“കണ്ണൂരിൽ നടത്തിയതുപോലെയുള്ള സഹായം പുതിയതായി പോകുന്ന സ്ഥലത്ത് എഡിഎം നടത്തരുത്. യോഗത്തിൽ ഉപഹാരം നൽകുന്ന ചടങ്ങിൽ എന്റെ സാന്നിധ്യം ഞാൻ ആഗ്രഹിക്കുന്നില്ല. അതു ശരിയല്ലെന്നു ബോധ്യപ്പെട്ടതുകൊണ്ട് പോകുകയാണ്” എന്ന് പറഞ്ഞ് പി.പി. ദിവ്യ ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച രാത്രി കണ്ണൂരിൽനിന്നുള്ള മലബാർ എക്സ്പ്രസിൽ സ്വദേശമായ പത്തനംതിട്ടയിലേക്കു പോകേണ്ടതായിരുന്നു എഡിഎം. യാത്രയയപ്പ് യോഗത്തിനുശേഷം ഔദ്യോഗിക വാഹനത്തിൽ താമസസ്ഥലത്തേക്കു തിരിച്ച എഡിഎം വഴിയിൽ വണ്ടിനിർത്താൻ ആവശ്യപ്പെട്ട് ഇറങ്ങിയെന്നാണു ഡ്രൈവർ പറഞ്ഞത്.
വിവരമറിഞ്ഞ് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത്കുമാർ, എസിപി ടി.കെ. രത്നകുമാർ, കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരി എന്നിവർ സംഭവസ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറി.
അന്വേഷണം വേണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണത്തെ സംബന്ധിച്ചു സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. നടന്ന സംഭവങ്ങളെ ഗൗരവമായിട്ടാണ് പാർട്ടി കാണുന്നതെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു.
സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണം ഉണ്ടാകും. സിപിഎമ്മുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച കുടുംബമായിരുന്നു നവീന്റേതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
എഡിഎമ്മിന്റെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം രാജു ഏബ്രഹാമും ആവശ്യപ്പെട്ടു.