രാമങ്കരി: കുട്ടനാട്ടിലിനിയും മഹാപ്രളയങ്ങൾ ആവർത്തിക്കാതിരിക്കാൻ തോട്ടപ്പള്ളി സ്പിൽവേയുടെ വീതി 300 മീറ്ററാക്കി ഉയർത്തുകയും, എസി കനാൽ പള്ളാത്തുരുത്തി വരെ തുറക്കുകയും വേണമെന്ന് കേരള കോണ്ഗ്രസ് -(എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. ഗാന്ധിജി സ്റ്റഡി സെന്റർ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ രാമങ്കരിയിൽ സംഘടിപ്പിച്ച കർഷക സംഗമവും കാർഷിക സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി നടപ്പിലാക്കണമെങ്കിൽ പ്രദേശത്തെ ജനങ്ങൾക്ക് മെട്രോ മാതൃകയിൽ നഷ്ടപരിഹാരം നൽകണം. ഇം.എം. ശ്രീധരനെപ്പോലെ ആർജവമുള്ള ഉദ്യോഗസ്ഥരെ പദ്ധതിച്ചുമതല ഏൽപ്പിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സി.എഫ് തോമസ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മോൻസ് ജോസഫ് എംഎൽഎ, ജോയി എബ്രഹാം, ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു, കേരളാ കോണ്ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം, ജോസഫ് ചേക്കോടൻ, ജോയിക്കുട്ടി ജോസ്, ജോർജ് മാത്യു പഞ്ഞിമരം, ബാബു വലിയവീടൻ, തോമസ് എം. മാത്തുണ്ണി, പ്രകാശ് പനവേലി, എൻ. അജിത് രാജ് തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് കുട്ടനാടൻ മേഖലയിലെ ജലപരിപാലന പ്രശ്നങ്ങൾ സംബന്ധിച്ച സെമിനാറിന് രാജ്യാന്തര കായൽകൃഷി ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. കെ.ജി പത്മകുമാർ, പ്രളയാനന്തര കുട്ടനാട് പ്രതിസന്ധികളും, പ്രതിവിധികളും എന്ന വിഷയത്തിൻമേൽ നടന്ന സെമിനാറിന് കുട്ടനാട് പാക്കേജ് റിട്ട. ചീഫ് എൻജിനീയർ പി. അനിൽകുമാർ, കേരളാ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ റിട്ട. ജനറൽ മാനേജർ പി.ജോസഫ് സക്കറിയ എന്നിവര് നേതൃത്വം നൽകി. ചടങ്ങിൽ വിവിധ കൃഷികളിൽ മികവു തെളിയിച്ച കർഷകരെ ആദരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.