കോട്ടയം: സുറിയാനി സഭകള്‍ സുവിശേഷസാക്ഷ്യത്തിന്റെ സഹകാരികളെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
ദുക്റാന തിരുനാളിനോടനുബന്ധിച്ച് സീറോമലബാര്‍ എക്യുമെനിക്കല്‍ കമ്മീഷന്റെയും ചങ്ങനാശേരി അതിരൂപത എക്യുമെനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടയം ലൂര്‍ദ് ഫൊറോനാ പള്ളിയില്‍ നടന്ന മാര്‍ത്തോമന്‍ പൈതൃക സഭകളുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.
ഒരൊറ്റ കൂട്ടായ്മയായിരുന്ന മാര്‍ത്തോമാ നസ്രാണി സഭ ചരിത്രത്തിന്റെ ദുര്‍ഘട സന്ധികളില്പ്പെട്ട് പല സഭകളായി മാറിയെങ്കിലും ഐക്യത്തിലും സ്നേഹത്തിലും സുവിശേഷത്തിനു സാക്ഷ്യം വഹിക്കാന്‍ ഈ സഭകള്‍ക്കു കടമയുണ്ടെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
ക്രൈസ്തവവിശ്വാസത്തിന്റെ നിലപാടുകളും രക്ഷാകരദൗത്യത്തിന്റെ പരിപൂര്ണതയുമാണു വിശുദ്ധ തോമാശ്ലീഹായുടെ സുവിശേഷത്തിലെ ഇടപെടലുകള്‍. ഒന്നിച്ചു നില്‍ക്കുകയും പ്രേഷിതയാകുകയും ചെയ്യുമ്പോള്‍ മാര്‍ത്തോമന്‍ സഭകള്‍ക്ക് ശക്തിയുള്ള സഭാ സാക്ഷ്യമാകാന്‍ സാധിക്കുമെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
മാര്‍ത്തോമ്മ സഭാധ്യക്ഷന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമന്‍ പാരമ്പര്യം പൊതുസമ്പത്താണ്. ഇഴയടുപ്പമുള്ള എക്യുമെനിക്കല്‍ ബന്ധവും ഐക്യത്തിന്റെ പ്രവര്‍ത്തനമണ്ഡലങ്ങളും ഉണ്ടാകുന്നതിനൊപ്പം ദൗത്യത്തിന്റെ ആഹ്വാനമാണ് മാര്‍ത്തോമന്‍ സഭകളുടെ പൈതൃകമെന്നും തിയഡോഷ്യസ് മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.
കെസിബിസി എക്യുമെനിക്കല്‍ കമ്മീഷന് ചെയര്മാന് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് അനുഗ്രഹപ്രഭാഷണവും സീറോമലബാര്‍ സഭ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്മാന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആമുഖ പ്രഭാഷണവും നടത്തി.
തുടര്‍ന്ന് മാര്‍ത്തോമന്‍ പൈതൃകത്തിന്റെ പ്രസക്തിയും സഭകള്‍ ആഗോളവത്കരിക്കപ്പെടുന്ന കാലഘട്ടത്തില്‍ അവയുടെ കൈമാറ്റവും എന്ന വിഷയത്തില്‍ പൊതുചര്‍ച്ച നടന്നു. യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ അന്തീമോസ് പ്രാരംഭ ചര്‍ച്ച നടത്തി.
കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍, മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്, മാര്‍ത്തോമാ സഭ കോട്ടയം - കൊച്ചി ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസ്, കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ അപ്രേം, ഡോ. കുര്യാക്കോസ് മാര്‍ സെവേറിയോസ്, ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ തുടങ്ങിയവർ ചര്‍ച്ചകളില്‍ പങ്കെടുത്തു.
സീറോമലബാര്‍, സീറോമലങ്കര, യാക്കോബായ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ, അസീറിയന്‍, സിഎസ്ഐ സഭകളില്‍നിന്നും വൈദിക, അത്മായ പ്രതിനിധികള്‍, ദൈവശാസ്ത്ര പണ്ഡിതര്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മോഡറേറ്ററായിരുന്നു. സമ്മേളനത്തിനു മുന്നോടിയായി നടന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് കോട്ടയം ലൂര്‍ദ് ഫൊറോന വികാരി റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍ നേതൃത്വം നല്കി. സീറോമലബാര്‍ എക്യുമെനിക്കില് കമ്മീഷന് സെക്രട്ടറി റവ.ഡോ. ചെറിയാന് കറുകപ്പറമ്പില്‍ കൃതജ്ഞത രേഖപ്പെടുത്തി.
ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ റവ.ഡോ. വര്‍ഗീസ് താനമാവുങ്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന് കാരിക്കൊമ്പില്‍, അതിരൂപതാ എക്യുമെനിസം ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍, അസിസ്റ്റന്റ് പ്രൊക്യുറേറ്റര്‍ ഫാ. ജോജോ പുതുവേലില്‍, ആര്‍ച്ച്ബിഷപ്സ് സെക്രട്ടറി ഫാ. ടോണി കരിക്കണ്ടം, കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യന്‍ പത്തില്‍, ബേബി വട്ടക്കര, ടോം ജോസഫ് അറയ്ക്കപ്പറമ്പില്‍, ബിനു വെളിയനാടന്‍, ടെസി വര്‍ഗീസ്, സൂസന് കുര്യാക്കോസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.
ദുക്റാന പൊതു അവധിദിവസമാക്കണം, ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം
കോട്ടയം: ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രധാന്യം കല്പിച്ചു പാവനമായി ആചരിക്കുന്ന ദുക്റാന ദിവസം പൊതു അവധിയായി പ്രഖ്യപിക്കണമെന്ന് മാര്‍ത്തോമന്‍ പൈതൃക സഭകളുടെ സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കുറവിലങ്ങാട് ദേവമാതാ കോളജ് റിട്ടയേര്‍ഡ് പ്രഫ.ഡോ. ടി.ടി. മൈക്കിളാണു പ്രമേയം അവതരിപ്പിച്ചത്.
കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ചു പഠനം നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടില്ല.
ഏറ്റവും അടിയന്തരമായി ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പൂര്‍ണമായും ഔദ്യോഗികമായും പ്രസിദ്ധീകരിക്കണമെന്നും കമ്മീഷന്റെ ശിപാര്‍ശകള്‍ സഭകളുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോട്ടയം എംടി സെമിനാരി പ്രിന്‍സിപ്പല്‍ റവ.ഡോ. വി.എസ്. വര്‍ഗീസാണു പ്രമേയം അവതരിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.