കൽപ്പറ്റ: വയനാട് ദുരന്തത്തില്‍ മരിച്ച മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു. മുണ്ടക്കൈ സ്വദേശികളായ ഫാത്തിമ, നുസ്രത്ത് ബാൻഷ, ചൂരൽമല സ്വദേശി പാത്തുമ്മ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ഡിഎൻഎ പരിശോധനയിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞത്. നിലമ്പൂർ പോത്തുകല്ല് ഭാഗങ്ങളിൽ നിന്നായിരുന്നു ഇവരുടെ ശരീരഭാഗങ്ങൾ ലഭിച്ചത്.
അതിനിടെ ചൂരല്‍മല, മുണ്ടക്കൈ ദുരന്ത സഹായത്തില്‍ സംസ്ഥാനത്തെ പഴിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. സഹായം ആവശ്യപ്പെട്ട് സംസ്ഥാനം വിശദ നിവേദനം നല്‍കിയത് ഏറെ വൈകിയാണെന്ന് അമിത് ഷാ അവകാശപ്പെട്ടു. വയനാട് എംപി പ്രിയങ്കാ ഗാന്ധിക്ക് നല്കിയ മറുപടിയിലാണ് വിശദീകരണം.
കഴിഞ്ഞ നവംബര്‍ 13ന് മാത്രമാണ് 2219 കോടിയുടെ പാക്കേജ് കേരളം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും നിവേദനം മൂന്നര മാസം വൈകിപ്പിച്ചു. ഇത് മന്ത്രിതല സമിതി പരിശോധിച്ച് വരികയാണെന്നും കത്തില്‍ പറയുന്നു.
ഇതുവരെ 291 കോടി രൂപയുടെ സഹായം കേന്ദ്രം നല്‍കിയിട്ടുണ്ട്. കേരളത്തിന് ഉചിതമായ സഹായം നല്‍കുമെന്നും കത്തിലുണ്ട്. അതേസമയം ദുരന്തത്തെ ഏത് വിഭാഗത്തില്പെടുത്തുമെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടില്ല.
സംസ്ഥാനത്തെ എംപിമാര്‍ കഴിഞ്ഞ ദിവസം അമിത് ഷായെ കണ്ടിരുന്നു. ഇതിന് പിന്നാലെ പ്രിയങ്കയ്ക്ക് അമിത് ഷാ വിശദമായ കത്തയയ്ക്കുകയായിരുന്നു.