വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈയില്‍ മഴ പെയ്തതിനാല്‍ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ തിരച്ചില്‍ ദുഷ്കരമായതിനാലാണ് തീരുമാനം.
അതേസമയം ദുരന്തഭൂമിയിലെ തിരച്ചിലിൽ ഇന്നും ശരീരഭാഗങ്ങള്‍ കണ്ടെത്തി. പരപ്പന്‍പാറയിലെ പുഴയോട് ചേര്‍ന്ന ഭാഗത്ത് സന്നദ്ധപ്രവര്‍ത്തകരുടെയും ഫോറസ്റ്റ് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൂന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ച് വിപുലമായ ജനകീയ തിരച്ചിലാണ് ഇന്ന് നടന്നത്. വിവിധ യുവജനസംഘടനകള്‍ തിരച്ചിലിന്റെ ഭാഗമാകുന്നുണ്ട്. ക്യാമ്പുകളില്‍ നിന്ന് സന്നദ്ധരായവരെയും തിരച്ചിലിൽ ഉള്‍പ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും തിരച്ചിൽ തുടരും.