വയനാട്: മുണ്ടക്കൈയിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി സന്നദ്ധ സംഘടനകളുടെ പേരിലും ഒറ്റയ്ക്കും കൂട്ടായും പല സ്ഥലങ്ങളിൽ നടക്കുന്ന പണപ്പിരിവും ഭക്ഷണവും വസ്ത്രവും അടക്കമുള്ള വസ്തുക്കളുടെ ശേഖരണവും നിര്‍ത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഈ ഘട്ടത്തില്‍ അത് ഉപകാരപ്പെടുന്ന ഒരു പ്രക്രിയയല്ലെന്നും അതുകൊണ്ട് അതില്‍ പങ്കാളികളായിരിക്കുന്നവർ അതില്‍ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
ശേഖരിച്ച വസ്തുക്കള്‍ അതത് ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് കൈമാറണം. ഇനി എന്തെങ്കിലും ആവശ്യങ്ങള്‍ വന്നാല്‍ ദുരന്തനിവാരണ അതോറിറ്റി അറിയിക്കും.
നിലവിൽ വയനാട് ജില്ല ഭരണസംവിധാനത്തിന്റെ മേല്‍നോട്ടത്തില്‍ വസ്ത്രവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ശേഖരിക്കുന്നുണ്ട്. അത് കൃത്യമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും എത്തിച്ചു നല്‍കുകയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.