കല്‍പ്പറ്റ: വയനാട് ഉരുല്പൊട്ടലില് കാണാതായവര്‍ക്ക് വേണ്ടിയുള്ള ജനകീയ തെരച്ചില്‍ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും തെരച്ചില്‍. തെരച്ചിലില്‍ ക്യാമ്പുകളില്‍ നിന്ന് സന്നദ്ധരായവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
126 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും തെരച്ചിലില്‍ പങ്കെടുക്കും. എട്ടുമണിയോടെ തെരച്ചില്‍ തുടങ്ങും. രാവിലെ ഒന്‍പത് മണിക്കകം രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ തെരച്ചില്‍ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ.
തെരച്ചിലില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം. തിങ്കളാഴ്ച പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 126 പേരെ ഇനിയും കണ്ടെത്താനുണ്ട്. 14 ക്യാമ്പുകളിലായി 1,184 പേരാണ് താമസിക്കുന്നത്.
അതേസമയം, വയനാട് ഉരുള്‍പ്പൊട്ടലിനെ ദേശീയ ദുരന്തമായി കാണണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രിസഭാ ഉപസമിതി അറിയിച്ചു. അഞ്ചു പേര് അടങ്ങുന്ന വിദഗ്ധ സംഘം ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം അടക്കം പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുന്നതില്‍ ഊന്നിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ സംസാരിച്ചതെന്നും വയനാട്ടില്‍ ദുരിതബാധിത പ്രദേശത്ത് തുടരുന്ന മന്ത്രിമാരുടെ സംഘം അറിയിച്ചു. തെരച്ചില്‍, കെട്ടിടാവശിഷ്ടം നീക്കല്‍, ക്യാംപുകള്‍ തുടരാനുള്ള സഹായം എന്നിവ നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.