തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്കി.
ഉരുൾപൊട്ടല്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും പറയാറായിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരന്തസ്ഥലത്തേക്ക് എത്തിപ്പെടാന്‍ ഇപ്പോഴും പ്രതിസന്ധിയുണ്ട്. സംഭവം അറിഞ്ഞതു മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. വ്യോമസേന അടക്കമുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തന്നെ വിളിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഫോൺ : 9497900402, 0471 2721566.
അതേസമയം, വയനാട് ഉരുള്‍പൊട്ടലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അതീവ ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ പറ്റാത്ത അവസ്ഥയാണെന്നും ദൈവത്തോട് പ്രാർഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.