വയനാട്: ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ 49 കുട്ടികൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ദുരന്തത്തിൽ രണ്ട് സ്കൂളുകൾ തകർന്നെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇത് പുനര്‍നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കും. പാഠപുസ്തകങ്ങൾ, സർട്ടിഫിക്കറ്റ് എന്നിവ നഷ്ടമായവർക്ക് വീണ്ടും നൽകും. തകർന്ന സ്കൂളുകൾ പുനർനിർമിക്കണം. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യങ്ങൾ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ദുരന്തത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത് 293 പേരുടെ മരണമാണ്. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞദിവസം നടത്തിയ തിരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അവകാശികള്‍ ഇല്ലാത്ത മൃതദേഹങ്ങള്‍ പ്രോട്ടോകോള്‍ പാലിച്ച് സര്‍ക്കാര്‍ സംസ്കരിക്കുമെന്നാണ് വിവരം.