കൊച്ചി-മൂന്നാർ ദേശീയ പാത വികസനം മൂവാറ്റുപുഴ ടൗണിനെ ഒഴിവാക്കിയിട്ടില്ല: ഡീൻ കുര്യാക്കോസ് എംപി
1377038
Saturday, December 9, 2023 2:17 AM IST
മൂവാറ്റുപുഴ : കൊച്ചി-മൂന്നാർ ദേശീയ പാത വികസന പദ്ധതിയിൽ നിന്ന് മൂവാറ്റുപുഴ ടൗണിനെ ഒഴിവാക്കുന്നതായി നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് ഡീൻ കുര്യാക്കോസ് എംപി.കൊച്ചി മുതൽ മൂന്നാർ വരെ നിലവിലുള്ള അലൈൻമെന്റ് നേര്യമംഗലം പാലം ഉൾപ്പടെയാണ് 1250 കോടിയുടെ വികസന പദ്ധതിയിൽ ഉൾക്കൊള്ളിച്ചത്.
10 മീറ്റർ വീതിയിൽ റോഡ് വികസനവും, 2.5 മീറ്റർ വീതിയിൽ ഇരുവശങ്ങളും ഉൾക്കൊള്ളുന്ന തരത്തിൽ 15 മീറ്റർ വീതി വരെ ഉൾക്കൊള്ളുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പുറന്പോക്ക് ഭൂമി അളന്ന് ആവശ്യത്തിനുള്ള വീതി അടയാളപ്പെടുത്തുന്ന രീതിയാണ് സ്വീകരിക്കുന്നത്.
ഇതിനായി മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിൽ ആവശ്യത്തിന് സർവേയർമാരെ ലഭ്യമാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. സർവേയർമാരുടെ ലഭ്യതക്കുറവ് പരിഹരിക്കാനായി നിർമാണത്തിന്റെ പ്രാധാന്യങ്ങൾ വിശദമാക്കി റിട്ടയർ ചെയ്ത സർവേയർമാരുടെ സേവനം ലഭ്യമാക്കാൻ ജില്ലാ കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.
അതേ സമയം മൂവാറ്റുപുഴ, കോതമംഗലം, കണയന്നൂർ, ഐക്കരനാട് താലൂക്കുകളിൽ കൂടുതൽ സർവേയർമാരെ ചേർത്ത് സർവേ നടപടികൾ പുരോഗമിക്കുകയാണ്. ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പാക്കുന്നത്.
കടാതി - കാരക്കുന്നം ബൈപ്പാസ്, മാതിരപ്പിള്ളി - കോഴിപ്പിള്ളി ബൈപ്പാസ് റോഡ് എന്നിവ പ്രത്യേക പദ്ധതിയായി ഏറ്റെടുത്തിട്ടുള്ളതാണ്. രൂപരേഖ സംബന്ധിച്ചുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ബൈപ്പാസ് വരുന്നതിനാൽ മൂവാറ്റുപുഴ ടൗണ്‍ പ്രദേശത്തെ ഒഴിവാക്കിയെന്ന തരത്തിൽ അനാവശ്യ പ്രചാരണം നടക്കുന്നതായി ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.