വെച്ചൂരിൽ നെല്ലുസംഭരണം അനിശ്ചിതത്വത്തിൽ; കർഷകർ റോഡ് ഉപരോധിക്കും
1542461
Sunday, April 13, 2025 7:23 AM IST
വെച്ചൂർ: സ്വകാര്യമില്ലുകാർ അമിതമായി താര ആവശ്യപ്പെട്ടതിനെത്തുടർന്ന് വെച്ചൂരിൽ നെല്ലുസംഭരണം അനശ്ചിതത്വത്തിലായി. വെച്ചൂർ പോലീസ് ഔട്ട് പോസ്റ്റിന് കിഴക്കുഭാഗത്തുള്ള പാടശേഖരത്തിലാണ് കൊയ്ത്ത് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാത്തത്.
ക്വിന്റലിന് അഞ്ചുകിലോ കിഴിവ് നൽകാമെന്ന് കർഷകർ പറഞ്ഞിട്ടും പതിര് കൂടുതലുണ്ടെന്ന് ആരോപിച്ച് നെല്ല് സംഭരിക്കാൻ വിസമ്മതിച്ച് മില്ലുകാർ വിലപേശൽ തുടരുകയാണ്. 168 ഏക്കർ വരുന്ന പാടശേഖരത്തിൽ 85കർഷകരാണ് കൃഷിയിറക്കിയത്.പാടശേഖരത്തിനു സമീപത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് മഴ തുടങ്ങിയതോടെ നനഞ്ഞ് കിളിർക്കുമെന്ന ആശങ്കയിലാണ് കർഷകർ.
34 പാടശേഖരങ്ങളിലായി 3500 ഏക്കറിൽ നെൽകൃഷി നടക്കുന്ന വെച്ചൂരിൽ അരങ്ങത്തു കരി, ഊരിക്കരി, തേവർ കരി,പുല്ലുകുഴിച്ചാൽ, പന്നയ്ക്കാത്തടം, ദേവസ്വം കരി, അച്ചിനകം, അരികുപുറം തുടങ്ങി 700 ഏക്കറിലാണ് പുഞ്ചകൃഷിയിറക്കി യത്. ഇതിൽ ചില പാടങ്ങൾ അടുത്ത ദിവസം കൊയ്യും.
നെല്ലു സംഭരണത്തിൽ അനിശ്ചിതത്വമുണ്ടായാൽ തങ്ങൾ ദുരിതത്തിലാകുമെന്ന് പന്നയ്ക്കാത്തടം പാടശേഖര സമിതി ഭാരവാഹി പി.കെ. ബൈജു പറഞ്ഞു. ഏക്കറിനു 35000 രൂപയോളം കൃഷിച്ചെലവ് വന്നെങ്കിലും 13 നും 15 ക്വിന്റലിനും മധ്യേയാണ് പലർക്കും വിളവ് ലഭിച്ചത്.
ചൊവ്വാഴ്ച റോഡ് ഉപരോധിക്കും.നെല്ല് സംഭരിക്കുന്നതിന് വെച്ചൂർ മോഡേൺ റൈസ് മില്ലു വിമുഖത കാട്ടിയതിനാൽ നെല്ലു സംഭരിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഉപരോധ സമരം നടത്തും.
നെല്ലുമായി ചൊവ്വാഴ്ച രാവിലെ മോഡേൺ റൈസ് മില്ലിന് മുന്നിൽ ഉപരോധസമരം നടത്താനാണ് കർഷകരുടെ തീരുമാനം.