ബിരിക്കുളം: റബർ കർഷകർ നേരിടുന്ന വില സ്ഥിരതയില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര സർക്കാർ റബർ ഇറക്കുമതി നിയന്ത്രിക്കണമെന്നും സംസ്ഥാന സർക്കാർ നല്കിവരുന്ന വില സ്ഥിരത 250 രൂപയാക്കി ഉയർത്തി കർഷകർക്ക് സബ്സിഡി അനുവദിക്കണമെന്നും ബിരിക്കുളം റബർ ഉത്പാദക സംഘത്തിന്റെ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. വർധിച്ചുവരുന്ന കാട്ടുപന്നി ശല്യം ടാപ്പിംഗ് തൊഴിലാളികൾക്ക് ഭീഷണിയാകുന്നതിനെതിരെ അടിയന്തിര നടപടികളുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടൂ. ബിരിക്കുളം മുത്തപ്പൻ മടപ്പുര ഓഡിറ്റോറിയത്തിൽ നടന്ന യോഗം റബർ ബോർഡ് കാഞ്ഞങ്ങാട് മേഖല ഡെപ്യൂട്ടി ഓഫീസർ മോഹനൻ കരിമ്പിൽ ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് നൗഷാദ് കാളിയാനം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാലഗോപാലൻ കാളിയാനം വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കാഞ്ഞങ്ങാട് റീജണൽ ഓഫീസർ അനിൽകുമാർ, സുജ എൻ.നായർ എന്നിവർ ക്ലാസെടുത്തു. സഘത്തിന്റെ മുൻ പ്രസിഡന്റുമാരായ ജോർജ് മാലോല പ്ലാത്തടം, ഇ. തമ്പാൻ നായർ, യു. കുഞ്ഞിരാമൻ നായർ, പി.വി. ശ്രീനാഥ് കാളിയാനം എന്നിവരെ ആദരിച്ചു. ഡയറക്ടർ ബോർഡംഗങ്ങളായ ജോണി കോളംകുളം, സി. ചന്ദ്രൻ പ്ലാത്തടം, ഇ. പ്രസീധരൻ, സി.കെ. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. നൗഷാദ് കാളിയാനത്തെ പ്രസിഡന്റായും ബാലഗോപാലൻ കാളിയാനത്തെ വൈസ് പ്രസിഡന്റായും വീണ്ടും തെരഞ്ഞെടുത്തു. സംഘത്തിനു കീഴിൽ വരഞ്ഞൂരിൽ പ്രവർത്തിക്കുന്ന റബർ പ്രൊസസിംഗ് സെന്ററിൽ കർഷകരിൽ നിന്ന് റബർ പാൽ സംഭരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു.