നീലേശ്വരം: മലയോര മേഖലയും കിനാനൂർ-കരിന്തളം പഞ്ചായത്തിന്റെയും നഗരസഭയുടെയും അതിർത്തിപ്രദേശങ്ങളും പിന്നിട്ട് കാട്ടുപന്നികൾ നീലേശ്വരം നഗരത്തിലേക്കും എത്തിത്തുടങ്ങുന്നു. ദേശീയപാതയോടു ചേർന്ന മാർക്കറ്റ് ജംഗ്ഷൻ - തെരു റോഡിന് സമീപത്തെ കടകളിലെ സിസിടിവി കാമറകളിലാണ് പായോരത്തെ നഗരമാലിന്യങ്ങൾ ചിക്കിച്ചികയുന്ന കാട്ടുപന്നിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
പുലർച്ചെയോടെ രാമരത്തും കാട്ടുപന്നിയെ കണ്ടതായി പറയുന്നു. എന്നാൽ പകൽസമയത്ത് ഇതിനെ എങ്ങും കണ്ടതായി വിവരമില്ല. നാട്ടിൽ തമ്പടിച്ച പന്നിക്കൂട്ടങ്ങൾ രാത്രിയിൽ ഇരതേടി നഗരത്തിലേക്കും എത്തിത്തുടങ്ങുന്നതിന്റെ സൂചനയാണ് ഇതെന്നു കരുതുന്നു. നഗരത്തിൽ രാത്രികാലങ്ങളിൽ ട്രെയിനും ബസുമിറങ്ങി നടന്നുപോകുന്നവർക്ക് തെരുവുനായ്ക്കൾ ഭീഷണിയാകാറുണ്ട്. ഇനി കാട്ടുപന്നികൾ കൂടി എത്തിയാൽ നഗരം രാത്രിയിൽ മൃഗങ്ങൾക്ക് വിട്ടുകൊടുക്കേണ്ട അവസ്ഥയാകുമെന്ന് നാട്ടുകാർ പറയുന്നു. നഗരത്തിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ നടപടികളുണ്ടാകണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ ഇ. ഷജീർ നഗരസഭാധ്യക്ഷയ്ക്കും സെക്രട്ടറിക്കും ഡിഎഫ്ഒയ്ക്കും കത്ത് നൽകിയിട്ടുണ്ട്.