കച്ചേരിക്കടവിലെ കാട്ടാനശല്യം; റേഞ്ചർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു
Thursday, September 26, 2024 7:58 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ്, പാലത്തിൻകടവ് മേഖലകളിൽ മാസങ്ങളായി തുടരുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയ കർഷകരും ജനപ്രതിനിധികളും വനപാലക സംഘത്തെ ഏഴു മണിക്കൂറോളം കൃഷിയിടത്തിൽ തടഞ്ഞുവച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയും ജനവാസ മേഖലയിൽ കാട്ടാന വ്യാപക കൃഷിനാശം വരുത്തിയ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ തട‌ഞ്ഞുവച്ചത്.

കഴിഞ്ഞ രാത്രി വെട്ടിക്കാട്ടിൽ ഡൊമിനിക്കിന്‍റെ കൃഷിയിടത്തിൽ എത്തിയ ആനക്കൂട്ടം കൂറ്റൻ തെങ്ങ് ഉൾപ്പെടെ പിഴുതെറിഞ്ഞു. രണ്ടുവർഷം മുന്പ് ഇതേ സ്ഥലത്ത് വച്ച് കാട്ടാന ആക്രമിച്ചതിനെ തുടർന്ന് ഡൊമിനിക്കിന് ഗുരുതര പരിക്കേറ്റിരുന്നു.

കാട്ടാന കൃഷി നശിപ്പിച്ചതറിഞ്ഞ് ഇന്നലെ രാവിലെ ഒൻപതോടെ സ്ഥലത്തെത്തിയ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസർ സി. സുനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി. കൃഷ്ണശ്രീ, രാഹുൽ, രാജീവ് എന്നിവരെയാണ് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കുര്യാച്ചൻ പൈന്പള്ളിക്കുന്നേലിന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളും കർഷകരും നാട്ടുകാരും ചേർന്ന് ആദ്യം തടഞ്ഞുവച്ചത്.

ഡിഎഫ്ഒ സ്ഥലത്തെത്തി കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം ഉറപ്പാക്കിയാലേ ജീവനക്കാരെ വിട്ടുനൽകുകയുള്ളൂവെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ഇതിനിടെ വിവരമറിഞ്ഞ് പോലീസെത്തി ചർച്ചകൾ നടത്തിയെങ്കിലും ജനങ്ങൾ നിലപാടിൽ ഉറച്ചുനിന്നു.

‌തുടർന്ന് പതിനൊന്നോടെ കൊട്ടിയൂർ റേഞ്ചർ പി. പ്രസാദ് സ്ഥലത്തെത്തി സോളാർ വേലി നിർമാണവുമായി ബന്ധപ്പെട്ട് നേരിടുന്ന തട‌സങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. ഡിഎഫ്ഒ എത്താതെ റേഞ്ചറെയും തിരിച്ചുപോകാൻ അനുവദിക്കില്ലെന്ന് ഇവർ പറഞ്ഞു. സംഭവമറിഞ്ഞ് കരിക്കോട്ടക്കരി സിഐ കെ.ജെ. ബിനോയിയുടെ നേതൃത്വത്തിൽ ഇരിട്ടി, ഉളിക്കൽ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പോലീസും സ്ഥലത്തെത്തി.

ഇതിനിടെ ജില്ലാ പോലീസ് മേധാവി ഇടപെടുകയും സംഭവസ്ഥലത്ത് സുരക്ഷാപ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ഡിഎഫ്ഒ വരില്ലെന്നും അറിയിച്ചു. ഇരിട്ടി ഐബിയിലോ മറ്റ് സുരക്ഷിതസ്ഥലത്തോ വച്ച് ചർച്ച നടത്ത ാൻ ഡിഎഫ്ഒ തയാറാണെന്നും പോലീസ് മേധാവി സമരക്കാരെ അറിയിച്ചു.

ഇരിട്ടിയിൽ വച്ച് ചർച്ച നടത്താമെന്ന നിർദേശം തള്ളിയ പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെയുള്ളവർ കച്ചേരിക്കടവ് പള്ളി ഹാളിൽ വച്ച് ചർച്ചയ്ക്ക് തയാറാണെന്നും അറിയിച്ചു.

തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ഡിഎഫ്ഒ എസ്. വൈശാഖ് എത്തി പ്രശ്നത്തിന് ക്രിയാത്മക നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. ഇതിനു പിന്നാലെ പാരീഷ് ഹാളിൽ വച്ച് ജനപ്രതിനിധികളുമായി ഡിഎഫ്ഒ ചർച്ചയും നടത്തി. ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചതും തടഞ്ഞുവച്ചവരെ പോകാൻ അനുവദിച്ചതും.

തൂക്കുവേലി നിർമാണ കരാർ ഇന്ന് ഉറപ്പിക്കുമെന്ന് ഡിഎഫ്ഒയുടെ ഉറപ്പ്

ഇരിട്ടി: കച്ചേരിക്കടവ് മുതൽ ബാരാപോൾ വരെ രണ്ട് റീച്ചുകളായി നടക്കുന്ന ഏഴു കിലോമീറ്ററിൽ തൂക്കുവേലി നിർമിക്കുന്നതിന് 53.8 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ലഭിച്ച ക്വട്ടേഷൻ ഇന്നു വൈകുന്നേരത്തോടെ തുറന്ന് കരാർ നടപടികൾ സ്വീകരിക്കുമെന്ന് ചർച്ചയിൽ ഡിഎഫ്ഒ എസ്. വൈശാഖിന്‍റെ ഉറപ്പ്. വേലി നിർമാണത്തിന്‍റെ ഗുണനിലവാരം, മേൽനോട്ടം തുടങ്ങിയ ചുമതലകൾ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ സിൽക്ക് കമ്പനിക്ക് നൽകും.

അയ്യൻകുന്ന് പഞ്ചായത്തിലെ വനാതിർത്തികൾ മുഴുവൻ കൃഷിവകുപ്പിന്‍റെ സഹായത്തോടെ നിർമിക്കുന്ന 2.20 കോടിയുടെ പ്രതിരോധവേലി നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി ധാരണാപത്രം അടുത്ത ദിവസം തന്നെ ഒപ്പുവയ്ക്കും. നിലവിലുള്ള വേലികളുടെ പരിപാലനവും അറ്റകുറ്റപണികളും വനംവകുപ്പിന്‍റെ നേതൃത്വത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ചർച്ചയിൽ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കുര്യാച്ചൻ പൈന്പള്ളിക്കുന്നേൽ, വൈസ് പ്രസിഡന്‍റ് ബീന റോജസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സീമ സനോജ്, സിന്ധു ബെന്നി, പഞ്ചായത്ത് അംഗങ്ങളായ ബിജോയ് പ്ലാത്തോട്ടം, ജോസ് എ വൺ, മിനി വിശ്വനാഥൻ, സജി മച്ചിതാന്നി, ഫിലോമിന മാണി, സിബി വാഴക്കാല, ഷൈനി വർഗീസ്, ജോസഫ് വട്ടുകുളം, ലിസി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി ജോൺ, സെലീന ബിനോയി, എൽസമ്മ ജോസഫ് , കച്ചേരിക്കടവ് സെന്‍റ് ജോർജ് പള്ളി വികാരി ഫാ. മാത്യു പൊട്ടംപ്ലാക്കൽ, കത്തോലിക്ക കോൺഗ്രസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.