കോഴിക്കോട്: ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ളസംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രസ്താവന തമാശയെന്ന് കോൺഗ്രസ് നേതാവ് മുരളീധരൻ.താനൊരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും മുരളീധരൻ പറഞ്ഞു. പാർട്ടിയിൽ അവഗണന ഉണ്ടായാൽ രാഷ്ട്രീയത്തിൽനിന്ന് റിട്ടയർ ചെയ്യും. തലമുറ മാറുമ്പോൾ ചില അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടി വരുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അമ്മയെ അവഹേളിച്ചവന് വേണ്ടി വോട്ട് പിടിക്കേണ്ട ഗതികേടിലാണ് മുരളീധരൻ എന്ന ആക്ഷേപത്തോടും മുരളീധരൻ പ്രതികരിച്ചു. അമ്മയെ ഇതിലേക്ക് വലിച്ചിഴക്കരുത്. പാലക്കാട്ടെ വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാം. പി.വി. അൻവർ വയനാട് സ്വാധീനമുള്ളയാളാണ്. പാലക്കാടും ചേലക്കരയിലും അൻവറിന് സ്വാധീനമില്ല. ഇവിടെ കോൺഗ്രസ് സ്ഥാനാര്‍ഥികളെ മാറ്റില്ല. സ്ഥാനാര്‍ഥികളെ പിൻവലിക്കണമെന്ന് അൻവറിന് കത്ത് കൊടുത്തില്ലെന്നും മുരളീധരൻ പറഞ്ഞു. വയനാട് പ്രചാരണത്തിന് പോകും. പാലക്കാട്, ചേലക്കര പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. അൻവറിനോട് യോജിപ്പും വിയോജിപ്പുമില്ല. നാളെ ഗോവിന്ദൻ മാഷ് വോട്ട് താരാമെന്ന് പറഞ്ഞാലും വാങ്ങുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പ്രശ്നങ്ങൾ 23ന് ശേഷം ചർച്ച ചെയ്യുമെന്നും മുരളീധരന് പറഞ്ഞു.