കൂരാച്ചുണ്ട്: നിർദ്ദിഷ്ട മലയോര ഹൈവേയുടെ നിർമാണത്തിന്റെ ഭാഗമായി റോഡ് കടന്നുപോകുന്ന കൂരാച്ചുണ്ട് ടൗണിലുള്ള കെട്ടിടങ്ങളുടെ ഉടമകളിൽ നിന്നുള്ള സമ്മതപത്രം ശേഖരിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപം നൽകിയ സർവകക്ഷി പ്രതിനിധികൾ അടങ്ങുന്ന സംഘമാണ് ടൗണിലെ 800 മീറ്റർ ദൂരത്തിലുള്ള കെട്ടിട ഉടമകളിൽ നിന്നും സമ്മതപത്രം ഏറ്റുവാങ്ങുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചത്. ടൗണിലെ 67 കെട്ടിട ഉടമകളിൽ നിന്നും 27 പേരുടെ സമ്മതപത്രമായിരുന്നു ലഭിച്ചിരുന്നത്. ഇന്നലെ മുതൽ സർവകക്ഷി പ്രതിനിധികൾ 18 ഉടമകളിൽ നിന്നും സമ്മതപത്രങ്ങൾ ഏറ്റുവാങ്ങിയതായും അറിയിച്ചു. ഈ മാസം 30നുള്ളിൽ ഇതിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് തീരുമാനം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ.അമ്മദ്, പഞ്ചായത്തംഗം അരുൺ ജോസ്, സർവകക്ഷി പ്രതിനിധികളായ എൻ.കെ. കുഞ്ഞമ്മദ്, വി.എസ്. ഹമീദ്, ബഷീർ വെളുത്താടൻവീട്ടിൽ എന്നിവർ നേതൃത്വം നൽകി.