സിപിഎം സംസ്ഥാന സമ്മേളനം ആറുമുതൽ
എസ്.ആർ. സുധീർ കുമാർ
Monday, March 3, 2025 5:35 AM IST
കൊല്ലം: മധുരയിൽ നടക്കുന്ന 24 -ാമത് പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സിപിഎം സംസ്ഥാന സമ്മേളനം ആറു മുതൽ ഒമ്പത് വരെ കൊല്ലത്ത്. സിപിഎം രൂപീകൃതമായ ശേഷം ഇത് മൂന്നാം തവണയാണ് സംസ്ഥാന സമ്മേളനത്തിന് കൊല്ലം വേദിയാകുന്നത്.1971 - ലും 1995-ലുമാണ് നേരത്തേ സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആതിഥ്യം വഹിച്ചത്.
സംസ്ഥാനത്ത് സിപിഎമ്മിന് 38, 426 ബ്രാഞ്ച് കമ്മിറ്റികളും 2444 ലോക്കൽ കമ്മിറ്റികളും 208 ഏരിയാ കമ്മിറ്റികളുമുണ്ട്. ഇത്തവണത്തെ സംസ്ഥാന സമ്മേളനത്തിൽ 600 പ്രതിനിധികൾ പങ്കെടുക്കും. ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിലാണ് പ്രതിനിധി സമ്മേളനം. ഒമ്പതിന് വൈകുന്നേരം അഞ്ചിന് നഗരത്തിൽ 25,000 റെഡ് വോളണ്ടിയർമാരുടെ പരേഡും രണ്ടു ലക്ഷം പേർ പങ്കെടുക്കും.
പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്ററും മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പോളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി, ബി.വി. രാഘവലു, വൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധൗളെ, എ. വിജയരാഘവൻ, കേന്ദ്ര സെക്രട്ടേറിയറ്റംഗം വിജു കൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം എ.ആർ. സിന്ധു തുടങ്ങിയവർ പങ്കെടുക്കും. ഭാവി കേരളത്തിന്റെ രൂപരേഖ തയാറാക്കുന്ന വിഷയങ്ങളും വിവാദമായ കടൽ മണൽ ഖനനം അടക്കമുള്ള വിഷയങ്ങളും സമ്മേളനം ചർച്ച ചെയ്യും.
എം. വി. ഗോവിന്ദൻ തുടരും
സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ തുടരും. അദ്ദേഹത്തിന്റെ രണ്ടാമൂഴക്കാര്യത്തിൽ പുനരാലോചന നടത്തേണ്ട കാര്യങ്ങൾ ഒന്നും പാർട്ടിയിൽ നിലവിലില്ല എന്നത് തന്നെയാണ് എടുത്തു പറയേണ്ട കാര്യം. അനാരോഗ്യം കാരണം മുൻ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഗോവിന്ദൻ സെക്രട്ടറിയായത്.
സർക്കാരിനെയും വിലയിരുത്തും
രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചും സമ്മേളനം വിലയിരുത്തും. ഇക്കാര്യത്തിൽ പ്രതിനിധികളുടെ പ്രതികരണം എന്തായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സിൽവർ ലൈൻ പദ്ധതി ഉൾപ്പെടെയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് എതിരെ വ്യാപക വിമർശനം ഉയർന്നു വന്നിരുന്നു. എന്നാൽ ഇത്തവണ സമ്മേളനത്തിൽ വിമർശന വിഷയങ്ങൾ നിരവധിയാണ്. ഇതിനെല്ലാം അപ്പുറം ഭരണ തുടർച്ച ഉറപ്പാക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതും സമ്മേളത്തിന്റെ മുഖ്യ അജണ്ടയാകും.