തൃശൂർ പൂരം നടന്ന ഏപ്രിൽ 19ന് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളാണ് വിവാദത്തിലായത്. പുലർച്ചെ മൂന്നിനു നടക്കേണ്ട വെടിക്കെട്ടിനു തിരക്കു നിയന്ത്രിക്കാനെന്ന പേരിൽ രാത്രി പത്തുമണിയോടെ സ്വരാജ് റൗണ്ടിലേക്കുള്ള റോഡ് പോലീസ് ബാരിക്കേഡ് കെട്ടി അടച്ചതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കം. തിരുവന്പാടി ഭാഗത്തുനിന്നു വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും അടച്ചതോടെ തിരുവന്പാടി ഭഗവതിയുടെ എഴുന്നള്ളത്തും പഞ്ചവാദ്യവും തടസപ്പെട്ടു. ഇതോടെ തിരുവന്പാടി ദേവസ്വം എഴുന്നള്ളത്തും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
റിപ്പോർട്ട് തള്ളി തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ തൃശൂർ: പൂരം കലക്കൽ വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് തള്ളി തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. റിപ്പോർട്ട് ഇങ്ങനെയേ ഉണ്ടാകൂ എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്നു തിരുവന്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പറഞ്ഞു. പൂരത്തിന്റെ തുടക്കംമുതൽ പാളിച്ചകൾ മനസിലായിട്ടുണ്ട്. ഏറ്റവും കൂടുതൽ കച്ചവടംകിട്ടുന്ന പൂരം സാന്പിൾ ദിവസം പ്രദർശനത്തിലെ കടകൾ ബലമായി പോലീസ് അടപ്പിച്ചു. ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയാതെയായിരുന്നു പോലീസുകാരുടെ ഇടപെടൽ.
പൂരം പ്രദർശനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 20,000 ടിക്കറ്റുകൾ കുറവുവന്നു. അതു -ടെസ്റ്റ് ഡോസ്- ആയിരുന്നു. ആനകളിൽനിന്ന് അന്പതു മീറ്റർ മാറിനിൽക്കണമെന്നു പറഞ്ഞ് ഒരുദിവസം രാവിലെമുതൽ ഇരുദേവസ്വങ്ങളിലും പ്രശ്നങ്ങളുണ്ടാക്കി. പലപ്പോഴും കയറുമായെത്തി തടസമുണ്ടാക്കി. മുൻവർഷങ്ങളിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ഇക്കൊല്ലം അതിരുകടന്നു. ദേവസ്വങ്ങൾക്കു പിടിച്ചുനിൽക്കാനായില്ല. ദേവസ്വം ചാഞ്ഞുകിടക്കുന്ന മരമാണ്. അതിന്റെ മുകളിൽ കയറാൻ എല്ലാവർക്കും കഴിയും. അവസാനം കുറ്റംമുഴുവൻ ദേവസങ്ങളുടെമേൽ വരുമെന്ന് അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ടു വർഷമായി പല ഉത്തരവുകളിറക്കി ബുദ്ധിമുട്ടിക്കുന്നെന്നു പാറമേക്കാവ് സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.
വനംവകുപ്പാണു പൂരം തകർക്കാൻ മുന്പിലുള്ളത്. ജുഡീഷൽ അന്വേഷണത്തിൽ കാര്യമില്ല. സിബിഐ അന്വേഷണം വേണം. യഥാർഥ കുറ്റക്കാർ പുകമറയുടെ പിന്നിൽനിന്നു ചിരിക്കുന്നു.
പാറമേക്കാവിന്റെ ആനകൾ ചരിഞ്ഞപ്പോൾ കൊന്പ് ദേവസ്വത്തിനു നൽകിയില്ല. വനംവകുപ്പ് തടസംനിന്നു. സ്വകാര്യ വ്യക്തിയുടെ ആന ചരിഞ്ഞപ്പോൾ കൊന്പ് അവർക്കു വിട്ടുകൊടുത്തു. പൂരം എക്സിബിഷൻ തറവാടക തർക്കത്തിലും സർക്കാരിന്റെ ചർച്ചകളുടെ വിശദാംശങ്ങൾ കോടതിയെ ധരിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട് അംഗീകരിക്കാനാകില്ല: വി.എസ്. സുനിൽകുമാർ തൃശൂർ: പൂരം അലങ്കോലമായതിൽ ബാഹ്യഇടപെടൽ ഇല്ലെന്ന റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് സിപിഐ നേതാവും തൃശൂരിലെ ഇടതുപക്ഷ സ്ഥാനാർഥിയുമായിരുന്ന വി.എസ്. സുനിൽകുമാർ. കമ്മീഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാകില്ല. വ്യക്തമായ ഗൂഢാലോചനയും ഇടപെടലുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട് ഇതുവരെ കണ്ടിട്ടില്ല. കാണാതെ പ്രതികരിക്കാനാവില്ലെന്നാണ് ഇപ്പോഴും പറയാനുള്ളത്. പൂരം കലക്കിയതിനുപിന്നിൽ ആസൂത്രണമുണ്ടെന്ന് ആവർത്തിച്ചുപറഞ്ഞിട്ടുണ്ട്. 1200 പേജുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. കാര്യം വ്യക്തമായി മനസിലാകാതെ പറയാനാകില്ലെന്നും സുനിൽകുമാർ പറഞ്ഞു.