ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലും അജിതാ ബീഗം അംഗമാണ്. തിരക്കിനിടയിൽ വേണം ഇത്തരം കേസുമായി ബന്ധപ്പെട്ട മൊഴിയെടുക്കൽ അടക്കം പൂർത്തിയാക്കേണ്ടത്. തോക്കും തിരകളും നഷ്ടമായ ബറ്റാലിയന്റെ അന്നത്തെ ചുമതല എഡിജിപി എം.ആർ. അജിത് കുമാറിനായിരുന്നു.
ക്യാന്പിലെ ഒരു എഎസ്ഐയുടെ പക്കൽനിന്നാണ് തോക്ക് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. മേൽനോട്ട ചുമതലയുള്ള കമൻഡാന്റ്, ഡെപ്യൂട്ടി കമൻഡാന്റ്, അസിസ്റ്റന്റ് കമൻഡാന്റ് എന്നിവർക്കെതിരേയും ആഭ്യന്തര വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇവരുടെ കൃത്യവിലോപം സേനയുടെ അച്ചടക്കം തകർക്കുന്ന നടപടി ആണെന്നും ചൂണ്ടിക്കാട്ടുന്നു. ഏതൊക്കെ ഉദ്യോഗസ്ഥരാണ് ആയുധം കൈവശം സൂക്ഷിച്ചിരുന്നതെന്ന പ്രാഥമിക വിവരം പോലും മേലുദ്യോഗസ്ഥരുടെ പക്കൽ ഉണ്ടായിരുന്നില്ലെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമുണ്ടായിരുന്നു. ഇതെല്ലാമാണ് വകുപ്പുതലത്തിൽ വിശദമായി അന്വേഷിച്ചു റിപ്പോർട്ട് ചെയ്യേണ്ടത്.
മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി പൂർത്തിയാക്കി രാജസ്ഥാനിൽ ചുമതല ഏറ്റെടുക്കാനുള്ള യാത്രയ്ക്കിടയിലാണ് തോക്കും തിരകളും നഷ്ടമായത്. സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള സ്പെഷൽ ട്രെയിനിൽനിന്നാണ് ഇവ നഷ്ടമായത്.
ഒരു പോലീസുകാരൻ തോക്കും തിരകളും അടങ്ങിയ ബാഗ് ട്രെയിനിൽനിന്ന് എടുത്തു പുറത്തേക്ക് എറിഞ്ഞുവെന്ന മൊഴി സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നുണ്ട്.