പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണമേ നടക്കുന്നില്ലെന്ന വിവരാവകാശ മറുപടികൂടി വന്ന പശ്ചാത്തലത്തിലാണ് ഇന്നലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നടക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിൽ 21 ന് ഉത്തരവിട്ട അന്വേഷണത്തിൽ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.
അന്വേഷണം നടക്കുന്നില്ലെന്നു പറഞ്ഞ ഉദ്യോഗസ്ഥനെതിരായ അച്ചടക്കനടപടി മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായത്. അടുത്തയാഴ്ച അന്വേഷണ റിപ്പോർട്ട് നൽകുമെന്നാണ് ഇപ്പോൾ പറയുന്നത്. ഏതായാലും ആകെക്കൂടി സംശയവും ദുരൂഹതയും അവശേഷിപ്പിക്കുന്നതായി ഇക്കാര്യത്തിലുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം.
പ്രതിപക്ഷം വിമർശനം കടുപ്പിക്കുകയാണ്. നടപടിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ അവർക്കു പ്രശ്നമൊന്നുമില്ല. വിഷയം രാഷ്ട്രീയമായി ആളിക്കത്തിച്ചു നിർത്താൻ അവർക്കു സാധിക്കും.
തൃശൂരിൽ അവർ വലിയ പ്രതിഷേധ സമ്മേളനം പ്രഖ്യാപിച്ചുകഴിഞ്ഞു. എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള രഹസ്യചർച്ചയും പൂരം കലക്കലുമെല്ലാം കേരള രാഷ്ട്രീയത്തിൽ വരുംനാളുകളിലും വിവാദവിഷയമായി നിറഞ്ഞുനിൽക്കുമെന്ന കാര്യം തീർച്ച.