തിരുവനന്തപുരം റൂറൽ പോലീസ് സ്റ്റേഷനുകളിൽ നടന്ന റിയൽ എസ്റ്റേറ്റ് തർക്കങ്ങളിലും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി മംഗലപുരം പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കെതിരേയും സ്ഥലംമാറ്റം അടക്കമുള്ള അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
ഭൂ മാഫിയകൾ തലസ്ഥാനത്തു പിടിമുറുക്കിയതിനു പിന്നാലെ റിയൽ എസ്റ്റേറ്റ് ബിസിനസ് തർക്കവുമായി ബന്ധപ്പെട്ടു ഗുണ്ടാ നേതാവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പേട്ടയ്ക്കു സമീപമുള്ള പാറ്റൂരിലാണ് ആക്രമണം നടന്നത്. ഈ ആക്രമണവുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധം വ്യക്തമാക്കിയുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ പോലീസ് ആസ്ഥാനത്തു ലഭിച്ചു. ബന്ധമുണ്ടെന്നു കണ്ടെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിനെ തുടർന്ന് 2023 ജനുവരിയിൽ രണ്ടു ഡിവൈഎസ്പിമാരേയും സസ്പെൻഡ് ചെയ്തു.
ഇരുവർക്കുമെതിരേയുള്ള അന്വേഷണം പൂർത്തിയാക്കിയെന്നും പിആർ മിനിറ്റ്സ് തീർപ്പാക്കാൻ സർക്കാരിലേക്കു നൽകിയെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ പിൻവലിക്കുന്നതെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.