തിരുവനന്തപുരം: ലോകത്തുള്ള എല്ലാ പകർച്ചവ്യാധികളുടെയും കേന്ദ്രമായി കേരളം മാറിയെന്നും മഴക്കാല പൂർവ ശുചീകരണം ദയനീയമായി പരാജയപ്പെട്ടതാണ് സംസ്ഥാനത്ത് പനിയും പകർച്ചവ്യാധികളും പടർന്നു പിടിക്കാൻ ഇടയാക്കുന്നതെന്നും ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി.
സർക്കാരിന്റെ പിടിപ്പുകേടു മൂലം മഴക്കാല പൂർവ ശുചീകരണം താളം തെറ്റിയതാണ് പകർച്ച വ്യാധികളും മഞ്ഞപ്പിത്തവും വ്യാപിക്കാൻ ഇടയാക്കുന്നതെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ ടി.വി. ഇബ്രാഹീം ആരോപിച്ചു.
സംസ്ഥാനത്തു പനിയും പകർച്ച വ്യാധികളും നിയന്ത്രണ വിധേയമാണെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. മഴ, കാലാവസ്ഥാ വ്യതിയാനം, ഉയർന്ന ജനസാന്ദ്രത, പരിസ്ഥിതിയിലെ വനമേഖലയുമായുള്ള സാന്നിധ്യം എന്നിവയാണ് പനിയും പകർച്ചവ്യാധികളും പകരാൻ കാരണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ ചർച്ചയ്ക്ക് എടുത്തില്ല.
പനി പടരുന്നതിനിടെ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല, അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്, ഉഗാണ്ടയിൽ മാത്രം കണ്ടു വന്നിരുന്ന വെസ്റ്റ് നൈൽ തുടങ്ങി നിരവധി രോഗങ്ങളാണ് കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ വർഷം ഇതുവരെ പനിയും പകർച്ച വ്യാധികളും ബാധിച്ചത് 13 ലക്ഷത്തിലേറെ പേർക്കാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു. പനിയും പകർച്ച വ്യാധികളും ബാധിച്ച് ഇതുവരെ 117 പേർ മരിച്ചു.
പനി ബാധിച്ച് ഏഴു പേരും ഡെങ്കിപ്പനി ബാധിച്ച് 22 പേരും എലിപ്പനിയെ തുടർന്ന് 61 പേരും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 24 പേരും ഷിഗെല്ല, വെസ്റ്റ് നൈൽ എന്നിവ ബാധിച്ച് മൂന്നു പേരും മരിച്ചതായി പ്രതിപക്ഷനേതാവ് ആരോപിച്ചു. മഴക്കാല പൂർവ ശുചീകരണം ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്തു ദയനീയമായി പരാജയപ്പെട്ടു.
തദ്ദേശ സ്ഥാപനങ്ങളും തദ്ദേശ ആരോഗ്യ വകുപ്പുകളും സംയുക്തമായി നടത്തേണ്ട മഴക്കാല പൂർവശുചീകരണം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ നടത്തിയില്ല. ദിവസങ്ങളോളം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നാണ് രോഗങ്ങൾ പകരുന്നതെന്നും വാക്കൗട്ട് പ്രസംഗത്തിൽ വി.ഡി. സതീശൻ ആരോപിച്ചു.
പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, കെ.കെ. രമ എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.
“പകർച്ചവ്യാധി പ്രതിരോധത്തിന് 12 കോടി നീക്കിവച്ചു; ഒരു ശതമാനം പോലും ചെലവഴിച്ചില്ല”
പകർച്ചവ്യാധി പ്രതിരോധത്തിനും സാംക്രമിക രോഗങ്ങളുടെ നിയന്ത്രണത്തിനുമായി ബജറ്റിൽ 12 കോടി രൂപവകയിരുത്തിയിട്ട് ഇതുവരെ ചെലവഴിച്ചത് 0.08 ശതമാനം മാത്രമാണെന്ന് ആസൂത്രണ ബോർഡിന്റെ കണക്കുകൾ ഉദ്ധരിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പകർച്ച വ്യാധി പ്രതിരോധ നടപടിയൊന്നും സർക്കാരിന്റെ മുൻഗണനയിൽ ഇല്ല. സംസ്ഥാന, ജില്ലാ, താലൂക്കുതല യോഗം ചേരുന്നതല്ലാതെ പകർച്ചവ്യാധികളെ നിയന്ത്രിക്കുന്നതിലും കാരണങ്ങൾ കണ്ടെത്തുന്നതിലും വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടാക്കി ശാശ്വത പരിഹാരം കാണുന്നതിലും പിണറായി സർക്കാർ ദയനീയമായി പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.