പാലാ: രാജ്യാന്തര നിലവാരമുള്ള സെന്റർ ഓഫ് എക്സലൻസാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ അസ്ഥിരോഗ ചികിത്സാ വിഭാഗമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്്ടർ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ. വിദേശരാജ്യങ്ങളിൽനിന്നുൾൾപ്പെടെ രോഗികൾ അത്യാധുനിക ഓർത്തോപീഡിക്സ് ശസ്ത്രക്രിയകൾക്കായി ഇവിടെ എത്തിച്ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അസ്ഥിരോഗ വിഭാഗം ഡോക്്ടർമാരുടെ ശസ്ത്രക്രിയാനൈപുണ്യ പരിശീലനത്തിനുവേണ്ടി ആരംഭിച്ച ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആർത്രോസ്കോപ്പി സ്കിൽലാബ് പ്രവർത്തിക്കുന്നതും മാർ സ്ലീവാ മെഡിസിറ്റിയിലാണ്. ഹിപ്പ് ആർത്രോസ്കോപ്പി ചികിത്സാവിഭാഗവും പ്രത്യേകമായി പ്രവർത്തിച്ചുവരുന്നു. അസ്ഥിരോഗ ചികിത്സാരംഗത്ത് പ്രമുഖരായ ഡോ്ക്ടർമാരുടെ നിരയാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതയെന്നും മോൺ.ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു.
പ്രശസ്ത ഓർത്തോപീഡിക്സ് വിദഗ്ധരും സീനിയർ കൺസൾട്ടന്റുമാരുമായ പ്രഫ.ഡോ. മാത്യു ഏബ്രഹാം, ഡോ. ഒ.ടി. ജോർജ്, ഡോ. പി.ബി. രാജീവ്, കൺസൾട്ടന്റുമാരായ ഡോ. സിജോ സെബാസ്റ്റ്യൻ, ഡോ. റിക്കി രാജ്, ഡോ. ജോസഫ് ജെ. പുല്ലാട്ട് എന്നിവരുടെ നേതൃത്വത്തിൽ 10 ഡോക്്ടർമാരാണ് ഓർത്തോപീഡിക്സ് വിഭാഗത്തിൽ സേവനം അനുഷ്ഠിക്കുന്നത്.
സന്ധി മാറ്റിവയ്ക്കൽ, പുനർസന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായി നൂതന സംവിധാനങ്ങളും ആധുനിക സൗകര്യവുമുള്ള ഇവിടെ ചികിത്സ തേടിയ ആയിരക്കണക്കിനു രോഗികളാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ആർത്രോസ്കോപ്പി ആൻഡ് സ്പോർട്സ് മെഡിസിൻ ചികിത്സാ സേവനങ്ങളും മികവാർന്ന രീതിയിൽ പ്രവർത്തിക്കുന്നു.
പരിക്കുകൾ മാറ്റുന്നതിനുള്ള ശസ്ത്രക്രിയകൾക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കായികതാരങ്ങളും ചികിത്സ തേടി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തുന്നുണ്ട്. ഗുരുതരമായ അപകടങ്ങളിൽ പെടുന്നവരെ സങ്കീർണമായ ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും ഓർത്തോപീഡിക്സ് വിഭാഗത്തിനു സാധിച്ചിട്ടുണ്ട്. അപകടത്തിൽപെട്ട് കാൽ മുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വരുമായിരുന്ന കോളജ് വിദ്യാർഥിയെ കാൽ മുറിച്ചുമാറ്റാതെ അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയതും അടുത്തിടെയാണ്.
രക്തത്തിൽ പ്ലേറ്റ്ലെറ്റ് കുറയുന്ന രോഗത്തോട് പൊരുതുന്നതിനിടെ വീണ് ഇടുപ്പെല്ലിൽ ഗുരുതര പരിക്കേറ്റ യുവതിയെ അതിവേഗ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും കഴിഞ്ഞു. പ്ലേറ്റ്ലെറ്റ് കുറഞ്ഞ അവസ്ഥയിൽ അമിത രക്തസ്രാവം ഉണ്ടായാൽ അപകടസാധ്യത വരുമെന്നതിനാൽ വിദഗ്ധ ഡോക്്ടർമാരുടെ നേതൃത്വത്തിൽ രണ്ടു മണിക്കൂർ വേണ്ട ശസ്ത്രക്രിയ മുക്കാൽ മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
പെൽവിക് അസറ്റാബുലർ ശസ്ത്രക്രിയകൾ, അസ്ഥികളുടെയും സന്ധികളുടെയും വളവ് നിവർത്തുന്ന ശസ്ത്രക്രിയകൾ, പീഡിയാട്രിക് ഓർത്തോപീഡിക്സ്, അസ്ഥികളുടെ അർബുദത്തിനുള്ള ശസ്ത്രക്രിയകൾ, അംഗസംരക്ഷിത ശസ്ത്രക്രിയകൾ, നട്ടെല്ലിനും നട്ടെല്ലിന്റെ വളവിനുമുള്ള ശസ്ത്രക്രിയകൾ, ഹാൻഡ് ആൻഡ് മൈക്രോവാസ്കുലർ ശസ്ത്രക്രിയകൾ, അറ്റുപോയ കൈകാലുകൾ കൂട്ടിയോജിപ്പിക്കൽ, പെയിൻ ക്ലിനിക്ക് എന്നിവയും ഓർത്തോപീഡിക്സ് വിഭാഗത്തിലുണ്ട്.
മാർ സ്ലീവാ മെഡിസിറ്റി അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചതിന്റെയും 2000 മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയതിന്റെയും ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ചുവട് എന്ന് പേരിട്ട പദ്ധതി പ്രകാരം തികച്ചും സൗജന്യമായി 10 ശസ്ത്രക്രിയകളും സൗജന്യനിരക്കിൽ 200 ശസ്ത്രക്രിയകളും ഓർത്തോപീഡിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയിരുന്നു.
അനസ്തേഷ്യ, ന്യൂറോസർജറി, പ്ലാസ്റ്റിക് സർജറി, ജനറൽ സർജറി, വാസ്കുലാർ സർജറി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എന്നീ വിഭാഗങ്ങളുമായി ചേർന്നാണ് ഓർത്തോപീഡിക്സ് വിഭാഗത്തിന്റെ പ്രവർത്തനം.
മാർ സ്ലീവാ മെഡിസിറ്റിയിലെ അക്കാഡമിക്സ് വിഭാഗത്തിൽ ഓർത്തോപീഡിക്സിൽ ഡിഎൻബി, പോസ്റ്റ് ഡോക്്ടറൽ ഫെലോഷിപ് ഇൻ ആർത്രോപ്ലാസ്റ്റി ആൻഡ് ആർത്രോസ്കോപ്പി, ഫെലോഷിപ് ഇൻ ആർത്രോപ്ലാസ്റ്റി ആൻഡ് ആർത്രോസ്കോപ്പി എന്നിവ ചെയ്യുന്നതിനും സൗകര്യമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.