കൊച്ചി: സീറോമലബാർ സഭയിലെ സമുദായ ശബ്ദമായ കത്തോലിക്ക കോൺഗ്രസിന് ആഗോളമുഖം പകരുന്നതിൽ നായകസ്ഥാനത്തുണ്ടായിരുന്ന, സംഘടനയുടെ പ്രഥമ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം സാരഥ്യമൊഴിയുന്നു. 47 രാജ്യങ്ങളിലേക്കു സംഘടനയുടെ പ്രവർത്തനങ്ങളെ വിപുലപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ പടിയിറക്കം.
1997ൽ കത്തോലിക്ക കോൺഗ്രസിന്റെ കോതമംഗലം രൂപത ഓർഗനൈസിംഗ് സെക്രട്ടറിയായാണ് ബിജു സംഘടനയുടെ നേതൃനിരയിലേക്ക് എത്തുന്നത്. അന്നത്തെ സംസ്ഥാന പ്രസിഡന്റ് ജോൺ കച്ചിറമറ്റമാണ് ഇതിനു പ്രധാനമായി പ്രോത്സാഹനമായതും.
അടുത്ത വർഷം രൂപത പ്രസിഡന്റായി, 2002ൽ സംസ്ഥാന വൈസ് പ്രസിഡന്റ്, 2007ൽ ട്രഷറർ, 2011ൽ ജനറൽ സെക്രട്ടറി എന്നീ പദവികളിലേക്കെത്തി. കേരളത്തിനുപുറത്ത് മാണ്ഡ്യ, ഉജ്ജയിൻ, ബൽത്തങ്ങാടി, സാംഗ്ലി തുടങ്ങിയ പ്രദേശങ്ങളിലേക്ക് കത്തോലിക്ക കോൺഗ്രസിനെ വ്യാപിപ്പിച്ചത് ഇക്കാലഘട്ടത്തിലാണ്.
2017ൽ 26 രാജ്യങ്ങളിലെ നേതാക്കളെ ഉൾപ്പെടുത്തി ഗ്ലോബൽ സമിതി രൂപീകരിച്ചതോടെ പ്രഥമ ഗ്ലോബൽ പ്രസിഡന്റായി. ‘റീ ബ്രാൻഡ് ദ കത്തോലിക്ക കോൺഗ്രസ് ടു റീബിൽഡ് ദ കമ്യൂണിറ്റി’ എന്ന ആശയവുമായി ദുബായിൽ ഗ്ലോബൽ മീറ്റ് നടത്തി.
കാർഷിക വിഷയങ്ങൾ ഉൾപ്പെടെ സമുദായാംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും ആവശ്യങ്ങൾ അധികാരികൾക്കു മുന്നിൽ ശക്തമായി അവതരിപ്പിക്കുന്നതിനു സഹായിച്ച കത്തോലിക്ക കോൺഗ്രസിന്റെ സമരങ്ങൾക്കും ഇടപെടലുകൾക്കും മറ്റു മുന്നേറ്റങ്ങൾക്കും ബിജു നേതൃത്വം നൽകിയിട്ടുണ്ട്.
ആഫ്രിക്കയിലെ ഏഴു രാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് നടന്ന ആഫ്രിക്കൻ നേതൃസമ്മേളനം, ബാങ്കോക്കിൽ നടന്ന രണ്ടാം ഗ്ലോബൽ സമ്മേളനം, തൃശൂരിൽ നടന്ന കത്തോലിക്ക കോൺഗ്രസ് ശതാബ്ദി ആഘോഷം എന്നിവ വിപുലമായ പരിപാടികളായിരുന്നു.
ഹാർട്ട് ലിങ്ക്സ്, ഗ്ലോബൽ മെഡിക്കൽ കൗൺസിൽ, ഗ്ലോബൽ പ്രഫഷണൽ കൗൺസിൽ, ഗ്ലോബൽ വുമൺ കൗൺസിൽ, ഗ്ലോബൽ യൂത്ത് കൗൺസിൽ, രാഷ്ട്രീയകാര്യ സമിതി, ഹെൽപ് ഡെസ്കുകൾ തുടങ്ങി കത്തോലിക്ക കോൺഗ്രസിന്റെ അനുബന്ധ സംവിധാനങ്ങൾക്കും ഇക്കാലയളവിൽ രൂപം നൽകി.
മൂന്നു പതിറ്റാണ്ടു നീണ്ട കത്തോലിക്ക കോൺഗ്രസിലെ നേതൃത്വപരമായ പ്രവർത്തനങ്ങൾ ആത്മസംതൃപ്തി നൽകുന്നതാണെന്ന് ബിജു പറയന്നിലം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.