കൊല്ലം: കൊച്ചുവേളിയിൽനിന്ന് ലോകമാന്യതിലക് ടെർമിനസിലേക്കും തിരികെയുമുള്ള ഗരീബ് രഥ് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിച്ചു.
ഇതോടെ ഈ ട്രെയിനിൽ ഒരു ദിശയിൽത്തന്നെ 500 ബെർത്തുകളുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഈ മേഖലയിൽ ആവശ്യത്തിനു ടിക്കറ്റ് ലഭിക്കാതെ വലയുന്ന മുംബൈയിലെ മലയാളി സമൂഹത്തിനു കോച്ചുകളുടെ എണ്ണം കൂട്ടിയതു വലിയ ആശ്വാസമാകും.
ആഴ്ചയിൽ രണ്ടു വീതം സർവീസ് ഉള്ള ഗരീബ് രഥ് എക്സ്പ്രസ് കഴിഞ്ഞ ദിവസം മുതൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള എൽഎച്ച്ബി കോച്ചുകളിലേക്കു മാറിയിരുന്നു.
നേരത്തേ 11 ഐസിഎഫ് തേർഡ് ഏസി കോച്ചുകളാണ് ഗരീബ് രഥിൽ ഉണ്ടായിരുന്നത്. എൽഎച്ച്ബിയിലേക്ക് ഇവ മാറിയപ്പോൾ 16 തേർഡ് ഏസി കോച്ചുകളായി എണ്ണം ഉയർത്തപ്പെട്ടു. നിലവിൽ ഉണ്ടായിരുന്ന രണ്ട് ഏസി ചെയർ കാറുകൾ മൂന്നായും വർധിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണ് ഓരോ സർവീസിലും ബെർത്തുകളുടെ എണ്ണം 500ലധികം വർധിച്ചത്.
ആധുനിക കോച്ചുകളിലെ മെച്ചപ്പെട്ട സൗകര്യങ്ങളും കൂടുതൽ ബർത്തുകളും കൂടിയാകുമ്പോൾ ഈ റൂട്ടിലെ യാത്രികർക്ക് ഇനി ആശ്വാസയാത്ര സാധ്യമാകും. കൊങ്കൺ പാതയിലൂടെ കോട്ടയം വഴിയാണ് ഈ ഗരീബ് രഥിന്റെ സഞ്ചാരം. മഹാരാഷ്ട്രയിൽ സ്റ്റോപ്പുള്ളത് കുർള, താനെ, പൻവേൽ, രത്നഗിരി എന്നിവിടങ്ങളിലാണ്.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.