തൃശൂർ: പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടുതള്ളി തിരുവന്പാടി ദേവസ്വവും സിപിഐയും. പൂരം കലങ്ങിയിട്ടില്ലെന്നു മുഖ്യമന്ത്രി പറയുന്നതു ശരിയല്ലെന്നും പൂരമെന്താണെന്ന് ആദ്യം മനസിലാക്കണമെന്നും തിരുവന്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്കുമാർ പറഞ്ഞു.
ചിട്ടയായ ഘടന അനുസരിച്ചാണു പൂരം നടക്കുന്നത്. 36 മണിക്കൂർ നീളുന്ന ചടങ്ങുകൾ കൃത്യമായി നടന്നാൽമാത്രമേ പൂരം പൂർണമായെന്നു പറയാനാകൂ. രാവിലെ എഴുന്നള്ളിപ്പു തുടങ്ങുന്പോൾമുതൽ തടസങ്ങളുണ്ടായി.
രാത്രി എഴുന്നള്ളിപ്പും തടഞ്ഞതോടെയാണു ചടങ്ങിൽ ഒതുക്കാൻ തീരുമാനിച്ചത്. ഇതു പൂരപ്രേമികളിൽ ഞെട്ടലുണ്ടാക്കിയെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയംകലർത്തി വഴിതിരിച്ചുവിടരുതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ അന്വേഷണസംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ല.
ത്രിതല അന്വേഷണത്തെ ഇരുദേവസ്വങ്ങളും സ്വാഗതംചെയ്തിട്ടുണ്ട്. തെറ്റുചെയ്തത് ആരാണെന്നും ഇരയായത് ആരാണെന്നും സത്യസന്ധമായ അന്വേഷണത്തിലൂടെ കണ്ടെത്തട്ടേയെന്നും ഗിരീഷ്കുമാർ പറഞ്ഞു.
തൃശൂർ പൂരം കലങ്ങിയതുതന്നെയെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്. പൂരം വിവാദവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പൂരം കലക്കിയതുതന്നെയാണെന്ന നിലപാട് ആവർത്തിച്ച് സിപിഐ നേതാവ് വി.എസ്. സുനിൽകുമാറും രംഗത്തുവന്നു. കോഴിക്കോട്ടെ പ്രസംഗത്തിൽ മുഖ്യമന്ത്രി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല.
പൂരം കലങ്ങിയെന്നത് യാതൊരു സംശയവുമില്ലാത്ത കാര്യമാണ്. രാഷ്ട്രീയമായി എൻഡിഎ സ്ഥാനാർഥിക്ക് ജയിക്കത്തക്ക രീതിയിലുള്ള പ്രവർത്തനം നടന്നിട്ടുണ്ടെന്നും വി.എസ്. സുനിൽകുമാർ പറഞ്ഞു.
പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും സിപിഐ നിലപാട് പറഞ്ഞിട്ടുണ്ടെന്നും അതിൽ മാറ്റമില്ലെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വൈരുധ്യമില്ലെന്നും പൂരം കലക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരത്തേ പറഞ്ഞതും കോഴിക്കോട്ട് പറഞ്ഞതും ഒന്നുതന്നെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.