കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഭരണകൂടവും സിപിഎമ്മിന്റെ കണ്ണൂരിലെ സംവിധാനവും അട്ടിമറിച്ചുകഴിഞ്ഞെന്ന് കെ.കെ. രമ എംഎൽഎ. ഇപ്പോൾ പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചതു പോലും പ്രഹസനമാണ്. നേരത്തെ അന്വേഷണം നടത്തിയ സിഐയുടെ നേതൃത്വത്തിലുള്ള മുഴുവൻ സംഘത്തെയും ഉൾപ്പെടുത്തിയാണു പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചതെന്നത് ഇതിന്റെ തെളിവാണ്.
സിപിഎം നേതൃത്വത്തിന്റെ അനുവാദം ലഭിച്ചിട്ട് മാത്രമേ പ്രതിയായ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യൂവെന്നു പറയുന്ന നാണംകെട്ട പോലീസ് സംവിധാനമാണ് ഇവിടെയുള്ളതെന്നും കെ.കെ. രമ പറഞ്ഞു.
കണ്ണൂരിലെ സിപിഎം നേതാക്കളുടെ പല ഇടപാടുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ എഡിഎമ്മിന് അറിയാമെന്നിരിക്കേ ഇത് പുറത്തു പറയാതിരിക്കാനാണു ദിവ്യ ഭീഷണി മുഴക്കിയത്. കണ്ണൂരിലെ പ്രമാണിമാര്‍ നേടിയെടുത്ത അനധികൃത സ്വത്ത്, ഭൂമി എന്നിവ സംബന്ധിച്ചും ബിനാമി ഇടപാടുകളെക്കുറിച്ചും അന്വേഷണം നടത്താന്‍ റവന്യുവകുപ്പ് ഉത്തരവിടണമെന്നും കെ.കെ. രമ എംഎൽഎ ആവശ്യപ്പെട്ടു.
കണ്ണൂരിൽ എം.എൻ. വിജയൻ പഠന കേന്ദ്രം സംഘടിപ്പിച്ച എം.എൻ. വിജയൻ ഓർമ എന്ന പരിപാടി ജവഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ സത്യസന്ധനായ ഉദ്യോഗസ്ഥൻ നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് വരുത്തിത്തീർത്ത് ദിവ്യയെ രക്ഷിക്കാനുള്ള ഗൂഢനീക്കമാണ് അണിയറയിൽ നടക്കുന്നത്.
നവീൻ ബാബുവിന്റേത് ആത്മഹത്യയാണ് എന്ന് വിശ്വസിക്കാനുള്ള ഒരു തെളിവു പോലും നമുക്കു മുന്നിലില്ല. ബന്ധുക്കൾ വരുന്നതിന് മുന്‍പ് ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തിയതു തെളിവുകൾ നശിപ്പിക്കുന്നതിനുവേണ്ടിയാണ്.
സംഭവത്തിനു ഒന്‍പതു ദിവസങ്ങൾക്കു ശേഷമാണു മുഖ്യമന്ത്രി വായ തുറക്കുന്നത്. നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിക്കാൻ പോലും മുഖ്യമന്ത്രി തയറായിട്ടില്ല. ഇരട്ടച്ചങ്ക് പോയിട്ട് നട്ടെല്ലുപോലും ഇല്ലാത്തയാളാണു കേരളം ഭരിക്കുന്നതെന്നു പറയേണ്ടിവരികയാണ്.
അതുകൊണ്ടാണ് ഒരു മനുഷ്യനെ ഇല്ലാതാക്കിയിട്ട് അധികാരകേന്ദ്രത്തിനു താഴെ സ്വസ്ഥമായി ഇരിക്കാൻ അയാൾക്കാവുന്നതെന്നും കെ.കെ. രമ കൂട്ടിച്ചേർത്തു.