നവീൻ ബാബു-ദിവ്യ വിഷയത്തിൽ ചർച്ച വേണ്ടെന്ന് അണികൾക്ക് സിപിഎം നിർദേശം
Monday, October 28, 2024 1:51 AM IST
നിശാന്ത് ഘോഷ്
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടിയെ പ്രതിരോധത്തിലാക്കിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായി ബന്ധപ്പെട്ട കാര്യത്തിൽ പൊതുസമൂഹത്തിൽ ചർച്ച വേണ്ടെന്ന് അണികൾക്ക് സിപിഎം നേതൃത്വത്തിന്റെ കർശന നിർദേശം.
ഇക്കാര്യം ചർച്ചയാക്കുന്പോൾ നേതൃത്വം സംശയത്തിന്റെ നിഴലിലാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തകർക്കും അണികൾക്കും ഇതു സംബന്ധിച്ച് നിർദേശം നൽകിയതെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ഒരു തരത്തിലുള്ള ഇടപെടലുകളും ന്യായീകരണങ്ങളും നടത്തേണ്ടെന്നും നിർദേശമുണ്ട്.
അണികളെ പ്രകോപിതരാക്കാൻ പാർട്ടി വിരുദ്ധ ചേരികൾ സമൂഹ മാധ്യമങ്ങളിൽ പലതരത്തിലുള്ള പോസ്റ്റുകളിടാൻ സാധ്യതയുണ്ടെന്നും ഇവയോട് ഒരുതരത്തിലും പ്രതികരിക്കാതെ ജാഗ്രത പുലർത്തണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. പാർട്ടി നിർദേശാനുസരണം ദിവ്യ വിഷയത്തിൽ സൈബർ പോരാളികൾ മൗനംപാലിച്ചുവരുന്നുമുണ്ട്.
ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിന്മേൽ വാദം കേട്ട കോടതി വിധി നാളെ നടത്താനാണു നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഒരുപക്ഷേ ദിവ്യ ഇന്നോ അല്ലെങ്കിൽ നാളെയോ കോടതിയിൽ ഹാജരായേക്കുമെന്നും സൂചനയുണ്ട്.
മരിച്ച എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണു പാർട്ടിയെന്നു സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ ആവർത്തിച്ചു പറയുന്പോഴും ദിവ്യയുടെ അറസ്റ്റ് വൈകുന്നത് പൊതുസമൂഹത്തിൽ ഏറെ ചർച്ചയായിട്ടുണ്ട്. നവീൻ ബാബുവിന്റെ ആത്മഹത്യക്കു പ്രേരണക്കുറ്റം ചുമത്തപ്പെട്ട ശേഷം ഒളിവിൽ പോയ പി.പി. ദിവ്യയെ ഇനിയും കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്പോൾ കോടതി മുന്പാകെ എപ്പോൾ വേണമെങ്കിലും ദിവ്യയെ ഹാജരാക്കാമെന്ന് അഭിഭാഷകൻ പറഞ്ഞിരുന്നു. സിപിഎം പ്രവർത്തകർ ഉൾപ്പെട്ട പ്രമാദമായ കേസുകളിൽ ഹാജരായിരുന്ന അഡ്വ. വിശ്വനാണു മുൻകൂർ ജാമ്യത്തിനായി ദിവ്യക്കുവേണ്ടി ഹാജരായത്.
പ്രതിഭാഗം അഭിഭാഷകൻ എപ്പോൾ വേണമെങ്കിലും കോടതിയിൽ കുറ്റാരോപിതയെ ഹാജരാക്കാമെന്ന് ഉറപ്പിച്ചു പറയുന്പോൾ ദിവ്യ പാർട്ടി സംരക്ഷണത്തിൽ കഴിയുകയാണെന്ന കാര്യം പകൽപോലെ വ്യക്തമാണെന്നു പ്രതിപക്ഷകക്ഷികൾ ചൂണ്ടിക്കാട്ടുന്നു. പോലീസ് ഇക്കാര്യത്തിൽ നിസംഗ നിലപാടാണു പുലത്തുന്നതെന്നും ആരോപണമുണ്ട്.