മുനമ്പം വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം: മാര്‍ തോമസ് തറയില്‍
Monday, October 28, 2024 1:50 AM IST
കൊച്ചി: വഖഫ്നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവന്ന് മുനമ്പം വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ചങ്ങനാശേരി നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പറഞ്ഞു.
വഖഫ് നിയമങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന മുനമ്പം പ്രദേശങ്ങളിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടു നടന്ന ക്ലബ്ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മാർ തോമസ് തറയില്‍.
നിയമസഭയില്‍ ഭരണ, പ്രതിപക്ഷഭേദമന്യേ നിയമം പാസാക്കി. അവര്‍ ഇതിനെ ഒരു ജനതയുടെ നിലനില്‍പ്പിന്റെ പ്രശ്നമായി കാണുന്നില്ല. വോട്ടുബാങ്ക് നിലനിര്‍ത്തേണ്ടതിന് മനുഷ്യാവകാശങ്ങളും മാനുഷിക പരിഗണനകളും അവര്‍ വിസ്മരിക്കുന്നു. ഓരോ വ്യക്തിക്കും അവകാശപ്പെട്ട സ്ഥലത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം- അദ്ദേഹം പറഞ്ഞു.
ചെറായി മുനമ്പം പ്രദേശം വഖഫിന്റേതല്ല, അത് വഖഫ് ഭൂമിയല്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ ജനങ്ങളോടു കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകളും നയങ്ങളും സങ്കടകരമാണെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
എട്ടര മണിക്കൂർ നീണ്ട ചർച്ചയാണ് ക്ലബ്ഹൗസിൽ നടന്നത്. മുനമ്പം ബീച്ചിൽനിന്നുള്ള വഖഫ് ഇരകളായ ഇരുപത്തിയൊന്നുപേർ അനുഭവങ്ങൾ വിവരിച്ചു. ഫാ. മാണി പുതിയിടം, ഫാ. ആന്റണി തറയിൽ, ഫാ. ജോഷി മയ്യാറ്റിൽ, സ്റ്റാലിൻ ദേവൻ, ജോസഫ് ബെന്നി എന്നിവർ പ്രഭാഷണം നടത്തി. അജി പോൾ, ഷാജി മാത്യു എന്നിവർ ചർച്ചകൾ നിയന്ത്രിച്ചു.