തിരുവനന്തപുരം: മുതലപ്പൊഴി ഹാര്‍ബര്‍ വികസനത്തിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയം അനുമതി നല്കി.
അഞ്ചുതെങ്ങ്-മുതലപ്പൊഴി മത്സ്യബന്ധനത്തിനിടെയുള്ള അപകടമരണങ്ങള്‍ക്ക് അറുതി വരുത്താന്‍ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന വഴിയാണ് 177 കോടി രൂപയുടെയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന് അറിയിച്ചു.
പാരിസ്ഥിതികാഘാത അതിജീവനശേഷിയുള്ള ഗ്രാമപദ്ധതിയിലേക്ക് ആറു ഗ്രാമങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 415 യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ സൗകര്യമുള്ള രീതിയിലാണ് മുതലപ്പൊഴി ഫിഷിംഗ് ഹാര്‍ബറിന്റെ വിപുലീകരണം. പ്രതിവര്‍ഷം 38,142 ടണ്‍ മത്സ്യം കൈകാര്യം ചെയ്യാന്‍ കഴിയും. പദ്ധതി വഴി 10,000ൽപരം ആളുകള്‍ക്ക് നേരിട്ടും പരോക്ഷമായും പ്രയോജനം ലഭിക്കും.
മുതലപ്പൊഴിയില്‍ ആവര്‍ത്തിച്ചുള്ള അപകടസാദ്ധ്യതകള്‍ പരിഹരിക്കുന്നതിനായി പൂനയിലെ സെന്‍ട്രല്‍ വാട്ടര്‍ ആൻഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷനാണ് ശാസ്ത്രീയവും ഗണിതശാസ്ത്ര മാതൃകാ പഠനങ്ങളിലൂടെയും റിപ്പോര്‍ട്ട് തയാറാക്കിയത്.
അതേസമയം നിര്‍മാണത്തിനാവശ്യമായ പരിസ്ഥിതി ആഘാത പഠനം നടത്തിയത് സംസ്ഥാന സർക്കാരാണ്. സർക്കാർ സമര്‍പ്പിച്ച പുതിയ ഡിപിആറിന്റെ അടിസ്ഥാനത്തില്‍ 60:40 അനുപാതത്തിലാണ് അംഗീകാരം നല്‍കിയത്. 177 കോടി രൂപയില്‍ 106.2 കോടി രൂപ കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന വഴിയാണ് നല്‍കുന്നത്.
കേരളത്തിന്റെ വിഹിതം 70.80 കോടി രൂപയാണ്. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയില്‍ നിന്ന് നൂറ് ശതമാനം കേന്ദ്ര വിഹിതത്തോടെ നടത്തുന്ന പാരിസ്ഥിതികാഘാത അതിജീവന ശേഷിയുള്ള ഗ്രാമ പദ്ധതിയിലേക്ക് ആറ് ഗ്രാമങ്ങളെ തെരഞ്ഞെടുത്തെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം- ചിലക്കൂര്‍, എറണാകുളം-പുതുവൈപ്പിന്, ഞാറക്കല്‍, ആലപ്പുഴ തോട്ടപ്പള്ളി, കൊല്ലം-ഇരവിപുരം, അഴീക്കല്‍ എന്നിവയാണ് പദ്ധതിയിലുള്‍പ്പെട്ട ഗ്രാമങ്ങള്‍. ഗ്രാമവികസനത്തിനായി രണ്ടുകോടി രൂപ വീതമാണ് പദ്ധതിക്കു കീഴില്‍ അനുവദിച്ചിരിക്കുന്നത്.
അഞ്ചു തുറമുഖങ്ങള്‍ നവീകരിക്കും തിരുവനന്തപുരം: കേരളത്തിലെ അഞ്ചു തുറമുഖങ്ങള്‍ നവീകരിക്കുന്നതിനു തീരുമാനമായതായി കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് പറഞ്ഞു.
126.22 കോടിയുടെ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പ്രകാരം നാല് പദ്ധതികളും ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് വഴി 161 കോടി രൂപ മുതല്‍ മുടക്കുള്ള ഫിഷിംഗ് ഹാര്‍ബര്‍ പദ്ധതിയും ഉള്‍പ്പെടുന്നു. ഇതുവഴി 1,47,522 മത്സ്യത്തൊഴിലാളികള്‍ക്ക് നേരിട്ടും രണ്ടു ലക്ഷത്തില്‍പരം പേർക്ക് അല്ലാതെയും പ്രയോജനപ്പെടും.
കാസര്‍ഗോഡ് ഫിഷിംഗ് ഹാര്‍ബര്‍ വിപുലീകരണത്തിന് 70.53 കോടി, മലപ്പുറം പൊന്നാനി ഹാര്ബര്റിന് 18.73 കോടി, കോഴിക്കോട് പുത്തിയാപ്പ ഹാര്‍ബറിലേക്ക് 16.06 കോടി. കോഴിക്കോട് കൊയിലാണ്ടി ഹാര്‍ബറിന് 20.90 കോടി എന്നിങ്ങനെയാണ് പ്രധാമന്ത്രി മത്സ്യ സമ്പദാ യോജനയുടെ കീഴിലെ നാല് തുറമുഖ നവീകരണപദ്ധതികള്‍. 18 മാസം കൊണ്ട് പൂത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.