ന്യൂഡൽഹി: പിഎം ശ്രീ വിവാദത്തിൽ പോസ്റ്റ്മോർട്ടത്തിനില്ലെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. എന്തെല്ലാം ശരിയാണ് തെറ്റാണു എന്നതിൽ പ്രസക്തിയില്ല. ഇപ്പോൾ ഒരു ഉപസമിതിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാവിയിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും പിഎം ശ്രീയിൽ ഒപ്പിട്ടത് സിപിഎം കേന്ദ്ര നേതൃത്വം പരിശോധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രകാശ് ബാബു ഉത്തമനായ സുഹൃത്താണ്. ഇനി കേരളത്തിൽ എത്തുമ്പോൾ ഒന്നിച്ചു ഭക്ഷണം കഴിക്കും. മാധ്യമങ്ങൾ കുരുക്കുന്ന ചോദ്യം ചോദിക്കുമ്പോൾ ചിലപ്പോൾ അതുപോലെ മിടുക്കോടെ മറുപടി പറയേണ്ടി വരും.
തെറ്റ് പറ്റുന്നത് മാനുഷികവും, ക്ഷമിക്കുന്നത് ദൈവികവും എന്നാണെല്ലോ. പ്രകാശ് ബാബുവിന് തെറ്റു പറ്റി എന്ന് ഞാൻ പറയുന്നില്ലെന്നും നിങ്ങൾ ചോദിക്കുമ്പോൾ ചിലപ്പോൾ എനിക്കും പിശക് സംഭവിക്കാമെന്നും ബേബി പറഞ്ഞു.
പ്രകാശ് ബാബുവും ഞാനും ഒരേ ജില്ലക്കാരനാണെന്നും ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നും സിപിഎമ്മും സിപിഐയും ഉത്തമ സഖാക്കളായി ഒന്നിച്ചു പോകുമെന്നും ബേബി കൂട്ടിച്ചേർത്തു.