പത്തനംതിട്ട: ജില്ലയിലെ കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും കെടുതികൾ കുറയ്ക്കാനും ഉതകുന്ന നിർദേശങ്ങൾ സ്വീകരിക്കുകയാണ് സമിതി പ്രധാനമായും ചെയ്തത്.
രാവിലെ പത്തനംതിട്ട കളക്ടറേറ്റിലെത്തിയ സമിതിയംഗങ്ങൾ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തിയശേഷമാണ് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്.
ചെയര്മാന് സജീവ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ എംഎൽഎ മാരായ വർഗീസ് മാമ്മൻ, കെ. രാജൻ, ഫൈസൽ ബാബു, റ്റി. എം. ശശി എന്നിവരാണ് വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തുകയും പരാതികൾ സ്വീകരിക്കുകയും ചെയ്തത്.
സമിതി അംഗങ്ങളെ ജില്ലാ കളക്ടർ എ. നിസാമുദീന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
പ്രളയം ഉണ്ടാകാൻ ഇടയായ സാഹചര്യങ്ങൾ, ഉണ്ടായ മണ്ണിടിച്ചിലിന്റെ വ്യാപ്തി, ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുന്നത്, പഞ്ചായത്തുതല ജാഗ്രതാ സമിതി, മഴക്കെടുതിയിൽ പകർച്ചവ്യാധി തടയുന്നതിന് സ്വീകരിച്ച നടപടികൾ, ദുരിതാശ്വാസ ധനസഹായ വിതരണം, കൃഷി നാശനഷ്ടം, കർഷകർക്കുള്ള ധനസഹായം, മഴക്കെടുതിയിൽ പൊതുമരാമത്ത് റോഡുകൾക്കും പാലങ്ങൾക്കും കെട്ടിടങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ, വനത്തിനുള്ളിൽ നദിയിൽ മരത്തടികൾ ഒഴുകിയെത്തുന്നത്, മഴക്കെടുതിയുമായി ബന്ധപ്പെട്ട് പൊലിസിന്റെ പ്രവർത്തനങ്ങൾ, വനപ്രദേശത്തിനു സമീപം അനധികൃത നിർമാണങ്ങൾ, നദി, തോട്, ചാലുകൾ തുടങ്ങിയവയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന കാര്യങ്ങൾ, കുടിവെള്ള സ്രോതസുകൾ ശുചീകരിക്കുന്നത് തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ സമിതി പ്രത്യേകം ചോദ്യാവലി തയാറാക്കി ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടി. പോരായ്മകൾ ചൂണ്ടിക്കാണിച്ച സമിതിയംഗങ്ങൾ പരിഹാരങ്ങൾ നിർദേശിച്ചു. ഭാവിയിൽ ഇവ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ, സംഘടനകൾ വ്യക്തികൾ എന്നിവരിൽ നിന്നും പരാതികളും നിർദേശങ്ങളും സ്വീകരിച്ചു. ജനപ്രതിനിധികളും പൊതുജനങ്ങളും ഉന്നയിച്ച വിഷയങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും തുടർനടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൺ സജീവ് ജോസഫ് എംഎ പറഞ്ഞു.
സമിതി ശേഖരിച്ച വിവരങ്ങളും കണ്ടെത്തലുകളെയും അടിസ്ഥാനമാക്കി വിശദമായ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുമെന്നും പൊതുജനങ്ങൾക്ക് സമിതി മുമ്പാകെ സമർപ്പിക്കേണ്ട വിഷയങ്ങളും പരാതികളും ഉണ്ടെങ്കിൽ ചെയർപേഴ്സൺ, പരിസ്ഥിതി സംബന്ധിച്ച സമിതി, നിയമസഭ സെക്രട്ടറിയേറ്റ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അറിയിക്കാമെന്നും ചെയർമാൻ സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.
അഞ്ചിടങ്ങളിൽ സന്ദർശനം
പ്രളയം, വന്യജീവി സംഘർഷം എന്നിവ ബാധിച്ച ജില്ലയിലെ അഞ്ച് വ്യത്യസ്ഥ സ്ഥലങ്ങൾ സന്ദർശിച്ച നിയമസഭാ പരിസ്ഥിതി സമിതിയംഗങ്ങൾ തെളിവെടുപ്പ് നടത്തി. കോന്നി താലൂക്കിൽ വന്യജീവി സംഘർഷം ഉണ്ടായ കൂടല്‍, കുളത്തുമണ്‍, പ്രളയബാധിത മേഖലകളായ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിൽ നാശനഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങള്‍, തിരുവല്ല കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ, കടപ്ര, നിരണം പഞ്ചായത്തുകളിലെ പ്രകൃതിക്ഷോഭം സംഭവിച്ച പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് സമിതി അംഗങ്ങൾ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി.
കളക്ട്രേറ്റിൽ നടന്ന തെളിവെടുപ്പിനുശേഷം വിവിധ പ്രദേശങ്ങൾ സന്ദർശിച്ച നിയമസഭാ സമിതിയെ കാത്ത് ഓരോ സ്ഥലത്തും നിരവധി ജനപ്രതിനിധികളും പൊതുജനങ്ങളം സംഘടനാ പ്രതിനിധികളുമുണ്ടായിരുന്നു. എല്ലാവർക്കും പറയാനുള്ളത് കേട്ട്, പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും എഴുതി വാങ്ങിയാണ് സമിതി ഓരോ പ്രദേശത്തു നിന്നും മടങ്ങിയത്.
കുളത്തുമണ്ണിൽ ഭീതിജനകമായ സ്ഥിതി
കോന്നി കുളത്തുമണ്ണിൽ വന്യജീവി സംഘർഷം മൂലമുള്ള ഭീതിജനകമായ സാഹചര്യം പരിസ്ഥിതി സമിതിയംഗങ്ങൾ മുന്‍പാകെ പ്രദേശവാസികൾ വിവരിച്ചു. കെ.യു. ജനീഷ് കുമാർ എംഎൽഎയും സ്ഥലത്തുണ്ടായിരുന്നു.
നിയമസഭാ പരിസ്ഥിതി സമിതി ചെയർമാൻ സജീവ് ജോസഫിന്റെ നേതൃത്വത്തിൽ എംഎൽഎമാർ പൊതുജനങ്ങളിൽ നിന്നും വിവരം തേടി. കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും സമിതിയംഗങ്ങൾ വിവരം തേടി. കലഞ്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേഷ് അടക്കമുള്ള ജനപ്രതിനിധികളും വിവരങ്ങൾ കൈമാറി.
ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലും പടിഞ്ഞാറൻ മേഖലയിലും തെളിവെടുപ്പ്
റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരസ്ഥാപനങ്ങൾ സമിതി സന്ദർശിച്ചു. മഴക്കെടുതിയിൽ വെള്ളം കയറി വ്യാപാരസ്ഥാപനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി. വെള്ളം കയറിയ സ്ഥാപനങ്ങൾക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെയുള്ളവിഷങ്ങളിൽ വ്യാപാരികളുടെ പരാതികൾ സ്വീകരിച്ചു. പഴകുളം മധു എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
കുറ്റൂർ തലയാർ വഞ്ചിമുക്ക് ക്ഷേത്രത്തിൽ സമീപം മഴക്കെടുതിയിൽ വെള്ളം കയറിയ വരട്ടാറിന്റെ തീരപ്രദേശങ്ങൾ സമിതി സന്ദർശിച്ചു. ആറ്റുതീരത്തെ കൈയേറ്റം ഒഴിപ്പിക്കുന്നതും മണ്ണും ചെളിയും അടിഞ്ഞുകൂടിയത് നീക്കം ചെയ്ത് വീതി കൂട്ടുന്ന നടപടികൾ ഉൾപ്പെടെ ചർച്ച ചെയ്തു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സമിതി യോഗം ചേർന്നു. വെള്ളപ്പൊക്കത്തിൽ പ്രദേശത്തുണ്ടായ നാശനഷ്ടങ്ങൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ സംബന്ധിച്ച് ജനപ്രതിനിധികളിൽ നിന്ന് നിവേദനം സ്വീകരിച്ചു. നിരണം പള്ളിപ്പാലത്ത് കോലറയാറിന്റെ തീരപ്രദേശങ്ങളും സമിതി സന്ദർശിച്ചു. ആറ്റിൽ അടിഞ്ഞു കൂടിയിട്ടുള്ള മണലും ചെളിയും നീക്കി ആഴം കൂട്ടുന്നതും ജലത്തിൻറെ സ്വാഭാവികമായ ഒഴുക്ക് സുഗമമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.
വരട്ടാറിന്റെ സ്ഥിതിയും പരിശോധിച്ചു
രണ്ട് പതിറ്റാണ്ട് മുന്‍പ് മറ്റൊരു നിയമസഭ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുനരുജ്ജീവനം നടത്തിയ വരട്ടാറിന്റെ നിലവിലെ ശോചനീയാവസ്ഥയും സമിതിയംഗങ്ങൾ നരിൽകണ്ട് ബോധ്യപ്പെട്ടു.
വരട്ടാറിലെ അനധികൃത കൈയേറ്റങ്ങൾ ഉടനടി ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ റവന്യു അധികൃതർക്ക് പരിസ്ഥിതി കമ്മിറ്റി നിർദ്ദേശം നൽകി. ചെയർമാൻ സജീവ് ജോസഫ്, വർഗീസ് മാമ്മൻ, ഫൈസൽ ബാബു, ടി. എം. ശശി എന്നീ എംഎൽഎമാർ തലയാർ വഞ്ചിമൂട്ടിൽ ക്ഷേത്രക്കടവിലാണ് വരട്ടാറിന്റെ ദുരവസ്ഥ കാണാനെത്തിയത്.
പമ്പയുടെ കൈവരിയായ വരട്ടാർ- കോയിപ്രം, ഇരവിപേരൂർ, കുറ്റൂർ, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലും ചെങ്ങന്നൂർ നഗരസഭ പ്രദേശത്ത് അടക്കം ഇടയ്ക്കിടെ രൂക്ഷമായ വെള്ളപ്പൊക്കം നിലവിലെ സാഹചര്യത്തിൽ സൃഷ്ടിക്കുന്നു. മഴ മാറുന്നതിനോടൊപ്പം വെള്ളവും മലിനമാകുന്നതു മാത്രമല്ല സമീപസ്ഥലങ്ങളിലെ കിണറുകളിലെ കുടിവെള്ളവും മലിനമാകുന്നതായി നിയമസഭ പരിസ്ഥിതി കമ്മിറ്റിക്ക് ബോധ്യപ്പെട്ടു.
വരട്ടാറിന്റെ നിലവിലെ ദുരിതാവസ്ഥയെപ്പറ്റി ജില്ലാ പഞ്ചായത്ത് മെംബർ സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ജോ ഇലഞ്ഞിമൂട്ടിൽ, പ്രസന്ന സതീഷ്, ഏബ്രഹാം കുന്നുകണ്ടത്തിൽ,അജിത് പ്രസാദ് തലയാർ, വി. ആർ. രാജേഷ്, ബിനു കുരുവിള, സുരേഷ് പുത്തൻപുരയ്ക്കൽ, കുഞ്ഞുമോൻ മുളമൂട്ടിൽ, കെ. എസ്. ഏബ്രഹാം, പോൾ തോമസ്, രാജലക്ഷ്മി, രാജൻ ഏബ്രഹാം എന്നിവ വിശീകരിച്ചു.
തിരുവല്ല സബ് കളക്ടർ പാർവതി ഗോപകുമാർ, അടൂർ ആർഡിഒ ബിനുരാജ്, തഹസിൽദാർ ജോബിൻ കെ ജോർജ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ റെജിമോൾ, എബി ബാബു, ഡിവൈഎസ്പി സന്തോഷ് കുമാർ തുടങ്ങിയവരും ഉണ്ടായിരുന്നു.