മലയോര മേഖലയിൽ വന്യമൃഗശല്യം കാരണം ജനങ്ങൾ
അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലേക്കും ഭീതിയിലേക്കും
വിരൽ ചൂണ്ടിയ ദീപിക പരന്പരയോടു ജീവിതത്തിന്റെ
വിവിധ തുറകളിൽപെട്ടവർ പ്രതികരിക്കുന്നു.
കർഷകന്റെ നിലനില്പ് പ്രധാനം
കേരളത്തിലെ വനാതിർത്തി ഗ്രാമങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് സാധാരണക്കാരുടെ കണ്ണീരും ജീവൽപ്രശ്നങ്ങളുമാണ് ദീപിക ഉയർത്തിക്കാട്ടിയിരിക്കുന്നത്. മലയോര ജനത നേരിടുന്ന ഭീതിജനകമായ യാഥാർഥ്യങ്ങൾ പൊതുസമൂഹത്തിന് മുന്നിലെത്തിച്ചതിലൂടെ ദീപിക വലിയൊരു സാമൂഹിക ദൗത്യമാണ് നിർവഹിച്ചിരിക്കുന്നത്.
വനത്തോടു ചേർന്നുള്ള ജനവാസ മേഖലകൾ ആളുകൾ ഉപേക്ഷിച്ചു പോകുകയും അത് വീണ്ടും കാടായി മാറുകയും ചെയ്യുമ്പോൾ, യഥാർഥത്തിൽ സംഭവിക്കുന്നത്, കാടിന്റെ വിസ്തൃതി നാട്ടിൻപുറങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഗ്രാമങ്ങൾ ഇല്ലാതാകുമ്പോൾ വന്യമൃഗങ്ങൾ അടുത്തതായി ലക്ഷ്യമിടുന്നത് നഗരങ്ങളെയായിരിക്കും. സംസ്ഥാന-ദേശീയ പാതകളിലേക്ക് വന്യമൃഗങ്ങൾ എത്തിത്തുടങ്ങിയിരിക്കുന്നു. ദീപിക പരമ്പര ഉയർത്തുന്ന മുന്നറിയിപ്പുകൾ കാണാതെ പോകുന്നത് നാളത്തെ വലിയ ദുരന്തങ്ങൾക്ക് വഴിതുറന്നേക്കാം. കർഷകന്റെ കൂടെ നിൽക്കാനും അവരുടെ നിലനില്പ് ഉറപ്പാക്കാനും ഭരണകൂടങ്ങളും പൊതുസമൂഹവും അടിയന്തരമായി മുന്നോട്ടുവന്നേ മതിയാകൂ.
- ഫാ.ജോൺസൺ പാറയ്ക്കൽ,
വികാരി, സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ, പത്തനംതിട്ട.
നഷ്ടപരിഹാരത്തുക വർധിപ്പിക്കണം
മുൻകാലങ്ങളിൽ വനത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമാണ് വന്യജീവികളുടെ കടന്നുകയറ്റം ഉണ്ടായിരുന്നതെങ്കിൽ ഇന്ന് വനപ്രദേശങ്ങളിൽനിന്ന് വിദൂരങ്ങളിലേക്കും ഇവ കടന്നുവന്ന് കൃഷികൾ നശിപ്പിക്കുകയും മനുഷ്യർക്ക് ഭീഷണിയായി മാറുകയും ചെയ്യുന്നു,
ആന, പന്നി, കുരങ്ങ്, മ്ലാവ് എന്നീ മൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. വനത്തിനുള്ളിൽ ഇവയ്ക്കുള്ള കുടിവെള്ളം, സൗകര്യം ഒരുക്കണം. വനാതിർത്തികൾ സോളാർ ഫെൻസിംഗ്, ഹാഗിംഗ് ഫെൻസിംഗ്, എന്നിവ ഉള്ള സ്ഥലങ്ങളിലും മൃഗങ്ങൾ അവ തകർത്ത് പുറത്തുവരുന്നു. കിടങ്ങുകൾ നിർമിക്കുന്നത് ഒരു പരിധിവരെ ഗുണകരമാകും. മൂന്നു നിരകളായി ജൈവവേലി നിർമിക്കണം. മൃഗങ്ങൾങ്ങൾക്ക് ഭക്ഷ്യയോഗ്യമല്ലാത്ത സസ്യങ്ങൾ, സലാക് പോലെ കൂർത്ത മുള്ളുള്ള സസ്യങ്ങൾ, എന്നിവ ജൈവവേലിക്കായി ഉപയോഗിക്കാം, വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും നഷ്ടപരിഹാരത്തുക വർധിപ്പിക്കണം. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരവും കൂട്ടണം.
- എസ്. സന്തോഷ് കുമാർ,
ജില്ലാ പഞ്ചായത്ത് മെംബ
കാർഷിക കടങ്ങൾക്ക് പരിഹാരം ഉണ്ടാകണം
ബാങ്കുകളിൽനിന്ന് വായ്പയെടുത്താണ് ഓരോ കർഷകരും വിത്തുകൾ ഇറക്കിയതും കൃഷിയിറക്കിയതും. എന്നാൽ, വിളവെടുപ്പിനു തൊട്ടുമുമ്പ് കാട്ടാനകളും പന്നികളും വന്ന് എല്ലാം നശിപ്പിക്കുമ്പോൾ തങ്ങളുടെ കുടുംബങ്ങൾ കടക്കെണിയിലാകുന്നു. സർക്കാരിന്റെ സോളാർ വേലികൾ പലയിടത്തും കാടുകയറി നശിച്ചു കിടക്കുകയാണ്. കൃഷി നശിച്ചാൽ ലഭിക്കുന്ന തുച്ഛമായ നഷ്ടപരിഹാരത്തുകകൊണ്ട് ജീവിക്കാനാകില്ല. കടങ്ങൾ എഴുതിത്തള്ളാനും ഞങ്ങൾക്ക് വീട്ടുമുറ്റത്ത് ഭയമില്ലാതെ ജീവിക്കാനുള്ള അന്തരീക്ഷം ഒരുക്കാനും അധികാരികൾ തയാറാകണം.
- ലക്ഷ്മി മഹേശ്വർ,
യുവ സംരംഭക.
തൊഴിലാളികൾക്ക് റബർ ടാപ്പിംഗിനും ഭയം
പുലർച്ചെ മൂന്നിനും നാലിനും റബർ ടാപ്പിംഗിനായി തോട്ടങ്ങളിലേക്ക് ഇറങ്ങാൻ തൊഴിലാളികൾക്ക് കഴിയുന്നില്ല. ജീവൻ നഷ്ടപ്പെടുമോയെന്ന ഭയത്തിലാണ് തൊഴിലാളികൾ.
എസ്റ്റേറ്റുകളിലും വഴിയോരങ്ങളിലും എപ്പോൾ വേണമെങ്കിലും കാട്ടാനയോ പുലിയോ മുന്നിൽപ്പെടാമെന്ന അവസ്ഥയിലാണ് ഇവർ പണിയടുക്കുന്നത്. പേടി കാരണം പല ദിവസങ്ങളിലും പണിക്കു പോകാൻ കഴിയാറില്ല. ഇത് കുടുംബത്തെ കടുത്ത പട്ടിണിയിലേക്കാണ് തള്ളിവിടുന്നത്. റബർ തോട്ടം മേഖല തകരുന്നതോടെ ഇവരെ പോലുള്ള തൊഴിലാളികളുടെ കഞ്ഞികുടിയും മുട്ടുകയാണ്.
- സിജി ഷമീർ,
കോന്നി ഗ്രാമഞ്ചായത്തംഗം.
കാടിനെയും കർഷകനെയും
സംരക്ഷിക്കണം
കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ഒരോ കർഷകർക്കും ഇന്നത്തെ സാഹചര്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാട്ടിനുള്ളിൽ മഞ്ഞക്കൊന്നയും മറ്റ് അധിനിവേശ സസ്യങ്ങളും പടർന്ന് സ്വാഭാവിക ഈറ്റയും വനവിഭവങ്ങളും നശിച്ചതോടെ ഭക്ഷണം ലഭിക്കാത്ത അവസ്ഥയിലാണ് മൃഗങ്ങൾ കാടിറങ്ങുന്നത്. വനത്തിനുള്ളിലെ ജലാശയങ്ങൾ വറ്റിയതോടെ വന്യമൃഗങ്ങൾ കടുത്ത ആക്രമണകാരികളായി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നു. പാരമ്പര്യമായി കാടിനെ സംരക്ഷിച്ചവരെ വനപരിപാലനത്തിൽ പങ്കാളികളാക്കിയാൽ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാകൂ.
- രാജീസ് കൊട്ടാരം,
പ്രസിഡന്റ് ഗ്രീൻ നഗർ റസിഡന്റ്സ് അസോസിയേഷൻ, കോന്നി.
വീണ്ടും കൃഷിയിറക്കാൻ ഭയം
വർഷങ്ങളോളം കഷ്ടപ്പെട്ട് പടുത്തുയർത്തിയ സ്വപ്നങ്ങൾ കണ്ണടച്ചുതുറക്കുന്ന മാത്രയിൽ തകരുന്നതു കണ്ട് വീണ്ടും കൃഷിയിറക്കാൻ പോലും കർഷകർ ഭയപ്പെടുകയാണ്. കർഷകരുടെ അവസ്ഥയും സാഹചര്യങ്ങളും മനസിലാക്കി സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരവും ശാശ്വതവുമായ ഒരു പരിഹാരം ഉണ്ടാകേണ്ടിയിരിക്കുന്നു.
വനമേഖലയിൽ മാത്രം ഒതുങ്ങാതെ ഇപ്പോൾ നാട്ടിലേക്കും വന്യമൃഗങ്ങൾ ഇറങ്ങാൻ തുടങ്ങിയിട്ടുണ്ട്. നഗരപ്രദേശങ്ങളിലും ജനവാസ മേഖലകളിലും വരെ കാട്ടുപന്നികളുടെയും മറ്റ് മൃഗങ്ങളുടെയും സാന്നിധ്യം നിത്യസംഭവമായി മാറിക്കഴിഞ്ഞു. ഈ വന്യമൃഗങ്ങൾ ജനവാസ മേഖലകൾ തങ്ങളുടെ വാസയോഗ്യമായ ഇടങ്ങളാക്കി മാറ്റുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്.
കർഷകരെയും നാട്ടുകാരെയും ഈ വലിയ ദുരന്തത്തിൽനിന്ന് രക്ഷിക്കാൻ അധികൃതരും സർക്കാരും ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
- പി.എം. സാമുവേൽ, ചെങ്ങറ.
കാർഷികനഷ്ടമായി മാത്രം കാണാനാവില്ല
മലയോര മേഖല നേരിടുന്നത് വന്യമൃഗശല്യമോ കാർഷികനഷ്ടമോ ആയി കാണാനാകില്ല. ഇതൊരു വലിയ മനുഷ്യാവകാശ ലംഘനമാണ്. ലക്ഷക്കണക്കിന് ഏക്കർ കൈവശം വച്ചിരിക്കുന്ന കോർപറേറ്റ് എസ്റ്റേറ്റുകൾക്ക് മുന്നിൽ കണ്ണടയ്ക്കുകയും, തലമുറകളായി അതിർത്തികളിൽ കഷ്ടപ്പെടുന്ന സാധാരണ കർഷകന്റെ ഒരു സെന്റ് ഭൂമിക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന ഭരണകൂട ഇരട്ടത്താപ്പാണ് പ്രശ്നം. ഒരു ലക്ഷം രൂപ വായ്പയെടുത്ത കർഷകന്റെ കുടിശിക എഴുതിത്തള്ളാൻ മടിക്കുന്നവർ കോർപറേറ്റുകൾക്ക് നൽകുന്ന പരിഗണന കർഷകനോടും കാണിക്കണം.
- ജോർജ് വർഗീസ്, തേയിലശേരിൽ
സാമൂഹ്യ പ്രവർത്തകൻ
വ്യാപാരമേഖല തകർന്നു
കാട്ടുമൃഗങ്ങളുയർത്തുന്ന ഭീതിയിൽ കഴിയുന്ന മലയോര കർഷകനുണ്ടായ സാന്പത്തികത്തകർച്ച വ്യാപാര മേഖലയെയും സാരമായി ബാധിച്ചു. വനമേഖലയിലെ ഗ്രാമങ്ങളിലും ടൗണുകളിലും വ്യാപാരം തകർച്ചയിലായി. വൈകുന്നേരം ആറു കഴിഞ്ഞാൽ വന്യമൃഗ പേടി മൂലം ആളുകൾ പുറത്തിറങ്ങാത്തതിനാൽ വിപണി നേരത്തെ അടയ്ക്കേണ്ടി വരുന്നു. മലയോര ഗ്രാമങ്ങളിൽ ഉള്ളവർ രാത്രിയായാൽ ടൗണുകളിൽ എത്താൻ മടിക്കുകയാണ്. ഒരു കാലത്ത് സജീവമായിരുന്ന രാത്രികാല കച്ചവടവും ടൂറിസം സാധ്യതകളും നിലച്ചു. ഗ്രാമീണ സാമ്പത്തിക വ്യവസ്ഥ തകരുമ്പോൾ അത് വ്യാപാരികളെക്കൂടിയാണ് പട്ടിണിയിലാക്കുന്നത്. കർഷകർക്ക് അടിയന്തര സാമ്പത്തിക സഹായമെത്തിച്ച് വിപണിയെ ഉത്തേജിപ്പിക്കാൻ സർക്കാർ തയാറാകണം.
- രമേശ് കുമാർ, വ്യാപാരി, കോന്നി.
കുട്ടികളുടെ വിദ്യാഭ്യാസത്തെയും ബാധിച്ചു
കുട്ടികളുടെ വിദ്യാഭ്യാസത്തെയും മാനസികാരോഗ്യത്തെയും വന്യമൃഗഭീതി സാരമായി ബാധിക്കുന്നുണ്ട്. പ്ലാപ്പള്ളി, ളാഹ, കുളത്തുമൺ, കട്ടച്ചിറ മേഖലകളിൽ വൈകുന്നേരങ്ങളിൽ ക്ലാസ് കഴിഞ്ഞു പോകുന്ന കുട്ടികളും രക്ഷിതാക്കളും കടുത്ത ഭീതയിലാണ്. വെളിച്ചമില്ലാത്ത വനാതിർത്തി റോഡുകളിലൂടെയുള്ള യാത്ര ഏതു നിമിഷവും അപകടം ക്ഷണിച്ചുവരുത്താം. മൃഗശല്യം കാരണം പല വീട്ടിലെ കുട്ടികൾക്കും സന്ധ്യ കഴിഞ്ഞാൽ ട്യൂഷനുകൾക്കോ മറ്റ് പഠനാവശ്യങ്ങൾക്കോ പോകാൻ കഴിയുന്നില്ല. ഇത് കുട്ടികളുടെ പഠന നിലവാരത്തെയും ആത്മവിശ്വാസത്തെയും ബാധിക്കുന്നുണ്ട്.
- ഫിലിപ്പ് ജോർജ്,
കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ്.
ജനങ്ങളുടെ മാനസികാരോഗ്യം തകരുന്നു
ജനങ്ങളുടെ ശാരീരികാരോഗ്യത്തേക്കാൾ മാനസികാരോഗ്യമാണ് ഇവിടെ തകരുന്നത്. രാപകലില്ലാതെ ഭയന്നു ജീവിക്കുന്ന ഇവിടെയുള്ളവർക്ക് ഉറക്കമില്ലായ്മ, വിഷാദരോഗം, കടുത്ത അസ്വസ്ഥതകൾ എന്നിവ സർവസാധാരണമായി മാറിയിരിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ രോഗികളുമായി ആശുപത്രിയിലെത്താൻ വാഹനങ്ങൾ പോലും കിട്ടാത്ത അവസ്ഥയുണ്ട്. വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്കായി പ്രത്യേക മാനസികാരോഗ്യ കൗൺസിലിംഗും വിപുലമായ അടിയന്തര വൈദ്യസഹായ സംവിധാനങ്ങളും വനംവകുപ്പും ആരോഗ്യവകുപ്പും ചേർന്ന് ഒരുക്കേണ്ടതുണ്ട്.
- ദിനേശ് രവീന്ദ്രൻ,
ആരോഗ്യ പ്രവർത്തകൻ.