താരസംഘടനയായ അമ്മയിലെ അഡ്ഹോക്ക് കമ്മിറ്റി കൺവീനറായിരുന്ന എംഎൽഎ രമേഷ് പിഷാരടിയും സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ വിശദ്ദീകരണവുമായി നടി ഉഷ ഹസീന.
യാഥാർഥ്യം മനസിലാക്കാതെ രമേഷ് പിഷാരടിയ്ക്കെതിരെ ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണം തികച്ചും ഖേദകരമാണെന്നും പിഷാരടിയ്ക്ക് തന്റെ പൂർണ പിന്തുണയുണ്ടെന്നും ഉഷ ഹസീന വ്യക്തമാക്കി.
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പിന്തുണ തനിക്കുണ്ടെന്ന ശ്വേതാ മേനോന്റെ വാദങ്ങൾ വെറും കള്ളമാണെന്ന് ഉഷ ഹസീന പറഞ്ഞു.
‘‘ശ്വേതാ മേനോനും രമേഷ് പിഷാരടിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നത് വളരെ ഖേദകരമാണ്. അതിന്റെ ചുവടുപിടിച്ച് പിഷാരടിയ്ക്കെതിരെ ഇപ്പോൾ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. ‘അമ്മ’യിലെ അംഗങ്ങൾക്കെല്ലാം തന്നെ ഇതിൽ ഭയങ്കരമായ പ്രതിഷേധവും സങ്കടവുമുണ്ട്.
ആ സംഘടനയിലെ പ്രസിഡന്റ് ആയിരിക്കുന്ന ഒരാളാണ് സ്വന്തം അംഗത്തെ ഇങ്ങനെ ജനങ്ങൾക്ക് മുന്നിൽ മോശക്കാരനാക്കി അപമാനിക്കുന്നത്. അവർ പ്ലാൻ ചെയ്ത് ചെയ്ത ഓഡിയോ ആണെന്നുള്ളത് അതിനകത്ത് വ്യക്തമാണ്. അവർ പറഞ്ഞ പല കാര്യങ്ങളും അതിനകത്ത് മ്യൂട്ട് ചെയ്തിട്ടുമുണ്ട്. അത് വാട്സ്ആപ്പ് കോൾ ആയിരുന്നു, സാധാരണ വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്യാൻ പറ്റില്ലല്ലോ.
അപ്പോൾ മറ്റൊരു ഫോൺ വച്ച് റിക്കാർഡ് ചെയ്തതാണ്. അവർ നമ്മളെയൊക്കെ വിളിക്കുമ്പോഴും സാധാരണ വാട്സ്ആപ്പ് കോളാണ് വിളിക്കാറുള്ളത്.
ശ്വേതയും പിഷാരടിയും തമ്മിലുള്ള ആ സംഭാഷണത്തിന്റെ അവസാനം വന്ന ഓഡിയോ കട്ട് ചെയ്ത് ഒരു പി.ആർ ടീമാണ് ഇപ്പോൾ പബ്ലിഷ് ചെയ്തുകൊണ്ടിരിക്കുന്നത്. എവിടെയൊക്കെ എത്തിക്കാൻ പറ്റുമോ അവിടെയൊക്കെ അവർ ഇത് എത്തിക്കുകയാണ്.
അവരുടെ ഫോണിൽ റിക്കാർഡ് ചെയ്തത് അവരുടെ കൈയിൽ നിന്ന് തന്നെയല്ലേ പുറത്തുപോകൂ? ഹാക്ക് ചെയ്തതാണെന്ന് അവർ പറയുന്നത് ചുമ്മാ പച്ചക്കള്ളമാണ്. ഒരു പി.ആർ വർക്ക് നടത്തി ആ ഗ്രൂപ്പാണ് ഇത് പബ്ലിഷ് ചെയ്യുന്നത്. ഇത് വളരെ മോശവും തെറ്റുമാണ്, ശരിക്കും ഐ.ടി ആക്ട് പ്രകാരം വലിയൊരു ക്രൈം ആണ്.
അവരുടെ സംഭാഷണം കേട്ടാൽ ഇതുവരെ ഒന്നുമറിയാത്ത ഭൂമിയിലോട്ട് ഇപ്പോൾ പിറന്നുവീണ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോട് കൂടിയാണ് അവർ സംസാരിക്കുന്നത്.
പക്ഷേ, അവർ ഒരുപാട് തമാശകൾ പലപ്പോഴും അവിടെയിരുന്ന് പറഞ്ഞ് ചിരിച്ചിട്ടുള്ള ഒരാളാണ്. അവരുമായിട്ട് സൗഹൃദമുള്ള പലരും പറയുന്നുണ്ട്, ഇതിനേക്കാളും വലിയ കൗണ്ടറടിച്ച്, വലിയ ഡബിൾ മീനിംഗ് ഉള്ള കാര്യങ്ങൾ പറഞ്ഞ് അവർ മുൻപ് പൊട്ടിപ്പൊട്ടി ചിരിച്ചിട്ടുണ്ടെന്ന്.
സഹപ്രവർത്തകർ തമ്മിൽ തമ്മിൽ അങ്ങനെയുള്ള ഫ്രീഡം ഉള്ളതുകൊണ്ടല്ലേ പിഷാരടിയും തമാശയ്ക്ക് അങ്ങനെ സംസാരിച്ചത്? പിഷാരടിയെക്കുറിച്ച് ഞങ്ങൾക്ക് എല്ലാവർക്കും വളരെ നല്ല അഭിപ്രായമാണ്.
അദ്ദേഹം അങ്ങനെയുള്ള ഒരു വ്യക്തിയൊന്നുമല്ല. എത്രയോ വർഷങ്ങളായിട്ട് പിഷാരടിയെ എനിക്കറിയാം. ഉഷസ് ഓർക്കസ്ട്ര എന്ന് പറഞ്ഞ് എനിക്കൊരു ട്രൂപ്പ് ഉണ്ടായിരുന്നു, അതിൽ ആങ്കറായിട്ട് വന്നിട്ടുള്ള ആളാണ് പിഷാരടി. അദ്ദേഹം ഒരു നിലവിട്ട് നമ്മളോടൊന്നും സംസാരിക്കുക പോലുമില്ല, തമാശയ്ക്ക് പോലും ഒന്നും പറയാറില്ല.
ഇത് വ്യക്തമായ മാനിപുലേഷൻ ആണ്. കോടതിയിൽ സമർപ്പിക്കാൻ വേണ്ടിയിട്ട്, അഡ്ഹോക്ക് കമ്മിറ്റിയുടെ കൺവീനറുമായിട്ട് പോലും ഞാൻ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്ന് വരുത്തിത്തീർക്കാൻ വേണ്ടി പ്ലാൻ ചെയ്ത് ചെയ്ത ഒരു കോളായിട്ടാണ് എനിക്ക് തോന്നുന്നത്.
തീർച്ചയായിട്ടും ഇത് വളരെ മോശമായിപ്പോയി. ‘അമ്മ’യിലെ ഒരു അംഗത്തെ ആ സംഘടനയിലെ പ്രസിഡന്റ് ആയിരിക്കുന്ന ആളാണ് ചതിച്ചത്. താൻ ആ സ്ഥാനത്തേക്ക് യോഗ്യയല്ല എന്ന് അവർ ഓരോ നിമിഷവും അവരുടെ പ്രവർത്തിയിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള, ഇത്രയും ക്രൂക്ക്ഡ് മൈൻഡ് ഉള്ള ഒരാളെയാണോ നമ്മുടെ സംഘടനയെ നയിക്കാൻ ഇരുത്തേണ്ടത്?
ലാലേട്ടനും മമ്മൂക്കയും ഒക്കെ കൂട്ടുപിടിച്ച് അവരുടെ പിന്തുണയുണ്ടെന്ന് ഇവർ പറയുന്നത് വെറുതെയാണ്, ‘അമ്മ’യിലെ അംഗങ്ങൾ ആരും അത് വിശ്വസിക്കത്തില്ല. മമ്മൂക്കയോ ലാലേട്ടനോ ഒന്നും ഇങ്ങനെയൊരാളേ പിന്തുണയ്ക്കില്ല.
ഇനി നമ്മൾ അത് വിശ്വസിക്കണമെന്നുണ്ടെങ്കിൽ മമ്മൂക്കയോ ലാലേട്ടനോ നേരിട്ട് പറയണം, അവർ അവരുടെ മൗനം വെടിഞ്ഞ് സംസാരിക്കണം. ‘അമ്മ’യ്ക്ക് അഭിമാനമായി നിൽക്കുന്ന, എം.എൽ.എ ആയിട്ട് നിൽക്കുന്ന പിഷാരടിയെക്കൂടി ചതിക്കുന്ന ഇവരെ ലാലേട്ടനോ മമ്മൂക്കയോ പിന്തുണയ്ക്കുമോ എന്ന് അവർ തന്നെ വ്യക്തമാക്കട്ടെ.
അവർ പറയുന്നത് പവർ ഗ്രൂപ്പിനെതിരെയാണെന്നാണ് അവർ എന്ന്. എന്ത് പവർ ഗ്രൂപ്പ്? ആരാണ് പവർ ഗ്രൂപ്പ്? ഭരണസമിതിയിൽ നിന്ന് നീതി ലഭിക്കാത്ത ഒരു പെൺകുട്ടി, നീതി തേടി പോലീസ് സ്റ്റേഷനിലും കോടതിയിലും ഒക്കെ കയറിയിറങ്ങിയ ആ കുട്ടിയുടെ കൂടെ നിൽക്കുന്ന ഞങ്ങളാണോ പവർ ഗ്രൂപ്പ്? ജനറൽ ബോഡിയിൽ ചോദ്യങ്ങൾ ചോദിച്ച, അവരോട് കണക്ക് ചോദിച്ച ആൾക്കാരാണോ പവർ ഗ്രൂപ്പ്? പവർ അവർക്കല്ലേ ഉള്ളത്? വേറെ ഏതോ കോർപ്പറേറ്റുകളുടെ കയ്യിൽ നിന്ന് കോടികൾ കൊണ്ടുവന്ന് ‘അമ്മ’യിലും തരാമെന്ന് പറഞ്ഞ അവർക്കല്ലേ പണവും പദവിയും പവറും ഒക്കെ ഉള്ളത്? ഞങ്ങൾ പാവങ്ങൾ, ഞങ്ങളുടെ ഭാഗത്ത് സത്യം മാത്രമേ ഉള്ളൂ.
ഞങ്ങളെപ്പോലെ ചോദ്യങ്ങൾ ചോദിച്ച വ്യക്തികളെയാണ് ഇവർ പവർ ഗ്രൂപ്പ് എന്ന് പറയുന്നതെങ്കിൽ, ഞങ്ങളുടെ കൂടെ ജനങ്ങളും പൊതുജനങ്ങളും കലയെ സ്നേഹിക്കുന്ന ആൾക്കാരും മാത്രമേ ഉള്ളൂ. അവരുടെ പിന്നിൽ വേറെ ആരൊക്കെ ഉണ്ട്, അതാണ് യഥാർഥ പവർ ഗ്രൂപ്പ്.
‘അമ്മ’യിലെ അംഗങ്ങൾ ആരും ഭരണത്തിൽ ഇടപെടുകയോ പ്രശ്നത്തിന് ചെല്ലുകയോ ചെയ്തിട്ടില്ല. ഇവർ തമ്മിലുള്ള അടിയും പിടിയും ഗൂഢാലോചനയും, സെക്യൂരിറ്റിയെയും മാനേജരെയും കുറിച്ചുള്ള ഗൂഢാലോചനയും, തമ്മിൽ തമ്മിൽ വർഗ്ഗീയത പറയുന്നതുമൊക്കെയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
ഇപ്പോൾ അതിനെക്കുറിച്ചൊന്നും സംസാരിക്കാതെ, ഇതുവരെ ഉണ്ടായതൊന്നും മിണ്ടരുത് എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയൊക്കെ ഭീഷണിപ്പെടുത്തിയാണ് അവർ ജനറൽ ബോഡിയിലേക്ക് വന്നത്.
ഇപ്പോൾ അതൊക്കെ എല്ലാവരും മറന്നുപോയോ? എക്സിക്യൂട്ടീവ് കമ്മറ്റി അല്ലെ ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിയത് അല്ലാതെ ‘അമ്മ’യിലെ അംഗങ്ങൾ അല്ലല്ലോ. കണക്ക് ചോദിച്ചതിനല്ലേ അവർ രാജിവച്ചു പോയത്. എന്നിട്ടിപ്പോൾ അൻസിബയോടുള്ള വർഗ്ഗീയ നിലപാടുകളും, അഴിമതിയും, കണക്കുകളും റിപ്പോർട്ടുകളും സമർപ്പിക്കാത്തതുമെല്ലാം മറയ്ക്കാൻ വേണ്ടിയിട്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഇവർ ഈയൊരു കളി കളിച്ച് വിഷയം വഴിതിരിച്ചുവിട്ടു.
പാവപ്പെട്ട അമ്മയിലെ അംഗങ്ങളെ സഹായിക്കാനും അവർക്ക് വെൽഫെയറും ഇൻഷുറൻസും കൈനീട്ടവും നൽകാനുമൊക്കെയാണ് ലാലേട്ടനും മമ്മൂക്കയും അമ്മയുടെ ഒപ്പം നിൽക്കുന്നത്.
കൈനീട്ടം 1500 രൂപയിൽ നിന്ന് 5000 രൂപയാക്കി കൂട്ടാൻ മുൻപും പ്ലാൻ ഉണ്ടായിരുന്നു. കോർപ്പറേറ്റുകളുടെ പണം ‘അമ്മ’ മുമ്പും സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്. അത് ഏത് കോർപ്പറേറ്റുകളാ? ‘അമ്മ’ ആകെ മഴവിൽ മനോരമയുടെ ഷോ നടത്തി പൈസ സമാഹരിച്ചിട്ടുണ്ടെന്നല്ലാതെ ഈ 31 വർഷത്തിന്റെ ഇടയ്ക്ക് വേറെ ഏത് കോർപ്പറേറ്റുകളുടെ കൈയിൽ നിന്നാണ് പണം വാങ്ങിയിട്ടുള്ളതെന്ന് അവർ തെളിയിക്കണം. ചുമ്മാ ആരോപിക്കരുത്.
ഇപ്പോൾ ഇവർ സമൂഹത്തിനു മുന്നിൽ പിഷാരടിയുടെ പേര് മോശമാക്കി. ഈ അനുഭവം അനുഭവം നാളെ ‘അമ്മ’യിലെ ആർക്കും വരാം. എങ്ങനെയാണോ അൻസിബയോടൊപ്പം ഞങ്ങൾ നിൽക്കുന്നത്, അതുപോലെ തന്നെ പിഷാരടിയോടൊപ്പം ഞങ്ങളൊക്കെയുണ്ട്. ഞാൻ പിഷാരടിയുടെ ഈ വോയിസ് കേട്ട ദിവസം തന്നെ വിളിച്ചിരുന്നു. പക്ഷേ ആള് ഭയങ്കര ഡൗൺ ആണ്, ഫോൺ എടുത്തില്ല. ഇന്നലെയും ഞാൻ മെസേജ് അയച്ചിട്ടുണ്ട്, എല്ലാവർക്കും വലിയ വിഷമമുണ്ട്.
ഇത്രയും വലിയൊരു ക്രൂരത അവർ കാണിക്കാൻ പാടില്ലായിരുന്നു. പിഷാരടി ഒരു പ്രശ്നത്തിലും ഇല്ലായിരുന്നു, ഇത് രമ്യതയിൽ പരിഹരിക്കാൻ വേണ്ടി വന്ന ഒരു മനുഷ്യനെ കുടുക്കി പൊതുജനങ്ങളുടെ മുൻപിൽ നാണംകെടുത്തി. പിഷാരടി ജയിച്ചപ്പോൾ ഉമ്മ കൊടുക്കുന്ന പടമാണ് ഇവർ പങ്കുവെച്ചത്, എന്നിട്ട് തോളിൽ കൈ ഇട്ടുകൊണ്ട് ഇരുന്ന് ഭയങ്കര ചതിയല്ലേ ചെയ്തത്?
സഹപ്രവർത്തകനെ ചതിച്ച ശ്വേതാ മേനോന് മമ്മൂക്കയും ലാലേട്ടനും പിന്തുണ കൊടുക്കുമോ ഇല്ലയോ എന്ന് അവർ തന്നെ വ്യക്തമാക്കട്ടെ. പിഷാരടിയെ ഞങ്ങൾക്കെല്ലാം നന്നായി അറിയാം. ആരോടും മോശമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്യുന്ന ആളല്ല പിഷാരടി. പിഷാരടിയ്ക്ക് എന്റെ പൂർണ പിന്തുണയുണ്ട്. " ഉഷ ഹസീന പറഞ്ഞു.