സീതത്തോട്: ഗവി ടൂറിസം പദ്ധതിയുടെ ഭാഗമായി വൈവിധ്യവത്കരണ പ്രോജക്ടുകളുമായി കെഎസ്ഇബി പ്രവൃത്തികള്‍ക്ക് ഉടന്‍ ഡിപിആര്‍ തയാറാക്കുമെന്ന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കെഎസ്ഇബി ചെയര്മാന് എ. രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ സംബന്ധിച്ചു ഉദ്യോഗസ്ഥ സംഘം സ്ഥലത്തു പരിശോധന നടത്തി. പിന്നീട് എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
സീതത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കെഎസ്ഇബിയുടെ സ്ഥലത്ത് വൈവിധ്യങ്ങളായ വിനോദസഞ്ചാര പ്രവൃത്തികളാണ് തയാറാകുന്നത്. കക്കാട് സ്പോര്‍ട്സ് ഹബ് ശ്രദ്ധേയമാകും. പവര്‍ ഹൗസിനു സമീപത്തായി വോളിബോൾ, ബാഡ്മിന്റണ്‍, ഫുട്ബോള്‍ കോര്‍ട്ട് സജ്ജമാക്കും.
ഒരേസമയം വിവിധ ഇനങ്ങളില്‍ ഗെയിംസ് നടത്താന്‍ കഴിയുമെന്നതിനു പുറമേ സുരക്ഷിതവും ഉന്നതനിലവാരത്തിലുള്ളതുമായ ഗ്രൗണ്ട് ഇതിനായി നിര്‍മിക്കും. കാഴ്ചക്കാര്‍ക്ക് പ്രത്യേക ഇരിപ്പിടങ്ങള്‍ക്ക് പുറമേ കുട്ടികളെയും യുവജനങ്ങളെയും കളിക്കളങ്ങളില്‍ സജീവമാക്കാനും അന്തര്‍ദേശീയ മത്സരങ്ങള്‍ നടക്കുന്ന സ്ഥലമായും കക്കാട് സ്പോര്‍ട്സ് ഹബ്ബ് മാറും.
ബൊട്ടാണിക്കല്‍ ഗാര്‍ഡനും ടൂറിസത്തിന്റെ ഭാഗമാകും. വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട ചെടികള്‍ കൊണ്ട് നിറഞ്ഞ ബോട്ടാണിക്കല്‍ ഗാര്‍ഡനും അനുബന്ധമായ പാര്‍ക്കും നിലവില്‍ ഉപയോഗശൂന്യമായി കാടുകയറി കിടക്കുന്ന സ്ഥലങ്ങളില്‍ ആരംഭിക്കും. തൊഴില്‍ സാധ്യതയ്ക്കു പുറമേ സഞ്ചരികളുടെ ശ്രദ്ധകേന്ദ്രവുമാകും.
ഫ്ളാറ്റുകള്‍ക്ക് ഭൂമി വിട്ടു നല്‍കും
ട്രൈബല്‍സിനു വേണ്ടി മൂഴിയാര്‍ വനവാസി വിഭാഗങ്ങളില്‍പ്പെട്ട ഗവി വനാന്തരങ്ങളില്‍ അലഞ്ഞു നടക്കുന്ന ആളുകള്‍ക്ക് താമസിക്കുന്നതിന് മൂഴിയാറില്‍ നിര്‍മിക്കുന്ന ഫ്ളാറ്റുകള്‍ക്ക് ഭൂമി വിട്ടുകൊടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനും തീരുമാനിച്ചു.
വിവിധ പൊതുമരാമത്ത് റോഡുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടും ചിറ്റൂര്‍കടവ് പാലം നിര്‍മാണവുമായി ബന്ധപ്പെട്ടും തടസപ്പെട്ടു നില്ക്കുന്ന കെഎസ്ഇബിയുടെ പോസ്റ്റുകള്‍ ഒരാഴ്ചക്കുള്ളില്‍ മാറ്റി സ്ഥാപിക്കും. സീതത്തോട് 220 കെവി സബ്സ്റ്റേഷന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിന് കെഎസ്ഇബി, വനം, റവന്യൂ വകുപ്പുകളുടെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനമായി.
ക്വാര്‍ട്ടേഴ്സുകള്‍ സഞ്ചാരികള്‍ക്ക് നല്‍കും
ടൂറിസം കോട്ടേജുകള്‍ പദ്ധതിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് കെഎസ്ഇബിയുടെ ഉപയോഗശൂന്യമായി കിടക്കുന്ന ക്വാര്‍ട്ടേഴ്സ്കള്‍ നന്നാക്കി ചെറിയ നിരക്കില്‍ സഞ്ചരികള്‍ക്ക് താമസിക്കുന്നതിനായി കൈമാറും.
ഹൈഡ്രല്‍ ടൂറിസത്തിന്റെ ഭാഗമായി മൂഴിയാര്‍, കക്കി, ആനത്തോട് അണക്കെട്ടുകളും ഉപയോഗിക്കും. ബോട്ടിംഗ് ഉള്‍പ്പെടെ യാഥാര്‍ഥ്യമാകുമ്പോള്‍ രാജ്യത്തെ ഏറ്റവും പ്രധാന ഹൈഡ്രല്‍ ടൂറിസമായി പദ്ധതി മാറും.
ടണലും കാടുകയറി കിടക്കുന്ന സ്ഥലവും ഉപയോഗശൂന്യമായ കെട്ടിടങ്ങളും ജലാസംഭരണികളും ഉപയോഗപ്പെടുത്തി നടപ്പാക്കുന്ന പദ്ധതികളുടെ വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് പഞ്ചായത്തും ടൂറിസം വകുപ്പുകള്‍ ചേര്‍ന്ന് തയാറാക്കും.
എംഎല്‍എ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തും
കെഎസ്ഇബിയുടെ സഹകരണത്തോടെ എംഎല്‍എ യുടെ വിവിധ ഫണ്ടുകള്‍ ഉള്‍പ്പെടുത്തി പദ്ധതി യാഥാര്‍ഥ്യമാക്കും. കോന്നിയിലും ഗവിയിലുമായി എത്താന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ആകര്‍ഷണീയമായ ആക്ടിവിറ്റീസ് ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിര്‍മാണം പുരോഗമിക്കുന്ന എത്നോ ഹബ്ബ് കൂടി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ സീതത്തോട് ഗവി രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനാകും.
ആലോചനയോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ്, കെഎസ്ഇബി ഡയറക്ടര്‍ എം. പി. രാജൻ, വൈദ്യുതി, പഞ്ചായത്ത്, ടൂറിസം, പട്ടികവര്‍ഗ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.