Family Health
പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. മനുഷ്യനു വെള്ളത്തോടുള്ള ഈ പേടിയില്‍ നിന്നാണ് മനുഷ്യരിലെ പേവിഷബാധയ്ക്ക് ഹൈഡ്രോഫോബിയ എന്ന പേരു വന്നത്.
ലക്ഷണങ്ങൾ
നായകളില്‍ രണ്ടുതരത്തില്‍ രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണില്‍ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് കല്ലും തടിക്കഷ്ണങ്ങളെയും കടിച്ചെന്നിരിക്കും. തൊണ്ടയും നാവും മരവിക്കുന്നതിനാല്‍ കുരയ്ക്കുമ്പോഴുള്ള ശബ്ദത്തിന് വ്യത്യാസമുണ്ടാകും. ഉമിനീര് ഇറക്കാന്‍ കഴിയാതെ പുറത്തേക്ക് ഒഴുകും.
ശാന്തരൂപത്തില്‍ അനുസരണക്കേട് കാട്ടാറില്ല. ഉടമസ്ഥനോട് കൂടുതല്‍ സ്നേഹം കാണിക്കുകയും നക്കുകയും ചെയ്തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ 3-4 ദിവസങ്ങള്‍ക്കുള്ളില്‍ ചത്തുപോകും.
പൂച്ചയെ സൂക്ഷിക്കുക!
പേപ്പട്ടിയേക്കാള്‍ ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും.
കന്നുകാലികളിൽ
കന്നുകാലികളില്‍ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്മ, അക്രമവാസന, ഇടവിട്ട് മുക്രയിടുക, തുള്ളി തുള്ളിയായി മൂത്രം പോവുക എന്നീ ലക്ഷണങ്ങള്‍ കാണുന്നു. കാളകളില്‍ അമിതമായ ലൈംഗികാസക്തിയും കാണാം.
നായകളാണ് രോഗവാഹകരില്‍ പ്രധാനികള്‍. വവ്വാലുകളാണ് അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ പേവിഷ വാഹകരില്‍ അധികവും.
രോഗനിര്‍ണയം
മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന് ഒരു പരിശോധനയും നിലവിലില്ല. പോസ്റ്റ്മോര്‍ട്ടം സമയത്ത് തലച്ചോറിലെ ഹൈപ്പോതലാമസില്‍ നിന്നു സാമ്പിള്‍ ശേഖരിച്ച് ഫ്ളൂറസന്റ് ആന്റി ബോഡി ടെസ്റ്റ് നടത്തി തലച്ചോറില്‍ വൈറസിന്റെ ആന്റി ബോഡി സാന്നിധ്യം നോക്കുകയാണു ചെയ്യുന്നത്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്
Family Health
കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസിക നിലയേയും വളരെ കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കാന്‍ കാരണമാകും.
പാല്, മുട്ട, പയറുവര്‍ഗങ്ങള്‍, മത്സ്യങ്ങള്‍
കുട്ടികളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാല്‍ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും. പ്രോട്ടീന്‍ കൂടുതലടങ്ങിയ പാല്, മുട്ട, പയറുവര്‍ഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവ രക്തത്തിലെ തൈറോസിന്റെ (അമിനോ ആസിഡ്) അളവ് വര്‍ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നിത്യേന അന്നജം (കാര്‍ബോഹൈഡ്രേറ്റ്) ആവശ്യമാണ്. ഇത് ബ്രെയിനിനുള്ള ഊര്‍ജം പ്രദാനം ചെയ്യുന്നു.
തൈര്, മോര്, യോഗേര്‍ട്ട്, പനീര്‍
വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ്സ് പാല് കൊടുക്കാം. പാല് ഉല്‍പ്പന്നങ്ങളായ തൈര്, മോര്, യോഗേര്‍ട്ട്, പനീര്‍ എന്നിവയും തിരഞ്ഞെടുക്കാം. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇലക്കറികള്‍ ഉള്‍പ്പെടുത്തണം. ഇടനേരം ആഹാരമായി ഫ്രൂട്ട്, നട്ട്സ് വിഭവങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ നല്‍കാം.
ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം...
കുട്ടികളുടെ ഭക്ഷണത്തില്‍ എപ്പോഴും വൈവിധ്യമുണ്ടാകണം. ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം തക്കാളി ചോറ്, തൈര് ചോറ്, ഫ്രൈഡ് റൈസ്, പച്ചക്കറി കൂടുതല്‍ ഇട്ടിട്ടുള്ള ഗോതമ്പ് ന്യൂഡില്‍സ് എന്നിവ കൊടുക്കാം. ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്‍കാം.
ജങ്ക് ഫുഡ്സ് കുറയ്ക്കണം
ജങ്ക് ഫുഡ്സിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. ചുവന്ന ഇറച്ചികളുടെ ഉപയോഗം നിയന്ത്രിക്കണം. സംസ്കരിച്ച മാംസങ്ങള്‍ (ബേക്കണ്‍, ഹോട്ട് ഡോഗ്, സോസേജുകള്‍) എന്നിവ ഒഴിവാക്കാം. പൂരിതകൊഴുപ്പ്, ട്രാന്‍സ് ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം.
അമിതമാകരുത് കോളാ പാനീയങ്ങള്‍, ചായ, കാപ്പി
കോളാ പാനീയങ്ങള്‍, ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗവും നന്നല്ല. കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികള്‍ക്ക് പോഷക സമൃദ്ധവും വൈവിധ്യപൂര്‍ണവുമായ ഭക്ഷണം കൊടുത്ത് അവരുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.
വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്, എസ് യു റ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം
Family Health
മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് (Zoonosis) പേവിഷബാധ അഥവാ റാബീസ് (Rabies). പേവിഷബാധ ഉണ്ടാക്കുന്നത് ഒരു ആര്.എന്‍.എ. വൈറസാണ് ലിസ വൈറസ്. ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്ത്രത്തിനും ഒരാളെയും രക്ഷിക്കാന്‍ കഴിയില്ല.
ഏതൊക്കെ മൃഗങ്ങളിൽ?
നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്, ചെന്നായ, കുരങ്ങന്, അണ്ണാന് എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്. വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കും.
രോഗപ്പകര്‍ച്ച
രോഗം ബാധിച്ച മൃഗങ്ങള്‍ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കള്‍ മുറിവുകള്‍ വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പ്രവേശിക്കുന്നു. ഈ അണുക്കള്‍ നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നു. തലച്ചോറിലെത്തുന്ന വൈറസുകള്‍ അവിടെ പെരുകി ഉമിനീരിലൂടെ വിസര്‍ജിക്കപ്പെടുന്നു.
നായ, പൂച്ച
നായ, പൂച്ച, കുറുക്കന് എന്നിവയിലൂടെയാണ് മനുഷ്യര്‍ക്ക് പ്രധാനമായും പേവിഷബാധയേല്‍ക്കുന്നത്. ഇവയിലൂടെ കന്നുകാലികളിലേക്കും രോഗം പകരാറുണ്ട്. കേരളത്തില്‍ 95 ശതമാനവും നായകളിലൂടെയാണ് രോഗം പകരുന്നത്. മനുഷ്യരിലും മൃഗങ്ങളിലും പേയുണ്ടാക്കുന്ന രോഗാണുക്കള്‍ ഒന്നുതന്നെയാണ്.
പലതരം വൈറസുകൾ
ആര്.എന്‍.എ വൈറസ് ആയ ലിസ വൈറസ് ജനുസില്‍പ്പെട്ട റാബീസ് വൈറസാണ് രോഗമുണ്ടാക്കുന്നത്. ലിസ വൈറസ് നാലുതരമുണ്ട്. 1. റാബീസ് വൈറസ് 2. ലോഗോസ് ബാട്ട് വൈറസ് 3. മൊക്കോള വൈറസ് 4. ഡുവല്‍ഹേജ് വൈറസ്.
കടിയേറ്റാല്‍ രോഗമുണ്ടാകുന്നതിന് എത്രസമയം?
മനുഷ്യശരീരത്തില്‍ രോഗാണു പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണം നാലാം ദിവസം മുതല്‍ പ്രകടമായേക്കാം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. എങ്കിലും 30 ദിവസം മുതല്‍ 90 ദിവസം വരെയാണ് ശരാശരി. നായകളില്‍ ഇത് 10 ദിവസത്തിനും 2 മാസത്തിനുമിടയിലാകാം. കടിക്കുന്ന മൃഗത്തിന്റെ ഉമിനീരിലുള്ള വൈറസിന്റെ അളവ്, കടിയേല്‍ക്കുന്ന ശരീരഭാഗം, കടിയുടെ രൂക്ഷത എന്നിവയെ ആശ്രയിച്ച് കാലാവധിയില്‍ മാറ്റമുണ്ടാകാം.
മുഖത്തും കഴുത്തിലും കടിയേറ്റാൽ
തലച്ചോറിനടുത്ത ഭാഗത്തെ കടിയാണ്(മാന്തലുമാകാം) ഏറെ അപകടകരം. അതുകൊണ്ടുതന്നെ തലയിലും മുഖത്തും കഴുത്തിലും കണ്‍പോളകളിലും ചെവികളിലും കടിയേല്‍ക്കുന്നത് കൂടുതല്‍ അപകടകരമാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്
Family Health
പുരുഷന്മാരെ മാത്രം ബാധിക്കുന്ന ഒരു പ്രത്യേകതരം ജനിതക രക്തരോഗമാണ് 'ഹീമോഫിലിയ'. ചെറുതായി തട്ടുകയോ മുട്ടുകയോ ചെയ്യുമ്പോള്‍ മുട്ടിയ സ്ഥലത്ത് അമിതമായി രക്തസ്രാവം ഉണ്ടാകുന്ന ഈ രോഗം പുരുഷന്മാരിലേക്ക് പകര്‍ത്തുന്നത് സ്ത്രീകളാണ്. അതേസമയം സ്ത്രീകള്‍ക്ക് യാതൊരു രോഗലക്ഷണവും ഉണ്ടാകുകയില്ല എന്ന പ്രതിഭാസവും ഈ രോഗത്തിനുണ്ട്. സ്ത്രീകള്‍ രോഗവാഹകര്‍ (carriers) ആയിരിക്കും. സ്ത്രീകളിലുള്ള രണ്ട് 'X' ക്രോമസോമില്‍ ഒരെണ്ണത്തിന്റെ ജനിതക പരിവര്‍ത്തനമാണ് രോഗ കാരണം.
ഹീമോഫിലിയ A, ഹീമോഫിലിയ B
സാധാരണ ശരീരത്തില്‍ മുറിവ് സംഭവിച്ചാല്‍ ഏതാനും നിമിഷങ്ങള്‍ക്കകം മുറിഞ്ഞ സ്ഥലത്തെ രക്തം കട്ടപിടിച്ച് രക്തപ്രവാഹം നില്ക്കുന്നു (clot). ഈ പ്രക്രിയയ്ക്ക് ആവശ്യമായ ഘടകങ്ങളുടെ പ്രധാന ഭാഗമായ Factor viii - ഓ Factor ix - ഓ രോഗിയുടെ രക്തത്തില്‍ ഇല്ലാത്തതുകൊണ്ടാണ് രക്തസ്രാവം സംഭവിക്കുന്നത്. Factor viii ന്റെ കുറവു കൊണ്ടുവരുന്ന രോഗത്തെ 'ഹീമോഫിലിയ A' എന്നും ix - ന്റെ കുറവുകൊണ്ട് വരുന്നതിനെ 'ഹിമോഫിലിയ B' എന്നും പറയുന്നു.
രാജകീയ ചരിത്രമുള്ള രോഗം
ഹീമോഫീലിയ പ്രാചീനകാലം മുതല്‍ അറിയപ്പെട്ടിരുന്ന രോഗമാണ്. യൂറോപ്യന്‍ രാജകുടുംബങ്ങളിലേയ്ക്ക് (റഷ്യ, ഡെന്മാര്ക്ക്, നോര്‍വെ, ജര്‍മ്മനി, സ്പെയിന്, ഫ്രാന്‍സ്) ഈ രോഗം പകര്‍ന്നത് 63 കൊല്ലം ഇംഗ്ലണ്ട് ഭരിച്ച ജര്‍മന്‍കാരിയായ വിക്ടോറിയാ രാജ്ഞിയില്‍ നിന്നായിരുന്നു (1838 - 1901). വിക്ടോറിയയുടെ പൂര്വികന്മാര്ക്ക് ഈ രോഗം ഉണ്ടായിരുന്നതായി രേഖകള്‍ ഇല്ല. വിക്ടോറിയയുടെ എട്ടാമത്തെ പുത്രന് ലിയോപോള്‍സ് ഹീമോഫിലിയ കൊണ്ട് 31 - മത്തെ വയസ്സില്‍ മരിച്ചു. രോഗവാഹിക ആയിരുന്ന സ്പെയിന് രാജ്ഞി ബിയാട്രിസിന്റെ (ഏറ്റവും ഇളയ മകള്‍) രണ്ട് ആണ്മക്കള് 19-ാം വയസിലും 31-ാം വയസിലും ഹീമോഫിലിയ രോഗം കൊണ്ട് മരിച്ചു. റഷ്യന്‍ വിപ്ലവ സമയത്തെ ചക്രവര്‍ത്തിയായിരുന്ന വിക്ടോറിയയുടെ വേറൊരു മകള്‍ അലക്സാന്‍ഡ്രയുടെ മകനായ അലക്സ് രാജകുമാരന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന രക്തസ്രാവം തന്റെ മാന്ത്രിക ശക്തികൊണ്ട് നിയന്ത്രിച്ചതിന്റെ പേരിലാണല്ലോ ഗ്രിഗറി റസ് പുട്ടിന് (1872 - 1916) എന്ന കപടസന്യാസിക്ക് റഷ്യന്‍ രാജകൊട്ടാരത്തില്‍ പ്രവേശന സ്വാതന്ത്ര്യം ലഭിച്ചത്. ഒന്‍പതു മക്കളുടെ മാതാവായ ഇന്ത്യന്‍ എംപറസ് ആയിരുന്ന (5 പെണ്ണും 4 ആണും) വക്ടോറിയയുടെ ഒരു പുത്രനും രണ്ടു പൗത്രന്മാരും ആറു പ്രപൗത്രന്മാരും (great grandsons) ഹീമോഫിലിയ രോഗികളായിരുന്നു എന്ന് ചരിത്രം സാക്ഷിക്കുന്നു. വിക്ടോറിയയും അവരുടെ മൂന്ന് പെണ് മക്കളും രോഗവാഹകരായിരുന്നു (Carriers).
1963-ലാണ് 'വേള്‍ഡ് ഫെഡറേഷന് ഓഫ് ഹീമോഫിലിയ' എന്ന സംഘടന മോണ്ട്രിയലില് (കാനഡ) ഹീമോഫിലിയ രോഗിയായിരുന്ന ബിസിനസുകാരന് ഫ്രാന്ക് ഷ്നാബെന്റെ നേതൃത്വത്തിലാണ് ഉടലെടുത്തത്. 1987 ല്‍ ആരംഭിച്ച 'ഹിമോഫിലിക് സൊസൈറ്റി ഓഫ് കേരള' യുടെ ബ്രാഞ്ചുകള്‍ കേരളത്തില്‍ പലയിടത്തും ഉണ്ട്. ഭാരതത്തില്‍ ഒരു ലക്ഷം ഹീമോഫിലിയ രോഗികള്‍ ഉണ്ടെന്നാണ് കണക്ക്. കേരളത്തില്‍ 2000 ഹീമോഫിലിയ രോഗികള്‍ ഹിമോഫിലിയ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഗര്‍ഭസ്ഥ ശിശുവിന് രോഗസാധ്യതയുണ്ടോ...
രക്തസ്രാവം നിര്‍ത്താന്‍ പണ്ട് നിരന്തരമായ രക്തസംചരണം (blood transfusion) ചെയ്തിരുന്നതു കൊണ്ട് ഹീമോഫിലിയ രോഗികള്‍ക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ രോഗങ്ങള്‍ വന്നിരുന്നു. എന്നാല്‍ 1992-ല്‍ ജനിതക പ്രക്രിയ കൊണ്ട് നിര്‍മ്മിച്ച Factor viii - ix വിപുലമായി വിപണിയില്‍ വന്നതോടെ ഹീമോഫിലിയ രോഗികളുടെ ശരാശരി ജീവിത ദൈര്‍ഘ്യം 1960-കളില്‍ 11 വര്ഷമായിരുന്നെങ്കില് ഇപ്പോള്‍ 60 വര്‍ഷമാണ്. മൂന്നില്‍ ഒന്ന് രോഗികള്‍ മരിക്കുന്നത് തലച്ചോറിലെ രക്തസ്രാവം (Brain bleeding) കൊണ്ടാണ്. അതുപോലെ ഗര്‍ഭസ്ഥ ശിശുവിന് രോഗസാധ്യതയുണ്ടോ എന്ന് ഗര്‍ഭിണികളിലെ അമ്നിയോട്ടിക് ദ്രാവകം പരിശോധിച്ചാല്‍ മനസിലാക്കാം. ഹീമോഫിലിയ രോഗമുള്ള കുടുംബങ്ങളിലെ ഗര്‍ഭിണികള്‍ക്ക് കൗണ്‍സലിംഗും ആവശ്യമാണ്. ഹീമോഫിലിയ A, Bയെക്കാളും നാലിരട്ടി കൂടുതലായികാണുന്നു. ഹീമോഫിലിയ രോഗത്തിന് ചികിത്സിക്കുന്ന 96 കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്.
സ്ത്രീകളില്‍ രോഗസാധ്യതയുണ്ടോ..?
ഹീമോഫിലിയ രോഗം സ്ത്രീകളില്‍ വരാമോ? അപൂര്‍വം സന്ദര്‍ഭങ്ങളില്‍ വരാം. അച്ഛന് ഹീമോഫിലിയ രോഗിയും അമ്മ രോഗവാഹകയുമാണെങ്കില്‍ അവര്‍ക്ക് ജനിക്കുന്ന പെണ്‍കുട്ടികളില്‍ ചിലര്‍ക്ക് ഹീമോഫിലിയ രോഗം വരാം. പെണ്‍കുട്ടിയില്‍ രോഗഹേതുവായ രണ്ട് X ലൈംഗിക ക്രോമസോമുകള്‍ ഉള്ളതുകാരണമാണ് രോഗമുണ്ടാകുന്നത്.
വിവരങ്ങൾ -ഡോ. പൗലോസ് കെ.പി, പ്രിൻസിപ്പൽ കൺസൾട്ടന്റ്, ജനറൽ മെഡിസിൻ, എസ് യുറ്റി ആശുപത്രി, തിരുവനന്തപുരം
Family Health
ഇപ്പോള്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് വൃക്കകളിലെ സിസ്റ്റ് (ഇത് ദ്രാവകം ഉള്ള മുഴകളാണ്). പലപ്പോഴും യാദൃശ്ചികമായാണ് ഈ അവസ്ഥ കണ്ടുപിടിക്കുന്നത്. പ്രധാനമായി അള്‍ട്രാ സൗണ്ട് സ്കാനിംഗ് ചെയ്യുന്നതിലൂടെയാണ് ഇത്തരത്തില്‍ വൃക്കകളിലെ സിസ്റ്റുകള്‍ കണ്ടുപിടിക്കുന്നത്. വൃക്കകളില്‍ സിസ്റ്റുണ്ടെന്ന് അറിയുന്ന വേളയില്‍ രോഗിക്ക് പലവിധത്തിലുള്ള ആശങ്കകളും ആകുലതകളും ഉണ്ടാകുന്നു. നമ്മള് മനസ്സിലാക്കേണ്ട വസ്തുത എന്തെന്നാല്‍ 90% സിസ്റ്റുകളും പ്രശ്നമുള്ളതല്ല. അപൂര്‍വമായി മാത്രം ചില സിസ്റ്റുകള്‍ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
വൃക്കകളിലെ സിസ്റ്റുകള്‍ ഉപദ്രവകരമാകുന്നത് എപ്പോള്‍? എന്തുകൊണ്ട്?
സ്കാനിംഗിലൂടെ എത്ര മുഴകള്‍ ഉണ്ടെന്ന് മനസിലാക്കാം. അതിനോടൊപ്പം മുഴകള്‍ക്കുള്ളിലെ ദ്രാവകം തെളിഞ്ഞതാണെങ്കില്‍ 90% അവ ഉപദ്രവകാരിയല്ല. നേരെമറിച്ച് കലങ്ങിയതോ, രക്തമയമുള്ളതോ, മുഴയുടെ ഭിത്തിയില്‍ calcification ഉണ്ടെങ്കിലോ അവ ചില പ്രശ്നങ്ങള്‍ വരുത്താം. ഏതു പ്രായത്തിലാണ് മുഴകള്‍ കണ്ടുപിടിക്കുന്നത് എന്നത് പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യമാണ്. ചെറിയ പ്രായത്തില്‍ മുഴ കണ്ടു പിടിക്കുന്നത് ഒരു പ്രശ്നത്തിന് കാരണമാകാം.
60 വയസ്സിനു മുകളിലുള്ള ഒരു വ്യക്തിക്ക് അള്‍ട്രാസൗണ്ട് സ്കാനിംഗില്‍ ഒരു മുഴ ഉണ്ടെങ്കില്‍ അത് സാധാരണ ഒരു അവസ്ഥയായി കണക്കാക്കാം, ഇവ പേടിക്കേണ്ടതായിട്ടില്ല. നേരെമറിച്ച് ഇരു വൃക്കകളിലും ഒന്നിലധികം മുഴകള്‍ കണ്ടു വരികയാണെങ്കില്‍ അത് ചിലപ്പോള്‍ Autosomal Dominant Polycystic kidney Disease (ADPKD) എന്ന രോഗമാകാം.
രോഗലക്ഷണങ്ങള്‍
യാദൃശ്ചികമായി സ്കാനിംഗിലൂടെ കണ്ടുപിടിക്കുന്ന ഭൂരിഭാഗം മുഴകളും യാതൊരു പ്രശ്നവും ഉണ്ടാക്കില്ല. വയറുവേദന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്കകള്‍ക്ക് തകരാറ്, ക്രിയാറ്റിനിന്റെ അളവ് കൂടുക, മൂത്രത്തിന് ചുവന്ന നിറം വരിക, പനി, കുളിര് തുടങ്ങിയ രോഗ ലക്ഷണങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. പാരമ്പര്യമായും വൃക്കകളിലെ മുഴകള്‍ കണ്ടുവരാം.
ഗര്‍ഭിണികളില്‍ സ്കാന്‍ ചെയ്യുമ്പോള്‍ ചിലരില്‍, ഗര്‍ഭസ്ഥ ശിശുവിന്റെ വൃക്കകളില്‍ മുഴകള്‍ ഉള്ളതായി കണ്ടുവരാറുണ്ട്. ഇത്തരത്തില്‍ ഒരു വൃക്കയില്‍ മാത്രം മുഴ ഉണ്ടെങ്കില്‍ അത് Dysplastic or multi cystic Kidney എന്ന അസുഖമാകാം. കുഞ്ഞുങ്ങളില്‍ രണ്ടു വൃക്കകളിലും സിസ്റ്റ് ഉണ്ടെങ്കില്‍ വൃക്ക തകരാറിന് കാരണമാവുകയും ചിലപ്പോള്‍ ഡയാലിസിസ് ചെയ്യേണ്ടതായും വരാം. 5 - 10 വയസ് പ്രായമുള്ളവരില്‍ ആണെങ്കില്‍ അത് Autosomal Recessive Polycystic Kidney Disease (ARPKD) എന്ന അവസ്ഥയാകാം. ഈ സാഹചര്യത്തില്‍ വൃക്കകളില്‍ മാത്രമല്ല കരളിലും മുഴകള്‍ ഉണ്ടാകാം.
മറ്റൊരു അവസ്ഥയാണ് Medullary Cystic Kidney Disease, വൃക്കകളുടെ വലിപ്പം കുറഞ്ഞ് പല മുഴകള്‍ ഉണ്ടാകുന്നു. കൂടാതെ വൃക്കകളുടെ നടുക്കുള്ള ഭാഗത്തായിരിക്കും മുഴകള്‍ കാണുന്നത്. ഈ അവസ്ഥയുണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് അളവില്‍ കൂടുതല്‍ മൂത്രം പോകുന്നു. ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞ് വിളർച്ച വരാം, ക്രിയാറ്റിനിന്‍ കൂടുതലാകാം, ക്ഷീണം, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് Medullary Cystic Kidney Disease ന്റെ ലക്ഷണങ്ങള്‍.
ചിലപ്പോള്‍ Kidney cyst ഉള്ളവരില്‍ മുഖക്കുരുവും, ശരീരത്തില്‍ പാടുകളും ഉണ്ടാകാം. ഇത് Tuberous sclerosis എന്ന അസുഖം ആകാം. ഇവരിൽ ചിലപ്പോള്‍ ജന്നി (Seizure / fits) എന്നിവ വരാനുള്ള സാദ്ധ്യതകള്‍ കൂടുതലാണ്.
വിവരങ്ങൾ -ഡോ. ജേക്കബ് ജോർജ്, സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, എസ് യുറ്റി ആശുപത്രി, പട്ടം
Family Health
“കൈ വിറയ്ക്കുന്നു… “നടക്കുമ്പോൾ കാലുകൾ പതുക്കെയാകുന്നു…”
“എഴുത്ത് ചെറുതാകുന്നു…” “ശബ്ദം കുറഞ്ഞുവരുന്നു…” ഇതെല്ലാം പ്രായത്തിന്റെ സ്വാഭാവിക മാറ്റങ്ങളായി കരുതി അവഗണിക്കേണ്ടതില്ല. ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയുക. കാരണം കൃത്യമായി കണ്ടെത്തുക.ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുക. കാരണം പാർക്കിൻസൺസ് -നെ നേരിടുന്നതിലെ ആദ്യ വിജയം-രോഗത്തെ നേരത്തെ തിരിച്ചറിയുന്നതിലാണ്.
എന്താണ് പാർക്കിൻസോണിസം ?
പാർക്കിൻസോണിസം ഒരു രോഗത്തിന്റെ പേര് മാത്രമല്ല; ചലനം മന്ദഗതിയാകുക (bradykinesia), പേശികളുടെ മുറുക്ക് (rigidity), വിശ്രമാവസ്ഥയിലെ വിറയൽ (resting tremor), ബാലൻസ് പ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങളുടെ കൂട്ടമാണ്.
ഇതിന്റെ ഏറ്റവും സാധാരണമായ കാരണം പാർക്കിൻസൺസ് രോഗം (Parkinson’s disease) ആണ്. എന്നാൽ ചില മരുന്നുകൾ (medications), തലച്ചോറിലെ രക്തക്കുഴൽ രോഗങ്ങൾ (vascular diseases), മറ്റ് നാഡീകോശങ്ങളുടെ ക്ഷയരോഗങ്ങൾ (neurodegenerative disorders) എന്നിവയും പാർക്കിൻസോണിസത്തിന് (Parkinsonism) കാരണമാകാം.
പാർക്കിൻസൺസ് രോഗത്തിൽ സംഭവിക്കുന്നത്
തലച്ചോറിലെ സബ്സ്റ്റാൻഷ്യ നൈഗ്ര (Substantia nigra) എന്ന ഭാഗത്തുള്ള ഡോപ്പമിൻ ഉൽപ്പാദിപ്പിക്കുന്ന നാഡീകോശങ്ങൾ (dopamine-producing neurons) ക്രമേണ നശിച്ചുപോകുന്നു. ഇതോടെ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ നാഡീവ്യൂഹങ്ങളിൽ (brain circuits) ഡോപ്പമിന്റെ അളവ് കുറയുകയും ചലനങ്ങൾ മന്ദഗതിയിലാകുകയും ചെയ്യുന്നു. മിക്ക കേസുകളിലും കൃത്യമായ ഒരൊറ്റ കാരണം കണ്ടെത്താനാകില്ല. പ്രായം (age), ജനിതക സാധ്യത (genetic susceptibility), ചില പാരിസ്ഥിതിക ഘടകങ്ങൾ (environmental factors) എന്നിവയ്ക്ക് പങ്കുണ്ടാകാം.
തുടക്കത്തിൽ ശ്രദ്ധിക്കേണ്ട സൂചനകൾ
കൈ വിറയൽ മാത്രമല്ല പാർക്കിൻസൺസിന്റെ ആദ്യ സൂചന.
• ഒരു കൈയുടെ ചലനവും നടക്കുമ്പോഴുള്ള സ്വാഭാവിക ആട്ടവും (arm swing) കുറയുക
• എഴുത്ത് ചെറുതാകുക — (micrographia)
• ദൈനംദിന കാര്യങ്ങൾ ചെയ്യുന്നത് മന്ദഗതിയാകുക
• മുഖഭാവവും ശബ്ദത്തിന്റെ ശക്തിയും കുറയുക
• ചെറിയ ചുവടുകളോടെ നടക്കുക
• വിശ്രമാവസ്ഥയിലെ വിറയൽ (resting tremor)
• ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുക
• മലബന്ധം (constipation)
• ഉറക്കത്തിൽ സ്വപ്നം “അഭിനയിക്കുന്ന” പോലുള്ള പെരുമാറ്റം — REM ഉറക്ക പെരുമാറ്റ വൈകല്യം (REM sleep behaviour disorder)
ചില ചലനേതര ലക്ഷണങ്ങൾ (non-motor symptoms), ചലനലക്ഷണങ്ങൾക്ക് (motor symptoms) മുമ്പുതന്നെ പ്രത്യക്ഷപ്പെടാം.
പാർക്കിൻസോണിസം = പാർക്കിൻസൺസ് രോഗമാണോ?
അല്ല. പാർക്കിൻസൺസ് രോഗം (Parkinson’s disease) പാർക്കിൻസോണിസത്തിന്റെ (Parkinsonism) പ്രധാന കാരണങ്ങളിലൊന്നാണ്.
കൈ വിറച്ചാൽ പാർക്കിൻസൺസ് ആണോ?
അല്ല. എസൻഷ്യൽ ട്രെമർ (Essential tremor), മരുന്നുകളുടെ പാർശ്വഫലങ്ങൾ, ഹൈപ്പർതൈറോയിഡിസം (Hyperthyroidism), ഡിസ്റ്റോണിയ (Dystonia) ഉൾപ്പെടെ പല കാരണങ്ങളുണ്ടാകാം. Parkinsonian tremor സാധാരണയായി വിശ്രമാവസ്ഥയിലാണ് കൂടുതലായി കാണുന്നത്.
പാർക്കിൻസോണിസം കൈവിറയൽ മാത്രമല്ല. ഒരു കൈയുടെ സ്വാഭാവിക ആട്ടം കുറയുന്നു. എഴുത്ത് ചെറുതാകുന്നു. ചലനങ്ങൾ പതുക്കെയാകുന്നു. ശബ്ദം താഴ്ന്നുപോകുന്നു. നടത്തത്തിൽ മാറ്റം വരുന്നു. ഇവയെല്ലാം ശരീരം നൽകുന്ന ചെറിയ മുന്നറിയിപ്പുകളായിരിക്കാം. അതുകൊണ്ട്, “കൈ വിറയ്ക്കുന്നു = 'പാർക്കിൻസൺസ് ' എന്നതും തെറ്റ്.
ചിലരിൽ ചലനം മന്ദഗതിയാകൽ (bradykinesia), പേശികളുടെ മുറുക്ക് (rigidity) എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. “വിറയൽ ഇല്ല = 'പാർക്കിൻസൺസ് ' ഇല്ല” എന്നതും തെറ്റ്.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ ,സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Family Health
സാധാരണയായി കൊതുക് അല്ലെങ്കില്‍ പ്രാണി കടിച്ചാല്‍ ചൊറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ ചിലരില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു പ്രതികരണമായി ഇത് മാറുന്നു. ഇങ്ങനെ കാണുന്ന അവസ്ഥയെയാണ് Papular urticaria അല്ലെങ്കില്‍ insect bite reaction - IBR -എന്ന് പറയുന്നത്.
2 - 10 വയസ് വരെയുള്ള കുട്ടികളിലാണ് ഇവ വരാറുള്ളത്. ചൊറിച്ചിലോടുകൂടിയ ചുവന്ന അടയാളമോ തിണര്‍പ്പുകളോ ആയാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ഈ അവസ്ഥ മാറി വരാറുണ്ട്. അതിനെ De-sensatization എന്ന് പറയുന്നു. എന്നാല്‍ അറ്റോപി Atopy അല്ലെങ്കില്‍ അലര്‍ജി ഹിസ്റ്ററി ഉള്ളവരിലോ കുടുംബക്കാര്‍ക്കോ ഈ പ്രശ്നം കൂടുതല്‍ കാലം നീണ്ടു നില്ക്കുന്നതായി കാണുന്നു.
മഴക്കാലത്തും വേനല്‍കാലത്തും ആണ് കൂടുതല്‍ വരുന്നത്. കുടുംബത്തിലെ മറ്റു കുട്ടികള്‍ക്കോ, ബന്ധുക്കള്‍ക്കോ ഈ പ്രശ്നം വന്നിട്ടുള്ളവരും വേറെ ആര്‍ക്കും ഇല്ലെങ്കിലും ഒരു കുട്ടിക്ക് മാത്രമായി ഈ റിയാക്ഷന് കാണുന്ന രീതിയും ഉണ്ട്. രോഗപ്രതികരണശേഷിയിലുള്ള വ്യത്യാസമാണ് ഇതിന് കാരണം. പലസ്ഥലങ്ങളില്‍ മാറിമാറി താമസിക്കുന്നവരില്‍ IBR വരാനുള്ള സാധ്യതകള്‍ കൂടുതലാണ്.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
· ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കുക.
· വിയര്‍പ്പ് പ്രാണികളെ ആകര്‍ഷിക്കുന്നതിനാല്‍ രണ്ട് നേരം കുളിക്കുക, മൈല്‍ഡ് സോപ്പ് ഇടുക, മൊയ്സ്റ്ററൈസര് ഇടുക.
· ഇൻസക്റ്റ് റിപ്പലന്റ് ക്രീം (Insect repellent cream) ഇടുക.
· വീടും പരിസരവും വൃത്തിയാക്കി വയ്ക്കുക.
· വളര്‍ത്തു മൃഗങ്ങളുണ്ടെങ്കില്‍ ചെള്ള്, മൂട്ട എന്നിവ ഒഴിവാക്കാന്‍ ചികിത്സ എടുക്കുക.
ചികിത്സാ രീതി
· ഡ്രൈ സ്കിന്‍ ചൊറിയാനുള്ള സാധ്യത കൂടുതലായതിനാല്‍ മോയിസ്ചുറൈസർ-moisturizer രണ്ട് നേരം കുളികഴിഞ്ഞ് ഉപയോഗിക്കുക.
· ചൊറിച്ചില്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ആന്റി ഹിസ്റ്റമിന്‍ ഗുളിക കഴിക്കുകയും, ചുവന്ന തിണര്‍പ്പുകളിലും ചൊറിച്ചിലുള്ള ഭാഗങ്ങളിലും മൈൽഡ് സ്റ്റിറോയ്ഡ് mild steroid cream പുരട്ടുകയും ചെയ്യുക.
· ദേഹത്ത് ചൊറിച്ചിലുണ്ടായിരുന്ന ഭാഗത്ത് വരുന്ന കറുത്ത പാടുകള്‍ കാലക്രമേണ മങ്ങി പോകുമെന്നതിനാല്‍ പ്രത്യേകിച്ച് Treatment / ചികിത്സ ആവശ്യമില്ല.
· ചൊറിഞ്ഞുണ്ടാകുന്ന മുറിവുകളിലൂടെ അണുബാധ വരാന്‍ സാധ്യതയുള്ളതിനാല്‍ പനിയോ, ശരീര വേദനയോ ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കേണ്ടതാണ്.
വിവരങ്ങൾ - ഡോ. ശാലിനി വി. ആർ.
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, കോസ്മെറ്റോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Family Health
എല്ലാ അർത്ഥത്തിലും മനുഷ്യരാശിയെ ദുരിതത്തിലാക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് സന്ധിവാതരോഗങ്ങൾ. ചില ചെള്ളുകൾ, ചില അണുബാധകൾ എന്നിവ സന്ധിവാത രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും എന്നാണ് സന്ധിവാത രോഗങ്ങളിൽ ലഭിച്ചിട്ടുള്ള പുതിയ അറിവുകളിൽ പറയുന്നത്.
രക്തപരിശോധന
സന്ധിവാത രോഗങ്ങൾ നിരവധി തരത്തിലുണ്ട്. ലളിതമായ രക്തപരിശോധനയിലൂടെ ഏത് തരത്തിലുള്ള സന്ധിവാത രോഗമാണ് എന്ന് ഇപ്പോൾ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നതാണ്. രക്തപരിശോധനയുടെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സ കൈകാര്യം ചെയ്യുകയാണ് എങ്കിൽ ലളിതമായ മരുന്നുകൾ മാത്രം ഉപയോഗിച്ചാൽ മതിയാകും. രോഗശമനം എളുപ്പമാകുകയും ചെയ്യും.
ശരിയായ രീതിയിലല്ല രോഗനിർണയവും ചികിത്സയും നടക്കുന്നതെങ്കിൽ രോഗശമനം ലഭിക്കുകയില്ല എന്ന് മാത്രമല്ല ഭാവിയിൽ അംഗവൈകല്യങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും വരെ കാരണമാവുകയും ചെയ്യാം.
സന്ധിവാത രോഗങ്ങൾ ആരംഭിക്കുന്നതിന്റെ ആദ്യ ഭാഗമായി ഏതെങ്കിലും സന്ധിയിൽ നീർക്കെട്ടും വേദനയും അനുഭവപ്പെടുമ്പോൾ കൂടുതൽ പേരും അത് വേണ്ടത്ര ഗൗരവത്തോടു കൂടി കാണാറില്ല. അതെല്ലാം തനിയെ മാറും എന്നാണ് പലരും പറയാറുള്ളത്. ആദ്യമായി ഏതെങ്കിലും സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് ചികിത്സ ഒന്നും തന്നെ ചെയ്തില്ല എങ്കിലും തനിയെ മാറുകയും ചെയ്യുന്നതായിരിക്കും. കുറച്ച് ദിവസത്തിന് ശേഷം വേറെ ഒരു സന്ധിയിൽ നീർക്കെട്ടും വേദനയും വരും. അതും ചിലപ്പോൾ തനിയെ മാറി എന്ന് വരാം. പിന്നെ പല സന്ധികളിലും നീർക്കെട്ടും വേദനയും ഉണ്ടാകും. ഒപ്പം പല തരത്തിലുള്ള പ്രശ്നങ്ങളും
സ്വയംചികിത്സ !
വേദന പ്രശ്നമാകുമ്പോൾ കുറേയേറെ പേർ മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്ന് വാങ്ങി കഴിക്കുന്നവരാണ്. വേറെ കുറേ പേരുണ്ട്, ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഉപദേശം അനുസരിച്ച് നടക്കുന്നവരും ആയിരിക്കും.
ഇങ്ങനെയുള്ള ചികിത്സ സമ്പത്തും ആരോഗ്യവും ഒരുപോലെ നശിപ്പിക്കുമെന്ന് ഇപ്പോഴും പലർക്കും അറിയില്ല.
സന്ധിവാത രോഗങ്ങൾ നിരവധിയാണ്. ഓരോ സന്ധിവാത രോഗത്തിന്റെയും രസതന്ത്രവും വേറെ വേറെയാണ്. ഓരോരുത്തരിലും ഉള്ളത് ഏത് സന്ധിവാത രോഗമാണ് എന്ന് രക്ത പരിശോധനയിലൂടെ ഇപ്പോൾ വ്യക്തമായി മനസിലാക്കാൻ സാധിക്കുകയും ചെയ്യും. സന്ധിവാത രോഗങ്ങൾ അലസമായാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ, ഭാവിയിൽ ഗുരുതരമാകാനുള്ള സാധ്യതയും അംഗവൈകല്യങ്ങളും ഉണ്ടാകാവുന്നതാണ്. മറ്റ് സങ്കീർണ്ണതകളും ഗുരുതരാവസ്ഥകളും വേറെയും.
സന്ധിവാത രോഗങ്ങളും മാനസിക സംഘർഷവും തമ്മിൽ
സന്ധിവാത രോഗങ്ങൾ ലളിതമായ ചികിത്സയിലൂടെ സുഖപ്പെടുത്താൻ കഴിയുന്ന പുതിയ അറിവുകൾ ഇപ്പോൾ വൈദ്യശാസ്ത്ര രംഗത്ത് ലഭ്യമാണ്. സന്ധിവാത രോഗങ്ങൾ നീണ്ട കാലമായി അനുഭവിക്കുന്നവരിൽ കുറേയേറെ പേരിൽ അവരുടെ രോഗത്തിനു പിന്നിൽ മാനസിക സംഘർഷത്തിനുള്ള സ്വാധീനം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സന്ധിവാത രോഗങ്ങളും മാനസിക സംഘർഷവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആദ്യമായി പരീക്ഷണ സിദ്ധമായ തെളിവുകൾ വിവരിച്ചത് സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷകരായിരുന്ന ജോർജ് എഫ് സോളമനും റുഡോൾഫ് മുസും ആയിരുന്നു. പാരമ്പര്യമായി സന്ധിവാത രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ നിലനിൽക്കുന്ന പലരിലും പ്രത്യേകിച്ച് സ്ത്രീകളിൽ സന്ധിവാത രോഗങ്ങൾ ഉണ്ടാകുന്നില്ല എന്ന് അവർ കണ്ടുപിടിച്ചു.
ഇങ്ങനെ രോഗം വരാനുള്ള സാധ്യതകൾ ഉണ്ടായിരുന്നിട്ടും രോഗം വരാത്തവരിൽ പൊതുവെ മാനസിക പിരിമുറുക്കങ്ങളോ വിഷാദമോ ഇല്ലായിരുന്നു എന്നും അവർ തെളിയിക്കുകയുണ്ടായി.
അതുകൊണ്ട്, സന്ധിവാത രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരെ ചികിത്സിക്കുമ്പോൾ ചികിത്സയോടൊപ്പം മനശ്ശാസ്ത്ര സമീപനവും കൂടി സ്വീകരിക്കുകയാണെങ്കിൽ വളരെ ലളിതമായ ചികിത്സയിലൂടെ വളരെ വേഗം രോഗശമനം ഉണ്ടാകുന്നതാണ്. ആശുപത്രിയിൽ കിടക്കേണ്ടി വരികയുമില്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Family Health
ലോകത്ത് 10 ല്‍ 8 പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന അനുഭവിച്ചിട്ടുള്ളവരായിരിക്കും. ഐ ടി മേഖലയിലുള്ളവര്‍, കമ്പ്യൂട്ടറിന്റെ അമിത ഉപയോഗം തുടങ്ങി ഇന്നത്തെ ജീവിതശൈലികളില്‍ വന്ന മാറ്റങ്ങളാണ് പ്രധാനമായും ഈ നടുവേദനയ്ക്ക് കാരണം.
ഏറെ നേരം ഒരുപോലെ എര്ഗോണോമിക്കലി ഡിസൈന്‍ഡ് അല്ലാത്ത തൊഴിലിടങ്ങളിൽ ഇരുന്ന് ജോലി ചെയ്യേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന ആയാസങ്ങളാണ് വളരെ ചെറുപ്പത്തില്‍ തന്നെ നട്ടെല്ലിന് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കു പിന്നിൽ.
· കൃത്യമായ വ്യായാമം കുറയുമ്പോള്‍ ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങളും മോശം ശാരീരിക ക്ഷമതയുമാണ് പലരിലും ഇന്ന് ചെറിയ ആയാസത്തില്‍ പോലും പൊടുന്നനെ രൂപപ്പെടുന്ന ഡിസ്ക് തള്ളലിനും (Disc prolapse) അതിനോടനുബന്ധിച്ച് കാണുന്ന സിയാറ്റിക്കയുടെയും കാരണങ്ങൾ
നടുവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
· തുടര്‍ച്ചയായ നില്‍പ്പ് ഒഴിവാക്കുക
അധിക നേരം തുടര്‍ച്ചയായി അടുക്കളയിലും മറ്റും നില്‍ക്കേണ്ടി വരുന്നവര്‍ ഒരു കാല് അല്പം ഉയര്‍ത്തി വച്ച് നിന്ന് ജോലി ചെയ്യുക.
· തുടര്‍ച്ചയായി ഇരിക്കുന്നത് ഒഴിവാക്കുക
- തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ അല്പനേരം കൂടുമ്പോള്‍ എഴുന്നേറ്റ് ഒന്നോ രണ്ടോ റൗണ്ട് നടക്കാന്‍ ശ്രദ്ധിക്കുക.
· കിടക്കുമ്പോള്‍ കാല്‍മുട്ടിനടിയില്‍ തലയിണ വച്ച് കിടക്കാന്‍ ശ്രമിക്കുക.
· മെത്ത തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. അധികം കട്ടികൂടിയതും തീരെ കട്ടി കുറഞ്ഞതുമായ മെത്ത എടുക്കാതിരിക്കുക.
· മെത്ത ഇടയ്ക്കിടയ്ക്ക് തിരിച്ചും മറിച്ചും ഇട്ട് ഉപയോഗിക്കുക.
· അമിതഭാരം എടുക്കാതിരിക്കുക. ഭാരമുയര്‍ത്തേണ്ടി വരുമ്പോള്‍ നടുവ് കുനിഞ്ഞ് ഉയര്‍ത്താതെ മുട്ടുമടക്കി ശരീരത്തോടു ചേര്‍ത്ത് ഭാരം എടുക്കുക.
· പടിക്കെട്ട് കയറുന്നത് നിയന്ത്രിക്കുക.
· ഹൈ ഹീൽസ് ഉപയോഗം ഒഴിവാക്കുക.
· അധികനേരമുള്ള വാഹനമോടിക്കല്‍ ഒഴിവാക്കുക.
· നടുവേദനയ്ക്ക് ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുന്നതിനാല്‍ അത് ഒഴിവാക്കുക. ഒരു ഫിസിയോതെറാപ്പിസ്റ്റിനെ കണ്ട് അവരുടെ നിര്‍ദേശപ്രകാരം മാത്രം വ്യായാമങ്ങള്‍ തെരഞ്ഞെടുക്കേണ്ടതാണ്.
വിവരങ്ങൾ - എം. അജിൻലാൽ, ചീഫ് ഫിസിയോതെറാപ്പിസ്റ്റ്, എസ് യു റ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം [email protected]. ഫോൺ 9633305435.
Family Health
വായയുടെ ഉള്‍ഭാഗത്ത് കാണപ്പെടുന്ന ചെറിയതും വേദനയുണ്ടാക്കുന്നതുമായ ഗോളാകൃതിയിലുള്ള പാടുകളാണ് മൗത്ത് അൾസർ.
ഡോക്ടറെ കാണേണ്ടത് എപ്പോൾ
-അള്‍സര്‍ 3 ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍.
· രക്തസ്രാവം ഉണ്ടാകുന്നെങ്കില്‍ / കൂടുതലായി വേദനിക്കുന്നെങ്കില്‍ / മുമ്പ് വന്നിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായി അള്‍സറുകള്‍ ഉണ്ടാകുമ്പോള്‍.
· ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ അള്‍സറുകള്‍ ഉണ്ടായാല്‍ - ത്വക്ക്, ലൈംഗിക അവയവങ്ങള്‍
· ജോയിന്റുകളില്‍ വേദനയും ചുവപ്പും അനുഭവപ്പെടുമ്പോള്‍.
· ആവര്‍ത്തിച്ചു വരുന്ന അള്‍സറുകള്‍.
· ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുള്ള തരത്തില്‍ വേദന ഉണ്ടാകുമ്പോള്‍.
· പനി, ക്ഷീണം, ശരീരഭാരം കുറയുക എന്നീ അവസ്ഥയില്‍.
· ഉയര്‍ന്ന തോതില്‍ മദ്യം / പുകയില ഉപയോഗിക്കുന്നവരില്‍.
ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍
ചെയ്യേണ്ടത്
· മൃദുവായ ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കുക.
· തണുത്ത പാനീയങ്ങള്‍ സ്ട്രോ ഉപയോഗിച്ച് കുടിക്കുക.
· ലഘുവായ ഭക്ഷണങ്ങള്‍ കഴിക്കുക.
· കൃത്യമായ ഇടവേളകളില്‍ പല്ല് പരിശോധന നടത്തുക. ബ്രൈസസിന്റെ അഗ്രഭാഗം കൂര്ത്തിരിക്കുന്നെങ്കില് അല്ലെങ്കില്‍ ശരിയായി ഇരിക്കാത്ത കൃത്രിമ പല്ലുകള്‍ ഉണ്ടെങ്കില്‍ ഉടനെ അത് പരിഹരിക്കേണ്ടതാണ്.
· ആരോഗ്യകരവും സമീകൃതവുമായ ആഹാരരീതി ശീലിക്കുക.
· മാനസിക സമ്മര്‍ദം കുറയ്ക്കുക, ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
· പ്രമേഹം, രക്താദിമര്‍ദം, കൊളസ്ട്രോള്‍, കരള്‍, വൃക്ക എന്നിവയുടെ പരിശോധനകള്‍ കൃത്യമായി ചെയ്യുന്നതിനോടൊപ്പം ആവശ്യമെങ്കില്‍ ഉചിതമായ ചികിത്സ തേടേണ്ടതുമാണ്.
ഒഴിവാക്കേണ്ടത്
· അധികമായി ഉപ്പ്, മുളക്, ആസിഡിറ്റിക്ക് കാരണമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക.
· കട്ടിയുള്ളതും വറുത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
· ചൂട് കൂടുതലുള്ള ഭക്ഷണ പാനീയങ്ങള്‍, അസിഡിറ്റി ഉള്ള പാനീയങ്ങള്‍, ചായ, കാപ്പി, മദ്യം എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കുക.
വീട്ടിലെ പരിചരണ രീതികള്‍
· അള്‍സറിന്റെ മുകളില്‍ ഐസ് ചിപ്പുകള്‍ വച്ച് അലിയിക്കുക.
· ഉപ്പുവെള്ളം അല്ലെങ്കില്‍ ആന്റിസെപ്റ്റിക് മൗത്ത് വാഷ് കൊണ്ട് വായ് കഴുകുക.
· ആന്റിസെപ്റ്റിക്, ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ അടങ്ങിയ അള്‍സര്‍ ജെല്‍ ഉപയോഗിക്കുക.
ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നതിലൂടെ വായിലെ അള്‍സര്‍ പൂര്‍ണമായും പരിചരിച്ച് ഭേദമാക്കാന്‍ സാധിക്കുന്നു.
വിവരങ്ങൾ - ഡോ. ധനശ്രീ എ. അയ്യങ്കാർ, ജൂണിയർ കൺസൾട്ടന്റ്, ഇഎൻടി, എസ് യു റ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം
Family Health
നമ്മൾ വാങ്ങുന്ന ഓരോ പാക്കറ്റ് ഭക്ഷ്യവസ്തുവിനും ഒരു കഥയുണ്ട്. ആ കഥ പറയുന്നത് അതിലെ ലേബലാണ്. ഭക്ഷണം വാങ്ങുന്നതിന് മുമ്പ് അതിലെ ഘടകങ്ങൾ (Ingredients), പോഷക വിവരങ്ങൾ (Nutrition Facts), നിർമ്മാണ തീയതി, കാലാവധി, അലർജി മുന്നറിയിപ്പുകൾ, FSSAI ലൈസൻസ് നമ്പർ എന്നിവ വായിച്ച് മനസിലാക്കുക. ലേബൽ വായിക്കുന്നത് ഒരു ശീലം മാത്രമല്ല, നിങ്ങളുടെയും കുടുംബത്തി ന്റെയും ആരോഗ്യത്തെ സംരക്ഷിക്കുന്ന ഉത്തരവാദിത്തമുള്ള ഒരു തീരുമാനമാണ്.
കൂടുതൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങൾ തിരിച്ചറിയാനും ആരോഗ്യകരമായ തെരഞ്ഞെടുപ്പുകൾ നടത്താനും ലേബൽ സഹായിക്കുന്നു. നിങ്ങളും കുടുംബവും കഴിക്കുന്ന ഭക്ഷണം എന്താണെന്ന് അറിയാനുള്ള അവകാശം നിങ്ങൾക്കുണ്ട് - അതിനുള്ള ആദ്യപടിയാണ് ലേബൽ വായന.
ലേബൽ വായിക്കാം, ഹെൽത്തിയായിരിക്കാം
നമ്മൾ മലയാളികൾ വലിയ ഭക്ഷണപ്രിയരാണ്, എന്ത് പുതിയ രുചി വന്നാലും അത് എവിടെയാണെങ്കിലും നമ്മൾ അത് തേടിപ്പോകും. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണം എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് എത്ര നല്ല ബ്രാൻഡായിക്കോട്ടെ, നല്ല പാക്ക് ആയിക്കോട്ടെ, ഇനി മുതൽ എങ്കിലും പാക്കേജ് ഭക്ഷണം വാങ്ങും മുൻപ് ആ ലേബൽ ഒന്ന് വായിച്ചു നോക്കാം.
നാം വാങ്ങുന്ന പാക്കറ്റ് ഭക്ഷണങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ചേരുവകളെയും (Ingredients) അവയുടെ ഗുണനിലവാരത്തെയും കുറിച്ച് ബോധവാന്മാരായിരിക്കുക എന്നത് ഓരോ ഉപഭോക്താവിന്റെയും അവകാശമാണ്. മായം കലർന്നതും കാലഹരണപ്പെട്ടതുമായ (Expired) ഭക്ഷണസാധനങ്ങൾ തിരിച്ചറിയാനും, കൃത്യമായ ലേബലിംഗ് പരിശോധിച്ചു മാത്രം വാങ്ങുക.
ട്രാൻസ് ഫാറ്റ് എന്ന നിശബ്ദ കൊലയാളി!
നിങ്ങളുടെ പ്രിയപ്പെട്ട പലഹാരങ്ങൾ നിങ്ങളുടെ ഹൃദയത്തിന് ഹാനികരമാവാം. പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ: കവറിലെ 'Nutrition Facts' ലേബലിൽ ട്രാൻസ് ഫാറ്റിന്റെ അളവ് എത്രയാണെന്ന് കൃത്യമായി പരിശോധിക്കുക.
ചേരുവകൾ ശ്രദ്ധിക്കുക: ചേരുവകളുടെ ലിസ്റ്റിൽ (Ingredients List) "Partially Hydrogenated Vegetable Oil" (ഭാഗികമായി ഹൈഡ്രജനേറ്റഡ് പച്ചക്കറി എണ്ണ) അല്ലെങ്കിൽ "വനസ്പതി" (Vanaspati) എന്ന് കണ്ടാൽ അത് ഒഴിവാക്കുന്നതാണു നല്ലത്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്റ്റ് 2006 പ്രകാരം, ഒരു ഭക്ഷണ പദാർഥത്തിലെ മൊത്തം എണ്ണ/കൊഴുപ്പിന്റെ 2%-ൽ കൂടുതൽ ട്രാൻസ് ഫാറ്റ് ഉണ്ടാകാൻ പാടില്ല. 100 ഗ്രാം അല്ലെങ്കിൽ 100 മില്ലി ലിറ്ററിൽ 0.2 ഗ്രാമിൽ താഴെ മാത്രമാണ് ട്രാൻസ് ഫാറ്റ് എങ്കിൽ മാത്രമേ ഉൽപ്പന്നങ്ങളിൽ TRANS FAT FREE എന്ന് രേഖപ്പെടുത്താൻ അനുമതിയുള്ളൂ.
ട്രാൻസ് ഫാറ്റ് ഇല്ലാത്ത ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്! സംശയങ്ങളോ പരാതികളോ ഉണ്ടെങ്കിൽ ബന്ധപ്പെടുക: ടോൾ ഫ്രീ നമ്പർ: 1800 425 1125
വിവരങ്ങൾ -ഭക്ഷ്യ സുരക്ഷാ വകുപ്പ്, കേരള സർക്കാർ
Family Health
ജീവിതത്തില്‍ ഒരിക്കലെങ്കിലും കാല് മരവിപ്പ് / കാല് തരിപ്പ് എന്ന അവസ്ഥ രാത്രികാലങ്ങളില്‍ അനുഭവിച്ചവര്‍ ആയിരിക്കും നമ്മളില്‍ പലരും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. പ്രധാനമായും ശുദ്ധരക്തം ആർട്ടറി വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്ന പോലെ തന്നെ അശുദ്ധ രക്തം വെയിൻ വഴി തിരികെ ഹൃദയത്തിലേക്കും പമ്പ് ചെയ്യപ്പെടുന്നു. വെയിനുകളുടെ ഉള്ളിലുള്ള ഒരു ദിശയിലേക്ക് മാത്രം രക്തം വഹിക്കുന്ന വാല്‍വുകള്‍ രക്തത്തിന്റെ തിരികെയുള്ള ഒഴുക്കിനെ നിയന്ത്രിക്കുന്നു. അധിക നേരമുള്ള നില്‍പ്പും മറ്റും കാരണം ഈ വെയിനുകൾ ദുര്‍ബലമാവുകയും രക്തം തിരിച്ച് ഒഴുകാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. അതുകാരണം കാലില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാകുന്നതാണ് പ്രധാനമായും കാല് കടച്ചില്(Venous Insuffficiency / Venous Incompetence) എന്ന അവസ്ഥയ്ക്ക് കാരണം.
ഈ അവസ്ഥ എങ്ങനെ തരണം ചെയ്യാം?
പ്രധാനമായും, നിന്നു ജോലി ചെയ്യുന്നവരിലാണ് കാല് തരിപ്പ് കൂടുതലായും കണ്ടുവരുന്നത് (ഉദാ: ട്രാഫിക് പോലീസ്, നഴ്സുമാര്‍, അധ്യാപകര്‍). ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ സ്ഥിരമായി കംപ്രഷന്‍ സ്റ്റോക്കിംഗ്സ് ഉപയോഗിക്കുന്നതു വഴി കാലിലെ പ്രഷർ ഗ്രേഡിയന്റ് ക്രമീകരിക്കുന്നതിലൂടെ ഒരു പരിധി വരെ കാലിലെ പെരുപ്പ് കുറച്ചുകൊണ്ടുവരാനാവും.
സ്റ്റോക്കിംഗ്സിനു പകരം crape bandages ഉം ഉപയോഗിക്കാം. രണ്ടിനും pressure gradient ക്രമീകരിക്കാനാകുമെങ്കിലും, അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്നത് Stockings ആണ്. പകല്‍ സമയത്താണ് ഇത് ഉപയോഗിക്കേണ്ടത്. രാത്രികാലങ്ങളില്‍ കാല് പൊക്കിവച്ച് കിടക്കേണ്ടതാണ്. ഇതിനായി കാലിന്റെ ഭാഗത്ത് തലയണ വയ്ക്കുന്നത് പ്രായോഗികമല്ല. ഉറക്കത്തില്‍ തിരിയുകയും ചരിയുകയും ഒക്കെ ചെയ്യുമ്പോള്‍ തലയണ അസൗകര്യം ആയിരിക്കും. അതിനായി കട്ടിലിന്റെ കാല് തടി കക്ഷണമോ മറ്റോ ഉപയോഗിച്ച് ഉയര്‍ത്തി വയ്ക്കുന്നതാണ് ഉചിതം.
ഇതുകൂടാതെ കാലിന് ശരിയായ വ്യായാമവും നല്‍കണം. 'Buerger's Exercise' ആണ് ചെയ്യേണ്ടത്. ഇതിനായി രണ്ടോ മൂന്നോ തലയണ ഉപയോഗിച്ച് കാല് ഹൃദയത്തിന്റെ നിലയില്‍ നിന്ന് ഉയര്‍ത്തി വച്ച് 5 മിനിറ്റ് കിടക്കുമ്പോള്‍ കാലിലെ രക്തയോട്ടം അനുസരിച്ച് കാല് വിളറി വെളുത്ത അവസ്ഥയില്‍ എത്തുന്നു. അതിനുശേഷം അവിടെത്തന്നെ കാലു തൂക്കിയിട്ട് രണ്ടോ മൂന്നോ മിനിറ്റ് ഇരിക്കണം. ഈ സമയത്ത് കാല്പാദം താഴേക്കും മുകളിലേക്കും അനക്കി കൊടുക്കണം. അതിനു ശേഷം തിരികെ കട്ടിലില്‍ തലയണ വയ്ക്കാതെ നിവര്‍ന്ന് മൂന്നു മിനിറ്റ് കിടക്കുക. ആ സമയത്തും കാല്പാദം അനക്കുകയാണെങ്കില് ആശ്വാസകരമായി തോന്നും.
ഇത്തരം ചെറിയ വ്യായാമങ്ങളിലൂടെ കാല് പെരുപ്പ് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.
ഇതു കൂടാതെ ഇത്തരം ബുദ്ധിമുട്ടുള്ളവര്‍ വെള്ളം ധാരാളമായി കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. രാത്രി വെള്ളം കുടിക്കുന്നത് കുറച്ചിട്ട് പകല്‍സമയം നല്ലവണ്ണം വെള്ളം കുടിക്കേണ്ടതാണ്. ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് ഇലക്കറികള്‍, മഗ്നീഷ്യത്തിന്റെ അളവ് കൂടുതലുള്ള മത്തി പോലുള്ള മീനുകള്‍, നട്സ് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ കാല് പെരുപ്പ് ഒരു പരിധിവരെ നിയന്ത്രിച്ച് ആയാസമില്ലാത്ത ജീവിതം മുന്നോട്ടു നയിക്കാന്‍ സാധിക്കും.
വിവരങ്ങൾ - അജിൻലാൽ, ചീഫ് ഫിസിയോതെറാപ്പിസ്റ്റ്, എസ് യുറ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം
Family Health
ഓറല്‍ അള്‍സറുകള്‍ എന്നത് വായുടെ ഉള്‍ഭാഗത്ത് കാണപ്പെടുന്ന ചെറിയതും വേദനയുണ്ടാക്കുന്നതുമായ ഗോളാകൃതിയിലുള്ള പാടുകളാണ്. ഇവയുടെ മദ്ധ്യഭാഗം വെള്ള, മഞ്ഞ, ഇളം ചാരം എന്നിവയില്‍ ഏതെങ്കിലും നിറമോ ചുറ്റും ചുവപ്പു നിറവും ആയിരിക്കും. സാധാരണയായി കവിളിന്റെ ഉള്‍ഭാഗം (ബക്കല്‍ മ്യൂക്കോസ), നാവ്, ചുണ്ട്, വായുടെ മുകള്ഭാഗം എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇത് മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാക്കാതെ തന്നെ 1 - 2 ആഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കും.
വായ്ക്കുള്ളിലെ എപ്പിതീലിയത്തിനും അതിനു താഴെയുള്ള പാളിയായ ലാമിന പ്രോപ്രിയയ്ക്കും ഉണ്ടാകുന്ന കേടുപാടുകള്‍ മൂലമാണ് ഓറല്‍ അള്‍സറുകള്‍ ഉണ്ടാകുന്നത്. മാനസികാഘാതം, ഉത്കണ്ഠ, റേഡിയേഷന് ചികിത്സ, രോഗാണുബാധ, ചില മരുന്നുകളുടെ ഉപയോഗം, ഇന്‍ഫ്ളമേറ്ററി സിസ്റ്റമിക് ഡിസോര്‍ഡര്‍ എന്നിവയാണ് കേടുപാടുകള്‍ക്കു കാരണമാകുന്നത്.
തടയാന്‍ കഴിയുന്ന കാരണങ്ങള്‍
· കവിളിന്റെ ഉള്‍ഭാഗം ഇടയ്ക്കിടെ കടിക്കുന്നത് ഒഴിവാക്കുക.
· മൂര്‍ച്ചയുള്ള പല്ലുകള്‍, ബ്രേസസ്, തെറ്റായ രീതിയില്‍ ഫില്ലിംഗുകള്‍ ചെയ്യുന്നത്, ശരിയായിരിക്കാത്ത കൃത്രിമ പല്ലുകള്‍.
· ഫുഡ് അലര്‍ജി / എരിവോ ചൂടോ കൂടുതലുള്ള ഭക്ഷണം
· ഭക്ഷണമോ പാനീയമോ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവുകള്‍
· മാനസിക സമ്മര്‍ദവും ഉത്കണ്ഠയും
· പല്ല് തേയ്ക്കുമ്പോള്‍ വായ്ക്കുള്ളില്‍ ഉണ്ടാകുന്ന മുറിവുകള്‍.
തടയാന്‍ കഴിയാത്ത കാരണങ്ങള്‍
· കുടുംബപരമായ പ്രവണത / ജനിതകം.
· പോഷകക്കുറവ് - അയണ്‍, സിങ്ക്, ഫോളിക്ക് ആസിഡ്, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി.
· ചില മരുന്നുകള്‍ - ഉദാ: എന്‍ എസ് എ ഐ ഡി, ബീറ്റ ബ്ലോക്കറുകള്‍.
· ഹോര്‍മോണ്‍ മാറ്റങ്ങള്‍ - ഉദാ: ഗര്‍ഭധാരണം.
· പുകയില ഉപേക്ഷിച്ചതിനു ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ ഉണ്ടാകുന്ന അള്‍സറുകള്‍.
ഓറല്‍ അള്‍സറുകള്‍ ഉണ്ടാകുന്നതിന്റെ മറ്റു കാരണങ്ങള്‍
· കൈകാലുകളുടെയും വായുടെയും അസുഖങ്ങള്‍.
· ഓറല്‍ ലൈക്കണ് പ്ലാനസ്.
· Crohn's Disease / സീലിയാക് രോഗം.
· പ്രതിരോധശേഷിയില്ലായ്മ - എച്ച്ഐവി, ലൂപസ്.
വിവരങ്ങൾ - ഡോ. ധനശ്രീ എ. അയ്യങ്കാർ, ജൂണിയർ കൺസൾട്ടന്റ്, ഇഎൻടി, എസ് യു റ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം
Family Health
അലര്‍ജി ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കാം. ചെവി, മൂക്ക്, തൊണ്ട എന്നിവ അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍ക്ക് പ്രവേശിക്കാനുള്ള വഴികളാണ്. കൂടാതെ അഞ്ച് ഇന്ദ്രിയങ്ങളില്‍ നാലെണ്ണം പ്രധാനമായും ചെവി, മൂക്ക്, തൊണ്ട ഭാഗങ്ങളില്‍ അധിഷ്ഠിതമാണ്. അലര്‍ജിയുടെ ലക്ഷണങ്ങള്‍ വളരെ വിശാലമാണ്. ഇത് ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
മൂക്കിലെ ചൊറിച്ചിൽ
മൂക്കിലെ ചൊറിച്ചില്‍ കാരണം കുട്ടികള്‍ സാധാരണയായി മൂക്ക് മുകളിലേക്ക് തിരുമ്മുന്നു. ഇതിനെ “അലര്‍ജി സല്യൂട്ട്" എന്ന് വിളിക്കുന്നു. ഇത് മൂക്കിന് കുറുകെ തിരശ്ചീനമായ ചുളിവ് ഉണ്ടാക്കുന്നു.
ഭക്ഷ്യവസ്തുക്കളും അലർജിയും തമ്മിൽ
ചില ഭക്ഷണ വസ്തുക്കള്‍, അലര്‍ജിക്ക് കാരണമാകുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം ദേഹത്തുള്ള ചൊറിച്ചില്‍, നാവ് വീര്‍ത്തു വരിക, തുമ്മല്‍, ശ്വാസ തടസ്സം, വയറുവേദന, ഛര്‍ദി, വയറിളക്കം, രക്തസമ്മര്‍ദം കുറഞ്ഞു പോവുക എന്നിവയായി പ്രത്യക്ഷപ്പെടാം. ചില അവസരങ്ങളില്‍ ഇവ ജീവനു ഭീഷണി ആവുന്ന നിലയിലേക്കും എത്തിയേക്കാം.
ത്വക്കില്‍ ഉണ്ടാകുന്ന അലര്‍ജി
ത്വക്കില്‍ ഉണ്ടാകുന്ന അലര്‍ജി നീര്, ചുവപ്പ്, നിറവ്യത്യാസം, ചൊറിച്ചില്‍ എന്നിവയായി പ്രത്യക്ഷപ്പെടാം. മറ്റൊരു തരത്തിലുള്ള ഗുരുതരമായ അലര്‍ജി പ്രതികരണമാണ് അനാഫൈലക്സിസ്. അത് വേഗത്തില്‍ ആരംഭിക്കുകയും മരണത്തിനു വരെ കാരണമാവുകയും ചെയ്യാം.
രോഗനിർണയം
രോഗിയുമായി സംസാരിക്കുന്നതിലൂടെയും ശാരീരിക പരിശോധന നടത്തുന്നതിലൂടെയുമാണ് അലർജി നിര്‍ണയിക്കപ്പെടുന്നത്. പുതിയ വീട്ടിലേക്കോ അപ്പാര്‍ട്ട്മെന്റിലേക്കോ മാറുക, തൊഴില്‍ സ്ഥലങ്ങള്‍ മാറ്റുക,വളര്‍ത്തുമൃഗങ്ങള്‍ സ്വന്തമാക്കുക (അല്ലെങ്കില്‍ നഷ്ടപ്പെടുക), അവര്‍ കഴിക്കുന്ന മരുന്നുകള്‍ മാറ്റുക, പുകവലി ഉപേക്ഷിക്കുകയോ ആരംഭിക്കുകയോ ചെയ്യുക (അല്ലെങ്കില്‍ പുകവലിയോടുള്ള അവരുടെ എക്സ്പോഷര്‍ മറ്റേതെങ്കിലും ഘടകങ്ങളാല്‍ മാറ്റപ്പെടുക), അവരുടെ ജീവിതത്തിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം ഡോക്ടറോട് അലര്‍ജിയെ പറ്റി സംസാരിക്കുമ്പോള്‍ മനസില്‍ വയ്ക്കേണ്ടവയാണ്.
രക്തപരിശോധന
നിര്‍ദ്ദിഷ്ട രോഗകാരികളെ തിരിച്ചറിയുന്ന പരിശോധനകളിലൂടെ നേരത്തെ നടത്തിയ കണ്ടെത്തലുകള്‍ ഉറപ്പിക്കാനും രോഗനിര്‍ണയം ഉറപ്പിക്കാനും ഫലപ്രദമായ ചികിത്സ നല്‍കാനും സാധിക്കും. അലര്‍ജിക്ക് കാരണക്കാരായവയെ കണ്ടെത്താന്‍ പലതരത്തിലുള്ള രക്തപരിശോധനകളും ത്വക്കിന് മുകളില്‍ ചെയ്യുന്ന പലതരത്തിലുള്ള പരിശോധനകളും (Skin prick tests, Scratch tests) അലര്‍ജി ചികിത്സയിൽ പ്രാവീണ്യമുള്ള ഡോക്ടര്‍ നിർദേശിക്കാറുണ്ട്.
വിവരങ്ങൾ: ഡോ. ടിനു ആൽബി, കൺസൾട്ടന്റ് ഇഎൻടി, സർജൻ, ലൂർദ് ആശുപത്രി എറണാകുളം.
Family Health
വൃത്തിയുള്ള ശരീരത്തിന് വൃത്തിയുള്ള വായും അനിവാര്യമാണ്. പല്ലിന്റെയും മോണയുടെയും ആരോഗ്യം കൂടാതെ ഒരിക്കലും ഒരാൾ ആരോഗ്യവാനാണെന്ന് പറയാനാവില്ല. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമുള്ള പേസ്റ്റ് ഉപയോഗിച്ചു ദിനംപ്രതി ശുചീകരണം നടത്തിയാൽ ദന്തരോഗങ്ങൾ നല്ലൊരു പരിധിവരെ തടയാനാവും.
ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റുകൾ വർഷങ്ങളുടെ പഠനവും റിസേർച്ചും നടത്തി ദോഷവശങ്ങൾ പരമാവധി ഒഴിവാക്കി ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിൽ ക്രമീകരിച്ചിരിക്കുന്നവയാണ്. പേസ്റ്റുകൾ പലവിധം. ഇത് തെരഞ്ഞെടുക്കുമ്പോൾ പ്രധാനമായും നമ്മുടെ വായ്ക്കകത്തെ പ്രശ്നങ്ങൾ
മനസിലാക്കി അതിനു പരിഹാരമാകുന്നവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ഫ്ലൂറൈഡ് എന്തിന്?
ദന്തക്ഷയം തടയാൻ ഫ്ലൂറൈഡ് പേസ്റ്റുകൾ ആവശ്യമാണ്. ഭൂരിഭാഗം പേസ്റ്റുകളിലും ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ട്. ഫ്ലൂറൈഡ് അടങ്ങിയിട്ടുള്ള പേസ്റ്റ് നല്ലൊരു പരിധിവരെ ദന്തക്ഷയ സാധ്യത കുറയ്ക്കുന്നു. മാത്രമല്ല പ്രാരംഭ ഘട്ടങ്ങളിലുള്ള പോടുകളുടെ തുടർവ്യാപനം തടയുന്നു. ഫ്ലൂറൈഡ് സൂക്ഷ്മമായ ക്രിസ്റ്റൽ രൂപത്തിൽ ആയതിനാൽ വളരെ അതിസൂക്ഷ്മമായ പോടുകൾ അടയ്ക്കപ്പെടുന്നു.
മോണരോഗം തടയാൻ ആന്റി ബാക്ടീരിയൽ ടൂത്ത്പേസ്റ്റ്
മോണവീക്കം, മോണരോഗം എന്നിവ തടയാൻ ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി (നീർക്കെട്ടിന്) ഘടകങ്ങൾ സഹായിക്കുന്നു. ഈ ഘടകങ്ങൾ അടങ്ങിയിട്ടുള്ള പേസ്റ്റുകൾ ഡോക്ടറുടെ നിർദ്ദേശത്തോടുകൂടി നിർദ്ദിഷ്ട കാലയളവിൽ ഉപയോഗിക്കണം. സാധാരണരീതിയിൽ chlorhexidine, triclosan ചേരുവകൾ ഇത്തരത്തിലുള്ള പോസ്റ്റുകളിൽ അടങ്ങിയിട്ടുണ്ട്. മോണയിൽ നിന്ന് രക്തം വരുന്നത് മോണരോഗത്തിന്റെ ലക്ഷണമാണ്. ഇത് പല അസുഖങ്ങൾക്കും കാരണമാവാം.
പല്ലുപുളിപ്പ് അകറ്റാനുള്ള ടൂത്ത് പേസ്റ്റ്
പല്ലുപുളിപ്പ് അകറ്റാനുള്ള ടൂത്ത് പേസ്റ്റിൽ ഫ്ലൂറൈഡ് കൂടാതെ പ്രോ ആർജിനിൻ പോലെയുള്ള ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് പല്ലുകളിലെ സൂക്ഷ്മ സുഷിരങ്ങൾ അടച്ച് പുളിപ്പിനെ ഇല്ലാതാക്കുന്നു. ടൂത്ത്പേസ്റ്റിൽ നേരിയതോതിൽ ഹൈഡ്രജൻ പെറോക്സൈഡ്, കാർബമൈഡ് പെറോക്സൈസ് മുതലായവ ഉൾപ്പെടുത്തുമ്പോൾ ബ്ലീച്ചിംഗ് സാധ്യമാകുന്നു. എന്നാൽ ഏറ്റവും ഫലപ്രദമായ രീതിയിൽ ബ്ലീച്ചിംഗ് നടത്തണമെങ്കിൽ ക്ലിനിക്കുകളിൽ ഓഫീസ് ബ്ലീച്ചിങ് എന്ന ചികിത്സയിലൂടെ 45 മിനിറ്റിനകം ഇത് സാധ്യമാക്കാനാവും. ഇവിടെയും ഹൈഡ്രജൻ പെറോക്സൈഡ് കാർബമൈഡ് പെറോക്സൈഡ് എന്നിവ തന്നെ കൂടുതൽ സാന്ദ്രതയിൽ ഉപയോഗിക്കുന്നു.
പേസ്റ്റ് എങ്ങനെ ഉപയോഗിക്കണം?
സാധാരണ ഉപയോഗിക്കുന്ന പേസ്റ്റിന്റെ അളവിൽ ആദ്യം പേസ്റ്റ് എടുക്കുക. ഇത് മുകളിലത്തെ പല്ലുകൾക്കായി ഉപയോഗിച്ച് വായ കഴുകിയതിനുശേഷം താഴത്തെ പല്ലുനിരകൾ വൃത്തിയാക്കുക. ഇങ്ങനെ ഘട്ടം തിരിച്ചുള്ള രീതി കൂടുതൽ ഫലം നല്‍കും. ഒരാൾക്ക് ഒരുമാസത്തേക്ക് 150 ഗ്രാമിന്റെ ഒരു ട്യൂബ് പേസ്റ്റ് മതിയാകും. ഫാമിലി പാക്ക് പേസ്റ്റ് വാങ്ങുന്നതിനേക്കാൾ ഓരോരുത്തർക്കും ഒന്ന് എന്ന രീതിയാണു നല്ലത്. ഒരേ ട്യൂബ് ഉപയോഗിക്കുമ്പോൾ ബ്രഷുകളിൽ നിന്നും പേസ്റ്റ് വഴി അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്.
അമിതമായ അളവിൽ പേസ്റ്റ് ഉപയോഗിക്കാതിരിക്കുക. ഒരു പയറു മണിയുടെ അത്രയും വലിപ്പത്തിൽ മാത്രം. കൂടുതൽ പേസ്റ്റ് എടുത്താൽ പെട്ടെന്ന് പതഞ്ഞ് പെട്ടെന്നു തന്നെ അത് കഴുകി കളയേണ്ടതായി വരും.
ടൂത്ത്പേസ്റ്റ് തിരഞ്ഞെടുക്കുമ്പോൾ മാത്രമല്ല ബ്രഷ് ചെയ്യുന്ന രീതിയും ശരിയാണെന്ന് ഉറപ്പു വരുത്തുക. കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ചെറിയ പ്രായത്തിൽ തന്നെ ബ്രഷ് ഉപയോഗിച്ചു പല്ലുതേയ്ക്കാൻ കൃത്യമായി പഠിക്കേണ്ടത് അത്യാവശ്യമാണ്.
വിവരങ്ങൾ- ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി
കോളജ് ഓഫ് ദന്തൽ സയൻസസ്,
തിരുവല്ല)ഫോണ്‍ 9447219903
Family Health
പ്രമേഹം, തൈറോയ്ഡ് രോഗികള്‍ കൃത്യമായി രക്ത പരിശോധന ചെയ്യുക. കാരണം ഇവ നിയന്ത്രണാതീതമായ രോഗികളില്‍ ഫംഗല്‍ ബാധ വരാനുള്ള സാദ്ധ്യത കൂടുതലാണ്. ആഹാരത്തില്‍ പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍ മീന്‍ മുതലായവ ഉള്‍പ്പെടുത്തി പ്രതിരോധം ശക്തമാക്കാം.
എങ്ങനെ ചികിത്സിക്കാം?
ഫംഗല്‍ അണുബാധയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. പക്ഷെ ഫംഗല്‍ ബാധ വരുന്ന ഒരാള്‍ക്ക് അത് വീണ്ടും വീണ്ടും വരാനുള്ള സാദ്ധ്യതയും ഉണ്ട്. നമ്മുടെ രോഗപ്രതിരോധ ശക്തി മുതല്‍ നമ്മള് ചെയ്യുന്ന ജോലികള്‍ വരെ അതിന് ഒരു കാരണമാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക.
സ്വയം ചികിത്സ അരുത്.
ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ സാധാരണയായി ഫംഗസിന് ഉപയോഗിക്കുന്ന പല മരുന്നുകളിലും സ്റ്റിറോയ്ഡ് അടങ്ങിയിരിക്കുന്നു. ഇതിന്റെ ഉപയോഗം മൂലം ചൊറിച്ചില്‍, ചുവപ്പുനിറം, മൊരിച്ചില്‍ എന്നിവ കുറയാം, പക്ഷേ ഫംഗസ് രോഗാണു നശിക്കില്ല. അതുകൊണ്ടുതന്നെ സ്റ്റിറോയ്ഡ് അടങ്ങിയ ക്രീം നിര്‍ത്തുമ്പോള്‍ രോഗബാധ അധികരിക്കുന്നു. ഇത് പലപ്പോഴും ചികിത്സയോടും പ്രതികരിക്കാത്ത ശക്തമായ ഫംഗല്‍ അണുബാധയിലേക്ക് നയിക്കുന്നു.
ചികിത്സിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം
· ഡോക്ടറുടെ നിര്‍ദ്ദേശം കൃത്യമായി പാലിക്കുക.
· രോഗ ലക്ഷണങ്ങള്‍ മാറിയാലും മരുന്നുകള്‍ രണ്ടുമാസം തുടര്‍ച്ചയായി ഉപയോഗിക്കുക.
· പൂപ്പല്‍ രോഗം ആവര്‍ത്തിച്ച് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക.
വിവരങ്ങൾ - ഡോ. ശാലിനി വി. ആർ.
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, കോസ്മെറ്റോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Family Health
പല വട്ടം ഉപ്പ് ചേർക്കരുത്
പാകം ചെയ്യുന്പോൾ മിതമായി ചേർക്കുന്നതിനു പുറമേ വിളന്പുന്പോൾ കൂടുതൽ അളവിൽ ഉപ്പു ചേർത്തു കഴിക്കരുത്.
തൈരിലും സാലഡിലും..?
തൈര്, സാലഡ് എന്നിവ കഴിക്കുന്പോൾ രുചിക്കുവേണ്ടി പലരും ധാരാളം ഉപ്പു ചേർത്തു കഴിക്കാറുണ്ട്. സാലഡിൽ ഉപ്പിനു പകരം നാരങ്ങാനീര്, വിനാഗിരി എന്നിവയിൽ ഏതെങ്കിലുമൊന്നു ചേർത്താലും രുചികരമാക്കാം. അത്തരത്തിൽ പ്രത്യേകമായി ഉപ്പു ചേർത്തു കഴിക്കുന്ന രീതി ഒഴിവാക്കുക.
മിതമായി
വിഭവങ്ങൾ തയാറാക്കു ന്പോൾ ഉപ്പ് മിതമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവർ അതു കുറയ്ക്കണം.
ഉപ്പുചേർത്തു വറുത്ത വിഭവങ്ങൾ..?
എരിവും പുളിയും ഉപ്പും എണ്ണയും ധാരാളമുള്ള സ്നാക്സ്, ചിപ്സ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഉപ്പു ചേർത്തു വറുത്ത വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കണം. അത്തരം വിഭവങ്ങൾ പതിവായി കഴിക്കരുത്. ഉപ്പു ചേർത്തു വറുത്ത നിലക്കടല, കടല എന്നിവ ദിവസവും കഴിക്കരുത്.
ഉണക്കമീൻ ശീലമാക്കരുത്
ഉണക്കമീൻ പതിവായി കഴിക്കുന്നവരുടെ ആമാശയത്തിൽ കാൻസറിനു മുന്നോടിയായുള്ള ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. ഉണക്കമീനിൽ ഉപ്പിന്റെ അംശം കൂടുതലാണ്. അതിനാൽ ഉണക്കമീൻ (ഡ്രൈ ഫിഷ്) പതിവായി കഴിക്കരുത്.
അയഡിൻ ചേർത്ത കറിയുപ്പ്
അയഡിൻ ചേർത്ത ഉപ്പ് വർഷങ്ങളായി ഉപയോഗിച്ചതിനാൽ പ്രായമുള്ളവരിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ കൂടുന്നതായി ചിലർ അടുത്തിടെ പ്രചരിപ്പിച്ചു വരുന്നുണ്ട്. വാസ്തവത്തിൽ അയഡിൻ ശരീരത്തിൽ അടിഞ്ഞുകൂടുന്നതു തീരെ കുറഞ്ഞ അളവിൽ മാത്രം. അധികമുള്ളതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ്. പ്രായമാകുന്നവരിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങൾ അയഡിൻ കൊണ്ടു മാത്രമല്ല. സർവേ നടത്തി അയഡിൻ കുറവുള്ള 10 വയസിനു താഴെയുള്ള കുട്ടികളെ കണ്ടെത്തി അതു നികത്തുന്നതിനുള്ള പദ്ധതിയാണ് നാഷണൽ അയഡിൻ ഡെഫിഷ്യൻസി ഡിസോഡർ കണ്ട്രോൾ പ്രോഗ്രാം. അയഡിൻ ചേർത്ത കറിയുപ്പ് ഉപയോഗിക്കണമെന്നു നിർദേശിച്ചത് അതിന്റെ ഭാഗമായാണ്. അയഡൈസ്ഡ് ഉപ്പ് കഴിച്ചാൽ കൊച്ചുകുട്ടികളിൽ ഓർമശക്തി മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
ഒരുപാടുപേരിൽ ഉലുവ കഴിക്കുന്നതിന്റെ ഫലമായി കൊളസ്ട്രോളിന്റെ ഉയർന്ന നില താഴുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്. ഉലുവയിൽ അടങ്ങിയിരിക്കുന്ന ‘ഡയോസ്ജെനിൻ' എന്ന രാസഘടകമാണ് കൊളസ്ട്രോളിന്റെ ഉയർന്ന നില കുറയ്ക്കാൻ സഹായിക്കുന്നത് എന്നാണ് കുറച്ചു കൊല്ലങ്ങൾക്കു മുൻപ് ഇംഗ്ളണ്ടിൽ നടത്തിയ ഒരു പഠനത്തിൽ പറഞ്ഞിട്ടുള്ളത്. അപൂർവമായി ചിലരിൽ ഉലുവ കഴിക്കുന്നതുകൊണ്ട് ഒരു മാറ്റവും ഉണ്ടാകുന്നില്ല എന്നും മനസിലായിട്ടുണ്ട്.
സ്തനങ്ങളുടെ ആരോഗ്യത്തിന്
സ്തനങ്ങളുടെ വലുപ്പം വർധിപ്പിക്കാൻ ഉലുവ സഹായിക്കും എന്ന വിശ്വാസം തലമുറകളായി പല രാജ്യങ്ങളിലും നിലവിലുള്ളതാണ്. ഡയോസ്ജെനിൻ എന്ന രാസപദാർഥത്തിന് സ്ത്രൈണ ഹോർമോൺ ആയ ഈസ്ട്രജനെ ഉത്തേജിപ്പിക്കുവാനുള്ള കഴിവുണ്ട്. സ്തനങ്ങളിലെ കോശങ്ങൾ വർധിപ്പിച്ച് സ്തനങ്ങളുടെ വലിപ്പം കൂടുന്നത് അങ്ങനെയാണ്.
അമിതഭാരം കുറയ്ക്കാൻ
രാവിലത്തെ ആഹാരത്തിന്റെ കൂടെ ഉലുവ വേവിച്ചതു കഴിച്ചവരിൽ പലരിലും അമിത ശരീരഭാരം കുറയുന്നതായി മനസിലായിട്ടുണ്ട്. വിശപ്പ് ഉണ്ടാകുന്നില്ല എന്നു പറയുന്നവർക്ക് ഉലുവ വേവിച്ചു കഴിക്കാൻ കൊടുക്കുന്നത് ജർമനിയിൽ അംഗീകരിക്കപ്പെട്ട ഒരു ചികിത്സാ രീതിയാണ് എന്ന് വായിച്ചിട്ടുണ്ട്.
ലൈംഗിക ശേഷിക്ക്
കുറച്ചു കൊല്ലങ്ങൾക്കു മുൻപ് ആസ്ട്രേലിയയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്, ഉലുവ ഉപയോഗിച്ച് തയാറാക്കിയ ഒരു ഫുഡ് സപ്ളിമെന്റ് കഴിച്ച കുറേ പേരിൽ ലൈംഗിക ശേഷി വളരെ നല്ല നിലയിലാകുന്നതായി കാണുവാൻ കഴിഞ്ഞു എന്നാണ്. പേശികളുടെ ദൃഢത കൂടുകയും ചെയ്യുകയുണ്ടായി എന്നും പറയുന്നുണ്ട്. ഹോർമോണുകളുടെ നില നല്ല അവസ്ഥയിൽ ആകാൻ സഹായിക്കുന്ന ചില രാസപദാർത്ഥങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. അതായിരിക്കണം ഈ നല്ല ഫലങ്ങൾ ലഭിക്കുന്നതിനു സഹായിക്കുന്നത്. ഈ വിഷയത്തിൽ ഇനിയും ഒരുപാട് പഠനങ്ങളുമായി മുന്നോട്ട് സഞ്ചരിക്കേണ്ടതുണ്ട്.
വിളർച്ചയ്ക്കു പരിഹാരം
മലബന്ധം അനുഭവിക്കുന്നവർക്ക് പരിഹാരം കാണാൻ ഉലുവയുടെ ഇല നല്ലതാണ്. വിളർച്ചയ്ക്കും ഒരു പരിധിവരെ പരിഹാരം കാണാൻ ഇതുതന്നെ മതിയാകും. പ്രായപൂർത്തി ആകുന്ന സമയത്ത് പെൺകുട്ടികളിൽ പല അസ്വസ്ഥതകളും ഉണ്ടാകാതിരിക്കാനും വളർച്ച ത്വരിതപ്പെടുത്താനും സഹായകം.
സ്വയംചികിത്സ വേണ്ട
ഇങ്ങനെയൊക്കെ ഒരു ഡോക്ടർ പറഞ്ഞിട്ടുണ്ട് എന്ന് കരുതി നാളെ മുതൽ തന്നെ ധാരാളം ഉലുവ തിന്നു തുടങ്ങാം എന്നൊന്നും ആരും തീരുമാനം എടുക്കരുത്. കാരണം, ഈ വിഷയത്തിൽ പഠനങ്ങൾ പൂർണമായും നടന്നിട്ടുണ്ട് എന്ന് പറയാറായിട്ടില്ല. മാത്രമല്ല, ഉലുവ കൂടിയ അളവിൽ കഴിക്കുന്നത് സുരക്ഷിതമാണോ എന്നും ശാസ്ത്രീയമായി അറിയില്ല. എന്തായാലും ഗർഭിണികളും ചികിത്സയിൽ കഴിയുന്ന കാൻസർ രോഗികളും ഉലുവ കഴിക്കാതിരിക്കുകയാണ് നല്ലത്. ഉലുവ ഔഷധമാണ്. അത് ഉപയോഗിക്കുന്നതിന് ആഗ്രഹിക്കുന്നവർ ആദ്യം ഒരു ഡോക്ടറെ സന്ദർശിച്ചു വിവരം പറയണം. ഡോക്ടർ എന്തെങ്കിലും പരിശോധനകൾ നിർദ്ദേശിക്കുകയാണെങ്കിൽ അത് ചെയ്യണം. ഡോക്ടറുടെ ഉപദേശം അനുസരിച്ച് ഉള്ള അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുകയും വേണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Family Health
ദന്ത-വായ ശുചീകരണത്തിന് ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റും ഒഴിച്ചുകൂടാൻ പറ്റാത്ത ഉപാധികളായി മാറിയിരിക്കുന്നു. ഏതു ടൂത്ത് പേസ്റ്റ് ആണ് ഉപയോഗിക്കേണ്ടത് എന്നതു ദന്തഡോക്ടർ സ്ഥിരം കേൾക്കുന്ന ചോദ്യമാണ്. കേരളത്തിൽ പ്രത്യേകിച്ച് ഭൂരിഭാഗം ആളുകളും ടൂത്ത്പേസ്റ്റ് ഉപയോഗിച്ചാണ് പല്ലു തേയ്ക്കുന്നത്.
1800 കളിൽ ആണ് ഇന്നത്തെ ടൂത്ത് പേസ്റ്റുകളോട് അടുത്തു നിൽക്കുന്ന പേസ്റ്റ് ഉപയോഗിച്ചു തുടങ്ങിയത്. വെറ്റിലയും, ചോക്കും ഇതിന്റെ ഭാഗമായി ഉപയോഗിക്കുമായിരുന്നു. ഇതിനുശേഷം മരക്കരി അടങ്ങിയ പേസ്റ്റുകൾ നിലവിൽവന്നു. ആദ്യം ഇതു പൊടിരൂപത്തിൽ ആയിരുന്നുവെങ്കിലും പേസ്റ്റ് രൂപത്തിലും ലഭിക്കുമായിരുന്നു.
1956 ന് ശേഷമാണ് പേസ്റ്റിൽ ഫ്ലൂറൈഡ് ഉൾപ്പെടുത്തുവാൻ തുടങ്ങിയത്. അത് ദന്തക്ഷയം (പോട്) ഉണ്ടാകാതിരിക്കാൻ സഹായകമാണ് എന്നു കണ്ടതിനാലാണ് ടൂത്ത് പേസ്റ്റിൽ ഉൾപ്പെടുത്തുവാൻ തുടങ്ങിയത്. പിന്നീട് പല പ്രത്യേക ചേരുവകൾ ഉണ്ടായി എങ്കിലും ടൂത്ത് പേസ്റ്റിന്റെ അടിസ്ഥാനഘടകങ്ങൾ ഏകദേശം ഒന്നു തന്നെയാണ്.
1 .അബ്രസീവ് -
പല്ലിനെ തേച്ചു മിനുസപ്പെടുത്താനും പ്ലാക്ക്, കറകൾ കളയാനും സഹായിക്കുന്നു. അലൂമിനിയം ഹൈഡ്രോക്സൈഡ്, കാൽസ്യം കാർബണേറ്റ്, സിലിക്ക എന്നിവ ഉദാഹരണങ്ങൾ. എന്നാൽ അബ്രസീവ് കൂടുതലുള്ള പേസ്റ്റ് ഇനാമലിന് പോറൽ ഉണ്ടാക്കുന്നതും കട്ടി കുറയ്ക്കുന്നതിനും കാരണമാ
കുന്നു
2.ഡിറ്റർജന്റ് -
കൃത്യമായ ബ്രഷിംഗിലൂടെ മാത്രം നീക്കം ചെയ്യാൻ സാധിക്കാത്ത കറകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. സോഡിയം ലൊറൈൽ സൾഫേറ്റ് ആണ് ഇതിന് ഉപയോഗിക്കുന്നത്. അതാണു പേസ്റ്റിന് പതയ്ക്കുന്ന സ്വഭാവം നൽകുന്നത്. പത ഉണ്ടാകുന്നത് പേസ്റ്റ് വായിൽ നിന്ന് ഊർന്നിറങ്ങി പോകാതെ നിലനിർത്താൻ കൂടിയാണ്.
3. ഫ്ലൂറൈഡ് -
സോഡിയം മോണോ ഫ്ലൂറോ ഫോസ്ഫേറ്റ് ആണ് പേസ്റ്റിൽ സാധാരണയായി ഉൾപ്പെടുത്താറുള്ളത്. 1000 മുതൽ 1100 പാർട്സ് പെർ മില്യൻ എന്ന അളവിലാണ് പേസ്റ്റിലെ ഫ്ലൂറൈഡ് ശരാശരി ചേരുവ. മുകളിൽ പറഞ്ഞ മൂന്നുമാണ്
പേസ്റ്റിലെ പ്രധാന ഘടകങ്ങൾ.
മറ്റു ഘടകങ്ങൾ
a. ഹ്യൂമക്റ്റെന്റ് - ടൂത്ത്പേസ്റ്റിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ഉദാഹരണം സൈലിറ്റോൾ, സോർബിറ്റോൾ, ഗ്ലിസറിൻ.
b. പ്രിസർവേറ്റീവ്സ് - സോഡിയം ബെൻസോയേറ്റ്, മീതൈൽ പാരബൻ മുതലായ പ്രിസർവേറ്റിവുകൾ പേസ്റ്റിൽ സൂക്ഷ്മജീവികളുടെ വളർച്ച തടയും. ഇതിനാൽ ഇത് ദീർഘകാലം ഉപയോഗിക്കാൻ സാധിക്കും.
c. സ്വീറ്റനിംഗ് ഏജന്റ് - പേസ്റ്റ് രുചി മെച്ചപ്പെടുത്തുന്നതിന് ഇത് കാരണമാകുന്നു. ഉദാഹരണം സൈലിറ്റോൾ, സാക്കറിൻ
d. ഫ്ളേവേഴ്സ് - ചേരുവകളുടെ അരുചി മാറ്റാനായി
ചേർക്കുന്നു. ഉദാഹരണം പെപ്പർമിൻറ്റ്, സിനമൺ, മെന്തോൾ.
e.തിക്കനിംഗ് ഏജന്റ്സ് - നാച്ചുറൽ ഗം, സിന്തറ്റിക് സെല്ലുലോസ് തുടങ്ങിയവ പേസ്റ്റ് രൂപത്തിൽ നിലനിർത്തുവാൻ സഹായിക്കുന്നു.
f. ആന്റി ബാക്ടീരിയൽ ഏജന്റ്സ് - രോഗാണുക്കൾ ഉണ്ടാകാതിരിക്കാനായുള്ള ചേരുവയാണിത്. ഉദാഹരണം പോവിഡോൺ അയഡിൻ, ക്ലോർഹെക്സിഡിൻ
g. വൈറ്റനിംഗ് ഏജന്റ്സ് - പല്ലുകൾക്ക് വെൺമ കൂട്ടാൻ. ഉദാഹരണം ഹൈഡ്രജൻ പെറോക്സൈഡ്. പല്ലുകൾക്കിടയിലെ കറകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
വിവരങ്ങൾ -ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി
കോളജ് ഓഫ് ദന്തൽ സയൻസസ്,
തിരുവല്ല)ഫോണ്‍ 9447219903
Family Health
ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും ആവശ്യമായ ശാസ്ത്രീയ പരിഹാരങ്ങള്‍ ഇന്ന് ലഭ്യമാണ്.
· ഹെപ്പറ്റൈറ്റിസ് ബി-യ്ക്ക് സുരക്ഷിതവും ഫലപ്രദവുമായ വാക്സിന് ലഭ്യമാണ്.
· ലളിതമായ രക്തപരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്താം.
· ഹെപ്പറ്റൈറ്റിസ് സി പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്ന മരുന്നുകള്‍ ലഭ്യമാണ്.
· ഹെപ്പറ്റൈറ്റിസ് ബി നിയന്ത്രിക്കുന്ന ചികിത്സയിലൂടെ സിറോസിസിന്റെയും കരള്‍ കാന്‍സറിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കാം.
ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധം ജനനം മുതല്‍ തന്നെ ആരംഭിക്കണം. ജനിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ നല്കുന്ന വാക്സിനും തുടര്‍ന്ന് ശുപാര്‍ശ ചെയ്യുന്ന ഡോസുകളും ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്കാന് സഹായിക്കുന്നു.
ഹെപ്പറ്റൈറ്റിസിനെ അകറ്റാന്‍ മുന്‍കരുതലുകള്‍
ഹെപ്പറ്റൈറ്റിസ് രോഗത്തെപ്പറ്റി ബോധവാന്മായിരിക്കുക. രോഗം പകരുന്നതെങ്ങനെ എന്ന് മനസിലാക്കുക. ഹെപ്പറ്റൈറ്റിസ് ബി വാക്സിന് സ്വീകരിക്കുക, അപകടസാദ്ധ്യതയുള്ളവര്‍ പരിശോധന നടത്തുക. ശുദ്ധജലവും സുരക്ഷിതമായ ഭക്ഷണവും ഉപയോഗിക്കുക. സൂചികളോ റേസറുകളോ പങ്കുവയ്ക്കാതിരിക്കുക, ടാറ്റൂ-പിയേഴ്സിംഗ് ചെയ്യുമ്പോള്‍ അണുവിമുക്ത ഉപകരണങ്ങള്‍ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സ വൈകരുത്.
അതോടൊപ്പം, ഹെപ്പറ്റൈറ്റിസ് ബാധിതരെ വിവേചനത്തിനിരയാക്കാതിരിക്കുകയും വേണം. ഹെപ്പറ്റൈറ്റിസ് ഒരു അണുബാധയാണ്; അത് ഒരു വ്യക്തിയുടെ സ്വഭാവത്തെയോ ജീവിതരീതിയെയോ വിലയിരുത്താനുള്ള കാരണമല്ല. സാമൂഹിക അപമാനത്തെ ഭയന്ന് പലരും പരിശോധനയും ചികിത്സയും ഒഴിവാക്കുന്നു. അതിനാല്‍ രോഗത്തെക്കുറിച്ചുള്ള നിശ്ശബ്ദത തകര്‍ക്കുന്നതും രോഗവ്യാപനം തടയുന്നതുപോലെ തന്നെ പ്രധാനമാണ്.
അറിയുക, പരിശോധിക്കുക, പ്രതിരോധിക്കുക
ഹെപ്പറ്റൈറ്റിസ് ഇല്ലാതാക്കാന്‍ വ്യക്തിപരമായ മുന്‍കരുതലുകള്‍ മാത്രം മതിയാകില്ല. പരിശോധന, വാക്സിനേഷന്, ചികിത്സ എന്നിവ എല്ലാവര്ക്കും ലഭ്യമാകുന്ന തരത്തില്‍ ആരോഗ്യസംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. പ്രത്യേകിച്ച് മാതൃ-ശിശു ആരോഗ്യപരിപാലന പരിപാടികളിലും ഉയര്‍ന്ന അപകടസാദ്ധ്യതയുള്ള വിഭാഗങ്ങളിലും ഹെപ്പറ്റൈറ്റിസ് സ്ക്രീനിംഗിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.
നമുക്ക് കൈകോര്‍ക്കാം - ഹെപ്പറ്റൈറ്റിസ് തടയാം, ചികിത്സിക്കാം, ഹെപ്പറ്റൈറ്റിസ് സി പൂര്‍ണമായും ഭേദമാക്കാം. ഒരു വാക്സിന്, ഒരു രക്തപരിശോധന, അല്ലെങ്കില്‍ രോഗത്തെക്കുറിച്ചുള്ള ഒരു തുറന്ന സംഭാഷണം പോലും ഒരു ജീവന് രക്ഷിക്കാന്‍ വഴിയൊരുക്കും.
വിവരങ്ങൾ - ഡോ. ഡിൽമോ യെൽദോ, ജൂണിയർ കൺസൾട്ടന്റ്, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
ചെറുപ്പക്കാർ എണ്ണ അധികമായി ഉപയോഗിക്കാൻ പാടില്ല. അമിതഭാരത്തിനുളള പ്രധാന കാരണം എണ്ണയാണ്. വറുത്തതും പൊരിച്ചതും എന്നും കഴിക്കരുത്.
25 വയസു കഴിയുന്പോഴേക്കും ശരീരവളർച്ച പൂർണമായിരിക്കും. അതു കഴിഞ്ഞാൽ എല്ലാ കാര്യത്തിലും കുറച്ചു നിയന്ത്രണങ്ങൾ വേണം. വ്യായാമം ചെയ്യണം. ആഹാരകാര്യങ്ങളിൽ നിയന്ത്രണം വേണം. വറുത്ത വിഭവങ്ങൾ ദിവസവും കഴിക്കരുത്. അത്തരം ചില നിയന്ത്രണങ്ങൾ ജീവിതശൈലീരോഗങ്ങൾ ചെറുപ്പത്തിൽതന്നെ പിടികൂടാതിരിക്കാൻ സഹായകം.
നെയ് റോസ്റ്റ് ശീലമാക്കേണ്ട!
നെയ്യ് സാച്ചുറേറ്റഡ് ഫാറ്റാണ്. പാലിൽ നിന്നുളള കൊഴുപ്പ് സാച്ചുറേറ്റഡ് ഫാറ്റാണ്(പൂരിതകൊഴുപ്പ്). അതിനാൽ ബട്ടറും നെയ്യും സാച്ചുറേറ്റഡാണ്. ഇവയെല്ലാം കൊഴുപ്പിന്റെ വിഭാഗത്തിൽ വരുന്നു. അതിനാൽ ദിവസവും നെയ് റോസ്റ്റ് കഴിക്കുന്നത് ആരോഗ്യകരമല്ല. രക്തത്തിലെ കൊളസ്ട്രോൾ നില കൂടുന്നതിനു പൂരിതകൊഴുപ്പു കാരണമാകുന്നു. പൂരിതകൊഴുപ്പ് പ്രായമായവർക്കാണു ദോഷകരം.
വനസ്പതി അമിതമാകരുത്...
വനസ്പതി ഹൈഡ്രോജനേറ്റഡ് ഓയിൽ ആണ്. വെജിറ്റബിൾ ഓയിൽ കേടുകൂടാതെ കൂടുതൽ നാൾ സൂക്ഷിക്കാൻ വേണ്ടി ഹൈഡ്രജൻ കടത്തിവിട്ടു ഖരാവസ്ഥയിലേക്കു മാറ്റുന്ന പ്രക്രിയയാണു ഹൈഡ്രോജനേഷൻ. അത്തരം എണ്ണയാണു ഹൈഡ്രോജനേറ്റഡ് ഓയിൽ. എല്ലാ ഹൈഡ്രോജനേറ്റഡ് ഓയിലും ട്രാൻസ് ഫാറ്റ് ആണ്. ട്രാൻസ് ഫാറ്റ് ശരീരത്തിന്റെ പ്രതിരോധശക്തി തകർക്കുന്നു. പ്രമേഹം വരാനും കൊളസ്ട്രോൾ കൂടാനും പ്രധാന കാരണം ഇതാണ്. ബേക്കറി വിഭവങ്ങളിലാണ് ട്രാൻസ് ഫാറ്റ് ഏറ്റവും കൂടുതലുളളത്. അതിനാൽ വനസ്പതിയും വനസ്പതിയിൽ തയാർ ചെയ്ത വിഭവങ്ങളും അനിയന്ത്രിതമായി കഴിക്കുന്നത് ആരോഗ്യജീവിതത്തിന് ഹാനികരം
റിഫൈൻ ചെയ്യുമ്പോൾ
ടെക്നോളജി(സാങ്കേതികത) മെച്ചപ്പെടുന്നതനുസരിച്ചും ആവശ്യം കൂടുന്നതിനനുസരിച്ചും ആധുനികവത്കരണം വരുന്നതിനനുസരിച്ചും പുതിയപുതിയ ഉത്പന്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. റിഫൈൻഡ്(സംസ്കരിച്ച) ഫുഡ്, പ്രോസസ് ഫുഡ് എന്നിങ്ങനെ. എണ്ണയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുന്നു. ചിലതരം എണ്ണയുടെ ഗന്ധം പലപ്പോഴും നാം ഇഷ്ടപ്പെടുന്നതാവില്ല. അപ്പോൾ അതുമാറ്റാൻ നാം അതു ശുദ്ധീകരിക്കുന്നു. എണ്ണയിൽ വൈറ്റമിനുകളുണ്ട്. റിഫൈൻ ചെയ്യുന്പോൾ ചിലതൊക്കെ നഷ്ടപ്പെടും.
വിവരങ്ങൾ: ഡോ. അനിതാമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
വളരെ സാധാരണയായി നമ്മള് കേള്‍ക്കുന്ന ഒരു പദമാണ് വട്ടച്ചൊറി. തൊലിപ്പുറമെ ഉണ്ടാകുന്ന പൂപ്പല്‍ ബാധയാണിത് (fungal infection).
ആര്‍ക്കാണ് ഫംഗല്‍ രോഗബാധ ഉണ്ടാകുന്നത്?
· രോഗപ്രതിരോധ ശക്തി കുറഞ്ഞവരില്‍.
· വരണ്ട ചര്‍മം ഉള്ളവരില്‍.
· എപ്പോഴും വിയര്‍ക്കുന്നവരില്‍.
· ഇറുകിയ വസ്ത്രം, ചെരുപ്പ് എന്നിവ ധരിക്കുന്നവരില്‍.
· ശരീരം തുടര്‍ച്ചയായി നനഞ്ഞിരിക്കുന്ന ജോലികള്‍ ചെയ്യുന്നവരില്‍.
എങ്ങനെ തിരിച്ചറിയാം?
സാധാരണയായി മടക്കുകളില്‍ അതായത് കക്ഷം, തുടയുടെ ഇടയില്‍, വിരലിന്റെ ഇടയില്‍ എന്നിങ്ങനെ ഈര്‍പ്പം നിലനില്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് ഫംഗല്‍ അണുബാധ കാണുന്നത്. ചുവപ്പ് നിറത്തില്‍ വട്ടത്തില്‍ ചൊറിച്ചിലും പൊരിച്ചിലുമായി പ്രത്യക്ഷപ്പെടാം. പലരും ചിലന്തി വിഷം എന്ന് വിചാരിക്കുന്നത് ഫംഗല്‍ രോഗത്തെയാണ്.
ഫംഗല്‍ ബാധ പ്രതിരോധിക്കുന്നത് എങ്ങനെ?
· എപ്പോഴും നനയുന്ന ജോലി ചെയ്യുന്നവര്‍ സംരക്ഷിത ഷൂസ്, ഗ്ലൗസ്, ഏപ്രണ്‍ എന്നിവ ധരിക്കുക.
· നനഞ്ഞ അല്ലെങ്കില്‍ വിയര്‍പ്പു പറ്റിയ വസ്ത്രങ്ങള്‍ ഉടനെ മാറ്റുക.
· മടക്കുകളിലും കൈകളിലും കാലുകളിലും മോയിസ്ചറൈസര്‍ ക്രീം പുരട്ടുക, കൂടാതെ അണുബാധ ഉണ്ടായ ഭാഗം കാറ്റുകൊള്ളിക്കുകയും പൗഡര്‍ ഇടുകയും വേണം.
· ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക.
വിവരങ്ങൾ - ഡോ. ശാലിനി വി. ആർ.
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, കോസ്മെറ്റോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Family Health
കരളില്‍ ഉണ്ടാകുന്ന വീക്കത്തെയാണ് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ അഞ്ച് വൈറസുകളാണ് പ്രധാനമായും ഈ രോഗത്തിന് കാരണമാകുന്നത്. ഇവയില്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വര്‍ഷങ്ങളോളം യാതൊരു ലക്ഷണങ്ങളും പ്രകടമാക്കാതെ ശരീരത്തില്‍ നിലനില്ക്കാം. രോഗിക്ക് യാതൊരു അസ്വസ്ഥതയും അനുഭവപ്പെടാതെ തന്നെ വൈറസ് കരളിനെ നിശ്ശബ്ദമായി നശിപ്പിച്ചുകൊണ്ടിരിക്കും.
ക്ഷീണം, മഞ്ഞപ്പിത്തം, വയറുവീക്കം, കരളിന്റെ പ്രവര്‍ത്തന തകരാറ് മൂലമുള്ള ലക്ഷണങ്ങള്‍ എന്നിവ പ്രത്യക്ഷപ്പെടുമ്പോഴേക്കും കരളിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകാം. ചിലരില്‍ ഇത് കരള്‍ ചുരുങ്ങുന്ന സിറോസിസിലേക്കോ കരള്‍ കാന്‍സറിലേക്കോ വരെ നയിക്കാം. അതുകൊണ്ടുതന്നെ ലക്ഷണങ്ങള്‍ വരുന്നത് വരെ കാത്തിരിക്കരുത്. ലളിതമായ ഒരു രക്തപരിശോധനയിലൂടെ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വളരെ നേരത്തെ തന്നെ കണ്ടെത്താന്‍ കഴിയും.
അഞ്ച് വൈറസുകള്‍, അഞ്ച് വ്യത്യസ്ത അപകടസാദ്ധ്യതകള്‍
ഹെപ്പറ്റൈറ്റിസ് എ, ഇ
ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്നതാണ്. സാധാരണയായി ഇവ താല്‍ക്കാലിക രോഗബാധയാണെങ്കിലും, ഗര്‍ഭിണികളില്‍ ഹെപ്പറ്റൈറ്റിസ് ഇ ഗുരുതര സങ്കീര്‍ണ്ണതകള്‍ക്ക് കാരണമാകാം.
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ രോഗബാധിതരുടെ രക്തത്തിലൂടെയോ ശരീരസ്രവങ്ങളിലൂടെയോ പകരുന്നു. അണുവിമുക്തമാക്കാത്ത സൂചികള്‍ ഉപയോഗിക്കുക, സൂചികളോ റേസറുകളോ പങ്കുവെയ്ക്കുക, സുരക്ഷിതമ ല്ലാത്ത ടാറ്റൂ അല്ലെങ്കില്‍ പിയേഴ്സിംഗ്, പ്രസവസമയത്ത് അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എന്നിവയാണ് രോഗ കാരണങ്ങള്‍.
ഹെപ്പറ്റൈറ്റിസ് ബി-യ്ക്ക് ഫലപ്രദമായ വാക്സിന്
ഹെപ്പറ്റൈറ്റിസ് ബി-യ്ക്ക് ഫലപ്രദമായ വാക്സിന് ലഭ്യമാണ്. അതേസമയം, ഹെപ്പറ്റൈറ്റിസ് സി-യ്ക്ക് വാക്സിന് ഇല്ലെങ്കിലും, ആധുനിക മരുന്നുകളുടെ സഹായത്തോടെ 95 ശതമാനത്തിലധികം രോഗികളില്‍ 8 മുതല്‍ 12 ആഴ്ചയ്ക്കുള്ളില്‍ രോഗം പൂര്‍ണ്ണമായും ഭേദമാക്കാന്‍ ഇന്ന് സാധിക്കുന്നു.
ഹെപ്പറ്റൈറ്റിസ് ബി ഉള്ളവരില്‍ മാത്രമാണ് ഹെപ്പറ്റൈറ്റിസ് ഡി അണുബാധ ഉണ്ടാകുന്നത്. അതിനാല്‍ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷന് എടുക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് ഡിയെയും തടയുന്നു.
ഏറ്റവും വലിയ വെല്ലുവിളി - രോഗം അറിയാതെ ജീവിക്കുന്നവര്‍
ലോകത്ത് 35 കോടിയിലധികം ആളുകള്‍ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കില്‍ സി ബാധിച്ച് ജീവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും തങ്ങള്‍ രോഗബാധിതരാണെന്ന കാര്യം അറിയില്ല. രോഗം തിരിച്ചറിയപ്പെടാത്തതിനാല്‍ ചികിത്സയും ലഭിക്കുകയില്ല. അതുകൊണ്ടുതന്നെ അപകടസാധ്യതയുള്ളവര്‍ നിര്‍ബന്ധമായും പരിശോധന നടത്തണം. സുരക്ഷിതമല്ലാത്ത രക്ത സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്, അണുവിമുക്തമല്ലാത്ത സാഹചര്യങ്ങളില്‍ ശസ്ത്രക്രിയയോ, ദന്തചികിത്സയോ, ടാറ്റൂവോ ചെയ്തവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പരിശോധന വളരെ പ്രധാനമാണ്.
വിവരങ്ങൾ - ഡോ. ഡിൽമോ യെൽദോ, ജൂണിയർ കൺസൾട്ടന്റ്, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
ഭക്ഷണ ശൈലിയിലൂടെ മൈഗ്രേനെ പടിക്കുപുറത്തു നിർത്തുക എന്നതാണു മൈഗ്രേൻ ചികിത്സയിലെ മറ്റൊരു മാർഗം.
മൈഗ്രേൻ തടയാൻ പ്രകൃതിപരമായ സവിശേഷ ചികിത്സാരീതികളുണ്ട്.
1. ധാരാളം വെള്ളം കുടിക്കുക. നിർജലീകരണം മൈഗ്രേനുണ്ടാക്കും.
2. നെയ്യ് സേവിക്കുക. ബട്ടറും പ്രയോജനം ചെയ്യും.
3. സവിശേഷ എണ്ണകളുപയോഗിച്ചുള്ള മസാജ്. മസാജിലൂടെ നാഡികളുടെ മുറുക്കം കുറയുന്പോൾ തലവേദന വിട്ടുപോകും. മസാജ് ചെയ്യുന്പോൾ ആ ഭാഗത്തേക്ക് രക്തയോട്ടം വർധിക്കുന്നു. കഴുത്തിലെ പേശികളുടെ വരിഞ്ഞുമുറുക്കം പലപ്പോഴും തലവേദനയ്ക്കു കാരണമാകുന്നു. അവ അയയ്ക്കാനുള്ള മസാജുകൾ ഏറെ പ്രയോജനം ചെയ്യും. പ്രധാനമായി മൂന്നുതരം മസാജുകളാണുള്ളത്: ഫ്രോണ്ടൽ മസാജ്, ടെന്പറൽ മസാജ്, മാൻഡിബിൾ മസാജ്.
4. ആവി കൊള്ളുക. നാസാഗഹ്വരങ്ങളിലെ വീക്കവും കഫക്കെട്ടും മൂലമുണ്ടാകുന്ന തലവേദനയ്ക്ക് ആവികൊളളുന്നത് ഏറെ പ്രയോജനം ചെയ്യും. പ്രത്യേകതരം എണ്ണകളുപയോഗിച്ചുള്ള ആവിയും നല്ലതാണ്.
5. ചന്ദനപ്പൊടി വെള്ളം കൂട്ടി പേസ്റ്റ് രൂപത്തിലാക്കി നെറ്റിയിൽ തടവുന്നത് തലവേദന കുറയ്ക്കാൻ ഉപയുക്തമാകും.
6. ചില തലവേദനകൾ കുറയ്ക്കാൻ ശിരോവസ്തിയാണു ചികിത്സ.
7. ഇഞ്ചിനീര് മൈഗ്രേൻ കുറയ്ക്കാൻ ഏറെ പ്രയോനപ്പെടും.
8. കഴുത്തിലെയും തോളിലെയും പേശികൾ അയയ്ക്കാനുതകുന്ന വിവിധ വ്യായാമ മുറകൾ പരിശീലിക്കുക.
9. ഗ്രീൻ ടീ കുടിക്കുക.
10. കൃത്യമായ ജീവിതശൈലി സ്വായത്തമാക്കുക, ദിനചര്യകൾ നടത്തുന്ന കാര്യത്തിലും, ഭക്ഷണ ശീലത്തിലും, ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയത്തിലും കൃത്യനിഷ്ഠയുണ്ടായിരിക്കുക.
സ്വയംചികിത്സ വേണ്ട
അടുത്തത് ഒൗഷധസേവയാണ്. സ്വയം ചികിത്സകനായി വേദനസംഹാരികളിൽ അഭയം തേടാതെ വിദഗ്ധരെ സമീപിച്ചു കൃത്യമായ മരുന്നുകൾ കഴിക്കുക. മൈഗ്രേൻ പിടിയിലൊതുക്കാനും ഭാവിയിൽ വരുന്നതു തടയുവാനുള്ള നിരവധി മരുന്നുകൾ വിപണിയിൽ സുലഭമാണ്. അവ ഓരോരുത്തരുടെ ആരോഗ്യനിലവാരമനുസരിച്ച് ഡോക്ടർ നിർദേശിക്കുന്നമാതിരി കൃത്യതയോടെ സേവിക്കുക മാത്രമാണ് രോഗി ചെയ്യേണ്ടതും. ഡോക്ടറുടെ അനുവാദം കൂടാതെ ഒരിക്കലും പ്രൊഫിലാക്റ്റിക് മരുന്നുകൾ നിർത്തരുത്. മാസത്തിൽ മൂന്നോ നാലോ തവണ മൈഗ്രേൻ വരുന്ന പ്രകൃതമാണെങ്കിൽ വരാതിരിക്കാനുള്ള പ്രോഫിലാക്റ്റിക് മരുന്നുകൾ കഴിക്കണം. ബീറ്റാബ്ലോക്കേഴ്സ്, വാൽ പ്രൊയേറ്റ്, ടോപിറാമേറ്റ്, അമിട്രിപ്റ്റിലിൻ, ഫ്ളൂനാറിസിൽ തുടങ്ങിയ മരുന്നുകൾ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ഉപയോഗിക്കുക. തലവേദന കുറയ്ക്കാൻ പാരസെറ്റമോൾ, ആസ്പിരിൻ, ട്രിപ്റ്റാൻസ്, എർഗോട്ടമിൻ തുടങ്ങി മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി
Family Health
എല്ലാ വീടുകളിലും അടുക്കളയിലെ ഒരു അവിഭാജ്യ പദാർത്ഥമാണ് ഉലുവ. കറികളിൽ മണവും രുചിയും ലഭിക്കുന്നതിന് മാത്രമായാണ് ഉലുവ ഇങ്ങനെ അടുക്കളയിൽ സൂക്ഷിച്ചു വയ്ക്കുന്നത്. എന്നാൽ, ഒരുപാടൊരുപാട് ഔഷധമൂല്യങ്ങളുടെ കലവറയാണ് ഉലുവ എന്ന സത്യം ഇത് പതിവായി കൈകാര്യം ചെയ്യുന്ന ഭൂരിഭാഗം പേർക്കും അറിയില്ല. ആയുർവേദത്തിലും ചൈനയിലെ പാരമ്പര്യ ചികിത്സയിലും വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഉലുവ. ഹിപ്പോക്രാറ്റിസും ഗ്രീസിലെയും റോമിലെയും ചികിത്സകരും ഉലുവ ഔഷധമായാണ് ഉപയോഗിച്ചിരുന്നത് എന്ന് ചരിത്ര രേഖകളിൽ പറയുന്നുണ്ട്.
മുലപ്പാലിന്റെ പരിശുദ്ധിക്ക്
പുരാതന കാലത്തെ ചികിത്സകർ ഉലുവ വ്രണങ്ങളിലും പരിക്കേറ്റ ഭാഗങ്ങളിലും ലേപനമായി ഉപയോഗിച്ചു വന്നിരുന്നതായി കാണുന്നുണ്ട്. പനി, ശ്വാസകോശരോഗങ്ങൾ, ദഹനേന്ദ്രിയ സംവിധാനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയിൽ മരുന്നായി ഉലുവ ഉപയോഗിച്ച ു വന്നിരുന്നു. പ്രസവം എളുപ്പത്തിൽ നടക്കുന്നതിന് ഉലുവയ്ക്ക് കഴിവുള്ളതായി ഒരു വിശ്വാസം നിലനിന്നിരുന്നു. മുലപ്പാലിന്റെ അളവും പരിശുദ്ധിയും നല്ല നിലയിൽ ആകുന്നതിനായി ഇന്ത്യയിലെ സ്ത്രീകൾ തലമുറകളായി ഉലുവ ഉപയോഗിച്ച് വരുന്നുണ്ട്. പുരുഷന്മാരിൽ കാണുന്ന കഷണ്ടിക്ക് പരിഹാരം കാണാൻ ഉലുവ സഹായിക്കും എന്ന ഒരു വിശ്വാസം കൂടി ചരിത്രത്തിൽ ചിലയിടങ്ങളിൽ കാണാൻ കഴിയും.
പൊണ്ണത്തടി കുറയാൻ
കുറച്ചു കൊല്ലങ്ങളായി ഉയർന്ന നിലയിലുള്ള പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും നില സാധാരണ നിലയിലേക്കു കൊണ്ടുവരുന്നതിനായി ഉലുവ കഴിക്കാൻ ഒരുപാടു ഡോക്ടർമാർ രോഗികളോടു പറയുന്നുണ്ട്. ശരീരത്തിന്Br അമിത ഭാരവും പൊണ്ണത്തടിയും ഉള്ളവരിൽ അവ കുറയ്ക്കുന്നതിനും ലൈംഗികശേഷി നല്ല നിലയിൽ ആകുന്നതിനും കൂടി ഉലുവ ഉപകരിക്കും. പ്രമേഹം ഉള്ളവരിൽ ബഹുഭൂരിപക്ഷം പേരിലും ഉലുവ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നില താഴുന്നതാണ്.
പ്രമേഹം ഇല്ലാത്തവർ കഴിച്ചാലോ?
പ്രമേഹം ഇല്ലാത്തവർ ഡോക്ടറുടെ നിർദേശപ്രകാരം അല്ലാതെ തോന്നിയ പോലെ ഉലുവ കഴിക്കുകയാണെങ്കിൽ അതു ചിലപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ നില താഴുന്നതിനും അതോടനുബന്ധിച്ച് കാണാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകാവുന്നതാണ്. എലികളിൽ നടത്തിയ പഠനങ്ങളിലും രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നിലയിൽ കുറവ് വരുന്നതായി മനസിലാക്കാനായിട്ടുണ്ട്.
വേദനസംഹാരി
ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നുണ്ട്. പിന്നെ കുറേ രാസഘടകങ്ങളും ഉണ്ട്. പല ഗവേഷണ ഫലങ്ങളിലും പറയുന്നത്, നീർക്കെട്ട് കുറയ്ക്കാൻ ഉള്ള കഴിവും ഉലുവയുടെ ഗുണങ്ങളിൽ കാണുന്നുണ്ട് എന്നാണ്. അങ്ങനെ വേദനാ സംഹാരിയായും ഉലുവ കണക്കാക്കാവുന്നതാണ്. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഈ ഗുണങ്ങൾക്ക് പ്രധാന കാരണമാകുന്നതെന്നാണ് ചില വിദഗ്ധർ അനുമാനിക്കുന്നത്. പ്രമേഹ രോഗികൾ ഇരുപത്തിയഞ്ച് ഗ്രാം ഉലുവ വേവിച്ച് മൂന്നു നേരമായി കഴിച്ചാൽ നല്ല ഫലം കിട്ടുമെന്നാണ് കാണാൻ കഴിയുന്നത്. കാൻസറിനെ പ്രതിരോധിക്കാനും ഉലുവയെ ആശ്രയിക്കാവുന്നതാണ്.
പല പഠനങ്ങളിൽ നിന്നും പ്രമേഹം ബാധിച്ചവരിൽ ഉലുവ കഴിക്കുന്നതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നില താഴുന്നതായി മനസിലായിട്ടുണ്ട്. ഉലുവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ഈ ഗുണം ലഭിക്കുന്നതിന് സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഈ മേഖലയിൽ ഇനിയും കുറേയേറെ പഠനങ്ങൾ നടത്തേണ്ടത് ആവശ്യമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Family Health
പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. മനുഷ്യനു വെള്ളത്തോടുള്ള ഈ പേടിയില്‍ നിന്നാണ് മനുഷ്യരിലെ പേവിഷബാധയ്ക്ക് ഹൈഡ്രോഫോബിയ എന്ന പേരു വന്നത്.
ലക്ഷണങ്ങൾ
നായകളില്‍ രണ്ടുതരത്തില്‍ രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണില്‍ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് കല്ലും തടിക്കഷ്ണങ്ങളെയും കടിച്ചെന്നിരിക്കും. തൊണ്ടയും നാവും മരവിക്കുന്നതിനാല്‍ കുരയ്ക്കുമ്പോഴുള്ള ശബ്ദത്തിന് വ്യത്യാസമുണ്ടാകും. ഉമിനീര് ഇറക്കാന്‍ കഴിയാതെ പുറത്തേക്ക് ഒഴുകും.
ശാന്തരൂപത്തില്‍ അനുസരണക്കേട് കാട്ടാറില്ല. ഉടമസ്ഥനോട് കൂടുതല്‍ സ്നേഹം കാണിക്കുകയും നക്കുകയും ചെയ്തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ 3-4 ദിവസങ്ങള്‍ക്കുള്ളില്‍ ചത്തുപോകും.
പൂച്ചയെ സൂക്ഷിക്കുക!
പേപ്പട്ടിയേക്കാള്‍ ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും.
കന്നുകാലികളിൽ
കന്നുകാലികളില്‍ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്മ, അക്രമവാസന, ഇടവിട്ട് മുക്രയിടുക, തുള്ളി തുള്ളിയായി മൂത്രം പോവുക എന്നീ ലക്ഷണങ്ങള്‍ കാണുന്നു. കാളകളില്‍ അമിതമായ ലൈംഗികാസക്തിയും കാണാം.
നായകളാണ് രോഗവാഹകരില്‍ പ്രധാനികള്‍. വവ്വാലുകളാണ് അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ പേവിഷ വാഹകരില്‍ അധികവും.
രോഗനിര്‍ണയം
മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന് ഒരു പരിശോധനയും നിലവിലില്ല. പോസ്റ്റ്മോര്‍ട്ടം സമയത്ത് തലച്ചോറിലെ ഹൈപ്പോതലാമസില്‍ നിന്നു സാമ്പിള്‍ ശേഖരിച്ച് ഫ്ളൂറസന്റ് ആന്റി ബോഡി ടെസ്റ്റ് നടത്തി തലച്ചോറില്‍ വൈറസിന്റെ ആന്റി ബോഡി സാന്നിധ്യം നോക്കുകയാണു ചെയ്യുന്നത്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്
Family Health
കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസിക നിലയേയും വളരെ കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കാന്‍ കാരണമാകും.
പാല്, മുട്ട, പയറുവര്‍ഗങ്ങള്‍, മത്സ്യങ്ങള്‍
കുട്ടികളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാല്‍ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും. പ്രോട്ടീന്‍ കൂടുതലടങ്ങിയ പാല്, മുട്ട, പയറുവര്‍ഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവ രക്തത്തിലെ തൈറോസിന്റെ (അമിനോ ആസിഡ്) അളവ് വര്‍ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നിത്യേന അന്നജം (കാര്‍ബോഹൈഡ്രേറ്റ്) ആവശ്യമാണ്. ഇത് ബ്രെയിനിനുള്ള ഊര്‍ജം പ്രദാനം ചെയ്യുന്നു.
തൈര്, മോര്, യോഗേര്‍ട്ട്, പനീര്‍
വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ്സ് പാല് കൊടുക്കാം. പാല് ഉല്‍പ്പന്നങ്ങളായ തൈര്, മോര്, യോഗേര്‍ട്ട്, പനീര്‍ എന്നിവയും തിരഞ്ഞെടുക്കാം. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇലക്കറികള്‍ ഉള്‍പ്പെടുത്തണം. ഇടനേരം ആഹാരമായി ഫ്രൂട്ട്, നട്ട്സ് വിഭവങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ നല്‍കാം.
ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം...
കുട്ടികളുടെ ഭക്ഷണത്തില്‍ എപ്പോഴും വൈവിധ്യമുണ്ടാകണം. ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം തക്കാളി ചോറ്, തൈര് ചോറ്, ഫ്രൈഡ് റൈസ്, പച്ചക്കറി കൂടുതല്‍ ഇട്ടിട്ടുള്ള ഗോതമ്പ് ന്യൂഡില്‍സ് എന്നിവ കൊടുക്കാം. ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്‍കാം.
ജങ്ക് ഫുഡ്സ് കുറയ്ക്കണം
ജങ്ക് ഫുഡ്സിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. ചുവന്ന ഇറച്ചികളുടെ ഉപയോഗം നിയന്ത്രിക്കണം. സംസ്കരിച്ച മാംസങ്ങള്‍ (ബേക്കണ്‍, ഹോട്ട് ഡോഗ്, സോസേജുകള്‍) എന്നിവ ഒഴിവാക്കാം. പൂരിതകൊഴുപ്പ്, ട്രാന്‍സ് ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം.
അമിതമാകരുത് കോളാ പാനീയങ്ങള്‍, ചായ, കാപ്പി
കോളാ പാനീയങ്ങള്‍, ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗവും നന്നല്ല. കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികള്‍ക്ക് പോഷക സമൃദ്ധവും വൈവിധ്യപൂര്‍ണവുമായ ഭക്ഷണം കൊടുത്ത് അവരുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.
വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്, എസ് യു റ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം
Family Health
മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് (Zoonosis) പേവിഷബാധ അഥവാ റാബീസ് (Rabies). പേവിഷബാധ ഉണ്ടാക്കുന്നത് ഒരു ആര്.എന്‍.എ. വൈറസാണ് ലിസ വൈറസ്. ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്ത്രത്തിനും ഒരാളെയും രക്ഷിക്കാന്‍ കഴിയില്ല.
ഏതൊക്കെ മൃഗങ്ങളിൽ?
നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്, ചെന്നായ, കുരങ്ങന്, അണ്ണാന് എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്. വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കും.
രോഗപ്പകര്‍ച്ച
രോഗം ബാധിച്ച മൃഗങ്ങള്‍ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കള്‍ മുറിവുകള്‍ വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പ്രവേശിക്കുന്നു. ഈ അണുക്കള്‍ നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നു. തലച്ചോറിലെത്തുന്ന വൈറസുകള്‍ അവിടെ പെരുകി ഉമിനീരിലൂടെ വിസര്‍ജിക്കപ്പെടുന്നു.
നായ, പൂച്ച
നായ, പൂച്ച, കുറുക്കന് എന്നിവയിലൂടെയാണ് മനുഷ്യര്‍ക്ക് പ്രധാനമായും പേവിഷബാധയേല്‍ക്കുന്നത്. ഇവയിലൂടെ കന്നുകാലികളിലേക്കും രോഗം പകരാറുണ്ട്. കേരളത്തില്‍ 95 ശതമാനവും നായകളിലൂടെയാണ് രോഗം പകരുന്നത്. മനുഷ്യരിലും മൃഗങ്ങളിലും പേയുണ്ടാക്കുന്ന രോഗാണുക്കള്‍ ഒന്നുതന്നെയാണ്.
പലതരം വൈറസുകൾ
ആര്.എന്‍.എ വൈറസ് ആയ ലിസ വൈറസ് ജനുസില്‍പ്പെട്ട റാബീസ് വൈറസാണ് രോഗമുണ്ടാക്കുന്നത്. ലിസ വൈറസ് നാലുതരമുണ്ട്. 1. റാബീസ് വൈറസ് 2. ലോഗോസ് ബാട്ട് വൈറസ് 3. മൊക്കോള വൈറസ് 4. ഡുവല്‍ഹേജ് വൈറസ്.
കടിയേറ്റാല്‍ രോഗമുണ്ടാകുന്നതിന് എത്രസമയം?
മനുഷ്യശരീരത്തില്‍ രോഗാണു പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണം നാലാം ദിവസം മുതല്‍ പ്രകടമായേക്കാം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. എങ്കിലും 30 ദിവസം മുതല്‍ 90 ദിവസം വരെയാണ് ശരാശരി. നായകളില്‍ ഇത് 10 ദിവസത്തിനും 2 മാസത്തിനുമിടയിലാകാം. കടിക്കുന്ന മൃഗത്തിന്റെ ഉമിനീരിലുള്ള വൈറസിന്റെ അളവ്, കടിയേല്‍ക്കുന്ന ശരീരഭാഗം, കടിയുടെ രൂക്ഷത എന്നിവയെ ആശ്രയിച്ച് കാലാവധിയില്‍ മാറ്റമുണ്ടാകാം.
മുഖത്തും കഴുത്തിലും കടിയേറ്റാൽ
തലച്ചോറിനടുത്ത ഭാഗത്തെ കടിയാണ്(മാന്തലുമാകാം) ഏറെ അപകടകരം. അതുകൊണ്ടുതന്നെ തലയിലും മുഖത്തും കഴുത്തിലും കണ്‍പോളകളിലും ചെവികളിലും കടിയേല്‍ക്കുന്നത് കൂടുതല്‍ അപകടകരമാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്
Family Health
പുരുഷന്മാരെ മാത്രം ബാധിക്കുന്ന ഒരു പ്രത്യേകതരം ജനിതക രക്തരോഗമാണ് 'ഹീമോഫിലിയ'. ചെറുതായി തട്ടുകയോ മുട്ടുകയോ ചെയ്യുമ്പോള്‍ മുട്ടിയ സ്ഥലത്ത് അമിതമായി രക്തസ്രാവം ഉണ്ടാകുന്ന ഈ രോഗം പുരുഷന്മാരിലേക്ക് പകര്‍ത്തുന്നത് സ്ത്രീകളാണ്. അതേസമയം സ്ത്രീകള്‍ക്ക് യാതൊരു രോഗലക്ഷണവും ഉണ്ടാകുകയില്ല എന്ന പ്രതിഭാസവും ഈ രോഗത്തിനുണ്ട്. സ്ത്രീകള്‍ രോഗവാഹകര്‍ (carriers) ആയിരിക്കും. സ്ത്രീകളിലുള്ള രണ്ട് 'X' ക്രോമസോമില്‍ ഒരെണ്ണത്തിന്റെ ജനിതക പരിവര്‍ത്തനമാണ് രോഗ കാരണം.
ഹീമോഫിലിയ A, ഹീമോഫിലിയ B
സാധാരണ ശരീരത്തില്‍ മുറിവ് സംഭവിച്ചാല്‍ ഏതാനും നിമിഷങ്ങള്‍ക്കകം മുറിഞ്ഞ സ്ഥലത്തെ രക്തം കട്ടപിടിച്ച് രക്തപ്രവാഹം നില്ക്കുന്നു (clot). ഈ പ്രക്രിയയ്ക്ക് ആവശ്യമായ ഘടകങ്ങളുടെ പ്രധാന ഭാഗമായ Factor viii - ഓ Factor ix - ഓ രോഗിയുടെ രക്തത്തില്‍ ഇല്ലാത്തതുകൊണ്ടാണ് രക്തസ്രാവം സംഭവിക്കുന്നത്. Factor viii ന്റെ കുറവു കൊണ്ടുവരുന്ന രോഗത്തെ 'ഹീമോഫിലിയ A' എന്നും ix - ന്റെ കുറവുകൊണ്ട് വരുന്നതിനെ 'ഹിമോഫിലിയ B' എന്നും പറയുന്നു.
രാജകീയ ചരിത്രമുള്ള രോഗം
ഹീമോഫീലിയ പ്രാചീനകാലം മുതല്‍ അറിയപ്പെട്ടിരുന്ന രോഗമാണ്. യൂറോപ്യന്‍ രാജകുടുംബങ്ങളിലേയ്ക്ക് (റഷ്യ, ഡെന്മാര്ക്ക്, നോര്‍വെ, ജര്‍മ്മനി, സ്പെയിന്, ഫ്രാന്‍സ്) ഈ രോഗം പകര്‍ന്നത് 63 കൊല്ലം ഇംഗ്ലണ്ട് ഭരിച്ച ജര്‍മന്‍കാരിയായ വിക്ടോറിയാ രാജ്ഞിയില്‍ നിന്നായിരുന്നു (1838 - 1901). വിക്ടോറിയയുടെ പൂര്വികന്മാര്ക്ക് ഈ രോഗം ഉണ്ടായിരുന്നതായി രേഖകള്‍ ഇല്ല. വിക്ടോറിയയുടെ എട്ടാമത്തെ പുത്രന് ലിയോപോള്‍സ് ഹീമോഫിലിയ കൊണ്ട് 31 - മത്തെ വയസ്സില്‍ മരിച്ചു. രോഗവാഹിക ആയിരുന്ന സ്പെയിന് രാജ്ഞി ബിയാട്രിസിന്റെ (ഏറ്റവും ഇളയ മകള്‍) രണ്ട് ആണ്മക്കള് 19-ാം വയസിലും 31-ാം വയസിലും ഹീമോഫിലിയ രോഗം കൊണ്ട് മരിച്ചു. റഷ്യന്‍ വിപ്ലവ സമയത്തെ ചക്രവര്‍ത്തിയായിരുന്ന വിക്ടോറിയയുടെ വേറൊരു മകള്‍ അലക്സാന്‍ഡ്രയുടെ മകനായ അലക്സ് രാജകുമാരന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന രക്തസ്രാവം തന്റെ മാന്ത്രിക ശക്തികൊണ്ട് നിയന്ത്രിച്ചതിന്റെ പേരിലാണല്ലോ ഗ്രിഗറി റസ് പുട്ടിന് (1872 - 1916) എന്ന കപടസന്യാസിക്ക് റഷ്യന്‍ രാജകൊട്ടാരത്തില്‍ പ്രവേശന സ്വാതന്ത്ര്യം ലഭിച്ചത്. ഒന്‍പതു മക്കളുടെ മാതാവായ ഇന്ത്യന്‍ എംപറസ് ആയിരുന്ന (5 പെണ്ണും 4 ആണും) വക്ടോറിയയുടെ ഒരു പുത്രനും രണ്ടു പൗത്രന്മാരും ആറു പ്രപൗത്രന്മാരും (great grandsons) ഹീമോഫിലിയ രോഗികളായിരുന്നു എന്ന് ചരിത്രം സാക്ഷിക്കുന്നു. വിക്ടോറിയയും അവരുടെ മൂന്ന് പെണ് മക്കളും രോഗവാഹകരായിരുന്നു (Carriers).
1963-ലാണ് 'വേള്‍ഡ് ഫെഡറേഷന് ഓഫ് ഹീമോഫിലിയ' എന്ന സംഘടന മോണ്ട്രിയലില് (കാനഡ) ഹീമോഫിലിയ രോഗിയായിരുന്ന ബിസിനസുകാരന് ഫ്രാന്ക് ഷ്നാബെന്റെ നേതൃത്വത്തിലാണ് ഉടലെടുത്തത്. 1987 ല്‍ ആരംഭിച്ച 'ഹിമോഫിലിക് സൊസൈറ്റി ഓഫ് കേരള' യുടെ ബ്രാഞ്ചുകള്‍ കേരളത്തില്‍ പലയിടത്തും ഉണ്ട്. ഭാരതത്തില്‍ ഒരു ലക്ഷം ഹീമോഫിലിയ രോഗികള്‍ ഉണ്ടെന്നാണ് കണക്ക്. കേരളത്തില്‍ 2000 ഹീമോഫിലിയ രോഗികള്‍ ഹിമോഫിലിയ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഗര്‍ഭസ്ഥ ശിശുവിന് രോഗസാധ്യതയുണ്ടോ...
രക്തസ്രാവം നിര്‍ത്താന്‍ പണ്ട് നിരന്തരമായ രക്തസംചരണം (blood transfusion) ചെയ്തിരുന്നതു കൊണ്ട് ഹീമോഫിലിയ രോഗികള്‍ക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ രോഗങ്ങള്‍ വന്നിരുന്നു. എന്നാല്‍ 1992-ല്‍ ജനിതക പ്രക്രിയ കൊണ്ട് നിര്‍മ്മിച്ച Factor viii - ix വിപുലമായി വിപണിയില്‍ വന്നതോടെ ഹീമോഫിലിയ രോഗികളുടെ ശരാശരി ജീവിത ദൈര്‍ഘ്യം 1960-കളില്‍ 11 വര്ഷമായിരുന്നെങ്കില് ഇപ്പോള്‍ 60 വര്‍ഷമാണ്. മൂന്നില്‍ ഒന്ന് രോഗികള്‍ മരിക്കുന്നത് തലച്ചോറിലെ രക്തസ്രാവം (Brain bleeding) കൊണ്ടാണ്. അതുപോലെ ഗര്‍ഭസ്ഥ ശിശുവിന് രോഗസാധ്യതയുണ്ടോ എന്ന് ഗര്‍ഭിണികളിലെ അമ്നിയോട്ടിക് ദ്രാവകം പരിശോധിച്ചാല്‍ മനസിലാക്കാം. ഹീമോഫിലിയ രോഗമുള്ള കുടുംബങ്ങളിലെ ഗര്‍ഭിണികള്‍ക്ക് കൗണ്‍സലിംഗും ആവശ്യമാണ്. ഹീമോഫിലിയ A, Bയെക്കാളും നാലിരട്ടി കൂടുതലായികാണുന്നു. ഹീമോഫിലിയ രോഗത്തിന് ചികിത്സിക്കുന്ന 96 കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്.
സ്ത്രീകളില്‍ രോഗസാധ്യതയുണ്ടോ..?
ഹീമോഫിലിയ രോഗം സ്ത്രീകളില്‍ വരാമോ? അപൂര്‍വം സന്ദര്‍ഭങ്ങളില്‍ വരാം. അച്ഛന് ഹീമോഫിലിയ രോഗിയും അമ്മ രോഗവാഹകയുമാണെങ്കില്‍ അവര്‍ക്ക് ജനിക്കുന്ന പെണ്‍കുട്ടികളില്‍ ചിലര്‍ക്ക് ഹീമോഫിലിയ രോഗം വരാം. പെണ്‍കുട്ടിയില്‍ രോഗഹേതുവായ രണ്ട് X ലൈംഗിക ക്രോമസോമുകള്‍ ഉള്ളതുകാരണമാണ് രോഗമുണ്ടാകുന്നത്.
വിവരങ്ങൾ -ഡോ. പൗലോസ് കെ.പി, പ്രിൻസിപ്പൽ കൺസൾട്ടന്റ്, ജനറൽ മെഡിസിൻ, എസ് യുറ്റി ആശുപത്രി, തിരുവനന്തപുരം
Family Health
ഇപ്പോള്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് വൃക്കകളിലെ സിസ്റ്റ് (ഇത് ദ്രാവകം ഉള്ള മുഴകളാണ്). പലപ്പോഴും യാദൃശ്ചികമായാണ് ഈ അവസ്ഥ കണ്ടുപിടിക്കുന്നത്. പ്രധാനമായി അള്‍ട്രാ സൗണ്ട് സ്കാനിംഗ് ചെയ്യുന്നതിലൂടെയാണ് ഇത്തരത്തില്‍ വൃക്കകളിലെ സിസ്റ്റുകള്‍ കണ്ടുപിടിക്കുന്നത്. വൃക്കകളില്‍ സിസ്റ്റുണ്ടെന്ന് അറിയുന്ന വേളയില്‍ രോഗിക്ക് പലവിധത്തിലുള്ള ആശങ്കകളും ആകുലതകളും ഉണ്ടാകുന്നു. നമ്മള് മനസ്സിലാക്കേണ്ട വസ്തുത എന്തെന്നാല്‍ 90% സിസ്റ്റുകളും പ്രശ്നമുള്ളതല്ല. അപൂര്‍വമായി മാത്രം ചില സിസ്റ്റുകള്‍ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
വൃക്കകളിലെ സിസ്റ്റുകള്‍ ഉപദ്രവകരമാകുന്നത് എപ്പോള്‍? എന്തുകൊണ്ട്?
സ്കാനിംഗിലൂടെ എത്ര മുഴകള്‍ ഉണ്ടെന്ന് മനസിലാക്കാം. അതിനോടൊപ്പം മുഴകള്‍ക്കുള്ളിലെ ദ്രാവകം തെളിഞ്ഞതാണെങ്കില്‍ 90% അവ ഉപദ്രവകാരിയല്ല. നേരെമറിച്ച് കലങ്ങിയതോ, രക്തമയമുള്ളതോ, മുഴയുടെ ഭിത്തിയില്‍ calcification ഉണ്ടെങ്കിലോ അവ ചില പ്രശ്നങ്ങള്‍ വരുത്താം. ഏതു പ്രായത്തിലാണ് മുഴകള്‍ കണ്ടുപിടിക്കുന്നത് എന്നത് പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യമാണ്. ചെറിയ പ്രായത്തില്‍ മുഴ കണ്ടു പിടിക്കുന്നത് ഒരു പ്രശ്നത്തിന് കാരണമാകാം.
60 വയസ്സിനു മുകളിലുള്ള ഒരു വ്യക്തിക്ക് അള്‍ട്രാസൗണ്ട് സ്കാനിംഗില്‍ ഒരു മുഴ ഉണ്ടെങ്കില്‍ അത് സാധാരണ ഒരു അവസ്ഥയായി കണക്കാക്കാം, ഇവ പേടിക്കേണ്ടതായിട്ടില്ല. നേരെമറിച്ച് ഇരു വൃക്കകളിലും ഒന്നിലധികം മുഴകള്‍ കണ്ടു വരികയാണെങ്കില്‍ അത് ചിലപ്പോള്‍ Autosomal Dominant Polycystic kidney Disease (ADPKD) എന്ന രോഗമാകാം.
രോഗലക്ഷണങ്ങള്‍
യാദൃശ്ചികമായി സ്കാനിംഗിലൂടെ കണ്ടുപിടിക്കുന്ന ഭൂരിഭാഗം മുഴകളും യാതൊരു പ്രശ്നവും ഉണ്ടാക്കില്ല. വയറുവേദന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്കകള്‍ക്ക് തകരാറ്, ക്രിയാറ്റിനിന്റെ അളവ് കൂടുക, മൂത്രത്തിന് ചുവന്ന നിറം വരിക, പനി, കുളിര് തുടങ്ങിയ രോഗ ലക്ഷണങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. പാരമ്പര്യമായും വൃക്കകളിലെ മുഴകള്‍ കണ്ടുവരാം.
ഗര്‍ഭിണികളില്‍ സ്കാന്‍ ചെയ്യുമ്പോള്‍ ചിലരില്‍, ഗര്‍ഭസ്ഥ ശിശുവിന്റെ വൃക്കകളില്‍ മുഴകള്‍ ഉള്ളതായി കണ്ടുവരാറുണ്ട്. ഇത്തരത്തില്‍ ഒരു വൃക്കയില്‍ മാത്രം മുഴ ഉണ്ടെങ്കില്‍ അത് Dysplastic or multi cystic Kidney എന്ന അസുഖമാകാം. കുഞ്ഞുങ്ങളില്‍ രണ്ടു വൃക്കകളിലും സിസ്റ്റ് ഉണ്ടെങ്കില്‍ വൃക്ക തകരാറിന് കാരണമാവുകയും ചിലപ്പോള്‍ ഡയാലിസിസ് ചെയ്യേണ്ടതായും വരാം. 5 - 10 വയസ് പ്രായമുള്ളവരില്‍ ആണെങ്കില്‍ അത് Autosomal Recessive Polycystic Kidney Disease (ARPKD) എന്ന അവസ്ഥയാകാം. ഈ സാഹചര്യത്തില്‍ വൃക്കകളില്‍ മാത്രമല്ല കരളിലും മുഴകള്‍ ഉണ്ടാകാം.
മറ്റൊരു അവസ്ഥയാണ് Medullary Cystic Kidney Disease, വൃക്കകളുടെ വലിപ്പം കുറഞ്ഞ് പല മുഴകള്‍ ഉണ്ടാകുന്നു. കൂടാതെ വൃക്കകളുടെ നടുക്കുള്ള ഭാഗത്തായിരിക്കും മുഴകള്‍ കാണുന്നത്. ഈ അവസ്ഥയുണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് അളവില്‍ കൂടുതല്‍ മൂത്രം പോകുന്നു. ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞ് വിളർച്ച വരാം, ക്രിയാറ്റിനിന്‍ കൂടുതലാകാം, ക്ഷീണം, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് Medullary Cystic Kidney Disease ന്റെ ലക്ഷണങ്ങള്‍.
ചിലപ്പോള്‍ Kidney cyst ഉള്ളവരില്‍ മുഖക്കുരുവും, ശരീരത്തില്‍ പാടുകളും ഉണ്ടാകാം. ഇത് Tuberous sclerosis എന്ന അസുഖം ആകാം. ഇവരിൽ ചിലപ്പോള്‍ ജന്നി (Seizure / fits) എന്നിവ വരാനുള്ള സാദ്ധ്യതകള്‍ കൂടുതലാണ്.
വിവരങ്ങൾ -ഡോ. ജേക്കബ് ജോർജ്, സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, എസ് യുറ്റി ആശുപത്രി, പട്ടം
Family Health
“കൈ വിറയ്ക്കുന്നു… “നടക്കുമ്പോൾ കാലുകൾ പതുക്കെയാകുന്നു…”
“എഴുത്ത് ചെറുതാകുന്നു…” “ശബ്ദം കുറഞ്ഞുവരുന്നു…” ഇതെല്ലാം പ്രായത്തിന്റെ സ്വാഭാവിക മാറ്റങ്ങളായി കരുതി അവഗണിക്കേണ്ടതില്ല. ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയുക. കാരണം കൃത്യമായി കണ്ടെത്തുക.ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുക. കാരണം പാർക്കിൻസൺസ് -നെ നേരിടുന്നതിലെ ആദ്യ വിജയം-രോഗത്തെ നേരത്തെ തിരിച്ചറിയുന്നതിലാണ്.
എന്താണ് പാർക്കിൻസോണിസം ?
പാർക്കിൻസോണിസം ഒരു രോഗത്തിന്റെ പേര് മാത്രമല്ല; ചലനം മന്ദഗതിയാകുക (bradykinesia), പേശികളുടെ മുറുക്ക് (rigidity), വിശ്രമാവസ്ഥയിലെ വിറയൽ (resting tremor), ബാലൻസ് പ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങളുടെ കൂട്ടമാണ്.
ഇതിന്റെ ഏറ്റവും സാധാരണമായ കാരണം പാർക്കിൻസൺസ് രോഗം (Parkinson’s disease) ആണ്. എന്നാൽ ചില മരുന്നുകൾ (medications), തലച്ചോറിലെ രക്തക്കുഴൽ രോഗങ്ങൾ (vascular diseases), മറ്റ് നാഡീകോശങ്ങളുടെ ക്ഷയരോഗങ്ങൾ (neurodegenerative disorders) എന്നിവയും പാർക്കിൻസോണിസത്തിന് (Parkinsonism) കാരണമാകാം.
പാർക്കിൻസൺസ് രോഗത്തിൽ സംഭവിക്കുന്നത്
തലച്ചോറിലെ സബ്സ്റ്റാൻഷ്യ നൈഗ്ര (Substantia nigra) എന്ന ഭാഗത്തുള്ള ഡോപ്പമിൻ ഉൽപ്പാദിപ്പിക്കുന്ന നാഡീകോശങ്ങൾ (dopamine-producing neurons) ക്രമേണ നശിച്ചുപോകുന്നു. ഇതോടെ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ നാഡീവ്യൂഹങ്ങളിൽ (brain circuits) ഡോപ്പമിന്റെ അളവ് കുറയുകയും ചലനങ്ങൾ മന്ദഗതിയിലാകുകയും ചെയ്യുന്നു. മിക്ക കേസുകളിലും കൃത്യമായ ഒരൊറ്റ കാരണം കണ്ടെത്താനാകില്ല. പ്രായം (age), ജനിതക സാധ്യത (genetic susceptibility), ചില പാരിസ്ഥിതിക ഘടകങ്ങൾ (environmental factors) എന്നിവയ്ക്ക് പങ്കുണ്ടാകാം.
തുടക്കത്തിൽ ശ്രദ്ധിക്കേണ്ട സൂചനകൾ
കൈ വിറയൽ മാത്രമല്ല പാർക്കിൻസൺസിന്റെ ആദ്യ സൂചന.
• ഒരു കൈയുടെ ചലനവും നടക്കുമ്പോഴുള്ള സ്വാഭാവിക ആട്ടവും (arm swing) കുറയുക
• എഴുത്ത് ചെറുതാകുക — (micrographia)
• ദൈനംദിന കാര്യങ്ങൾ ചെയ്യുന്നത് മന്ദഗതിയാകുക
• മുഖഭാവവും ശബ്ദത്തിന്റെ ശക്തിയും കുറയുക
• ചെറിയ ചുവടുകളോടെ നടക്കുക
• വിശ്രമാവസ്ഥയിലെ വിറയൽ (resting tremor)
• ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുക
• മലബന്ധം (constipation)
• ഉറക്കത്തിൽ സ്വപ്നം “അഭിനയിക്കുന്ന” പോലുള്ള പെരുമാറ്റം — REM ഉറക്ക പെരുമാറ്റ വൈകല്യം (REM sleep behaviour disorder)
ചില ചലനേതര ലക്ഷണങ്ങൾ (non-motor symptoms), ചലനലക്ഷണങ്ങൾക്ക് (motor symptoms) മുമ്പുതന്നെ പ്രത്യക്ഷപ്പെടാം.
പാർക്കിൻസോണിസം = പാർക്കിൻസൺസ് രോഗമാണോ?
അല്ല. പാർക്കിൻസൺസ് രോഗം (Parkinson’s disease) പാർക്കിൻസോണിസത്തിന്റെ (Parkinsonism) പ്രധാന കാരണങ്ങളിലൊന്നാണ്.
കൈ വിറച്ചാൽ പാർക്കിൻസൺസ് ആണോ?
അല്ല. എസൻഷ്യൽ ട്രെമർ (Essential tremor), മരുന്നുകളുടെ പാർശ്വഫലങ്ങൾ, ഹൈപ്പർതൈറോയിഡിസം (Hyperthyroidism), ഡിസ്റ്റോണിയ (Dystonia) ഉൾപ്പെടെ പല കാരണങ്ങളുണ്ടാകാം. Parkinsonian tremor സാധാരണയായി വിശ്രമാവസ്ഥയിലാണ് കൂടുതലായി കാണുന്നത്.
പാർക്കിൻസോണിസം കൈവിറയൽ മാത്രമല്ല. ഒരു കൈയുടെ സ്വാഭാവിക ആട്ടം കുറയുന്നു. എഴുത്ത് ചെറുതാകുന്നു. ചലനങ്ങൾ പതുക്കെയാകുന്നു. ശബ്ദം താഴ്ന്നുപോകുന്നു. നടത്തത്തിൽ മാറ്റം വരുന്നു. ഇവയെല്ലാം ശരീരം നൽകുന്ന ചെറിയ മുന്നറിയിപ്പുകളായിരിക്കാം. അതുകൊണ്ട്, “കൈ വിറയ്ക്കുന്നു = 'പാർക്കിൻസൺസ് ' എന്നതും തെറ്റ്.
ചിലരിൽ ചലനം മന്ദഗതിയാകൽ (bradykinesia), പേശികളുടെ മുറുക്ക് (rigidity) എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. “വിറയൽ ഇല്ല = 'പാർക്കിൻസൺസ് ' ഇല്ല” എന്നതും തെറ്റ്.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ ,സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Family Health
സാധാരണയായി കൊതുക് അല്ലെങ്കില്‍ പ്രാണി കടിച്ചാല്‍ ചൊറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ ചിലരില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു പ്രതികരണമായി ഇത് മാറുന്നു. ഇങ്ങനെ കാണുന്ന അവസ്ഥയെയാണ് Papular urticaria അല്ലെങ്കില്‍ insect bite reaction - IBR -എന്ന് പറയുന്നത്.
2 - 10 വയസ് വരെയുള്ള കുട്ടികളിലാണ് ഇവ വരാറുള്ളത്. ചൊറിച്ചിലോടുകൂടിയ ചുവന്ന അടയാളമോ തിണര്‍പ്പുകളോ ആയാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ഈ അവസ്ഥ മാറി വരാറുണ്ട്. അതിനെ De-sensatization എന്ന് പറയുന്നു. എന്നാല്‍ അറ്റോപി Atopy അല്ലെങ്കില്‍ അലര്‍ജി ഹിസ്റ്ററി ഉള്ളവരിലോ കുടുംബക്കാര്‍ക്കോ ഈ പ്രശ്നം കൂടുതല്‍ കാലം നീണ്ടു നില്ക്കുന്നതായി കാണുന്നു.
മഴക്കാലത്തും വേനല്‍കാലത്തും ആണ് കൂടുതല്‍ വരുന്നത്. കുടുംബത്തിലെ മറ്റു കുട്ടികള്‍ക്കോ, ബന്ധുക്കള്‍ക്കോ ഈ പ്രശ്നം വന്നിട്ടുള്ളവരും വേറെ ആര്‍ക്കും ഇല്ലെങ്കിലും ഒരു കുട്ടിക്ക് മാത്രമായി ഈ റിയാക്ഷന് കാണുന്ന രീതിയും ഉണ്ട്. രോഗപ്രതികരണശേഷിയിലുള്ള വ്യത്യാസമാണ് ഇതിന് കാരണം. പലസ്ഥലങ്ങളില്‍ മാറിമാറി താമസിക്കുന്നവരില്‍ IBR വരാനുള്ള സാധ്യതകള്‍ കൂടുതലാണ്.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
· ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കുക.
· വിയര്‍പ്പ് പ്രാണികളെ ആകര്‍ഷിക്കുന്നതിനാല്‍ രണ്ട് നേരം കുളിക്കുക, മൈല്‍ഡ് സോപ്പ് ഇടുക, മൊയ്സ്റ്ററൈസര് ഇടുക.
· ഇൻസക്റ്റ് റിപ്പലന്റ് ക്രീം (Insect repellent cream) ഇടുക.
· വീടും പരിസരവും വൃത്തിയാക്കി വയ്ക്കുക.
· വളര്‍ത്തു മൃഗങ്ങളുണ്ടെങ്കില്‍ ചെള്ള്, മൂട്ട എന്നിവ ഒഴിവാക്കാന്‍ ചികിത്സ എടുക്കുക.
ചികിത്സാ രീതി
· ഡ്രൈ സ്കിന്‍ ചൊറിയാനുള്ള സാധ്യത കൂടുതലായതിനാല്‍ മോയിസ്ചുറൈസർ-moisturizer രണ്ട് നേരം കുളികഴിഞ്ഞ് ഉപയോഗിക്കുക.
· ചൊറിച്ചില്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ആന്റി ഹിസ്റ്റമിന്‍ ഗുളിക കഴിക്കുകയും, ചുവന്ന തിണര്‍പ്പുകളിലും ചൊറിച്ചിലുള്ള ഭാഗങ്ങളിലും മൈൽഡ് സ്റ്റിറോയ്ഡ് mild steroid cream പുരട്ടുകയും ചെയ്യുക.
· ദേഹത്ത് ചൊറിച്ചിലുണ്ടായിരുന്ന ഭാഗത്ത് വരുന്ന കറുത്ത പാടുകള്‍ കാലക്രമേണ മങ്ങി പോകുമെന്നതിനാല്‍ പ്രത്യേകിച്ച് Treatment / ചികിത്സ ആവശ്യമില്ല.
· ചൊറിഞ്ഞുണ്ടാകുന്ന മുറിവുകളിലൂടെ അണുബാധ വരാന്‍ സാധ്യതയുള്ളതിനാല്‍ പനിയോ, ശരീര വേദനയോ ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കേണ്ടതാണ്.
വിവരങ്ങൾ - ഡോ. ശാലിനി വി. ആർ.
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, കോസ്മെറ്റോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Family Health
എല്ലാ അർത്ഥത്തിലും മനുഷ്യരാശിയെ ദുരിതത്തിലാക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് സന്ധിവാതരോഗങ്ങൾ. ചില ചെള്ളുകൾ, ചില അണുബാധകൾ എന്നിവ സന്ധിവാത രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും എന്നാണ് സന്ധിവാത രോഗങ്ങളിൽ ലഭിച്ചിട്ടുള്ള പുതിയ അറിവുകളിൽ പറയുന്നത്.
രക്തപരിശോധന
സന്ധിവാത രോഗങ്ങൾ നിരവധി തരത്തിലുണ്ട്. ലളിതമായ രക്തപരിശോധനയിലൂടെ ഏത് തരത്തിലുള്ള സന്ധിവാത രോഗമാണ് എന്ന് ഇപ്പോൾ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നതാണ്. രക്തപരിശോധനയുടെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സ കൈകാര്യം ചെയ്യുകയാണ് എങ്കിൽ ലളിതമായ മരുന്നുകൾ മാത്രം ഉപയോഗിച്ചാൽ മതിയാകും. രോഗശമനം എളുപ്പമാകുകയും ചെയ്യും.
ശരിയായ രീതിയിലല്ല രോഗനിർണയവും ചികിത്സയും നടക്കുന്നതെങ്കിൽ രോഗശമനം ലഭിക്കുകയില്ല എന്ന് മാത്രമല്ല ഭാവിയിൽ അംഗവൈകല്യങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും വരെ കാരണമാവുകയും ചെയ്യാം.
സന്ധിവാത രോഗങ്ങൾ ആരംഭിക്കുന്നതിന്റെ ആദ്യ ഭാഗമായി ഏതെങ്കിലും സന്ധിയിൽ നീർക്കെട്ടും വേദനയും അനുഭവപ്പെടുമ്പോൾ കൂടുതൽ പേരും അത് വേണ്ടത്ര ഗൗരവത്തോടു കൂടി കാണാറില്ല. അതെല്ലാം തനിയെ മാറും എന്നാണ് പലരും പറയാറുള്ളത്. ആദ്യമായി ഏതെങ്കിലും സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് ചികിത്സ ഒന്നും തന്നെ ചെയ്തില്ല എങ്കിലും തനിയെ മാറുകയും ചെയ്യുന്നതായിരിക്കും. കുറച്ച് ദിവസത്തിന് ശേഷം വേറെ ഒരു സന്ധിയിൽ നീർക്കെട്ടും വേദനയും വരും. അതും ചിലപ്പോൾ തനിയെ മാറി എന്ന് വരാം. പിന്നെ പല സന്ധികളിലും നീർക്കെട്ടും വേദനയും ഉണ്ടാകും. ഒപ്പം പല തരത്തിലുള്ള പ്രശ്നങ്ങളും
സ്വയംചികിത്സ !
വേദന പ്രശ്നമാകുമ്പോൾ കുറേയേറെ പേർ മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്ന് വാങ്ങി കഴിക്കുന്നവരാണ്. വേറെ കുറേ പേരുണ്ട്, ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഉപദേശം അനുസരിച്ച് നടക്കുന്നവരും ആയിരിക്കും.
ഇങ്ങനെയുള്ള ചികിത്സ സമ്പത്തും ആരോഗ്യവും ഒരുപോലെ നശിപ്പിക്കുമെന്ന് ഇപ്പോഴും പലർക്കും അറിയില്ല.
സന്ധിവാത രോഗങ്ങൾ നിരവധിയാണ്. ഓരോ സന്ധിവാത രോഗത്തിന്റെയും രസതന്ത്രവും വേറെ വേറെയാണ്. ഓരോരുത്തരിലും ഉള്ളത് ഏത് സന്ധിവാത രോഗമാണ് എന്ന് രക്ത പരിശോധനയിലൂടെ ഇപ്പോൾ വ്യക്തമായി മനസിലാക്കാൻ സാധിക്കുകയും ചെയ്യും. സന്ധിവാത രോഗങ്ങൾ അലസമായാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ, ഭാവിയിൽ ഗുരുതരമാകാനുള്ള സാധ്യതയും അംഗവൈകല്യങ്ങളും ഉണ്ടാകാവുന്നതാണ്. മറ്റ് സങ്കീർണ്ണതകളും ഗുരുതരാവസ്ഥകളും വേറെയും.
സന്ധിവാത രോഗങ്ങളും മാനസിക സംഘർഷവും തമ്മിൽ
സന്ധിവാത രോഗങ്ങൾ ലളിതമായ ചികിത്സയിലൂടെ സുഖപ്പെടുത്താൻ കഴിയുന്ന പുതിയ അറിവുകൾ ഇപ്പോൾ വൈദ്യശാസ്ത്ര രംഗത്ത് ലഭ്യമാണ്. സന്ധിവാത രോഗങ്ങൾ നീണ്ട കാലമായി അനുഭവിക്കുന്നവരിൽ കുറേയേറെ പേരിൽ അവരുടെ രോഗത്തിനു പിന്നിൽ മാനസിക സംഘർഷത്തിനുള്ള സ്വാധീനം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സന്ധിവാത രോഗങ്ങളും മാനസിക സംഘർഷവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആദ്യമായി പരീക്ഷണ സിദ്ധമായ തെളിവുകൾ വിവരിച്ചത് സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷകരായിരുന്ന ജോർജ് എഫ് സോളമനും റുഡോൾഫ് മുസും ആയിരുന്നു. പാരമ്പര്യമായി സന്ധിവാത രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ നിലനിൽക്കുന്ന പലരിലും പ്രത്യേകിച്ച് സ്ത്രീകളിൽ സന്ധിവാത രോഗങ്ങൾ ഉണ്ടാകുന്നില്ല എന്ന് അവർ കണ്ടുപിടിച്ചു.
ഇങ്ങനെ രോഗം വരാനുള്ള സാധ്യതകൾ ഉണ്ടായിരുന്നിട്ടും രോഗം വരാത്തവരിൽ പൊതുവെ മാനസിക പിരിമുറുക്കങ്ങളോ വിഷാദമോ ഇല്ലായിരുന്നു എന്നും അവർ തെളിയിക്കുകയുണ്ടായി.
അതുകൊണ്ട്, സന്ധിവാത രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരെ ചികിത്സിക്കുമ്പോൾ ചികിത്സയോടൊപ്പം മനശ്ശാസ്ത്ര സമീപനവും കൂടി സ്വീകരിക്കുകയാണെങ്കിൽ വളരെ ലളിതമായ ചികിത്സയിലൂടെ വളരെ വേഗം രോഗശമനം ഉണ്ടാകുന്നതാണ്. ആശുപത്രിയിൽ കിടക്കേണ്ടി വരികയുമില്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Family Health
ലോകത്ത് 10 ല്‍ 8 പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന അനുഭവിച്ചിട്ടുള്ളവരായിരിക്കും. ഐ ടി മേഖലയിലുള്ളവര്‍, കമ്പ്യൂട്ടറിന്റെ അമിത ഉപയോഗം തുടങ്ങി ഇന്നത്തെ ജീവിതശൈലികളില്‍ വന്ന മാറ്റങ്ങളാണ് പ്രധാനമായും ഈ നടുവേദനയ്ക്ക് കാരണം.
ഏറെ നേരം ഒരുപോലെ എര്ഗോണോമിക്കലി ഡിസൈന്‍ഡ് അല്ലാത്ത തൊഴിലിടങ്ങളിൽ ഇരുന്ന് ജോലി ചെയ്യേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന ആയാസങ്ങളാണ് വളരെ ചെറുപ്പത്തില്‍ തന്നെ നട്ടെല്ലിന് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കു പിന്നിൽ.
· കൃത്യമായ വ്യായാമം കുറയുമ്പോള്‍ ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങളും മോശം ശാരീരിക ക്ഷമതയുമാണ് പലരിലും ഇന്ന് ചെറിയ ആയാസത്തില്‍ പോലും പൊടുന്നനെ രൂപപ്പെടുന്ന ഡിസ്ക് തള്ളലിനും (Disc prolapse) അതിനോടനുബന്ധിച്ച് കാണുന്ന സിയാറ്റിക്കയുടെയും കാരണങ്ങൾ
നടുവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
· തുടര്‍ച്ചയായ നില്‍പ്പ് ഒഴിവാക്കുക
അധിക നേരം തുടര്‍ച്ചയായി അടുക്കളയിലും മറ്റും നില്‍ക്കേണ്ടി വരുന്നവര്‍ ഒരു കാല് അല്പം ഉയര്‍ത്തി വച്ച് നിന്ന് ജോലി ചെയ്യുക.
· തുടര്‍ച്ചയായി ഇരിക്കുന്നത് ഒഴിവാക്കുക
- തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ അല്പനേരം കൂടുമ്പോള്‍ എഴുന്നേറ്റ് ഒന്നോ രണ്ടോ റൗണ്ട് നടക്കാന്‍ ശ്രദ്ധിക്കുക.
· കിടക്കുമ്പോള്‍ കാല്‍മുട്ടിനടിയില്‍ തലയിണ വച്ച് കിടക്കാന്‍ ശ്രമിക്കുക.
· മെത്ത തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. അധികം കട്ടികൂടിയതും തീരെ കട്ടി കുറഞ്ഞതുമായ മെത്ത എടുക്കാതിരിക്കുക.
· മെത്ത ഇടയ്ക്കിടയ്ക്ക് തിരിച്ചും മറിച്ചും ഇട്ട് ഉപയോഗിക്കുക.
· അമിതഭാരം എടുക്കാതിരിക്കുക. ഭാരമുയര്‍ത്തേണ്ടി വരുമ്പോള്‍ നടുവ് കുനിഞ്ഞ് ഉയര്‍ത്താതെ മുട്ടുമടക്കി ശരീരത്തോടു ചേര്‍ത്ത് ഭാരം എടുക്കുക.
· പടിക്കെട്ട് കയറുന്നത് നിയന്ത്രിക്കുക.
· ഹൈ ഹീൽസ് ഉപയോഗം ഒഴിവാക്കുക.
· അധികനേരമുള്ള വാഹനമോടിക്കല്‍ ഒഴിവാക്കുക.
· നടുവേദനയ്ക്ക് ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുന്നതിനാല്‍ അത് ഒഴിവാക്കുക. ഒരു ഫിസിയോതെറാപ്പിസ്റ്റിനെ കണ്ട് അവരുടെ നിര്‍ദേശപ്രകാരം മാത്രം വ്യായാമങ്ങള്‍ തെരഞ്ഞെടുക്കേണ്ടതാണ്.
വിവരങ്ങൾ - എം. അജിൻലാൽ, ചീഫ് ഫിസിയോതെറാപ്പിസ്റ്റ്, എസ് യു റ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം [email protected]. ഫോൺ 9633305435.
Family Health
വായയുടെ ഉള്‍ഭാഗത്ത് കാണപ്പെടുന്ന ചെറിയതും വേദനയുണ്ടാക്കുന്നതുമായ ഗോളാകൃതിയിലുള്ള പാടുകളാണ് മൗത്ത് അൾസർ.
ഡോക്ടറെ കാണേണ്ടത് എപ്പോൾ
-അള്‍സര്‍ 3 ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍.
· രക്തസ്രാവം ഉണ്ടാകുന്നെങ്കില്‍ / കൂടുതലായി വേദനിക്കുന്നെങ്കില്‍ / മുമ്പ് വന്നിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായി അള്‍സറുകള്‍ ഉണ്ടാകുമ്പോള്‍.
· ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ അള്‍സറുകള്‍ ഉണ്ടായാല്‍ - ത്വക്ക്, ലൈംഗിക അവയവങ്ങള്‍
· ജോയിന്റുകളില്‍ വേദനയും ചുവപ്പും അനുഭവപ്പെടുമ്പോള്‍.
· ആവര്‍ത്തിച്ചു വരുന്ന അള്‍സറുകള്‍.
· ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുള്ള തരത്തില്‍ വേദന ഉണ്ടാകുമ്പോള്‍.
· പനി, ക്ഷീണം, ശരീരഭാരം കുറയുക എന്നീ അവസ്ഥയില്‍.
· ഉയര്‍ന്ന തോതില്‍ മദ്യം / പുകയില ഉപയോഗിക്കുന്നവരില്‍.
ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍
ചെയ്യേണ്ടത്
· മൃദുവായ ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കുക.
· തണുത്ത പാനീയങ്ങള്‍ സ്ട്രോ ഉപയോഗിച്ച് കുടിക്കുക.
· ലഘുവായ ഭക്ഷണങ്ങള്‍ കഴിക്കുക.
· കൃത്യമായ ഇടവേളകളില്‍ പല്ല് പരിശോധന നടത്തുക. ബ്രൈസസിന്റെ അഗ്രഭാഗം കൂര്ത്തിരിക്കുന്നെങ്കില് അല്ലെങ്കില്‍ ശരിയായി ഇരിക്കാത്ത കൃത്രിമ പല്ലുകള്‍ ഉണ്ടെങ്കില്‍ ഉടനെ അത് പരിഹരിക്കേണ്ടതാണ്.
· ആരോഗ്യകരവും സമീകൃതവുമായ ആഹാരരീതി ശീലിക്കുക.
· മാനസിക സമ്മര്‍ദം കുറയ്ക്കുക, ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
· പ്രമേഹം, രക്താദിമര്‍ദം, കൊളസ്ട്രോള്‍, കരള്‍, വൃക്ക എന്നിവയുടെ പരിശോധനകള്‍ കൃത്യമായി ചെയ്യുന്നതിനോടൊപ്പം ആവശ്യമെങ്കില്‍ ഉചിതമായ ചികിത്സ തേടേണ്ടതുമാണ്.
ഒഴിവാക്കേണ്ടത്
· അധികമായി ഉപ്പ്, മുളക്, ആസിഡിറ്റിക്ക് കാരണമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക.
· കട്ടിയുള്ളതും വറുത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
· ചൂട് കൂടുതലുള്ള ഭക്ഷണ പാനീയങ്ങള്‍, അസിഡിറ്റി ഉള്ള പാനീയങ്ങള്‍, ചായ, കാപ്പി, മദ്യം എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കുക.
വീട്ടിലെ പരിചരണ രീതികള്‍
· അള്‍സറിന്റെ മുകളില്‍ ഐസ് ചിപ്പുകള്‍ വച്ച് അലിയിക്കുക.
· ഉപ്പുവെള്ളം അല്ലെങ്കില്‍ ആന്റിസെപ്റ്റിക് മൗത്ത് വാഷ് കൊണ്ട് വായ് കഴുകുക.
· ആന്റിസെപ്റ്റിക്, ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ അടങ്ങിയ അള്‍സര്‍ ജെല്‍ ഉപയോഗിക്കുക.
ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നതിലൂടെ വായിലെ അള്‍സര്‍ പൂര്‍ണമായും പരിചരിച്ച് ഭേദമാക്കാന്‍ സാധിക്കുന്നു.
വിവരങ്ങൾ - ഡോ. ധനശ്രീ എ. അയ്യങ്കാർ, ജൂണിയർ കൺസൾട്ടന്റ്, ഇഎൻടി, എസ് യു റ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം
Family Health
നമ്മൾ വാങ്ങുന്ന ഓരോ പാക്കറ്റ് ഭക്ഷ്യവസ്തുവിനും ഒരു കഥയുണ്ട്. ആ കഥ പറയുന്നത് അതിലെ ലേബലാണ്. ഭക്ഷണം വാങ്ങുന്നതിന് മുമ്പ് അതിലെ ഘടകങ്ങൾ (Ingredients), പോഷക വിവരങ്ങൾ (Nutrition Facts), നിർമ്മാണ തീയതി, കാലാവധി, അലർജി മുന്നറിയിപ്പുകൾ, FSSAI ലൈസൻസ് നമ്പർ എന്നിവ വായിച്ച് മനസിലാക്കുക. ലേബൽ വായിക്കുന്നത് ഒരു ശീലം മാത്രമല്ല, നിങ്ങളുടെയും കുടുംബത്തി ന്റെയും ആരോഗ്യത്തെ സംരക്ഷിക്കുന്ന ഉത്തരവാദിത്തമുള്ള ഒരു തീരുമാനമാണ്.
കൂടുതൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങൾ തിരിച്ചറിയാനും ആരോഗ്യകരമായ തെരഞ്ഞെടുപ്പുകൾ നടത്താനും ലേബൽ സഹായിക്കുന്നു. നിങ്ങളും കുടുംബവും കഴിക്കുന്ന ഭക്ഷണം എന്താണെന്ന് അറിയാനുള്ള അവകാശം നിങ്ങൾക്കുണ്ട് - അതിനുള്ള ആദ്യപടിയാണ് ലേബൽ വായന.
ലേബൽ വായിക്കാം, ഹെൽത്തിയായിരിക്കാം
നമ്മൾ മലയാളികൾ വലിയ ഭക്ഷണപ്രിയരാണ്, എന്ത് പുതിയ രുചി വന്നാലും അത് എവിടെയാണെങ്കിലും നമ്മൾ അത് തേടിപ്പോകും. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണം എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് എത്ര നല്ല ബ്രാൻഡായിക്കോട്ടെ, നല്ല പാക്ക് ആയിക്കോട്ടെ, ഇനി മുതൽ എങ്കിലും പാക്കേജ് ഭക്ഷണം വാങ്ങും മുൻപ് ആ ലേബൽ ഒന്ന് വായിച്ചു നോക്കാം.
നാം വാങ്ങുന്ന പാക്കറ്റ് ഭക്ഷണങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ചേരുവകളെയും (Ingredients) അവയുടെ ഗുണനിലവാരത്തെയും കുറിച്ച് ബോധവാന്മാരായിരിക്കുക എന്നത് ഓരോ ഉപഭോക്താവിന്റെയും അവകാശമാണ്. മായം കലർന്നതും കാലഹരണപ്പെട്ടതുമായ (Expired) ഭക്ഷണസാധനങ്ങൾ തിരിച്ചറിയാനും, കൃത്യമായ ലേബലിംഗ് പരിശോധിച്ചു മാത്രം വാങ്ങുക.
ട്രാൻസ് ഫാറ്റ് എന്ന നിശബ്ദ കൊലയാളി!
നിങ്ങളുടെ പ്രിയപ്പെട്ട പലഹാരങ്ങൾ നിങ്ങളുടെ ഹൃദയത്തിന് ഹാനികരമാവാം. പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ: കവറിലെ 'Nutrition Facts' ലേബലിൽ ട്രാൻസ് ഫാറ്റിന്റെ അളവ് എത്രയാണെന്ന് കൃത്യമായി പരിശോധിക്കുക.
ചേരുവകൾ ശ്രദ്ധിക്കുക: ചേരുവകളുടെ ലിസ്റ്റിൽ (Ingredients List) "Partially Hydrogenated Vegetable Oil" (ഭാഗികമായി ഹൈഡ്രജനേറ്റഡ് പച്ചക്കറി എണ്ണ) അല്ലെങ്കിൽ "വനസ്പതി" (Vanaspati) എന്ന് കണ്ടാൽ അത് ഒഴിവാക്കുന്നതാണു നല്ലത്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്റ്റ് 2006 പ്രകാരം, ഒരു ഭക്ഷണ പദാർഥത്തിലെ മൊത്തം എണ്ണ/കൊഴുപ്പിന്റെ 2%-ൽ കൂടുതൽ ട്രാൻസ് ഫാറ്റ് ഉണ്ടാകാൻ പാടില്ല. 100 ഗ്രാം അല്ലെങ്കിൽ 100 മില്ലി ലിറ്ററിൽ 0.2 ഗ്രാമിൽ താഴെ മാത്രമാണ് ട്രാൻസ് ഫാറ്റ് എങ്കിൽ മാത്രമേ ഉൽപ്പന്നങ്ങളിൽ TRANS FAT FREE എന്ന് രേഖപ്പെടുത്താൻ അനുമതിയുള്ളൂ.
ട്രാൻസ് ഫാറ്റ് ഇല്ലാത്ത ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്! സംശയങ്ങളോ പരാതികളോ ഉണ്ടെങ്കിൽ ബന്ധപ്പെടുക: ടോൾ ഫ്രീ നമ്പർ: 1800 425 1125
വിവരങ്ങൾ -ഭക്ഷ്യ സുരക്ഷാ വകുപ്പ്, കേരള സർക്കാർ
Family Health
ജീവിതത്തില്‍ ഒരിക്കലെങ്കിലും കാല് മരവിപ്പ് / കാല് തരിപ്പ് എന്ന അവസ്ഥ രാത്രികാലങ്ങളില്‍ അനുഭവിച്ചവര്‍ ആയിരിക്കും നമ്മളില്‍ പലരും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. പ്രധാനമായും ശുദ്ധരക്തം ആർട്ടറി വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്ന പോലെ തന്നെ അശുദ്ധ രക്തം വെയിൻ വഴി തിരികെ ഹൃദയത്തിലേക്കും പമ്പ് ചെയ്യപ്പെടുന്നു. വെയിനുകളുടെ ഉള്ളിലുള്ള ഒരു ദിശയിലേക്ക് മാത്രം രക്തം വഹിക്കുന്ന വാല്‍വുകള്‍ രക്തത്തിന്റെ തിരികെയുള്ള ഒഴുക്കിനെ നിയന്ത്രിക്കുന്നു. അധിക നേരമുള്ള നില്‍പ്പും മറ്റും കാരണം ഈ വെയിനുകൾ ദുര്‍ബലമാവുകയും രക്തം തിരിച്ച് ഒഴുകാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. അതുകാരണം കാലില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാകുന്നതാണ് പ്രധാനമായും കാല് കടച്ചില്(Venous Insuffficiency / Venous Incompetence) എന്ന അവസ്ഥയ്ക്ക് കാരണം.
ഈ അവസ്ഥ എങ്ങനെ തരണം ചെയ്യാം?
പ്രധാനമായും, നിന്നു ജോലി ചെയ്യുന്നവരിലാണ് കാല് തരിപ്പ് കൂടുതലായും കണ്ടുവരുന്നത് (ഉദാ: ട്രാഫിക് പോലീസ്, നഴ്സുമാര്‍, അധ്യാപകര്‍). ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ സ്ഥിരമായി കംപ്രഷന്‍ സ്റ്റോക്കിംഗ്സ് ഉപയോഗിക്കുന്നതു വഴി കാലിലെ പ്രഷർ ഗ്രേഡിയന്റ് ക്രമീകരിക്കുന്നതിലൂടെ ഒരു പരിധി വരെ കാലിലെ പെരുപ്പ് കുറച്ചുകൊണ്ടുവരാനാവും.
സ്റ്റോക്കിംഗ്സിനു പകരം crape bandages ഉം ഉപയോഗിക്കാം. രണ്ടിനും pressure gradient ക്രമീകരിക്കാനാകുമെങ്കിലും, അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്നത് Stockings ആണ്. പകല്‍ സമയത്താണ് ഇത് ഉപയോഗിക്കേണ്ടത്. രാത്രികാലങ്ങളില്‍ കാല് പൊക്കിവച്ച് കിടക്കേണ്ടതാണ്. ഇതിനായി കാലിന്റെ ഭാഗത്ത് തലയണ വയ്ക്കുന്നത് പ്രായോഗികമല്ല. ഉറക്കത്തില്‍ തിരിയുകയും ചരിയുകയും ഒക്കെ ചെയ്യുമ്പോള്‍ തലയണ അസൗകര്യം ആയിരിക്കും. അതിനായി കട്ടിലിന്റെ കാല് തടി കക്ഷണമോ മറ്റോ ഉപയോഗിച്ച് ഉയര്‍ത്തി വയ്ക്കുന്നതാണ് ഉചിതം.
ഇതുകൂടാതെ കാലിന് ശരിയായ വ്യായാമവും നല്‍കണം. 'Buerger's Exercise' ആണ് ചെയ്യേണ്ടത്. ഇതിനായി രണ്ടോ മൂന്നോ തലയണ ഉപയോഗിച്ച് കാല് ഹൃദയത്തിന്റെ നിലയില്‍ നിന്ന് ഉയര്‍ത്തി വച്ച് 5 മിനിറ്റ് കിടക്കുമ്പോള്‍ കാലിലെ രക്തയോട്ടം അനുസരിച്ച് കാല് വിളറി വെളുത്ത അവസ്ഥയില്‍ എത്തുന്നു. അതിനുശേഷം അവിടെത്തന്നെ കാലു തൂക്കിയിട്ട് രണ്ടോ മൂന്നോ മിനിറ്റ് ഇരിക്കണം. ഈ സമയത്ത് കാല്പാദം താഴേക്കും മുകളിലേക്കും അനക്കി കൊടുക്കണം. അതിനു ശേഷം തിരികെ കട്ടിലില്‍ തലയണ വയ്ക്കാതെ നിവര്‍ന്ന് മൂന്നു മിനിറ്റ് കിടക്കുക. ആ സമയത്തും കാല്പാദം അനക്കുകയാണെങ്കില് ആശ്വാസകരമായി തോന്നും.
ഇത്തരം ചെറിയ വ്യായാമങ്ങളിലൂടെ കാല് പെരുപ്പ് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.
ഇതു കൂടാതെ ഇത്തരം ബുദ്ധിമുട്ടുള്ളവര്‍ വെള്ളം ധാരാളമായി കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. രാത്രി വെള്ളം കുടിക്കുന്നത് കുറച്ചിട്ട് പകല്‍സമയം നല്ലവണ്ണം വെള്ളം കുടിക്കേണ്ടതാണ്. ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് ഇലക്കറികള്‍, മഗ്നീഷ്യത്തിന്റെ അളവ് കൂടുതലുള്ള മത്തി പോലുള്ള മീനുകള്‍, നട്സ് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ കാല് പെരുപ്പ് ഒരു പരിധിവരെ നിയന്ത്രിച്ച് ആയാസമില്ലാത്ത ജീവിതം മുന്നോട്ടു നയിക്കാന്‍ സാധിക്കും.
വിവരങ്ങൾ - അജിൻലാൽ, ചീഫ് ഫിസിയോതെറാപ്പിസ്റ്റ്, എസ് യുറ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം
Family Health
ഓറല്‍ അള്‍സറുകള്‍ എന്നത് വായുടെ ഉള്‍ഭാഗത്ത് കാണപ്പെടുന്ന ചെറിയതും വേദനയുണ്ടാക്കുന്നതുമായ ഗോളാകൃതിയിലുള്ള പാടുകളാണ്. ഇവയുടെ മദ്ധ്യഭാഗം വെള്ള, മഞ്ഞ, ഇളം ചാരം എന്നിവയില്‍ ഏതെങ്കിലും നിറമോ ചുറ്റും ചുവപ്പു നിറവും ആയിരിക്കും. സാധാരണയായി കവിളിന്റെ ഉള്‍ഭാഗം (ബക്കല്‍ മ്യൂക്കോസ), നാവ്, ചുണ്ട്, വായുടെ മുകള്ഭാഗം എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇത് മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാക്കാതെ തന്നെ 1 - 2 ആഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കും.
വായ്ക്കുള്ളിലെ എപ്പിതീലിയത്തിനും അതിനു താഴെയുള്ള പാളിയായ ലാമിന പ്രോപ്രിയയ്ക്കും ഉണ്ടാകുന്ന കേടുപാടുകള്‍ മൂലമാണ് ഓറല്‍ അള്‍സറുകള്‍ ഉണ്ടാകുന്നത്. മാനസികാഘാതം, ഉത്കണ്ഠ, റേഡിയേഷന് ചികിത്സ, രോഗാണുബാധ, ചില മരുന്നുകളുടെ ഉപയോഗം, ഇന്‍ഫ്ളമേറ്ററി സിസ്റ്റമിക് ഡിസോര്‍ഡര്‍ എന്നിവയാണ് കേടുപാടുകള്‍ക്കു കാരണമാകുന്നത്.
തടയാന്‍ കഴിയുന്ന കാരണങ്ങള്‍
· കവിളിന്റെ ഉള്‍ഭാഗം ഇടയ്ക്കിടെ കടിക്കുന്നത് ഒഴിവാക്കുക.
· മൂര്‍ച്ചയുള്ള പല്ലുകള്‍, ബ്രേസസ്, തെറ്റായ രീതിയില്‍ ഫില്ലിംഗുകള്‍ ചെയ്യുന്നത്, ശരിയായിരിക്കാത്ത കൃത്രിമ പല്ലുകള്‍.
· ഫുഡ് അലര്‍ജി / എരിവോ ചൂടോ കൂടുതലുള്ള ഭക്ഷണം
· ഭക്ഷണമോ പാനീയമോ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവുകള്‍
· മാനസിക സമ്മര്‍ദവും ഉത്കണ്ഠയും
· പല്ല് തേയ്ക്കുമ്പോള്‍ വായ്ക്കുള്ളില്‍ ഉണ്ടാകുന്ന മുറിവുകള്‍.
തടയാന്‍ കഴിയാത്ത കാരണങ്ങള്‍
· കുടുംബപരമായ പ്രവണത / ജനിതകം.
· പോഷകക്കുറവ് - അയണ്‍, സിങ്ക്, ഫോളിക്ക് ആസിഡ്, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി.
· ചില മരുന്നുകള്‍ - ഉദാ: എന്‍ എസ് എ ഐ ഡി, ബീറ്റ ബ്ലോക്കറുകള്‍.
· ഹോര്‍മോണ്‍ മാറ്റങ്ങള്‍ - ഉദാ: ഗര്‍ഭധാരണം.
· പുകയില ഉപേക്ഷിച്ചതിനു ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ ഉണ്ടാകുന്ന അള്‍സറുകള്‍.
ഓറല്‍ അള്‍സറുകള്‍ ഉണ്ടാകുന്നതിന്റെ മറ്റു കാരണങ്ങള്‍
· കൈകാലുകളുടെയും വായുടെയും അസുഖങ്ങള്‍.
· ഓറല്‍ ലൈക്കണ് പ്ലാനസ്.
· Crohn's Disease / സീലിയാക് രോഗം.
· പ്രതിരോധശേഷിയില്ലായ്മ - എച്ച്ഐവി, ലൂപസ്.
വിവരങ്ങൾ - ഡോ. ധനശ്രീ എ. അയ്യങ്കാർ, ജൂണിയർ കൺസൾട്ടന്റ്, ഇഎൻടി, എസ് യു റ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം
Family Health
അലര്‍ജി ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കാം. ചെവി, മൂക്ക്, തൊണ്ട എന്നിവ അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍ക്ക് പ്രവേശിക്കാനുള്ള വഴികളാണ്. കൂടാതെ അഞ്ച് ഇന്ദ്രിയങ്ങളില്‍ നാലെണ്ണം പ്രധാനമായും ചെവി, മൂക്ക്, തൊണ്ട ഭാഗങ്ങളില്‍ അധിഷ്ഠിതമാണ്. അലര്‍ജിയുടെ ലക്ഷണങ്ങള്‍ വളരെ വിശാലമാണ്. ഇത് ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
മൂക്കിലെ ചൊറിച്ചിൽ
മൂക്കിലെ ചൊറിച്ചില്‍ കാരണം കുട്ടികള്‍ സാധാരണയായി മൂക്ക് മുകളിലേക്ക് തിരുമ്മുന്നു. ഇതിനെ “അലര്‍ജി സല്യൂട്ട്" എന്ന് വിളിക്കുന്നു. ഇത് മൂക്കിന് കുറുകെ തിരശ്ചീനമായ ചുളിവ് ഉണ്ടാക്കുന്നു.
ഭക്ഷ്യവസ്തുക്കളും അലർജിയും തമ്മിൽ
ചില ഭക്ഷണ വസ്തുക്കള്‍, അലര്‍ജിക്ക് കാരണമാകുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം ദേഹത്തുള്ള ചൊറിച്ചില്‍, നാവ് വീര്‍ത്തു വരിക, തുമ്മല്‍, ശ്വാസ തടസ്സം, വയറുവേദന, ഛര്‍ദി, വയറിളക്കം, രക്തസമ്മര്‍ദം കുറഞ്ഞു പോവുക എന്നിവയായി പ്രത്യക്ഷപ്പെടാം. ചില അവസരങ്ങളില്‍ ഇവ ജീവനു ഭീഷണി ആവുന്ന നിലയിലേക്കും എത്തിയേക്കാം.
ത്വക്കില്‍ ഉണ്ടാകുന്ന അലര്‍ജി
ത്വക്കില്‍ ഉണ്ടാകുന്ന അലര്‍ജി നീര്, ചുവപ്പ്, നിറവ്യത്യാസം, ചൊറിച്ചില്‍ എന്നിവയായി പ്രത്യക്ഷപ്പെടാം. മറ്റൊരു തരത്തിലുള്ള ഗുരുതരമായ അലര്‍ജി പ്രതികരണമാണ് അനാഫൈലക്സിസ്. അത് വേഗത്തില്‍ ആരംഭിക്കുകയും മരണത്തിനു വരെ കാരണമാവുകയും ചെയ്യാം.
രോഗനിർണയം
രോഗിയുമായി സംസാരിക്കുന്നതിലൂടെയും ശാരീരിക പരിശോധന നടത്തുന്നതിലൂടെയുമാണ് അലർജി നിര്‍ണയിക്കപ്പെടുന്നത്. പുതിയ വീട്ടിലേക്കോ അപ്പാര്‍ട്ട്മെന്റിലേക്കോ മാറുക, തൊഴില്‍ സ്ഥലങ്ങള്‍ മാറ്റുക,വളര്‍ത്തുമൃഗങ്ങള്‍ സ്വന്തമാക്കുക (അല്ലെങ്കില്‍ നഷ്ടപ്പെടുക), അവര്‍ കഴിക്കുന്ന മരുന്നുകള്‍ മാറ്റുക, പുകവലി ഉപേക്ഷിക്കുകയോ ആരംഭിക്കുകയോ ചെയ്യുക (അല്ലെങ്കില്‍ പുകവലിയോടുള്ള അവരുടെ എക്സ്പോഷര്‍ മറ്റേതെങ്കിലും ഘടകങ്ങളാല്‍ മാറ്റപ്പെടുക), അവരുടെ ജീവിതത്തിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം ഡോക്ടറോട് അലര്‍ജിയെ പറ്റി സംസാരിക്കുമ്പോള്‍ മനസില്‍ വയ്ക്കേണ്ടവയാണ്.
രക്തപരിശോധന
നിര്‍ദ്ദിഷ്ട രോഗകാരികളെ തിരിച്ചറിയുന്ന പരിശോധനകളിലൂടെ നേരത്തെ നടത്തിയ കണ്ടെത്തലുകള്‍ ഉറപ്പിക്കാനും രോഗനിര്‍ണയം ഉറപ്പിക്കാനും ഫലപ്രദമായ ചികിത്സ നല്‍കാനും സാധിക്കും. അലര്‍ജിക്ക് കാരണക്കാരായവയെ കണ്ടെത്താന്‍ പലതരത്തിലുള്ള രക്തപരിശോധനകളും ത്വക്കിന് മുകളില്‍ ചെയ്യുന്ന പലതരത്തിലുള്ള പരിശോധനകളും (Skin prick tests, Scratch tests) അലര്‍ജി ചികിത്സയിൽ പ്രാവീണ്യമുള്ള ഡോക്ടര്‍ നിർദേശിക്കാറുണ്ട്.
വിവരങ്ങൾ: ഡോ. ടിനു ആൽബി, കൺസൾട്ടന്റ് ഇഎൻടി, സർജൻ, ലൂർദ് ആശുപത്രി എറണാകുളം.
Family Health
വൃത്തിയുള്ള ശരീരത്തിന് വൃത്തിയുള്ള വായും അനിവാര്യമാണ്. പല്ലിന്റെയും മോണയുടെയും ആരോഗ്യം കൂടാതെ ഒരിക്കലും ഒരാൾ ആരോഗ്യവാനാണെന്ന് പറയാനാവില്ല. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമുള്ള പേസ്റ്റ് ഉപയോഗിച്ചു ദിനംപ്രതി ശുചീകരണം നടത്തിയാൽ ദന്തരോഗങ്ങൾ നല്ലൊരു പരിധിവരെ തടയാനാവും.
ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റുകൾ വർഷങ്ങളുടെ പഠനവും റിസേർച്ചും നടത്തി ദോഷവശങ്ങൾ പരമാവധി ഒഴിവാക്കി ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിൽ ക്രമീകരിച്ചിരിക്കുന്നവയാണ്. പേസ്റ്റുകൾ പലവിധം. ഇത് തെരഞ്ഞെടുക്കുമ്പോൾ പ്രധാനമായും നമ്മുടെ വായ്ക്കകത്തെ പ്രശ്നങ്ങൾ
മനസിലാക്കി അതിനു പരിഹാരമാകുന്നവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ഫ്ലൂറൈഡ് എന്തിന്?
ദന്തക്ഷയം തടയാൻ ഫ്ലൂറൈഡ് പേസ്റ്റുകൾ ആവശ്യമാണ്. ഭൂരിഭാഗം പേസ്റ്റുകളിലും ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ട്. ഫ്ലൂറൈഡ് അടങ്ങിയിട്ടുള്ള പേസ്റ്റ് നല്ലൊരു പരിധിവരെ ദന്തക്ഷയ സാധ്യത കുറയ്ക്കുന്നു. മാത്രമല്ല പ്രാരംഭ ഘട്ടങ്ങളിലുള്ള പോടുകളുടെ തുടർവ്യാപനം തടയുന്നു. ഫ്ലൂറൈഡ് സൂക്ഷ്മമായ ക്രിസ്റ്റൽ രൂപത്തിൽ ആയതിനാൽ വളരെ അതിസൂക്ഷ്മമായ പോടുകൾ അടയ്ക്കപ്പെടുന്നു.
മോണരോഗം തടയാൻ ആന്റി ബാക്ടീരിയൽ ടൂത്ത്പേസ്റ്റ്
മോണവീക്കം, മോണരോഗം എന്നിവ തടയാൻ ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി (നീർക്കെട്ടിന്) ഘടകങ്ങൾ സഹായിക്കുന്നു. ഈ ഘടകങ്ങൾ അടങ്ങിയിട്ടുള്ള പേസ്റ്റുകൾ ഡോക്ടറുടെ നിർദ്ദേശത്തോടുകൂടി നിർദ്ദിഷ്ട കാലയളവിൽ ഉപയോഗിക്കണം. സാധാരണരീതിയിൽ chlorhexidine, triclosan ചേരുവകൾ ഇത്തരത്തിലുള്ള പോസ്റ്റുകളിൽ അടങ്ങിയിട്ടുണ്ട്. മോണയിൽ നിന്ന് രക്തം വരുന്നത് മോണരോഗത്തിന്റെ ലക്ഷണമാണ്. ഇത് പല അസുഖങ്ങൾക്കും കാരണമാവാം.
പല്ലുപുളിപ്പ് അകറ്റാനുള്ള ടൂത്ത് പേസ്റ്റ്
പല്ലുപുളിപ്പ് അകറ്റാനുള്ള ടൂത്ത് പേസ്റ്റിൽ ഫ്ലൂറൈഡ് കൂടാതെ പ്രോ ആർജിനിൻ പോലെയുള്ള ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് പല്ലുകളിലെ സൂക്ഷ്മ സുഷിരങ്ങൾ അടച്ച് പുളിപ്പിനെ ഇല്ലാതാക്കുന്നു. ടൂത്ത്പേസ്റ്റിൽ നേരിയതോതിൽ ഹൈഡ്രജൻ പെറോക്സൈഡ്, കാർബമൈഡ് പെറോക്സൈസ് മുതലായവ ഉൾപ്പെടുത്തുമ്പോൾ ബ്ലീച്ചിംഗ് സാധ്യമാകുന്നു. എന്നാൽ ഏറ്റവും ഫലപ്രദമായ രീതിയിൽ ബ്ലീച്ചിംഗ് നടത്തണമെങ്കിൽ ക്ലിനിക്കുകളിൽ ഓഫീസ് ബ്ലീച്ചിങ് എന്ന ചികിത്സയിലൂടെ 45 മിനിറ്റിനകം ഇത് സാധ്യമാക്കാനാവും. ഇവിടെയും ഹൈഡ്രജൻ പെറോക്സൈഡ് കാർബമൈഡ് പെറോക്സൈഡ് എന്നിവ തന്നെ കൂടുതൽ സാന്ദ്രതയിൽ ഉപയോഗിക്കുന്നു.
പേസ്റ്റ് എങ്ങനെ ഉപയോഗിക്കണം?
സാധാരണ ഉപയോഗിക്കുന്ന പേസ്റ്റിന്റെ അളവിൽ ആദ്യം പേസ്റ്റ് എടുക്കുക. ഇത് മുകളിലത്തെ പല്ലുകൾക്കായി ഉപയോഗിച്ച് വായ കഴുകിയതിനുശേഷം താഴത്തെ പല്ലുനിരകൾ വൃത്തിയാക്കുക. ഇങ്ങനെ ഘട്ടം തിരിച്ചുള്ള രീതി കൂടുതൽ ഫലം നല്‍കും. ഒരാൾക്ക് ഒരുമാസത്തേക്ക് 150 ഗ്രാമിന്റെ ഒരു ട്യൂബ് പേസ്റ്റ് മതിയാകും. ഫാമിലി പാക്ക് പേസ്റ്റ് വാങ്ങുന്നതിനേക്കാൾ ഓരോരുത്തർക്കും ഒന്ന് എന്ന രീതിയാണു നല്ലത്. ഒരേ ട്യൂബ് ഉപയോഗിക്കുമ്പോൾ ബ്രഷുകളിൽ നിന്നും പേസ്റ്റ് വഴി അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്.
അമിതമായ അളവിൽ പേസ്റ്റ് ഉപയോഗിക്കാതിരിക്കുക. ഒരു പയറു മണിയുടെ അത്രയും വലിപ്പത്തിൽ മാത്രം. കൂടുതൽ പേസ്റ്റ് എടുത്താൽ പെട്ടെന്ന് പതഞ്ഞ് പെട്ടെന്നു തന്നെ അത് കഴുകി കളയേണ്ടതായി വരും.
ടൂത്ത്പേസ്റ്റ് തിരഞ്ഞെടുക്കുമ്പോൾ മാത്രമല്ല ബ്രഷ് ചെയ്യുന്ന രീതിയും ശരിയാണെന്ന് ഉറപ്പു വരുത്തുക. കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ചെറിയ പ്രായത്തിൽ തന്നെ ബ്രഷ് ഉപയോഗിച്ചു പല്ലുതേയ്ക്കാൻ കൃത്യമായി പഠിക്കേണ്ടത് അത്യാവശ്യമാണ്.
വിവരങ്ങൾ- ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി
കോളജ് ഓഫ് ദന്തൽ സയൻസസ്,
തിരുവല്ല)ഫോണ്‍ 9447219903
Family Health
പ്രമേഹം, തൈറോയ്ഡ് രോഗികള്‍ കൃത്യമായി രക്ത പരിശോധന ചെയ്യുക. കാരണം ഇവ നിയന്ത്രണാതീതമായ രോഗികളില്‍ ഫംഗല്‍ ബാധ വരാനുള്ള സാദ്ധ്യത കൂടുതലാണ്. ആഹാരത്തില്‍ പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍ മീന്‍ മുതലായവ ഉള്‍പ്പെടുത്തി പ്രതിരോധം ശക്തമാക്കാം.
എങ്ങനെ ചികിത്സിക്കാം?
ഫംഗല്‍ അണുബാധയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. പക്ഷെ ഫംഗല്‍ ബാധ വരുന്ന ഒരാള്‍ക്ക് അത് വീണ്ടും വീണ്ടും വരാനുള്ള സാദ്ധ്യതയും ഉണ്ട്. നമ്മുടെ രോഗപ്രതിരോധ ശക്തി മുതല്‍ നമ്മള് ചെയ്യുന്ന ജോലികള്‍ വരെ അതിന് ഒരു കാരണമാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക.
സ്വയം ചികിത്സ അരുത്.
ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ സാധാരണയായി ഫംഗസിന് ഉപയോഗിക്കുന്ന പല മരുന്നുകളിലും സ്റ്റിറോയ്ഡ് അടങ്ങിയിരിക്കുന്നു. ഇതിന്റെ ഉപയോഗം മൂലം ചൊറിച്ചില്‍, ചുവപ്പുനിറം, മൊരിച്ചില്‍ എന്നിവ കുറയാം, പക്ഷേ ഫംഗസ് രോഗാണു നശിക്കില്ല. അതുകൊണ്ടുതന്നെ സ്റ്റിറോയ്ഡ് അടങ്ങിയ ക്രീം നിര്‍ത്തുമ്പോള്‍ രോഗബാധ അധികരിക്കുന്നു. ഇത് പലപ്പോഴും ചികിത്സയോടും പ്രതികരിക്കാത്ത ശക്തമായ ഫംഗല്‍ അണുബാധയിലേക്ക് നയിക്കുന്നു.
ചികിത്സിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം
· ഡോക്ടറുടെ നിര്‍ദ്ദേശം കൃത്യമായി പാലിക്കുക.
· രോഗ ലക്ഷണങ്ങള്‍ മാറിയാലും മരുന്നുകള്‍ രണ്ടുമാസം തുടര്‍ച്ചയായി ഉപയോഗിക്കുക.
· പൂപ്പല്‍ രോഗം ആവര്‍ത്തിച്ച് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക.
വിവരങ്ങൾ - ഡോ. ശാലിനി വി. ആർ.
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, കോസ്മെറ്റോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Family Health
പല വട്ടം ഉപ്പ് ചേർക്കരുത്
പാകം ചെയ്യുന്പോൾ മിതമായി ചേർക്കുന്നതിനു പുറമേ വിളന്പുന്പോൾ കൂടുതൽ അളവിൽ ഉപ്പു ചേർത്തു കഴിക്കരുത്.
തൈരിലും സാലഡിലും..?
തൈര്, സാലഡ് എന്നിവ കഴിക്കുന്പോൾ രുചിക്കുവേണ്ടി പലരും ധാരാളം ഉപ്പു ചേർത്തു കഴിക്കാറുണ്ട്. സാലഡിൽ ഉപ്പിനു പകരം നാരങ്ങാനീര്, വിനാഗിരി എന്നിവയിൽ ഏതെങ്കിലുമൊന്നു ചേർത്താലും രുചികരമാക്കാം. അത്തരത്തിൽ പ്രത്യേകമായി ഉപ്പു ചേർത്തു കഴിക്കുന്ന രീതി ഒഴിവാക്കുക.
മിതമായി
വിഭവങ്ങൾ തയാറാക്കു ന്പോൾ ഉപ്പ് മിതമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവർ അതു കുറയ്ക്കണം.
ഉപ്പുചേർത്തു വറുത്ത വിഭവങ്ങൾ..?
എരിവും പുളിയും ഉപ്പും എണ്ണയും ധാരാളമുള്ള സ്നാക്സ്, ചിപ്സ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഉപ്പു ചേർത്തു വറുത്ത വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കണം. അത്തരം വിഭവങ്ങൾ പതിവായി കഴിക്കരുത്. ഉപ്പു ചേർത്തു വറുത്ത നിലക്കടല, കടല എന്നിവ ദിവസവും കഴിക്കരുത്.
ഉണക്കമീൻ ശീലമാക്കരുത്
ഉണക്കമീൻ പതിവായി കഴിക്കുന്നവരുടെ ആമാശയത്തിൽ കാൻസറിനു മുന്നോടിയായുള്ള ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. ഉണക്കമീനിൽ ഉപ്പിന്റെ അംശം കൂടുതലാണ്. അതിനാൽ ഉണക്കമീൻ (ഡ്രൈ ഫിഷ്) പതിവായി കഴിക്കരുത്.
അയഡിൻ ചേർത്ത കറിയുപ്പ്
അയഡിൻ ചേർത്ത ഉപ്പ് വർഷങ്ങളായി ഉപയോഗിച്ചതിനാൽ പ്രായമുള്ളവരിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ കൂടുന്നതായി ചിലർ അടുത്തിടെ പ്രചരിപ്പിച്ചു വരുന്നുണ്ട്. വാസ്തവത്തിൽ അയഡിൻ ശരീരത്തിൽ അടിഞ്ഞുകൂടുന്നതു തീരെ കുറഞ്ഞ അളവിൽ മാത്രം. അധികമുള്ളതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ്. പ്രായമാകുന്നവരിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങൾ അയഡിൻ കൊണ്ടു മാത്രമല്ല. സർവേ നടത്തി അയഡിൻ കുറവുള്ള 10 വയസിനു താഴെയുള്ള കുട്ടികളെ കണ്ടെത്തി അതു നികത്തുന്നതിനുള്ള പദ്ധതിയാണ് നാഷണൽ അയഡിൻ ഡെഫിഷ്യൻസി ഡിസോഡർ കണ്ട്രോൾ പ്രോഗ്രാം. അയഡിൻ ചേർത്ത കറിയുപ്പ് ഉപയോഗിക്കണമെന്നു നിർദേശിച്ചത് അതിന്റെ ഭാഗമായാണ്. അയഡൈസ്ഡ് ഉപ്പ് കഴിച്ചാൽ കൊച്ചുകുട്ടികളിൽ ഓർമശക്തി മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
ഒരുപാടുപേരിൽ ഉലുവ കഴിക്കുന്നതിന്റെ ഫലമായി കൊളസ്ട്രോളിന്റെ ഉയർന്ന നില താഴുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്. ഉലുവയിൽ അടങ്ങിയിരിക്കുന്ന ‘ഡയോസ്ജെനിൻ' എന്ന രാസഘടകമാണ് കൊളസ്ട്രോളിന്റെ ഉയർന്ന നില കുറയ്ക്കാൻ സഹായിക്കുന്നത് എന്നാണ് കുറച്ചു കൊല്ലങ്ങൾക്കു മുൻപ് ഇംഗ്ളണ്ടിൽ നടത്തിയ ഒരു പഠനത്തിൽ പറഞ്ഞിട്ടുള്ളത്. അപൂർവമായി ചിലരിൽ ഉലുവ കഴിക്കുന്നതുകൊണ്ട് ഒരു മാറ്റവും ഉണ്ടാകുന്നില്ല എന്നും മനസിലായിട്ടുണ്ട്.
സ്തനങ്ങളുടെ ആരോഗ്യത്തിന്
സ്തനങ്ങളുടെ വലുപ്പം വർധിപ്പിക്കാൻ ഉലുവ സഹായിക്കും എന്ന വിശ്വാസം തലമുറകളായി പല രാജ്യങ്ങളിലും നിലവിലുള്ളതാണ്. ഡയോസ്ജെനിൻ എന്ന രാസപദാർഥത്തിന് സ്ത്രൈണ ഹോർമോൺ ആയ ഈസ്ട്രജനെ ഉത്തേജിപ്പിക്കുവാനുള്ള കഴിവുണ്ട്. സ്തനങ്ങളിലെ കോശങ്ങൾ വർധിപ്പിച്ച് സ്തനങ്ങളുടെ വലിപ്പം കൂടുന്നത് അങ്ങനെയാണ്.
അമിതഭാരം കുറയ്ക്കാൻ
രാവിലത്തെ ആഹാരത്തിന്റെ കൂടെ ഉലുവ വേവിച്ചതു കഴിച്ചവരിൽ പലരിലും അമിത ശരീരഭാരം കുറയുന്നതായി മനസിലായിട്ടുണ്ട്. വിശപ്പ് ഉണ്ടാകുന്നില്ല എന്നു പറയുന്നവർക്ക് ഉലുവ വേവിച്ചു കഴിക്കാൻ കൊടുക്കുന്നത് ജർമനിയിൽ അംഗീകരിക്കപ്പെട്ട ഒരു ചികിത്സാ രീതിയാണ് എന്ന് വായിച്ചിട്ടുണ്ട്.
ലൈംഗിക ശേഷിക്ക്
കുറച്ചു കൊല്ലങ്ങൾക്കു മുൻപ് ആസ്ട്രേലിയയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്, ഉലുവ ഉപയോഗിച്ച് തയാറാക്കിയ ഒരു ഫുഡ് സപ്ളിമെന്റ് കഴിച്ച കുറേ പേരിൽ ലൈംഗിക ശേഷി വളരെ നല്ല നിലയിലാകുന്നതായി കാണുവാൻ കഴിഞ്ഞു എന്നാണ്. പേശികളുടെ ദൃഢത കൂടുകയും ചെയ്യുകയുണ്ടായി എന്നും പറയുന്നുണ്ട്. ഹോർമോണുകളുടെ നില നല്ല അവസ്ഥയിൽ ആകാൻ സഹായിക്കുന്ന ചില രാസപദാർത്ഥങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. അതായിരിക്കണം ഈ നല്ല ഫലങ്ങൾ ലഭിക്കുന്നതിനു സഹായിക്കുന്നത്. ഈ വിഷയത്തിൽ ഇനിയും ഒരുപാട് പഠനങ്ങളുമായി മുന്നോട്ട് സഞ്ചരിക്കേണ്ടതുണ്ട്.
വിളർച്ചയ്ക്കു പരിഹാരം
മലബന്ധം അനുഭവിക്കുന്നവർക്ക് പരിഹാരം കാണാൻ ഉലുവയുടെ ഇല നല്ലതാണ്. വിളർച്ചയ്ക്കും ഒരു പരിധിവരെ പരിഹാരം കാണാൻ ഇതുതന്നെ മതിയാകും. പ്രായപൂർത്തി ആകുന്ന സമയത്ത് പെൺകുട്ടികളിൽ പല അസ്വസ്ഥതകളും ഉണ്ടാകാതിരിക്കാനും വളർച്ച ത്വരിതപ്പെടുത്താനും സഹായകം.
സ്വയംചികിത്സ വേണ്ട
ഇങ്ങനെയൊക്കെ ഒരു ഡോക്ടർ പറഞ്ഞിട്ടുണ്ട് എന്ന് കരുതി നാളെ മുതൽ തന്നെ ധാരാളം ഉലുവ തിന്നു തുടങ്ങാം എന്നൊന്നും ആരും തീരുമാനം എടുക്കരുത്. കാരണം, ഈ വിഷയത്തിൽ പഠനങ്ങൾ പൂർണമായും നടന്നിട്ടുണ്ട് എന്ന് പറയാറായിട്ടില്ല. മാത്രമല്ല, ഉലുവ കൂടിയ അളവിൽ കഴിക്കുന്നത് സുരക്ഷിതമാണോ എന്നും ശാസ്ത്രീയമായി അറിയില്ല. എന്തായാലും ഗർഭിണികളും ചികിത്സയിൽ കഴിയുന്ന കാൻസർ രോഗികളും ഉലുവ കഴിക്കാതിരിക്കുകയാണ് നല്ലത്. ഉലുവ ഔഷധമാണ്. അത് ഉപയോഗിക്കുന്നതിന് ആഗ്രഹിക്കുന്നവർ ആദ്യം ഒരു ഡോക്ടറെ സന്ദർശിച്ചു വിവരം പറയണം. ഡോക്ടർ എന്തെങ്കിലും പരിശോധനകൾ നിർദ്ദേശിക്കുകയാണെങ്കിൽ അത് ചെയ്യണം. ഡോക്ടറുടെ ഉപദേശം അനുസരിച്ച് ഉള്ള അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുകയും വേണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Family Health
ദന്ത-വായ ശുചീകരണത്തിന് ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റും ഒഴിച്ചുകൂടാൻ പറ്റാത്ത ഉപാധികളായി മാറിയിരിക്കുന്നു. ഏതു ടൂത്ത് പേസ്റ്റ് ആണ് ഉപയോഗിക്കേണ്ടത് എന്നതു ദന്തഡോക്ടർ സ്ഥിരം കേൾക്കുന്ന ചോദ്യമാണ്. കേരളത്തിൽ പ്രത്യേകിച്ച് ഭൂരിഭാഗം ആളുകളും ടൂത്ത്പേസ്റ്റ് ഉപയോഗിച്ചാണ് പല്ലു തേയ്ക്കുന്നത്.
1800 കളിൽ ആണ് ഇന്നത്തെ ടൂത്ത് പേസ്റ്റുകളോട് അടുത്തു നിൽക്കുന്ന പേസ്റ്റ് ഉപയോഗിച്ചു തുടങ്ങിയത്. വെറ്റിലയും, ചോക്കും ഇതിന്റെ ഭാഗമായി ഉപയോഗിക്കുമായിരുന്നു. ഇതിനുശേഷം മരക്കരി അടങ്ങിയ പേസ്റ്റുകൾ നിലവിൽവന്നു. ആദ്യം ഇതു പൊടിരൂപത്തിൽ ആയിരുന്നുവെങ്കിലും പേസ്റ്റ് രൂപത്തിലും ലഭിക്കുമായിരുന്നു.
1956 ന് ശേഷമാണ് പേസ്റ്റിൽ ഫ്ലൂറൈഡ് ഉൾപ്പെടുത്തുവാൻ തുടങ്ങിയത്. അത് ദന്തക്ഷയം (പോട്) ഉണ്ടാകാതിരിക്കാൻ സഹായകമാണ് എന്നു കണ്ടതിനാലാണ് ടൂത്ത് പേസ്റ്റിൽ ഉൾപ്പെടുത്തുവാൻ തുടങ്ങിയത്. പിന്നീട് പല പ്രത്യേക ചേരുവകൾ ഉണ്ടായി എങ്കിലും ടൂത്ത് പേസ്റ്റിന്റെ അടിസ്ഥാനഘടകങ്ങൾ ഏകദേശം ഒന്നു തന്നെയാണ്.
1 .അബ്രസീവ് -
പല്ലിനെ തേച്ചു മിനുസപ്പെടുത്താനും പ്ലാക്ക്, കറകൾ കളയാനും സഹായിക്കുന്നു. അലൂമിനിയം ഹൈഡ്രോക്സൈഡ്, കാൽസ്യം കാർബണേറ്റ്, സിലിക്ക എന്നിവ ഉദാഹരണങ്ങൾ. എന്നാൽ അബ്രസീവ് കൂടുതലുള്ള പേസ്റ്റ് ഇനാമലിന് പോറൽ ഉണ്ടാക്കുന്നതും കട്ടി കുറയ്ക്കുന്നതിനും കാരണമാ
കുന്നു
2.ഡിറ്റർജന്റ് -
കൃത്യമായ ബ്രഷിംഗിലൂടെ മാത്രം നീക്കം ചെയ്യാൻ സാധിക്കാത്ത കറകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. സോഡിയം ലൊറൈൽ സൾഫേറ്റ് ആണ് ഇതിന് ഉപയോഗിക്കുന്നത്. അതാണു പേസ്റ്റിന് പതയ്ക്കുന്ന സ്വഭാവം നൽകുന്നത്. പത ഉണ്ടാകുന്നത് പേസ്റ്റ് വായിൽ നിന്ന് ഊർന്നിറങ്ങി പോകാതെ നിലനിർത്താൻ കൂടിയാണ്.
3. ഫ്ലൂറൈഡ് -
സോഡിയം മോണോ ഫ്ലൂറോ ഫോസ്ഫേറ്റ് ആണ് പേസ്റ്റിൽ സാധാരണയായി ഉൾപ്പെടുത്താറുള്ളത്. 1000 മുതൽ 1100 പാർട്സ് പെർ മില്യൻ എന്ന അളവിലാണ് പേസ്റ്റിലെ ഫ്ലൂറൈഡ് ശരാശരി ചേരുവ. മുകളിൽ പറഞ്ഞ മൂന്നുമാണ്
പേസ്റ്റിലെ പ്രധാന ഘടകങ്ങൾ.
മറ്റു ഘടകങ്ങൾ
a. ഹ്യൂമക്റ്റെന്റ് - ടൂത്ത്പേസ്റ്റിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ഉദാഹരണം സൈലിറ്റോൾ, സോർബിറ്റോൾ, ഗ്ലിസറിൻ.
b. പ്രിസർവേറ്റീവ്സ് - സോഡിയം ബെൻസോയേറ്റ്, മീതൈൽ പാരബൻ മുതലായ പ്രിസർവേറ്റിവുകൾ പേസ്റ്റിൽ സൂക്ഷ്മജീവികളുടെ വളർച്ച തടയും. ഇതിനാൽ ഇത് ദീർഘകാലം ഉപയോഗിക്കാൻ സാധിക്കും.
c. സ്വീറ്റനിംഗ് ഏജന്റ് - പേസ്റ്റ് രുചി മെച്ചപ്പെടുത്തുന്നതിന് ഇത് കാരണമാകുന്നു. ഉദാഹരണം സൈലിറ്റോൾ, സാക്കറിൻ
d. ഫ്ളേവേഴ്സ് - ചേരുവകളുടെ അരുചി മാറ്റാനായി
ചേർക്കുന്നു. ഉദാഹരണം പെപ്പർമിൻറ്റ്, സിനമൺ, മെന്തോൾ.
e.തിക്കനിംഗ് ഏജന്റ്സ് - നാച്ചുറൽ ഗം, സിന്തറ്റിക് സെല്ലുലോസ് തുടങ്ങിയവ പേസ്റ്റ് രൂപത്തിൽ നിലനിർത്തുവാൻ സഹായിക്കുന്നു.
f. ആന്റി ബാക്ടീരിയൽ ഏജന്റ്സ് - രോഗാണുക്കൾ ഉണ്ടാകാതിരിക്കാനായുള്ള ചേരുവയാണിത്. ഉദാഹരണം പോവിഡോൺ അയഡിൻ, ക്ലോർഹെക്സിഡിൻ
g. വൈറ്റനിംഗ് ഏജന്റ്സ് - പല്ലുകൾക്ക് വെൺമ കൂട്ടാൻ. ഉദാഹരണം ഹൈഡ്രജൻ പെറോക്സൈഡ്. പല്ലുകൾക്കിടയിലെ കറകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
വിവരങ്ങൾ -ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി
കോളജ് ഓഫ് ദന്തൽ സയൻസസ്,
തിരുവല്ല)ഫോണ്‍ 9447219903
Family Health
ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും ആവശ്യമായ ശാസ്ത്രീയ പരിഹാരങ്ങള്‍ ഇന്ന് ലഭ്യമാണ്.
· ഹെപ്പറ്റൈറ്റിസ് ബി-യ്ക്ക് സുരക്ഷിതവും ഫലപ്രദവുമായ വാക്സിന് ലഭ്യമാണ്.
· ലളിതമായ രക്തപരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്താം.
· ഹെപ്പറ്റൈറ്റിസ് സി പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്ന മരുന്നുകള്‍ ലഭ്യമാണ്.
· ഹെപ്പറ്റൈറ്റിസ് ബി നിയന്ത്രിക്കുന്ന ചികിത്സയിലൂടെ സിറോസിസിന്റെയും കരള്‍ കാന്‍സറിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കാം.
ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധം ജനനം മുതല്‍ തന്നെ ആരംഭിക്കണം. ജനിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ നല്കുന്ന വാക്സിനും തുടര്‍ന്ന് ശുപാര്‍ശ ചെയ്യുന്ന ഡോസുകളും ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്കാന് സഹായിക്കുന്നു.
ഹെപ്പറ്റൈറ്റിസിനെ അകറ്റാന്‍ മുന്‍കരുതലുകള്‍
ഹെപ്പറ്റൈറ്റിസ് രോഗത്തെപ്പറ്റി ബോധവാന്മായിരിക്കുക. രോഗം പകരുന്നതെങ്ങനെ എന്ന് മനസിലാക്കുക. ഹെപ്പറ്റൈറ്റിസ് ബി വാക്സിന് സ്വീകരിക്കുക, അപകടസാദ്ധ്യതയുള്ളവര്‍ പരിശോധന നടത്തുക. ശുദ്ധജലവും സുരക്ഷിതമായ ഭക്ഷണവും ഉപയോഗിക്കുക. സൂചികളോ റേസറുകളോ പങ്കുവയ്ക്കാതിരിക്കുക, ടാറ്റൂ-പിയേഴ്സിംഗ് ചെയ്യുമ്പോള്‍ അണുവിമുക്ത ഉപകരണങ്ങള്‍ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സ വൈകരുത്.
അതോടൊപ്പം, ഹെപ്പറ്റൈറ്റിസ് ബാധിതരെ വിവേചനത്തിനിരയാക്കാതിരിക്കുകയും വേണം. ഹെപ്പറ്റൈറ്റിസ് ഒരു അണുബാധയാണ്; അത് ഒരു വ്യക്തിയുടെ സ്വഭാവത്തെയോ ജീവിതരീതിയെയോ വിലയിരുത്താനുള്ള കാരണമല്ല. സാമൂഹിക അപമാനത്തെ ഭയന്ന് പലരും പരിശോധനയും ചികിത്സയും ഒഴിവാക്കുന്നു. അതിനാല്‍ രോഗത്തെക്കുറിച്ചുള്ള നിശ്ശബ്ദത തകര്‍ക്കുന്നതും രോഗവ്യാപനം തടയുന്നതുപോലെ തന്നെ പ്രധാനമാണ്.
അറിയുക, പരിശോധിക്കുക, പ്രതിരോധിക്കുക
ഹെപ്പറ്റൈറ്റിസ് ഇല്ലാതാക്കാന്‍ വ്യക്തിപരമായ മുന്‍കരുതലുകള്‍ മാത്രം മതിയാകില്ല. പരിശോധന, വാക്സിനേഷന്, ചികിത്സ എന്നിവ എല്ലാവര്ക്കും ലഭ്യമാകുന്ന തരത്തില്‍ ആരോഗ്യസംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. പ്രത്യേകിച്ച് മാതൃ-ശിശു ആരോഗ്യപരിപാലന പരിപാടികളിലും ഉയര്‍ന്ന അപകടസാദ്ധ്യതയുള്ള വിഭാഗങ്ങളിലും ഹെപ്പറ്റൈറ്റിസ് സ്ക്രീനിംഗിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.
നമുക്ക് കൈകോര്‍ക്കാം - ഹെപ്പറ്റൈറ്റിസ് തടയാം, ചികിത്സിക്കാം, ഹെപ്പറ്റൈറ്റിസ് സി പൂര്‍ണമായും ഭേദമാക്കാം. ഒരു വാക്സിന്, ഒരു രക്തപരിശോധന, അല്ലെങ്കില്‍ രോഗത്തെക്കുറിച്ചുള്ള ഒരു തുറന്ന സംഭാഷണം പോലും ഒരു ജീവന് രക്ഷിക്കാന്‍ വഴിയൊരുക്കും.
വിവരങ്ങൾ - ഡോ. ഡിൽമോ യെൽദോ, ജൂണിയർ കൺസൾട്ടന്റ്, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
ചെറുപ്പക്കാർ എണ്ണ അധികമായി ഉപയോഗിക്കാൻ പാടില്ല. അമിതഭാരത്തിനുളള പ്രധാന കാരണം എണ്ണയാണ്. വറുത്തതും പൊരിച്ചതും എന്നും കഴിക്കരുത്.
25 വയസു കഴിയുന്പോഴേക്കും ശരീരവളർച്ച പൂർണമായിരിക്കും. അതു കഴിഞ്ഞാൽ എല്ലാ കാര്യത്തിലും കുറച്ചു നിയന്ത്രണങ്ങൾ വേണം. വ്യായാമം ചെയ്യണം. ആഹാരകാര്യങ്ങളിൽ നിയന്ത്രണം വേണം. വറുത്ത വിഭവങ്ങൾ ദിവസവും കഴിക്കരുത്. അത്തരം ചില നിയന്ത്രണങ്ങൾ ജീവിതശൈലീരോഗങ്ങൾ ചെറുപ്പത്തിൽതന്നെ പിടികൂടാതിരിക്കാൻ സഹായകം.
നെയ് റോസ്റ്റ് ശീലമാക്കേണ്ട!
നെയ്യ് സാച്ചുറേറ്റഡ് ഫാറ്റാണ്. പാലിൽ നിന്നുളള കൊഴുപ്പ് സാച്ചുറേറ്റഡ് ഫാറ്റാണ്(പൂരിതകൊഴുപ്പ്). അതിനാൽ ബട്ടറും നെയ്യും സാച്ചുറേറ്റഡാണ്. ഇവയെല്ലാം കൊഴുപ്പിന്റെ വിഭാഗത്തിൽ വരുന്നു. അതിനാൽ ദിവസവും നെയ് റോസ്റ്റ് കഴിക്കുന്നത് ആരോഗ്യകരമല്ല. രക്തത്തിലെ കൊളസ്ട്രോൾ നില കൂടുന്നതിനു പൂരിതകൊഴുപ്പു കാരണമാകുന്നു. പൂരിതകൊഴുപ്പ് പ്രായമായവർക്കാണു ദോഷകരം.
വനസ്പതി അമിതമാകരുത്...
വനസ്പതി ഹൈഡ്രോജനേറ്റഡ് ഓയിൽ ആണ്. വെജിറ്റബിൾ ഓയിൽ കേടുകൂടാതെ കൂടുതൽ നാൾ സൂക്ഷിക്കാൻ വേണ്ടി ഹൈഡ്രജൻ കടത്തിവിട്ടു ഖരാവസ്ഥയിലേക്കു മാറ്റുന്ന പ്രക്രിയയാണു ഹൈഡ്രോജനേഷൻ. അത്തരം എണ്ണയാണു ഹൈഡ്രോജനേറ്റഡ് ഓയിൽ. എല്ലാ ഹൈഡ്രോജനേറ്റഡ് ഓയിലും ട്രാൻസ് ഫാറ്റ് ആണ്. ട്രാൻസ് ഫാറ്റ് ശരീരത്തിന്റെ പ്രതിരോധശക്തി തകർക്കുന്നു. പ്രമേഹം വരാനും കൊളസ്ട്രോൾ കൂടാനും പ്രധാന കാരണം ഇതാണ്. ബേക്കറി വിഭവങ്ങളിലാണ് ട്രാൻസ് ഫാറ്റ് ഏറ്റവും കൂടുതലുളളത്. അതിനാൽ വനസ്പതിയും വനസ്പതിയിൽ തയാർ ചെയ്ത വിഭവങ്ങളും അനിയന്ത്രിതമായി കഴിക്കുന്നത് ആരോഗ്യജീവിതത്തിന് ഹാനികരം
റിഫൈൻ ചെയ്യുമ്പോൾ
ടെക്നോളജി(സാങ്കേതികത) മെച്ചപ്പെടുന്നതനുസരിച്ചും ആവശ്യം കൂടുന്നതിനനുസരിച്ചും ആധുനികവത്കരണം വരുന്നതിനനുസരിച്ചും പുതിയപുതിയ ഉത്പന്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. റിഫൈൻഡ്(സംസ്കരിച്ച) ഫുഡ്, പ്രോസസ് ഫുഡ് എന്നിങ്ങനെ. എണ്ണയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുന്നു. ചിലതരം എണ്ണയുടെ ഗന്ധം പലപ്പോഴും നാം ഇഷ്ടപ്പെടുന്നതാവില്ല. അപ്പോൾ അതുമാറ്റാൻ നാം അതു ശുദ്ധീകരിക്കുന്നു. എണ്ണയിൽ വൈറ്റമിനുകളുണ്ട്. റിഫൈൻ ചെയ്യുന്പോൾ ചിലതൊക്കെ നഷ്ടപ്പെടും.
വിവരങ്ങൾ: ഡോ. അനിതാമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
വളരെ സാധാരണയായി നമ്മള് കേള്‍ക്കുന്ന ഒരു പദമാണ് വട്ടച്ചൊറി. തൊലിപ്പുറമെ ഉണ്ടാകുന്ന പൂപ്പല്‍ ബാധയാണിത് (fungal infection).
ആര്‍ക്കാണ് ഫംഗല്‍ രോഗബാധ ഉണ്ടാകുന്നത്?
· രോഗപ്രതിരോധ ശക്തി കുറഞ്ഞവരില്‍.
· വരണ്ട ചര്‍മം ഉള്ളവരില്‍.
· എപ്പോഴും വിയര്‍ക്കുന്നവരില്‍.
· ഇറുകിയ വസ്ത്രം, ചെരുപ്പ് എന്നിവ ധരിക്കുന്നവരില്‍.
· ശരീരം തുടര്‍ച്ചയായി നനഞ്ഞിരിക്കുന്ന ജോലികള്‍ ചെയ്യുന്നവരില്‍.
എങ്ങനെ തിരിച്ചറിയാം?
സാധാരണയായി മടക്കുകളില്‍ അതായത് കക്ഷം, തുടയുടെ ഇടയില്‍, വിരലിന്റെ ഇടയില്‍ എന്നിങ്ങനെ ഈര്‍പ്പം നിലനില്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് ഫംഗല്‍ അണുബാധ കാണുന്നത്. ചുവപ്പ് നിറത്തില്‍ വട്ടത്തില്‍ ചൊറിച്ചിലും പൊരിച്ചിലുമായി പ്രത്യക്ഷപ്പെടാം. പലരും ചിലന്തി വിഷം എന്ന് വിചാരിക്കുന്നത് ഫംഗല്‍ രോഗത്തെയാണ്.
ഫംഗല്‍ ബാധ പ്രതിരോധിക്കുന്നത് എങ്ങനെ?
· എപ്പോഴും നനയുന്ന ജോലി ചെയ്യുന്നവര്‍ സംരക്ഷിത ഷൂസ്, ഗ്ലൗസ്, ഏപ്രണ്‍ എന്നിവ ധരിക്കുക.
· നനഞ്ഞ അല്ലെങ്കില്‍ വിയര്‍പ്പു പറ്റിയ വസ്ത്രങ്ങള്‍ ഉടനെ മാറ്റുക.
· മടക്കുകളിലും കൈകളിലും കാലുകളിലും മോയിസ്ചറൈസര്‍ ക്രീം പുരട്ടുക, കൂടാതെ അണുബാധ ഉണ്ടായ ഭാഗം കാറ്റുകൊള്ളിക്കുകയും പൗഡര്‍ ഇടുകയും വേണം.
· ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക.
വിവരങ്ങൾ - ഡോ. ശാലിനി വി. ആർ.
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, കോസ്മെറ്റോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Family Health
കരളില്‍ ഉണ്ടാകുന്ന വീക്കത്തെയാണ് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ അഞ്ച് വൈറസുകളാണ് പ്രധാനമായും ഈ രോഗത്തിന് കാരണമാകുന്നത്. ഇവയില്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വര്‍ഷങ്ങളോളം യാതൊരു ലക്ഷണങ്ങളും പ്രകടമാക്കാതെ ശരീരത്തില്‍ നിലനില്ക്കാം. രോഗിക്ക് യാതൊരു അസ്വസ്ഥതയും അനുഭവപ്പെടാതെ തന്നെ വൈറസ് കരളിനെ നിശ്ശബ്ദമായി നശിപ്പിച്ചുകൊണ്ടിരിക്കും.
ക്ഷീണം, മഞ്ഞപ്പിത്തം, വയറുവീക്കം, കരളിന്റെ പ്രവര്‍ത്തന തകരാറ് മൂലമുള്ള ലക്ഷണങ്ങള്‍ എന്നിവ പ്രത്യക്ഷപ്പെടുമ്പോഴേക്കും കരളിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകാം. ചിലരില്‍ ഇത് കരള്‍ ചുരുങ്ങുന്ന സിറോസിസിലേക്കോ കരള്‍ കാന്‍സറിലേക്കോ വരെ നയിക്കാം. അതുകൊണ്ടുതന്നെ ലക്ഷണങ്ങള്‍ വരുന്നത് വരെ കാത്തിരിക്കരുത്. ലളിതമായ ഒരു രക്തപരിശോധനയിലൂടെ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വളരെ നേരത്തെ തന്നെ കണ്ടെത്താന്‍ കഴിയും.
അഞ്ച് വൈറസുകള്‍, അഞ്ച് വ്യത്യസ്ത അപകടസാദ്ധ്യതകള്‍
ഹെപ്പറ്റൈറ്റിസ് എ, ഇ
ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്നതാണ്. സാധാരണയായി ഇവ താല്‍ക്കാലിക രോഗബാധയാണെങ്കിലും, ഗര്‍ഭിണികളില്‍ ഹെപ്പറ്റൈറ്റിസ് ഇ ഗുരുതര സങ്കീര്‍ണ്ണതകള്‍ക്ക് കാരണമാകാം.
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ രോഗബാധിതരുടെ രക്തത്തിലൂടെയോ ശരീരസ്രവങ്ങളിലൂടെയോ പകരുന്നു. അണുവിമുക്തമാക്കാത്ത സൂചികള്‍ ഉപയോഗിക്കുക, സൂചികളോ റേസറുകളോ പങ്കുവെയ്ക്കുക, സുരക്ഷിതമ ല്ലാത്ത ടാറ്റൂ അല്ലെങ്കില്‍ പിയേഴ്സിംഗ്, പ്രസവസമയത്ത് അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എന്നിവയാണ് രോഗ കാരണങ്ങള്‍.
ഹെപ്പറ്റൈറ്റിസ് ബി-യ്ക്ക് ഫലപ്രദമായ വാക്സിന്
ഹെപ്പറ്റൈറ്റിസ് ബി-യ്ക്ക് ഫലപ്രദമായ വാക്സിന് ലഭ്യമാണ്. അതേസമയം, ഹെപ്പറ്റൈറ്റിസ് സി-യ്ക്ക് വാക്സിന് ഇല്ലെങ്കിലും, ആധുനിക മരുന്നുകളുടെ സഹായത്തോടെ 95 ശതമാനത്തിലധികം രോഗികളില്‍ 8 മുതല്‍ 12 ആഴ്ചയ്ക്കുള്ളില്‍ രോഗം പൂര്‍ണ്ണമായും ഭേദമാക്കാന്‍ ഇന്ന് സാധിക്കുന്നു.
ഹെപ്പറ്റൈറ്റിസ് ബി ഉള്ളവരില്‍ മാത്രമാണ് ഹെപ്പറ്റൈറ്റിസ് ഡി അണുബാധ ഉണ്ടാകുന്നത്. അതിനാല്‍ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷന് എടുക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് ഡിയെയും തടയുന്നു.
ഏറ്റവും വലിയ വെല്ലുവിളി - രോഗം അറിയാതെ ജീവിക്കുന്നവര്‍
ലോകത്ത് 35 കോടിയിലധികം ആളുകള്‍ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കില്‍ സി ബാധിച്ച് ജീവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും തങ്ങള്‍ രോഗബാധിതരാണെന്ന കാര്യം അറിയില്ല. രോഗം തിരിച്ചറിയപ്പെടാത്തതിനാല്‍ ചികിത്സയും ലഭിക്കുകയില്ല. അതുകൊണ്ടുതന്നെ അപകടസാധ്യതയുള്ളവര്‍ നിര്‍ബന്ധമായും പരിശോധന നടത്തണം. സുരക്ഷിതമല്ലാത്ത രക്ത സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്, അണുവിമുക്തമല്ലാത്ത സാഹചര്യങ്ങളില്‍ ശസ്ത്രക്രിയയോ, ദന്തചികിത്സയോ, ടാറ്റൂവോ ചെയ്തവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പരിശോധന വളരെ പ്രധാനമാണ്.
വിവരങ്ങൾ - ഡോ. ഡിൽമോ യെൽദോ, ജൂണിയർ കൺസൾട്ടന്റ്, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
ഭക്ഷണ ശൈലിയിലൂടെ മൈഗ്രേനെ പടിക്കുപുറത്തു നിർത്തുക എന്നതാണു മൈഗ്രേൻ ചികിത്സയിലെ മറ്റൊരു മാർഗം.
മൈഗ്രേൻ തടയാൻ പ്രകൃതിപരമായ സവിശേഷ ചികിത്സാരീതികളുണ്ട്.
1. ധാരാളം വെള്ളം കുടിക്കുക. നിർജലീകരണം മൈഗ്രേനുണ്ടാക്കും.
2. നെയ്യ് സേവിക്കുക. ബട്ടറും പ്രയോജനം ചെയ്യും.
3. സവിശേഷ എണ്ണകളുപയോഗിച്ചുള്ള മസാജ്. മസാജിലൂടെ നാഡികളുടെ മുറുക്കം കുറയുന്പോൾ തലവേദന വിട്ടുപോകും. മസാജ് ചെയ്യുന്പോൾ ആ ഭാഗത്തേക്ക് രക്തയോട്ടം വർധിക്കുന്നു. കഴുത്തിലെ പേശികളുടെ വരിഞ്ഞുമുറുക്കം പലപ്പോഴും തലവേദനയ്ക്കു കാരണമാകുന്നു. അവ അയയ്ക്കാനുള്ള മസാജുകൾ ഏറെ പ്രയോജനം ചെയ്യും. പ്രധാനമായി മൂന്നുതരം മസാജുകളാണുള്ളത്: ഫ്രോണ്ടൽ മസാജ്, ടെന്പറൽ മസാജ്, മാൻഡിബിൾ മസാജ്.
4. ആവി കൊള്ളുക. നാസാഗഹ്വരങ്ങളിലെ വീക്കവും കഫക്കെട്ടും മൂലമുണ്ടാകുന്ന തലവേദനയ്ക്ക് ആവികൊളളുന്നത് ഏറെ പ്രയോജനം ചെയ്യും. പ്രത്യേകതരം എണ്ണകളുപയോഗിച്ചുള്ള ആവിയും നല്ലതാണ്.
5. ചന്ദനപ്പൊടി വെള്ളം കൂട്ടി പേസ്റ്റ് രൂപത്തിലാക്കി നെറ്റിയിൽ തടവുന്നത് തലവേദന കുറയ്ക്കാൻ ഉപയുക്തമാകും.
6. ചില തലവേദനകൾ കുറയ്ക്കാൻ ശിരോവസ്തിയാണു ചികിത്സ.
7. ഇഞ്ചിനീര് മൈഗ്രേൻ കുറയ്ക്കാൻ ഏറെ പ്രയോനപ്പെടും.
8. കഴുത്തിലെയും തോളിലെയും പേശികൾ അയയ്ക്കാനുതകുന്ന വിവിധ വ്യായാമ മുറകൾ പരിശീലിക്കുക.
9. ഗ്രീൻ ടീ കുടിക്കുക.
10. കൃത്യമായ ജീവിതശൈലി സ്വായത്തമാക്കുക, ദിനചര്യകൾ നടത്തുന്ന കാര്യത്തിലും, ഭക്ഷണ ശീലത്തിലും, ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയത്തിലും കൃത്യനിഷ്ഠയുണ്ടായിരിക്കുക.
സ്വയംചികിത്സ വേണ്ട
അടുത്തത് ഒൗഷധസേവയാണ്. സ്വയം ചികിത്സകനായി വേദനസംഹാരികളിൽ അഭയം തേടാതെ വിദഗ്ധരെ സമീപിച്ചു കൃത്യമായ മരുന്നുകൾ കഴിക്കുക. മൈഗ്രേൻ പിടിയിലൊതുക്കാനും ഭാവിയിൽ വരുന്നതു തടയുവാനുള്ള നിരവധി മരുന്നുകൾ വിപണിയിൽ സുലഭമാണ്. അവ ഓരോരുത്തരുടെ ആരോഗ്യനിലവാരമനുസരിച്ച് ഡോക്ടർ നിർദേശിക്കുന്നമാതിരി കൃത്യതയോടെ സേവിക്കുക മാത്രമാണ് രോഗി ചെയ്യേണ്ടതും. ഡോക്ടറുടെ അനുവാദം കൂടാതെ ഒരിക്കലും പ്രൊഫിലാക്റ്റിക് മരുന്നുകൾ നിർത്തരുത്. മാസത്തിൽ മൂന്നോ നാലോ തവണ മൈഗ്രേൻ വരുന്ന പ്രകൃതമാണെങ്കിൽ വരാതിരിക്കാനുള്ള പ്രോഫിലാക്റ്റിക് മരുന്നുകൾ കഴിക്കണം. ബീറ്റാബ്ലോക്കേഴ്സ്, വാൽ പ്രൊയേറ്റ്, ടോപിറാമേറ്റ്, അമിട്രിപ്റ്റിലിൻ, ഫ്ളൂനാറിസിൽ തുടങ്ങിയ മരുന്നുകൾ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ഉപയോഗിക്കുക. തലവേദന കുറയ്ക്കാൻ പാരസെറ്റമോൾ, ആസ്പിരിൻ, ട്രിപ്റ്റാൻസ്, എർഗോട്ടമിൻ തുടങ്ങി മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി
Family Health
എല്ലാ വീടുകളിലും അടുക്കളയിലെ ഒരു അവിഭാജ്യ പദാർത്ഥമാണ് ഉലുവ. കറികളിൽ മണവും രുചിയും ലഭിക്കുന്നതിന് മാത്രമായാണ് ഉലുവ ഇങ്ങനെ അടുക്കളയിൽ സൂക്ഷിച്ചു വയ്ക്കുന്നത്. എന്നാൽ, ഒരുപാടൊരുപാട് ഔഷധമൂല്യങ്ങളുടെ കലവറയാണ് ഉലുവ എന്ന സത്യം ഇത് പതിവായി കൈകാര്യം ചെയ്യുന്ന ഭൂരിഭാഗം പേർക്കും അറിയില്ല. ആയുർവേദത്തിലും ചൈനയിലെ പാരമ്പര്യ ചികിത്സയിലും വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഉലുവ. ഹിപ്പോക്രാറ്റിസും ഗ്രീസിലെയും റോമിലെയും ചികിത്സകരും ഉലുവ ഔഷധമായാണ് ഉപയോഗിച്ചിരുന്നത് എന്ന് ചരിത്ര രേഖകളിൽ പറയുന്നുണ്ട്.
മുലപ്പാലിന്റെ പരിശുദ്ധിക്ക്
പുരാതന കാലത്തെ ചികിത്സകർ ഉലുവ വ്രണങ്ങളിലും പരിക്കേറ്റ ഭാഗങ്ങളിലും ലേപനമായി ഉപയോഗിച്ചു വന്നിരുന്നതായി കാണുന്നുണ്ട്. പനി, ശ്വാസകോശരോഗങ്ങൾ, ദഹനേന്ദ്രിയ സംവിധാനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയിൽ മരുന്നായി ഉലുവ ഉപയോഗിച്ച ു വന്നിരുന്നു. പ്രസവം എളുപ്പത്തിൽ നടക്കുന്നതിന് ഉലുവയ്ക്ക് കഴിവുള്ളതായി ഒരു വിശ്വാസം നിലനിന്നിരുന്നു. മുലപ്പാലിന്റെ അളവും പരിശുദ്ധിയും നല്ല നിലയിൽ ആകുന്നതിനായി ഇന്ത്യയിലെ സ്ത്രീകൾ തലമുറകളായി ഉലുവ ഉപയോഗിച്ച് വരുന്നുണ്ട്. പുരുഷന്മാരിൽ കാണുന്ന കഷണ്ടിക്ക് പരിഹാരം കാണാൻ ഉലുവ സഹായിക്കും എന്ന ഒരു വിശ്വാസം കൂടി ചരിത്രത്തിൽ ചിലയിടങ്ങളിൽ കാണാൻ കഴിയും.
പൊണ്ണത്തടി കുറയാൻ
കുറച്ചു കൊല്ലങ്ങളായി ഉയർന്ന നിലയിലുള്ള പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും നില സാധാരണ നിലയിലേക്കു കൊണ്ടുവരുന്നതിനായി ഉലുവ കഴിക്കാൻ ഒരുപാടു ഡോക്ടർമാർ രോഗികളോടു പറയുന്നുണ്ട്. ശരീരത്തിന്Br അമിത ഭാരവും പൊണ്ണത്തടിയും ഉള്ളവരിൽ അവ കുറയ്ക്കുന്നതിനും ലൈംഗികശേഷി നല്ല നിലയിൽ ആകുന്നതിനും കൂടി ഉലുവ ഉപകരിക്കും. പ്രമേഹം ഉള്ളവരിൽ ബഹുഭൂരിപക്ഷം പേരിലും ഉലുവ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നില താഴുന്നതാണ്.
പ്രമേഹം ഇല്ലാത്തവർ കഴിച്ചാലോ?
പ്രമേഹം ഇല്ലാത്തവർ ഡോക്ടറുടെ നിർദേശപ്രകാരം അല്ലാതെ തോന്നിയ പോലെ ഉലുവ കഴിക്കുകയാണെങ്കിൽ അതു ചിലപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ നില താഴുന്നതിനും അതോടനുബന്ധിച്ച് കാണാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകാവുന്നതാണ്. എലികളിൽ നടത്തിയ പഠനങ്ങളിലും രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നിലയിൽ കുറവ് വരുന്നതായി മനസിലാക്കാനായിട്ടുണ്ട്.
വേദനസംഹാരി
ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നുണ്ട്. പിന്നെ കുറേ രാസഘടകങ്ങളും ഉണ്ട്. പല ഗവേഷണ ഫലങ്ങളിലും പറയുന്നത്, നീർക്കെട്ട് കുറയ്ക്കാൻ ഉള്ള കഴിവും ഉലുവയുടെ ഗുണങ്ങളിൽ കാണുന്നുണ്ട് എന്നാണ്. അങ്ങനെ വേദനാ സംഹാരിയായും ഉലുവ കണക്കാക്കാവുന്നതാണ്. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഈ ഗുണങ്ങൾക്ക് പ്രധാന കാരണമാകുന്നതെന്നാണ് ചില വിദഗ്ധർ അനുമാനിക്കുന്നത്. പ്രമേഹ രോഗികൾ ഇരുപത്തിയഞ്ച് ഗ്രാം ഉലുവ വേവിച്ച് മൂന്നു നേരമായി കഴിച്ചാൽ നല്ല ഫലം കിട്ടുമെന്നാണ് കാണാൻ കഴിയുന്നത്. കാൻസറിനെ പ്രതിരോധിക്കാനും ഉലുവയെ ആശ്രയിക്കാവുന്നതാണ്.
പല പഠനങ്ങളിൽ നിന്നും പ്രമേഹം ബാധിച്ചവരിൽ ഉലുവ കഴിക്കുന്നതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നില താഴുന്നതായി മനസിലായിട്ടുണ്ട്. ഉലുവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ഈ ഗുണം ലഭിക്കുന്നതിന് സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഈ മേഖലയിൽ ഇനിയും കുറേയേറെ പഠനങ്ങൾ നടത്തേണ്ടത് ആവശ്യമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Family Health
പ്രസവശേഷമുള്ള അമ്മയുടെ ഭക്ഷണരീതി മുലപ്പാലിന്റെ ഗുണനിലവാരത്തെയും അമ്മയുടെ ആരോഗ്യത്തെയും നേരിട്ട് ബാധിക്കും. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും പ്രതിരോധ ശേഷിക്കും ഏറ്റവും മികച്ച ആഹാരമാണ് മുലപ്പാല്‍. അതിനാല്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം വളരെ പ്രധാനമാണ്.
ഊര്‍ജം
പ്രസവശേഷം അമ്മയ്ക്ക് ഊര്‍ജത്തിന്റെ ആവശ്യകത വളരെ കൂടുതലാണ്. ആദ്യത്തെ ആറുമാസം പ്രതിദിനം 500-550 കിലോ കലോറിയും തുടര്‍ന്നുള്ള 6-12 മാസം 400-450 കിലോ കലോറിയും അധിക ഊര്‍ജം ആവശ്യമാണ്. തവിട് കളയാത്ത അരി, മുഴുവന്‍ ഗോതമ്പ്, ഓട്സ്, റാഗി എന്നിവ ഊര്‍ജദായകം.
പ്രോട്ടീന്‍
മുലപ്പാലിന്റെ ഉല്പാദനത്തിനും ശരീരകോശങ്ങളുടെ പുനര്‍നിര്‍മാണത്തിനും പ്രോട്ടീന്‍ ആവശ്യമാണ്. കുഞ്ഞ് ജനിച്ചതിനുശേഷമുള്ള ആദ്യത്തെ 6 മാസം 19 ഗ്രാം പ്രോട്ടീനും പിന്നീടുള്ള 6-12 മാസം 13 ഗ്രാം പ്രോട്ടീനും അധികമായി ആവശ്യമാണ്. പാല്, പാലുത്പന്നങ്ങള്‍, മുട്ട, മീന്‍, കോഴിയിറച്ചി, പയര്‍ വര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍ എന്നിവ പ്രോട്ടീനുവേണ്ടി തെരഞ്ഞെടുക്കാം.
കൊഴുപ്പ്
മുലയൂട്ടുന്ന അമ്മമാര്‍ക്ക് ദിവസേനയുള്ള ഭക്ഷണത്തിന്റെ 30% ഊര്‍ജം ലഭിക്കുന്നത് കൊഴുപ്പില്‍ നിന്നാകണം. മുലയൂട്ടല്‍ കാലം ലിനോലെനിക് ആസിഡ്, ആല്‍ഫ ലിനോലെനിക് ആസിഡ് എന്നീ ഫാറ്റി ആസിഡുകളുടെ ആവശ്യം വര്‍ധിക്കുന്നു. ഫ്ലാക്സ് സീഡ്, ചിയാ സീഡ്, മത്തങ്ങ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍, ഒലിവ് ഓയില്‍, കടുകെണ്ണ, സോയാബീന്‍ എണ്ണ എന്നിവ ഇതിന്റെ ഉറവിടങ്ങളാണ്.
കാര്‍ബോഹൈഡ്രേറ്റ്
മുലപ്പാല്‍ ഉത്പാദിപ്പിക്കാനും അമ്മയുടെ ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കാനും കാര്‍ബോഹൈഡ്രേറ്റുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തണം. മുഴുവന്‍ ധാന്യങ്ങള്‍, തൊലി നീക്കാത്ത പയര്‍ വര്‍ഗങ്ങള്‍, ഇലക്കറികള്‍, പച്ചക്കറി സാലഡുകള്‍, പഴങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
വിറ്റാമിനുകള്‍
കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ, വെള്ളത്തില്‍ ലയിക്കുന്ന ബി വിറ്റാമിനുകളും അമ്മയ്ക്ക് അത്യാവശ്യമാണ്. മുലയൂട്ടല്‍ കാലം അധിക ഊര്‍ജ്ജം ആവശ്യമാകയാല്‍ ബി വിറ്റാമിനുകള്‍ അടങ്ങിയ ആഹാരം കഴിക്കണം. വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങ വര്‍ഗത്തില്‍പ്പെട്ട പഴങ്ങള്‍, നെല്ലിക്ക, പച്ചക്കറികള്‍, മുളപ്പിച്ച പയര്‍ എന്നിവ ഉള്‍പ്പെടുത്തണം. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
മിനറലുകള്‍ (ലവണങ്ങള്‍)
മുലയൂട്ടുന്ന അമ്മയ്ക്ക് കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ്, അയഡിന്‍ എന്നിവ വളരെ പ്രധാനമാണ്. കുഞ്ഞിന്റെയും അമ്മയുടെയും അസ്ഥിയുടെ ആരോഗ്യത്തിന് കാല്‍സ്യം ആവശ്യമാണ്. പാല്, പാലുല്‍പ്പന്നങ്ങള്‍, മുള്ളോടു കൂടിയ മത്സ്യം, എള്ള്, റാഗി, ഇലക്കറികള്‍ എന്നിവ കാല്‍സ്യത്തിന്റെ സ്രോതസുകളാണ്. പ്രസവശേഷമുള്ള രക്തക്കുറവ് നികത്താന്‍ ഇരുമ്പ് ആവശ്യമാണ്. ഇലക്കറികള്‍, ഈന്തപ്പഴം, കരള്‍, റാഗി എന്നിവ ഇരുമ്പിന്റെ ഉറവിടങ്ങളാണ്.
വെള്ളം
ശരീര താപനില ക്രമീകരിക്കാനും മുലപ്പാലിന്റെ അളവ് വര്‍ധിപ്പിക്കാനും ധാരാളം വെള്ളം ആവശ്യമാണ്. മുലയൂട്ടുന്ന കാലത്തെ നിര്ലീകരണം ഒഴിവാക്കാന്‍ കരിക്കിന് വെള്ളം, നാരങ്ങ വെള്ളം, ജ്യൂസുകള്‍, ഷേക്കുകള്‍ എന്നിവ നല്ലതാണ്. കാപ്പി, ചായ എന്നിവ പരമാവധി ഒഴിവാക്കാം.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
· ജങ്ക് ഫുഡുകള്‍, കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍, ബേക്കറി പലഹാരങ്ങള്‍
എന്നിവ കുറയ്ക്കണം.
· ധാരാളം എരിവ്, മസാല, പുളിയുള്ള ഭക്ഷണങ്ങള്‍
· കാപ്പി, ചായ എന്നിവ മിതമായ അളവില്‍ മാത്രം
· മദ്യപാനം ഒഴിവാക്കുക
പോഷക സമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണം, ആവശ്യത്തിന് വെള്ളം, വിശ്രമം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പാലിച്ച് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കാം.
വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
പാചകത്തിനു നേരിട്ട് ഉയോഗിക്കുന്ന എണ്ണയുടെ അളവാണു നാം പലപ്പോഴും എണ്ണഉപയോഗത്തിന്റെ പരിധിയിൽ കാണുന്നത്. അതല്ലാതെ മറ്റു ഭക്ഷണങ്ങളിൽക്കൂടിയും ഫാറ്റ്(കൊഴുപ്പ്) ശരീരത്തിലെത്തുന്നുണ്ട്. അതിനാൽ നാം നേരിട്ട് ഉപയോഗിക്കുന്ന എണ്ണയുടെ അളവിൽ കുറവു വരുത്തണം.റൈസ് ബ്രാൻഎണ്ണയും(തവിടെണ്ണ) സോയാബീൻ എണ്ണയും കടുകെണ്ണയുമാണ് എണ്ണകളിൽ പൊതുവെ ആരോഗ്യത്തിനു ഗുണകരം. കടുകെണ്ണയിലാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ ഏറ്റവുമധികം ഉള്ളത്.
എണ്ണ മിതമായി
വെളിച്ചെണ്ണയുടെ അളവു കുറയ്ക്കുക. അതിൽ 90 ശതമാനവും പൂരിത കൊഴുപ്പാണുളളത്. പാംഓയിൽ, വനസ്പതി ഇവയുടെ ഉപയോഗവും കുറയ്ക്കണം.
ഏതുതരം എണ്ണ ഉപയോഗിച്ചാലും അളവു കുറയ്ക്കുക. പ്രായപൂർത്തിയായ ഒരാൾക്കു ദിവസം 4 ടീസ്പൂണ്‍ എണ്ണ. 20 ഗ്രാം. പ്രായമേറിയവർക്കും 4 ടീസ് സ്പൂണ്‍ എണ്ണ ആവശ്യമാണ്.
കനച്ചത് ഉപയോഗിക്കരുത്
ലൂസ് ഓയിലിൽ മറ്റ് എണ്ണകൾ കലർത്താനുളള സാധ്യത(മായം ചേർക്കൽ) ഏറെയാണ്. പലപ്പോഴും നിറവ്യത്യാസം കൊണ്ടും മറ്റും തിരിച്ചറിയാം. ടെസ്റ്റ് ചെയ്യാനുളള സംവിധാനം സംസ്ഥാന സർക്കാരിന്റെ അനലിറ്റിക്കൽ ലാബിലുണ്ട്. മായം കലർന്ന എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരം. എണ്ണയിൽ വെളളം വീണാൽ കനച്ചു പോകും. ചീത്തയായ എണ്ണ പശ പോലെ ഒട്ടും. ഗന്ധം കൊണ്ടും തിരിച്ചറിയാം. അത്തരം എണ്ണ ഉപയോഗിക്കരുത്.
ഒലീവ് എണ്ണ
ഒലീവ് എണ്ണ ഒരു സാലഡ് ഓയിലാണ്. ഇറ്റാലിയൻസാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഹൃദയത്തിന്റെ സുഹൃത്താണ്. പക്ഷേ, വില കൂടുതലാണ്. അതിൽ ഒമേഗ 3 ധാരാളമുണ്ട്. വിറ്റാമിനുകളുണ്ട്. ഹൃദയത്തിനും തലച്ചോറിനും ഗുണപ്രദം. വെർജിൻ ഒലീവ് ഓയിൽ സാലഡിന്റെ പുറത്ത് ഒഴിക്കാൻ മാത്രമേ പാടുളളൂ. റിഫൈൻഡ് ചെയ്ത ഒലീവ് ഓയിൽ മാത്രമേ ഡീപ്പ് ഫ്രൈക്ക്(എണ്ണയിൽ മുങ്ങിക്കിടക്കത്തക്കവിധം വറുക്കൽ) ഉപയോഗിക്കാവൂ.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് &
ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
പലപ്പോഴും ഉയർന്ന അളവിൽ ഉപ്പ് നാം ശീലിക്കുന്നതാണ്. ചോറിനൊപ്പം ഉപ്പ്, ചോറു വാർക്കുന്പോൾ ഉപ്പ്... എന്നിങ്ങനെ ഉപ്പിന്റെ ഉപയോഗം വർഷങ്ങളായി പലരും ശീലിക്കുന്നതാണ്. ചിപ്സ്, കോണ്‍ഫ്ളേക്സ് തുടങ്ങിയവയിലും ഉപ്പ് ധാരാളം. അച്ചാറിലും മറ്റും പ്രിസർവേറ്റീവ് ആയും ധാരാളം ഉപ്പ് ചേർക്കുന്നുണ്ട്.
ബിപി കൂട്ടുന്ന സോഡിയം
ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ തോത് ബാലൻസ് ചെയ്യുന്നതു പൊട്ടാസ്യമാണ്. പൊട്ടാസ്യം കിട്ടുന്നതു പച്ചക്കറികളിൽ നിന്നും പഴവർഗങ്ങളിൽ നിന്നുമാണ്. മിക്ക പച്ചക്കറികളിലും സോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പച്ചക്കറികൾ ഒഴിവാക്കി പ്രോസസ്ഡ് ഫുഡ്സ് ശീലമാക്കുന്നവരാണ് നമ്മളിൽ പലരും. പച്ചക്കറികൾ കഴിക്കാത്തവർ ഉപ്പ് കൂടുതലായി കഴിക്കുന്പോൾ ശരീരത്തിൽ സോഡിയത്തിന്റെ അളവു ക്രമാതീതമായി കൂടുന്നു. സോഡിയം ശരീരത്തിൽ വെള്ളം പിടിച്ചുനിർത്തും. അതായത് രക്തത്തിലെ വെള്ളത്തിന്റെ അളവു കൂടും. രക്തത്തിന്റെ വ്യാപ്തം കൂടും. അപ്പോൾ രക്തസമ്മർദം(ബിപി) കൂടും.
ഉപ്പും കൊളസ്ട്രോളും
ഉപ്പും കൊളസ്ട്രോളും തമ്മിൽ ബന്ധമില്ല. ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതിനു പുറമേ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ശരീരത്തിൽ കൊളസ്ട്രോൾ കൂടുതലായി എത്തുന്നത്. പക്ഷേ, ബിപിയുള്ളവർക്കു മിക്കപ്പോഴും കൊളസ്ട്രോളും കൂടുതലായിരിക്കും.
പലപ്പോഴും ഉയർന്ന അളവിൽ ഉപ്പ് നാം ശീലിക്കുന്നതാണ്. ചോറിനൊപ്പം ഉപ്പ്, ചോറു വാർക്കുന്പോൾ ഉപ്പ്... എന്നിങ്ങനെ ഉപ്പിന്റെ ഉപയോഗം വർഷങ്ങളായി പലരും ശീലിക്കുന്നതാണ്. ചിപ്സ്, കോണ്‍ഫ്ളേക്സ് തുടങ്ങിയവയിലും ഉപ്പ് ധാരാളം. അച്ചാറിലും മറ്റും പ്രിസർവേറ്റീവ് ആയും ധാരാളം ഉപ്പ് ചേർക്കുന്നുണ്ട്.
ബിപി കൂട്ടുന്ന സോഡിയം
ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ തോത് ബാലൻസ് ചെയ്യുന്നതു പൊട്ടാസ്യമാണ്. പൊട്ടാസ്യം കിട്ടുന്നതു പച്ചക്കറികളിൽ നിന്നും പഴവർഗങ്ങളിൽ നിന്നുമാണ്. മിക്ക പച്ചക്കറികളിലും സോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പച്ചക്കറികൾ ഒഴിവാക്കി പ്രോസസ്ഡ് ഫുഡ്സ് ശീലമാക്കുന്നവരാണ് നമ്മളിൽ പലരും. പച്ചക്കറികൾ കഴിക്കാത്തവർ ഉപ്പ് കൂടുതലായി കഴിക്കുന്പോൾ ശരീരത്തിൽ സോഡിയത്തിന്റെ അളവു ക്രമാതീതമായി കൂടുന്നു. സോഡിയം ശരീരത്തിൽ വെള്ളം പിടിച്ചുനിർത്തും. അതായത് രക്തത്തിലെ വെള്ളത്തിന്റെ അളവു കൂടും. രക്തത്തിന്റെ വ്യാപ്തം കൂടും. അപ്പോൾ രക്തസമ്മർദം(ബിപി) കൂടും.
ഉപ്പും കൊളസ്ട്രോളും
ഉപ്പും കൊളസ്ട്രോളും തമ്മിൽ ബന്ധമില്ല. ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതിനു പുറമേ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ശരീരത്തിൽ കൊളസ്ട്രോൾ കൂടുതലായി എത്തുന്നത്. പക്ഷേ, ബിപിയുള്ളവർക്കു മിക്കപ്പോഴും കൊളസ്ട്രോളും കൂടുതലായിരിക്കും.
സ്ട്രോക്കും ഉപ്പും
സർവേകൾ പ്രകാരം സ്ട്രോക്ക് ഇപ്പോൾ സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ കൂടുതലായി കാണുന്നത്. സ്ട്രസ്, നിയന്ത്രിതമല്ലാത്ത രക്തസമ്മർദം, അമിതവണ്ണം, മരുന്നുകൾ കൃത്യസമയത്തു കഴിക്കാത്ത അവസ്ഥ... ഇതെല്ലാം അടുത്തകാലത്തായി സ്ത്രീകളിൽ സ്ട്രോക്സാധ്യത വർധിപ്പിച്ചിരിക്കുന്നു. ഉപ്പ് അധികമായാൽ ബിപി കൂടും. ബിപിയും സ്ട്രോക്കും തമ്മിൽ ബന്ധമുണ്ട്. അതിനാൽ എല്ലാവരും ഉപ്പ് മിതമായി മാത്രം ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.
ഉണക്കമീൻ ശീലമാക്കരുത്
ഉണക്കമീൻ പതിവായി കഴിക്കുന്നവരുടെ ആമാശയത്തിൽ കാൻസറിനു മുന്നോടിയായുള്ള ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. ഉണക്കമീനിൽ ഉപ്പിന്റെ അംശം കൂടുതലാണ്. അതിനാൽ ഉണക്കമീൻ (ഡ്രൈ ഫിഷ്) പതിവായി കഴിക്കരുത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
കുട്ടികൾ ഉറങ്ങുമ്പോൾ ശബ്ദമുണ്ടാക്കുന്നത് അല്ലെങ്കിൽ കുറുകുന്നത് (Snoring) കാണുമ്പോൾ പല മാതാപിതാക്കളും കരുതുന്നത് അവർ സുഖമായി ഉറങ്ങുകയാണെന്നാണ്. എന്നാൽ വൈദ്യശാസ്ത്രപരമായി കുട്ടികളിലെ ഉറക്കത്തിലുള്ള കുറുകൽ ഒരിക്കലും സാധാരണമായ ഒന്നല്ല.
മുതിർന്നവരിൽ കൂർക്കം വലി സാധാരണയായി കണ്ടുവരാറുണ്ടെങ്കിലും വളരുന്ന പ്രായത്തിലുള്ള കുട്ടികളിൽ ഇത് പലപ്പോഴും ശ്വാസതടസത്തിന്റെയോ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയോ സൂചനയാകാം.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് തടസം സൃഷ്ടിക്കുന്ന ഇത്തരം അവസ്ഥകളെക്കുറിച്ച് മാതാപിതാക്കൾ കൃത്യമായി മനസിലാക്കേണ്ടതുണ്ട്.
എന്തുകൊണ്ടാണ് കുട്ടികൾ ഉറക്കത്തിൽ കുറുകുന്നത്തിന്റെ പിന്നിലെ കാരണങ്ങൾ
കുട്ടികളിൽ കുറുകലുണ്ടാകാനുള്ള പ്രധാന കാരണം ശ്വാസകോശത്തിലേക്ക് വായു സഞ്ചരിക്കുന്ന നാളത്തിലുണ്ടാകുന്ന തടസങ്ങളാണ്.
ഉറങ്ങുമ്പോൾ തൊണ്ടയിലെയും മൂക്കിലെയും പേശികൾ അയയുമ്പോൾ വായുപ്രവാഹത്തിന് തടസ്സം നേരിടുകയും കോശങ്ങൾ കമ്പനം ചെയ്ത് കുറുകൽ ശബ്ദം ഉണ്ടാകുകയും ചെയ്യുന്നു.
ശാസ്ത്രീയമായി ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:
അഡെനോടോൺസിലാർ ഹൈപ്പർട്രോഫി: കുട്ടികളുടെ പ്രതിരോധവ്യവസ്ഥയുടെ ഭാഗമായ തൊണ്ടയിലെ ടോൺസിലുകളും മൂക്കിന് പിന്നിലെ അഡെനോയിഡുകളും അണുബാധയോ അലർജിയോ മൂലം വലുതാകുമ്പോൾ ശ്വാസനാളത്തിന്റെ വ്യാപ്തി ഗണ്യമായി കുറയുന്നു. ഇതാണ് കുട്ടികളിലെ കുറുകലിന്റെ പിന്നിലെ പ്രധാന കാരണം.
അപ്പർ എയർവേ റെസിസ്റ്റൻസ്: ശ്വാസനാളത്തിന്റെ മുകൾഭാഗത്ത് ഉണ്ടാകുന്ന നേരിയ തടസം പോലും ശ്വാസോച്ഛ്വാസം സാധ്യമാക്കാൻ കുട്ടിക്ക് കൂടുതൽ ബലം പ്രയോഗിക്കേണ്ട അവസ്ഥ ഉണ്ടാക്കുന്നു. വായുപ്രവാഹം സുഗമമല്ലാതാകുമ്പോൾ ഉണ്ടാകുന്ന ഘർഷണമാണ് കുറുകലിന് പ്രധാനമായും വഴിവെക്കുന്നത്.
അലർജിക് റൈനൈറ്റിസും മൂക്കടപ്പും: അലർജി മൂലം മൂക്കിനുള്ളിലെ സാന്ദ്രതയേറിയ കോശങ്ങളിൽ നീർക്കെട്ടുണ്ടാകുമ്പോൾ മൂക്കിലൂടെയുള്ള ശ്വസനം തടസ്സപ്പെടുകയും കുട്ടി വായ തുറന്ന് ശ്വസിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
വായ തുറന്നുള്ള ശ്വസനം തൊണ്ടയിലെ പേശികളുടെ സ്ഥിരത ഇല്ലാതാക്കുകയും ഉറക്കത്തിൽ ശ്വാസനാളം കൂടുതൽ ഇടുങ്ങാൻ കാരണമാവുകയും ചെയ്യുന്നു.
ക്രാനിയോഫേഷ്യൽ ഘടനയിലെ പ്രത്യേകതകൾ (Craniofacial Features): ജനിതക കാരണങ്ങളാൽ താടിയെല്ലിന്റെ ഘടനയിലുണ്ടാകുന്ന പ്രത്യേകതകളായ ഇടുങ്ങിയ മേൽത്താടി, പിന്നിലേക്ക് നീങ്ങിയിരിക്കുന്ന കീഴ്താടി തുടങ്ങിയ അവസ്ഥകൾ നാവിനെ പുറകോട്ട് തള്ളുകയും മലർന്നു കിടന്നുറങ്ങുമ്പോൾ ശ്വാസനാളത്തെ പൂർണ്ണമായോ ഭാഗികമായോ അടയ്ക്കുകയും ചെയ്യുന്നു.
അമിതവണ്ണവും കൊഴുപ്പടിയലും: കുട്ടികളിലെ അമിതവണ്ണം മൂലം കഴുത്തിന് ചുറ്റും ശ്വാസനാളത്തിന് സമീപമുള്ള പേശികളിൽ കൊഴുപ്പ് അടിയുന്നു. ഇത് ഉറങ്ങുമ്പോൾ ശ്വാസനാളത്തിൽ പുറത്തുനിന്ന് സമ്മർദ്ദം ചെലുത്തുകയും ശ്വാസതടസ്സം ഇരട്ടിയാക്കുകയും ചെയ്യുന്നു.
കുട്ടികളിലെ കുറുകൽ തുടർച്ചയായി നിൽക്കുകയാണെങ്കിൽ അത് ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ എന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കാം. ഉറക്കത്തിനിടയിൽ കുറച്ചു നിമിഷങ്ങളിലേക്ക് ശ്വാസോച്ഛ്വാസം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുന്ന അവസ്ഥയാണിത്.
ഇത് രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹത്തെ ബാധിക്കുകയും ചെയ്യുന്നു. കൂടാതെ ഉറക്കം ഇടയ്ക്കിടെ തടസപ്പെടുന്നതിനാൽ കുട്ടിക്ക് ആഴത്തിലുള്ള ഉറക്കം ലഭിക്കാതെ വരുന്നു.
ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ
കുട്ടികളിലെ കുറുകൽ "ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ' അല്ലെങ്കിൽ ശ്വാസതടസത്തിന്റെ സൂചനയാണോ എന്ന് തിരിച്ചറിയാൻ രാത്രിയിലും പകൽസമയത്തും പ്രകടമാകുന്ന ഈ ലക്ഷണങ്ങൾ നിരീക്ഷിക്കുക:
രാത്രികാലങ്ങളിലെ ലക്ഷണങ്ങൾ
കുട്ടികളിൽ രാത്രികാലങ്ങളിൽ പ്രകടമാകുന്ന പ്രധാന ലക്ഷണങ്ങളിലൊന്ന് സ്ഥിരമായി ഉണ്ടാകുന്ന അമിതമായ കുറുകലാണ്. ഉറക്കത്തിനിടയിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക, കിതപ്പോടെയോ നെഞ്ചുയർത്തി വായ തുറന്നോ പെട്ടെന്ന് ഞെട്ടിയുണരുക എന്നിവ ഈ അവസ്ഥയുടെ പ്രധാന സൂചനകളാണ്.
മൂക്കടപ്പ് കാരണം ഉറങ്ങുമ്പോൾ സ്ഥിരമായി വായ തുറന്ന് ശ്വാസമെടുക്കുന്നതും തലയിണയിൽ അമിതമായി ഉമിനീര് ഒലിച്ചിറങ്ങുന്നതും ഇതിന്റെ ഭാഗമായി കാണപ്പെടാം.
കൂടാതെ ഉറക്കത്തിലെ ശ്വാസതടസം മൂലം ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ കാരണം, മുൻപ് മൂത്രമൊഴിക്കുന്നത് സ്വയം നിയന്ത്രിക്കാൻ സാധിച്ചിരുന്ന കുട്ടികൾ വീണ്ടും രാത്രികാലങ്ങളിൽ കിടക്കയിൽ മൂത്രമൊഴിച്ചു തുടങ്ങാറുണ്ട് (Secondary Enuresis).
അസ്വാഭാവികമായ കിടപ്പുരീതികളും വസ്ത്രങ്ങൾ നനയുംവിധം അമിതമായി വിയർക്കുന്നതും കുട്ടികളിലെ ഉറക്കത്തിലുള്ള ശ്വാസതടസത്തിന്റെ വ്യക്തമായ ലക്ഷണങ്ങളാണ്.
പകൽസമയത്തെ ലക്ഷണങ്ങൾ:
രാത്രിയിൽ ആവശ്യത്തിന് ഗാഢനിദ്ര ലഭിക്കാത്തതും തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്താതിരിക്കുന്നതും കുട്ടികളിൽ പകൽ സമയത്ത് പലവിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നു.
രാവിലെ ഉണരുമ്പോൾ അമിതമായ വരൾച്ച, തൊണ്ടവേദന, തലവേദന എന്നിവ അനുഭവപ്പെടുന്നതിനൊപ്പം പകൽസമയത്ത് വിട്ടുമാറാത്ത ക്ഷീണവും ഉറക്കംതൂങ്ങലും ഇവർ പ്രകടമാകാറുണ്ട്.
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക കാര്യങ്ങൾ വേഗത്തിൽ മറന്നുപോവുക എന്നിവ കാരണം പഠനത്തിൽ പിന്നാക്കം പോകാനും സാധ്യതയേറെയാണ്.
കൃത്യമായ ഉറക്കം ലഭിക്കാത്തതുമൂലം അനാവശ്യമായ ദേഷ്യം, വാശി, നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക അല്ലെങ്കിൽ അമിത ഉന്മേഷം (Hyperactivity) പോലെയുള്ള പെരുമാറ്റ വൈകല്യങ്ങളും കുട്ടികൾ പ്രകടിപ്പിക്കാം.
കൂടാതെ ശാരീരിക വളർച്ചയ്ക്ക് ആവശ്യമായ "ഗ്രോത്ത് ഹോർമോണുകൾ' ഉത്പാദിപ്പിക്കപ്പെടുന്നത് പ്രധാനമായും ആഴത്തിലുള്ള ഉറക്കത്തിലായതിനാൽ ഇത്തരം ശ്വാസതടസങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത് കുട്ടികളിൽ പ്രായത്തിനനുസരിച്ചുള്ള ഭാരവും ഉയരവും വയ്ക്കാതിരിക്കുന്ന വളർച്ചാ മന്ദതയ്ക്കും കാരണമാകുന്നു.
വളർച്ചയെയും പെരുമാറ്റത്തെയും എങ്ങനെ ബാധിക്കുന്നു?
സുഖകരമായ ഉറക്കത്തിലാണ് കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ "ഗ്രോത്ത് ഹോർമോണുകൾ' ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നത്. ശരിയായ ഉറക്കം ലഭിക്കാത്ത കുട്ടികളിൽ ശാരീരിക വളർച്ച മന്ദഗതിയിലാകാം.
കൂടാതെ പകൽ സമയത്തെ പെരുമാറ്റ വൈകല്യങ്ങൾക്ക് ഇത് കാരണമാകുന്നു. പലപ്പോഴും കുട്ടികളിലെ ഈ ശ്രദ്ധക്കുറവും അസ്വസ്ഥതയും ശ്രദ്ധിച്ച് മാതാപിതാക്കൾ ഇത് എഡിഎച്ച്ഡി (Hyperactivity Disorder) ആണെന്ന് തെറ്റിധരിക്കാറുണ്ട്.
കൃത്യസമയത്ത് ചികിത്സ നൽകാതിരുന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ കുട്ടികളിൽ രക്തസമ്മർദ്ദം, ഹൃദയാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇത് വഴിവയ്ക്കാം.
ചികിത്സയും പരിഹാര മാർഗങ്ങളും
കുട്ടി സ്ഥിരമായി കുറുകുന്നുണ്ടെങ്കിൽ വൈകാതെ തന്നെ ഒരു ഇഎൻടി വിദഗ്ധനെയോ പീഡിയാട്രീഷ്യനെയോ കാണിക്കേണ്ടതാണ്.
രോഗനിർണയം: എൻഡോസ്കോപ്പി പരിശോധനയിലൂടെയോ അല്ലെങ്കിൽ ആവശ്യമെങ്കിൽ 'സ്ലീപ്പ് സ്റ്റഡി' (Polysomnography) വഴിയോ ശ്വാസതടസത്തിന്റെ വ്യാപ്തി കണ്ടെത്താം.
മരുന്നുകൾ: അലർജി മൂലം ഉണ്ടാകുന്ന മൂക്കടപ്പും നീർക്കെട്ടും അലർജി മരുന്നുകൾ കൊണ്ടും മൂക്കിൽ ഒഴിക്കുന്ന നേസൽ സ്പ്രേകൾ കൊണ്ടും മാറ്റിയെടുക്കാം.
ശസ്ത്രക്രിയ: ടോൺസിലോ അഡെനോയിഡോ അമിതമായി വലുതായി ശ്വാസതടസ്സം ഉണ്ടാക്കുന്നുവെങ്കിൽ "അഡെനോടോൺസിലക്റ്റമി' എന്ന ലളിതമായ ശസ്ത്രക്രിയയിലൂടെ അവ നീക്കം ചെയ്യാം. ഇതിലൂടെ കുറുകൽ പൂർണ്ണമായും മാറ്റാൻ സാധിക്കും.
ജീവിതശൈലി: അമിതവണ്ണമുള്ള കുട്ടികളിൽ ഭക്ഷണക്രമീകരണവും ദിനചര്യയിലെ മാറ്റങ്ങളും വഴി ഭാരം കുറയ്ക്കുന്നത് ആശ്വാസം നൽകും.
കുട്ടികളുടെ കാണപ്പെടുന്ന കുറുകൽ ഒരു സുഖകരമായ ഉറക്കത്തിന്റെ ലക്ഷണമായി കണ്ട് തള്ളിക്കളയരുത്. അത് ശരീരം നൽകുന്ന ഒരു മുന്നറിയിപ്പാണ്.
കൃത്യസമയത്തുള്ള പരിശോധനയും വിദഗ്ധ ചികിത്സയും വഴി കുട്ടിക്ക് സുഖകരമായ ഉറക്കവും ആരോഗ്യപൂർണമായ ഭാവിയും ഉറപ്പാക്കാൻ മാതാപിതാക്കൾക്ക് സാധിക്കും.
കൂടുതൽ വിവരങ്ങൾ: ഡോ. അനിത ടി.വി
ഇ.എൻ.ടി വിഭാഗം മേധാവി, സർജൻ, അലർജി ആസ്ത്മ സ്പെഷ്യലിസ്റ്റ്
ആസ്റ്റർ മിംസ് കോട്ടക്കൽ
Family Health
കേരളത്തിലെ എല്ലാ ജില്ലകളിലും തന്നെ വീട്ടില്‍ നടക്കുന്ന പ്രസവങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. ചില ഗര്‍ഭിണികള്‍ വീടുകളില്‍ പ്രസവിക്കാന്‍ ആഗ്രഹിക്കുന്നു. ഒരാള്‍ എവിടെ പ്രസവിക്കണം എന്നു തീരുമാനിക്കനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്കുണ്ട്. പക്ഷേ, ആ തീരുമാനം അഭികാമ്യമാണോ എന്നുള്ളത് ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു സമൂഹത്തിന്റെ ആരോഗ്യം കണക്കാക്കുന്നത്
ഒരു സമൂഹത്തിന്റെ ആരോഗ്യം കണക്കാക്കുന്നത് ഒരു ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ എത്ര അമ്മമാര്‍ മരിക്കുന്നു (Maternal Mortality Ratio) എന്നതിനെ ആശ്രയിച്ചാണ്. പണ്ടുകാലത്ത് അമ്മമാര്‍ വീടുകളില്‍ പ്രസവിച്ചിരുന്നു എന്നത് നാം മറക്കുന്നില്ല. 1947 കാലഘട്ടത്തില്‍ ഒരു ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 2000 അമ്മമാര്‍ക്കാണു മരണം സംഭവിച്ചിരുന്നത്. പക്ഷേ, ഇന്ന് ആ നിരക്ക് ഒരു ലക്ഷത്തില്‍ 19 ആയി ചുരുങ്ങിയിരിക്കുന്നു. പ്രസവത്തെ തുടര്‍ന്ന് ഒരു അമ്മ പോലും മരിക്കാന്‍ പാടില്ല എന്നതാണു വസ്തുത. കേരളത്തിന്റെ കാര്യത്തില്‍ പ്രസവത്തെ തുടര്‍ന്നുള്ള അമ്മമാരുടെ മരണനിരക്കില്‍ ഗണ്യമായ കുറവ് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം ഇവിടെ പ്രസവം ആശുപത്രിയില്‍ നടക്കുന്നു എന്നതുകൊണ്ടാണ്.
ആശുപത്രിയില്‍ പ്രസവം
നടത്തുന്നതിന്റെ ഗുണങ്ങള്‍
ഗര്‍ഭം, പ്രസവം എന്നൊക്കെയുള്ളത് ഒരു സ്വാഭാവികമായ ശാരീരിക പ്രക്രിയയാണ്. എന്നാല്‍ അത് അത്രത്തോളം ലളിതമായി കണക്കാക്കാന്‍ സാധിക്കില്ല. പ്രസവ സമയത്ത് എപ്പോള്‍ വേണമെങ്കിലും ഏതു തരത്തിലുള്ള സങ്കീര്‍ണതകളും ഉണ്ടാകാം. അതു മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ല. അമിതമായ രക്തസ്രാവം, കുഞ്ഞിന്റെ ഹൃദയമിടിപ്പിലെ വ്യതിയാനം, പ്രസവത്തില്‍ ഉണ്ടാകുന്ന അമിതമായ കാലവിളംബം ഇതൊക്കെ സാധാരണയായി കണ്ടുവരുന്ന സങ്കീര്‍ണതകളാണ്. ഇവയൊക്കെ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളും ഉപകരണങ്ങളും ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നൈപുണ്യം നേടിയ ആരോഗ്യ പ്രവര്‍ത്തകരും ഉണ്ടെങ്കില്‍ മാത്രമേ അമ്മയ്ക്കും കുഞ്ഞിനും അപകടഘട്ടം തരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. വീട്ടില്‍ പ്രസവിക്കുന്ന ഒരു സ്ത്രീയ്ക്ക് ഇത്തരത്തിലുള്ള ഒരു ശുശ്രൂഷ ലഭിക്കില്ല എന്നത് നമുക്ക് ഊഹിക്കാവുന്ന കാര്യമാണല്ലോ.
അപ്രതീക്ഷിത രക്തസ്രാവം
ഗർഭിണികളിൽ തികച്ചും അപ്രതീക്ഷമായിട്ടാവും രക്തസ്രാവം തുടങ്ങുന്നത്. വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രക്തമെല്ലാം വാര്‍ന്നൊഴുകി അമ്മയുടെ ജീവനുതന്നെ അപകടം സംഭവിക്കാം. പ്രസവവേദന തുടങ്ങിയാല്‍, കുഞ്ഞിന്റെ ഹൃദയമിടുപ്പിനു പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രസവം നീണ്ടുപോയാല്‍ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടത്തിന് കുറവുവന്ന് ബുദ്ധിമാന്ദ്യം സംഭവിക്കാം. ഇത് യഥാസമയം കണ്ടുപിടിച്ച് ഉടനടി പരിഹാരം നിര്‍ദേശിക്കാന്‍ ഈ ശാസ്ത്രം അറിയുന്നവരും, അതിനുവേണ്ട ഉപകരണങ്ങളും ഉണ്ടാവണം.
അപകടങ്ങളുണ്ട്
കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്താലാണ് മാതൃ-നവജാതശിശു മരണനിരക്ക് വളരെയധികം കുറയ്ക്കാന്‍ സാധിക്കുന്നത്. ഇത്തരത്തിലൊക്കെ ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നു മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനു വിപരീതമായിട്ടാണ് അനാരോഗ്യപരമായി വീടുകളില്‍ പ്രസവം നടത്തുന്നത്. ഇത്തരത്തിലുള്ള അശാസ്ത്രീയ രീതികളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ മനസിലാക്കാതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജീവനു തന്നെ ഭീഷണിയാകും എന്നു മനസിലാക്കുക.
പ്രസവം അത്ര ലളിതമല്ല
പ്രസവം വളരെ ലളിതമാണെന്ന് നമ്മള് വിചാരിക്കുന്നതിലാണു തെറ്റ്. പ്രസവങ്ങള്‍ സുരക്ഷിതമായി നടക്കുകയും അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രസവങ്ങള്‍ ആശുപത്രിയില്‍ നടക്കുന്നതുകൊണ്ട് മാത്രമാണ്. പ്രസവം എന്നത് ഏതുസമയത്തും പ്രശ്നങ്ങള്‍ ഉണ്ടാകാവുന്ന ഒരു പ്രക്രിയയാണ്. യഥാസമയം അത് വേണ്ടപോലെ നേരിടാനുള്ള സംവിധാനമില്ലെങ്കില്‍ അമ്മയെയോ കുഞ്ഞിനെയോ രണ്ടുപേരെയുമോ നമുക്ക് നഷ്ടപ്പെടാം. വീട്ടില്‍ പ്രസവിക്കുന്ന മാര്‍ഗം തിരഞ്ഞെടുക്കുന്നതു വഴി ഈ അപകടമാണ് നാം വിളിച്ചുവരുത്തുന്നത്. അതു മനസിലാക്കി ബുദ്ധിപൂര്‍വം, ഗര്‍ഭിണികള്‍ വീട്ടില്‍ പ്രസവിക്കുന്ന രീതിയില്‍ നിന്ന് പിന്തിരിയണം. പുറകിലേക്കല്ലാ, മുമ്പിലേക്കാണു നാം നടക്കേണ്ടത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ്, ഗൈനക്കോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം
Family Health
ഭക്ഷണത്തിന് ഏറ്റവുമധികം രുചി നല്കുന്ന ചേരുവകളിലൊന്നാണ് എണ്ണ. എണ്ണ കൂടുതൽ ചേർത്ത വിഭവം രുചികരം. കറി വച്ച മീനിനെക്കാൾ നാം വറുത്ത മീൻ ഇഷ്ടപ്പെടുന്നതിനു പിന്നിലും ഇതേ കാരണം തന്നെ.
എണ്ണ അളന്ന് ഒഴിക്കണം
സാധാരണയായി വീട്ടമ്മമാർ എണ്ണ അളന്നല്ല ഉപയോഗിക്കുന്നത്. അളക്കാറില്ല, കുപ്പിയിൽ നിന്നെടുത്ത് ഒഴിക്കുകയാണ്. അതിൽ നിന്ന് എത്ര വീഴുന്നുവോ അതാണ് പലപ്പോഴും അവരുടെ കണക്ക്! എണ്ണ ഉപയോഗിക്കുന്പോൾ അത് അളന്ന് ഉപയോഗിക്കാനായി ഒരു ടീ സ്പൂണ്‍ കരുതണം. അളവറ്റ തോതിൽ എണ്ണ ശരീരത്തിലെത്തിയാൽ കൊളസ്ട്രോൾനില കൂടും. ജീവിതശൈലീരോഗങ്ങൾ മനസറിയാതെ കൂടെയെത്തും.
ഒരിക്കൽ ഉപയോഗിച്ച എണ്ണയും പുതിയ എണ്ണയും...
ഒരിക്കൽ ഉപയോഗിച്ച എണ്ണ പുതിയ എണ്ണയുടെ കൂടെ ചേർത്ത് ഉപയോഗിക്കുന്ന ശീലവും വീട്ടമ്മമാർക്കുണ്ട്. ബാക്കി വരുന്ന ചൂടാക്കിയ എണ്ണ ഒരു പാത്രത്തിൽ മാറ്റിവയ്ക്കും. എണ്ണ തീരുന്പോൾ ആ എണ്ണയും കുറച്ചു പുതിയ എണ്ണയും കൂടി ഒഴിച്ചു ചൂടാക്കും. അങ്ങനെ ചെയ്യരുത്. ആവർത്തിച്ചു ചൂടാക്കൽ -റിപ്പീറ്റഡ് ഹീറ്റിംഗ് പാടില്ല. അത്തരം എണ്ണ ആരോഗ്യത്തിന് ഹാനികരം.
* ഒരുദിവസം ഉപയോഗിച്ച എണ്ണ തൊട്ടടുത്ത ദിവസം കൊണ്ട് ഉപയോഗിച്ചു തീർക്കണം. പപ്പടം കാച്ചിയ എണ്ണ വേണമെങ്കിൽ ഒരു തവണയൊക്കെ കടുകുപൊട്ടിക്കാൻ ഉപയോഗിക്കാം. അതിനപ്പുറം അതിൽ പുതിയ എണ്ണ കൂടി ചേർത്ത് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്.
* കടുകുപൊട്ടിക്കാനും മറ്റും വളരെക്കുറച്ച് എണ്ണ മാത്രമേ ഉപയോഗിക്കാൻ പാടുളളൂ.
* എണ്ണ ധാരാളം അടങ്ങിയ ബേക്കറിവിഭവങ്ങൾ ശീലമാക്കാൻ കുട്ടികളെ അനുവദിക്കരുത്. എന്നും വറുത്ത സാധനങ്ങൾ കുട്ടികൾക്കു കൊടുക്കരുത്. മുതിർന്നവരും ബേക്കറിവിഭവങ്ങൾ ശീലമാക്കാൻ പാടില്ല. അളവു കുറച്ചു കഴിക്കുക. കുട്ടികൾക്കു മാതൃകയാവുക.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് &
ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി വിഭവങ്ങൾ, അച്ചാറുകൾ, വറുത്ത വിഭവങ്ങൾ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത്.
പ്രോസസ്ഡ് ഫുഡ്സിൽ(സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്സ്, പപ്പടം എന്നിവയിൽ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു കിട്ടുന്നുണ്ട്. മിക്കപ്പോഴും കറികളിലും ഉപ്പിന്റെ തോതു കൂടുതലായിരിക്കും.
ദിവസം ഒരാൾക്ക്...
ലോകാരോഗ്യസംഘടന പറയുന്നതു പ്രകാരം ഒരു ടീ സ്പൂണ്‍ ഉപ്പുമാത്രമാണ് ഒരാൾക്കു ദിവസം ആവശ്യമുള്ളത്. അതായത് അഞ്ച് ഗ്രാം. ഒരു സ്പൂണ്‍ ഉപ്പിൽ നിന്ന് 2.3 ഗ്രാം സോഡിയം ശരീരത്തിനു ലഭ്യമാകും. ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി. 2- 3 വയസാകുന്പോൾ രണ്ടു ഗ്രാം ഉപ്പ്.
6-7 വയസാകുന്പോൾ മൂന്നു ഗ്രാം ഉപ്പ്. കൗമാരപ്രായം മുതൽ അഞ്ചുഗ്രാം ഉപ്പ്. നന്നായി അദ്ധ്വാനിച്ചു വിയർക്കുന്നവർക്കുപോലും ദിവസവും ആറു ഗ്രാമിൽ താഴെ ഉപ്പു മതി. അത് ലറ്റുകൾ, കായികതാരങ്ങൾ എന്നിവർക്ക് ഉപ്പ് കുറച്ചുകൂടി ആകാം; അവർ ധാരാളം വിയർക്കുന്നവരാണ്.
ബിപി കൂടും, കാൽസ്യം നഷ്ടമാകും
രക്തസമ്മർദവും(ബിപിയും) ഉപ്പുമായി ഏറെ ബന്ധമുണ്ട്. ഉപ്പ് കഴിച്ചാൽ രക്തസമ്മർദം പെട്ടെന്നു കൂടും. ഉപ്പ് കൂടുതൽ കഴിച്ചാൽ ശരീരത്തിൽ നിന്ന് കാൽസ്യം കൂടുതൽ അളവിൽ നഷ്ടമാകും.
സോഡിയം വേണം, പക്ഷേ...
സോഡിയം ശരീരത്തിന് അവശ്യം വേണ്ട ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കളിലും സോഡിയമുണ്ട്. പലപ്പോഴും നാം കഴിക്കുന്ന പല മരുന്നുകളിലും സോഡിയമുണ്ട്.
സോയാസോസിലും സോഡിയം കൂടുതൽ
അജിനോമോട്ടോ, സോയാസോസ്, ടൊമാറ്റോ സോസ് എന്നിവയിലൊക്കെ സോഡിയം അടങ്ങിയിട്ടുണ്ട്. കാൻഡ്ഫുഡ്, പ്രോസസ്ഡ് ഫുഡ്, പായ്ക്ക്ഡ് ഫുഡ് എന്നിവയിലൊക്കെ സോഡിയം ധാരാളം. ഇതിലൂടെയെല്ലം ശരീരത്തിൽ ധാരാളം സോഡിയം എത്തുന്നുണ്ട്. സോയാസോസിൽ ഉപ്പ് ധാരാളമുണ്ട്. അതിനും പുറമേയാണ് കറികളിൽ അമിതമായി ചേർക്കുന്ന ഉപ്പിലൂടെ എത്തുന്ന സോഡിയത്തിന്റെ തോത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതാമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
കുട്ടികളിൽ തലവേദന പല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. ടെൻഷനും സ്ട്രെസും മൂലമുണ്ടാകുന്ന തലവേദനയാണ് മുഖ്യസ്ഥാനത്ത് കാണുന്നത്. പലപ്പോഴും ആദ്യകാലങ്ങളിൽ കണ്ടുപിടിക്കപ്പെടാതെപോകുന്ന കാഴ്ചത്തകരാറുകൾ മൂലമുള്ള തലവേദനയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്താണ് മൈഗ്രേൻ അഥവാ കൊടിഞ്ഞി.
സ്ട്രെസ് അമിതമായാൽ
പഠനവും പരീക്ഷയുമുണ്ടാക്കുന്ന അമിത സ്ട്രെസിനെ അതിജീവിക്കാൻ കെൽപ്പില്ലാത്ത കുട്ടികൾക്കാണ് പ്രധാനമായി ടെൻഷൻ ഹെഡെയ്ക് ഉണ്ടാകുന്നത്. 37-51 ശതമാനം കുട്ടികൾക്കും ഇത്തരത്തിലുള്ള തലവേദനയുണ്ടാകുന്നതായി നാഷണൽ ഹെഡെയ്ക് ഫൗണ്ടേഷൻ നടത്തിയ ഗവേഷണങ്ങൾ തെളിയിക്കുന്നു.
കുട്ടികളിലെ മൈഗ്രേൻ
കുട്ടികളിൽ ഉണ്ടാകുന്ന മൈഗ്രേൻ പലവിധമാണ്. സാധാരണ (3.5-10 ശതമാനം), ബാസിലാർ മൈഗ്രേൻ 3-19 ശതമാനം, വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അബ്ഡൊമിനൽ മൈഗ്രേൻ (20 ശതമാനം), ഛർദിയോടുകൂടിയ മൈഗ്രേൻ (0.02 ശതമാനം). ആറുമുതൽ പതിനഞ്ചു വരെ വയസുള്ള കുട്ടികളിൽ നാലു ശതമാനം പേർക്കും ഹൈസ്കൂൾ വിദ്യാർഥികളിൽ 10-23 ശതമാനം പേർക്കും പലപ്പോഴായി മൈഗ്രേൻ ഉണ്ടാകുന്നതായി തെളിയുന്നു.
കുട്ടികളിലുണ്ടാകുന്ന കൊടിഞ്ഞി അഥവാ ചെന്നിക്കുത്തിനെ രണ്ടായി തിരിക്കാം. പാരന്പര്യവുമായി ബന്ധപ്പെട്ട കോമണ്‍ മൈഗ്രേനും പ്രകാശ വലയമോ വരകളോ നിറങ്ങളോ കാണുന്ന, ഭക്ഷണ അലർജിയും ഛർദിയുമുണ്ടാകുന്ന ക്ലാസിക് മൈഗ്രേനും.
ഇന്റർനാഷണൽ ഹെഡെയ്ക് സൊസൈറ്റിയുടെ അഞ്ചു തരത്തിലുള്ള തരംതിരിവ്:
1. കണ്‍ഫ്യൂഷണൽ മൈഗ്രേൻ!
ഈ പ്രതിഭാസമുള്ള കുട്ടികൾക്ക് പെട്ടെന്ന് മറ്റുള്ളവരുമായി സന്പർക്കം പുലർത്താൻ സാധിക്കാതെ വരുന്നു. താറുമാറായ മാനസികാവസ്ഥമൂലം കൊടിഞ്ഞിയുമുണ്ടാകുന്നു. ഇതും ആണ്‍കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നു.
2. ആലീസ് ഇൻ വണ്ടർലാന്റ് സിൻഡ്രോം
- കൊടിഞ്ഞിയുണ്ടാകുന്നതിനു മുന്നോടിയായി കാഴ്ചസംബന്ധമായ വ്യതിരിക്തതകളുണ്ടാകുന്ന ഓറ അനുഭവപ്പെടുന്നത് ഇതിന്റെ പ്രത്യേകതയാണ്. ആലീസ് ഇൻ വണ്ടർലാന്റ് സിൻഡ്രോം എന്ന് ഇതിനെ വിളിക്കുന്നു.
3. ഹെമിപ്ലേജിക് മൈഗ്രേൻ
ഇതിൽ കുട്ടികൾക്കു പൊടുന്നനെ ഓറ അനുഭവപ്പെടുകയും ഒരുവശം തളരുകയും ചെയ്യുന്നു. ഈ പ്രതിഭാസം പാരന്പര്യം, ജനിതക പ്രവണതകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്.
4. ബാസിലാർ മൈഗ്രേൻ
ഇവിടെ ഓറ അനുഭവപ്പെടുന്നതോടൊപ്പം മദ്യപന്റെ രീതിയിലുള്ള വിചിത്രമായ പെരുമാറ്റ ശൈലി കാണുന്നു. തളർച്ച, തെന്നിത്തെന്നിയുള്ള നടപ്പ്, ഇരട്ടയായി കാണുക ഇവയൊക്കെ ഈ വിഭാഗത്തിലുള്ളവയുടെ പ്രത്യേകതയാണ്.
5. അബ്ഡൊമിനൽ മൈഗ്രേൻ!
തുടരെ തുടരെയുള്ള ഛർദിയും വയറ്റിൽ വേദനയുമുണ്ടാകുന്ന അബ്ഡൊമിനൽ മൈഗ്രേൻ പാരന്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വയറുവേദനയുമായി ഡോക്ടറുടെ അടുത്തെത്തുന്ന പതിനഞ്ചു ശതമാനം കുട്ടികൾക്കും ഇത്തരം മൈഗ്രേനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ കുട്ടികൾ മുതിരുന്പോൾ സ്ഥിരമായ ചെന്നിക്കുത്ത് ഉണ്ടാകാനുള്ള സാധ്യത ഏറിനിൽക്കുന്നു. ചോക്കലേറ്റ്, ശീതള പാനീയങ്ങൾ, നട്സ്, ഉണങ്ങിയ പഴങ്ങൾ, ഈന്തപ്പഴം, ചൈനീസ് ആഹാരത്തിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, ശബ്ദകോലാഹലം, വെട്ടിത്തിളങ്ങുന്ന പ്രകാശകിരണങ്ങൾ തുടങ്ങിയവയെല്ലാം പൊതുവായി കുട്ടികൾക്ക് മൈഗ്രേൻ ഉണ്ടാകാനുള്ള ട്രിഗറുകളാകുന്നു.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Family Health
ശാരീരിക വിഷമതകള്‍ക്കു പുറമെ സ്ട്രോക്ക് രോഗിയിൽ മാത്രമല്ല കുടുംബത്തിലും ഉണ്ടാക്കുന്ന മാനസികവും സാമ്പത്തികവുമായ ആഘാതം വളരെ വലുതാണ്. അതിനാല്‍ സ്ട്രോക്ക് ചികിത്സയില്‍ ഏറ്റവും പ്രധാനമാണ് അവരുടെ പുനരധിവാസം (rehabilitation).
* ചലനശേഷി വീണ്ടെടുക്കാനായി മുടങ്ങാതെ ഫിസിയോതെറാപ്പി ചെയ്യണം. ഫിസിയോതെറാപ്പിയുടെ ആദ്യ ലക്ഷ്യം ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ രോഗിയെ പ്രാപ്തമാക്കുക എന്നതാണ്.
* അതു നേടിയാല്‍ അടുത്ത ലക്ഷ്യം ജോലി ചെയ്യാന്‍ പ്രാപ്തമാക്കാനുള്ള ഒക്കുപ്പേഷണൽ (occupational) ഫിസിയോതെറാപ്പിയാണ്. കിടപ്പിലായ രോഗികളില്‍ ബെഡ് സോര്‍ വരാതെ നോക്കാനായി ഓരോ രണ്ടു മണിക്കൂറിലും രോഗിയെ തിരിച്ചു കിടത്തേണ്ടതാണ്.
പ്രശ്നങ്ങളും പരിഹാരങ്ങളും
1. സന്തുലനാവസ്ഥ നഷ്ടപ്പെടുന്നു
നമ്മുടെ ചുറ്റുപാടില്‍ നമ്മുടെ ശരീരത്തിന്റെ ഏകോപനവും സ്ഥിരതയും കൂടിച്ചേരുന്നതാണ് സന്തുലിതാവസ്ഥ. ഇത് സഞ്ചാരവും സാധനങ്ങള്‍ കയ്യെത്തിപ്പിടിക്കുന്നതു പോലുള്ള ദൈനംദിന പ്രവൃത്തികളില്‍ സഹായകമാകുന്നു. എന്നാല്‍ സ്ട്രോക്കില്‍ ഈ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നു. അതിനാല്‍ വീഴ്ചകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
* രോഗികള്‍ കിടക്കുന്ന മുറിയും അവരുപയോഗിക്കുന്ന കുളിമുറിയും ഒരേ നിരപ്പില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
* കൂടാതെ രാത്രി ആവശ്യമായ പ്രകാശവും ബാത്റൂമില്‍ വേണം.
* കാല് തട്ടി വീഴാന്‍ കാരണമാകുന്ന സാധനങ്ങള്‍ തറയില്‍ നിന്ന് മാറ്റേണ്ടതാണ്.
* തിരിയുമ്പോഴും കട്ടിലില്‍ നിന്ന് എഴുന്നേല്ക്കുമ്പോഴും ഒക്കെ ചലനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുക. പാകമായതും കനം കുറഞ്ഞ സോളോടു കൂടിയതും ഗ്രിപ്പുള്ളതുമായ പാദരക്ഷകള്‍ വേണം ഉപയോഗിക്കുവാന്‍.
2. ആശയവിനിമയത്തില്‍ പ്രശ്നങ്ങള്‍
സ്ട്രോക്ക് കാരണം ആശയവിനിമയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഇതിനു നല്ല രീതിയിലുള്ള സ്പീച്ച് തെറാപ്പി ആവശ്യമാണ്.
* ആശയവിനിമയം നടത്താന്‍ നിരന്തരമായി അഭ്യസിക്കുക
* ഉച്ചത്തില്‍ വായിക്കുക
* പേരുകള്‍, ഗാനങ്ങള്‍ തുടങ്ങിയവ പലതവണ ആവര്‍ത്തിക്കുക
* കാര്‍ഡുകള്‍ അല്ലെങ്കില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുക
3. ഭക്ഷണം വിഴുങ്ങുന്നതിനു പ്രയാസം
സ്ട്രോക്ക് രോഗികളില്‍ ഭക്ഷണം വിഴുങ്ങുന്നതിനു പ്രയാസം കാണാറുണ്ട്. ഇത് ആഹാരം ശ്വാസനാളത്തിലേക്ക് പോകാനും തന്മൂലം ആസ്പിരേഷന്‍ ന്യുമോണിയ വരുന്നതിനും സാധ്യതയുണ്ട്.
* ഇത് കുറയ്ക്കുന്നതിനായി ഭക്ഷണം ചെറിയ കഷണങ്ങളായി മുറിച്ചു കഴിക്കേണ്ടതും പാനീയങ്ങള്‍ കുറച്ചു കുറച്ചായി മൊത്തിക്കുടിക്കേണ്ടതുമാണ്.
* ഭക്ഷണം കഴിക്കുമ്പോള്‍ സംസാരം ഒഴിവാക്കണം. മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
* കിടന്നു കൊണ്ട് ഭക്ഷണം കഴിക്കരുത്.
4. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ കുറവ്, ഓര്‍മക്കുറവ്
ഏകാഗ്രത വീണ്ടെടുക്കാം
* കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുക
* ഒരു സമയം ഒരു കാര്യം മാത്രം ചെയ്യുക
* ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക തയാറാക്കുക
* ആവശ്യമെങ്കില്‍ മറ്റുള്ളവരുടെ സഹായം തേടുക...
* ശാന്തമായി വിശ്രമിക്കുക
* ചെറിയ നടത്തത്തിനു പോകുക
* സംഗീതം ആസ്വദിക്കുക...
5. ജീവിതം നഷ്ടമായി എന്ന തോന്നൽ
സ്ട്രോക്ക് വരുമ്പോള്‍ പലര്‍ക്കും പണ്ടുണ്ടായിരുന്ന ജീവിതം നഷ്ടമായി എന്നാണ് തോന്നാറുള്ളത്. നിരാകരണം, ക്ഷോഭം, സങ്കടം, കുറ്റബോധം, വിഷാദരോഗം തുടങ്ങിയവ ഉണ്ടാകുന്നത് സാധാരണമാണ്. ഇത് ഒഴിവാക്കുന്നതിനു കുടുംബങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്.
വിഷാദം മാറ്റാന്‍
* സ്വയം സമാധാനപ്പെടുക
* എപ്പോഴും മുന്നോട്ടു പോകുകയും മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലിരിക്കുകയും ചെയ്യുക.
* മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികള്‍ തേടുക
* കഴിയുന്നത്ര ഉത്സാഹത്തോടെ ഇരിക്കുക
* വിഷാദരോഗം മാറ്റുനതിന് വൈദ്യസഹായം തേടാന്‍ മടി കാണിക്കാതിരിക്കുക
* മനസിലാക്കുന്നവരോട് അനുഭവങ്ങള്‍ പങ്കു വയ്ക്കുക.
വിവരങ്ങൾ - ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888
Family Health
മൈഗ്രേനുണ്ടാക്കുന്ന ഉത്തേജക ഘടകങ്ങളാണ് ട്രിഗറുകൾ. ഓരോരുത്തരിലും മൈഗ്രേനു നിദാനമാകുന്ന ട്രിഗറുകളെ കണ്ടെത്തുക തന്നെ ആദ്യപടി. തങ്ങൾക്ക് ഹാനികരമാകുന്ന ട്രിഗറുകൾ കണ്ടുപിടിച്ച് ഒഴിവാക്കുന്നതാണ് പ്രധാന മുൻകരുതൽ. പ്രധാന ട്രിഗറുകളെക്കുറിച്ച്...
1. കൃത്യമായ ദിനചര്യകളിലുള്ള വ്യതിയാനങ്ങൾ.
ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയങ്ങൾ മാറ്റുക. ദീർഘയാത്രകളും മറ്റും ഇതിന് കാരണമാകുന്നു. അതുകൊണ്ട് കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുകയും ഉണരുകയും ചെയ്യുക.
2. അന്തരീക്ഷ-കാലാവസ്ഥാ വ്യതിയാനങ്ങൾ- അമിത ചൂടും തണുപ്പും ട്രിഗറുകളാകുന്നു. വെട്ടിത്തിളങ്ങുന്ന പ്രകാശ രശ്മികൾ തലവേദനയുണ്ടാക്കുന്നു. അതുകൊണ്ട് ഇത് ഒഴിവാക്കുക. നിർജലീകരണം ഉണ്ടാവരുത്. ധാരാളം വെള്ളം കുടിക്കുക.
3. ഭക്ഷണപദാർഥങ്ങൾ
ചോക്ലേറ്റ്, ബനാന, ചീസ്, വിനാഗരി, സോയാസോസ്, ചുവന്ന വൈൻ, നാരങ്ങ, കാപ്പി തുടങ്ങിയവ തലവേദനയ്ക്കുള്ള ഉദ്ദീപന ഘടകമാകുന്നു. കൂടാതെ ഭക്ഷണപദാർഥങ്ങളിലടങ്ങിയിട്ടുള്ള രാസചേരുവകളായ മോണോസോഡിയം ഗ്ലൂട്ടാമെയ്റ്റ്, സൽഫൈയ്റ്റ്, നൈട്രേറ്റ്, അസ്പർട്ടാം, ചൈനീസ് ഭക്ഷണത്തിലെ അജിനോമോട്ടോ തുടങ്ങിയവ കഠിനമായ കൊടിഞ്ഞിക്കു തുടക്കമിടുന്നു. ഇവ ഒഴിവാക്കാൻ ശ്രമിക്കുക.
4. ഭക്ഷണക്രമങ്ങൾ തെറ്റിക്കുന്നതും തലവേദനയുണ്ടാക്കുന്നു. കൃത്യസമയത്തു ഭക്ഷണം കഴിക്കുക. വിശന്നിരിക്കുന്നതും നന്നല്ല. രക്തത്തിൽ പഞ്ചസാര കുറഞ്ഞുപോകുന്നതും ഹാനികരം. ചെറിയ അളവിലുള്ള ആഹാരം കൃത്യമായ സമയക്രമങ്ങളിൽ പലപ്രാവശ്യം കഴിക്കുന്നത് ഉത്തമം.
5. ആർത്തവ സമയത്തും ഋതുവിരാമത്തിനുശേഷവും ഗർഭാവസ്ഥയിലുള്ള സ്ത്രൈണഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മൈഗ്രേനുള്ള ശക്തമായ ട്രിഗറാണ്. അതുപോലെ ഹോർമോണടങ്ങുന്ന ഗർഭനിരോധന ഗു ളികകളും തലവേദയുണ്ടാക്കുന്നു. ഋതുവിരാമത്തിനുശേഷമുള്ള ഹോർമോണ്‍ പുനരുത്ഥാന ചികിത്സ പലപ്പോഴും മൈഗ്രേനു കാരണമാകാറുണ്ട്.
6. ചുവന്ന വൈൻ, കറുത്ത ബിയർ, പുകയില...
ചുവന്ന വൈനും കറുത്ത ബിയറും വിസ്കിയും മൈഗ്രേനുള്ള ട്രിഗറുകളാണ്. പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും നാഡികളെ ക്ഷയപ്പെടുത്തുകയും ചെയ്യുന്നു. മദ്യപാനവും പുകയിലയും പാടെ വർജിക്കുക.
7. മാനസികപിരിമുറുക്കം, ദേഷ്യം
മാനസിക പിരിമുറുക്കം, ഉത്കണ്ഠ, മാനസിക തളർച്ച, അമിത ഉത്തേജിതാവസ്ഥ, ദേഷ്യം തുടങ്ങിയവയെല്ലാം ട്രിഗറുകളാകുന്നു. മനസിനെ സന്തുലിതമാക്കി സ്ട്രെസ് മാനേജ്മെന്റ് തെറാപ്പി പരിലീശിക്കുക.
8. അമിത വ്യായാമം
കൃത്യവും ഉൗർജസ്വലവുമായ വ്യായാമ പദ്ധതികൾ മൈഗ്രേനെതിരായ മുൻകരുതൽ തന്നെ. ഇത് ശരീരത്തിലെ ‘എൻഡോർഫിനുകളെ’ ഉത്പാദിപ്പിക്കുകയും അവ വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ, അമിതാധ്വാനം, അമിത വ്യായാമം, അസാധാരണമായ ലൈംഗിക ചേഷ്ടകൾ ഇവ തലവേദനയുണ്ടാക്കുന്നു.
9. കടുത്ത ഗന്ധം
അസാധാരണവും അതിതീവ്രവുമായ ഗന്ധങ്ങൾ തലവേദനയുടെ ഉദ്ദീപനഘടകങ്ങളാണ്. പലതരത്തിലുള്ള രാസപദാർഥങ്ങൾ ഉൾക്കൊള്ളുന്നതാണ് പെർഫ്യൂമുകൾ. അവ നാഡിവ്യൂഹത്തിന്റെ സംവേദന ശക്തിയെ തകിടംമറിക്കുന്നു.
കടുത്ത മണങ്ങൾ ചിലരിൽ മൈഗ്രേനുണ്ടാക്കുന്നു. തലയിലെ
രക്തക്കുഴലുകളുടെ വികസനം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു.
10. അമിതവെട്ടവും ഒച്ചയും
മൈഗ്രേൻരോഗികളുടെ നാഡിവ്യൂഹത്തിന്റെ സൂക്ഷ്മ സംവേദനശക്തി സാധാരണക്കാരേക്കാൾ വളരെ കൂടുതലാണ്. തന്മൂലം കടുത്ത പ്രകാശരശ്മികളും ശബ്ദകോലാഹലങ്ങളും മൈഗ്രേൻ ഉണ്ടാക്കുന്ന ഉദ്ദീപന ഘടകങ്ങളാകുന്നു. അതുപോലെ കൊടിഞ്ഞിയുള്ള സമയത്തും പ്രകാശമധികമുള്ള സ്ഥലങ്ങളിലും ശബ്ദായമാനമായ അന്തരീക്ഷത്തിലും പോയാൽ അതിന്റെ കാഠിന്യം വർധിക്കുന്നു.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Family Health
കപ്പയും കരിമ്പും ഒക്കെ കഴിച്ചിരുന്ന കാലത്ത് ഒരു പരിധിവരെ പല്ലുകൾ അതിലൂടെ ക്ലീൻ ചെയ്യപ്പെടുമായിരുന്നു. ആധുനിക ഭക്ഷണ രീതിയിൽ വളരെയധികം പറ്റിപ്പിടിച്ചിരിക്കുന്ന അംശങ്ങൾ ഉള്ളതുകൊണ്ട് പല്ലിലും മോണയിലും അത് പറ്റിയിരുന്ന് പല അസുഖങ്ങൾക്കും കാരണമാകാൻ സാധ്യത കൂടുന്നു. കൃത്യമായ പല്ലുതേപ്പും വർഷത്തിലൊരിക്കലെങ്കിലും ഡോക്ടർ നടത്തുന്ന പരിശോധനയും ക്ലീനിഗും വഴി അജീവനാന്തം പല്ലുകളെ നിലനിർത്താനാവും.
ഡെന്റൽ ഫ്ളോസ്
പല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതും എന്നാൽ ടൂത്ത് ബ്രഷ് ഉപയോഗിച്ചു വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ളതുമായ ആഹാര പദാർഥങ്ങളെ നീക്കംചെയ്യാൻ ഉപയോഗിക്കുന്ന വസ്തുവാണ് ഇത്. കൈകളിൽ ചുറ്റി എല്ലാ പല്ലിനുമിടയിൽ കയറ്റി ഇറക്കാൻ പറ്റുന്ന ഒരു നൂലാണ് ദന്തൽ ഫ്ലോസ്. എല്ലാ പല്ലുകളുടെയും ഇടയിൽ കയറിയിരിക്കുന്ന അഴുക്കുകളെ നീക്കം ചെയ്യാൻ ഏറ്റവും ഉചിതമായുള്ള മാർഗമാണ് ഫ്ലോസിംഗ്. മോണയുടെ ആരോഗ്യത്തിനും രണ്ടു പല്ലുകൾക്കിടയിൽ പോട് വരാതിരിക്കാനും ഈ രീതി വളരെ ഫലപ്രദം.
നൂലുപോലുള്ള വസ്തു (ഡെന്റൽ ഫ്ളോസ്) ഉപയോഗിച്ചാണു ചെയ്യുന്നത്. നമ്മുടെ രണ്ടു കൈയുടെ നടുവിരലുകളിൽ പിടിച്ചുവേണം ഫ്ളോസ് ചെയ്യേണ്ടത്. ഫ്ളോസ് ചെയ്യുന്പോൾ മോണകൾക്കു ക്ഷതം വരാതെ ചെയ്യണം. പല്ലുകൾക്കിടയിലൂടെ ഫ്ളോസ് മുന്നോട്ടും പുറകിലോട്ടും നീക്കിവേണം ക്ലീൻ ചെയ്യാൻ. ദിവസത്തിൽ ഒരിക്കലെങ്കിലും ഫ്ളോസ് ചെയ്യാൻ ശ്രദ്ധിക്കുക.
മൗത്ത് വാഷ്
പല്ലുകൾ കേടാകാതിരിക്കുന്നതിനും ശുദ്ധമായ ശ്വാസത്തിനും നന്നായി ബ്രഷ് ചെയ്യുന്നതിനോടൊപ്പംതന്നെ മൗത്ത് വാഷും ഉപയോഗിക്കാം. വിപണിയിൽ ലഭിക്കുന്ന മൗത്ത് വാഷുകൾ നിർമാതാക്കളുടെ ഉപയോഗ നിർദേശങ്ങൾ പാലിച്ച് ഉപയോഗിക്കുക.
ഉപയോഗരീതി
20 എംഎൽ മൗത്ത് വാഷ് എടുക്കുക. മൗത്ത് വാഷ് വായിൽ ഒഴിക്കുക. 30 സെക്കൻഡ് മൗത്ത് വാഷ് ഉപയോഗിച്ച് വായ കുലുക്കി കഴുകുക. അര മണിക്കൂറിനുശേഷം വെള്ളം ഉപയോഗിച്ചു കഴുകുക. പല്ലു തേച്ച് 20 മിനിറ്റു ശേഷം മാത്രം മൗത്ത് വാഷ് ഉപയോഗിക്കുകയ മൗത്ത് വാഷ് ഒരു കാരണവശാലും വിഴുങ്ങരുത്. ആൽക്കഹോൾ ഇല്ലാത്ത മൗത്ത് വാഷ് തെരഞ്ഞെടുക്കുക.
നാക്കിലെ ഭക്ഷണാവശിഷ്ടം എങ്ങനെ നീക്കാം?
മേൽപറഞ്ഞ ദന്തപരിപാലന മാർഗങ്ങൾ കൂടാതെ വാട്ടർ ഇറിഗേഷൻ ഉപകരണങ്ങളും ഉപയോഗിക്കാം. ടൂത്ത് ബ്രഷോ കൈവിരലോ കൊണ്ട് മോണ മസാജ് ചെയ്യുന്നതും നല്ലതാണ്. പല്ലുകൾപോലെതന്നെ നാക്കിന്റെ പ്രതലത്തിലും ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞുകൂടാം. ടൂത്ത് ബ്രഷോ ടംഗ് ക്ലീനറോ ഉപയോഗിച്ച് അതു നീക്കം ചെയ്യണം.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903
Family Health
ശിശുപരിപാലനം: ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍
രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമാണ് ജനനം മുതല്‍ ഒരു വയസ് വരെയുള്ള കാലയളവ്. ഈ പ്രായത്തെയാണ് ശിശുപ്രായം (Infancy) എന്ന് വിളിക്കുന്നത്. ഈ സമയത്താണ് തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച നടക്കുന്നത്. അതിനാല്‍ ഈ കാലഘട്ടത്തില്‍ ലഭിക്കുന്ന സ്നേഹവും പരിചരണവും സുരക്ഷിതത്വവും കുഞ്ഞിന്റെ ശാരീരിക, മാനസിക, വൈകാരിക, സാമൂഹിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.
1. കുഞ്ഞിന് സ്നേഹവും സുരക്ഷിതത്വവും നല്‍കുക
കുഞ്ഞ് കരയുമ്പോള്‍ അതിനെ അവഗണിക്കാതെ സ്നേഹത്തോടെ ആശ്വസിപ്പിക്കുകയും ആവശ്യമായ പരിചരണം നല്‍കുകയും ചെയ്യുക. ഇതിലൂടെ കുഞ്ഞിന് സുരക്ഷിതത്വബോധം ലഭിക്കുകയും നാഡീവ്യൂഹം ശാന്തമാകുകയും ചെയ്യും. ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ രക്ഷിതാക്കളുമായുള്ള സുരക്ഷിതമായ ബന്ധം (Secure Attachment) കുഞ്ഞിന്റെ ആത്മവിശ്വാസത്തിന്റെയും വൈകാരിക വളര്‍ച്ചയുടെയും ശക്തമായ അടിത്തറയാണ്.
2. ശാന്തമായ കുടുംബാന്തരീക്ഷം ഒരുക്കുക
രക്ഷിതാക്കളുടെ പെരുമാറ്റവും വികാരങ്ങളും കുഞ്ഞിനെ നേരിട്ട് സ്വാധീനിക്കുന്നു. ശാന്തവും സ്നേഹപൂര്‍ണവുമായ കുടുംബാന്തരീക്ഷം കുഞ്ഞിന്റെ മാനസികാരോഗ്യത്തിനും വ്യക്തിത്വവികസനത്തിനും ഗുണകരമാണ്. കുഞ്ഞുങ്ങള്‍ കണ്ടും കേട്ടും പഠിക്കുന്നവരായതിനാല്‍ അവരുടെ മുന്നില്‍ പരസ്പര ബഹുമാനത്തോടെയും ക്ഷമയോടെയും പെരുമാറാന്‍ ശ്രദ്ധിക്കണം.
3. 'പെര്‍ഫെക്റ്റ്' രക്ഷിതാവാകാന്‍ ശ്രമിക്കേണ്ടതില്ല
ശിശുപരിപാലനത്തില്‍ പൂര്‍ണത എന്ന ആശയം യാഥാര്‍ഥ്യമല്ല. കുഞ്ഞിന്റെ എല്ലാ ആവശ്യങ്ങളും എല്ലാ സമയത്തും നിറവേറ്റുക എന്നതല്ല നല്ല രക്ഷാകര്‍തൃത്വം. പ്രായത്തിന് അനുയോജ്യമായ പരിധികള്‍ നിശ്ചയിക്കുകയും ആവശ്യമായ സാഹചര്യങ്ങളില്‍ 'ഇല്ല' എന്ന് പറയുകയും ചെയ്യുന്നത് കുട്ടിയുടെ സ്വയംനിയന്ത്രണവും ക്ഷമയും വളര്‍ത്താന്‍ സഹായിക്കും. രക്ഷിതാക്കളുടെ ജീവിതശൈലിയും സംസാരരീതിയും കുഞ്ഞിന്റെ സ്വഭാവരൂപീകരണത്തില്‍ പ്രധാന സ്വാധീനം ചെലുത്തുന്നു.
4. കുഞ്ഞിന്റെ ആവശ്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുക
ഓരോ കുഞ്ഞും വ്യത്യസ്തരാണ്. അവരുടെ ഉറക്കം, വിശപ്പ്, കളി, സ്വഭാവം എന്നിവ ഒരേ രീതിയിലായിരിക്കണമെന്നില്ല. അതിനാല്‍ മറ്റുള്ളവരുമായി താരതമ്യം ചെയ്യുകയോ അനാവശ്യ പ്രതീക്ഷകള്‍ വയ്ക്കുകയോ ചെയ്യാതെ കുഞ്ഞിന്റെ ആവശ്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുക. സ്നേഹപൂര്‍വമായ ആശയവിനിമയവും നല്ല ബന്ധവും കുഞ്ഞിന്റെ വൈകാരിക സുരക്ഷിതത്വം വര്‍ധിപ്പിക്കും.
5. ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് സ്ക്രീന്‍ ടൈം ഒഴിവാക്കുക
മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, ടാബ്ലെറ്റ് തുടങ്ങിയ സ്ക്രീനുകള്‍ ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് ഒഴിവാക്കണം. ഭക്ഷണം കഴിപ്പിക്കാനോ, കരച്ചില് നിര്‍ത്താനോ വേണ്ടി സ്ക്രീന്‍ ഉപയോഗിക്കുന്നത് ദീര്‍ഘകാലത്തില്‍ ഭാഷാവികസനത്തെയും ശ്രദ്ധാകേന്ദ്രത്തെയും സാമൂഹിക ഇടപെടലുകളെയും പ്രതികൂലമായി ബാധിക്കാം. അതിനുപകരം കുഞ്ഞിനോട് സംസാരിക്കുക, കഥ പറയുക, പാട്ടുപാടുക, കളിപ്പാട്ടങ്ങളിലൂടെ ഇടപഴകുക എന്നിവയാണ് കൂടുതല്‍ ഗുണകരം.
6. കുഞ്ഞിനെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്
ഓരോ കുഞ്ഞിന്റെയും വളര്‍ച്ചയുടെ വേഗവും കഴിവുകളും വ്യത്യസ്തമാണ്. മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത് ആത്മവിശ്വാസക്കുറവ്, ഉത്കണ്ഠ, അപര്യാപ്തതാബോധം തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകാം. പകരം, കുഞ്ഞിന്റെ വ്യക്തിഗത കഴിവുകളും ചെറിയ നേട്ടങ്ങളും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇത് ആരോഗ്യകരമായ വ്യക്തിത്വവികസനത്തിനും ആത്മവിശ്വാസത്തിനും സഹായകമാകും.
ഒരു കുഞ്ഞിന് നല്കാവുന്ന ഏറ്റവും വലിയ സമ്മാനം വിലപിടിപ്പുള്ള കളിപ്പാട്ടങ്ങളല്ല; മറിച്ച് സ്നേഹവും കരുതലും സമയവും സുരക്ഷിതമായ കുടുംബാന്തരീക്ഷവുമാണ്. ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ ലഭിക്കുന്ന മികച്ച പരിചരണമാണ് ഭാവിയിലെ ആരോഗ്യകരമായ ജീവിതത്തിന്റെയും വ്യക്തിത്വത്തിന്റെയും അടിത്തറ. അതിനാല്‍ ഓരോ രക്ഷിതാവും അറിവോടെയും ക്ഷമയോടെയും സ്നേഹത്തോടെയും ശിശുപരിപാലനത്തെ സമീപിക്കേണ്ടത് അനിവാര്യമാണ്.
വിവരങ്ങൾക്കു കടപ്പാട് - രശ്മി മോഹൻ എ, ചൈൽഡ് ഡെവലപ്മെന്റ്
തെറാപ്പിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിവയാണ് ആന്റി മൈക്രോബിയൽ മരുന്നുകൾ. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളുടെ എണ്ണം കൂടിവരുന്നതിനേയാണ് ആന്റിബയോട്ടിക് പ്രതിരോധം എന്നു പറയുന്നത്. ഇതൊരു ആഗോള പ്രശ്നമാണ്. ഒരു വര്‍ഷം ലോകത്ത് 7 ലക്ഷം പേരോളം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ അണുബാധ കാരണം മരണമടയുന്നു എന്നാണ് കണക്ക്. ഇതിപ്പോഴേ പ്രതിരോധിച്ചില്ലെങ്കില്‍ ഭാവിയില്‍ വളരെ വലുതാകുമെന്നാണ് കണക്കാക്കുന്നത്.
രോഗാണുക്കൾ പ്രതിരോധശേഷി നേടിയാൽ...
വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് തുടങ്ങിയ സൂക്ഷ്മജീവികൾക്കെതിരേ ഉപയോഗിക്കുന്ന മരുന്നുകളെ യഥാക്രമം ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിങ്ങനെ വിളിക്കുന്നു. ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിവയ്ക്കതിരെ ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ, പാരസൈറ്റുകൾ എന്നിവ പ്രതിരോധശേഷി ആർജിക്കുന്നത് രോഗങ്ങൾക്കെതിരെയുള്ള ചികിത്സ സങ്കീർണമാക്കും. ആശുപത്രിയിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരികയും ചികിത്സാ ചെലവുകൾ വർധിക്കുകയും ചെയ്യും.
ആന്റി ബയോട്ടിക്സ് മരുന്നുകൾ കഴിക്കുമ്പോൾ...
ആന്റി മൈക്രോബിയൽ മരുന്നുകൾ തന്നിഷ്ടം പോലെ കഴിക്കാനുള്ളതല്ല. അത്തരം മരുന്നുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
* ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ ആന്റിമൈക്രോബിയൽ മരുന്നുകൾ വാങ്ങിക്കഴിക്കാന്‍ പാടുള്ളൂ,
* ഡോക്ടര്‍ പറഞ്ഞ കാലയളവിൽ കൃത്യമായി മുടക്കം കൂടാതെ മരുന്നുകൾ കഴിക്കണം.
* ഒരാൾക്ക് ഡോക്ടർ കുറിച്ച് തരുന്ന മരുന്നുകൾ മറ്റാരുമായും പങ്കുവയ്ക്കരുത്.
* മരുന്നുകൾ ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവിൽ പൂർണമായി കഴിക്കണം.
* ഉപയോഗിച്ചു ബാക്കിവന്ന മരുന്നുകൾ പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്
മലേറിയ മരുന്നുകൾ മുടക്കരുത്
മലേറിയ ചികിത്സിക്കുന്നതിന് ആന്റി മലേറിയ മരുന്നുകൾക്കു വലിയ പ്രാധാന്യമുണ്ട്. ആന്റി മലേറിയൽ മരുന്നുകളുടെ ഫലപ്രാപ്തി ഉറപ്പാക്കാൻ ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന പ്രകാരം ആന്റി മലേറിയൽ പൂർണമായും കഴിച്ച് ചികിത്സ പൂർത്തിയാക്കണം. മുടക്കിയാൽ മരുന്നുകൾക്കെതിരെ രോഗാണു പ്രതിരോധശക്തി ആർജിക്കുകയും ചികിത്സ വിഫലമാവുകയും ചെയ്യും.
രോഗീപരിചരണത്തിനിടെയുള്ള അണുബാധ തടയാം
പത്തിൽ ഒരു രോഗിക്ക് അണുബാധയുണ്ടാകുന്നതു രോഗീപരിചരണത്തിനിടയിലാണ്. കൈകൾ, ഉപകരണങ്ങൾ, പരിസരം എന്നിവ അണുവിമുക്തമാക്കുന്നതിലൂടെ അണുബാധ പകരുന്നതു കുറയ്ക്കാൻ ആരോഗ്യപ്രവർത്തകർക്കു കഴിയും.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്.
Family Health
ചില മരുന്നുകളുടെ ഉപയോഗം മൈഗ്രേനു കാരണമാകുന്നുണ്ട്. ഗർഭനിരോധന ഗുളികകൾ, പ്രഷർ കുറയ്ക്കുന്ന മരുന്നുകൾ, ഹൃദ്രോഗികളുപയോഗിക്കുന്ന നൈട്രേറ്റുകൾ ഇവ അവയിൽ ചിലതുമാത്രം. ഏതു മരുന്ന് കഴിക്കുമ്പോഴാണ് തലവേദനയുണ്ടാകുന്നത് എന്നു മനസിലാക്കി അവ ഒഴിവാക്കുക.
ഹൃദ്രോഗ ചികിത്സയിലെ പ്രധാന മരുന്നായ ’നൈട്രേറ്റ്’ ചിലരിൽ ശക്തമായ തലവേദനയുണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകൾ വികസിക്കുന്നതുമൂലമാണ് ഇതു സംഭവിക്കുന്നതും. തലയുടെ അമിതഭാരവും തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇതോടനുബന്ധിച്ചുണ്ടാകുന്നു. വേഗത്തിൽ പ്രവർത്തനക്ഷമമാകുന്ന ’നൈട്രേറ്റു’കളാണ് ഈ വിധം തലവേദനയുണ്ടാക്കുന്നത്. ഇതിനു പരിഹാരം സാവധാനം അലിഞ്ഞു ചേരുന്ന ’നൈട്രേറ്റ് മിശ്രിതങ്ങൾ’തന്നെ. ചിലപ്പോൾ മരുന്ന് ഒട്ടും തന്നെ രോഗിക്ക് പിടിച്ചില്ലെന്നു വരും. അപ്പോൾ അവ പൂർണമായി നിർത്തുകതന്നെ വേണം.
ഗർഭ നിരോധന ഗുളികകൾ പതിവായി കഴിച്ചുകൊണ്ടിരിക്കുന്ന മിക്കവരിലും തലവേദന സാധാരണയായി കണ്ടുവരുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഈസ്ട്രജൻ ഹോർമോണാണ് കാരണക്കാരൻ. പ്രത്യേകിച്ചും ഈസ്ട്രജൻ ഹോർമോണിന്റെ ഡോസിലുള്ള ഏറ്റക്കുറിച്ചിലുകളാണ് പ്രധാന ഹേതു.
വേദനസംഹാരികൾ പതിവാക്കിയാൽ
വേദനസംഹാരികളെല്ലാംതന്നെ താത്കാലിക ആശ്വാസത്തിനുവേണ്ടി മാത്രമേ ഉപകരിക്കുകയുള്ളൂ. തലവേദനയുടെ മൂലകാരണം തിരിച്ചറിഞ്ഞ് ചികിത്സാവിധേയമാകാത്തിടത്തോളം ഇത്തരം സംഹാരികളുടെ ഉപയോഗം കുറയുന്പോൾ മൈഗ്രേൻ വീണ്ടും പ്രകടമാകും. ചിലപ്പോൾ ശക്തമായ ’റീബൗണ്ട് ഹെഡ്എയ്ക്’ ഉണ്ടാകും. ചില ആന്റി ബയോട്ടിക്ക് മരുന്നുകൾ തലവേദനയുണ്ടാക്കും.
തലവേദനയ്ക്കായി പലരും കൂടുതലായി ഉപയോഗിക്കുന്ന പാരസെറ്റാമോൾ ഗുളികകളുടെ ദുർവിനിയോഗം വൃക്കകളിൽ അപചയം ഉണ്ടാക്കാറുണ്ട്. ഫെനാസെറ്റിൻ കിഡ്നി എന്ന് ഈ വൃക്കരോഗത്തെ വിളിക്കുന്നു.
തലവേദനയുണ്ടാകുമ്പോൾ കൂടുതലായി ഉപയോഗിക്കുന്ന മറ്റൊന്നാണ് വിവിധ ബാമുകൾ നെറ്റിയിൽ പുരട്ടുക എന്നത്. ബാം പുരട്ടുന്പോൾ ആ ഭാഗത്ത് അനുഭവപ്പെടുന്ന കടുത്ത നീറ്റലും മറ്റും കാരണം മൈഗ്രേൻ കുറഞ്ഞുവെന്നു തോന്നാറുണ്ട്. ’കൗണ്ടർ ഇറിറ്റന്റ്’ പ്രയോഗത്തിലൂടെയാണ് ഈ ആശ്വാസം ലഭിക്കുന്നതും. താത്കാലിക ആശ്വാസം മാത്രമാണ് ബാമിൽ നിന്ന് ലഭിക്കുന്നത്.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Family Health
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയപ്പെടേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്കുകളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നാലര മണിക്കൂറിനുള്ളില്‍ തന്നെ രക്തം കട്ട പിടിച്ചത് മാറ്റാനുള്ള മരുന്ന് നല്‍കേണ്ടതാണ്. ഇതിനു ത്രോംബോളൈറ്റിക് (thrombolytic) തെറാപ്പി എന്നാണു പറയുന്നത്. ഈ ചികിത്സയിലൂടെ സ്ട്രോക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു ഗണ്യമായ കുറവുണ്ടാകും. അതിനാല്‍ എത്രയും പെട്ടെന്ന് രോഗിയെ അടുത്തുള്ള സ്ട്രോക്ക് യൂണിറ്റില്‍ എത്തിക്കേണ്ടതാണ്.
24 മണിക്കൂറും ന്യൂറോളജിസ്റ്റ്, ന്യൂറോസര്ജന്, സിടി (CT) / എം ആര് ഐ (MRI) എടുക്കാനുള്ള സൗകര്യം, ഐസിയു സൗകര്യം എന്നിവയാണ് സ്ട്രോക്ക് യൂണിറ്റുകള്‍ക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ യോഗ്യതകള്‍.
ഏത് ആശുപത്രിയിൽ..?
സാധാരണയായി സംഭവിക്കുന്നത് രോഗിയെ ആദ്യം അടുത്തുള്ള ഒരു ക്ലിനിക്കില്‍ എത്തിക്കുകയും പിന്നെ സിടി സ്കാനിംഗിനായി വേറൊരു സ്ഥലത്തേക്ക് പറഞ്ഞു വിടുകയുമാണ്. നമുക്ക് പെട്ടെന്ന് എത്തിപ്പെടാവുന്ന സ്ട്രോക്ക് യൂണിറ്റുകള്‍ ഉള്ള ഹോസ്പിറ്റലുകള്‍ ഏതൊക്കെ എന്നതും അവരുടെ സ്ട്രോക്ക് ഹെല്പ് ലൈൻ നമ്പറുകള്‍ ഏതാണെന്നും അറിഞ്ഞുവച്ചിരിക്കുന്നത് ആദ്യമുണ്ടാകുന്ന ഈ സമയനഷ്ടം കുറയ്ക്കാന്‍ സഹായിക്കും.
വലുപ്പമുള്ള രക്തക്കട്ട മാറ്റുന്നതിന്
ത്രോമ്പോളിസിസ് കൊണ്ട് മാറ്റാന്‍ പറ്റാത്ത വലുപ്പമുള്ള രക്തക്കട്ടകള്‍ മാറ്റുന്നതിന് രക്തധമനി വഴി കഥീറ്റര്‍ കടത്തി രക്തക്കട്ട നീക്കം ചെയ്യാനുള്ള എന്‍ഡോ വാസ്കുലര്‍ റിവാസ്ക്കുലറൈസേഷന്‍ (endovascular revascularization) തെറാപ്പിയും ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍, ഇതു ചില സ്ട്രോക്ക് യൂണിറ്റുകളില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളു.
* തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ വളരെ കുറവായിരിക്കും. സിടി സ്കാനില്‍ സ്ട്രോക്കിന്റെ വ്യതിയാനങ്ങള്‍ വരാന്‍ ചിലപ്പോള്‍ ആറു മുതല്‍ 24 മണിക്കൂര്‍ വരെ എടുക്കാം. സിടി സ്കാന്‍ വിശദമായി പരിശോധിക്കുകയോ അല്ലെങ്കില്‍ എംആര്‍ഐ സ്കാനിംഗിലൂടെയോ മാത്രമേ ആദ്യ മണിക്കൂറുകളില്‍ സ്ട്രോക്കിന്റെ വ്യതിയാനങ്ങൾ മനസിലാക്കുവാന്‍ സാധിക്കുകയുള്ളു. കാര്യമായ രോഗലക്ഷങ്ങള്‍ ഇല്ലാത്തതിനാലും സിടി സ്കാന്‍ നോര്‍മല്‍ ആയതിനാലും ചിലപ്പോള്‍ ചികിത്സ വൈകാറുണ്ട്. ഇത്തരക്കാരില്‍ ചിലപ്പോള്‍ 2 - 3 മണിക്കൂര്‍ കഴിയുമ്പോള്‍ പൂര്‍ണമായി സ്ട്രോക്ക് വരികയും ത്രോമ്പോളിസിസ് ചികിത്സയ്ക്കുള്ള സമയ പരിധി കഴിഞ്ഞു പോകുകയും ചെയ്യാറുണ്ട്.
ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്ക്
ചില രോഗികളില്‍ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു.
പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്. അതിനാല്‍ ലക്ഷണങ്ങള്‍ ഭേദമായാലും ഉടനെ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് ആവശ്യമായ ചികിത്സ തേടേണ്ടതാണ്.
വിവരങ്ങൾ - ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888
Family Health
ടൂത്ത് ബ്രഷ് തെരഞ്ഞെടുക്കുമ്പോൾ മൃദുവായ ബ്രസിൽസുള്ളതു തെരഞ്ഞെടുക്കണം. അതു പല്ലു തേയ്മാനം തടയുന്നു. ഏറെ ശക്തിയിൽ പല്ലു തേക്കുന്നതും ദീർഘസമയം പല്ലു തേക്കുന്നതും പല്ലുപുളിപ്പിനും പല്ലുകളുടെ തേയ്മാനത്തിനും കാരണമാകും.മൂന്നു മാസത്തിലൊരിക്കൽ ടൂത്ത് ബ്രഷ് മാറ്റാനും മറക്കരുത്. വെപ്പുപല്ലുകൾ വൃത്തിയാക്കുന്നതിനു കട്ടി കൂടിയ ടൂത്ത് ബ്രഷുകൾ ഉപയോഗിക്കണം. പല്ലിൽ കമ്പിയിട്ട് ചികിത്സ ചെയ്യുന്നവർ ദന്തഡോക്ടർ നിർദേശിക്കുന്ന ബ്രഷ് ഉപയോഗിക്കുക.
എങ്ങനെ ബ്രഷ് ചെയ്യണം
ഫ്ളൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു ദിവസത്തിൽ രണ്ടു തവണ രണ്ടു മിനിറ്റു നേരം പല്ലു തേക്കണം. മോണയ്ക്ക് 45 ഡിഗ്രി ചരിച്ച് ടൂത്ത് ബ്രഷ് വയ്ക്കുക. സൗമ്യമായ വൃത്താകൃതിയിലുള്ള ചലനം ഉപയോഗിക്കുക. അകത്തെ ഉപരിതലത്തിൽ ഇതുപോലെ ആവർത്തിക്കുക. ചവയ്ക്കുന്ന പ്രതലങ്ങളിൽ മുന്നോട്ടും പിന്നോട്ടുമുള്ള ചലനം ഉപയോഗിക്കുക. ബ്രഷ് ചെയ്തതിനുശേഷം അധികം വരുന്ന ടൂത്ത് പേസ്റ്റ് തുപ്പിക്കളയുക. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ഉടനെതന്നെ വായ വെള്ളമുപയോഗിച്ചു കഴുകാതെയിരുന്നാൽ ഫ്ളൂറൈഡ് പല്ലുകളിൽ ഫലപ്രദമായി തുടരുമെന്നത് ഉറപ്പാണ്.
എത്ര അളവിൽ ടൂത്ത് പേസ്റ്റ്..?
ആറുമാസം മുതൽ രണ്ടു വയസു വരെയുള്ള കുട്ടികളിൽ നേരിയ അളവിലും രണ്ടു മുതൽ ആറു വയസുവരെയുള്ള കുട്ടികളിൽ പയറുമണിയുടെ വലുപ്പത്തിലും ടൂത്ത് പേസ്റ്റ് ബ്രഷിൽ എടുത്തു പല്ലു തേയ്ക്കേണ്ടതാണ്. മുതിർന്നവരിൽ ബ്രഷിന്റെ ബ്രസിൽസിന്റെ മുഴുനീളത്തിൽ പേസ്റ്റ് ഉപയോഗിക്കേണ്ടതാണ്. പല്ലു സെറ്റ് ഉപയോഗിക്കുന്നവരാണെങ്കിൽ അതിന്റെ ബ്രഷും പേസ്റ്റുംവച്ച് സെറ്റ് വൃത്തിയാക്കണം.
ബ്രഷിന്റെ പരിപാലനം
1. പൂർണമായും അടച്ച കണ്ടയ്നറിൽ ബ്രഷ് വയ്ക്കാതിരിക്കുക. ചെറിയ സുഷിരങ്ങളുള്ള കണ്ടെയ്നറിൽ ഇട്ടുവയ്ക്കാൻ ശ്രദ്ധിക്കണം.
2. ഈർപ്പരഹിതമായ സ്ഥലത്ത് വയ്ക്കാൻ ശ്രദ്ധിക്കണം
3. മൗത്ത് വാഷ് കൊണ്ട് കഴുകി സൂക്ഷിക്കുന്നത് ഏറ്റവും നല്ലതാണ്. ഇത് രോഗാണു വിമുക്തത ഉറപ്പാക്കാൻ സഹായിക്കും
3. വൈറൽ ഫീവർ, ഫ്ലൂ പോലെയുള്ള അസുഖങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനുശേഷം ടൂത്ത് ബ്രഷ് മാറ്റുന്നത് നന്നായിരിക്കും.
4.ടൂത്ത് ബ്രഷ് സാനിറ്റൈസർ എന്ന ഉപാധി യുവി (UV)ലൈറ്റിന്റെ സഹായത്തോടെ ടൂത്ത് ബ്രഷിനെ രോഗാണുവിമുക്തമാക്കും
5.പല്ലുതേച്ചതിനുശേഷം നല്ല വൃത്തിയായി ടൂത്ത് ബ്രഷ് മകുട ഭാഗം കഴുകി ടൂത്ത്പേസ്റ്റ് പൂർണമായും നീക്കം ചെയ്ത്, സാധി
ക്കുമെങ്കിൽ മൗത്ത് വാഷിൽ കഴുകി ഈർപ്പരഹിതമായ ഒരു സ്ഥലത്ത് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903
Family Health
ഓണസദ്യ കഴിക്കുമ്പോൾ ഇതുകൂടി അറിയണം...
എല്ലാ ഉത്സവങ്ങളുടെയും അവിഭാജ്യ ഘടകമാണ് നല്ല ഭക്ഷണം. പ്രത്യേകിച്ചും ഓണത്തിനു കൊയ്ത്തുത്സവത്തിന്റെ മാനം കൂടിയുള്ളതിനാൽ വിഭവസമൃദ്ധമായ സദ്യ ഓണാഘോഷത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ്. കുബേര കുചേല വ്യത്യസമില്ലാതെ ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങൾക്കും ഓണസദ്യ പ്രിയങ്കരം.
കുടുംബബന്ധങ്ങൾ തേച്ചുമിനുക്കി തിളക്കമാർന്നതാക്കുന്നതിനുള്ള അവസരം കൂടിയാണ് ഓണം. പരസ്പരം കാണുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന അവസരമായും ഓണം മാറുന്നു. ഒന്നിച്ചുകൂടി ഒരുമിച്ചു ഭക്ഷണം തയാറാക്കി കഴിക്കുന്പോൾ ഓണം കൂട്ടായ്മയുടെ കൂടി ഉത്സവമാകുന്നു.
പണ്ടൊക്കെ സദ്യയെന്നത് ഓണം പോലെയുള്ള വിശേഷാവസരങ്ങളിലായിരുന്നു. ഇന്നു കാലം മാറിയപ്പോൾ ദിവസവും സദ്യ വിളന്പുന്ന ഹോട്ടലുകൾ നാട്ടിൽ പലയിടങ്ങളിലുമായി. മിക്കപ്പോഴും ഭക്ഷണം ഒന്നു രണ്ടു കറികളിലൊതുങ്ങുന്പോൾ ഓണത്തിനാണ് വിഭവസമൃദ്ധമായി നാം ആഹാരം കഴിക്കുന്നത്. ഇപ്പോൾ എന്തു വിശേഷത്തിനും സദ്യ ഒഴിവാക്കാനാകാതെ വന്നിരിക്കുന്നു.
ഭക്ഷണം ഷഡ്രസപ്രധാനം
ഓണസദ്യയെന്നതു നമ്മുടെ ദഹനേന്ദ്രിയത്തെ നന്നായി മനസിലാക്കിയശേഷം പൂർവികരായ ആചാര്യന്മാർ വിഭാവന ചെയ്തതാണ്. ഷഡ്രസപ്രധാനമാണ് നമ്മുടെ ഭക്ഷണമെന്നു പറയാറുണ്ട്. മധുരം, എരിവ്, ഉപ്പ്, കയ്പ്, ചവർപ്പ്, പുളി..എന്നീ ആറു രസങ്ങളും ഓണസദ്യയിലുണ്ട്. ഈ ആറു രസങ്ങളും ചേർന്ന ഭക്ഷണത്തെ ഒന്നാംതരം ഓണസദ്യയെന്നു പറയാം.
ഓണസദ്യ സമീകൃതാഹാരം
ഓണസദ്യ സമീകൃതാഹാരമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. എല്ലാത്തരം പച്ചക്കറികളിൽ നിന്നുമുള്ള പോഷകങ്ങൾ ഓണസദ്യയിൽ നിന്നു ലഭിക്കും. ആവശ്യത്തിനു കാർബോഹൈഡ്രേറ്റും പ്രോട്ടീനുമുണ്ട്. പച്ചക്കറികൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ അതിൽ നിന്നു ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നിവയും ശരീരത്തിനു കിട്ടുന്നു.
അടുത്ത തലമുറയുടെ ആരോഗ്യം മനസിൽ കണ്ടാണ് ഓണസദ്യയിൽ വിഭവങ്ങളുടെ നീണ്ടനിര. ഓരോ വിഭവവും പരസ്പരം ബന്ധപ്പെിരിക്കുന്നു. ചോറുവിളന്പിയ ശേഷം ഒഴിക്കുന്ന പരിപ്പിനൊപ്പം പപ്പടവും നെയ്യും. എല്ലാം പരസ്പരപൂരകങ്ങൾ. ശരീരപോഷണത്തിന് ആവശ്യമായതെല്ലാം ഓണസദ്യയിലുണ്ട്.
തൂശനിലയിലെ കുത്തരിച്ചോറ്
ഓണസദ്യ വിളന്പുന്ന ഇലയ്ക്കു പോലും പ്രത്യേകതയുണ്ട്. കഴുകിയെടുത്ത തൂശനിലയിലാണു സദ്യ വിളന്പുന്നത്. അധികം മുറ്റാത്ത തളിരിലയിൽ ചൂടു ചോറു വീഴുന്പോൽ ഇലയിൽ നിന്നു ചില വിറ്റാമിനുകളും ക്ലോറോഫിലും ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തും. അലുമിനിയത്തിന്റെയും ചെമ്പിന്റെയും അംശം അല്പം പോലും കലരാത്ത ഭക്ഷണം എന്ന പ്രത്യേകതയും തൂശനിലയിൽ സദ്യയുണ്ണുന്പോൾ കിട്ടും. അലുമിനിയം ഫോയിലിലും പ്ലാസ്റ്റിക് കോട്ടിംഗ് പേപ്പറുകളി ലും പ്ലാസ്റ്റിക് ഇലകളിലും ഭക്ഷണം കഴിക്കുന്ന പതിവുകളിൽ നിന്ന് പലർക്കും ഓണനാളുകൾ മോചനം നല്‍കും.
തവിടിനു വിറ്റാമിൻ ബി കോംപ്ലക്സ്
സദ്യയിൽ പ്രധാനം കുത്തരിച്ചോറു തന്നെ. തവിടു കളയാത്ത കുത്തരിച്ചോറ്. കുത്തരിച്ചോറിൽ നിന്നു കാർബോഹൈഡ്രേറ്റ് കിട്ടുന്നു. തവിടുകളയാത്തതിനാൽ അതിൽ നിന്നു വിറ്റാമിൻ ബി കോപ്ലക്സും കിട്ടും.
മഴവിൽ അഴകോടെ കറികൾ
ഓണസദ്യ വിളന്പുന്നതിനു പോലും ഏറെ പ്രത്യേകതകളുണ്ട്. നഗരത്തിലെ തിരക്കുകൾക്കു വിടനല്‍കി ഓണനാളുകളിൽ നാട്ടിൻപുറത്തെ ബന്ധുവീടുകളിലെത്തുന്പോൾ പലപ്പോഴും കൊച്ചുകുട്ടികൾ ഏറെ കൗതുകത്തോടെ സദ്യ വിളന്പുന്നതു നോക്കി നിൽക്കാറുണ്ട്. കൃത്രിമമായി നിറങ്ങൾ ചേർക്കാതെ തന്നെ മഴവിൽ അഴകുള്ള കറികൾ തൂശനിലയിൽ തെളിയുന്ന കാഴ്ച നയനാമൃതം തന്നെ. മാങ്ങഅച്ചാർ ചുവപ്പുനിറം, കിച്ചടി വെള്ള നിറം, ബീറ്റ്റൂട്ട് കിച്ചടി പിങ്ക് നിറം, കാബേജ് തോരൻ മഞ്ഞ നിറം... എന്നിങ്ങനെ സ്വാഭാവിക നിറങ്ങളിലുള്ള കറികൾ ഓണസദ്യയെ വർണാഭമാക്കുന്നു. പല നിറങ്ങളിലുള്ള പച്ചക്കറികളും ഇലക്കറികളും പഴങ്ങളും സമ്മാനിക്കുന്ന പോഷകങ്ങൾ ആരോഗ്യജീവിതത്തിനു മുതൽക്കൂട്ടാകുന്നു.
ബുദ്ധിവികാസത്തിനു പരിപ്പും നെയ്യും
പരിപ്പും നെയ്യും കുട്ടികൾക്കു രുചിയും കൗതുകവും സമ്മാനിക്കുന്നതിനൊപ്പം അവരുടെ ബുദ്ധിവികാസത്തിനു സഹായകമായ പോഷകങ്ങളുംനല്കുന്നു. പരിപ്പിൽ നിന്നു കിട്ടുന്ന പ്രോട്ടീനും നെയ്യിൽ നിന്നു കിട്ടുന്ന മീഡിയം ചെയിൻ ട്രൈ ഗ്ലിസറൈഡ്സും(സാച്ചുറേറ്റഡ് ഫാറ്റ്) കുട്ടികളുടെ ബുദ്ധിവികാസത്തിന് അവശ്യം. പണ്ടുള്ളവർ പരിപ്പും നെയ്യും ചേർത്തു കുട്ടികൾക്കു ചോറു കൊടുത്തിരുന്നത് വെറുതേയല്ലെന്ന് മനസിലായില്ലേ. ഇത്തരം
ശാസ്ത്രീയ വശം കൂടി അറിയുന്പോൾ വാസ്തവത്തിൽ സദ്യയുടെ മഹത്വം ഒന്നുകൂടി മെച്ചപ്പെടുകയാണു ചെയ്യുന്നത്.
സാമ്പാർ നന്നായാൽ സദ്യ നന്നായി
പരിപ്പും നെയ്യും കഴിഞ്ഞാൽ പിന്നെ സാന്പാർ. കറികളിൽ പ്രധാനിയാണു സാമ്പാർ. സന്പാർ നന്നായാൽ സദ്യ നന്നായി എന്നാണു പറയാറുള്ളത്. പരിപ്പും മറ്റു പച്ചക്കറികളും ചേർന്ന സാന്പാറിലൂടെ ശരീരത്തിനു വേണ്ട എല്ലാ പോഷകങ്ങളും കിട്ടും. ഇലക്കറി കൊണ്ടുള്ള തോരൻ, നീളത്തിൽ മുറിച്ച പച്ചക്കറികൾ കൊണ്ടു തയാറാക്കുന്ന അവിയൽ എന്നിവയിൽ നിന്നെല്ലാം ധാരാളം നാരുകളും വിറ്റാമിനുകളും ശരീരത്തിനു കിട്ടും. പലതരം പച്ചക്കറികൾ ചേർത്ത വിഭവങ്ങൾ ഭക്ഷണക്രമത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യജീവിതത്തിനു സഹായകം. സാമ്പാറും അവിയലും കഴിക്കുമ്പോൾത്തന്നെ നമുക്ക് അവശ്യം വേണ്ട പോഷകങ്ങൾ സ്വന്തമാക്കാം.
പയറിലും പരിപ്പിലും പ്രോട്ടീൻ
പയറും പച്ചക്കറിയും ചേർത്തുണ്ടാക്കുന്ന എരിശേരി, അധികം മൂപ്പെത്താത്ത കുന്പളങ്ങയും വൻപയറും ചേർത്തുണ്ടാക്കുന്ന ഓലൻ എന്നിവയും രുചിയിലും ഗുണത്തിലും മുൻപന്തിയിൽത്തന്നെ. പയറിലൂടെയും പരിപ്പിലൂടെയും ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭിക്കും.
ശുദ്ധീകരണത്തിന് ഓലൻ
ഓലൻ എരിവു കുറഞ്ഞ വിഭവമായതിനാൽ കുട്ടികൾക്കും ഏറെയിഷ്ടം. പണ്ടു നാട്ടിൻപുറങ്ങളിൽ ചെറിയ നെയ്ക്കുന്പളങ്ങ സുലഭമായിരുന്നു. ഇന്ന് അതിനുപകരം മാർക്കറ്റിൽ നിന്നു തടിയൻ കായയാണ് അടുക്കളയിലെത്തുന്നത്. ചെറിയ കുന്പളങ്ങയിൽ ജലാംശം കുറവാണ്. വയറിനുണ്ടാകുന്ന എല്ലാ അസുഖങ്ങൾക്കും നെയ്ക്കുന്പളങ്ങയുടെ ജ്യൂസ് ഗുണപ്രദമെന്ന് ആയുർവേദം പറയുന്നു. ശരീരത്തിന് ക്ലെൻസിംഗ് ഇഫക്ട് നല്കുന്ന പച്ചക്കറിയാണ് കുന്പളങ്ങ; ശരീരത്തിലെ മാലിന്യങ്ങൾ പുറന്തളളുന്നതിനു സഹായകമെന്നു ചുരുക്കം.
മോരും രസവും ദഹനത്തിന്
ഇഞ്ചിയും പുളിയും ചേർത്തു തയാറാക്കുന്ന പുളിയിഞ്ചിയാണ് ഓണസദ്യയിലെ മറ്റൊരു താരം. മോരും രസവും ദഹനത്തിനു സഹായകം. പായസവും കുടിച്ചു തീരുന്പോഴാണു സദ്യയിൽ രസവും മോരും വിളന്പുന്നത്. രസത്തിലുള്ള കുരുമുളകും വെളുത്തുള്ളിയും ചേർന്നുവരുന്പോൾ അത് ഒൗഷധക്കൂട്ടു പോലെയാണ്. പെട്ടെന്നു ദഹനം സാധ്യമാക്കുന്നു.
അവസാനം രസവും മോരും കുടിച്ചാൽ വയറിനു സദ്യയുടെ ഭാരം ഉണ്ടാവില്ല. കാളനിലെ പുളിയും എരിശേരിയിലെ എരിവുമാണ് ഓണസദ്യ സമ്മാനിക്കുന്ന മറ്റു രസങ്ങൾ.പായസത്തിൽ മധുരം. പാവയ്ക്ക മെഴുക്കുപുരട്ടിയുടെ ചവർപ്പ്.. ഷഡ്രസങ്ങൾ ഓണസദ്യയിൽ പൂർണമാകുന്നു.
ഓണസദ്യയിലെ തെക്കനും വടക്കനും
ഓണസദ്യയിൽ പിന്നെയുള്ളതു കൂട്ടുകറി. വടക്കൻ മലബാറിൽ എല്ലാ പച്ചക്കറികളും ചേർത്താണ് കൂട്ടുകറി തയാറാക്കുന്നത്. എന്നാൽ തെക്കൻ കേരളത്തിൽ ഉരുളക്കിഴങ്ങും ഉള്ളിയും മസാലയും ചേർത്താണ് കൂട്ടുകറി തയാറാക്കുന്നത്.
വടക്കൻ കേരളത്തിൽ ഓണസദ്യയിൽ ചിക്കൻ ഉൾപ്പെടെയുള്ള നോണ്‍ വെജും വിളന്പും. തെക്കൻ കേരളത്തിൽ ഓണസദ്യ ശുദ്ധ വെജിറ്റേറിയൻ.
പോഷകസമൃദ്ധം
പച്ചക്കറികളിൽ നിന്നു ലഭിക്കുന്ന ആൻറിഓക്സിഡൻറുകളും സൂക്ഷ്മപോഷകങ്ങൾ എന്നു വിളിക്കുന്ന മൈക്രോ ന്യൂട്രിയൻറുകളും ഓണസദ്യയിലൂടെ സുലഭമായി ശരീരത്തിനു കിട്ടുന്നു. കടുകിൽ നിന്ന് ഒമേഗ 3 ഫാറ്റി ആസിഡുകൾ. മഞ്ഞളിൽ നിന്ന് കുർക്യുമിൻ. ചുരുക്കത്തിൽ പോഷകസമൃദ്ധമാണ് ഓണസദ്യ. അവയെല്ലാം ശരീരത്തിനു രോഗപ്രതിരോധ ശേഷി നല്കുന്നു.
സാത്വികം
സസ്യാഹാരത്തിന്റെ പ്രസക്തിയെക്കുറിച്ചു പണ്ടേക്കുപണ്ടേ നമുക്കറിയാം. അതിനാൽ കേരളത്തിൽ, പ്രത്യേകിച്ചു തെക്കൻ കേരളത്തിൽ എല്ലാ ചടങ്ങുകളിലും ശുദ്ധ സസ്യാഹാരം മാത്രമാണു വിളന്പുന്നത്. ദൈവികവും സാത്വികവുമാണ് ഓണസദ്യയിലെ വിഭവങ്ങൾ. സാത്വിക് ഡയറ്റ് എന്നാൽ ജെന്റിൽ എന്നർഥം. ഭക്ഷണം നമ്മുടെ സ്വഭാവത്തെയും സ്വാധീനിക്കുമെന്ന് ഓർക്കുമല്ലോ.
വിവരങ്ങൾ:
ഡോ. അനിതാ മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് ആൻഡ്
ഡയറ്റ് കൺസൾട്ടന്റ്
Family Health
രോഗപ്രതിരോധവ്യവസ്ഥയുടെ ഒരു തകരാറാണ് അലര്‍ജി. യഥാര്‍ഥത്തില്‍ ശരീരത്തിന് ഒരു ഭീഷണിയുമില്ലാത്ത ഒരു വസ്തുവിനെ ഈ പ്രതിരോധ വ്യവസ്ഥ അപകടകാരിയായി കണക്കാക്കുമ്പോള്‍ അത് അലര്‍ജിക്ക് കാരണമാകുകയും, പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു. ഈ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ രീതിയും തീവ്രതയും ഇതിനെടുക്കുന്ന സമയവും അനുസരിച്ച് അലര്‍ജിയെ നാലു ടൈപ്പുകളായി തരം തിരിക്കാറുണ്ട്. എന്നാല്‍ പ്രാവര്‍ത്തികമായി അലര്‍ജിയെ സ്ഥിരമായത് (Fixed), ചാക്രികമായത് (Cyclical) എന്നിങ്ങനെ രണ്ടായി തിരിക്കാം.
എല്ലാത്തിനോടും അലർജിയോ?
കുറച്ചു കാലം മുമ്പ് വരെ, പലരും ഈ അലര്‍ജിയെ സംശയാസ്പദമായ ഒരു അവസ്ഥയായി കണക്കാക്കിയിരുന്നു. അലര്‍ജി ആയി ഒരു രോഗനിര്‍ണയം നടത്തുമ്പോള്‍ "അതെല്ലാം ഒരു തോന്നലാണ് " എന്ന അഭിപ്രായം പലപ്പോഴും പ്രകടിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ കണക്കുകള്‍ നോക്കുമ്പോള്‍ അലര്‍ജി ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ലോകജനസംഖ്യയിലെ 30% അല്ലെങ്കില്‍ അതില്‍ കൂടുതലോ ആളുകളില്‍ കണ്ടുവരുന്നു. മിക്ക അലര്‍ജി രോഗികളും ഒന്നില്‍ കൂടുതല്‍ വസ്തുക്കളോട് പ്രതികരിക്കുന്നുവെന്നത് സത്യമാണെങ്കിലും, "ഒരാള്‍ക്ക് എല്ലാത്തിനോടും അലര്‍ജി" എന്നൊരു കാര്യം നിലവിലില്ല.
ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണമായ ഇടപെടല്‍ വഴി നിര്‍ണയിക്കപ്പെടുന്ന രോഗങ്ങളാണ് അലര്‍ജിക് രോഗങ്ങള്‍.
ലോകമെമ്പാടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ ഭൂമിശാസ്ത്രപരമായ വലിയ വ്യതിയാനങ്ങള്‍ അലര്‍ജിയുടെ കാര്യത്തില്‍ നിലവിലുണ്ട്.
സ്ഥിരമായ (Fixed) അലര്‍ജി
പൊതുവേ, സ്ഥിരമായ (Fixed) അലര്‍ജിയില്‍ എല്ലാത്തരം ശ്വസന അലര്‍ജികളും ഉള്‍പ്പെടുന്നു. പ്രാണികളുടെ കുത്ത്, ചില മരുന്നുകളോടുള്ള അലര്‍ജി എന്നിവയും ഉള്‍പ്പെടുന്നു. ചില തരത്തിലുള്ള ഭക്ഷണ അലര്‍ജികളും ഈ വിഭാഗത്തില്‍ പെടുന്നു. ഇത്തരത്തിലുള്ള അലര്‍ജി പദാര്‍ഥവുമായി സമ്പര്‍ക്കം കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ പെട്ടെന്നുള്ള ഒരു പ്രതികരണമായി പ്രത്യക്ഷപ്പെടുന്നു. രോഗി അലര്‍ജി ഉള്ള പദാര്‍ഥവുമായി ഓരോ പ്രാവശ്യവും സമ്പര്‍ക്കത്തില്‍ വരുമ്പോഴെല്ലാം ഇത് സാധാരണയായി സംഭവിക്കുന്നു. ഇത്തരത്തിലുള്ള അലര്‍ജി ജീവനു ഭീഷണിയാകാം, അതുകൊണ്ട് ഏറ്റവും സൂക്ഷ്മമായ നിയന്ത്രണം ആവശ്യമാണ്.
സൈക്ലിക് അഥവാ ചാക്രിക അലര്‍ജി
ഫിക്സ്ഡ് അഥവാ സ്ഥിരമായ അലര്‍ജി അല്ലാത്ത എല്ലാ തരം അലര്‍ജികളെയും സൈക്ലിക് അഥവാ ചാക്രിക അലര്‍ജി എന്നു പറയാം. ഇവയിലും ഭക്ഷണം, ശ്വസന അലര്‍ജി എന്നിവ ഉൾപ്പെടാം. ഇത്തരത്തിലുള്ള അലര്‍ജി വസ്തുവിന്റെ അളവിനെയും എത്ര ആവൃത്തി ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. പദാര്‍ഥവുമായുള്ള സമ്പര്‍ക്കം ആവര്ത്തിച്ചുണ്ടായില്ലെങ്കില് ചെറിയ അളവിലുള്ള സമ്പര്‍ക്കം അലര്‍ജി ഉണ്ടാക്കാതെ കടന്നു പോയേക്കാം.
കാരണവും ഫലവും തമ്മിലുള്ള വ്യക്തമായ ബന്ധം ഉണ്ടാകാത്തതിനാല്‍ ചാക്രിക അലര്‍ജി നിശബ്ദവും തിരിച്ചറിയാന്‍ പ്രയാസവുമാണ്. പദാര്‍ഥവുമായി സമ്പര്‍ക്കത്തില്‍ വന്നതിനു ശേഷവും രോഗിക്ക് താല്‍ക്കാലികമായി ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും മൊത്തത്തിലുള്ള പ്രഭാവം ദോഷകരമായേക്കാം.
ഉണങ്ങിയ ചുമയും അലർജിയും തമ്മിൽ
കുട്ടികളില്‍ ജലദോഷത്തിനു പല കാരണങ്ങളുണ്ട്. ഈ ജലദോഷങ്ങളില്‍ 50%വും അലര്‍ജി മൂലമാണ് ഉണ്ടാകുന്നത്. മൂക്ക്, ചെവി, അണ്ണാക്ക് അല്ലെങ്കില്‍ തൊണ്ടയിലെ ചൊറിച്ചില്‍, തുമ്മല്‍, മൂക്കൊലിപ്പ്, മൂക്കടപ്പ്, കൂർക്കംവലി, വായ തുറന്നുള്ള ശ്വസനം, സൈനസ് മൂലമുള്ള തലവേദന, ചെവി അടപ്പ്, ചെവി വേദന, ചുമ, ഇടയ്ക്കിടയ്ക്കുള്ള തൊണ്ട കാറല്‍, ഉണങ്ങിയ ചുമ, ഉറക്കക്കുറവ്, അതുമൂലം പകല്‍ സമയത്തുള്ള ക്ഷീണം എന്നിവ അലർജിക് റിനൈറ്റിസിന്റെ ( Rhinitis) ചില ലക്ഷണങ്ങളാണ്. ആസ്ത്മ, ശ്വാസംമുട്ടൽ എന്നിവയ്ക്കും മൂലകാരണം അലര്‍ജി തന്നെയാണ്.
വിവരങ്ങൾ: ഡോ. ടിനു ആൽബി
കൺസൾട്ടന്റ് ഇഎൻടി, സർജൻ, ലൂർദ് ആശുപത്രി
എറണാകുളം.
Family Health
തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍ ഇപ്പോള്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൈറോയ്ഡ് രോഗത്തെ സംബന്ധിച്ച് മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ സാധാരണമാണ്, പ്രത്യേകിച്ചും സ്ത്രീകളില്‍.
തൈറോയ്ഡ് രോഗങ്ങള്‍ തീവ്രതയില്‍ എത്തുന്ന ഒന്നല്ല, എന്നാല്‍ ദൈനംദിന ജീവിതത്തെ അലട്ടുന്ന ഒരു അവസ്ഥയാണിത്. ഉദാഹരണത്തിന് സ്ഥിരമായി നമ്മള് ചെയ്യുന്ന ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ പോലും വളരെയധികം ക്ഷീണം അനുഭവപ്പെടുക, ശരീരഭാരം കൂടുക, മാസമുറയില്‍ വ്യത്യാസങ്ങള്‍ വരിക, വന്ധ്യതയ്ക്ക് കാരണമാവുക അല്ലെങ്കില്‍ കുട്ടികള്‍ ഉണ്ടാകുന്നതില്‍ കാലതാമസം നേരിടുക എന്നിങ്ങനെ തുടരുന്നു.
തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (TSH) ടെസ്റ്റ്
കൃത്യമായി ചികിത്സ തേടുകയാണെങ്കില്‍ തൈറോയ്ഡ് രോഗങ്ങള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും. തൈറോയ്ഡിന്റെ മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം സാധ്യമാക്കുന്നത് വര്‍ഷംതോറും തൈറോയ്ഡ് സ്ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യുന്നതിലൂടെയാണ്. ഇതിന് സാധാരണയായി ചെയ്യുന്ന രക്ത പരിശോധനയാണ് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (TSH) ടെസ്റ്റ്.
തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്നു ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിനായി പിറ്റ്യൂറ്ററി ഗ്രന്ഥി (Pituitary gland) നല്കുന്ന ഹോര്‍മോണ്‍ ആണ് TSH. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനക്കുറവും (Hypothyroidism) കൂടുതലും (Hyperthyroidism) ശരീരത്തെ രണ്ടു തരത്തില്‍ ബാധിക്കുന്നു. ഇത് പ്രത്യേകമായി ഒരു അവയവത്തെ അല്ല ബാധിക്കുന്നത്, ശരീരത്തെ പൊതുവായി ബാധിക്കുന്നു.
ക്ഷീണം, തളര്‍ച്ച, ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെയാണ് പ്രകടമാകുന്നത്. അതിനാല്‍ അസുഖം ഒന്നും ഇല്ലെങ്കില്‍ പോലും സ്ക്രീനിംഗ് ടെസ്റ്റ് നടത്തേണ്ടത് അനിവാര്യമാണ്. ഇത് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത തൈറോയ്ഡ് രോഗത്തെ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സഹായിക്കുന്നതിനോടൊപ്പം ചികിത്സിച്ച് ഭേദമാക്കാനും സാധിക്കുന്നു.
ഹൈപ്പര്‍ തൈറോയ്ഡിസം
ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍ - ഭക്ഷണം കഴിച്ചാലും ശരീരഭാരം കുറയുക, കൈ വിറയ്ക്കുക, നെഞ്ചിടിപ്പ് കൂടുക, ക്ഷീണം തോന്നുക, മാസമുറയിലെ വ്യത്യാസം എന്നിങ്ങനെയാണ്.
ഹൈപ്പോ തൈറോയ്ഡിസം
ഹൈപ്പോ തൈറോയ്ഡിസം ആണെങ്കില്‍ വിപരീത ലക്ഷണങ്ങളാണ് പ്രകടമാവുക. ശരീരഭാരം കൂടുക, മാസമുറയിലെ വ്യത്യാസങ്ങള്‍, ശബ്ദത്തില്‍ വ്യതിയാനം ഉണ്ടാവുക, ഉന്മേഷക്കുറവ് എന്നിങ്ങനെ.
മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം
സ്ക്രീനിംഗ് ടെസ്റ്റായ TSH രക്ത പരിശോധനയില്‍ നോർമലിൽ( Normal value) കുറവ് ആണെങ്കില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന കൂടുതലും മറിച്ചാണെങ്കില്‍ പ്രവര്‍ത്തനക്കുറവും സൂചിപ്പിക്കുന്നു. TSH കൂടാതെ T3, T4, ആന്റിബോഡി ടെസ്റ്റുകളും രോഗനിര്‍ണയത്തിന് സഹായിക്കുന്നു. ഇത്തരത്തില്‍ കൃത്യമായ ഇടവേളകളില്‍ രക്തപരിശോധന നടത്തുന്നതുവഴി മുന്‍കൂട്ടിയുള്ള രോഗനിര്‍ണയവും പ്രതിരോധവും സാധ്യമാകുന്നു.
വിവരങ്ങൾ: ഡോ. ഹേമലത പി.
കൺസൾട്ടന്റ്, ജനറൽ മെഡിസിൻ,
എസ് യു ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Family Health
വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണു സോറിയാസിസ്. മാറാരോഗത്തിന്റെ വകുപ്പിലാണ് ആധുനിക വൈദ്യശാസ്ത്രം ഈ രോഗത്തെ പെടുത്തിയിരിക്കുന്നത്. രോഗം വരാനുള്ള യഥാർഥ കാരണം വ്യക്തമല്ല. ശരീരം സ്വയം ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമായി ഇതു കരുതപ്പെടുന്നു.( റുമാറ്റോയിഡ് ആർത്രൈറ്റിസ്, ലൂപ്പസ്, സീലിയാക് ഡിസീസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിങ്ങനെ ധാരാളം രോഗങ്ങൾ ഈ വിഭാഗത്തിലുണ്ട്.)
ചെതുമ്പലുകൾ പോലെ
തണുപ്പു കാലാവസ്ഥയിലും മാനസിക സമ്മർദം കൊണ്ടും രോഗം വർധിക്കാറുണ്ട്. സാധാരണക്കാരിൽ നിന്നു വ്യത്യസ്തമായി ഇവരിൽ ത്വക്കിലെ കോശങ്ങൾ ധാരാളമായി പെരുകുന്നു. അവ ഒത്തു ചേർന്നു പാളികളായി, വെളുത്തു വെള്ളി നിറമുള്ള ചെതന്പലുകൾ പോലെ ഇളകിപ്പോകുന്നതാണു ബാഹ്യ ലക്ഷണം. ത്വക്കിലെ രോഗബാധിത ഭാഗത്തിനു ചുറ്റും ചുവപ്പു നിറം കാണാം. ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടാറുണ്ട്.
തലയിൽ മാത്രം ബാധിക്കുന്നതും...
സോറിയാസിസ് പലഭാഗത്തും ബാധിക്കാം. പലരൂപത്തിലും ഭാവത്തിലും വരാം. സോറിയാസിസ് വൾഗാരിസ് എന്ന വ്യാപിക്കുന്ന രീതിയിലുള്ളവ, കുത്തുകൾ പോലെയുള്ളവ. (GUTT ATE PSORIASIS)). ശരീരത്തിന്റെ മടക്കുകളിൽ കാണുന്ന ഇൻവേഴ്സ് സോറിയാസിസ് (INVERSE PSORIASIS). പഴുപ്പോടു കൂടിയ പസ്റ്റുലാർ സോറിയാസിസ്.
കൂടാതെ, നഖത്തെ മാത്രം ബാധിക്കുന്നവയും സന്ധികളെ ബാധിക്കുന്നവയും തലയിൽ മാത്രം കാണുന്നവയും കൈകാലടികളെ മാത്രം ബാധിക്കുന്നവയും ഉണ്ട്. ത്വക്കിനുണ്ടാകുന്ന ക്ഷതങ്ങൾ, രോഗാണു ബാധകൾ, ചില മരുന്നുകളുടെ പാർശ്വ ഫലങ്ങൾ എന്നിവയാലും ചില അലർജികൾ കൊണ്ടും രോഗമുണ്ടാകാം, വർധിക്കാം.
ലേപനം ഉപയോഗിക്കുമ്പോൾ
ബാഹ്യലേപനങ്ങൾ ത്വക്കിന്റെ വരൾച്ച കുറയാൻ സഹായിക്കുമെങ്കിലും രാസവസ്തുക്കൾ അധികം അടങ്ങിയവ ഉപയോഗിക്കാതെ “ തേങ്ങ വെന്ത വെളിച്ചെണ്ണ’’പോലെ നിരുപദ്രവകരമായ ലേപനങ്ങളാണു ദീർഘകാല ഉപയോഗത്തിനു നല്ലത്.
പകരുമോ?
സോറിയാസിസ് ബാധിതർക്ക് അപകർഷ ബോധം വേണ്ട. ഇതു മറ്റുള്ളവരിലേക്കു പകരില്ല. എങ്കിലും, ഇതു രോഗികളിൽ ഉണ്ടാക്കുന്ന മാനസികാവസ്ഥ ഭീകരമാണ്. രോഗത്തെ ഭയക്കുന്തോറും വെറുക്കുന്തോറും ഇതു കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. നിങ്ങളുടെ കുഴപ്പം കൊണ്ടു വന്നതല്ല രോഗം എന്ന യാഥാർഥ്യം മനസിലാക്കുക.
* ശരീരത്തിൽ ജലാംശം കുറയാതെ നോക്കുക. സോപ്പിന്റെ ഉപയോഗം കുറയ്ക്കുക.
* പാലുത്പന്നങ്ങളും മാംസാഹാരങ്ങളൂം ചെമ്മീൻ പോലുള്ള ഷെൽ ഫിഷുകളും അസുഖങ്ങൾ കൂട്ടാം.
*മദ്യവും പുകവലിയും ഒഴിവാക്കുക.
* നന്നായി ഉറങ്ങുക.
സ്റ്റിറോയിഡുകൾ അടങ്ങിയ ഓയിന്റ്മെന്റുകൾ
ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടനുസരിച്ച് ഈ രോഗം മാറ്റാൻ പറ്റില്ല. കുറയ്ക്കാനേ കഴിയൂ. അതിനായി സ്റ്റിറോയിഡുകൾ അടങ്ങിയ ഓയിന്റ്മെന്റുകളും അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിൽസകളും ചെയ്യാറുണ്ട്.
ഹോമിയോപ്പതിയിൽ...
എന്നാൽ ഹോമിയോപ്പതിയുടെ ചിന്താഗതി വ്യത്യസ്തമാണ്. ജന്മനായുള്ള രോഗമല്ലല്ലോ. ഇതു പിന്നീടു വന്നതല്ലേ. അതിനാൽ തന്നെ ഇതു വരാനുണ്ടായ സാഹചര്യം ഒഴിവാക്കിയാൽ രോഗം തിരിച്ചു പോകാം; സാവധാനമെങ്കിലും.
ചിലരിൽ വലിയ ഒരു മാനസിക ആഘാതത്തിനു ശേഷം ഈ രോഗം വന്നു കണ്ടിട്ടുണ്ട്. അത്തരക്കാരിൽ ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ച് പൂർണ്ണമായും രോഗ ശമനം സാധ്യമായിട്ടുമുണ്ട്. ഹോമിയോപ്പതിയുടെ കാഴ്ചപ്പാടനുസരിച്ച് ഒാരോരുത്തരിലും രോഗം തുടങ്ങുന്നതിനോ വർധിക്കുന്നതിനോ ആയ കാരണം വ്യത്യസ്തമായിരിക്കും. അതും രോഗിയുടെ മറ്റുള്ള ശാരീരിക പ്രത്യേകതകളും പരിഗണിച്ചു മരുന്നുകൾ കണ്ടെത്തിയാൽ രോഗം മാറ്റാനാവും. രോഗം വീണ്ടും വരുന്നതിന്റെ ഇടവേള കൂട്ടാനും ഹോമിയോ മരുന്നുകൾ കൊണ്ടു സാധിക്കും.
ഡോ: റ്റി.ജി. മനോജ് കുമാർ,
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]
Fitness
1948-ല്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സ്ഥാപിതമായതിന്റെ സ്മരണയ്ക്കായി എല്ലാവര്‍ഷവും ഏപ്രില്‍ ഏഴിന് ലോകാരോഗ്യദിനമായി ആചരിക്കുന്നു.
ആഗോളതലത്തില്‍ പ്രാധാന ആരോഗ്യ ആശങ്കകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനും സര്‍ക്കാരിന്റെയും ആരോഗ്യ സ്ഥാപനങ്ങളുടെയും സമൂഹത്തിന്റെയും പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം സ്ഥാപിതമായത്.
ഈ വര്‍ഷത്തെ ആരോഗ്യത്തിന്റെ പ്രമേയം "ആരോഗ്യത്തിനായി ഒരുമിച്ച്, ശാസ്ത്രത്തോടൊപ്പം നില്ക്കുക' (Together for health, Stand with science) എന്നതാണ്.
ഈ വര്‍ഷത്തെ ആരോഗ്യ ദിനത്തിന്റെ പ്രത്യേകതകള്‍
ലോകാരോഗ്യ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നത് - ആരോഗ്യം എന്നത് പെട്ടെന്നുള്ള മാറ്റങ്ങളോ ട്രെന്‍ഡുകളോ അല്ല, മറിച്ച് ദിവസേനയുള്ള ശീലങ്ങളിലൂടെ വളര്‍ത്തിയെടുക്കേണ്ട ദീര്‍ഘകാല പ്രതിബദ്ധതയാണ് എന്നതാണ്.
പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, മാനസിക സമ്മര്‍ദം കുറയ്ക്കുക, ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുക എന്നിവയിലൂടെ സുസ്ഥിരമായ ആരോഗ്യം ഉറപ്പാക്കാന്‍ ഈ ദിനം ആഹ്വാനം ചെയ്യുന്നു.
ലോക ആരോഗ്യ ദിനത്തിലെ പ്രധാന നിര്‍ദേശങ്ങള്‍
· ഭക്ഷണക്രമം (Plate structure)
നിങ്ങളുടെ ഭക്ഷണത്തില്‍ പകുതി ഭാഗവും പഴങ്ങളും പച്ചക്കറികളും ആയിരിക്കണം. ബാക്കി പകുതിയില്‍ കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനും (lean protein), തവിടുള്ള ധാന്യങ്ങളും (whole grains) തുല്യമായി ഉള്‍പ്പെടുത്തുക.
· ഭക്ഷണം ഒരു മരുന്നായി കാണുക
ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, ഫാറ്റി ലിവര്‍, ദഹന പ്രശ്നങ്ങള്‍ എന്നിവയെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും പോഷകാഹാരത്തിനെ പ്രയോജനപ്പെടുത്താം.
സ്കൂള്‍ കുട്ടികള്‍ക്ക് യാത്രകളിലും മറ്റും നാം തെരഞ്ഞെടുക്കുന്ന ഫാസ്റ്റ് ഫുഡുകള്‍, ബേക്കറി ഭക്ഷണങ്ങള്‍ എന്നിവയ്ക്ക് പകരം ഡ്രൈഫ്രൂട്ടുകള്‍, പഴങ്ങള്‍, വീട്ടില്‍ തയാറാക്കുന്ന ആരോഗ്യകരമായ വിഭവങ്ങള്‍ എന്നിവയ്ക്ക് മുന്‍തൂക്കം കൊടുക്കുക.
കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണരീതികള്‍ ചെറുപ്പം മുതല്‍ തന്നെ ശീലമാക്കുക. ദിവസവും വിവിധതരം പഴങ്ങളോ, പച്ചക്കറികളോ കഴിക്കാന്‍ ശ്രമിക്കുക.
· ഭക്ഷണ ശുചിത്വം പാലിക്കുക
പച്ചക്കറികളും പഴങ്ങളും നന്നായി കഴുകുക, ഇറച്ചി, മീന്‍ എന്നിവ കൃത്യമായി പാകം ചെയ്ത് ഉപയോഗിക്കുക. ഭക്ഷണം തയാറാക്കുന്നതും സൂക്ഷിച്ച് വയ്ക്കുന്നതും വൃത്തിയോടും സുരക്ഷയോടും കൂടി മാത്രം ചെയ്യുക.
ഇതിലൂടെ ഭക്ഷ്യ സാംക്രമിക രോഗങ്ങളെയും ഭക്ഷ്യവിഷബാധയെയും ചെറുക്കാന്‍ സാധിക്കും.
· പ്രതിരോധത്തിന് മുന്‍ഗണന
വൈവിധ്യമാര്‍ന്ന നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ദിവസേന ഉള്‍പ്പെടുത്തുക, സംസ്കരിച്ചതും (processed) എണ്ണയില്‍ വറുത്തതുമായ ഭക്ഷണങ്ങള്‍ കുറയ്ക്കുക.
വെള്ളം ധാരാളം കുടിക്കുക, ആവിയില്‍ വേവിച്ചതും വീട്ടില്‍ തയാറാക്കുന്നതുമായ ഭക്ഷണത്തിന് മുന്‍ഗണന നല്‍കുക, പ്രായത്തിനും ശാരീരിക അവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി പിന്തുടരുക.
പഞ്ചസാരയും ഉപ്പും കുറയ്ക്കുക, മധുര പലഹാരങ്ങള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.
· ശരീരഭാരം മാത്രമല്ല പ്രധാനം
ശരീരഭാരം കുറയ്ക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ശരിയായ പോഷകപ്രദമായ ഭക്ഷണരീതി പിന്തുടര്ന്ന് ശരീരത്തിന്റെ ഊര്‍ജ്ജ നില, മാനസികാരോഗ്യം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുക.
· മാനസികാരോഗ്യം
ജോലിത്തിരക്കിനിടയിലും മനസിന് സന്തോഷം നല്കുന്ന കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തുക. യോഗ, ധ്യാനം, നൃത്തം, പൂന്തോട്ട പരിപാലനം, തയ്യല്‍, വളര്‍ത്തുമൃഗങ്ങള്‍ പക്ഷികള്‍ എന്നിവയോടൊപ്പം സമയം ചെലവഴിക്കല്‍, ചിത്രകല എന്നിവ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.
· ശാരീരിക വ്യായാമം ശീലമാക്കുക
ജിമ്മില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കിലും ദിവസവും 30 മിനിറ്റ് വേഗത്തില്‍ നടക്കുന്നതും വീടിനുള്ളില്‍ തന്നെ ചെയ്യാവുന്ന ശാരീരിക വ്യായാമങ്ങള്‍, നൃത്തം, സൈക്ലിംഗ്, എയ്റോബിക് എക്സര്‍സൈസ് എന്നിവ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.
· ട്രന്ഡുകളല്ല, സ്ഥിരതയാണ് പ്രാധാനം
പോഷകാഹാരം എന്നത് ശാസ്ത്രീയമായ ഒരു ശീലവും ജീവിത രീതിയുമാണ്. പുതിയതും ശാസ്ത്രീയ അടിത്തറയില്ലാത്തതുമായ ട്രെന്‍ഡുകളുടെ പുറകെ പോയി കുറച്ചു ദിവസത്തെ ഡയറ്റില്‍ മാത്രം ഒതുങ്ങേണ്ടതല്ല.
കേട്ടറിവുള്ളതും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയതുമായ ഭക്ഷണരീതികള്‍ പിന്തുടരുന്നതിന് പകരം ഒരു പ്രൊഫഷണല്‍ ഡയറ്റീഷ്യന്റെക്ടറുടെയും വിദഗ്ധ ഉപദേശവും നിര്‍ദേശങ്ങളും സ്വീകരിക്കുക.
ആരോഗ്യകരമായ ഭക്ഷണം എന്നത് നിയന്ത്രണം മാത്രമല്ല, ശരിയായ ജീവിതശൈലി കൂടിയാണ്. കുടുംബത്തില്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് കുട്ടികളില്‍ നിന്നുതന്നെ ആരംഭിക്കണം.
വീടുകളില്‍ തയാറാക്കുന്ന ഭക്ഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കുന്നു. ഇതോടൊപ്പം തന്നെ ശരിയായ സമയത്ത് ഭക്ഷണം കഴിക്കുക, മാനസികാരോഗഗ്യം പരിപാലിക്കുക തുടങ്ങിയ കാര്യങ്ങളും പ്രാധാന്യമര്‍ഹിക്കുന്നു.
ആരോഗ്യ സംരക്ഷണ ആശുപത്രികളില്‍ മാത്രം ആരംഭിക്കുന്ന ഒന്നല്ല, നമ്മുടെ വീടുകളില്‍ നിന്നുമാണ് അത് തുടങ്ങുന്നത്. "നല്ല ഭക്ഷണ രീതികള്‍ സ്വീകരിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാം' എന്ന ദൃഢനിശ്ചയത്തോടെ ഓരോ ദിവസവും നമുക്ക് ആരംഭിക്കാം.
"നല്ല ഭക്ഷണം - നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനം' എന്ന സന്ദേശത്തോടെ, ആരോഗ്യകരമായ ഒരു സമൂഹത്തിനായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: അനു മാത്യു
ഡയറ്റീഷ്യന്, എസ്യുടി ഹോസ്പ്പിറ്റൽ, പട്ടം.
Fitness
ദിവസവും ഒരേ ഭക്ഷണം ശീലമാക്കുന്നത് കലോറി അളവ് കൃത്യമായി നിലനിര്‍ത്താനും ശരീരഭാരം വേഗത്തില്‍ കുറയ്ക്കാനും സഹായിക്കുമെന്നു പുതിയ പഠനം.
ഹെല്‍ത്ത് സൈക്കോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് ലളിതമായ ഭക്ഷണക്രമം പിന്തുടരുന്നത് ഡയറ്റിംഗ് കൂടുതല്‍ ഫലപ്രദമാക്കുമെന്ന് അഭിപ്രായപ്പെടുന്നത്.
ഒറിഗണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ 112 അമിതഭാരമുള്ള വ്യക്തികളില്‍ 12 ആഴ്ചയോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഈ നിഗമനത്തിലെത്തിയത്.
ഭക്ഷണത്തില്‍ വൈവിധ്യം കുറച്ച്, ഒരേ വിഭവങ്ങള്‍ തന്നെ ആവര്‍ത്തിച്ച് കഴിച്ചവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ഭാരം കുറച്ചതായി ഗവേഷകര്‍ കണ്ടെത്തി.
സ്ഥിരമായി ഒരേ ഡയറ്റ് പിന്തുടര്ന്നവര് ശരാശരി 5.9 ശതമാനം ഭാരം കുറച്ചപ്പോള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണം കഴിച്ചവരില്‍ ഇത് 4.3 ശതമാനം മാത്രമായിരുന്നു.
ഓരോ ദിവസത്തെയും കലോറി ഉപഭോഗത്തില്‍ വരുന്ന നേരിയ വ്യത്യാസം പോലും ഭാരം കുറയുന്ന പ്രക്രിയയെ ബാധിക്കുന്നുണ്ടെന്നും പഠനം പറയുന്നു.
ദിവസേനയുള്ള കലോറിയില്‍ വരുത്തുന്ന ഓരോ 100 കലോറിയുടെ വ്യത്യാസവും ഭാരം കുറയുന്ന തോത് 0.6 ശതമാനം വീതം കുറയ്ക്കാന്‍ കാരണമാകുന്നുണ്ട്.
ഇന്നത്തെ സാഹചര്യത്തില്‍ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത് വലിയ പ്രയത്നവും സ്വയം നിയന്ത്രണവും ആവശ്യമായ ഒന്നാണെന്നു പഠനത്തിനു നേതൃത്വം നല്കിയ ഡോ. ഷാര്‍ലറ്റ് ഹാഗര്മാന് പറയുന്നു.
ഭക്ഷണകാര്യത്തില്‍ കൃത്യമായ ചിട്ടകള്‍ ഉണ്ടാക്കിയെടുക്കുന്നത് ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനും ആരോഗ്യകരമായ തെരഞ്ഞെടുപ്പുകള്‍ സ്വാഭാവികമായി സംഭവിക്കാനും സഹായിക്കും.
എങ്കിലും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
Fitness
നാല്പതു വയസു പിന്നിട്ടവര്‍ ആരോഗ്യകാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിദഗ്ധര്‍. പ്രായമാകുമ്പോള്‍ ശരീരത്തിന്റെ മെറ്റബോളിസം മാറുന്നതിനാല്‍ ഭക്ഷണരീതിയില്‍ തീര്‍ച്ചായും മാറ്റങ്ങള്‍ വരുത്തണം.
മനുഷ്യശരീരത്തില്‍ വാര്‍ധക്യത്തിന്റെ പ്രധാന മാറ്റങ്ങള്‍ സംഭവിക്കുന്നത് 44-60 വയസിനിടയിലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നാല്പതു പിന്നിടുമ്പോള്‍ സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് വാര്‍ധക്യത്തിന്റെ വേഗത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഒഴിവാക്കേണ്ട അഞ്ചു പ്രധാന ഭക്ഷണങ്ങള്‍
1. സംസ്കരിച്ച മാംസം
ബേക്കണ്‍, സോസേജ്, ഹോട്ട് ഡോഗ് തുടങ്ങിയവയില്‍ അമിതമായ സോഡിയവും സാച്ചുറേറ്റഡ് ഫാറ്റും അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് പകരം ചിക്കന്‍, മത്സ്യം (പ്രത്യേകിച്ച് മത്തി), ബീഫ് എന്നിവ മിതമായ അളവില്‍ ഉപയോഗിക്കാം.
2. മധുരപാനീയങ്ങള്‍, മദ്യം
സോഡയും മധുരമുള്ള പാനീയങ്ങളും ഇന്‍സുലിന്‍ അളവ് വര്‍ധിപ്പിക്കുകയും വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാവുകയും ചെയ്യുന്നു. പകരം ഗ്രീന്‍ ടീ, ബ്ലാക്ക് കോഫി ശീലമാക്കുന്നത് ഉചിതമായിരിക്കും.
3. വറുത്ത ഭക്ഷണങ്ങള്‍
ഉയര്‍ന്ന ചൂടില്‍ വറുത്തെടുക്കുന്ന ഭക്ഷണങ്ങളില്‍ അക്രിലാമൈഡ് എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതു ശരീരത്തിന്റെ വീക്കം വര്‍ധിപ്പിക്കുന്നു. എയര്‍ ഫ്രൈ ചെയ്ത ഭക്ഷണങ്ങളോ ഒലിവ് ഓയില്‍ ഉപയോഗിച്ചു ഭക്ഷണം തയാറാക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
4. ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍
ബ്രഡ്, പേസ്ട്രി, ഇന്‍സ്റ്റന്റ് ഓട്സ് എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ധിപ്പിക്കുന്നു. ഇതിനുപകരം പ്രോസസ് ചെയ്യാത്ത ഓട്സ്, ക്വിനോവ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു നല്ലത്.
5. സ്നാക്സ്
ചിപ്സ്, കുക്കീസ് തുടങ്ങിയവ കുടലിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും അകാല വാര്ക്യത്തിനു കാരണവുമാകും. ലഘുഭക്ഷണമായി പഴങ്ങള്‍, നട്സ്, തൈര് എന്നിവ ഉപയോഗിക്കുന്നത് ശരീരത്തിനു ഗുണപ്രദമാണ്.
പൂര്‍ണമായും ഒഴിവാക്കാന്‍ സാധിച്ചില്ലെങ്കിലും, ഇത്തരം ഭക്ഷണങ്ങളുടെ അളവ് പരമാവധി കുറയ്ക്കുന്നത് നാല്പതു വയസിനു ശേഷമുള്ള ജീവിതം ഊര്‍ജസ്വലമാക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Fitness
വേനൽക്കാലത്തു ശരീരത്തിനു കുളിർമയും ഉന്മേഷവും തരുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം. കാരറ്റ് സംഭാരവും അവിൽ മിൽക്കും എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.
കാരറ്റ് സംഭാരം
ചേരുവകൾ
തയാറാക്കുന്ന വിധം
മേൽപ്പറഞ്ഞ ചേരുകളെല്ലാം കൂടി മിക്സിയിൽ അടിച്ചെടുക്കുക. പ്രിയപ്പെട്ടവർക്കു നൽകാൻ സംഭാരം തായാർ.
അവിൽ മിൽക്ക്
ചേരുവകൾ
തയാറാക്കുന്ന വിധം
തൊലി കളഞ്ഞ പഴം പഞ്ചസാരയും ചേർത്ത് മിക്സിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് അവിൽ ഒഴികെയുള്ള ചേരുവകൾ ചേർത്തിളക്കുക.
ഗ്ലാസിലേക്ക് ഒഴിച്ച് അവിലും ചേർത്തു സ്പൂണ്‍കൊണ്ട് നന്നായി കലരുന്ന വിധം അടിക്കുക. ഇനി ഉപയോഗിക്കാം.
Fitness
ഓട്സ് ദോശ ഔഷകഗുണങ്ങളേറെയുള്ള ഓട്സ് പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമം. ഓട്സ് പോഷകപ്രദവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണമായി വിദഗ്ധര്‍ പറയുന്നു.
പ്രാതലില്‍ ഓട്സ് ഉള്‍പ്പെടുത്തുന്നത് ദിവസം മുഴുവന്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്തുകയും ചെയ്യുന്നു. ഓട്സില്‍ ബീറ്റാ ഗ്ലൂക്കന് അടങ്ങിയിട്ടുണ്ട്.
പ്രഭാത ഭക്ഷണത്തിനു ദിവസവും ഓട്സ് കഴിക്കുമ്പോള്‍ ശരീരഭാരം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവയുടെ അളവ് ഗണ്യമായി കുറയ്ക്കുന്നു.
നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ ഓട്സ് വിവിധ രൂപത്തില്‍ ഉള്‍പ്പെടുത്താം. ഓട്സ് കൊണ്ട് ഇനി മുതല്‍ ദോശ തയാറാക്കിയാലോ. വളരെ കുറച്ചു ചേരുവകള്‍കൊണ്ട് രുചികരമായ ഓട്സ് ദോശ എളുപ്പം തയാറാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ഓട്സ് - 1 കപ്പ്
വെള്ളം - 1 കപ്പ്
തക്കാളി - 1 എണ്ണം (ചെറുതായി അരിഞ്ഞത്)
സവാള - 1/2 ടീ സ്പൂണ്‍
മുളകു പൊടി - 1/2 ടീ സ്പൂണ്‍
ജീരകം - 1/2 ടീ സ്പൂണ്‍
ഉപ്പ് - മല്ലിയില - ആവശ്യത്തിന്
എങ്ങനെ തയാറാക്കാം
ആദ്യം ഓട്സ് 30 മിനിറ്റ് നേരം വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇടുക. ശേഷം കുതിര്‍ത്ത ഓട്സ്, തക്കാളി, സവാള, ജീരകം, മുളകു പൊടി, ഉപ്പ് എന്നിവ ഒരുമിച്ച് ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക.
ശേഷം ദോശ കല്ലില്‍ പരത്തി ഉണ്ടാക്കി എടുക്കുക. ഓട്സ് ദോശ തയാര്‍.
Fitness
ചുരക്കയെ അറിയൂ... ഔഷധഗുണമുള്ള പച്ചക്കറി പ്രമേഹത്തിനും ആർത്തവപ്രശ്നങ്ങൾക്കും ഉത്തമം. ചുരക്കയോട് മലയാളികൾക്കു പൊതുവേ ഇഷ്ടക്കുറവുണ്ട്. ചൂടുകാലത്ത് കഴിക്കണ്ട പച്ചക്കറിയാണ് ചുരക്ക.
സവാളയും കടല പരിപ്പും പച്ചമുളകും അൽപ്പം മഞ്ഞൾപ്പൊടിയും ചുരക്കയും ഒരുമിച്ചു വറ്റിച്ചെടുക്കുന്ന ചുരക്കക്കറി വടക്കേ ഇന്ത്യയിൽ പ്രിയമേറിയ ഡിഷ് ആണ്. നാട്ടിൻപുറങ്ങളിലെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. ഇതിനെ ചുരങ്ങ, ചെരവക്കായ എന്നൊക്കെ പ്രാദേശികമായി വിളിക്കുന്നു.
ചുരക്കകൾ വിവിധതരം
പാൽച്ചുരക്ക, കുംഭച്ചുരക്ക, കയ്പ്പച്ചുരക്ക എന്നിങ്ങനെ മൂന്നു വിധത്തിൽ ചുരക്കയുണ്ട്. ഇതിൽ പാൽച്ചുരക്കയും കുംഭച്ചുരക്കയുമാണ് (കുമ്മട്ടിക്കായ) കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടുവരുന്നത്.
90 ശതമാനവും ജലം
ചുരക്കയിൽ തൊണ്ണൂറു ശതമാനത്തോളം ജലാംശം അടങ്ങിയിരിക്കുന്നു. ഇതിൽ ധാരാളം ഭക്ഷ്യയോഗ്യമായ നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഊർജവും കൊഴുപ്പും ചുരക്കയിൽ കുറവാണ്. ശരീരഭാരം കുറയ്ക്കാൻ രാവിലെ പ്രാതലിനു മുന്‍പായി ചുരക്കനീർ കുടിക്കുന്നത് ഫലപ്രദമാണ്.
കൃഷിചെയ്താൽ നല്ല വിളവു തരുന്ന വിളയാണ് ചുരക്ക. ആർക്ക ബഹാർ എന്ന ഇനം ആണ് സാധാരണ ചുരക്ക കൃഷിക്ക് ഉപയോഗിച്ച് വരുന്നത്. ഇളം പച്ച നിറത്തിൽ ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കൾ ആണിവയ്ക്ക്. ശരാശരി ഒരു ചുരക്കക്ക് ഒരു കിലോ ഗ്രാം തൂക്കം ഉണ്ടാവും.
ഒരു ഹെക്ടറിൽനിന്ന് 2530 ടണ്‍ ശരാശരി ലഭിക്കും. രണ്ട് സീസണ് ആയി ഇതു കൃഷിചെയ്യാം. നടീൽ സമയം സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയും ജനുവരി ഫെബ്രുവരി മാസത്തിലും ആണ്. ഒരു ഹെക്ടർ സ്ഥലത്തേയ്ക്ക് 2.5 3 കി.ഗ്രാം വിത്ത് ആവശ്യമാണ്.
ആരോഗ്യകരം
ചുരക്കത്തണ്ട് ആയുർവേദ മരുന്നുനിർമാണത്തിന് ഉപയോഗിക്കുന്നു. ചുരക്ക കോൽപുളി ചേർത്ത് പാകം ചെയ്ത് കഴിച്ചാൽ പിത്തകോപത്താലുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും നല്ലതാണ്. പ്രത്യേകിച്ചും മഞ്ഞപ്പിത്തം, മഹോദരം എന്നീ രോഗങ്ങൾക്കു നല്ല ഫലം ചെയ്യും.
ചുരക്ക പിഴിഞ്ഞടുക്കുന്ന നീര് തലവേദനയ്ക്ക് അത്യുത്തമമാണ്. സ്ത്രീകൾക്കുണ്ടാകുന്ന അസ്ഥിസ്രാവം, ആർത്തവസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കു വളരെ ഗുണംചെയ്യുന്നതാണ് ചുരക്ക.
ചുരക്ക ബാർലി കൂട്ടിയരച്ച് ഗോതന്പുമാവ് ചേർത്തു പാകപ്പെടുത്തി പഞ്ചസാര കൂട്ടിക്കഴിച്ചാൽ തലപുകച്ചിൽ, ചെങ്കണ്ണ് മുതലായ രോഗങ്ങൾക്ക് അത്യുത്തമമാണ്.
ഇതു ശോധനയുണ്ടാക്കുന്നതും ആമാശയത്തിലും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളിലുമുണ്ടാകുന്ന തടസങ്ങളെ നീക്കുന്നതുമാണ്. ചുരക്കയുടെ ഉള്ളിലെ കാന്പ് വേവിച്ച് കഴിച്ചാൽ വൃക്കരോഗത്തിന് ഏറ്റവും ഫലപ്രദമാണ്.
ചുരക്കനീര് ഒലീവെണ്ണ ചേർത്ത് കാച്ചി അരിച്ചെടുത്ത എണ്ണ തേച്ചാൽ രാത്രിയിൽ നല്ല ഉറക്കം കിട്ടും. ചുരക്കയിലെ മൂന്നാമത്തെ ഇനമായ കൈപ്പച്ചുരക്ക നല്ല ഔഷധഫലം നൽകുന്നതാണ്.
കൈപ്പച്ചുരക്ക കഷായമാക്കി പിഴിഞ്ഞരിച്ച് പഞ്ചസാര ചേർത്ത് പാകമാക്കി ഉപയോഗിച്ചാൽ മഞ്ഞപ്പിത്തവും എല്ലാ വിധത്തിലുള്ള നീരുവീഴ്ചയും പനിയും ഭേദമാകുന്നതാണ്.
ചുരക്കാത്തോട് ഉണക്കിയെടുത്ത് അതിൽ വെള്ളം വച്ച് 24 മണിക്കൂറിന് ശേഷം കഴിച്ചാൽ പ്രമേഹത്തിനു ശമനം കിട്ടും.
Fitness
വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സുലഭമായ പഴവര്ഗങ്ങളില് ഒന്നാണ് തണ്ണിമത്തന്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തല്‍ മുതല്‍ നിരവധി ഗുണങ്ങള്‍ തണ്ണിമത്തനുണ്ട്.
കുക്കുര്‍ബിറ്റേസീ കുടുംബത്തില്‍പ്പെട്ട പഴമാണ് തണ്ണിമത്തന്. തണ്ണിമത്തനില്‍ ഏകദേശം 92 ശതമാനം വെള്ളമാണ്. അതുപോലെ കലോറി കുറവും. വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ് തണ്ണിമത്തന്.
ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ തണ്ണിമത്തന് വളരെ ഉപകാരപ്രദമാണ്. തണ്ണിമത്തന്റെ പ്രത്യേകതയും ഗുണങ്ങളും എന്തെല്ലാമെന്ന് നോക്കാം...
92 ശതമാനം ജലാംശം
തണ്ണിമത്തനില്‍ 92 ശതമാനത്തോളം ജലാംശമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒപ്പം ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിനും വരള്‍ച്ച തടയുന്നതിനും ഇത് ഉപകാരപ്രദമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചര്‍മത്തിന്റെ കണക്റ്റീവ് ടിഷ്യുകളെ ശക്തിപ്പെടുത്തും. ഇത് മുറിവ് ഉണങ്ങാന്‍ സഹായികമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍, അര്‍ജിനൈന്‍ എന്നിവയ്ക്ക് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാനും ചര്‍മ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
കൊളാജന്‍, ആന്റിഓക്സിഡന്റ് സമ്പന്നം
ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്ന ലൈക്കോപീന്‍, വിറ്റാമിന്‍ സി തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ചുളിവുകള്‍, വരകള്‍ തുടങ്ങിയ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇതിന് കഴിയും.
ചര്‍മത്തിന്റെ ഘടനയും ഇലാസ്തികതയും നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന്‍ ഉത്പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സി ധാരാളം തണ്ണിമത്തനിലുണ്ട്.
തണ്ണിമത്തനില്‍ കുക്കുര്‍ബിറ്റാസിന്‍ ഇ, ല്യൂട്ടോലിന്‍ എന്നീ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മത്തിലെ വീക്കം, ചുവന്നു തടിക്കല്‍ എന്നിവയ്ക്ക് പ്രതിവിധിയാണ്.
അള്‍ട്രാവയലറ്റ് സംരക്ഷണം
തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീന്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ശരീരത്തിനു സംരക്ഷണം നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തണ്ണിമത്തന് പതിവായി കഴിക്കുന്നത് സൂര്യപ്രകാശം മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ ശരീരത്തെ സഹായിക്കും.
മാത്രമല്ല, തണ്ണിമത്തന് ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്. ഇത് മൂത്രത്തിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.
തണ്ണിമത്തനില്‍ സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം വര്‍ധിപ്പിക്കും. മെച്ചപ്പെട്ട രക്തചംക്രമണം ചര്‍മകോശങ്ങളിലേക്ക് അവശ്യ പോഷകങ്ങള്‍ എത്തിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാന്‍
തണ്ണിമത്തനില്‍ കലോറി കുറവാണ്. നാരുകളാല്‍ സമ്പന്നവും. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ജലാംശം, മെച്ചപ്പെട്ട കൊളാജന്‍ ഉത്പാദനം, നീര് കുറയ്ക്കല്‍, പോഷണം തുടങ്ങിയവ നല്‍കിക്കൊണ്ട് ചര്‍മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് തണ്ണിമത്തന് ഉപകാരപ്രദമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തണ്ണിമത്തന് മാത്രം ഒന്നിനും പ്രതിവിധിയല്ല. മൊത്തത്തിലുള്ള ഭക്ഷണക്രമം, ജീവിതശൈലി, ചര്‍മസംരക്ഷണ ദിനചര്യ തുടങ്ങിയവയെല്ലാം സുപ്രധാനമാണ്. മാത്രമല്ല, ആവശ്യമെങ്കില്‍ ഡോക്ടറുമായി കൂടിക്കാഴ്ച നടത്തേണ്ടതുമുണ്ട്.
Fitness
ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം. പുറത്തു നിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടിൽത്തന്നെ തയാറാക്കാനാകും എന്നതാണു വാസ്തവം.
ചീസ് ഒഴിവാക്കി പിസ
പിസ ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തയാറാക്കാനാകും. പിസബേസ് വാങ്ങി അതിൽ പച്ചക്കറികളും വേവിച്ച ചിക്കനും ചേർത്ത് നമുക്കു തന്നെ തയാറാക്കാം. കൊഴുപ്പു കുറയ്ക്കാൻ പിസയിൽ ചീസ് ഒഴിവാക്കാം.
സ്കൂൾ കുട്ടികൾക്ക്...
ഇടനേരങ്ങളിൽ കഴിക്കാൻ ഫാസ്റ്റ് ഫുഡ് വാങ്ങി കുട്ടികൾക്കു സ്കൂളിൽ കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കൾ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ കിട്ടുന്നില്ല.
ഇടഭക്ഷണം കൊഴുപ്പുകൂടിയവയായതിനാൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല.
ഇടനേരങ്ങളിൽ നട്സ്...
ഇടനേരങ്ങളിൽ കഴിക്കാൻ അനുയോജ്യം നട്സ് ആണ്. ഏതുതരം നട്സ് ആണെങ്കിലും അതിൽ പ്രോട്ടീന്റെ അളവു കൂടുതലാണ്. ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്റ്സ് എല്ലാമുണ്ട്.
ബ്രഡ് സാൻഡ് വിച്ച്
മല്ലിയില, പുതിനയില മുതലായവ കൊണ്ടു തയാറാക്കിയ ചട്നി ഉപയോഗിച്ചു പച്ചക്കറികൾ നിറച്ച ബ്രഡ് സാൻഡ് വിച്ച് കൊടുത്തയയ്ക്കാം. ഏത്തപ്പഴമോ മറ്റു പഴങ്ങളോ കൊടുത്തയയ്ക്കാം.
പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ
പഴങ്ങളും സ്വാഭാവിക പഴച്ചാറുകളും കൊടുത്തയയ്ക്കാം. എണ്ണയിൽ വറുത്ത വിഭവങ്ങൾ പതിവാക്കരുത്. തടി കൂട്ടും.
ഉരുളക്കിഴങ്ങ് ഫ്രൈ പതിവാക്കരുത്
വറുത്ത സാധനങ്ങൾ, കേക്ക്, പഫ്സ്, ഏത്തയ്ക്ക ചിപ്സ് എന്നിവയും ഇടനേരങ്ങളിൽ കഴിക്കാൻ കുട്ടികൾക്കു പതിവായി കൊടുത്തയയ്ക്കരുത്. ഫാസ്റ്റ് ഫുഡെന്നോ ജങ്ക് ഫുഡ് എന്നോ വിശേഷിപ്പിക്കാവുന്ന ഇത്തരം ബേക്കറി വിഭവങ്ങളിൽ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇല്ല.
ഉരുളക്കിഴങ്ങ് ഫ്രൈ, മെഴുക്കുപുരട്ടി എന്നിവയും പതിവായി കഴിക്കരുത്. ഉരുളക്കിഴങ്ങ് ചേർത്ത ഫാസ്റ്റ് ഫുഡും പതിവാക്കരുത്.
സുരക്ഷിതമാവണം ഭക്ഷണം
വീട്ടിൽ തയാറാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ പുറത്തു നിന്നു ഭക്ഷണം വാങ്ങുന്നതു സ്വാഭാവികം. പക്ഷേ, അത്തരം ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Fitness
ഏറ്റവുമധികം സ്വാദ് കിട്ടുന്നതു കൊഴുപ്പിൽ നിന്നും ഉപ്പിൽ നിന്നുമാണ്. ഫാസ്റ്റ് ഫുഡിൽ ഇവയുടെ തോത് വളരെക്കൂടുതലാണ്. ഇത്തരം ഭക്ഷണം കഴിക്കുന്നവർ പച്ചക്കറികൾ അടങ്ങിയ മറ്റു വിഭവങ്ങൾ കഴിക്കുന്നതും കുറവാണ്.
ചുരുക്കത്തിൽ സാധാരണ ഭക്ഷണത്തിനു പകരം പതിവായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരിൽ കൊഴുപ്പിന്റെ അളവു കൂടുതലാകുന്നു. നാരിന്റെ തോതു കുറയുന്നു. ഉളളിലെത്തുന്നതു പോഷകാംശം തീരെക്കുറഞ്ഞ സംസ്കരിച്ച ഭക്ഷണമായിരിക്കും.
ഇതു വിവിധ ജീവിതശൈലീരോഗങ്ങൾക്കുളള സാധ്യത കൂട്ടുന്നു.
വിറ്റാമിനുകളും ധാതുക്കളുമില്ല
ഫാസ്റ്റ് ഫുഡിൽ നിന്നു ശരീരത്തിനു കിട്ടുന്നതു കാർബോഹൈഡ്രേറ്റും കൊഴുപ്പിൽ നിന്നുളള ഊർജവുമാണ്. മറ്റു വിറ്റാമിനുകളും ധാതുക്കളും തീരെയില്ല. ഇതിൽ നിന്നു കിട്ടുന്നത് വെറും ഊർജം മാത്രം.
ചോറു കഴിച്ചാലും നമുക്കു കിട്ടുന്നത് ഈ കാർബോ ഹൈഡ്രറ്റ് തന്നെ. എന്നാൽ ആരോഗ്യജീവിതത്തിനു വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും ധാതുക്കളും അടങ്ങിയ വിഭവങ്ങൾ കൂടി കഴിക്കണം. പച്ചക്കറികളും പഴങ്ങളും കഴിക്കണം.
മറ്റു ഭക്ഷണം ഒഴിവാക്കിയാണല്ലോ ഫാസ്റ്റ് ഫുഡ് പ്രേമികൾ അതു തെരഞ്ഞെടുക്കുന്നത്. പക്ഷേ, അതിൽ പോഷകങ്ങളില്ല. അതാണ് ഫാസ്റ്റ് ഫുഡ് ശീലമാക്കുന്നതിലെ അപകടം.
എണ്ണയുടെ ആറാട്ട്!
പൊറോട്ട കഴിക്കുന്നവർ അതിനൊപ്പം എണ്ണ കൂടുതലുളള ചില്ലി ചിക്കൻ പോലെയുളള വിഭവങ്ങളാണു മിക്കവരും തെരഞ്ഞെടുക്കുന്നത്. പോഷകങ്ങൾ ഇല്ല എന്നു മാത്രമല്ല അതിൽ അഡിറ്റീവ്സ് എന്നറിയപ്പെടുന്ന ചില രാസപദാർഥങ്ങൾ ചേർത്തിരിക്കുന്നു.
നിറത്തിനും മണത്തിനും രുചിക്കും വേണ്ടിയാണ് ഇവ ചേർക്കുന്നത്. ഇത്തരം വസ്തുക്കളും എണ്ണയുമാണ് ഫാസ്റ്റ് ഫുഡിൽ ഏറെയും. അതിൽനിന്നൊക്കെ കിട്ടുന്ന ഊർജം മാത്രമാണു ഫാസ്റ്റ് ഫുഡ് നല്‍കുന്നത്.
ഫാസ്റ്റ് ഫുഡിൽ ഏറെയും വറുത്ത വിഭവങ്ങളാണ്. വറുക്കുന്പോൾ കൂടുതൽ എണ്ണ ചേരുന്നതിനാൽ അത്തരം വിഭവങ്ങളിൽ ഉയർന്ന കലോറി ഊർജം അടങ്ങിയിരിക്കുന്നു. എണ്ണയുളള വിഭവങ്ങളിലെല്ലാം ഊർജം കൂടുതലാണ്.
ആ രുചിക്കു പിന്നിൽ...
ഫാസ്റ്റ് ഫുഡിലെ മറ്റൊരപകടകാരി ഉപ്പാണ്. ചിലതരം ചൈനീസ് വിഭവങ്ങളിൽ രുചിക്കു വേണ്ടി സോയാസോസ് ചേർക്കാറുണ്ട്. അതിൽ ഉപ്പു കൂടുതലാണ്. ഉപ്പു കുറച്ചുപയോഗിക്കുക എന്നതാണ് ലോകാരോഗ്യസംഘടന മുന്നോട്ടു വയ്ക്കുന്ന നിർദേശം.
എത്രത്തോളം ഉപ്പ് കുറച്ചുപയോഗിക്കുന്നുവോ അത്രത്തോളം സ്ട്രോക്കും ഉയർന്ന രക്തസമ്മർദവും തടയാനാകും എന്നതാണു വാസ്തവം. അതുപോലെ തന്നെ ചൈനീസ് വിഭവങ്ങളിൽ രുചിക്കുവേണ്ടി ചേർക്കുന്ന അജിനോമോട്ടോയിലും സോഡിയം ഉണ്ട്.
അജിനോമോട്ടോ ചേർത്ത വിഭവം ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ പ്രേരണ ഉണ്ടാകുന്നു.
കുട്ടികൾക്കു കൊടുക്കാമോ?
രണ്ടു വയസുവരെ പ്രായമുളള കുട്ടികൾക്ക് ഇത്തരം ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ കൊടുക്കരുതെന്നു വിദഗ്ധർ നിർദേശിക്കുന്നു. ഈ പ്രായത്തിലാണു തലച്ചോറിന്റെ വളർച്ച നടക്കുന്നത്.
ആ സമയത്ത് അജിനോമോട്ടോ പോലെയുളള അഡിറ്റീവ്സ് ചേർത്ത വിഭവങ്ങളോ ഡ്രിംഗ്സോ കുട്ടികളെക്കൊണ്ടു കഴിപ്പിക്കരുത്. വലിയ കുട്ടികൾ ഇത്തരം അഡിറ്റീവ്സ് ചേർത്ത വിഭവങ്ങൾ അപൂർവമായി കഴിക്കുന്നതിൽ തെറ്റില്ല.
എന്നാൽ ശീലമാക്കരുത്. അത് ആരോഗ്യകരമല്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിത മോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Fitness
ഫാസ്റ്റ് ഫുഡ് എന്നാൽ പെട്ടെന്നു തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം; ജീവിതത്തിരക്കിനിടയിൽ സൗകര്യപ്രദമായി കഴിക്കാവുന്ന ഭക്ഷണം(കണ്‍വീനിയന്റ് ഫുഡ്)എന്നർഥം; പത്തു മിനിറ്റിനകം തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം. ഉദാഹരണത്തിനു പൊറോട്ട ഫാസ്റ്റ് ഫുഡാണ്.
അതിന്റെ കൂടെ കഴിക്കുന്ന ചില്ലി ബീഫ്, ചിക്കൻ ഫ്രൈ എന്നിവയും ഫാസ്റ്റ് ഫുഡാണ്. ചപ്പാത്തി ഫാസ്റ്റ് ഫുഡ് അല്ല. എന്നാൽ അതിനൊപ്പം കഴിക്കുന്ന ബട്ടർ ചിക്കൻ, ചില്ലി ചിക്കൻ തുടങ്ങിയവ ചൈനീസ് വിഭവങ്ങളാണെങ്കിലും അവയെയും ഫാസ്റ്റ് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്താം.
മധുരം, കൊഴുപ്പ്
ബർഗർ, പിസ തുടങ്ങിയവയും കോള ഡ്രിംഗ്സും ഫാസ്റ്റ് ഫുഡ് പരിധിയിൽ വരുന്നു. ഒരു കപ്പ് കോള കുടിച്ചാൽ 200 കലോറി ഊർജം കിട്ടുന്നു. അതിനെ എംറ്റി കാലറി എന്നു പറയുന്നു. അതിൽ ഊർജം മാത്രമേയുളളു.
ശരീരത്തിനാവശ്യമായ യാതൊരുവിധ പോഷകങ്ങളുമില്ല. മധുരം അധികമായാൽ ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടും. ഫലത്തിൽ തടി കൂടും. അരക്കെട്ടിന്റെ വണ്ണം കൂടും. വയറിൽ കൊഴുപ്പടിയുന്നത് അമിതഭാരത്തിന്റെ സൂചനയാണ്.
അതാണു ക്രമേണ പ്രമേഹത്തിനിടയാക്കുന്നത്. പുരുഷൻമാർക്ക് അരക്കെട്ടിന്റെ ചുറ്റളവ് 90 സെന്റി മീറ്ററിൽ കൂടാൻ പാടില്ല. സ്ത്രീകളിൽ അത് 80 സെന്റിമീറ്ററിൽ കൂടുതലാകരുത്.
ആവർത്തിച്ച് ചൂടാക്കിയ എണ്ണ
ഫാസ്റ്റ് ഫുഡിൽ കൊഴുപ്പിന്റെ അളവു കൂടുതലാണ്. അതാണു പ്രധാന പ്രശ്നം. മിക്കപ്പോഴും ആവർത്തിച്ചുപയോഗിച്ച എണ്ണയിലാകും മിക്കവരും ഫാസ്റ്റ് ഫുഡ് തയാറാക്കുന്നത്. ഫാസ്റ്റ് ഫുഡിൽ മായം ചേർക്കാനുളള സാധ്യതയും കൂടുതലാണ്.
പഴകിയ ഭക്ഷ്യവസ്തുക്കൾ ചൂടാക്കി മസാലക്കൂട്ടും അജിനോമോട്ടോയും ചേർത്തു പത്തു മിനിട്ടിനുളളിൽ പുതിയ ഭക്ഷണമാക്കി കൊടുക്കുന്ന രീതിയാണു മിക്കപ്പോഴും ഫാസ്റ്റ് ഫുഡ് ശാലകളിൽ നടക്കുന്നത്.
മിക്കവാറും ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ ഗ്രേവി ഇല്ല. ഏറെയും ഡ്രൈ ആണ്. ചിക്കൻ പോലെ എണ്ണയിൽ പാകം ചെയ്യുന്ന വിഭവങ്ങൾ.
ചെറുപ്പക്കാരിൽ
സംസ്കരിച്ച ഭക്ഷ്യധാന്യങ്ങളാണു ഫാസ്റ്റ് ഫുഡ് നിർമാണത്തിന് ഉപയോഗിക്കുന്നത്്. പച്ചക്കറികളുടെ തോതും തീരെ കുറവാണ്. അതിനാൽ ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ നാരിന്റെ അംശം തീരെ കുറവാണ്.
ഇത്തരം വിഭവങ്ങൾ ഉപയോഗിക്കുന്ന ചെറുപ്പക്കാർ നേരിടുന്ന പ്രധാനം പ്രശ്നം അമിതഭാരമാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഭാരം കൂടും. ചെറുപ്പക്കാരിൽ കൊളസ്ട്രോൾ ലെവലും ബിപിയും കൂടുന്നതായി റിപ്പോർട്ടുണ്ട്.
പലപ്പോഴും മറ്റ് ആവശ്യങ്ങൾക്കായി രക്തപരിശോധന നടത്തുന്പോഴാണ് അധിക കൊളസ്ട്രോൾ ഉളളതായി തിരിച്ചറിയുന്നത്. അരക്കെട്ടിന്റെ വണ്ണം കൂടുന്നതും ഇതിന്റെ സൂചനയാണ്. അത് അബ്ഡമൻ ഒബീസിറ്റി എന്നറിയപ്പെടുന്നു.
കൂടുതൽ നടക്കുന്പോൾ ക്ഷീണം, തലകറക്കം എന്നിവയുണ്ടാകുന്നു. ആരോഗ്യജീവിതത്തിന് അവശ്യമായ മറ്റു വിറ്റാമിനുകളുടെ കുറവും ഇവരിൽ കാണപ്പെടുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Fitness
25 വയസു കഴിയുമ്പോഴേക്കും ശരീരവളർച്ച പൂർണമായിരിക്കും. അതു കഴിഞ്ഞാൽ എല്ലാ കാര്യത്തിലും കുറച്ചു നിയന്ത്രണങ്ങൾ വേണം. വ്യായാമം ചെയ്യണം.
അമിതഭാരത്തിനു പിന്നിൽ
ആഹാരകാര്യങ്ങളിൽ നിയന്ത്രണം വേണം. ചെറുപ്പക്കാർ എണ്ണ അധികമായി ഉപയോഗിക്കാൻ പാടില്ല. അമിതഭാരത്തിനുളള പ്രധാന കാരണം എണ്ണയാണ്. വറുത്തതും പൊരിച്ചതും എന്നും കഴിക്കരുത്.
അത്തരം ചില നിയന്ത്രണങ്ങൾ ജീവിതശൈലീരോഗങ്ങൾ ചെറുപ്പത്തിലേ പിടികൂടാതിരിക്കാൻ സഹായകം.
ശുദ്ധീകരിച്ച എണ്ണ
ടെക്നോളജി(സാങ്കേതികത) മെച്ചപ്പെടുന്നതനുസരിച്ചും ആവശ്യം കൂടുന്നതിനനുസരിച്ചും ആധുനികവത്കരണം വരുന്നതിനനുസരിച്ചും പുതിയ പുതിയ ഉത്പന്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും.
റിഫൈൻഡ് (ശുദ്ധീകരിച്ച) ഫുഡ്, പ്രോസസ് ഫുഡ് എന്നിങ്ങനെ. എണ്ണയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുന്നു.
ചിലതരം എണ്ണയുടെ ഗന്ധം പലപ്പോഴും നാം ഇഷ്ടപ്പെടുന്നതാവില്ല. അപ്പോൾ അതുമാറ്റാൻ നാം അതു ശുദ്ധീകരിക്കുന്നു. എണ്ണയിൽ വിറ്റാമിനുകളുണ്ട്. റിഫൈൻ ചെയ്യുന്പോൾ ചിലതൊക്കെ നഷ്ടപ്പെടും.
നെയ് റോസ്റ്റ് പതിവാക്കിയാൽ ?
നെയ്യ് സാച്ചുറേറ്റഡ് ഫാറ്റാണ്. പാലിൽ നിന്നുളള കൊഴുപ്പ് സാച്ചുറേറ്റഡ് ഫാറ്റാണ്(പൂരിതകൊഴുപ്പ്). അതിനാൽ ബട്ടറും നെയ്യും സാച്ചുറേറ്റഡാണ്. ഇവയെല്ലാം കൊഴുപ്പിന്റെ വിഭാഗത്തിൽ വരുന്നു.
അതിനാൽ ദിവസവും നെയ് റോസ്റ്റ് കഴിക്കുന്നത് ആരോഗ്യകരമല്ല. രക്തത്തിലെ കൊളസ്ട്രോൾ നില കൂടുന്നതിനു പൂരിതകൊഴുപ്പു കാരണമാകുന്നു. പൂരിതകൊഴുപ്പ് പ്രായമായവർക്കാണു ദോഷകരം.
വിവരങ്ങൾ: ഡോ. അനിത മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്
Fitness
വരുണിനു പരീക്ഷ എങ്ങനെയെങ്കിലും തീർന്നാൽ മതിയെന്നായിരുന്നു. പരീക്ഷയുടെ ക്ഷീണം തീർക്കാൻ രണ്ടു മാസത്തെ നീണ്ട അവധികാലം എങ്ങനെയൊക്കെ അടിപൊളിയാക്കാം എന്ന ചിന്തയായിരുന്നു മനസു നിറയെ.
കളിക്കാനുള്ള വീഡിയോ ഗെയിംസിന്റെയും വെബ് സീരിസിന്റെയും ഒക്കെ ചിന്തയായിരുന്നു ദിവസവും കുഞ്ഞു മനസിൽ നിറഞ്ഞിരുന്നത്. അപ്പോഴാണ് സമ്മർ വെക്കേഷന് പുതിയ പരിപാടികളുമായി ചേട്ടൻ വിജയ് വരുന്നത്.
അവരുടെ ഹൗസിങ് കോളനിയുടെ അടുത്തുതന്നെയുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ ഫുട്ബോൾ കോച്ചിംഗ് ആരംഭിച്ചിരിക്കുന്നു! ഫുട്ബോൾ കമ്പമുള്ള വരുണിനു പിന്നെ വേറെ ഒന്നും ആലോചിക്കേണ്ടി വന്നില്ല ഇത് തന്നെ മതിയെന്ന് അവൻ തീരുമാനിച്ചു.
അങ്ങനെ രണ്ട് മാസം കൊണ്ട് നല്ലരീതിയിൽ തന്നെ ഫുട്ബോൾ പ്രാക്ടീസ് ചെയ്യാൻ അവനു സാധിക്കുകയും ചെയ്തു.
രസിച്ചു വളരാം
കുട്ടികൾക്ക് വേനൽ അവധിയാണ് ഏറ്റവും നല്ല വിശ്രമസമയം. ഇത് സാധാരണയായി അവർക്ക് പഠനത്തിൽ നിന്നുള്ള ഒരു നീണ്ട അവധിക്കാലമാണ്. അതിനാൽ വിദ്യാർഥിയുടെ ജീവിതത്തിലെ സന്തോഷകരമായ സമയങ്ങളിൽ ഒന്നാണ്, അവിടെ അവർക്ക് പഠിക്കാൻ ഒന്നുമില്ല.
എന്നാൽ നീണ്ട വേനൽ അവധി പല കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്താം. ദൈനംദിന ഷെഡ്യൂളിൽ നിന്ന് ചില പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. വേനൽ അവധിക്കാലത്ത് ഒരു കുട്ടിയും പഠിക്കാൻ ആഗ്രഹിക്കുന്നില്ല. നീണ്ട വേനൽഅവധിക്കാലം ആസ്വദിക്കാൻ അവർ ആഗ്രഹിക്കുന്നു.
എന്നാൽ അതുല്യമായ കഴിവുകളുടെ സഹായത്തോടെ പഠിക്കാനും സ്വയം ഉയർത്താനുമുള്ള ഒരു പ്രധാന സമയമാണിത്. പുതിയ കഴിവുകൾ നേടാനും നിങ്ങളുടെ പ്രിയപ്പെട്ട ഹോബികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള നല്ല സമയമാണിത്.
മാനസിക-ശാരീരിക ആരോഗ്യം
അവധിക്കാലത്ത് കുട്ടികൾക്ക് കായിക-കലകളിൽ പരിശീലനം നൽകുന്നത് മാനസികമായും ശാരീരികമായും മെച്ചപ്പെട്ട ആരോഗ്യം നേടാനും അവരുടെ അക്കാദമിക് പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കും.
പണ്ടുകാലങ്ങളിൽ സ്കൂൾ അടച്ചു കഴിഞ്ഞാൽ വീടിനടുത്തുള്ള കൂട്ടുകാരുമായോ ബന്ധുവീടുകളിലോ ആയിരിക്കും കുട്ടികൾ സമയം ചിലവഴിക്കുക. അവിടെ അവരുടേതായ ഒരു ലോകം തന്നെ അവർ സൃഷ്ടിച്ചെടുക്കുമായിരുന്നു.
എന്നാൽ ഇന്ന് നമ്മുടെയൊക്കെ ജീവിത സാഹചര്യങ്ങളിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നതിനാൽ പണ്ടത്തെ കുട്ടികാലം എന്നത് ഒരു സ്വപ്നം മാത്രമായി തീർന്നിരിക്കുകയാണ്. നമ്മുടെ കുട്ടികളുടെ വേനലവധിക്കാലം കളിച്ചും ചിരിച്ചും നല്ല ഓർമകൾ അവർക്കു നൽകുന്ന തരത്തിലുള്ളതാവട്ടെ.
Fitness
വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സുലഭമായ പഴവര്ഗങ്ങളില് ഒന്നാണ് തണ്ണിമത്തന്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തല്‍ മുതല്‍ നിരവധി ഗുണങ്ങള്‍ തണ്ണിമത്തനുണ്ട്.
കുക്കുര്‍ബിറ്റേസീ കുടുംബത്തില്‍പ്പെട്ട പഴമാണ് തണ്ണിമത്തന്. തണ്ണിമത്തനില്‍ ഏകദേശം 92 ശതമാനം വെള്ളമാണ്. അതുപോലെ കലോറി കുറവും. വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ് തണ്ണിമത്തന്.
ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ തണ്ണിമത്തന് വളരെ ഉപകാരപ്രദമാണ്. തണ്ണിമത്തന്റെ പ്രത്യേകതയും ഗുണങ്ങളും എന്തെല്ലാമെന്ന് നോക്കാം...
92 ശതമാനം ജലാംശം
തണ്ണിമത്തനില്‍ 92 ശതമാനത്തോളം ജലാംശമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒപ്പം ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിനും വരള്‍ച്ച തടയുന്നതിനും ഇത് ഉപകാരപ്രദമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചര്‍മത്തിന്റെ കണക്റ്റീവ് ടിഷ്യുകളെ ശക്തിപ്പെടുത്തും. ഇത് മുറിവ് ഉണങ്ങാന്‍ സഹായികമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍, അര്‍ജിനൈന്‍ എന്നിവയ്ക്ക് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാനും ചര്‍മ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
കൊളാജന്‍, ആന്റിഓക്സിഡന്റ് സമ്പന്നം
ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്ന ലൈക്കോപീന്‍, വിറ്റാമിന്‍ സി തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ചുളിവുകള്‍, വരകള്‍ തുടങ്ങിയ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇതിന് കഴിയും.
ചര്‍മത്തിന്റെ ഘടനയും ഇലാസ്തികതയും നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന്‍ ഉത്പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സി ധാരാളം തണ്ണിമത്തനിലുണ്ട്.
തണ്ണിമത്തനില്‍ കുക്കുര്‍ബിറ്റാസിന്‍ ഇ, ല്യൂട്ടോലിന്‍ എന്നീ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മത്തിലെ വീക്കം, ചുവന്നു തടിക്കല്‍ എന്നിവയ്ക്ക് പ്രതിവിധിയാണ്.
അള്‍ട്രാവയലറ്റ് സംരക്ഷണം
തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീന്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ശരീരത്തിനു സംരക്ഷണം നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തണ്ണിമത്തന് പതിവായി കഴിക്കുന്നത് സൂര്യപ്രകാശം മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ ശരീരത്തെ സഹായിക്കും.
മാത്രമല്ല, തണ്ണിമത്തന് ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്. ഇത് മൂത്രത്തിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.
തണ്ണിമത്തനില്‍ സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം വര്‍ധിപ്പിക്കും. മെച്ചപ്പെട്ട രക്തചംക്രമണം ചര്‍മകോശങ്ങളിലേക്ക് അവശ്യ പോഷകങ്ങള്‍ എത്തിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാന്‍
തണ്ണിമത്തനില്‍ കലോറി കുറവാണ്. നാരുകളാല്‍ സമ്പന്നവും. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ജലാംശം, മെച്ചപ്പെട്ട കൊളാജന്‍ ഉത്പാദനം, നീര് കുറയ്ക്കല്‍, പോഷണം തുടങ്ങിയവ നല്‍കിക്കൊണ്ട് ചര്‍മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് തണ്ണിമത്തന് ഉപകാരപ്രദമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തണ്ണിമത്തന് മാത്രം ഒന്നിനും പ്രതിവിധിയല്ല. മൊത്തത്തിലുള്ള ഭക്ഷണക്രമം, ജീവിതശൈലി, ചര്‍മസംരക്ഷണ ദിനചര്യ തുടങ്ങിയവയെല്ലാം സുപ്രധാനമാണ്. മാത്രമല്ല, ആവശ്യമെങ്കില്‍ ഡോക്ടറുമായി കൂടിക്കാഴ്ച നടത്തേണ്ടതുമുണ്ട്.
Fitness
തേങ്ങ വെള്ളത്തിനും കരിക്കിന് വെള്ളത്തിനും നമ്മുടെ ആരോഗ്യത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഹൃദയാരോഗ്യം മുതല്‍ കിഡ്നി പ്രശ്നങ്ങള്‍ക്കുവരെ തേങ്ങ വെള്ളവും കരിക്കിന് വെള്ളവും അത്യുത്തമമാണ്.
വേനല്ക്കാലത്തില് മാത്രമല്ല, ഏത് കാലാവസ്ഥയിലും തേങ്ങാ വെള്ളവും കരിക്കിന് വെള്ളവും നമ്മുടെ ശരീരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു.
വേനല്‍ക്കാലത്തെ നിര്‍ജലീകരണം ഉള്‍പ്പെടെ തടയാന്‍ തേങ്ങ/കരിക്കിന് വെള്ളത്തിനു സാധിക്കും. തേങ്ങ/കരിക്കിന് വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്...
ഇലക്ട്രോലൈറ്റുകള്‍ നല്കുന്നു
തേങ്ങ/കരിക്കിന് വെള്ളത്തില്‍ ഇലക്ട്രോലൈറ്റുകള്‍ ധാരളമുണ്ട്. വ്യായാമം അല്ലെങ്കില്‍ എന്തെങ്കിലും കഠിന ജോലി ചെയ്തതിന് ശേഷം സ്പോര്‍ട്സ് ഡ്രിങ്കുകള്‍ക്ക് പകരം തേങ്ങ/കരിക്കിന് വെള്ളം കുടിക്കുന്നത് ഉത്തമമാണ്.
ശരീരത്തെ റീഹൈഡ്രേറ്റ് ചെയ്യാന്‍ ഏറ്റവും ലഘുവും സൈഡ് ഇഫക്ടുകള്‍ ഇല്ലാത്തതുമായ പാനിയമാണ് തേങ്ങ/കരിക്കിന് വെള്ളം.
കുറഞ്ഞ കലോറി ജലാംശം
തേങ്ങ/കരിക്കിന് വെള്ളത്തില്‍ കലോറി കുറവാണ്. അതേസമയം, ലഘു പാനിയങ്ങളായി നമുക്കു മുന്നിലെത്തുന്ന മറ്റുള്ളവയില്‍ അധിക കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകും.
തേങ്ങ/കരിക്കിന് വെള്ളം രുചിയുള്ളതും കുറവ് മാത്രം കലോറി അടങ്ങിയതും ആണ്. അനാവശ്യമായി കലോറി ഉപഭോഗം വര്‍ധിപ്പിക്കാതെ ജലാംശം നിലനിര്‍ത്താനുള്ള എളുപ്പ മാര്‍ഗമാണ് തേങ്ങ/കരിക്കിന് വെള്ളം.
ഹൃദയാരോഗ്യം മെച്ചപ്പെടും
ഫ്രീ റാഡിക്കലുകള്‍ക്കെതിരേ പോരാടാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് തേങ്ങ/കരിക്കിന് വെള്ളം. രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കുന്ന പൊട്ടാസ്യത്തിന്റെ നല്ല ഉറവിടം കൂടിയാണിത്.
പൊട്ടാസ്യത്തിനൊപ്പം മഗ്നീഷ്യം, കാല്‍സ്യം എന്നിവയുള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങളും തെങ്ങ/കരിക്കിന് വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.
പ്രമേഹം, വൃക്ക സംരക്ഷണം
പ്രമേഹരോഗികള്‍ക്ക് മറ്റ് ഏതൊരു പാനിയങ്ങളേക്കാളും സുരക്ഷിതമാണ് തേങ്ങ/കരിക്ക് വെള്ളം. കാരണം, തേങ്ങ/കരിക്കിന് വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും.
മാത്രമല്ല, തേങ്ങാവെള്ളം കുടിക്കുന്നത് വൃക്കകളില്‍ ക്രിസ്റ്റലിന്റെ രൂപീകരണം കുറയ്ക്കും. വൃക്കയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും തേങ്ങ/കരിക്കിന് വെള്ളം സഹായകമാണ്.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നതിലൂടെ വൃക്കയിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു.
Fitness
ബാക്ടീരിയ, എന്‍സൈമുകള്‍ എന്നിവ ചേര്‍ത്ത് പാലില്‍നിന്ന് നിര്‍മിക്കുന്ന പോഷകസമൃദ്ധമായ ഒരു ഉത്പന്നമാണ് ചീസ്. കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ചീസ്.
നിരവധി ആരോഗ്യഗുണങ്ങള്‍ ചീസിലൂടെ ലഭിക്കും. അത്തരം ആരോഗ്യഗുണങ്ങളില്‍ ചിലത് ഇവയാണ്...
കാല്‍സ്യം, പ്രോട്ടീന്‍ ഉറവിടം
കാല്‍സ്യത്തിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടമാണ് ചീസ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് കാല്‍സ്യം. അസ്ഥികളുടെ സാന്ദ്രതയും ശക്തിയും നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
സ്ഥിരമായ കാല്‍സ്യം ഉപഭോഗം ഓസ്റ്റിയോപൊറോസിസ്, ദന്തപ്രശ്നങ്ങള്‍ എന്നിവ തടയുകയും ആജീവനാന്ത അസ്ഥിആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യും. ശരീരത്തില്‍ ടിഷ്യൂകള്‍ നിര്‍മിക്കുന്നതിനും നന്നാക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീന്‍ ചീസില്നിന്ന് ലഭിക്കുന്നു.
മതിയായ പ്രോട്ടീന്‍ ഉപഭോഗം പേശികളുടെ കരുത്ത്, മെറ്റബോളിസം, ശരീരഭാരം നിയന്ത്രിക്കല്‍ തുടങ്ങിയവയ്ക്ക് സഹായകമാണ്.
വിറ്റാമിന്‍, കൊഴുപ്പ്, സിങ്ക്
ചീസില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ബി 12 ന്യൂറോളജിക്കല്‍ പ്രവര്‍ത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ആവശ്യമാണ്. പതിവായി ചീസ് കഴിക്കുന്നത് വിളര്‍ച്ച തടയുകയും തലച്ചോറിന്റെ സജീവ പ്രവര്‍ത്തനം ഉറപ്പാക്കുകയും ചെയ്യും.
കാഴ്ച, രോഗപ്രതിരോധ പ്രവര്‍ത്തനം, ചര്‍മത്തിന്റെ ആരോഗ്യം എന്നിവയ്ക്ക് ചീസിലെ വിറ്റാമിന്‍ എ പ്രധാനമാണ്. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്ന ചീസ് വിറ്റാമിനുകള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും.
കൊഴുപ്പുകള്‍ സുസ്ഥിരമായ ഊര്‍ജ നിലവാരത്തെയും മൊത്തത്തിലുള്ള പോഷക സന്തുലിതാവസ്ഥയെയും പരിപോഷിപ്പിക്കുന്നു. ഇത് മെച്ചപ്പെട്ട ഉപാപചയം നല്‍കും.
രോഗപ്രതിരോധ പ്രവര്‍ത്തനം, ഡിഎന്‍എ സിന്തസിസ്, കോശവിഭജനം എന്നിവയ്ക്ക് ചീസ് അടങ്ങിയിരിക്കുന്ന സിങ്ക് അത്യാവശ്യമാണ്. പതിവായി കഴിക്കുന്നത് ശക്തമായ രോഗപ്രതിരോധവും മുറിവ് ഉണക്കുന്നതിനും ഉപകരിക്കും.
കുടലിന്റെ ആരോഗ്യം, ഫോസ്ഫറസ്
ചീസുകളില്‍ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനം വര്‍ധിപ്പിക്കും. അതുപോലെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ദഹനനാളരോഗങ്ങള്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ചീസില്‍ ഫോസ്ഫറസ് ധാരാളമായി അടങ്ങിയിരിക്കുന്നു. അസ്ഥി, പല്ല് എന്നിവയുടെ കരുത്തിന് ഫോസ്ഫറസ് കാല്‍സ്യവുമായി പ്രവര്‍ത്തിക്കുന്നു.
എല്ലുകളുടെയും പല്ലുകളുടെയും ഘടനാപരമായ സമഗ്രത ഉറപ്പാക്കുകയും ഒടിവുകളും ക്ഷയവും തടയുകയും ചെയ്യാനും ഫോസ്ഫറസ് സഹായകമാണ്.
ശരീരഭാരം നിയന്ത്രിക്കാം
ചീസിലെ ഉയര്‍ന്ന പ്രോട്ടീനും കൊഴുപ്പും വിശപ്പ് നിയന്ത്രിക്കുകയും കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിനെ പിന്തുണയ്ക്കുകയും ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ അമിതവണ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തടയുകയും ചെയ്യും.
അതുപോലെ ഭക്ഷണത്ത ഊര്‍ജമാക്കി മാറ്റാന്‍ സഹായിക്കുകയും ആന്റിഓക്സിഡന്റായും ചീസ് പ്രവര്‍ത്തിക്കുന്നു. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും.
Fitness
പെട്ടെന്നു ഭാരം കുറയ്ക്കുക... ട്രെന്‍ഡിംഗായി നടക്കുന്ന ഒരു പരിപാടിയായി ഇതുമാറിയിരിക്കുന്നു. എന്നാല്‍, ദ്രുതഗതിയില്‍ ശരീരഭാരം കുറയ്ക്കല്‍ രീതികള്‍ ശരീരത്തിനു ഗുണകരമല്ല എന്നതാണ് വാസ്തവം
തീവ്രമായ വ്യായാമം, കുറഞ്ഞ കലോറി ഭക്ഷണം, ദൈനംദിന ഉപഭോഗം 800 കലോറിയില്‍ കുറവ് എന്നിങ്ങനെയുള്ള മുറകളാണ് അതിവേഗം ശരീരഭാരം കുറയ്ക്കാന്‍ മിക്കപ്പോഴും ചെയ്യുന്നത്. ഇത് പലപ്പോഴും പോഷകക്കുറവിനു കാരണമാകും.
കീറ്റോ, ജ്യൂസ് ക്ലീന്‍സ് അല്ലെങ്കില്‍ ഡിറ്റോക്സ് ഡയറ്റുകള്‍ പോലുള്ളത് ശരീരത്തിനു ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ഭക്ഷണം കഴിക്കുന്നത് ചില മണിക്കൂറുകളോ ദിവസങ്ങളോ ആയി പരിമിതപ്പെടുത്തിയിരിക്കുന്ന ഇടവിട്ടുള്ള ഉപവാസം പോലുള്ള രീതികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.
ദ്രുതഗതിയില്‍ ഭാരം കുറയ്ക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇവയാണ്...
പോഷകക്കുറവ്, പേശി ചുരുങ്ങല്‍
ദ്രുതഗതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ കലോറി നിയന്ത്രണം നടത്തുകയാണ് ചെയ്യുന്നത്. ഇത് അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തതയിലേക്ക് നയിച്ചേക്കും. ആരോഗ്യത്തെ ഇതു പ്രതികൂലമായി ബാധിക്കും.
പോഷകാഹാരം കുറയുമ്പോള്‍ ശരീരത്തിന്റെ ഊര്‍ജ നില താളം തെറ്റും. അതോടെ തലച്ചോറിന്റെ പ്രവര്‍ത്തനം, മൊത്തത്തിലുള്ള ആരോഗ്യക്ഷേമം എന്നിവ അസന്തുലിതാവസ്ഥയിലാകും.
അതുപോലെ പെട്ടെന്നുള്ള ശരീരഭാരം കുറയ്ക്കല്‍ കൊഴുപ്പ് മാത്രമല്ല, പേശികളുടെ പിണ്ഡം നഷ്ടപ്പെടാന്‍ ഇടയാക്കും. ഇത് നിങ്ങളുടെ ശക്തി, മെറ്റബോളിസം, മൊത്തത്തിലുള്ള ശാരീരിക പ്രവര്‍ത്തനം എന്നിവ കുറയ്ക്കും.
പിത്തസഞ്ചി, ചര്‍മം ചുരുങ്ങല്‍
വേഗത്തില്‍ ശരീരഭാരം കുറയുന്നത് പിത്തസഞ്ചിക്കു കേടുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. വേദന തുടങ്ങുന്നതോടെ പിത്തസഞ്ചി നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
ശരീരം ഊര്‍ജം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ മെറ്റബോളിസം ഗണ്യമായി മന്ദഗതിയിലായേക്കും. ദ്രുതഗതിയിലുള്ള ശരീരഭാരം കുറയുമ്പോള്‍ ചര്‍മ്മത്തിന് പുതിയ ശരീര വലുപ്പവുമായി പൊരുത്തപ്പെടാന്‍ മതിയായ സമയം നല്‍കുന്നില്ല, ഇത് ചര്‍മത്തിന് അമിതമായ ചുളിവുണ്ടാക്കും.
നിര്‍ജലീകരണം, ഹോര്‍മോണ്‍
ദ്രുതഗതിയില്‍ ശരീരഭാരം കുറയുന്നത് നിര്‍ജലീകരണത്തിനു കാരണമായേക്കും. പ്രത്യേകിച്ച് വേണ്ടത്ര വെള്ളം കഴിക്കുന്നില്ലെങ്കില്‍. ഭാരത്തിലെ കാര്യമായ മാറ്റങ്ങള്‍ ഹോര്‍മോണ്‍ ബാലന്‍സിനെ തടസപ്പെടുത്തും.
ഇത് സ്ത്രീകളില്‍ ആര്‍ത്തവ ക്രമക്കേട്, പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ കുറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാകും.
അതുപോലെ ദ്രുതഗതിയില്‍ ശരീരഭാരം കുറയ്ക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ചിലപ്പോള്‍ വിഷാദംവരെ ഉണ്ടാകാന്‍ കാരണമായേക്കും.
ശരീരഭാരം കുറയ്ക്കുന്നത് പലപ്പോഴും സുസ്ഥിരമല്ല. ശരീരഭാരം കുറയ്ക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്ന ഒരു ചക്രത്തിലേക്ക് ഇതു നയിച്ചേക്കും.
അതോടെ മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കുകയും ഭാവിയില്‍ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാകുകയും ചെയ്യും.
Fitness
അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് (Fad Diet) അഥവാ "യോ-യോ" ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.
പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ
അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:
1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.
ഡയറ്റിംഗിനെക്കുറിച്ചു നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:
ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ 5 വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.
അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?
1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.
2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.
3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.
‘പട്ടിണി’ മോഡ്!
ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.
ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.
പോഷകക്കുറവ്
ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.
ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Ayurveda
ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന സമയം കൂടിയാണു കർക്കിടകം. അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ മരണനിരക്ക് കൂടുന്ന കാലഘട്ടം കൂടിയാണിത്.
എന്താണ് ഋതുചര്യ
ആയുർവേദ പ്രകാരം ഓരോ ഋതു അനുസരിച്ച് നമ്മുടെ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളാണ് ഋതുചര്യ എന്നുപറയുന്നത്. വർഷ ഋതുചര്യ എന്നാൽ മഴക്കാലത്ത് ചെയ്യേണ്ട ജീവിതചര്യകളാണ്. കേരളത്തിൽ കർക്കടക മാസത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്.
അതുകൊണ്ടുതന്നെ വർഷ ചികിത്സയ്ക്ക് ഏറ്റവും ഉചിതമായ സമയം കർക്കടക മാസമാണ്.
ആയുർവേദ പ്രകാരം കാലത്തെ രണ്ടായി തരംതിരിക്കാം. ആദാന കാലഘട്ടം എന്നും വിസർഗ കാലഘട്ടമെന്നും. വിസർഗ കാലഘട്ടത്തിലെ ഭാഗമാണ് കർക്കടക മാസം.
സൂര്യന്റെ ദക്ഷിണായന കാലഘട്ടം കൂടിയാണിത്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയുടെ കോപം(ഈ ദോഷങ്ങളുടെ അസന്തുലിതാവസ്ഥ) ശരീരത്തിൽ വിവിധ രോഗങ്ങൾ ഉണ്ടാക്കുന്നു. രോഗ പ്രതിരോധശേഷിയും അഗ്നിബലവും(ദഹനശേഷി) കുറയുകയും ചെയ്യുന്ന മാസം കൂടിയാണിത്.
ശ്വസന സംബന്ധമായ രോഗങ്ങളും അസ്ഥിസന്ധി രോഗങ്ങൾ,വിവിധ പകർച്ചവ്യാധികളായ മലമ്പനി, കോളറ, ടൈഫോയിഡ്, ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി എന്നിവ പടർന്നു പിടിക്കാനും സാധ്യത കൂടുതലുള്ള മാസമാണിത്.
അതിനാൽ പ്രതിരോധശേഷി കൂട്ടാനും ശരീരബല വർധനയ്ക്കും ആയുർവേദ പ്രകാരം മരുന്നുകഞ്ഞി ഔഷധപ്രയോഗങ്ങൾ,ശോധന ചികിത്സ എന്നിവയിലൂടെ സാധിക്കും.
കർക്കടകചികിത്സ ആർക്കെല്ലാം
ആയുർവേദപ്രകാരം ആരോഗ്യം എന്നു പറയുന്നത് ആരോഗ്യമുള്ളവരുടെ ആരോഗ്യം നിലനിർത്തുക, രോഗമുള്ളവരുടെ രോഗം ചികിത്സിച്ച് ശമനം വരുത്തുക എന്നതാണ്.
അതുപ്രകാരം ഒരു മാസത്തെ കർക്കടക ചികിത്സയിലൂടെ രോഗമില്ലാത്തവർക്കും ഏതെങ്കിലും രീതിയിലുള്ള രോഗം നേരിടുന്നവർക്കും നവോന്മേഷവും രോഗപ്രതിരോധശേഷിയും നേടിയെടുക്കാം.
ചികിത്സയിലൂടെ ശരീരബലം കൂട്ടുന്നതിനും നാഡീഞരമ്പുകളെ പുഷ്ടിപ്പെടുത്തുന്നതിലൂടെ രക്തയോട്ടം വർധിപ്പിക്കുന്നതിനും, ഉന്മേഷം, ആത്മവിശ്വാസം എന്നിവ നേടിയെടുക്കുന്നതിനും സാധിക്കുന്നു.
മരുന്നുകഞ്ഞി ഔഷധപ്രയോഗങ്ങൾ, പഞ്ചകർമ്മ ചികിത്സകൾ തുടങ്ങിയവയെല്ലാം കർക്കടക ചികിത്സയുടെ ഭാഗമായ വ്യത്യസ്ത മുറകളാണ്.
രോഗിയുടെ ശരീരപ്രകൃതി അനുസരിച്ചാണ് ചികിത്സ ഏതെന്നു തീരുമാനിക്കുന്നത്. ഓരോ രോഗിയുടെയും ശരീരപ്രകൃതിക്കും ശരീര ബലത്തിനനുസരിച്ച് വൈദ്യ നിർദേശപ്രകാരം ചികിത്സ തെരഞ്ഞെടുക്കാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ.കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്
Ayurveda
മുക്കുടി
ആഹാരം ഔഷധമായി കണ്ടിരുന്ന കാലം കൂടിയാണു കർക്കടകം. അക്കാലത്തെ മറ്റൊരു പ്രയോഗമാണു മുക്കുടി (മോരുകറി). വർഷകാലത്ത് ദിവസവും ശീലിക്കുന്നത് ഉത്തമമാണ്. ജീരകം, അയമോദകം, കുരുമുളക്, പുളിയാരലില, കുടകപ്പാലത്തൊലി തുടങ്ങിയ മരുന്നുകൾ അരച്ചുചേർത്ത് മോരിൽ കാച്ചിയാണു മുക്കുടി ഉണ്ടാക്കുന്നത്.
അടുക്കളയിൽ ചെയ്യാവുന്നത്
ഈ പറഞ്ഞവ എല്ലാം ഇല്ലെങ്കിൽ കൂടി നമ്മുടെ അടുക്കളയിൽ നിന്നുലഭിക്കുന്ന ഇഞ്ചി, കറിവേപ്പില, ജീരകം, അയമോദകം, കുരുമുളക്, വെളുത്തുള്ളി മുതലായവ ചേർത്തും മുക്കുടി പാകം ചെയ്യാവുന്നതാണ്.
വെറുംവയറ്റിൽ ഇതു സേവിക്കുക വഴി ദഹനസംബന്ധമായ ഒട്ടനവധി രോഗങ്ങൾക്കു പരിഹാരമാവുകയും ചെയ്യുന്നു.
വർഷകാലത്തു വർജിക്കേണ്ടത്
വർഷകാലത്ത് നമ്മൾ വർജിക്കേണ്ടതായ ചില കാര്യങ്ങൾ കൂടിയുണ്ട്. തൈര്, തണുത്ത പദാർഥങ്ങൾ എന്നിവയുടെ ഉപയോഗം, പകലുറക്കം, അമിതവ്യായാമം മുതലായവയാണവ.
പഞ്ചകർമ ചികിത്സ
യുക്തവും ഹിതവുമായ ആഹാരസേവയും ഔഷധസേവയും പോലെ പ്രധാനപ്പെട്ടതാണു പഞ്ചകർമത്തോടൊപ്പമുള്ള ബാഹ്യചികിത്സകളായ ഉഴിച്ചിൽ, കിഴികൾ മുതലായവ.
ശരീരശക്തിയും രോഗാവസ്ഥയും നോക്കി വൈദ്യനിർദേശമനുസരിച്ച് ഈ ക്രിയകൾ ചെയ്താൽ കാലങ്ങളോളം നിലനില്‍ക്കുന്ന ആരോഗ്യമാണു ഫലം.
ശുചിത്വം
കർക്കടകമാസം ശുചിത്വത്തിന്റെ പ്രതീകം കൂടിയാണ്. ശുചിത്വമാണ് ഈ കാലഘട്ടത്തിന്റെ മുദ്രാവാക്യം. പ്രതിരോധമാണു സന്ദേശം.
ശുദ്ധിയോടെയും മികവോടെയും ഈ പ്രകൃതിയെയും പരിസ്ഥിതിയെയും അടുത്ത തലമുറയ്ക്കു കൈമാറുകയെന്നതു കൂടിയാകട്ടെ നമ്മുടെ ലക്ഷ്യം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി. ഹേമചന്ദ്രൻ
ചീഫ് മെഡിക്കൽ ഓഫീസർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല, കോട്ടയം ബ്രാഞ്ച്.
Ayurveda
ഗ്രീഷ്മത്തിന്റെ ചൂടിൽ നിന്നു പെട്ടെന്നു തന്നെ വർഷത്തിന്റെ തണുപ്പിലേക്കു പ്രവേശിക്കുമ്പോൾ രോഗങ്ങൾ പണ്ടത്തേക്കാൾ സജീവമായി നമ്മളിൽ പിടി മുറുക്കുന്നതായി കാണാം.
പ്രതിരോധശക്തി കുറയുമ്പോൾ
മനുഷ്യരിലുള്ള സഹജമായ ബലം അല്ലെങ്കിൽ പ്രതിരോധശക്തി ഇക്കാലത്തു കുറയുന്നതാണ് ഒരു കാരണം.
ദുഷിച്ച അന്തരീക്ഷത്തിൽ പെരുകുന്ന രോഗാണുക്കൾ, കൊതുക് മുതലായവയുടെ ആക്രമണമാണ് മറ്റൊരു പ്രധാന കാരണം.
ചുരുക്കത്തിൽ വെള്ളക്കെട്ട്, കൊതുകുകൾ പെരുകൽ തുടങ്ങിയവ തടയുന്നതിനുള്ള മഴക്കാലപൂർവ ശുചീകരണം പോലെ നമ്മുടെ ശരീരത്തിലും ശുചീകരണം നടത്തേണ്ട സമയമാണ് വർഷകാലം.
ആഹാരം ഔഷധമായി...
ആഹാരം ഔഷധമായി കണ്ടിരുന്ന കാലം കൂടിയാണു കർക്കടകം. പത്തിലയും ദശപുഷ്പവുമൊക്കെ ഔഷധമാക്കുന്ന കാലം.
പഞ്ഞമാസത്തെ രോഗപ്രതിരോധത്തിനും ശരീരശക്തിക്കുമായി പ്രയോജനകരമാക്കിയായിരുന്നു ജീവിതചര്യ.
ഔഷധക്കഞ്ഞി
അവയിൽ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ പൂർവികർ അനുവർത്തിച്ചു പോന്നിരുന്ന ഔഷധക്കഞ്ഞിയുടെ സേവ.
ദശമൂലവും ത്രികടുവും ശതകുപ്പയും ഉലുവയും ജീരകവും ചേർത്ത ഔഷധക്കഞ്ഞി സേവിക്കുന്നതുമൂലം ദേഹപോഷണവും ദഹനവും രോഗപ്രതിരോധ ശേഷിയും മാത്രമല്ല വർഷകാലത്ത് സജീവമാകുന്ന വാതകഫരോഗങ്ങളെ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു.
നുറുക്കു ഗോതമ്പ്, ബാർലി, പൊടിയരി
എല്ലാവർക്കും കഞ്ഞിക്ക് നവരയരി അനുയോജ്യമാകാത്തതിനാൽ നുറുക്കു ഗോതമ്പ്, ബാർലി, പൊടിയരി ഇവയിലേതെങ്കിലും പ്രയോജനപ്പെടുത്താവുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി. ഹേമചന്ദ്രൻ
ചീഫ് മെഡിക്കൽ ഓഫീസർ
കോട്ടയ്ക്കൽ ആര്യവൈദ്യശാല, കോട്ടയം ബ്രാഞ്ച്.
Ayurveda
പ്രപഞ്ചത്തിൽ നിന്നു വ്യത്യസ്തനല്ല വ്യക്തി. പ്രപഞ്ചത്തിലെ എല്ലാ പ്രകൃതി പ്രതിഭാസങ്ങളും വ്യക്തിയിൽ നിലനിൽക്കുന്നു. എല്ലാ പ്രതിഭാസങ്ങളെയും ഈ രീതിയിൽ മനസിലാക്കാൻ വിവേകശാലികൾ ആഗ്രഹിക്കുന്നു’.(ചരകസംഹിത-ശരീരസ്ഥാനം അധ്യായം 4, ശ്ലോകം 13)
വർഷകാലം വായുവും ജലവും അടങ്ങുന്ന അന്തരീക്ഷത്തെ മാത്രമല്ല ദുഷിപ്പിക്കുന്നതെന്നും മറിച്ച് മനുഷ്യരടക്കം സകല ജീവജാലങ്ങളുടെയും ശരീരത്തെയും മനസിനെയും കൂടി പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മനസിലാക്കിയതിനാലാവാം നമ്മുടെ പൂർവികർ ഈ കാലത്ത് ആയുർവേദത്തിലൂന്നിയ ആരോഗ്യ രക്ഷാമാർഗങ്ങൾക്കു കൂടുതൽ പ്രാധാന്യം നല്‍കിയത്.
കാലവർഷമെന്നാൽ കേരളത്തിനു ഭയമാണ്. മഴക്കെടുതിയുണ്ടാക്കുന്ന ബാഹ്യ സാഹചര്യങ്ങൾ കൊണ്ടു മാത്രമല്ല, കാലാവസ്ഥ മാറുമ്പോൾ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ആന്തരിക മാറ്റങ്ങൾ കൊണ്ടു രോഗപ്രതിരോധശേഷി കുറയുന്നതു മൂലമുള്ള വ്യാധികളും നമ്മളെ കൂടുതൽ സമ്മർദത്തിലാക്കുന്നു.
ഔഷധം, ജീവിതരീതി
ആയുർവേദം ഔഷധത്തോടൊപ്പം പ്രാധാന്യം നൽകുന്നതു ജീവിതരീതിക്കാണ്. അതുപോലെ രോഗചികിത്സയിൽ നിദാന പരിവർജ്ജനം (രോഗകാരണങ്ങൾ കണ്ടെത്തി ഉപേക്ഷിക്കുക) എന്ന ഘടകത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നു. അതുകൊണ്ടുതന്നെയാണ് ആയുർവേദ ചികിത്സാശാസ്ത്രം കാലാതിവർത്തിയായി നിലനില്ക്കുന്നതും.
പകർച്ചവ്യാധികളുടെ കാലം
വർഷകാലം പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. കുറച്ചുകാലം മുമ്പു വരെ സമൂഹത്തെ രോഗാതുരമാക്കിയതു കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ചിക്കുൻഗുനിയ, ഡെങ്കി മുതലായവയാണെങ്കിൽ ഇപ്പോൾ ഇവ കൂടാതെ കോവിഡ്, നിപ്പ മുതലായവ കൂടി നമ്മുടെ രോഗാതുരതയുടെ ആക്കം കൂട്ടിയിരിക്കുന്നു.
കാലാവസ്ഥാവ്യതിയാനം
യഥാർഥത്തിൽ കാലാവസ്ഥാവ്യതിയാനം കർക്കടകചര്യയെന്ന ചിട്ടയെ കുറച്ചുകൂടി വ്യാപ്തിയോടെയും ഗൗരവത്തോടെയും സ്വീകരിക്കാൻ നമ്മളെ നിർബന്ധിതരാക്കുന്നു. അച്ചിട്ട പോലെയുള്ള ഇടവപ്പാതിയും തിരുവാതിര ഞാറ്റുവേലയും കർക്കടകത്തിലെ പതിനെട്ടാം പെരുക്കവുമൊക്കെ ആഗോളതാപനത്താൽ ഇനി അങ്ങനെ വരണമെന്നില്ല.
ഗ്രീഷ്മത്തിന്റെ ചൂടിൽ നിന്നും പെട്ടെന്നു തന്നെ വർഷത്തിന്റെ തണുപ്പിലേക്കു പ്രവേശിക്കുമ്പോൾ രോഗങ്ങൾ പണ്ടത്തേക്കാൾ സജീവമായി നമ്മളിൽ പിടിമുറുക്കുന്നതായി കാണാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി. ഹേമചന്ദ്രൻ
ചീഫ് മെഡിക്കൽ ഓഫീസർ
കോട്ടയ്ക്കൽ ആര്യവൈദ്യശാല, കോട്ടയം ബ്രാഞ്ച്.
Womens Corner
ഗർഭിണികളിൽ തികച്ചും അപ്രതീക്ഷമായിട്ടാവും രക്തസ്രാവം തുടങ്ങുന്നത്. വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രക്തമെല്ലാം വാര്‍ന്നൊഴുകി അമ്മയുടെ ജീവനുതന്നെ അപകടം സംഭവിക്കാം.
പ്രസവവേദന തുടങ്ങിയാല്‍, കുഞ്ഞിന്റെ ഹൃദയമിടുപ്പിനു പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രസവം നീണ്ടുപോയാല്‍ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടത്തിന് കുറവുവന്ന് ബുദ്ധിമാന്ദ്യം സംഭവിക്കാം.
ഇത് യഥാസമയം കണ്ടുപിടിച്ച് ഉടനടി പരിഹാരം നിര്‍ദേശിക്കാന്‍ ഈ ശാസ്ത്രം അറിയുന്നവരും, അതിനുവേണ്ട ഉപകരണങ്ങളും ഉണ്ടാവണം.
അപകടങ്ങളുണ്ട്
കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്താലാണ് മാതൃ-നവജാതശിശു മരണനിരക്ക് വളരെയധികം കുറയ്ക്കാന്‍ സാധിക്കുന്നത്. ഇത്തരത്തിലൊക്കെ ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നു മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനു വിപരീതമായിട്ടാണ് അനാരോഗ്യപരമായി വീടുകളില്‍ പ്രസവം നടത്തുന്നത്.
ഇത്തരത്തിലുള്ള അശാസ്ത്രീയ രീതികളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ മനസിലാക്കാതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജീവനു തന്നെ ഭീഷണിയാകും എന്നു മനസിലാ
ക്കുക.
പ്രസവം അത്ര ലളിതമല്ല
പ്രസവം വളരെ ലളിതമാണെന്ന് നമ്മള് വിചാരിക്കുന്നതിലാണു തെറ്റ്. പ്രസവങ്ങള്‍ സുരക്ഷിതമായി നടക്കുകയും അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രസവങ്ങള്‍ ആശുപത്രിയില്‍ നടക്കുന്നതുകൊണ്ട് മാത്രമാണ്.
പ്രസവം എന്നത് ഏതുസമയത്തും പ്രശ്നങ്ങള്‍ ഉണ്ടാകാവുന്ന ഒരു പ്രക്രിയയാണ്. യഥാസമയം അത് വേണ്ടപോലെ നേരിടാനുള്ള സംവിധാനമില്ലെങ്കില്‍ അമ്മയെയോ കുഞ്ഞിനെയോ രണ്ടു പേരെയുമോ നമുക്ക് നഷ്ടപ്പെടാം.
വീട്ടില്‍ പ്രസവിക്കുന്ന മാര്‍ഗം തിരഞ്ഞെടുക്കുന്നതു വഴി ഈ അപകടമാണ് നാം വിളിച്ചുവരുത്തുന്നത്. അതു മനസിലാക്കി ബുദ്ധിപൂര്‍വം, ഗര്‍ഭിണികള്‍ വീട്ടില്‍ പ്രസവിക്കുന്ന രീതിയില്‍ നിന്ന് പിന്തിരിയണം. പുറകിലേക്കല്ലാ, മുമ്പിലേക്കാണു നാം നടക്കേണ്ടത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം
Womens Corner
ശരീരഭാരം കുറഞ്ഞും മാസം തികയാതെയും (37 ആഴ്ചകള്‍ക്ക് മുന്‍പ്) ജനിക്കുന്ന ശിശുക്കളെ അമ്മയുടെയും കുഞ്ഞിന്റെയും ത്വക്കുകള്‍ ചേര്‍ന്നിരിക്കുന്ന വിധത്തില്‍ പരിചരിക്കുന്ന രീതിയാണ് കംഗാരു മദർ കെയർ.
45 ഡിഗ്രി ചാരിയിരുന്ന്…
സൗകര്യപ്രദമായി 45 ഡിഗ്രി ചാരിയിരിക്കുന്ന രീതിയാണ് കംഗാരു മദർ കെയറിനു നല്ലത്. ചാരുകസേരയില്‍ ഇരിക്കുന്ന രീതിയിലും കംഗാരു മദർ കെയർ നല്‍കാം.
ഇതിനുശേഷം അമ്മയെയും കുഞ്ഞിനെയും ഒരുമിച്ച് മൂടാവുന്ന രീതിയിലെ വസ്ത്രം ധരിയ്ക്കാവുന്നതാണ്. കുഞ്ഞിന്റെ തലഭാഗം മൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.
എത്ര സമയം നല്‍കാം ?
ഏറ്റവും കുറഞ്ഞത് 1 മണിക്കൂര്‍ മുതല്‍ 2 മണിക്കൂര്‍ വരെയും തുടര്‍ച്ചയായി നല്കിയാല് മാത്രമേ കംഗാരു മദർ കെയർ ഫലപ്രദമാകൂ. ഒരു ദിവസത്തില്‍ 24 മണിക്കൂര്‍ വേണമെങ്കിലും കംഗാരു മദർ കെയർ നല്‍കാവുന്നതാണ്.
അമ്മയ്ക്ക് വിശ്രമം ആവശ്യമുള്ളപ്പോഴോ ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉള്ളപ്പോഴോ (Twins, Triplets) അച്ഛനോ കുടുംബത്തിലെ മറ്റു ബന്ധുക്കള്‍ക്കോ കംഗാരു മദർ കെയർ നല്‍കാവുന്നതാണ്.
കംഗാരു മദർ കെയർ നല്കുമ്പോഴും അമ്മയ്ക്ക് ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് (ഉറങ്ങുക, നടക്കുക, ഭക്ഷണം കഴിക്കുക, വര്‍ത്തമാനം പറയുക) ഒരു തടസവുമില്ല.
കംഗാരു മദർ കെയറിന്റെ ഗുണങ്ങള്‍
നമ്മുടെ നാട്ടില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ചില സ്വകാര്യ ആശുപത്രികളിലും നവജാത ശിശു വിഭാഗങ്ങളില്‍ ഈ ചികിത്സാരീതി അവലംബിക്കുന്നുണ്ട്.
ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്കുന്നു. നവജാത ശിശുക്കളുടെ പരിചരണ രംഗത്ത് വലിയ മാറ്റം കൊണ്ടുവരാന്‍ ഈ ചികിത്സാരീതിക്കു കഴിയും എന്നതില്‍ തര്‍ക്കമില്ല.
Womens Corner
നമ്മുടെ പച്ചക്കറി ലിസ്റ്റില്‍ ബീന്‍സ്(ഗ്രീന്‍ ബീന്‍സ്) ഒരു സ്ഥിരം സാന്നിധ്യമാണോ...? അല്ലെങ്കില്‍ ഉടന്‍തന്നെ ബീന്‍സിന് നമ്മുടെ അടുക്കളയിലും തീന്മേശയിലും സ്ഥാനം നല്കേണ്ടിയിരിക്കുന്നു.
കാരണം, ഗര്‍ഭിണികള്‍ മുതല്‍ പ്രമേഹരോഗികള്വരെ അറിഞ്ഞിരിക്കേണ്ട നിരവധി ഗുണങ്ങള്‍ ഉള്ള പച്ചക്കറിയാണ് ബീന്‍സ്. നിരവധി പോഷകങ്ങളുടെ ഉറവിടമായ ഗ്രീന്‍ ബീന്‍സ് ആരോഗ്യ ഗുണങ്ങള്‍ ഏറെ നല്കുന്നു.
പച്ച ബീന്സിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളില്‍ ചിലതിനെ കുറിച്ച്...
പോഷകസമൃദ്ധം
നിരവധി പോഷകങ്ങളുടെ സംഗമവേദിയാണ് പച്ച ബീന്‍സ് എന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം, വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം എന്നിങ്ങനെ വിറ്റാമിനുകളും ധാതുക്കളും പച്ച ബീന്‍സില്‍ അടങ്ങിയിരിക്കുന്നു.
ഈ പോഷകങ്ങള്‍ ശരീരത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായ പങ്ക് വഹിക്കുകയും ചെയ്യുന്നു.
ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന ഫ്ലേവനോയ്ഡുകളും കരോട്ടിനോയ്ഡുകളും ഗ്രീന്‍ ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മര്‍ദവും വീക്കവും കുറയ്ക്കാന്‍ സഹായിക്കും.
ഹൃദയാരോഗ്യം, എല്ലുകളുടെ കരുത്ത്
ഹൃദയത്തിന്റെ ആരോഗ്യത്തിനും എല്ലുകളുടെ കരുത്തിനും ഈ പച്ചക്കറി സഹായകമാണ്. ഗ്രീന്‍ ബീന്‍സിലെ നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയുടെ അളവ് രക്തസമ്മര്‍ദം നിയന്ത്രിക്കും.
അതുപോലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും സഹായിക്കും.
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ കെ, മാംഗനീസ് എന്നിവയും പച്ച ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ ഓസ്റ്റിയോപൊറോസിസ് രോഗത്തിന്റെ സാധ്യത കുറയ്ക്കും.
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ദഹനം
ഗ്രീന്‍ ബീന്‍സിലെ നാരുകളുടെ അളവ് ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രമേഹമുള്ള വ്യക്തികള്‍ക്ക് ഇത് ഗുണകരമാണ്.
മാത്രമല്ല, പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ദഹന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനും മലബന്ധം തടയുന്നതിനും ബീന്‍സ് സഹായകമാണ്.
കുടല് ബാക്ടീരിയകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കും, ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് ഉത്തമമാണ്.
ശരീരഭാര നിയന്ത്രണം, കണ്ണിന്റെ ആരോഗ്യം
കലോറി കുറവും നാരുകള്‍ കൂടുതലുള്ളതുമായ പച്ചക്കറിയാണ് ബീന്‍സ്. കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
അതുപോലെ കണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍ എന്നിങ്ങനെയുള്ള കരോട്ടിനോയിഡുകള്‍ ഗ്രീന്‍ ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. നേത്രരോഗങ്ങളില്നിന്ന് സംരക്ഷിക്കാന്‍ ഈ സംയുക്തങ്ങള്‍ സഹായിക്കും.
പച്ച ബീന്‍സിലെ വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ധിക്കാനും ഇത് സഹായകമാണ്.
ഗര്‍ഭണികള്‍ക്ക് ഗുണകരം
ഗര്‍ഭിണികള്‍ക്ക് നിര്‍ണായകമായ ഒരു പോഷകമാണ് ഫോളേറ്റ്. പച്ച ബീന്‍സില്‍ ഫോളേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ ധാരാളം ഫോളേറ്റ് കഴിക്കുന്നത് ന്യൂറല്‍ ട്യൂബ് വൈകല്യങ്ങള്‍ തടയും.
അതുപോലെ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വികാസത്തെ സഹായിക്കാനും ഇതിനു സാധിക്കും. എന്നിരുന്നാലും ഡോക്ടറുടെ നിര്‍ദേശം എല്ലാ കാര്യങ്ങളിലും സ്വീകരിക്കുന്നത് ഉത്തമമാണ്.
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് ഡോക്ടര്‍മാരുമായും ന്യൂട്രീഷന്മാരുമായും ചര്‍ച്ചചെയ്യുന്നത് ഗുണകരമാണെന്നത് പ്രത്യേകം ഓര്‍ക്കുക...
Doctor Speaks
വേനല്‍ക്കാലത്തെ ഏറ്റവും വലിയ പ്രശ്നം ചൂടേറിയ വെയിലാണ്. ഈ സൂര്യ രശ്മികള്‍ എങ്ങനെയാണ് ചര്‍മ്മത്തിന് ഹാനികരമാകുന്നത് എന്ന് നോക്കാം. സൂര്യ രശ്മികള്‍ പ്രധാനമായും അഞ്ച് തരം രശ്മികള്‍ ആണ് (തരംഗ ദൈര്‍ഘ്യമനുസരിച്ച്).
ഓസോണ്‍ പാളികള്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി കുറഞ്ഞു വരുന്നു. തല്‍ഫലമായി ആ രശ്മികള്‍ കൂടുതലായി നമ്മളിൽ പതിക്കുന്നു. ഓസോണ്‍ പാളികളുടെ നേര്‍മ്മ ത്വക്കിനെയും നേത്രപടലങ്ങളെയും ബാധിക്കും.
തരംഗ ദൈര്‍ഘ്യം
1. അള്‍ട്രാ വയലറ്റ് - C (UVC) >290nm
2. അള്‍ട്രാ വയലറ്റ് - B (UVB) 290-320nm
3. അള്‍ട്രാ വയലറ്റ് - A (UVA) 320-400nm
ഇവ മൂന്നും നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാവുന്നതല്ല.
4. പ്രത്യക്ഷ രശ്മികള്‍ - 400-700nm തരംഗ ദൈര്‍ഘ്യത്തിലുള്ളതാണ്.
5. ചൂട് നല്കുന്ന ഇന്‍ഫ്രാറെഡ് രശ്മികള്‍ > 700nm തരംഗ ദൈര്‍ഘ്യം ഉള്ളവയാണ്.
സൂര്യ രശ്മിയുടെ 95% UVA രശ്മികളാണ്. ഭൂമിയുടെ പ്രതലത്തില്‍ ഇത് സൂര്യോദയം മുതല്‍ അസ്തമയം വരെ ഇത് പതിക്കുന്നുണ്ട്. 5% UVB രശ്മികളാണ്. ഉച്ചസമയത്താണ് ഇത് കൂടുതല്‍ ഭൂമിയില്‍ പതിക്കുന്നത്. UVC ആകട്ടെ ഓസോണ്‍ പാളികള്‍ അവയെ വലിച്ചെടുക്കുന്നത് കൊണ്ട് ഭൂമിയില്‍ പതിക്കുന്നില്ല.
പരിസ്ഥിതി സംബന്ധമായ പല ഘടകങ്ങളുടെയും സ്വാധീനം സൂര്യകിരണങ്ങള്‍ ത്വക്കില്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്നുണ്ട് - കാലാവസ്ഥ മാറ്റം, ഭൂ പ്രകൃതി, സൂര്യോദയവും അസ്തമയവും എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് സൂര്യരശ്മി ചര്‍മ്മത്തില്‍ മാറ്റമുണ്ടാക്കുന്നു.
ഫലത്തില്‍ UVAയും UVBയും ആണ് തൊലിപ്പുറത്ത് രോഗങ്ങള്‍ ഉണ്ടാക്കുന്ന രശ്മികള്‍. UVA, ത്വക്കിനകത്തേക്ക് ആഴ്ന്നിറങ്ങി, ചര്‍മ്മത്തിന് നിറഭേദം ഉണ്ടാക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളെ അത് സ്വാധീനിക്കുകയും അകാല ജരക്ക് കാരണമാവുകയും ചെയ്യുന്നു.
എന്നാല്‍ UVB ആകട്ടെ, ത്വക്കിനകത്തേക്ക് പ്രവേശിക്കാന്‍ കഴിവുള്ളതല്ല. അത് ഉപരിതലത്തില്‍ പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിന് ദോഷകരമായ പൊള്ളലുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ത്വക്കിലുണ്ടാകുന്ന അര്‍ബുദത്തിന് കാരണമാവുകയും, തൊലിയില്‍ ചുളിവുകള്‍ ഉണ്ടാക്കുകയും ചെയ്യും.
സൂര്യപ്രകാശം മൂലം ചര്‍മ്മത്തിലുണ്ടാകുന്ന രോഗങ്ങള്‍
1. പോളി മോര്‍ഫസ് ലൈറ്റ് ഇറപ്ഷന്‍ Polymorphous Light eruption (PMLE)
ഏതു പ്രായക്കാരെയും ഇത് ബാധിക്കാം. പ്രധാനമായും 30-40 വയസിനിടയിലുള്ളവരിലാണ് കൂടുതലായി കാണപപെടുന്നത്. ഇത് ശരീരത്തിലെ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള ഒരു പ്രതിഭാസമാണ്.
സൂര്യരശ്മി ഒരു ആന്റിജനെ തൊലിയില്‍ സൃഷ്ടിക്കുകയും അതിനെതിരായി ചര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി കരുതപ്പെടുന്നു. വസ്ത്രം കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചൊറിച്ചിലും പാടുകളും ഉണ്ടാകുന്നു.
കൈകളുടെ പുറം ഭാഗങ്ങളില്‍, കഴുത്തിന് പുറകുവശത്ത്, പാദങ്ങളില്‍ ഒക്കെയാണ് സാധാരണ കാണപ്പെടുക. മുഖത്ത് വരുന്നത് കുറവാണ്. അതിന് കാരണം, നിരന്തരം സൂര്യരശ്മിയേല്‍ക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ മുഖത്തെ ചര്മ്മത്തിനാവുന്നു എന്നതാണ്.
പുറമെ പുരട്ടാന്‍ സണ്സ്ക്രീന്സും (sun screens), സ്റ്റിറോയിഡ് അടങ്ങിയ ലേപനങ്ങളും നനല്ലതാണ്.. ഉള്ളില്‍ സൊറാലന്‍ ഗ്രൂപ്പില്‍ പെട്ട ഔഷധങ്ങള്‍, അസുഖം രൂക്ഷമാണെങ്കില്‍ ഉപയോഗിക്കാം.
2. ക്രോണിക്, ആക്റ്റിനിക് ഡെര്‍മാറ്റൈറ്റിസ് Chronic Actinic dermatitis
വസ്ത്രങ്ങള്‍ കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും കുരുക്കളും ഉണ്ടാകുന്നു. 50 വയസ്സു കഴിഞ്ഞവരിലാണ് കൂടുതലും കാണുന്നത്. തടിപ്പും ചുവപ്പും രൂക്ഷമായ അവസ്ഥയില്‍, ഉള്ളില്‍ സ്റ്റീറോയ്ഡ് കൊടക്കേണ്ടി വന്നേക്കാം.
ശരീരത്തിന്റെ പരതിരോധ പ്രവര്‍ത്തനങ്ങളെ തടയുന്ന ശക്തമായ ചില മരുന്നുകള്‍ സൈക്ലോസ്പോറിന്‍, അസാതയോപ്രിന് പോലെയുള്ളവ ചിലപ്പോള്‍ കൊടുക്കാറുണ്ട്. പുറകെ സ്റ്റീറോയ്ഡ് അടങ്ങിയ ലേപനങ്ങളും, ടാക്രോലിമസ് അടങ്ങിയ ലോഷനുകളും ഉപയോഗിക്കാം.
3. സോളാര്‍ അര്‍ട്ടിക്കേരിയ Solar urticaria
സൂര്യരശ്മി പതിച്ചാല്‍ ഉടനെ ശരീരത്തില്‍ തടിപ്പും ചുവപ്പും ചൊറിച്ചിലും ചിലരില്‍ കണ്ടുവരുന്നു. UVA, UVB രശ്മികള്‍ കൂടുതലുള്ള കാലാവസ്ഥയില്‍ ഇത് സാധാരണയായി കണ്ടുവരുന്നു. മിക്കവാറും എല്ലാവരിലും കാണും.
പക്ഷെ ചിലര്‍ക്ക് പ്രശ്നം കഠിനമാവുകയും തൊലി ചെതുമ്പല്‍ പോലെ ഇളകി പോവുകയും വെള്ളമൊലിക്കുകയും ചെയ്യും. കുറേ നാള് ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടിരുന്നാല്‍ തൊലി വല്ലാതെ വരണ്ട്, തടിച്ച്, കറുത്ത നിറമാകുന്നതും സാധാരണമാണ്.
ചൂട് സമയത്ത് ഈ അസുഖം സ്ഥിരമായി വരുന്നവരില്‍ വസ്ത്രംകൊണ്ട് മറയുന്ന ഭാഗത്തും ഈ രോഗ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലര്‍ക്ക് ഇത് ശരീരമാസകലം വരുന്നതായും കണ്ടുവരുന്നു.
4. ഫോട്ടോ ടോക്സിസിറ്റി Photo toxicity
ചില ഔഷധങ്ങള്‍, കഴിക്കുന്നവരില്‍ സൂര്യപ്രകാശം ഏല്ക്കുമ്പോള് ശരീരം പ്രതിപ്രവര്‍ത്തനം നടത്തുകയും ചര്‍മ്മത്തില്‍ ചുവപ്പ്, തടിപ്പ് ചൊറിച്ചില്‍, കുരുക്കള്‍, എരിച്ചിലോട് കൂടിയ തടിപ്പുകള്‍ എന്നിവ കാണുകയും ചെയ്യും. ചിലരില്‍ ചെറിയ കുമിളകളും പൊള്ളലുകള്‍ ഉണ്ടാകും. വെയിലേല്‍ക്കുന്ന ഭാഗങ്ങളിലാണ് ഇത് പ്രത്യക്ഷപ്പെടുന്നത്.
വേദനസംഹാരികള്‍, ആന്റിബയോട്ടിക്സ്, ഹെയര്‍ ഡൈകള്‍, ചിലതരം പെര്‍ഫ്യൂമുകള്‍, നാരങ്ങ പോലെ പുളി കൂടുതലുള്ള പച്ചക്കറികള്‍ ഇവയാണ് പൊതുവെ ഈ ചര്‍മ്മരോഗം ഉണ്ടാക്കുന്നത്. ഇതിന് സ്റ്റീറോയ്ഡ് അടങ്ങിയ ഗുളികകള്‍ നല്‍കേണ്ടിവരും. പുറമെ പുരട്ടാന്‍ സണ്‍സ്ക്രീനുകളും ആവശ്യമാണ്.
5. ഫോട്ടോ അലര്‍ജി Photo allergy
ഇതു വളരെ താമസിച്ചു പ്രത്യക്ഷപ്പെടുന്ന ഒരു പ്രതിഭാസമാണ്. ചിലതരം സുഗന്ധ ലേപനങ്ങള്‍, ആന്റിബയോട്ടിക് ഓയിന്മെന്റുകള്, ചിലതരം സോപ്പുകള്‍ ഇവ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ ഇവയ്ക്കെതിരായ പ്രവര്‍ത്തനം നടക്കുകയും സൂര്യപ്രകാശം അതിനെ ത്വരിതപ്പെടുത്തുകയും ചെയ്യും.
ഇവ ഉപയോഗിച്ച് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടായിരിക്കും ഈ ചര്‍മ്മരോഗം ഉണ്ടാകുന്നത് അതുകൊണ്ട് രോഗലക്ഷണങ്ങള്‍ മാത്രം കണ്ടു ചികിത്സിക്കാതെ രോഗിയോട് ഉപയോഗിച്ച വസ്തുക്കളുടെ ഒക്കെ വിവരങ്ങള്‍ നന്നായി ചോദിച്ചറിയേണ്ടത് അത്യാവശ്യാണ്.
Photo patch test എന്ന ഒരു test നടത്തിയാ് ഈ രോഗം കണ്ടുപിടിക്കാനാവും. സ്റ്റീറോയ്ഡ് ലേപനങ്ങള്‍ പുറമേ പുരട്ടുകയും ഉള്ളില്‍ സ്റ്റിറോയ്ഡ് ഗുളികകള്‍ കൊടുക്കുകയും വേണ്ടിവരും.
സൂര്യപ്രകാശം കൊണ്ടുള്ള ചര്‍മ്മരോഗങ്ങള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?
1. വിവരശേഖരണം
രോഗിയുടെ അസുഖത്തിന്റെ കാലയളവ്, എന്ന് തുടങ്ങി, എത്ര നാള് നീണ്ടുനിന്നു തുടങ്ങി വിശദമായിത്തന്നെ വിവരങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ട്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇതുപോലെ ഉണ്ടോ എന്നും അന്വേഷിക്കണം.
കാരണം ചില ജനിതക രോഗങ്ങള്‍, eg: SLE, Porphyria ഉള്ളവരില്‍ ഈ രോഗലക്ഷണങ്ങള്‍ കാണാറുണ്ട്. രോഗിയുടെ ജോലി അത്യാവശ്യമായി ചോദിച്ചറിയേണ്ടതാണ്. പുറംസ്ഥലത്ത്, കൂടുതല്‍ വെയിലേല്‍ക്കുന്ന പ്രദേശങ്ങളില്‍ ജോലി എടുക്കുന്നവര്‍ക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.
ഏതെങ്കിലും രാസപദാര്‍ഥങ്ങളോ ഔഷധങ്ങളോ ഉപയോഗിച്ചതിന് ശേഷമാണോ ഈ ചര്‍മ്മരോഗം വന്നത് എന്നതും തീര്‍ച്ചയായും അന്വേഷിക്കേണ്ടതാണ്.
2. പരിശോധന
ശരീരം മുഴുവന്‍ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. വെയില് അധികം കൊള്ളാത്ത ഇടങ്ങളായ കണ്പോളകള്, ചെവിയുടെ പുറകുവശം, ചുണ്ടിന് കീഴ്വശം ഇവിടെയൊന്നും തടിപ്പുകള്‍ കാണാനിടയില്ല.. വസ്ത്രം കൊണ്ട് മറച്ച ഭാഗങ്ങളു പരിശോധിക്കുമ്പോള്‍ ഇത് സൂര്യരശ്മി ഏല്‍ക്കുന്നത് കൊണ്ട് ഉണ്ടായതാണോ എന്ന് തിട്ടപ്പെടുത്താനാവും.
രോഗലക്ഷണങ്ങള്‍ ശരിയായി പരിശോധിച്ചാല്‍, ഇത് ഏത് വിഭാഗത്തില്‍ പെട്ട ഫോട്ടോ ഡെര്മറ്റോസസ് ആണെന്ന് കണ്ടുപിടിക്കാനാവും. എന്നിട്ടും ശരിയായ ഒരു Diagnosis എത്താനായില്ലെങ്കില്‍ Skin biopsy ചെയ്താല്‍ രോഗം കണ്ടുപിടിക്കാന്‍ സാധിക്കും.
അതിന്റെ കൂടെ രക്തപരിശോധനകള്‍, പാച് ടെസ്റ്റ് എന്നിവയും നടത്തണം. രോഗനിര്‍ണയത്തിന് ഈ പരിശോധനകള്‍ വളരെ സഹായകമാണ്.
ചികിത്സ
1. രോഗിയെ പറഞ്ഞു മനസിലാക്കുക
10 മുതൽ 4 വരെ വെയില് ഒഴിവാക്കുക . UV radiation ഏറ്റവും അധികമുള്ള സമയമാണിത്. കുട, തൊപ്പി, സണ്‍ഗ്ലാസ്, ശരീരം നന്നായി മറയുന്ന കോട്ടണ്‍ ഉടുപ്പുകള്‍, കടുത്ത നിറമുള്ള തുണികള്‍ ഇവ ഉപയോഗിക്കാന്‍ പറയുക.
സാധാരണ ഗ്ലാസില്‍ കറുത്ത Film ഒട്ടിച്ചാല്‍ UVA, UVB രശ്മികളെ തടയാനാകും. ഓഫീസുകളിലും വാഹനങ്ങളിലും ഇത് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക. സ്ഥിരമായി സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുക Para amino Benzoic Acid, Zinc oxide വെവ്വേറെയോ ഒന്നിച്ചോ ഉപയോഗിച്ചാല്‍ ഒരളവ് വരെ ഈ ചരമ്മരോഗങ്ങള് തടയാനാവും.
വെയിലേല്‍ക്കുന്നതിന് 20-30 മിനിറ്റ് മുമ്പ് ഇത് പുരട്ടണം മൂന്ന് നാല് മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും പുരട്ടണം. നല്ല അളവില്‍, വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടേണ്ടിവരും.
പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുന്നതും ഒരു ചികിത്സയാണ്. ബീറ്റാ കരോട്ടിന്‍, ക്ലോറോക്വിന്, ഇവയൊക്കെ ഉള്ളില്‍ കഴിക്കുന്ന സണ്‍സ്ക്രീന്‍സ് ആണ്. ഇതുപോലെയൊക്കെ ശ്രദ്ധിച്ചാല്‍ ചൂടു കൂടുതലുള്ള വേനല്‍ക്കാലങ്ങളില്‍ ചര്‍മ്മരോഗങ്ങളെ നമുക്ക് പ്രതിരോധിക്കാനാവും.
അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് പൂര്‍ണ്ണ പരിരക്ഷണം നല്‍കാനുള്ള ഒരു സണ്‍സ്ക്രീന്‍ തയ്യാറാക്കി എടുക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോൾ നടന്നു വരുന്നുണ്ട്.. ഉള്ളില്‍ കഴിക്കാവുന്ന ആന്റി ഓക്സിഡന്റുകളില്‍ ഏറ്റവും പ്രയോജനകരമായത് Vitamin C, Vitamin E, ബീറ്റാ കരോട്ടിനുമാണ്.
വെയിലിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വസ്ത്രങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളും യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നുണ്ട്.
വിവരങ്ങൾ: Dr. Sreerekha Panicker
Consultant Dermatologist, SUT Hospital, Pattom.
Doctor Speaks
എന്താണ് ഗർഭാശയമുഖ കാൻസർ?
ഗർഭപാത്രത്തിന്റെ ഏറ്റവും താഴത്തെ ഭാഗമാണ് ഗർഭാശയമുഖം (Cervix). യോനിയിലേക്ക് തുറക്കുന്ന ഈ ഭാഗത്തുണ്ടാകുന്ന കാൻസർ മുഴകളെയാണ് ഗർഭാശയമുഖ കാൻസർ (Cervical Cancer) എന്നു വിളിക്കുന്നത്.
സെർവിക്കൽ കാൻസർ സാധാരണമാണോ?
ഇന്ത്യയിലെ സ്ത്രീകളിൽ കാണപ്പെടുന്ന രണ്ടാമത്തെ പ്രധാന കാൻസറാണ് ഗർഭാശയമുഖ കാൻസർ. 2022ൽ മാത്രം 1,20,000ത്തിലധികം പുതിയ കേസുകളും 79,000ത്തോളം മരണങ്ങളും ഈ രോഗംമൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്രയധികം രോഗബാധിതരുണ്ടായിട്ടും പല കാരണങ്ങളാൽ ഈ രോഗത്തെക്കുറിച്ചും അതിന്റെ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും അവബോധം ഇപ്പോഴും വളരെ കുറവാണ്.
ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
ഒട്ടുമിക്ക കാൻസറുകളും പ്രായമായവരിലാണ് കണ്ടുവരുന്നത്. പക്ഷേ സെർവിക്കൽ കാൻസർ പലപ്പോഴും രണ്ട് പ്രായ വിഭാഗങ്ങളിലുള്ള സ്ത്രീകളെ ബാധിക്കുന്നു- 35-40 വയസ് പ്രായമുള്ളവരെയും 60 വയസിനു മുകളിലുള്ളവരെയും.
പ്രധാന കാരണം
ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) അണുബാധ ദീർഘകാലം നിലനിൽക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇരുനൂറിലധികം എച്ച്പിവി വൈറസുകളിൽ ഏകദേശം 12 തരം വൈറസുകളാണ് ഗർഭാശയമുഖ കാൻസറിന് കാരണമാകുന്നത്. അപകടസാധ്യത കുറഞ്ഞ ചില ഉപവിഭാഗങ്ങൾ (എച്ച്പിവി 6, 11) സാധാരണ ചർമത്തിലെ അരിമ്പാറകൾക്ക് കാരണമാകുന്നു.
ശാരീരിക ബന്ധത്തിലൂടെയാണ് (പ്രധാനമായും ലൈംഗികബന്ധം) ഈ വൈറസ് പകരുന്നതെങ്കിലും ചില മലിനമായ വസ്തുക്കളുമായുള്ള സമ്പർക്കത്തിലൂടെയും ഇത് പകരാം. സാധാരണയായി അണുബാധ ഉണ്ടായശേഷം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വഴി തനിയെ മാറുകയാണ് പതിവ്. എന്നാൽ, ചില വ്യക്തികളിൽ ഈ അണുബാധ മാറാതെ നിൽക്കുകയും അത് കോശങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ കാൻസറിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. പ്രതിരോധശേഷി കുറഞ്ഞവർക്കും പ്രമേഹം നിയന്ത്രണവിധേയമല്ലാത്തവർക്കും ഈ രോഗസാധ്യത കൂടുതലാണ്.
എങ്ങനെ തടയാം?
തടയാൻ കഴിയുന്ന ചുരുക്കം ചില കാൻസറുകളിൽ ഒന്നാണിത്. വൈറസ് ബാധയുണ്ടായി അത് കാൻസറിനു മുൻപുള്ള അവസ്ഥയിലേക്കും പിന്നീട് കാൻസറിലേക്കും മാറാൻ ഏകദേശം 10-20 വർഷമെടുക്കും. പ്രതിരോധശേഷി കുറഞ്ഞവരിൽ ഈ സമയം കുറവായിരിക്കും. എച്ച്പിവി വൈറസിനെതിരേയുള്ള പ്രതിരോധ കുത്തിവയ്പുകളെടുത്തും അല്ലെങ്കിൽ കാൻസറിന് മുൻപുള്ള അവസ്ഥയിൽത്തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നതിലൂടെയും ഇത് തടയാനാകും.
എച്ച്പിവി വാക്സിനേഷന്റെ പങ്ക്
ക്വാഡ്രിവാലന്റ് വാക്സിൻ: എച്ച്പിവി 6, 11, 16, 18 എന്നീ നാല് വൈറസുകളെ പ്രതിരോധിക്കുന്നു.
നോണാവാലന്റ് വാക്സിൻ: എച്ച്പിവി 6, 11, 16, 18, 31, 33, 45, 52, 58 എന്നീ ഒൻപത് വൈറസുകളെ പ്രതിരോധിക്കുന്നു.
ഡബ്ല്യുഎച്ച്ഒ നിർദേശപ്രകാരം ഒന്‍പത് മുതൽ 14 വയസുവരെയുള്ള പെൺകുട്ടികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ വാക്സിനുകൾ 45 വയസുവരെയുള്ള സ്ത്രീകളിൽ ഉപയോഗിക്കാൻ ലൈസൻസ് ചെയ്യപ്പെട്ടിട്ടുള്ളതാണ്. 26 വയസ് കഴിഞ്ഞവർ വാക്സിൻ എടുക്കുന്നതിനുമുൻപ് ഒരു ഡോക്ടറുടെ വിദഗ്ധഉപദേശം തേടുന്നത് ഉചിതമായിരിക്കും.
പതിവായ പരിശോധനയുടെ പങ്ക്
ലൈംഗികമായി സജീവമായ എല്ലാ സ്ത്രീകളും 30 വയസിനുശേഷം കൃത്യമായ ഇടവേളകളിൽ താഴെപ്പറയുന്ന ഏതെങ്കിലും ഒരു പരിശോധന നടത്തണം:
► എച്ച്പിവി ടെസ്റ്റ്: അഞ്ച് വർഷത്തിലൊരിക്കൽ.
► പാപ് സ്മിയർ: മൂന്നു വർഷത്തിലൊരിക്കൽ.
► അസറ്റിക് ആസിഡ് ഉപയോഗിച്ചുള്ള പരിശോധന (വിഐഎ): മൂന്ന് വർഷത്തിലൊരിക്കൽ.
ലക്ഷണങ്ങൾ
ആർത്തവചക്രങ്ങൾക്കിടയിലുണ്ടാകുന്ന രക്തസ്രാവം, ആർത്തവവിരാമത്തിനുശേഷമുള്ള രക്തസ്രാവം, ദുർഗന്ധത്തോടു കൂടിയ വെള്ളപോക്ക്, ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, വിട്ടുമാറാത്ത നടുവേദനയോടുകൂടി കാലുകളിൽ നീരു വയ്ക്കുക.
ചികിത്സകൾ
എച്ച്പിവി അണുബാധ ചികിത്സിച്ചു മാറ്റുവാൻ മരുന്നുകൾ ഒന്നുംതന്നെ ഇന്ന് വിപണിയിൽ ലഭ്യമല്ല. ചെറിയ പെൺകുട്ടികളിൽ പ്രതിരോധ കുത്തിവയ്പുകൾ വഴി അണുബാധ തടയാനാകും.
കാൻസറിന് മുൻപുള്ള അവസ്ഥയിലാണെങ്കിൽ ലളിതമായ ശസ്ത്രക്രിയകളിലൂടെ പൂർണമായും ഭേദമാക്കാം. ഇത്തരം ചികിത്സകളിൽ ഗർഭപാത്രം നീക്കംചെയ്യേണ്ടി വരാത്തതിനാൽ ഭാവിയിൽ കുഞ്ഞുങ്ങൾ വേണമെന്നുള്ളവർക്ക് അത് തടസമാകില്ല. ഗുരുതരമായ രോഗം കണ്ടെത്തുന്ന സാഹചര്യങ്ങളിൽ റേഡിയോ തെറാപ്പി, കീമോതെറാപ്പി എന്നിവ ആവശ്യമായി വന്നേക്കാം.
നിർമാർജനം
2030ഓടെ ഗർഭാശയമുഖ കാൻസർ ലോകത്തുനിന്ന് തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടന.
(കോട്ടയം കാരിത്താസ് ആശുപത്രി ഗൈനക്കോളജി ഓങ്കോളജിസ്റ്റാണ് ലേഖിക)
Doctor Speaks
കാൻസറിന്റെ ഘട്ടം, ബാധിച്ച അവയവം, മൊത്തത്തിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതി ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഹെഡ് ആൻഡ് നെക്ക് കാൻസറിന്റെ ചികിത്സാരീതി. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവ വിവിധ ചികിത്സാരീതികളിൽ ഉൾപ്പെടുന്നു.
ശസ്ത്രക്രിയ പലപ്പോഴും പ്രാഥമിക ചികിത്സാ ഉപാധിയാണ്. ടൂമർ റിസെക്ഷൻ, കഴല വിച്ഛേദിക്കൽ, പുനർനിർമാണ നടപടിക്രമങ്ങൾ എന്നിവ ചികിത്സയിൽ ഉൾപ്പെട്ടേക്കാം. കീമോ തെറാപ്പിയും റേഡിയോതെറാപ്പിയും ഒറ്റയ്ക്കോ സംയോജിതമായോ മുഴകൾ ചുരുക്കുന്നതിനും കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിനും ഉപയോഗിക്കാം.
കാൻസർ കോശങ്ങൾക്കെതിരേ ശരീരത്തിന്റെ പ്രതിരോധ പ്രതികരണം വർധിപ്പിക്കുന്നതിനോ അല്ലെങ്കിൽ പ്രത്യേക തന്മാത്ര വൈകല്യങ്ങൾ ലക്ഷ്യമിട്ടോ ഉള്ള ചികിത്സാ ഓപ്ഷനുകളാണ് ഇമ്യൂണോ തെറാപ്പിയും ടാർഗറ്റ് തെറാപ്പിയും.
ഇവർക്കായുള്ള പുനരധിവാസ പ്രക്രിയയിൽ ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡെന്റിസ്റ്റിക്കൽ, ഡയറ്റിഷൻ, യോഗ ട്രെയിനർമാർ, സൈക്കോളജിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ഒരു ടീം ആണു വേണ്ടത്. വീട്ടുകാർ നല്കുന്ന പിന്തുണ ഏറെ പ്രധാനമാണ്. രോഗം ചികിത്സിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അതു കഴിഞ്ഞുള്ള ഇത്തരം സാഹചര്യങ്ങൾ പരിഹരിക്കുന്നതും.
ഹെഡ് ആൻഡ് നെക്ക് കാൻസർ പ്രതിരോധത്തിൽ ഏറ്റവും പ്രധാനം പുകവലി ഉപേക്ഷിക്കുന്നതും മദ്യപാനം ഒഴിവാക്കുന്നതുമാണ്. കൂടാതെ സൂര്യാഘാതത്തിൽ നിന്ന് ഒഴിവാകുന്ന രീതിയിൽ വസ്ത്രങ്ങൾ ധരിക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കുക.
എച്ച്പിവിക്ക് എതിരായ വാക്സിനേഷൻ, പ്രത്യേകിച്ച് കൗമാരക്കാരിൽ... ഫലപ്രദമായപ്രതിരോധ നടപടിയാണ്.പതിവു ദന്തപരിശോധനകൾ, സ്വയം പരിശോധനകൾ, സാധ്യതയുള്ള ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ ഹെഡ് ആൻഡ് നെക്ക് കാൻസർ നേരത്തെ കണ്ടെത്തുന്നതിനു സഹായിക്കും.

Doctor Speaks
ഹെപ്പറ്റൈറ്റിസ് എന്ന നിശബ്ദവും അപകടകാരിയുമായ ആരോഗ്യ പ്രശ്നത്തിനെതിരേ ആഗോളതലത്തിൽ പ്രതിരോധം തീർക്കാൻ വർഷം തോറും ജൂലൈ 28ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നു.
പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുന്ന ഈ രോഗം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നു.
2025-ലെ ഹെപ്പറ്റൈറ്റിസ് ദിനം "ഹെപ്പറ്റൈറ്റിസ്: നമുക്കതിനെ തകർക്കാം' (Hepatitis: Let's Break It Down) എന്ന പ്രമേയത്തിലൂടെ ഈ രോഗത്തെ ഇല്ലാതാക്കാൻ തടസമായി നിൽക്കുന്ന സാമ്പത്തിക, സാമൂഹിക, വ്യക്തിപരമായ വെല്ലുവിളികളെ തകർത്തെറിയാൻ ലോകത്തിന് ആഹ്വാനം നൽകുന്നു.
നേരത്തെയുള്ള രോഗനിർണയവും ചികിത്സയും പ്രതിരോധവുമാണ് ഈ മാരകമായ രോഗത്തെ മറികടക്കാൻ നമുക്കുള്ള ഏറ്റവും വലിയ ആയുധങ്ങൾ.
എന്തുകൊണ്ട് നേരത്തെയുള്ള രോഗനിർണയം പ്രധാനം?
ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ പ്രകടമല്ലാത്തതിനാൽ പലപ്പോഴും തിരിച്ചറിയപ്പെടുന്നത് രോഗം ഗുരുതരമായ ഘട്ടത്തിലെത്തുമ്പോൾ മാത്രമാണ്. എന്നാൽ, കൃത്യസമയത്തുള്ള രോഗനിർണയം കരളിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് തടയാനും രോഗമുക്തി വേഗത്തിലാക്കാനും സഹായിക്കും.
ഹെപ്പറ്റൈറ്റിസിന്റെ വൈറൽ, നോൺ-വൈറൽ രൂപങ്ങളെ ചെറുക്കാൻ രോഗത്തെക്കുറിച്ചുള്ള അവബോധവും രോഗനിർണയ പരിശോധനകളും ആവശ്യമാണ്.
അപകടസാധ്യതകളെ അറിയുക
രോഗം ബാധിക്കാനുള്ള സാധ്യതകൾ ഹെപ്പറ്റൈറ്റിസിന്റെ തരമനുസരിച്ച് (എ, ബി, സി, ഡി, ഇ) വ്യത്യാസപ്പെട്ടിരിക്കും.
പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെക്കൊടുക്കുന്നു:
മലിനമായ ഭക്ഷണവും വെള്ളവും: വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ, മലിനമായ ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ പകരാം.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവും സിറിഞ്ചുകളുടെ പങ്കുവയ്ക്കലും: ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പകരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്.
അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്: ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവായ അമ്മയിൽ നിന്ന് നവജാത ശിശുവിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്.
ചികിത്സാപരമായ കാരണങ്ങൾ: മതിയായ അണുബാധ നിയന്ത്രണമില്ലാത്ത രക്തപ്പകർച്ച, ശസ്ത്രക്രിയ തുടങ്ങിയ വൈദ്യനടപടികളിലൂടെയും രോഗം പകരാം.
മറ്റ് കരൾ രോഗങ്ങൾ: ഫാറ്റി ലിവർ രോഗങ്ങൾ (എസ്എൽഡി), മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗങ്ങൾ (എഎൽഡി) എന്നിവയും ഹെപ്പറ്റൈറ്റിസിലേക്ക് നയിച്ചേക്കാം.
ഹെപ്പറ്റൈറ്റിസ് ലക്ഷണങ്ങൾ: തിരിച്ചറിയാം, ചികിത്സ തേടാം
കഠിനമായ ക്ഷീണവും ഉന്മേഷക്കുറവും
മഞ്ഞപ്പിത്തം: കണ്ണുകളിലും ചർമ്മത്തിലും മഞ്ഞനിറം, വയറുവേദന, പ്രത്യേകിച്ചും വയറിന്റെ മുകൾ ഭാഗത്ത് കടുത്ത നിറമുള്ള മൂത്രവും വിളറിയ മലവും
വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, പനി, പ്രത്യേകിച്ചും അക്യൂട്ട് ഹെപ്പറ്റൈറ്റിസിൽ സന്ധിവേദനകൾ (പ്രത്യേകിച്ച് ഹെപ്പറ്റൈറ്റിസ് സിയോടൊപ്പം).
രോഗനിർണയവും പരിശോധനകളും
ഒരു വിശദമായ മെഡിക്കൽ ഹിസ്റ്ററി എടുക്കുന്നതിലൂടെയാണ് രോഗനിർണയം ആരംഭിക്കുന്നത്. യാത്രാവിവരങ്ങൾ, മുൻകാല അണുബാധകൾ, വാക്സിനേഷൻ വിവരങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
രക്തപരിശോധന: ആന്റിബോഡികളുടെയും വൈറൽ ലോഡിന്റെയും അളവ് കണ്ടെത്താൻ രക്തപരിശോധന നിർണായകമാണ്.
അൾട്രാസൗണ്ട് സ്കാനിംഗ്: കരൾരോഗത്തിന്റെ തീവ്രതയും മറ്റ് സങ്കീർണതകളും വിലയിരുത്താൻ ഇത് സഹായിക്കുന്നു.
ലിവർ ബയോപ്സി: അപൂർവമായി മാത്രം ആവശ്യമായി വരുന്ന ഒരു പരിശോധനയാണിത്. ചില സന്ദർഭങ്ങളിൽ കൂടുതൽ കൃത്യമായ രോഗനിർണയത്തിനായി ലിവർ ബയോപ്സി ആവശ്യമായി വന്നേക്കാം.
ചികിത്സാ രീതികൾ
ഹെപ്പറ്റൈറ്റിസിന്റെ തരവും തീവ്രതയും അനുസരിച്ച് ചികിത്സാരീതികൾ വ്യത്യാസപ്പെടാം.
അക്യൂട്ട് ഹെപ്പറ്റൈറ്റിസ് (എ, ബി, ഇ): മിക്കവാറും പേർക്കും അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ചികിത്സ മതിയാകും.
ആന്റിവൈറൽ മരുന്നുകൾ കൂടാതെ തന്നെ ഭൂരിഭാഗം ആളുകളും രോഗമുക്തി നേടുന്നു. എന്നാൽ അപൂർവമായി കരളിന് തകരാർ സംഭവിക്കുകയാണെങ്കിൽ അത് അടിയന്തര വൈദ്യസഹായം ആവശ്യമുള്ള അവസ്ഥയാണ്.
ക്രോണിക് ഹെപ്പറ്റൈറ്റിസ് (ബി, സി): ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കുള്ള ആന്റിവൈറൽ മരുന്നുകൾ വൈറസിനെ നിയന്ത്രിക്കാനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കരൾ കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും.
ഫാറ്റി ലിവർ രോഗം (NAFLD): ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ് ഈ രോഗത്തിന്റെ ചികിത്സയിലെ പ്രധാന ഘടകം. ഗുരുതരമായ കരൾ സിറോസിസ് ഉള്ളവർക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
പുതിയ മരുന്നുകൾ വന്നതോടെ ഹെപ്പറ്റൈറ്റിസ് സിയുടെ ചികിത്സ കൂടുതൽ ലളിതവും ഫലപ്രദവുമാണ്.
പ്രതിരോധം: നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്
വാക്സിൻ എടുക്കുക: ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്ക്ക് ഫലപ്രദമായ വാക്സിനുകൾ ലഭ്യമാണ്. ഉയർന്ന അപകടസാധ്യതയുള്ളവർ കൃത്യസമയത്ത് വാക്സിൻ എടുക്കാൻ ശ്രദ്ധിക്കുക.
സുരക്ഷിതമായ ലൈംഗികബന്ധം: സുരക്ഷിതമായ ലൈംഗികബന്ധത്തിൽ ഏർപ്പെടുക, ഒന്നിലധികം പങ്കാളികളുമായുള്ള ബന്ധം ഒഴിവാക്കുക.
വ്യക്തിപരമായ സാധനങ്ങൾ പങ്കുവയ്ക്കാതിരിക്കുക: സിറിഞ്ചുകൾ, റേസർ ബ്ലേഡുകൾ, ടൂത്ത് ബ്രഷ് തുടങ്ങിയ വ്യക്തിപരമായ സാധനങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കുക.
സുരക്ഷിതമായ രക്തദാനം: രോഗാണു വിമുക്തമായ ചികിത്സാ രീതികളും സുരക്ഷിതമായ രക്തം സ്വീകരിക്കലും ഉറപ്പാക്കുക.
മദ്യം ഒഴിവാക്കുക: കരൾ രോഗങ്ങളുള്ളവർ പ്രത്യേകിച്ചും മദ്യപാനം പൂർണമായും ഒഴിവാക്കണം.
ആരോഗ്യകരമായ ജീവിതശൈലി: സമീകൃതാഹാരവും ചിട്ടയായ വ്യായാമവും ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ സഹായിക്കും.
കൈകൾ വൃത്തിയാക്കുക: വൃത്തിയില്ലാത്ത ഭക്ഷണവും വെള്ളവും ഒഴിവാക്കുക.
തുടർച്ചയായ പരിശോധന: കുടുംബത്തിൽ രോഗമുള്ളവരും മറ്റ് രോഗങ്ങളോ രോഗം ബാധിക്കാനുള്ള സാധ്യതയോ ഉള്ളവർ കൃത്യമായ പരിശോധനകൾ നടത്തുക.
ഇന്ന് കൃത്യമായ രോഗനിർണയത്തിനുള്ള വഴികളും ഫലപ്രദമായ മരുന്നുകളും നമ്മുടെ കൈകളിലുണ്ട്.
എന്നാൽ ഈ രംഗത്ത് ഏറ്റവും ശക്തമായ ആയുധം അവബോധവും കൃത്യസമയത്തുള്ള ഇടപെടലുകളുമാണ്. ഹെപ്പറ്റൈറ്റിസ് മുക്തമായ ഒരു ഭാവിക്കായി നമുക്ക് കൈകോർക്കാം.
ഡോ. രാജേഷ് ഗോപാലകൃഷ്ണ
സീനിയർ കൺസൾട്ടന്റ് - ഗ്യാസ്ട്രോഎന്ററോളജി & ഹെപ്പറ്റോളജി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ
Doctor Speaks
ജൂലൈ 27. ഹെഡ് ആൻഡ് നെക്ക് കാൻസർ ദിനം. പഴയ ഒരു ഹെഡ് ആൻഡ് നെക്ക് കാൻസർ ക്യാമ്പിനെക്കുറിച്ചുള്ള ഒരോർമ പങ്കുവയ്ക്കാം. ഞങ്ങളെ സംബന്ധിച്ച് ഓരോ ക്യാമ്പും ഓരോ വിദ്യാലയമാണ്.
ഓരോ രോഗിയും ഓരോ പുതിയ പാഠം നൽകാറുണ്ട്. അങ്ങനെ ഒരാളായിരുന്നു ഗംഗാധരൻ. മുഖത്തിന്റെ ഒരു ഭാഗം മുഴുവൻ കാൻസർ തിന്നു പോയ ആ മനുഷ്യൻ മറ്റേ ഭാഗം ഷേവ് ചെയ്ത്, ഒരു ഭാഗം തോർത്തുകൊണ്ട് മൂടിവച്ചാണ് അന്നത്തെ ക്യാമ്പിന് എത്തിയത്.
ആരും കാണരുതെന്ന് എത്ര ആഗ്രഹിച്ചാലും എനിക്ക് എന്തോ കുഴപ്പമുണ്ട് എന്ന് വിളിച്ചുപറയും വിധം രൂപം മാറിയിരിക്കുന്നു. രൂപത്തിൽ മാത്രമല്ല സംസാരത്തിലും അതു വ്യക്തമായിരുന്നു.
പല വാക്കുകളും വ്യക്തമല്ല, നാവു കുഴഞ്ഞു പോകുന്നു, ഭക്ഷണത്തിനു രുചിയില്ല ഇങ്ങനെ പല പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിക്കൊണ്ടേയിരുന്നു. എന്നാൽ സത്യത്തിൽ ആ അച്ഛന്റെ പ്രശ്നം അതുമാത്രം ആയിരുന്നില്ല.
പല വാക്കുകളും വ്യക്തമല്ലാത്തതുകൊണ്ടുതന്നെ രണ്ടാമതു പറയേണ്ടി വരുന്നു. ചിലപ്പോൾ പറയാൻ ഉദ്ദേശിക്കുന്നതു പറയാൻ കഴിയാതെ വരുന്നു. മക്കൾ രണ്ടാമത് എന്താണെന്നു ചോദിക്കുമ്പോൾ സ്വയം ദേഷ്യം നിയന്ത്രിക്കാൻ പറ്റാതെ കണ്ണിൽ കണ്ട സാധനങ്ങൾ എടുത്തെറിയുന്നു.
യഥാർത്ഥത്തിൽ ഇതായിരുന്നു ആ അച്ഛന്റെ വിഷമം. വേണ്ട മരുന്നുകളും മാനസിക പിന്തുണയും കൊടുത്തതോടെ അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ ഏതാണ്ട് മുഴുവനായും മാറി. പക്ഷേ, കാൻസർ സമ്മാനിച്ച വൈരൂപ്യം അതേപോലെ നിലനിന്നു. നേരത്തെ കണ്ടുപിടിച്ചിരുന്നെങ്കിൽ ഇത്ര പ്രശ്നം ഉണ്ടാകില്ലായിരുന്നു.
മുഖവൈകല്യങ്ങൾ
മറ്റേതു കാൻസറിനേക്കാളും മുഖവൈകല്യങ്ങളും ചികിത്സ കഴിഞ്ഞാൽ പിന്നീട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഹെഡ് ആൻഡ് നെക്ക് കാൻസറുകൾക്കു കൂടുതലാണ്. ആ മാറ്റങ്ങളോടു പൊരുത്തപ്പെടാൻ ഒരുപക്ഷേ, ചിലർക്ക് ഒരുപാടു കാലങ്ങൾ വേണ്ടിവരും.
അതുവരെ നേരിട്ട ചികിത്സകളെക്കാൾ അതിനുശേഷം ഉണ്ടാകുന്ന മാറ്റങ്ങൾ ആയിരിക്കാം അവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ പരീക്ഷണം. സർജറി, കീമോ തെറാപ്പി, റേഡിയോ തെറാപ്പി എന്നിവയ്ക്കുശേഷം നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്.
ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, സംസാര വൈകല്യം, മുഖ വൈകല്യം, ക്ഷീണം, മുടി കൊഴിച്ചിലും മനസിക തളർച്ച എന്നിവയോക്കെയാണ് പ്രധാനമായും കണ്ടുവരുന്നത്.
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷ്യലിസ്റ്റ്, ഓൺക്യൂർ ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിംഗ് സെന്റർ കണ്ണൂർ, കോഴിക്കോട്.
ഫോൺ: 6238265965