National
ഹൈദരാബാദ്: സിനിമ ഷൂട്ടിംഗിനു വാടകയ്ക്കെടുത്ത ഉപകരണങ്ങളുടെ വാടക നൽകാത്തതിനു നടന് ആര്യക്കെതിരേ കേസ്.
ഹൈദരാബാദിലെ താഹെര്‍ സിനി ടെക്നിക്സിന്റെ പരാതിയിലാണ് കേസ്. അത്യാധുനിക കാമറകളുടെയും മറ്റ് ഉപകരണങ്ങളുടെയും വാടകയിനത്തില്‍ 1.80 കോടി രൂപ നല്‍കാതെ വഞ്ചിച്ചെന്ന പരാതിയിലാണ് നടപടി.
‘അനന്തന് കാട്’ എന്ന ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് സംഭവം. കമ്പനി സ്വന്തം ചെലവില്‍ ഹൈദരാബാദില്‍നിന്ന് കേരളത്തിലേക്ക് വിലകൂടിയ ഉപകരണങ്ങള്‍ കൊണ്ടുപോയി.
ചിത്രീകരണം പൂര്‍ത്തിയാകുന്നതുവരെ ഉപകരണങ്ങള്‍ ഉപയോഗിച്ചെങ്കിലും കരാര്‍ പ്രകാരമുള്ള 2.12 കോടി രൂപയില്‍ നിന്ന് 1.80 കോടിയിലധികം രൂപ നല്കാന് തയാറായില്ലെന്ന് പരാതിയില്‍ പറയുന്നു.
National
ന്യൂഡൽഹി: ഈമാസം 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായായി 19ന് സർവകക്ഷി യോഗം ചേരും. പാർലമെന്റ് നടപടികൾ സുഗമമായി നടത്താനും പരിഗണനയ്ക്കുവരുന്ന ബില്ലുകളിൽ പിന്തുണയും തേടിയാണ് സർവകക്ഷിയോഗം.
നീറ്റ് ചോദ്യപേപ്പർ ചോർച്ച, ഓപ്പറേഷൻ സിന്ദൂറിലെ സൈനികരുടെ മരണം സംബന്ധിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പരാമർശം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം കേന്ദ്രസർക്കാരിനെതിരേ ആയുധമാക്കും. തെറ്റായ വിവരം നൽകി പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി രാജ്നാഥ് സിംഗിനെതിരേ കോൺഗ്രസ് ഇതിനോടകം അവകാശലംഘന നോട്ടീസ് നൽകിയിട്ടുണ്ട്.
ഭരണഘടനാഭേദഗതി ആവശ്യപ്പെടുന്ന ചില ബില്ലുകൾ കേന്ദ്രസർക്കാർ സമ്മേളനത്തിൽ പരിഗണനയ്ക്കെടുത്തേക്കും. 30 ദിവസം ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്ന 130-ാം ഭരണഘടനാഭേദഗതി ഉൾപ്പെടുന്ന ബില്ലുകളടക്കമാണ് അവതരിപ്പിക്കുക. നിലവിൽ ജെപിസിയുടെ പരിഗണനയിലുള്ള ബില്ലിന്റെ അന്തിമ റിപ്പോർട്ട് വൈകാതെ പാർലമെന്റിൽ സമർപ്പിക്കും.
കുറ്റകൃത്യത്തിൽ ജയിലിലാകുന്ന മന്ത്രിമാരുടെ സ്ഥാനം നഷ്ടമാകുമെന്ന ബില്ലിലെ വ്യവസ്ഥ ഭേദഗതി ചെയ്തു സസ്പെൻഷൻ മാത്രമാക്കി മാറ്റാൻ പാർലമെന്ററി സമിതി ശിപാർശ ചെയ്തിട്ടുണ്ട്. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകളും ഈ സമ്മേളനത്തിൽ കേന്ദ്രസർക്കാർ വീണ്ടും പരിഗണനയ്ക്കു കൊണ്ടുവന്നേക്കും.
തൃണമൂൽ കോൺഗ്രസിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലും നേരിട്ട പ്രതിസന്ധിയാണു ഭരണഘടനാഭേദഗതികൾ ഉൾപ്പെടുന്ന ബില്ലുകൾ പരിഗണനയ്ക്കെടുക്കാൻ കേന്ദ്രസർക്കാരിന് നൽകുന്ന ആത്മവിശ്വാസം.
കഴിഞ്ഞ സമ്മേനത്തെ അപേക്ഷിച്ചു ലോക്സഭയിൽ തൃണമൂലിന്റെ 21 എംപിമാരുടെയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൽനിന്നുള്ള ആറ് എംപിമാരുടെയും പിന്തുണയില്ലാതെയാണു പ്രതിപക്ഷം മൺസൂൺ സമ്മേളനത്തെ നേരിടാനൊരുങ്ങുന്നത്. ഭരണഘടനാഭേദഗതിയിൽ ഉൾപ്പെടുന്ന ഒരു ബില്ലും ഇരുസഭകളിലും പാസാക്കാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണു പ്രതിപക്ഷം.
National
ന്യൂഡൽഹി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായരെ പരോക്ഷമായി വിമർശിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ഡൽഹിയിലെ എൻഎസ്എസ് ആസ്ഥാനത്തു നിർമിച്ച മന്നം സ്മൃതിമണ്ഡപവും പ്രതിമയും അനാച്ഛാദനം ചെയ്തു പ്രസംഗിക്കവെയായിരുന്നു ഉപരാഷ്ട്രപതിയുടെ വിമർശനം.
“നിങ്ങളാണ് എല്ലാമെന്നു കരുതരുത്, എല്ലാം മന്നത്ത് പദ്മനാഭൻ എന്ന മഹായോഗിയുടെ സംഭാവനയാണ്. ഞാനാണു പ്രസിഡന്റ്, ഞാനാണു സെക്രട്ടറി അതുകൊണ്ട് അവർ വരരുത്, നിങ്ങൾ വരരുത് എന്നു പറയരുത്. എല്ലാവർക്കും വരാനാകണം’’-എന്നായിരുന്നു പ്രസംഗത്തിനിടയിൽ സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ചങ്ങനാശേരി പെരുന്നയിലെത്തിയ ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ എൻഎസ്എസ് നേതൃത്വം അനുമതി നിഷേധിച്ചിരുന്നു. നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇത്തരം സന്ദർശനങ്ങൾ ശരിയല്ലെന്ന നിലപാടിലായിരുന്നു എൻഎസ്എസ് നേതൃത്വം അത്തരമൊരു തീരുമാനമെടുത്തത്. ബംഗാൾ ഗവർണറായിരിക്കേ തനിക്കും പുഷ്പാർച്ചന നടത്താൻ അനുമതി നിഷേധിച്ചതായി സി.വി. ആനന്ദബോസ് പിന്നീട് തുറന്നുപറഞ്ഞിരുന്നു.
പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും തെരഞ്ഞെടുപ്പിനുശേഷം വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയെന്നും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. പെരുന്നയിലെ പ്രശ്നങ്ങൾക്കു ഡൽഹിയിലെ സ്മൃതിമണ്ഡപം ഒരു ബദലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചടങ്ങിൽ വിശിഷ്ടാതിഥിയായി നിശ്ചയിച്ചിരുന്ന ബംഗാൾ മുൻ ഗവർണർ സി.വി. ആനന്ദബോസ് അസുഖങ്ങളെത്തുടർന്ന് പങ്കെടുത്തില്ല. എൻഎസ്എസ് ഡൽഹി പ്രസിഡന്റ് എം.കെ.ജി. പിള്ള, ജനറൽ സെക്രട്ടറി എം.ഡി. ജയപ്രകാശ്, മന്നത്തിന്റെ ചെറുമകൾ എസ്. നീരദ തുടങ്ങിയവർ പ്രസംഗിച്ചു.
National
ശ്രീനഗർ: പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കി. രക്തസാക്ഷി ദിനത്തിനു മുന്നോടിയായാണ് വീട്ടുതടങ്കലിലാക്കിയതെന്നു മകൾ ഇൽതിജ പറഞ്ഞു.
ജൂലൈ 13 ആണ് ജമ്മു കാഷ്മീരിൽ രക്തസാക്ഷിത്വ ദിനമായി ആചരിക്കുന്നത്.
1931ൽ ശ്രീനഗർ സെൻട്രൽ ജയിലിനു പുറത്ത് ദോഗ്ര ആർമിയുടെ വെടിയേറ്റ് 22 പേർ കൊല്ലപ്പെട്ടതിന്റെ ഓർമയ്ക്കായാണ് രക്തസാക്ഷി ദിനം ആചരിക്കുന്നത്.
National
കോൽക്കത്ത: മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് രബീന്ദ്രനാഥ് ഘോഷ് ഔദ്യോഗിക നേതൃവുമായുള്ള അഭിപ്രായഭിന്നതകളെത്തുടർന്ന് വിമതനേതാവ് ഋതബ്രത ബാനർജിയുടെ പക്ഷത്തു ചേർന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഎംസിക്കുണ്ടായ കനത്ത പരാജയത്തിനു പിന്നിൽ പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും തെരഞ്ഞെടുപ്പു തന്ത്രജ്ഞരായ ഐ-പാക്കുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അഭിഷേക് ബാനജിക്കെതിരേ രൂക്ഷ വിമർശനമാണ് രബീന്ദ്രനാഥ് ഘോഷ് ഉന്നയിച്ചത്. യാതൊരു രാഷ്ട്രീയപരിചയവുമില്ലാത്ത അഭിഷേക് ഒരുതരത്തിലുള്ള പ്രക്ഷോഭങ്ങളിലും പങ്കെടുത്തിട്ടില്ല. അഭിഷേകിന്റെ തീരുമാനങ്ങൾ പാർട്ടിക്കുള്ളിൽ അടിച്ചേൽപ്പിക്കുകയായിരുന്നെന്നും രബീന്ദ്രനാഥ് ഘോഷ് കുറ്റപ്പെടുത്തി.
അതേസമയം, പശ്ചിമബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ വിമത എംഎൽഎമാർ യോഗം ചേർന്നു. 60 എംഎൽഎമാർ പങ്കെടുത്ത യോഗത്തിൽ യഥാർഥ ടിഎംസി തങ്ങളാണെന്ന് ഇവർ അവകാശപ്പെട്ടു.
മുതിർന്ന നേതാവ് അരൂപ് റോയിയെ പുതിയ ചെയർപേഴ്സണായും ഫിർഹാദ് ഹക്കീം ഉൾപ്പെടെയുള്ള നാലു പേരെ വൈസ് പ്രസിഡന്റുമാരായും യോഗം തെരഞ്ഞെടുത്തു.
National
ചണ്ഡിഗഡ്: പഞ്ചാബിൽ ട്രയിനിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം കണ്ടെത്തിയതിനെക്കുറിച്ച് സുരക്ഷാ ഏജൻസികൾ അന്വേഷണം തുടങ്ങി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഈയാഴ്ച സംസ്ഥാനസന്ദർശനം നടത്തുന്ന സാഹചര്യത്തിൽ ഫിറോസ്പുർ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ കണ്ടെത്തിയ ചുവരെഴുത്തുകളെക്കുറിച്ച് അതീവഗൗരത്തിലാണ് അന്വേഷണം.
ഡൽഹിയിലേക്കുള്ള ട്രെയിനിൽ രേഖപ്പെടുത്തിയ മുദ്രാവാക്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റീസ് (എസ്എഫ്ജെ) പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
National
ചണ്ഡീഗഢ്: ചണ്ഡീഗഢിലെ സെക്ടർ 26-ൽ മെഴ്സിഡസ് കാർ മനഃപൂർവം ഓടിച്ചുകയറ്റി ആക്രമണം. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കാർ ദേഹത്തു കയറിയിട്ടും നിസാര പരിക്കുകളോടെ ഒരാൾ എഴുന്നേറ്റ് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
സെക്ടർ 26 ബാബുധാം കോളനി സ്വദേശിയായ അമൻജത്, സെക്ടർ 44 സ്വദേശിയായ അലൻസ് പ്രീത് എന്നിവർക്കാണ് പരിക്കേറ്റത്. ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് അതിവേഗതയിലെത്തിയ മെഴ്സിഡസ് ഇവരെ ഇടിച്ചുതെറിപ്പിച്ചത്. കാർ ഒരാളുടെ മുകളിലൂടെ കയറിയിറങ്ങിയെങ്കിലും സെക്കൻഡുകൾക്കുള്ളിൽ ഇയാൾ എഴുന്നേറ്റ് നടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവം നടന്നയുടനെ സെക്ടർ 26 പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ സർക്കാർ ആശുപത്രിയായ ജിഎംസിഎച്ച്-32-ൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും ഉപയോഗിച്ച് കാർ ഡ്രൈവറെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കി. പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.
National
ലക്നോ: വിവാഹം കഴിഞ്ഞ് പതിനാറാം ദിവസം നവവധുവിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്.
രഘുവിപുര സ്വദേശിനിയായ ശ്രീദേവിയുടെ (21) മൃതദേഹമാണ് നദിയിൽ നിന്ന് കണ്ടെടുത്തത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും ഇത് കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. കഴിഞ്ഞ 26നാണ് ബദായൂൻ സ്വദേശിയായ യുവാവുമായി ശ്രീദേവിയുടെ വിവാഹം നടന്നത്.
എന്നാൽ വിവാഹം കഴിഞ്ഞയുടൻ തന്നെ ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് ആരോപണം. പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയ പെൺകുട്ടി പിന്നീട് ഭർതൃഗൃഹത്തിലേക്ക് തിരികെ പോകാൻ വിസമ്മതിക്കുകയായിരുന്നു.
ഇതിനിടെ ഒമ്പതാം തീയതി വീട്ടുകാരോട് പറയാതെ പുറത്തുപോയ ശ്രീദേവിയെ കാണാതാവുകയായിരുന്നു. കുടുംബം നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി നദിക്ക് സമീപത്തേക്ക് പോകുന്നത് കണ്ടതായി ചില ഗ്രാമവാസികൾ അറിയിച്ചു. തുടർന്ന് പോലീസും നാട്ടുകാരും മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഞായറാഴ്ച നദിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.
സ്ത്രീധന പീഡനമാണ് തന്റെ മകളുടെ മരണത്തിന് ഇടയാക്കിയതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ശ്രീദേവിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: വ്യാജ ആധാറും പാൻ കാർഡും ഉപയോഗിച്ച് മറ്റുള്ളവരുടെ പേരിൽ കോടിക്കണക്കിന് രൂപ വായ്പയെടുക്കുന്ന സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മൊഹാലി സ്വദേശിയായ അജയ് കുമാർ (24) ആണ് പിടിയിലായത്. തട്ടിപ്പ് നടത്തിയശേഷം ഡൽഹിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ഇയാൾ അമ്പതോളം പേരെ വഞ്ചിച്ച് ഏകദേശം 1.6 കോടി രൂപയുടെ ലോൺ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ 25ന് ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. എടുക്കാത്ത വായ്പയുടെ ഇഎംഐ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോളുകൾ വന്നതോടെയാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്.
തുടർന്ന് സിബിൽ സ്കോർ പരിശോധിച്ചപ്പോഴാണ് തന്റെ പാൻ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 4.5 ലക്ഷം രൂപയുടെ ലോൺ എടുത്തതായി ഇയാൾ അറിഞ്ഞത്. പരാതിക്കാരൻ അറിയാതെ അദ്ദേഹത്തിന്റെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ മാറ്റിയാണ് തട്ടിപ്പ് സംഘം ക്രമക്കേട് നടത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ ലോൺ തുക പഞ്ചാബിലെ മൊഹാലി സ്വദേശിയായ അജയ് കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്ന് പോലീസ് കണ്ടെത്തി. ഈ തുക ഇയാൾ പിൻവലിക്കുകയും ചെയ്തിരുന്നു.
തുടർന്ന് രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലാണ് ഡൽഹി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിനായി ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
National
ഗുവാഹത്തി: മയക്കുമരുന്ന് മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി ആസാം സർക്കാർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടിച്ചെടുത്ത 472 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സാന്നിധ്യത്തിൽ പൊതുജനമധ്യത്തിൽ നശിപ്പിച്ചു. റോഡ് റോളർ കയറ്റിയും, ഉയർന്ന താപനിലയിലുള്ള ഇൻസിനറേറ്ററുകളിൽ കത്തിച്ചുമാണ് ലഹരിവസ്തുക്കൾ നശിപ്പിച്ചത്.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ആസാം സർക്കാർ പുലർത്തുന്ന 'സീറോ ടോളറൻസ്' നയത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. "വിലപ്പെട്ട ജീവിതങ്ങളെ നശിപ്പിക്കുമായിരുന്ന വൻ ലഹരിശേഖരമാണ് ഇന്ന് നശിപ്പിച്ചത്. ലഹരിമുക്ത ആസാം കെട്ടിപ്പടുക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം," അദ്ദേഹം പറഞ്ഞു.
മോർഫിൻ, കറുപ്പ്, ഹെറോയിൻ, കൊക്കെയ്ൻ, യാബ ഗുളികകൾ, കഫ് സിറപ്പുകൾ, കഞ്ചാവ് തുടങ്ങി വൻ ശേഖരമാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ ശാസ്ത്രീയമായാണ് ഇവ സംസ്കരിച്ചത്. ഭാവിയിലും ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.
National
ന്യൂഡൽഹി: ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ത്യയിൽ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്ത്യയിലുടനീളം തിങ്കളാഴ്ച ദേശീയ പതാക താഴ്ത്തിക്കെട്ടും. സാധാരണയായി പതാക ഉയർത്താറുള്ള എല്ലാ സർക്കാർ കെട്ടിടങ്ങളിലും ഈ നിയമം ബാധകമായിരിക്കും. ദുഃഖാചരണ ദിനത്തിൽ ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടായിരിക്കില്ലെന്ന് സർക്കാർ അറിയിച്ചു.
ഖത്തറിനെ വികസനത്തിന്റെയും സമൃദ്ധിയുടെയും പുതിയ ഉയരങ്ങളിലെത്തിച്ച ദീർഘവീക്ഷണമുള്ള നേതാവായിരുന്നു ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയെന്നും ഇന്ത്യയുടെ ഉറ്റ സുഹൃത്തായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. രാജ്യത്തിന് വേണ്ടി ഔദ്യോഗികമായി അനുശോചനം അറിയിക്കാൻ പാർലമെന്ററികാര്യ, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഉടൻ തന്നെ ഖത്തർ സന്ദർശിക്കും.
National
തെലങ്കാന: പലായനം ചെയ്ത സൗഹൃദത്തെ തേടി 35 വർഷത്തിന് ശേഷം ഒരു മലയാളി നടത്തിയ യാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 1991-ൽ സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന കാലത്ത് സുഹൃത്തായ എഡ്ല ലാച്ചന്നയിൽ നിന്ന് കടം വാങ്ങിയ 120 സൗദി റിയാൽ (അന്ന് ഏകദേശം 1000 രൂപ) തിരികെ നൽകാനായിരുന്നു ഇസ്മായിൽ എന്ന പ്രവാസി മലയാളി തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ ധർമപുരിയിലേക്ക് യാത്ര തിരിച്ചത്.
സൗദിയിലെ അബ്കായിക്കിൽ ഒരുമിച്ച് താമസിച്ചിരുന്നവരാണ് ഇസ്മായിലും തെലങ്കാന സ്വദേശിയായ ലാച്ചന്നയും. അക്കാലത്ത് ഇസ്മായിൽ ലാച്ചന്നയിൽ നിന്ന് 120 റിയാൽ കടം വാങ്ങിയിരുന്നു. എന്നാൽ പിന്നീട് ലാച്ചന്ന നാട്ടിലേക്ക് മടങ്ങിയതോടെ ഇരുവരും തമ്മിലുള്ള ബന്ധം മുറിഞ്ഞു. ഫോൺ നമ്പറോ വിലാസമോ ഇല്ലാതിരുന്നിട്ടും ആ പഴയ വാക്ക് പാലിക്കാൻ ഇസ്മായിൽ തീരുമാനിക്കുകയായിരുന്നു.
ലാച്ചന്ന ധർമപുരി സ്വദേശിയാണെന്ന ഓർമ മാത്രമായിരുന്നു ഇസ്മായിലിന്റെ കൈവശമുണ്ടായിരുന്നത്. ഈ ചെറിയ സൂചന വച്ച് ഓൺലൈൻ തെരച്ചിൽ നടത്തിയും നാട്ടുകാരോട് ചോദിച്ചറിഞ്ഞും ഒടുവിൽ അദ്ദേഹം ലാച്ചന്നയുടെ വസതി കണ്ടെത്തി. ഇസ്മായിൽ ലാച്ചന്നയുടെ കുടുംബത്തെ കണ്ട് താൻ കടം വാങ്ങിയ തുകയായ 25,000 രൂപ കൈമാറി. അപ്പോൾ ഗൾഫിലായിരുന്ന ലാച്ചന്നയുമായി അദ്ദേഹം വാട്സ്ആപ്പ് വീഡിയോ കോളിൽ സംസാരിച്ചു.
ഇത്രയും വർഷങ്ങൾക്ക് ശേഷം ഇസ്മായിൽ കാണിച്ച സത്യസന്ധത തന്നെ അത്ഭുതപ്പെടുത്തിയെന്ന് ലാച്ചന്ന പറഞ്ഞു. പണം തിരികെ ലഭിച്ചതിലുപരി ഇസ്മായിലിന്റെ നിഷ്കളങ്കമായ സൗഹൃദവും സത്യസന്ധതയുമാണ് തന്നെ ഏറെ സന്തോഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
National
ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ നടന്ന ആർഎസ്എസ് അഖില ഭാരതീയ പ്രാന്ത പ്രചാരക് ബൈഠക്കിൽ അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പിൽ സംഘടന ഔദ്യോഗികമായി അതൃപ്തി രേഖപ്പെടുത്തി.
രാമക്ഷേത്ര ട്രസ്റ്റിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ന്യാസ് ജാഗ്രത പുലർത്തുമെന്ന പ്രതീക്ഷയും ആർഎസ്എസ് പങ്കുവെച്ചു.
തട്ടിപ്പിനെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച എസ്ഐടിയുടെ അന്വേഷണത്തിലും പോലീസ് നടപടികളിലും പൂർണ വിശ്വാസമുണ്ടെന്ന് ആർഎസ്എസ് വ്യക്തമാക്കി. സത്യം എത്രയും വേഗം പുറത്തുവരുമെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും സംഘടന പ്രത്യാശ പ്രകടിപ്പിച്ചു.
ജൂൺ ഏഴിനാണ് സംഭാവനകളിലെ ക്രമക്കേടുകൾ പുറത്തുവന്നത്. തുടർന്ന് ജൂൺ 25-ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഇതുവരെ എട്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജൂലൈ പത്ത് മുതൽ 12 വരെ നടന്ന മൂന്നുദിവസത്തെ യോഗത്തിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, ദത്താത്രേയ ഹൊസബാലെ തുടങ്ങിയ മുതിർന്ന നേതാക്കളും 226 കാര്യകർത്താക്കളും പങ്കെടുത്തു.
National
ന്യൂഡൽഹി: മെഡിക്കൽ വിദ്യാർഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഉസ്ബെക്കിസ്ഥാനിൽ നടന്ന സംഭവത്തിൽ നിർബന്ധിത മതംമാറ്റ ശ്രമങ്ങളുണ്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് കമ്മീഷന്റെ നടപടി.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതിയും സ്വീകരിച്ച നടപടികളും വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ ശക്തമായ ഏകോപനമാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ഇതിനായി വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ട് അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഉസ്ബെക്കിസ്ഥാനിലെ ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടണമെന്ന കർശന നിർദ്ദേശവും കമ്മീഷൻ നൽകി.
അതേസമയം സാവരിയ കൊലപാതകത്തിന് പിന്നിൽ ലൗ ജിഹാദാണെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. സാവരിയയെ പ്രതിയായ സദറുൾ അനം മതം മാറാൻ നിർബന്ധിച്ചതായി വ്യക്തമായിട്ടുണ്ടെന്നും ഇതിന് വഴങ്ങാത്തതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും വിഎച്ച്പി ആരോപിച്ചു.
National
മൈസൂരു: പതിറ്റാണ്ടുകളോളം തെന്നിന്ത്യൻ സിനിമാ സംഗീതത്തെ തന്റെ സ്വരമാധുരി കൊണ്ട് ധന്യമാക്കിയ എസ്. ജാനകിക്ക് കണ്ണീരോടെ യാത്രാമൊഴിയേകി രാജ്യം. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു.
മൈസൂരു മഹാരാജ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം, കനിയനഹുണ്ടി ഫാം ഹൗസിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പേരക്കുട്ടി അപ്സര അന്ത്യകർമങ്ങൾ നിർവഹിച്ചു. തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു സംസ്കാരം. രാഷ്ട്രീയ-സാംസ്കാരിക-ചലച്ചിത്ര മേഖലകളിലെ പ്രമുഖരും ആയിരക്കണക്കിന് ആരാധകരും പ്രിയഗായികയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
National
മുംബൈ: മുംബൈയിലെ താജ് ഹോട്ടലിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശത്തെ തുടർന്ന് നഗരത്തിൽ സുരക്ഷാ മുന്നറിയിപ്പ്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിം താജ് ഹോട്ടലിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഞായറാഴ്ച പുലർച്ചെ 12:13-ഓടെ നവി മുംബൈ പോലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
വിവരമറിഞ്ഞ ഉടൻ തന്നെ കൊളാബ പോലീസ്, ക്രൈം ബ്രാഞ്ച്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് എന്നിവർ ഹോട്ടലിലെത്തി വിശദമായ പരിശോധന നടത്തി. ഹോട്ടൽ ലോബി, നീന്തൽക്കുളം, പാർക്കിംഗ് ഏരിയ, ബാൻക്വെറ്റ് ഹാളുകൾ എന്നിവിടങ്ങളിലടക്കം നടത്തിയ മണിക്കൂറുകൾ നീണ്ട പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഇത് വ്യാജ സന്ദേശമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
നവി മുംബൈയിലെ തുർഭേ ഭാഗത്തുനിന്നാണ് ഫോൺ കോൾ വന്നതെന്ന് സാങ്കേതിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കോളർക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. ഡൽഹിയിലെ ചെങ്കോട്ട തകർക്കുമെന്നാരോപിച്ച് കഴിഞ്ഞ ദിവസം വന്ന സന്ദേശവും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. മുംബൈ പോലീസ് കൺട്രോൾ റൂമിലേക്കാണ് അന്നും ഭീഷണി സന്ദേശം എത്തിയത്.
National
ബംഗളൂരു: ബംഗളൂരുവിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ പ്രതി അറസ്റ്റിൽ. വിജയ മല്ലികാർജുൻ കാമത്ത് എന്നയാളാണ് പിടിയിലായത്.
പാഴ്സൽ ഡെലിവറി ചെയ്യാനെത്തിയ ഡെലിവറി ഏജന്റ്, ടോയ്ലറ്റ് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ, അപരിചിതരെ വീട്ടിലേക്ക് കയറ്റിവിടാൻ കഴിയില്ലെന്നും അയൽവാസികളോട് സഹായം ചോദിക്കാനും യുവതി വ്യകത്മായി പറഞ്ഞിരുന്നു.
എന്നാൽ യുവതിയുടെ എതിർപ്പുകൾ അവഗണിച്ച് ഇയാൾ ബലമായി വീടിനുള്ളിലേക്ക് കടക്കുകയും ടോയ്ലറ്റ് ഉപയോഗിച്ചു പുറത്തിറങ്ങിയ ശേഷം ഇയാൾ യുവതിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു. സംഭവം യുവതി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് വിവാദമായത്. ബംഗളൂരു പോലീസിന്റെ ഇടപെടലിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 75, 79, 329(2) വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡെലിവറി ഏജന്റിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സ്ഥാപനത്തിന്റെ അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും, പോലീസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. എല്ലാ ഡെലിവറി പങ്കാളികളെയും പശ്ചാത്തല പരിശോധനയ്ക്ക് വിധേയരാക്കാറുണ്ടെന്നും, ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും അങ്ങേയറ്റം ഗൗരവമായാണ് കാണുന്നതെന്നും കന്പനി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ആക്രമണം. കപ്പലിൽ ഉണ്ടായിരുന്ന ഇന്ത്യൻ നാവികനെ കാണാതായി. ഒമാൻ തീരത്തുണ്ടായിരുന്ന സൈപ്രസ് പതാകയുള്ള ജിഎഫ്എക്സ് ഗാലക്സി എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
11 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. സംഭവത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അപലപിച്ചു. ഒമാനിലെ എംബസി സാഹചര്യം നിരീക്ഷിച്ചുവരികയാണ്.
ഒമാൻ അധികാരികളുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. ഒമാന്റെ സഹകരണത്തിന് നന്ദി പറയുന്നുവെന്നും വിദേശകാര്യമന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
വെടിനിർത്തൽ കരാറിൽനിന്ന് യുഎസ് പിന്മാറിയതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു. ഞായറാഴ്ച പുലർച്ചെ യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്റിൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ.
National
കോഴിക്കോട്: ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിവന്ന യുവതി പിടിയില്‍. കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീര്‍ത്തനയാണ് പിടിയിലായത്.
ലഹരിമരുന്ന് ആവശ്യമുള്ളവര്‍ പണം അയച്ചിരുന്നത് കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണ്. തുടർന്ന ലഹരിമരുന്ന് വേണ്ടവർക്ക് മറ്റൊരു ഇടപാടുകാരൻ അത് കൈമാറുന്ന രീതിയാണ് തുടർന്നു വന്നതെന്ന് പോലീസ് കണ്ടെത്തി.
കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഇത്തരത്തിൽ ലക്ഷക്കണക്കിനു രൂപ എത്തിയതായും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശി സഫാനാണ് കീർത്തനയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയത്. പിന്നാലെ പോലീസ് പേരാമ്പ്രയില്‍നിന്ന് കീര്‍ത്തനയെ പിടികൂടുകയായിരുന്നു.
National
അഹമ്മദാബാദ്: ഗുജറാത്തിലെ ഗിര്‍നാര്‍ തീർഥാടനത്തിനിടെ സിംഹത്തിന്റെ ആക്രമണത്തില്‍ 11 വയസുകാരന് കൊല്ലപ്പെട്ടു. ഗുജറാത്തിലെ ഖേഡ ജില്ലയില്‍ നിന്നുള്ള കുട്ടിക്കാണ് ജീവന് നഷ്ടമായത്. ഗിര്‍നാര്‍ പടിക്കെട്ടിന്റെ 50-ാം പടിക്ക് സമീപമാണ് സിംഹത്തിന്റെ ആക്രമണം ഉണ്ടായത്.
സംഭവത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് ആരോപണം. തീര്‍ഥാടകരെത്തുന്ന സ്ഥലത്ത് വന്യമൃഗങ്ങള്‍ എങ്ങനെ എത്തിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യമുയര്‍ത്തി.
വഴി അടച്ചിട്ടിരിക്കുകയാണെന്നും മൂന്ന് സിംഹങ്ങളെ പിടികൂടിയിട്ടുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. ആക്രമണം നടത്തിയതായി സംശയിക്കുന്ന സിംഹത്തെ ഉദ്യോഗസ്ഥര്‍ പിടികൂടിയെന്ന് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അക്ഷയ് ജോഷി പറഞ്ഞു.
വെറ്ററിനറി പരിശോധനയില്‍, സിംഹം മനുഷ്യശരീരഭാഗങ്ങള് കഴിച്ചതായി കണ്ടെത്തിയിരുന്നു. സംശയിക്കപ്പെടുന്ന മറ്റ് രണ്ട് സിംഹങ്ങളെ പിന്നീട് പിടികൂടിയെന്നും കൂടുതല്‍ പരിശോധനയ്ക്കായി മൂന്ന് സിംഹങ്ങളെയും ജുനാഗഡിലെ സക്കര്‍ബാഗ് മൃഗശാലയിലേക്ക് മാറ്റുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
National
ബംഗളൂരു: നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിശോധിക്കാനെത്തിയ ഗതാഗതമന്ത്രിയെ ബസിൽനിന്നും ഇറക്കിവിട്ടു. ബസിൽ കയറിയ ഗതാഗതമന്ത്രി ബൈരതി സുരേഷിനെയാണ് കൈവശം ചില്ലറയില്ലത്തതിന്റെ പേരിൽ കണ്ടക്ടർ ഇറക്കിവിട്ടത്.
ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) കണ്ടക്ടറാണ് മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. നഗരത്തിലെ ബസ് സർവീസുകളുടെ യഥാർഥ അവസ്ഥ വിലയിരുത്തുന്നതിനായി രഹസ്യമായാണ് മന്ത്രി യാത്ര ചെയ്തത്.
ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിൽ കയറിയ മന്ത്രി രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ടു. ടിക്കറ്റിനായി അദ്ദേഹം 100 രൂപയുടെ നോട്ട് കണ്ടക്ടർക്ക് നൽകി.
തുക ചില്ലറയായി നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. തന്റെ കൈയിൽ ചില്ലറയില്ലെന്ന് മന്ത്രി മറുപടി നൽകി. തന്റെ കൈവശവും ചില്ലറയില്ലെന്നും, കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ ബസിൽനിന്ന് ഇറങ്ങാനും കണ്ടക്ടർ മന്ത്രിയോട് പറഞ്ഞു.
മന്ത്രി മാസ്ക് ധരിച്ചിരുന്നതിനാൽ കണ്ടക്ടർ തിരിച്ചറിഞ്ഞില്ല. കണ്ടക്ടറോട് മറുപടി പറയാതെ മന്ത്രി ബസിൽനിന്ന് ഇറങ്ങി.
National
ന്യൂഡൽഹി: സിപിഎം കേന്ദ്രകമ്മിറ്റിയിൽ നേതൃത്വത്തിനും വിമർശനം. പാർട്ടിയിൽ ക്യത്യമായ ഇടപെടൽ നടത്താൻ കേന്ദ്ര നേതൃത്വത്തിന് കഴിയണമെന്നും സംസ്ഥാനങ്ങളിലെ സാഹചര്യം ശരിയായി വിലയിരുത്താനായില്ലെന്നുമാണ് വിമർശനം ഉയരുന്നത്.
കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും. യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കളെല്ലാം ഡൽഹിയിൽ തുടരുകയാണ്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പിണറായി വിജയനെതിരെ വിമർശനം ശക്തമാവുന്നതാണ് കാണുന്നത്.
അതേസമയം, സിസിയിൽ നിന്ന് ഇപി ജയരാജൻ വിട്ടുനിൽക്കുകയാണ്. ആയുർവ്വേദ ചികിത്സയുടെ പേരു പറഞ്ഞ് അവധിക്ക് അപേക്ഷിച്ചെന്നാണ് വിവരം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് വ്യത്യസ്ഥ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് സിസിയിൽ നിന്നുള്ള വിട്ടുനിൽക്കൽ.
അതേസമയം, വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മിലെ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയൻ കടുത്ത അതൃപ്തിയിലെന്നാണ് റിപ്പോർട്ട്. പിണറായിയുടെ അതൃപ്തിയിലും ഇപി ജയരാജനും കെകെ ശൈലജയും പികെ ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ് ചെയ്തത്.
National
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ടെലിവിഷൻ താരം രോഹിത് ചന്ദേൽ അറസ്റ്റിൽ. മുംബൈയിലെ ഘട്കോപര്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദഹിസറിലെ വസതിയില്‍ നിന്നായിരുന്നു അറസ്റ്റ്.
16കാരിയായ പെണ്‍കുട്ടിയെ പ്രതി നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായും എതിര്‍ത്തിട്ടും ഇയാൾ ഫോണിലൂടെ ശല്യം ചെയ്യുന്നത് തുടരുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
ജൂലൈ അഞ്ചിന് രോഹിത് ചന്ദേൽ കുട്ടി താമസിക്കുന്ന സ്ഥലത്തെത്തുകയും തടഞ്ഞ് നിര്‍ത്തി കുട്ടിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
National
ബംഗളൂരു: ബംഗളൂരുവിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി ഡെലിവറി ഏജന്റ് യുവതിയെ അപമാനിച്ചതായി പരാതി. ശനിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓൺലൈൻ വഴി ഓർഡർ ചെയ്ത സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തിയ ഏജന്റ് ശൗചാലയം ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുകയും സമ്മതം ചോദിക്കാതെ ബലമായി വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയുമായിരുന്നു. പിന്നീട് വീട്ടിനുള്ളിൽ വച്ച് ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തിയെന്നുമാണ് പരാതി.
യുവതിയുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിയെത്തിയതോടെ ഇയാൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
ഈ സംഭവത്തെത്തുടർന്ന് ഡെലിവറി സേവനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ പശ്ചാത്തല പരിശോധന കർശനമാക്കണമെന്നും, സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്നും ശക്തമായ ആവശ്യമുയരുന്നുണ്ട്.
പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡെലിവറി സ്ഥാപനത്തിൽ നിന്നും ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.