National
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഡീലിന്റെ ഭാഗമായാണ് പിഎം ശ്രീ ധാരണാപത്രത്തില്‍ കേരളം ഒപ്പുവച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
പാര്‍ട്ടി ആശയങ്ങളെ ബലികഴിച്ച് രഹസ്യ അജണ്ട നടപ്പിലാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐയെ തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
മുന്നണി മാറ്റത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐയാണ്. സിപിഐ ആണ് നിലപാട് പറയേണ്ടത്. സിപിഐ വിമര്‍ശനം തള്ളിക്കളഞ്ഞു.
സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ഉല്‍പ്പന്നമാണ് ദേശീയ വിദ്യാഭ്യാസ നയം എന്നാണ് സിപിഎമ്മിന്റെ ഭാഷ്യം. ഈ ഉല്‍പ്പന്നം എവിടെ വച്ചാണ് ലഘൂകരിക്കപ്പെട്ടത് എന്നു പറയുന്നില്ല. ഘടകകക്ഷിയെ തള്ളിക്കളഞ്ഞു തീരുമാനമെടുക്കാനുള്ള ചേതോവികാരം എന്താണ്.
പിണറായി വിജയന് സിപിഐയുടെ ആശയപരമായ വിമര്‍ശനങ്ങളെ പോലും തള്ളിക്കളയുന്നുവെന്നും വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോപാൽഗഞ്ചിൽ നിന്ന് മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയ സ്വതന്ത്ര സ്ഥാനാർഥി അനൂപ് കുമാർ ശ്രീവാസ്തവ ജൻ സുരാജ് പാർട്ടിയിൽ ചേർന്നു. പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോറിന്റെ സാന്നിധ്യത്തിലാണ് അനൂപ് കുമാർ ജൻ സുരാജ് പാർട്ടിയിൽ ചേർന്നത്.
ഗോപാൽഗഞ്ചിൽ മത്സരിക്കുന്നതിനായി പാർട്ടി പ്രഖ്യാപിച്ചിരുന്ന ശശി ശേഖർ സിൻഹ പത്രിക പിൻവലിച്ചിരുന്നു. തുടർന്ന് ജൻ സുരാജ് പാർട്ടി അനൂപ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെയാണ് അനൂപ് കുമാർ ജൻ സുരാജ് പാർട്ടിയിൽ ചേർന്നത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
ന്യൂഡൽഹി: പിഎം ശ്രീയിൽ ചേർന്ന കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം. എൻഇപിയുടെ ഭാഗമായ പദ്ധതി സ്കൂളുകളുടെ വികസനത്തിൽ നിർണായകമാകുമെന്ന് കേന്ദ്രം വ്യക്തമാക്കി.
എക്സ് പ്ലാറ്റ്ഫോമിലൂടെ കേരള സർക്കാരിനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പങ്കുവച്ചത്.
എൻഇപിയുടെ ഭാഗമായ പദ്ധതിയിലൂടെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി വളർത്തിയെടുക്കുന്നതിനും പ്രവർത്തന മികവ് ഉയർത്തുന്നതിനും ഈ ഒരു പദ്ധതിയിലേക്കുള്ള കൂടിച്ചേരൽ നിർണായകമാകുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം എക്സിൽ കുറിച്ചു.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി മഹാസഖ്യം അധികാരത്തിലെത്തുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. സംസ്ഥാനത്ത് മഹാസഖ്യത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും ചരിത്ര ഭൂരിപക്ഷമായിരിക്കും തങ്ങൾക്ക് ലഭിക്കുകയെന്നും തേജസ്വി പറഞ്ഞ
"ബിഹാറിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. എൻഡിഎയെ മാറ്റി മഹാസഖ്യത്തിനെ അധികാരത്തിലെത്തിക്കാൻ അവർ തയാറായിരിക്കുകയാണ്. 20 വർഷത്തോളമായി തുടരുന്ന നിതീഷ് കുമാറിന്റെ ഭരണം ഇത്തവണ അവസാനിക്കും.'-തേജസ്വി അവകാശപ്പെട്ടു.
വ്യാഴാഴ്ച മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചിരുന്നു. രാഘോപുർ മണ്ഡലത്തിൽ നിന്നാണ് തേജസ്വി ജനവിധി തേടുന്നത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ റിക്കാര്‍ഡ് ഭൂരിപക്ഷം നേടുമെന്നും സദ്ഭരണം തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സമസ്തിപുരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച പ്രധാനമന്ത്രി, അഴിമതിക്കേസുകളില്‍പെട്ട് നേതാക്കള്‍ ജാമ്യത്തില്‍ നടക്കുകയാണെന്നും അഴിമതിക്കാരെ ബിഹാര്‍ പുറത്ത് നിര്‍ത്തുമെന്നും പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ടുപേർ പിടിയിൽ. ഐഎസിന്റെ പിന്തുണയുള്ള ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് ഡൽഹി പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. ഡൽഹിയിലെ തിരക്കേറിയ സ്ഥലങ്ങളിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ചാവേർ ആക്രമണം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നതായാണ് പോലീസ് പറയുന്നത്.
ഡൽഹി, മധ്യപ്രദേശ് സ്വദേശികളായ ഇരുവരുടെയും പേര് അദ്നാൻ എന്നാണ്. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നും ദക്ഷിണ ഡൽഹിയിലെ സാദിഖ് നഗറിൽ നിന്നുമായാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. ചാവേറുകളാകാനുള്ള പരിശീലനം ഇവർക്ക് ലഭിച്ചിരുന്നതായിട്ടാണ് സൂചന.
സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്തുന്നതിനും ഇവരുടെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനുമായി ഇന്റലിജൻസ്, സുരക്ഷാ ഏജൻസികൾ ഇവരെ ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ മാസം, സമാനമായ രീതിയിൽ ഭീകരബന്ധമുണ്ടെന്ന് കരുതുന്ന അഞ്ചുപേരെ ഡൽഹി, ജാർഖണ്ഡ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹി പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു.
National
ബംഗളുരു: ഹൈദരാബാദിലെ കർണൂലിൽ ബസിന് തീപിടിച്ച് വൻ ദുരന്തം. നിരവധി പേർ മരിച്ചു. തീ പടര്‍ന്നതോടെ 12 പേർ ജനാലകള്‍ തകര്‍ത്ത് ചാടി രക്ഷപ്പെട്ടു. ബംഗളുരു - ഹൈദരാബാദ് ദേശീയപാതയിൽ കർണൂൽ നഗരത്തിൽനിന്ന് 20 കിലോമീറ്റര്‍ അകലെ ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം ഇന്ന് പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്.
ഹൈദരാബാദിൽനിന്ന് ബംഗളുരുവിലേക്ക് വന്ന കാവേരി ട്രാവൽസ് എന്ന വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത്. തീപിടിച്ച് മിനിട്ടുകൾക്കകം ബസ് പൂർണമായും കത്തിനശിച്ചു. എൻജിന്റെ ഭാഗത്തുനിന്നാണ് തീ പടർന്നതെങ്കിലും കാരണം വ്യക്തമല്ല.
40 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നതായാണ് വിവരം. പ്രദേശവാസികളും വഴിയാത്രക്കാരും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണമായും കത്തിനശിച്ചു. പരിക്കേറ്റവരെ കർണൂലിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
ന്യൂഡൽഹി: ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങി രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. ടാങ്ക് വേധ നാഗ് മിസൈലുകൾ ഉൾപ്പെടെ 79,000 കോടി രൂപയുടെ ആയുധങ്ങളും മറ്റു സംവിധാനങ്ങളും വാങ്ങുന്നതിനാണ് പ്രതിരോധ മന്ത്രാലയയത്തിന്റെ അനുമതി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (ഡിഎസി) വിവിധ ശിപാർശകൾക്ക് അനുമതി നൽകിയത്.
നാഗ് മിസൈൽ സംവിധാനം, ഗ്രൗണ്ട് - ബേസ്ഡ് മൊബൈൽ ഇലിന്റ് സിസ്റ്റങ്ങള്‍, ഹൈ മൊബിലിറ്റി വാഹനങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള ഡിഎസി അംഗീകാരം നൽകി. യുദ്ധക്കപ്പലുകൾ, ഇലക്ട്രോണിക് ഇന്റലിജൻസ്, നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവ പ്രതിരോധ സംവിധാന പട്ടികയിൽ ഉൾപ്പെടുന്നു.
ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഡിഎസി അനുമതി നൽകുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ഓഗസ്റ്റ് അഞ്ചിനു 67,000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിരുന്നു.
National
ചെന്നൈ: കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പ്രചാരണത്തിനു ഹെലികോപ്റ്റർ വാങ്ങാൻ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നീക്കം തുടങ്ങി. ബംഗളൂരു ആസ്ഥാനമായ കമ്പനിയിൽ നിന്നു നാലു ഹെലികോപ്റ്ററുകളാണു വാങ്ങുന്നത്.
സമ്മേളന വേദിക്കു സമീപം ഹെലിപാഡ് തയാറാക്കും. സമ്മേളനം തുടങ്ങുന്നതിനു 15 മിനിറ്റ് മുന്‍പു മാത്രമേ വിജയ് എത്തൂ. എന്നാൽ ഹെലികോപ്റ്റർ വരുന്നതോടെ നടനും ജനങ്ങളും തമ്മിലുള്ള അകലം വർധിക്കുമെന്ന ആശങ്കയും ചില പാർട്ടി നേതാക്കൾക്കുണ്ട്.
മുൻ മുഖ്യമന്ത്രി ജയലളിത നേരത്തേ ഹെലികോപ്റ്ററുകളിൽ പര്യടനം നടത്തിയതു വിജയമായിരുന്നു. കരൂരിൽ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേരാണ് മരിച്ചത്.
National
മുംബൈ: നടൻ സഞ്ജയ് ദത്തിനെിരെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉജ്വൽ നികം. 1993ൽ നടന്ന സ്ഫോടനത്തിന്റെ ഗൂഢാലോചനയിൽ നേരിട്ട് ബന്ധമില്ലായിരുന്നെങ്കിലും ദുരന്തം ഒഴിവാക്കാനായി പോലീസിനെ സഹായിക്കാൻ അദ്ദേഹത്തിനാകുമായിരുന്നെന്ന് ഉജ്വൽ പറഞ്ഞു.
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജയ്ക്കെതിരെ ഉജ്വൽ രംഗത്തെത്തിയത്. സഞ്ജയ് ദത്തിന് ആയുധങ്ങളോട് ഭ്രമമാണ്. ആ ഭ്രമമാണ് എകെ-56 റൈഫിൾ കൈവശം വയ്ക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചെന്നും അത് അധോലോക നേതാവ് അബു സലേം നൽകിയതാണെന്നും ഉജ്വൽ പറഞ്ഞു.
‘‘മുംബൈ സ്ഫോടനത്തിന് മുന്‍പ് ഒരു വാഹനം നിറയെ ആയുധങ്ങളുമായി അബു സലേം അദ്ദേഹത്തിന്റെ അടുത്ത് എത്തിയിരുന്നു. സഞ്ജയ് അത് കാണുകയും ചെയ്തു. അതിൽനിന്ന് ഒരു തോക്ക് സഞ്ജയ് എടുത്തതിന് ശേഷം ബാക്കി ആയുധങ്ങളുമായാണ് അബു മടങ്ങിയത്.
സ്ഫോടനം നടക്കാൻ പോകുന്നു എന്ന വിവരം അദ്ദേഹത്തിനറിയില്ലായിരുന്നു. എന്നാൽ ആയുധങ്ങൾ കണ്ടപ്പോൾ അദ്ദേഹത്തിന് പോലീസിനെ വിവരം അറിയിക്കാമായിരുന്നു. ആയുധങ്ങൾ നിറഞ്ഞ ടെമ്പോയെക്കുറിച്ച് അദ്ദേഹം അപ്പോൾ തന്നെ വിവരം നൽകിയിരുന്നെങ്കിൽ പോലീസ് ആ വാഹനം പിന്തുടരുമായിരുന്നു. അവർ പ്രതിയെ പിടികൂടുകയും ചെയ്യുമായിരുന്നു. സ്ഫോടനത്തെ കുറിച്ച് അറിയില്ലെങ്കിലും ആയുധങ്ങളെക്കുറിച്ച് അറിയിച്ചാൽ ദുരന്തം ഒഴിവാക്കാമായിരുന്നു’’– ഉജ്വൽ പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യവ്യാപകമായുള്ള വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) നവംബർ ആദ്യം ആരംഭിക്കുമെന്നു സൂചന. ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ലെങ്കിലും എസ്ഐആർ നടത്തുന്നതിനുള്ള തയാറെടുപ്പുകൾ അടിയന്തരമായി പൂർത്തിയാക്കാൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് (സിഇഒ) തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹിയിൽ സംഘടിപ്പിച്ച എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സിഇഒമാരുടെ ദ്വിദിന കോണ്‍ഫറൻസിലാണ് പാൻ-ഇന്ത്യൻ എസ്ഐആറിനു തയാറാകാൻ കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്.
കോണ്‍ഫറൻസിൽ കേരളം, തമിഴ്നാട്, ആസാം, ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ സിഇഒമാരുമായി നേരിട്ട് ആശയവിനിമയം നടത്തിയതായി കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിവിധ ഘട്ടങ്ങളിലായി നടക്കുന്ന എസ്ഐആർ അടുത്തവർഷം തെരഞ്ഞെടുപ്പുകൾ നടക്കുന്ന ഈ സംസ്ഥാനങ്ങളിലുൾപ്പെടെയായിരിക്കും ആദ്യം നടപ്പിലാക്കിത്തുടങ്ങുക. എസ്ഐആർ തയാറെടുപ്പുകൾ മുഖ്യ അജൻഡയാക്കിയിരുന്ന കോണ്‍ഫറൻസിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് അധ്യക്ഷത വഹിച്ചത്.
അവസാന എസ്ഐആറിലെ വോട്ടർമാരുമായി നിലവിലുള്ള വോട്ടർമാരെ മാപ്പ് ചെയ്യാൻ സിഇഒമാർക്കു നൽകിയിരുന്ന നിർദേശങ്ങളുടെ പുരോഗതി കമ്മീഷൻ വിലയിരുത്തി. പാൻ-ഇന്ത്യൻ എസ്ഐആറിന്റെ സമയക്രമവും ചട്ടക്കൂടും അടുത്തയാഴ്ചയോടെ അന്തിമമാകുമെന്നാണു സൂചന. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ എസ്ഐആർ പ്രഖ്യാപിക്കുന്ന ഔദ്യോഗിക വിജ്ഞാപനം ഉടൻതന്നെ കമ്മീഷൻ പുറപ്പെടുവിക്കും.
National
ന്യൂഡൽഹി: മധ്യപ്രദേശിൽ അതിരുവിട്ട ദീപാവലി ആഘോഷത്തിൽ 14 കുട്ടികൾക്കു കാഴ്ച നഷ്ടപ്പെട്ടു. അസംസ്കൃത സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള "കാർബൈഡ് തോക്ക്’ എന്ന പേരിലുള്ള കളിപ്പാട്ടങ്ങളിൽനിന്നു പരിക്കേറ്റ 122ലധികം കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
കാത്സ്യം കാർബൈഡ്, വെടിമരുന്ന്, തീപ്പെട്ടിക്കൊള്ളികളുടെ തലകൾ എന്നിവ നിറച്ച തോക്കുകൾ കളിപ്പാട്ടമെന്ന പേരിൽ വ്യാപകമായി വിറ്റഴിച്ചതാണ് 14 കുട്ടികളെ അന്ധരാക്കിയത്. പ്ലാസ്റ്റിക് പൈപ്പുകളോ ടിൻ പൈപ്പുകളോ ഉപയോഗിച്ചാണു തോക്ക് നിർമിച്ചത്. കാർബൈഡ് ഗണ്‍ കത്തിക്കുന്പോൾ ബോംബുകൾപോലെ പൊട്ടിത്തെറിക്കുന്നു. സ്ഫോടനത്തോടൊപ്പം കത്തുന്ന വാതകവും ലോഹശകലങ്ങളും പുറത്തുവരും. ഇവ കുട്ടികളുടെ മുഖത്തും കണ്ണുകളിലും പതിക്കും. 150 മുതൽ 200 രൂപ വരെയാണ് ഇത്തരം കളിപ്പാട്ട തോക്കുകൾക്കു വില.
മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾക്കു കാഴ്ച നഷ്ടമായത്. കാർബൈഡ് ഗണ്ണുകളിൽനിന്ന് കണ്ണിനു ഗുരുതരമായ പരിക്കേറ്റ് 120ലധികം കുട്ടികളെയും ചെറുപ്പക്കാരെയും ഭോപ്പാൽ, ഇൻഡോർ, ജബൽപുർ, ഗ്വാളിയോർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിരവധി കുട്ടികൾ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്.
ദീപാവലി ദിവസം മുതൽ മൂന്നു ദിവസത്തിനുള്ളിലാണ് പരിക്കേറ്റ 120ലേറെ കുട്ടികൾ ആശുപത്രികളിൽ ചികിത്സ തേടിയത്. പതിവുള്ള പൂത്തിരികൾ, ഗുണ്ടുകൾ, മാലപ്പടക്കങ്ങൾ, റോക്കറ്റുകൾ, പൂചക്രങ്ങൾ തുടങ്ങിയവയ്ക്കുപുറമെയാണ് അപകടരകമായ കാർബൈഡ് തോക്കുകൾ കള്ളിപ്പാട്ടമെന്ന പേരിൽ വിറ്റഴിച്ചത്.
ഇതൊരു കളിപ്പാട്ടമല്ലെന്നും ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) ആണെന്നും പോലീസ് പറഞ്ഞു. സുരക്ഷാ നിയന്ത്രണങ്ങളൊന്നുമില്ലാതെ പ്രാദേശിക മേളകളിലും റോഡരികിലെ സ്റ്റാളുകളിലും മാസങ്ങളോളം മിനി പീരങ്കികൾ എന്നപേരിൽ ഈ തോക്കുകൾ വിൽക്കുന്നുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.
സർക്കാർ നിരോധിച്ചവയാണ് വീടുകളിൽ നിർമിച്ച കാർബൈഡ് തോക്കുകളെന്ന് പോലീസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ 18നാണ് സംസ്ഥാന സർക്കാർ ഇവയുടെ വില്പന നിരോധിച്ചത്. സർക്കാർ നിരോധനമുണ്ടായിട്ടും പ്രാദേശിക വിപണികളിൽ അസംസ്കൃത കാർബൈഡ് തോക്കുകൾ പരസ്യമായി വിറ്റു. നിയമവിരുദ്ധമായി ഉപകരണങ്ങൾ വിറ്റതിന് ആറു പേരെ അറസ്റ്റ് ചെയ്തതായി വിദിഷ പോലീസ് ഇൻസ്പെക്ടർ ആർ.കെ. മിശ്ര പറഞ്ഞു.
ദീപാവലി ആഘോഷത്തിന്റെ ഭാഗമായുള്ള പടക്കം പൊട്ടിക്കലുകൾ ഡൽഹിയിലടക്കം ഉത്തരേന്ത്യയിലാകെ അന്തരീക്ഷ മലിനീകരണം കുത്തനേ കൂട്ടുകയും വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
പുക-ശബ്ദ മലിനീകരണങ്ങൾ ജനജീവിതം ദുഃസഹമാക്കിയതിനു പുറമെയാണ് അതിരുവിട്ട ദീപാവലി ആഘോഷം മധ്യപ്രദേശിലെ കുട്ടികളെ അന്ധരാക്കിയത്. മാതാപിതാക്കൾക്കും ഡോക്ടർമാർക്കും പേടിസ്വപ്നമായി മാറിയ കളിത്തോക്കുകൾ മുഴുവൻ ഇനിയും കണ്ടുകെട്ടിയില്ലെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
“കളിപ്പാട്ടമാണെന്നു കരുതി വാങ്ങിയ കാർബൈഡ് തോക്ക് പൊട്ടിത്തെറിച്ചപ്പോൾ കണ്ണ് പൂർണമായും പൊള്ളി. എനിക്കൊന്നും കാണാൻ കഴിയുമായിരുന്നില്ല”-ഭോപ്പാലിലെ ഹമിദിയ ആശുപത്രിയിൽ ചികിത്സയിലുള്ള പതിനേഴുകാരി നേഹ കണ്ണീരോടെ പറഞ്ഞു.
സ്ഫോടനം കണ്ണിന്റെ കൃഷ്ണമണി തകർക്കുകയും സ്ഥിരമായ അന്ധതയ്ക്കു കാരണമാകുകയും ചെയ്തുവെന്ന് ഡോ. മനീഷ് ശർമ സ്ഥിരീകരിച്ചു. ഹമിദിയ ആശുപത്രിയിൽ മാത്രം 72 മണിക്കൂറിനുള്ളിൽ 26 കുട്ടികളെ പ്രവേശിപ്പിച്ചു.
ആകർഷിച്ചത് സമൂഹമാധ്യമ വീഡിയോകൾ
ഫയർക്രാക്കർ ഗണ്‍ ചലഞ്ച് എന്നപേരിൽ കൗമാരക്കാർ കാർബൈഡ് തോക്കുകൾകൊണ്ട് വെടിവയ്ക്കുന്ന ഇൻസ്റ്റഗ്രാം റീലുകളും യുട്യൂബ് ഷോർട്ട്സും ഓണ്‍ലൈനിൽ വൈറലായിരുന്നു.
കുട്ടികളെ കൂടുതൽ ആകർഷിച്ചത് സമൂഹമാധ്യമങ്ങളിലൂടെയുള്ള കാർബൈഡ് തോക്കിന്റെ പ്രചാരണമായിരുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോകൾ കണ്ടു വീട്ടിൽ പടക്കം ഉണ്ടാക്കാൻ ശ്രമിക്കവേയാണ് അതു തന്റെ മുഖത്തു പൊട്ടിത്തെറിച്ചതെന്ന് കാഴ്ച നഷ്ടമായ രാജ് വിശ്വകർമയെന്ന കുട്ടി പറഞ്ഞു.
National
പാറ്റ്ന: ബിഹാറിൽ ഇന്ത്യാ മുന്നണിയുടെ രണ്ടു സ്ഥാനാർഥികൾ ഇന്നലെ പത്രിക പിൻവലിച്ചു.
വർസാലിഗഞ്ചിൽ പത്രിക നല്‍കിയിരുന്ന കോൺഗ്രസിലെ സതീഷ്കുമാറും ബാബുബർഹിയിൽ സ്ഥാനാർഥിയായിരുന്ന വിഐപിയിലെ ബിന്ദു ഗുലാബ് യാദവുമാണു പത്രിക പിൻവലിച്ചത്.
National
ന്യൂഡൽഹി: മലേഷ്യയിലെ ക്വലാലംപുരിൽ ഈ മാസം 26 മുതൽ നടക്കുന്ന 47-ാമത് ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു പങ്കെടുക്കില്ല. ഉച്ചകോടിയിൽ വെർച്വലായി മാത്രമേ പങ്കെടുക്കുകയുള്ളൂ. ആസിയാൻ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന മലേഷ്യയുടെ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ ഫോണിൽ വിളിച്ചാണ് തനിക്ക് ഓണ്‍ലൈനായി മാത്രമേ ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിയൂവെന്ന് മോദി അറിയിച്ചത്.
ഇന്ത്യയിൽ ദീപാവലി ആഘോഷങ്ങൾ ഇപ്പോഴും പുരോഗമിക്കുന്നതിനാൽ വരാൻ കഴിയില്ലെന്ന് മോദി അറിയിച്ചെന്നാണ് മോദിയുമായുള്ള ഫോണ്‍ സംഭാഷണത്തെ സംബന്ധിച്ച് അൻവർ ഇബ്രാഹിം എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറായിരിക്കും ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കുക.
ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കൾക്കു ക്ഷണമുള്ള ആസിയാൻ ഉച്ചകോടിയുടെ ഭാഗമായി മോദി-ട്രംപ് കൂടിക്കാഴ്ചയും നടന്നേക്കുമെന്ന് സൂചനയുണ്ടായിരുന്നു. മോദി മലേഷ്യക്കു പോകില്ലെന്നു വ്യക്തമായതോടെ ഇന്ത്യയുടെയും അമേരിക്കയുടെയും ഭരണത്തലവന്മാർ ഈ വർഷം നേരിൽ കാണാനുള്ള സാധ്യതയും മങ്ങി.
അതിനിടെ, ഉച്ചകോടിയിൽ നേരിട്ടു പങ്കെടുക്കാത്ത പ്രധാനമന്ത്രിയുടെ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്തെത്തി. “മോദി പോകാത്തതിന്റെ കാരണം ലളിതമാണ്. അവിടെയുള്ള പ്രസിഡന്റ് ട്രംപ് തന്നെ ഒരു മൂലയിലേക്കൊതുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.
ഏതാനും ആഴ്ചകൾക്കുമുന്പ് ഈജിപ്തിൽ നടന്ന ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം അദ്ദേഹം നിരസിച്ചതും കൃത്യമായി ഈ കാരണം കൊണ്ടാണ്”- ജയ്റാം രമേശ് പറഞ്ഞു.
National
ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ ഇന്ത്യയിലേക്കു ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനാണു ക്ഷണം.
കാനഡയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ അടുത്ത തലമായാണ് കനേഡിയൻ പ്രധാനമന്ത്രിക്ക് ഇന്ത്യ ആതിഥ്യമരുളുന്നത്. കാർണി ക്ഷണം സ്വീകരിച്ചാൽ ഇരു രാജ്യങ്ങളുടെയും സമഗ്രമായ സാന്പത്തിക, സ്വതന്ത്രവ്യാപാര പങ്കാളിത്തം യാഥാർഥ്യമാക്കുന്ന കൂടിക്കാഴ്ചയായിരിക്കും ഡൽഹിയിലുണ്ടാകുക.
സിക്ക് വിഘടനവാദിയായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന് 2023ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനു പിന്നാലെ കാനഡയുമായുള്ള ഇന്ത്യയുടെ വ്യാപാരചർച്ചകൾ മരവിച്ചിരുന്നു. എന്നാൽ, അമേരിക്കയുമായുള്ള തീരുവ യുദ്ധത്തിനിടയിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രതിവർഷം 5000 കോടി ഡോളറാക്കി ഉയർത്തുന്ന കരാറിൽ എത്രയും പെട്ടെന്നുതന്നെ ധാരണയിലെത്താനാണ് ഇരു നേതാക്കളും ശ്രമിക്കുന്നത്.
വിള്ളൽ വീണ നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനും വ്യാപാര, നിക്ഷേപ അവസരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കാർണിയുടെയും മോദിയുടെയും ഭാഗത്തുനിന്ന് ഇപ്പോൾ ശ്രമങ്ങളുണ്ടെന്ന് ഇന്ത്യ കാനഡയിൽ നിയമിച്ച പുതിയ ഹൈക്കമ്മീഷണർ ദിനേശ് കുമാർ പട്നായിക് പറഞ്ഞു.
National
നാമക്കൽ: തമിഴ്നാട്ടിലെ ഡിഎംകെ എംഎൽഎ കെ. പൊന്നുസ്വാമി (74) അന്തരിച്ചു.
ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. സെന്താമമംഗലം പട്ടികവർഗ സംവരണ മണ്ഡലത്തെയാണ് പൊന്നുസ്വാമി പ്രതിനിധീകരിച്ചിരുന്നത്. മൂന്നു തവണ ഇദ്ദേഹം നിയമസഭാംഗമായിട്ടുണ്ട്.
National
ന്യൂഡൽഹി: റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണ ഉത്പാദക കന്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറയ്ക്കാൻ റിലയൻസ് ഉൾപ്പെടെയുള്ള ഇന്ത്യൻ കന്പനികൾ നിർബന്ധിതരായേക്കും.
റോസ്നെഫ്റ്റ്, ലുക്കോയിൽ എന്നീ റഷ്യൻ കന്പനികൾക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്കയിൽനിന്ന് പിഴത്തീരുവ നേരിടുന്ന ഇന്ത്യ മറികടക്കില്ലെന്നാണു സൂചന. റോസ്നെഫ്റ്റിൽനിന്ന് പ്രതിദിനം ഏകദേശം 5,00,000 ബാരൽ എണ്ണ വാങ്ങാമെന്ന ദീർഘകാല കരാർ ട്രംപ് ഏർപ്പെടുത്തിയ ഉപരോധത്തിനുശേഷം റിലയൻസ് അവസാനിപ്പിക്കുമെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ "റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെ ഭാഗത്തുനിന്ന് "ഗൗരവമായ പ്രതിബദ്ധത’ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് യുഎസ് ട്രഷറി വകുപ്പ് റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കന്പനികൾക്ക് ഉപരോധം ചുമത്തിയത്. യുദ്ധത്തിനുള്ള റഷ്യയുടെ സാന്പത്തിക സ്രോതസുകൂടി ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ നടപടി. റഷ്യൻ എണ്ണ വിതരണവുമായി നേരിട്ടു ബന്ധപ്പെട്ടു കിടക്കുന്ന ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ സർക്കാർ കന്പനികളെയും റിലയൻസ് തുടങ്ങിയ സ്വകാര്യ കന്പനികളെയും ബാധിക്കുന്ന നടപടിയാണ് അമേരിക്കയുടേത്.
യുഎസ് ഉപരോധമുള്ള റഷ്യൻ കന്പനികളിൽനിന്ന് നേരിട്ട് എണ്ണ ഇറക്കുമതി ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കരാറുകൾ സൂക്ഷ്മമായി വിലയിരുത്തി വരികയാണു കന്പനികൾ. റഷ്യൻ കന്പനികളുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ നവംബർ 21 വരെയാണ് യുഎസ് ട്രഷറി വകുപ്പ് സമയമനുവദിച്ചിരിക്കുന്നത്. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽനിന്നു മാറിച്ചിന്തിച്ച് ഇന്ത്യ അമേരിക്കയെയും ഒപിഇസിയെയും (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) ആശ്രയിക്കണമെന്നാണ് ഊർജ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയശേഷമുള്ള ആദ്യ രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. നാലു സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് മൂന്നു സീറ്റിലും ബിജെപി ഒരു സീറ്റിലും വിജയിക്കുമെന്നാണു വിലയിരുത്തൽ.
നാലു സീറ്റുകളിലേക്ക് മൂന്നു വിജ്ഞാപനമാണ് പുറപ്പെടുവിച്ചത്.ഒന്നാമത്തെ സീറ്റിൽ നാഷണൽ കോൺഫറൻസിലെ (എൻസി) ചൗധരി മുഹമ്മദ് റംസാനും ബിജെപിയിലെ അലി മുഹമ്മദ് മിറും ഏറ്റുമുട്ടുന്നു. രണ്ടാം സീറ്റിൽ എൻസിയിലെ സജ്ജാദ് കിച്ലുവും ബിജെപിയില രാകേഷ് മഹാജനും മത്സരിക്കുന്നു. മൂന്നാം വിജ്ഞാപനത്തിൽ രണ്ടു സീറ്റുകളിലേക്കാണു മത്സരം. ജി.എസ്. ഒബ്റോയി, ഇമ്രാൻ നബി ദാർ എന്നിവരാണ് എൻസി സ്ഥാനാർഥികൾ. ബിജെപി സ്ഥാനാർഥി സത് ശർമയാണ്.
41 അംഗങ്ങളുള്ള നാഷണൽ കോൺഫറൻസിന് ആറ് അംഗങ്ങളുള്ള കോൺഗ്രസിന്റെയും സിപിഎമ്മിന്റെ ഒരംഗത്തിന്റെയും ആറ് സ്വതന്ത്രരുടെയും പിന്തുണയുണ്ട്.
മൂന്ന് അംഗങ്ങളുള്ള പിഡിപിയും രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൻസിയെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
National
കൊക്രജാർ: ആസാമിലെ കൊക്രജാർ ജില്ലയിൽ അക്രമികൾ റെയിൽവേ ട്രാക്കിൽ ഐഇഡി ഉപയോഗിച്ചു സ്ഫോടനം നടത്തി. വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സ്ഫോടനം. ഇതേത്തുടർന്ന് ലോവർ ആസാമിലും വടക്കൻ ബംഗാളിലും ഇന്നലെ പുലർച്ചെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
കൊക്രജാർ റെയിൽവേ സ്റ്റേഷന് അഞ്ചു കിലോമീറ്റർ അകലെയാണ് സ്ഫോടനമുണ്ടായത്. ട്രാക്കിനും സ്ലീപ്പറുകൾക്കും കേടുപാടുണ്ടായി. ട്രാക്കിന്റെ കേടുപാട് തീർത്ത് ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചതായി കൊക്രജാർ സീനിയർ പോലീസ് സൂപ്രണ്ട് പറഞ്ഞു.
National
ന്യൂഡൽഹി: യൂത്ത് കോൺഗ്രസിന്റെ ഇൻ-ചാർജായി മനീഷ് ശർമയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചു. കൃഷ്ണ അല്ലവരുവിനു പകരമാണു നിയമനം.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ ഇൻ-ചാർജായി കൃഷ്ണ അല്ലവരുവിനെ നിയമിച്ചിരുന്നു.
National
ന്യൂഡൽഹി: ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യത്തിന്റെ (മഹാഗഡ് ബന്ധൻ) മുഖ്യമന്ത്രി സ്ഥാനാർഥിയായി ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ പ്രഖ്യാപിച്ചു. വികാസ് ഷീൽ പാർട്ടി (വിഐപി) നേതാവും മുൻ മന്ത്രിയുമായ മുകേഷ് സഹാനിയെ ഉപമുഖ്യമന്ത്രിസ്ഥാനാർഥിയായും പ്രഖ്യാപിച്ചു.
മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടാണ് പ്രതിപക്ഷ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പാറ്റ്നയിലെ മൗര്യ ഹോട്ടലിൽ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ തേജസ്വി, സഹാനി എന്നിവർക്കു പുറമെ സിപിഐ(എംഎൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യ, ബിഹാറിലെ കോണ്‍ഗ്രസ് ചുമതലയുള്ള കൃഷ്ണ അല്ലവരു തുടങ്ങിയവരും പങ്കെടുത്തു. സീറ്റ് വിഭജനത്തെച്ചൊല്ലി ആഴ്ചകൾ നീണ്ട തർക്കത്തിനുശേഷം മഹാസഖ്യത്തിന്റെ ഐക്യപ്രകടനമായി ഇന്നലത്തെ പത്രസമ്മേളനം.
മഹാസഖ്യത്തിൽ ആർജെഡിയും കോണ്‍ഗ്രസും ഇടതു പാർട്ടികളും ചെറുപാർട്ടികളും തമ്മിലുണ്ടായ ഭിന്നിപ്പുകൾക്ക് ഇതോടെ താത്കാലിക പരിഹാരമായി. തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മുൻകൂട്ടി പ്രഖ്യാപിക്കണമെന്ന് തേജസ്വിയും, ഉപമുഖ്യമന്ത്രിയായി തന്നെ പ്രഖ്യാപിക്കണമെന്ന് സഹാനിയും നടത്തിയ സമ്മർദത്തിനു വഴങ്ങിയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രഖ്യാപനം. കൂടുതൽ ഉപമുഖ്യമന്ത്രിമാരെ പിന്നീട് പ്രഖ്യാപിച്ചേക്കാമെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കി. പത്രിക പിൻവലിക്കാനുള്ള ദിവസം ഇന്നലെ അവസാനിച്ചതോടെ കഴിയുന്നത്ര മണ്ഡലങ്ങളുടെ സൗഹൃദമത്സരങ്ങളും ഒഴിവായതായി നേതാക്കൾ അവകാശപ്പെട്ടു.
ഐആർസിടിസി ഹോട്ടൽ അഴിമതിക്കേസിൽ കുറ്റക്കാരനാണെന്ന ഡൽഹിയിലെ വിചാരണക്കോടതിയുടെ തീരുമാനത്തെത്തുടർന്നാണ് തേജസ്വിയെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ കോണ്‍ഗ്രസ് വൈകിയത്. എന്നാൽ, മുന്നണിയുടെ കെട്ടുറപ്പിന് തേജസ്വിയെയും സഹാനിയെയും മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനാർഥികളായി പ്രഖ്യാപിക്കാൻ എഐസിസി നേതൃത്വം നിർബന്ധിതമാകുകയായിരുന്നു. മുന്നണിയിലെ തർക്കപരിഹാരത്തിനായാണ് പ്രവർത്തകസമിതിയിലെ മുതിർന്ന അംഗമായ ഗെഹ്ലോട്ടിനെ പാറ്റ്നയിലേക്കയച്ചത്.
എൻഡിഎ മുഖ്യമന്ത്രി ആരെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: മുഖ്യമന്ത്രിസ്ഥാനാർഥിയായി തേജസ്വി യാദവിനെ മഹാസഖ്യം പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി നിതീഷ് കുമാറിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥിയായി എന്തുകൊണ്ടാണ് ബിജെപി പ്രഖ്യാപിക്കാത്തതെന്ന് കോണ്‍ഗ്രസ്. തേജസ്വി തങ്ങളുടെ മുഖമാണെന്നും ഭരണകക്ഷിയായ എൻഡിഎയുടേത് ആരാണെന്നു സ്ഥിരീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. നിതീഷിനോട് എൻഡിഎ അനീതി കാണിക്കുകയാണെന്ന് തേജസ്വി ആരോപിച്ചു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് അനീതി കാണിക്കുകയാണ്. നിതീഷിനെ അടുത്ത മുഖ്യമന്ത്രിയാക്കില്ലെന്ന് വളരെക്കാലമായി തങ്ങൾ പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇതു സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൂണ്ടിക്കാട്ടുന്ന ഒരു പത്രസമ്മേളനം ഇതുവരെ എൻഡിഎ നടത്തിയിട്ടില്ലെന്നും തേജസ്വി യാദവ് പത്രസമ്മേളനത്തിൽ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിനു മുന്‍പും നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മുഖമായി അവർ പ്രഖ്യാപിച്ചു. ഇത്തവണ എന്തുകൊണ്ട് അതുണ്ടായില്ല. നിതീഷിന്റെ അവസാന തെരഞ്ഞെടുപ്പാണിതെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ടെന്നും തേജസ്വി പറഞ്ഞു.
ബിഹാറിൽ സർക്കാർ രൂപീകരിക്കാൻ മാത്രമല്ല, സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാനുമാണ് പ്രതിപക്ഷം കൈകോർത്തതെന്നു ഗെഹ്ലോട്ട്, തേജസ്വി, ദീപാങ്കർ ഭട്ടാചാര്യ, മുകേഷ് സഹാനി എന്നിവർ പറഞ്ഞു. ജനാധിപത്യവിരുദ്ധമായാണ് എൻഡിഎ ഭരിക്കുന്നതെന്ന് ഗെഹ്ലോട്ട് കുറ്റപ്പെടു ത്തി. രാജ്യത്തിനും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾക്കും ബിജെപി സർക്കാർ ഭീഷണിയാണ്. അതിനാലാണു ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതെന്നും ഗെഹ്ലോട്ട് പറഞ്ഞു.
National
ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി രഞ്ജൻ പഥക് ഉൾപ്പെടെ ബിഹാറിലെ ഗുണ്ടാസംഘങ്ങളിലെ നാലുപേർ ഡൽഹിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളായ മനോജ് പഥക്കിന്റെ മകൻ രഞ്ജൻ പഥക് (25), ബിംലേഷ് മഹ്തോ എന്ന ബിംലേഷ് സാഹ്നി (25), മനീഷ് പഥക് (33), അമൻ താക്കൂർ (21) എന്നിവരാണു കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
ബിഹാറിലെ സീതാമർഹിയിൽനിന്നുള്ള കുപ്രസിദ്ധ ഗുണ്ടാസംഘാംഗമായ രഞ്ജൻ പഥക്കും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇന്നലെ പുലർച്ചെ 2.20നായിരുന്നു ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന്റെയും ബിഹാർ പോലീസിന്റെയും സംയുക്ത സംഘവുമായുള്ള വെടിവയ്പിൽ ഗുണ്ടകളെ വധിച്ചത്.
ബിഹാറിലെ കുപ്രസിദ്ധ സിഗ്മ ഗാംഗിൽപ്പെട്ടവരാണു കൊല്ലപ്പെട്ടവർ. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തു ഭീകരത പടർത്താൻ പദ്ധതിയിട്ടിരുന്ന ഗുണ്ടകളാണ് ഡൽഹിയിലെ രോഹിണിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
തെരഞ്ഞെടുപ്പിനുമുന്പ് ബിഹാറിൽ ഭീകരത സൃഷ്ടിക്കാനുള്ള പദ്ധതി വെളിപ്പെടുത്തുന്ന ഓഡിയോ കോൾ പുറത്തുവന്നതിനെത്തുടർന്ന് സംഘം ബിഹാർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഗുണ്ടകൾ ഡൽഹിയിൽ ഒളിവിൽ താമസിക്കുകയാണെന്നു രഹസ്യവിവരം ലഭിച്ചതായി ബിഹാർ ഡിജിപി വിനയ് കുമാർ പറഞ്ഞു. തുടർന്നു നടത്തിയ ഓപ്പറേഷനിലാണ് നാൽവർ സംഘത്തെ ഇല്ലായ്മ ചെയ്തത്.
നേപ്പാൾ കേന്ദ്രമായി പ്രവർത്തിച്ച് നേപ്പാൾ- ഇന്ത്യ അതിർത്തിയിലുടനീളം കുറ്റകൃത്യങ്ങൾ നടത്തിയ "സിഗ്മ ആൻഡ് കന്പനി’ ഗുണ്ടാസംഘത്തിന്റെ നായകനായിരുന്നു പഥക്. നാലാഴ്ച മുന്‍പ് ബ്രഹ്മർഷി സമാജം ഭാരവാഹി ഗണേഷ് ശർമയെ അറിയപ്പെടുന്ന ക്വട്ടേഷൻ ഗുണ്ടയായ പഥക്കും സംഘവും വെടിവച്ചുകൊന്നിരുന്നു.
സീതാമർഹി ജില്ലയിൽ തുടർച്ചയായി അഞ്ചു കൊലപാതകങ്ങൾ നടത്തി ഇവർ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ക്രൂരതയ്ക്കും ധീരതയ്ക്കും പേരുകേട്ട പഥക്, കൊലപാതകങ്ങൾക്കുശേഷം തന്റെ ബയോഡാറ്റ മാധ്യമസ്ഥാപനങ്ങൾക്ക് അയച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
National
ചെന്നൈ: പ്രശസ്ത സംഘട്ടന സംവിധായകൻ മലേഷ്യ ഭാസ്കർ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ സിനിമകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മൃഗയ, താഴ്വാരം, കോട്ടയം കുഞ്ഞച്ചൻ, ഫ്രണ്ട്സ്, മൈ ഡിയർ കരടി, കയ്യെത്തും ദൂരത്ത്, അമൃതം, ബോഡി ഗാർഡ് തുടങ്ങിയ സിനിമകളിൽ മലേഷ്യ ഭാസ്കർ പ്രവർത്തിച്ചിട്ടുണ്ട്.
National
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പിൻഗാമിയാകാൻ യോഗ്യൻ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയാണെന്ന സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയുടെ പ്രസ്താവനയിൽ കർണാടക കോൺഗ്രസിൽ മുറുമുറുപ്പ്.
തന്റെ പിതാവ് രാഷ്ട്രീയജീവിതത്തിന്റെ അവസാനഘട്ടത്തിലാണെന്നും സിദ്ധരാമയ്യയുടെ അതേ പുരോഗമന ആശയങ്ങളുള്ള ആളാണ് സതീഷ് ജാർക്കിഹോളിയെന്നുമായിരുന്നു യതീന്ദ്ര പ്രസ്താവിച്ചത്.
പരാമർശത്തോടു പ്രതികരിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തയാറായില്ല. സ്വന്തം അഭിപ്രായമാണ് യതീന്ദ്ര പറഞ്ഞതെന്നു സതീഷ് ജാർക്കിഹോളി പ്രതികരിച്ചു.
“2028ൽ മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശമുന്നയിക്കുമെന്ന് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്. എന്നാൽ, പാർട്ടിയാണ് അന്തിമ തീരുമാനമെടുക്കുക. എല്ലാം ഇപ്പോൾ തീരുമാനിക്കാനാവില്ല. തെരഞ്ഞെടുപ്പിന് ഇനിയും 30 മാസമുണ്ട്.’’-സതീഷ് ജാർക്കിഹോളി പറഞ്ഞു.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻ വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയെന്നും പവൻ ഖേര പറഞ്ഞു.
"ബിഹാറിലെ സാഹചര്യം മഹാസഖ്യത്തിന് അനുകൂലമാണ്. ഞങ്ങൾ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാൽ എൻഡിഎയ്ക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയെ പോലും പ്രഖ്യാപിക്കാൻ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തീരുമാനിക്കുമെന്നാണ് അവർ പറയുന്നത്.'-പവൻ ഖേര കൂട്ടിച്ചേർത്തു.
"സംസ്ഥാനത്തെ ജനങ്ങൾ നിലവിലെ സർക്കാരിനെ മടുത്തു കഴിഞ്ഞു. എല്ലാ മേഖലയേയും തകർത്ത ഈ സർക്കാർ മാറണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. മഹാസഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ അവർ തയാറായിരിക്കുകയാണ്."-പവൻ ഖേര അവകാശപ്പെട്ടു.
മഹാസഖ്യത്തിലെ പാർട്ടികളെല്ലാം ഒറ്റക്കെട്ടാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. എന്നാൽ എൻഡിഎയിൽ കാര്യങ്ങൾ അങ്ങനെ അല്ലെന്നും പവൻ ഖേര പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർഥിയായി നിതീഷിനെ പ്രഖ്യാപിക്കാതെ ബിജെപി അദ്ദേഹത്തെ അപമാനിച്ചെന്നും പവൻ ഖേര പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.