National
ന്യൂഡൽഹി: പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി സാഹിൽ ലോച്ചാബിന്റെ പരാതിയിൽ ഡൽഹി പോലീസ് കേസെടുത്തു. എഫ്ഐആർ ഇടാൻ തയാറാകാതിരുന്ന പോലീസിന്റെ നടപടിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹി പോലീസ് ആസ്ഥാനത്ത് നടന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് നടപടി.
ജൂലായ് 20-നുനടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ സാഹിൽ ലോച്ചാബിന് പെല്ലറ്റേറ്റ് ഗുരുതര പരിക്കുണ്ടായതിനു പിന്നാലെ ഡൽഹി പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ എഫ്ഐആർ ഇടുകയോ പരാതി ലഭിച്ചതായി രേഖനൽകുകയോ ചെയ്തില്ല. തുടർന്നാണ് രാഹുൽഗാന്ധി വിഷയം ഏറ്റെടുത്തത്.
പരാതി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ന്യൂഡൽഹി ഡിസിപി സച്ചിൻ ശർമ്മയുടെ ഓഫീസിലെത്തിയ രാഹുൽ അദ്ദേഹവുമായി സംസാരിച്ചെങ്കിലും ചർച്ച പരാജയപ്പെട്ടു. ഇതോടെ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഡൽഹി പോലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. രേഖാമൂലം ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിൽ നേതാക്കൾ ഉറച്ചുനിന്നു.
തുടർന്ന് വൈകിട്ടോടെ പേലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാവുകയും സാഹിൽ ലോച്ചാബിന്റെ മൊഴിയെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. നീതിയിലേക്കുള്ള ആദ്യ കാൽവയ്പ്പാണിതെന്നും ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സമ്മതം ലഭിച്ചശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായതെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
National
ന്യൂഡൽഹി: ജൂലൈ 20ലെ ജന്തർ മന്തർ പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗണ്ണിൽനിന്നുള്ള വെടിയേറ്റ് ഒരു യുവാവിനു പരിക്കേറ്റ സംഭവത്തിൽ എഫ്ഐആർ രേഖപ്പെടുത്തി ഡൽഹി പോലീസ്. അപ്രതീക്ഷിതമായ നീക്കത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ നടത്തിയ ധർണയ്ക്കുശേഷമാണ് പോലീസ് നടപടി. പെല്ലറ്റ് ഗൺ ആക്രമണത്തിൽ സാഹിൽ ലൗച്ചാവ് എന്ന പത്തൊമ്പതുകാരന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
ഭാരതീയ ന്യായ സംഹിതയുടെ 118 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ), 25 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി) വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിശ്ചയദാർഢ്യത്തിന്റെ ആറ് മണിക്കൂർ
ജന്തർ മന്തർ പ്രതിഷേധത്തിനിടെ വലതുകണ്ണിലും ശരീരത്തിലും ഗുരുതരമായ ബുള്ളറ്റ് പരിക്കുകൾ നേരിട്ടിരുന്ന സാഹിൽ ലൗച്ചാവ് എന്ന യുവാവ് പെല്ലറ്റ് ഗൺ ആക്രമണത്തിനെതിരെ ഈ മാസം 14നും 17നും ഡൽഹി പോലീസിനു പരാതി നൽകിയിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായിരുന്നില്ല. അപ്പോഴാണ് രാഹുൽ ഗാന്ധി വിഷയം ഏറ്റെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി കമ്മീഷണർ സച്ചിൻ ശർമയുടെ ഓഫീസിൽ സാഹിലിനോടൊപ്പം നേരിട്ടെത്തി പരാതി നൽകിയിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയാറായില്ല. അതോടെ പോലീസ് സ്റ്റേഷന്റെ മുന്നിൽ കസേരയിട്ട് രാഹുൽ ധർണ ആരംഭിക്കുകയായിരുന്നു.
ഉച്ചകഴിഞ്ഞ് പന്ത്രണ്ടോടെയാണ് ധർണ ആരംഭിച്ചത്. ആറ് മണിക്കൂറിലധികം രാഹുൽ ഒരേ കസേരയിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇടയ്ക്കുവച്ച് പ്രിയങ്കയും ജയ്റാം രമേശുമടങ്ങുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളും ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ അൻപതോളം കോൺഗ്രസ് പ്രവർത്തകരും പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് സ്റ്റേഷന്റെ ഗേറ്റിനു പുറത്ത് നൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യങ്ങളുമായെത്തി.
മുദ്രാവാക്യം വിളി അഞ്ച് മണിക്കൂറിലേറെ തുടർന്നു. വൈകുന്നേരം ആറോടെ കേസ് രജിസ്റ്റർ ചെയ്തെന്ന വിവരം പുറത്തുവന്നെങ്കിലും എഫ്ഐആറിന്റെ പകർപ്പ് ലഭിക്കാതെ ധർണ അവസാനിപ്പിക്കില്ലെന്നായിരുന്നു രാഹുലിന്റെ നിലപാട്. ഒടുവിൽ എഫ്ഐആർ പകർപ്പുമായി മാധ്യമങ്ങളോട് സംസാരിച്ചാണ് ആറ് മണിക്കൂറിലേറെ നീണ്ട സമരം അവസാനിപ്പിച്ചത്.
National
ന്യൂഡൽഹി: പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പോലീസ് തയാറായത് ഗത്യന്തരമില്ലാതെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
സ്വാഭാവിക നടപടി സ്വീകരിക്കേണ്ട കേസിൽപോലും പോലീസ് മനഃപൂർവം വൈകിച്ചുവെന്നത് ഗുരുതരമായ കുറ്റമാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു.
National
ഭുവനേശ്വർ: പ്രമുഖ ഒഡിയ പിന്നണിഗായകൻ പ്രണബ് പട്നായിക് (88) അന്തരിച്ചു. ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ചു പതിറ്റാണ് ഒഡിയ സംഗീതരംഗത്ത് അതികായനായിരുന്നു പട്നായിക്.
ഇരുനൂറിലേറെ സിനിമകളിൽ ഗാനാലാപനം നടത്തിയിട്ടുണ്ട്. ഓൾ ഇന്ത്യ റേഡിയോയുമായും സഹകരിച്ചു പ്രവർത്തിച്ച ഇദ്ദേഹത്തിന് ജയദേവ് അവാർഡ്, ഗംഗാഥർ രഥ് അവാർഡ്, ബാലകൃഷ്ണ ദാസ് മെമ്മോറിയൽ സംസ്ഥാന സിനിമാ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിച്ചിട്ടുണ്ട്. 1938 ജനുവരി 20നാണ് പ്രണബ് പട്നായിക് ജനിച്ചത്. നിയമസഭ മുൻ സ്പീക്കർ ലാൽ മോഹൻ പട്നായിക്കിന്റെ മകനാണ്.
National
ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായെ വെറുതെ വിടാൻ കോൺഗ്രസിന് ഉദ്ദേശ്യമില്ല. ജന്തർ മന്തർ പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരേയുണ്ടായ പോലീസ് ആക്രമണങ്ങളിൽ പ്രതിക്കൂട്ടിൽത്തന്നെയാണ് ഷാ. ഇന്നലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ആറ് മണിക്കൂറിലേറെ നീണ്ട രാഹുലിന്റെ ധർണ തെളിയിച്ചത് അതാണ്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ആഭ്യന്തരമന്ത്രി മൗനം പാലിച്ചതിലൂടെ വിഷയത്തിന്റെ തീവ്രത കുറയുമെന്നാണ് ഭരണപക്ഷം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സംഭവം നടന്ന് ഒരു മാസത്തിനുശേഷം രാഹുൽ നടത്തിയ മിന്നൽധർണയിലൂടെ ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യത്തിൽനിന്ന് പിന്നോട്ടില്ല എന്ന സന്ദേശമാണ് രാഹുൽ വരച്ചിടുന്നത്.
സർപ്രൈസ് സ്ട്രൈക്ക്
ജന്തർ മന്തർ പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ ആക്രമണം നേരിട്ട സാഹിൽ ലൗച്ചാവ് എന്ന യുവാവ് ഓഗസ്റ്റ് 14ന് അഭിഭാഷകരുമായി ഡൽഹി പോലീസിനെ ചെന്നുകണ്ട് പരാതി നൽകിയിരുന്നെങ്കിലും കേസുമായി പോലീസ് മുന്നോട്ടു പോയിരുന്നില്ല. 17ന് വീണ്ടും പരാതി നൽകാൻ ശ്രമിച്ചെങ്കിലും വീണ്ടും അവഗണന നേരിട്ടതോടെയാണ് ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെ സർപ്രൈസ് സ്ട്രൈക്കുണ്ടാകുന്നത്.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആദ്യം ഡൽഹി മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലെത്തിയ രാഹുൽ അവിടെനിന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതോടെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണുടെ ഓഫീസിലെത്തി. അവിടെനിന്നും അനുകൂല നടപടിയുണ്ടാകാതെ വന്നതോടെ മാധ്യമങ്ങളെയും പോലീസിനെയും ഞെട്ടിച്ചുകൊണ്ട് രാഹുലും സാഹിൽ ലൗച്ചാവും സാഹിലിന്റെ അമ്മയും അഭിഭാഷകയും ചേർന്ന് ധർണ ഇരിക്കുകയായിരുന്നു.
ധർണ ആരംഭിച്ചതിനു ശേഷം കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും അൻപതോളം അണികളും പോലീസ് സ്റ്റേഷനിലെത്തിയതോടെ നിർത്താതെ മുദ്രാവാക്യം വിളികളും മുഴങ്ങിത്തുടങ്ങി. പ്രിയങ്ക ഗാന്ധിയും ജയ്റാം രമേശും സൽമാൻ ഖുർഷിദും കുമാരി സെൽജയും അധീർ രഞ്ജൻ ചൗധരിയും സുപ്രിയ ശ്രിനേഥും ദേവേന്ദ്ര യാദവും ഉൾപ്പെടുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളാണ് ഐക്യദാർഢ്യവുമായി പോലീസ് സ്റ്റേഷനിലെത്തിയത്. ഉച്ചയ്ക്ക് 12ന് ആരംഭിച്ച ധർണ ആറ് മണിക്കൂറോളം നീണ്ടു. അധികൃതരിൽനിന്ന് അനകൂലമായ ഒരു വാർത്തയില്ലാതെ പിന്നോട്ടില്ലെന്ന രാഹുലിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഒടുവിൽ ഡൽഹി പോലീസ് മുട്ടുമടക്കുകയായിരുന്നു.
കാഞ്ചിമുന ആഭ്യന്തരമന്ത്രിയിലേക്ക്
ജന്തർ മന്തറിലെ പോലീസ് ആക്രമണങ്ങൾക്ക് ഡൽഹി പോലീസിന്റെയും സായുധസേനകളുടെയും ചുമതല വഹിക്കുന്ന അമിത് ഷായാണോ ഉത്തരവിട്ടതെന്നു ചോദിച്ചായിരുന്നു ആഭ്യന്തരമന്ത്രിക്കെതിരേ ആക്രമണം രാഹുൽ കടുപ്പിച്ചിരുന്നത്.
ഉത്തരവിട്ടത് അമിത് ഷായാണെങ്കിൽ ആക്രമണങ്ങൾക്ക് അമിത് ഷായാണ് ഉത്തരവാദിയെന്നും ആക്രമണങ്ങളെപ്പറ്റി അദ്ദേഹം ബോധവാനല്ലെങ്കിൽ അമിത് ഷായ്ക്ക് പ്രാപ്തിയില്ലെന്നുമായിരുന്നു രാഹുൽ മുമ്പു പറഞ്ഞത്. രാഹുലിന്റെ ചേക്ക്മേറ്റിന് മൗനം മാത്രമായിരുന്നു അമിത് ഷായുടെ ഇതുവരെയുള്ള മറുപടി.
പെല്ലറ്റ് ഗൺ ഉപയോഗിച്ചത് ഡൽഹി പോലീസാണെങ്കിലും അതിന്റെ കാഞ്ചിയിലുണ്ടായിരുന്ന വിരൽ അമിത് ഷായുടേതാണെന്നു സ്ഥാപിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പെല്ലറ്റ് ഗൺ ഉപയോഗത്തിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതിലൂടെ ഡൽഹി പോലീസിനെയും അതുവഴി ആഭ്യന്തരവകുപ്പിനെയും പ്രതിക്കൂട്ടിലാക്കുന്നതിൽ കോൺഗ്രസ് വിജയിച്ചി ട്ടുണ്ട്.
National
ന്യൂഡൽഹി: ഏറെ പഴികേട്ട സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) മൂല്യനിർണയത്തിലെ ക്രമക്കേടുകളുടെ പേരിൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
അപാകതകൾ പരിഹരിക്കാൻ പുനർ മൂല്യനിർണയത്തിനായി ഒരാഴ്ചത്തെ സമയം നൽകിയിരുന്നെന്നും 1.68 ലക്ഷത്തോളം വിദ്യാർഥികൾ ഇതിനായി അപേക്ഷിച്ചെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ സർക്കാർ വ്യക്തമാക്കി. ഒഎസ്എം സംവിധാനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
പുനർമൂല്യനിർണയത്തിൽ സിബിഎസ്ഇ അവസരം ഒരുക്കിയിരുന്നെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ പോരായ്മ കാരണം പല വിദ്യാർഥികൾക്കും പോർട്ടലിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. പലർക്കും തിരുത്തിയ ഉത്തരക്കടലാസുകൾ ലഭിച്ചതുമില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ബുദ്ധിമുട്ട് നേരിട്ട വിദ്യാർഥികൾ മറ്റ് മത്സരപരീക്ഷകൾ വിജയിച്ചെങ്കിലും ബോർഡ് പരീക്ഷയിൽ കുറവ് മാർക്ക് ലഭിച്ചത് പ്രതിസന്ധി സൃഷ്ടിച്ചതായും ഹർജിക്കാർ ആരോപിച്ചു. കൂടാതെ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച പുതുക്കിയ ഉത്തരക്കടലാസുകൾ ലഭിച്ചിട്ടില്ലെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു.
തുടർന്ന് സാങ്കേതിക തകരാറുകൾ മൂലമുണ്ടായ പ്രയാസങ്ങൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. കൂടാതെ, അപാകതകൾ മൂലം അപേക്ഷിക്കാൻ കഴിയാത്ത വിദ്യാർഥികളുടെ വിവരങ്ങൾ കൈമാറാൻ ഹർജിക്കാരോടും കോടതി ആവശ്യപ്പെട്ടു.
National
ഇംഫാല്‍: നാളുകളായി തുടരുന്ന വംശീയകലാപത്തിൽ നിന്ന് മണിപ്പൂർ മോചിതമാകുന്നുവെന്നതിന്റെ സൂചനകളുമായി ബസ് സർവീസ്. കലാപത്തെത്തുടർന്ന് മൂന്നുവർഷമായി മുടങ്ങിക്കിടന്ന ഇംഫാൽ-ഗോഹട്ടി ബസ് സർവീസ് വീണ്ടും ചലച്ചുതുടങ്ങി.
നാഗാലാന്‍ഡിലെ ദിമാപുര്‍ വഴിയുള്ള സർവീസ് മണിപ്പുരിലെ പ്രശ്നബാധിത മേഖകളെ സ്പർശിച്ച് കടന്നുപോവുകയായിരുന്നു.
ആദ്യസര്‍വീസില്‍ 125 പേര് യാത്രചെയ്തുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. രണ്ട് ബസുകളിലും നാല് വാനുകളിലുമായാണ് ഇവര്‍ യാത്ര ചെയ്തത്.
കാങ്പോക്പി, സേനാപതി ജില്ലകളില്‍ തടസങ്ങളൊന്നുമില്ലാതെ വാഹനം കടന്നുപോയതു ശുഭസൂചനയായി യാത്രക്കാർ പറയുന്നു. സമാധാനത്തിന് ഇത്തരം ശ്രമങ്ങള്‍ അനിവാര്യമാണെന്ന അഭിപ്രായവും യാത്രക്കാർ പങ്കുവച്ചു.
National
ന്യൂഡൽഹി: സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യുകയും നാഷണൽ മെഡിക്കൽ രജിസ്റ്ററിൽ (എൻഎംആർ) യുണിക് ഐഡന്റിഫിക്കേഷൻ (യുഐഡി) നമ്പർ ലഭിക്കുകയും ചെയ്യുന്ന ഡോക്ടർമാർക്ക് രാജ്യത്ത് എവിടെയും മെഡിക്കൽ പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകുന്ന ഏകീകൃത രജിസ്ട്രേഷൻ സംവിധാനത്തിനൊരുങ്ങി നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി). എൻഎംആർ രജിസ്ട്രേഷൻ വോളന്ററിയാണെന്ന കേന്ദ്രസർക്കാരിന്റെ മുൻ പ്രഖ്യാപനത്തിലാണ് ഇപ്പോൾ യു ടേൺ എടുത്തിരിക്കുന്നത്.
ഈ മാസം എൻഎംസി വിജ്ഞാപനം ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാരുടെ രജിസ്ട്രേഷൻ ആൻഡ് ലൈസൻസ് ടു പ്രാക്ടീസ് മെഡിസിൻ (ഭേദഗതി) 2026ലെ കരട് ചട്ടത്തിലാണ് എൻഎംആർ രജിസ്ട്രേഷൻ നിർബന്ധമാക്കിക്കൊണ്ടുള്ള നിർദേശം മുന്നോട്ടു വച്ചിരിക്കുന്നത്.
പുതിയ സംവിധാനമനുസരിച്ച് എത്തിക്സ് ആൻഡ് മെഡിക്കൽ രജിസ്ട്രേഷൻ ബോർഡിന്റെ ഏകീകൃത പോർട്ടൽ വഴി അപേക്ഷിക്കുകയും സംസ്ഥാന മെഡിക്കൽ കൗൺസിൽ അത് അംഗീകരിക്കുകയും ചെയ്യുന്നതോടെ ഡോക്ടർമാർക്ക് യുഐഡി നമ്പർ ലഭിക്കും. ലൈസൻസിന് അഞ്ച് വർഷത്തെ കാലാവധിയാണുണ്ടാവുക. പുതുക്കിയില്ലെങ്കിൽ രജിസ്ട്രേഷൻ നിഷ്ക്രിയമാകും. അച്ചടക്ക നടപടികളുടെ പൂർണവിവരങ്ങളും ഈ കേന്ദ്രീകൃത രജിസ്റ്ററിൽ രേഖപ്പെടുത്തും.
രാജ്യത്ത് ഏകദേശം 14 ലക്ഷത്തോളം അലോപ്പതി ഡോക്ടർമാരുള്ളപ്പോൾ, കഴിഞ്ഞ ഡിസംബർ വരെ വെറും 1,800 പേർ മാത്രമാണ് എൻഎംആർ പോർട്ടൽ വഴി രജിസ്ട്രേഷൻ പൂർത്തിയാക്കിയത്.
National
ന്യൂഡല്‍ഹി: ഏറെ വിവാദം സൃഷ്ടിച്ച കേരള സ്റ്റോറി സിനിമയ്ക്ക് എതിരായ ഹർജികൾ തീർപ്പാക്കി സുപ്രീംകോടതി.
2023ല്‍ സുദീപ്തോ സെന്‍ രചനയും സംവിധാനവും നിർവഹിച്ച, വിപുല്‍ അമൃത്ലാല്‍ ഷാ നിർമിച്ച സിനിമയുമായി ബന്ധപ്പെട്ട മൂന്ന് ഹര്‍ജികളാണ് സുപ്രീംകോടതി ഇന്നലെ തീർപ്പാക്കിയത്.
National
കൊച്ചി: സംവരണ പട്ടിക കാലോചിതമായി പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്ത നടപടിയില്‍ സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി.
ഇതുമായി ബന്ധപ്പെട്ടു സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണു ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ വിമര്‍ശനമുണ്ടായത്.
പിന്നാക്കവിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്കു മുഴുവന്‍ സംവരണ ആനുകൂല്യം ലഭിക്കുംവിധം സംവരണ പട്ടിക പുതുക്കാന്‍ സാമൂഹിക, സാമ്പത്തിക സര്‍വേ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന 2010ലെ ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരേ മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന് ട്രസ്റ്റ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. സെപ്റ്റംബര്‍ എട്ടിനകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു സംസ്ഥാന പിന്നാക്ക വികസന ഡയറക്ടര്‍ക്കും പിന്നാക്കവിഭാഗ കമ്മീഷന് സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്കി.
ആറു മാസത്തിനകം ചട്ടത്തിലെ 11ാം വകുപ്പടക്കം പരിഗണിച്ച് സര്‍വേ നടത്തി സംവരണപ്പട്ടിക പുതുക്കല്നടപടികള് പൂര്‍ത്തിയാക്കാനായിരുന്നു 2020ലെ ഹൈക്കോടതി ഉത്തരവ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരുന്നു നിര്‍ദേശം. എന്നാല്‍, 2021ലെ 105 -ാം ഭരണഘടനാ ഭേദഗതിക്കുമുമ്പായിരുന്നു ഹൈക്കോടതി ഉത്തരവുണ്ടായതെന്നും ഭേദഗതിക്കുശേഷം സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്നവരുടെ പട്ടിക തയാറാക്കാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരുകള്‍ക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
2017ലെ കോടതി നിര്‍ദേശപ്രകാരം 2011ലെ സാമൂഹിക,സാമ്പത്തിക, ജാതി സെന്‍സസിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് ചെയര്മാന് 2023 മേയ് 23ന് കൈമാറിയതായി സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹര്‍ജിയിലെ ആവശ്യവുമയി ബന്ധപ്പെട്ട വിവരങ്ങളായതിനാല്‍ കേന്ദ്ര സത്യവാങ്മൂലത്തിലെ ഇക്കാര്യങ്ങള്‍ക്കൂടി പരിഗണിച്ചു വേണം സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാരിനു കോടതി നിര്‍ദേശം നല്കി. തുടര്‍ന്ന് ഹര്‍ജി സെപ്റ്റര്‍ 11ന് പരിഗണിക്കാന്‍ മാറ്റി.
National
ന്യൂഡൽഹി: കേന്ദ്രസർക്കാർ അടുത്തിടെ പാസാക്കിയ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി നിയമം 2026നെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ.
പുതിയ നിയമം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും അധികാരത്തെയും ലംഘിക്കുന്നു എന്നാരോപിച്ചാണ് നീക്കം.
ഇന്ത്യ സംഖ്യത്തിലെ അംഗമായ ജെഎംഎം ഭരിക്കുന്ന ജാർഖണ്ഡും ഈ നീക്കത്തിൽ പങ്കുചേർന്നേക്കും. ഓഗസ്റ്റ് 13നാണ് ഈ ഭേദഗതി ബിൽ പാസാക്കിയത്.
ധാതു അവകാശങ്ങളിലും ധാതുസമ്പത്തുള്ള ഭൂമികളിലും നികുതിയും സെസും ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരങ്ങളെ പരിമിതപ്പെടുത്തുന്നു എന്നാണ് ഉയരുന്ന പ്രധാന ആരോപണം.
National
ന്യൂഡല്‍ഹി: സിവില്‍ ജഡ്ജിയാകാന്‍ അഭിഭാഷകവൃത്തിയിലെ പരിചയം ഒരു വര്‍ഷമായി കുറച്ച് സുപ്രീംകോടതി.
എന്‍ട്രി ലെവല്‍ ജുഡീഷല്‍ സര്‍വീസ് പരീക്ഷകളില്‍ പങ്കെടുക്കാന്‍ നിയമബിരുദധാരികള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന മൂന്ന് വര്‍ഷത്തെ പ്രഫഷണല്‍ പ്രാക്ടീസ് കാലാവധിയാണ് കുറച്ചത്.
2025 മേയിലെ വിധിയില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഈ ഉത്തരവ്. ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ എ.ജി. മസിഹ്, കെ. വിനോദ് ചന്ദ്രന് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. 2027 ഏപ്രില്‍ ഒന്നിനുശേഷം വിജ്ഞാപനം ചെയ്യുന്ന പരീക്ഷകള്‍ക്ക് പുതിയ നിയമം ബാധകമായിരിക്കും.
National
ന്യൂഡൽഹി: ആഭ്യന്തരവിപണിയിൽ പഞ്ചസാര വില കുതിച്ചുയരുന്നതിനു കാരണം എഥനോൾ ഉത്പാദനത്തിനായി കരിമ്പ് മാറ്റിയതാണെന്ന ആരോപണം തള്ളി കേന്ദ്രസർക്കാർ.
രാജ്യത്ത് ആവശ്യത്തിനു പഞ്ചസാര സ്റ്റോക്കുള്ളപ്പോൾ ചില മില്ലുടമകളും വ്യാപാരികളും കൃത്രിമക്ഷാമമുണ്ടാക്കി വില വർധിപ്പിക്കുകയാണെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം കുറ്റപ്പെടുത്തി.
മുൻവർഷങ്ങളിൽ 43 ലക്ഷം ടൺ പഞ്ചസാര എഥനോളിനായി മാറ്റിയ സ്ഥാനത്ത് ഈ വർഷം 28 ലക്ഷം ടൺ മാത്രമാണു മാറ്റിയതെന്നും നിലവിൽ എഥനോളിന്റെ ഭൂരിഭാഗവും ധാന്യങ്ങളിൽനിന്നാണു നിർമിക്കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.
കേവലം ഏഴുമുതൽ പത്തു ദിവസത്തിനുള്ളിൽ പഞ്ചസാരയുടെ മിൽ വില കിലോഗ്രാമിന് 47-48 രൂപയിൽനിന്ന് 62 രൂപയായി ഉയർത്തിയത് ന്യായീകരിക്കാനാകാത്തതാണെന്ന് ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര വ്യക്തമാക്കി.
വ്യാപാരികൾക്കെതിരേയും പൂഴ്ത്തിവയ്പുകാർക്കെതിരേയും കർശന നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ചില്ലറ വിപണിയിൽ വില കുറയുമെന്നും അദ്ദേഹം ഉറപ്പുനൽകി.
പ്രതിസന്ധി പരിഹരിക്കാൻ പഞ്ചസാര മില്ലുകളിലെ കരിമ്പ് സംസ്കരണം നേരത്തേ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകൾ നടത്താൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, മില്ലുടമകൾ കടലാസിൽ മാത്രം വില്പന നടത്തി വിപണിയിലേക്കു പഞ്ചസാര എത്തിക്കാതെ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് സർക്കാർ കണ്ടെത്തി. വ്യവസായ സംഘടനകളായ ഐഎസ്എംഎ, എൻഎഫ്എസ്സിഎഫ് എന്നിവരുടെ പ്രതിനിധികളെ വിളിച്ചുവരുത്തി സർക്കാർ കടുത്ത അതൃപ്തി അറിയിച്ചു.
National
മുംബൈ: മറാഠി അറിയാത്ത ഡ്രൈവര്‍മാരെ കണ്ടെത്താനുള്ള മഹാരാഷ്ട്ര പോലീസിന്റെ പരിശോധനയുടെ ആദ്യദിനം പിടിയിലായത് ആയിരത്തിലേറെപ്പേര്‍.
ഒന്നാംദിവസംതന്നെ 1268 ഡ്രൈവര്‍മാര്‍ക്കു നോട്ടീസ് നല്‍കിയതായി മഹാരാഷ്ട്ര ഗതാഗതമന്ത്രി പ്രതാപ് സര്‍നായിക് അറിയിച്ചു.
ഒരുമാസത്തിനകം മറാഠി ഭാഷയില്‍ സാമാന്യപരിജ്ഞാനം നേടണമെന്നാണു നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്.
National
ജയ്പുർ: രാജസ്ഥാനിൽ സർക്കാർ സ്കൂളിന്റെ അവസ്ഥ പരിശോധിക്കാനെത്തിയ സിജെപി പ്രവർത്തകർക്കു നേരേ ആക്രമണം.
ജയ്പുർ ജില്ലയിലെ രാംപുര കൻവർപുര ഗ്രാമത്തിൽവച്ചാണ് സിജെപി പ്രവർത്തകർക്കു നേരേ ആക്രമണമുണ്ടായത്. ‘സ്കൂളുകൾ നന്നാക്കൂ’ എന്ന സിജെപി കാംപയ്ന്റെ ഭാഗമായാണ് പ്രവർത്തകർ പ്രദേശത്തെത്തിയത്.
സിജെപി സംഘത്തിനു നേരേ കല്ലേറുണ്ടായതായും വാഹനങ്ങൾ തകർത്തതായും വനിതാപ്രവർത്തകരെ ഉപദ്രവിച്ചതായും പാർട്ടി കോ-കൺവീനർ അശുതോഷ് റാങ്ക് ആരോപിച്ചു.
സംഭവത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രതികരിച്ചു. എന്നാൽ, സംഭവത്തെപ്പറ്റി തങ്ങൾക്കു വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് ബഗ്രു ഡിഎസ്പി ധർമേന്ദ്ര ശർമ പ്രതികരിച്ചു.
National
ന്യൂഡൽഹി: ഹോമിയോ മരുന്നായ അർസെനികം ആൽബം കേരളത്തിൽ വിതരണം ചെയ്യുന്നതു ചോദ്യംചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതി പരിഗണിച്ചില്ല.
കോവിഡ് 19 മഹാമാരി കാലത്ത് ശാസ്ത്രീയ പരീക്ഷണങ്ങളോ ട്രയലുകളോ ഇല്ലാതെയാണ് ഈ മരുന്ന് പ്രതിരോധശേഷി വർധിപ്പിക്കുന്നതായി പ്രചരിപ്പിച്ച് വിതരണം ചെയ്തെന്ന് ആരോപിച്ചായിരുന്നു ഹർജി.
National
ഹൈദരബാദ്: തെലുങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢിക്കെതിരേ വനംമന്ത്രി കോണ്ട സുരേഖയുടെ മകൾ സുഷ്മിത നടത്തിയ വിവാദപരാമർശങ്ങളിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നു. സംഭവത്തിൽ പാർട്ടി നേതൃത്വം കർശന നടപടി സ്വീകരിക്കണമെന്നു ഭരണകക്ഷിയായ കോൺഗ്രസിലെ ഇരുപതോളം എംഎൽഎമാരും എംഎൽസിമാരും ആവശ്യപ്പെട്ടു. മകളുടെ പരാമർശങ്ങൾ അവരുടെ വ്യക്തിപരമായ നിലപാടാണെന്ന മന്ത്രിയുടെ വീശദീകരണത്തെയും ജനപ്രതിനിധികൾ ശക്തമായി എതിർത്തു.
മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നവർക്കെതിരേ കടുത്ത പാർട്ടി നടപടി വേണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടു. ഇത്തരക്കാർക്ക് പാർട്ടിയിൽ തുടരാൻ യാതൊരു ധാർമിക അവകാശവുമില്ലെന്ന് കോൺഗ്രസ് എംഎൽഎ വേമുല വീരേശം പറഞ്ഞു.
കോണ്ട സുരേഖയുടെ മകൾ സുഷ്മിത നടത്തിയ പരാമർശങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് കഴിഞ്ഞ 19-ന് തെലുങ്കാന കോൺഗ്രസ് അച്ചടക്ക സമിതി നോട്ടീസ് നൽകിയിരുന്നു. മകളുടെ വ്യക്തിപരമായ പരാമർശങ്ങൾക്ക് തന്നോട് വിശദീകരണം ചോദിക്കുന്നത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണെന്നായിരുന്നു മന്ത്രി സുരേഖയുടെ മറുപടി. സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാർക്കൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനു പിന്നാലെയാണു സുഷ്മിത രേവന്ത് റെഡ്ഢിക്കെതിരേ അധിക്ഷേപപരാമർശം നടത്തിയത്.
National
ന്യൂഡൽഹി: നൂറ്റിയഞ്ചാം വയസിൽ കൊലപാതകക്കേസിൽ ശിക്ഷായിളവ് നേടി പശ്ചിമബംഗാൾ സ്വദേശി രസിക് ചന്ദ്ര മൊണ്ടൽ നിയമപുസ്തകങ്ങളിലെ അപൂർവ അധ്യായങ്ങളിലൊന്നാകുന്നു. കേസ് അവസാനിക്കുക മാത്രമല്ല ജീവപര്യന്തം ശിക്ഷയിലെ അവശേഷിക്കുന്ന കാലാവധിയും മൊണ്ടലിന്റെ കാര്യത്തിൽ സുപ്രീംകോടതി എഴുതിത്തള്ളി.
പ്രായത്തിന്റെ ആനൂകൂല്യവും പ്രതിയുടെ ശാരിരീക ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്തും ജസ്റ്റീസ് ജോയ്മല്യ ബാഗ്ചിയും ജസ്റ്റീസ് വി. മോഹനയും അടങ്ങുന്ന ബഞ്ചിന്റെ തീരുമാനം. ജീവപര്യന്തം പൂർത്തിയായിട്ടില്ലെങ്കിലും രസിക് ചന്ദ്രയെ ഇനി കസ്റ്റഡിയിൽ എടുക്കേണ്ടെതില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമബംഗാളിലെ മാൽഡയിൽ 1920 ലാണു രസിക് ചന്ദ്രയുടെ ജനനം. അറുപത്തിയെട്ടാം വയസിൽ, 1994ൽ കൊലക്കേസ് പ്രതിയായി. 2024 നവംബർ 29വരെ ജീവപര്യന്തം തടവുംകിട്ടി. പിന്നാലെ സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യം നിയമയുദ്ധത്തിലൂടെ ജയിൽ മോചനമായി.
കൊലപാതകക്കേസിലെ ശിക്ഷ ചോദ്യംചെയ്ത് 2018 ലാണു രസിക് ചന്ദ്ര നിയമയുദ്ധം തുടങ്ങിയത്. ആദ്യം കൽക്കട്ട ഹൈക്കോടതിയെയും പിന്നാലെ സുപ്രീംകോടതിയെയും സമീപിച്ചുവെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഇതിനുശേഷം പ്രായാധിക്യം ചൂണ്ടിക്കാട്ടി 2020 ൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്പോൾ രസിക് ചന്ദ്രയ്ക്കു പ്രായം 99 വയസ്. സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെ വിശദീകരണം തേടിയശേഷം അന്തിമവിധിയിലെത്തുന്പോൾ പ്രതിയുടെ പ്രായം 105!.
National
ഛത്രപതി സംഭാജിനഗർ: ആത്മഹത്യ ചെയ്യാൻ തുനിഞ്ഞ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മലമുകളിൽനിന്ന് താഴേക്കു വീണ് മകനും അച്ഛനും മരിച്ചു.
സംഭവം കണ്ടുനിന്ന അമ്മയും താഴേക്കു ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ടീസ്ഗാവ് പ്രദേശത്തുള്ള ഖവാഡ്യ മലനിരകളിലാണ് നാടിനെയാകെ നടുക്കിയ സംഭവം നടന്നത്.
പത്തൊന്‍പതുകാരനായ കുനാൽ ചാന്ദ്ഗുഡെ ആത്മഹത്യ ചെയ്യാനായി മലമുകളിലേക്ക് ഓടിക്കയറിയതറിഞ്ഞ് പിന്നാലെ എത്തിയതായിരുന്നു മാതാപിതാക്കൾ. മൊബൈൽഫോൺ വാങ്ങിനൽകാത്തതിന്റെ പേരിൽ മാതാപിതാക്കളുമായി തർക്കത്തിലായിരുന്നു കുനാൽ.
മലനിരകളുടെ താഴെവച്ച് മകനെ പിന്തിരിപ്പിക്കാൻ മുരളീധറും (48) സംഗീതയും ശ്രമിച്ചു. ഫയർ ബ്രിഗേഡും പോലീസും സ്ഥലത്തെത്തി താഴെ വല സ്ഥാപിച്ചു. മുരളീധറും സംഗീതയും മലമുകളിൽ കുനാൽ നിൽക്കുന്നിടത്ത് എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെ, കുനാൽ മറ്റൊരിടത്തേക്ക് മാറി.
മകനെ പിടിച്ചു പിന്നിലേക്കു നീക്കാൻ മുരളീധർ ശ്രമിക്കുന്നതിനിടെ രണ്ടു പേരും കൊക്കയിലേക്കു വീഴുകയായിരുന്നു. ഇതു കണ്ടു നിന്ന അടുത്തനിമിഷം സംഗീത താഴേക്കു ചാടി. സംഭവസ്ഥലത്തുവച്ചുതന്നെ മൂവരും മരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും പ്രദേശവാസികളും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
National
ഭാവ്നഗർ: ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിൽ വ്യാജ മദ്യം കഴിച്ചു ചികിത്സയിലുള്ള 25 പേരിൽ പത്തു പേരുടെ നില ഗുരുതരം. എട്ടു പേരാണ് ഇതുവരെ മരിച്ചത്. 61 പേരാണ് ചികിത്സ തേടിയത്.
കേസിൽ പ്രതിചേർക്കപ്പെട്ട 21 പേരിൽ 13 പേരെ അറസ്റ്റ് ചെയ്തു. മദ്യനിരോധനമുള്ള സംസ്ഥാനമാണു ഗുജറാത്ത്. ആഭ്യന്തര മന്ത്രി ഹർഷ് സാംഗ്വി രാജിവയ്ക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു.
National
ഛത്രപതി സംബാജിനഗർ: ഐഫോൺ ഗഡു അടയ്ക്കുന്നതിനെച്ചൊല്ലിയുള്ള കുടുംബതർക്കത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ കൗമാരക്കാരനും മാതാപിതാക്കളും കുന്നിൻ മുകളിൽ നിന്ന് വീണ് മരിച്ചു. ഛത്രപതി സംബാജിനഗറിലെ തിസ്ഗാവ് മേഖലയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കുനാൽ (18), പിതാവ് മുരളീധർ ചാന്ദ്ഗുഡെ, മാതാവ് സംഗീത എന്നിവരാണ് മരിച്ചത്.
ഐഫോണിന്റെ ഇഎംഐ തുക നൽകുന്നതിനെച്ചൊല്ലി കുനാലും പിതാവും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെ കോപത്തോടെ വീടുവിട്ടിറങ്ങിയ കുനാൽ സമീപത്തെ കുന്നിൻ മുകളിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. പോലീസും മാതാപിതാക്കളും നാട്ടുകാരും ചേർന്ന് മൂന്ന് മണിക്കൂറോളം സംസാരിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒടുവിൽ കുനാലിനെ ബലമായി പിടിച്ചുകൊണ്ടുപോരാൻ പിതാവ് ശ്രമിക്കുന്നതിനിടെ ഇരുവരും നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഭർത്താവും മകനും താഴേക്ക് വീഴുന്നത് കണ്ട മാതാവ് സംഗീതയും തൊട്ടുപിന്നാലെ താഴേക്ക് ചാടുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
National
ഗൂഡല്ലൂർ: ഒരു കർഷകൻ കൂടി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മേലെ ഗൂഡല്ലൂർ ഓവാലി കോക്കലിമലയിൽ രവിചന്ദ്രൻ (48) ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ഓവാലി ലോറിസ്റ്റൺ നാലാം നമ്പർ തോട്ടത്തിന് സമീപത്ത് സ്വന്തം കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടയിലാണ് രവിചന്ദ്രനെ കടുവ പിടികൂടിയത്.
ഈ പ്രദേശത്തു കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കടുവയുടെ ആക്രമണത്തിൽ കൊലചെയ്യപ്പെടുന്ന രണ്ടാമത്തെ ആളാണ് രവിചന്ദ്രൻ .വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇയാളുടെ കരച്ചിലും കടുവയുടെ അലർച്ചയും കേട്ട് പരിസരവാസികൾ ഓടിയെത്തുമ്പോഴേക്കും രവിചന്ദ്രൻ മരണപ്പെട്ടിരുന്നു.
ഇയാളുടെ ഒരു കൈയും കടിച്ചെടുത്തുകൊണ്ടാണ് കടുവ പോയത്, പിന്നീട് ഉപേക്ഷിച്ചു. ഭാര്യ -മഹേശ്വരി . മക്കൾ - മഹാലക്ഷ്മി (കോത്തഗിരി), സംഗീത (തിരുപ്പൂർ ), അജിത് കുമാർ (ഗൂഡല്ലൂർ ), മരുമകൾ - ജനനന്ദിത.
National
ന്യൂഡല്‍ഹി:ഏറെക്കാലമായി റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലുണ്ടായിരുന്ന സുപ്രധാന ഭരണപരിധി മാറ്റം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്റെ കീഴിലുണ്ടായിരുന്ന മംഗലാപുരം പ്രദേശം സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷനു കീഴിലേക്ക് മാറ്റാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു.
റെയില്‍വേ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദിനേശ് കുമാര്‍ വസിഷ്ഠയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗസറ്റ് വിജ്ഞാപന പ്രകാരം പുതിയ മാറ്റങ്ങള്‍ വരുന്ന ഒക്ടോബര്‍ ഒന്നിന് നിലവില്‍ വരും. മാറ്റത്തിന്റെ ഭാഗമായി ഉള്ളാള്‍ ഉള്‍പ്പെടെയുള്ള മംഗലാപുരം പ്രദേശം പാലക്കാട് ഡിവിഷനില്‍ നിന്നും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറും.
ഇതേത്തുടര്‍ന്ന് ഇരു സോണുകള്ക്കുമിടയിലുള്ള കൈമാറ്റ കേന്ദ്രം പതിലില് നിന്നും ഉള്ളാളിലേക്ക് മാറുന്നതാണ്. എന്നാല്‍, തോക്കൂര്‍ സ്റ്റേഷന് നിലവിലുള്ളതുപോലെ കൊങ്കണ്‍ റെയില്‍വേയുടെ ഭാഗമായി തുടരുകയും, കൊങ്കണ്‍ റെയില്‍വേയും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയും തമ്മിലുള്ള കൈമാറ്റ കേന്ദ്രമായി പ്രവര്‍ത്തിക്കുകയും ചെയ്യും.
കൊങ്കണ്‍ റെയില്‍വേയും ദക്ഷിണ റെയില്‍വേയും തമ്മിലുണ്ടായിരുന്ന ഡിവിഷന്/സോണ്‍ അതിര്‍ത്തികള്‍ ഇനി മുതല്‍ കൊങ്കണ്‍ റെയില്‍വേയും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയും തമ്മിലുള്ള അതിര്‍ത്തികളായി മാറും.
ദക്ഷിണ റെയില്‍വേയും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയും തമ്മിലുള്ള കൃത്യമായ ഡിവിഷണല്‍/സോണല്‍ അതിര്‍ത്തികള്‍ ഗസറ്റ് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നതാണ്.
National
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെയും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് ബിജെപി മുൻ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്ത സംഭവത്തെ ആസ്പദമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
വി.ഡി. സതീശൻ രാജ്യദ്രോഹിയായ പോക്കിരിയാണെന്നും, സ്വാതന്ത്ര്യദിന ചടങ്ങിൽ ദേശീയഗീതം ആലപിക്കാത്ത ഏക നേതാവാണ് അദ്ദേഹമെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. കൂടാതെ ദേശീയഗീതത്തെ അപമാനിച്ചതിലൂടെ മൂന്നുവർഷം തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ് സോണിയ ഗാന്ധി ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
National
ന്യൂഡൽഹി: തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അമേരിക്കൻ പര്യടനത്തിന് രാഷ്ട്രീയ അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. സന്ദർശനത്തിനായി സമർപ്പിച്ച പരിപാടികൾ മുഖ്യമന്ത്രി വഹിക്കുന്ന പദവിക്ക് അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചത്. അതേസമയം അദ്ദേഹത്തിന്റെ യുകെ പര്യടനത്തിന് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖരുടെ വിദേശസന്ദർശനങ്ങൾ വിദേശകാര്യമന്ത്രാലയം കൃത്യമായി വിലയിരുത്തിയ ശേഷമാണ് അനുമതി നൽകുന്നതെന്ന് മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഈ പ്രത്യേക കേസിൽ അമേരിക്കൻ സന്ദർശനത്തിനായി സമർപ്പിച്ച പരിപാടികളും സന്ദർശന ലക്ഷ്യവും പദവിക്ക് അനുയോജ്യമല്ലാത്തതിനാലാണ് അനുമതി നൽകാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റേത് രാഷ്ട്രീയ പ്രേരിതമായ തീരുമാനമാണെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപിച്ചു. ഔദ്യോഗിക പ്രതിനിധി സംഘത്തോടൊപ്പം നിലവിൽ ലണ്ടനിലുള്ള രേവന്ത് റെഡ്ഡി, അമേരിക്കൻ യാത്ര ഉപേക്ഷിച്ച് ഓഗസ്റ്റ് 23-ന് ഹൈദരാബാദിലേക്ക് മടങ്ങും.
എന്നാൽ, ബോസ്റ്റൺ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ പ്രമുഖ സർവ്വകലാശാലകളുമായി ധാരണാപത്രങ്ങളിൽ ഒപ്പുവെക്കാൻ ഔദ്യോഗിക സംഘത്തോട് പര്യടനവുമായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.