National
ചെന്നൈ: കർണാടകയിൽ ഏത് പാർട്ടി അധികാരത്തിലിരുന്നാലും അവർ തമിഴ്നാടിന് ജലം നൽകാൻ മടിക്കുകയാണെന്നും കാവേരിയിലെ ജലം പങ്കിടുന്നതിൽ നീതിക്കായി സംസ്ഥാനം വീണ്ടും സുപ്രീംകോടതിയിലേക്ക് പോകുകയാണെന്നും തമിഴ്നാട് നിയമമന്ത്രി സി.ടി.ആർ. നിർമൽകുമാർ.
മറ്റു പാർട്ടികളുടെ ആവശ്യംകൂടി പരിഗണിച്ച് വിഷയം ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിജയ് എല്ലാ പാർട്ടികളുടെയും സംയുക്ത സമ്മേളനം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാവേരി വാട്ടർ മാനേജ്മെന്റ് അഥോറിറ്റിയിൽ(സിഡബ്ല്യുഎംഎ)നിന്നുള്ള നിർദേശങ്ങൾപോലും ആവർത്തിച്ച് നിരസിക്കുന്ന സാഹചര്യത്തിൽ കാവേരിയിലും മേക്കേദാട്ടു ഡാം തർക്കത്തിലും സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാൻ സുപ്രീംകോടതിയാണ് ആശ്രയമെന്നും അദ്ദേഹം പറഞ്ഞു.
സിഡബ്ല്യുഎംഎ നിർദേശം കൂടി കർണാടക നിരാകരിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
കോല്‍ക്കത്ത: എഴുത്തുകാരി തസ്ലിമ നസ്റിന് പശ്ചിമബംഗാളിലെത്തുന്പോഴെല്ലാം സുരക്ഷ ഉറപ്പാക്കാമെന്ന് വാഗ്ദാനവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി.
സ്വതന്ത്രമായി സംസാരിക്കാൻ ബിജെപി സർക്കാരിനുകീഴിൽ എല്ലാവർക്കും അവകാശം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പശ്ചിമബംഗാളിലെത്തുന്ന തസ്ലിമയ്ക്കു സുരക്ഷ ഉറപ്പാക്കുന്നത് സർക്കാരിന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോല്‍ക്കത്ത രവീന്ദ്രസദനിൽ നടന്ന ചടങ്ങിൽ എഴുത്തുകാരിയെ ആദരിച്ചശേഷം സംസാരിക്കുകയായിരുന്നു സുവേന്ദു അധികാരി.
പത്തൊന്‍പതു വർഷത്തെ ഇടവേളയ്ക്കുശേഷം വെള്ളിയാഴ്ചയാണ് തസ്ലിമ നസ്റിൻ കോല്‍ക്കത്തയിലെത്തിയത്.
National
ന്യൂഡൽഹി: രാജ്യത്തു വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഏകദേശം 200 രൂപയോളമാണ് കുറച്ചത്.
ഡൽഹിയിൽ 202 രൂപയും കോൽക്കത്തയിൽ 209 രൂപയുമാണ് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയിൽ കുറവ് വന്നിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2728 രൂപയായി.
കോൽക്കത്തയിലാകട്ടെ 2872 രൂപയാണ് പുതിയ വില. ഇന്നലെമുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലായി. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
കഴിഞ്ഞ മാസം ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 183.50 രൂപ കുറച്ചതിനുപിന്നാലെയാണ് വിലയിൽ വീണ്ടും കുറവ് വരുത്തിയിരിക്കുന്നത്. റസ്റ്ററന്റുകൾക്കും ഹോട്ടലുകൾക്കും ആശ്വാസമാണ് വിലക്കുറവ്.
National
ന്യൂഡല്‍ഹി: ജമ്മുകാഷ്മീരിലെ കുല്‍ഗാമില്‍ രണ്ട് അതിഥിത്തൊഴിലാളികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു പിന്നില്‍ ലഷ്കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ ലത്തിഫ് ഭട്ടും കൂട്ടാളികളുമാണെന്ന് സംശയം. ആക്രമണത്തിനുള്ള സഹായങ്ങൾ നൽകിയതു ലത്തിഫ് ഭട്ടിന്റെ അനുയായി വാരിസ് ഷാ ആണെന്നാണ് സുരക്ഷാഏജന്‍സികൾ പറയുന്നത്.
വെള്ളിയാഴ്ച രാത്രി കുല്‍ഗാമിലെ ഒരു ഇഷ്ടികക്കളത്തിൽ നടന്ന ആക്രമണത്തിലാണ് ഛത്തീസ്ഗഡിലെ ബുന്ദേലി ഗ്രാമവാസിയായ ദീപക് രത്രേ കൊല്ലപ്പെട്ടത്. പരിക്കുകളോടെ ചികിത്സയിലായിരുന്ന ഭൂപേന്ദ്ര ഭൈന ഇന്നലെ മരണത്തിനു കീഴടങ്ങി.
അതിനിടെ, സംഭവത്തിൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെടുന്ന അവസരങ്ങളിലെല്ലാം ആക്രമണങ്ങൾ ഉണ്ടാകുന്നുവെന്നും അദ്ദേഹം ബാരാമുള്ളയിൽ പറഞ്ഞു.
കൊലയാളികള്‍ ആരാണെന്ന് കണ്ടെത്താന്‍ നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാബിനറ്റ് മന്ത്രി ജാവേദ് റാണ, ഉപമുഖ്യമന്ത്രി സുരീന്ദര്‍ കുമാര്‍ ചൗധരി എന്നിവരും സമാനമായ സംശയം ഉയർത്തിയിരുന്നു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലഫ്. ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി. ഭീകരരെ പിടികൂടാനായി അതിശക്തമായ നടപടികൾ തുടരാൻ സുരക്ഷാസേനകൾക്കു നിർദേശം നൽകുകയും ചെയ്തു.
ചീഫ് സെക്രട്ടറി അതൽ ദുല്ലോ, ഡിജിപി നളിൻ പ്രഭാത്, ആഭ്യന്തരവകുപ്പ് സെക്രട്ടറി ചന്ദ്രശേഖർ ഭാരതി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
National
ഗൂഡല്ലൂര്‍: കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. ദേവാല മൂന്നാം നമ്പറിലെ ബാലസുബ്രഹ്മണ്യനാണ് (65) മരിച്ചത്.
ഇന്നലെ രാവിലെ നെല്ലാക്കോട്ട പഞ്ചായത്തിലെ കരിയശോലയില് സ്വകാര്യ കാപ്പിത്തോട്ടത്തില്‍ ജോലിക്കിടെയാണ് ബാലസുബ്രഹ്മണ്യനെ ആന ആക്രമിച്ചത്. ആന വരുന്നത് മഴയും മഞ്ഞും മൂലം ശ്രദ്ധയില്‍പ്പെട്ടില്ല.
National
മുംബൈ: കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്കു നയിച്ച ഡൽഹി സമരത്തിനു നേതൃത്വം നൽകിയ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് ദേഹാസ്വാസ്ഥ്യം.
ശനിയാഴ്ച മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള വസതിയിൽ വച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വീട്ടിലെത്തി ദീപ്കെയെ പരിശോധിച്ച ഡോക്ടർമാർ അദ്ദേഹത്തിന് പൂർണവിശ്രമം നിർദേശിച്ചു.
രാവിലെ 11.45ഓടെ തന്നെ കാണാനെത്തിയ മാധ്യമപ്രവർത്തകരെ കാണാൻ വീടിനു പുറത്തേക്ക് ഇറങ്ങുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
National
വാരണസി: ലോക്സഭാ കോംപ്ലക്സിനു മുന്നിൽ നടത്തിയ പ്രതിഷേധം ഹിന്ദുമത വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പപ്പു യാദവ്, അവാദേശ് പ്രസാദ് എന്നിവർക്കെതിരേ വാരണസി ക്വത്വാലി പോലീസ് സ്റ്റേഷനിൽ കേസ്.
പാടൽപുരി മഠാധിപൻ ജഗത്ഗുരു ബാലക് ദേവാചാര്യയുടെ നേതൃത്വത്തിൽ ഒരു കൂട്ടം സന്യാസിമാരാണ് പരാതി നൽകിയിട്ടുള്ളത്. ഇവർ സംഘമായി സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
വിശ്വാസികൾ ശ്രീരാമ ക്ഷേത്രത്തിൽ കാണിക്കയായി അർപ്പിക്കുന്ന പല വസ്തുക്കളും പ്രകടനത്തിനിടെ പ്രതീകാത്മകമായി എംപിമാർ പ്രദർശിപ്പിച്ചെന്നും ഇത് നിരവധിയായ വിശ്വാസികളുടെ വികാരത്തെ മുറിവേൽപ്പിച്ചുവെന്നുമാണ് പരാതി.
മാധ്യമശ്രദ്ധ ലക്ഷ്യമിട്ട് കരുതിക്കൂട്ടി തയാറാക്കിയ പദ്ധതിയായിരുന്നു ഇതെന്നും ഇവർക്കെതിരേ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
National
ലക്നോ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുവാക്കളും വിദ്യാർഥികളുമായി സംവാദത്തിന്.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ശനിയാഴ്ചയാണ് ഛത്ര സംവാദ് എന്ന പരിപാടി നടക്കുകയെന്ന് യുപി കോൺഗ്രസ് വക്താവ് അൻഷു അവസ്തി പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാൻ ഇതുവരെ 1.5 ലക്ഷം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടന്നും അവസ്തി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: തനിക്കെതിരേ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച കുട്ടികൾക്കെതിരേ ക്ഷമിക്കുന്നുവെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയ്ക്കെതിരേ വിമർശനവുമായി കോൺഗ്രസ്.
മുഴുവൻ രാജ്യവും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുമ്പോൾ ആത്മാഭിമാനത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന പ്രധാനമന്ത്രി നമ്മുടെ യുവാക്കളോട് ക്ഷമിച്ചിരിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
ചോദ്യപേപ്പർ ചോർച്ചകളിലും വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരായ ക്രൂരമായ നടപടികളിലും അയോധ്യ സംഭാവനക്കൊള്ളയിലും നോട്ട് നിരോധനം പോലെയുള്ള തുഗ്ലക് മാതൃക തീരുമാനങ്ങളിലും മുഴുവൻ രാജ്യവും പ്രധാനമന്ത്രിയുടെ ക്ഷമാപണം ആവശ്യപ്പെടുമ്പോൾ ജീവശാസ്ത്രപരമല്ലെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി ഇരവാദം ഉയർത്താൻ താത്പര്യപ്പെടുകയാണെന്ന് ജയ്റാം എക്സിലെ പോസ്റ്റിൽ പറഞ്ഞു.
യുവാക്കളോട് ക്ഷമിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ വീഡിയോ മോദി സർക്കാരിന്റെ കാലയളവിൽ കഷ്ടതകൾ അനുഭവിച്ച യുവതയ്ക്കും മുഴുവൻ രാജ്യത്തിനും അപമാനമാണ്. പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം പ്രസംഗങ്ങൾക്ക് ഇനി ആരെയും കബളിപ്പിക്കാൻ കഴിയില്ലെന്നും ജയ്റാം രമേശ് പറഞ്ഞു.
National
ന്യൂഡൽഹി: എഥനോൾ മിശ്രിത ഇന്ധന പദ്ധതിക്കെതിരേ (ഇ20) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്കു നാലിന് മാർച്ച് നടത്തുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജരിവാൾ.
കേന്ദ്രത്തിന്റെ ഇ20 പെട്രോൾ നയത്തിനെതിരേ ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബില്‍ നടത്തിയ ദേശീയ ടൗൺഹാൾ യോഗത്തിലായിരുന്നു കേജരിവാളിന്റെ പ്രഖ്യാപനം.
ഇ20ക്കെതിരേ രാജ്യത്തെ രണ്ടുലക്ഷം പേർ ഒപ്പിട്ട ഹർജിയുടെ പകർപ്പുകൾ കേന്ദ്രത്തിനു കൈമാറുമെന്നും കേജരിവാൾ അറിയിച്ചു.
ഇ20 ഇന്ധനത്തിന്റെ ആഘാതം ചർച്ച ചെയ്യുന്നതിനായി കേജരിവാൾ ഇന്നലെ ആഹ്വാനം ചെയ്ത ടൗൺഹാൾ ശൈലിയിലുള്ള യോഗത്തിൽ നൂറുകണക്കിനു പേരാണ് പങ്കെടുത്തത്.
ഇ20 ഇന്ധനത്തിന്റെ ദോഷങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ ഇ20 പെട്രോളും സാധാരണ പെട്രോളും ഇന്ധന സ്റ്റേഷനുകളിൽ തെരഞ്ഞെടുക്കാനുള്ള ഉപാധി ഉപയോക്താക്കൾക്കു നൽകണമെന്ന് കേജരിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഇ20 കലർത്തിയ പെട്രോളിന് കുറഞ്ഞ വിലയായിരിക്കണമെന്നും പെട്രോൾ വില ലിറ്ററിന് 84 രൂപയിൽ താഴെയായിരിക്കണമെന്നും ഇ20 ഇന്ധനം വാഹനങ്ങളിൽ കേട് വരുത്തില്ലെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് പരസ്യമാക്കണമെന്നും കേജരിവാൾ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർക്കെതിരെ കേസെടുത്ത് വാരാണസി പോലീസ്.
സനാതന ധർമത്തെ അപമാനിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ഒരു കൂട്ടം സന്യാസിമാർ നൽകിയ പരാതിയിലാണ് നടപടി. രാഹുൽ ഗാന്ധിക്ക് പുറമേ സ്വതന്ത്ര എംപി രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ്, സമാജ്വാദി പാർട്ടി എംപി അവധേഷ് പ്രസാദ് എന്നിവർക്കെതിരെയും കേസെടുത്തു.
കാഷായ വസ്ത്രം ധരിച്ചു പൂജാരിയുടെ രൂപത്തിൽ എത്തിയ പപ്പു യാദവ് കാണിക്കപ്പണം മോഷ്ടിക്കുന്നതാണ് പ്രതിപക്ഷ എംപിമാരുടെ പ്രതീകാത്മക പ്രതിഷേധം. കോട്വാലി പോലീസ് സ്റ്റേഷനിൽ ലഭിച്ച രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് കാശി സോണിലെ ഡെപ്യൂട്ടി കമ്മീഷണർ ഗൗരവ് ബൻസ്വാൾ അറിയിച്ചു.
National
മുംബൈ: ക്രൈസ്തവസമൂഹം ഭാരതത്തിനു ചെയ്ത സംഭാവനകൾ അതുല്യമാണന്നും വിദ്യാഭ്യാസരംഗത്തും ആതുര ശുശ്രൂഷാരംഗത്തും സഭയുടെ സേവനങ്ങൾ പൊതുസമൂഹം എന്നും ഓർമിക്കുമെന്നും സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
ഇന്ന് നാട്ടിൽനിന്നു കുടിയേറ്റങ്ങൾ വർധിച്ചു വരുമ്പോൾ ചെല്ലുന്ന പ്രദേശങ്ങളിൽ ക്രിസ്തുവിന്റെ സ്നേഹം പകർന്നുനൽകാനും സഭയുടെ പാരമ്പര്യങ്ങൾ മുറുകെപ്പിടിക്കാനും മറ്റുള്ളവർക്ക് നന്മ ചെയ്യാനും ഓരോ ക്രൈസ്തവനും ശ്രമിക്കണമെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു. പൻവേൽ എആർസിയിൽ കത്തോലിക്ക കോൺഗ്രസ് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷനായി. ആർച്ച്ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ റാഫി മഞ്ഞളി, ബിഷപ്പുമാരായ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസഫ് അരുമച്ചാടത്ത്, ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ട്രഷറർ ടോണി പുഞ്ചകുന്നേൽ, മോൺ. സിറിയക് കുമ്പാട്ട്, അഡ്വ. ബിജു പറയനിലം, ട്രീസ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആന്റണി, ഷെവ. ഡോ. കെ.എം. ഫ്രാൻസിസ്, രാജീവ് തോമസ് എന്നിവർ പ്രസംഗിച്ചു.
ഡീൻ കുര്യാക്കോസ് എംപി, കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ അംഗം ഗ്ലെൻ ഇസൂസ ടിക്ലോ, അനൂപ് ആന്റണി, ഫാ. വർഗീസ് വള്ളിക്കാട്ട്, ജോർജ് കള്ളിവയലിൽ, അഡ്വ. ബിജു പറയന്നിലം, ഡോൾഫി ഡിസൂസ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. സമ്മേളനം ഇന്നു സമാപിക്കും.
National
ചെന്നൈ: വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി അവരോടാണ് ക്ഷമാപണം നടത്തേണ്ടതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഇന്ത്യയിലെ വിദ്യാർഥികൾക്ക് പ്രധാനമന്ത്രിയുടെ മാപ്പിന്റെ ആവശ്യമില്ലെന്നും പകരം അദ്ദേഹം വിദ്യാർഥികളോട് മാപ്പുചോദിക്കുകയാണ് വേണ്ടതെന്നും രാഹുൽ പറഞ്ഞു. തനിക്കെതിരേ നടത്തിയ പരാമർശങ്ങളുടെ പേരിൽ വിദ്യാർഥികൾക്ക് മാപ്പുനൽകുന്നുവെന്ന പ്രധാനമന്ത്രിയുടെ മുൻ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾ കാരണം ജീവനൊടുക്കേണ്ടി വന്ന വിദ്യാർഥികളുടെ കുടുംബാംഗങ്ങളെ മഹാബലിപുരത്തുവച്ച് രാഹുൽ ഗാന്ധി നേരിൽകണ്ട് ആശ്വസിപ്പിച്ചു.
മക്കളുടെ വേർപാടിൽ മാതാപിതാക്കൾ അനുഭവിക്കുന്ന വേദനയേക്കാൾ വലുതായി മറ്റൊന്നുമില്ലെന്നും നഷ്ടപ്പെട്ടുപോയ ഓരോ ജീവിതവും അവരുടെ കുടുംബങ്ങൾക്ക് നികത്താനാകാത്ത ആയുഷ്കാല വേദനയാണ് സമ്മാനിച്ചിരിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കോവിഡും അതിർത്തി സംഘർഷങ്ങളും കാരണം ആറു വർഷമായി മുടങ്ങിനിന്ന നാഥുലാ ചുരം വഴിയുള്ള ഇന്ത്യ-ചൈന വ്യാപാരം പുനരാരംഭിച്ചു. ഇന്നാണ് ഈ പാത വീണ്ടും പ്രവർത്തനക്ഷമമായത്. ഉഭയകക്ഷി ബന്ധത്തിലെ നിർണായക വഴിത്തിരിവായി ഇതിനെ വിലയിരുത്തപ്പെടുന്നു.
സിക്കിമിലെ ഷെറാതാംഗിനെ ടിബറ്റിലെ റിൻചെൻഗംഗുമായി ബന്ധിപ്പിക്കുന്ന പുരാതന സിൽക്ക് റൂട്ടിന്റെ ഭാഗമാണ് നാഥുലാ ചുരം. 2020-ൽ മഹാമാരിയെത്തുടർന്ന് നിർത്തിവച്ച വ്യാപാരം പിന്നീട് അതിർത്തിത്തർക്കങ്ങളെ തുടർന്ന് അനിശ്ചിതമായി നീളുകയായിരുന്നു.
വർഷങ്ങളോളം അടച്ചിട്ടതും കഠിനമായ ഹിമാലയൻ ശൈത്യവും മൂലം നാഥുലാ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന്, വ്യാപാരം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഇരുരാജ്യങ്ങളും ചേർന്ന് ഇവിടെയുള്ള സൗകര്യങ്ങൾ പൂർണ്ണമായി പുനഃസ്ഥാപിക്കുകയുണ്ടായി.
അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്കിടയിലെ സാമ്പത്തിക വിനിമയം പുനരുജ്ജീവിപ്പിക്കുക, പ്രാദേശിക വ്യാപാരവും സാംസ്കാരിക കൈമാറ്റവും വർധിപ്പിക്കുക, ഉഭയകക്ഷി ബന്ധവും അതിർത്തിയിലെ സമാധാനവും കൂടുതൽ ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പാത തുറക്കുന്നതിന്റെ പിന്നിലെ പ്രധാന ലക്ഷ്യങ്ങൾ.
ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഉന്നതതല ചർച്ചകളുടെയും നയതന്ത്ര ഇടപെടലുകളുടെയും ഫലമായാണ് പാത വീണ്ടും തുറക്കാൻ ധാരണയായത്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാം ജില്ലയിൽ ഇഷ്ടികച്ചൂളയിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. ഇതോടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം രണ്ടായി.
ഛത്തീസ്ഗഢ് സ്വദേശികളായ ദീപക്, ഭൂപീന്ദർ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഉടൻ ദീപക് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭൂപീന്ദറിനെ ആദ്യം സമീപത്തുള്ള ആശുപത്രിയിലും പിന്നീട് അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു നാടിനെ ഞെട്ടിച്ച ആക്രമണം നടന്നത്.കുൽഗാമിലെ കെല്ലം പ്രദേശത്തെ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്ക് നേരെ ഭീകരർ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഭീകരർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
ഭീകരാക്രമണ വിവരം അറിഞ്ഞയുടൻ സുരക്ഷാസേന സ്ഥലത്തെത്തി പ്രദേശം പൂർണ്ണമായി വളഞ്ഞു. ഭീകരർക്കായി ഊർജ്ജിതമായ തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ തനിക്കും തന്റെ പരേതയായ അമ്മയ്ക്കുമെതിരെ പ്രതിഷേധക്കാർ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഴിതെറ്റിയ ഇത്തരം കുട്ടികളെ നിയമനടപടികളിലേക്ക് വലിച്ചിഴയ്ക്കുന്നത് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും അവരോട് ക്ഷമിക്കുകയാണെന്നും പ്രധാനമന്ത്രി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സമൂഹത്തിലുള്ള അമർഷം തനിക്ക് മനസിലാകുമെന്നും എന്നാൽ ഇത് യുവാക്കളെ ചേർത്തുപിടിച്ച് ശരിയായ വഴിക്ക് നയിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. "ജന്തർമന്തറിൽ വച്ച് എനിക്ക് അധിക്ഷേപകരമായ വാക്കുകൾ കേൾക്കേണ്ടി വന്നു എന്ന് മാത്രമല്ല, എന്റെ മരിച്ചുപോയ അമ്മയെയും അവിടെ അധിക്ഷേപിച്ചു. എന്നാൽ ആക്ഷേപങ്ങൾ ഒരിക്കലും ഒന്നിനും പരിഹാരമാകുന്നില്ല; വഴിതെറ്റിയവരെ നമുക്ക് വഴികാട്ടാം," അദ്ദേഹം പറഞ്ഞു.
വികൃതിക്കുട്ടികളെന്നാണ് മോദി വിശേഷിപ്പിച്ചത്. അവരെ ശിക്ഷിക്കുകയോ കോടതി നടപടികളിലൂടെ കടത്തിവിടുകയോ ചെയ്യുന്നത് പ്രശ്നം പരിഹരിക്കില്ല. "ഞാൻ അവരോട് ക്ഷമിക്കാൻ ആഗ്രഹിക്കുന്നു. ആളുകൾക്ക് തെറ്റുകൾ പറ്റാം, എന്നാൽ നമ്മുടെ പെൺകുട്ടികൾ ഇത്തരം അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് സാംസ്കാരികമായി ഞെട്ടലുണ്ടാക്കുന്നതാണ്. വഴിതെറ്റിയ നമ്മുടെ യുവതീയുവാക്കളോട് നമ്മൾ ക്ഷമിക്കണം; എല്ലാറ്റിനുമുപരിയായി അവർ നമ്മുടെ കുട്ടികളാണ്. അവർക്ക് ശരിയായ പാത കാണിച്ചുകൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്," അദ്ദേഹം പറഞ്ഞു.
.
National
ഭോപ്പാൽ: മധ്യപ്രദേശിലെ മാണ്ഡല ജില്ലയിൽ ആംബുലൻസിൽ ഓക്സിജൻ തീർന്നതിനെ തുടർന്ന് യുവാവ് മരിച്ചു. സുഹേര മാൽ സ്വദേശി അജിത് ബരായ്യ (21) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അജിത് ജില്ലാ ആശുപത്രിയിൽ സ്ഥിരമായി ഡയാലിസിസ് ചെയ്തുവരികയായിരുന്നു.
എന്നാൽ അജിത്തിന്റെ നില ഗുരുതരമായതിനെ തുടർന്ന് കുടുംബം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു. ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസിൽ ഓക്സിജൻ സൗകര്യം നൽകിയിരുന്നെങ്കിലും, യാത്രയ്ക്കിടയിൽ സിലിണ്ടറിലെ ഓക്സിജൻ തീർന്നുപോവുകയായിരുന്നു.
തുടർച്ചയായി ശ്വാസതടസം ഉണ്ടായിട്ടും കൃത്യസമയത്ത് ഓക്സിജൻ കിട്ടാതെ അജിത് പിതാവിന്റെ മടിയിൽ കിടന്ന് മരിക്കുകയായിരുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നു അധികൃതർ അറിയിച്ചു.
National
ഭോപ്പാൽ: ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ ഡീസൽ ടാങ്കർ മറിഞ്ഞു. അപകടത്തെ തുടർന്ന് ടാങ്കറിലുണ്ടായിരുന്ന ഡീസൽ റോഡിലേക്ക് ചോർന്നൊഴുകി. ഡീസൽ ശേഖരിക്കാൻ സമീപവാസികൾ എത്തി.
അപകടവിവരമറിഞ്ഞ് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നു ആളുകൾ പാത്രങ്ങൾ, കാനുകൾ, ജഗ്ഗുകൾ എന്നിവയുമായി സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസും എക്സ്പ്രസ് വേ മാനേജ്മെന്റ് ടീമും ചേർന്ന് തടിച്ചുകൂടിയ ജനങ്ങളെ മാറ്റി. തുടർന്ന് ക്രെയിൻ ഉപയോഗിച്ചാണ് മറിഞ്ഞ ടാങ്കർ റോഡിൽ നിന്ന് നീക്കം ചെയ്തത്.
അപകടത്തിൽ പരിക്കേറ്റ ടാങ്കർ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.
National
ജാംനഗർ: ഗുജറാത്തിൽ ജാംനഗർ സ്വദേശിയെ ഭാര്യയുടെ കാമുകനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയത് ഫാക്ടറിക്കുള്ളിൽ. സയനൈഡ് നൽകി കൊന്നശേഷമാണ് ഫാക്ടറിക്കുള്ളിൽ കുഴിച്ചിട്ടത്. ജാംനഗറുകാരൻ ജിഗ്നേഷ് മവാഡിയയെയാണ് പ്രതികൾ കൊലപ്പെടുത്തിയത്.
സഹോദരന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് വർഷത്തിനു ശേഷം മൃതദേഹം കണ്ടെടുത്തത്. ജിഗ്നേഷ് ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നുവെന്നായിരുന്നു വിവരം. ജോലി ചെയ്യുന്നിടത്ത് ഫോണ്‍ ലഭ്യമല്ലെന്നും ആരോടും സംസാരിക്കാൻ താത്പര്യമില്ലെന്നും ഭാര്യ പ്രത്വി എല്ലാവരോടും പറഞ്ഞിരുന്നു.
എന്നാൽ ജിഗ്നേഷിന്റെ ബന്ധു ഓസ്ട്രേലിയയിലേക്ക് പോകുന്നുവെന്നും അഡ്രസ് വേണമെന്ന് പറഞ്ഞപ്പോൾ ഭാര്യ ഒഴിഞ്ഞുമാറിയതോടെ കുടുംബത്തിന്റെ സംശയം കൂടി. തുടർന്ന് ജിഗ്നേഷിന്റെ സഹോദരൻ അശോക് മവാഡിയ പോലീസിൽ പരാതി നൽകുകയായിരുന്നു. പിടിവീഴുമെന്ന് ഉറപ്പായതോടെ പ്രത്വിയും കാമുകൻ നീലേഷും എല്ലാം തുറന്നു പറഞ്ഞു.
നിലേഷും പ്രത്വിയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ ഏഴു വർഷം മുൻപ് ജിഗ്നേഷ് പ്രത്വിയെ വിവാഹം ചെയ്തു. കാമുകനൊന്നിച്ച് ജീവിക്കാൻ പ്രത്വി ഭർത്താവിനെ കൊല്ലാൻ തീരുമാനിച്ചു. ദരേദിലെ വ്യവസായ മേഖലയിൽ മദ്യപിക്കാനെന്ന വ്യാജേന നീലേഷും സുഹൃത്ത് ബൽറാമും ജിഗ്നേഷിനെ വിളിച്ചുവരുത്തി മദ്യത്തിൽ സയനൈഡ് കലക്കി കൊലപ്പെടുത്തുകയായിരുന്നു.
മരിച്ചെന്നുറപ്പാക്കിയശേഷം പാട്ടത്തിനെടുത്ത ഫാക്ടറിക്കത്ത് 12 അടി താഴ്ച്ചയുള്ള കുഴിയിൽ മൃതദേഹം കുഴിച്ചിട്ടു. മുകളിൽ കോണ്‍ക്രീറ്റ് ചെയ്ത ശേഷം മടങ്ങി. പോലീസ് പരിശോധനയിൽ കുഴിക്കകത്തുനിന്നു തലയോട്ടിയടക്കം മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചു. മൂവരേയും അറസ്റ്റ് ചെയ്തു.
National
ഉഡുപ്പി: കർണാടകയിലെ ഉഡുപ്പി ജില്ലയിൽ അജ്ഞാതരുടെ വെടിയേറ്റ് വ്യാപാരി മരിച്ചു. ബാർകൂർ സ്വദേശിയായ ഇവാൻ റിച്ചാർഡ് മസ്കരേനാസ് ആണ് കൊല്ലപ്പെട്ടത്.
കുന്ദാപുരയിലെ ചർച്ച് റോഡിൽ ഇയാളുടെ കാറിനു സമീപം വെടിയേറ്റ നിലയിലാണ് റിച്ചാർഡ് കാണപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ന്യൂഡല്‍ഹി: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനങ്ങള്‍ക്ക് അവരുടെ പ്രത്യേക സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ച് പാഠ്യപദ്ധതി ക്രമീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്രം.
എന്നാല്‍, അതു ഭരണഘടനാ മൂല്യങ്ങളും അടിസ്ഥാനതത്വങ്ങളും പാലിച്ചുകൊണ്ടായിരിക്കണമെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയില്‍ അബ്ദുൾ വഹാബ് എംപിയുടെ ചോദ്യത്തിന് മറുപടി നല്കി.
പിഎം ശ്രീയില്‍നിന്ന് പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പിഎം ശ്രീ പദ്ധതി ആനുകൂല്യങ്ങള്‍ നഷ്ടമാകും.
കേരളം പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിട്ടശേഷം സ്കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
പദ്ധതിയിൽ ചേരുന്നതിനായി കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള ഏതു പാഠ്യപദ്ധതിയും സിലബസും നയങ്ങളും സംസ്ഥാനങ്ങൾ നടപ്പിലാക്കേണ്ടിവരുമോയെന്ന ചോദ്യത്തിന്, പിഎം ശ്രീയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇയുമായാണോ അതോ സംസ്ഥാന പരീക്ഷാ ബോർഡുമായാണോ എന്നതു കണക്കിലെടുത്താണ് അവരുടെ സിലബസ് തീരുമാനിക്കപ്പെടുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി.
National
ന്യൂഡൽഹി: കരാർ പിൻവലിക്കാനും റദ്ദാക്കാനും അവസാനിപ്പിക്കാനുമുള്ള അവകാശം സ്കൂൾ വിദ്യാഭ്യാസത്തിനും സാക്ഷരതയ്ക്കുമുള്ള വകുപ്പ്, വിദ്യാഭ്യാസമന്ത്രാലയം, കേന്ദ്രസർക്കാർ എന്നിവരിൽ നിക്ഷിപ്തമാണെന്നു പിഎം ശ്രീയുടെ ധാരണാപത്രം.
കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പുറത്തുവിട്ട പിഎം ശ്രീ സ്കൂളുകളെ സംബന്ധിച്ച നിയമചട്ടക്കൂടിന്റെ ഒന്നാം ഭാഗത്തിലാണ് കരാറിന്റെ ധാരണാപത്രത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ഇതുപ്രകാരം സ്കൂൾ വിദ്യാഭ്യാസത്തിനും സാക്ഷരതയ്ക്കുമുള്ള വകുപ്പിനും കേന്ദ്രസർക്കാരിനും വിദ്യാഭ്യാസ മന്ത്രാലയത്തിനും 30 ദിവസത്തെ നോട്ടീസ് നൽകിക്കൊണ്ട് പൊതുതാത്പര്യപ്രകാരം കരാർ റദ്ദാക്കാനുള്ള അവകാശമുണ്ടെന്നാണു വ്യക്തമാകുന്നത്.
ഒപ്പുവച്ച തീയതി മുതൽ പ്രാബല്യത്തിലാകുന്ന ധാരണാപത്രം 2027 മാർച്ച് 31 വരെയോ സ്കൂൾ വിദ്യാഭ്യാസത്തിനും സാക്ഷരതയ്ക്കുമുള്ള വകുപ്പും വിദ്യാഭ്യാസ മന്ത്രാലയവും പദ്ധതി അനുമതികൾക്കനുസരിച്ച് വ്യക്തമാക്കുന്ന മറ്റൊരു തീയതി വരെയോ നിലനിൽക്കും. കരാറിന്റെ നിബന്ധനകളിൽ ഏതെങ്കിലും ഭേദഗതിയോ മാറ്റമോ പരിഷ്കരണമോ വരുത്തേണ്ടിവന്നാൽ അത് ഇരുകക്ഷികളുടെയും പരസ്പര സമ്മതത്തോടെ നിർവഹിക്കേണ്ടതാണെന്നും ധാരണാപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനങ്ങള്‍ക്കു പിന്മാറാം
അതേസമയം, ധാരണാപത്രത്തിൽ ഒപ്പിട്ടെങ്കിലും കരാറുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകേണ്ടത് നിർബന്ധമാണെന്നു ധാരണാപത്രത്തിൽ എവിടെയും ചൂണ്ടിക്കാട്ടുന്നില്ല. കഴിഞ്ഞ വർഷം ഒക്ടോബർ 23ന് ധാരണാപത്രത്തിൽ ഒപ്പുവച്ച കേരള സർക്കാർ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പിഎം ശ്രീ പദ്ധതിയിലേക്കു യോഗ്യരായ സ്കൂളുകളെ നിർദേശിക്കുകയാണു ചെയ്യേണ്ടത്. കരാറുമായി കേരളം ഇതുവരെ മുന്നോട്ടു പോയിട്ടില്ല.
എന്നാൽ, 2026-27 വർഷം വരെ നടപ്പിലാക്കാൻ സമയപരിധിയുള്ള പദ്ധതിയിൽ കേരളവും തമിഴ്നാടും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും പിഎം ശ്രീ പദ്ധതി ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്. പിഎം ശ്രീക്ക് ഫണ്ട് അനുവദിച്ചുതുടങ്ങിയ 2023-24 മുതൽ 2025-26 വരെയുള്ള മൂന്നു വർഷത്തിൽ 7893 കോടി രൂപയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി അനുവദിച്ചത്. പദ്ധതി നടപ്പിലാക്കാത്തതിനാൽ കേരളത്തിന് ഇതിൽനിന്ന് ഒരു രൂപപോലും ലഭിച്ചിട്ടില്ല.
എതിർപ്പിനു കാരണം
2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ എല്ലാ വ്യവസ്ഥകളും പൂർണമായി പിഎം ശ്രീയിൽ നടപ്പിലാക്കണമെന്ന കരാറിലെ വ്യവസ്ഥയാണ് പദ്ധതിയെ എതിർക്കുന്നതിനുള്ള പ്രധാന കാരണമായിരുന്നത്. സംസ്ഥാനത്തെ സ്കൂളുകളിൽ കേന്ദ്രത്തിന്റെ രാഷ്ട്രീയ, വിദ്യാഭ്യാസ അജൻഡകൾ തിരുകിക്കയറ്റുന്നതിനുള്ള ഉപാധിയാണ് പിഎം ശ്രീ സ്കൂളുകളെന്ന വിമർശനമാണ് പദ്ധതിക്കെതിരേയുള്ള ഏറ്റവും വലിയ കുറ്റപ്പെടുത്തൽ.
National
തുമകുരു: കർണാടകത്തിലെ തുമകുരുവിലുള്ള ജ്വല്ലറിയിൽനിന്നും സ്വർണം ‘കടിച്ചുമാറ്റിയ’ പ്രതി സിസിടിവിയിൽ കുടുങ്ങി. ഒരാഴ്ചയ്ക്കിടെ ജ്വല്ലറിയിൽ നിന്ന് പത്ത് സ്വർണമോതിരങ്ങളും രണ്ട് മാലയും കാണാതായതോടെ തുടങ്ങിയ അന്വേഷണമാണ് സൂപ്പർ ട്വിസ്റ്റിൽ കലാശിച്ചത്. പതിവു കണക്കെടുപ്പിലാണ് മോഷണവിവരം ഉടമയും ജീവനക്കാരും അറിഞ്ഞത്.
മോഷ്ടാക്കളെയാണ് ആദ്യം സംശയിച്ചതെന്ന് ഉടമ വിനോദ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കിയെങ്കിലും ഇടപാടുകാരിൽ ഒരാളെപ്പോലും സംശയിക്കാനുള്ള തെളിവില്ലായിരുന്നു. ഇതിനിടെ പല ആഭരണങ്ങളുടെയും തൂക്കവും വിലയും രേഖപ്പെടുത്തിയ ടാഗ് നഷ്ടമായതും ശ്രദ്ധയിൽപ്പെട്ടു. മോഷ്ടാവ് സ്വർണാഭരണങ്ങൾ മാത്രം എടുത്ത് ടാഗ് ഉപേക്ഷിച്ചതാകാമെന്ന സംശയത്തിൽ വീണ്ടും സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു.
ഇതോടെയാണ് പുലർച്ചെ നാലരയോടെ നടന്ന മോഷണം പരസ്യമാകുന്നത്. സ്വർണമോതിരവും കടിച്ച് ഒരു എലി നീങ്ങുന്നതു കണ്ടതോടെ ജീവനക്കാർ ജ്വല്ലറിക്കുള്ളിൽ വിശദമായി പരിശോധിച്ചു. ഒരു ഭാഗത്തെ ചെറിയ ദ്വാരത്തിൽനിന്ന് തൊണ്ടിമുതലുകൾ മുഴുവൻ കണ്ടെത്തുകയും ചെയ്തു.
National
ന്യൂഡൽഹി: രാജ്യത്തെ തടവറകളിൽ ജാതി, ലിംഗം, വൈകല്യം എന്നിവയുടെ പേരിലുള്ള വിവേചനങ്ങൾ തടയുന്നതിന് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അടിയന്തരമായി സ്വതന്ത്ര ഔദ്യോഗിക നിരീക്ഷണ സമിതി രൂപീകരിക്കാൻ സുപ്രീംകോടതി നിർദേശം.
തടവറകളിലെ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങൾ നിരീക്ഷിക്കുന്നതിനായി സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിലാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
2016ലെ മോഡൽ പ്രിസൺ മാന്വൽ പ്രകാരം ഓരോ ജില്ലയിലും സബ് ഡിവിഷണൽ ജയിലുകളിലും ബാഹ്യനിരീക്ഷണത്തിനായി സ്വതന്ത്ര ഔദ്യോഗിക നിരീക്ഷണ സമിതി രൂപീകരിക്കേണ്ടതുണ്ട്. എന്നാൽ നിലവിൽ ഒരു സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശത്തോ ഇത്തരമൊരു സംവിധാനമില്ലെന്ന് കേസിലെ അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ ഡോ. എസ്. മുരളീധർ സുപ്രീംകോടതിയെ അറിയിച്ചു.
ജയിൽ രജിസ്റ്ററുകളിൽനിന്ന് ജാതി കോളങ്ങൾ ഒഴിവാക്കൽ, ശുചീകരണജോലികൾ പുറംകരാർ നൽകൽ, ഭരണഘടനാവിരുദ്ധമായ വകുപ്പുകൾ ഭേദഗതി ചെയ്യൽ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ പ്രതികരണം വേഗത്തിലാക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയയോടു ബെഞ്ച് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സെപ്റ്റംബർ മൂന്നിനകം സംസ്ഥാനങ്ങൾ നൽകണം. സെപ്റ്റബർ പത്തിനു കേസ് വീണ്ടും കോടതി പരിഗണിക്കും.
National
ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെയെന്നുള്ള പ്രതിപക്ഷത്തിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിൽ മൺസൂൺ സമ്മേളനത്തിന്റെ പത്താം ദിനവും പാർലമെന്റ് പ്രക്ഷുബ്ധം. ഇന്നലെ രാവിലെ 11ന് ഇരുസഭകളിലും നടപടികൾ ആരംഭിച്ചെങ്കിലും പ്രതിഷേധത്തെത്തുടർന്ന് രണ്ടു മിനിറ്റിനുള്ളിൽ ലോക്സഭ ഉച്ചയ്ക്ക് വീണ്ടും ചേരാൻ പിരിഞ്ഞു. രാജ്യസഭയിൽ ശൂന്യവേള ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനാകാതെ തിങ്കളാഴ്ചത്തേക്കു പിരിഞ്ഞു.
ഉച്ചയ്ക്ക് 12ന് ലോക്സഭ വീണ്ടും ചേർന്നപ്പോൾ ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അവതരിപ്പിച്ചു. അമിത് ഷായുടെ വകുപ്പിനു കീഴിലുള്ള ബില്ലായിരുന്നിട്ടും അദ്ദേഹം സഭയിൽ എത്തിയിരുന്നില്ല. കഴിഞ്ഞ രണ്ടു ദിവസമായി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ബില്ലുകൾ അമിത് ഷാ അവതരിപ്പിക്കേണ്ടതായിരുന്നെങ്കിലും അദ്ദേഹം വിട്ടുനിൽക്കുകയാണുണ്ടായത്. പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതോടെ ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ ചർച്ചയില്ലാതെ കേന്ദ്രസർക്കാർ പാസാക്കി.
സഭാ നടപടികളിൽ സഹകരിക്കാത്ത പ്രതിപക്ഷം ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കിയെന്നു പിന്നീട് കുറ്റപ്പെടുത്തരുതെന്ന് പ്രതിപക്ഷത്തിന്റെ നടപടിയെ വിമർശിച്ചുകൊണ്ട് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സഭയിൽ പറഞ്ഞു.
വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമത്തിൽ അമിത് ഷാ പാർലമെന്റിൽ മറുപടി പറയുന്നതുവരെ പ്രതിഷേധിക്കാനാണു പ്രതിപക്ഷനീക്കം. അങ്ങനെ സംഭവിച്ചാൽ ഇനി അവതരിപ്പിക്കുന്ന ബില്ലുകൾ പലതും ചർച്ചയില്ലാതെ പാസാക്കേണ്ടിവരും. അടുത്തയാഴ്ച പാർലമെന്റിന്റെ പരിഗണയ്ക്കെത്തുന്ന വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ ഉൾപ്പെടെ വിവാദ ബില്ലുകളിൽ കേന്ദ്രസർക്കാരിനെ എതിർക്കാൻതന്നെയാണു പ്രതിപക്ഷ തീരുമാനം.