National
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ കോൺഗ്രസിന് തിരിച്ചടിയായി മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പാർട്ടി പദവികളിൽനിന്ന് രാജി പ്രഖ്യാപിച്ചു. പേഴ്സണൽ അസിസ്റ്റന്റിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിൽ പണവും സ്വർണവും പിടിച്ചെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പടിയിറക്കം.
ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് തുടങ്ങിയ പ്രധാന പദവികളാണ് ഹരീഷ് റാവത്ത് ഒഴിഞ്ഞത്. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു വിവാദത്തിനും കാരണക്കാരനാകാൻ താനാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അദ്ദേഹം രാജി സമർപ്പിച്ചത്.
2016-ലെ ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മീഷൻ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഹരീഷ് റാവത്തിന്റെ പിഎയായ ചന്ദൻ സിംഗ് ജീനയുടെ വീട്ടിൽ ഇഡി പരിശോധന നടത്തിയത്.
റെയ്ഡിൽ 32 ലക്ഷം രൂപയും വലിയതോതിൽ സ്വർണവും ആഡംബര വാച്ചുകളും പിടിച്ചെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ പിഎയ്ക്കെതിരെയുള്ള ആരോപണങ്ങൾ വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും വരുംദിവസങ്ങളിൽ സത്യം പുറത്തുവരുമെന്നുമാണ് ഹരീഷ് റാവത്തിന്റെ പ്രതികരണം.
രാജ്യത്ത് കോൺഗ്രസും രാഹുൽ ഗാന്ധിയും അഴിമതിക്കെതിരായ ശക്തമായ പോരാട്ടം നടത്തുമ്പോൾ, താനുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്താൻ ഇടയാക്കരുത് എന്ന ബോധ്യത്തിലാണ് പദവികൾ ഒഴിയുന്നതെന്ന് ഹരീഷ് വ്യക്തമാക്കി.
National
പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറത്ത് മധ്യവയസ്കന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. കുഴിക്കാട്ടിൽ പറമ്പിൽ സതീഷ് കുമാർ (51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.
മീൻപിടിക്കാൻ വച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് കെണി ഒരുക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇലക്ട്രിക് വയറുകൾ കണ്ടെത്തിയിട്ടുണ്ട്. സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ ഘടിപ്പിച്ച വൈദ്യുതി വയറുകളാണ് പൊലിസ് കണ്ടെടുത്തത്.
മീൻ പിടിക്കുന്നതിനിടയിലാകാം ഇയാൾക്ക് ഷോക്കേറ്റത് എന്നാണ് കരുതുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ.
National
ലക്നോ: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ മദ്യലഹരിയിലായിരുന്ന ഡോക്ടർ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു. സംഭവത്തിൽ രണ്ട് ഡോക്ടർമാർക്കെതിരെ പൊലിസ് കേസെടുത്തു. കാകർഹ സ്വദേശി ജൂലി (22) ആണ് മരിച്ചത്. യുവതി ഒരു ആൺകുഞ്ഞിന് ജന്മ നൽകിയിട്ടുണ്ട്. കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുടുംബം യുവതിയുമായി ആംബുലൻസിൽ സർക്കാർ ആശുപത്രിയിലേക്കാണ് പുറപ്പെട്ടത്. എന്നാൽ വഴിയിൽ വച്ച് ആംബുലൻസ് ഡ്രൈവർ പുവയാനിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ വാഹനം നിർത്തി അവിടെയുള്ള ഡോക്ടറെ കാണിക്കാൻ കുടുംബത്തോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് കുടുംബം ആശുപത്രിയിലുണ്ടായിരുന്ന ഡോ. ഫിറോസിനെ സമീപിച്ചു. ഡോ. ഫിറോസ് നഗരത്തിൽ നിന്ന് ഡോ. കെ.പിയെ വരുത്തുകയായിരുന്നു. ഡോ. കെ.പി മദ്യപിച്ച നിലയിലാണ് ആശുപത്രിയിലെത്തിയതെങ്കിലും ഇയാൾ ശസ്ത്രക്രിയ നടത്താൻ തയാറാവുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം ജൂലി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും പ്രസവത്തിന് പിന്നാലെ ആരോഗ്യനില വഷളാവുകയായി. കൂടുതൽ ചികിത്സയ്ക്കായി യുവതിയെ ബറേലിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ജൂലി മരണത്തിന് കീഴടങ്ങുകയായിരുന്നു.
യുവതിയുടെ മരണത്തെത്തുടർന്ന് ഡോ. കെ.പി, ഡോ. ഫിറോസ് എന്നിവർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
മുംബൈ: മഹാരാഷ്ട്രയിലെ ഗോരെഗാവിൽ അനുവാദമില്ലാതെ വസ്ത്രങ്ങളും സാധനങ്ങളും ഉപയോഗിച്ചതിന്റെ പേരിൽ സുഹൃത്തിന്റെ മർദനമേറ്റ് യുവാവ് മരിച്ചു. സൂരജ് ഡോലെയെ (26) ആണ് സുഹൃത്ത് സുബോധ് വാഗ്മാരെ (37) എന്ന യുവാവ് കൊലപ്പെടുത്തിയത്.
മരിച്ച സൂരജ് ഡോലെ അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നിരന്തരം ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും വസ്ത്രങ്ങളടങ്ങിയ ബാഗ് ചോദിക്കാതെ എടുത്തുകൊണ്ടുപോയി തിരികെ തന്നില്ലെന്നും സുബോധ് വാഗ്മാരെ സുഹൃത്തുക്കളോട് പറഞ്ഞു. ഇതേച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ സൂരജ് ഡോലെ അസഭ്യം പറഞ്ഞതായും തുടർന്ന് പ്രകോപിതനായ സുബോധ് വാഗ്മാരെ റോഡരികിൽ കിടന്ന കല്ലുകൊണ്ട് ഇയാളുടെ മുഖത്ത് ഇടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന സൂരജിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിക്കായി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
കോൽക്കത്ത: കാളിഘട്ട് ക്ഷേത്രത്തിലെത്തി മത്സ്യവിഭവങ്ങൾ അടങ്ങിയ ഭോഗിൽ പങ്കെടുത്ത് പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ക്ഷേത്രത്തിലെത്തിയ അദ്ദേഹം തലക്കറിയും വറുത്ത മീനും ബസന്തി പുലാവും ഉൾപ്പെടെയുള്ള കഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ദുർഗാപൂജ കാലത്ത് ബംഗാളികൾ മാംസാഹാരം ഒഴിവാക്കണമെന്നും മാംസവും മദ്യവും വിൽക്കുന്ന കടകൾ അടച്ചിടണമെന്നും ബാഗേശ്വർ ധാം തലവൻ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരെ ബംഗാളിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്നും പ്രതിഷേധം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുവേന്ദു അധികാരി കാളിഘട്ട് ക്ഷേത്രത്തിലെത്തി മത്സ്യവിഭവങ്ങൾ ഉൾപ്പെടുന്ന ഭോഗ് കഴിച്ചത്.
കാളിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യമാണ്. ഈ പ്രസാദമാണ് പിന്നീട് ഭക്തർക്ക് ഭക്ഷണമായി നൽകുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സസ്യഭക്ഷണ ശീലങ്ങൾ ബംഗാളിലേക്ക് അടിച്ചേൽപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം.
കാളിഘട്ട് ക്ഷേത്രത്തിലെ പ്രസാദമായ ഭോഗിലാണ് മുഖ്യമന്ത്രി പങ്കെടുത്തതെന്ന് ബിജെപി വ്യക്തമാക്കി. വിവാദം അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബംഗാളിന്റെ വിശ്വാസത്തോടും പാരമ്പര്യത്തോടും ജീവിതരീതിയോടുമുള്ള ആദരവിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഭോഗിൽ പങ്കെടുത്തതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
ദുർഗാപൂജ കാലത്ത് ബംഗാളിൽ മാംസവും മദ്യവും വിൽക്കുന്ന കടകൾ അടച്ചിടണമെന്നും ബംഗാളികൾ സസ്യേതര ഭക്ഷണം ഒഴിവാക്കണമെന്നും ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. പ്രസ്താവന ബംഗാളികളുടെ സാംസ്കാരിക സ്വത്വത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു.
National
ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് രാജ്യതലസ്ഥാനത്ത് തുടക്കമാകുന്നു. ഉച്ചയോടെ ഔദ്യോഗികമായി ആരംഭിക്കുന്ന ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോകനേതാക്കളുമായി തന്ത്രപ്രധാനമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. രണ്ട് ദിവസങ്ങളിലായാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.
ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ചി ജിൻപിംഗ് ഉച്ചയോടെ ഡൽഹിയിലെത്തും. ചി ജിൻപിംഗിന്റെ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയിലെ ചൈനീസ് അംബാസഡർ നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമായി. ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളുമായി മുന്നോട്ട് പോകണമെന്നാണ് ചൈന ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഉച്ചകോടിയുടെ പ്രധാന സമ്മേളനങ്ങൾ ആരംഭിക്കും. നാളെയും ചർച്ചകൾ തുടരും. ഉച്ചയോടെ ഡൽഹിയിലെത്തുന്ന ചി ചിൻപിംഗ് പ്രധാനമന്ത്രി മോദിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയേക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും അതിർത്തിയിലെ സമാധാനവും മെച്ചപ്പെടുത്താൻ സന്ദർശനം വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് അംബാസഡറുടെ വാക്കുകൾ.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ തുടങ്ങിയ പ്രമുഖ നേതാക്കൾ നേരത്തെ തന്നെ ഡൽഹിയിലെത്തി ചർച്ചകളിൽ പങ്കാളികളായിട്ടുണ്ട്.
National
മധുര: മധുര മീനാക്ഷി സുന്ദരേശ്വരർ ക്ഷേത്രത്തിന്റെ പടിഞ്ഞാറൻ ഗോപുരത്തിന് സമീപമുള്ള പ്രശസ്തമായ പഴയ 'സെൻട്രൽ തിയേറ്റർ' സമുച്ചയത്തിൽ വൻ തീപിടുത്തം. വൈകുന്നേരത്തോടെയാണ് തിയേറ്റർ കെട്ടിടത്തിൽ നിന്നും പുകയും തീയുമുയർന്നത്. 15 ഓളം ഫയർഫോഴ്സ് യൂണിറ്റുകൾ തീയണയ്ക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളായി.
തീ സമീപ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അഗ്നിശമന സേനയും പോലീസും സ്ഥിരീകരിച്ചു. കോവിഡ് കാലം മുതൽ പ്രവർത്തനരഹിതമായിരുന്ന തിയേറ്റർ നിലവിൽ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കുന്ന ഗോഡൗണായി ഉപയോഗിച്ചു വരികയായിരുന്നു.
കടലാസ്, പ്ലാസ്റ്റിക് തുടങ്ങിയ എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിച്ചിരുന്നതാണ് കെട്ടിടത്തിനുള്ളിൽ തീ പെട്ടെന്ന് പടരാൻ കാരണം. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല.
മീനാക്ഷി ക്ഷേത്രത്തിലെ കുുംഭാഭിഷേക ചടങ്ങുകൾ ആരംഭിച്ച സമയത്താണ് സംഭവം. ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ മാത്രം അകലെയാണ് തിയേറ്ററെങ്കിലും ക്ഷേത്ര സമുച്ചയങ്ങൾക്കോ സമീപത്തെ വീടുകൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ല.
സമീപത്ത് അഗ്നിശമന സേനാ വാഹനങ്ങൾ ഉണ്ടായിരുന്നതിനാൽ വേഗത്തിൽ തീനിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
National
ലഖ്നൗ: മൊബൈൽ നെറ്റ്വർക്ക് കൃത്യമായി ലഭിക്കാത്തതിൽ രോഷാകുലരായ നാട്ടുകാർ ടെലികോം കമ്പനി ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു. ഉത്തർപ്രദേശിലെ ഫത്തേപ്പൂരിലെ ഹർദൗലി ഗ്രാമത്തിലാണ് സംഭവം. രണ്ട് വർഷമായി ഗ്രാമത്തിൽ റേഞ്ച് ലഭിക്കുന്നില്ലെന്നും തുടർച്ചയായി പരാതി നൽകിയിട്ടും കമ്പനി നടപടിയെടുത്തില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ വാർത്താശ്രദ്ധ നേടി. 5ജി റീചാർജ് ചെയ്തിട്ടും ഇന്റർനെറ്റോ കോൾ സൗകര്യമോ ലഭിക്കുന്നില്ലെന്നാണ് ഗ്രാമവാസികളുടെ പ്രധാന പരാതി. അറ്റകുറ്റപ്പണിക്കായി ഗ്രാമത്തിലെത്തിയ ടെക്നീഷ്യനെയാണ് ഗ്രാമവാസികൾ തടഞ്ഞുവച്ച് ടവറിൽ കെട്ടിയിട്ടത്. കമ്പനി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാതെ ഇയാളെ വിട്ടയക്കില്ലെന്ന് ഗ്രാമവാസികൾ വാശിപിടിച്ചു.
വിവരമറിഞ്ഞ് ബിന്ദ്കി പൊലിസ് സ്ഥലത്തെത്തിയാണ് സാങ്കേതിക വിദഗ്ധനെ മോചിപ്പിച്ചത്. സംഭവത്തിൽ സാങ്കേതിക വിദഗ്ധന്റെ പരാതിയിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലിസ് അറിയിച്ചു.
National
ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് ചെറു യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍. രാജ്യതലസ്ഥാനത്തു നടന്ന ഇന്നോപ്രോം ഇന്ത്യ പ്രദര്‍ശനത്തോടനുബന്ധിച്ചാണ് 105 ഐഎല്‍-114-300 യാത്രാവിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ കമ്പനികളുമായി റഷ്യന്‍ കമ്പനി ധാരണയായത്.
കേരളം കേന്ദ്രമാക്കി ആരംഭിക്കാനിരിക്കുന്ന സ്വകാര്യ വിമാന സര്‍വീസ് കമ്പനിയായ എയര്‍ കേരള 20 വിമാനങ്ങള്‍ വരെ വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ധിച്ചുവരുന്ന വ്യോമയാന സഹകരണത്തിന്റെ ഭാഗമായിട്ടാണ് റഷ്യന്‍ സ്റ്റേറ്റ് കോര്‍പറേഷനായ റോസ്റ്റെക്കിന്റെ ഭാഗമായ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പറേഷന്റെ (യുഎസി) 68 പേര്‍ക്കു വരെ സഞ്ചരിക്കാനാകുന്ന റീജണല്‍ പാസഞ്ചര്‍ വിമാനം സ്വന്തമാക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരമൊരുങ്ങിയത്.
ബ്രിക്സ് ഉച്ചകോടിക്കു മുന്നോടിയായി ഡല്‍ഹിയില്‍ കഴിഞ്ഞ ഒന്പതുമുതല് ഇന്നലെവരെ നടന്ന ഇന്നോപ്രോം ഇന്ത്യയില്‍ 120ലധികം റഷ്യന്‍, ഇന്ത്യന്‍ കമ്പനികള്‍ പങ്കെടുത്തിരുന്നു. ചെറിയ നഗരങ്ങളെയും പട്ടണങ്ങളെയും തമ്മില്‍ വ്യോമഗതാഗതത്തിലൂടെ ബന്ധിപ്പിക്കാനുള്ള ഇന്ത്യയുടെ ഉഡാന്‍ പദ്ധതിക്ക് ഈ വിമാനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുമായുള്ള വ്യാവസായിക സഹകരണം ശക്തിപ്പെടുത്താന്‍ റഷ്യ ശ്രമിക്കുന്നതിനിടയിലാണ് വ്യോമയാനരംഗത്തെ പുതിയ മേഖലകളിൽ സഹകരണം വര്‍ധിക്കുന്നത്.
National
ന്യൂഡൽഹി: പൂർണമായും ഡിജിറ്റലായ ടോൾപിരിവ് സംവിധാനത്തിലേക്കു രാജ്യം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
അടുത്ത വർഷം ഫെബ്രുവരി-മാർച്ചോടെ ബാരിയറുകളില്ലാത്ത ടോൾ ശേഖരണ സംവിധാനങ്ങൾ രാജ്യത്തുടനീളം പ്രവർത്തനക്ഷമമാകുമെന്ന് ഗഡ്കരി മുംബൈയിൽ നടന്ന ആഗോള ഫിൻടെക് ഫെസ്റ്റിൽ പറഞ്ഞു.
മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) സംവിധാനം ഉപയോഗിച്ചാണു രാജ്യം തടസരഹിത ടോൾ പിരിവ് സംവിധാനം പ്രവർത്തനക്ഷമമാക്കാൻ ഒരുങ്ങുന്നത്.
മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ
റോഡുകളുടെ മുകളിലായി നിർമിച്ചിട്ടുള്ള ഗാൻട്രികൾ എന്ന ഇരുമ്പുനിർമിതികൾ ഉപയോഗിച്ചാണ് മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ പ്രവർത്തിക്കുക. ഇവയ്ക്കു താഴെയുള്ള റോഡുകളിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ വാഹനത്തിലെ ഫാസ്റ്റ്ടാഗ് സ്റ്റിക്കർ സ്കാൻ ചെയ്ത് ഓട്ടോമാറ്റിക്കായി ടോൾ ഈടാക്കും.
വാഹനത്തിന്റെ ലൈസൻസ് പ്ലെയ്റ്റുകൾ സ്കാൻ ചെയ്തു കാപ്ചർ ചെയ്യാൻ ഹൈ ടെക് കാമറകളും ഇവയിലുണ്ടാകും. നിർത്തുകയോ വേഗത കുറയ്ക്കുകയോ ചെയ്യാതെ, വാഹനങ്ങൾ സാധാരണ വേഗതയിൽ കടന്നുപോകുമ്പോൾതന്നെ വാഹനങ്ങളിൽനിന്ന് ടോൾ ഈടാക്കാൻ കഴിയും.
രാജ്യത്തെ ആദ്യ മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ ടോളിംഗ് സംവിധാനം ഗുജറാത്തിൽ ഈ വർഷം മേയിൽ ദേശീയപാത അഥോറിറ്റി നടപ്പാക്കിയിരുന്നു.
ടോൾപ്ലാസകളില്ലാതെ ടോൾപിരിവ് സംവിധാനം നടപ്പിലാക്കുന്നതിലൂടെ പ്രവർത്തനച്ചെലവ് കുറയ്ക്കാനും പ്രതിവർഷം 20,000 കോടി രൂപയുടെ അധികവരുമാനം നേടാനും സർക്കാർ ലക്ഷ്യമിടുന്നു.
National
ന്യൂഡൽഹി: കടൽപ്പാതകൾ സുരക്ഷിതമാകുകയും വിതരണശൃംഖലകൾ തടസമില്ലാതെ തുടരുകയും നാവികരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്താൽ മാത്രമേ ആഗോള വ്യാപാരത്തിന് മുന്നോട്ടുപോകാൻ സാധിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ തർക്കങ്ങൾക്കിടയിലും വ്യാപാര തടസങ്ങൾ ഒഴിവാക്കി സാമ്പത്തിക പാലം പണിയാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014ന് ശേഷം 40ഓളം രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്.
ലോകജനസംഖ്യയുടെ 50 ശതമാനത്തെയും ആഗോള ജിഡിപിയുടെ 40 ശതമാനത്തെയുമാണ് ബ്രിക്സ് രാജ്യങ്ങൾ പ്രതിനിധീകരിക്കുന്നത്. ഇന്ത്യയുടെ യുപിഐ ഡിജിറ്റൽ പേമെന്റ് സംവിധാനവും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും ബ്രിക്സ് അംഗരാജ്യങ്ങൾക്ക് മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അംഗരാജ്യങ്ങൾക്കിടയിലെ വ്യാപാരതടസങ്ങൾ നീക്കുന്നതിനും ആയിരത്തിലധികം പുതിയ ബിസിനസ് പങ്കാളിത്തങ്ങൾ വളർത്തിയെടുക്കുന്നതിനും ബിസിനസ് കൗൺസിൽ മുൻകൈയെടുക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
പുടിന് തിരുക്കുറൾ സമ്മാനിച്ചു
ഭാരത് മണ്ഡപത്തിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവള്ളുവർ രചിച്ച ക്ലാസിക്കൽ തമിഴ് കാവ്യമായ തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ചു.
പുസ്തകം സമ്മാനിച്ചശേഷം ഇരുനേതാക്കളും ഹസ്തദാനം ചെയ്യുന്ന വീഡിയോ ദൃശ്യവും മോദി പങ്കുവച്ചു.
National
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിയിൽ നുഴഞ്ഞുകയറാൻ എഐ സഹായത്തോടെ നിർമിച്ച തിരിച്ചറിയിൽ കാർഡ് യുവാവ് ഉപയോഗിച്ചതായി അന്വേഷണസംഘം.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കാർഡാണു യുവാവ് നിർമിച്ചതെന്നും അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് മുന്‍പാകെ പൊലിസ് അറിയിച്ചു.
മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് ഉദ്ഘാടന വേദിയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് നുഴഞ്ഞുകയറ്റശ്രമം നടന്നത്. സംഭവത്തിൽ രോഹൻ പരേഖ് (24) സഹായി ദിലീപ് കുണ്ഡെ (49) എന്നിവർ പിടിയിലായിരുന്നു.
പിറ്റേന്നാണ് വേദിയിൽ പ്രധാനമന്ത്രിയുടെ പരിപാടി നിശ്ചയിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് രോഹൻ പരേഖ് വേദിയിലെത്തിയത്. അംഗരക്ഷകനെന്ന് പരിചയപ്പെടുത്തി പിന്നാലെയെത്തിയ ദിലീപ് കുണ്ഡെയുടെ കൈവശം ഒരു തോക്കും ഉണ്ടായിരുന്നു.
കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ആദരവ് പിടിച്ചുപറ്റാൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെന്ന് ധരിപ്പിക്കാനാണ് വ്യാജരേഖകൾ നിർമിച്ചതെന്നാണ് ഇയാൾ പൊലിസിനു നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത്.
National
ന്യൂഡൽഹി: ലോകം ഇന്ന് അതീവസങ്കീർണമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിതരണശൃംഖലകളിലെ തടസങ്ങളും രാഷ്ട്രീയസമ്മർദങ്ങൾക്കായി സാമ്പത്തികമാർഗങ്ങൾ ഉപയോഗിക്കുന്നതും ആഗോള സാമ്പത്തിക അന്തരീക്ഷത്തെയും വിവിധ രാജ്യങ്ങളുടെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം വെല്ലുവിളികളിൽ ബ്രിക്സിന്റെ പ്രതികരണം എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. അംഗരാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ വലിപ്പത്തിൽ മാത്രമല്ല ബ്രിക്സിന്റെ കരുത്തിരിക്കുന്നത്.
വ്യാപാരം, നിക്ഷേപം, സംയുക്ത ധനസഹായം എന്നിവയിലൂടെ ഈ സാധ്യതകളെ പ്രായോഗിക സഹകരണ ബന്ധങ്ങളാക്കി മാറ്റുമ്പോഴാണ് സംഘടന കൂടുതൽ ശക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആഗോള ഊർജ-ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ സംഭാവന നൽകാൻ റഷ്യ സജ്ജമാണെന്ന് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വ്യക്തമാക്കി.
പാശ്ചാത്യരാജ്യങ്ങൾ തങ്ങൾക്കെതിരേ ഏർപ്പെടുത്തിയ ഉപരോധങ്ങളെ വിമർശിച്ച പുടിൻ, ലോകം ആഴമേറിയ ഘടനാപരമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ചൂണ്ടിക്കാട്ടി.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെയും പശ്ചിമേഷ്യൻ പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ അമേരിക്കയുടെയോ മറ്റു രാജ്യങ്ങളുടെയോ പേരെടുത്തു പറയാതെ പാശ്ചാത്യരാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു പുടിന്റെ വിമർശനങ്ങൾ.
National
നാഗപട്ടണം: ലോകപ്രശസ്തമായ വേളാങ്കണ്ണി വിശുദ്ധ ആരോഗ്യമാതാവിന്റെ തീർഥാടനകേന്ദ്രം ഇനി വർഷം മുഴുവനും 24 മണിക്കൂറും വിശ്വാസികൾക്കായി തുറന്നുപ്രവർത്തിക്കുമെന്നു തഞ്ചാവൂർ ബിഷപ് സഹായരാജ് പ്രഖ്യാപിച്ചു.
ഒക്ടോബർ മൂന്നിന് പുതിയ ക്രമീകരണം നിലവിൽവരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ലക്ഷക്കണക്കിനു തീർഥാടകർക്ക് ഏതു സമയത്തും എത്തിച്ചേർന്ന് യാതൊരു തടസവുമില്ലാതെ പ്രാർഥന നടത്താൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണു ചരിത്രപരമായ തീരുമാനം.
തീരുമാനത്തെ വിശ്വാസീസമൂഹം ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്തത്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിച്ചതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ നാഷണൽ കോൺഫറൻസും സഖ്യകക്ഷിയായ കോൺഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. വിഷയത്തിൽ ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള നടത്തിയ പ്രതികരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കർറ വിമർശിച്ചു. മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാൻ മുഖ്യമന്ത്രി "ധീരമായി നിലപാടെടുക്കണം" എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീനഗറിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ വന്ദേമാതരത്തിന്റെ ആറ് വരികളും പൂർണമായി ആലപിക്കുകയും ഒമർ അബ്ദുള്ളയും ഫാറൂഖ് അബ്ദുള്ളയും എഴുന്നേറ്റ് നിൽക്കുകയും ചെയ്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികൾ മാത്രം ആലപിക്കുന്നതാണ് ഭരണഘടന മുന്നോട്ടുവെക്കുന്ന മതേതര മൂല്യങ്ങൾക്ക് അനുയോജ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സംസ്ഥാന കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കി.
ഔദ്യോഗിക ചടങ്ങുകളിൽ പൂർണരൂപം ആലപിക്കുന്നത് നിയമപരമായി നിർബന്ധമാണെന്നും, അനുസരിക്കാതിരുന്നാൽ കാഷ്മീരിലെ ജനങ്ങൾ ജയിലിൽ പോകേണ്ടി വരുമെന്നും ഒമർ അബ്ദുള്ള തിരിച്ചടിച്ചു. വന്ദേമാതരത്തിന്റെ ആദ്യ രണ്ടു വരികൾ മാത്രം ആലപിച്ച കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ആരെയെങ്കിലും പൊലിസ് ജയിലിലടച്ചിട്ടുണ്ടോ എന്ന് കർറ ചോദിച്ചു. ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെപ്പോലെ മതേതരത്വത്തിന് വേണ്ടി ഉറച്ചുനിൽക്കാൻ ജമ്മു കാഷ്മീർ മുഖ്യമന്ത്രിക്ക് സാധിക്കണം.
ജമ്മു കാഷ്മീരിലെ ഒമർ അബ്ദുള്ള സർക്കാരിന് പുറത്തുനിന്നാണ് കോൺഗ്രസ് പിന്തുണ നൽകുന്നത്. മന്ത്രിസഭയിൽ ചേരാൻ കോൺഗ്രസ് വിസമ്മതിച്ചതിന് പിന്നാലെ ഉയർന്ന ഈ വന്ദേമാതരം തർക്കം സഖ്യത്തിലെ വിള്ളൽ കൂടുതൽ വ്യക്തമാക്കുന്നതാണ്.
National
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി 15ഓളം ലോകനേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തും.
രാഷ്ട്രപതി ദ്രൗപദി മുർമുവും വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഏഴു വർഷത്തിനുശേഷമുള്ള തന്റെ ആദ്യ ഇന്ത്യാസന്ദർശനത്തിനായി ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി വൈകുന്നേരം 5.45ന് പ്രധാനമന്ത്രി ചർച്ച നടത്തും.
ഇ
തിനുപുറമെ, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, യുഎഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹംഗ് എന്നിവരുമായും പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും.
കസാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ബുറുണ്ടി, നൈജീരിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി നാളെ ഉച്ചയ്ക്കുശേഷം പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
National
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാര ബന്ധവും പ്രാദേശിക സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനാണ് ചർച്ചയിൽ മുൻഗണന നൽകിയത്.
അമേരിക്കയുടെ ഉപരോധങ്ങളും സൈനിക നീക്കങ്ങളും ശക്തമായ പശ്ചാത്തലത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ ആദ്യ ഇന്ത്യൻ സന്ദർശനം. ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും അംഗരാജ്യങ്ങളുടെ പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്താനും പെസഷ്കിയാൻ ആഹ്വാനം ചെയ്തു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കപ്പൽ തൊഴിലാളികളുടെ സുരക്ഷയ്ക്കും ഊർജ വിതരണം തടസപ്പെടാതിരിക്കാനുമുള്ള സുരക്ഷിത സമുദ്രപാതകൾ ഉറപ്പാക്കുന്നതിനും ഇന്ത്യ മുൻഗണന നൽകി.
സമാധാനപരമായ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനാകൂ എന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. യു.എസ് ഉപരോധങ്ങളെ പ്രതിരോധിക്കാൻ ബ്രിക്സ് ബാങ്കിലൂടെയും അംഗരാജ്യങ്ങളുടെ കറൻസികളിലൂടെയുള്ള വ്യാപാരത്തിലൂടെയും സാമ്പത്തിക പ്രതിരോധ ശേഷി വർധിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇന്ത്യയും ഇറാനും തമ്മിലുള്ള പരമ്പരാഗത ബന്ധം മെച്ചപ്പെടുത്താനും ബ്രിക്സ് പങ്കാളിത്തം വഴി ഇരുരാജ്യങ്ങളുടെയും പുരോഗതി ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
National
ഹൈദരാബാദ്: ഹൈദരാബാദിലെ സൈനിക കേന്ദ്രത്തിൽനിന്ന് എകെ 47 തോക്കുകൾ ഉൾപ്പടെ ആയുധങ്ങൾ മോഷ്ടിച്ച കേസിൽ മുൻ സൈനികൻ അറസ്റ്റിൽ. തെലുങ്കാന നാഗർകുർണൂൽ അച്ചാംപെട്ട് സ്വദേശി ഹവീൽദാർ ഉപുത്തല മല്ലേഷ് (37) ആണ് അറസ്റ്റിലായത്.
മദ്രാസ് റജിമെന്റിലെ ബറ്റാലിയൻ 20ലെ ഹവീൽദാറായിരുന്ന മല്ലേഷ് കഴിഞ്ഞ ജൂണിൽ വിരമിച്ചിരുന്നു.
അച്ചടക്കലംഘനവും മോശം ആരോഗ്യസ്ഥിതിയുമാണ് ഇയാൾ സൈന്യത്തിൽനിന്നും പുറത്തുപോകാൻ കാരണമായത്. കഴിഞ്ഞ മാസം 30നും 31നും ഇടയിൽ രാത്രിയിലാണ് മോഷണം നടന്നത്. കേസിൽ മല്ലേഷ് മാത്രമാണ് പ്രതി.
മോഷ്ടിക്കപ്പെട്ട ആയുധങ്ങളും വെടിക്കോപ്പുകളും ഇയാളുടെ വീട്ടിൽനിന്നും കണ്ടെടുത്തതായി പൊലിസ് പറഞ്ഞു. നാല് എകെ 203 റൈഫിളുകൾ, ഒരു ഇൻസാസ് റൈഫിൾ, ആറ് 9എംഎം പിസ്റ്റളുകളുൾപ്പടെ ഏഴ് പിസ്റ്റളുകൾ എന്നിവയും അവയുടെ മാഗസിനുകളും പൊലിസ് കണ്ടെടുത്തു.
കൂടാതെ, ഒരു നൈറ്റ്-വിഷൻ ബൈനോക്കുലർ, 1,156 റൗണ്ട് 9എംഎം തിരകൾ, 720 റൗണ്ട് എകെ203 തിരകൾ എന്നിവയും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. 2010ലാണ് ഇയാൾ സൈന്യത്തിൽ ചേർന്നത്.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി ഡൽഹി വഴിയുള്ള ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണമേർപ്പെടുത്തി.
ഡൽഹി ഡിവിഷനു കീഴിലുള്ളതും ഇവിടെ എത്തിച്ചേരുന്നതുമായ നിരവധി സർവീസുകളെ ഇതു ബാധിക്കും. ഇന്നലെമുതൽ നാളെ വരെയുള്ള ട്രെയിനുകളാണ് റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്തിരിക്കുന്നത്.
സമയക്രമത്തിലെ മാറ്റം കാരണം തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് ഉൾപ്പടെ കേരളത്തിൽനിന്നുള്ള ദീർഘദൂര ട്രെയിനുകൾ വഴിയിൽ പിടിച്ചിടാനോ പുറപ്പെടുന്ന സമയം വൈകാനോ സാധ്യതയുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 120ഓളം ട്രെയിനുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
രാജധാനി, തേജസ്, വന്ദേഭാരത്, പൂർവ എക്സ്പ്രസ് തുടങ്ങിയ പ്രധാന സർവീസുകളും ഇതിലുൾപ്പെടുന്നു. ട്രെയിനുകളുടെ വിവരങ്ങൾ അറിയാൻ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം വെബ്സൈറ്റോ 139 എന്ന ഹെൽപ്പ്ലൈൻ നമ്പറോ ഉപയോഗിക്കാമെന്ന് റെയിൽവേ അറിയിച്ചു.
National
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയെച്ചൊല്ലി കോൺഗ്രസിൽ അഭിപ്രായഭിന്നത. മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.ചിദംബരവും ശശി തരൂരും തമ്മിലാണ് ഉച്ചകോടി മൂലം രാജ്യത്തിനുണ്ടാകുന്ന നേട്ടങ്ങളെച്ചൊല്ലി വ്യത്യസ്ത നിലപാടുകളെടുത്തത്.
ബ്രിക്സ് ഉച്ചകോടിയിൽനിന്ന് ഇന്ത്യ നേടിയ വ്യക്തമായ നേട്ടങ്ങളെ ചിദംബരം ചോദ്യം ചെയ്തപ്പോൾ ഉച്ചകോടി ഇന്ത്യയുടെ നയതന്ത്ര സമ്മേളന ശക്തി പ്രകടമാക്കുന്നുവെന്നായിരുന്നു തരൂരിന്റെ മറുപടി.
എത്ര പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും വരുന്നുണ്ട് എന്നതു താൻ കണക്കിലെടുക്കുന്നില്ലെന്നും കഴിഞ്ഞ രണ്ടോ മൂന്നോ ബ്രിക്സ് ഉച്ചകോടികൾക്കു വ്യക്തമായ നേട്ടങ്ങളോ ഫലങ്ങളോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് താൻ കരുതുന്നുവെന്നുമായിരുന്നു ചിദംബരം കഴിഞ്ഞദിവസം പറഞ്ഞത്.
ചിദംബരത്തിന്റെ പ്രസ്താവനയ്ക്കെതിരേ ബിജെപി ഉൾപ്പടെ വിമർശനമുന്നയിച്ചപ്പോഴാണ് കോൺഗ്രസ് നേതാവായ തരൂരിന്റെ ഭാഗത്തുനിന്ന് ചിദംബരത്തിന്റെ നിലപാടുകളെ തള്ളുന്ന പ്രസ്താവനയുണ്ടായത്.ഉച്ചകോടി ഗ്ലോബൽ സൗത്തിനു പ്രധാന പ്ലാറ്റ്ഫോം ഒരുക്കുകയാണെന്ന് ബ്രിക്സിന്റെ നേട്ടമായി തരൂർ ചൂണ്ടിക്കാട്ടി.
National
കോൽക്കത്ത: ബംഗാളിലെ ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അനാവശ്യ വിവാദങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരി. കോൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം ക്ഷേത്രത്തിൽ നിന്നും മീൻ തലയും മീൻ വറുത്തതും അടങ്ങിയ ഭോഗ് പ്രസാദം കഴിച്ചു. കൗശികി അമവാസി ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ സന്ദർശനം.
ദുർഗാപൂജ വേളയിൽ ബംഗാളി ഹിന്ദുക്കൾ മത്സ്യ മാംസാദികൾ കഴിക്കുന്നതിനെതിരെ അടുത്തിടെ ഒരു ഹിന്ദു പുരോഹിതൻ രംഗത്തുവന്നത് വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ ഷാക്ത ആചാരപ്രകാരം കാളിഘട്ട് ക്ഷേത്രത്തിൽ കാളിദേവിക്ക് മീനും ബലി നൽകിയ ആട്ടിറച്ചിയും നിവേദ്യമായി അർപ്പിക്കാറുണ്ട്. ഇത് ഭക്തർ പ്രസാദമായി കഴിക്കുന്നത് നൂറ്റാണ്ടുകളായുള്ള പാരമ്പര്യത്തിന്റെ ഭാഗമാണെന്നും, ഇതിനെ മറ്റു സംസ്ഥാനങ്ങളിലെ രീതികളുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു സുവേന്ദു അധികാരിയുടെ ഈ നീക്കം.
ബസന്തി പുലാവിനൊപ്പം (മഞ്ഞച്ചോറ്) മീൻ തലയും ഫ്രൈ ചെയ്ത മീനുമാണ് സുവേന്ദു അധികാരി ക്ഷേത്ര നിലത്തിരുന്ന് കഴിച്ചത്. ബംഗാളിലെ കാളിക്ഷേത്രങ്ങളിൽ സസ്യാഹാരവും മാംസാഹാരവും ഒരുപോലെ ആചാരങ്ങളുടെ ഭാഗമായി നൽകി വരുന്നുണ്ട്. മാംസാഹാരത്തെച്ചൊല്ലിയുള്ള ചർച്ചകൾ അവസാനിപ്പിക്കാനും പ്രാദേശിക ആചാരങ്ങളെ ബഹുമാനിക്കാനുമാണ് ബിജെപി നേതാവ് ഇതിലൂടെ ശ്രമിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
National
ന്യൂഡൽഹി: യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് പുറത്തിറക്കിയ കുടിയേറ്റ വിരുദ്ധ പോസ്റ്റർ ഇന്ത്യക്കാരെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന് കോൺഗ്രസ്.
സിക്ക് സമൂഹത്തെ ലക്ഷ്യമിട്ടുള്ള വംശീയ അധിക്ഷേപ പോസ്റ്ററിനെതിരേ കേന്ദ്രസർക്കാർ മൗനം പാലിക്കുന്നതിൽ എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് രൂക്ഷമായി വിമർശിച്ചു.
അമേരിക്കയിലെ ഫ്ലോറിഡയിൽ ഹർജീന്ദർ സിംഗ് എന്നയാൾ ഓടിച്ച ട്രക്ക് അപകടത്തിൽപ്പെട്ട് മൂന്നു പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് വിവാദമായ എഐ നിർമിത പോസ്റ്റർ പുറത്തുവിട്ടത്.
"സ്വയം നാടുകടത്തൂ, അല്ലെങ്കിൽ എന്താണു സംഭവിക്കുകയെന്ന് കണ്ടറിയൂ, ഞങ്ങളുടെ റോഡുകളിൽനിന്ന് പുറത്തുപോകൂ, മിസ്റ്റർ സിംഗ് നിങ്ങൾക്ക് വാഹനമോടിക്കാൻ അറിയില്ല' എന്നീ വാചകങ്ങളും തലപ്പാവ് ധരിച്ച യുവാവിന്റെ ചിത്രവും അടങ്ങിയതായിരുന്നു പോസ്റ്റർ.
National
റായ്പുർ: ഛത്തീസ്ഗഡ് പബ്ലിക് സർവീസ് കമ്മിഷനിലെ ക്രമക്കേടുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടിൽ അഡീഷണൽ കളക്ടർ എൻഫോഴ്സ്മെന്റിന്റെ (ഇഡി) പിടിയിൽ.
ബാലരാംപുർ-രാമാനുഗഞ്ച് അഡീഷണൽ കളക്ടർ ചേതൻ ബോർഘരിയയാണു പിടിയിലായത്.
ചോദ്യംചെയ്യലിൽ അവ്യക്തമായ മറുപടികളാണ് അഡീഷണൽ കളക്ടർ നൽകിയതെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു.
National
ബംഗളൂരു: കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർകിഹോളിയുടെയും കുടുംബാംഗങ്ങളുടെയും വീടുകളിൽ നടന്ന പരിശോധനയിൽ 3.45 കോടി രൂപ പിടിച്ചെടുത്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ചൊവ്വ, ബുധൻ ദിവസങ്ങളിലായിരുന്നു റെയ്ഡ്. മന്ത്രിയുടെ ഗോഗക്കിലെയും ബംഗളൂരുവിലെയും വസതികളിലും മകൾ പ്രിയങ്ക ജാർകിഹോളി എംപിയുടെയും മകൻ രാഹുൽ ജാർക്കിഹോളിയുടെയും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്.
ഇതുകൂടാതെ മന്ത്രിയുടെ സഹായികളുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു.
National
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് രാസപദാർത്ഥം ഉള്ളിൽച്ചെന്ന് ഒരു വയസുള്ള ഇരട്ടക്കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. വലിയകാട്ടിൽ അഫ്സൽ – സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്.
കുഞ്ഞുങ്ങളുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പിതാവ് അഫ്സൽ തന്നെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഒരു കുഞ്ഞ് അടിമാലി താലൂക്ക് ആശുപത്രിയിലും രണ്ടാമത്തെ കുഞ്ഞ് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരണപ്പെട്ടത്.
പ്രാഥമിക പരിശോധനയിൽ വിഷാംശമോ രാസപദാർത്ഥമോ ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് സംശയിക്കുന്നു. ദമ്പതികൾ തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി സംശയമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പൊലിസ് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കുഞ്ഞുങ്ങൾക്ക് എങ്ങനെയാണ് രാസപദാർത്ഥം ഉള്ളിൽ ചെന്നതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ.