National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ നിയന്ത്രണം സ്വന്തമാക്കാൻ പ്രതിപക്ഷനേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ നീക്കങ്ങൾ. ഇന്നലെ കോൽക്കത്തയിൽ പ്രത്യേക യോഗം ചേർന്ന് ഹൗറയിൽനിന്നുള്ള മുതിർന്ന എംഎൽഎ അരൂപ് റോയിയെ തൃണമൂൽ അധ്യക്ഷനായി തെരഞ്ഞെടുത്തു. യഥാർഥ തൃണമൂൽ കോൺഗ്രസ് ആണെന്ന അവകാശവാദവും ഋതബ്രത സംഘം ഉന്നയിച്ചു.
ന്യൂടൗണിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന യോഗത്തിൽ വിമത എംഎൽഎമാർക്കു പുറമേ കൗൺസിലർമാരും മുൻകാല ഭാരവാഹികളും പങ്കെടുത്തു. മമത ബാനർജിയ എല്ലാ അർഥത്തിലും തള്ളിപ്പറയുകയായിരുന്നു യോഗം.
വേദിയിൽ മഹാത്മാഗാന്ധിയുടെയും ടാഗോറിന്റെയും ബി.ആർ. അംബേദ്കറിന്റെയും ചിത്രങ്ങൾ ഉണ്ടായിരുന്നു. അതേസമയം മമത ബാനർജിയുടെയും അഭിഷേക് ബാനർജിയുടെയും ചിത്രങ്ങൾ ഒഴിവാക്കുകയും ചെയ്തു. തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നവും വലിയ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിരുന്നു.
പാർട്ടിയിലെ ഭരണഘടനാ പ്രതിസന്ധി പരിഹരിക്കുകയാണ് യോഗത്തിലൂടെയെന്ന് വിമതക്യാന്പ് വ്യക്തമാക്കി. മൂന്നുവർഷം കൂടുന്പോൾ ദേശീയ വർക്കിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നാണ് ചട്ടം. 2022 ഫെബ്രുവരിയിലാണ് തൃണമൂലിൽ അവസാനമായി വർക്കിംഗ് കമ്മിറ്റി രൂപീകരിച്ചതെന്ന് പ്രതിപക്ഷനേതാവ് ഋതബ്രത ബാനർജി പറഞ്ഞു.
യോഗത്തിൽ ഹൗറയിൽനിന്നുള്ള മുതിർന്ന എംഎൽഎ അരൂപ് റോയിയെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. ഫിർഹാദ് ഹക്കിം, അരൂപ് ബിശ്വാസ്, ബിപ്ലബ് മിത്ര, അഖ്രുസ്സമാൻ അൻസാരി, സബീന യാസ്മിൻ, സന്ദീപൻ സാഹ, രതിൻ ഘോഷ്, ജാവേദ് ഖാൻ തുടങ്ങിയവരെ ദേശീയ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
ഫിർഹാദ് ഹക്കിം, അരൂപ് ബിശ്വാസ്, രതിൻ ഘോഷ്, സബീന യാസ്മിൻ എന്നിവരാണ് ഉപാധ്യക്ഷന്മാർ. ഋതബ്രത ബാനർജി, ജാവേദ് ഖാൻ, സന്ദീപൻ സാഹ എന്നിവരെ പുതിയ ജനറൽ സെക്രട്ടറിമാരായും യോഗം തീരുമാനിച്ചു. അഖ്രുസ്സമാൻ അൻസാരിയാണ് ട്രഷറർ.
തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ആകെയുള്ള 80 എംഎൽഎമാരിൽ 58 പേർ പ്രതിപക്ഷനേതാവായി ഋതബ്രത ബാനർജിയെ ഉയർത്തിക്കാട്ടിയാണ് മമതയ്ക്ക് ഏറ്റ ആദ്യ തിരിച്ചടി. 28 എംപിമാരിൽ 20 പേർ എൻസിപിഐ എന്ന കക്ഷിയിൽ ലയിച്ച് കേന്ദ്രത്തിലെ എൻഡിഎ സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചതോടെ മമതയുടെ നില കൂടുതൽ പരുങ്ങലിലായി. ഇതിനിടെയാണു പുതിയ നീക്കം.
National
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്നു റദ്ദാക്കിയശേഷം പൂര്‍ണ സുരക്ഷയോടെ നടത്തിയ നീറ്റ് പുനഃപരീക്ഷയിലും തട്ടിപ്പ്. ബിഹാറില്‍ ആള്‍മാറാട്ട തട്ടിപ്പു നടത്താനെത്തിയ ഒമ്പത് മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം 30 പേര് അറസ്റ്റിലായി.
പരീക്ഷയുടെ സുരക്ഷ ഉറപ്പാക്കിയ ബയോമെട്രിക് സംവിധാനം പോലും അട്ടിമറിച്ചാണ് നീറ്റില്‍ നീറ്റായുള്ള ആള്‍മാറാട്ടം. യുപിയിലെ ഒരു പരീക്ഷാര്ഥിയില്നിന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സിം കാര്‍ഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി.
ഓരോ വിദ്യാര്ഥിക്കുംവേണ്ടി പകരം ആള്‍മാറാട്ട സംഘത്തിലെ ആള് പരീക്ഷയെഴുതുന്നതിന് 10 മുതല്‍ 12 ലക്ഷം രൂപ വരെ വാങ്ങിയതായാണു പോലീസിനു ലഭിച്ച വിവരം. ചിലരില്‍നിന്ന് 30 മുതല്‍ 40 ലക്ഷം രൂപ വരെ വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. 20 ലക്ഷം പേര് എഴുതിയ രാജ്യത്തെ ഏറ്റവും മത്സരക്ഷമമായ മെഡിക്കല്‍ പ്രവേശന പരീക്ഷയിലാണ് "മുന്ന ഭായ് എംബിബിഎസ്' എന്ന ഹിന്ദി സിനിമയിലേതിനു സമാനമായ ആള്‍മാറാട്ട തട്ടിപ്പു റാക്കറ്റ് പിടിയിലായത്.
ലഖിസറായിയില്‍ നടന്ന നീറ്റ്-യുജി പുനഃപരീക്ഷയ്ക്കെത്തിയ ആള്‍മാറാട്ട റാക്കറ്റിനെ ബിഹാര്‍ പോലീസാണു പിടികൂടിയത്. ലഖിസറായി കേന്ദ്രീയ വിദ്യാലയം, ഹസന്‍പുര്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍, കെആര്‍കെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുടങ്ങിയ പരീക്ഷാകേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിലാണു പ്രതികള്‍ വലയിലായത്.
പാറ്റ്ന മെഡിക്കല്‍ കോളജ്, ഗയ എഎന്‍എം മെഡിക്കല്‍ കോളജ്, റായ്ബറേലി എയിംസ്, ബിഎച്ച്യു എന്നിവിടങ്ങളിലെ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അറസ്റ്റിലായവരില്‍ പലരും. പരീക്ഷാകേന്ദ്രങ്ങളിലെ ബയോമെട്രിക് വെരിഫിക്കേഷന് ചുമതലയുണ്ടായിരുന്ന ഏജന്‍സിയിലെ 14 ജീവനക്കാരും അറസ്റ്റിലായവരിലുണ്ട്.
ഗയയിലെ എഎന്‍എം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി അര്പിത് രാജാണ് ആള്‍മാറാട്ട ശൃംഖലയുടെ മുഖ്യസൂത്രധാരനെന്ന് പോലീസ് സംശയിക്കുന്നു. 2024ലെ നീറ്റ് പേപ്പര്‍ ചോര്‍ച്ച കേസുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തേ സിബിഐ ചോദ്യം ചെയ്തിരുന്നു. രാജ്ഗിറിലെ പവാപുരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി രവിശങ്കറാണ് ഈ ഓപ്പറേഷന് ഏകോപിപ്പിച്ചതെന്ന് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. കുടുതല്‍ പേര് റാക്കറ്റില്‍ പങ്കാളികളായിരിക്കാമെന്നും സൂചനയുണ്ട്.
പാറ്റ്ന മെഡിക്കല്‍ കോളജില്‍ (പിഎംസിഎച്ച്) നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ മായങ്ക് കശ്യപും അറസ്റ്റിലായിട്ടുണ്ട്. മായങ്കിനെയാണ് പോലീസ് ആദ്യം പിടികൂടിയത്. ഹസന്‍പുര്‍ ഹൈസ്കൂള്‍ പരീക്ഷാകേന്ദ്രത്തില്‍ ബയോമെട്രിക് കമ്പനി ജീവനക്കാരനായി മായങ്ക് കശ്യപ് വേഷം മാറി പ്രവേശിച്ചതായാണു വിവരം.
പരീക്ഷാ പ്രക്രിയയില്‍ ഉള്‍പ്പെട്ട ബയോമെട്രിക് കമ്പനിയിലെ 14 ജീവനക്കാരെയും അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. ബയോമെട്രിക് ഐഡന്റിറ്റി വെരിഫിക്കേഷന് നടപടിക്രമങ്ങളെ മറികടന്നാണു രജിസ്റ്റര്‍ ചെയ്ത പരീക്ഷാര്‍ഥികള്‍ക്കു പകരം പരിശീലനം ലഭിച്ച പ്രോക്സികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചത്.
ബിഹാറിലെ സംശയാസ്പദമായ പരീക്ഷാകേന്ദ്രങ്ങളിലെ ബയോമെട്രിക് ലോഗുകള്‍, ഹാജര്‍ രേഖകള്‍, ഡിജിറ്റല്‍ രേഖകള്‍, പരീക്ഷാപ്രക്രിയയുമായി ബന്ധപ്പെട്ട മറ്റു സാങ്കേതികവിവരങ്ങള്‍ എന്നിവ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു.
National
ന്യൂഡൽഹി: “നല്ല മാര്‍ക്ക് വാങ്ങാമെന്നു വലിയ പ്രതീക്ഷയുണ്ടായിരുന്നു, എന്നാല്‍ പരീക്ഷ വീണ്ടും എഴുതേണ്ടിവന്നാല്‍ എനിക്ക് പഴയതുപോലെ മികച്ച വിജയം നേടാനാകുമെന്ന് യാതൊരു ഉറപ്പുമില്ല. എന്നോട് ക്ഷമിക്കൂ” - ഒരു ഡോക്ടറായി സമൂഹത്തെ സേവിക്കാമെന്നു കരുതിയ നാഗ്പുർ സ്വദേശിനിയായ പതിനെട്ടുകാരി ആകാംഷ അവസാനമായി എഴുതിയ വാക്കുകളാണിത്.
നീറ്റ് -യുജി പരീക്ഷ റദ്ദാക്കിയതിൽ സമ്മർദം താങ്ങാനാകാതെ ജീവനൊടുക്കിയ ആകാംഷയെപ്പോലുള്ള വിദ്യാർഥികളുടെ മരണത്തിൽ മൗനം പാലിച്ചുകൊണ്ടാണ് എൻടിഎ ഞായറാഴ്ച മെഡിക്കൽ പ്രവേശനത്തിനായുള്ള പുനഃപരീക്ഷ നടത്തിയത്.
മേയ് 12ന് നടന്ന ആദ്യ നീറ്റ് പരീക്ഷയ്ക്കും ഇതു റദ്ദാക്കി ജൂൺ 21ന് നടത്തിയ പുനഃപരീക്ഷയ്ക്കുമിടയിലെ 37 ദിവസത്തിനുള്ളിൽ 12ലധികം വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായാണ് ഏകദേശ കണക്ക്. ഇതിൽ അഞ്ച് പേരുടെ ആത്മഹത്യാക്കുറിപ്പുകൾ കുടുംബാംഗങ്ങൾക്കു ലഭിച്ചിട്ടുണ്ട്.
പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ വിദ്യാർഥികൾ ഏറെ മാനസികസമ്മർദം നേരിട്ടതായും കുടുംബാംഗങ്ങൾ കണ്ണീരോടെ പറയുന്നു. വിദ്യാർഥികളുടെ മരണകാരണം കൃത്യമായി ബോധ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവരാരും അനുശോചനം പോലും രേഖപ്പെടുത്താൻ തയാറായിട്ടില്ല.
ആത്മഹത്യ ചെയ്ത വിദ്യാർഥികളിൽ അധികവും സാധാരണ കർഷക കുടുംബത്തിൽനിന്നുള്ളവരോ ദിവസവേതനത്തിനു ജോലി ചെയ്യുന്ന മാതാപിതാക്കളുടെ മക്കളോ ആണ്. തമിഴ്നാട്, രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളാണു ജീവനൊടുക്കിയത്.
വർഷങ്ങളോളം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായി മികച്ച വിജയം പ്രതീക്ഷിച്ച വിദ്യാർഥികൾക്കു മുന്നിലേക്കാണ് എൻടിഎയുടെ മാത്രം പിടിപ്പുകേടുകൊണ്ടുണ്ടായ ചോദ്യപേപ്പർ ചോർച്ച ഇടിത്തീപോലെ പതിക്കുന്നത്. തുടർന്ന് പരീക്ഷ റദ്ദാക്കിയതും പെട്ടെന്നൊരു പുനഃപരീക്ഷയെ നേരിടേണ്ടിവന്നതുമുണ്ടാക്കിയ കടുത്ത ആശങ്കയും ഭാവിയെക്കുറിച്ചുള്ള ഭയവും സമ്മർദവുമാണ് ഈ കൗമാരക്കാരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് കുടുംബാംഗങ്ങളും പോലീസും സാക്ഷ്യപ്പെടുത്തുന്നു.
National
ന്യൂഡൽഹി: രാജ്യത്ത് സന്തുലിത വ്യാപാരാന്തരീക്ഷം ഉറപ്പാക്കുന്നതിന് ചൈന, യൂറോപ്യൻ യൂണിയൻ, അമേരിക്ക എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വിവിധ രാസവസ്തുക്കൾക്ക് അഞ്ചു വർഷത്തേക്ക് ആന്റി ഡമ്പിംഗ് തീരുവ ചുമത്തി.
റബർ-ടയർ വ്യവസായങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ‘സൾഫീനാമൈഡ്സ് ആക്സിലറേറ്ററുകൾ’ എന്ന കെമിക്കലിനാണ് പ്രധാനമായും ഈ നികുതി ബാധകമാക്കിയിരിക്കുന്നത്.
വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസിന്റെ (ഡിജിടിആർ) ശിപാർശപ്രകാരം കഴിഞ്ഞ 19ന് പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം ടണ്ണിന് 75 യുഎസ് ഡോളർ മുതൽ 1748 യുഎസ് ഡോളർ വരെയാണു നികുതി. വില കുറച്ച് വിപണി കീഴടക്കുന്നതിനെതിരേയുള്ള നികുതിയാണ് ആന്റി ഡമ്പിംഗ് തീരുവ.
വിദേശരാജ്യങ്ങൾ തങ്ങളുടെ ഉത്പന്നങ്ങൾ യഥാർഥ മൂല്യത്തേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത് തദ്ദേശീയ വ്യവസായങ്ങൾക്കു വലിയ തിരിച്ചടിയാകുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
National
മുംബൈ: മഹാരാഷ്ട്ര എംഎൽസി തെരഞ്ഞെടുപ്പിൽ ബിജെപി വിമതനു വിജയം. നാസിക് ജില്ലയിലാണ് ബിജെപിയിലെ ഗോകുൽ ഗിതെ വിജയിച്ചത്.
ശിവസേന (ഷിൻഡെ)യിലെ നരേന്ദ്രേ ദരാദെയാണ് പരാജയപ്പെട്ടത്. നാന്ദെഡ്, ഔറംഗാബാദ്-ജൽന, ഉസ്മാനാബാദ്-ലാത്തൂർ-ബീഡ്, നാഗ്പുർ, അമരാവതി സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചു.
17 സീറ്റുകളിലാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരുന്നത്.
National
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച പണത്തിന്റെയും സ്വർണം, വെള്ളി ഉൾപ്പെടെയുള്ള ആഭരണങ്ങളുടെയും കണക്കുകളിൽ വലിയ പൊരുത്തക്കേടുകൾ നിലനിൽക്കുന്നതായി അന്വേഷണസംഘം.
സംഭാവനയില് തിരിമറി നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ഉത്തർപ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേകസംഘം ഇന്നലെ ലക്നോയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
വിശദമായ അന്വേഷണത്തിന് മൂന്നംഗ സംഘം അയോധ്യയിൽ തിരിച്ചെത്തും. ഭൂമി ഉൾപ്പെടെ വാങ്ങിയതിലും വലിയ തിരിമറി നടന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.
കുംഭമേള സീസണില്‍ വലിയ തോതില്‍ തീര്‍ഥാടക പ്രവാഹമുണ്ടായിരുന്ന കാലത്ത് വലിയ ക്രമക്കേടുകളാണ് നടന്നത്.
National
തിരുവള്ളൂർ: തമിഴ്നാട്ടിലെ പെരിയപാളയത്ത് സമുദ്രഭക്ഷ്യ സംസ്കരണശാലയിലുണ്ടായ അമോണിയം വാതക ചോർച്ചയെത്തുടർന്ന് ചികിത്സയിലിരുന്ന മൂന്നു സ്ത്രീകൾകൂടി ഇന്നലെ മരിച്ചു.
ഇതോടെ മരണസംഖ്യ അഞ്ചായി ഉയർന്നു. ശ്വാസതടസം അനുഭവപ്പെട്ട് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള 67 പേരിൽ 10 പേരുടെ നില ഗുരുതരമാണ്.
കന്നിഗൈപയിർ ഗ്രാമത്തിലെ ഫാക്ടറി ജില്ലാ ഭരണകൂടം സീൽ ചെയ്തു.
National
ന്യൂഡൽഹി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ (ഇഎസ്എ) അന്തിമ വിജ്ഞാപനത്തിനൊരുങ്ങി കേന്ദ്രസർക്കാർ. കരട് വിജ്ഞാപനം പുറപ്പെടുവിച്ച് 12 വർഷത്തിനുശേഷമാണ് കേന്ദ്രം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങുന്നത്.
ആദ്യഘട്ടത്തിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ അന്തിമ വിജ്ഞാപനമായിരിക്കും പുറപ്പെടുവിക്കുക. പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിർത്തിനിർണയത്തെ സംബന്ധിച്ച തർക്കങ്ങൾ ഈ മൂന്ന് സംസ്ഥാനങ്ങളിൽ ഏകദേശം ഒത്തുതീർപ്പിലെത്തിയതിനാലാണ് ആദ്യ വിജ്ഞാപനത്തിൽ ഈ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയത്.
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ നിർദേശപ്രകാരമാണ് കേന്ദ്രം പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണയിക്കാനൊരുങ്ങുന്നത്. നേരത്തേ 2011ലെ ഗാഡ്ഗിൽ റിപ്പോർട്ട് മുഴുവൻ പശ്ചിമഘട്ടത്തെയും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്നു നിർദേശിച്ചിരുന്നെങ്കിലും ഇതിനെതിരേ കേരളത്തിലെ കർഷകരുൾപ്പെടെയുള്ളവരുടെ വ്യാപക പ്രതിഷേധമുണ്ടായതോടെയാണ് പുതിയ നിർദേശങ്ങൾക്കായി സർക്കാർ 2012ൽ കസ്തൂരിരംഗൻ സമിതിയെ നിയോഗിച്ചത്.
പശ്ചിമഘട്ടത്തിന്റെ നൂറ് ശതമാനവും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദേശത്തിൽനിന്നു വ്യത്യസ്തമായി പശ്ചിമഘട്ടത്തിന്റെ 37 ശതമാനം മാത്രം പ്രകൃതിദത്ത ഭൂപ്രകൃതിയായി കണക്കിലെടുത്ത് പരിസ്ഥിതിലോല പ്രദേശമായി സംരക്ഷിക്കണമെന്നായിരുന്നു കസ്തൂരിരംഗൻ റിപ്പോർട്ടിലെ നിർദേശം.
ആദ്യഘട്ടത്തിൽ ഏകദേശം 59,940 ചതുരശ്ര കിലോമീറ്റർ ഭൂമിയായിരുന്നു പശ്ചിമഘട്ടത്തിലെ സംരക്ഷിത ഭൂമിയായി നിർണയിക്കണമെന്നുള്ള നിർദേശമെങ്കിലും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് എതിർപ്പുകൾ ഉയർന്നതിനാൽ പല പ്രദേശങ്ങളെയും ആദ്യം നിർണയിച്ച അതിർത്തിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഖനന-ക്വാറി പ്രവർത്തനങ്ങൾ, വലിയതോതിൽ മലിനീകരണമുണ്ടാക്കുന്ന ‘റെഡ് കാറ്റഗറി’ വ്യവസായങ്ങൾ, തെർമൽ പവർ പ്ലാന്റുകൾ, വലിയ നിർമാണ-ടൗൺഷിപ്പ് പദ്ധതികൾ എന്നിവയ്ക്കു പൂർണ നിരോധനമുണ്ടാകും.
National
ന്യൂഡൽഹി: റോഡപകടത്തിൽ പരിക്കേറ്റ് പൂർണമായും കിടപ്പിലായ തൃശൂർ സ്വദേശി റംഷാദ് എന്ന യുവാവിന് നഷ്ടപരിഹാരത്തുക ഉയർത്തി നൽകാൻ സുപ്രീംകോടതി ഉത്തരവ്.
കേസിൽ തൃശൂർ മോട്ടോർ അപകട ക്ലെയിംസ് ട്രൈബ്യൂണൽ ആദ്യം അനുവദിച്ച 64,71,050 രൂപ ഹൈക്കോടതി 93,23,450 രൂപയായി ഉയർത്തിയിരുന്നു. എന്നാൽ ഇതു പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് നഷ്ടപരിഹാരത്തുക 1,46,80,160 രൂപയാക്കി ഉയർത്തി ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, അഗസ്റ്റിൻ ജോർജ് മസിഹ്, അരുൺ പള്ളി എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
അപകടസമയത്ത് കേരളത്തിലെ വിദഗ്ധ തൊഴിലാളികളുടെ കുറഞ്ഞ വേതനം അടിസ്ഥാനമാക്കി റംഷാദിന്റെ പ്രതിമാസ വരുമാനം 18900 രൂപയായി പുനർ നിർണയിച്ചുകൊണ്ടാണ് സുപ്രീംകോടതി നടപടി.
National
പാറ്റ്ന: വസ്തുതർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ നടൻ പങ്കജ് ത്രിപാഠിയുടെ സഹോദരന് കോടാലികൊണ്ട് വെട്ടേറ്റു.
ഇന്നലെ വൈകിട്ട് ഗോപാൽഗഞ്ച് ജില്ലയിൽ മാധോപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബെൽസന്ദ് ഗ്രാമത്തിലാണ് സംഭവം.
പങ്കജ് ത്രിപാഠിയുടെ സഹോദരൻ ബിജേന്ദ്ര നാഥ് തിവാരിക്കാണ് പരിക്കേറ്റത്. പോലീസ് ഉദ്യോഗസ്ഥനായ സുധാൻഷു കുമാർ പറഞ്ഞു.
National
റാഞ്ചി: ജാർഖണ്ഡിൽ ഇടിമിന്നലേറ്റ് 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായത് 11 പേർക്ക്. മൂന്ന് സ്ത്രീകളും പത്ത് വയസുള്ള കുട്ടിയും അടക്കം 11 പേരാണ് മരിച്ചത്.
ഖുന്തി ജില്ലയില്‍ നാല്, രാംഗാഡ് ജില്ലയില്‍ രണ്ട്, ലോഹോര്‍ദാഗ, ദേവ്ഘര്‍, ജംതാര, സാഹിബ്ഗഞ്ച്, ഗിരിദിഹ് എന്നീ ജില്ലകളില്‍ ഓരോ ആളുകൾ വീതവുമാണ് മരിച്ചത്.
ഖുന്തി ജില്ലയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിൽ നാല് പേരാണ് മരിച്ചത്. സമീപത്തുള്ള വനത്തിലേക്ക് പോകുന്നതിനിടെയായിരുന്നു രണ്ട് പേർ ഇടിമിന്നലേറ്റ് മരിച്ചത്. മരിച്ചവരിൽ 16 വയസുള്ള ഒരു ആൺകുട്ടിയും സുഖ്റാം മുണ്ട എന്ന 44 വയസുകാരനുമുണ്ട്.
മറ്റൊരു സംഭവത്തിൽ പത്രതോളി ഗ്രാമത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 22 വയസ്സുള്ള പ്രേം ബഖാല മരിക്കുകയും മറ്റ് മൂന്ന് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ റാഞ്ചിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
റോൺഹെ ഗ്രാമത്തിൽ വയലിൽ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് 52 വയസുകാരനായ നിസ്ട്രാർ ടോപ്നോ എന്ന കർഷകനും മരിച്ചിരുന്നു.
National
ന്യൂഡല്‍ഹി: സാമ്പത്തികസേവന പ്ലാറ്റ്ഫോമായ ക്രെഡിന്റെ തലവന്‍ കുനാല്‍ ഷാ ഇനി ആഗോള മെസേജിംഗ് ആപ്പ് ആയ വാട്സ് ആപ്പിനെ നയിക്കും.
വില്‍ കാത്കാര്‍ട്ട് വിരമിക്കുന്ന ഒഴിവിലാണ് കുനാല്ഷായുടെ നിയമനമെന്ന് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.
കുനാല്‍ ഷായുടെ നേതൃപാടവവും ആഗോളക്കാഴ്ചപ്പാടും വാട്സാപ്പിനെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
National
അലഹബാദ്: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജിയിൽ ഇടപെടാതെ അലഹബാദ് ഹൈക്കോടതി. കേസെടുക്കണമെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നതടക്കമുള്ള ഹര്‍ജിയിൽ അലഹബാദ് ഹൈക്കോടതി വാദം കേൾക്കാൻ വിസമ്മതിച്ചു.
ഉത്തർപ്രദേശ് സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ലക്നോ ബഞ്ചാണ് ഹർജി കേൾക്കാൻ വിസമ്മതിച്ചത്.
അതേസമയം സംഭാവന തട്ടിപ്പിനൊപ്പം ഭൂമി ഇടപാടിലും അയോധ്യയില്‍ വന്‍ ക്രമക്കേട് നടന്നെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. വിപണി വിലയിലും കൂടിയ വിലക്ക് ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിക്കൂട്ടിയതും പ്രത്യേക സംഘം അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചു.
National
ലക്നോ: അലിഗഞ്ചിലെ കോച്ചിംഗ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 14 പേർക്ക് ദാരുണാന്ത്യം. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ മുകൾ നിലയിലുണ്ടായ തീപിടിത്തം അതിവേഗം താഴേക്ക് പടരുകയായിരുന്നുവെന്നാണ് വിവരം. കെട്ടിടത്തിനുള്ളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകളുണ്ട്.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചനയുണ്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലയിൽ ഒരു ക്ലിനിക്കും പെറ്റ് ഷോപ്പും ഉണ്ടായിരുന്നു. കെട്ടിടത്തിൽ നിന്ന് വൻതോതിൽ പുക ഉയരുന്നതുകണ്ട് നാട്ടുകാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. പോലീസും ഫയർഫോഴ്സും ചേർന്ന് കെട്ടിടത്തിനുള്ളിൽ വിശദമായ തെരച്ചിൽ നടത്തിവരികയാണ്. സംഭവസ്ഥലം സന്ദർശിച്ച ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ നടുക്കം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പു ചെയ്യുകയാണ്.
National
ന്യൂഡൽഹി: ജീവനൊടുക്കിയ എസ്എൻഡിപി യോഗം മുൻ മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.കെ. മഹേശനെ അധിക്ഷേപിച്ച് തുഷാർ വെള്ളാപ്പള്ളി. കെ.കെ. മഹേശനെക്കുറിച്ച് വെള്ളാപ്പള്ളി നടേശൻ പറഞ്ഞതെല്ലാം സത്യമാണ്. കള്ളനെ കള്ളൻ എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്.
സത്യം വിളിച്ചു പറയുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. വി.എം.സുധീരന്റേത് പ്രതികാര രാഷ്ട്രീയമാണ്. മുൻപ് അദ്ദേഹത്തെ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ നിന്നും തോൽപ്പിച്ച് കെട്ടുകെട്ടിച്ചതിന്റെ വ്യക്തിവൈരാഗ്യമാണ്. മാൻഹോളിൽ വീണ് മരിച്ചവർക്ക് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട് തുല്യനീതി വേണമെന്നാണ് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടത്.
ഇസ്ലാം മതത്തിൽ പെട്ടയാൾക്ക് മാത്രം സർക്കാർ വലിയ ധനസഹായം നൽകിയത് ചോദ്യം ചെയ്തു. ഇതിന്റെ പേരിൽ വെള്ളാപ്പള്ളിയെ ജാതിവാദിയെന്ന് മുദ്രകുത്തി വേട്ടയാടാനാണ് സുധീരൻ നോക്കുന്നതെന്നും തുഷാർ ആരോപിച്ചു. അനാവശ്യമായ കഥകൾ പ്രചരിപ്പിച്ച് എസ്എൻഡിപിയെ തകർക്കാൻ ആരും നോക്കേണ്ടതില്ല.
ശിവഗിരി മഠവും എസ്എൻഡിപി യോഗവും രണ്ടാണ്. മഠവുമായി യൂണിയന് യാതൊരു ബന്ധവുമില്ല. അങ്ങനെയുള്ളപ്പോൾ അവർക്ക് എങ്ങനെയാണ് എസ്എൻഡിപിയുടെ നിലപാടുകളെയും അഭിപ്രായങ്ങളെയും കുറിച്ച് പറയാൻ കഴിയുക. പാടില്ലാത്തതൊന്നും എസ്എൻഡിപി യൂണിയനിൽ നടക്കുന്നില്ലെന്നും തുഷാർ കൂട്ടിച്ചേർത്തു.
National
ലക്നോ: യുപി അലിഗഞ്ചിലെ കോച്ചിംഗ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തിൽ പന്ത്രണ്ടോളം പേർ കുടുങ്ങിക്കിടക്കുകയാണെന്നും ആറുപേരെ സുരക്ഷിതമായി പുറത്തെത്തിച്ചെന്നും നാട്ടുകാർ പറഞ്ഞു.
വാണിജ്യ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കോച്ചിംഗ് സെന്റർ പ്രവർത്തിക്കുന്നത്. ഇതേ കെട്ടിടത്തിൽ ഒരു പെറ്റ് ഷോപ്പും മറ്റ് കടകളുമുണ്ട്. തീപിടിത്തമുണ്ടായതോടെ പരിഭ്രാന്തരായ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു.
ഇതിനിടെ ജനൽ വഴി പുറത്തുകടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു യുവാവ് താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനും കുടുങ്ങിയവരെ പുറത്തെത്തിക്കാനുമുള്ള തീവ്രശ്രമം തുടരുകയാണ്.
National
അമരാവതി: ഹൃദ്രോഗിയായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ആന്ധ്രാപ്രദേശ് കാക്കിനാഡ സ്വദേശി പുല്ല ദുർഗാ പ്രസാദ് (38) കൊല്ലപ്പെട്ട കേസിൽ ഇയാളുടെ ഭാര്യ രമാദേവി, ഇവരുടെ കാമുകൻ പ്രസാദം ഗോപിസായി എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാർച്ചിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഗോപിസായിയുമായി രമാദേവി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് ഒന്നിച്ച് ജീവിക്കാൻ ഭർത്താവ് തടസമാണെന്ന് കണ്ടതോടെയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.
കൃത്യം നടന്ന ദിവസം ദുർഗാ പ്രസാദിന് നൽകിയ ജ്യൂസിൽ പ്രതികൾ ഉറക്കഗുളികകൾ കലർത്തി. ജ്യൂസ് കുടിച്ച് ബോധരഹിതനായ ഇയാളെ ഇരുവരും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ ദുർഗാ പ്രസാദ് ഹൃദ്രോഗിയായതിനാൽ ആരും സംശയിച്ചിരുന്നില്ല.
എന്നാൽ മാസങ്ങൾക്ക് ശേഷം പുല്ലയുടേത് ഒരു സാധാരണ മരണമല്ലെന്നും മറിച്ച് ഒരു കൊലപാതകമാണെന്നും രമാദേവിക്ക് മറ്റൊരു ബന്ധമുണ്ടെന്നും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
National
അമരാവതി: ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ പത്ത് വയസുകാരിയുടെ പിറന്നാളാഘോഷത്തിന് വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കൾ. കേടായ ചോക്ലേറ്റ് കഴിച്ച് പിറന്നാളുകാരിക്കും സുഹൃത്തുക്കൾക്കും ശാരീരിക അസ്വാസ്ഥ്യം നേരിട്ട് ചികിത്സ തേടണ്ടി വരികയായിരുന്നു.
സംഭവത്തിൽ ചോക്ലേറ്റ് നിർമാതാക്കൾക്കും വിറ്റ വ്യാപാരിക്കുമെതിരെ കൺസ്യൂമർ കോടതി നടപടിയെടുത്തു. ഇരയായ കുടുംബത്തിന് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ നെല്ലൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.
മകളുടെ ജന്മദിനത്തിനാണ് പരാതിക്കാരനായ പിതാവ് 210 രൂപ നൽകി കടയിൽ നിന്നും ചോക്ലേറ്റ് വാങ്ങിയത്. ജന്മദിന പാർട്ടിക്ക് ശേഷം ചോക്ലേറ്റ് കഴിച്ച കുട്ടികൾക്ക് ഛർദിയും വയറിളക്കവും ഉൾപ്പെടെയുള്ള ഗുരുതരമായ ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകേണ്ടതായും വന്നു.
കുട്ടികൾ കഴിച്ച ചോക്ലേറ്റ് പരിശോധിച്ചപ്പോഴാണ് അതിൽ പുഴുക്കൾ അടങ്ങിയിട്ടുണ്ടെന്ന വിവരം കുടുംബം തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് ചോക്ലേറ്റ് നിർമിച്ച കമ്പനിക്കെതിരെയും അത് വിറ്റ കടയുടമയ്ക്കെതിരെയും കുടുംബം ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, കോടതി നടപടികൾക്കിടയിൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും നിഷേധിക്കുന്ന നിലപാടാണ് നിർമതാക്കളും വ്യാപാരിയും സ്വീകരിച്ചത്. ചോക്ലേറ്റിന്റെ ഗുണനിലവാരം തെളിയിക്കുന്നതിനായി കൃത്യമായ ലാബ് പരിശോധനാ റിപ്പോർട്ടുകളോ ശാസ്ത്രീയ തെളിവുകളോ പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും അതിനാൽ ഈ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു അവരുടെ വാദം.
എന്നാൽ ഈ വാദങ്ങളെ കൺസ്യൂമർ കമ്മീഷൻ പൂർണമായും തള്ളി. ഇതോടെ കുടുംബം ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നടപടികൾക്കിടയിൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും നിഷേധിക്കാനാണ് ചോക്ലേറ്റ് കമ്പനിയും വ്യാപാരിയും ശ്രമിച്ചത്. എന്നാൽ കുടുംബം നൽകിയ ചോക്ലേറ്റിന്റെ ചിത്രങ്ങളും കുട്ടികളെ ചികിത്സിച്ച ഡോക്ടർമാരുടെ മെഡിക്കൽ രേഖകളും കുറ്റകൃത്യം തെളിയിക്കാൻ പര്യാപ്തമാണെന്ന് കോടതി കണ്ടെത്തി. ഉപഭോക്താക്കൾക്ക് സുരക്ഷിതമല്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ ആഹാരസാധനങ്ങൾ വിതരണം ചെയ്തത് സേവനത്തിലെ ഗുരുതരമായ വീഴ്ചയായി കണക്കാക്കിയ നെല്ലൂർ ഉപഭോക്തൃ കോടതി, പരാതിക്കാരനായ പിതാവിന് 55,000 രൂപ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുകയായിരുന്നു.
National
ലക്നോ: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 14 വയസുകാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഗുലാരിഹ പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
ശനിയാഴ്ച രാവിലെയാണ് കുഞ്ഞിനെ കാണാതായ വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടിൽ നിന്നും 500 മീറ്റർ അകലെയുള്ള വയലിൽ നിന്നും കുഞ്ഞിനെ കണ്ടെത്തിയത്. വൈദ്യപരിശോധനയിലാണ് കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തിയത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. അറസ്റ്റിലായ പ്രതി കുഞ്ഞിന്റെ ബന്ധുവാണെന്നും കുഞ്ഞിനെ തെരയുമ്പോള്‍ പ്രതിയും ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്നിരുന്നുവെന്നും പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മാതാപിതാക്കളിൽ നിന്നും മറ്റ് കുടുംബാംഗങ്ങളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഗൂഗിള്‍ മാപ്പില്‍ തെറ്റായ ലൊക്കേഷന്‍ കാണിച്ചതിനാല്‍ കൃത്യസമയത്ത് പരീക്ഷാകേന്ദ്രത്തില്‍ വിദ്യാർഥികൾക്ക് എത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായി.
ആർ. എന്‍. ഇന്റര്‍ കോളജിലേക്ക് ഗൂഗിള്‍ മാപ്പില്‍ തെറ്റായ ലൊക്കേഷനാണ് കാണിച്ചത്. മാപ്പ് നോക്കി പോയതോടെ ശരിയായ സ്ഥലത്തെത്താന്‍ വൈകിയെന്നും പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ലെന്നും സംഭല്‍ സ്വദേശി ഫൈസാന്‍ അലി പറഞ്ഞു. മാപ്പ് നോക്കി പോയ വിദ്യാർഥി മറ്റൊരു സ്ഥലത്താണ് എത്തിയത്. അവിടെ നിന്ന് തിരിച്ച് ശരിയായ പരീക്ഷാകേന്ദ്രത്തിലെത്തുമ്പോഴേക്കും റിപ്പോര്‍ട്ടിംഗ് സമയം കഴിഞ്ഞിരുന്നു. സമയം കഴിഞ്ഞതിനാല്‍ പരീക്ഷാഹാളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതായി വിദ്യാർഥി പറഞ്ഞു. സംഭവത്തിൽ, ബന്ധപ്പെട്ട അധികാരികള്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഫൈസാന്റെ പിതാവ് ആവശ്യപ്പെട്ടു.
മറ്റ് വിദ്യാര്‍ഥികള്‍ക്കും സമാനമായ അനുഭവം നേരിട്ടിട്ടുണ്ട്. സാര്‍ഥക് എന്ന വിദ്യാര്‍ഥിക്കും ഗൂഗിള്‍ മാപ്പില്‍ തെറ്റായ ലൊക്കേഷന്‍ കാണിച്ചതു കാരണം പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ടു. സമയം കഴിഞ്ഞതിനാല്‍ ഈ കുട്ടിക്കും പരീക്ഷാ ഹാളില്‍ പ്രവേശനം അനുവദിച്ചില്ല. സമാനമായ സാഹചര്യത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളുമായും അവരുടെ കുടുംബങ്ങളുമായും സംസാരിച്ചു. സാങ്കേതിക തകരാറുകള്‍ കാരണം വിദ്യാര്‍ഥികള്‍ക്ക് നഷ്ടം ഉണ്ടാകരുതെന്ന് അവര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഹിസാറിൽ നീറ്റ് പുനഃപരീക്ഷ നടക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വിദ്യാർഥിനി ജീവനൊടുക്കി. ധാനി ഖാൻ ബഹാദൂർ സ്വദേശിനി സിമ്രാൻ (19) ആണ് മരിച്ചത്. പരീക്ഷ കേന്ദ്രത്തിലേക്ക് പോകാനായി ഞായറാഴ്ച രാവിലെ 11 മണിയോടെ തയാറെടുക്കുന്നതിനിടെയാണ് സംഭവം.
കഴിഞ്ഞ മൂന്ന് വർഷമായി നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു സിമ്രാൻ. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ സിമ്രാനെ മാനസികമായി തളർത്തിയിരുന്നതായി കുടുംബം പറയുന്നു. അതേസമയം, സിമ്രാൻ അബദ്ധത്തിൽ കീടനാശിനി കഴിച്ചതാണെന്ന് ഗ്രാമ പഞ്ചായത്ത് തലവൻ വിജയ് കുമാർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സാന്പത്തിക ക്രമക്കേട് സംബന്ധിച്ച് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ട്രസ്റ്റ് ഭാരവാഹികളും ക്ഷേത്ര ജീവനക്കാരും അയോധ്യ വിട്ടുപോകരുതെന്ന് എസ്ഐടി നിർദേശം.
ക്ഷേത്രത്തിൽ കാണിയ്ക്കയായി ലഭിച്ച സ്വർണം, വെള്ളി, രത്നങ്ങൾ എന്നിവയിൽ വൻ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. 200 കോടിമുതൽ 1400 കോടിവരെ രൂപയുടെ വരെ ക്രമക്കേട് നടന്നതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
മഹാകുംഭമേള കാലത്താണ് ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തൽ. സ്വർണത്തിലും വെള്ളിയിലും തീർത്ത 1250 കട്ടികൾ നഷ്ടപ്പെട്ടതായും ആരോപണമുണ്ട്. മഹാകുംഭമേള കാലത്തെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
ക്രമക്കേട് ആരോപണം ഉയർന്നതിന് പിന്നാലെ ജൂൺ 13ന് ആണ് എസ്ഐടിയെ അന്വേഷണത്തിനായി നിയോഗിച്ചത്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഉടൻ കൈമാറുമെന്നാണ് വിവരം.
National
ന്യൂഡൽഹി: നീറ്റ് പുനപരീക്ഷയ്ക്കിടെ ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ. ബീഹാറിലെ ലഖിസാരായിലാണ് സംഭവം. യഥാർഥ വിദ്യാർഥികൾക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്ന് പോലീസ് പറഞ്ഞു. ഈ റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് ചോദ്യം ചെയ്തു.
യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിയിൽനിന്ന് സിം കാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അടിവസ്ത്രത്തിൽ നിന്ന് സിം കാർഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെത്തുകയായിരുന്നു. ബല്ലിയ സ്വദേശി പ്രിൻസ് ദുബെയാണ് കസ്റ്റഡിയിലായത്.
അതേസമയം, പരീക്ഷ മൂല്യനിർണയത്തിനുള്ള നടപടികള്‍ തുടങ്ങിയതായി എൻടിഎ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം.
National
ചിറ്റൂർ: മഴക്കുറവും ദുർബലമായ തെക്കുപടിഞ്ഞാറൻ മൺസൂണും മൂലം രൂക്ഷമായ ജലക്ഷാമം നേരിടുന്ന ചിറ്റൂർ മേഖലയിലേക്ക് പറമ്പിക്കുളം-ആളിയാർ പദ്ധതി കരാർ പ്രകാരമുള്ള അധികജലം അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ മന്ത്രി മോൻസ് ജോസഫ് തമിഴ്നാട് മുഖ്യമന്ത്രി സി. വിജയ്ക്ക് കത്തയച്ചു. എംഎൽഎ സുമേഷ് അച്യുതൻ, പ്രദേശത്തെ ഗുരുതര ജലക്ഷാമവും കാർഷിക പ്രതിസന്ധിയും ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടത്.
ചിറ്റൂർ മേഖലയിലെ ജലസംഭരണികളിലും ഭൂഗർഭജല സ്രോതസുകളിലും ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നതോടെ കുടിവെള്ള വിതരണവും കൃഷിയും പ്രതിസന്ധിയിലായിരിക്കുകയാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. പിഎപി കരാർ പ്രകാരം ചിറ്റൂർ താലൂക്കിലെ ജലസേചനത്തിനും ചാലക്കുടി ബേസിനിലേക്കും കേരളത്തിന് അവകാശമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കരാർപ്രകാരമുള്ള അധിക ജലലഭ്യത നിലവിലുണ്ടെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ ജൂൺ ആദ്യപകുതിയിൽ ലഭിക്കേണ്ട 320 ദശലക്ഷം ഘന അടിയിൽ 173 ദശലക്ഷം ഘന അടി മാത്രമാണ് ലഭിച്ചതെന്നും, ജൂൺ രണ്ടാംപകുതിയിൽ ലഭിക്കേണ്ട 180 ദശലക്ഷം ഘന അടി വെള്ളം ഇനിയും ലഭിക്കാനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തിൽ കരാർ പ്രകാരമുള്ള അധികജലം ചിറ്റൂർ മേഖലയിലേക്കും ചാലക്കുടി ബേസിനിലേക്കും അനുവദിക്കണമെന്നും, ചിറ്റൂർ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ആവശ്യപ്പെട്ട പ്രതിദിനം 350 ക്യൂസെക്സ് വെള്ളം അടിയന്തരമായി വിട്ടുനൽകാൻ തമിഴ്നാട് സർക്കാർ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
National
ബെംഗളൂരു: യുപിഎസ്സി ഉൾപ്പടെയുള്ള മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്ന കർണാടകയിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി ഡൽഹിയിൽ പുതിയ കർണാടക ഭവൻ നിർമിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ 80 കോടി ചെലവഴിച്ചാണ് നിർമാണം.
പുതിയ മന്ദിരം ജനപ്രതിനിധികൾ, വിഐപികൾ തുടങ്ങിയവർക്കുള്ളതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഐഎഎസ് ഉൾപ്പടെയുള്ള ഉന്നതപരീക്ഷൾക്കായി ഡൽഹിയിൽ താമസിച്ചു പഠിക്കുന്ന സാധാരണക്കാരായ വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.