DCL (Deepika Children’s League)
ഡിസിഎൽ ഇരട്ടയാർ മേഖലാ ഉദ്ഘാടനം വാഴവര സെന്റ് മേരീസ് ഹൈസ്കൂളിൽ കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ നിർവ്വഹിച്ചു.
ഇടുക്കി പ്രവിശ്യാ കോഓർഡിനേറ്റർ എം.വി ജോർജുകുട്ടി, സ്കൂൾ ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോസഫ്, ശാഖാ ഡയറക്ടർമാരായ സിജോമോൻ ജോസഫ്, സോയിമോൾ മാത്യൂ, തുടങ്ങിയവർ പ്രസംഗിച്ചു.
ജോസ് കെ. സെബാസ്റ്റ്യൻ, രാജി തോമസ്, റോബി പി. മാത്യൂ, ലീഡർമാരായ മെറോൺ എബ്രാഹം തോമസ്, ജിയന്നാ മനേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കുടുംബാംഗങ്ങളേ,
പ്രിയ ഡിസിഎൽ കുടുംബാംഗങ്ങളേ,അർത്ഥമില്ലാത്ത ചിത്താന്തങ്ങൾക്കായി വീട്ടിലും നാട്ടിലും സമരപരന്പരകൾ നടത്തുന്ന നിരവധി വിദ്യാർഥികൾക്കു മുന്നിൽ, വിദ്യാർഥി സംഘടനകൾക്കു മുന്നിൽ, ഇതാ അർഥമുള്ള സിദ്ധാന്തങ്ങളിലൂടെ പുതു വിപ്ലവത്തിന്റെ വിസിൽ മുഴക്കുന്ന ഒരു വിദ്യാർഥി പ്രതിഭ! സാർത്ഥക് സിദ്ധാന്ത്!ഝാർഖണ്ഡ് സംസ്ഥാനത്തെ റാഞ്ചി നഗരത്തിൽ നിന്നും, സ്വന്തം ബ്ലോഗിലൂടെ ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ മുഴുവൻ ഇളക്കി മറിക്കുന്ന ഈ 17കാരൻ പ്ലസ്ടു വിദ്യാർത്ഥിയെക്കുറിച്ചാകട്ടെ, ഇന്നത്തെ കൊച്ചേട്ടന്റെ കത്ത്!
“അസതോ മാ സത്ഗമയ” എന്ന ആദർശവുമായി 1962 ജൂലൈ ഒന്നിന് ഒൗദ്യോഗികമായി ആരംഭിച്ച സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (CBSE) ഇന്ന് ഇന്ത്യയിലെ ഏറ്റവും മികവുറ്റ വിദ്യാദാന സംവിധാനങ്ങളിൽ ഒന്നാണ്.
30000 -ൽ അധികം അഫിലിയേറ്റഡ് വിദ്യാലയങ്ങളിലായി 3 കോടിയിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന സിബിഎസ്ഇ സിലിബസിൽ ഇക്കഴിഞ്ഞ ബോർഡ് എക്സാമിന് പത്തിലും പന്ത്രണ്ടിലും മാത്രം പരീക്ഷ എഴുതിയത് 42 ലക്ഷം വിദ്യാർത്ഥികളാണ്. ഇതിൽ പ്ലസ്ടു പരീക്ഷ എഴുതിയ 17.8 ലക്ഷം വിദ്യാർത്ഥികളിൽ ഒരാളാണ് നമ്മുടെ കഥാനായകനായ സാർത്ഥക് സിദ്ധാന്ത്.
സാർത്ഥക് എങ്ങനെയാണ് താരമായത് എന്ന് കൂട്ടുകാർക്ക് അറിയാമോ?ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഡിജിറ്റലായി പരിശോധിക്കുവാൻ, സിബിഎസ്ഇ, ഓണ് സ്ക്രീൻ മാർക്കിംഗ് (OSM) എന്ന സംവിധാനമാണ് സ്വീകരിച്ചത്! ഇതനുസരിച്ച് മൂല്യനിർണയം നടത്തി പ്രഖ്യാപിച്ച 2025-26 ലെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലത്തിനെതിരെ വിദ്യാർത്ഥികളിൽ നിന്ന് വ്യാപകമായ ആക്ഷേപവും പ്രതിഷേധവുമാണ് രാജ്യമെങ്ങും അലയടിച്ചത്.
നിരവധി വിദ്യാർത്ഥികൾ മാർക്ക് സംബന്ധമായ പരാതികളുമായി മുന്നോട്ടു വന്നു.പതിനായിരക്കണക്കിനു വിദ്യാർത്ഥികൾ വിലാപവും പരിഭവുമായി വിഷമിച്ചപ്പോൾ, ഇത്ര അശ്രദ്ധമായും തെറ്റായും വിലയിരുത്തൽ നടത്തിയ കന്പനിയേത് എന്നാണ് സാർത്ഥക് അന്വേഷിച്ചത്. വിവരാവകാശത്തിലൂടെ ലഭിച്ച തന്റെ പരീക്ഷാപേപ്പറുകൾ പരിശോധിച്ച സാർത്ഥക് ഞെട്ടിപ്പോയി!
ഡിജിറ്റൽ മൂല്യനിർണയത്തിനായി സ്കാൻ ചെയ്ത തന്റെ പല പേജുകളും അവ്യക്തമാണ്! എന്നിട്ടും തന്റെ പേപ്പറുകൾക്ക് ആരോ തോന്നിയപോലെ മാർക്കിട്ടിരിക്കുന്നു!ഈ തിരിച്ചടിയിൽ തന്റെ സ്വപ്നങ്ങൾ തകർന്നടിയാൻ സാർത്ഥക് അനുവദിച്ചില്ല. പകരം, ഒറ്റയ്ക്ക് പോരാടാൻ അവൻ തീരുമാനിച്ചു. മൂല്യനിർണയിത്തിലെ പിഴവ്, അത് ചെയ്ത കന്പനിയുടെ തെറ്റാണ് എന്ന് തുടർച്ചയായ അന്വേഷണത്തിലൂടെ സാർത്ഥക് തിരിച്ചറിഞ്ഞു.
മൂല്യനിർണയത്തിനായി ടെൻഡർ വ്യവസ്ഥകൾ അപ്പാടെ തെറ്റിച്ച് സിബിഎസ്ഇ തെരഞ്ഞെടുത്തത് മുന്പുണ്ടായിരുന്ന ഗ്ലോബറീനാ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേര് മാറ്റി കോയെംപ്റ്റ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ വന്ന കന്പനിയെയാണ് എന്ന് സാർത്ഥക് മനസിലാക്കി.
2019-ൽ തെലുങ്കാന ഇന്റർമീഡിയറ്റ് പരീക്ഷാഫല വിവാദത്തിന്റെ കാരണമായ കന്പനിയാണ് ഗ്ലോബറീനാ! അന്ന് മൂല്യനിർണയ പിഴവുമൂലം ഇരുപത്തിമൂന്നോളം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യാനിടയാക്കിയ, കരിന്പട്ടികയിലുള്ള കന്പനിക്ക് ടെൻഡർ വ്യവസ്ഥകൾ മാറ്റിയെഴുതി 17.8 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി പന്താടാൻ എറിഞ്ഞുകൊടുത്ത ഉത്തരവാദിത്തപ്പെട്ടവർക്കെതിരേ തന്റെ ബ്ലോഗിലൂടെ സാർത്ഥക് അക്രമണം അഴിച്ചുവിട്ടു! സാർത്ഥക് സ്വയം പഴിച്ചില്ല, പരാതി പറഞ്ഞ് നിരാശനായില്ല. സ്വന്തം കഴിവിലും അധ്വാന ഫലത്തിലും ഉറച്ച വിശ്വാസമുണ്ടായിരുന്ന അവൻ തന്റെ കണ്ടെത്തലുകൾ ഇന്ത്യൻ പാർലമെന്റിന്റെ സ്ഥിരം സമിതിക്കു മുന്നിൽ അവതരിപ്പിച്ചു.
ഇന്ന് സിബിഎസ്ഇ ഓഫീസ് ഈ കമ്മിറ്റിയുടെ അന്വേഷണവലയത്തിലാണ്. പ്രിയ കൂട്ടുകാരെ, ഇതൊരു വിദ്യാർഥി സമരത്തിന്റെ ചരിത്രമാണ്. സ്വന്തമായി സിദ്ധാന്തമുള്ള, ബോധ്യങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു വിദ്യാർത്ഥി ഒറ്റയ്ക്ക് നടത്തുന്ന സമരം. നമ്മുടെ കേരളത്തിലെ വിദ്യാർത്ഥിസമരങ്ങളുടെ ചരിത്രമെടുക്കൂ.
ഓരോ രാഷ്ട്രീയ പാർട്ടിയുടെയും കുടിപ്പകയുടെയും ഗൂഢലക്ഷ്യങ്ങളുടെയും ഇരകളായി വിദ്യാലയങ്ങളും കോളേജുകളും നിശ്ചലമാക്കി, പഠിപ്പുമുടക്കി, തമ്മിൽ തല്ലി കൊലവിളി നടത്തി പൊതുമുതൽ നശിപ്പിച്ച് ഗുരുനിന്ദയുടെ നികൃഷ്ടകർമങ്ങളിലൂടെ ഗുരുത്വം നഷ്ടമാക്കി ഭാവി ആവിയാക്കുന്ന നിഷേധാത്മക വിദ്യാർത്ഥിസമര ചരിത്രങ്ങളെ അവസാനിപ്പിക്കാൻ സമയമായില്ലേ?വികാരങ്ങൾക്കുപകരം വിചാരവും വിവേകവും ഉപയോഗിച്ച് അനുഭവങ്ങളെ നേരിടാനും അർത്ഥപൂർണമായി രാജ്യനന്മയ്ക്കായി നേരോടെ പോരാടുവാനും സാർത്ഥക് സിദ്ധാന്ത് എന്ന പ്രതിഭയെ നമുക്ക് മാതൃകയാക്കാം.
ആശംസകളോടെ സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
തിരുവനന്തപുരം: ദീപിക ബാലസഖ്യത്തിന്റെ 2026-27 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 26-ാം തീയതി തിരുവനന്തപുരം നിർമ്മലഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
ഉച്ചയ്ക്ക് ഒന്നിനു നടക്കുന്ന സമ്മേളനത്തിൽവച്ച് ഡിസിഎൽ നടപ്പാക്കിവരുന്ന ലഹരിവിരുദ്ധ മുന്നേറ്റമായ കിക്ക് ഔട്ടിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളും, പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന വിവിധ പ്രോഗ്രാമുകളും ഉദ്ഘാടനം ചെയ്യപ്പെടും
ഡിസിഎൽ പ്രവിശ്യാ കോ-ഓർഡിനേറ്റർമാർ, മേഖല ഓർഗനൈസർമാർ, ശാഖാ ഡയറക്ടർമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
DCL (Deepika Children’s League)
തൊടുപുഴ: പ്രവിശ്യാ ഡിസിഎൽ ഡയറക്റ്റേഴ്സ് മീറ്റും സാരഥി സംഗമവും ജൂൺ 20 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 1.45 മുതൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ നടക്കും.
പ്രവിശ്യയിലെ മൂവാറ്റുപുഴ, കൂത്താട്ടുകുളം, കരിങ്കുന്നം, രാമപുരം, മൂലമറ്റം, കലയന്താനി, കരിമണ്ണൂർ, തൊടുപുഴ എന്നീ മേഖലകളിലെ സ്കൂൾ തല ഡയറക്ടർമാരും മേഖലാ തല അധ്യാപക ഭാരവാഹികളും പങ്കെടുക്കണമെന്ന് പ്രവിശ്യാ കോ- ഓർഡിനേറ്റർ റോയ്.ജെ .കല്ലറങ്ങാട്ട് അറിയിച്ചു.
DCL (Deepika Children’s League)
തൊടുപുഴ: ഡിസിഎൽ തൊടുപുഴ പ്രവിശ്യയുടെ നേതൃത്വത്തിൽ വായനവാര ക്വിസ് മൽസരം ജൂൺ 25 വ്യാഴാഴ്ച രാവിലെ 9.45 മുതൽ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കും.
എൽ.പി. യുപി. ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചായിരിക്കും മത്സരം. വ്യക്തിഗത മത്സരമായിരിക്കും നടക്കുക. തൊടുപുഴ പ്രവിശ്യയിലെ ഒരു സ്കൂളിൽ നിന്നും ഒരു വിഭാഗത്തിൽ രണ്ടു പേർക്കു പങ്കെടുക്കാം .
സിലബസ്: സാഹിത്യം 50%, പൊതുവിജ്ഞാനം & സമകാലീനം 50% എന്നിങ്ങനെയാണ്. ഓരോ വിഭാഗത്തിലെയും 1, 2, 3 സ്ഥാനക്കാർക്ക് മെമൻറ്റോകൾ, ബഹുമതി പത്രങ്ങൾ. 4, 5 സ്ഥാനക്കാർക്ക് പ്രത്യേക ഉപഹാരങ്ങൾ എന്നിവയുണ്ടായിരിക്കും.
പങ്കെടുക്കുന്നവർ പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ജൂൺ 21ന് മുമ്പായി പ്രവിശ്യാ കോ- ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ടിന്റെ 9497 279347 എന്ന വാട്സാപ്പ് നമ്പരിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
DCL (Deepika Children’s League)
പായിപ്പാട്: പായിപ്പാട് ഗവൺമെന്റ് യുപി സ്കൂളിൽ ലോക പരിസ്ഥിതി ദിനഘോഷം നടത്തി. പായിപ്പാട് കൃഷി ഓഫീസർ ആൽബി ജോൺ ഹെഡ്മാസ്റ്റർ മനോജ് പി.ജിക്ക് വൃക്ഷ തൈ നൽകി ഉദ്ഘാടനം ചെയ്തു.
പിറ്റിഎ പ്രസിഡന്റ് ധന്യ ബിജുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.ഡിസിഎൽ ചങ്ങനാശ്ശേരി മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം മുഖ്യസന്ദേശം നൽകി.
സ്റ്റാഫ് സെക്രട്ടറി ശ്രീരാഗ് ആർ.എസ്. പ്രതിജ്ഞ ചൊല്ലി കൊടുത്തു. കൃഷി അസിസ്റ്റന്റ് ശ്രീദേവി പി. എസ്., ആർ.വി. കൺവീനർ ജൂലി ജോൺ എന്നിവർ പ്രസംഗിച്ചു.ഹെഡ്മാസ്റ്റർ മനോജ് പി.ജി. സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു.
DCL (Deepika Children’s League)
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
ഒരിക്കൽ ഒരു വൃദ്ധനായ മനുഷ്യൻ ഒരു നഗരകവാടത്തിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു കുതിരപ്പുറത്ത് പാഞ്ഞുവന്ന ഒരാൾ വേഗത കുറച്ച് വൃദ്ധനോടു ചോദിച്ചു, ""ഈ നഗരത്തിലെ ആളുകൾ എങ്ങനെയുള്ളവരാണ്? വൃദ്ധൻ ചോദിച്ചു: ""എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ ചോദിക്കുന്നത്?''
കുതിരസവാരിക്കാരൻ പറഞ്ഞു:""ഞാനിതുവരെ താമസിച്ചിരുന്ന നഗരത്തിലെ ജനങ്ങൾ ഒട്ടും മര്യാദയില്ലാത്തവരും സ്നേഹമില്ലാത്തവരുമായിരുന്നു. എനിക്കാ സ്ഥലമൊന്നു മാറണം. കുറേക്കൂടി നല്ല മനുഷ്യരോടൊത്ത് ജീവിക്കണം.''
വൃദ്ധൻ പറഞ്ഞു: ""സഹോദരാ, നീ ഇവിടെനിന്നും പോകുന്നതാണു നല്ലത്. കാരണം, ഇവിടുത്തെ ജനങ്ങൾ അതിനേക്കാൾ മോശവും മര്യാദയില്ലാത്തവരുമാണ്.” കുതിര സവാരിക്കാരൻ മുന്നോട്ടു പോയി.
അല്പം കഴിഞ്ഞ് ഒരു കാളവണ്ടിയിൽ ഒരു മനുഷ്യൻ പതിയെ അവിടെത്തി, ചോദിച്ചു: ""മുത്തശ്ശാ, ഇവിടുത്തെ ജനങ്ങൾ എങ്ങനെയുണ്ട്, എനിക്ക് താമസിക്കാൻ ഒരിടണം വേണം.'' ""നീ വന്ന സ്ഥലം എങ്ങനെയുണ്ടായിരുന്നു?'' വൃദ്ധന്റെ ചോദ്യത്തിന് കണ്ണീരിൽ കുതിർന്നതായിരുന്നു അയാളുടെ മറുപടി. ""അവർ വളരെ സ്നേഹമുള്ളവരായിരുന്നു. എനിക്കവിടം വിടാൻ ഒട്ടും ഇഷ്ടമില്ലായിരുന്നു. പെട്ടെന്നുണ്ടായ ചില സാന്പത്തിക പ്രതിസന്ധിമൂലം ഞാൻ പോന്നതാണ്.''
വൃദ്ധൻ പറഞ്ഞു, “നിങ്ങൾക്ക് ഈ നഗരത്തിലേക്കു സ്വാഗതം. ഇവിടുത്തെ ജനങ്ങൾ അവരേക്കാൾ വളരെ നല്ലവരാണ്.''
ഇതെല്ലാം കേട്ടുകൊണ്ട്, വൃദ്ധനരികിൽ നിന്ന മറ്റൊരാൾ ചോദിച്ചു: എന്താണ് നിങ്ങൾ രണ്ടു മറുപടികൾ കൊടുത്തത്? വൃദ്ധൻ പറഞ്ഞു: ""നിങ്ങൾ എങ്ങനെയാണ്, അതുപോലെയായിരിക്കും മറ്റുള്ളവർ നിങ്ങൾക്കും! നിങ്ങൾ മറ്റുള്ളവരേപ്പറ്റി എപ്പോഴും പരാതിയും കുറ്റവും പറഞ്ഞുനടന്നാൽ എല്ലാവരും നിങ്ങളെ അകറ്റിനിർത്തും. നല്ല സ്വഭാവമുള്ളവരെ എല്ലാവരും ചേർത്തുനിർത്തും! മറ്റുള്ളവരുടെ പ്രതികരണങ്ങളിൽ നമ്മുടെതന്നെ പ്രതിഫലനങ്ങളുണ്ട് എന്നറിയണം.
പ്രിയ കൂട്ടുകാരേ, നിങ്ങൾ പുതിയ പ്രതീക്ഷകളോടെ, പുതിയ ക്ലാസിലേക്ക് പ്രവേശിക്കുകയാണ്. പഴയ ക്ലാസിലെ കൂട്ടുകാരും പുതിയവരും നിങ്ങളുടെ ക്ലാസിലുണ്ടാവാം. ഇപ്പോൾത്തന്നെ നിങ്ങൾ എല്ലാവരോടും സംസാരിച്ചിട്ടുണ്ടാകും. ഒട്ടേറെപ്പേറെ കൂട്ടുകാരാക്കിയിട്ടുമുണ്ടാകും. എന്നാൽ, ചിലർ ഇപ്പോഴും ആരോടും മിണ്ടാതെ, ഇങ്ങോട്ടാരെങ്കിലും സംസാരിക്കാൻ വരുമോ എന്നു ചിന്തിച്ച് കാത്തിരിക്കുന്നുമുണ്ടാവാം.
പുതിയ അധ്യയനവർഷത്തിൽ, നിങ്ങളുടെ പഠനവും വിജയവും ഉറപ്പാക്കാൻ നല്ല സ്വഭാവവും ആവശ്യമാണ്. നല്ല പെരുമാറ്റം ശീലിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നതു നല്ലതാണ്:
1. ശ്രദ്ധിച്ചു കേൾക്കാനുള്ള മനസ്: മറ്റുള്ളവർ പറയുന്നത് പൂർണമായും ശ്രദ്ധിച്ചു കേൾക്കുക. നേരേ നോക്കുക. അവർക്ക് നിങ്ങളോടു ബഹുമാനം തോന്നും.
2. ആത്മവിശ്വാസത്തോടെയുള്ള സംസാരം: ലളിതമായി, മാന്യമായ വാക്കുകൾ ഉപയോഗിച്ച് വ്യക്തതയോടെ സംസാരിക്കുക. നിങ്ങൾക്ക് നിങ്ങളെപ്പറ്റി മതിപ്പുണ്ടെങ്കിൽ, മറ്റുള്ളവരും നിങ്ങളെ വിലമതിക്കും.
3. ശരീരഭാഷ പ്രധാനം : പറയുന്നവരുടെ കണ്ണിൽ നോക്കി സംസാരിക്കുക. നല്ല പ്രസന്നമായ മുഖം, ചിരി, എല്ലാം നല്ലതാണ്.
4. ഹൃദ്യമായ ഭാവപ്രകടനം നല്ലത്: മറ്റുള്ളവരുടെ മനസറിഞ്ഞ് സംസാരിക്കാൻ പഠിക്കുക. അവരുടെ സന്തോഷവും സങ്കടവും പങ്കിടുക!
5. "മര്യാദവാക്കുകൾ' ഉണ്ടാവട്ടെ: " ക്ഷമിക്കണേ', " നന്ദി കേട്ടോ', " ദയവായി' തുടങ്ങിയ മര്യാദ വാക്കുകൾ ഉചിതമായി ഉപയോഗിക്കുക.
കൂട്ടുകാരേ, നിങ്ങളുടെ വാക്കും പെരുമാറ്റവും മറ്റുള്ളവർക്ക് നിങ്ങളിലേക്ക് വരാനുള്ള വഴിയും വാതിലുമാണ്. അധ്യാപകരോടും കൂട്ടുകാരോടും ഹൃദ്യമായി പെരുമാറിയാൽ നിങ്ങൾക്ക് നല്ല നേതാവാകാം. പഠനം വിജയകരമാക്കുന്ന സാഹചര്യം സൃഷ്ടിക്കാം. എവിടെയും നിങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കാം. പുതിയ അധ്യയനവർഷം ഏവർക്കും ആഹ്ലാദകരമാകട്ടെ.
സ്നേഹാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
1952-ൽ പ്രവർത്തനം ആരംഭിച്ച ഡിസിഎൽ അതിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിലേക്കു കടന്നിരിക്കുന്നു.
പുതിയ അധ്യയനവർഷത്തിന്റെ ആരംഭംമുതൽ വിദ്യാർഥികളുടെ ബൗദ്ധികമായ വളർച്ചയ്ക്കുതകുന്ന നിരവധി പദ്ധതികളാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഡിസിഎൽ നടപ്പാക്കാനുദ്ദേശിക്കുന്നത്.
മലയാളത്തിലെ ആദ്യത്തെ ദിനപത്രമായ ദീപിക, നേതൃപരവും സാമൂഹികവുമായ വളർച്ചയ്ക്കുതകുന്നവിധത്തിൽ കുട്ടികൾക്ക് അനൗപചാരിക വിദ്യാഭ്യാസം നല്കുക എന്നതാണ് ദീപിക ബാലസഖ്യത്തിലൂടെ ചെയ്യുന്നത്. ഈ ജൂബിലി വർഷം ദീപിക ബാലസഖ്യം സംഘടിപ്പിക്കുന്ന പ്രധാനപരിപാടികളിലൊന്ന് ലഹരി ക്കെതിരേയ.ുള്ള പ്രവർത്തനങ്ങളാണ്.
കിക്ക് ഔട്ട് - ഡിസിഎൽ ആന്റിഡ്രഗ്സ് ബ്രിഗേഡ്
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ലഹരിവിരുദ്ധസേന ഉണ്ടാക്കുകയാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.
മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ് എന്ന മുദ്രാവാക്യവുമായി ലഹരിക്കെതിരേ കുട്ടികളെ ബോധവത്കരിച്ച് ക്രിയാത്മക വളർച്ചയ്ക്ക് സാഹചര്യമൊരുക്കുന്ന രീതിയിലുള്ള അവബോധ സെമിനാറുകളും പരിശീലനവും ലഹരി നിർമാർജന പ്രവർത്തനങ്ങൾക്കു വിദ്യാർഥികൾതന്നെ നേതൃത്വം നൽകുന്ന പദ്ധതിയാണിത്.
കഴിഞ്ഞ വർഷം ആരംഭിച്ച ഡിസിഎൽ ആന്റി ഡ്രഗ്സ് ബ്രിഗേഡ് ഈ വർഷവും തുടരും. ലഹരിക്കെതിരേ സർക്കാർതലത്തിലും മറ്റു സാമൂഹിക സംഘടനാതലത്തിലും നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഡിസിഎൽ സഹകരിക്കും.
ഇതിനായി സ്കൂൾതലത്തിൽത്തന്നെ ലഹരിവിരുദ്ധ കൂട്ടായ്മകൾ രൂപീകരിക്കുന്നു. ദീപിക ആന്റി ഡ്രഗ് സ്കൂൾ ബ്രിഗേഡ് എന്നപേരിൽ അറിയപ്പെടുന്ന ഈ കൂട്ടായ്മകളായിരിക്കും സ്കൂൾതലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. ഡിസിഎൽ അംഗങ്ങളായ സ്കൂളുകൾക്കും ഡിസിഎൽ പ്രവർത്തിക്കാത്ത സ്കൂളുകൾക്കും ഇതിൽ പങ്കുചേരാം.
ബ്രിഗേഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ്
ഡിസിഎൽ പ്രതിനിധികളായി സ്കൂളിലെ ഓരോ ഡിവിഷനിൽനിന്നും രണ്ടു വിദ്യാർഥി പ്രതിനിധികളെ തെരഞ്ഞെടുക്കുക. ഈ പ്രതിനിധികൾ ചേർന്ന് എട്ടുപേരടങ്ങുന്ന അടങ്ങുന്ന ഡിസിഎൽ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു. ഇവർ ദീപിക ആന്റിഡ്രഗ് ബ്രിഗേഡ് അംഗങ്ങളായി പ്രവർത്തിക്കുന്നു. അവരെ നയിക്കുന്നതിന് രണ്ട് അധ്യാപക പ്രതിനിധികളെയും നിയമിക്കേണ്ടതാണ്.
മേഖല-ജില്ലാതലത്തിൽ സ്കൂൾ ബ്രിഗേഡ് സമ്മേളനങ്ങൾ, ബോധവത്കരണ സെമിനാറുകൾ, കിക്ക് ഔട്ട് പരിശീലന പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കും.
DCL (Deepika Children’s League)
പുതിയ അധ്യയനവർഷത്തിലെ ഡിസിഎൽ സ്കൂൾതല ശാഖാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജൂൺ 26-നു മുന്പായി പൂർത്തിയാക്കേണ്ടതാണ്.
ശാഖാ ലീഡർ, ഡെപ്യൂട്ടി ലീഡർ, ജനറൽ സെക്രട്ടറിമാർ (ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും), പ്രോജക്ട് സെക്രട്ടറി, ട്രഷറർ, രണ്ടു കൗൺസിലർമാർ (ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും) എന്നിവരെയാണ് തെരഞ്ഞെടുക്കേണ്ടത്.
ശാഖാ ഡയറക്ടറുടെ നേതൃത്വത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്. ശാഖകളിൽനിന്നുള്ള കൗൺസിലർമാർക്കാണ് മേഖല ഭാരവാഹികളായി മത്സരിക്കാൻ അർഹതയുള്ളത്.
ശാഖാ ഭാരവാഹികളുടെ ലിസ്റ്റ് മേഖല ഓർഗനൈസർമാരെ ഏല്പിക്കേണ്ടതാണ്
DCL (Deepika Children’s League)
ഹൈദരാബാദ്: അറിവിന്റെ വഴികളിൽ ബാലതലമുറയെ കൈപിടിച്ചു നയിച്ചുകൊണ്ട് ഏഴരപതിറ്റാണ്ടു പിന്നിടുകയാണ് ദീപിക ബാലസഖ്യം. ഡിസിഎൽ ദേശീയതലത്തിൽ നടത്തിയ ഐക്യു ഒളിന്പ്യാഡ് പരീക്ഷയിൽ മികവു പുലർത്തിയ തെലുങ്കാന സംസ്ഥാനത്തെ പ്രതിഭകളെ ആദരിച്ച അവാർഡ് വിതരണ പരിപാടി ശ്രദ്ധേയമായി.
ഹൈദരാബാദ് രവീന്ദ്രഭാരതി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് തെലുങ്കാന മലയാളി സമാജത്തിന്റെയും തെലുങ്കാന എഡ്യുക്കേഷൻ ഡെവലപ്മെന്റ് സൊസേറ്റിയുടെയും പ്രസിഡന്റായ ലിബി ബെഞ്ചമിനാണ്.
കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തെലുങ്കാന സ്റ്റേറ്റ് ക്രിസ്ത്യൻ മൈനോരിറ്റി ഫിനാൻസ് കോർപറേഷൻ ചെയർമാൻ ദീപക് ജോൺ മുഖ്യപ്രഭാഷണം നടത്തി.ഡിസിൽ തെലുങ്കാന സംസ്ഥാന കോ-ഓർഡിനേറ്റർ ഫാ. ജോസഫ് ജോർജ് നെടുമനാൽ, ഡിസിഎൽ ഓർഗനൈസർ അഡ്വ. ലൈജു തോമസ്, വിദ്യാർഥി പ്രതിനിധി രാഘവ് എന്നിവർ പ്രസംഗിച്ചു.
ആയിരക്കണക്കിനു വിദ്യാർഥികൾ പങ്കെടുത്ത ഐക്യു ഒളിന്പ്യാഡിൽ സ്കൂൾതലത്തിൽ ഏർപ്പെടുത്തിയ ഗോൾഡൻ സ്റ്റാർ അവാർഡിന് മദർതെരേസ ഹൈസ്കൂൾ ബോംഗിർ, മോണ്ടിസോറി ഹൈസ്കൂൾ ഷാഡ്നഗർ എന്നിവർ അർഹരായി.
ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ പാലമാകുള, സെന്റ് സാവ്യോ ഹൈസ്കൂൾ ഷംഷാബാദ്, ഫാത്തിമ കോൺവന്റ് ഹൈസ്കൂൾ കാഗസ്നഗർ, ട്രിനിറ്റി ഹൈസ്കൂൾ മഞ്ചേരിയാൽ, സെന്റ് മേരീസ് ഹൈസ്കൂൾ ബെല്ലംപള്ളി, എന്നിവർ സിൽവർ സ്റ്റാർ അവാർഡ് നേടി.
DCL (Deepika Children’s League)
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
അതുൽ, ഒരു ഐടി കന്പനി ഉദ്യോഗസ്ഥനായിരുന്നു. സോഷ്യൽ മീഡിയയിലൂടെ വരുന്ന മോട്ടിവേഷൻ ക്ലാസുകൾ കേൾക്കുകയാണ് അയാളുടെ ഇഷ്ടഹോബി. പ്രചോദനാത്മകമായ പ്രസംഗങ്ങൾ കേൾക്കുന്പോൾ അയാൾ പ്രചോദിതനാകും.
എല്ലാ കാര്യങ്ങളും ആവേശത്തോടെ ചെയ്യും. സ്വന്തം കഴിവുകളിൽ വിശ്വസിക്കാൻ പ്രസംഗകർ പറയുന്പോൾ സ്വന്തം കഴിവുകളിൽ വിശ്വസിക്കാൻ അയാൾക്കു തോന്നും! സ്വന്തം കുറവുകൾ അംഗീകരിക്കാൻ മോട്ടിവേഷൻ സ്പീക്കർ ആവശ്യപ്പെടുന്പോൾ അയാൾക്ക് സ്വന്തം കുറവുകൾ വലിയ പ്രശ്നമായി തോന്നില്ല. കുറേ നേരത്തേക്ക് അയാൾ സന്തോഷവാനായിരിക്കും.
മനുഷ്യൻ എന്ന മഹാത്ഭുതത്തെ ദൈവം എത്ര വിസ്മയകരമായാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, തന്നിൽ ഇത്രയേറെ കഴിവുകൾ തന്ന ദൈവം എത്ര നല്ലവനാണെന്നും അയാൾ നിർത്താതെ കൂട്ടുകാരോടു പ്രസംഗിക്കും! എന്നാൽ, ഏതാനും മണിക്കൂറുകൾ കഴിയുന്പോൾ അയാളുടെ ചാർജ് തീരും! അയാൾക്കു മടുപ്പാകും. പ്രചോദനം കുറയും. അയാൾ മനസു തളർന്ന്, ഉന്മേഷം നഷ്ടപ്പെട്ടവനാകും!
ഒരുദിവസം അയാൾ, തന്റെ നാലഞ്ച് കൂട്ടുകാരെ വിളിച്ചുകൂട്ടി. അവരോട് തന്റെ മാനസിക സംഘർഷങ്ങൾ പങ്കുവച്ചു! താൻ വല്ലാതെ മടുത്തു എന്നും ഈ ജോലി മാത്രമല്ല, ഈ മൊരഞ്ഞ ജീവിതംപോലും തുടരാൻ താത്പര്യമില്ലെന്നും അയാൾ പറഞ്ഞു. തന്റെ കൂട്ടുകാരോട്, തന്നെ ഒന്നു പ്രചോദിപ്പിക്കാൻ അയാൾ അപേക്ഷിച്ചു! എന്നെ വീണ്ടും വീണ്ടും പ്രചോദിപ്പിക്കൂ... എന്നയാൾ കെഞ്ചിക്കൊണ്ടേയിരുന്നു!
ഉടനെതന്നെ അയാളുടെ കൂട്ടുകാർ എല്ലാവരുംകൂടി അതുൽ മാന്യനാണ്, മിടുക്കനാണ്, മഹാനാണ് തുടങ്ങി അയാളുടെ നിരവധി നന്മകൾ പറയാൻ തുടങ്ങി! അയാൾക്കു സന്തോഷമായി.
അപ്പോൾ കൂട്ടത്തിൽ ഒരാൾ എണീറ്റു പറഞ്ഞു. അതുൽ, ഈ മനോഭാവം മാറ്റണം. നിങ്ങൾ എന്തിനാണ് എപ്പോഴും ഇങ്ങനെ മറ്റുള്ളവരുടെ പ്രശംസകളെയും പ്രചോദനവാക്കുകളെയും കൊതിക്കുന്നത്്? ഇതു നല്ല സ്വഭാവമല്ല. കാരണം എപ്പോഴും നമ്മുടെ ചുറ്റും നമ്മെ പ്രചോദിപ്പിക്കാൻ ആരും ഉണ്ടാവണമെന്നില്ല!
പരിഹാരം ഒന്നേയുള്ളൂ. സ്വയം പ്രചോദിപ്പിക്കുക! ആരും പ്രചോദിപ്പിക്കാത്തതുകൊണ്ട്, ഞാൻ ഒന്നും ചെയ്യുന്നില്ല, എന്നു പറയുന്നവൻ വിഡ്ഢിയാണ്. കാരണം നമ്മൾ നന്നാകണമെന്നതും, നമ്മൾ വിജയിക്കണമെന്നതും മറ്റാരുടെയും അത്യാവശ്യമല്ല. നമ്മുടെ മാത്രം ലക്ഷ്യമാണ്.
കൂട്ടുകാരേ, നമ്മിൽ പലരും ഇങ്ങനെയല്ലേ? അമ്മയും അച്ഛനുമൊക്കെ നിരന്തരം, പഠിക്കൂ, പഠിക്കൂ എന്നും വായിക്കൂ, വായിക്കൂ എന്നും കൈയും കാലും പിടിച്ചു പറയുന്പോഴാണ്, നമ്മിൽ പലരും, ""ശരി, ഇത്രയും നിങ്ങൾ പറഞ്ഞ സ്ഥിതിക്ക് ഞാൻ അല്പം പഠിച്ചേക്കാം'' എന്ന മനോഭാവത്തോടെ പ്രവർത്തിക്കുന്നത്.
നമുക്കു വേണ്ടത്, സ്വയം പ്രചോദിപ്പിക്കാനുള്ള കഴിവാണ്. അതിന്, സ്വയം അറിയുകയാണ് ആദ്യപടി. സ്വന്തം കഴിവുകളും കുറവുകളും കൃത്യമായി മനസിലാക്കുക. തിരുത്താനുള്ളത്, തിരുത്തുക. മെച്ചപ്പെടുത്താമെങ്കിൽ, പരിശ്രമത്തിലൂടെ കൂടുതൽ മികവിലേക്കുയരുക! എത്ര പരിശ്രമിച്ചാലും മാറ്റാൻ കഴിയാത്ത കാര്യങ്ങൾ നമ്മുടെ വ്യക്തിത്വത്തിന്റെ തനിമയായി അംഗീകരിക്കുക. നമ്മുടെ ജീവിതവിജയം നമ്മുടെ മാത്രം ആവശ്യമാണ്. മറ്റുള്ളവരുടെ പ്രചോദനം കൊണ്ടുമാത്രം, നമുക്കു വിജയിക്കാനാവില്ല!
മറ്റുള്ളവർ എപ്പോഴും പ്രചോദിപ്പിക്കാൻവേണ്ടി, ഇനി കാത്തിരിക്കേണ്ട. സ്വയം പ്രചോദിപ്പിച്ച്, ഓരോ സാഹചര്യത്തേയും അതിജീവിച്ചിട്ടുള്ളവരാണ് ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്തിട്ടുള്ളത്. അതിനാൽ, ആവേശത്തോടെ നമുക്കു ജീവിതത്തെ ആശ്ലേഷിക്കാം. ആഹ്ലാദത്തോടെ അത്യധ്വാനം ചെയ്യാം. ആസ്വദിച്ച്, വിജയിക്കാം. പരാജയത്തെയും വിജയകരമായി അംഗീകരിക്കാം.
സസ്നേഹം, സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം മധ്യവേനൽ അവധിക്കാലത്തു സംഘടിപ്പിക്കുന്ന ജീവിതദർശന - വ്യക്തിത്വ വികസന ക്യാന്പുകളിൽ ഇടുക്കി പ്രവിശ്യാ ക്യാന്പ് ഏപ്രിൽ 28, 29, 30 തീയതികളിൽ കട്ടപ്പന മേരികുളം മരിയൻ പബ്ലിക് സ്കൂളിൽ നടക്കും. 28-നു രാവിലെ ആരംഭിക്കുന്ന ക്യാന്പ് 30-ന് ഉച്ചയ്ക്കു സമാപിക്കും.
തൊടുപുഴ പ്രവിശ്യാ ക്യാന്പ് ഏപ്രിൽ 27, 28, 29 തീയതികളിൽ മൂലമറ്റം അറക്കുളം സെന്റ് മേരീസ് എച്ച്,.എസ്.എസിലും കോട്ടയം പ്രവിശ്യാ ക്യാന്പ് 29, 30 തീയതികളിൽ കാഞ്ഞിരപ്പള്ളി പൊടിമറ്റം നിർമ്മല റിന്യുവൽ സെന്ററിലും നടക്കും.
തിരുവനന്തപുരം പ്രവിശ്യാക്യാന്പ് വിഴിഞ്ഞം സ്പാർക്ക് പാസ്റ്ററൽ സെന്ററിൽ മേയ് 8, 9 തീയതികളിൽ നടക്കും.
പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, ഗോൾ സെറ്റിങ്ങ്, കമ്മ്യൂണിക്കേഷൻ സ്കിൽസ്, ലീഡർഷിപ്പ്, ടീം ബിൽഡിംഗ് , ടൈം മാനേജ്മെന്റ്, സ്ട്രെസ്സ് മാനേജ്മെന്റ്, ഹെൽത്തി റിലേഷൻഷിപ്പ്, പബ്ലിക് സ്പീക്കിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിക്കും. ഗെയിംസ്, ആക്ടിവിറ്റീസ്, ചർച്ച, ഉല്ലാസയാത്ര, കാൻഡിൽ ഡിന്നർ, ക്യാമ്പ് ഫയർ എന്നിവ ക്യാമ്പിന് മാറ്റുകൂട്ടും. ആറു മുതൽ ഒൻപതു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കു ക്യാന്പിൽ പങ്കെടുക്കുന്നതിനു പേര് രജിസ്റ്റർ ചെയ്യാം. ഓരോ ക്യാന്പിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്കായിരിക്കും പ്രവേശനം നൽകുക. പങ്കെടുക്കുന്ന കുട്ടികൾ മാർച്ച് 31-നുമുന്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഇടുക്കി പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ എം.വി. ജോർജുകുട്ടി (ഫോൺ: 94472 05828), ക്യാന്പ് ചീഫ് ടോം കണയങ്കവയൽ (ഫോൺ, 94006 71874) എന്നിവരുടെ പക്കലും
കോട്ടയം പ്രവിശ്യാ ക്യാന്പിൽപങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിന്റെ (ഫോൺ: 6238219465) പക്കലും
തൊടുപുഴ പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കുന്നവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ടിന്റെ (ഫോണ്: 94972 79347)പക്കലും
തിരുവനന്തപുരം പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ ഇ.വി. വർക്കി ( 9349599028), ക്യാന്പ് ചീഫ് സിസ്റ്റർ ടെസിൻ (9946936966) എന്നിവരുടെ പക്കലും പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് .
DCL (Deepika Children’s League)
തൊടുപുഴ : ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ നേതൃത്വത്തിൽ ദീപികയുടെ വിദ്യാഭ്യാസ സപ്ലിമെന്റായ ചോക്ലേറ്റിനെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി.
ഹൈസ്കൂൾ വിഭാഗത്തിൽ ആദീഷ് .എ . നായർ & ഗ്ലാഡ് വിൻ ലിജോ (ഡി പോൾ തൊടുപുഴ) ഒന്നാംസ്ഥാനവും അൽന മരിയ സെർജോ & അനിക റ്റെസ അമേൽ (വിമല പബ്ലിക് സ്കൂൾ വെട്ടിമറ്റം) രണ്ടാംസ്ഥാനവും സേറ മോനിക്ക മാത്യു & നിയ ഷിൻറ്റ (ഡി പോൾ തൊടുപുഴ) മൂന്നാംസ്ഥാനവും നേടി.
യു.പി വിഭാഗം - 1 . അയിഷ സി. കെ & അർനോർഡ് ജെയിംസ് (സെന്റ് ജോർജ് യു.പി എസ് മൂലമറ്റം) 2 . നന്ദന. എ നായർ & മിയ റോജേർഷ് , 3 . ജോഷ്വ വർഗീസ് ബിജോ & ജോ പോൾ ജിന്റോ (ഡി പോൾ തൊടുപുഴ ). എൽ.പി വിഭാഗം: 1 . വിവാൻ . എസ് (സെൻറ് ജോർജ് മൂലമറ്റം ) 2 . സേറ സന മെഹ്റിൻ & അഫിയ ജലീൻ , 3 . ഐശ്വര്യ ലക്ഷ്മി സുജീഷ് & അസ് ലഹ കബീർ (ഡി പോൾ തൊടുപുഴ )എന്നിവരും വിജയികളായി. നോയൽ ഷിബു , ജസീൽ നാസർ എന്നിവർ പ്രോൽസാഹന സമ്മാനങ്ങൾ നേടി .
ഡി പോൾ പബ്ലിക് സ്കൂളിൽ നടന്ന ദീപിക ചോക്ലേറ്റ് ക്വിസ് മൽസരം ഡിസിഎൽ സ്പോർട്സ് സംസ്ഥാന കൺവീനർ ജെയ്സൺ പി. ജോസഫ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു .
സമാപന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. സിബി കെ. ജോൺ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മേഖലാ ഓർഗനൈസർ എബി ജോർജ് , ഡയറക്ടർമാരായ ബിന്ദു ജോസഫ് , ശ്രീവിദ്യ ആർ. , സുനിത സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു .
DCL (Deepika Children’s League)
പാട്ടുകാരായി അവർ കൂട്ടുകൂടി. കൂട്ടുകാരായവർ പാട്ടുപാടി! നാട്ടുകാരല്ലെങ്കിലും വീട്ടുകാരെപ്പോലെ കൈകോർത്തു നടന്നു. വൈകല്യങ്ങളുടെയും ദൗർബല്യങ്ങളുടെയും തീരാഭാരങ്ങൾ എന്റെ തോളിൽ താങ്ങാം എന്ന സഹഭാവ സൗഹൃദക്കൂട്ടങ്ങളായി അവർ മാറി.
കോട്ടയം തിരുഹൃദയ നേഴ്സിംഗ് കോളജിലേയും കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജിലെയും പാന്പാടി സെന്റ് ജോൺ ഓഫ് ഗോഡ് ബി.എഡ് കോളജിലേയും വിദ്യാർഥികളും അധ്യാപകരും "നിങ്ങൾ തനിച്ചല്ല, ഞങ്ങൾ കൂടെയുണ്ട്'' എന്ന് അവരുടെ കൈപിടിച്ചു മന്ത്രിച്ചപ്പോൾ, ഞങ്ങൾ തനിച്ചല്ല, നിങ്ങൾ കൂടെയുണ്ടല്ലോ എന്ന് ആ മാലാഖാ മനസുകളും മന്ത്രിച്ചു!
പങ്കെടുത്തവർക്കും സഹകരിച്ചവർക്കും അവിസ്മരണീയമായ സുദിനമായിരുന്നു, മനുഷ്യനന്മയുടെ മഹോത്സവമായി മാറിയ ഡിസിഎൽ എസ്ഒബി യൂണിഫൈഡ് കലോത്സവം!
അരികുവല്ക്കരിക്കപ്പെട്ട ഭിന്നശേഷിയുള്ള സഹോദരങ്ങളെ സ്വന്തം ഹൃദയത്തിനരികിലേക്ക് അടുപ്പിച്ചുനിർത്തി, വാത്സല്യംകൊണ്ട് വാരിപ്പുണർന്ന് നന്മ മലയാളം!
കോഴിക്കോട് പ്രൊവിഡൻസ് വനിതാ കോളജിലും കോട്ടയം പാന്പാടി സെന്റ് ജോൺ ഓഫ് ഗോഡ് സെന്ററിലുമായി നടന്ന "സ്നേഹോത്സവ്' എന്ന ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ അണിനിരത്തിയ യൂണിഫൈഡ് കലോത്സവം അക്ഷരാർത്ഥത്തിൽ ജനഹൃദയങ്ങളിൽ സ്നേഹത്തിരമാലകൾ ഉയർത്തി.
നന്ദിയോടെ....
കോഴിക്കോട് കലോത്സവത്തിന്റെ വിജയത്തിന് ചുക്കാൻപിടിച്ച ദീപികകുടുംബം, പ്രൊവിഡൻസ് കോളജ്, ഡിസിഎൽ കോഴിക്കോട് പ്രവിശ്യാ ടീം, സ്പെഷൽ ഒളിന്പിക്സ് കുടുംബാംഗങ്ങൾ..... ഏവർക്കും നന്ദി.
കോട്ടയം കലോത്സവ വിജയത്തിൽ പങ്കാളികളായ തിരുഹൃദയ നേഴ്സിംഗ് കോളജ് , അമൽജ്യോതി എൻജിനീയറിംഗ് കോളജ്, പാന്പാടി സെന്റ് ജോൺ ഓഫ് ഗോഡ് സെന്റർ ടീം, സ്പെഷൽ ഒളിന്പിക്സ് സ്റ്റേറ്റ് ടീം, ഡിസിഎൽ ടീം ഏവർക്കും നന്ദി....
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം മധ്യവേനൽ അവധിക്കാലത്തു സംഘടിപ്പിക്കുന്ന ജീവിതദർശന - വ്യക്തിത്വ വികസന ക്യാന്പുകളിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു. വിവിധ ഡിസിഎൽ പ്രവിശ്യകളുടെ നേതൃത്വത്തിലാണ് ക്യാന്പുകൾ സംഘടിപ്പിക്കുന്നത്.
പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, ഗോൾ സെറ്റിങ്ങ്, കമ്മ്യൂണിക്കേഷൻ സ്കിൽസ്, ലീഡർഷിപ്പ്, ടീം ബിൽഡിംഗ് , ടൈം മാനേജ്മെന്റ്, സ്ട്രെസ്സ് മാനേജ്മെന്റ്, ഹെൽത്തി റിലേഷൻഷിപ്പ്, പബ്ലിക് സ്പീക്കിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിക്കും.
ഗെയിംസ്, ആക്ടിവിറ്റീസ്, ചർച്ച, ഉല്ലാസയാത്ര, കാൻഡിൽ ഡിന്നർ, ക്യാമ്പ് ഫയർ എന്നിവ ക്യാമ്പിന് മാറ്റുകൂട്ടും. ആറു മുതൽ ഒൻപതു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ക്യാന്പിൽ പങ്കെടുക്കാൻ അവസരമുള്ളത്.
ഓരോ ക്യാന്പിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്കായിരിക്കും പ്രവേശനം നൽകുക. പങ്കെടുക്കുന്ന കുട്ടികൾ മാർച്ച് 15-നു മുന്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഇടുക്കി പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ എം.വി. ജോർജുകുട്ടി (ഫോൺ: 94472 05828), ക്യാന്പ് ചീഫ് ടോം കണയങ്കവയൽ (ഫോൺ, 94006 71874) എന്നിവരുടെ പക്കലും കോട്ടയം പ്രവിശ്യാ ക്യാന്പിൽപങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിന്റെ (ഫോൺ: 6238219465) പക്കലും തൊടുപുഴ പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കുന്നവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ടിന്റെ (ഫോണ്: 94972 79347)പക്കലും തിരുവനന്തപുരം പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ ഇ.വി. വർക്കി ( 9349599028), ക്യാന്പ് ചീഫ് സിസ്റ്റർ ടെസിൻ (9946936966) എന്നിവരുടെ പക്കലും പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
പ്രിയ കൂട്ടുകാരേ,
ഒരു ഒഴിഞ്ഞ തെരുവോരം. യൂണിഫോമിട്ട, അഞ്ചോ ആറോ ആൺകുട്ടികളും പെൺകുട്ടികളും. ആൺകുട്ടികളോടൊപ്പം പെൺകുട്ടികളും സിഗരറ്റു വലിക്കുന്നു. ചിലർ മദ്യം കഴിക്കുന്നു... മയക്കുമരുന്നിന്റെ പൈശാചിക ലഹരിയിൽ ചിലർ കുഴഞ്ഞ് നിലത്തുവീഴുന്നു. ചിലർ ആൺകുട്ടികളുടെ തോളിൽ ചാരിവീണു നിൽക്കുന്നു... ചിലർ മണ്ണിലൂടെ ഇഴയുന്നു. ചിലർ സമീപത്തുള്ള പാടത്തിലേക്കിറങ്ങി അവിടെയുമിവിടെയും വീണുകിടക്കുന്നു! അവരുടെ കഴുത്തിലെ ഐഡന്റിറ്റി കാർഡ് ആടിയുലയുന്നു! ഐഡന്റിറ്റി കാർഡിൽ അവരുടെ പേരിനൊപ്പം, അവരുടെ അച്ഛന്റെ പേരും നിലത്തുവീണ് വിരൂപമാകുന്നു!
സമീപകാലത്ത് സോഷ്യൽ മീഡിയായിൽ വ്യാപകമായി പ്രചരിച്ച പല വീഡിയോകളിലെ ദൃശ്യങ്ങളാണ്, ഞാൻ മുകളിൽ വിവരിച്ചത്!
കൂട്ടുകാരേ, മാർച്ച് എട്ട്, ലോക വനിതാദിനമാണ്. വനിതാദിനത്തിൽ സ്ത്രീത്വത്തിന്റെ മഹിമയും !ഔന്നത്യവും ലോകം വാഴ്ത്തിപ്പാടും. സ്ത്രീ പുരുഷ സമത്വം എന്ന സംസ്കൃത സമൂഹത്തിന്റെ നിത്യലക്ഷ്യത്തിലേക്കുള്ള ദൂരമളക്കാൻ, ഫെമിനിസക്കാരുൾപ്പെടെ, നിരവധി സംവിധാനങ്ങൾ തിരക്കുകൂട്ടും! ആദർശവതികളായി, ത്യാഗോജ്വല ജീവിതം നയിച്ച ധീരവനിതകളെ, നല്ല അമ്മമാരെ, മക്കൾ സ്നേഹംകൊണ്ട് പുതപ്പിക്കും.
ജനകോടികൾക്ക് അക്ഷരവും അറിവും പകർന്ന്, ജീവിതത്തിന്റെ ജ്ഞാനവിളക്കുകളായി തെളിഞ്ഞുവിളങ്ങുന്ന ആയിരക്കണക്കിനു ടീച്ചർമാരെ, എണ്ണമറ്റ ശിഷ്യസമൂഹം ഗുരുത്വത്തിന്റെ മാതൃഭാവം നുണഞ്ഞുകൊണ്ട് അനുസ്മരിക്കും. വിവിധ രാജ്യങ്ങളിലും മതങ്ങളിലും രാഷ്ട്രീയത്തിലുമെല്ലാം ധീരമായ നേതൃത്വം നൽകി, കുടുംബത്തെയും സംഘടനയേയും, സ്ഥാപനങ്ങളേയും, എന്തിന് രാജ്യങ്ങളെത്തന്നെയും വിജയകരമായി നയിച്ച് ലോകത്തെ ഇന്നും അതിശയിപ്പിക്കുന്ന ധീരവനിതാ രത്നങ്ങളെ ആദരവോടെ നാം പ്രശംസിക്കും! സ്ത്രീ - അമ്മയാണ്, ദേവിയാണ്, പത്നിയാണ്, പെങ്ങളാണ്, മകളാണ് എന്നെല്ലാം. സ്നേഹമാണ്, ത്യാഗമാണ്, സേവനമാണ്, സഹനമാണ് എന്നെല്ലാം, നാടുമുഴുവൻ നാൽക്കവലകളിൽ നിരവധിപേർ പ്രസംഗിക്കും.
ഇതെല്ലാം ചെയ്യേണ്ടതാണ്. നമ്മുടെ അമ്മയും സഹോദരങ്ങളുമുൾപ്പെടെയുള്ള എല്ലാ സ്ത്രീകളും ആദരിക്കപ്പെടണം. പുരുഷനും സ്ത്രീയും ദൈവത്തിന്റെ മഹനീയ സൃഷ്ടികളെന്ന നിലയിൽ സമത്വവും തുല്യനീതിയും പങ്കിടണം. ഈ ലക്ഷ്യങ്ങളും ആദർശങ്ങളും ആദരിക്കപ്പെടുന്പോഴും ഈ കത്തിന്റെ തുടക്കത്തിൽ കണ്ട ജെൻ സി തലമുറയിൽനിന്നു മുഴങ്ങുന്ന അപായമണി മുഴക്കങ്ങൾ ആർക്കുവേണ്ടിയാണ് എന്ന് നാം ഉള്ളുണർന്നു വിചിന്തനം ചെയ്യണം!
പുതിയ തലമുറയിൽ വലിയൊരളവ് പെൺകുട്ടികൾ, പെണ്മയുടെ കുലീനതയും മഹത്വും അറിഞ്ഞ് അതിനനുസരിച്ച് ജീവിത മൂല്യങ്ങൾ സ്വായത്തമാക്കുന്നവരാണ്. മാതാപിതാക്കളെയും ഗുരുജനങ്ങളെയും ദേവസമം ആദരിക്കുന്ന പെൺമക്കൾ ഏറെയുണ്ട്.
എന്നാൽ, മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകാൻ ക്യൂനിൽക്കുന്ന പെൺകുട്ടികളുടെ എണ്ണം ഭീതിപരത്തുന്നുണ്ട്. അവർക്ക് എന്താണ് പറ്റുന്നത്്? പുരുഷന്മാരുടെ വസ്ത്രം ധരിച്ചാലോ, പുകവലിയും മദ്യപാനവും തുടങ്ങിയാലോ, പുരുഷന്മാരാകാനോ, സ്ത്രീ - പുരുഷസമത്വം നേടാനോ കഴിയില്ല എന്നാർക്കാണ് അറിയാത്തത്?
കൂട്ടുകാരേ, ദൈവം ഭൂവിനു നൽകിയ ഏറ്റവും വലിയ സമ്മാനമാണ് സ്തീത്വം. സ്ത്രീത്വത്തിൽ മാതൃത്വം ഉണ്ട്. അതിന്റെ വാത്സല്യവും ലാളനയും, കരുതലും കാരുണ്യവും ഉണ്ട്. സ്ത്രീ തന്റെ നിലയും വിലയും മറന്ന്, പുരുഷന്മാരുടെ ദുഃശ്ശീലങ്ങളിൽ അടിമകളായാൽ, പെൺകുട്ടി പുകവലിയും മദ്യപാനവും തുടങ്ങിയാൽ അപരിചിതരുടെ പീഢിത ശൃംഖലകളിൽ കുരുങ്ങിവീണാൽ, സമത്വമോ,സ്വാതന്ത്ര്യമോ ലഭിക്കില്ല എന്നു മാത്രമല്ല, എന്നെന്നും അപമാനത്തിന് കാരണമാവുകയും ചെയ്യും!
അതിനാൽ, പ്രിയ പൂങ്കുയിലുകളേ, സ്രഷ്ടാവായ ദൈവപിതാവ് നിങ്ങൾക്കു നൽകിയ സ്ത്രൈണതയുടെ മാതൃത്വത്തിന്റെ മാനവികതയുടെ എല്ലാ നന്മകൾക്കും ഈണമിടുക! ജീവിതംകൊണ്ട്, ആലപിക്കുക. അങ്ങനെ സ്രഷ്ടാവിന്റെ നിയോഗം നിറവേറ്റുക. കാരണം, സ്ത്രീ പുരുഷ സമത്വത്തിലാണ് പ്രപഞ്ചത്തിന്റെ നിലനിൽപ്പ് ദൈവം ക്രമപ്പെടുത്തിയിരിക്കുന്നത്. ആ വാഴ്വ് വാഴ്ത്തപ്പെടട്ടെ!
സസ്നേഹം, സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
തൊടുപുഴ: ഡിസിഎൽ കോട്ടയം പ്രവിശ്യാ കോ-ഓർഡിനേറ്ററാ യിരുന്ന പി.റ്റി.തോമസ് പൈനാലിന്റെ സ്മരണാർത്ഥം തൊടുപുഴ പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ നാലാമത് പി.റ്റി തോമസ് പൈനാൽ സ്മാരക പ്രഭാഷണം നടത്തി .
കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഇ.എം.എച്ച് എസിൽ ചേർന്ന യോഗം പാലക്കുഴ ഗ്രാമപഞ്ചായത്തംഗം കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു .
സമൂഹമാധ്യമങ്ങളുടെ ഉപയോഗവും വിദ്യാർഥികളുടെ കുടുംബ ബന്ധങ്ങളും എന്ന വിഷയത്തിൽ ഡി സി. എൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ പ്രഭാഷണം നടത്തി .
സ്കൂൾ ലോക്കൽ മാനേജർ മദർ സുപ്പീരിയർ സിസ്റ്റർ റ്റീന ഏറൻകേരിൽ അധ്യക്ഷത വഹിച്ചു.
പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്. ജെ. കല്ലറങ്ങാട്ട് , പിറ്റിഎ പ്രസിഡന്റ് ബൈജു ജെയിംസ്, വിൻസൺ മാത്യു, ഡിസിഎൽ മേഖലാ ജനറൽ സെക്രട്ടറി ശാന്തിനി. ആർ., ശാഖാ ഡയറക്ടർ റിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
DCL (Deepika Children’s League)
വ്യത്യസ്ത കഴിവുകളുള്ള കുട്ടികൾക്കായി സ്പെഷൽ ഒളിന്പിക്സ് ഭാരത് കേരള, തിരുഹൃദയനഴ്സിംഗ് കോളജ്, കോട്ടയം എന്നിവരുമായി ചേർന്ന് ദീപിക ബാലസഖ്യം സംഘടിപ്പിക്കുന്ന സ്പെഷൽ സ്കൂൾ ഫെസ്റ്റ് മാർച്ച് 10-ന് പാന്പാടി സെന്റ് ജോൺ ഓഫ് ഗോഡ് സ്പെഷ ൽ സ്കൂളിൽ നടക്കും.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി നടത്തുന്ന ഈ കലോത്സവ ത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ അഞ്ഞൂറോളം കുട്ടികൾ പങ്കെടുക്കും.
രജിസ്ട്രേഷൻ രാവിലെ 8.30-ന് ആരംഭിക്കും. 9.30-ന് തുടങ്ങുന്ന മത്സരങ്ങൾ ഉച്ചകഴിഞ്ഞ് 3.30-ന് സമാപിക്കും. തുടർന്നു നടക്കുന്ന സമാപനസമ്മേളനം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനംചെയ്യും. ദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അധ്യക്ഷത വഹിക്കും.
സെന്റ് ജോൺ ഗോഡ് സ്പെ,ഷൽ സ്കൂൾ ഡയറക്ടർ ഫാ. ഫ്രാൻസിസ്, എയ്ഡ് ചെയർമാൻ ഫാ. റോയി വടക്കേൽ, കൊച്ചേട്ടനും എസ്ഒബി ഏരിയാ ഡയറക്ടറുമായ ഫാ. റോയി കണ്ണൻചിറ സിഎംഐ, തിരുഹൃദയനേഴ്സിംഗ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ആലീസ് മണിയങ്ങാട്ട് എസ്എച്ച്, എസ്ഒബി കേരള റീജിയൺ പ്രോഗ്രാം മാനേജർ സിസ്റ്റർ റാണി ജോ, ട്രഷറർ ദീപു ജോൺ, തിരുഹൃദയ നേഴ്സിംഗ് കോളജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജെസ്ലിൻ എസ്എച്ച് തുടങ്ങിയവർ പ്രസംഗിക്കും. സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും സമ്മേളനത്തിൽവിതരണം ചെയ്യും.
മത്സരയിനങ്ങൾ
ജൂനിയർ വിഭാഗം 1. നാടോടി നൃത്തം (സിംഗിൾ - ആണ് പെണ് തിരിച്ച്) 2. ഫാഷൻ ഷോ (സിംഗിൾ) 3. മിമിക്രി (സിംഗിൾ - ആണ് പെണ് വിത്യാസമില്ല.) 4. ചെണ്ട (സിംഗിൾ 5 മിനിറ്റ് )
സീനിയർ വിഭാഗം (16 വയസിന് മുകളിൽ
1. നാടോടി നൃത്തം (സിംഗിൾ) 2. മിമിക്രി (സിംഗിൾ - ആണ് പെണ് വിത്യാസമില്ല). 3. ചെണ്ട (സിംഗിൾ 5 മിനിറ്റ് ) 4. പ്രസംഗം (വിഷയം - പ്രകൃതി സംരക്ഷണം, സമയം 3 മിനിറ്റിൽ കവിയരുത്.)
പൊതു മത്സരങ്ങൾ (പ്രായ പരിധി ഇല്ല)
1. ടാബ്ലോ - ഒരു സ്കൂളിൽ നിന്നും 5 പേര് അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം 2. യൂണിഫൈഡ് വീൽചെയർ ഡാൻസ് - (ഒരു സ്കൂളിൽ നിന്നും മാക്സിമം 3 കുട്ടികളും 3 യൂണിഫൈഡ് കുട്ടികളും ചേർന്നുള്ളത്.) 3. യൂണിഫൈഡ് ക്രാഫ്റ്റ് മേക്കിങ് - (1 കുട്ടിയും 1 യൂണിഫൈഡും ചേരുന്നുള്ളത്.) 4. നാടൻ പാട്ട് - (യൂണിഫൈഡ് ഗ്രൂപ്പ് - 2 യൂണിഫൈഡും , 5 സ്പെഷ്യൽ കുട്ടികളും) 5. ഗ്രൂപ്പ് ഡാൻസ് - 6. ഓണ്ലൈൻ സെൽഫി മത്സരം - 7. സിനിമാറ്റിക് ഡാൻസ്.
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം മധ്യവേനൽ അവധിക്കാലത്തു സംഘടിപ്പിക്കുന്ന ജീവിതദർശന - വ്യക്തിത്വ വികസന ക്യാന്പുകളിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു. വിവിധ ഡിസിഎൽ പ്രവിശ്യകളുടെ നേതൃത്വത്തിലാണ് ക്യാന്പുകൾ സംഘടിപ്പിക്കുന്നത്.
പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, ഗോൾ സെറ്റിങ്ങ്, കമ്മ്യൂണിക്കേഷൻ സ്കിൽസ്, ലീഡർഷിപ്പ്, ടീം ബിൽഡിംഗ് , ടൈം മാനേജ്മെന്റ്, സ്ട്രെസ്സ് മാനേജ്മെന്റ്, ഹെൽത്തി റിലേഷൻഷിപ്പ്, പബ്ലിക് സ്പീക്കിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിക്കും. ഗെയിംസ്, ആക്ടിവിറ്റീസ്, ചർച്ച, ഉല്ലാസയാത്ര, കാൻഡിൽ ഡിന്നർ, ക്യാമ്പ് ഫയർ എന്നിവ ക്യാമ്പിന് മാറ്റുകൂട്ടും. ആറു മുതൽ ഒൻപതു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ക്യാന്പിൽ പങ്കെടുക്കാൻ അവസരമുള്ളത്.
ഓരോ ക്യാന്പിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്കായിരിക്കും പ്രവേശനം നൽകുക. പങ്കെടുക്കുന്ന കുട്ടികൾ മാർച്ച് 15-നു മുന്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഇടുക്കി പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ എം.വി. ജോർജുകുട്ടി (ഫോൺ: 94472 05828), ക്യാന്പ് ചീഫ് ടോം കണയങ്കവയൽ (ഫോൺ, 94006 71874) എന്നിവരുടെ പക്കലും കോട്ടയം പ്രവിശ്യാ ക്യാന്പിൽപങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിന്റെ (ഫോൺ: 6238219465) പക്കലും തൊടുപുഴ പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കുന്നവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ടിന്റെ (ഫോണ്: 94972 79347)പക്കലും പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്
DCL (Deepika Children’s League)
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
ഞങ്ങളുടെ കാർ ചങ്ങനാശേരി പെരുന്ന കവലയിൽനിന്നും ആലപ്പുഴ റോഡിലേക്ക് കയറി. കുറച്ചുനാൾ മുന്പുവരെ ആലപ്പുഴ - ചങ്ങനാശേരി റോഡ് എന്ന എസി റോഡ് യാത്രാക്ലേശത്തിന്റെ പര്യായപദമായിരുന്നു! ഏസി റോഡിലൂടെയുള്ള യാത്ര ഒട്ടും ഈസിയല്ലായിരുന്നു! കുണ്ടും കുഴിയും നിറഞ്ഞ് ദുരിതപൂർണമായിരുന്ന എസി റോഡ്, ഇന്ന് പഴയകാല കഥകൾ മാറ്റിയെഴുതി, ഏറ്റവും യാത്രാസുഖമുള്ള രാജപാതകളിലൊന്നായി മാറി! ആലപ്പുഴയ്ക്കു പോകുന്പോൾ, ഏറ്റവും ആകർഷകമായ കാഴ്ച ഇടതുവശം ചേർന്ന് നിറഞ്ഞുതുളുന്പി നിൽക്കുന്ന മനോഹരമായ എസി കായലായിരുന്നു! അതു കായലല്ല എന്നും എസി റോഡ് നിർമ്മാണത്തിനായി മണ്ണുമാന്തിയെടുത്തപ്പോൾ ഉണ്ടായ കനാൽ ആണെന്നും അറിയാമെങ്കിലും, ഈ കനാലിന്റെ ഇന്നത്തെ അവസ്ഥകണ്ടപ്പോൾ, ഇതിനെ കായൽ എന്നു വിളിക്കാമെന്നു കരുതി. കാരണം, കനാലിലെ നിറഞ്ഞ വെള്ളത്തിനു മുകളിൽ പായലും പോളയും നിറഞ്ഞുകവിഞ്ഞുകിടക്കുകയാണ്.
"ഈ പോളയും പായലും കയറി, ഈ കനാൽ ഒരു പായൽപാടം പോലെയായല്ലോ' എന്നു സഹയാത്രികനായ വൈദികസുഹൃത്ത് പറഞ്ഞു. പായൽ കയറി, കനാലിന്, കനാലിന്റെ വ്യക്തിത്വംതന്നെ നശിച്ചുപോകുന്നതു കണ്ടപ്പോൾ, ഡിസിഎൽ കൂട്ടുകാരോട്, പറയാൻ കുറേ ചിന്തകൾ എന്റെ മനസിലുദിച്ചു! അതു കൂട്ടുകാർക്കെഴുതുന്പോൾ, ശീർഷകത്തിന് ഒരു പ്രാസഭംഗി ഉണ്ടാകട്ടെ എന്നു കരുതിയാണ് "എസി റോഡിലെ കായലും പായലും' എന്ന് ശീർഷകം നൽകിയത്.
എസി റോഡിലെ കനാൽ നിറയെ പോയലും പോളയും പായലും നിറയുന്നത് നീക്കം ചെയ്യണമെന്നും, അത് പള്ളാത്തുരുത്തിയിൽനിന്ന്, രണ്ടു വഴികളിലൂടെ തുറന്നുവിടണമെന്നും ആവശ്യപ്പെട്ട് എസി കനാൽ സംരക്ഷണസമിതി നിരന്തരം സമരത്തിലാണ്. പള്ളാത്തുരുത്തിയിൽനിന്ന്, പൂക്കൈത ആറ്റിലൂടെ തോട്ടപ്പള്ളി സ്പിൽവേയിലേക്കും പുന്നമടക്കായലിലൂടെ വേന്പനാട്ട് കായലിലേക്കും ഈ പോളയും പായലും ഒഴുക്കിവിടാമെന്നും, അങ്ങനെ കനാൽതീര നിവാസികളുടെ ജീവിതം സുരക്ഷിതവും ആശ്വാസകരവും ആക്കാമെന്നും, നാടിന്റെ നന്മയ്ക്കായി യത്നിക്കുന്ന കനാൽ സംരക്ഷണസമിതി നിർദേശിക്കുന്നുണ്ട്. ഇതോടൊപ്പം വേന്പനാട്ടു കായലിലെ പായൽ തിന്നുതീർക്കാൻ സർക്കാർ ലാറ്റിനമേരിക്കയിൽനിന്നും ഇറക്കുമതി ചെയ്ത "നയോ കെറ്റിന' എന്ന വണ്ടുകളെ എസി കനാലിലെ പോളകളിലേക്കും കയറ്റിവിടാനുള്ള പദ്ധതിയും ചർച്ചകളിലുണ്ട്.
കൂട്ടുകാരേ, നമ്മുടെ ചിന്താവിഷയം ഇതിനോടു ചേർത്തുവായിക്കണം. റോഡുപണിയാൻ മണ്ണെടുത്തപ്പോൾ രൂപപ്പെട്ട കനാലാണെങ്കിലും, വെള്ളംനിറഞ്ഞ എസി കനാൽ തീരത്തുകൂടെയുള്ള യാത്ര പകലും രാത്രിയിലും സുന്ദരമായ ദൃശ്യവിരുന്നാണ്. പോള പൂക്കുന്നകാലത്തു പകൽ യാത്രക്കാർക്ക് ഈ സുന്ദരകാഴ്ച അവർണനീയംതന്നെ!
എന്നാൽ, പോളപ്പൂക്കൾ ചീയുന്പോൾ ഉണ്ടാകുന്ന ദുർഗന്ധം, ചീറിപ്പായുന്ന യാത്രക്കാർ അറിയുന്നില്ല. ഇരു കരയിലെയും സാധുക്കളായ നിവാസികളാണ് അനുഭവിക്കുന്നത്.
ഇനി എസി കനാൽ നമ്മുടെ വ്യക്തിത്വംതന്നെയാണെന്നു ചിന്തിക്കുക. നല്ല തെളിനീര് നിറയുന്പോൾ, കനാൽ ഏറ്റവും പരിസ്ഥിതിസുരക്ഷിതമാകുന്നതുപോലെ, മാലിന്യം കലരാത്ത വ്യക്തിത്വങ്ങൾ സമൂഹത്തിന് ശ്രേഷ്ഠ സന്പത്താണ്. എന്നാൽ, പല കുട്ടികളുടെയും വ്യക്തിത്വത്തിലേക്ക്, പായലും പോളയുംപോലെ, ചില സൗഹൃദങ്ങളും അതുവഴി ചില പുതിയ സ്വഭാവങ്ങളും കടന്നുകയറുന്നുണ്ട്. ആദ്യമൊക്കെ പോളപ്പൂക്കൾപോലെ അതിൽ പലതും ആകർഷകമായി തോന്നുമെങ്കിലും പോളപ്പൂക്കൾ ചീഞ്ഞ് ദുർഗന്ധം പടർന്ന് സമീപവാസികൾക്ക് ജീവിതം അസഹ്യമാകുന്നതുപോലെ, നമ്മിൽ പലരുടെയും സ്വഭാവവും മോശമായി മാറുന്നുണ്ട്.
എസി കനാലിന്റെ ചില ഭാഗങ്ങളിൽ വെള്ളം കാണാനേയില്ല. പോളപടർന്ന് കനാൽ പോളപ്പാടം പോലെ തോന്നിപ്പിക്കുന്നുണ്ട്. ആരെങ്കിലും അടിയിൽ വെള്ളമില്ലെന്നുകരുതി റോഡിൽനിന്നു പോളയ്ക്കുമുകളിലൂടെ നടക്കാൻ തുടങ്ങിയാലോ?
കൂട്ടുകാരേ, നമ്മുടെ വ്യക്തിത്വത്തെ കാർന്നുതിന്നുന്ന, നമ്മുടെ അസ്തിത്വത്തെതന്നെ വിഴുങ്ങിക്കളയുന്ന സൗഹൃദങ്ങളും ശീലങ്ങളും നമ്മൾ നീക്കംചെയ്യണം. കനാൽസംരക്ഷണ സമിതിപോലെ, നമ്മുടെ ചുറ്റും മാതാപിതാക്കളും ഗുരുജനങ്ങളും നിർദേശങ്ങളുമായി വരുന്പോൾ ഹൃദയംതുറന്നു സ്വീകരിക്കാം.
ദുഃശീലങ്ങളെ പാടേ നശിപ്പിക്കാൻ ശേഷിയുള്ള നല്ല മൂല്യങ്ങളുടെയും ഉറച്ച ബോധ്യങ്ങളുടെയും "നെയോ കെറ്റിന' വണ്ടുകളെ നമ്മുടെ ഉള്ളിലേക്കു തുറന്നുവിടാം... അപ്പോൾ നാം വീടിനും നാടിനും നന്മ ചെയ്യുന്ന നല്ല തെളിനീരുപോലുള്ള വ്യക്തിത്വങ്ങളാകും.
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം മധ്യവേനൽ അവധിക്കാലത്തു സംഘടിപ്പിക്കുന്ന ജീവിതദർശന - വ്യക്തിത്വ വികസന ക്യാന്പുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. വിവിധ ഡിസിഎൽ പ്രവിശ്യകളുടെ നേതൃത്വത്തിലാണ് ക്യാന്പുകൾ സംഘടിപ്പിക്കുന്നത്.
പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, ഗോൾ സെറ്റിങ്ങ്, കമ്മ്യൂണിക്കേഷൻ സ്കിൽസ്, ലീഡർഷിപ്പ്, ടീം ബിൽഡിംഗ് , ടൈം മാനേജ്മെന്റ്, സ്ട്രെസ്സ് മാനേജ്മെന്റ്, ഹെൽത്തി റിലേഷൻഷിപ്പ്, പബ്ലിക് സ്പീക്കിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിക്കും. ഗെയിംസ്, ആക്ടിവിറ്റീസ്, ചർച്ച, ഉല്ലാസയാത്ര, കാൻഡിൽ ഡിന്നർ, ക്യാമ്പ് ഫയർ എന്നിവ ക്യാമ്പിന് മാറ്റുകൂട്ടും. ആറു മുതൽ ഒൻപതു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ക്യാന്പിൽ പങ്കെടുക്കാൻ അവസരമുള്ളത്.
ഓരോ ക്യാന്പിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്കായിരിക്കും പ്രവേശനം നൽകുക. പങ്കെടുക്കുന്ന കുട്ടികൾ മാർച്ച് 15-നു മുന്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കോട്ടയം പ്രവിശ്യാ ക്യാന്പിൽപങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിന്റെ (ഫോൺ: 6238219465) പക്കലും തൊടുപുഴ പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കുന്നവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ടിന്റെ (ഫോണ്: 94972 79347)പക്കലും പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്
DCL (Deepika Children’s League)
ദീപിക ബാലസഖ്യം വ്യത്യസ്ത കഴിവുകളുള്ള കുട്ടികൾക്കായി സ്പെഷൽ ഒളിന്പിക്സ് ഭാരത് കേരള, തിരുഹൃദയനഴ്സിംഗ് സ്കൂൾ, കരോട്ടയം എന്നിവരുമായി ചേർന്ന് മാര്ച്ച് ഏഴ്, 10 തീയതികളിൽ സംഘടിപ്പിക്കുന്ന യൂണിഫൈഡ് സ്പെഷൽ സ്കൂൾ കലോത്സവത്തിനുള്ള രജിസ്ട്രേഷൻ മാർച്ച് രണ്ടുവരെയായിരിക്കും. രണ്ടാംതീയതി വൈകുന്നേരം ഏഴുവരെ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ബൗദ്ധിക വെല്ലുവിളി നേരിടുന്ന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായാണ് കലാമത്സരങ്ങൾ.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്പെഷൽ സ്കൂളുകളിൽനിന്നുള്ള കുട്ടികൾക്കു മാർച്ച് 10-നു കോട്ടയം പാന്പാടി സെന്റ് ജോൺ ഓഫ് ഗോഡ് സ്പെഷൽ സ്കൂളിലും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്പെഷൽസ്കൂളുകളിൽനിന്നുള്ള കുട്ടികൾക്ക് മാർച്ച് ഏഴിന് കോഴിക്കോട് പ്രൊവിഡൻസ് കോളജിലുമാണ് മത്സരങ്ങൾ.
മത്സരയിനങ്ങൾ
ജൂനിയർ വിഭാഗം (16 വയസ്സിന് താഴെ - 2026 ജനുവരി 1 അടിസ്ഥാനമാക്കി)
1. നാടോടി നൃത്തം (സിംഗിൾ - ആണ് പെണ് തിരിച്ച്) 2. ഫാഷൻ ഷോ (സിംഗിൾ - മത്സരത്തിന് ആണ് പെണ് വിത്യാസം ഉണ്ടായിരിക്കും. 3. മിമിക്രി (സിംഗിൾ - ആണ് പെണ് വിത്യാസമില്ല.) 4. ചെണ്ട (സിംഗിൾ 5 മിനിറ്റ് )
സീനിയർ വിഭാഗം (16 വയസിന് മുകളിൽ
യൂണിഫൈഡ് കുട്ടികൾ - ബൗദ്ധിക വെല്ലുവിളി ഇല്ലാത്ത, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ആയിരിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൂടുതൽ വിവരങ്ങൾക്ക് 8304987959 (ഡിസിഎൽ ഓഫീസ്), 9446204313 (എസ്ഒബി പ്രോഗ്രാം മാനേജർ), 99476 41817 (എസ്ഒബി ട്രഷറർ) എന്ന നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
DCL (Deepika Children’s League)
തൊടുപുഴ : ഡിസിഎൽ തൊടുപുഴ പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ, ഡിസിഎൽ കോട്ടയം പ്രവിശ്യയുടെ പ്രഥമ കോ - ഓർഡിനേറ്റർ ആയിരുന്ന പി.റ്റി തോമസ് പൈനാലിന്റെ അനുസ്മരണാർഥം സംഘടിപ്പിക്കുന്ന നാലാമത് പി.റ്റി തോമസ് സ്മാരക പ്രഭാഷണം ഇന്ന് ഉച്ചയ്ക്ക് 1. 30-ന് കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടക്കും.
സ്കൂൾ മാനേജർ സിസ്റ്റർ ടീന ഏറങ്കേരിൽ എസ്എബിഎസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം പാലക്കുഴ ഗ്രാമപഞ്ചായത്ത് മെംബർ കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്യും. കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ, പി.റ്റി. തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട്, വിൻസൺ മാത്യു, ശാന്തിനി ആർ. എന്നിവർ പ്രസംഗിക്കും.
DCL (Deepika Children’s League)
തൊടുപുഴ : ദീപിക - ചോക്ലേറ്റ് ക്വിസിന്റെ ഡിസിഎൽ തൊടുപുഴ പ്രവിശ്യാതല മൽസരം മാർച്ച് ആറ് വെള്ളിയാഴ്ച തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂളിൽ നടക്കും . ഉച്ചകഴിഞ്ഞ് ഒരുമണിക്ക് രജിസ്ട്രേഷൻ തുടങ്ങും. 1.30-ന് മൽസരം ആരംഭിക്കും . എൽ.പി , യു.പി , എച്ച് എസ് വിഭാഗങ്ങൾക്കായി നടത്തുന്ന മത്സരത്തിൽ രണ്ടംഗ ടീം അടിസ്ഥാനത്തിൽ കുട്ടികൾക്കു പങ്കെടുക്കാവുന്നതാണ്.
വൈകുന്നേരം മൂന്നിനു ചേരുന്ന യോഗത്തിൽ വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്ക റ്റുകളും സമ്മാനിക്കും . പ്രവിശ്യയിലെ മുവാറ്റുപുഴ , കൂത്താട്ടുകുളം , കരിങ്കുന്നം , മൂലമറ്റം , കലയന്താനി , കരിമണ്ണൂർ , തൊടുപുഴ എന്നീ മേഖലകളിലെ സ്കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം.
മത്സരത്തിനുള്ള സിലബസ് : ദീപിക ചോക്ലേറ്റ് 2025 ജൂൺ മുതൽ 2026 ഫെബ്രുവരി വരെ 90% , ഡി.സി.എൽ 10%. പ്രഥമാധ്യാപകർ / ഡയറക്ടർ വഴി പങ്കെടുക്കുന്നവരുടെ ലിസ്റ്റ് ഫെബ്രുവരി 28 -ന് മുമ്പായി 9497279347 എന്ന വാട്സാപ്പ് നമ്പരിൽ അയയ്ക്കണമെന്ന് പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്. ജെ. കല്ലറങ്ങാട്ട് അറിയിച്ച .
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
"നീ വേദനിക്കുന്നതിൽ എനിക്കു വേദനയില്ല'' എന്ന് ഒരാൾ ചിന്തിക്കണമെങ്കിൽ അയാളിൽ മൃഗീയത ഭരണം തുടങ്ങിയിരിക്കണം.'' ഈ അടുത്ത കാലത്താണ്, ഇത്തരമൊരു ചിന്ത എന്റെ മനസിനെ മഥിക്കാൻ തുടങ്ങിയത്. സമൂഹമാധ്യമങ്ങളിൽ വൈറലായി ഓടിയ നിരവധി വീഡിയോകളാണ് ഈ ചിന്ത ഉറപ്പിച്ചത്. സ്കൂൾ വിദ്യാർഥികളുടെ കലഹങ്ങളും വഴക്കുകളും വഴിവിട്ടു വളർന്ന്, തനി ക്വട്ടേഷൻ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിന്റെ പകർത്തുബുക്കുകളായി മാറുന്ന ക്രൂരമായ കാഴ്ചകൾ!
സ്വന്തം ക്ലാസിൽ പഠിക്കുന്ന സഹപാഠിയെ കൂട്ടംകൂടി ക്രൂരമായി തല്ലിച്ചതയ്ക്കുന്ന വീഡിയോകൾ! രക്ഷിക്കണേ എന്ന് അതിദയനീയമായി കൈകൂപ്പി കേഴുന്ന സഹപാഠിയെ പേപ്പട്ടികളെപ്പോലെ കടിച്ചുകീറുന്ന ക്രിമിനലുകൾ! എങ്ങനെ സാധിക്കുന്നു ഇതുപോലെ പെരുമാറാൻ! എന്തിനുവേണ്ടിയാണ്, കൂട്ടുകാരേ, ഇതുപോലെ തല്ലിക്കൊല്ലുന്നത്്? മുന്പെങ്ങുമില്ലാതിരുന്ന ഇത്തരം ക്രൂരതകൾക്കുള്ള കാരണങ്ങൾ മനഃശാസ്ത്രജ്ഞന്മാർ ഗൗരവമായി അന്വേഷിക്കുന്നുണ്ട്.
സാമൂഹിക- മാനസിക ഘടകങ്ങൾ: കൗമാരക്കാർക്ക് സ്വന്തം ഐഡന്റിറ്റി കണ്ടെത്താനുള്ള വ്യഗ്രതയുണ്ട്. സുഹൃത്തുക്കളുടെയിടയിൽ സ്റ്റാറ്റസ്, പോപ്പുലാരിറ്റി, പ്രണയം, പഠനം എന്നിവയിൽ മത്സരമുണ്ടാകുന്പോൾ, ചെറിയ കാര്യങ്ങൾപോലും വലിയ ശത്രുതയ്ക്കു കാരണമാകും.
വീട്ടിലെ പ്രശ്നങ്ങൾ, വഴക്ക്, ആരും സ്നേഹിക്കാനില്ല എന്ന തെറ്റുധാരണ, അമിത സമ്മർദം തുടങ്ങിയവ പലരും സ്കൂളിലേക്കു കൊണ്ടുവരുന്നുണ്ട്. ചിലർക്ക് വൈകാരിക, നിയന്ത്രണത്തിനുള്ള ഒരു പരിശീലനവും വീട്ടിൽ കിട്ടുന്നില്ല. ഈശ്വരവിശ്വാസമില്ലാതെ, പ്രാർത്ഥിക്കാനറിയാതെ, മാനുഷിക- ആത്മീയ മൂല്യങ്ങളറിയാതെ, വഴിയിറന്പു സംസ്കാരത്തിൽത്തന്നെ വളരുന്ന കുട്ടികളുണ്ട്. അവർക്ക് കോപം നിയന്ത്രിക്കാനുള്ള കഴിവില്ല.
സമപ്രായ സമ്മർദവും പ്രധാന ഘടകമാണ്. കൂട്ടുകാരുടെ ഗ്രൂപ്പിൽ ഒരാൾ അക്രമാസക്തനാണെങ്കിൽ സ്വന്തം വ്യക്തിത്വമില്ലാത്ത മറ്റുള്ളവരും അത് അനുകരിക്കും!
സോഷ്യൽമീഡിയയുടെ സ്വാധീനം :കേരളത്തിൽ സോഷ്യൽ മീഡിയ അഡിക്ഷൻ പ്രായഭേദമില്ലാതെ ഒരു പകർച്ചവ്യാധിപോലെ ആയിക്കഴിഞ്ഞു. വിദ്യാർഥികളിലാണ് ഈ സമൂഹമാധ്യമ അടിമത്തം ഏറ്റവും കൂടുതലുള്ളത്!
സൈബർ ബുള്ളിംഗ് ആണ് ഏറ്റവുമധികം വ്യാപിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭീഷണിയാണിത്. ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, സ്നാപ്ചാറ്റ് എന്നിവയിലെ അപകീർത്തിപ്പെടുത്തൽ, ഗ്രൂപ്പ് ഔട്ട് ചെയ്യൽ, മീംസ് വീഡിയോകൾ എന്നിവ വഴി ശത്രുത പെരുകുകയാണ്.
ഫൈറ്റ് വീഡിയോകൾ, - കർശനമായി നിരോധിക്കണം. സ്കൂൾ ഫൈറ്റ് വീഡിയോകൾ റെക്കോഡ് ചെയ്ത്, ഫൈറ്റ് പേജുകളിൽ പോസ്റ്റുചെയ്യുന്നതു വ്യാപകമായിരിക്കുകയാണ്! ലൈക്കിനും വ്യൂസിനും ഷെയറിനുംവേണ്ടി ഫൈറ്റുകൾ അതി ക്രൂരമാക്കുന്നതും വർധിക്കുകയാണ്.
അൽഗോരിതം ഇഫക്ടാണ് ഏറെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വയലന്റ് കണ്ടന്റ് തുടരെ കാണുന്നയാൾക്ക് കൂടുതൽ വയലന്റായ വീഡിയോകൾ തന്നെ ലഭിക്കുന്നു. അതു കുട്ടികളുടെ മനസിൽ "ഡിസെൻസിറ്റൈസേഷൻ' - വൈകാരിക മരവിപ്പ് - എന്നൊരവസ്ഥ സൃഷ്ടിക്കുന്നു. എത്ര ക്രൂരതകൾ കണ്ടാലും ഒരു വികാരവുമില്ലാതാകുന്നു! മാതാപിതാക്കൾ ഇതിന് അതീവ ശ്രദ്ധ നൽകിയില്ലെങ്കിൽ അവരുടെ ജീവിതവും അപകടത്തിലാകും!
പ്രിയ കൂട്ടുകാരേ, ഇതുമാത്രമല്ല, വീഡിയോ ഗെയിമുകളും അന്ത്യന്തം അപകടകരമാണ്. പബ്ജി, ഫ്രീ ഫയർ, ജി.റ്റി.എ. തുടങ്ങിയ ചതിയൻ ഗെയിമുകളിൽ കൂട്ടുകാർ ഒരിക്കലും കുടുങ്ങരുത്. അവ മാരകമായ കുരുക്കുകൾ തന്നെയാണ്! ഈ ഓൺലൈൻ ഗെയ്മുകളിലെ ട്രാഷ് - ടോക്കും ടീം റൈവൽറിയും നമ്മുടെ യഥാർത്ഥ ജീവിതത്തിലേക്കും വരാം. സ്വതവേ അഗ്രസീവ് സ്വഭാവമുള്ള കുട്ടികളിൽ ഇതു കാട്ടുതീപോലെ പടരും. അവരുടെ ഭാവിജീവിതം കത്തിച്ചാന്പലാക്കും!
അതിനാൽ ഡിജിറ്റൽ നേറ്റീവ്സ് എന്ന നിലയിൽ ജെൻ, ഇസഡ് (Gen -Z) ആൽഫാ (Alpha) കുട്ടികൾക്ക് ഓൺലൈൻ - ഓഫ് ലൈൻ ബോർഡർ നഷ്ടപ്പെടുന്ന അപകടക്കാലമാണിത്. ഇത്തരത്തിലുള്ള സമൂഹമാധ്യമ അടിമകൾക്ക് സഹാനുഭൂതി, സ്നേഹം, ക്ഷമ, സേവനം, കരുണ തുടങ്ങിയ മാനവിക മൂല്യങ്ങളെ ഉൾക്കൊള്ളാൻ കഴിവില്ലാത്തവരാകുന്നു! എന്റെ "സ്ക്രീൻ ടൈം' ഓരോ ദിവസവും കൂടുന്നുണ്ടോ എന്ന് സ്വയം നിരീക്ഷിക്കണം. നമുക്കു മനുഷ്യനന്മയിലേക്കു മടങ്ങിവരാം. വീട്ടിലും ക്ലാസിലും, നമുക്ക് കൂടുതൽ നേരം പരസ്പരം സംസാരിക്കാം. ആരേയും വേദനിപ്പിക്കാത്ത തമാശകൾ പറയാം. നല്ല കൂട്ടുകാരാകാം, കാട്ടുജീവികളാകാതിരിക്കാം.
സ്നേഹത്തോടെ,
സ്വന്തം കൊച്ചേട്ടൻ