DCL (Deepika Children’s League)
മൂലമറ്റം: ഡിസിഎൽ തൊടുപുഴ പ്രവിശ്യാ സ്വാതന്ത്ര്യ സ്മൃതി സംഗമവും മൂലമറ്റം മേഖലാ സാഹിത്യോൽസവവും ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ ദേശീയ പതാക ഉയർത്തൽ ചടങ്ങോടെ ആരംഭിക്കും.
തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂളിൽ ടാലൻറ് ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന സാഹിത്യോൽസവത്തിൽ എൽ.പി , യു.പി , എച്ച്.എസ് വിഭാഗങ്ങൾക്ക് ചെറുകഥ , കവിത , ഉപന്യാസം എന്നിവയിൽ ആൺ , പെൺ തിരിച്ച് മൽസരങ്ങൾ ഉണ്ടായിരിക്കും .
എച്ച്.എസ്.എസ് വിഭാഗത്തിന് മിനികഥ , കവിത എന്നിവയിലാണ് മൽസരങ്ങൾ . ശാഖാ ഡയറക്ടർമാർ പങ്കെടുക്കുന്നവരുടെ പേരുകൾ മൂലമറ്റം സോൺ വാട്സ്സാപ്പ് ഗ്രൂപ്പിലെ ലിങ്കിലോ 9497279347 എന്ന വാട്സ്സാപ്പ്നമ്പരിലോ ആഗസ്റ്റ് 12 നു മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ കൺവീനർ & ഹെഡ്മിസ്ട്രസ് ലിൻറ്റ എസ് പുതിയാപറമ്പിൽ , പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് , മേഖലാ ഓർഗനൈസർ സനീഷ് സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു .
DCL (Deepika Children’s League)
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
ഏറെ വർഷങ്ങൾക്കുശേഷമാണ്, കോട്ടയം മുണ്ടത്താനം ലിറ്റിൽ ഫ്ളവർ വിദ്യാനികേതനിൽ എത്തിയത്. ഡിസിഎൽ ജൂൺ മാസത്തിൽ നടത്തിയ പ്രവേശനോത്സവഗാന വീഡിയോ ചലഞ്ചിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ആ സ്കൂളിന് അവാർഡ് നല്കാനും അനുമോദനം അറിയിക്കാനുമാണ് ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽസാറിനൊപ്പം ഞാൻ ആ സ്കൂളിലെത്തിയത്.
കൃത്യസമയത്തുതന്നെ അനുമോദന സമ്മേളനം ആരംഭിച്ചു. സമ്മേളനം തുടങ്ങുന്പോൾ, പ്രിൻസിപ്പൽ സിസ്റ്റർ ആൻസി മാത്യു എംഎൽഎഫ് രണ്ടു പേരേ കൈപിടിച്ചു മുൻനിരയിലിരുത്തുന്നതു കണ്ടു. വളരെ ആദരവോടെ, കൂടെയിരുത്തിയത് വൃദ്ധരായ മാതാപിതാക്കളെയായിരുന്നു. ഞാൻ ചോദിച്ചു "ഇവർ ആരാണ്?'' "ഞങ്ങളുടെ ഒരു സ്റ്റാഫിന്റെ മാതാപിതാക്കളാണ്.'' സിസ്റ്ററിന്റെ മറുപടി കേട്ടപ്പോൾ എന്തിനാണ് സ്കൂളിലെ സ്റ്റാഫിന്റെ മാതാപിതാക്കളെ, സംസ്ഥാനത്ത് ഒന്നാമതായി വിജയിച്ചതിന്റെ സമ്മാനദാന സമ്മേളനത്തിന്റെ മുൻനിരയിലിരുത്തുന്നത് എന്നെനിക്കു മനസിലായില്ല. അപ്പോൾ സിസ്റ്റർ ആൻസി മാത്യു പറഞ്ഞു. "കൊച്ചേട്ടന് ഒരു സസ്പെൻസ് ഇരിക്കട്ടെ. ഇവരെ വിളിച്ചത് എന്തിനാണെന്ന് പിന്നെ പറയാം.'' അനുമോദനത്തോടൊപ്പം സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം കൂടിയുണ്ടായിരുന്നു.
സമ്മേളനത്തിനിടയിൽ ഒന്നാംസമ്മാനത്തിന്റെ ട്രോഫി ഞങ്ങൾ നല്കിക്കഴിഞ്ഞപ്പോൾ പ്രിൻസിപ്പൽ പറഞ്ഞു. ""ഒരു ട്രോഫി കൂടിയുണ്ട്, അതു ഞങ്ങളുടെ അമൽകുമാറിനാണ്.'' കാര്യം മനസിലാകാതെ നിൽക്കുന്പോൾ അനൗൺസ്മെന്റ് കേട്ടു,
"നമുക്കു സംസ്ഥാനത്ത് ഒന്നാംസ്ഥാനം കിട്ടിയ വീഡിയോ മനോഹരമായി ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്തത്, നമ്മുടെ സ്കൂളിലെ നോൺടീച്ചിംഗ് സ്റ്റാഫായ ശ്രീ. അമൽകുമാറാണ്. അത്ര മനോഹരമായ വീഡിയോ ആയതുകൊണ്ടാണ് നമുക്ക് ഒന്നാംസമ്മാനം കിട്ടിയത്. അതിനു മുഖ്യകാരണക്കാരനായ അമൽകുമാറിനെയും ഒപ്പം അദ്ദേഹത്തിന്റെ പ്രിയ മാതാപിതാക്കളേയും സ്റ്റേജിലേക്കു ക്ഷണിക്കുന്നു!''
സുന്ദരമായ നിമിഷങ്ങളാണ് തുടർന്ന് വിടർന്നത്. അപ്പോൾ, ആ പരിപാടിയുടെ ഫോട്ടോഗ്രാഫറായി വന്ന അമൽകുമാർ മാതാപിതാക്കളോടൊപ്പം വന്ന് പ്രത്യേക ട്രോഫി സ്വീകരിച്ചു. മൂന്നു പേരുടെയും കണ്ണുകളിൽ അവാച്യമായ ആത്മഹർഷത്തിന്റെ തിരയിളക്കം ഞാൻ കണ്ടു, ഒപ്പം പ്രിൻസിപ്പലിന്റെ മിഴികളിലും!
പ്രിയ കൂട്ടുകാരേ, നമ്മുടെ ജീവിതം നമ്മൾ ഒറ്റയ്ക്കു വിജയിക്കുന്ന ഒരു ഗെയിമല്ല. ഒരുപാടുപേരുടെ സഹായസഹകരണങ്ങൾ കൊണ്ടാണ് നാം എല്ലാറ്റിലും വിജയിക്കുന്നത്. ഏറ്റവും പ്രധാനമായി സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹമാണ് എല്ലാ നന്മകളുടെയും അടിസ്ഥാനം. നമ്മുടെ ചുറ്റുമുള്ള ദൈവമനസുള്ളവരിലൂടെ ആ അനുഗ്രഹങ്ങൾ നമ്മിലേക്ക് വർഷിക്കപ്പെടുകയും നിറവേറുകയും ചെയ്യുന്നു. നിങ്ങളുടെ ഒരു പരീക്ഷാവിജയത്തിൽ ഒത്തിരി പങ്കാളികളുണ്ട്. കലോത്സവവിജയത്തിലും കായിക വിജയത്തിലുമെല്ലാം മാതാപിതാക്കളും ഗുരുജനങ്ങളും സഹോദരങ്ങളും സതീർത്ഥ്യരുമുൾപ്പെടെ നിരവധിപേർ പങ്കാളികളാണ്.
എന്നാൽ, വിജയിച്ചുകഴിഞ്ഞാൽ അതിന്റെ മുഴുവൻ ക്രെഡിറ്റും സ്വന്തം പോക്കറ്റിൽ ഇടാനാണ് പലർക്കും ഇഷ്ടം! എന്റെ വിജയം എന്റെ മാത്രം കഠിനാധ്വാനംകൊണ്ട്, ഞാൻ നേടിയതാണ് എന്നു പറയാനും സഹായിച്ച ആരേയും വിജയ ലഹരിയിൽ പങ്കുചേർക്കാതിരിക്കാനും പലരും ശ്രമിക്കാറുണ്ട്. അതു നീതിയാണോ?
ഈ ചോദ്യത്തിനുള്ള ഉത്തരമാണ് മുണ്ടത്താനം ലിറ്റിൽ ഫ്ളവറിലെ നോൺടീച്ചിംഗ് സ്റ്റാഫായ ശ്രീ അമൽകുമാർ. സ്കൂളിൽ ജോലിക്ക് അപേക്ഷിച്ച അമൽകുമാറിന്റെ ബയോഡേറ്റ കണ്ടപ്പോൾത്തന്നെ സിസ്റ്റർ ആൻസി അദ്ദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസവും വിവിധ കഴിവുകളും മനസിലാക്കിയിരുന്നു. പിന്നീട് ആ കഴിവുകൾ സ്കൂളിന്റെ വിവിധ കാര്യങ്ങളിൽ സിസ്റ്റർ ഉപയോഗിക്കുകയും ചെയ്തിരുന്നു. നല്ല വീഡിയോഗ്രാഫറും വീഡിയോ എഡിറ്ററുമായ അമൽകുമാർ അങ്ങനെയാണ് സമ്മാനാർഹമായ വീഡിയോ എഡിറ്റു ചെയ്തത്.
നമ്മുടെ കൂടെയുള്ളവരുടെ സഹായംകൊണ്ടുകൂടിയാണ് നമ്മൾ വിജയിച്ചത് എന്ന് അംഗീകരിക്കുന്പോഴാണ് നമ്മൾ കൂടുതൽ നല്ല മനുഷ്യരാകുന്നത്. നമുക്ക് നല്ല മനുഷ്യരാകാം. നന്മയുടെ വിതരണക്കാരാകാം.സ്നേഹാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം സംഘടിപ്പിക്കുന്ന ഐക്യു ഒളിന്പ്യാഡിനുള്ള രജിസ്ട്രേഷൻ ഇന്നു സമാപിക്കും.
എൽകെജി മുതൽ പത്താക്ലാസ് വരെയുള്ളകുട്ടികൾക്കായാണ് മത്സരപരീക്ഷ സംഘടിപ്പിക്കുന്നത്. ഡിസിഎൽ ഐക്യു വിൻമാസ്റ്റർ എന്ന പുസ്തകം വാങ്ങുന്ന കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്.
ഓരോ ക്ലാസിലും ഒന്നാംറാങ്ക് നേടുന്ന കുട്ടികൾക്ക് ഒരു ഗ്രാമിന്റെ സ്വർണമോതിരം സമ്മാനമായി നല്കും. 4000, 3000, 2000, 1000, എന്നിങ്ങനെ യഥാക്രമം രണ്ടു മുതൽ അഞ്ചു വരെ റാങ്ക് ജേതാക്കൾക്ക് കാഷ് അവാർഡ് നല്കും.
കൂടാതെ ഓരോ ക്ലാസിലും ഏറ്റുവും കൂടുതൽ മാർക്കു നേടുന്ന 500 കുട്ടികൾക്ക് 300 രൂപ വീതം കാഷ് അവാർഡും മെഡലും സർട്ടിഫിക്കറ്റും ലഭിക്കും. 80 ശതമാനത്തിലധികം മാർക്കുവാങ്ങുന്ന കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും, 60 ശതമാനത്തിലധികം മാർക്കു നേടുന്നവർക്ക് ഗ്രേഡ് സർട്ടിഫിക്കറ്റും പങ്കെടുക്കുന്ന എല്ലാവർക്കും പാർട്ടിസിപ്പന്റ് സർട്ടിഫിക്കറ്റും നല്കും.
രജിസ്റ്റർ ചെയ്ത കുട്ടികൾക്കുള്ള പുസ്തകങ്ങൾ ഓഗസ്റ്റ് 10 മുതൽ വിതരണം ചെയ്യും. മത്സരപരീക്ഷ ഒക്ടബോർ 17-നാണ് നടക്കുക.
DCL (Deepika Children’s League)
ചങ്ങനാശേരി: ഡി സി എൽ ചങ്ങനാശ്ശേരി മേഖലയുടെയും, സെന്റ് ജോസഫ്സ് ജി.എച്ച്.എസ് ശാഖയുടെയും പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ചങ്ങനാശ്ശേരി മേഖല തെരഞ്ഞെടുപ്പും ചങ്ങനാശ്ശേരി സെന്റ് ജോസഫ് ഹൈസ്കൂളിൽ നടന്നു.
പ്രവർത്തനവർഷ ഉദ്ഘാടനം ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജോർജ് മാന്തുരുത്തിൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സീന ജോസഫ് അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയായ "കിക്ക് ഔട്ട്'-ന്റെ ഉദ്ഘാടനം എക്സൈസ് പ്രിവന്റീവ് ഓഫീസർ രാജേഷ് ആർ. നിർവ്വഹിച്ചു.
ഡിസിഎൽ സെൻട്രൽ കമ്മറ്റി അംഗം ആൻസി മേരി ജോൺ , ചങ്ങനാശ്ശേരി മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം, ഓർഗനൈസിംഗ് സെക്രട്ടറി റോയി തോമസ് എന്നിവർ പ്രസംഗിച്ചു.
ശാഖ കൗൺസിലർ ഹൃദ്യ സരസ്വതി എച്ച്. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യു.പി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും തെരഞ്ഞെടുത്ത കൗൺസിലേഴ്സിൽ നിന്നും മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു.
DCL (Deepika Children’s League)
മുണ്ടത്താനം: ഡിസിഎൽ പ്രവേശനോൽസവം വീഡിയോ ചലഞ്ചിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥലം ലഭിച്ച മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ സ്കൂളിനുള്ള അനുമോദനവും മണിമല മേഖല പ്രവർത്തന വർഷ ഉദ്ഘാടനവും മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ സ്കൂളിൽ സംയുക്തമായി നടന്നു.
കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ അധ്യക്ഷത വഹിച്ച സമ്മേളനം കങ്ങഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജി തകടിയേൽ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ആൻസി മാത്യൂ ആമുഖ സന്ദേശം നല്കി. സ്കൂൾ മാനേജർ സിസ്റ്റർ അഖില ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
പി.ടി.എ. പ്രസിഡന്റ് ജോജി മാത്യു, വൈസ് പ്രിൻസിപ്പൽ വർഗീസ് ദേവസി, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, മണിമല മേഖല ഓർഗൈനസർ ജോസഫ് ആന്റണി, ഫിയോണ തങ്കം തോമസ് , അമാൻ ഷിഫാ മാലിക് തുടങ്ങിയവർ പ്രസംഗിച്ചു.
ഡിസിഎൽ ശാഖാ ഡയറക്ടർമാരായ റോസമ്മ സിറിയക്, സിസ്റ്റർ സിജിന ജോർജ് എംഎൽഎഫ്, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
DCL (Deepika Children’s League)
തൊടുപുഴ: ഡിസിഎൽ തൊടുപുഴ പ്രവിശ്യയിലെ കലയന്താനി മേഖലാ നേതൃസംഗമവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ആഗസ്റ്റ് ഒന്നാംതീയതി ശനിയാഴ്ച രാവിലെ 10 മുതൽ ഇളംദേശം സെന്റ് ജോസഫ്സ് എൽ പി സ്കൂളിൽ നടക്കും. ഹെഡ്മിസ്ട്രസ് ബിസ്മി ജോർജ് ഉദ്ഘാടനം ചെയ്യും.
കരിമണ്ണൂർ മേഖലാ നേതൃസംഗമവും തെരഞ്ഞെടുപ്പും അന്ന് ഉച്ചകഴിഞ്ഞ് 1.45 മുതൽ കരിമണ്ണൂർ ഹോളി ഫാമിലി എൽ പി എസിലും ഉണ്ടായിരിക്കുമെന്ന് പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് , മേഖലാ ഓർഗനൈസർമാരായ റോയി വി ജോർജ് , ബിനോജ് ആൻറണി എന്നിവർ അറിയിച്ചു.
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
2026 ജൂലൈ 19. ന്യൂയോർക്ക് സിറ്റിയിലെ ന്യൂജേഴ്സി സ്റ്റേഡിയം ഇളകിമറിയുകയാണ്. അർജന്റീനയെ ഒരു ഗോളിന് തോല്പിച്ച്, സ്പെയിൻ ഫിഫ ലോകകപ്പ് വിജയം നേടിയ നിമിഷം! സ്പെയിൻ ടീമിന്റെയും ആരാധകരുടെയും വിജയാരവങ്ങൾക്കും അർജന്റീനയുടെയും മെസി ഫാൻസിന്റെയും ആർത്തനാദങ്ങൾക്കുമിടയിലൂടെ തനിക്കു കിട്ടിയ സ്വർണമെഡലും കൈയിലുയർത്തി, ഗാലറിയിലേക്കു നോക്കിക്കൊണ്ട് ഗ്രൗണ്ടിന്റെ അരികിലൂടെ ഒരാൾ ഓടുകയാണ്.
അയാളുടെ പേരാണ് നിക്കോ വില്യംസ്! ആഫ്രിക്കൻ വംശജനായ സ്പാനിഷ് ഫുട്ബോൾ ടീം അംഗം. ഇക്കഴിഞ്ഞ ജൂലൈ 12-ന് 24-ാം പിറന്നാൾ ആഘോഷിച്ചവൻ. "മകനേ...' എന്ന വിളിയുമായി ഗാലറിയിൽനിന്നും ഇരുകൈകളും നീട്ടിനിന്ന മരിയ ആർഥർ എന്ന അവന്റെ അമ്മയെ കണ്ടതും ഈറണനിഞ്ഞ മിഴികളോടെ നിക്കോ, തന്റെ മെഡൽ അമ്മയുടെ കഴുത്തിൽ ചാർത്തി! ചുറ്റും പൊതിഞ്ഞ ചാനലുകളോടവൻ പറഞ്ഞു:
"കളിക്കളത്തിൽ എനിക്ക് വളരെവേഗം ഓടാൻ കഴിയും. എന്നാൽ, എനിക്ക് എന്റെ അമ്മയോളം വേഗത്തിൽ ഓടാനാവില്ല. കാരണം ജന്മനാടായ ആഫ്രിക്കയിലെ ഘാനയിൽനിന്ന്, രക്ഷപ്പെട്ട്, സഹാറമരുഭൂമി താണ്ടിയാണ് അമ്മയുമച്ഛനും സ്പെയിനിലെത്തിയത്! അതിനാൽ, എന്റെ അമ്മയ്ക്കാണ് ഈ മെഡലിന് എന്നേക്കാളും അർഹത!''
പ്രിയ കൂട്ടുകാരേ, ലോകം കോരിത്തിരിച്ചുനിന്ന അനുപമ നിമിഷമാണിത്! നിക്കോ പറഞ്ഞത് സത്യമാണ്. വെറും മൂന്നു പതിറ്റാണ്ടുകൾക്കു മുന്പ്, ആഫ്രിക്കയിലെ ഘാനയിൽനിന്നും അഭയാർത്ഥികളായി സഹാറ മരുഭൂമി കാൽനടയായി നടന്ന് സ്പെയിനിലെത്തിയ ഫെലിക്സ് വില്യംസിന്റെയും മരിയ ആർഥറിന്റെയും മക്കളാണ് സ്പെയിൻ നാഷണൽ ഫുട്ബോൾ ടീം അംഗങ്ങളായ ഇനാക്കി വില്യംസും നിക്കോ വില്യംസും!
നിക്കോയുടെ കഥ കേട്ടപ്പോൾ ഘാനയിൽനിന്ന് സഹാറമരുഭൂമിവഴി സ്പെയിനിലെത്താനുള്ള ദൂരം ഗൂഗിൾമാപ്പിലൂടെ കണ്ടെത്താൻ ശ്രമിച്ചുനോക്കി! 5700 മുതൽ 6000 കിലോമീറ്റർ ദൂരമാണ് ആ മാതാപിതാക്കൾ നടന്നത്. കാൽനടയായി നടന്നാൽ, ഏകദേശം 130 മുതൽ 150 ദിവസങ്ങൾ നിർത്താതെ നടക്കണം, ഈ ദൂരം പൂർത്തിയാവാൻ!
ഒരുപക്ഷേ, അവർ ഘാനയിൽനിന്നും അൾജീരിയായിലൂടെ സഹാറാ കടന്ന് ഒറാനിൽനിന്ന് കപ്പൽകയറി അലിക്കാന്റ തീരത്തിറങ്ങി ആഗോസ്റ്റിലൂടെ സ്പെയിനിലെത്തിയിട്ടുണ്ടാകും! അല്ലെങ്കിൽ വെസ്റ്റ് സഹാറവഴി നടന്ന് മൊറോക്കോ കടന്ന് ജിബ്രാൾട്ടർ കടലിടുക്കിലൂടെ സ്പെയിനിലെത്തിയിട്ടുണ്ടാകും!
കൂട്ടുകാരേ, നിങ്ങളുടെ ഇന്നിലേക്ക്, നിങ്ങളുടെ മാതാപിതാക്കൾ നടന്നുതീർത്ത ഇന്നലെകൾ എത്രയെന്ന് എത്രപേർക്കറിയാം! എന്റെ മാതാപിതാക്കളും നിങ്ങളുടെ മാതാപിതാക്കളും ജീവിതത്തിൽ നിരവധി സഹാറമരുഭൂമിയാത്രകൾ നടത്തിയിട്ടുള്ളവരാണ്, തീർച്ച! ആഫ്രിക്കയിലെ സഹാറമരുഭൂമിയിൽ പകൽ പലപ്പോഴും 60 ഡിഗ്രിയാണ് ചൂട്! ചുട്ടുപൊള്ളുന്ന മണൽപ്പരപ്പിലൂടെ കൊടിയ വിശപ്പും ദാഹവും സഹിച്ച്, എത്തിച്ചേരുന്ന കാനാൻനാട്ടിൽ തേനും പാലും ഒഴുകണേയെന്ന് ഓരോ കിതപ്പിലും പാർത്ഥിച്ച്, വിയർത്തൊലിച്ചു നടന്നത്, നിക്കോയുടെ മാതാപിതാക്കൾ മാത്രമല്ല, നമ്മുടേയും മാതാപിതാക്കളാണ്!
കടബാധ്യതകളുടേയും രോഗങ്ങളുടേയും പരാജയഭീതിയുടെയും ജീവിത ഭാണ്ഡങ്ങളുമായി ജീവിതത്തിന്റെ സഹാറതാണ്ടുന്ന നമ്മുടെ മാതാപിതാക്കളുടെ ഈ ജീവിതയാത്രയിൽ, സ്നേഹത്തിന്റെ തേനരുവികളും സത്യസന്ധതയുടെ വെൺമേഘത്തണലും വിശ്വസ്തതയുടെ ദീപസ്തംഭങ്ങളുമാകാൻ മക്കളായ നമുക്ക് കഴിയണം! അവരുടെ അധ്വാനത്തിന്റെ അളവറിയണം. അവർ നമുക്കായി താണ്ടിയ സഹാറകളുടെ ദൂരമറിയണം.
അപ്പോൾ, തന്റെ പൊന്നായ അമ്മയോളം വരില്ല ഈ പൊന്നിന്റെ മെഡൽ എന്നു തിരിച്ചറിഞ്ഞ നിക്കോയേപ്പോലെ നമ്മുടെയും കഠിനാധ്വാനത്തിന്റെയും സ്ഥിരപരിശ്രമത്തിന്റെയും വേർപ്പുതുള്ളികൾ പതിച്ച ജീവിതമാകുന്ന മെഡലുയർത്തി നമുക്കും പറയാൻ കഴിയും, അമ്മ പൊന്നമ്മയല്ലമ്മേ, തങ്കമ്മയാണ്. തനിത്തങ്കംകൊണ്ടെന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച എന്റെ തങ്കമ്മ!
സ്നേഹാശംസകളോടെ,സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യത്തിന്റെ മേഖലാതല ടാലന്റ് ഫെസ്റ്റുകൾ ഓഗസ്റ്റ് മുതൽ ആരംഭിക്കും. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. രചനാമത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
ഗ്രൂപ്പ് ഐറ്റം ഉൾപ്പെടെ ഒരാൾക്ക് രണ്ടു വിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ പാടുള്ളൂ.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
പ്രസംഗമത്സരത്തിനുള്ള വിഷയങ്ങൾ:
ഹൈസ്കൂൾ വിഭാഗം - 1) 1.യുദ്ധങ്ങളും അശാന്തിയും നിറഞ്ഞ ലോകത്ത് സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പ്രസക്തി. 2)ആധുനിക ജീവിതവും ആധുനിക മനുഷ്യന്റെ ആരോഗ്യവും.
യു.പി വിഭാഗം - 1) ഡിജിറ്റൽ യുഗത്തിലെ അച്ചടക്കവും കൃത്യനിഷ്ഠയും - ഇന്നത്തെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ 2.സാഹോദര്യത്തിന്റെ കേരള മാതൃക- ദുരന്തങ്ങളിൽ കൈകോർത്ത നമ്മൾ
എൽപി വിഭാഗം 1) ലോകകപ്പ് ഫുട്ബോൾ- മൈതാനങ്ങൾ പഠിപ്പിക്കുന്ന 'നാം ഒരു കുടുംബം' എന്ന പാഠം. 2.നാം ഒരു കുടുംബം: എന്റെ കൊച്ചു ലോകത്തെ സ്നേഹക്കാഴ്ചകൾ.
എൽപി വിഭാഗത്തിന് മേഖല, പ്രവിശ്യാ തലങ്ങളിൽ ആദ്യത്തെ ഒരു വിഷയം മാത്രമായിരിക്കും ഉണ്ടായിരിക്കുക. സംസ്ഥാനതലമത്സരത്തിൽമാത്രം രണ്ടു വിഷയങ്ങളും പഠിച്ചാൽ മതിയാകും. യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിൽ മേഖല, പ്രവിശ്യ, സംസ്ഥാനതലത്തിലും, എൽപി വിഭാഗത്തിൽ സംസ്ഥാനതലത്തിലും നല്കിയിട്ടുള്ള രണ്ടു വിഷയങ്ങളിൽ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന ഒരു വിഷയമാണ് പ്രസംഗിക്കേണ്ടത്.
DCL (Deepika Children’s League)
ചങ്ങനാശ്ശേരി: ദീപിക ബാലസഖ്യം ചങ്ങനാശ്ശേരി മേഖല തെരഞ്ഞെടുപ്പും പ്രവർത്തന വർഷ ഉദ്ഘാടനവും ചങ്ങനാശ്ശേരി സെന്റ് ജോസഫ് ഹൈസ്കൂളിൽ ഇന്നു നടക്കും.
ഉച്ചയ്ക്ക് ഒരു മണിക്ക് ശാഖകളിൽനിന്നും തെരഞ്ഞെടുത്ത കൗൺസിലർമാരിൽനിന്നും മേഖല ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടക്കും. തുടർന്ന് 2.30-ന് നടക്കുന്ന സമ്മേളനത്തിൽ മേഖലയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജോർജ് മാന്തുരുത്തിൽ നിർവഹിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് സീന ജോസഫ് അധ്യക്ഷത വഹിക്കും. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയായ കിക്ക് ഔട്ടിന്റെ ഉദ്ഘാടനം എക്സൈസ് പ്രിവന്റീവ് ഓഫീസർ രാജേഷ് ആർ. നിർവ്വഹിക്കും.
ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗ്ഗീസ് കൊച്ചുകുന്നേൽ, കേന്ദ്രകമ്മറ്റി അംഗം ആൻസി മേരി ജോൺ , ചങ്ങനാശ്ശേരി മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം,ഓർഗനൈസിംഗ് സെക്രട്ടറി റോയി തോമസ് എന്നിവർ പ്രസംഗിക്കും. ലഹരി വിരുദ്ധ പ്രതിജ്ഞ മേഖല കൗൺസിലർമാർ ചൊല്ലിക്കൊടുക്കും.
DCL (Deepika Children’s League)
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
അർജന്റീനയും കേപ് വെർദെയും തമ്മിലുള്ള ആവേശപ്പോരാട്ടം അന്ത്യത്തോടടുക്കുകയാണ്! അമേരിക്കയിലെ മിയാമി സ്റ്റേഡിയം 2026 ഫിഫ വേൾഡ് കപ്പിലെ ഏറ്റവും വികാരഭരിതമായ രംഗങ്ങൾക്ക് സാക്ഷ്യംവഹിക്കുകയാണ്.
ജനകോടികളുടെ രോമാഞ്ചമായ കാൽപ്പന്തുകളിയുടെ മഹാരാജാവ് ലയണൽ മെസിയുടെ അഞ്ചിലധികം ഷോട്ടുകളാണ് കരിങ്കൽഭിത്തിയിലിടിച്ച് തെറിക്കുന്നതുപോലെ ഗോൾമുഖത്തിന്റെ നാനാവശങ്ങളിലേക്കും ചിതറി വീഴുന്നത്! അവസാനം അർജന്റീന കഷ്ടിച്ചു കടന്നുകൂടുന്പോൾ, തന്റെ ഏറ്റവും കൂടുതൽ ബോളുകൾ തടഞ്ഞുതെറിപ്പിച്ച, ആ ഗോൾകീപ്പറിന് സ്വന്തം ജേഴ്സി ഊരി നൽകി ലയണൽ മെസി ആദരിക്കുകയാണ്!
കുറ്റിത്താടിയും ചുളുങ്ങിയ മുഖവുമായി ഒരു മനുഷ്യൻ നിന്നു കരയുകയാണ്. അഞ്ചുലക്ഷത്തിലധികം മാത്രം ജനങ്ങളുള്ള തന്റെ കൊച്ചു രാജ്യത്തിന്റെ വിലാസം ആകാശത്തോളമുയർത്തിയ കളിക്കളത്തിലെ ആ കാരണവരുടെ പേര്, ജോസിമർ ജോസേ എവോറ ഡയസ് എന്നാണ്. എന്നാൽ അയാൾ ഇന്നു ലോകമെന്പാടും അറിയപ്പെടുന്നത് "കുഞ്ഞുമുത്തശ്ശി' എന്ന് അർത്ഥം വരുന്ന "വൊസീഞ്ഞോ' എന്ന ഓമനപ്പേരിലാണ്.
1986-ജൂൺ മൂന്നിന്, കേപ് വെർദെ രാജ്യത്തിലെ സാവോ വിസെന്റ് ദ്വീപിൽ അതി ദരിദ്രനായി ജനിച്ച വൊസീഞ്ഞോയാണിത്! പിതാവ് പട്ടാളത്തിലും അമ്മ കൂലിവേലയ്ക്കും പോയതിനാൽ മുത്തശ്ശനും മുത്തശ്ശിയും വളർത്തിയതിന്റെ പേരിൽ "കുഞ്ഞുമുത്തശ്ശി' എന്ന കളിപ്പേര് സ്വന്തം ഔദ്യോഗിക പേരാക്കി മാറ്റിയ വൊസീഞ്ഞോയാണിത്!
ഫുട്ബോൾകളിയോടുള്ള അടങ്ങാത്ത അഭിനിവേശംമൂലം കളിക്കളം കിടപ്പാടമാക്കിയെങ്കിലും, ഉയരക്കുറവുമൂലം പരിശീലകർ പരിഹസിച്ചിറക്കിവിട്ട വൊസീഞ്ഞോയാണിത്!
കാൽപന്തുകളിയുടെ വൈഭവം പാദങ്ങളിൽ തുടുതുടുത്തപ്പോഴും ഉപജീവനത്തിനായി ബസ് ഡ്രൈവറായും ഇലക്ട്രീഷ്യനായും കൂലിപ്പണിയെടുത്ത വൊസീഞ്ഞോയാണിത്!
എന്നാൽ, 20-ാം വയസിനു മുന്നേതന്നെ 6.3 അടി ഉയരം നേടി, അംഗോള, മൽഡോവ,. സൈപ്രസ്, സ്ലോവാക്യ, പോർച്ചുഗൽ തുടങ്ങിയ നിരവധി രാജ്യങ്ങളുടെ ടീമുകളിൽ കളിച്ചുജയിച്ച്, 2026 ഫിഫ ലോകകപ്പിന്റെ രോമാഞ്ചമായ സൂപ്പർ ഗോൾകീപ്പർ വൊസീഞ്ഞോയാണിത്!
പ്രിയ കൂട്ടുകാരേ, വൊസീഞ്ഞോ എന്ന കാൽപ്പന്തുകളിക്കാരന് തന്റെ കൈകൾകൊണ്ട് തട്ടിയെറിഞ്ഞത്, മെസിയുൾപ്പെടെയുള്ള ലോകതാരങ്ങളുടെ ചാട്ടുളിപ്പന്തുകളായിരുന്നോ? അല്ലേയല്ല!
കളിക്കളത്തിൽ അയാൾ സാകൂതം സശ്രദ്ധം ഗോൾമുഖത്ത് മിഴിപൂട്ടാതെനിന്ന് നാനാവശങ്ങളിൽനിന്നും, പലരും വീശിയടിച്ച പന്തുകൾ കൃത്യമായി തട്ടിമാറ്റിയിട്ടുണ്ട്. എന്നാൽ, അതിനു മുന്നേതന്നെ അയാൾ, തന്റെ നേരേ പലരും വലിച്ചെറിഞ്ഞ പരിഹാസത്തിന്റെയും ആക്ഷേപത്തിന്റെയും ആരോപണങ്ങളെ തട്ടിമാറ്റിയിട്ടുണ്ട്.
കൗമാരത്തിൽ കളിക്കളത്തിലെ കുള്ളൻവിളികളെ അയാൾ തെട്ടിത്തെറിപ്പിച്ചു!
പൊക്കക്കുറവിന്റെ കളിപ്പേരുകൾക്കൊപ്പം, മുത്തശ്ശനെയും മുത്തശ്ശിയെയും ദൈവത്തെപ്പോലെ അനുസരിച്ചപ്പോൾ കൂട്ടുകാർ വിളിച്ച കുഞ്ഞുമുത്തശ്ശി എന്ന പരിഹാസപ്പേരുകൊണ്ടയാൾ തന്റെ ജീവിത മധുരത്തിന്റെ പായസമുണ്ടാക്കി. തന്നെ തളർത്താനും പരാജയപ്പെടുത്താനുമായി അരികിലുള്ളവർ വലിച്ചെറിഞ്ഞ ആക്ഷേപങ്ങൾ അയാൾ തന്റെ പ്രതിരോധശേഷിയുടെ ആഹാരമാക്കി!
കൂട്ടുകാരേ, ജീവിക്കാനും അതിജീവിക്കാനും നിങ്ങൾ പരിശ്രമിക്കുന്പോൾ നിങ്ങളുടെ പരിസരത്തുനിന്നും ഉയരുന്ന പരിഹാസങ്ങളെ പായസംപോലെ രുചിച്ചിറക്കാൻ നിങ്ങൾക്കു കഴിയും. ഗാലറികളിൽ ഇരുന്നു കമന്റടിക്കുന്നവർ മെയ്യനങ്ങി കളിക്കുന്നവരല്ല, വെറും കാണികൾ മാത്രമാണെന്നോർക്കുക! നിങ്ങളുടെ വിജയത്തിനായി കളിക്കാൻ നിങ്ങൾ മാത്രമേയുള്ളൂ എന്നറിയുക. വിജയാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
ഡിസിഎൽ ടാലന്റ് ഫെസ്റ്റിലെ പ്രസംഗമത്സരത്തിനുള്ള വിഷയങ്ങൾ:
എൽപി വിഭാഗം 1) ലോകകപ്പ് ഫുട്ബോൾ- മൈതാനങ്ങൾ പഠിപ്പിക്കുന്ന 'നാം ഒരു കുടുംബം' എന്ന പാഠം. 2.നാം ഒരു കുടുംബം: എന്റെ കൊച്ചു ലോകത്തെ സ്നേഹക്കാഴ്ചകൾ.
യു.പി വിഭാഗം - 1) ഡിജിറ്റൽ യുഗത്തിലെ അച്ചടക്കവും കൃത്യനിഷ്ഠയും - ഇന്നത്തെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ 2.സാഹോദര്യത്തിന്റെ കേരള മാതൃക- ദുരന്തങ്ങളിൽ കൈകോർത്ത നമ്മൾ
ഹൈസ്കൂൾ വിഭാഗം - 1) 1.യുദ്ധങ്ങളും അശാന്തിയും നിറഞ്ഞ ലോകത്ത് സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പ്രസക്തി. 2)ആധുനിക ജീവിതവും ആധുനിക മനുഷ്യന്റെ ആരോഗ്യവും. മൂന്നു വിഭാഗത്തിലും നല്കിയിട്ടുള്ള രണ്ടു വിഷയങ്ങളിൽ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന ഒരു വിഷയമാണ് പ്രസംഗിക്കേണ്ടത്. ടാലന്റ് ഫെസ്റ്റ് മേഖല മത്സരങ്ങൾ ഓഗസ്റ്റിൽ ആരംഭിക്കും.
DCL (Deepika Children’s League)
തൊടുപുഴ: ഡി സി എൽ തൊടുപുഴ പ്രവിശ്യയിലെ മൂലമറ്റം മേഖലാ നേതൃസംഗമവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജൂലൈ 11 ശനിയാഴ്ച രാവിലെ 9.45 മുതൽ അറക്കുളം സെന്റ് തോമസ് യു .പി സ്കൂളിൽ നടക്കും .
കരിങ്കുന്നം മേഖലാ നേതൃസംഗമവും തെരഞ്ഞെടുപ്പും അന്ന് ഉച്ചകഴിഞ്ഞ് 1.45 മുതൽ ചുങ്കം സെന്റ് ജോസഫ്സ് യു.പി സ്കൂളിലും ഉണ്ടായിരിക്കും .
ഡയറക്ടേഴ്സ് മീറ്റ്
പാലാ : കോട്ടയം പ്രവിശ്യയിലെ പാലാ, അരുവിത്തുറ, ചേർപ്പുങ്കൽ,രാമപുരം, കുറവിലങ്ങാട് മേഖലകളിലെ ഡയറക്ടർമാരുടെ നേതൃസംഗമം പാലാ മേരി മാതാ പബ്ലിക് സ്കൂളിൽ നടത്തി. പ്രവിശ്യ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി എഫ്സിസി ഉദ്ഘാടനം ചെയ്തു. കൊച്ചേട്ടൻ ഫാ. റോയ് കണ്ണൻചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മെൽബിൻ, മേഖല ഓർഗനൈസർമാരായവി. ടി ജോസഫ്, ജയ്സൺ ജോസഫ്, പാലാ മേഖല പ്രസിഡണ്ട് മാനുവൽ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
DCL (Deepika Children’s League)
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
മനസു നിറയെ, മറ്റുള്ളവർക്കായി പകർന്നു നല്കാൻ സ്നേഹംമാത്രം നിറച്ച്, യാത്ര തുടങ്ങിയതായിരുന്നു, സിസ്റ്റർ ഹെയ്സ് ലെറ്റ് എസ്ഡി എന്ന അധ്യാപികയായി വിരമിച്ച സന്യാസിനി. എന്നാൽ, ഡ്രൈവർ സ്വിച്ചിട്ട് അടയ്ക്കേണ്ട ബസിന്റെ ഓട്ടോമാറ്റിക് വാതിൽ അടയ്ക്കാതെ വേഗത്തിൽ മുന്നോട്ടുപോയ ബസിൽനിന്നു സിസ്റ്റർ റോഡിലേക്കു തെറിച്ചുവീണ്, ഗുരുതര പരിക്കുകളെ അതിജീവിക്കാനാകാതെ നമ്മോടു വിടപറഞ്ഞു.
കോതമംഗലം കോഴിപ്പിള്ളിയിൽ വച്ചുണ്ടായ അപകടത്തിലാണ്, ഇക്കഴിഞ്ഞ വർഷം ഊന്നുകൽ ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽനിന്ന് വിരമിച്ച്, നിരവധി മേഖലകളിൽ സജീവ ശുശ്രൂഷ ചെയ്തുവന്ന നല്ല അധ്യാപികയായ സിസ്റ്ററിന് ഇന്നലെ (1-7-26) ജീവൻ നഷ്ടമായത്.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ അധ്യാപക സമൂഹത്തിന്റെ പ്രസരിപ്പായിരുന്നു, ഏവർക്കും പ്രിയങ്കരിയായിരുന്ന സ്വപ്ന രാജേഷ് ടീച്ചർ. പത്ത് സിയുടെ ക്ലാസ് ടീച്ചറും, സ്റ്റാഫ് സെക്രട്ടറിയും സഹഅധ്യാപകരുടെയും വിദ്യാർഥികളുടെയും മാനേജ്മെന്റിന്റെയും അഭിമാനവും ആഹ്ലാദവുമായിരുന്ന സ്വപ്നടീച്ചർ, ഇന്നലെ (1-7-26) നന്നായി പഠിപ്പിച്ച്, എല്ലാവരേയും സന്തോഷിപ്പിച്ച് വീട്ടിലേക്കു പോയതാണ്. പതിവുപോലെ ഇന്നു രാവിലെ സ്കൂളിലെത്താമെന്ന പ്രതീക്ഷയിലാണ് പ്രിയ ടീച്ചർ പോയത്. എന്നാൽ വീട്ടിൽവച്ച് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയും ജീവൻ നഷ്ടമാവുകയുമാണുണ്ടായത്.പ്രിയ കൂട്ടുകാരേ, രണ്ടു ഗുരുശ്രേഷ്ഠർ അപ്രതീക്ഷിതമായി വിദ്യാർഥിലോകത്തോടു യാത്രപറഞ്ഞു.
ഹെയ്സ്ലെറ്റ് സിസ്റ്ററിന്റെയും സ്വപ്ന ടീച്ചറിന്റെയും വിദ്യാർഥികൾ മൃതദേഹപേടകങ്ങൾക്കരികിലൂടെ വിങ്ങിക്കരഞ്ഞു നീങ്ങുന്നതു കണ്ടു. വിദ്യാഭ്യാസകാലത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യം എന്താണ്? ഫുൾ എപ്ലസ് വാങ്ങുന്നതോ, കലാതിലകമോ പ്രതിഭയോ ആകുന്നതോ ആണോ? സമ്മാനങ്ങൾ ഒന്നും കിട്ടുന്നില്ലെങ്കിലും താൻ ബഹുമാനിക്കുന്ന അധ്യാപകരുടെ പ്രീതിയും വാത്സല്യവും തന്നോടൊപ്പമുണ്ട് എന്ന ഓരോ വിദ്യാർഥിയുടെയുംആത്മവിശ്വാസവും ഉള്ളിലെ അഭിമാനവുമല്ലേ, ഏറ്റവും വലിയ സൗഭാഗ്യം! തീർച്ചയായും അതെ. അതിന്, ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടായാൽ മതി.
അധ്യാപകരോട് എത്രമാത്രം അടുപ്പമാകാം? അമ്മയോളം, അച്ഛനോളം എന്നേ ഉത്തരമുള്ളൂ. നമ്മുടെ ഭാരതീയ ദർശനത്തിൽ, മാതാവും പിതാവും ഗുരുവും ദൈവതുല്യരാണ്. ഗുരു ദേവോ ഭവഃ എന്നുതന്നെയാണ് നമ്മുടെ പ്രമാണം. ദൈവതുല്യമാണ് ഗുരുസ്ഥാനം! ഗുരുത്വം എന്ന മഹാകൃപ വിദ്യാർഥിയിലേക്ക് വർഷിക്കാൻ ഉള്ളിൽ വെളിച്ചമുള്ള ഗുരുവിനുമാത്രമേ കഴിയൂ! അതിനാൽ, നമ്മുടെ എല്ലാ അധ്യാപകരേയും നമുക്ക്, അങ്ങേയറ്റം ആദരിക്കാം.
ആദരിക്കാൻ ഒട്ടും ബാക്കിവയ്ക്കരുത്. അവരെ അമ്മയെപ്പോലെ സ്നേഹിക്കുക. സ്നേഹം ഒട്ടും കുറച്ചുകളയരുത്. അവരോട് ഹൃദയം തുറന്ന് സംസാരിക്കാം; മറ്റൊരവസരത്തിലേക്ക് മാറ്റിവയ്ക്കരുത്. പിന്നീട്, അവസരം കിട്ടിയെന്നു വരില്ല. സ്വപ്ന ടീച്ചറിനോടും ഹെയ്സ്ലെറ്റ് സിസ്റ്ററിനോടും പിന്നീടു പറയാനായി അവരുടെ പല വിദ്യാർഥികളും മാറ്റിവച്ചത്, അവരുടെയുള്ളിൽ ബാക്കിയാവുകയാണ്.
നമുക്ക് ഇന്നുതന്നെ, സ്നേഹാദരവുകളോടെ, പുഞ്ചിരി മഞ്ജരികളുമായി നമ്മുടെ അധ്യാപകരുടെ മനസിൽ ശിഷ്യവസന്തം തീർക്കാം. അമ്മയോളം അടുക്കാം. അനുഗ്രഹീതരാകാം. ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
ഡിസിഎൽ കോട്ടയം പ്രവിശ്യയിലെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ജൂലൈ ആറിന് തുടക്കംകുറിക്കുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് ചങ്ങനാശേരി ളായിക്കാട് മേരി റാണി പബ്ലിക് സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ കേരള ജലവിഭവ വകുപ്പുമന്ത്രി മോൻസ് ജോസഫ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും.
ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ആന്റണി ഏത്തയ്ക്കാട്ട് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വിനു ജോബ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, കേന്ദ്രസമിതിയംഗം ആൻസി മേരി ജോൺ, ജോഷി കൊല്ലാപുരം തുടങ്ങിയവർ പ്രസംഗിക്കും.
സമ്മേളനത്തിനു മുന്പായി ചങ്ങനാശേരി, കോട്ടയം, തിരുവല്ല മേഖലകളിലെ ശാഖാ ഡയറക്ടർമാരുടെ സമ്മേളനവും നടക്കും.
DCL (Deepika Children’s League)
ഡിസിഎൽ ഇരട്ടയാർ മേഖലാ ഉദ്ഘാടനം വാഴവര സെന്റ് മേരീസ് ഹൈസ്കൂളിൽ കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ നിർവ്വഹിച്ചു.
ഇടുക്കി പ്രവിശ്യാ കോഓർഡിനേറ്റർ എം.വി ജോർജുകുട്ടി, സ്കൂൾ ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോസഫ്, ശാഖാ ഡയറക്ടർമാരായ സിജോമോൻ ജോസഫ്, സോയിമോൾ മാത്യൂ, തുടങ്ങിയവർ പ്രസംഗിച്ചു.
ജോസ് കെ. സെബാസ്റ്റ്യൻ, രാജി തോമസ്, റോബി പി. മാത്യൂ, ലീഡർമാരായ മെറോൺ എബ്രാഹം തോമസ്, ജിയന്നാ മനേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കുടുംബാംഗങ്ങളേ,
പ്രിയ ഡിസിഎൽ കുടുംബാംഗങ്ങളേ,അർത്ഥമില്ലാത്ത ചിത്താന്തങ്ങൾക്കായി വീട്ടിലും നാട്ടിലും സമരപരന്പരകൾ നടത്തുന്ന നിരവധി വിദ്യാർഥികൾക്കു മുന്നിൽ, വിദ്യാർഥി സംഘടനകൾക്കു മുന്നിൽ, ഇതാ അർഥമുള്ള സിദ്ധാന്തങ്ങളിലൂടെ പുതു വിപ്ലവത്തിന്റെ വിസിൽ മുഴക്കുന്ന ഒരു വിദ്യാർഥി പ്രതിഭ! സാർത്ഥക് സിദ്ധാന്ത്!ഝാർഖണ്ഡ് സംസ്ഥാനത്തെ റാഞ്ചി നഗരത്തിൽ നിന്നും, സ്വന്തം ബ്ലോഗിലൂടെ ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ മുഴുവൻ ഇളക്കി മറിക്കുന്ന ഈ 17കാരൻ പ്ലസ്ടു വിദ്യാർത്ഥിയെക്കുറിച്ചാകട്ടെ, ഇന്നത്തെ കൊച്ചേട്ടന്റെ കത്ത്!
“അസതോ മാ സത്ഗമയ” എന്ന ആദർശവുമായി 1962 ജൂലൈ ഒന്നിന് ഒൗദ്യോഗികമായി ആരംഭിച്ച സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (CBSE) ഇന്ന് ഇന്ത്യയിലെ ഏറ്റവും മികവുറ്റ വിദ്യാദാന സംവിധാനങ്ങളിൽ ഒന്നാണ്.
30000 -ൽ അധികം അഫിലിയേറ്റഡ് വിദ്യാലയങ്ങളിലായി 3 കോടിയിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന സിബിഎസ്ഇ സിലിബസിൽ ഇക്കഴിഞ്ഞ ബോർഡ് എക്സാമിന് പത്തിലും പന്ത്രണ്ടിലും മാത്രം പരീക്ഷ എഴുതിയത് 42 ലക്ഷം വിദ്യാർത്ഥികളാണ്. ഇതിൽ പ്ലസ്ടു പരീക്ഷ എഴുതിയ 17.8 ലക്ഷം വിദ്യാർത്ഥികളിൽ ഒരാളാണ് നമ്മുടെ കഥാനായകനായ സാർത്ഥക് സിദ്ധാന്ത്.
സാർത്ഥക് എങ്ങനെയാണ് താരമായത് എന്ന് കൂട്ടുകാർക്ക് അറിയാമോ?ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഡിജിറ്റലായി പരിശോധിക്കുവാൻ, സിബിഎസ്ഇ, ഓണ് സ്ക്രീൻ മാർക്കിംഗ് (OSM) എന്ന സംവിധാനമാണ് സ്വീകരിച്ചത്! ഇതനുസരിച്ച് മൂല്യനിർണയം നടത്തി പ്രഖ്യാപിച്ച 2025-26 ലെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലത്തിനെതിരെ വിദ്യാർത്ഥികളിൽ നിന്ന് വ്യാപകമായ ആക്ഷേപവും പ്രതിഷേധവുമാണ് രാജ്യമെങ്ങും അലയടിച്ചത്.
നിരവധി വിദ്യാർത്ഥികൾ മാർക്ക് സംബന്ധമായ പരാതികളുമായി മുന്നോട്ടു വന്നു.പതിനായിരക്കണക്കിനു വിദ്യാർത്ഥികൾ വിലാപവും പരിഭവുമായി വിഷമിച്ചപ്പോൾ, ഇത്ര അശ്രദ്ധമായും തെറ്റായും വിലയിരുത്തൽ നടത്തിയ കന്പനിയേത് എന്നാണ് സാർത്ഥക് അന്വേഷിച്ചത്. വിവരാവകാശത്തിലൂടെ ലഭിച്ച തന്റെ പരീക്ഷാപേപ്പറുകൾ പരിശോധിച്ച സാർത്ഥക് ഞെട്ടിപ്പോയി!
ഡിജിറ്റൽ മൂല്യനിർണയത്തിനായി സ്കാൻ ചെയ്ത തന്റെ പല പേജുകളും അവ്യക്തമാണ്! എന്നിട്ടും തന്റെ പേപ്പറുകൾക്ക് ആരോ തോന്നിയപോലെ മാർക്കിട്ടിരിക്കുന്നു!ഈ തിരിച്ചടിയിൽ തന്റെ സ്വപ്നങ്ങൾ തകർന്നടിയാൻ സാർത്ഥക് അനുവദിച്ചില്ല. പകരം, ഒറ്റയ്ക്ക് പോരാടാൻ അവൻ തീരുമാനിച്ചു. മൂല്യനിർണയിത്തിലെ പിഴവ്, അത് ചെയ്ത കന്പനിയുടെ തെറ്റാണ് എന്ന് തുടർച്ചയായ അന്വേഷണത്തിലൂടെ സാർത്ഥക് തിരിച്ചറിഞ്ഞു.
മൂല്യനിർണയത്തിനായി ടെൻഡർ വ്യവസ്ഥകൾ അപ്പാടെ തെറ്റിച്ച് സിബിഎസ്ഇ തെരഞ്ഞെടുത്തത് മുന്പുണ്ടായിരുന്ന ഗ്ലോബറീനാ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേര് മാറ്റി കോയെംപ്റ്റ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ വന്ന കന്പനിയെയാണ് എന്ന് സാർത്ഥക് മനസിലാക്കി.
2019-ൽ തെലുങ്കാന ഇന്റർമീഡിയറ്റ് പരീക്ഷാഫല വിവാദത്തിന്റെ കാരണമായ കന്പനിയാണ് ഗ്ലോബറീനാ! അന്ന് മൂല്യനിർണയ പിഴവുമൂലം ഇരുപത്തിമൂന്നോളം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യാനിടയാക്കിയ, കരിന്പട്ടികയിലുള്ള കന്പനിക്ക് ടെൻഡർ വ്യവസ്ഥകൾ മാറ്റിയെഴുതി 17.8 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി പന്താടാൻ എറിഞ്ഞുകൊടുത്ത ഉത്തരവാദിത്തപ്പെട്ടവർക്കെതിരേ തന്റെ ബ്ലോഗിലൂടെ സാർത്ഥക് അക്രമണം അഴിച്ചുവിട്ടു! സാർത്ഥക് സ്വയം പഴിച്ചില്ല, പരാതി പറഞ്ഞ് നിരാശനായില്ല. സ്വന്തം കഴിവിലും അധ്വാന ഫലത്തിലും ഉറച്ച വിശ്വാസമുണ്ടായിരുന്ന അവൻ തന്റെ കണ്ടെത്തലുകൾ ഇന്ത്യൻ പാർലമെന്റിന്റെ സ്ഥിരം സമിതിക്കു മുന്നിൽ അവതരിപ്പിച്ചു.
ഇന്ന് സിബിഎസ്ഇ ഓഫീസ് ഈ കമ്മിറ്റിയുടെ അന്വേഷണവലയത്തിലാണ്. പ്രിയ കൂട്ടുകാരെ, ഇതൊരു വിദ്യാർഥി സമരത്തിന്റെ ചരിത്രമാണ്. സ്വന്തമായി സിദ്ധാന്തമുള്ള, ബോധ്യങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു വിദ്യാർത്ഥി ഒറ്റയ്ക്ക് നടത്തുന്ന സമരം. നമ്മുടെ കേരളത്തിലെ വിദ്യാർത്ഥിസമരങ്ങളുടെ ചരിത്രമെടുക്കൂ.
ഓരോ രാഷ്ട്രീയ പാർട്ടിയുടെയും കുടിപ്പകയുടെയും ഗൂഢലക്ഷ്യങ്ങളുടെയും ഇരകളായി വിദ്യാലയങ്ങളും കോളേജുകളും നിശ്ചലമാക്കി, പഠിപ്പുമുടക്കി, തമ്മിൽ തല്ലി കൊലവിളി നടത്തി പൊതുമുതൽ നശിപ്പിച്ച് ഗുരുനിന്ദയുടെ നികൃഷ്ടകർമങ്ങളിലൂടെ ഗുരുത്വം നഷ്ടമാക്കി ഭാവി ആവിയാക്കുന്ന നിഷേധാത്മക വിദ്യാർത്ഥിസമര ചരിത്രങ്ങളെ അവസാനിപ്പിക്കാൻ സമയമായില്ലേ?വികാരങ്ങൾക്കുപകരം വിചാരവും വിവേകവും ഉപയോഗിച്ച് അനുഭവങ്ങളെ നേരിടാനും അർത്ഥപൂർണമായി രാജ്യനന്മയ്ക്കായി നേരോടെ പോരാടുവാനും സാർത്ഥക് സിദ്ധാന്ത് എന്ന പ്രതിഭയെ നമുക്ക് മാതൃകയാക്കാം.
ആശംസകളോടെ സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
തിരുവനന്തപുരം: ദീപിക ബാലസഖ്യത്തിന്റെ 2026-27 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 26-ാം തീയതി തിരുവനന്തപുരം നിർമ്മലഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
ഉച്ചയ്ക്ക് ഒന്നിനു നടക്കുന്ന സമ്മേളനത്തിൽവച്ച് ഡിസിഎൽ നടപ്പാക്കിവരുന്ന ലഹരിവിരുദ്ധ മുന്നേറ്റമായ കിക്ക് ഔട്ടിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളും, പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന വിവിധ പ്രോഗ്രാമുകളും ഉദ്ഘാടനം ചെയ്യപ്പെടും
ഡിസിഎൽ പ്രവിശ്യാ കോ-ഓർഡിനേറ്റർമാർ, മേഖല ഓർഗനൈസർമാർ, ശാഖാ ഡയറക്ടർമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
DCL (Deepika Children’s League)
തൊടുപുഴ: പ്രവിശ്യാ ഡിസിഎൽ ഡയറക്റ്റേഴ്സ് മീറ്റും സാരഥി സംഗമവും ജൂൺ 20 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 1.45 മുതൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ നടക്കും.
പ്രവിശ്യയിലെ മൂവാറ്റുപുഴ, കൂത്താട്ടുകുളം, കരിങ്കുന്നം, രാമപുരം, മൂലമറ്റം, കലയന്താനി, കരിമണ്ണൂർ, തൊടുപുഴ എന്നീ മേഖലകളിലെ സ്കൂൾ തല ഡയറക്ടർമാരും മേഖലാ തല അധ്യാപക ഭാരവാഹികളും പങ്കെടുക്കണമെന്ന് പ്രവിശ്യാ കോ- ഓർഡിനേറ്റർ റോയ്.ജെ .കല്ലറങ്ങാട്ട് അറിയിച്ചു.
DCL (Deepika Children’s League)
തൊടുപുഴ: ഡിസിഎൽ തൊടുപുഴ പ്രവിശ്യയുടെ നേതൃത്വത്തിൽ വായനവാര ക്വിസ് മൽസരം ജൂൺ 25 വ്യാഴാഴ്ച രാവിലെ 9.45 മുതൽ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കും.
എൽ.പി. യുപി. ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചായിരിക്കും മത്സരം. വ്യക്തിഗത മത്സരമായിരിക്കും നടക്കുക. തൊടുപുഴ പ്രവിശ്യയിലെ ഒരു സ്കൂളിൽ നിന്നും ഒരു വിഭാഗത്തിൽ രണ്ടു പേർക്കു പങ്കെടുക്കാം .
സിലബസ്: സാഹിത്യം 50%, പൊതുവിജ്ഞാനം & സമകാലീനം 50% എന്നിങ്ങനെയാണ്. ഓരോ വിഭാഗത്തിലെയും 1, 2, 3 സ്ഥാനക്കാർക്ക് മെമൻറ്റോകൾ, ബഹുമതി പത്രങ്ങൾ. 4, 5 സ്ഥാനക്കാർക്ക് പ്രത്യേക ഉപഹാരങ്ങൾ എന്നിവയുണ്ടായിരിക്കും.
പങ്കെടുക്കുന്നവർ പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ജൂൺ 21ന് മുമ്പായി പ്രവിശ്യാ കോ- ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ടിന്റെ 9497 279347 എന്ന വാട്സാപ്പ് നമ്പരിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
DCL (Deepika Children’s League)
പായിപ്പാട്: പായിപ്പാട് ഗവൺമെന്റ് യുപി സ്കൂളിൽ ലോക പരിസ്ഥിതി ദിനഘോഷം നടത്തി. പായിപ്പാട് കൃഷി ഓഫീസർ ആൽബി ജോൺ ഹെഡ്മാസ്റ്റർ മനോജ് പി.ജിക്ക് വൃക്ഷ തൈ നൽകി ഉദ്ഘാടനം ചെയ്തു.
പിറ്റിഎ പ്രസിഡന്റ് ധന്യ ബിജുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.ഡിസിഎൽ ചങ്ങനാശ്ശേരി മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം മുഖ്യസന്ദേശം നൽകി.
സ്റ്റാഫ് സെക്രട്ടറി ശ്രീരാഗ് ആർ.എസ്. പ്രതിജ്ഞ ചൊല്ലി കൊടുത്തു. കൃഷി അസിസ്റ്റന്റ് ശ്രീദേവി പി. എസ്., ആർ.വി. കൺവീനർ ജൂലി ജോൺ എന്നിവർ പ്രസംഗിച്ചു.ഹെഡ്മാസ്റ്റർ മനോജ് പി.ജി. സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു.
DCL (Deepika Children’s League)
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
ഒരിക്കൽ ഒരു വൃദ്ധനായ മനുഷ്യൻ ഒരു നഗരകവാടത്തിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു കുതിരപ്പുറത്ത് പാഞ്ഞുവന്ന ഒരാൾ വേഗത കുറച്ച് വൃദ്ധനോടു ചോദിച്ചു, ""ഈ നഗരത്തിലെ ആളുകൾ എങ്ങനെയുള്ളവരാണ്? വൃദ്ധൻ ചോദിച്ചു: ""എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ ചോദിക്കുന്നത്?''
കുതിരസവാരിക്കാരൻ പറഞ്ഞു:""ഞാനിതുവരെ താമസിച്ചിരുന്ന നഗരത്തിലെ ജനങ്ങൾ ഒട്ടും മര്യാദയില്ലാത്തവരും സ്നേഹമില്ലാത്തവരുമായിരുന്നു. എനിക്കാ സ്ഥലമൊന്നു മാറണം. കുറേക്കൂടി നല്ല മനുഷ്യരോടൊത്ത് ജീവിക്കണം.''
വൃദ്ധൻ പറഞ്ഞു: ""സഹോദരാ, നീ ഇവിടെനിന്നും പോകുന്നതാണു നല്ലത്. കാരണം, ഇവിടുത്തെ ജനങ്ങൾ അതിനേക്കാൾ മോശവും മര്യാദയില്ലാത്തവരുമാണ്.” കുതിര സവാരിക്കാരൻ മുന്നോട്ടു പോയി.
അല്പം കഴിഞ്ഞ് ഒരു കാളവണ്ടിയിൽ ഒരു മനുഷ്യൻ പതിയെ അവിടെത്തി, ചോദിച്ചു: ""മുത്തശ്ശാ, ഇവിടുത്തെ ജനങ്ങൾ എങ്ങനെയുണ്ട്, എനിക്ക് താമസിക്കാൻ ഒരിടണം വേണം.'' ""നീ വന്ന സ്ഥലം എങ്ങനെയുണ്ടായിരുന്നു?'' വൃദ്ധന്റെ ചോദ്യത്തിന് കണ്ണീരിൽ കുതിർന്നതായിരുന്നു അയാളുടെ മറുപടി. ""അവർ വളരെ സ്നേഹമുള്ളവരായിരുന്നു. എനിക്കവിടം വിടാൻ ഒട്ടും ഇഷ്ടമില്ലായിരുന്നു. പെട്ടെന്നുണ്ടായ ചില സാന്പത്തിക പ്രതിസന്ധിമൂലം ഞാൻ പോന്നതാണ്.''
വൃദ്ധൻ പറഞ്ഞു, “നിങ്ങൾക്ക് ഈ നഗരത്തിലേക്കു സ്വാഗതം. ഇവിടുത്തെ ജനങ്ങൾ അവരേക്കാൾ വളരെ നല്ലവരാണ്.''
ഇതെല്ലാം കേട്ടുകൊണ്ട്, വൃദ്ധനരികിൽ നിന്ന മറ്റൊരാൾ ചോദിച്ചു: എന്താണ് നിങ്ങൾ രണ്ടു മറുപടികൾ കൊടുത്തത്? വൃദ്ധൻ പറഞ്ഞു: ""നിങ്ങൾ എങ്ങനെയാണ്, അതുപോലെയായിരിക്കും മറ്റുള്ളവർ നിങ്ങൾക്കും! നിങ്ങൾ മറ്റുള്ളവരേപ്പറ്റി എപ്പോഴും പരാതിയും കുറ്റവും പറഞ്ഞുനടന്നാൽ എല്ലാവരും നിങ്ങളെ അകറ്റിനിർത്തും. നല്ല സ്വഭാവമുള്ളവരെ എല്ലാവരും ചേർത്തുനിർത്തും! മറ്റുള്ളവരുടെ പ്രതികരണങ്ങളിൽ നമ്മുടെതന്നെ പ്രതിഫലനങ്ങളുണ്ട് എന്നറിയണം.
പ്രിയ കൂട്ടുകാരേ, നിങ്ങൾ പുതിയ പ്രതീക്ഷകളോടെ, പുതിയ ക്ലാസിലേക്ക് പ്രവേശിക്കുകയാണ്. പഴയ ക്ലാസിലെ കൂട്ടുകാരും പുതിയവരും നിങ്ങളുടെ ക്ലാസിലുണ്ടാവാം. ഇപ്പോൾത്തന്നെ നിങ്ങൾ എല്ലാവരോടും സംസാരിച്ചിട്ടുണ്ടാകും. ഒട്ടേറെപ്പേറെ കൂട്ടുകാരാക്കിയിട്ടുമുണ്ടാകും. എന്നാൽ, ചിലർ ഇപ്പോഴും ആരോടും മിണ്ടാതെ, ഇങ്ങോട്ടാരെങ്കിലും സംസാരിക്കാൻ വരുമോ എന്നു ചിന്തിച്ച് കാത്തിരിക്കുന്നുമുണ്ടാവാം.
പുതിയ അധ്യയനവർഷത്തിൽ, നിങ്ങളുടെ പഠനവും വിജയവും ഉറപ്പാക്കാൻ നല്ല സ്വഭാവവും ആവശ്യമാണ്. നല്ല പെരുമാറ്റം ശീലിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നതു നല്ലതാണ്:
1. ശ്രദ്ധിച്ചു കേൾക്കാനുള്ള മനസ്: മറ്റുള്ളവർ പറയുന്നത് പൂർണമായും ശ്രദ്ധിച്ചു കേൾക്കുക. നേരേ നോക്കുക. അവർക്ക് നിങ്ങളോടു ബഹുമാനം തോന്നും.
2. ആത്മവിശ്വാസത്തോടെയുള്ള സംസാരം: ലളിതമായി, മാന്യമായ വാക്കുകൾ ഉപയോഗിച്ച് വ്യക്തതയോടെ സംസാരിക്കുക. നിങ്ങൾക്ക് നിങ്ങളെപ്പറ്റി മതിപ്പുണ്ടെങ്കിൽ, മറ്റുള്ളവരും നിങ്ങളെ വിലമതിക്കും.
3. ശരീരഭാഷ പ്രധാനം : പറയുന്നവരുടെ കണ്ണിൽ നോക്കി സംസാരിക്കുക. നല്ല പ്രസന്നമായ മുഖം, ചിരി, എല്ലാം നല്ലതാണ്.
4. ഹൃദ്യമായ ഭാവപ്രകടനം നല്ലത്: മറ്റുള്ളവരുടെ മനസറിഞ്ഞ് സംസാരിക്കാൻ പഠിക്കുക. അവരുടെ സന്തോഷവും സങ്കടവും പങ്കിടുക!
5. "മര്യാദവാക്കുകൾ' ഉണ്ടാവട്ടെ: " ക്ഷമിക്കണേ', " നന്ദി കേട്ടോ', " ദയവായി' തുടങ്ങിയ മര്യാദ വാക്കുകൾ ഉചിതമായി ഉപയോഗിക്കുക.
കൂട്ടുകാരേ, നിങ്ങളുടെ വാക്കും പെരുമാറ്റവും മറ്റുള്ളവർക്ക് നിങ്ങളിലേക്ക് വരാനുള്ള വഴിയും വാതിലുമാണ്. അധ്യാപകരോടും കൂട്ടുകാരോടും ഹൃദ്യമായി പെരുമാറിയാൽ നിങ്ങൾക്ക് നല്ല നേതാവാകാം. പഠനം വിജയകരമാക്കുന്ന സാഹചര്യം സൃഷ്ടിക്കാം. എവിടെയും നിങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കാം. പുതിയ അധ്യയനവർഷം ഏവർക്കും ആഹ്ലാദകരമാകട്ടെ.
സ്നേഹാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
DCL (Deepika Children’s League)
1952-ൽ പ്രവർത്തനം ആരംഭിച്ച ഡിസിഎൽ അതിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിലേക്കു കടന്നിരിക്കുന്നു.
പുതിയ അധ്യയനവർഷത്തിന്റെ ആരംഭംമുതൽ വിദ്യാർഥികളുടെ ബൗദ്ധികമായ വളർച്ചയ്ക്കുതകുന്ന നിരവധി പദ്ധതികളാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഡിസിഎൽ നടപ്പാക്കാനുദ്ദേശിക്കുന്നത്.
മലയാളത്തിലെ ആദ്യത്തെ ദിനപത്രമായ ദീപിക, നേതൃപരവും സാമൂഹികവുമായ വളർച്ചയ്ക്കുതകുന്നവിധത്തിൽ കുട്ടികൾക്ക് അനൗപചാരിക വിദ്യാഭ്യാസം നല്കുക എന്നതാണ് ദീപിക ബാലസഖ്യത്തിലൂടെ ചെയ്യുന്നത്. ഈ ജൂബിലി വർഷം ദീപിക ബാലസഖ്യം സംഘടിപ്പിക്കുന്ന പ്രധാനപരിപാടികളിലൊന്ന് ലഹരി ക്കെതിരേയ.ുള്ള പ്രവർത്തനങ്ങളാണ്.
കിക്ക് ഔട്ട് - ഡിസിഎൽ ആന്റിഡ്രഗ്സ് ബ്രിഗേഡ്
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ലഹരിവിരുദ്ധസേന ഉണ്ടാക്കുകയാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.
മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ് എന്ന മുദ്രാവാക്യവുമായി ലഹരിക്കെതിരേ കുട്ടികളെ ബോധവത്കരിച്ച് ക്രിയാത്മക വളർച്ചയ്ക്ക് സാഹചര്യമൊരുക്കുന്ന രീതിയിലുള്ള അവബോധ സെമിനാറുകളും പരിശീലനവും ലഹരി നിർമാർജന പ്രവർത്തനങ്ങൾക്കു വിദ്യാർഥികൾതന്നെ നേതൃത്വം നൽകുന്ന പദ്ധതിയാണിത്.
കഴിഞ്ഞ വർഷം ആരംഭിച്ച ഡിസിഎൽ ആന്റി ഡ്രഗ്സ് ബ്രിഗേഡ് ഈ വർഷവും തുടരും. ലഹരിക്കെതിരേ സർക്കാർതലത്തിലും മറ്റു സാമൂഹിക സംഘടനാതലത്തിലും നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഡിസിഎൽ സഹകരിക്കും.
ഇതിനായി സ്കൂൾതലത്തിൽത്തന്നെ ലഹരിവിരുദ്ധ കൂട്ടായ്മകൾ രൂപീകരിക്കുന്നു. ദീപിക ആന്റി ഡ്രഗ് സ്കൂൾ ബ്രിഗേഡ് എന്നപേരിൽ അറിയപ്പെടുന്ന ഈ കൂട്ടായ്മകളായിരിക്കും സ്കൂൾതലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. ഡിസിഎൽ അംഗങ്ങളായ സ്കൂളുകൾക്കും ഡിസിഎൽ പ്രവർത്തിക്കാത്ത സ്കൂളുകൾക്കും ഇതിൽ പങ്കുചേരാം.
ബ്രിഗേഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ്
ഡിസിഎൽ പ്രതിനിധികളായി സ്കൂളിലെ ഓരോ ഡിവിഷനിൽനിന്നും രണ്ടു വിദ്യാർഥി പ്രതിനിധികളെ തെരഞ്ഞെടുക്കുക. ഈ പ്രതിനിധികൾ ചേർന്ന് എട്ടുപേരടങ്ങുന്ന അടങ്ങുന്ന ഡിസിഎൽ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു. ഇവർ ദീപിക ആന്റിഡ്രഗ് ബ്രിഗേഡ് അംഗങ്ങളായി പ്രവർത്തിക്കുന്നു. അവരെ നയിക്കുന്നതിന് രണ്ട് അധ്യാപക പ്രതിനിധികളെയും നിയമിക്കേണ്ടതാണ്.
മേഖല-ജില്ലാതലത്തിൽ സ്കൂൾ ബ്രിഗേഡ് സമ്മേളനങ്ങൾ, ബോധവത്കരണ സെമിനാറുകൾ, കിക്ക് ഔട്ട് പരിശീലന പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കും.
DCL (Deepika Children’s League)
പുതിയ അധ്യയനവർഷത്തിലെ ഡിസിഎൽ സ്കൂൾതല ശാഖാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജൂൺ 26-നു മുന്പായി പൂർത്തിയാക്കേണ്ടതാണ്.
ശാഖാ ലീഡർ, ഡെപ്യൂട്ടി ലീഡർ, ജനറൽ സെക്രട്ടറിമാർ (ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും), പ്രോജക്ട് സെക്രട്ടറി, ട്രഷറർ, രണ്ടു കൗൺസിലർമാർ (ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും) എന്നിവരെയാണ് തെരഞ്ഞെടുക്കേണ്ടത്.
ശാഖാ ഡയറക്ടറുടെ നേതൃത്വത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്. ശാഖകളിൽനിന്നുള്ള കൗൺസിലർമാർക്കാണ് മേഖല ഭാരവാഹികളായി മത്സരിക്കാൻ അർഹതയുള്ളത്.
ശാഖാ ഭാരവാഹികളുടെ ലിസ്റ്റ് മേഖല ഓർഗനൈസർമാരെ ഏല്പിക്കേണ്ടതാണ്
DCL (Deepika Children’s League)
ഹൈദരാബാദ്: അറിവിന്റെ വഴികളിൽ ബാലതലമുറയെ കൈപിടിച്ചു നയിച്ചുകൊണ്ട് ഏഴരപതിറ്റാണ്ടു പിന്നിടുകയാണ് ദീപിക ബാലസഖ്യം. ഡിസിഎൽ ദേശീയതലത്തിൽ നടത്തിയ ഐക്യു ഒളിന്പ്യാഡ് പരീക്ഷയിൽ മികവു പുലർത്തിയ തെലുങ്കാന സംസ്ഥാനത്തെ പ്രതിഭകളെ ആദരിച്ച അവാർഡ് വിതരണ പരിപാടി ശ്രദ്ധേയമായി.
ഹൈദരാബാദ് രവീന്ദ്രഭാരതി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് തെലുങ്കാന മലയാളി സമാജത്തിന്റെയും തെലുങ്കാന എഡ്യുക്കേഷൻ ഡെവലപ്മെന്റ് സൊസേറ്റിയുടെയും പ്രസിഡന്റായ ലിബി ബെഞ്ചമിനാണ്.
കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തെലുങ്കാന സ്റ്റേറ്റ് ക്രിസ്ത്യൻ മൈനോരിറ്റി ഫിനാൻസ് കോർപറേഷൻ ചെയർമാൻ ദീപക് ജോൺ മുഖ്യപ്രഭാഷണം നടത്തി.ഡിസിൽ തെലുങ്കാന സംസ്ഥാന കോ-ഓർഡിനേറ്റർ ഫാ. ജോസഫ് ജോർജ് നെടുമനാൽ, ഡിസിഎൽ ഓർഗനൈസർ അഡ്വ. ലൈജു തോമസ്, വിദ്യാർഥി പ്രതിനിധി രാഘവ് എന്നിവർ പ്രസംഗിച്ചു.
ആയിരക്കണക്കിനു വിദ്യാർഥികൾ പങ്കെടുത്ത ഐക്യു ഒളിന്പ്യാഡിൽ സ്കൂൾതലത്തിൽ ഏർപ്പെടുത്തിയ ഗോൾഡൻ സ്റ്റാർ അവാർഡിന് മദർതെരേസ ഹൈസ്കൂൾ ബോംഗിർ, മോണ്ടിസോറി ഹൈസ്കൂൾ ഷാഡ്നഗർ എന്നിവർ അർഹരായി.
ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ പാലമാകുള, സെന്റ് സാവ്യോ ഹൈസ്കൂൾ ഷംഷാബാദ്, ഫാത്തിമ കോൺവന്റ് ഹൈസ്കൂൾ കാഗസ്നഗർ, ട്രിനിറ്റി ഹൈസ്കൂൾ മഞ്ചേരിയാൽ, സെന്റ് മേരീസ് ഹൈസ്കൂൾ ബെല്ലംപള്ളി, എന്നിവർ സിൽവർ സ്റ്റാർ അവാർഡ് നേടി.
DCL (Deepika Children’s League)
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
അതുൽ, ഒരു ഐടി കന്പനി ഉദ്യോഗസ്ഥനായിരുന്നു. സോഷ്യൽ മീഡിയയിലൂടെ വരുന്ന മോട്ടിവേഷൻ ക്ലാസുകൾ കേൾക്കുകയാണ് അയാളുടെ ഇഷ്ടഹോബി. പ്രചോദനാത്മകമായ പ്രസംഗങ്ങൾ കേൾക്കുന്പോൾ അയാൾ പ്രചോദിതനാകും.
എല്ലാ കാര്യങ്ങളും ആവേശത്തോടെ ചെയ്യും. സ്വന്തം കഴിവുകളിൽ വിശ്വസിക്കാൻ പ്രസംഗകർ പറയുന്പോൾ സ്വന്തം കഴിവുകളിൽ വിശ്വസിക്കാൻ അയാൾക്കു തോന്നും! സ്വന്തം കുറവുകൾ അംഗീകരിക്കാൻ മോട്ടിവേഷൻ സ്പീക്കർ ആവശ്യപ്പെടുന്പോൾ അയാൾക്ക് സ്വന്തം കുറവുകൾ വലിയ പ്രശ്നമായി തോന്നില്ല. കുറേ നേരത്തേക്ക് അയാൾ സന്തോഷവാനായിരിക്കും.
മനുഷ്യൻ എന്ന മഹാത്ഭുതത്തെ ദൈവം എത്ര വിസ്മയകരമായാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, തന്നിൽ ഇത്രയേറെ കഴിവുകൾ തന്ന ദൈവം എത്ര നല്ലവനാണെന്നും അയാൾ നിർത്താതെ കൂട്ടുകാരോടു പ്രസംഗിക്കും! എന്നാൽ, ഏതാനും മണിക്കൂറുകൾ കഴിയുന്പോൾ അയാളുടെ ചാർജ് തീരും! അയാൾക്കു മടുപ്പാകും. പ്രചോദനം കുറയും. അയാൾ മനസു തളർന്ന്, ഉന്മേഷം നഷ്ടപ്പെട്ടവനാകും!
ഒരുദിവസം അയാൾ, തന്റെ നാലഞ്ച് കൂട്ടുകാരെ വിളിച്ചുകൂട്ടി. അവരോട് തന്റെ മാനസിക സംഘർഷങ്ങൾ പങ്കുവച്ചു! താൻ വല്ലാതെ മടുത്തു എന്നും ഈ ജോലി മാത്രമല്ല, ഈ മൊരഞ്ഞ ജീവിതംപോലും തുടരാൻ താത്പര്യമില്ലെന്നും അയാൾ പറഞ്ഞു. തന്റെ കൂട്ടുകാരോട്, തന്നെ ഒന്നു പ്രചോദിപ്പിക്കാൻ അയാൾ അപേക്ഷിച്ചു! എന്നെ വീണ്ടും വീണ്ടും പ്രചോദിപ്പിക്കൂ... എന്നയാൾ കെഞ്ചിക്കൊണ്ടേയിരുന്നു!
ഉടനെതന്നെ അയാളുടെ കൂട്ടുകാർ എല്ലാവരുംകൂടി അതുൽ മാന്യനാണ്, മിടുക്കനാണ്, മഹാനാണ് തുടങ്ങി അയാളുടെ നിരവധി നന്മകൾ പറയാൻ തുടങ്ങി! അയാൾക്കു സന്തോഷമായി.
അപ്പോൾ കൂട്ടത്തിൽ ഒരാൾ എണീറ്റു പറഞ്ഞു. അതുൽ, ഈ മനോഭാവം മാറ്റണം. നിങ്ങൾ എന്തിനാണ് എപ്പോഴും ഇങ്ങനെ മറ്റുള്ളവരുടെ പ്രശംസകളെയും പ്രചോദനവാക്കുകളെയും കൊതിക്കുന്നത്്? ഇതു നല്ല സ്വഭാവമല്ല. കാരണം എപ്പോഴും നമ്മുടെ ചുറ്റും നമ്മെ പ്രചോദിപ്പിക്കാൻ ആരും ഉണ്ടാവണമെന്നില്ല!
പരിഹാരം ഒന്നേയുള്ളൂ. സ്വയം പ്രചോദിപ്പിക്കുക! ആരും പ്രചോദിപ്പിക്കാത്തതുകൊണ്ട്, ഞാൻ ഒന്നും ചെയ്യുന്നില്ല, എന്നു പറയുന്നവൻ വിഡ്ഢിയാണ്. കാരണം നമ്മൾ നന്നാകണമെന്നതും, നമ്മൾ വിജയിക്കണമെന്നതും മറ്റാരുടെയും അത്യാവശ്യമല്ല. നമ്മുടെ മാത്രം ലക്ഷ്യമാണ്.
കൂട്ടുകാരേ, നമ്മിൽ പലരും ഇങ്ങനെയല്ലേ? അമ്മയും അച്ഛനുമൊക്കെ നിരന്തരം, പഠിക്കൂ, പഠിക്കൂ എന്നും വായിക്കൂ, വായിക്കൂ എന്നും കൈയും കാലും പിടിച്ചു പറയുന്പോഴാണ്, നമ്മിൽ പലരും, ""ശരി, ഇത്രയും നിങ്ങൾ പറഞ്ഞ സ്ഥിതിക്ക് ഞാൻ അല്പം പഠിച്ചേക്കാം'' എന്ന മനോഭാവത്തോടെ പ്രവർത്തിക്കുന്നത്.
നമുക്കു വേണ്ടത്, സ്വയം പ്രചോദിപ്പിക്കാനുള്ള കഴിവാണ്. അതിന്, സ്വയം അറിയുകയാണ് ആദ്യപടി. സ്വന്തം കഴിവുകളും കുറവുകളും കൃത്യമായി മനസിലാക്കുക. തിരുത്താനുള്ളത്, തിരുത്തുക. മെച്ചപ്പെടുത്താമെങ്കിൽ, പരിശ്രമത്തിലൂടെ കൂടുതൽ മികവിലേക്കുയരുക! എത്ര പരിശ്രമിച്ചാലും മാറ്റാൻ കഴിയാത്ത കാര്യങ്ങൾ നമ്മുടെ വ്യക്തിത്വത്തിന്റെ തനിമയായി അംഗീകരിക്കുക. നമ്മുടെ ജീവിതവിജയം നമ്മുടെ മാത്രം ആവശ്യമാണ്. മറ്റുള്ളവരുടെ പ്രചോദനം കൊണ്ടുമാത്രം, നമുക്കു വിജയിക്കാനാവില്ല!
മറ്റുള്ളവർ എപ്പോഴും പ്രചോദിപ്പിക്കാൻവേണ്ടി, ഇനി കാത്തിരിക്കേണ്ട. സ്വയം പ്രചോദിപ്പിച്ച്, ഓരോ സാഹചര്യത്തേയും അതിജീവിച്ചിട്ടുള്ളവരാണ് ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്തിട്ടുള്ളത്. അതിനാൽ, ആവേശത്തോടെ നമുക്കു ജീവിതത്തെ ആശ്ലേഷിക്കാം. ആഹ്ലാദത്തോടെ അത്യധ്വാനം ചെയ്യാം. ആസ്വദിച്ച്, വിജയിക്കാം. പരാജയത്തെയും വിജയകരമായി അംഗീകരിക്കാം.
സസ്നേഹം, സ്വന്തം കൊച്ചേട്ടൻ