12-09-2026
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വൈദ്യുതിമന്ത്രി അഡ്വ. സണ്ണി ജോസഫ് ദീപികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽനിന്ന്.
കേരളം ഇന്ന് ആശങ്കയോടെ ചോദിക്കുന്നത് ഇതാണ്- പവർകട്ട് എന്നുവരെ
വൈദ്യുതി പ്രതിസന്ധിയുടെ ഗൗരവം കേരളജനതയ്ക്കാകെ ബോധ്യമുള്ള കാര്യമാണ്. ജനജീവിതത്തിന് ഏറ്റവും അത്യാവശ്യമായ ഘടകമാണു വൈദ്യുതി. ഇതു കിട്ടാതായാൽ വലിയ ബുദ്ധിമുട്ട് തന്നെയാണ്. ഇതു പരിഹരിക്കാൻ അത്ഭുതങ്ങളൊന്നും എന്റെ പക്കലില്ല. എന്നാൽ മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ഇക്കാര്യത്തിൽ വൈദ്യുതി വകുപ്പും സർക്കാരും ചെയ്യും.നിലവിലുള്ളതിനേക്കാൾ കൂടുതൽ സമയം വൈദ്യുതിനിയന്ത്രണം തത്കാലം ആലോചിക്കുന്നില്ല. നിലവിലെ നിയന്ത്രണം കൃത്യമായി പാലിക്കുക പ്രധാനമാണ്. അതിനൊപ്പം പരമാവധി കുറച്ചു വൈദ്യുതി ഉപയോഗിക്കാൻ എല്ലാവരും സഹകരിക്കണം.
ഉപയോഗം കൂടുന്നതനുസരിച്ച് ഉത്പാദനം ഇല്ലാത്തതല്ലേ പ്രതിസന്ധി രൂക്ഷമാക്കുന്നത്
വൈദ്യുതി ഉത്പാദനത്തിന്റെ കാര്യത്തിൽ കേരളം വളരെ പിന്നിലാണ്. സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 25 ശതമാനം മാത്രമാണു നാം ഉത്പാദിപ്പിക്കുന്നത്. അതേസമയം ആന്ധ്രാപ്രദേശിന്റെ ആഭ്യന്തര ഉത്പാദനം 86 ശതമാനമാണ്. ഇടുക്കിക്കുപുറമെ എടുത്തുപറയാവുന്ന വലിയ പദ്ധതികളൊന്നും പ്രായോഗികമായി നടപ്പാക്കാൻ നമുക്കായിട്ടില്ല. ജലവൈദ്യുത പദ്ധതികളാണു നമ്മുടെ മുഖ്യ ആശ്രയം. അതിൽത്തന്നെയും നിയമപരമായ സങ്കീർണതകളും എതിർപ്പുകളും വെല്ലുവിളിയാണ്.
കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ആവശ്യമുണ്ടായിരുന്നതിനേക്കാൾ 1000 മെഗവാട്ട് വൈദ്യുതി അധികമാണ് ഇന്നത്തെ ആവശ്യം. കെട്ടിടങ്ങളും വീടുകളും കൂടുന്നു, എസിയുടെയും വൈദ്യുതോപകരണങ്ങളുടെയും ഉപയോഗം വർധിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾ കൂടുന്നു. വൈദ്യുതിയുടെ വർധിക്കുന്ന ആവശ്യത്തിനനുസരിച്ച് നമുക്കതില്ല. രാത്രി വൈകിയും ഈ വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതോടെ വൈദ്യുതി ഉപയോഗം കൂടിവരികയാണ്. എയര്‍ കണ്ടീഷനുകളും ഫാനുകളും തുടർച്ചയായി ഉപയോഗിക്കുന്ന സാഹചര്യമുണ്ട്.
വൈദ്യുതി ബോർഡ് പൊതുമേഖലയിൽത്തന്നെ നിലനിർത്തുന്നതിൽ കേന്ദ്രനിലപാട് അനൂകൂലമാണോ
സംസ്ഥാനത്തെ വൈദ്യുതി വകുപ്പ് പൊതുമേഖലയിൽത്തന്നെ നിലനിർത്തുമെന്നതാണ് സർക്കാരിന്റെ നയം. സ്വകാര്യമേഖലയിലാക്കുന്നതിന് സമ്മർദങ്ങൾ പലതുണ്ട്. കേന്ദ്രവും അതിനായി നിർദേശങ്ങൾ വയ്ക്കുന്നുണ്ട്. അതിനെയെല്ലാം മറികടന്ന് മുന്നോട്ടുപോകാൻ സംസ്ഥാനത്തിനാകും. വൈദ്യുതിമേഖലയിലെ പ്രതിസന്ധി പൊതുമേഖലയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയും യാഥാർഥ്യബോധത്തോടെ പരിഹരിക്കാനാണു സർക്കാർ ശ്രമം. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്കു വിരുദ്ധമായി നിർബന്ധപൂർവം കേന്ദ്രം അടിച്ചേൽപ്പിക്കുന്ന കാര്യങ്ങൾക്കു കേരളം വഴങ്ങേണ്ട കാര്യമില്ല.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടാക്കിയ 25 വർഷത്തെ കരാറിനെക്കുറിച്ച്.
കുറഞ്ഞ വിലയ്ക്കു വൈദ്യുതി വാങ്ങാൻ അന്നുണ്ടാക്കിയ കരാർ യാഥാർഥ്യബോധമില്ലാത്ത കാരണങ്ങൾ നിരത്തിയാണ് പിന്നീടു വന്ന സർക്കാർ റദ്ദാക്കിയത്. എന്നിട്ടെന്തായി? യൂണിറ്റിന് പത്തും പന്ത്രണ്ടും രൂപയ്ക്കു വൈദ്യുതി വാങ്ങുന്ന സ്ഥിതിയുണ്ടായി..! 25 വര്‍ഷത്തേക്ക് യൂണിറ്റിന് 4.29 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് ആര്യാടൻ മുഹമ്മദ് മന്ത്രിയായിരുന്നപ്പോൾ ദീർഘകാല കരാറുണ്ടാക്കിയത്. അതു റദ്ദാക്കിയവരാണ് ഇന്നു വൈദ്യുതി പ്രതിസന്ധിയിൽ കുറ്റം പറയുന്നത്.
അന്നത്തെ കരാറനുസരിച്ച് എട്ടു വര്‍ഷക്കാലം നമുക്കു കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചു. ഉപയോഗം കൂടുന്ന സമയത്തുപോലും നമുക്ക് ആവശ്യമുള്ളത് 700- 900 മെഗാവാട്ട് വൈദ്യുതിയാണ്. ഇതിന്റെ പകുതിയോളമെങ്കിലും 4.29 രൂപ നിരക്കിൽ നമുക്കു ലഭിക്കുമായിരുന്നു. ഇന്നു പത്തു രൂപ കൊടുത്താലും കിട്ടാനില്ലെന്നോർക്കണം. 465 മെഗാവാട്ട് വൈദ്യുതിക്കാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 25 വർഷത്തേക്കു കരാറുണ്ടാക്കിയിരുന്നത്. ദീർഘവീക്ഷണമുള്ളതും ന്യായവുമായ ആ കരാർ റദ്ദാക്കിയവർ കേരളത്തോടു മറുപടി പറയണം.
കഴിഞ്ഞ സർക്കാർ കടം വാങ്ങിയ വൈദ്യുതിയുടെ ബാധ്യത അവസാനിച്ചോ.
കഴിഞ്ഞ സർക്കാർ അധിക വൈദ്യുതി ആവശ്യമുള്ള മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 530 മെഗാവാട്ട് വൈദ്യുതിയാണു കടം വാങ്ങിയത്. അതിപ്പോൾ സംസ്ഥാനം തിരിച്ചുകൊടുത്തുകൊണ്ടിരിക്കുകയാണ്. നമുക്ക് ആവശ്യമുള്ള വൈദ്യുതി കിട്ടാനില്ലാത്തപ്പോഴും കടം വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കേണ്ടിവരുന്ന ബാധ്യത സംസ്ഥാനത്തിനുണ്ട്.
കടമായിട്ടല്ലാതെ അന്നു പണം കൊടുത്തു വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ഇത്രയും രൂക്ഷമായ അവസ്ഥയുണ്ടാകില്ലായിരുന്നു. ഇന്നു പോരായ്മകൾ ഉയർത്തിക്കാട്ടുന്നവർ അന്ന് 530 മെഗാവാട്ട് പണം കൊടുത്തു വാങ്ങിയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന ഗുണം ആലോചിക്കണം.
സൗരോർജ പദ്ധതികൾ വിപുലമാക്കാനുള്ള ആലോചനകൾ
സോളാർ വിത്ത് ബാറ്ററി എനർജി സ്റ്റോറേജ് (ബസ്) പ്രൊവിഷനാണു പരിഹാരം. പകൽസമയത്ത് ഉത്പാദിപ്പിക്കുന്ന സൗരോർജം രാത്രിയിലെ ഉപയോഗത്തിനായി സൂക്ഷിക്കുന്ന ബാറ്ററി സംവിധാനം പ്രോത്സാഹിപ്പിക്കപ്പെടണം. അതിനു സർക്കാർ തലത്തിൽ കാസര്‍ഗോഡ് മൈലാട്ടിയിലും (500 മെഗാവാട്ട്) കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തും (40 മെഗാവാട്ട്) കൊച്ചി ബ്രഹ്മപുരത്തും (500 മെഗാവാട്ട്) പദ്ധതികൾ പ്രാരംഭഘട്ടത്തിലാണ്. ബ്രഹ്മപുരത്ത് ഇതിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു.
കമ്യൂണിറ്റി സ്റ്റോറേജ് സംവിധാനത്തിൽ സൗരോർജ പദ്ധതികളെ സർക്കാർ പ്രോത്സാഹിപ്പിക്കും. ബജറ്റിൽ അതിനായി പണം നീക്കിവച്ചിട്ടുണ്ട്. ഇത്തരം പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകും.
നിലവിലുള്ള വൈദ്യുത പദ്ധതികളിൽ ഉത്പാദനം കൂട്ടാനുള്ള ആലോചനയുണ്ടോ
സംസ്ഥാനത്തു പല പദ്ധതികളും പൂർണമായോ ഭാഗികമായോ മുടങ്ങിക്കിടക്കുന്നുണ്ട്. ഭൂതത്താൻകെട്ട്, മണിയാർ, രണ്ടാം പെരിങ്ങൽക്കുത്ത് എന്നിവയെല്ലാം മുടങ്ങിയ സ്ഥിതിയിലാണ്. പുതിയ പദ്ധതികൾ ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ചെറുകിട ജലവൈദ്യുത പദ്ധതികൾക്കും തടസങ്ങളേറെയാണ്. സാങ്കേതിക കുരുക്കുകളാണ് പ്രശ്നം.
സർക്കാർ സ്ഥാപനങ്ങളിലുൾപ്പടെ വൈദ്യുതി ദുരുപയോഗം വ്യാപകമാണെന്നു പരാതിയുണ്ട്.
എനിക്ക് കഴിഞ്ഞദിവസം രണ്ടു വീഡിയോകൾ അയച്ചുകിട്ടി. ഒന്ന് ഒരു വൈദ്യുതി ഓഫിസിൽ ഉദ്യോഗസ്ഥർ ആരുമില്ലാതെ ഫാൻ കറങ്ങിക്കൊണ്ടിരിക്കുന്നു. മറ്റൊന്നു പകൽ മാത്രം പ്രവർത്തിക്കുന്ന ഒരു എഇഒ ഓഫിസിൽ, രാത്രി ആരുമില്ലാത്തപ്പോൾ ഫാനെല്ലാം കറങ്ങിക്കൊണ്ടിരിക്കുന്നു, ബൾബ് എല്ലാം തെളിഞ്ഞുകിടക്കുന്നു...! മറ്റൊരിടത്ത് ഒരു സ്റ്റേഡിയത്തിൽ ആവശ്യമില്ലാതെ എല്ലാ ലൈറ്റുകളും തെളിഞ്ഞുകിടക്കുന്നു. വൈദ്യുതി ആവശ്യമാണെന്ന് എല്ലാവരും മനസിലാക്കണം. സ്കൂൾതലം മുതൽ ബോധവത്കരണം വേണം. അനാവശ്യ ഉപയോഗം നിയന്ത്രിക്കാൻ എല്ലാവരും സ്വയം ശ്രദ്ധിക്കണം. ഇതു നിർബന്ധിച്ചു ചെയ്യിപ്പിക്കേണ്ടതല്ലല്ലോ.
12-09-2026
പാലാ: മധ്യകേരളത്തിന്റെ ആരോഗ്യരംഗത്ത് സമഗ്രസംഭവന നല്കാന് പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിക്കു സാധിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരന്. മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നൂതന സൗകര്യങ്ങളോടു കൂടിയ ഗാസ്ട്രോസയന്‍സസ് ആന്‍ഡ് പള്‍മണറി ബ്ലോക്ക് ഉദ്ഘാടനം, ഗാസ്ട്രോസയന്‍സസ് സെന്റര്‍ ഓഫ് എക്സലന്‍സ് പ്രഖ്യാപനം, 150 വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായവരുടെ സംഗമം എന്നിവ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയുടെ ഏഴാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായായിരുന്നു പരിപാടികള്‍.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ മാര്‍ സ്ലീവാ മെഡിസിറ്റി ലോക നിലവാരത്തിലുള്ള ചികിത്സാ കേന്ദ്രമായി മാറിയെന്നും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണിതെന്നും ബിഷപ് പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു തെക്കേല്‍, എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ, റോണി കെ. ബേബി എംഎല്‍എ, മോണ്‍. ജോസഫ് കണിയോടിക്കല്‍, കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോസഫ് പൊയ്കയില്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ. പോളിന് ബാബു, ഗാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. രമേശ് എം., നെഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ജുള രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ടി. സി. തങ്കച്ചന് ചികിത്സാനുഭവം പങ്കുവച്ചു. 150 വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ടീമിനെയും ദേശീയ ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ ജേതാവായ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വൃക്കമാറ്റിവയ്ക്കലിനു വിധേയനായ സിബി വര്‍ഗീസ്, അടിയന്തര സാഹചര്യത്തില്‍ ഗര്‍ഭിണിയായ സ്ത്രീയെ രക്ഷാപ്രവര്‍ത്തനത്തിലൂടെ ആശുപത്രിയില്‍ എത്തിച്ചു സുരക്ഷിതയാക്കിയ നഴ്സ് ലിറ്റി ജോയി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മാര്‍ ഫെലിസിറ്റാസ് ജേതാക്കളായവര്ക്കു സമ്മാനദാനം, മാര്‍ സ്ലീവന്‍സ് അവതരിപ്പിച്ച കള്‍ച്ചറല്‍ പ്രോഗ്രാം റിഥം എന്നിവയും നടന്നു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക് ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പാലാ രൂപതയിലെ ഫൊറോന വികാരിമാര്‍, വൈദികര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.അത്യാധുനിക നിലവാരത്തിലുള്ള ഉദരരോഗ ചികിത്സാ സംവിധാനങ്ങളാണ് ഇന്നലെ മെഡിസിറ്റില്‍ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
30000 ചതരുശ്രയടി കെട്ടിടത്തിലാണ് ആശുപത്രിയിലുള്ളത്. മെഡിക്കല്‍ ഗ്യാസ്ട്രോഎന്ററോളജി, ഹെപ്പറ്റോളജി, ജിഐ ആന്‍ഡ് എച്ച്പിബി ശസ്ത്രക്രിയകള്‍, ഇന്റർവെന്‍ഷണല്‍ റേഡിയോളജി, നൂതന ഇആര്‍സിപി, എന്‍ഡോസ്കോപിക് അള്‍ട്രാസോണോഗ്രഫി, ലാപ്രോസ്കോപിക് കരള്‍ ശസ്ത്രക്രിയകള്‍, സങ്കീര്‍ണമായ ഉദരരോഗ കാന്‍സറുകള്‍ക്കുള്ള അത്യാധുനിക ചികിത്സകള്‍, നാല് എന്‍ഡോസ്കോപ്പി സ്യൂട്ടുകള്‍, ക്യാപ്സൂള്‍ എന്‍ഡോസ്കോപ്പി, മാനോമെട്രി, ഡെഡിക്കേറ്റഡ് സി-ആം, ഫൈബ്രോസ്കാന്‍, ബ്രത്ത് അനലൈസര്‍ തുടങ്ങിയവ ഗ്യാസ്ട്രോസയന്‍സസ് വിഭാഗത്തിലെ പ്രത്യേകതയാണ്.
ക്രൈസ്തവ സമൂഹം ആരോഗ്യമേഖലയ്ക്ക് നല്കുന്ന സേവനം മഹത്തരം: മന്ത്രി മുരളീധരന്
പാലാ: എല്ലാ മേഖലയിലുളളവരെയും സഹകരിപ്പിച്ചു കൊണ്ടു കേരളത്തെ ആരോഗ്യമുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും കേരളത്തിലെ ക്രൈസ്തവ സമൂഹം ആരോഗ്യ മേഖലയ്ക്ക് നല്കുന്ന സേവനം മഹത്തരമാന്നെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്. മെഡിസിറ്റി ആശുപത്രിയുടെ ഏഴാം വാര്‍ഷിക ആഘോഷങ്ങളുടെ ഉ്ദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ ആശുപത്രികളുടെ സേവനം മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നത്. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സ്റ്റാഫ് പാറ്റേണും പുതുക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
12-09-2026
ലഖ്നൗ: മൊബൈൽ നെറ്റ്വർക്ക് കൃത്യമായി ലഭിക്കാത്തതിൽ രോഷാകുലരായ നാട്ടുകാർ ടെലികോം കമ്പനി ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു. ഉത്തർപ്രദേശിലെ ഫത്തേപ്പൂരിലെ ഹർദൗലി ഗ്രാമത്തിലാണ് സംഭവം. രണ്ട് വർഷമായി ഗ്രാമത്തിൽ റേഞ്ച് ലഭിക്കുന്നില്ലെന്നും തുടർച്ചയായി പരാതി നൽകിയിട്ടും കമ്പനി നടപടിയെടുത്തില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ വാർത്താശ്രദ്ധ നേടി. 5ജി റീചാർജ് ചെയ്തിട്ടും ഇന്റർനെറ്റോ കോൾ സൗകര്യമോ ലഭിക്കുന്നില്ലെന്നാണ് ഗ്രാമവാസികളുടെ പ്രധാന പരാതി. അറ്റകുറ്റപ്പണിക്കായി ഗ്രാമത്തിലെത്തിയ ടെക്നീഷ്യനെയാണ് ഗ്രാമവാസികൾ തടഞ്ഞുവച്ച് ടവറിൽ കെട്ടിയിട്ടത്. കമ്പനി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാതെ ഇയാളെ വിട്ടയക്കില്ലെന്ന് ഗ്രാമവാസികൾ വാശിപിടിച്ചു.
വിവരമറിഞ്ഞ് ബിന്ദ്കി പൊലിസ് സ്ഥലത്തെത്തിയാണ് സാങ്കേതിക വിദഗ്ധനെ മോചിപ്പിച്ചത്. സംഭവത്തിൽ സാങ്കേതിക വിദഗ്ധന്റെ പരാതിയിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലിസ് അറിയിച്ചു.
12-09-2026
തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനും എതിരേ വിജിലൻസിന് കേസെടുത്ത് അന്വേഷിക്കാൻ കഴിയില്ലെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിനെ അറിയിച്ചതായി വിവരം. ഇക്കാര്യത്തിൽ വിജിലൻസിന് പ്രാഥമികാന്വേഷണം നടത്താനേ കഴിയൂ. തുടർന്ന് എന്തെങ്കിലും തെളിവുകൾ കണ്ടെത്തിയാൽ മാത്രമേ കേസെടുത്ത് അന്വേഷിക്കാൻ കഴിയുകയുള്ളൂ.
പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡിജിപി) ടി. ആസിഫലിയുമായി ചർച്ച നടത്തിയ ശേഷം തിങ്കളാഴ്ച വിശദ നിയമോപദേശം നൽകാമെന്നും എജി രാജു ബാബു സർക്കാരിനെ അറിയിച്ചു. ഇതോടെ മറിച്ചെന്തെങ്കിലും സംഭവിക്കണമെങ്കിൽ ഡിജിപിയുടെ നിയമോപദേശം നിർണായകമാകും.
കൊച്ചിയിലെ സിഎംആർഎല്ലുമായി പിണറായി വിജയന്റെ മകൾ ടി. വീണയുടെ പണമിടപാടുകളിൽ അഴിമതി നിരോധന നിയമപ്രകാരം മുൻ മുഖ്യമന്ത്രിക്കും മുൻമന്ത്രിക്കും എതിരേ കേസെടുക്കാൻ ആവശ്യമായ തെളിവുകൾ ഇഡിയുടെ കത്തിൽ ഇല്ലെന്നാണ് എജി പറയുന്നത്.
വീണയുടെ പണമിടപാടുകളെല്ലാം ബാങ്കുവഴിയാണ്. ഹവാല ഇടപാടിലും അഴിമതിയിലും രണ്ട് ജനപ്രതിനിധികൾക്ക് പങ്കുണ്ടെന്നതിന് തെളിവില്ല.
സിഎംആർഎല്ലിൽ നിന്ന് വീണ വഴി പിണറായി വിജയൻ 3.28 കോടി കൈപ്പറ്റിയെന്നാണ് ഡിജിപിക്ക് ഇഡി നൽകിയ കത്തിലുള്ളത്. ദുബായിലേക്ക് 85 ലക്ഷം രൂപ മാറ്റിയതിന്റെ വിവരങ്ങളും 20.05 കോടിയുടെ ഹവാലയെന്ന് സംശയിക്കുന്ന പണമിടപാട് കണക്കുകളും ലഭിച്ചതായും പറയുന്നു. എന്നാൽ ദുബായിൽ ആർക്കാണ് പണം നൽകിയതെന്ന് ഇഡിയുടെ കത്തിൽ ഇല്ല.
വീണ റിയാസിന്റെ കോഴിക്കോട്ടെ സുഹൃത്തുക്കൾക്കു പണം നൽകിയത് അക്കൗണ്ട് വഴിയാണ്. ഇതിന്റെ രേഖകൾ ഇഡിയുടെ കത്തിനൊപ്പമുണ്ട്.
വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളിൽ പിണറായിയെയും റിയാസിനെയും ബന്ധിപ്പിക്കുന്ന തെളിവുകൾ ഇഡിയുടെ കത്തിനൊപ്പമില്ല. പകരം റിയാസിനെതിരേ സുഹൃത്ത് ഹസൻ നൽകിയ മൊഴിയാണ് ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാണ് മൊഴി നൽകിച്ചതെന്ന് ഹസൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതു കോടതിയുടെ പരിഗണനയിലാണെന്നും ചൂണ്ടിക്കാട്ടുന്നു.
12-09-2026
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ.
പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യം എന്നിവർ യോഗത്തിൽ പങ്കെടുത്തു. സ്ഥലത്തില്ലാത്തതിനാൽ യോഗത്തിൽ വൈദ്യുതിമന്ത്രി പങ്കെടുത്തിരുന്നില്ല.
വൈദ്യുതി തടസവും പ്രതിസന്ധിയും എത്രയും പെട്ടെന്നു പരിഹരിക്കുന്നതിനു സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥർക്കു മുഖ്യമന്ത്രി കൃത്യമായ നിർദേശങ്ങൾ നൽകി. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പുറത്തുനിന്നുള്പ്പടെ കൂടുതല്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി നിയന്ത്രണം പരമാവധി കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗത്തിലെ വിവരങ്ങൾ മുഖ്യമന്ത്രി പിന്നീട് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
എത്ര പണം നൽകിയാണെങ്കിലും പുറത്തുനിന്ന് ആവശ്യത്തിനു വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. എന്നാൽ രാജ്യത്താകെയുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൈദ്യുതി ലഭ്യത കുറഞ്ഞതാണ് കടുത്ത വെല്ലുവിളി. പകൽ വൈദ്യുതി നൽകാൻ കന്പനികൾ തയാറാണ്. പക്ഷേ, രാത്രിയിൽ ലഭ്യമാകുന്നില്ല. മുൻകാലങ്ങളിലുണ്ടായിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കപ്പെട്ടതു തിരിച്ചടിയായി.
ഇതരസംസ്ഥാനങ്ങളും വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതുമൂലം വൈദ്യുതി ലഭ്യമാകുന്നില്ല. മഴ കുറഞ്ഞതിനാൽ ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് വെള്ളമുള്ളത്. ഇതു ജലവൈദ്യുതി ഉത്പാദനം ഗണ്യമായി കുറച്ചു.
ഇതിനിടയിലാണ് ജനത്തെ മുൻകൂട്ടി അറിയിക്കാതെ കെഎസ്ഇബി നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി യോഗത്തിലും വൈദ്യുതി നിയന്ത്രണത്തിന് എതിരേ അംഗങ്ങൾ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെട്ടത്.
12-09-2026
ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് ചെറു യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍. രാജ്യതലസ്ഥാനത്തു നടന്ന ഇന്നോപ്രോം ഇന്ത്യ പ്രദര്‍ശനത്തോടനുബന്ധിച്ചാണ് 105 ഐഎല്‍-114-300 യാത്രാവിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ കമ്പനികളുമായി റഷ്യന്‍ കമ്പനി ധാരണയായത്.
കേരളം കേന്ദ്രമാക്കി ആരംഭിക്കാനിരിക്കുന്ന സ്വകാര്യ വിമാന സര്‍വീസ് കമ്പനിയായ എയര്‍ കേരള 20 വിമാനങ്ങള്‍ വരെ വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ധിച്ചുവരുന്ന വ്യോമയാന സഹകരണത്തിന്റെ ഭാഗമായിട്ടാണ് റഷ്യന്‍ സ്റ്റേറ്റ് കോര്‍പറേഷനായ റോസ്റ്റെക്കിന്റെ ഭാഗമായ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പറേഷന്റെ (യുഎസി) 68 പേര്‍ക്കു വരെ സഞ്ചരിക്കാനാകുന്ന റീജണല്‍ പാസഞ്ചര്‍ വിമാനം സ്വന്തമാക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരമൊരുങ്ങിയത്.
ബ്രിക്സ് ഉച്ചകോടിക്കു മുന്നോടിയായി ഡല്‍ഹിയില്‍ കഴിഞ്ഞ ഒന്പതുമുതല് ഇന്നലെവരെ നടന്ന ഇന്നോപ്രോം ഇന്ത്യയില്‍ 120ലധികം റഷ്യന്‍, ഇന്ത്യന്‍ കമ്പനികള്‍ പങ്കെടുത്തിരുന്നു. ചെറിയ നഗരങ്ങളെയും പട്ടണങ്ങളെയും തമ്മില്‍ വ്യോമഗതാഗതത്തിലൂടെ ബന്ധിപ്പിക്കാനുള്ള ഇന്ത്യയുടെ ഉഡാന്‍ പദ്ധതിക്ക് ഈ വിമാനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുമായുള്ള വ്യാവസായിക സഹകരണം ശക്തിപ്പെടുത്താന്‍ റഷ്യ ശ്രമിക്കുന്നതിനിടയിലാണ് വ്യോമയാനരംഗത്തെ പുതിയ മേഖലകളിൽ സഹകരണം വര്‍ധിക്കുന്നത്.
12-09-2026
ന്യൂഡൽഹി: പൂർണമായും ഡിജിറ്റലായ ടോൾപിരിവ് സംവിധാനത്തിലേക്കു രാജ്യം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
അടുത്ത വർഷം ഫെബ്രുവരി-മാർച്ചോടെ ബാരിയറുകളില്ലാത്ത ടോൾ ശേഖരണ സംവിധാനങ്ങൾ രാജ്യത്തുടനീളം പ്രവർത്തനക്ഷമമാകുമെന്ന് ഗഡ്കരി മുംബൈയിൽ നടന്ന ആഗോള ഫിൻടെക് ഫെസ്റ്റിൽ പറഞ്ഞു.
മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) സംവിധാനം ഉപയോഗിച്ചാണു രാജ്യം തടസരഹിത ടോൾ പിരിവ് സംവിധാനം പ്രവർത്തനക്ഷമമാക്കാൻ ഒരുങ്ങുന്നത്.
മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ
റോഡുകളുടെ മുകളിലായി നിർമിച്ചിട്ടുള്ള ഗാൻട്രികൾ എന്ന ഇരുമ്പുനിർമിതികൾ ഉപയോഗിച്ചാണ് മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ പ്രവർത്തിക്കുക. ഇവയ്ക്കു താഴെയുള്ള റോഡുകളിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ വാഹനത്തിലെ ഫാസ്റ്റ്ടാഗ് സ്റ്റിക്കർ സ്കാൻ ചെയ്ത് ഓട്ടോമാറ്റിക്കായി ടോൾ ഈടാക്കും.
വാഹനത്തിന്റെ ലൈസൻസ് പ്ലെയ്റ്റുകൾ സ്കാൻ ചെയ്തു കാപ്ചർ ചെയ്യാൻ ഹൈ ടെക് കാമറകളും ഇവയിലുണ്ടാകും. നിർത്തുകയോ വേഗത കുറയ്ക്കുകയോ ചെയ്യാതെ, വാഹനങ്ങൾ സാധാരണ വേഗതയിൽ കടന്നുപോകുമ്പോൾതന്നെ വാഹനങ്ങളിൽനിന്ന് ടോൾ ഈടാക്കാൻ കഴിയും.
രാജ്യത്തെ ആദ്യ മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ ടോളിംഗ് സംവിധാനം ഗുജറാത്തിൽ ഈ വർഷം മേയിൽ ദേശീയപാത അഥോറിറ്റി നടപ്പാക്കിയിരുന്നു.
ടോൾപ്ലാസകളില്ലാതെ ടോൾപിരിവ് സംവിധാനം നടപ്പിലാക്കുന്നതിലൂടെ പ്രവർത്തനച്ചെലവ് കുറയ്ക്കാനും പ്രതിവർഷം 20,000 കോടി രൂപയുടെ അധികവരുമാനം നേടാനും സർക്കാർ ലക്ഷ്യമിടുന്നു.
12-09-2026
ന്യൂഡൽഹി: കടൽപ്പാതകൾ സുരക്ഷിതമാകുകയും വിതരണശൃംഖലകൾ തടസമില്ലാതെ തുടരുകയും നാവികരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്താൽ മാത്രമേ ആഗോള വ്യാപാരത്തിന് മുന്നോട്ടുപോകാൻ സാധിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ തർക്കങ്ങൾക്കിടയിലും വ്യാപാര തടസങ്ങൾ ഒഴിവാക്കി സാമ്പത്തിക പാലം പണിയാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014ന് ശേഷം 40ഓളം രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്.
ലോകജനസംഖ്യയുടെ 50 ശതമാനത്തെയും ആഗോള ജിഡിപിയുടെ 40 ശതമാനത്തെയുമാണ് ബ്രിക്സ് രാജ്യങ്ങൾ പ്രതിനിധീകരിക്കുന്നത്. ഇന്ത്യയുടെ യുപിഐ ഡിജിറ്റൽ പേമെന്റ് സംവിധാനവും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും ബ്രിക്സ് അംഗരാജ്യങ്ങൾക്ക് മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അംഗരാജ്യങ്ങൾക്കിടയിലെ വ്യാപാരതടസങ്ങൾ നീക്കുന്നതിനും ആയിരത്തിലധികം പുതിയ ബിസിനസ് പങ്കാളിത്തങ്ങൾ വളർത്തിയെടുക്കുന്നതിനും ബിസിനസ് കൗൺസിൽ മുൻകൈയെടുക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
പുടിന് തിരുക്കുറൾ സമ്മാനിച്ചു
ഭാരത് മണ്ഡപത്തിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവള്ളുവർ രചിച്ച ക്ലാസിക്കൽ തമിഴ് കാവ്യമായ തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ചു.
പുസ്തകം സമ്മാനിച്ചശേഷം ഇരുനേതാക്കളും ഹസ്തദാനം ചെയ്യുന്ന വീഡിയോ ദൃശ്യവും മോദി പങ്കുവച്ചു.
12-09-2026
തൃശൂർ: സംസ്ഥാന ശിശുക്ഷേമസമിതി വഴി കേരളത്തിൽനിന്നുള്ള കുട്ടികളെ ദത്തെടുക്കാൻ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നതു മൂവായിരത്തിലധികംപേർ.
ഇവർക്കു മൂന്നു വർഷത്തിനുള്ളിൽ ദത്തെടുക്കൽനടപടി പൂർത്തിയാക്കി കുഞ്ഞിനെ സ്വന്തമാക്കാനാകുമെന്നാണു പ്രതീക്ഷ. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവർ അടക്കമാണ് അപേക്ഷകർ.
രാജ്യത്തു മൊത്തം പതിനായിരത്തോളം പേരാണു രജിസ്ട്രേഷൻ നിർവഹിച്ചിട്ടുള്ളത്. കുട്ടികൾക്കായി കേരളം തെരഞ്ഞെടുത്തിട്ടുള്ളവരിൽ പലരും മറ്റു സംസ്ഥാനങ്ങളും തെരഞ്ഞെടുത്തിട്ടുണ്ടാകാം. മറ്റു നടപടികൾ പൂർത്തീകരിച്ചാൽ മുൻഗണനാടിസ്ഥാനത്തിലാണ് ഇവർക്കു കുട്ടികളെ ലഭിക്കുക.
കേന്ദ്ര അഡോപ്ഷൻ ഏജൻസിയായ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അഥോറിറ്റി(കാര) മുഖേനയാണു കുട്ടികളെ ദത്തെടുക്കാൻ അപേക്ഷിക്കേണ്ടത്. നേരത്തേ സംസ്ഥാനംതിരിച്ചു ദത്തിനുള്ള അപേക്ഷ നൽകാമായിരുന്നെങ്കിൽ നിലവിൽ ഇന്ത്യയുടെ വടക്കൻമേഖല, തെക്കൻമേഖല എന്നിങ്ങനെ തിരിച്ചാണ് അപേക്ഷ നൽകേണ്ടത്.
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നര വർഷത്തിനിടെ 239 കുട്ടികൾ സ്വദേശത്തും 38 കുട്ടികൾ വിദേശത്തും ദത്തുപോയി. സംസ്ഥാനത്തെ ദത്തെടുക്കൽരംഗത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. അമ്മത്തൊട്ടിലിലൂടെ ലഭിക്കുന്ന കുഞ്ഞുങ്ങളിൽ നിയമപരമായ നടപടികൾ പൂർത്തിയാക്കിയശേഷം ആരോഗ്യനില തൃപ്തികരമായ കുട്ടികളെ സാധാരണയായി ആറുമാസത്തിനുള്ളിൽ ദത്തുനൽകാറുണ്ട്.
ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളുടെ ദത്തെടുക്കൽ നടപടികളാണു താരതമ്യേന വൈകുക. 2002 മുതൽ സംസ്ഥാനത്ത് അമ്മത്തൊട്ടിൽവഴി 684 പെണ്‍കുട്ടികളും 319 ആണ്‍കുട്ടികളുമടക്കം 1003 കുട്ടികളെ ലഭിച്ചു. ഇതിൽ ഇരുപതിൽതാഴെ കുട്ടികൾ മാത്രമാണു ദത്തുപോകാനുള്ളത്.
അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ലഭിച്ചാൽ രണ്ടുമാസം വരെ യഥാർഥ മാതാപിതാക്കൾക്കു കുഞ്ഞിനെ തിരിച്ചെടുക്കാനുള്ള അവസരം നൽകും. ഡിഎൻഎ പരിശോധന ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയശേഷമാണു കുട്ടിയെ വിട്ടുനൽകുക. ഈ കാലയളവിൽ കുട്ടികളെ ശിശുപരിചരണകേന്ദ്രങ്ങളിൽ പരിചരിക്കും.
തൃശൂരിൽ കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ നാലുപേരെയാണ് അമ്മത്തൊട്ടിൽ മുഖേന ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കാസർഗോഡ് ജില്ലകളിലെ കുട്ടികളെയാണ് ശിശുക്ഷേമസമിതി മുഖനേ ദത്തുനൽകുന്നത്. ബാക്കിയുള്ള ജില്ലകളിലേത് അതത് അഡോപ്ഷൻ ഏജൻസികളാണു കൈകാര്യം ചെയ്യുക.
12-09-2026
കൊച്ചി: തൊട്ടാല്‍ പൊള്ളുമെന്ന് പേടിയുള്ള കേസുകള്‍ തെക്കുവടക്ക് തട്ടിക്കളിക്കുന്നതാണു സ്ഥിതിയെന്ന് ഹൈക്കോടതി.
കേസുകള്‍ ചിലര്ക്കെതിരേയാകുമ്പോള് തീരുമാനം വേഗത്തിലും മറ്റുചിലരുടെ കാര്യത്തില്‍ തീരുമാനങ്ങളില്ലാത്ത രീതിയിലുമായിരിക്കും. കൈകളില്‍ ചങ്ങലക്കെട്ടില്ലാത്തതിനാല് കോടതിക്ക് ഇത് അനുവദിക്കാനാകില്ലെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ പറഞ്ഞു.
എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ പ്രോസിക്യൂഷന് അനുമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ തനിക്ക് വ്യാഴാഴ്ചയാണു ലഭിച്ചതെന്ന് പിന്നാക്ക വിഭാഗ വികസന അഡീ. ചീഫ് സെക്രട്ടറി വീണ എന്‍. മാധവന് അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
പ്രോസിക്യൂഷന് അനുമതിയുടെ കാര്യത്തില്‍ 18നകം തീരുമാനമെടുക്കാന്‍ അഡീ. ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്കിയ കോടതി അതിനകം തീരുമാനമുണ്ടായില്ലെങ്കില്‍ വിശദീകരണം നല്കാന് അന്നേദിവസം വീണ്ടും നേരിട്ടു ഹാജരാകണമെന്നും നിര്‍ദേശിച്ചു.
ഈമാസം പത്തിനകം പ്രോസിക്യൂഷന് അനുമതി കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന ഓഗസ്റ്റ് 14ലെ ഉത്തരവ് പാലിക്കാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച സെക്രട്ടറി നേരിട്ടു ഹാജരാകാന്‍ കോടതി വ്യാഴാഴ്ച നിര്‍ദേശിച്ചിരുന്നു.
കേസന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു പരാതിക്കാരനായ മാരാരിക്കുളം സ്വദേശി എം.എസ്. അനില്‍ നല്കിയ ഉപഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. കോടതിനിര്‍ദേശം കൈമാറാന്‍ വൈകിയത് തീരുമാനമെടുക്കാതിരിക്കാനുള്ള തന്ത്രമാണെന്ന് അഡീ. ചീഫ് സെക്രട്ടറിയുടെ വിശദീകരണത്തെത്തുടര്‍ന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രോസിക്യൂഷന് അനുമതിയുടെ കാര്യത്തില്‍ നിയമപരമായ തീരുമാനമെടുക്കാനാണു നിര്‍ദേശിച്ചത്.
ഫയല്‍ എത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അഭിഭാഷകനു വീഴ്ചയുണ്ടായതായും കോടതി പറഞ്ഞു. എന്നാല്‍, ഫയല്‍ കൈമാറാന്‍ വിട്ടുപോയതാണെന്നായിരുന്നു വിജിലന്‍സ് അഭിഭാഷകന്റെ വിശദീകരണം. തുടര്‍ച്ചയായി ഇത്തരം വീഴ്ചയുണ്ടാകുമ്പോള്‍ കരുതിക്കൂട്ടിയാണെന്നേ കരുതാനാകൂവെന്ന് കോടതി വ്യക്തമാക്കി.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, യോഗം പ്രസിഡന്റ് എന്‍. സോമന്, മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശന് എന്നിവര്‍ കെഎസ്ബിസിഡിസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകള്‍ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാരോപിച്ച് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് നല്കിയ പരാതിയിലാണു കേസെടുത്ത് അന്വേഷണം നടക്കുന്നത്.
12-09-2026
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിയിൽ നുഴഞ്ഞുകയറാൻ എഐ സഹായത്തോടെ നിർമിച്ച തിരിച്ചറിയിൽ കാർഡ് യുവാവ് ഉപയോഗിച്ചതായി അന്വേഷണസംഘം.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കാർഡാണു യുവാവ് നിർമിച്ചതെന്നും അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് മുന്‍പാകെ പൊലിസ് അറിയിച്ചു.
മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് ഉദ്ഘാടന വേദിയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് നുഴഞ്ഞുകയറ്റശ്രമം നടന്നത്. സംഭവത്തിൽ രോഹൻ പരേഖ് (24) സഹായി ദിലീപ് കുണ്ഡെ (49) എന്നിവർ പിടിയിലായിരുന്നു.
പിറ്റേന്നാണ് വേദിയിൽ പ്രധാനമന്ത്രിയുടെ പരിപാടി നിശ്ചയിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് രോഹൻ പരേഖ് വേദിയിലെത്തിയത്. അംഗരക്ഷകനെന്ന് പരിചയപ്പെടുത്തി പിന്നാലെയെത്തിയ ദിലീപ് കുണ്ഡെയുടെ കൈവശം ഒരു തോക്കും ഉണ്ടായിരുന്നു.
കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ആദരവ് പിടിച്ചുപറ്റാൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെന്ന് ധരിപ്പിക്കാനാണ് വ്യാജരേഖകൾ നിർമിച്ചതെന്നാണ് ഇയാൾ പൊലിസിനു നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത്.
12-09-2026
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളെ വയോജന സൗഹൃദമാക്കുന്നതിനായി വയോജന ക്ഷേമ വകുപ്പ് നടപ്പാക്കുന്ന വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻ (Elder Friendly Office Certification-EFOC) പദ്ധതിക്ക് തുടക്കമാകുന്നു.
രാജ്യത്ത് ആദ്യമായാണ് സർക്കാർ ഓഫീസുകൾക്കായി ഇത്തരമൊരു സമഗ്ര സർട്ടിഫിക്കേഷൻ സംവിധാനം നടപ്പാക്കുന്നത്. വില്ലേജ്, താലൂക്ക് ഓഫീസുകൾ മുതൽ ആശുപത്രികൾ, ബാങ്കുകൾ, ഗതാഗത കൗണ്ടറുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും പദ്ധതി ഘട്ടംഘട്ടമായി വ്യാപിപ്പിക്കും.
പൊതുവായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഓഫീസുകളിൽ പരിശോധന നടത്തി ഗോൾഡ്, സിൽവർ, ബ്രോൺസ് വിഭാഗങ്ങളിലായി സർട്ടിഫിക്കറ്റുകൾ നൽകും. നിശ്ചിത കാലയളവിന് ശേഷം സർട്ടിഫിക്കേഷൻ പുതുക്കണം. സർട്ടിഫിക്കറ്റ് നേടിയ ഓഫീസുകളിൽ മുന്നറിയിപ്പില്ലാതെയും പരിശോധന നടത്തും.
രാജ്യത്ത് ഏറ്റവുമധികം മുതിർന്ന പൗരന്മാരുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ വരുംവർഷങ്ങളിൽ വയോജന ജനസംഖ്യ ഇനിയും വർധിക്കുമെന്നാണ് കണക്ക്. സർക്കാർ ഓഫീസുകളിലെത്തുന്ന മുതിർന്ന പൗരന്മാർ നേരിടുന്ന നീണ്ട ക്യൂ, പ്രവേശനത്തിന് പടികൾ മാത്രമുള്ള സംവിധാനം, ചെറിയ അക്ഷരത്തിലുള്ള ഫോമുകൾ, ഗോവണികയറി എത്തേണ്ട കൗണ്ടറുകൾ തുടങ്ങിയ പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അഞ്ച് മേഖലകളിലായാണ് ഓഫീസുകളെ വിലയിരുത്തുക. കെട്ടിടത്തിന്റെ പ്രവേശനക്ഷമതയ്ക്ക് 30 ശതമാനം, സേവനരീതിക്ക് 25 ശതമാനം, ജീവനക്കാരുടെ പരിശീലനത്തിനും പെരുമാറ്റത്തിനും 20 ശതമാനം, വിവരവിനിമയത്തിന് 15 ശതമാനം, പങ്കാളിത്തത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സ്കോർ നിശ്ചയിക്കുക. പടികളില്ലാത്ത പ്രവേശനം, താഴത്തെ നിലയിൽ ശൗചാലയം, മുതിർന്നവർക്ക് മുൻഗണനാ ക്യൂ, മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾക്കായി പ്രത്യേകം ചുമതലയുള്ള ഉദ്യോഗസ്ഥൻ തുടങ്ങിയവ നിർബന്ധിത മാനദണ്ഡങ്ങളായിരിക്കും. ഇവയിലേതെങ്കിലും ഇല്ലെങ്കിൽ മൊത്തം സ്കോർ എത്രയായാലും സർട്ടിഫിക്കേഷന് അർഹതയുണ്ടാകില്ല.
85 ശതമാനത്തിന് മുകളിൽ ആകെ സ്കോറും ഓരോ മേഖലയിലും കുറഞ്ഞത് 60 ശതമാനം സ്കോറും നേടുന്ന ഓഫീസുകൾക്ക് അഞ്ചു വർഷത്തേക്ക് ഗോൾഡ് സർട്ടിഫിക്കറ്റ് ലഭിക്കും.
12-09-2026
തിരുവനന്തപുരം: ശബരിമല തീർഥാടനത്തിനു മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തേണ്ടുന്ന മുന്നൊരുക്ക പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തർക്കായി പന്പയിലും നിലയ്ക്കലിലും മറ്റും ഒരുക്കേണ്ടുന്ന ഇടത്താവളങ്ങൾ അടക്കം ഭക്തർക്കും ഉദ്യോഗസ്ഥർക്കും ഒരുക്കേണ്ടുന്ന നിർമാണ പ്രവൃത്തി പൂർത്തിയാക്കാത്ത ദേവസ്വം മരാമത്തിന്റെ പ്രവർത്തനങ്ങളിലാണ് എതിർപ്പ് അറിയിച്ചത്.
ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനത്തിനു മുന്നോടിയായുള്ള അവലോകന യോഗത്തിലാണ് അടിസ്ഥാന സൗകര്യങ്ങൾ തീർഥാടനത്തിനു മുൻപുതന്നെ പൂർത്തിയാക്കാൻ നിർദേശിച്ചത്. ബന്ധപ്പെട്ടവർക്ക് ഇതു പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റ് ഏജൻസികൾക്ക് ഇത്തരം ചുമതല കൈമാറുമെന്നു മുഖ്യമന്ത്രി ഓർമപ്പെടുത്തി.
ഇടത്താവള നിർമാണം വേഗത്തിൽ പൂർത്തിയാക്കണം. ടോയ്ലെറ്റ് ശുചിത്വം, പരിസരശുചിത്വം, വെള്ളം തുടങ്ങിയവ ഉറപ്പാക്കണം. പാർക്കിംഗ് ഗ്രൗണ്ട് കാടുമൂടി കിടക്കുന്ന അവസ്ഥ ഉണ്ടാകരുത്. പൊലിസ്, ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ശബരിമലയിൽ തങ്ങാനാവശ്യമായ സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഉറപ്പാക്കണം. ഭക്തർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ പൊലിസ് ബാരിക്കേഡുകൾ സ്ഥാപിക്കരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകി.
ശബരിമല തീർഥാടനം തുടങ്ങിയ ശേഷവും മുന്നൊരുക്ക പ്രവൃത്തികൾ തുടരുന്ന സാഹചര്യം ഇത്തവണ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി കർശന നിർദേശം നൽകി. ഭക്തർക്ക് ആവശ്യമായ സൗകര്യവും സുരക്ഷയും ഒരുക്കുന്നതിൽ ഒരു വീഴ്ചയും വരുത്തരുത്. സന്നിധാനത്ത് എല്ലാ വകുപ്പുകളുടെയും സംയുക്ത കണ്ട്രോൾ റൂം സ്ഥാപിക്കണം. പന്പ, ശബരിമല, ഇടത്താവളം എന്നിവിടങ്ങളിൽ ശുചീകരണയജ്ഞം നടത്തണം. പന്പയിൽ അടിഞ്ഞുകൂടുന്ന വസ്ത്രങ്ങൾ അപ്പപ്പോൾ നീക്കണം. പ്രസാദവിതരണത്തിന് ആവശ്യമായ സാധനസാമഗ്രികളുടെ ലഭ്യത ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ കെ.മുരളീധരൻ, കെ.എം. ഷാജി, പി.കെ. ബഷീർ, സി.പി. ജോണ്‍, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡിജിപി റവാഡ ചന്ദ്രശേഖർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ എന്നിവർ പങ്കെടുത്തു.
12-09-2026
തിരുവനന്തപുരം: മൂന്നു ജില്ലാ കളക്ടർമാർ അടക്കം 36 ഐഎഎസുകാരെ സ്ഥലംമാറ്റി സർക്കാർ. മന്ത്രിമാരുടെ ആവശ്യങ്ങൾകൂടി അംഗീകരിച്ചാണ് നാലു മാസത്തോട് അടുക്കുന്ന യുഡിഎഫ് സർക്കാരിന്റെ ഐഎഎസ് ഉദ്യോഗസ്ഥരുടെ നാലാമത്തെ മാറ്റം.
ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പിൽ നിന്ന് വനം വകുപ്പ് ജോയിന്റ് സെക്രട്ടറിയായി മാറ്റി. കശുവണ്ടി വികസന കോർപറേഷൻ സ്പെഷ്യൽ ഓഫിസർ, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് (കെയ്സ്) എംഡി എന്നീ അധിക ചുമതലകളും ശ്രീറാമിന് നൽകി. അർജുൻ പാണ്ഡ്യനെ കൃഷി വകുപ്പ് ഡയറക്്ടറാക്കി. നിലവിൽ കാസർഗോഡ് കളക്ടറായിരുന്നു. കേര ഡയറക്്ടർ, സഹകരണ രജിസ്ട്രാർ തുടങ്ങിയ അധിക ചുമതലകളും അദ്ദേഹം വഹിക്കും.
തിരുവനന്തപുരം കളക്്ടറായിരുന്ന അനുകുമാരിയെ ജിഎസ്ടി സ്പെഷൽ കമ്മീഷണറാക്കി. അരുണ്‍ കെ. വിജയനാണ് പുതിയ പൊതു വിദ്യാഭ്യാസ ഡയറക്ടർ (ഡിജിഇ). എജ്യുക്കേഷൻ റിജുവനേഷൻ മിഷൻ ഡയറക്്ടറുടെ അധിക ചുമതലയും അരുണിനാണ്. ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. രേണുരാജിന് എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇ ഹെൽത്ത് എംഡി, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ തുടങ്ങിയ അധിക ചുമതലകൾ നൽകി. കെ. ഇന്പശേഖറിനെ സംസ്ഥാന ലോട്ടറി ഡയറക്ടറാക്കി. സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ അധിക ചുമതല തുടരും. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ വകുപ്പ് ഡയറക്ടർ വി. വിഗ്നേശ്വരിക്ക് ദുരന്ത നിവാരണ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകി.
പൊതുമരാമത്ത് അഡീഷണൽ സെക്രട്ടറി വി.ആർ. വിനോദിന് കെഎസ്ടിപി പ്രോജക്ട് ഡയറക്ടറുടെ അധിക ചുമതല നൽകി. വ്യവസായ ഡയറക്്ടറായി സ്നേഹിൽകുമാർ സിംഗിനെ നിയമിച്ചു. കെഎസ്ഐഡിസി, കെഎസ്ഐടിഐഎൽ മാനേജിംഗ് ഡയറക്്ടർമാരുടെ അധി ക ചുമതലയും അദ്ദേഹം വഹിക്കും.
എറണാകുളം കളക്ടർ ജി. പ്രിയങ്ക കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റി സിഇഒയുടെ അധിക ചുമതല വഹിക്കും. എൽഎസ്ജിഡി ജോയിന്റ് സെക്രട്ടറി ഡി. ധർമലക്ഷ്മിക്ക് ശുചിത്വ മിഷൻ ഡയറക്ടറുടെ അധിക ചുമതല നൽകി. ബിനു ഫ്രാൻസിസിനെ പട്ടിക വർഗ വകുപ്പ് ഡയറക്ടറാക്കി. ഡോ. കെ. ഹരികുമാറാണ് പുതിയ സിവിൽ സപ്ലൈസ് കമ്മിഷണർ. സാമൂഹിക നീതി ഡയറക്്ടർ ഡോ. അരുണ്‍ എസ്. നായർക്ക് കേരള സോഷ്യൽ സെക്യുരിറ്റി മിഷൻ ഡയററക്ടറുടെ അധിക ചുമതല നൽകി. വയോജനക്ഷേമ ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹത്തിനാണ്. ലേബർ കമ്മിഷണർ സഫ്ന നാസിമുദീന് എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്്ടറുടെ അധിക ചുമതല നൽകി.
സചിൻകുമാർ യാദവാണ് പുതിയ ഐടി മിഷൻ ഡയറക്ടർ. സന്ദീപ്കുമാറിനെ ധനവകുപ്പ് ഡപ്യൂട്ടി സെക്രട്ടറിയാക്കി. മൊഹമ്മദ് ഷാഫികിനെ റവന്യു ജോയിന്റ് സെക്രട്ടറിയാക്കി. അനു എസ്. നായരാണ് പുതിയ ഭക്ഷ്യസുരക്ഷാ കമ്മിഷണർ. എം.സി. റെജിലിനെ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറാക്കി. സെബിൻ സമീദിനെ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറാക്കി.
പിന്നാക്ക ക്ഷേമ വികസന കോർപറേഷൻ എംഡിയുടെ അധിക ചുമതലയുമുണ്ട്. മിഥുൻ പ്രേംരാജാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ. മിസൽ സാഗർ ഭരതാണ് ഫിഷറിസ് വകുപ്പ് ഡയറക്ടർ. സിവിൽ സപ്ലൈസ് വകുപ്പ് മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണന് കൊച്ചി സ്മാർട്ട് സിറ്റി ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ അധിക ചുമതല നൽകി. ശബരിമല എഡിഎമ്മിന്റെ ചുമതല ദിലീപ് കെ. കൈനിക്കരയ്ക്കു നൽകി. ഒ.വി. ആൽഫ്രെഡിനെ മാരിടൈം ബോർഡ് ജോയിന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ ചുമതല നൽകി. മിഷൻ സമുദ്ര നോഡൽ ഓഫിസറുടെ ചുമതലയും ഇദ്ദേഹത്തിനാണ്.
അഖിൽ വി. മേനോനെ കായിക യുവജനക്ഷേമ വകുപ്പ് ഡയറക്ടറാക്കി. കേരള സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിൽ, കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി എന്നിവയുടെ ഡയറക്ടറുടെ അധിക ചുമതലയുമുണ്ട്. സുമിത്കുമാർ താക്കൂറിന് കെടിഡിസി മാനേജിംഗ് ഡയറക്്ടറുടെ അധിക ചുമതല നൽകി. ഫോർട്ട് കൊച്ചി സബ് കളക്്ടർ ഗ്രന്ഥെ സായികൃഷ്ണയ്ക്ക് വൈറ്റില മൊബിലിറ്റി ഹബ് എംഡിയുടെ അധിക ചുമതല നൽകി. പി.പി. അർച്ചനയെ വടകര സബ്കളക്ടറാക്കി.
12-09-2026
ന്യൂഡൽഹി: ലോകം ഇന്ന് അതീവസങ്കീർണമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിതരണശൃംഖലകളിലെ തടസങ്ങളും രാഷ്ട്രീയസമ്മർദങ്ങൾക്കായി സാമ്പത്തികമാർഗങ്ങൾ ഉപയോഗിക്കുന്നതും ആഗോള സാമ്പത്തിക അന്തരീക്ഷത്തെയും വിവിധ രാജ്യങ്ങളുടെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം വെല്ലുവിളികളിൽ ബ്രിക്സിന്റെ പ്രതികരണം എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. അംഗരാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ വലിപ്പത്തിൽ മാത്രമല്ല ബ്രിക്സിന്റെ കരുത്തിരിക്കുന്നത്.
വ്യാപാരം, നിക്ഷേപം, സംയുക്ത ധനസഹായം എന്നിവയിലൂടെ ഈ സാധ്യതകളെ പ്രായോഗിക സഹകരണ ബന്ധങ്ങളാക്കി മാറ്റുമ്പോഴാണ് സംഘടന കൂടുതൽ ശക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആഗോള ഊർജ-ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ സംഭാവന നൽകാൻ റഷ്യ സജ്ജമാണെന്ന് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വ്യക്തമാക്കി.
പാശ്ചാത്യരാജ്യങ്ങൾ തങ്ങൾക്കെതിരേ ഏർപ്പെടുത്തിയ ഉപരോധങ്ങളെ വിമർശിച്ച പുടിൻ, ലോകം ആഴമേറിയ ഘടനാപരമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ചൂണ്ടിക്കാട്ടി.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെയും പശ്ചിമേഷ്യൻ പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ അമേരിക്കയുടെയോ മറ്റു രാജ്യങ്ങളുടെയോ പേരെടുത്തു പറയാതെ പാശ്ചാത്യരാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു പുടിന്റെ വിമർശനങ്ങൾ.
12-09-2026
തിരുവനന്തപുരം: കേരളത്തിൽ പ്രതിദിനം ഉയർന്നുവരുന്ന കാൻസർ രോഗികളുടെ എണ്ണം വലിയ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും രോഗബാധിതരായി സാന്പത്തികമായും മാനസികമായും തളരുന്ന കുടുംബങ്ങളെ ചേർത്തുപിടിക്കാൻ സർക്കാരിന്റെ പൂർണപിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി (നിപ്പോ) പ്രഖ്യാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.എച്ച്. കുര്യന്റെ സ്മരണാർഥം തീരദേശമേഖലകളിൽ നടപ്പാക്കുന്ന സ്നേഹതീരം ഉൾപ്പടെ അഞ്ചു പുതിയ കാൻസർ പ്രതിരോധ പദ്ധതികൾക്കു ചടങ്ങിൽ തുടക്കംകുറിച്ചു.
അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി കെ. മുരളീധരൻ രോഗനിർണയം മുൻകൂട്ടി നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ഇതരസംസ്ഥാനങ്ങളിലുള്ള അത്യാധുനിക ചികിത്സാസൗകര്യങ്ങൾ സാധാരണക്കാർക്കു കുറഞ്ഞ ചെലവിൽ ലഭ്യമാക്കണമെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍ അഭിപ്രായപ്പെട്ടു.
കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നഗരസഭയുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി മേയർ വി.വി. രാജേഷ് അറിയിച്ചു.
റീറൈറ്റ് ദ കാൻസർ സ്റ്റോറി പദ്ധതിയുടെ ഉദ്ഘാടനം കല്യാണ്‍ ഗ്രൂപ്പ് സ്ഥാപകൻ ടി.എസ്. കല്യാണരാമൻ നിർവഹിച്ചു.
കാൻസർ നിർധന-സന്പന്ന വ്യത്യാസമില്ലാതെ കുടുംബങ്ങളെ തകർക്കുന്നുവെന്നും അഞ്ചു ലക്ഷത്തിലധികം ആളുകളിലേക്ക് കാൻസർ നിർണയ സൗകര്യങ്ങളെത്തിച്ച സ്വസ്തി ഫൗണ്ടേഷന്റെ സേവനം ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു.
ചാണ്ടി ഉമ്മൻ എം.എൽ.എ, കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ആശംസ നേർന്നു. സ്വസ്തി ഫൗണ്ടേഷന്റെ സ്വപ്നപദ്ധതിയായ ആശുപത്രി നിർമാണത്തിനായി സ്ഥലംവിട്ടുനൽകാമെന്ന് ശിവജി ഗ്രൂപ്പ് ചെയർമാൻ ശിവജി ജഗന്നാഥൻ പ്രഖ്യാപിച്ചു.
12-09-2026
നാഗപട്ടണം: ലോകപ്രശസ്തമായ വേളാങ്കണ്ണി വിശുദ്ധ ആരോഗ്യമാതാവിന്റെ തീർഥാടനകേന്ദ്രം ഇനി വർഷം മുഴുവനും 24 മണിക്കൂറും വിശ്വാസികൾക്കായി തുറന്നുപ്രവർത്തിക്കുമെന്നു തഞ്ചാവൂർ ബിഷപ് സഹായരാജ് പ്രഖ്യാപിച്ചു.
ഒക്ടോബർ മൂന്നിന് പുതിയ ക്രമീകരണം നിലവിൽവരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ലക്ഷക്കണക്കിനു തീർഥാടകർക്ക് ഏതു സമയത്തും എത്തിച്ചേർന്ന് യാതൊരു തടസവുമില്ലാതെ പ്രാർഥന നടത്താൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണു ചരിത്രപരമായ തീരുമാനം.
തീരുമാനത്തെ വിശ്വാസീസമൂഹം ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്തത്.
12-09-2026
മാഞ്ചസ്റ്റര്‍/മ്യൂണിക്: യൂറോപ്യന്‍ ടോപ് ഡിവിഷന് ഫുട്ബോളായ യുവേഫ ചാമ്പ്യന്‍സ് ലീഗിലേക്കുള്ള മടങ്ങിവരവ് ഗോളടിമേളത്തോടെ ആഘോഷിച്ച് ഇംഗ്ലീഷ് സൂപ്പര്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സി. സ്വന്തം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ അരങ്ങേറിയ മത്സരത്തില്‍ ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റക്കാരായ സബാഹ് എഫ്കെയെ മറുപടിയില്ലാത്ത നാലു ഗോളിനാണ് ചുവന്ന ചെകുത്താന്മാരെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ത്തത്.
മൂന്നു സീസണിനുശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സി ചാമ്പ്യന്‍സ് ലീഗില്‍ എത്തിയതെന്നതാണു ശ്രദ്ധേയം. 2023-24 സീസണിലായിരുന്നു ഇംഗ്ലീഷ് വമ്പന്മാര് അവസാനമായി ചാമ്പ്യന്‍സ് ലീഗില്‍ ഇറങ്ങിയത്. മത്തേവൂസ് കുന്യ (27-ാം മിനിറ്റ്), ബ്രൂണൊ ഫെര്‍ണാണ്ടസ് (42), ബെഞ്ചമിന്‍ സെസ്കൊ (45-ാം മിനിറ്റ്), ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് (68-ാം മിനിറ്റ്) എന്നിവര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിക്കായി വല കുലുക്കി.
ബയേണിന്റെ രണ്ടാം പകുതി
നോര്‍വീജിയന്‍ ക്ലബ്ബായ ബൊഡൊ ഗ്ലിംറ്റിനെയാണ് ജര്‍മന്‍ വമ്പന്മാരായ എഫ്സി ബയേണ്‍ മ്യൂണിക്ക് മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്കു തകര്‍ത്തെറിഞ്ഞത്. ബയേണ്‍ മ്യൂണിക്കിന്റെ അഞ്ചു ഗോളും രണ്ടാംപകുതിയിലായിരുന്നു എന്നതും ശ്രദ്ധേയം. 87-ാം മിനിറ്റില്‍ ഒഡിന്‍ ബ്ജോതഫ്റ്റ് ചുവപ്പുകാര്‍ഡ് കണ്ടതോടെ ബൊഡൊ ഗ്ലിംറ്റ് പത്തു പേരുമായാണ് മത്സരം അവസാനിപ്പിച്ചത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 47-ാം മിനിറ്റില്‍ യമാല്‍ മുസിയാലയിലൂടെ ബയേണ്‍ മ്യൂണിക്ക് ലീഡ് സ്വന്തമാക്കി. തുടര്‍ന്നു ഹാരി കെയ്ന്‍ (61-ാം മിനിറ്റ്), അല്‍ഫോന്‍സൊ ഡേവിസ് (77-ാം മിനിറ്റ്) എന്നിവരും ലക്ഷ്യംകണ്ടു. മൈക്കല്‍ ഒലിസിന്റെ (83, 90+2 മിനിറ്റ്) ഇരട്ടഗോള്‍ കൂടി ആയതോടെ ബയേണിന് ആധികാരിക ജയം.
ഫാബ്രിഗസിന്റെ കൊമൊ
2010 ഫിഫ ലോകകപ്പ്, 2008, 2012 യൂറോ കപ്പ് എന്നിവ നേടിയ സ്പാനിഷ് ടീമില്‍ അംഗമായിരുന്നു സെസ് ഫാബ്രിഗസിന്റെ ശിക്ഷണത്തില്‍ ഇറങ്ങിയ ഇറ്റാലിയന്‍ ക്ലബ് കൊമൊ ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റം ജയത്തോടെ ആഘോഷിച്ചു. 4-1നു ജര്‍മന്‍ ക്ലബ്ബായ ആര്‍ബി ലൈപ്സിഗിനെയാണ് കൊമൊ ഹോം ഗ്രൗണ്ടില്‍ തോല്‍പ്പിച്ചത്. 2024 മുതല്‍ ഫാബ്രിഗസാണ് കൊമൊയുടെ മാനേജര്‍.
ഫ്രഞ്ച് ക്ലബ് ലെന്‍സ് 3-2നു ചെക് സംഘമായ സ്ലാവിയ പ്രാഗിനെ തോല്‍പ്പിച്ചു. എഎസ് റോമ x ഫെനെര്‍ബാഷ്, ഐന്തോവന് x ഷാക്തര്‍ ഡോനെസ്ക് മത്സരങ്ങള്‍ 1-1 സമനിലയില്‍ പിരിഞ്ഞു.
12-09-2026
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്കു മുന്നോടിയായി ടീം ഇന്ത്യ ഇന്നലെ പരിശീലനം ആരംഭിച്ചു.
അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ നാളെയാണ് ഇന്ത്യ x അഫ്ഗാനിസ്ഥാന് ആദ്യ പോരാട്ടം. മൂന്നു മത്സരങ്ങളാണു പരമ്പരയില്‍ ഉള്ളത്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലായി നാലു മത്സരം കളിച്ചതിനുശേഷം സഞ്ജു പുറത്തിരിക്കുകയായിരുന്നു.
മഴയെത്തിയതോടെ ഇന്നലെ ഇന്ത്യയുടെ പരിശീലന സെഷന് ഇടയ്ക്കുവച്ചു തടസപ്പെട്ടു. പരിക്കേറ്റു വിശ്രമത്തിലായിരുന്ന പേസര്‍ ജസ്പ്രീത് ബുംറ, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. 15, 17 തീയതികളിലാണ് പരമ്പരയിലെ രണ്ടും മൂന്നും പോരാട്ടം.
ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), അര്‍ഷദീപ് സിംഗ്, ജസ്പ്രീത് ബുംറ, ശിവം ദുബെ, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, വൈഭവ് സൂര്യവംശി, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, യഷ് ഠാക്കൂര്‍.
12-09-2026
മോഖി (ചൈന): 2026 ഏഷ്യ കപ്പ് പുരുഷ ജൂണിയര്‍ ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ 3-1നു മലേഷ്യയെ കീഴടക്കിയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ക്യാപ്റ്റന്‍ അന്മൊള് എക്ക ഇന്ത്യക്കായി ഇരട്ടഗോള്‍ സ്വന്തമാക്കി.
16, 54 മിനിറ്റുകളിലായിരുന്നു അന്മൊള് എക്ക മലേഷ്യന്‍ വലകുലുക്കിയത്. സുഖ് വിന്ദറിന്റെ (51-ാം മിനിറ്റ്) വകയായിരുന്നു മറ്റൊരു ഗോള്‍. 60-ാം മിനിറ്റില്‍ എം. രാഹുല്‍ മലേഷ്യക്കായി ഒരു ഗോള്‍ മടക്കി.
ദക്ഷിണകൊറിയയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. 4-1നു പാക്കിസ്ഥാനെ കീഴടക്കിയാണ് ദക്ഷിണകൊറിയയുടെ ഫൈനല്‍ പ്രവേശം. പാര്‍ക്ക് സിയൊവോന് (21-ാം മിനിറ്റ്), ലീ മിന്ഹ്യോക്ക് (26-ാം മിനിറ്റ്), ചോയ് ദൊഹ്യോന് (41, 52 മിനിറ്റ്) എന്നിവരുടെ വകയായിരുന്നു ദക്ഷിണാകൊറിയയുടെ ഗോളുകള്‍.
നദീം (30-ാം മിനിറ്റ്) പാക്കിസ്ഥാനായി ആശ്വാസ ഗോള്‍ കണ്ടെത്തി. നാളെയാണ് ഇന്ത്യ x ദക്ഷിണകൊറിയ ഫൈനല്‍. മലേഷ്യ x പാക്കിസ്ഥാന് മൂന്നാംസ്ഥാന പോരാട്ടവും നാളെ നടക്കും.
12-09-2026
പാലാ: 45-ാമത് ബിഷപ് വയലില്‍ അഖില കേരള ഇന്റർ കൊളീജിയറ്റ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ആതിഥേയരായ പാലാ സെന്റ് തോമസ് കോളജും വനിതാ വിഭാഗത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജും ജേതാക്കളായി.
വനിതാ ഫൈനലില്‍ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്ക് പാലാ അല്‍ഫോന്‍സ കോളജിനെ കീഴടക്കിയാണ് അസംപ്ഷന്‍ കിരീടം നേടിയത്. സ്കോര്‍: 25-18, 25-20, 17-25, 25-22.
പുരുഷ വിഭാഗം ഫൈനലില്‍ പാലാ സെന്റ് തോമസ് കോളജ് നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അങ്കമാലിയെ കീഴടക്കി കിരീടം നിലനിര്‍ത്തി. സ്കോര്‍: 25-22, 25-21, 25-19.
12-09-2026
ഹാനോയ്: വിയറ്റ്നാം ഓപ്പണ്‍ ബാഡ്മിന്റണില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്, തന്വി ശര്‍മ, രക്ഷിത രാംരാജ്, ഇഷറാണി എന്നിവര്‍ സെമിയില്‍.
പുരുഷ സിംഗിള്‍സില്‍ സന്‍സ്കാര്‍ സരസ്വതിനെ നേരിട്ടുള്ള ഗെയിമിനു തോല്‍പ്പിച്ചാണ് പ്രണോയ് സെമി ടിക്കറ്റ് കരസ്ഥമാക്കിയത്.
സ്കോര്‍: 28-26, 21-12. വനിതാ സിംഗിള്‍സില്‍ മാളവിക ബന്സൂദിനെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് തന്വി ശര്‍മ അവസാന നാലില്‍ ഇടംനേടിയത്.
സ്കോര്‍: 21-18, 15-21, 21-14. ഇഷറാണി ചൈനീസ്തായ്പെയിയുടെ ഹ്വാങ് ചിങ് പിങിനെയാണ് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. സ്കോര്‍: 21-15, 21-18. രക്ഷിത ശ്രീ ഇന്ത്യയുടെ മാന്‍സി സിംഗിനെ കീഴടക്കിയും സെമിയിലെത്തി; 21-12, 21-10.
12-09-2026
ദുബായ്: ഏഷ്യ കപ്പ് വനിത ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യ x ശ്രീലങ്ക ഫൈനൽ. രണ്ടാം സെമിയിൽ പാക്കിസ്ഥാനെ നാലു വിക്കറ്റിനു കീഴടക്കി ശ്രീലങ്കൻ വനിതകൾ ഫൈനലിൽ പ്രവേശിച്ചു.
സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 130. ശ്രീലങ്ക 18.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 134.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനുവേണ്ടി ക്യാപ്റ്റൻ ഫാത്തിമ സമ 36 പന്തിൽ 47 റൺസുമായി ടോപ് സ്കോററായി.
ഷവാൽ സുൽഫിക്കർ (16 പന്തിൽ 24), ഗുൽ ഫിറോസ (32 പന്തിൽ 21) എന്നിവരും പാക് ഇന്നിംഗ്സിലേക്കു സംഭാവന ചെയ്തു.
12-09-2026
ന്യൂയോര്‍ക്ക്: 2026 യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ടെന്നീസ് കിരീടത്തിനായി ലോക ഒന്നും രണ്ടും നമ്പര്‍ താരങ്ങള്‍ കൊമ്പുകോര്‍ക്കും. നിലവിലെ ചാന്പ്യനും ഒന്നാം നമ്പറുമായ ബെലാറൂസിന്റെ അരീന സബലെങ്കയും രണ്ടാം നമ്പറായ കസാക്കിസ്ഥാന്റെ എലെന റെബാകിനയും തമ്മിലാണ് കിരീടപോരാട്ടം.
റെബാകിന സെമിയില്‍ പ്രവേശിച്ചതോടെ അടുത്ത ലോക ഒന്നാം നമ്പര്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുറത്തുവരുന്ന അടുത്ത റാങ്കിംഗ് അനുസരിച്ച് റെബാകിന ഒന്നിലും സബലെങ്ക രണ്ടിലുമായിരിക്കും. ഞായറാഴ്ചയാണ് വനിതാ സിംഗിള്‍സ് ഫൈനല്‍.
സബലെങ്ക
അരീന സബലെങ്ക യുഎസ് ഓപ്പണ്‍ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിക്കുന്നത് തുടര്‍ച്ചയായ നാലാം തവണയാണ്. 2023ല്‍ ഫൈനലില്‍ കൊക്കൊ ഗൗഫിനോടു പരാജയപ്പെട്ട സബലെങ്ക, 2024ല്‍ ജെസീക്ക പെഗുലയെയും 2025ല്‍ അമാന്‍ഡ അനിസിമോവയെയും തോല്‍പ്പിച്ചു ട്രോഫി സ്വന്തമാക്കി. നാലു ഗ്രാന്‍ഡ്സ്ലാം (രണ്ട് യുഎസ് ഓപ്പണും രണ്ട് ഓസ്ട്രേലിയന്‍ ഓപ്പണും) സബലെങ്കയ്ക്കുണ്ട്.
സെമിയില്‍ അമേരിക്കയുടെ ജെസീക്ക പെഗുലയെ കീഴടക്കിയായിരുന്നു അരീന സബലെങ്കയുടെ ഫൈനല്‍ പ്രവേശം. സ്കോര്‍: 7-5, 6-2.
റെബാകിന
എലെന റെബാകിന യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിക്കുന്നത് ഇതാദ്യം. 2025ല്‍ നാലാം റൗണ്ടില്‍ പ്രവേശിച്ചതായിരുന്നു ഇതുവരെയുള്ള മികച്ച പ്രകടനം.
2026 ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവായ എലെന റെബാകിന, അമേരിക്കയുടെ നാലാം സീഡായ കൊക്കൊ ഗൗഫിനെയാണ് സെമി ഫൈനലില്‍ വീഴ്ത്തിയത്. സ്കോര്‍: 3-6, 6-4, 6-4. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു കസാക്കിസ്ഥാന്‍ താരത്തിന്റെ തിരിച്ചുവരവു ജയം എന്നതും ശ്രദ്ധേയം.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ (2026), വിംബിള്‍ഡണ്‍ (2022) കിരീടങ്ങള്‍ നേടിയ റെബാകിന മൂന്നാം ഗ്രാന്‍ഡ്സ്ലാം ആണു ലക്ഷ്യംവയ്ക്കുന്നത്.
12-09-2026
കണ്ണൂർ: സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടക്കുന്ന ഗ്രൂപ്പ് ഒന്ന് മത്സരങ്ങൾ ഇന്ന് മുതൽ 15 വരെ കണ്ണൂരിലെ വിവിധ വേദികളിൽ നടക്കും. തയ്ക്വണ്ടോ, ജിംനാസ്റ്റിക്സ്, ഫെൻസിംഗ്, റെസ്ലിംഗ്, ചെസ് എന്നീ മത്സരയിനങ്ങളാണ് കണ്ണൂരിൽ നടക്കുന്നത്.
14 ജില്ലകളിൽനിന്നായി ഏകദേശം 2,300 കുട്ടികൾ നാല് ദിവസങ്ങളായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ എത്തിച്ചേരും. ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് ഒന്നിന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും. ടി.ഒ. മോഹനൻ എംഎൽഎ അധ്യക്ഷത വഹിക്കും.
തലശേരി സായി സെന്ററിൽ ഇന്നും നാളെയും ജിംനാസ്റ്റിക്സ് മത്സരങ്ങൾ. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ 14വരെ റെസ്ലിംഗ്. 13,14,15 തീയതികളിൽ തയ്ക്വണ്ടോ മത്സരങ്ങളും മുണ്ടയാടു നടക്കും. കണ്ണൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 14, 15 തീയതികളിൽ ചെസ് മത്സരങ്ങളും 14, 15 തീയതികളിൽ തലശേരി ബാസ്കറ്റ്ബോൾ കോർട്ടിൽ ഫെൻസിംഗ് മത്സരങ്ങളും നടത്തും. അഞ്ച് മത്സരയിനങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങളിലായി വിജയികളാവുന്ന വിദ്യാർഥികൾ ദേശീയ സ്കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി, അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസർ ഒളിമ്പ്യൻ കുഞ്ഞുമുഹമ്മദ്, ജില്ലാ സ്പോർട്സ് കോ-ഓർഡിനേറ്റർ പി.പി. മുഹമ്മദലി, സൂപ്രണ്ട് കെ.പി. പ്രജീഷ്, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ.ടി. സാജിദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
12-09-2026
ഫുകുവോക്ക (ജപ്പാന്): എവിസി (ഏഷ്യന്‍ വോളിബോള്‍ കോണ്‍ഫെഡറേഷന്‍) പുരുഷ കോണ്ടിനെന്റല് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. ആതിഥേയരായ ജപ്പാനാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യയെ തോല്‍പ്പിച്ചത്.
നിലവിലെ ചാമ്പ്യന്മാരായ ജപ്പാന്, തുടര്‍ച്ചയായ ഏഴാം തവണയാണ് സെമി ഫൈനലില്‍ പ്രവേശിക്കുന്നതെന്നതും ശ്രദ്ധേയം. സ്കോര്‍: 25-17, 25-15, 25-19.ഔട്ട് സൈഡ് ഹിറ്റര്‍ റാന്‍ തകാഹാഷി (14 പോയിന്റ്), സ്പൈക്കര്‍ യുവി നിഷിദ (12), ക്യാപ്റ്റന്‍ യുകി ഇഷികാവ (12), ബ്ലോക്കര്‍ ലാറി ഇവ്ബഡാന് (9) എന്നിവരായിരുന്നു ജപ്പാനായി സ്കോറിംഗിനു നേതൃത്വം നല്‍കിയത്.
മലയാളി താരം സി. ജെറോം വിനീതാണ് (11) ഇന്ത്യയുടെ ടോപ് സ്കോറര്‍. ഔട്ട്സൈഡ് ഹിറ്റര്‍ ചിരാഗ് യാദവ് ആറു പോയിന്റ് നേടി.
12-09-2026
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്തിയുമായി പിഎസ്സി അംഗങ്ങൾ.
ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു പോകേണ്ടതില്ലെന്നാണ് പിഎസ്സി അംഗങ്ങളുടെ തീരുമാനം. പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പിഎസ്സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്കു കത്ത് നൽകും. നോട്ടീസിൽ നിയമോപദേശം തേടാനും തീരുമാനം. എന്നാൽ, ചോദ്യചെയ്യൽ എവിടെ വേണമെന്ന് തീരുമാനിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനാണ് അധികാരമെന്നാണ് നിയമവൃത്തങ്ങൾ അറിയിക്കുന്നത്.
ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച് ഐജിക്കു പിഎസ്സി കത്ത് നൽകി. 15 മുതൽ പിഎസ്സിയിൽ വച്ച് എപ്പോൾ വേണമെങ്കിലും മൊഴിരേഖപ്പെടുത്താം. പിഎസ്സി അംഗങ്ങളുടെ മുറിയിൽ വച്ച് മൊഴിയെടുക്കാമെന്നും കത്തിൽ അറിയിച്ചു.
വ്യാഴാഴ്ച പൊലിസ് ഉദ്യോഗസ്ഥൻ വഴിയാണ് അംഗങ്ങളുടെയും ചെയർമാന്റെയും ഓഫിസുകളിൽ നോട്ടീസ് എത്തിച്ചത്. ഉദ്യോഗസ്ഥരുടെയും പരാതിക്കാരുടെയും മൊഴികൾ ക്രൈംബ്രാഞ്ച് നേരത്തേ രേഖപ്പെടുത്തിയിരുന്നു.
15 മുതൽ പിഎസ്സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണസംഘത്തിലെ എസ്പി സഖറിയയാണ് നോട്ടീസ് നൽകിയത്. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയർമാൻ എം. ആര്. ബൈജുവിനെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം.
ഉദ്യോഗസ്ഥരെ പ്രതികളാക്കും
ആസൂത്രണബോർഡ് ചീഫ് പരീക്ഷയിൽ നടന്ന തട്ടിപ്പിൽ രണ്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കും. പരീക്ഷാ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി, ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് എന്നിവരെ പ്രതിയാക്കി കോടതിയിൽ ഇടക്കാല റിപ്പോർട്ട് നൽകും.
ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ ചുമതല ഇവർക്കായിരുന്നു. ഡെപ്യൂട്ടി സെക്രട്ടറിയാണ് ഉത്തരക്കടലാസുകൾ പരിശോധകർക്ക് കൈമാറേണ്ടത്. മാർക്കിട്ടശേഷം തിരികെ ലഭിക്കുമ്പോൾ രണ്ട് ഉദ്യോഗസ്ഥരും പരിശോധിക്കുകയും വേണം.
എന്നാൽ, കൈമാറുമ്പോഴും തിരികെ ലഭിച്ചപ്പോഴും പരിശോധിച്ചില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പത്ത് ഉത്തരങ്ങളാണ് ഓൺസ്ക്രീൻ മാർക്കിങ്ങിൽനിന്ന് ഒഴിവാക്കിയത്. രണ്ട് ഉദ്യോഗസ്ഥർക്കെതിരേയുള്ള റിപ്പോർട്ട് അന്വേഷണസംഘം മേധാവി ഐജി അജിതാ ബീഗം സർക്കാരിനു കൈമാറി.
ഹരിക്കെതിരേ സസ്പെൻഷൻ അടക്കമുള്ള നടപടികളുണ്ടാകുമെന്നാണ് സൂചന. സർവീസിൽനിന്ന് വിരമിച്ച സതീഷിനെതിരേയും നടപടിയുണ്ടാവും. കേസിൽ ആരെയും ഇതുവരെ പ്രതി ചേർത്തിട്ടില്ല.
12-09-2026
ശ്രീനഗർ: ജമ്മു കാഷ്മീരിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിച്ചതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ നാഷണൽ കോൺഫറൻസും സഖ്യകക്ഷിയായ കോൺഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. വിഷയത്തിൽ ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള നടത്തിയ പ്രതികരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കർറ വിമർശിച്ചു. മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാൻ മുഖ്യമന്ത്രി "ധീരമായി നിലപാടെടുക്കണം" എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീനഗറിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ വന്ദേമാതരത്തിന്റെ ആറ് വരികളും പൂർണമായി ആലപിക്കുകയും ഒമർ അബ്ദുള്ളയും ഫാറൂഖ് അബ്ദുള്ളയും എഴുന്നേറ്റ് നിൽക്കുകയും ചെയ്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികൾ മാത്രം ആലപിക്കുന്നതാണ് ഭരണഘടന മുന്നോട്ടുവെക്കുന്ന മതേതര മൂല്യങ്ങൾക്ക് അനുയോജ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സംസ്ഥാന കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കി.
ഔദ്യോഗിക ചടങ്ങുകളിൽ പൂർണരൂപം ആലപിക്കുന്നത് നിയമപരമായി നിർബന്ധമാണെന്നും, അനുസരിക്കാതിരുന്നാൽ കാഷ്മീരിലെ ജനങ്ങൾ ജയിലിൽ പോകേണ്ടി വരുമെന്നും ഒമർ അബ്ദുള്ള തിരിച്ചടിച്ചു. വന്ദേമാതരത്തിന്റെ ആദ്യ രണ്ടു വരികൾ മാത്രം ആലപിച്ച കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ആരെയെങ്കിലും പൊലിസ് ജയിലിലടച്ചിട്ടുണ്ടോ എന്ന് കർറ ചോദിച്ചു. ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെപ്പോലെ മതേതരത്വത്തിന് വേണ്ടി ഉറച്ചുനിൽക്കാൻ ജമ്മു കാഷ്മീർ മുഖ്യമന്ത്രിക്ക് സാധിക്കണം.
ജമ്മു കാഷ്മീരിലെ ഒമർ അബ്ദുള്ള സർക്കാരിന് പുറത്തുനിന്നാണ് കോൺഗ്രസ് പിന്തുണ നൽകുന്നത്. മന്ത്രിസഭയിൽ ചേരാൻ കോൺഗ്രസ് വിസമ്മതിച്ചതിന് പിന്നാലെ ഉയർന്ന ഈ വന്ദേമാതരം തർക്കം സഖ്യത്തിലെ വിള്ളൽ കൂടുതൽ വ്യക്തമാക്കുന്നതാണ്.
12-09-2026
കോതമംഗലം: ആലുവ - മൂന്നാർ രാജപാത തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ വർഷം മാർച്ച് 16ന് നടന്ന ജനകീയസമരത്തിൽ പങ്കെടുത്ത ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികള്‍ക്കും പൊതുപ്രവര്ത്തകര്ക്കുമെതിരേ വനംവകുപ്പും പൊലിസും രജിസ്റ്റർ ചെയ്ത കേസ് ഒഴിവാക്കുമെന്ന പ്രഖ്യാപനം മുൻ സർക്കാർ നടപ്പാക്കിയില്ല.
സമരക്കാർക്കെതിരേ അന്നു കേസെടുത്തത് ഏറെ വിവാദമാകുകയും വലിയ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരങ്ങളും നടന്നു.
കോതമംഗലം രൂപതയും ഇക്കാര്യം ശക്തമായി ഉന്നയിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്ത് അന്നത്തെ മന്ത്രിമാരായ എ.കെ. ശശീന്ദ്രനും പി. രാജീവും കോതമംഗലം എംഎല്‍എയായിരുന്ന ആന്റണി ജോണും ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ കേസുകള്‍ പിന്‍വലിക്കുന്നതിന് ധാരണയിലെത്തുകയും ചെയ്തു. തുടര്‍നടപടികള്‍ക്കായി പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തുകയുമുണ്ടായി.
എന്നാല്‍ കേസുകളുടെ തുടര്‍നടപടികള്‍ നിർത്തിവയ്ക്കാനായിരുന്നു തീരുമാനം. ബിഷപ് മാര്‍ ജോർജ് പുന്നക്കോട്ടില്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ വനംവകുപ്പ് എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.
വനംവകുപ്പിന്റെ പരാതിപ്രകാരം പൊതുമുതല്‍ നശിപ്പിച്ചുവെന്ന പേരിൽ സമരത്തിൽ പങ്കെടുത്ത മണികണ്ഠൻചാൽ സ്വദേശികളായ ഷിനോ വർക്കി തോട്ടപ്പള്ളിൽ, ഷിബു ജോർജ് പുന്നത്താനത്ത്കുന്നേൽ, മാമലക്കണ്ടം സ്വദേശി ബെന്നി കാക്കനാട്ട് എന്നിവർക്കെതിരേ കോതമംഗലം കോടതിയിൽ സമർപ്പിച്ചിരുന്ന കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് കുട്ടമ്പുഴ പൊലിസ്.
രാജപാത വിഷയത്തിൽ ജനകീയ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പൊതുപ്രവർത്തകർക്കെതിരേ എടുത്തിരിക്കുന്ന കേസുകൾ യുഡിഎഫ് സർക്കാർ പിൻവലിക്കാൻ തയാറാകണമെന്ന് കേസിൽ പ്രതിസ്ഥാനത്തുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശനും വനം മന്ത്രി ഷിബു ബേബിജോണും ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണു കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളവർ.
12-09-2026
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ നടപ്പാക്കൽ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാർ കേരളത്തിന് വീണ്ടും കത്തയച്ചു.
നിലവിൽ കേരളം ധാരണപത്രത്തിൽ ഒപ്പുവച്ചതാണെന്നും ഈ സാഹചര്യത്തിൽ തുടർനടപടികൾ വേഗത്തിലാക്കണമെന്നുമാവശ്യപ്പെട്ടാണ് കത്തയച്ചത്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം ഇത് രണ്ടാം തവണയാണ് കേന്ദ്രം പിഎം ശ്രീ നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാനത്തിന് കത്ത് അയയ്ക്കുന്നത്.
കത്ത് ലഭിച്ചകാര്യം പൊതുവിഭ്യാഭ്യസ മന്ത്രി എൻ.ഷംസുദീനും സ്ഥിരീകരിച്ചു. കത്തിൽ തുടർന ടപടികൾ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് കൈക്കൊള്ളുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.