13-07-2026
തിരുവനന്തപുരം: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവ്യ എന്ന മുപ്പതുകാരിയാണ് മരിച്ചത്.
ശ്രീകാര്യം വിളവൂര്‍ക്കല്‍ ആണ് സംഭവം. ജനാലയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്ന് വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം നടന്നത്. എട്ട് വര്‍ഷം മുന്‍പായിരുന്നു കാവ്യയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. യുവതിക്ക് രണ്ടും ആറും വയസ് പ്രായമുള്ള കുട്ടികളുണ്ട്.
കുട്ടികൾക്ക് ഭക്ഷണം നൽകാൻ വേണ്ടി മുറിക്ക് അകത്തുകയറിയ കാവ്യയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
13-07-2026
ടെഹ്റാൻ: ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ യുഎസ് ആക്രമണം. ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു. രണ്ടുപേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ജാസ്ക്, ഖേഷ്ം, ബന്ദർ അബ്ബാസ്, സിരിക് എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞദിവസം ഇറാനിലെ 140 സൈനിക കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇറാനിൽ വീണ്ടും ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണം തടയാനാണ് ആക്രമണം നടത്തിയതെന്നായിരുന്നു അമേരിക്ക നേരത്തേ വിശദീകരിച്ചിരുന്നത്.
ഹോർമുസ് കടലിടുക്കിൽ സൈപ്രസ് പതാകയുള്ള കപ്പലിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്നാണ് സാഹചര്യം വഷളായത്. മേഖലയിലെ യുഎസ് ഇടപെടലുകൾ അവസാനിപ്പിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് എല്ലാ കപ്പലുകൾക്കുമായി അടച്ചിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഏകപക്ഷീയമായ കരാറുകളുടെ കാലം അവസാനിച്ചുവെന്നും തങ്ങളുടെ മുന്നറിയിപ്പുകൾ ഗൗനിക്കാത്തവർ വലിയ വില നൽകേണ്ടിവരുമെന്നും ഇറാൻ പ്രതിനിധി മുഹമ്മദ് ബാഗർ ഘാലിബാഫ് മുന്നറിയിപ്പ് നൽകി.
13-07-2026
കൊച്ചി: സാമൂഹ്യമാധ്യമങ്ങളിൽ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന മുഹമ്മദ് നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു. പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. മുഹമ്മദ് നിഹാദിന്റെ മുന്കൂര്ജാമ്യാപേക്ഷയെയും പോലീസ് റിപ്പോർട്ടിൽ എതിർക്കുന്നു.
ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നാണ് പോലീസ് റിപ്പോർട്ട്. ആലുവ റൂറല്‍ സൈബര്‍ പോലീസ് ആണ് നിഹാദിനെതിരായ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നത്.
എറണാകുളം സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ കേസുകള്‍, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളാണ് തൊപ്പിക്കും സൃഹൃത്തുക്കള്‍ക്കുമെതിരെ ഉയര്‍ന്നത്.
13-07-2026
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എം.ആർ. അജിത് കുമാറിനെതിരായ റിപ്പോർട്ടിൽ ഡിജിപി ഇന്ന് ശിപാർശ സമർപ്പിച്ചേക്കും.
റിപ്പോർട്ടിൽ ഡിജിപി നിയമോപദേശം തേടിയിരുന്നു. നിയമോപദേശവും എം.ആർ. അജിത് കുമാറിന്റെ വിശദീകരണവും ഉൾപ്പെടുത്തിയായിരിക്കും ഡിജിപി റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ട് ഡിജിപിക്ക് ലഭിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു.
എന്നാൽ രണ്ടാഴ്ച പിന്നിട്ടിട്ടും റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാത്തതിനെതിരെ യുഡിഎഫിലും കോൺഗ്രസിലും വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതിനിടെയാണ് ഡിജിപി റിപ്പേർട്ട് സമർപ്പിക്കുന്നത്.
അതേസമയം അജിത് കുമാർ വിഷയത്തിൽ എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ടെന്നും സർക്കാർ നടപടികൾ കോടതിയുടെ പരിശോധനയ്ക്ക് വിധേയമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായാലും മാധ്യമങ്ങൾ സർക്കാരിനെ കുറ്റപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
13-07-2026
മൂംബൈ: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ കുതിപ്പ്. ബ്രെൻഡ് ക്രൂഡ് ഓയിൽ വിലയിൽ നാല് ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.
ഇതോടെ എണ്ണ വില ബാരലിന് 79 ഡോളറിലെത്തി. ഹോർമൂസിൽ ജിഎഫ്എസ് ഗാലക്സി എന്ന കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘർഷാവസ്ഥ വീണ്ടും ഉടലെടുത്തത്. രാജ്യത്ത് എണ്ണക്കമ്പനികൾ എണ്ണ വില കുറയ്ക്കുമെന്ന് പറഞ്ഞത് ഇതോടെ ആശങ്കയായിരിക്കുകയാണ്.
13-07-2026
ബാങ്കോക്ക്: ബാങ്കോക്കിൽ ബാറിലുണ്ടായ തീപിടിത്തത്തിൽ 27 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 22 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആകെ 63 പേർക്ക് പരിക്കേറ്റതായാണ് ബാങ്കോക്ക് മെട്രോപൊളിറ്റൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
സംഭവസ്ഥലം തായ്ലൻഡ് പ്രധാനമന്ത്രി സന്ദർശിച്ചു. 27 മൃതദേഹങ്ങൾ കണ്ടെടുത്തതായും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും തായ്ലൻഡ് പ്രധാനമന്ത്രി പറഞ്ഞു.
മൃതദേഹങ്ങൾ ഭൂരിഭാഗവും ബാറിന്റെ പിൻഭാഗത്തെ ടോയ്ലറ്റിൽ നിന്നാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
13-07-2026
പാലക്കാട്: പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര എന്ന കൊടും കുറ്റവാളിയുടെ ശിക്ഷാവിധി ഇന്ന്. നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വർഷമാകുമ്പോഴാണ് വിധി വരുന്നത്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.
2025 ജനുവരി 27 ലാണ് ചെന്താമര അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിക്കായി മലയിടുക്കിൽ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ രണ്ട് ദിനം നീണ്ട തെരച്ചിലിനൊടുവിൽ 28ന് രാത്രി 11 ഓടെ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫെബ്രുവരി അഞ്ചിന് സുധാകരനെയും ലക്ഷ്മിയെയും കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിൽ തെളിവെടുപ്പ്. ഫെബ്രുവരി 18 ന് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി. 2019 ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്.
2022 ൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചത്. മാർച്ച് മൂന്നിന് കേസിൽ സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. മാർച്ച് 25 ന് കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളാണ് ഉണ്ടായിരുന്നത്. മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പോലീസ് കോടതിയിൽ സമർപ്പിച്ചു. ഫെബ്രുവരി 23 മുതൽ മേയ് ആറു വരെ വിചാരണ നീണ്ടു. 132 സാക്ഷികളിൽ നാലു പേർ കൂറുമാറി.
13-07-2026
പാലക്കാട്: പാലക്കാട് വടകരപ്പതിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കേസിൽ നേരത്തെ പിടിയിലായ പ്രതി ഉദയകുമാറിന്റെ സുഹൃത്തായ 17കാരനാണ് പിടിയിലായത്.
ആട്ടയാമ്പതിയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സരസമ്മാളിനെ മൂക്കുത്തിയ്ക്ക് വേണ്ടിയായിരുന്നു കൊലപ്പെടുത്തിയത്. ജൂൺ 10 മുതൽ സരസമ്മാളിനെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് മകൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
അയൽവാസിയായ ഉദയകുമാറും സുഹൃത്തായ 17 കാരനും ചേർന്നാണ് കൊലപാതകം നടത്തിയത്. സരസമ്മാൾ ധരിച്ചിരുന്ന രണ്ടു സ്വർണ മൂക്കുത്തികൾ കൈക്കലാക്കാൻ പ്രതികളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി വടിവാൾ കൊണ്ട് കൊലപ്പെടുത്തിയ ശേഷം വീട്ടിലെ ശുചി മുറിയിൽ വച്ചു കത്തിക്കുകയായിരുന്നു.
തുടർന്ന് ശരീര അവശിഷ്ടങ്ങൾ വീടിനു പുറകു വശത്തു കുഴിച്ചിടുകയും ചെയ്തു. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഉദയകുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിലാണ് കൊലപാതകം പുറത്തുവന്നത്. പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനയിൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.
13-07-2026
പത്തനംതിട്ട: പത്തനംതിട്ട കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ കവർച്ച. തിടപ്പള്ളി പൊളിച്ചു അകത്തുകടന്ന മോഷ്ടാക്കൾ 22 സ്വർണ താലികൾ, അഞ്ച് സ്വർണ പൊട്ടുകൾ, സ്വർണ ആൾരൂപങ്ങൾ എന്നിവ കവർന്നു. രാവിലെയാണ് മോഷണ വിവരം പുറത്ത് അറിയുന്നത്.
കൂടാതെ ക്ഷേത്രത്തിലെ അന്നദാന വഞ്ചി കുത്തിത്തുറന്ന് ഇരുപതിനായിരത്തിലധികം രൂപയും കൊണ്ടുപോയി. ക്ഷേത്ര പരിസരത്തുനിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന താക്കോൽക്കൂട്ടം പോലീസിന് ലഭിച്ചു. കോന്നി എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി. കോന്നി പോലീസ് അന്വേഷണം തുടങ്ങി.
13-07-2026
കോഴിക്കോട്: ലോകകപ്പ് ഫുട്ബോളില്‍ സ്വിറ്റ്സര്‍ലൻഡിനെതിരേ അര്‍ജന്റീന നേടിയ വിജയം ആഘോഷിക്കാന്‍ പടക്കം പൊട്ടിച്ച യുവാവിന്റെ കൈവിരലുകള്‍ അറ്റു. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദി (22)നാണ് പരിക്കേറ്റത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷമാണ് അപകടത്തില്‍ കലാശിച്ചത്.
അബദ്ധത്തില്‍ പടക്കം കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇടതു കൈയിലെ ചെറുവിരലും മോതിര വിരൽ പൂര്‍ണമായും നടുവിരലിന്റെ പകുതിയും നഷ്ടമായി. യുവാവിന്റെ രണ്ട് കൈയിലും പടക്കമുണ്ടായിരുന്നു. വലതു കൈയിലെ പടക്കം പൊട്ടിച്ച് എറിയുന്നതിനിടെ ഇടതു കൈയിലെ പടക്കത്തിനു തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ അടിയന്തര ശാസ്ത്രക്രിയയ്ക്കു വിധേയനാക്കി.
13-07-2026
തൃശൂർ: മദ്യലഹരിയിൽ വെളിപ്പെടുത്തിയ രഹസ്യത്തെത്തുടർന്ന് വയോധികയുടെ കൊലപാതകം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ചേലക്കര സ്വദേശിനിയായ എഴുപത്തിയാറുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗുരുവായൂർ കർണ്ണംകോട് റെയിൽവേഗേറ്റിനു സമീപം വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിലാണ് കണ്ടെത്തിയത്. കുറുപ്പംപടി സ്വദേശി സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി പോലീസ് കണ്ട്രോള് റൂമിലേക്ക് അനില്‍ എന്നയാളാണ് കൊലപാതക വിവരം വിളിച്ചറിയിക്കുന്നത്. താന്‍ ഗുരുവായൂരും പരിസരത്തും അല്ലറ ചില്ലറ ജോലികള്‍ ചെയ്തു ജീവിക്കുന്നയാളാണ്. റെയില്‍വേ ഗേറ്റിനടുത്ത വാടകവീടിനോട് ചേര്‍ന്ന കിണറ്റില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തി തള്ളിയിട്ടുണ്ട്. തന്റെ പരിചയക്കാരനായ സുരേഷ് എന്നയാളാണ് പ്രതി. ഒരുമിച്ച് മദ്യപിക്കുമ്പോള്‍ അയാള്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യമെന്നും പോലീസിൽ അറയിക്കുകയായിരുന്നു.
വിവരമറിഞ്ഞുടന്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സംഘം സ്ഥലത്തെത്തി. വാടക കെട്ടിടത്തിന്റെ താത്കാലിക മുറിയില്‍ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സുരേഷിനെ കണ്ടെത്തി. കിണറ്റില്‍ നടത്തിയ പരിശോധനയില്‍ വസ്ത്രം ഉപയോഗിച്ച് കല്ലുകെട്ടിത്താഴ്തിയ മൃതദേഹവും കണ്ടെത്തി. മൃതദേഹം രാത്രിതന്നെ ഫയര്‍ഫോഴ്സിന്റെ സഹായത്താല്‍ പോലീസ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ചോദ്യം ചെയ്യലില്‍ പ്രതി സുരേഷ് വെളിപ്പെടുത്തിയത്- കുറുപ്പംപടിയില്‍ ചുമട്ട് തൊഴിലാളിയായിരുന്നു സുരേഷ്. നാട്ടില്‍ നില്ക്കാന് വയ്യാത്ത ചില പ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഗുരുവായൂരെത്തി. സുഹൃത്തിന്റെ സഹായത്താല്‍ റെയില്‍വേ ഗേറ്റിന് സമീപം വാടകയ്ക്ക് താമസിച്ചു.
ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് പ്രതി വയോധികയെ പരിചയപ്പെടുന്നത്. താനും ഒറ്റയ്ക്കാണു കഴിയുന്നതെന്നും അഭയം നല്‍കാമെന്നും പറഞ്ഞാണ് കഴിഞ്ഞ ഒമ്പതിന് വയോധികയെ വാടക കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പുറത്തുപോയി മദ്യപിച്ചെത്തി പ്രതി വയോധികയെ ശാരീരികമായി ഉപദ്രവിച്ചു. അതിനിടെ ബോധരഹിതയായ വയോധിക മരിച്ചെന്നു കരുതി കല്ലുകെട്ടി കിണറ്റില്‍ ഇട്ടു. തൊട്ടടുത്ത ദിവസം ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് താമസിച്ചു. പിന്നീടാണ് സുഹൃത്തുമൊന്നിച്ച് മദ്യപിക്കുന്നതും കൊലപാതക വിവരം സുഹൃത്തിനോട് വെളിപ്പെടുത്തുന്നതും.
13-07-2026
ബെയ്ജിംഗ്: ബാവി ചുഴലിക്കൊടുങ്കാറ്റ് കിഴക്കൻ ചൈനയിൽ വലിയ നാശനഷ്ടങ്ങൾ വരുത്തി. വലിയ തോതിൽ മുൻകരുതൽ എടുത്തിരുന്നതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഷെജിയാൻ പ്രവിശ്യ അടക്കമുള്ള തീരപ്രദേശങ്ങളിൽ കനത്ത മഴയുണ്ടായി. വ്യാപകമായി കൃഷിനാശം റിപ്പോർട്ട് ചെയ്തു.
വേഗം കുറഞ്ഞതോടെ ബാവിയെ കാലാവസ്ഥാ നിരീക്ഷകർ ചുഴലിക്കൊടുങ്കാറ്റിൽനിന്നു സാധാരണ കൊടുങ്കാറ്റിലേക്കു തരംതാഴ്ത്തിയെങ്കിലും വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തേ ഷെജിയാംഗ് പ്രവിശ്യയിൽനിന്നടക്കം 22 ലക്ഷം പേരെ ചൈനീസ് അധികൃതർ ഒഴിപ്പിച്ചുമാറ്റിയിരുന്നു.
13-07-2026
ദുബായ്: പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനു നേർക്കുണ്ടായ ആക്രമണത്തെത്തുടർന്ന് അമേരിക്ക ഇറാനിൽ ഉടനീളം ബോംബാക്രണം നടത്തി.
ബഹറിൽ, യുഎഇ, കുവൈറ്റ്, ഖത്തർ, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്ക് ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് യുഎസ്-ഇറാൻ സംഘർഷമുണ്ടാകുന്നത്. ഇന്നലെ രാവിലെയായിരുന്നു യുഎസ് ആക്രമണം. ഇറാനിൽ 140 കേന്ദ്രങ്ങളിലായിരുന്നു ബോംബാക്രമണം.
കഴിഞ്ഞ രണ്ടു തവണത്തെ അപേക്ഷിച്ച് ഇത്തവണ യുഎസ് ആക്രമണം രൂക്ഷമായിരുന്നു. മിസൈൽ, ഡ്രോൺ ലോഞ്ച് കേന്ദ്രങ്ങൾ, ആയുധ ഡിപ്പോകൾ, കമ്യൂണിക്കേഷൻ ശൃംഖല തുടങ്ങിയ കേന്ദ്രങ്ങളായിരുന്നു പ്രധാനമായും യുഎസ് ലക്ഷ്യമിട്ടത്. ഇറാന്റെ ഒരു നാവിക ഓഫീസർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇന്നലെ വൈകുന്നേരം ഇറാനിലെ ഖെഷം ദ്വീപിലെ സൈനികകേന്ദ്രങ്ങളും അമേരിക്ക ആക്രമിച്ചു.
ഹോർമുസ് അടച്ചെന്ന് ഇറാൻ ഇന്നലെ രാവിലെ പ്രഖ്യാപിച്ചു. ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്കായിരിക്കുമെന്നും ഇതിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ചാർജ് ഈടാക്കുമെന്നും ഇറാൻ അറിയിച്ചു. ഏകപക്ഷീയ കരാറുകളുടെ യുഗം അവസാനിച്ചെന്ന് ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് അറിയിച്ചു. അതേസമയം, ഹോർമുസ് തുറന്നുതന്നെ കിടക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഹോർമുസ് നിയന്ത്രിക്കുന്നത് ഇറാനല്ലെന്നും ഗതാഗതം സുഗമമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ-ഒമാൻ വിദേശകാര്യ മന്ത്രിമാർ ഹോർമുസ് സംബന്ധിച്ച് ശനിയാഴ്ച ചർച്ച നടത്തിയിരുന്നു.
സൈപ്രസ് പതാകയേന്തിയ ജിഎഫ്എക്സ് ഗാലക്സി എന്ന കപ്പലിനു നേർക്കായിരുന്നു ഇന്നലെ ഇറാൻ ആക്രമണം നടത്തിയത്. കപ്പലിലെ ഇന്ത്യക്കാരനായ ജീവനക്കാരനെ കാണാതായി. 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരായിരുന്നു.
തീപിടിച്ച കപ്പലിന്റെ എൻജിൻ റൂമിനു കാര്യമായ കേടുപാടുണ്ടായി. ഒമാൻ തീരത്തിനു സമീപത്തുകൂടിയായിരുന്നു കപ്പൽ സഞ്ചരിച്ചിരുന്നത്. അംഗീകാരമില്ലാത്തെ പാതയിലൂടെ സഞ്ചരിച്ച കപ്പലിനു മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചുവെന്നും തുടർന്നാണ് ആക്രമണം നടത്തിയതെന്നും ഇറാന്റെ റവലൂഷണറി ഗാർഡ് വ്യക്തമാക്കി.
13-07-2026
പരിയാരം: സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ചു വീഴ്ത്തിയതിനെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. പരിയാരം മുടിക്കാനം കുണ്ടപ്പാറയിലെ ഇടച്ചേരിയൻ വീട്ടിൽ ഇ.ജെ. തോമസാണ് (പാപ്പച്ചൻ-62) മരിച്ചത്.
ഇക്കഴിഞ്ഞ പത്തിന് രാവിലെ എട്ടിന് ചെറുതാഴം മേലതിയടത്ത് റോഡരികിലെ കുറ്റിക്കാട്ടിൽനിന്ന് റോഡിലേക്കിറങ്ങിയ കാട്ടുപന്നി ഓടിവന്ന് തോമസ് സഞ്ചരിച്ച സ്കൂട്ടർ കുത്തിവീഴ്ത്തുകയായിരുന്നു. തോമസിന്റെ തലയ്ക്കും നട്ടെല്ലിനുമായിരുന്നു പരിക്കേറ്റത്.
സഹയാത്രികനായ ഇ.ടി. ജിനുവിന് തോളെല്ലിനും കൈക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. തോമസിന്റെ സംസ്കാരം ഇന്ന് 3.30ന് മുടിക്കാനം സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും. ഭാര്യ: ക്രിസ്റ്റീന. മക്കള്‍: ജിസ്ന, ജിനു, പരേതനായ ജിബിന്‍. സഹോദരങ്ങൾ: സ്റ്റീഫൻ, ബ്രിജിറ്റ്, സോളമൻ.
13-07-2026
മൈസൂരു: ജനസാഗരത്തെ സാക്ഷിനിർത്തി ഗാനകോകിലം എസ്. ജാനകി അഗ്നിയിൽ ലയിച്ചു. കർണാടക സർക്കാരിന്റെ പൂർണസംസ്ഥാന ബഹുമതികളോടെ മൈസൂരുവിലെ കനിയനഹുണ്ടി ഫാം ഹൗസിലായിരുന്നു സംസ്കാരം. വേദമന്ത്രങ്ങളുടെ അകന്പടിയിൽ പേരക്കുട്ടി അപ്സരയാണു ചിതയിൽ തിരികൊളുത്തിയത്.
പതിവുവേഷമായ വെള്ള കോട്ടണ്‍സാരിയായിരുന്നു അന്ത്യയാത്രയിലും എസ്. ജാനകിയെ അണിയിച്ചിരുന്നത്. പിങ്ക് റോസാപ്പൂക്കള്‍ തുന്നിച്ചേര്‍ത്ത സാരിയുടെ കരകളിൽ തിരുപ്പതി ഭഗവാന്റെ ചിത്രവും ആലേഖനം ചെയ്തിരുന്നു, ഏറെ ഇഷ്ടമുള്ള കൃഷ്ണവിഗ്രഹം ഗായികയുടെ വലംകൈയിലും. തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. മരുമകള്‍ ഉമ മുരളി കൃഷ്ണ, അപ്സരയുടെ ഭര്‍ത്താവ് ഗണേഷ് എന്നിവരും അന്ത്യകർമങ്ങളിൽ പങ്കാളികളായി.
കേരളത്തിനുവേണ്ടി ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ സംസ്കാരത്തിൽ പങ്കെടുത്ത് അന്തിമോപചാരം അര്‍പ്പിച്ചു. കർണാടക സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി മന്ത്രി യതീന്ദ്ര സിദ്ധരാമയ്യയും ഉണ്ടായിരുന്നു.
ഇന്നലെ രാവിലെ 8.45 മുതൽ മൈസൂരു മഹാരാജാസ് കോളജ് മൈതാനത്ത് പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സിനിമാ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം പതിനായിരങ്ങളാണ് അന്ത്യോപചാരം അർപ്പിച്ചത്.
പിന്നണിഗായകരായ ചിത്ര, സുജാത മോഹന്‍, വിജയ് പ്രകാശ്, രാജേശ് കൃഷ്ണന്, സംഗീതസംവിധായിക ഹംസലേഖ, നടന്മാരായ ശ്രീനാഥ്, വിനോദ് രാജ്, കര്‍ണാടക ഫിലം ചേംബര്‍ പ്രസിഡന്റ് ജയമാല, നടി ഭാരതി വിഷ്ണുവര്ധന് തുടങ്ങിയവർ ഗായികയ്ക്കു യാത്രാമൊഴിയുമായെത്തി.
വൈകുന്നേരം നാലരയോടെ പൊതുദർശനം അവസാനിപ്പിച്ച് മൃതദേഹം ഫാം ഹൗസിലേക്കു കൊണ്ടുവരിക യായിരുന്നു.
13-07-2026
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ലോക റാങ്കിംഗില്‍ ആദ്യ നാലു സ്ഥാനക്കാരായ ഫ്രാന്‍സ്, അര്‍ജന്റീന, സ്പെയിന്, ഇംഗ്ലണ്ട് ടീമുകളാണ് സെമി ഫൈനലില്‍ കൊമ്പുകോര്‍ക്കുക.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് റാങ്കിംഗിലെ ആദ്യ നാലു സ്ഥാനക്കാര്‍ സെമിയില്‍ പ്രവേശിക്കുന്നത്.
പവര്‍ റാങ്കിംഗ് അനുസരിച്ച് രണ്ടു സ്ഥാനം മുന്നേറിയ ഫ്രാന്‍സാണ് നിലവില്‍ ഒന്നാമത്. അതോടെ, ഒന്നും രണ്ടുമായിരുന്ന അര്‍ജന്റീനയും സ്പെയിനും രണ്ടും മൂന്നുമായി. ഇംഗ്ലണ്ട് നാലില്‍ തുടര്‍ന്നു.
അവസാന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ട് 2-1ന് നോര്‍വെയെയും അര്‍ജന്റീന 3-1ന് സ്വിറ്റ്സര്‍ലന്‍ഡിനെയും കീഴടക്കി. ഇതോടെയാണ് സെമി ഫൈനല്‍ ചിത്രം പൂര്‍ത്തിയായത്. ഈ രണ്ട് ക്വാര്‍ട്ടറും അധികസമയത്തേക്കു നീണ്ടു എന്നതും ശ്രദ്ധേയം.
ഇന്ത്യന്‍ സമയം ബുധന്‍ പുലര്‍ച്ചെ 12.30ന് നടക്കുന്ന ആദ്യ സെമിയില്‍ രണ്ടു തവണ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് (1998, 2018) ഒരു തവണ കിരീടം ഉയര്‍ത്തിയ സ്പെയിനിനെ (2010) നേരിടും. വ്യാഴം പുലര്‍ച്ചെ 12.30നു നടക്കുന്ന രണ്ടാം സെമിയില്‍, മൂന്നു തവണ ലോക കിരീടത്തില്‍ മുത്തമിട്ട അര്‍ജന്റീന (1978, 1986, 2022) ഒരു തവണ ചാമ്പ്യന്മാരായ ഇംഗ്ലണ്ടുമായി (1966) കൊമ്പുകോര്‍ക്കും.
13-07-2026
ന്യൂഡൽഹി: തന്ത്രപ്രധാനമായ മിസൈൽ നിർമാണ മേഖല സ്വകാര്യകമ്പനികൾക്ക് തുറന്നുകൊടുത്ത് പ്രതിരോധരംഗത്ത് മറ്റൊരു സുപ്രധാനനീക്കത്തിനു കേന്ദ്രസർക്കാർ. ഇന്ത്യൻനിർമിത മിസൈലുകൾക്ക് ആവശ്യക്കാർ കൂടിയതാണ് ഇത്തരമൊരു നീക്കത്തിലേക്ക് കേന്ദ്രസർക്കാരിനെ നയിച്ചതെന്നാണു സൂചന.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര എയർ ടു എയർ മിസൈൽ സ്വന്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞയാഴ്ചത്തെ സന്ദർശനത്തിൽ ഇന്തോനേഷ്യ താത്പര്യം പ്രകടിപ്പിച്ചിരുന്നു. കൂടാതെ ബ്രഹ്മോസ് ഉൾപ്പെടെയുള്ള മിസൈലുകൾ വാങ്ങാൻ മറ്റുചില രാജ്യങ്ങളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതിയിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.
സായുധസേനകളുടെയും വിദേശ കയറ്റുമതിയുടെയും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ പൊതുമേഖലാസ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന് (ബിഡിഎൽ) സാധിക്കാത്ത പശ്ചാത്തലത്തിലാണു പ്രതിരോധമേഖലയിലെ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി 180 മുതൽ 200 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള അസ്ത്ര മാർക്ക് 2 മിസൈലുകൾ നിർമിക്കുന്നതിനായി ഐകോം, അദാനി, ഭാരത് ഫോർജ്, ടാറ്റ ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ സ്വകാര്യ കമ്പനികളെ ക്ഷണിച്ചുകൊണ്ട് പ്രതിരോധമന്ത്രാലയം പ്രപ്പോസൽ പുറപ്പെടുവിക്കുമെന്നാണ് സൂചന. ഇതിനുപുറമെ 500 കിലോമീറ്റർ പരിധിയുള്ള പ്രളയ് ടാക്ടിക്കൽ ബാലിസ്റ്റിക് മിസൈലിന്റെ വികസനവും നിർമാണച്ചുമതലയും സ്വകാര്യമേഖലയ്ക്കു കൈമാറാനും പദ്ധതിയുണ്ട്.
നിലവിലെ ആഗോള സാഹചര്യത്തിൽ രാജ്യത്തിന്റെ ആയുധശേഷി വർധിപ്പിക്കാനാണ് പ്രതിരോധമന്ത്രാലയത്തിന്റെ ശ്രമം. ആക്രമണ-പ്രതിരോധ ആന്റി-ബാലിസ്റ്റിക് മിസൈലുകൾക്കാണ് ഇന്ത്യ ഇപ്പോൾ മുൻഗണന നൽകുന്നത്.
പാക്കിസ്ഥാൻ ഉപയോഗിക്കുന്ന തുർക്കി നിർമിത ഡ്രോണുകളെയും ചൈനയുടെ ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെയും നേരിടാൻ മൾട്ടി-ടിയർ ആന്റി-മിസൈൽ, ആന്റി-ഡ്രോൺ ശൃംഖലയും ഇന്ത്യ ഒരുക്കുന്നുണ്ട്. വളരെ കുറഞ്ഞ ചെലവിൽ നിർമിച്ച തുർക്കി നിർമിത ഡ്രോണുകളായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ ഉപയോഗിച്ചത്.
സ്വകാര്യമേഖലയെക്കൂടി ഉൾപ്പെടുത്തി പ്രതിരോധമേഖല കൂടുതൽ ശക്തിപ്പെടുത്താനാണു സർക്കാരിന്റെ ശ്രമം. അതേസമയം സ്വകാര്യകുത്തകകൾക്കു രാജ്യത്തിന്റെ തന്ത്രപ്രധാന മേഖല തുറന്നുകൊടുക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണം.
13-07-2026
ന്യൂഡൽഹി: പാർട്ടിക്കുള്ളിലുള്ളവർ അഭിപ്രായം പറയുമ്പോൾ അതു പാർട്ടിക്കു പോറലേൽക്കാത്ത വിധത്തിലായിരിക്കണമെന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
കേരളത്തിലും രാജ്യത്തു മുഴുവനും സിപിഎം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയിലുള്ളവർ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ ഒരിക്കലും ദോഷകരമായി മാറരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ വിവാദങ്ങൾ സംസ്ഥാനത്തുതന്നെ ചർച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിലെ ഭിന്നാഭിപ്രായങ്ങൾ സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം വിഷയത്തിൽ കേന്ദ്ര കമ്മിറ്റി യോഗത്തിലും നേതാക്കൾ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചു. വിഷയത്തിലെ ആരോപണവും വിവാദവും അനാവശ്യമാണെന്നായിരുന്നു ഇ.പി. ജയരാജന്റെ അഭിപ്രായം. എന്നാൽ തോമസ് ഐസക്കും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഈ അഭിപ്രായത്തോടു യോജിച്ചില്ല.
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയിലും വിമർശനമുണ്ടായി. അധികാര വ്യാമോഹം നേതാക്കളിൽ കടന്നുകൂടിയതിന്റെ തെളിവ് സ്ഥാനാർഥിനിർണയത്തിൽ ഉൾപ്പെടെ പ്രതിഫലിച്ചുവെന്നായിരുന്നു വിമർശനം.
സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിൽ കേന്ദ്രനേതൃത്വത്തിനു വീഴ്ച പറ്റിയെന്നും പാർട്ടിയിൽ കൃത്യമായ ഇടപെടൽ നടത്താൻ നേതൃത്വത്തിനു കഴിയുന്നില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
13-07-2026
ന്യൂഡൽഹി: ഔദ്യോഗിക സർക്കാർ ചടങ്ങുകളിൽ ആലപിക്കുമ്പോൾ ദേശീയ ഗീതത്തിനു (വന്ദേമാതരം) ശേഷമേ ദേശീയഗാനം (ജനഗണമന) ആലപിക്കാവൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംസ്ഥാനഗീതങ്ങൾ ആലപിക്കുമ്പോൾ ദേശീയഗീതവും ദേശീയഗാനവും യഥാക്രമം ആലപിക്കണമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
എല്ലാ സംസ്ഥാനസർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രമന്ത്രാലയങ്ങൾക്കും അയച്ച പുതിയ നിർദേശത്തിൽ ദേശീയഗീതവും ദേശീയഗാനവും ആലപിക്കുമ്പോൾ അവയുടെ കൃത്യമായ വരികളും ഉച്ചാരണരീതിയും കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനായി ആധികാരികമായ പാഠവും ശരിയായ ഉച്ചാരണവും വ്യക്തമാക്കുന്ന വിവരങ്ങൾ ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കി. സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗീതം നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഈ വർഷം ആദ്യമാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. വന്ദേമാതരം രചിച്ചതിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായായിരുന്നു കേന്ദ്രസർക്കാർ ഉത്തരവ്.
13-07-2026
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഉദ്യോഗസ്ഥയെ നിയമിക്കാനുള്ള നീക്കം വിവാദത്തിലേക്ക്.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ കീഴിലുള്ള കിഫ്ബിയിൽ സുപ്രധാന പദവി വഹിച്ച വ്യക്തിയെയാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്നു പൊതുമരാമത്തു മന്ത്രി ശിപാർശ ചെയ്തത്.
പാർട്ടി നിർദേശിച്ച മുതിർന്ന ഉദ്യോഗസ്ഥനെ തള്ളി കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഉന്നത പദവി വഹിച്ചവരെ നിയമിക്കാനുള്ള നീക്കം മുസ്ലീംലീഗിലും യുഡിഎഫിലും ഏറെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
മുസ് ലീംലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പാർട്ടിക്കുള്ളിൽ എതിർപ്പ് രൂക്ഷമാണ്. ഇതിനിടെയാണ് സുപ്രധാന വകുപ്പു ഭരിക്കുന്ന ലീഗ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കസേരയിൽ കഴിഞ്ഞ മുഖ്യമന്ത്രിയുടെ വിശ്വസ്തയായ ഉദ്യോഗസ്ഥയെ നിയമിക്കാനുള്ള നീക്കം നടക്കുന്നത്.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ. അബ്ദുറബിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സെയ്നുലാബ്ദീനെ പൊതുമരാമത്തു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്നായിരുന്നു പാർട്ടിയുടെ ശിപാർശ. എന്നാൽ, മന്ത്രി ഇത് അംഗീകരിച്ചിരുന്നില്ല. മന്ത്രി കഴിഞ്ഞാൽ ഓഫീസിലെ പ്രധാന പദവി പ്രൈവറ്റ് സെക്രട്ടറിയുടേതാണ്.
കഴിഞ്ഞ ദിവസത്തെ മന്ത്രിയുടെ ഡൽഹി യാത്രയിലും ഇവർ അനുഗമിച്ചതായാണ് സൂചന. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായിരുന്നു. സർവീസിലിരിക്കേതന്നെ കിഫ്ബിയുടെ സുപ്രധാന തസ്തികയിലെത്തി. വിരമിച്ച ശേഷവും അവിടെ തുടർന്നു.
കിഫ്ബി ചെയർമാൻ പദവി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും സിഇഒയുടെയും സെക്രട്ടറിയുടെയും പദവി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്നു വഹിച്ചിരുന്നത്. കിഫ്ബിയിൽ ചില പ്രശ്നങ്ങളുണ്ടെന്നും പുനഃസംഘടിപ്പിക്കണമെന്നും ധനവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു.
യുഡിഎഫ് സർക്കാർ രണ്ടു മാസത്തോട് അടുക്കുന്പോഴും പി.കെ. ബഷീറിനെ കൂടാതെ എക്സൈസ് മന്ത്രി എം. ലിജുവിനും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയ്ക്കും പ്രൈവറ്റ് സെക്രട്ടറിമാരായിട്ടില്ല. ബിന്ദുകൃഷ്ണ മന്ത്രിയായതിനു പിന്നാലെ പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചെങ്കിലും ബിജെപി അനുഭാവിയാണെന്ന കോണ്‍ഗ്രസിനുള്ളിലെ വിമർശനത്തെ തുടർന്ന് അനിശ്ചിതത്വത്തിലാകുകയായിരുന്നു.
13-07-2026
കൊച്ചി: എന്‍ഡിപിഎസ് (നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) നിയമത്തില്‍ അടിയന്തര ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാനൊരുങ്ങുന്നു.
കേരളത്തില്‍നിന്നുള്ള എംപിമാരും വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ചെറിയ അളവില്‍ ലഹരിമരുന്ന് കൈവശം വയ്ക്കുന്നവര്‍ക്കും വന്‍തോതില്‍ കടത്തുന്നവര്‍ക്കും നിലവിലെ നിയമത്തിലെ ചില വ്യവസ്ഥകള്‍ അനുകൂലമാകുന്നുണ്ട്.
ലഹരിമാഫിയയുടെ പ്രവര്‍ത്തനരീതികള്‍ മാറിയ സാഹചര്യത്തില്‍ അതനുസരിച്ചുള്ള നിയമഭേദഗതികള്‍ അനിവാര്യമാണെന്ന വിലയിരുത്തലിലാണ് മന്ത്രി ചെന്നിത്തല കേന്ദ്രമന്ത്രിയെ കാണുന്നത്.
നിലവിലെ നിയമപ്രകാരം പിടിച്ചെടുക്കുന്ന ലഹരിമരുന്നിന്റെ അളവാണ് ശിക്ഷയും ജാമ്യവുമായി ബന്ധപ്പെട്ട നടപടികളില്‍ പ്രധാന മാനദണ്ഡം. എന്നാല്‍ വലിയ ശൃംഖലയിലെ അംഗങ്ങള്‍ ചെറിയ അളവുകളാക്കി ലഹരിവസ്തുക്കള്‍ ഇടനിലക്കാരുടെ കൈവശം എത്തിക്കുന്നതിനാല്‍ പലപ്പോഴും കര്‍ശന വകുപ്പുകള്‍ ബാധകമാകാതെ പോകുന്നു. ഇതുവഴി പ്രതികള്‍ക്കു ജാമ്യം ലഭിക്കാനും വീണ്ടും ലഹരിവ്യാപാരത്തിലേക്ക് മടങ്ങാനുമുള്ള സാധ്യത വര്‍ധിക്കുന്നതായാണു പോലീസിന്റെ കണ്ടെത്തല്‍.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്, എന്‍ക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ഇപ്പോള്‍ പല ലഹരി ഇടപാടുകളും നടക്കുന്നത്. ഇത്തരത്തിലുള്ള സാങ്കേതികവിദ്യകളെ നേരിടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൂടുതല്‍ നിയമപരമായ അധികാരവും സാങ്കേതിക സംവിധാനങ്ങളും നല്‍കേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍.
ലഹരി കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതികളുടെ എണ്ണം വര്‍ധിപ്പിക്കണം. കേസുകള്‍ വര്‍ഷങ്ങളോളം നീണ്ടുപോകുന്നത് പ്രതികള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുമുണ്ട്.
സംസ്ഥാനത്തു ലഹരിക്കെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായ രീതിയില്‍ നടക്കുമ്പോഴും നിയമത്തിലെ പോരായകള് പരിഹരിക്കാതെ ലഹരിമാഫിയയെ പൂര്‍ണമായി നിയന്ത്രിക്കാനാകില്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനാല്‍ കാലാനുസൃതമായ ഭേദഗതികളിലൂടെ എന്‍ഡിപിഎസ് നിയമംകൂടുതല് ശക്തമാക്കേണ്ടതുണ്ട്.
13-07-2026
ഹൈദരാബാദ്: സിനിമ ഷൂട്ടിംഗിനു വാടകയ്ക്കെടുത്ത ഉപകരണങ്ങളുടെ വാടക നൽകാത്തതിനു നടന് ആര്യക്കെതിരേ കേസ്.
ഹൈദരാബാദിലെ താഹെര്‍ സിനി ടെക്നിക്സിന്റെ പരാതിയിലാണ് കേസ്. അത്യാധുനിക കാമറകളുടെയും മറ്റ് ഉപകരണങ്ങളുടെയും വാടകയിനത്തില്‍ 1.80 കോടി രൂപ നല്‍കാതെ വഞ്ചിച്ചെന്ന പരാതിയിലാണ് നടപടി.
‘അനന്തന് കാട്’ എന്ന ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് സംഭവം. കമ്പനി സ്വന്തം ചെലവില്‍ ഹൈദരാബാദില്‍നിന്ന് കേരളത്തിലേക്ക് വിലകൂടിയ ഉപകരണങ്ങള്‍ കൊണ്ടുപോയി.
ചിത്രീകരണം പൂര്‍ത്തിയാകുന്നതുവരെ ഉപകരണങ്ങള്‍ ഉപയോഗിച്ചെങ്കിലും കരാര്‍ പ്രകാരമുള്ള 2.12 കോടി രൂപയില്‍ നിന്ന് 1.80 കോടിയിലധികം രൂപ നല്കാന് തയാറായില്ലെന്ന് പരാതിയില്‍ പറയുന്നു.
13-07-2026
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ സ്റ്റേഷനറി കടയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ പ്രതി പിടിയിൽ. അമ്പലക്കണ്ടി സ്വദേശി പള്ളിക്കര വീട്ടിൽ മുസ്തഫ ആണ് കേസിൽ പിടിയിലായത്.
ഇയാളുടെ വാടക വീട്ടിൽ നിന്ന് 5,200 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് കണ്ടെടുത്തു. വീടിനുള്ളിലും സ്കൂട്ടറിന്റെ ഡിക്കിയിൽ നിന്നുമാണ് ആറ് ചാക്കുകളിലായി സൂക്ഷിച്ച പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
പ്രതിയുടെ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി വീട് വാടകയ്ക്ക് എടുത്തത് നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിക്കാനാണെന്നും പോലീസ് വ്യക്തമാക്കി.
13-07-2026
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചെന്ന ഇറാൻ പ്രഖ്യാപനത്തെ തള്ളി അമേരിക്ക രംഗത്ത്. ഹോർമുസ് തുറന്നു തന്നെ കിടക്കുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു.
അന്താരാഷ്ട്ര ജലപാതയിൽ തടസങ്ങൾ ഇല്ലെന്നും സുരക്ഷ ഉറപ്പാക്കാൻ എല്ലായിപ്പോഴും തയാറാണെന്നും അമേരിക്കൻ നാവികസേന വ്യക്തമാക്കി. എന്നാൽ ഹോർമുസ് വഴി ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഇറാനിൽ 140 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ അമേരിക്കയ്ക്കെതിരെ ഗൾഫ് മേഖല ലക്ഷ്യമിട്ടാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്. സൗദിയൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ജോർദാനിലേക്കും ഇറാൻ ആക്രമണം നടത്തി.
13-07-2026
ന്യൂഡൽഹി: ഈമാസം 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായായി 19ന് സർവകക്ഷി യോഗം ചേരും. പാർലമെന്റ് നടപടികൾ സുഗമമായി നടത്താനും പരിഗണനയ്ക്കുവരുന്ന ബില്ലുകളിൽ പിന്തുണയും തേടിയാണ് സർവകക്ഷിയോഗം.
നീറ്റ് ചോദ്യപേപ്പർ ചോർച്ച, ഓപ്പറേഷൻ സിന്ദൂറിലെ സൈനികരുടെ മരണം സംബന്ധിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പരാമർശം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം കേന്ദ്രസർക്കാരിനെതിരേ ആയുധമാക്കും. തെറ്റായ വിവരം നൽകി പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി രാജ്നാഥ് സിംഗിനെതിരേ കോൺഗ്രസ് ഇതിനോടകം അവകാശലംഘന നോട്ടീസ് നൽകിയിട്ടുണ്ട്.
ഭരണഘടനാഭേദഗതി ആവശ്യപ്പെടുന്ന ചില ബില്ലുകൾ കേന്ദ്രസർക്കാർ സമ്മേളനത്തിൽ പരിഗണനയ്ക്കെടുത്തേക്കും. 30 ദിവസം ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്ന 130-ാം ഭരണഘടനാഭേദഗതി ഉൾപ്പെടുന്ന ബില്ലുകളടക്കമാണ് അവതരിപ്പിക്കുക. നിലവിൽ ജെപിസിയുടെ പരിഗണനയിലുള്ള ബില്ലിന്റെ അന്തിമ റിപ്പോർട്ട് വൈകാതെ പാർലമെന്റിൽ സമർപ്പിക്കും.
കുറ്റകൃത്യത്തിൽ ജയിലിലാകുന്ന മന്ത്രിമാരുടെ സ്ഥാനം നഷ്ടമാകുമെന്ന ബില്ലിലെ വ്യവസ്ഥ ഭേദഗതി ചെയ്തു സസ്പെൻഷൻ മാത്രമാക്കി മാറ്റാൻ പാർലമെന്ററി സമിതി ശിപാർശ ചെയ്തിട്ടുണ്ട്. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകളും ഈ സമ്മേളനത്തിൽ കേന്ദ്രസർക്കാർ വീണ്ടും പരിഗണനയ്ക്കു കൊണ്ടുവന്നേക്കും.
തൃണമൂൽ കോൺഗ്രസിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലും നേരിട്ട പ്രതിസന്ധിയാണു ഭരണഘടനാഭേദഗതികൾ ഉൾപ്പെടുന്ന ബില്ലുകൾ പരിഗണനയ്ക്കെടുക്കാൻ കേന്ദ്രസർക്കാരിന് നൽകുന്ന ആത്മവിശ്വാസം.
കഴിഞ്ഞ സമ്മേനത്തെ അപേക്ഷിച്ചു ലോക്സഭയിൽ തൃണമൂലിന്റെ 21 എംപിമാരുടെയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൽനിന്നുള്ള ആറ് എംപിമാരുടെയും പിന്തുണയില്ലാതെയാണു പ്രതിപക്ഷം മൺസൂൺ സമ്മേളനത്തെ നേരിടാനൊരുങ്ങുന്നത്. ഭരണഘടനാഭേദഗതിയിൽ ഉൾപ്പെടുന്ന ഒരു ബില്ലും ഇരുസഭകളിലും പാസാക്കാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണു പ്രതിപക്ഷം.
13-07-2026
ന്യൂഡൽഹി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായരെ പരോക്ഷമായി വിമർശിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ഡൽഹിയിലെ എൻഎസ്എസ് ആസ്ഥാനത്തു നിർമിച്ച മന്നം സ്മൃതിമണ്ഡപവും പ്രതിമയും അനാച്ഛാദനം ചെയ്തു പ്രസംഗിക്കവെയായിരുന്നു ഉപരാഷ്ട്രപതിയുടെ വിമർശനം.
“നിങ്ങളാണ് എല്ലാമെന്നു കരുതരുത്, എല്ലാം മന്നത്ത് പദ്മനാഭൻ എന്ന മഹായോഗിയുടെ സംഭാവനയാണ്. ഞാനാണു പ്രസിഡന്റ്, ഞാനാണു സെക്രട്ടറി അതുകൊണ്ട് അവർ വരരുത്, നിങ്ങൾ വരരുത് എന്നു പറയരുത്. എല്ലാവർക്കും വരാനാകണം’’-എന്നായിരുന്നു പ്രസംഗത്തിനിടയിൽ സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ചങ്ങനാശേരി പെരുന്നയിലെത്തിയ ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ എൻഎസ്എസ് നേതൃത്വം അനുമതി നിഷേധിച്ചിരുന്നു. നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇത്തരം സന്ദർശനങ്ങൾ ശരിയല്ലെന്ന നിലപാടിലായിരുന്നു എൻഎസ്എസ് നേതൃത്വം അത്തരമൊരു തീരുമാനമെടുത്തത്. ബംഗാൾ ഗവർണറായിരിക്കേ തനിക്കും പുഷ്പാർച്ചന നടത്താൻ അനുമതി നിഷേധിച്ചതായി സി.വി. ആനന്ദബോസ് പിന്നീട് തുറന്നുപറഞ്ഞിരുന്നു.
പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും തെരഞ്ഞെടുപ്പിനുശേഷം വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയെന്നും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. പെരുന്നയിലെ പ്രശ്നങ്ങൾക്കു ഡൽഹിയിലെ സ്മൃതിമണ്ഡപം ഒരു ബദലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചടങ്ങിൽ വിശിഷ്ടാതിഥിയായി നിശ്ചയിച്ചിരുന്ന ബംഗാൾ മുൻ ഗവർണർ സി.വി. ആനന്ദബോസ് അസുഖങ്ങളെത്തുടർന്ന് പങ്കെടുത്തില്ല. എൻഎസ്എസ് ഡൽഹി പ്രസിഡന്റ് എം.കെ.ജി. പിള്ള, ജനറൽ സെക്രട്ടറി എം.ഡി. ജയപ്രകാശ്, മന്നത്തിന്റെ ചെറുമകൾ എസ്. നീരദ തുടങ്ങിയവർ പ്രസംഗിച്ചു.
13-07-2026
തിരുവനന്തപുരം: സിപിഎം-സിപിഐ ഉഭയകകക്ഷി ചർച്ച നാളെ നടക്കാനിരിക്കേ പ്രതിപക്ഷ ഉപനേതൃ സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കീഴ്വഴക്കങ്ങൾ ചൂണ്ടിക്കാട്ടി എല്ലാ സ്ഥാനവും ഒരു പാർട്ടിതന്നെ കൈവശം വയ്ക്കുന്നത് മുന്നണി സന്പ്രദായത്തിന് യോജിച്ചതല്ലെന്ന വിമർശനവും സിപിഎമ്മിനെതിരേ അദ്ദേഹം പരസ്യമായി ഉന്നയിച്ചു.
കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല. സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ, അതു പങ്കുവയ്ക്കണം. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കിൽ ആ പങ്കുവയ്ക്കൽ അനിവാര്യമാണ്. പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച് സിപിഐക്ക് തർക്കവും സംശയവുമില്ല. ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്.
അവിടെ കീഴ്വഴക്കം പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല. എല്ലാ കീഴ്വഴക്കവും മാറേണ്ടി വന്നാൽ മാറിയേ തീരൂ. കീഴ്വഴക്കമല്ല, രാഷ്ട്രീയമാണ് വലുത്. കീഴ്വഴക്കമല്ല എൽഡിഎഫാണ് വലുതെന്ന ബോധ്യം എല്ലാവർക്കുമുണ്ടാകണം. കീഴ്വഴക്കമല്ല ഒന്നിച്ചുപോക്കാണ് വലുത്.
അതിനാലാണ് പ്രതിപക്ഷ ഉപനേതൃ സ്ഥാനം വേണമെന്ന് സിപിഐ പറയുന്നത്. എൽഡിഎഫിനെ ദുർബലമാക്കുകയല്ല, മറിച്ചു ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇടതുമുന്നണി എൽഡിഎഫായി തുടരണമെങ്കിൽ അത്തരത്തിലുള്ള പങ്കുവയ്പ്പുകളും തീരുമാനങ്ങളും ഉണ്ടായേ തീരൂവെന്നും ബിനോയ് വിശ്വം പറഞ്ഞു.
പതിവിനു വിപരീതമായി സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിലാകും നാളെ ചർച്ച നടക്കുക. സാധാരണയായി ഘടകകക്ഷി നേതാക്കളെ സിപിഎം ആസ്ഥാനമായ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി ചർച്ച നടത്തുകയാണ് പതിവ്.
13-07-2026
തിരുവനന്തപുരം: ബൈക്കിൽ കറങ്ങിനടന്ന് കവർച്ച നടത്തുന്ന രണ്ട് പേരെ കേരള പോലീസിന്റെ സഹായത്തോടെ തമിഴ്നാട് പോലീസ് പിടികൂടി. മധുര സ്വദേശികളായ മുനിസ്വാമി(34), പപ്പുസ്വാമി (32) എന്നിവരാണ് കൊല്ലത്ത് നിന്ന് പിടിയിലായത്.
കരിങ്കലിൽ നിരന്തരം ബൈക്കിലെത്തി കവർച്ച നടത്തുന്ന പ്രതികളെ കുറിച്ചുള്ള അന്വേഷണത്തെ തുടർന്നാണ് കൊല്ലത്ത് നിന്ന് പ്രതികളെ പിടികൂടിയത്. മംഗലകുന്ന് സ്വദേശിനിയുടെ അഞ്ചര പവന്റെ സ്വർണമാല പൊട്ടിച്ച് പ്രതികൾ ബൈക്കിൽ കടന്നുകളഞ്ഞതായി പരാതിയുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ കേരളത്തിലേക്ക് കടന്നതായി തമിഴ്നാട് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് പ്രത്യേക അന്വേഷണ സംഘം കേരള പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.
13-07-2026
ശ്രീനഗർ: പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കി. രക്തസാക്ഷി ദിനത്തിനു മുന്നോടിയായാണ് വീട്ടുതടങ്കലിലാക്കിയതെന്നു മകൾ ഇൽതിജ പറഞ്ഞു.
ജൂലൈ 13 ആണ് ജമ്മു കാഷ്മീരിൽ രക്തസാക്ഷിത്വ ദിനമായി ആചരിക്കുന്നത്.
1931ൽ ശ്രീനഗർ സെൻട്രൽ ജയിലിനു പുറത്ത് ദോഗ്ര ആർമിയുടെ വെടിയേറ്റ് 22 പേർ കൊല്ലപ്പെട്ടതിന്റെ ഓർമയ്ക്കായാണ് രക്തസാക്ഷി ദിനം ആചരിക്കുന്നത്.