02-08-2026
തിരുവനന്തപുരം: അതിതീവ്രമായ മഴയും ഇതേത്തുടർന്ന് പമ്പാ നദിയിൽ വെള്ളപൊക്കവും ഉണ്ടായ പശ്ചാത്തലത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഇന്നും തിങ്കളാഴ്ചയും ശബരിമല ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്ന്
തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തിൽ തന്നെ ചിങ്ങമാസ പൂജകൾക്കായും (ഓഗസ്റ്റ് 16 മുതൽ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകൾക്കായും (ഓഗസ്റ്റ് 24 മുതൽ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദർശനത്തിനായി ഭക്തർക്ക് തെരെഞ്ഞെടുക്കാവുന്നതാണ്.
അതിതീവ്ര മഴ തുടരുന്നതിനാലും മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തരോട് ഇത്തരത്തിൽ ഒരു അഭ്യർത്ഥന നടത്തുന്നത്.
02-08-2026
ചെന്നൈ: ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ഇവിഎം അട്ടിമറിയാണെന്ന് ആരോപിച്ച് ഡിഎംകെ കോടതിയിലേക്ക്. കൊളത്തൂർ മണ്ഡലത്തിൽ ഉപയോഗിച്ച ഇവിഎം പരിശോധിച്ചപ്പോൾ മുപ്പത് ശതമാനത്തിലേറെയും അട്ടിമറിക്കപ്പെട്ടതായി കണ്ടെത്തിയെന്ന് ഡിഎംകെ നിയമവിഭാഗം സെക്രട്ടറി എൻ.ആർ. ഇളങ്കോ വ്യക്തമാക്കി.
വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അട്ടിമറി ആരോപണങ്ങൾ പൂർണമായും തള്ളി ജില്ലാ തെരഞ്ഞെടുപ്പ് അധികൃതർ രംഗത്തെത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ സ്ഥാനാർഥി വി.എസ്. ബാബുവിനോട് 8,795 വോട്ടുകൾക്കാണ് എം.കെ. സ്റ്റാലിൻ പരാജയപ്പെട്ടത്.
തുടർന്ന് മണ്ഡലത്തിലെ 14 പോളിംഗ് സ്റ്റേഷനുകളിലെ ഇവിഎമ്മുകളിൽ സംശയം പ്രകടിപ്പിച്ച് സ്റ്റാലിനും ഡിഎംകെയും രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ 29 മുതൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ യന്ത്രങ്ങൾ പരിശോധിച്ചിരുന്നു.
എട്ട് യന്ത്രങ്ങൾ പരിശോധിച്ചതിൽ മൂന്നെണ്ണത്തിലും ഗുരുതരമായ അപാകതകൾ കണ്ടെത്തിയതായി ഡിഎംകെ ചൂണ്ടിക്കാട്ടുന്നു. 157-ാം നമ്പർ പോളിംഗ് സ്റ്റേഷനിലെ ഇവിഎമ്മുകളിൽ ചിലതിന്റെ വിവിപാറ്റ്, കൺട്രോൾ യൂണിറ്റുകൾ എന്നിവയിലെ അഡ്രസ് ടാഗുകൾ പൂരിപ്പിച്ചിരുന്നില്ല. കൂടാതെ സീലുകൾ കൃത്യമല്ലായിരുന്നുവെന്നും അഡ്രസ് ടാഗുകൾ പുതിയത് പോലെ തോന്നിച്ചെന്നും ഇളങ്കോ ആരോപിച്ചു.
അതേസമയം ഡിഎംകെയുടെ ആരോപണങ്ങൾ പൂർണമായും വ്യാജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ഗ്രേറ്റർ ചെന്നൈ കോർപറേഷൻ കമ്മീഷണറുമായ ജി.എസ്. സമീരൻ പറഞ്ഞു. ഒരു വിവിപാറ്റ് യൂണിറ്റിൽ മാത്രമാണ് ചെറിയ സാങ്കേതിക തകരാർ കണ്ടെത്തിയത്. അത് പോളിംഗ് ദിനങ്ങളിൽ സാധാരണയായി കണ്ടുവരുന്ന പ്രശ്നം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
02-08-2026
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവമുമായി മുൻമന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി സതീശൻ യൂത്ത് ലീഗ് നേതാവിന്റെ വിരുന്നിൽ പങ്കെടുത്തതിനെയാണ് ശിവൻകുട്ടി വിമർശിച്ചത്.
ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുകയാണ് മുഖ്യമന്ത്രി. വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല.
മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്' തുല്യമാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടതെന്ന് ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
വി. ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
നാട് ദുരന്തമുഖത്ത് പകച്ചുനിൽക്കുമ്പോൾ, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭരണാധികാരികളുടെ സന്നദ്ധതയും നിശ്ചയദാർഢ്യവുമാണ് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമാകേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് മുഖ്യമന്ത്രി ഇപ്പോൾ ചെയ്യേണ്ടത്.
എന്നാൽ, അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സൽക്കാരത്തിൽ പങ്കുചേരുകയാണ് മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ ചെയ്തത്. നാടൊട്ടുക്കും ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്' തുല്യമാണ്.
വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല. മറ്റു പരിപാടികൾ മാറ്റിവെച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടത്.
രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും വന്നപ്പോൾ കേരളത്തെ മുന്നിൽ നിന്ന് നയിച്ച് ജനങ്ങൾക്ക് കരുത്തുപകർന്ന ക്യാപ്റ്റൻ ശ്രീ പിണറായി വിജയനെപ്പോലൊരു ഭരണാധികാരിയെ നാം കണ്ടതാണ്. ഇച്ഛാശക്തിയോടെ ഭരണം നടത്താൻ വി. ഡി. സതീശൻ പിണറായി വിജയനെ മാതൃകയാക്കാൻ തയാറാകണം.
02-08-2026
ബംഗളൂരു: കനത്ത മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് വീടിനു മുകളിലേക്ക് വീണ് മൂന്ന് വയസുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ശിവമോഗ ജില്ലയിലെ ഇന്ദിരാനഗറിൽ ഞായറാഴ്ച പുലർച്ചെ രണ്ടരയ്ക്കുണ്ടായ സംഭവത്തിൽ മല്ലികാർജുൻ (35), ഭാര്യ നാഗവേണി (28), മകൻ സന്തോഷ് (മൂന്ന്) എന്നിവരാണ് മരിച്ചത്.
ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവർ താമസിച്ചിരുന്ന വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട തെരച്ചിലിലാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്.
തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത്കനത്ത മഴ തുടരുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാഭരണകൂടം അറിയിച്ചു.
02-08-2026
കൊച്ചി: പറവൂരിൽ ജോലിക്ക് നിന്ന വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. കൈതാരം പൊട്ടന്റെപറമ്പിൽ വീട്ടിൽ ശ്രീജ (47) ആണ് അറസ്റ്റിലായത്.
കോട്ടുവള്ളി കൈതാരം ശ്രീമുരളി വീട്ടിൽ ശ്രീദേവി അമ്മയുടെ വീട്ടിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടമായത്. കഴിഞ്ഞ ദിവസമാണ് ലോക്കറിൽ നിന്ന് സ്വർണം നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്.
ലോക്കറിന്റെ പൂട്ട് തുറന്നാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ശ്രീദേവി അമ്മയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിനിടെ ശ്രീജയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. മോഷ്ടിച്ച സ്വർണം പണയം വച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ശ്രീജയെ റിമാൻഡ് ചെയ്തു.
02-08-2026
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടയിൽ ഇതുവരെ എട്ട് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഇതുവരെ എട്ടുപേരെ കാണാതായിട്ടുണ്ട്. 13 പേർക്ക് പരിക്കേറ്റു. മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും നിലവിൽ ഈ ക്യാമ്പുകളിലായി 5,792 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നു. റവന്യൂ മന്ത്രിയുമായും വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടങ്ങളുമായും നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. മഴയുടെ അളവ് കുറഞ്ഞെങ്കിലും മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.
02-08-2026
തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ, പന്തളം സ്റ്റേഷൻ), എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ (കക്കടശേരി സ്റ്റേഷൻ, തൊടുപുഴ സ്റ്റേഷൻ), കോട്ടയം ജില്ലയിലെ മീനച്ചിൽ (പാലാ സ്റ്റേഷൻ) എന്നീ നദികളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കോട്ടയം ജില്ലയിലെ മീനച്ചിൽ (പേരൂർ സ്റ്റേഷൻ), മണിമല (മണിമല സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരവന്നൂർ (കരവന്നൂർ സ്റ്റേഷൻ), കണ്ണൂർ ജില്ലയിലെ വളപട്ടണം (അനങ്ങോട് സ്റ്റേഷൻ), കാസർഗോഡ് ജില്ലയിലെ കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), മോഗ്രാൽ (മധുർ സ്റ്റേഷൻ) എന്നീ നദികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
യാതൊരു കാരണവശാലും മേൽപറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
02-08-2026
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയവിനിമയം തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ശനിയാഴ്ചത്തെ അപേക്ഷിച്ച് മഴ കുറഞ്ഞത് ആശ്വാസകരമാണ്. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഏറ്റവും പുതിയ കണക്കനുസരിച്ച് എട്ട് മരണം സ്ഥിരീകരിച്ചു. എട്ടു പേരെ കാണാതായിട്ടുണ്ട്. 13 പേര്‍ക്ക് പരുക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കും.
മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
02-08-2026
തിരുവനന്തപുരം: കാലടിയിൽ വയോധികയെ അതിക്രൂരമായി മർദിച്ച കേസിൽ മകനും മരുമകളും അറസ്റ്റിൽ. മധു (40), ഭാര്യ ആതിര (32) എന്നിവരാണ് പിടിയിലായത്.
കാലടി മരുതൂർക്കടവ് കുഞ്ചുവീട് ലെയ്നിൽ താമസിക്കുന്ന സരസ്വതിയെയാണ് (73) ഇളയ മകൻ മധുവും ഭാര്യ ആതിരയും ചേർന്ന് മർദിച്ച് തലയിലും മുഖത്തും പരിക്കേൽപ്പിച്ചത്. മർദനത്തിൽ സരസ്വതിയുടെ ചുണ്ടിലും തലയിലും മുറിവുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ മർദനത്തിനു ശേഷം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ഒത്തുതീർപ്പാക്കുകയുമായിരുന്നു. എന്നാൽ മർദന വിവരം വാർത്തയായതോടെ പോലീസ് വീണ്ടും എത്തി സരസ്വതിയുടെ മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു.
02-08-2026
കോഴിക്കോട്: കാപ്പാട് രണ്ടു വയസുകാരൻ വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു. കാപ്പാട് കണ്ണംകടവ് പടിഞ്ഞാറെമൂസക്കണ്ടി വീട്ടിൽ നൗഷാദിന്റെ മകൻ മാസിനാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം നടന്നത്. മഴയെത്തുടർന്ന് റോഡിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തി വീടിന്റെ മുറ്റത്ത് രൂപപ്പെട്ട ഒരു ചെറിയ കുഴിയിലെ വെള്ളക്കെട്ടിലേക്ക് കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു.
അപകടം നടന്ന സമയത്ത് രക്ഷിതാക്കളും മറ്റ് വീട്ടുകാരും വീടിനുള്ളിലായിരുന്നു ഉണ്ടായിരുന്നത്. കുട്ടി വീണത് ആരും പെട്ടെന്ന് ശ്രദ്ധിച്ചിരുന്നില്ല. കുറച്ചു സമയത്തിന് ശേഷമാണ് വെള്ളത്തിൽ വീണു കിടക്കുന്ന കുട്ടിയെ വീട്ടുകാർ കണ്ടെത്തുന്നത്.
ഉടൻ തന്നെ സമീപത്തെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി പത്തോടെ മരിച്ചു.
02-08-2026
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂർ - കാസറഗോഡ് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ ഇന്നു വൈകുന്നേരം 05.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.
02-08-2026
തൊടുപുഴ: ഇടുക്കിയിൽ വൃഷ്ടിപ്രദേശത്തെ ശക്തമായ മഴയ്ക്ക് പിന്നാലെ പ്രധാനപ്പെട്ട അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ നാല് അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി, കല്ലാർ , പാംബ്ല , മലങ്കര ഡാമുകളാണ് തുറന്നത്.
ഇടുക്കി അണക്കെട്ടിൽ 2339.62 അടിക്ക് മുകളിലാണ് ജലനിരപ്പ്. ഒറ്റ ദിവസം കൊണ്ട് കൂടിയത് ഒമ്പത് അടി വെള്ളമാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയിലാണ്.
അതേസമയം, കനത്ത മഴയുടെ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശന വിലക്കും രാത്രിയാത്രാ നിരോധനവും തുടരുകയാണ്. ഇടുക്കിയിൽ ശനിയാഴ്ച മാത്രം 14 വീടുകൾ തകർന്നു . ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 101 പേരാണ് ഉള്ളത്.
02-08-2026
ബാഴ്സലോണ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ആഴ്സണലിന് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ജിറോണയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
ആഴ്സണലിന് വേണ്ടി കായ് ഹാവെർട്സ്, ക്രിസ്റ്റോസ് ടിസോലിസ്, മാക്സ് ഡോവ്മാൻ, ഗബ്രിയേൽ ജെസൂസ് എന്നിവരാണ് ഗോളുകൾ നേടിയത്. അർനൗ മാർട്ടിനെസ് ആണ് ജിറോണയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
02-08-2026
പത്തനംതിട്ട: പ്രളയക്കെടുതിയിൽ വലിയ തോതിൽ ദുരിതം നേരിടുന്ന ആറന്മുളയിലേക്ക് അടിയന്തരമായി കൂടുതൽ സർക്കാർ സഹായം എത്തിക്കണമെന്ന് എംഎൽഎ അബിൻ വർക്കി. തികച്ചും അപ്രതീക്ഷിതമായ ദുരന്തമാണ് ആറന്മുളയിൽ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റാന്നിയിൽ കയറിയ വെള്ളം മുഴുവൻ എത്തിച്ചേരുന്നത് ആറന്മുളയിലേക്കാണ്. അതിനാൽ റാന്നി മേഖലയിൽ ജലനിരപ്പ് കുറയുമ്പോൾ ആറന്മുളയിൽ വെള്ളം കൂടുതൽ ഉയരുന്ന സാഹചര്യമാണുള്ളത്. ആറന്മുള നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കനത്ത നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ റവന്യൂ വകുപ്പ് കൂടുതൽ കാര്യക്ഷമതയോടെയും വേഗത്തിലും ഇടപെടണമെന്നും അബിൻ വർക്കി അഭ്യർഥിച്ചു.
02-08-2026
കോതമംഗലം: ചേലാടിന് സമീപം കരിങ്ങഴയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്റെ പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു. പുന്നേക്കാട് കൈതവേലിൽ ജോണിന്റെ മകൻ ജിതിൻ (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം. പിക്കപ്പ് വാൻ റോഡരികിൽ നിർത്തി പഞ്ചറായ ടയർ മാറ്റുന്നതിനിടെയായിരുന്നു സംഭവം.
മഴയും റോഡിലെ വളവും കാരണം റോഡരികിൽ നിർത്തിയിട്ട വാഹനം ജിതിന്റെ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ജിതിനെ ഉടൻ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്റീരിയർ വർക്കറായ ജിതിൻ പണിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഭാര്യ: അനറ്റ് (കീഴില്ലം എരമത്തുകുടി കുടുംബാംഗം). മകൻ: ആഷർ.
02-08-2026
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോൺ എന്നയാളുടെ മൃതദേഹമാണ് കണ്ടത്തിയത്.
കണ്ണാന്തുറയില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. ഇനി ഒരാളുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്.അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു അപകടത്തിൽപ്പെട്ട വള്ളം.
അപകടസമയത്ത് വള്ളത്തിൽ നാലുപേരുണ്ടായിരുന്നു. രക്ഷാപ്രവർത്തനം ഇഴഞ്ഞതിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെത്തി ശനിയാഴ്ച പ്രതിഷേധിച്ചിരുന്നു. പിന്നാലെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി സ്കൂബ ഡൈവിംഗ് ടീമിനെ നിയോഗിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.
02-08-2026
ആലപ്പുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലാക്രമണം അതിരൂക്ഷം. ശനിയാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും തൃക്കുന്നപ്പുഴ പ്രണവം ജംഗ്ഷനും മൂത്തേരിക്കുമിടയിൽ 15 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണു. രാവിലെ മുതൽ കടലാക്രമണം ശക്തമായതോടെ തീരദേശ ജീവിതം അക്ഷരാർഥത്തിൽ വഴിമുട്ടിയിരിക്കുകയാണ്.
ശക്തമായ തിരമാലകളിൽ തീരദേശ റോഡിൽ മുഴുവൻ മണൽ നിറഞ്ഞു. തൃക്കുന്നപ്പുഴ പ്രണവം ജംഗ്ഷനിൽ ജലജീവൻ മിഷന്റെ ഭാഗമായി റോഡരികിൽ ഇറക്കിയിരുന്ന പൈപ്പുകൾ ശക്തമായ തിരയിൽ റോഡിൽ പരക്കെ നിരന്നുകിടക്കുകയാണ്.
മംഗലം, കുറിച്ചിക്കൽ ഭാഗങ്ങളിൽ തീരദേശ റോഡ് ഉയർന്നതിനാൽ കടൽവെള്ളം ഒഴുകിപ്പോകാനാവാതെ കിഴക്കുവശത്തും വീട്ടുപരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. കടൽഭിത്തി പേരിനുപോലുമില്ലാത്ത മംഗലം, പത്തിശേരി ഭാഗങ്ങളിൽ കടൽക്ഷോഭം വലിയ ദുരിതമാണ് വിതയ്ക്കുന്നത്.
തീരാദുരിതം പതിവായതോടെ മംഗലത്ത് നാട്ടുകാർ റോഡിന് കുറുകെ വലകെട്ടി തീരദേശ റോഡിലെ ഗതാഗതം തടഞ്ഞു. എന്നാൽ പ്രശ്നപരിഹാരത്തിന് റവന്യൂ അധികൃതരോ പോലീസോ പഞ്ചായത്ത് അധികൃതരോ ഇതുവരെ ഇടപെടാൻ തയാറായിട്ടില്ല.
02-08-2026
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ റെസ്റ്റോറന്റിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ചാവേറായ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. മോസ്കോയിലെ കുദ്രിൻസ്കയ സ്ക്വയറിലെ റെസ്റ്റോറന്റിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ 21 പേർക്ക് പരിക്കേറ്റു.
പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. അജ്ഞാതയായ ഒരു സ്ത്രീ ബോംബ് കൈവശംവെച്ച് റെസ്റ്റോറന്റിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, സുരക്ഷാ ജീവനക്കാരൻ ഇവരെ തടഞ്ഞു. ഇതിനിടെയാണ് സ്ത്രീയുടെ കൈവശമുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ചത് .
ചാവേറായ സ്ത്രീയും സുരക്ഷാ ജീവനക്കാരനും മറ്റൊരാളുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ദേശീയ ഭീകരവിരുദ്ധ സമിതിയും മോസ്കോ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റിയും അന്വേഷണം ആരംഭിച്ചു.
02-08-2026
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.
പിടിയിലായി. പേഴക്കാപ്പിള്ളി എസ് വളവ് ഭാഗത്ത് പാലത്തിങ്കൽ പുത്തൻപുരയിൽ അർഷാദ് (47), മോഷണമുതലുകൾ വാങ്ങിയ ആക്രി കട ഉടമ പുന്നോപടി കൂരിക്കാവ് ഭാഗത്ത് കളപ്പുരയിൽ വീട്ടിൽ ഷാനവാസ് (42) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 31-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പിടിയിലായ അർഷാദ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഷാനവാസിന്റെ ആക്രി കടയിൽ നടത്തിയ പരിശോധനയിൽ മോഷണം പോയ ഇലക്ട്രിക് വയറുകൾ പോലീസ് കണ്ടെടുത്തു.
02-08-2026
പത്തനംതിട്ട: ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായ പത്തനംതിട്ട റാന്നിയിൽ വെള്ളം പൂർണമായി ഇറങ്ങി. വെള്ളം കയറി നശിച്ച സാധനങ്ങൾ കട ഉടമകൾ മാറ്റി വരികയാണ്. കോടികളുടെ നാശനഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. പമ്പ നദിയിലും ജലനിരപ്പ് താഴ്ന്നു വരികയാണ്.
ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാൽ ജാഗ്രത തുടരുന്നുണ്ട്. അതേസമയം, നിറപുത്തരിക്കായി വൈകിട്ട് നട തുറക്കാനിരിക്കെ ശബരിമല തീർഥാടകർക്ക് അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് ദേവസ്വം ബോർഡ്.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലും ഉള്ളവർ കൂടുതൽ കരുതലെടുക്കണം. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് സൂചന.
02-08-2026
ലിമ: പെറുവിലുണ്ടായ വിമാനാപകടത്തിൽ 13 പേർ മരിച്ചു. പെറുവിലെ നസ്ക ലൈൻസ് കാണാനായി വിനോദസഞ്ചാരികളുമായി യാത്രതിരിച്ച വിമാനമാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 11 വിദേശ വിനോദസഞ്ചാരികളും ജീവനക്കാരായ രണ്ടുപേരും അപകടത്തിൽ മരിച്ചു. മരിച്ചവരിൽ ഏഴുപേർ ഇറ്റാലിയൻ സഞ്ചാരികളാണ്. ജർമനിയിൽനിന്നുള്ള രണ്ടുപേരും സ്പെയിനിൽനിന്നുള്ള രണ്ട് സഞ്ചാരികളും മരിച്ചവരിൽ ഉൾപ്പെടുന്നു.
യുനെസ്കോ പൈതൃക പട്ടികയിലുള്ള പെറുവിലെ നസ്ക ലൈൻസ് കാണാനായി ചെറുവിമാനത്തിൽ യാത്രതിരിച്ചവരാണ് അപകടത്തിൽപ്പെട്ടതെന്ന് സർക്കാർ വാർത്താ ഏജൻസിയായ അൻഡിന റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച നസ്ക നഗരത്തിന് സമീപത്തെ ഒരു വയലിലാണ് വിമാനം തകർന്നുവീണത്. നസ്കയ്ക്ക് സമീപത്തുള്ള ഇകാ നഗരത്തിൽനിന്നാണ് വിനോദസഞ്ചാരികളുമായി വിമാനം പറന്നുയർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
പെറുവിയൻ വിമാനക്കമ്പനിയായ എയറോഡിയാനയുടെ ഉടമസ്ഥതയിലുള്ള സെസ്ന ഗ്രാൻഡ് കാരവൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ 14 വർഷമായി നസ്ക ലൈൻസിൽ സഞ്ചാരികൾക്കായി വിമാനയാത്ര സംഘടിപ്പിക്കുന്ന കമ്പനിയാണ് എയറോഡിയാന. സംഭവത്തിൽ പെറുവിയൻ സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, വിമാനക്കമ്പനിയായ എയറോഡിയാന ഇതുവരെ അപകടത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
02-08-2026
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
മതപഠന സ്ഥാപനങ്ങളും ട്യൂഷൻ സെന്ററുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. അതേസമയം ഇന്ന് നടക്കേണ്ട സെറ്റ്, ഹയർ സെക്കൻഡറി തുല്യത പരീക്ഷകൾ മാറ്റി. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല പരീക്ഷയും പിന്നീട് നടക്കും.
ഇടുക്കിയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള കായിക ക്ഷമത പരീക്ഷ ചൊവ്വ, ബുധൻ തീയതികളിൽ നടത്താൻ പിഎസ്സി നിശ്ചയിച്ചിരുന്നത് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്സി അറിയിച്ചു.
02-08-2026
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു.
വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലും ഉള്ളവർ കൂടുതൽ കരുതൽ എടുക്കണം. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.
പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലയിൽ രാത്രി പെയ്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി.
02-08-2026
മുംബൈ: 32 കോടിയുടെ സാമ്പത്തിക തർക്കത്തെത്തുടർന്ന് പ്രമുഖ അലുമിനിയം ഫോയിൽ നിർമാണ കമ്പനിയായ ‘ജിഎസ്എം ഫോയിൽസ്’ മാനേജിംഗ് ഡയറക്ടർ മോഹൻസിംഗ് പർമാറിനുനേരേ വധശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കമ്പനി ചെയർമാൻ സാഗർ ഭാനുശാലി (33) ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാർത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയിൽ 20 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.
വധശ്രമം കമ്പനി വളപ്പിൽ; ക്വട്ടേഷൻ 30 ലക്ഷത്തിന്
കഴിഞ്ഞ മാസം 24ന് മുംബൈ വസായി ഈസ്റ്റിലെ നവ്ജീവൻ ഡയമണ്ട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള കമ്പനി വളപ്പിൽ വച്ചാണ് പർമാറിനുനേരേ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗസംഘം പർമാറിനെ തടഞ്ഞുനിർത്തി തോളിന് വെടിവയ്ക്കുകയായിരുന്നു. വീണ്ടും വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്ക് ജാമായതോടെ തോക്കിന്റെ പിൻഭാഗം കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച ശേഷം അക്രമികൾ കടന്നുകളഞ്ഞു.
പോലീസ് അന്വേഷണത്തിലാണ് കൊലപാതക ശ്രമത്തിനു പിന്നിലെ പ്രധാന സൂത്രധാരൻ ചെയർമാൻ സാഗർ ഭാനുശാലിയാണെന്നു തെളിഞ്ഞത്. 30 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് ഇയാൾ കൊലയാളി സംഘത്തിനു നൽകിയത്. ഇതിനായി അഞ്ചു ലക്ഷം രൂപ അഡ്വാൻസും നൽകിയിരുന്നു. ഉത്തർപ്രദേശ് പോലീസിലെ സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ സഹായത്തോടെ ഉത്തർപ്രദേശിൽനിന്നാണ് ഭാനുശാലിയെ മഹാരാഷ്ട്ര പോലീസ് പിടികൂടിയത്.
സാമ്പത്തികബാധ്യതയും കമ്പനി പിടിച്ചെടുക്കൽ മോഹവും
അലുമിനിയം ഫോയിലുകൾ നിർമിക്കുന്ന ജിഎസ്എം ഫോയിൽസിലെ തന്റെ ഓഹരികൾ സാഗർ ഭാനുശാലി നേരത്തേ പർമാറിന് വിറ്റ് 32 കോടിയോളം കൈപ്പറ്റിയിരുന്നു. ഔദ്യോഗിക ഓഹരിക്കൈമാറ്റം നടന്നുമില്ല. എന്നാൽ അന്താരാഷ്ട്ര ഓഹരി വിപണിയിൽ തെറ്റായ നിക്ഷേപങ്ങൾ നടത്തി ഇയാൾ കടുത്ത സാമ്പത്തികബാധ്യതയിലായി.
പർമാറിനെ വധിച്ചാൽ ഈ സാമ്പത്തിക ബാധ്യതയിൽനിന്നു രക്ഷപ്പെടാമെന്നും കമ്പനിയുടെ പൂർണ നിയന്ത്രണം തിരികെ പിടിക്കാമെന്നുമുള്ള കണക്കുകൂട്ടലിലാണ് ഭാനുശാലി ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്.
ഓഹരി വിപണിയിൽ വൻ തിരിച്ചടി
സംഭവം നടന്ന് ദിവസങ്ങൾക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജിഎസ്എം ഫോയിൽസ് കമ്പനി അധികൃതർ വെടിവയ്പു വിവരങ്ങൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ ഔദ്യോഗികമായി അറിയിച്ചത്. ഇതിനു പിന്നാലെ കമ്പനിയുടെ ഓഹരിവില ഒറ്റയടിക്ക് 20 ശതമാനം ഇടിഞ്ഞ് 192ലേക്ക് കൂപ്പുകുത്തി.
അതേസമയം, ആക്രമണം കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും വസായി, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഫാക്ടറികൾ പതിവുപോലെ പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.
02-08-2026
കൊച്ചി: നഗരത്തിലെ റോഡുകളോടു ചേര്‍ന്ന് നടപ്പാതകള്‍ ഉറപ്പാക്കാന്‍ നടപടി വേണമെന്നു ഹൈക്കോടതി. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ റോഡുകളോടു ചേര്‍ന്ന നടപ്പാതകളുടെ സ്ഥിതി മോശമാണെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്.
ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കൊച്ചി കോര്പറേഷന് സമയം തേടി. തുടര്‍ന്ന് വിഷയം 20ന് പരിഗണിക്കാന്‍ മാറ്റി.
നഗരത്തിലെ റോഡുകളുടെ അവസ്ഥ മെച്ചപ്പെട്ടതാണെങ്കിലും നടപ്പാതകളുടെ കാര്യത്തില്‍ സ്ഥിതി അതല്ലെന്നായിരുന്നു അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. തകര്‍ന്നുകിടക്കുന്ന റോഡുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കോര്പറേഷന് കൈമാറുമെന്നും അമിക്കസ് ക്യൂറി കോടതിയില്‍ അറിയിച്ചു. നഗരത്തില്‍ നടപ്പാതകള്‍ വേണമെന്ന കാര്യത്തില്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കാര്യമായ നടപടി ഉണ്ടായിട്ടില്ലെന്ന് കോടതി പറഞ്ഞു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ചത്.
02-08-2026
കൊടൈക്കനാൽ: തമിഴ്നാട് കൊടൈക്കനാലിൽ ദളിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. പ്രബലജാതിക്കാരുടെ പറന്പിലേക്ക് കുതിരയുമായി കടന്നതിനാണ് കൊലപ്പെടുത്തിയത്. പ്രതികളിലൊരാൾ പോലീസിൽ കീഴടങ്ങി. ദിണ്ടിഗൽ ജില്ലയിലെ ഉയർന്ന സഥലങ്ങളിലേക്ക് കുതിരപ്പുറത്ത് പച്ചക്കറി എത്തിക്കുന്ന ദളിത് യുവാക്കളായ രാമർ, പ്രശാന്ത് എന്നിവർക്ക് നേരേയാണ് ആക്രമണം ഉണ്ടായത്.
കുതിര തന്റെ പറന്പിൽ കടക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാരനും പ്രബല ജാതിക്കാരനുമായ രഘു പല തവണ രാമറുമായിവാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. രാമറിനെയും പ്രശാന്തിനെയും കഴിഞ്ഞ ദിവസം രാത്രി കാറിലെത്തിയ രഘു വീട്ടിൽനന്ന് വിളിച്ചിറക്കി. കാറിൽ ഇരുവരും കയറിയതിന് പിന്നാലെ അഞ്ച് പേർ വാഹനം വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇരുവരെയും ക്രൂരമായി മർദിച്ച അക്രമികൾ പിന്നീട് കാറിൽ കയറി രക്ഷപ്പെട്ടു.
ബന്ധുക്കൾ തിരക്കി എത്തുമ്പോഴേക്കും രാമറിന്റെ ജീവൻ നഷ്ടമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് ആശുപത്രിയിൽ ചികിത്സയിലാണ്. രഘു പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
എന്നാൽ അക്രമിസംഘത്തിലെ മറ്റുള്ളവരെ ഇതുവരെ പിടികൂടിയിട്ടില്ല. കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യം മാത്രമെന്നും ജാതിക്കൊലയായി പരിഗണിക്കാനാകില്ലെന്നുമാണ് പോലീസ് നിലപാട്. എല്ലാ പ്രതികളെയും ഉടൻ അറസ്റ്റു ചെയ്യണമെന്നും രാമറിന്റെ കുടുംബത്തിന് ധനസഹായവും ബന്ധുക്കളിലൊരാൾക്ക് സർക്കാർ ജോലിയും നൽകണമെന്നും ആവശ്യപ്പെട്ട് സിപിഎമ്മും ദളിത് സംഘനടകളും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
02-08-2026
ആലുവ: സംരംഭങ്ങള്‍ തുടങ്ങാനായി ക്ലിയറന്‍സ് കിട്ടുകയെന്നതു വലിയ വെല്ലുവിളിയാണെന്നും സംരംഭകര്‍ ഓരോരോ ഓഫീസുകള്‍ കയറിയിറങ്ങി മടുക്കുകയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. ഇക്കാര്യത്തിൽ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ ശക്തമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോ. ടോണീസ് ഐ ഹോസ്പിറ്റലിന്റെ പുതിയ ഏഴുനില കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡോ. ടോണി ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. മന്ത്രി റോജി എം. ജോണ്‍, ബെന്നി ബെഹനാന് എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, ആലുവ നഗരസഭാധ്യക്ഷ സൈജി ജോളി, കൗണ്‍സിലര്‍ ശ്രീലത രാധാകൃഷ്ണന്, ഡോ. ഫ്രെഡി ടി. സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ഇവോണ്‍ ഫെര്‍ണാണ്ടസ് മെമ്മോറിയല്‍ വെല്‍ഫെയര്‍ അവാര്‍ഡുകള്‍ ഉഡാന്‍ അക്കാദമി അധ്യാപകന് സുനില്‍ ജോസ്, വെളിയത്ത് നാട് വെല്‍ഫയര്‍ അസോസിയേഷന് എന്നിവര്‍ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
02-08-2026
ഏഥൻസ്/പാരീസ്: ആഴ്ചകളായി യൂറോപ്യൻരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കാട്ടുതീക്ക് ശമനമാകുന്നു. സ്പെയിൻ, ഫ്രാൻസ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ പടർന്നുപിടിച്ച തീ അഗ്നിരക്ഷാസേനയുടെ കഠിനശ്രമത്തിനൊടുവിൽ നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കുകയാണ്. ചൂടിന് ആശ്വാസമായി താപനില താഴ്ന്നതും കാറ്റിന്റെ വേഗത കുറഞ്ഞതുമാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചത്.
കാട്ടുതീ പടർന്നതിനെത്തുടർന്ന് ഒഴിപ്പിച്ച ആയിരക്കണക്കിന് ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഗ്രീസ് തലസ്ഥാനമായ ഏഥൻസിനു സമീപവും വിനോദസഞ്ചാരകേന്ദ്രങ്ങളിലും ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ വരികയാണ്. ഫ്രാൻസിലെ ബോർഡോ മേഖലയിലും സ്ഥിതിഗതികൾ ശാന്തമായിട്ടുണ്ട്.
02-08-2026
കൊടുങ്ങല്ലൂർ: അസുഖബാധിതയായ സഹോദരിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു. മണിക്കൂറുകൾക്കുള്ളിൽ സഹോദരിയും മരണത്തിനു കീഴടങ്ങി.
പുല്ലൂറ്റ് പി ഡബ്ളിയു കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന കളത്തിപ്പറന്പിൽ സുരേന്ദ്രന്റെയും സിന്ധുവിന്റെയും മക്കളായ സുമ(26), ശരത് (22) എന്നിവരാണു മരിച്ചത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശസംബന്ധമായ രോഗംമൂലം ഗുരുതരാവസ്ഥയിലായ സുമയുടെ സ്ഥിതിയറിഞ്ഞ ശരത് ആശുപത്രിയിൽനിന്നു വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു.
ശരത് വീട്ടിലെത്തിയതിനെത്തുടർന്ന് പിതാവ് സുരേന്ദ്രൻ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ആശുപത്രിയിലേക്കു പോയപ്പോഴാണ് ശരത് തൂങ്ങിയത്. ശരത്തിനെ അന്വേഷിച്ചെത്തിയ കൂട്ടുകാരാണ് തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാത്രി എട്ടരയോടെ സഹോദരി സുമയും മരണത്തിനു കീഴടങ്ങി.
ശനിയാഴ്ച വൈകീട്ട് ഇരുവരുടെയും മൃതദേഹം ചാപ്പാറ നഗരസഭ ക്രിമറ്റോറിയത്തിൽ സംസ്കരിച്ചു. കടലായി കാരുമാത്ര സ്വദേശികളായ കുടുംബം രണ്ടുവർഷംമുന്പാണ് പുല്ലറ്റ് താമസം തുടങ്ങിയത്.
സുമ ഇടപ്പള്ളിയിൽ കംപ്യൂട്ടർ ലാബ് അധ്യാപികയാണ്. ശരത്തിന് പെരുന്പാവൂരിൽ സ്വകാര്യ കന്പനിയിലായിരുന്നു ജോലി.
02-08-2026
പൂഞ്ഞാര്‍: അമ്മയും മകനും മരിക്കാനിടയായ പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടം വണ്ടന്പ്ലാവിലെ ഉരുള്‍പൊട്ടലില്‍ വീടിനോടു ചേര്‍ന്ന് പിൻഭാഗത്തുള്ള വലിയ കുന്നാണ് ഇടിഞ്ഞിറങ്ങിയത്.
വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയില്‍ കുന്നിന്റെ മുകള്‍ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായി. കുതിച്ചെത്തിയ ഉരുളില്‍ വീട് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും ഇരുട്ടായതിനാല്‍ ഒന്നും കാണാന്‍ പറ്റിയില്ല. രാത്രിതന്നെ രക്ഷാസംഘങ്ങളും മണ്ണുമാന്തിയന്ത്രവും എത്തിച്ചു.
രാവിലെ ഏഴിനാണ് മണപ്പാട്ട് ജോസഫിന് ജോണിയുടെ മൃതദേഹം കണ്ടെത്തിയത്. പത്തു മീറ്റർ താഴെ, ചെളിക്കടിയില്നിന്ന് അമ്മ റെജീനയുടെ മൃതദേഹവും കണ്ടെടുത്തു.
പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിലെ താത്കാലിക ജീവനക്കാരിയാണ് റെജീന. ജോസഫിന് ഭരണങ്ങാനം ചൂണ്ടച്ചേരി എന്‍ജിനിയറിംഗ് കോളജിലെ താത്കാലിക ജീവനക്കാരനാണ്.
റെജീനയുടെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ ജോണി ജോസ് വീട്ടിലുണ്ടായിരുന്നില്ല. മൂത്ത മകള്‍ ജോമിറ്റ് വിവാഹിതയായി എറണാകുളത്താണ്. പഠനകാര്യങ്ങള്‍ക്കായി ഇളയമകള്‍ സോമിറ്റ് സഹോദരിക്കൊപ്പമാണ് താമസം.