24-10-2025
തിരുവനന്തപുരം: ലോക പ്രശസ്ത അന്താരാഷ്ട്ര യാത്രാമാഗസിനായ ‘ലോണ്‍ലി പ്ലാനറ്റി’ന്റെ 2026 ലെ 25 മികച്ച യാത്രാനുഭവങ്ങളിൽ കേരളത്തിന്റെ തനതും വൈവിധ്യപൂർണവുമായ രുചിക്കൂട്ടുകൾ ഇടം പിടിച്ചു.
വാഴയിലയിൽ വിളമ്പുന്ന പരമ്പരാഗത സദ്യ മുതൽ കടൽ വിഭവങ്ങൾ വരെ നീളുന്ന നിരവധി ഭക്ഷണവിഭവങ്ങളെക്കുറിച്ചാണ് പരാമർശമുള്ളത്. പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ സംസ്ഥാനം കേരളമാണ്.
കേരളത്തിന്റെ തനതു മീൻകറി, സദ്യ, അപ്പവും മുട്ടക്കറിയും, പത്തിരി, താറാവ് കറി, കോഴിക്കറി, പോത്തിറച്ചി, ആട്ടിറച്ചി, കല്ലുമ്മക്കായ, പഴംപൊരി, പായസം അങ്ങനെ നീളുന്നു ആ പട്ടിക. ചോറ്, അവിയൽ, തോരൻ, രസം, സാമ്പാർ, അച്ചാർ, പഴം, പപ്പടം, പായസം എന്നിവയുൾപ്പെടെ വീട്ടിൽ പാകം ചെയ്യുന്ന വൈവിധ്യമാർന്ന വിഭവങ്ങൾ അണിനിരത്തുന്ന സദ്യയുടെ രുചി സഞ്ചാരികൾ നഷ്ടപ്പെടുത്തരുതെന്നും മാഗസിനിൽ പറയുന്നു.
നേർത്ത മസാല ദോശയ്ക്കൊപ്പം വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ചെടുക്കുന്ന മീൻ, ദക്ഷിണേന്ത്യൻ ഫിൽറ്റർ കോഫി എന്നിവയും ആകർഷകമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
കൊച്ചിയെ ഏറ്റവും പ്രചോദനാത്മകമായ സ്ഥലങ്ങളിൽ ഒന്നെന്നും ലോണ്‍ലി പ്ലാനറ്റ് വിശേഷിപ്പിക്കുന്നുണ്ട്.
24-10-2025
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയുടെ ധാരാണപത്രത്തിൽ കേരള സർക്കാർ ഒപ്പിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ മൂന്നു ദിവസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ കടുത്ത നടപടി ആലോചിക്കുമെന്ന് വ്യക്തമാക്കി സിപിഎമ്മിന് സിപിഐയുടെ കത്ത്. സിപിഎമ്മിനെ നന്ദിഗ്രാം ഓര്‍മിപ്പിച്ചുകൊണ്ടാണ് സിപിഐ ദേശീയ സെക്രട്ടറിയേറ്റിന്റെ കത്ത്.
ബംഗാളിലെ നയ വ്യതിയാനം അന്ന് ചൂണ്ടിക്കാട്ടിയതാണെന്നും സിപിഐ ഓര്‍മ്മിപ്പിക്കുന്നു. സിപിഎം നേതൃത്വവുമായുള്ള ചര്‍ച്ചയിൽ ഇക്കാര്യം പറയും. ബംഗാളിൽ കണ്ട പ്രവണതകൾ കേരളത്തിലെ തുടർഭരണത്തിൽ കാണുന്നുവെന്നും സിപിഐ സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നു.
ബിജെപിയെ സഹായിക്കുന്ന നയമാണ് സിപിഎം ഇക്കാര്യത്തിൽ സ്വീകരിച്ചതെന്നും വിമർശനമുണ്ട്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജയാണ് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിക്ക് ഇതുസംബന്ധിച്ച കത്ത് നൽകിയത്. പിഎം ശ്രീയിൽ നിന്ന് പിന്മാറണമെന്ന ആവശ്യമാണ് സിപിഐ മുന്നോട്ടുവച്ചിരിക്കുന്നത്.
മൂന്നാം പിണറായി സര്‍ക്കാരെന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് പിഎം ശ്രീ വിവാദത്തിൽ എൽഡിഎഫ് നേതൃത്വം ഉലയുന്നത്. ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ ശക്തമായി വാദിക്കുമ്പോള്‍ എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാവുകയാണ്.
ഘടകക്ഷികളെ ഇരുട്ടിൽ നിര്‍ത്തിയെടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാണ് സിപിഐ ആവശ്യം. 40 ദിവസം കൂടി കഴിഞ്ഞാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കും. ആറു മാസം കഴിഞ്ഞാൽ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പുമുണ്ടാകും.
മൂന്നാം പിണറായി സര്‍ക്കാരിനായി സിപിഎം സര്‍വ ശക്തിയിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഈ ഘട്ടത്തിലാണ് മന്ത്രിമാരെ പിന്‍വലിക്കുന്നതടക്കം കടുത്ത നിലപാട് വേണമെന്ന് സിപിഐ യോഗത്തിൽ ചര്‍ച്ചയുയരുന്നത്. ഘടകക്ഷികളെ സിപിഎം ഇരുട്ടിൽ നിര്‍ത്തിയെന്നാണ് സിപിഐ വിമര്‍ശനം.
വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും പതിറ്റാണ്ടുകളായുള്ള വര്‍ഗീയ വിരുദ്ധ മുദ്രാവാക്യം ഒറ്റ ദിവസം കൊണ്ട് ഒഴിവാക്കാനാകില്ലെന്നും ഇത് എൽഡിഎഫിന്റെ വഴിയല്ലെന്നും സിപിഐ ഓര്‍മിപ്പിക്കുന്നു. ഏതുസമയത്തും രാജിവയ്ക്കാൻ തയ്യാറെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ചു കഴിഞ്ഞു.
തിങ്കളാഴ്ച സംസ്ഥാന നിര്‍വാഹക സമിതി യോഗം ചേരും. എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്നാണ് ബിനോയ് വിശ്വം വ്യക്തമാക്കിയത്. മറുവശത്താകട്ടെ ചര്‍ച്ച ചെയ്യാമെന്നാണ് എംവി ഗോവിന്ദനും ടിപി രാമകൃഷ്ണനും പ്രതികരിച്ചത്.എല്ലാക്കാലത്തും ഒരേ നയത്തിൽ നിൽക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് മന്ത്രി വി.ശിവന്‍കുട്ടി.
24-10-2025
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപിയുടെ രാപ്പകൽ ഉപരോധ സമരം തുടങ്ങി. ശനിയാഴ്ച രാത്രി വരെയാണ് സമരം. ഇന്ന് രാത്രി തുടങ്ങിയ സമരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
ശക്തമായ മഴയത്ത് ശരണംവിളിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർക്കൊപ്പം രാജീവ് ചന്ദ്രശേഖർ അടക്കമള്ള നേതാക്കൾ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇന്ന് സമര ഗേറ്റ് ഉപരോധിച്ചാണ് സമരം.
ശനിയാഴ്ച സെക്രട്ടറിയേറ്റിലേക്കുള്ള മൂന്ന് ഗേറ്റുകൾ ഉപരോധിക്കും. എല്ലാ ജില്ലകളിൽ നിന്നും പ്രവർത്തകർ സമരത്തിനെത്തുന്നുണ്ട്. ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, 30 വര്‍ഷത്തെ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട്അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രാപ്പകൽ സമരം.
24-10-2025
വാഷിംഗ്ടൺ ഡിസി: വാണിജ്യ ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏഷ്യയിലെത്തുന്നു. ഞായറാഴ്ച മുതലുള്ള അഞ്ചു ദിവസം മലേഷ്യ, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങൾ അദ്ദേഹം സന്ദർശിക്കും. 30നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി ദക്ഷിണകൊറിയയിൽ കൂടിക്കാഴ്ച നടത്തും.
ഞായറാഴ്ച മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിൽ ആരംഭിക്കുന്ന ആസിയാൻ (തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ) ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ടാണ് ട്രംപിന്റെ പര്യടനം ആരംഭിക്കുന്നത്. ട്രംപിന്റെ വ്യാപാര ഭീഷണികൾ നേരിടുന്ന ബ്രസീലിലെ പ്രസിഡന്റ് ലുലാ ഡാ സിൽവ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
തിങ്കൾ മുതൽ ബുധൻവരെ ട്രംപ് ജപ്പാനിലായിരിക്കും. ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കയിൽ 55,000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികൾ പുതിയ ജപ്പാൻ പ്രധാനമന്ത്രി സനായി തകായിച്ചി പ്രഖ്യാപിക്കുമെന്നാണു റിപ്പോർട്ട്.
ദക്ഷിണകൊറിയയിൽ നടക്കുന്ന ഏഷ്യാ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് ട്രംപ്-ഷി കൂടിക്കാഴ്ച. ലോകത്തിലെ ഒന്നും രണ്ടും സാന്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാരയുദ്ധമായിരിക്കും മുഖ്യ ചർച്ചാവിഷയം.
അമേരിക്കയും ചൈനയും പരസ്പരം വർധിപ്പിച്ച ചുങ്കങ്ങൾ എടുത്തുകളയുന്ന തീരുമാനങ്ങളൊന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞു തീർക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാകാം കൂടിക്കാഴ്ച.
24-10-2025
ബെർലിൻ: പാരീസിലെ ലൂവ്റ് മ്യൂസിയം കവർച്ചയെ ഉത്പന്നത്തിന്റെ പരസ്യമാക്കി ജർമൻ കന്പനി. മോഷണത്തിന് ഉപയോഗിച്ച യന്ത്രഗോവണി നിർമിക്കുന്ന ബോക്കർ എന്ന കന്പനിയാണു സോഷ്യൽ മീഡിയയിൽ പുതിയ പരസ്യം പ്രസിദ്ധീകരിച്ചത്.
മോഷണത്തിന് ഉപയോഗിച്ച ഗോവണി ലൂവ്റ് മ്യൂസിയത്തിലെ അപ്പോളോ ഗാലറിക്കു പുറത്ത് ഇരിക്കുന്ന ചിത്രമാണ് പരസ്യത്തിലുള്ളത്. കാര്യങ്ങൾക്കു വേഗത വേണമെങ്കിൽ കന്പനിയുടെ ‘അജിലോ’ ബ്രാൻഡ് യന്ത്രഗോവണി ഉപയോഗിക്കണമെന്നും 400 കിലോഗ്രാം ഭാരം ഒരു മിനിറ്റിനുള്ളിൽ 42 മീറ്റർ ഉയർത്താനുള്ള കഴിവ് ഈ ഗോവണിക്കുണ്ടെന്നും പരസ്യവാചകത്തിൽ പറയുന്നു.
ഞായറാഴ്ച നാലു കള്ളന്മാർ അപ്പോളോ ഗാലറിയിൽ കടന്ന് ഏതാണ്ട് 896 കോടി രൂപ വിലവരുന്ന ഒന്‍പത് ആഭരണങ്ങളാണുകവർന്നത്. യന്ത്രഗോവണി ഉപയോഗിച്ചാണ് കള്ളന്മാർ മുകൾനിലയിലെ ഗാലറിയിലേക്കു കടന്നത്. ലോകം മുഴുവൻ ഞെട്ടിയ മോഷണത്തിൽ കള്ളന്മാരെ പിടികൂടാനായിട്ടില്ല.
മോഷണം അംഗീകരിക്കാനാവില്ലെങ്കിലും കൃത്യത്തിനിടെ ആർക്കും പരിക്കേൽക്കാത്ത സാഹചര്യത്തിൽ ഇത്തരമൊരു പരസ്യത്തിൽ തെറ്റില്ലെന്നാണ് ബോക്കർ കന്പനി പ്രതികരിച്ചത്.
ഫെവിക്കോളിനും പരസ്യം
വിവിധതരം പശകൾ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഫെവികോൾ കന്പനിയും ലൂവ്റ് മോഷണവുമായി ബന്ധപ്പെട്ട് പരസ്യം പുറത്തിറക്കി. ഫെവികോൾ ഉപയോഗിച്ച് ഒട്ടിച്ചുവച്ചിരുന്നെങ്കിൽ മോഷണം നടക്കില്ലെന്നാണു പരസ്യത്തിന്റെ അർഥം.
ലൂവ്റിൽനിന്നു മോഷ്ടിക്കപ്പെട്ട മരതക മാലയ്ക്ക് താഴെ ഫെവിക്കോളിന്റെ ലോഗോയുള്ള ചിത്രവും ഫെവിക്കോൾ ഉപയോഗിച്ചിരുന്നെങ്കിൽ കള്ളന്മാരുടെ ദൗത്യം പരാജയപ്പെട്ടേനേ എന്നർഥം വരുന്ന വാചകവും പരസ്യത്തിലുണ്ട്.
ഇരു പരസ്യങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം ലഭിച്ചു.
24-10-2025
കോഴിക്കോട്: ബാലുശേരിയിൽ വാടക വീട്ടിൽനിന്നും വൻ സ്ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു. എരമംഗലത്ത് ക്വാറി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
200 ഡിറ്റർനെറ്റ് സ്ഫോടക വസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്. പ്രദേശവാസികളാണ് പോലീസിൽ വിവരമറിയിച്ചത്.
വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. സ്ഥലത്ത് പോലീസ് വിശദമായ പരിശോധന നടത്തി.
24-10-2025
അധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, വിദ്യാഭ്യാസവിചക്ഷണൻ, ഭരണനിപുണൻ, കർഷകൻ എന്നിങ്ങനെ നിരവധി വിശേഷണങ്ങൾക്ക് അർഹനാണ് കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. ടി.എം. ജോസഫ് തെക്കുംപെരുമാലിൽ. കോട്ടയം അതിരൂപത വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനായി പ്രവർത്തിക്കവേ 62-ാം വയസിലാണ് അദ്ദേഹത്തിന്റെ ആകസ്മികമായ അന്ത്യം.
കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ടി.എം. ജോസഫ് കാർഷികവൃത്തിയെ സ്നേഹിച്ചിരുന്നു. കോളജ് പ്രിൻസിപ്പാലായിരുന്നപ്പോഴും സ്വന്തമായി കപ്പയും വാഴയുമൊക്കെ കൃഷിചെയ്യാൻ അദ്ദേഹം സമയംകണ്ടെത്തി. മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ രണ്ടാം റാങ്കോടെ എംഎ ബിരുദവും കേരള സർവകലാശാലയിൽനിന്ന് എംഫിൽ ബിരുദവും ബാംഗ്ലൂർ സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചേയ്ഞ്ചിൽനിന്ന് പിഎച്ച്ഡിയും ജപ്പാനിലെ ക്യൂഷു സർവകലാശാലയിൽനിന്ന് ‘തദ്ദേശഭരണത്തിൽ വനിതാ പങ്കാളിത്തം’ എന്ന വിഷയത്തിൽ പോസ്റ്റ് ഡോക്ടറൽ ബിരുദവും നേടിയ അദ്ദേഹത്തിന്റെ മൗലികമേഖല ഗവേഷണമായിരുന്നു.
‘പൊതുസംരംഭങ്ങളുടെ നിയമനങ്ങളിലെ രാഷ്ട്രീയം’ എന്ന ഗവേഷണപ്രബന്ധം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, പത്തു ഗ്രന്ഥങ്ങൾ എഡിറ്റു ചെയ്തിട്ടുണ്ട്. വിവിധ റിസർച്ച് ജേർണലുകളിലും ഹിന്ദു, ഡെക്കാൻ ഹെറാൾഡ്, ദീപിക, അപ്നാദേശ് എന്നീ പത്രമാസികകളിലുമായി 160 ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച പിഎച്ച്ഡി ഗൈഡായിരുന്നു അദ്ദേഹം. ‘ഇന്ത്യയിലെ മതസ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ ബ്രസൽസിലെ യൂറോപ്യൻ പാർലമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു സംസാരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചത് അദ്ദേഹത്തിലെ ഗവേഷകന് ലഭിച്ച അംഗീകാരം കൂടിയാണ്.
തൊടുപുഴ ന്യൂമാൻ കോളജിൽ ലക്ചററായാണ് ജോസഫ് അധ്യാപകജീവിതം ആരംഭിച്ചത്. 45-ാം വയസിൽ ന്യൂമാൻ കോളജിന്റെ പ്രിൻസിപ്പലായി. ഇന്ത്യയിലെ മുന്നൂറിലധികം വരുന്ന ക്രൈസ്തവ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രസംഘടനയായ അയാഷെയുടെ ഇന്നവേറ്റീവ് കോളജ് അധ്യാപകനുള്ള ഫാ. ടി.എ. മത്തിയാസ് ദേശീയ പുരസ്കാരം 2001ൽ ലഭിച്ചത് ജോസഫ്സാറിന്റെ അധ്യാപനമികവിന് തെളിവാണ്. 2016-19 കാലഘട്ടത്തിൽ മൂവാറ്റുപുഴ നിർമല കോളജിന്റെ പ്രിൻസിപ്പലായി. ഔദ്യോഗികജീവിതത്തിൽനിന്ന് വിരമിച്ചശേഷവും കറുകടം മൗണ്ട് കാർമൽ സ്വാശ്രയ കോളജിന്റെ പ്രിൻസിപ്പലായി നാലുവർഷം അദ്ദേഹം സേവനം ചെയ്തു.
മൂന്ന് റിസർച്ച് സെന്ററുകൾ, രണ്ട് അക്കാദമിക ചെയറുകൾ, എല്ലാ അധ്യാപകരുടെയും റിസർച്ച് ആർട്ടിക്കിൾ ഉൾപ്പെടുത്തിയുള്ള പുസ്തകം തുടങ്ങിയ പല കാര്യങ്ങളും ബിസിഎം കോളജിൽ ആരംഭിച്ചതിൽ ജോസഫ്സാറിന് നിർണായക പങ്കുണ്ട്. കോട്ടയം അതിരൂപതയിൽ കോളജുകളുടെ പ്രൊ-മാനേജർ സ്ഥാനം വഹിച്ച ഏക അല്മായനാണ് അദ്ദേഹം. കേരളത്തിലെ എയ്ഡഡ് കോളേജ് പ്രിൻസിപ്പൽസ് കൗണ്‍സിലിന്റെ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി സർവകലാശാലയിൽ രസതന്ത്രവകുപ്പ് മേധാവിയും സീനിയർ പ്രൊഫസറും ഡീനും സിൻഡിക്കറ്റ് അംഗവും ആയിരുന്ന കൈപ്പുഴ ഇലയ്ക്കാട്ട് ഡോ. ബീന മാത്യുവാണ് ഭാര്യ. സംസ്കാരം ഇന്ന് മൂന്നിന് താമരക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മൃതദേഹം രാവിലെ എട്ടിന് വസതിയില്‍ കൊണ്ടുവരും. 10 മുതല്‍ താമരക്കാട് പള്ളിയില്‍ പൊതുദര്‍ശനം ഉണ്ടാകും.
24-10-2025
ടോക്കിയോ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജപ്പാൻ സന്ദർശനത്തിനു ദിവസങ്ങൾ ശേഷിക്കേ ടോക്കിയോയിലെ യുഎസ് എംബസിക്കു സമീപം കത്തിയുമായി പ്രത്യക്ഷപ്പെട്ടയാൾ അറസ്റ്റിൽ. മുപ്പതിനടുത്ത് പ്രായമുള്ള ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസുകാരനു പരിക്കേറ്റു.
ഇയാളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമല്ലെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ചോദ്യംചെയ്യലിൽ അമേരിക്കയുമായോ ട്രംപുമായോ ബന്ധപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ല.
അടുത്ത തിങ്കൾ മുതൽ ബുധൻ വാരെയാണ് ട്രംപ് ജപ്പാൻ സന്ദർശിക്കുന്നത്. സുരക്ഷയ്ക്കായി 18,000 ഉദ്യോഗസ്ഥരെ ടോക്കിയോ പോലീസ് വിന്യസിച്ചിട്ടുണ്ട്.
നരുഹിതോ ചക്രവർത്തിയുമായും പുതിയ പ്രധാനമന്ത്രി സനായി തകായിച്ചിയുമായും ട്രംപ് ചർച്ച നടത്തും.
24-10-2025
വാഷിംഗ്ടൺ ഡിസി: തന്റെ വ്യാപാര നയങ്ങളെ വിമർശിക്കാൻ മുൻ യുഎസ് പ്രസിഡന്റ് റോണൾഡ് റീഗന്റെ വാക്കുകൾ കടമെടുത്ത കാനഡയുമായി വ്യാപാര ചർച്ചകൾ നിർത്തിവച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
കാനഡയിലെ ഒന്റാരിയോ പ്രവിശ്യാ സർക്കാർ ഒരാഴ്ച മുന്‍പ് പുറത്തിറക്കിയ പരസ്യമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പരസ്യത്തിൽ, റീഗൻ 1987ൽ വിദേശവ്യാപാരത്തെക്കുറിച്ച് റേഡിയോയിലൂടെ നടത്തിയ പ്രസംഗത്തിലെ ചില വാക്കുകൾ ഉൾക്കൊള്ളിച്ചു.
വിദേശരാജ്യങ്ങൾക്കു ചുങ്കം ചുമത്തുന്നത് അമേരിക്കയിലെ സാധാരണക്കാരെ ബാധിക്കുമെന്നും വ്യാപാരയുദ്ധങ്ങൾക്കും വിപണി തകർച്ചയ്ക്കും വഴിവയ്ക്കുമെന്നും റീഗൻ പറയുന്നുണ്ട്.
ചില വാക്കുകൾ മാത്രം തെരഞ്ഞെടുത്ത് ഉൾപ്പെടുത്തിയ പരസ്യം തെറ്റിദ്ധാരണാജനകമാണെന്നും നിയമ നടപടികൾ ആലോചിക്കുമെന്നും റീഗൻ ഫൗണ്ടേഷൻ അറിയിച്ചു.
ട്രംപ് കാനഡയ്ക്കെതിരേ ചുമത്തിയ ചുങ്കത്തിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ നേരിടുന്നത് ഒന്റാരിയോ പ്രവിശ്യയാണ്.
24-10-2025
കാബൂൾ: ഇന്ത്യയുടെ മാതൃകയിൽ പാക്കിസ്ഥാനു ജലം നിഷേധിച്ചു മറുപടി നല്കാൻ അഫ്ഗാനിസ്ഥാൻ.
പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് നിയന്ത്രിക്കാൻ കുനാർ നദിയിൽ അണക്കെട്ടുകൾ നിർമിക്കാനാണ് അഫ്ഗാനിസ്ഥാന്റെ തീരുമാനം.
താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുള്ള അഖുണ്ഡ്സാദയാണ് ഇതിനുള്ള ഉത്തരവ് നല്‍കിയത്. സ്വന്തം ജലത്തിന്റെ കാര്യം തീരുമാനിക്കാൻ അഫ്ഗാനിസ്ഥാന് അവകാശമുണ്ടെന്നും അണക്കെട്ട് നിർമാണം വൈകാതെ തുടങ്ങുമെന്നും അഫ്ഗാൻ ജലവിഭവവകുപ്പ് മന്ത്രി മുല്ലാ അബ്ദുൾ ലത്തീഫ് മൻസൂർ അറിയിച്ചു.
പാക്കിസ്ഥാനിലെ ചിത്രാൽ മേഖലയിലെ ഹിന്ദുകുഷ് മലനിരകളിൽ ഉദ്ഭവിക്കുന്ന കുനാർ നദി അഫ്ഗാനിസ്ഥാനിലേക്ക് ഒഴുകി കാബൂൾ നദിയിൽ ചേരുകയാണ്. കാബൂൾ നദി മറ്റൊരു നദിയുമായി കൂടിച്ചേർന്ന് പാക്കിസ്ഥാനിലേക്കൊഴുകി സിന്ധുനദിയുമായി ചേരുന്നു. ശുദ്ധജലം, കൃഷിയാവശ്യം, വൈദ്യുതി ഉത്പാദനം എന്നിവയ്ക്കായി പാക്കിസ്ഥാൻ കാബൂള്‍, സിന്ധു നദികളെ വലിയതോതിൽ ആശ്രയിക്കുന്നുണ്ട്.
പാക്കിസ്ഥാനുമായി അതിർത്തി സംഘർഷമുണ്ടായ പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്ഥാന്റെ തീരുമാനം. ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുമായി ജലവിഭവങ്ങൾ പങ്കുവയ്ക്കുന്ന സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയിരുന്നു.
24-10-2025
കട്ടപ്പന: അരനൂറ്റാണ്ടോളം കേരളത്തിന്റെ, പ്രത്യേകിച്ച് ഹൈറേഞ്ചിന്റ കാർഷിക, വ്യാപാര രംഗത്ത് ഏറെ സംഭാവനകൾ നൽകിയിട്ടുള്ള മാസ് ജോസ് എന്ന തച്ചേടത്ത് ടി.ടി. ജോസ് (70) വിടവാങ്ങുന്പോൾ നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും കാരുണ്യത്തിന്റെയും ആൾരൂപമാണ് മറയുന്നത്.
ഹൈറേഞ്ചിലെ (വണ്ടന്മേട്ടിലെ) സാധാരണ കാർഷിക കുടുംബത്തിൽ ജനിച്ച് സ്വന്തം കഠിനാധ്വാനംകൊണ്ട് വലിയൊരു ബിസിനസ് ഗ്രൂപ്പിന്റെ സാരഥിയായി വളർന്ന അദ്ദേഹം നൂറുകണക്കിനാളുകൾക്ക് ജീവിതവഴി വെട്ടിത്തുറന്നു നൽകി. ബിസിനസ് മേഖലയിൽ പ്രതിസന്ധികൾ ഉണ്ടായപ്പോൾ നിശ്ചയദാർഢ്യംകൊണ്ട് അതിനെ അതിജീവിക്കുകയും ചെയ്തു.
ജീവിതത്തിൽ വിഷമസന്ധികൾ നേരിടുന്നവർക്കു സഹായത്തിന്റെയും സഹാനുഭൂതിയുടെയും കരങ്ങൾ നീട്ടിയ വലിയ മനസിന്റെ ഉടമയുമായിരുന്നു.
1980കളുടെ തുടക്കത്തിൽ കാർഷിക സാഹായ ഉപകരണങ്ങളും വളങ്ങളും കീടനാശിനികളും വിൽപന നടത്തുന്ന സ്ഥാപനത്തിൽ മാർക്കറ്റിംഗ് മാനേജരായി ജീവിതമാരംഭിച്ച ജോസ് സ്വന്തം താത്പര്യങ്ങളും ബിസിനസ് ആശയങ്ങളുമായി ആരംഭിച്ച മൊബൈൽ അഗ്രോ സെയിൽസ് ആൻഡ് സർവീസ് എന്ന മാസ്, തമിഴ്നാട്ടിലെ സുഹൃത്തുക്കളായ തോട്ടം ഉടമകളുമായി ചേർന്ന് സൊസൈറ്റിയായും പിന്നീട് കന്പനിയായും വളർത്തിയെടുക്കുകയായിരുന്നു.
ഹൈറേഞ്ചിന്റെ പൾസ് അറിഞ്ഞ് വളം-കീടനാശിനി വ്യാപാരം പുഷ്ടിപ്പെടുത്തിയ മാസ് ഏലക്കാ ലേല രംഗത്തേക്കും കടന്നു. കറിപൗഡർ നിർമാണം, ഹോട്ടൽ വ്യവസായം, പ്ലാന്റേഷൻ, ഏലക്കായ കയറ്റുമതി തുടങ്ങിയ മേഖകളിൽ രാജ്യത്ത് ശ്രദ്ധേയമായ സ്ഥാപനത്തിന്റെ ഇന്നു കാണുന്ന എല്ലാ വളർച്ചയ്ക്കും കാരണം ജോസിന്റെ ആശയങ്ങളും കഠിനാധ്വാനവും അർപ്പണ മനോഭാവവുമാണ്.
സ്പൈസസ് ബോർഡ് ഏലക്കായുടെ ഇ-ലേലം ആരംഭിച്ചപ്പോൾ അതിനു പ്ലാറ്റ്ഫോം ഒരുക്കിനൽകാൻ മറ്റു പല ലേല ഏജൻസികളും വൈമുഖ്യം കാട്ടിയപ്പോൾ ദൃഢനിശ്ചയത്തോടെ ഇ-ലേലത്തിനുള്ള പ്ലാറ്റ്ഫോം സ്വന്തം സ്ഥാപനത്തിൽ തുറന്നുകൊടുക്കാൻ മാസ് തെല്ലും ശങ്കിച്ചില്ല. പിന്നീടാണ് സ്പൈസസ് ബോർഡ് പുറ്റടിയിൽ സ്വന്തമായി സ്ഥലം വാങ്ങി സ്പൈസസ് പാർക്ക് നിർമിച്ച് ലേലം കേന്ദ്രം ആരംഭിക്കുന്നത്. ഇതിനും പൂർണ പിന്തുണയുമായി മാസ് ഉണ്ടായിരുന്നു.
ബിസിനസ് തിരക്കുകൾക്കിടയിലും സഭാകാര്യങ്ങളിലും വണ്ടന്മേട് സെന്റ് ആന്റണീസ് പള്ളിയുടെ കാര്യങ്ങളിലും സ്കൂൾ മാനേജ്മെന്റിലും ശ്രദ്ധ ചെലുത്താനും ഇദ്ദേഹത്തിനായിട്ടുണ്ട്. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരുന്ന മാർ മാർ മാത്യു അറയ്ക്കലിന്റെ അടുത്ത സുഹൃത്തായ ജോസ്, സഹ്യാദ്രി കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ഡയറക്ടറുമായിരുന്നു. ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ ഏലക്കായ കയറ്റി അയച്ചതിനുള്ള സ്പൈസസ് ബോർഡിന്റെ പുരസ്കാരം നിരവധി തവണ കരസ്ഥാമാക്കിയിട്ടുള്ള സ്ഥാപനമാണ് മാസ്. ഇതു കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കാനും കാരണമായി.
ഹൈറേഞ്ചിന്റെ ഭൂ-കാർഷിക വിഷയങ്ങളിലും സജീവമായി ഇടപെട്ടിരുന്ന ടി.ടി. ജോസ്, ഹൈറേഞ്ച് സംരക്ഷണ സമിതിയെന്ന പ്രസ്ഥാനം ആരംഭിക്കുന്പോൾ സജീവമായി സഹകരിച്ചിരുന്നു. ഹൈറേഞ്ചിൽ പട്ടയ നടപടികൾ തടഞ്ഞതിനെതിരേ സമിതി സുപ്രീംകോടതിയിൽ കേസ് നടത്തിയപ്പോൾ വലിയ നിലയിൽ സാന്പത്തിക സഹായം നൽകിയവരിൽ പ്രധാനിയായിരുന്നു.
ഹൈറേഞ്ചിൽ ജീവിക്കുന്നവരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്നതിൽ എന്നും മാസ് ജോസ് പ്രത്യേക താത്പര്യം കാണിച്ചിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വണ്ടൻമേട് സെന്റ് ആന്റണീസ് പള്ളിയിലാണ് സംസ്കാരം.
24-10-2025
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയസഭാ തെരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ജൻശക്തി ജനതാ ദൾ(ജെജെഡി) അധ്യക്ഷൻ തേജ് പ്രതാപ് യാദവ്. നവംബർ 14ന് വോട്ടെണ്ണൽ കഴിഞ്ഞാൽ മാത്രമെ സംസ്ഥാനം ഇനി ആര് ഭരിക്കും എന്ന് പറയാൻ സാധിക്കുക എന്നും തേജ് പ്രതാപ് പറഞ്ഞു. ബാക്കിയെല്ലാം അവകാശവാദങ്ങൾ മാത്രമാണെന്നും ജെജെഡി അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
"ബിഹാറിലെ സാഹചര്യം എങ്ങനെയാണെന്ന് പറയാൻ പറ്റില്ല. ആരെ വിജയിപ്പിക്കണമെന്ന് ജനങ്ങൾക്ക് അറിയാം. അവരുടെ ബോധ്യത്തിന് അനുസരിച്ച് അവർ വോട്ട് ചെയ്യും. ഇപ്പോൾ അത്രയെ പറയാൻ സാധിക്കുകയുള്ളു.'- തേജ് പ്രതാപ് പറഞ്ഞു.
മഹുവ മണ്ഡലത്തിൽ താൻ തന്നെ വിജയിക്കുമെന്നും അവിടെ വെല്ലുവിള്ളി ഒന്നും ഇല്ലെന്നും തേജ് പ്രതാപ് അവകാശപ്പെട്ടു. ബിഹാറിന് വേണ്ടി പ്രവർത്തിക്കുയെന്ന എന്ന ലക്ഷ്യം മാത്രമെ തനിക്കും പാർട്ടിക്കും ഉള്ളുവെന്നും തേജ് പ്രതാപ് പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
24-10-2025
കോഴിക്കോട്: രാജ്യത്തുടനീളം 20,000 കിലോമീറ്ററിലേറെ ദേശീയപാതയില്‍ നെറ്റ്വര്‍ക്ക് സര്‍വേ വാഹനങ്ങള്‍ (എന്എസ്വി) വിന്യസിക്കാനൊരുങ്ങി ദേശീയപാത അഥോറിറ്റി. ദേശീയപാതകളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
പകല്‍ സമയം റോഡുകളിലെ ദ്വിമാന, ത്രിമാന ചിത്രങ്ങള്‍ പകര്‍ത്താനും മനുഷ്യ ഇടപെടലില്ലാതെ റോഡുകളിലെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ശേഷിയുള്ള ത്രിമാന ലേസര്‍ അധിഷ്ഠിത എന്എസ്വി സംവിധാനം ഉപയോഗിച്ചാണ് റോഡിന്റെ ഉപരിതല നിലവാരം സംബന്ധിച്ച സര്‍വേകള്‍ നടത്തുന്നത്.
വ്യക്തതയേറിയ 360-ഡിഗ്രി കാമറകള്‍, ഡിജിപിഎസ് (ഡിഫറന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം), ഐഎംയു (ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ്), ഡിഎംഐ (ഡിസ്റ്റന്‍സ് മെഷറിംഗ് ഇന്‍ഡിക്കേറ്റര്‍) എന്നിവ ഈ വാഹനങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
റോഡിലെ വിള്ളലുകള്‍, കുഴികള്‍, കേടുപാടുകള്‍ എന്നിവയടക്കമുള്ള വിവരങ്ങൾ ശേഖരിക്കാന്‍ ഈ വാഹനങ്ങളിലൂടെ ദേശീയപാത അഥോറിറ്റിക്കു സാധിക്കും. റോഡുകളുടെ നിലവാരത്തിലെ കുറവുകള്‍ എടുത്തുകാണിക്കുന്ന എന്എസ്വി സര്‍വേ വിവരങ്ങള്‍ ദേശീയപാതകള്‍ മികച്ച രീതിയില്‍ പരിപാലിക്കുന്നതിനാവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ദേശീയപാത അഥോറിറ്റിയെ സഹായിക്കും.
24-10-2025
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം ഒപ്പുവച്ചത് എങ്ങനെയെന്ന് വിദ്യാഭ്യാസമന്ത്രി പറയണമെന്ന് മന്ത്രി ജി.ആർ. അനിൽ. സിപിഐ എടുക്കുന്ന തീരുമാനം മന്ത്രിമാർ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയിൽ ഒപ്പുവച്ചതോടെ മന്ത്രിസഭയെ ഇരുട്ടിൽ നിർത്തി. ഇതുസംബന്ധിച്ച ഒരു കാര്യവും ഞങ്ങളെ ബോധ്യപ്പെടുത്തിയിട്ടില്ല.
സിപിഐ എടുക്കുന്ന തീരുമാനം ഒരുതുള്ളി വെള്ളം ചേർക്കാതെ മന്ത്രിമാർ നടപ്പാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് അതെല്ലാം പാർട്ടി തീരുമാനിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
24-10-2025
തലശേരി: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ റസ്ലിംഗ് മാതൃകയിൽ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ രണ്ടു വിദ്യാർഥികൾക്ക് സസ്പെൻഷൻ.
പ്ലസ്ടു ക്ലാസ് മുറിയിൽ റസ്ലിംഗ് മാതൃകയിൽ മർദിക്കുകയും എടുത്തുയർത്തി നിലത്തെറിയുകയും ശരീരത്തിലേക്കു ചാടി വീണ്ടും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെയാണു നടപടി. ഒരു വിദ്യാർഥിയെ മറ്റൊരു വിദ്യാർഥി ക്രൂരമായി ആക്രമിക്കുന്നതും കൂടെയുള്ളവർ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. ചില വിദ്യാർഥികൾ അനുനയിപ്പിക്കുന്നതോടെയാണ് ദൃശ്യം അവസാനിക്കുന്നത്. കൂട്ടത്തിലുള്ള വിദ്യാർഥിതന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും പറയുന്നു.
ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ എങ്ങനെയെത്തി എന്ന ചോദ്യവും ഉയരുന്നുണ്ട്. സംഭവത്തെ തുടർന്ന് സ്കൂളിൽ അടിയന്തര യോഗം ചേർന്നിരുന്നു. മർദിച്ച വിദ്യാർഥികളെ ഈ അധ്യയന വർഷം സ്കൂളിൽനിന്ന് മാറ്റിനിർത്താനാണ് തീരുമാനം. എന്നാൽ പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കും.
24-10-2025
ഉഡുപ്പി: ഉഡുപ്പി ബ്രഹ്മാവറിനു സമീപം നഞ്ചൂരിൽ ബൈക്കിനു കുറുകേ ചാടിയ പുള്ളിപ്പുലി ചത്തു. ബൈക്ക് യാത്രികനു ഗുരുതരമായി പരിക്കേറ്റു. നഞ്ചൂർ സ്വദേശി ഭാസ്കർ ഷെട്ടിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉഡുപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോൾ പെട്ടെന്ന് ബൈക്കിനു മുന്നിലേക്കു പുള്ളിപ്പുലി ഓടിക്കയറുകയായിരുന്നു. ഭാസ്കറിന് വാഹനം നിയന്ത്രിക്കാൻ കഴിയുന്നതിനുമുമ്പ് വാഹനം പുലിയെ ഇടിച്ച് മറിഞ്ഞു.
കഴുത്തിനും തലയ്ക്കും പരിക്കേറ്റ പുലി അപ്പോൾത്തന്നെ ചത്തു. ഓടിക്കൂടിയ നാട്ടുകാരാണ് ഭാസ്കറിനെ ആശുപത്രിയിലെത്തിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ ജഡം പോസ്റ്റ്മോർട്ടത്തിനു ശേഷം മറവുചെയ്തു.
24-10-2025
തിരുവനന്തപുരം: ഗുണ്ടാ ബന്ധമുണ്ടെന്നു കണ്ടെത്തിയ സംസ്ഥാനത്തെ 14 പോലീസ് ഉദ്യോഗസ്ഥരും ഇപ്പോഴും സർവീസിൽ തുടരുന്നതായി രേഖകൾ.
ഗുണ്ടകളുമായി ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ യോഗത്തിലും ആവർത്തിക്കുന്നതിനിടെയാണ് ഇവരെല്ലാം സർവീസിൽ തുടരുന്നതായി കണ്ടെത്തിയത്.
ഷാഫി പറന്പിൽ എംപിയെ മർദിച്ചതെന്നു പരസ്യമായി പറഞ്ഞ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡും പിരിച്ചുവിടണമെന്നു ശിപാർശ ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടികയിലുണ്ട്.
ഡിവൈഎസ്പി തസ്തികയിലുള്ള രണ്ടു പേരും ഇൻസ്പെക്ടർ തസ്തികയിലുള്ള രണ്ടുപേരും എസ്ഐ തസ്തികയിലെ ഒരാളും ഗ്രേഡ് എസ്ഐമാരായ മൂന്നു പേരും ഒന്നു വീതം ഗ്രേഡ് എഎസ്ഐ, എഎസ്ഐയും പട്ടികയിലുണ്ട്. സിപിഒ, സീനിയർ സിപിഒ തസ്തികയിലുള്ള നാലുപേരും ഗുണ്ടാ- പോലീസ് ബന്ധത്തിൽ ഉൾപ്പെട്ടവരാണ്.
24-10-2025
പൂന: മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ വനിതാ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രണ്ട് പോലീസ് ഉദ്യോഗസ്ഥർ തന്നെ പീഡിപ്പിച്ചുവെന്ന് ഉള്ളംകൈയിൽ കുറിപ്പെഴുതി വച്ചാണ് ഫാൽതൻ താലൂക്കിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ തൂങ്ങിമരിച്ചത്.
ബീഡ് സ്വദേശിനിയാണ് ഇരുപത്തിയെട്ടു വയസുള്ള ഡോക്ടർ. സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരെ ഉടനടി സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ജില്ലാ പോലീസ് സൂപ്രണ്ടിനു നിർദേശം നൽകി. കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
സബ് ഇൻസ്പെക്ടർ ഗോപാൽ ബദനെ, മറ്റാരു പോലീസുകാരൻ പ്രശാന്ത് ബങ്കർ എന്നിവർ കഴിഞ്ഞ അഞ്ച് മാസമായി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി സ്വന്തം ഉള്ളംകൈയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരിക്കുന്നത്.
സംഭവത്തിൽ അന്വേഷണം നടത്താൻ സത്താറ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അറിയിച്ചു. ഫഡാനാവിസ് സർക്കാർ സ്ത്രീകളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് കുറ്റപ്പെടുത്തി
24-10-2025
മുംബൈ: വിവാഹവാഗ്ദാനവും ആൽബത്തിൽ പാടാനുള്ള അവസരവും നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്ന് ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ സച്ചിൻ സാംഘ്വിയെ പോലീസ് അറസ്റ്റ് ചെയ്തു.
സ്റ്റുഡിയോയിലേക്കു വിളിച്ചുവരുത്തി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. എന്നാൽ, കേസിൽ കഴന്പില്ലെന്നും സച്ചിന് ജാമ്യം ലഭിച്ചെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.
24-10-2025
ഇടുക്കി: മദ്യലഹരിയിൽ പോലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. കാഞ്ചിയാർ സ്വദേശി സണ്ണിക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കി ഡിസിആർബി ഗ്രേഡ് എസ്ഐ ബിജുമോൻ ആണ് മദ്യപിച്ച് വാഹനം ഓടിച്ചത്. ഇടുക്കി കാഞ്ചിയാറിലാണ് സംഭവം. ഇന്ന് രാത്രി ഏഴോടെയാണ് ഇയാൾ കാറുമായി കാഞ്ചിയാർ ടൗണിലേക്ക് എത്തിയത്.
ഇവിടെവച്ച് രണ്ടു ബൈക്കിലും ഒരു കാറിലും ഇയാൾ സഞ്ചരിച്ച വാഹനം ഇടിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ പോലീസ് ഉദ്യോഗസ്ഥനെയും ഇയാൾ സഞ്ചരിച്ച കാറും തടഞ്ഞുവച്ചു. പിന്നീട് കട്ടപ്പനയിൽനിന്നും പോലീസ് എത്തിയശേഷമാണ് തടഞ്ഞുവച്ച ബിജുമോനെ കാറിൽ നിന്നും പുറത്തിറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
24-10-2025
പാലക്കാട്: ഷൊർണൂരിൽ ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു. തലനാരിഴയ്ക്കാണ് ബൈക്ക് യാത്രക്കാരനായ യുവാവ് രക്ഷപ്പെട്ടത്. ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു.
കാരക്കാട് കള്ളിക്കാട്ടിൽ നിതീഷിന്റെ ബൈക്കാണ് കത്തി നശിച്ചത്. ബൈക്കിൽ അര ടാങ്കോളം പെട്രോൾ ഉണ്ടായിരുന്നു.നിതീഷ് സുഹൃത്തുക്കൾക്കൊപ്പം ഊട്ടിയിലേക്ക് വിനോദയാത്ര പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. ഈ സമയം നിതീഷ് മാത്രമാണ് ബൈക്കിൽ ഉണ്ടായിരുന്നത്.
വീട്ടിൽ നിന്നും ഇറങ്ങി ഏകദേശം 200 മീറ്റർ കഴിഞ്ഞപ്പോൾ ബൈക്കിന്റെ എൻജിൻ ഭാഗത്തുനിന്നും പുകവരുകയും പിന്നീട് ആളിക്കത്തുകയുമായിരുന്നു. പുക വരുന്നത് കണ്ടു സംശയം തോന്നിയ യുവാവ് ബൈക്ക് ഒരു ഭാഗത്ത് നിർത്തിയിട്ടു. ഷൊർണൂർ കാരക്കാട്ടിലായിരുന്നു സംഭവം.
ബൈക്കിൽ നിന്നും ഇറങ്ങി മാറിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. തുറന്ന ഷോർണൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. നാളെ ഷോറൂമിൽ നിന്നുള്ള സംഘം എത്തി പരിശോധന നടത്തിയശേഷമേ തീ പടരാനുള്ള കാരണം വ്യക്തമാകുകയുള്ളു.
24-10-2025
കാബൂൾ: കുനാർ നദിയിൽ ഡാം നിർമിച്ച് പാക്കിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് തടയാനൊരുങ്ങി അഫ്ഗാനിസ്ഥാൻ. ഇതുസംബന്ധിച്ച് താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ജലവിഭവ മന്ത്രി മുല്ല അബ്ദുൾ ലത്തീഫ് മൻസൂർ എക്സ് പോസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഡാം നിര്‍മാണത്തിനായി വിദേശ കമ്പനികളെ കാത്തിരിക്കാതെ ആഭ്യന്തര കമ്പനികളുമായി ചര്‍ച്ച നടത്താനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ബ്രോഗില്‍ചുരത്തോട് ചേര്‍ന്നുള്ള ഹിന്ദുകുഷ് പര്‍വതനിരകളില്‍ നിന്നാണ് കുനാര്‍ നദി ഉദ്ഭവിക്കുന്നത്.
പാക്കിസ്ഥാനിലെ കാബൂൾ നദിയിൽ ചേരുന്ന പ്രധാന നദിയാണ് ഇത്. കുനാറിൽ നിന്നുള്ള ജലം കുറയുന്നത് പാക് മേഖലകളെ സാരമായി ബാധിക്കും.
24-10-2025
കൊളംബോ: ഐസിസി വനിതാ ലോകകപ്പിലെ ശ്രീലങ്ക-പാക്കിസ്ഥാൻ മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്
മഴയെ തുടർന്ന് ടോസ് വൈകിയിരുന്നു. പിന്നീട് മഴ ശമിച്ചതിനാൽ 34 ഓവർ വീതമായി മത്സരം ആരംഭിക്കാൻ തീരുമാനിച്ചു. ടോസ് നേടിയ ശ്രീലങ്ക ബൗളിംഗും തെരഞ്ഞെടുത്തു.
പാക്കിസ്ഥാൻ ബാറ്റിംഗ് ആരംഭിച്ച് 4.2 ഓവറിലെത്തിയപ്പോൾ വീണ്ടും മഴയെത്തി. പിന്നീട് മഴ ശമിക്കാത്തതിനാൽ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പാക്കിസ്ഥാൻ 4.2 ഓവറിൽ 18 റൺസാണ് എടുത്തത്.
മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു. ശ്രീലങ്കയ്ക്ക് അഞ്ച് പോയിന്റും പാക്കിസ്ഥാന് മൂന്ന് പോയിന്റും ആയി. ശ്രീലങ്ക അഞ്ചാം സ്ഥാനത്തും പാക്കിസ്ഥാൻ ഏഴാം സ്ഥാനത്തുമാണുള്ളത്. ഇരു ടീമുകളും നേരത്തെ തന്നെ സെമി കാണാതെ പുറത്തായിരുന്നു.
24-10-2025
ഇടുക്കി: രാജമുടിയിൽ വിൽപനയ്ക്കായി സൂക്ഷിച്ച ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ. ബിജു(53) എന്നയാളാണ് അറസ്റ്റിലായത്.
വീട്ടിൽ ചാരായം നിർമ്മിച്ച് കാറിൽ കൊണ്ട് നടന്ന് വിൽപ്പന നടത്തുന്നതായിരുന്നു പ്രതിയുടെ രീതി. 13 ലിറ്റർ ചാരായവുമായാണ് ബിജു അറസ്റ്റിലായിരിക്കുന്നത്.
തങ്കമണി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാഹുൽ ജോൺ, പ്രിവന്റീവ് ഓഫീസർമാരായ ജയൻ.പി. ജോൺ, പ്രിൻസ് എബ്രഹാം, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സി.എൻ. ജിൻസൺ, ജോഫിൻ ജോൺ, ബിനു ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷീന തോമസ്, സിവിൽ എക്സൈസ് ഓഫീസർ ആനന്ദ് വിജയൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിലേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.
24-10-2025
കണ്ണൂർ: കോട്ടപ്പറമ്പിൽ ട്രാവലറിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചെങ്ങളായികോട്ടപ്പറമ്പ് സ്വദേശി റാഷിദ്.കെ.കെ (33) ആണ് പിടിയിലായത്.
ഇയാളിൽ നിന്ന് 26.85 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നസീബ്.സി.എച്ച് ഉം പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ട്രാവലർ എക്സൈസ് കസ്റ്റഡിയിലെടുത്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ പി.സി. വാസുദേവൻ, പി.വി. പ്രകാശൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) മാരായ പി.എ. രഞ്ജിത് കുമാർ, എം.വി. പ്രദീപൻ, എം.എം. ഷഫീക്ക്, കെ.വി. ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ എം. രമേശൻ, ശ്യാംജിത്ത് ഗംഗാധരൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.കെ. മല്ലിക, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ടി.എം. കേശവൻ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.
24-10-2025
തിരുവനന്തപുരം: സിപിഐ കുരയ്ക്കുമെന്നല്ലാതെ, കടിക്കാത്ത ഒരു അപൂർവ ജീവിയാണെന്നു കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
ആദർശ വേഷം കെട്ടിയാടുന്നവർ യജമാനനെ കാണുമ്പോൾ വാലാട്ടും. ഛർദിച്ചതെല്ലാം വിഴുങ്ങുകയും ചെയ്യും. 45 വർഷമായി സിപിഐയുടെ പല്ലും നഖവും എകെജി സെന്ററിൽ പണയം വച്ചിരിക്കുകയാണ്.
പിഎം ശ്രീ പദ്ധതിയിൽ സിപിഐ നിലപാട് ആത്മാർഥമാണെങ്കിൽ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണം. സിപിഎം ബിജെപി രഹസ്യ ബന്ധത്തെ സിപിഐ അംഗീകരിക്കുന്നുണ്ടോയെന്നാണ് അവർ വ്യക്തമാക്കേണ്ടതെന്നു ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
24-10-2025
ആലപ്പുഴ: ചേർത്തലയിൽ മദ്യലഹരിയിൽ പോലീസിന്റെ അടിയന്തര സേവന നമ്പറിലേക്ക് വ്യാജ സന്ദേശം അയച്ചയാൾ അറസ്റ്റിൽ. പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡ് പള്ളിപ്പുറം കുരിശിങ്കൽ വീട്ടിൽ സെബാസ്റ്റ്യൻ ആണ് അറസ്റ്റിലായത്.
ചേർത്തല പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ എമർജൻസി നമ്പറായ 112ലേക്ക് വ്യാജ സന്ദേശങ്ങൾ അയച്ചതിനാണ് അറസ്റ്റ്.
24-10-2025
കൊച്ചി: മുൻ മന്ത്രി ആന്റണി രാജുവിനെതിരെയുള്ള തൊണ്ടി മുതൽ കേസില്‍ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന സ്വകാര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസയച്ചു.
പൊതുപ്രവർത്തകർ ഉൾപ്പെട്ട വഞ്ചനാക്കേസ് കൂടി കേസിലെ പ്രതികൾക്കെതിരെ ചുമത്തണമെന്നാണ് ആവശ്യം. നിലവിൽ നെടുമങ്ങാട് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു.
1990 ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്ട്രേലിയൻ പൗരൻ പിടിയിലായിരുന്നു. ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ.
തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതി ക്ലർക്കിന്റെ സഹായത്തോടെയാണ് അടിവസ്ത്രം മാറ്റിയതാണെന്നാണ് കേസ്.
24-10-2025
കോഴിക്കോട്: താമരശേരി ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടത് ഉടമകള്‍ നിയോഗിച്ച ഗുണ്ടകളാണെന്നും അക്രമങ്ങള്‍ക്ക് പോലീസ് തന്നെ കൂട്ടു നിന്നെന്നും സമരസമിതി. സംഘര്‍ഷം ഉണ്ടായ ദിവസം ഉടമകളിലൊരാള്‍ കണ്ണൂരിലെ ഒരു രാഷ്ട്രീയ നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നും സമരസമിതി ചെയര്മാന് ബാബു കുടുക്കില്‍ ആരോപിച്ചു.
സമരത്തിന്റെ ഗതിതിരിച്ചുവിടാന്‍ ഗൂഢാലോചന നടന്നു. ഫാക്ടറിക്ക് തീയിട്ടത് ഉടമകളുടെ ഗുണ്ടകളാണ്. റൂറല്‍ എസ് പി സംഘര്‍ഷ സ്ഥലത്ത് എത്തിയ ശേഷമാണ് സ്ഥിതി മാറിമറിഞ്ഞതെന്നും ബാബു കുടുക്കില്‍ ആരോപിച്ചു.
മരിച്ചു വീഴേണ്ടി വന്നാലും സമരം തുടരുമെന്നും ബാബു കുടുക്കിൽ പറഞ്ഞു. പ്രതിഷേധങ്ങള്‍ക്കിടെ ഫാക്ടറി വീണ്ടും പഴയരീതിയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കത്തിലാണ് ഉടമകള്‍.
24-10-2025
കോട്ടയം: പാലായില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് ബൈക്കിൽ കറങ്ങിയ മൂവർസംഘം പിടിയിൽ. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി കെ.എം. സതീഷ്, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന് എന്നിവരാണ് പിടിയിലായത്.
ബൈക്കിന്റെ പിന്നിലിരുന്ന രണ്ട് പേരും ഹെല്‍മറ്റും ധരിച്ചിരുന്നില്ല. പോലീസുകാര്‍ ചേര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും ഇവർ ബൈക്ക് വെട്ടിച്ച് കടന്നുപോവുകയായിരുന്നു. പിടിച്ചെടുത്ത വാഹനത്തിന് ഇന്‍ഷുറന്‍സും ഇല്ലായിരുന്നു.
ബൈക്കില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ കയറിയതിനും പോലീസ് കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയതിനും പോലീസ് നിര്‍ദേശം പാലിക്കാതിരുന്നതിനുമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് പേരെയും സ്റ്റേഷന് ജാമ്യത്തില്‍ വിടും.