23-06-2026
ന്യൂഡൽഹി: കേരളത്തിലെ മദ്യ ഉപയോഗം രണ്ടു വർഷത്തിനിടെ മൂന്നു ശതമാനം വർധിച്ചെന്നു കേന്ദ്രത്തിന്റെ റിപ്പോർട്ട്. കേരളത്തിലെ മദ്യം ഉപയോഗിക്കുന്ന 15 വയസിന് മുകളിലുള്ള പുരുഷന്മാർ 2023-24 വർഷം 22.7 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തയാറാക്കിയ ദേശീയ കുടുംബാരോഗ്യ സർവേ (എൻഎഫ്എച്ച്എസ്-6) ചൂണ്ടിക്കാട്ടുന്നു.
2019-21 വർഷത്തിലെ 19.9 ശതമാനത്തിൽനിന്ന് മൂന്നു ശതമാനത്തിനടുത്താണ് രണ്ടു വർഷത്തിനിടെ വർധിച്ചിരിക്കുന്നത്. കേരളത്തിൽ മദ്യം ഉപയോഗിക്കുന്ന 15 വയസിന് മുകളിലുള്ള സ്ത്രീകളാകട്ടെ 2019-21 വർഷം 0.2 ശതമാനമായിരുന്നത് 2023-24 വർഷം 0.3 ശതമാനമായി വർധിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലുതും സമഗ്രവുമായ ആരോഗ്യ സർവേയായി കണക്കാക്കുന്ന എൻഎഫ്എച്ച്എസ്-6 റിപ്പോർട്ടിൽ കേരളത്തിലെ മദ്യ ഉപയോഗം ദേശീയ ശരാശരിയെക്കാൾ മുകളിലാണ്. സർവേയനുസരിച്ച് രാജ്യത്ത് 2023-24 വർഷം മദ്യം ഉപയോഗിക്കുന്ന 15 വയസിന് മുകളിലുള്ള പുരുഷന്മാർ 18.9 ശതമാനമാണ്.
അതേസമയം, ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കുന്നവരുടെ ശതമാനം കേരളത്തിൽ രണ്ടു വർഷത്തിനിടെ കുറഞ്ഞിട്ടുണ്ട്. 2019-21 വർഷത്തിൽ പുകയില ഉപയോഗിക്കുന്ന 15 വയസിന് മുകളിലുള്ള പുരുഷന്മാർ 16.9 ശതമാനമായിരുന്നെങ്കിൽ 2023-24ൽ ഇത് 15.9 ശതമാനമായി കുറഞ്ഞു.
23-06-2026
കൊച്ചി: കേരളതീരത്തെ ധാതുഖനന സാധ്യത സംബന്ധിച്ച സംസ്ഥാന ബജറ്റിലെ പദ്ധതി നിർദേശത്തിനു പിന്നാലെ കേന്ദ്രസർക്കാർ നേരത്തേതന്നെ ഈ രംഗത്തു തുറന്നിട്ട സ്വകാര്യ നിക്ഷേപാവസരങ്ങളും ചൂടുള്ള രാഷ്ട്രീയചർച്ചയാകുന്നു.
കേന്ദ്രം 2020ൽ പ്രഖ്യാപിച്ച ബ്ലൂ ഇക്കോണമി (നീല സന്പദ് വ്യവസ്ഥ) നയത്തിന്റെ ചുവടുപിടിച്ചാണ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളും ധാതുസന്പത്തിന്റെ ഖനനത്തിന് പദ്ധതികൾ സജ്ജമാക്കുന്നത്.
കടലിലെ ധാതുഖനനം സംബന്ധിച്ച് 2002ൽ വാജ്പേയ് സർക്കാർ കൊണ്ടുവന്ന ചട്ടങ്ങളിൽ മോദി ഭരണകൂടം 2023ൽ മാറ്റം വരുത്തിയിരുന്നു. ഖനന മേഖലയിലേക്ക് വൻകിട നിക്ഷേപകരെ വലിയതോതിൽ സ്വാഗതം ചെയ്യുന്ന നയമാണു കേന്ദ്രം നടപ്പാക്കിയതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രം നിയോഗിച്ച ഡോ. ശൈലേഷ് നായിക് കമ്മിറ്റിയുടെ റിപ്പോർട്ടിലും ധാതു ഖനന മേഖലയിലെ സ്വകാര്യവത്കരണത്തെക്കുറിച്ച് വിശദമാക്കുന്നുണ്ട്. ഈ റിപ്പോർട്ടിൽ കേരളത്തിലെ തീരദേശത്തുള്ള കരിമണലിന്റെ മൂല്യം 120 ബില്യൺ ഡോളറാണെന്നു പരാമർശമുണ്ട്.
ഖനനം സംബന്ധിച്ച കേന്ദ്രസർക്കാർ നയത്തിന്റെ വെളിച്ചത്തിൽ, മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ധാതുഖനനത്തിന് പത്തു കന്പനികൾ 2000 ദശലക്ഷം ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും ഒഡീഷയിലും ആന്ധ്രയിലും സമാനമായ രീതിയിൽ സ്വകാര്യ നിക്ഷേപത്തിന് കരാർ ഒപ്പുവയ്ക്കുകയോ ചർച്ചകൾ നടത്തുകയോ ചെയ്തു.
ഇതിനിടെ, ആഴക്കടൽ മണൽ ഖനനത്തിനും നീക്കങ്ങളുണ്ടായി. 242 ചതുരശ്ര കിലോമീറ്ററിൽനിന്നായി 302 ദശലക്ഷം ടൺ ശുദ്ധ മണൽ ഖനനം ചെയ്യാനായിരുന്നു തീരുമാനം. കടൽ മണലും കരിമണലും ഖനനം ചെയ്യുന്ന സ്വകാര്യ കന്പനികളുടെ ചൂഷണം അനുവദിക്കില്ലെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ ധാതുഖനന നിർദേശം സംബന്ധിച്ച ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാലും വി.എം. സുധീരനും രംഗത്തെത്തിയിരുന്നു.
റെയർ എർത്ത് കോറിഡോർ
തെക്കൻ, മധ്യകേരളത്തിലെ ജില്ലകളെ ബന്ധപ്പെടുത്തി റെയർ എർത്ത് കോറിഡോർ പദ്ധതി മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ധാതുഖനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്നതാണ് റെയർ എർത്ത് കോറിഡോർ.
ധാതുക്കൾ ഖനനം ചെയ്യുന്ന പ്രദേശം, അവയുടെ സംസ്കരണ പ്ലാന്റുകൾ, ധാതുക്കളിൽനിന്നുള്ള ഉത്പന്നങ്ങൾ നിർമിക്കുന്ന ഫാക്ടറികൾ, ഗവേഷണത്തിനുള്ള സെന്ററുകൾ എന്നിവയെല്ലാം റെയർ എർത്ത് കോറിഡോറിന്റെ ഭാഗമാകും.
23-06-2026
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ആദ്യബജറ്റിലെ സ്വപ്നപദ്ധതികൾ പൊതുവേ സ്വാഗതം ചെയ്യപ്പെട്ടതിനു പിന്നാലെ കരിമണലും വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ വിവാദം കത്തിപ്പടരുന്നു. പ്രതിപക്ഷത്തുനിന്നും പൊതുസമൂഹത്തിൽനിന്നും കോണ്ഗ്രസിനുള്ളിൽനിന്നുതന്നെയും പ്രതിഷേധമുയർന്നു തുടങ്ങി.
ഇരുവിഷയങ്ങളിലും നയപരമായ തീരുമാനമുണ്ടായിട്ടില്ല എന്നതാണ് കോണ്‍ഗ്രസിനുള്ളിലെ പ്രശ്നം. കരിമണൽ സംബന്ധിച്ചു പാർട്ടിയുടെ ദേശീയനയം പരിഗണിക്കേണ്ടതുണ്ടെന്ന കെ.സി. വേണുഗോപാലിന്റെ പ്രസ്താവന ശ്രദ്ധേയമാണ്.
കരിമണൽ മേഖലയിൽ സ്വകാര്യവത്കരണം കൊണ്ടുവരാനുള്ള നീക്കങ്ങൾ മുന്‍പും ഉണ്ടായിട്ടുണ്ട്. അന്നെല്ലാം ശക്തമായ എതിർപ്പും ഉയർന്നു. പ്രതിഷേധമുണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും പാർട്ടിയിലോ മുന്നണിയിലോ ചർച്ച ചെയ്യാതെ ഇക്കാര്യത്തിൽ നയപരമായ നിലപാടെന്നു തോന്നിക്കുന്ന തരത്തിൽ ബജറ്റിൽ നിർദേശങ്ങൾ വന്നതാണ് കോണ്‍ഗ്രസിനുള്ളിൽതന്നെ മുറുമുറുപ്പിനു കാരണമാകുന്നത്.
വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുക എന്നത് ഇടതു സർക്കാരിന്റെ കാലത്ത് കൈക്കൊണ്ട തീരുമാനമാണ്. എന്നാൽ, അതു പ്രാവർത്തികമായില്ല. യുഡിഎഫ് സർക്കാർ വന്നതിനു ശേഷം മദ്യനയത്തിനു രൂപം നൽകിയിട്ടില്ല.
ഇക്കാര്യത്തിൽ രാഷ്ട്രീയ തീരുമാനവും ഉണ്ടായിട്ടില്ല. അപ്പോൾപിന്നെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിരക്കുകൾ ബജറ്റിൽ വന്നത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. ഇക്കാര്യത്തിൽ തനിക്ക് മനസറിവില്ലെന്ന് എക്സൈസ് മന്ത്രി എം. ലിജു പരസ്യമായി പറഞ്ഞതിനു പിന്നിലും രാഷ്ട്രീ യമുണ്ട്.
വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള നീക്കത്തിനെതിരേ ക്രൈസ്തവ സംഘടനകൾ പരസ്യമായി രംഗത്തു വന്നുകഴിഞ്ഞു. മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ആകട്ടെ ഇക്കാര്യത്തിൽ അഴിമതിയും ആരോപിച്ചു.
മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ മദ്യ, കരിമണൽ വിഷയങ്ങളിൽ ശക്തമായ എതിർപ്പ് അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു.
ഇരുവിഷയങ്ങളിലും കോണ്‍ഗ്രസിനുള്ളിലെ ശക്തമായ ഒരു ചേരി മുഖ്യമന്ത്രി സതീശനെതിരേ രംഗത്തുവന്നിട്ടുണ്ട്.
മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള മത്സരസമയത്തുതന്നെ രൂപപ്പെട്ട ചേരിതിരിവ് ഇപ്പോഴും പാർട്ടിക്കുള്ളിൽ നിലനിൽക്കുകയാണ്. മറുചേരി ഈ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കെതിരേ നിലപാടെടുക്കുകയും മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അതിനൊപ്പം നിലകൊള്ളുകയും ചെയ്താൽ അതു സതീശൻ നേരിടുന്ന ആദ്യത്തെ അഗ്നിപരീക്ഷയായി മാറാം.
23-06-2026
കോഴിക്കോട്: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും വടകര എംപിയുമായ ഷാഫി പറമ്പിലിനും കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളക്കും എതിരായി ഭീഷണിപ്രസംഗം നടത്തിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരേ പോലീസില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി. ദുല്‍കിഫിലാണ് എം. മെഹബൂബിനെതിരേ വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്.
കാഫിര്‍ സ്ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട് എസ്പി ഓഫീസിലേക്കു നടത്തിയ മാര്‍ച്ചില്‍ എം. മെഹബൂബ് ഭീഷണി മുഴക്കിയെന്നാണ് പരാതി. കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസിലെ എസ്ഐടി അന്വേഷണം തടസപ്പെടുത്താനുള്ള നീക്കത്തിനെതിരേ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനെതിരേ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി കഴിഞ്ഞദിവസം പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. റൂറല്‍ എസ്പിയുടെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. ഷാഫി പറമ്പിലിനെയും പാറക്കല്‍ അബ്ദുള്ളയെയും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന തരത്തിലായിരുന്നു മെഹബൂബിന്റെ പ്രസംഗം.
23-06-2026
തിരുവനന്തപുരം: തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള അധികവൈദ്യുതി ലഭ്യമായതിനെത്തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവായി.
കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പവർ കോറിഡോറിൽ നിയന്ത്രണം ഇല്ലാത്തതും കെഎസ്ഇബിക്ക് സഹായകമായി. ഏകദേശം 650 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങിയെത്തിച്ചാണ് നിയന്ത്രണം ഒഴിവാക്കിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴുമുതൽ 12 വരെ വൈദ്യുതി ലഭ്യതയിൽ ശരാശരി 300 മുതൽ 500 മെഗാവാട്ട് വരെയാണ് കുറവുണ്ടായത്.
ശനിയാഴ്ചത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയായ 4833 മെഗാവാട്ട് രാത്രി 7.17നു രേഖപ്പെടുത്തി. ഞായറാഴ്ചവൈദ്യുതി ആവശ്യകത 600 മുതൽ 700 മെഗാവാട്ട് വരെ കുറഞ്ഞത് സംസ്ഥാനത്ത് ലഭിച്ച മഴ മൂലം അന്തരീക്ഷ താപനിലയില്‍ കുറവ് വന്നതുകൊണ്ടാണ്. ഇതുമൂലം വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നില്ല.
മൺസൂൺ ശക്തി പ്രാപിക്കാത്തതും അണക്കെട്ടുകളിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞുനിൽക്കുന്നതും ദേശീയതലത്തിലുള്ള വൈദ്യുതി ലഭ്യതയിലുള്ള കുറവും കാരണം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിലനിൽക്കുകയാണ്.
23-06-2026
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധിയെത്തുടര്‍ന്ന് പരീക്ഷകള്‍ മുടങ്ങിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സ്വകാര്യ വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനത്തിനായി പ്രത്യേക മൂല്യനിര്‍ണയ നയം രൂപീകരിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
പുതിയ നയപ്രകാരം പത്താം ക്ലാസ് ബോർഡ് പരീക്ഷയിലെ തിയറി മാർക്കിന്റെ 40 ശതമാനവും പന്ത്രണ്ടാം ക്ലാസിലെ തിയറി മാർക്കിന്റെ 60 ശതമാനവും അടിസ്ഥാനമാക്കിയായിരിക്കും പ്രൈവറ്റ് വിദ്യാർഥികളുടെ റദ്ദാക്കിയ പരീക്ഷാമാർക്ക് കണക്കാക്കുക. ഈ മൂല്യനിർണയത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് അടുത്ത പൊതുപരീക്ഷ എഴുതാൻ അവസരമുണ്ടാകുമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഹർജിക്കാരനായ വിദ്യാർഥിയുടെ ഫലം ഈ രീതിയിൽ കണക്കാക്കി ഇമെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും ഡിജിലോക്കറിൽ ഉടൻ ലഭ്യമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. യുദ്ധ സാഹചര്യം മുന്‍നിര്‍ത്തി ബഹറിൻ, ഇറാന്, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷകള്‍ സിബിഎസ്ഇ നേരത്തേ റദ്ദാക്കിയിരുന്നു.
തുടര്‍ന്ന് റഗുലര്‍ വിദ്യാര്‍ഥികള്‍ക്കായി മാര്‍ച്ച് 27ന് സിബിഎസ്ഇ പ്രത്യേക മൂല്യനിര്‍ണയ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പ്രൈവറ്റ് വിദ്യാര്‍ഥികളുടെ കാര്യത്തില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ ഇല്ലാതിരുന്നതിനാൽ ഫലപ്രഖ്യാപനം നടന്നില്ല. തുടർന്നാണ് സൗദി അറേബ്യയിലെ അൽ ജുബൈലിൽനിന്നുള്ള പ്രാന്‍സു ജിഗര്‍കുമാര്‍ പട്ടേല്‍ എന്ന വിദ്യാർഥി സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം വിദ്യാർഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പ് നേടാനും പുനർമൂല്യ നിർണയം നടത്താനും സുപ്രീംകോടതി അനുമതി നൽകിയില്ല. യഥാർഥ ഹർജിയിൽ അത്തരമൊരു ആവശ്യം പരാമർശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
23-06-2026
തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതത്തിന് കാട്ടുപന്നി വളരെ പ്രതിസന്ധി സൃഷ്ടിക്കുന്നതായും 50,000 കാട്ടുപന്നികളാണ് വനത്തിനു പുറത്തു ജനവാസ മേഖലകളിൽ ഉള്ളതെന്നും വനം മന്ത്രി മന്ത്രി ഷിബു ബേബി ജോണ്‍.
പഴകുളം മധുവിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വൻതോതിൽ പന്നികൾ പെറ്റുപെരുകുന്ന സാഹചര്യത്തിൽ പന്നികളെ കൊല്ലാനുള്ള ഒരു ഡ്രൈവ് നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ നടത്തും. പല പഞ്ചായത്തുകളിലും പന്നികളെ കൊല്ലുന്നതിനു ഷൂട്ടർമാരില്ല. ഇവിടങ്ങളിൽ ഷൂട്ടർമാരെ നിയമിക്കും.
ജൂലൈ മുതൽ ഓഗസ്റ്റ് വരെ ഡ്രൈവ് നടത്തും. കർഷകരെ വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനങ്ങളാവും വനം വകുപ്പ് നടത്തുക. കർഷകർ നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമാണ്. കർഷകന്റെ ശത്രുവല്ല വനംവകുപ്പ് എന്ന നിലയാണ് സർക്കാരിനുള്ളത്. കർഷകരുമായി സഹകരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ.
വയനാട്ടിൽ വന്യമൃഗങ്ങളുടെ കാരിയിംഗ് കപ്പാസിറ്റി പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.
ആനകളുടെ എണ്ണം സംബന്ധിച്ച് സംസ്ഥാനത്ത് പല കണക്കുകളുണ്ടെന്നും ഏതു കണക്കാണ് കൃത്യമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
23-06-2026
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ അടിയന്തരമായി പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിർദേശം. ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആയുഷ് വകുപ്പ് എന്നിവയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ സംബന്ധിച്ച് അടിയന്തരമായി അവലോകനം നടത്തി നടപടി സ്വീകരിക്കണമെന്നാണ് നിർദേശം. ആരോഗ്യവകുപ്പിന് കീഴിൽ നിരവധി ഒഴിവുകളുണ്ടായിട്ടും റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റാങ്ക്ഹോൾഡേഴ്സ് നൽകിയ നിവേദനത്തെ തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ.
23-06-2026
ലണ്ടൻ: മാസങ്ങളായി ലേബർ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കും ആഭ്യന്തര തർക്കങ്ങൾക്കും വിരാമമിട്ട് സർ കീയർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രിപദവും ലേബർ പാർട്ടി നേതൃസ്ഥാനവും രാജിവച്ചു.
ഡൗണിംഗ് സ്ട്രീറ്റിൽ നടത്തിയ പ്രഖ്യാപനത്തിൽ പാർട്ടിയുടെയും രാജ്യത്തിന്റെയും താത്പര്യം മുൻനിർത്തിയാണു രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. 411 എം പി മാരുടെ പിന്തുണയുമായി 2024 ജൂലൈ അഞ്ചിന് അധികാരത്തിലെത്തിയ സ്റ്റാർമർ രണ്ടു വർഷം പൂർത്തിയാക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേയാണ് രാജിവച്ചൊഴിയുന്നത്.
സെപ്റ്റംബർ ആദ്യ വാരം പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുന്നതു വരെ അദ്ദേഹം പ്രധാനമന്ത്രിയായി തുടരും. പത്തു വർഷത്തിനിടെ പടിയിറങ്ങുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് സ്റ്റാർമർ (63).
സ്റ്റാർമർക്ക് പകരക്കാരനായി ലേബർ പാർട്ടിയുടെ ജനപ്രിയ നേതാവ് ആൻഡി ബേർനാം എത്തുമെന്നു കരുതപ്പെടുന്നു. ഒരുമാസം മുന്‍പ് പ്രാദേശിക കൗൺസിലുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലേബർ പാർട്ടിക്കേറ്റ കനത്ത പരാജയത്തെത്തുടർന്ന് പാർട്ടിക്കുള്ളിൽ ഉടലെടുത്ത വിമതനീക്കങ്ങളാണ് പെട്ടെന്നു ശക്തി പ്രാപിച്ച് സ്റ്റാർമറുടെ രാജിയിലേക്കു വഴിതെളിച്ചത്.
23-06-2026
ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4.80 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. ബാങ്കോക്കിൽനിന്നെത്തിയ ഇന്ത്യൻ പൗരനിൽനിന്നാണു ഹൈഡ്രോപോണിക് വീഡ് എന്നറിയപ്പെടുന്ന കഞ്ചാവ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. ഇയാളെ മയക്കുമരുന്ന് നിരോധന നിയമമായ എൻഡിപിഎസ് നിയമത്തിനു കീഴിൽ അറസ്റ്റ് ചെയ്തു.
മണ്ണിൽ വളർത്തുന്നതിനു പകരം പ്രത്യേക ജലാധിഷ്ഠിത പോഷക മിശ്രിതത്തിൽ വളർത്തുന്ന ഹൈഡ്രോപോണിക് കഞ്ചാവിന് കരിഞ്ചന്തയിൽ ഉയർന്ന വിലയാണ്. ഏകദേശം 13.84 കിലോ തൂക്കം വരുന്ന കഞ്ചാവാണ് ഇയാൾ ബാങ്കോക്കിൽനിന്ന് ഇന്ത്യയിലേക്കു കടത്തിയത്.
വിമാനത്താവളത്തിന്റെ ഗ്രീൻ ചാനൽ വഴി കടന്ന ഇയാളെ അധികൃതർ പരിശോധനയ്ക്കായി തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് ബാഗുകൾ എക്സ്റേ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ സംശയം തോന്നിപ്പിക്കുന്ന ചില വസ്തുക്കൾ ശ്രദ്ധയിൽപ്പെടുകയും വിശദമായ പരിശോധനയിൽ ലഹരിമരുന്ന് പിടികൂടുകയുമായിരുന്നു.
23-06-2026
കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന കപ്പലില്‍ "ഐ ലവ് പാക്കിസ്ഥാന്' എന്നു കോറിയിട്ട സംഭവത്തില്‍ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കൊച്ചിന് ഷിപ്യാർഡിലെ ഔട്ട്ഫിറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഷിപ് ബില്‍ഡിംഗ് ഡിവിഷനിലെ അസിസ്റ്റന്റ് മാനേജരുടെ പരാതിയിലാണു കേസെടുത്തത്.
രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അപകടപ്പെടുത്തുംവിധം പ്രവര്‍ത്തിക്കുന്നതിന് എതിരേയുള്ള ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പു പ്രകാരമാണു കേസ്.
വാക്ക്, എഴുത്ത്, അടയാളങ്ങള്‍ ഉള്‍പ്പെടെയുള്ള ആശയവിനിമയ രീതികളിലൂടെ രാജ്യത്തിനെതിരേ പ്രവര്‍ത്തിച്ചതായി തെളിഞ്ഞാല്‍ ജീവപര്യന്തമോ ഏഴു വര്‍ഷം തടവോ ലഭിക്കാവുന്ന വകുപ്പാണിത്.
23-06-2026
തിരുവനന്തപുരം: പകർച്ച വ്യാധി പടർന്നു പിടിച്ചുവെന്നാരോപിച്ച് നിയമസഭയിൽ ഭരണ- പ്രതിപക്ഷ ആരോപണം. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ മുഹമ്മദ് റിയാസും ആരോഗ്യമന്ത്രി കെ. മുരളീധരനും തമ്മിലാണ് ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് വാദപ്രതിവാദങ്ങൾ നടന്നത്.
ആരോഗ്യമേഖല കടുത്ത പ്രതിസന്ധിനേരിടുകയാണെന്നും പകർച്ചവ്യാധികൾ വ്യാപിക്കുകയാണെന്നുമുള്ള മുഹമ്മദ് റിയാസിന്റെ പരാമർശത്തിന് മറുപടിയായി കഴിഞ്ഞ 10 വർഷക്കാലത്തെ റീൽസും അവസാനത്തെ അഞ്ചു വർഷത്തെ വീണമീട്ടലുമായിരുന്നുആരോഗ്യവകുപ്പിൽ നടന്നതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പരിഹസിച്ചു.
നിപ സ്ഥിരീകരണം സംബന്ധിച്ച് മന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും പ്രതികരണങ്ങളിലെ വൈരുധ്യം റിയാസ് സഭയിൽ ഉന്നയിച്ചപ്പോൾ ഉള്ള മറുപടിയിലായിരുന്നു സർക്കാരിനെ വിമർശിച്ചത്. ഇതിനു മറുപടിയായാണ് മുരളീധരന്റെ വിമർശനം. ചില ഉദ്യോഗസ്ഥൻമാർ ഭരണം മാറിയത് അറിയാതെ കഴിഞ്ഞ സർക്കാരിനോട് കൂറുകാണിക്കുന്ന പ്രവർത്തനം നടത്തിയപ്പോൾ അവരുടെ കസേര ഒന്നു മാറ്റി ഇരുത്തിയെന്നേയുള്ളൂവെന്നായിരുന്നു ഡിഎച്ച്എസിന്റെ സ്ഥലംമാറ്റത്തെക്കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം.
രോഗങ്ങൾ മറച്ചുവച്ച് എല്ലാം ശരിയാണെന്നു പറയുന്ന സമീപനമല്ല സംസ്ഥാന സർക്കാരിനുള്ളത്. രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുകയും ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ കണ്ടെത്തുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആശുപത്രികളിലെ വിദഗ്ധ ഡോക്ടടർമാരുടെ കുറവ് പരിഹരിക്കുന്നതിനു പ്രത്യേക പരിഗണന നല്‍കും. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന കാര്യത്തിൽ മുൻ സർക്കാർ ഗുരുതര വീഴ്ച്ച വരുത്തിയെന്നും ആരോഗ്യമന്ത്രി ആരോപിച്ചു.
ഫെബ്രുവരി മാസം മുതലാണ് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇക്കാര്യത്തിൽ വീഴ്്ച ഉണ്ടായി. ഫെബ്രുവരി മുതൽ ഒരു പ്രതിരോധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. കഴിഞ്ഞ മേയിൽ യുഡിഎഫ് അധികാരമേറ്റ ശേഷമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ജില്ലാ മെഡിക്കൽ ഓഫീസർമാരില്ലാത്ത അവസ്ഥയായിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് 2018-ൽ നിപാ വൈറസ് ബാധമൂലം 16 പേർ മരണപ്പെട്ടതായി ചോദ്യങ്ങൾക്ക് സഭയിൽ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരാൾക്ക് രോഗം ബാധിച്ചപ്പോൾ തന്നെ സംസ്ഥാനത്ത് നിപാ വ്യാപനമെന്ന രീതിയിലുള്ള പ്രചാരണമാണ് നടത്തുന്നത്. 10 വർഷമായി തകർന്നു കിടന്ന ഒരു സിസ്റ്റത്തെ ശരിയാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഒരു സർക്കാരിനെ വിലയിരുത്താൻ 35 ദിവസം മതിയാവില്ലെന്നും എന്നാൽ സർക്കാരിന്റെ ദിശ എങ്ങോട്ടാണ് പോകുന്നതെന്നറിയാൻ ഈ ദിവസങ്ങൾ മാത്രം മതി ധാരാളമെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളാ മോഡൽ തകർക്കാനുള്ള യുഡിഎഫിന്റെ നീക്കം അനുവദിക്കില്ലെന്നും പകർച്ച വ്യാധികൾ പടർന്നു പിടിച്ചപ്പോൾ സർക്കാർ ഒഴിഞ്ഞു മാറുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. അഞ്ചു ജില്ലകളിൽ മെഡിക്കൽ ഓഫീസർമാരില്ലെന്നും അദ്ദേഹം ആരോപിച്ചു.
വളരെ ഗൗരവമായ പ്രശ്നത്തെ എങ്ങനെ ലാഘവമായി കാണുമെന്നാണ് മന്ത്രി പറഞ്ഞതെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു. നിപ മാരകശേഷിയുള്ള ഒരു രോഗമാണെന്നുള്ളത് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്.
എല്ലാ പ്രവർത്തനങ്ങൾക്കും ഏകോപനം നടത്തേണ്ട ആരോഗ്യ മന്ത്രി എത്ര ദിവസത്തിനു ശേഷമാണ് നിപ ബാധിച്ച കോഴിക്കോട് എത്തിയത്.രോഗിക്ക് നിപ സ്ഥിരീകരിച്ച സമയത്ത് ആരോഗ്യമന്ത്രി തിരുവനന്തപുരത്തായിരുന്നു. എന്തുകൊണ്ടാണ് ഉടൻ അവിടെ എത്താതിരുന്നത്.
സാധാരണ ഗതിയിൽ ചെയ്യേണ്ടത് ചെയ്തില്ലെന്നും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തു നിന്നു വലിയ കാലതാമസമുണ്ടായതായും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനു പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
23-06-2026
തിരുവനന്തപുരം: നെല്ലിന്റെ സംഭരണ വില വർധിപ്പിക്കുന്നത് പരിശോധിക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്.
സുമേഷ് അച്യുതന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് കേന്ദ്രസർക്കാർ മാനദണ്ഡം പാലിച്ചാണ് നെല്ല് സംഭരണം.
പാലക്കാട്ട് നെല്ല് സംഭരണം പുനരാരംഭിച്ചു. സഹകരണ സംഘങ്ങളെ ഒഴിവാക്കിയ എസ്.ബി.ഐ- കാനറാ ബാങ്ക് കണ്‍സോർഷ്യം വഴി കർഷകർക്ക് പണം നൽകുകയും ചെയ്യുന്നു.
217 കോടി ഇതിനകം വിതരണം ചെയ്തു. രണ്ടാംവിളയിൽ കർഷകരിൽ നിന്ന് വെള്ള, ചുവപ്പ് ഇനങ്ങൾ തുല്യ അനുപാതത്തിൽ സംഭരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
23-06-2026
തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ ആദ്യ ചോദ്യങ്ങള്‍ക്ക് ആദ്യത്തെ മറുപടി നല്‍കിയത് ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബ്.
ആലപ്പുഴ എംഎല്‍എ എ.ഡി. തോമസിനാണു ആദ്യത്തെ ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ചത്. അങ്ങനെ ഇരുവരും നിയമസഭാ നടപടികളുടെ ചരിത്രത്തില്‍ ഇടംപിടിച്ചു.
ഒമ്പതു മണിക്കു സഭ ആരംഭിച്ചപ്പോള്‍, നെല്ലുസംഭരണവുമായി ബന്ധപ്പെട്ടു നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായിരുന്നു ആദ്യം ഉന്നയിക്കപ്പെട്ടത്. എ.ഡി. തോമസിനു പുറമേ, ഉമ തോമസ്, എം.ജെ. സെബാസ്റ്റ്യന്‍, പഴകുളം മധു എന്നിവരും സമാനസ്വഭാവമുള്ള ചോദ്യങ്ങള്‍ ചോദിച്ചു.
കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച അംഗം എന്ന റെക്കോര്‍ഡ് മന്ത്രി അനൂപ് ജേക്കബിന്റെ പിതാവും മുന്‍ മന്ത്രിയുമായ ടി.എം. ജേക്കബിനാണ്. നിയമസഭയിലെ ചോദ്യോത്തരവേള ഫലപ്രദമായി ഉപയോഗിച്ച അംഗങ്ങളില്‍ ഒരാളാണ് അദ്ദേഹം.
23-06-2026
തിരുവനന്തപുരം: 2026-27 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയ്ക്ക് നിയമസഭയില്‍ തുടക്കമായി. ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാനാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
ഒരു രൂപപോലും അധിക നികുതി ഭാരം വരുത്താതെ ഖജനാവ് നിറയ്ക്കാനുള്ള സമഗ്രവും നയപരവുമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് ഷാനിമോള്‍ ഉസ്മാന് പറഞ്ഞു. തുടര്‍ന്ന് പ്രസംഗിച്ച മാത്യു കുഴല്നാടന് മുന്‍ സര്‍ക്കാരിലെ ധനകാര്യ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു.
ഇരുട്ടിന്റെ മറവില്‍ ആര്‍എസ്എസ് താത്പര്യങ്ങള്‍ക്ക് വഴങ്ങി പിഎം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ ഉത്തരവിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും ഇപ്പോള്‍ യുഡിഎഫിന് നേരേ വിരല്‍ ചൂണ്ടാന്‍ അവര്‍ക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബജറ്റില്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരുകളെ കുറ്റപ്പെടുത്തക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നു വി.ജോയ് കുറ്റപ്പെടുത്തി. ഇന്ത്യയെ നട്ടെല്ലു നിവര്‍ത്തി നില്ക്കാന് പഠിപ്പിച്ചത് കോണ്‍ഗ്രസാണെന്ന് തന്റെ കന്നി പ്രസംഗത്തില്‍ രമേശ് പിഷാരടി പറഞ്ഞു.
യഥാര്‍ഥ സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസുകാരാണെന്ന് വാദിച്ചുകൊണ്ടും ഇടതുപക്ഷത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുമായിരുന്നു പ്രഫ.റോണി കെ. ബേബി പ്രസംഗിച്ചത്. കര്‍ഷകത്തൊഴിലാളികളോട് നീതികാണിക്കാന്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു സാധിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ 10 വര്‍ഷമായി സ്തംഭിച്ചിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സര്‍ക്കാര്‍ പുതുജീവന്‍ നല്‍കുമെന്ന് എം.ആര്. ബൈജു പറഞ്ഞു. ഒരുപതിറ്റാണ്ട് കാലം കേരളം പരീക്ഷണങ്ങളുടെ പേരില്‍ നടപ്പിലാക്കിയ തുഗ്ലക്ക് പരിഷ്കാരങ്ങളുടെ ദുരിതഫലങ്ങളാണ് അനുഭവിച്ചുകൊണ്ടിരുന്നതെന്ന് സുമേഷ് അച്ചുതന് ചര്‍ച്ചയില്‍ ഉന്നയിച്ചു.
കേരളത്തിലെ സാധാരണക്കാര്‍ക്ക് ആത്മവിശ്വാസവും പുതിയ തലമുറയ്ക്ക് പ്രതീക്ഷയും നല്‍കുന്നതാണ് മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റെന്ന് സജീവ് ജോസഫ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
23-06-2026
തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.
കഴിഞ്ഞ ഇടതു സർക്കാർ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു തുടങ്ങിയതാണു സ്ത്രീ സുരക്ഷാ പെൻഷൻ. ഈ പദ്ധതി തുടരുന്നതിൽ യുഡിഎഫ് സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
23-06-2026
തിരുവനന്തപുരം: പിആര്‍എസ് വായ്പ തിരിച്ചടവിലെ കാലതാമസം നെല്‍ കര്‍ഷകരുടെ സിബില്‍ സ്കോറിനെ ബാധിക്കുന്നത് ഒഴിവാക്കാന്‍ സപ്ളൈകോയുടേയും ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റേയും പിആര്‍എസ് വായ്പാ വിവരങ്ങള്‍ ലഭ്യമാക്കുന്ന വെബ് സീരിസ് ഇന്റഗ്രേഷന്‍ പോര്‍ട്ടലില്‍ സാങ്കേതിക മാറ്റങ്ങള്‍ വരുത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ് നിയമസഭയില്‍ അറിയിച്ചു.
ഔട്ട് ടേം റേഷ്യോ (ഒടിആര്‍) നടപടികള്‍ പൂര്‍ത്തിയാക്കാത്ത സ്വകാര്യ മില്ലുകള്ക്കെതിരേ പരിശോധിച്ചു നടപടിയെടുക്കും.
സ്വകാര്യമില്ലുകളെ ആശ്രയിക്കുന്നതു കുറയ്ക്കാന്‍ സപ്ലൈകോ സ്വന്തമായി മില്‍ തുടങ്ങുന്നതിന്റെ സാധ്യതകളും സാഹചര്യങ്ങളും പരിശോധിക്കും. ഫലപ്രദമായ റിവോള്‍വിംഗ് ഫണ്ട് പദ്ധതി മുന്നോട്ടുവയ്ക്കാന്‍ സപ്ലൈകോയോട് ആവശ്യപ്പെട്ടുണ്ട്.
നെല്ലിന്റെ വില കാലതാമസമില്ലാതെ ലഭ്യമാക്കാന്‍ ബാങ്കുകള്‍ മുഖേന നല്കുന്ന പാഡി രസീത് ഷീറ്റ് (പിആര്‍എസ്) വായ്പയുടെ തിരിച്ചടവിനു കാലതാമസമുണ്ടാകുമ്പോള്‍ കര്‍ഷകര്‍ക്ക് ബാധ്യതയാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അംഗങ്ങളുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
നെൽ കർഷകർക്കു അക്കൗണ്ടിലേക്കു നേരിട്ടു തുക കൈമാറുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തും
തിരുവനന്തപുരം: നെൽ കർഷകരിൽ നിന്നും നെല്ലു സംഭരിച്ച ശേഷം പരമാവധി കുറഞ്ഞ സമയത്തിനുള്ളിൽ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു തുക കൈമാറുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നു മന്ത്രി അനൂപ് ജേക്കബ് നിയമസഭയിൽ പറഞ്ഞു.
23-06-2026
തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർക്കു സഭാനടപടികളിൽ പങ്കു ചേരുന്നതിനു തടസം സൃഷ്ടിക്കുന്ന കീഴ്വഴക്കം മാറ്റണമെന്നു ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ അഭ്യർഥന. ഷാനിമോൾക്കു പിന്തുണയുമായി മുഖ്യമന്ത്രി വി.ഡി. സതീശനും രംഗത്തെത്തി. ഇക്കാര്യം പരിഗണിക്കാവുന്നതാണെന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
ബജറ്റ് പൊതുചർച്ചയ്ക്കു തുടക്കം കുറിച്ചു കൊണ്ടുള്ള ചർച്ചയ്ക്കിടയിലാണ് ഷാനിമോൾ തന്റെ അവകാശങ്ങൾക്കു വേണ്ടി വാദിച്ചത്. നിയമസഭയിൽ ഒരു വർഷം ഡപ്യൂട്ടി സ്പീക്കർക്കു ബജറ്റ് ചർച്ച തുടങ്ങി വച്ചു കൊണ്ടു പ്രസംഗിക്കാനുള്ള അവസരം മാത്രമാണു ലഭിക്കുന്നത്. ആദ്യകാലം മുതലുള്ള രീതിയാണിത്. ചോദ്യങ്ങൾ ചോദിക്കാനോ സബ്മിഷൻ അവതരിപ്പിക്കാനോ ഡെപ്യൂട്ടി സ്പീക്കർക്ക് അവകാശമില്ല. താൻ ഒരു നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയാണെന്നും അവിടത്തെ ആവശ്യങ്ങൾ ഉന്നയിക്കാൻ അവസരം ലഭിക്കേണ്ടതാണെന്നും ഷാനിമോൾ പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഡപ്യൂട്ടി സ്പീക്കർക്കു പിന്തുണയുമായി എത്തി. ഡെപ്യൂട്ടി സ്പീക്കർ സഭയിൽ സംസാരിക്കാൻ പാടില്ലെന്നു ചട്ടമില്ലെന്നു സതീശൻ ചൂണ്ടിക്കാട്ടി. ഇതു കീഴ്വഴക്കമാണ്. ചില കീഴ്വഴക്കങ്ങൾ മാറാനുള്ളതാണെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി കൂടി പറഞ്ഞ സാഹചര്യത്തിൽ ഇതു സഭയുടെ പൊതുവികാരമാണെന്നു കരുതുകയാണെന്ന് സ്പീക്കർ പറഞ്ഞു. ഷാനിമോൾ ഉന്നയിച്ച വിഷയം പരിഗണിക്കാമെന്ന് ഉറപ്പും നൽകി.
23-06-2026
തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ ലേബർ കോഡിൽ സംസ്ഥാനം ചട്ടങ്ങൾ രൂപീകരിക്കുന്നത് വിശദമായ ചർച്ചകൾക്കു ശേഷം മാത്രമായിരിക്കുമെന്നു തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ.
എൻ. കെ. അക്ബറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായായണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ലേബർ കോഡ് സംബന്ധിച്ച് എല്ലാ തൊഴിലാളി സംഘടനകളുമായും വിദഗ്ധരുമായും ചർച്ച നടത്തണം.
സംസ്ഥാനം വിശദമായ ചർച്ചയ്ക്കുശേഷമേ ലേബർ കോഡിന്റെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളുകയുള്ളെന്നു കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി.
23-06-2026
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളും സര്‍ക്കാരും നല്കിയ അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി വിശദ വാദത്തിനു മാറ്റി.
തങ്ങള്‍ക്കു വിചാരണക്കോടതി വിധിച്ച 20 വര്‍ഷത്തെ തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യത്തിലാണ് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ആദ്യം വാദം കേള്‍ക്കുക.
അപ്പീല്‍ ഹര്‍ജികള്‍ രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും.
23-06-2026
ന്യൂഡൽഹി: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആദരാഞ്ജലിയർപ്പിച്ചു.
ഡൽഹി ജന്തർ മന്തറിൽ പുരോഗമിക്കുന്ന പ്രതിഷേധത്തിന്റെ മൂന്നാം ദിനത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ ഫോട്ടോയ്ക്കു മുന്നിൽ മെഴുകുതിരി കത്തിച്ചായിരുന്നു പ്രവർത്തകർ ആദരാഞ്ജലിയർപ്പിച്ചത്.
കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിനു കർഷകർ പിന്തുണ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഉത്തർപ്രദേശ് ആസ്ഥാനമായിട്ടുള്ള ഭാരതീയ കിസാൻ യൂണിയൻ നിലവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതൽ പിന്തുണയ്ക്കായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ മറ്റു കർഷക യൂണിയനുകളുമായി ചർച്ച നടത്തുന്നുണ്ടെന്നാണ് സൂചന.
23-06-2026
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഇന്നലെ ഹൈക്കോടതിയില്‍ നേരിട്ടു ഹാജരായി. മാപ്പപേക്ഷയും സത്യവാങ്മൂലവും കോടതിയില്‍ നല്കിയിട്ടുള്ളതായും അറിയിച്ചു. മാപ്പപേക്ഷയില്‍ ജൂലൈ രണ്ടിന് തീരുമാനമെടുക്കാമെന്നറിയിച്ച കോടതി ഹര്‍ജി വീണ്ടും അന്നു പരിഗണിക്കാന്‍ മാറ്റി.
കോടതിനിര്ദേശമുണ്ടായിട്ടും ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുഹമ്മദ് ഹനീഷിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ഇന്നലെ ഹാജരാകാന്‍ നിർദേശിക്കുകയുമായിരുന്നു. കോടതി ഉത്തരവ് വായിച്ചാല്‍ മനസിലാകുമെന്നാണ് കരുതുന്നതെന്നും കോടതിയുടെ ഉത്തരവ് ഏതു വകുപ്പിലാണ് ലംഘിക്കാനിടയായതെന്നും കോടതി ചോദിച്ചു. കോടതി ആവര്‍ത്തിച്ചു നിര്‍ദേശം നല്‍കിയിട്ടും ലംഘിക്കുകയാണുണ്ടായത്.
ഇക്കാര്യത്തില്‍ രേഖാമൂലം എന്തെങ്കിലും മറുപടി നല്‍കാനുണ്ടോയെന്നും കോടതി ചോദിച്ചു. നിരുപാധികം മാപ്പപേക്ഷ നല്കിയിട്ടുള്ളതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയെ അറിയിക്കുകയായിരുന്നു.
കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായി സിബിഐ സമര്‍പ്പിച്ച അപേക്ഷ പുനഃപരിശോധിക്കണമെന്ന നിര്‍ദേശത്തില്‍ നടപടിയെടുത്തോയെന്ന് കശുവണ്ടി വകുപ്പിന്റെ ചുമതലയുള്ള പുതിയ സെക്രട്ടറി കെ. ബിജുവിനോട് കോടതി ആരാഞ്ഞു. ഇക്കാര്യം പരിഗണനയിലാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജൂലൈ രണ്ടിന് ഇക്കാര്യത്തിലും വിശദീകരണം നല്കാന് കോടതി നിര്‍ദേശിച്ചു.
കശുവണ്ടി വികസന കോര്പറേഷന് 2006-15 കാലഘട്ടത്തില്‍ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതി നടത്തിയെന്ന കേസില്‍ മുഖ്യ പ്രതികളായ കോര്പറേഷന് മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ ആര്. ചന്ദ്രശേഖരന്, മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷ് എന്നിവരുടെ വിചാരണയ്ക്ക് അനുമതി തേടി നല്കിയ അപേക്ഷ മൂന്നാം തവണയും നിരസിച്ചതിനെത്തുടര്‍ന്നാണ് മുഹമ്മദ് ഹനീഷിനെതിരേ സിംഗിള്‍ ബെഞ്ച് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.
23-06-2026
കൊച്ചി: അയല്ക്കാരന്റെ വീട്ടിലെ തെങ്ങ് ഭീഷണിയായതിനാല്‍ വെട്ടിക്കളയാന്‍ ഉത്തരവ് തേടുന്ന ഹര്‍ജി ബൈബിള്‍ വചനം ഉപദേശമായി നല്കി ഹൈക്കോടതി തള്ളി.
‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക’ എന്ന ബൈബിള്‍ വചനം ഉദ്ധരിച്ച ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ഒരു ആപത്ത് വരുമ്പോള്‍ അയല്‍വാസി മാത്രമേ ഉണ്ടാകൂവെന്ന മുന്നറിയിപ്പുകൂടി ഇരുവര്‍ക്കും നല്‍കിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്. തന്റെ വീടിനും വാഹനങ്ങള്‍ക്കും അയല്പക്കത്തെ തെങ്ങ് ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി നെടുമങ്ങാട് സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
പഞ്ചായത്ത്, റവന്യു, ഒംബുഡ്സ്മാന് എന്നിവിടങ്ങളില്‍ പരാതി നല്‍കിയശേഷമാണു ഹൈക്കോടതിയിലെത്തിയത്. വിഷയം പരിശോധിക്കാന്‍ കോടതി ഏര്‍പ്പെടുത്തിയ അഭിഭാഷക കമ്മീഷണര്‍ക്ക് ഒരു ലക്ഷം രൂപ ഹര്ജിക്കാരന് ഫീസും നല്കി.
എന്നാല്‍ നിലവില്‍ തെങ്ങ് അപകടകരമായ രീതിയിലല്ലെന്നും കമ്പിവടം ഉപയോഗിച്ച് കെട്ടിയിട്ടുണ്ടെന്നും തേങ്ങ വീഴാതിരിക്കാന്‍ സംരക്ഷണവല സ്ഥാപിച്ചിട്ടുണ്ടെന്നുമായിരുന്നു അഭിഭാഷക കമ്മീഷണറുടെ റിപ്പോര്‍ട്ട്. സംരക്ഷണവലയുടെ വലിപ്പം ആവശ്യമെങ്കില്‍ കൂട്ടിയാല്‍ മതിയെന്നും വ്യക്തമാക്കി.
നിലവില്‍ തെങ്ങ് അപകടകരമല്ലെന്നു വിലയിരുത്തിയ കോടതി കൂടുതല്‍ നടപടികള്‍ ആവശ്യമില്ലെന്നു വ്യക്തമാക്കി ഹര്‍ജി തീര്‍പ്പാക്കി.
ഭാവിയില്‍ എന്തെങ്കിലും അപകടസാധ്യതയുണ്ടോയെന്ന് പഞ്ചായത്ത് നിരീക്ഷിക്കാനും നിര്‍ദേശിച്ചു. ഒരുകപ്പു ചായയില്‍ സംസാരിച്ചു തീര്‍ക്കാവുന്ന പ്രശ്നമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിവിധ തലത്തിലെ നിയമനടപടികളിലൂടെ വിഷയം ഇവിടെയെത്തിച്ചു ഹൈക്കോടതിയുടെ സമയം പാഴാക്കിയതിന് ഹര്ജിക്കാരന് പിഴയിടേണ്ടതാണെങ്കിലും കടുത്ത നടപടികള്‍ക്കു പോകുന്നില്ലെന്നും നിരീക്ഷിച്ച കോടതി പിഴ ഉത്തരവിട്ടില്ല.
23-06-2026
പാലാ: യോഗ മികച്ച ജീവിതക്രമം പാലിക്കാന്‍ ഏവരെയും പ്രാപ്തരാക്കുന്നുവെന്ന് ജോസ് കെ. മാണി എംപി. ദീപിക ബാലസഖ്യത്തിന്റെയും സ്പെഷല്‍ സ്കൂള്‍ ഒളിമ്പിക്സ് കേരളയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് യൂണിഫെഡ് യോഗദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലാ ചാവറ പബ്ലിക് സ്കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട് സിഎംഐ അധ്യക്ഷത വഹിച്ചു. ഡിസിഎല്‍ കൊച്ചേട്ടന് ഫാ. റോയി കണ്ണൻചിറ സിഎംഐ, സ്പെഷല്‍ സ്കൂള്‍ സംസ്ഥാന കോ-ഓർഡിനേറ്റര്‍ ഫാ. ക്ലീറ്റസ് ടോം ഇടശേരി സിഎംഐ, ഡിസിഎല്‍ നാഷണല്‍ കോ-ഓർഡിനേറ്റര്‍ വര്‍ഗീസ് കൊച്ചുകുന്നേല്‍, ഡിസിഎല്‍ പാലാ മേഖലാ ഓര്‍ഗനൈസര്‍ ജയ്സണ്‍ ജോസഫ് കുഴികോടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു നടന്ന യോഗ പരിശീലനത്തിന് തൊടുപുഴ പ്രതീക്ഷ സ്പെഷല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹണി എസ്എച്ച് നേതൃത്വം നല്കി.
23-06-2026
ആലപ്പുഴ: 10 വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 50 വയസുകാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി ബിനു ജേക്കബ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.
ഒരുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുഡ്, ബാഡ് ടച്ചുകളെക്കുറിച്ച് അമ്മ കുട്ടിയോട് പറഞ്ഞുകൊടുക്കുന്നതിനിടെ ആണ് പ്രതി ബാഡ് ടച്ച് ചെയ്തിട്ടുണ്ടെന്ന് കുട്ടി വെളിപ്പെടുത്തിയത്.
ഗൗരവമായ അതിക്രമം ഉണ്ടായെന്ന് മനസിലാക്കിയതോടെ രക്ഷിതാക്കൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
23-06-2026
മാവേലിക്കര: മദ്യവ്യാപനത്തിന് വഴിയൊരുക്കുന്ന സർക്കാരിന്റെ ബജറ്റ് നിർദേശങ്ങൾ ദൂര വ്യാപകമായ ഫലങ്ങൾ ഉളവാക്കുന്നതാണെന്നും അതിനാൽ അടിയന്തരമായി പിൻവലിക്കണമെന്നും കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ബിഷപ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.
വീര്യം കുറഞ്ഞതെന്ന പേരിൽ നടത്തുന്ന ഏതൊരു മദ്യവ്യാപനവും ആപത്കരമാണെന്ന് ലോകാരോഗ്യസംഘടനതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് നിർദ്ദേശങ്ങൾ അടിയന്തരമായി പിൻവലിക്കണം.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് നിർദേശം പിൻവലിച്ച് മദ്യ വിപത്തിൽ നിന്ന് നാടിനെ രക്ഷിക്കേണ്ട ചുമതല ജനാധിപത്യ സർക്കാരിനുണ്ടെന്നും ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു .
23-06-2026
കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന ബജറ്റിലെ നിർദേശം സർക്കാർ തിരുത്തുമെന്നാണു പ്രതീക്ഷയെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. വീര്യം കുറഞ്ഞത് എന്നപേരിൽ നാട്ടിൽ മദ്യം സുലഭമാക്കാൻ നടത്തുന്ന ശ്രമങ്ങൾ തികച്ചും ദുഃഖകരമാണ്.
തൂഫാൻ പോലെ ലഹരിക്കെതിരേ വലിയ മുന്നേറ്റങ്ങൾ സർക്കാർ നടത്തുന്പോൾ, അതിനെ പിന്നോട്ടടിക്കുന്ന നിലപാടാണു മദ്യത്തിന്റെ കാര്യത്തിൽ നടക്കുന്നത്. ഇതു പുനഃപരിശോധിക്കണം.
എല്ലാവർക്കും മദ്യം ലഭ്യമാക്കുകയെന്നത് മനുഷ്യരുടെ അടിസ്ഥാനപരമായ ആവശ്യമല്ല. ലഹരി വ്യാപിപ്പിക്കുന്നതിനുള്ള നയം സഭയ്ക്കു സ്വീകാര്യമല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തും മദ്യത്തിന്റെ വ്യാപനം സംബന്ധിച്ചു സഭയ്ക്കുള്ള എതിർപ്പ് അറിയിച്ചിട്ടുണ്ട്.
മുൻ സർക്കാരിന്റെ നയത്തിന്റെ മറവിൽ പുതിയ സർക്കാരും മദ്യം സുലഭമാക്കാനുള്ള നീക്കം നടത്തുന്നത് ശരിയല്ല. മദ്യവിരുദ്ധ നിലപാടാണു സഭയ്ക്ക് എക്കാലത്തുമുള്ളതെന്നും മാർ പാംപ്ലാനി കൊച്ചിയിൽ വ്യക്തമാക്കി.
23-06-2026
കൊച്ചി: കൊച്ചി തുറമുഖം വഴിയുള്ള (വല്ലാർപാടം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍ഷിപ്മെന്റ് ടെര്‍മിനല്‍-ഐസിടിടി) ചരക്കുനീക്കത്തിൽ പുതിയ റിക്കാർഡ്. മേയിൽ ഏറ്റവും ഉയർന്ന പ്രതിമാസ ചരക്കുനീക്കമെന്ന റിക്കാർഡിലെത്തി.
77,637 ടിഇയു (ട്വന്റി-ഫൂട്ട് ഇക്വലന്റ് യൂണിറ്റുകള്‍) എന്ന റിക്കാര്‍ഡ് പ്രതിമാസ ചരക്കുനീക്കം പ്രധാനപ്പെട്ട പ്രാദേശിക, ആഗോള വ്യാപാര കവാടമെന്ന നിലയില്‍ കൊച്ചിയുടെ സ്ഥാനം ശക്തിപ്പെടുത്തിയെന്ന് ഡിപി വേള്‍ഡ് കൊച്ചി അധികൃതർ അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നാലു ശതമാനമാണ് വര്‍ധന. ഉത്ഭവ-ലക്ഷ്യസ്ഥാന ചരക്കുനീക്കത്തിന്റെ അളവ് പൊതുവെ സ്ഥിരത നിലനിര്‍ത്തി.
മറ്റു തുറമുഖങ്ങളില്‍നിന്ന് വഴിതിരിച്ചുവിട്ട ചരക്കുകള്‍ ഉള്‍പ്പെടെ ട്രാന്‍സ്ഷിപ്മെന്റിലെ വര്‍ധനവാണ് മേയിലെ വളര്‍ച്ചയ്ക്കു കാരണമായത്.
23-06-2026
മുംബൈ: ശിവസേന ഉദ്ധവ് പക്ഷത്തെ ആറ് ലോക്സഭാംഗങ്ങൾ ശിവസേന ഷിൻഡെ പക്ഷത്ത് ചേർന്നു. ഇതോടെ ഉദ്ധവ് പക്ഷത്തെ പിളർപ്പ് പൂർണമായി. ഷിൻഡെയുടെയും മറ്റു മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് എംപിമാർ പാർട്ടി അംഗത്വമെടുത്തത്.
സഞ്ജയ് ദേശ്മുഖ് (യവത്മൽ), സഞ്ജയ് ജാദവ് (പർഭനി, സഞ്ജയ് ദിനാ പാട്ടീൽ (മുംബൈ നോർത്ത് ഈസ്റ്റ്), നാഗേഷ് പാട്ടീൽ-അഷ്ടികർ (ഹിംഗോളി), ഓംപ്രകാശ് രാജെ നിംബാൽക്കർ (ധാരാശിവ്), ഭാവുസാഹെബ് വാക്ചൗരേ (ഷിർദി) എന്നിവരാണ് ഷിൻഡെ പക്ഷത്തേക്കു കൂറുമാറിയത്.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉദ്ധവ് പക്ഷം ഒന്‍പതു സീറ്റുകളിൽ വിജയിച്ചിരുന്നു. ഇനി മൂന്ന് എംപിമാർ മാത്രമാണ് ഉദ്ധവിനൊപ്പമുള്ളത്. ഓപ്പറേഷൻ ടൈഗർ വിജയകരമായി പര്യവസാനിച്ചെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡെ പറഞ്ഞു.
രണ്ടാം തവണയാണ് ഉദ്ധവ് പക്ഷത്ത് പിളർപ്പുണ്ടാകുന്നത്. 2022ൽ അവിഭക്ത ശിവസേനയെ പിളർത്തി ഭൂരിഭാഗം എംഎൽഎമാരെയും ഒപ്പം കൂട്ടിയാണ് ഷിൻഡെ മുഖ്യമന്ത്രിയായത്.
മുംബൈ: ആറ് എംപിമാർ കൂറുമാറിയതിനു പിന്നാലെ ശിവസേന ഉദ്ധവ് വിഭാഗത്തിലെ എംഎൽഎമാരിലും ഭിന്നത.
മഹാരാഷ്ട്ര നിയമസഭയുടെ വർഷകാല സമ്മേളനത്തിനു മുന്നോടിയായി വിളിച്ചു ചേർത്ത എംഎൽഎമാരുടെയും എംഎൽസിമാരുടെയും യോഗത്തിൽനിന്നു മൂന്നു പേർ വിട്ടുനിന്നത് അഭ്യൂഹമുയർത്തി. എംഎൽഎമാരായ സഞ്ജയ് പോട്നിസ്, രാഹുൽ പാട്ടീൽ, എംഎൽസി സുനിൽ ഷിൻഡെ എന്നിവരാണു വിട്ടനിന്നത്.
23-06-2026
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ നിയന്ത്രണം സ്വന്തമാക്കാൻ പ്രതിപക്ഷനേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ നീക്കങ്ങൾ. ഇന്നലെ കോൽക്കത്തയിൽ പ്രത്യേക യോഗം ചേർന്ന് ഹൗറയിൽനിന്നുള്ള മുതിർന്ന എംഎൽഎ അരൂപ് റോയിയെ തൃണമൂൽ അധ്യക്ഷനായി തെരഞ്ഞെടുത്തു. യഥാർഥ തൃണമൂൽ കോൺഗ്രസ് ആണെന്ന അവകാശവാദവും ഋതബ്രത സംഘം ഉന്നയിച്ചു.
ന്യൂടൗണിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന യോഗത്തിൽ വിമത എംഎൽഎമാർക്കു പുറമേ കൗൺസിലർമാരും മുൻകാല ഭാരവാഹികളും പങ്കെടുത്തു. മമത ബാനർജിയ എല്ലാ അർഥത്തിലും തള്ളിപ്പറയുകയായിരുന്നു യോഗം.
വേദിയിൽ മഹാത്മാഗാന്ധിയുടെയും ടാഗോറിന്റെയും ബി.ആർ. അംബേദ്കറിന്റെയും ചിത്രങ്ങൾ ഉണ്ടായിരുന്നു. അതേസമയം മമത ബാനർജിയുടെയും അഭിഷേക് ബാനർജിയുടെയും ചിത്രങ്ങൾ ഒഴിവാക്കുകയും ചെയ്തു. തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നവും വലിയ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിരുന്നു.
പാർട്ടിയിലെ ഭരണഘടനാ പ്രതിസന്ധി പരിഹരിക്കുകയാണ് യോഗത്തിലൂടെയെന്ന് വിമതക്യാന്പ് വ്യക്തമാക്കി. മൂന്നുവർഷം കൂടുന്പോൾ ദേശീയ വർക്കിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നാണ് ചട്ടം. 2022 ഫെബ്രുവരിയിലാണ് തൃണമൂലിൽ അവസാനമായി വർക്കിംഗ് കമ്മിറ്റി രൂപീകരിച്ചതെന്ന് പ്രതിപക്ഷനേതാവ് ഋതബ്രത ബാനർജി പറഞ്ഞു.
യോഗത്തിൽ ഹൗറയിൽനിന്നുള്ള മുതിർന്ന എംഎൽഎ അരൂപ് റോയിയെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. ഫിർഹാദ് ഹക്കിം, അരൂപ് ബിശ്വാസ്, ബിപ്ലബ് മിത്ര, അഖ്രുസ്സമാൻ അൻസാരി, സബീന യാസ്മിൻ, സന്ദീപൻ സാഹ, രതിൻ ഘോഷ്, ജാവേദ് ഖാൻ തുടങ്ങിയവരെ ദേശീയ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
ഫിർഹാദ് ഹക്കിം, അരൂപ് ബിശ്വാസ്, രതിൻ ഘോഷ്, സബീന യാസ്മിൻ എന്നിവരാണ് ഉപാധ്യക്ഷന്മാർ. ഋതബ്രത ബാനർജി, ജാവേദ് ഖാൻ, സന്ദീപൻ സാഹ എന്നിവരെ പുതിയ ജനറൽ സെക്രട്ടറിമാരായും യോഗം തീരുമാനിച്ചു. അഖ്രുസ്സമാൻ അൻസാരിയാണ് ട്രഷറർ.
തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ആകെയുള്ള 80 എംഎൽഎമാരിൽ 58 പേർ പ്രതിപക്ഷനേതാവായി ഋതബ്രത ബാനർജിയെ ഉയർത്തിക്കാട്ടിയാണ് മമതയ്ക്ക് ഏറ്റ ആദ്യ തിരിച്ചടി. 28 എംപിമാരിൽ 20 പേർ എൻസിപിഐ എന്ന കക്ഷിയിൽ ലയിച്ച് കേന്ദ്രത്തിലെ എൻഡിഎ സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചതോടെ മമതയുടെ നില കൂടുതൽ പരുങ്ങലിലായി. ഇതിനിടെയാണു പുതിയ നീക്കം.