Ernakulam
മൂവാറ്റുപുഴ : നഗരസഭയും മൊബൈല്‍ ഇമിഗ്രന്റ് സ്ക്രീനിംഗ് ടീമും സംയുക്തമായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി രാത്രികാല ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന മേഖലകളില്‍ നേരിട്ടെത്തിയാണ് പരിശോധനകള്‍ നടത്തിയത്.
മലേറിയ, ഫൈലേറിയ, എച്ച്ഐവി, സിഫിലിസ് തുടങ്ങിയ രോഗങ്ങളുടെ പ്രാഥമിക സ്ക്രീനിംഗും രോഗബാധിതരെയോ രോഗവാഹകരെയോ കണ്ടെത്തുന്നതിനുള്ള പരിശോധനകളും ക്യാമ്പിന്റെ ഭാഗമായി നടത്തി. തൊഴിലാളികളുടെ ജോലി സമയത്തെ ബാധിക്കാതെയും കൂടുതല്‍ ആളുകളിലേക്ക് ആരോഗ്യ സേവനം എത്തിക്കാനുമായാണ് രാത്രികാല പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പില്‍ 110 തൊഴിലാളികള്‍ക്ക് സ്ക്രീനിംഗ് നടത്തി. പരിശോധനാ ഫലം അഞ്ച് ദിവസത്തിനുള്ളില്‍ ലഭിക്കുന്നതോടെ രോഗബാധ കണ്ടെത്തുന്നവര്‍ക്ക് ആവശ്യമായ ചികിത്സയും തുടര്‍പരിചരണവും മുവാറ്റുപുഴ ജനറല്‍ ആശുപത്രി മുഖേന ഉറപ്പാക്കും. ആവശ്യമായ തുടര്‍ചികിത്സാ സഹായങ്ങളും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കും.
തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നിശ്ചിത ഇടവേളകളില്‍ ഇത്തരം പരിശോധനാ ക്യാമ്പുകള്‍ തുടര്‍ന്നും സംഘടിപ്പിക്കും. രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനും രോഗവ്യാപനം തടയുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
Ernakulam
കോതമംഗലം: വടാട്ടുപാറയിൽ അരനൂറ്റാണ്ടിലേറെയായ കൈവശഭൂമികൾക്ക് പട്ടയം നല്‍കണമെന്ന് കേരള കോൺഗ്രസ് വടാട്ടുപാറ മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ 50 വര്‍ഷമായി വടാട്ടുപാറ ഒന്നാം വാര്‍ഡിലെ (പഴയ അഞ്ചാം വാര്‍ഡ്) കുടുംബങ്ങൾ പട്ടയത്തിനായി മുട്ടാത്ത വാതിലുകളില്ല. ജോയിന്റ് വെരിഫിക്കേഷന് വരെ നടത്തിയിട്ടും നാളിതുവരെ 500ഓളം വരുന്ന ചെറുകിട കര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല.
പട്ടയമില്ലാത്തതിനാല്‍ ലോണുകള്‍ എടുക്കുന്നതിനോ, വന്യമൃഗശല്യം മൂലം കൃഷി നാശം സംഭവിച്ചാല്‍ നഷ്ടപരിഹാരം കിട്ടുന്നതിനോ സാധിക്കുന്നില്ല. വടാട്ടുപാറയിലെ മറ്റു ചില വാർഡുകളിലെ കര്‍ഷകര്‍ക്കും പട്ടയം ലഭിക്കാനുണ്ട്.
നിയോജകമണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോബി കാരാംചേരി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോമി തെക്കേക്കര, ബാബു പോള്‍, കര്‍ഷക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയിംസ് കോറമ്പേല്‍, പി.ഐ. പൈലി തുടങ്ങിയവരും പങ്കെടുത്തു.
Ernakulam
പെരുമ്പാവൂർ: ടിപ്പർ സർവീസിന് സ്കൂൾ സമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണം ഇരട്ടിയാക്കിയ നടപടി പിൻവലിക്കണമെന്നും തീരുമാനം ടിപ്പർ മേഖലയെയും തൊഴിലാളികളുടെ ഉപജീവനത്തെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും ഓൾ കേരള എർത്ത് മൂവേഴ്സ് അസോസിയേഷൻ യോഗം.
ഭീമമായ റോഡ് ടാക്സ് ഈടാക്കുന്നതിനൊപ്പം ടിപ്പറുകൾക്ക് മാത്രം കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത് വിവേചനപരമാണെന്നും അസോസിയേഷൻ ആരോപിച്ചു. പട്ടിമറ്റത്തെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എൻ.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
Ernakulam
ഫോർട്ടുകൊച്ചി: വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട്കൊച്ചിയിലെ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ കൊച്ചി നഗരസഭ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധം ശക്തമാകുന്നു. ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡ് നവീകരണത്തിനായി 15 ലക്ഷം രൂപ വകയിരുത്തി ഭരണാനുമതി നൽകിയെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നഗരസഭ അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും ഇത് നടപ്പായില്ല.
പൊതു പ്രവര്ത്തകന് ഷക്കീര്‍ അലി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ മറുപടിയായാണ് നഗരസഭാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ ഉറപ്പ് നല്കി ഒരു വര്‍ഷം അടുക്കാറായിട്ടും ഇക്കാര്യത്തില്‍ നടപടിയൊന്നുമുണ്ടായില്ലെന്നാണ് ആക്ഷേപം. ടെൻഡർ നടപടികൾ പോലുമെടുക്കാതെ അധികൃതർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പരാതിക്കാരൻ ആരോപിച്ചു.
രാത്രിയായാൽ വെളിച്ചമില്ലാത്തതും ശുചിമുറി സൗകര്യങ്ങളില്ലാത്തതുമായ ഫോർട്ട് കൊച്ചി ബസ് സ്റ്റാൻഡിൻഡിന്റെ അവസ്ഥ ദയനീയമാണ്.
യാത്രക്കാർക്കായി നിർമിച്ച കാത്തിരിപ്പ് കേന്ദ്രം ഇന്ന് ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗ് ഏരിയയായി മാറിയിരിക്കുന്ന സാഹചര്യമാണ്. ബസുകൾ റോഡിൽ നിർത്തിയിടുന്നത് മൂലം കടുത്ത ഗതാഗതക്കുരുക്കാണ് പ്രദേശത്തുണ്ടാകുന്നത്. ദിവസേന നൂറ് കണക്കിന് വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികള്‍ എത്തുന്ന ഈ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതര്‍ തയാറാകാത്തത് വലിയ പ്രതിഷേധം ക്ഷണിച്ച് വരുത്തുകയാണ്.
Ernakulam
ഉദയംപേരൂർ: കടകളിലേയ്ക്കുള്ള മിൽമ പാൽ വിതരണം വൈകുന്നതിനാൽ വ്യാപാരികൾ പ്രതിസന്ധിയിലാകുന്നതായി പരാതി. പാൽ വിതരണത്തിനായി പുതിയ കരാറുകാരൻ എത്തിയതോടെയാണ് വിതരണം താറുമാറായതെന്ന് പറയുന്നു. വൈക്കം റോഡിൽ പൂത്തോട്ട വരെയുള്ള കടകളിലും ഉദയംപേരൂർ എംഎൽഎ റോഡിന് സമീപത്തുള്ള കടകളിലുമാണ് കൂടുതലായും വിതരണം വൈകുന്നത്.
പുലർച്ചെ 5.30 എത്തിയിരുന്ന പാൽ, ഒരാഴ്ചയായി രാവിലെ 11നും ഉച്ചയ്ക്കെത്തിയിരുന്ന പാൽ വൈകിട്ട് നാല് ശേഷവുമാണ് എത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു. പുതിയ കരാറുകാരനും ഡ്രൈവർക്കും പാൽ വണ്ടി സഞ്ചരിക്കേണ്ട റൂട്ടും കടകളും പരിചയമില്ലാത്തതാണ് വിതരണം വൈകാനിടയാക്കുന്നതെന്നാണ് പറയുന്നത്. പുലർച്ചെ തന്നെ വാഹനത്തിൽ കയറ്റുന്ന പാൽ കടകളിൽ വൈകിയെത്തുന്നതോടെ കേടാവുന്നതായും ആക്ഷേപമുണ്ട്. സമയത്ത് പാൽ കിട്ടാത്തതിനാൽ വൻ വ്യാപാര നഷ്ടവുമുണ്ടാകുന്നതായി കച്ചവടക്കാർ പറയുന്നു.
Ernakulam
തൃപ്പൂണിത്തുറ: നഗരമധ്യത്തിൽ അപകടകരമായ രീതിയിൽ ചെരിഞ്ഞു നിൽക്കുന്ന വൈദ്യുതി പോസ്റ്റ് നാട്ടുകാർക്ക് ഭീഷണിയാകുന്നു. തൃപ്പൂണിത്തുറ മെയിൻ റോഡിൽ നടമേൽ പള്ളിക്ക് സമീപത്തായി നിൽക്കുന്ന വൈദ്യുതി പോസ്റ്റാണ് സാധാരണയിലും വളരെ കൂടുതലായി ചെരിഞ്ഞു നിൽക്കുന്നത്.
റോഡരികിലായുള്ള പോസ്റ്റിന്റെ മുകൾ ഭാഗം റോഡിന് മധ്യത്തിലേയ്ക്ക് ചെരിഞ്ഞിരിക്കുകയാണ്. വൈദ്യുത കമ്പികളിൽ തൂങ്ങി നിൽക്കും വിധമാണ് പോസ്റ്റുള്ളത്. ഓരോ ദിവസം കഴിയുന്തോറും പോസ്റ്റ് കൂടുതലായി ചെരിഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് സമീപത്തുള്ള വ്യാപാരികൾ പറയുന്നത്.
Ernakulam
കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചു കയറി
വധഭീഷണി; ഏഴു പേർക്കെതിരെ കേസെടുത്തു
തൃപ്പൂണിത്തുറ: തുടർച്ചയായ വൈദ്യുതി മുടക്കത്തിൽ പ്രകോപിതരായി എരൂർ കെഎസ്ഇബി സെക്ഷൻ ഓഫിസിൽ അതിക്രമിച്ചു കയറി വധഭീഷണി നടത്തിയ സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലിസ് കേസെടുത്തു. ബുധനാഴ്ച രാത്രി 11.45ഓടെയായിരുന്നു സംഭവം.
എരൂർ ഭാഗത്ത് പല തവണകളായി വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് വൈദ്യുതി ഓഫിസിലേക്കെത്തിയ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന ഓവർസിയർ കെ.എ. അഭിലാഷിനെ തടഞ്ഞുവച്ച് വധഭീഷണി മുഴക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പറയുന്നു.
സംഭവം നടക്കുമ്പോൾ ലൈൻമാൻമാർ പുറത്തായിരുന്നതിനാൽ ഓഫിസിൽ ഓവർസിയർ മാത്രമാണുണ്ടായിരുന്നത്. തുടർന്ന് അസിസ്റ്റന്റ് എൻജിനീയറെ സ്ഥലത്തേക്ക് വിളിപ്പിച്ചു സംസാരിച്ചെങ്കിലും തുടർന്നും സംഘത്തിന്റെ ഇടപെടൽ മോശമായി. ഇതോടെ ഉദ്യോഗസ്ഥർ ഹിൽപാലസ് പൊലിസിൽ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി സംഘത്തെ ഓഫിസിൽ നിന്ന് പുറത്താക്കുകയുമായിരുന്നു.
ഓവർസിയർ കെ.എ.അഭിലാഷിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.
Ernakulam
ഉദയംപേരൂർ: സൈക്കിളിൽ സഞ്ചരിക്കുമ്പോൾ റിട്ട. ഓവർസീയർക്ക് സൂര്യാഘാതമേറ്റു. പികെഎംസി കൊച്ചുപുരയ്ക്കൽ ടി.ടി.അശോകനാണ് (61) പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം തെക്കൻ പറവൂരിൽ നിന്നും നടക്കാവ് വഴി പോകുമ്പോഴാണ് സൂര്യാഘാതമേറ്റത്.
ഇരു കൈകളിലും പൊള്ളലേറ്റു. പൊള്ളലും നീറ്റലും അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള ഗവ.ഫിഷറീസ് ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ സൂര്യാഘാതമേറ്റതാണെന്ന് സ്ഥിരീകരിച്ചു.
Ernakulam
ഉദയംപേരൂർ: മദ്യപിച്ച് ഓട്ടോയോടിച്ച് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മറവന്തുരുത്ത് ഇളവുമ്മൂട്ടിൽ സ്വദേശി അൻസാരി (42)യെയാണ് ഉദയംപേരൂർ പൊലിസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച്ച രാത്രി 10.30 ഓടെ വൈക്കം റോഡിൽ ചക്കുളം ജംഗ്ഷനടുത്തായിരുന്നു അപകടം. തൃപ്പൂണിത്തുറ ഭാഗത്തേയ്ക്ക് വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലിസ് ഡ്രൈവറെ പരിശോധിച്ചപ്പോൾ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തി മദ്യത്തിന്റെ ഉപയോഗം സ്ഥിരീകരിക്കുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Ernakulam
അങ്കമാലി: അങ്കമാലി യൂദാപുരം തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിനുള്ള നേർച്ചസദ്യയുടെ പന്തലിന് കാൽനാട്ടുകർമം നടത്തി. വികാരിയും റെക്ടറുമായ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി മുഖ്യ കാർമികത്വം വഹിച്ചു. ഒക്ടോബർ 29ന് നടക്കുന്ന ഊട്ടുതിരുനാളിന് മൂന്ന് ലക്ഷം പേർക്കാണ് ഇത്തവണ നേർച്ചസദ്യ ഒരുക്കുന്നത്. പരിപാടികളുടെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുന്നു.
Ernakulam
കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തോട് ചേർന്നുള്ള 4.678 ഏക്കർ സ്ഥലം സെന്റ് ആൽബർട്സ് കോളജിന് പതിച്ചു നൽകുന്നു. പാട്ടക്കരാർ വ്യവസ്ഥയിൽ 43 വർഷമായി കോളജ് കൈവശം വച്ചിരുന്ന സ്ഥലമാണ് ഇപ്പോൾ പതിച്ചു നൽകുന്നത്. കളക്ടറുടെ തീരുമാനത്തെ ജിസിഡിഎ എതിർത്തെങ്കിലും സർക്കാർ ഉത്തരവുള്ളതിനാൽ ശുഭപ്രതീക്ഷയിലാണ് കോളജ് മാനേജ്മെന്റ്. സ്ഥലം കൈമാറുന്നത് സംബന്ധിച്ച് അഞ്ചോളം ഉത്തരവുകളുണ്ടെന്നും അതു നടപ്പാക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കോളജ് മാനേജർ ഫാ. ആന്റണി തോപ്പിൽ പറഞ്ഞു.
തൂശൻപറമ്പ് എന്ന സ്ഥലത്തുണ്ടായിരുന്ന ഏഴ് ഏക്കറോളം വരുന്ന കോളജിന്റെ കളിസ്ഥലം സിഎംഎഫ്ആർഐയുടെ നിർമാണത്തിനായി സർക്കാർ ഏറ്റെടുത്തതിന് പകരമായാണ് കലൂരിൽ സ്റ്റേഡിയത്തിന് മുമ്പിലുള്ള 4.678 ഏക്കർ സ്ഥലം 1983 ൽ പാട്ടക്കരാർ വ്യവസ്ഥയിൽ കോളജിന് നൽകിയത്. 43 വർഷമായി ഈ സ്ഥലം കോളജ് കളിസ്ഥലമായി ഉപയോഗിച്ചുവരികയായിരുന്നു. മെട്രോ പദ്ധതിക്കായി 2015ൽ 88 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി അതുവരെയുണ്ടായിരുന്ന എല്ലാ പാട്ടക്കുടിശികയും സർക്കാർ എഴുതിത്തള്ളി. കൂടാതെ ഏറ്റെടുത്ത സ്ഥലത്തിന് പകരമായ 88 സെന്റ് സ്ഥലം നൽകാനും തീരുമാനമുണ്ടായി.
സ്ഥലം ഏറ്റെടുത്തതിന് ശേഷമുള്ള 3.80 ഏക്കർ സ്ഥലം സെന്റ് ആൽബർട്സ് കോളജിന് പട്ടയം അനുവദിച്ചുകൊണ്ട് 2016 ൽ യുഡിഎഫ് സർക്കാർ ഉത്തരവിറക്കി. തുടർന്നു വന്ന എൽഡിഎഫ് സർക്കാർ ഉത്തരവ് മരവിപ്പിച്ചെങ്കിലും 2022 മാർച്ചിൽ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിൽ ഉത്തരവുകൾ റെഗുലറൈസ് ചെയ്യണമെന്ന് കോളജ് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് 2026 മാർച്ച് 15ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് ഭൂമി കോളജിന്റെ പേരിൽ പതിച്ചു നൽകാൻ റവന്യു വകുപ്പ് ഉത്തരവിറക്കി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് 100 ദിവസത്തിനുശേഷമാണ് ഉത്തരവ് നടപ്പാക്കാനുള്ള നടപടികൾ ഊർജിതപ്പെടുത്തിയത്. കഴിഞ്ഞ മൂന്നിന് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 88 സെന്റ് സ്ഥലം കൈമാറുന്നതിനും സ്ഥലത്തിന് പട്ടയം നൽകാനും തീരുമാനിച്ചു. ജിസിഡിഎയുടെ പക്കലുള്ള 88 സെന്റ് സ്ഥലം ഉൾപ്പെടെ 4.68 ഏക്കർ സ്ഥലമാണ് പതിച്ചു നൽകാൻ ഉത്തരവിട്ടത്. സ്ഥലം വിട്ടു നൽകുന്നതിനോട് ജിസിഡിഎ എതിർപ്പറിയിച്ചെങ്കിലും കളക്ടർ വഴങ്ങിയില്ല. തുടർന്ന് ജിസിഡിഎ സർക്കാരിനെ സമീപിച്ചിരിക്കുകയാണ്.
സ്ഥലം കോളജിന് സ്ഥലം കോളജിന് അവകാശപ്പെട്ടത് : മാനേജർ
കൊച്ചി: വിട്ടുനൽകിയ സ്ഥലത്തിന് പകരമായി ലഭിച്ച സ്റ്റേഡിയത്തിന് സമീപത്തെ 4.68 ഏക്കർ സ്ഥലം കോളജിന് അവകാശപ്പെട്ടതാണെന്ന് സെന്റ് ആൽബർട്സ് കോളജ് മാനേജർ ഫാ. ആന്റണി തോപ്പിൽ. 43 വർഷമായി കോളജ് കളിസ്ഥലമായി ഉപയോഗിച്ചു വരുന്ന സ്ഥലമാണിത്.ചതുപ്പായി കിടന്ന സ്ഥലം കോളജ് മാനേജ്മെന്റ് ഫണ്ടുകൾ ഉപയോഗിച്ച് വികസിപ്പിച്ചത് കോളജാണ്. 4000ത്തോളം വിദ്യാർഥികളാണ് കോളജിൽ പഠിക്കുന്നത്. സർക്കാർ ഉത്തരവുകൾ പ്രകാരം അനുവദിച്ചു കിട്ടിയ ഈ സ്ഥലമല്ലാതെ അവർക്ക മറ്റ് കളിസ്ഥലങ്ങളില്ല. നിയമപ്രകാരം ലഭിക്കേണ്ട അവകാശത്തെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
റവന്യുവകുപ്പിന് കത്ത് നൽകി ജിസിഡിഎ
കളക്ടറുടെ ഉത്തരവിനെതിരെ റവന്യുവകുപ്പിന് കത്ത് നൽകി ജിസിഡിഎ. നിയമ വ്യവസ്ഥകൾക്ക് വിധേയമായി സ്ഥലം കൈമാറാണ് സർക്കാർ ഇറക്കിയ ഉത്തരവിലുള്ളത്. എന്നാൽ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തതക്കുറവുണ്ടെന്ന് ജിസിഡിഎ സെക്രട്ടറി പറഞ്ഞു. മറ്റ് സ്ഥലം ഇല്ലാത്തതിനാലാണ് ജിസിഡിഎ സ്ഥലം ഏറ്റെടുത്ത് കൈമാറുന്നതെന്നാണ് കളക്ടർ വ്യക്തമാക്കിയത്. വികസനപ്രവർത്തനത്തിന് ഭൂമി ഏറ്റെടുക്കാൻ പാട്ടക്കരാറിൽ വ്യവസ്ഥയുണ്ടെന്നും പകരം ഭൂമി കൈമാറണമെന്ന് കരാർ വ്യവസ്ഥയിൽ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Ernakulam
കറുകുറ്റി: വിവാഹജീവിതത്തിൽ ഇരുപത്തിയഞ്ചും അമ്പതും വർഷം പൂർത്തിയാക്കിയവരെ ആദരിക്കുന്നതിനായി എറണാകുളം-അങ്കമാലി അതിരൂപത കുടുംബ പ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ വിവാഹോൽസവ് വിപുല പരിപാടികളോടെ സംഘടിപ്പിച്ചു. ഫൊറോനയിലെ ഒമ്പത് ഇടവകളിൽ നിന്നുള്ള 83 ജൂബിലേറിയൻ ദമ്പതിമാരെ ചടങ്ങിൽ ആദരിച്ചു.
ഇതോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം കറുകുറ്റി ഫൊറോന വികാരി ഫാ. മാത്യു കോനാട്ടുകുഴി ഉദ്ഘാടനം ചെയ്തു. കുടുംബ പ്രേഷിത കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജിതിൻ ഞവരക്കാട്ട് അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. സജി കണ്ണാപറമ്പൻ സ്വാഗതവും ഫൊറോന ആനിമേറ്റർ സിസ്റ്റർ നമിത നന്ദിയും പറഞ്ഞു. തുടർന്ന് ജൂബിലേറിയൻ ദമ്പതിമാർക്ക് മെമന്റോ വിതരണം ചെയ്തു.
രാവിലെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിക്ക് ഫൊറോന കോർഡിനേറ്റർ ദമ്പതികളായ വർഗീസ് - ഡിന്നി ആലുക്ക സ്വാഗതം ആശംസിച്ചു. കുടുംബജീവിതം കൂടുതൽ മനോഹരവും കെട്ടുറപ്പുമുള്ളതാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അതിരൂപത കുടുംബ പ്രേഷിത കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഫാ.ഡോ. ജോസ് പുതുശേരി ക്ളാസ് നയിച്ചു. തുടർന്നു നടന്ന ദിവ്യബലിക്ക് ഫാ. മാത്യു കോനാട്ടുകുഴി കാർമികത്വം വഹിച്ചു.
ഉച്ചഭക്ഷണത്തിനുശേഷം മാജിക് ഷോ, ഗെയിംസ്, എംസിസി ദമ്പതികളുടെ ഡാൻസ് എന്നിവ അരങ്ങേറി. വിവിധ ഇടവകകളിലെ ആനിമേറ്റർ സിസ്റ്റേഴ്സ്, എംസിസി, ഗ്രേസ് റിപ്പിൾസ്, യൂദിത്ത് ഫോറം ഭാരവാഹികൾ, കൈക്കാരൻമാർ, വൈസ് ചെയർമാൻമാർ എന്നിവർ പങ്കെടുത്തു.
Ernakulam
വൈപ്പിൻ: മകന്റെ സുഹൃത്തുക്കളായ രണ്ടുപേർ വീട്ടമ്മയെ വീടു കയറി ആക്രമിച്ചതായി പരാതി. മുളവുകാട് തോപ്പിൽ പറമ്പിൽ അംബികയെ(60)യാണ് ആക്രമിച്ചത്. കുട കൊണ്ടു കുത്തിയതിനെ തുടർന്ന് മുൻവശത്തെ പല്ലിനും മറ്റും പരിക്കേറ്റ ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ ജനൽ ചില്ല് അടിച്ചുപൊളിക്കുകയും വീട്ടമ്മയെ തള്ളിയിടുകയും കുറ്റകരമായ രീതിയിൽ ബലമായി പിടിക്കുകയും ചെയ്തതായി ഇവർ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
പ്രതികൾ കടമായി വാങ്ങിയ 20000 രൂപ തിരികെ ചോദിച്ചിട്ട് നൽകാതിരുന്നതിനെ തുടർന്ന് പൊലിസിൽ പരാതി നൽകിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമത്രേ. സംഭവത്തിൽ മുളവുകാട് സ്വദേശികളായ അനു ആന്റണി (45) ,ജോസ് മൈജോ (36) എന്നിവർക്കെതിരെ മുളവുകാട് പൊലിസ് കേസെടുത്തിട്ടുണ്ട്.
Ernakulam
കൊച്ചി: വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 23-ാ മത് മരിയന്‍ തീര്‍ഥാടനം 13നു നടക്കും. എറണാകുളം നഗരത്തിൽ നിന്നുള്ള തീര്‍ഥാടനത്തിന്റെ ഉദ്ഘാടനം, സെന്റ ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തിൽ ഉച്ചകഴിഞ്ഞു 3.30 ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിക്കും. വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള പതാക അതിരൂപതയിലെ വിവിധ അല്മായ നേതാക്കൾ ആർച്ച്ബിഷപ്പിൽ നിന്ന് ഏറ്റുവാങ്ങും. തുടർന്ന് ജപമാല കൈകളിലേന്തി പ്രാർഥനയുമായി വിശ്വാസി സമൂഹം തീർഥാടനം നടത്തും.
ഉച്ചകഴിഞ്ഞു 3.30 ന് വൈപ്പിന്‍ ഗോശ്രീ ജംഗ്ഷനില്‍ വരാപ്പുഴ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ യുവജന സംഘടനാ പ്രതിനിധികൾക്കു ദീപശിഖ കൈമാറിയാണു പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള തീർഥാടനം ആരംഭിക്കുന്നത്. ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പാടത്തിന്റെ ഇരുവശങ്ങളില്‍ നിന്നും എത്തുന്ന നാനാജാതി മതസ്ഥരായ തീര്‍ഥാടകരെ വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്തും ഇടവകജനങ്ങളും ചേർന്നു മംഗളകവാടത്തിൽ സ്വീകരിക്കും.വരാപ്പുഴ അതിരൂപതയുടെ 140-ാം വർഷത്തെ അനുസ്മരിച്ചു 140 ബഹുവർണ ബലൂണുകൾ പറത്തും.
വൈകുന്നേരം 4.30 ന് ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ അതിരൂപതയിലെ എല്ലാ വൈദികരും സന്യസ്തരും പങ്കാളികളാകും.
വിജയപുരം സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ വചനസന്ദേശം നല്‍കും. ബിഷപ് ഡോ. ഡോ. ആന്റണി വാലുങ്കൽ മുഖ്യസഹകാർമികനാകും.
തീർഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർഫാ. മാർട്ടിൻ തൈപ്പറമ്പിൽ, റെക്ടർ ഫാ. ജെറോം ചമ്മണിക്കോടത്ത് എന്നിവർ അറിയിച്ചു.
Ernakulam
പെരുമ്പാവൂർ: ലയൺസ് ക്ലബ് ഒക്കൽ പെരിയാറിന്റെ ചാരിറ്റി പദ്ധതിയുടെ ഭാഗമായി കൂവപ്പടി ഗവ. എൽപി സ്കൂളിൽ നൽകിയ ഗൃഹോപകരണ വിതരണോദ്ഘാടനം മനോജ് മൂത്തേടൻ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ബോബിൻ പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.
ലയൻസ് ക്ലബ് ഡിസ്ട്രിക്ട് പ്രോഗ്രാം കോഡിനേറ്റർ ടി.ഒ. ജോൺസൺ, ഇമ്മാനുവൽ ജോസഫ്, ഷിജു തോപ്പിലാൻ, ജോബിസ് ആട്ടുകാരൻ, സ്കൂൾ എച്ച്എം സുഷിത, പിടിഎ ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുത്തു.
Ernakulam
അങ്കമാലി: തുറവൂർ മാർ അഗസ്റ്റിൻസ് ഹയർ സെക്കൻറി സ്കൂളിൽ എൻഎസ്എസും സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റും ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ ഫാ. പോൾ കോട്ടക്കൽ ഉദ്ഘാടനം നിർവഹിച്ചു. ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് കൗൺസിലർ വിക്ടർ തോമസ്, പ്രിൻസിപ്പൽ ഇൻ ചാർജ് എം.വി. ജോൺസൺ, അധ്യാപകരായ ജിലു ലൂയിസ്, റിൻസി വർഗീസ്, നിമ്മി ബേബി എന്നിവർ പ്രസംഗിച്ചു.
Palakkad
കോയമ്പത്തൂർ: രാമനാഥപുരം രൂപതയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സ്വർഗപ്രാപ്തിയുടെ 800-ാം വാർഷികാഘോഷം നാളെ കോയമ്പത്തൂർ രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ വിപുലമായ പരിപാടികളോടെ നടക്കും. രാവിലെ ഒന്പതിനു രജിസ്ട്രേഷനോടുകൂടി പരിപാടികൾക്ക് തുടക്കമാകും.
തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ബിഷപ് മാർ പോൾ ആലപ്പാട്ട് അധ്യക്ഷത വഹിക്കും. രാവിലെ 9.30ന് ഫാ. ലോട്ടസ് മലേക്കുടി -ഇന്നത്തെ കാലഘട്ടത്തിലെ ഫ്രാൻസിസ്കൻ ദർശനത്തിന്റേയും ആത്മീയതയുടെയും പ്രസക്തി എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സംയോജിത റിപ്പോർട്ടും വിഷയത്തെക്കുറിച്ചുള്ള ചർച്ചയും അരങ്ങേറും.
രാവിലെ 11.30ന് വിശുദ്ധ കുർബാനയുണ്ടാകും. ഉച്ചകഴിഞ്ഞ് 1.30ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ പ്രാർഥനാനൃത്തം, അധ്യക്ഷ പ്രസംഗം, ആശംസാപ്രസംഗങ്ങൾ, ഫ്രാൻസിസ്കൻ അംഗങ്ങൾക്കുള്ള മൊമെന്റോ വിതരണം, വിവിധ കലാപരിപാടികൾ, പുരസ്കാര വിതരണം എന്നിവ നടക്കും.
രൂപതാ ഗായകസംഘത്തിന്റെ സൂര്യകീർത്തനത്തിനുശേഷം കൃതജ്ഞതാ പ്രസംഗവും നന്ദിപ്രസംഗവുമുണ്ടായിരിക്കും. രൂപതയിലെ ഫ്രാൻസിസ്കൻ സന്യാസികളും മറ്റുസന്യാസിനികളും വൈദികരും അൽമായരും രൂപത പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും പങ്കെടുക്കും.
Ernakulam
തൃപ്പൂണിത്തുറ: എരൂരിൽ വീട്ടുപറമ്പിൽ നിന്ന് മോട്ടോർ മോഷ്ടിച്ച കേസിൽ എരൂർ വെസ്റ്റ് കുഴിയാനത്തറയിൽ വീട്ടിൽ പ്രവീണിനെ (51) ഹിൽപാലസ് പൊലിസ് അറസ്റ്റ് ചെയ്തു. എരൂർ നരസിംഹാശ്രമത്തിന് സമീപമുള്ള കാരുകുളങ്ങര വീട്ടിൽ കെ.എസ്. മനോജിന്റെ വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന 6,000 രൂപയുടെ ഇലക്ട്രിക് മോട്ടോറാണ് ജൂലൈ 28ന് മോഷണം പോയത്.
സംഭവ സമയത്ത് വീട്ടുടമ പരാതി നൽകിയിരുന്നില്ലെങ്കിലും പിന്നീട് പ്രദേശത്തെ മറ്റ് പല വീടുകളിൽ നിന്നും മോട്ടോറുകൾ തുടർച്ചയായി കാണാതായതോടെ പൊലിസിൽ നൽകിയ പരാതിയെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച രണ്ട് ബാറ്ററികളും പ്രതിയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
Ernakulam
കൊച്ചി: പൊലിസ് കസ്റ്റഡിയില്‍ നിന്ന് പ്രതി രക്ഷപ്പെട്ടു. ബംഗ്ലാദേശ് സ്വദേശി ഹദിയുള്ള ഖാനാണ് പാലാരിവട്ടം പൊലിസിന്റെ കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടത്. കൃത്യമായി രേഖകളില്ലാതെ താമസിച്ചതിന് പിടികൂടി പൊലിസ് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ ബുധനാഴ്ച രാത്രി 8.15 ഓടെയായിരുന്നു സംഭവം.
വിരലടയാളമെടുക്കുന്നതിനിടെ ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ ശുചിമുറിയില്‍ കയറി. ഏറെ നേരം കഴിഞ്ഞിട്ടും ഹദിയുള്ള തിരിച്ചിറങ്ങാതായതോടെ പൊലിസ് നടത്തിയ പരിശോധനയില്‍ ശുചിമുറിയുടെ ജനല്‍പ്പാളി ഇളക്കിമാറ്റി ഇയാള്‍ രക്ഷപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. പ്രതിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
ഹദിയുള്ള അടക്കം അനധികൃതമായി താമസിച്ചിരുന്ന ആറ് ബംഗ്ലാദേശ് സ്വദേശികളെയാണ് പൊലിസ് പിടികൂടിയത്. മുഹമ്മദ് ഇബ്രാഹിം (29), സക്കീര്‍ ഖാന് (50), മുഹമ്മദ് ആരിഫ് (29), മുഹമ്മദ് ഉനുസ് ഖാന് (41), ഭാര്യ ജോഷ്വാ ബീഗം (30) എന്നിരാണ് പിടിയിലായ മറ്റുള്ളവര്‍. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്ത്യക്കാരെന്ന വ്യാജേന വെണ്ണല സവിത റോഡില്‍ ഷാജഹാന്റെ വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു ഇവര്‍. ആക്രി ശേഖരിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു. ഇവരുടെ ഫോണുകളടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Palakkad
പാലക്കാട്: ചിറ്റൂർ ലയൺസ് ക്ലബിന്റെ ഓണാഘോഷവും മുപ്പത്തിനാലാമത് ചാർട്ടർഡേ ആഘോഷവും പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബിൽ നടത്തി.
ചടങ്ങ് ലയൺസ് സെക്കന്റ് വൈസ് ഗവർണർ വിമൽ വേണു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കാബിനറ്റ് അഡീഷണൽ സെക്രട്ടറി എം. പ്രദീപ് മേനോൻ സ്വാഗതം പറഞ്ഞു.
സെക്രട്ടറി നൂർമുഹമ്മദ്, ഡോ. ശ്രീദേവി മേനോൻ, സോണൽ ചേർപേഴ്സൺ പത്മജ പ്രദീപ്, അഡീഷണൽ സെക്രട്ടറി മനോജ് കെ. മേനോൻ, ചാർട്ടർ പ്രസിഡന്റ് എൻ. സുകുമാർ, ഹേമ മുകുന്ദൻ, ട്രഷറർ എം.കെ. ഭവദാസ് എന്നിവർ പ്രസംഗിച്ചു.
Ernakulam
കൊച്ചി: ജില്ലയില്‍ 28ന് നാലു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പണം അവസാനിച്ചു. ആകെ 21 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. കൊച്ചി കോര്പറേഷന് അയ്യപ്പന്‍കാവ് വാര്‍ഡ് 19 ലേക്ക് ആറ് സ്ഥാനാര്‍ഥികളും വടക്കേക്കര മടപ്ലാതുരുത്ത് കിഴക്ക് വാര്‍ഡിലേക്ക് ഒമ്പത് സ്ഥാനാർഥികളും, പാറക്കടവ് വാര്‍ഡിലേക്ക് നാല് സ്ഥാനാർഥികളും, പുളിയനം തെക്ക്, പൂതൃക്ക ഗ്രാമ പഞ്ചായത്ത് വാര്‍ഡ് എട്ട്, കോലഞ്ചേരി ഈസ്റ്റ് എന്നിവിടങ്ങളില്‍ അഞ്ചു വീതം സ്ഥാനാര്‍ഥികളും പത്രിക നല്കി.
പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 14 വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക പിന്‍വലിക്കാം. അന്തിമ പട്ടിക 14 ന് പ്രസിദ്ധീകരിക്കും.
Palakkad
ചിറ്റൂർ: ഉണക്കുഭീഷണി നേരിടുന്ന നെൽകൃഷിക്ക് ആളിയാർഡാമിൽനിന്ന് ചിറ്റൂർ പുഴയിലേക്ക് വെള്ളം ഇറക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘന്റെ മാർച്ചും ധർണയും 16ന്.
ചിറ്റൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റൂർ ജലസേചനവകുപ്പ് കാര്യാലയത്തിലേക്കാണ് സമരം. രാവിലെ പത്തിന് സിപിഎം ജില്ലാസെക്രട്ടറി ഇ.എൻ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും. മഴക്കുറവ് കാരണം കൃഷിയിറക്കാൻ വൈകിയതിനാൽ ഇനിയും രണ്ടുമാസത്തേക്ക് വെള്ളം ആവശ്യമാണ്. പുഴയിൽ വെളളമിറക്കുന്നത് കുറവായതിനാൽ വാലറ്റ പ്രദേശങ്ങളിൽ നെൽകൃഷി ഉണക്കുഭീഷണിയിലാണ്. ആളിയാർഡാംവെളളം ലഭ്യമാക്കിയാൽ മാത്രമേ പ്രശ്നപരിഹാരമാകൂയെന്നു കർഷകസംഘം ഏരിയാ പ്രസിഡന്റ് വി. രാജൻ പറഞ്ഞു.
Ernakulam
കാക്കനാട്: തൃക്കാക്കര പൈപ്പ് ലൈൻ റോഡിൽ പൊട്ടിയ കൂറ്റൻ കുടിവെള്ള പൈപ്പിലെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. പണികൾ പൂർത്തിയാക്കി ഇന്ന് പുലർച്ചയോടെ പന്പിംഗ് ആരംഭിക്കും. കൊച്ചി നഗരത്തിലേക്കും സമീപ പ്രദേശങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈനാണ് തൃക്കാക്കരയിൽ ബുധനാഴ്ച രാത്രി പൊട്ടിയത്. കുടിവെള്ളം വഴിതിരിച്ചുവിടുന്ന പൈപ്പിന്റെ വാൽവുഭാഗം അകന്ന തുമൂലം ഉണ്ടായ സമ്മർദമാണ് ജലവിതരണക്കുഴൽ പൊട്ടാൻ കാരണമായത്.
വിവരമറിഞ്ഞെത്തിയ വാട്ടർ അഥോറിറ്റി അധികൃതർ ആലുവയിൽ നിന്നുള്ള പന്പിംഗ് നിർത്തിവച്ച് തകരാർ പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾ ബുധനാഴ്ച രാത്രിയോടെ തന്നെ ആരംഭിച്ചിരുന്നു.
തൃക്കാക്കര നഗരസഭയിലെ രണ്ടാം വാർഡിലൂടെ കടന്നുപോകുന്ന ആലുവയിൽ നിന്നുള്ള 900 എംഎം പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയത്. വെള്ളം കുത്തിയൊഴുകിയതോടെ റോഡ് പൂർണമായും വെള്ളത്തിലായി. കുത്തൊഴുക്കിൽ മണ്ണ് ഒലിച്ചുപോയി റോഡിൽ വലിയ ഗർത്തവും രൂപപ്പെട്ടിരുന്നു.
Ernakulam
പറവൂർ: നിർത്തിയിട്ടിരുന്ന ബസിനും ടോറസ് ലോറിക്കിടയിലും കുടുങ്ങി സ്കൂട്ടർ യാത്രികയുടെ കാൽ അറ്റു.ആലുവ കീഴ്മാട് എരുമത്തല കോവാട്ട് വീട്ടിൽ കെ.യു. പ്രിയങ്കയ്ക്കാണ് (35) പരിക്കേറ്റത്. ഇന്നലെ ഉച്ചയക്ക് ഒന്നിന് മിനി സിവിൽ സ്റ്റേഷനു മുന്പിലായിരുന്നു അപകടം. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാരിടോൺ ഫാർമ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ പ്രിയങ്ക ജോലി സംബന്ധമായ ആവശ്യങ്ങൾക്കായാണ് എത്തിയത്.
ബസ് സ്റ്റാൻഡിൽ നിന്നും ഏഴിക്കരയിലേക്ക് പോകുന്ന അഞ്ജലി എന്ന ബസ് റോഡിൽ നിർത്തി ആളെ കയറ്റുന്നതിനിടെ അതേ ദിശയിൽ വന്ന യുവതിയുടെ സ്കൂട്ടറിനെ മറികടന്നെത്തിയ ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്. അമിത വേഗതയിലെത്തിയ ടോറസിൽ സ്കൂട്ടർ തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ ബസിന്റെ മുൻ ചക്രത്തിനടിയിലേക്കും യുവതി ടോറസിനടിയിലേക്കും തെറിച്ചു വീഴുകയായിരുന്നു. പ്രിയങ്കയുടെ വലതുകാലിൽ ടോറസിന്റെ ടയർ കയറിയിറങ്ങി.
വലതുകാലിന്റെ പാദത്തിനു മുകളിൽ നിന്ന് അറ്റ നിലയിലായിരുന്ന പ്രിയങ്കയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വലതുകാൽമുട്ടിന് താഴെ ഗുരുതര പരിക്കുണ്ടെന്നാണ് വിവരം.
Ernakulam
കാക്കനാട്: ചിറ്റേത്തുകരയിലെ സ്വകാര്യ ഫ്ളാറ്റ് സമുച്ചയത്തിലേക്ക് കുടിവെള്ളവുമായെത്തിയ കൂറ്റന്‍ ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് വീടിന്റെ പോര്‍ച്ചിലേക്ക് ഇടിച്ചു കയറി.
ഇന്നലെ രാത്രി 8.30ഓടെ ആയിരുന്നു അപകടം. 14 വീലുകളുള്ള ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. മരങ്ങളും കാറും തകര്‍ത്ത ശേഷമാണ് ലോറിപോര്ച്ചിലേക്ക് ഇടിച്ചു കയറിയത്. ചിറ്റേത്തുകര ട്രിനിറ്റി ഫ്ളാറ്റിലേക്ക് കുടിവെള്ളവുമായി എത്തിയതായിരുന്നു ടാങ്കര്‍ ലോറി. ചെറിയ കുടിവെള്ള ടാങ്കറുകള്‍ക്ക് കടന്നുവരാന്മാത്രം സൗകര്യമുള്ള വഴിയില്‍ കൂറ്റന്‍ ടാങ്കറുമായി വരരുത് എന്ന പരിസര വാസികളുടെ ആവശ്യം നിരാകരിച്ചാണ് ഇവിടേക്ക് കുടിവെള്ളവുമായി കൂറ്റന്‍ ടാങ്കറുകള്‍ ഓരോ ദിവസവും എത്തുന്നത്. അപകടത്തില്‍പ്പെട്ട കുടിവെള്ള ടാങ്കര്‍ പുറത്തേക്ക് എത്തിക്കാന്‍ ഏറെ പ്രയാസപ്പെടെണ്ടി വരുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുത്തനെയുള്ളതും ഇടുങ്ങിയതുമായ വഴിയാണിത്.
Thiruvananthapuram
തിരുവനന്തപുരം: ചാല സിഎസ്എസ് ഹാൾ ലൈനിൽ വർഷങ്ങളായി ജനങ്ങൾ അനുഭവിച്ചിരുന്ന കുടിവെള്ള പ്രശ്നത്തിനും ഗതാഗത ക്ലേശത്തിനും ഗതാഗത മന്ത്രി സി.പി ജോണിന്റെ അടിയന്തര ഇടപെടലിനെ തുടർന്ന് ശാശ്വത പരിഹാരം.
മലിനജലം കലർന്ന കുടിവെള്ള പൈപ്പ് ലൈൻ കണ്ടെത്തി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിനൊപ്പം തകർന്നുകിടന്ന റോഡ് ടൈൽ പാകി ഗതാഗതയോഗ്യമാക്കുകയും ചെയ്തു. ഒരു പ്ലംബറുടെ അശ്രദ്ധയെ തുടർന്നു സ്വകാര്യ വ്യക്തിയുടെ ഡ്രെയിനേജ് കണക്ഷൻ കുടിവെള്ള പൈപ്പ് ലൈനുമായി ബന്ധിപ്പിക്കപ്പെട്ടതാണ് പ്രദേശവാസികൾക്കു ദുരിതമായത്. ഒന്നര വർഷമായി ഈ പ്രദേശത്തെ 30 കുടുംബങ്ങൾ മാലിന്യം കലർന്ന കുടിവെള്ളം ഉപയോഗിക്കാൻ നിർബന്ധിതരാവുകയും നിരവധി പേർക്ക് അസുഖങ്ങൾ പിടിപെടുകയും ചെയ്തിരുന്നു.
നാട്ടുകാർ മന്ത്രിക്കു നേരിട്ടു പരാതി നൽകിയതോടെയാണ് നടപടിയുണ്ടായത്. മന്ത്രിയുടെ നിർദേശപ്രകാരം ജല അഥോറിറ്റി അധികൃതർ നടത്തിയ പരിശോധനയിൽ പൈപ്പിലൂടെ എത്തുന്ന കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയ കലർന്നതായി കണ്ടെത്തി.
തുടർന്നു രണ്ടു ദിവസം നീണ്ട പരിശോധനയിലാണ് കുടിവെള്ള ലൈനിലെ അപാകത അധികൃതർ കണ്ടെത്തിയത്. ജല അഥോറിറ്റി കുര്യാത്തി സെക്ഷൻ അധികൃതരോട് മന്ത്രി നേരിട്ട് വിശദീകരണം തേടി. ഇതോടെ തെറ്റായ കണക്ഷൻ വിച്ഛേദിക്കുകയും കുടിവെള്ള ലൈനുകൾ അണുവിമുക്തമാക്കുകയും ചെയ്തു. നിലവിൽ പ്രദേശത്ത് ശുദ്ധജല വിതരണം പുനഃസ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ള പ്രശ്നത്തിന് പുറമെ, ഇതേ ലൈനിൽ നാലു വർഷമായി അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടന്ന റോഡും മന്ത്രിയുടെ ഇടപെടലിനെ തുടർന്നു ഗതാഗതയോഗ്യമാക്കി.
തകർന്നുകിടന്ന റോഡിലൂടെയുള്ള യാത്രാക്ലേശം സംബന്ധിച്ചു നാട്ടുകാർ നൽകിയ പരാതിയിലാണ് മന്ത്രി അടിയന്തര നിർദേശം നൽകിയത്. നിലവിൽ ടൈൽ പാകിയ റോഡിലൂടെ നാട്ടുകാർക്കു സുഗമമായി യാത്ര ചെയ്യാൻ സാധിക്കും. ഏറെ നാളായുള്ള ദുരിതങ്ങൾക്ക് പരിഹാരം കണ്ട മന്ത്രിയുടെ ഇടപെടലിൽ പ്രദേശവാസികൾ വലിയ സന്തോഷത്തിലാണ്.
Thiruvananthapuram
തിരുവനന്തപുരം: റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഗ്ലാസ്ഗോയുടെ എംആർസിഎസ് പാർട്ട് ബി പരീക്ഷയുടെ ക്ലിനിക്കൽ എക്സാമിനേഷനും വൈവയും തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടന്നു. യുകെയിൽ നിന്നുള്ള 15 പേരും ഇന്ത്യയിൽ നിന്നുള്ള 12 പേരുമുൾപ്പെടെ 27 എക്സാമിനർമാരും കിംസ്ഹെൽത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ടീമും ചേർന്നാണ് പരീക്ഷ സംഘടിപ്പിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി 100-ലധികം സർജൻമാർ മൂന്നു ദിവസം നീണ്ടുനിന്ന പരീക്ഷയിൽ പങ്കെടുത്തു. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശസ്ത്രക്രിയാ വിദഗ്ധർക്ക് ഉയർന്ന തലത്തിലുള്ള ശസ്ത്രക്രിയാ പരിശീലനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അന്താരാഷ്ട്ര യോഗ്യതാ പരീക്ഷയാണ് എഫ്ആർസിഎസ് എന്ന ഉയർന്ന യോഗ്യതയിലേക്കുള്ള പ്രവേശന പരീക്ഷയായും എംആർസിഎസ് പരിഗണിക്കപ്പെടുന്നു.
കിംസ്ഹെൽത്ത് ഓർത്തോപീഡിക്സ് ആൻഡ് ട്രോമ വിഭാഗം സീനിയർ കൺസൾട്ടന്റും ഗ്രൂപ്പ് കോ-ഓർഡിനേറ്ററുമായ ഡോ. മുഹമ്മദ് നസീറിന്റെ നേതൃത്വത്തിലാണ് പരീക്ഷ സംഘടിപ്പിച്ചത്. ഈ അന്താരാഷ്ട്ര പരീക്ഷയ്ക്ക് മൂന്നാം തവണയാണ് കിംസ്ഹെൽത്ത് വേദിയാകുന്നത്.
Thiruvananthapuram
നെടുമങ്ങാട്: നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ കവാടമായ നെടുമങ്ങാട് ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ട്.
ജനപ്രതിനിധികളുടെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായ ഇൻഫർമേഷൻ സെന്റർ ഇപ്പോഴും കടലാസിൽതന്നെ. പൊന്മുടി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ കവാടമാണ് നെടുമങ്ങാട്. മലയോര മേഖലയായ നെടുമങ്ങാട്-വിതുര-പാലോട് എന്നിവിടങ്ങളുടെ സമീപ പ്രദേശങ്ങളിൽ മനോഹരമായ നിരവധി സ്ഥലങ്ങൾ ഉണ്ട്. ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ നെടുമങ്ങാട് സ്ഥാപിച്ചാൽ ഇത് ടൂറിസം രംഗത്തു പുത്തൻ ഉണർവാകും.
അരുവിക്കര, പേപ്പാറ ഡാമുകൾ, കല്ലാർ ഗോൾഡൻ വാലി, മീൻമുട്ടി വെള്ളച്ചാട്ടം, ബ്രൈമൂർ, ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, നെടുമങ്ങാട് കോയിക്കൽ കൊട്ടാരം, വാഴ്വാന്തോൾ വെള്ളച്ചാട്ടം, ബോണക്കാട്, തിരിച്ചിട്ട പാറ, അമ്മാവൻ പാറ, പാണ്ടിപ്പത്ത് ട്രക്കിംഗ് മേഖല, മങ്കയം വെള്ളച്ചാട്ടം, ചെല്ലഞ്ചി വെള്ളച്ചാട്ടം തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണു മേഖലയിലുള്ളത്. വിദേശത്തുനിന്നടക്കം ദിവസേനയെത്തുന്ന സഞ്ചാരികൾക്കും ഗവേഷകർക്കും ഇവിടങ്ങളിലെ കാഴ്ചകളെക്കുറിച്ചും യാത്രാസൗകര്യങ്ങളെക്കുറിച്ചുമുള്ള അടിസ്ഥാന വിവരങ്ങൾ ലഭ്യമാക്കാൻ നിലവിൽ സംവിധാങ്ങളില്ല. കൃത്യമായ ദിശാസൂചകങ്ങളോ വിവരകേന്ദ്രങ്ങളോ ഇല്ലാത്തതിനാൽ യാത്രികർ വഴിതെറ്റി മറ്റു പ്രദേശങ്ങളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്.
ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തരമായി നെടുമങ്ങാട് ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ ആരംഭിക്കണം. ഇൻഫർമേഷൻ സെന്റർ യാഥാർഥ്യമാകുന്നതിലൂടെ സഞ്ചാരികളുടെ യാത്രാ ദുരിതങ്ങൾക്ക് പരിഹാരമാകും.
ആർ.വി. പ്രവീൺ (ബിജെപി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ്)
ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ നെടുമങ്ങാട് ആരംഭിക്കണം. കെഎസ് ആർടിസി ബജറ്റ് ടൂറിസം പാക്കേജ് വിവരങ്ങൾ, അംഗീകൃത റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഗൈഡുകളുടെ സേവനങ്ങൾ, ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കണം.
മൂഴിയിൽ മുഹമ്മദ് ഷിബു (ചെയർമാൻ, മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റി)
നെടുമങ്ങാട് നഗരസഭ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ തുടങ്ങാൻ മുൻകൈ എടുക്കണം. മുന്‍പ് പതിനൊന്നം കല്ലിൽ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ തുടങ്ങാൻ നടപടികൾ തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. മലയോര ടൂറിസം മേഖലയുടെയും പ്രാദേശിക വ്യാപാരികളുടെയും വളർച്ചയ്ക്ക് ഇത് മുതൽക്കൂട്ടാകും.
ടി. അർജുനൻ (നഗരസഭ കൗൺസിലർ )
Thiruvananthapuram
പേരൂർക്കട: എംഡിഎംഎയുമായി യുവാവിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. പോത്തൻകോട് അയിരൂർപ്പാറ സ്വദേശി ദീപക് (34) ആണ് അറസ്റ്റിലായത്. ഈഞ്ചയ്ക്കൽ ഭാഗത്ത് എംഡിഎംഎ വിൽപന നടക്കുന്നതായി ഫോർട്ട് എസി കെ. പ്രദീപിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് സിഐ ആർ.എസ്. ശ്രീകാന്ത്, എസ്ഐ ജഗൻമോഹൻ, സബ്ബ് ഡിവിഷൻ തൂഫാൻ ടീം എസ്ഐ കിരൺ, സിപിഒമാരായ ഫിറോസ്, വിഷ് ണു, അനൂപ്, പ്രമോദ്, വിപിൻ, ശ്രീരാജ് എന്നിവർ നടത്തിയ പരിശോധനയിലാണ് ദീപകിനെ പിടികൂടിയത്.
Thiruvananthapuram
വിതുര: വേളാങ്കണ്ണി നഗർ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും വേളാങ്കണ്ണി മാതാ തീർഥാടന കുരിശടി തിരുനാളും സമാപിച്ചു. ഇടവക വികാരി ഫാ. മാത്യു റജി പുളിനിൽക്കുന്നതിൽ, ആനിമേറ്റർ സിസ്റ്റർ എസ്.എച്ച്.ലിസ്യു, സെക്രട്ടറി സെലിൻ ജോൺ, ട്രസ്റ്റി ലിനു വർഗീസ്, കൺവീനർ ഷാജി ഉമ്മൻ എന്നിവർ നേതൃത്വം നൽകി.
ആഘോഷമായ തിരുനാൾ റാസ ദേവാലയത്തിൽനിന്നും പുറപ്പെട്ടു കലുങ്ക് ജംഗ്ഷൻ വഴി പള്ളിയിൽത്തന്നെ സമാപിച്ചു. ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മേജർ അതിരൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ കാർമികത്വം വഹിച്ചു. 13-ന് രാവിലെ 10നു നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് പിന്നാലെ തിരുനാൾ കൊടിയിറക്കു നടക്കും.
Thiruvananthapuram
നിലമാമൂട്: അരുവിയോട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ഉത്സവം അഷ്ടദ്രവ്യഗണപതിയോടുകൂടി ആരംഭിച്ചു. ഇന്നു മുതൽ തിങ്കൾ വരെ രാവിലെ നാലിന് പള്ളിയുണർത്തർ, നിർമാല്യദർശനം, ദീപാരാധന, ഉഷഃപൂജ, മൃത്യുഞ്ജയഹോമം, കളഭാഭിഷേകം, ഐശ്വര്യപൂജ, വലിയപടുക്ക, ഭഗവതി സേവ എന്നിവയുണ്ടാകും.
ഇന്ന് രാത്രി 8.30ന് തിരുവാതിരയും കൈകൊട്ടിക്കളി, ഒൻപതിന് നൃത്തനൃത്യങ്ങൾ, നാളെ വൈകുന്നേരം അഞ്ചിന് ഭജൻസ്, 8.30ന് തിരുവാതിര, കൈക്കൊട്ടിക്കളി, രാത്രി ഒൻപതിന് വിവിധ പരിപാടികൾ. 13നു രാവിലെ ഒന്‍പതിന് നാഗരൂട്ട്, വൈകുന്നേരം നാലിനു നാരങ്ങാവിളക്ക് പൂജ, രാത്രി 8.30ന് തിരുവാതിര, കൈകൊട്ടിക്കളി, 14 രാവിലെ ഒൻപതിന് സർവ വിഘ്ന നിവാരണ മഹാഗണപതിഹോം, ഉച്ചയ്ക്ക് ഒന്നിന് പിറന്നാൾ സദ്യ, വൈകുന്നേരം അഞ്ചിന് കളരിപ്പയറ്റ്, രാത്രി 8.30ന് കരാക്കേ ഗാനമേള.
Thiruvananthapuram
പാറശാല : പാറശാല ഇവാന്‍സ് ഹൈസ്കൂള്‍ കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റും സ്കൂള്‍ പിടിഎ പ്രസിഡന്റുമായ എസ്. താര അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അരുണ്‍, പഞ്ചായത്ത് അംഗം രാജി, പിടിഎ വൈസ് പ്രസിഡന്റ് വിനോദ്, പ്രധാന അധ്യാപിക ബിജു, സീനിയര്‍ അസിസ്റ്റന്റ് ലേഖ, സ്റ്റാഫ് സെക്രട്ടറി എസ്.എസ്. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനവിതരണവും കവിയും അധ്യാപകനുമായ വിഷ്ണു പ്രസാദ് നിര്‍വഹിക്കും.
Thiruvananthapuram
നെയ്യാറ്റിന്‍കര: സിബിഎസ്ഇ സൗത്ത് സോൺ സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ റൈഫിള്‍ ഷൂട്ടിംഗ് ചാന്പ്യന്‍ഷിപ്പിന് ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂളിൽ ഇന്ന് തുടക്കമാകും. മത്സരങ്ങളുടെ ഉദ്ഘാടനം രാവിലെ പത്തിന് ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട് ഫെഡറേഷന് ജൂറി മിലൻ ജെയിംസ് നിർവഹിക്കും.
മാനേജർ മോഹൻ കുമാർ, അക്കാദമിക് ഡയറക്ടർ ആർ. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ രേണുക, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഹണി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുക്കും. കേരളം, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള 1500- ൽ പരം മത്സരാർഥികള്‍ ചാന്പ്യന്ഷിപ്പില് പങ്കെടുക്കും. 10 മീറ്റർ പീപ് സൈറ്റ്, 10 മീറ്റർ എയർ പിസ്റ്റൽ എന്നീ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങളാണ് നടക്കുന്നത്. ഈ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്കു ദേശീയതല മത്സരത്തിൽ പങ്കെടുക്കാം. ചാന്പ്യന്‍ഷിപ്പ് 16 ന് സമാപിക്കും
Thiruvananthapuram
കഴക്കൂട്ടം: മേനംകുളത്തെ ലോഡ്ജിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർ കഴക്കൂട്ടം പൊലീ സിന്റെ പിടിയിലായി. മാടൻവിള സ്വദേശി ആഷിഖ്, കഠിനംകുളം സ്വദേശി റെജിൻ, മേനംകുളം കൽപന സ്വദേശി അഭിലാഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മേനംകുളം "ലീ ഫ്രാങ്ക്' ലോഡ്ജിലെ കെയർ ടേക്കറും എ.എ. കോട്ടേജ് നിവാസിയുമായ ടോം മിറാൻഡയ് ക്കാണ് (57) മർദനമേറ്റത്. ബുധനാഴ്ച രാത്രി പതിനൊന്നോടെ യായിരുന്നു കേസിനാസ്പദമായ സംഭവം. ലീ ഫ്രാങ്ക് ഹോട്ടലിന്റെ മുൻവശത്തെ ഗേറ്റിൽ പിടിച്ചു പ്രതികൾ ബഹളമുണ്ടാക്കിയത് കെയർ ടേക്കറായ ടോം ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധത്താൽ ലോഡ്ജിലേക്ക് അതിക്രമിച്ചു കയറിയ പ്രതികൾ ടോമിനെ അസഭ്യം വിളിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്നു പ്ലാസ്റ്റിക് കസേര കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ ടോം മിറാൻഡ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത കഴക്കൂട്ടം പൊ ലിസ് പ്രതികളെ വേഗത്തിൽ വലയിലാക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
Thiruvananthapuram
പുതിയ പാതയിലൂടെ ട്രെയിൻ ഓടി തുടങ്ങി
നേമം: നേമം റെയില്‍വേ സ്റ്റേഷന് വികസനത്തിന്റെ ഭാഗമായി നടന്നുവരുന്ന സ്റ്റേഷൻ മന്ദിരത്തിന്റെ ഒരു ബ്ലോക്കിന്റെ ഉദ്ഘാടനം ഡിസംബറിൽ നടക്കും. മൂന്നു നിലകളുള്ള പുതിയ സ്റ്റേഷന് മന്ദിരത്തിന്റെയും പ്ലാറ്റ്ഫോമുകളുടെയും അടിപ്പാതയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
കെട്ടിടത്തില്‍ മൊത്തം നാലു ബ്ലോക്കുകളാണ് ഉണ്ടാവുക. സ്റ്റേഷന് മന്ദിര നിര്‍മാണത്തിനു പുറമെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകള് കൂടി വരുന്നതോടെ നിലവിലുള്ള പ്ലാറ്റ്ഫോമുകള് മാറ്റി സ്ഥാപിക്കും. സ്റ്റേഷന് മന്ദിരത്തിനു പുറകിലായാണ് പാര്‍ക്കിംഗ് സ്ഥലം. അവിടെ നിന്നും യാത്രക്കാര്‍ക്ക് അടിപ്പാതയിലൂടെ രണ്ടാം പ്ലാറ്റ്ഫോമിലേയ്ക്ക് പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.
ടെര്‍മിനലിന്റെ ഭാഗമായുള്ള പണി പൂര്‍ത്തിയായ രണ്ടു പിറ്റ് ലൈനുകളില്‍ പാളങ്ങള്‍ ഇട്ടുതുടങ്ങി. അഞ്ച് പിറ്റ്ലൈനുകളില് രണ്ടെണ്ണമാണ് പൂര്‍ത്തിയായത്. നേമം റെയില്‍വെ സ്റ്റേഷനില്‍ വികസന പദ്ധതികള്‍ നടപ്പായാല്‍ തിരുവനന്തപുരം- കന്യാകുമാരി റൂട്ടിലെ മറ്റു പല സ്റ്റേഷനുകള്‍ക്കും ഇതുകൊണ്ടുള്ള പ്രയോജനമുണ്ടാകും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ ദുരിതത്തിനും പരിഹാരമാകും. തിരുവനന്തപുരം സെന്‍ട്രലില്‍ സ്റ്റേഷന് വികസനം നടക്കുന്നുണ്ടെങ്കിലും കൂടുതല്‍ ട്രെയിനുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ടെര്‍മിനല്‍ നേമത്താണു വരുന്നത്.
പാത ഇരട്ടിപ്പിന്റെ ഭാഗമായുള്ള പുതിയ പാതയിലൂടെ ട്രെയിനുകൾ ഓടി തുടങ്ങി. തിരുവനന്തപുരം - കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേമം മുതല്‍ സ്റ്റുഡിയോ റോഡ് വരെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പൂര്‍ത്തിയായ പുതിയ പാളത്തിലൂടെയാണ് ട്രെയിനുകൾ ഓടിയത്. പഴയ പാളത്തിന്റെ ഉയരം ക്രമീകരിക്കുന്ന ജോലികളും നടന്നുവരികയാണ്. പണികള്‍ നടന്നിടത്ത് റെയില്‍വേയുടെ സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കിയശേഷമാണ് ട്രെയിനുകൾ ഓടിത്തുടങ്ങിയത്. ഇപ്പോള്‍ മേല്‍പ്പാലം നിര്‍മാണം നടന്നുവരുന്ന എസ്റ്റേറ്റ് വരെ പാത ഇരട്ടിപ്പിനുള്ള പണികളും നടക്കുന്നുണ്ട്.
തിരുവനന്തപുരം മുതല്‍ നേമം വരെ അഞ്ചിലധികം മേല്‍പ്പാലങ്ങളുണ്ട്. തിരുവനന്തപുരം -നേമം, നേമം -നെയ്യാറ്റിന്‍കര, നെയ്യാറ്റിന്‍കര - പാറശാല എന്നിങ്ങനെ മൂന്നു റീച്ചായാണ് ഭൂമി ഏറ്റെടുത്തുള്ള വികസന പദ്ധതി തയാറാക്കിയിരിക്കുന്നത്.
Thiruvananthapuram
കുട്ടികൾക്കുള്ള ഭക്ഷണത്തിന് നിരോധനം പാടില്ലെന്ന് മേയർ
തിരുവനന്തപുരം: തിയറ്ററുകളിലെ ഭക്ഷണശാലകളിൽ അമിത വില ഈടാക്കുന്നതിനെതിരേ കർശന നടപടിയുമായി തിരുവ നന്തപുരം കോർപറേഷൻ.
എല്ലാ സിനിമാശാലകളിലെയും പ്രവേശനകവാടത്തിലും എല്ലാ വാതിലുകളുടെ മുന്നിലും കുടിവെള്ളവും ഗ്ലാസും വയ്ക്കണമെന്ന് ഇന്നലെ നടന്ന തിയറ്റർ ഉടമകളുടെ യോഗത്തിൽ മേയർ വി.വി. രാജേഷ് നിർദേശം നൽകി. കുട്ടികൾക്കുള്ള ഭക്ഷണം തിയേറ്ററുകൾക്കുള്ളിൽ കൊണ്ടുപോകാൻ യാതൊരു നിയന്ത്രണങ്ങളും പാടില്ല.
ഉത്ന്നങ്ങളുടെ വിലനിയന്ത്രിക്കാനും കുടിവെള്ളം സൗജന്യമായി നൽകാനും മേയർ നിർദേശിച്ചു. വില നിയന്ത്രിക്കാനും നിശ്ചയിക്കാനും കോർപറേഷന് അധികാരമില്ലെങ്കിലും തീയേറ്ററുകൾക്ക് ലൈസൻസ് ലഭിച്ചശേഷം പാലിക്കേണ്ട മാനദണ്ഡങ്ങൾ നടപ്പിലാക്കാത്തവർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മേയർ വി.വി. രാ ജേഷ് അറിയിച്ചു.
ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് ലഭിച്ചശേഷം ഉപകരണങ്ങൾ മാറ്റി അവിടെ സീറ്റുകൾ ഘടിപ്പിക്കുന്നത് പരി ശോധനയിൽ കണ്ടെത്തിയി രുന്നു. ഇത്തരം സിനിമാശാലകൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ മേയർ അറിയിച്ചു.
സിനിമ കാണാനെത്തുന്നവരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം കോന്പൗണ്ടിൽ ഒരുക്കണം. തീയേറ്ററുകളിൽ എത്തുന്നവരുടെ ബാഗ് പരിശോധനയെക്കുറിച്ചും നിരവധി പരാതികൾ ലഭിച്ചിരുന്നു. സ്ത്രീകളുടെ ബാഗുകൾ വനിതകളായ സെക്യൂരിറ്റികൾ തന്നെ പരിശോധിക്കണം. എന്നാൽ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലെ പരിശോധന പാടില്ല. അത്തരം പരിശോധനകളെക്കുറിച്ചു പരാതി ലഭിച്ചാൽ പോലീസിനു കൈമാറും.
മാലിന്യങ്ങൾ കോർപറേഷൻ അംഗീകരിച്ചിട്ടുള്ള ഏജൻസികൾക്കു മാത്രമേ നൽകാവൂ. തിയേറ്ററുകളിൽനിന്നും മാലിന്യങ്ങൾ നൽകുന്ന കാര്യത്തിൽ കൃത്യമായ ക്രമീകരണം ഉണ്ടായിരിക്കണം. ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാതെ തിയറ്ററുകൾ നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ അതു തിരുത്തണം. 15 ദിവസത്തിനുശേഷം ഇതുപോലെ വീണ്ടും ഉടമകളുമായി ചർച്ച നടത്തുമെന്നും വി.വി. രാജേഷ് പറഞ്ഞു. ആഹാരം വിതരണം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങളിലും കോർപറേഷന്റെ കൃത്യമായ പരിശോധന നടത്തും.
കഴിഞ്ഞ ദിവസം 63 ഹോട്ടലുകളിൽ പരിശോധന നടത്തി. 28 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 14 ഇടങ്ങളിലെ സ്ഥാപനങ്ങൾ സീൽചെയ്തു. വരും ദിവസങ്ങളിൽ നിലവിലുള്ള നിയമങ്ങളും സുപ്രീംകോടതിയുടെ വിധികൾക്കും അനുസൃതമായി നടപടിസ്വീകരിക്കുമെന്നും മേയർ അറിയിച്ചു.
Thiruvananthapuram
തിരുവനന്തപുരം: കുറവൻകോണത്ത് അനധികൃതമായി നടത്തി വന്നിരുന്ന നാലുനില കെട്ടിടത്തിന്റെ നിർമാണം കോർപറേഷൻ തടഞ്ഞു. ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നഗരസഭാ ഉദ്യോഗസ്ഥരെത്തിയാണ് നിർമാണ പ്രവൃത്തികൾ തടഞ്ഞത്. ഒരാഴ്ച മുമ്പ് നഗരസഭ ടൗൺ പ്ലാനിംഗ് സ്ക്വാഡ് മ്യൂസിയം പൊലിസിന്റെ
സാന്നിധ്യത്തിൽ സ്റ്റോപ് മെമ്മോ കൊടുത്ത് തടഞ്ഞ കെട്ടിടമാണ് ഇന്നലെ രഹസ്യമായി പണി പുനരാരംഭിച്ചത്. നിർമാണച്ചട്ടങ്ങളെല്ലാം ലംഘിച്ച് നഗരസഭയുടെ അനുമതികളൊന്നും ഇല്ലാതെയാണ് നിർമാണം നടത്തിയത്. അനധികൃത നിർമാണ പ്രവർത്തനങ്ങൾ തടയാൻ നഗരസഭാ ടൗൺ പ്ലാനിംഗ് വിഭാഗത്തിനൊപ്പം പൊലിസിന്റെക്കൂടി കാര്യക്ഷമമായ ഇടപെടൽ ഉറപ്പാക്കുമെന്നും അനുമതിയില്ലാത്ത നിർമാണങ്ങൾ പൊളിച്ചു കളയാൻ നിർദേശം നൽകുമെന്നും ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ പറഞ്ഞു.
Thiruvananthapuram
നെടുമങ്ങാട് : വഴയില - പഴകുറ്റി നാലുവരിപ്പാതയുടെ ഒന്നാം റീച്ചിന്റെ നിർമാണ പുരോഗതി ജി.ആർ. അനിൽ എംഎൽഎ കെൽട്രോൺ ജംഗ്ഷനിൽ നേരിട്ടെത്തി വിലയിരുത്തി. നിർമാണം നടക്കുന്ന പ്രദേശത്തുനിന്നും പൊതുജനങ്ങൾ നൽകിയ പരാതികൾ പരിഹരിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ എംഎൽഎ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു.
പൈപ്പ് ലൈൻ ക്രോസിംഗുള്ള ആറാംകല്ല്, ഏണിക്കര, കരകുളം എന്നിവിടങ്ങളിലെ പൈലിംഗ് ജോലികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകി. വാട്ടർ അഥോറിറ്റിയുടെ കെൽട്രോൺ ജംഗ്ഷനിൽനിന്ന് തുടങ്ങുന്ന പൈപ്പ് ലൈൻ ഷിഫ്റ്റിംഗ് വർക്ക് രണ്ടു ദിവസത്തിനുള്ളിൽ തുടങ്ങുമെന്ന് എംഎൽഎ അറിയിച്ചു. നവംബർ മാസത്തോടെ കരകുളം പാലത്തിന്റെ ജോലികൾ പൂർത്തിയാകും.
ഡിസംബറിൽ കരകുളം പാലം വരെയുള്ള റോഡ് പണികൾ പൂർത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്. കരകുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിലുള്ള ട്രാൻസ്ഫോർമർ ഷിഫ്റ്റിംഗ് നാളെ ആരംഭിച്ച് രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ആദ്യ റീച്ച് നിർമാണ പ്രവൃത്തികൾ 2027 മാർച്ചതോടെ പൂർത്തിയാക്കുന്ന തരത്തിൽ ഷെഡ്യൂൾ തയാറാക്കിയിട്ടുണ്ട്. കെഎസ്ഇബി, വാട്ടർ അഥോറിറ്റി, കെആർ എഫ്ബി, കരകുളം പഞ്ചായത്ത് ഉദ്യോഗസ്ഥരും കരാറുകാർ തുടങ്ങിയവരും എംഎൽഎയ്ക്കൊപ്പം സ്ഥലത്തുണ്ടായിരുന്നു.
Thiruvananthapuram
തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറി യറ്റ് മാർച്ച് നടത്തി. നിക്ഷേപങ്ങൾ തിരികെ നൽകുക, അഴിമതി അന്വേഷിക്കുക, വെട്ടിപ്പു നടത്തിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സെക്രട്ടേറിയറ്റ് മാർച്ച്.
മുൻ മന്ത്രിയും എംഎൽ എയുമായ ജി. സുധാകരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറം സംസ്ഥാന ഭാരവാഹികളായ പി.എ. തോമസ്, എ. സി. ബേബിച്ചായൻ, അഡ്വ. റംലത്തു ബീവി, ശാന്തിവിള പത്മകുമാർ, കൈമനം സുരേഷ്, ഡോ. എം.ജെ. ജോർജ്, കെ. വേണുഗോപാൽ, ദിനൻ തുടങ്ങിയവർ പ്രസംഗിച്ചു.
Thiruvananthapuram
ഉള്ളൂര്‍: സ്വന്തം കുടുംബാംഗത്തിന്റെ വിയോഗം തീര്‍ത്ത തീരാവേദനയിലും മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകാന്‍ തയാറായ അവയവദാതാക്കളുടെ കുടുംബങ്ങള്‍ കാട്ടിയത് സമാനതകളില്ലാത്ത മാതൃകയാണെന്ന് മന്ത്രി കെ. മുരളീധരന്.
സംസ്ഥാനത്തെ മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുന്നതിനും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്മൃതി വന്ദനം 2026 സംസ്ഥാനതല പരിപാടി തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ അച്യുത മേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2025 ഓഗസ്റ്റ് മുതല്‍ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മരണാനന്തരം അവയവദാനം നിര്‍വഹിച്ച 39 പേരുടെ കുടുംബാംഗങ്ങളെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. അവയവ-ടിഷ്യു ദാന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിനും നല്കിയ സംഭാവനകള്‍ക്ക് ലിവര്‍ ഫൗണ്ടേഷന് ഓഫ് കേരള, ഓര്‍ഗന്‍ ഫൗണ്ടേഷന് ഓഫ് കേരള, ലൂര്‍ദ് മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ സീനിയര്‍ സിഎല്‍സി, സൊസൈറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍ മൂഴിക്കുളം ഏരിയ കൗണ്‍സില്‍, സൊസൈറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍ സെന്റ് മേരീസ് കോണ്‍ഫറന്‍സ് ചെങ്ങാലൂര്‍, പൗലോസ് താഴേക്കാട് നേത്രദാന ഫോറം എന്നീ സംഘടനകളെയും വ്യക്തിഗത വിഭാഗത്തില്‍ കെ.എ. അഗസ്റ്റിന്, കുമാരി വന്ദന ശ്രീനിവാസന് എന്നിവരെയുമാണ് ആദരിച്ചത്. കെ-സോട്ടോയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാശനവും പുതിയ ടോള്‍ഫ്രീ നമ്പറായ 1800-425-0048-ന്റെ ലോഞ്ചിംഗും ആരോഗ്യവകുപ്പ് ഡയറക്ടര്‍ വി. മീനാക്ഷി നിര്‍വഹിച്ചു.
ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലിസ് ദീപക് ധന്‍ഖര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.കെ. ജബ്ബാര്‍, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ സഞ്ജയ് ബെഹാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബിന്ദു മോഹന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ രഞ്ജു രവീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
Thiruvananthapuram
തിരുവനന്തപുരം: തലസ്ഥാനത്തെ ത്രീസ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർ വ്യാപക പരിശോധന നടത്തി. ഇവിടെനിന്നു പഴകിയ ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തു.
കോർപറേഷൻ ആരോഗ്യവിഭാഗം ഒരേ സമയമാണ് പ്രമുഖ ഹോട്ടലുകളിൽ പരിശോധന നടത്തിയത്. ഫ്രീസറുകളിൽ നോണ്‍ വെജ്, വെജ് ഫുഡുകൾ ഒരുമിച്ച് സൂക്ഷിച്ചിരുന്നുവെന്നും കൃത്യമായ താപനിലയില്ലാതെയാണു സാധനങ്ങൾ സൂക്ഷിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തി.
ആരോഗ്യ വിഭാഗത്തിലെ നൂറിൽപരം ഉദ്യോഗസ്ഥർ പതിനാല് സ്ക്വാഡുകളായാണ് ഇന്നലെ രാവിലെ മുതൽ ഹോട്ടലുകളിൽ പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ വാഹനങ്ങളിൽ കയറ്റി കോർപറേഷൻ ഓഫീസിലേക്ക് കൊണ്ടുപോയി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പഴകിയ ഭക്ഷണസാധനങ്ങൾ നശിപ്പിച്ചു.
നഗരത്തിലെ വൻകിട ഹോട്ടലുകൾ വൃത്തിഹീനമായ അവസ്ഥയിലാണ് പ്രവർത്തിക്കുന്നതെന്നു കാട്ടി നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇന്നലെ രാവിലെ മുതൽ പരിശോധന നടത്താ ൻ തീരുമാനിച്ചത്. കോർപറേഷൻ ആരോഗ്യ വിഭാഗം നേരത്തെ തട്ടുകടകളിൽ പരിശോധന നടത്തുകയും നിരവധി തട്ടുകടകളുടെ പ്രവർത്തനം നിരോധിച്ചിരുന്നു. വലിയ ഹോ ട്ടലുകളിൽ പരിശോധന നടത്താതെ തട്ടുകടക്കാരെ മാത്രം ബുദ്ധിമുട്ടിക്കുന്നുവെന്ന് വിമർശനം ഉയർന്നിരുന്നു.
ഭക്ഷണത്തിനു തീവില
തിരുവനന്തപുരം: തലസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പോക്കറ്റ് വീർപ്പിക്കണം, തീ വിലയാണ് ഓരോ ദിവസവും ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾക്ക് ഈടാക്കുന്നത്.
ഇറാൻ- അമേരിക്ക യുദ്ധത്തിന്റെ പേരിൽ പാചകവാതക വിലവർധിപ്പിച്ചെന്ന കാരണം പറഞ്ഞാണ് ഭക്ഷണ സാധനങ്ങളുടെ വില ഗണ്യമായി വർധിപ്പിച്ചത്. എന്നാൽ ഓരോ ദിവസം കഴിയുംതോറും ചായ, ഇഡ്ഡലി, ചപ്പാത്തി, മസാലദോശ, നെയ്യ് റോസ്റ്റ്, വെജിറ്റബിൾ ബിരിയാണി, ഉൗണ്, മീൻ ഫ്രൈ, ചിക്കൻ ബിരിയാണി, മട്ടൻബിരിയാണി എന്നിവയുടെ വില വർധിച്ച് വരികയാണ്.
ചായക്ക് പന്ത്രണ്ട് മുതൽ പതിനെട്ട് രൂപവരെയും ഇഡ്ഡലിക്ക് 13 മുതൽ 17 രൂപവരെയും മസാല ദോശക്ക് 45 മുതൽ 65 രൂപവരെയും നെയ്യ് റോസ്റ്റിന് 65 മുതൽ 85 രൂപവരെയും ബിരിയാണിക്ക് 150 മുതൽ 275 രൂപവരെയും ഉൗണിന് 90 മുതൽ 120 രൂപവരെയുമാണ് ഓരോ ഹോട്ടലുകളിലും ഈടാക്കുന്നത്.
നേരത്തെ 10 രൂപയായിരുന്ന ചായ വലിയ വർധനവോടെ 15 രൂപയാക്കുകയായിരുന്നു. പാചകവാതക വില വർധനവിൽ കുറവ് വരുത്തിയെങ്കിലും ഹോട്ടലുടമകൾ വർധിപ്പിച്ച വിലയിൽ കുറവും വരുത്താതെ നിർബാധം കച്ചവടം തുടരുകയാണെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു. നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്ക് വില ഏകീകരണം ഫലപ്രദമായി നടപ്പിലായിട്ടില്ല.
സാധാരണക്കാർക്ക് വിശപ്പടക്കണമെങ്കിൽ വലിയ വില നൽകേണ്ട സാഹചര്യത്തിലൂടെയാണ് ഓരോ ദിവസവും കടന്ന് പോകുന്നത്. വൈകുന്നേരത്തെ ചായതട്ടുകളിലും തട്ടുകടക ളിലും വലിയ വില ഈടാക്കാത്തതുകാരണം വിദ്യാർഥികളും യുവാക്കളും ഉൾപ്പെടെയുള്ളവർ ഇവിടെനിന്നാണു ഭക്ഷണം കഴിയ്ക്കുന്നത്.
Thiruvananthapuram
നേമം: കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു മരിച്ച രക്ഷാപ്രവർത്തകനായ രാജേഷിന്റെ കുടുംബത്തിന് കണ്ണൂർ ചെറുപുഴ പഞ്ചായത്ത് സ്വരൂപിച്ച 5.72 രൂപ ലക്ഷം കൈമാറി.
കോവളം എംഎൽഎ അഡ്വ. എം വിൻസന്റ്, പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ എന്നിവർ ചേർന്നാണു തുക രാജേഷിന്റെ കുടുംബത്തിനു കൈമാറിയത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആഗ്നസ്റാണി, വാർഡ് മെമ്പർ കെ. മഹേഷ്, ജയൻ പെരിങ്ങമ്മല, റാണ എസ്. സുകുമാർ, ചെറുപുഴ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Thiruvananthapuram
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎൽഎയും ചിറയിൻകീഴിലെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും തമ്മിലുള്ള സംഘർഷത്തിൽ പാർട്ടി കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി നിരീക്ഷിച്ചു വരികയാണ്.
പാർട്ടിക്കു വിധേയമാകാതെയുള്ള നിലപാടണല്ലോ രമ്യ ഹരിദാസ് സ്വീകരിക്കുന്നതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇത്തരം കാര്യങ്ങളിൽ പാർട്ടി ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടിയാകും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സീസണ് തുടങ്ങാൻ പോകുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി കൂടിയാലോചിച്ച് യോഗങ്ങൾ ക്രമീകരിക്കാൻ നിർദേശം കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നടപടികളിൽ അതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് ദേവസ്വം ബോർഡുമായി കൂടിയാലോചിച്ചു തീർഥാടനം സുഗമമാക്കാനുള്ള ശ്രമം നടത്തിവരുന്നതായും വി.ഡി. സതീശൻ പറഞ്ഞു.
Thiruvananthapuram
നെടുമങ്ങാട്: നെടുമങ്ങാട് ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷം. കഴിഞ്ഞ ദിവസം വൈകുന്നേരം ഗതാഗതം പൂർണമായി സ്തംഭിച്ചു യാത്രക്കാർ വലഞ്ഞു.
എൽഐസിക്ക് സമീപവും പതിനൊന്നാം കല്ലിലും ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രി റോഡ്, ഗേൾസ് സ്കൂൾ റോഡ്, തിരുവനന്തപുരം-തെങ്കാശി പാത എന്നിവ പൂർണമായും നിശ്ചലമായി.
വൈകുന്നേരം തുടങ്ങിയ കുരുക്ക് രാത്രി വൈകിയാണ് പരിഹരിച്ചത്. അത്യാഹിത വിഭാഗത്തിലേക്കുപോയ ആംബുലൻസുകൾ ഉൾപ്പെടെയുള്ളവ ഗതാഗത കുരുക്കിൽപ്പെട്ടു. വാഹനങ്ങളുടെ നിര നീണ്ടുപോയതോടെ തുടക്കത്തിൽ നാട്ടുകാർ തന്നെ ഗതാഗതം നിയന്ത്രിക്കാൻ രംഗത്തിറങ്ങിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ട്രാഫിക് പൊ ലിസ് സ്ഥലത്തെത്തി വൻ പരിശ്രമത്തിനൊടുവിലാണ് രാത്രിയോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്.
വഴയില-പഴകുറ്റി നാലുവരിപ്പാത നിർമാ ണം തുടങ്ങിയതോടെ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതു നിയന്ത്രിക്കാൻ പലപ്പോഴും പൊ ലിസിനു കഴിയുന്നില്ല. വാളിക്കോട്, നാലുമുക്ക്, പതിനൊന്നം കല്ല് എന്നിവിടങ്ങളിൽ വാഹനങ്ങൾ ഗതാഗത കുരുക്കിൽ പ്പെടുന്നതും പതിവായിട്ടുണ്ട്.
Thiruvananthapuram
നെടുമാങ്ങാട്: അരുവിക്കര ഡാമിന്റെ സംരക്ഷണത്തിനായി കോടികൾ മുടക്കി സ്ഥാപിച്ച സംരക്ഷണവേലി പല ഭാഗത്തും കാടുമൂടി നശിച്ചനിലയിൽ. സുരക്ഷാ വേലികൾ പല ഭാഗത്തും അറുത്തുമാറ്റി സാമൂഹ്യവിരുദ്ധർ റിസർവോയറിനുള്ളിൽ പ്രവേശിക്കുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. എന്നാൽ, ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വേലികൾ തകർത്ത് അകത്തുകടക്കുന്നവർ പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഡാമിൽ വലിച്ചെറിയുന്നതും പതിവായിട്ടുണ്ട്. കുടിവെള്ള സ്രോതസുകളിൽ മാലിന്യം തള്ളുന്നത് തടയാൻ ലക്ഷ്യമിട്ടാണ് സംരക്ഷണ വേലി സ്ഥാപിച്ചത്. ഡാം പരിസരത്ത് ആവശ്യത്തിനു സുരക്ഷാ കാമറകളും തെരുവിളക്കുകളും ഇല്ലാത്തതും തിരിച്ചടിയാകുന്നുണ്ട്.
നിരന്തരം പരാതി നൽകിയിട്ടും വാട്ടർ അഥോറിറ്റിയും പൊലിസും അറിഞ്ഞഭാവം നടിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഡാമിലെ വെള്ളം ശുദ്ധീകരിച്ചാണ് നൽകുന്നതെങ്കിലും തുടർച്ചയായി മാലിന്യങ്ങൾ തള്ളുന്നതു ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്കും കുടിവെള്ള വിതരണ തടസത്തിനും കാരണമാകുമെന്ന ആശങ്കയും ശക്തമാണ്.
Thiruvananthapuram
പൂവാർ : കോവളം - കാരോട് ബൈപാസ് റോഡിലെ കാഞ്ഞി രംകുളം, പുറുത്തിവിള ജംഗ്ഷനുകളിൽ അനധികൃത വാഹന പാർക്കിംഗ് മൂലം അപകടങ്ങൾ നിത്യസംഭവമാകുന്നു.സർവീസ് റോഡുകളിലും ജംഗ്ഷനുകളിലും നിരത്തിയിട്ടിരിക്കുന്ന കൂറ്റൻ ലോറികളും മറ്റു സ്വകാര്യ വാഹനങ്ങളുമാണു യാത്രക്കാരുടെ കാഴ്ച മറച്ച് അപകടഭീഷണി ഉയർത്തുന്നത്.
പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിൽ വാഹനം നിർത്തിയിടുന്നതുമൂലം എതിർദിശയിൽനിന്നു വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്. സമീപകാലത്താ യി ഇവിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിരവധിപേരുടെ ജീവൻ പൊലിഞ്ഞ സംഭവങ്ങളുമുണ്ട്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് കൂടിയാകുന്നതോടെ കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും ജീവൻ പണയംവച്ചാണ് യാത്ര ചെയ്യുന്നത്.
ജംഗ്ഷനുകളിലെ അനധികൃത പാർക്കിംഗിനെതിരേ നാട്ടുകാർ പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. കാഞ്ഞിരംകുളം, പൂവാർ പൊലിസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും പാർക്കിംഗ് നിരോധിത മേഖലകളിൽ ബോർഡുകൾ സ്ഥാപിച്ച് നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Thiruvananthapuram
കഴക്കൂട്ടം: യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അഞ്ചു വർഷത്തിനുശേഷം കഠിനംകുളം പൊലിസ് അറസ്റ്റുചെയ്തു. പുത്തൻതോപ്പ് കനാൽ പുറമ്പോക്ക് ശാന്തി ഹൗസിൽ സുനിൽ (35) ആണ് അറസ്റ്റിലായത്.
2021ൽ പട്ടികജാതി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നാട്ടിൽനിന്ന് മുങ്ങിയിരുന്നു. പ്രതി തമിഴ്നാട്ടിൽ ഉണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്നു കഠിനംകുളം എസ്ഐ എം. എൽ. അനൂപിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തമിഴ്നാട്ടിലെത്തി പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Thiruvananthapuram
പേരൂര്‍ക്കട: യുവാവിനെ കുത്തിപ്പരിക്കല്‍പ്പിച്ച എട്ടംഗസംഘത്തിലെ ഒരാളെ വട്ടിയൂര്‍ക്കാവ് എസ്ഐ ആര്.എസ്. വിപിന്‍, എസ് ഐ ദിനേഷ്, എസ്സിപിഒ മുജീബ്, സിപിഒ ഷിബു എന്നിവര്‍ ചേര്‍ന്നു പിടികൂടി. മുട്ടത്തറ സ്വദേശി സെയ്ദലി (35) ആണ് മണക്കാടു ഭാഗത്തുനിന്ന് പിടിയിലായത്.
കണ്ടാലറിയാവുന്ന രണ്ടുപേര്‍ ഉള്‍പ്പെടെ ബാക്കിയുള്ള ഏഴുപേര്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വിളപ്പില്‍ പള്ളിമുക്ക് അന്‍സ് മന്‍സിലില്‍ അന്സുമോനെ (39) യാണ് സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്.
ഓഗസ്റ്റ് 27ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണ് കേസിന് ആസ്പദമായ സംഭവം. വട്ടിയൂര്‍ക്കാവ് പിടിപി നഗര്‍ സരസ്വതി വിദ്യാലയത്തിന്റെ സമീപത്തുകൂടി കാറില്‍ സഞ്ചരിക്കുകയായിരുന്ന അന്സുമോനെ ബൈക്കിലെത്തിയ എട്ടാംഗസംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. സംഘത്തിലെ ഒരാള്‍ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും അൻസുമോനെ അടിച്ചുപരിക്കേൽപ്പിക്കുകയും ചെയ്തു. ചെറുത്തുനിന്ന അന്സുമോന്റെ വലതു കൈവെള്ളയ്ക്ക് സാരമായി പരിക്കേറ്റു.
വട്ടിയൂര്‍ക്കാവ് സ്വദേശികളായ സബീര്‍, ഷഫീഖ്, റിയാസ്, റിയാസിന്റെപിതാവ്, അഫ്സല്, കണ്ടാലറിയാവുന്ന രണ്ടുപേര്‍ എന്നിവരെയാണ് കണ്ടെത്താനുള്ളത്. സാരമായി പരിക്കേറ്റ അന്സുമോന് ചികിത്സ തേടി. ഇയാള്‍ നല്കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സെയ്ദലി മണക്കാടു ഭാഗത്തുനിന്ന് പിടിയിലായത്.
Thiruvananthapuram
പാറശാല: പാറശാല ബിആര്‍സിയുടെ പരിധിയില്‍ വരുന്ന എല്‍പി വിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ ഭാഷാശേഷി വർധിപ്പിക്കുന്നതിനായി വായനോത്സവം പദ്ധതിക്കു തുടക്കമായി. കൊടവിളാകം ജിഎല്‍പി സ്കൂളിൽ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രന് നിർവഹിച്ചു.
വാര്‍ഡ് മെമ്പര്‍ സുനില്‍ അധ്യക്ഷത വഹിച്ചു. ഡിപിസി പനവൂര്‍ നിസാമുദീന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിപിഒ അനില്‍, എച്ച്എം പ്രദീപ, ബ്ലോക്ക് അംഗം വിനതകുമാരി, ജയചന്ദ്രന്, സാംരാജ്, വിനുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിആര്‍സിയിലെ പരിശീലകർ, കോ-ഓർഡിനേറ്റർമാർ എന്നിവരടങ്ങിയ 11 പേരും ബിപിസി പദ്മജയുമാണ് പദ്ധതിക്കു നേതൃത്വം നൽകുന്നത്.
Thiruvananthapuram
മാറനല്ലൂർ: ക്രൈസ്റ്റ് നഗർ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു. എഴുത്തുകാരിയും ലാന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടറുമായ സി. കബനി ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. പോൾ മങ്ങാട് സിഐസ്റ്റ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. ജോഷി ചീരാംകുഴി വിശിഷ്ടാതിഥിക്കു സ്നേഹോപഹാരം സമ്മാനിച്ചു. പ്രിൻസിപ്പൽ ഫാ. സാംജി വടക്കേടം സിഎംഐ, വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു പുത്തൻപുരക്കൽ സിഎംഐ, അക്കാഡമിക് കോ-ഓഡിനേറ്റർ വി.വി. സുചിത്ര, സ്റ്റാഫ് സെക്രട്ടറി സി. ലക്ഷ്മി, കെജി ഇൻ ചാർജ് ലളിതകുമാരി തുടങ്ങിയവർ പങ്കെടുത്തു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
Thiruvananthapuram
വിഴിഞ്ഞം: തിരുപുറം പഞ്ചായത്തിലെ സംവരണ വാർഡായ പഴയകട ടൗൺ വാർഡിലെ ഉപതെരഞ്ഞെടുപ്പ് 28 ന് നടക്കും. നാമനിർദേശപത്രിക സമർപ്പണത്തിന്റെ അവസാനം ഇന്നായിരിക്കെ സിപിഎം, ബിജെപി സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.
കോൺഗ്രസ് സ്ഥാനാർഥി ഇന്ന് പത്രിക സമർപ്പിക്കും. കോൺഗ്രസ് അംഗമായിരുന്ന സുരേഷ് കുമാറിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിനുവേണ്ടി സി.എസ്. സുനിലും എൽഡിഎഫിനുവേണ്ടി അജിയും ബിജെപിക്കായി വിജയകുമാറുമാണ് മത്സര രംഗത്തുള്ളത്. ആകെ 15 സീറ്റുള്ള പഞ്ചായത്തിൽ ഭരണപക്ഷമായ കോൺഗ്രസിന് പത്തും സിപിഎമ്മിനു മൂന്നും സിപിഐക്ക് ഒന്നുമാണ് നിലവിലെ കക്ഷിനില. പഴയകട കൈവിട്ടു പോയാലും ഭരണം നഷ്ടമാകില്ലെങ്കിലും കോൺഗ്രസിന്റെ അഭിമാന പ്രശ്നമാണ് പഴയകടയിലെ വിജയം. ഇടതുപക്ഷത്തിനു മുൻതൂക്കമുള്ള വാർഡിൽ കഴിവ് തെളിയിക്കാനുറച്ച് ഇക്കുറി ബിജെപിയും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്.
പഴയകട വാർഡിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി എസ്. വിജയകുമാർ ഇന്നലെ വരണാധികാരി ജയപ്രകാശിനു മുൻപാകെ പത്രിക കൈമാറി. പഴയകട ജംഗ്ഷനിൽനിന്നു നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും അകമ്പടിയോടെ പ്രകടനമായാണ് സ്ഥാനാർഥി പത്രികാ സമർപ്പണത്തിനായി എത്തിയത്.ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലംമൂട് ബിജു, നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് ഇരുമ്പിൽ രാജീവ്, വി.എൻ. മധുകുമാർ, ആർ. നടരാജൻ, മഞ്ചത്തല സുരേഷ്, എസ്.കെ. ജയകുമാർ, എൻ.പി. ഹരി, വെങ്ങാനൂർ ഗോപൻ, മുരളീധരൻ നായർ, മാങ്കൂട്ടം സുരേഷ് തുടങ്ങിയവരും വിജയകുമാറിനെ അനുമഗിച്ചു.
Thiruvananthapuram
നെടുമങ്ങാട്: അഴിക്കോട് ഗവ. യുപി സ്കൂളിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 39 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് അമീർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാഞ്ജലി, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ഷജിത, വൈസ് പ്രസിഡന്റ് വിജയൻ നായർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രഞ്ജിത, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമി തുടങ്ങിയവർ പങ്കെടുത്തു.
Thiruvananthapuram
വെഞ്ഞാറമൂട്: വിദ്യാർഥികളുടെ ദീർഘ നാളത്തെ യാത്രാ ക്ലേശത്തിനു പരിഹാരമായി പേരുമല ഗവ. എൽപിഎസിന് പുതിയ ബസ് ലഭിച്ചു. സുധീർഷാ പാലോട് എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് കേരള സ്റ്റേറ്റ് പവർ ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫിനാൻസ് കോർപ്പറേഷനാണ് സിഎസ്ആർ ഫണ്ടുപയോഗിച്ച് സ്കൂളിനു ബസ് വാങ്ങിനൽകിയത്. സ്കൂൾ കാമ്പസിൽ നടന്ന ചടങ്ങിൽ സുധീർഷാ പാലോട് എംഎൽഎ ബസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ജയകുമാരി അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ നായർ, കെഎസ്പിഐഎഫ്സി മാനേജിംങ് ഡയറക്ടർ ആർ. ബിജു, ജില്ലാ പഞ്ചായത്ത് അംഗം പി.വി. രാജേഷ്, എച്ച്എം ബിന്ദു കുമാരി, പിടിഎ പ്രസിഡന്റ് നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കോണത്ത് രമേശൻ നായർ, ബി. സന്ധ്യ, നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ വിജി, പിച്ചിമംഗലം നാസർ, എം. മിനി തുടങ്ങിയവർ പങ്കെടുത്തു.
Thiruvananthapuram
നെടുമങ്ങാട്: പ്രധാനമന്ത്രിയുടെ ജന്മദിന പരിപാടിയുടെ ഭാഗമായി ബിജെപി ആനാട് ഏരിയ കമ്മിറ്റിയുടെയും മഹിളാമോർച്ച ആനാട് പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ അങ്കണവാടി ഉത്സവ് സംഘടിപ്പിച്ചു. ആനാട് നെട്ടറക്കോണം വാർഡിലെ അങ്കണവാടി അധ്യാപികയെയും ഹെൽപ്പറെയും ആദരിക്കുകയും കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തു.
ബിജെപി ആനാട് ഏരിയ പ്രസിഡന്റ് രഞ്ജിത്ത് ആനാട്, മഹിളാമോർച്ച പാലോട് മണ്ഡലം പ്രസിഡന്റ് എൽ.എസ്. ശാലിനി, ബിജെപി ആനാട് ഏരിയ കമ്മിറ്റി അംഗം ജയശ്രീ, സിന്ദൂർ അക്ഷയ ശ്രീ പ്രസിഡന്റ് സജു വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.
Thiruvananthapuram
നെയ്യാറ്റിന്‍കര : കാരോട് - കന്യാകുമാരി ബൈപാസിന്റെ നിര്‍മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരുന്നു. ഈ വര്‍ഷംതന്നെ പാത പൂര്‍ണമായും ഗതാഗാതത്തിനു തുറന്നു നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് നാഷണല്‍ ഹൈവേ അഥോറിറ്റി അധികൃതര്‍. തിരുവനന്തപുരം ജില്ലയിലെ കാരോട് മുതല്‍ തമിഴ്നാട്ടിലെ കന്യാകുമാരി വരെയുള്ള ദേശീയപാതയുടെ 54 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള നിര്‍മാണപ്രവൃത്തികളാണ് അവസാന ഘട്ടത്തിലെത്തിയിരിക്കുന്നത്.
കന്യാകുമാരി ജില്ലയിലെ ചില പ്രദേശങ്ങളിലെ പണികളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. പാതയിലെ ഫ്ലൈ ഓവറുകളുടെ പണി കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ട്. അതേ സമയം, എര്‍ത്ത് ഫില്ലിംഗ് പണികള്‍ നടക്കുന്ന ഇരണിയല്‍ ഭാഗത്ത് പ്രവൃത്തികള്‍ സാവധാനമാണ് നടക്കുന്നതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. പാത പൂര്‍ണമായും ഗതാഗതയോഗ്യമാകുന്നതോടെ തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലെത്താന്‍ രണ്ടു മണിക്കൂറില്‍ താഴെ സമയം മാത്രമേ വേണ്ടിവരികയുള്ളൂ.
Thiruvananthapuram
നെയ്യാറ്റിന്‍കര : പന്ത്രണ്ടടിയിലധികം ഉയരത്തില്‍ നിറയെ ശിഖരങ്ങളുമായി വളര്‍ന്നു പന്തലിച്ച മരച്ചീനി നാട്ടുകാര്‍ക്ക് കൗതുകമാകുന്നു. പെരുങ്കടവിള മണ്ണറക്കോണത്തെ ശ്രീകുമാർ കാവല്ലൂരിൽ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന സ്ഥലത്തെ ‘ഉള്ളി ചുവപ്പൻ’ ഇനത്തിൽപ്പെട്ട മരച്ചീനിയാണ് കാഴ്ചക്കാരില്‍ വിസ്മയമുണർത്തുന്നത്. നിലവില്‍ കൃഷിയിടത്തിലുള്ള മരച്ചീനിക്ക് 20 മാസം പ്രായമുണ്ട്. വിവിധയിനം കൃഷികൾക്കിടയിൽ പ്രത്യേക പരിചരണം നൽകി വളർത്തിയതാണ് ഈ മരച്ചീനിയെന്ന് ശ്രീകുമാര്‍ പറയുന്നു.
എട്ടുമാസം മുതൽ വിളവെടുക്കാൻ കഴിയുന്നതും നല്ല രുചിയും മികച്ച വിളവും ലഭിക്കുന്നതുമാണ് ‘ഉള്ളി ചുവപ്പൻ’ മരച്ചീനിയിനത്തിന്റെ പ്രത്യേകത. കഴിഞ്ഞ വർഷത്തെ വൈഗ കാർഷിക മേളയിൽ 30 കിലോയോളം ഭാരമുള്ള മരച്ചീനി പ്രദർശിപ്പിച്ചും അദ്ദേഹം ശ്രദ്ധനേടിയിരുന്നു.
അനേകം ജൈവകർഷക പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നാട്ടിന്‍പുറത്തെ കൃഷിയിടങ്ങളിൽ നടക്കുന്ന ഇത്തരം വേറിട്ട പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയും വിജയകരമായ മാതൃകകൾ കൂടുതൽ കർഷകരിലേക്ക് എത്തിക്കുകയും ചെയ്യേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്ന് സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഓര്‍മിപ്പിച്ചു.
Thiruvananthapuram
കുറ്റിച്ചൽ : പത്തനംതിട്ടയിൽനിന്നും വെള്ളറട വഴി നാഗർകോവിലേക്കു രേഖകളില്ലാതെ കടത്താൻ ശ്രമിച്ച തേക്കു തടികൾ പരുത്തിപ്പള്ളി വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റ് ചെയ്തു.ആര്യങ്കോട് മഞ്ചംകോട് ഇടക്കോട് കിഴക്കുംകര പുത്തൻവീട്ടിൽ പി.എസ്. ഷാജു (43), അമ്പൂരി കോവല്ലൂർ കണ്ണൂരിൽ റോഡരികത്ത് വീട്ടിൽ ഷൈജു (39), കാട്ടാക്കട കുളത്തുമ്മൽ കുളങ്ങര സതീഷ് കുമാർ (53) എന്നിവരാണ് അറസ്റ്റിലായത്.
ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുളപ്പട ഭാഗത്തുവച്ചാണ് പ്രതികൾ കടത്തിക്കൊണ്ടുവന്ന 46 തേക്ക് തടികളും ടോറസ് ലോറിയും അധികൃതർ പിടികൂടിയത്. പരുത്തിപ്പള്ളി റേഞ്ച് ഓഫിസർ വി. വിപിൻ ചന്ദ്രൻ, എസ്.എഫ്. ജിജിമോൻ, ബിഎഫ്ഒ രമ്യ, ഡ്രൈവർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും. പ്രതികളെ നെടുമങ്ങാട് വനം കോടതി മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കും. മുൻപും ഇത്തരം തടികടത്തലുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നു റേഞ്ച് ഓഫിസർ അറിയിച്ചു.
അതേസമയം, കേരളത്തിലെ തെക്കൻ ജില്ലകളിൽനിന്നും തേക്ക് അടക്കമുള്ള ഉരുളൻ തടികൾ തമിഴ്നാട്ടിലേക്ക് വ്യാപകമായി കടത്തുന്നുണ്ട്. വെള്ളറട വഴി നാഗർകോവിലിലേക്കും ആര്യങ്കാവ് വഴി ചെങ്കോട്ടയിലേക്കുമാണു പ്രധാനമായും തടികൾ കടത്തുന്നത്.
ഇതിനെതിരേ സോമിൽ ഓണേഴ്സ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയാണ്.
തമിഴ്നാട്ടിലേക്കുള്ള ഈ തടിയൊഴുക്ക് കാരണം കേരളത്തിൽ തടിയുടെ അഭാവവും വിലക്കയറ്റവും രൂക്ഷമാണ്. ഇതു കേരളത്തിലെ തടി വ്യവസായത്തെയും സംരംഭങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Thiruvananthapuram
കോവളം: കോടതി സംരക്ഷണ ഉത്തരവ് മറികടന്നു ഭാര്യയെ നടുറോഡിൽ ദേഹോപദ്രവം ഏൽപ്പിച്ച യുവാവിനെ കോവളം പൊ ലിസ് അറസ്റ്റ് ചെയ്തു. വെള്ളാർ ഓട്ടോറിക്ഷ സ്റ്റാൻഡിനു സമീപം രാകേന്ദു വീട്ടിൽ ആതിര (33) യെ യാണ് ഭർത്താവ് രാഹുൽ ദേഹോപദ്രവമേൽപ്പിച്ചത്. വെള്ളാർ ക്രാഫ്റ്റ് വില്ലയിൽ ജോലിക്കു പോകുന്നതിനിടെ ഗുരുപ്രകാശ് ആയുർവേദിക് സെന്ററിനു സമീപത്തുവച്ചു പ്രശ്നമുണ്ടാക്കിയ രാഹുൽ ആതിരയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. നെയ്യാറ്റിൻകര കോടതിയുടെ ഉത്തരവ് രാഹുലിനെതിരേ നിലനിൽക്കുന്നതായും ഇയാൾക്കെതിരെ കേസുള്ളതായും കോവളം പൊലിസ് അറിയിച്ചു.
Thiruvananthapuram
വെള്ളറട: ജനാര്‍ദനപുരം ഹയര്‍ സെക്കൻഡറി സ്കൂളില്‍ ശാസ്ത്രമേള "വിന്‍ഡോ ഓഫ് വണ്‍ഡേഴ്സ്' ശാസ്ത്രജ്ഞനും മിനറല്‍സ് ആൻഡ് മെറ്റീരിയല്‍സ് കണ്‍സള്‍ട്ടന്റുമായ ഡോ. ശിവകുമാര്‍ നിര്‍വഹിച്ചു. സ്കൂള്‍ രക്ഷാധികാരി അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍, സ്കൂള്‍ മാനേജര്‍ അഡ്വ. എസ്. ശ്രീകുമാരിയമ്മ, ഹെഡ്മാസ്റ്റര് എം.എസ്. ആദര്‍ശ് കുമാര്‍, പ്രിന്‍സിപ്പൽ ഷീബ ജപമലര്‍, എസ്.എ. സനല്‍കുമാര്‍, എസ്.എസ്. അഖിനേത്, പ്രദീജ സി.എസ്. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേളയില്‍ കുട്ടികള്‍ വിവിധ ഇനങ്ങളില്‍ മത്സരങ്ങളില്‍ പങ്കെടുത്തു.
Thiruvananthapuram
പൂവച്ചൽ: പൂവച്ചൽ ജംഗ്ഷനിൽ യുവാവിനെ അഞ്ചോളം പേരടങ്ങുന്ന സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. കഴിഞ്ഞദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. പൂവച്ചൽ കൊണ്ണിയൂർ പ്ലാങ്കാലവിള പുത്തൻവീട്ടിൽ നദീറി(37)നാണ് ആക്രമണത്തിൽ പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ നദീറിനെ നാട്ടുകാർ ചേർന്നു വെള്ളനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ ലഹരി മാഫിയാ സംഘങ്ങളാണെന്നു പൊലിസിന്റെ പ്രാഥമിക നിഗമനം.
സംഭവശേഷം പ്രതികൾ സ്ഥലത്തുനിന്നു രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഇവരിൽ ഒരാളെ കാട്ടാക്കട പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൂവച്ചൽ ജംഗ്ഷനിലെ ഒരു കടയിലെത്തിയതായിരുന്നു നദീർ. കടയുടെ മുന്നിലുണ്ടായിരുന്ന യുവാക്കളിൽ ഒരാളോട് അകത്തേക്കു പ്രവേശിക്കാൻ സ്ഥലം ചോദിച്ചതാണ് തർക്കത്തിനു കാരണമായതായി നാട്ടുകാർ പറയുന്നത്. തുടർന്നു വാക്കുതർക്കമുണ്ടാവുകയും സംഘർഷത്തിലേക്കു മാറുകയുമായിരുന്നു.
Thiruvananthapuram
കഠിനംകുളം: ചേരമാൻ തുരുത്തിൽനിന്നും എംഡിഎംഎ പിടികൂടിയ കേസിലെ മറ്റൊരു പ്രതി കൂടി അറസ്റ്റിലായി. വെഞ്ഞാറമൂട് വെട്ടിയോട് ശാന്തി ഭവനിൽ വിഷ്ണു (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ചേരമാൻ തുരുത്ത് സ്വദേശിയായ അസ്ജറിന്റെ വീട്ടിൽനിന്നും തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം 90 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. ജീപ്പിൽ കയറ്റുന്നതിനിടെ പൊലിസിനെവെട്ടിച്ച് അസ്ജർ രക്ഷപ്പെടുകയും ചെയ്തു.
അസ്ജറിനുവേണ്ട സഹായം ചെയ്തുവന്നിരുന്നത് വിഷ്ണുവാണെന്ന് പൊലിസ് കണ്ടെത്തി. അസ്ജറിനെ പിന്നീട് അന്വേഷണ സംഘം പിടികൂടി. അസ്ജറുമായുള്ള വിഷ്ണുവിന്റെ ലഹരി ഇടപാടുകളുടെ കൂടുതൾ തെളിവുകളും അന്വേഷണസംഘം കണ്ടെത്തി. വെഞ്ഞാറമൂട് മേഖലയിൽ ഫ്രൂട്സ് മൊത്ത കച്ചവടം നടത്തുന്ന വിഷ്ണുവിനെക്കുറിച്ച് നിരവധി പരാതികളാണ് ഓപ്പറേഷൻ തൂഫാനു ലഭിച്ചിരുന്നത്. നേരത്തെയും നിരവധി കേസുകളിൽപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് വിഷ്ണു.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലിസ് മേധാവി ബി.കെ. പ്രശാന്തൻ കാണിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി അജികുമാരൻ നായർ, ചിറയിൻകീഴ് പൊലിസ് ഇൻസ്പെക്ടർ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Thiruvananthapuram
പാറശാല: എംഡിഎംഎയുമായി നിയമവിദ്യാര്‍ഥിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മലയം സ്വദേശി ജിനേഷ് ജയന് (32) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 4.575 ഗ്രാം എംഡിഎംഎയും ബൈക്കും കസ്റ്റഡിയിലെടുത്തു. എക്സൈസ് വകുപ്പ് നടത്തിവരുന്ന 'ഓപ്പറേഷന് തൂഫാന്' സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30നായിരുന്നു അറസ്റ്റ്.
എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ലതീഷിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. എക്സൈസ് എന്‍ഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രിവന്റീവ് ഓഫിസര്‍ ആർ. അജിത്, പ്രിവന്റിവ് ഓഫീസര്‍ കെ.ആർ. രജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിന്റോ ഏബ്രഹാം, ആർ.ജെ. രഞ്ജിത്ത്, ആർ. ജിനേഷ്, ഡ്രൈവർ ആന്റെ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Thiruvananthapuram
ആറ്റിങ്ങൽ: കേരള പൊലിസ് സ്പോർട്സ് മീറ്റ് മാരത്തൺ ദീപശിഖാപ്രയാണത്തിന് തലസ്ഥാന ജില്ലയിലേക്ക് വരവേൽപ്പു നൽകി. കാസർകോട് നിന്നും ആരംഭിച്ച ദീപശിഖാ റാലിക്താണ് ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്തു സ്വീകരണം നൽകിയത്.
തിരുവനന്തപുരം റൂറൽ എസ്പി ബി.കെ. പ്രശാന്തൻ കാണി ദീപശിഖ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി, മുൻ എംഎൽഎ വർക്കല കഹാർ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല സഹ ഭാരവാഹി ജോഷി ബസു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ദീപശിഖയുമായുള്ള മാരത്തൺ ദേശീയപാതയിലൂടെ കല്ലമ്പലം ആലംകോട് വഴി ആറ്റിങ്ങലിലെത്തി.
മാമത്ത് നടന്ന സ്വീകരണ യോഗം ഒ.എസ്. അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സുരേഷ്കുമാർ, കൗൺസിലർ കിരൺ കൊല്ലമ്പുഴ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റ് സെക്രട്ടറി കണ്ണൻ ചന്ദ്ര പ്രസ്, ആറ്റിങ്ങൽ സിഐ. ശ്രീജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Thiruvananthapuram
വെള്ളറട: വാടക കെട്ടിടത്തില്‍ ആവശ്യത്തിന് പൊലിസ് ഉദ്യോഗസ്ഥരില്ലാതെ മാരായമുട്ടം പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു വെന്ന് ആക്ഷേപം. 18 ഉദ്യോഗസ്ഥര്‍ മാത്രമാണ് നിലവില്‍ പൊലിസ് സ്റ്റേഷനിലുള്ളത്.
സ്റ്റേഷന്റെ പൂര്‍ണ ചുമതലയുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്ഥലംമാറിപ്പോയി. വെള്ളറട സ്റ്റേഷനിലെ സിഐക്കാണ് മാരായമുട്ടത്ത അധിക ചുമതല നല്‍കിയിരിക്കുന്നത്. പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ ഔദ്യോഗിക പരിശീലനത്തിലുമാണ്. മേഖലയില്‍ വിവിധ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.
രാത്രികാല പട്രോളിംഗ്, പരാതികളിലെ തത്സമയ അന്വേഷണം എന്നിവ നടത്താന്‍ മതിയായ ഉദ്യോഗസ്ഥരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സ്റ്റേഷനിലേക്കു കൂടുതല്‍ ഉദ്യോഗസ്ഥരെ അടിയന്തരമായി നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.
Thiruvananthapuram
നെയ്യാറ്റിന്‍കര: പാതയില്‍ പലയിടവും പൊട്ടിപ്പൊളിഞ്ഞ നിലയില്‍, ഒരുവശം കനാലും നിറയെ കാടും പടര്‍പ്പും. തെരുവു വിളക്കുകളില്‍ പലതും തെളിയാറില്ല. അലത്തറയ്ക്കല്‍ റോഡിന്റെ ഈ ദുര്‍ഘടാവസ്ഥയ്ക്കു പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ പരിഗണിക്കുന്നില്ലെന്ന് ആക്ഷേപം.
ചെങ്കല്‍ പഞ്ചായത്തിലെ ഉദിയന്‍കുളങ്ങര വാര്‍ഡിലാണ് ഈ ഗ്രാമീണപാത സ്ഥിതി ചെയ്യുന്നത്. കൊറ്റാമത്തു നിന്നും ആറയൂര്‍ - സിവിആര്‍ പുരത്തേയ്ക്കുള്ള റോഡില്‍നിന്നും വാര്‍ഡിലെ അയത്തിക്കുളത്തിനു സമീപം വരെ ദൈര്‍ഘ്യമുള്ള പാതയില്‍ പലപ്പോഴായി ചില അറ്റകുറ്റപ്പണികള്‍ നടന്നിട്ടുണ്ട്.
എന്നാല്‍ ഒരിക്കല്‍പോലും പണി പൂര്ത്തിയാക്കിയിട്ടില്ലായെന്നതാണ് വാസ്തവം. പാതയോരത്തെ കനാലിനെ മറച്ചു വളര്‍ന്ന കാടും പടര്‍പ്പും കാല്‍നട യാത്രക്കാരെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ പാതയോരത്തെ കാടും പടലവും വെട്ടി തെളിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ പഞ്ചായത്തും തിരിഞ്ഞു നോക്കുന്നില്ലായെന്നാണ് പരാതി.
Thiruvananthapuram
ആറ്റിങ്ങൽ: കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ "കൊടിക്കകംപള്ളിക്കൂടം സൗഹൃദവേദി"യുടെ സഹപാഠി സംഗമവും ചരിത്രരേഖ പുസ്തക പ്രദർശനം സംഘടിപ്പിച്ചു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പുരാവസ്തുവകുപ്പ് മുൻ ഡയറക്ടർ പി. ബിജു അധ്യക്ഷനായി.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പരിസ്ഥിതി പ്രവർത്തകൻ സുബിൻ മുടപുരം പ്രസംഗിച്ചു. മണികണ്ഠൻ നായർ സ്വാഗതവും സാദിക്ക് നന്ദിയും പറഞ്ഞു. മഹിബാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഉന്നത വിജയികളെ ആദരിക്കൽ, ഓണാഘോഷ പരിപാടികൾ, പുരസ്കാര സമർപ്പണം എന്നിവയും നടന്നു.
Thiruvananthapuram
പേരൂർക്കട: പട്ടത്തിന്റെ ചരടിൽ കുടുങ്ങിയ മൈനയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ തമ്പാനൂർ എസ്.എസ്. കോവിൽ റോഡിൽ ബ്രില്ലിയൻസ് കോളജിനു സമീപമായിരുന്നു സംഭവം.
കോളജിനടുത്തുള്ള തെങ്ങിൽ ഒരു പട്ടം കുരുങ്ങിക്കിടന്നിരുന്നു. ഇതിന്റെ നൂലാണ് അബദ്ധത്തിൽ മൈനയുടെ കാലിൽ കുടുങ്ങിയത്. പറക്കാൻ സാധിക്കാതെ വന്നതോടെ നൂലിൽ ചുറ്റിയ കാലുമായി മൈന തലകീഴായി കിടക്കുകയായിരുന്നു. വായുവിൽ കിടന്നു ചിറകടിക്കുന്ന ശബ്ദം കേട്ടാണ് കോളജ് ഭാരവാഹികൾ വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. തിരുവനന്തപുരം നിലയത്തിൽനിന്ന് ഗ്രേഡ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് മൈനയെ രക്ഷപ്പെടുത്തിയത്.
കെട്ടിടത്തിന്റെ മുകളിൽ കയറിയശേഷം മുളന്തണ്ട് ഉപയോഗിച്ച് മൈനയെ രക്ഷപ്പെടുത്തി താഴേക്ക് കൊണ്ടുവരികയായിരുന്നു. പട്ടത്തിന്റെ നൂലിൽ കുടുങ്ങി മൈന ഒരു മണിക്കൂറോളം തലകീഴായി കിടന്നതായി പരിസരവാസികൾ പറയുന്നു.
കാലിനു ചെറിയതോതിൽ പരിക്കേറ്റ മൈനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയശേഷം സ്വതന്ത്രമാക്കി. ഒരാഴ്ച മുമ്പ് പ്രദേശത്ത് ചിലർ പറത്തിയിരുന്ന പട്ടമാണ് ചരട് പൊട്ടി തെങ്ങിന്റെ ഓലയിൽ കുടുങ്ങിക്കിടന്നത്.
Thiruvananthapuram
തിരുവനന്തപുരം: കോർപറേഷനിലെ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിൽ വായ്പ തുകയുടെ സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് നടത്തി 1.26 കോടിയുടെ ഫണ്ട് തട്ടിയെടുത്ത കേസിലെ പ്രതിയായ തിരുവനന്തപുരം തിരുവല്ലം സ്വദേശിനി എൽ. ബിന്ദുവിനെ (47) വിജിലൻസ് അറസ്റ്റ് ചെയ്തു. കോടികളുടെ സബ്സിഡി തട്ടിയ കേസിൽ ആറാമതായി അറസ്റ്റിലാകുന്ന ആളാണ് ബിന്ദു.
കേസിൽ തിരുവനന്തപുരം കോർപറേഷനിലെ മുൻ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ പ്രവീണ്‍രാജ്, മുൻ എസ്സി പ്രമോട്ടർമാരായ എസ്.സിന്ധു, അജിത, പട്ടം സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ സോണി, ആധാരം എഴുത്തുകാരനായ സുരേഷ് ബാബു എന്നിവരെ നേരത്തെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.
2020-2021 സാന്പത്തിക വർഷം തിരുവനന്തപുരം നഗരസഭയിൽ പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ സ്വയം തൊഴിൽ സംരംഭങ്ങൾക്കായി നടപ്പാക്കിയ പദ്ധതിയുടെ വായ്പകൾക്കുള്ള സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു.
സംരംഭക ഗ്രൂപ്പുകൾക്ക് സബ്സിഡിയായി അനുവദിച്ച 1.26 കോടി രൂപ വിതരണം ചെയ്തതായി വ്യാജ രേഖകളുണ്ടാക്കിയ ശേഷം യഥാർഥ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകാതെ തുക ഒരു സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്താണ് ഫണ്ട് തട്ടിയെടുത്തത്. ഈ കേസിന്റെ അന്വേഷണത്തിൽ 8-ാം പ്രതിയായ ബിന്ദു മറ്റ് പ്രതികളുമായി ഗൂഡാലോചന നടത്തിയതായും 36 ലക്ഷം രൂപ ബിന്ദുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ്കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Thiruvananthapuram
വെള്ളറട: പിരിച്ചുവിടപ്പെട്ട ജീവനക്കാരന്റെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച കേസില്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി കുന്നത്തുകാൽ സര്‍വീസ് സഹ. ബാങ്കിനെതിരേ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചു.
ഇതുമായി ബന്ധപ്പെട്ട നോട്ടീസ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ബാങ്ക് അധികൃതര്‍ക്ക് നല്‍കാനെത്തി. മുന്‍ ജീവനക്കാരനായ വറട്ടയം സുകുമാരന്‍ നായർക്കെതിരേ ബാങ്ക് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. തൊഴിലാളിക്ക് അനുകൂലമായി ലേബര്‍ കോടതിയും ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും പുറപ്പെടു വിച്ച ഉത്തരവുകള്‍ ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിയ്ക്കെതിരേ ബാങ്ക് നല്കിയ അപ്പീലുകളാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് പൂര്‍ണമായും നിരസിച്ചത്.
2004ല്‍ ബാങ്ക് നല്കിയ ഒരു ഭേദഗതി അപേക്ഷ ട്രൈബ്യൂണല്‍ പരിഗണിച്ചില്ലെന്ന സാങ്കേതിക വാദമാണ് ബാങ്ക് ഉന്നയിച്ചത്.
എന്നാല്‍ ഈ അപേക്ഷ ബാങ്ക് അക്കാലത്ത് കോടതിയില്‍ കൃത്യമായി ഫയല്‍ ചെയ്യുകയോ നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്തിരുന്നില്ലെന്നു ഹൈക്കോടതി കണ്ടെത്തി. കുന്നത്തുകാല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയുടെ തൊഴിലാളിവിരുദ്ധനടപടിക്കെതിരേയാണ് ഹൈക്കോടതിയുടെ വിധിയെന്നു മുന്‍ ജീവനക്കാരന് സുകുമാരന്‍ നായര്‍ പ്രതികരിച്ചു. 1998 ജനുവരി 10 നാണ് സുകുമാരന്‍ നായരെ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത്. ഇതിനെതിരേ അദ്ദേഹം നിയമപോരാട്ടം ആരംഭിക്കുകയായിരുന്നു.
പിരിച്ചുവിട്ട നടപടി തെറ്റാണെന്നും സര്‍വീസില്‍ തുടരുന്നതായി കണക്കാക്കി ആറു ശതമാനം പലിശ സഹിതം മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെന്നുമാണ് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും കൊല്ലം ലേബര്‍ കോടതിയും വിധിച്ചിരുന്നത്. ഈ വിധികള്ക്കെതിരേയാണ് ഭരണസമിതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്.
Thiruvananthapuram
പേരൂർക്കട: പൂജപ്പുര ജയിൽ വകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിയെ ഫോർട്ട് സിഐ ആർ.എസ്. ശ്രീകാന്തും സംഘവും ചേർന്നു പിടികൂടി. കരമന കിള്ളിപ്പാലം സ്വദേശി ആശിഷ് (32) ആണ് പിടിയിലായത്. ജൂലൈ 18ന് പകൽസമയത്തായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യക്കൊപ്പം ചാല മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ കഴക്കൂട്ടം മേനംകുളം സ്വദേശി പ്രജിത്ത് (33) ആണ് ആക്രമണത്തിനിരയായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ആശിഷ്.
ഒരു കേസുമായി ബന്ധപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ ഇയാൾ തടവിൽ കഴിഞ്ഞു വരികയായിരുന്നു. ആ സമയത്ത് ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസറായിരുന്നു പ്രജിത്ത്. ജയിൽ വിരുദ്ധ പ്രവർത്തനത്തിനും സ്വഭാവദൂഷ്യത്തിനും ആശിഷിനെതിരേ പ്രജിത്ത് സൂപ്രണ്ടിനു റിപ്പോർട്ട് നൽകിയിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിനുള്ള കാരണം. ജനറൽ ആശുപത്രിയിലെ ഒരു ഡോക്ടറെ അക്രമിച്ച കേസിലും വഞ്ചിയൂർ കോടതി ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലും പ്രതിയാണ്.
Kollam
കൊട്ടിയം : മയ്യനാട്-പൊഴിക്കര തീരദേശമേഖലയില്‍ മാസങ്ങളായി നടന്നുവരുന്ന വലിയതോതിലുള്ള മണല്‍ഖനനം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മയ്യനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ബുധനാഴ്ച നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിxid കമ്മിറ്റി ചെയര്മാന് ആര്.എസ്. അബിനാണ് മണല്‍ ഖനനം അവസാനിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
ജൂലൈ അഞ്ചിന് നടന്ന പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി യോഗത്തില്‍ അനധികൃത മണല്‍ ഖനനം അജന്‍ഡയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബുധനാഴ്ച പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദേശം പ്രമേയമായി അവതരിപ്പിച്ചത്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവന്‍ അംഗങ്ങളും ഇത് അംഗീകരിച്ചു. കളക്ടര്‍ക്ക് അടിയന്തരമായി കത്തുനല്‍കാന്‍ ഭരണസമിതി തീരുമാനിച്ചു.
പരിസ്ഥിതി ദുര്‍ബലമേഖലയാണ് മയ്യനാട് പൊഴിക്കര മേഖല. മുക്കം-താന്നി ബീച്ചും, പൊഴിക്കര ബീച്ചും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ചെറിയ പ്രകൃതിക്ഷോഭത്തില്‍ പോലും വെള്ളം കയറുകയും പൊഴി മുറിക്കുകയും ചെയ്യുന്ന പരിസ്ഥിതി ദുര്‍ബല മേഖലയില്‍നിന്നാണ് പാരിസ്ഥിതിക പഠനംപോലും ഇല്ലാതെ മാസങ്ങള്‍ മണല്‍ഖനനം നടത്തിയത്. ഹൈവേ നിര്‍മാണത്തിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ മണല്‍ ഇവിടെനിന്നു കടത്തപ്പെട്ടു. ആയിരം ലോഡ് മണല്‍ ഇനിയും ഇവിടെനിന്ന് ഖനനം ചെയ്യാനാണ് സ്വകാര്യ കമ്പനിയുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. എല്ലാ ചട്ടങ്ങളും കാറ്റില്‍പ്പറത്തിയാണ് ഇവിടെ മണല്‍ഖനനം നടക്കുന്നത്. സ്വകാര്യ കമ്പനികളുടെ താത്പര്യത്തിനുവേണ്ടി ഒരു നാടിനെ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും മയ്യനാട് ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍മാനുമായ ആര്.എസ്. അബില്‍ പറഞ്ഞു.
Kollam
കൊല്ലം: വിദ്യാര്‍ഥികള്‍ക്ക് ആധുനിക ഡ്രോണ്‍ പൈലറ്റിംഗ് സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കുന്നതിനായി അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ റിമോട്ട് പൈലറ്റ് ട്രെയിനിംഗ് ഓര്ഗനൈസേഷന് (ആര്പിടിഓ) ആരംഭിക്കാന്‍ പദ്ധതിയായി. അമൃതപുരി കാമ്പസില്‍ നടന്ന ചടങ്ങില്‍ കേരള- ലക്ഷദ്വീപ് എന്‍സിസി ഡയറക്ടറേറ്റും അമൃത വിശ്വവിദ്യാപീഠവും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
10 കെ ബറ്റാലിയന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലഫ്. കേണല്‍ എസ് ജതീഷ് കുമാര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ എന്‍സിസി കൊല്ലം ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ കെ .ലോകനാഥന്, സ്കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് പ്രിന്‍സിപ്പല്‍ ഡോ. എം. നിതീഷ് എന്നിവര്‍ ധാരണാപത്രം കൈമാറി.
ചടങ്ങില്‍ കമാന്‍ഡിംഗ് ഓഫിസര്‍ വി. അല്‍ഫോണ്‍സ്, റിമോട്ട് പൈലറ്റ് ഇന്‍സ്ട്രക്ടര്‍ പി. ജീന, മിത്ര സ്റ്റുഡന്റ് ആക്ടിവിറ്റി സെന്റര്‍ എക്സിക്യൂട്ടീവ് സെക്രട്ടറി ബ്രഹ്മചാരി ശിവാനന്ദന്, എന്‍സിസി ഓഫിസര്‍ ഡോ. പി.ആര്. പത്മകുമാര്‍ തുടങ്ങിയവരും സര്‍വകലാശാല പ്രതിനിധികളും പങ്കെടുത്തു.
Kollam
കൊല്ലം: ക്രമസമാധാന പാലനത്തിന്റെ തിരക്കുകള്‍ക്കിടയിലും മണ്ണില്‍ വര്‍ണം നിറച്ച് കൊല്ലം ഡിഎച്ച്ക്യു ക്യാമ്പിലെ പൊലിസ് ഉദ്യോഗസ്ഥര്‍. ഉപയോഗിക്കാതെ ഒഴിഞ്ഞുകിടന്നിരുന്ന മണ്ണ് നിറയെ ഇപ്പോള്‍ ബന്തിപ്പൂക്കളാണ്.
സേനാ അംഗങ്ങളുടെ ക്ഷേമ അന്വേഷണത്തിനെത്തിയ കൊല്ലം സിറ്റി പൊലിസ് കമ്മീഷണറുടെ ചോദ്യമാണ് വഴിത്തിരിവായത്. ഈ ഒഴിഞ്ഞ ഭൂമി പ്രയോജനകരമായി മാറ്റിക്കൂടെ എന്നാണ് അദ്ദേഹം ചോദിച്ചത്. മുന്‍ റിസര്‍വ് ഇന്‍സ്പെക്ടര്‍ ജയചന്ദ്രന് മുന്നോട്ടുവെച്ച ബന്തിപ്പൂ കൃഷി എന്ന ആശയം ക്വാര്‍ട്ടര്‍ മാസ്റ്റര്‍ സുധീര്‍ ഏറ്റെടുക്കുകയായിരുന്നു.
ക്യാമ്പ് ഫോളോവേഴ്സായ അഭിലാഷ്, അഭിജിത്ത്, അമല്‍, ഉല്ലാസ് എന്നിവരുടെ അധ്വാനവും പൊലിസ് ഓഫിസര്‍മാരായ ആര്.ഐ. മഹേഷ്, ബിജു, ഡി.ഡി. രാജേഷ്, കളരി സജി, ഹരിദാസ്, രവി, സെക്രട്ടറി വൈ. സാബു എന്നിവരുടെ പിന്തുണയും ചേര്‍ന്നതോടെ കൃഷി വന്‍ വിജയമായി. പൂന്തോട്ടം, ജോലിക്കിടയിലെ മാനസിക സമ്മര്‍ദങ്ങള്‍ക്ക് വലിയൊരാശ്വാസമാണ് നല്‍കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
Kollam
പാരിപ്പള്ളി: ലോക ആത്മഹത്യാ പ്രതിരോധദിനം ഇന്റർ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സിലിംഗ് (ഐഐസി) വേളമാനൂര്‍ ഗാന്ധിഭവന് സ്നേഹാശ്രമത്തില്‍ ആചരിച്ചു. ഐഐസി ഡയറക്ടര്‍ വി. അനിലാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍ ആത്മഹത്യ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലാണെന്നു അദ്ദേഹം പറഞ്ഞു. 18 നും 45നും ഇടയിലുള്ളവരിലാണു ആത്മഹത്യ പ്രവണത കൂടതലുള്ളത്. നല്ല ശ്രോതാക്കളില്ലാത്തതാണു ആത്മഹത്യ വര്‍ധിക്കാന്‍ കാരണം. മറ്റുള്ളവരുടെ ദുഃഖങ്ങള്‍ കേള്‍ക്കാന്‍ നമ്മള് തയ്യാറായാല്‍ ആത്മഹത്യ പ്രതിരോധിക്കാന്‍ കഴിയുമെന്നു ഡയറക്ടര്‍ പറഞ്ഞു.
കൗണ്‍സിലര്‍മാരായ അല്ഫോന്സാന്, സ്നേഹ, ശ്രീദേവി, അഫ്സിയ താജുദ്ദീന്, ശ്രീലേഖ, ശ്രീലത, അന്‍സല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്നേഹാശ്രമത്തിലെ അച്ഛനമ്മമാരെ ഓരോരുത്തരരെയായി കേട്ടു. സ്നേഹാശ്രമം ഡയറക്ടര്‍ പത്മാലയം ആര്. രാധാകൃഷ്ണന്, സെക്രട്ടറി പി.എം. രാധാകൃഷ്ണന്, വര്‍ക്കിംഗ് ചെയര്മാന് തിരുവോണം രാമചന്ദ്രന്‍പിള്ള,ഓഡിറ്റര്‍ കെ.എം. രാജേന്ദ്ര കുമാര്‍, പത്മകുമാര്‍, കവി പകല്‍ക്കുറി മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
Kollam
വിളക്കുടി: മന്നം മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍എസ്എസിന്റെയും റെയ്ഞ്ചര്‍ യൂണിറ്റിന്റേയും ആഭിമുഖ്യത്തില്‍ പത്തനാപുരം പ്രിസൈസ് കണ്ണാശുപത്രിയുമായി ചേര്‍ന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന് കമ്മിറ്റി അംഗവും പിടിഎ പ്രസിഡന്റുമായ ചന്ദ്രശേഖരന് പിളള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായ എസ്. ജയലക്ഷ്മിയും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളും വിളക്കുടി പ്രദേശവാസികളും നേത്ര പരിശോധന ക്യാമ്പില്‍ പങ്കെടുത്തു.
Kollam
ശാസ്താംകോട്ട: ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ പൈപ്പിടുന്നതിന് കുഴിയെടുത്തതുമൂലം തകര്‍ന്നുകിടന്ന, കുന്നത്തൂര്‍ പഞ്ചായത്തിലെ അംബുവിള-ഏഴാംമൈല്‍ റോഡില്‍ ടാര്‍ ചെയ്യുന്ന ജോലികള്‍ക്ക് തുടക്കമായി.
ഉല്ലാസ് കോവൂര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്തയോഗത്തിലെ തീരുമാനത്തിനു പിന്നാലെ ബുധനാഴ്ചതന്നെ നവീകരണം തുടങ്ങി.
ബുധനാഴ്ച അംബുവിളമുതല് കളീക്കലേഴത്ത്മുക്കുവരെയുള്ള 500 മീറ്റര്‍ ഭാഗമാണ് സഞ്ചാരയോഗ്യമാക്കിയത്. രണ്ടാഴ്ചയ്ക്കകം ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കുമെന്ന് ഉദ്യോഗസ്ഥരും കരാറുകാരും എംഎല്‍എയ്ക്ക് നല്കിയ ഉറപ്പ് ഇതോടെ പാലിക്കപ്പെട്ടു. നബാര്‍ഡിന്റെ ഫണ്ടുപയോഗിച്ചാണ് നവീകരണ ജോലികള്‍ നടത്തുന്നത്.
ഐവര്‍കാല അംബുവിളയിലെ നിര്‍ദിഷ്ട കുന്നത്തൂര്‍-കരുനാഗപ്പള്ളി ജലശുദ്ധീകരണശാലയില്‍നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് രണ്ടുവര്ഷംമുന്പ് പാത ആഴത്തില്‍ കുഴിച്ച് പൈപ്പിട്ടശേഷം ടാര്‍ ചെയ്തിരുന്നില്ല. അതോടെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയും നിറഞ്ഞ് അഞ്ച് വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് യാത്രചെയ്യാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം ചേര്‍ന്ന് പ്രശ്നപരിഹാരത്തിന് നീക്കം തുടങ്ങിയത്.
Kollam
കൊട്ടാരക്കര: നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ തേവലപ്പുറം ഗവ.എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടം പൂര്‍ത്തീകരണത്തിലേക്ക്. പുതിയ കെട്ടിടത്തിന്റെ സിമന്റ് പൂശലും വെള്ളയടിക്കലും കഴിഞ്ഞു. ടൈല്‍സ് പാകലും പ്ലംബിംഗ്, വയറിംഗ് ജോലികളും പെയിന്റിംഗുമാണ് ഇനി ശേഷിക്കുന്നത്. രണ്ട് നിലകളിലായി ക്ലാസ് മുറികളും ഓഫീസ് മുറികളുമടങ്ങുന്ന മനോഹരമായ കെട്ടിടമാണ് സജ്ജമാകുന്നത്.
ടോയ്ലറ്റുകള്, അടുക്കള തുടങ്ങിയവയും ഇതിനൊപ്പമുണ്ടാകും. മന്ത്രിയായിരിക്കെ കെ.എന്‍. ബാലഗോപാല്‍ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. 1917ല്‍ ആണ് തേവലപ്പുറത്ത് വിദ്യാലയം പ്രവര്‍ത്തനം തുടങ്ങിയത്. തൊട്ടടുത്ത വര്‍ഷം സര്‍ക്കാര്‍ അംഗീകാരം നല്കി. 1948ല്‍ ആണ് സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. സ്ഥല പരിമിതിയായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് തടസം. പുതിയ കെട്ടിടം വരുന്നതോടെ ആ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയാണ്. ഒരു മതിലിനപ്പുറം എയ്ഡഡ് യുപി സ്കൂളുമുണ്ട്.
Kollam
ഉള്ളൂര്‍: പട്ടത്ത് ഫര്‍ണിച്ചര്‍ കടയില്‍ വീണ്ടും തീപിടിത്തമുണ്ടായി. തിരുവനന്തപുരം നിലയത്തില്‍നിന്ന് മൂന്നും ചാക്കയില്‍ നിന്ന് ഒന്നും യൂണിറ്റെത്തി രണ്ടു മണിക്കൂര്‍ പരിശ്രമിച്ചാണു തീ കെടുത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ഓടുകൂടി ജോയി ഫര്‍ണിച്ചേഴ്സ് ആൻഡ് മാനുഫാക്ചറേഴ്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലായിരുന്നു തീപിടിത്തമുണ്ടായത്. കഴിഞ്ഞ ഓഗസ്റ്റ് 16ന് ഇവിടെ തീപിടിത്തമുണ്ടായി ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു. അന്നു മെത്തയും അനുബന്ധ സാധനസാമഗ്രികളുമാണ് കത്തിനശിച്ചത്. ഇപ്പോഴുണ്ടായ തീപിടിത്തത്തില്‍ കത്തിയമര്‍ന്നതിൽ കൂടുതലും പാഴ്വസ്തുക്കളായിരുന്നു. കഴിഞ്ഞതവണ തീപിടിത്തമുണ്ടായപ്പോള്‍ ഒഴിച്ചിടാന്‍ ഫയര്‍ഫോഴ്സ് നിര്‍ദേശിച്ചിരുന്നെങ്കിലും മാറ്റിയിടാതെ വച്ചിരുന്ന സാധനങ്ങളാണ് ഇപ്പോള്‍ കത്തിയത്. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍നിന്ന് സ്റ്റേഷന് ഓഫിസര്‍ ഷാജി, ഗ്രേഡ് എഎസ്ടിഒ ഷഹീന്, എഫ്ആര്‍ഒ മാരായ പ്രവീണ്‍, ഷമീര്‍ഖാന്‍, അഷ്ടമി അജയന്, വിനോദ് വി. നായര്‍, അനീഷ്, റഫീഖ്, സനീഷ്കുമാര്, കണ്ണന് ലാല്‍, ഹോം ഗാര്‍ഡ് വിപിന്‍, സേനാംഗങ്ങളായ നന്ദകുമാര്‍, സജി, സജന്, ചാക്ക സ്റ്റേഷനില്‍നിന്ന് സേനാംഗങ്ങളായ ശംഭു മാധവ്, സുധീഷ്, വിഷ്ണു, ബിജോയി, അരുണ്‍ എന്നിവര്‍ തീ കെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി.
Kollam
കുണ്ടറ: പെരുമ്പുഴ ഷാപ്പ് മുക്കില്‍ ഇന്നലെ വൈകുന്നേരം 4.30 ന് നിയന്ത്രണംവിട്ട പെട്ടിയോട്ടോ ഓട്ടോറിക്ഷയിലും കാറിലും ടിപ്പറിലും ഇടിച്ചു.
കുണ്ടറഭാഗത്തു നിന്നുവന്ന പെട്ടി ഓട്ടോ നിയന്ത്രണം വിട്ട് എതിരെ വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിച്ചതിനു ശേഷം റോഡിന്റെ വശത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഓട്ടോയാത്രക്കാരായ മുളവന പുന്നത്തടം വടക്കതില്‍ വീട്ടില്‍ ഉലൈമുത്ത്, ഓട്ടോ ഡ്രൈവര്‍ സുര്‍ജിത് എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kollam
കുളത്തൂപ്പുഴ: കാട്ടുപോത്തുകള്‍ ഉള്‍പ്പെടെ ജനവാസ മേഖലയില്‍ തമ്പടിച്ച വന്യമൃഗങ്ങളെ തിരികെ കാട്ടിലേക്ക് തുരത്തുന്നതിനായി വനം വകുപ്പ് കുളത്തുപ്പുഴയില്‍ നടപ്പിലാക്കിയ മിഷന് ഡ്രൈവ് പാളി. ഒരിടത്ത് നിന്നു തുരത്തിയ കാട്ടുപോത്തുകള്‍ അരകിലോമീറ്റര്‍ മാത്രം ദൂരത്തില്‍ അമ്പലക്കടവില്‍ ജനവാസ മേഖലയിലെത്തി.
സന്ധ്യ മയങ്ങിയാല്‍ കുളത്തൂപ്പുഴ ശ്രീധര്‍മ്മ ശാസ്താക്ഷേത്ര പരിസരത്തും 50 ഏക്കര്‍ ഡീസന്റ്മുക്ക് പാതയോരത്തും കാട്ടുപോത്തുകള്‍ കൂട്ടമായും ഒറ്റയ്ക്കും ഇപ്പോള്‍ എത്തുകയാണ്. ഇതോടെ വലിയ ഭീതിയിലാണ് നാട്ടുകാര്‍.
കുളത്തൂപ്പുഴ അയ്യന്‍പിള്ളവളവ് സ്വദേശി വയോധികന് കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നു വലിയ ജനരോക്ഷം ഉയര്‍ന്നതോടെയാണ് വനംവകുപ്പ് കാട്ടുപോത്തുകളെ തിരികെ വനത്തിലേക്ക് തുരത്താന്‍ പ്രത്യേക ഡ്രൈവ് സംഘടിപ്പിച്ചത്. വനം വകുപ്പിന് പുറമെ പൊലിസ് പഞ്ചായത്ത് റവന്യൂ അധികൃതര്‍ നാട്ടുകാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളെയും കോര്‍ത്തിണക്കിയായിരുന്നു മിഷന് ഡ്രൈവ് നടത്തിയത്.
എന്നാല്‍ തുരത്തിയ ഭാഗത്ത് ഇപ്പോള്‍ കാട്ടുപോത്ത് ഇറങ്ങിയിട്ടില്ല എന്നത് വസ്തുതയാണ്. പക്ഷേ തൊട്ടടുത്തായി കാട്ടുപോത്തുകള്‍ സ്ഥിരമായി എത്തി തുടങ്ങിയിട്ടുണ്ട്. ഇവ കല്ലടയാറിന്റെ തീരത്തുകൂടി വീണ്ടും മറുഭാഗത്തേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. ശാസ്താക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ ആളുകള്‍ എത്തിതുടങ്ങും.
കാട്ടുപോത്തിന്റെ സാന്നിധ്യം പലപ്പോഴും പുറത്ത് നിന്നും എത്തുന്നവര്‍ക്ക് അറിയില്ല. ഈസാഹചര്യം മുന്നില്‍ കണ്ട് വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം എന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
50 ഏക്കര്‍ ഡീസന്റ് മുക്ക് പാതയില്‍ പകല്‍ പോലും കാട്ടാനകള്‍ എത്തുന്നുണ്ട്. ഇതിനൊപ്പം ഇപ്പോള്‍ കാട്ടുപോത്തുകള്‍ കൂടി എത്തിയതോടെ ഇരുചക്ര വാഹന യാത്രികരും കാല്‍നട യാത്രികരും ഭയത്തോടെ മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്.
Kollam
പുനലൂര്‍ : നെല്ലിപ്പള്ളി-ചാലിയക്കര റോഡില്‍ ടാറിംഗ് അവസാന ഘട്ടത്തില്‍. ഇനി സെക്യൂരിറ്റി മാര്‍ക്കിംഗാണ് പൂര്ത്താവാനുള്ളത്. മാസങ്ങളോളം നാട്ടുകാരെ ചെളിയിലും പൊടിയിലും മുക്കിയ റോഡിന്റെ പുനരുദ്ധാരണത്തിനാണ് ഇതോടെ തീര്‍പ്പായത്. മരാമത്തുവകുപ്പിന്റെ പുനലൂര്‍ സബ്ഡിവിഷന് പരിധിയില്‍ അഞ്ചുകോടി രൂപ അടങ്കലില്‍ പുനരുദ്ധാരണം നടന്ന റോഡാണിത്. 7.7 കിലോമീറ്റര്‍ ദൈര്‍ഘ്യവും 3.8 മീറ്റര്‍ വീതിയുമുള്ള റോഡില്‍ ഒരു വര്‍ഷം മുന്‍പാണ് പുനരുദ്ധാരണം തുടങ്ങിയത്.
ആദ്യഘട്ടമായി മെറ്റലിട്ടെങ്കിലും ടാര്‍ ചെയ്യാനായില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിറ്റുമിന്‍ വില കുത്തനെ ഉയര്‍ന്നതോടെ റോഡ് ടാര്‍ ചെയ്യാനാകാതെ പൊടിയില്‍ മുങ്ങി. നാട്ടുകാര്‍ പൊടിമൂലം നട്ടംതിരിയുന്നതിനിടെ മഴ തുടങ്ങി. അതോടെ റോഡ് ചെളിക്കുണ്ടായി. നേരത്തേ ഉറപ്പിച്ചിരുന്ന മെറ്റലിളകി റോഡിലുടനീളം വലിയ കുഴികള്‍ രൂപപ്പെട്ടതോടെ ചെളിയും വെള്ളവും നിറഞ്ഞ റോഡിലിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായി. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ നെല്ലിപ്പള്ളി വാര്‍ഡ് കൗണ്‍സിലര്‍ സുനില്‍ തോമസ് മണ്ണിലിന്റെ നേതൃത്വത്തില്‍ മരാമത്തുവകുപ്പ് അധികൃതര്‍ക്ക് പലതവണ പരാതി നല്കി.
പിന്നീട് ബിറ്റുമിന്‍ വാങ്ങാന്‍ കഴിഞ്ഞമാസം 30 വരെ സര്‍ക്കാര്‍ നല്കിയ ഇളവ് പ്രയോജനപ്പെടുത്തിയാണ് റോഡ് ടാര്‍ ചെയ്തത്. കഴിഞ്ഞദിവസം ടാറിംഗ് പൂര്‍ത്തിയാക്കി. പുനലൂര്‍ നഗരസഭയെയും പിറവന്തൂര്‍, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന റോഡാണിത്. പുനലൂര്‍ നെല്ലിപ്പള്ളിയില്‍ തുടങ്ങി കല്ലാര്‍, വിളക്കുവെട്ടംവഴി ചാലിയക്കരയില്‍ എത്തി ഇവിടെനിന്ന് ഉപ്പുകുഴി, മാമ്പഴത്തറ, നാഗമല, കഴുതുരുട്ടിവഴി കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ പ്രവേശിക്കാം. ദേശീയപാതയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഗതാഗതം മുടങ്ങുന്ന സ്ഥിതിയുണ്ടായാല്‍ സമാന്തരപാതയായി ഉപയോഗിക്കാവുന്ന റോഡാണിത്.
Kollam
കൊല്ലം: സവാള വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ വിപണി ഇടപെടലിന്റെ ഭാഗമായി ഹോര്‍ട്ടികോര്‍പ്പ് മുഖേന കിലോക്ക് 35 രൂപ നിരക്കില്‍ സവാള ലഭ്യമാക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കോര്പറേഷന് മേയര്‍ എ.കെ. ഹഫീസ് നിര്‍വഹിച്ചു. ജില്ലാ കളക്ടറേറ്റിന് സമീപം ഹോര്‍ട്ടികോര്‍പ്പിന്റെ മൊബൈല്‍ യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് കര്‍മവും അദ്ദേഹം നിര്‍വഹിച്ചു.
പൊതുവിപണിയിലെ സര്‍ക്കാരിന്റെ സമയോചിത ഇടപെടലാണ് കിലോയ്ക്ക് 35 രൂപ നിരക്കിലുള്ള സവാള വില്പനയെന്ന് മേയര്‍ പറഞ്ഞു. ഓണക്കാലത്ത് അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയില്‍ സാധാരണക്കാരിലേക്ക് എത്തിച്ചത് പോലെ ഇതും ഏറെ പ്രശംസിക്കപ്പെടുന്ന നടപടിയാണെന്നും എ.കെ. ഹഫീസ് പറഞ്ഞു.
ജില്ലയില്‍ കളക്ടറേറ്റ്, കടപ്പാക്കട, കരിക്കോട്, കൊട്ടാരക്കര, കടക്കല്‍, കരുനാഗപ്പള്ളി, കേരളപുരം എന്നീ ഏഴ് ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകള്‍ വഴിയും സഞ്ചരിക്കുന്ന രണ്ട് വില്പനശാലകള് വഴിയും കിലോക്ക് 35 രൂപ നിരക്കില്‍ സവാള പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ഹോര്‍ട്ടികോര്‍പ്പ് കൊല്ലം സംഭരണ വിതരണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് കുറഞ്ഞ നിരക്കില്‍ സവാള ലഭ്യമാക്കുന്നത്. നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് വഴിയാണ് സവാള സംഭരിക്കുന്നത്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം.എസ്. അനീസ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ കുളപ്പാടം, ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍ ടി. സജീവ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kollam
പാരിപ്പള്ളി:സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാപ്രവണത തടയാന്‍ കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കണമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്. ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
യുവാക്കള്‍ക്കിടയിലും ഐടി മേഖലയിലുമടക്കം ജോലി ചെയ്യുന്നവരിലും വിഷാദവും ആത്മഹത്യാ പ്രവണതയും വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. മാതാപിതാക്കളും മക്കളും തുറന്ന് സംസാരിക്കാനും വിഷമങ്ങള്‍ പങ്കുവെക്കാനും സമയം കണ്ടെത്തണം. ‘ഡിന്നര്‍ വിത്ത് പേരന്റ്സ്' പോലുള്ള ആശയങ്ങള്‍ കുടുംബങ്ങളില്‍ പ്രാവര്‍ത്തികമാക്കണമെന്നും മന്ത്രി പറഞ്ഞു.
ആത്മഹത്യാ പ്രതിരോധത്തിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണവും ഇടപെടലുകളും ശക്തമാക്കും. ഇതിനായി സമൂഹമാകെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളെ രാജ്യത്തെ മികച്ച സ്ഥാപനങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാലഹരണപ്പെട്ട സ്റ്റാഫ് പാറ്റേണ്പരിഷ്കരിക്കും. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗത്തിലേക്കുള്ള ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തും. മെഡിക്കല്‍ കോളജിന്റെ മുഴുവന്‍ ഭൂമിയും മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി വികസനത്തിനായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ബി.ബി. ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ലതാദേവി, കളക്ടര്‍ ആനി ജൂല തോമസ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി. വിശ്വനാഥന്, സ്റ്റേറ്റ് ചീഫ് ലെയ്സണ്‍ ഓഫിസര്‍ ഡോ. പി .എസ്. ഷാജഹാന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Kollam
പേരൂര്‍ക്കട: യുവാവിനെ ഇരുമ്പ് സ്റ്റാന്റില്‍ തലയിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ കരമന പൊലിസ് അറസ്റ്റുചെയ്തു. കുഞ്ചാലുമ്മൂട് സ്വദേശി അലി അക്ബര്‍ (28) ആണ് അറസ്റ്റിലായത്. തിരുമല ആറാമട ചരുവിള മേലേ പുത്തന്‍വീട്ടില്‍ പ്രദീപ് (38) ആണ് ആക്രമിക്കപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്: അലി അക്ബര്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. സംഭവദിവസം കുഞ്ചാലുമ്മൂട് ജംഗ്ഷനിലൂടെ കടന്നുപോകുകയായിരുന്ന അലി അക്ബര്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയില്‍ പ്രദീപ് ഓടിച്ചിരുന്ന കാര്‍ തട്ടി എന്ന് ആരോപിച്ചായിരുന്നു ആക്രമണം.
പ്രദീപിനെ പിന്തുടര്‍ന്ന അലി അക്ബര്‍ ഇയാളെ തടഞ്ഞുനിര്‍ത്തിയശേഷം കരണത്തടിച്ചു. പിന്നീട് പ്രദീപിനെ പിടിച്ചു തള്ളുകയും അസഭ്യം പറഞ്ഞശേഷം മര്‍ദിക്കുകയും ചെയ്തു. രോഷം അടങ്ങാതെ അലി അക്ബര്‍ പ്രദീപിന്റെ തലപിടിച്ച് ഒരു ഇരുമ്പു സ്റ്റാന്റില്‍ ഇടിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദീപിന്റെ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അലി അക്ബര്‍ പിടിയിലായത്. ഇയാള്‍ കരമന സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. 2005-ലും സമാനമായ കേസ് ഇയാള്‍ക്കെതിരേ ഉണ്ടായിരുന്നു. കരമന എസ്ഐ അഭിജിത്തും സംഘവുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Kollam
കുളത്തൂപ്പുഴ: കെഎസ്ആര്‍ടിസി ഡിപ്പോ വികസനം ലക്ഷ്യമിട്ട് ട്രാന്‍സ്പോര്‍ട്ട് മാനേജിംഗ് കമ്മിറ്റി യോഗം നടന്നു. പുനലൂര്‍ എംഎല്‍എ സി. അജയപ്രസാദിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
യോഗത്തില്‍ ഡിപ്പോകളുടെ സമഗ്രവികസനവും ജനപങ്കാളിത്തവും ലക്ഷ്യമിട്ട് ട്രാന്‍സ്പോര്‍ട്ട് മാനേജിംഗ് കമ്മിറ്റി (ടിഎംസി) രൂപീകരിച്ചു. സര്‍ക്കാര്‍ നടപ്പാക്കുന്ന മികച്ച സേവനങ്ങള്‍ എത്തിക്കുന്നതിനും ജനപങ്കാളിത്തത്തോടെ ഡിപ്പോ വികസനത്തിന് തുക സമാഹരിക്കാനുമാണ് ടിഎംസി രൂപവത്കരിച്ചത്.
ഡിപ്പോകളുടെ അടിസ്ഥാനസൗകര്യവികസനം, ശുചിത്വം, കാന്റീന് ഗുണനിലവാരം എന്നിവ ഉയര്‍ത്തുന്നതിനായി എല്ലാഡിപ്പോയിലും ടിഎംസി രൂപവത്കരിക്കുന്നതിന്റെ ഭാഗമായി കുളത്തൂപ്പുഴയിലും യോഗം ചേര്‍ന്നു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സൈനബാ ബിവി, പഞ്ചായത്ത് അംഗങ്ങളായ ഷബിനാ അന്‍വര്‍, കെ.അനില്‍ കുമാര്‍, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ മനേഷ്, രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ ആര്. ഷറഫുദീന്‍, എസ്. ഗോപകുമാര്‍, ജോര്‍ജുകുട്ടി മാക്കുളം, സന്തോഷ് ജി.നായര്‍, നാസര്‍, ദേവരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kollam
പുനലൂര്‍: തിരുവനന്തപുരം താംബരം സര്‍വീസ് ഒക്ടോബര്‍ 28 വരെ നീട്ടി. യാത്രക്കാരുടെ മികച്ച പ്രതികരണത്തെ തുടര്‍ന്നാണ് ദക്ഷിണ റെയില്‍വേയുടെ തീരുമാനം. രണ്ടിന് അവസാനിക്കേണ്ടിയിരുന്ന സര്‍വീസാണ് യാത്രക്കാരുടെ മികച്ച പ്രതികരണത്തെ തുടര്‍ന്ന് ഒക്ടോബര്‍ 28 വരെ നീട്ടിയത്.
ഓണം സീസണില്‍ ആരംഭിച്ച സര്‍വീസിന് യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടര്‍ന്നും സര്‍വീസ് നിലനിര്‍ത്തണമെന്ന ആവശ്യം ജനപ്രതിനിധികളും വിവിധ യാത്രക്കാരുടെ സംഘടനകളും നിരന്തരമായി റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. യാത്രക്കാരുടെ വര്‍ധിച്ച ആവശ്യകതയും ലഭിച്ച മികച്ച പ്രതികരണവും പരിഗണിച്ചാണ് സര്‍വീസ് ദീര്‍ഘിപ്പിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചത്.
തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍ എന്നീ സ്റ്റേഷനുകളില്‍ ട്രെയിനിന് സ്റ്റോപ്പുകളുണ്ട്. തെക്കന്‍ കേരളത്തിലെ യാത്രക്കാര്‍ക്ക് തമിഴ്നാട്ടിലെ വിവിധ പ്രധാന നഗരങ്ങളിലേക്ക് നേരിട്ടുള്ള യാത്രാ സൗകര്യം ഒരുക്കുന്നതാണ് സര്‍വീസിന്റെ പ്രധാന പ്രത്യേകത.
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് താംബരത്തേക്ക് 16, 23, 30, ഒക്ടോബര്‍ 07, 14, 21, 28 തീയതികളിലാണ് സര്‍വീസ് നടത്തുന്നത്. താംബരത്തു നിന്ന് തിരുവനന്തപുരം സെന്‍ട്രലിലേക്ക് 17, 24, ഒക്ടോബര്‍ 01, 08, 15, 22, 29 തീയതികളിലായിരിക്കും സര്‍വീസ്.
മധുര, ഡിണ്ടിഗല്‍, തിരുച്ചിറപ്പള്ളി, വില്ലുപുരം, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അവിടെനിന്ന് തിരിച്ചെത്തുന്നതിനും ഈ പ്രത്യേക ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാണ്. ഓണം സ്പെഷലായി ആരംഭിച്ച സര്‍വീസ് ദീര്‍ഘിപ്പിച്ചതോടെ തിരുവനന്തപുരം-കൊല്ലം-പുനലൂര്‍ മേഖലയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ചെന്നൈ ഉള്‍പ്പെടെയുള്ള തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളിലേക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്രാ സൗകര്യം ലഭിക്കും. പ്രത്യേകിച്ച് മധുര, ഡിണ്ടിഗല്‍, തിരുച്ചിറപ്പള്ളി മേഖലകളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് സര്‍വീസ് ഏറെ പ്രയോജനകരമാകും.
Kollam
കൊട്ടാരക്കര: തീര്‍ഥാടന കേന്ദ്രവും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സ്ഥിതി ചെയ്യുന്നതുമായ പുതുപ്പള്ളി പള്ളിയിലേക്ക് കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നു ബസ് സര്‍വീസ് ആരംഭിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി മന്ത്രി സി.പി.ജോണിനോട് ആവശ്യപ്പെട്ടു.
കൂടാതെ പുതുപ്പള്ളിയില്‍ നിന്നു മണര്‍കാട്പള്ളി-കോട്ടയം വഴി തിരിച്ച് തിരുവനന്തപുരത്തേക്കും എത്തിച്ചേരുന്ന വിധത്തില്‍ സര്‍വീസ് ക്രമീകരിച്ചാല്‍ നഷ്ടമില്ലാതെ നല്ല കളക്ഷനുള്ള സര്‍വീസായി മാറുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം കൈമാറിയതായും വേഗത്തില്‍ നടപടിയുണ്ടാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
Kollam
കൊല്ലം: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കാലവര്‍ഷം ദുര്‍ബലമായതോടെ പുനലൂരില്‍ ഇന്നലെയും സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടു. ഇന്നലെ 35.2 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം 36.2 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു. ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പം കൂടി നില്‍ക്കുകയാണ്.
കൊല്ലം ജില്ലയോടു ചേര്‍ന്ന തിരുവനന്തപുരത്ത് 33.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. തമിഴ്നാട്ടില്‍ പാളയംകോട്ടയില്‍ 39.4 ഉം തിരുച്ചിറപ്പള്ളിയിലും വെല്ലൂരിലും 40 ഡിഗ്രിയുമായി ചൂട് ഉയര്‍ന്നിട്ടുണ്ട്. സമീപ ജില്ലയായ തിരുനെല്‍വേലിയില്‍ 37 ഡിഗ്രി ചൂടുവരെ ഉച്ച സമയത്തുണ്ടായി. തമിഴ്നാട്ടില്‍ ചൂട് കൂടിയതോടെ ഉണ്ടായ ചൂട് വായു പ്രവാഹം പൂനലൂരിനെ സംസ്ഥാനത്തെ ഉയര്‍ന്ന ചൂടിനു കാരണമായി.
കാലവര്‍ഷം ദുര്‍ബലമായതോടെ ആകാശം തെളിയുകയും സൂര്യരശ്മികള്‍ നേരിട്ട് പതിക്കുകയും ചെയ്യുകയാണ്. അതേസമയം അടുത്തയാഴ്ചയോടെ കന്നിമാസം എത്തുകയാണ്. കന്നിയില്‍ കടല്‍ വറ്റെ വെറിക്കുമെന്നാണ് പഴമൊഴി. മഴ പെയ്തില്ലെങ്കില്‍ ചൂടു കൂടാനാണ് സാധ്യത. മഴ മേഘങ്ങള്‍ എത്തിയാല്‍ ഭൂമിയിലേക്ക് വെയില് നേരിട്ടു പതിക്കുന്നത് ഒഴിവാകുകയും ചൂട് കുറയുകയും ചെയ്യും.
വരും ദിവസങ്ങളിലും അന്തരീക്ഷ ഈര്‍പ്പം കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ മൂന്നു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
സെപ്റ്റംബറില്‍ കേരളത്തില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത് ഇതാദ്യമല്ലെന്ന് കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എല്‍നിനോ വര്‍ഷമായ ഇത്തവണ സെപ്റ്റംബറില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 36.2 ഡിഗ്രിയാണ് (പുനലൂര്‍). എന്നാല്‍ ന്യൂട്രല്‍ വര്‍ഷമായ 2024 ല്‍ വെള്ളാനിക്കരയിലും പ്രളയ വര്‍ഷമായ (ന്യൂട്രല്‍) 2018 ല്‍ പുനലൂരിലും 36.2 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു. കൂടാതെ, എല്‍നിനോ വര്‍ഷമായ 2015
ല്‍ ആലപ്പുഴയില്‍ 36.7 ഡിഗ്രി വരെയും മറ്റൊരു എല്‍നിനോ വര്‍ഷമായ 2023 ആഗസ്റ്റില്‍ 36.5 ഡിഗ്രിയും താപനില രേഖപ്പെടുത്തി. എല്‍നിനോ പ്രതിഭാസം മാത്രമല്ല താപനില ഉയരാന്‍ കാരണം.
കാലവര്‍ഷം ദുര്‍ബലമാകുമ്പോള്‍ തെളിഞ്ഞ ആകാശവും സൂര്യന്റെ നിലവിലെ സ്ഥാനമനുസരിച്ച് സൂര്യരശ്മികള്‍ നേരിട്ട് പതിക്കുന്നതും താപനില വര്‍ധിക്കാന്‍ കാരണമാകുന്നുവെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
ജാഗ്രതാ നിര്‍ദേശങ്ങള്‍
രാവിലെ 11 മുതല്‍ വൈകുന്നേരം മുന്നുവരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുക. നിര്‍ജലീകരണം തടയാന്‍ ചെറിയ കുപ്പിയില്‍ വെള്ളം കരുതുക.
മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും കുടയോ തൊപ്പിയോ ഉപയോഗിക്കാനും ശ്രദ്ധിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക, ഒആര്‍എസ് ലായനി, സംഭാരം എന്നിവ ശീലമാക്കുക. കിടപ്പുരോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ പകല്‍ നേരിട്ട് വെയില് ഏല്‍ക്കരുത്.
Kollam
ചവറ: വിദേശരാജ്യങ്ങളില്‍ തൊഴില്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധിപ്പേരില്നിന്നു പണംതട്ടിയ ദമ്പതികള്‍ അറസ്റ്റില്‍. ചവറ മേനാംപ്പള്ളി ചാങ്കൂര്‍ വടക്കതില്‍ ധന്യ (39), ഭര്‍ത്താവ് മിഥുന് ബാബു (44) എന്നിവരെയാണ് ചവറ പൊലിസ് അറസ്റ്റ് ചെയ്തത്.
റഷ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത പരാതിയില്‍ മേലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് പറഞ്ഞു. മൂന്നു മുതൽ ആറു ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് വിവരം. രണ്ട് വര്‍ഷമായി ചവറ ശങ്കരമംഗലം കേന്ദ്രീകരിച്ച് ഇവര്‍ ഏജന്‍സി നടത്തിവരുന്നുണ്ടായിരുന്നു. പൈസ നല്‍കിയിട്ടും പറഞ്ഞ സമയത്തിനുള്ളില്‍ ഇവര്‍ ജോലി നല്‍കിയില്ല. ഇതോടെയാണ് പരാതിയുമായി പണം നഷ്ടമായവര്‍ രംഗത്തെത്തിയത്. ഇവര്‍ക്കെതിരെ ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലും പരാതിയുണ്ട്.
Kollam
കൊല്ലം: ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന വിവിധ പത്രപ്രവര്‍ത്തക/പത്രപ്രവര്‍ത്തകേതര പെന്ഷന് കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ നവംബര്‍ 30-നകം ജീവന സാക്ഷ്യപത്രം സമര്‍പ്പിക്കണം.
നവംബര്‍ മാസത്തിലെ തീയതി രേഖപ്പെടുത്തിയ, ജീവന് പ്രമാണ് പോര്‍ട്ടല്‍ വഴിയുള്ള ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ, അല്ലെങ്കില്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജീവന സാക്ഷ്യപത്രമോ നല്‍കാം. അതത് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് അല്ലെങ്കില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ ദൂതന് മുഖേനയോ നല്‍കാം.
ദൂതന് മുഖേന സമര്‍പ്പിക്കുന്നവര്‍ പെന്‍ഷനറുടെ ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്ളടക്കം ചെയ്യണം. ജീവന സാക്ഷ്യപത്രത്തിന്റെ മാതൃക ഐ ആന്‍ഡ് പിആര്‍ഡിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.
Kollam
പുനലൂര്‍: സിപിഐ ദേശീയ പ്രക്ഷോഭത്തിന്റ ഭാഗമായി പുനലൂരില്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തി. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ രാം ലീലാ മൈതാനത്ത് സിപിഐ നടത്തിയ ദേശീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുനലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും ചേര്‍ന്നു.
സിപിഐ പുനലൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം തുക്കു പാലത്തിന് സമീപം ഗാന്ധി പ്രതിമക്ക് മുന്നില്‍ സമാപിച്ചു. ഐക്യദാര്‍ഢ്യസമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എം. സലിം ഉദ്ഘാടനം ചെയ്തു. സിപിഐ പുനലൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറി വി.പി ഉണ്ണികൃഷ്ണന് അധ്യക്ഷനായിരുന്നു. സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ. രാജശേഖരന് സ്വാഗതവും സിപിഐ പുനലൂര്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.എസ് പ്രവീണ്‍ കുമാര്‍ നന്ദിയും പറഞ്ഞു.
യോഗത്തില്‍ സിപിഐ പുനലൂര്‍ മണ്ഡലം കമ്മിറ്റി അംഗം എഫ്. കാസ്റ്റ് ലെസ്ജൂനിയര് മുഖ്യപ്രഭാഷണം നടത്തി. സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എല്‍. ഗോപിനാഥ പിള്ള, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. രാജന്, ജെ ഡേവിഡ്, ജെ. ജ്യോതികുമാര്‍, നവ മണി എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ജോബോയ് പെരേര, കരവാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് ശരത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി അശോകന്, പുനലൂര്‍ നഗരസഭ വൈസ് ചെയര്‍ പേഴ്സണ്‍ കെ. പ്രഭ എന്നിവര്‍ പ്രസംഗിച്ചു.
സിപിഐ ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിനും യോഗത്തിനും സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മാരായ പ്രസാദ് ഗോപി, സുദര്ശനന്, ബാബു ചെറിയാന് വിഷ്ണു ദേവ് , ശരത്ത്, പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ ആയ ജയനാഥന്‍, ആര്. മോഹനന്, സുനില്‍. മഹിളാസംഘം മണ്ഡലം സെക്രട്ടറി. ബി സുജാത. എ. ഐ. വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംരാജ് എ.ഐ.എസ്.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അക്ഷയ് ഷിജു, എവൈഎഫ് മണ്ഡലം പ്രസിഡന്റ് സിബില്‍ ബാബു എന്നിവര്‍ നേതൃത്വം നല്കി.
Kollam
പൊക്കിള്‍കൊടി കഴുത്തില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി സൂപ്രണ്ട്
പുനലൂര്‍: താലൂക്ക് ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവെന്ന ആക്ഷേപം ഉയര്‍ന്നതോടെ ഡിഎംഒ അന്വേഷണം ആരംഭിച്ചു.
കോമളംകുന്ന് സ്വദേശിയായ അനൂപ്-ശ്രുതി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. പൊക്കിള്‍കൊടി കഴുത്തില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്നും കോഡ് - പ്രിലാപ്സ് എന്ന അവസ്ഥയാണ് മരണകാരണമെന്നും സൂപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ ഡിഎംഒ ഇടപെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ശ്രുതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവജാത ശിശുവിന്റെ മരണകാരണം ചികിത്സാപ്പിഴവാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
ശ്രുതിയുടെ ബന്ധുക്കളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്ന് സൂപ്രണ്ടിനെ ഉപരോധിച്ചു.
കൃത്യമായ അന്വേഷണം നടത്താമെന്ന സൂപ്രണ്ടിന്റെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. കുഞ്ഞിന്റെ മരണത്തിലേയ്ക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ ആവശ്യപ്പെട്ടു.
സമഗ്രമായ അന്വേഷണം വേണം:സി. അജയപ്രസാദ് എംഎല്‍എ
പുനലൂര്‍: താലൂക്ക് ആശുപത്രിയില്‍ നവജാത ശിശു മരിച്ചസംഭവത്തില്‍ സമഗ്രമായ ആന്വേഷണം ആവശ്യപ്പെടുമെന്ന് സി. അജയപ്രസാദ് എംഎല്‍എ അറിയിച്ചു.
കുടുംബത്തിന്റെ പരാതി കൂടി പരിഗണിച്ച് സംഭവത്തില്‍ കുറ്റകാര്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കും. മികച്ച ചികിത്സ സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഉണ്ടാകുന്ന ഇത്തരം ഗുരുതരമായ ചികിത്സ പിഴവുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ല.
ഏറെ നാളത്തെളത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കുഞ്ഞിനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഖത്തില്‍ പങ്കുചേരുന്ന തായും എംഎല്‍എ അറിയിച്ചു.
Kollam
കൊല്ലം: ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി കൊല്ലം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്യാസ് അദാലത്ത് സംഘടിപ്പിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്.സജീദിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ ജില്ലാതലത്തില്‍ പരിഹരിക്കാവുന്ന പരാതികള്‍ക്ക് പരിഹാരം കണ്ടു. ശേഷിക്കുന്ന പരാതികളില്‍ വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ സെയില്‍സ് ഓഫീസര്‍മാര്‍ക്ക് എഡിഎം നിര്‍ദേശം നല്കി.
ഗ്രാമീണ മേഖലകളില്‍ ഗ്യാസ് ബുക്കിംഗിനുള്ള ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ദിവസമായി കുറച്ചതിനെ തുടര്‍ന്ന് പ്രതിദിന റിഫില്‍ ബുക്കിംഗില്‍ വര്‍ധനയുണ്ടായതാണ് വിതരണത്തില്‍ ചെറിയ കാലതാമസത്തിന് കാരണമെന്ന് സെയില്‍സ് ഓഫീസര്‍ അറിയിച്ചു. നിലവിലെ പ്രശ്നങ്ങള്‍ നാല് ആഴ്ചയ്കള്ക്കകം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചതായി എഡിഎം പറഞ്ഞു.
അദാലത്തില്‍ പങ്കെടുക്കാതിരുന്ന ഗ്യാസ് ഏജന്‍സി ഉടമകള്‍ക്ക് നോട്ടിസ് നല്കി വിശദീകരണം തേടാനും എ ഡി എം നിര്‍ദേശിച്ചു. ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുന്നതിനായി ജില്ലാ, താലൂക്ക് തലങ്ങളില്‍ സ്ക്വാഡുകള്‍ രൂപീകരിച്ച് ശക്തമായ പരിശോധന നടത്തുന്നുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ.വി.സിന്ധു അറിയിച്ചു. പരാതികളില്‍ അന്വേഷണം നടത്തി വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, ഗ്യാസ് ഏജന്‍സി ഉടമകള്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
Kollam
കൊല്ലം: ദൈവദാസന് ബിഷപ് ജെറോം മരിയ ഫെര്‍ണാണ്ടസിന്റെ 125 മത് ജന്മദിന അനുസ്മരണത്തോടനുബന്ധിച്ച് തിരുമുല്ലവാരം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകയില്നടന്ന അനുസ്മരണ സമ്മേളനം ഇരവിപുരം എംഎല്‍എ അഡ്വക്കേറ്റ് വിഷ്ണു മോഹന്‍ ഉദ്ഘാടനം ചെയ്തു. പതാക ഉയര്‍ത്തുകയും ബിഷപ് ജെറോമിന്റെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
ദൈവദാസന് ബിഷപ് ജെറോം സാമൂഹിക നവോത്ഥാനത്തിനും ആതുര ശുശ്രൂഷ രംഗത്തും അതിലുപരി വിദ്യാഭ്യാസ പരിഷ്കരണത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രൂപീകരണത്തിലും നിര്‍ണായകമായ പങ്കുവഹിച്ചുവെന്ന് വിഷ്ണു മോഹന്‍ എംഎല്‍എ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
ഭാരത സംസ്കാരത്തെ ആത്മീയ ചൈതന്യമായി ഉള്‍ക്കൊണ്ടുകൊണ്ട് ഭാരത രാജ്ഞി മാതാവിന്റെ ചിന്ത കൊണ്ടുവരുവാനും ഭാരത രാജ്ഞി ഇടവക സ്ഥാപിക്കുവാനും ബിഷപ്പ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ ഫാത്തിമാത നാഷണല്‍ കോളജ് തുടങ്ങി അനേക സ്ഥാപനങ്ങള്‍ കൊണ്ടുവരാനും അതുവഴി ജാതിമതഭേദമന്യേ വിദ്യാഭ്യാസം നല്‍കുന്നതിനും ബിഷപ് ജെറോമിന് സാധിച്ചു.
അദ്ദേഹം സ്ഥാപിച്ച കൊല്ലം രൂപതയുടെ കലാലയങ്ങളും കോളജുകളും നല്കുന്ന പൊന്‍വെളിച്ചത്തില്‍ പഠിച്ചുവളരുവാന് കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും തിരുമുല്ലവാരം സെന്റ് ജോണ്‍ യുപിഎസില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇരവിപുരം എംഎല്‍എ അഡ്വക്കേറ്റ് വിഷ്ണുമോഹന് പറഞ്ഞു.
ഇടവക വികാരി ഫാ. ജോളി എബ്രഹാം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത കാഥികന് അഡ്വ. വി വി ജോസ് ദൈവദാസന് ബിഷപ്പ് ജെറോം എന്ന കഥാപ്രസംഗ ആവിഷ്കാരം അവതരിപ്പിച്ചു. ഇടവക കൈക്കാരന് സെബാസ്റ്റ്യന്‍, ഇടവക കോ-ഓർഡിനേറ്റര്‍ മാത്യു, തിരുമല്ലവാരം സെന്റ് ജോണ്‍ യുപി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മോണിക്ക മേരി എന്നിവര്‍ സംസാരിച്ചു.
Kollam
കൊട്ടിയം: തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ 17 ന് നടക്കുന്ന ലോക് ഭവന് മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ യൂണിയന് മൈലക്കാട് മേഖലാ യോഗം തീരുമാനിച്ചു. തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുക, തൊഴിലാളികള്‍ക്ക് ഇഎസ്ഐ ആനുകൂല്യങ്ങള്‍ നല്‍കുക, വിബിജി റാം ജി പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പഞ്ചായത്ത് അംഗവും, യൂണിയന് മണ്ഡലം കമ്മിറ്റിയുടെ ട്രഷററുമായ ആര്. കലജദേവി അധ്യക്ഷത വഹിച്ചു. ആര്‍എസ്പി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്ലാക്കാട് ടിങ്കു ഉദ്ഘാടനം ചെയ്തു.
Kollam
പേരൂര്‍ക്കട: യുവാവിനെ കുത്തിപ്പരിക്കല്‍പ്പിച്ച എട്ടംഗസംഘത്തിലെ ഒരാളെ വട്ടിയൂര്‍ക്കാവ് എസ്ഐ ആര്.എസ്. വിപിന്‍, എസ് ഐ ദിനേഷ്, എസ്സിപിഒ മുജീബ്, സിപിഒ ഷിബു എന്നിവര്‍ ചേര്‍ന്നു പിടികൂടി. മുട്ടത്തറ സ്വദേശി സെയ്ദലി (35) ആണ് മണക്കാടു ഭാഗത്തുനിന്ന് പിടിയിലായത്.
കണ്ടാലറിയാവുന്ന രണ്ടുപേര്‍ ഉള്‍പ്പെടെ ബാക്കിയുള്ള ഏഴുപേര്‍ക്കായി പൊലി
സ് അന്വേഷണം ഊര്‍ജിതമാക്കി. വിളപ്പില്‍ പള്ളിമുക്ക് അന്‍സ് മന്‍സിലില്‍ അന്സുമോനെ (39) യാണ് സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. ഓഗസ്റ്റ് 27ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണ് കേസിന് ആസ്പദമായ സംഭവം.
വട്ടിയൂര്‍ക്കാവ് പിടിപി നഗര്‍ സരസ്വതി വിദ്യാലയത്തിന്റെ സമീപത്തുകൂടി കാറില്‍ സഞ്ചരിക്കുകയായിരുന്ന അന്സുമോനെ ബൈക്കിലെത്തിയ എട്ടാംഗസംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. സംഘത്തിലെ ഒരാള്‍ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും അൻസുമോനെ അടിച്ചുപരിക്കേൽപ്പിക്കുകയും ചെയ്തു.
ചെറുത്തുനിന്ന അന്സുമോന്റെ വലതു കൈവെള്ളയ്ക്ക് സാരമായി പരിക്കേറ്റു. വട്ടിയൂര്‍ക്കാവ് സ്വദേശികളായ സബീര്‍, ഷഫീഖ്, റിയാസ്, റിയാസിന്റെപിതാവ്, അഫ്സല്, കണ്ടാലറിയാവുന്ന രണ്ടുപേര്‍ എന്നിവരെയാണ് കണ്ടെത്താനുള്ളത്.
Kollam
അഞ്ചല്‍: മാലിന്യം തള്ളിയവർ സിസിടിവിയിൽ കുടുങ്ങി. ഇടമുളക്കല്‍ പഞ്ചായത്തിലെ കാട്ടുവാമുക്ക് വേളൂര്‍ റോഡിലാണ് രാത്രിയുടെ മറവില്‍ വന്‍തോതില്‍ അഴുകിയ മീന്‍ മാലിന്യം ഉൾപ്പെടെയുള്ളവ തള്ളിയത്. മാലിന്യം തള്ളിയതാകട്ടെ പഞ്ചായത്ത് സ്ഥാപിച്ച കാമറക്ക് മുന്നിലും. അടുത്ത ദിവസം രാവിലെ തന്നെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു പഞ്ചായത്ത് അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
അര്‍ധരാത്രിയോടെ രണ്ടുപേര്‍ അടങ്ങുന്ന സംഘം പിക്കപ്പില്‍ എത്തി മാലിന്യം തള്ളുന്നത് കണ്ടെത്തി. ഉടന്‍ പൊലിസില്‍ പരാതി നല്കി. ഒപ്പം ദൃശ്യങ്ങളില്‍നിന്നു ലഭിച്ച പിക്കപ്പ് നമ്പറില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് മാലിന്യം നിക്ഷേപിച്ചവരെ വിളിച്ചുവരുത്തി നാട്ടുകാര്‍ പ്രദേശം ക്ലീന്‍ ചെയ്യിച്ചു.
നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലന്നും പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിള വ്യക്തമാക്കി. പഞ്ചായത്തിന്റെ വിവിധ ഇടങ്ങളില്‍ ജനവാസ മേഖലകളില്‍ ഉള്‍പ്പടെ വലിയ അളവില്‍ മാലിന്യം തള്ളിയതോടെയാണ് പഞ്ചായത്ത് പ്രദേശങ്ങളില്‍ എല്ലാം സിസിടിവി കാമറകള്‍ സ്ഥാപിച്ചത്.
Kollam
നടപ്പാക്കാൻ ഇനിയുമേറെ...
പാരിപ്പള്ളി : ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് വീണ്ടും ആരോഗ്യ മന്ത്രി കെ. മുരളീധരന് എത്തും. കഴിഞ്ഞ ജൂലൈ ആറിനാണ് ആരോഗ്യമന്ത്രി മെഡിക്കല്‍ കോളജില്‍ എത്തിയത്. എന്‍.കെ. പ്രേമചന്ദ്രന് എംപിയുടെയും ജനപ്രതിനിധികളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് രണ്ട് മാസംമുമ്പ് അദ്ദേഹം ആശുപത്രി സന്ദര്‍ശിച്ചത്.
മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിച്ച് ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞെങ്കിലും ഇപ്പോഴും ബാലാരിഷ്ടതകളിലും ശൈശവദശയിലുമാണ്. മറ്റ് ആശുപത്രികളിലേയ്ക്ക് രോഗികളെയും അപകടത്തില്‍ പരിക്കേല്‍ക്കുന്നവരെയും റഫര്‍ ചെയ്യുന്ന ആശുപത്രിയായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഈ ആശുപത്രിയുടെ ദയനീയാവസ്ഥ കണ്ടു മനസിലാക്കാനും അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങള്‍ നടപ്പാക്കാനുമാണ് ജനപ്രതിനിധികള്‍ അദ്ദേഹത്തെ ആശുപത്രിയിലയ്ക്ക് ക്ഷണിച്ചത്.
ജനപ്രതിനിധികള്‍ക്കൊപ്പം അദ്ദേഹം ആശുപത്രി സന്ദര്‍ശിക്കുകയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ സംഘടനയും നഴ്സുമാരുടെ സംഘടനയായ കെജിഎന്യുവും അടിയന്തരമായി ആശുപത്രിയില്‍ നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് മന്ത്രിക്ക് നിവേദനങ്ങളും നല്കി. മന്ത്രിസഭയുടെ 100 ദിന കര്‍മ പരിപാടിയില്‍പ്പെടുത്തി അത്യാവശ്യ കാര്യങ്ങള്‍ നടപ്പാക്കാമെന്ന് മന്ത്രി ഉറപ്പു പറഞ്ഞു.
മന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം 24 മണിക്കൂര്‍ പ്രവര്‍ത്തനത്തിലായി. ഒഴിഞ്ഞുകിടന്ന അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ ഡോക്ടറെ നിയമിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോ. പ്രശോഭ് , രണ്ട് സീനിയര്‍ റെസിഡന്റുമാര്‍ എന്നിവരെയാണ് നിയമിച്ചത്. രണ്ടു സീനിയര്‍ റെസിഡന്റുമാരെക്കൂടി പിന്നീട് നിയമിച്ചു.
രണ്ട് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതുകാരണം ടിഎംടി ടെസ്റ്റ് നടത്താന്‍ രോഗികള്‍ക്ക് ഒരുവര്‍ഷം കഴിഞ്ഞുള്ള തീയതിയാണ് നല്‍കിയിരുന്നത്. മിക്ക ടെസ്റ്റുകള്‍ക്കും മാസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതി യുണ്ടായിരുന്നു. പുതിയ നിയമനം നടന്നതോടെ കാര്‍ഡിയോളജി വിഭാഗം 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി.
എമര്‍ജന്‍സി മെഡിസിനിലും ഒരു അസി. പ്രഫസറെ നിയമിച്ചിട്ടുണ്ട്. ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ഉടന്‍ നിയമിക്കും. 21 സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിനുള്ള നടപടികളും തുടങ്ങി. മെഡിക്കല്‍ കോളജില്‍ സൂപ്രണ്ടിനെയും രണ്ടു ഡെപ്യൂട്ടി സൂപ്രണ്ടുമാരെയും പ്രിന്‍സിപ്പലിനെയും നിയമിച്ചു.
നിലവില്‍ ആവശ്യമായതിന്റെപകുതി ജീവനക്കാര്‍ പോലുമില്ല. മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും കൂടുതല്‍ തസ്തിക സൃഷ്ടിക്കുമെന്നും നിയമനം നടത്തുമെന്നും മന്ത്രി കെ. മുരളീധരന് യോഗത്തില്‍ ഉറപ്പുനല്‍കിയിരുന്നു. പക്ഷേ നിയമന നടപടികളൊന്നുമായിട്ടില്ല.
എംആര്‍ഐ സ്ലാനിംഗ് യന്ത്രം സെപ്റ്റംബര്‍ 15-ന് സ്ഥാപിക്കുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് എംആര്‍ഐ സ്കാനിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. യന്ത്രം സ്ഥാപിക്കുന്നതിനുള്ള മുറിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇതിന് ഇനിയും ഒരു മാസമെങ്കിലും താമസമുണ്ടാകും.
24 മണിക്കൂറും അള്‍ട്രാസൗണ്ട് സ്കാനിംഗ് സൗകര്യത്തിനുള്ള നടപടികളൊന്നുമായിട്ടില്ല. ഇതുകൂടി ഉണ്ടായാലേ മെഡിക്കല്‍ കോളജ് നിലവാരത്തിലേക്ക് പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് എത്തുകയുള്ളൂ.
അടിയന്തരമായി ചെയ്യാനുള്ളത്
സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ ന്യൂറോളജി, ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങളില്‍ നിലവില്‍ ഓരോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഈ വിഭാഗങ്ങള്‍ ശക്തിപ്പെടുത്തണം. കേന്ദ്ര സര്‍ക്കാര്‍ 24 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഇതിലേയ്ക്ക് കൂടുതല്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണം.
നേത്ര രോഗ വിഭാഗത്തില്‍ ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പില്ലാത്തതിനാല് ചികിത്സ മുടങ്ങുന്നു. മുഴുവന്‍ തുകയും അനുവദിച്ച് ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ് വാങ്ങണം. ട്രോമാ കെയര്‍ യൂണിറ്റ് അടിയന്തരമായി നടപ്പാക്കണം. ഇതിന് കെട്ടിടം പണിയുന്നതിനുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് കാലമേറെയായി. സര്‍ക്കാര്‍ തീരുമാനം നീണ്ടു പോകുന്നു.
സെന്ട്രലൈസ്എസിയുടെ പ്രവര്‍ത്തനം ഇപ്പോഴും കടലാസിലാണ്. ഇത് പ്രവര്‍ത്തന സജ്ജമാക്കണം. നിലവില്‍ 29 ഏക്കറിലാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. 21 ഏക്കര്‍ ഭൂമി കൂടി വാങ്ങാനുള്ള നടപടികള്‍ സര്‍ക്കാരില്‍ കുരുങ്ങി കിടക്കുകയാണ്.
ഈ ഭൂമി സ്വന്തമായാല്‍ ഇതില്‍ ട്രോമാകെയര്‍ യൂണിറ്റ് സ്ഥാപിക്കാനാകും. ആവശ്യമുള്ളതിന്റെ പകുതി പോലും ജീവനക്കാര്‍ ഇവിടെയില്ല.
തസ്തികകള്‍ സൃഷ്ടിച്ച് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം.
Kollam
ചവറ: വിദ്യാര്‍ഥികളെ കയറ്റാനായിപ്പോയ ബസ് മേല്‍ മൂടിയില്ലാത്ത ഓടയിലേക്ക് ചരിഞ്ഞു. ബസില്‍ വിദ്യാര്‍ഥികള്‍ ആരും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. തേവലക്കര കുന്നേമുക്കിന് തെക്കുവശത്തെ പാതയില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം.
എതിരേ വന്ന വാഹനത്തിന് പോകാനായി ഒഴിഞ്ഞ് കൊടുത്തപ്പോള്‍ മേല്‍ മൂടിയില്ലാത്ത ഒരു മീറ്റര്‍ താഴ്ചയുള്ള ഓടയിലേക്ക് ബസ് ചരിയുകയായിരുന്നു.
പ്രദേശത്തെ ഓടയ്ക്ക് മേല്മൂടില്ലാത്തത് പലപ്പോഴും അപകടത്തിന് വഴി വയ്ക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
Kollam
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിലെ വില്ലേജുകളെ പരിസ്ഥിതിലോല മേഖലകളില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി അതിജീവനസഭ എന്ന പേരില്‍ പ്രത്യേക ഗ്രാമസഭകള്‍ക്ക് തുടക്കമായി.
പഞ്ചായത്തിലെ ഭൂരിഭാഗം ജനവാസ മേഖലകളും പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ കരടു വിജ്ഞാപനത്തിനെതിരെ ഗ്രാമസഭയില്‍ ജനങ്ങള്‍ ഒന്നടങ്കം പിന്തുണച്ച് പ്രമേയം പാസാക്കി.
കഴിഞ്ഞ ദിവസം പഞ്ചായത്തിലെ അമ്പലം വാര്‍ഡില്‍ സംഘടിപ്പിച്ച ഗ്രാമസഭയിലാണ് പ്രമേയം പാസാക്കിയത്. നിലവില്‍ കുളത്തുപ്പുഴ വില്ലേജ് പൂര്‍ണമായും പരിസ്ഥിതിലോല മേഖലയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ബഫര്‍ സോണുകളിലെ ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നുള്ള ആവശ്യങ്ങള്‍ പാലിക്കാതെയാണ് കരടുപട്ടിക തയാറാക്കിയിട്ടുള്ളതെന്നും പ്രദേശത്ത് തലമുറകളായി കൃഷിചെയ്തും മറ്റു തൊഴിലുകള്‍ ചെയ്തും കഴിഞ്ഞുവരുന്ന ജനങ്ങളുടെ തൊഴിലിനെയും നിത്യജീവിതത്തെയും ബാധിക്കുന്നതരത്തിലുള്ള ഏതൊരു നീക്കത്തെയും ചെറുക്കുമെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെആശങ്ക പരിഹരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
കുളത്തൂപ്പുഴ ശാസ്താക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് എം. സൈനബാ ബീവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്് സാബുഎബ്രഹാം പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞചൊല്ലിക്കൊടുത്തു.
Kollam
കൊല്ലം: തുറമുഖ വകുപ്പില്‍ നിന്ന് വാടകയ്ക്കെടുത്ത പഴയ പോര്‍ട്ട് ഓഫിസില്‍ സെല്‍ തയാറാകുന്നതോടെ പള്ളിത്തോട്ടം പൊലിസ് സ്റ്റേഷന് ഒരു മാസത്തിനകം അവിടേക്ക് മാറ്റും. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച പഴയ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിക്കാനാണ് പ്രവര്‍ത്തനം മാറ്റുന്നത്.
മുമ്പ് തുറമുഖ വകുപ്പിന്റെ ഗോഡൗണായിരുന്ന ഓട് പാകിയ കെട്ടിടത്തിലാണ് പള്ളിത്തോട്ടം സ്റ്റേഷന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വാടക കെട്ടിടത്തിലേക്ക് മാറുന്നതോടെ ഇത് പൊളിക്കും. കഴുക്കോലടക്കം ചിതലരിച്ച നിലയിലാണ് ഈ കെട്ടിടം.
വാതിലുകള്‍ക്കും ജനാലകള്‍ക്കും ഉറപ്പില്ല. ആയുധങ്ങളും രേഖകളും സൂക്ഷിക്കാന്‍ സുരക്ഷിത സൗകര്യവുമില്ല. ഓടുകള്‍ പലേടത്തും പൊട്ടിയിരിക്കുകയാണ്. അതിനാല്‍ മഴക്കാലത്ത് സ്റ്റേഷനില്‍ കുടപിടിച്ച് ഇരിക്കേണ്ട അവസ്ഥയാണ്.
സെല്ലിന് ഉറപ്പില്ലാത്തതിനാല്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ വെസ്റ്റ് സ്റ്റേഷനിലെ സെല്ലിലേക്കാണ് മാറ്റുന്നത്. വനിതാ ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കാന്‍ ഇടമില്ല. ഇങ്ങനെ പരാതികള്‍ ഏറെയുണ്ട്.
സ്റ്റെയര്‍ റൂം സഹിതം ഒരുനില കെട്ടിടം നിര്‍മിക്കാന്‍ എം. മുകേഷ് എംഎല്‍എ ആയിരിക്കെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. കെട്ടിടത്തിന്റെ രൂപരേഖയ്ക്ക് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയറുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
തുറമുഖ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം പുതിയ കെട്ടിടം നിര്‍മിക്കാനായി ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു. എസ്എച്ച്ഒയ്ക്കും ലാ ആന്‍ഡ് ഓര്‍ഡര്‍ എസ്ഐക്കും പ്രത്യേക മുറികള്‍ പുതിയ കെട്ടിടത്തിലുണ്ടാകും.
റിസപ്ഷന് ഏരിയ, ശൗചാലയങ്ങള്‍, പുരുഷ, വനിത ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം വിശ്രമ മുറികള്‍, കമ്പ്യൂട്ടര്‍, ക്രൈം റെക്കോര്‍ഡ്സ്, ആംസ് റൂമുകള്‍, പുരുഷ, വനിത, ട്രാന്‍സ്ജെന്‍ഡര്‍ സെല്ലുകള്‍ എന്നിവ പുതിയ രൂപരേഖയിലുണ്ട്.
Kollam
കുണ്ടറ : തൃശൂര്‍ ജില്ലയില്‍ ഉണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍, ദേശീയപാത 66-ല്‍ ഗതാഗതത്തിനായി ഉപയോഗിക്കുന്ന റോഡില്‍ അനധികൃതമായും അശ്രദ്ധമായും പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആര്‍ടിഒ എന്ഫോഴ്സ്മെന്റിന്റെനേതൃത്വത്തില് ശക്തമാക്കി.
റോഡിന്റെ സുരക്ഷിതമായ ഉപയോഗത്തിനും ഗതാഗത തടസങ്ങള്‍ ഒഴിവാക്കുന്നതിനുമായി ദേശീയപാതയുടെ പ്രധാന ഭാഗങ്ങളിലും അപകടസാധ്യതയുള്ള സ്ഥലങ്ങളിലും പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ കണ്ടെത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചു. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടിയെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എ.കെ.ദിലു അറിയിച്ചു.
Kollam
കൊല്ലം: പോര്‍ട്ട് കൊല്ലം ഹാര്‍ബറില്‍ മത്സ്യം എടുക്കാനെത്തുന്ന കച്ചവടക്കാരില്‍ നിന്ന് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ് ഉദ്യോഗസ്ഥര്‍ ടോള്‍ തുക കൂട്ടിയത് പ്രതിഷേധത്തിന് ഇടയാക്കി.
ജനപ്രതിനിധികള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ ടോള്‍ നിരക്കിലെ വര്‍ധന താത്കാലികമായി മരവിപ്പിച്ചു. പോര്‍ട്ട് കൊല്ലം ഹാര്‍ബറിലെ ടോള്‍ പിരിവിന്റെ കരാര്‍ നാല് മാസം മുന്‍പ് അവസാനിച്ചിരുന്നു. പുതിയ ടെന്‍ഡര്‍ ക്ഷണിക്കാത്തതിനാല്‍ പഴയ കരാറുകാരന് ആദ്യം മൂന്ന് മാസവും പിന്നീട് ഒരുമാസവും നീട്ടിനല്‍കി. വീണ്ടും നീട്ടാന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് പിരിവ് ആരംഭിക്കുകയായിരുന്നു. 2025 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ടോള്‍ നിരക്ക് ഉയര്‍ത്തിയിരുന്നെങ്കിലും പഴയ കരാറുകാരന് അത്രയും തുക പിരിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ നേരിട്ട് നടത്തിയ ടോള്‍ പിരിവില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഉയര്‍ന്ന ടോള്‍ ഈടാക്കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ടോള്‍ പിരിവിനുള്ള ടെന്‍ഡര്‍ വലിയ പ്രചാരണത്തോടെ ക്ഷണിച്ച് കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് മത്സരം ഉറപ്പാക്കാന്‍ ജനപ്രതിനിധികള്‍ മത്സ്യത്തൊഴിലാളികള്‍, മത്സ്യക്കച്ചവടക്കാര്, ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത് നടന്ന ചര്‍ച്ചയില്‍ ധാരണയായി.
Kollam
കുളത്തൂപ്പുഴ: ഗുണമേന്മയുള്ള നല്ലയിനം കടല്‍ മത്സ്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മത്സ്യക്കൂടാരം എന്ന പേരില്‍ തത്സമയ മത്സ്യ വിപണിക്ക് കുളത്തൂപ്പുഴയില്‍ തുടക്കമായി. ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന ലൈവ് ഫിഷ് മാര്‍ക്കറ്റ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരഭത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. സൈനബാ ബീവി നിര്‍വഹിച്ചു.
കൊല്ലം വാടി, നീണ്ടകരകടപുറത്ത് നിന്നും നേരിട്ട് മത്സ്യം ശേഖരിച്ചെത്തിച്ച് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടന യോഗത്തില്‍ വൈസ് പ്രസിഡന്റ് സാബു ഏബ്രഹാം അധ്യക്ഷനായി. ഇ.കെ. സുധീര്‍, വൈശാഖ്. സി. ദാസ്, നിസാം, ജുമാമസ്ജിദ് പ്രസിഡന്റ് എം. ജാഫര്‍, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, പുളിന്തിട്ട പഞ്ചായത്തംഗങ്ങളായ എ.എസ്. നിസാം, ചന്ദ്രകുമാര്‍, സുനില്‍കുമാര്‍, ഷബ്നാ അന്‍വര്‍, കുളത്തൂപ്പുഴ സലിം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kollam
കുണ്ടറ : നല്ലില തരംഗിണി കലാ - കായിക സമിതി സില്‍വര്‍ ജൂബിലിയോടും ഓണാഘോഷത്തോടും അനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം ചലച്ചിത്ര പിന്നണി ഗായിക ലതിക ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു.
എന്‍.കെ പ്രേമചന്ദ്രന് എംപി മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര താരം അശ്വതി ചന്ദ് കിഷോര്‍ പ്രതിഭകള്‍ക്ക് ആദരവ് നല്കി. നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് ബീന നസിമുദീന്‍ ലബ്ബ കലാ-കായിക മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ലാവണ്യ സജീവ്, പഞ്ചായത്ത് അംഗം വിഷ്ണു ദാസ്, നവം സാംസ്കാരികോത്സവം ചെയര്മാന് സുരേഷ് സിദ്ധാര്‍ഥ , നല്ലില ഗവ.യുപി സ്കൂള്‍ പിടിഎ പ്രസിഡ് ജിഷാ അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്ലബ് പ്രസിഡന്റ് ജോസി ജോണ്‍, സെക്രട്ടറി അനന്തു കൃഷ്ണന്, ട്രഷറര്‍ ടിന്റു തോമസ്, കണ്‍വീനര്‍ ജോണ്സന് എന്നിവര്‍ പ്രസംഗിച്ചു. സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ച് 25 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം നടത്തി. ഉന്നത വിജയം നേടിയവര്‍ക്ക് ആദരവ്, ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഫുട്ബോള്‍ ടൂര്‍ണമെന്റ്, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ചികിത്സ സഹായ വിതരണം, കലാ-കായിക മത്സരങ്ങള്‍ എന്നിവ നടന്നു.
Kollam
കൊല്ലം: അങ്കണവാടികളുടെ ഭൗതിക വികസനത്തോടൊപ്പം കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയും ആരോഗ്യവും ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വനിതാ ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ. സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന 'ബാല്യസ്പന്ദനം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ദേശീയ പോഷകാഹാര മാസാചരണമായ 'പോഷണ്‍ മാഹ്' ന്റെ സംസ്ഥാനതല ഉദ്ഘാടനവും കൊല്ലത്ത് ജയന് മെമ്മോറിയല്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് അങ്കണവാടി കുട്ടികള്‍ക്കായി 'ബാല്യസ്പന്ദനം' ത്രൈമാസ ആരോഗ്യ പരിശോധന സംഘടിപ്പിക്കുന്നത്. നമ്മുടെ അങ്കണവാടി, നമ്മുടെ ഉത്തരവാദിത്തം എന്ന സന്ദേശമുയര്‍ത്തിയാണ് ഇത്തവണത്തെ പോഷണ്‍ മാഹ് ആചരിക്കുന്നത്.
കുട്ടികളുടെ ജീവിതത്തിലെ ആദ്യ 1,000 ദിനങ്ങള്‍ ശാരീരിക-മാനസിക വളര്‍ച്ചയില്‍ നിര്‍ണായകമാണ്. ഈ കാലയളവിലെ വിളര്‍ച്ച, ജനനസമയത്തെ ഭാരക്കുറവ് എന്നിവ പരിഹരിക്കാന്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള ഇടപെടലുകള്‍ നടത്തും. ഭക്ഷണക്രമം മെച്ചപ്പെടുത്തുക, അങ്കണവാടികളില്‍ വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ചൂടുഭക്ഷണം വിതരണം ചെയ്യുക, അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശീയ കൂട്ടായ്മകളെ സജീവമാക്കുക, മാതൃവന്ദന യോജന വഴി ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സമഗ്ര പരിചരണം ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
സംസ്ഥാനത്തെ 33,120 അങ്കണവാടികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പത്ത് അമ്മമാരുടെ സ്ഥാനത്തുനിന്നാണ് അങ്കണവാടി ജീവനക്കാര്‍ കുഞ്ഞുങ്ങളെ പരിചരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് ജീവനക്കാരുടെ പെന്ഷന് കുടിശിക പൂര്‍ണമായും വിതരണം ചെയ്തു. വേതനവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജി.സരസ്വതി, ഡിഎംഒ എ. എല്‍. ഷീജ, എഡിഎം എസ്. സജീദ്, ജോ. ഡയറക്ടര്‍ എസ്.എന്‍. ശിവന്യ, അസി. ഡയറക്ടര്‍ എല്‍ ഷീബ തുടങ്ങിയവര്‍ പങ്കെടുത്തു.
Kollam
കൊല്ലം: പോഷന്‍ അഭിയാന് പദ്ധതിയുടെ ഭാഗമായി ‘പോഷന്‍ മാ 2026' സംസ്ഥാനതല ഉദ്ഘാടനവും വനിതാ ശിശു വികസന വകുപ്പിന്റെ ‘ബാല്യസ്പന്ദനം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ 11ന് ജില്ലാ പഞ്ചായത്തിലെ ജയന് സ്മാരക ഹാളില്‍ മന്ത്രി ബിന്ദു കൃഷ്ണ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപി മുഖ്യപ്രഭാഷണം നടത്തും. കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കൗമാരക്കാര്‍ എന്നിവരുടെ പോഷക സുരക്ഷ ഉറപ്പാക്കുകയാണ് പോഷന്‍ മാ 2026 ന്റെ പ്രധാന ലക്ഷ്യം.
പോഷകാഹാര പ്രദര്‍ശനം, ബോധവത്കരണ ക്ലാസുകള്‍, ആരോഗ്യ പരിശോധന, പാചക മത്സരം, റാലി തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടി കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ തുടര്‍പരിചരണം ഉറപ്പാക്കുന്നതിനുമായ ആരംഭിച്ച ത്രൈമാസ ആരോഗ്യ പരിശോധനാ പദ്ധതിയായ ബാല്യസ്പന്ദനത്തിന്റെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
ആരോഗ്യ, വിദ്യാഭ്യാസ, വനിതാ ശിശുവികസനം, തദ്ദേശസ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്താലാണ് പദ്ധതികളുടെ പ്രവര്‍ത്തനം നടത്തുന്നത്. മേയര്‍ എ.കെ. ഹഫീസ്, കളക്ടർ ആനി ജൂല തോമസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുട്ടികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
Kollam
കൊല്ലം: കോടതികളുടെ പരിഗണനയിലുള്ള കേസുകള്‍ സൗഹാര്‍ദപരമായും വേഗത്തിലും പരിഹരിക്കുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയാണ് കാമ്പയിന്. കോടതികളില്‍ കേസ് നീണ്ടുപോകുന്നത് മൂലമുള്ള സമയനഷ്ടവും സാമ്പത്തിക ബാധ്യതയും മാനസിക സമ്മര്‍ദവും ഒഴിവാക്കി ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ പരിഹാരത്തിലെത്താന്‍ മധ്യസ്ഥതയിലൂടെ സാധിക്കും. മധ്യസ്ഥതാ സേവനങ്ങള്‍ സൗജന്യമാണ്.
\മധ്യസ്ഥതയിലൂടെ കേസ് തീര്‍പ്പാക്കുകയാണെങ്കില്‍ കോടതി ഫീസ് തിരികെ ലഭിക്കും. വിവാഹ തര്‍ക്കങ്ങള്‍, മോട്ടോര്‍ അപകട ക്ലെയിമുകള്‍, ഗാര്‍ഹിക പീഡനം, ചെക്ക് ബൗണ്‍സ്, വാണിജ്യ തര്‍ക്കങ്ങള്‍, സര്‍വീസ് കാര്യങ്ങള്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍, ഉപഭോക്തൃ തര്‍ക്കങ്ങള്‍, വിഭജന കേസുകള്‍, കുടിയൊഴിപ്പിക്കല്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, മറ്റ് സിവില്‍ തര്‍ക്കങ്ങള്‍ എന്നിവയാണ് പരിഗണിക്കുന്നത്.
ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, അഭിഭാഷകര്‍, മധ്യസ്ഥര്‍, നിയമസേവന സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് നടത്തുന്നത്. മധ്യസ്ഥതയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ താത്പര്യമുള്ളവര്‍ കോടതി കോംപ്ലക്സുകളില്‍ പ്രവര്‍ത്തിക്കുന്ന മീഡിയേഷന് സെന്ററുകളുമായോ, ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുമായോ ബന്ധപ്പെടണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജ് കമനീസ് അറിയിച്ചു.
Kollam
കൊല്ലം: തങ്കശേരി ഭാഗത്ത് കടലില്‍ എന്ജിന് തകരാറിലായി കുടുങ്ങിയ മത്സ്യബന്ധന ബോട്ടും അതിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ടീം രക്ഷപ്പെടുത്തി.
തങ്കശേരി ഭാഗത്ത് ‘അനുമോള്‍ ബോട്ട് എന്ജിന് തകരാറിലായി കിടക്കുന്നത്. ഫിഷറീസ് അസി. ഡയറക്ടറുടെ നിര്‍ദേശപ്രകാരം ഫിഷറീസ് റെസ്ക്യൂ ബോട്ടിന്റെ സഹായത്തോടെ ബോട്ടിനെയും അതിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി ശക്തികുളങ്ങര ഹാര്‍ബറില്‍ എത്തിച്ചു. ജിഎഎസ്ഐ പ്രദീപ്, ലൈഫ് ഗാര്‍ഡുമാരായ റോയ്, തോമസ്, സീ ഗാര്‍ഡ് ജോബിന് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
Kollam
കൊല്ലം: കരുനാഗപ്പള്ളി, ശാസ്താംകോട്ട, പരവൂര്‍ മുന്‍സിഫ് കോടതികളില്‍ 'പ്ലീഡര്‍ ടു ഡു ഗവ. വര്‍ക്ക്' തസ്തികകളില്‍ നിയമനം നടത്തുന്നതിനായി യോഗ്യരായ അഭിഭാഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത് കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള, 60 വയസ് പൂര്‍ത്തിയാകാത്ത അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം.
ബയോഡേറ്റയും വയസ്, യോഗ്യത, എൻറോള്‍മെന്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. മൂന്ന് കോടതികളിലേക്കുമായി പൊതുവായ ഒരു പാനലാണ് തയാറാക്കുന്നത്.
എന്നാല്‍ ഏതെങ്കിലും പ്രത്യേക കോടതിയിലേക്ക് മാത്രം അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് അപേക്ഷയില്‍ വ്യക്തമാക്കണം. അപേക്ഷകള്‍ 20ന് വൈകുന്നേരം അഞ്ചിനകം ജില്ലാ കളക്ടര്‍, ജില്ലാ കളക്ടറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്, കൊല്ലം - 691013' വിലാസത്തില്‍ ലഭ്യമാകണം. ഫോണ്‍: 0474-2793473.
Kollam
കൊല്ലം: സംസ്ഥാന സ്കൂള്‍ കായികമേളയുടെ ഭാഗമായുള്ള ജില്ലാ സ്കൂള്‍ കായികമേളയിലെ ഷൂട്ടിംഗ് മത്സരങ്ങള്‍ ഇന്ന് നടക്കും. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ ജില്ലാ റൈഫിള്‍ അസോസിയേഷന് ഓഫ് കൊല്ലം ഇന്‍ഡോര്‍ ഷൂട്ടിംഗ് റേഞ്ചിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നുള്ള കായികതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഇതില്‍ യോഗ്യത നേടുന്നവര്‍ ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ജില്ലയെ പ്രതിനിധീകരിക്കും. മത്സരത്തിന് യോഗ്യത നേടി രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയ കായികതാരങ്ങള്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് (ആധാര്‍) എന്നിവ സഹിതം രാവിലെ 9.30ന് ആശ്രാമം ഡ്രാക്ക് ഷൂട്ടിംഗ് റേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: ഗോകുല്‍ യു (കണ്‍വീനര്‍, കൊല്ലം ജില്ലാ കായികമേള, പൊതുവിദ്യാഭ്യാസ വകുപ്പ്) - 8921536881, വിഘ്നു രാജ് (സെക്രട്ടറി, ജില്ലാ റൈഫിള്‍ അസോസിയേഷന്, കൊല്ലം) 9496468201, 9446794470.
Kollam
കുണ്ടറ : ഈ കാലഘട്ടം പ്രതികരിക്കുന്നത് തൂഫാനിലൂടെയാണെന്ന് ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. നെടുമ്പായിക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ എട്ടു നോമ്പ് പെരുന്നാളിന്റെ സമാപനത്തോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന മധ്യേ വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്നിന്റെയും മറ്റ് ലഹരിയുടെയും അധിക്യത്തിലൂടെയാണ് ഇന്നത്തെ സമൂഹം പ്രതികരിക്കുന്നത്. എന്നാല്‍ ദൈവമാതാവ് നല്കുന്ന മാതൃക അങ്ങനെ ആയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സെമിത്തേരി കുരിശിന് സൗധത്തില്‍ നടന്ന ധൂപ പ്രാര്‍ഥന, പള്ളിപ്രദക്ഷിണം, കൊടിയിറക്ക്, നേര്‍ച്ച എന്നിവയോടെ പെരുന്നാള്‍ സമാപിച്ചു.
Kollam
ചാത്തന്നൂര്‍: ചാത്തന്നൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മുന്നില്‍ വീണ്ടും മാലിന്യം തള്ളുന്നു. സ്കൂള്‍ കവാടത്തിനു സമീപം തള്ളിയ പ്ലാസ്റ്റിക് കവറുകളിലെ മാലിന്യം തെരുവുനായള് കടിച്ചുകീറി റോഡിലാകെ പരത്തിയതോടെ പ്രദേശം രൂക്ഷമായ ദുര്‍ഗന്ധത്തിലും ആരോഗ്യഭീഷണിയിലുമാണ്.
ഞായറാഴ്ച രാത്രിയിലാണ് സ്കൂള്‍ പരിസരത്ത് വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യവും അറവുമാലിന്യവും അടങ്ങിയ ചാക്കുകള്‍ തള്ളിയതെന്നാണ് സൂചന. പുലര്‍ച്ചെയോടെ തെരുവുനായകള്‍ ഇവ റോഡിലേക്ക് വലിച്ചിട്ടു. ഇതുമൂലം കാല്‍നടയാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മൂക്കുപൊത്താതെ ഈ വഴി നടന്നു പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ്.
സ്കൂളിലേക്കു വരുന്നവര്‍ക്ക് തെരുവുനായകളുടെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
പ്രദേശത്ത് മാലിന്യം തള്ളല്‍ പതിവായിട്ടും പഞ്ചായത്തോ അധികൃതരോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പ്രധാന റോഡരികിലുള്ള സ്കൂളിനു മുന്നില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നും രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. സ്കൂള്‍ തുറക്കുന്ന സമയത്ത് പരിസരം ശുചീകരിക്കണമെന്നും മാലിന്യം തള്ളിയ സമൂഹവിരുദ്ധരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Kollam
കൊട്ടിയം: സമൂഹത്തിലെ എല്ലാ നല്ല കാര്യങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കേണ്ട ഇന്നത്തെ കേഡറ്റുകളാണ് നാളെയുടെ മികച്ച പൗരന്മാരാകുന്നതെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി. നിത്യസഹായ മാതാ ഗേള്‍സ് ഹൈസ്കൂള്‍ എസ്പിസി നാലാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരേഡില്‍ ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേര്‍ഡ്, ചാത്തന്നൂര്‍ എസിപി രാകേഷ്, കൊട്ടിയം സബ് ഇന്‍സ്പെക്ടര്‍ അഭിജിത്ത്, സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. ടോമി കമ്മാന്സ്, പിടിഎ പ്രസിഡന്റ് പ്രിയ, സീനിയര്‍ അസിസ്റ്റന്റ് കെ.ആനി എന്നിവര്‍ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പ്രധാന അധ്യാപിക വൈ. ജൂഡിത് ലത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സബ് ഇന്‍സ്പെക്ടര്‍ വൈ. സാബു, ഡെപ്യൂട്ടി എച്ച്എം ജിസ്മി ഫ്രാങ്ക്ലിന്, സിപിഒ മാരായ പ്രഭ അന് മേരി, അനില, ഡി.ഐ. രമ്യ എന്നിവര്‍ സംബന്ധിച്ചു.
Kollam
കൊട്ടാരക്കര: കൃഷി വകുപ്പ് ലോക ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ആഭിമുഖ്യത്തില്‍ റബര്‍ പുനര്‍ നടീലിനായുള്ള കര്‍ഷകര്‍ക്ക് പരിശീലനവും രജിസ്ട്രേഷനും സംഘടിപ്പിച്ചു.
സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ റബര്‍ ബോര്‍ഡിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ഉന്നതി ലക്ഷ്യമാക്കി കര്‍ഷകര്‍ക്ക് നേരിട്ട് സഹായമെത്തിക്കുന്നതിലൂടെ കേര പദ്ധതി മാതൃകാപരമായ വഴികാട്ടിയാവുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു.
വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് അജി അനിമോന് അധ്യക്ഷത വഹിച്ചു. കേര പദ്ധതി സംസ്ഥാന പ്രൊക്യൂര്‍മെന്റ് ഓഫിസര്‍ സുരേഷ് സി. തമ്പി പദ്ധതി വിശദീകരിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു പ്രസാദ് പ്രസംഗിച്ചു. റബര്‍ ബോര്‍ഡ് ഡെപ്യൂട്ടി റബര്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍ എ. ഗോപകുമാര്‍ പുനര്‍ നടീലിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചു ക്ലാസെടുത്തു. കേര പദ്ധതി സംസ്ഥാന പ്ലാന്റേഷന് സ്പെഷലിസ്റ്റ് ആര്.എസ്.അഞ്ജിത്ത് സ്വാഗതവും പ്രൊജക്റ്റ് മാനേ ജ്മെന്റ് കണ്‍സല്‍ട്ടന്റ് വി.കെ. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.130 കര്‍ഷകര്‍ പരിശീലനത്തില്‍ പങ്കെടുക്കുകയും പുനര്‍ നടീലിനായുള്ള രജിസ്ട്രേഷന് പൂര്‍ത്തിയാക്കുകയും ചെയ്തു.
Pathanamthitta
ആറന്മുള: കാലവര്‍ഷക്കെടുതികളും പാരിസ്ഥിതിക പ്രശ്നങ്ങളും നേരില്‍ക്കണ്ട് പരിഹാരം നിര്‍ദേശിക്കാന്‍ പത്തനംതിട്ടയിലെത്തിയ നിയമസഭാ പരിസ്ഥിതി സമിതിയുടെ സന്ദർശനത്തിൽ ആറന്മുളയെ ഒഴിവാക്കിയതിൽ പ്രതിഷേധം.
പ്രളയക്കെടുതികളില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാരിസ്ഥിതിക നാശനഷ്ടങ്ങളും ജനജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്ത പൈതൃകഗ്രാമമായ ആറന്മുളയെ സമിതി പൂർണമായും തഴഞ്ഞതായാണ് ആക്ഷേപം.
പ്രളയത്തില്‍ വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും റോഡുകള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങളും മണ്ണിടിച്ചിലിനെത്തുടര്ന്നുള്ള ദുരിതങ്ങളും നേരിട്ട് വിലയിരുത്താനാണ് സമിതിയംഗങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ച ജില്ലയിലെത്തിയത്.
2018ലെ മഹാപ്രളയത്തിലും, 2019ലും തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനുമുണ്ടായ വെള്ളപ്പൊക്കങ്ങളില്‍ സമാനതകളില്ലാത്ത നാശനഷ്ടങ്ങളാണ് ആറന്മുള മേഖലയില്‍ ഉണ്ടായത്. ജില്ലയിലെ ഏറ്റവും വലിയ പട്ടികജാതി ഉന്നതിയാണ് ആറന്മുളയിലെ എഴിക്കാട് ഉന്നതി. കാലവർഷത്തിൽ സ്ഥിരമായി പ്രളയഭീഷണി നേരിടുന്ന എഴിക്കാട് ഇത്തവണയും ദിവസങ്ങളോളം വെള്ളത്തിലായിരുന്നു.
പ്രളയത്തേത്തുടർന്ന് പല വീടുകളും ഇപ്പോഴും വാസയോഗ്യമല്ലാത്ത നിലയിലാണ്. ആറന്മുള, കിടങ്ങന്നൂര്‍ വില്ലേജുകളിലെ ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളാണ് പൂര്‍ണമായി നശിച്ചത്.
പ്രളയകാലത്ത് നേരിട്ട ദുരിതങ്ങള്‍ക്കും പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നദികളിലെയും തോടുകളിലെയും നീരൊഴുക്ക് തടസപ്പെടുന്ന സാഹചര്യം, അനിയന്ത്രിതമായ മണ്ണെടുപ്പ്, നീര്‍ച്ചാലുകളുടെ കൈയേറ്റം, കുന്നിടിച്ചില്‍ തുടങ്ങിയ വിഷയങ്ങളില്‍ സമഗ്രമായ പഠനം വേണം
പമ്പയുടെയും തോടുകളുടെയും തീരങ്ങളില്‍ വ്യാപക കൈയേറ്റമുണ്ട്. അനധികൃത നിർമാണങ്ങളും വ്യാപകം. നദിയില്‍ വന്‍തോതില്‍ എക്കലും മണ്ണും അടിഞ്ഞുകൂടി മണല്‍പ്പുറ്റുകള്‍ രൂപപ്പെട്ടത് നദിയിലെ ഒഴുക്കിനെ തടഞ്ഞിട്ടുണ്ട്.
ആറന്മുളയില് പള്ളിയോടങ്ങള്‍ക്ക് തുഴഞ്ഞുനീങ്ങാന്പോലും കഴിയാത്ത വിധം നദിയില്‍ മണ്‍തിട്ടകള്‍ ഉയര്‍ന്നു. പമ്പയുടെ ദുരവസ്ഥയും തീര കൈയേറ്റങ്ങളും അടക്കം പുറത്തുവന്നിട്ടും സമിതിയംഗങ്ങൾ സ്ഥലം സന്ദർശിക്കാതിരുന്നതു ദുരൂഹമാണെന്ന് പ്രദേശവാസികളും വിവിധ സംഘടനകളും അഭിപ്രായപ്പെട്ടു.
Pathanamthitta
പത്തനംതിട്ട: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങളോ സാന്പത്തിക പരാധീനതകളോമൂലം വൈദ്യുതി ബില്ല് അവസാന തീയതിയിൽ അടയ്ക്കാൻ കഴിയാത്ത സ്ഥാപനങ്ങളിൽ നോട്ടീസ് പ്രകാരമുള്ള വിച്ഛേദന തീയതിക്കു മുന്‍പേ കണക്ഷൻ ഊരുന്നതായി പരാതി.
പത്തനംതിട്ടയിലെ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നാണ് നഗരത്തിലെ ചില വ്യാപാരികൾക്ക് ഇത്തരം ദുരനുഭവങ്ങളുണ്ടാകുന്നത്.
മുൻകൂട്ടി അറിയിക്കാതെയും വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്ന ദിവസങ്ങളിലുമെത്തി ഫ്യൂസ് ഊരി ജീവനക്കാർ പോകുന്നതായാണ് പരാതി. ബില്ലിൽ പറഞ്ഞിരിക്കുന്ന വിച്ഛേദന തീയതിക്കു മുന്‍പേ പലയിടങ്ങളിലും ഇത്തരത്തിൽ ഫ്യൂസ് ഊരി പോകുന്ന പ്രവണതയുണ്ട്. സ്റ്റേഡിയം ജംഗ്ഷനിൽ ഒരു വനിതാ വ്യാപാരിക്കു കഴിഞ്ഞദിവസം ഇത്തരം ദുരനുഭവമുണ്ടായി. വ്യാപാര മേഖല കടുത്ത വെല്ലുവിളിയും സാന്പത്തിക പരാധീനതയും നേരിടുന്ന ഘട്ടത്തിൽ മാനുഷികപരമായി പെരുമാറാൻ ജീവനക്കാർക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിർദേശം നൽകണമെന്നു ഡിസിസി ജനറൽ സെക്രട്ടറിയും പത്തനംതിട്ട മർച്ചന്റ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എസ്.വി. പ്രസന്നകുമാർ ആവശ്യപ്പെട്ടു.
Pathanamthitta
അടൂർ: ടോറസിന്റെ പിൻഭാഗം വൈദ്യുതി ലൈനിൽ കുരുങ്ങിയതിനേത്തുടർന്ന് അടൂർ ഹോളിക്രോസ് – ആനന്ദപ്പള്ളി റോഡിൽ അഞ്ച് വൈദ്യുതിത്തൂണുകൾ ഒടിഞ്ഞുവീണു. മീറ്ററുകളോളം വൈദ്യുതി ലൈനുകളും അനുബന്ധ ഉപകരണങ്ങളും കേബിൾ ടിവി ലൈനുകളും ഉപകരണങ്ങളും തകർന്നു.
വൈദ്യുതിത്തൂണുകൾ റോഡിലേക്കു വീണതിനേത്തുടർന്ന് റോഡിനും തകരാറുകളുണ്ടായി. വൈദ്യുതി വകുപ്പിന്റെ കണക്കുപ്രകാരം രണ്ടുലക്ഷം രൂപയിലേറെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ഹോളിക്രോസ് ജംഗ്ഷൻ ഭാഗത്തുനിന്ന് ആനന്ദപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്ന ടോറസാണ് അപകടമുണ്ടാക്കിയത്.
വിളനിലം കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ കയറ്റം കയറുന്നതിനിടെ ടോറസിന്റെ പിറകിലെ ഉയർന്ന ഭാഗം വൈദ്യുതികമ്പിയിൽ കുരുങ്ങുകയായിരുന്നു. തുടർന്ന് വാഹനം മുന്നോട്ടുപോയതോടെ ഒന്നിനു പിന്നാലെ ഒന്നായി വൈദ്യുതിത്തൂണുകൾ ഒടിഞ്ഞുവീഴുകയായിരുന്നു. അടൂർ കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി പുനഃസ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു.
അടൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എസ്ഐ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലിസും സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അപകടമുണ്ടാക്കിയ ടോറസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.
Pathanamthitta
അടൂര്‍: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കുവൈറ്റില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്കു തടവും പിഴയും.
യുവതിക്ക് ജോലി വാഗ്ദാനം ചെയ്യാന്‍ ഇടനിലനിന്ന ഒന്നാംപ്രതി കുരമ്പാല പറന്തല്‍ പുല്ലുപറമ്പില്‍ പുത്തന്‍വീട്ടില്‍ ജോളി സ്റ്റാന്‍ലിനെ(57) മൂന്നുമാസവും 1000 രൂപ പിഴയും രണ്ടാം പ്രതിയായ തിരുവല്ല കവിയൂര്‍ താഴത്ത് ഉപ്പന്‍കര വീട്ടില്‍ മുരളീധരന് നായരെ(72) ആറു വര്‍ഷവും മൂന്നുമാസവും തടവും 53,000 രൂപ പിഴയും മൂന്നാം പ്രതി ആലുവ ചൂണ്ടി നോച്ചിമാ കൊമ്പാറ മരക്കാരത്ത് പറമ്പില്‍ ബിജുമോനെ (നവാസ്-55) 37 വര്‍ഷവും ഒന്‍പത് മാസവും തടവും 3,03,000 രൂപ പിഴയും നാലാം പ്രതി തിരുവല്ല കവിയൂര്‍ ഞാലികണ്ടംതാഴത്ത് ഉപ്പന്‍കര വീട്ടില്‍ സതീഷ് കുമാര്നെ(40) നാലുവര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഉത്തരവായി.
മണക്കാല സ്വദേശിയായ യുവതിയെ ജോലി വാങ്ങി നല്‍കാമെന്നു പ്രലോഭിപ്പിച്ച് പണം കൈപ്പറ്റുകയും തുടര്‍ന്ന് ഇവരെ കുവൈറ്റില്‍ എത്തിച്ച ശേഷം പുറത്തുവിടാതെ ഒരു മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു.
2013ലാണ് പരാതിക്കാസ്പദമായ സംഭവം. അവിടെനിന്ന് രക്ഷപെട്ട് നാട്ടിലെത്തിയ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
2014ലാണ് പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. അടൂര്‍ എസ്ഐയായിരുന്ന ജി. സുനില്‍കുമാര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2022ല്‍ അടൂര്‍ എസ്എച്ച്ഒയായിരുന്ന ഡി. പ്രജീഷാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണ സമയത്ത് പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചിരുന്നതായി ആക്ഷേപമുണ്ടായി.
അടൂര്‍ സ്റ്റേഷനിലെ എഎസ്ഐ ഹരികൃഷ്ണന്, സിപിഒ മനോജ് എന്നിവരാണ് വിചാരണ നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിനു സഹായിച്ചത്. പ്രോസിക്യൂഷനുവേണ്ടി റോഷന് തോമസ് ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലൈസന് ഓഫീസര്‍ എഎസ്ഐ ദീപാകുമാരി ഏകോപിച്ചു.
Pathanamthitta
പത്തനംതിട്ട: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജില്ലയിലെ ജനവാസ മേഖലകൾ ഒഴിവാക്കണമെന്നു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജില്ലയിലെ മലയോര പ്രദേശങ്ങളായ കൊല്ലമുള, പെരുനാട്, സീതത്തോട്, ചിറ്റാർ, വടശേരിക്കര, തണ്ണിത്തോട്, അരുവാപ്പുലം വില്ലേജുകള്‍ ഏറ്റവും അധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളാണെന്നും ഇത് പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കുന്നതു ജനജീവിതത്തേയും കൃഷി ഉള്‍പ്പെടെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം എന്നിവര്‍ പറഞ്ഞു.
പരിസ്ഥിതിലോല പ്രദേശങ്ങളെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കാതെ ജനവാസ മേഖലകളെ ഉള്‍പ്പെടുത്തി കരട് വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഡിസിസി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
2024 ലെ കരട് വിജ്ഞാപനത്തേത്തുടര്ന്ന് ഫീല്‍ഡ് പരിശോധന നടത്തിയ സംസ്ഥാനത്തെ 98 വില്ലേജുകളിലായി 8656.46 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എയിൽ ഉള്‍പ്പെട്ടിരുന്നതു പുതിയ കരട് വിജ്ഞാപനത്തില്‍ 131 വില്ലേജുകളിലെ 9993.7 ചതുരശ്ര കിലോമീറ്ററായി. ജില്ലയിലെ ജനവാസമേഖലകള്‍ ഉള്‍പ്പെടാൻ കാരണമായത് ഇതാണ്. ഇത് അടിയന്തരമായി പുനഃപരിശോധിച്ച് ജനവാസപ്രദേശങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി പരിസ്ഥിതിലോല പ്രദേശം വനമേഖലയില്‍ മാത്രമായി നിജപ്പെടുത്തണം. പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംബന്ധിച്ച കരട് വിജ്ഞാപനത്തിലെ ഭൂപടത്തെക്കുറിച്ചുള്ള അവ്യക്തത നീക്കണമെന്നും പരാതി സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിക്കണമെന്നും ഡിസിസി നേതാക്കള്‍ ആവശ്യപ്പെട്ടു.
ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ പ്രദേശങ്ങളിലെ ജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നു ഡിസിസി പ്രസിഡന്റ് പറഞ്ഞു.
Pathanamthitta
പത്തനംതിട്ട: വേനലിന് സമാനമായ കടുത്ത ചൂടും മഴയുടെഅഭാവവും പത്തനംതിട്ട ജില്ലയിലെ കാര്‍ഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇറക്കിയ കൃഷികള്‍ ഭൂരിഭാഗവും മഴ ലഭിക്കാതെ ഉണങ്ങി നശിച്ചു. പകല്‍ സമയങ്ങളിലെ അസഹ്യമായ ചൂടിനൊപ്പം രാത്രിയിലും താപനില ഉയര്‍ന്നു നില്‍ക്കുന്നത് കാര്‍ഷിക വിളകളെയും കര്‍ഷകരുടെ പ്രതീക്ഷകളെയും കരിക്കുകയാണ്.
ചൂടുവര്ധിച്ചതോടെ ചെടികളിലും വിളകളിലും വിവിധതരം രോഗബാധകളുടെ തീവ്രതയും ഇരട്ടിയായിട്ടുണ്ട്. പന്തളം, തിരുവല്ല പ്രദേശങ്ങളിലെ നെല്‍കൃഷിയെയും കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി മേഖലകളിലെ കിഴങ്ങുവർഗ കൃഷികളെയും വരള്‍ച്ച സാരമായി ബാധിച്ചു. ജില്ലയുടെ പ്രധാന വരുമാനമാർഗമായ റബര്‍മേഖലയും തളര്‍ച്ചയിലാണ്.
കടുത്ത ചൂടുമൂലം റബര്‍ മരങ്ങള്‍ ഇലപൊഴിക്കുകയും പാല് ഉത്പാദനം വന്‍തോതില്‍ കുറയുകയും ചെയ്തതോടെ പലയിടത്തും ടാപ്പിംഗ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മഴ പ്രതീക്ഷിച്ച് നെല്ല് വിതയ്ക്കാന്‍ കാത്തിരുന്നവരും പ്രതിസന്ധിയിലായി. കാലാവസ്ഥയിലുണ്ടായ മാറ്റം ഉത്പാദനത്തെ സാരമായി ബാധിക്കും. ഇതു കര്‍ഷകരുടെ സാമ്പത്തിക സ്രോതസുകളെയാണ് തകിടം മറിക്കുന്നത്.
വര്‍ധിച്ച ചൂടും കുടിവെള്ള ക്ഷാമവും ക്ഷീരമേഖലയെയും ബധിച്ചു. അന്തരീക്ഷ താപനില ഉയര്‍ന്നതോടെ പശുക്കളുടെ പാല് ഉത്പാദനം കുത്തനെ ഇടിഞ്ഞു. കോന്നി, അരുവാപ്പുലം, കൊടുമണ്‍ പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകര്‍ തീറ്റപ്പുല്ലിന്റെ ക്ഷാമവും രോഗബാധയും മൂലം കടുത്തദുരിതത്തിലാണ്. ഉത്പാദനച്ചെലവ് പോലും ലഭിക്കാതെ വന്‍കടക്കെണിയിലാണ് ജില്ലയിലെ കര്‍ഷക സമൂഹം. വാഴകൃഷിയില്‍ ഏര്‍പ്പെട്ടവരാണ് അധികവും ദുരിതം അനുഭവിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരം ഉണ്ടായ മഴയില്‍ വാഴകര്‍ഷകര്‍ക്ക് വന്‍ നഷ്ടം സംഭവിച്ചിരുന്നു. മഴയില്‍ സംരക്ഷിച്ചു നിര്‍ത്തിയ വാഴ കൊടുംചൂടില്‍ കരിഞ്ഞുണങ്ങുകയാണ്.
മഴക്കാലം പ്രതീക്ഷിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ വാഴകൃഷി നടത്തിയ പലര്‍ക്കും വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. ഉത്പാദന ശേഷിയുള്ള കമുക്, ജാതി തുടങ്ങിയവ നട്ടുപിടിപ്പിച്ചവരും ബുദ്ധിമുട്ടുകയാണ്. വരും ദിവസങ്ങളിലും മഴ കുറയുകയാന്നെങ്കില് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി മാറും.
വാഴകൃഷി ഒഴിവാക്കേണ്ടി വരും
അപ്രതീക്ഷിത വേനല്‍ കര്‍ഷകരെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. ബാങ്കില്‍ നിന്നും കുടുംബശ്രീയില്‍ നിന്നും വായ്പയെടുത്താണ് ജൂണ്‍ മാസത്തില്‍ പലരുംകൃഷിയിറക്കിയത്. മഴ പെയ്യുമെന്ന പ്രതീക്ഷയില്‍ വളവും വിത്തും ഇറക്കി. എന്നാല്‍ മഴ തീരെ കിട്ടാതെ വന്നതോടെ കൃഷിയെല്ലാം കരിഞ്ഞുണങ്ങി. ടാപ്പിംഗ് നിര്ത്തിച്ചെതോടെ ദിവസേനയുള്ള വരുമാനവും മുടങ്ങി. കടം എങ്ങനെ വീട്ടുമെന്നറിയില്ല. നാശനഷ്ടം സംഭവിച്ച വിളകള്‍ക്കുണ്ടായ ചെലവുകള്‍ എങ്ങനെ പരിഹരിക്കണമെന്നുകൂടി പലര്‍ക്കും അറിയില്ല. വാഴപോലെ വെള്ളം ധാരാളം വേണ്ടുന്ന കൃഷിയില്‍ നിന്നും കര്‍ഷകര്‍ മാറി നില്‍ക്കുന്നതാണ് അഭികാമ്യം.
- വിവേക് കാര്‍മല, യുവ കര്ഷകന്
Pathanamthitta
അടൂര്‍; ദീപ്തി സ്പെഷല്‍ സ്കൂളിന്റെ നേതൃത്വത്തില്‍ നടക്കുന്ന എ-സോണ്‍ സ്പെഷല്‍ സ്കൂള്‍ അത്ലറ്റിക് മീറ്റ് നാളെ നടക്കും. ഡോ. ടി.ജി. കോശി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്കു വേണ്ടി ഭിന്നശേഷി കുട്ടികള്‍ക്കായിട്ടാണ് അത്ലറ്റിക് മത്സരം സംഘടിപ്പിക്കുന്നത്. കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മീറ്റ് രാവിലെ 8.30ന് പഴകുളം മധു എംഎല്‍എ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം സി.വി. ശാന്തകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നിന്നുമുള്ളവരാണ് മീറ്റില്‍ പങ്കെടുക്കുന്നത്.
Pathanamthitta
പത്തനംതിട്ട: ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ കടമയെന്ന് ആന്റോ ആന്റണി എംപി. വനിത-ശിശുവികസനം, ആരോഗ്യ കുടുംബക്ഷേമ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്ത് തുടക്കം കുറിച്ച ബാല്യസ്പന്ദനം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു എംപി.
കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് സമ്പൂര്‍ണമായ വിലയിരുത്തല്‍ നടത്തിയാണ് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നത്. കുട്ടികള്‍ക്ക് സമയോചിതമായി ആരോഗ്യ പരിശോധന നടത്തുകയും പോഷകാഹാര ലഭ്യത ഉറപ്പാക്കുകയും ചെയ്യും. ആരോഗ്യകരമായ ബാല്യം ശക്തമായ ഭാവി എന്നതാണ് ബാല്യസ്പന്ദനം പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. രാമചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജിലാ്ല പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി. തോമസ് പദ്ധതി വിശദീകരണം നടത്തി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സി.കെ. ശശി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ മുരളി വേങ്ങഴ, കോയിപ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ജയ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായി ഷിജു പി. കുരുവിള, കെ.വി.രശ്മിമോള്, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ നീതാ ദാസ്, ആരോഗ്യ വകുപ്പ് ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ. കെ. ശ്യാംകുമാര്‍, കാഞ്ഞീറ്റുകാര സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ രജനി കൃഷ്ണന് നായര്‍, എഴുമറ്റൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിജോ മാത്യു, ഡെപ്യൂട്ടി എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ആര്. ദീപ, ആര്‍ബിഎസ്കെ കോ-ഓര്‍ഡിനേറ്റര്‍ ജിഷ സാരു തോമസ്, കോയിപ്രം ബ്ലോക്ക് സിഡിപിഒ എം. നിള, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ബോധവത്കരണ ക്ലാസ്, കുട്ടികളുടെ ആരോഗ്യ പരിശോധന എന്നിവയും സംഘടിപ്പിച്ചു.
Pathanamthitta
വാഴമുട്ടം: പൊതുവേദികളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനും സ്വന്തം ആശയങ്ങളും ചിന്തകളും അനുഭവങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും കുട്ടികളെ പ്രാപ്തരാക്കുന്ന നാറ്റ് ടോക്ക് ദെയര്‍ വോയിസ് ദെയര്‍ ഐഡിയാസ് എന്ന പരിപാടിക്ക് നാഷണല്‍ സ്കൂളില്‍ തുടക്കം കുറിച്ചു. ടെഡ് ടോക്ക് മാതൃകയില്‍ ഓരോ കുട്ടിക്കും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിഷയം തെരഞ്ഞെടുത്ത് സംസാരിക്കാനുള്ള അവസരമാണ് നാറ്റ് ടോക്കിലൂടെ ഒരുക്കുന്നത്. കുട്ടികളുടെ സംസാരശേഷി, ആശയവിനിമയ കഴിവ്, ആത്മവിശ്വാസം, ചിന്താശേഷി, സൃഷ്ടിപരമായ കഴിവ് എന്നിവ വളര്‍ത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഫെബിനാ റഹീം പരിപാടി ഉ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് എം.എസ്. പ്രവീണിന്റെ നേതൃത്വത്തില്‍ നാറ്റ് ടോക്ക് പരിചയപ്പെടുത്തി. സ്കൂള്‍ മാനേജര്‍ രാജേഷ് ആക്ലേത്ത്, ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ, സന്ധ്യാ ജി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Pathanamthitta
പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിലെ കര്‍ഷകദ്രോഹ നിര്‍ദേശങ്ങളില്‍ ജില്ലയിലെ നിയമസഭാംഗങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹരിത സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യുവും സെക്രട്ടറി റെജി പ്ലാംതോട്ടത്തിലും ആവശ്യപ്പെട്ടു.
കോന്നി, റാന്നി താലൂക്കുകളിലായി ജില്ലയിലെ ഏഴ് വില്ലേജുകളാണ് കരട് വിജ്ഞാപനത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവയില്‍ ഭൂരിഭാഗവും ജനവാസ മേഖലകളും കൃഷിയിടങ്ങളുമാണ്. വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലായാല്‍ പ്രദേശത്തെ കര്‍ഷകരുടെയും സാധാരണക്കാരുടെയും ജീവിതത്തെയും ഉപജീവനത്തെയും ഗുരുതരമായി ബാധിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
തലമുറകളായി താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ജനങ്ങള്‍ സ്വന്തം വീടും കൃഷിയിടങ്ങളും ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാക്കും. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തുന്ന നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജനവാസ മേഖലകള്‍ ഒഴിവാക്കണം
പത്തനംതിട്ട: റാന്നി, കോന്നി താലൂക്കുകളിലെ ജനവാസമേഖലകള്‍ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്ന് ജില്ലാ ജനകീയ കര്‍ഷക സമിതി ചെയര്മാന് ജോണ്‍ മാത്യു ചക്കിട്ടയില്‍ ആവശ്യപ്പെട്ടു.
പെരിയാര്‍ ടൈഗര്‍ റിസര്‍വിനുള്ളില്‍ പത്തനംതിട്ട ജില്ലയിലെ പരിസ്ഥിതി ലോലപ്രദേശങ്ങള്‍ നിലനിര്‍ത്തണം. ജനവാസ മേഖലകള്‍, ക്യഷിയിടങ്ങള്‍, തോട്ടങ്ങള്‍, പൊതുസ്ഥലങ്ങള്‍, നദികള്‍ തുടങ്ങിയവ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. വടശേരിക്കര, പെരുനാട്, കൊല്ലമുള, ചിറ്റാര്‍, സീതത്തോട് തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്ത് വാര്‍ഡുകളില്‍ സ്പെഷല്‍ ഗ്രാമസഭ കൂടി തങ്ങളുടെ നാട്ടില്‍ പരിസ്ഥിതി ലോല പ്രദേശം വേണ്ട എന്നുള്ള തീരുമാനമെടുത്ത് ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും ജോണ്‍ മാത്യു ആവശ്യപ്പെട്ടു.
Pathanamthitta
കണമല: ശബരിമല റോഡിലെ കണമല ഇറക്കത്തിന് സുരക്ഷ കൂട്ടുന്നു. ഇതിന്റെ ഭാഗമായി കണമല ഇറക്കത്തിലെ അതീവ അപകട മേഖലയായ അട്ടിവളവിൽ കോൺക്രീറ്റ് ഭിത്തിയുടെ നിർമാണം ആരംഭിച്ചു. 24 മീറ്റർ നീളത്തിൽ 3.60 മീറ്റർ ഉയരത്തോടെയാണ് സംരക്ഷണഭിത്തിയുടെ നിർമാണം. 22 ലക്ഷം രൂപയോളമാണ് ഇതിന് ഫണ്ട് ചെലവിടുന്നത്.
അട്ടിവളവിൽ ഏതെങ്കിലും വാഹനം നിയന്ത്രണം തെറ്റിയാൽ ക്രാഷ് ബാരിയർ തകർത്തു കൊക്കയിലേക്ക് മറിഞ്ഞു വീഴരുത് എന്നതാണ് ലക്ഷ്യമിടുന്നത്. നിലവിൽ അട്ടിവളവിൽ ക്രാഷ് ബാരിയറുണ്ട്. പക്ഷെ ഓരോ സീസണിലും തുടർച്ചയായി വാഹനങ്ങൾ ഇടിച്ചതുമൂലം ക്രാഷ് ബാരിയർ ദുർബലമാണ്. ഈ ക്രാഷ് ബാരിയറിന്റെ പിന്നിൽ പഴയ കരിങ്കൽക്കെട്ടുള്ളത് അപകടങ്ങളിൽ പലപ്പോഴായി തകർന്നു. ഇതിന് പകരമാണ് ബലവത്തായ കോൺക്രീറ്റ് സംരക്ഷണഭിത്തിയുടെ നിർമാണം ആരംഭിച്ചിരിക്കുന്നത്.
ശബരിമല സീസൺ ആരംഭിക്കുന്ന നവംബർ ആദ്യം ജോലികൾ പൂർത്തിയാകും. ഇതോടൊപ്പം ഇറക്കത്തിൽ കൂടുതൽ ബ്ലിങ്കിംഗ് ലൈറ്റുകളും വാഹന വേഗം കുറയ്ക്കുന്ന സ്റ്റഡുകളും തമിഴ്, തെലുങ്ക്, കന്നഡ ഉൾപ്പടെ വിവിധ ഭാഷകളിൽ അപകട സൂചന മുന്നറിയിപ്പ് ബോർഡുകളും രാത്രിയിൽ വെളിച്ചവും അപകട സുരക്ഷ ബോർഡുകളും സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
Pathanamthitta
അയിരൂര്‍: ആറന്മുള ഉത്രട്ടാതി ജലമേളയില്‍ ബി ബാച്ചില്‍ തുടര്‍ച്ചയായി മൂന്നാം വിജയത്തോടെ ഹാട്രിക് നേടി മന്നം ട്രോഫി കരസ്ഥമാക്കിയ കോറ്റാത്തൂര്‍ കൈതക്കോടി പള്ളിയോടത്തിനും എ ബാച്ചില്‍ ആറാം സ്ഥാനത്ത് എത്തിയ അയിരൂര്‍ പള്ളിയോടത്തിനും അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആചാരപരമായ സ്വീകരണം നല്കി. രണ്ട് പള്ളിയോടങ്ങളിലെയും ക്യാപ്റ്റന്മാര്ക്കും പ്രതിനിധികള്‍ക്കും ഗ്രാമ പഞ്ചായത്തിന്റെ ആദരം നല്കി.
അനുമോദന സമ്മേളനം പഴകുളം മധു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ബി. നായര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സന്തോഷ് ജോസഫ് കൊച്ചുപറമ്പില്‍, ശ്രീകല ഹരികുമാര്‍, സാംകുട്ടി അയ്യക്കാവില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.സി. മഞ്ജുഷ, സുജാത സന്തോഷ്, ബോബന് താഴമണ്‍, അഭിനു മത്തായി, സുലേഖ ചന്ദ്രശേഖരന്, അജയ് ഗോപിനാഥ്, സ്മിത സോമശേഖരന്‍, രേണുക സജികുമാര്‍, ലിസി ശാമുവേല്‍, അമ്പിളി പ്രഭാകരന് നായര്‍, അനിത കുറുപ്പ്, അയിരൂര്‍ വില്ലേജ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി എന്‍എസ്എസ് പ്രാദേശിക യൂണിയന് പ്രസിഡന്റ് പ്രസാദ് കൈലാത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.എസ്. സജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Pathanamthitta
അടൂര്‍: പൊലിസുകാരുടെയും അവരുടെ മക്കളുടെയും ജനനേന്ദ്രിയം തകർക്കാൻ കഴിയുന്ന പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് സിപിഎം നേതാവും പികെഎസ് ജില്ലാ ട്രഷററുമായ എ.ആര്. അജീഷ് കുമാർ.
പൊലിസ് മര്‍ദനത്തില്‍ യുവാവിന്റെ ജനനേന്ദ്രിയം തകര്‍ന്നുവെന്നാരോപിച്ച് പികെഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടൂര്‍ ഡവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് വിവാദ പ്രസംഗം നടത്തിയത്.
പോക്സോ കേസില്‍ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലിസ് സംഘം യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി മണിക്കൂറുകളോളം മർദിച്ചുവെന്നാണ് ആരോപണം.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഉദയഭാനുവും പ്രതിഷേധ യോഗത്തിൽ രൂക്ഷവിമര്‍ശനമാണ് പൊലിസിനെതിരെ ഉന്നയിച്ചത്.
Pathanamthitta
അടൂർ: നഗരസഭാ പരിധിയിലെ തട്ടുകടകൾ, പൊരിപ്പുകടകൾ, ചിപ്സ് കടകൾ എന്നിവിടങ്ങളിൽ അടൂർ നഗരസഭാ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി. പറക്കോട് മുതൽ അടൂർ വരെയുള്ള നഗരസഭാ പരിധിയിലെ വിവിധ സ്ഥാപനങ്ങളിലായിരുന്നു പരിശോധന.
പരിശോധനയിൽ അടൂരിൽ പ്രവർത്തിക്കുന്ന മലബാർ ചിപ്സ് എന്ന സ്ഥാപനത്തിൽനിന്ന് 40 കിലോഗ്രാം പഴകിയതും ഉപയോഗശൂന്യവുമായ എണ്ണ പിടിച്ചെടുത്തു. എംജി ബേക്കറി ആൻഡ് ചിപ്സ് എന്ന സ്ഥാപനത്തിൽനിന്ന് 35 കിലോഗ്രാം പഴകിയതും ഉപയോഗശൂന്യവുമായ എണ്ണപിടിച്ചെടുത്തു.
ക്ലീൻസിറ്റി മാനേജർ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്ക്വാഡാണ് പരിശോധന നടത്തിയത്. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സിനി, കവിത, അമൽ, മിനി എന്നിവരും നഗരസഭാ ജീവനക്കാരായ യോഹന്നാൻ, അനീഷ്, മാത്യൂസ്, മാത്യൂസ് കുട്ടി തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.
Pathanamthitta
കോഴഞ്ചേരി: സവാളയുടെയും ചെറിയ ഉള്ളിയുടെയും വിലയില്‍ പൊള്ളലേറ്റ് വീട്ടമ്മമാര്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സവാളയുടെ വിലയില്‍ 27രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 67 മുതല്‍ 70 രൂപ വരെ നിരക്കിലാണ് വിപണിയില്‍ ഇപ്പോള്‍ വില ഈടാക്കുന്നത്. മൊത്ത കച്ചവടക്കാര്‍ 62 രൂപയ്ക്കാണ് ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കുന്നത്. സാധാരണക്കാര്‍ ഉള്ളി വാങ്ങുമ്പോള്‍ ഇത് 80 രൂപയ്ക്ക് മുകളിലെത്തുന്നു.
മുന്തിയ ഇനം ചെറിയ ഉള്ളിക്ക് 100 മുതല്‍ 120 രൂപ വരെയാണ് വില. 50 രൂപയില്‍ നിന്നാണ് 100 രൂപയായി വര്‍ധിച്ചത്. സവാളയുടെ വിലയിലും വന്‍ വര്‍ധനവാണ്. ഇതോടൊപ്പം പഞ്ചസാരയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. ചില്ലറ വിപണിയില്‍ വരുംദിവസങ്ങളില്‍ ഒരു കിലോ സവാളയ്ക്ക് 100 രൂപ വരെ ഉയരാമെന്ന് കോഴഞ്ചേരി - തെക്കേമലയിലെ മൊത്ത പച്ചക്കറി വ്യാപാരിയായ ജി. അജീഷ് കുമാര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ പൂനെയിലാണ് വന്‍തോതില്‍ സവാള കൃഷി ചെയ്യുന്നത്. കര്‍ണാടക സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും സവാള കൃഷി ചെയ്യുന്നുണ്ട്. കനത്ത മഴയും വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂടുതല്‍ നടക്കുന്നതുമാണ് വിലക്കയറ്റം ഇത്ര രൂക്ഷമാകാന്‍ കാരണമായി പറയുന്നത്.
സവാളയുടെയും മറ്റും വിളവെടുപ്പുസമയത്തുണ്ടായ മഴമൂലം ഉള്ളി ചീഞ്ഞുപോകുകയും വിപണിയിലേക്ക് ഉള്ളിയുടെ വരവ് കുറയുകയും ചെയ്തു. മഹാരാഷ്ട്രയിലെതന്നെ നാസിക്കിലും ഉള്ള പ്രമുഖ സവാള മൊത്തവ്യാപാരികളില്‍ നിന്നാണ് സവാള ഇവിടെ എത്തുന്നത്. പൊതുവിതരണകേന്ദ്രങ്ങളായ മാവേലി, ത്രിവേണി സ്റ്റോറുകളില്‍ സവാള ഇല്ലാത്തതും വിലവര്‍ധനയ്ക്കു കാരണമായിട്ടുണ്ട്. അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ പൊതുവിതരണകേന്ദ്രങ്ങളിലൂടെ സവാളയും ചെറിയ ഉള്ളിയും വില്‍ക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. പച്ചക്കറിയുടെ വില കൂടിയതും വീട്ടമ്മമാരെ അടക്കം വലയ്ക്കുകയാണ്.
ഉള്ളി കരയിക്കും
ഉള്ളിയുടെ വിലവര്‍ധന വീട്ടമ്മമാരെയാണ് ഏറെ ബാധിക്കുക. അടുക്കളയില്‍ ഉള്ളി ഒഴിച്ചു നിര്‍ത്താനാകില്ല. ഇതുകാരണം സവാളയും ചെറിയ ഉള്ളിയും ന്യായവിലയ്ക്കു ലഭിക്കുന്നില്ലെങ്കില്‍ കുടംബബജറ്റിന്റെ താളംതെറ്റിക്കും. ഉള്ളി അടക്കം നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന തടഞ്ഞുനിര്‍ത്താനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.
മിനി ശ്യാം മോഹന്‍, കോഴഞ്ചേരി.
കാറ്ററിംഗ് മേഖലയിലും പ്രതിസന്ധി
ഉള്ളി അടക്കം സാധനങ്ങളുടെ വില അടിക്കടി കൂടുന്നത് കാറ്ററിംഗ് മേഖലയെ സാരമായി ബാധിക്കും. 250 പേരുടെ സദ്യ ഒരുക്കുന്നതിന് 15 കിലോ സവാളയും എട്ടു കിലോ ചെറിയ ഉള്ളിയും ആവശ്യമായി വരും. വിലവര്‍ധന ഇത്തരത്തില്‍ എത്തിയിരിക്കുന്നതിനാല്‍ സദ്യകളുടെ നടത്തിപ്പും പ്രതിസന്ധിയിലാണ്. പച്ചക്കറികള്‍ക്കുണ്ടായ വില വര്‍ധനയും സദ്യ നല്ല രീതിയില്‍ തയാറാക്കുന്നതിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
അനില്‍ കുമാര്‍, നയന കാറ്ററിംഗ്, ആറന്മുള
Pathanamthitta
കോഴഞ്ചേരി: അനസ്തേഷ്യ മെഷീന് തകരാറിലായതോടെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ തടസപ്പെട്ടു. സിസേറിയന് ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയാതായതാടെ ഗര്‍ഭിണികളും ബുദ്ധിമുട്ടി. ഇതോടെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയ സ്ത്രീകളെ മറ്റ് ആശുപത്രികളിലേക്ക് അടിയന്തരമായി മാറ്റേണ്ടിവന്നു.
തിങ്കളാഴ്ചയാണ് ആശുപത്രിയിലെ അനസ്തേഷ്യ മെഷീന് തകരാര്‍ സംഭവിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അധികൃതര്‍ സ്ഥിതിഗതികള്‍ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. ചൊവ്വാഴ്ച രാത്രിയിലും പ്രശ്നം പരിഹരിക്കാത്തതിനേ തുടര്‍ന്ന് ചില രോഗികളോട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചപ്പോഴാണ് മെഷീന് തകരാറിന്റെ വിവരം അഡ്മിറ്റ് ആയവര്‍ അറിയുന്നത്. കോന്നി മെഡിക്കല്‍ കോളജില്‍ നിന്നും ഉപകരണം എത്തിച്ച് സിസേറിയന് നടത്താന്‍ ശ്രമമുണ്ടായെങ്കിലും ഫലമുണ്ടായില്ല. മെഡിക്കല്‍ കോളജില്‍ ഉപയോഗിക്കാതെയിരുന്ന പുതിയ മെഷീനാണ് എത്തിച്ചതെങ്കിലും ഇതും പ്രവര്‍ത്തനക്ഷമമല്ലായിരുന്നുവെന്ന് പറയുന്നു.
ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്ന നാലു പേരെ ഇതിനോടകം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അനസ്തേഷ്യ സംവിധാനത്തിലെ തകരാര്‍ പരിഹരിക്കാതെ പ്രസവവിഭാഗത്തിലെ സേവനങ്ങള്‍ സാധാരണ നിലയില്‍ പുനഃസ്ഥാപിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികള്‍ക്ക് സംഭവിച്ച പ്രതിസന്ധിയില്‍ അടിയന്തര നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. തകരാറിലായ ഉപകരണം എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കി പ്രസവ-ശസ്ത്രക്രിയാ സേവനങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.
ഷൈറക്സ് കമ്പനിയുടേതാണ് അനസ്തേഷ്യ മെഷീന്. കമ്പനിയെ വിവരം ധരിപ്പിച്ചതിനേത്തുടര്ന്ന് ടെക്നീഷന്‍ ഇന്നലെ വൈകുന്നേരത്തോടെ എത്തിയതായും ശസ്ത്രക്രിയകള്‍ ഇന്നു സാധാരണ നിലയിലാകുമെന്നും ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് അറിയിച്ചു. രാത്രിയോടെ തകരാറുകള്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
Pathanamthitta
ചെങ്ങന്നൂർ: സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് പ്രകോപിതനായി പിണറായി വിജയൻ. ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലായിരുന്നു സംഭവം.
ചങ്ങനാശേരിയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഗസ്റ്റ് ഹൗസിലെത്തിയ പിണറായിയോട് ഇഡി റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ, -പുറത്തു നിൽക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ? ഇവിടെ വന്നത് ബാത്ത്റൂമിൽ പോകാനാണ്, നിങ്ങളെ കാണാനല്ല- എന്ന് അദ്ദേഹം കയർത്തു സംസാരിക്കുകയായിരുന്നു.
അതേസമയം, വിഷയം ഗൗരവത്തോടെ കാണുന്നുണ്ടെന്നും നിയമപരമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ കേസിൽ തുടർനടപടികളിലേക്ക് കടക്കൂ എന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. തെളിവുകൾ വ്യക്തമായി പരിശോധിച്ച് നിയമപരമായ വഴിയിലൂടെ മാത്രമേ മുന്നോട്ടുപോകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായിലേക്ക് പണം കടത്തിയെന്ന് ആരോപണം
സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ മകൾ വീണ തൈക്കണ്ടിയിൽ വഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇഡി കണ്ടെത്തൽ. ഈ പണം കൈപ്പറ്റാനും വീണയും സുഹൃത്തുക്കളും വഴി ദുബായിലേക്ക് കടത്താനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേതൃത്വം നൽകിയെന്നും സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ കത്തിൽ ഇഡി വ്യക്തമാക്കുന്നു.
അഴിമതിപ്പണം കൈമാറാനുള്ള വഴിയായാണ് വീണയുടെ ഐടി കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെ ഉപയോഗിച്ചത്. കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂടൈൽ ലിമിറ്റഡിൽ (സിഎംആർഎൽ) നിന്ന് യാതൊരു സേവനവും നൽകാതെയാണ് വലിയ തുക ലഭിച്ചത്. വീണയുടെ അക്കൗണ്ടിലെത്തിയ പണത്തിന്റെ വഴി അന്വേഷിച്ചപ്പോഴാണ് യഥാർഥ ഗുണഭോക്താക്കൾ പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസുമാണെന്ന് കണ്ടെത്തിയത്.
സിഎംആർഎൽ എംഡി ശശിധരൻ കർത്ത നൽകിയ കൈക്കൂലിപ്പണം എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് വഴിയാണ് കൈമാറിയത്. പി. സുരേഷ് കുമാർ, ഷൈജൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരിസ്, പി.വൈ. ഫൈജാസ്, എം. നന്ദുലാൽ തുടങ്ങിയവരാണ് പണം കൈമാറാൻ സഹായിച്ചതെന്നും റിപ്പോർട്ടിലുണ്ട്.സിഎംആർഎൽ എംഡി ഉൾപ്പെടെ 13 പേർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കള്ളപ്പണ നിരോധന നിയമത്തിലെ(പിഎംഎൽഎ) 66(2) വകുപ്പ് പ്രകാരമാണ് ഇഡി ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയത്. ഡിജിപിക്കു നൽകിയ റിപ്പോർട്ടിലെ ഒന്നാമത്തെ പേര് പിണറായി വിജയൻ്റേതാണ്. കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തിൽ വരുംദിവസങ്ങളിൽ തീരുമാനമുണ്ടായേക്കും.
Pathanamthitta
കൊടുമണ്‍: പുതുക്കിപ്പണിത ചന്ദനപ്പള്ളി പാലത്തിന്റെ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.
കൊടുമണ്‍ - ആനയടി - കൂടല്‍ റോഡിലെ ചന്ദനപ്പള്ളി പാലത്തിലൂടെയുള്ള യാത്ര അപകടാവസ്ഥയിലായിട്ട് ഏറെ നാളാകുന്നു. മൂന്നുവര്‍ഷം മുന്‍പ് പുതുക്കിപ്പണിത പാലത്തിന്റെ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്തേക്ക് തള്ളി വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. പാലവും റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ കോണ്‍ക്രീറ്റും ടാറിംഗും ഇളകി മാറി കുഴി രൂപപ്പെട്ട് വെള്ളം കെട്ടി നില്‍ക്കുകയാണ്. വാഹനങ്ങള്‍ ഈ കുഴിയില്‍ ചാടി അപകടത്തില്‍പ്പെടുന്നു. ആനയടി-കൂടല്‍ റോഡിന്റെ നിര്‍മാണ സമയത്ത് വീതി കുറഞ്ഞ പാലം ഇളക്കി വീതികൂട്ടി പുതുക്കിപ്പണിതതാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച പാലം മൂന്നു വര്‍ഷം കഴിഞ്ഞപ്പോഴേക്കും തകര്‍ച്ചയിലായി. പാലത്തിലൂടെ രാത്രി സഞ്ചരിക്കാനും കഴിയില്ല. തെരുവുവിളക്ക് ഇല്ലെങ്കില്‍ ദുരിതം ഇരട്ടിക്കും. ആവശ്യത്തിന് വെളിച്ചമില്ലാത്തതു കാരണം ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവായി. ബിഎംബിസി പ്രകാരം ഉന്നത നിലവാരത്തില്‍ പണിത റോഡാണിത്.
ആദ്യഘട്ട നിര്‍മാണം മാത്രമാണ് റോഡില്‍ നടന്നത്. രണ്ടാം ഘട്ട നിര്‍മാണം ഇതേവരെ നടന്നിട്ടില്ല. റോഡിന്റെ പല ഭാഗവും ഇളകിത്തുടങ്ങി. കൂടാതെ ഓടയുടെ നിര്‍മാണവും പലയിടത്തും മുടങ്ങിക്കിടക്കുകയാണ്.പല ഭാഗങ്ങളും കാടുകയറി ദുരിതം ഉണ്ടാകുന്നു.
Pathanamthitta
റാന്നി: മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം അരണ്യകം പദ്ധതിയില്‍ മൂന്നു വര്‍ഷം മുമ്പ് മാലിന്യങ്ങള്‍ നീക്കം ചെയ്ത് സുന്ദരമാക്കിയ കനകപ്പലം - വെച്ചൂച്ചിറ റോഡരികില്‍ വീണ്ടും ചെടികള്‍ നടുന്ന പ്രവര്‍ത്തനം ആരംഭിച്ചു. ഫൗണ്ടേഷന്റെ പ്രവര്‍ത്തകരും വെച്ചൂച്ചിറ ഗവണ്മെന്റ് പോളിടെക്ക്നിക് കോളജ് എന്‍എസ്എസ് യൂണിറ്റും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും ചെടി നടീലില്‍ പങ്കാളികളായി.
ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നാലുകിലോമീറ്റര്‍ റോഡരികിലെ 52 ടണ്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് സംസ്കരിച്ച ശേഷമാണ് റോഡിന്റെ വശങ്ങളിലെ കാടുകള്‍ നീക്കം ചെയ്ത് ചെടികള്‍ നട്ടത്. എരുമേലി ഗ്രാമപഞ്ചായത്തിന്റെയും വനംവകുപ്പ് എരുമേലി റേഞ്ചിന്റെയും പൂര്‍ണ സഹകരണം പദ്ധതിക്കു ലഭിച്ചിരുന്നു. പിന്നീട് നിരീക്ഷണ കാമറകളും സ്ഥാപിച്ച് വനം വകുപ്പിനെ ഏല്പിച്ചു. മഴക്കാലത്ത് കാടുകള്‍ വളര്‍ന്നു കയറി ചെടികള്‍ നശിക്കാതെയിരിക്കാന്‍ കഴിഞ്ഞ ഒരാഴ്ചയായി കാടുതെളിക്കല്‍ നടന്നു.
നഷ്ടപ്പെട്ട ചെടികള്‍ക്ക് പകരം പുതിയ ചെടികള്‍വച്ച് പാതയോരം സുന്ദരമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാണുന്നതിനും പിന്തുണ അറിയിക്കുന്നതിനും ധാരാളം പേര് എത്തിയിരുന്നു.
ചെടി നടീല്‍ ജോലികളുടെ ഉദ്ഘാടനം ഹരിതം അരണ്യകം പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍ മേജര്‍ എം. ജി. വര്‍ഗീസ് നിര്‍വഹിച്ചു. പ്രസിഡന്റ് ടി. കെ. സാജു, സെക്രട്ടറി ജോണ്‍ സാമുവേല്‍, ജോണ്‍ വി. തോമസ്, എന്എസ്്എസ്് പ്രോഗ്രാം ഓഫീസര്‍ ബി. ജ്യോതി ബസു, വത്സമ്മ ജോണ്‍, ജ്യോതിക രാജേഷ്, ബേബി വല്യാന്റപറമ്പില്‍, എസ്. അമൃത്, ശ്രീശ്യാം, ഹെവന്‍ സി. ടിജോ, സോളമന് വെള്ളാംകുഴിയില്‍, ദാമോദരന്‍, വിബിന് സുരേഷ്, എന്‍ സന്തോഷ്, മുഹമ്മദ് ബാസിം എന്നിവര്‍ നേതൃത്വം നല്കി.
Pathanamthitta
പത്തനംതിട്ട: ജില്ലയിലെ കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും കെടുതികൾ കുറയ്ക്കാനും ഉതകുന്ന നിർദേശങ്ങൾ സ്വീകരിക്കുകയാണ് സമിതി പ്രധാനമായും ചെയ്തത്.
രാവിലെ പത്തനംതിട്ട കളക്ടറേറ്റിലെത്തിയ സമിതിയംഗങ്ങൾ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തിയശേഷമാണ് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്.
ചെയര്മാന് സജീവ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ എംഎൽഎ മാരായ വർഗീസ് മാമ്മൻ, കെ. രാജൻ, ഫൈസൽ ബാബു, റ്റി. എം. ശശി എന്നിവരാണ് വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തുകയും പരാതികൾ സ്വീകരിക്കുകയും ചെയ്തത്.
സമിതി അംഗങ്ങളെ ജില്ലാ കളക്ടർ എ. നിസാമുദീന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
പ്രളയം ഉണ്ടാകാൻ ഇടയായ സാഹചര്യങ്ങൾ, ഉണ്ടായ മണ്ണിടിച്ചിലിന്റെ വ്യാപ്തി, ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുന്നത്, പഞ്ചായത്തുതല ജാഗ്രതാ സമിതി, മഴക്കെടുതിയിൽ പകർച്ചവ്യാധി തടയുന്നതിന് സ്വീകരിച്ച നടപടികൾ, ദുരിതാശ്വാസ ധനസഹായ വിതരണം, കൃഷി നാശനഷ്ടം, കർഷകർക്കുള്ള ധനസഹായം, മഴക്കെടുതിയിൽ പൊതുമരാമത്ത് റോഡുകൾക്കും പാലങ്ങൾക്കും കെട്ടിടങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ, വനത്തിനുള്ളിൽ നദിയിൽ മരത്തടികൾ ഒഴുകിയെത്തുന്നത്, മഴക്കെടുതിയുമായി ബന്ധപ്പെട്ട് പൊലിസിന്റെ പ്രവർത്തനങ്ങൾ, വനപ്രദേശത്തിനു സമീപം അനധികൃത നിർമാണങ്ങൾ, നദി, തോട്, ചാലുകൾ തുടങ്ങിയവയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന കാര്യങ്ങൾ, കുടിവെള്ള സ്രോതസുകൾ ശുചീകരിക്കുന്നത് തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ സമിതി പ്രത്യേകം ചോദ്യാവലി തയാറാക്കി ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടി. പോരായ്മകൾ ചൂണ്ടിക്കാണിച്ച സമിതിയംഗങ്ങൾ പരിഹാരങ്ങൾ നിർദേശിച്ചു. ഭാവിയിൽ ഇവ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ, സംഘടനകൾ വ്യക്തികൾ എന്നിവരിൽ നിന്നും പരാതികളും നിർദേശങ്ങളും സ്വീകരിച്ചു. ജനപ്രതിനിധികളും പൊതുജനങ്ങളും ഉന്നയിച്ച വിഷയങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും തുടർനടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൺ സജീവ് ജോസഫ് എംഎ പറഞ്ഞു.
സമിതി ശേഖരിച്ച വിവരങ്ങളും കണ്ടെത്തലുകളെയും അടിസ്ഥാനമാക്കി വിശദമായ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുമെന്നും പൊതുജനങ്ങൾക്ക് സമിതി മുമ്പാകെ സമർപ്പിക്കേണ്ട വിഷയങ്ങളും പരാതികളും ഉണ്ടെങ്കിൽ ചെയർപേഴ്സൺ, പരിസ്ഥിതി സംബന്ധിച്ച സമിതി, നിയമസഭ സെക്രട്ടറിയേറ്റ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അറിയിക്കാമെന്നും ചെയർമാൻ സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.
അഞ്ചിടങ്ങളിൽ സന്ദർശനം
പ്രളയം, വന്യജീവി സംഘർഷം എന്നിവ ബാധിച്ച ജില്ലയിലെ അഞ്ച് വ്യത്യസ്ഥ സ്ഥലങ്ങൾ സന്ദർശിച്ച നിയമസഭാ പരിസ്ഥിതി സമിതിയംഗങ്ങൾ തെളിവെടുപ്പ് നടത്തി. കോന്നി താലൂക്കിൽ വന്യജീവി സംഘർഷം ഉണ്ടായ കൂടല്‍, കുളത്തുമണ്‍, പ്രളയബാധിത മേഖലകളായ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിൽ നാശനഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങള്‍, തിരുവല്ല കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ, കടപ്ര, നിരണം പഞ്ചായത്തുകളിലെ പ്രകൃതിക്ഷോഭം സംഭവിച്ച പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് സമിതി അംഗങ്ങൾ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി.
കളക്ട്രേറ്റിൽ നടന്ന തെളിവെടുപ്പിനുശേഷം വിവിധ പ്രദേശങ്ങൾ സന്ദർശിച്ച നിയമസഭാ സമിതിയെ കാത്ത് ഓരോ സ്ഥലത്തും നിരവധി ജനപ്രതിനിധികളും പൊതുജനങ്ങളം സംഘടനാ പ്രതിനിധികളുമുണ്ടായിരുന്നു. എല്ലാവർക്കും പറയാനുള്ളത് കേട്ട്, പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും എഴുതി വാങ്ങിയാണ് സമിതി ഓരോ പ്രദേശത്തു നിന്നും മടങ്ങിയത്.
കുളത്തുമണ്ണിൽ ഭീതിജനകമായ സ്ഥിതി
കോന്നി കുളത്തുമണ്ണിൽ വന്യജീവി സംഘർഷം മൂലമുള്ള ഭീതിജനകമായ സാഹചര്യം പരിസ്ഥിതി സമിതിയംഗങ്ങൾ മുന്‍പാകെ പ്രദേശവാസികൾ വിവരിച്ചു. കെ.യു. ജനീഷ് കുമാർ എംഎൽഎയും സ്ഥലത്തുണ്ടായിരുന്നു.
നിയമസഭാ പരിസ്ഥിതി സമിതി ചെയർമാൻ സജീവ് ജോസഫിന്റെ നേതൃത്വത്തിൽ എംഎൽഎമാർ പൊതുജനങ്ങളിൽ നിന്നും വിവരം തേടി. കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും സമിതിയംഗങ്ങൾ വിവരം തേടി. കലഞ്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേഷ് അടക്കമുള്ള ജനപ്രതിനിധികളും വിവരങ്ങൾ കൈമാറി.
ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലും പടിഞ്ഞാറൻ മേഖലയിലും തെളിവെടുപ്പ്
റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരസ്ഥാപനങ്ങൾ സമിതി സന്ദർശിച്ചു. മഴക്കെടുതിയിൽ വെള്ളം കയറി വ്യാപാരസ്ഥാപനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി. വെള്ളം കയറിയ സ്ഥാപനങ്ങൾക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെയുള്ളവിഷങ്ങളിൽ വ്യാപാരികളുടെ പരാതികൾ സ്വീകരിച്ചു. പഴകുളം മധു എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
കുറ്റൂർ തലയാർ വഞ്ചിമുക്ക് ക്ഷേത്രത്തിൽ സമീപം മഴക്കെടുതിയിൽ വെള്ളം കയറിയ വരട്ടാറിന്റെ തീരപ്രദേശങ്ങൾ സമിതി സന്ദർശിച്ചു. ആറ്റുതീരത്തെ കൈയേറ്റം ഒഴിപ്പിക്കുന്നതും മണ്ണും ചെളിയും അടിഞ്ഞുകൂടിയത് നീക്കം ചെയ്ത് വീതി കൂട്ടുന്ന നടപടികൾ ഉൾപ്പെടെ ചർച്ച ചെയ്തു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സമിതി യോഗം ചേർന്നു. വെള്ളപ്പൊക്കത്തിൽ പ്രദേശത്തുണ്ടായ നാശനഷ്ടങ്ങൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ സംബന്ധിച്ച് ജനപ്രതിനിധികളിൽ നിന്ന് നിവേദനം സ്വീകരിച്ചു. നിരണം പള്ളിപ്പാലത്ത് കോലറയാറിന്റെ തീരപ്രദേശങ്ങളും സമിതി സന്ദർശിച്ചു. ആറ്റിൽ അടിഞ്ഞു കൂടിയിട്ടുള്ള മണലും ചെളിയും നീക്കി ആഴം കൂട്ടുന്നതും ജലത്തിൻറെ സ്വാഭാവികമായ ഒഴുക്ക് സുഗമമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.
വരട്ടാറിന്റെ സ്ഥിതിയും പരിശോധിച്ചു
രണ്ട് പതിറ്റാണ്ട് മുന്‍പ് മറ്റൊരു നിയമസഭ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുനരുജ്ജീവനം നടത്തിയ വരട്ടാറിന്റെ നിലവിലെ ശോചനീയാവസ്ഥയും സമിതിയംഗങ്ങൾ നരിൽകണ്ട് ബോധ്യപ്പെട്ടു.
വരട്ടാറിലെ അനധികൃത കൈയേറ്റങ്ങൾ ഉടനടി ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ റവന്യു അധികൃതർക്ക് പരിസ്ഥിതി കമ്മിറ്റി നിർദ്ദേശം നൽകി. ചെയർമാൻ സജീവ് ജോസഫ്, വർഗീസ് മാമ്മൻ, ഫൈസൽ ബാബു, ടി. എം. ശശി എന്നീ എംഎൽഎമാർ തലയാർ വഞ്ചിമൂട്ടിൽ ക്ഷേത്രക്കടവിലാണ് വരട്ടാറിന്റെ ദുരവസ്ഥ കാണാനെത്തിയത്.
പമ്പയുടെ കൈവരിയായ വരട്ടാർ- കോയിപ്രം, ഇരവിപേരൂർ, കുറ്റൂർ, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലും ചെങ്ങന്നൂർ നഗരസഭ പ്രദേശത്ത് അടക്കം ഇടയ്ക്കിടെ രൂക്ഷമായ വെള്ളപ്പൊക്കം നിലവിലെ സാഹചര്യത്തിൽ സൃഷ്ടിക്കുന്നു. മഴ മാറുന്നതിനോടൊപ്പം വെള്ളവും മലിനമാകുന്നതു മാത്രമല്ല സമീപസ്ഥലങ്ങളിലെ കിണറുകളിലെ കുടിവെള്ളവും മലിനമാകുന്നതായി നിയമസഭ പരിസ്ഥിതി കമ്മിറ്റിക്ക് ബോധ്യപ്പെട്ടു.
വരട്ടാറിന്റെ നിലവിലെ ദുരിതാവസ്ഥയെപ്പറ്റി ജില്ലാ പഞ്ചായത്ത് മെംബർ സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ജോ ഇലഞ്ഞിമൂട്ടിൽ, പ്രസന്ന സതീഷ്, ഏബ്രഹാം കുന്നുകണ്ടത്തിൽ,അജിത് പ്രസാദ് തലയാർ, വി. ആർ. രാജേഷ്, ബിനു കുരുവിള, സുരേഷ് പുത്തൻപുരയ്ക്കൽ, കുഞ്ഞുമോൻ മുളമൂട്ടിൽ, കെ. എസ്. ഏബ്രഹാം, പോൾ തോമസ്, രാജലക്ഷ്മി, രാജൻ ഏബ്രഹാം എന്നിവ വിശീകരിച്ചു.
തിരുവല്ല സബ് കളക്ടർ പാർവതി ഗോപകുമാർ, അടൂർ ആർഡിഒ ബിനുരാജ്, തഹസിൽദാർ ജോബിൻ കെ ജോർജ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ റെജിമോൾ, എബി ബാബു, ഡിവൈഎസ്പി സന്തോഷ് കുമാർ തുടങ്ങിയവരും ഉണ്ടായിരുന്നു.
Pathanamthitta
റാന്നി: റാന്നി നിയോജകമണ്ഡലത്തിൽ നിർമാണത്തിലിരിക്കുന്ന കുടിവെള്ള പദ്ധതികൾ എത്രയും വേഗം പൂർത്തീകരിക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം. മന്ത്രി മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനമുണ്ടായത്.
അപകടാവസ്ഥയിലുള്ള ശബരിമല അപ്പാച്ചിമേട്, നീലിമല ടോപ്പ്, നീലിമല ബോട്ടം എന്നിവിടങ്ങളിലെ വാട്ടർ ടാങ്കുകൾ തീർഥാടനകാലത്തിനു മുന്‍പായി പുനർനിർമിക്കുന്നതിന് 3.86 കോടി രൂപ മന്ത്രി അനുവദിച്ചു. ശബരിമല തീർഥാടകർക്ക് ആവശ്യമായ കുടിവെള്ള സംവിധാനങ്ങൾ പോലും അവതാളത്തിലായിരിക്കുകയാണെന്ന് പഴകുളം മധു എംഎൽഎ യോഗത്തിൽ ചൂണ്ടിക്കാട്ടിയതിനേത്തുടർന്നാണ് മന്ത്രി അടിയന്തരമായി തുക അനുവദിക്കാൻ ചീഫ് എൻജിനിയർക്ക് നിർദേശം നൽകിയത്.
റാന്നി പഴവങ്ങാടി, മല്ലപ്പള്ളി, കോട്ടാങ്ങൽ, പെരുമ്പാറ തുടങ്ങി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഹൈദരാബാദ് ആസ്ഥാനമായ സ്ട്രെഫ കമ്പനി ഏറ്റെടുത്ത് മുടങ്ങിക്കിടക്കുന്ന എല്ലാ കുടിവെള്ള പദ്ധതികളുടെയും പുരോഗതി ചീഫ് എൻജിനിയറുടെ സാന്നിധ്യത്തിൽ കരാറുകാരനെ വിളിച്ചുവരുത്തി വിശദമായി പരിശോധിക്കാനും മന്ത്രി നിർദേശം നൽകി.
വടശേരിക്കര, വെച്ചൂച്ചിറ പഞ്ചായത്തുകൾക്ക് മണിയാർ സംഭരണിയിൽനിന്ന് ജലം ലഭ്യമാക്കുന്നതിനുള്ള സാധ്യത പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. വടശേരിക്കരയിൽ നിലവിലുള്ള പമ്പ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
കേന്ദ്രസഹായത്തോടെ 2024-ൽ പൂർത്തീകരിക്കേണ്ടിയിരുന്ന ചെറുകോൽ - നാരങ്ങാനം, കൊറ്റനാട് - അങ്ങാടി കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നതിന് കഴിഞ്ഞ പത്ത് വർഷമായി കാര്യമായ ഒരുശ്രമവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു.
കോട്ടാങ്ങൽ കുന്നാലോണി, പെരുനാട്, അട്ടത്തോട്, മഞ്ഞത്തോട് തുടങ്ങിയ പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച ചെറിയ വ്യാസമുള്ള പൈപ്പുകൾ ഉപയോഗിക്കുന്നതിനാൽ മലമ്പാറ സ്കീമിലെ ടാങ്കിൽ വെള്ളം എത്തിക്കാൻ 18 മണിക്കൂർ വരെ എടുക്കുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൈപ്പ് വാങ്ങി നൽകിയിട്ടും സ്ട്രെഫ കമ്പനിയുടെ അനാസ്ഥ മൂലം പ്രവൃത്തി മുന്നോട്ടുപോകുന്നില്ല.
സ്ട്രെഫ കമ്പനി ടെൻഡർ ഏറ്റെടുത്ത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പടുമ്പോൾ ചീഫ് സെക്രട്ടറി തലത്തിലുള്ള ചിലർ കമ്പനിക്ക് അനുകൂലമായി ഇടപെടുന്നതായി എംഎൽഎ ആരോപിച്ചു. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഴുമറ്റൂർ കുടിവെള്ള പദ്ധതി: സ്ഥലമെടുപ്പ് തർക്കം ഉടൻ പരിഹരിക്കും
ഏഴുമറ്റൂർ കുടിവെള്ള പദ്ധതിയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കം അടിയന്തരമായി പരിഹരിക്കണമെന്ന് പഴകുളം മധു എംഎൽഎ ആവശ്യപ്പെട്ടു. നിലവിലെ തർക്കം പരിഹരിക്കാൻ കഴിയാത്ത പക്ഷം എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് നിർദേശിക്കുന്ന കുറഞ്ഞ ചെലവിൽ കൂടുതൽ പ്രയോജനപ്രദമായ സ്ഥലം ഏറ്റെടുക്കണമെന്ന നിർദേശവും മന്ത്രി അംഗീകരിച്ചു. ഇതുസംബന്ധിച്ച് ഉടൻ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഏകദേശം 300 കോടി രൂപയുടെ ഈ പദ്ധതി സ്വകാര്യ വ്യക്തിയുടെ തർക്കത്തെത്തുടർന്ന് വർഷങ്ങളായി വൈകുകയാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. സ്ഥലമെടുപ്പിനായി 8.5 കോടി രൂപ വാട്ടർ അഥോറിറ്റി റവന്യു വകുപ്പിൽ കെട്ടിവച്ചിട്ട് വർഷങ്ങളായെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള സ്ഥലത്തിനു പകരം ഏകദേശം 2.5 കോടി രൂപ ചെലവിൽ അതിനേക്കാൾ അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാൻ തയാറാണെന്ന് കോയിപ്രം ബ്ലോക്ക് പഞ്ചായ്ത് പ്രസിഡന്റ് രാമചന്ദ്രൻ നായരും എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ പൈക്കരയും യോഗത്തിൽ അറിയിച്ചു.
വൻ തുകയ്ക്ക് ഭൂമി വിട്ടുനൽകുന്നതിന് പുറമെ നിലം നികത്താൻ അനുമതി നൽകണമെന്ന ഭൂവുടമയുടെ ആവശ്യം അംഗീകരിക്കരുതെന്നും സ്വകാര്യ വ്യക്തിയുടെ സമ്മർദത്തിന് വഴങ്ങി 300 കോടിയുടെ ജനോപകാരപ്രദമായ പദ്ധതി നഷ്ടപ്പെടാൻ അനുവദിക്കാനാകില്ലെന്നും എംഎൽഎ വ്യക്തമാക്കി.
പെരുന്തേനരുവി ഡാമിലെ മണൽ നീക്കം ചെയ്യും
വെച്ചൂച്ചിറയിലും കൊല്ലമുളയിലും നിലവിലുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പെരുന്തേനരുവി ഡാമിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകി.
കുടിവെള്ള പദ്ധതികളുടെ പുരോഗതി സെപ്റ്റംബർ അവസാനത്തോടെ വീണ്ടും അവലോകനം ചെയ്യാനും തീരുമാനിച്ചു. റാന്നിയിലെയും ശബരിമലയിലെയും കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി പമ്പയിൽ പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. രാമചന്ദ്രൻ നായർ (കോയിപ്രം), സോണിയ മനോജ് (റാന്നി) തുടങ്ങിയവരും വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീദേവി, അനിൽ പൈക്കര, അജീന നജീബ്, സുരഷ് കുഴിവേലി, സുരേഷ് അങ്ങാടി, ശശികല രാജശേഖരൻ, ഉഷ കേശവൻ, ഗിരിജ മധു, സുനിൽകുമാർ, പ്രമോദ് മന്ദമരുതി, രമാദേവി, ബിന്ദു സജി , ചീഫ് എൻജിനിയർ അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
Pathanamthitta
റാന്നി: ശബരിമല തീർഥാടകരുടെ സൗകര്യങ്ങൾ ലക്ഷ്യമിട്ട് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ശബരിമല ഇടത്താവളത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിവിധ നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
ഇടത്താവളത്തിന്റെ ഭാഗമായുള്ള റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കി ലോക്ക്കട്ടകൾ പാകുന്ന ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. തീർഥാടനകാലം ആരംഭിക്കാൻ ഇനി ഏകദേശം 65 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.
ഇടത്താവളത്തിൽ നിർമിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെയും വിശ്രമമുറികളുടെയും എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടികൾ നടന്നുവരികയാണ്. ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നിർമാണം ആരംഭിക്കാനാണ് പഞ്ചായത്തിന്റെ ശ്രമം. എന്നാൽ ശേഷിക്കുന്ന കുറഞ്ഞ സമയത്തിനുള്ളിൽ ഈ രണ്ട് നിർമാണ പ്രവർത്തനങ്ങളും പൂർണമായി പൂർത്തീകരിക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ടെങ്കിലും പരമാവധി വേഗത്തിൽ നടപടികൾ മുന്നോട്ടു കൊണ്ടുപോകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ശബരിമല ഹെൽപ് ഡെസ്ക്, ഇടത്താവളത്തിലെ വെളിച്ച സംവിധാനം, കടവ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളും തീർഥാടനത്തിനു മുമ്പായി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
വരുന്ന തീർഥാടനകാലത്ത് നാറാണംമൂഴി ഇടത്താവളത്തിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ ലഘുഭക്ഷണം, 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സേവനം, ഭക്ഷണശാല എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നു.
Pathanamthitta
പത്തനംതിട്ട: മൂഴിയാര്‍ - ഗവി റോഡില്‍ വാല്‍വ് ഹൗസിന് സമീപം വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. കഴിഞ്ഞ പ്രളയകാലത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് റോഡ് അടച്ചിട്ടിരിക്കുകയാണ്.
മണ്ണുപര്യവേഷണവിഭാഗം, പൊതുമരാമത്ത്, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കനത്ത മഴയില്‍ കഴിഞ്ഞമാസം കൂറ്റന്‍ മണ്‍കൂന ഇടിഞ്ഞുവീണ ഭാഗത്ത് വീണ്ടും മണ്ണിടിച്ചില്‍ സാധ്യത കണ്ടെത്തിയത്. ഇതിനോടൊപ്പം ചോരകക്കി ഭാഗത്തും മണ്ണിടിച്ചിലുണ്ടായതായി വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടര്‍ന്ന് യാത്രക്കാരുടെ ജീവനും സുരക്ഷയും കണക്കിലെടുത്ത് മൂഴിയാര്‍ - ഗവി റൂട്ടില്‍ പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മണ്ണ് നീക്കം ചെയ്തുവെങ്കിലും യാത്ര പുനരാരംഭിക്കാൻ അനുമതി നല്‍കിയിട്ടില്ല.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കിവരുന്ന മുന്നറിയിപ്പും നിരോധനത്തിന് മറ്റൊരു കാരണമായിട്ടുണ്ട്. ഇതോടെ മൂഴിയാര്‍ - ഗവി റോഡില്‍ പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. നിലവില്‍ ശബരിഗിരി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ഇതുവഴി ഗതാഗതം അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂലൈ 31ന് രാത്രിയാണ് കനത്ത മഴയേത്തുടര്‍ന്ന് മൂഴിയാര്‍ നാല്പ്പതേക്കര് കോളനിയില്‍ നിന്നും ഏഴുകിലോമീറ്റര്‍ അകലെയായി കൂറ്റന്‍ മണ്‍കൂന ഇടിഞ്ഞുവീഴുകയും റോഡിന്റെ ഒരുഭാഗം ഒലിച്ചുപോയതും. തുടര്‍ന്ന് ഈ ഭാഗത്തെ മണ്ണ് പൊതുമരാമത്ത് ളാഹ ഉപഡിവിഷന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു.
ഗവി റൂട്ടിലൂടെ കെഎസ്ആര്‍ടിസി നടത്തിയിരുന്ന മുന്നു സര്‍വീസുകള്‍ ഇപ്പോള്‍ ങാഗീകമായി മാത്രമാണ് ഓടുന്നത്. പത്തനംതിട്ടയില്‍ നിന്നും നടത്തിയിരുന്ന സര്‍വീസുകള്‍ മൂഴിയാര്‍ വരെ പോയി നിലവില്‍ സര്‍വീസുകളുണ്ടായിരുന്ന സമയങ്ങളില്‍ തിരികെ മടങ്ങും. കുമളി ഡിപ്പോയില്‍ നിന്നും നടത്തിയിരുന്ന സര്‍വീസ് ഗവിയിലെത്തി മടങ്ങും. ഇത് പ്രദേശവാസികള്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഗവി ടൂറിസം ലക്ഷ്യമിട്ട് കെഎസ്ആർടിസി നടത്തിവന്ന സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്.
മൂഴിയാറിൽ നിന്നും സഞ്ചാരികളെയും ഗവിയിലേക്ക് കടത്തിവിടുന്നില്ല.
Pathanamthitta
റാന്നി: സഭയുടെ ആത്മീയവളർച്ചയ്ക്കൊപ്പം സാമൂഹിക ഉത്തരവാദിത്വവും കാരുണ്യപ്രവർത്തനങ്ങളും സഭയുടെ ദൗത്യത്തിന്റെ ഭാഗമാകണമെന്ന വിശാലമായ കാഴ്ചപ്പാടോടുകൂടി പ്രവർത്തിക്കുന്ന ഇടയശ്രേഷ്ഠനാണ് ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയെന്ന് ആന്റോ ആന്റണി എംപി. ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ 78 - ാമതു ജന്മ ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പഴകുളം മധു എംഎൽഎ, മുൻ എംഎൽഎ പ്രമോദ് നാരായണൻ, സഭാ സെക്രട്ടറി റവ. ദാനിയേൽ വർഗീസ്, റവ.തോമസ് കെ. ജേക്കബ്, ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറർ അനു ഫിലിപ്പ്, റവ.സാം ടി കോശി, റവ.ജോതിഷ് സാം എന്നിവർ പ്രസംഗിച്ചു.
രാവിലെ റാന്നി ക്രിസ്ത്തോസ് മാർത്തോമ്മാ ദേവാലയത്തിൽ മാർ ബർണബാസ് കുർബാന അർപ്പിച്ചു. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നും വൈദികരും പ്രതിനിധികളും പങ്കെടുത്തു.
Pathanamthitta
പത്തനംതിട്ട: ഹോട്ടൽ ഭക്ഷണത്തിനു ജില്ലയിൽ വില തോന്നുംപടി. നിരക്ക് ഏകീകരണമില്ല. പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടിയതിനു പിന്നാലെ ജില്ലയൊട്ടാകെ ഹോട്ടലുകളും തട്ടുകടകൾ ഉൾപ്പെടെയുള്ളവരും ഭക്ഷണ, പാനീയങ്ങളിൽ വില കൂട്ടിയിരുന്നു. പിന്നാലെ പാൽ, പഞ്ചസാര, മറ്റ് നിത്യോപയോഗ സാധനങ്ങൾ ഇവയിൽ വർധനയുണ്ടായെന്ന പേരിൽ മറ്റൊരു വർധന കൂടി വന്നു. ഇതോടെ വിലയിൽ ഏകീകരണം നഷ്ടപ്പെട്ടു.
ചായയ്ക്കും കാപ്പിക്കും പത്തു രൂപയിൽനിന്ന് 12 രൂപയാക്കിയായിരുന്നു തുടക്കം. ഇതിപ്പോൾ 20 രൂപവരെ എത്തിയിട്ടുണ്ട്. 12, 13, 15, 17, 20 എന്നിങ്ങനെ വ്യത്യസ്ത നിരക്കിലാണ് വില്പന. ചില കടകളിൽ ഓരോ ദിവസവും ഓരോ വിലയാണ് വാങ്ങുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു. ഭക്ഷണസാധനങ്ങളുടെ വിലയിലും സമാനമായ വർധന വരുത്തി. ഊണിന് 70 രൂപയിൽനിന്ന് 100 രൂപയും 110 രൂപയും ആക്കിയിട്ടുണ്ട്. ചില കടകളിൽ 90 രൂപയ്ക്കും നൽകുന്നുണ്ട്. മത്സ്യം സ്പെഷ്യലായിട്ടുണ്ടെങ്കിൽ നിരക്ക് 200 കടക്കും. അപ്പം, പൊറോട്ട, ചപ്പാത്തി, ചെറുകടികൾ എന്നിവയുടെ വിലയിലും ഏകീകരണമില്ല. പാചക വാതക പ്രതിസന്ധി പരിഹരിച്ചെങ്കിലും കൂട്ടിയ വില ആരും കുറയ്ക്കാറില്ല. പാലിന്റെയും പഞ്ചസാരയുടെയും വില കൂട്ടിയതിന്റെ പേരിൽ മറ്റൊരു വർധന കൂടി അടിച്ചേല്പിക്കാനാണ് ശ്രമിച്ചത്.
വിലവിവരപ്പട്ടികയില്ല
പല ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. ജില്ലാ ഭരണകൂടം അംഗീകരിച്ച് പുറത്തിറക്കുന്ന വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ മുന്‍പ് നിർദേശമുണ്ടായിരുന്നു. എന്നാൽ ഇത് ശബരിമല തീർഥാടനകാലത്തു മാത്രമാണ് ഹോട്ടലുകൾ ബാധകമാക്കുക. മറ്റ് അവസരങ്ങളിൽ വിലനിയന്ത്രണത്തിൽ ജില്ലാ ഭരണകൂടം ഇടപെടാറില്ല. വില നിശ്ചയിക്കാനുള്ള അധികാരം തങ്ങൾക്കാണെന്ന് ഹോട്ടലുടമകൾ പറയുന്നു. ഇക്കാര്യത്തിൽ കോടതിവിധിയും തങ്ങൾക്ക് അനുകൂലമായിട്ടുണ്ടെന്നാണ് ഉടമകളുടെ വാദം. ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പരിശോധനയ്ക്കെത്താറുണ്ടെങ്കിലും വിലയുടെ കാര്യത്തിൽ ഇടപെടാറില്ല.
നികുതിയില്ലെങ്കിലും തട്ടുകടകളിൽ ഇളവില്ല
യാതൊരുവിധ നികുതികളോ വാടകയോ നൽകാതെ വഴിയോരങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകളിലും ഹോട്ടലുകളിലെ നിരക്കിനു സമാനമാണ്. വാടകയും നികുതിയും നൽകി പ്രവർത്തിക്കുന്ന ഹോട്ടലുകളും മറ്റു ഭക്ഷണവില്പനശാലകളും വില കൂട്ടുന്പോൾ സമാനമായ തരത്തിൽ വില വർധിപ്പിക്കാൻ തട്ടുകടകളും ശ്രമിക്കുകയാണ്. തട്ടുകടകിലെ ഭക്ഷണവിലയെ സംബന്ധിച്ചും യാതൊരു നിയന്ത്രണവും അധികൃതർക്കില്ല.
Pathanamthitta
പത്തനംതിട്ട: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ജില്ലാ സർവീസ് കായികമേള 17നു ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളിൽ നടത്തും.
കായികമേളയിൽ പങ്കെടുക്കുന്നതിലേക്ക് 200 രൂപ രജിസ്ട്രേഷൻ ഫീസ് ഒടുക്കി അപേക്ഷാഫോറം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽനിന്നും നേരിട്ടെത്തി കൈപ്പറ്റണം. ആയത് വകുപ്പു മേധാവികൾ സാക്ഷ്യപ്പെടുത്തി 16നു വൈകുന്നേരം അഞ്ചിനു മുന്‍പായി ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നൽകണം.
അത്ലറ്റിക്സ്, ഷട്ടിൽ ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ, കാരംസ്, ചെസ്, ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി, കബഡി, ഖോ ഖോ, ലോൺ ടെന്നീസ്, പവർ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക്ക്, നീന്തൽ, ടേബിൾ ടെന്നീസ്, വോളിബോൾ, ഗുസ്തി, യോഗ എന്നിവയാണ് മത്സര ഇനങ്ങൾ. അത് ലറ്റിക്സ് മത്സര ഇനങ്ങളിൽ ഒരു കായികതാരത്തിന് മൂന്ന് വ്യക്തിഗത ഇനങ്ങളിലും റിലേ മത്സരങ്ങളിലും പങ്കെടുക്കാം. വൈകിവരുന്ന അപേക്ഷകൾ സ്വീകരിക്കില്ല, കൂടുതൽ വിവരങ്ങൾക്ക് 9895435656, 8086963927 എന്ന ടെലിഫോൺ നന്പരിൽ ബന്ധപ്പെടണം.
Pathanamthitta
പത്തനംതിട്ട: കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന വിവിധ ഉത്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്തുന്നതിനും ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുന്നതിനുമായി നടപ്പാക്കിവരുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ നടത്തിപ്പിനായി മാനേജ്മെന്റ് ടീം തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കുടുംബശ്രീ സംവിധാനത്തെക്കുറിച്ച് വ്യക്തമായ ധാരണയും വിപണനരംഗത്ത് പ്രാവീണ്യവും പ്രവൃത്തിപരിചയവുമുള്ള സ്ഥാപനങ്ങൾക്കും ടീമുകൾക്കും അപേക്ഷിക്കാം. കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി സംസ്ഥാനത്തെ മറ്റു ജില്ലകളിൽ വിജയകരമായി നടപ്പാക്കുന്ന മാനേജ്മെന്റ് ടീമുകൾക്കും അപേക്ഷ സമപ്പിക്കാനാകും. വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു. മാർക്കറ്റിംഗ്, സെയിൽസ്, വിതരണ പ്രവർത്തനങ്ങൾ, ഹോംഷോപ്പ് നടത്തിപ്പ് തുടങ്ങിയ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ ജില്ലാ മിഷൻ ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷൻ, പത്തനംതിട്ട എന്ന വിലാസത്തിൽ 17നു മുന്‍പ് ലഭിക്കണം
Pathanamthitta
തിരുവല്ല: തിരുവല്ല മുത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ സ്ഥാപകരിലൊരാളായ ഫാ. കുര്യൻ മുക്കോച്ചേരിൽ സിഎംഐയുടെ സ്മരണാർഥം സംഘടിപ്പിക്കുന്ന വാർഷിക ക്രൈസ്റ്റ് ചലഞ്ച് ട്രോഫി ബാസ്കറ്റ്ബോൾ ടൂർണമെന്റ് 11 മുതൽ 14 വരെ നടക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ജയിംസ് മുല്ലശേരി സിഎംഐ അറിയിച്ചു.
നാലുദിവസങ്ങളിലായി നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ഫ്ലഡ്ലൈറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടനം 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് കേരള പൊലിസ് അന്താരാഷ്ട്ര താരം കെ.എസ്. പൂജാമോൾ നിർവഹിക്കും.
ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് എഫ്രേംസ് മാന്നാനം, സെന്റ് ജോസഫ് പുളിങ്കുന്ന്, ജിബിഎച്ച്എസ്എസ് മലപ്പുറം, സിൽവർ ഹിൽസ് കാലിക്കട്ട്, ഗിരിദീപം കോട്ടയം, ജ്യോതിനികേതൻ ആലപ്പുഴ, കെഇ സ്കൂൾ മാന്നാനം, സെന്റ് സ്റ്റീഫൻസ് പത്തനാപുരം, എസ്എച്ച് കിളിമല, എസ്എച്ച് ചങ്ങനാശേരി, സെന്റ് ആൻസ് കുര്യനാട്, ആതിഥേയരായ ക്രൈസ്റ്റ് സെൻട്രൽ തിരുവല്ല. പെൺകുട്ടികളുടെ വിഭാഗത്തിൽ പ്രൊവിഡൻസ് കാലിക്കറ്റ്, മൗണ്ട് കാർമൽ കോട്ടയം, സിൽവർ ഹിൽസ് കാലിക്കട്ട്, ജ്യോതിനികേതൻ ആലപ്പുഴ, മൗണ്ട് ടാബോർ പത്തനാപുരം, എസ്എച്ച് ചങ്ങനാശേരി, എസ്എച്ച് കിളിമല, ക്രൈസ്റ്റ് തിരുവല്ല. കിഡ്സ് ബോയ്സ് വിഭാഗത്തിൽ ക്രൈസ്റ്റ് തിരുവല്ല, സോഫിയ മല്ലപ്പള്ളി, എംഎംഎആർ ചെങ്ങന്നൂർ, മുളമൂട്ടിൽ കോഴഞ്ചേരി.
Pathanamthitta
പത്തനംതിട്ട: സ്ത്രീവിരുദ്ധത പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും അംഗീകരിക്കാനാകില്ലെന്നും അവര്‍ ഇരുണ്ട കാലഘട്ടത്തിന്റെ വക്താക്കളാണെന്നു ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക സമ്മേളനവും ഓണാഘോഷ പരിപാടികളും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട് അസമത്വങ്ങള്‍ക്ക് ഇരകളായിരുന്ന സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഭരണഘടനാപരമായ നിയമങ്ങളും സാമൂഹ്യ പരിവര്‍ത്തന പ്രസ്ഥാനങ്ങളും നല്കിയ സംഭാവനകള്‍ ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും വര്‍ത്തമാനകാല സമൂഹം ഇത് അംഗീകരിക്കില്ലെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് അധ്യക്ഷത വഹിച്ചു. അബിന്‍ വര്‍ക്കി എംഎല്‍എ, സി.വി. ശാന്തകുമാര്‍ എംഎല്‍എ, മാലേത്ത് സരളാദേവി എക്സ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ലീല രാജന്, എലിസബത്ത് അബു, സാമുവല്‍ കിഴക്കുപുറം, അന്നമ്മ ഫിലിപ്പ്, സുജാത മോഹന്‍, മേഴ്സി പാണ്ഡ്യത്ത്, സിന്ധു അനില്‍, മഞ്ജു വിശ്വനാഥ്, ആശ തങ്കപ്പന്, എം. അനിലാ ദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Pathanamthitta
പത്തനംതിട്ട: തിരുവനന്തപുരത്ത് നടക്കുന്ന 47-ാമത് കേരള പൊലിസ് കായികമേള 2026-ന്റെ ഭാഗമായി യേസ് ടു സ്പോര്‍ട്സ്, നോ ടു ഡ്രഗ്സ് എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന കേരള പൊലിസ് മാരത്തണിന് പത്തനംതിട്ട ജില്ലയില്‍ സ്വീകരണം നല്കി.
കാസര്‍ഗോഡുനിന്ന് ആരംഭിച്ച മാരത്തണ്‍ വിവിധ ജില്ലകള്‍ പിന്നിട്ട് ഇന്നലെ ഉച്ചയോടെ തിരുവല്ല ഇടിഞ്ഞില്ലത്ത് പത്തനംതിട്ട ജില്ലയില്‍ പ്രവേശിച്ചു. തുടര്‍ന്ന് തിരുവല്ലയിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി നീരേറ്റുപുറം വഴി ആലപ്പുഴ ജില്ലയിലേക്ക് കടന്നു. ജില്ലയിലേക്ക് എത്തിച്ചേര്‍ന്ന മാരത്തണിനെ ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് സ്വീകരിച്ചു. പൊലിസ് അത്ലറ്റുകള്, സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റുകള്‍, യുവജനങ്ങള്‍ , കോളജ് വിദ്യാര്‍ഥികള്‍, വിവിധ റസിഡന്റ്സ് അസോസിയേഷനുകള്‍, ബൈക്ക് റൈഡേഴ്സ്, റോളര്‍ സ്കേറ്റിംഗ് ടീം, ഡ്രൈവേഴ്സ് യൂണിയന് തുടങ്ങി വിവിധ മേഖലകളില്‍ പെട്ടവരുടെ സഹകരണത്തോടുകൂടിയാണ് മാരത്തണ്‍ ജില്ലയില്‍ പര്യടനം നടത്തിയത്.
തിരുവല്ല എസ്സിഎസ് ഗ്രൗണ്ടില്‍ വര്‍ഗീസ് മാമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മാരത്തണിനെ സ്വീകരിച്ചു. ജില്ലാ പൊലീസ് മേധാവി ആര്. ആനന്ദ്, തിരുവല്ല തഹസില്‍ദാര്‍ ജോബിന് ജോര്‍ജ് പത്തനംതിട്ട അഡീഷണല്‍ എസ്പി ആര്. ജയരാജ്, തിരുവല്ല ഡിവൈഎസ്പി പി.ആര്. സന്തോഷ്, പത്തനംതിട്ട നര്‍ക്കോട്ടിക് സെല്‍ഡിവൈഎസ്പി റെജി ഏബ്രഹാം, തിരുവല്ല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പത്തനംതിട്ട ജില്ലയിലെ പൊലിസ് ഉദ്യോഗസ്ഥരും കായികതാരങ്ങളും ജനപ്രതിനിധികളും സാമൂഹിക,സാംസ്കാരിക പ്രവര്‍ത്തകരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു.
Pathanamthitta
തിരുവല്ല: കുറ്റപ്പുഴ സെൻട്രൽ റസിഡന്റ്സ് അസോസിയേഷന്റെ വാർഷികവും ഓണാഘോഷവും കുടുംബസംഗമവും വർഗീസ് മാമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന്റെയും തിരുവല്ല - മല്ലപ്പള്ളി- ചേലക്കൊമ്പ് റോഡിന്റെയും വികസനം യാഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഡോ.എ.പി. ജോണിന്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ അനു ജോർജ് , രക്ഷാധികാരി തോമസ് പി. അത്യാൽ, സെക്രട്ടറി പ്രസാദ് ചെറിയാൻ, ട്രഷറാർ പി.ഐ. ഇട്ടിച്ചെറിയ, എ.വി.ജോർജ് ,ഫോർട്ട് സെക്രട്ടറി സി.പി.ജോൺ , ഷീബ കോശി, ഷേബ മേരി മാത്യു എന്നിവർ പ്രസംഗിച്ചു.
80 വയസ് പൂർത്തീകരിച്ചവരെ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികൾ നടത്തി.
തിരുവല്ലയിലെ ദീപാ ജംഗ്ഷൻ മുതൽ കുരിശുകവല വരെയുള്ള ഭാഗത്ത് ഡിവൈഡറുകൾ പുനഃസ്ഥാപിക്കണമെന്നും നഗരസഭാ റോഡുകളുടെ റീടാറിംഗ് എത്രയും വേഗം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
Pathanamthitta
കോന്നി: കൾച്ചറൽ ഫോറം സംഘടിപ്പിച്ച കോന്നി ഓണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്ററിന്റെ അധ്യക്ഷതയിൽ ഫോറം വൈസ് ചെയർമാൻ എസ്. സന്തോഷ് കുമാർ ഓണസന്ദേശം നൽകി.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം സുലേഖ വി. നായർ, ഫോറം കൺവീനർ ബിനുമോൻ ഗോവിന്ദൻ, കോന്നി ഓണം കോ-ഓർഡിനേറ്റർ എം.ബി. മാത്യു, കോന്നി ഓണം കൺവീനർ ജയൻ, പ്രവീൺ പ്ലാവിളയിൽ, ഐവാൻ വകയാർ, ജി. ശ്രീകുമാർ, എലിസബത്ത് അബു, പ്രദീപ് കുമാർ, അഭിലാഷ്, ചിത്ര രാമചന്ദ്രൻ, നവീൻ കോശി, ബിജു വട്ടക്കുളഞ്ഞി, ടി. ലിജ, അരുൺകുമാർ, സുജാത മോഹൻ എന്നിവർ പ്രസംഗിച്ചു.
Pathanamthitta
അടൂര്‍: മൂടിയില്ലാത്ത ഓട കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നു. കെപി റോഡരികില്‍ ഏഴംകുളം ജംഗ്ഷനു സമീപം നിര്‍മിച്ച ഓടകള്ക്കാണ് മൂടി ഇല്ലാത്തത്. രണ്ടുമാസമായി ഓടപണി പൂര്‍ത്തിയായിട്ട്. ഉയരമില്ലാത്ത ഇടങ്ങളില്‍ കെട്ടി ഉയര്‍ത്തിയിരുന്നു. ഏഴംകുളം ജംഗ്ഷന് പടിഞ്ഞാറ് പെട്രോള്‍ പമ്പിന് സമീപവും കിഴക്കോട്ട് മാറിയുള്ള ഭാഗങ്ങളിലുമാണ് ഓടകള്‍ക്ക് മൂടിയില്ലാത്തത്. പുതുതായി പണിതതില്‍ കുറെ ഭാഗത്ത് മൂടികള്‍ ഇട്ടിട്ടുണ്ട്. നേരത്തെയുള്ള മൂടിയില്ലാത്ത ഓടകള്‍ക്കുമുകളില്‍ പലയിടത്തും കാട് വളര്‍ന്നുകിടക്കുകയാണ്. കാടുള്ള ഭാഗങ്ങളില്‍ ഓട ശ്രദ്ധയില്‍ പെടില്ല. ഇത് കാല്‍നടയാത്രക്കാര്‍ക്ക് വലിയ അപകടഭീഷണിയാണ്.
മുന്‍പ് ഈ പ്രദേശത്ത് നിയന്ത്രണം വിട്ട് ഇരുചക്ര വാഹനം ഓടയില്‍ വീണ സംഭവംമുണ്ടായിട്ടുണ്ട്. റോഡിന് വീതി കുറവുള്ള സ്ഥലങ്ങളിലെ മൂടിയില്ലാത്ത ഓടയാണ് വലിയ അപകട സാധ്യത. ജംഗ്ഷനു സമീപമുള്ള ഓടകള്‍ക്ക് മുഴുവന്‍ മൂടി സ്ഥാപിച്ച് അപകട സാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Pathanamthitta
തിരുവല്ല: പക്ഷാഘാതത്തെ ത്തുടർന്നുണ്ടാകുന്ന ശാരീരിക പരിമിതികൾ മറികടക്കുന്നതിൽ ഫിസിയോതെറാപ്പിയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി പുഷ്പഗിരി മെഡിക്കൽ കോളജിൽ ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി രാവിലെ വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. പുഷ്പഗിരി ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. വിജയലക്ഷ്മിയും സെന്റ് മേരീസ് കോളജ് ഓഫ് ഫിസിയോതെറാപ്പിയിലെ പ്രഫസർ ഡോ. സ്വപ്ന മേരിയും ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഉച്ചകഴിഞ്ഞു നടന്ന സമ്മേളനം വർഗീസ് മാമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു തുണ്ടിയിൽ അധ്യക്ഷത വഹിച്ചു.
ഫിസിയോതെറാപ്പിയുടെയും സ്ട്രോക്ക് റിഹാബിലിറ്റേഷന്റെയും വിവിധ വശങ്ങളെക്കുറിച്ച് ഐഎപി സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത്ത് നമ്പൂതിരിയും പുഷ്പഗിരി ആശുപത്രി ന്യൂറോളജി വിഭാഗം മേധാവി ഡോ. റെജി തോമസും പ്രസംഗിച്ചു. പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി ഫിസിയോതെറാപ്പി വിഭാഗം മേധാവി ഡോ. സി. ഷിബു ജോർജ് സ്വാഗതവും ഡോ. ക്രിസ്റ്റീന തോമസ് നന്ദിയും പറഞ്ഞു.
Pathanamthitta
അടൂർ: കഴിഞ്ഞ തലമുറ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ പുതിയ തലമുറയിലെ അധ്യാപകർ പിന്തുടരണമെന്ന് മാർത്തോമ്മാ സഭ അടൂർ–മാവേലിക്കര ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ. കേരള കോൺഗ്രസ് - എം സംസ്കാരവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധ്യാപക ദിനാചരണത്തിന്റെയും കവിയരങ്ങിന്റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടൂർ ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ സംസ്കാരവേദി ജില്ലാ പ്രസിഡന്റെ ഡോ. വർഗീസ് പ്ലാവിള അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റെ ഡോ. വർഗീസ് പേരയിൽ മുഖ്യപ്രഭാഷണം നടത്തി. പഴകുളം ശിവദാസൻ, സാഹിത്യകാരൻ ഏഴംകുളം മോഹൻകുമാർ, കവി അടൂർ രാമകൃഷ്ണൻ, പ്രഫ. മോനി തോമസ്, പ്രഫ. ജോസ് വി. കോശി, പ്രഫ. ഏബ്രഹാം വർഗീസ്, സാംസൺ സാമുവൽ, എ.ജി. മാത്യൂസ്, കെ. സുധാമണി, വി.ജി. സിനി, സുഗത പ്രമോദ്, സുമ രാജശേഖരൻ, തോമസ് പേരയിൽ എന്നിവർ പ്രസംഗിച്ചു.
Pathanamthitta
മൈലപ്ര: പഞ്ചായത്തിലെ വിവിധ സ്കൂളുകളുടെ ലൈബ്രറി നവീകരണത്തിനായി എസ്എച്ച് സ്കൂള്‍ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ പുസ്തകങ്ങള്‍ നല്കുന്ന സ്നേഹാക്ഷരം പദ്ധതിയുടെ ഉദ്ഘാടനം കുമ്പഴ വടക്ക് എസ്എന്‍വി സ്കൂളില്‍ റെജി മലയാലപ്പുഴ നിര്‍വഹിച്ചു.
സ്കൂളുകള്‍ തമ്മിലുള്ള സൗഹൃദം ഉറപ്പാക്കുന്നതിനും വായനാചര്ച്ചകള് സംഘടിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ള പദ്ധതിയില്‍ ഒരുവര്‍ഷംകൊണ്ടു ശേഖരിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
സ്കൂള്‍ ഹെഡ്മിസ്ട്രസ് സുജയ സുകു, ഷാനി തോമസ്, റേച്ചല്‍ വര്‍ഗീസ്, എസ്. ചിത്ര, ആദില മസൂദ്, പാര്‍വണ, എയ്ഞ്ചല്‍, അജീജ, അലീന എന്നിവര്‍ പ്രസംഗിച്ചു.
Pathanamthitta
പത്തനംതിട്ട: അപ്രതീക്ഷിതമായി വന്നെത്തിയ ഉഷ്ണതരംഗത്തില്‍ ഉലയുകയാണ് പത്തനംതിട്ടയും. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുകയും ഒരുമാസം മുമ്പ് പ്രളയക്കെടുതി നേരിടുകയും ചെയ്ത പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ മുതല്‍ ഇന്നലെ വരെയുള്ള കണക്കില്‍ ആറു ശതമാനം മഴയുടെ കുറവ്. 1372.6 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് 1294 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച് പത്തുശതമാനത്തില്‍ താഴെ മഴക്കുറവ് രേഖപ്പെടുത്തിയ രണ്ട് ജില്ലകളിലൊന്നാണ് പത്തനംതിട്ട. തിരുവനന്തപുരം ജില്ലയില്‍ അഞ്ച് ശതമാനം മഴയുടെ കുറവ് മാത്രമേയുള്ളൂ.
പത്തനംതിട്ടയില്‍ ഏറ്റവുമധികം മഴ ഈ സീസണില്‍ ലഭിച്ചതാകട്ടെ ജൂലൈ അവസാനവാരവും ഓഗസ്റ്റ് ആദ്യവാരവുമാണ്. 2018ലേതിനു സമാനമായ പ്രളയസാഹചര്യം ഇക്കാലയളവില്‍ ജില്ല നേരിടുകയുമുണ്ടായി. എന്നാല്‍ അതിനുശേഷം മഴ തീരെ ലഭിച്ചിട്ടില്ല. ഓണക്കാലത്തു മഴ പ്രതീക്ഷിച്ചിരുന്നെങ്കിലും താപനില ഉയരുകയായിരുന്നു. രണ്ടാഴ്ച മുമ്പുവരെ ഇടവിട്ട് മഴ ലഭിച്ചിരുന്നത് നേരിയ ആശ്വാസമായിരുന്നു. എന്നാല്‍ ഓണം കഴിഞ്ഞതോടെ കൊടുംവരള്‍ച്ചയുടെ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. പകല്‍ച്ചൂടിന്റെ കാഠിന്യം ശക്തമാണ്. രാവിലെ പത്തുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള സമയത്ത് പലയിടത്തും 35 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്തുന്നുണ്ട്.
ജലസ്രോതസുകള്വറ്റുന്നു
ചൂടിന്റെ കാഠിന്യം ഏറിയതോടെ ജലസ്രോതസുകള്‍ വേഗത്തില്‍ വരളുകയാണ്. കിണറുകളില്‍ ജലനിരപ്പ് പൊടുന്നനെ താഴ്ന്നു. ഭൂഗര്‍ഭ ജലനിരപ്പ് താഴേക്ക് പോയതോടെയാണിത്. നദികളിലെ ജലനിരപ്പിലും ഇതു പ്രകടമാണ്. ഓണക്കാലത്തുവരെ ജലസമ്പുഷ്ടമായ പമ്പാനദി വേഗത്തിലാണ് വരളുന്നത്. പമ്പാനദിയിലൂടെ ആറന്മുള വള്ളസദ്യയ്ക്കായി എത്തുന്ന പള്ളിയോട കരക്കാര് ഓരോദിവസത്തെയും ജലനിരപ്പ് കൃത്യമായി വീക്ഷിച്ചുവരികയാണ്. മണിമല, അച്ചന്‍കോവില്‍ നദികളിലും ജലനിരപ്പ് കുറഞ്ഞു തുടങ്ങി. നദികളിലും തോടുകളിലും വെള്ളം കുറയുന്നതോടെ കിണറുകളും മറ്റു ജലാശയങ്ങളും വറ്റിത്തുടങ്ങും. ഇപ്പോള്‍ തന്നെ ജില്ലയുടെ പല മേഖലകളിലും ടാങ്കര്‍ വെള്ളത്തെ ആശ്രയിക്കുന്നുണ്ട്. ജലവിതരണ പദ്ധതികളുടെ പോരായ്മകളാണ് ഇതിനു പ്രധാന കാരണം.
സംഭരണികളിലുംവെള്ളം കുറയുന്നു
പ്രധാന വൈദ്യുതോത്പാദന കേന്ദ്രമായ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി - ആനത്തോട്, പമ്പ സംഭരണികളിലെ ജലനിരപ്പ് 50 ശതമാനത്തില്‍ താഴെയാണ്. കഴിഞ്ഞ മഴക്കാലത്ത് ജലനിരപ്പ് 60 ശതമാനം വെ എത്തിയിരുന്നു. സാധാരണനിലയില്‍ വര്‍ഷകാലത്ത് ജലനിരപ്പ് 80 ശതമാനത്തിലെത്തേണ്ടതാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി വൃഷ്ടി പ്രദേശങ്ങളില്‍ മഴയുടെ കുറവ് ഗണ്യമായി അനുഭവപ്പെടുന്നുണ്ട്. പമ്പ സംഭരണിയില്‍ 30 ശതമാനം മാത്രമാണ് ജലനിരപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. ശബരിഗിരിയിലെ ഉത്പാദനശേഷം പുറന്തള്ളുന്ന വെള്ളം സംഭരിക്കുന്ന മൂഴിയാറില്‍ 45 ശതമാനം വെള്ളമുണ്ട്.
Pathanamthitta
തിരുവല്ല: ടൗണിലെ പ്രധാന സിരാ കേന്ദ്രങ്ങളിലൊന്നായ എസ്സിഎസ് ജംഗ്ഷനു സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍നിന്ന് മല്ലപ്പള്ളി, മാവേലിക്കര ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ക്കായി യാത്രക്കാര്‍ കാത്തുനില്ക്കുന്ന പ്രധാന ഇടമാണിത്. എന്നാല്‍ ഇവിടെ യാത്രക്കാര്‍ക്ക് കാത്തുനില്ക്കാന് സൗകര്യമില്ലാത്തത് വലിയ ദുരിതമാണ്.
ബസ് എത്തുന്നതുവരെ റോഡരികില്‍ വെയിലും മഴയും ഏറ്റുവാങ്ങിയാണ് യാത്രക്കാര്‍ കാത്തുനില്‍ക്കുന്നത്. സ്ത്രീകള്‍, കുട്ടികള്‍, വയോധികർ, രോഗികള്‍ എന്നിവരുള്‍പ്പെടെയുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. തിരക്കേറിയ ടൗണ്‍ മേഖലയായതിനാല്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ ബസ് കാത്തുനില്‍ക്കേണ്ട സാഹചര്യവും അപകടസാധ്യത ഉയര്‍ത്തുന്നതായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
മാസങ്ങള്‍ക്കുമുമ്പ് ഇവിടെ ഉണ്ടായിരുന്ന തണല്‍മരം മുറിച്ചുമാറ്റിയതോടെയാണ് യാത്രക്കാരുടെ ദുരിതം കൂടുതല്‍ രൂക്ഷമായത്. നേരത്തേ മരത്തിന്റെ തണലില്‍ കാത്തുനില്ക്കാന് കഴിഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അതിനും സൗകര്യമില്ല. ശക്തമായ വെയിലില്‍ ഏറെ നേരം നില്‍ക്കേണ്ടിവരുന്നു. മഴക്കാലത്ത് നനഞ്ഞുകൊണ്ട് ബസ് കാത്തുനില്‍ക്കേണ്ട സ്ഥിതിയുമാണ്.
തിരുവല്ല നഗരത്തിലെ പ്രധാന ബസ് യാത്രാ മേഖലയായ എസ്സിഎസ് ജംഗ്ഷനു സമീപം അടിയന്തരമായി സുരക്ഷിതമായ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നഗരസഭയും ബന്ധപ്പെട്ട അധികൃതരും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.
Pathanamthitta
പത്തനംതിട്ട: ബാര്‍ ഹോട്ടലിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ് ബോര്‍ഡ് കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന ഒരു പവന് തൂക്കം വരുന്ന സ്വര്‍ണ നെക്ലസും 30000 രൂപയും കവര്‍ന്ന രണ്ടുപേരെ ഇലവുംതിട്ട പൊലിസ് അറസ്റ്റ് ചെയ്തു.
ഓമല്ലൂര്‍ മഞ്ഞിനിക്കര കോയിക്കകുന്നില് സിജോ സുനില്‍ (20), ഇലവുംതിട്ട മെഴുവേലി ചന്ദനക്കുന്ന് കുറവന്പ്രാക്കല് ചന്ദ്രമംഗലം വീട്ടില്‍ ശ്രീരാഗ് (19) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം.
ഇവരുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെടുത്തു. ഇലവുംതിട്ട എസ്ഐ കെ. ആർ. രാജേഷ്കുമാര്‍, സിപിഒമാരായ എന്‍. നവീന്‍, ആര്. വിഷ്ണുരാജ്, എസ്. അനന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
Pathanamthitta
പത്തനംതിട്ട: ആറന്മുളയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ജീപ്പിന് എംവിഡി ചുമത്തിയ 50,000 രൂപ പിഴ വാഹന ഉടമകളായ ദമ്പതികൾക്ക് ഹൈക്കോടതി അഭിഭാഷക കൂട്ടായ്മ കൈമാറി. പ്രളയ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ജീപ്പിന് പിഴയിട്ട ഉദ്യോഗസ്ഥന്റെ നടപടി യുടെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന നിലപാടിൽ മാറ്റമില്ലെന്ന് അബിൻ വർക്കി എംഎൽഎ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരമുണ്ടായ പ്രളയ സമയത്ത് ആറന്മുളയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ മെഴുവേലി സ്വദേശികളായ ദമ്പതികളുടെ ഥാർ ജീപ്പിന് എംവിഡി ഉദ്യാഗസ്ഥൻ പിഴ ഇട്ടതിനേ തുടർന്ന് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംവിഡി ഉദ്യോഗസ്ഥൻ കോടതിയെ സമീപിക്കുകയുമായിരുന്നു. കോടതി എംവിഡി യു ടെ സസ്പെൻഷൻ പിൻവലിക്കുകയും പിഴ തുക 5000 ൽ നിന്ന് 50000 ആയി വർധിപ്പിക്കുകയും ചെയ്തു.
പ്രളയമുണ്ടായ ദിവസം ഹൈക്കോടതിയിലെ അഭിഭാഷകരുടെ കൂട്ടായ്മ നടത്തിയ വള്ളസദ്യ ആറൻമുളയിൽ നടന്നിരുന്നു. വള്ളസദ്യ സമയത്ത് ജലനിരപ്പ് ഉയർന്നതോടെ ഹൈക്കോടതിയിലെ ഉന്നതരടക്കമുള്ളവരെ രക്ഷാപ്രവർത്തകർ ഓഫ് റോഡ് വാഹനങ്ങളിൽ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലെ അഭിഭാഷക കൂട്ടായ്മ പിഴത്തുക വാഹന ഉടമക്ക് നൽകാൻ മുന്നോട്ടു വന്നതെന്ന് എംഎൽഎ പറഞ്ഞു. ഇന്നലെ രാവിലെ അബിൻ വർക്കി എംഎൽഎ യുടെ ഓഫീസിൽ വച്ച് പിഴത്തുകയായ 50000 രൂപ വാഹന ഉടമകളായ ദമ്പതികൾക്ക് കൈമാറി.
രക്ഷാപ്രവർത്തനത്തിന് മുന്നാട്ടു വന്ന വാഹന ഉടമകളായ ദമ്പതികൾക്കൊപ്പമാണ് താനെന്ന് അബിൻ വർക്കി വ്യക്തമാക്കി. എംവിഡിയുടെ നിയമപരമായ ഏതെങ്കിലും നടപടിയെ അല്ല വിമർശിച്ചതെന്നും, ജില്ലയുടെ മിക്ക ഭാഗങ്ങളും പ്രളയത്തിൽ മുങ്ങിയ സമയത്ത് വെള്ളം കയറാത്ത ജില്ലയിലെ ഏക ടൗണായ അടൂരിൽ ആ ദിവസം നടത്തിയ വാഹന പരിശോധനയുടെ ഉദ്ദേശ്യശുദ്ധിയെയാണ് വിമർശിച്ചതെന്നും അബിൻ വർക്കി പറഞ്ഞു.
മത്സ്യ ബന്ധന ബോട്ടുകൾ റോഡിൻ ഓടിക്കുന്നത് കുറ്റകരമാണ്. അതേപോലെ ജെസിബി ട്രാക്ടർ എന്നിവയിൽ ആളുകളെ കയറ്റുന്നതും അനുവദനീയമല്ല. എന്നാൽ പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിനായി മത്സ്യ ബന്ധന ബോട്ടുകൾ റോഡിൽ ഓടിക്കുകയും ട്രാക്ടർ, ജെസിബി, ടിപ്പർ പോലുള്ള വാഹനങ്ങളിൽ ആളുകളെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയും ചെയ്യുന്നത് അടിയന്തര സാഹചര്യം കണക്കിലെടുത്താണ്. ഇത്തരം സാഹചര്യത്തിൽ എംവിഡിയുടെ ഭാഗത്തുനിന്നുണ്ടായ അനൗചിത്യത്തെയാണ് വിമർശിച്ചതെന്ന് എംൽഎ പറഞ്ഞു. വാഹന ഉടമകൾ പ്രളയ രക്ഷാപ്രവർത്തനത്തിനെത്തിയതാണെന്ന് അറിയിച്ചപ്പോൾ, നിങ്ങളെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ ആരെങ്കിലും നിർബന്ധിച്ചോ എന്ന ചോദ്യമാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതും സംശയത്തിന് ഇടവരുത്തുന്നുവെന്ന് അബിൻ വർക്കി ചൂണ്ടിക്കാട്ടി.
Pathanamthitta
പത്തനംതിട്ട: ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കുളനട ഗ്രാമപഞ്ചായത്തിലെ പാണിൽ, മാന്തുക, എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്തിലെ വള്ളംകുളം ജനകീയ ആരോഗ്യ കേന്ദ്രത്തിനും ദേശീയ ഗുണനിലവാര അംഗീകാരം എന്‍ക്യുഎഎസ് ലഭിച്ചു.
പാണില്‍ ജനകീയ ആരോഗ്യ കേന്ദ്രം ശതമാനം സ്കോറും, വള്ളംകുളം ജനകീയ ആരോഗ്യ കേന്ദ്രം 91.65 ശതമാനം സ്കോറും മാന്തുക ജനകീയ ആരോഗ്യ കേന്ദ്രം 89.77 ശതമാനം സ്കോറും നേടിയാണ് അംഗീകാരം കരസ്ഥമാക്കിയത്.
സര്‍വീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്സ്, ഇന്‍പുട്ട്സ്, സപ്പോട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്ഫെക്ഷന് കണ്ട്രോൾ, ക്വാളിറ്റി മാനേജ് മെന്റ്, ഔട്ട്കം വിഭാഗങ്ങളിലായി 70 ശതമാനത്തിനു മുകളില്‍ സ്കോര്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് സ് അംഗീകാരം ലഭിക്കുന്നത്.
ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാനായത്. ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നതിനായി ജില്ലാ, സംസ്ഥാന, ദേശീയതലത്തിലുള്ള പ്രത്യേക ഗുണനിലവാര സമിതി നടത്തുന്ന വിദഗ്ധ പരിശോധനകള്‍ക്കു ശേഷമാണ് അംഗീകാരം തീരുമാനിക്കുന്നത്.
Pathanamthitta
പത്തനംതിട്ട: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പത്തനംതിട്ട ജില്ലയുടെയും സോണിന്റെയും ആഭിമുഖ്യത്തില്‍ ഗുരുവന്ദനം 2026 അധ്യാപക ദിനാചരണവും അധ്യാപകരെ ആദരിക്കുന്ന സമ്മേളനവും നടന്നു.
പത്തനംതിട്ട പ്രകാശധാര ഡിഫറന്റലിഎബിള്ഡ് സ്കൂളില്‍ നടന്ന സമ്മേളനം ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനാധിപന്‍ അഡോ. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പ്രകാശധാര സ്കൂളിലെ അധ്യാപകരെ മെത്രാപ്പോലീത്ത പൊന്നാട അണിച്ച് ആദരിച്ചു.
കെസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജോണ്സന് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഏബ്രഹാം ഇഞ്ചക്കലോടി കോര്‍ എപ്പിസ്കോപ്പ, ഫാ. ബിജു മാത്യു, റവ എം സി സാമുവേൽ, ഫാ. ബെന്യാമിന് ശങ്കരത്തിൽ, റവ. ഷാജി കെ. ജോര്‍ജ്, ഫ.എബി ടി. സാമുവേൽ, ഫാ. റോയി സൈമൺ, ഫാ. ഗ്രിഗറി വര്‍ഗീസ്, ഫാ. ഷൈജു കുര്യൻ, ഫാ. അബിമോന്‍, ഡോ. കെ. മാത്യു, ജില്ലാ സെക്രട്ടറി അനീഷ് തോമസ്, ഡെന്നീസ് സാംസണ്, അനി കിഴക്കുപുറം, മാത്യു പി. വര്‍ഗീസ്, ബാബു വെണ്മേലി, ഡെയിസി ഷാജന്, ലിഡ ഗ്രീഗറി ജോബി, ബെന്നി, റിബാ ഷിജു എന്നിവര്‍ പ്രസംഗിച്ചു.
Pathanamthitta
കടമ്മനിട്ട: കടമ്മനിട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകദിനാചരണത്തിന്റെ ഭാഗമായി നടന്ന ഗുരുവഴി എന്ന പരിപാടിയിലൂടെ സ്കൂളിലെ പൂര്‍വാധ്യാപകരായ 15 പേരെ വീട്ടിലെത്തി കുട്ടികള്‍ ആദരിച്ചു.കടമ്മനിട്ട സര്‍ക്കാര്‍ വിദ്യാലയത്തിലെ ഏറ്റവും മുതിര്‍ന്ന അധ്യാപികയായ 98 വയസുള്ള കാട്ടുകല്ലില്‍ ലക്ഷ്മിക്കുട്ടിയമ്മ, മുന്‍ പ്രിന്‍സിപ്പാള്‍ എം.ടി. ഏലിയാമ്മ, സംഗീതാധ്യാപികയായിരുന്ന ജയമോള്‍ കോശി, പ്രഥമാധ്യാപകരായിരുന്ന യോഹന്നാൻ, ലീലാമ്മ, വിമലാദേവി, ദിവാകരപ്പണിക്കർ, ഒ.സി. മറിയാമ്മ, പൊന്നമ്മ, ഗ്രന്ഥകാരനും പാവനാടകകലാകാരനുമായ എം.എം. ജോസഫ് മേക്കൊഴൂര്‍ തുടങ്ങിയ ഗുരുശ്രേഷ്ഠരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അധ്യാപനത്തിന്റെ സുവര്ണസ്മൃതികള് ചോദിച്ചറിയുകയും ചെയ്തു.
അധ്യാപകരെ ആദരിക്കുക എന്നതിലുപരിയായി കടമ്മനിട്ട ഗ്രാമത്തിന്റെ നാട്ടുചരിത്രവും ഭൂമിശാസ്ത്രവും തിരിച്ചറിയാനുളള യാത്ര കൂടിയായിരുന്നു ഗുരുവഴി. പൂര്‍വാധ്യാപകരുടെ ഓര്‍മ്മകളില്‍ നിറയുന്ന ഭൂതകാലത്തിന്റെ ഉപ്പും മധുരവും കുട്ടികള്‍ക്കു കൗതുകമായി.
സ്കൂള്‍ പ്രഥമാധ്യാപിക ആർ. ശ്രീലത ഗുരുവഴി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത 30 ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ഗുരുവഴിയുടെ ഭാഗമായി. സ്കൂള്‍ വികസനസമിതി അംഗം ബിജു മലയിൽ, അധ്യാപകരായ പ്രസന്നകുമാര്‍, ലിനി കൃഷ്ണന്, രഘു, അഖില്‍, മിനി, സിജി, ശ്രീലക്ഷ്മി, താര എന്നിവര്‍ സംബന്ധിച്ചു.
Pathanamthitta
പത്തനംതിട്ട: മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലൈഫ് മിഷൻ ഭവനനിർമാണ പദ്ധതി ഗുണഭോക്തൃവിഹിതം അടക്കം ലക്ഷങ്ങൾ തട്ടി എടുത്തതിന് അറസ്റ്റിലായ ഗ്രാമസേവിക റാണി ലക്ഷ്മിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജില്ലാ ഇന്റേണൽവിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യരാണ് സസ്പെൻഡ് ചെയ്തത്. തട്ടിപ്പുസംബന്ധിച്ച പരാതിയിൽ റാണി ലക്ഷ്മിയെ കഴിഞ്ഞയാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. തണ്ണിത്തോട്, ചിറ്റാർ പൊലിസ് സ്റ്റേഷനുകളിലാണ് ഇവർക്കെതിരേ നിലവിൽ കേസുകളുള്ളത്.
ഫയലുകൾ പരിശോധിച്ചതിൽ ഗുരുതരമായ കൃത്യവിലോപവും, സാമ്പത്തിക തിരിമറിയും, ധനാപഹരണവും കണ്ടെത്തിയതായി ഉത്തരവിൽ പറയുന്നു. ഇന്റേണൽവിജിലൻസ് ഓഫീസർ കൂടാതെ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും ക്രമക്കേട് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. വിഇഒയുടെ സസ്പെൻഷനു പിന്നാലെ കൂടുതൽ പേരിലേക്ക് അന്വേഷണം നീങ്ങിയേക്കും. പഞ്ചായത്ത് ജീവനക്കാർക്കും ചില മെംബർമാർക്കും തട്ടിപ്പിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിൽ ലൈഫ് ഭവനനിർമാണം, വീട് അറ്റകുറ്റപ്പണി, ഈസി കിച്ചൻ, ശുചുമുറി നിർമാണം തുടങ്ങിയവയുടെ ഗുണഭോക്തൃവിഹിതമാണ് വ്യാജ രേഖചമച്ചും മറ്റും ബന്ധുക്കളുടെ പേരിലേക്ക് വിഇഒ മാറ്റിയത്. തണ്ണിത്തോട് പഞ്ചായത്തിലെ പരാതിയുടെ അടിസ്ഥാനത്തിൽ ഇവർ മുമ്പ് ജോലി ചെയ്തിരുന്ന പഞ്ചായത്തുകളിലും പരിശോധന നടത്തുകയായിരുന്നു. അറസ്റ്റിലായ റാണി ലക്ഷ്മിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
സമാനമായ തട്ടിപ്പുകൾ മറ്റു തദ്ദേശസ്ഥാപനങ്ങളിലും നടന്നിട്ടുണ്ടോയെന്ന് പരിശോധന വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പദ്ധതികളിൽ ഉദ്യോഗസ്ഥർ ശ്രമിച്ചാൽ അനായാസം തട്ടിപ്പ് നടത്താം എന്നാണ് റാണി ലക്ഷ്മിയുടെ നടപടികളിൽ നിന്ന് വ്യക്തമായിരിക്കുന്നത്. വർഷങ്ങളായി ഇവർ നടത്തിയിരുന്ന തട്ടിപ്പാണ് ഇപ്പോൾ പുറത്തു വന്നത്. 60 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതുവരെ വ്യക്തമായിരുക്കുന്നത്. റിമാൻഡിൽ കഴിയുന്ന വിഇഒയെ പൊലിസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യും. ഇതിനുള്ള അപേക്ഷ ഇന്ന് കോടതിയിൽ പൊലിസ് നൽകിയേക്കും.
തട്ടിപ്പിന്റെ വിശദാംശങ്ങൾ അന്വേഷിക്കുന്നതിലേക്ക്പ്രത്യേക പൊലിസ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ക്രമക്കേടുകളിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച് ഇവർ ആഡംബര ജീവിതം നയിച്ചിരുന്നതായും പറയപ്പെടുന്നു. റാണി ലക്ഷ്മി ഇക്കാലയളവിൽ ഭർത്താവിന്റെ പേരിൽ ടോറസ് ലോറി അടക്കം വാങ്ങി നൽകിയത് അന്വേഷണസംഘം കണ്ടെത്തി.
തട്ടിപ്പ് കൂടുതലും സീതത്തോട്ടിൽ
സീതത്തോട് പഞ്ചായത്തിൽ 51.23 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഗവി നിവാസികൾക്കു വേണ്ടി ഭൂമി വാങ്ങി സീതത്തോട്ടിൽ വീട് വയ്ക്കാൻ നടത്തിയ പദ്ധതിയിലാണ് റാണി ലക്ഷ്മിയും തട്ടിപ്പ് നടത്തിയത്. ഈ പദ്ധതി നേരത്തേതന്നെ ഏറെ വിവാദമായതാണ്.
സീതത്തോട് പഞ്ചായത്തിൽ 2024 ഡിസംബർ ആറുമുതലാണ് റാണി ലക്ഷ്മി വിഇഒയായി പ്രവർത്തിച്ചത്.. പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്തൃ വിഹിതം നൽകുന്നതിൽ കാലതാമസം കണ്ടതിനേത്തുടർന്ന് പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് അന്വേഷണം നടത്തി. പട്ടിക പരിശോധിച്ചപ്പോൾ വിഇഒയുടെ മാതാവ്, ഭർത്താവ്, ഭർത്തൃ പിതാവ്, സുഹൃത്തുക്കൾ എന്നിവരുടെ പേരുകൾ പട്ടികയിൽ കണ്ടെത്തി. ഇവരുടെ പേരിൽ പലതവണ പണാപഹരണം നടത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പറയുന്നു
തണ്ണിത്തോട്ടിൽ പ്രാഥമികമായി രണ്ടുലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടത്. ഗുണഭോക്തൃ ലിസ്റ്റിൽ ബന്ധുക്കളുടെ പേരുകൾ തിരുകിക്കയറ്റി ഇവരുടെ പേരിൽ വ്യാജരേഖകൾ ചമച്ചാണ് പണം തട്ടിയെടുത്തുവന്നത്.
തണ്ണിത്തോട്ടിലും സമാന സംഭവങ്ങളുണ്ടായപ്പോൾ പരാതി നല്കി. ഇതിനിടെ തട്ടിപ്പ് പിടിക്കപ്പെടുമെന്നായപ്പോൾ പണം തിരികെയടച്ച് തലയൂരാൻ റാണി ലക്ഷ്മി ശ്രമം നടത്തി. തണ്ണിത്തോട് പഞ്ചായത്തിലെ ഗുണഭോക്താവായ സിനുമോനു ലഭിക്കേണ്ട പണം അടൂരിലെ മറ്റൊരു സിനുവിന്റെ അക്കൗണ്ടിലേക്കാണ് പോയത്.
തട്ടിപ്പിനു പിന്നിലുള്ള മുഴുവൻ ആളുകളെയും പുറത്തുകൊണ്ടുവരണം: ഡിസിസി പ്രസിഡന്റ്
കോന്നി: നിയോജക മണ്ഡല പരിധിയിൽ വിവിധ പഞ്ചായത്തുകളിൽ ലൈഫ്മിഷൻ പദ്ധതിയുടെ പേരിലുണ്ടായിട്ടുള്ള സാന്പത്തിക തിരിമറി കേസുകളിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ. തണ്ണിത്തോട്ടിൽ കോൺഗ്രസ് നേതാവ് കെ.എ. കുട്ടപ്പൻ അനുസ്മരണ യോഗത്തിൽ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ സ്ഥാനമോ പദവിയോ നോക്കാതെ നടപടിയുണ്ടാകും. ഏതെങ്കിലും സർക്കാർ ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ജോയിക്കുട്ടി ചേടിയത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി റോയിച്ചൻ എഴിക്കകത്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ. ദേവകുമാർ, അജയൻപിള്ള അനിയക്കനാട്ട്, കെ.എൻ. സോമരാജൻ, കെ.വി. ശമുവേൽ, സി.ടി. ജോയി, കെ.ആർ. ഉഷ, ബെസി ഡാനിയേൽ, ജോൺ കിഴക്കേതിൽ, എൽ.എം. മത്തായി, കെ.വി. അനീഷ്, ഇടിച്ചാണ്ടി മാത്യു, എ.ഒ. കണ്ണൻ, ജോയിക്കുട്ടി, ശശിമോഹൻ എന്നിവർ പ്രസംഗിച്ചു.
Pathanamthitta
കൊടുമൺ: പത്തനംതിട്ട ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ സമാപിച്ചു.
202 പോയിന്റ് നേടി ഇരവിപേരൂർ സെന്റ് ജോൺസ് സ്പോർട്സ് അക്കാദമി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 173 പോയിന്റുമായി തിരുവല്ല ബിലീവേഴ്സ് ചർച്ച് റസിഡൻഷൽ സ്കൂൾ രണ്ടാമതും 122 പോയിന്റ് നേടി കുറിയന്നൂർ മാർത്തോമ്മാ സ്പോർട്സ് അക്കാഡമി മൂന്നാമതുമെത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ് ടി. ജോൺ മുഖ്യാതിഥിയായിരുന്നു. ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് എസ്. മോഹനൻ നായർ അധ്യക്ഷത വഹിച്ചു. നാഷണൽ മെഡൽ ജേതാക്കളായ സ്നേഹ മറിയം വിൽസൺ, അമാനിക, ഭൂമിക സഞ്ജീവ്, എന്നിവരെയും ജില്ലയിലെ മികച്ച കോച്ചുകളായ റിജിൻ മാത്യു ഏബ്രഹാം, ഡോ. അനീഷ് തോമസ്, അമൽ സന്തോഷ് ജോസഫ് എന്നിവരെയും ആദരിച്ചു. സമാപന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി. ഗീതാദേവി, അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ. ചന്ദ്രശേഖരൻപിള്ള എന്നിവർ മൽസര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സമാപന യോഗത്തിൽ ഏബ്രഹാം കെ. ജോസഫ് , ഡോ. സിമി മറിയം ജോസ് എന്നിവർ പ്രസംഗിച്ചു.
Idukki
നെടുങ്കണ്ടം: ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി കേസുകളിലെ പ്രതിയായ തൃശൂർ സ്വദേശി നെടുങ്കണ്ടം പൊലിസിന്റെ പിടിയിൽ. തൃശൂർ വലപ്പാട് തൊട്ടാരത്തിൽ നൈനേഷാണ് (46) പിടിയിലായത്.
എഴുകുംവയൽ കൗന്തിയിൽ താമസിച്ച് കൃഷി ചെയ്തിരുന്ന വീട്ടിൽനിന്നാണ് കഞ്ചാവുമായി നൈനേഷിനെ പിടികൂടിയത്. വർഷങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിച്ചുവരികയായിരുന്നു ഇയാൾ. കൃഷിയുടെ മറവിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് എത്തിച്ച് തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു.
ഗുണ്ടാ ലിസ്റ്റിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് അന്തിക്കാട് പൊലീസിന് കൈമാറി. 2008ൽ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലാണ് നടപടി.
Idukki
നെടുങ്കണ്ടം: വിനോദസഞ്ചാരകേന്ദ്രമായ രാമക്കൽമേട്ടിൽ എൻഎസ് എസ് വോളണ്ടിയർമാർ ശുചീകരണം നടത്തി. തമിഴ്നാടിന്റെ അധീനതയിലുള്ള ഉത്തമപാളയം ഫോറസ്റ്റ് റേഞ്ചിൽപെട്ട സ്ഥലത്താണ് ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആന്‍ഡ് സയൻസിലെ എൻഎസ്എസിന്റെ നേതൃത്വത്തിൽ ശുചീകരണയജ്ഞം നടത്തിയത്.
200 കിലോയിലധികം പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ തുടങ്ങിയ മാലിന്യങ്ങളാണ് ശേഖരിച്ചത്. ശുചീകരണത്തോടൊപ്പം പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ദോഷങ്ങളെക്കുറിച്ച് ബോധവത്കരണവും നടത്തി.
എൻഎസ്എസ് ജില്ലാ കോ-ഓർഡിനേറ്റർ ജിബിൻ ജോസഫ് നേതൃത്വം നൽകി. ടൂറിസ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് സാബു രാമക്കൽമേട് ഉദ്ഘാടനം ചെയ്തു.
Idukki
തൊടുപുഴ: ബാങ്ക് ജീവനക്കാരുടെ പെന്ഷന് പദ്ധതി കാലോചിതമായി പരിഷ്കരിക്കണമെന്നും സ്വകാര്യ ബാങ്കുകളില്‍നിന്ന് വിരമിച്ചവര്‍ക്കും എക്സ്ഗേഷ്യ ആനുകൂല്യം നല്‍കണമെന്നും തൊടുപുഴയില്‍ നടന്ന ബാങ്ക് റിട്ടയറീസ് ഫെഡറേഷന് ഇടുക്കി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എസ്. കൃഷ്ണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എം.എം. റഷീദ് അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി കെ. എം. മുഹമ്മദ് റഷീദ് - പ്രസിഡന്റ് സെല്‍വിന്‍ ജോണ്‍- ജനറല്‍ സെക്രട്ടറി, ഏബ്രഹാം ഡേവിഡ് -ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Idukki
അടിമാലി: വെള്ളത്തൂവൽ മുതുവാൻകുടിയിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കർഷകർക്ക് അത്യുത്പാദന ശേഷിയുള്ള മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനായി ആരംഭിച്ച മത്സ്യ ഉത്പാദന കേന്ദ്രം നാശത്തിന്റെ വക്കിൽ. കർഷകർക്ക് ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫിഷറീസ് വകുപ്പ് ലക്ഷങ്ങൾ ചെലവഴിച്ച് മത്സ്യ ഉത്പാദന കേന്ദ്രം ആരംഭിച്ചത്.
പദ്ധതിയുടെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. അത്യാധുനിക രീതിയിൽ കുളം നിർമിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോകാൻ കഴിയാതെവന്നതോടെ ഇതിനുവേണ്ടി നിർമിച്ച ടാങ്കുകളും മറ്റ് നിർമാണങ്ങളും ഉപയോഗശൂന്യമായി. നിർമ്മാണം പൂർത്തീകരിച്ചതോടെ തെരഞ്ഞെടുപ്പ് വരികയും പുതിയ സർക്കാർ അധികാരത്തിലെത്തുകയും ചെയ്തതോടെ പദ്ധതി പൂർണമായും അവഗണിക്കുകയുമായിരുന്നു.
നാടിന്റെ വികസനത്തിനും കർഷകർക്കും ഏറെ ഉപകാരപ്പെടേണ്ട പദ്ധതിയാണ് അധികൃതരുടെ അനാസ്ഥമൂലം പാഴാകുന്നത്. ഫീഷറീസ് വകുപ്പ് ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട് .ഫലത്തിൽ പദ്ധതി പൂർണമായും ഉപേക്ഷിച്ച നിലയിലാണ്. ഇതോടെ പദ്ധതിക്കായി നിർമിച്ച ടാങ്കുകളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകാൻ കാരണമായിരിക്കുകയാണ്. വെള്ളം കെട്ടിക്കിടന്ന് മലിനമായതോടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കിയ പദ്ധതി ഉപേക്ഷിച്ചതിൽ ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. അധികാരത്തിലെത്തിയ പുതിയ പഞ്ചായത്ത് ഭരണസമിതിയും സർക്കാരും പദ്ധതി ഏറ്റെടുത്ത് കർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനു നടപടി സ്വീകരി ക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Idukki
ചെറുതോണി: കരിമ്പൻ ബസ് സ്റ്റാൻഡ് സ്വകാര്യ വാഹനങ്ങൾ കൈയടക്കിയതോടെ ബസുകൾ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും നടുറോഡിൽ. ബസ് സ്റ്റാന്‍ഡിലെ അനധികൃത പാർക്കിംഗ് സർവീസ് ബസുകൾക്കും നാട്ടുകാർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.
അടിമാലി - കുമളി ദേശീയപാതയിൽ കരിമ്പൻ ടൗണിലെ ബസ് സ്റ്റാന്‍ഡിലാണ് സ്വകാര്യ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്. കാറുകളും ചരക്ക് വാഹനങ്ങളും ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ ബസ് സ്റ്റാന്‍ഡ് പരിസരം കൈയടക്കുന്നതോടെ ബസുകൾക്ക് സ്റ്റാൻഡിൽ കയറാൻ കഴിയാതെവരുന്നു. ദേശീയപാതയിലൂടെ കടന്നുപോകുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾക്ക് സ്റ്റാന്റിൽ കയറാൻ കഴിയാതെ മുൻഭാഗത്തെ റോഡിൽ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതിനാൽ ബസ് യാത്രക്കാർ മാത്രമല്ല, മറ്റ് വാഹന യാത്രക്കാരും ദുരിതത്തിലാവുകയാണ്.
കുമളി- എറണാകുളം, അടിമാലി- കട്ടപ്പന, ചെറുതോണി- വണ്ണപ്പുറം- തൊടുപുഴ, ചെറുതോണി - മുരിക്കാശേരി - തോപ്രാംകുടി തുടങ്ങിയ ചെറുതും വലുതുമായ നിരവധി സ്വകാര്യ ബസുകൾ കരിമ്പൻ സ്റ്റാന്റിലൂടെ കയറിയിറങ്ങി പോകുന്നതാണ്. പൊതുവേ വിസ്തൃതി കുറഞ്ഞ റോഡ് വക്കിലാണ് സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്നത്. എതിർ ദിശയിൽനിന്നു വരുന്ന വാഹനങ്ങൾക്ക് പരസ്പരം കടന്നു പോകാൻപോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് സ്വകാര്യ വ്യക്തികളുടെ വാഹനങ്ങൾ സ്റ്റാന്‍ഡ് കൈയേറി പാർക്ക് ചെയ്യുന്നത്.
നിരവധിത്തവണ നാട്ടുകാർ ഇക്കാര്യം വാഴത്തോപ്പ് പഞ്ചായത്തിലും മോട്ടോർ വാഹന വകുപ്പിലും അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ യാത്ര ചെയ്യുന്ന തിരക്കേറിയ സമയങ്ങളിലാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. നേരത്തെ വാഴത്തോപ്പ് പഞ്ചായത്ത് ഇവിടെ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ഒരു വർഷത്തിലധികമായി ഇവയെല്ലാം പ്രവർത്തനരഹിതമാണ്. രാത്രിയായാൽ വെളിച്ചവുമില്ല. ഇതോടെ സ്റ്റാന്‍ഡ് സാമൂഹ്യവിരുദ്ധരുടെ താവളമാകും.
ബസ് റോഡിൽ നിർത്തി യാത്രക്കാരെ ഇറക്കുന്നതിനിടയിൽ യാത്രക്കാരൻ എതിരേ വന്ന വാഹനമിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. മുൻപ് അറിയിപ്പ് ബോർഡും സ്വകാര്യ വാഹനങ്ങൾ തിരിച്ചുവിടാൻ പൊലിസുമുണ്ടായിരുന്നു. ഇതെല്ലാം നിന്നതോടെ യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത് സ്റ്റാൻഡിന് മുന്നിലെ റോഡിലായി. അടിയന്തരമായി അധികൃതർ ഇടപെടണമെന്നും സ്റ്റാന്‍ഡിലെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Idukki
ചെറുതോണി: ഇടുക്കി താലൂക്ക് സഭയുടെ ഇടപെടലില്‍ അപകടാവസ്ഥയില്‍ നിന്ന വാകമരം കെഎസ്ഇബി വെട്ടിമാറ്റി. ചെറുതോണി - വാഴത്തോപ്പ് റോഡില്‍ വഞ്ചിക്കവല കെഎസ്ഇബി കോളനിയില്‍ 11 കെവി ലൈനിന് മുകളിലേക്ക് അപകടാവസ്ഥയില്‍ നിന്ന മരമാണ് വെട്ടിമാറ്റിയത്.
സ്കൂള്‍ ബസുകളും സര്‍വീസ് ബസുകളും നിരവധി സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്ന തിരക്കേറിയ റോഡുവക്കിലാണ് വാകമരം നിന്നിരുന്നത്.
Idukki
ചെറുതോണി: പ്രണയം നടിച്ച് കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 25 വർഷം കഠിനതടവും 2,20, 000 രൂപ പിഴയും. പൈനാവ് അതിവേഗ പോക്സോ കോടതി ജഡ്ജി ഡി.എസ്. നോബൽ ആണ് ശിക്ഷ വിധിച്ചത്. കൊല്ലം ജില്ലയിലെ ശൂരനാട് ആനയടി പുത്തൻപുരയിൽ ആർ.അമലിനെയാണ് ശിക്ഷിച്ചത്.
ഇടുക്കി ജില്ലക്കാരിയായ കുട്ടിയെ സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട പ്രതി രാത്രികാലങ്ങളിൽ പെൺകുട്ടിയുടെ വീട്ടിൽ പല തവണയും മറ്റൊരു ദിവസം വാഗമണ്ണിലെത്തിച്ചും പീഡിപ്പിച്ചെന്നാണ് കേസ്.
ഇതിനിടെ യുവാവിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ കുട്ടി അയാളോട് അകലാൻ ശ്രമിച്ചു. എന്നാൽ ഇയാൾ കുട്ടിയെ നിരന്തരമായി ശല്യം ചെയ്തുകൊണ്ടിരുന്നു. ഇതേത്തുടർന്നാണ് പീഡനവിവരം പുറത്തുവന്നത്.
പിഴത്തുക പെൺകുട്ടിക്കു നൽകണം. പിഴ ഒടുക്കാത്തപക്ഷം അധികതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിട്ടിയോട് ശിപാർശ ചെയ്തു. വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിൻകരയിൽ കോടതിയിൽ ഹാജരായി.
Idukki
ചെറുതോണി: ക്രൈം ഡിറ്റാച്ച്മെന്റ് ഉദ്യോഗസ്ഥൻ ജയകുമാറി ന്റെ പൈനാവിലെ ക്വാർട്ടേഴ്സിൽനിന്ന് കാണാതായ കാർ സമീപത്തെ കൊക്കയിൽ കണ്ടെത്തി. വെള്ള നിറത്തിലുള്ള ടൊയോട്ട എറ്റിയോസ് ലിവ കാറാണ് കൊക്കയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം 4.30നാണ് പൈനാവ് ആന വാർഡിലെ ക്വാർട്ടേഴ്സിൽ നിന്ന് കാർ കാണാതായത്. തുടർന്ന് ഇടുക്കി പൊലിസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തിന് അൽപം മുന്നിലായി ഏകദേശം 30 അടി താഴ്ചയുള്ള കൊക്കയിൽ കാർ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ പരിശോധന തുടരുകയാണ്.
Idukki
തൊടുപുഴ: പ്രഫ. ജയിംസ് വി. ജോര്‍ജ് മെമ്മോറിയല്‍ സംസ്ഥാന ഇന്റര്‍ കോളജ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തൊടുപുഴ സോക്കര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. സോക്കര്‍ സ്കൂള്‍ ഡയറക്ടര്‍ പി.എ. സലിംകുട്ടി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, തൊടുപുഴ ഡിവൈഎസ്പി സജി മാര്‍ക്കോസ്, ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് മഞ്ജു ജോസഫ്, തൊടുപുഴ സിഐ കെ.പി. മനേഷ് ഡിഎഫ്എ സെക്രട്ടറി എം.എച്ച്.സജീവ്, സി.ബി. ഹരികൃഷ്ണന്, വി. എസ്.എം.നസീര്‍, പി.എസ്.ഭോഗീന്ദ്രന്‍ , സി.ബി.ജയകൃഷ്ണന്, ഹരി സി. ശേഖര്‍, ഡൊമിനിക് സാവിയോ, തുടങ്ങിയവര്‍ പ്രസംഗിച്ചു.
തൊടുപുഴ സോക്കര്‍ സ്കൂള്‍, അല്‍ അസ്ഹര്‍ കോളജ്, ഫ്യുജി ഗംഗ എന്നിവരാണ് സംഘാടകര്‍. ആദ്യ റൗണ്ട് മത്സരങ്ങള്‍ ഇന്നലെ ആരംഭിച്ചു. ഇന്ന് ക്വാര്‍ട്ടര്‍, സെമി ഫൈനല്‍ മത്സരങ്ങളും നാളെ ഫൈനല്‍ മത്സരങ്ങളും നടക്കും.
Idukki
തൊടുപുഴ: അനധികൃതമായി മണ്ണെടുപ്പ് നടത്തിയ വാഹനങ്ങള്‍ റവന്യു സ്ക്വാഡ് പിടികൂടി. കുന്നം കാരുപ്പാറ ഭാഗത്ത് അനധികൃതമായി മണ്ണ് കടത്തുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്ന് തൊടുപുഴ റവന്യൂ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ജെസിബിയും രണ്ട് ടിപ്പറുകളും കസ്റ്റഡിയിലെടുത്ത് തൊടുപുഴ പോലീസിന് കൈമാറിയത്.
താലൂക്ക് പരിധിയില്‍ ഭൂമി കൈയേറ്റം, അനധികൃത പാറ, മണ്ണ് ഖനനം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ താലൂക്ക് സ്ക്വാഡിനെ 04862 222503 എന്ന നമ്പറില്‍ അറിയിക്കണമെന്ന് തഹസില്‍ദാര്‍ ബോബി റോസ് അറിയിച്ചു.
Idukki
തൊടുപുഴ: പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ച സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന് പാര്‍ട്ടിക്കെതിരേയും ജില്ലാ സെക്രട്ടറി കെ.സലിംകുമാറിനെതിരേയും നടത്തുന്ന പ്രചാരണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് പ്രസ്താവനയില്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളെ സംബന്ധിച്ച് ഘടക യോഗങ്ങള്‍ ചേര്‍ന്ന് കൃത്യമായ വിലയിരുത്തലുകള്‍ നടത്തുകയും അതു സംബന്ധിച്ച നിഗമനങ്ങള്‍ സംസ്ഥാന നേതൃത്വം പരസ്യമായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
കെ. സലിംകുമാര്‍ ജില്ലാ സെക്രട്ടറിയായിരുന്ന നാലുവര്‍ഷം കെ.കെ.ശിവരാമന് ജില്ലാ എക്സിക്യൂട്ടീവംഗം, സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ ജില്ലാ നേതൃത്വത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്ന നാളുകളില്‍ പാര്‍ട്ടി ഘടകങ്ങളില്‍ ഉന്നയിക്കാത്ത ആക്ഷേപങ്ങളും പാര്‍ട്ടി ഉപരി ഘടകങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താത്ത ആരോപണങ്ങളും ഇപ്പോള്‍ ചാനലുകളില്‍ വിളമ്പുന്നതിന്റെ ലക്ഷ്യം ജനങ്ങള്‍ തിരിച്ചറിയും.
ചൊക്രമുടി കൈയേറ്റ വാര്‍ത്തകള്‍ ഉണ്ടാകുന്നത് 2023ലാണ്. മന്ത്രി രമേശ് ചെന്നിത്തല ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ റവന്യു മന്ത്രിയായിരുന്ന കെ. രാജന് നല്കിയ മറുപടി ഇന്നും നിയമസഭാ രേഖകളിലുണ്ട്. കൈയേറ്റങ്ങള്‍ക്കെതിരേ ശക്തമായ നിലപാടാണ് പാര്‍ട്ടിയും സര്‍ക്കാരും അന്ന് സ്വീകരിച്ചിരുന്നത്. കെ. സലിംകുമാര്‍ പീരുമേട്ടില്‍ സ്ഥാനാര്‍ഥിയായി നോമിനേഷന് നല്കിയപ്പോള് ആസ്തി സംബന്ധിച്ച സ്റ്റേറ്റ്മെന്റില്‍ രേഖപ്പെടുത്തിയ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച് അന്നുതന്നെ മറുപടി പറഞ്ഞതാണ്.വസ്തുത ഇതായിരിക്കെ ഇടയ്ക്കിടെ പാര്‍ട്ടിയെ കടന്നാക്രമിക്കുന്നതിന്റെ ദുരുദ്ദേശ്യം ജനങ്ങള്‍ തിരിച്ചറിയും.
യോഗത്തില്‍ വി.കെ. ധനപാല്‍ അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സിലംഗം ടി.ജെ. ആഞ്ചലോസ്, ജില്ലാ സെക്രട്ടറി കെ.സലിംകുമാര്‍, അസി.സെക്രട്ടറിമാരായ വി. ആര്. ശശി, എം. കെ. പ്രിയന്, സംസ്ഥാന കൗൺസില്‍ അംഗങ്ങളായ ഇ. എസ്. ബിജിമോള്‍, സി. യു. ജോയി, ജോസ് ഫിലിപ്പ്, ടി. ഗണേശന് എന്നിവര്‍ പ്രസംഗിച്ചു.
Idukki
അടിമാലി: ആംബുലൻസിന്റെ സേവനം കൃത്യസമയത്ത് ലഭിക്കാതെ ചികിത്സ വൈകിയതുമൂലം ആദിവാസി യുവാവിന്റെ ജീവൻ നഷ്ടമായി. മാങ്കുളം ചിക്കണംകൂടി ഉന്നതിയിലെ നങ്കനാണ് (37) മരണമടഞ്ഞത്.
അടിമാലി താലൂക്കാശുപത്രിയിൽ ഉണ്ടായിരുന്ന ആംബുലൻസ് മറ്റൊരിടത്തായിരുന്നതിനാൽ രോഗിയെ കൃത്യസമയത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വന്നതാണ് നങ്കന്റെ ജീവൻ നഷ്ടമാകാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
കടുത്ത പനിയെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ രോഗിയെ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ അത്യാഹിത വിഭാഗത്തിലെ ഡോക്ടർ നിർദേശിച്ചു. എന്നാൽ സമയത്ത് ആംബുലൻസ് ലഭിക്കാതെ നാലര മണിക്കൂർ വൈകിയാണ് ഇവിടെനിന്നു രോഗിയെ കൊണ്ടുപോകാൻ കഴിഞ്ഞത്. കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുമായി എത്തുമ്പോൾ രാത്രി പത്തര കഴിഞ്ഞു. അപ്പോഴേക്കും രോഗി അവശ നിലയിലായിരുന്നു.
താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്ന ആംബുലൻസ് മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി തൊടുപുഴയിലേക്ക് കൊണ്ടുപോയിരുന്നു. താലൂക്ക് ആശുപത്രിയിൽ മൂന്ന് ആംബുലൻസുകളാണുണ്ടായിരുന്നത്. ഇതിൽ രണ്ട് ആംബുലൻസുകളിൽ ഡ്രൈവർമാരെ നിയമിക്കാത്തതുമൂലം പ്രയോജനപ്പെടാത്ത സ്ഥിതിയാണ്.
Idukki
രാജാക്കാട്: റാങ്കുകളുടെ തിളക്കത്തിൽ രാജാക്കാട് സാൻജോ കോളജ്. എംജി സർവകലാശാല എംഎസ് ഡബ്ല്യു പരീക്ഷയിലാണ് കോളജിലെ മൂന്ന് മിടുക്കികൾ റാങ്ക് നേടിയത്. അഞ്ജന ജോൺസൺ രണ്ടാം റാങ്കും ആര്യ ഷാന്റി അഞ്ചാം റാങ്കും പി.പി. ജ്യോതിക പത്താം റാങ്കും കരസ്ഥമാക്കി.
ബാച്ചിലെ മറ്റ് വിദ്യാർഥികളും ഉന്നത വിജയം നേടി. റാങ്ക് ജേതാക്കളെ പ്രിൻസിപ്പൽ ഡോ. ജിജോ ഇണ്ടിപ്പറമ്പിൽ, മാനേജർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ എന്നിവർ അനുമോദിച്ചു.
Idukki
നെടുങ്കണ്ടം: പതിവില്ലാത്ത കടുത്ത ചൂടും മഴയുടെ കുറവും ഏലം കൃഷിക്ക് കനത്ത തിരിച്ചടിയാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി അനുഭവപ്പെടുന്ന ശക്തമായ ചൂടിൽ ഏലച്ചെടികൾ ഉണങ്ങുകയും ശരങ്ങൾ കരിയുകയും ഇലകളിൽ കരിച്ചിൽ വ്യാപകമാകുകയും ചെയ്തതോടെ കർഷകർ ആശങ്കയിലാണ്. ചൂടിനൊപ്പം ഫംഗസ് രോഗങ്ങളും പടരുന്നതായി കർഷകർ പറയുന്നു.
തണുപ്പും ഈർപ്പവും ആവശ്യമായ ഏലച്ചെടികൾക്ക് തുടർച്ചയായ വരൾച്ചയും കനത്ത വെയിലും വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. തോട്ടങ്ങളിൽ മണ്ണിലെ ഈർപ്പം കുറഞ്ഞത് ചെടികളുടെ വളർച്ചയെയും പൂങ്കുലകളുടെയും കായ്കളുടെയും രൂപീകരണത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. നേരത്തേ നല്ല നിലയിലായിരുന്ന ചെടികളിൽപോലും ഇലകൾ കരിഞ്ഞുണങ്ങുന്ന സ്ഥിതിയാണ്.
ശരങ്ങൾ കരിയുന്നു
വെയിലിന്റെ തീവ്രത വർധിച്ചതോടെ ഏലച്ചെടിയുടെ ഇളം ശരങ്ങളിലാണ് പ്രധാനമായും കരിച്ചിൽ അനുഭവപ്പെടുന്നത്. ഇലകൾ മഞ്ഞനിറമാകുകയും പിന്നീട് ഉണങ്ങുകയും ചെയ്യുന്നു. ചൂടിന്റെ ആഘാതത്തോടൊപ്പം രോഗബാധ കൂടിയതും കർഷകരുടെ ദുരിതം വർധിപ്പിച്ചിട്ടുണ്ട്. കാലാവസ്ഥയിലെ വ്യതിയാനവും മഴയിലെ ക്രമക്കേടും ഏലം ഉത്പാദനത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണെന്നു കാർഷിക മേഖലയിലെ റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നു.
വിലയുണ്ട്, കായില്ല
വിപണിയിൽ ഏലക്കായ്ക്ക് മികച്ച വില ലഭിക്കുന്ന സാഹചര്യത്തിലാണ് ഉത്പാദനക്കുറവ് കർഷകരെ കൂടുതൽ നിരാശരാക്കുന്നത്. ഇന്നലെ ഇടുക്കി മഹിളാ കാർഡമം പ്രൊഡ്യൂസർ കമ്പനിയുടെ ഏലക്കാ ലേലത്തിൽ ശരാശരി വില കിലോയ്ക്ക് 3,069.30 ആയിരുന്നു.
ഉയർന്ന വില ലഭിക്കുന്നുണ്ടെങ്കിലും തോട്ടങ്ങളിൽനിന്നു ലഭിക്കുന്ന കായുടെ അളവ് കുറയുന്നതിനാൽ വിലയുടെ നേട്ടം പൂർണമായി കർഷകരിലേക്ക് എത്തുന്നില്ല.
ചെലവ് കുത്തനെ ഉയർന്നു
വളം, കീടനാശിനി, കുമിൾനാശിനി തുടങ്ങിയവയുടെ വില വർധിച്ചതും കർഷകരുടെ പ്രതിസന്ധി രൂക്ഷമാക്കുന്നു. തൊഴിലാളികളുടെ കൂലിയും തോട്ടപരിപാലന ചെലവും ഉയർന്നതോടെ ഏലം കൃഷിക്കു വേണ്ടിവരുന്ന നിക്ഷേപം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. രോഗബാധ നിയന്ത്രിക്കാൻ അധികമായി മരുന്നുകളും വളങ്ങളും ഉപയോഗിക്കേണ്ടിവരുന്നതു ചെലവ് വീണ്ടും ഉയർത്തുന്നു.
വെയിലിനെ പ്രതിരോധിക്കാൻ അധികച്ചെലവ്
തോട്ടങ്ങളിൽ ഈർപ്പം നിലനിർത്താൻ ജലസേചനം ഉൾപ്പെടെയുള്ള അധിക ക്രമീകരണങ്ങൾ നടത്തേണ്ടിവരികയാണ്. ചെറുകിട കർഷകർക്ക് ഇതു വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. കനത്ത ചൂട് തുടരുകയും മഴ ലഭിക്കാതിരിക്കുകയും ചെയ്താൽ നിലവിലുള്ള വിളയ്ക്കു മത്രമല്ല, വരും മാസങ്ങളിലെ ഉത്പാദനത്തിനും തിരിച്ചടിയാകുമെന്ന ആശങ്കയും കർഷകർക്കുണ്ട്.
കാലാവസ്ഥാ വ്യതിയാനം ആശങ്കയാകുന്നു
മഴയുടെ കുറവും ഇടവിട്ടുള്ള വരൾച്ചയും ഉയർന്ന താപനിലയും ചേർന്നുള്ള കാലാവസ്ഥാ സാഹചര്യം ഇത്തവണ ഏലം കൃഷിക്ക് വലിയ വെല്ലുവിളിയാണു സൃഷ്ടിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ സാധാരണയേക്കാൾ കുറഞ്ഞ മഴയും ഉയർന്ന താപനിലയും ഉണ്ടാകാനുള്ള സാഹചര്യമുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Idukki
കാഞ്ചിയാർ: കാഞ്ചിയാർ ഗവ. ട്രൈബൽ എൽപി സ്കൂളിൽ ലോക സാക്ഷരതാ ദിനാചരണമാചരിച്ചു. സ്വരാജ് പബ്ലിക് ലൈബ്രറിയുടെയും സ്കൂളിന്റെയും നേതൃത്വത്തിൽ കുട്ടിക്കാനം മരിയൻ കോളജിലെ കംപ്യൂട്ടർ ബിരുദ വിദ്യാർഥികളുടെ സഹകരണത്തോടെയാണ് ഡിജിറ്റൽ സാക്ഷരതാ ശില്പശാല സംഘടിപ്പിച്ചത്.
കുട്ടിക്കാനം മരിയൻ കോളജിലെ കംപ്യൂട്ടർ ബിരുദ വിദ്യാർഥികളായ ജിയന്ന ജയിംസ്, ബിജിൻ ബിജു, ബിജിൽ ബിജു, കെ.ബി. അഭിഷേക്, ഫ്ലമിങ് ബി. വിത്സൻ, വിയാനി കുര്യൻ എന്നിവർ ശില്പശാല നയിച്ചു.
പ്രധാനാധ്യാപിക ലിൻസി ജോർജ്, സ്വരാജ് പബ്ലിക് ലൈബ്രറി ഭാരവാഹികളായ കെ.ജി. സുഗതകുമാർ, മാത്യു കിഴക്കേമുറി , എം.വി. മനോജ്, ജോൺ ചിറമേൽ , അധ്യാപകരായ ലിബിയ ജയിംസ്, ജിയോ സെബാസ്റ്റ്യൻ, അനുഷ ഷാജി, അമലു മാത്യു, വിഷ്ണു ഗോപാലകൃഷ്ണൻ, പിടിഎ പ്രസിഡന്റ് ജിൽബിൻ ജോർജ് എന്നിവർ നേതൃത്വം നൽകി.
Idukki
കട്ടപ്പന: ഐടിഐ കുന്നിൽ പ്രദേശവാസികളുടെ ആറോളം ഓട്ടോറിക്ഷകളിൽ കഴിഞ്ഞ രാത്രി മോഷണം നടന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്കുള്ളിൽനിന്ന് ആർസി ബുക്കും ടൂൾസും ഉൾപ്പെടെയുള്ളവ സൂക്ഷിക്കുന്ന ബോക്സുകൾ, ഡാഷ് ബോർഡുകൾ അടക്കം മോഷ്ടാക്കൾ കുത്തിത്തുറന്നു. വിവിധ ഓട്ടോറിക്ഷകളിൽനിന്നായി 2500 ഓളം രൂപയും അപഹരിച്ചു. പുലർച്ചെ വാഹന ഉടമകൾ വാഹനത്തിന് അടുത്തെത്തിയപ്പോഴാണ് മോഷണ വിവരം
അറിയുന്നത്.
പ്ലാപ്പറ കെ.പി. സാബുവിന്റെ ഓട്ടോറിക്ഷയ്ക്കുള്ളിൽ ബോക്സിൽ സൂക്ഷിച്ചിരുന്ന 500 രൂപയും ഓട്ടോറിക്ഷയുടെ ബുക്കും സ്പാനർ സെറ്റ് ഉൾപ്പെടെ മോഷ്ടാവ് അപഹരിച്ചു. മുല്ലശ്ശേരിയിൽ എം.എസ്. രാജേഷിന്റെ വാഹനത്തിൽ ഉണ്ടായിരുന്ന 300 രൂപ അപഹരിച്ചു. ഡാഷ്ബോർഡും നശിപ്പിച്ചു. പ്രദേശവാസിയായ അഭിജിത്തിന്റെ വാഹനം കുത്തിത്തുറന്ന് താക്കോൽ മോഷ്ടിച്ചു.
മീൻചിറകരോട്ട് ശാലു എം. ശശിയുടെ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഫോൺ അപഹരിക്കുകയും വാഹനത്തിനു കേടുപാടുകൾ വരുത്തുകയും ചെയ്തു.
താഴത്തേക്കുറ്റ് അജിൻ തോമസിന്റെ വാഹനത്തിന്റെ കണ്ണാടി, ഡാഷ് ബോഡ് എന്നിവ നശിപ്പിച്ചു. പാട്ടത്തിൽ ഗ്ലസൺന്റെ വാഹനത്തിൽ സൂക്ഷിച്ച 1500 രൂപയും അപഹരിച്ചു.
രാത്രി 12നു ശേഷമാണ് മോഷണം നടന്നത്. മറ്റൊരു വാഹനത്തിൽ മോഷണശ്രമം നടക്കുന്നതിനിടെ വീട്ടുകാർ വിവരമറിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും മോഷ്ടാക്കൾ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. കാറിൽ എത്തിയ രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് ഇവർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കട്ടപ്പന പൊലിസിൽ ഇവർ പരാതി നൽകി.
Idukki
ജൂബിലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കം
നെടുങ്കണ്ടം: ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതിനായി കോതമംഗലം രൂപതയുടെ കീഴിൽ 1977ൽ ആരംഭിച്ച നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ജൂബിലി നിറവിൽ. ഫാ. ജോസഫ് കണ്ണാത്തുകുഴി മാനേജരായും ഫാ. തോമസ് കപ്യാരുമല ഹെഡ്മാസ്റ്ററായും 30 വിദ്യാർഥികളുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ആയിരത്തിലധികം വിദ്യാർഥികളുള്ള ജില്ലയിലെ മികച്ച ഹയർ സെക്കൻഡറി സ്കൂളുകളിലൊന്നാണ്.
സ്കൂളിൽനിന്ന് നാളിതുവരെ പതിനയ്യായിരത്തോളം വിദ്യാർഥികൾ പഠനം പൂർത്തിയാക്കി സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലിയും ഹൈസ്കൂൾ വിഭാഗത്തിന്റെ സുവർണ ജൂബിലിയും ഇന്നു മുതൽ നവംബർ 30 വരെ വിപുലമായ പരിപാടികളോടെ നടത്തും.
ആഘോഷങ്ങളുടെ ഭാഗമായി ഇന്നു രാവിലെ എട്ടു മുതൽ നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിലും നെറ്റ്സ് ടർഫിലുമായി ജൂബിലി സ്പോർട്സ് മീറ്റ് നടക്കും. ഫാ. തോമസ് വട്ടമല ദീപശിഖ തെളിക്കും.
വിദ്യാർഥികളുടെ മാർച്ച് പാസ്റ്റിന് നെടുങ്കണ്ടം എസ്എച്ച്ഒ ലിജോ മാണി സല്യൂട്ട് സ്വീകരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്യും.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്റർസ്കൂൾ സോഷ്യൽ സയൻസ് ക്വിസ്, തൂഫാൻ പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്റെ നാടകം - ഒറ്റ , വിളംബര റാലി, ഫ്ലാഷ് മോബ്, പൂർവവിദ്യാർഥി–അധ്യാപക സമ്മേളനം, ആത്മീയ സംഗമം, സ്കൂൾ വാർഷികം, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുമെന്ന് സ്കൂൾ മാനേജർ ഫാ. തോമസ് വട്ടമല, പ്രിൻസിപ്പൽ ഫാ. ജോൺ ചേനംചിറ, പിടിഎ പ്രസിഡന്റ് ജോബി കണ്ടത്തിൽ, പഞ്ചായത്ത് പ്രസിഡന്റും പൂർവ വിദ്യാർഥിയുമായ ഷിഹാബ് ഈട്ടിക്കൽ, യൂനുസ് സിദ്ധിഖ്, അരുൺ അരവിന്ദ്, ഷിജു ഉള്ളിരുപ്പിൽ, ബാബു മാത്യു, ആൻസി സിബി, സൗമ്യ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.
Idukki
കോതമംഗലം: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിന്റെ (എസ്ഡി) ശതാബ്ദിയോടനുബന്ധിച്ച് കോതമംഗലം കോഴിപ്പിള്ളി സെന്റ് വിന്‍സെന്റ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ കാരുണ്യത്തിന്റെ ആഘോഷ പരിപാടികളുടെ ഒന്നാംഘട്ട ഉദ്ഘാടനം നടത്തി. പ്രൊവിന്‍സിന്റെ പരിധിയിലുള്ള വിവിധ അഗതി മന്ദിരങ്ങളിലെ വയോജനങ്ങള്ക്കൊപ്പമാണ് ആഘോഷം നടന്നത്.
ചാപ്പലില്‍ ഒരുമിച്ചുള്ള പ്രാര്‍ഥനയ്ക്കു ശേഷം വിവിധ കലാപരിപാടികള്‍, സമ്മാനവിതരണം, സ്നേഹവിരുന്ന് എന്നിവയുണ്ടായിരുന്നു.
എസ്ഡി സന്യാസ സമൂഹത്തിന് അസ്ഥിത്വം നല്കുന്ന യജമാനന്മാരാണു തങ്ങളില്‍ ദൈവം ഭരമേല്പ്പിച്ച അഗതികളെന്ന ബോധ്യമാണ് ഓരോ സന്യാസിനിയെയും നയിക്കുന്നതെന്നു പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ കൊച്ചുറാണി സന്ദേശത്തില്‍ പറഞ്ഞു. ആഘോഷങ്ങളുടെ രണ്ടാം ഘട്ടമായി 27ന് പ്രൊവിന്‍സിലെ വിവിധ മേഖലകളില്‍ ശുശ്രൂഷ സ്വീകരിക്കുന്ന ഭിന്നശേഷിക്കാരുടെയും മാനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെയും സംഗമം നടത്തും. നവംബര്‍ 21നാണു ശതാബ്ദി ആഘോഷങ്ങളുടെ സമാപനം.
Idukki
ചെറുതോണി: കൗമാരക്കാരിയുടെ ചികിത്സയ്ക്കായി തുക കൈമാറി മുഖ്യമന്ത്രി വാക്കുപാലിച്ചു. ഒമാനിൽ ഉണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ ചുരുളി - ആൽപാറ തെങ്ങോട്ടുവിളയിൽ ബിനുവിന്റെയും ക്രിസ്റ്റീനയുടെയും മകൾ ഐറിന്റെ മുഴുവൻ ചികിത്സാ ചെലവും വഹിക്കുമെന്നു മുഖ്യമന്ത്രി വാഗ്ദാനം നൽകിയിരുന്നു. 2026 ജൂലൈ 26ന് രാത്രി 12ന് എസിയിൽനിന്നു തീ പടർന്ന് പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട പത്തു വയസുകാരിയുടെ ചികിത്സയാണ് മുഖ്യമന്ത്രി ഏറ്റെടുത്തത്.
ആദ്യ ഗഡുവായി മൂന്നു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നനുവദിച്ചത്. ഐറിൻ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന അഞ്ചുപേർക്കും പൊള്ളലേറ്റിരുന്നു. കൂടുതൽ പൊള്ളലേറ്റത് ഐറിനായിരുന്നു.
ഒമാനിൽ അഞ്ചുപേരുടെയും ചികിത്സയ്ക്കായി വൻ തുക ചെലവായെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ഐറിനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരണമെങ്കിൽ ഭീമമായ തുക വേണമെന്നു വന്നതോടെ ഇവരുടെ അയൽവാസിയും ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന ബിനോയി വർക്കി ഇടപ്പെട്ട് ഈ കുടുംബത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ മുമ്പിലെത്തിക്കുകയായിരുന്നു.
മുഖ്യമന്ത്രി രാജഗിരി ആശുപത്രിയിലെ ഡോക്ടറുമായി സംസാരിച്ചു. സർക്കാർ ചെലവിൽ ചികിത്സിക്കാമെന്നും ഇതിനെന്തെങ്കിലും തടസമുണ്ടായാൽ മുഴുവൻ തുകയും സ്വന്തം ചെലവിൽ വഹിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി ചികിത്സ ആരംഭിക്കുകയായിരുന്നു. ഇതിന്റെ ആദ്യ ഗഡുവായ മൂന്നു ലക്ഷം രൂപയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നനുവദിച്ചത്.
Idukki
വണ്ടിപ്പെരിയാർ: ബഥേൽ പ്ലാന്റേഷൻ സ്ഥലതർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തിൽ നാല് പേർക്ക് മർദനമേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഘട്ടനമുണ്ടായത്. വണ്ടിപ്പെരിയാർ തങ്കമല എസ്റ്റേറ്റിൽ താമസക്കാരനായ എം.എസ്. കുട്ടി (75), ഭാര്യഅംബുജം (70), മകൻ രമേഷ് (45), അയൽവാസി നാഗരാജ് (49 )എന്നിവർക്കാണ് മർദനമേറ്റത്. ആർബിടി കന്പനിയിൽനിന്നു 2008ൽ 1.6 ഏക്കർ സ്ഥലം എം.എസ്. കുട്ടി വിലയ്ക്കുവാങ്ങി കൃഷികൾ നടത്തി വരികയായിരുന്നു. അടുത്ത കാലത്തായി
തങ്കമല എസ്റ്റേറ്റിനോട് ചേർന്നുള്ള സ്ഥലം എസ്റ്റേറ്റ് അധികൃതർ മുറിച്ച് വില്പന നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി കുട്ടിയുടെ സ്ഥലവും വില്പന നടത്താൻ തോട്ടം ഉടമ ശ്രമം നടത്തി. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതരായ എസ്റ്റേറ്റ് അധികൃതർ ഗുണ്ടകളുമായി എത്തി ഇവരുടെ സ്ഥലത്തെ ഏലം കൃഷി നശിപ്പിക്കുകയും മർദിക്കുകയുമായിരുന്നെന്നു കുട്ടി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Idukki
തൊടുപുഴ: ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ സ്പോര്‍ട്സ് മെഡിസിന് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ചികിത്സതേടി ദക്ഷിണ സുഡാന് ദേശീയ കായികതാരം. ബാസ്കറ്റ്ബോള്‍ താരമായ വില്യം വോള്‍ വോളാണ് വലതു കാല് മുട്ടിന്റെ ലിഗ്മന്റിനേറ്റ പരിക്ക് ചികിത്സിക്കാന്‍ എത്തിയത്. നടക്കാന്‍പോലും ബുദ്ധിമുട്ടുന്ന കോണ്ട്രോമലേഷ്യ പെറ്റല്ല എന്ന അവസ്ഥയിലായിരുന്നു.
കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിലെ ഒന്നാംവര്‍ഷ എംസിഎ വിദ്യാര്‍ഥിയായ വില്ല്യത്തിന് ഒരുമാസം മുമ്പാണ് പരിക്കേറ്റത്. കോളജിലെ കായികാധ്യാപകന് ഡോ. ജെ സന്തോഷിന്റെ നിര്‍ദേശപ്രകാരമാണ് ചികിത്സ തൊടുപുഴയിയെ ആശുപത്രിയിലേക്കു മാറ്റിയത്. ഒരാഴ്ചയായി ഇവിടെ ചികിത്സയിലാണ്.
നാട്ടിലേക്കാള്‍ കേരളത്തില്‍ ചൂട് കൂടുതലുണ്ടെങ്കിലും പൂര്‍ണ സന്തോഷവാനാണ് വില്യം.
ലോകോത്തര നിലവാരത്തിലുള്ള പരിചരണമാണ് ഇവിടെ ലഭിക്കുന്നത്. വന്നപ്പോഴുള്ളതിനേക്കാള്‍ പരിക്ക് ഏറെ ഭേദമായി. എത്രയും വേഗം കോര്‍ട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. വോളിബോളിലാണ് തുടക്കമെങ്കിലും ഇപ്പോള്‍ ബാസ്കറ്റ്ബോളിലാണ് ശ്രദ്ധയെന്ന് വില്യം പറഞ്ഞു. ഉഗാണ്ടയില്‍ നടന്ന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സുഡാനുവേണ്ടി സ്വര്‍ണമണിഞ്ഞ ടീം അംഗമായ വില്യം ബാസ്കറ്റ്ബോളിലും ദേശീയ സ്വര്‍ണ മെഡല്‍ ജേതാവാണ്.
വില്യത്തിന് 12 ദിവസത്തെ ചികിത്സയാണ് വേണ്ടിവരികയെന്ന് ആശുപത്രിയിലെ ഡോ. അനുപ്രിയ പി. മണി പറഞ്ഞു. ഇവിടെയെത്തുന്ന താരങ്ങളുടെ ഫിറ്റ്നസ് നഷ്ടമാകാതെ എത്രയും വേഗം അവരുടെ മൈതാനങ്ങളിലേക്കു മടങ്ങാനാകുന്ന തരത്തിലാണ് ചികിത്സ. റിപ്പയര്‍ ആന്‍ഡ് റീഹാബ് എന്ന രീതിയാണ് പിന്തുടരുന്നതെന്നു ഡോക്ടര്‍ പറഞ്ഞു.
അടുത്തയാഴ്ചയോടെ വില്യം വീണ്ടും പഠനത്തിലേക്കും കോര്‍ട്ടിലേക്കും മടങ്ങും. കേരളത്തിലെതന്നെ മികച്ച സ്പോര്‍ട്സ് മെഡിസിന് കേന്ദ്രമായ തൊടുപുഴയില്‍ നിരവധി കായിക താരങ്ങളാണ് ചികിത്സയ്ക്കെത്തുന്നത്. ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സെന്റര്‍ കഴിഞ്ഞവര്‍ഷമാണ് പ്രത്യേക സൗകര്യങ്ങളോടെ മറ്റൊരു കെട്ടിടത്തിലേക്ക് മാറിയത്.
Idukki
തൊടുപുഴ: സ്വാമി വിവേകാനന്ദ ജയന്തിയുടെ ഭാഗമായി നടത്തുന്ന യുവജന ദിനാഘോഷത്തിന്റെ ഭാഗമായി വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിലേക്ക് രജിസ്ട്രേഷന് ആരംഭിച്ചതായി അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 15നും 29നും മധ്യേ പ്രായമുള്ള യുവതീ-യുവാക്കള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. ക്വിസ്, ഉപന്യാസം, പ്രസംഗം, നാടോടിനൃത്തം, നാടന്‍പാട്ട്, കവിതാരചന, ഡിസൈനിംഗ്, സാങ്കേതിക കണ്ടുപിടിത്തം, സ്റ്റാര്‍ട്ടപ് ആശയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വിഭാഗങ്ങളിലാണ് മത്സരം.
കായിക മന്ത്രാലയത്തിനു കീഴിലുള്ള മൈ ഭാരത് പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. വിജയികള്‍ക്ക് ദേശീയ തലത്തില്‍ മത്സരിക്കാനും പ്രധാനമന്ത്രിയുമായി സംവദിക്കാനുമുള്ള അവസരമുണ്ട്. പത്രസമ്മേളനത്തില്‍ മൈഭാരത് ഇടുക്കി യൂത്ത് ഓഫീസര്‍ പ്രിയങ്ക രാജീവ് പങ്കെടുത്തു. ഫോൺ: 04862222670, 9446442756.
Idukki
വണ്ണപ്പുറം: പട്ടയ ഭൂമിയില്‍ കര്‍ഷകരും ആദിവാസികളും നട്ടു പരിപാലിച്ചു വളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനു വനം വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും മരം മുറിക്കാനുള്ള അവകാശം നല്‍കണമെന്നുമാവശ്യപ്പെട്ട് റവന്യു, വനം മന്ത്രിമാര്‍ക്കു വണ്ണപ്പുറം യുഡിഎഫ് മണ്ഡലം കമ്മിറ്റി നിവേദനം നല്കി. പട്ടയ ഭൂമിയില്‍ കര്‍ഷകരും ആദിവാസികളും നട്ടുപിടിപ്പിച്ച് പരിപാലിച്ച മരങ്ങള്‍ വെട്ടാന്‍ വനം വകുപ്പ് അനുവദിക്കുന്നില്ല.
1964, 1993ലെയും ഭൂമി പതിവ് ചട്ടപ്രകാരം പട്ടയം ലഭിച്ച കര്‍ഷകരെയാണു വനം വകുപ്പ് വലയ്ക്കുന്നത്. പട്ടയത്തിലെ ചില നിബന്ധനകള്‍ ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പിന്റെ അനാവശ്യ നടപടി.
ലാന്‍ഡ് അസൈന്മെന്റ് നിയമങ്ങളിലെ അവ്യക്തതകള്‍ നീക്കി, കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമിയിലെ മരങ്ങളില്‍ പൂര്‍ണ അവകാശം നല്കുന്ന രീതിയില്‍ നിയമഭേദഗതി കൊണ്ടുവരണമെന്നും പട്ടയ ഭൂമിയിലെ മരങ്ങളുടെമേലുള്ള വനം വകുപ്പിന്റെ അനാവശ്യ ഇടപെടലുകളും സങ്കീര്‍ണമായ അനുമതി നടപടികളും ഒഴിവാക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു മൂലം സാധാരണക്കാരായ കര്‍ഷകരും ആദിവാസികളുമാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
തങ്ങള്‍ നട്ടു വളര്‍ത്തിയ മരങ്ങള്‍ ആവശ്യഘട്ടങ്ങളില്‍ മുറിച്ച് വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് കര്‍ഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും നിരാശയിലേക്കും തള്ളിവിടുന്നുണ്ട്. നിരവധിതവണ പരാതികള്‍ ഉയര്‍ന്നിട്ടും ഇതിന് ശാശ്വത പരിഹാരം കാണാത്ത പശ്ചാത്തലത്തിലാണ് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് യുഡിഎഫ് നിവേദനം നല്‍കിയത്. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിനൊപ്പം യുഡിഎഫ് നേതാക്കളായ ബേബി വട്ടക്കുന്നേല്‍, സണ്ണി കളപ്പുര, പി.എം. ഇല്യാസ്, രാജീവ് ഭാസ്കരന് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
Idukki
തൊടുപുഴ: ഓണാഘോഷങ്ങള്‍ക്ക് ആവശ്യമായ ചെണ്ടുമല്ലി പ്രാദേശികമായി ഉത്പാദിപ്പിച്ച് കുമാരമംഗലം പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍. കുടുംബങ്ങള്‍ക്ക് അധികവരുമാനവും ഭക്ഷ്യസ്വയംപര്യാപ്തതയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ സിഡിഎസും കൃഷിഭവനും ചേര്‍ന്ന് നടപ്പാക്കിയ ഓണക്കണി നിറപ്പൊലിമ ബന്തിപ്പൂ കൃഷി പദ്ധതിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോബി മാത്യു ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് കൃഷിയുടെ വളര്‍ച്ചയിലും വിളവെടുപ്പിലും കാലതാമസം നേരിട്ടതോടെ ഓണത്തിന് പൂക്കള്‍ കാര്യമായി വിപണിയിലെത്തിക്കാനായില്ല.
എന്നാല്‍ വൃന്ദാവന്‍ ജെഎല്‍ജി അംഗങ്ങളായ ബിന്ധു, മിനി ,കുമാരി ശ്യാമള എന്നിവരുടെ ശ്രമ ഫലമായി വിളവെടുപ്പ് സാധ്യമാക്കുകയായിരുന്നു. വൈകി വിളവെടുപ്പിന് പാകമായതുകൊണ്ട് മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്നതിനായി പൊതുജനങ്ങള്‍ക്കു പ്രദര്‍ശനത്തിനു തുറന്നു കൊടുത്തിരിക്കുകയാണ് ഇപ്പോള്‍ മനോഹരമായ പൂന്തോട്ടം.
വരും വര്‍ഷങ്ങളിലും കൂടുതല്‍ പേരെ സംഘടിപ്പിച്ച് കുമാരമംഗലത്തെ വിഷരഹിത പച്ചക്കറിയുടെയും പൂക്കൃഷിയുടെയും മാതൃകാ പഞ്ചായത്താക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നു കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.എ. ആബിദ പറഞ്ഞു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫസല്‍ സുലൈമാന്‍, ജിഷ ഷൈസണ്‍, അബ്ദുള്‍ കരീം, മെംബര്‍മാരായ സന്ധ്യ ജോജി, ലൈല കരീം, കൃഷി അസിസ്റ്റന്റ് വി.എം. സിദ്ധിഖ് , രാഖി രാജന്, ബോബിനി വിപിന്‍, അഷിത അസീസ് എന്നിവര്‍ പ്രസംഗിച്ചു.
Idukki
തൊടുപുഴ: പ്രഫ. ജയിംസ് വി. ജോര്‍ജ് മെമ്മോറിയല്‍ സംസ്ഥാന ഇന്റര്‍ കോളജ് ഫുട്ബോള്‍ മത്സരം തൊടുപുഴ സോക്കര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഇന്നു രാവിലെ എട്ടിന് ആരംഭിക്കും. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍, തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കേരളത്തിലെ 14 പ്രമുഖ കോളജ് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. വിജയികള്‍ക്ക് 10,000 രൂപ കാഷ് അവാര്‍ഡും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയും ട്രോഫിയും നല്‍കും.
സമാപന സമ്മേളനം 12ന് വൈകുന്നേരം 4.30ന് ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. റോയി കെ. പൗലോസ് എംഎല്‍എ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ എന്നിവര്‍ പങ്കെടുക്കും. തൊടുപുഴ സോക്കര്‍ സ്കൂള്‍, അല്‍ അസ്ഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ഫുജി ഗംഗ എന്നിവരാണ് സംഘാടകരെന്നു സോക്കര്‍ സ്കൂള്‍ ഡയറക്ടര്‍ പി.എ. സലിം കുട്ടി അറിയിച്ചു.
Idukki
തൊടുപുഴ: റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ജര്‍മന്‍ സഹായത്തോടെ 144 കോടി വായ്പയെടുത്ത് നിര്‍മിക്കുന്ന നെയ്യശേരി-തോക്കുമ്പന്‍സാഡില്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെട്ട തൊമ്മന്‍കുത്ത് പാലത്തിന്റെയും 40 ഏക്കറിലെ കലുങ്കിന്റെയും നിര്‍മാണത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്നു റോഡ് വികസന സമിതി, മൂവാറ്റുപുഴ-തേനി സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ചപ്പാത്ത് നിലനിര്‍ത്തി പുതിയ പാലം നിര്‍മിക്കുക, ആറുമാസം മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന താത്കാലിക പാലം നിര്‍മിക്കുന്നതിനു വേണ്ടിവരുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കുക, 40 ഏക്കറിലെ കലുങ്ക് രണ്ടുമീറ്റര്‍ ഉയര്‍ത്തി പുനര്‍നിര്‍മിക്കുക, കോട്ടറോഡിന്റെയും നെയ്യശേരി-തോക്കുമ്പന്‍സാഡില്‍ റോഡിന്റെയും സര്‍വേ സംബന്ധിച്ച ഹൈക്കോടതി വിധി നടപ്പാക്കി വികസനം ഉറപ്പാക്കുക ഇതിനായി ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാരും ആവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികള്‍ ഉന്നയിച്ചു. ചപ്പാത്ത് പൊളിച്ചുനീക്കുന്നതിനു വേണ്ടിവരുന്ന ചെലവും താത്കാലിക പാലം നിര്‍മിക്കുന്നതിന് കണക്കാക്കിയിരിക്കുന്ന 50 ലക്ഷം രൂപയും ഇതിലൂടെ ലാഭിക്കാനാകും.
ഈ തുക പുതിയ പാലത്തിന്റെ നിര്‍മാണത്തിന് ഉപയോഗിക്കാനും കഴിയും. 40 ഏക്കറില്‍ നിലവില്‍ നിര്‍മിച്ചുവരുന്ന കലുങ്ക് കനത്തമഴയില്‍ മുങ്ങിയിരുന്നു. കലുങ്ക് രണ്ടുമീറ്ററെങ്കിലും ഉയര്‍ത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനു തയാറായില്ല.
റോഡ് നിര്‍മാണത്തില്‍ പലയിടത്തും അപാകതകളുണ്ട്. സമിതിയുടെ ഇടപെടലിനെത്തുടര്‍ന്ന് പലഭാഗങ്ങളിലും കലുങ്ക് നിര്‍മിക്കാനും പോരായ്മകള്‍ പരിഹരിക്കാനും ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ഫാ. ജോസ് കിഴക്കേല്‍, ജാസില്‍ കെ. ഫിലിപ്പ്, സാബു സെബാസ്റ്റ്യന്‍, പി.ആര്. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Idukki
ഭാര്യ മദ്യപിച്ചെത്തിയതിനെത്തുടർന്നാണ് സംഭവം
മൂന്നാർ: കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. മൂന്നാർ കോളനി സ്വദേശിയായ സതീഷാണ് ഭാര്യയെ വെട്ടിയത്. മദ്യപിച്ച് വീട്ടിൽ എത്തിയ ഭാര്യയെ സതീഷ് കത്തികൊണ്ട് വെട്ടുകയായിരുന്നു. ഇവർ തമ്മിൽ നാളുകളായി അഭിപ്രയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. ഇവർ തമ്മിൽ കലഹം കുടുന്നതും പതിവായിരുന്നു.
സാരമായ പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Idukki
അടിമാലി: ടൗണിലെ കടയിൽനിന്നു മൊബൈൽ ഫോണും പണവും കവർന്നെന്ന പരാതിയിൽ വയോധികനെ പോലീസ് അറസ്റ്റു ചെയ്തു. ആളില്ലാത്ത സമയത്ത്
അടിമാലി ബസ് സ്റ്റാൻഡിലെ മൊബൈൽ ഫോൺ കടയിൽ അതിക്രമിച്ച് കയറി മൊബൈൽ ഫോണും പണവും കവർന്നു എന്ന പരാതിയിലാണ് മാങ്കുളം മുനിപാറ കല്ലുങ്കൽ സോമൻ ഭാസ്കരനെ (67) അടിമാലി പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് മൊബൈൽ കടയിൽ കയറി വിലപിടിപ്പുള്ള മൊബൈൽ ഫോണും മേശയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയും ഇയാൾ കവർന്നത്. മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് നാലു മാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. പാലക്കാട്, മൂന്നാർ സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസുണ്ടെന്ന് പൊലിസ് പറഞ്ഞു.
Idukki
പൈങ്കുളം: സെന്റ് റീത്താസ് ഹൈസ്കൂളില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ശുചിത്വമിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറു ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ലേഡീസ് ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ബീമ അനസ് നിര്‍വഹിച്ചു.
മാനേജര്‍ ഫാ. ജോര്‍ജ് വള്ളോംകുന്നേലിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജോബി മാത്യു, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ഷാജി, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സൗമ്യ മൈക്കിള്‍, മുന്‍ ഹെഡ്മാസ്റ്റര് സോണി മാത്യു, പിടിഎ പ്രസിഡന്റ് ജോഷി മാത്യു, എംപിടിഎ പ്രസിഡന്റ് അനിമോള്‍ ജോസ്, സ്റ്റാഫ് സെക്രട്ടറി സിഗി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Idukki
രാജകുമാരി: പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ രാജകുമാരി ദൈവമാത പളളിയിൽ നടന്നുവന്നിരുന്ന എട്ടുനോമ്പാചരണത്തിനും പരിശുദ്ധ അമ്മയുടെ പിറവിത്തിരുനാളിനും സമാപനമായി. അമ്മയുടെ അനുഗ്രഹം തേടി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് രാജകുമാരിയിലേക്ക് ഒഴുകിയെത്തിയത്.
എട്ടു ദിവസങ്ങളിലായി നടന്നുവന്ന തിരുനാളിലെ വിവിധ ദിവസങ്ങളിൽ ഘോരക്പൂർ രൂപത മെത്രാൻ മാർ മാത്യു നെല്ലിക്കുന്നേൽ , തൃശൂർ അതിരൂപത മെത്രാൻ മാർ ആൻഡ്രൂസ് താഴത്ത്, ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ, വിജയപുരം രൂപത സഹായ മെത്രാൻ മാർ ജസ്റ്റിൻ മഠത്തിൽപറമ്പിൽ തുടങ്ങിയവർ തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുത്തു.
മലങ്കര റീത്തിലും ലത്തീൻ റീത്തിലും തമിഴ് റീത്തിലുമുളള കുർബാനകൾ വിവിധ ദിവസങ്ങളിലായി നടന്നു. അഞ്ചിന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽനിന്നു രാജകുമാരി ദൈവമാത പള്ളിയിലേക്ക് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ നടന്ന ആറാമത് ഇടുക്കി രൂപത മരിയൻ തീർഥാടനം ഭക്തി സാന്ദ്രമായിരുന്നു.
വിവിധ ഇടവകകളിൽനിന്നായി ആയിരക്കണക്കിന് മരിയൻ ഭക്തർ തീർഥാടനയാത്രയിൽ പങ്കെടുത്തു. പ്രധാന ദിനമായ ഇന്നലെ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ കുർബാനയർപ്പിച്ചു സന്ദേശവും നൽകി. പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം എന്നിവയ്ക്കുശേഷം സമാപനാശീർവാദത്തോടെ തിരുനാൾ സമാപിച്ചു.
15ന് എട്ടാമിടം തിരുനാൾ നടക്കും. തിരുനാൾ ആഘോഷങ്ങൾക്ക് വികാരി മോൺ. ജോസ് നരിതൂക്കിൽ, സഹവികാരിമാരായ ഫാ. ജോബി മാതാളിക്കുന്നേൽ, ഫാ. ജെയിൻ മാട്ടേൽ തുടങ്ങിയവർ നേതൃത്വം നൽകി.
രാജാക്കാട്: പഴയവിടുതി സെന്റ് മേരീസ് സുനോറോ യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു വന്ന എട്ടുനോമ്പാചരണം സമാപിച്ചു. ഇന്നലെ യാക്കോബ് മോർ അന്തോണിയോസിന്റെ മുഖ്യകാർമികത്വത്തിലും ഫാ. എൽദോമോൻ നടപ്പേൽ, ഫാ. സാജൻ കൊട്ടാരത്തിൽ, ഫാ. എബിൻ കാരിയേലിൽ, ഫാ ജോം ജോർജ് എന്നിവരുടെ സഹകർമികത്വത്തിലും വിശുദ്ധ അഞ്ചിന്മേൽ കുർബാനയും തുടർന്ന് പ്രദക്ഷിണവും നേർച്ചസദ്യയും നടന്നു. ഇടവക വികാരി ഫാ. എൽദോസ് മേനോത്തുമാലിൽ പെരുന്നാളിന് നേതൃത്വം നൽകി.
Idukki
നെടുങ്കണ്ടം: നെടുങ്കണ്ടം ബിഎഡ് കോളജില്‍ നാടകക്കളരി സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പൽ ഡോ. ജെ. സതീഷ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പായിപ്പാട് ബിഎഡ് കോളജ് പ്രിന്‍സിപ്പലും സാഹിത്യകാരനുമായ ഡോ. രാജിവ് പുലിയൂര് കളരി നയിച്ചു. അധ്യാപകരായ ഡോ. വി. കുമാര്‍, ഷെല്‍ജ എം. ഷാജി. വിദ്യാര്‍ഥി പ്രധിനിധി ജോര്‍ജി ബെന്നി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ നാടക അവതരണത്തോടെ കളരി സമാപിച്ചു.
Idukki
തൊടുപുഴ: ജില്ലയുടെ പ്രഥമ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായിരുന്ന ജോസ് കുറ്റിയാനിക്ക് ആദരാഞ്ജലിയുമായി ജനപ്രവാഹം. മുഖ്യമന്ത്രി വി.ഡി. സതീശന് ഉള്‍പ്പടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് ന്യൂമാന്‍ കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ എത്തിയ മുഖ്യമന്ത്രി തൊടുപുഴയിലെ വീട്ടിലെത്തിയാണ് ആദരാഞ്ജലി അര്‍പ്പിച്ചത്.
കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്, കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ .ജോസഫ്, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, മുന്‍മന്ത്രി കെ.സി. ജോസഫ്, രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കന്, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, എസ്. അശോകന്, ഐ.കെ. രാജു, ഇബ്രാഹിംകുട്ടി കല്ലാര്‍, ഇ.എം. ആഗസ്തി, എംപിമാരായ ബെന്നി ബഹനാന്, ഡീന്‍ കുര്യാക്കോസ്, എംഎല്‍എമാരായ മാത്യു കുഴല്നാടന്, റോയി കെ. പൗലോസ്, എഫ്. രാജ, സേനാപതി വേണു, സിറിയക് തോമസ്, ഷിബു തെക്കുംപുറം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, ജില്ലാ പൊലിസ് മേധാവി ഡോ.എ. നസീം, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍ഷാദ് മുഹമ്മദ് എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
മന്ത്രിമാരായ രമേശ് ചെന്നിത്തല, എ.പി. അനില്‍കുമാര്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മുതിർന്ന നേതാവ് വി.എം. സുധീരന് എന്നിവരും അനുശോചനം അറിയിച്ചു.
Idukki
ഉപ്പുതറ: ലയണ്‍സ് ക്ലബ് നിര്‍മിക്കുന്ന ആദ്യ നന്മഭവനത്തിന് തറക്കല്ലിട്ടു. കാക്കത്തോട്ടിലാണ് ആദ്യ ഭവനം നിര്‍മിക്കുന്നത്. ചടങ്ങില്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ലാല്‍ ഏബ്രഹാം അധ്യക്ഷത വഹിച്ചു.
റീജണല്‍ ചെയര്മാന് അമല്‍ മാത്യു, സോണ്‍ ചെയര്മാന് സജിന്‍ സ്കറിയ എന്നിവര്‍ ചേര്‍ന്ന് തറക്കല്ലിടീല്‍ നിര്‍വഹിച്ചു. ലയണ്‍സ് ലീഡേഴ്സായ ജോര്‍ജ് തോമസ്, റെജി ജോസഫ് വരകുകാല, ജോസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പതിനൊന്നു വീടുകള്‍ നിര്‍മിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറിയ ശേഷമാണ് ഉപ്പുതറ ലയണ്‍സ് ക്ലബ് ഈ വര്‍ഷത്തെ നന്മഭവനങ്ങളുടെ നിര്‍മാണത്തിലേക്കു കടന്നിരിക്കുന്നത്. ഈ വര്‍ഷവും നിര്‍ധന കുടുംബങ്ങള്‍ക്കായി വിവിധ പ്രദേശങ്ങളില്‍ വീടുകള്‍ നിര്‍മിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
Idukki
തൊടുപുഴ: കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മര്‍ദിച്ച സംഭവത്തില്‍ കടനാട് സ്വദേശി എബിന് ജോര്‍ജിന്റെ പേരില്‍ പൊലിസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി 11.30ന് തൊടുപുഴ -മൂവാറ്റുപുഴ റൂട്ടില്‍ വെങ്ങല്ലൂരിലായിരുന്നു സംഭവം. പാലക്കാട് - കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കുമളി ഡിപ്പോയിലെ ബസിലെ കണ്ടക്ടര്‍ സാം ഒലിവര്‍ ജസ്റ്റിനെ (48) യാണ് എബിന് ആക്രമിച്ചത്.
സ്ത്രീകളുടെ സീറ്റില്‍നിന്ന് രണ്ടു യാത്രക്കാരെ മാറ്റിയിരുത്തിയതിനു പിന്നാലെ എബിന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. മുഖത്ത് പരിക്കേറ്റതിനെത്തുടര്‍ന്ന് സാം ആശുപത്രിയില്‍ ചികിത്സ തേടി. ഇതേത്തുടര്‍ന്ന് മറ്റൊരു കണ്ടക്ടറെ തൊടുപുഴയില്‍നിന്ന് അയച്ചാണ് സര്‍വീസ് തുടര്‍ന്നത്. എബിന്റെ പേരില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തൊടുപുഴ പൊലിസ് അറിയിച്ചു.
Idukki
തൊടുപുഴ: കോലാനി അമരംകാവ് ദേവീ ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ ഒരാളെക്കൂടി പൊലിസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാനപ്രതികളിലൊരാളായ പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി അയ്നുള്‍ അസദുള്‍ (27) ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.
പെരുമ്പാവൂരില്‍ താമസിക്കുന്ന അസം സ്വദേശി അമീര്‍ ഹംസ (26), ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ കണ്ണൂര്‍ തളിപ്പറമ്പ് കൂട്ടുമുഖം വലിയവളപ്പില്‍ ഉബൈദ് (38), മോഷണ സാധനങ്ങള്‍ വാങ്ങിയ എറണാകുളം തമ്മനം നന്ദാനത്തുപറമ്പില് റസാഖ് (അനസ് 54) എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
പെരുമ്പാവൂരില്‍നിന്ന് ഇന്നലെയാണ് അയ്നുള്‍ അസദുള്‍ പിടികൂടിയത്. നേരത്തേ കേസില്‍ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണസംഘം എത്തിയപ്പോള്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പെരുമ്പാവൂരിലെ ഒളിത്താവളത്തില്‍ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലിസ് ഇവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരില്‍നിന്നു മോഷണ മുതല്‍ വാങ്ങിയ പട്ടാമ്പിസ്വദേശിയെ കഴിഞ്ഞദിവസം പൊലിസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.
നേരത്തേ അറസ്റ്റിലായ തമ്മനം സ്വദേശി റസാഖില്‍നിന്ന് ഇയാളാണ് സാധനങ്ങള്‍ വാങ്ങിയിരുന്നത്. സംഭവത്തില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്നും ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യുമെന്നും തൊടുപുഴ സിഐ കെ.പി. മനേഷ് പറഞ്ഞു. ഓണ്‍ലൈന്‍ ടാക്സിയിലെത്തി ക്ഷേത്രത്തില്‍നിന്നു രണ്ടു തവണ മോഷണം നടത്തിയാണ് പണവും ക്ഷേത്ര സാമഗ്രികളും കവര്‍ന്നത്. നേരത്തേ അറസ്റ്റിലായ മൂന്നു പേരും റിമാന്‍ഡിലാണ്. എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്‍നിന്ന് മോഷണം പോയ സാധനങ്ങള്‍ തമ്മനത്തുള്ള അനസിന്റെ കടയില്‍നിന്ന് പൊലിസ് കണ്ടെടുത്തിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Idukki
നെടുങ്കണ്ടം: മൂന്നാറും തേക്കടിയും കേന്ദ്രീകരിച്ച് ഇടുക്കിയിലെത്തുന്ന സഞ്ചാരികൾക്ക് പ്രകൃതിയുടെ മനോഹാരിതയിലേക്കു ജാലകം തുറന്ന് ഉൾനാടൻ ഗ്രാമങ്ങൾ. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മലനിരകളും വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്റുകളും ഏലം, കാപ്പി, കുരുമുളക് തോട്ടങ്ങളും ഗ്രാമീണ ജീവിതവും ചേര്‍ത്താല്‍ വ്യത്യസ്തമായൊരു ടൂറിസം സര്ക്യൂട്ട്തന്നെ ഒരുക്കാനാകും.
പ്രകൃതിയെ നശിപ്പിക്കാതെ പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തത്തോടെ ടൂറിസം വികസനം സാധ്യമാക്കാമെന്നതാണ് പ്രദേശങ്ങളുടെ സാധ്യത. ഓരോ പഞ്ചായത്തിന്റെയും പ്രത്യേകതകള്‍ കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്കൊപ്പം നാട്ടുകാര്‍ക്ക് പുതിയ ജീവിതമാർഗവും തുറക്കാനാകും.
നെടുങ്കണ്ടം: പ്രകൃതിയും വിനോദവുംകൈകോര്ക്കുന്ന ഇടത്താവളം
തേക്കടി - മൂന്നാര്‍ വിനോദസഞ്ചാര പാതയിലെ പ്രധാന ഇടത്താവളമായി മാറാന്‍ ശേഷിയുള്ള പ്രദേശമാണ് നെടുങ്കണ്ടം. പപ്പിനിമെട്ടിലെ സഹ്യദര്‍ശന്‍ പാര്‍ക്ക് നവീകരണത്തിനുശേഷം വീണ്ടും തുറന്നതോടെ ഈ മേഖലയിലെ ടൂറിസം സാധ്യതകള്‍ക്ക് പുതിയ ഉണര്‍വ് ലഭിച്ചിട്ടുണ്ട്. കല്ലാര്‍ മേഖലയിലെ പ്രകൃതിഭംഗി, വെള്ളച്ചാട്ടങ്ങള്‍, മലനിരകള്‍, പുഴയോരങ്ങള്‍ തുടങ്ങിയവയെ കോര്‍ത്തിണക്കി നേച്ചര്‍ ടൂറിസം പദ്ധതി ഒരുക്കാനാകും.
നിലവിലുള്ള കേന്ദ്രങ്ങള്‍ക്ക് പുറമേ ടൂറിസം സാധ്യതകളുള്ള പ്രദേശങ്ങള്‍ കണ്ടെത്തി വ്യൂ പോയിന്റുകളായി വികസിപ്പിക്കണം. സഞ്ചാരികള്‍ക്ക് സുരക്ഷിതമായി എത്താന്‍ കഴിയുന്ന റോഡുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങൾ, ശുചിമുറികള്‍, കുടിവെള്ളം, ഇരിപ്പിടങ്ങള്‍, മാലിന്യസംസ്കരണം, ദിശാസൂചക ബോര്‍ഡുകള്‍ എന്നിവ ഒരുക്കണം. സാഹസിക വിനോദസഞ്ചാര സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കും പ്രഥമ പരിഗണന നല്‍കണം.
പാമ്പാടുംപാറ കൃഷിത്തോട്ടങ്ങള്‍ ആകർഷണീയം
പ്രകൃതിയോടൊപ്പം കൃഷിയും ചേര്‍ന്നുനില്‍ക്കുന്ന പ്രദേശമാണ് പാമ്പാടുംപാറ. ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ വിളകളുടെ തോട്ടങ്ങള്‍ സഞ്ചാരികള്‍ക്ക് പുതിയ അനുഭവമാക്കാനാകും. അഗ്രോ ടൂറിസമാണ് പാമ്പാടുംപാറയ്ക്ക് ഏറ്റവും അനുയോജ്യമായ സാധ്യതകളിലൊന്ന്.
തോട്ടങ്ങളിലൂടെയുള്ള പ്രകൃത നടത്തം, കൃഷിരീതികള്‍ പരിചയപ്പെടാനുള്ള അവസരം, പ്രാദേശിക ഭക്ഷണം, കര്‍ഷകരുടെ ഉത്പന്നങ്ങളുടെ നേരിട്ടുള്ള വിപണനം എന്നിവ ഉള്‍പ്പെടുത്തിയാല്‍ സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവം നല്‍കാനാകും. മലമുകളിലെ കാഴ്ചകള്‍ പ്രയോജനപ്പെടുത്തി സണ്‍റൈസ്, സണ്‍സെറ്റ് പോയിന്റുകളും പ്രകൃതി നടത്തത്തിനുള്ള പാതകളും ഫോട്ടോ പോയിന്റുകളും ഒരുക്കാം. ഗ്രാമീണ ജീവിതവും കാര്‍ഷിക സംസ്കാരവും ടൂറിസത്തിന്റെ ഭാഗമാക്കുന്നതിലൂടെ കര്‍ഷകര്‍ക്കും നേരിട്ട് വരുമാനം ലഭിക്കും.
കരുണാപുരം അതിര്‍ത്തിഗ്രാമങ്ങള്‍ക്ക് ടൂറിസത്തിന്റെ പുതിയ മുഖം
കേരള - തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള കരുണാപുരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത തന്നെ ടൂറിസം സാധ്യതയാണ്. രാമക്കല്‍മേട് കുറവന്‍ കുറത്തി ശില്പം, കാറ്റാടിപ്പാടം, ആമപ്പാറ, മറ്റ് മലനിരകള്‍, അതിര്‍ത്തിപ്രദേശങ്ങളിലെ കാഴ്ചകള്‍, കാര്‍ഷികമേഖലകള്‍, ഗ്രാമീണ ജീവിതം എന്നിവ ചേര്‍ത്തുകൊണ്ട് ബോര്‍ഡര്‍ ടൂറിസം എന്ന ആശയം നടപ്പാക്കാനാകും. കമ്പംമെട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ച് വ്യൂ പോയിന്റുകള്‍ കണ്ടെത്തുകയും പ്രകൃതി സഞ്ചാരപാതകള്‍ വികസിപ്പിക്കുകയും ചെയ്യാം.
ഏലം, കാപ്പി, കുരുമുളക് തട്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നതോടൊപ്പം പ്രാദേശിക ഭക്ഷണവും കാര്‍ഷിക ഉത്പന്നങ്ങളും സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്താം. ഹോംസ്റ്റേകള്‍ക്ക് പ്രോത്സാഹനം നല്‍കുകയും പ്രാദേശിക യുവാക്കള്‍ക്ക് ടൂറിസ്റ്റ് ഗൈഡ് പരിശീലനം നല്‍കുകയും ചെയ്താല്‍ ടൂറിസത്തിന്റെ പ്രയോജനം കൂടുതല്‍ കുടുംബങ്ങളിലേക്ക് എത്തിക്കാനാകും.
ഉടുമ്പന്‍ചോല ഏലത്തിന്റെ പറുദീസ
ഏലം ഉള്‍പ്പെടെയുള്ള സുഗന്ധവ്യഞ്ജന കൃഷിയുമായി അടുത്ത ബന്ധമുള്ള ഉടുമ്പന്‍ചോലയ്ക്കു സ്പൈസ് ടൂറിസം രംഗത്ത് വേറിട്ട ഇടം നേടാനാകും. ഏലം, കാപ്പി, കുരുമുളക് തോട്ടങ്ങള്‍ സന്ദര്‍ശിക്കാനും വിളവെടുപ്പ്, സംസ്കരണം തുടങ്ങിയവ നേരില്‍ കാണാനും സഞ്ചാരികള്‍ക്ക് അവസരം ഒരുക്കാം.
കൃഷിയിടങ്ങളോട് ചേര്‍ന്ന് ചെറിയ താമസസൗകര്യങ്ങളും പ്രാദേശിക ഭക്ഷണ കേന്ദ്രങ്ങളും ഒരുക്കിയാല്‍ ഗ്രാമീണ ടൂറിസത്തിനും സാധ്യതയേറും. മലനിരകളിലെ വ്യൂ പോയിന്റുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനൊപ്പം ട്രെക്കിംഗ് പാതകളും പ്രകൃതി നടത്തവും ജീപ്പ് സഫാരിയും പോലുള്ള നിയന്ത്രിത വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യാം.
നാലു പഞ്ചായത്ത്; ഒരു ടൂറിസം സര്‍ക്യൂട്ട്
നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപും, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലെ ടൂറിസം സാധ്യതകള്‍ പ്രത്യേകം വികസിപ്പിക്കുന്നതിനൊപ്പം ഒറ്റ ടൂറിസം സര്‍ക്യൂട്ടായി അവതരിപ്പിക്കുകയാണ് കൂടുതല്‍ പ്രയോജനകരം. സഹ്യദര്‍ശന്‍ പാര്‍ക്ക്, കല്ലാര്‍, വെള്ളച്ചാട്ടങ്ങള്‍, മലനിരകള്‍, അതിര്‍ത്തി പ്രദേശങ്ങള്‍, ഏലം, കാപ്പി, കുരുമുളക് തോട്ടങ്ങള്‍ ബന്ധിപ്പിച്ച് ഒന്നോ രണ്ടോ ദിവസത്തെ ടൂര്‍ പാക്കേജുകള്‍ തയാറാക്കാം.
നാലു പഞ്ചായത്തുകളിലെയും അറിയപ്പെടാത്ത പ്രകൃതി കേന്ദ്രങ്ങള്‍ കണ്ടെത്തി സമഗ്ര ടൂറിസം മാപ്പ് തയ്യാറാക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യേണ്ടത്. തുടര്‍ന്ന് ഓരോ കേന്ദ്രത്തിന്റെയും സാധ്യതയും പരിസ്ഥിതി പ്രാധാന്യവും പരിശോധിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം.റോഡ്, പാര്‍ക്കിംഗ് , ശുചിമുറി, കുടിവെള്ളം, വൈദ്യുതി,മൊബൈല്‍ കണക്ടിവിറ്റി, മാലിന്യസംസ്കരണം, സുരക്ഷ, അടിയന്തര ചികിത്സാസംവിധാനം എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാതെ പുതിയ കേന്ദ്രങ്ങള്‍ തുറക്കരുതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രകൃതിസൗന്ദര്യം ഇവിടെയുണ്ട്; ഇനി വേണ്ടത് അതിനെ തിരിച്ചറിഞ്ഞ് സംരക്ഷിച്ചുകൊണ്ട് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള കാഴ്ചപ്പാടാണ്. നെടുങ്കണ്ടം മുതല്‍ ഉടുമ്പന്‍ചോല വരെയുള്ള ഈ മലനിരകള്‍ ഒരുമിച്ചുണര്ന്നാല് ഹൈറേഞ്ചിന്റെ ടൂറിസം ഭൂപടത്തില്‍ പുതിയൊരു അധ്യായം തുറക്കാനാകും.
Idukki
നെടുങ്കണ്ടം: അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് പിടികൂടി സ്ഥലത്തു സൂക്ഷിച്ചിരുന്ന രണ്ടു മണ്ണുമാന്തിയന്ത്രം രാത്രിയിൽ ലോറിയിൽ കടത്താൻ ശ്രമം. നെടുങ്കണ്ടം ചതുരംഗപാറയിലെ സ്വകാര്യ ഏലത്തോട്ടത്തിൽനിന്നാണ് വാഹനങ്ങൾ കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ നാലുപേരെ വനംവകുപ്പ് പിടികൂടി.
രാജകുമാരി സ്വദേശികളായ കണ്ണൻകുളങ്ങരയിൽ ബേസിൽ, പടയാറ്റിൽ ഷാൽബിൻ, ബൈസൺവാലി സ്വദേശി മരത്തുവാൻപറമ്പിൽ ബിപിൻ, കുരുവിളാസിറ്റി സ്വദേശി എടാട്ട് അജിൽ എന്നിവരാണ് പിടിയിലായത്. ചതുരംഗപ്പാറയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ മരം മുറിക്കാനും പിഴുതെടുക്കാനും ഉപയോഗിച്ച രണ്ടു മണ്ണുമാന്തി യന്ത്രങ്ങൾ കഴിഞ്ഞ ദിവസം വനംവകുപ്പ് പിടികൂടിയിരുന്നു.
കോടതി നിർദേശത്തെ തുടർന്ന് സ്ഥലത്തുതന്നെ ബന്ധിച്ച് വനം വകുപ്പ് കാവലിൽ സൂക്ഷിച്ചിരുന്ന യന്ത്രങ്ങളാണ് സീൽ തകർത്ത് രാത്രിയിൽ ലോറിയിൽ കടത്താൻ ശ്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രികാല പട്രോളിംഗിനിടെ സ്ഥലത്തെത്തിയപ്പോഴാണ് വാഹനങ്ങൾ കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു നടത്തിയ പരിശോധനയിൽ ഒരു മണ്ണുമാന്തി യന്ത്രം ലോറിയിൽ കയറ്റിക്കൊണ്ടു പോകുന്നത് കണ്ടെത്തി തടയുകയായിരുന്നു.
വനംവകുപ്പ് ഒരു വാഹനം പിടികൂടിയ വിവരം അറിഞ്ഞതോടെ രണ്ടാമത്തെ മണ്ണുമാന്തി യന്ത്രം പ്രതികൾതന്നെ സ്ഥലത്ത് തിരികെ എത്തിച്ചു. പിടികൂടിയ മണ്ണുമാന്തി യന്ത്രവും ലോറിയും വനംവകുപ്പ് ഉടുമ്പഞ്ചോല പൊലിസിന് കൈമാറി. ദേവികുളം ഫോറസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തിൽ പൊൻമുടി, തേവാരംമെട്ട് സെക്ഷൻ ഓഫിസുകളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.
Idukki
ചെറുതോണി: കഞ്ഞിക്കുഴിയിലെ ജനകീയപ്രശ്നങ്ങൾ 25ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയെ ധരിപ്പിച്ച് പരിഹാരം തേടുമെന്ന് റോയി കെ. പൗലോസ് എംഎൽഎ അറിയിച്ചു. കഞ്ഞിക്കുഴിയിലെ കർഷകരുടെ കൈവശ ഭൂമിയിലേക്കും മറ്റു റവന്യു ഭൂമികളിലേക്കും വനംവകുപ്പിന്റെ കടന്നുകയറ്റവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എംഎൽഎ.
24ന് ജില്ലയിലെത്തുന്ന റവന്യു വകുപ്പ് മന്ത്രി നിരവധി കർഷക കുടുംബങ്ങൾക്ക് പട്ടയം വിതരണ ചെയ്യും. വനഭൂമിയും കർഷകരുടെ കൈവശഭൂമി ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ അതിർത്തി നിർണയിച്ച് ശാശ്വത പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനായി ഫെൻസിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഏർപ്പെടുത്തേണ്ടതുണ്ട്.
ഇത്തരം കാര്യങ്ങളെല്ലാം വിശദമായ ചർച്ചയ്ക്ക് വിധേയമാക്കും. വനം വകുപ്പ് മന്ത്രിയുമായും ഇക്കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ സർക്കാരിൽനിന്ന് അനുകൂലമായ സമീപനങ്ങളാണ് ഉണ്ടായിട്ടുള്ളത്. കഞ്ഞിക്കുഴിയിലെ കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് സർക്കാർ പരിഹാരം ഉണ്ടാക്കുമെന്നും യോഗത്തിൽ എംഎൽഎ ഉറപ്പു നൽകി.
കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കോമളം മോഹൻദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോൻ സണ്ണി, ബ്ലോക്ക്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, കർഷകസംഘടന പ്രതിനിധികളായ സിബി ആർക്കാട്ട്, വർഗീസ് സക്കറിയ, ടിജോ പി. ജോയി, രാഷ്ട്രീയകക്ഷി നേതാക്കളായ ജോബി ചാലിൽ, ഷിന്റോ ജോസഫ് ഉൾപ്പടെ നിരവധിപേർ യോഗത്തിൽ പങ്കെടുത്തു.
Idukki
തൊടുപുഴ: സബ്സിഡി നിരക്കിലുള്ള അരിവിതരണം നിര്‍ത്തിയതോടെ ജില്ലയിലെ ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയില്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പലയിടത്തും ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയാണ്. പൊതു വിപണിയില്‍നിന്ന് വലിയ വിലയ്ക്ക് അരിവാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് മലയോരത്തും ലോറേഞ്ചിലുമുള്ള സാധാരണക്കാര്‍ക്ക് ആശ്രയമായ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍.
ജില്ലയില്‍ 21 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. 58 കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്നാണ് ഇവ നടത്തി വരുന്നത്. ഇതില്‍ 18 ഹോട്ടലുകളാണ് സബ്സിഡി അരി വാങ്ങിയിരുന്നത്. നിലവില്‍ ഒന്നുപോലും പ്രവര്‍ത്തനം നിര്‍ത്തിയിട്ടില്ലെങ്കിലും പ്രതിസന്ധിയായതിനാല്‍ ഇതിനുള്ള ആലോചനയിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍.
മാര്‍ച്ച് 31 വരെയാണ് ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി നിരക്കില്‍ അരി ലഭിച്ചുകൊണ്ടിരുന്നത്. പിന്നീട് സബ്സിഡി പെര്‍മിറ്റ് പുതുക്കി കിട്ടിയിട്ടില്ല. പൊതുവിപണിയില്‍നിന്ന് കൂടിയ വിലയ്ക്ക് അരിവാങ്ങി ചെറിയ നിരക്കില്‍ ഊണ് നല്‍കുന്നത് പ്രായോഗികമല്ലെന്ന് സംരംഭകര്‍ പറയുന്നു.പാചകവാതക വിലവര്‍ധനയും ലഭ്യതയില്ലായ്മയും ജനകീയ ഹോട്ടലുകള്‍ക്ക് ഇരുട്ടടിയായി മാറിയിരുന്നു. ജനകീയ ഹോട്ടലായതിനാല്‍ വിലകൂട്ടി വില്‍ക്കുന്നത് പ്രായോഗികവുമല്ല.
വിശപ്പുരഹിത കേരളം പദ്ധതിയില്‍ 2020-21 കാലഘട്ടത്തിലാണ് കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്. ഒരു തദ്ദേശ സ്ഥാപന പരിധിയില്‍ ഒരെണ്ണമെങ്കിലും ആരംഭിക്കുകയായിരുന്നു ലക്ഷ്യമിട്ടത്. 20 രൂപയ്ക്ക് ഊണ് നല്കി തുടങ്ങിയത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമായി മാറിയിരുന്നു.
ഇതിനിടെ പല ഹോട്ടലുകളും പിടിച്ചുനില്‍ക്കാനാകാതെ നിര്‍ത്തലാക്കി. നിലവില്‍ വരുമാനത്തില്‍ പ്രതിദിനം ശരാശരി 2500 രൂപയുടെ എങ്കിലും കുറവു വരുന്നുണ്ടെങ്കിലും പരമാവധി പിടിച്ചുനിന്നു മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് നടത്തിപ്പുകാര്‍ പറയുന്നു.
Idukki
അടിമാലി: ഇരുമ്പുപാലത്ത് ആനക്കൊന്പുമായി രണ്ടു പേർ പിടിയിൽ. ഇരുമ്പുപാലത്ത് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടു പേരെ വനംവകുപ്പ് പിടികൂടിയത്.
ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത് (18), സുനീഷ് (30) എന്നിവരെയാണ് പിടികൂടിയത്. പിടിച്ചെടുത്ത ആനക്കൊമ്പും കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ആൾട്ടോ കാറും കസ്റ്റസിയിലെടുത്തു.
ഫ്ലൈയിംഗ് സ്ക്വാഡ് വിഭാഗം പ്രാരംഭ നടപടി പൂർത്തീകരിച്ച് നേര്യമംഗലം റേഞ്ച് വാളറ സ്റ്റേഷനിലേക്ക് തുടർനടപടികൾക്കായി പ്രതികളെ കൈമാറി.നേര്യമംഗലം റേഞ്ച് ഓഫീസറുടെയും വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെയും ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരുടെയും നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
Idukki
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിക്ക് 25 വര്‍ഷം കഠിന തടവും 90,000 രൂപ പിഴയും. കുമാരമംഗലം മംഗലത്ത് രഘു എന്ന ബേബിയെ ആണ് തൊടുപുഴ പോക്സോ കോടതി ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്. അതിജീവിതയ്ക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിനും പുനരധിവാസം ഉറപ്പാക്കുന്നതിനും ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയ്ക്ക് കോടതി നിര്‍ദേശം നല്കി. അതിജീവിതയുടെ അമ്മയുള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. കേസില്‍ ഒന്നും രണ്ടും പ്രതികളുടെ വിധി കഴിഞ്ഞമാസം 18ന് പറയാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാല്‍, രണ്ടാം പ്രതിയായ പാലാ കുറിഞ്ഞി കോഡൂര്‍ തങ്കച്ചന് അന്നു ഹാജരാകാത്തതിനെ തുടര്‍ന്ന് വിധി പറയുന്നത് മാറ്റി വച്ചു. പിന്നീട് കഴിഞ്ഞ 22ന് ഇയാളെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വിചാരണ അവസാനിക്കാറായ സമയത്ത് അതിജീവിതയുടെ അമ്മയും മരണപ്പെട്ടിരുന്നു.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 43 സാക്ഷികളെ വിസ്തരിക്കുകയും 111 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. മെഡിക്കല്‍, ശാസ്ത്രീയ തെളിവുകളും കോടതിയില്‍ ഹാജരാക്കി.
കുമാരമംഗലം സ്വദേശിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വിവിധയിടങ്ങളിലെത്തിച്ച് സംഘം ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ വ്യക്തമായതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍ പീഡനം നടന്നതായാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ പൊലിസ് 28 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 25ഓളം പ്രതികളാണ് ഉണ്ടായിരുന്നത്. ഓരോ കേസിലും പ്രത്യേകം കുറ്റപത്രവും പൊലിസ് സമര്‍പ്പിച്ചു. രണ്ടു കേസുകളില്‍ പ്രതികളെ ശിക്ഷിച്ചിരുന്നു.
തൊടുപുഴ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണുകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പയസ് മാത്യു, അഡ്വ. ഫ്രാന്‍സീസ് പയസ്, അഡ്വ. നീരജ് അക്കര എന്നിവര്‍ ഹാജരായി.
Idukki
തൊടുപുഴ: സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് പൂര്‍വാധ്യാപക -അനധ്യാപക സംഗമവും ആദരിക്കലും നടത്തി. മുന്‍ പ്രഥമാധ്യാപകന് ജയിംസ് ടി. മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോസ് പൊതൂര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് സജി മാത്യു, സ്റ്റാഫ് സെക്രട്ടറി ടിഷ ജോസ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാലയത്തില്‍ വിവിധ കാലഘട്ടങ്ങളില്‍ സേവനം ചെയ്ത പൂര്‍വ അധ്യാപകരുടെയും അനധ്യാപകരുടെയും പേരുകള്‍ രേഖപ്പെടുത്തിയ ഓര്‍മമരം ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
അറക്കുളം : സെന്റ് മേരീസ് എച്ച്എസ്എസില്‍ അധ്യാപക ദിനം ആചരിച്ചു. പിടിഎ പ്രസിഡന്റ് ഫ്രാന്‍സിസ് കരിമ്പാനി അധ്യക്ഷത വഹിച്ചു. സ്കൂള്‍ അസി. മാനേജര്‍ ഫാ. ജോര്‍ജ് ഞാറ്റുതൊട്ടിയില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ അവിരാ ജോസഫ്, ഹെഡ്മാസ്റ്റര് ദിനേശ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Idukki
വാഴവര: കെസിഎസ്എൽ ഇടുക്കി രൂപത അധ്യാപക ദിനാഘോഷം വാഴവര സെന്റ് മേരിസ് ഹൈസ്കൂളിൽ കട്ടപ്പന മുൻസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കെസിഎസ്എൽ രൂപത പ്രസിഡന്റ് എബി ഏബ്രഹാം അധ്യക്ഷത വഹിച്ചു. കെസിഎസ്എൽ രൂപത ഡയറക്ടർ ഫാ. ജിജോ മണ്ണുക്കുളത്ത്, സ്കൂൾ മാനേജർ ഫാ. തോമസ് തൈച്ചേരിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോസഫ്, പിടിഎ പ്രസിഡന്റ് സജി മണ്ണിപ്ലാക്കൽ, എംപിടിഎ പ്രസിഡന്റ് റെൻസി കൊല്ലക്കൊമ്പിൽ, കെസിഎസ്എൽ ജോയിന്റ് ഡയറക്ടർ സിസ്റ്റർ ധന്യ എഫ്സിസി തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ അധ്യാപകരെയും ആദരിച്ചു.
Idukki
ചെറുതോണി: ബധിരനും മൂകനുമായ ആളെ കമ്പിവടിക്ക് അടിച്ചു പരിക്കേൽപ്പിച്ച പ്രതിയെ കഞ്ഞിക്കുഴി പൊലിസ് അറസ്റ്റ് ചെയ്തു. തൃശൂർ പറപ്പുക്കര സ്വദേശി പുളിക്കൻ യദുകൃഷ്ണനെ (30)യാണ് കഞ്ഞിക്കുഴി പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 30ന് രാത്രി കഞ്ഞിക്കുഴി ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടന്നയാളെ കമ്പിവടിക്ക് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കട്ടപ്പന - കോഴിമലയിലുള്ള ഭാര്യവീട്ടിൽനിന്നാണ് പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ മൂന്നോളം അബ്കാരി കേസുകളും നിലവിലുണ്ട്.
നിരവധി സിസിടിവിയും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ചു നടന്ന പരിശോധനയിലാണ് ഞായറാഴ്ച രാത്രി പ്രതിയെ പൊലിസ് പിടികൂടിയത്. എസ്ഐ മാരായ എം.കെ. ശ്യാം, സജീവ് മാത്യു, സിപിഒമാരായ മാത്യു സ്റ്റീഫൻ, താജുദീൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Idukki
തൊടുപുഴ: പ്രധാനമന്ത്രിയെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കു സസ്പെന്ഷന്. ഇടുക്കി ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സജിത സലീമിനെയാണ് ജില്ലാ പൊലിസ് മേധാവി ഡോ.എ. നസീമിന്റെ റിപ്പോര്‍ട്ട് പ്രകാരം എറണാകുളം റേഞ്ച് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്യാംസുന്ദര്‍ അന്വേഷണവിധേയമായി സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തത്. തുടര്‍ അന്വേഷണം നടത്തുന്നതിനായി എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. പ്രസാദിനെ നിയമിച്ചു.
പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അവഹേളിക്കുകയും വ്യാജപ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നുവെന്നു കാട്ടി സജിത സലിമിനെതിരേ യുവമോര്‍ച്ച ഇടുക്കി നോര്‍ത്ത് ജില്ലാ കമ്മിറ്റിയാണ് തൊടുപുഴ സിഐക്കു പരാതി നല്‍കിയത്.
Alappuzha
ഹരിപ്പാട്: വീയപുരം റൂട്ടിൽ സർവീസ് നടത്താൻ പെർമിറ്റ് ലഭിച്ച സ്വകാര്യ ബസുകൾ യാത്രക്കാരെ വഴിയിലാക്കി സർവീസ് നിർത്തിയത് പ്രദേശവാസികളെ വലയ്ക്കുന്നു. മാവേലിക്കരയിൽനിന്ന് ഹരിപ്പാട് വഴി വീയപുരത്തേക്കും തിരിച്ചുമുള്ള സർവീസുകളും മേൽപാടം-മാന്നാർ റൂട്ടിലെ ബസുകളുമാണ് ഭൂരിഭാഗവും നിലച്ചത്.
ഉൾനാടൻ ഗ്രാമീണ മേഖലയായ വീയപുരത്ത് കെഎസ്ആർടിസി ബസുകൾ വളരെ കുറവാണ്. ഉള്ള സർവീസുകളാകട്ടെ കൃത്യസമയത്ത് ഓടാത്തതും സാധാരണക്കാരുടെയും വിദ്യാർഥികളുടെയും ദുരിതം ഇരട്ടിയാക്കുന്നു. ഇതോടെ സ്വകാര്യ ബസുകളെ മാത്രം ആശ്രയിച്ചിരുന്ന യാത്രക്കാർ പൂർണമായും പെരുവഴിയിലായ അവസ്ഥയിലാണ്.
രോഗികളും വിദ്യാർഥികളും ഉൾപ്പടെയുള്ളവർ എട്ട് കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്യാൻ ഭീമമായ തുക നൽകി ഓട്ടോറിക്ഷകളെയും ടാക്സികളെയുമാണ് ആശ്രയിക്കുന്നത്. 300 മുതൽ 400 രൂപ വരെ ഓട്ടോക്കൂലി നൽകേണ്ടിവരുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാർക്ക് കനത്ത ഭാരമാണ്.
ഹരിപ്പാട്, മാന്നാർ ടൗണുകളിലെ പ്രധാന സർക്കാർ ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പോകേണ്ട ജീവനക്കാരും കച്ചവടക്കാരും കൃത്യസമയത്ത് വാഹനങ്ങൾ ലഭിക്കാതെ വലയുകയാണ്.
ഇതിനുപുറമേ, ഹരിപ്പാടും മാവേലിക്കരയും വഴി സർവീസ് നടത്തിയിരുന്ന വീയപുരം-തിരുവല്ല സ്വകാര്യ ബസുകൾ വീയപുരം റൂട്ട് പൂർണമായി ഒഴിവാക്കി മണ്ണാറശാലയിലേക്ക് വഴിതിരിച്ചുവിടാനും ഹരിപ്പാട് യാത്ര അവസാനിപ്പിക്കാനും ശ്രമം നടത്തുന്നതായും പരാതിയുണ്ട്. വിഷയത്തിൽ കളക്ടർ, ഗതാഗതമന്ത്രി, ആർടിഒ എന്നിവർക്ക് നേരിട്ട് പരാതികൾ നൽകിയെങ്കിലും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം.
വിഷയത്തിൽ കളക്ടർക്കും മന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ല. ജനങ്ങളുടെ യാത്രാദുരിതത്തിന് ഉടനടി പരിഹാരമായില്ലെങ്കിൽ പഞ്ചായത്ത് ഭരണസമിതി ഒന്നടങ്കം കളക്ടറെ നേരിൽക്കണ്ട് ശക്തമായ ജനകീയ സമരത്തിലേക്ക് നീങ്ങും.
പി. ഓമന, പ്രസിഡന്റ്, വീയപുരം പഞ്ചായത്ത്
യാത്രാക്ലേശം രൂക്ഷമായിട്ടും ബസ് ഓപ്പറേറ്റർമാർക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് അധികൃതരുടേത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന ഈ അനാസ്ഥയ്ക്കെതിരേ ശക്തമായ പ്രതിഷേധം ഉയരണം.
ഷിജ സുരേന്ദ്രൻ, മുൻ പ്രസിഡന്റ്, വീയപുരം പഞ്ചായത്ത്
Alappuzha
ഹരിപ്പാട്: കരുവാറ്റയിൽ ശിവൻകുട്ടി ചെട്ടിയാർ കൊല്ലപ്പെട്ട കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ സംഭവസ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് ഇന്നത്തെ ഹൈക്കോടതി ഉത്തരവോടെ വ്യക്തത വരും. കുട്ടികളെ തെളിവെടുപ്പിനായി വിട്ടുനൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവിനെതിരായ ഹർജിയിൽ സർക്കാർ വിശദീകരണം പരിശോധിച്ച ശേഷമുള്ള കോടതിയുടെ തുടർതീരുമാനമാണ് ഇന്ന് പുറത്തുവരിക.
കുട്ടികളായതിനാൽ അതീവ രഹസ്യമായും കടുത്ത നിയമവ്യവസ്ഥകൾ പാലിച്ചും പ്രാദേശികമായി വിവരങ്ങൾ ശേഖരിക്കാൻ തയാറാക്കിയ പദ്ധതികളാണ് കോടതിയുടെ ഇടക്കാല സ്റ്റേ വന്നതോടെ തത്കാലം തടസപ്പെട്ടത്. സാധാരണ കേസുകളിൽനിന്ന് വിഭിന്നമായി, ഒരുമിച്ച് പൊതുസ്ഥലങ്ങളിൽ എത്തിക്കാൻ കഴിയില്ലെന്ന വലിയ വെല്ലുവിളി തുടക്കം മുതലേ പൊലിസിനുണ്ടായിരുന്നു. കുട്ടികളുടെ മാനസികാവസ്ഥയും സ്വകാര്യതയും സംരക്ഷിച്ച്, ഓരോരുത്തരെയായി പ്രത്യേകം എത്തിച്ച് ക്രൈം സീൻ പരിശോധിക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ പ്രാഥമിക നീക്കം. എന്നാൽ ഇതിനെതിരേ കുട്ടികൾ ഹൈക്കോടതിയെ സമീപിച്ചതോടെ ഈ നീക്കങ്ങളെല്ലാം വഴിമുട്ടി.
കുട്ടികളെ നേരിട്ടെത്തിക്കാതെ തന്നെ കുറ്റപത്രം കോടതിയിൽ ശക്തമായി നിലനിർത്താൻ സാഹചര്യത്തെളിവുകൾ ഭദ്രമാക്കാനാണ് പൊലിസ് ഇപ്പോൾ മുൻഗണന നൽകുന്നത്. കുട്ടികൾ കൊല്ലത്തുനിന്ന് ട്രെയിൻ മാർഗം ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ എത്തിയത് മുതലുള്ള സിസിടിവി ദൃശ്യങ്ങളും സഞ്ചാരപഥങ്ങളും അന്വേഷണസംഘം വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇവരെ കരുവാറ്റയിലെ വീട്ടിലേക്ക് കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തി പൊലിസ് രേഖപ്പെടുത്തിയ മൊഴിയും കേസിൽ പ്രധാന കണ്ണിയാണ്.
വിരലടയാളം പതിയാതിരിക്കാൻ കുട്ടികൾ കയ്യുറകൾ ധരിച്ചിരുന്നതിനാൽ, ബാത്ത്റൂം വെന്റിലേഷനിലും വാതിലിലും മറ്റും അവശേഷിച്ച സൂക്ഷ്മമായ ഫോറൻസിക് പരിശോധനാഫലങ്ങളും അന്വേഷണസംഘത്തിന് കരുത്താകും. കുട്ടികളെ ഉൾപ്പെടുത്തിയുള്ള പ്രാദേശിക ഫീൽഡ് പരിശോധനകൾ പുനരാരംഭിക്കാൻ അനുമതി ലഭിക്കുമോ, അതോ കുട്ടികളെ കൊണ്ടുവരാതെ ശാസ്ത്രീയ–സാഹചര്യത്തെളിവുകൾ മാത്രം നിരത്തി അന്തിമ റിപ്പോർട്ടിലേക്ക് കടക്കേണ്ടി വരുമോ എന്നതിൽ ഇന്നത്തെ കോടതി ഉത്തരവ് നിർണായകമാകും.
Alappuzha
എടത്വ: സാഹിത്യ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സെന്റ് അലോഷ്യസ് കോളജ് ലൈബ്രറിയുടേയും തിരുവനന്തപുരം സൈന്‍ ബുക്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ രണ്ടു ദിവസത്തെ പുസ്തകപ്രദര്‍ശനവും വില്പനയും എടത്വ സെന്റ് അലോഷ്യസ് കോളജില്‍ ആരംഭിച്ചു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന് ജോസഫ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ജോസഫ് കളരിക്കല്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അനുഗ്രഹസന്ദേശം നല്കി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷിബു ജോര്‍ജ്, ലൈബ്രേറിയന്‍ ഫാ. ടിജോമോന്‍ പി. ഐസക്, ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ. സുബാഷ് എന്നിവര്‍ പ്രസംഗിച്ചു.
Alappuzha
ആലപ്പുഴ: നഗരസഭയുടെ മാലിന്യസംസ്കരണ രീതികൾ നേരിൽകണ്ടു പഠിക്കാൻ ഇന്റർനാഷണൽ കൗൺസിൽ ഫോർ ലോക്കൽ എൻവയോൺമെന്റൽ ഇനിഷ്യേറ്റീവ് (ഐസിഎൽഇഐ) സംഘം ആലപ്പുഴയിൽ എത്തി. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) ഭക്ഷ്യമാലിന്യ സംസ്കരണത്തിൽ ഏഷ്യൻ നഗരങ്ങളിലെ മികച്ച മാതൃകകൾ, ഒരു പ്രാദേശിക അവലോകനം എന്ന പദ്ധതിയുടെ ഭാഗമായി, ഐസിഎൽഇഐ തെരഞ്ഞെടുത്ത നാല് നഗരങ്ങളിൽ ഒന്ന് ആലപ്പുഴ നഗരസഭയാണ്. ആലപ്പുഴ നഗരസഭയുടെ മാലിന്യ സംസ്കരണപ്രവർത്തനരീതികളും അനുഭവങ്ങളും നേരിട്ട് മനസിലാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
സീനിയർ ഓഫീസർ കേശവ് ഝാ, അനുരാധ അധികാരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ജില്ലാ കളക്ടർ ഷാജി വി. നായരെ കണ്ടു ചർച്ച നടത്തി. ആലപ്പുഴ നഗരസഭ നേതൃത്വം, നഗരസഭ ആരോഗ്യ വിഭാഗം, ജില്ലാ ശുചിത്വ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോഗ്രാം ഉദ്യോഗസ്ഥർ, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഏജൻസികൾ, സാമൂഹിക സംഘടനകൾ, വ്യാപാര പ്രതിനിധികൾ എന്നിവരെയും സന്ദർശിച്ചു.
വരുന്ന മൂന്ന് ദിവസങ്ങളിൽ സംഘം വീടുകളിലെ ഭക്ഷ്യമാലിന്യ സംസ്കരണ സംവിധാനം, കമ്മ്യൂണിറ്റി, വ്യവസായിക തലത്തിലുള്ള ഭക്ഷ്യമാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ സന്ദർശിച്ച് വിലയിരുത്തും.
ആലപ്പുഴ നഗരസഭയുടെ മികച്ച പ്രവർത്തനങ്ങളും അനുഭവങ്ങളും രേഖപ്പെടുത്തി, ഏഷ്യയിലെ മറ്റ് നഗരങ്ങൾക്ക് മാതൃകയായി പങ്കുവയ്ക്കുന്നതിനാണ് പഠനം ലക്ഷ്യമിടുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയിൽ നിന്നും ആലപ്പുഴ നഗരസഭ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടത്.
Alappuzha
ഹരിപ്പാട്: പ്രപഞ്ച ഊർജത്തെക്കുറിച്ചുള്ള പരിശീലന ക്ലാസിന്റെ പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഹിമാലയൻ തേർഡ് ഐ ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ കഴമ്പില്ലെന്നു കണ്ട് കോടതി നടപടികൾ അവസാനിപ്പിച്ചു. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് എഫ്എഡി ആയി ഫയൽ ക്ലോസ് ചെയ്തത്. കേസിൽ രണ്ടാം പ്രതിയായി ചേർക്കപ്പെട്ടിരുന്ന കെ.എസ്. പണിക്കർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കണ്ണൂർ സ്വദേശി പ്രശാന്തിന്റെ പരാതിയിലാണ് ട്രസ്റ്റ് ഭാരവാഹികളായ ഡോ.അഷ്റഫ്, കെ.എസ്. പണിക്കർ, അനിരുദ്ധൻ, വിനോദ് കുമാർ, സനൽ, ഡോ. അഭിനന്ദ് എന്നിവർക്കെതിരേ പൊലിസ് കേസെടുത്തിരുന്നത്. ക്ലാസുകളുടെ പേരിൽ പരാതിക്കാരനിൽ നിന്ന് മൂന്ന് ലക്ഷം രൂപയും മറ്റു പങ്കാളികളിൽ നിന്നായി 12 കോടിയോളം രൂപയും തട്ടിയെടുത്തു എന്നായിരുന്നു പരാതി.
എന്നാൽ, പൊലിസിന്റെ വിശദമായ അന്വേഷണത്തിലും സാക്ഷിമൊഴികളിലും ആരെയും കബളിപ്പിക്കാനുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നു വ്യക്തമായി. തുടർന്ന് പൊലിസ് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച കോടതി, പരാതിക്കാരന്റെ ഭാഗത്തുനിന്ന് എതിർപ്പുകൾ ഇല്ലാത്തതിനെത്തുടർന്ന് തുടർനടപടികൾ അവസാനിപ്പിച്ച് കേസ് റഫേർഡ് കേസ് ആയി തീർപ്പാക്കുകയായിരുന്നു. തങ്ങളെ അപമാനിക്കാൻ ബോധപൂർവം വ്യാജ പരാതി നൽകിയവർക്കെതിരേ മാനനഷ്ടക്കേസ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും കെ.എസ്. പണിക്കർ പറഞ്ഞു.
Alappuzha
തുറവൂർ: ദേശീയപാത വികസനപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന തുറവൂരിൽ കാൽനടയാത്രക്കാർ നേരിടുന്നത് കടുത്ത ദുരിതം. തുറവൂർ താലൂക്ക് ആശുപത്രി, യുപി സ്കൂൾ, ആരാധനാലയങ്ങൾ, മാർക്കറ്റ്, ബസ് സ്റ്റോപ്പുകൾ തുടങ്ങിയ പൊതുകേന്ദ്രങ്ങളിലേക്ക് എത്തുന്നവർക്ക് സുരക്ഷിതമായ നടപ്പാതകളില്ലാത്തത് അപകടഭീഷണി വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ആലക്കാപറമ്പ് ഭാഗത്തുനിന്ന് തുറവൂർ കവല, താലൂക്ക് ആശുപത്രി, സ്കൂൾ എന്നിവിടങ്ങളിലേക്ക് എത്തുന്നവർ നിലവിൽ റോഡരികിലെ കാനയുടെ മുകൾഭാഗത്തുകൂടെയാണ് സഞ്ചരിക്കുന്നത്. എന്നാൽ ഈ ഭാഗത്തുകൂടി ഇരുചക്ര വാഹനങ്ങളും മറ്റ് വാഹനങ്ങളും കടന്നുപോകുന്നത് കാൽനടയാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതായി പറയുന്നു. ചിലയിടങ്ങളിൽ മണ്ണ് കൂട്ടിയിട്ടതും കുറ്റിച്ചെടികൾ വളർന്നതും യാത്ര കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്.
ആലക്കാപറമ്പ് മുതൽ തുറവൂർ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതുമൂലം കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടനുഭവിക്കുന്ന സ്ഥിതിയാണ്.
ഗതാഗതക്കുരുക്കും അപകടസാധ്യതയും കുറയ്ക്കുന്നതിനായി തുറവൂർ ക്ഷേത്രത്തിന് സമീപമുള്ള കെ.എസ്.ആർ.ടി.സി. ബസ് സ്റ്റോപ്പ് താത്കാ ലികമായി കവലയുടെ വടക്കുഭാഗത്തേക്കും സ്വകാര്യ ബസ് സ്റ്റോപ്പ് കവലയുടെ പടിഞ്ഞാറ് ഭാഗത്തേക്കും മാറ്റണമെന്നാണ് നാട്ടുകാരുടെ നിർദേശം. കൂടാതെ ഇരുചക്ര വാഹനങ്ങൾ ആലക്കാപറമ്പ് റോഡിലൂടെ പടിഞ്ഞാറോട്ട് തിരിച്ചുവിട്ട് സമാന്തര റോഡിലൂടെ തുറവൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശം കടന്ന് തുറവൂർ–ചാവടി റോഡിലേക്ക് പ്രവേശിപ്പിക്കുന്ന രീതിയിലുള്ള ഗതാഗത ക്രമീകരണം പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നു.
ദേശീയപാത അഥോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും സ്ഥലത്ത് അടിയന്തര പരിശോധന നടത്തി കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Alappuzha
കായംകുളം: കരിപ്പുഴത്തോട്ടിലെ ചെളിയും മണലും നീക്കി ആഴംകൂട്ടുന്ന പദ്ധതിക്കു തുടക്കമായി. 50 ലക്ഷം രൂപ മുടക്കി തോടിന്റെ ഉദ്ഭവസ്ഥാനമായ കുത്തുകുഴി മുതൽ ചുങ്കുപാടം വരെയുള്ള ഭാഗമാണ് ഒന്നാംഘട്ടത്തിൽ ആഴംകൂട്ടുന്നത്. ചുങ്കുപാടം മുതൽ പത്തിയൂർ വരെയുള്ള ഭാഗത്തിന്റെ ആഴംകൂട്ടാനായി 50 ലക്ഷം രൂപയുടെ രണ്ടാംഘട്ട പദ്ധതിയും ടെൻഡർ ആയിട്ടുണ്ട്. 11കിലോമീറ്ററുള്ള കരിപ്പുഴത്തോടിന്റെ ആഴംകൂട്ടുന്നത് പ്രദേശത്ത് വെള്ളപ്പൊക്കം നിയന്ത്രിക്കാനും 4,000 ഏക്കറോളം വരുന്ന പുഞ്ചക്കൃഷിക്കും സഹായകമാകും.
ചെറുകിട ജലസേചന വകുപ്പ് കായംകുളം അസി.എൻജിനിയറുടെ കാര്യാലയത്തിനാണ് നടത്തിപ്പു ചുമതല. ചെട്ടികുളങ്ങര പഞ്ചായത്തിലെ കുത്തുകുഴിയിൽ അച്ചൻകോവിലാറ്റിൽനിന്ന് ഉദ്ഭവിച്ച് കായംകുളം കായലിൽ പതിക്കുന്ന കരിപ്പുഴത്തോട്ടിൽ ചെളിയും മണ്ണും നിറഞ്ഞ്നീരൊഴുക്കു തടസപ്പെടുന്നത് സമീപപ്രദേശങ്ങളിൽ അടിക്കടി വെള്ളപ്പൊക്കത്തിനു കാരണമായിരുന്നു. ചെട്ടികുളങ്ങര, പള്ളിപ്പാട്, ചേപ്പാട്, പത്തിയൂർ പഞ്ചായത്തുകളിലായി 4,000 ഏക്കറോളം വരുന്ന പുഞ്ചക്കൃഷിയെയും ഇതു ബാധിച്ചിരുന്നു. പരിഹാരമായി തോടിന്റെ ആഴംകൂട്ടണമെന്ന ആവശ്യം ശക്തമായിരുന്നു. ഇപ്പോഴത്തെ പദ്ധതിപ്രകാരം രണ്ടടിയാണ് ആഴംകൂട്ടുന്നത്. രണ്ടു ഹിറ്റാച്ചി യന്ത്രങ്ങളുടെ സഹായത്തോടെ ഒരുമാസംകൊണ്ട് ഒന്നാംഘട്ടം ആഴംകൂട്ടൽ പദ്ധതി പൂർത്തിയാകും. തുടർന്ന് രണ്ടാം ഘട്ടം തുടങ്ങും.
2015-നുശേഷം കരിപ്പുഴത്തോട്ടിൽനിന്ന് മണലും ചെളിയും നീക്കിയിട്ടില്ല. 2018-ലെ വെള്ളപ്പൊക്കത്തോടെ മണലടിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടിരുന്നു. കഴിഞ്ഞമാസമാദ്യം കരിപ്പുഴത്തോടിനു സമീപമുള്ള പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളപ്പൊക്കമുണ്ടാകുകയും 500-ഓളം വീടുകളിൽ വെള്ളംകയറുകയും ചെയ്തിരുന്നു. കരിപ്പുഴ പാലത്തിനു തെക്ക് വലിയതോതിൽ മാലിന്യമടിഞ്ഞ് ഒഴുക്ക് തടസപ്പെട്ടു. ആഴംകൂട്ടൽ പൂർത്തിയാകുന്നതോടെ ഉള്ളിട്ടപുഞ്ച, മരത്തേരി പാടശേഖരങ്ങളിൽ വെള്ളം വറ്റിച്ച് നേരത്തേ കൃഷിയിറക്കാനും വേനൽമഴയ്ക്കു മുമ്പായി കൊയ്തെടുക്കാനും സാധിക്കും.
മഴക്കാലത്ത് അച്ചൻകോവിലാറ്റിലെ അധികജലം കരിപ്പുഴത്തോടു വഴി കായംകുളം കായലിലേക്ക് ഒഴുക്കിവിട്ട് പ്രദേശത്തെ വെള്ളപ്പൊക്കം നിയന്ത്രിക്കാനുമാകും കരിപ്പുഴത്തോട്ടിൽനിന്നു നീക്കുന്ന മണലും ചെളിയും കരിപ്പുഴ പാലത്തിനു തെക്ക് തോടിന്റെ കിഴക്കേക്കരയിൽ ബണ്ട് നിർമിക്കുന്നതിന് ഉപയോഗിക്കും. ആഴം കൂട്ടൽ പദ്ധതിയിൽ ഇതും ഉൾപ്പെടുത്തിയിട്ടുണ്ട്. ബണ്ട് ബലപ്പെടുത്തുന്നത് ചെട്ടികുളങ്ങര എട്ടാം ബ്ലോക്കിൽപ്പെട്ട കണ്ണമംഗലം പുഞ്ചയിലെ കൃഷിക്ക് സഹായകമാകും.
Alappuzha
കായംകുളം: തച്ചടി പ്രഭാകരൻ സ്മാരക കായംകുളം ഗവ.ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നഗരസഭ 39 -ാം വാർഡിൽ ചാലാപള്ളി തോടിന് സമീപമാണ് വർഷങ്ങളായി ഹോമിയോ ആശുപത്രി പ്രവർത്തിച്ചുവന്നിരുന്നത്. കെട്ടിട നിർമാണത്തിലെ അശാസ്ത്രീയത കാരണം ആശുപത്രിക്കുള്ളിൽ മഴക്കാലത്ത് വെള്ളം കയറുക പതിവായിരുന്നു. ഇതിനുപുറമേ കെട്ടിടം ജീർണ അവസ്ഥയിലായതോടെ പ്രവർത്തനം വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു.
രണ്ടുവർഷമായി ആശുപത്രി ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് ഐക്യജംഗ്ഷനിലുള്ള വാടക വീട്ടിലാണ്. ഒപി, ഐപി, ഫാർമസി, ലബോറട്ടറി, ഫിസിയോതെറാപ്പി എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രി ഘടനയിലുള്ള കെട്ടിടമല്ലാത്തതിനാൽ സൗകര്യങ്ങൾ പരിമിതമാണ്.
ഹോമിയോ വിഭാഗത്തിൽ ജില്ലയിൽ ജില്ലാ ഹോമിയോ ആശുപത്രി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. ഹോമിയോ മേഖലയിലെ സ്പെഷ്യാലിറ്റി ചികിത്സകൾ ഇവിടെ ലഭ്യമാണ്. തച്ചടി പ്രഭാകരൻ സ്മാരക കമ്മിറ്റിയുടെ പരിശ്രമ ഫലമായി ലഭിച്ച 30 സെന്റോളം വരുന്ന പഴയ കെട്ടിടം നിലനിന്ന സ്ഥലത്ത് ആധുനിക സൗര്യങ്ങളോടെ പുതിയ കെട്ടിടം നിർമിച്ചാൽ ഹോമിയോ രംഗത്തെ സ്പെഷ്യൽ ക്ലിനിക്കുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ കായംകുളം ഗവ.ഹോമിയോ ആശുപത്രി വഴി ജനങ്ങൾക്ക് ലഭ്യമാക്കാം.
Alappuzha
ആലപ്പുഴ: ജില്ലയിലെ സുനാമി മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി പുറക്കാട് ഗ്രാമപഞ്ചായത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി, ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം, യുനസ്കോ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. സുനാമി മുന്നറിയിപ്പ് ലഭിക്കുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത്-ഉദ്യോഗസ്ഥ തലങ്ങളിൽ അടിയന്തര പ്രതികരണം, ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കൽ എന്നിവ സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികളും ദുരിതാശ്വാസ കേന്ദ്രങ്ങളുടെ പ്രവർത്തനം, പൊതു ഏകോപനം തുടങ്ങിയവയും മോക്ക്ഡ്രില്ലിൽ പരിശോധനവിധേയമായി.
പുറക്കാട് ശ്രീനാരായണ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന് അടുത്തായി നിശ്ചയിച്ച സ്ഥലത്ത് ഉച്ചയ്ക്ക് 2.45ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ദ്രുത പ്രതികരണ സേനാംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ എത്തിച്ചേർന്നു. കൃത്യം മൂന്നിന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അംഗങ്ങൾ സുനാമി മുന്നറിയിപ്പ് സന്ദേശം പുറപ്പെടുവിച്ചു. തുടർന്ന് മുന്നറിയിപ്പ് പുറക്കാട് ഗ്രാമപഞ്ചായത്ത് കൺട്രോൾ പോയിന്റിലേക്കും പൊലിസ്, അഗ്നിരക്ഷാസേന, ആരോഗ്യ, റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർക്കും കൈമാറി. അവർ പഞ്ചായത്ത് വാർഡ്തല ദ്രുതകർമ്മ സേന അംഗങ്ങളെയും സിവിൽ ഡിഫൻസ് വളണ്ടിയർമാരെയും അറിയിച്ചു.
ശേഷം പൊലിസ് ഉദ്യോഗസ്ഥരും പഞ്ചായത്ത്തല സന്നദ്ധ പ്രവർത്തകരും പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ് നൽകി. കൃത്യം 3.15ന് സുനാമിബാധിത പ്രദേശത്തുനിന്ന് ദുരിതബാധിതരെ പൊലിസ്, അഗ്നിരക്ഷാസേന, ദുരിന്തപ്രതികരണ സേനാംഗങ്ങൾ എന്നിവർ ഒഴിപ്പിക്കാൻ തുടങ്ങി. നിശ്ചിത പാതയിലൂടെ കെഎസ്ആർടിസി, പൊലിസ്, എംവിഡി ഉദ്യോഗസ്ഥർ ജനങ്ങളെ പുറക്കാട് ശ്രീനാരായണ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കിയ ഷെൽട്ടറിൽ എത്തിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ പ്രവർത്തകർ ഷെൽട്ടറിൽ എത്തിച്ചേർന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു.
ഒഴിപ്പിക്കപ്പെട്ടവരുടെ വിവരങ്ങൾ, കാണാതായവർ, പരിക്കേറ്റവർ എന്നിവരുടെ വിവരങ്ങൾ ജില്ലാ എമർജൻസി ഓപ്പറേഷൻസ് കേന്ദ്രത്തിന് കൈമാറി. തുടർന്ന് പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹമീദിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി. സമൂഹത്തിന്റെ കൂട്ടായ്മ ഉറപ്പാക്കി മികച്ച ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് ലക്ഷ്യമെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് മെംബർമാർ കിടപ്പുരോഗികളുടെ ഡാറ്റ ബേസ് രൂപീകരിക്കണമെന്നും ദുരന്തമുഖപ്രദേശത്തെ സ്കൂൾ കുട്ടികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും നിർദ്ദേശം ഉയർന്നു.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം. പുറക്കാട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽകുമാർ, പഞ്ചായത്തംഗം സൗമി ഫാസിൽ, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ എസ്. ബിജു, അമ്പലപ്പുഴ തഹസിൽദാർ കെ.പി. സൂസി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Alappuzha
കായംകുളം: സ്കൂളിലേക്ക് വരുന്ന വഴി വിദ്യാർഥി കാറിടിച്ച് മരിച്ചു. കായംകുളം പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ സജി സുധാമണി ദമ്പതികളുടെ മകൻ ആദിത്യൻ (16) ആണ് മരിച്ചത്. രാമപുരം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു. ഇന്നലെ രാവിലെ 9.15ന് ദേശീയ പാതയിൽ കരീലക്കുളങ്ങര പഴയ പൊലിസ് സ്റ്റേഷന് സമീപം വെച്ചായിരുന്നു അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടയിൽ അമിതവേഗതിയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കരീലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരീലക്കുളങ്ങര പൊലിസ് കേസെടുത്തു. സഹോദരി ആര്യ.
Alappuzha
എടത്വ: കടൽയാത്രയും തീർഥാടനവും ഉൾപ്പടെ വിവിധ ഉല്ലാസയാത്ര പാക്കേജുമായി കെഎസ്ആര്‍ടിസി എടത്വ ഡിപ്പോ. വിനോദയാത്രകൾക്കൊപ്പം സഞ്ചാരികളുടെ ഇഷ്ട പാക്കേജായ കപ്പല്‍ യാത്രയും ഭക്തര്‍ക്കായി തീര്‍ഥാടനയാത്രകളും ഉൾപ്പെടുത്തി മിതമായ നിരക്കിലാണ് കെഎസ്ആര്‍ടിസി എടത്വ ഡിപ്പോയുടെ ബജറ്റ് ടൂറിസം സെൽ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
മൂന്നാര്‍, ഗവി, വാഗമണ്‍, പൊന്മുടി എന്നിവടങ്ങളിലേക്ക് വിനോദയാത്രയും ഭക്തര്‍ക്കായി പഞ്ചപാണ്ഡവ ക്ഷേത്രം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഗുരുവായൂര്‍, വടക്കുംനാഥന് എന്നീ തീര്ഥാടനകേന്ദ്രങ്ങളിലേക്കുമാണ് യാത്രകള്‍ ക്രമീകരിച്ചിട്ടുള്ളത്.
പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഉല്ലാസയാത്രകള്‍ വളരെ വേഗത്തില്‍ ഹിറ്റായി മാറുകയായിരുന്നു. 2021-ലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമാക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പദ്ധതി വിപുലമാക്കുന്നത്.
ഫോണ്‍: 7034042576, 9188933752.
Alappuzha
മങ്കൊമ്പ്: നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ചിരകാലാഭിലാഷത്തിനു ചിറകുമുളയ്ക്കുന്നു. ഒന്നര പതിറ്റാണ്ടിലേറെയായി കുടിവെള്ളത്തിനായുള്ള നാട്ടുകാരുടെ ആവശ്യത്തിനാണ് ഫലം കണ്ടുതുടങ്ങുന്നത്. കുട്ടനാട് കുടിവെള്ള പദ്ധതി പ്രകാരം നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ വാലടിയിൽ നിർമിക്കുന്ന വാട്ടർടാങ്കിന്റെ നിർമാണം പുരോഗമിച്ചുവരികയാണ്.
അഞ്ചരലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്കാണ് നിർമിക്കുന്നത്. സൂര്യ കൺസ്ട്രക്ഷൻ കമ്പിനിയാണ് നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. 300 കോടി രൂപയാണ് പദ്ധതിക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തേ ടാങ്കിനുള്ള പൈലിംഗ് ജോലികൾ പൂർത്തിയായിരുന്നു. ഇപ്പോൾ പൈൽ ക്യാപ് പണികളാണ് നടക്കുന്നത്. നീരേറ്റുപുറം പ്ലാന്റിൽനിന്നു കുടിവെള്ളം വാലടിയിലെ ടാങ്കിൽ സംഭരിച്ച് അവിടെനിന്ന് നീലംപേരൂരിന്റെ വിവിധ പ്രദേശങ്ങളായ വാലടി, നാരകത്തറ, ചേന്നംങ്കരി, പയറ്റുപാക്ക, കുമരംങ്കരി തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് വിഭാവനം ചെയ്യുന്നത്.
നീരേറ്റുപുറത്തുനിന്നും കുടിവെള്ളമെത്തിക്കുന്നതിനുള്ള പ്രധാന പൈപ്പുലൈനുകൾ നേരത്തേതന്നെ സ്ഥാപിച്ചിരുന്നു.
ഇതിനുപിന്നാലെ ഭൂരിഭാഗം പ്രദേശങ്ങളിലും വിതരണ ലൈനുകൾ സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായിട്ടുണ്ട്. എന്നാൽ, പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴികൾ ഇനിയും മൂടിയിട്ടില്ല. ഇത് ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതുമൂലം അടുത്തകാലത്തായി നിർമിച്ചതും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ പല റോഡുകളും തകർന്ന നിലയിലാണ്.
റോഡുകൾ കുഴിക്കാൻ കാട്ടിയ താത്പര്യം മൂടുന്ന കാര്യത്തിൽ വാട്ടർ അഥോറിറ്റി കാട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡുകളുടെ ശോചനീയാവസ്ഥ മൂലമുണ്ടാകുന്ന അപകടങ്ങൾ നിരവധിയാണ്. കുടിവെള്ളവിതരണത്തിനുള്ള ജോലികളോടൊപ്പം റോഡ് ശരിയാക്കുന്നതിലും വാട്ടർ അഥോറിറ്റി ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Alappuzha
എടത്വ: അധ്യാപക ദിനത്തില്‍ പെന്ഷന് മുടങ്ങിയ 94 വയസുകാരനും മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ തലവടി ആനന്ദലാലയം വീട്ടില്‍ പി.കെ. ഗോപിനാഥന്റെ പെന്ഷന് തടസം നീങ്ങി. ട്രഷറി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ആവശ്യമായ മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി. പെന്ഷന് തുക ഉടന്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 38 വര്‍ഷമായി പോസ്റ്റ് ഓഫീസ് മുഖേന കൃത്യമായി ലഭിച്ചിരുന്ന പെന്‍ഷനാണ് ഇത്തവണ മുടങ്ങിയത്. പെന്ഷന് എത്തിക്കാനായി പോസ്റ്റുമാന് വീട്ടിലെത്തിയപ്പോഴാണ് തുക ലഭിച്ചിട്ടില്ലെന്ന വിവരം കുടുംബം അറിയുന്നത്. പ്രായാധിക്യം മൂലം വിശ്രമത്തിലുള്ള ഗോപിനാഥനു പെന്ഷന് മുടങ്ങിയത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.
വിവരം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തരമായി ട്രഷറി അധികൃതരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു. തുടര്‍ന്ന് ട്രഷറി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത്. മസ്റ്ററിംഗ് പൂര്‍ത്തിയായതോടെ പെന്ഷന് ലഭിക്കുന്നതിനുള്ള തടസം നീങ്ങിയതായും പെന്ഷന് തുക ഉടന്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
Alappuzha
എടത്വ: കോണ്‍ഗ്രസ് എടത്വ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണവും ഉമ്മന്‍ ചാണ്ടി എക്സലന്‍സ് 2026 അവാര്‍ഡ് വിതരണവും നടന്നു. കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു പരിക്ഷകളിലും ഉന്നത വിദ്യാഭ്യാസരംഗത്തും വിജയം നേടിയ കുട്ടികളെയും പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ പഞ്ചായത്ത് ഭരണസമിതിയെയും രക്ഷാപ്രവര്‍ത്തകരെയും എംപി ആദരിച്ചു.
വിദ്യാര്‍ഥികളില്‍ വര്‍ഗീയതയും വിഭഗീയതയും വളര്‍ത്തുന്ന സംഘപരിവാര്‍ അജണ്ടയാണ് പുതിയ വിദ്യാഭ്യാസനയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ഒരിക്കലും കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ അനുവദിക്കില്ല. അടുത്തുവരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റണി കണ്ണംകുളം അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റുമാരായ സജി ജോസഫ്, റ്റിജിന്‍ ജോസഫ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പ്രതാപന് പറവേലി, കെ. ഗോപകുമാര്‍, ബ്ലോക്ക് പ്രസിസന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം, പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയി, മഞ്ജു വിജയകുമാര്‍, വിശ്വന് വെട്ടത്തില്‍, ജോളി ലുക്കോസ്, ജിന്‍സി ജോളി, സുശീല കുഞ്ഞച്ചന്, അനിത ശശിധരന്, ആലിസ് ഫിലിപ്പ്, ഫാന്‍സി ആന്റണി, മനോജ് മാത്യു, മോന്‍സി സോണി, ജിയോ ചേന്നങ്കര, തോമസ് കാട്ടുങ്കല്‍, ബ്ലസി പനയ്ക്കല്‍, ബാബു പടിഞ്ഞാറെക്കര, ഷാജി മാളിയേക്കല്‍, സാജുമോന്‍ തെക്കേടം, തങ്കച്ചന് മാമ്പ്ര, കൊച്ചുമോന് ഏഴരയില്‍, സുനില്‍, വിജയമ്മ സോമന്, ഷാജി പെരുവേലി, റ്റോം പരുമുട്ടില്, ജോസ് കൊടുപുന്ന, എ.കെ. ഗോപി, സുബിന് നെറ്റിത്തറ, ആന്‍ഡ്രൂസ് ഒലക്കപ്പാടി, ജോമോന് ചക്കാലയ്ക്കല്‍, ആന്റണി തിരുനിലം, മോന്‍സി മൂന്നുപറ, ടോമിച്ചന് വാഴപറമ്പ്, തോമസ് ഈരേത്ര എന്നിവര്‍ പ്രസംഗിച്ചു.
Alappuzha
ആലപ്പുഴ: നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും നഗരസഭ ആരോഗ്യ വിഭാഗം പരിശോധന ശക്തമാക്കി. നഗരത്തിലെ വിവിധ ഹോട്ടലുകളിലും ഭക്ഷണശാലകളിലും നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തു.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന അടുക്കളകൾ കണ്ടെത്തിയതിനെ തുടർന്ന് അവ ശുചീകരിച്ച് ആവശ്യമായ രീതിയിൽ നവീകരിക്കുന്നതിന് സ്ഥാപന ഉടമകൾക്ക് നഗരസഭ നോട്ടീസ് നൽകി. ഭക്ഷണം തയാറാക്കുന്നതിലും സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് പരിശോധന.
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഒ. സാലിൻ, എ.ജെ. ജെസീന, പി.എം. ധനലക്ഷ്മി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. നഗരവാസികൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന തുടരുമെന്നും ശുചിത്വം, ഭക്ഷ്യസുരക്ഷ, ജീവനക്കാരുടെ ആരോഗ്യസുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എം. നൗഫൽ എന്നിവർ അറിയിച്ചു.
Alappuzha
ചെങ്ങന്നൂർ: സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് പ്രകോപിതനായി പിണറായി വിജയൻ.
ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലായിരുന്നു സംഭവം. ചങ്ങനാശേരിയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഗസ്റ്റ് ഹൗസിലെത്തിയ പിണറായിയോട് ഇഡി റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ, -പുറത്തു നിൽക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ? ഇവിടെ വന്നത് ബാത്ത്റൂമിൽ പോകാനാണ്, നിങ്ങളെ കാണാനല്ല- എന്ന് അദ്ദേഹം കയർത്തു സംസാരിക്കുകയായിരുന്നു. അതേസമയം, വിഷയം ഗൗരവത്തോടെ കാണുന്നുണ്ടെന്നും നിയമപരമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ കേസിൽ തുടർനടപടികളിലേക്ക് കടക്കൂ എന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. തെളിവുകൾ വ്യക്തമായി പരിശോധിച്ച് നിയമപരമായ വഴിയിലൂടെ മാത്രമേ മുന്നോട്ടുപോകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായിലേക്ക് പണം കടത്തിയെന്ന് ആരോപണം
സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ മകൾ വീണ തൈക്കണ്ടിയിൽ വഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇഡി കണ്ടെത്തൽ. ഈ പണം കൈപ്പറ്റാനും വീണയും സുഹൃത്തുക്കളും വഴി ദുബായിലേക്ക് കടത്താനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേതൃത്വം നൽകിയെന്നും സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ കത്തിൽ ഇഡി വ്യക്തമാക്കുന്നു.
അഴിമതിപ്പണം കൈമാറാനുള്ള വഴിയായാണ് വീണയുടെ ഐടി കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെ ഉപയോഗിച്ചത്. കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂടൈൽ ലിമിറ്റഡിൽ (സിഎംആർഎൽ) നിന്ന് യാതൊരു സേവനവും നൽകാതെയാണ് വലിയ തുക ലഭിച്ചത്. വീണയുടെ അക്കൗണ്ടിലെത്തിയ പണത്തിന്റെ വഴി അന്വേഷിച്ചപ്പോഴാണ് യഥാർഥ ഗുണഭോക്താക്കൾ പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസുമാണെന്ന് കണ്ടെത്തിയത്.
സിഎംആർഎൽ എംഡി ശശിധരൻ കർത്ത നൽകിയ കൈക്കൂലിപ്പണം എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് വഴിയാണ് കൈമാറിയത്. പി. സുരേഷ് കുമാർ, ഷൈജൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരിസ്, പി.വൈ. ഫൈജാസ്, എം. നന്ദുലാൽ തുടങ്ങിയവരാണ് പണം കൈമാറാൻ സഹായിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
സിഎംആർഎൽ എംഡി ഉൾപ്പെടെ 13 പേർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കള്ളപ്പണ നിരോധന നിയമത്തിലെ(പിഎംഎൽഎ) 66(2) വകുപ്പ് പ്രകാരമാണ് ഇഡി ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയത്. ഡിജിപിക്കു നൽകിയ റിപ്പോർട്ടിലെ ഒന്നാമത്തെ പേര് പിണറായി വിജയൻ്റേതാണ്. കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തിൽ വരുംദിവസങ്ങളിൽ തീരുമാനമുണ്ടായേക്കും.
Alappuzha
ചേര്‍ത്തല: അര്‍ത്തുങ്കല്‍ മരിയപുരം വേളാങ്കണ്ണിമാതാ ചാപ്പലില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ 11 മുതല്‍ 13 വരെ ആഘോഷിക്കും. 11ന് വൈകുന്നേരം ആറിനു നടക്കുന്ന തിരുനാള്‍ കൊടിയേറ്റിന് അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോപ്പന് അണ്ടിശേരില് മുഖ്യകാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് സമൂഹദിവ്യബലി, ലദീഞ്ഞ്, പരിശുദ്ധ കുര്ബാനായുടെ ആശീര്‍വാദം-ഫാ.സോജന് പനഞ്ചിക്കൽ. സന്ദേശം-ഫാ.ഫ്രാന്‍സീസ് ഡിറ്റോ ആട്ടപ്പറമ്പിൽ. 12നു വൈകുന്നേരം ആറിനു ജപമാല, സമൂഹദിവ്യബലി, ലദീഞ്ഞ്, വാഴ്ച, വേസ്പര, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 13നു വൈകുന്നേരം 3.30നു ആഘോഷമായ തിരുനാള്‍ സമൂഹദിവ്യബലി-ഫാ.സെബാസ്റ്റ്യന്‍ പനഞ്ചിക്കൽ. സന്ദേശം-ഫാ.അനൂപ് ബ്ലാംപറമ്പില്. തുടര്‍ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.
Alappuzha
ആലപ്പുഴ: കാർമൽ അലുമ്നി അസോസിയേഷന്റെ 38-ാമത് ഫാ. ഗിൽബർട്ട് അനുസ്മരണവും അവാർഡ് വിതരണവും 14ന് കാർമൽ പോളിടെക്നിക് കോളജ് അങ്കണത്തിൽ നടക്കും. ബെൻബ്രൈറ്റ് അധ്യക്ഷത വഹിക്കും. കോളജ് ചെയർമാൻ ഫാ. പോൾ തുണ്ടുപറമ്പിൽ അനുസ്മരണ പ്രഭാഷണം നടത്തും. അസിമോവ് റോബോട്ടിക്സ് സ്ഥാപകൻ ടി. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സിവിൽ എൻജിനിയറിംഗിൽ ഓവറോൾ ഫസ്റ്റ് റാങ്ക് ജേതാവ് എസ്. കൃഷ്ണപ്രിയയ്ക്ക് ഫാ. ഗിൽബർട്ട് മെമ്മോറിയൽ ഗോൾഡ് മെഡൽ സമ്മാനിക്കും.
യുഎഇ എലൈറ്റ് ഗ്രൂപ്പ് മാനേജർ ആർ. ഹരികുമാർ റാങ്ക് ജേതാക്കൾക്ക് ഗോൾഡ് കോയിനുകൾ വിതരണം ചെയ്യും. കാർമൽ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ ഫാ. ആന്റണി വാലേക്കളം, ഫാ. ജേക്കബ് കുര്യൻ, ചെറിയാൻ ജേക്കബ്, ഷമീർ ഹുസൈൻ എന്നിവർ ആശംസകൾ അർപ്പിക്കും. ടോം ജോസഫ് സ്വാഗതവും ജെഫിൻ ചാക്കോ നന്ദിയും പറയും.
Alappuzha
മാവേലിക്കര: സ്കൂട്ടറില്‍ ബസിടിച്ച് എൻജിനിയറിംഗ് വിദ്യാര്‍ഥി മരിച്ചു. ചെട്ടികുളങ്ങര കൈത തെക്ക് ശശി ഭവനത്തില്‍ പ്രസാദിന്റെയും കണ്ണമംഗലം സൗത്ത് ജിയുപിഎസിലെ അധ്യാപിക ശശികലയുടെയും മകനായ പി. പരമേശ്വര്‍ (18) ആണ് മരിച്ചത്. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സെന്റ് തോമസ് എൻജിനിയറിംഗ് കോളജിലെ ഒന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു.
കായംകുളം- തിരുവല്ല സംസ്ഥാനപാതയില്‍ ചെട്ടികുളങ്ങര ക്ഷേത്ര ജംഗ്ഷന് വടക്ക് ഭാഗത്ത്, ഇന്നലെ രാവിലെ 8.20 നായിരുന്നു അപകടം. കോളജിലേക്ക് പോകാനായി പരമേശ്വര്‍ സ്കൂട്ടറില്‍ ചെട്ടികുളങ്ങരയില്‍ നിന്ന് പോകുമ്പോള്‍ കായംകുളം ഭാഗത്തേക്ക് വന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരമേശ്വര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ സ്കൂട്ടര്‍ പിന്നാലെ വന്ന ബൈക്കിലിടിച്ചു.
ബൈക്ക് യാത്രികനായ തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി സന്തോഷിന് പരിക്കേറ്റു. ഇയാള്‍ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെട്ടികുളങ്ങര നിര്‍മിതി കേന്ദ്രത്തിലെ ജീവനക്കാരനാണ് സന്തോഷ്. പരമേശ്വറിന്റെ സഹോദരി: ഗൗരിപ്രിയ. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയിൽ. സംസ്കാരം പിന്നീട്.
Alappuzha
അമ്പലപ്പുഴ: പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ പോരായ്മകള്‍ പരിഹരിച്ച് സൂപ്പര്‍ സ്പെഷ്യാലിറ്റിയായി ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് മുന്‍ എംപി ഡോ. കെ.എസ്. മനോജ്. പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റിൽ തന്നെ എട്ട് നിലകളുള്ള പുതിയ കെട്ടിടം വകയിരുത്തിയതോടെ ആശുപത്രി വികസനത്തിന്റെ പാതയിലേക്ക് കുതിക്കുമെന്ന പ്രതീക്ഷയിലാണ്. ജി. സുധാകരൻ എംഎൽഎയുടെ ശ്രമഫലമായാണ് ആദ്യബജറ്റില്‍ തന്നെ കെട്ടിടത്തിനായി 25 കോടി രൂപ ഉൾപ്പെടുത്താനായത്.
2010ൽ ജി. സുധാകരൻ സഹകരണ മന്ത്രിയായിരിക്കെ മുൻകൈ എടുത്താണ് കേപ്പിന്റെ കീഴിൽ ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത്. ദിവസം 80 ഓളം പേർക്ക് ഡയാലിസ് ചെയ്യാനുള്ള സൗകര്യങ്ങളാണ് ഉള്ളതെങ്കിലും നിലവിൽ 96 പേർക്ക് ചികിത്സ നൽകിവരുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി ഒരു മെഗാ ഡയാലിസ് സെന്റർ, ഗാസ്ട്രോ വിഭാഗത്തിന് എൻഡോ സ്കോപ്പിക് ലാബ്, ഗൈനക്കോളജി വിഭാഗത്തിൽ പ്രത്യേക പാക്കേജ്, ഓങ്കോളജി വിഭാഗം, വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു ആംബുലൻസ് എന്നീ പോരായ്മകൾ കൂടി പരിഹരിക്കേണ്ടതുണ്ട്.
ഇതെല്ലാം പരിഹരിക്കാനുള്ള ശ്രമം നടത്തും. സഹകരണ മന്ത്രി എം. ലിജുവിന്റെയും കെ.സി. വേണുഗോപാല്‍ എംപിയുടെയും ഇടപെടലുകളിലൂടെ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയായി ഉയര്‍ത്താന്‍ കഴിയും. ആരോഗ്യ പരിരക്ഷ സംവിധാനം നിര്‍ത്തിവെക്കാനുണ്ടായ കാരണങ്ങള്‍ പരിശോധിച്ചശേഷം പുനരാരംഭിക്കാനുളള ശ്രമങ്ങള്‍ നടത്തും. പുതിയ എട്ട് നില കെട്ടിടം യാഥാർഥ്യമാകുന്നതോടെ കൂടുതൽ വിഭാഗങ്ങളും കിടപ്പിലായ രോഗികൾക്ക് വേണ്ട പരിചരണങ്ങൾ ഒരുക്കുവാൻ വയോജന ക്ലിനിക്ക് ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Alappuzha
ചേർത്തല: കുടുംബവുമായി പിരിഞ്ഞ് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരസഭ 15-ാം വാർഡ് കണ്ണാറവെളി വേണുഗോപാൽ (53) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് മൃതദേഹം കാണപ്പെട്ടത്. അഴുകിയ നിലയിൽ കാണപ്പെട്ട മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ടിഎംഎംസി കമ്പനിയിലെ ജീവനക്കാരനായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: മീനിമോൾ. മകൾ: കൃഷ്ണപ്രിയ.
Alappuzha
ആലപ്പുഴ: ആലപ്പുഴ-അര്‍ത്തുങ്കല്‍ റോഡില്‍ പൂങ്കാവ് ജംഗ്ഷനിൽ റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ ഇന്ന് ആരംഭിക്കുന്നതിനാൽ, ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എഞ്ചിനിയര്‍ അറിയിച്ചു. വടക്കു ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ചെട്ടികാട് ജംഗ്ഷനില്‍ നിന്നും കിഴക്കോട്ടു നാഷണല്‍ ഹൈവേ വഴിയും തെക്കു ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തുമ്പോളി പള്ളി ജംഗ്ഷനില്‍ നിന്നും കിഴക്കോട്ടു നാഷണല്‍ ഹൈവേ വഴിയും പോകണം.
Alappuzha
ആലപ്പുഴ: നാളെ മുതൽ പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ പരിധിയിൽ അംബേദ്കർ സ്കൂളിന് എതിർവശം പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ കരുമാടി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പരിധിയിലെ എല്ലാ പ്രദേശങ്ങളിലും ജലവിതരണം മുടങ്ങും. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലും മറ്റു പഞ്ചായത്തുകളായ മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട്, തകഴി എന്നിവിടങ്ങളിലും ജലവിതരണം മുടങ്ങുമെന്നു ജല അഥോറിറ്റി അസി. എൻജിനിയർ അറിയിച്ചു.
Alappuzha
തുറവൂർ: ദേശീയപാതയിൽ അരൂർ മുതൽ തുറവൂർ വരെയുള്ള ഭാഗങ്ങളിൽ അനധികൃത പാർക്കിംഗ് വ്യാപകം. ഉയരപ്പാത നിർമാണം പുരോഗമിക്കുന്ന മേഖലയായതിനാൽ സ്ഥലപരിമിതി രൂക്ഷമാണ്. റോഡരികിൽ വാഹനങ്ങൾ മണിക്കൂറുകളോളം പാർക്ക് ചെയ്യുന്നത് ഗതാഗത സുരക്ഷയ്ക്ക് ഭീഷണിയാകുന്നതായി യാത്രക്കാരും നാട്ടുകാരും പരാതിപ്പെടുന്നു.
അരൂർ, ചന്തിരൂർ, എരമല്ലൂർ മേഖലകളിലാണ് അനധികൃത പാർക്കിംഗ് വ്യാപകം. ചന്തിരൂരിലെ വിവിധ സ്റ്റോറേജ് സ്ഥാപനങ്ങളിലേക്ക് ചരക്കുമായി എത്തുന്ന വലിയ വാഹനങ്ങളാണ് പ്രധാനമായും ദേശീയപാതയോരത്ത് പാർക്ക് ചെയ്യുന്നത്. ഇതുമൂലം ഇടറോഡുകളിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് കാഴ്ച തടസമുണ്ടാകുകയും അപകടസാധ്യത വർധിക്കുന്നതായും ആക്ഷേപമുണ്ട്. ചന്തിരൂർ ഹൈസ്കൂളിന് സമീപത്തെയും എരമല്ലൂർ-ആലപ്പുഴ റൂട്ടിലെയും ബസ് സ്റ്റോപ്പുകൾ ബസ് ബേയിലേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമാണ്.
അതേസമയം, ചന്തിരൂർ പഴയ റോഡിന്റെ വടക്കുഭാഗത്തേക്കുള്ള പ്രവേശന ഭാഗത്തെ കാന നിർമാണം നിലച്ചുകിടക്കുന്നതും യാത്രക്കാർക്കും വാഹനയാത്രികർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. അനധികൃത പാർക്കിംഗ് തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി മോട്ടോർ വാഹന വകുപ്പ്, പൊലിസ്, ദേശീയപാത അഥോറിറ്റി എന്നിവയുടെ സംയുക്ത ഇടപെടൽ അനിവാര്യമാണെന്നും അഭിപ്രായമുയരുന്നു.
Alappuzha
കായംകുളം: ദേശീയപാത 66 ൽ കായംകുളം മുതൽ ഓച്ചിറ വരെയുള്ള ഭാഗത്തെ കുഴികൾ അപകടക്കെണികളാകുന്നു. കായംകുളം ഒഎൻകെ ജംഗ്ഷനും ഓച്ചിറ കെഎസ്ആർടിസിക്കും ഇടയിൽ പലയിടങ്ങളിലും റോഡ് തകർന്ന അവസ്ഥയാണ്. കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ജീവൻ പണയംവച്ചാണ് സഞ്ചരിക്കുന്നത്. റോഡ് തകർന്ന ഭാഗങ്ങളിൽ പൊടിശല്ല്യവും രൂക്ഷമാണ്. ഇടറോഡുകളിൽ നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളും അടിപ്പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളും തകർന്നു കിടക്കുകയാണ്.
നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് കരാർ കമ്പനികൾ പ്രവർത്തിച്ചുവരുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇതുമൂലം നിരവധി അപകടങ്ങളാണ് ദേശീയപാതയിൽ സംഭവിക്കുന്നത്. നിർമാണ പ്രവൃത്തികൾ ഇനിയും നീളുമെന്നതിനാൽ സർക്കാർ ഇടപെട്ട് യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരണം
ദേശീയപാതയിലെ യാത്ര മനുഷ്യരുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്. ഇരുചക്ര വാഹനക്കാരും കാൽ നടയാത്രക്കാരുമാണ് ഏറെ ദുരിതം സഹിക്കേണ്ടി വരുന്നത്. കരാറുകാരുടെ അനാസ്ഥ മൂലം അപകടങ്ങൾ പെരുകുമ്പോഴും ദേശീയപാതാ അഥോറിറ്റി ഉറക്കം നടിക്കുകയാണ്.
സജീർ കുന്നുകണ്ടം (പൊതുപ്രവർത്തകൻ )
ദേദേശീയപാതയിൽ വലിയ കുഴികൾ രൂപപ്പെട്ടത് അപകടങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന കരാർ കമ്പനിയുടേയും ദേശീയപാത അഥോറിറ്റിയുടെയും അനാസ്ഥയ്ക്കെതിരെ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണം. കുഴികൾ അടയ്ക്കാനുള്ള കർശന നടപടി സ്വീകരിക്കണം.
പി. സനൂജ് (ജില്ലാ സെക്രട്ടറി ഐഎൻടിയുസി)
Alappuzha
ഹരിപ്പാട്: രണ്ട് വർഷമായി മുടങ്ങിക്കിടന്ന ചേപ്പാട്–വന്ദികപ്പള്ളി റോഡ് നിർമാണം ഉടൻ പുനരാരംഭിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ തീരുമാനം. ഇതേത്തുടർന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല നിരാഹാര സമരം പിൻവലിച്ചതായി ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ് അറിയിച്ചു.
മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലിനെത്തുടർന്ന് ഇന്നലെ രാവിലെ 11.30ന് കളക്ടറുടെ ചേംബറിലാണ് എൽഎസ്ജിഡി ഉദ്യോഗസ്ഥരുടെയും റോഡ് നിർമാണ കരാറുകാരന്റെയും യോഗം ചേർന്നത്. റോഡ് പണി അടുത്ത ദിവസം തന്നെ പുനരാരംഭിക്കുമെന്ന് കരാറുകാരൻ യോഗത്തിൽ ഉറപ്പുനൽകി. തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തുമെന്നും ഇതുവരെ ചെയ്ത ജോലികൾക്ക് നൽകിയ തുക തിരിച്ചുപിടിക്കാൻ റവന്യു റിക്കവറി നടപടി സ്വീകരിക്കുമെന്നും കളക്ടർ കർശന മുന്നറിയിപ്പ് നൽകി.
സിഎംഎൽആർആർപി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ച പാത പാതിവഴിയിൽ നിലച്ചതോടെയാണ് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫിസിന് മുന്നിൽ നിരാഹാര സമരം നടത്താൻ ജോൺ തോമസ് നോട്ടീസ് നൽകിയത്. അധികൃതർ കർശന നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്.
Alappuzha
അമ്പലപ്പുഴ: യുവതലമുറയിൽ നേതൃഗുണവും സാമൂഹിക ഉത്തരവാദിത്വബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ ജെസിഐ പുന്നപ്രയുടെ ആഭിമുഖ്യത്തിൽ യുവസ്പർശം 26 എന്ന പേരിൽ 777-ാം ജെസിഐ വാരാചരണം 15 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു.
സുസ്ഥിര വികസനം, ഉത്തരവാദിത്വമുള്ള പൗരത്വം, നൈപുണ്യ വികസനം, വ്യക്തിത്വ വികസനം, നേതൃപരിശീലനം, സംരംഭകത്വ പ്രോത്സാഹനം തുടങ്ങിയ മേഖലകളിൽ ബോധവത്കരണവും പരിശീലന പരിപാടികളും വാരാചരണത്തിന്റെ ഭാഗമായി നടക്കും.
യുവജനങ്ങൾക്ക് സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകാനും ഉത്തരവാദിത്വത്തോടെ മുന്നേറാനും അവസരമൊരുക്കുകയാണ് യുവസ്പർശം 26ന്റെ ലക്ഷ്യമെന്ന് ജെസിഐ പുന്നപ്ര പ്രസിഡന്റ് റിസാൻ എ. നസീർ അറിയിച്ചു.
Alappuzha
മാന്നാർ: കാരാഴ്മ ഉലച്ചിക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ രാത്രി എട്ടിന് ശേഷം നടന്ന ഉറിയടി മഹോത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കഞ്ചാവ് കേസിൽ പ്രതികളായിട്ടുള്ളവരാണ് അലങ്കോലപ്പെടുത്താൻ ശ്രമിച്ചതെന്നും മാന്നാർ പൊലിസ് നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമായി ഉലച്ചിക്കാട് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ രംഗത്തുവന്നു.
ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചവരിൽ പലർക്കുമെതിരേ മാന്നാർ പൊലിസ് സ്റ്റേഷനിൽ നിലവിൽ കേസുകളുള്ളതാണ്. ഉത്സവം അലങ്കോലപ്പെടുത്തിയത് ക്ഷേത്ര ഉപദേശക സമിതിയും നാട്ടുകാരും ചേർന്ന് പ്രതിരോധിക്കുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. കഞ്ചാവ് കേസിലെ പ്രതിയായ വ്യക്തിയുടെ സഹോദരി ഇതിനിടയിൽ കയറുകയും സംഘർഷത്തിൽ മർദനമേൽക്കുകയുമായിരുന്നു. പുറമേനിന്ന് എത്തിയവരാണ് ഇവരെ മർദിച്ചതെന്ന് മൊബൈൽ ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉപദേശക സമിതി അടുത്ത ദിവസം തന്നെ മാന്നാർ പൊലിസിൽ പരാതി നൽകിയിരുന്നു.
ഇതിനെ പ്രതിരോധിക്കാനാണ് ഈ ക്രിമിനൽ സംഘം പ്രസ്തുത പെൺകുട്ടിയെ കൊണ്ട് ഉപദേശക സമിതി പ്രവർത്തകർക്കെതിരേ കള്ളക്കേസ് നൽകിയതെന്നും ഉപദേശക സമിതിയുടെ പരാതിയിൽ ഒരാളെപ്പോലും കസ്റ്റഡി യിൽ എടുക്കാതെ പെൺകുട്ടിയുടെ മൊഴി മാത്രം രേഖപ്പെടുത്തി ഉപദേശക സമിതി അംഗങ്ങൾ ഉൾപ്പെടെയുളളവരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് ക്ഷേത്രോപദേശക സമിതി ആരോപിക്കുന്നത്.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളായിട്ടുള്ളവരെ പിടികൂടുന്നതിനായി പുലർച്ചെ വീടുകളിൽ കയറി പൊലിസ് അതിക്രമം കാട്ടിയതായും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുകയും ചെയ്തതായും ഇവർ ആരോപിച്ചു.
ഉപദേശക സമിതി പരാതി നൽകിയിട്ടും ഉത്സവം അലങ്കോലപ്പെടുത്തിയവരെ എന്തുകൊണ്ട് പിടികൂടിയില്ലെന്ന് ഉലച്ചിക്കാട് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ചോദിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി. പ്രശാന്ത്, സെക്രട്ടറി ബി.പ്രകാശ്, പ്രണവം, ട്രഷറർ വിക്രമൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Alappuzha
മാന്നാർ: സേവാഭാരതി ചെന്നിത്തലയിൽ നിർമിച്ച പുതിയ ആശ്രയകേന്ദ്രം 13ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ആര്‍എസ്എസ് ദക്ഷിണകേരളം കാര്യകാര്യ സദസ്യന്‍ എസ്. സേതുമാധവന് ഉദ്ഘാടന കർമം നിർവഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സാന്ത്വന സ്പര്‍ശം കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് ജോ. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി. ജയരാജ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് സ്ലീബ മുഖ്യപ്രഭാഷണം നടത്തും. സേവാഭാരതി ചെന്നിത്തല പ്രസിഡന്റ് വിഷ്ണു നമ്പൂതിരി അധ്യക്ഷനാകും.
Alappuzha
കായംകുളം: മയക്കുമരുന്ന് വിൽപനക്കാരനായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി കൃഷ്ണപുരം കാപ്പിൽ മേക്ക് മുറിയിൽ ചന്ദ്രാലയം വീട്ടിൽ അക്ഷയ് ചന്ദ്രൻ (കണ്ണൻ -29) നെ ആണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത് ആറ് മാസക്കാലത്തേക്ക് കരുതൽ തടങ്കലിലാക്കിയത്.
കാപ്പിൽ കുറ്റിപ്പുറത്ത് വെച്ച് അമ്പാടി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അക്ഷയ് ചന്ദ്രൻ കായംകുളം പൊലിസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കൊലപാതക ശ്രമം, മയക്കുമരുന്ന് വിൽപന, അടിപിടി, ദേഹോപദ്രവം ഏൽപ്പിക്കൽ മുതലായ കേസുകളിൽ പ്രതിയാണന്ന് പൊലിസ് പറഞ്ഞു. ഇയാൾക്കെതിരെ 2020, 2025 വർഷങ്ങളിൽ കാപ്പാ നിയമ പ്രകാരം നടപടി സ്വീകരിച്ചിരുന്നു.
കഴിഞ്ഞ ജൂൺ 24 ന് 1.50 ഗ്രാം എംഡിഎംയുമായി ഇയാൾ പൊലിസിന്റെ പിടിയിലായിരുന്നു. വേസ്റ്റ് ടാങ്കർ ഡ്രൈവറായ അക്ഷയ് ചന്ദ്രൻ അതിന്റെ മറവിലാണ് മയക്കു മരുന്ന് വിപണനം നടത്തി വരുന്നത്.
Alappuzha
ആലപ്പുഴ: മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ ആലപ്പുഴ കൈ ചൂണ്ടി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 19 -ാം വാര്‍ഡ് കുന്നപ്പള്ളി മോഴൂപുറത്ത് ഷാനവാസിന്റെ മകന് ഷിജാസ് (18) ആണ് മരിച്ചത്.
ഈ മാസം മൂന്നിന് പുലര്‍ച്ചെ 3.20ന് ആലപ്പുഴ-തണ്ണീര്‍മുക്കം റോഡില്‍ കൈചൂണ്ടി ജംഗ്ഷന് തെക്കുവശം ഗോള്‍ഡന്‍ ചിപ്സ് കടയ്ക്കു മുന്നിലായിരുന്നു അപകടം നടന്നത്. ഇരുചക്ര വാഹനവുമായി മണ്ണഞ്ചേരിയില്‍ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് മൂവര്‍ സംഘം അമിത വേഗതയില്‍ തെറ്റായ ദിശയിലൂടെ ബൈക്ക് പായിക്കുകയും തെരുവ് നായയെ ഇടിച്ച് നീയന്ത്രണം തെറ്റി എതിര് ദിശയില്‍ വന്ന മറ്റൊരു ബൈക്കിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഷിജാസിന് ഗുരുതര പരുക്ക് ഏല്‍ക്കുകയായിരുന്നു.
നാട്ടുകാര്‍ ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത് മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ മൂവര്‍ സംഘത്തിലെ മറ്റു രണ്ടു പേരായ മുഹമ്മദ് സബീല്‍ (17), റിന്‍ഷാദ് റഷീദ് (20) അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു.
റിന്‍ഷാദ് റഷീദാണ് ബൈക്ക് ഓടിച്ചിരുന്നത്. മകന്റെ അപകട വിവരമറിഞ്ഞ് ദുബൈയിലായിരുന്ന ഷിജാസിന്റെ മാതാവ് സുബിന കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. സഹോദരിമാർ: ഷഹന, ഐഷ, സന. മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖബര്‍സ്ഥാനില്‍ ഇന്നലെ വൈകിട്ടോടെ ഖബറടക്കം നടത്തി.
Alappuzha
ചേര്‍ത്തല: കെവിഎം കോളജ് ഓഫ് ഫിസിയോതെറാപ്പിയിൽ ലോക ഫിസിയോതെറാപ്പി ദിനം വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സജീവ പങ്കാളിത്തത്തോടെ ആഘോഷിച്ചു.
പ്രഫ.എം.കെ. രാജില, പ്രഫ.ആർ. രേജീഷ്കുമാറും, മേഘ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ഹൃദയാരോഗ്യത്തിൽ ഫിസിയോതെറാപ്പിയുടെ പങ്ക് എന്ന പ്രമേയത്തില്‍ വിവിധ ബോധവത്കരണവും നടന്നു. ദിനാചരണത്തിന്റെ ഭാഗമായി അധ്യാപകർക്കും ജീവനക്കാർക്കുമായി കാർഡിയാക് ഫിറ്റ്നസ് പ്രോഗ്രാമും സംഘടിപ്പിച്ചു.
Alappuzha
ആലപ്പുഴ: മുല്ലക്കൽ- കൈചൂണ്ടി റോഡിലെ വഴിയോര വാണിഭ പുനരധിവാസ വിഷയത്തിൽ ആലപ്പുഴ നഗരസഭാ കൗൺസിൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിൽ വഴിയോര വാണിഭക്കാരെ പുനരധിവസിപ്പിക്കാൻ അനുവദിക്കില്ല. അങ്ങനെ സംഭവിച്ചാൽ വൻ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നഗരസഭാ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ലാഘവത്തോടെ കൗൺസിലിൽ പാസാക്കിയ ഈ വിഷയത്തിന്റെ എല്ലാ വശങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച നടത്തി തീരുമാനമെടുക്കണം. വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസത്തിന് ഏകോപന സമിതി എതിരല്ല.
എന്നാൽ നഗരഹൃദയമായ മുല്ലക്കൽ സീറോ ജംഗ്ഷൻ മുതൽ കൈചൂണ്ടി ജംഗ്ഷൻ വരെ മേജർ ഡിസ്ട്രിക് റോഡും സംസ്ഥാന ഹൈവേയുമായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളാണ്. ഏഴ് മീറ്ററിൽ താഴെ മാത്രം വീതിയുള്ള ഈ റോഡിലാണ് വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ പോകുന്നത്. നീതി തേടി സുപ്രീംകോടതി വരെ പോകുമെന്നും രാജു അപ്സര പറഞ്ഞു.
എല്ലാവിധ ലൈസൻസുകളുമെടുത്ത് ജിഎസ്ടി, ഇൻകം ടാക്സ് എന്നിവ നൽകി വ്യാപാരം നടത്തുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് മുമ്പിൽ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള തീരുമാനം എന്ത് വില കൊടുത്തും എതിർക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി.സബിൽരാജ് പറഞ്ഞു.
Alappuzha
ആലപ്പുഴ: സുഹൃത്തിനെ വിളിച്ചുവരുത്തി വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. മാരാരിക്കുളം പഞ്ചായത്ത് 12-ാം വാർഡ് പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിജിത്താണ് ആലപ്പുഴ നോർത്ത് പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് 29ന് രാത്രി 11:30ന് സുഹൃത്ത് അനിലിനെ ഫോണിലൂടെ വിളിച്ചുവരുത്തിയാണ് വെട്ടി പരിക്കേൽപ്പിച്ചത്.
പാതിരപ്പള്ളി പടിഞ്ഞാറെ ജംഗ്ഷന് തെക്കുവശമുള്ള ഇറച്ചിക്കടയുടെ പടിഞ്ഞാറുവശം ഇടവഴിയിൽ വെച്ച് അനിലിനെ അസഭ്യം വിളിക്കുകയും കൈയിൽ കരുതിയിരുന്ന കത്തി പോലുള്ള ആയുധം ഉപയോഗിച്ച് തലയ്ക്കും ഇടതു തോളിനും വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പ്രതി ഒളിവിൽ പോയി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ അഭിജിത്തിനെ, വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിലൂടെ മാന്നാർ പൊലിസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ആലപ്പുഴ നോർത്ത് എസ്ഐ ദേവികയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സീനിയർ സിപിഒമാരായ സിദ്ധിക്, വിനയൻ, ആന്റണി രതീഷ്, സിപിഒമാരായ ഗിരീഷ്, സുജിത്ത്, പ്രണവ്, ഹരിപ്പാട് സ്റ്റേഷനിലെ പൊലിസ് ഓഫീസർ ഹരി എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Alappuzha
മാവേലിക്കര: ഒന്നിച്ചിരുന്ന് സംസാരിക്കാനും പാടാനും അവസരം ഒരുക്കുന്ന, ഒന്നായി പാടാം പദ്ധതിക്ക് തുടക്കമിട്ട് തെക്കേക്കര പല്ലാരിമംഗലം കൊക്കാട്ട് ജി. കൃഷ്ണപിള്ള ഗ്രന്ഥശാല. എല്ലാ മാസവും ഏതെങ്കിലും ഒരു ദിവസം എല്ലാവർക്കും ഒത്തുചേരാനുള്ള പദ്ധതി, സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു.
തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് പ്രിയ വിനോദ് മുഖ്യപ്രഭാഷണം നടത്തി. ബിന്ദു ടീച്ചർ, പ്രഭ രാജേഷ്, പ്രഫ.ടി.എം. സുകുമാര ബാബു, ഗോപകുമാർ വാത്തികുളം, ശ്രീകുമാർ ഓലകെട്ടി, ബീന ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അച്യുതൻ ചാങ്കൂർ, പങ്കജാക്ഷി, അനിൽ ശ്രീരംഗം, വിജയകുമാർ, എ. ശശിധരമേനോൻ, ശിവൻപിള്ള, പങ്കജാക്ഷിയമ്മ, ജാനകി, ജി. മധുസൂദനൻ നായർ, എം.വി. സുശീലൻ, രാജേന്ദ്രപ്രസാദ്, വസന്തകുമാരി, സരളകുമാരി, ജി. തങ്കച്ചൻ, ശിവരാമപിള്ള, മാവേലിക്കര ബാലചന്ദ്രൻ, ഗീത വാസുദേവൻ, വിജയചന്ദ്രൻ എന്നിവരെ ആദരിച്ചു.
Alappuzha
ചമ്പക്കുളം: കേരളത്തിലെ മറ്റ് പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായ സാഹചര്യത്തിൽ നെൽകൃഷി നടത്തുന്ന കുട്ടനാട്ടിൽ ഉത്പാദിപ്പിക്കുന്ന നെല്ലിന് പ്രത്യേക താങ്ങുവില അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടനാട്ടിൽ നെൽകൃഷി പിന്നോട്ട് പോകുന്ന സാഹചര്യത്തിൽ കർഷകരെ നെൽകൃഷിയിൽ നിലനിർത്താൻ ഇത് അത്യാവശ്യമെന്നാണ് കർഷകർ പറയുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കർഷകർക്ക് അനുകൂലമായ റിപ്പോർട്ട് നൽകി സർക്കാരിൽനിന്ന് അനുകൂലമായ തീരുമാനം ഉണ്ടാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
മറ്റ് പ്രദേശങ്ങളിൽനിന്നു വ്യത്യസ്തമായി 60 മുതൽ 80 ശതമാനംവരെ കൃഷി ചെലവുകൾ കൂടുതലായ കുട്ടനാട്ടിൽ ഉത്പാദിപ്പിക്കുന്ന നെല്ലും മറ്റ് പ്രദേശങ്ങളിൽ ഉത്പാദിപ്പിക്കുന്ന നെല്ലും ഒരുപോലെയാണ് പരിഗണിക്കപ്പെടുന്നത്. ഐക്യരാഷ്ട്രസഭ ആഗോള കാർഷിക പൈതൃക പദവി നല്‍കിയിരിക്കുന്ന, സമുദ്രനിരപ്പിന് താഴെ നെൽകൃഷി ചെയ്യുന്ന കുട്ടനാടിന് വേണ്ട പ്രത്യേക പരിഗണന ഇപ്പോഴും നല്‍കുന്നില്ല. 50,000 ഹെക്ടർ നിലത്തിൽനിന്ന് പ്രതിവർഷം നിലവിലെ വില അനുസരിച്ച് 500 കോടി രൂപയുടെ നെല്ലാണ് കുട്ടനാട് കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി ഉത്പാദിപ്പിക്കുന്നത്.
കേരളത്തിലെ നെല്ല് ഉത്പാദനത്തിന്റെ 60 ശതമാനത്തിലധികവും രണ്ട് പ്രദേശങ്ങളിൽ നിന്നാണ്. കുട്ടനാട്ടിൽ ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഏകദേശം ഇരട്ടിയോളം നെല്ല് പാലക്കാട്ട് ഉത്പാദിപ്പിക്കുന്നുണ്ട്. കൃഷിഭൂമിയുടെ വിസ്തൃതിയിലും പാലക്കാട് മുന്നിട്ട് നിൽക്കുന്നു.
വിരിപ്പ്, മുണ്ടകൻ, പുഞ്ച എന്നിങ്ങനെ പാലക്കാട്ട് വർഷത്തിൽ മൂന്ന് കൃഷി ചെയ്യുമ്പോൾ കുട്ടനാട്ടിൽ പുഞ്ച, രണ്ടാം കൃഷി എന്ന തരത്തിൽ രണ്ട് കൃഷിയാണ് നടത്തുന്നത്. ഉത്പാദനക്ഷമതയിൽ ദേശീയ ശരാശരിയായ ഹെക്ടറിന് 2,659 കിലോ എന്നതിൽനിന്ന് കുട്ടനാട്ടിലേത് 2,920 ആയി ഉയർന്നു നിൽക്കുന്നു. ഇതിലും കൂടേണ്ടിയിരുന്ന കുട്ടനാട്ടിലെ ഉത്പാദനക്ഷമത ഇങ്ങനെയാകാൻ കാരണം കർഷകരുടെ കുറവും കൃഷിനാശത്തിന്റെ വ്യാപ്തിയുമാണ്. എന്നിരുന്നാലും ദേശീയ ശരാശരിയേക്കാൾ വലിയ ഉയരത്തിലാണ് കുട്ടനാടിന്റെ ഉത്പാദനക്ഷമത എന്നത് പ്രത്യേകം പരിഗണിക്കേണ്ടയൊരു വസ്തുതയാണ്.
ഉയർന്ന കൃഷിച്ചെലവുകൾ
കുട്ടനാട്ടിൽ കൃഷിച്ചെലവുകൾ കൂടാൻ കാരണങ്ങൾ നിരവധിയാണ്. പാലക്കാട് പോലെയുള്ള സ്ഥലങ്ങളിലെയും കുട്ടനാട്ടിലെയും കൃഷിരീതികൾ തികച്ചും വ്യത്യസ്തമാണ്. മറ്റു സ്ഥലങ്ങളിൽ നെൽവയലുകളിലേക്ക് വെള്ളം പമ്പ് ചെയ്ത് കൃഷി നടത്തുമ്പോൾ കുട്ടനാട്ടിൽ കൃഷിയിടത്തിലെ വെള്ളം വറ്റിച്ച് കൃഷി ഇറക്കുന്നു. മറ്റുള്ളവർ ഞാറ് കിളിർപ്പിച്ച് നടുമ്പോൾ കുട്ടനാട്ടിൽ ചേറ്റിൽ വിതച്ച് ഞാറ് കിളിർപ്പിക്കുന്നു. നടീൽ രീതി കുട്ടനാട്ടിൽ അപൂർവമായി മാത്രമേ നിലവിലുള്ളൂ. സമുദ്ര നിരപ്പിൽനിന്ന് ഒന്‍പത് അടിയോളം താഴ്ചയിൽ വെള്ളക്കെട്ടുള്ള ചേറ് നിറഞ്ഞ നിലത്തിലാണ് കുട്ടനാട്ടിൽ കൃഷി നടത്തുന്നത്. ഇത് കുട്ടനാടൻ പാടശേഖരങ്ങളിലെ യന്ത്രവത്കരണത്തെ പിന്നോട്ടടിക്കുന്നു.
കുട്ടനാട്ടിൽ പാടശേഖരത്തിലെ വെള്ളം വറ്റിച്ച് നിലം കൃഷിയോഗ്യമാക്കുന്നതിനായി മറ്റ് പ്രദേശങ്ങളിലേതിനേക്കാൾ 15 മുതൽ 20 ശതമാനം വരെ കൂടുതൽ ചെലവ് വരുന്നു. പാടശേഖരങ്ങളിൽ ജലാംശം കൂടുതലായതിനാൽ കളകൾ വളരാനുള്ള സാധ്യതയും ഇവിടെ മറ്റ് പ്രദേശങ്ങളേക്കാൾ കൂടുതലാണ്.
വിളവെടുപ്പിന്റെ സമയത്ത് യഥാസമയം യന്ത്രങ്ങൾ ഇറക്കി കൊയ്യുന്നതിനും ഇത് തടസം സൃഷ്ടിക്കുന്നുണ്ട്. മറ്റ് പ്രദേശങ്ങളിൽനിന്നു വ്യത്യസ്തമായി കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ യന്ത്രക്കൊയ്ത്ത് നടത്താൻ 40 മുതൽ 50 ശതമാനം വരെ കൂടുതൽ സമയമെടുക്കാറുണ്ട്. ഇത് കൃഷിച്ചെലവ് വീണ്ടും വർധിപ്പിക്കും.
കുട്ടനാട്ടിൽ കൊയ്തെടുക്കുന്ന നെല്ല് അപ്പപ്പോൾതന്നെ പാടശേഖരങ്ങളിൽനിന്നെടുത്ത് മാറ്റി സംഭരിക്കപ്പെട്ടില്ലെങ്കിൽ അവ നശിച്ചുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ, മറ്റിടങ്ങളിൽ നെല്ല് കൊയ്ത് കൃഷിയിടത്തിൽതന്നെ ആഴ്ചകളോളം സൂക്ഷിക്കാനുള്ള സാഹചര്യം നിലവിലുണ്ട്. കൂടാതെ, കുട്ടനാട്ടിലെ ഭൗതിക സാഹചര്യത്തിൽ നെല്ലിന് ഈർപ്പം കൂടുതലാകുന്നത് അരിയുടെ രുചി വർധിപ്പിക്കുമെങ്കിലും സംഭരണ സമയത്ത് ഇത് കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്. കുട്ടനാട്ടിൽ കൂലിച്ചെലവും കൂടുതൽ മനുഷ്യാധ്വാനവും നെൽകൃഷിക്ക് ആവശ്യമായി വരുന്നു.
Alappuzha
എടത്വ: നീരേറ്റുപുറം പമ്പാ ജലമേള 13ന് നീരേറ്റുപുറം പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. ജലമേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. സിബിഎല്‍ മത്സരത്തിന് അര്‍ഹത നേടിയിട്ടുളള വള്ളങ്ങളും ടീമുകളുമാണ് പങ്കെടുക്കുന്നത്. അറ് ചുണ്ടന് വള്ളങ്ങളും വെപ്പ്, ഓടി ചുരുളന്‍ ഉള്‍പ്പടെ 25ഓളം കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.
വള്ളങ്ങളുടെ രജിസ്ട്രേഷന് ഇന്ന് വൈകിട്ട് നാലു വരെയും വള്ളങ്ങളുടെ ജോഡി തിരിച്ചുള്ള നറുക്കെടുപ്പ് 10ന് രാവിലെ 10നും നടക്കുമെന്ന് ചെയര്മാന് റെജി ഏബ്രഹാം, കണ്‍വീനര്‍ ബിജു പാലത്തിങ്കല്‍, തലവടി നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു വലിയവീടന്‍, കെ. ബാലചന്ദ്രന് എന്നിവര്‍ അറിയിച്ചു.
Alappuzha
എടത്വ: മടവീണ പാടശേഖരങ്ങൾക്കും വെള്ളം കയറി വീടുകൾ തകർന്നവർക്കും കരകൃഷി നഷ്ടമായവർക്കുമുള്ള നഷ്ടപരിഹാരത്തിനുള്ള നടപടിക്രമങ്ങൾ വൈകുന്നതിൽ കേരള കോൺഗ്രസ് - എം പ്രതിഷേധിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനുള്ള ഉദ്യോഗസ്ഥ തല അന്വേഷണങ്ങൾ പോലും ആരംഭിച്ചിട്ടില്ല. അപേക്ഷ സ്വീകരിക്കാനുള്ള സമയക്രമങ്ങൾ നിശ്ചയിക്കാത്ത സാഹചര്യത്തിൽ, പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ യഥാസമയത്ത് ലഭ്യമാകാൻ സാധ്യതയില്ലെന്ന് നിയോജകമണ്ഡലം സ്റ്റിയറിംഗ് കമ്മിറ്റി പാസാക്കിയ പ്രമേയത്തിൽ പറയുന്നു.
ഇതിനെതിരേ ശക്തമായ സമരനടപടികളുമായി കേരള കോൺഗ്രസ് - എം മുന്നിട്ടിറങ്ങും. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും നിയോജകമണ്ഡലം പ്രസിഡന്റുമായ ജോസഫ് കെ. നെല്ലുവേലി അധ്യക്ഷത വഹിച്ചു. ജോസഫ്കുട്ടി തുരുത്തേൻ, ഷിബു ലൂക്കോസ്, ടോമിച്ചൻ മേപ്പുറം, ബിനോയ് ഒലക്കപ്പാടി, സണ്ണി അഞ്ചിൽ, ജോസ് മാമ്മുടൻ, ബിനീഷ് തെക്കേപറമ്പ്, ജേക്കബ് മാത്യു മുട്ടാർ, സാബു മാത്യു പള്ളിക്കളം തുടങ്ങിയവർ പ്രസംഗിച്ചു.
Alappuzha
ചമ്പക്കുളം: ചമ്പക്കുളം ബസിലിക്കയുടെ സമീപത്ത് പമ്പയാറിന് കുറുകെ നിർമിച്ചിരിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താഴുന്നത് ഒഴിവാക്കാൻ അറ്റുകുറ്റപ്പണി ആരംഭിച്ചു. ഇരുവശങ്ങളിലും കമ്പിവലയ്ക്കുള്ളിൽ കരിങ്കല്ല് അടുക്കി ബലപ്പെടുത്തി സമീപനപാതയും പാലവും ചേരുന്ന ഇടം ഉയർത്തി ടാർ ചെയ്യുന്നതിനുള്ള പ്രാഥമിക നടപടികളാണ് ഇപ്പോൾ ആരംഭിച്ചത്.
പാലം ഗതാഗതത്തിന് തുറന്നുകൊടുത്തപ്പോൾ മുതൽ സമീപനപാത ഇടിഞ്ഞു താഴ്ന്നിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ നിരവധി തവണ ഇവിടെ അറ്റുകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും സമീപനപാത ഇടിഞ്ഞു താഴുകയും പാലവും പാതയും ചേരുന്ന സ്ഥലത്ത് കുഴികൾ രൂപപ്പെടുകയും ചെയ്യുക പതിവായിരുന്നു.
ഭാരവാഹനങ്ങൾ ഉൾപ്പടെ നിരവധി വാഹനങ്ങളാണ് ഈ പാലം വഴി കടന്നുപോകുന്നത്. പാലത്തിന്റെ അപകടാവസ്ഥയെപ്പറ്റി ദീപിക ഉൾപ്പടെയുള്ള മാധ്യമങ്ങളിൽ വാർത്തകൾ വരുമ്പേൾ താത്കാലിക അറ്റുകുറ്റപ്പണികൾ നടത്തിയിരുന്നു. കുട്ടനാട് എംഎൽഎയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് താത്കാലിക അറ്റുകുറ്റപ്പണി ഒഴിവാക്കി നിർമാണം ആരംഭിച്ചിരിക്കുന്നത്.
Alappuzha
മാന്നാർ: ഗതാഗത തിരക്കേറെയുള്ള മാന്നാറിലെ സംസ്ഥാന പാതയിൽ മൂടിയില്ലാതെ കിടക്കുന്ന ഓട അപകടം വിളിച്ചുവരുത്തുന്നു. മാന്നാർ നായർ സമാജം ഗേൾസ് സ്കൂളിന്റെ മതിലിനോട് ചേർന്ന് കടന്നുപോകുന്ന പൊതുമരാമത്ത് വകുപ്പിന്റെ ഓടയാണ് വിദ്യാർഥികൾക്കടക്കം അപകടഭീഷണി ഉയർത്തുന്നത്.
നായർസമാജം ഹയർ സെക്കൻററി സ്കൂൾ, ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ, ടിടിഐ, ഗവ.എൽപി സ്കൂൾ എന്നിവിടങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും മറ്റ് യാത്രക്കാരും കടന്നുപോകുന്ന വഴിയിലാണ് മൂടികളില്ലാത്ത ഓട സ്ഥിതി ചെയ്യുന്നത്. കാൽനടയായും സൈക്കിളിലുമായി എത്തുന്ന വിദ്യാർഥികൾ വലിയവാഹനങ്ങൾ കണ്ട് റോഡിന്റെ വശങ്ങളിലേക്ക് മാറാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.
തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിൽ മാന്നാർ കുറ്റിയിൽമുക്ക് പെട്രോൾപമ്പിന് തെക്ക്ഭാഗം മുതൽ സ്കൂൾ കവാടം വരെ ഏകദേശം നൂറുമീറ്റർ വരെ നീളത്തിലുള്ള ഓടയുടെ ഭാഗം മൂടികളില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങളായെങ്കിലും ഇതിനോട് ചേർന്നുള്ള പാതയോരം ഉയർത്തി ഇന്റർലോക്ക് ചെയ്ത് വീതി കൂട്ടിയതോടെ ഓടയുടെ ഭാഗം റോഡ് നിരപ്പിൽനിന്നും താഴ്ന്നു.
ഇതോടെയാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകാൻ കാരണമായത്. ജൽജീവൻ പദ്ധതിയിൽ കുടിവെള്ളത്തിനായി പൈപ്പിട്ട കുഴികൾ അപകടക്കെണിയായി മാറിയതോടെ പരിഹാരമായിട്ടായിരുന്നു പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം മാന്നാർ സെക്ഷന്റെ മേൽനോട്ടത്തിലാണ് പാതയോരത്ത് ഇന്റർലോക്ക് പ്രവൃത്തികൾ ചെയ്തത്.
തിരുവല്ല- മാവേലിക്കര സംസ്ഥാന പാതയോരത്ത് മാന്നാർ കുട്ടമ്പേരൂർ കോയിക്കൽ ജംഗ്ഷന് തെക്കുമുതൽ പന്നായി പാലംവരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്തിൽ അങ്ങും ഇങ്ങും തൊടാതെ പരസ്പരം ബന്ധിപ്പിക്കാതെ നിർമിച്ചിട്ടുള്ള ഓടകളിലൂടെ വെള്ളം ഒഴുകിപ്പോകാത്തതിനാൽ മഴക്കാലത്ത് പലയിടത്തും വെള്ളക്കെട്ടിന് കാരണമാകുന്നതായി പരാതികൾ മുമ്പ് തന്നെയുണ്ട്.
ഇതിൻമേലുള്ള കോൺക്രീറ്റ് മൂടികൾ കാലപ്പഴക്കത്താൽ ബലക്ഷയത്തിലും മിക്കതിന്റെയും വശങ്ങൾ അടർന്നനിലയിലുമാണ്.സ്റ്റോർ മുക്കിൽ മാത്രം കുറച്ചുദൂരം പുതിയ ഓട നിർമിച്ചെങ്കിലും പഴയ ഓടകൾ റോഡിനേക്കാൾ താഴ്ന്നതും വീതിയും ആഴവും കുറഞ്ഞതുമാണ്.
പരുമലക്കടവ് മുതൽ പോസ്റ്റ് ഓഫീസ് വരെയുള്ള ഭാഗത്തെ ഓടകളുടെ മേൽമൂടികൾ കാൽനട, ഇരുചക്ര വാഹനയാത്രക്കാർക്ക് എന്നും അപകടഭീഷണിയാണ്. യാത്രക്കാർ ഇതിനു മുകളിലൂടെ നടക്കുമ്പോൾ കാലുകൾ സ്ലാബുകൾക്കിടയിലെ വടവിൽ കുടുങ്ങി അപകടങ്ങൾ ഉണ്ടാവാറുണ്ട്.
തകർന്നുകിടന്ന ചിലയിടങ്ങളിൽ പൊതുമരാമത്ത് വകുപ്പ് നാളുകൾക്ക് മുമ്പ് മൂടികൾ നേരെയാക്കി കോൺക്രീറ്റ് ചെയ്തെങ്കിലും അപകടരമായ ഭാഗങ്ങൾ ഇനിയും ബാക്കിയാണ്.
Alappuzha
ഹരിപ്പാട്: കടലാക്രമണത്തെ പ്രതിരോധിക്കാൻ തീരസംരക്ഷണ പദ്ധതിയുമായി എഡിബി സംഘം ആറാട്ടുപുഴയിൽ. ഏഷ്യൻ വികസന ബാങ്കിന്റെ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പുതിയ കടൽഭിത്തി നിർമാണത്തിന്റെ സാങ്കേതിക പഠനത്തിനായി ജലസേചന വകുപ്പിലെയും എഡിബിയിലെയും ഉന്നത ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരുമാണ് തീരമേഖല സന്ദർശിച്ചത്.
മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിർദേശപ്രകാരമായിരുന്നു സന്ദർശനം. അടുത്തവർഷം ആദ്യത്തോടെ പദ്ധതിയുടെ ഗ്രൗണ്ട് വർക്കുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
മിഷൻ ഡയറക്ടർ അലക്സ് വർഗീസ്, എഡിബി കൺസൽട്ടന്റ് ജോസഫ് മാത്യു, എം.ഡി. കുടാലെ, തീരദേശ വിദഗ്ധൻ കെ.വി. തോമസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മൈമൂനത്ത് ഫഹദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ശ്യാംകുമാർ, അംഗങ്ങളായ ലതാ തുളസീദാസ്, ഷൈമാ സജൻ, ലക്ഷ്മി എന്നിവർ സ്ഥിതിഗതികൾ സംഘത്തെ ബോധ്യപ്പെടുത്തി.
Alappuzha
കായംകുളം: ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കായംകുളം സർക്കാർ ആശുപത്രി ഉൾപ്പെടെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത സർക്കാർ മെഡിക്കൽ കോളജുകളിലും ആശുപത്രികളിലും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി മുഖേന ആധുനിക ഇമേജിംഗ് സംവിധാനങ്ങളും അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി സേവനങ്ങളും ആരംഭിക്കുന്നതിന് സർക്കാർ അനുമതി നൽകി.
ഇതിന്റെ ഭാഗമായി കായംകുളം താലൂക്ക് ആശുപത്രിയിൽ സിടി സ്കാൻ ആൻഡ് ക്ലിനിക്കൽ ലബോറട്ടറി സ്ഥാപിക്കുമെന്ന് മന്ത്രി എം. ലിജു അറിയിച്ചു. രോഗികൾക്ക് ആധുനിക പരിശോധനാ സംവിധാനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക, രോഗനിർണയം നേരത്തെയാക്കുക, മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുക, സ്വകാര്യ ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
മെഡിക്കൽ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഇത് സഹായകരമാകും. ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ നൽകിയ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് അനുമതി. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയും ബന്ധപ്പെട്ട ആശുപത്രികളും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചാണ് പദ്ധതി നടപ്പാക്കുക. കെട്ടിടത്തിന്റെ വാടക, വൈദ്യുതി, വെള്ളം, ഉപകരണ പരിപാലനം, ഇന്റർനെറ്റ്, മറ്റ് പ്രവർത്തനച്ചെലവുകൾ എന്നിവ ആർജിസിബി വഹിക്കും. സേവനങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ബന്ധപ്പെട്ട ആശുപത്രി വികസന മാനേജ്മെന്റ് കമ്മിറ്റിക്ക് നൽകും.
പൊതുജനങ്ങൾക്കും എപിഎൽ വിഭാഗത്തിനും സി.ജി.എച്ച്.എസ് നിരക്കിലും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് നിശ്ചയിച്ച നിരക്കിലും സേവനം ലഭ്യമാക്കും. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രി സൂപ്രണ്ടിന്റെ ശിപാർശ പ്രകാരം പ്രതിദിനം കൈകാര്യം ചെയ്യുന്ന കേസുകളുടെ പരമാവധി അഞ്ചു ശതമാനം വരെ സൗജന്യ സേവനം നൽകാനും വ്യവസ്ഥയുണ്ട്. സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കും.
അടിയന്തര കേസുകളുടെ റിപ്പോർട്ട് ഉടൻ നൽകുകയും മറ്റ് കേസുകളുടെ റിപ്പോർട്ട് 24 മണിക്കൂറിനകം നൽകുകയും ചെയ്യും. ആശുപത്രികളിൽ നിലവിൽ നേരിട്ട് പ്രവർത്തിക്കുന്നതോ എച്ച്എംസിയുടെ കീഴിൽ പ്രവർത്തിക്കുന്നതോ ആയ ലബോറട്ടറികളിലെ പരിശോധനകൾ ആർജിസിബി ലബോറട്ടറികൾ ഏറ്റെടുക്കില്ല.
ആധുനിക രോഗനിർണയ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാധാരണ ജനങ്ങൾക്ക് ഗുണമേന്മയുള്ള ഡയഗ്നോസ്റ്റിക സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് മന്ത്രി എം. ലിജു പറഞ്ഞു.
Alappuzha
ചാരുംമൂട്: കരിമുളയ്ക്കൽ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിലെ ഇടവക തിരുനാൾ സമാപിച്ചു. റാസ ദേവാലയത്തിൽനിന്നും ആരംഭിച്ച് കരിമുളയ്ക്കൽ, മാമ്മൂട് കുരിശടികളിലെ ധൂപ പ്രാർഥനകൾക്കുശേഷം കണ്ണനാകുഴി കളിത്തട്ട് ജംഗ്ഷൻ, കുഴിവിള, തുരുത്തിയിൽ ജംഗ്ഷൻ വഴി തിരികെ ദേവാലയത്തിൽ എത്തിച്ചേർന്നു.
ജപമാല, വിശുദ്ധ സമൂഹബലി എന്നിവയും നടന്നു. ഇടവക പട്ടക്കാരായ ഫാ. തോമസ് പണിക്കർ, ഫാ. ഉമ്മൻ പടിപ്പുരയ്ക്കൽ, ഡോ. സാമുവേൽ പായിക്കാട്ടേത്ത് എന്നിവർ കാർമികത്വം വഹിച്ചു. ഇന്നലെ വൈകുന്നേരം നടന്ന വിശുദ്ധ കുർബാനയ്ക്ക് കുറത്തികാട് സെന്റ് ജോൺസ് കത്തോലിക്ക ദേവാലയ വികാരി ഫാ. കുര്യാക്കോസ് തിരുവാലിൽ നേതൃത്വം നൽകി. തുടർന്ന് കൊടിയിറക്കും നേർച്ചവിളമ്പും നടന്നു.
Alappuzha
അമ്പലപ്പുഴ: ജി. സുധാകരൻ എംഎൽഎക്കെതിരേ അഴിമതി ആരോപണവുമായി സിപിഎം നേതാവ് എച്ച്. സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വായും കൈയും പോയ കോടാലിയായി മാറരുതെന്ന തലക്കെട്ടോടു കൂടിയുള്ള പോസ്റ്റിൽ തെരഞ്ഞെടുപ്പു ഫണ്ട് തിരുമറിയടക്കം ഗുരുതരമായ നിരവധി ആരോപണങ്ങൾ നിരത്തുന്നു.
പാർട്ടിക്കുവേണ്ടി രാപകൽ അധ്വാനിക്കുന്നവരെ സുധാകരൻ നിരന്തരം ആക്ഷേപിക്കുന്നു. സജി ചെറിയാൻ, സി.എസ് സുജാത, സി.ബി. ചന്ദ്രബാബു തുടങ്ങിയ നേതാക്കളെ വ്യക്തി അധിക്ഷേപം നടത്തി. കമ്യുണിസ്റ്റ് പാർട്ടിയുടെ പിരിവിനോട് ഇപ്പോൾ ജി. സുധാകരന് പുച്ഛമാണ്. എന്നാൽ, ഒരു നാരങ്ങാ വെള്ളം പോലും കുടിക്കാതെ കൃത്യമായി പാർട്ടിയെ ഏൽപ്പിക്കുന്ന ഫണ്ടിൽനിന്നാണ് താങ്കൾ യാത്ര ചെയ്തതും ഭക്ഷണം കഴിച്ചതും.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആരിഫിനെ ജയിപ്പിക്കാനെന്ന് പറഞ്ഞു പ്രസംഗിക്കാൻ പോയതിന്റെ കണക്കെഴുതി ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്ന് ആയിരങ്ങൾ വാങ്ങി കൊണ്ടുപോയതും സാധരണ സഖാക്കൾ പിരിച്ചതാണ്. താനും സി.ബി ചന്ദ്രബാബുവും ആവർത്തിച്ചു ചോദിച്ചിട്ടും 2021ൽ സ്ഥാനാർഥിയായ തന്റെയും പാർട്ടിയുടെയും പേരിൽ പിരിച്ച ലക്ഷങ്ങളുടെ കണക്ക് എന്തേ പറയാത്തത്.
പറവൂരിൽ സ്കൂളിനു സമീപമുള്ള ലക്ഷങ്ങൾ വിലവരുന്ന ഭൂമി ഏതാനും മാസം മുമ്പ് വാങ്ങിയത് ഏത് പണമുപയോഗിച്ചാണ് എന്നടക്കം നിരവധി ആരോപണങ്ങളാണ് എച്ച്. സലാം തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പാർട്ടിയിൽനിന്ന് പതിറ്റാണ്ടുകളായി നേടാവുന്നതെല്ലാം നേടിയിട്ടും ഇനിയൊന്നും കിട്ടാനില്ലാത്തതിനാൽ വർഗത്തെ വഞ്ചിച്ചുപോയ താങ്കൾ സിപിഎമ്മിനെ നന്നാക്കാൻ വരേണ്ടെന്നും സലാം പറയുന്നു.
Alappuzha
കായംകുളം: ജീവകാരുണ്യത്തിന്റെയും സാമൂഹ്യ പ്രവർത്തനത്തിന്റെയും ഉദാത്ത മാതൃകയായ മദർതെരേസ മുന്നോട്ടുവച്ച ആശയത്തിന് വർത്തമാനകാലത്ത് പ്രസക്തി വർധിക്കുന്നതായി സഹകരണമന്ത്രി എം. ലിജു. മദർ തെരേസയുടെ ജന്മദിനത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഗതി-അനാഥ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായംകുളം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത മുട്ടാണിക്കൽ അധ്യക്ഷയായി. സിസ്റ്റര്‍ മരിയ ജോൺ, സ്നേഹാലയം മിഷനറീസ് ഓഫ് ചാരിറ്റി മനക്കോടം,കായംകുളം നഗരസഭ പ്രതിപക്ഷനേതാവ് എസ്. കേശുനാഥ്, കൗൺസിലർ എ. നസീർ, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ എം.ആർ. രാജേഷ് കുമാർ, ഓർഫനേജ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ് ഷമീർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ വി. അശ്വതി സ്വാഗതവും സീനിയര്‍ സൂപ്രണ്ട് എം.വി. സ്മിത കൃതഞ്ജതയും പറഞ്ഞു.
Kottayam
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജിയിൽ ഭാര്യയുടെ ചികിത്സയ്ക്ക് എത്തിയ യുവാവ് കളഞ്ഞുകിട്ടിയ പണം അധികൃതരെ ഏൽപ്പിച്ചു മാതൃകയായി. ന് കളഞ്ഞു കിട്ടിയ രൂപ ഉടമയ്ക്ക് തിരികെ നൽകി.
കട്ടപ്പന കോഴിമല ആറ്റുചാലിൽ അർജുൻ(23) ആണ് 18,500 രൂപ കിട്ടിയത്. ഇന്നലെ രാവിലെ ഗൈനക്കോളജിയിലെ വിശ്രമകേന്ദ്രത്തിൽ കിടന്നുറങ്ങിയ ശേഷം എഴുന്നേറ്റപ്പോഴാണ് ഒരു പ്ലാസ്റ്റിക് കവർ അർജുന്റെ ശ്രദ്ധയിൽപ്പെടുന്നത്. കവർ തുറന്നുനോക്കിയപ്പോഴാണ് പണമാണെന്ന് അറിയുന്നത്. ഉടൻ കവർ സുരക്ഷാ വിഭാഗം ജീവനക്കാരെ ഏൽപിച്ചു.
അധികൃതരുടെ ഇടപെടലിനൊടുവിൽ പണത്തിന്റെ ഉടമസ്ഥയെ കണ്ടെത്തി. തുടർന്ന് വീട്ടമ്മ തിരിച്ചു വന്നപ്പോൾ ഗൈനക്കോളജി വിഭാഗം നഴ്സിംഗ് സൂപ്രണ്ട് പി.ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ അർജുനനെക്കൊണ്ടു തന്നെ വീട്ടമ്മയ്ക്ക് പണം നൽകുകയായിരുന്നു.
Kottayam
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ വേണമെന്ന ആവശ്യം ഉയരുന്നു. ദിനംപ്രതി വിവിധ പ്രദേശങ്ങളില്‍നിന്നായി ഇരുനൂറിലേറെ രോഗികളാണ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്നത് മൂന്ന് ഷിഫ്റ്റുകളിലായി ഡ്യൂട്ടി ചെയ്യുന്നത് ഇപ്പോള്‍ അഞ്ചു ഡോക്ടര്‍മാര്‍ മാത്രമാണ്. രാവിലെ എട്ടു മുതല്‍ രണ്ടുവരെ, രണ്ടു മുതല്‍ രാത്രി എട്ടുവരെ, രാത്രി എട്ടുമുതല്‍ പിറ്റേന്ന് രാവിലെ എട്ടുവരെ എന്നിങ്ങനെ മൂന്നു ഷിഫ്റ്റായാണ് അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്നത്. ഓരോ ഷിഫ്റ്റിലും ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. ഈ വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്ത് മരുന്നു ലഭിക്കാന്‍ ഏറെ നേരം കാത്തിരിക്കേണ്ടിവരുന്നു. ചിലസമയങ്ങളില്‍ അത്യാഹിത വിഭാഗത്തില്‍ നീണ്ട ക്യൂവും ദൃശ്യമാണ്.
ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ രാത്രി എട്ടുവരെയും രാത്രി എട്ടുമുതല്‍ പിറ്റേന്ന് രാവിലെ വരെയും ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാര്‍ ജോലി ഭാരത്താല്‍ ഏറെ ബുദ്ധിമുട്ടുകയാണ് പതിവ്. ഈ വിഭാഗത്തില്‍ പത്ത് ഡോക്ടര്മാരെങ്കിലുമില്ലാതെ കാര്യങ്ങള്‍ ഓടില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അത്യാഹിത വിഭാഗം ഡോക്ടര്‍മാര്‍ക്ക് ജോലിഭാരം
രോഗികളെ കണ്‍സള്‍ട്ട് ചെയ്യുന്ന ഡോക്ടര്‍തന്നെ അപകടത്തില്‍പ്പെട്ട് എത്തുന്നവരെയും തെരുവുനായയുടെ കടിയേറ്റ് എത്തുന്നവരെയും ഉള്‍പ്പടെയുള്ളവരെ നോക്കേണ്ടിവരുന്നത് രോഗികള്‍ക്കും ഡോക്ടര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്.
പൊലിസ് കേസുകളില്‍ ഉള്‍പ്പെട്ട് എത്തുന്നവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി സര്‍ട്ടിഫിക്കറ്റ് നല്കുന്ന ജോലിയും അത്യാഹിത വിഭാഗം ഡോക്ടറാണ് ചെയ്യേണ്ടത്.
കോട്ടയം, പാലാ, വൈക്കം ജനറല്‍ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടെന്നിരിക്കെയാണ് ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ഈ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ എണ്ണക്കുറവുമൂലം ദുരിതപ്പെടുന്നത്.
Kottayam
ജൽ ജീവൻ പൈപ്പിടൽ വൈകിയതുമൂലം റോഡ് നവീകരണം മുടങ്ങി
കറുകച്ചാൽ: ജല്‍ജീവൻ മിഷൻ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിന്റെ പേരു പറഞ്ഞ് റോഡ് പുനർനിർമാണം വൈകിച്ചു. തടസം നീങ്ങി റോഡ് പണി തുടങ്ങിയപ്പോൾ വീണ്ടും ജലജീവന്‍ മിഷൻ പൈപ്പ് മാറ്റൽ. നെടുംകുന്നം - മാന്തുരുത്തി റോഡിലാണ് ഈ പ്രതിഭാസം.
ഏറെക്കുറെ പൂർണമായും തകർന്ന റോഡ് പുനർനിർമിക്കുന്നതിന് കാലങ്ങൾക്കു മുമ്പേ നടപടികൾ ആയതായി അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ജല്ജീവന്റെ പൈപ്പ് ഇടൽ വൈകിയതിനാൽ റോഡ് നവീകരണം മുടങ്ങി.
കഴിഞ്ഞയാഴ്ച നിർമാണ ജോലികൾ ആരംഭിച്ചിരുന്നു. വർഷങ്ങളായി മഴക്കാലങ്ങളിൽ റോഡിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകൾ സാധാരണയാണ്. ഈ ഭാഗങ്ങളിൽ ഓട നിർമിക്കുന്നതിനായി ജെസിബി ഉപയോഗിച്ച് കാനകൾ എടുത്തു. ഇതിന്റെ ഭാഗമായി ചിലയിടങ്ങളിൽ പഴയ ഇരുമ്പു പൈപ്പുലൈനുകൾ നീക്കം ചെയ്ത് പിവിസി പൈപ്പ് സ്ഥാപിച്ചു. ഇപ്പോൾ ജൽജീവൻ മിഷന്റെ പൈപ്പ് ലൈൻ സ്ഥാപിച്ചതിലും ചില അപാകതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നു.
ഒരു സ്ഥലത്ത് അഞ്ച് കണക്ഷനുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ രണ്ടെണ്ണം മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. തറനിരപ്പിൽ കോൺക്രീറ്റ് മിശ്രിതം നിരത്തി വാർക്കക്കമ്പികൾ കെട്ടിയിട്ടും മുഴുവൻ കണക്ഷനുകളും പുനഃസ്ഥാപിച്ചിട്ടില്ല എന്ന് നാട്ടുകാർ ചൂണ്ടിക്കാ ണിക്കുന്നു. ഓടകൾ നിർമിക്കുന്നതിനായി നേരത്തേ അലൈൻമെന്റിൽ മാറ്റം വരുത്തിയതുകൊണ്ടാണ് ചിലയിടങ്ങളിൽ പൈപ്പുലൈൻ മാറ്റേണ്ടിവന്നത്.
റോഡിന്റെ പുനർനിർമാണ പദ്ധതിയിൽ ഓടകളുടെ നിർമാണവും നേരത്തേ ഉൾപ്പെടുത്തിയിട്ടും അതനുസരിച്ച് ജലമിഷൻ പൈപ്പുകൾ ഓടകളുടെ ഭാഗത്തുനിന്നും മാറ്റി സ്ഥാപിക്കാതിരുന്നതാണ് പഴയ പൈപ്പുലൈനുകൾ മാറ്റേണ്ടി വന്നത്. ഓരോ കാരണങ്ങളുടെ പേരിൽ മാന്തുരുത്തി - നെടുംകുന്നം റോഡിന്റെ പുനർനിർമാണം വൈകുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
Kottayam
ചങ്ങനാശേരി: പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിൽ രാത്രിയും പകലും സാമൂഹ്യവിരുദ്ധ ശല്യം ഏറുന്നതിനാലും പൊതുസമൂഹത്തിനും വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതുംകൊണ്ട് അടിയന്തരമായി ബസ് സ്റ്റാൻഡിൽ പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് വ്യാപാരി-വ്യവസായി സമിതി പെരുന്ന യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു.
സമിതി ഏരിയാ കമ്മിറ്റി ഹാളിൽ നടന്ന കൺവൻഷൻ വ്യാപാരി-വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. സോണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ജി. സുരേഷ് ബാബു സംഘടനാ റിപ്പോർട്ടും മോഹൻകുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജോൺസൺ ജോസഫ്, എം.കെ. ബിജു, ബാബു പത്താൻ. നെജിമോൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സോണി സെബാസ്റ്റ്യൻ (പ്രസിഡന്റ്), നജിമോൻ (സെക്രട്ടറി), ജോൺസൺ ജോസഫ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Kottayam
കോട്ടയം: നാട്ടുകാരുടെ സമയോചിത ഇടപെടലിൽ അന്യസംസ്ഥാനക്കാരൻ അടക്കം രണ്ടുപേരെ മൂന്നു കിലോയിലധികം കഞ്ചാവുമായി പിടികൂടി.
കുറിച്ചി പഞ്ചായത്ത് മലകുന്നം ഭാഗത്തുള്ള ചാമക്കുളം റെയിൽവേ ഗേറ്റിന് സമീപം ഏതോ ട്രെയിനിൽനിന്നു വലിച്ചെറിഞ്ഞ നിലയിൽ സംശയാസ്പദമായ ഒരു ബാഗ് കണ്ടതായി നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയ ചിങ്ങവനം പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ അംഗങ്ങളും ചേർന്നു നടത്തിയ പരിശോധനയിൽ ഒഡീഷയിൽനിന്നു കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിലെ പ്രധാനി ഒഡീഷ നോയഗഡ സ്വദേശി ദശരഥ് ബഹ്റ (46), നാട്ടിലെ കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാനിയായ ചങ്ങനാശേരി നാലുകോടി ഭാഗത്ത് ചപ്പാട്ട് പറമ്പിൽ സി.എം. പ്രണവ് (21) എന്നിവരെ അറസ്റ്റ് ചെയ്തു.
പ്രതികളുടെ പക്കൽനിന്നും മൂന്നു കിലോയിൽ അധികം കഞ്ചാവ് പിടിച്ചെടുത്തു. കുറിച്ചി പഞ്ചായത്ത് പതിനാലാം വാർഡ് മെംബർ ആര്യയുടെ നേതൃത്വത്തിൽ നാട്ടുകാർ പോലീസിനൊപ്പം ഒത്തുകൂടി നടത്തിയ തെരച്ചിലിലാണ് റെയിൽവേ ട്രാക്കിന് സമീപം ഒളിച്ചിരിക്കുന്ന നിലയിൽ ദശരഥ് ബഹ്റയെ പിടികൂടിയത്.
Kottayam
കറുകച്ചാൽ: ജേസി കറുകച്ചാൽ ടൗണും ഹിൽടോപ്പ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ആർപ്പോ 2026 ഓണാഘോഷ പരിപാടി ഹിൽടോപ് ക്ലബ് പ്രസിഡന്റ് സാബു തോമസും ജേസി കറുകച്ചാൽ ടൗൺ പ്രസിഡന്റ് വേലായുധ കുറുപ്പും ചേർന്ന് ഉദ്ഘാടനം ചെയ്തു.
പ്രിയ മെറിൻ, രമ്യ അജിത്ത്, രാജി രാജേഷ്, ഡോ. അജിത്ത്, ജയരാജ്, രാജേഷ് രാജീവൻ, ഡോ. ശബരീഷ്, സൈമൺ ലെവി തുടങ്ങിയവർ പ്രസംഗിച്ചു.
Kottayam
നീലംപേരൂര്‍: ആയിരങ്ങളുടെ ആര്‍പ്പുവിളികളു ആരവങ്ങളും ഏറ്റുവാങ്ങി നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്ര മൈതാനം ഇന്ന് പൂരം പടയണിക്ക് വേദിയൊരുക്കും. വലിയന്നവും രണ്ട് ഇടത്തരം അന്നങ്ങളും 58 പുത്തനന്നങ്ങളും കോലങ്ങളും എഴുന്നള്ളുന്നതോടെ ക്ഷേത്രമൈതാനം വര്‍ണങ്ങളുടെയും ഭക്തിയുടെയും സംഗമഭൂമിയാകും. വലിയന്നത്തിന്റെ വരവോടെ ക്ഷേത്രമൈതാനം ചൂട്ടുവെളിച്ചത്തിന്റെ ശോഭയിൽ ആര്‍പ്പുവിളികള്‍ കൊണ്ട് മുഖരിതമാകും.
ദിവസങ്ങളായി ഊണും ഉറക്കവും ഉപേക്ഷിച്ച് ഭക്തജനങ്ങള്‍ കോലങ്ങളുടെയും അരയന്നങ്ങളുടെയും പണിപ്പുരയിലായിരുന്നു. രാവിലെ മുതല്‍ അവസാനഘട്ട മിനുക്കുപണിയില്‍ ഏര്‍പ്പെട്ടിരുന്ന ഭക്തജനങ്ങളെക്കൊണ്ട് ക്ഷേത്രമൈതാനം സജീവമാണ്.
പടയണിദിവസം എഴുന്നള്ളുന്ന വലിയ അന്നങ്ങളെ അണിയിച്ചൊരുക്കാന്‍ പ്രധാനമായും ചെത്തിപ്പൂവാണ് ഉപയോഗിക്കുന്നത്. ഇതിനായുള്ള ചിറന്പുകുത്ത് ക്ഷേത്രത്തില്‍ ഭക്ത്യാദരവോടെ നടന്നു. കീറിയെടുത്ത വാഴപ്പോളയില്‍ ചെത്തിപ്പൂവ് അടര്‍ത്തി ഈര്‍ക്കിലിയില്‍ കോര്‍ക്കുന്നതാണ് ചിറമ്പുകുത്ത്.
നാട്ടിലെ ആൺ-പെണ് വ്യത്യാസമില്ലാതെ കുട്ടികളും ഉള്‍പ്പടെ ചേര്‍ന്നാണ് ചിറന്പുകുത്ത് നടത്തുന്നത്. നിറപണികള്കള്ക്കായുള്ള ചെത്തിപ്പൂവ് സമീപവാസികളായ ഭക്തജനങ്ങളാണ് ക്ഷേത്രത്തില്‍ എത്തിക്കുന്നത്.
വല്യന്നങ്ങളും ചെറിയന്നങ്ങളും എഴുന്നള്ളിയെത്തുന്നതിനിടയില് കോലങ്ങളും പടയണിക്കളത്തില്‍ വര്ണപ്രപഞ്ചമൊരുക്കും. പൂരം പടയണിയുടെ വരവറിയിച്ച് അമ്പലക്കോട്ട ഇന്നലെ മകം പടയണി നാളില്‍ എഴുന്നള്ളിയെത്തി. ചേരമാന്‍ പെരുമാള്‍ കോവിലിലെത്തി അനുവാദം വാങ്ങിയശേഷമാണ് ചടങ്ങുകള്‍ തുടങ്ങിയത്.
കുടംപൂജകളിയും തോത്താകളിയും നടന്നു. തുടര്‍ന്ന് ആര്‍പ്പുവിളികളുടെ ആരവത്തില്‍ അടിയന്തരക്കോലം പടയണിക്കളത്തിലെത്തി. ഇതോടെ ഭക്തരുടെ ആര്‍പ്പുവിളി ഉച്ചസ്ഥായിയിലായി.
ഇന്നു രാവിലെ മുതല്‍ അന്നങ്ങളുടെ നിറപണികള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, കൊട്ടിപ്പാടി സേവ, തുടര്‍ന്ന് പ്രസാദമൂട്ട്. രാത്രി 7.30ന് അത്താഴപൂജ, എട്ടിന് പുത്തനന്നങ്ങളുടെ തേങ്ങാമുറിക്കൽ, രാത്രി 10ന് കുടംപൂജകളി, 10.30ന് ക്ഷേത്രം മേല്‍ശാന്തി സര്‍വപ്രായശ്ചിത്തം നടത്തും.
തുടര്‍ന്ന് ദേവസ്വം പ്രസിഡന്റ് ചേരമാന്‍ പെരുമാള്‍ കോവിലിലെത്തി അനുവാദം വാങ്ങുന്നതോടെ പുത്തനന്നങ്ങളുടെ തിരുനട സമര്‍പ്പണം തുടങ്ങും. തുടര്‍ന്ന് പടയണി ഗ്രാമത്തിന്റെ മഹാസുകൃതമായ വല്യന്നത്തിന്റെ എഴുന്നള്ളത്ത് നടക്കും.
Kottayam
ചങ്ങനാശേരി: നൂറുമേനി സീസണ്-4 ഗ്രാന്‍ഡ് ഫിനാലെ ക്വിസ് ഇന്ന് രാവിലെ 10ന് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കും. ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. അതിരൂപത കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഫാ. ഡോ. കുര്യന് മൂലയില്‍, നൂറുമേനി ചെയര്മാന് സണ്ണി തോമസ് ഇടിമണ്ണിക്കല്‍, ജനറല്‍ കണ്‍വീനര്‍മാരായ ഡോ. ജോബിന് എസ്. കൊട്ടാരം, പ്രഫ. ജോസഫ് ടിറ്റോ എന്നിവര്‍ പ്രസംഗിക്കും.
ലിസമ്മ ജോസഫ് നൂറ്റെട്ടില് ആന്‍ഡ് ടീം (കുട്ടനാട് റീജിയന്), വര്‍ഗീസ് കുരുവിള കുന്നുംപുറത്ത് ആന്‍ഡ് ടീം (കോട്ടയം റീജിയന്), കാര്‍മല്‍ ജോസ് മാറാട്ടുകളം ആന്‍ഡ് ടീം (ചങ്ങനാശേരി റീജിയന്), ജിസാ ജോര്‍ജ് കൂരിക്കാട് ആന്‍ഡ് ടീം (നെടുംകുന്നം റീജിയന്), എന്‍.എഫ്. ഫ്രാന്‍സിസ് നാഞ്ഞിലത്ത് (തിരുവനന്തപുരം റീജിയന്) എന്നിവര്‍ പങ്കെടുക്കും. ഡോ. റൂബിള്‍ രാജ് ക്വിസ് മത്സരം നയിക്കും. നൂറുമേനി സീസണ്-4 സമാപനസമ്മേളനം നാളെ രാവിലെ ഒമ്പതിന് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കും.
Kottayam
കോട്ടയം: രാസവളങ്ങളുടെ വില ഉയര്‍ന്നതു സാധാരണക്കാരായ കര്‍ഷകര്‍ക്കു തിരിച്ചടിയായി. കൃഷിക്ക് ഏറ്റവും കൂടുതല്‍ ആവശ്യമായ ഫാക്ടംഫോസ്, പൊട്ടാഷ്, തുരിശ് എന്നിവയ്ക്കാണ് വില ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം പൊട്ടാഷ് 50 കിലോഗ്രാം ചാക്കിന് 1850 രൂപയായിരുന്നത് ഇപ്പോള്‍ 2200 രൂപയായി. ഫാക്ടംഫോസ് കഴിഞ്ഞവര്‍ഷം 1450 രൂപയായിരുന്നതു ഇപ്പോള്‍ 2200 രൂപയായി ഉയര്‍ന്നു.
വിള സംരക്ഷണത്തിന് അത്യാവശ്യമായ തുരിശിന്റെ വിലയുയര്‍ന്നതാണ് കര്‍ഷകര്‍ക്കു വലിയ തിരിച്ചടിയായത്. മുമ്പ് കിലോഗ്രാമിനു 210 രൂപയായിരുന്നത് ഇരട്ടിയിലധികം വര്‍ധിച്ച് 540 രൂപയിലെത്തി.
യൂറിയ, ഡിഎപി എന്നിവയൊഴികെ കര്‍ഷകര്‍ പ്രധാനമായും ഉപയോഗിക്കുന്ന ഒട്ടുമിക്ക രാസവളങ്ങള്‍ക്കും 40 ശതമാനത്തോളം വില വര്‍ധിച്ചിട്ടുണ്ട്. യൂറിയ, ഡിഎപി അടക്കമുള്ള പ്രധാന വളങ്ങള്‍ക്ക് മുമ്പ് കമ്പനികളില്‍നിന്ന് കടത്തുകൂലി ലഭിച്ചിരുന്നു. ഇപ്പോള്‍ അതും നിര്‍ത്തലാക്കി. കേന്ദ്ര സബ്സിഡിയുള്ളതിനാലാണ് യൂറിയ വില അധികം വര്‍ധിപ്പിക്കാത്തത്.
അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നിരക്കുകളില്‍ വരുത്തിയ വ്യത്യാസങ്ങളുമാണ് വിലക്കയറ്റത്തിന് കാരണമായി പറയപ്പെടുന്നത്. വിലവര്‍ധനയ്ക്ക് ആനുപാതികമായി സര്‍ക്കാര്‍ വളങ്ങളുടെ സബ്സിഡി ഉയര്‍ത്താത്തതും വിലക്കയറ്റത്തിനു കാരണമാണ്.
വളം വിപണിയിലെ അമിത വിലക്കയറ്റം നിയന്ത്രിക്കാനും കമ്പനികളുടെ കടത്തുകൂലിയിലെ പ്രശ്നങ്ങളില്‍ അടക്കം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കൃഷി പൂര്‍ണമായും ഉപേക്ഷിക്കേണ്ട അവസ്ഥയാകുമെന്ന് കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ ഏതാനും നാളുകളായി ആണ്ടുവിളകളുടെ കാര്യത്തില്‍ ചെറുകിട കര്‍ഷകര്‍ക്കു നഷ്ടം മാത്രമാണ്. വലിയ ചെലവില്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന വിളകള്‍ വില്പന നടത്തുമ്പോള്‍ കര്‍ഷകര്‍ക്കു കൂലിച്ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാണ്. ഇതിനൊപ്പമാണ് രാസവളം വിലകൂടി ഉയര്‍ന്നു നില്‍ക്കുന്നത്. കൃഷികള്‍ക്കു സര്‍ക്കാര്‍ സബ്സിഡി നൽകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ ഇന്ന്
കോട്ടയം: രാസവളങ്ങളുടെ വിലവര്‍ധനയ്ക്കെതിരേ കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്നു രാവിലെ 10.30നു കോട്ടയം ഹെഡ്പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തും. മുന്‍മന്ത്രി കെ.സി. ജോസഫ് ധര്‍ണ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേല്‍ അധ്യക്ഷത വഹിക്കും. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ. ബിനിമോന് എംഎല്‍എ, അനില്‍ മലരിക്കല്‍, ജോര്‍ജ് ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിക്കും.
Kottayam
മുറിഞ്ഞപുഴ: വൈക്കം-പുത്തോട്ട റോഡിൽ വിവിധ ഭാഗങ്ങളിൽ വൻകുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം ദുഷ്കരമായി. വൈക്കം പിതൃകുന്നം, നാനാടം, ഇത്തിപ്പുഴ,കൊച്ചങ്ങാടി, മുറിഞ്ഞപുഴ തുടങ്ങിയ ഭാഗങ്ങളിലാണ് വൻകുഴികൾ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നത്.
ഗതാഗത തിരക്കേറിയ ഈ റൂട്ടിൽ നാനാടത്തിനും കാട്ടിക്കുന്നിനുമിടയിൽ കാറുകളും ഇരുചക്ര വാഹനങ്ങളുമാണ് കൂടുതലും അപകടപ്പെടുന്നത്. മുറിഞ്ഞപുഴ പാലത്തിന് സമീപം വൻകുഴികൾ രൂപപ്പെട്ട ഭാഗത്ത് വാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽ പെടാതിരിക്കാൻ നാട്ടുകാർ വേസ്റ്റ് ബിൻ സ്ഥാപിച്ച് അപകട മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കുഴികൾ അടച്ച് ഗതാഗതം സുരക്ഷിതമാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Kottayam
ചുരുങ്ങിയ കാലത്തിനുള്ളില്‍ വളര്‍ന്നു പന്തലിച്ച് മധ്യകേരളത്തിലെ മികവുറ്റ ആശുപത്രികളിലൊന്നായി മാറിയ പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി പ്രവര്‍ത്തനത്തിന്റെ ഏഴാം വാര്‍ഷികാഘോഷത്തിലാണ്. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ദീര്‍ഘവീക്ഷണത്തിലാണ് സമ്പൂര്‍ണ ചികിത്സാകേന്ദ്രമായി 2019 സെപ്റ്റംബര്‍ 14ന് ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചത്. പതിനായിരക്കണക്കിനു രോഗികള്‍ക്ക് അന്താരാഷ്ട്ര ഗുണനിലവാരമുള്ള ചികിത്സാ സൗകര്യം ഒരുക്കി നല്കാന് മാര്‍ സ്ലീവാ മെഡിസിറ്റിക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. മെഡിസിറ്റിയുടെ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഫാ. മാത്യു തെക്കേല്‍ ദീപികയുമായി സംസാരിച്ചപ്പോള്‍.
മറ്റ് ആശുപത്രികളില്‍നിന്നു മെഡിസിറ്റിയെ വ്യത്യസ്തമാക്കുന്നത് ?
ഏറ്റവും വിദഗ്ധമായ പരിശോധനകളും ഗുണമേന്മയുള്ള ചികിത്സയും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കുമാണ് മെഡിസിറ്റിയെ വ്യത്യസ്തമാക്കുന്നത്. ആശുപത്രിയിലെ എല്ലാ വിഭാഗത്തിലും പ്രഗത്ഭരും വിദഗ്ധരുമായ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദഗ്ധരുടെയും ടീമാണുള്ളത്. അലോപ്പതി, ആയുര്‍വേദ, ഹോമിയോ, സിദ്ധ ചികിത്സകള്‍ ഒരു കുടക്കീഴില് ലഭ്യമാണ്.
ഏഴു വര്‍ഷത്തിലുണ്ടായ വളര്‍ച്ച ?
ഏഴു വര്‍ഷത്തിനുള്ളില്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും സെന്റര്‍ ഓഫ് എക്സലന്‍സായി എന്നതു വലിയ നേട്ടമാണ്. ലഭ്യമായ എല്ലാ ആധുനിക ഉപകരണങ്ങളും അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ആശുപത്രിയിലുണ്ട്. കരള്‍മാറ്റ ശസ്ത്രക്രിയകള്‍ക്കുള്ള നടപടിക്രമങ്ങളും അന്തിമഘട്ടത്തിലാണ്. ശ്വാസകോശ രോഗവിഭാഗത്തില്‍ ക്രയോ ആപ്ലിക്കേഷന്‍, ട്വിന്‍ അള്ട്രതിന് ബ്രോങ്കോസ്കോപ്പ് ഉള്‍പ്പടെ ആധുനിക സംവിധാനങ്ങളും ലഭ്യമാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആര്‍ത്രോസ്കോപ്പി സ്കില്‍ ലാബ് കൂടി പ്രവര്‍ത്തിക്കുന്ന ഓര്‍ത്തോപീഡിക്സ് വിഭാഗത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ കാര്‍ട്ടിലേജ് ബോണ്‍ കോംപ്ലക്സ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ വിജയകരമായി പൂര്‍ത്തിയാക്കി.
കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ?
ഇന്‍സ്റ്റിറ്റ്യൂട്ട് പ്രാരംഭ ഘട്ടത്തിലാണ്. നിലവിലെയും ഭാവിയിലെയും എല്ലാവിധ സൗകര്യങ്ങളും ഒത്തിണങ്ങിയ സെന്ററാണ് ലക്ഷ്യമിടുന്നത്. സമ്പൂര്‍ണ കാന്‍സര്‍ ചികിത്സാ കേന്ദ്രമാണ് ലക്ഷ്യമിടുന്നത്.
പൊതുജന സമ്പര്‍ക്ക പരിപാടികള്‍ ?
ആശുപത്രിയില്‍ മാത്രം ഒതുങ്ങുന്നതല്ല മെഡിസിറ്റിയുടെ പ്രവര്‍ത്തനം. കമ്യൂണിറ്റി കണക്ട് എന്ന പ്രോജക്ട് വഴി സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് സേവനങ്ങളുമായി എത്തുന്നു. ഇടവകകള്‍ കേന്ദ്രീകരിച്ചും സംഘടനകളുമായി കൈകോര്‍ത്തും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നു. സമൂഹ മാധ്യമങ്ങളിലും മറ്റുമായി ഹെല്‍ത്ത് ടോക്കുകളുമുണ്ട്. പാലിയേറ്റീവ് രംഗത്തും സജീവമാണ്.
രോഗികള്‍ക്കുള്ള സേവന പദ്ധതികള്‍ ?
സാധാരണക്കാര്‍ക്കു താങ്ങാവുന്ന നിരക്കാണ് ആശുപത്രിയിലുള്ളത്. ആശുപത്രി പേട്രണ്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പേരിലുള്ള പേട്രണ്‍ ചാരിറ്റി ഫണ്ടില്‍ നിന്നും അര്‍ഹരായ രോഗികള്‍ക്ക് സഹായങ്ങള്‍ നല്കുന്നു. 25 കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗികള്‍ക്ക് വീട്ടില്‍ മരുന്ന് എത്തിക്കുന്ന മെഡിസിന് അറ്റ് ഹോം പദ്ധതിയുമുണ്ട്.
സ്വകാര്യ ആശുപത്രികളുടെ പ്രസക്തി ?
സ്വകാര്യ ആശുപത്രികളുടെ പ്രസക്തിയും സേവനവും എക്കാലവും വലുതാണ്. ഇനിയും വര്‍ധിച്ചുകൊണ്ടേയിരിക്കും. സര്‍ക്കാരിന്റെ ആരോഗ്യസംവിധാനങ്ങളോടു ചേര്‍ന്നാണ് സ്വകാര്യ ആശുപത്രികളുടെയും പ്രവര്‍ത്തനം. ആരോടും മത്സരിക്കാറില്ല, എല്ലാവരോടും ചേര്‍ന്നുനിന്ന് നല്ല ആരോഗ്യ സംസ്കാരം രൂപപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ഭാവിപ്രവര്‍ത്തനം?
ഒരു സമ്പൂര്‍ണ ആരോഗ്യ കേന്ദ്രമായി വളര്‍ന്ന മെഡിസിറ്റിയെ ഒരു മെഡിക്കല്‍ കോളജ് ലെവലിലേക്ക് എത്തിക്കും. റോബോട്ടിക് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ ചികിത്സാരീതികള്‍ ഉടനെത്തും. ആയുര്‍വേദ വിഭാഗത്തിന് പ്രത്യേക ബ്ലോക്കും പരിഗണനയിലുണ്ട്.
Kottayam
കടുത്തുരുത്തി: വിദ്യാര്‍ഥികളെ ബസില്‍ കയറ്റാന്‍ മടി. കയറുന്ന കുട്ടികളോട് ജീവനക്കാരുടെ അസഭ്യവര്‍ഷവും ദേഷ്യപ്പെടലും. പരിശോധിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവർ പലപ്പോഴും അറിഞ്ഞഭാവം നടിക്കാറില്ല. സംഭവം തുടര്‍ച്ചയായതോടെ കല്ലറ പഞ്ചായത്തംഗം അരവിന്ദ് ശങ്കര്‍ ബസ് തടഞ്ഞു വിദ്യാര്‍ഥികളെ കയറ്റി വിട്ടു. കഴിഞ്ഞദിവസം വൈകുന്നേരം കല്ലറ പുത്തന്‍പള്ളിയിലാണ് സംഭവം.
കല്ലറ-കടുത്തുരുത്തി റൂട്ടില്‍ സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്. കല്ലറ പുത്തന്പള്ളിയിലുള്ള എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും ഹൈസ്കൂളിലെയും കുട്ടികളുടെ യാത്രാമാര്‍ഗം വൈക്കം-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളാണ്. പുത്തന്‍പള്ളിയില്‍ വിദ്യാര്‍ഥികള്‍ നില്ക്കുന്നതു കണ്ടാല്‍ ദൂരെ മാറ്റി ആളെയിറക്കി വേഗത്തില്‍ പോകുകയാണ് ബസുകാര് ചെയ്യുന്നത്. കഴിഞ്ഞദിവസം ബസില്‍ കയറിയ ഒരു വിദ്യാര്‍ഥിയെ ജീവനക്കാരന് ചീത്ത വിളിക്കുകയും ബാഗില്‍ പിടിച്ചു തള്ളുകയും ചെയ്തു. ഇതുസംബന്ധിച്ചു വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റവും ഉണ്ടായിരുന്നു.
സംഭവം അറിഞ്ഞതോടെ കല്ലറ പഞ്ചായത്ത് നാലാം വാര്‍ഡംഗമായ അരവിന്ദ് ശങ്കര്‍ വിഷയത്തിലിടപെടുകയായിരുന്നു. പതിവുപോലെ കുറച്ചു വിദ്യാര്‍ഥികളെ മാത്രം കയറ്റി മുന്നോട്ടെടുത്ത ബസ് പഞ്ചായത്തംഗം തടയുകയായിരുന്നു. തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ഥികളെയും കയറ്റിയ ശേഷമാണ് ബസ് പുറപ്പെടാന്‍ അനുവദിച്ചത്. മോട്ടോര്‍വാഹന വകുപ്പിനും പൊലീസിനും ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരേ പരാതി നല്‍കിയതായി അരവിന്ദ് ശങ്കര്‍ പറഞ്ഞു.
Kottayam
വൈക്കം: ഉദയനാപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായി. പേവിഷ ബാധ സംശയിക്കുന്ന തെരുവുനായ്ക്കളുടെ കടിയേറ്റ് ചത്തതോടെ ജനം വടിയെടുത്താണ് വീടിന് പുറത്തിറങ്ങുന്നത്. വല്ലകം തുറുവേലിക്കുന്നിന് സമീപം കളപ്പുരക്കൽ രാധിക-പവനൻ ദമ്പതികൾ വളർത്തിയ കറവയുള്ള പശുവാണ് കഴിഞ്ഞ ദിവസം പേവിഷബാധയേറ്റ് ചത്തത്. വീട്ടിൽ ആളില്ലാത്ത ദിവസം തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ പേവിഷബാധ സംശയിക്കുന്ന തെരുവുനായയുടെ കടിയേൽക്കുകയായിരുന്നു.
പിറ്റേന്ന് മുതൽ പശു നിർത്താതെ കരഞ്ഞതോടെ കുടുംബം മൃഗഡോക്ടറുടെ സഹായം തേടി. ഡോക്ടറുടെ പരിശോധനയിൽ പേവിഷബാധ സ്ഥിരീക്കുകയും പശുവിന് കുത്തിവയ്പ്പ് നൽകുകയും ചെയ്തു. എന്നാൽ അടത്ത ദിവസം ഉച്ചയോടെ പശു ചത്തു. ദിവസം 12 ലിറ്റർ പാൽ കറന്നിരുന്ന പശുവാണ് ചത്തത്.പശുവിന് ഒപ്പം നിന്നിരുന്ന കിടാവിനും കടിയേറ്റതായി സംശയമുണ്ടായെങ്കിലും ചികിത്സയിൽ കിടാവ് സുഖം പ്രാപിക്കുന്നതായി കുടുംബം പറഞ്ഞു. ഹൃദയസംബന്ധമായ ചികിത്സയിലുള്ള പവനനും വാഹനാപകടത്തെത്തുടർന്ന് തലയ്ക്ക് പരിക്കേറ്റു പണിയെടുക്കാനാകാത്ത സ്ഥിതിയിലായ രാധികയ്ക്കും മരുന്നിനും മറ്റുചെലവുകൾക്കും പശുവിൽ നിന്നുള്ള വരുമാനം വലിയ ആശ്വാസമായിരുന്നു.
ആദ്യ പ്രസവം നടന്ന് നാലുമാസം മാത്രമായ പശു ചത്തത് കുടുംബത്തിന് കടുത്ത പ്രഹരമായി. തെരുവുനായ്ക്കൾ കൂട്ടമായി വീട്ടുവളപ്പിലേക്ക് കുരച്ചെത്തുന്നത് ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും കടുത്ത ഭീഷണി ഉയർത്തുകയാണെന്ന് രാധിക പറഞ്ഞു.
അതേസമയം പേയിളകി ചത്ത പശുവിനെ കടിച്ച തെരുവുനായയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഈ നായ മറ്റു നായ്ക്കളെ കടിച്ചിട്ടുള്ളതിനാൽ സ്ഥിതി കൂടുതൽ ഗുരുതരമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉദയനാപുരം പടിഞ്ഞാറേക്കര മല്ലാകേരിൽ ജോർജ് കുര്യന്റെ പശുവും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ചത്തിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഉദയനാപുരം പഞ്ചായത്തിലെ കൊടിയാട്, വാഴമന തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുനായ്ക്കൾ പൊതുജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും കടുത്ത ഭീഷണി ഉയർത്തിയിരുന്നു. കൊടിയാട് തെക്കേ നി കർത്തിൽ ആശയുടെ കാളയടക്കം എട്ട് കന്നുകാലികളിൽ നാല് ചെന പശുക്കളും രണ്ട് വയസ് പ്രായമുള്ള പശുവും പേവിഷബാധയുള്ള നായയുടെ കടിയേറ്റ് ചത്തിരുന്നു. 15 വർഷമായി പശുവളർത്തി ഉപജീവനം നടത്തിവന്ന ആശയ്ക്ക് മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്.
ഇവിടെ കന്നുകാലിക്ക് പുറമേ പ്രദേശവാസികളിൽ ചിലർക്കും നായയുടെ കടിയേറ്റിരുന്നു. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടിയെടുക്കാതിരുന്നതാണ് സ്ഥിതി ഗുരുതരമാക്കിയതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും പേവിഷബാധയ്ക്കെതിരേയുള്ള കുത്തിവയ്പ്പ് നൽകും
ഉദയനാപുരം പഞ്ചായത്തിൽ കഴിഞ്ഞ ദിവസം രണ്ടു പശുക്കൾ തെരുവുനായ ആക്രമണത്തിൽ ചത്ത സാഹര്യത്തിൽ ഇന്നുമുതൽ തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും പേവിഷബാധയ്ക്കെതിരായ വാക്സിനേഷൻ ആരംഭിക്കും. നായ്ക്കളെ പിടികൂടുന്നതിൽ വിദഗ്ധ പരിശീലനം നേടിയ സംഘം നാട്ടുകാരുടെ സഹായത്തോടെ നായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവയ്പ്പ് നൽകുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ആളൊഴിഞ്ഞ വീടുകളും വിജനമായ പറമ്പുകളും തെരുവുനായ്ക്കൾ താവളമാക്കുന്നു
വെള്ളപ്പൊക്കംമൂലം ആളൊഴിഞ്ഞ വീടുകളിലും വിജനമായ പറമ്പുകളിലും തെരുവുനായ്ക്കൾ തമ്പടിക്കുകയാണ്. പശുക്കളും ആടുകളും തെരുവ് നായ ആക്രമത്തിൽ ചത്തു. സ്കൂൾ വിദ്യാർഥികളുടെ നേർക്കും കൂട്ടമായെത്തുന്ന നായ്ക്കൾ കുരച്ച് ചാടുന്നു. പഞ്ചായത്തിലാകെ തെരുവ് നായ ശല്യം അതിരൂക്ഷമായിരിക്കുകയാണ്. വടിയെടുത്താണ് പലരും വീടിന് പുറത്തിറങ്ങുന്നത്. തെരുവുനായ ശല്യത്തിന് അറുതിവരുത്താൻ പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിക്കണം.
വി. ബിൻസ്, പഞ്ചായത്ത് അംഗം, ഉദയനാപുരം
Kottayam
കടുത്തുരുത്തി: ചെറുനാരങ്ങാ വില കിലോയ്ക്ക് 280 ഉം പിന്നിട്ട് കുതിക്കുന്നു. ഓണത്തിന് മുമ്പ് 80-90 രൂപയായിരുന്നു നാരങ്ങാ വില. ഇത് ഓണക്കാലത്ത് 120 ലെത്തി. എന്നാല്‍ ഓണത്തിനുശേഷം വില കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും വില കുത്തനെ ഉയരുകയായിരുന്നു.
നാരങ്ങാ വില ഉയര്‍ന്നതോടെ നാരങ്ങാ വെള്ളത്തിന്റെ വിലയും ഉയര്‍ന്നു. ചെറുനാരങ്ങാ ഹോള്‍സെയില്‍ വില 200 മുതല്‍ 280 വരെയാണ്. ലഭ്യതക്കുറവും ചൂട് കൂടിയതും മൂലം വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
ആന്ധ്രയില്‍ നിന്നുമായിരുന്നു വലിയതോതില്‍ നാരങ്ങ എത്തിയിരുന്നത്. അവിടെ ഉത്പാദനം കുറഞ്ഞതോടെ തമിഴ്നാട്ടിലെ പുളിയങ്കുടിയില്‍ നിന്നുമാണ് ഇപ്പോള്‍ നാരങ്ങ എത്തുന്നത്. തമിഴ്നാട്ടിലും വേനല്‍ ശക്തമായതോടെ നാരങ്ങാ ഉത്പാദനം കുറഞ്ഞതും കേരളത്തില്‍ ഉപയോഗം കൂടിയതുമാണു നാരങ്ങാ വില കൂടാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.
തമിഴ്നാട്ടില്‍ 250 രൂപയ്ക്കു മുകളിലാണ് ഒരു കിലോ നാരങ്ങ ലേലത്തില്‍ വില്ക്കുന്നതെന്നു വ്യാപാരികള്‍ പറയുന്നു. നാരങ്ങാ വില വര്‍ധിച്ചതോടെ നാരങ്ങ കൊണ്ട് ഉണ്ടാക്കുന്ന വിവിധതരം ജ്യൂസുകള്‍ക്ക് അഞ്ച് മുതല്‍ 20 രൂപ വരെ വില വര്‍ധിച്ചിരിക്കുകയാണ്.
Kottayam
കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രവും ന്യൂഡല്‍ഹി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 29-ാമത് അഖില കേരള ശങ്കേഴ്സ് ചിത്രരചന, കാര്‍ട്ടൂണ്‍ മത്സരങ്ങള്‍ കോട്ടയം ദര്‍ശന സാംസ്കാരിക കേന്ദ്രത്തില്‍ നാളെ രാവിലെ 10നു ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ സ്മരണയ്ക്കായി ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റ് നടത്തുന്ന രാജ്യാന്തര ചിത്രരചനാ മത്സരങ്ങളുടെ ഭാഗമായിട്ടാണ് കോട്ടയത്ത് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഏഴു വിഭാഗങ്ങളിലായിട്ടാണ് മത്സരം. രാവിലെ 10നു നഴ്സറി ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ പെയിന്റിംഗ് മത്സരവും സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക കളറിംഗ് മത്സരവും കാര്‍ട്ടൂണ്‍ മത്സരവും നടക്കും. ഉച്ചകഴിഞ്ഞു രണ്ടിന് അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികളുടെ പെയിന്റിംഗ് മത്സരവും മുതിര്‍ന്നവര്‍ക്കുള്ള കാരിക്കേച്ചര്‍ മത്സരങ്ങളും നടക്കും. മുതിര്‍ന്നവര്‍ക്കായുള്ള കാരിക്കേച്ചര്‍ മത്സരത്തിന് പ്രായപരിധിയില്ല. വിഷയം: മുഖ്യമന്ത്രി വി.ഡി. സതീശന്.
എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ന്യൂഡല്‍ഹി ബുക്ക് ട്രസ്റ്റ് വക വെള്ളി മെഡലുകളും കാഷ് അവാര്‍ഡുകളും ലഭിക്കും. മികച്ച പെയിന്റിംഗിനും കാര്‍ട്ടൂണിനും ശങ്കേര്‍സ് അവാര്‍ഡും ദര്‍ശന സാംസ്കാരിക കേന്ദ്രവും ഡിസി ബുക്ക്സും നല്കുന്ന ട്രോഫികളും ഓരോ ഗ്രൂപ്പിലും 25 വീതം പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. മത്സരത്തില്‍ പങ്കുചേരുന്ന എല്ലാ കുട്ടികള്‍ക്കും സമ്മാനം നല്‍കും. കാരിക്കേച്ചര്‍ മത്സരത്തില്‍ ഒന്ന് & രണ്ട് സ്ഥാനക്കാര്‍ക്ക് കാഷ് പ്രൈസ് ലഭിക്കും. 9447008255 , 9188520400.
Kottayam
കടുത്തുരുത്തി: മന്ത്രി മോന്‍സ് ജോസഫിന് ജന്മനാടായ ആപ്പാഞ്ചിറയില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. പ്രായഭേദമെന്യേ നാടൊന്നാകെ സ്വീകരണ വേദിയിലേക്ക് എത്തിയതോടെ പരിപാടി ആപ്പാഞ്ചിറയുടെ സ്നേഹസംഗമമായി മാറി. നാട്ടുകാര്‍ നല്കിയ സ്നേഹാദരങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി മന്ത്രി പ്രസംഗിച്ചു. യോഗത്തില്‍ പഞ്ചായത്തംഗങ്ങളായ മിനി ദിലീപ് കുമാര്‍, നോബി മുണ്ടയ്ക്കന്, ബിജു ചിറ്റേത്ത്, പൗരാവലി ഭാരവാഹികളായ ജെന്സണ്, ഉണ്ണി, സലിം നടയ്ക്കമ്യാലില്‍, മഹേഷ് മാളിയേക്കല്‍, സാജന് പൂവക്കോട്ടില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Kottayam
കുറുപ്പന്തറ: കോട്ടയം ജില്ലാ ലേലകേന്ദ്രം കാര്‍ഷിക ഉത്പന്നങ്ങള്‍ ജില്ലാ ലേലകേന്ദ്രത്തില്‍ കൊണ്ടുവന്ന കര്‍ഷകര്‍ക്ക് കൊടുക്കാന്‍ ഉണ്ടായിരുന്ന കുടിശിക തുകകള്‍ അക്കൗണ്ടില്‍ കൊടുത്തു.
മന്ത്രി മോന്‍സ് ജോസഫ് കൃഷിമന്ത്രി ടി. സിദിഖിനു കൊടുത്ത കത്ത് പ്രകാരം ഹോര്‍ട്ടികോര്‍പ്പില്‍നിന്നും കിട്ടിയ തുക കഴിഞ്ഞ ജൂണ്‍ മാസം വരെ കുടിശികയുള്ള കൃഷിക്കാര്‍ക്ക് ആറിന് നടന്ന കമ്മിറ്റി പ്രകാരം അക്കൗണ്ടില്‍ കൊടുത്തതായി അധികൃതര്‍ അറിയിച്ചു.
ജില്ലാ ലേലകേന്ദ്രത്തില്‍ വരുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ലേലത്തില്‍ പോകാതെ വന്നാല്‍ സംഘം നേരിട്ട് ഇടപെട്ട് കാര്‍ഷിക ഉത്പന്നങ്ങള്‍ കൃഷിക്കാര്‍ക്ക് നഷ്ടം സംഭവിക്കാതെ കച്ചവടക്കാര്‍ക്ക് വിറ്റഴിച്ചു കൊടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കൃഷിക്കാര്‍ക്ക് ഒരു നഷ്ടവും ജില്ലാ ലേലകേന്ദ്രം വരുത്താറില്ല.
നാളിതുവരെ ഒരു കര്‍ഷകനും മാര്‍ക്കറ്റില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച പോയ സംഭവം ഉണ്ടായിട്ടില്ലെന്നും തെറ്റിധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ഇവര്‍ പറയുന്നു. ഞായറാഴ്ച്ച ലേലകേന്ദ്രത്തില്‍ പണം വിതരണത്തിനുള്ള ടോക്കണ്‍ നാളെ മുതല്‍ കൊടുക്കും. ഞായറാഴ്ച്ച മൂന്നിന് ലേലം ആരംഭിക്കുമെന്നും അറിയിച്ചു.
Kottayam
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ഗവണ്മെന്റ് എല്‍പി സ്കൂളുകളില്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് ക്ലാസ്റൂമുകളുടെയും വിവിധ വികസന പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് നിര്‍വഹിച്ചു.
മാഞ്ഞൂര്‍ ഗവണ്മെന്റ് എല്‍പി, ഗവണ്മെന്റ് എസ്എന്‍വി എല്‍പി, മേമ്മുറി ഗവണ്മെന്റ് എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്ലാസ് മുറികള്‍ സ്മാര്‍ട്ടായത്. വൈസ് പ്രസിഡന്റ് ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ മാത്യൂസ് കെ. മാത്യൂസ്, ലൂക്കോസ് മാക്കില്‍, ലിസി സാജന്, ടോമി കാറുകുളം, ഹെഡ്മാസ്റ്റര് ഷിനോയ് തോമസ്, പഞ്ചായത്ത് സെക്രട്ടറി രമ്യ സൈമണ്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kottayam
ചങ്ങനാശേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. തൃശൂർ കല്ലൂർക്കാട് സ്വദേശി ജെൻസൺ (31) ആണ് പിടിയിലായത്.
ചങ്ങനാശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന എബിഎൽഎസ് ഹ്യൂമൻ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ വിദേശ ജോലിക്കായി പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് വീസ തയാറാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ പണം കൈപ്പറ്റിയത്. 2025 നവംബർ 4 മുതൽ 2026 മാർച്ച് 7 വരെയുള്ള കാലയളവിൽ ഒന്നാം പ്രതി നേരിട്ടും മറ്റു പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും ഏജൻസി അക്കൗണ്ടിലേക്കും വിവിധ ഘട്ടങ്ങളിലായി ആകെ 1,00,73,300 രൂപ കൈപ്പറ്റിയെന്നാണ് പരാതി.
പണം കൈപ്പറ്റിയശേഷം വാഗ്ദാനം ചെയ്ത ജോലി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചെന്നാണ് കേസ്. ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്കെതിരേ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
കേരളത്തിൽ അവധിക്കായെത്തിയ പ്രതി അഹമ്മദാബാദ് വിമാനത്താവളം വഴി അർമേനിയയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ അഹമ്മദാബാദ് വിമാനത്താവളത്തിലാണ് പിടിയിലായത്. തുടർന്ന് ചങ്ങനാശേരി പോലീസ് ഇയാളെ അഹമ്മദാബാദിൽനിന്ന് കസ്റ്റഡിയിൽ ഏറ്റെടുത്ത് നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ചങ്ങനാശേരി ഡിവൈഎസ്പി ആഷാദ് എസ്, എസ്എച്ച്ഒ അനിൽ ജോർജ്, എസ്ഐമാരായ അഖിൽ വിജയകുമാർ, ബിനിൽ വിജയൻ, സീനിയർ സിപിഒ നിതിൻ ജോൺ, എഎസ്ഐ സൈനി സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Kottayam
വൈക്കം: ഒരുമിച്ച് ഒരേതാളത്തിൽ ഏകോപനത്തോടെ ചിട്ടയായി പ്രവർത്തിച്ച് സ്ത്രീശക്തീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി കുടുംബശ്രീ പ്രവർത്തകർക്കായി നടത്തിവന്ന പരിശീലന പരിപാടി സമാപിച്ചു. റിഥമെന്ന പേരിൽ വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി കുടുംബശ്രീ പ്രവർത്തകർക്ക് നവോന്മേഷം നൽകുന്നതായി.
കോട്ടയം കുടുംബശ്രീ മിഷനും ശ്രദ്ധ പരിശീലന സംഘവും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസുകൾ, ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനും ജീവിത ശൈലീരോഗങ്ങളിൽ നിന്ന് മുക്തി നേടുന്നതിനുമായി നടത്തിയ വിവിധ സെക്ഷനുകളിൽ ബീന സണ്ണി, എം.എസ്. ശ്രുതി, പി.എസ്. സാനില, പ്രീത ഓമനക്കുട്ടൻ എന്നിവർ ക്ലാസ് നയിച്ചു. പരിശീലന പരിപാടിക്ക് വൈക്കം നഗരസഭാ സിഡിഎസ് ചെയർപേഴ്സൺ സൽബി ശിവദാസ്, വെച്ചൂർ, തലയാഴം പഞ്ചായത്തുകളിലെ സിഡിഎസ് ചെയർപേഴ്സൺമാരായ കെ. ആർ.ശാരി, ശ്രീജ ബിജു തുടങ്ങിയവർ നേതൃത്വം നൽകി.
Kottayam
വൈക്കം: കോട്ടയം റവന്യൂ ജില്ല ഗേൾസ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ വൈക്കം സബ്ജില്ല എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കാഞ്ഞിരപ്പിള്ളി സബ് ജില്ലയെ പരാജയപ്പെടുത്തി. വൈക്കം വടക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മിടുക്കികളാണ് വൈക്കം സബ് ജില്ലയ്ക്ക് വേണ്ടി കളിക്കളം നിറഞ്ഞ് കളിച്ച് മിന്നുന്ന വിജയം കരസ്ഥമാക്കിയത്.
വൈക്കം സബ്ജില്ലയ്ക്കായി വി. ശ്രീവിദ്യ, ആദ്യലക്ഷ്മി, അവന്തിക സുമേഷ് എന്നിവരാണ് ഗോൾ നേടിയത്. മുൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിമൻസ് ഫുട്ബോൾ കോച്ച് ജോമോൻ ജേക്കബാണ് മുഖ്യപരിശീലകൻ. സഹ പരിശീലക സ്കൂളിലെ കായികാധ്യാപിക രേഷ്മ കെ. ബാബുവാണ്. തിരുവനന്തപുരം ജീവി രാജ സ്പോർട്സ് സ്കൂളിൽ നടക്കുന്ന കേരള സ്റ്റേറ്റ് സ്കൂൾ ഹോക്കി ചാമ്പ്യൻഷിപ്പിലും കോട്ടയം ജില്ലാ ടീമിലും വൈക്കം വനിതാ സ്പോർട്സ് അക്കാദമിയിലെ താരങ്ങൾക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ട്.
Kottayam
പാലാ: പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ചുവർഷം പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ച ഡോ. വി.വി. ജോർജുകുട്ടി ഒട്ടലാങ്കൽ വിരമിക്കുന്നു. സിവിൽ സർവീസ് പരിശീലന രംഗത്ത് കാലാനുസൃതമായ മാറ്റവും ദിശാബോധവും കൊണ്ടുവന്നത് അദ്ദേഹത്തിന്റെ ഭരണപരമായ നേട്ടങ്ങളിൽ ഒന്നാണെന്ന് മാനേജർ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് പറഞ്ഞു.
വിദ്യാർഥികളെ വ്യക്തിപരമായി മനസിലാക്കി ഒരോരുത്തർക്കും വേണ്ട മാർഗനിർദേശങ്ങളും ആത്മവിശ്വാസവും പകരുന്നതിൽ സവിശേഷശ്രദ്ധ പുലർത്തി. കെഎഎസ്, പിഎസ്സി മത്സരാർഥികൾക്കു വേണ്ടി നവീന പരിശീലനപദ്ധതിക്ക് ഡോ. വി.വി. ജോർജുകുട്ടി തുടക്കമിട്ടു. പാലാ സെന്റ് തോമസ് കോളജ് കൊമേഴ്സ് പ്രഫസറായിരുന്ന ഡോ. ജോർജുകുട്ടി 2013ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷാ കണ്‍ട്രോളറായി.
കാലിക്കറ്റ് സെന്റ് സേവ്യേഴ്സ് കോളജിലും കട്ടപ്പന ജെപിഎം കോളജിലും പ്രിൻസിപ്പലായിരുന്നു. നാളെ നൽകുന്ന യാത്രയയപ്പ് സമ്മേളനത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനാകും.
Kottayam
പെരുവ: ഗവണ്മെന്റ് ഗേള്‍സ് എച്ച്എസ് സ്കൂളിന് അഭിമാനകരമായ നേട്ടം. റവന്യൂ ജില്ലാതല മത്സരങ്ങളിലും മിന്നുന്ന വിജയം.
സബ്ജില്ലാതല മത്സരങ്ങളിലെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ടീം റവന്യൂ ജില്ലാതല മത്സരങ്ങളിലും മികച്ച വിജയം സ്വന്തമാക്കി. ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന തായ്ക്വാണ്ടാ ജില്ലാതല മത്സരങ്ങളില്‍ സ്കൂളില്‍നിന്നും പങ്കെടുത്ത 18 കുട്ടികളും മികച്ച പ്രകടനമാണ് നടത്തിയത്. 13 സ്വര്‍ണ മെഡലുകളും രണ്ട് വെള്ളി മെഡലുകളും ഉള്‍പ്പെടെയുള്ള മികച്ച വിജയമാണ് പെരുവ സ്കൂളിലെ കുട്ടികള്‍ നേടിയത്. സബ്ജില്ലാതലത്തിലെ ഓവറോള്‍ കിരീട നേട്ടത്തിന് പിന്നാലെ ജില്ലാതലത്തിലും സ്കൂളിന് മികച്ച വിജയം നേടാനായി.
വിജയം നേടിയ വിദ്യാര്‍ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂള്‍ പിടിഎയും നാട്ടുകാരും അഭിനന്ദിച്ചു.
Kottayam
ചങ്ങനാശേരി: കിളിമല എസ് എച്ച് സ്കൂളിന്റെ നേതൃത്വത്തില്‍ നടന്ന 23-ാമത് ഓള് കേരള ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരം - നോവ ഫെസ്റ്റില്‍ അനക്കല്ല് സെന്റ് ആന്റണീസ് ജേതാക്കളായി.
ചങ്ങനാശേരി പ്ലാസിഡ് വിദ്യ വിഹാര്‍ രണ്ടാം സ്ഥാനവും നെടുംകുന്നം സെന്റ് ജോണ്‍സ് ബാപ്റ്റിസ് സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് മാര്‍ ജെയിംസ് കാളാശേരി മെമ്മോറിയല്‍ ട്രോഫിയും 10000 രൂപയും പ്രശസ്തി പത്രവും നല്കി. വിവിധ ജില്ലകളിലെ 25ല്‍പ്പരം സ്കൂളുകളില്‍ നിന്നായി 67 മത്സരാര്‍ഥികള്‍ പങ്കെടുത്തു.
Kottayam
കാഞ്ഞിരപ്പള്ളി: റോഡ് നവീകരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് കവാടം 13 മുതൽ അടച്ചിടും. 21 ദിവസത്തേക്കാണ് കവാടം അടയ്ക്കുക. ഈ ദിവസങ്ങളിൽ ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ടാകും.
ഒരു വർഷത്തിലേറെയായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ദേശീയ പാതയിൽ നിന്നു ബസ് സ്റ്റാൻഡിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗം വരെയുള്ള പുത്തനങ്ങാടി റോഡാണ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നത്. ഇതിനായി ആറ് ലക്ഷം രൂപ പ്രാഥമികമായി പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.
ഈ ദിവസങ്ങളിൽ കോട്ടയം, കുമളി, ചങ്ങനാശേരി അടക്കമുള്ള ദീർഘ ദൂര സ്ഥലങ്ങളിലേക്കുള്ള ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശനം അനുവദിക്കില്ല. ഇതിൽ മുണ്ടക്കയം, എരുമേലി ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾക്ക് സിവിൽ സ്റ്റേഷന് മുൻവശവും കോട്ടയം, ചങ്ങനാശേരി ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾക്ക് എസ്എം ടെക്സ്റ്റയിൽസിന് സമീപവും നിർത്തി ആളുകളെ കയറ്റിയിറക്കാം. ഈരാറ്റുപേട്ട, ഇടക്കുന്നം, ചേനപ്പാടി, മണിമല, തന്പലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകുന്ന ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശിക്കാവുന്നതാണ്. ഈ ബസുകൾ സ്റ്റാൻഡിൽ നിന്നിറങ്ങാൻ ഉപയോഗിക്കുന്ന വഴി തന്നെ കയറാനും ഉപയോഗിക്കണം.
റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ക്രമീകരണങ്ങളുമായി പൊതുജനങ്ങളും യാത്രാക്കാരും ബസ് ജീവനക്കാരും അടക്കം സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല പത്രസമ്മേളനത്തിൽ അഭ്യർഥിച്ചു. പഞ്ചായത്തംഗങ്ങളായ ജോയി മുണ്ടാമ്പള്ളി, സബിത തോമസ്, സിൽവി അനിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ബസ് സ്റ്റാൻഡ് റോഡ് നവീകരണം ഏറ്റവും അത്യാവശ്യമായ കാര്യമാണ്. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് റോഡിലൂടെ പോകുന്നത്. കാൽനടയാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര ക്ലേശകരമായിരുന്നു. കോൺക്രീറ്റ് ചെയ്യൽ മാത്രമാണ് ശാശ്വത പരിഹാരം.
സോണി അലക്സ്
(വ്യാപാരി, വയലിൽ ഗിഫറ്റ് ഹൗസ്, കാഞ്ഞിരപ്പള്ളി).
ബസ് സ്റ്റാൻഡ് റോഡ് തകർന്ന് പലയിടത്തും വലിയ കുഴികളായിരിക്കുകയാണ്. മഴക്കാലത്ത് റോഡിലെ കുഴിയിൽ വെള്ളം കെട്ടിക്കിടന്ന് വാഹനങ്ങൾ പോകുമ്പോൾ കടയിലെ സാധനങ്ങളിലേക്ക് ചെളിവെള്ളം തെറിക്കുന്നതും വേനൽ സമയത്ത് പൊടിശല്യവും വ്യാപാരികൾക്ക് ഏറെ ദുരിതമായിരുന്നു. കോൺക്രീറ്റ് ചെയ്ത് റോഡ് നവീകരിക്കുന്നത് ഏറെ പ്രയോജനകരമാകും.
റോണി ജോസ്
(വ്യാപാരി, മരിയ സ്റ്റോർ,
കാഞ്ഞിരപ്പള്ളി)
Kottayam
കാഞ്ഞിരപ്പള്ളി: രൂപതയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് രൂപതയിലെ എല്ലാ ഇടവകകളിലെയും മദ്ബഹാ ശുശ്രൂഷികളുടെ സംഗമം നാളെ രാവിലെ 10ന് കുട്ടിക്കാനം മരിയൻ കോളജിൽ നടക്കും. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും.
വിവിധ ഇടവകകളിൽ നിന്നായി രണ്ടായിരത്തിലധികം മദ്ബഹാ ശുശ്രൂഷികൾ ഒന്നിച്ചു ചേരുന്ന മഹാസംഗമത്തിന് മുണ്ടക്കയം, പെരുവന്താനം ഫൊറോനകൾ ആതിഥേയത്വമരുളും. മുണ്ടക്കയം, പെരുവന്താനം ഫൊറോനകളിലെ ഇടവകകളിൽ നിന്നുള്ള സൺഡേ സ്കൂൾ അധ്യാപകർ ഉൾപ്പെടുന്ന വിവിധ കമ്മിറ്റികൾ മദ്ബഹാ ശുശ്രൂഷികളുടെ സംഗമത്തിന് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലി കമ്മിറ്റി അംഗങ്ങൾ, വിശ്വാസ ജീവിത പരിശീലന കേന്ദ്രം, ചെറുപുഷ്പ മിഷൻ ലീഗ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് മഹാസംഗമം നടത്തുന്നത്.
Kottayam
എലിക്കുളം: സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുടെ ഭാഗമായി എലിക്കുളം പഞ്ചായത്തിലെ സ്കൂളുകളിൽ ഫലവൃക്ഷത്തോട്ടം ഒരുക്കും. ഇതിനായി 11 ഇനം തൈകൾ എലിക്കുളം കൃഷിഭവനിൽനിന്ന് സ്കൂൾ അധികൃതർക്ക് കൈമാറി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ശ്രീജ സരീഷ് അധ്യക്ഷത വഹിച്ചു.
കൃഷിഓഫീസർ കെ. പ്രവീൺ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗങ്ങളായ ആൻസി ജയിംസ് ജീരകത്തിൽ, സൂര്യാമോൾ, വി.ഐ. അബ്ദുൾകരീം എന്നിവർ പ്രസംഗിച്ചു.
Kottayam
എലിക്കുളം: പഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ട ഭാഗമായി നടത്തിയ ശില്പശാല പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ജോഷി കെ. ആന്റണി, ആൻസി ജെയിംസ്, സൂര്യമോൾ, സിഡിഎസ് ചെയർപേഴ്സൺ പി.എസ്. ഷെഹ്ന, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ സേനാംഗങ്ങൾ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു. പൊൻകുന്നം പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ കെ.യു. ജമാലുദീൻ, കെ.കെ. മനോജ്കുമാർ, കെ.ആർ. രമേശ്കുമാർ എന്നിവർ ക്ലാസ് നയിച്ചു.
Kottayam
പാലാ: വലിയ പാലത്തില്‍ അനുവദിച്ചിരിക്കുന്ന ഫ്രീ ലെഫ്റ്റ് സംവിധാനം വാഹനങ്ങള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
പൊന്‍കുന്നം ഭാഗത്ത് നിന്ന് പാലാ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ഫ്രീ ലെഫ്റ്റ് വഴി ഇടതുവശത്തേക്ക് കടന്നുപോകാന്‍ ആവശ്യമായ സൗകര്യം ലഭിക്കുന്നില്ല. വാഹനങ്ങള്‍ വഴിയില്‍ നിര്‍ത്തിയിടുന്നതോടെ ഫ്രീ ലെഫ്റ്റ് പൂര്‍ണമായും തടസപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ട്രാഫിക് പൊലിസുകാരുള്പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിട്ടും ഫ്രീ ലെഫ്റ്റ് സുഗമമായി ഉപയോഗിക്കാന്‍ ആവശ്യമായ ക്രമീകരണം ഫലപ്രദമായി നടപ്പാകുന്നില്ലെന്നാണ് ആരോപണം. ഫ്രീ ലെഫ്റ്റ് അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് വാഹനങ്ങള്‍ക്ക് യഥാർത്ഥത്തില്‍ ഉപയോഗിക്കാനാകുന്ന രീതിയില്‍ വാഹനങ്ങള്‍ തടസമായി നിര്‍ത്തുന്നത് ഒഴിവാക്കി ഗതാഗതം നിയന്ത്രിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Kottayam
കാഞ്ഞിരപ്പള്ളി: പിഎംഎംഎസ്വൈ പദ്ധതിയിൽ പൂർത്തീകരിച്ചിട്ടുള്ള ലൈവ് ഫിഷ് വെൻഡിംഗ് സെന്റർ, ജില്ലയിലെ പ്രഥമ മത്സ്യകർഷക സഹകരണസംഘമായ ഇടനാട് ഫിഷ് ഫാർമേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ പ്രവർത്തനോദ്ഘാടനം നാളെ ഉച്ചയ്ക്ക് 12.30ന് വിഴിക്കത്തോട് എസ്എൻഡിപി ഹാളിൽ നടക്കും.
ഫിഷറീസ്, സാമൂഹ്യ നീതി മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. റോണി കെ. ബേബി എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. ഫിഷറീസ് സ്പെഷൽ സെക്രട്ടറി ബി. അബ്ദുൾ നാസർ ഐഎഎസ്, ഫിഷറീസ് ഡയറക്ടർ വി. ചെൽസാസിനി ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗങ്ങളായ തോമസ് കുന്നപ്പള്ളി, ആശാ ജോയി, പി. ജീരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ, പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, ജില്ലാ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഡോ. ജോയ്സ് എബ്രഹാം ത്രിതല പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.
പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സ്യകൃഷി പരിശീലന പരിപാടി നാളെ രാവിലെ 10.30ന് നടക്കും. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.പി.എസ്. ശിവപ്രസാദ് ക്ലാസ് നയിക്കും.
Kottayam
എലിക്കുളം: പഞ്ചായത്തില്‍ നടന്ന ഡിജിറ്റല്‍ സര്‍വേയില്‍ ക്രമക്കേടുകള്‍ നടന്നതായി പരാതി. സ്ഥലം ഉടമ പെരുമനങ്ങാട്ട് തോമസ് മാത്യു ആണ് സര്‍വേ വകുപ്പിന്റെ ജില്ലാ ഓഫീസില്‍ പരാതി നല്‍കിയത്. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കിയതിനു ശേഷം സ്ഥലം ഉടമയായ തോമസ് മാത്യുവിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ സ്ഥലത്തേക്ക് കയറി സ്ഥലം അളന്നു നനൽകി എന്നാണ് പരാതി.
സര്‍വേ വകുപ്പിന്റെ ജില്ലാ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പരാതിക്കാരന് പറയുന്നത്. സ്ഥലത്തിന്റെ അതിര് അളന്നു തിട്ടപ്പെടുത്താന്‍ വീണ്ടും പരാതി നല്‍കിയിരുന്നു. പരാതി നല്കി ആറു മാസം കഴിഞ്ഞിട്ടും യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ല. പരാതിക്കാരനെ കേള്‍ക്കുവാനും സര്‍വെയുമായി ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല എന്നാണ് പരാതിക്കാരന് പറയുന്നത്.
Kottayam
പാലാ : പാലാ കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി ടീച്ചേഴ്സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ എക്സലന്‍സ് മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ക്ലബ് ആക്ടിവിറ്റികളുടെ രൂപതാതല ഉദ്ഘാടനം മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാളെ രാവിലെ 9.30 ന് വികാരി ജനറല്‍ മോണ്‍. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് നിര്‍വഹിക്കും.
എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് ക്വിസ് മത്സരം നടക്കും. ചെസ്, ഡിബേറ്റ്, മുഖപ്രസംഗ കുറിപ്പ്, വാര്‍ത്ത വായന, ഷോര്‍ട്ട് ഫിലിം, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഹന്‍ഡ് എന്നീ മത്സരങ്ങളാണ് വിവിധ മാസങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. കോര്‍പറേറ്റ് സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലായില്‍ അധ്യക്ഷത വഹിക്കും.
Kottayam
എരുമേലി: ശബരിമല തീർഥാടനം ആരംഭിക്കാനിരിക്കെ പ്രധാന ഇടത്താവള കേന്ദ്രമായ എരുമേലിയിൽ സൗകര്യങ്ങൾ കാര്യക്ഷമമാക്കുന്നതിന് മുഖ്യമന്ത്രിയുടെ ഇടപെടൽ തേടുമെന്നും എരുമേലി സന്ദർശിക്കാൻ മുഖ്യമന്ത്രി എത്തുമെന്നും എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ. ഇന്നലെ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിൽ ചേർന്ന യോഗത്തിലും എംഎൽഎ പങ്കെടുത്തു.
പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ എരുമേലിയിൽ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സമഗ്ര വികസന പദ്ധതി തയാറാക്കാൻ എംഎൽഎ പഞ്ചായത്ത് ഭരണസമിതിക്ക് നിർദേശം നൽകി.
എരുമേലിയിലെത്തുന്ന മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും സമർപ്പിക്കാൻ വേണ്ടിയാണ് വികസന രേഖ തയാറാക്കുന്നത്. തീർഥാടന കാലത്ത് എരുമേലിയിലുണ്ടാകുന്ന വലിയ തിരക്ക് കണക്കിലെടുത്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾക്ക് സർക്കാർ മുൻഗണന നൽകണമെന്നാണ് ആവശ്യം.
കെഎസ്ആർടിസി സ്റ്റാൻഡിന്റെ സ്ഥലം കേസിൽ പെട്ട് നഷ്ടപ്പെടുന്ന നിലവിലെ അവസ്ഥയിൽ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെടുമെന്ന് കെഎസ്ആർടിസി ഗാരേജിൽ നടന്ന യോഗത്തിൽ എംഎൽഎ പറഞ്ഞു. സ്റ്റാൻഡുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസ്, ഭരണപരമായ നടപടികൾ, സ്റ്റാൻഡിന്റെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം സർക്കാരിനെ അറിയിക്കും. അയ്യപ്പഭക്തർക്കും യാത്രക്കാർക്കും കെഎസ്ആർടിസി ജീവനക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണേണ്ടതുണ്ടെന്ന് എംഎൽഎ പറഞ്ഞു.
യോഗങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ, വൈസ് പ്രസിഡന്റ് സാറാമ്മ എബ്രഹാം, ബ്ലോക്ക് ഡിവിഷൻ അംഗം പ്രകാശ് പുളിക്കൽ, പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, ഇ.ജെ. ബിനോയ്, ഷമീന ലത്തീഫ്, അഭിരാമി ദേവരാജ്, കെഎസ്ആർടിസി ഉദ്യോഗസ്ഥർ, യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Kottayam
ഈരാറ്റുപേട്ട: മീനച്ചിലാറ്റിലെ തീക്കോയി, ഇളപ്പുങ്കൽ ഭാഗങ്ങളിൽ നിന്ന് അനധികൃതമായി വാരിയിട്ടിരുന്ന മണൽ പോലീസ് പിടികൂടി നിർമിതിക്കു കൈമാറി.
തീക്കോയി ഭാഗത്തു നിന്നു നാല് ലോഡും ഇളപ്പുങ്കലിൽ നിന്ന് രണ്ട് ലോഡുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ പ്രളയത്തിൽ ഒഴുകിയെത്തിയ മണലാണ് വാരി കടത്താൻ ശ്രമിച്ചത്.
ഇന്നലെ രാവിലെ ഈരാറ്റുപേട്ട പൊലിസിന്റെ നേതൃത്വത്തിലാണു മണൽ പിടിച്ചെടുത്തത്. മുൻ വർഷങ്ങളിലും പ്രദേശത്തു നിന്നു മണൽ പിടികൂടിയിരുന്നു. നിർമിതിയുടെ പാലായിലെ സംഭരണകേന്ദ്രത്തിലേക്കു മണൽ മാറ്റി.
Kottayam
രാമപുരം: യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബറിന്റെ നേതൃത്വത്തില്‍ രാമപുരത്തെ വിവിധ സംഘടനകളെയും ക്ലബ്ബുകളെയും സഹകരിപ്പിച്ചു രാമപുരത്തിന്റെ ഓണാഘോഷം അരങ്ങ് 2026 ന്റെ ഭാഗമായി വിളംബര ഉദ്ഘാടനം നടത്തി.
രാമപുരം ആര്‍വിഎം സ്കൂളില്‍ രാമപുരത്ത് വാര്യര്‍ സ്മൃതി മണ്ഡപത്തില്‍ നടന്ന ചടങ്ങ് ലളിതാംബിക അന്തര്‍ജനത്തിന്റെ മകന് രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെംബര്‍ ലിസി ബേബി, സി.ടി. രാജന്, സ്കൂള്‍ ഹെഡ്മിസ്ട്രസ് രേഖാ ഉണ്ണികൃഷ്ണന്, മാനേജര്‍ എസ്. രാജഗോപാല്‍, അരങ്ങ് ചെയര്മാന് ബിനോയി ഊടുപുഴ, വി.എ. ജോസ് ഉഴുന്നാലില്‍, ഷാജി ആറ്റുപുറത്ത്, കേണല്‍ കെ.എന്‍.വി. ആചാരി, കുര്യാക്കോസ് മാണിവേലില്‍, മനോജ് പണിക്കര്‍, പി.കെ. വ്യാസന്, ജയ്സണ്‍ മേച്ചേരില്‍, ജോമോന് പുളിക്കപ്പടവില്‍, മനോജ് ചീങ്കല്ലേല്‍, റോബി ഊടുപുഴ, വിജയന് വീനസ് എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ ആര്.വി.എം. സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ വഞ്ചിപ്പാട്ട് ആലപിച്ചു.
Kottayam
പാലാ: മഹാകവി കുമാരനാശാന്റെ സ്മാരകമായി പാലാ തെക്കേക്കരയിലെ കുമാരനാശാന് സ്മാരക പാര്‍ക്കില്‍ പൂര്‍ണകായ പ്രതിമ നിര്‍മിക്കും.
പ്രതിമാ നിര്‍മാണത്തിന്റെ ഉദ്ഘാടനം 13 ന് രാവിലെ 8.30 ന് പാലാ നഗരസഭ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ നിര്‍വഹിക്കും. പ്രതിമയുടെ നിര്‍മാണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി പൊതുസമൂഹത്തിന് സമര്‍പ്പിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിജി ബൈജു കൊല്ലംപറമ്പില്‍, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ടോണി തൈപ്പറമ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍ സനില്‍ രാഘവന്, നഗര വികസന മുന്നണി കണ്‍വീനര്‍ ബിജു പാലുപ്പടവില്‍ എന്നിവര്‍ അറിയിച്ചു.
ചടങ്ങില്‍ എന്‍എന്‍ഡിപി മീനച്ചില്‍ യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്മാന് സുരേഷ് ഇട്ടിക്കുന്നേല്, കണ്‍വീനര്‍ ഉല്ലാസ് മതിയത്ത്, വൈസ് ചെയര്മാന് സജീവ് വയല, തെക്കേക്കര എസ്എന്‍ഡിപി ശാഖാ നേതാക്കളായ ഷിബു കല്ലറയ്ക്കല്‍, എ.എസ്. ജയകുമാര്‍, ജോഷി പരമല, മുനിസിപ്പല്‍ കൗണ്‍സിലര്‍ സനില്‍ രാഘവന് തുടങ്ങിയവര്‍ പ്രസംഗിക്കും.
Kottayam
പൂവരണി: ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതി ഈശ്വരന്റെ കൈയൊപ്പു പതിഞ്ഞ പദ്ധതിയാണെന്ന് റോണി കെ. ബേബി എംഎല്‍എ. സ്നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള 63-ാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം മീനച്ചില്‍ പഞ്ചായത്തിലെ പൂവരണിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മീനച്ചില്‍ സ്നേഹദീപത്തിന്റെ ആഭിമുഖ്യത്തിലുള്ള മൂന്നാം സ്നേഹവീടാണിത്. ശശിധരന്‍നായര്‍ നെല്ലാല പൂവരണി സംഭാവന നല്കിയ സ്ഥലത്താണ് സ്നേഹവീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ അലന് കക്കാടന്‍, അമ്പിളി ജി. സരോവരം, പഞ്ചായത്തംഗങ്ങള്‍, വിവിധ കക്ഷി നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു
Kottayam
പാലാ: പാലാ സെന്റ് തോമസ് കോളജില്‍ നടക്കുന്ന 45-ാമത് ബിഷപ് വയലില്‍ ഓള് കേരള ഇന്റര്‍ കൊളീജിയറ്റ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് അരങ്ങൊരുങ്ങി. വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളജും പുരുഷ വിഭാഗത്തില്‍ അങ്കമാലി ഡീ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഫൈനലില്‍ പ്രവേശിച്ചു.
വനിതാ വിഭാഗം സെമിഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുടയെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കിയാണ് അല്‍ഫോന്‍സാ കോളജ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. തുടക്കം മുതല്‍ മികച്ച ആധിപത്യം പുലര്‍ത്തിയ അല്‍ഫോന്‍സാ 25-18, 25-12, 25-18 എന്ന സ്കോറിനാണ് വിജയം സ്വന്തമാക്കിയത്. അല്‍ഫോന്‍സാ കോളജിന്റെ സെറ്റര്‍ ആതിര കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.
പുരുഷ വിഭാഗത്തിലെ രണ്ടാം സെമിഫൈനലിലും ആവേശകരമായ പോരാട്ടത്തിനാണ് വേദി സാക്ഷ്യം വഹിച്ചത്. ആദ്യ സെറ്റ് കൈവിട്ട ശേഷവും ശക്തമായി തിരിച്ചുവന്ന അങ്കമാലി ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനെതിരായ മത്സരത്തില്‍ തുടര്‍ന്നുള്ള മൂന്ന് സെറ്റുകളും സ്വന്തമാക്കി ഫൈനലില്‍ കടന്നു. 19-25, 25-23, 27-25, 25-22 എന്ന സ്കോറിനായിരുന്നു ഡീ പോളിന്റെ വിജയം. ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സെറ്റര്‍ അദുല്‍ കളിയിലെ മികച്ച താരമായി.
ഇന്ന് രാവിലെ 11 ന് നടക്കുന്ന വനിതാ ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ അസംപ്ഷന്‍ കോളജ് ചങ്ങനാശേരി അല്‍ഫോന്‍സാ കോളജിനെ നേരിടും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന പുരുഷ വിഭാഗം ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ പാലാ സെന്റ് തോമസ് കോളജ് അങ്കമാലി ഡി പോളിനെ നേരിടും.
Kottayam
പൂഞ്ഞാർ: ഭൂമികയുടെ 183ാമത് വിത്തുകുട്ട പൂഞ്ഞാർ തെക്കേക്കര ബസ് സ്റ്റാൻഡിനുള്ളിൽ ഭൂമിക നേറ്റീവ് വിൻഡോയ്ക്ക് സമീപം സംഘടിപ്പിച്ചു. ഔഷധങ്ങളും ഫല, കിഴങ്ങ് വർഗങ്ങളും പച്ചക്കറികളും ഉൾപ്പെടെ ഇരുന്നൂറോളം നടീൽ വസ്തുക്കൾ ആളുകൾ വിത്തുകുട്ടയിൽ പങ്കുവച്ചു.
പുതിന, രംഭ, എരിക്ക്, ബ്രഹ്മി, വയമ്പ്, കച്ചോലം, കല്ലുവാഴ, കമണ്ഡലു, കസ്തൂരി മഞ്ഞൾ, ഈന്ത്, കപ്പത്തണ്ട്, കോവൽ തണ്ട്, ചങ്ങലംപരണ്ട, നാരകങ്ങൾ തുടങ്ങി അറുപതോളം ഇനങ്ങൾ വിത്തുകുട്ടയിൽ ലഭിച്ചു.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തംഗം പി.എൻ. മണിക്കുട്ടി ആദ്യ കൈമാറ്റം നിർവഹിച്ചു. കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസ്സിസ്റ്റന്റ് പ്രഫസർ ഡോ. സ്മിത ബേബി, കാർഷിക വികസന ബാങ്ക് റിട്ടയേഡ് റീജണൽ മാനേജർ സുനിൽകുമാർ വി.സി., കൃഷി ഓഫീസർ നീതു രാജൻ എന്നിവർ അതിഥികളായി. കെ.ഇ. ക്ലമന്റ്, എബി ഇമ്മാനുവൽ, ജോജോ തോമസ്, ഷെറിൻ മരിയ മാത്യു, ലിസി തോമസ് എന്നിവർ പ്രസംഗിച്ചു.
Kottayam
വൈക്കം: തലയാഴം ഉല്ലല-മൂത്തേടത്തുകാവ്-വൈക്കം റോഡിൽ ഉല്ലല മാർക്കറ്റിനു സമീപത്തെ അപകടനിലയിലായ പാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം ജീർണാവസ്ഥയിലാണ്. പാലത്തിന്റെ അടിഭാഗത്ത് കോൺക്രീറ്റ് അടർന്ന് കമ്പികൾ തെളിഞ്ഞു. വീതി കുറഞ്ഞ പാലത്തിന്റെ ഇരുവശത്തെയും കൈവരികൾ വാഹനങ്ങൾ ഇടിച്ചുതകർന്നു. പാലത്തിന്റെ ഇരുഭാഗത്തും ബിഎംബിസി നിലവാരത്തിൽ എട്ടു മീറ്റർ വീതിയിൽ റോഡ് പുനർനിർമിച്ചു. എന്നാൽ പാലത്തിന് മൂന്ന് മീറ്ററോളം വീതിയാണുള്ളത്.
പാലത്തിന്റെ സമീപ റോഡിന്റെ ഉയരക്കൂടുതൽ മൂലം പാലത്തിലേക്ക് എത്തുന്ന വാഹനങ്ങൾ തൊട്ടു മുന്നിലെത്തുമ്പോഴാണ് എതിരേ വരുന്ന വാഹനത്തിലുള്ളവർ കാണുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നു. അപകടാവസ്ഥയിലായ പാലം പുനർനിർമിക്കണമെന്ന് ഏറെക്കാലമായി ജനം ആവശ്യമുന്നയിച്ചു വരികയായിരുന്നു. തലയാഴം, വെച്ചൂർ ഭാഗത്തുനിന്ന് വൈക്കത്തേക്ക് ഇതുവഴി നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്.
വൈക്കം വെച്ചൂർ റോഡ് വീതികൂട്ടി പുനർനിർമിക്കുമ്പോൾ സമാന്തര റോഡായി വൈക്കം-മൂത്തേടത്തുകാവ് കൊതവറ-ഉല്ലല റോഡ് മാറും. പാലം പുനർനിർമിച്ച് ഗതാഗതം സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലം വീതികൂട്ടി പുനർനിർമിക്കുന്നതിന് ടെണ്ടർ നടപടികൾ പൂർത്തിയായെന്നും ഉടൻ തന്നെ നിർമാണോദ്ഘാടനം നടക്കുമെന്നും കെ. ബിനിമോൻ എംഎൽഎ പറഞ്ഞു.
കൊതവറ പാലം പുനർനിർമിക്കുന്നതോടെ ഗതാഗതം സുഗമമാകും
പാലത്തിന്റെ വീതിക്കുറവാണ് ഇപ്പോൾ ഗതാഗതത്തിന് തടസമാകുന്നത്. പാലം വീതികൂട്ടി പുനർനിർമിക്കുന്നതോടെ ഗതാഗതകുരുക്ക് ഒഴിവാകും.
ലിജിസലഞ്ച് രാജ്, പഞ്ചായത്ത് പ്രസിഡന്റ്, തലയാഴം
ഏറെക്കാലത്തെ സ്വപ്നമാണ് സഫലമാകുന്നത്
കൊതവറ പാലം പുനർനിർമിക്കണമെന്നാവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. പാലം പുനർനിർമിക്കുന്നതിന് ടെണ്ടർ നടപടി പൂർത്തീകരിച്ച് നിർമാണം ഉടൻ തുടങ്ങുമെന്നത് ഏറെ ആഹ്ലാദകരമാണ്.
ബിജു പറപ്പള്ളി, പൊതുപ്രവർത്തകൻ
Kottayam
കടുത്തുരുത്തി: കാപ്പുന്തല സര്‍വീസ് സഹകരണ ബാങ്കില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ബോര്‍ഡിനെ തെറ്റിധരിപ്പിച്ചു നടത്തിയ മൂന്ന് നിയമനങ്ങളില്‍ വന്‍ സാമ്പത്തിക അഴിമതി നടത്തിയതായി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആരോപിച്ചു.
യുഡിഎഫിലെയും എല്‍ഡിഎഫിലെയും ചില മെംബർമാർ സംയുക്തമായാണ് മറ്റു ബോര്‍ഡ് അംഗങ്ങളെ ഇരുട്ടില്‍ നിര്‍ത്തി 50 ലക്ഷം രൂപയോളം കൈക്കൂലി വാങ്ങി ഈ മൂന്ന് നിയമനങ്ങള്‍ നടത്തിയതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സാമ്പത്തികമായി ബാധ്യതയില്‍ നില്ക്കുന്ന ബാങ്കിന് ഒരു നിയമനം താങ്ങാന്‍ കരുത്തില്ലെന്ന് അറിയാവുന്ന ആളുകള്‍ തന്നെയാണ് നിയമനം നടത്തിയതെന്നും കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി ആരോപിക്കുന്നു.
ഇനി ഈ ബാങ്കില്‍ നടക്കേണ്ട ആദ്യ നിയമനം വികലാംഗ നിയമനം ആണെന്നിരിക്കേ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചു ബാങ്കിന്റെ നാശത്തിനായിട്ടാണ് ഈ നിയമനങ്ങള്‍ നടത്തിയതന്നും അദ്ദേഹം ആരോപിക്കുന്നു. നിരവധി ഉദ്യോഗാര്‍ഥികളോട് ബോര്‍ഡ് മെംബർമാരിൽ ചിലര്‍ നേരിട്ട് പണം ചോദിച്ചതിന് തെളിവുണ്ടെന്നും ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി പറയുന്നു.
ഇതുമായി ബന്ധപ്പെട്ട അഴിമതിക്കെതിരേ സഹകരണ മന്ത്രിക്കും വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റിനും അസിസ്റ്റന്റ് രജിസ്ട്രാര്‍ക്കും ജോയിന്റ് രജിസ്ട്രാർക്കും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. അഴിമതിയിലൂടെ നടത്തിയ ഈ നിയമനം റദ്ദാക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു.
Kottayam
കടുത്തുരുത്തി: തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രതികൂല കാലാവസ്ഥ മൂലം നിര്‍മാണം ആരംഭിക്കാന്‍ കഴിയാതിരുന്ന തോട്ടുവ-കുറുപ്പന്തറ-കല്ലറ പുത്തന്‍പള്ളി റീച്ചിലെ റീ ടാറിംഗ് റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 18ന് രാവിലെ എട്ടിന് തുടക്കം കുറിക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ അനുവദിച്ച 6.29 കോടി രൂപയുടെ പദ്ധതിയാണ് കുറുപ്പന്തറ മെയിന്‍ റോഡില്‍ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉന്നത നിലവാരത്തില്‍ നടപ്പാക്കുന്ന ബിഎം ആൻഡ് ബിസി ടാറിംഗും ബിസി ഓവര്‍ലേ ടാറിഗും സംയുക്തമാക്കിയാണ് വികസന പദ്ധതി നടപ്പാക്കുന്നത്. ജനത്തിരക്കും വാഹനത്തിരക്കുമുള്ള പ്രധാന കേന്ദ്രത്തില്‍ വീതി കൂട്ടി ടാറിംഗ് നടത്തും.
വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഏതാനും സ്ഥലങ്ങളില്‍ ഓട നിര്‍മിച്ചു സ്ലാബ് ഇടുന്ന വിധത്തില്‍ ഡ്രെയിനേജ് സൗകര്യവും ഉള്‍പെടുത്തിയിട്ടുണ്ട്. നിലവിലുള്ള കുഴികള്‍ അടച്ചു യാത്രാദുരിതം പരിഹരിക്കുന്നതിന് പ്രാഥമികമായി ചെയ്യാവുന്ന ജോലികള്‍ ആദ്യം നടപ്പാക്കും.
2025-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച നവകേരള സദസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മാണത്തിന് അനുമതി ഉണ്ടായത്. എന്നാല്‍, വിവിധ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ കാലതാമസം നേരിട്ടതുമൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലായി. സര്‍ക്കാര്‍തലത്തിലെ ഫണ്ടിന്റെ ക്ഷാമം മൂലം പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കാന്‍ കരാറുകാര്‍ തയാറാകാതെ വന്നതും റോഡ് നിര്‍മാണം ആരംഭിക്കുന്നതിന് തടസമായി തീര്‍ന്നു.
ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു പ്രവൃത്തി നടപ്പാക്കുന്നത് സംബന്ധിച്ചു പുതിയതായി അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ പരിശോധിക്കുകയുണ്ടായി.
മുഖ്യമന്ത്രി വി.ഡി. സതീശന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് തോട്ടുവ-കുറുപ്പന്തറ-കല്ലറ റോഡിന്റെ റീ-ടാറിംഗ് ജോലികള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
Kottayam
കടുത്തുരുത്തി: കല്ലറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൈക്കം എംഎല്‍എ കെ. ബിനിമോന് സ്വീകരണവും കല്ലറ പഞ്ചായത്തിനെ ജില്ലാതലത്തില്‍ മൂന്നാം തവണയും ക്ഷയരോഗ വിമുക്ത പഞ്ചായത്ത് ആക്കാനായി പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകർക്ക് ആദരവും നൽകി. യോഗത്തില്‍ കല്ലറ പഞ്ചായത്ത് പ്രസിഡന്റ് മിനി അഗസ്റ്റിന് എംഎല്‍എയെ പൊന്നാടയണിയിച്ച് ആദരിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ കെ. ബിനിമോന് മെമന്റോ നല്കി അനുമോദിച്ചു.
Kottayam
തലയോലപ്പറമ്പ്: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കെഎസ്എസ്പിയു തലയോലപ്പറമ്പ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന അധ്യാപകരെ വീടുകളിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. പ്രഫ. എൻ. ഗോപാല പിള്ള, പ്രഫ.പി. പത്മനാഭൻ, എം.എ. റസാക്ക്, എസ്. ഗോവിന്ദൻ, ഗിരിജാകുമാരി കുട്ടിയമ്മ, പി.എം. ത്രേസ്യാമ്മ എന്നീ അധ്യാപകരെയാണ് ആദരിച്ചത്. കെഎസ്എസ്പിയു യൂണിറ്റ് ഭാരവാഹികളായ എൽ. ബിന്ദു, സി.കെ. രാജപ്പൻ, ബ്ലോക്ക് ടി. വാസപ്പൻ, കെ. ശ്രീകുമാർ, വി.എ. ലക്ഷ്മിക്കുട്ടി എന്നിവർ പങ്കെടുത്തു.
Kottayam
ടിവിപുരം: വൈക്കം-ടിവിപുരം റോഡിൽ ടിവിപുരം പഞ്ചായത്ത് ഓഫീസിന് സമീപം ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ രൂപപ്പെട്ട ഗർത്തം അപകട ഭീതിയുയർ ത്തുന്നു. കുഴിയിൽ വാഴ വച്ച് നാട്ടുകാർ അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും രാത്രി വെളിച്ചമില്ലാത്ത ഇവിടെ വാഹന യാത്രികർ അപകടപ്പെടാൻ സാധ്യതയേറെയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജലവിതരണ പൈപ്പിലെ ചോർച്ച നീക്കി കുഴിയടച്ച് ഗതാഗതം സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Ernakulam
മൂവാറ്റുപുഴ : നഗരസഭയും മൊബൈല്‍ ഇമിഗ്രന്റ് സ്ക്രീനിംഗ് ടീമും സംയുക്തമായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി രാത്രികാല ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന മേഖലകളില്‍ നേരിട്ടെത്തിയാണ് പരിശോധനകള്‍ നടത്തിയത്.
മലേറിയ, ഫൈലേറിയ, എച്ച്ഐവി, സിഫിലിസ് തുടങ്ങിയ രോഗങ്ങളുടെ പ്രാഥമിക സ്ക്രീനിംഗും രോഗബാധിതരെയോ രോഗവാഹകരെയോ കണ്ടെത്തുന്നതിനുള്ള പരിശോധനകളും ക്യാമ്പിന്റെ ഭാഗമായി നടത്തി. തൊഴിലാളികളുടെ ജോലി സമയത്തെ ബാധിക്കാതെയും കൂടുതല്‍ ആളുകളിലേക്ക് ആരോഗ്യ സേവനം എത്തിക്കാനുമായാണ് രാത്രികാല പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പില്‍ 110 തൊഴിലാളികള്‍ക്ക് സ്ക്രീനിംഗ് നടത്തി. പരിശോധനാ ഫലം അഞ്ച് ദിവസത്തിനുള്ളില്‍ ലഭിക്കുന്നതോടെ രോഗബാധ കണ്ടെത്തുന്നവര്‍ക്ക് ആവശ്യമായ ചികിത്സയും തുടര്‍പരിചരണവും മുവാറ്റുപുഴ ജനറല്‍ ആശുപത്രി മുഖേന ഉറപ്പാക്കും. ആവശ്യമായ തുടര്‍ചികിത്സാ സഹായങ്ങളും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കും.
തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നിശ്ചിത ഇടവേളകളില്‍ ഇത്തരം പരിശോധനാ ക്യാമ്പുകള്‍ തുടര്‍ന്നും സംഘടിപ്പിക്കും. രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനും രോഗവ്യാപനം തടയുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
Ernakulam
കോതമംഗലം: വടാട്ടുപാറയിൽ അരനൂറ്റാണ്ടിലേറെയായ കൈവശഭൂമികൾക്ക് പട്ടയം നല്‍കണമെന്ന് കേരള കോൺഗ്രസ് വടാട്ടുപാറ മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ 50 വര്‍ഷമായി വടാട്ടുപാറ ഒന്നാം വാര്‍ഡിലെ (പഴയ അഞ്ചാം വാര്‍ഡ്) കുടുംബങ്ങൾ പട്ടയത്തിനായി മുട്ടാത്ത വാതിലുകളില്ല. ജോയിന്റ് വെരിഫിക്കേഷന് വരെ നടത്തിയിട്ടും നാളിതുവരെ 500ഓളം വരുന്ന ചെറുകിട കര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല.
പട്ടയമില്ലാത്തതിനാല്‍ ലോണുകള്‍ എടുക്കുന്നതിനോ, വന്യമൃഗശല്യം മൂലം കൃഷി നാശം സംഭവിച്ചാല്‍ നഷ്ടപരിഹാരം കിട്ടുന്നതിനോ സാധിക്കുന്നില്ല. വടാട്ടുപാറയിലെ മറ്റു ചില വാർഡുകളിലെ കര്‍ഷകര്‍ക്കും പട്ടയം ലഭിക്കാനുണ്ട്.
നിയോജകമണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോബി കാരാംചേരി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോമി തെക്കേക്കര, ബാബു പോള്‍, കര്‍ഷക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയിംസ് കോറമ്പേല്‍, പി.ഐ. പൈലി തുടങ്ങിയവരും പങ്കെടുത്തു.
Ernakulam
പെരുമ്പാവൂർ: ടിപ്പർ സർവീസിന് സ്കൂൾ സമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണം ഇരട്ടിയാക്കിയ നടപടി പിൻവലിക്കണമെന്നും തീരുമാനം ടിപ്പർ മേഖലയെയും തൊഴിലാളികളുടെ ഉപജീവനത്തെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും ഓൾ കേരള എർത്ത് മൂവേഴ്സ് അസോസിയേഷൻ യോഗം.
ഭീമമായ റോഡ് ടാക്സ് ഈടാക്കുന്നതിനൊപ്പം ടിപ്പറുകൾക്ക് മാത്രം കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത് വിവേചനപരമാണെന്നും അസോസിയേഷൻ ആരോപിച്ചു. പട്ടിമറ്റത്തെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എൻ.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
Ernakulam
ഫോർട്ടുകൊച്ചി: വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട്കൊച്ചിയിലെ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ കൊച്ചി നഗരസഭ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധം ശക്തമാകുന്നു. ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡ് നവീകരണത്തിനായി 15 ലക്ഷം രൂപ വകയിരുത്തി ഭരണാനുമതി നൽകിയെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നഗരസഭ അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും ഇത് നടപ്പായില്ല.
പൊതു പ്രവര്ത്തകന് ഷക്കീര്‍ അലി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ മറുപടിയായാണ് നഗരസഭാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ ഉറപ്പ് നല്കി ഒരു വര്‍ഷം അടുക്കാറായിട്ടും ഇക്കാര്യത്തില്‍ നടപടിയൊന്നുമുണ്ടായില്ലെന്നാണ് ആക്ഷേപം. ടെൻഡർ നടപടികൾ പോലുമെടുക്കാതെ അധികൃതർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പരാതിക്കാരൻ ആരോപിച്ചു.
രാത്രിയായാൽ വെളിച്ചമില്ലാത്തതും ശുചിമുറി സൗകര്യങ്ങളില്ലാത്തതുമായ ഫോർട്ട് കൊച്ചി ബസ് സ്റ്റാൻഡിൻഡിന്റെ അവസ്ഥ ദയനീയമാണ്.
യാത്രക്കാർക്കായി നിർമിച്ച കാത്തിരിപ്പ് കേന്ദ്രം ഇന്ന് ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗ് ഏരിയയായി മാറിയിരിക്കുന്ന സാഹചര്യമാണ്. ബസുകൾ റോഡിൽ നിർത്തിയിടുന്നത് മൂലം കടുത്ത ഗതാഗതക്കുരുക്കാണ് പ്രദേശത്തുണ്ടാകുന്നത്. ദിവസേന നൂറ് കണക്കിന് വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികള്‍ എത്തുന്ന ഈ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതര്‍ തയാറാകാത്തത് വലിയ പ്രതിഷേധം ക്ഷണിച്ച് വരുത്തുകയാണ്.
Ernakulam
ഉദയംപേരൂർ: കടകളിലേയ്ക്കുള്ള മിൽമ പാൽ വിതരണം വൈകുന്നതിനാൽ വ്യാപാരികൾ പ്രതിസന്ധിയിലാകുന്നതായി പരാതി. പാൽ വിതരണത്തിനായി പുതിയ കരാറുകാരൻ എത്തിയതോടെയാണ് വിതരണം താറുമാറായതെന്ന് പറയുന്നു. വൈക്കം റോഡിൽ പൂത്തോട്ട വരെയുള്ള കടകളിലും ഉദയംപേരൂർ എംഎൽഎ റോഡിന് സമീപത്തുള്ള കടകളിലുമാണ് കൂടുതലായും വിതരണം വൈകുന്നത്.
പുലർച്ചെ 5.30 എത്തിയിരുന്ന പാൽ, ഒരാഴ്ചയായി രാവിലെ 11നും ഉച്ചയ്ക്കെത്തിയിരുന്ന പാൽ വൈകിട്ട് നാല് ശേഷവുമാണ് എത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു. പുതിയ കരാറുകാരനും ഡ്രൈവർക്കും പാൽ വണ്ടി സഞ്ചരിക്കേണ്ട റൂട്ടും കടകളും പരിചയമില്ലാത്തതാണ് വിതരണം വൈകാനിടയാക്കുന്നതെന്നാണ് പറയുന്നത്. പുലർച്ചെ തന്നെ വാഹനത്തിൽ കയറ്റുന്ന പാൽ കടകളിൽ വൈകിയെത്തുന്നതോടെ കേടാവുന്നതായും ആക്ഷേപമുണ്ട്. സമയത്ത് പാൽ കിട്ടാത്തതിനാൽ വൻ വ്യാപാര നഷ്ടവുമുണ്ടാകുന്നതായി കച്ചവടക്കാർ പറയുന്നു.
Ernakulam
തൃപ്പൂണിത്തുറ: നഗരമധ്യത്തിൽ അപകടകരമായ രീതിയിൽ ചെരിഞ്ഞു നിൽക്കുന്ന വൈദ്യുതി പോസ്റ്റ് നാട്ടുകാർക്ക് ഭീഷണിയാകുന്നു. തൃപ്പൂണിത്തുറ മെയിൻ റോഡിൽ നടമേൽ പള്ളിക്ക് സമീപത്തായി നിൽക്കുന്ന വൈദ്യുതി പോസ്റ്റാണ് സാധാരണയിലും വളരെ കൂടുതലായി ചെരിഞ്ഞു നിൽക്കുന്നത്.
റോഡരികിലായുള്ള പോസ്റ്റിന്റെ മുകൾ ഭാഗം റോഡിന് മധ്യത്തിലേയ്ക്ക് ചെരിഞ്ഞിരിക്കുകയാണ്. വൈദ്യുത കമ്പികളിൽ തൂങ്ങി നിൽക്കും വിധമാണ് പോസ്റ്റുള്ളത്. ഓരോ ദിവസം കഴിയുന്തോറും പോസ്റ്റ് കൂടുതലായി ചെരിഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് സമീപത്തുള്ള വ്യാപാരികൾ പറയുന്നത്.
Ernakulam
കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചു കയറി
വധഭീഷണി; ഏഴു പേർക്കെതിരെ കേസെടുത്തു
തൃപ്പൂണിത്തുറ: തുടർച്ചയായ വൈദ്യുതി മുടക്കത്തിൽ പ്രകോപിതരായി എരൂർ കെഎസ്ഇബി സെക്ഷൻ ഓഫിസിൽ അതിക്രമിച്ചു കയറി വധഭീഷണി നടത്തിയ സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലിസ് കേസെടുത്തു. ബുധനാഴ്ച രാത്രി 11.45ഓടെയായിരുന്നു സംഭവം.
എരൂർ ഭാഗത്ത് പല തവണകളായി വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് വൈദ്യുതി ഓഫിസിലേക്കെത്തിയ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന ഓവർസിയർ കെ.എ. അഭിലാഷിനെ തടഞ്ഞുവച്ച് വധഭീഷണി മുഴക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പറയുന്നു.
സംഭവം നടക്കുമ്പോൾ ലൈൻമാൻമാർ പുറത്തായിരുന്നതിനാൽ ഓഫിസിൽ ഓവർസിയർ മാത്രമാണുണ്ടായിരുന്നത്. തുടർന്ന് അസിസ്റ്റന്റ് എൻജിനീയറെ സ്ഥലത്തേക്ക് വിളിപ്പിച്ചു സംസാരിച്ചെങ്കിലും തുടർന്നും സംഘത്തിന്റെ ഇടപെടൽ മോശമായി. ഇതോടെ ഉദ്യോഗസ്ഥർ ഹിൽപാലസ് പൊലിസിൽ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി സംഘത്തെ ഓഫിസിൽ നിന്ന് പുറത്താക്കുകയുമായിരുന്നു.
ഓവർസിയർ കെ.എ.അഭിലാഷിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.
Ernakulam
ഉദയംപേരൂർ: സൈക്കിളിൽ സഞ്ചരിക്കുമ്പോൾ റിട്ട. ഓവർസീയർക്ക് സൂര്യാഘാതമേറ്റു. പികെഎംസി കൊച്ചുപുരയ്ക്കൽ ടി.ടി.അശോകനാണ് (61) പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം തെക്കൻ പറവൂരിൽ നിന്നും നടക്കാവ് വഴി പോകുമ്പോഴാണ് സൂര്യാഘാതമേറ്റത്.
ഇരു കൈകളിലും പൊള്ളലേറ്റു. പൊള്ളലും നീറ്റലും അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള ഗവ.ഫിഷറീസ് ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ സൂര്യാഘാതമേറ്റതാണെന്ന് സ്ഥിരീകരിച്ചു.
Ernakulam
ഉദയംപേരൂർ: മദ്യപിച്ച് ഓട്ടോയോടിച്ച് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മറവന്തുരുത്ത് ഇളവുമ്മൂട്ടിൽ സ്വദേശി അൻസാരി (42)യെയാണ് ഉദയംപേരൂർ പൊലിസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച്ച രാത്രി 10.30 ഓടെ വൈക്കം റോഡിൽ ചക്കുളം ജംഗ്ഷനടുത്തായിരുന്നു അപകടം. തൃപ്പൂണിത്തുറ ഭാഗത്തേയ്ക്ക് വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലിസ് ഡ്രൈവറെ പരിശോധിച്ചപ്പോൾ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തി മദ്യത്തിന്റെ ഉപയോഗം സ്ഥിരീകരിക്കുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Ernakulam
അങ്കമാലി: അങ്കമാലി യൂദാപുരം തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിനുള്ള നേർച്ചസദ്യയുടെ പന്തലിന് കാൽനാട്ടുകർമം നടത്തി. വികാരിയും റെക്ടറുമായ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി മുഖ്യ കാർമികത്വം വഹിച്ചു. ഒക്ടോബർ 29ന് നടക്കുന്ന ഊട്ടുതിരുനാളിന് മൂന്ന് ലക്ഷം പേർക്കാണ് ഇത്തവണ നേർച്ചസദ്യ ഒരുക്കുന്നത്. പരിപാടികളുടെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുന്നു.
Ernakulam
കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തോട് ചേർന്നുള്ള 4.678 ഏക്കർ സ്ഥലം സെന്റ് ആൽബർട്സ് കോളജിന് പതിച്ചു നൽകുന്നു. പാട്ടക്കരാർ വ്യവസ്ഥയിൽ 43 വർഷമായി കോളജ് കൈവശം വച്ചിരുന്ന സ്ഥലമാണ് ഇപ്പോൾ പതിച്ചു നൽകുന്നത്. കളക്ടറുടെ തീരുമാനത്തെ ജിസിഡിഎ എതിർത്തെങ്കിലും സർക്കാർ ഉത്തരവുള്ളതിനാൽ ശുഭപ്രതീക്ഷയിലാണ് കോളജ് മാനേജ്മെന്റ്. സ്ഥലം കൈമാറുന്നത് സംബന്ധിച്ച് അഞ്ചോളം ഉത്തരവുകളുണ്ടെന്നും അതു നടപ്പാക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കോളജ് മാനേജർ ഫാ. ആന്റണി തോപ്പിൽ പറഞ്ഞു.
തൂശൻപറമ്പ് എന്ന സ്ഥലത്തുണ്ടായിരുന്ന ഏഴ് ഏക്കറോളം വരുന്ന കോളജിന്റെ കളിസ്ഥലം സിഎംഎഫ്ആർഐയുടെ നിർമാണത്തിനായി സർക്കാർ ഏറ്റെടുത്തതിന് പകരമായാണ് കലൂരിൽ സ്റ്റേഡിയത്തിന് മുമ്പിലുള്ള 4.678 ഏക്കർ സ്ഥലം 1983 ൽ പാട്ടക്കരാർ വ്യവസ്ഥയിൽ കോളജിന് നൽകിയത്. 43 വർഷമായി ഈ സ്ഥലം കോളജ് കളിസ്ഥലമായി ഉപയോഗിച്ചുവരികയായിരുന്നു. മെട്രോ പദ്ധതിക്കായി 2015ൽ 88 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി അതുവരെയുണ്ടായിരുന്ന എല്ലാ പാട്ടക്കുടിശികയും സർക്കാർ എഴുതിത്തള്ളി. കൂടാതെ ഏറ്റെടുത്ത സ്ഥലത്തിന് പകരമായ 88 സെന്റ് സ്ഥലം നൽകാനും തീരുമാനമുണ്ടായി.
സ്ഥലം ഏറ്റെടുത്തതിന് ശേഷമുള്ള 3.80 ഏക്കർ സ്ഥലം സെന്റ് ആൽബർട്സ് കോളജിന് പട്ടയം അനുവദിച്ചുകൊണ്ട് 2016 ൽ യുഡിഎഫ് സർക്കാർ ഉത്തരവിറക്കി. തുടർന്നു വന്ന എൽഡിഎഫ് സർക്കാർ ഉത്തരവ് മരവിപ്പിച്ചെങ്കിലും 2022 മാർച്ചിൽ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിൽ ഉത്തരവുകൾ റെഗുലറൈസ് ചെയ്യണമെന്ന് കോളജ് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് 2026 മാർച്ച് 15ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് ഭൂമി കോളജിന്റെ പേരിൽ പതിച്ചു നൽകാൻ റവന്യു വകുപ്പ് ഉത്തരവിറക്കി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് 100 ദിവസത്തിനുശേഷമാണ് ഉത്തരവ് നടപ്പാക്കാനുള്ള നടപടികൾ ഊർജിതപ്പെടുത്തിയത്. കഴിഞ്ഞ മൂന്നിന് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 88 സെന്റ് സ്ഥലം കൈമാറുന്നതിനും സ്ഥലത്തിന് പട്ടയം നൽകാനും തീരുമാനിച്ചു. ജിസിഡിഎയുടെ പക്കലുള്ള 88 സെന്റ് സ്ഥലം ഉൾപ്പെടെ 4.68 ഏക്കർ സ്ഥലമാണ് പതിച്ചു നൽകാൻ ഉത്തരവിട്ടത്. സ്ഥലം വിട്ടു നൽകുന്നതിനോട് ജിസിഡിഎ എതിർപ്പറിയിച്ചെങ്കിലും കളക്ടർ വഴങ്ങിയില്ല. തുടർന്ന് ജിസിഡിഎ സർക്കാരിനെ സമീപിച്ചിരിക്കുകയാണ്.
സ്ഥലം കോളജിന് സ്ഥലം കോളജിന് അവകാശപ്പെട്ടത് : മാനേജർ
കൊച്ചി: വിട്ടുനൽകിയ സ്ഥലത്തിന് പകരമായി ലഭിച്ച സ്റ്റേഡിയത്തിന് സമീപത്തെ 4.68 ഏക്കർ സ്ഥലം കോളജിന് അവകാശപ്പെട്ടതാണെന്ന് സെന്റ് ആൽബർട്സ് കോളജ് മാനേജർ ഫാ. ആന്റണി തോപ്പിൽ. 43 വർഷമായി കോളജ് കളിസ്ഥലമായി ഉപയോഗിച്ചു വരുന്ന സ്ഥലമാണിത്.ചതുപ്പായി കിടന്ന സ്ഥലം കോളജ് മാനേജ്മെന്റ് ഫണ്ടുകൾ ഉപയോഗിച്ച് വികസിപ്പിച്ചത് കോളജാണ്. 4000ത്തോളം വിദ്യാർഥികളാണ് കോളജിൽ പഠിക്കുന്നത്. സർക്കാർ ഉത്തരവുകൾ പ്രകാരം അനുവദിച്ചു കിട്ടിയ ഈ സ്ഥലമല്ലാതെ അവർക്ക മറ്റ് കളിസ്ഥലങ്ങളില്ല. നിയമപ്രകാരം ലഭിക്കേണ്ട അവകാശത്തെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
റവന്യുവകുപ്പിന് കത്ത് നൽകി ജിസിഡിഎ
കളക്ടറുടെ ഉത്തരവിനെതിരെ റവന്യുവകുപ്പിന് കത്ത് നൽകി ജിസിഡിഎ. നിയമ വ്യവസ്ഥകൾക്ക് വിധേയമായി സ്ഥലം കൈമാറാണ് സർക്കാർ ഇറക്കിയ ഉത്തരവിലുള്ളത്. എന്നാൽ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തതക്കുറവുണ്ടെന്ന് ജിസിഡിഎ സെക്രട്ടറി പറഞ്ഞു. മറ്റ് സ്ഥലം ഇല്ലാത്തതിനാലാണ് ജിസിഡിഎ സ്ഥലം ഏറ്റെടുത്ത് കൈമാറുന്നതെന്നാണ് കളക്ടർ വ്യക്തമാക്കിയത്. വികസനപ്രവർത്തനത്തിന് ഭൂമി ഏറ്റെടുക്കാൻ പാട്ടക്കരാറിൽ വ്യവസ്ഥയുണ്ടെന്നും പകരം ഭൂമി കൈമാറണമെന്ന് കരാർ വ്യവസ്ഥയിൽ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Ernakulam
കറുകുറ്റി: വിവാഹജീവിതത്തിൽ ഇരുപത്തിയഞ്ചും അമ്പതും വർഷം പൂർത്തിയാക്കിയവരെ ആദരിക്കുന്നതിനായി എറണാകുളം-അങ്കമാലി അതിരൂപത കുടുംബ പ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ വിവാഹോൽസവ് വിപുല പരിപാടികളോടെ സംഘടിപ്പിച്ചു. ഫൊറോനയിലെ ഒമ്പത് ഇടവകളിൽ നിന്നുള്ള 83 ജൂബിലേറിയൻ ദമ്പതിമാരെ ചടങ്ങിൽ ആദരിച്ചു.
ഇതോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം കറുകുറ്റി ഫൊറോന വികാരി ഫാ. മാത്യു കോനാട്ടുകുഴി ഉദ്ഘാടനം ചെയ്തു. കുടുംബ പ്രേഷിത കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജിതിൻ ഞവരക്കാട്ട് അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. സജി കണ്ണാപറമ്പൻ സ്വാഗതവും ഫൊറോന ആനിമേറ്റർ സിസ്റ്റർ നമിത നന്ദിയും പറഞ്ഞു. തുടർന്ന് ജൂബിലേറിയൻ ദമ്പതിമാർക്ക് മെമന്റോ വിതരണം ചെയ്തു.
രാവിലെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിക്ക് ഫൊറോന കോർഡിനേറ്റർ ദമ്പതികളായ വർഗീസ് - ഡിന്നി ആലുക്ക സ്വാഗതം ആശംസിച്ചു. കുടുംബജീവിതം കൂടുതൽ മനോഹരവും കെട്ടുറപ്പുമുള്ളതാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അതിരൂപത കുടുംബ പ്രേഷിത കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഫാ.ഡോ. ജോസ് പുതുശേരി ക്ളാസ് നയിച്ചു. തുടർന്നു നടന്ന ദിവ്യബലിക്ക് ഫാ. മാത്യു കോനാട്ടുകുഴി കാർമികത്വം വഹിച്ചു.
ഉച്ചഭക്ഷണത്തിനുശേഷം മാജിക് ഷോ, ഗെയിംസ്, എംസിസി ദമ്പതികളുടെ ഡാൻസ് എന്നിവ അരങ്ങേറി. വിവിധ ഇടവകകളിലെ ആനിമേറ്റർ സിസ്റ്റേഴ്സ്, എംസിസി, ഗ്രേസ് റിപ്പിൾസ്, യൂദിത്ത് ഫോറം ഭാരവാഹികൾ, കൈക്കാരൻമാർ, വൈസ് ചെയർമാൻമാർ എന്നിവർ പങ്കെടുത്തു.
Ernakulam
വൈപ്പിൻ: മകന്റെ സുഹൃത്തുക്കളായ രണ്ടുപേർ വീട്ടമ്മയെ വീടു കയറി ആക്രമിച്ചതായി പരാതി. മുളവുകാട് തോപ്പിൽ പറമ്പിൽ അംബികയെ(60)യാണ് ആക്രമിച്ചത്. കുട കൊണ്ടു കുത്തിയതിനെ തുടർന്ന് മുൻവശത്തെ പല്ലിനും മറ്റും പരിക്കേറ്റ ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ ജനൽ ചില്ല് അടിച്ചുപൊളിക്കുകയും വീട്ടമ്മയെ തള്ളിയിടുകയും കുറ്റകരമായ രീതിയിൽ ബലമായി പിടിക്കുകയും ചെയ്തതായി ഇവർ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
പ്രതികൾ കടമായി വാങ്ങിയ 20000 രൂപ തിരികെ ചോദിച്ചിട്ട് നൽകാതിരുന്നതിനെ തുടർന്ന് പൊലിസിൽ പരാതി നൽകിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമത്രേ. സംഭവത്തിൽ മുളവുകാട് സ്വദേശികളായ അനു ആന്റണി (45) ,ജോസ് മൈജോ (36) എന്നിവർക്കെതിരെ മുളവുകാട് പൊലിസ് കേസെടുത്തിട്ടുണ്ട്.
Ernakulam
കൊച്ചി: വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 23-ാ മത് മരിയന്‍ തീര്‍ഥാടനം 13നു നടക്കും. എറണാകുളം നഗരത്തിൽ നിന്നുള്ള തീര്‍ഥാടനത്തിന്റെ ഉദ്ഘാടനം, സെന്റ ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തിൽ ഉച്ചകഴിഞ്ഞു 3.30 ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിക്കും. വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള പതാക അതിരൂപതയിലെ വിവിധ അല്മായ നേതാക്കൾ ആർച്ച്ബിഷപ്പിൽ നിന്ന് ഏറ്റുവാങ്ങും. തുടർന്ന് ജപമാല കൈകളിലേന്തി പ്രാർഥനയുമായി വിശ്വാസി സമൂഹം തീർഥാടനം നടത്തും.
ഉച്ചകഴിഞ്ഞു 3.30 ന് വൈപ്പിന്‍ ഗോശ്രീ ജംഗ്ഷനില്‍ വരാപ്പുഴ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ യുവജന സംഘടനാ പ്രതിനിധികൾക്കു ദീപശിഖ കൈമാറിയാണു പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള തീർഥാടനം ആരംഭിക്കുന്നത്. ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പാടത്തിന്റെ ഇരുവശങ്ങളില്‍ നിന്നും എത്തുന്ന നാനാജാതി മതസ്ഥരായ തീര്‍ഥാടകരെ വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്തും ഇടവകജനങ്ങളും ചേർന്നു മംഗളകവാടത്തിൽ സ്വീകരിക്കും.വരാപ്പുഴ അതിരൂപതയുടെ 140-ാം വർഷത്തെ അനുസ്മരിച്ചു 140 ബഹുവർണ ബലൂണുകൾ പറത്തും.
വൈകുന്നേരം 4.30 ന് ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ അതിരൂപതയിലെ എല്ലാ വൈദികരും സന്യസ്തരും പങ്കാളികളാകും.
വിജയപുരം സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ വചനസന്ദേശം നല്‍കും. ബിഷപ് ഡോ. ഡോ. ആന്റണി വാലുങ്കൽ മുഖ്യസഹകാർമികനാകും.
തീർഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർഫാ. മാർട്ടിൻ തൈപ്പറമ്പിൽ, റെക്ടർ ഫാ. ജെറോം ചമ്മണിക്കോടത്ത് എന്നിവർ അറിയിച്ചു.
Ernakulam
പെരുമ്പാവൂർ: ലയൺസ് ക്ലബ് ഒക്കൽ പെരിയാറിന്റെ ചാരിറ്റി പദ്ധതിയുടെ ഭാഗമായി കൂവപ്പടി ഗവ. എൽപി സ്കൂളിൽ നൽകിയ ഗൃഹോപകരണ വിതരണോദ്ഘാടനം മനോജ് മൂത്തേടൻ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ബോബിൻ പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.
ലയൻസ് ക്ലബ് ഡിസ്ട്രിക്ട് പ്രോഗ്രാം കോഡിനേറ്റർ ടി.ഒ. ജോൺസൺ, ഇമ്മാനുവൽ ജോസഫ്, ഷിജു തോപ്പിലാൻ, ജോബിസ് ആട്ടുകാരൻ, സ്കൂൾ എച്ച്എം സുഷിത, പിടിഎ ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുത്തു.
Ernakulam
അങ്കമാലി: തുറവൂർ മാർ അഗസ്റ്റിൻസ് ഹയർ സെക്കൻറി സ്കൂളിൽ എൻഎസ്എസും സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റും ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ ഫാ. പോൾ കോട്ടക്കൽ ഉദ്ഘാടനം നിർവഹിച്ചു. ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് കൗൺസിലർ വിക്ടർ തോമസ്, പ്രിൻസിപ്പൽ ഇൻ ചാർജ് എം.വി. ജോൺസൺ, അധ്യാപകരായ ജിലു ലൂയിസ്, റിൻസി വർഗീസ്, നിമ്മി ബേബി എന്നിവർ പ്രസംഗിച്ചു.
Ernakulam
തൃപ്പൂണിത്തുറ: എരൂരിൽ വീട്ടുപറമ്പിൽ നിന്ന് മോട്ടോർ മോഷ്ടിച്ച കേസിൽ എരൂർ വെസ്റ്റ് കുഴിയാനത്തറയിൽ വീട്ടിൽ പ്രവീണിനെ (51) ഹിൽപാലസ് പൊലിസ് അറസ്റ്റ് ചെയ്തു. എരൂർ നരസിംഹാശ്രമത്തിന് സമീപമുള്ള കാരുകുളങ്ങര വീട്ടിൽ കെ.എസ്. മനോജിന്റെ വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന 6,000 രൂപയുടെ ഇലക്ട്രിക് മോട്ടോറാണ് ജൂലൈ 28ന് മോഷണം പോയത്.
സംഭവ സമയത്ത് വീട്ടുടമ പരാതി നൽകിയിരുന്നില്ലെങ്കിലും പിന്നീട് പ്രദേശത്തെ മറ്റ് പല വീടുകളിൽ നിന്നും മോട്ടോറുകൾ തുടർച്ചയായി കാണാതായതോടെ പൊലിസിൽ നൽകിയ പരാതിയെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച രണ്ട് ബാറ്ററികളും പ്രതിയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
Ernakulam
കൊച്ചി: പൊലിസ് കസ്റ്റഡിയില്‍ നിന്ന് പ്രതി രക്ഷപ്പെട്ടു. ബംഗ്ലാദേശ് സ്വദേശി ഹദിയുള്ള ഖാനാണ് പാലാരിവട്ടം പൊലിസിന്റെ കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടത്. കൃത്യമായി രേഖകളില്ലാതെ താമസിച്ചതിന് പിടികൂടി പൊലിസ് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ ബുധനാഴ്ച രാത്രി 8.15 ഓടെയായിരുന്നു സംഭവം.
വിരലടയാളമെടുക്കുന്നതിനിടെ ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ ശുചിമുറിയില്‍ കയറി. ഏറെ നേരം കഴിഞ്ഞിട്ടും ഹദിയുള്ള തിരിച്ചിറങ്ങാതായതോടെ പൊലിസ് നടത്തിയ പരിശോധനയില്‍ ശുചിമുറിയുടെ ജനല്‍പ്പാളി ഇളക്കിമാറ്റി ഇയാള്‍ രക്ഷപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. പ്രതിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
ഹദിയുള്ള അടക്കം അനധികൃതമായി താമസിച്ചിരുന്ന ആറ് ബംഗ്ലാദേശ് സ്വദേശികളെയാണ് പൊലിസ് പിടികൂടിയത്. മുഹമ്മദ് ഇബ്രാഹിം (29), സക്കീര്‍ ഖാന് (50), മുഹമ്മദ് ആരിഫ് (29), മുഹമ്മദ് ഉനുസ് ഖാന് (41), ഭാര്യ ജോഷ്വാ ബീഗം (30) എന്നിരാണ് പിടിയിലായ മറ്റുള്ളവര്‍. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്ത്യക്കാരെന്ന വ്യാജേന വെണ്ണല സവിത റോഡില്‍ ഷാജഹാന്റെ വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു ഇവര്‍. ആക്രി ശേഖരിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു. ഇവരുടെ ഫോണുകളടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Ernakulam
കൊച്ചി: ജില്ലയില്‍ 28ന് നാലു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പണം അവസാനിച്ചു. ആകെ 21 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. കൊച്ചി കോര്പറേഷന് അയ്യപ്പന്‍കാവ് വാര്‍ഡ് 19 ലേക്ക് ആറ് സ്ഥാനാര്‍ഥികളും വടക്കേക്കര മടപ്ലാതുരുത്ത് കിഴക്ക് വാര്‍ഡിലേക്ക് ഒമ്പത് സ്ഥാനാർഥികളും, പാറക്കടവ് വാര്‍ഡിലേക്ക് നാല് സ്ഥാനാർഥികളും, പുളിയനം തെക്ക്, പൂതൃക്ക ഗ്രാമ പഞ്ചായത്ത് വാര്‍ഡ് എട്ട്, കോലഞ്ചേരി ഈസ്റ്റ് എന്നിവിടങ്ങളില്‍ അഞ്ചു വീതം സ്ഥാനാര്‍ഥികളും പത്രിക നല്കി.
പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 14 വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക പിന്‍വലിക്കാം. അന്തിമ പട്ടിക 14 ന് പ്രസിദ്ധീകരിക്കും.
Ernakulam
കാക്കനാട്: തൃക്കാക്കര പൈപ്പ് ലൈൻ റോഡിൽ പൊട്ടിയ കൂറ്റൻ കുടിവെള്ള പൈപ്പിലെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. പണികൾ പൂർത്തിയാക്കി ഇന്ന് പുലർച്ചയോടെ പന്പിംഗ് ആരംഭിക്കും. കൊച്ചി നഗരത്തിലേക്കും സമീപ പ്രദേശങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈനാണ് തൃക്കാക്കരയിൽ ബുധനാഴ്ച രാത്രി പൊട്ടിയത്. കുടിവെള്ളം വഴിതിരിച്ചുവിടുന്ന പൈപ്പിന്റെ വാൽവുഭാഗം അകന്ന തുമൂലം ഉണ്ടായ സമ്മർദമാണ് ജലവിതരണക്കുഴൽ പൊട്ടാൻ കാരണമായത്.
വിവരമറിഞ്ഞെത്തിയ വാട്ടർ അഥോറിറ്റി അധികൃതർ ആലുവയിൽ നിന്നുള്ള പന്പിംഗ് നിർത്തിവച്ച് തകരാർ പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾ ബുധനാഴ്ച രാത്രിയോടെ തന്നെ ആരംഭിച്ചിരുന്നു.
തൃക്കാക്കര നഗരസഭയിലെ രണ്ടാം വാർഡിലൂടെ കടന്നുപോകുന്ന ആലുവയിൽ നിന്നുള്ള 900 എംഎം പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയത്. വെള്ളം കുത്തിയൊഴുകിയതോടെ റോഡ് പൂർണമായും വെള്ളത്തിലായി. കുത്തൊഴുക്കിൽ മണ്ണ് ഒലിച്ചുപോയി റോഡിൽ വലിയ ഗർത്തവും രൂപപ്പെട്ടിരുന്നു.
Ernakulam
പറവൂർ: നിർത്തിയിട്ടിരുന്ന ബസിനും ടോറസ് ലോറിക്കിടയിലും കുടുങ്ങി സ്കൂട്ടർ യാത്രികയുടെ കാൽ അറ്റു.ആലുവ കീഴ്മാട് എരുമത്തല കോവാട്ട് വീട്ടിൽ കെ.യു. പ്രിയങ്കയ്ക്കാണ് (35) പരിക്കേറ്റത്. ഇന്നലെ ഉച്ചയക്ക് ഒന്നിന് മിനി സിവിൽ സ്റ്റേഷനു മുന്പിലായിരുന്നു അപകടം. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാരിടോൺ ഫാർമ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ പ്രിയങ്ക ജോലി സംബന്ധമായ ആവശ്യങ്ങൾക്കായാണ് എത്തിയത്.
ബസ് സ്റ്റാൻഡിൽ നിന്നും ഏഴിക്കരയിലേക്ക് പോകുന്ന അഞ്ജലി എന്ന ബസ് റോഡിൽ നിർത്തി ആളെ കയറ്റുന്നതിനിടെ അതേ ദിശയിൽ വന്ന യുവതിയുടെ സ്കൂട്ടറിനെ മറികടന്നെത്തിയ ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്. അമിത വേഗതയിലെത്തിയ ടോറസിൽ സ്കൂട്ടർ തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ ബസിന്റെ മുൻ ചക്രത്തിനടിയിലേക്കും യുവതി ടോറസിനടിയിലേക്കും തെറിച്ചു വീഴുകയായിരുന്നു. പ്രിയങ്കയുടെ വലതുകാലിൽ ടോറസിന്റെ ടയർ കയറിയിറങ്ങി.
വലതുകാലിന്റെ പാദത്തിനു മുകളിൽ നിന്ന് അറ്റ നിലയിലായിരുന്ന പ്രിയങ്കയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വലതുകാൽമുട്ടിന് താഴെ ഗുരുതര പരിക്കുണ്ടെന്നാണ് വിവരം.
Ernakulam
കാക്കനാട്: ചിറ്റേത്തുകരയിലെ സ്വകാര്യ ഫ്ളാറ്റ് സമുച്ചയത്തിലേക്ക് കുടിവെള്ളവുമായെത്തിയ കൂറ്റന്‍ ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് വീടിന്റെ പോര്‍ച്ചിലേക്ക് ഇടിച്ചു കയറി.
ഇന്നലെ രാത്രി 8.30ഓടെ ആയിരുന്നു അപകടം. 14 വീലുകളുള്ള ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. മരങ്ങളും കാറും തകര്‍ത്ത ശേഷമാണ് ലോറിപോര്ച്ചിലേക്ക് ഇടിച്ചു കയറിയത്. ചിറ്റേത്തുകര ട്രിനിറ്റി ഫ്ളാറ്റിലേക്ക് കുടിവെള്ളവുമായി എത്തിയതായിരുന്നു ടാങ്കര്‍ ലോറി. ചെറിയ കുടിവെള്ള ടാങ്കറുകള്‍ക്ക് കടന്നുവരാന്മാത്രം സൗകര്യമുള്ള വഴിയില്‍ കൂറ്റന്‍ ടാങ്കറുമായി വരരുത് എന്ന പരിസര വാസികളുടെ ആവശ്യം നിരാകരിച്ചാണ് ഇവിടേക്ക് കുടിവെള്ളവുമായി കൂറ്റന്‍ ടാങ്കറുകള്‍ ഓരോ ദിവസവും എത്തുന്നത്. അപകടത്തില്‍പ്പെട്ട കുടിവെള്ള ടാങ്കര്‍ പുറത്തേക്ക് എത്തിക്കാന്‍ ഏറെ പ്രയാസപ്പെടെണ്ടി വരുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുത്തനെയുള്ളതും ഇടുങ്ങിയതുമായ വഴിയാണിത്.
Ernakulam
ആലുവ: റൂറൽ ജില്ലയിൽ മികച്ച രീതിയിൽ കേസ് അന്വേഷണം നടത്തിയ പൊലിസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലിസ് മേധാവിയുടെ ഗുഡ് സർവീസ് എൻട്രി. ഒമ്പത് അന്വേഷണ സംഘങ്ങൾക്കാണ് ഗുഡ് സർവീസ് എൻട്രി നൽകിയത്.
തടിയിട്ടപറമ്പ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെ പശ്ചിമ ബംഗാളിലെ ഹുക്കാര എന്ന സ്ഥലത്ത് നിന്ന് പിടികൂടിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ, ആലുവയിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗുജറാത്ത് ഡുംഗിരിയിൽ നിന്ന് കണ്ടെത്തി സുരക്ഷിതമായി നാട്ടിലെത്തിച്ച അന്വേഷണ ഉദ്യോഗസ്ഥർ, കുറുപ്പുംപടി സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ 13 വയസുള്ള പെൺകുട്ടിയെ ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ നിന്ന് കണ്ടെത്തി കണ്ടെത്തിയ കേസിൽ ഉണ്ടയിരുന്ന ഉദ്യോഗസ്ഥർ, ആലുവ വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്നു കാണാതായ 12 കാരിയെ കണ്ടെത്തിയ സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥർ, പറവൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് 37 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന പൊലിസുകാർ, പുത്തൻകുരിശ് സ്റ്റേഷൻ പരിധിയിൽ നിന്ന് 17 കിലോ കഞ്ചാവ് പിടിച്ച കേസിലെ ഉദ്യോഗസ്ഥർ, എടത്തല സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ 16കാരിയെ സെക്കന്തരാബാദിൽ കണ്ടെത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ, അങ്കമാലി സ്റ്റേഷൻ പരിധിയിൽ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ, പിറവം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കാണ് ജില്ലാ പൊലിസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പൊലിസ് മേധാവി കെ.എസ്. സുദർശൻ ഗുഡ് സർവീസ് എൻട്രി നൽകിയത്.
Ernakulam
കൊച്ചി: പാചക വാതക ലഭ്യതയിലെ പ്രതിസന്ധി കുറഞ്ഞിട്ടും പഴയ നിലയിലേക്ക് മടങ്ങാതെ കൊച്ചിയിലെ ഹോട്ടല്‍ ഭക്ഷണവില. ചായയ്ക്കും ചെറുകടികൾക്കും മാത്രമല്ല, ഉച്ചയൂണിനും ബിരിയാണിക്കുമൊക്കെ വലിയതോതിൽ കൂട്ടിയ വില ഇപ്പോഴും ഉയർന്ന നിരക്കിൽ തന്നെയാണ്. ഗ്യാസ് പ്രശ്നം പരിഹരിച്ചെങ്കിലും വാണിജ്യസിലിണ്ടർ വില കൂടിയതും സാധനങ്ങളുടെ വിലക്കയറ്റവുമാണ് ഇപ്പോൾ ഹോട്ടലുടമകൾ നിരത്തുന്ന ന്യായീകരണം.
പാചക വാതകക്ഷാമം വരുന്നതിന് മുമ്പ് 1750 മുതല്‍ 1800 വരെയായിരുന്നു വാണിജ്യസിലിണ്ടറിന് വില. ക്ഷാമം രൂക്ഷമായതോടെ വില 3000ന് മുകളിലായി. ക്ഷാമം മാറിയെങ്കിലും സിലിണ്ടറിന്റെ വിലയില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ഇതിന് പിന്നാലെ അരി, പഞ്ചസാര, വെളിച്ചെണ്ണ, പച്ചക്കറി, മത്സ്യം, ഇറച്ചി എന്നിവയുടെ വില കൂടുകയും ചെയ്തതോടെ ഹോട്ടലുകളുടെ ചെലവും വര്‍ധിച്ചെന്ന് കൊച്ചിയിലെ ഒരു പ്രമുഖ റസ്റ്ററന്റ് ഉടമ പറയുന്നു.
150 രൂപയായിരുന്ന ബിരിയാണിക്കിപ്പോൾ 180ന് മുകളിലാണ് . ഊണിന് 80 മുതൽ 150 വരെയായി. ഊണിനൊപ്പം സ്പെഷ്യല്‍ ആയി മീനോ ഇറച്ചിക്കറിയോ വാങ്ങുകയാണെങ്കില്‍ 200ന് മുകളിലേക്ക് റേറ്റ് ഉയരും. വീട്ടിലൂണ് പോലുള്ള സംരംഭങ്ങളിലും വില കൂടുതലാണ്. 60-80 രൂപയ്ക്ക് ലഭിച്ചിരുന്ന ഊണിന് 100 കടന്നു.
ഗ്യാസ് ക്ഷാമത്തെ തുടർന്ന് വർധിപ്പിച്ച ചായയുടെയും ചെറുകടികളുടെയും വില അതേ നിലയിൽ തുടരുകയാണ്. അഞ്ച് രൂപയാണ് ചായയ്ക്കും കാപ്പിക്കും കൂടിയത്. പലഹാരങ്ങള്‍ക്ക് അഞ്ചു മുതല്‍ 10 രൂപ വരെ കൂടി. 12 രൂപയുണ്ടായിരുന്ന ചായയ്ക്ക് ഇപ്പോള്‍ 15 ഉം കാപ്പിക്ക് 20 മുതൽ 25 രൂപ വരെയുമാണ്. ബൂസ്റ്റ്, ഹോര്‍ലിക്സ് എന്നിവയ്ക്ക് 40 - 50 രൂപ വരെയായി. മറ്റ് ബേക്കറി വിഭവങ്ങൾക്ക് കൂട്ടിയ നിരക്കും പിന്നീട് കുറച്ചിട്ടില്ല.
ചായയോ കാപ്പിയോ ഉൾപ്പെടുത്തി പ്രഭാതഭക്ഷണം കഴിച്ചിറങ്ങാൻ കുറഞ്ഞത് നൂറു രൂപയെങ്കിലും പോക്കറ്റിൽനിന്ന് പോകും. നേരത്തെ 15 രൂപയായിരുന്ന പ്രഭാത വിഭവങ്ങൾക്ക് 20 രൂപയക്കു മേലെയായി. കറികളുടെ വിലയിലും 20 മുതൽ 30 രൂപയുടെ വർധനയാണുണ്ടായിട്ടുള്ളത്.
ജ്യൂസുകളുടെ വില അധികം വര്‍ധിച്ചിട്ടില്ലെങ്കിലും ലൈം ജ്യൂസിന് വില കൂടിയിട്ടുണ്ട്. ഫ്രഷ് ലൈമിന് 35ന് മുകളിലേക്കാണ് വില. ചെറുനാരങ്ങ വില കിലോയ്ക്ക് 280 എന്ന നിലയിലേക്ക് എത്തിയതോടെയാണ് ലൈമിനും വില കൂടിയത്.
സമൃദ്ധിയിലും രക്ഷയില്ല
ചുട്ടുപൊള്ളുന്ന ഹോട്ടൽ ഭക്ഷണ വിലയിൽ നിന്ന് ആശ്വാസമാകുമെന്ന് കരുതിയ കുടുംബശ്രീയുടെ സമൃദ്ധിയിലും ഇപ്പോൾ തീ വിലയാണ്. ഊണിന് 20 രൂപ തന്നെയാണെങ്കിലും കാപ്പിയും ചായയും പലഹാരങ്ങളും കഴിക്കണമെങ്കില്‍ കൈപൊള്ളും. 10 രൂപയുണ്ടായിരുന്ന ചായയ്ക്ക് 13 രൂപയും കാപ്പിക്ക് 20 രൂപയുമാണ് . ബജികള്‍ക്കും പലഹാരങ്ങള്‍ക്കും അഞ്ച് മുതൽ 10 രൂപവരെ കൂടിയിട്ടുണ്ട്. കഞ്ഞിക്ക് 10 രൂപയും ബിരിയാണിക്ക് 20 രൂപയും വര്‍ധിപ്പിച്ചു. ഊണൊഴികെയുള്ള വിഭവങ്ങൾക്ക് ഹോട്ടലുകളിലെ അതേ വില തന്നെയായിരിക്കുകയാണ് സമൃദ്ധിയിലും.
‘സിലിണ്ടറിന് വില കുറഞ്ഞാല്‍ ഭക്ഷണത്തിനും കുറയ്ക്കാം’
ഗ്യാസ് സിലിണ്ടറിന് 1000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. അതിന്റെ വില കുറച്ചിട്ടില്ല. അത് കുറയ്ക്കുകയാണെങ്കില്‍ മാത്രമേ സമൃദ്ധിയിലെ ഭക്ഷണത്തിന്റെ വില കുറയ്ക്കാന്‍ പറ്റുകയുള്ളൂ. ഹോട്ടലുകളിലെ വില വര്‍ധനയില്‍ തീരുമാനം എടുക്കാന്‍ കോര്പറേഷന് അധികാരമില്ല. അതില്‍ സര്‍ക്കാര്‍ തന്നെയാണ് തീരുമാനമെടുക്കേണ്ടത്.
വി.കെ.മിനിമോൾ , മേയര്‍ കൊച്ചി
"വില കൂട്ടാതെ പിടിച്ചുനില്‍ക്കാനാവില്ല'
ഗ്യാസ് സിലിണ്ടറിന് വില കൂട്ടിയതോടെയാണ് ഹോട്ടലുകള്‍ വില കൂട്ടിയത്. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിച്ചു. അരിക്ക് 20 രൂപ കൂടി. സവോള വില മൂന്നിരട്ടിയായി. പാലിന് നാല് രൂപ വര്‍ധിച്ചു. ഇറച്ചിക്കും വില കൂടുതലാണ്. ഈ രീതിയില്‍ പോയാല്‍ ഒന്നുകൂടി വില കൂട്ടാതെ പിടിച്ചു നില്‍ക്കാനാവില്ല.
ജി. ജയപാൽ, പ്രസിഡന്റ് കെഎച്ച്ആര്‍എ
Ernakulam
കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് പ്രദേശവാസിയുടെ കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കുട്ടിയാന ചരിഞ്ഞു. ചൊവ്വാഴ്ച രാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം തള്ളിമറിച്ച റബർ മരം വീണാണു വൈദ്യുതിലൈൻ പൊട്ടിയത്. ഇതു കുട്ടിയാനയുടെ ദേഹത്ത് പതിക്കുകയായിരുന്നു.
കോട്ടപ്പടി പഞ്ചായത്ത് മൂന്നാം വാർഡിൽ വടക്കുംഭാഗത്ത് പുതുക്കുന്നത്ത് ജോണ്‍സന്റെ റബര്‍തോട്ടത്തിലാണ് കുട്ടിക്കൊമ്പൻ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞത്. ചൊവ്വാഴ്ച അർധരാത്രിയോടെ കാട്ടാനക്കൂട്ടത്തിന്റെ ബഹളം കേട്ട പ്രദേശവാസികൾ, പുലർച്ചെ പരിശോധിച്ചപ്പോഴാണ് ആനയുടെ ജഡം കണ്ടെത്തിയത്. തോട്ടത്തിനുള്ളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈന്‍ പൊട്ടിവീണു കുട്ടിയാനയുടെ ശരീരത്തില്‍ ചുറ്റിയ നിലയിലായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഒരു വയസിൽ താഴെയുള്ള കുട്ടികൊമ്പനാണ് ജീവന് നഷ്ടപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന തള്ളയാനയുള്പ്പടെയുള്ള ആനക്കൂട്ടം ഏറെനേരം പ്രദേശത്ത് തമ്പടിച്ചശേഷമാണ് കാട്ടിലേക്കു മടങ്ങിയതെന്നു നാട്ടുകാർ പറഞ്ഞു. സാധാരണയായി ഫെന്‍സിംഗ് തകര്‍ക്കാനാണ് ആനകള്‍ മരങ്ങള്‍ മറിച്ചിടാറുള്ളത്. അപകടം നടന്ന സ്ഥലത്ത് ഫെന്‍സിംഗ് ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.
റബര്തോട്ടത്തിന്റെ ഉടമ ജോണ്‍സണും കുടുംബവും, നിരന്തരമുള്ള ആനശല്യത്തെത്തുടര്ന്നു നേരത്തെ വടാശേരിയിലേക്കു താമസം മാറ്റിയിരുന്നു. ചരിഞ്ഞ കുട്ടിയാനയുടെ പോസ്റ്റ്മോർട്ടം ഇന്നു നടത്തിയശേഷം സംസ്കരിക്കുമെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു.
ആനയ്ക്കു ഷോക്ക് രണ്ടു വർഷം മുമ്പും !
കോട്ടപ്പടിയ്ക്കു സമീപത്തെ ഉപ്പുകണ്ടം ഭാഗത്ത് രണ്ടു വര്‍ഷം മുമ്പു സമാനരീതിയില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണതിനേതുടര്ന്ന് ഒരു കൊമ്പന് ക്ഷോക്കേറ്റു ചരിഞ്ഞിരുന്നു. കൃഷിയിടത്തിലെ വൈദ്യുതി കണക്ഷനില്‍ നിന്ന് ഷോക്കേറ്റ് ആനയുടെ ജീവന് നഷ്ടപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.
Ernakulam
കൊച്ചി: നാലു തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിൽ 28 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് ഇതുവരെ 22 നാമനിർദേശ പത്രികകൾ ലഭിച്ചു. 13 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്.
കൊച്ചി കോർപറേഷൻ (ജനറൽ) അയ്യപ്പൻകാവ് ഡിവിഷനിലേക്ക് രണ്ടും വടക്കേക്കര പഞ്ചായത്തിലെ ഒൻപതാം വാർഡിലേക്ക് നാലും പാറക്കടവ് പഞ്ചായത്തിലെ നാലാം വാർഡിലേക്ക് എട്ടും, പൂതൃക്ക പഞ്ചായത്ത് എട്ടാം വാർഡിലേക്ക് എട്ടും നാമനിർദേശ പത്രികകളാണ് ലഭിച്ചത്. പത്രികാ സമർപ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
Ernakulam
പെരുമ്പാവൂർ: വിമാനം താഴ്ന്നു പറന്നതുകൊണ്ടാണെന്നു പറയുന്നു, ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന്റെ പഴയ ബിൽഡിംഗിന്റെ കെട്ടിത്തിന്റെ മേച്ചിൽ ഓടുകൾ കഴിഞ്ഞ രാത്രി പറന്നു പോയി. ഗവ. എൽപി സ്കൂളിനോട് ചേർന്നുള്ള ശ്രീനാരായണ സ്കൂളിന്റെ ഭാഗത്തെ ഓടുകളാണ് ക്ലാസ് റൂമിലേക്കും മറ്റുമായി വീണിട്ടുള്ളത് .ഇവിടെ സാധാരണ ക്ലാസുകൾ നടത്താറില്ല. നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുന്ന ഫ്ലൈറ്റ് രാത്രിയിൽ താഴ്ന്ന് പറന്നത് കൊണ്ടായിരിക്കും ഇങ്ങനെ സംഭവിച്ചതെന്നാണ് സമീപവാസികൾ പറയുന്നത്. രാത്രിയായതിനാലും സ്കൂളിൽ കുട്ടികൾ ഇല്ലാതിരുന്നത് കൊണ്ടും വലിയ ദുരന്തം ഒഴിവായി.
സമാന രീതിയിൽ ഒക്കലിൽ നിരവധി വീടുകളുടെ മേൽക്കൂരയിലെ ഓടുകളും മുമ്പ് പറന്നുപോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതാനും മാസം മുമ്പ് നമ്പിളി കവലയിലുള്ള എം.വി. ജോയിയുടെ വീടിന്റെ ഓടും ഇതുപോലെ പറന്നു പോയിരുന്നു.
Ernakulam
വൈപ്പിൻ: വാടകയ്ക്ക് താമസിക്കുന്ന വീട്ടുമുറ്റത്ത് വച്ച് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. എടവനക്കാട് അണിയൽ മാർക്കറ്റിന് പടിഞ്ഞാറ് മനപ്പിള്ളി സത്യന്റെ വീട്ടിൽ താമസിക്കുന്ന മലപ്പുറം വളപ്പ് കോഴിപ്പറമ്പിൽ സജീവന്റെ ഭാര്യ ബിന്ദു ( 50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.
മുറ്റത്തിറങ്ങിയ വീട്ടമ്മയുടെ കാലിൽ എന്തോ കടിച്ചതായി അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം ഞാറക്കൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മക്കൾ: സജിത്ത്, സപർണ. മരുമകൻ: വിജിൽ വേണുഗോപാൽ.
പിറവം: പാഴൂരിൽ പാടത്ത് ആടിനെ തീറ്റാൻ പോയ വീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ചു. പാഴൂർ വെങ്ങിണിക്കാട്ട് മ്യാലിൽ ഷാലു പൈലിയുടെ ഭാര്യ മേഴ്സിയാണ് (51) മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ വീടിനടുത്തുള്ള പാടത്താണ് സംഭവം. ഉടൻ പിറവത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് നാലിന് പിറവം സെന്റ് മേരീസ് ബേത്ലഹേം മലങ്കര കത്തോലിക്കാ പള്ളിയിൽ.
Ernakulam
മരട്: കുണ്ടന്നൂരിൽ ബാറിലെ ജീവനക്കാരുടെ മർദനമേറ്റ് നെട്ടൂർ സ്വദേശി എം.എ.പുഷ്പൻ (54) മരിച്ച കേസിൽ മൂന്നാം പ്രതി പൊലിസ് പിടിയിലായി. പനങ്ങാട് ചങ്ങനാട്ട് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പൂണിത്തുറ തൈക്കൂടം കനാൽ റോഡിൽ ഈശയിൽ വീട്ടിൽ തരുൺ സുരേന്ദ്രൻ (34) ആണ് അറസ്റ്റിലായത്.
ബാറിൽ മദ്യപിക്കാനെത്തിയതായിരുന്നു തരുൺ. ഞായറാഴ്ച കുണ്ടന്നൂർ ഓജീസ് കാന്താരി ബാറിൽ സെക്യൂരിറ്റി ജീവനക്കാരും പുഷ്പനുമായുള്ള സംഘർഷത്തിൽ ഇടപെടുകയായിരുന്നു തരുൺ. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സംഭവത്തിൽ തരുണിന്റെ പങ്കാളിത്തം കണ്ടെത്തിയത്. അറസ്റ്റിലായ സെക്യൂരിറ്റി ജീവനക്കാരായ കൊല്ലം പത്തനാപുരം സ്വദേശി സുരേഷ്കുമാർ (46), ഹൈദരാബാദ് സ്വദേശി റോസ് ലയനൽ (37) എന്നിവരെ കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. തരുണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Ernakulam
തൃപ്പൂണിത്തുറ: 17 കിലോ കഞ്ചാവുമായി രണ്ടു പേരെ പൊലിസ് പിടികൂടി. പോണേക്കര പറപ്പത്തുപറമ്പിൽ വീട്ടിൽ പി.വൈ. ഷഹീർ (23), ബംഗാൾ മുർഷിദാബാദ് സ്വദേശി മെഹബൂബ് മുർഷിദ് (18) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ റിഫൈനറി റോഡിൽ ചോയ്സ് ടവറിന് സമീപത്തുള്ള കാർ സർവീസ് സ്റ്റേഷൻ റോഡിൽ നിന്നാണ് സ്വിഫ്റ്റ് കാറിൽ നിന്ന് 16.895 കിലോഗ്രാം കഞ്ചാവുമായി ഇരുവരെയും പിടികൂടിയത്. ഷെഹീർ ഡ്രൈവറാണ്. പുലർച്ചെ പൊലിസ് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ആലുവ ചൊവ്വര ഭാഗത്തു നിന്നാണ് ഇവർ എത്തിയതെന്ന് പൊലിസ് പറഞ്ഞു.
എസ്ഐമാരായ വി.ആർ. രേഷ്മ, ശിവകുമാർ, ഉമേഷ് കെ. ചെല്ലപ്പൻ, എസ്സിപിഒ സൽമോൻ, ഷമൽ, എസ്. ശരത്ത്, റിനു മുരളി, ശ്യാം ആർ. മേനോൻ, ശ്യാംലാൽ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Ernakulam
പറവൂർ: ജോലിക്കിടെ ഷോക്കേറ്റ് രണ്ടു മാസത്തിലധികമായി അബോധവാസ്ഥയിൽ കഴിയുന്ന ഇലക്ട്രീഷ്യൻ സുമനസുകളുടെ സഹായം തേടുന്നു. പറവൂർ കുമാരമംഗലം പറവൂത്തറ തുരുത്തുമ്മൽ പരേതനായ ഹേമചന്ദ്രന്റെ മകൻ എച്ച്. ശ്രീകുമാറിനാണ് (49) കഴിഞ്ഞ ജൂലൈ ആറിന് മാഞ്ഞാലിയിലെ വീട്ടിൽ ഇലക്ട്രിക്കൽ ജോലിക്കിടെ ഷോക്കേറ്റത്. അതീവഗുരുതരാവസ്ഥയിൽ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശ്രുപത്രിയിലും പിന്നീട് എറണാകുളം ലിസി ആശുപത്രിയിലും ചികിത്സയിലായിരുന്നു.
അബോധാവസ്ഥയിൽ തുടരുന്ന ശ്രീകുമാർ ഇപ്പോൾ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അമ്മയും ഭാര്യയും ഒരു മകനുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമാണ് ശ്രീകുമാർ. രണ്ട് വർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം ഏതാനും മാസം മുമ്പാണ് ജോലിക്ക് പോയി തുടങ്ങിയത്. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. രണ്ട് മാസത്തിനുള്ളിൽ ചികിത്സയ്ക്ക് ലക്ഷങ്ങൾ ചെലവായി.
അബോധാവസ്ഥയിൽ തുടരുന്ന ശ്രീകുമാറിന് വിദഗ്ധ ചികിത്സയും ദീർഘനാളത്തെ ആശുപത്രിവാസവും വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന കുടുംബത്തെ സഹായിക്കുന്നതിനായി ചികിത്സക്കായി സഹായ സമിതി രൂപീകരിച്ചു.
ഭാര്യ സൗമ്യമോൾ, വാർഡ് കൗൺസിലർ എന്നിവരുടെ പേരിൽ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 40548101066748. ഐ.എഫ്.എസ്.സി കോഡ്: KLGB0040548, കേരള ഗ്രാമീണ ബാങ്ക് നോർത്ത് പറവൂർ ശാഖ. ഫോൺ: 9048342780.
Ernakulam
കോതമംഗലം: കീരംപാറ - ഭൂതത്താന്‍കെട്ട് റോഡില്‍ പൂച്ചകുത്ത് ഭാഗത്ത് കാര്‍ തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 4.30നാണ് അപകടം. വളവ് വീശിയെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ വീടിന്റെ ഗേറ്റിനോട് ചേര്‍ന്ന് തലകീഴായി മറിയുകയായിരുന്നു. വടാട്ടുപാറ സ്വദേശിയുടേതാണ് വാഹനം.
ഓട്ടത്തിനിടെ ചക്രം സ്ട്രക്കായതാണ് അപകടകാരണം എന്നാണ് വാഹന ഉടമ പറഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. റോഡില്‍ ബ്രേക്കിട്ട പോലെ ടയര്‍ ഉരസിയ പാടും കാണാം. അപകടശേഷം കാര്‍ ഉടമ ബസില്‍ കയറിപോയി.
Ernakulam
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ ജനവാസമേഖലയില്‍ പതിവായി കാട്ടാനകൾ ഇറങ്ങുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദുരന്തമാണ് വൈദ്യുതാഘാതമേറ്റു കുട്ടിയാന ചരിഞ്ഞ സംഭവം. കൃഷിയിടങ്ങളിലേക്കിറങ്ങുന്ന കാട്ടാനകൾ ഇവിടെ നാശം വിതയ്ക്കുന്നതു പതിവായിട്ടും അതിനെതിരെ ഫലപ്രദമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
കോട്ടപ്പാറ പ്ലാന്റേഷനില്‍ നിന്നുള്ള കാട്ടാനകളാണ് ഈ മേഖലിയിലിറങ്ങി നാശം വിതയ്ക്കുന്നത്. ദിവസവും വൈകുന്നേരത്തോടെ ആനകള്‍ ജനവാസമേഖലകളിലെത്തുമെന്നു നാട്ടുകാർ പറയുന്നു. നേരംപുലരുന്നതോടെയാണ് ഇവ മടങ്ങുന്നത്. മുമ്പ് ഒരു മോഴയാന പകലും ജനവാസ മേഖലയിൽ നിന്ന് മടങ്ങിപ്പോകാതെ തമ്പടിച്ചിരുന്നു. നാട്ടുകാരുടെ നിരന്തര പരാതിയെതുടർന്ന് പരിക്കുപറ്റിയ ഈ ആനയെ വനപാലകർ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിച്ചെങ്കിലും ആന പിറ്റേന്ന് ചരിഞ്ഞു.
നാളുകളായി മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ പ്രദേശമാണ് കോട്ടപ്പടി പഞ്ചായത്ത്. വളർത്തു മൃഗങ്ങളെ കാട്ടാനയുൾപ്പെടെയുള്ള വന്യജീവികൾ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവങ്ങളും നിരവധിയാണ്. കൃഷിനാശവും പതിവാണ്. കൃഷി നാശത്തിന് നാമമാത്രമെങ്കിലും നഷ്ട പരിഹാരം ലഭിക്കാതെ കാത്തിരിക്കുന്ന കർഷകരും നിരവധിയാണ്. പ്രദേശത്ത് വന്യമ്യഗ സംഘർഷം തടയാൻ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൃത്യമായ ഇടപെടലുകൾ ആവശ്യമാണെന്നാണു നാട്ടുകാരുടെ ആവശ്യം. കോട്ടപ്പടിയിലെ ഫെൻസിംഗ് നിർമാണത്തിലെ പോരായ്മയും പരിഹരിക്കപ്പെടണമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
ഹാംഗിംഗ് ഫെൻസിംഗ് നിർമാണം പൂർത്തിയാക്കണം
കോട്ടപ്പടി മേഖലയിൽ സോളാർ ഹാംഗിംഗ് ഫെൻസിംഗ് നിർമാണം പൂർത്തിയാകാത്തതു വന്യജീവികൾ യഥേഷ്ടം ജനവാസമേഖലയിലെത്താൻ ഇടയാക്കുന്നുണ്ട്. ഫെൻസിംഗ് നിർമാണം പൂർത്തിയായാൽ ഒരു പരിധി വരെ വന്യജീവികളെ വനത്തിനകത്ത് തടഞ്ഞു നിർത്താനും ഏതെങ്കിലും സാഹചര്യത്തിൽ വേലി തകർത്താൽ തന്നെ ആ മേഖലയിൽ പ്രത്യേക മുൻകരുതൽ സ്വീകരിക്കാനും സാധിക്കും. ഫെൻസിംഗ് നിർമാണം പൂർത്തീകരിച്ച ഭാഗങ്ങളിൽ അവ അങ്ങിങ്ങായി തകർന്നുകിടക്കുകയാണ്.
വനത്തിനുള്ളിൽതന്നെ കാട്ടാനകൾക്കും വന്യമൃഗങ്ങൾക്കും ആവശ്യമായ വെള്ളവും ആഹാരവും ക്രമീകരിച്ച് പ്രത്യേക ഇടങ്ങൾ ഒരുക്കിയാൽ അവ നാട്ടിലേക്കിറങ്ങുന്നതു നിയന്ത്രിക്കാനാവും. വനം വകുപ്പ് ഉദ്യോഗസ്ഥരെയും വാച്ചർമാരെയും ഉൾപ്പെടുത്തി ഇതിനായി പ്രത്യേക പദ്ധതി ആരംഭിച്ചാൽ ഘട്ടം ഘട്ടമായെങ്കിലും കാട്ടാന ശല്യം പരിഹരിക്കാം.
ആനകളുടെ എണ്ണം ക്രമാതീതമായി പെരുകിയതോടെ ആഹാരത്തിനും വെള്ളത്തിനും വേണ്ടിയാണ് പ്രധാനമായും ആനകൾ കാടു വിട്ട് നാട്ടിലേക്ക് ഇറങ്ങുന്നത്.
ബിനിൽ യെൽദോ, പൊതുപ്രവർത്തകൻ
ജീവിതവും കൃഷിയും
പ്രതിസന്ധിയിൽ കാട്ടാന ശല്യംമൂലം കോട്ടപ്പടി മേഖലയിൽ ജീവിക്കാനോ കൃഷി ചെയ്യാനോ പറ്റാത്ത സ്ഥിതിയാണ്. സന്ധ്യയാകുമ്പോഴേക്കും കാട്ടാനകൾ വനാതിർത്തിക്കു സമീപം എത്തും. രാത്രിയോടെ ജനവാസമേഖലയിലെ കൃഷിയിടങ്ങളിലിറങ്ങും. പണ്ടൊക്കെ പൈനാപ്പിൾ, വാഴ തെങ്ങ്, പ്ലാവ് തുടങ്ങിയ കൃഷികളായിരുന്നു ആനകൾ പ്രധാനമായും നശിപ്പിച്ചിരുന്നത്. ഇപ്പോൾ ടാപ്പ് ചെയ്യുന്ന റബറും ആനകൾ നശിപ്പിക്കാൻ തുടങ്ങി. വളർത്തു മൃഗങ്ങളുടെ നേരെയും പലപ്പോഴും കാട്ടാന ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
എം.കെ എൽദോസ്, കോട്ടപ്പടി പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ
നെൽകൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു
കഴിഞ്ഞ വർഷം നെല്ല് പാകമായപ്പോൾ തന്നെ ആനകൾ തിന്ന് മടങ്ങുന്ന സാഹചര്യമായിരുന്നു. രാത്രി കാവൽ ഉണ്ടായിരുന്നെങ്കിലും ആനകളെ തടുക്കാൻ അതൊന്നും പര്യാപ്തമല്ല. കോട്ടപ്പടിയിൽ ഇത്രത്തോളം ആനകളുടെ ശല്യം തുടങ്ങിയിട്ട് 10 വർഷം മാത്രമേ ആയിട്ടുള്ളൂ. ഈ വർഷം നെൽകൃഷി ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും കനത്ത നഷ്ടം നേരിടുമോ എന്ന ഭയമാണ്. കർഷകർ പലരും കൃഷി ഉപേക്ഷിക്കുകയാണ്.
എൽദോസ് വർഗീസ്, അറാക്കുടി, വടക്കുംഭാഗം,കർഷകൻ
കൃഷി ചെയ്താൽ വന്യമൃഗങ്ങൾ നശിപ്പിക്കും
മാസങ്ങൾ മുമ്പ് എന്റെ വീടിന്റെ അടുത്ത് കൃഷി ചെയ്തിരുന്ന കപ്പ കാട്ടാന തിന്നുതീർക്കുന്നതു നിസഹായയോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. രാത്രി ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ മുന്നിൽ കണ്ടത് കപ്പ തിന്നുന്ന കാട്ടാനയെ ആണ്. വാതിലിൽ ശക്തമായി തട്ടി ശബ്ദം ഉണ്ടാക്കിയെങ്കിലും ഒരു കൂസലുമില്ലാതെ ആന കപ്പ തീറ്റ തുടർന്നു.
നാട്ടുകാർ കപ്പക്കൊമ്പൻ എന്ന് പേരിട്ട കാട്ടാന പ്രദേശത്തെ കർഷകർ കൃഷിചെയ്ത കപ്പ മുഴുവൻ തേടിപ്പിടിച്ച് തിന്നൊടുക്കി. വന്യമൃഗ ശല്യത്തിന് അറുതിയായില്ലെങ്കിൽ ഇവിടെ കൃഷി അസാധ്യമാകുന്ന സ്ഥിതിയാണ്.
അയ്യപ്പൻകുട്ടി, മേച്ചേരി, വാവേലി, കർഷകൻ
ഫെൻസിംഗ് പ്രവർത്തനക്ഷമമാക്കണം
കോട്ടപ്പാറ വനത്തിൽ നിന്ന് ഇറങ്ങുന്ന വന്യമൃഗങ്ങളെ തടയാൻ കോട്ടപ്പടി പഞ്ചായത്തിൽ 1.5 കി. മീറ്ററും, പണ്ടിമന പഞ്ചായത്തിൽ 4.5 കി.മീറ്ററുമാണ് ഫെൻസിംഗ് നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. ഇത് പൂർണമായും നശിച്ച് ഉപയോഗശൂന്യവുമാണ്.
ഫെൻസിംഗിന് ചേർന്ന് 30 മീറ്റർ വീതിയിൽ ആനകൾ തള്ളിയിടാൻ സാധ്യതയുള്ള മരങ്ങളും കാടും വള്ളിപടർപ്പും പൂർണമായി വെട്ടിമാറ്റണം. ആവശ്യമായ അളവിൽ കൃത്യമായി ഫെൻസിംഗിൽ വൈദ്യുതി പ്രവഹിപ്പിക്കാനും പരിപാലിക്കാനും നടപടി വേണം. ഇതിനു പഞ്ചായത്തിന്റെ എല്ലാ സഹകരണവും ഉറപ്പാക്കും.
ഉമേഷ് ശിവകുമാർ, പ്രസിഡന്റ്, കോട്ടപ്പടി പഞ്ചായത്ത്
Ernakulam
കോതമംഗലം: തങ്കളം-കാക്കനാട് നാലുവരിപ്പാതയുടെ നിർമാണം പഴയ അലൈൻമെന്റ് പ്രകാരം പുനർ നിർമിക്കാൻ തീരുമാനമായതായി ഷിബു തെക്കുപുറം എംഎൽഎ അറിയിച്ചു.ഇതിന്റെ ആദ്യപടിയായി 16ന് എംഎൽഎയുടെ നേതൃത്വത്തിൽ കെആർഎഫ്ബി, കിഫ്ബി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പദ്ധതി പ്രദേശം സന്ദർശിക്കും. ഗ്രേഡിയന്റ് പ്രശ്നമുള്ള സ്ഥലങ്ങൾ സന്ദർശനത്തിൽ കണ്ടെത്തി മാർക്ക് ചെയ്ത് കിഫ്ബിയുടെ ഡിസൈൻ വിംഗിന് കൈമാറും.
തുടർന്ന് ആവശ്യമായി വരുന്ന ഭൂമി ഏറ്റെടുക്കലിന്റെ അളവ്, അതിനുള്ള ചെലവ്, റോഡ് നിർമാണച്ചെലവ് എന്നിവ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയാറാക്കും. ഈ എസ്റ്റിമേറ്റ് മുഖ്യമന്ത്രി അധ്യക്ഷനായ കിഫ്ബി ബോർഡ് യോഗത്തിൽ സമർപ്പിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും തിരുവനന്തപുരം കിഫ്ബി ഓഫീസിൽ എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.
കിഴക്കൻ മലയോര മേഖലയെ കൊച്ചിയുമായി കൂടുതൽ എളുപ്പത്തിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത 27.35 കിലോമീറ്റർ തങ്കളം-കാക്കനാട് പാത നാലുവരിപ്പാതയായി തന്നെ യാഥാർഥ്യമാക്കണമെന്ന നിലപാടാണ് യോഗത്തിൽ എംഎൽഎ മുന്നോട്ടുവച്ചത്. പുതിയ അലൈൻമെന്റ് സ്വീകരിച്ചാൽ കോതമംഗലത്തുനിന്ന് കാക്കനാട്ടേക്കുള്ള ദൂരം വർധിക്കുകയും ഹൈറേഞ്ച് മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് പദ്ധതിയുടെ പ്രയോജനം കുറയുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പഴയ അലൈൻമെന്റിൽ നിന്ന് പിന്നോട്ടുപോകേണ്ട സാഹചര്യമില്ലെന്നും ഗ്രേഡിയന്റ് പ്രശ്നമുള്ള ഭാഗങ്ങളിൽ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നിർമാണം നടത്താനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ വ്യവസ്ഥകൾ വിശദമായ പദ്ധതി റിപ്പോർട്ടിൽ ഉൾപ്പെടുത്തി സാമ്പത്തിക അനുമതി ലഭ്യമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
വ്യവസായ–ടൂറിസം വികസനം ലക്ഷ്യമിട്ട് 2006–07ലെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. വിവിധ ഘട്ടങ്ങളിലായി പദ്ധതിക്ക് ഭരണാനുമതിയും ഫണ്ടും അനുവദിച്ചിരുന്നു. തങ്കളം ഭാഗത്ത് ഏകദേശം 1.25 കിലോമീറ്റർ റോഡിന്റെയും പെരിയാർവാലി കനാലിന് കുറുകെയുള്ള ചെറിയ പാലത്തിന്റെയും നിർമാണം പൂർത്തിയായിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനും നേരത്തെ തുക അനുവദിച്ചിരുന്നു. പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ പഴയ അലൈൻമെന്റിലെ ചില ഭാഗങ്ങളിൽ ഗ്രേഡിയന്റ് ഐആർസി മാനദണ്ഡ്രകാരം അനുവദനീയമായതിലും കൂടുതലാണെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെയാണ് ബദൽ അലൈൻമെന്റ് പരിഗണിച്ചത്.
കിഫ്ബി-ടിആർസി പഠനത്തിന്റെ അടിസ്ഥാനത്തിൽ മേലെപ്പീടിക, ചെറുവട്ടൂർ, പള്ളിച്ചിറങ്ങര വഴി തങ്കളം മുതൽ വീട്ടൂർ വരെയുള്ള 11.816 കിലോമീറ്റർ ഭാഗത്തേക്ക് പുതിയ അലൈൻമെന്റും നിർദേശിച്ചിരുന്നു. എന്നാൽ പുതിയ അലൈൻമെന്റ് സ്വീകരിക്കുന്നത് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യത്തെ ബാധിക്കുമെന്ന നിലപാടാണ് യോഗത്തിൽ ഉയർന്നത്. ദൂരം വർധിക്കുന്നതിനൊപ്പം ഹൈറേഞ്ചിൽനിന്ന് കൊച്ചിയിലേക്കുള്ള എളുപ്പവഴിയെന്ന പദ്ധതിയുടെ പ്രസക്തിയും കുറയുമെന്ന് എംഎൽഎ വ്യക്തമാക്കി.
തങ്കളം-കാക്കനാട് നാലുവരിപ്പാത വേഗത്തിൽ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന എംഎൽഎയുടെ ആവശ്യം പരിഗണിച്ചാണ് പഴയ അലൈൻമെന്റിൽ തന്നെ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് തുടക്കമിടാൻ തീരുമാനിച്ചത്.
ഡീൻ കുര്യാക്കോസ് എംപി, മിനി ആന്റണി, കെആർഎഫ്ബി-പിഎംയു പ്രോജക്ട് ഡയറക്ടർ, പിഡബ്ല്യുഡി ഡിസൈൻ വിംഗ് ഉദ്യോഗസ്ഥർ, കെആർഎഫ്ബി-പിഎംയു എക്സിക്യൂട്ടീവ് എൻജിനിയർ, ഡിസൈൻ എൻജിനിയർ ജോസ് കെ. വർക്കി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Ernakulam
വാഴക്കുളം: പൊതുവിതരണ കേന്ദ്രത്തിലേക്ക് എത്തിച്ച അരിയിൽ വീണ്ടും പുഴുക്കൾ. വാഴക്കുളത്ത് ടൗണിൽ കല്ലൂർക്കാട് വഴിയിലുള്ള റേഷൻ കടയിലേക്ക് ഇന്നലെ രാവിലെ പതിനൊന്നരയോടെ എത്തിച്ച അരിയിലാണ് പുഴുക്കളെ കണ്ടത്.
മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിൽ വിതരണം ചെയ്ത റേഷൻ അരിയിൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് വിതരണം ചെയ്ത അരി മുഴുവൻ തിരിച്ചെടുത്ത് തൃക്കളത്തൂർ എൻഎഫ്എസ്എ ഗോഡൗണിൽ തിരികെ എത്തിച്ചിരുന്നു. നിലവാരം കുറഞ്ഞ 20 ടൺ അരി ഭക്ഷ്യ കമ്മിഷന്റെ പരിശോധനയെ തുടർന്ന് വിതരണം ചെയ്യേണ്ടെന്നും തീരുമാനിച്ചു. തുടർന്ന് ചൊവ്വാഴ്ച വിതരണം പുനരാരംഭിച്ചെങ്കിലും വാഴക്കുളത്ത് എത്തിച്ച അരിയിലും പുഴുക്കളെ കണ്ടെത്തി. താലൂക്ക് സപ്ലൈ ഓഫിസറും പൊലിസും സ്ഥലത്തെത്തി അരി പരിശോധിച്ചു.
ചൊവ്വാഴ്ച വാഴക്കുളത്ത് അരി എത്തിച്ച വാഹനത്തിൽ തന്നെയാണ് ഇന്നലെയും അരി എത്തിച്ചത്.
ചൊവ്വാഴ്ച തിരിച്ചയച്ച വാഹനത്തിൽ നിന്ന് അരി നീക്കം ചെയ്തിരുന്നെങ്കിലും ഗോതമ്പ്, പച്ചരി, ആട്ട തുടങ്ങിയവ തിരിച്ചിറക്കി വാഹനം ശുചീകരിച്ചിരുന്നില്ല. ഇന്നലെ മറ്റൊരു വിഭാഗത്തിലെ അരി പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയാണ് വാഹനത്തിൽ കയറ്റിയതെന്ന് അധികൃതർ പറയുന്നു. വാഹനത്തിൽ നിന്നോ ഇതര ഭക്ഷ്യവസ്തുക്കളിൽ നിന്നോ ആവാം ഇന്നലെ എത്തിച്ച അരിയിൽ പുഴുക്കൾ വ്യാപിച്ചതെന്നാണ് സംശയം. വാഴക്കുളത്ത് ചാക്കു തുറന്ന് പരിശോധിച്ചപ്പോൾ ചാക്കിനുള്ളിൽ പുഴുക്കളെ കണ്ടില്ലെന്നും അധികൃതർ പറഞ്ഞു. ആളുകളുടെ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ എത്തിച്ച അരിയും ഇറക്കാതെ തിരിച്ചയച്ചു. മുൻ എംഎൽഎ എൽദോ ഏബ്രഹാം, സിപിഎം ലോക്കൽ സെകട്ടറി എം.കെ. മധു തുടങ്ങിയവർ സ്ഥലത്തെത്തി പ്രതിഷേധിച്ചു.
ഇടപെട്ട് ഭക്ഷ്യകമ്മിഷൻ
മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് 251-ാം നമ്പര്‍ റേഷന്‍ കടയിലും വാഴക്കുളം 280-ാം നമ്പര്‍ റേഷന്‍ കടയിലും വിതരണത്തിനെത്തിച്ച അരിയില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യകമ്മിഷന് അംഗം കെ.എന്‍. സുഗതന് തൃക്കളത്തൂരിലെ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തി. പരിശോധനയില്‍ പുഴുക്കളുടെ സാന്നിധ്യം കണ്ടെത്തിയ 835 ചാക്ക് അരി വിതരണ കമ്പനികളോട് തിരിച്ചെടുക്കാനും 1,400 ചാക്ക് അരി സിവില്‍ സപ്ലൈസ് ക്വാളിറ്റി കൺട്രോള് വിഭാഗത്തിന്റെ വിദഗ്ധ പരിശോധനയ്ക്കു ശേഷം മാത്രം വിതരണം ചെയ്താല്‍ മതിയെന്നും ഉപയോഗശൂന്യമായ അരി ഒരുതരത്തിലും വിതരണം ചെയ്യരുതെന്നും ഭക്ഷ്യകമ്മിഷന് നിര്‍ദേശിച്ചു.
ജൂലൈ മാസത്തില്‍ കമ്പനികള്‍ നല്കിയ അരിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. മഴ കാരണം വേണ്ടത്ര ഉണക്ക് ലഭിക്കാത്തതുകൊണ്ടുണ്ടായ ഈര്പ്പക്കൂടുതലാണ് പുഴു കടന്നുകൂടാൻ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഭക്ഷ്യകമ്മിഷന് മന്ത്രി അനൂപ് ജേക്കബിന് നല്കി. ജില്ലാ സപ്ലൈ ഓഫിസര്‍ വി.ആര്. ഷാജി, താലൂക്ക് സപ്ലൈ ഓഫീിസര്‍ കെ.പി. എബി എന്നിവരും മറ്റുദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
സമഗ്ര പരിശോധന വേണമെന്ന് ഡിവൈഎഫ്ഐ
മൂവാറ്റുപുഴ: വാഴക്കുളം റേഷന്‍ കടയിലേക്ക് വിതരണത്തിനായി എത്തിച്ച അരിയില്‍ തുടര്‍ച്ചയായി രണ്ടുദിവസം പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ അടിയന്തരവും ഗൗരവകരവുമായ പരിശോധന നടത്തണമെന്ന് ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സപ്ലൈ ഓഫീസറെയും അസിസ്റ്റന്റ് സപ്ലൈ ഓഫീസറെയും നേരില്‍കണ്ടാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചത്.
റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികൃതരുടെ ഉത്തരവാദിത്വമാണ്. വാഴക്കുളം റേഷന്‍ കടയിലേക്ക് എത്തിയ അരിയുടെ ഗുണനിലവാരം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുകയും അരി ഏത് ഗോഡൗണില്‍ നിന്നാണ് എത്തിച്ചതെന്നും വിതരണത്തിന് മുമ്പ് ഗുണനിലവാര പരിശോധന നടത്തിയിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റേഷന്‍ സാധനങ്ങളുടെ ഗുണനിലവാര പരിശോധന കൂടുതല്‍ ശക്തമാക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ബ്ലോക്ക് സെക്രട്ടറി ഫെബിന് പി. മൂസ, പ്രസിഡന്റ് അഖില്‍ പ്രകാശ്, ജോയിന്റ് സെക്രട്ടറി പി.എം. അബൂബക്കര്‍, കമ്മിറ്റിയംഗം അമല്‍ റെജി, എസ്എഫ്ഐ ഏരിയ പ്രസിഡന്റ് എസ്. കാര്‍ത്തിക് എന്നിവര്‍ പങ്കെടുത്തു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: എല്‍ദോ ഏബ്രഹാം
മൂവാറ്റുപുഴ: സാധാരണക്കാര്‍ ആശ്രയിക്കുന്ന റേഷന്‍ അരിയില്‍ പുഴുക്കളെ കണ്ടെത്തിയത് അതീവ ഗൗരവമുള്ള വിഷയമാണെന്നും ഇതിന് കാരണക്കാരായ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും മുന്‍ എംഎല്‍എ എല്‍ദോ ഏബ്രഹാം ആവശ്യപ്പെട്ടു. ഭക്ഷ്യവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായ കടുത്ത അനാസ്ഥയും അശ്രദ്ധയും ജാഗ്രതക്കുറവുമാണ് ഇതിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Ernakulam
കല്ലൂർക്കാട്: കല്ലൂർക്കാട് ടൗണിൽ പൊടിശല്യം രൂക്ഷമാകുന്നതായി പരാതി. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡരികിൽ കുഴിയെടുത്ത് മൂടുന്ന നിർമാണ പ്രവർത്തികൾ കഴിഞ്ഞ രണ്ടാഴ്ചയായി ടൗണിൽ നടത്തുകയാണ്. ഏതാനും ദിവസങ്ങൾക്കു മുമ്പുവരെ ഇടയ്ക്കിടെ മഴയുണ്ടായിരുന്നതിനാൽ പൊടിശല്യം രൂക്ഷമായിരുന്നില്ല.എന്നാൽ ഇപ്പോൾ വ്യാപാര സ്ഥാപനങ്ങളിൽ പൊടിശല്യം രൂക്ഷമായതായാണ് പരാതി ഉയർന്നിട്ടുള്ളത്.
പകൽ സമയത്ത് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്ന ഇടപാടുകാരേയും തടസപ്പെടുത്തുകയാണ്. ജെസിബി ഉപയോഗിച്ച് റോഡിന്റെ വശം കുഴിക്കുന്നത് മൂലം കച്ചവട സ്ഥാപനങ്ങളിലേക്കുള്ള വഴി തടസപ്പെടുകയാണ്.
വലിയ തോതിൽ ഉയരുന്ന പൊടിപടലങ്ങൾ വ്യാപാരശാലകൾക്ക് കനത്ത ഭീഷണി ഉയർത്തുകയാണ്. ഭക്ഷണ വിതരണ ശാലകൾക്കും തുണിക്കടകൾക്കും മറ്റും ഏറെ ദുരിതമാണ് വരുത്തുന്നത്.
വാഹനങ്ങൾ കടന്നുപോകുമ്പോഴും സമീപത്തെ കടകളിലേക്ക് വൻതോതിൽ പൊടി കയറുന്നത് കച്ചവടത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. വ്യാപാരശാലകൾ അടച്ചിടേണ്ട ദുരവസ്ഥയും ഉടമകൾക്കുണ്ടായിട്ടുണ്ട്.
പൈപ്പ് സ്ഥാപിക്കലുമായി ബന്ധപ്പെട്ട തുടർന്നുള്ള ജോലികൾ വ്യാപാര സ്ഥാപനങ്ങൾക്കു തടസമാകാതെ ഞായറാഴ്ചകളിലോ രാത്രി സമയങ്ങളിലോ മാത്രം പൂർത്തിയാക്കണമെന്ന് അധികൃതരോട് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
പൊടിശല്യം ലഘൂകരിക്കുന്നതിനായി മതിയായ വിധത്തിൽ നനയ്ക്കണമെന്നും റോഡിന്റെ വശങ്ങൾ അടിയന്തരമായി ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജല വിഭവ വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
വ്യാപാരികൾക്ക് തീരാദുരിതം
കുടിവെള്ള പൈപ്പ് സ്ഥാപിക്കൽ അത്യാവശ്യമാണ്. ഒപ്പം വ്യാപാര സ്ഥാപനങ്ങൾക്ക് ദുരിതമുണ്ടാകാനും പാടില്ല. കല്ലൂർക്കാട് ടൗണിലെ റോഡരികു കുഴിച്ച് പൈപ്പു സ്ഥാപിക്കുന്ന നടപടി വ്യാപാര സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
പൊതുവേ കച്ചവടം കുറവാണ്. അതിനിടയിലെ പൊടിശല്യം ആളുകളെ കടകളിൽ നിന്ന് അകറ്റുന്നു. വ്യാപാര വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. സ്ഥാപനങ്ങളിലുള്ളവർക്ക് പൊടിശല്യം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.
ഞായറാഴ്ചകളിലോ രാത്രി സമയത്തോ നിർമാണ ജോലികൾ നടത്തുക, മണ്ണ് ഇളക്കിയ ഭാഗങ്ങൾ മതിയായ അളവിൽ നനയ്ക്കുക, പൈപ്പു സ്ഥാപിച്ച ഭാഗങ്ങളിൽ ഉടൻ തന്നെ ടാറിംഗ് നടത്തുക എന്നിവയാണ് പോംവഴി.
ജോയി തോമസ്, പ്രസിഡന്റ്, മർച്ചന്റ്സ് അസോസിയേഷൻ കല്ലൂർക്കാട്.
Ernakulam
പാലക്കുഴ: ഗുരുതര രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന അഭിനവ് സന്തോഷിന്റെ ചികിത്സാ ഫണ്ടിലേക്ക് പാലക്കുഴ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് സമാഹരിച്ച തുക കൈമാറി. ബാങ്ക് ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.കെ. ജോൺ ചികിത്സാസഹായ ധനം അഭിനവിന്റെ പിതാവിന് നൽകി.
ചടങ്ങിൽ ബാങ്ക് ഭരണസമിതി അംഗങ്ങളായ ഷാജു ജേക്കബ്, ജെയ്സൺ ജോർജ്, വി.എം. വർഗീസ്, എൻ.എം. ജോർജ്, ബാങ്ക് സെക്രട്ടറി, മറ്റ് ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു. അഭിനവിന്റെ തുടർചികിത്സയ്ക്കായി നാടിന്റെ വിവിധ കോണുകളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുവരുന്നത്.
Ernakulam
പെരുമ്പാവൂര്‍: നഗരസഭയുടെ അഭിമാനമായിരുന്ന വെജിറ്റബള്‍ മാര്‍ക്കറ്റ് സമുച്ചയത്തില്‍ പാനല്‍ ബോര്‍ഡുകള്‍ തകരാറിലായിട്ട് മാസങ്ങള്‍. വൈദ്യുതി കണക്ഷന് നല്കാന് കഴിയാത്തതിനാല്‍ കോംപ്ലക്സിലെ മുറികളില്‍ ഏറെയും വാടകയ്ക്ക് എടുക്കാന്‍ ആളില്ലാതെ അടഞ്ഞുകിടക്കുന്നു.
നഗര ഹൃദയഭാഗത്ത് നാലുനിലകളിലായി നിർമിച്ച വ്യാപാര സമുച്ചയമാണ് മുനിസിപ്പല്‍ അധികൃതരുടെ അനാസ്ഥകൊണ്ട് ആളൊഴിഞ്ഞ ഇടമായി മാറിയത്. വലിയ തുക അഡ്വാന്‍സായും വാടകയായും നല്‍കിയാണ് ഇവിടെ ആളുകള്‍ മുറികള്‍ ഏറ്റെടുത്തത്. എന്നാല്‍ കോംപ്ലക്സില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്തതിനാല്‍ പലരും മുറികളൊഴിഞ്ഞ് പോയി. ഇവരില്‍ പലര്‍ക്കും അഡ്വാന്‍സായി വാങ്ങിയ തുക നഗരസഭ മടക്കിക്കൊടുത്തിട്ടില്ലെന്നും പറയുന്നു. ഇതേത്തുടര്‍ന്ന് പലരും കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിനിടെയാണ് പാനല്ബോര്ഡുകള് തകരാറായതിനെ തുടര്‍ന്ന് പലമുറികളിലും വൈദ്യുതി മുടങ്ങിയത്. ഇതോടെ ആവശ്യക്കാരുണ്ടായിട്ടും മുറികള്‍ വാടകയ്ക്ക് നല്കാന് കഴിയാത്ത സ്ഥിതിയായി. ഇതിനിടയില്‍ മുറികള്‍ വാടകയ്ക്ക് എടുത്തവരാകട്ടെ വൈദ്യുതി കണക്ഷന് ഇല്ലാത്തതിനാല്‍ സ്ഥാപനം തുറക്കാന്‍ കഴിയാതെ വെട്ടിലുമായി.
സമുച്ചയത്തിന്റെ ഇരുഭാഗത്തുമുള്ള മുറികളിലാണ് പാനല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ നിന്ന് മീറ്ററുകള്‍ ഉള്‍പ്പടെ മോഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്ന് സമുച്ചയത്തിലെ സ്ഥാപനമുടമകള്‍ പറയുന്നു. പുതിയ പാനല്‍ ബോര്‍ഡ് സ്ഥാപിക്കുമെന്ന് നഗരസഭ അധികൃതര്‍ പറയുന്നുണ്ടെങ്കിലും മാസങ്ങളായി നടപടികളൊന്നുമില്ല.
Ernakulam
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയുടെ പേരിൽ എസ്ബിഐ, ഫെഡറൽ ബാങ്ക് എന്നിവിടങ്ങളിലുള്ള 11 കോടിയുടെ അക്കൗണ്ട് ഐഡിബിഐ ബാങ്കിലേയ്ക്ക് മാറ്റാനുള്ള നഗരസഭ ഭരണ നേതൃത്വത്തിന്റെ ശ്രമം പ്രതിപക്ഷ ഇടപെടലിനെ തുടർന്ന് പരാജയപ്പെട്ടു. കൗൺസിൽ യോഗത്തിൽ അജണ്ടയായി ഉൾപ്പെടുത്തിയ അക്കൗണ്ട് മാറ്റൽ, പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കേണ്ടി വരികയായിരുന്നു.
കൗൺസിൽ യോഗത്തിൽ അജണ്ട വായിച്ച ഉടൻ തന്നെ ബിജെപി പാർലമെന്ററി പാർട്ടി നേതാവ് യു. മധുസൂദനൻ അജണ്ടയിൽ നിന്നും ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ബിജെപി പാർലമെന്ററി സമിതിയുടെ തീരുമാന പ്രകാരമായിരുന്നു ഭരണകക്ഷി നേതാവ് അജണ്ട പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ചത്. തുടർന്ന് സംസാരിച്ച എൽഡിഎഫ് അംഗങ്ങളും അക്കൗണ്ട് മാറ്റത്തെ എതിർത്തു. അക്കൗണ്ട് മാറ്റാനുള്ള ശ്രമത്തിലൂടെ നഗരസഭ ചെയർപേഴ്സൺ അഴിമതിക്ക് നേതൃത്വം നൽകുകയാണെന്നും ആരോപിച്ചു
അക്കൗണ്ട് മാറ്റം മൂലം മുനിസിപ്പാലിറ്റിക്ക് പലിശയിനത്തിൽ ഒരു വർഷം 11 ലക്ഷം രൂപ നഷ്ടപ്പെടുമെന്നും ഇത് സിപിഎം-ബിജെപി കൂട്ടുകെട്ടിലൂടെയുള്ള അഴിമതിയാണെന്നും യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. പ്രതിഷേധത്തിനൊടുവിൽ അജണ്ട പിൻവലിക്കാനുള്ള തീരുമാനം കൗൺസിൽ കൈക്കൊണ്ടു.
ഏരിയാ കമ്മിറ്റിയംഗങ്ങളെ പോലും സിപിഎം വിശ്വാസത്തിലെടുക്കുന്നില്ലെന്ന് ചെയർപേഴ്സൺ
തൃപ്പൂണിത്തുറ: സ്റ്റിയറിംഗ് കമ്മിറ്റി തീരുമാന പ്രകാരമാണ് അക്കൗണ്ടുകൾ മാറ്റാൻ തീരുമാനമെടുത്തതെന്നും അത്താഘോഷ സമിതി കൺവീനറായിരുന്ന സിപിഎമ്മിന്റെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനാണ് അടിയന്തര കൗൺസിൽ വിളിച്ചുകൂട്ടി അക്കൗണ്ടുകൾ ഐഡിബിഐ ബാങ്കിലേക്ക് അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നും ചെയർപേഴ്സൺ പി.എൽ. ബാബു പറഞ്ഞു. കൗൺസിലിലും ഏകകണ്ഠമായി തന്നെ തീരുമാനിക്കണമെന്ന ചെയർപേഴ്സന്റെയും വൈസ് ചെയർപേഴ്സന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ടുകളുടെ തൽസ്ഥിതി തുടരട്ടെയെന്നും കൗൺസിൽ തീരുമാനിച്ചതെന്നും പി.എൽ. ബാബു പറഞ്ഞു.
Ernakulam
കൊച്ചി: വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കേരള റോഡ് സേഫ്റ്റി അഥോറിറ്റി അനുവദിച്ച ഒന്നരകോടിയുടെ പദ്ധതി എത്രയും വേഗം പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ്.
പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് നിർദേശം നൽകിയത്. ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറ്കടർ യഥാസമയം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള സഹായം പൊതുമരാമത്ത് വകുപ്പിന് നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.
സ്വീകരിച്ച നടപടികൾ എക്സിക്യൂട്ടീവ് എൻജിനീയർ കമ്മിഷനെ അറിയിക്കണം. കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റോഡ് സേഫ്റ്റി അഥോറിറ്റി തുക അനുവദിച്ചത്. കമ്മിഷൻ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. തുടർന്നാണ് തുക അനുവദിച്ചത്.
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടറും കമ്മിഷനെ അറിയിച്ചു.
Ernakulam
കാക്കനാട്: സ്വകാര്യ വ്യക്തി അനധികൃതമായി നിർമിച്ച് അതിഥി തൊഴിലാളികൾക്ക് വാടകയ്ക്കു നൽകിയ ലേബർക്യാന്പ് പൊളിച്ചുനീക്കി. ഇവിടെ നിന്നുള്ള മാലിന്യങ്ങളും മലിനജലവും മൂലം ദുരിതത്തിലായ അടുക്കത്ത് ലൈനിൽ രാജമ്മ ബാബുവിന്റെ ഒറ്റയാൾ സമരത്തെ തുടർന്നാണിത്. കെട്ടിട നിർമാണ ചട്ട ങ്ങൾ ലംഘിച്ച് നിർമിച്ച മുറികളും കക്കൂസുകളും തൃക്കാക്കര നഗരസഭാ ആരോഗ്യ പൊതുമരാമത്ത് ജീവനക്കാർ ചേർന്ന് ഇന്നലെ പൊളിച്ചു നീക്കി.
ഏഴു മാസമായി വീട്ടമ്മ പരാതിയുമായി തൃക്കാക്കര നഗരസഭയിൽ കയറിയിറങ്ങിയിട്ടും പരിഹാരം ഇല്ലാതായതോടെ തിങ്കളാഴ്ച രാവിലെ പായും തലയിണയുമായി നഗരസഭാ കവാടത്തിലെത്തി അവിടെ കിടക്കുകയായിരുന്നു.
പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ നാലു മാസം മുൻപ് പൊതുമരാമത്തു വിഭാഗം ഓവർസിയർക്കു നഗരസഭാധ്യക്ഷൻ നിർദേശം നൽകിയെങ്കിലും ഉദ്യോഗസ്ഥൻ നടപടിയെടുത്തില്ല. തുടർന്നാണ് വീട്ടമ്മ കിടപ്പുസമരവുമായി രംഗത്തെത്തിയത്.
ഇന്നലെ അനധികൃത നിർമാണം പൊളിച്ചു നീക്കാമെന്ന് വീട്ടമ്മയ്ക്ക് ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി ഉറപ്പുനൽകി. ഇന്നലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ച് അനധികൃത നിർമാണം പൊളിച്ചു നീക്കുകയായിരുന്നു .
Ernakulam
കാലടി: പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട് സൊസൈറ്റി നീലീശ്വരം ഇരുപത്തിയൊന്നാമത് അഖില കേരള വടംവലി മത്സരം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വിനു ജോൺ ചിറ്റു പറമ്പിൽ അധ്യക്ഷത വഹിച്ചു.
\24 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഒന്നാം സമ്മാനമായ ജോമോൻ ജോസഫ് എവറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും തൃശൂർ യുവധാര പൗണ്ട് സ്വന്തമാക്കി. ശിശിര ഡിസൈൻസ് സ്പോൺസർ ചെയ്യുന്ന രണ്ടാംസമ്മാനം കണ്ണൂർ യുവധാര നടുവിൽ നേടി. വനിതകളുടെ മത്സരത്തിൽ സി.ജെ. ജോൺ ചിറ്റു പറമ്പിൽ ട്രോഫിയും ക്യാഷ് പ്രൈസും കൊടകര സഹൃദയ കോളജ് സ്വന്തമാക്കി. രണ്ടാം സമ്മാനമായ താണിക്കപറമ്പിൽ കുഞ്ഞൗസേപ്പ് എവറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും കാലടി മോണിംഗ് സ്റ്റാർ കോളജും നേടി.
Ernakulam
കളമശേരി: അമിത വേഗത്തിലെത്തിയ ലോറി ഇലക്ട്രിക് പോസ്റ്റുകളും വാഹനങ്ങളും ഇടിച്ചുതകർത്തു. ലോറി ഡ്രൈവർ മദ്യപിച്ചിരുന്നതായി പറയുന്നു.
സൗത്ത് കളമശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കമ്പനിയിൽ ലോഡിറക്കിയ ശേഷം മടങ്ങുന്നതിനിടെ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. അമിതവേഗത്തിൽ എത്തിയ കവേർഡ് ഏഷർ ലോറിയാണ് അപകടമുണ്ടാക്കിയത്. വാഹനം നാട്ടുകാർ തടഞ്ഞു. നോർത്ത് കളമശേരി പത്താം പിയൂസ് ദേവാലയത്തിന്റെ കവാടത്തിന് മുന്നിൽ ലോറി ഒതുക്കിനിർത്തിയ ഡ്രൈവർ കാബിൻ അകത്തുനിന്ന് ലോക്ക് ചെയ്ത് പുറത്തിറങ്ങാതെ ഇരുന്നതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.
പോലീസും നാട്ടുകാരും ഏറെ ശ്രമിച്ചിട്ടും ഡ്രൈവർ ഡോർ തുറക്കാൻ കൂട്ടാക്കിയില്ല. വർക്ക്ഷോപ്പിൽ നിന്നും മെക്കാനിക്ക് എത്തി ഡോർ തുറക്കുകയായിരുന്നു. ഒന്നരമണിക്കൂറിന് ശേഷമാണ് ഡ്രൈവറെ പുത്തിറക്കാൻ കഴിഞ്ഞത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവർ മദ്യലഹരിയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. കർണാടക രജിസ്ട്രേഷനിലുള്ളതാണ് ലോറി.
സ്വകാര്യ ബസിടിച്ച് പോസ്റ്റ് തകർന്നു
പള്ളുരുത്തി: ഇടക്കൊച്ചിയിൽ കോഴിക്കൂട് ബസ് സ്റ്റോപ്പിന് സമീപം സ്വകാര്യ ബസിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം സംഭവിച്ചതിനെ തുടർന്ന് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന സുധിന്‍ പരിക്കുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ അഘാതത്തിൽ ഇരുമ്പിന്റെ ഇലക്ട്രിക് പോസ്റ്റ് പൂർണമായും തകർന്നു. പ്രദേശത്ത് രണ്ട് മണിക്കൂറോളം വൈദ്യുതി ബന്ധവും ഏറെ നേരം ഗതാഗതവും തടസപ്പെട്ടു.
Ernakulam
കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊച്ചി കോർപറേഷനിലെ അയ്യപ്പൻകാവ് ഡിവിഷനിൽ സ്ഥാനാർഥികൾ പ്രചരണം ശക്തമാക്കി.
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി എ.കെ. അജിത്കുമാറാണ് സ്ഥാനാർഥി. എൽഡിഎഫിനായി പി.കെ. ഉസ്മാനും എൻഡിഎക്കായി കെ.ഡി. ബിജോയുമാണ് മുന്നണി സ്ഥാനാർഥികൾ. ആരു ജയിച്ചാലും കൊച്ചി കോർപറേഷൻ ഭരണത്തിൽ മാറ്റം ഉണ്ടായേക്കില്ലങ്കിലും പ്രതിപക്ഷ കരുത്ത് തെളിയിക്കാൻ എൽഡിഎഫിനും ബിജെപിക്കും ജയം അനിവാര്യമാണ്.
എൽഡിഎഫ്, ബിജെപി സ്ഥാനാർഥികൾ കോർപറേഷൻ ആസ്ഥാനത്തെത്തി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന കോർപറേഷൻ അക്കൗണ്ട്സ് ഓഫീസറുടെ മുമ്പാകെ ഇന്നലെ പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാർഥി അവസാന ദിവസമായ ഇന്ന് പത്രിക സമർപ്പിക്കും. മൂന്നു പേരും അയ്യപ്പൻകാവ് ഡിവിഷനിലെ വോട്ടർമാരാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ കൗൺസിലറും ഡെപ്യൂട്ടി മേയറുമായിരുന്ന ദീപക് ജോയ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് വന്നത്.
76 അംഗ കൗൺസിലിൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 47 അംഗങ്ങളുടെ പിന്തുണ നിലവിൽ യുഡിഎഫിനുണ്ട്. എൽഡിഎഫിന് 22 ഉം ബിജെപിക്ക് ആറും സീറ്റുകളാണുള്ളത്.
Ernakulam
വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽ ഹെൽത്തി ഏജിംഗ് പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വയോജന കൂട്ടായ്മകൾക്ക് രൂപം നൽകി.
ഡോക്ടർമാർ, മനഃശാസ്ത്ര വിദഗ്ദർ, ഫിസിയോ തെറാപ്പിസ്റ്റുകൾ എന്നിവരുടെ സേവനം ഉറപ്പുവരുത്തുകയും പരിശീലനം ലഭിച്ച വോളന്റിയർമാർ മുഖേന ആരോഗ്യ പരിപാലന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതി.
രാജഗിരി ആശുപത്രി കാരുണ്യ ട്രസ്റ്റിന്റെയും വൈപ്പിൻ പെൻഷനേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സഹകരണത്തോടെയുള്ള പദ്ധതി അയ്യമ്പിള്ളിയിൽ നടന്ന ചടങ്ങിൽ ടോണി ചമ്മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ . ജോഷി അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ഷെന്നി ഫ്രാൻസിസ്, രാജഗിരി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ, കമ്യൂണിറ്റി ഡവലപ്മെന്റ് ഡയറക്ടർ ഡോ. ഷിബു ബാലകൃഷ്ണൻ, ഡോ. കെ.എസ്. പുരുഷൻ തുടങ്ങിയവർ പ്രസംഗിച്ചു.
Thrissur
തൃശൂർ: റവന്യൂവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പട്ടയമേള നാളെ രാവിലെ പത്തിനു ടൗണ്‍ഹാളിൽ മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. രാജൻ ജെ. പല്ലൻ എംഎൽഎ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർ പങ്കെടുക്കും. 1175 കുടുംബങ്ങൾക്കാണു പട്ടയം ലഭിക്കുക. ഇതിൽ 1021 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും 105 വനഭൂമി പട്ടയങ്ങളും, 38 മിച്ചഭൂമി പട്ടയങ്ങളും, 11 ഇനാം പട്ടയങ്ങളും ഉൾപ്പെടും.
Thrissur
വടക്കാഞ്ചേരി: മാരാത്തുകുന്ന് ആണി കമ്പനിക്ക് സമീപം വീണ്ടും കാട്ടാനയിറങ്ങി ജനവാസമേഖലയിൽ ഭീതിവിതച്ചു. കഴിഞ്ഞദിവസം പുലർച്ചെയാണ് കാട്ടാനകളിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചത്.
പ്രദേശത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം തെങ്ങ്, വാഴ, കവുങ്ങ്, പന തുടങ്ങിയ കാർഷികവിളകൾ പൂർണമായും നശിപ്പിച്ചു. കാട്ടാന എത്തിയത് പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തിയാണ് കാട്ടാനകളെ തുരത്തിയത്. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് വനംവകുപ്പിനോടും അധികാരികളോടും നാട്ടുകാർ ആവശ്യപ്പെട്ടു.
Thrissur
ചാവക്കാട്: ദേശീയപാതയോരത്തെ കെട്ടിടനിർമാണ നിരോധന ദൂരപരിധി സംബന്ധിച്ച സുപ്രീം കോടതി വിധി സൃഷ്ടിക്കുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടലും തിരുത്തൽ ഹർജിയും ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം ചാവക്കാട് നഗരസഭാ കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചു. നഗരസഭ ചെയർപേഴ്സൺ എ. എച്ച്. അക്ബർ അവതരിപ്പിച്ച പ്രമേയത്തെ വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ പി. യതീന്ദ്രദാസ് പിന്തുണച്ചു. നിലവിലെ തീരദേശ പരിപാലനനിയമപ്രകാരം കെട്ടിട നിർമാണമോ, മറ്റു വികസന പ്രവർത്തനങ്ങളോ നടത്താൻകഴിയാത്ത നിലയിൽ പൊതുജനങ്ങൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ പുതിയ വിധി.
ഇതുവലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ചാവക്കാട്. ഏകദേശം 3.5 കിലോമീറ്റർ വീതിയും 4.5 കിലോമീറ്റർ നീളവും മാത്രമുള്ള നഗരസഭയിലൂടെ 4.5 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത കടന്നുപോകുന്നത്.
Thrissur
തൃശൂർ: വിവരം ലഭിക്കുകയെന്നതു പൗരന്റെ മൗലികാവകാശമാണെന്നും ഓഫീസുകളിൽനിന്നു സമയബന്ധിതമായി വിവരങ്ങൾ നൽകാൻ ഉദ്യോഗസ്ഥൻ പ്രതിജ്ഞാബദ്ധരാണെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ ടി.കെ. രാമകൃഷ്ണൻ. തൃശൂർ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിംഗിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഓഫീസുകളിലെ ഫയലുകൾ സൂചികയിട്ടും പട്ടിക തിരിച്ചും എളുപ്പം ലഭിക്കുന്ന രീതിയിൽ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ട്. ഫയൽ പരിപാലനത്തിന്റെയും രജിസ്റ്ററുകൾ കാലാനുസൃതമായി സൂക്ഷിക്കുന്നതിന്റെയും പൂർണ ഉത്തരവാദിത്തം ഓഫീസ് മേധാവികൾക്കുണ്ട്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഫയലുകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവയ്ക്കണം.
വിവരം കൈമാറുക എന്നത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടെ മാത്രം ചുമതലയല്ല. ആവശ്യമായ വിവരങ്ങൾ മറ്റ് ഉദ്യോഗസ്ഥരുടെ പക്കലാണെങ്കിൽ അതു ചോദിച്ചുവാങ്ങാനുള്ള അധികാരം സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കുണ്ട്. ഒന്നാം അപ്പീൽ അധികാരികൾ അപ്പീലുകൾ സമയബന്ധിതമായി തീർപ്പാക്കണം. ഓഫീസുകളിലെ വിവരാവകാശ ബോർഡുകളും ഒൗദ്യോഗിക വെബ്സൈറ്റുകളും പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിക്കണം. ഇവ ജനങ്ങൾക്കു പ്രാപ്യമായ പ്രധാന വിവരസ്രോതസുകളായി മാറണമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ 15 പരാതികൾ പരിഗണിച്ചു. രണ്ടു പരാതികളിൽ കക്ഷികൾ ഹാജരായില്ല.
Thrissur
വടക്കാഞ്ചേരി: എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഓപ്പറേഷൻ തുഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുന്നംകുളം സ്വദേശി കോത്തോട്ടിൽവീട്ടിൽ അരുൺദാസിനെയാണ് വടക്കാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് ഒമ്പതിന് രാവിലെ വോൾവോ ടൂറിസ്റ്റ് ബസിൽ കടത്താൻ ശ്രമിച്ച 150 ഗ്രാം എംഡിഎംഎയുമായി കുന്നംകുളം സ്വദേശി ശരത്തിനെ പൊലിസ് പിടിച്ചിരുന്നു. ശരത്തിനെ ചോദ്യംചെയ്തപ്പോഴാണ് മുഖ്യപ്രതിയായ അരുൺദാസിനെക്കുറിച്ച് വിവരം ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Thrissur
തൃശൂർ: അതിഥി ദേവോ ഭവഃ എന്നാണു നാട്ടുനടപ്പെങ്കിലും ജില്ലയുടെ തന്നെ ഭരണസിരാകേന്ദ്രമായ അയ്യന്തോളിലെ കളക്ടറേറ്റിലെത്തിയ ഈ വിരുന്നുകാർ നൽകിയതു മുട്ടൻ പണിയാണ്. കളക്ടറേറ്റിനു മുന്നിലും പരിസരത്തെ കുട്ടികളുടെ പാർക്കിലുമുള്ള മരങ്ങളിൽ താവളമടിച്ച ദേശാടനക്കിളികളുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണു ജനങ്ങളും ജീവനക്കാരും.
തലയിൽ പേപ്പറിട്ടോളൂ...
കളക്ടറേറ്റ് കവാടം ഒന്നു കടന്നുകിട്ടണമെങ്കിൽ തലയിൽ പേപ്പറോ തുണിയോ ഇടേണ്ട അവസ്ഥയിലാണ് ഇവിടേക്കെത്തുന്ന ആയിരക്കണക്കിന് ആളുകൾ. ഒപ്പം മൂക്കും പൊത്തണം. മുകളിൽനിന്നുള്ള കിളികാഷ്ഠത്തിന്റെ അറ്റാക്ക് ഏൽക്കാതെ താഴെക്കൂടി നടന്നുപോവുകയെന്നത് ഇപ്പോൾ വലിയൊരു കടന്പയായി മാറി. ലക്ഷങ്ങൾ ചെലവഴിച്ചു പാകിയ ഫുട്പാത്തിലെ ചുവന്ന ടൈലുകളും മതിലുകളുമെല്ലാം ഇപ്പോൾ കാഷ്ഠം വീണു പൂർണമായും വെള്ളനിറത്തിലാണ്. നടന്നുപോകുന്നവരുടെ ദേഹത്തും വാഹനങ്ങളിലും കാഷ്ഠം പതിക്കുന്നതു പതിവുകാഴ്ചയായി. മരത്തിനടിയിൽ വാഹനം പാർക്ക് ചെയ്തുപോയാൽ പണികിട്ടിയെന്നർഥം. അൽപസമയത്തിനകം വാഹനത്തിനു മുകളിൽ കാഷ്ഠാഭിഷേകം നടക്കും.
അസുഖം ബാധിച്ചു ചത്തുചീഞ്ഞ പക്ഷിക്കുഞ്ഞുങ്ങളുടെ ജഡങ്ങൾ വഴിയരികിൽ കിടക്കുന്നതു കടുത്ത ദുർഗന്ധത്തിനാണു വഴിതുറക്കുന്നത്. ഉണങ്ങിയ കാഷ്ഠത്തിന്റെ പൊടി പടരുന്നത് ഗുരുതര ശ്വാസകോശരോഗങ്ങൾക്കു കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മഴ പെയ്താൽ കാഷ്ഠം നനഞ്ഞുണ്ടാകുന്ന ദുർഗന്ധവും അസഹ്യമാകും. നിലവിൽ കടുത്ത ഉച്ചവെയിലത്തും റെയിൻകോട്ട് ധരിച്ചാണ് കോർപറേഷൻ ശുചീകരണത്തൊഴിലാളികൾ ഇവിടെ വൃത്തിയാക്കുന്നത്.
നടപടി പാതിവഴിയിൽ; പരിഹാരം വേണം
കഴിഞ്ഞവർഷം പരാതി ഉയർന്നതിനെത്തുടർന്ന് ഫയർഫോഴ്സും വനംവകുപ്പും ഹെൽത്ത് ഓഫിസറും ചേർന്ന് പരിശോധന നടത്തി റിപ്പോർട്ട് സർപ്പിച്ചിരുന്നു. എന്നാൽ ഏതാനും പാഴ്മരച്ചില്ലകൾ മാത്രം മുറിച്ചുമാറ്റി അധികൃതർ കൈകഴുകിയതാണു നിലവിലെ പ്രതിസന്ധിക്കു കാരണം.
കളക്ടറേറ്റിലും സമീപത്തെ കോടതികളിലും എത്തുന്ന പൊതുജനങ്ങൾ, അഭിഭാഷകർ, സർക്കാർ ജീവനക്കാർ, വ്യാപാരികൾ, ഡ്രൈവർമാർ എന്നിവർ നേരിടുന്ന ദുരിതത്തിനു ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അയ്യന്തോൾ ജനകീയസമിതി ജില്ലാ കളക്ടർക്കു നിവേദനം നൽകി.
വിഷയത്തിൽ വിദഗ്ധരെക്കൊണ്ടു പഠനം നടത്തി ശാസ്ത്രീയനടപടികൾ സ്വീകരിക്കണമെന്നു സമിതി കണ്‍വീനർ ജെയിംസ് മുട്ടിക്കൽ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്കു നീങ്ങാനാണു നാട്ടുകാരുടെ തീരുമാനം.
Thrissur
6.40 കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി
ഗുരുവായൂര്‍: പുന്നത്തൂര്‍ കോവിലകം പുതുക്കിപ്പണിയുന്നതുള്പ്പെടെ ആനക്കോട്ടയുടെ സമഗ്രവികസനത്തിനായി 6.40 കോടി രൂപയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതിനൽകി. വൈകാതെ ടെന്‍ഡര്‍ നടപടികളുണ്ടാകും. കോവിലകത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടാകും കോവിലകം പുനര്‍നിര്‍മിക്കുക. ആനകള്‍ക്കുള്ള മികച്ച ചികിത്സാകേന്ദ്രവും മുഖ്യപരിഗണനയിലാണ്. ആനപ്പിണ്ടം ഉള്‍പ്പടെ മാലിന്യംസംസ്കരിക്കുന്ന പദ്ധതികള്‍ പ്രാരംഭഘട്ടത്തിലാണ്.
ഇതെല്ലാം പൂര്‍ത്തിയായാല്‍ ആനക്കോട്ടയുടെ മുഖംതന്നെ മാറുമെന്ന് ദേവസ്വം ചെയര്മാന് എ.വി. ഗോപിനാഥ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിയമതടസം മാറിയാല്‍ പുതിയ ആനകളെ നടയിരുത്തുന്നതിനുളള നടപടികള്‍ വേഗത്തിലാകും. ഗുരുവായൂരില്‍ ആനകളെ നടയിരുത്താന്‍ ഏതാനുംപേര്‍ സന്നദ്ധരാണെന്ന് ദേവസ്വത്തെ അറിയിച്ചിട്ടുണ്ട്.
ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ആനക്കോട്ടയിലും വേങ്ങാട് ഗോശാലയിലും ആരംഭിക്കും. വേങ്ങാട് 70 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്നും ചെയര്മാന് അറിയിച്ചു.
Thrissur
എറിയാട്: ബിനാനി സിങ്ക് കന്പനിയിൽ നിന്നുള്ള രാസമാലിന്യം എറിയാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ചിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും മാലിന്യം നീക്കംചെയ്യുന്നതിനും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനും പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ സമരസമിതി അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്.
പഞ്ചായത്ത് രാജ് നിയമപ്രകാരം ഗ്രാമപഞ്ചായത്തിന്റെ അനിവാര്യ ചുമതലകളിൽപ്പെട്ടതാണ് മാലിന്യസംസ്കരണം. എന്നാൽ, എറിയാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന രാസമാലിന്യം മാസങ്ങൾ പിന്നിട്ടിട്ടും നീക്കം ചെയ്യാത്തതു ഭരണസമിതിയുടെ ഗുരുതരവീഴ്ചയാണെന്ന് ജനകീയ സമരസമിതി ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ എറിയാട് പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
രാസമാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് യഥാർഥ പ്രതികളെ കണ്ടെത്തുന്നതിനായി ജുഡീഷ്യൽ അധികാരമുള്ള അന്വേഷണസമിതിയെ പ്രഖ്യാപിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. രാസമാലിന്യം കലർന്ന മണ്ണിൽ കാലവർഷത്തെത്തുടർന്ന് മഴവെള്ളം കെട്ടിക്കിടന്നതോടെ ഭൂഗർഭജലത്തിലും രാസമാലിന്യത്തിന്റെ സാന്നിധ്യമുണ്ടാകാനുള്ള സാഹചര്യം ഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്നതായി സമരസമിതി ചൂണ്ടിക്കാട്ടി. പ്രദേശവാസികൾ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജലസ്രോതസുകൾ മലിനമായിട്ടുണ്ടെങ്കിൽ ഗുരുതര ആരോഗ്യപ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും യോഗം വിലയിരുത്തി.
രാസമാലിന്യം നിക്ഷേപിച്ചിട്ടുള്ള പ്രദേശങ്ങളിലെ മുഴുവൻ ജലസ്രോതസുകളിൽനിന്നും സാന്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തണം. വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പുലർത്തുന്ന ഉദാസീനത ഗുരുതരമായ വീഴ്ചയാണെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ഈ രാസമാലിന്യങ്ങൾ എറിയാട് പഞ്ചായത്തിൽ നിക്ഷേപിക്കുന്നതിനുവേണ്ടി നിരവധി വാഹനങ്ങളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. എന്നാൽ നാമമാത്രമായ വാഹനങ്ങൾ മാത്രമാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്. ഇതിനായി ഉപയോഗിച്ച മുഴുവൻ വാഹനങ്ങളും പിടിച്ചെടുത്ത് വാഹന ഉടമകൾക്കെതിരേ കർശനനിയമനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജനകീയ സമരസമിതി ചെയർമാൻ വി.എം. ഷൈൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ബി. മൊയ്തു, എറിയാട് ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് പി.കെ. മുഹമ്മദ്, അഴീക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. ജോണ്‍, ജനകീയ സമരസമിതി ജനറൽ കണ്‍വീനർ പി.എ. മുഹമ്മദ് സഗീർ, കെ എസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീൻ, കോണ്‍ഗ്രസ് നേതാക്കളായ ബഷീർ കൊണ്ടാന്പിള്ളി, സി.പി. തന്പി, പി.എ. കരുണാകരൻ, സിദ്ദിഖ് പേബസാർ, എറിയാട് ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. സജീവൻ, അഴീക്കോട് മണ്ഡലം പ്രസിഡന്റ് കെ.എം. സാദത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Thrissur
തൃശൂർ: തിരൂർ സെന്റ് തോമസ് ഹൈസ്കൂളിൽനിന്ന് 53 വർഷങ്ങൾക്കുമുന്‍പ് പത്താംക്ലാസ് പഠിച്ചിറങ്ങിയ പൂർവവിദ്യാർഥികളുടെ സംഗമം നടത്തി. 1973ൽ എസ്എസ്എൽസി പരീക്ഷയെഴുതിവരുടെ സംഗമമാണു നടത്തിയത്.
ഹിൽവാലി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ എഴുപതോളംപേർ പങ്കെടുത്തു. എഴുപതു വയസിനു മുകളിൽ പ്രായമുള്ളവരെ ആദരിച്ചു. അഡ്വ. പി.എസ്. ഈശ്വരൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് എം.കെ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി കെ.വി. ഓമന, ട്രഷറർ അറയ്ക്കൽ തോമസ്, സി.എ. ഫ്രാൻസിസ്, കെ.എം. ഭാസി, ഒൗസേപ്പ് ചുങ്കത്ത്, സി.വി. അന്നമ്മ എന്നിവർ പ്രസംഗിച്ചു.
Thrissur
പുത്തൂർ: പുഴയിൽനിന്ന് അപൂർവയിനം മീനിനെ പിടികൂടി. പ്ലെക്കോ എന്നറിയപ്പെടുന്ന സക്കർമൗത്ത് ക്യാറ്റ്ഫിഷ് ആണ് ഒഡിഷ സ്വദേശി തൂഫാന്റെ ചൂണ്ടയിൽ കുരുങ്ങിയത്.
തെക്കേ അമേരിക്കയിൽനിന്ന് അക്വേറിയം ആവശ്യത്തിന് ഇന്ത്യയിലേക്കു കൊണ്ടുവന്ന ഈ മത്സ്യം ഇന്നു കേരളത്തിലെ പുഴകളിൽ വ്യാപകമാണ്. നാടൻ മത്സ്യങ്ങൾക്കു വലിയ ഭീഷണിയാണ് ഈ മത്സ്യം.
Thrissur
വടക്കാഞ്ചേരി: മുള്ളൂർക്കര മഹാജൂബിലി ട്രെയിനിംഗ് കോളജിലെ ബിഎഡ് 2026–28 ബാച്ചിന്റെ കോളജ് യൂണിയൻ, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം നടന്നു.
അസി. മാനേജർ ഫാ.ഡോ. ഷിജു ചിറ്റിലപ്പിള്ളി കോളജ് യൂണിയന്റെ ഉദ്ഘാടനവും കേരള കലാമണ്ഡലത്തിലെ കൂടിയാട്ടം കലാകാരി കലാമണ്ഡലം സംഗീത ആർട്സ് ക്ലബ്ബിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും നിർവഹിച്ചു.
സ്റ്റെഫി ജസ്റ്റിൻ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഫാ.ഡോ. ചാക്കോ ചിറമ്മൽ, പി.ഒ. റെമ്യ, ബ്രിന്റോ എം. ജോസഫ്, കെ. ദിവ്യ, അലീന റോസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് കോളജിന്റെ സിൽവർജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Thrissur
തൃശൂർ: അമല മെഡിക്കൽ കോളജ് ഫാർമക്കോളജി വിഭാഗം നടത്തിയ ശിൽപശാല റിനൈസെൻസിന്റെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, ഫാർമക്കോളജി വിഭാഗം മേധാവി ഡോ. വി.കെ. പ്രതിഭ, അസോസിയേറ്റ് പ്രഫസർ ഡോ. ബോണി രാജൻ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിൽനിന്ന് പിജി വിദ്യാർഥികളും ഡോക്ടർമാരും അടക്കം ഇരുന്നൂറോളം പേർ പങ്കെടുത്തു
Thrissur
ഗുരുവായൂർ: ചിങ്ങത്തിലെ അവസാന ഞായറാഴ്ച ക്ഷേത്രത്തിൽ നടക്കുക നാനൂറിലേറെ വിവാഹങ്ങൾ. തിരക്കു പരിഗണിച്ച് ക്ഷേത്രത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ചത്തേക്ക് 409 വിവാഹങ്ങളാണ് ഇന്നലെ വരെ ശീട്ടാക്കിയിട്ടുള്ളത്. റിക്കാർഡ് വിവാഹങ്ങൾ നടന്ന ചിങ്ങത്തിലെ ആദ്യ ഞായറാഴ്ചത്തെ ക്രമീകരണങ്ങൾ തന്നെ തുടരാനാണ് ദേവസ്വം തീരുമാനം. പുലർച്ചെ നാലുമുതൽ ആറു വിവാഹമണ്ഡപങ്ങളിലുമായി വിവാഹങ്ങൾ തുടങ്ങും. ഓരോ വിവാഹസംഘത്തിനും ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേരെയാണ് മണ്ഡപത്തിലേക്കു പ്രവേശിപ്പിക്കാനാവുക. ഇന്നർ-ഒൗട്ടർ റിംഗ് റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ല. വണ്‍വേ സംവിധാനം കർശനമാക്കും. നിലവിലെ പാർക്കിംഗ് കേന്ദ്രങ്ങൾക്കുപുറമെ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവയും പാർക്കിംഗിനായി തുറന്നുകൊടുക്കും.
സിസിടിവി നിരീക്ഷണവും ഉണ്ടാകും. ദർശനക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. കിഴക്കേനടപ്പന്തലിൽ ഭക്തർക്ക് വണ്‍വേ സംവിധാനം നടപ്പാക്കും. ഭക്തർ ദേവസ്വം ക്രമീകരണങ്ങളോടു സഹകരിക്കണമെന്നു ചെയർമാൻ അഭ്യർഥിച്ചു.
ഗുരുവായൂരിൽ ആചാരലംഘനം; കർശന നടപടിയുമായി ദേവസ്വം
ഗുരുവായൂർ: ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആചാരലംഘനം നടത്തി അശുദ്ധി ഉണ്ടാകാനിടയായ സംഭവത്തിൽ കർശനനടപടി സ്വീകരിച്ചതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ഭരണസമിതി രണ്ട് ഓതിക്കൻമാരെ ആറു മാസത്തേക്കു ജോലിയിൽനിന്നു മാറ്റിനിർത്തി. ഇവരിൽനിന്ന് 40000 രൂപ പിഴയായി ഈടാക്കാനും തീരുമാനിച്ചു.
അഷ്ടമിരോഹിണി ദിനം ഉൾപ്പെടെ അടുത്തടുത്ത രണ്ടു ദിവസങ്ങളിൽ ആചാരലംഘനം നടന്നതിനാൽ മണിക്കൂറുകൾ ശുദ്ധിച്ചടങ്ങുകൾ വേണ്ടിവന്നിരുന്നു. ഇതു ഭക്തർക്കു ദർശനതടസമുണ്ടാക്കി.
ഈ സാഹചര്യത്തിലാണു ദേവസ്വം കർശനനടപടിയെടുത്തത്. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട ആചാരങ്ങൾ ശക്തമായി നടപ്പിലാക്കുമെന്നും ചെയർമാൻ അറിയിച്ചു.
Thrissur
ചേർപ്പ്: സൂര്യഭാരതി ഗ്രൂപ്പിന്റെ എം.കെ. ഗാർമെന്റ്സ് നാടിനു സമർപ്പിച്ചു. ചേർപ്പ് സെന്ററിൽ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം സൂര്യഭാരതി ഗ്രൂപ്പ് ചെയർമാൻ കെ.പി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. അനിൽ പെറ്റാക്കാട്ട് ആദ്യ വിൽപന നിർവഹിച്ചു. ബൈജു കാലടി, രതീഷ് ആർ. നായർ, ബിജു വരാപുറത്ത്, സന്തോഷ് കുമാർ, കെ.വി. മധു, ചിന്തു സതീശൻ, ബാലൻ കണിമംഗലത്ത്, ബിജു ആട്ടോർ, സി.വി. പ്രേമകുമാർ, കെ. കേശവദാസ്, താര അതിയേടത്ത്, പി.വി. സജീവ്, രഞ്ജിത്ത് ലാൽ, അനിൽ കുമാർ, എം.കെ. നാസർ, മനാഫ് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് 50 ശതമാനം വിലക്കുറവും പ്രഖ്യാപിച്ചിരുന്നു.
Thrissur
കല്ലുതെറിച്ചു പരിക്കേൽക്കുന്നതും പതിവ്...
ഇരിങ്ങാലക്കുട: നഗരത്തിലെ പ്രധാന ഗതാഗത മേഖലയായ ക്രൈസ്റ്റ് കോളജ് ജംഗ്ഷൻ റോഡ് തകർന്നു. ഉപരിതലത്തിലെ മെറ്റലുകൾ ഇളകിത്തെറിച്ചു പലയിടങ്ങളിലും കുഴികൾ നിറഞ്ഞു. മാപ്രാണം ഭാഗത്തുനിന്നു സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഈ വഴിയെത്തുന്നത്. വാഹനങ്ങൾ കടന്നു പോകുന്പോൾ കല്ലുകൾ തെറിച്ച് ഇരുചക്ര വാഹന യാത്രക്കാർക്കടക്കം പരിക്കേൽക്കുന്നതും പതിവ്. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്ന സമയത്ത് ആഴം തിരിച്ചറിയാനും കഴിയില്ല.
ക്രൈസ്റ്റ് കോളജ്, ക്രൈസ്റ്റ് വിദ്യാനികേതൻ, ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും പ്രതിദിനം നിരവധിയാളുകൾ എത്തുന്ന മേഖലയാണിത്. ദൈനംദിന യാത്രയ്ക്ക് ഏറെ ബുദ്ധിമുട്ടാണ് ഇതുണ്ടാക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു.
കുഴികളിൽ മെറ്റൽനിറച്ച് താത്കാലികമായി അടയ്ക്കുന്നതിനു പകരം, തകർച്ചയുടെ കാരണം കണ്ടെത്തി ശാസ്ത്രീയ രീതിയിൽ റോഡ് പുനർ നിർമിക്കണമെന്നാണ് ആവശ്യം. മഴക്കാലത്തു ഡ്രെയിനേജ് സംവിധാനം ഉറപ്പാക്കുകയും റോഡിന്റെ ഉപരിതലം പുനർനിർമിക്കുകയുമാണു പരിഹാരം. അല്ലാത്തപക്ഷം, ഓരോ മഴയ്ക്കും റോഡിന്റെ തകർച്ച കൂടുതൽ രൂക്ഷമാകും.
ഈ അനാസ്ഥ മനുഷ്യജീവന് വിലയില്ലെന്നതിന്റെ തെളിവ്
രണ്ടു വർഷമായി തകർന്നുകിടക്കുന്ന ക്രൈസ്റ്റ് കോളജ് റോഡ് അനാസ്ഥയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. ഫയർ സ്റ്റേഷനിൽനിന്ന് എപ്പോഴും ഫയർ എൻജിനുകൾ കടന്നുവരുന്ന ഈ വഴി ഇത്ര ദുർഘടമായിരിക്കുന്നത് അധികൃതർ ജീവന് എന്തുമാത്രം വിലകൽപ്പിക്കുന്നു എന്നതിനു തെളിവാണ്.
നിരവധി അപകടങ്ങൾക്കു കാരണമായിരിക്കുകയാണ് ഈ റോഡ്. റോഡിലെ കുഴികൾ നികത്താതെ ആ കുഴികളിൽ ഇടക്കിടെ ക്വാറി വേസ്റ്റ് ഇടുന്നത് റോഡ് കൂടുതൽ ഇടിയുന്നതിനും ക്വാറി വേസ്റ്റിലെ കല്ലുകൾ തെറിച്ച് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്.
വേനൽക്കാലത്ത് ടാർ ചെയ്യാതെ കാലവർഷമാകുന്പോൾ വലിയ തുകയ്ക്കു കരാറുകാർക്ക് കോണ്‍ക്രീറ്റ് റോഡുകൾ നിർമിക്കുന്നതിന് അവസരം ഒരുക്കുന്ന നിലപാടാണ് അധികാരികൾ സ്വീകരിക്കുന്നത്.
തോംസണ്‍ ചിരിയങ്കണ്ടത്ത് -ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി
അധികാരികൾ കണ്ണുതുറക്കണം
ഇരിങ്ങാലക്കുടയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായ ക്രൈസ്റ്റ് കോളജ് റോഡിന്റെ ഇന്നത്തെ അവസ്ഥ അതീവ ദയനീയമാണ്. ദിവസേന നൂറുകണക്കിനു വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പൊതുജനങ്ങളും സഞ്ചരിക്കുന്ന റോഡ് ഇത്രകാലം അവഗണിക്കപ്പെട്ടത് അംഗീകരിക്കാനാവില്ല. ഈ റോഡിൽ കുഴികളും പൊടിയും വെള്ളക്കെട്ടും ഗതാഗതക്കുരുക്കുംമൂലം യാത്രക്കാരുടെ ദുരിതം മാത്രമാണു കാണാൻ കഴിയുന്നത്. വിദ്യാർഥികളാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇരുചക്രവാഹനയാത്രക്കാർക്കും അതീവ ബുദ്ധിമുട്ടാണ്.
മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്പോൾ ആഴം പോലും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ്. പരാതി വന്നാൽ പരിശോധിക്കാം, പിന്നീട് നോക്കാം എന്ന രീതിയിലുള്ള സമീപനം ഇനി മതിയാകില്ല. ജനങ്ങൾ നികുതി അടയ്ക്കുന്നതു റോഡിൽ സുരക്ഷിതമായി സഞ്ചരിക്കാനാണ്. നഗരസഭയിലെ തകർന്നു കിടക്കുന്ന മുഴുവൻ റോഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ ശരിയാക്കേണ്ടതുണ്ട്.
സി.സി. ഷിബിൻ, നഗരസഭ കൗണ്‍സിലർ
Thrissur
എലിഞ്ഞിപ്ര (ചൗക്ക): പരിശുദ്ധ ലൂർദ്മാതാവിന്റെ പള്ളിയിൽ ഊട്ടുതിരുന്നാൾ 13ന് ആഘോഷിക്കും. 13ന് ഒമ്പതിന് രൂപത വികാരി ജനറാൾ മോൺ. ആന്റു ആലപ്പാടൻ പ്രസുദേന്തിമാരെ വാഴിച്ച് തിരുനാൾ സന്ദേശം നൽകും. ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് ഫാ.സിബു കള്ളാംപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. രണ്ടുവരെ ഊട്ടുനേർച്ച ഉണ്ടായിരിക്കും. 4.30ന് വിശുദ്ധകുർബാനയ്ക്കു ശേഷം സെന്റ് ആന്റണീസ് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം. ഏഴിന് മാനത്ത് മഴവില്ലഴക്, 7.30ന് ലൂർദ് ആർട്സ് ചൗക്ക അവതരിപ്പിക്കുന്ന "ആർസിന്റെ കാവൽക്കാരൻ’ എന്ന നൃത്ത സംഗീത ചരിത്രനാടകം ഉണ്ടായിരിക്കും.
പ്രസുദേന്തിമാരായ അമ്മമാർ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ഇടവകയിൽ ഈ വർഷം പണിതുനൽകുന്ന നാല് കാരുണ്യ ഭവനങ്ങളിൽ ഒരു ഭവനം നിർമിച്ച് നൽകും.
വികാരി ഫാ.ആന്റോ കരിപ്പായി, അസി. വികാരി ഫാ.സെബാസ്റ്റ്യൻ കളത്തിൽപറമ്പിൽ കൈക്കാരന്മാരായ ഷാജു പടിഞ്ഞാക്കര, ജോസ് പെരേപ്പാടൻ, ഷാജു മാഞ്ഞൂരാൻ, മാതൃവേദി പ്രസിഡന്റ് ഷാലി ബിജു ഞർളേലി, തിരുന്നാൾ പബ്ലിസിറ്റി കൺവീനർ റിൻസൺ മണവാളൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Thrissur
ഇരിങ്ങാലക്കുട: രൂപതയുടെ 49-ാം രൂപതാദിനാഘോഷങ്ങള്‍ ഇന്ന് രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ സമൂഹബലിയോടെ ആരംഭിക്കും. തുടര്‍ന്ന് കത്തീഡ്രല്‍ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനം കായിക യുവജനക്ഷേമ രജിസ്ട്രേഷന് പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും.
എംഎംബി പ്രൊവിന്‍ഷ്യല്‍ ബ്രദര്‍ ജോസ് ചുങ്കത്ത് എംഎംബി, ഹോം ചലഞ്ച് സ്ഥാപക സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ എഫ്എംഎം, നവജീവന്‍ ട്രസ്റ്റ് സ്ഥാപകന്‍ പി.യു. തോമസ് എന്നിവര്‍ ചേര്‍ന്ന് കാരുണ്യവര്‍ഷം ഉദ്ഘാടനം ചെയ്യും. സുവര്ണഗേഹ പദ്ധതിയുടെ താക്കോല്‍ദാനം, ബിഎല്‍എം ധ്യാനകേന്ദ്രത്തിന്റെയും സ്പെരന്‍സാ ഹോംസ് ഫോര്‍ സീനിയര്‍ സിറ്റിസണ്‍സിന്റേയും അടിസ്ഥാന ശിലകളുടെ ആശീര്‍വാദം, രൂപത ഹെറിറ്റേജ് സെന്റര്‍ മ്യൂസിയം ഉദ്ഘാടനം എന്നിവ നടക്കും. രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ സ്വാഗതവും വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ നന്ദിയും പറയും.
Thrissur
തൃശൂർ: സഹൃദയ എൻജിനിയറിംഗ് കോളജിന്റെ സഹകരണത്തിൽ ആധുനിക സാങ്കേതികവിദ്യ പരിശീലിപ്പിക്കാൻ ജോസഫ് എന്ന എഐ റോബോട്ട് ഇനിമുതൽ മറ്റത്തൂർ സെന്റ് ജോസഫ് യുപി സ്കൂളിൽ. നെക്സോറ 2കെ26 എന്നു പേരിട്ട പരിപാടിയിൽ, റോബോട്ടിന്റെ ലോഞ്ചിംഗും സ്കൂൾ വെബ്സൈറ്റിന്റെയും കലാമേള റിതം 2കെ26 ന്റെ ഉദ്ഘാടനവും അധ്യാപകദിനാചരണവും സംയുക്തമായി ആചരിച്ചു. സഹൃദയ എൻജിനിയറിംഗ് കോളജിലെ അവസാനവർഷ വിദ്യാർഥികളാണു റോബോട്ട് നിർമിച്ചത്.
സഹൃദയ കോളജ് ഫിനാൻസ് ഡയറക്ടർ ഫാ. അനിൽ പുതുശേരി റോബോട്ടിന്റെ ലോഞ്ചിംഗും ഇരിങ്ങാലക്കുട കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസി മാനേജർ ഫാ. സിജോ ഇരുന്പൻ സ്കൂൾ വെബ്സൈറ്റിന്റെ ഉദ്ഘാടനവും ചാലക്കുടി ഉപജില്ലാ ഓഫീസർ പി.ബി. നിഷ കലോത്സവത്തിന്റെ ലോഗോ പ്രകാശനവും നിർവഹിച്ചു.
മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് അധ്യാപകരെ ആദരിച്ചു. ഫാ. അഖിൽ തണ്ടിയേക്കൽ, സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ടോംസി, ഉണ്ണിമേരി തോമസ്, എ.വി. വിജയൻ, നിഷ മാത്യു, ടി. വിവേക്, ലിറ്റി ഷോബി എന്നിവർ പ്രസംഗിച്ചു.
Thrissur
ഇരിങ്ങാലക്കുട: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി.
തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ 150 കിലോ തൂക്കമുള്ള ഭീമന് ജന്മദിന കേക്ക് ശ്രദ്ധേയമായി. 40 അടി നീളവും മൂന്ന് അടി വീതിയുമുള്ള കേക്കാണ് സിഎല്‍സി പ്രവര്‍ത്തകര്‍ ഒരുക്കിയത്. മാതാവിന്റെ വിവിധ രൂപങ്ങളും ചിത്രങ്ങളും കേക്കില്‍ മനോഹരമായി രൂപകല്പന ചെയ്തിരുന്നു. വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും പ്രതീകമായി മാറിയ കേക്ക് മുറിക്കല്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറപ്പകിട്ടേകി.
വൈകീട്ട് അഞ്ചിന് നടന്ന ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ആലുവ റൊഗേഷനിസ്റ്റ് കോണ്ഗ്രിഗേഷന് റെക്ടര്‍ ഫാ. അമല്‍ ആന്റണി മാളിയേക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വടക്കുംകര സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ഡോ. ജിജോ വാകപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്കി. ദിവ്യബലിക്ക് ശേഷം നടന്ന ജപമാല പ്രദക്ഷിണം ഭക്തിനിര്‍ഭരമായി ഗ്രോട്ടോയില്‍ സമാപിച്ചു. തുടര്‍ന്ന് വര്‍ണമഴയും സ്നേഹവിരുന്നും സംഘടിപ്പിച്ചു.
ഇടവകയിലെ മാലാഖ കൂട്ടം അവതരിപ്പിച്ച ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഫ്രാന്‍സിസ് കോക്കാട്ട്, ജനറല്‍ കണ്‍വീനര്‍ എ.ടി. ജോയ് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.
Thrissur
കരുവന്നൂര്‍: പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളില്‍ അമ്മയ്ക്കൊരു ജന്മദിന കേക്ക് ഒരുക്കി കരുവന്നൂര്‍ സെന്റ് മേരീസ് ഇടവക. 59 കേക്കുകള്‍ കോര്‍ത്തിണക്കി 50 അടി നീളത്തില്‍ ജപമാലയുടെ രൂപത്തില്‍ ഒരുക്കിയ ഭീമന് കേക്ക് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മധുരമേകി.
സിഎല്സിയുടെയും മാതൃവേദിയുടെയും സംയുക്താഭിമുഖ്യത്തിലാണ് വേറിട്ട ആശയത്തില്‍ കേക്ക് ഒരുക്കിയത്. ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കുശേഷം ഇടവക വികാരി ഫാ. ഡേവീസ് കല്ലിങ്കല്‍ ജന്മദിന കേക്ക് മുറിച്ചു. തുടര്‍ന്ന് വിശ്വാസസമൂഹം കേക്കിന്റെ മധുരം പങ്കിട്ടു. സിഎല്‍സി അംഗങ്ങളുടെ മനോഹരമായ നൃത്തവിരുന്നും അരങ്ങേറി.
Thrissur
വി.ഒ. പൈലപ്പനെതിരേ ഷിബു വാലപ്പൻ
ചാലക്കുടി: നഗരസഭ 24-ാം വാർഡിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മുൻ നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പന്റെ സ്ഥാനാർഥിത്വം പാർട്ടിക്കു ദോഷകരമാകുമെന്നു യുഡിഎഫ് നഗരസഭാ പാർലമെന്ററി പാർട്ടി നേതാവ് ഷിബു വാലപ്പൻ. കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പൈലപ്പനെ സ്ഥാനാർഥിയാക്കിയത് കൂടിയാലോചന നടത്താതെയാണ്.
വാർഡിൽനിന്നുള്ളവർ മത്സരിക്കണമെന്നാണു പ്രവർത്തകർ വാർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു തീരുമാനിച്ചത്. എന്നാൽ, പ്രസിഡന്റിനെ കൂടിയാലോചനയില്ലാതെ മാറ്റി. എംപി, എംഎൽഎ, ഡിസിസി പ്രസിഡന്റ് എന്നിവരെയെല്ലാം പാർട്ടി പ്രവർത്തകർ നേരിട്ടും കത്ത് മുഖേനയും ബോധ്യപ്പെടുത്തിയതാണ്.
ഏകപക്ഷീയ തീരുമാനത്തിനെതിരേ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നെന്നും ശക്തമായ പ്രതിഷേധം അറിയിക്കുന്നെന്നും ഷിബു വാലപ്പൻ പ്രസ്താവനയിൽ പറഞ്ഞു.
Thrissur
കരൂപ്പടന്ന: തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കരൂപ്പടന്നയിൽ കാറിടിച്ച് കാട്ടുപന്നി ചത്തു. റോഡിനുകുറുകെ അപ്രതീക്ഷിതമായി ഓടിവന്ന കാട്ടുപന്നിയെ റോഡിലൂടെ പോയിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. ഗുരുതരപരിക്കേറ്റ കാട്ടുപന്നി സംഭവസ്ഥലത്തുവെച്ചു തന്നെ ചത്തു. ഇരിങ്ങാലക്കുട പോലീസ് എത്തി കാർ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി.
Thrissur
കാട്ടൂര്‍: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ വളവനങ്ങാടി കള്ള് ഷാപ്പിന് സമീപം വെച്ച്, കോണത്തുകുന്ന് സ്വദേശി മുടവന്കാട്ടില് വീട്ടില്‍ ഹാദി ജഹാന് (17), സുഹൃത്തുക്കളായ അബു താഹിര്‍, ശ്രീഹരി എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വേഗതയില്‍ ഓടിച്ചുപോയതിലുള്ള വൈരാഗ്യത്താല്‍ കാര്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ താക്കോല്‍ ഊരിയെടുത്ത് ഹാദി ജഹാനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ പടിയൂര്‍ വളവനങ്ങാടി സ്വദേശി വള്ളോംപറമ്പില്‍ വീട്ടില്‍ അരുണ്‍ പോള്‍ (32) എന്നയാളെ കാട്ടൂര്‍ പൊലിസും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് പിടികൂടി. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കാട്ടൂര്‍ പൊലിസ് സ്റ്റേഷന് എസ്ഐ പി. ബാബു ജോര്‍ജ്, ജിഎസ്ഐ ഫ്രാന്‍സിസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിഎസ്സിപിഒ വി. കൃഷ്ണദാസ്, സിപിഒ പി.എസ്. മിഥുന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Thrissur
ഇരിങ്ങാലക്കുട: അയല്‍വാസിയെ വീടുകയറി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പൊറത്തിശേരി തേലപ്പിള്ളി കൂടാരം വീട്ടില്‍ സുധീഷ് (45) ആണ് അറസ്റ്റിലായത്.
ഈ മാസം ആറിന് ഉച്ചയ്ക്ക് 1.45ഓടെ അയല്‍വാസിയായ കൂടാരം വീട്ടില്‍ മണികണ്ഠന്റെ (48) വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതി തന്റെ മെമ്മറികാര്‍ഡ് എടുത്തോ എന്ന് ചോദിച്ച് തര്‍ക്കത്തിലാവുകയായിരുന്നു. താന്‍ എടുത്തിട്ടില്ലെന്ന് മണികണ്ഠന് മറുപടി നല്‍കിയതിലുളള വൈരാഗ്യത്താല്‍ വീടിന്റെ ചുമരില്‍ ചാരിവെച്ചിരുന്ന അടുക്കളയില്‍ ഉപയോഗിച്ചിരുന്ന ഇരുമ്പ് പൈപ്പ് എടുത്ത് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട എസ്എച്ച്ഒ കെ.ഒ. പ്രദീപ്, എസ്ഐ എബിന്, എസ്ഐ സൗമ്യ, ജിഎസ്സിപിഒ മാരായ ഗിരീഷ്, വിജോഷ്, ജിജില്‍, ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Thrissur
കാട്ടൂര്‍: കാട്ടൂരില്‍ 20 ഗ്രാം അതിമാരക രാസലഹരിയായ എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും കാട്ടൂര്‍ പോലീസും സംയുക്തമായി നടത്തിയ തുടരന്വേഷണത്തിലാണ് കയ്പമംഗലം കാളമുറി പടിഞ്ഞാറ് ഭാഗം മഠത്തിപറമ്പില്‍ വീട്ടില്‍ അബീഷ് (36) പിടിയിലായത്. കാട്ടൂര്‍ എടതിരിഞ്ഞി വടക്കുമുറി കാഞ്ഞിരപറമ്പില്‍ വീട്ടില്‍ മിഥുന്റെ (29) വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആദ്യം എംഡിഎംഎ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ പിടികൂടിയത്.
20 ഗ്രാം എംഡിഎംഎ, ഇലക്ട്രോണിക് ത്രാസ്, ചില്ലറ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 56 ചെറിയ സിപ്പ് ലോക്ക് കവറുകള്‍, എംഡിഎംഎ വില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ചതെന്ന് കരുതുന്ന 1,36,700 രൂപ എന്നിവയും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മിഥുന് എംഡിഎംഎ എത്തിച്ചിരുന്നത് കാട്ടൂര്‍ പോലീസ് സ്റ്റേഷന് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട എടതിരിഞ്ഞി പോത്താനി സ്വദേശി എടച്ചാലി വീട്ടില്‍ അനന്തകൃഷ്ണന് (25) ആണെന്ന് കണ്ടെത്തിയത്. അനന്തകൃഷ്ണനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മിഥുനെയും അനന്തകൃഷ്ണനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കാട്ടൂര്‍ പോലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. വിനോജ്, ജിഎസ്ഐമാരായ എ.പി. ഫ്രാന്‍സിസ്, പി.എ. മിനി, ജിഎസ്സിപിഒമാരായ കെ.ജി. അജിത്കുമാര്‍, വി.എസ്. ശ്യാം, തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീം എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും ലഹരിയുടെ ഉറവിടം സംബന്ധിച്ചും അന്വേഷണം തുടരുകയാണ്.
Thrissur
മാള: പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ദീപക് മൊണ്ടാലിനെയാണ് (29) മാള പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ 20 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ 15-കാരിയായ പെൺകുട്ടിയെ ഇയാൾ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലിസ് കേസെടുത്തത്.
മാള സർക്കിൾ ഇൻസ്പെക്ടർ എ.എൻ. ഷാജു, എസ്എച്ച്ഒ വിശാഖ് കെ. വിശ്വൻ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ ബാബു, ഗ്രേഡ് എസ്ഐ അശോകൻ, എഎസ്ഐ ഷീബ, സിപിഒ ജോയ് ഡെന്നിസ്, ഹോംഗാർഡ് വിനോദ് എന്നിവർ അടങ്ങുന്ന പൊലിസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Thrissur
ചാലകുടി: റിട്ടയേർഡ് പ്രഫസറെ റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. മാള പൂവത്തുശേരി പുളിക്കൻ വീട്ടിൽ സുരേഷ് ബാബു(70)വിനെയാണ് ചാലക്കുടി റെയിൽവേ സ്റ്റേഷനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഓട്ടോറിക്ഷയിൽ മാളയിലെത്തിയ സുരേഷ് ബാബു ഒരു കവർ ഓട്ടോറിക്ഷാ ഡ്രൈവറെ ഏൽപ്പിക്കുകയും അത് ഭാര്യയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കവർ വീട്ടിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ മാള പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചാലക്കുടി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയ മൃതദേഹം സുരേഷ് ബാബുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു.
Thrissur
പുന്നയൂർക്കുളം: ബൈക്കപകടത്തിൽ സാരമായി പരുക്കുപറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. എരമംഗലം താഴത്തേൽപ്പടിക്കു സമീപം കാരിയോടത്ത് അബ്ദുള്ളയുടെ ഭാര്യ ഫാത്തിമ(56) ആണ് മരിച്ചത്.
കഴിഞ്ഞദിവസം എരമംഗലം സെന്ററിൽ വച്ചായിരുന്നു അപകടം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെരുന്പടപ്പ് പൊലിസ് മേൽനടപടി സ്വീകരിച്ചു. കബറടക്കം നടത്തി. മക്കൾ: ഹക്കീം (സുഫികഫെ, എരമംഗലം), സബീന, ഹസീന. മരുമക്കൾ: നവാസ്, നൗഫൽ, ഷഫ്ന.
Thrissur
ആലപ്പാട്: സ്കൂട്ടറിൽ വീടുകളിൽ പാൽ എത്തിച്ച് വിതരണം നടത്തുന്നതിനിടെ ക്ഷീരകർഷകൻ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പാട് സ്വദേശി തച്ചന്ത്ര വീട്ടിൽ പരമേശ്വരൻ(64) ആണ് മരിച്ചത്.
പാൽ ചാഴൂർ ഭാഗത്തെ വീടുകളിൽ നൽകാൻ സ്കൂട്ടറിൽ പോയതായിരുന്നു. ഒരു വീട്ടിൽ പാൽ കൊടുത്തയുടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണ് ബോധരഹിതനായി. തുടർന്ന് സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജയന്തി. മക്കൾ: ശ്യാം, രജീഷ്, രജീഷ. മരുമക്കൾ: ചിത്തിര, സാന്ദ്ര, അജേഷ്.
Thrissur
വടക്കാഞ്ചേരി: അജ്ഞാത മൃതദേഹം കണ്ടെത്തി. വടക്കാഞ്ചേരി ഗവൺമെന്റ് ഗേൾസ് സ്കൂളിനു സമീപമുള്ള വാടകവിടിന്റെ വരാന്തയിലാണ് മധ്യവയ്സകനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്.
തിരുവനന്തപുരം കാട്ടക്കട സ്വദേശിയായ മണി(50)യുടെ മൃതദേഹമാണെന്ന് സംശയിക്കുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെകുറിച്ചോ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണങ്കിൽ വടക്കാഞ്ചേരി പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കി.
Thrissur
തൃശൂർ: സമൂഹമാധ്യമങ്ങളിലൂടെ തുടർച്ചയായി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരേ തുടർച്ചയായി പരാതി നൽകിയിട്ടും പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി വീട്ടമ്മയും കുടുംബവും. മരോട്ടിച്ചാൽ സ്വദേശിനിയാണ് ഒല്ലൂർ പൊലിസിനെതിരേ ആരോപണവുമായി രംഗത്തുവന്നത്.
തന്റെയും പ്രായപൂർത്തിയാകാത്ത മകളുടേയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മരോട്ടിച്ചാൽ സ്വദേശി നിരന്തരം ശല്യം ചെയ്യുന്നതായാണു പരാതി. ബന്ധുക്കളായ ചിലരുടെയടക്കം പിന്തുണ ഇതിനുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒല്ലൂർ പൊലിസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
തുടർന്ന് റൂറൽ എസ്പിക്കു പരാതി നൽകി. ഈ പരാതി ഒല്ലൂർ എസിപിക്കു കൈമാറിയെന്നാണ് അറിയിച്ചിട്ടുള്ളത്. നടപടി ഉണ്ടായില്ലെങ്കിൽ അടുത്ത മാസം 12 മുതൽ ഒല്ലൂർ പൊലിസ് സ്റ്റേഷനുമുന്നിൽ കുടുംബസമേതം നിരാഹാരസമരം നടത്തുമെന്നും അറിയിച്ചു.
ഇവർക്കൊപ്പം എച്ച്ആർപിഎം ചെയർമാൻ ജോണ്സൻ പുല്ലുത്തി, ആദർശ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Thrissur
തൃശൂർ: മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ ഫാം ഫ്രഷ് ആട്ടിൻപാലും വിൽപനയ്ക്ക്. കാന്പസിലെ ടെക്നോളജി ഇൻഫർമേഷൻ ആൻഡ് സെയിൽസ് സെന്ററിലാണ് (ടിഐഎസ്സി) ശീതീകരിച്ച പാൽ ലഭിക്കുക. ലിറ്ററിനു 110 രൂപയാണു വില. വിൽപനയുടെ ഉദ്ഘാടനം യൂണിവേഴ്സിറ്റി ഷീപ് ആൻഡ് ഗോട്ട് ഫാം മേധാവി ഡോ.എ. പ്രസാദ് നിർവഹിച്ചു. ടിഐഎസ്സി ഇംപ്ലിമെന്റിംഗ് ഓഫീസർ ഡോ.എ. ഇർഷാദ്, ഷീപ് ആൻഡ് ഗോട്ട് ഫാം അസിസ്റ്റന്റ് പ്രഫ. ഡോ. ലാലി എഫ്. ആനന്ദ് എന്നിവർ പങ്കെടുത്തു.
2025-26 സാന്പത്തികവർഷം മൂന്നുകോടിയുടെ വിൽപനയാണു സെന്റർ രേഖപ്പെടുത്തിയത്. 3,71,596 പായ്ക്കറ്റ് പശുവിൻപാൽ, 9,396 പാക്കറ്റ് എരുമപ്പാൽ, 7,244 പാക്കറ്റ് പനീർ, 15,756 പാക്കറ്റ് തൈര്, 2.27 ലക്ഷം മുട്ടകൾ എന്നിവ ഉപഭോക്താക്കളിലെത്തി. 5,281 കിലോ ബീഫ്, 5,725 പാക്കറ്റ് (500 ഗ്രാം) ബീഫ് കറി കട്ട്, 6,196 കിലോ പോർക്ക്, 3,679 പാക്കറ്റ് (500 ഗ്രാം) പോർക്ക് കറി കട്ട്, 2,479 കിലോ ബ്രോയിലർ ചിക്കൻ, 5,905 പാക്കറ്റ് (500 ഗ്രാം) ചിക്കൻ കറി കട്ട് എന്നിവയ്ക്കൊപ്പം മട്ടൺ, എരുമയിറച്ചി, താറാവ്, മുയൽ, കാട, ടർക്കി, വീൽ തുടങ്ങിയ വിവിധ മാംസങ്ങളും വില്പന നടത്തി. കട്ലറ്റ്, സോസേജ്, നഗറ്റ്സ്, ടിക്ക, അച്ചാർ, ഫ്രൈ, സമൂസ, ലോലിപോപ്, റെഡി-ടു-കുക്ക് ഉത്പന്നങ്ങൾ എന്നിവയ്ക്കും മികച്ച സ്വീകാര്യത ലഭിച്ചു.
മണ്ണിരക്കന്പോസ്റ്റ്, പഞ്ചഗവ്യം, ജീവാമൃതം, സന്പുഷ്ട ചാണകപ്പൊടി, ഫിഷ് അമിനോ ആസിഡ്, നീം ഓയിൽ ഗാർലിക് എമൽഷൻ, ബെനഫിഷ്യൽ മൈക്രോഫ്ളോറ സൊല്യൂഷൻ തുടങ്ങിയ പരിസ്ഥിതി സൗഹൃദ കാർഷിക ഉത്പന്നങ്ങളും ജൈവവളങ്ങളും പ്രസിദ്ധീകരണങ്ങളും ടിഐഎസ്സിയിൽ ലഭ്യമാണ്.തിങ്കൾമുതൽ ശനിവരെ രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയും ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും മണ്ണുത്തി കാന്പസിലെ ടിഐഎസ്സി പ്രവർത്തിക്കും.
Thrissur
കയ്പമംഗലം: ദേശീയപാത 66ൽ അപകടങ്ങൾക്കും ഗതാഗത തടസങ്ങൾക്കും കാരണം കരാർ വ്യവസ്ഥകൾ പാലിക്കാത്തതെന്നു റിപ്പോർട്ട്. പനന്പിക്കുന്നിലുണ്ടായ അപകടത്തിനു പിന്നാലെ തീരദേശ വികസന സമിതി എംഎൽഎയ്ക്കും പഞ്ചായത്തു പ്രസിഡന്റിനും സമർപ്പിച്ച റിപ്പോർട്ടിലാണ് പിഴവുകൾ എണ്ണിപ്പറയുന്നത്.
സർവീസ് റോഡുകൾ, ബദൽ റോഡുകൾ, ഗതാഗതം വഴിതിരിച്ചുവിടൽ, സിഗ്നലുകൾ, മുന്നറിയിപ്പ് ബോർഡുകൾ, ബാരിക്കേഡുകൾ, ലൈറ്റിംഗ്, റോഡ് അടയാളപ്പെടുത്തൽ എന്നിവ കരാറുകാരന്റെ ഉത്തരവാദിത്തമാണ്. ഇവ ഫലപ്രദമായി നടപ്പാക്കാത്തതും സാങ്കേതിക മേൽനോട്ടം ഉറപ്പാക്കാത്തതുമാണു പ്രശ്നങ്ങൾക്കു കാരണം.
സർവീസ് റോഡുകളുടെ പരിപാലനം, വെള്ളക്കെട്ട് ഒഴിവാക്കൽ എന്നിവയിലെ വീഴ്ചകൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കണം. കരാറുകാരുടെയും ഉപകരാറുകാരുടെയും സാങ്കേതിക യോഗ്യത, ജീവനക്കാരുടെ പരിശീലനം, ഗുണനിലവാര നിയന്ത്രണം എന്നിവയും വിലയിരുത്തണം. പിഡബ്ല്യൂഡി, മോട്ടോർ വാഹന വകുപ്പ്, എൻഎച്ച്എഐ, തദ്ദേശസ്ഥാപനങ്ങൾ എന്നിവ സംയുക്തമായി കരാർ വ്യവസ്ഥകളും നിർമാണ നിലവാരവും പരിശോധിക്കണം.
ലംഘനം കണ്ടെത്തിയാൽ ഉത്തരവാദിത്വം നിശ്ചയിച്ചു സമയപരിധിക്കുള്ളിൽ പരിഹാര നടപടി സ്വീകരിക്കണം.പിഡബ്ല്യൂഡി, മോട്ടോർ വാഹന വകുപ്പ്, എൻഎച്ച്എഐ, തദ്ദേശസ്ഥാപനം, കരാർ കന്പനി, കണ്‍സൾട്ടൻസി എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത റോഡ് സുരക്ഷാ ദൗത്യസംഘം രൂപീകരിക്കണം. സംഘം അപകടസാധ്യതയുള്ള സ്ഥലങ്ങൾ നിരന്തരം പരിശോധിക്കണം.
ഏഴു ദിവസത്തിനകം സംയുക്ത സ്ഥലപരിശോധന നടത്തി വീഴ്ചകൾ പരിഹരിക്കണം. 30 ദിവസത്തിനകം നടപടി പുരോഗതി റിപ്പോർട്ട് സമർപ്പിക്കണം. ദേശീയപാത വികസനത്തെ എതിർക്കലല്ല ലക്ഷ്യമെന്നും കരാർ വ്യവസ്ഥകളും നിർമാണനിലവാരവും പാലിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയാണു വികസനം പൂർത്തിയാക്കേണ്ടതെന്നും കെ.കെ. വത്സരാജ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ എന്നിവർക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കരാർ കമ്പനിയുടേത് വലിയ അനാസ്ഥയെന്ന്
സംയുക്ത പരിശോധനാ സംഘം
കയ്പമംഗലം: പനമ്പിക്കുന്നിൽ എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിനുപിന്നാലെ ദേശീയപാത 66ൽ സംയുക്ത പരിശോധനയുമായി സർക്കാർ. മോട്ടോർ വാഹന വകുപ്പ്, പൊലിസ്, നാഷണൽ ഹൈവേ അഥോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരെയെല്ലാം ഉൾപ്പെടുത്തി റോഡ് സുരക്ഷാ വിദഗ്ധൻ ഉപേന്ദ്രനാഥിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കയ്പമംഗലം ദേശീയപാത 66ൽ അപകടം സംഭവിച്ച ഭാഗത്ത് ഇന്നലെ ഉച്ചയോടെയാണ് സംഘം എത്തിയത്. നിർമാണ കന്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ സംഘം പരിശോധിച്ചറിഞ്ഞു. സൂചനകൾക്കായുള്ള ചുവപ്പ്, മഞ്ഞ റിഫ്ലക്ടർ സ്റ്റിക്കറുകൾപോലും ഗുണനിലവാരം കുറഞ്ഞവയാണ് കന്പനി ഉപയോഗിച്ചിരിക്കുന്നത്. പലതും ദൂരെനിന്ന് കാണാൻ കഴിയാത്തവയാണ്. ദേശീയപാതയിലെ സൂചനാ ബോർഡുകൾ കൃത്യമാക്കുക, റിഫ്ലക്ടറുകൾ ആവശ്യമായ സ്ഥലങ്ങളിൽ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളടക്കം ഉൾപ്പെടുത്തിയാകും സംഘം കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുക.
ദേശീയപാതയിൽ കൊടുങ്ങല്ലൂർ കോട്ടപ്പുറം മുതൽ ചേറ്റുവ വരെയായിരുന്നു പരിശോധന. ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി പ്രതിനിധികളും പൊതുപ്രവർത്തകരും വിവരങ്ങൾ നൽകാൻ എത്തിയിരുന്നു.അനാസ്ഥകളാണ് അപകടങ്ങൾക്കു കാരണമെന്നും കാര്യങ്ങൾ ദേശീയപാത അധികൃതരെയും കരാർ കമ്പനി ഉദ്യോഗസ്ഥരെയും കൃത്യസമയത്ത് അറിയിച്ചാലും യാതൊരു നടപടികളും ഉണ്ടാകാറില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ പറഞ്ഞു.
അത്യാവശ്യകാര്യം പറയാൻ വിളിച്ചാൽപോലും ശിവാലയ കരാർ കമ്പനി പ്രതിനിധി ഫോൺ എടുക്കാറില്ലെന്നും പ്രസിഡന്റ് ആരോപിച്ചു. കയ്പമംഗലം പൊലിസ് നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ കരാർ കമ്പനി ജീവനക്കാർ തയാറാകുന്നില്ലെന്ന ആരോപണവും ശക്തമാണ്.
കുടിവെള്ള വിഷയത്തിൽ പഞ്ചായത്തിന്റെ ആവശ്യത്തിന് മറുപടി പറയാതെ എൻഎച്ച്എഐ- കരാർ കമ്പനി ഉദ്യോഗസ്ഥർ സ്ഥലത്തുനിന്നു പോയത് പ്രതിഷേധത്തിനിടയാക്കി.
Thrissur
തൃശൂർ: യാത്രക്കാരെ വലച്ച് എറണാകുളം പാസഞ്ചർ വൈകിയോട്ടം തുടരുന്നു. എറണാകുളം ഭാഗത്തേക്കു ജോലിക്കും പഠനത്തിനും മറ്റുമായി പ്രതിദിനം യാത്ര ചെയ്യുന്നവർ ആശ്രയിക്കുന്ന 56313 നന്പർ ഗുരുവായൂർ - എറണാകുളം പാസഞ്ചറാണു വൈകിയോട്ടം പതിവാക്കിയത്. വിദ്യാർഥികളും സ്ത്രീകളുമടക്കം നൂറുകണക്കിനുപേരാണു ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഈ ട്രെയിനിനെ ആശ്രയിച്ച് എറണാകുളം ജില്ലയിലേക്കു പഠനത്തിനും തൊഴിലിനുമായി പോകുന്നത്. 18 കോച്ചുകളുമായി രാവിലെ 6.50നു ഗുരുവായൂരിൽനിന്നു പുറപ്പെട്ട് ഒന്‍പതിന് എറണാകുളം ടൗണിൽ എത്തുന്ന ട്രെയിൻ ഏറെ ആശ്വാസമായിരുന്നു.
എന്നാൽ, ഏതാനും ആഴ്ചകളായി തൃശൂരിൽനിന്നു കൃത്യസമയത്തു പുറപ്പെട്ടാലും 20 മിനിറ്റോളം വൈകിയാണ് എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തുന്നത്.എറണാകുളം ജംഗ്ഷൻ സ്റ്റേഷനിലെത്തുന്പോൾ പിന്നെയും വൈകും. വൈകിയോടുന്ന മറ്റ് എക്സ്പ്രസ് ട്രെയിനുകൾക്കായി സ്റ്റേഷനുകളിൽ പിടിച്ചിടുന്നതും പതിവാണ്. അത്തരം ദിവസങ്ങളിൽ മുക്കാൽ മണിക്കൂറോളം വൈകും.
വിദ്യാഭ്യാസസ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും സമയത്തിനെത്താനുള്ള പരാക്രമമാണ് ഓരോ സ്റ്റേഷനിലും. 18 കോച്ചുകൾ ഉണ്ടായിരുന്നപ്പോൾതന്നെ തിങ്ങിനിറഞ്ഞിരുന്ന ട്രെയിനിൽ നിലവിൽ 15-16 കോച്ചുകൾ മാത്രമാണുള്ളത്. തൃശൂരിൽ എത്തുന്പോൾ തിരക്കേറും. ചാലക്കുടിയെത്തുന്പോൾ കയറാൻപോലും ബുദ്ധിമുട്ടാകും.
എവിടെ നിർത്തും?ആർക്കറിയാം!
24 കോച്ചുകൾക്കു സ്ഥാനമുള്ള തൃശൂരിലെ പ്ലാറ്റ്ഫോമിൽ എൻജിൻ എവിടെ നിർത്തുമെന്നതും ആർക്കും പറയാൻ കഴിയില്ല. ഓരോ ദിവസവും വ്യത്യസ്ത ഇടങ്ങളിലാണു നിർത്തുക. മുന്നിലും പിന്നിലും കയറാൻ നിൽക്കുന്നവർ പ്ലാറ്റ്ഫോമിലൂടെ ഓടുന്നതും സ്ഥിരം കാഴ്ചയാണ്. പാസഞ്ചറിൽ 18 കോച്ചുകൾ പുനഃസ്ഥാപിക്കണമെന്നും വൈകിയോടുന്ന മറ്റു ട്രെയിനുകൾക്കായി പിടിച്ചിടരുതെന്നും തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്ലാറ്റ്ഫോമിൽ സ്ഥിരം സ്ഥാനം അടയാളപ്പെടുത്തണം. ട്രെയിൻ 16 കോച്ചുള്ള മെമുവാക്കണമെന്നും ആവശ്യമുണ്ട്.
Thrissur
ഒല്ലൂർ: മേരിമാത ദേവാലയത്തിൽ പരിശുദ്ധ മേരിമാതാവിന്റെ ജനനത്തിരുനാൾ ആഘോഷിച്ചു. ഇന്നലെരാവിലെ കുർബാനയ്ക്കുശേഷം ഫാ. സാൽവിൻ കണ്ണനായ്ക്കൽ മേരിമാതാവിന്റെ രൂപം എഴുന്നള്ളിച്ചു. വൈകീട്ടുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ കാർമികത്വംവഹിച്ചു. ഇടവകയിലെ അമ്മമാരുടെ സമർപ്പണവും പ്രദക്ഷിണവും ഉൗട്ടുനേർച്ചയുമുണ്ടായിരുന്നു. ഉൗട്ടുനേർച്ച ഫാ. റിനാൾഡ് പുലിക്കോടൻ ആശിർവദിച്ചു. പതിനായിരത്തിലേറെ ഭക്തർ ഉൗട്ടുനേർച്ചയിൽ പങ്കെടുത്തു. വികാരി ഫാ. ജോയ് ചിറ്റിലപ്പിള്ളി, കൈക്കാരൻമാരായ റിജോ കുറ്റിക്കാടൻ, റാഫി തൈവളപ്പിൽ, ജെയ്സണ്‍ പുത്തൂക്കാരൻ, സോണി തെക്കൂടൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വംനൽകി.
Thrissur
ചേർപ്പ്: സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു. ഇറ്റലിയിലെ പാദുവായിൽ വിശുദ്ധന്റെ കബറിടപ്പള്ളിയിൽനിന്നു കൊണ്ടുവന്ന അഴുകാത്ത നാവ് അടക്കമുള്ള തിരുശേഷിപ്പാണ് പ്രതിഷ്ഠിച്ചത്.
ഫൊറോന വികാരി ഫാ. ജോബ് വടക്കൻ ആശീർവദിച്ചു. പടിഞ്ഞാട്ടുമുറി ഇടവക അതിർത്തിയിൽനിന്ന് 100ഓളം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ദേവാലയ അങ്കണത്തിൽ തിരുശേഷിപ്പ് എത്തിച്ചേർന്നു. ചേർപ്പ് ലൂർദ്മാതാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ ബാൻഡ് വാദ്യത്തോടെ ഗാർഡ് ഓഫ് ഓണർ നൽകി. ഇടവകയിലെ അമ്മമാരും കുട്ടികളുംചേർന്നുനടത്തിയ പ്രദക്ഷിണത്തോടെ തിരുശേഷിപ്പ് ദേവാലയത്തിൽ പ്രവേശിച്ചു.
അമ്മാടം സെന്റ് ആന്റണീസ് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു. ദിവ്യബലിക്കുശേഷം ഇടവകയിലെ അന്തോണീസ് - മേരി നാമധാരികളെ ആദരിച്ചു. വികാരി ഫാ. ഫ്രാൻസിസ് കുത്തൂർ, കൈകാരൻമാരായ ജോമി കുന്നംകട, മാർട്ടിൻ ജോസ്, സാജു ഫ്രാൻസിസ്, ഫ്രാങ്കോ കുന്നത്ത്. ലോബിൻ ലോനപ്പൻ, മാത്യു ഇഞ്ചോടിക്കാരൻ, സ സ്റ്റിൻസൻ കരിപ്പേരി, ബേബിവിന്നിഎന്നിവർ നേതൃത്വംനൽകി
Thrissur
ചേലക്കര: 16 -ാം വാർഡ് കുറുമല ഉപതെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിചിത്രം തെളിഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയായി എം.കെ. ബാലകൃഷ്ണൻ, യുഡിഎഫ് സ്ഥാനാർഥിയായി രജിത, ബിജെപി സ്ഥാനാർഥിയായി രഞ്ജിത്ത് അള്ളന്നൂർ എന്നിവരാണ് മത്സരരംഗത്തുള്ളത്.
വർഷങ്ങളായി പാർട്ടി പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാണ് എം.കെ. ബാലകൃഷ്ണൻ.16 വർഷമായി വാർഡിൽ ആശാവർക്കാരായി പ്രവർത്തിക്കുന്ന രജിത കുടുംബശ്രീയിലെ സജീവ സാന്നിധ്യവും എഡിഎസ് അംഗവുമാണ്. അതേ സമയം രഞ്ജിത്ത് അള്ളന്നൂരിന് ഇത് രണ്ടാമൂഴമാണ്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 1323 വോട്ടിൽ എൽഡിഎഫ് സ്ഥാനാർഥി 539, യുഡിഎഫ് സ്ഥാനാർഥി 440, ബിജെപി സ്ഥാനാർഥി 344 വോട്ടുകളും നേടി. വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി കൂറുമാറി വോട്ടുചെയ്ത് രാജിവച്ച സ്ഥാനത്തേക്കാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Thrissur
എരുമപ്പെട്ടി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷനിലെ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി രവീന്ദ്രൻ തിച്ചൂരിനെയും എൽഡിഎഫ് സ്ഥാനാർഥിയായി കെ.എ. വിജയവത്സലനെയുമാണ് പ്രഖ്യാപിച്ചത്.
വരവൂർ പഞ്ചായത്തിലെ 12,13,14,15,16 അഞ്ച് വാർഡുകളും എരുമപ്പെട്ടി പഞ്ചായത്തിലെ വാർഡ് മൂന്നും ഉൾപ്പെടുന്നതാണ് തളി ഡിവിഷൻ. തളി ഡിവിഷനിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാർഥി ജാഫർ രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് മെമ്പറായ ജാഫർ കൂറുമാറി എൽഡിഎഫിന് വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഭരണം എൽഡിഎഫിന് ലഭിച്ചത്.
മുസ്ലിം ലീഗിന്റെ സ്വതന്ത്ര സ്ഥാനാർഥിയായാണ് ജാഫർ മത്സരിച്ച് ജയിച്ചത്. ജാഫറിന്റെ കൂറുമാറ്റത്തിനെതിരേ യുഡിഎഫിണെ നേതൃത്വത്തിൽ വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇയാൾ രാജിവച്ചത്.തൃശൂരിൽ നടന്ന യുഡിഎഫ് യോഗത്തിലാണ് യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
2005 മുതൽ 2015 വരെയുള്ള കാലയളവിൽ വരവൂർ പഞ്ചായത്ത് മെംബർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ രവീന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥിയായ കെ.എ. വിജയവത്സലൻ ബികോം ബിരുദധാരിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനുമാണ്. എൽഡിഎഫ് സ്ഥാനാർഥി ഇന്നുരാവിലെ 11ന് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ വരണാധികാരിക്ക് നാമനിർദേശപത്രിക സമർപ്പിക്കും.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാനാർഥി ഗൃഹസന്ദർശനം ആരംഭിച്ചു. 28നാണ് തെരഞ്ഞെടുപ്പ്. 29ന് വോട്ടെണ്ണൽ നടക്കും.
Thrissur
വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലും സമീപ പഞ്ചായത്തുകളിലും റോഡുകൾ തകർന്നിട്ടും അറ്റകുറ്റപ്പണികൾക്കു മടിച്ച് അധികൃതർ.വാഹനഗതാഗതത്തിനും കാൽനടയാത്രയ്ക്കും ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. നഗരസഭയിലെ മങ്കര എച്ച്എംസി നഗർ മുതൽ മാരാത്തുകുന്നുവരെയുള്ള റോഡ് പൂർണമായും തകർന്നു. സ്കൂൾ വിദ്യാർഥികളടക്കം ആശ്രയിക്കുന്ന റോഡാണിത്.
നഗരസഭയിലെ മുണ്ടത്തിക്കോട് രണ്ടാം ഡിവിഷൻ അയ്യപ്പൻകാവ് എംഎൽഎ റോഡ് തകർന്നതോടെ നാട്ടുകാരും പ്രദേശവാസികളും സമരത്തിനിറങ്ങിയിരുന്നു. തെക്കുംകര പഞ്ചായത്തിലെ ഒട്ടുമിക്ക റോഡുകളും തകർന്ന നിലയിലാണ്. പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രവും ഹോമിയോ ആശുപത്രിയും ഈ റോഡിലാണു സ്ഥിതിചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന്റെ വീട്ടിലേക്കും ഈ വഴിയാണു പോകേണ്ടത്. അധികൃതരുടെ ശ്രദ്ധ നിരന്തരം പതിയുന്ന ഇടമായിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് ആരോപണം.
റോഡ് തകർന്നതോടെ രോഗികൾ ഉൾപ്പെടെയുള്ളവരുടെ യാത്ര ദുരിതത്തിലായി.
പഞ്ചായത്തിലെ പുന്നംപറന്പ് - തെക്കുംകര റോഡ് ബിഎംബിസി നിലവാരത്തിൽ നിർമാണം പൂർത്തിയായെങ്കിലും ബസുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മച്ചാട് പള്ളിക്കുമുന്നിലെ റോഡിന്റെ സ്ഥിതി പരിതാപകരമാണ്. വിവിധ സംഘടനകളും പൊതുജനങ്ങളും സമരപരന്പര തന്നെ നടത്തിയെങ്കിലും നടപടികളുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
Thrissur
വാടാനപ്പിള്ളി: ദേശീയപാത 66 ചേറ്റുവ ജുമാമസ്ജിദിന് സമീപം മാസങ്ങളായി നടപ്പാതയിലെ സ്ലാബ് തകർന്നുകിടക്കുകയാണ്. പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല.
ഇതുമൂലം രാത്രിയിൽ കാൽനടയാത്രക്കാർ കുഴിയിൽ ചാടി വലിയ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയേറെയാണ്. ദേശീയപാത കരാർ കമ്പനി അധികൃതർ തകർന്നുകിടക്കുന്ന സ്ലാബ് കണ്ടിട്ടും കാണാത്ത മട്ടാണ്.തകർന്ന സ്ലാബിന്റെ കൂർത്ത കമ്പികൾ തള്ളിനിൽക്കുന്നതും അപകടഭീഷണി ഉയർത്തുന്നുണ്ട്. അടിയന്തരമായി തകർന്ന സ്ലാബ് മാറ്റി സ്ഥാപിക്കണമെന്നും കാൽനടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും സാമൂഹികപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
Thrissur
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സൈക്കോളജി അസോസിയേഷന് ഉദ്ഘാടനവും സെമിനാറും സംഘടിപ്പിച്ചു. കോളജ് സെമിനാര്‍ ഹാളില്‍ ദി ആര്‍ട്ട് ഓഫ് തെറാപ്യൂട്ടിക് എന്ഗേജ്മെന്റ്് എന്ന വിഷയത്തില്‍ തൃശൂര്‍ മൈന്‍ഡ് ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ജെന്യ ഷാജി അസോസിയേഷന് ഉദ്ഘാടനവും വിഷയാവതരണവും നിര്‍വഹിച്ചു.
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ജോജി കല്ലിങ്ങല്‍, പ്രിന്‍സിപ്പല്‍ ഡോ. കെ. എല്‍.ജോയ് , വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.കരുണ , സൈക്കോളജി ബിരുദാനന്തര ബിരുദ വിഭാഗം മേധാവി എ. കെ.സുരേഷ് , ഡോ. സിസ്റ്റര്‍ ജെസി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Thrissur
മേലൂർ: കുടുംബാരോഗ്യകേന്ദ്രത്തിലെ മരംമുറിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി മിനിറ്റ്സിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ കമ്മിറ്റി യോഗം ബഹിഷ്കരിച്ച് പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
പഞ്ചായത്ത് കമ്മിറ്റി തീരുമാനമില്ലാതെയും ട്രീ കമ്മിറ്റിയുടെ അനുമതിയില്ലാതെയും സോഷ്യൽ ഫോറസ്റ്ററിയുടെ വിലനിർണയമോ ലേല നടപടികളോ നടത്താതെയുമാണ് കുടുംബാരോഗ്യ കേന്ദ്രത്തിലെ 21 മരങ്ങൾ മുറിച്ചുകടത്തിയതെന്നാണ് യുഡിഎഫ് അംഗങ്ങളുടെ ആരോപണം. അപകടകരമായ ചില്ലകൾ മുറിച്ചുമാറ്റുന്നതിന്റെ മറവിൽ തടികൾ ഉൾപ്പെടെ മുറിച്ച് വിൽപ്പന നടത്തിയെന്നും ഇവർ ആരോപിച്ചു.
മരംമുറിയുമായി ബന്ധപ്പെട്ട് വിജിലൻസ്, പോലീസ്, വനം വകുപ്പ്, പഞ്ചായത്ത് ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയതിനു പിന്നാലെ സംഭവത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി മിനിറ്റ്സിൽ കൃത്രിമം നടത്താൻ ശ്രമം നടക്കുന്നതായും യുഡിഎഫ് ആരോപിച്ചു. മരംമുറിച്ച് ലേലം ചെയ്ത് വിൽക്കാൻ പഞ്ചായത്ത് തീരുമാനിച്ചതായി പിന്നീട് മിനിറ്റ്സിൽ രേഖപ്പെടുത്തിയെന്നാണ് ഇവർ പറയുന്നത്.
ജൂലൈ 14ലെ കമ്മിറ്റി യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടാതിരുന്ന വിഷയം പിന്നീട് സർക്കാർ കത്തുകളും ഉത്തരവുകളും എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി കമ്മിറ്റി അംഗങ്ങളെ അറിയിക്കാതെ മിനിറ്റ്സിൽ രേഖപ്പെടുത്തിയതായും യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. മരംമുറിയുമായി ബന്ധപ്പെട്ട മിനിറ്റ്സിലെ രേഖകൾ ദുരൂഹമാണെന്നും അവർ ആരോപിച്ചു.
യുഡിഎഫ് പ്രതിഷേധം ശക്തമായതിനു പിന്നാലെ, മെഡിക്കൽ ഓഫീസറുടെ അഭ്യർത്ഥന പ്രകാരമാണ് മരംമുറിച്ചതെന്ന് സ്ഥാപിക്കാൻ മെഡിക്കൽ ഓഫീസറിൽനിന്ന് കത്ത് വാങ്ങി അവരെ വിഷയത്തിൽ ബലിയാടാക്കാനുള്ള ശ്രമം നടക്കുന്നതായും അംഗങ്ങൾ ആരോപിച്ചു.
യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എം.ടി. ഡേവീസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പഞ്ചായത്ത് അംഗങ്ങളായ ജോസഫ് പൈനാടത്ത്, ലിൻസൺ ആന്റണി, റിൻസി രാജേഷ്, ഷീജ പോളി, ജാൻസി ബാബു എന്നിവർ പ്രസംഗിച്ചു.
Thrissur
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടെക്ഫെസ്റ്റ് സെഫിറസ് 8.0 ശ്രദ്ധേയമായി.വിദ്യാര്‍ഥികളുടെ സാങ്കേതിക മികവും സര്‍ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്നതിനുമായാണ് ടെക് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ കളക്ടര്‍ ശിഖാ സുരേന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു.
വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, പ്രോഗ്രാമിംഗ്്, ഡിജിറ്റല്‍ മേഖലകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും പരിപാടികളും ടെക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു.
Thrissur
മറ്റത്തൂര്‍: കോടശേരി താഴ്വരയിലെ പ്രകൃതിരമണീയമായ കുഞ്ഞാലിപ്പാറ കുന്നുകള്‍ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു. വനമേഖലയോടുചേര്‍ന്നുള്ള ഈ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യവും പരിസ്ഥിതി പ്രധാന്യവും സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതിയാണ് ഇവിടെ നടപ്പാക്കാനൊരുങ്ങുന്നത്.
വലിയൊരു കോട്ടപോലെ ഉയര്ന്നുനില്ക്കുന്ന കോടശേരിമലയോടു ചേര്‍ന്നാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ ഒമ്പതുങ്ങല്‍ പ്രദേശത്ത് പാറക്കെട്ടുകള്‍ നിറഞ്ഞ മനോഹരമായ കുഞ്ഞാലിപ്പാറകുന്ന് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനായ ഇവിടം പ്രാദേശിക വിനോദസഞ്ചാരകേന്ദ്രമാക്കണമെന്ന ആവശ്യം പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഉയര്‍ന്നിരുന്നു.
2024ലാണ് ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചിലുള്പ്പെടുത്തി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും ഡിടിപിസിയും ചേര്‍ന്ന് കുഞ്ഞാലിപ്പാറ ടൂറിസംപദ്ധതിക്ക് രൂപം നല്‍കിയത്. ടൂറിസം വകുപ്പും മറ്റത്തൂര്‍ പഞ്ചായത്തും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കുഞ്ഞാലിപ്പാറയെ വിനോദസഞ്ചാര കേന്ദ്രമാക്കി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കാല്‍നട പാലം, ടിക്കറ്റ് കൗണ്ടര്‍, ബയോ ടോയ്ലറ്റുകള്, കുന്നിന്റെ താഴത്തെ ഭാഗത്ത് കുട്ടികള്‍ക്കായി കളിസ്ഥലം, റസ്റ്ററന്റ്്, കഫേ, പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ പദ്ധതിയിലൂടെ സജ്ജമാക്കാനുള്ള പ്രോജക്ട് നേരത്തെ പഞ്ചായത്ത് തയാറാക്കി സമര്‍പ്പിച്ചിരുന്നു.
കുന്നിന്റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിക്കനുസരിച്ചുളള ഉയര്‍ന്ന മലകയറ്റങ്ങള്‍, റോപ്പ്വേ മുതലായവയാണ് പദ്ധതിയില്‍ ഉള്പ്പെടുത്താനുദ്ദേശിച്ചത്. കുഞ്ഞാലിപ്പാറയുടെ പ്രാദേശിക ചരിത്രവും ഭൂമിശാസ്ത്ര വിവരങ്ങളും കാണിക്കുന്ന ടൂറിസ്റ്റ് ഇന്റര്‍പ്രെട്ടേഷന്‍ സെന്ററും ഇവിടെ സ്ഥാപിക്കാന്‍ ലക്ഷ്യമുണ്ട്.
ഇതിന്റെ ഭാഗമായി കെ.കെ.രാമചന്ദ്രന് എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. 2024ല്‍ അന്നത്തെ കളക്ടര്‍ വി.ആര്. കൃഷ്ണതേജയും 2025 ഓഗസ്റ്റില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.സി. പ്രേംഭാസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും കുഞ്ഞാലിപ്പാറ സന്ദര്‍ശിച്ച് ടൂറിസം പദ്ധതിയുടെ സാധ്യതകള്‍ വിലയിരുത്തി. ആദ്യഘട്ടത്തില്‍ പ്രവേശന കവാടം, പാര്‍ക്കിംഗ് സൗകര്യം, കഫ്ത്തീരിയ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയാണ് ഇവിടെ ഒരുക്കുന്നത്. ഒരു കോടിരൂപയോളം ചെലവുവരുന്ന പദ്ധതിയുടെ കരടുരൂപം ഡിടിപിസി തയ്യാറാക്കി ജില്ല കളക്ടര്‍ക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് അരയേക്കര്‍ ഭൂമി പദ്ധതിക്കായി അനുവദിക്കപ്പെട്ടു.
മറ്റത്തൂര്‍ പഞ്ചായത്തിലെ ഒമ്പതുങ്ങല്‍ പ്രദേശത്ത് കോടശേരി വില്ലേജില്‍ സര്‍വേനമ്പര്‍ 951 ല്‍ പെട്ട 50 സെന്റ് ഭൂമിയാണ് പദ്ധതി നടപ്പാക്കുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ നിക്ഷിപ്തമാണ്.കഴിഞ്ഞ ദിവസങ്ങളില്‍ ടൂറിസം, റവന്യൂ വകുപ്പുകളും മറ്റത്തൂര്‍ പഞ്ചായത്തും ചേര്‍ന്നുള്ള ജോയിന്റ് വേരിഫിക്കേഷന് സര്‍വേ കുഞ്ഞാലിപ്പാറയില്‍ നടന്നിരുന്നു. അനുവദിക്കപ്പെട്ട സ്ഥലത്ത് സര്‍വേ പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ക്കായി ടൂറിസം വകുപ്പിന് കൈമാറി.ഏറെക്കാലമായി കാത്തിരിക്കുന്ന ടൂറിസം പദ്ധതി വൈകാതെ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് മറ്റത്തൂരിലെ ജനങ്ങള്‍.
Thrissur
കൊരട്ടി: ദേശീയപാതയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളുടെ കാരണങ്ങൾ കണ്ടെത്തി പരിഹാരനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ചാലക്കുടി ഡിവൈഎസ്പി ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കൊരട്ടി മേഖലയിൽ നേരിട്ടെത്തി പരിശോധന നടത്തി. കൊരട്ടിക്കുപുറമെ പുതുക്കാട്, കൊടകര, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിലും സംഘം പരിശോധന നടത്തി.
ദേശീയപാത വികസനത്തിന്റെ ഭാഗമായി മുരിങ്ങൂരിലെയും ചിറങ്ങരയിലെയും അടിപ്പാത നിർമാണവും അനുബന്ധ പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്. കൊരട്ടി മേൽപ്പാലത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. എൻഎച്ച്എഐ എൻജിനിയർ അരവിന്ദ്, കൊരട്ടി പഞ്ചായത്ത് സെക്രട്ടറി കെ.എ. ശ്രീലത, മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ്് ഇൻസ്പെക്ടർമാരായ സജി തോമസ്, സുൽഫീക്കർ, ചാലക്കുടി സിഐ കെ.സി. രതീഷ്, കൊരട്ടി എസ്എച്ച്ഒ വിഷ്ണു രാമചന്ദ്രൻ, നിർമാണ കമ്പനി പ്രതിനിധികൾ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
മുരിങ്ങൂരിലെയും ചിറങ്ങരയിലെയും ദേശീയപാത അടിപ്പാതകളിൽ രാത്രികാലത്ത് വെളിച്ചമില്ലാത്തത് അടിയന്തരമായി പരിഹരിക്കണമെന്ന് സംഘം നിർദേശിച്ചു. മൂന്ന് വരികളുള്ള മേൽപ്പാതയിൽ നിന്ന് ലാൻഡിംഗിലെത്തി രണ്ട് വരിയായി ചേരുന്ന ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും മേൽപ്പാതയിൽനിന്ന് സർവീസ് റോഡിലേക്കും തിരിച്ചും പ്രവേശിക്കുന്ന ഭാഗങ്ങളിൽ ആവശ്യമായ സൂചനാ ബോർഡുകളില്ലാത്തതും ഇവരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കൊരട്ടി ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് നേതൃത്വത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് സാധ്യതകൾ പരിശോധിക്കും. ഹൈവേ അധികൃതരുമായി കൂടിയാലോചിച്ച് തുടർനടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.ദേശീയപാതയിൽ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം വികസന പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
Palakkad
നെന്മാറ: പോത്തുണ്ടി കെഎസ്ആർടിസി ബസ് തേക്കിൻതോട്ടത്തിലേക്ക് ഇടിച്ചിറങ്ങിയുണ്ടായ അപകടത്തിൽ മരിച്ച ജയന്തിയുടെ കുടുംബത്തിന് ആദ്യഗഡു സഹായധനം കൈമാറി. നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാമിലെ ജീവനക്കാരിയായ മട്ടത്തുപാടി ജയന്തിയുടെ കുടുംബത്തിന് അനുവദിച്ച അഞ്ചുലക്ഷംരൂപയുടെ ആദ്യഗഡുവായ രണ്ടുലക്ഷംരൂപയാണ് കൈമാറിയത്.
രമേഷ് പിഷാരടി എംഎൽഎ തുക കൈമാറി. കെ. പ്രേമൻ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം കെ.ജി. എൽദോ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ജോൺ, ഇൻസ്പെക്ടർ പി.എസ്. മഹേഷ്, സി. രവി തുടങ്ങിവർ സന്നിഹിതരായി.
Palakkad
വടക്കഞ്ചേരി: ഇഎസ്എ കസ്തൂരിരംഗൻ വിഷയവുമായി ബന്ധപ്പെട്ട് പാലക്കുഴി വാർഡിന്റെ പ്രത്യേക ഗ്രാമസഭായോഗം സെന്റ് തോമസ് പള്ളിഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ അധ്യക്ഷത വഹിച്ചു.
കിഫ ഭാരവാഹിയായ ചാർലി മാത്യു പ്രമേയം അവതരിപ്പിച്ചു. ഈ വിഷയത്തിൽ മുൻകാലസർക്കാരും ഭരണസമിതിയും ഇഎസ്എയുടെ പരിധിയിൽനിന്ന് ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കുന്നതിനുവേണ്ടി നടത്തിയ ശ്രമങ്ങൾ പ്രസിഡന്റ് വിശദീകരിച്ചു. പഞ്ചായത്ത് മെംബർ റെൻസി ജോയ്സ്, ആൻഡ്രൂസ് വട്ടക്കാനായി എന്നിവർ പ്രസംഗിച്ചു.
പതിനെട്ടാം വാർഡ് ഗ്രാമസഭാ യോഗം 14ന്
വടക്കഞ്ചേരി: പ്രശ്നബാധിത മേഖലയായ പതിനെട്ടാം വാർഡ് ഗ്രാമസഭായോഗം 14ന് വൈകീട്ട് നാലിന് വാൽകുളമ്പ് കോടിയാട്ട് ആർക്കൈഡിൽ നടക്കുമെന്ന് പഞ്ചായത്ത് മെംബർ ലീലാമ്മ ജോസഫ് അറിയിച്ചു. കസ്തൂരിരംഗൻ ഇഎസ്എയിൽ കിഴക്കഞ്ചേരി- ഒന്ന് വില്ലേജിനെ ഉൾപ്പെടുത്തിയതിനെതിരേ പ്രമേയം ഗ്രാമസഭയിൽ പാസാക്കണമെങ്കിൽ മൊത്തം വോട്ടർമാരുടെ പത്തുശതമാനം അംഗങ്ങളെങ്കിലും ഗ്രാമസഭയിൽ പങ്കെടുക്കേണ്ടതുണ്ട്.
Palakkad
കോയമ്പത്തൂർ: ജില്ലയിലെ കോവിൽപാളയം സാമക്കുളം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സിആർഎസ് മെമ്മോറിയൽ ട്രസ്റ്റിന്റെ സഹായത്തോടെ നിർമിച്ച സി.ആർ. സ്വാമിനാഥൻ സംയോജിത ലബോറട്ടറി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ പവൻകുമാർ ഗിരിയപ്പനവർ നിർവഹിച്ചു. 1.8 കോടി രൂപ ചെലവിൽ കമ്പ്യൂട്ടർ, കെമിസ്ട്രി, ഫിസിക്സ്, ബയോളജി ലാബുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
ചടങ്ങിൽ സിആർഎസ് ട്രസ്റ്റ് ചെയർമാൻ ആർ.ആർ. ബാലസുന്ദരം സ്വാഗതം പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. കൃഷ്ണപ്രിയ, റാക്ക് അസോസിയേഷൻ പ്രസിഡന്റ് സി. ബാലസുബ്രഹ്്മണ്യൻ, സ്കൂൾ ഹെഡ്മിസ്ട്രസ് വിമല, സി.ആർ. സ്വാമിനാഥന്റെ കുടുംബാംഗങ്ങൾ പങ്കെടുത്തു. പൊതുപരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർഥികൾക്കു സിആർഐ പമ്പ്സിന്റെ കാഷ് അവാർഡുകൾ വിതരണം ചെയ്തു.
Palakkad
വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം അന്തർസംസ്ഥാനപാതയിൽ യാത്ര കഠിനതരം. പലയിടത്തും അപകടക്കെണികളായി കുഴികളാണ്.
പാതയിലെ പ്രധാന ടൗണായ മുടപ്പല്ലൂർ ടൗണിലെ പൊടിശല്യമാണ് അതിരൂക്ഷം. മഴ പെയ്താൽ വെള്ളക്കെട്ടിൽ മുങ്ങുന്ന ടൗൺഭാഗം മെറ്റലും പാറപ്പൊടിയും നിരത്തി ചെറിയ തോതിൽ ഉയർത്തി.
പിന്നീട് ടാറിംഗ് നടത്തിയില്ല. ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുമ്പോൾ ടൗൺ പൊടിയിൽ മുങ്ങുന്ന സ്ഥിതിയായി. പൊടിശല്യംമൂലം പല കടകളും അടച്ചു. വള്ളിയോട് തേവർകാട് കൺവെൻഷൻ സെന്ററിനടുത്തും പൊടി തന്നെയാണ് വില്ലൻ.
പാതവക്കിലെ വീട്ടുകാർക്കും കച്ചവടക്കാർക്കും പൊടി വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ഇവിടേയും ടാറിംഗ് നടത്തിയിട്ടില്ല. പാതയിൽ മറ്റു പല ഭാഗങ്ങളിലുമുണ്ട് അപായക്കുഴികൾ.
മംഗലം- ഗോവിന്ദാപുരം അന്തർസംസ്ഥാനപാതയിലെ പ്രധാന ടൗണുകളിലൊന്നാണ് മുടപ്പല്ലൂർ ടൗൺ.
എന്നാൽ ടൗൺ ജംഗ്ഷനിൽ വെള്ളക്കെട്ടും റോഡ് തകർച്ചയുമായി വളരെ ദുരിതത്തിലാണ് ജനങ്ങൾ. ടൗണിലെ തകർന് ഭാഗം റീടാറിംഗിനായി മെറ്റലും പാറപ്പൊടിയും നിരത്തി പിന്നീട് ടാറിംഗ് ചെയ്യാതിരുന്നതാണ് ടൗൺപ്രദേശം പൊടിയിൽ മുങ്ങാൻ കാരണമായിട്ടുള്ളത്.
ടൗണിലെത്തുന്ന നൂറുകണക്കിന് യാത്രക്കാരും കച്ചവടക്കാരും ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ട്. ടാറിംഗ് നടത്തി ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണം.
ഈ ആവശ്യവുമായി പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. നടപടി ഉടനുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ടൗണിലെ വെള്ളക്കെട്ടിനും പരിഹാരമുണ്ടാക്കണം.
ശാരദ ഗോപിനാഥ്,
വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.
Palakkad
ചിറ്റൂർ: മുന്നറിയിപ്പില്ലാതെ വൈദ്യുതിതടസമുണ്ടായതിൽ പ്രതിഷേധിച്ച് യുവജനതാദൾ ചിറ്റൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളയോടി കെഎസ്ഇബി സബ്സ്റ്റേഷൻ ഉപരോധിച്ചു.
ബുധനാഴ്ച രാത്രിയാണ് മെഴുകുതിരികൾ കൈയിലേന്തി പ്രവർത്തകർ സബ്സ്റ്റേഷൻ വരാന്തയിൽ മണിക്കൂറുകളോളം ഉപരോധസമരം നടത്തിയത്.
തുടർന്ന് സ്ഥലത്തെത്തിയ അസിസ്റ്റന്റ് എൻജിനിയർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിനുമുൻപ് മുന്നറിയിപ്പ് നൽകുമെന്ന് ഉറപ്പുനൽകിയതായി പ്രവർത്തകർ പറഞ്ഞു. യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് ടി. മഹേഷ്, ജില്ലാ പ്രസിഡന്റ് ജിജീഷ്, ജാഫർ ഹുസൈൻ, പഞ്ചായത്ത് അംഗങ്ങളായ വിജീഷ് കണ്ണിക്കണ്ടത്ത്, ഷീജ എഴുത്താണി എന്നിവർ സമരത്തിനു നേതൃത്വം നൽകി.
Palakkad
മുണ്ടൂർ: യുവക്ഷേത്ര കോളജിന്റെ ഈ അധ്യയന വർഷത്തെ കോളജ് മാഗസിൻ ‘അപരിചിതം’ പാലക്കാട് എംഎൽഎ രമേഷ് പിഷാരടി പ്രകാശനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി അധ്യക്ഷത വഹിച്ചു. കോളജ് ഡയറക്ടർ ഫാ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നടത്തി.
അസിസ്റ്റന്റ് ഡയറക്ടറും ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ് കോ-ഓർഡിനേറ്ററും മാഗസിൻ അഡ്വൈസറുമായ ഫാ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി, വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. ജോസഫ് ഓലിക്കൽകൂനൽ പ്രസംഗിച്ചു. ബികോം ടാക്സേഷൻ വിഭാഗം മേധാവി യു. രേഷ്മ സ്വാഗതവും സ്റ്റുഡന്റ് എഡിറ്റർ കെ. ജാൻവി നന്ദിയും പറഞ്ഞു.
Palakkad
നെല്ലിയാമ്പതി: ചില്ലറയില്ലെന്നുപറഞ്ഞ് തോട്ടംതൊഴിലാളിയായ അമുതയെ കെഎസ്ആർടിസി ബസിൽനിന്ന് വഴിയിൽ ഇറക്കിവിട്ട സംഭവത്തിലും യാത്രക്കാരോട് മോശമായി പെരുമാറിയെന്നാരോപിച്ച് ബസ് ഡ്രൈവർക്കെതിരേ നൽകിയ പരാതിയിൽ കെഎസ്ആർടിസി അന്വേഷണം നടത്തി. നാഷണൽ ജനതാദൾ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.എസ്. പ്രസാദ് സംസ്ഥാന ഗതാഗതമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. യാത്രക്കാരിയുടെ സുരക്ഷയും കെഎസ്ആർടിസി ജീവനക്കാരുടെ യാത്രക്കാരോടുള്ള പെരുമാറ്റവും സംബന്ധിച്ച് ഗൗരവമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്.
ഇതിനുപുറമേ ബസ് അമിതവേഗത്തിൽ ഓടിച്ചതായും എതിരേവരുന്ന വാഹനങ്ങളോടും യാത്രക്കാരോടും ഡ്രൈവർ മോശമായി പെരുമാറിയതായും പരാതിയിൽ ആരോപിച്ചിരുന്നു. ഡ്രൈവറെ നെല്ലിയാമ്പതി ഉൾപ്പെടെയുള്ള അട്ടപ്പാടി, പറമ്പിക്കുളം തുടങ്ങിയ ഹൈറേഞ്ച് മേഖലകളിലെ സർവീസുകളിൽ ഇനി നിയോഗിക്കില്ലെന്ന് അധികൃതർ പരാതിക്കാരെ അറിയിച്ചു.
ഇതുസംബന്ധിച്ച വിവരം കെഎസ്ആർടിസി എംഡിയെയും അറിയിച്ചതായും അധികൃതർ വ്യക്തമാക്കി. ആഴ്ചകൾക്കുമുമ്പ് നെല്ലിയാമ്പതിയിൽ നടന്ന അപകടത്തിനുശേഷം സർവീസിനായി പുതുതായി എത്തിയ കെഎസ്ആർടിസി ബസിലാണ് അമുതയെ ചില്ലറയില്ലെന്ന കാരണത്താൽ ഇറക്കിവിട്ടത്.
Palakkad
പാലക്കാട്: ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി നടപ്പിലാക്കുന്ന ജില്ലയുടെ തനത് സ്പീഷിസ് പ്രഖ്യാപനം പദ്ധതിയിലേക്ക് പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങൾ ക്ഷണിച്ചു.
ജില്ലയുടെ തനതായ കാലാവസ്ഥ, ജലസമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ട വൃക്ഷം, ജലസസ്യങ്ങൾ, മൃഗം, പറവ, ഔഷധസസ്യങ്ങൾ, ചെറുജീവികൾ, ഷഡ്പദങ്ങൾ, പാമ്പുകൾ, മത്സ്യങ്ങൾ, ഉഭയജീവികൾ തുടങ്ങിയ വിഭാഗങ്ങളിലാണ് നിർദേശങ്ങൾ നൽകാവുന്നത്.
നിർദേശിക്കുന്ന ജീവിവർഗത്തിന്റ മലയാളം പേര്, ശാസ്ത്രീയനാമം, ആവാസവ്യവസ്ഥ, പ്രത്യേകതകൾ, ജില്ലയുടെ ഔദ്യോഗിക ജീവിവർഗമായി തെരഞ്ഞെടുക്കാനുള്ള കാരണങ്ങൾ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ചിത്രങ്ങളുണ്ടെങ്കിൽ അവയും ഉൾപ്പെടുത്താം.ത്പര്യമുള്ളവർ ഈമാസം 25നകം [email protected], [email protected] എന്നീ ഇമെയിലുകളിൽ വിവരങ്ങൾ നൽകണം. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മാർഗനിർദ്ദേശങ്ങൾ https://keralabiodiversity.org/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9539517632.
Palakkad
നെന്മാറ: ആലത്തൂർ ഹോളി ഫാമിലി കോണ്‍വെന്റ് ഹൈസ്കൂളിലെ വിദ്യാർഥികളടക്കമുള്ളവരുടെ കരുതലിൽ സ്നേഹവീട് യാഥാർഥ്യമായി.
സ്കൂളിലെ പ്യൂണ്‍ ചന്ദ്രികയ്ക്കു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി സിസ്റ്റര്‍ അനീറ്റ ചിറമേല്‍ താക്കോല്‍ദാനകര്‍മം നിര്‍വഹിച്ചു. ആലത്തൂര്‍ ലിറ്റല്‍ ഫ്ളവര്‍ ചര്‍ച്ച് വികാരി ഫാ. ചെറിയാന് ആഞ്ഞിലിമൂട്ടില്‍ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു.
സ്കൂള്‍ മാനേജ്മെന്റ്, അധ്യാപക- രക്ഷാകര്‍തൃ, വിദ്യാര്‍ഥി പ്രതിനിധികളും പത്രപ്രവർത്തകൻ ജോബ് ജോണ്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിച്ച ജോഷി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അനീറ്റ ചിറമേലിന്റെ അക്ഷീണ പരിശ്രമവും ഒപ്പം അധ്യാപക- രക്ഷകര്‍തൃ സംഘടനയും വിദ്യാര്‍ഥികളും പൂർവവിദ്യാർഥികളും ഒത്തുചേർന്നപ്പോൾ പഠിപ്പിക്കുന്നതിനോടൊപ്പം സ്നേഹിക്കാനും കരുതാനും അറിയുന്ന ഹോളി ഫാമിലി സ്കൂളിന്റെ മറ്റൊരു മഹത് സംരംഭം കൂടിയാണ് യാഥാർഥ്യമായത്.
Palakkad
പാലക്കാട്: വന്യമൃഗങ്ങളുടെ സഞ്ചാരപാതകളിലൂടെ കടന്നുപോകുന്ന റോഡുകളിൽ വന്യജീവികൾക്ക് അപകടം സംഭവിക്കുന്നതും മനുഷ്യർ അപകടത്തിൽപെടുന്നതും നിർമിതബുദ്ധിയുടെ സഹായത്താൽ ഒഴിവാക്കുന്നതിനും മനുഷ്യനും വന്യ ജീവികൾക്കും സുരക്ഷിതമായി സഞ്ചരിക്കുന്നതിനും സാഹചര്യമൊരുക്കുകയാണ് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്സ് സ്കൂളിലെ ഒരുകൂട്ടം വിദ്യാർഥികൾ.
പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം എന്ന ആശയത്തോടെ സ്കൂളിൽ ആരംഭിച്ച പരിസ്ഥിതി സാക്ഷരതാ സെമിനാറിലാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞത്.
റോഡിൽ അപകടത്തിൽപ്പെടുന്ന മനുഷ്യരെപ്പോലെ വന്യജീവികൾക്കും തങ്ങളാൽ കഴിയുന്നത് ചെയ്യുക എന്നതായിരുന്നു കുട്ടി ശാസ്ത്രജ്ഞരുടെ ആശയം. സ്കൂളിലെ റോബോട്ടിക്സ് പഠനത്തിന്റെ പിൻബലത്തിൽവന്യ ജീവികളുടെ ക്രോസിംഗുള്ള പ്രദേശങ്ങളിലെ റോഡുകളിൽ എഐ കാമറകൾ സ്ഥാപിച്ചുകൊണ്ട് വന്യ ജീവികളുടെ ക്രോസിംഗ് സമയത്ത് യാത്രക്കാർക്ക് മുൻകൂട്ടി വിവരം നല്‍കുകയും അപകടകാരികളായ മൃഗങ്ങളാണെങ്കിൽ പ്രത്യേക വാണിംഗ് നല്‍കുകയും റോഡ് നിശ്ചിത സമയത്ത് ഓട്ടോമാറ്റിക് ബാരിയർ സിസ്റ്റം ഉപയോഗിച്ച് അടക്കുകയും ചെയ്യുന്നതാണ് സേഫ് റോഡ് ക്രോസ് എന്ന എഐ സംവിധാനം.
ഇന്നലെ രാവിലെ പാലക്കാട്ടെത്തിയ വനംമന്ത്രി ഷിബു ബേബി ജോണിന്റെയും മറ്റു ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും മുന്നിലാണ് സെന്റ് ഡൊമിനിക്സിലെ അമേയയും അമൂല്യയും തങ്ങളുടെ ടീമിന്റെ കണ്ടെത്തലിനെ അവതരിപ്പിച്ചത്. ഈ കാലത്തെ പരിസ്ഥിതി സംരക്ഷണത്തിൽ ന്യൂജനറേഷൻ എടുക്കുന്ന ഇത്തരം ചുവടുകളെ വനം വകുപ്പ് ഗൗരവമായി കാണുന്നുവെന്നുപറഞ്ഞ് വിദ്യാർഥികളെ മന്ത്രി അഭിനന്ദിച്ചു. വിദ്യാർഥികളുടെ നൂതന ആശയത്തെ യാഥാർഥ്യമാക്കാൻ എല്ലാ പ്രോത്സാഹനവും നല്‍കുമെന്നും മന്ത്രി വിദ്യാർഥികൾക്ക് ഉറപ്പുനല്‍കി.
Palakkad
മംഗലംഡാം: സ്കൂൾ ബസ് സ്റ്റോപ്പിനു സമീപത്തുനിന്ന് മുർഖൻപാമ്പിനെ പിടികൂടി. കടകൾക്കുമുന്നിലൂടെ ഇഴഞ്ഞെത്തിയ പാമ്പ് പഞ്ചായത്തിന്റെ വേസ്റ്റ് ബോക്സിനിടയിലേക്ക് കയറുകയായിരുന്നു. കടക്കാരൻ വിളിച്ചറിയിച്ചതിനെ തുടർന്ന് മംഗലംഡാം സ്റ്റേഷനിൽനിന്ന് വനപാലകർ സ്ഥലത്തെത്തിയെങ്കിലും മൂർഖൻ പാമ്പായതിനാൽ പ്രത്യേക പരിശീലനം നേടിയ മുഹമദലിയെ വിളിച്ചു വരുത്തിയാണ് പിടികൂടിയത്.
Palakkad
ഇഎസ്എ വിഷയം ചർച്ചചെയ്ത് പ്രത്യേക ഗ്രാമസഭായോഗം
പാലക്കയം: കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിക്കപ്പെട്ട പാലക്കയം വില്ലേജിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാവൂ എന്ന് സർക്കാരിനോടാവശ്യപ്പെട്ടുകൊണ്ട് തച്ചമ്പാറ പഞ്ചായത്തിലെ 7, 8, 9, പത്ത് വാർഡുകളിലെ സംയുക്ത സ്പെഷൽ ഗ്രാമസഭ ചേർന്നു.
പാലക്കയം സെന്റ് മേരീസ് പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ് അധ്യക്ഷത വഹിച്ചു. പാലക്കയം സെന്റ് മേരീസ് പള്ളി വികാരി ഫാ. ബിനു പൊൻകാട്ടിൽ പ്രമേയം അവതരിപ്പിച്ചു.
കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചതു മുതൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തില്ലെന്ന് ജനങ്ങൾക്ക് നിരന്തരം ഉറപ്പുനൽകിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരമുണ്ടാകാതെ അവ്യക്തത തുടരുകയാണ്. ഇതു പാലക്കയം വില്ലേജിലെ കർഷകരുടെയും സാധാരണക്കാരുടെയും സ്വൈരജീവിതത്തിനും ഉപജീവനത്തിനും കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്.
യുനെസ്കോ പൈതൃകപദവിയുടെ മറവിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ വന്യജീവിശല്യം തടയാതിരിക്കുന്ന വനംവകുപ്പിന്റെ നിലപാടും കർഷകരെ കടുത്ത ആശങ്കയിലാക്കുന്നു.
മെഴുകുംപാറ മുതൽ കാഞ്ഞിക്കുളം വടക്കന്റെകാട് വരെ നീണ്ടുകിടക്കുന്ന പാലക്കയം വില്ലേജിനെ ഭൂമിശാസ്ത്രപരമായും ജനവാസ സ്വഭാവമനുസരിച്ചും പുനർവിഭജിക്കുക. ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ മാത്രമായി പ്രത്യേക വില്ലേജായി രൂപീകരിച്ച് അവയെ പരിസ്ഥിതിലോല മേഖലയിൽനിന്ന് പൂർണമായി ഒഴിവാക്കുക.
പാലക്കയം വില്ലേജിലെ ജനവാസ- കാർഷിക മേഖലകളെ തൊട്ടടുത്തുള്ള പൊറ്റശേരി, തച്ചമ്പാറ, കരിമ്പ, കല്ലടിക്കോട് എന്നീ വില്ലേജുകളിലേക്ക് പുനഃക്രമീകരിച്ച് ചേർത്ത് പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കുക. ഒമാൻ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾ ചെയ്തതുപോലെ ജനവാസ മേഖലകൾ ഉൾപ്പെടുന്ന പശ്ചിമഘട്ടഭാഗങ്ങളെ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽനിന്ന് പിൻവലിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുക.
വില്ലേജിലെ ഏതെങ്കിലും ഒരു പ്രദേശം പരിസ്ഥിതിലോല പ്രദേശമാണെന്ന കാരണത്താൽ ആ വില്ലേജിനെ മുഴുവനായും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുത് തുടങ്ങിയ നിർദേശങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന, വാർഡ് മെംബർമാരായ ഉണ്ണി വേങ്ങശേരി, റെജി കുറ്റിക്കൽ, ബ്ലോക്ക്പഞ്ചായത്ത് മെംബർ ബെറ്റി ലോറൻസ്, ജില്ലാ പഞ്ചായത്ത് മെംബർ ബീന തകരപ്പള്ളിൽ, കുഞ്ഞുമോൻ, പുഷ്പലത, പ്രകാശ്, തച്ചമ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. വിവിധ വാർഡുകളിൽ നിന്നായി ആയിരത്തോളംപേർ ഗ്രാമസഭയിൽ പങ്കെടുത്തു.
പ്രതികരണം
കസ്തൂരിരംഗൻ സമിതി ശാസ്ത്രീയമായ ഭൂതല പരിശോധന നടത്താതെ ഉപഗ്രഹ ചിത്രങ്ങളേയും റിമോട്ട് സെൻസിംഗിനെയും മാത്രം ആശ്രയിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ഇതിന്റെ ഫലമായി കർഷകരുടെ കൃഷിയിടങ്ങളും തോട്ടങ്ങളും നിബിഡവനങ്ങളായി രേഖപ്പെടുത്തപ്പെടുകയും ചെയ്തു. വില്ലേജാണ് അടിസ്ഥാന യൂണിറ്റെന്ന് സുപ്രീം കോടതിയും ദേശീയഹരിത ട്രൈബ്യൂണലും വ്യക്തമാക്കിയിട്ടും വില്ലേജുകളെ വിഭജിച്ച് ജനവാസമേഖലകളെ ഒഴിവാക്കാൻ ഭരണകൂടങ്ങൾ താത്പര്യം കാട്ടുന്നില്ല. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വില്ലേജുകൾ പുനർവിഭജിച്ച് ജനവാസ മേഖലകൾ, കൃഷിസ്ഥലങ്ങൾ, തോട്ടങ്ങൾ എന്നിവയെ ഇഎസ്എ പരിധിയിൽനിന്ന് പൂർണമായി ഒഴിവാവാക്കണം.
അഡ്വ. ബോബി ബാസ്റ്റ്യൻ,
കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ്
യഥാർഥ വനഭൂമിയും കൃഷിഭൂമിയും വേർതിരിച്ച് വ്യക്തമായ അതിർത്തിക്കല്ലുകൾ സ്ഥാപിച്ച് കർഷകരുടെ ആശങ്ക ശാശ്വതമായി പരിഹരിക്കണം. പട്ടിണി കിടന്നും കുടുംബാംഗങ്ങൾ ഒരുമിച്ചും കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കി കാർഷിക ഉത്പന്നങ്ങൾ വിളവെടുത്തുകൊണ്ടിരിക്കുമ്പോൾ കൃഷിഭൂമി പരിസ്ഥിതിലോല മേഖലായിപ്രഖ്യാപിച്ച് ഇറക്കിവിടാനുള്ള സർക്കാരിന്റെ പദ്ധതി എന്തു വിലകൊടുത്തും തോൽപ്പിക്കും. പ്രദേശത്തെ സ്ത്രീകളെ നിരത്തി ശക്തമായ പ്രതിക്ഷേധം സംഘടിപ്പിക്കാനും മടിക്കില്ല.
ഡാനി സണ്ണി നെടുമ്പുറം,
മാതൃവേദി യൂണിറ്റ് പ്രസിഡന്റ്, പാലക്കയം.
2012 മുതൽ മാറിമാറിവന്ന സർക്കാരുകൾ ജനവാസ- കാർഷിക മേഖലകളെ ഇഎസ്എയിൽനിന്ന് ഒഴിവാക്കുമെന്നു വാഗ്ദാനം നൽകുന്നുണ്ടെങ്കിലും ഇതുവരെ ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. വർഷങ്ങളായി കൈവശം വച്ചുപോരുന്ന ഭൂമിയിൽ സാങ്കേതികത്വംപറഞ്ഞ് കുടിയിറക്കാനുള്ള നീക്കം അപലനീയമാണ്. പട്ടയവും ആധാരവും തണ്ടപ്പേരുമുള്ള ഭൂമി പരിസ്ഥിതിയുടെ പേരിൽ പിടിച്ചെടുക്കാനുള്ള നീക്കം ശക്തമായി നേരിടും. പരമ്പരാഗത സ്വത്ത് കൈവിടാൻ തയാറല്ല.
സാജൻ ജോർജ് അമ്മോട്ടുകുന്നേൽ,
ഓട്ടോറിക്ഷാ ഡ്രൈവർ, പാലക്കയം.
Palakkad
ശതാബ്ദി ആഘോഷങ്ങൾക്ക് കാഞ്ഞിരപ്പുഴയിൽ തുടക്കം
കാഞ്ഞിരപ്പുഴ: നാണ്യവിള കൃഷിയിലൂടെ കേരളത്തിന്റെ സന്പദ്വ്യവസ്ഥയെ മാറ്റിമറിച്ച മലബാർ കാർഷിക കുടിയേറ്റത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കമായി. 1926ൽ മണ്ണാർക്കാട് പൊറ്റശേരി-കാഞ്ഞിരപ്പുഴ കേന്ദ്രീകരിച്ച് ആരംഭിച്ച കുടിയേറ്റത്തിന്റെ നൂറാംവാർഷികമാണ് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നത്.
ഇന്നത്തെ ഇരുന്പകച്ചോല, കാഞ്ഞിരപ്പുഴ, പാലക്കയം പ്രദേശങ്ങൾ ഉൾപ്പെടുന്ന ഇഞ്ചിക്കുന്ന് മലവാരം ‘പുളിക്കൽ റബർ എസ്റ്റേറ്റ്’ എന്നറിയപ്പെട്ടിരുന്ന മൂവായിരത്തോളം ഏക്കർസ്ഥലം കല്ലറക്കൽ മാളിയേക്കൽ തൊമ്മി ജോസഫ് (അപ്പച്ചൻ), കരിപ്പാപ്പറന്പിൽ ജേക്കബ് തോമസ് (ചാക്കോച്ചൻ) എന്നിവർ വിലയ്ക്കുവാങ്ങി കൃഷി ആരംഭിച്ചതോടെയാണ് മലബാറിലെ സംഘടിത കാർഷിക കുടിയേറ്റ ചരിത്രത്തിന് തുടക്കമാകുന്നത്.
ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള മദ്രാസ് പ്രോവിൻസിന്റെ ഭാഗമായിരുന്ന മലബാറിലേക്ക് തിരുവിതാംകൂറിൽ നിന്നായിരുന്നു കർഷകരുടെ ആദ്യവരവ്. റബർ, കുരുമുളക്, തെങ്ങ്, കാപ്പി, തേയില തുടങ്ങിയ നാണ്യവിളകൾ സമൃദ്ധമായി വിളയിച്ചെടുത്ത ഈ തുടക്കത്തെ പിന്തുടർന്ന് തിരുവിതാംകൂറിന്റെയും തിരുകൊച്ചിയുടെയും വിവിധ ഭാഗങ്ങളിൽനിന്ന് ജാതിമതഭേദമന്യേ ആയിരക്കണക്കിന് കർഷകർ ഭൂമിവാങ്ങി ഇവിടെ കുടിയേറിപ്പാർത്തു.
ദുർഘടമായ മലനിരകളെ വെട്ടിത്തെളിച്ച് കർഷകർ പടുത്തുയർത്തിയ ഈ മുന്നേറ്റമാണ് പ്രദേശത്ത് റോഡുകളും ആരാധനാലയങ്ങളും വിദ്യാലയങ്ങളും ആശുപത്രികളും വാണിജ്യകേന്ദ്രങ്ങളും യാഥാർഥ്യമാക്കിയത്. കാഞ്ഞിരപ്പുഴയിൽ തുടങ്ങിയ ഈ കാർഷികവിപ്ലവം പിന്നീട് മണ്ണാർക്കാട്, അട്ടപ്പാടി, മലന്പുഴ, വടക്കഞ്ചേരി ഉൾപ്പെടെയുള്ള മലബാർ മേഖലകളുടെ സമഗ്രമായ കാർഷികസാമൂഹിക ഉന്നമനത്തിനും നഗരവികസനത്തിനും അടിത്തറയായി മാറി.
ചരിത്രപ്രസിദ്ധമായ കാർഷിക കുടിയേറ്റത്തിന്റെ ശതാബ്ദി ഉചിതമായ രീതിയിൽ കൊണ്ടാടുന്നതിനായി കാഞ്ഞിരപ്പുഴ സെന്റ് തോമസ് ചർച്ച് ഹാളിൽ കർഷക പ്രതിനിധികളുടെ വിപുലമായ യോഗം ചേർന്നു.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി കാഞ്ഞിരപ്പുഴ ഫൊറോന വികാരി ഫാ. മാർട്ടിൻ ഏറ്റുമാനൂക്കാരൻ, മണ്ണാർക്കാട് ഫൊറോന വികാരി ഫാ. രാജു പുളിക്കത്താഴെ, പൊന്നംകോട് ഫൊറോന വികാരി ഫാ. ബെറ്റ്സണ്‍ തൂക്കുപറന്പിൽ എന്നിവർ മുഖ്യരക്ഷാധികാരികളായും ജോമി ജോർജ് കല്ലറക്കൽ മാളിയേക്കലിനെ ജനറൽ കണ്‍വീനറായും തെരഞ്ഞെടുത്തു.
മാത്യു കിഴക്കേക്കര, ജോസ് ജോസഫ് കല്ലറക്കൽ മാളിയേക്കൽ, ജേക്കബ് സെബാസ്റ്റ്യൻ കരിപ്പാപ്പറന്പിൽ, അഡ്വ.കെ.ടി. തോമസ് കിഴക്കേക്കര, അഡ്വ. ബോബി ബാസ്റ്റിൻ പൂവത്തിങ്കൽ എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.
ചരിത്രരേഖകളും അനുഭവങ്ങളും ക്രോഡീകരിച്ച് പ്രത്യേക ശതാബ്ദി സുവനീർ പുറത്തിറക്കുന്നതിനായി സുവനീർ കമ്മിറ്റി കണ്‍വീനറായി കുസുമം ജോസഫ് കുളന്പിലിനേയും സണ്ണി കിഴക്കേക്കര കണ്‍വീനറായി ധനകാര്യ കമ്മിറ്റിയും ഉൾപ്പെടെ വിവിധ സബ് കമ്മിറ്റികളും പ്രവർത്തനമാരംഭിച്ചു.
മുഖ്യമന്ത്രി, മന്ത്രിമാർ, സാമൂഹിക, സാംസ്കാരിക നായകർ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ പൊതുസമ്മേളനത്തോടെ ശതാബ്ദി ആഘോഷങ്ങൾ ഒരു ചരിത്ര സംഭവമാക്കി മാറ്റാനാണ് സംഘാടക സമിതി ലക്ഷ്യമിടുന്നത്.
Palakkad
പാലക്കാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിമൂലം നഷ്ടത്തിലായ സ്വകാര്യബസ് സർവീസുകളെ നിലനിർത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നു കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നുരാവിലെ 10.30ന് കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് മാർച്ച് ആരംഭിക്കുക. സ്വകാര്യബസ് മേഖലയെ സഹായിക്കുന്നതിനായി സർക്കാർ നിയോഗിച്ച മുൻ ട്രാൻസ്പോർട്ട് കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിൽ ബസ് സർവീസുകളുടെ നിലനിൽപ്പിന് ആവശ്യമായ നടപടികളൊന്നും ശിപാർശ ചെയ്തിട്ടില്ലെന്നും ഭാരവാഹികൾ ആരോപിച്ചു.
വിദ്യാർഥികളുടെ മിനിമംചാർജ് കാലോചിതമായി പരിഷ്കരിക്കുക, യാത്രക്കാരിൽനിന്നുള്ള ചാർജ് പ്രവർത്തനചെലവിന് ആനുപാതികമായി വർധിപ്പിക്കുക, സ്വകാര്യബസുകളിൽ ഉപയോഗിക്കുന്ന ഡീസലിന് സംസ്ഥാനസർക്കാരിന് ലഭിക്കുന്ന നികുതി പൂർണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്.
ആവശ്യങ്ങൾ ഉടൻ നടപ്പാക്കാത്തപക്ഷം ഈമാസം അവസാനത്തോടെ സമാനചിന്താഗതിയുള്ള സംഘടനകളുമായി ആലോചിച്ച് സൂചനാസമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുലം ഗോകുൽദാസ്, സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ .ഐ. ബഷീർ, എൻ. ഷാജഹാൻ, കൃഷ്ണൻകുട്ടി നിർമാല്യം എന്നിവർ പങ്കെടുത്തു.
Palakkad
പാലക്കാട്: ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു. കുളക്കാട്ടുകുറുശി പൊട്ടനാനിയിൽ ജോസിന്റെ മകൻ ജസ്റ്റിൻ (39) ആണ് ദുരിതജീവിതം നയിക്കുന്നത്. കഴിഞ്ഞ ഒരുവർഷമായി ഡയാലിസിസിന്റെ സഹായത്തോടെയാണ് യുവാവിന്റെ ജീവിതം മുന്നോട്ടുപോകുന്നത്. നിലവിൽ ആഴ്ചയിൽ മൂന്നുതവണയാണ് ഡയാലിസിസ് നടത്തിവരുന്നത്. ഉടൻ വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
40 ലക്ഷത്തോളംരൂപ ഇതിനായി ചെലവുവരും. ഭാര്യയും രണ്ടു പെണ്മക്കളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്. നാട്ടുകാരും കുളക്കാട്ടുകുറുശി സെന്റ് ജെയിംസ് ചർച്ച് ഇടവകക്കാരും ജസ്റ്റിനെയും കുടുംബത്തെയും സഹായിക്കാൻ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്.
സുമനസുകളുടെ സഹായത്തിൽ പുതുജീവിതത്തിലേക്ക് കടന്നുവരാനാകുമെന്നാണ് ഈ യുവാവിന്റെ പ്രതീക്ഷ. സഹായ സമാഹരണത്തിനായി ജസ്റ്റിൻ പി. ജോസിന്റെ പേരിൽ ഫെഡറൽ ബാങ്ക് ശ്രീകൃഷ്ണപുരം ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ഫോണ്‍: 7022639356. അക്കൗണ്ട് നന്പർ: 17020100107415, ഐഎഫ്എസ് സി കോഡ്: എഫ്ഡിആർഎൽ0001702.
Palakkad
പാലക്കാട്: അട്ടപ്പാടി ഷോളയൂർ ഗ്രാമപഞ്ചായത്തിലെ ആദിവാസി ഊരുകളിൽ സുരക്ഷിതവും സുസ്ഥിരവുമായ കുടിവെള്ള സൗകര്യം ഉറപ്പാക്കാൻ പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടിന്റെ (പിഎസ്എസ്പി) നേതൃത്വത്തിൽ ഫിലാന്ത്രോപിക് പിന്തുണയോടെ നടപ്പാക്കുന്ന ഷോളയൂർ ഇന്റഗ്രൽ ട്രൈബൽ വാട്ടർസപ്ലൈ സ്കീം പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2.30 ന് ആനക്കട്ടി നമത്തിടം ഹാർമണി ഹാളിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്യും. മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. വി.കെ. ശ്രീകണ്ഠൻ എംപി മുഖ്യപ്രഭാഷണം നടത്തും. ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.എസ്. ചിത്ര പദ്ധതി രൂപരേഖ പ്രകാശനം ചെയ്യും. ഷോളയൂർ ഗ്രാമപഞ്ചായത്തിലെ ജൽജീവൻ മിഷൻ പദ്ധതിയിലൂടെ പൂർണമായ കുടിവെള്ളലഭ്യത ഉറപ്പാക്കാൻ കഴിയാത്ത 26 ആദിവാസി ഊരുകളെ കേന്ദ്രീകരിച്ചാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.
ആദ്യഘട്ടത്തിൽ 10 ഊരുകളിലെ 620 കുടുംബങ്ങൾക്ക് നേരിട്ട് കുടിവെള്ളസൗകര്യം ലഭ്യമാക്കും. ജലസംഭരണ സംവിധാനങ്ങളുടെ നവീകരണം, പുതിയ ഒഎച്ച്ടികളും ജലസംഭരണികളും നിർമിക്കൽ, കിണർ- കുഴൽകിണർ പുനരുദ്ധാരണവും റീചാർജിംഗും, പൈപ്പ് ലൈൻ മെച്ചപ്പെടുത്തൽ, ഗാർഹിക ടാപ്പ് കണക്്ഷനുകൾ, സോക്പിറ്റുകൾ, ജലഗുണനിലവാര പരിശോധന, ക്ലോറിനേഷൻ തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
കൂടാതെ ഷോളയൂർ ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ 75,000 ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണ സംവിധാനവും സജ്ജമാക്കും. പദ്ധതിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി ഊരുതല ജലസുരക്ഷാ സമിതികൾ രൂപീകരിച്ച് ജലസംരക്ഷണം, ശുചിത്വം, കാര്യക്ഷമമായ ജലവിനിയോഗം എന്നിവയിൽ പരിശീലനം നൽകും.
തെരഞ്ഞെടുത്ത ആദിവാസി യുവാക്കൾക്ക് പ്ലംബിംഗ് നൈപുണ്യ പരിശീലവും നിരന്തര മോണിറ്ററിംഗ് ഉൾപ്പെടെയുള്ള സാങ്കേതിക സഹായങ്ങളും നൽകും.
ചടങ്ങിൽ പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അല്ലൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എം. ലത്തീഫ്, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്, പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കവേൽ, ഐടിഡിപി ഓഫിസർ വി.കെ. സുരേഷ്കുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ്കുമാർ, പ്രോഗ്രാം മാനേജർ കെ.ഡി. ജോസഫ്, ഷോളയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കനകരാജ് തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ ഫാ. സീജോ കാരിക്കാട്ടിൽ, പ്രോജക്ട് മാനേജർ കെ.ഡി. ജോസഫ്, പിഎസ്എസ്പി പ്രോഗ്രാം മാനേജർ പി. ബോബി, ടെക്നിക്കൽ ഓഫീസർ പ്രസൂണ്‍ മംഗലത്ത് എന്നിവർ പങ്കെടുത്തു.
Palakkad
നെന്മാറ: പരിസ്ഥി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നെന്മാറ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ എർത്ത് ഡൊടെക്സ് പരിപാടി സംഘടിപ്പിക്കും. വിദ്യാർഥികൾക്കും യുവാക്കൾക്കിടയിലും കളികളിലൂടെ പരിസ്ഥിതി ബോധവത്കരണമാണ് ലക്ഷ്യമിടുന്നത്. ഇതിനായി കോണിയുംപാമ്പുംകളിയുടെ മാതൃകയിൽ കളിക്കളം രൂപപ്പെടുത്തിക്കഴിഞ്ഞു. റോട്ടറി ജില്ലാ കോ-ഓർഡിനേറ്റർ എ.എം. രാമകൃ ഷ്ണന്റെ നേതൃത്വത്തിൽ കോണിയുംപാമ്പും കളിക്കളമുണ്ടാക്കുകയും പേറ്റന്റ് നേടുകയും ചെയ്തിട്ടുണ്ട്.
സ്കൂളുകളിലും വിവിധ ക്ലബുകളിലുമായി ഏഴായിരത്തിലധികം പേർക്ക് ബോധവത്കരണം നടത്താനാണ് ലക്ഷ്യമിടുന്നതെന്നു നെന്മാറ റോട്ടറി ക്ലബ് ഭാരവാഹികൾ പറഞ്ഞു. ഇതിനായി തയാറാക്കിയ കളിക്കളത്തിന്റെ മാതൃക നെന്മാറ റോട്ടറി ക്ലബ് പ്രസിഡന്റ് സി. രാമദാസ്, സെക്രട്ടറി എം. റഫീഖ്, ജില്ലാ കോ-ഓർഡിനേറ്റർ എ.എം. രാമകൃഷ്ണണൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ചടങ്ങിൽ വി. പ്രകാശ്, കെ. കേശവൻ, ഇ.പി. അനന്തനാരായണൻ, കെ.വി. മണികണ്ഠൻ, എൻ. രവിചന്ദ്രൻ പ്രസംഗിച്ചു.
Palakkad
വടക്കഞ്ചേരി: ദേശീയപാത പന്തലാംപാടം പെട്രോള്‍പമ്പിനുസമീപം അഞ്ച് കാറുകള്‍ കൂട്ടിയിടിച്ചു.അപകടത്തിൽ ഒരു കാർ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ആലത്തൂർ ഇരട്ടകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. ദേശീയപാതയിലെ ഡിവൈഡറില്‍ പുല്ലുകള്‍ വെട്ടുന്ന ജോലിക്കായി മൂന്നുവരിപ്പാതയിലെ സ്പീഡ് ലൈനിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളാണ് വില്ലനായത്. പാലക്കാട് ലൈനിലൂടെ വന്നിരുന്ന ആദ്യകാര്‍ ബാരിക്കേഡുകണ്ട് പെട്ടെന്ന് വേഗത കുറച്ചപ്പോൾ പിന്നാലെ വന്നിരുന്ന മറ്റു നാലു കാറുകളും ഒന്നിനു പിറകെ കൂട്ടിയിടിക്കുകയായിരുന്നു.
കാറുകൾക്ക് വേഗത കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വടക്കഞ്ചേരി, കുതിരാൻ എന്നിവിടങ്ങളിലെ മേൽപാലങ്ങളിൽ സ്ഥിരമായി നടക്കുന്ന അറ്റകുറ്റപണികൾ, വാണിയംപാറ ഉൾപ്പെടെയുള്ള സ്ഥലത്ത് നടക്കുന്ന പുതിയ മേൽപാല നിർമാണം,ഡിവൈഡറിലെ പുല്ലുവെട്ടൽ തുടങ്ങിയവക്കെല്ലാം ദേശീയപാതയിലുടനീളം ബാരിക്കേഡുകളാണ്.
കോൺക്രീറ്റ് ബാരിക്കേഡുകൾവച്ച് വഴിതിരിച്ചുവിടുന്നതാണ് വലിയ അപകടങ്ങളുണ്ടാക്കുന്നത്. ദേശീയപാതപ്പോലെയുള്ള പാതകളിൽ നിശ്ചിത ദൂരത്തു നിന്നുതന്നെ തടസങ്ങൾ കാണിക്കുന്ന ബാരിക്കേഡുകളോ മുന്നറിയിപ്പു സൂചകങ്ങളോ സ്ഥാപിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ദേശീയപാതയിൽ ഇതു ചെയ്യാത്തതിനാൽ നിരന്തരമായി അപകടങ്ങളും പെരുകുകയാണ്.
Palakkad
ഒറ്റപ്പാലം: അധികാരികളുടെ ഉറപ്പുകൾ പാഴ്വാക്കുകളായി. സഹികെട്ട് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. ദീർഘകാലത്തെ കാത്തിരിപ്പിനുശേഷവും ഒറ്റപ്പാലം- ചെർപ്പുളശ്ശേരി റോഡിന്റെ ദുരിതാവസ്ഥക്ക് പരിഹാരമില്ലാതെ വന്നപ്പോഴാണ് ജനങ്ങൾ നേരിട്ടു പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. അനങ്ങനടിയിൽ ബന്ധപ്പെട്ട അധികൃതരെ തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം.
റോഡിലെ രൂക്ഷമായ പൊടിശല്യം മൂലമാണ് സഹികെട്ട ജനം പ്രതികരിക്കാനിറങ്ങിയത്. പിഡബ്ല്യൂഡി അധികൃതരെയും കരാർ ജീവനക്കാരെയും തെരുവിൽ തടഞ്ഞായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പേരിനുമാത്രം റോഡ് നനയ്ക്കുന്ന പ്രവൃത്തികൾ മാത്രമാണ് നടക്കുന്നത്. പഞ്ചായത്ത് ഓഫീസ് പരിസരം കഴിഞ്ഞാൽ അനങ്ങന്നടി പ്രദേശത്ത് നനയ്ക്കൽ നടക്കുന്നില്ലന്നു പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
ഒറ്റപ്പാലം പൊലിസ് സ്ഥലത്തെത്തിയിരുന്നു.
Palakkad
നെന്മാറ: ഉഴവുകൂലിയും കാർഷികയന്ത്രങ്ങളുടെ വാടകയും കുത്തനെ ഉയർന്ന് നെൽകർഷകർ പ്രതിസന്ധി നേരിടുന്നതിനിടെ കർഷകർക്ക് ആശ്വാസമാകേണ്ട ട്രാക്ടർ വർഷങ്ങളായി നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ഷെഡിൽതന്നെ.
സർക്കാർ ഫണ്ട് ഉപയോഗിച്ച് കർഷകക്ഷേമ പദ്ധതിയുടെ ഭാഗമായി വാങ്ങിയ ട്രാക്ടറാണ് ആവശ്യമായ അറ്റകുറ്റപ്പണികൾപോലും നടത്താതെ കട്ടപ്പുറത്തായിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനസർക്കാർഫണ്ട് ഉപയോഗിച്ചാണ് ട്രാക്ടർ വാങ്ങിയത്. എവർഗ്രീൻ വനിതാ ലേബർ ബാങ്ക് എന്ന തൊഴിൽസേന മുഖേന 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ട്രാക്ടർ സ്വന്തമാക്കിയത്.
ഇതിൽ തൊഴിൽസേന അംഗങ്ങളുടെ വിഹിതമായി 2.25 ലക്ഷം രൂപയും ഉൾപ്പെട്ടിരുന്നു. കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ പേരിലാണ് ട്രാക്ടർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വാങ്ങിയതിനു പിന്നാലെ ട്രാക്ടർ ഉപയോഗിച്ച് കൃഷിയിടങ്ങളിലേക്ക് സേവനം എത്തിക്കാൻ വനിതാ ലേബർ ബാങ്ക് രംഗത്തെത്തിയിരുന്നു.
എന്നാൽ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ തൊഴിൽസേനയുടെ പ്രവർത്തനം നിലച്ചതോടെ ട്രാക്ടറും ഉപയോഗശൂന്യമായി. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ഷെഡിലേക്ക് മാറ്റിയ ട്രാക്ടർ വർഷങ്ങളായി അവിടെത്തന്നെ കിടക്കുകയാണ്.
കർഷകക്ഷേമ പദ്ധതികളുടെ ഭാഗമായി വാങ്ങിയ നിരവധി കാർഷിക യന്ത്രങ്ങൾ ഉപയോഗിക്കാതെ കെട്ടിക്കിടന്ന് തുരുമ്പെടുത്തു നശിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് അവിടെയുണ്ടായിരുന്ന ഒട്ടേറെ കാർഷിക യന്ത്രങ്ങൾ പാലക്കാട് ഈസ്റ്റ് വുമൻ ലേബർ ബാങ്ക് ഫെഡറേഷൻ മുഖേന എരിമയൂരിലെ കേന്ദ്രത്തിലേക്ക് മാറ്റി.
അധികം പഴക്കമില്ലാത്ത ട്രാക്ടറും ടില്ലറും മാത്രമാണ് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ഷെഡിൽ അവശേഷിച്ചത്. ഉപയോഗശൂന്യമായി കിടക്കുന്ന ട്രാക്ടറിന്റെ കാര്യത്തിൽ തുടർനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ചർച്ചയും നടന്നിരുന്നു.
ആദ്യഘട്ടത്തിൽ ട്രാക്ടർ വാങ്ങുന്നതിനായി രൂപീകരിച്ച എവർഗ്രീൻ വനിതാ ലേബർ ബാങ്കിലെ അംഗങ്ങളെ വിളിച്ചുകൂട്ടി വിഷയം പരിഹരിക്കാൻ തീരുമാനിച്ചെങ്കിലും ബന്ധപ്പെട്ടവരിൽനിന്ന് പ്രതികരണമുണ്ടായില്ലെന്നാണ് അധികൃതർ പറയുന്നത്.
Palakkad
കന്നിക്കൊയ്ത്തിന്റെ വരവറിയിച്ച് കരിമ്പനപ്പട്ടകളിൽ കിളിക്കൂടുകൾ
വടക്കഞ്ചേരി: നെല്ലറയിലെ നെൽപാടങ്ങൾ കതിരണിഞ്ഞ് മഞ്ഞപ്പട്ടണിയുമ്പോൾ ഒപ്പം കൂടൊരുക്കി കൂട്ടുകൂടാൻ തൂക്കണാംകുരുവി (കുഞ്ഞാറ്റക്കിളികൾ) കളും നിറഞ്ഞുതുടങ്ങി. വയൽവരമ്പുകളിലെ കരിമ്പനകളിലും തെങ്ങുകളിലും കൂടുനിർമാണ തിരക്കുകളിലാണ് ഈ ചെറുപക്ഷികൾ.
നെൽപ്പാടങ്ങൾ കുറഞ്ഞതും കാലഭേദങ്ങളിലെ താളംതെറ്റലുകളും ഈ പക്ഷികളുടെ വരവിന് തടസമായിട്ടില്ല. എങ്കിലും പക്ഷിക്കൂട്ടങ്ങൾ മുമ്പത്തേക്കാൾ കുറഞ്ഞിട്ടുണ്ടെന്നു പാടവരമ്പുകളിലെ കരിമ്പനകളിൽ നൂറുകണക്കിന് കൂടുകളുണ്ടാകാറുള്ള ആയക്കാട്ടെ കർഷകർ പറയുന്നു.
കിളികളുടെ ഹരിതഭൂമികയിൽ പാലക്കാട്ടെ നെല്ലറയ്ക്ക് ഇന്നും സ്ഥാനമുണ്ട്. ശേഷിക്കുന്ന നെൽപാടങ്ങളിലെ ഗ്രാമഭംഗി കൂടിയാണ് പ്രകൃതിയിലെ നെയ്ത്തുകാരായ ഈ പക്ഷിക്കൂട്ടങ്ങൾ.
മനുഷ്യനു സങ്കൽപ്പിക്കാൻപോലും കഴിയാനാകാത്തവിധം അത്രയും മനോഹരമാണ് ഇവയുടെ കൂടുനിർമാണം. ചെറുപക്ഷികൾ അവയുടെ കുഞ്ഞുകൊക്കുകൾകൊണ്ട് നിർമിക്കുന്ന വിസ്മയങ്ങളാണ് ഓരോ കൂടും.
നേരിയ നാരുകൾകൊണ്ട് ഏറെ പ്രയാസപ്പെട്ടാണ് കൂടുണ്ടാക്കുന്നത്. വായുവിൽ ചിറകടിച്ചു നിന്നാണ് കൂടുനിർമാണത്തിന്റെ പ്രാഥമികഘട്ടങ്ങൾ പൂർത്തിയാക്കുക. ഒരു കൂട് നിർമിക്കാൻ ആയിരത്തോളം നാരുകൾ വേണം. അറകളും സൗകര്യങ്ങളുമുള്ള കൂടുനിർമാണം പൂർത്തിയാക്കുന്നത് വലിയ അധ്വാനത്തിലൂടെയാണ്.
കുഞ്ഞുകൊക്കുകൾ കൊണ്ടുതന്നെവേണം ഇതെല്ലാം രൂപപ്പെടുത്താൻ. രണ്ടോ മൂന്നോ മാസത്തെ താമസത്തിനാണ് കുഞ്ഞാറ്റകൾ കൂടുണ്ടാക്കുന്നത്.
നെൽപാടങ്ങളിലെ പുഴുക്കൾ, പ്രാണികൾ, കീടങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇതിനാൽ കുഞ്ഞാറ്റകൾ കർഷകരുടെ മിത്രങ്ങളാണ്. പ്രാദേശിക ദേശാടനപക്ഷികളായ ഇവ കാലാവസ്ഥ, ആഹാരലഭ്യത, ധാന്യങ്ങൾ വിളയുന്ന കാലം എന്നിവ നിരീക്ഷിച്ചാണ് ഓരോ സ്ഥലങ്ങളിലും കൂടൊരുക്കി ചേക്കേറുക. സീസൺ കഴിയുന്നതോടെ പുൽമേടുകളിലേക്കും ചെറിയ പൊന്തക്കാടുകളിലേക്കും ഇവയുടെ ആവാസകേന്ദ്രങ്ങൾ മാറും.
Palakkad
പാലക്കാട്: മാന്പറയിലെ ക്വാറിയുടെ പ്രവർത്തനത്തിനെതിരേ പൗരസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഉപരോധസമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ക്വാറിക്ക് അനുവദിച്ച ലൈസൻസ് റദ്ദാക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നു സമരസമിതി അറിയിച്ചു. ക്വാറിയുമായി ബന്ധപ്പെട്ട പരാതിയിൽ ജിയോളജി വിഭാഗവും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പരിശോധന നടത്തി. നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചതായാണ് സമരസമിതി പറയുന്നത്. പരിശോധനകൾക്ക് പിന്നാലെ ക്വാറിയുടെ പ്രവർത്തനം നിലവിൽ നിർത്തിവച്ചിരിക്കുകയാണ്.
ഇതിനിടെ കഴിഞ്ഞദിവസം വീണ്ടും പ്രവർത്തനം ആരംഭിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധപ്പെട്ട അധികാരികളും സ്ഥലത്തെത്തി പ്രവർത്തനം തടഞ്ഞതായി സമരസമിതി അറിയിച്ചു. ക്വാറിക്ക് പഞ്ചായത്ത് അനുവദിച്ച ലൈസൻസാണ് പ്രധാന പ്രതിഷേധവിഷയം.
പഞ്ചായത്തിലെ 24 വാർഡുകളിലേയും ജനപ്രതിനിധികൾ വിഷയത്തിൽ തങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് സമരസമിതിയുടെ ആരോപണം. ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
സമരത്തിന്റെ ഭാഗമായി 23, 24 വാർഡുകളിൽ ജനകീയ പ്രചാരണവും തുടരുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം കൂടുതൽ ശക്തമാക്കുമെന്നും നിയമപരമായും ജനകീയമായും മുന്നോട്ടുപോകുമെന്നും സമരസമിതി വ്യക്തമാക്കി. ക്വാറി വിഷയത്തിലെ നിയമനടപടികൾക്ക് അഡ്വ. ജോണ്‍ ജോണ്‍ നേതൃത്വം നൽകുന്നതായും സമരസമിതി അറിയിച്ചു.
Palakkad
കൊല്ലങ്കോട്: എവർഗ്രീൻ ഫാർമേഴ്സ് ക്ലബ് കൊല്ലങ്കോടിൽ പാട്ടത്തിനെടുത്തു കൃഷിചെയ്യുന്ന പന്ത്രണ്ട് ഏക്കർ നെൽപ്പാടത്ത് കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ ജൈവകീടനിയന്ത്രണ സാങ്കേതികവിദ്യ വിജയകരമെന്നു വിലയിരുത്തൽ.
ഇതിന്റെ ഭാഗമായി ഏകദേശം 250 മുട്ടക്കാർഡുകൾ പാടത്ത് സ്ഥാപിച്ച് ജൈവകീടനിയന്ത്രണ സംവിധാനം നടപ്പിലാക്കി. മുട്ടക്കാർഡുകളുടെ സമയബന്ധിതമായ വിന്യാസത്തിലൂടെ നെല്ലിന്റെ പ്രധാന കീടങ്ങളായ ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻപുഴു എന്നിവയുടെ ആക്രമണം ഗണ്യമായി നിയന്ത്രിക്കാൻ സാധിച്ചതായി കർഷകർ വിലയിരുത്തി. വിജ്ഞാനകേന്ദ്രത്തിലെ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ഇസ്രായേൽ തോമസും അസിസ്റ്റന്റ് പ്രഫസർ ഡോ.പി.കെ. സജീഷ് എന്നിവരാണ് ഈ ശാസ്ത്രീയ കൃഷിരീതിയുടെ ഉപദേഷ്ടാക്കൾ.
Palakkad
മണ്ണാർക്കാട്: അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ രംഗത്തേക്ക് മണ്ണാർക്കാടിന്റെ സ്വന്തംപേരിൽ ഒരു പുതിയ ഫുട്ബോൾടീം. ഡോറോ റോയൽ മണ്ണാർക്കാട് എഫ്സി ഉദ്ഘാടനം ചെയ്തു.
വരാനിരിക്കുന്ന സീസണ്‍മുതൽ കേരളത്തിലെ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ് മൈതാനങ്ങളിൽ ഇനി മണ്ണാർക്കാടിന്റെ സ്വന്തംപേരിൽ പന്തുരുളും. ടീമിന്റെ ഉദ്ഘാടനവും ലോഗോ അനാഛാദനവും കോടതിപ്പടി ഡോറോ കോർട്ട് യാർഡിൽ പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു. ഫുട്ബോൾരംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ വിവിധ താരങ്ങളെ ചടങ്ങിൽ ആദരിച്ചു.
എഎസ്എഫ്എ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേരള ടീം ക്യാപ്റ്റൻ ആസിഫ് സഹീർ മുഖ്യാതിഥിയായി. നഗരസഭാ ചെയർപേഴ്സണ്‍ കെ. സജ്ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കർ, നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ. ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ബഷീർ, നഗരസഭാ കൗണ്‍സിലർമാർ, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, എഎസ് എഫ്എ ഭാരവാഹികളായ ഹബീബ്, യൂസഫ് ഏമാടൻ, ഫിറോസ് ബാബു, നസീർ എടത്തനാട്ടുകര, രാഷ്ട്രീയ, സാമൂഹ്യ, കായികരംഗത്തെ പ്രമുഖരും എഎസ്എഫ്എ സംസ്ഥാന, ജില്ലാ ഭാരവാഹികളും വിവിധ ക്ലബ് പ്രതിനിധികളും പങ്കെടുത്തു.
Palakkad
കല്ലടിക്കോട്: മാതൃകാ വാടകനിയമം നടപ്പാക്കണം, അശാസ്ത്രീയ നികുതിവർധനവ് പുനഃപരിശോധിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ കരിമ്പ പഞ്ചായത്ത് യൂണിറ്റ് ജനറൽബോഡി യോഗം നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അലിക്കുഞ്ഞ് കൊപ്പൻ ഉദ്ഘാടനം ചെയ്തു.
അജോ അഗസ്റ്റിൻ മഞ്ഞാടിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റീഗൽ മുസ്തഫ, ജില്ലാ വർക്കിംഗ് സെക്രട്ടറി ഷൗക്കത്ത് കരിമ്പനക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് ഹംസ ഹാജി പാറക്കാടൻ, അബ്ദുള്ളക്കുട്ടി പട്ടാമ്പി, കെ. ഇഖ്ബാൽ, കെ,. ബഷീർ, അലയിൽ അബ്ദു, സണ്ണി ഫ്രാൻസിസ് പ്രസംഗിച്ചു.
Palakkad
പാലക്കാട്: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ച് പാലക്കാട് സാൻജോ ടവറിലെ സെഹിയോൻ ടൗണ്‍ മിനിസ്ട്രീസ് ചാപ്പലിൽ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വിശുദ്ധകുർബാനയർപ്പിച്ചു സന്ദേശം നൽകി.
മനുഷ്യജീവന്റെ വിളിയും മാതൃത്വത്തിന്റെ പ്രത്യുത്തരവും അടിസ്ഥാനമാക്കി പരിശുദ്ധ അമ്മയോട് ആധുനിക സമൂഹം സമന്വയപ്പെടാൻ ബിഷപ് ആഹ്വാനം ചെയ്തു. സഭയ്ക്കും വൈദികർക്കും യുവജനങ്ങൾക്കും കൂടുംബങ്ങൾക്കും ശുശ്രൂഷയിൽ പങ്കെടുക്കുന്നവരുടെ പ്രത്യേകനിയോഗങ്ങൾക്കുമായി വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ കാഴ്ചവച്ച മൂന്നു ലക്ഷത്തിലധികം ജപമാലകളും പ്രത്യേകപ്രാർഥനകളും മാതാവ് വഴി പരിശുദ്ധ ബലിയോടൊപ്പം കാഴ്ചവച്ചു. തുടർന്ന് കേക്കുമുറിച്ച് ജനനത്തിരുനാൾ ആഘോഷപൂർവം കൊണ്ടാടി.
Palakkad
അഗളി: മൂന്നരലിറ്റർ വാറ്റുചാരായം സഹിതം ആദിവാസി വിഭാഗക്കാരിയായ വീട്ടമ്മയെ അഗളി എക്സൈസ് സംഘം പിടികൂടി. അട്ടപ്പാടി കോട്ടത്തറ വീട്ടിക്കുണ്ട് ഉന്നതിയിലെ വെള്ളിങ്കിരിയുടെ ഭാര്യ തുളസി (55) ആണ് പിടിയിലായത്. ഇവർക്കെതിരേ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.
വാറ്റുചാരായവുമായി ബന്ധപ്പെട്ട് മറ്റൊരു അബ്കാരി കേസ് ഇവർക്ക് നിലവിലുള്ളതായി എക്സൈസ് അധികൃതർ പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.കെ. ഷിബു, പ്രിവന്റിവ് ഓഫീസർ പ്രമോദ്, പ്രദീപ്, സിഇഒമാരായ അബ്ദുൾറഹ്മാൻ, ഭോജൻ, വനിത സിഇഒ ഷബ്ന ഉമ്മർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Palakkad
ചിറ്റൂർ: നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന സൗത്ത് സോൺ റൈഫിൾ ഷൂട്ടിംഗിൽ ജൂനിയർ മെൻസ് 50 മീറ്റർ പൊസിഷൻ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച ആർ. വൈഭവ് രണ്ടാംസ്ഥാനം നേടി.
ചിറ്റൂർ വിജയമാത കോൺവെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. കോച്ച് ലെനു കണ്ണൻ, സഹോദരിയും നാഷണൽ ഷൂട്ടറുമായ അനഘ എന്നിവരാണ് പരിശീലകർ. പെരുവെന്പ് സ്വദേശികളായ രമേശ് നാരായണൻ- ജിജി ദന്പതികളുടെ മകനാണ് വൈഭവ്.
Palakkad
മണ്ണാർക്കാട്: ജൈവവൈവിധ്യ സംരക്ഷണരംഗത്ത് വിവിധ കർമപരിപാടികൾ പ്രഖ്യാപിച്ച് മണ്ണാർക്കാട്ട് ഒയിസ്ക ചാപ്റ്ററിനു തുടക്കം. മന്ത്രി അഡ്വ.എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. എംഇഎസ് കല്ലടി കോളജ് ബോട്ടണി പഠനവിഭാഗവുമായി സഹകരിച്ച് കോളജിലെ ടാഗോർ ഓഡിറ്റോറിയത്തിൽ നടത്തിയ ഉദ്ഘാടന സമ്മേളനത്തിൽ ഓയിസ്ക ഇന്റർനാഷണൽ നോർത്ത് കേരള പ്രസിഡന്റ് ഡോ. കൃഷ്ണദാസ് മണ്ണാർക്കാട് ചാപ്റ്റർ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബി. അജിത്- പ്രസിഡന്റ്, പൊൻപാറ കോയക്കുട്ടി- വൈസ് പ്രസിഡന്റ്, വിജയലക്ഷ്മി- സെക്രട്ടറി, മുഹമ്മദലി പോത്തുകാടൻ- ജോയിന്റ് സെക്രട്ടറി, ഹസനത്ത്- ട്രഷറർ എന്നിവരാണ് പ്രഥമ ഭാരവാഹികൾ.
കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് എ.എം. ശിഹാബ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകനാ സുജീവനം ബഷീറിനെ കേരള സ്റ്റേറ്റ് സെക്രട്ടറി ജനറൽ പി.പി. രാംദാസ് ആദരിച്ചു. ഒയിസ്ക സൗത്ത് ഇന്ത്യ എൻവയോൺമെന്റ് പ്രോജക്ട് ഡയറക്ടർ പ്രഫ.കെ. സുരേഷ് ബാബു, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി്ന്റ് നീതു ശങ്കർ, മണ്ണാർക്കാട് മുനിസിപ്പൽ കൗൺസിലർ കെ.സി. അബ്ദുറഹിമാൻ, കോളജ് ബോട്ടണി വിഭാഗം മേധാവി എം.കെ. നസീമ പ്രസംഗിച്ചു.
Palakkad
പാലക്കാട്: എംടിയുടേയും മാധവിക്കുട്ടിയുടേയും കഥകളിലെ കഥാപാത്രങ്ങൾ അരങ്ങിൽ നിറഞ്ഞാടിയതു വിദ്യാർഥികൾക്കു പുത്തൻകാഴ്ചയായി. മേഴ്സി കോളജ് ഭാഷാവിഭാഗവും കലാക്ഷേത്രയും സംയുക്തമായി സംഘടിപ്പിച്ച കഥയരങ്ങ് നാടകാവിഷ്കാരവും സെമിനാറും വിഖ്യാതകഥാപാത്രങ്ങളെ അടുത്തറിയാനുള്ള വേദിയായി.
മേഴ്സി കോളജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. നമിത ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം എൻഎസ്എസ് കോളജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.സി. രാജേശ്വരി സെമിനാർ നയിച്ചു. ഹിസ്റ്ററി വിഭാഗം മേധാവി സിസ്റ്റർ ഡോ.ഇ.ടി. ഷൈനി പ്രസംഗിച്ചു. ഡോ.പി.സി. ഏലിയാമ്മ രചനയും സംവിധാനവും നിർവഹിച്ച ആറു നാടകങ്ങളാണ് അരങ്ങിലെത്തിയത്.
Palakkad
മണ്ണാർക്കാട്: കെഎസ്ടിഎ മണ്ണാർക്കാട് ഉപജില്ലാ കമ്മിറ്റി ഓഫീസിന്റേയും പ്രവർത്തക കൺവെൻഷന്റേയും ഉദ്ഘാടനം കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. അരുൺകുമാർ നിർവഹിച്ചു. മണ്ണാർക്കാട് സബ്ജില്ലാ പ്രസിഡന്റ് ടി.ആർ. രജനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. ഭക്തഗിരീഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ. മണികണ്ഠൻ, ജി.എൻ. ഹരിദാസ്, മിനി ജോൺ, ജില്ലാ കമ്മിറ്റി അംഗം വി. ഉഷാദേവി പ്രസംഗിച്ചു.
Palakkad
പാലക്കാട്: യുവജനങ്ങളുടെ നേതൃത്വവികസനത്തിനും സാമൂഹിക പ്രതിബദ്ധതക്കും ഊന്നൽനൽകി ജെസിഐ പാലക്കാട് ഫോർട്ട് 15 വരെ സംഘടിപ്പിക്കുന്ന ജെസിഐ വാരാഘോഷത്തിനു തുടക്കമായി.
ആദ്യദിന പരിപാടിയായി ജെസിഐ മേഖല 28 ന്റെ വാരാഘോഷ ഉദ്ഘാടനവും കുടിവെള്ളത്തിന് പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം പടിപടിയായി കുറക്കുക എന്ന ലക്ഷ്യത്തോടെ ജെസിഐ ഇന്ത്യ നടപ്പാക്കുന്ന സസ്റ്റെയിനബിൾ സിപ്പിംഗ് പരിപാടിയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് ആയുഷ് കെയർ ഫൗണ്ടേഷന്റെ സഹകരണത്തോടെ 250 സ്റ്റീൽ കുപ്പികൾ വിതരണം ചെയ്തു.
പിന്നണി ഗായകനും നടൻപാട്ട് കലാകാരനുമായ പ്രണവം ശശി മുഖ്യാതിഥിയായി. ജെസിഐ മുൻ ദേശീയ പ്രസിഡന്റ് പി. സന്തോഷ് കുമാർ വിശിഷ്ടാതിഥിയായി. ചടങ്ങിൽ പ്രസിഡന്റ് കെ.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു.
പ്രോജക്ട് ഡയറക്ടർ അഭയ് അലക്സ് നന്ദി പറഞ്ഞു. വാരാചരണത്തിന്റെ ഭാഗമായി വരുംദിവസങ്ങളിൽ നേതൃത്വ, നൈപുണ്യ വികസന പരിശീലനം, വിദ്യാർഥികൾക്ക് പ്രസംഗ മത്സരം, ബിസിനസ് നെറ്റ് വർക്കിംഗ്, വികസന പരിപാടികൾ, സോഷ്യൽ മീഡിയ കാന്പയിൻ, കുടുംബബന്ധങ്ങളുടെ പ്രാധാന്യം ഉയർത്തിപ്പിടിച്ച് ഫാമിലി ബോണ്ടിംഗ് ഡേ, സല്യൂട്ട് ദി സൈലന്റ് സ്റ്റാർ, ഔട്ട് സ്റ്റാൻഡിംഗ് യംഗ് പേഴ്സണ്‍, കമൽപത്ര പുരസ്കാരങ്ങളുടെ വിതരണം എന്നിവ നടക്കും. വാരാഘോഷ കോ-ഓർഡിനേറ്റർ അർഷാദ് മുഹമ്മദ് നേതൃത്വം നൽകും.
Palakkad
എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ കായികമേള- ജ്വാല 2026 കോട്ടപ്പള്ള സ്കൂൾ മൈതാനിയിൽ നടത്തി. 75 ഇനങ്ങളിലായി യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിലെ 1500 കായികതാരങ്ങൾ പങ്കെടുത്തു. സ്കൂൾ പൂർവവിദ്യാർഥിയും ദേശീയ ഫുട്ബോൾ താരവുമായ വി.പി. സുഹൈർ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് അബ്ദുൽസലാം പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു.
Palakkad
ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റയിൽ അമ്പതിലധികംപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ ഞായറാഴ്ച മണ്ണമ്പറ്റയിലെ കൺവെൻഷൻ സെന്ററിൽ വൈകീട്ട് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത എൺപതോളംപേർക്കും വയറിളക്കവും ഛർദിയും ഉൾപ്പെടെയുള്ള അസുഖങ്ങളും മറ്റു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. സംഭവത്തെത്തുടർന്ന് ജില്ലാ മെഡിക്കൽഓഫീസിൽ നിന്നുള്ള എപ്പിഡെമിയോളജിസ്റ്റും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം മേഖലകളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരും എച്ച്ഐ, ജെഎച്ച്ഐ തുടങ്ങിയ ആരോഗ്യവകുപ്പ് ജീവനക്കാരും പ്രദേശത്ത് നേരിട്ടെത്തി പരിശോധനകൾക്ക് നേതൃത്വം നൽകി.
വിവാഹസൽക്കാരത്തിന് ആവശ്യമായ മീനും ചിക്കനും പാലക്കാട്ടുനിന്നാണ് വാങ്ങിയതെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഫുഡ് സേഫ്റ്റി വിഭാഗത്തിന് ഔദ്യോഗികമായി റിപ്പോർട്ട് കൈമാറി.
കൺവെൻഷൻ സെന്ററിൽ ആരോഗ്യവകുപ്പ് സംഘം നേരിട്ടെത്തി പരിശോധന നടത്തുകയും ഇവിടെ ഉപയോഗിച്ച വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് കൂടുതൽ പരിശോധനയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ലാബിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
വിവാഹസൽക്കാരത്തിൽ പങ്കെടുത്തശേഷം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ഉടൻ തന്നെ ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഷെരീഫ് അറിയിച്ചു.
കടമ്പഴിപ്പുറം ബ്ലോക്ക് സിഎച്ച്സി പരിധിയിൽവരുന്ന പ്രദേശങ്ങളിൽ ഈ വിവാഹത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച ആർക്കെങ്കിലും ശാരീരിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണമെന്നും മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.
Palakkad
പാലക്കാട്: കൊടുന്തിരപ്പുള്ളി വിമലഹൃദയ ദേവാലയത്തിൽ എട്ടുനോമ്പാചരണം പൂർത്തിയാക്കി പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ആഘോഷിച്ചു.
ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ലീരാസ് പതിയാൻ മുഖ്യകാർമികത്വം വഹിച്ചു. ഫാ. അശ്വിൻ കണിവയലിൽ തിരുനാൾ സന്ദേശം നൽകി. തുടർന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ജപമാല പ്രദക്ഷിണം നടത്തി.
രാത്രി നൂറുകണക്കിനാളുകൾ പങ്കെടുത്ത ഊട്ടുനേർച്ചയുമുണ്ടായിരുന്നു. വികാരി ഫാ. ജൈജു കൊഴുപ്പക്കളം, കൈക്കാരന്മാരായ ജോയ് നാരംവേലിൽ, മാർട്ടിൻ കുറുങ്ങാടൻ, ജനറൽ കൺവീനർ ജോബ് കണിവയലിൽ, ജോയിന്റ് കൺവീനർ റോസ്ലി ജോയ് ആലപ്പാട്ട് എന്നിവർ തിരുനാൾ ആഘോഷങ്ങൾക്കു നേതൃത്വം നൽകി.
ലൂർദ്മാതാ ഫൊറോന പള്ളിയിൽ
വടക്കഞ്ചേരി: മരിയൻ തീർഥകേന്ദ്രമായ വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും എട്ടുനോമ്പാചരണവും സമാപിച്ചു. തിരുനാളിനോടനുബന്ധിച്ച് ഒന്നാംതീയതി മുതൽ ദിവസവും വൈകീട്ട് അഞ്ചിന് ആഘോഷമായ ദിവ്യബലി, പ്രസംഗം, നൊവേന, ലദീഞ്ഞ് നേർച്ചവിതരണം എന്നിവയുണ്ടായി.
തിരുനാൾ ദിനമായ ഇന്നലെ വണ്ടാഴി സാൻപിയോ ആശ്രമത്തിലെ ഫാ. ഫ്രാങ്കോ വടക്കൻ കാർമികത്വം വഹിച്ച് സന്ദേശം നൽകി. സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
ഫാ. ആശിഷ് പെരുംപുഴയിൽ, ഫാ. മെൽവിൻ ചിറമേൽ, ഫാ. സൈമൺ കൊള്ളന്നൂർ, ഫാ. ബെർണാഡോ കുറ്റിക്കാടൻ, ഫാ.ബ്രിന്റെ മനയത്ത്, ഫാ. ആന്റണി പുത്തൂർ, ഫാ. ജിബിൻ കണ്ടത്തിൽ എന്നീ വൈദികർ തിരുകർമങ്ങൾക്ക് കാർമികത്വം വഹിച്ചു. വികാരി ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ, അസിസ്റ്റന്റ് വികാരി ഫാ. സാൻജോ ചിറയത്ത്, കൈക്കാരന്മാരായ സണ്ണി നടയത്ത്, ബാബു തെങ്ങുംപള്ളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരുനാൾ പരിപാടികൾ.
വചനഗിരി സെന്റ് ജോർജ് പള്ളിയിൽ
വടക്കഞ്ചേരി: കണച്ചിപരുത വചനഗിരി സെന്റ് ജോർജ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പാചരണത്തിനും ജനനത്തിരുനാളിനും സമാപനമായി.
ഫാ. ഗിൽബർട്ട് എട്ടൊന്നിൽ കൊടിയേറ്റിയായിരുന്നു തിരുനാളിന് തുടക്കമായത്. വികാരി ഫാ. ഹെൽബിൻ മീമ്പള്ളിൽ, ഇടവകാംഗം ഫാ.സിജുകോൽത്താമ്പ്രയിൽ എന്നിവർ സഹകാർമികരായി. തുടർന്നുള്ള ദിവസങ്ങളിൽ ഫാ. സാൻജോ ചിറയത്ത്, ഫാ. ലീരാസ് പതിയാൻ, ഫാ. ജോയ്സൺ ആക്കപറമ്പിൽ, ഫാ. ബിജു കുമ്മംകോട്ടിൽ, ഫാ. ജോൺ മരിയ വിയാനി ഒലക്കേങ്കിൽ, ഫാ. സെബാസ്റ്റ്യൻ കളമ്പാടൻ എന്നിവർ തിരുകർമങ്ങൾക്ക് കാർമികത്വം വഹിച്ചു.
തിരുനാൾ ദിനമായ ഇന്നലെ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി പ്രഫസറും മുൻ വികാരിയുമായ ഫാ. ജോബി കുന്നത്തേട്ട് തിരുകർമങ്ങൾക്ക് കാർമികത്വം വഹിച്ചു. ദിവസവും വൈകീട്ട് ജപമാല തുടർന്ന് ദിവ്യബലി, ലദീഞ്ഞ്,നേർച്ച എന്നിവയുണ്ടായി. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. ഹെൽബിൻ മീമ്പള്ളിൽ, കൈക്കാരന്മാരായ ബെന്നി കളമ്പുകാട്ട്, ബോബി മുണ്ടയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
ചാലിശേരി പള്ളിയിൽ
കൂറ്റനാട്: ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു. തിങ്കളാഴ്ച രാത്രി നടന്ന പ്രസിദ്ധമായ എട്ടുനോമ്പ് റാസയിൽ ആയിരങ്ങൾ പങ്കെടുത്തു. സന്ധ്യാപ്രാർഥനയ്ക്ക് തുമ്പമൺ ഭദ്രാസനാധിപൻ മോർ മിലിത്തിയോസ് യൂഹനോൻ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.
Palakkad
കല്ലടിക്കോട്: മറ്റുള്ളവരിലെ നന്മകണ്ട യേശുവിന്റെ അമ്മയെപ്പോലെ സഹായിക്കാനും പരിചരിക്കാനും നമുക്ക് ഓരോരുത്തർക്കും സാധിക്കണമെന്നു പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ.മാതൃത്വം ദൈവദാനമാണെന്നും സ്ത്രീകൾ ദൈവത്തിന്റെ സഹകാരികളാണെന്നും ബിഷപ് പറഞ്ഞു.
ഓരാഴ്ചയായി ആഘോഷിച്ചുവന്ന മൈലമ്പുള്ളി സെന്റ് മേരീസ് പള്ളിയിലെ എട്ടുനോമ്പ് ആചരണത്തിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന്റേയും സമപനത്തിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
ബിഷപിന്റെ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം, ലദീഞ്ഞ് എന്നിവയുണ്ടായിരുന്നു. ജൂബിലി സ്മാരക സുവനീറും ബിഷപ് പ്രകാശനം ചെയ്തു.
ടാബ്ലോയും സ്നേഹവിരുന്നുമുണ്ടായിരുന്നു.
ഇടവക വികാരി ഫാ. ജോർജ് തെരുവൻകുന്നേൽ, കൈക്കാരന്മാരായ ജോർജ് ചെന്നക്കാട്ടുകുന്നേൽ, കുര്യാക്കോസ് ആലുങ്കൽ എന്നിവർ നേതൃത്വം നൽകി.
Palakkad
പാലക്കാട്: ഈമാസം 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ പെരുമാറ്റച്ചട്ടലംഘനം തടയാൻ നിരീക്ഷണം ശക്തമാക്കാൻ ജില്ലാ കളക്ടർ കെ. സുധീർ നിർദേശം നൽകി.
തെരെഞ്ഞെടുപ്പ് നടപടികൾ സുതാര്യമായും സമാധാനപരമായും പൂർത്തിയാക്കണം.
അതിനായി ഏഴു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധനകൾ ശക്തമാക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പറക്കാട്ടുചള്ള, കരിമ്പ ഗ്രാമപഞ്ചായത്തിലെ വെട്ടം, ശ്രീകൃഷ്ണപുരത്തെ രാഗംകോർണർ, ചിറ്റൂർ- തത്തമംഗലം നഗരസഭയിലെ പരുത്തിക്കാവ് , മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബികനഗർ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ അത്തിപ്പൊറ്റ, പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശ്ശന എന്നീ വാർഡുകളിലേക്കും ഡിവിഷനുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്.
സ്ഥാനാർഥികൾക്ക് ഈമാസം പത്തുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 11ന് നടക്കും. ജില്ലാകളക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ സി.എം. അബ്ദുൽ മജീദ്, വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.
Palakkad
കല്ലടിക്കോട്: കെഎസ്ഇബി മുണ്ടൂർ സെക്്ഷനു കീഴിൽ വരുന്ന കല്ലടിക്കോട് ഭാഗത്തെ ട്രാൻസ്ഫോർമറുകളടക്കമുള്ള വൈദ്യുതിലൈനുകൾ കാടുകയറി അപകടാവസ്ഥയിൽ.
കല്ലടിക്കോട് കീരിപ്പാറ ഭാഗത്തുള്ള 110 കെവി ലൈനിന്റെ ട്രാൻസ്ഫോർമർ ഉൾപ്പടെയുള്ള ലൈനുകളിലാണ് കാടുകളും വള്ളിയുംകയറി അപകടാവസ്ഥയിലായിരിക്കുന്നത്. കാഞ്ഞിരപ്പുഴ പ്രധാന കനാലിനോട് ചേർന്നുനിൽക്കുന്ന വൈദ്യുതിക്കാലിൽ ചെടികൾ കയറിയതോടെ സമീപത്തുകൂടെ നടക്കുന്നതുപോലും അപകടകരമാണ്.
ഇലകളിൽ തൊട്ടാൽ ഷോക്കടിക്കുമെന്നു പരിസരവാസികൾ പറഞ്ഞു.കല്ലടിക്കോട് വാക്കോട് കനാൽറോഡിലെ വൈദ്യുതി ലൈനുകളിലും ഇതേ അവസ്ഥയാണ്. മീൻവല്ലം ജലവൈദ്യുതി പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വാക്കോട് സബ് സ്റ്റേഷനിലൂടെ കെഎസ്ഇബി ലൈനിലേയ്ക്കാണ് കയറ്റിവിടുന്നത്. അതിനാൽ ഈ ലൈനിൽ എപ്പോഴും ഉയർന്ന വോൾട്ടേജിൽ വൈദ്യുതിയുണ്ടാകും.
കാടുംവള്ളിയും കയറി മൂടിക്കിടക്കുന്നതിനാൽ പ്രസരണ നഷ്ടവുമുണ്ടാകും.കുട്ടികളടക്കമുള്ളവർ രാവിലേയും വൈകുന്നേരവും ഈ കനാൽ റോഡിലൂടെയാണ് നടന്നു പോകുന്നത്. കഴിഞ്ഞദിവസം മേയാൻവിട്ട ആടിനു ഈ പോസ്റ്റിൽ ചുറ്റിക്കയറിയ വള്ളി കടിക്കുന്നതിനിടയിൽ ഷോക്കേറ്റിരുന്നു.കൂടുതൽ അപകടങ്ങളുണ്ടാകുന്നതിനുമുമ്പ് കാടുകൾ വെട്ടിത്തെളിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.
Palakkad
അഗളി: അട്ടപ്പാടി പുതുർ പഞ്ചായത്തിൽ പാലൂർ ഊരിൽ മൂന്നുമാസം പ്രായമുള്ള പശുക്കുട്ടിയെ പുലി കൊന്നുതിന്നു. കഴിഞ്ഞദിവസം രാത്രിയാണ് പുലിയുടെ ആക്രമണമുണ്ടായത്. പുതൂർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് ബിഎഫ്ഒ നിതിനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മതിയായ രേഖകൾ സമർപ്പിക്കുന്നതോടെ മുഴുവൻ നഷ്ടപരിഹാരത്തുകയും നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു.
പാലൂർ ഊരിലെ തന്നെ മുരുകൻ കക്കിയുടെ തൊഴുത്തിൽ കെട്ടിയിരുന്ന കാളയ്ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റു. പ്രദേശത്ത് വന്യമൃഗ ശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
Palakkad
മംഗലംഡാം: കനത്തചൂടിൽ നെൽപ്പാടങ്ങൾ ഉണക്കഭീഷണിയിലായതിനെ തുടർന്ന് മംഗലംഡാമിൽ നിന്നുള്ള വെള്ളം കിഴക്കഞ്ചേരി വഴിയുള്ള ഇടതുകര കനാലിലേക്ക് വിട്ടു. വക്കാല, ചെറുകുന്നം പാടശേഖരങ്ങളിൽ വെള്ളംവറ്റി കതിരുവരുന്ന നെല്ല് ഉണക്ക ഭീഷണിയിലാണെന്ന കർഷകരുടെ പരാതിയെ തുടർന്നാണ് വെള്ളം വിട്ടിട്ടുള്ളത്.
മൂന്നുദിവസം വെള്ളം വിടാനാണ് ഇപ്പോൾ തീരുമാനമെന്നും പാടങ്ങളിൽ വെള്ളമായില്ലെങ്കിൽ കൂടുതൽദിവസം വെള്ളംവിടുമെന്നും ഇറിഗേഷൻ മംഗലംഡാം അസിസ്റ്റന്റ് എൻജിനിയർ ഗോകുൽ പറഞ്ഞു. കനാലുകളിൽ പൊന്തക്കാടും മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നതിനാൽ വെള്ളം ഒഴുകാൻ പ്രയാസമുണ്ട്.
വെള്ളം ആവശ്യമുള്ള വക്കാലപ്രദേശം ഡാമിൽനിന്നു രണ്ടുകിലോമീറ്ററിനുള്ളിലായതിനാൽ കനാലിലെ പൊന്തക്കാടുകൾക്കിടയിലൂടെ ഒഴുകി വെള്ളം പാടങ്ങളിലെത്തും. സെപ്റ്റംബർ ആദ്യത്തിൽ ഒന്നാംവിള കൃഷിക്കായി ഡാമിൽനിന്നു കനാലിലേക്ക് വെള്ളം വിടേണ്ടിവരുന്നത് അപൂർവമാണ്. മഴയില്ലാതെ പകൽ തുടരുന്ന കനത്ത ചൂട് മറ്റു കാർഷിക വിളകൾക്കും വലിയ ദോഷമാണുണ്ടാക്കുന്നത്. മഴക്കുറവിൽ പാൽ ഇല്ലാതെ റബർകർഷകരും ദുരിതത്തിലാണിപ്പോൾ.
Palakkad
ചിറ്റൂർ: നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു കെ. അച്യുതനെന്ന് ഷാഫി പറമ്പിൽ എംപി. തത്തമംഗലത്തു നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം പാർട്ടിക്കാർ തെറ്റുചെയ്താലും അത് തെറ്റാണെന്നു പറയാനും ശരികളെ ചേർത്തുപിടിച്ച് സംരക്ഷിക്കുന്ന അച്ചുവേട്ടൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നെന്നും എംപി കൂട്ടിച്ചേർത്തു. അനുശോചന യോഗത്തിൽ കോൺഗ്രസ് നേതാവ് സച്ചിതാനന്ദ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എതിർചേരിക്കാർപോലും ഏറെ ബഹുമാനിക്കുകയും നേതാവേ എന്നുവിളിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു അച്ചുവേട്ടനെന്ന് സിപിഎം ചിറ്റൂർ ഏരിയ സെക്രട്ടറി ആർ. ശിവപ്രകാശ് പറഞ്ഞു.
നഗരസഭാ ചെയർമാൻ ആർ. ബാബു, മുൻ എംഎൽഎമാരായ കളത്തിൽ അബ്ദുള്ള, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ ഏ.കെ. ഓമനക്കുട്ടൻ, ഷാജഹാൻ, മഹേഷ്, കെ.എസ്. തനികാചലം, ആർ. സദാനന്ദൻ, മുരളി തറക്കളം, ജില്ലാ പഞ്ചായത്തംഗം കെ.എം. ഫെബിൻ, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ശിവദാസ്, പി. ശിവാനന്ദൻ, കേരള വ്യാപാരി വ്യവസായി ചിറ്റൂർ മേഖല പ്രസിഡന്റ് പി. അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
Palakkad
വടക്കഞ്ചേരി: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള ആശങ്കകൾ ചർച്ചചെയ്യുന്നതിനും പരിഹാര നടപടികൾക്കുമായി കിഴക്കഞ്ചേരി പഞ്ചായത്തിലെ പാലക്കുഴി, വാൽകുളമ്പ് എന്നീ വാർഡുകളിൽ നാളെയും 14നും സ്പെഷൽ ഗ്രാമസഭകൾ ചേരും.
അടിയന്തരമായി പ്രത്യേക ഗ്രാമസഭകൾ വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് പ്രശ്നബാധിത പ്രദേശങ്ങളിലെ ജനങ്ങൾ ഒപ്പുശേഖരണം നടത്തി പഞ്ചായത്ത് മെംബർമാർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഇന്നലെ പഞ്ചായത്ത് ഭരണസമിതിയുടെ യോഗം ചേർന്ന് തീരുമാനമെടുത്തത്.
ജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന യാതൊരു നടപടിയും അംഗീകരിക്കില്ലെന്ന് യോഗത്തിനു ശേഷം പ്രസിഡന്റ് പി.എം. കലാധരൻ പറഞ്ഞു.പ്രശ്നബാധിതമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നു ജനങ്ങൾ ഒപ്പിട്ടു നൽകുന്ന നിവേദനങ്ങൾ ഇത്തരത്തിൽ അതാത് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് കൈമാറേണ്ടതുണ്ട്.
എന്നാൽ മാത്രമേ സ്പെഷൽ ഗ്രാമസഭ വിളിച്ചുകൂട്ടലും വിഷയം ചർച്ചചെയ്ത് പ്രമേയം പാസാക്കുന്ന നടപടികളുമുണ്ടാകൂ. ഈ മാസം 27നകം പരാതികളും പ്രമേയങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകണമെന്നാണ് നിർദേശമുള്ളത്.
ജൂലൈ 27ന് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച ഇഎസ്എ കരട് വിജ്ഞാപനം സംബന്ധിച്ച് ചർച്ച, അതിൽ തീരുമാനമെടുക്കൽ, തീരുമാനങ്ങൾ പ്രമേയമായി അവതരിപ്പിച്ച് അംഗീകരിക്കൽ തുടങ്ങിയ വിഷയങ്ങളാണ് പ്രത്യേക ഗ്രാമസഭയിൽ അജണ്ടയായി നിർദേശിക്കുന്നത്.
ജില്ലയിൽ മാത്രം 13 വില്ലേജുകളാണ് പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതിലോലപരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.13 വില്ലേജുകളിലായി നൂറ്റന്പതോളം വാർഡുകൾ പ്രശ്നസാധ്യതാ പട്ടികയിലുണ്ട്.
Palakkad
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു മേഖല മൈസൂരുവിൽ ലയിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി എം. വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകി.
വിഭജനം പാലക്കാട് ഡിവിഷന്റെ സാന്പത്തിക ഭദ്രത, പ്രവർത്തനക്ഷമത, വികസനസാധ്യതകൾ എന്നിവയേയും കേരളത്തിന്റേയും മലബാർമേഖലയുടേയും ദീർഘകാല താത്പര്യങ്ങളേയും ബാധിക്കുമെന്ന് നിവേദനത്തിൽ പറഞ്ഞു.പുതിയ വിഭജനം പാലക്കാട് ഡിവിഷനെ കൂടുതൽ ദുർബലമാക്കുമെന്നും നിവേദനത്തിലുണ്ട്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ. ജയദേവൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.പി. ഷഫീക്ക്, ജില്ലാ ട്രഷറർ എം.എ. ജിതിൻ രാജ്, ജോയിന്റ് സെക്രട്ടറിമാരായ കെ. ഷൈജു, എ.എൻ. നീരജ്, വൈസ് പ്രസിഡന്റുമാരായ കെ. ശ്രീരാജ്, എ. മുഹമ്മദ് മുനീർ, ജില്ലാ കമ്മിറ്റി അംഗം കെ.പി. ഐശ്വര്യ എന്നിവർ പങ്കെടുത്തു.
Palakkad
പാലക്കാട്: പാലന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 48 വയസുള്ള സ്ത്രീയുടെ വയറ്റിൽ കണ്ടെത്തിയ ഏകദേശം രണ്ടുകിലോഗ്രാം ഭാരമുള്ള അപൂർവവും ഭീമാകാരവുമായ റെട്രോപെറിറ്റോണിയൽ സിസ്റ്റിക് മുഴ സങ്കീർണ ശസ്ത്രക്രിയയിലൂടെ പൂർണമായി നീക്കംചെയ്തു.
ഇടത് കിഡ്നി, യൂറീറ്റർ, പ്രധാന രക്തക്കുഴലുകൾ, കുടൽ, പാൻക്രിയാസ് എന്നിവയുടെ വളരെ അടുത്തായിരുന്നു മുഴ എന്നതിനാൽ ശസ്ത്രക്രിയ വെല്ലുവിളിയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. വയർതുറന്ന് നടത്തിയ സൂക്ഷ്മമായ ശസ്ത്രക്രിയയിലൂടെ മുഴ പൂർണമായി നീക്കംചെയ്തു. ഹിസ്റ്റോപത്തോളജി പരിശോധനയിൽ അർബുദസ്വഭാവമില്ലാത്ത മുഴ എന്നാണ് റിപ്പോർട്ട് ചെയ്തത്.
ഡോ.എ.എസ്. ദിലീഷ്, ഡോ.കെ.എ. അരുണ്‍, ഡോ.കെ.കെ. അശ്വിൻ, ഡോ. ദച്ചിനേശ്വർ, ഡോ. സായിതേജ എന്നിവരടങ്ങിയ ജനറൽ ആൻഡ് ലാപറോസ്കോപിക് സർജറി വിഭാഗമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
യൂറോളജി, ഗൈനക്കോളജി, റേഡിയോളജി, അനസ്തേഷ്യ, ഒടി ടീമുകളുടെ സംയോജിത പ്രവർത്തനവും ശസ്ത്രക്രിയയുടെ വിജയത്തിന് സഹായകമായി. ശസ്ത്രക്രിയയ്ക്കുശേഷം രോഗി സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.
Palakkad
കല്ലടിക്കോട്: തുടർച്ചയായി ദുരന്തങ്ങൾ സംഭവിക്കുന്ന മീൻവല്ലം പ്രദേശത്ത് അപകടമരണങ്ങൾ തടയാൻ ശാശ്വത പരിഹാരം കാണണമെന്നു സർവകക്ഷിയോഗം ആവശ്യപ്പെട്ടു.
കരിമ്പ പഞ്ചായത്തിന്റേയും വനംസംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ വിളിച്ചുചേർത്ത വിവിധ വകുപ്പ് തലവന്മാരുടെ യോഗത്തിലാണ് ആവശ്യമുയർന്നത്.
മൂന്നേക്കർ മുതൽ മീൻവല്ലം വരെയുള്ള മൂന്നുകിലോമീറ്റർ റോഡിന്റെ വശത്തുകൂടെ ഒഴുകുന്ന തുപ്പനാട് പുഴയ്ക്ക് സംരക്ഷണവേലി നിർമിക്കണമെന്നും വനം, പൊലിസ്, പഞ്ചായത്ത്, അഗ്നിശമനസേന, റവന്യു വകുപ്പുകൾ ഊർജിതമായി ഇടപെടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
വൈകുന്നേരങ്ങളിൽ യൂണിഫോമിട്ട വനം, പൊലിസ് ഉദ്യോഗസ്ഥർ പ്രദേശത്ത് പട്രോളിംഗ് നടത്തണമെന്നും അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും സന്ദർശകരെ നിയന്ത്രിക്കാൻ വനംസംരക്ഷണസമിക്കു കൂടുതൽ അധികാരം നൽകണമെന്നും കൂടുതൽ സ്റ്റാഫിനെ നിയമിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
അപകടകരമായ ഇരുട്ടുകുഴി ഭാഗത്തെ ഗുഹകൾ മണ്ണിട്ട് നികത്തണമെന്നും പുഴയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തി ആളുകൾക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കണമെന്നും വാർഡ് അംഗം തങ്കച്ചൻ മാത്യൂസ് ആവശ്യപ്പെട്ടു. പുഴയുടെ തീരത്ത് മീൻവല്ലം റോഡരികിൽ കമ്പിവേലി നിർമിക്കണമെന്നും വൈദ്യുതിവേലികൾ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കണമെന്നും അഭിപ്രായം ഉയർന്നു.
കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയി, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് നവാസ്, പഞ്ചായത്ത് അംഗങ്ങളായ തങ്കച്ചൻ മാത്യൂസ്, ഷക്കീല, സി.കെ. മുഹമ്മദ് മുസ്തഫ, കെ. രാധാകൃഷ്ണൻ, അജേഷ് പുല്ലായിൽ, അഗ്നിശമനസേന കോങ്ങാട് ഓഫിസർ എൻ.കെ. ഷാജി, ആർഎഫ്ഒ ആർ. സജീവ്, ഡെപ്യൂട്ടി തഹസിൽദാർ ഷാജി കെ. ആൻഡ്രൂസ്, സർക്കിൾ ഇൻസ്പെക്ടർ എം.ബി. രാജേഷ്, സബ് ഇൻസ്പെക്ടർ കെ. സാലീം, ആർ. ശശിഭൂഷൺ, കെ. അബ്ബാസ് അലി, ടി.ആർ. രതീഷ്, കെ. മുരളീധരൻ, ഷാജി കിനാക്കുഴി, ജോണിക്കുട്ടി സാം, പഞ്ചായത്ത് സെക്രട്ടറി ഇ. അസീസ്, ടി.ആർ. രമേഷ്, തോമാച്ചൻ കൂനംപാറ തുടങ്ങിയവർ പ്രസംഗിച്ചു.
ഉപതെരഞ്ഞെടുപ്പിന്റെ പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ തീരുമാനങ്ങളെടുക്കാൻ പരിമിതികളുണ്ടെന്നും ഈമാസം 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുശേഷം ഉചിതമായ തീരുമാനങ്ങൾ സ്വീകരിക്കുമെന്നും കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത പറഞ്ഞു.
കഴിഞ്ഞ ദിവസം ഇരുട്ടുകുഴി കയത്തിൽ മുങ്ങിമരിച്ച അഹമ്മദ് ഇസയുടെ മൃതദേഹം മുങ്ങിയെടുത്ത പ്രദേശവാസികളേയും നേതൃത്വം നൽകിയ ഉദ്യോഗസ്ഥരേയും അനുമോദിച്ചു.
Malappuram
പൂക്കോട്ടുംപാടം: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ പുരാവസ്തു പ്രദര്‍ശനം നടത്തി.
പിടിഎ പ്രസിഡന്റ് കെ.എം. സുബൈര്‍ ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി റംഷീദിന്റെ ശേഖരമാണ് പ്രദര്ശത്തിലുള്ളത്. ഡെപ്യൂട്ടി എച്ച്എം വി.പി. സുബൈര്‍ അധ്യക്ഷത വഹിച്ചു.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള തുടര്‍ ചികിത്സക്കും മരുന്നിനുമുള്ള പണം കണ്ടെത്താനാണ് റംഷീദ് പുരാവസ്തു പ്രദര്‍ശനം നടത്തുന്നത്. തന്റെ ശേഖരത്തിലുള്ള അപൂര്‍വ പുരാവസ്തുക്കള്‍ വിവിധ സ്കൂളുകളിലും മേളകളിലും പ്രദര്‍ശിപ്പിച്ചാണ് ഉപജീവനവും ചികിത്സാ ചെലവും കണ്ടെത്തുന്നത്. എട്ടുവര്‍ഷം മുന്‍പാണ് റംഷീദിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞത്. ഇപ്പോള്‍ ജീവന് നിലനിര്‍ത്താന്‍ മാസംതോറും 7000 രൂപയോളം മരുന്നുകള്‍ക്കായി മാത്രം കണ്ടെത്തേണ്ടതുണ്ട്. സ്കൂളിലെ അധ്യാപകര്‍ നല്കിയ അവസരത്തിലൂടെയാണ് വിദ്യാര്‍ഥികള്‍ക്കായി ഈ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത് ക്ലബ്ബ് കണ്‍വീനര്‍ പി. ശ്രീജ, സ്കൂള്‍ പ്രധാനാധ്യാപിക ബിന്ദു അഗസ്റ്റിന്, സ്റ്റാഫ് സെക്രട്ടറി സി.എസ്. അനില്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.
Malappuram
പുഴക്കാട്ടിരി: മങ്കട ഉപജില്ലാ സ്കൂള്‍ ഗെയിംസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ ഖൊ-ഖൊ, കബഡി ചാമ്പ്യന്‍ഷിപ്പുകളില്‍ കടുങ്ങപുരം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മികച്ച നേട്ടം.
ഖൊ-ഖൊയില്‍ ജൂനിയര്‍, സീനിയര്‍ ആണ്, പെണ് വിഭാഗങ്ങളിലും ആധിപത്യം പുലര്‍ത്തിയ കടുങ്ങപുരം കബഡിയിലും ഒന്നാം സ്ഥാനം സ്വന്തമാക്കി.
മക്കരപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഖൊ-ഖൊ മത്സരത്തില്‍ ജൂനിയര്‍, സീനിയര്‍ ആണ്, പെണ് വിഭാഗങ്ങളിലായി കടുങ്ങപുരം ടീമുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
സീനിയര്‍ ആണ് വിഭാഗത്തില്‍ ജിഎച്ച്എസ്എസ് കടുങ്ങപുരം ഒന്നാം സ്ഥാനവും ജിവിഎച്ച്എസ്എസ് മക്കരപ്പറമ്പ് രണ്ടാം സ്ഥാനവും ടിഎസ്എസ് വടക്കാങ്ങര മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ ആണ് വിഭാഗത്തിലും കടുങ്ങപുരത്തിനാണ് ഒന്നാം സ്ഥാനം.
ഐകെടിഎച്ച്എസ്എസ് ചെറുകുളമ്പ്, ജിവിഎച്ച്എസ്എസ് മക്കരപറമ്പ് രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. സബ് ജൂനിയര്‍ (ആണ്) വിഭാഗത്തില്‍ ജിയുപിഎസ് പാങ്ങ് , ജിഎച്ച്എസ്എസ് പാങ്ങ്, സെന്റ് മേരീസ് പരിയാപുരം യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സീനിയര്‍ (പെണ്) വിഭാഗത്തില്‍ ജിഎച്ച്എസ്എസ് കടുങ്ങപുരം, ജിവിഎച്ച്എസ്എസ് മക്കരപറമ്പ്, ടിഎസ്എസ് വടക്കാങ്ങര യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ (പെണ്) വിഭാഗത്തില്‍ ജിഎച്ച്എസ്എസ് കടുങ്ങപുരം, എന്‍സിടി വേരുംപുലാക്കല്‍, കെകെടിഎച്ച്എസ്എസ് ചെറുകുളമ്പ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി. സബ് ജൂനിയര്‍ (പെണ്) വിഭാഗത്തില്‍ ജിയുപിഎസ് പാങ്ങ് , ജിഎച്ച്എസ്എസ് പാങ്ങ്, ജിവിഎച്ച്എസ്എസ് മക്കരപറമ്പ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കബഡി സീനിയര്‍, ജൂനിയര്‍ ആണ് വിഭാഗങ്ങളിലും കടുങ്ങപുരം കിരീടം നിലനിര്‍ത്തി. ജിഎച്ച്എസ്എസ് കടുങ്ങപുരം , ജിവിഎച്ച്എസ്എസ് മക്കരപ്പറമ്പ്, ടിഎസ്എസ് വടക്കാങ്ങര എന്നിവ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി. ജില്ലാ മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് താരങ്ങളെന്ന് കായികാധ്യാപകരായ മുഹമ്മദ് ഷഫീഖ്, വി. സജാത് സാഹിര്‍ എന്നിവര്‍ പറഞ്ഞു.
Malappuram
മഞ്ചേരി : തുറക്കല്‍ എച്ച്എംഎസ്എയുപി സ്കൂളില്‍ സമാപിച്ച ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ 26 സ്വര്‍ണം നേടി പന്തല്ലൂര്‍ എച്ച്എസ്എസ് ഓവറോള്‍ ചാമ്പ്യന്മാരായി.
19 സ്വര്‍ണം നേടിയ തിരുനാവായ റീ-എക്കോ ക്ലബ്ബ് രണ്ടും 15 സ്വര്‍ണം നേടിയ എഎഫ്ടി കൊണ്ടോട്ടി മൂന്നും സ്ഥാനങ്ങള്‍ നേടി.
സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര് എന്നീ വിഭാഗങ്ങളില്‍ 400-ല്‍പ്പരം കായിക താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.
സമാപനയോഗത്തില്‍ കേരള ജുഡോ അസോസിയേഷന് ജനറല്‍ സെക്രട്ടറി പി.ആര്. റെന്‍ ട്രോഫികള്‍ വിതരണം ചെയ്തു. ജില്ലാ ജുഡോ അസോസിയേഷന് സെക്രട്ടറി എം.കെ. നൗഫല്‍, ജോയിന്റ് സെക്രട്ടറി എ. ജിഷിന്, ബോക്സിങ് അസോസിയേഷന് സെക്രട്ടറി എ.വി. പ്രജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
Malappuram
മഞ്ചേരി : വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനോദ്ഘാടനം അഡ്വ. എം. റഹ്മത്തുള്ള എംഎല്‍എ നിര്‍വഹിച്ചു.
എച്ച്എംവൈഎച്ച്എസ്എസില് നടന്ന ചടങ്ങില്‍ ഉപജില്ലയിലെ നൂറോളം സ്കൂളുകളിലെ അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു. വിദ്യാരംഗം മഞ്ചേരിയുടെ നേതൃത്വത്തിലള്ള മ്യൂസിക് ക്ലബിന്റെ ലോഗോ എംഎല്‍എ എം. റഹ്മത്തുള്ള പ്രശസ്ത സൂഫി ഗായകന് സമീര്‍ ബിന്‍സിക്ക് നല്കി പ്രകാശനം ചെയ്തു.
എച്ച്എം ഫോറം കണ്‍വീനര്‍ കെ. ജയദീപ് അധ്യക്ഷനായി. വിദ്യാരംഗം ഉപജില്ലാ കോഡിനേറ്റര്‍ കെ. ശ്രീജിത്ത്, സിദ്ധീഖ് ചേലൂര്‍ പറഞ്ഞു. പ്രഥമാധ്യാപിക സജ്ന ടീച്ചര്‍, അജിത് കൃഷ്ണന്, ടി. മീര എന്നിവര്‍ പ്രസംഗിച്ചു.
എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ മികച്ച വായന മാസാചാരണ പ്രവര്‍ത്തനം നടത്തിയ സ്കൂളുകള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. പിഎംഎസ്എഎച്ച്എസ്എസ് എളങ്കൂര്‍, ജിബിഎച്ച്എസ്എസ് മഞ്ചേരി, ജിഎച്ച്എസ്എസ് പാണ്ടിക്കാട്, ജിയുപിഎസ് പന്തല്ലൂര്‍, എച്ച്എംഎസ്എയുപിഎസ് തുറക്കല്‍, എഎംയുപിഎസ് മുള്ളമ്പാറ, എഎംഎല്‍പിഎസ് കിടങ്ങയം, എഎംഎല്‍പിഎസ് വള്ളുവങ്ങാട്, ജിഎല്‍പിഎസ് തെയ്യമ്പാടിക്കുത്ത് എന്നീ സ്കൂളുകള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
Malappuram
മഞ്ചേരി : കരുവന്പ്രം വെസ്റ്റിൽ പ്രവർത്തിക്കുന്ന മഞ്ചേരി ടെക്നിക്കൽ ഹൈസ്കൂൾ പരിസരത്ത് നിന്ന് പെരുന്പാന്പിനെ പിടികൂടി. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെ തൊട്ടടുത്ത വീടിന്റെ ചുറ്റുമതിലിന് മുകളിലാണ് പാന്പിനെ കണ്ടത്.
വീടിന്റെ വരാന്തയിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന ബാലിക പാന്പിനെ കണ്ടതോടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ആർആർടിയെ അറിയിക്കുകയും സന്നദ്ധ പ്രവർത്തകരെത്തി പെരുന്പാന്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. സ്കൂൾ പരിസരത്ത് കാലങ്ങളായി കാടുകെട്ടി കിടക്കുകയാണ്. മൂർഖൻ അടക്കമുള്ള വിഷ സർപ്പങ്ങളെ പ്രദേശത്ത് കാണുന്നത് പതിവാണ്.
18 ഏക്കറിലധികം വരുന്ന കാന്പസിനകത്ത് ഹൈസ്കൂളിന് പുറമെ ഗവണ്മെന്റ് പോളിടെക്നിക്, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഗവണ്മെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, ഗവണ്മെന്റ് ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ആയിരത്തി അഞ്ഞൂറോളം വിദ്യാർഥികൾക്ക് പുറമെ അധ്യാപകരും ജീവനക്കാരുമടക്കം രണ്ടായിരത്തോളം പേർ എത്തുന്ന കോളജ് കെട്ടിടത്തിന്റെ ചുറ്റുഭാഗവും കാട് നിറഞ്ഞ അവസ്ഥയിലാണ്. കാന്പസിന്റെ ചുറ്റുമതിൽ പലയിടങ്ങളിലും തകർന്നിട്ടുണ്ട്. ഇതുവഴിയാണ് സർപ്പങ്ങൾ കാന്പസിനകത്തേക്കും പുറത്തേക്കും പോകുന്നതെന്ന് നാട്ടുകാർ പറയുന്നു. നിരവധി പേരുടെ ജീവന് ഭീഷണിയായ ക്ഷുദ്രജീവികളെ നിയന്ത്രിക്കുന്നതിനായി കാട് വെട്ടി വൃത്തിയാക്കണമെന്നും ചുറ്റുമതിൽ പുനർനിർമാണം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം.
Malappuram
നിലന്പൂർ: നിലന്പൂർ ബിആർസിയിലെ സ്പെഷൽ എഡ്യുക്കേറ്റർമാർ ജോലിക്കിടിടെ മദ്യപിച്ചുവെന്ന രീതിയിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് സ്പെഷൽ എഡ്യുക്കേറ്റർമാർ.
വ്യാജ വീഡിയോക്കെതിരേ നൽകിയ പരാതിയിൽ നിസാര വകുപ്പുകൾ ചേർത്താണ് പൊലിസ് കേസെടുത്തതെന്നും സ്പെഷൽ എഡ്യുക്കേറ്റർമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മുൻ ബിപിസി ബിആർസിയിൽ നടത്തിയ സാന്പത്തിക ക്രമക്കേടിനും കൃത്യവിലോപത്തിനുമെതിരേ നടക്കുന്ന അന്വേഷണമാണ് സ്പെഷൽ എഡ്യുക്കേറ്റർമാർക്കെതിരേ വ്യാജ പ്രചാരണം നടത്താൻ കാരണമെന്ന് ഇവർ പറഞ്ഞു.
നിലന്പൂർ ബിആർസിയിലെ സ്പെഷൽ എഡ്യുക്കേറ്റർമാർ ജോലിക്കിടെ മദ്യപിച്ചുവെന്ന രീതിയിലാണ് സമൂഹ്യ മാധ്യമങ്ങളിലും മറ്റും വീഡിയോ പ്രചരിപ്പിച്ചത്. എന്നാൽ തീർത്തും തമാശക്കായി എടുത്ത രണ്ട് വീഡിയോകൾ ചേർത്ത് എഡിറ്റ് ചെയ്ത് ഒറ്റ വീഡിയോ ആക്കി സ്പെഷൽ എഡ്യുക്കേറ്റർമാർ ജോലിക്കിടിടെ മദ്യപിച്ചുവെന്ന് പ്രചരിപ്പിക്കുകയാണെന്നും ബിആർസിയിലെ ഒരു സഹപ്രവർത്തകനാണ് ഇതിന് പിന്നിലെന്നും മുൻ ബിപിസി ഇയാൾക്ക് പിന്തുണ നൽകുന്നതായും സ്പെഷൽ എഡ്യുക്കേറ്റർമാർ ആരോപിച്ചു.
സംഭവത്തിൽ നൽകിയ പരാതിയിൽ നിലന്പൂർ പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ ഗുരുതരമായ വകുപ്പുകൾ മനഃപൂർവം ഒഴിവാക്കിയെന്നും മതിയായ വകുപ്പുകൾ കൂട്ടിച്ചേർക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ സ്പെഷൽ എഡ്യുക്കേറ്റർമാരായ എം.പി. ശ്രീജ, ജി.എസ്. ദിവ്യ, ഉമ്മുൽ ഹബീബ, ദീപാ ജോസ്, പി. മിനി, ഷെറിൻ കുര്യൻ എന്നിവർ പങ്കെടുത്തു.
Malappuram
കരുവാരകുണ്ട്: കരുവാരകുണ്ട് ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിനി പി.സൂര്യ രചിച്ച നോവല്‍ ആത്മായനം വെള്ളിയാഴ്ച മന്ത്രി എ.പി. അനില്‍കുമാര്‍ പ്രകാശനം ചെയ്യും.
വിദ്യാലയ ജീവിതത്തിനിടയില്‍ തന്റെ സര്‍ഗാത്മക അനുഭവങ്ങളെ അക്ഷരങ്ങളിലേക്ക് പകര്‍ത്തിയാണ് സൂര്യ നോവല്‍ എഴുതിയത്. കൗമാര അനുഭവങ്ങളും ചിന്തകളും ഭാവനയും ജീവിതത്തോടുള്ള നിരീക്ഷണങ്ങളും ചേര്‍ത്തൊരുക്കിയ ആത്മായനം നോവല്‍ വിദ്യാര്‍ഥിനിയുടെ എഴുത്തിനോടുള്ള ആത്മാര്‍ഥമായ പ്രണയത്തിന്റെ കൂടി അടയാളമാണ്.
പഠനത്തോടൊപ്പം വായനയെയും എഴുത്തിനെയും ചേര്‍ത്തുപിടിച്ച സൂര്യയുടെ ഈ നേട്ടം സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും അഭിമാനമായി മാറുകയാണ്. വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ക്ക് പ്രോത്സാഹനം നല്കുന്ന വിദ്യാഭ്യാസ അന്തരീക്ഷത്തിന്റെ മനോഹരമായ ഉദാഹരണം കൂടിയാണ് ഈ പുസ്തകപ്രകാശനം.
മനസില്‍ മുളച്ച അക്ഷരങ്ങളുടെ വിത്ത് ഒരു സമ്പൂര്‍ണ നോവലായി വളര്‍ന്ന് വായനക്കാരിലേക്ക് എത്തുമ്പോള്‍, ആത്മായനം സൂര്യയുടെ എഴുത്തുയാത്രയിലെ ആദ്യത്തെ മനോഹര അധ്യായമാകുകയാണ്.
Malappuram
അങ്ങാടിപ്പുറം : രണ്ടുസംസ്ഥാന പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണയിലെയും ഗതാഗതകുരുക്കിന് ആശ്വാസമാകുന്നതുമായ എംഇഎസ് മെഡിക്കൽ കോളജ് - അലിഗഡ് യൂണിവേഴ്സിറ്റി ലിങ്ക് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
വളാഞ്ചേരി റോഡിലെ എംഇഎസ് മെഡിക്കൽ കോളജ് പരിസരത്തു നിന്നാരംഭിച്ച് പരിയാപുരം, കൂവക്കാട്ടുപടി, കല്ലുമ്മക്കല്ല്, ചെറുമല വഴി ചെറുകര റെയിൽവേ ക്രോസിലൂടെ അലിഗഡ് യൂണിവേഴ്സിറ്റി പരിസരത്തേക്കെത്തുന്നതും ഏതാണ്ട് ഏഴര കിലോമീറ്റർ ദൈർഘ്യം വരുന്നതുമായ ഈ പാത ഗതാഗത യോഗ്യമാക്കിയാൽ ടൗണിലെ ഗതാഗതകുരുക്ക് ഒരു പരിധിവരെ കുറക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വളാഞ്ചേരി, കോട്ടക്കൽ ഭാഗത്ത് നിന്ന് പട്ടാന്പി റോഡിലേക്കും പെരിന്തൽമണ്ണ യിലെ വിവിധ ആശുപത്രികളിലേക്കും പോകാനും ചെർപ്പുളശേരി, പട്ടാന്പി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് എംഇഎസ് മെഡിക്കൽ കോളജിലേക്കും വളാഞ്ചേരി, കോട്ടക്കൽ ഭാഗത്തേക്ക് പോകുന്നതിനും ടൗണിലെ ഗതാഗത കുരുക്കിൽ കുടുങ്ങാതെ സഞ്ചരിക്കാൻ സാധിക്കുമെന്നതാണ് ലിങ്ക് റോഡിന്റെ സവിശേഷത.
നിലവിൽ ചെറുകര ഗേറ്റ് ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ വഴി എംഇഎസിൽ എത്താൻ 13 കിലോമീറ്റർ സഞ്ചരിക്കണം. മേഖലയിൽ രൂക്ഷമായി തുടരുന്ന ഗതാഗതകുരുക്കിന് ശാശ്വതമായ പരിഹാരം ബൈപാസ് ആണെങ്കിലും അതിനു വേണ്ടിയുള്ള നടപടികൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ സ്ഥലം ഏറ്റെടുക്കൽ, റെയിൽവേ ക്രോസിന് മേൽപ്പാലം തുടങ്ങിയ കടന്പകൾ ആവശ്യമില്ലാത്ത ഈ ലിങ്ക് റോഡ് ഗതാഗത യോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
Malappuram
പെരിന്തൽമണ്ണ: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ് വേങ്ങര പീസ് പബ്ലിക് സ്കൂളിൽ സമാപിച്ചു.
149 പോയിന്റുകൾ നേടി പെരിന്തൽമണ്ണ ഓറ ഗ്ലോബൽ സ്കൂൾ ഓവറോൾ ജേതാക്കളായി. 138 പോയിന്റുമായി മലപ്പുറം പാണക്കാട് സ്ട്രെയ്റ്റ്പാത്ത് ഇന്റർനാഷണൽ സ്കൂൾ രണ്ടും 125 പോയിന്റുകൾ വീതം നേടി മഞ്ചേരി ബെഞ്ച്മാർക്സ് ഇന്റർനാഷണൽ സ്കൂൾ, വളാഞ്ചേരി എംഇഎസ് സെൻട്രൽ സ്കൂൾ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. സഹോദയ ജനറൽ സെക്രട്ടറി എം. ജൗഹർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ വ്യക്തിഗത അവാർഡുകളും സ്പോർട്സ് സെക്രട്ടറി ജാസ്മീർ ഫൈസൽ കാറ്റഗറിതല സമ്മാനങ്ങളും വിതരണം ചെയ്തു. വൈസ് പ്രിൻസിപ്പൽ സൈമ സീമാമു, അഡ്മിനിസ്ട്രേറ്റർ ഖമറുസമാൻ, എം. യാസിർ, കെ. ശാലി, പി. ഹാരിസ്, ജാഫർ, ഹസ്ന സാഹിയ, ഹരികുമാർ, സൈബി, അജ്മൽ എന്നിവർ നേതൃത്വം നൽകി.
Malappuram
മലപ്പുറം: കൈക്കൂലി വിവാദത്തില്‍പ്പെട്ട പിണറായി വിജയന് പ്രതിപക്ഷ നേതൃ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം.
മുഖ്യമന്ത്രി പദവിയിലിരുന്ന് മകളുടെ വഴിവിട്ട നീക്കങ്ങള്‍ക്ക് പിന്തുണ നല്കിയ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അക്കാലത്തെ മുഴുവന്‍ ഇടപാടുകളും അന്വേഷിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സത്യ പ്രതിജ്ഞാ ലംഘനം നടത്തിയ പിണറായി വിജയന് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്നും നേതാക്കള്‍ ആവശ്യമുന്നയിച്ചു.
പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം സെക്രട്ടറി ഹാരിസ് ആമിയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സദാദ് കാമ്പ്ര അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി കെഎന്‍ ഷാനവാസ്, മലപ്പുറം മണ്ഡലം ലീഗ് പ്രസിഡന്റ് ഷാഫി കാടേങ്ങല്‍, ജനറല്‍ സെക്രട്ടറി ഉമ്മര്‍കുട്ടി മൊറയൂര്‍, ട്രഷറര്‍ സഹല്‍ വടക്കുംമുറി ഭാരവാഹികളായ സലാം വളമംഗലം, അഡ്വ. അഫീഫ് പറവത്ത്, സി.പി. സാദിഖലി, അഡ്വ. കെ.വി. യാസര്‍, സുബൈര്‍ മൂഴിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Malappuram
മലപ്പുറം: കേരളാ ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ (കെജിഒയു) അംഗത്വ കാന്പയിന് ജില്ലയിൽ തുടക്കമായി. മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന കാന്പയിൻ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ബീനാ ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. അംഗത്വ വിതരണോദ്ഘാടനം യൂണിയൻ സംസ്ഥാന സെക്രട്ടറി ഡോ. ബാബു വർഗീസ് പെരിന്തൽമണ്ണ മണ്ണ് സംരക്ഷണ ഓഫിസർ ജെസ്നയ്ക്ക് നൽകി നിർവഹിച്ചു. എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ജാഫർ, കെജിഒയു സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ. ജിനേഷ്, നസീമ കപ്രക്കാടൻ, കെ. ശശികുമാർ, കെ. സുധീർ, കെ. ശ്രീകുമാർ, ജയശ്രീ, കെ. നൗഷാദ്, ഇബ്രാഹിം, സലാം ആലങ്ങാടൻ, ജില്ലാ സെക്രട്ടറി എ.കെ. അഷ്റഫ്, ട്രഷറർ യു. സഞ്ജീവ് എന്നിവർ പ്രസംഗിച്ചു.
Malappuram
മഞ്ചേരി : നാളുകൾക്കു മുന്‍പ് തോട്ടിലേക്ക് തകർന്നു വീണ റോഡിന്റെ സംരക്ഷണ ഭിത്തി പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിവേദനം നൽകി. തിരക്കേറിയ മുള്ളന്‍പാറ ബൈപ്പാസ് ജംഗ്ഷനിൽ സീബ്രാ ലൈനിന് സമീപമാണ് സംരക്ഷണഭിത്തി തകർന്നു വീണത്.
ഭിത്തിയോടൊപ്പം നടപ്പാതയും തോട്ടിലേക്ക് പതിച്ചിട്ടുണ്ട്. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളും വിദ്യാർഥികളടക്കം നിരവധി യാത്രക്കാരും കടന്നുപോകുന്ന റോഡിൽ സീബ്രാ ലൈനിനടുത്ത് തകർച്ച നേരിട്ടത് അപകട സാധ്യത കൂട്ടുന്നു.
മുള്ളന്‍പാറയുടെ പുരോഗതിക്ക് എന്ന വാട്സ് ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് നിവേദനം നൽകിയത്. കെ. ഷാജഹാൻ, പി. അബ്ദുൾ സലീം, വി.എം. അലവിക്കുട്ടി എന്നിവർ നേതൃത്വം നൽകി. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നടപടികൾ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഉറപ്പ് നൽകി.
Malappuram
മങ്കട: പഞ്ചായത്ത് നാലാം വാര്‍ഡ് കടന്നമണ്ണ ഉപതെരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പണം പൂര്‍ത്തിയായി.
യുഡിഎഫ് - വെല്‍ഫെയര്‍ സംയുക്ത സ്ഥാനാര്‍ഥിയായി റസിയ പൂന്തോട്ടത്തില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പാത്തുട്ടി അബ്ദുറഹിമാന് എന്നിവരാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.
28 നാണ് തെരഞ്ഞെടുപ്പ്. എല്‍ഡിഎഫിലെ നസീറ സി.പി. മരണപ്പെട്ട ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ഇന്നലെയാണ് യുഡിഎഫ് - വെല്‍ഫെയര്‍ സ്ഥാനാര്‍ഥി റസിയ പൂന്തോട്ടത്തില്‍ വരണാധികാരി മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മഞ്ഞളാംകുഴി അലി എംഎല്‍എ, മങ്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി. ഫാത്തിമ, ടി.കെ. ശശീന്ദ്രന്, കെ.പി. സാദിഖ് അലി, ഫാറൂഖ് മക്കരപ്പറമ്പ്, ജാസിം കോട്ടോല, പി. കെ. കുഞ്ഞാലി കുട്ടി എന്ന ബാപ്പു, അഡ്വ. കെ. അസ്ഗര്‍ അലി എന്നിവര്‍ക്കൊപ്പം എത്തിയായിരുന്നു പത്രികാസമര്‍പ്പണം.
Malappuram
അങ്ങാടിപ്പുറം : വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ ആശങ്കയിലാക്കി അങ്ങാടിപ്പുറത്ത് തെരുവ് നായ ശല്യം രൂക്ഷം.
അങ്ങാടിപ്പുറം, വൈലോങ്ങര ആശാരിപടി, പതിമൂന്നാം വാര്‍ഡിലെ ഗാന്ധിനഗര്‍, റെയില്വേസ്റ്റേഷന് ഭാഗങ്ങളിലാണ് തെരുവ് നായകളുടെ വിളയാട്ടം. അങ്ങാടിപ്പുറം പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് ഐഎച്ച്ആര്‍ഡി റോഡില്‍ മൗലാനാ നഴ്സിംഗ് കോളജ് , ഐഎച്ച്ആര്‍ഡി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരെ തെരുവ്നായ ശല്യം ബാധിച്ചിട്ടുണ്ട്.അതിരാവിലെ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍, മദ്രസ വിദ്യാര്‍ഥികള്‍ എന്നിവരും ആശങ്കയിലാണ്.
കൂട്ടത്തോടെ എത്തുന്ന നായകള്‍ വഴിയാത്രക്കാരെ ഓടിക്കുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതും നിത്യസംഭവമാണ്. എന്നാല്‍ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു വിധ നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് തടയാനും നായകളെ വന്ധ്യംകരിക്കുന്നതിനുള്ള എബിസി പദ്ധതി നടപ്പാക്കാത്തതും തെരുവ്നായ ശല്യം കൂടാനിടയാക്കിയിട്ടുണ്ട്. പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രദേശവാസികളുടെ തീരുമാനം.
Malappuram
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയിൽ എട്ടുനോന്പാചരണ സമാപനവും പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാളും സമുചിതമായി ആഘോഷിച്ചു.
വിശുദ്ധകുർബാനയ്ക്കു ശേഷം മൗണ്ട് കാർമൽ കോണ്‍വെന്റിലേക്ക് ജപമാല റാലി നടത്തി. പള്ളി വികാരി ഫാ. സിബി പൂവത്തിങ്കൽ വിശുദ്ധ കുർബാന അർപ്പിച്ചു.
ആഘോഷങ്ങൾക്ക് കൈക്കാരൻമാരായ സണ്ണി പാന്പാടിയിൽ, ചാക്കോ കീച്ചേരിൽ, ജോർജ് തേറാട്ടിൽ, ഡോണി എലിമുള്ളിൽ, മദർ സുപ്പീരിയർ സിസ്റ്റർ ശാന്തിറോസ്, മാതൃവേദി പ്രസിഡന്റ് ബിന്ദു ജോണ്സണ് കളത്തൂർ എന്നിവർ നേതൃത്വം നൽകി. പായസവിതരണവും ഉണ്ടായിരുന്നു.
Malappuram
പെരിന്തല്‍മണ്ണ: കുന്നപ്പള്ളിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ജനങ്ങള്‍ക്ക് ഭീഷണിയായി നിന്ന ഭീമന് കടന്നല് കൂട് സുരക്ഷിതമായി നീക്കം ചെയ്ത് ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍.
വാര്‍ഡ് കൗണ്‍സിലര്‍ ഫാസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ യൂണിറ്റ് ലീഡര്‍മാരായ ജബ്ബാര്‍ ജൂബിലി, ഫവാസ് മങ്കട എന്നിവരുടെ നേതൃത്വത്തില്‍,നിസാം മാനത്ത് മംഗലം,ഹുസ്സന്‍ കക്കൂത്ത്, ഫാറൂഖ് പൂപ്പലം, ജിന്‍ഷാദ് പൂപ്പലം, യാസര്‍ എരവിമംഗലം, ഷമീല്‍ കുന്നക്കാവ്, നിഷാദ് അരിപ്ര എന്നിവര്‍ ചേര്‍ന്നാണ് കടന്നല്‍കൂട് എടുത്തുമാറ്റിയത്.
Malappuram
കുറ്റിപ്പുറം: തിരുനാവായ കൊടക്കല്ല് ബന്ദര്‍കടവിലെ കായല്‍പട്ടണം ജിന്ന് മഹ്ളറ എന്ന ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാര്‍ ഇടപെട്ട് പൂട്ടിച്ചു.
ആത്മീയ ചികിത്സയെന്ന പേരില്‍ ആളുകളെ പറ്റിച്ച് പണം തട്ടുന്നതിനെതിരേ നാട്ടുകാര്‍ സംഘടിച്ച് രംഗത്തിറങ്ങുകയായിരുന്നു. ജിന്ന് മുറിച്ച വാഴപഴം എന്ന പേരില്‍ ഇവിടെ നിന്ന് 2500 രൂപക്ക് പഴം വില്പന നടത്തിയിരുന്നു. ഇതിനുപിന്നിലുള്ള തട്ടിപ്പ് സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി താജുദ്ദീന് പല്ലാര്‍, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി എം.പി. ഹബീബ്, വൈറ്റ് ഗാര്‍ഡ് സ്റ്റേറ്റ് ക്യാപ്റ്റന്‍ സിറാജ് പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ തട്ടിപ്പ് ചോദ്യം ചെയ്തത്.
1000 രൂപ വിലയിട്ട മാന്ത്രിക വാഴപഴം ലേലം ചെയ്ത് ഒടുവില്‍ 2500 രൂപയ്ക്കാണ് ഒരാള്‍ വാങ്ങിയത്. തൊലി കളയാതെ തന്നെ ഉള്ളിലെ പഴം കഷ്ണങ്ങളാക്കി മുറിച്ച നിലയിലാണ് ഈ വാഴപ്പഴം. ഇത് ജിന്ന് മുറിച്ചതാണെന്നാണ് ഇവര്‍ അവകാശപ്പെട്ടത്.എന്നാല്‍, ഇതിന്റെ രഹസ്യം സമൂഹമാധ്യമങ്ങളില്‍ പലരും ചുരുളഴിച്ചു.
പഴത്തിനുള്ളിലേക്ക് തയ്യല്‍ സൂചി കടത്തി ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചാല്‍ ഇതുപോലെ മുറിച്ചെടുക്കാന്‍ കഴിയും. ഇതോടെ വ്യാപക പരിഹാസമാണ് തട്ടിപ്പുസംഘത്തിനെതിരേ ഉയര്‍ന്നത്. പൂട്ടിക്കാനെത്തിയ നാട്ടുകാര്‍ ഒരു പഴം കൊണ്ട് വന്ന് മൊബൈല്‍ കാമറ ഓണാക്കി മുറിച്ച് കാണിക്കാനും ആവശ്യപ്പെട്ടു. ഇപ്പോള്‍ അതിന് കഴിയില്ലെന്നായിരുന്നു മറുപടി. മൂവാറ്റുപുഴ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് ഇവിടെ ആത്മീയ നേതാവായി വേഷമിട്ട് തട്ടിപ്പ് നടത്തുന്നത് എന്നാണ് വിവരം.
എല്ലാ ഞായറാഴ്ചകളിലും പുലര്‍ച്ചെയാണ് ഖുതുബിയത് മജ്ലിസ് എന്ന പേരില്‍ ആത്മീയ സദസ് നടത്തുന്നത്. രോഗമുക്തിക്കും മറ്റുമായി കേരളത്തിനകത്ത് നിന്നും പുറത്തുനിന്നും നിരവധി ആളുകളാണ് ഇതില്‍ പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെടുന്നു.ഇവരില്‍നിന്ന് വന്‍ തുകയാണ് സംഘം തട്ടിയെടുക്കുന്നത്.
Malappuram
വണ്ടൂര്‍: മികച്ച തേനീച്ച കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം നേടിയ കാപ്പില്‍ സ്വദേശി കെ.പി. അനീഷിനെ ആദരിച്ച് വണ്ടൂര്‍ കൃഷിഭവന് കൃഷിഭവന് ഹാളില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു.
ഒരു ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുകളും ചേര്‍ന്നതായിരുന്നു പുരസ്കാരം. പതിനാലാം വയസില്‍ റബര്‍ ടാപ്പിംഗ് ജോലിക്കൊപ്പം അധിക വരുമാനത്തിനായി പഠിച്ച തേന്‍കൃഷി, നാല് പതിറ്റാണ്ടിനടുത്ത് പിന്നിടുമ്പോള്‍ പ്രതിവര്‍ഷം 20 ടണ്‍ തേന്‍ ഉല്പാദിപ്പിക്കുന്ന സംരംഭമായി വളര്‍ത്തിയിരിക്കുകയാണ് കാപ്പില്‍ വടക്കേക്കര കുന്നപ്പള്ളി സ്വദേശിയായ അനീഷ്. ഭാര്യ നിമിഷയുടെ പിന്തുണയോടെ മുന്നേറുന്ന ഈ സംരംഭം ഇന്ന് കേരളത്തിനപ്പുറവും മധുരം പകരുകയാണ്.കൃഷി ഓഫിസര്‍ ടി. ഉമ്മര്കോയുടെ നേതൃത്വത്തിലുള്ള സംഘം പൂര്‍ണപിന്തുണയുമായി അനീഷിനൊപ്പമുണ്ട്.
ചടങ്ങില്‍ കൃഷി ഓഫിസര്‍ ടി. ഉമ്മര്‍കോയ അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ടി. മുഹമ്മദാലി, കൃഷി അസിസ്റ്റന്റ് സോജന് കുര്യാക്കോസ് , കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Malappuram
മുക്കം: മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് തോട്ടുമുക്കം സീറോ മലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ അമ്മയ്ക്ക് അരികെ എന്ന പേരിൽ മാതൃ സംഗമം സംഘടിപ്പിച്ചു.
തിരുനാൾ കുർബാനയോടെ ആരംഭിച്ച ആഘോഷ പരിപാടികൾ കെസിവൈഎം രൂപതാ ഡയറക്ടർ ഫാ. ജ്യോതിസ് ചെറുശേരി ഉദ്ഘാടനം ചെയ്തു. തോട്ടുമുക്കം ഫൊറോന വികാരി ഫാ. ബെന്നി കാരക്കാട്ട് അധ്യക്ഷത വഹിച്ചു.
തോട്ടുമുക്കം മാതൃവേദിയൊരുക്കുന്ന തൊഴിൽ സംരംഭമായ മരിയൻ സ്റ്റിച്ചിംഗ് സെന്ററിന്റെ ഉദ്ഘാടനം ചടങ്ങിൽ ഫാ. ബെന്നി കാരക്കാട്ട് നിർവഹിച്ചു.
മികച്ച വനിതാ കർഷകരായി തെരഞ്ഞെടുക്കപ്പെട്ട മിനി കുഴിവേലിൽ, ത്രേസിയാമ്മ ചെങ്ങളംതകടിയിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബൈബിൾ ക്വിസ് മത്സരത്തിൽ സമ്മാനാർഹരായവർക്കുള്ള കാഷ് പ്രൈസും നൽകി.
ഡിക്കൻ മെൽവിൻ, പാരിഷ് സെക്രട്ടറി ബെന്നി തട്ടുംപുറം, ആനിമേറ്റർ സിസ്റ്റർ ആലീസ്, പ്രസിഡന്റ് ദിവ്യ ഷിബു, സെക്രട്ടറി ഷാന്റി ടോമി, സെലിൻ പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് അമ്മമാരുടെ കലാപരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചു.
Malappuram
കുറ്റിപ്പുറം: നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് വൻ ദുരന്തം ഒഴിവായി. ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം.
പകരനെല്ലൂർ ജുമാമസ്ജിദിന് സമീപത്ത് നിർമാണത്തിലിരുന്ന സ്വകാര്യവ്യക്തിയുടെ കെട്ടിടമാണ് പിറകിലെ ക്വാറിയിലേക്ക് തകർന്ന് വീണത്.
സംഭവ സമയത്ത് തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും അപകടം മനസിലാക്കിയ തൊഴിലാളികൾ ഉടനെ പുറത്തിറങ്ങുകയായിരുന്നു. നിരവധി കുട്ടികൾ വൈകുന്നേരങ്ങളിൽ കുളിക്കാനെത്തുന്ന ക്വാറിയിലേക്കാണ് കെട്ടിടം ഇടിഞ്ഞ് വീണത്. സംഭവസമയത്ത് കുട്ടികൾ ഇവിടെ ഇല്ലാതിരുന്നതിനാൽ ദുരന്തമൊഴിവായി.
വിവരം അറിഞ്ഞ് കുറ്റിപ്പുറം പൊലിസും പഞ്ചായത്ത് അധികൃതരും സ്ഥലത്ത് എത്തി. സുരക്ഷാ മുൻരുതലുകളുടെ ഭാഗമായി കെട്ടിടത്തിന് ചുറ്റുഭാഗം വടം കെട്ടി അടച്ചിട്ടുണ്ട്.
നിർമാണ അനുമതി ഉണ്ടായിരുന്നെങ്കിലും നടപടിക്രമങ്ങൾ പാലിച്ചാണോ പ്രവൃത്തി നടത്തിയിരുന്നതെന്ന് പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു,
Malappuram
നിലന്പൂർ: അകന്പാടം ക്ഷീര സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീര കർഷക മൈത്രി സംഗമം നടത്തി. ചാലിയാർ ഗ്രാമപഞ്ചായത്തംഗം സഹിൽ അകന്പാടം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ. രാജഗോപാൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം കെ. മൈമൂന, ചാലിയാർ വെറ്ററിനറി സർജൻ ഡോ. കാവ്യ, ഭരണസമിതി അംഗങ്ങളായ ടി.കെ.രാധാകൃഷ്ണൻ, സുനിത, റഷീദ് കല്ലിങ്ങൽ എന്നിവർ പ്രസംഗിച്ചു.
നിലന്പൂർ ക്ഷീര വികസന വകുപ്പ് ഓഫിസർ മുഹമ്മദ് അർഷത് ക്ഷീര വികസന വകുപ്പ്, ക്ഷീര കർഷകർക്കായി നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും ശുദ്ധമായ പാലുത്പാദനം സംബന്ധിച്ചും ക്ലാസെടുത്തു.
Malappuram
പെരിന്തല്‍മണ്ണ: മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്.
സിപിഎം പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോടതിപടിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ രാഷ്ട്രീയത്തിന് വഴങ്ങുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും, മതനിരപേക്ഷത സംരക്ഷിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് വലതുപക്ഷ ശക്തികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യോഗത്തിന് മുന്നോടിയായി മൂന്ന് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ടൗണില്‍ വന്‍ പ്രകടനം നടന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം കോടതിപടിയില്‍ സമാപിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ പ്രകടനത്തിന് നേതൃത്വം നല്കി. സിപിഎം ഏരിയാ സെക്രട്ടറി ഇ. രാജേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. ശശികുമാര്‍, ജില്ലാ കമ്മിറ്റി അംഗം എം.പി. അലവി, സി. ദിവാകരന്, എം.കെ. ശ്രീധരന്, എം.എം. മുസ്തഫ, പി. ഷാജി, ടി.കെ. ജയന് എന്നിവര്‍ സംസാരിച്ചു.
Malappuram
നിലന്പൂർ: സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ നിലന്പൂർ ജിയുപി സ്കൂൾ പ്രധാനാധ്യാപകൻ സിദീഖ് ഹസനെ കേരള ഗ്രാമീണ ബാങ്ക് നിലന്പൂർ ശാഖ ആദരിച്ചു. സീനിയർ മാനേജർ വെച്ചൂർ സി. ശങ്കർ പൊന്നാടയണിയിച്ചു. ബാങ്ക് സ്റ്റാഫ് പറക്കോട്ടിൽ നാരായണൻ, സ്കൂൾ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
Malappuram
നിലമ്പൂര്‍: വഴിക്കടവില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല് കുത്തേറ്റു.
വഴിക്കടവ് പൂവത്തിപൊയില്‍ സ്വദേശികളായ മാന്പ്ര സേവ്യര്‍ (63), ഞാലിയില്‍ ഗ്രേയ്സമ്മ (62), സിദീഖ് ചേലംന്പാടന് (60), ആച്ചിപ്ര ആസ്മാബി(60), ആസ്യ ആച്ചിപ്ര (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തലക്കും പുറത്തും കഴുത്തിനും സാരമായി പരിക്കേറ്റ ഇവരെ വഴിക്കടവ് മുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മേറ്റുമാരായ ആയിഷ, സക്കീന അടക്കമുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വഴിക്കടവ് പുഞ്ചക്കൊല്ലി നഗറിലെ റോഡിന് ഇരുവശവുമുള്ള കാട് വെട്ടുന്നതിനിടയിലാണ് കടന്നല് ആക്രമണം ഉണ്ടായത്.
Malappuram
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലും നിലമ്പൂര്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളിലും നാശം വിതയ്ക്കുന്ന കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ നടപടികള്‍ എങ്ങുമെത്തിയില്ല. ഇതോടെ വനംവകുപ്പിന്റെ നിഷ്ക്രിയത്വത്തിനെതിരേ കര്‍ഷകരും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ജൂലൈ 28-ന് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാറിന്റെ നേതൃത്വത്തില്‍ കനോലി പ്ലോട്ടിലെ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍, ശല്യക്കാരായ കാട്ടാനകളെ പന്തീരായിരം ഉള്‍വനത്തിലേക്ക് കയറ്റിവിടുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല.
നോര്‍ത്ത് ഡിഎഫ്ഒ പരിശീലനത്തിന്റെ ഭാഗമായി രണ്ടു മാസത്തേക്ക് മാറിനിന്നതോടെ വനംവകുപ്പിന്റെ ഇടപെടലുകള്‍ പൂര്‍ണമായും നിലച്ച മട്ടാണ്.
നിലമ്പൂര്‍ റെയ്ഞ്ചിലെ കാഞ്ഞിരപ്പുഴ, വല്ലുവശേരി സ്റ്റേഷന് പരിധികളിലും എടവണ്ണ റെയ്ഞ്ചിലെ എടക്കോട്, അകമ്പാടം സ്റ്റേഷന് പരിധികളിലുമാണ് കാട്ടാനശല്യം ഏറ്റവും രൂക്ഷം. ഒറ്റയാന്മാരും മോഴയാനകളുമടക്കം 12-ലധികം കാട്ടാനകളാണ് ഈ മേഖലകളില്‍ തമ്പടിച്ചിരിക്കുന്നത്. പൂക്കോട്, കാനക്കുത്ത്, പെരുവമ്പാടം എന്നിവിടങ്ങളില്‍ കൃഷിയിടങ്ങളോട് ചേര്‍ന്ന് എത്ര ആനകളുണ്ടെന്നതിന്റെ കണക്കെടുപ്പ് പോലും വനംവകുപ്പ് ഇതുവരെ നടത്തിയിട്ടില്ല.
‘ഉറപ്പ് ഉടനടി പാലിക്കണം’
കാട്ടാനശല്യം മൂലം ചാലിയാര്‍ പഞ്ചായത്തിലെ ജനജീവിതം പൂര്‍ണമായും ദുസഹമായിരിക്കുകയാണ്. വനംവകുപ്പ് നല്കിയ ഉറപ്പ് ഉടനടി പാലിക്കണം. ഇതിന് പുറമെ അകമ്പാടം വില്ലേജ് ഇഎസ്എ പരിധിയില്‍ ഉള്‍പെട്ടതോടെ ജനങ്ങള്‍ ഇരട്ട പ്രഹരത്തിലാണ്.
സഹില്‍ അകമ്പാടം (ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ്)
‘അധികൃതരുടെ വാക്കുകളില്‍ വിശ്വാസമില്ല’
വനംവകുപ്പിന്റെ വാക്കുകള്‍ ഇനി വിശ്വസിക്കാനാകില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 10 തവണയാണ് കാട്ടാനകള്‍ എന്റെ കൃഷി നശിപ്പിച്ചത്. ഒമ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടും ഒരു രൂപ പോലും നഷ്ടപരിഹാരം നല്കാന് അധികൃതര്‍ തയ്യാറായിട്ടില്ല.
നാലകത്ത് സിദ്ദിഖ് (കര്ഷകന്, മതില്‍മൂല)
ആര് അധികാരത്തില്‍ വന്നാലും കാട്ടാനശല്യം തടയാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
സാബു പൊന്മേലില് (പൊതുപ്രവര്ത്തകന്)
കഴിഞ്ഞ മൂന്ന് വര്‍ഷമായി ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. ഇതിനൊരു ശാശ്വത പരിഹാരം വേണമെങ്കില്‍ ശല്യക്കാരായ ആനകളെ പന്തീരായിരം ഉള്‍വനത്തിലേക്ക് തന്നെ തുരത്തണം.
ബഷീര്‍ കാട്ടുമുണട (ഗ്രാമപഞ്ചായത്തംഗം)
ജനവാസ മേഖലകളില്‍ ആനകള്‍ തമ്പടിച്ചിട്ടും വനംവകുപ്പ് അനങ്ങുന്നില്ല. നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ അനിവാര്യമാണ്.
സലാം ആലുങ്ങത്തില് (കര്ഷകന്)
Malappuram
എടക്കര: ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിച്ച പ്രദേശം കർഷക സംഘം ഭാരവാഹികൾ സന്ദർശിച്ചു.
ചോളമുണ്ട ചുള്ളിക്കുളവൻ റഫീഖിനെയാണ് കഴിഞ്ഞ ദിവസം കാട്ടാന ആക്രമിക്കാൻ ശ്രമിച്ചത്. പ്രദേശത്ത് നിരന്തരമായി വന്യജീവി ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ വനം വകുപ്പ് സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
കർഷക സംഘം ജില്ല എക്സിക്യൂട്ടീവ് എ.ടി. റെജി, ഏരിയ സെക്രട്ടറി വി.കെ. ഷാനവാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി.എ. ചന്ദ്രൻ, വി.ജെ. ജോസഫ്, ലോക്കൽ സെക്രട്ടറി പനോലൻ ബഷീർ, വി.വൈ. ജംഷീർ, കെ. വേണുഗോപാൽ, ടി. ശറഫുദീൻ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
Malappuram
നിലമ്പൂര്‍: പുതിയ മെന്റര്‍ അധ്യാപകരെ നിയമിക്കാത്തതിനാല്‍ ആദിവാസി വിദ്യാര്‍ഥികളുടെ പഠനം മുടങ്ങിയെന്ന് ആരോപിച്ച് എസ്എഫ്ഐ നിലമ്പൂര്‍ ഐറ്റിഡിപി ഓഫിസ് ഉപരോധിച്ചു.
നിലമ്പൂര്‍ ഐജിഎംഎംആര്‍ സ്കൂളിലെയും ഞെട്ടിക്കുളം എയുപി സ്കൂളിലെയും വിദ്യാര്‍ഥികളാണ് മെന്റര്‍ അധ്യാപകര്‍ ഇല്ലാത്തതിനാല്‍ പഠനം നിര്‍ത്തിയത്. ഇതോടെ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഉപരോധ സമരത്തിനിറങ്ങുകയായിരുന്നു. ഐജിഎംഎംആര്‍ സ്കൂളില്‍ 163 കുട്ടികളും ഞെട്ടിക്കുളം എയുപി സ്കൂളില്‍ 19 കുട്ടികളുമാണ് പഠനം നിര്‍ത്തിയത്. ഇവരെ സ്കൂളിലേക്ക് തിരിച്ചെത്തിക്കുന്നതിന് അധ്യാപകരെ അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠനപിന്തുണ ഉറപ്പാക്കുന്നതിനുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച 17 ഗോത്രവിഭാഗം മെന്റര്‍ അധ്യാപകരെ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ പഠനം പ്രതിസന്ധിയിലായതെന്നും സമരക്കാര്‍ ആരോപിച്ചു.
ആദിവാസി കുട്ടികള്‍ക്ക് അവരുടെ ഭാഷയില്‍ പഠനം എളുപ്പമാക്കുന്നതിനും ആവശ്യമായ പഠനപിന്തുണ നല്കുന്നതിനുമാണ് മെന്റര്‍ അധ്യാപകരെ നിയമിച്ചത്. സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം ആദിവാസി കുട്ടികള്‍ക്കും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. കുട്ടികളുടെ വിദ്യാഭ്യാസം മുടക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. സമരം എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സി.എം. സഫ്വാന് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡാനിഷ് അബ്ദുള്ള, എസ്എഫ്ഐ നിലമ്പൂര്‍ ഏരിയ സെക്രട്ടറി കെ.വി. മുഹമ്മദ് അദ്നാന് , എം. സജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
Malappuram
ചങ്ങരംകുളം: ഭരണം മാറിയിട്ടും ആലംകോട് വില്ലേജ് ഓഫിസിന് ശാപമോക്ഷമായില്ല.
ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ കോടികള്‍ വില മതിക്കുന്ന റവന്യു ഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആലംകോട് വില്ലേജ് ഓഫിസ് കെട്ടിടം തകര്‍ച്ചാ ഭീഷണിയിലായതോടെയാണ് പഞ്ചായത്ത് കെട്ടിടത്തിലെ കടമുറിയിലേക്ക് താല്കാലികയായി വില്ലേജ് ഓഫിസ് മാറ്റിയത്. റവന്യൂഭൂമി തദ്ദേശവകുപ്പിന് കൈമാറി വില്ലേജ് ഓഫിസിന് കെട്ടിടം നിര്‍മിച്ച് നല്‍കാനുള്ള ധാരണ ഉണ്ടായെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനിടയില്‍ മാസങ്ങള്‍ക്ക് മുമ്പ് വില്ലേജിന് സ്വന്തം ഭൂമിയില്‍ തന്നെ കെട്ടിടം നിര്‍മിക്കാന്‍ 40 ലക്ഷം രൂപ അനുവദിച്ചു.
ടെന്‍ഡറെടുത്ത വ്യക്തി മരിച്ചതിനാല്‍ പ്രവൃത്തി തുടങ്ങിയതുമില്ല. നിലവില്‍ പഞ്ചായത്ത് കെട്ടിടത്തിലെ വാടക മുറിയില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫിസിലേക്ക് എത്താന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.
ഓഫിസിനകത്ത് കുണ്ടും കുഴിയും നിറഞ്ഞ് ജീവനക്കാര്‍ക്ക് ഇരിക്കാന്‍ കസേര പോലും ഇടാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം നികുതി അടക്കാന്‍ എത്തിയ പന്താവൂര്‍ സ്വദേശി സുബൈറിന്റെ കാലിന് വില്ലേജ് ഓഫിസിന് അകത്തുള്ള കുഴിയില്‍ വീണ് പരിക്കേറ്റതോടെ വലിയ പ്രതിഷേധങ്ങളുണ്ടായിരുന്നു.
കാലിന് പരിക്കേറ്റ സുബൈര്‍ ചികിത്സ തേടി വിശ്രമത്തിലാണ്. ഇടുങ്ങിയ മുറിയില്‍ സുപ്രധാന ഫയലുകള്‍ പോലും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്. അതിനാല്‍ ഓഫിസ് സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Malappuram
മലപ്പുറം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി 14 ന് രാവിലെ പത്തു മുതൽ ഉച്ചക്ക് 1.30 വരെ തൊഴിൽ മേള സംഘടിപ്പിക്കും.
ബികോം അല്ലെങ്കിൽ എംകോം യോഗ്യതയും ടാലി പരിജ്ഞാനവുമുള്ള ടീച്ചർമാർ, മാർക്കറ്റിംഗ് അസോസിയറ്റ്, ടെലികോളർ, ഓഫിസ് സ്റ്റാഫ് തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ.
കൂടാതെ 45 വയസ് വരെയുള്ള എസ്എസ്എൽസി, പ്ലസ് ടു, ഐടി, പോളിടെക്നിക്, ബികോം, ബിബിഎ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും തൊഴിൽ മേളയിൽ അവസരങ്ങളുണ്ട്. മുന്‍പ് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് പ്രവേശനം സൗജന്യമാണ്. ഉദ്യോഗാർഥികൾ പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ (അഞ്ച് കോപ്പി) എന്നിവ സഹിതം മലപ്പുറം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകണം. ഫോണ്‍: 0483 2734737, 8078428570.
Malappuram
വണ്ടൂർ: രണ്ട് ബാങ്കുകളിലായി മൂന്ന് തവണ മുക്കുപണ്ടം പണയം വച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാളെ വണ്ടൂർ പൊലിസ് അറസ്റ്റ് ചെയ്തു.
ഏമങ്ങാട് സ്വദേശി കറുത്തേടത്ത് ഹൗസിൽ അസ്കർ (49) ആണ് പിടിയിലായത്.
പൂക്കോട്ടുംപാടത്തെ സ്വകാര്യബാങ്കിലും വണ്ടൂരിലെ ഫെഡറൽ ബാങ്കിലുമാണ് തട്ടിപ്പ് നടത്തിയത്. ആദ്യം പൂക്കോട്ടുംപാടത്തെ സ്വകാര്യബാങ്കിൽ വള പണയം വച്ച് രണ്ടുലക്ഷത്തിലധികം രൂപ തട്ടിയെടുത്തു.തുടർന്ന് വണ്ടൂർ ഫെഡറൽ ബാങ്കിൽ ജൂണ്‍, ജൂലൈ മാസങ്ങളിലായി രണ്ടുതവണയായി രണ്ട് അക്കൗണ്ടുകളിലായി വീണ്ടും 11 ഗ്രാം തൂക്കം വരുന്ന വള പണയം വച്ച് രണ്ട് ലക്ഷത്തിലധികം രൂപ തട്ടി. സംശയത്തിന്റെ പേരിൽ പൂക്കോട്ടുംപാടത്തെ സ്വകാര്യബാങ്ക് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. പ്രതിയെ ഇന്നലെ രാവിലെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
Malappuram
പാങ്ങ് : മങ്കട ഉപജില്ല ഖൊ-ഖൊ ആണ്, പെണ് വിഭാഗങ്ങളിലെ ജില്ലാ ടീമിനെ പാങ്ങ് ഗവണ്മെന്റ് യുപി സ്കൂളും ഗവണ്മെന്റ് ഹൈസ്കൂളും നയിക്കും.
മക്കരപ്പറന്പ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഖൊ-ഖൊ മത്സരത്തിൽ സബ് ജൂനിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ പാങ്ങ് ജിഎച്ച്എസ്എസിനെ 3-2 ന് പരാജയപ്പെടുത്തി പാങ്ങ് ജിയുപി സ്കൂൾ ജേതാക്കളായി.
ഹംന, അതുല്യ, സിയ, സനഫാത്തിമ, ഷെൻസ (ജിയുപിഎസ് പാങ്ങ്), ഫാത്തിമ സന,അനാമിക, സിൻഷ, ഫാത്തിമ തസ്നി (ജിഎച്ച്എസ്എസ് പാങ്ങ്), ഫിദമൗഷിദ (എൻസിടി മങ്കട), അഹല്യ (ജിവിഎച്ച്എസ്എസ് മക്കരപ്പറന്പ) എന്നിവരെ ജില്ലാ ടീമിലേക്ക് സെലക്ട് ചെയ്തു. ഉപജില്ലയിലെ 11 ടീമുകളിൽ രണ്ടാം സ്ഥാനം ജിഎച്ച്എസ്എസ് പാങ്ങ്, മൂന്നാം സ്ഥാനം ജിവിഎച്ച്എസ്എസ് മക്കരപ്പറന്പ.ആണ്‍കുട്ടികളുടെ വിഭാഗത്തിൽ സഡൻഡെത്തിൽ ജിയുപിഎസ് പാങ്ങ് ജേതാക്കളായി. രണ്ടാം സ്ഥാനം ജിഎച്ച്എസ്എസ് പാങ്ങ്, മൂന്നാം സ്ഥാനം സെന്റ് മേരീസ് എച്ച്എസ്എസ് പരിയാപുരം.വി. അഭിഷേക്, മുഹമ്മദ് ലെസിൻ, മുഹമ്മദ് ഹാദിൻ, കെ. മുഹമ്മദ് ഷാമിൽ (ജിയുപിഎസ് പാാങ്ങ്), എസ്. സ്വാസ്തിക്, മുഹമ്മദ് അസ്ലം, മുഹമ്മദ് റിഹാൻ, മുഹമ്മദ് നിഹാൽ (ജിഎച്ച്എസ്എസ് പാങ്ങ്), മുഹമ്മദ് ഇഹാൻ (ജിവിഎച്ച്എസ്എസ് മക്കരപ്പറന്പ), ക്രിസ്റ്റി (സെന്റ് മേരീസ് എച്ച്എസ്എസ് പരിയാപുരം), ആദിദേവ് (ജിഎച്ച്എസ്എസ് കടുങ്ങപുരം), വിഷ്ണു (എംപിജിയുപിഎസ് വടക്കാങ്ങര) എന്നിവർ ജില്ലാ ടീമിലേക്ക് സെലക്ട് ചെയ്തു.
Malappuram
മഞ്ചേരി: ജില്ലകളിലെ വിവിധ ആശുപത്രികളിൽ സ്പെഷാലിറ്റി ചികിത്സ സൗകര്യം ഒരുക്കുന്നതിനായി മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഡോക്ടർമാരെ മാറ്റുന്നതിനെതിരേ മഞ്ചേരി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾ ആശുപത്രി സൂപ്രണ്ടിനെ കണ്ട് പ്രതിഷേധമറിയിച്ചു.
മറ്റു ആശുപത്രികളിൽ സൗകര്യം ഒരുക്കുന്നതിനായി മഞ്ചേരിയിലെ ഡോക്ടർമാരെ ഒരു കാരണവശാലും മാറ്റാൻ അനുവദിക്കില്ലെന്ന് ഭാരവാഹികൾ സൂപ്രണ്ടിനെ അറിയിച്ചു. അത്യാഹിത വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർമാർ ഉൾപ്പടെയുള്ള സീനിയർ ഡോക്ടർമാരെ നിയമിക്കണമെന്നും ആശുപത്രിയിലെത്തുന്ന രോഗികൾക്ക് മതിയായ ചികിത്സ സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
എക്സ് റേ എടുക്കുന്നതിനായി രോഗികൾക്ക് വെയിലും മഴയും കൊണ്ട് ആശുപത്രിക്ക് പുറത്തേക്ക് പോകുന്നത് ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആശുപത്രിയിലെത്തിച്ച എംആർഐ യന്ത്രത്തിന്റെ സേവനം രോഗികൾക്ക് പെട്ടെന്ന് ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് കൊടക്കാടൻ ബാവ, ജനറൽ സെക്രട്ടറി റിജാസ് വല്ലാഞ്ചിറ, ട്രഷറർ സുഹൈൽ തുറക്കൽ, ഭാരവാഹികളായ കെ.സി. നൗഷാദ്, മുഹമ്മദലി വീന്പൂർ, നാസർ തോട്ടുപൊയിൽ, റിയാസ് കുരിക്കൾ, ഹക്കീം ചെരണി, സിദീഖ് വട്ടപ്പാറ, ഷമീം തോളൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Malappuram
എടക്കര: അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യപരിശോധന ഉറപ്പാക്കുന്നതിനുള്ള ബാല്യസ്പന്ദനം പദ്ധതിക്ക് മൂത്തേടം ഗ്രാമപഞ്ചായത്തില്‍ തുടക്കം. പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ടി.കെ. ഹഫ്സത്ത് നിര്‍വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ 2031-ന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു.
മൂത്തേടം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.കെ. ജാബിദ് പദ്ധതി വിശദീകരിച്ചു. സ്ഥിരസമിതി അധ്യക്ഷ എം. റസിയ മോള്, പഞ്ചായത്ത് അംഗങ്ങളായ രമിത സുബ്രഹ്മണ്യന്, ടി.സി. ഹരിദാസന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. ഷമീല്‍ ബാബു, എഎല്‍എംസി അംഗങ്ങളായ അലവിക്കുട്ടി പാറത്തൊടി, ശരത് കല്ലിങ്ങല്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എ.ആര്. രജിത്ര, അങ്കണവാടി വര്‍ക്കര്‍ വി. ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു. ജെഎച്ച്ഐ പി.ബി. അനില്‍ കുമാര്‍, എംഎല്‍എച്ച്പി മാരായ ദിവ്യ ബേബി, ഫിലോഷ്യ നീതു പോള്‍, ആര്‍ബിഎസ്കെ നഴ്സ് എം.ഇ. ജെയ്സി എന്നിവര്‍ നേതൃത്വം നല്കി.
Malappuram
മഞ്ചേരി: പ്രതിസന്ധികൾ നീങ്ങി, മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം ഇനി അതിവേഗം പൂർത്തിയാകും. കെട്ടിടത്തോട് ചേർന്നുള്ള മണ്ണ് നീക്കം ചെയ്യാനുള്ള അനുമതി കളക്ടർ നൽകിയതോടെ മാസങ്ങളായി നീണ്ടുപോയ തടസങ്ങൾക്ക് പരിഹാരമായി. ഇന്നലെ രാവിലെയാണ് മണ്ണ് നീക്കൽ ആരംഭിച്ചത്.
വൈകുന്നേരത്തോടെ അന്‍പത് ലോഡ് മണ്ണ് നീക്കി. 12 ലോറികളും നാല് മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്. കെട്ടിടം അവസാനഘട്ടത്തിൽ എത്തിയിരുന്നെങ്കിലും 4000 ക്യൂബിക് മീറ്റർ മണ്ണ് മാറ്റാൻ കഴിയാത്തത് പ്രവൃത്തിയെ ബാധിച്ചിരുന്നു. മുറ്റം, പാർക്കിംഗ് ഏരിയ, കക്കൂസ് ടാങ്ക് നിർമാണം എന്നിവ തടസപ്പെട്ടു. മണ്ണ് നീക്കുന്നതിന് അനുമതി നൽകുന്നതിൽ റവന്യു, ജിയോളജി വകുപ്പുകൾ കാണിച്ച നിരുത്തരവാദപരമായ സമീപനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ട് അനുമതി നൽകിയത്. ബ്ലോക്ക് നിർമാണം പൂർത്തീകരിക്കുന്നതോടെ അത്യാഹിത വിഭാഗം പുതിയ ബ്ലോക്കിലേക്ക് മാറ്റാനാകും. മലപ്പുറം ജില്ലയുടെ ആരോഗ്യമേഖലക്ക് കൂടുതൽ ഊർജം പകരുന്ന പദ്ധതിയാണ് മെഡിക്കൽ കോളജിൽ നിർമാണം പുരോഗമിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്ക്.
2021-ൽ ആരോഗ്യവകുപ്പ് അനുവദിച്ച 23 കോടി രൂപ വിനിയോഗിച്ച് 45,000 ചതുരശ്ര അടിയിൽ നാലുനില കെട്ടിടമാണ് നിർമിക്കുന്നത്. പിഎം ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ക്രിട്ടിക്കൽ കെയർ യൂണിറ്റിനൊപ്പം മറ്റ് പകർച്ചവ്യാധികളുടെ സമയത്ത് ഐസൊലേഷൻ വാർഡായും ഉപയോഗിക്കാവുന്ന രീതിയിലാണ് കെട്ടിടത്തിന്റെ ക്രമീകരണം. മേജർ, മൈനർ ഓപ്പറേഷൻ തിയറ്ററുകൾ, ഐസിയു, ഹൈ ഡിപെൻഡൻസി ബെഡുകൾ, ഡയാലിസിസ് യൂണിറ്റ്, ലേബർ റൂം, ലബോറട്ടറി തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെയൊരുങ്ങുന്നത്. ഹൃദയാഘാതം, പക്ഷാഘാതം, കുട്ടികളിലെ അപസ്മാരം തുടങ്ങി അടിയന്തര ഐസിയു ചികിത്സയ്ക്ക് വന്നാൽ ഇത് വലിയ ആശ്വാസമാകും. നിലവിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കാൻ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഭൂരിഭാഗം പേരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. പുതിയ ബ്ലോക്ക് തുറക്കുന്നതോടെ ജില്ലയിലെ സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ സ്വന്തം നാട്ടിൽ തന്നെ ലഭ്യാകും.
Malappuram
പാലേമാട് സെന്റ് തോമസ് പള്ളിയിൽ
എടക്കര: പാലേമാട് സെന്റ് തോമസ് പള്ളിയിൽ എട്ടുനോന്പാചരണത്തിന് സമാപനമായി. രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഇടവക വികാരി ഫാ. തോമസ് പരുന്തനോലിൽ കാർമികത്വം വഹിച്ചു. തുർന്ന് ജപമാല, ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം എന്നിവ നടന്നു. മദർ സുപ്പീരിയർ സിസ്റ്റർ ജോണ്‍സി ജോർജ് കണ്ണംകൽ, ബേബി എടപ്പള്ളിപ്പുള്ളി, ആന്റണി തലച്ചിറ, അനീഷ് മാളിയേക്കൽ, ഷിഷോർ മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.
മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളിയിൽ
വഴിക്കടവ്: മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളിയിൽ എട്ടുനോന്പാചരണത്തോടനുബന്ധിച്ച് പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും ജപമാല പ്രദക്ഷിണവും നടത്തി. വികാരി ഫാ. ബെന്നി മുതിരക്കാലയിൽ, ഫാ.അനൂപ് കേച്ചേരി എന്നിവർ നേതൃത്വം നൽകി.
Malappuram
എടപ്പാൾ: കൃഷിയിലൂടെ അറിവും അധ്വാനത്തിലൂടെ ആത്മവിശ്വാസവുമായി കനിവ് ബഡ്സ് സ്കൂളിലെ കുട്ടികൾ. കുട്ടികളും അധ്യാപകരും ചേർന്ന് പരിപാലിച്ച പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ നിർവഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തൊഴിൽ പരിചയവും ജീവിതനൈപുണികളും സ്വയംപര്യാപ്തതയും നേടുകയെന്ന ലക്ഷ്യത്തോടെയാണ് കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നത്. വിത്തിടൽ മുതൽ വിളവെടുപ്പ് വരെയുള്ള ഘട്ടങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ലഭിക്കുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നതിനൊപ്പം അധിക ഉത്പന്നങ്ങൾ വിപണനം ചെയ്യാനും പദ്ധതിയുണ്ട്.
തക്കാളി, വെണ്ട, വഴുതന, പയർ, ചേന, കുന്പളം, മത്തൻ തുടങ്ങിയ പച്ചക്കറികൾക്കൊപ്പം ഔഷധസസ്യങ്ങൾ, വാഴ, കപ്പ, പൈനാപ്പിൾ, ഡ്രാഗണ്‍ ഫ്രൂട്ട്, അസോള എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ജൈവവളങ്ങൾ കൃഷിഭവന്റെ സഹകരണത്തോടെ തയാറാക്കുന്നു. സ്കൂളിനോട് ചേർന്ന സ്ഥലത്ത് വിപുലമായി കൃഷി വ്യാപിപ്പിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് ജനപ്രതിനിധികൾ, അധ്യാപകർ, ജീവനക്കാർ, കുട്ടികൾ എന്നിവർ ചേർന്നായിരിക്കും കാർഷികോദ്യാനം ഒരുക്കുക. വിളവെടുപ്പ് ചടങ്ങിൽ വൈസ് പ്രസിഡന്റ് എം.എ. നജീബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കഴുങ്ങിൽ മജീദ്, സുഭിത, വാർഡ് മെംബർ പ്രവിജ, പഞ്ചായത്ത് സെക്രട്ടറി രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ്, മെംബർമാരായ കുട്ടൻ, അഹമ്മദ് മൂദൂർ, പിടിഎ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ബഡ്സ് സ്കൂൾ എച്ച്എം ഗിരിജ, റജീന, അധ്യാപകർ, ജീവനക്കാർ, കുട്ടികൾ എന്നിവർ പങ്കെടുത്തു.
Malappuram
തിരൂരങ്ങാടി: ലക്ഷ്യബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളായി കലാലയങ്ങൾ മാറണമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ. സ്കൂൾ, കോളജ് ലൈബ്രറികൾ ശക്തിപ്പെടുത്തുന്നതിലൂടെ എഴുത്തിന്റെയും വായനയുടെയും നല്ല സംസ്കാരം രൂപപ്പെടുത്താൻ സാധിക്കും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച "വോട്ടുചരിതം 2026’ പുസ്തകം തിരൂരങ്ങാടി പിഎസ്എംഒ കോളജ് ലൈബ്രറിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.പി. ജംഷീദ് പുസ്തകം ഏറ്റുവാങ്ങി. എഡിഎം പി.ഒ. സാദിഖ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, ജില്ലാ പഞ്ചായത്തംഗം ഹനീഫ മുന്നിയൂർ, തിരൂരങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സണ്‍ എം. അബ്ദുറഹിമാൻകുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി. റഷീദ് ബാബു, കോളജ് മാനേജർ എം.കെ. ബാവ, കോഴിക്കോട് സർവകലാശാല കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ, ഗായകൻ ഫിറോസ് ബാബു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് തീർഥ സത്യന്റെ സംഗീത വിരുന്നും ചെന്നൈ കലാക്ഷേത്രയിലെ ശ്രീലക്ഷ്മിയുടെ ഭരതനാട്യവും അരങ്ങേറി.
Malappuram
മഞ്ചേരി: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്ഥലംമാറ്റ ഭീകരതക്ക് നേതൃത്വം നൽകിയവർ ഇപ്പോൾ ഒരു കെട്ടിടത്തിന്റെ മുകളിലേക്ക് സെക്ഷൻ മാറ്റുന്നതുപോലും സ്ഥലംമാറ്റ ഭീകരതയാക്കി ചിത്രീകരിക്കുന്നത് അപഹാസ്യമാണെന്ന് കേരള എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുനിൽ കരേക്കാട്. അസോസിയേഷൻ ബ്രാഞ്ച് പ്രവർത്തക കണ്‍വെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എൻജിഒ യൂണിയനും ജോയിന്റ് കൗണ്‍സിലും എന്നുമുതലാണ് മാനദണ്ഡ സ്ഥലംമാറ്റത്തിന്റെ വക്താക്കളായതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്വെൻഷൻ സംസ്ഥാന സെക്രട്ടറി സി. വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു.
സർവീസിൽ നിന്ന് വിരമിച്ചവരും സ്ഥലംമാറി പോയവരുമായ മുൻ ബ്രാഞ്ച് നേതാക്കളെ ആദരിച്ച ചടങ്ങിൽ അംഗത്വ വിതരണവും നടന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ബാസ് പി. പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷബീർ അലി മുക്കട്ട, ട്രഷറർ ഹബീബ് തോണിക്കടവൻ, സംസ്ഥാന കമ്മിറ്റി അംഗം വി.കെ. കൃഷ്ണപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ഗോവിന്ദൻ നന്പൂതിരി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സന്തോഷ് മാത്യു, സലീഖ് പി. മോങ്ങം, പി. ബിനീഷ്, എ.പി. അബ്ബാസ്, വി.എൽ. വിപിൻരാജ് പ്രസംഗിച്ചു. ഭാരവാഹികളായി കെ.വി. നൗഫൽ-പ്രസിഡന്റ്, പി. റിയാസ് ബാബു-സെക്രട്ടറി, എം. വിഷ്ണുപ്രസാദ്-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Malappuram
തവനൂർ: നരിപറന്പിൽ സ്വകാര്യബസ്, മീൻ കയറ്റിവന്ന ലോറിയിലിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒന്‍പതിന് നരിപ്പറന്പ് സെന്ററിലാണ് അപകടമുണ്ടായത്. കുറ്റിപ്പുറത്ത് നിന്ന് പൊന്നാനിയിലേക്ക് പോകുകയായിരുന്ന ഹുവൈസ് ബസാണ് അപകടത്തിൽപെട്ടത്. സ്കൂൾ സമയമായതിനാൽ വിദ്യാർഥികളായിരുന്നു ബസ് യാത്രക്കാരിൽ കൂടുതലുമുണ്ടായിരുന്നത്.
അപകടത്തിൽ ലോറിയുടെ ഡീസൽടാങ്ക് പൊട്ടി ഡീസൽ റോഡിലൊഴുകിയത് ആശങ്ക പരത്തി. പരിക്കേറ്റവരെ നാട്ടുകാർ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. പൊന്നാനി പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Malappuram
എടക്കര: എടക്കര ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ജെഎൽജി ഗ്രൂപ്പുകൾക്കുള്ള പച്ചക്കറി തൈകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ദീപ ഹരിദാസ് നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ പി. പുഷ്പവല്ലി, അഖിൽ, ദേവയാനി, ഉനൈസ്, ഷെമിർ, സുലൈമാൻ, കൃഷി ഓഫിസർ എബിത ജോസഫ്, അസിസ്റ്റന്റ് കൃഷി ഓഫിസർ സന്ധ്യ, പി.എൻ. അജയകുമാർ എന്നിവർ പ്രസംഗിച്ചു.
ജനകീയാസൂത്രണ പദ്ധതിയിലാണ് തൈകൾ വിതരണം ചെയ്തത്. തക്കാളി, വഴുതന, വെണ്ട, പച്ചമുളക് എന്നീ തൈകളാണ് വിതരണം ചെയ്തത്.
Malappuram
പൂക്കോട്ടുംപാടം: സീനിയർ ചേംബർ ഇന്റർനാഷണൽ പൂക്കോട്ടുംപാടം, ഭിന്നശേഷി വിദ്യാലയങ്ങളിലെ അധ്യാപകരെയും ആയമാരെയും ആദരിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ചാണ് ആദരവ് സംഘടിപ്പിച്ചത്. അമരന്പലം പഞ്ചായത്തിലെ ബഡ്സ് സ്കൂൾ, ഹോം സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകരെയും ആയമാരെയുമാണ് ആദരിച്ചത്. ചടങ്ങുകളിൽ ക്ലബ് പ്രസിഡന്റ് ടി.സാജു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജിതീഷ് പച്ചാത്ത്, ട്രഷറർ പ്രജീഷ്, ഭാരവാഹികളായ കെ. പ്രദീപ് കുമാർ, വി.കെ. ബിനു, ടെറൻസ് ഡിൽസണ്‍, രാജീവ് പെരുന്പ്രോൽ, അധ്യാപകരായ നുഫീല റസാക്ക്, സലൂഫ, ജിൻഷാ രാജൻ, പിടിഎ പ്രസിഡന്റ് ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികൾക്ക് മധുരം വിതരണം ചെയ്തു.
Malappuram
മലപ്പുറം: ഈ വർഷത്തെ ജില്ലാ സിവിൽ സർവീസസ് കായികമേള 17,18,19 തീയതികളിൽ മലപ്പുറത്തും മഞ്ചേരിയിലുമായി നടക്കും. 17ന് ഷട്ടിൽ ബാഡ്മിന്റണ്‍, 18ന് ഗെയിംസ് മത്സരങ്ങൾ, 19ന് അത്ലറ്റിക്സ് മത്സരങ്ങൾ എന്നിവ നടക്കും. മേളയിൽ പങ്കെടുക്കാനുള്ള അപേക്ഷാ ഫോമുകൾ സിവിൽ സ്റ്റേഷനിലെ ജില്ലാ സ്പോർട്സ് കൗണ്‍സിൽ ഓഫീസിൽ നിന്ന് ലഭിക്കും. ഓരോ മത്സര ഇനത്തിനും പ്രത്യേകം അപേക്ഷ സമർപ്പിക്കാം.
പൂരിപ്പിച്ച ഫോമിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം. ഡബിൾസ് ഇനങ്ങളിൽ ടീം പാർട്ണറുടെ വിവരങ്ങൾ ഫോം 2-ൽ സമർപ്പിക്കണം. (പാർട്ണർ ഫോം 1 പ്രത്യേകം നൽകണം). പൂരിപ്പിച്ച അപേക്ഷകൾ 15ന് വൈകുന്നേരം അഞ്ചിനകം "സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗണ്‍സിൽ, സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505’ എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോണ്‍: 9495243423, 9895587321, 9496841575.
Malappuram
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലത്തിൽ കാർഷിക വിപ്ലവത്തിന് തുടക്കമിടാൻ "പെപ്പർ മിത്ര’ പദ്ധതിയുമായി നജീബ് കാന്തപുരം എംഎൽഎ. മണ്ഡലത്തിലെ പഴയകാല കാർഷിക സമൃദ്ധിയും പാരന്പര്യവും വീണ്ടെടുക്കുന്നതിനൊപ്പം സാന്പത്തിക സുസ്ഥിരതയുള്ള കാർഷിക സംസ്കാരം വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ മുപ്പതിനായിരം കർഷകരെ പങ്കാളികളാക്കും. കർഷകർക്ക് ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഒന്‍പത് ലക്ഷം കുരുമുളക് തൈകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. കൃഷി വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഏകോപനത്തിനായി മണ്ഡലത്തിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കൃഷി ഓഫിസർമാരുടെയും ജനപ്രതിനിധികളുടെയും യോഗം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതിനായി പഞ്ചായത്തുകളിൽ യോഗങ്ങളും പ്രത്യേക ഗ്രാമസഭകളും വിളിച്ചുചേർക്കും.
കൃഷിയെ ലാഭകരമായ ജീവിതമാർഗമാക്കി പെരിന്തൽമണ്ണ മോഡൽ നാടിന് സമർപ്പിക്കുകയാണ് പെപ്പർ മിത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഹുസയിൻ കളപ്പാടൻ, ആയിശ മേക്കോട്ടിൽ, സുധ പൊട്ടിപ്പാറ, സുലൈഖ കരിന്പന, ഷഹീന മോൾ, റംസീന മുജീബ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ കെ. റജീന, ആഷിഖ്, ഐശ്വര്യ, സലീന, മുഫീദ, മുർഷിദ, നസ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.
Malappuram
മലപ്പുറം: ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ കീഴിൽ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഫുട്ബോൾ അക്കാദമിയിലേക്ക് 2026 വർഷത്തേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നു. 2012, 2013, 2014, 2015 വർഷങ്ങളിൽ ജനിച്ച ആണ്‍കുട്ടികൾക്കാണ് അവസരം. 12ന് രാവിലെ എട്ടിന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ സെലക്ഷൻ ട്രയൽസ് നടക്കും. താൽപര്യമുള്ള കുട്ടികൾ ഫുട്ബോൾ കിറ്റ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം രക്ഷിതാക്കൾക്കൊപ്പം രാവിലെ എട്ടിന് അതത് കേന്ദ്രങ്ങളിൽ എത്തണം.
സെലക്ഷൻ കേന്ദ്രങ്ങളും ഫോണ്‍ നന്പറുകളും: കോട്ടപ്പടി ഫുട്ബോൾ അക്കാദമി (9746986053), താനൂർ ഉണ്ണ്യാൽ ഫിഷറീസ് സ്റ്റേഡിയം (9747701578),ജിഎച്ച്എസ്എസ് എടപ്പാൾ (7907942967), പെരിന്തൽമണ്ണ പിടിഎം കോളജ് (9947421893), അരീക്കോട് തെരട്ടമ്മൽ സ്റ്റേഡിയം (9746412541), വള്ളിക്കുന്ന് പഞ്ചായത്ത് മിനി സ്റ്റേഡിയം (9037363560).
Malappuram
പട്ടിക്കാട്: കാഴ്ച മങ്ങിയിട്ടും തളരാത്ത മനസുമായി ഉന്നത പഠനം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഠിനപ്രയത്നം നടത്തുന്ന 74 കാരനായ തുല്യതാ പഠിതാവിനെ ആദരിച്ചു. ഡിഗ്രി അവസാന വർഷ വിദ്യാർഥിയായ പട്ടിക്കാട് കണ്ണ്യാല സ്വദേശി മഠത്തിങ്ങൽ അബ്ദുൾ ഖാദറിനെ സാക്ഷരതാദിനത്തിലാണ് ആദരിച്ചത്. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ പരിപാടി ഉദ്ഘാടനം ചെയ്തു.
കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സണ്‍ ഇഫ്ര അസീസ്, വാർഡ് മെംബർ റാബിയ, പിടിഎ പ്രസിഡന്റ് അസീസ് പട്ടിക്കാട്, വൈസ് പ്രസിഡന്റ് നജ്മുദീൻ തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ബ്രെയിലി സാക്ഷരത പദ്ധതിയിലൂടെയാണ് അബ്ദുൾഖാദർ സാക്ഷരതാ മിഷൻ പ്രവർത്തകരെ സമീപിക്കുന്നത്. തുടർന്ന് നാലാംതരവും ഏഴാം തരവും പത്താം തരവും തുല്യതാ പരീക്ഷ പാസായി.
തുടർന്ന് സാക്ഷരതാമിഷന്റെ ഹയർ സെക്കൻഡറി തുല്യതയും ജയിച്ച് ഇപ്പോൾ പെരിന്തൽമണ്ണ പിടിഎം കോളജിൽ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ കീഴിൽ ബിഎ അഫ്സൽ ഉലമ ഡിഗ്രിയിൽ നാല് സെമസ്റ്റർ പരീക്ഷ പൂർത്തിയാക്കി അവസാന വർഷത്തിലേക്ക് കടക്കുകയാണ്. സ്ക്രൈബിന്റെ സഹായത്തോടെയാണ് ഇദ്ദേഹം പരീക്ഷ എഴുതുന്നത്.
Kozhikode
കോഴിക്കോട്: കൊടുവള്ളി-കുന്നമംഗലം നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതയായ പടനിലം പാലത്തിന്റെ ശേഷിക്കുന്ന നിർമാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കും.
പാലം സന്ദർശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തിയ പി.കെ.ഫിറോസ് എംഎൽഎ, ശേഷിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദേശം നൽകി. പ്രവൃത്തികൾ കൂടുതൽ വേഗത്തിലാക്കുന്നതിന് കരാര്‍ കമ്പനിയായ യുഎൽസിസിഎസുമായി എംഎൽഎയുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക യോഗം ചേരും.
പാലത്തിന്റെ പ്രധാന നിർമാണം പൂർത്തിയായിട്ടുണ്ട്. ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡ്, റീടെയ്നിംഗ് വാൾ, ഡ്രെയിനേജ് തുടങ്ങിയ അനുബന്ധ പ്രവൃത്തികളാണ് നിലവിൽ പുരോഗമിക്കുന്നത്.നിർമാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കൊപ്പം എംഎൽഎ സ്ഥലം സന്ദർശിച്ചിരുന്നു.
തുടർന്ന് ജൂൺ അഞ്ചിന് കോഴിക്കോട് പിഡബ്ല്യുഡി കോംപ്ലക്സിൽ അവലോകന യോഗവും തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗവും ചേർന്നു.
മന്ത്രിതല യോഗത്തിലെ തീരുമാനങ്ങളുടെ തുടർനടപടിയായി കോഴിക്കോട് എക്സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിലും യോഗം ചേർന്നിരുന്നു.പാലത്തിന്റെ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള നടപടി യോഗത്തിൽ ചർച്ച ചെയ്യും.
Kozhikode
കോഴിക്കോട്: കാൻസർ ബാധിച്ച കുട്ടികൾക്ക് വേണ്ടി 101 വീട്ടമ്മമാർ ചേർന്നൊരുക്കുന്ന ചിത്രപ്രദർശനം ‘സ്നേഹവർണങ്ങൾ' ഇന്ന് മുതൽ 15 വരെ ലളിതകലാ ആർട്ട് ഗാലറിയിൽ ഇന്ന് രാവിലെ പത്തിന് മുൻ എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യും.
ചിത്രങ്ങളുടെ വിൽപനയിൽ നിന്നുള്ള നിന്നുള്ള ഒരു വിഹിതം കാൻസർ ബാധിതരായ കുട്ടികൾക്ക് സ്കോളർഷിപ്പായി വിതരണം ചെയ്യും. കലാപ്രദർശനത്തോട് അനുബന്ധിച്ച് സ്ത്രീകൾക്ക് ഫാബ്രിക് പെയിന്റിംഗ് മത്സരവും കുട്ടികൾക്കായി പെയിന്റിംഗ് മത്സരവും സംഘടിപ്പിക്കും.
സ്ത്രീകൾക്കുള്ള ഫാബ്രിക് പെയിന്റിംഗ് മത്സരം ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് അഞ്ച് മണി വരെ നടക്കും. കുട്ടികൾക്കുള്ള പെയിന്റിംഗ് മത്സരം ഞായറാഴ്ച രാവിലെ 11 മുതൽ 5 വരെയും നടക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചൊവ്വാഴ്ച വൈകീട്ട് നാലിന് സമാപന ചടങ്ങ് നടക്കും. ചടങ്ങിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ പീഡിയാട്രിക് വിഭാഗം അർഹരായി കണ്ടെത്തുന്ന കാൻസർ ബാധിതരായ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം നടക്കും. കെ. ജയന്ത് എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ഗീതാ വാസുദേവൻ, പ്രണീത ദിവാകരൻ, പ്രേംജ ബാബുരാജ്, രുഗ്മിണി എസ്. നായർ, അനുപമ സുനിൽ, സുധ പ്രേമനാഥ്, വീണ സാബു, രാധിക രഞ്ജിത്, രശ്മി കിഷോർ, പ്രിയ ജയകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Kozhikode
കോഴിക്കോട്: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 18, 19 തീയതികളില്‍ നടത്തുന്ന ജില്ലാ സിവില്‍ സര്‍വീസ് കായികമേളയില്‍ പങ്കെടുക്കാന്‍ 14ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം.
വനിത-പുരുഷ വിഭാഗങ്ങളില്‍ അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നിസ്, നീന്തല്‍, ചെസ്, യോഗ, കാരംസ് എന്നീ ഇനങ്ങളിലും പുരുഷന്മാര്ക്ക് മാത്രമായി ഫുട്ബോള്‍, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍, ക്രിക്കറ്റ്, പവര്‍ലിഫ്റ്റിംഗ്, റസ്ലിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, ബെസ്റ്റ്ഫിസിക്ക്, കബഡി, ഹോക്കി, ഖൊ-ഖൊ എന്നീ ഇനങ്ങളിലുമാണ് മത്സരം.സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച് ആറ് മാസം പൂര്‍ത്തിയാക്കിയ സ്ഥിരം ജീവനക്കാര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാവൂ.
പങ്കെടുക്കുന്ന ഓരോ മത്സര ഇനത്തിനും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച പ്രത്യേകം അപേക്ഷകള്‍ നല്‍കണം. ഓഫീസ് മേലധികാരികള്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ തപാലിലോ നേരിട്ടോ ലഭിക്കണം. വിലാസം: സെക്രട്ടറി, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍, കോഴിക്കോട് 673001.
Kozhikode
കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് കുറ്റിച്ചിറ വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ടി.ടി.ജംഷീന മത്സരിക്കും. ഐഎന്‍എല്‍ പ്രവര്‍ത്തകയായ ജംഷീനയുടെ സ്ഥാനാര്‍ഥിത്വം ഇന്നലെയാണ് നേതാക്കള്‍ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗിലെ ഫര്‍സീന അറയ്ക്കലാണ് മല്‍സരരംഗത്തുള്ളത്. ഫര്‍സീന ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കുറ്റിച്ചിറ മുന്‍ കൗണ്‍സിലറായിരുന്ന മുസ്ലിം ലീഗിലെ ഫാത്തിമ തഹ്ലിയ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ നിന്നും മല്‍സരിച്ച് എംഎല്‍എ ആയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 28നാണ് തെരഞ്ഞെടുപ്പ്.
Kozhikode
ചക്കിട്ടപാറ: കേരളത്തിലെ ഏറ്റവും നല്ല കേര കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ കേര കേസരി അവാർഡ് നേടിയ സേവ്യർ കാര്യാവിലിനെ (മാമച്ചൻ) കെഎസ്എസ്പിയു ചക്കിട്ടപാറ യൂണിറ്റ് ആദരിച്ചു.
യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് മാത്യു പേഴത്തിങ്കൽ, സെക്രട്ടറി അശോകൻ, സംസ്ഥാന കൗൺസിൽ അംഗം ഡി. ജോസഫ്, എം.എ. മാത്യു, സന്തോഷ് കാദംബരി, സി. വിജയകുമാർ, വി.എൽ. ലൂക്കാ, അനിൽകുമാർ, ബാബുരാജ് നിരങ്ങുംപാറ, പത്മനാഭൻ, കെ.ഡി. മത്തായി എന്നിവർ പങ്കെടുത്തു.
Kozhikode
വടകര: വടകര-മാഹി കനാലിന്റെ പ്രവൃത്തിക്കായി കല്ലേരിയിലെ വര്‍ക്ക് സൈറ്റില്‍ സൂക്ഷിച്ച ബാര്‍ജ് മോഷ്ടിച്ച് വിറ്റെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ആന്ധ്ര തുക്കലര കൃഷ്ണ മൊഴി വിട്ടുവില് ഭണ്ഡാരി രാജുവിനെയാണ് വടകര പൊലിസ് അറസ്റ്റ് ചെയ്തത്.
കനാല്‍ പ്രവൃത്തിയുടെ കരാറുകാരന് കൊച്ചി പാലാരിവട്ടം സ്വദേശി ജി. ബാലകൃഷ്ണന് നായര്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. കൂട്ടു പ്രതികളായ മൂന്ന് പേരെ കൂടി ഇനിയും പിടികൂടാനുണ്ട്.
അറസ്റ്റിലായ പ്രതി കരാറുകാരന്റെ ഉടമസ്ഥതയിലുള്ള എക്സ്കവേറ്ററിന്റെ മുന്‍ ഓപ്പറേറ്ററാണ്. വലിയ എക്സ്കവേറ്റര്‍ കയറ്റി കനാലില്‍ പ്രവര്‍ത്തിക്കുന്നതിനാണ് ബാര്‍ജ് ഉപയോഗിക്കുന്നത്.
30 ലക്ഷം രൂപ വിലവരുന്ന രണ്ട് ബാര്‍ജുകളാണ് ഇവിടെ നിന്ന് മോഷ്ടിച്ചത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അനധികൃത മണൽ കടത്ത്: ഡ്രൈവർ പിടിയിൽ
കോഴിക്കോട്: അനധികൃതമായി പുഴമണൽ കടത്തികൊണ്ടുപോകുകയായിരുന്ന ടിപ്പർ ലോറി പിടികൂടി. ടിപ്പർ ഡ്രൈവർ രാമനാട്ടുകര കോടാമ്പുഴ സ്വദേശി പൊറ്റമ്മൽ വീട്ടിൽ അബ്ദുൾ ജലീൽ (40) നെ പൊലിസ് അറസ്റ്റ് ചെയ്തു.
നല്ലളം പൊലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും സംഘവും സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് ഡ്യൂട്ടി ചെയ്ത് വരവെ കൊടിനാട്ട് മുക്ക് ഭാഗത്ത് നിന്നും കുന്നത്ത് പാലം ഭാഗത്തേക്ക് അനധികൃതമായി പുഴ മണൽ കടത്തുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുന്നത്ത് പാലത്ത് നിന്ന് പ്രതി പിടിലായത്.
വാഹനം നിർത്താതെ പോയതിനെ തുടർന്ന് പൊലിസ് തടഞ്ഞ് നിർത്തിയാണ് ലോറി പിടികൂടിയത്.
പ്രതി ഇതിന് മുൻപും പല തവണ ചാലിയാർ പുഴയിൽ നിന്ന് അനധികൃതമായി പുഴ മണൽ കടത്തിയതിന് പിടിയിലായിട്ടുണ്ട്.
നല്ലളം പൊലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുഹമ്മദ് ഫൈറൂസ്, സിവില്‍ പൊലിസ് ഓഫീസര്‍ അനീഷ്, ഹോംഗാർഡ് ഷാനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സദാചാര പൊലിസ് ചമഞ്ഞ് അക്രമം
നാദാപുരം: സദാചാര പൊലിസ് ചമഞ്ഞ് യുവാവിനും, യുവതിക്കും നേരെ അക്രമം. അഞ്ച് പേർക്കെതിരേ നാദാപുരം പൊലിസ് കേസെടുത്തു.
ഷഹാം, അർഷാദ്, ഷമീർ, മുജീബ് ഉൾപ്പെടെ കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരേയുമാണ് കേസെടുത്തത്. ഞായറാഴ്ച്ച രാത്രി കുമ്മങ്കോട് അഹമ്മദ് മുക്കിലാണ് കേസിന് ആസ്പദമായ സംഭവം. മുടവന്തേരി സ്വദേശി ചെമ്പന്റവിട മുഹമ്മദ് മുബാറക്ക് (25) നും പ്രതിശ്രുത വധുവിനും നേരെയാണ് അക്രമം ഉണ്ടായത്.
മുബാറക്കിനെയും, യുവതിയെയും പ്രതികൾ തടഞ്ഞ് വച്ച് ഭീഷണിപ്പെടുത്തുകയും, മുബാറക്കിനെ മുഖത്തും മറ്റും മർദിക്കുകയും ചെയ്തെന്നാണ് പരാതി.
Kozhikode
ഓമശേരി: ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ഭാഗമായി കാലിക്കട്ട് സെന്റർ ഫോർ അഡ്വാൻസ്ഡ് മെന്റൽ ഹെൽത്ത് കെയർ ആൻഡ് സൈക്കോതെറാപ്പിയുടെയും (സിഎഎംപി) വെണപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓമശേരി ടൗണിൽ ആത്മഹത്യാ പ്രതിരോധ ബോധവത്കരണ റാലി സംഘടിപ്പിച്ചു.
റാലി സിഎഎംപി ഡയറക്ടർ ഫാ. ജോർജ് നരിവേലിൽ ഉദ്ഘാടനം ചെയ്തു. സിഎഎംപി കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് എ. ആര്യ, കൗൺസിലർ മരിയ ജോസഫ്, ഹോളി ഫാമിലി സ്കൂൾ പ്രധാനാധ്യാപിക സീന റോസ്, അധ്യാപകരായ സിജു കുര്യാക്കോസ്, അബ്ദുൾ റസാക്ക്, ടെനി അഗസ്റ്റിൻ, ആര്യ എന്നിവർ നേതൃത്വം നൽകി. ഓമശേരി അങ്ങാടിയിലൂടെ നടന്ന റാലിക്ക് വ്യവസായ സ്ഥാപനങ്ങളുടെയും ഓട്ടോ-ടാക്സി ജീവനക്കാരുടെയും സജീവ സഹകരണം ഉണ്ടായിരുന്നു. റാലിയുടെ സുഗമമായ നടത്തിപ്പിനായി ശിഹാബ് ഓമശേരി ട്രാഫിക് നിയന്ത്രണത്തിന് നേതൃത്വം നൽകി.
Kozhikode
മുക്കം: 68-ാമത് കോഴിക്കോട് റവന്യു ജില്ല ഇന്റർ സ്കൂൾ കബഡി ചാമ്പ്യൻഷിപ്പിന് കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ജില്ലയിലെ വിവിധ ഉപജില്ലകളിൽ നിന്നായി 102 ടീമുകളിലായി 1200ഓളം വിദ്യാർഥികളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന കായിക മേളയിൽ മാറ്റുരയ്ക്കുന്നത്.
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് മത്സരം. പിടിഎം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച മൂന്ന് കബഡി കോർട്ടുകളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. രാവിലെ 7.30ന് ആരംഭിക്കുന്ന മത്സരങ്ങൾ വൈകീട്ട് ആറുവരെ തുടരും.
വിവിധ ഉപജില്ലകളിൽ നിന്നെത്തുന്ന ടീമുകൾക്ക് മത്സരത്തിനാവശ്യമായ സൗകര്യങ്ങൾക്കൊപ്പം താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള ക്രമീകരണങ്ങളും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് സി.കെ. കാസിം എംഎൽഎ നിർവഹിക്കും. ജില്ലയിലെ മികച്ച കബഡി താരങ്ങളെ കണ്ടെത്തുന്നതിനും വിദ്യാർഥികളിൽ കായിക സംസ്കാരം വളർത്തുന്നതിനുമുള്ള വേദിയായി ചാമ്പ്യൻഷിപ്പ് മാറും.
Kozhikode
തിരുവമ്പാടി: ദേശീയ അധ്യാപക അവാർഡ് നേടിയ തിരുവമ്പാടി ഐടിഐയിലെ സീനിയർ ഇൻസ്ട്രക്ടർ ഡോ. എ. ഹരീഷിന് സ്വീകരണം നൽകി. സി.കെ. കാസിം എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. എംഎൽഎ സി.കെ. കാസിം അവാർഡ് ജേതാവിനെ അനുമോദിച്ചു. ചടങ്ങിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയായ ‘തൂഫാൻ - നാർക്കോ ഹണ്ട്’ അസംബ്ലിയും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
ഐടിഐ പ്രിൻസിപ്പൽ എ.ജെ. ഹരിശങ്കർ, പരിശീലന ഇൻസ്പെക്ടർ വി.കെ. അനൂപ്, പിടിഎ പ്രസിഡന്റ് വി.പി. അനിൽകുമാർ, ട്രെയിനീസ് കൗൺസിൽ പ്രതിനിധി മുഹമ്മദ് അഫ്സൽ, സ്റ്റാഫ് അംഗങ്ങളായ പി. അബ്ദുൽ സലിം, മെഹബൂബ്, കെ.പി. സലിം, ദിലീപ് രാജ്, ഷമീർ എന്നിവർ പ്രസംഗിച്ചു.
കൊടിയത്തൂർ: ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് കരസ്ഥമാക്കിയ കാരക്കുറ്റി സ്വദേശി ഇല്ലക്കണ്ടി അസീസിനെ കാരക്കുറ്റി ഗവ. എൽപി സ്കൂൾ ആദരിച്ചു.
പിടിഎ കമ്മിറ്റിയുടേയും അധ്യാപകരുടേയും വിദ്യാർഥികളുടേയും നേതൃത്വത്തിലാണ് പരിപാടി നടന്നത്. സ്കൂളിലെത്തിയ അസീസ് മാസ്റ്റർ വിദ്യാർഥികളും അധ്യാപകരുമായി ഏറെ നേരം സംവദിച്ചു. പരിപാടി റിട്ട. പ്രധാനാധ്യാപിക എം.പി. ഷക്കീല ഉദ്ഘാടനം ചെയ്തു. എംപിടിഎ പ്രസിഡന്റ് ഷസ്നിയ അധ്യക്ഷയായി. പ്രധാനാധ്യാപിക ഷൈജ, അധ്യാപകരായ സഫിയ, ഷംന, മുൻ പ്രധാനാധ്യാപിക കെ.ശാരദ, ധന്യ എന്നിവർ പ്രസംഗിച്ചു.
Kozhikode
തിരുവമ്പാടി: സംസ്ഥാന സാക്ഷരതാ മിഷന്റെ ജില്ലയിലെ മുതിർന്ന പഠിതാവിനുള്ള മികച്ച സാക്ഷരതാ പുരസ്കാരം നേടിയ മുൻ പഞ്ചായത്ത് അംഗം ടി.കെ. ചൂലൻകുട്ടിയെ തിരുവമ്പാടി പഞ്ചായത്ത് ആദരിച്ചു.
ചൂലൻകുട്ടിയുടെ വീട്ടിലെത്തിയാണ് പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് പൊന്നാട അണിയിച്ച് ആദരിച്ചത്. പ്രായത്തെ മറികടന്ന് അറിവ് നേടാനുള്ള ചൂലൻകുട്ടിയുടെ താത്പര്യവും പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവും എല്ലാവർക്കും മാതൃകയാണെന്ന് ജിതിൻ പല്ലാട്ട് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത, സ്ഥിരംസമിതി അധ്യക്ഷൻമാരായ മനോജ് വാഴെപ്പറമ്പിൽ, ഫിറോസ് ഖാൻ, ജോഷി പുല്ലുകാട്ടിൽ, ജയപ്രസാദ്, സജ്ന മുഹമ്മദാലി, മറിയാമ്മ ബാബു തുടങ്ങിയവർ പങ്കെടുത്തു.
Kozhikode
മുക്കം: എംഎഎംഒ കോളജ് ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. വിവിധ വകുപ്പുകളിൽ നിന്നായി ഇരുനൂറോളം വിദ്യാർഥികൾ ബിരുദം സ്വീകരിച്ചു. ഫാത്തിമ തഹ്ലിയ എംഎൽഎ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ച് ബിരുദദാനം നടത്തി. മുക്കം മുസ്ലിം ഓർഫജ് സിഇഒ അബ്ദുള്ളകോയ ഹാജി അധ്യക്ഷനായി. കോളജ് പ്രിൻസിപ്പൽ ഡോ. ഇ.കെ. സാജിദ് ബിരുദ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്റ്റാഫ് ക്ലബ് സെക്രട്ടറി കെ.എച്ച്. ഷുക്കൂർ, ചീഫ് എക്സാമിനർ വി. ജാഫർ, എ. ലുക്മാൻ എന്നിവർ പ്രസംഗിച്ചു.
Kozhikode
കോഴിക്കോട്: നല്ലളം മോഡേണ്‍ ബസാര്‍ ബസ് സ്റ്റോപ്പിന് സമീപം കാര്‍ നിയന്ത്രണംവിട്ട് ഫുഡ് പാലസ് ഹോട്ടലിലെ ജീവനക്കാരന് ഗുരുതര പരിക്ക്. ബിഹാര്‍ സ്വദേശി ഹസീബി (48)ന് ഗുരുതരമായി പരിക്കേറ്റത്.
ഇവിടെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഹസീബ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മീഞ്ചന്ത ഭാഗത്തു നിന്ന് രാമനാട്ടുകര ഭാഗത്തേക്ക് അമിത വേഗതയില്‍ വന്ന കാര്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ട നാലു ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു.
തുടര്‍ന്ന് ഹോട്ടലിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഹസീബിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിച്ചു.അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടം സൃഷ്ടിച്ച കാര്‍ ഓടിച്ചത് യുവതിയാണെന്ന് പൊലിസ് കണ്ടെത്തി.
Kozhikode
കൂടരഞ്ഞി : കൂടരഞ്ഞി കൃഷിഭവന് കീഴിൽ കൂമ്പാറയിൽ പ്രവർത്തിച്ചിരുന്ന പഴയ കൃഷി ഓഫിസ് കെട്ടിടം അധികൃതരുടെ അവഗണനയിൽ കാടുകയറി നശിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് പാറമ്പുഴയിൽ ജോസഫ് സൗജന്യമായി നൽകിയ സ്ഥലത്താണ് ഏകദേശം 40 വർഷം മുമ്പ് പ്രദേശത്തെ കർഷകർക്ക് സഹായകരമാകുന്ന തരത്തിൽ ഓഫിസ് പ്രവർത്തനം ആരംഭിച്ചത്.
എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുകയാണ്. നിലവിൽ കെട്ടിടവും പരിസരവും കാടും വള്ളിച്ചെടികളും കൊണ്ട് മൂടിയ നിലയിലാണ്. വാഴകളും മറ്റു മരങ്ങളും വളർന്നതോടെ കെട്ടിടം തിരിച്ചറിയാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
കെട്ടിടത്തിന്റെ പുറംഭാഗത്തും മേൽക്കൂരയിലും വള്ളിച്ചെടികൾ പടർന്നുപിടിച്ചിട്ടുണ്ട്. കാട് വളർന്നതോടെ പ്രദേശം ഇഴജന്തുക്കളുടെയും മറ്റ് ക്ഷുദ്രജീവികളുടെയും താവളമായി മാറിയിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. കെട്ടിടത്തിന് സമീപത്തുകൂടി സഞ്ചരിക്കാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണുള്ളത്. കെട്ടിടത്തിന് തൊട്ടടുത്താണ് ഗവ. ട്രൈബൽ എൽപി. സ്കൂൾ പ്രവർത്തിക്കുന്നത്. കാടുമൂടിയ കെട്ടിടവും പരിസരവും വിദ്യാർഥികളുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന ആശങ്കയിലാണ് രക്ഷിതാക്കളും അധ്യാപകരും. ചെറിയ കുട്ടികൾ നിരന്തരം എത്തിച്ചേരുന്ന പ്രദേശമായതിനാൽ പാമ്പുൾപ്പെടെയുള്ള ഇഴജന്തുക്കളുടെ സാന്നിധ്യം അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കർഷകർക്ക് ഏറെ പ്രയോജനകരമായിരുന്ന സ്ഥാപനം പ്രവർത്തനരഹിതമായി കിടന്ന് നശിക്കുന്നത് പ്രതിഷേധാർഹമാണെന്നും നാട്ടുകാർ പറയുന്നു.
ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് കെട്ടിടവും പരിസരവും ശുചീകരിച്ച് സുരക്ഷിതമാക്കണമെന്നും കെട്ടിടം ഇനി ഉപയോഗിക്കാൻ കഴിയാത്തതാണെങ്കിൽ പൊളിച്ചുമാറ്റി സ്ഥലം സുരക്ഷിതമായി ക്രമീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
നടപടി സ്വീകരിക്കും
കർഷകരുടെ ആവശ്യങ്ങൾക്കായി ആരംഭിച്ച കൃഷി ഓഫിസ് കെട്ടിടം വർഷങ്ങളായി ഉപയോഗശൂന്യമായി കാടുകയറി കിടക്കുന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്. വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ ഇടപെടൽ നടത്തുന്നതിനും കെട്ടിടവും പരിസരവും സുരക്ഷിതമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും. കെട്ടിടം പുനരുപയോഗിക്കാൻ കഴിയുന്ന സാഹചര്യമാണെങ്കിൽ അതിനുള്ള സാധ്യത പരിശോധിക്കും.
ജിമ്മി ജോസ് പൈമ്പിള്ളിൽ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം
കടുത്ത അനാസ്ഥ, പറ്റില്ലെങ്കില്‍ പൊളിച്ച് മാറ്റണം
നാട്ടുകാർ സൗജന്യമായി നൽകിയ സ്ഥലത്ത് കർഷകരുടെ ആവശ്യങ്ങൾക്കായി ആരംഭിച്ച സ്ഥാപനം ഇന്ന് കാടുകയറി നശിക്കുന്നത് അധികൃതരുടെ കടുത്ത അനാസ്ഥയാണ്. സ്കൂളിനോട് ചേർന്നുള്ള ഈ പ്രദേശം ഇഴജന്തുക്കളുടെ താവളമായി മാറുന്നതിന് മുമ്പ് അടിയന്തര നടപടി വേണം.
കെട്ടിടം ഉപയോഗയോഗ്യമാക്കി കർഷകർക്കും നാട്ടുകാർക്കും പ്രയോജനപ്പെടുന്ന രീതിയിൽ മാറ്റുകയോ, സാധ്യമല്ലെങ്കിൽ പൊളിച്ചുമാറ്റുകയോ വേണം.
വിൽസൺ പുല്ലുവേലിൽ, ആർജെഡി. ജില്ലാ സെക്രട്ടറി.
Kozhikode
കോഴിക്കോട്: യുഎഇയിലെ സ്വർണവ്യാപാര രംഗത്ത് തിളക്കമാർന്ന അധ്യായം രചിച്ച നിഷ്ക മൊമെന്റ്സ് ജ്വല്ലറി, ഇന്ത്യയിലെ ആദ്യ ഷോറൂം കോഴിക്കോട്ട് പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ അവതരിപ്പിച്ചു. ആഭരണ പർച്ചേസുകൾക്കും വിവാഹാഭരണങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്കുമായി വിവിധ ആനുകൂല്യങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
ഗോൾഡൻ എസ്കേപ്പ് ഓഫറിന്റെ ഭാഗമായി നിഷ്കയിൽ നിന്ന് സ്വർണാഭരണങ്ങളോ ഡയമണ്ട് ആഭരണങ്ങളോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 20,000 രൂപ മൂല്യമുള്ള മോരിക്കാപ്പ് റിസോർട്ടിലെ കോംപ്ലിമെന്ററി സ്റ്റേ ലഭിക്കാനുള്ള അവസരമുണ്ട്. ഇന്ത്യയിലെ വിപണിയിലെത്തിയതിനു പിന്നാലെ ഉപഭോക്താക്കൾക്കായി നിഷ്ക അവതരിപ്പിക്കുന്ന പ്രത്യേക പദ്ധതികളുടെ ഭാഗമായാണ് ഈ ഓഫർ.വിവാഹാഭരണങ്ങൾ വാങ്ങാൻ ഒരുങ്ങുന്ന ഉപഭോക്താക്കൾക്കായി 'സേവ് ദി റേറ്റ്’ എന്ന പ്രത്യേക പ്രീ-ബുക്കിംഗ് പദ്ധതിയും നിഷ്ക അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് നിഷ്കയിൽ വിവാഹാഭരണങ്ങൾ ആറ് മാസം മുൻപേ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പണിക്കൂലിയുണ്ടാവില്ല.
കൂടാതെ, വിവാഹാഭരണങ്ങൾ പ്രീ-ബുക്ക് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് ഭാഗ്യശാലികളായ ദമ്പതികൾക്ക് ഇന്റർനാഷണൽ ഹണിമൂൺ പാക്കേജ് ലഭിക്കാനുള്ള അവസരവുമുണ്ട്. നിഷ്കയിൽ വിവാഹാഭരണങ്ങൾ പ്രീ-ബുക്ക് ചെയ്യുന്ന ദമ്പതികൾക്ക് മോരിക്കാപ്പ് റിസോർട്ടിൽ പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നടത്താനുള്ള അവസരവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Kozhikode
കോഴിക്കോട്: അങ്കണവാടി കുട്ടികള്‍ക്കുള്ള ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതിയായ ‘ബാല്യസ്പന്ദനം' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് സിവില്‍ സ്റ്റേഷന് നവചേതന അങ്കണവാടിയില്‍ ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.ടി. സരിതകുമാരി അധ്യക്ഷയായി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ അഫ്സല് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. നവ്യ തൈക്കാട്ടില്‍ പദ്ധതി വിശദീകരിച്ചു. എല്ലാ അങ്കണവാടികളിലും മൂന്ന് മാസത്തിലൊരിക്കല്‍ മൂന്ന് മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികളുടെ ആരോഗ്യപരിശോധന നടത്തി കുഞ്ഞുങ്ങളുടെ വികാസവും വളര്‍ച്ചയും ഉറപ്പാക്കുക, തുടര്‍പരിശോധനകളും ചികിത്സയും ഒരുക്കുക എന്നിവയാണ് ബാല്യസ്പന്ദനം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യവകുപ്പും വനിത-ശിശു വികസന വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ 1,108 അങ്കണവാടികളിലെ 9,026 കുട്ടികളെ പരിശോധിച്ചു.
Kozhikode
കോഴിക്കോട് : സൗത്ത് ഇന്ത്യൻ ബാങ്ക് കോഴിക്കോട് മെയിൻ ബ്രാഞ്ച് ഇനി മുതല്‍ കോഴിക്കോട് ജെയിൽ റോഡിലുള്ള ഡ്രീംസ് പ്ലേസിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദ് ബ്രാഞ്ച് ഉദ്ഘാടനം നിർവഹിച്ചു.
ബ്രാഞ്ചിലെ എടിഎം സൗകര്യം ദി പാരിസൺസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എൻ. കെ. മുഹമ്മദ് അലിയും, സ്ട്രോങ് റൂം ആസ്റ്റർ മിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ബഷീർ ഉട്ടേരിയും ഉദ്ഘാടനം ചെയ്തു.
സൗത്ത് ഇന്ത്യൻ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജറും റീജിയണൽ ഹെഡുമായ ജാക്വലിൻ എം ഫെർണാണ്ടസ്, ക്ലസ്റ്റർ ഹെഡ് പി.പ്രശാന്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Kozhikode
മുക്കം: മുക്കം വൈഎംസിഎയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനറല്‍ ക്വിസ് മത്സരത്തില്‍ പിടിഎം ഹൈസ്കൂളിലെ എസ്.ജെ.ദേവര്‍ഷ്-എം. നവാസ് ടീം ഒന്നാം സ്ഥാനം നേടി.
ചേന്നമംഗലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മുഹമ്മദ് ഇബ്രാഹിം-റസീം ഇബ്രാഹിം ടീം രണ്ടാം സ്ഥാനവും തിരുവമ്പാടി എച്ച്എസ്എസിലെ ഷോണ്‍ സെബാസ്റ്റിയന് - എം. ശ്രീദേവ് ടീം മൂന്നാംസ്ഥാനവും നേടി. ഒന്നാംസ്ഥാനക്കാര്‍ക്ക് വൈഎംസിഎ ട്രോഫിയും 5000 രൂപയും നല്കി. സാംസ്കാരിക പ്രവര്ത്തകന് എം.എന്‍. കാരശേരി ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് ജേക്കബ് ജോണ്‍, സെക്രട്ടറി തോമസ് അലക്സ്, ട്രഷറര്‍ സിബി ജേക്കബ്, കണ്‍വീനര്‍ കെ.എം. സണ്ണി എന്നിവര്‍ നേതൃത്വം നല്കി. മുക്കം സേക്രട്ട് ഹാര്‍ട്ട് പള്ളി വികാരി ഫാ. ആന്റണി കാരിക്കുന്നേല്‍ സമ്മാനദാനം നിര്‍വഹിച്ചു.
Kozhikode
കോഴിക്കോട്: ആൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷന്റെ പ്ലാറ്റിനം ജൂബിലി ഉപഹാരമായി കോഴിക്കോട് ബീച്ച് ജനറൽ ഹോസ്പിറ്റലിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ നിർമ്മിച്ച ഡൈനിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു.
ബീച്ച് ഹോസ്പിറ്റൽ നടന്ന ചടങ്ങിൽ കോഴിക്കോട് മേയർ ഒ. സദാശിവൻ ഹാള്‍ ആശുപത്രിക്ക് കൈമാറി.ഡൈനിംഗ് ഹാളിന്റെ താക്കോൽ കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.കെ.എം.സച്ചിൻ ബാബു ഏറ്റുവാങ്ങി. ബീച്ച് ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്രണ്ട് പി.ഷീബ, വാർഡ് കൗൺസിലർ സഫറി വെള്ളയിൽ, എൽഐസി കോഴിക്കോട് ഡിവിഷൻ സീനിയർ ഡിവിഷണൽ മാനേജർ അജു മാത്യൂസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
Kozhikode
പെരുവണ്ണാമൂഴി: പട്ടിക ജാതി വിഭാഗത്തിൽപെട്ടവർക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന അനുകൂല്യങ്ങളെക്കുറിച്ച് പ്ലാന്റേഷൻ കോർപറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
വാർഡ് അംഗം കെ.കെ. ഷീബ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എസ്റ്റേറ്റ് മാനേജർ അരുൺ പ്രകാശ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് എസ്സി ഡെവലപ്മെന്റ് ഓഫീസർ ടി. അസീസ് ക്ലാസ് നയിച്ചു. വെൽഫെയർ ഓഫീസർ കെ. സന്ധ്യ, ഡിവിഷൻ എക്സിക്യൂട്ടീവ് ഇൻ ചാർജ് എൻ.ആർ. ടിനു മോൾ, ട്രേഡ് യൂണിയൻ നേതാക്കളായ പി.ജെ. റെജി, കെ.പി. പ്രേംരാജ് എന്നിവർ പ്രസംഗിച്ചു.
Kozhikode
താമരശേരി: പരിസ്ഥിതിലോല മേഖല (ഇഎസ്എ) കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കോഴിക്കോട് ജില്ലയിലെ 10 വില്ലേജുകൾ ഉൾപ്പെടുന്ന എട്ട് പഞ്ചായത്തുകളുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്താനായി കേരള പഞ്ചായത്ത് അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിൽ
കണ്ടപ്പോഴായിരുന്നു അദേഹത്തിന്റെ പ്രതികരണം.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും, കേന്ദ്ര വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രിയും, മന്ത്രിമാരും ഈ വിഷയത്തിൽ ചർച്ച നടത്തുകയും പൊതു സമൂഹത്തിന് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിൽ ഈ വിഷയത്തിന് കൃത്യമായ പരിഹാരം ഉണ്ടാകുമെന്നും ഉറപ്പു നല്കി.
എംഎൽഎമാരായ സി.കെ. കാസിം, വി.ടി. സൂരജ് എന്നിവരോടൊപ്പം പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികളായ ബിജു താന്നിക്കാകുഴി, പ്രേംജി ജെയിംസ്, ജിതേഷ് മുതുകാട്, അലക്സ് തോമസ് ചെമ്പകശേരി, മനോജ് വാഴേപറമ്പിൽ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. ഇതോടൊപ്പം സംസ്ഥാന പരിസ്ഥിതി മന്ത്രി അഡ്വ. സണ്ണി ജോസഫിനെയും കൃഷി മന്ത്രി ടി. സിദ്ദിഖിനെയും കണ്ട് ജനങ്ങളുടെ ആശങ്കകൾ അറിയിച്ചു. ഇഎസ്എ കരട് വിജ്ഞാപനത്തിലെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രിക്കും, കേരള പരിസ്ഥിതി മന്ത്രിക്കും കൈമാറുകയും ചെയ്തു.
തിരുത്തണമെന്ന് ടി.എം ജോസഫ്
കൂരാച്ചുണ്ട്: ഇഎസ്എ കരട് വിജ്ഞാപനത്തിലെ അതിർത്തിനിർണയവും ഭൂപടങ്ങളും ശാസ്ത്രീയമായി പുനഃപരിശോധിക്കണമെന്നും വില്ലേജുകളുടെ വ്യക്തമായ മാപ്പ് കേരള ബയോ ഡയവേഴ്സിറ്റി ബോർഡിന്റെ സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് ആവശ്യപ്പെട്ടു. വനസംരക്ഷണത്തിന്റെ പേരിൽ തലമുറകളായി കൃഷി ചെയ്ത് ജീവിക്കുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് നീതിയുക്തമല്ല. ജനങ്ങളുടെ ആശങ്ക അകറ്റാൻ തയാറാകണം.
ഇഎസ്എവിരുദ്ധ സമരത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് - എം കൂരാച്ചുണ്ടിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം. പശ്ചിമഘട്ടത്തിൽ 56,825.7 ചതുരശ്രകിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമേഖലയായി നിർദേശിക്കുന്ന കരട് വിജ്ഞാപ നത്തിൽ കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്രകിലോമീറ്റർ പ്രദേശമാണ് ഉൾപ്പെടു ത്തിയിരിക്കുന്നത്. ഈ തെറ്റു തിരുത്താൻ കേരള സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.
ഒരു വില്ലേജിനെ മുഴുവനായി ഇഎസ്എയിൽ ഉൾപ്പെടുത്തുന്ന രീതി അംഗീകരിക്കാനാകില്ലെന്നും ടി. എം. ജോസഫ് കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡന്റ് ബേബി പൂവത്തിങ്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. നാരായണൻ, ഷാജു പ്ലാത്തോട്ടം, വിനോദ് കിഴക്കയിൽ, വിൽസൺ പാത്തിച്ചാലിൽ, രാഘവൻ കല്ലാനോട്, എം.സി. ജോയി, ഇ.ടി. സനീഷ്, സിനി ഷിജോ, കെ.കെ. സന്തോഷ്, എൻ.പി. ഗോപി, ടോം തടത്തിൽ, സ്റ്റീഫൻ ഇലവുങ്കൽ, വിൽസൺ വാതൽകുന്നേൽ എന്നിവർ പ്രസംഗിച്ചു.
ചെമ്പനോടയിൽ കർഷകർ കത്തയച്ചു
പേരാമ്പ്ര: ഇഎസ്എയുടെ മറവിൽ വന നിയമം അടിച്ചേൽപ്പിച്ച് മലയോര ജനതയുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള നീക്കം കഠിനാധ്വാനത്തിലൂടെ മണ്ണിൽ പൊന്നു വിളയിച്ചവരോടുള്ള വെല്ലു വിളിയാണെന്ന് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്.
ചക്കിട്ടപാറ പഞ്ചായത്തിൽ പരിസ്ഥിതി ലോല മേഖല വനത്തിനുള്ളിൽ തന്നെ നിജപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്തുകളയക്കുന്ന ജനകീയ കൂട്ടായ്മയുടെ പരിപാടി ചെമ്പനോട പോസ്റ്റോഫീസിനു സമീപം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്. ആദ്യ കത്ത് പ്രസിഡന്റ് തന്നെ തപാൽ പെട്ടിയിൽ നിക്ഷേപിച്ചു.
ചോര നീരാക്കി വരും തലമുറക്ക് കൈമാറാനുള്ള പൂർവീക സ്വത്ത് ഇഎസ്എയുടെ പേരിൽ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് മലയോര ജനതയെന്നും അവർ കൂട്ടിച്ചേർത്തു. ചെമ്പനോട സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ഡൊമിനിക് മുട്ടത്തു കുടിയിൽ അധ്യക്ഷത വഹിച്ചു. വന നിയമങ്ങൾ കരി നിയമങ്ങളാക്കി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്ന് അദ്ദേഹം അധികാരികളെ ഓർമപ്പെടുത്തി. ചെമ്പനോടയും ചക്കിട്ടപാറയുമടക്കം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിലെ മുഴുവൻ പ്രശ്ന ബാധിത പ്രദേശത്തുള്ളവരെയും ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയാറാവണമെന്നും ഫാ. ഡൊമിനിക് മുട്ടത്തു കുടിയിൽ അഭ്യർത്ഥിച്ചു.
മലയോര ജനത വനത്തിന്റെ ശത്രുക്കളല്ലെന്നും മിത്രങ്ങളാണെന്നും പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ പൂഴിത്തോട് അമലോത്ഭവ മാതാ പള്ളി വികാരി ഫാ. മൈക്കിൾ നീലംപറമ്പിൽ പറഞ്ഞു. കർഷകരുടെ അവകാശങ്ങൾ സംരംക്ഷിക്കാൻ യോജിച്ചുള്ള ജനകീയ മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചക്കിട്ടപാറ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.എ. ജോസ് കുട്ടി, ജനപ്രതിനിധികളായ ലിജി തുണ്ടത്തി കുന്നേൽ, ജിൻസി മനോജ്, ജിനീഷ് കല്ലുംപുറത്ത്, പൂഴിത്തോട്ടിലെ കർഷകൻ ബോബൻ വെട്ടിക്കൽ എന്നിവർ പ്രസംഗിച്ചു. കർഷകരായ ജോസ് മലയാറ്റൂർ, ജോബി ഇടച്ചേരിൽ, ജോസുകുട്ടി തോട്ടുങ്കര തുടങ്ങിയവർ നേതൃത്വം നൽകി. വനിതകളടക്കമുള്ള ഒട്ടനേകം കർഷകർ കേന്ദ്ര പരിസ്ഥിതി ഓഫീസിലേക്കുള്ള കത്തയക്കൽ പരിപാടിയിൽ പങ്ക് ചേർന്നു.
കത്തുകളയച്ച് പ്രതിഷേധിച്ചു
തിരുവമ്പാടി: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കത്തോലിക്ക കോൺഗ്രസ് തിരുവമ്പാടി ഫൊറോനയും വിവിധ യൂണിറ്റ് ഭാരവാഹികളും. ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കാതെയുള്ള കരട് വിജ്ഞാപനം മലയോര ജനതയിൽ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, വിജ്ഞാപനത്തിനെതിരേ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് 700 ഓളം പ്രതിഷേധ കത്തുകളാണ് അയച്ചത്.
ജനങ്ങളുടെ ആശങ്കകൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. അസിസ്റ്റന്റ് ഡയറക്ടർ ഫാ. സാവിയോ മലമ്പേൽ, രൂപത വൈസ് പ്രസിഡന്റ് പ്രിൻസ് തിനംപറമ്പിൽ, ഫൊറോന പ്രസിഡന്റ് ജോസഫ് പുലക്കുടിയിൽ, യൂണിറ്റ് പ്രസിഡന്റ് രാജൻ ചെമ്പകം, വൈസ് പ്രസിഡന്റ് ടോമി ചക്കിട്ടമുറിയിൽ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി തോമാച്ചൻ പുത്തൻപുരയിൽ, ട്രഷറർ സണ്ണി പുതുപറമ്പിൽ, ജോയിന്റ് സെക്രട്ടറി തങ്കച്ചൻ മുട്ടത്ത് എന്നിവർ നേതൃത്വം നൽകി.
Kozhikode
കോഴിക്കോട്: കളിയും ചിരിയും ഗൗരവമേറിയ ചോദ്യങ്ങളുമെല്ലാം ഉള്‍ച്ചേര്‍ന്ന് ജില്ലാ കളക്്ടറുടെ ‘കുട്ട്യോളും കളക്്ടറും' സംവാദ പരിപാടിക്ക് തുടക്കമായി.
നടുവണ്ണൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികളാണ് ആദ്യ പരിപാടിയില്‍ ജില്ലാ കളക്്ടര്‍ എം.എസ് .മാധവിക്കുട്ടിക്കൊപ്പം കളക്്ടറുടെ ചേംബറില്‍ ചെലവിട്ടത്.കളക്ടറാവാന്‍ വേണ്ട തയാറെടുപ്പുകള്‍ എന്തെല്ലാമാണ്, സ്കൂളുകള്‍ കൂടുതല്‍ വിദ്യാര്‍ഥി സൗഹൃദമാക്കാന്‍ എന്തെല്ലാം നടപടിയെടുക്കാനാകും, അടുത്ത കാലത്ത് ലോകത്ത് വരാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തെല്ലാമാകും, എഐ യുഗത്തിലെ സാധ്യതകള്‍ എന്തൊക്കെയാണ്, കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ എന്ത് നടപടി സ്വീകരിക്കും, ജില്ലയില്‍ എന്തെല്ലാം മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്, കളക്്ടറായിരിക്കെയുള്ള മറക്കാനാവാത്ത അനുഭവങ്ങള്‍, കോഴിക്കോട്ടെ ഏറ്റവും ഇഷ്ടമായ സ്ഥലങ്ങള്‍, പൂര്‍ത്തീകരിക്കാനാവാത്ത സ്വപ്നങ്ങള്‍...എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കെല്ലാം കളക്ടര്‍ മറുപടി നല്കി.
വിദ്യാര്‍ഥികള്‍ക്കൊപ്പം വിവിധ ഗെയിമുകളിലും പങ്കാളിയായ കളക്്ടര്‍ പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം പുസ്തകങ്ങളും സമ്മാനിച്ചു. സ്കൂളിലെ അധ്യാപകരും സംബന്ധിച്ചു. എല്ലാ ബുധനാഴ്ചകളിലും വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളുമായി കളക്്ടര്‍ സംവദിക്കുന്ന പരിപാടിയാണ് ‘കുട്ട്യോളും കളക്്ടറും'. കുട്ടികളില്‍ ആത്മവിശ്വാസവും സഹകരണ മനോഭാവവുമെല്ലാം വളര്‍ത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
Kozhikode
വടകര: പാലക്കാട് ഡിവിഷനില്‍ നിന്നു മംഗലാപുരത്തെ വേര്‍പെടുത്തികൊണ്ട് മലബാറിന്റെയും കേരളത്തിന്റെയും റയില്‍വേ വികസനം തടസ്സപ്പെടുത്തുന്ന കേന്ദ്ര നടപടിക്കെതിരെ ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ 21ന് വടകര റയില്‍വേ സ്റ്റേഷനു മുമ്പില്‍ സത്യാഗ്രഹ സമരം നടത്തും.
ഇതേക്കുറിച്ച് ആലോചിക്കാന്‍ യുഡിഎഫിന്റെ അടിയന്തര യോഗം 12ന് മൂന്നിന് വടകര ക്രിസ്റ്റല്‍ ടൂറിസ്റ്റ് ഹോമില്‍ ചേരും.യോഗത്തില്‍ നാദാപുരം, കുറ്റ്യാടി, വടകര, പേരാമ്പ്ര, കൊയിലാണ്ടി നിയോജകമണ്ഡലങ്ങളിലെ മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് യുഡിഎഫ് ചെയര്മാന്, കണ്‍വീനര്‍, ഘടക കക്ഷി ഭാരവാഹികള്‍, ജന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍വി.ഡി. ജോസഫ്, കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ എന്നിവര്‍ അറിയിച്ചു.
Kozhikode
മുക്കം: മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് തോട്ടുമുക്കം സീറോ മലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ അമ്മയ്ക്ക് അരികെ എന്ന പേരിൽ മാതൃ സംഗമം സംഘടിപ്പിച്ചു.
തിരുനാൾ കുർബാനയോടെ ആരംഭിച്ച ആഘോഷ പരിപാടികൾ കെസിവൈഎം രൂപതാ ഡയറക്ടർ ഫാ. ജ്യോതിസ് ചെറുശേരി ഉദ്ഘാടനം ചെയ്തു. തോട്ടുമുക്കം ഫൊറോന വികാരി ഫാ. ബെന്നി കാരക്കാട്ട് അധ്യക്ഷത വഹിച്ചു. തോട്ടുമുക്കം മാതൃവേദിയൊരുക്കുന്ന തൊഴിൽ സംരംഭമായ മരിയൻ സ്റ്റിച്ചിംഗ് സെന്ററിന്റെ ഉദ്ഘാടനം ചടങ്ങിൽ ഫാ. ബെന്നി കാരക്കാട്ട് നിർവഹിച്ചു.മികച്ച വനിതാ കർഷകരായി തെരഞ്ഞെടുക്കപ്പെട്ട മിനി കുഴിവേലിൽ, ത്രേസിയാമ്മ ചെങ്ങളംതകടിയിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബൈബിൾ ക്വിസ് മത്സരത്തിൽ സമ്മാനാർഹരായവർക്കുള്ള കാഷ് പ്രൈസും നൽകി. ഡിക്കൻ മെൽവിൻ, പാരിഷ് സെക്രട്ടറി ബെന്നി തട്ടുംപുറം, ആനിമേറ്റർ സിസ്റ്റർ ആലീസ്, പ്രസിഡന്റ് ദിവ്യ ഷിബു, സെക്രട്ടറി ഷാന്റി ടോമി, സെലിൻ പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് അമ്മമാരുടെ കലാപരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചു.
Kozhikode
കോഴിക്കോട്: കത്തോലിക്കാ കോൺഗ്രസ് എകെസിസി ദേവഗിരി യൂണിറ്റ് ദേവഗിരി ഇടവകയിലെ മത അധ്യാപകരെ ആദരിച്ചു.ഡയറക്ടറായ വികാരി ഫാ.പോൾ കുരീക്കാട്ടിലിന് എകെസിസി പാറോപ്പടി ഫൊറോന പ്രസിഡന്റ് വിൻസെന്റ് പൊട്ടനാനിക്കലും അസി. ഡയറക്ടറായ അസി. വികാരി ഫാ. അജോ മറ്റപ്പള്ളിക്ക് എകെസിസി ദേവവഗിരി യൂണിറ്റ് പ്രസിഡന്റ് മാത്യു ചുങ്കപ്പുരക്കലും പൂച്ചെണ്ട് നൽകി.
മതാധ്യാപനത്തിൽ 25 വർഷം പൂർത്തിയാക്കിയ റജി ചോതിരക്കുന്നേലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. 24 അധ്യാപകർക്ക് മൊമന്ഡോ നല്കി.എകെസിസി യൂണിറ്റ് സെക്രട്ടറി കെ.സി. സെബാസ്റ്റ്യൻ, ട്രഷറർ സജി കുന്നുംപുറത്ത്, വൈസ് പ്രസിഡന്റുമാരായ സണ്ണി പുളിക്കൽ, ഷിജി തുമ്പമറ്റത്തിൽ, പാരിഷ് സെക്രട്ടറി തോമസ് മാറാട്ടിൽ,വി.വി. സെബാസ്റ്റ്യൻ, എബിൻ കുന്നത്ത്, ഷിജി പോത്തനാമല ,ഹെഡ്മിസ്ട്രസ് വിൻസി പുതിയാപറമ്പിൽ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
Kozhikode
കൊടിയത്തൂർ: സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, സിഎഡബ്ല്യുഎ, മിഷൻ റാബിസ് എന്നിവയുടെ ആഭിമുഖ്യത്തിൽ കാരക്കുറ്റി ഗവൺമെന്റ് എൽപി സ്കൂളിൽ വിദ്യാർഥികൾക്കായി പേവിഷ ബാധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
"പേവിഷ മുക്ത കേരളം' പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്റ് വി. ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ജില്ലാ എഡ്യൂക്കേഷൻ ഓഫീസർ റോബിൻ സി. ബാബു ക്ലാസ് നയിച്ചു. പേവിഷബാധയുടെ ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, മൃഗങ്ങളുടെ കടിയേറ്റാൽ ഉടനടി ചെയ്യേണ്ട പ്രഥമ ശുശ്രൂഷകൾ, വാക്സിനേഷന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദ്യാർഥികളുമായി സംവദിച്ചു. തെരുവ് നായ്ക്കളിൽ നിന്നും വളർത്ത് മൃഗങ്ങളിൽ നിന്നും സ്വയം പരിരക്ഷ രീതികളെപ്പറ്റി കുട്ടികളിൽ അവബോധം സൃഷ്ടിക്കാനും ക്ലാസ് ഉപകരിച്ചു. ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപിക ഷൈജ, അധ്യാപകരായ ധധ്യശ്രീ, സഫിയ തുടങ്ങിയവർ പ്രസംഗിച്ചു
Kozhikode
കോഴിക്കോട്: 10 കിലോ എല്‍പിജി സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്കുള്ള റീഫില്‍ ബുക്കിംഗ് ഇടവേള കുറയ്ക്കുന്നതിനുള്ള അടിയന്തര നടപടി ഉണ്ടാവണമെന്ന ആവശ്യവുമായി ഗുണഭോക്താക്കള്‍.
മുമ്പ് 14.6 കിലോ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ ഉപയോഗിച്ചിരുന്ന സാഹചര്യത്തില്‍ ബുക്കിംഗിനിടയിലുള്ള ഇടവേളയും സിലിണ്ടറിന്റെ ഉപയോഗദൈര്ഘ്യവും താരതമ്യേന അനുയോജ്യമായിരുന്നു. എന്നാല്‍ നിലവില്‍ ചില ഉപഭോക്താക്കള്‍ക്ക് 10 കിലോ ശേഷിയുള്ള സിലിണ്ടറുകള്‍ ലഭ്യമാക്കിയിട്ടും, 14.6 കിലോ സിലിണ്ടര്‍ ഉപഭോക്താക്കള്ക്കുള്ളതുപോലെ തന്നെ ബുക്കിംഗ് ഗ്യാപ് ബാധകമാകുന്ന സാഹചര്യമുണ്ട്.
10 കിലോ സിലിണ്ടറില്‍ പാചകവാതകത്തിന്റെ അളവ് കുറവായതിനാല്‍ ഒരു കുടുംബത്തിന് അത് 25 ദിവസത്തേക്ക് തികയില്ല. പല കുടുംബങ്ങളിലും 10 കിലോ ഗ്യാസ് 15 ദിവസത്തിനുള്ളില്‍ തന്നെ തീര്‍ന്നുപോകുന്നു. അടുത്ത റീഫില്‍ ബുക്ക് ചെയ്യാന്‍ 25 ദിവസത്തെ ഇടവേള പാലിക്കേണ്ടി വരുമ്പോള്‍, ശേഷിക്കുന്ന ദിവസങ്ങളില്‍ പാചകത്തിനുള്ള ഇന്ധനം കണ്ടെത്തുന്നത് വലിയ ബുദ്ധിമുട്ടായി മാറുന്നുണ്ട്.
പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പരമ്പരാഗത അടുപ്പ്, വിറക് തുടങ്ങിയ മറ്റ് പാചക ഇന്ധന മാര്‍ഗങ്ങള്‍ എളുപ്പത്തില്‍ ലഭ്യമല്ല. ജോലി ചെയ്യുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേകിച്ച് മെഡിക്കല്‍ മേഖലയിലുള്ളവര്‍ക്ക്, സമയക്കുറവ് മൂലം മറ്റു സംവിധാനങ്ങളെ ആശ്രയിക്കുന്നത് പ്രായോഗികമല്ലെന്നും പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇടപെടണമെന്നും കോഴിക്കോട് ചേവായൂരിലെ പോത്തന്‍പറമ്പില്‍ പി.എല്‍. തോമസ് ആവശ്യപ്പെട്ടു.
10 കിലോ സിലിണ്ടര്‍ നല്‍കുകയും അതേസമയം 14.6 കിലോ സിലിണ്ടറിന് സമാനമായ ബുക്കിംഗ് ഇടവേള നിര്‍ബന്ധമാക്കുകയും ചെയ്യുന്നത് ഉപഭോക്താക്കളെ അനാവശ്യമായ ബുദ്ധിമുട്ടിലാക്കുകയാണ്. ഇതിനു പരിഹാരമായി 10 കിലോ സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്കുള്ള റീഫില്‍ ബുക്കിംഗ് ഗ്യാപ്പ് പരമാവധി 15 ദിവസമായി കുറയ്ക്കണമെന്നാണ് ആവശ്യമുയരുന്നത്.
10 കിലോ സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് 14.6 കിലോ സിലിണ്ടറിന്റെ പഴയ സംവിധാനത്തിലേക്ക് മാറാനുള്ള അവസരം നല്‍കുകയോ അല്ലെങ്കില്‍ 10 കിലോ സിലിണ്ടറിന്റെ കുറഞ്ഞ ശേഷിക്ക് അനുയോജ്യമായ പ്രത്യേക ബുക്കിംഗ്,റീഫില്‍ നയം നടപ്പിലാക്കുകയോ ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Kozhikode
കോഴിക്കോട്: ഒരാഴ്ചയായി ജില്ലയില്‍ അനുഭവപ്പെടുന്നത് കനത്ത ചൂട്. 33.4 ഡിഗ്രി സെൽഷ്യസാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ താപനില.
സെപ്റ്റംബര്‍ ഒന്ന് 33.4, രണ്ട്– 32.8, മൂന്ന്, നാല്– 33.4, അഞ്ച്– 34.3, ആറ്– 33.8,ഏഴ് -32.0, ഇന്നലെ 33.0 എന്നിങ്ങനെയാണ് താപനില. അതേസമയം, അന്തരീക്ഷത്തിലെ ഈര്‍പ്പം കാരണം 43 ഡിഗ്രിക്ക് മുകളിൽ വരെ ചൂട് അനുഭവപ്പെടുന്നുണ്ട്. താപനില കുറഞ്ഞാലും ഉയര്‍ന്ന ഈര്‍പ്പം ഉള്ളതിനാൽ അനുഭവപ്പെടുന്ന ചൂട് കൂടുതലായിരിക്കും.ഒരാഴ്ചയായി നഗരത്തിൽ മഴ പെയ്തിട്ടില്ല.വരുംദിവസങ്ങളിൽ മഴ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഒക്ടോബറില്‍ ആരംഭിക്കുന്ന തുലാവര്ഷത്തിലെങ്കിലും ആവശ്യത്തിന് മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
പകൽ 11 മുതല്‍ 3.00 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കുക,പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.
Kozhikode
കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന പിലാക്കണ്ടി പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണം തുടർച്ചയായി രൂക്ഷമാകുന്നതായി പരാതി.
പ്രദേശവാസികൾ ഏറെ പണം മുടക്കി പരിപാലിച്ചുവരുന്ന കൃഷിയിടങ്ങളിലാണ് കാട്ടുപന്നികൾ വ്യാപകമായി ഇറങ്ങി കൃഷികൾ കുത്തിനശിപ്പിക്കുന്നത്. വാഴ, കപ്പ, പച്ചക്കറികൾ തുടങ്ങി വിവിധ വിളകളാണ് കാട്ടുപന്നികളുടെ ആക്രമണത്തിൽ നശിക്കുന്നത്.
കൃഷിയിലൂടെ വരുമാനം പ്രതീക്ഷിച്ചിരുന്ന നിരവധി കുടുംബങ്ങൾക്ക് ഇത് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. രാത്രികാലങ്ങളിൽ കാട്ടുപന്നികളുടെ സാന്നിധ്യം വർധിച്ചതോടെ പ്രദേശവാസികൾക്ക് കൃഷിയിടങ്ങളിലേക്ക് പോകുന്നതിനും ഭീതിയുണ്ടാകുന്ന സാഹചര്യമാണ്.കാട്ടുപന്നി ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന കൃഷിനാശം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പിലാക്കണ്ടി പ്രദേശം ഉൾപ്പെടുന്ന പ്രൗഡ് റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കാട്ടുപന്നികളെ തുരത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി സർക്കാർ സംവിധാനത്തിന്റെ ഭാഗമായി എംപാനൽ ഷൂട്ടർമാരെ പ്രദേശത്തേക്ക് അടിയന്തരമായി അയക്കാൻ പഞ്ചായത്ത്, റവന്യൂ വകുപ്പുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം. കർഷകരുടെ കൃഷിയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Kozhikode
കോഴിക്കോട്: ബാങ്ക് റോഡിലെ അത്ഭുത കുരിശു പള്ളിയില്‍ കുരിശിന്റെ മഹത്വവത്കരണ തിരുനാളിന് 11ന് വൈകുന്നേരം 4.45ന് മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ വികാരി ഫാ. ഡോ. അലോഷ്യസ് കുളങ്ങര കൊടിയേറ്റും.
മലപ്പുറം ഫൊറോന വികാരി മോണ്‍. വിന്‍സെന്റ് അറയ്ക്കല്‍ ദിവ്യബലിക്കു മുഖ്യകാര്‍മികത്വം വഹിക്കും. 12ന് കോഴിക്കോട് അതിരൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ജെന്സന് പുത്തന്‍വീട്ടിലും 13ന് കുരിശിന്റെ തിരുനാള്‍ ദിനത്തില്‍ കോഴിക്കോട് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലും ദിവ്യബലിക്കു മുഖ്യകാര്‍മികത്വം വഹിക്കും.
Kozhikode
ആയഞ്ചേരി :ആയഞ്ചേരി പഞ്ചായത്തിലെ 14-ാം വാര്‍ഡ് മംഗലാട് പ്രദേശത്ത് അരൂറ മലയുടെ താഴ്വാരത്ത് പുലിയാണെന്ന് തോന്നിക്കുന്ന മൃഗത്തിന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ ഭീതിയില്‍.
ഞായറാഴ്ച രാത്രി ഈ ഭാഗത്ത് പുലിയെപ്പോലെ തോന്നിക്കുന്ന മൃഗത്തെ കണ്ടതായി പ്രചരണമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്ഥലത്ത് കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. വാര്‍ഡ് മെമ്പര്‍ അക്കരോല്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിച്ചു.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച രാവിലെ സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. സംഘം പ്രദേശം മുഴുവന്‍ പരിശോധിക്കുകയും കാല്‍പ്പാടുകളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.
Kozhikode
കോടഞ്ചേരി:തുഷാരഗിരി മഞ്ഞുമല റോഡിന് ഇരുവശവും കാടുകൾ കയറി സഞ്ചരിക്കാൻ പറ്റാത്ത വിധം കിടന്നിരുന്ന ഭാഗം മഞ്ഞുമല ഫ്രണ്ട്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കാടുകൾ വെട്ടി വൃത്തിയാക്കി.
ബിജു ചാക്കുംമൂട്ടിൽ, ടോണി പന്തലാടി, അബിൻ ചക്കുംമൂട്ടിൽ, ജോജോ മാടവന, ജിന്റോ ആനത്താര, ബേബി കരിമ്പീച്ചിയിൽ, ജീൻസ് മലയപ്പറമ്പിൽ, ബിജോ അരിമണ്ണിൽ, ചന്തു കമ്പിളിപാറ, ജോസ് കാരൂപ്പാറ, ജോബിൻ മണ്ഡപത്തിൽ,ലാലു മാടവന. അശ്വിൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് റോഡിന് ഇരു വശത്തെയും കാടുകൾ വെട്ടി വൃത്തിയാക്കിയത്.
Kozhikode
കോഴിക്കോട്: രണ്ടര വയസിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റിക്കാർഡും ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡും സ്വന്തമാക്കി കോഴിക്കോട് നിന്നുള്ള കൊച്ചുമിടുക്കി ലക്ഷ്മി കൃഷ്ണ യഷ്വാൻ. 33 നിലകളിലായി 6,25 പടികൾ വെറും 14 മിനിറ്റ് 7 സെക്കൻഡിൽ നിർത്താതെ കയറിയാണ് പെരുമണ്ണ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ പ്രീ കെജി വിദ്യാര്‍ഥിനിയായ ലക്ഷ്മി റിക്കാർഡ് നേട്ടം സ്വന്തമാക്കിയത്. 2 വയസും 6 മാസവും 6 ദിവസവും എന്ന കുഞ്ഞുപ്രായത്തിൽ ഹൈലൈറ്റ് ഒളിമ്പസ് ടവറിന്റെ എല്ലാ പടികളും നടന്നുകയറിയാണ് ലക്ഷ്മി നിലവിലെ റിക്കാർഡ ്പഴങ്കഥയാക്കിയത്.
കോഴിക്കോട് വെള്ളിപ്പറമ്പ് കീഴ്മാട് സ്വദേശികളായ വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ കായികാധ്യാപകനും ആക്ടിവിറ്റീസ് ഹെഡുമായ പി.കെ.ഹരികൃഷ്ണന്റെയും ടാറ്റൂ ആർട്ടിസ്റ്റ് എം.ആര്. ആരതിയുടെയും ഇളയ മകളാണ് ലക്ഷ്മി.
Kozhikode
ചക്കിട്ടപാറ: പരിസ്ഥിതിലോല മേഖല നിർദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചക്കിട്ടപാറ സെന്റ് ആന്റണീസ് എൽപി സ്കൂൾ വിദ്യാര്‍ഥികൾ ഒപ്പു ശേഖരണം നടത്തി.
അസി. സ്കൂൾ ലീഡർ ജോവീറ്റ ജിജോ പ്രധാന അധ്യാപിക ദീപ മാത്യുവിന് ഒപ്പം ശേഖരണ രേഖ കൈമാറി.ഇഎസ്എ പ്രശ്നം സംബന്ധിച്ച ആശങ്കകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുന്നതിനും പരിസ്ഥിതിയെയും ജന ജീവിതത്തെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിൽ എത്തിക്കുന്നതിനുമാണ് ഒപ്പു ശേഖരണം സംഘടിപ്പിച്ചത്.
അധ്യാപകരായ ഇ.പി.നുസ്രത്ത്, അലൻ റോയ്, പി. ശിൽപ, മെറിൻ ജോർജ്, സിസ്റ്റർ ദീപ,ആൻ ലിസ ജോർജ്,ടെസ്സ സജി,അതുല്യ ജോർജ്, ഫ്രെഡിന സെബാസ്റ്റ്യൻ, ബിപിൻ ജോർജ്,അലോണ ജോൺസൺ എന്നിവർ നേതൃത്വം നൽകി.
Kozhikode
കൂടരഞ്ഞി : ബത്തേരി രൂപതയുടെ സാമൂഹ്യ ക്ഷേ പ്രസ്ഥാനമായ ശ്രേയസ് കൂടരഞ്ഞി യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപക ദിനം ആചരിച്ചു. കൂടരഞ്ഞി പഞ്ചായത്തിന്റെ പ്രവർത്തന പരിധിയിൽ പ്രവർത്തിക്കുന്ന 56 ശ്രേയസ് സ്വാശ്രയ സംഘങ്ങളിലെ 22 അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.
ശ്രേയസ് കൂടരഞ്ഞി യൂണിറ്റിൽ നടന്ന അധ്യാപക ദിനാചരണ പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശ്രേയസ് കോഴിക്കോട് മേഖല ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ചു.
തിരുവമ്പാടി അൽഫോൻസാ കോളജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ് അധ്യാപകദിന സന്ദേശം നൽകി. പഞ്ചായത്ത് അംഗം റോയ് ആക്കേൽ, ശ്രേയസ് കൂടരഞ്ഞി യൂണിറ്റ് പ്രസിഡന്റ് വിനു നിരപ്പേൽ, സെക്രട്ടറി സജി പുളിക്കക്കണ്ടം, സജി പെണ്ണാപറമ്പിൽ, യൂണിറ്റ് വൈസ് പ്രസിഡന്റ് ഷൈജു കോയിനിലം എന്നിവർ പ്രസംഗിച്ചു.
ഷൈനി കണ്ടംപ്ലക്കൽ, ജോമാ സുരേഷ്, മിനി മാത്യു, യു.ഡി.ഒ. ജോസ് കുറൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Kozhikode
മുക്കം: എല്ലാ വർക്കും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച അമൃത് - രണ്ട് പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചതോടെ സുരക്ഷിതമായ യാത്ര മാർഗമില്ലാതെ നിരവധി കുടുംബങ്ങൾ.
മുക്കം നഗരസഭയിലെ കുറ്റിപ്പാല - പമ്പ് ഹൗസ് - മാമ്പൊയിൽ റോഡിനെ ആശ്രയിക്കുന്ന നൂറിൽ പരം കുടുംബങ്ങളാണ് കടുത്ത യാത്രാ ദുരിതമനുഭവിക്കുന്നത്.
എട്ട് മാസം മുമ്പ് പൊളിച്ചിട്ട റോഡിൽ ഓരോ ദിവസം കഴിയുംതോറും അപകട സാധ്യതയും വർധിക്കുന്നു. നിലവിൽ ഇരുചക്രവാഹനങ്ങൾ അടക്കം മറിഞ്ഞ് അപകടം നിത്യ സംഭവമാണിവിടെ.പുഴയോരം റസിഡൻസ് ഭാരവാഹികൾ നിരവധി തവണ പരാതികൾ അറിയിച്ചിട്ടും വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡായതിനാൽ മെയിൽ റോഡിൽ എന്തെങ്കിലും തരത്തിൽ ഗതാഗത തടസമുണ്ടായാൽ യാത്രക്കാർ ബൈപാസായി ഉപയോഗിക്കുന്ന റോഡുകൂടിയാണിത്.
700 മീറ്റർ നീളത്തിലും നാല് മീറ്റർ വീതിയിലുമുള്ള റോഡ് പല ഭാഗത്തും മുഴുവനായും ചില സ്ഥലങ്ങളിൽ പകുതിയിലധികം ഭാഗവും വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്.
ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളും ജീവനക്കാരും താമസിക്കുന്ന ഫ്ലാറ്റുകൾ ഉൾപ്പെടെ ഈ ഭാഗത്തുണ്ട്. സത്രീകൾ ഉൾപ്പെടെ നിരവധി പേർ പ്രഭാതസവാരിക്കാരായി ഉണ്ടായിരുന്നങ്കിലും റോഡിലെ അപകടാവസ്ഥ മൂലം അതും നിർത്തിവെച്ചിരിക്കുകയാണ്.
എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരമായില്ലങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
Kozhikode
കോഴിക്കോട് : മാനാഞ്ചിറ-മലാപറമ്പ് റോഡിലെ ഫുട്പാത്തിന് താഴെ സ്ഥാപിച്ചിരിക്കുന്ന വാട്ടർ അതോറിറ്റിയുടെ പുതിയ കുടിവെള്ള പൈപ്പുകളിൽ സമീപ കെട്ടിടങ്ങളിൽ നിന്നുള്ള മലിനജലം കലരാൻ സാധ്യതയുണ്ടെന്ന് പരാതിയുയർന്ന സാഹചര്യത്തിൽ അടിയന്തര സാങ്കേതിക പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
മലിനജലവുമായി സമ്പർക്കമുണ്ടാകാനുള്ള സാധ്യതയുണ്ടോയെന്നും പൈപ്പുകളിൽ ചോർച്ചയോ മറ്റ് സാങ്കേതിക അപാകതകളോ നിലവിലുണ്ടോ എന്നും പരിശോധിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് നിർദ്ദേശം നൽകി.
പൊതുജനാരോഗ്യത്തിനും ജീവനും ഉണ്ടാകുന്ന അപകടസാധ്യത ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു.
ഫുട്പാത്തിന് താഴെയുള്ള നിലവിലെ ഡക്ടിൽ നിന്നും കുടിവെള്ള പൈപ്പുകൾ ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയിൽ അടിയന്തരമായി പുന:സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും കമ്മീഷൻ വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് നിർദ്ദേശം നൽകി.പരാതി കമ്മീഷൻ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഉത്തരവിൽ പറഞ്ഞു. ഇതുസംബന്ധിച്ച് പത്രവാർത്തകളും കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടു. കുടിവെള്ള വിതരണ പൈപ്പുകളിലെ ചോർച്ചയോ തകരാറുകളോ കാരണം മലിനജലം പൈപ്പുകളിലേക്ക് പ്രവേശിക്കുന്ന സാഹചര്യമുണ്ടായാൽ വീടുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഉത്തരവിൽ പറഞ്ഞു.
Kozhikode
നാദാപുരം :തൂണേരി സംസ്ഥാന പാതയിൽ യുവാക്കൾ സഞ്ചരിക്കുകയായിരുന്ന കാറിൽ നിന്നും എംഡിഎംഎ പിടികൂടി.മൂന്നുപേരെ അറസ്റ്റ് ചെയ്തു.
കോടഞ്ചേരി സ്വദേശി പടിക്കലക്കണ്ടി അജ്മൽ (28) ,എടച്ചേരി സ്വദേശി കണ്ടൻകുളങ്ങര ജസീൽ (28) ,പുറമേരി സ്വദേശി കുളങ്ങരത്ത് മീത്തലെത്തൈയുള്ളതിൽ ഷാഹിദ് ഇർഫാൻ (26) എന്നിവരെയാണ് നാദാപുരം അഡീഷണൽ എസ്ഐ കെ കുഞ്ഞിക്കണ്ണൻ അറസ്റ്റ് ചെയ്തത്.കാറിൽ നിന്നും 0.18 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ പെരിങ്ങത്തൂരിൽ നിന്നും നാദാപുരത്തേക്ക് വരികയായിരുന്ന കെഎൽ 18 യു 22 നമ്പർ കാർ തൂണേരി വേറ്റുമ്മൽ ജംഗ്ഷനിൽ ബസ്റ്റോപ്പിന് സമീപം പൊലിസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.കാർ പൊലിസ് കസ്റ്റഡിയിലെടുത്തു.
Kozhikode
കോഴിക്കോട്:കോഴിക്കോട് ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ സബ് ജൂനിയര്‍ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് എളേറ്റിൽ എം.ജെ. ഹയർ സെക്കന്‍ഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.
സ്കൂൾ പ്രിൻസിപൽ ഡോ. പി.പി. മുഹമ്മദ് ബഷീർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം എം.പി. മുഹമ്മദ് ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇ.കെ. സാബിറ, എ.കെ കൗസർ, ഷബീർ ചുഴലിക്കര, ഒ. മുഹമ്മദ് ഇല്ല്യാസ്, ടി. ഷാനിഫ്, സി.സി. മുഹമ്മദ് ഹംറാസ് എന്നിവർ പ്രസംഗിച്ചു.
Kozhikode
കൂരാച്ചുണ്ട്: സംസ്ഥാന സർക്കാരിന്റ 100 ദിന കർമപരിപാടികളുടെ ഭാഗമായി വനിതാ- ശിശു വികസന വകുപ്പ്, തദ്ദേശസ്വയം ഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന ബാല്യസ്പന്ദനം പദ്ധതിക്ക് കൂരാച്ചുണ്ട് പഞ്ചായത്തിൽ തുടക്കമായി.
പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം കൂരാച്ചുണ്ട് അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിജു കടലാശേരി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എ.സി. അരവിന്ദൻ, ഐസിഡിഎസ് സൂപ്പർവൈസർ ഉദയ ജോയി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. മൂന്ന് മാസത്തിലൊരിക്കൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അങ്കണവാടികളിൽ 3 മുതൽ 6 വരെ വയസുള്ള കുട്ടികളുടെ ആരോഗ്യ പരിശോധന നടത്തുന്ന പദ്ധതിയാണിത്.
പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഡാർളി അബ്രാഹം പുല്ലംകുന്നേൽ, ചെയർമാൻ ചെറിയാൻ ജോസഫ് അറയ്ക്കൽ, മെമ്പർമാരായ ജലീൽ കുന്നുംപുറത്ത്, ജോസ് വെളിയത്ത്, റസീന യൂസഫ്, ബിന്ദു കുര്യൻ ആനിക്കാട്ട്, അങ്കണവാടി അധ്യാപിക ഹാജിറ പുള്ളുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
Kozhikode
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ സെപ്റ്റ് ഫുട്ബോൾ ക്യാമ്പിൽ പരിശീലനം നടത്തുന്ന കുട്ടികൾക്ക് പുതിയ ജഴ്സികൾ വിതരണം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ ജഴ്സി വിതരണം ഉദ്ഘാടനം ചെയ്തു.വി.എം. മാത്യു അധ്യക്ഷത വഹിച്ചു. സെപ്റ്റ് കോഡിനേറ്റർ വി.എ. ജോസ്, കായികാധ്യാപകൻ വിനോദ് ജോസ്, പരിശീലകരായ ജോളി അഞ്ചേരി, ബിജു കുരുവിള എന്നിവർ പ്രസംഗിച്ചു.
Kozhikode
തിരുവമ്പാടി : തിരുവമ്പാടി ടൗണിൽ നിന്ന് കൂടരഞ്ഞി റോഡിലേക്കുള്ള ബൈപാസ് റോഡിൽ നടത്തിയ എക്സൈസ് പരിശോധനയിൽ 5.965 കിലോഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിലായി.
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാനിംഗ് ഹൽദർപാറ സ്വദേശി ബുദ്ധീശ്വർ സർദാർ (33) ആണ് അറസ്റ്റിലായത്.ഇന്നലെ അര്‍ധരാത്രിയോടെ 1യാണ് സംഭവം. താമരേശരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവും കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്.പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.
Kozhikode
കാറ്റുള്ളമല: കാറ്റുള്ളമല നിര്‍മല യു.പി. സ്കൂളില്‍ സംഘടിപ്പിച്ച അധ്യാപക ദിനാഘോഷത്തില്‍ പൂര്‍വ അധ്യാപകരെ ആദരിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.ടി. സൂരജ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഇ.സി. സന്തോഷ്, പിടിഎ പ്രസിഡന്റ് ഷിബു കട്ടക്കല്‍, വാര്‍ഡ് അംഗം ഫെറിന്‍ സേവ്യര്‍, അതുല്യ ഷിബു, മുന്‍ പിടിഎ പ്രസിഡന്റ് സിബി വടക്കേകുന്നന്, സ്കൂള്‍ ലീഡര്‍ ജെ.ആര്. അലീക്ഷ്യമിത്ര എന്നിവര്‍ സംസാരിച്ചു. സ്കൂളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച പൂര്‍വ്വ അധ്യാപകരായ ലീലാമ്മ, അന്നമ്മ, മേരിക്കുട്ടി, സെലിന്, ജോണി, ഏലിക്കുട്ടി, ലാലി, തങ്കച്ചന്, മുന്‍ പിടിഎ പ്രസിഡന്റ് സിബി വടക്കേക്കുന്നേല്‍, കാര്‍ത്യായനി എന്നിവരെ ആദരിച്ചു.
Kozhikode
നടുവണ്ണൂർ: നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജനകീയ ലൈബ്രറി ആൻഡ് റീഡിംഗ് റൂം ഉദ്ഘാടനം വി.ടി. സൂരജ് എംഎൽഎ നിർവഹിച്ചു.
പ്രധാന അധ്യാപകൻ കെ.നിഷിത് റിപ്പോർട്ട് അവതരിപ്പിച്ചു.പിടിഎ പ്രസിഡന്റ് കെ.പി. സത്യൻ അധ്യക്ഷത വഹിച്ചു.എഴുത്തുകാരൻ സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, വൈസ് പ്രസിഡന്റ് പി.സുജ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ് ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാജിറ അനസ്, പ്രിൻസിപ്പല്‍ എം. ശ്യാമിനി,എസ്എംസി ചെയർമാൻ ഇ. വിനോദ് ,മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി. പി. ദാമോദരൻ, ബാലചന്ദ്രൻ പാറച്ചോട്ടിൽ, എൻ.ആലി, കെ ടി കെ റഷീദ്, കാസിം പുതുക്കുടി, സുനിൽകുമാർ കല്ലറക്കുറ്റി, സ്റ്റാഫ് സെക്രട്ടറി അഭിത എന്നിവർ പ്രസംഗിച്ചു. അധ്യാപകദിനത്തോടനുബന്ധിച്ച് സ്കൂളിലെ അധ്യാപകരെ ആദരിക്കുകയും ചെയ്തു.
Kozhikode
പേരാമ്പ്ര : പുളിയോട്ട് മുക്ക് അങ്ങാടിയിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനും കലാ-കായിക പരിപാടികൾ നടത്താൻ ആവശ്യമായ പൊതു ഗ്രൗണ്ട് നിർമിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി പുളിയോട്ട് മുക്ക് യൂണിറ്റ് സമ്മേളനം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.പി. ഹരിദാസൻ അധ്യക്ഷത വഹിച്ചു.
ബാബു കൈതക്കൽ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ഇ. കെ. അശോകൻ, കെ. സുനിത, ഇ.കെ. ഷബ്ന എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.പി. ഹരിദാസൻ (പ്രസിഡന്റ്), ഇ.കെ. ചന്ദ്രൻ (സെക്രട്ടറി), കെ. സുനിത (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Kozhikode
കോഴിക്കോട്: കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവര്‍മ (90) അന്തരിച്ചു. ഫാര്‍മക്കോളജി വിദഗ്ധനും മികച്ച എക്സ്പോര്‍ട്ടര്‍ക്കുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവാര്‍ഡ് ജേതാവുമാണ്. ഗാന്ധിജിയുടെ കോഴിക്കോട് സന്ദര്‍ശനവേളയില്‍ കൈയിലെ സ്വര്‍ണവള അദ്ദേഹത്തിന് ഊരിനല്‍കി സ്വാത ന്ത്ര്യസമരത്തിന്റെ ഭാഗമായ മുന്‍ അമ്പാടി കോവിലകം ശ്രീദേവിവര്‍മയുടെയും തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തിലെ ബാലരാമവര്‍മയുടെയും മകനാണ്.
ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ ഒട്ടേറെ മരുന്നുകളുടെ ഉത്പാദനത്തിലൂടെയും കയറ്റുമതിയിലൂടെയും ശ്രദ്ധേയമായ നാര്‍ണ്യാട്ട് ഫാര്‍മസ്യൂട്ടി ക്കല്‍സ് സ്ഥാപകനാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ലക്ഷദ്വീപില്‍ മന്തുരോഗവ്യാപനം തടയാന്‍ സംസ്ഥാനസര്‍ക്കാരിന്റെ ഫൈലേറിയാസിസ് റിസര്‍ച്ച് സെന്ററുമായി ചേര്‍ന്ന് മരുന്ന് കലര്‍ത്തിയ കറിയുപ്പ് വിതരണം ചെയ്ത് മാതൃകാ പദ്ധതി തയ്യാറാക്കിയ സംഘത്തിലെ അംഗവുമായിരു ന്നു കേരളവര്‍മ.
സാമൂതിരി കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കി അഹമ്മദാബാദിലെ എല്‍എം ഫാര്‍മസി കോളജില്‍ നിന്ന് ഫാര്‍മസി ബിരുദം നേടി. ശേഷം മുംബൈയില്‍ ജര്‍മന്‍ റെമഡീസിന്റെ ഫാക്ടറിയില്‍ ജോലിചെയ്തു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫാര്‍മസി വിഭാഗത്തില്‍ നോണ്‍ മെഡിക്കല്‍ ട്യൂട്ടറായി രണ്ടുവര്‍ഷം പ്രവര്‍ത്തിച്ചു.
കോഴിക്കോട്ടെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മാനുഫാക്ചേഴ്സസ് അസോസിയേഷന് പ്രസിഡന്റ്, ചെറുകിട വ്യവസായ അസോസിയേഷന് എക്സിക്യുട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഓസ്ട്രേലിയ ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളിലേക്ക് വ്യവസായ വികസനസാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്ര എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ നിശ്ചയിച്ച സമിതിയില്‍ അംഗമായിരുന്നു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, ഔഷധി, വൈദ്യമഠം എന്നീ സ്ഥാപനങ്ങളുടെ ഫാര്‍മക്കോളജി ഉപദേശകന് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവണ്ണൂര്‍ പുതിയകോവിലകത്ത് തെക്കെകെട്ട് താവഴി അംഗമാണ്. ഭാര്യ: തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ജയശ്രീവര്മ. മക്കള്‍: സുനീതി രാജ (വിവര്‍ത്തക, ബുക്ക് എഡിറ്റര്‍, ഡല്‍ഹി), ഡോ. കെ. സുജിത്ത് വര്‍മ (പ്രിന്‍സിപ്പല്‍, നാഷണല്‍ കോളജ് ഓഫ് ഫാര്‍മസി, കെഎംസിടി). മരുമക്കള്‍: കെ.സി. രവീന്ദ്രന്രാജ (കേന്ദ്ര പരിസ്ഥിതിമന്ത്രാലയം, ഉദ്യോഗസ്ഥന്), ആര്. ദിവ്യ (അധ്യാപിക, കൊയിലാണ്ടി ഗവ. എംവി ഹൈസ്കൂള്‍).
Wayanad
വൈത്തിരി: പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നാളികേര ഉത്പാദനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. വിളവെടുപ്പിലെ ഈ പെട്ടെന്നുള്ള കുറവിന് പിന്നിൽ പ്രധാനമായും മണ്ഡരി ബാധയും മണ്ണിലെ പോഷകക്ഷാമവുമാണെന്ന് കാർഷിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. തെങ്ങ് കർഷകർ നേരിടുന്ന ഈ വലിയ പ്രതിസന്ധി പ്രദേശത്തെ ഗ്രാമീണ സന്പദ്വ്യവസ്ഥയെയും വെളിച്ചെണ്ണ ഉത്പാദനത്തെയും രൂക്ഷമായി ബാധിച്ചു തുടങ്ങി. തെങ്ങിന്റെ ഓലകളെയും ചെറിയ കായകളെയും ബാധിക്കുന്ന മണ്ഡരി രോഗം കാരണം തേങ്ങയുടെ വലുപ്പം ഗണ്യമായി കുറയുകയും പരുപരുത്ത തൊണ്ടോടുകൂടി അഴുകി വീഴുകയും ചെയ്യുന്നു. ഇതുവഴി ഒരു തെങ്ങിൽ നിന്നും ലഭിക്കേണ്ട വിളവിൽ 30 മുതൽ 50 ശതമാനം വരെ കുറവാണ് ഉണ്ടാകുന്നത്.
വേനൽക്കാലത്ത് വർധിക്കുന്ന കടുത്ത ചൂടും ക്രമം തെറ്റിയ കാലാവസ്ഥയും മണ്ഡരിയുടെ വ്യാപനം ഇരട്ടിയാക്കാൻ കാരണമായി. ഇതോടൊപ്പം തെങ്ങുകൾക്ക് ആവശ്യമായ രീതിയിൽ ജൈവ, രാസ വളങ്ങൾ ലഭിക്കാത്തതും പോഷകക്ഷാമത്തിന് വഴിവയ്ക്കുന്നുണ്ട്. മണ്ണിലെ നൈട്രജൻ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളുടെ കുറവ് തെങ്ങുകളുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുകയും പൂങ്കുലകൾ കൊഴിഞ്ഞുപോകാൻ ഇടയാക്കുകയും ചെയ്യുന്നു. വളങ്ങളുടെ വിലവർധനയും കർഷകർക്ക് ലഭിക്കുന്ന കുറഞ്ഞ സംഭരണവിലയും കാരണം കൃത്യമായ പരിചരണം നൽകാൻ പലർക്കും സാധിക്കുന്നില്ല.
ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് കർഷകരുടെ ആവശ്യം. ജൈവ കീടനാശിനികളും വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതവും ഉപയോഗിച്ച് മണ്ഡരിയെ പ്രതിരോധിക്കാൻ കർഷകർക്ക് ബോധവത്കരണം നൽകേണ്ടതുണ്ട്. പോഷകക്ഷാമം പരിഹരിക്കുന്നതിനായി മൈക്രോ ന്യൂട്രിയന്റുകൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കുകയും കേരകർഷകരെ സംരക്ഷിക്കാൻ പച്ചത്തേങ്ങയുടെയും കൊപ്രയുടെയും താങ്ങുവില ഉയർത്തുകയും വേണം. ശാസ്ത്രീയമായ കൃഷിരീതികളും കൃത്യസമയത്തുള്ള പരിചരണവും ഉറപ്പാക്കിയാൽ മാത്രമേ തെങ്ങ് കൃഷിയെ വീണ്ടെടുക്കാനും നാളികേര ഉത്പാദനം വർധിപ്പിക്കാനും സാധിക്കൂ എന്നാണ് കർഷകർ പറയുന്നത്.
Wayanad
വൈത്തിരി: ആറാംമൈൽ - കുറിച്യർമല റോഡ് തകർന്നതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങൾ കടുത്ത യാത്രാദുരിതത്തിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടക്കാത്തതിനെ തുടർന്ന് റോഡിലുടനീളം കൂറ്റൻ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. കാൽനടയാത്ര പോലും അസാധ്യമായ രീതിയിലാണ് റോഡിന്റെ നിലവിലെ അവസ്ഥ. അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസുകൾക്കോ മറ്റ് വാഹനങ്ങൾക്കോ പ്രദേശത്തേക്ക് എത്തിച്ചേരാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
റോഡിന്റെ ദുരവസ്ഥ കാരണം ഓട്ടോ, ടാക്സി ഡ്രൈവർമാർ ഈ വഴിക്ക് സർവീസ് നടത്താൻ മടിക്കുന്നതിനാൽ സ്കൂൾ കുട്ടികളും വയോധികരും കിലോമീറ്ററുകൾ നടന്നാണ് പ്രധാന പാതയിലെത്തുന്നത്. ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിരന്തരം വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ ശാശ്വതമായ ഒരു പരിഹാരവും കാണുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാനാണ് നാട്ടുകാരുടെ തീരുമാനം.
Wayanad
പുൽപ്പള്ളി: പാടമൊരുക്കിയിട്ടും വെള്ളമില്ലാത്തതിനെ തുടർന്ന് ഞാറുനടാൻ കഴിയാതെ ആലൂർക്കുന്ന്, കുറിച്ചിപ്പറ്റ പാടത്തെ കർഷകർ. ആലൂർക്കുന്ന് പാടത്തെ മൂന്ന് ഏക്കർ സ്ഥലത്താണ് വെള്ളമില്ലാത്തതുകാരണം ഞാറ് പറിച്ചു നടാൻ കഴിയാതെ നെൽകർഷകർ പ്രതിസന്ധിയിലായത്. തോട് വറ്റിയതോടെ വയലിലേക്ക് വെള്ളം പന്പ് ചെയ്യാനും കഴിഞ്ഞില്ല. ഇതോടെ പാകിയ ഞാറുകൾ പറിച്ചുനടാൻ കഴിയാതെ നെൽകൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. മുൻവർഷങ്ങളിൽ പാടത്തിന് സമീപമുള്ള തോട്ടിൽ നിന്നും വെള്ളം പന്പ് ചെയ്യാൻ കഴിയുമായിരുന്നു.
സമീപ പ്രദേശത്തെ ഞാറുനട്ട വയലുകൾപോലും വെള്ളമില്ലാത്തതിനെ തുടർന്ന് വിണ്ടുകീറാൻ തുടങ്ങിയതോടെ കർഷകർ പ്രതിസന്ധിയിലാണ്. വായ്പയെടുത്തും മറ്റും നെൽകൃഷിയൊരുക്കിയ കർഷകരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്.
സമീപ പ്രദേശങ്ങളിലെ ചെക് ഡാമുകളിൽ വെള്ളം കെട്ടിനിർത്താത്തതാണ് തോട്ടിൽ ഇത്രയും വെള്ളം താഴാൻ കാരണമെന്ന് കർഷകർ പറഞ്ഞു.
Wayanad
വൈത്തിരി: എച്ച്ഐഎം യുപി സ്കൂളിൽ പ്രതിഭാ സംഗമവും അധ്യാപക ദിനാഘോഷവും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം തസ്നി ഉദ്ഘാടനം ചെയ്തു. അധ്യാപക-അനധ്യാപകരെയും സിഎം കിഡ്സ് സ്കോളർഷിപ്പ് ജേതാക്കളെയും സംസ്ഥാന സബ്ജൂനിയർ ഹാൻഡ്ബോൾ ചാന്പ്യൻഷിപ്പ് ജില്ലാ ടീം അംഗങ്ങളെയും പാഠ്യ-പാഠ്യേതര മികവ് തെളിയിച്ച വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു.
മികച്ച യുവ കർഷക അവാർഡ് ജേതാവ് കെ. ഹാഷിഖ്, വേൾഡ് മാസ്റ്റേഴ്സ് ആം റസ്ലിംഗ് ചാന്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് ജോഷി ക്രിസ്റ്റി, സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാന്പ്യൻ നീനാ ജോസ് എന്നിവരെയും ഹോംഗാർഡ് ഹംസ വൈത്തിരിയെയും ആദരിച്ചു. പിടിഎ പ്രസിഡന്റ് പി.ഇ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
ആർ. രഞ്ജിത, സിസ്റ്റർ ജിജി സെബാസ്റ്റ്യൻ, ഫാ. ഫ്രാൻസൻ, ഷെമീർ പാറമ്മൽ, മുഹസിൻ റാഷിദ്, ഷാജിപോൾ, അബ്ദുൾ സലാം, മിനി, ഷാലി, ഷീബ, സന്തോഷ് മാത്യു, ഷീജ മണി, ആൻഡ്രിയ നെസ്ലി, ദിലീപ്, മുഹമ്മദ് ജമാൽ, അഭിലാഷ്, സജ്ന, സുബിന എന്നിവർ പ്രസംഗിച്ചു.
Wayanad
സുൽത്താൻ ബത്തേരി: മഴ മാറിയതിനുപിന്നാലെ ചൂട് ശക്തമായിരിക്കേ രാത്രി ഇടയ്ക്കിടെയുണ്ടാകുന്ന വൈദ്യുതി നിയന്ത്രണം ജനജീവിതം ദുരിതത്തിലാക്കുന്നു. മുന്നറിയിപ്പില്ലാതെയാണ് പലപ്പോഴും വൈദ്യുതി വിതരണം നിലയ്ക്കുന്നത്. സന്ധ്യക്കുശേഷമാണ് വൈദ്യുതി മുടക്കം കൂടുതൽ അനുഭവപ്പെടുന്നത്. പകലിനെ അപേക്ഷിച്ച് രാത്രിയിലെ വൈദ്യുതി മുടക്കം ആളുകളെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്.
അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ ഫാൻ പ്രവർത്തിപ്പിക്കാതെ വീടുകളിൽ കഴിയുക പ്രയാസമാണ്. രാത്രി വൈദ്യുതി നിലച്ചാൽ കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ ഉറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഏതാനും ദിവസങ്ങളായി പകലും രാത്രിയും ചൂട് വർധിച്ചിട്ടുണ്ട്. ഇതിനിടെയാണ് അപ്രതീക്ഷിത വൈദ്യുതി മുടക്കം. വൈദ്യുതി ഉപഭോഗം കൂടുതലുള്ള വൈകുന്നേരങ്ങളിലും രാത്രിയിലും നിയന്ത്രണം ഏർപ്പെടുത്തുന്നത് ഗാർഹിക ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുകയാണ്. ഫാൻ, ഫ്രിഡ്ജ്, വാട്ടർപന്പ് തുടങ്ങിയ ഉപകരണങ്ങൾ വൈദ്യുതി ഇല്ലാത്തപ്പോൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല.
വൈദ്യുതി പോയിവരുന്പോൾ ഉണ്ടാകുന്ന വോൾട്ടേജ് വ്യതിയാനം വൈദ്യുതോപകരണങ്ങൾക്ക് ഭീഷണിയാണ്. വൈദ്യുതി ഉപഭോഗം വർധിക്കുന്ന സാഹചര്യത്തിൽ ബില്ലിൽ വലിയ വർധനയുണ്ടാകുമെന്ന് ഉപഭോക്താക്കൾ ആശങ്കപ്പെടുന്നു. വൈകുന്നേരം ആറിന് ശേഷമുള്ള വൈദ്യുതി ഉപയോഗത്തിന് നിരക്ക് വർധിക്കുന്ന സമയക്രമം ബാധകമാകുന്നത് സാധാരണ കുടുംബങ്ങളുടെ വൈദ്യുതി ചെലവ് കൂടുന്നതിന് കാരണമാകും. വൈദ്യുതി മുടക്കത്തിനുള്ള കാരണം ഉത്പദനത്തിലോ വിതരണത്തിലോ ഉള്ള പ്രതിസന്ധിയായാലും അറ്റകുറ്റപ്പണികളായാലും മുൻകൂട്ടി അറിയിപ്പ് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചൂട് കൂടുന്ന സാഹചര്യത്തിൽ രാത്രികാല വൈദ്യുതി നിയന്ത്രണത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാണ്.
മുന്നറിയിപ്പില്ലാത്ത വൈദ്യുതി നിയന്ത്രണം വ്യാപാരത്തെ തളർത്തുന്നു
മുന്നറിയിപ്പില്ലാത്ത വൈദ്യുതി നിയന്ത്രണം വ്യാപാരസ്ഥാപനങ്ങളെ ഗുരുതരമായാണ് ബാധിക്കുന്നത്. വൈദ്യുതി നിലയ്ക്കുന്നതോടെ കടകളിലെ ദൈനംദിന പ്രവർത്തനങ്ങൾ തടസപ്പെടുകയാണ്. വൈകുന്നേരങ്ങളിലും തിരക്കേറിയ സമയങ്ങളിലും അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങുന്നത് വ്യാപാരികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വൈദ്യുതിയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അധിക ചെലവിൽ ജനറേറ്ററുകളെയോ മറ്റ് സംവിധാനങ്ങളെയോ ആശ്രയിക്കേണ്ട സാഹചര്യവുമുണ്ട്.
വൈദ്യുതി നിയന്ത്രണം അനിവാര്യമാണെങ്കിൽ പോലും മുൻകൂട്ടി അറിയിക്കുന്ന സംവിധാനം ഉണ്ടാകണം. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആവശ്യമായ മുന്നൊരുക്കം നടത്താൻ ഇത് സഹായിക്കും. നിരന്തര വൈദ്യുതി തടസത്തിന് ശാശ്വത പരിഹാരം കാണാൻ വൈദ്യുതി വകുപ്പ് സത്വര നടപടി സ്വീകരിക്കണം. വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന നിലവിലെ സാഹചര്യം തുടരാൻ അനുവദിക്കരുത്.
പി.എം. ജയശ്രീ, ജില്ലാ സെക്രട്ടറി,ബ്യൂട്ടി പാർലർ ഓണേഴ്സ് സമിതി
വൈദ്യുതി നിയന്ത്രണം കർഷകരെയും ചെറുകിട വ്യവസായങ്ങളെയും തളർത്തുന്നു
വൈദ്യുതി നിയന്ത്രണം കർഷകരെയും ചെറുകിട വ്യവസായ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുകയാണ്. നഷ്ടത്തിലോ കുറഞ്ഞ ലാഭത്തിലോ പ്രവർത്തിക്കുന്ന ചെറുകിട വ്യവസായ യൂണിറ്റുകളുടെ പ്രവർത്തനം വൈദ്യുതി മുടക്കംമൂലം നിർത്തിവയ്ക്കേണ്ട അവസ്ഥയിലാണ്. യന്ത്രങ്ങൾ പ്രവർത്തിക്കുന്നതിനിടെ വൈദ്യുതി നിലയ്ക്കുന്നത് ഉത്പാദനത്തെ ബാധിക്കുന്നതിനൊപ്പം അസംസ്കൃത വസ്തുക്കളുടെ നഷ്ടത്തിനും യന്ത്രസാമഗ്രികളുടെ തകരാറിനും കാരണമാകും. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്ന സമയം കൃത്യമായി അറിയാത്തതും സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുകയാണ്.
ജലസേചനത്തിനും കാർഷികാനുബന്ധ പ്രവർത്തനങ്ങൾക്കും വൈദ്യുതി അനിവാര്യമായ സാഹചര്യത്തിൽ സമയക്രമമില്ലാത്ത വൈദ്യുതി മുടക്കം കൃഷിപ്പണികൾ അവതാളത്തിലാക്കുകയാണ്. കൃഷിയിടങ്ങളിൽ ജലസേചനം തടസപ്പെടുന്നത് വിളകളുടെ ഉത്പാദനത്തെയും ഗുണനിലവാരത്തെയും ബാധിക്കും. വൈദ്യുതി ബില്ലിലെ വർധനയും ഉപഭോക്താക്കൾക്ക് അധിക സാന്പത്തിക ബാധ്യതയാകുകയാണ്.
വൈദ്യുതി നിയന്ത്രണം അനിവാര്യമായ സാഹചര്യങ്ങളുണ്ടെങ്കിൽ പോലും മുൻകൂട്ടി ജനങ്ങളെയും സ്ഥാപനങ്ങളെയും അറിയിക്കുന്നതിന് സംവിധാനം വേണം. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് താത്കാലിക നിയന്ത്രണങ്ങൾക്കപ്പുറം ശാശ്വതപരിഹാരം കാണാൻ വൈദ്യുതി വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം.
പി.എം. ജോയി, ചെയർമാൻ, കർഷകമിത്രം
വൈദ്യുതി മുടക്കം വീട്ടമ്മമാരെയും വിദ്യാർഥികളെയും ദുരിതത്തിലാക്കുന്നു
മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി നിയന്ത്രണം വീട്ടമ്മമാരെയും വിദ്യാർഥികളെയും ബുദ്ധിമുട്ടിലാക്കുകയാണ്. പകൽ ജോലിയും പഠനവും കഴിഞ്ഞ് കുടുംബാംഗങ്ങൾ വീട്ടിലെത്തുന്ന സമയത്താണ് പലപ്പോഴും വൈദ്യുതി മുടങ്ങുന്നത്. ഇതോടെ വീട്ടുജോലികൾ ക്രമീകരിക്കുന്നതിനും കുട്ടികളുടെ പഠനത്തിനും തടസം നേരിടുകയാണ്.
വൈദ്യുതി മുടങ്ങുന്നതോടെ പാചകം, വെള്ളം പന്പ് ചെയ്യൽ തുടങ്ങിയവ തടസപ്പെടും. കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ അവതാളത്തിലാകും. ഫാൻ ഉൾപ്പെടെ വൈദ്യുതോപകരണങ്ങൾ പ്രവർത്തിക്കാതാകുന്നതും വലിയ പ്രയാസത്തിന് കാരണമാകും. വൈദ്യുതി നിയന്ത്രണം വിദ്യാർഥികളുടെ പഠനസമയവും കുടുംബങ്ങളുടെ പ്രധാന ജോലിസമയവും പരിഗണിച്ച് കമീകരിക്കണം. മുന്നറിയിപ്പില്ലാത്ത വൈദ്യുതി മുടക്കം ഒഴിവാക്കണം.
സനിത രജിത്ത്, അസി.പ്രഫസർ, ഡോണ്‍ ബോസ്കോ കോളജ്
Wayanad
സുൽത്താൻ ബത്തേരി: പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തിൽനിന്നു വയനാടിനെ ഒഴിവാക്കണമെന്ന് എക്യുമെനിക്കൽ ഫോറം മേഖലാ സമിതി ആവശ്യപ്പെട്ടു. ജില്ലയിൽ തിരുനെല്ലി, തൊണ്ടർനാട്,തൃശിലേരി, കിടങ്ങനാട്, നൂൽപ്പുഴ, അച്ചൂരാനം, തരിയോട് ചുണ്ടേൽ, കോട്ടപ്പടി കുന്നത്തിടവക, പൊഴുതന, വെള്ളാർമല എന്നീ 13 വില്ലേജുകളാണ് ഇഎസ്എ കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുന്നത്.
ഇഎസ്എ ആയി വിജ്ഞാപനം ചെയ്യുന്ന പ്രദേശങ്ങളിൽ ജനജീവിതം പ്രയാസത്തിലാകും. കർഷകർ സ്വയം കുടിയൊഴിയുന്ന സാഹചര്യം സംജാതമാകും. നിലവിലെ നിയമങ്ങൾതന്നെ കർഷകർക്കും മറ്റും താങ്ങാവുന്നതിലും അപ്പുറമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇഎസ്എ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടുന്നില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചു.
പ്രസിഡന്റ് ഫാ.മത്തായി അതിരന്പുഴ, സെക്രട്ടറി സിബിച്ചൻ കരിക്കേടം, എൻ.എ. ബില്ലി ഗ്രഹാം, സാജു സ്റ്റീഫൻ, ഫാ.അനീഷ് പൂമല, ഫാ.സാം പ്രകാശ്, ഫാവിപിൻ,ഫാ.തോമസ് മണക്കുന്നേൽ, ഫാ.അനീഷ് ജോർജ്, ഫാ.സെബാസ്റ്റ്യൻ കീപ്പള്ളി, അഖിലേഷ് സ്കറിയ, വി.പി. തോമസ്, വിൻസന്റ് വട്ടപ്പറന്പിൽ, റോയ് എന്നിവർ പ്രസംഗിച്ചു.
Wayanad
സുൽത്താൻ ബത്തേരി: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ക്യാന്പ് ഇന്നും നാളെയും ശ്രേയസ് ഓഡിറ്റോറിയത്തിൽ നടക്കും. 100ൽ അധികം പ്രതിനിധികൾ പങ്കെക്കുന്ന ക്യാന്പിന് ഇന്നു രാവിലെ ഒന്‍പതിന് പതാക ഉയർത്തുന്നതോടെ തുടക്കമാകും.ബത്തേരി, മാനന്തവാടി, കോഴിക്കോട്, താമരശേരി രൂപതകളിൽനിന്നുള്ള പ്രതിനിധികളും ബത്തേരി രൂപത ആതിഥ്യം വഹിക്കുന്ന ക്യാന്പിൽ പങ്കെടുക്കും.
ഡയറ്റ് ഫാക്കൽറ്റി അംഗം ഡോ.മനോജ് രാവിലെ 9.15 മുതൽ 12.15 വരെ ശിൽപശാല നയിക്കും. 2.15 മുതൽ 1.15 വരെ സംഘടനാ ചർച്ചയും അധ്യാപകരെ ബാധിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട അവതരണവും നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം നിർവഹിക്കും. പുഞ്ചിരിമട്ടം ദുരന്തബാധിത കുടുംബത്തിന് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന കമ്മിറ്റി 13 ലക്ഷം രൂപ ചെലവിൽ കൽപ്പറ്റ മുണ്ടേരിയിൽ നിർമിച്ച വീടിന്റെ താക്കോൽദാനം മന്ത്രി നടത്തും. ബത്തേരി രൂപതാധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് അനുഗ്രഹപ്രഭാഷണം നടത്തും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയാകും.
മുണ്ടേരിയിൽ അഞ്ച് സെന്റ് സ്ഥലം ഭവന നിർമാണത്തിന് സൗജന്യമായി നൽകിയ ബിഷപ് ഡോ.ജോസഫ് മാർ തോമസിനെയും ഭവനനിർമാണത്തിന് നേതൃത്വം നൽകിയവരെയും വൈദികരെയും മന്ത്രി ആദരിക്കും. ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികൾ മന്ത്രിക്ക് വിവിധ ആവശ്യങ്ങളടങ്ങുന്ന നിവേദനം നൽകും.
ക്യാന്പ് അംഗങ്ങൾ വൈകുന്നേരം നാലിന് കാരാപ്പുഴയിൽ സന്ദർശനം നടത്തും. രാത്രി 8.30 മുതൽ 10.30 വരെ ശ്രേയസ് പ്രഫഷണൽ ട്രൂപ്പിന്റെ ’തുടിതാളം’ കലാപരിപാടി അരങ്ങേറും. ക്യാന്പ് അംഗങ്ങൾ നാളെ രാവിലെ ആറിന് മുത്തങ്ങ വന്യജീവിസങ്കേതവും തുടർന്ന് ഗുണ്ടൽപേട്ട പൂപ്പാടവും സന്ദർശിക്കും. ഉച്ചയ്ക്ക് 12ന് ക്യാന്പ് അവലോകനം നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സമാപിക്കും.
Wayanad
പുൽപ്പള്ളി: പഠനത്തോടൊപ്പം കൂണ് കൃഷിയിൽ മാതൃകയായി മാറുകയാണ് പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും. സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളുടെ സ്വയം പര്യാപ്തതയും തൊഴിൽപരിശീലനവും ലക്ഷ്യമിട്ടാണ് അധ്യാപകരുടെ നേതൃത്വത്തിൽ കൂണ് കൃഷി ഈ അധ്യയന വർഷം മുതൽ ആരംഭിച്ചത്. ഇതിനായി വിദ്യാർഥികൾക്കും അധ്യാപകർക്കും 2023ലെ കർഷ അവാർഡ് നേടിയ രാഹുലിന്റെ നേതൃത്വത്തിൽ പരിശീലനവും നൽകിയിരുന്നു. സ്കൂൾ കെട്ടിടത്തിന്റെ മുകളിലെ ടെറസിലാണ് കൂണ് കൃഷി ആരംഭിച്ചിരിക്കുന്നത്.
ചിപ്പിക്കൂണ്‍ കൃഷിയാണ് ഇവിടെ ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ മേൽനോട്ടം പൂർണമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെയും അധ്യാപകരുടേയും നേതൃത്വത്തിലാണ്. ഏറെ ശുചിത്വം ആവശ്യമുള്ളതിനാൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ മാത്രമാണ് കൃഷിയെ പരിപാലിക്കുന്നത്. ഇതിന് പുറമേ അധ്യാപകരുടെ നേതൃത്വത്തിൽ ബെഡ് തയാറാക്കൽ, നനയ്ക്കൽ, വിളവെടുപ്പ് തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും വിദ്യാർഥികൾക്ക് സഹായവുമായെത്തുന്നുണ്ട്. കൂണ് കൃഷിയിൽ നിന്നും ലഭിക്കുന്ന വരുമാനം വിദ്യാർഥികളുടെ ക്ഷേമത്തിനായാണ് ഉപയോഗിക്കുന്നത്.
കൃഷി ചെയ്തെടുത്ത കൂണ് സ്കൂളിലെ ഉച്ചഭക്ഷണത്തിനും ഉപയോഗിക്കും. ഇവിടെനിന്ന് പരിശീലനം ലഭിച്ച വിദ്യാർഥികൾക്ക് വീടുകളിൽ സ്വന്തമായി കൂണ് കൃഷി ചെയ്യാനും ഇതിലൂടെ കഴിയും. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് കൂണ് കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും. ഇവർക്ക് രക്ഷിതാക്കളുടെ എല്ലാവിധ പിന്തുണയുമുണ്ട്. കൂണ് കൃഷിയെപ്പറ്റി പഠിക്കുന്നതും കൂണ് വാങ്ങുന്നതിനുമായി നിരവധിപേരാണ് സ്കൂളിലെത്തുന്നത്.
Wayanad
മീനങ്ങാടി: കുടുംബശ്രീ ജില്ലാ മിഷൻ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ കന്പളനാട്ടി സംഘടിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സജീവൻ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാലി വർഗീസ് അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സണ്‍ ബെറ്റി, ബ്ലോക്ക് കോ-ഓർഡിനേറ്റർ ഷിഫാനത്ത്, ആനിമേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
വയനാട്ടിലെ ഗോത്രവിഭാഗങ്ങൾ തുടിയുടെയും ചീനിയുടെയും അകന്പടിയോടെ വയലേലകളിൽ നൃത്തമാടി ഞാറ് നടന്നതാണു കന്പളനാട്ടി. കാർഷിക പാരന്പര്യവും ആദിവാസി സമൂഹത്തിന്റെ കൃഷിയറിവുകളും സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിനുമാണ് പരിപാടി സഘടിപ്പിച്ചത്.
Wayanad
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ എത്തി ആനകളെ കണ്ടപ്പോൾ 87കാരിയായ ലക്ഷ്മിയമ്മയുടെ കണ്ണുകളിൽ കൗതുകം. 80 പിന്നിട്ട എൽസമ്മയ്ക്കും കേശവനും നാരായണനും കുട്ടികളുടെ ആവേശം. മുത്തങ്ങ ആനപ്പന്തിയിലെത്തിയ വയോജനങ്ങൾ പരസ്പരം ആനകളെ ചൂണ്ടിക്കാട്ടിയും തമാശ പറഞ്ഞും ചിരിച്ചും ഒരു ദിവസം മുഴുവൻ വാർധക്യത്തിന്റെ അവശതകൾ മറന്നു. ന്ധആന വന്നാൽ ഓടി രക്ഷപ്പെടാൻ പോലും പറ്റാത്തവരാണല്ലോ...ന്ധ എന്ന തമാശയ്ക്ക് ന്ധവേണമെങ്കിൽ ആന ഓടി രക്ഷപ്പെട്ടോട്ടെന്ധ എന്നായിരുന്നു മറുപടി. പിന്നാലെ പൊട്ടിച്ചിരി.
കൽപ്പറ്റ ക്ലാര ഭവനിലെയും പഴൂർ സെന്റ് മാത്യൂസ് ഭവനിലെയും അന്തേവാസികൾക്കായി വയനാട് ജില്ലാ ജനമൈത്രി പൊലിസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉല്ലാസയാത്രയാണ് വേറിട്ട അനുഭവമായത്. ജനമൈത്രി പൊലിസിന്റെ ’പ്രശാന്തി’ പദ്ധതിയുടെ ഭാഗമായി വനംവകുപ്പിന്റെ സഹകരണത്തോടെയാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്ക് ഏകദിന യാത്ര സംഘടിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവും മറന്ന് യാത്രയിൽ എല്ലാവരും ആവേശത്തോടെ പങ്കെടുത്തു.
പ്രശസ്ത ഗായകൻ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സംഗീതവിരുന്നും ഒരുക്കിയിരുന്നു. പൊലിസ് ഉദ്യോഗസ്ഥരും വയോജനങ്ങളും പാട്ടുപാടിയും കയ്യടിച്ചും പരിപാടിയിൽ പങ്കുചേർന്നു. തുടർന്ന് വന്യജീവി സങ്കേതത്തിലെ കാഴ്ചകൾ ആസ്വദിക്കാൻ സഫാരിയും ഒരുക്കി. ക്ലാര ഭവനിൽനിന്ന് കൽപ്പറ്റ ഡിവൈഎസ്പി ടി.എ. അഗസ്റ്റിൻ ഉല്ലാസയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. പൊലിസ് ബസിൽ മുത്തങ്ങയിലെത്തിയ സംഘം അവിടെ നടന്ന പരിപാടിയിൽ പങ്കെടുത്തു. കൽപ്പറ്റ ഡിവൈഎസ്പി എം.എം. അബ്ദുൾ കരീം മുഖ്യാതിഥിയായി.
Wayanad
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍പെട്ട കാപ്പ പ്രതി സ്കൂട്ടര്‍ മോഷണക്കേസില്‍ പൊലിസിന്റെ പിടിയിലായി. പന്തീരാങ്കാവ് പോലീസ്സ്റ്റേഷന് പരിധിയില്‍ വച്ച് സ്കൂട്ടര്‍ മോഷണം നടത്തിയ പെരിങ്ങളം സ്വദേശി അറപ്പുഴയില്‍ വീട്ടില്‍ മുജീബി(40)നെയാണ് അറസ്റ്റു ചെയ്തത്.
ഈ മാസം ഒന്നിന് വൈകുന്നേരം പന്തീരാങ്കാവ് പ്രീതി ടെക്സ്റ്റൈയില്‍സ് ഷോപ്പിനു മുന്‍വശം നിര്‍ത്തിയിട്ട കൈമ്പാലം സ്വദേശിനിയായ പ്രമീളയുടെ പേരിലുള്ള സ്കൂട്ടറാണ് മോഷ്ടിച്ചത്. സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. കോഴിക്കോട് റെയില്‍വെ സ്റ്റേഷന് പരിസരത്ത് നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുന്നമംഗലം പൊലിസ് സ്റ്റേഷന് പരിധിയിലെ അറിയപ്പെടുന്ന റൗഡിയാണ് മുജീബ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കൊണ്ടോട്ടി, കരിപ്പൂര്‍ അരീക്കോട്, എടച്ചേരി, കൊടുവള്ളി, അത്തോളി, കുന്നമംഗലം, പന്തീരങ്കാവ്, ടൗണ്‍, നടക്കാവ്, വെള്ളയില്‍ തുടങ്ങിയ പൊലിസ് സ്റ്റേഷനുകളിലായി മോഷണത്തിനും, പിടിച്ചുപറിക്കും മറ്റുമായി ഇരുപത്തഞ്ചോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ ചുമത്തപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. അവിടെനിന്ന് ഇറങ്ങിയ ശേഷം ഇക്കഴിഞ്ഞ ജൂണില്‍ മാനാഞ്ചിറക്ക് സമീപം നിര്‍ത്തിയിട്ട ചെലവൂര്‍ സ്വദേശിയായ രഞ്ജുവിന്റെ ഉടമസ്ഥതയിലുള്ള ആക്ടീവ സ്കൂട്ടര്‍ മോഷണം നടത്തിയതിന് പിടിയിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മോഷണ കേസില്‍ ഉള്‍പ്പെടുകയായിരുന്നു.
പന്തീരാങ്കാവ് പൊലിസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ നിധിന്, വിനോദ്, സിവില്‍ പൊലിസ് ഓഫീസര്‍ അര്‍ഷാദ്, സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ അബ്ദുഹ്മാന്‍, ഹാദില്‍ കുന്നുമ്മല്‍, അനീഷ് മൂസേന്‍വീട്, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ, ജിനേഷ് ചൂലൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Wayanad
സുല്‍ത്താന്‍ ബത്തേരി: വയനാട് നേരിടുന്ന രൂക്ഷമായ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണാന്‍ ജനപ്രതിനിധികളും അധികാരികളും അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു.
കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാതയും താമരശേരി ചുരം ബദല്‍ റോഡുകളും യാഥാര്‍ഥ്യമാക്കുന്നതിനൊപ്പം വയനാടിനെ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവും വിവിധ മേഖലകളില്‍ ഉയരുകയാണ്.
താമരശേരി ചുരത്തില്‍ ആവര്‍ത്തിക്കുന്ന ഗതാഗതക്കുരുക്ക് വയനാട്ടുകാരുടെ നിത്യജീവിതത്തെത്തന്നെ ബാധിക്കുന്ന സ്ഥിതിയിലാണ്. അവധിക്കാലങ്ങളിലും ഉത്സവ സീസണുകളിലും ചുരത്തില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങുന്നത് പതിവായത് ജില്ലയിലേക്കും തിരിച്ചുമുള്ള യാത്ര ദുരിതയാത്രയായി മാറുകയാണ്. കഴിഞ്ഞ ഓണം അവധിക്കാലത്തും വയനാട്ടിലേക്കുള്ള പ്രധാന പാതകളില്‍ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് വിനോദസഞ്ചാരികളെയടക്കം ബാധിച്ചു.
ടൂറിസത്തെ പ്രധാന വരുമാനമേഖലയായി ആശ്രയിക്കുന്ന വയനാടിന് സഞ്ചാരികളുടെ വരവിലുണ്ടാകുന്ന കുറവ് വലിയ തിരിച്ചടിയാണ്. റോഡിലെ യാത്രാക്ലേശം കൂടുന്നതിനനുസരിച്ച് സഞ്ചാരികള്‍ വയനാട്ടിലേക്കുള്ള യാത്ര ഒഴിവാക്കുന്ന സാഹചര്യം ഉണ്ടായാല്‍ ടൂറിസം മേഖലയിലെ സംരംഭകരും ചെറുകിട കച്ചവടക്കാരുമടക്കം വലിയ പ്രതിസന്ധിയിലാകും.
തുരങ്കപാത നിര്‍മാണം പുനരാരംഭിക്കണം
കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചതും വര്‍ഷങ്ങളായി വയനാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നതുമായ തുരങ്കപാതയുടെ നിര്‍മാണം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രയ്ക്ക് താമരശേി ചുരത്തെ മാത്രം ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെങ്കില്‍ സുരക്ഷിതവും വേഗത്തിലുള്ളതുമായ ബദല്‍ ഗതാഗത സംവിധാനം അനിവാര്യമാണെന്ന് അഭിപ്രായപ്പെടുന്നവര്‍ നിരവധി.
തുരങ്കപാതയ്ക്കൊപ്പം ജില്ലയെ ഇതര ജില്ലകളുമായി ബന്ധിപ്പിക്കുന്ന ബദല്‍ റോഡുകളും ചിപ്പിലിത്തോട്-തളിപ്പുഴ ബൈപാസും യാഥാര്‍ഥ്യമാകണം. നിലവിലെ റോഡുകള്‍ക്ക് ബദലായി അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന പാതകള്‍ വികസിപ്പിച്ചാല്‍ അപകടങ്ങളോ മണ്ണിടിച്ചിലോ മറ്റ് പ്രകൃതിദുരന്തങ്ങളോ ഉണ്ടാകുമ്പോള്‍ വയനാട് പൂര്‍ണമായി ഒറ്റപ്പെടുന്നത് ഒഴിവാക്കാനാകും.
വിദഗ്ധ ചികിത്സയ്ക്കു ചുരം കടക്കണം
യാത്രാക്ലേശത്തിന്റെ ഏറ്റവും ഗുരുതര പ്രത്യാഘാതം ആരോഗ്യരംഗത്താണ് അനുഭവപ്പെടുന്നത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ അടിയന്തര ചികിത്സയ്ക്ക് ജില്ലയ്ക്ക് പുറത്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മറ്റും കൊണ്ടുപോകേണ്ടിവരുമ്പോള്‍ താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് വലിയ പ്രയാസങ്ങള്‍ക്കാണ് കാരണമാകുന്നത്. റോഡ് അപകടത്തില്‍ ഗുരുതര പരിക്കേല്‍ക്കുന്നവരെയും ഹൃദ്രോഗികളെയും സമയത്ത് ആശുപത്രിയിലെത്തിക്കാനാകാത്ത സാഹചര്യം പലപ്പോഴും ഉണ്ടാകുന്നു. മണിക്കൂറുകള്‍ നീളുന്ന യാത്ര രോഗികളുടെ ജീവനുതന്നെ ഭീഷണിയാകുകയാണ്. മഴ ശക്തമായാല്‍ മണ്ണിടിച്ചില്‍, റോഡ് തകര്‍ച്ച, മരങ്ങള്‍ വീഴല്‍ തുടങ്ങിയ കാരണങ്ങളാല്‍ ഗതാഗതം തടസപ്പെടുന്ന സാഹചര്യം വയനാട്ടില്‍ പതിവാണ്. ബദല്‍ സംവിധാനങ്ങള്‍ പര്യാപ്തമല്ലാത്തതിനാല്‍ ചെറിയൊരു തടസം പോലും ജില്ലയില്‍നിന്നു കോഴിക്കോട്, കുറ്റിയാടി, കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള യാത്രയെ ബാധിക്കുന്നു. ജനപ്രതിനിധികളും അധികാരികളും ഇടയ്ക്കിടെ പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ വയനാടിന്റെ ഗതാഗതപ്രശ്നത്തിന് ദീര്‍ഘകാല പരിഹാരം കാണാനുള്ള ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല.
റെയില്‍വേ കണക്റ്റിവിറ്റി അനിവാര്യത
വയനാടിന്റെ ദീര്‍ഘകാല വികസനത്തിന് റെയില്‍വേ കണക്റ്റിവിറ്റി അനിവാര്യതയായി മാറുകയാണ്. യാത്രയ്ക്കൊപ്പം ചരക്കുകള്‍ കുറഞ്ഞ ചെലവിലും വേഗത്തിലും പുറത്തുള്ള വിപണികളിലെത്തിക്കാനും സഹായകമാകുന്നതാണ് റെയില്‍വേ. ജില്ലയില്‍ നിലവിലുള്ള പ്രധാന വരുമാന മേഖലകളായ ടൂറിസത്തെയും കൃഷിയെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. മികച്ച ഗതാഗത സംവിധാനങ്ങള്‍ പുതിയ നിക്ഷേപങ്ങളും വ്യവസായങ്ങളും ജില്ലയില്‍ എത്തിക്കുന്നതിന് സഹായകമാകും. തുരങ്കപാതയും ചുരം ബദല്‍ റോഡുകളും റെയില്‍വേ കണക്റ്റിവിറ്റിയും ഇനിയെങ്കിലും യാഥാര്‍ഥ്യമാക്കണമെന്നാണ് വയനാടിന്റെ പൊതുവികാരം.
ജനപ്രതിനിധികളും ഭരണസംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം
വയനാട് അഭിമുഖീകരിക്കുന്ന രൂക്ഷമായ യാത്രക്കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ ജനപ്രതിനിധികളും ഭരണസംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. താമരശേരി ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെടുന്ന യാത്രക്കാരുടെ ദുരിതത്തിന് താത്കാലിക പരിഹാരമെന്ന നിലയില്‍ ഭക്ഷണം, കുടിവെള്ളം, പ്രാഥമിക ചികിത്സ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന ദിവസങ്ങളില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തണം.
ഷിനോജ് പാപ്പച്ചന്, സെക്രട്ടറി, ഫ്ലാക്സ് ക്ലബ്, സുല്‍ത്താന്‍ ബത്തേരി
തുരങ്കപാത, ബദല്‍ പാത പദ്ധതികള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കണം
വയനാടിന് പുറത്തേക്കും തിരിച്ചും അടിയന്തര ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവര്‍ താമരശേരി ചുരത്തില്‍ മണിക്കൂറുകളോളം വാഹനങ്ങളില്‍ കുടുങ്ങുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകുന്നുണ്ട്. ഈ സ്ഥിതിക്ക് മാറ്റം വരുത്തുന്നതിന് അധികാരകേന്ദ്രങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം. നിലവിലെ റോഡിന്റെ ശേഷി വര്‍ധിപ്പിക്കണം. തുരങ്കപാത, ബദല്‍ പാത പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് അടിയന്തര പ്രാധാന്യം നല്‍കണം.
ധനേഷ് ചീരാല്‍, അധ്യാപകന്, ചീരാല്‍.
വയനാടിന്റെ സമഗ്ര വികസന വിഷയമായി പരിഗണിക്കണം
വയനാട്ടില്‍ ടൂറിസം, കൃഷി, വ്യാപാരം തുടങ്ങിയ മേഖലകളെ ഗതാഗതപ്രശ്നം തളര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ ജില്ലയില്‍നിന്നു പുറത്തേക്കും തിരിച്ചുമുള്ള സുഗമയാത്രയും ചരക്കുനീക്കവും ഗതാഗതവകുപ്പിന്റെ മാത്രം ചുമതലയായി കാണരുത്. ജില്ലയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിഷയമായി പരിഗണിക്കണം. യാത്രക്കാരുടെ ദുരിതം കണ്ടുനില്ക്കാതെ അടിയന്തര സഹായ സംവിധാനവും ദീര്‍ഘകാല പദ്ധതികളും നടപ്പാക്കാന്‍ ഭരണകൂടവും ജനപ്രതിനിധികളും തയാറാകണം.
ഷെഹ്ന ഷെറീന, സുല്‍ത്താന്‍ ബത്തേരി
Wayanad
കല്‍പ്പറ്റ: 2018ലും 19ലും മഴക്കാലത്ത് ഉരുള്‍പൊട്ടല്‍ നാശം വിതച്ച പൊഴുതന വലിയപാറ മേല്‍മുറിയിലെ 30 കുടുംബങ്ങള്‍ കടക്കെണിയില്‍.
പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പ് കാര്‍ഷികാവശ്യത്തിനടക്കം ബാങ്കുകളില്‍നിന്നെടുത്ത കടം പലിശസഹിതം പലമടങ്ങായത് കുടുംബങ്ങളുടെ ഉറക്കം കെടുത്തുകയാണ്. മെച്ചപ്പെട്ട വരുമാനത്തിന്റെ അഭാവത്തില്‍ ഒരു കുടുംബത്തിനും വായ്പ കുടിശിക തീര്‍ക്കാന്‍ കഴിയുന്നില്ല.
ഉരുള്‍പൊട്ടലുകള്‍ കെടുതികള്ക്കിടയാക്കിയ പ്രദേശം റെഡ് സോണില്‍ ഉള്‍പ്പെടുത്തിയതുമൂലം ക്രയവിക്രയാവകാശം നഷ്ടമായ കുടുംബങ്ങള്‍ക്കു മുമ്പില്‍ ഭൂമി വിറ്റ് കടം വീട്ടാനുള്ള വഴിയും അടഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ മുഴുവന്‍ കുടുംബങ്ങളുടെയും കടം ഏറ്റെടുക്കുകയോ ഭൂമി റെഡ് സോണില്‍നിന്നു ഒഴിവാക്കി ക്രയവിക്രയാവകാശം പുനഃസ്ഥാപിക്കുകയോ ചെയ്യണമെന്ന് മേല്‍മുറി ജനകീയ സമിതി പ്രതിനിധികളായ വാര്‍ഡ് മെംബര്‍ ജുമൈലത്ത് ഷമീര്‍, പി. ഹംസ, ടി. മൊയ്തു, പി.പി. നബീസ, സി.എസ്. യൂസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പൊഴുതന പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് മേല്‍മുറി. രണ്ടുവര്‍ഷം തുടര്‍ച്ചയായി ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ പ്രദേശത്തെ നിരവധി വീടുകളും ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും നശിച്ചു. നൂറോളം കുടുംബങ്ങളെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. വിദഗ്ധ പരിശോധനയ്ക്കുശേഷം റെഡ് സോണില്‍ ഉള്‍പ്പെടുത്തി പ്രദേശത്തെ കുടുങ്ങള്ക്ക് സ്ഥലം വാങ്ങുന്നതിന് ആറും വീട് വയ്ക്കുന്നതിന് നാലും ലക്ഷം രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചു.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച വീടും ഏക്കര്‍ കണക്കിന് സ്ഥലവും ഉള്ളവരില്‍ ചിലര്‍ ഒഴികെയുള്ളവര്‍ ഈ തുക കൈപ്പറ്റി മേല്മുറിയില്നിന്നു താമസം മാറ്റി. ഇവര്‍ ഉരുള്‍ജലം ബാക്കിവച്ച ഭൂമിയില്‍ വല്ലപ്പോഴുമൊക്കെ പണികള്‍ക്കും വിളവെടുപ്പിനുമാണ് വല്ലപ്പോഴും എത്തുന്നത്. റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ വന്യജീവികളുടെ ശല്യംമൂലം കൃഷി നേരേചൊവ്വേ നടത്താന്‍ കഴിയാത്ത സ്ഥിതിയും നിലനില്‍ക്കുകയാണ്. ആവര്‍ത്തിച്ചുള്ള പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കേണ്ടിവരില്ലെന്ന പ്രതീക്ഷയിലായിരുന്നു മേല്‍മുറിയിലെ കുടുംബങ്ങള്‍. അത് അസ്ഥാനത്തായി. വായ്പ പലിശയും പിഴപ്പലിശയും അടക്കം തിരിച്ചടയ്ക്കുന്നതിന് കുടുംബങ്ങള്‍ക്ക് ബാങ്കുകളില്‍നിന്നു നോട്ടീസ് എത്തി.
ധനകാര്യ സ്ഥാപനങ്ങള്‍ കേസാക്കിയതിനെത്തുര്ന്ന് കോടതി മുഖേന നോട്ടീസ് ലഭിച്ചവരും പ്രദേശത്തുണ്ട്. ഋണമുക്തരാക്കുന്നതിന് ഇടപെടലിന് ജില്ലാ കളക്ടറുടേതടക്കം കാര്യാലയങ്ങളില്‍ ജനകീയ സമിതി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലം ചെയ്തില്ല. ഏറ്റവും ഒടുവില്‍ നിയോജകമണ്ഡലം എംഎല്‍എയുമായ കൃഷി മന്ത്രി ടി. സിദ്ദിഖിന് നിവേദനം നല്കി. വിഷയത്തില്‍ ഇടപെടാമെന്നാണ് മന്ത്രി ജനകീയ സമിതി പ്രതിനിധികളെ അറിയിച്ചത്. രണ്ടു ലക്ഷം മുതല്‍ 10 ലക്ഷം വരെ രൂപയാണ് മേല്‍മുറിയിലെ കുടുംബങ്ങളുടെ കടം. ഈ തുക ഏറ്റെടുക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ ഭാരമാകില്ലെന്ന് ജനകീയ സമിതി പ്രതിനിധികള്‍ പറഞ്ഞു.
Wayanad
വൈത്തിരി: സുഗന്ധഗിരിയില്‍ ഇനി ഗന്ധകശാലയുടെ സുഗന്ധം പരക്കും. തരിശുനിലങ്ങള്‍ പ്രയോജപ്പെടുത്താന്‍ പൊഴുതന പഞ്ചായത്തും കൃഷി ഭവനും ആസൂത്രണം ചെയ്ത പദ്ധതിയില്‍ സുഗന്ധഗിരിയില്‍ പാരമ്പര്യ സുഗന്ധ നെല്ലിനമായ ഗന്ധകശാല കൃഷി ചെയ്യുന്നതിന് ഒരുക്കം നടന്നുവരികയാണ്. മലയോര ഭംഗിയും ഗോത്ര പാരമ്പര്യവും സമ്മേളിക്കുന്ന സുഗന്ധഗിരിയില്‍ മാസങ്ങള്‍ കഴിയുമ്പോള്‍ ഗന്ധകശാലയുടെ കതിരുകള്‍ വിളയും.
സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 2,516 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും വനത്താല്‍ ചുറ്റപ്പെട്ടതുമായ സുഗന്ധഗിരിയില്‍ നെല്‍കൃഷിയുടെ വീണ്ടെടുപ്പിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
യോജ്യമായ വയലുകള്‍ തെരഞ്ഞെടുത്താണ് നെല്‍കൃഷിക്ക് തയാറാക്കുന്നത്. കാലാവസ്ഥയ്ക്കും മണ്ണിനും ഏറെ യോജിച്ചതും വിപണിയില്‍ മികച്ച മൂല്യമുള്ളതുമായ നെല്ലിനം എന്ന നിലയിലാണ് നടീലിന് ഗന്ധകശാല തെരഞ്ഞെടുത്തത്.
വര്‍ഷങ്ങളായി തരിശുകിടന്ന മണ്ണ് ഒരുക്കുന്നതിന് പ്രാദേശിക കൂട്ടായ്മകളുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. യുവാക്കളും മുതിര്‍ന്ന കര്‍ഷകരും കൈകോര്‍ത്താണ് പ്രവൃത്തികളില്‍ പങ്കാളികളാകുന്നത്. തരിശുനിലത്തെ കൃഷി പഞ്ചായത്തിനെ കാര്‍ഷിക സമൃദ്ധിയിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതിയും കൃഷി ഉദ്യോഗസ്ഥരും.
Wayanad
കല്‍പ്പറ്റ: മാനന്തവാടി റോഡിലെ മുരണിക്കര ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വയനാട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ "മെഡിക്കല്‍ കോളജ് ബസ് സ്റ്റോപ്പ്’ ബോര്‍ഡ് സ്ഥാപിച്ചു.
വര്‍ഷങ്ങള്‍ മുമ്പ് ഗവ. മെഡിക്കല്‍ കോളജിന് മടക്കിമലയ്ക്കടുത്ത് ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി സര്‍ക്കാരിന് വിട്ടുകൊടുത്ത ഭൂമിയിലേക്കു റോഡ് ആരംഭിക്കുന്നത് മുരണിക്കരയില്നിന്നാണ്. മെഡിക്കല്‍ കോളജ് ഒരിക്കല്‍ ചന്ദ്രപ്രഭ ട്രസ്റ്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയില്‍ത്തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും സര്‍ക്കാര്‍ വേറെ ഭൂമി അന്വേഷിക്കുന്നതില്‍ പ്രതിഷേധിച്ചും നടത്തിവരുന്ന പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബോര്‍ഡ് സ്ഥാപിച്ചത്.
ചെയര്മാന് ഇ.പി. ഫിലിപുകുട്ടി, മൊയതു കാവുങ്ങല്‍, അഡ്വ. ടു.യു. ബാബു, ലത്തീഫ് പഞ്ചാര, ഇക്ബാല്‍ മുട്ടില്‍, ഷാന്റി ചേനപ്പാടി, രാമചന്ദ്രന് തൃക്കൈപ്പറ്റ, എന്‍.ജെ. ഐസക്, ബേബി തുടങ്ങിയര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളജ് വിഷയത്തില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധി, കല്‍പ്പറ്റ എംഎല്‍എയും കൃഷിമന്ത്രിയുമായ ടി. സിദ്ദിഖ്, ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന് എന്നിവര്‍ നിലപാട് വ്യക്തമാക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Wayanad
സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ ഓടപ്പള്ളത്ത് കടുവ സാന്നിധ്യം.
പ്രദേശത്തെ കര്ഷകന് യോഹന്നാന് കഴിഞ്ഞ ദിവസം കടുവയെ കണ്ടു. അടുത്തുള്ള മരണവീട്ടില്‍നിന്നു മടങ്ങുന്നതിനിടെയാണ് തന്റെ കൃഷിയിടത്തില്‍നിന്നു ഇറങ്ങി റോഡ് മുറിച്ച് സമീപത്തെ കൃഷിയിടത്തിലേക്ക് പോകുന്ന കടുവ അതുവഴി വന്ന വാഹനത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അടുത്തദിവസം ഓടപ്പള്ളം തോരമംഗലം ഭാഗത്ത് കടുവ റോഡ് മുറിച്ച് കടക്കുന്നത് കുട്ടികളടക്കം കണ്ടു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ തോരമംഗലം രാജന്ലാലിന്റെ തൊഴുത്തില്‍ കടുവ എത്തിയതായി സംശയമുണ്ട്. ബഹളംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നെത്തിയപ്പോഴേക്കും തൊഴുത്തില്‍നിന്നു ജീവി കടന്നുകളഞ്ഞതിനാല്‍ കടുവയാണോയെന്ന് സ്ഥിരീകരിക്കാനായില്ല. പ്രദേശത്തെ കൃഷിയിടങ്ങളില്‍ പരിശോധന നടത്തിയ വനസേന കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. കടുവ സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ രാവിലെ വനം ജീവനക്കാര്‍ എത്തിയാണ് കുട്ടികളെ വാഹനത്തില്‍ കയറ്റി സ്കൂളിലേക്ക് വിട്ടത്. കടുവയെ പേടിച്ച് പകല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓടപ്പള്ളം ഹൈസ്കൂളിന് സമീപം കഴിഞ്ഞദിവസം രാത്രി റോഡ് മുറിച്ചുകടക്കുന്ന പുലിയെ വാഹന യാത്രക്കാര്‍ കണ്ടിരുന്നു. ഈ ഭാഗത്ത് വനം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
Wayanad
പുല്‍പ്പള്ളി: പെയിന്റിംഗ് തൊഴിലാളികള്‍ക്ക് പെയിന്റ് കമ്പനികള്‍ ഇന്‍ഷ്വറന്‍സ് പരിക്ഷ ഉറപ്പുവരുത്തണമെന്ന് ഓള് കേരള പെയിന്റേഴ്സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു.
ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കള്‍ ചേര്‍ത്ത് ഉത്പാദിപ്പിക്കുന്ന പെയിന്റുകള്‍ ഉപയോഗിക്കുന്നതുമൂലം തൊഴിലാളികള്‍ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കമ്പനികള്‍ മനസിലാക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. പെയിന്റിംഗ് തൊഴിലാളികള്‍ക്ക് പ്രത്യേകം ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് ജോഷി കുരീക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഫൈസല്‍ അധ്യക്ഷത വഹിച്ചു. പി.സി. ബേബി, റോബിന് ജേക്കബ്, കെ.കെ. ഷിജു, സജീര്‍ കാഞ്ഞിരപ്പള്ളി, ഷാജി കുര്യാക്കോസ്, ജോണ്സണ് പുതുപ്പള്ളി, നാരായണന് മൂവാറ്റുപുഴ, സിറാജുദ്ദീന് തൃക്കാക്കര, മുഹമ്മദ് സലിം പെരുമ്പാവൂര്‍, അഫ്സല് ആലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി തങ്കച്ചന് മാനന്തവാടി-പ്രസിഡന്റ്, ഷിനോയ് പുല്‍പ്പള്ളി-വൈസ് പ്രസിഡന്റ ബിനോയ് സീതാമൗണ്ട്-ജനറല്‍ സെക്രട്ടറി, ബിജു തൊണ്ടര്‍നാട്-ജോയിന്റ് സെക്രട്ടറി, ബെന്നി പനമരം-ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ഇതോടനുബന്ധിച്ചു നടന്നു. ഭാരവാഹികളായി മനോജ് കാപ്പാട്-വൈസ് പ്രസിഡന്റ്, സനല്‍ സജി എറണാകുളം-മീഡിയ സെല്‍ ചെയര്മാന്, ജിജോ തലപ്പുഴ, സുരേഷ് കാഞ്ഞിരപ്പള്ളി-എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.
Wayanad
മാനന്തവാടി: ഒക്ടോബര്‍ 12 മുതല്‍ 17 വരെ നടക്കുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കു മുന്നോടിയായി വിഎച്ച്എസ്സിയില്‍ പ്രത്യേക പഠന ക്യാമ്പ് സംഘടിപ്പിച്ചു.
ഒന്നാം വര്‍ഷ, രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പഠന സമയം ഉറപ്പുവരുത്തുന്നതിനും ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതിനും രക്ഷിതാക്കള്‍ വൈകി വീട്ടിലെത്തുന്ന കുട്ടികളുടെ സാഹചര്യം കണക്കിലെടുത്തുമാണ് പിടിഎയുടെ നേതൃത്വത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.വി.എസ്. മൂസ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്മാന് മൊയ്തൂട്ടി അണിയാരത്ത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.കെ. ജിജി, പി.സി. തോമസ്, കെ.കെ. സുരേഷ്, എം.കെ. അര്‍ച്ചന, എ.യു. ധന്യ, വി. മുജീബ്, ബിനേഷ് രാഘവന് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരെ ആദരിച്ചു.
Wayanad
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ഓവാലി പഞ്ചായത്തിലെ ലാറസ്റ്റനില് ഭീതി പരത്തുന്ന നരഭോജി കടുവയെ ഇനിയും പിടികൂടാനായില്ല.
വനംവകുപ്പിനെതിരേ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. 19-ാം ദിവസവും കടുവയ്ക്കായി തെരച്ചില്‍ തുടരുകയാണ്. വനംവകുപ്പിന്റെ സംവിധാനങ്ങള്‍ എല്ലാം ഉപയോഗിച്ചിട്ടും കടുവയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഈ മേഖലയിലെ ജനങ്ങള്‍ ഇപ്പോഴും ഭീതിയോടെയാണ് കഴിയുന്നത്. മൂന്ന് ആഴ്ചയായി ഇവിടുത്തെ ജനങ്ങള്‍ക്ക് ജോലിക്ക് പോകാന്‍ സാധിച്ചിട്ടില്ല.
കുട്ടികളെ വനംവകുപ്പിന്റെ വാഹനത്തിലാണ് സ്കൂളുകളില്‍ എത്തിക്കുന്നത്. ജനവാസ മേഖലയില്പോലും കാട്ടുമൃഗങ്ങളെ ഭയന്ന് ജീവിക്കേണ്ട ദുരവസ്ഥയാണ് ഇവിടുത്തെ ജനങ്ങള്‍ക്കുള്ളത്. നീലഗിരി എംപി എ. രാജ ഒരു മാസത്തെ ഭക്ഷ്യ വസ്തുക്കള്‍ ഇവിടത്തെ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. അത് ജനങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. കടുവയെ വെടിവച്ചു കൊല്ലണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കടുവയെ നിരീക്ഷിക്കുന്നതിനായി 170 കാമറകളാണ് പല ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. 13 കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. ഡ്രോണ്‍ കാമറകള്‍ വഴിയും നിരീക്ഷിക്കുന്നുണ്ട്. ബാലവാടി, കാമരാജ്, ഗവിപ്പാറ തുടങ്ങിയ പരിസര ഗ്രാമങ്ങളിലും കുംകിയാനകളെ ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ കടുവ ഇപ്പോഴും കാണാമറയത്തു തന്നെയാണ്.
ആടിനെ കടുവ കൊന്നു
ഗൂഡല്ലൂര്‍: ഓവാലി പഞ്ചായത്തിലെ ബാലവാടിയില്‍ ആടിനെ കടുവ കൊന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പ്രദേശവാസിയായ രാജന്റെ ആടിനെയാണ് കടുവ കൊന്നത്.
വീടിന് സമീപത്തെ കൂട്ടില്‍ നിന്നാണ് ആടിനെ ആക്രമിച്ചത്. ഇതുസംബന്ധിച്ച് വനംവകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Wayanad
വൈത്തിരി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ "വൈത്തിരിയെ കാക്കണം തെളിമയോടെ' എന്ന പേരില്‍ പരിസര സംരക്ഷണ കാമ്പയിന് നടത്തുന്നു.
ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് സഹകരണ ബാങ്ക് ഹാളില്‍ നടത്തും. പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹിക, സാംസ്കാരിക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാലാവസ്ഥയിലെ സവിശേഷതകളും ജൈവവൈവിധ്യ സമൃദ്ധിയും ശ്രദ്ധേയമാക്കുന്ന വൈത്തിരിയില്‍ ടൂറിസം മേഖലയുടെ വളര്‍ച്ച തൊഴിലവസരങ്ങളും പുരോഗതിയും കൊണ്ടുവരുന്നുണ്ട്. എങ്കിലും പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം ഗുരതര ഭീഷണികള്‍ സൃഷ്ടിക്കുകയാണ്. നാടിന്റെയും ഭാവിതലമുറയുടെയും നിലനില്പിനും ടൂറിസം മേഖലയെ കൂടുതല്‍ ഉത്തരവാദിത്വ പൂര്‍ണമാക്കുന്നതിനും പ്രകൃതിസമ്പത്ത് സംരക്ഷിക്കേണ്ടത് അനിവാര്യതയാണ്. ഈ സാഹചര്യത്തിലാണ് കാമ്പയിന് ആസൂത്രണം ചെയ്തതെന്ന് പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് വി. ജയകുമാര്‍, സെക്രട്ടറി എസ്. പ്രവീണ്‍ എന്നിവര്‍ അറിയിച്ചു.
Wayanad
കല്‍പ്പറ്റ: സഹോദയ സിബിഎസ്ഇ 29-ാമത് ജില്ലാ കലോത്സവത്തിന്റെ ആദ്യഘട്ടം മത്സരങ്ങള്‍ 10,11 തീയതികളില്‍ മേപ്പാടി മൗണ്ട് താബോര്‍ സ്കൂളിലും രണ്ടാംഘട്ടം 18നും 19നും ബത്തേരി ഗ്രീന്‍ ഹില്‍സ് സ്കൂളിലും നടക്കും.
\ജില്ലയിലെ 29 സിബിഎസ്ഇ വിദ്യാലയങ്ങളില്‍നിന്നായി 1,500 ഓളം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന കലോത്സവത്തിന് ഒരുക്കം പൂര്‍ത്തിയായതായി സഹോദയ വയനാട് പ്രസിഡന്റ് സീറ്റ ജോസ്, സെക്രട്ടറി ഡോ. ഗീത തമ്പി, മൗണ്ട് താബോര്‍ സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ശലോമി, പ്രിന്‍സിപ്പല്‍ രാകേഷ് നൊട്ടങ്കണ്ടത്ത്, ഗ്രീന്‍ ഹില്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സി.ജെ. ചാക്കോ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലോത്സവത്തിന്റെ ഒന്നാം ഘട്ടത്തില്‍ 81 ഉം രണ്ടാം ഘട്ടത്തില്‍ 67 ഉം ഇനങ്ങളിലാണ് മത്സരം. ഒരു വിദ്യാര്‍ഥിക്ക് അഞ്ച് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം. ഒന്നാംഘട്ട മത്സരങ്ങളുടെ ഉദ്ഘാടനം 10ന് രാവിലെ 10ന് 2010 ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി ജോബി ജോണും രണ്ടാം ഘട്ടത്തിന്റേത് 18ന് രാവിലെ 10ന് മോഹിനിയാട്ടം പ്രഫ. ഡോ. കെ.എം. അബുവും നിര്‍വഹിക്കും. ജില്ലാതല കലോത്സവ വിജയികള്‍ സംസ്ഥാതല മത്സരത്തിന് യോഗ്യത നേടും.
Wayanad
സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന അക്വാഫിറ്റ് നീന്തല്‍ പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സെന്റ് ജോസഫ്സ് ഇഎച്ച്എസ്എസില് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു.
പഠനത്തോടൊപ്പം കുട്ടികളുടെ ആരോഗ്യ,കായിക, മാനസിക ഉന്മേഷം ലക്ഷ്യമിടുന്നതാണ് അക്വാഫിറ്റ് നീന്തല്‍ പരിശീലനമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ഖാദര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മോയിന്‍, നഗരസഭാ കലാകായിക വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷെറീന അബ്ദുള്ള, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.കെ. ഷിഫാനത്ത്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം. സെബാസ്റ്റ്യന്‍, സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ നാസര്‍, പ്രധാനധ്യാപകന് ബിജി വര്‍ഗീസ്, ഫാ. ജോര്‍ജ് കോടാന്നൂര്, വാര്‍ഡ് കൗണ്‍സിലര്‍മാരായ രാധ ബാബു, ഭാനു പുളിക്കല്‍, ഫൗസിയ, പ്രീത, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ബി.ജെ. ഷിജിത, മാസ്റ്റര്‍ ട്രെയിനര്‍ ബിജി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Wayanad
മാനന്തവാടി: കരിമാനി ഉണ്ണീശോ ദേവാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന എട്ടുനോമ്പ് ആചരണവും പരിശുദ്ധ അമ്മയുടെ ജനനത്തിരുനാള്‍ ആഘോഷവും സമാപിച്ചു.
കരിമാനി കപ്പേളയില്‍ തിരുകര്‍മങ്ങളില്‍ ഫാ. റിന്സണ് നെല്ലിമല കാര്‍മികനായി.
വികാരി ഫാ. ജോര്‍ജ് നെല്ലുവേലില്‍, ഫാ. ജയിംസ് പുറത്തേല്‍, ഷാജി വള്ളികാവുങ്കല്, ഷിബി തെങ്ങടയില്‍, ജോണി പാറക്കന്, തോമസ് കവളനാല് എന്നിവര്‍ നേതൃത്വം നല്കി.
Wayanad
മേപ്പാടി: ലളിതാസഹസ്രനാമം 183 സ്തോത്രങ്ങള്‍ 19 മിനിറ്റിനകം കാണാപാഠം ഉരുവിട്ട് ഏഷ്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടി ആറുവയസുകാരി.
നെടുമ്പാല കാളിക്കുന്നുമ്മേല് ലതീഷ് വിജിത ദമ്പതികളുടെ ഇളയ മകള്‍ വൈഗ ലക്ഷ്മിയുടേതാണ് നേട്ടം. അഞ്ച് വയസുള്ളപ്പോള്‍ ലളിതാസഹസ്രനാമം 183 സ്തോത്രങ്ങള്‍ മനഃപാഠമാക്കി 19 മിനിറ്റില്‍ ചൊല്ലി ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടിയ വൈഗ ലക്ഷ്മിയെ 2026 മാര്‍ച്ച് ഒമ്പതിന് "ഗോത്രപര്‍വം’ ഉദ്ഘാടനത്തിന് ജില്ലയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അനുമോദിച്ചിരുന്നു. ഇതിനുശേഷമാണ് ഏഷ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്സിലേക്ക് നോമിനേഷനും തുടര്‍ന്ന് അംഗീകാരവും ലഭിച്ചത്.
സ്തോത്രങ്ങള്‍ മനഃപാഠമാക്കി ഉച്ചാരണ ശുദ്ധിയോടെ ജപിക്കുന്നതിലെ അസാധാരണ മികവിനുള്ള അംഗീകാരമായാണ് വൈഗ ലക്ഷ്മിയുടെ നേട്ടം വിലയിരുത്തപ്പെടുന്നത്. മുട്ടില്‍ ഡബ്ല്യുഎംഒ. ഇംഗ്ലീഷ് അക്കാദമിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് വൈഗ.
Wayanad
കല്‍പ്പറ്റ: വിദ്യാനഗര്‍ റസിഡന്റ്സ് അസോസിയേഷന് ശ്രീശങ്കര വിദ്യാലയത്തില്‍ കുടുംബ സംഗമം നടത്തി. മുനിസിപ്പല്‍ ചെയര്മാന് പി. വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. കെ.ജി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ.വി. ദീപ മുഖ്യപ്രഭാഷണം നടത്തി. കെ. പ്രകാശന്, എന്‍.വി. ജയചന്ദ്രന്, എം.എ. രാജേഷ്, എ.ഡി. യശോധരന്, വിമുക്തഭടന് മഹേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
അസോസിയേഷന് അംഗങ്ങളുടെ മക്കളില്‍ കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍, രാമായണ പാരായണത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ സൂര്യനന്ദന് എന്നിവരെ അനുമോദിച്ചു. സീനിയര്‍ അംഗങ്ങളെ ആദരിച്ചു.
Wayanad
സുല്‍ത്താന്‍ ബത്തേരി: സോഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ്(ശാസ്ത്ര), പൊതുവിദ്യഭ്യാസ വകുപ്പ്, മലയാളം മിഷന്, കാന്‍ഫെഡ്, പിടിബി. സ്മാരക ട്രസ്റ്റ് എന്നിവ സംയുക്തമായി നടത്തുന്ന 37-ാമത് പിടിബി സ്മാരക ആഗോള ബാലശാസ്ത്ര പരീക്ഷ ആരംഭിച്ചു.
ആരോടും ചോദിക്കാം, ഏത് പുസ്തകവും വായിക്കാം, എവിടെനിന്നും ഉത്തരങ്ങള്‍ ശേഖരിക്കാം എന്ന രീതിയില്‍ ഒരു മാസം കൊണ്ട് ഉത്തരങ്ങള്‍ കണ്ടെത്തി തയാറാക്കേണ്ട പരീക്ഷയില്‍ യുപി, ഹൈസ്കൂള്‍, മലയാളം മിഷന് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പങ്കെടുക്കാം. ജില്ലാതല ഉദ്ഘാടനം ഗവ. സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി. ലക്ഷ്മണന് നിര്‍വഹിച്ചു.
ഫാ. ഡോ. മത്തായി അതിരമ്പുഴയില്‍ അധ്യക്ഷത വഹിച്ചു. കെ.കെ. സൗദാബി, ടി.ഐ. ജയിംസ്, പി. ഉമേഷ് എന്നിവര്‍ പ്രസംഗിച്ചു.
Wayanad
കല്‍പ്പറ്റ: സര്‍വീസില്‍നിന്നു വിരമിക്കുന്ന വര്‍ഷം എസ്കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് ഹാള്‍ നവീകരിച്ച് ലക്ചര്‍ സ്റ്റാന്‍ഡ് നല്കി അധ്യാപകന് പി.പി. അജിത്ത് മാതൃകയായി. പ്രിന്‍സിപ്പല്‍ എം. വിവേകാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പിടിഎ പ്രസിഡന്റ് വിനീത്കുമാര്‍ സ്റ്റാന്‍ഡ് ഏറ്റുവാങ്ങി. മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനി സതീഷ് , സീനിയര്‍ അസിസ്റ്റന്റ് എം.പി. ജഷീന, ഹയര്‍ സെക്കന്‍ഡറി അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി.ജി. വിശ്വേഷ് എന്നിവര്‍ പങ്കെടുത്തു.
Wayanad
മാനന്തവാടി: കോടതി വിധിയുടെ മറവില്‍ 10 ഏക്കര്‍ വനഭൂമി ചട്ടവിരുദ്ധമായി ഡീനോട്ടിഫൈ ചെയ്ത് സ്വകാര്യവ്യക്തിക്ക് വിട്ടു നല്‍കിയെന്ന ആരോപണത്തെക്കുറിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
2022 ലെ ഹൈക്കോടതി വിധിയുടെ ഭാഗമായി പേര്യ വില്ലേജില്‍ 2024ല്‍ 10 ഏക്കര്‍ വനഭൂമി വിട്ടുനല്‍കിയതായാണ് കണ്ടെത്തിയത്. പേര്യ വില്ലേജിലെ റീസര്‍വേ നമ്പര്‍ 8/1എ1എ2ല്‍ പ്പെട്ട 6.0720 ഹെക്ടര്‍ ഭൂമി പരിസ്ഥിതി ലോല ഭൂമിയായി വനം വകുപ്പ് ഏറ്റെടുത്തിരുന്നു. ഇതില്‍ 4.7884 ഹെക്ടര്‍ ഭൂമി നേരത്തെ നോട്ടിഫൈ ചെയ്തതും 1.2836 ഹെക്ടര്‍ ഭൂമി പുതുതായി സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെുത്തതുമായിരുന്നു. ഇതിനെതിരേ സ്വകാര്യ വ്യക്തി നല്കിയ അപ്പീല്‍ ഇ എഫ് കോടതി തള്ളി. തുടര്‍ന്ന് ഹൈക്കോടതിയില്‍ 2011 ല്‍ നല്കിയ അപ്പീല്‍ 2022 ല്‍ സ്വകാര്യ വ്യക്തികള്‍ക്കനുകൂലമായി വിധിവന്നു. ഇവരുടെ കൈവശഭൂമിയില്‍ നിന്നും നഷ്ടപ്പെട്ട ഭൂമി തിരിച്ചു നല്‍കാനായിരുന്നു കോടതി വിധി.
എന്നാല്‍ ഇത് പ്രകാരം തിരികെ നല്‍കേണ്ടിയിരുന്ന 1.2836 ഹെക്ടര്‍ ഭൂമിക്ക് പകരം നേരത്തെ വനംവകുപ്പ് കൈവശം വച്ചിരുന്ന 4.7884 ഹെക്ടര്‍ ഭൂമി ഉള്‍പ്പെടെ 6.0720 ഹെക്ടര്‍ ഭൂമി 2024ല്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ഇത് പ്രകാരം 10 ഏക്കറോളം വനഭൂമി നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. ഇത് സംബന്ധിച്ച് പ്രാഥമികറിപ്പോര്‍ട്ട് വനംവകുപ്പ് നോര്‍ത്ത് വയനാട് ഡിവിഷന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികളാരംഭിച്ചതായി നോര്‍ത്ത് വയനാട് ഡിഎഫ്ഒ പറഞ്ഞു.
Wayanad
കല്‍പ്പറ്റ: പരിസ്ഥിതി ലോല മേഖലകള്‍ നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ കരട് വിജ്ഞാപനം ജനദ്രോഹപരമെന്ന് അഖിലേന്ത്യ കിസാന്‍ സഭ.
ജില്ലയിലെ 13 വില്ലേജുകളിലെ കര്‍ഷകര്‍ അടക്കമുള്ള ജനവിഭാഗം നിരവധി നിയന്ത്രണങ്ങള്‍ക്ക് വിധേയരാകേണ്ടി വരും. അത് അംഗീകരിക്കാന്‍ കഴിയില്ല. ജില്ലയിലെ 665 ചതുരശ്ര കിലോമീറ്റര്‍ ആണ് ഇഎസ്എ പരിധിയില്‍ വരുന്നത്.
ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള ഭൂപടം പ്രസിദ്ധീകരിക്കുന്നതിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ ഇടപെടലുകള്‍ ശക്തമായി ഉണ്ടാകണമെന്ന് കിസാന്‍ സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് കിസാന്‍ സഭ സൂചന സമരം എന്ന നിലയില്‍ ബത്തേരി കിടങ്ങനാട് വില്ലേജ് ഓഫിസിലേക്ക് 15ന് രാവിലെ 10ന് മാര്‍ച്ചും ധര്‍ണയും നടത്തും. രണ്ടാം ഘട്ടം എന്ന നിലയില്‍ പ്രശ്നബാധിത വില്ലേജുകളില്‍ ശക്തമായ സമരത്തിന് രൂപം നല്‍കും.
ജില്ലാ പ്രസിഡന്റ് പി.എം. ജോയ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. ശശിധരന്, ഡോ. അംബി ചിറയില്‍, കെ.പി. അസൈനാര്‍, വി. ദിനേശ് കുമാര്‍, ടി.സി. ഗോപാലന്, തൂലിക ജോര്‍ജ്, ജി. മുരളീധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Wayanad
മാനന്തവാടി: നഗരത്തില്‍ വാഹനങ്ങളുടെ വണ്‍വേ സമയം രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെയാക്കുന്നു.
പത്ത് മുതല്‍ സമയ ക്രമീകരണം പ്രബല്യത്തില്‍ വരും. നഗരസഭാ ചെയര്മാന് ജോക്കബ് സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗതാഗത ക്രമീകരണ സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം. വണ്‍വേ സമയം ക്രമീകരിക്കുന്നതിന് പൊലിസിന്റെ സഹായം തേടിയതായി ചെയര്മാന് അറിയിച്ചു.
ക്ലബ്കുന്നിലുള്ള പുതിയ കെട്ടിടത്തില്‍ 14 മുതല്‍ നഗരസഭ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുന്ന സഹചര്യത്തില്‍ തിരക്കേറിയതും വീതി കുറഞ്ഞതുമായ പച്ചക്കറി മാര്‍ക്കറ്റ് റോഡില്‍ താത്കാലികമായി വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും. നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കും.
Wayanad
സുൽത്താൻ ബത്തേരി: മഴയുടെ ലഭ്യത കുറഞ്ഞതോടെ വയനാട് വീണ്ടും ചൂടിന്റെ പിടിയിലേക്ക്.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ താപനിലയിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വർധനയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ ജില്ലയിലും പകൽച്ചൂട് ശക്തമായി. അന്തരീക്ഷ ഈർപ്പം കൂടിയതോടെ രേഖപ്പെടുത്തുന്ന താപനിലയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണ് പല പ്രദേശങ്ങളിലും.
ഈ മാസം ആറിന് അന്പലവയൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ 27.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു കൂടിയ താപനില. കുറഞ്ഞ താപനില 17.6 ഡിഗ്രിയും. മഴ രേഖപ്പെടുത്തിയില്ല. ആറു മണിക്കൂറിലധികം സൂര്യപ്രകാശവും ലഭിച്ചു. എന്നാൽ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ ചൂടിന്റെ കാഠിന്യം കൂടുതൽ അനുഭവപ്പെട്ടു. പുൽപ്പള്ളിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് താപനില 30 ഡിഗ്രിയോടടുത്ത് എത്തിയപ്പോൾ അനുഭവപ്പെട്ട ചൂട് 31 ഡിഗ്രിയോളമായിരുന്നു.
സുൽത്താൻ ബത്തേരിയിലും കഴിഞ്ഞ ദിവസങ്ങളിൽ പകൽ ചൂട് ശക്തമായിരുന്നു. ഈ മാസം ആറിന് നഗരപ്രദേശത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 29 ഡിഗ്രി സെൽഷ്യസിനോട് അടുത്തായിരുന്നു. എന്നാൽ ഈർപ്പം കൂടിയതിനാൽ അനുഭവപ്പെടുന്ന ചൂട് അതിലും കൂടുതലായിരുന്നു. അടുത്ത ദിവസത്തേക്ക് 30 ഡിഗ്രിക്ക് മുകളിലേക്ക് ഉയരാനുള്ള സാധ്യതയും വിവിധ പ്രാദേശിക പ്രവചനങ്ങളിൽ കാണുന്നു.
മാനന്തവാടിയിലും സമാനമായ സ്ഥിതിയാണ്. പകൽ താപനില 27-28 ഡിഗ്രി സെൽഷ്യസ് ആയിരുന്നെങ്കിലും അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം കാരണം ചൂട് കൂടുതൽ അനുഭവപ്പെടുന്ന അവസ്ഥയാണുള്ളത്. വരും ദിവസങ്ങളിൽ മഴ കുറഞ്ഞാൽ പകൽ താപനില വീണ്ടും ഉയരാനാണ് സാധ്യത. കൽപ്പറ്റയിലും പകൽ ചൂട് സാധാരണ നിലയിൽനിന്ന് ഉയർന്ന അനുഭവമാണ്. ഈ മാസം ആറിന് കൽപ്പറ്റയിൽ 28 ഡിഗ്രി സെൽഷ്യസിന് സമീപം താപനിലയും ഏകദേശം 30 ഡിഗ്രിയോളം അനുഭവച്ചൂടും രേഖപ്പെടുത്തിയിരുന്നു.
തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ദുർബലമായതും മഴയുടെ ലഭ്യത കുറഞ്ഞതുമാണ് ഇപ്പോഴത്തെ അസാധാരണ ചൂടിന്റെ പ്രധാന കാരണങ്ങളിലൊന്നായി കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അന്തരീക്ഷത്തിലെ ഈർപ്പം ഉയർന്നുനിൽക്കുന്നതിനാൽ ശരീരത്തിന് അനുഭവപ്പെടുന്ന ചൂട് രേഖപ്പെടുത്തുന്ന യഥാർഥ താപനിലയേക്കാൾ കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
മഴയുടെ ഇടവേള നീളുന്നതോടെ വയനാട്ടിലെ കാർഷിക മേഖലയിലും ആശങ്ക ശക്തമാകുകയാണ്. പച്ചക്കറി, നെല്ല്, വാഴ, കാപ്പി, കുരുമുളക് തുടങ്ങിയ വിളകൾക്ക് ആവശ്യമായ ഈർപ്പം നിലനിർത്താൻ കൂടുൽ ജലസേചനം വേണ്ടിവരുന്നു. കിണറുകളിലും ജലസ്രോതസുകളിലും ജലനിരപ്പ് താഴ്ന്നാൽ വരും ദിവസങ്ങളിൽ കൃഷിയിടങ്ങളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാം.
ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ നേരിട്ടുള്ള വെയിൽ ഒഴിവാക്കാനും ആവശ്യത്തിന് വെള്ളം കുടിക്കാനും അധികൃതർ നിർദേശിക്കുന്നു. വയോധികർ, കുട്ടികൾ, കർഷകർ, നിർമാണ തൊഴിലാളികൾ ഉൾപ്പെടെ വെയിലത്ത് ജോലി ചെയ്യുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. മഴ ലഭ്യത ഇനിയും കുറഞ്ഞുനിൽക്കുകയും വരും ദിവസങ്ങളിലെ താപനില വർധിക്കുകയും ചെയ്താൽ വയനാട്ടിലെ പതിവ് തണുത്ത കാലാവസ്ഥയ്ക്ക് പകരം ചൂടും വരൾച്ചയും നിറഞ്ഞ കാലാവസ്ഥയിലേക്ക് ജില്ല നീങ്ങുമെന്ന ആശങ്ക ശക്തമാണ്.
Wayanad
വൈത്തിരി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് സാധാരണയായി മഴ നന്നായി ലഭിക്കേണ്ട സമയമാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പ്രധാന മഴക്കാലം. മഴയുടെ ശക്തി കുറഞ്ഞുനില്‍ക്കുന്ന സാഹചര്യവും അന്തരീക്ഷത്തില്‍ ചൂട് കൂടി നില്ക്കുന്ന സമയമായതിനാലും വേനല്‍ കാലത്തിനു സമാനമാണിപ്പോള്‍.
വേനല്‍ച്ചൂട് കടുത്തതോടെ യാത്രക്കാര്‍ക്ക് ആശ്വാസമേകി ചുണ്ടേല്‍-ചേലോട് ദേശീയപാതയോരത്ത് ഇളനീര്, കരിമ്പ് ജ്യൂസ് തുടങ്ങിയ പാനീയ വിപണികള്‍ സജീവമായി. ഉഷ്ണത്തിന് കുറവില്ലാത്തതാണ് വഴിയാത്രക്കാരെയും പ്രദേശികവാസികളെയും ഇത്തരത്തിലുള്ള തണുത്ത പാനീയക്കടകളിലേക്ക് ആകര്‍ഷിക്കുന്നത്.
കനത്ത വെയിലില്‍ ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ക്കും റോഡരികിലെ ഈ ചെറുതട്ടുകടകള് വലിയൊരു ആശ്വാസകേന്ദ്രമായി മാറിക്കഴിഞ്ഞു. ദേശീയപാതയോരത്ത് വരിവരിയായി പ്രവര്‍ത്തിക്കുന്ന ഈ കടകളില്‍ രാവിലെയോടെ തന്നെ കച്ചവടം സജീവമാകാറുണ്ട്. പ്രകൃതിദത്തമായ ഇളനീര് വെള്ളവും ഉന്മേഷം നല്കുന്ന കരിമ്പ് ജ്യൂസുമാണ് ഭൂരിഭാഗം പേരും തെരഞ്ഞെടുക്കുന്നത്.
തല്‍ക്ഷണം തയാറാക്കി നല്കുന്ന വിവിധതരം ജ്യൂസുകള്‍ക്കും നാരങ്ങാവെള്ളത്തിനും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കൃത്രിമ പാനീയങ്ങളേക്കാള്‍ ആരോഗ്യമുള്ള പ്രകൃതിദത്ത പാനീയങ്ങളിലേക്ക് ആളുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. വരും ദിവസങ്ങളില്‍ പാനീയ കടകളിലെ തിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.
Wayanad
പുല്‍പ്പള്ളി: വയോജനങ്ങള്‍ നേരിടുന്ന വിവിധ തരത്തിലുള്ള പീഡനങ്ങളും അവകാശ ലംഘനങ്ങളും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പഴശിരാജ കോളജില്‍ വയോജന പീഡനത്തിനെതിരേ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
പഴശിരാജ കോളജ് എന്‍എസ്എസ് യൂണിറ്റിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മാനന്തവാടി കമ്യൂണിറ്റി റേഡിയോ മാറ്റൊലി സ്റ്റേഷന് ഡയറക്ടറും ന്യൂമാന്‍സ് കോളജ് മാനേജരുമായ ഫാ. ബിജോ തോമസ് ബോധവത്കരണ ക്ലാസിന് നേതൃത്വം നല്കി. വയോജന പീഡനത്തിന്റെ വിവിധ രൂപങ്ങള്‍, വയോജനങ്ങളുടെ അവകാശങ്ങള്‍, സംരക്ഷണ സംവിധാനങ്ങള്‍, സമൂഹത്തിന്റെ ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
വിദ്യാര്‍ഥികളിലും യുവജനങ്ങളിലും വയോജനങ്ങളോടുള്ള കരുതലും ബഹുമാനവും വളര്‍ത്തുന്നതിനും വയോജന പീഡനം തടയുന്നതില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിപാടി.
എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍മാരായ കെ.പി. വിമ്യ, ഡോ. സന്തോഷ് എന്നിവര്‍ പരിപാടിയുടെ ഏകോപനം നിര്‍വഹിച്ചു. എന്‍എസ്എസ് വോളണ്ടിയര്‍മാരും വിദ്യാര്‍ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.
Wayanad
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മുള്ളന്‍കൊല്ലി ടൗണ്‍, പാടിച്ചിറ, കബനിഗിരി, പെരിക്കല്ലൂര്‍ ടൗണുകളില്‍ ട്രാഫിക് പരിഷ്കരണം നടപ്പാക്കിയതായി ട്രാഫിക് അഡൈ്വസറി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ മാസം ചേര്‍ന്ന ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നാല് ടൗണുകളില്‍ ട്രാഫിക് പരിഷ്കരണം കൊണ്ടുവന്നത്. പൊലിസിന്റേയും വ്യാപാരികളുടേയും ടാക്സി ഡ്രൈവേഴ്സ് യൂണിയന്റേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെയാണ് ട്രാഫിക് പരിഷ്കരണം നിശ്ചയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മിനി ജയിംസ്, പഞ്ചായത്തംഗങ്ങളായ പി.എ. പ്രകാശന്, സജി കൊച്ചുകുടിയില്‍, സിനി ആന്റണി, വ്യാപാരികളായ സണ്ണി മണ്ഡപത്തില്‍, സുധീപ് തോമസ്, ജില്‍സ് മണിയത്ത് എന്നിവര്‍ നേതൃത്വം നല്കി.
Wayanad
പുല്‍പ്പള്ളി: അധ്യാപക ദിനത്തിലെ കുട്ടിടീച്ചര്‍ കുട്ടികള്‍ക്ക് കൗതുകം ആയി. ചണ്ണോത്തു കൊല്ലി ഗവ. എല്‍പി സ്കൂളിലാണ് അധ്യാപക ദിനത്തോട് അനുബന്ധിച്ച് നാലാം ക്ലാസ് വിദ്യാര്‍ഥിയും സ്കൂള്‍ ലീഡറുമായ ആരാധ്യ ദിനേഷ് അധ്യാപികയായത്. കുട്ടികള്‍ക്ക് ഇതൊരു പുതിയ അനുഭവം ആയിരുന്നു.
പ്രവര്‍ത്തനങ്ങള്‍ക്ക് മുള്ളന്‍കൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, പിടിഎ പ്രസിഡന്റ് അശ്വതി സോജന്, പ്രധാനാധ്യാപിക ബിന്ദു അഗസ്റ്റിന് എന്നിവര്‍ നേതൃത്വം നല്കി.
Wayanad
കോറോം: യാക്കോബായ സുറിയാനി സഭയുടെ കീഴില്‍ പ്രവൃത്തിക്കുന്ന യുവജന പ്രസ്ഥാനമായ ജാക്കൊബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന് (ജെഎസ്ഒവൈഎ) മലബാര്‍ ഭദ്രാസനം മെംബര്‍ഷിപ് വിതരണം ആരംഭിച്ചു.
കൊറോം സെന്റ് മേരീസ് യാക്കോബായ സൂനോറോ പള്ളിയില്‍ പരിശുദ്ധ ദൈവ മാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ മേഖലാതല വിതരണോദ്ഘാടനം ഇടവക വികാരി ഫാ. സോജന് വാണാക്കുടി നിര്‍വഹിച്ചു. ട്രസ്റ്റി എന്‍.പി. ജോസഫ് നെടുവേലി അധ്യക്ഷത വഹിച്ചു.
ഭദ്രാസന സെക്രട്ടറി കെ.പി. എല്‍ദോസ് മുഖ്യ പ്രഭാഷണം നടത്തി. മാനന്തവാടി മേഖല സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, മീനങ്ങാടി മേഖല സെക്രട്ടറി മനു അരിമുള, ജെഎസ്ഒ വൈഎ കോറോം യൂണിറ്റ് ഭാരവാഹികളായ ദാന്‍ ബേസില്‍, ബേസില്‍ ജോസ്, ബേസില്‍ കെ. ജോര്‍ജ്, എല്‍ദോ പോള്‍, അലന് മാത്യു, ജിന്സണ് പലമല, മഞ്ജു ബേസില്‍ കുഴിവേലി, എല്‍ദോ ജോസ് വാഴക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
Wayanad
സുല്‍ത്താന്‍ ബത്തേരി: എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ബത്തേരി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ പള്ളി ഹാളിലാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഈ ക്യാമ്പ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം രക്തം ദാനം ചെയ്ത് മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര് സ്തേഫാനോസ് നിര്‍വഹിച്ചു.
ക്യാമ്പില്‍ നിരവധി പേര് രക്തം ദാനം ചെയ്തു. പരിപാടികള്‍ക്ക് വികാരി ഫാ. ഡോ. മത്തായി അതിരംപുഴയില്‍, സഹ വികാരി ഫാ. സജി ചൊള്ളാട്ട്, ട്രസ്റ്റി ജോസ് വി. തണ്ണിക്കോട്ട്, സെക്രട്ടറി മേരീസ് മത്തായി ഓണശേരി, ജോയിന്റ് സെക്രട്ടറി എല്‍ദോസ് നിരവത്തുകണ്ടത്തില്, ജനറല്‍ കണ്‍വീനര്‍ ജോണി കാണിയാട്ട്, കണ്‍വീനര്‍ സോബി ഏബ്രഹാം ഓലപ്പുരക്കല്‍, സ്വപ്ന സി. കല്ലപ്പാറ, അനു ബിനോയി പുല്യാട്ടേല്‍, അബിന്‍ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.
Wayanad
സുല്‍ത്താന്‍ ബത്തേരി: നമ്പിക്കൊല്ലിയിലെ പ്രകൃതിയുടെ മനോഹാരിതയ്ക്കൊപ്പം വയലാര്‍ ഗാനങ്ങളുടെ മധുരവും ആസ്വദിച്ച് അല്പനേരം വിശ്രമിക്കാം.
നമ്പിക്കൊല്ലി പുഴയോരത്ത് ഞാവല്‍മരത്തണലില്‍ വയലാര്‍ രാമവര്‍മയുടെ ഓര്‍മകള്‍ക്ക് സമര്‍പ്പിച്ച് ഒരുക്കിയ വിശ്രമകേന്ദ്രമാണ് സഞ്ചാരികളുടെ ശ്രദ്ധ നേടുന്നത്. വയലാറിന്റെ തീവ്ര ആരാധകരായ സുഹൃത്തുക്കളായ ജോര്‍ജ് വലിയകുന്നും എല്‍ഐസി ബിജുവും ചേര്‍ന്നാണ് വേറിട്ട ആശയം യാഥാര്‍ഥ്യമാക്കിയത്. പുഴയോരത്തെ പച്ചപ്പും വയലുകളും ഗ്രാമീണ കാഴ്ചകളും ആസ്വദിക്കാനെത്തുന്നവര്‍ക്ക് വയലാര്‍ ഗാനങ്ങളുടെ ശാന്തതാളത്തിനൊപ്പം ഇവിടെ വിശ്രമിക്കാം. പ്രണയവും പ്രകൃതിയും വിപ്ലവവുമെല്ലാം നിറഞ്ഞുനില്ക്കുന്ന വയലാര്‍ ഗാനങ്ങളാണ് ഇവിടെ അന്തരീക്ഷത്തിന് സംഗീതസാന്നിധ്യമാകുന്നത്.
ദിവസവും രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് ഗാനങ്ങള്‍ ഇവിടെ അലയടിക്കുന്നത്. വയലാറിന്റെ നിത്യഹരിത ഗാനങ്ങളോടുള്ള ആദരസൂചകമായി ഒരുക്കിയ ഇരിപ്പിടം ഇതിനകം തന്നെ നിരവധി പേരെ ആകര്‍ഷിച്ചു തുടങ്ങി. പ്രകൃതിയും സംഗീതവും ഒത്തുചേരുന്ന ഈ ഇടം നമ്പിക്കൊല്ലിയിലെത്തുന്ന സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമായി മാറുകയാണ്.
Wayanad
സുല്‍ത്താന്‍ ബത്തേരി: വയനാട് ഡയറ്റില്‍ നടന്ന 30-ാമത് വയനാട് റവന്യു ജില്ലാ പിപിടിടിഐ, ഐടിഇ അധ്യാപക കലോത്സവത്തില്‍ മാനന്തവാടി സെന്റ് ജോസഫ് ടിടിഐയ്ക്ക് കലാകിരീടം.
106 പോയിന്റ് നേടികൊണ്ടാണ് ഒന്നാം സ്ഥാനം നേടിയത്. 98 പോയിന്റുള്ള പനമരം ഗവ. ടിടിഐയ്ക്കാണ് രണ്ടാം സ്ഥാനം. 126 അധ്യാപക വിദ്യാര്‍ഥികളും 76 അധ്യാപകരുമടക്കം 202 പേരാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.
ഡിഎല്‍എഡ് അധ്യാപക വിദ്യാര്‍ഥികള്‍ക്കായി മോണോ ആക്ട്, മലയാളം പദ്യംചൊല്ലല്‍, പ്രസംഗം, ലളിതഗാനം, സംഘഗാനം, മാപ്പിളപ്പാട്ട്, പ്രഭാഷണം എന്നീ ഏഴ് ഇനങ്ങളിലാണ് മത്സരം നടന്നത്. അധ്യാപകര്‍ക്കായി കവിയരങ്ങ്, ലളിതഗാനം, സംഘഗാനം എന്നീ മൂന്ന് ഇനങ്ങളിലും മത്സരം നടന്നു.
രാവിലെ വയനാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ് പതാക ഉയര്‍ത്തിയതോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു.
മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ 17ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല കലോത്സവത്തില്‍ വയനാടിനെ പ്രതിനിധീകരിക്കും.
Wayanad
വൈത്തിരി: അച്ചൂർ, ആറാം മൈൽ തുടങ്ങിയ പ്രദേശങ്ങളിൽ തേയില കൃഷി പ്രതിസന്ധിയിൽ.
വയനാടിന്റെ സന്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന തേയില കൃഷി ഇന്ന് കർഷകർക്കും തോട്ടമുടമകൾക്കും കനത്ത ബാധ്യതയായി മാറിയിരിക്കുന്നു. ഉത്പാദനച്ചെലവിലെ വർധനയും വിപണിയിലെ വിലയിടിവുമാണ് ഈ മേഖലയെ പ്രധാനമായും തളർത്തുന്നത്. ഒരു കിലോ പച്ചില നുള്ളിയെടുക്കാൻ വലിയ തുക കൂലിയായും വളത്തിനും കീടനാശിനിക്കുമായി ചെലവാകുന്നുണ്ട്. എന്നാൽ ഇതിനനുസരിച്ചുള്ള തുക ലേലകേന്ദ്രങ്ങളിൽ നിന്നോ സഹകരണ സ്ഥാപനങ്ങളിൽ നിന്നോ തേയിലയ്ക്ക് ലഭിക്കുന്നില്ല.
തേയില പച്ചില വില
ഫാക്ടറികളിലും സൊസൈറ്റികളിലും കൊടുക്കുന്ന പച്ചിലയ്ക്ക് കിലോയ്ക്ക് ശരാശരി 12 മുതൽ 18 വരെയാണ് നിലവിലെ മാർക്കറ്റ് വില. സംസ്കരിച്ച തേയിലപ്പൊടിയുടെ റീട്ടെയിൽ വില കിലോയ്ക്ക് 180 മുതൽ 250 വരെയുണ്ട്.
സാധാരണ രീതിയിൽ ഒരു വലിയ ചാക്കിൽ ഏകദേശം 25 കിലോ മുതൽ 35 കിലോ വരെ പച്ചില കൊള്ളും. തോട്ടം മേഖലയിലെ നിലവിലെ സർക്കാർ/യൂണിയൻ വേതന നിരക്ക് പ്രകാരം ഒരു ദിവസത്തേക്ക് 500 മുതൽ 600 ആണ് അടിസ്ഥാന കൂലി. ചെറിയ തോട്ടങ്ങളിൽ പറിക്കുന്ന ഇലയുടെ ആകെ തൂക്കമനുസരിച്ച് കിലോയ്ക്ക് എട്ട് മുതൽ 10 വരെയാണ് ലഭിക്കുക. രാജ്യാന്തര വിപണിയിലുണ്ടായ വ്യതിയാനങ്ങളും കയറ്റുമതിയിലെ കുറവും തിരിച്ചടിയായതോടെ ആഭ്യന്തര വിപണിയിലും തേയിലയ്ക്ക് പ്രതീക്ഷിച്ച വല ലഭിക്കാ്ത സാഹചര്യമാണ് നിലവിലുള്ളത്.
കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥാ വ്യതിയാനമാണ് തേയില കർഷകർ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ക്രമം തെറ്റിയെത്തുന്ന മഴയും ദീർഘനാൾ നീണ്ടുനിൽക്കുന്ന വരൾച്ചയും തേയിലച്ചെടികളുടെ വളർച്ചയേയും ഉത്പാദനത്തെയും സാരമായി ബാധിക്കുന്നുണ്ട്. മുൻപ് കൃത്യമായി ലഭിച്ചിരുന്ന വിളവ് ഇപ്പോൾ ലഭിക്കുന്നില്ലെന്ന് മാത്രമല്ല അപ്രതീക്ഷിതമായി ഉണ്ടാകുന്ന താപനില വ്യതിയാനങ്ങൾ കാരണം ഇലപ്പേൻ, തേയിലക്കൊതുക് തുടങ്ങിയ കീടങ്ങളുടെ ആക്രമണം രൂക്ഷമാകുകയും ചെയ്യുന്നു. ഇവയെ പ്രതിരോധിക്കാൻ വൻ തുക ചെലവഴിച്ച് മരുന്നുകൾ തളിക്കേണ്ടി വരുന്നത് കർഷകന്റെ സാന്പത്തിക ഭാരം വീണ്ടും വർധിപ്പിക്കുന്നു. കൂടാതെ പുലി, കടുവ, കാട്ടാന, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളുടെ ശല്യം കാരണം പല തോട്ടങ്ങളിലും തൊഴിലാളികൾക്ക് സമയത്തിന് ജോലിക്ക് ഇറങ്ങാൻ സാധിക്കാത്ത സ്ഥിതിയുമുണ്ട്. കഴിഞ്ഞ ആഴ്ചയും അച്ചൂരിലെ തേട്ടത്തിൽ പുലി ഇറങ്ങിയതാതി തൊഴിലാളികൾ പറഞ്ഞു.
തൊഴിലാളി ക്ഷാമം
പരന്പരാഗതമായി ഈ മേഖലയിൽ ജോലി ചെയ്തിരുന്ന പ്രാദേശിക തൊഴിലാളികൾ മറ്റ് മേഖലകളിലേക്ക് മാറുന്നതോടെ ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നു.എന്നാൽ ഇവരുടെ നൈപുണ്യക്കുറവും കൃത്യസമയത്ത് ആളെ കിട്ടാത്തതും വിളവെടുപ്പിനെ ബാധിക്കുന്നുണ്ട്.
യന്ത്രങ്ങൾ ഉപയോഗിച്ചുള്ള വിളവെടുപ്പിലേക്ക് പലരും മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും വയനാട്ടിലെ കുത്തനെയുള്ള മലഞ്ചെരിവുകളിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നത് എളുപ്പമല്ല. ചെറുകിട തേയിലക്കർഷകരാണ് ഈ പ്രതിസന്ധി കൂടുതൽ അനുഭവിക്കുന്നത്. ഉത്പാദിപ്പിക്കുന്ന പച്ചില ന്യായമായ വിലയ്ക്ക് വിൽക്കാൻ സാധിക്കാതെ വരുന്നത് ഇവരുടെ ജീവിതമാർഗം തന്നെ അടയ്ക്കുന്നു. ഫാക്ടറികൾ നിശ്ചയിക്കുന്ന കുറഞ്ഞ വിലയ്ക്ക് പച്ചില നൽകേണ്ടി വരുന്നത് പലരും കൃഷി ഉപേക്ഷിക്കുന്നതിലേക്കും നയിച്ചിട്ടുണ്ട്.
സർക്കാർ തലത്തിൽ നിന്നുള്ള സബ്സിഡികളും പിന്തുണയും കൃത്യമായി ലഭിക്കാത്തതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. വയനാടൻ തേയിലയുടെ ഗുണമേൻമ വർധിപ്പിച്ച് സ്വന്തമായി ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കാനും ടീ ടൂറിസം പോലുള്ള ബദൽ വരുമാന മാർഗങ്ങൾ തോട്ടങ്ങളുമായി ബന്ധപ്പെടുത്തി വികസിപ്പിക്കാനും സാധിച്ചാൽ മാത്രമേ ഈ തകർച്ചയിൽ നിന്ന് തേയില മേഖലയ്ക്ക് തിരിച്ചുവരാൻ സാധിക്കൂ എന്നാണ് അച്ചൂരിലെയും ആറാം മൈലിലെയും തേയില കർഷകർ പറയുന്നത്.
Wayanad
സുൽത്താൻ ബത്തേരി: ബത്തേരി -മലവയൽ- അന്പുകുത്തി റോഡുകളിലെ സമാന്തര സർവീസുകൾ മൂലം സ്വകാര്യ ബസ് സർവീസുകൾ കടുത്ത പ്രതിസന്ധിയിലായതായി ബസ് ഉടമകൾ.
പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ ശക്തമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ സർവീസ് നിർത്തിവയ്ക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുകയാണ് ഉടമകൾ. സമാന്തര സർവീസുകൾക്കെതിരേ നിരവധി തവണ ബന്ധപ്പെട്ട അധികൃതർക്ക് പരാതികൾ നൽകിയിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ബസ് ഉടമകളുടെ ആരോപണം. പരാതികൾ നൽകിയിട്ടും നടപടിയില്ലാത്തത് സമാന്തര സർവീസ് നടത്തുന്നവർക്ക് കൂടുതൽ ആത്മവിശ്വാസവും പ്രോത്സാഹനവും നൽകുന്നതായും ഉടമകൾ പറയുന്നു. കഴിഞ്ഞ ദിവസവും സമാന്തര സർവീസ് നടത്തിയ വാഹനം സ്വകാര്യ ബസിന്റെ മുന്നിൽ തടസം സൃഷ്ടിച്ച സംഭവമുണ്ടായിട്ടും കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന ആരോപണവുമുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നിയമാനുസൃതമായി സർവീസ് നടത്തുന്ന ബസ് ഉടമകളിലും ജീവനക്കാരിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. സമാന്തര സർവീസുകൾ നിയന്ത്രിക്കാതെ ഇത്തരത്തിൽ തുടരുകയാണെങ്കിൽ സ്വകാര്യ ബസ് സർവീസുകൾ സാന്പത്തികമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
സർവീസ് നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായാൽ സുൽത്താൻ ബത്തേരി, മലവയൽ, അന്പുകുത്തി എന്നിവിടങ്ങളോടൊപ്പം ഗോവിന്ദമൂല, അന്പുകുത്തി, എടയ്ക്കൽ ഗ്രാമീണ പ്രദേശങ്ങളിലെ സാധാരണക്കാരായ യാത്രക്കാർക്കാണ് കൂടുതൽ ദുരിതം അനുഭവിക്കേണ്ടിവരികയെന്നും അവർ മുന്നറിയിപ്പ് നൽകി. വിദ്യാർഥികൾ, തൊഴിലാളികൾ, കർഷകർ, മുതിർന്നവർ തുടങ്ങിയ നിരവധി പേർ ദൈനംദിന യാത്രകൾക്കായി സ്വകാര്യ ബസ് സർവീസുകളെ ആശ്രയിക്കുന്നുണ്ട്. ബസ് സർവീസ് നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായാൽ ഈ പ്രദേശങ്ങളിലെ പൊതുഗതാഗത സംവിധാനം താളം തെറ്റാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആശങ്ക. സമാന്തര സർവീസുകൾക്കെതിരേ നിയമാനുസൃതവും ശക്തവുമായ നടപടി സ്വീകരിച്ച് സ്വകാര്യ ബസ് സർവീസുകൾ സംരക്ഷിക്കണമെന്നും ഗ്രാമീണ മേഖലകളിലെ പൊതുഗതാഗതം നിലനിർത്തുന്നതിനാവശ്യമായ അടിയന്തര ഇടപെടൽ നടത്തണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.
Wayanad
മാനന്തവാടി: സംസ്ഥാനത്ത് ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ ബുക്കിംഗിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തി.
ഇനി മുതല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 25 ദിവസത്തെ ഇടവേളയില്‍ അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യാം.
പാശ്ചാത്യ രാജ്യങ്ങളിലെ യുദ്ധസാഹചര്യത്തെ തുടര്‍ന്ന് ആഗോള ഊര്‍ജ വിപണിയിലുണ്ടായ പ്രതിസന്ധിയും എല്‍പിജി ഇറക്കുമതിയിലുണ്ടായ സമ്മര്‍ദവും കണക്കിലെടുത്താണ് 2026 മാര്‍ച്ച് 12 മുതല്‍ ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇതിന്റെ ഭാഗമായി നഗര മേഖലകളില്‍ 25 ദിവസവും ഗ്രാമീണ മേഖലകളില്‍ 45 ദിവസവുമായിരുന്നു ബുക്കിംഗുകള്ക്കിടയിലെ ഇടവേള. ഇപ്പോഴത്തെ ഇളവോടെ 45 ദിവസത്തെ ഇടവേള ഒഴിവാക്കി എല്ലാ ഉപഭോക്താക്കള്‍ക്കും 25 ദിവസത്തിന് ശേഷം റീഫില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയ്ക്ക് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം നല്‍കിയിട്ടുണ്ട്. അതേസമയം പുതിയ ഗ്യാസ് കണക്ഷനുകളും അധിക സിലിണ്ടറുകളും അനുവദിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇതോടെ 45 ദിവസത്തെ ബുക്കിംഗ് നിയന്ത്രണം മൂലം ഉപഭോക്താക്കള്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമാകും.
Wayanad
സുൽത്താൻ ബത്തേരി: കാലവർഷം ദുർബലമായതോടെ ജില്ലയിലെ നെൽക്കർഷകർ കടുത്ത പ്രതിസന്ധിയിൽ. കൃഷിയിറക്കിയ നാൾ മുതൽ തുടർച്ചയായ വെല്ലുവിളികളാണ് കർഷകർ നേരിടുന്നത്. മുൻവർഷത്തെപ്പോലെ കാലവർഷം ശക്തിപ്രാപിക്കുമെന്ന പ്രതീക്ഷയിൽ മാസങ്ങൾക്കുമുന്‍പ് വിത്തുപാകി ഞാറാക്കിയെങ്കിലും പിന്നീട് ആവശ്യത്തിന് മഴ ലഭിക്കാത്തത് കൃഷിയെ പ്രതികൂലമായി ബാധിച്ചു.
ഞാറ് പറിച്ച് പാടത്തിറക്കേണ്ട സമയത്ത് ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ പല കർഷകർക്കും പാകമായ ഞാറ് ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് പുതിയ നെൽവിത്ത് വിതച്ച് വീണ്ടും കൃഷിയിറക്കുകയായിരുന്നു. ഇതിനിടയിലും മഴ ലഭിക്കാത്തത് കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. ഞാറ് പറിച്ചുനട്ട പാടങ്ങളിൽ കളപറിക്കാനും വളപ്രയോഗം നടത്താനും ആവശ്യമായ വെള്ളം ലഭിക്കാത്തതും കർഷകരെ ദുരിതത്തിലാക്കുന്നു. ജില്ലയിലെ പല പാടശേഖരങ്ങളും വെള്ളമില്ലാതെ വിണ്ടുകീറിത്തുടങ്ങി. വരുംദിവസങ്ങളിലും മഴ ലഭിച്ചില്ലെങ്കിൽ ഈ വർഷത്തെ നെൽകൃഷി തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകർ.
ജില്ലയിൽ ഏറ്റവും കുറവ് മഴ ലഭിച്ച പ്രദേശങ്ങളിലൊന്നായ നൂൽപ്പുഴ പഞ്ചായത്തിൽ സ്ഥിതി കൂടുതൽ രൂക്ഷമാണ്. പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലായി ആയിരക്കണക്കിന് ഏക്കർ നെൽകൃഷിയാണ് ജലസേചന സൗകര്യമില്ലാതെ പ്രതിസന്ധിയിലായത്. നന്പിക്കൊല്ലി, മാതമംഗലം, കണ്ണങ്കോട് തുടങ്ങിയ പാടശേഖരങ്ങളിൽ ജലസേചനത്തിനായി പ്രധാനമായും ആശ്രയിച്ചിരുന്ന കല്ലൂർ പുഴയിലും ജലനിരപ്പ് കുറഞ്ഞതോടെ കർഷകർ ആശങ്കയിലാണ്.
പുഴയിൽനിന്ന് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ കൃഷിയിടങ്ങളിലേക്ക് ജലമെത്തിക്കുന്നതും പ്രയാസകരമായി. പല പാടശേഖരങ്ങളിലും സ്വന്തമായി മോട്ടോർ ഉപയോഗിച്ചാണ് കർഷകർ ഇപ്പോൾ ജലസേചനം നടത്തുന്നത്. ഇതോടെ നെൽകൃഷിയുടെ ചെലവ് ഇരട്ടിയായി. ഇന്ധനച്ചെലവും വൈദ്യുതി ചെലവും കൂടാതെ മോട്ടോർ ഉപയോഗിച്ച് വെള്ളം പന്പുചെയ്യുന്നതിനുള്ള അധിക ചെലവും കർഷകർക്ക് താങ്ങാനാകാത്ത സ്ഥിതിയാണ്. ഇനിയും മഴ ലഭിക്കാതെ മോട്ടോർ ഉപയോഗിച്ച് ജലസേചനം നടത്തി കൃഷി മുന്നോട്ടുകൊണ്ടുപോയാൽ വൻ സാന്പത്തിക നഷ്ടമുണ്ടാകുമെന്നാണ് കർഷകർ പറയുന്നത്. ഒട്ടേറെ കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുമുണ്ട്. ഇപ്പോൾ കളപറിക്കലും വളയോഗവും നടത്തേണ്ട നിർണായക ഘട്ടത്തിലാണ് നെൽകൃഷി.
ആവശ്യത്തിന് വെള്ളം ലഭിക്കാതെ ഇവ ചെയ്യാൻ കഴിയാത്തപക്ഷം പാടങ്ങളിൽ കളകയറി നെച്ചെടികൾ നശിക്കുന്ന സ്ഥിതിയുണ്ടാകും. മഴയുടെ കുറവിനൊപ്പം ജലസേചന സംവിധാനങ്ങളുടെ അപര്യാപ്തതയും കർഷകരുടെ പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
കൃഷിയുടെ നിർണായക ഘട്ടത്തിൽ വെള്ളം ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിനൊപ്പം ആവശ്യമായ ജലസേചന സംവിധാനങ്ങൾ സജ്ജമാക്കാനും സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. കൃഷിവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വയനാട്ടിലെ പരന്പരാഗത നെൽകൃഷിക്ക് കനത്ത തിരിച്ചടിയാകും. കാലവർഷത്തിന്റെ കുറവ് തുടർന്നാൽ നിലവിലെ കൃഷിയെ മാത്രമല്ല അടുത്ത കൃഷിയിറക്കലിനെയും ഇത് ബാധിക്കുമെന്ന ആശങ്കയും കർഷകർക്കുണ്ട്. വെള്ളമില്ലാതെ പാടങ്ങൾ വരണ്ടുണങ്ങുന്ന സാഹചര്യം തുടർന്നാൽ കർഷകർ കൃഷിയിൽനിന്ന് പിൻമാറാൻ നിർബന്ധിതരാകുമെന്നും അവർ പറയുന്നു.
Wayanad
പുല്‍പ്പള്ളി: അധ്യാപക ദിനത്തോടനുബന്ധിച്ച് പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്കൂളിലെ അധ്യാപകരെ വയനാട് യൂത്ത് സര്‍വീസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ആദരിച്ചു.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് യോഗം ഉദ്ഘാടനം ചെയ്തു. ബേബി കൈനിക്കുടി അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍ട്രീസ, സിസ്റ്റര്‍ ആന്‍സീന, സിസ്റ്റര്‍ ടെസിന്, ടി.യു. ഷിബു, സിസ്റ്റര്‍ ഡെയ്സി, സിസ്റ്റര്‍ ദിയ, സി.ഡി. ബാബു എന്നിവര്‍ പ്രസംഗിച്ചു.
നടവയല്‍: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഗുരുസ്മൃതി 2026 പിടിഎയും വിദ്യാര്‍ഥികളും ചേര്‍ന്ന് സംഘടിപ്പിച്ചു. സ്കൂളിലെ 71 അധ്യാപകരെയാണ് ഗുരുസ്മൃതിയില്‍ ആദരിച്ചത്. കത്തിച്ച മെഴുകുതിരിയും നെല്ലിക്കയും നല്‍കിയാണ് വിദ്യാര്‍ഥികള്‍ അധ്യാപകരെ വേദിയിലേക്ക് ആനയിച്ചത്. സ്കൂള്‍ മാനേജര്‍ ആര്‍ച്ച് പ്രീസ്റ്റ് ഫാ. വിന്‍സന്റ് കളപ്പുര ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് പ്രിന്‍സ് ജോസഫ് അധ്യക്ഷത വഹിച്ചു. എംപിടിഎ പ്രസിഡന്റ് ജിന്‍സി ജോര്‍ജ്, ബിജു ഈസി, ടെസാ ടോം, സ്നേഹാ സായി, മുഹമ്മദ്, ജയിംസ് പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അധ്യാപക ദിനത്തിന്റെ ഓര്‍മയ്ക്കായി അധ്യാപകര്‍ക്ക് പൂച്ചെടികളും നല്കി.
Wayanad
സുല്‍ത്താന്‍ബത്തേരി: കാലാവസ്ഥയിലെ അസാധാരണ മാറ്റം ജില്ലയില്‍ കാര്‍ഷികമേഖലയെ ആശങ്കയിലാക്കുന്നു. കാലവര്‍ഷം ദുര്‍ബലമാകുകയും ചിങ്ങത്തില് കഠിനമായ ചൂട് അനുഭവപ്പെടുകയും ചെയ്യുന്നത് കാപ്പി, കുരുമുളക് ഉള്‍പ്പെടെ നാണ്യവിളകള്‍ക്കും ഇഞ്ചി, ചേന തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ക്കും നെല്‍കൃഷിക്കും തിരിച്ചടിയായി.
താലൂക്കില്‍ മഴ കുറഞ്ഞ പ്രദേശങ്ങളിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
രണ്ടാംഘട്ട വളസേചനം നടത്തേണ്ട സമയം മഴ ലഭിക്കാത്തത് നെല്‍കര്‍ഷകരെ ദുരിതത്തിലാക്കി.
കളനീക്കത്തിനും വളപ്രയോഗത്തിനും ആവശ്യമായ വെള്ളം പാടങ്ങളില്‍ ഇല്ല. വിളവെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കാപ്പിയും കുരുമുളകും പാകമാകാന്‍ ആവശ്യമായ മഴ ലഭിക്കാത്ത് വലിയതോതിലുള്ള ഉത്പാദന നഷ്ടത്തിനിടയാക്കുമെന്ന് ആകുലതയിലാണ് കൃഷിക്കാര്‍. കവുങ്ങിന്‍തോട്ടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. മഴയുടെ കുറവുമൂലം പല തോട്ടങ്ങളിലും അടയ്ക്കാപ്പൂങ്കുലകള് ഉണങ്ങിവീഴുകയാണ്.
സാധാരണ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കാപ്പി, കുരുമുളക്, കവുങ്ങ് തോട്ടങ്ങള്‍ പാട്ടത്തിനെടുക്കുന്ന മൊത്തക്കച്ചവടക്കാര്‍ ഇത്തവണ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാകാത്തത് കര്‍ഷകരുടെ വാര്ഷികവരുമാനത്തെ ബാധിച്ചു. ദൈനംദിന ചെലവിനും മറ്റ് ആവശ്യങ്ങള്‍ക്കും പണം കണ്ടെത്തിയിരുന്നത് ഇത്തരം പാട്ടത്തിലൂടെയായിരുന്നു.
നെല്പാടങ്ങള് വിണ്ടുകീറുന്നു
ജലസേചന സംവിധാനങ്ങളുടെ അപര്യാപ്തതയാണ് നെല്‍കര്‍ഷകരുടെ പ്രധാന പ്രതിസന്ധി. ജില്ലയില്‍ ഭൂരിഭാഗം പാടശേഖരങ്ങളിലും ജലസേചന സൗകര്യം പരിമിതമാണ്. മഴ തുടര്‍ന്നും ലഭിച്ചില്ലെങ്കില്‍ വിളവെടുപ്പിന് പാകമാകേണ്ട നെല്ല് ഉപേക്ഷിക്കേണ്ടിവരുമെന്നാണ് കര്‍ഷകരുടെ ആശങ്ക. പല പ്രദേശങ്ങളിലും നെല്‍വയലുകള്‍ ഇതിനകം വിണ്ടുകീറിത്തുടങ്ങി. പതിവിലും ഇരട്ടിയോളം മുതല്‍മുടക്കിലാണ് ഇത്തവണ പലരും നെല്‍കൃഷിയിറക്കിയത്. പാടങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്തുന്നതിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണെന്ന ആവശ്യം ശക്തമാണ്.
ക്ഷീരമേഖലയില്‍ വരുമാനം കുറഞ്ഞു
കാലാവസ്ഥ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ ക്ഷീര മേഖലയിലും പ്രകടമാണ്. ക്ഷീരവൃത്തിയില്നിന്നുള്ള വരുമാനവും കുറഞ്ഞതായി കര്‍ഷകര്‍ പറയുന്നു. ക്ഷീരവൃത്തി മുഖ്യ ഉപജീവനമാര്‍ഗമായി സ്വീകരിച്ചവര്‍ താലൂക്കില്‍ നിരവധിയാണ്. കാര്‍ഷിക, ക്ഷീര മേഖലകള്‍ ഒരേസമയം പ്രതിസന്ധിയിലായത് ഗ്രാമീണ കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുകയാണ്
ഇഞ്ചി കൃഷിയില്‍ പ്രതിസന്ധി രൂക്ഷം
ഇഞ്ചി കൃഷിയിലും പ്രതിസന്ധി രൂക്ഷമാണ്. ഫംഗസ് ബാധയെത്തുടര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു. വാഴ കൃഷിയിലും സ്ഥിതി മെച്ചമല്ല. രോഗബാധയ്ക്കു പുറമേ വിലയിടിവും കര്‍ഷകരെ പിന്നോട്ടടിപ്പിക്കുന്നു. നേന്ത്രവാഴയ്ക്ക് താങ്ങുവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ പലതവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അമ്മായിപ്പാലത്തെ പഴം-പച്ചക്കറി സംസ്കരണ യൂണിറ്റിലെ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന യന്ത്രസാമഗ്രികള്‍ ഉപയോഗശൂന്യമായി നശിക്കുമ്പോഴും കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കാനും വിപണനം ഉറപ്പാക്കാനും ഫലപ്രദമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നില്ല.
കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കണം
ചീരാല്‍: കാലാവസ്ഥാവ്യതിയാനവും ഉത്പാദനച്ചെലവിലെ വര്‍ധനവും ക്ഷീരമേഖലയില്‍ പ്രതിസന്ധി രൂക്ഷക്കുന്ന സാഹചര്യത്തില്‍ കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കണം. വ്യാവസായികാടിസ്ഥാനത്തില്‍ പുല്‍കൃഷി പ്രോത്സാഹിപ്പിക്കണം. വേനല്‍ കടുക്കുന്നതോടെ പച്ചപ്പുല്ലിന്റെ ലഭ്യത കുറയുന്നത് പാല് ഉത്പാദനത്തെ ബാധിക്കുകയാണ്. പച്ചപ്പുല്ല് ലഭിക്കുന്ന കാലത്ത് ചെലവ് കുറച്ചെങ്കിലും നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. പുറത്തുനിന്ന് തീറ്റ വാങ്ങേണ്ടിവരുന്നതിനാല്‍ ചെലവ് വലിയ തോതില്‍ വര്‍ധിക്കുകയാണ്. പാലിന്റെ വിലയ്ക്കനുസരിച്ച് നിയന്ത്രിക്കാന്‍ കഴിയുന്നതല്ല ഉത്പാദനച്ചെലവ്. ക്ഷീരമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കണം.
എ.പി. ഷാജി നമ്പ്യാര്‍കുന്ന് (ക്ഷീരകര്ഷകന്).
വയലുകളില്‍ ജലസേചന സൗകര്യം ഒരുക്കണം
ജില്ലയിലെ മുഴുവന്‍ പാടങ്ങളിലും ജലസേചനത്തിന് സൗകര്യം ഒരുക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രത്യേക ശ്രദ്ധ പതിയണം. കളനീക്കത്തിനും വളപ്രയോഗത്തിനും ആവശ്യമായ വെള്ളത്തിന്റെ അഭാവത്തില്‍ ജില്ലയില്‍ നൂറുകണക്കിന് ഏക്കര്‍ പാടത്ത് നെല്‍കൃഷി പ്രതിസന്ധിയിലാണ്. മഴയെ മാത്രം ആശ്രയിച്ച് നെല്‍കൃഷി മുമ്പോട്ട് കൊണ്ടുപോകാനാകില്ല.
കെ.വി. അരുണ്‍, നെല്കര്ഷകന്, മാതമംഗലം
സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം
കര്‍ഷകരെയും പൊതുജനങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. കാലവര്‍ഷത്തിന്റെ അളവില്‍ വന്‍ കുറവുണ്ടായതോടെ വയനാട് വരള്‍ച്ചാഭീഷണിയിലാണ്. മഴക്കുറവ് കാര്‍ഷിക മേഖലയെ ബാധിച്ചു. വിളകളുടെ ഉത്പാദനത്തില്‍ ഉണ്ടാകുന്ന കുറവ് കര്‍ഷകരുടെ ഉപജീവനം കടുത്ത പ്രതിസന്ധിയിലാക്കും. പലേടത്തും പാടങ്ങള്‍ ഉണങ്ങി കൃഷി നശിക്കുകയാണ്.കുടിവെള്ള ലഭ്യതയിലും സ്ഥിതി ആശങ്കാജനകമാണ്.
എ.സി. തോമസ്, ചെയര്മാന് ഫാര്‍മേഴ്സ് റിലീഫ് ഫോറം വയനാട്
Kannur
ചെറുപുഴ: ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് ചെറുപുഴ നവജ്യോതി കോളജ് സോഷ്യൽ വർക്ക് (ബിഎസ്ഡബ്ല്യു) വിഭാഗം വിദ്യാർഥികളുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിലും പൊതുവേദികളിലും ആത്മഹത്യക്കെതിരേ സന്ദേശം ഉയർത്തി തെരുവുനാടകം അവതരിപ്പിച്ചു. "കൂടപ്പിറപ്പ്' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മാനസികാരോഗ്യത്തിന്റെ പ്രാധാന്യവും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കൂട്ടായ്മയുടെ കരുത്തും പകർന്നുനൽകി.
ചിറ്റാരിക്കാൽ സെന്റ് മേരീസ് ഹൈസ്കൂൾ, സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവുനാടകം നവ്യാനുഭവമായി. ജീവിതം എത്രമേൽ മനോഹരമാണെന്നും ചെറിയ പ്രശ്നങ്ങളുടെ പേരിൽ ജീവനൊടുക്കുന്ന പ്രവണതകൾക്കെതിരെ എത്രത്തോളം ജാഗ്രത വേണമെന്നും നാടകം വരച്ചുകാട്ടി. വിദ്യാർഥികളിലും അധ്യാപകരിലും ഒരുപോലെ ചിന്താവിഷയമുണർത്താൻ സഹായകമായി.
കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടന സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. സോമശേഖരൻ അധ്യക്ഷത വഹിച്ചു. കോളജ് ഡയറക്ടർ ഡോ. സിജോയി പോൾ ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ സന്ദേശം നൽകി. ജീവിതം നഷ്ടപ്പെടുത്തലല്ല, അതിജീവിക്കാനുള്ളതാണെന്നും പരസ്പരം കൈത്താങ്ങാവുക എന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ ധർമമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബിഎസ്ഡബ്ല്യു വിഭാഗം മേധാവി ഫാ. ബിനോയ് വാഴയിൽ പരിപാടികൾക്ക് നേതൃത്വം നൽകി.
Kannur
ആലക്കോട്: ചെറുപുഷ്പ മിഷൻ ലീഗ് തലശേരി അതിരൂപതയുടെയും പരപ്പ ശാഖയുടെയും നേതൃത്വത്തിൽ തലശേരി ജോസ്ഗിരി ആശുപത്രിയുടെ സഹകരണത്തോടെ ജീവധാര രക്തദാന ക്യാമ്പ് നടത്തി. പരപ്പ സെന്റ് ജോസഫ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. മിഷൻ ലീഗ് അതിരൂപത പ്രസിഡന്റ് സുനിൽ ചെന്നിക്കര അധ്യക്ഷത വഹിച്ചു.
അതിരൂപത ഡയറക്ടർ ഫാ. ജിതിൻ വയലുങ്കൽ ആമുഖ സന്ദേശം നൽകി. പരപ്പ സെന്റ് ജോസഫ് പള്ളി വികാരി ഫാ. അനീഷ് ചക്കിട്ടമുറിയിൽ അനുഗ്രഹപ്രഭാഷണം നടത്തി. ജോസ്ഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ലിയ ടോം കളത്തിപ്പറമ്പിൽ, ഡോ. സിസ്റ്റർ സീലിയ കല്ലിടുക്കിൽ, സിസ്റ്റർ അനറ്റ് ഇളയച്ചാനിക്കൽ, സിസ്റ്റർ ആൻമേരി തുരുത്തിപ്പള്ളിൽ, സിസ്റ്റർ ലിനോ കാരക്കാട്ട്, സോന, ജിസിയ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Kannur
കുടിയാന്മല: ഏരുവേശി ഗ്രാപഞ്ചായത്ത് ഒന്നാം വാർഡിൽ ചാത്തമലഭാഗത്ത് പുലിയുടെ സാന്നിധ്യമുളളതായി സംശയമുയർന്നു. കഴിഞ്ഞദിവസം രാത്രിയിൽ പ്രദേശത്തെ കോട്ടിയിൽ വിനോദിന്റെ രണ്ട് വയസുള്ള ആടിനെ കടിച്ചുകൊന്ന് പകുതിയോളം ഭക്ഷിച്ചനിലയിൽ കണ്ടെത്തി.
പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാലിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രധിനിധികൾ, വെറ്ററിനറി ഡോക്ടർ എന്നിവരടങ്ങുന്ന സംഘം സംഭവ സ്ഥലം സന്ദർശിച്ചു.
ഇന്നുതന്നെ ഈ ഭാഗത്ത് കാമറകൾ സ്ഥാപിക്കുമന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി ഫ്രാൻസീസ്, ഒന്നാം വാർഡ് മെംബർ നിഷാ സോജൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.എച്ച്. ഷമീന, നികേഷ് വെമ്പിരിഞ്ഞൻ, കെ. അരുൺ, പി.എസ്. ഷൈനിഷ്, വാച്ചർ സാബു, വെറ്ററിനറി ഡോക്ടർ സന്ദീപ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.
Kannur
പയ്യാവൂർ: ചാമക്കാൽ ഗവ. എൽപി സ്കൂളിലെ കുട്ടികളുടെ പാർക്കായ വർണക്കൂടാരത്തിൽ വിരുന്നെത്തിയ ചിത്രശലഭങ്ങൾ വർണപ്രപഞ്ചമൊരുക്കി. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ പാകി മുളപ്പിച്ച കിലുക്കി ചെടികളിൽ കരിനീലി കടുവാശലഭങ്ങൾ കൂട്ടത്തോടെ എത്തുകയായിരുന്നു. കുട്ടികൾക്ക് കൗതുകം പകർന്ന് ഇടയ്ക്കിടെ അവ ക്ലാസ് മുറികളിലും എത്തുന്നുണ്ട്. സ്കൂൾ വളപ്പിൽ ശലഭോദ്യാനമൊരുക്കാനുളള സ്കൂൾ അധികൃതരുടെ ആഗ്രഹമാണ് ഇതോടെ സഫലമായത്. പിടിഎയുടെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തൊരുക്കിയ തണലിടത്തിലെ ഡിവിഡിവി മരം പൂത്തതോടെ അവയിലും വൈവിധ്യമാർന്ന പൂമ്പാറ്റകളാണ് പാറിപ്പറക്കുന്നത്.
ഇതിലൂടെ വിദ്യാർഥികൾക്ക് ശലഭനിരീക്ഷണത്തിനുള്ള സാധ്യതകൾക്കും വഴിയൊരുങ്ങി. കിലുക്കിച്ചെടിയുടെ വിത്തുകൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകി അവരുടെ വീടുകളിലും ശലഭോദ്യാനമൊരുക്കാനുള്ള പദ്ധതിക്കും അധ്യാപകർ നേതൃത്വം നൽകിവരുന്നു. ഇത്തരം വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായ ചാമക്കാൽ ഗവ. എൽപി സ്കൂളിൽ വർണപ്രഭ വിടർത്തുകയാണിപ്പോൾ വിരുന്നെത്തിയ ചിത്രശലഭങ്ങൾ.
Kannur
ചെമ്പേരി: ലയൺസ് ഇന്റർനാഷണൽ ചെമ്പേരി ക്ലബിന്റെ കുടുംബസംഗമവും ഓണാഘോഷവും ചെമ്പേരി അമല ഓഡിറ്റോറിയത്തിൽ നടന്നു. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാല്‍ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ജോഷി കുന്നത്ത് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ 10 നിർധന കുടുംബങ്ങൾക്ക് ക്ലബ് ഓണക്കിറ്റുകൾ നൽകി. തുടർന്ന് ഓണക്കളികളും വടംവലി മത്സരവും നടന്നു. സെക്രട്ടറി ജിജി ഏബ്രഹാം, മാത്തുക്കുട്ടി അലക്സ്, ഡെന്നിസ് ഏബ്രഹാം, പോൾ തോമസ്, വി.പി. തമ്പാൻ എന്നിവർ പ്രസംഗിച്ചു. വിനു മണിമല, സിജോ ഫിലിപ്പ്, ബിനോയ് തോമസ്, മാത്യു കളപ്പുര, ജോയിച്ചൻ മണിമല, സോയിച്ചൻ അഗസ്റ്റിൻ, സോജൻ ജോസഫ്, മൈക്കിൾ ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാല്‍ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Kannur
ചപ്പാരപ്പടവ്: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന ഡ്രസ് ബാങ്കിലേക്ക് വസ്ത്രങ്ങൾ നൽകി ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വോളന്റിയർമാർ. മെഡിക്കൽ കോളജിലെ അർഹരായവർക്ക് ആവശ്യമായ വസ്ത്രങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഡ്രസ്സ് ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് എൻഎസ് എസ് വോളന്റിയർമാർ വസ്ത്രങ്ങൾ ശേഖരിച്ച് കൈമാറിയത്. വസ്ത്ര ശേഖരണത്തിന്റെ കൈമാറ്റം ചപ്പാരപ്പടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.നസീറ നിർവഹിച്ചു.
ഡ്രസ് ബാങ്ക് കോ-ഓർഡിനേറ്റർ ജിജിമോൾ ജോസഫ് ഏറ്റുവാങ്ങി. ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.പി.അഹമ്മദ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ.എസ്. മനീഷ, കെ.അനിത., ഇ.വി.സുബിന, എം. ജി.ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു.
Kannur
നടുവിൽ: നടുവിൽ പഞ്ചായത്തിലെ കൈതളം പാലക്കയം തട്ട് ഭാഗത്ത് കഴിഞ്ഞദിവസം പുലർച്ചെ റബർ ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടതിനെ തുടർന്ന് വനം വകുപ്പ് പരിശോധന നടത്തി.
റബർ ടാപ്പിംഗ് തൊഴിലാളി റോബിൻ തോമസ് പുലിയെ കണ്ടെന്ന വിവരം അറിയിച്ചതിനെത്തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് മോളി സജിയും മെംബർമാരും വനംവകുപ്പ് അധികൃതരുടെ സഹായത്തോടെ സ്ഥലത്തെത്തി പരിശോധന നടത്തിയത്. അന്വേഷണത്തിൽ പുലിയുടേതായ കാൽപ്പാടുകളോ മറ്റു ലക്ഷണങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാലും പ്രദേശവാസികൾ വേണ്ട ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
Kannur
ഇരിട്ടി: കോടികൾ മുടക്കി പ്രഖ്യാപനങ്ങളും ഉദ്ഘാടന മാമാങ്കങ്ങളും നടത്തിയ കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം തന്നെ പാളിയതായി ആരോപണം. പടിയൂർ പഞ്ചായത്തിലെ കല്യാട് പറമ്പിൽ നിർമാണം നടക്കുന്ന കേന്ദ്രത്തിന്റെ ആദ്യഘട്ടം ആറുമാസം മുന്‍പ് ഉദ്ഘാടനം ചെയ്തെങ്കിലും തുടർനിർമാണ പ്രവർത്തനങ്ങൾ നിലച്ചിട്ട് നാളുകളായി.
111 കോടി രൂപ ചെലവഴിച്ച് ഏറ്റെടുത്ത ഭൂമിയും ഏകദേശം 88 കോടി രൂപ ചെലവിൽ നിർമിച്ച ബഹുനില കെട്ടിടങ്ങളും ഇപ്പോൾ കാടുകയറി കിടക്കുകയാണ്. പൊടിയും മണ്ണും മാറാലയും നിറഞ്ഞ കെട്ടിട പരിസരം തെരുവുനായ്ക്കളുടെ താവളമായതായും നാട്ടുകാർ പറയുന്നു. നിർമാണത്തിലും പദ്ധതിയുടെ നടത്തിപ്പിലും വൻക്രമക്കേടുകൾ നടന്നതായാണ് പ്രദേശവാസികളുടെ ആരോപണം. നിർമാണം നടന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കം ഹൈക്കോടതിയിലാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം; നിർമാണം നിലച്ചു
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. ആശുപത്രി, ലൈബ്രറി, മാനുസ്ക്രിപ്റ്റ് കേന്ദ്രം, നഴ്സറി ബ്ലോക്ക്, ചുറ്റുമതിൽ, റോഡ് തുടങ്ങിയവ ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയതായി അന്ന് പ്രഖ്യാപിച്ചിരുന്നു.1.60 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 100 കിടക്കകളുള്ള ആശുപത്രി, 19,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള മാനുസ്ക്രിപ്റ്റ് കേന്ദ്രം, നഴ്സറി ബ്ലോക്ക് എന്നിവ ഉൾപ്പെടുന്നതായിരുന്നു ആദ്യഘട്ടം. 36 ഏക്കറിലാണ് ഇവ നിർമിച്ചതെന്നാണ് അധികൃതർ അറിയിച്ചത്.
ആദ്യഘട്ട ഉദ്ഘാടനത്തോടൊപ്പം രണ്ടാംഘട്ട നിർമാണത്തിനും തുടക്കമിട്ടിരുന്നു. ഏകദേശം 300 കോടി രൂപ ചെലവിൽ രാജ്യത്തെ പ്രധാന ആയുർവേദ ഗവേഷണ കേന്ദ്രങ്ങളിലൊന്നാക്കി സ്ഥാപനത്തെ മാറ്റുകയായിരുന്നു ലക്ഷ്യം. ഗവേഷണ ലൈബ്രറി, മ്യൂസിയം, സ്റ്റാഫ് ക്വാർട്ടേഴ്സ്, തിയറ്റർ തുടങ്ങിയവ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഗവേഷണ കേന്ദ്രത്തിന് സമീപം 33 കെവി സബ്സ്റ്റേഷൻ, രാജ്യാന്തര നിലവാരത്തിലുള്ള താമസ-യാത്രാ സൗകര്യങ്ങൾ, ഔഷധസസ്യത്തോട്ടം തുടങ്ങിയ അനുബന്ധ വികസന പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. എന്നാൽപ്രഖ്യാപനങ്ങൾ പലതും കടലാസിലൊതുങ്ങിയെന്നാണ് ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുന്നത്.
ആദ്യഘട്ടം പോലും കടക്കാതെ ഉദ്ഘാടനം
ഉദ്ഘാടനം കഴിഞ്ഞിട്ടും ആദ്യഘട്ട നിർമാണം പൂർത്തിയായിട്ടില്ല. ഏകദേശം 70 ശതമാനം പ്രവൃത്തികൾ മാത്രമാണ് പൂർത്തിയായതെന്നാണ് വിവരം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംന്പിംഗ് ജോലികൾ പോലും ആരംഭിച്ചിട്ടില്ല. പൂർത്തിയാക്കിയ പ്രവൃത്തികളുടെ പണം ലഭിക്കാത്തതിനെ തുടർന്ന് കരാറുകാരൻ നിർമാണം ഉപേക്ഷിച്ച നിലയിലാണെന്നും ആരോപണമുണ്ട്. ഗവേഷണ കേന്ദ്രത്തിനായി സർക്കാർ 314 ഏക്കർ ഭൂമി ഏറ്റെടുത്തതായി അധികൃതർ പറയുമ്പോഴും ഇതിൽ മുഴുവൻ ഭൂമിയും ഏറ്റെടുത്തിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
286 ഏക്കർ നിർമാണത്തിനായി കൈമാറിയതായാണ് ഔദ്യോഗിക വിശദീകരണം. കിറ്റ്കോയാണ് പദ്ധതിയുടെ കൺസൾട്ടൻസി. ആദ്യഘട്ട നിർമാണം എറണാകുളം ആസ്ഥാനമായ സിൽപ്പ പ്രോജക്ട്സിനായിരുന്നു. റവന്യൂ വകുപ്പിന്റെ അധീനതയിലുണ്ടായിരുന്ന നൂറിലേറെ ഏക്കറും സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുത്ത 200 ഏക്കറിലേറെ ഭൂമിയും ഉൾപ്പെടുത്തിയാണ് പദ്ധതിക്കായി സ്ഥലം കണ്ടെത്തിയത്.
റോഡും അടിസ്ഥാന സൗകര്യങ്ങളും തകർന്നു
ഗവേഷണ കേന്ദ്രത്തിലേക്കുള്ള അടിസ്ഥാന സൗകര്യ വികസനവുംഎങ്ങുമെത്തിയിട്ടില്ല. തളിപ്പറമ്പ്–ഇരിട്ടി സംസ്ഥാന പാതയിൽനിന്ന് പടിയൂർ പൂവ്വം വഴി ഗവേഷണ കേന്ദ്രത്തിലേക്കുള്ള റോഡ് കാൽനടയാത്രയ്ക്കുപോലും പ്രയാസപ്പെടുന്ന തരത്തിൽ തകർന്നുകിടക്കുകയാണ്. കേന്ദ്രത്തിന് ആവശ്യമായ ഹെലിപ്പാഡ്, ലബോറട്ടറി, താമസസൗകര്യങ്ങൾ തുടങ്ങിയവയുടെ നിർമാണം ഇനിയും ആരംഭിച്ചിട്ടില്ല .
ആളുകളുടെ സാന്നിധ്യം കുറഞ്ഞതോടെ ഉദ്ഘാടന സമയത്ത് ഒരുക്കിയ പുൽത്തകിടിയും നട്ടുപിടിപ്പിച്ച ഔഷധസസ്യങ്ങളും ചെടികളും നശിച്ചുതുടങ്ങി. ആയുർവേദ ഗവേഷണത്തിനും ചികിത്സയ്ക്കുമായി കോടികൾ ചെലവഴിച്ച പദ്ധതി ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങൾപോലും പൂർത്തിയാക്കാനാകാത്ത അവസ്ഥയിലാണെന്നാണ് വിമർശനം.
Kannur
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ ആനകളെ തുരത്താനുള്ള വനംവകുപ്പിന്റെ ഗജമുക്തി ദൗത്യം തുടരുമ്പോഴും ആനശല്യത്തിന് ശാശ്വത പരിഹാരമാകുന്നില്ല. ദൗത്യത്തിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച നടത്തിയ എലിഫന്റ് ഡ്രൈവിൽ മൂന്ന് ആനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയതായി വനംവകുപ്പ് അറിയിച്ചു.
രാവിലെ ആറളം ഫാമിലെ ഒന്നും രണ്ടും ബ്ലോക്കുകൾ കേന്ദ്രീകരിച്ചായിരുന്നു ഡ്രൈവ്. അഞ്ച് ആനകളെ ബ്ലോക്ക് നാലിലെ ഏലക്കാട് ഭാഗത്തേക്ക് എത്തിച്ചെങ്കിലും പിന്നീട് ഇവ തിരിഞ്ഞ് ബ്ലോക്ക് മൂന്നിലേക്ക് നീങ്ങിയതായി വനംവകുപ്പ് അറിയിച്ചു. ഉച്ചയ്ക്കുശേഷം ബ്ലോക്ക് 10ലെ കോട്ടപ്പാറ, ഇഞ്ചിമുക്ക് മേഖലകളിൽ നടത്തിയ നിരീക്ഷണത്തിലാണ് മൂന്ന് ആനകളെ കണ്ടെത്തിയത്. തുടർന്ന് ആർആർടി, കൊട്ടിയൂർ റേഞ്ച്, ആറളം വന്യജീവി സങ്കേതം ജീവനക്കാർ, ആറളം ഫാം സുരക്ഷാ ജീവനക്കാർ എന്നിവർ സംയുക്തമായി നടത്തിയ ഡ്രൈവിലാണ് ആനകളെ പഴയ ആർആർടി ഓഫിസ് ഭാഗത്തുകൂടി ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയത്.
കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെയും കണ്ണൂർ ആർആർടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെയും നേതൃത്വത്തിലായിരുന്നു ദൗത്യം. 32 ഉദ്യോഗസ്ഥരും ജീവനക്കാരും എലിഫന്റ് ഡ്രൈവിൽ പങ്കെടുത്തു.
Kannur
മട്ടന്നൂർ: ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിന് കണ്ണൂര്‍ വിമാനത്താവളത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി നടത്തിയ ഫുള്‍ സ്കെയില്‍ എമര്‍ജന്‍സി എക്സര്‍സൈസ് വിമാനത്താവള ജീവനക്കാരെയും യാത്രക്കാരെയും പ്രദേശവാസികളെയും കുറച്ചുനേരത്തേക്ക് പരിഭ്രാന്തിയിലാഴ്ത്തി. കണ്ണൂരില്‍നിന്ന് അബുദാബിയിലേക്ക് പറന്നുയരാന്‍ തയാറെടുത്ത എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ വലതു ഭാഗത്തെ എന്‍ജിനില്‍ തീപിടിത്തമുണ്ടായതായി പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മോക്ഡ്രില്ലിന് തുടക്കമായത്.
സഹായത്തിനായി എയര്‍ ട്രാഫിക് കണ്ട്രോള് സര്‍വീസ് ടവറില്‍ അറിയിക്കുകയും ഉടന്‍ തന്നെ എയര്‍പോര്‍ട്ടിലെ ഫയര്‍ സര്‍വീസ് യൂണിറ്റിലെ മൂന്ന് ഫയര്‍ എന്‍ജിനുകള്‍ അപകടസ്ഥലത്തെത്തി തീയണക്കുന്നതിനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിലുള്ള ജില്ലാ ദുരന്ത നിവാരണ സംവിധാനവും ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമായി. പരിസരത്തെ ആശുപത്രികളില്‍ നിന്നുള്ള ആംബുലന്‍സുകളും ഡോക്ടര്‍മാരും ഫയര്‍ഫോഴ്സും വിമാനത്താവളത്തിലേക്ക് കുതിച്ചെത്തി.
വിമാനത്തിലെ തീയണക്കാനുള്ള ശ്രമം നടക്കുന്നതിനിടയില്‍ എമര്‍ജന്‍സി വാതിലിലൂടെ തീപ്പൊള്ളലേറ്റ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഗുരുതരമായി പൊള്ളലേറ്റ 10 പേരെയും നിസാര പരിക്കുകളോടെ 24 പേരെയും ജീവനക്കാര്‍ ഉള്‍പ്പടെയുള്ള മറ്റ് 40 പേരെയുമാണ് മോക് ഡ്രില്ലിൽ വിമാനത്തില്‍നിന്ന് പുറത്തെത്തിച്ചത്. അപ്പോഴേക്കും ഗുരുതരമായി തീപ്പൊള്ളലേറ്റ ഒരാള്‍ മരിച്ചിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രികളിലേക്ക് മാറ്റി. മോക്ഡ്രില്‍ അവസാനിച്ചതിന് ശേഷം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടപടികളുടെ അവലോകനം നടന്നു.
വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് ഒത്തുചേരാനുള്ള കേന്ദ്രവും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനുള്ള മീഡിയ സെന്ററും ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്നു. 45ഓളം ഏജന്‍സികളില്‍നിന്നായി 500ലധികം പേരാണ് എമര്‍ജെന്‍സി എക്സര്‍സൈസില്‍ പങ്കാളികളായത്. എയര്‍പോര്‍ട്ട് റെസ്ക്യൂ ആന്‍ഡ് ഫയര്‍ഫൈറ്റിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇതിനായി മൂന്നു മാസം നീണ്ട വിപുലമായ ഒരുക്കങ്ങളും ചര്‍ച്ചകളും നടത്തിയിരുന്നു.
ഫുള്‍ സ്കെയില്‍ എമര്‍ജന്‍സി എക്സര്‍സൈസിന് ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ്, അസിസ്റ്റന്റ് കളക്ടര്‍ എസ്. സ്വാതി, എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ സി. ദിനേശ് കുമാര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ വി.കെ. അശ്വിനി കുമാര്‍, എയര്‍പോര്‍ട്ട് റെസ്ക്യൂ ആന്‍ഡ് ഫയര്‍ഫൈറ്റിംഗ് മേധാവി വി.പി. പവിത്രന്, വിവിധ വകുപ്പ് തലവന്മാര് തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്കി. രണ്ടുവര്‍ഷത്തിലൊരിക്കലാണ് എയര്‍പോര്‍ട്ടില്‍ ഈ രീതിയിലുള്ള എമര്‍ജന്‍സി എക്സര്‍സൈസ് സംഘടിപ്പിക്കുന്നത്.
Kannur
ഉളിക്കൽ: സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗം മുരുകേഷ് ചെറുനാലി ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ ഗാന്ധിനഗർ, കടവനകണ്ടി, മാവുംചീത്ത ഉന്നതികളിലെ വീടുകളിലും വട്ടിയാംതോട്, മാട്ടറ അങ്കണവാടികളിലും പെരുമ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ഗവ. എൽപി സ്കൂളുകളിലും സന്ദർശനം നടത്തി. ഉന്നതികളിലെ താമസക്കാരിൽ നിന്നും ഭക്ഷ്യ പൊതുവിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു. റേഷൻ വിതരണത്തിൽ പരാതികളൊന്നും ലഭിച്ചില്ലെന്നും കാര്യങ്ങൾ തൃപ്തികരമാണെന്നും കമ്മിഷൻ വിലയിരുത്തി.
അങ്കണവാടികളിലെ കുട്ടികൾക്ക് നൽകുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളും കമ്മിഷൻ അംഗം പരിശോധിച്ചു. തുടർന്ന് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിച്ചു. ട്രൈബൽ വിഭാഗത്തിലെ കുട്ടികൾക്കും മറ്റുള്ളവർക്കുമുള്ള ഭക്ഷ്യ പൊതുവിതരണം പൊതുവേ തൃപ്തികരമാണെന്നാണു വിലയിരുത്തൽ. ജില്ലാ സപ്ലൈ ഓഫിസർ കെ.എൻ. ബിന്ദു, ഇരിട്ടി തഹസിൽദാർ സീമ, ഐടിഡിപി ജില്ലാ ഓഫിസർ സുധീർ, ഐസിഡിഎസ് ജില്ലാ ഓഫിസർ റെജീന, വിദ്യാഭ്യാസവകുപ്പ് ഓഫിസർ, കുടുംബശ്രീ തുടങ്ങിയ ജില്ലാ ഉദ്യോഗസ്ഥ സംഘവും ഒപ്പമുണ്ടായിരുന്നു.
Kannur
കണ്ണൂർ: ഡോക്ടർമാർ അടക്കമുള്ള പ്രൊഫഷണലുകളുടെ ആയുർദൈർഘ്യം സാധാരണ ആളുകളുമായി താരതമ്യം ചെയ്യുന്പോൾ കുറഞ്ഞുവരുന്നു എന്ന കണ്ടെത്തലിനെ ഗൗരവമായി കാണേണ്ടതുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. ആശുപത്രികളെ പ്രത്യേക സുരക്ഷിത കേന്ദ്രങ്ങളായി പ്രഖ്യാപിക്കണമെന്നും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ അപാകതകൾ പരിഹരിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.
കണ്ണൂർ ബിനാലെ ഇന്റർനാഷണൽ ഹോട്ടലിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർപേഴ്സൺ ഡോ. മിനി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മികച്ച രീതിയിൽ സംസ്ഥാനതല കായികമേള സംഘടിപ്പിച്ച ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ഡോ. ഷാക്കിർ മുഹമ്മദ് കുഞ്ഞി എന്നിവരെ ആദരിച്ചു.
ദേശീയ വൈസ് പ്രസിഡന്റ് ഡോ. ആർ രമേശ്, ഡോ. ബാബു രവീന്ദ്രൻ, ഡോ. ശ്രീകുമാർ വാസുദേവൻ, ഡോ. ജോസഫ് ബെനവൻ, ഡോ. ജോജു സാംസൺ, ഡോ. മുരളീധരൻ, ഡോ. ലതാ മേരി ജോസ്, ഡോ. സി.കെ. രാജ്മോഹൻ ഡോ. ജോണി സെബാസ്റ്റ്യൻ, ഡോ. എ.ജി. ശ്രുതി, ഡോ. ഷൈജു നായർ എന്നിവർ പ്രസംഗിച്ചു.
Kannur
ഇരിട്ടി: കേന്ദ്ര സർക്കാരിന്റെ ഇഎസ്എ വിജ്ഞാപനത്തിലെ അവ്യക്തതകൾ പരിഹരിക്കണമെന്നും ആറളം വില്ലേജിനെ പരിസ്ഥിതിലോല മേഖലയിൽനിന്ന് പൂർണമായി ഒഴിവാക്കണമെന്നും ആറളം പഞ്ചായത്ത് പ്രത്യേക ഗാമസഭ ആവശ്യപ്പെട്ടു. ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭയുടെ അധ്യക്ഷതയിൽ ഒന്ന്, 13, 19 വാർഡുകളുടെ പ്രത്യേക ഗ്രാമസഭയാണ് വിളിച്ചുചേർത്തത്.
ഇഎസ്എ വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു. കസ്തൂരിരംഗൻ റിപ്പോർട്ടിലെ മാനദണ്ഡപ്രകാരം ചതുരശ്ര കിലോമീറ്ററിൽ 100ൽ താഴെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ് ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തേണ്ടത്. ആറളം വില്ലേജിലെ ജനസാന്ദ്രത 259ന് മുകളായതിനാൽ വില്ലേജിനെ ഇഎസ്എയിൽ ഉൾപ്പെടുത്താനാകില്ലെന്ന വിവരം കേന്ദ്ര സർക്കാരിനെ ബന്ധപ്പെട്ടവർ അറിയിക്കണം. റിമോട്ട് സെൻസിംഗിൽ കൃഷിഭൂമികളെ സ്വാഭാവിക ഭൂപ്രകൃതിയായി തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ സാങ്കേതിക പരിശോധന നടത്തി തിരുത്തണം.
ആറളം വില്ലേജിനെ ഇഎസ്എയുടെ അടിസ്ഥാന യൂണിറ്റായി പരിഗണിക്കാതെ വനമേഖല മാത്രം ഉൾപ്പെടുത്തണമെന്നും വനമേഖലയുടെ സർവേ നമ്പർ, സബ് ഡിവിഷൻ നമ്പർ, അതിരുകൾ, വിസ്തീർണം എന്നിവ വിജ്ഞാപനത്തിൽ കൃത്യമായി രേഖപ്പെടുത്തണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ആദിവാസി പുനരധിവാസ മേഖല, ആറളം ഫാമിംഗ് കോർപറേഷൻ, വ്യവസായ യൂണിറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവയുള്ള പ്രദേശമാണ് ആറളം. ഇവിടെ ഇഎസ്എ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്നും ഗ്രാമസഭ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ തയാറാക്കുന്ന ഇഎസ്എ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് പരാതികൾ പരിഹരിച്ച ശേഷം മാത്രം കേന്ദ്ര സർക്കാരിന് സമർപ്പിക്കുക, സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടങ്ങളിൽ വ്യക്തമായ തിരിച്ചറിയൽ സൂചനകളില്ലാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നതിനാൽ വ്യക്തത വരുത്തണമെന്നു പ്രമേയവും പാസാക്കി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിമ്മി അന്തീനാട്ട് , ബ്ലോക്ക് പഞ്ചയാത്തംഗം കെ. വേലായുധൻ, സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളായ റൈഹാനത്ത് സുബി, രചിത മാവില, പഞ്ചായത്തംഗങ്ങളായ സെലീന, റോസമ്മ മാത്യു, പി.എം. സുധിന എന്നിവർ പ്രസംഗിച്ചു . മൂന്ന് ദിവസങ്ങളിലായി 19 വാർഡുകളിലും പ്രത്യേക ഗ്രമസഭകൾ ചേർന്ന് പ്രമേയം പാസാക്കും.
Kannur
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ ഹോം മത്സരങ്ങള്‍ നടക്കുന്ന കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
ആദ്യഘട്ടത്തിൽ ഗ്രൗണ്ടിനു ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിക്കുന്ന പ്രവൃത്തികൾ പൂര്‍ത്തിയായി. സൂപ്പര്‍ ലീഗ് മത്സരത്തിന് അനുയോജ്യമായ രീതിയില്‍ സ്റ്റേഡിയത്തെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രൗണ്ടില്‍ പുല്ലുവച്ച് പിടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഗാലറിയുടെ പെയിന്റിംഗ്, സ്റ്റേഡിയത്തില്‍ താത്കാലികമായുള്ള ലൈറ്റുകൾ സ്ഥാപിക്കൽ, ഡ്രസിംഗ് റൂം, മെഡിക്കൽ റൂം, മീഡിയ റൂം, ബ്രോഡ്കാസ്റ്റിംഗിനു വേണ്ട പ്രത്യേക സൗകര്യങ്ങള്‍ തുടങ്ങിയ പ്രവൃത്തികൾ വരും ദിവസങ്ങളില്‍ ആരംഭിക്കും.
25ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്ണൂര്‍ വാരിയേഴ്സ് എഫ്സി തൃശൂര്‍ മാജിക് എഫ്സി തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാണ് സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസൺ തുടങ്ങുക.
നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് മൂന്നാം സീസണിലേക്കുള്ള താരങ്ങളുടെ സൈനിംഗ് നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.26 അംഗ ടീമില്‍ ആറ് വിദേശതാരങ്ങളും എട്ട് കണ്ണൂര്‍ താരങ്ങളുമാണുള്ളത്.
Kannur
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ വ്യാജരേഖ സമർപ്പിച്ച് കെട്ടിട നന്പർ സന്പാദിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരേ ടൗൺ പൊലിസ് കേസെടുത്തു. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിൽ കെട്ടിട ഉടമ പടന്നപ്പാലത്തെ ടി.പി. ഖലീൽ, കതിരൂർ അഞ്ചാം മൈലിലെ അർഷാദ് റഷീദ്, കതിരൂർ ഉക്കാസ്മട്ടയിലെ മുഹമ്മദ് അദിനാൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
പള്ളിക്കുന്ന് സോണൽ ഓഫിസ് പരിധിയിലെ ടി.പി. ഖലീലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് ബിൽഡിംഗ് നന്പർ ലഭിക്കുന്നതിന് ഒക്കുപ്പൻസി സർട്ടിഫിക്കറ്റ്, ബിൽഡിംഗ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവ വ്യാജമായി നിർമിച്ച് കെട്ടിട നന്പറിനായി അപേക്ഷിച്ചെന്നും കെട്ടിട നന്പർ ലഭിച്ചശേഷം റസ്റ്ററന്റ് തുടങ്ങാൻ കഴിഞ്ഞമാസം നാലിന് അർഷാദും അദിനാനും ചേർന്ന് വ്യാജ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ്, കംപ്ലീഷൻ പ്ലാൻ എന്നിവ നൽകി കോർപറേഷനെ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.
സ്ഥലപരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ്പെക്ടർക്ക് സംശയം തോന്നിയതിനാൽ കോർപറേഷൻ പള്ളിക്കുന്ന് സോണലിലെ എൻജിനിയറിംഗ് വിഭാഗത്തിൽ റിപ്പോർട്ട് അയച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ നിർമാണം പൂർത്തീകരിച്ചതായ സർട്ടിഫിക്കറ്റോ താമസാനുമതി സർട്ടിഫിക്കറ്റോ കോർപറേഷനിൽനിന്ന് അനുവദിച്ചില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇത്തരത്തിൽ ഒരുഫയൽ നമ്പർ തന്നെ കോർപറേഷനിൽ ഇല്ലെന്നും കണ്ടെത്തി.
അസിസ്റ്റന്റ് എൻജിനിയറുടെയും ഓവർസിയറുടെയും ഡിജിറ്റൽ ഒപ്പും ഫയൽ നമ്പറും വ്യാജമായി സൃഷ്ടിച്ചാണ് സർട്ടിഫിക്കറ്റുകൾ തയാറാക്കിയതെന്നും കണ്ടെത്തി. കൂടുതൽ അന്വേഷണത്തിന് കോർപറേഷൻ ടെക്നിക്കൽ വിഭാഗമായ ഇൻഫർമേഷൻ കേരള മിഷനിൽ നടത്തിയ പരിശോധനയിൽ വ്യാജമായി സൃഷ്ടിച്ച രേഖകളിലെ പേര് ഉൾപ്പടെ വ്യാജമാണെന്ന് കണ്ടെത്തി. തുടർന്നാണ് പൊലിസിൽ പരാതി നൽകിയത്.
അന്വേഷണം ശക്തമാക്കും: മേയര്‍
കണ്ണൂർ: കോര്‍പറേഷനില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച് കെട്ടിട നമ്പര്‍ നേടിയ സംഭവത്തില്‍ റവന്യു വിഭാഗം ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണം ശക്തമാക്കുമെന്ന് മേയര്‍ പി. ഇന്ദിര. പള്ളിക്കുന്ന് സോണലിലെ കെട്ടിട പെര്‍മിറ്റ് അനുവദിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. ആസൂത്രിതമായി തയാറാക്കിയ അപേക്ഷയുടെ പിന്നില്‍ പ്രവര്ത്തിവച്ചവരെയും സഹായിച്ചവര്‍ക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മിഷണര്‍ക്ക് പരാതി നല്‍കിട്ടുണ്ടെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാം സുതാര്യമായി കൊണ്ടുപോകാൻ വേണ്ടിയാണ് സർക്കാർ കെ-സ്മാര്‍ട്ട് സോഫ്റ്റ്വേർ തയാറാക്കിയത്. എന്നാല്‍ സോഫ്റ്റ്വേറിനെയും എന്തും ചെയ്യാമെന്നതിന് തെളിവാണ് ഈ വ്യാജ സർട്ടിഫിക്കറ്റ് നിർമാണം. ഉദ്യോഗസ്ഥര്‍ അപേക്ഷ പരിശോധിക്കുന്നുന്നതില് വീഴ്ച വരുത്തി എന്നുള്ളത് ഉറപ്പാണ്. പണം വാങ്ങി ഒത്താശ ചെയ്തായി സംശയമുണ്ടെന്നും മേയർ ആരോപിച്ചു. കോര്പറേഷന് ഒരു അഴിമതിക്കും കൂട്ടു നില്‍ക്കില്ലെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നിൽകൊണ്ടു വന്ന് തക്കതായ ശിക്ഷ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.
ഇതിനുപുറമേ തീരദേശത്ത് അനധികൃത കെട്ടിട നിര്‍മാണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ പരിശോധന ശക്തമാക്കുമെന്നും മേയർ കൂട്ടിച്ചേർത്തു. ഡപ്യൂട്ടി മേയര്‍ കെ.പി. താഹിര്‍, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺമാരായ പി. ഷമീമ, വി.കെ. മുഹമ്മദലി, ടി.പി. ജമാല്‍, റിജില്‍ മാക്കുറ്റി, കൗണ്‍സിലര്‍ ഉമേഷ് കണിയാങ്കണ്ടി എന്നിവർ പങ്കെടുത്തു.
Kannur
തളിപ്പറമ്പ്: വനിതാ സെല്ലില്‍ പരാതി നല്കിയ വിരോധത്തിൽ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെയും സുഹൃത്തിനെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരേ തളിപ്പറമ്പ് പൊലിസ് കേസെടുത്തു. പാനൂര്‍ പെരിങ്ങത്തൂരിലെ കരിയാട് തെരു പുന്നത്തുമ്മല് വീട്ടില്‍ അഖില രാജന് (23), സുഹൃത്ത് അശ്വന്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ധര്‍മശാല കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് സമീപത്തെ സൗരവ്, അച്ഛന് പ്രദീപന്, അമ്മ സജിത കണ്ടാലറിയാവുന്ന മൂന്നുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
അഞ്ചിന് രാത്രി 8.30ന് യൂണിവേഴ്സിറ്റിക്ക് സമീപം പൊതുറോഡിലായിരുന്നു സംഭവം. സൗരവ് അഖിലയുടെ മുഖത്തടിക്കുകയും മരക്കട്ടകൊണ്ട് മൂക്കിന് കുത്തുകയും കൈവിരലില്‍ കടിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. സുഹൃത്ത് അശ്വന്തിന്റെ നെഞ്ചത്ത് ചവിട്ടിയെന്നും പ്രദീപന് അഖിലയുടെ വയറിന് കൈകൊണ്ട് കുത്തുകയും പുറത്ത് മരക്കട്ടകൊണ്ട് കുത്തുകയും കടിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. സാരിയും ബ്ലൗസും വലിച്ചുകീറി മാനഹാനി വരുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
ഒരു ലക്ഷം രൂപ വിലമതിക്കുന്ന അഖിലയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ സൗരവ് തട്ടിപ്പറിക്കുകയും അമ്മ സജിതയും മറ്റു മൂന്നുപേരും ഇരുവരെയും ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ സഹായം ചെയ്തതായും പരാതിയിലുണ്ട്. സൗരവിനെതിരെ അഖില കണ്ണൂര്‍ വനിതാ സെല്ലില്‍ പരാതി നല്‍കിയതാണ് ആക്രമണത്തിന് കാരണം.
അതിനിടെ അശ്വന്തും അഖിലയും ചേര്‍ന്ന് വീട്ടില്‍കയറി സൗരവിനെയും കുടുംബത്തെയും മര്‍ദിച്ചതായി നേരത്തെ പരാതിയുണ്ടായിരുന്നു. സംഭവത്തിൽ ഇരുവർക്കുമെതിരെ തളിപ്പറന്പ് പൊലിസ് കേസെടുത്തിരുന്നു. അപവാദപ്രചാരണം നടത്തുന്നതായി ആരോപിച്ചായിരുന്നു ആക്രമണം.
Kannur
കണ്ണൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലിസ് കണ്ണൂരിൽ നടത്തിയ പരിശോധനയിൽ 8.325 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മാണിയൂർ പള്ളിയത്ത് സ്വദേശി കെ.കെ. മൻസൂറിനെയാണ് (33) കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് പൊലിസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെയായിരുന്നു പരിശോധന. പ്രതിയുടെ കൈവശമുള്ള ട്രോളി ബാഗിൽ അതിവിദദ്ധമായ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു കഞ്ചാവ്.
സിറ്റി പോലിസ് കമ്മിഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം കണ്ണൂർ എസിപി എം.പി.ആസാദ്, കണ്ണൂർ ടൗൺ എസ്എച്ച്ഒ മഹേഷ് കണ്ടന്പേത്ത് എന്നിവരുടെ മേൽനോട്ടത്തിൽ എസ്ഐ മാരായ നിജേഷ്, ജയദേവൻ, എസസിപി.ഒമാരായ ശരത്, അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Kannur
തളിപ്പറമ്പ്: നിർമാണത്തിലുള്ള ദേശീപാത 66ൽ കീഴാറ്റൂർ-കുറ്റിക്കോൽ റോഡിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. പാത ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതിന് മുന്‍പ് തന്നെ വിള്ളൽ രൂപപ്പെട്ടത് ആശങ്ക പരത്തുകയാണ്. ടാർ ഒഴിച്ച് വിള്ളലടക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
കീഴാറ്റൂർ വയലിലൂടെ കടന്നു പോകുന്ന ഈ പാതയുടെ ചില ഭാഗങ്ങൾ താഴ്ന്നു പോയ അവസ്ഥയുമുണ്ട്. ശാസ്ത്രീയമായ പരിശോധന നടത്താതെ വയൽ മണ്ണിട്ട് നികത്തി റോഡ് നിർമിച്ചതാണ് ഇത്തരം പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നും ആരോപണമുണ്ട്. താഴ്ന്നുപോയ റോഡിൽ മഴയിൽ വെള്ളം കെട്ടിക്കിടന്നത് റോഡിന്റെ അരിക് പൊളിച്ചായിരുന്നു ഒഴുക്കിവിട്ടത്. ചുടല-കുപ്പം-മാന്ധംകുണ്ട്-കീഴാറ്റൂർ-കുറ്റിക്കോൽ പാതയിൽ ദേശീയപാത നിർമാണ പ്രവൃത്തി മന്ദഗതിയിലാണ് നടക്കുന്നത്.
Kannur
ചെറുപുഴ: ദുരിത ബാധിതരായ മലയോര ജനതയ്ക്കൊപ്പം തലശേരി അതിരൂപത എന്നുമുണ്ടാകുമെന്നും മലയോരത്തിന്റെ പുനർനിർമാണത്തിനായി സ്പെഷൽ പാക്കേജ് അനിവാര്യമാണെന്നും ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഇക്കാര്യം സർക്കാരിനോട് ഒരിക്കൽ കൂടി ശക്തമായി ആവശ്യപ്പെടുകയാണെന്നും ആർച്ച് ബിഷപ് പറഞ്ഞു. പ്രളയക്കെടുതിയിൽ ദുരിതം നേരിട്ടവർക്ക് തലശേരി അതിരൂപത നൽകുന്ന ദുരിതാശ്വാസസഹായ വിതരണത്തിന്റെ ഉദ്ഘാടനം രാജഗിരി സെന്റ് അഗസ്റ്റിൻസ് പള്ളി പാരിഷ് ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഠിനമായ ദുഃഖത്തിലൂടെയും ഒറ്റപ്പെടലിലൂടെയും കടന്നുപോകുന്ന മലയോരജനത വലിയ നിരാശയിലാണ്. അവരുടെ ജീവിതത്തിന് പ്രകാശം പരത്താനും ദിശാബോധം നൽകാനും സർക്കാരിന്റെ ഭാഗത്തുനിന്നു സത്വര ഇടപെടൽ അത്യാവശ്യമാണ്. അതിനാൽ തന്നെ സ്പെഷൽ പാക്കേജ് എന്നത് ഈ യോഗത്തിന്റെ ആവശ്യമായി വീണ്ടും സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുകയാണ്. മലയോരജനതയുടെ ശക്തമായ പ്രതിഷേധം സർക്കാരിനെ ഈ അവസരത്തിൽ അറിയിക്കുന്നു. സർക്കാർ ആവശ്യമായ സഹായം ലഭ്യമാക്കുന്നതുവരെ തലശേരി അതിരൂപത ദുരിതബാധിതരെ ചേർത്തുപിടിച്ച് അവർക്കൊപ്പംനിന്ന് പ്രവർത്തിക്കുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
ചെറുപുഴ, ഉദയഗിരി, ഈസ്റ്റ്- എളേരി പഞ്ചായത്തുകളിൽ നിന്നായി ലഭിച്ച 75 അപേക്ഷകർക്കായി 50 ലക്ഷം രൂപയാണ് സഹായധനമായി വിതരണം ചെയ്തത്. തലശേരി അതിരൂപതയിലെ 203 ഇടവകകളിൽനിന്നുമായി ഇടവകാംഗങ്ങളുടെ നിർലോഭമായ സഹകരണത്തിലൂടെയാണ് ഫണ്ട് സമാഹരിച്ചത്. ജാതി-മതഭേതമന്യേ അർഹരായ എല്ലാവർക്കും അവർക്കുണ്ടായ നഷ്ടങ്ങൾക്കനുസരിച്ച് തുക അവരുടെ അക്കൗണ്ടിലേക്ക് നൽകുകയാണ് അതിരൂപത ചെയ്തത്.
ചടങ്ങിൽ വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, എകെസിസി ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ചാൻസലർ ഫാ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, എകെസിസി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി അതിരൂപത പ്രസിഡന്റ് സണ്ണി തോമസ്, അതിരൂപത കുടുംബകൂട്ടായ്മ സെക്രട്ടറി സിബിക്കുട്ടി മ്ലാമലപതാലിൽ എന്നിവർ പ്രസംഗിച്ചു.
സർക്കാരിന് നിസംഗത
"" മലയോരത്തെ പ്രളയബാധിത പ്രദേശങ്ങളെ പഴയ രീതിയിലേക്ക് കൊണ്ടുവരുന്നതിനാണ് സർക്കാരിന്റെ മുന്നിൽ സ്പെഷൽ പാക്കേജ് എന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. ഇതു സംബന്ധിച്ച് ഉത്തരവാദിത്തപ്പെട്ടവർ വാക്കാൽ കാര്യങ്ങൾ ചെയ്യാമെന്ന് പറഞ്ഞതല്ലാതെ ഒരു നടപടിയും ഉണ്ടായില്ലെന്നത് ബന്ധപ്പെട്ടവരുടെ നിസംഗതയാണ് വ്യക്തമാക്കുന്നത്. ''
Kannur
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ മൊബൈൽ ഫോണുകൾ കണ്ടെത്തി. ജയിലധികൃതർ നടത്തിയ പരിശോധനയിൽ ആറാം ബ്ലോക്കിന്റെ പിൻവശത്ത് സംശയാസ്പദമായ രീതിയിൽ മണ്ണ് ഇളകി കിടക്കുന്നത് കണ്ടതിനെത്തുടർന്ന് പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ച നിലയിലുള്ള ഫോണുകൾ കണ്ടെത്തുകയായിരുന്നു.
രണ്ടു ഫോണുകളിലും സിം കാർഡുകൾ ഉണ്ടായിരുന്നില്ല. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു.
Kannur
തളിപ്പറമ്പ്: പ്രണയ വിവാഹം കഴിച്ച വിരോധത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു സഹോദരങ്ങളെ12 വർഷം കഠിനതടവിനും സുഹൃത്തിനെ ഒമ്പതു വർഷം കഠിനതടവിനും 5.60 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ.എൻ. പ്രശാന്ത് ആണ് ശിക്ഷ വിധിച്ചത്.
സഹോദരങ്ങളായ പന്നിയൂർ പള്ളിവയൽ ബത്താലി ഹൗസിൽ ബി. മുബാറക് (37), ബി. അബ്ദുള്ള (44), സുഹൃത്ത് പള്ളിവയലിലെ പി. ഇബ്രാഹിം എന്ന ഉമ്പായി (44) എന്നിവരെയാണ് ശിക്ഷിച്ചത്. കാസർഗോഡ് ഒളവറ ഉടുമ്പുന്തല സ്വദേശി പുത്തൻപുരയിൽ ഹൗസിൽ ഫസൽ മുഹമ്മദിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്.
പിഴത്തുകയിൽ അഞ്ചു ലക്ഷം രൂപ ഫസൽ മുഹമ്മദിന് നൽകണം. നേരത്തെ വിവാഹിതനായ ഫസൽ മുഹമ്മദിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ഷാഹിനയും വിവാഹിതയും രണ്ടും കുട്ടികളുടെ അമ്മയുമാണ്. ഇതിനിടയിലാണ് ഫസൽ മുഹമ്മദുമായി ഷാഹിന പ്രണയത്തിലാകുംകയും വിവാഹിതരാകുകയും ചെയ്തത്.
പ്രതികളായ മുബാറക്കിന്റെയും അബ്ദുള്ളയുടെയും സഹോദരിയാണ് ഷാഹിന. കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് മറ്റൊരാളെ പ്രണയിച്ച് വിവാഹം ചെയ്ത വിരോധത്തിന് സഹോദരങ്ങൾ സുഹൃത്തുക്കളുടെ സഹായത്തോടെ ഫസൽ മുഹമ്മദിനെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.
2019 ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചകഴിഞ്ഞ് സ്കൂട്ടറിൽ ദമ്പതികൾ പയ്യാമ്പലം ബീച്ചിൽ പോയിരുന്നു. തിരിച്ചുവരവെ ധർമശാലയിൽ എത്തിയപ്പോൾ ചിലർ തങ്ങളെ പിന്തുടരുന്നതായി ഫസൽ മുഹമ്മദിന് സംശയമുയർന്നു. ഇതേത്തുടർന്ന് തൃച്ചംബരത്തുനിന്ന് മന്ന വഴി പുഷ്പഗിരിയിലെത്തി ഫസൽ മുഹമ്മദ് സ്കൂട്ടർ നിർത്തി ഭാര്യയെ ഒമാൻ നഗർ പള്ളിയിൽ നിസ്കാരത്തിനയച്ചു.
തുടർന്ന് സ്കൂട്ടറിൽ മുന്നോട്ടുപോയ ഫസൽ മുഹമ്മദിനെ 6.30 ഓടെ മുബാറക്കും അബ്ദുള്ളയും മറ്റ് ചിലരുംകൂടി റോഡിൽ തടഞ്ഞുനിർത്തി അടിച്ചുനിലത്തിട്ടു. നിലത്തുവീണ ഫസൽ മുഹമ്മദിന്റെ കൈയിലൂടെ മുബാറക്ക് ബൈക്ക് ഓടിച്ചുകയറ്റി.
തുടർന്ന് ഫസൽ മുഹമ്മദിനെ ബൈക്കിൽ പിടിച്ചുകയറ്റി പന്നിയൂർ വില്ലേജ് ഓഫീസിന് സമീപത്തെ റബർ തോട്ടത്തിൽ മിഷൻ പുരയിൽ എത്തിച്ചു. അവിടെവച്ച് ഏഴുപേർ ചേർന്ന് ഇരുമ്പ് വടി, മരവടി എന്നിവ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചുവെന്നാണ് കേസ്
നിലവിളിച്ചപ്പോൾ ഫസൽ മുഹമ്മദന്റെ വായ മൂടിക്കെട്ടുകയും കാൽമുട്ടിന്റെ ചിരട്ട അടിച്ചുപൊട്ടി ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഫസൽ മുഹമ്മദിനെ ഓട്ടോറിക്ഷയിൽ എത്തിയ രണ്ടുപേർ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ പരിയാരം മെഡി. കോളജിലേക്ക് മാറ്റി. ദീർഘകാലത്തെ ചികിത്സയ്ക്ക് ശേഷമാണ് സാധാരണനിലയിലേക്ക് തിരിച്ചുവന്നത്. ആദ്യം ഏഴുപേർക്കെതിരേയാണ് കേസെടുത്തതെങ്കിലും പിന്നീട് നാലുപേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. വധശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂ ഷനുവേണ്ടി അഡ്വ. യു. രമേശൻ ഹാജരായി.
Kannur
ഇരിട്ടി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വനം വകുപ്പ് ചെക്ക് പോസ്റ്റിന് സ്ഥിരം സ്ഥലം കണ്ടെത്തി. ഇരിട്ടി ടൗണിനു സമീപം തലശേരി–മൈസൂരു സംസ്ഥാനാന്തര പാതയിൽ പൊലിസ് സ്റ്റേഷന് എതിർവശം, ആറളം വൈൽഡ് വാർഡൻ കാര്യാലയത്തിനു മുന്നിലെ മരാമത്ത് വകുപ്പ് സ്ഥലമാണ് ചെക്ക് പോസ്റ്റിനായി അനുവദിച്ചത്. നിലവിൽ മാടത്തിലിലെ വാടകക്കെട്ടിടത്തിലാണ് ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്നത്.
കണ്ടെയ്നർ മാതൃകയിൽ 20 ലക്ഷം രൂപ ചെലവിൽ പുതിയ ചെക്ക്പോസ്റ്റും ഒരുക്കും. നിർമാണ ചുമതലയുള്ള പാലക്കാട് റീജണൽ നിർമിതി കേന്ദ്രം കണ്ടെയ്നർ കെട്ടിടം സ്ഥലത്തെത്തിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം നിർമാണം പൂർത്തിയാക്കും. ഓഫിസ്, ഹാൾ, കിടപ്പുമുറി, അടുക്കള, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് കെട്ടിടം ഒരുക്കുന്നത്. വൈദ്യുതി കണക്ഷനും സിസിഎഫ് അനുമതിയും ലഭിക്കുന്നതോടെ ചെക്ക് പോസ്റ്റ് മാടത്തുനിന്ന് ഇവിടേക്ക് മാറ്റും.
ചെക്ക്പോസ്റ്റ് കൂട്ടുപുഴയിലേക്ക് മാറ്റുന്നതിനായി നേരത്തേ സ്ഥലം കണ്ടെത്താൻ ശ്രമിച്ചിരുന്നെ ങ്കിലും വിജയിച്ചില്ല. സെപ്റ്റംബർ അഞ്ചിന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. ദീപ, ഡിഎഫ്ഒ പി. കാർത്തിക് എന്നിവരുടെ നേതൃത്വത്തിൽ കൂട്ടുപുഴ, വളവുപാറ, കിളിയന്തൂർ എന്നിവിടങ്ങളിലെ സർക്കാർ സ്ഥലങ്ങൾ പരിശോധിച്ചെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താനായില്ല.
മാടത്തെ വാടകക്കെട്ടിടത്തിലെ ചോർച്ചയും സ്ഥലപരിമിതിയും ജീവനക്കാർക്ക് ദുരിതമായിരുന്നു. മൂന്ന് ജീവനക്കാരാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവിടെ ജോലി ചെയ്യുന്നത്. കർണാടകയിൽ നിന്നുള്ള മരംകടത്ത് തടയുന്നതിനായി ഇരിട്ടി പാലത്തിനു സമീപം പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്ന ചെക്ക് പോസ്റ്റ് റോഡ് വികസനത്തെ തുടർന്ന് 2017ലാണ് മാടത്തിലിലേക്ക് മാറ്റിയത്.
2020 നവംബറിൽ കൂട്ടുപുഴയിലേക്കും പിന്നീട് 2021ൽ വീണ്ടും മാടത്തിലിലേക്കും മാറ്റി. പുതിയ സ്ഥിരം സ്ഥലം ലഭിച്ചതോടെ വർഷങ്ങളായുള്ള ചെക്ക്പോസ്റ്റിന്റെ സ്ഥലമാറ്റത്തിന് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.
Kannur
പയ്യന്നൂര്‍: സ്ഥാപനത്തിലെ ജീവനക്കാര്‍ ജാഗ്രതൈ! തട്ടിപ്പിന്റെ പുതിയ രൂപവുമായി വിരുതന്മാര് ഇറങ്ങിയിട്ടുണ്ട്. സ്ഥാപന ഉടമ വിളിച്ചുപറഞ്ഞതാണെന്ന് വിശ്വസിപ്പിച്ച് സ്ഥാപനത്തിലെ ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ച് പണമെടുത്ത് ഓടിയ വിരുതനായി പൊലിസ് തെരച്ചില്‍ തുടരുന്നു. സ്ഥാപനയുടമയും ജീവനക്കാരിയും നല്കിയ പരാതിയില്‍ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെ പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കാസര്‍ഗോഡ് കുന്നുംകൈ സ്വദേശി ജിന്‍സിന്റെ ഉടമസ്ഥതയിലുള്ള കെസ്റ്റര്‍ ഗ്രാഫിക്സ് എന്ന സ്ഥാപനത്തിലാണ് സംഭവം. സ്ഥാപനത്തിലെ ജീവനക്കാരി മാതമംഗലത്തെ നിവ്യ ഭക്ഷണം കഴിക്കുമ്പോഴാണ് ഒരാൾ സ്ഥാപനത്തിലേക്കെത്തുന്നത്. ജിന്‍സ് പിലാത്തറയിലെ ഓഫിസിലാണെന്നു പറഞ്ഞപ്പോള്‍ ജിന്സിനെയാണെന്ന മട്ടില്‍ ഫോണെടുത്തു വിളിച്ചു. പിന്നീട് ജയകുമാര്‍ എന്നയാള്‍ വരുമെന്നും 27,000 രൂപ തരുമെന്നും വാങ്ങിവയ്ക്കണമെന്നും പറയുന്നു. ഒപ്പം ഫോണില്‍ സംസാരിക്കുന്ന മട്ടില്‍ ഇവിടെ രണ്ടായിരം രൂപയുണ്ട് അത് തരാന്‍ ബോസ് പറഞ്ഞുവെന്നും പറയുന്നു.
മേശയില്‍ 1500 രൂപയേ ഉള്ളൂവെന്ന് പറഞ്ഞപ്പോള്‍ ഒന്നുകൂടി നോക്കിയേ എന്നായി വിരുതൻ. ജീവനക്കാരി മേശയുടെ മുകളില്‍വച്ച് പണമെണ്ണിക്കാണിച്ചു. പിന്നീട് അത് തന്നേക്ക് 27,000 കൊണ്ടുവരുമ്പോള്‍ അതില്‍നിന്ന് കുറയ്ക്കാമെന്നും പറഞ്ഞു. ഇതിനിടെ വിവരം പറയാനായി ജീവനക്കാരി ജിന്‍സിനെ ഫോണില്‍ വിളിക്കുന്നതിനിടയില്‍ പെട്ടെന്ന് മേശപ്പുറത്തിരുന്ന പണമെടുത്ത് ഇയാൾ ഓടുകയായിരുന്നു. സിസിടിവി കാമറയില്‍ പതിഞ്ഞ ഇയാളുടെ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Kannur
തളിപ്പറമ്പ്: ചന്ദനമരം മുറിച്ചു കടത്തുന്നതിനിടെ മോഷ്ടാക്കൾ പിടിയിൽ. തിമിരി വില്ലേജിൽപെട്ട തലവിൽ - ലഡാക്ക് റോഡ് പരിസരത്തുനിന്നും ചന്ദനമരം മുറിച്ച് കടത്തിക്കൊണ്ടുപോകുന്നതിനിടെ തലവിൽ വിളയാർകോട് സ്വദേശികളായ പി.വി. സുനിൽ (49), ഇ.വി. മോഹനൻ (38)എന്നിവരാണ് അറസ്റ്റിലായത്. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടുന്നത്.
ഇവരിൽനിന്നും 87 കിലോഗ്രാം ചന്ദനക്കഷണങ്ങളും മുറിക്കുവാൻ ഉപയോഗിച്ച കൈവാൾ, കത്തിവാൾ, കടത്താൻ ഉപയോഗിച്ച് ജൂപ്പിറ്റർ സ്കൂട്ടർ എന്നിവ കസ്റ്റടിയിലെടുത്തു.
ഫോറസ്റ്റ് ഓഫിസർമാരായ എം. രഞ്ജിത്ത്, സി.പി. രജനീഷ്, മനോജ് വർഗീസ്, മുഹമ്മദ് ഷാഫി, ജിജേഷ്, അരുൺ, വാച്ചർമാരായ അജീഷ്, ബിനു എന്നിവരും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Kannur
പയ്യന്നൂര്‍: കോണ്‍ക്രീറ്റ് ജോലിക്കിടെ സണ്‍ഷേഡ് തകര്‍ന്നുവീണ് ഇതരസംസ്ഥാന തൊഴിലാളികളായ ഒന്‍പതുപേർക്കു പരിക്ക്. കവ്വായി മറിയം മസ്ജിദിനു സമീപത്തെ എ.ടി. മുഹമ്മദ് കുഞ്ഞിയുടെ നിര്‍മാണം നടന്നുകൊണ്ടിരുന്ന വീട്ടിലാണ് അപകടമുണ്ടായത്.
തൃക്കരിപ്പൂരില്‍ താമസിച്ച് നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടുവരുന്ന കോൽക്കത്ത നാദിയ ജില്ലക്കാരായ ഷുക്കൂര്‍ (38), ഫുകും (35), താജും (34), സ്വിച്ചിന് (38), അസദുള്‍ (32), ജാഹിര്‍ (38), സക്കീര്‍ (49), റാം (26), ഹാദിയര് (35) എന്നിവര്‍ക്കാണു പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. രണ്ടാംനിലയുടെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ക്കിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടാംനിലയിലെ സിറ്റൗട്ട് കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള തട്ടിനെ താങ്ങിനിര്‍ത്തുന്നതിനായി നിലത്തുനിന്നും ഉയര്‍ത്തിയിരുന്ന ഇരുമ്പ് പോസ്റ്റ് തെന്നി നീങ്ങിയതിനെത്തുടര്‍ന്ന് ഷണ്ഷേഡ് താഴേക്കു പതിക്കുകയായിരുന്നു. ഈ സമയം കോണ്‍ക്രീറ്റ് പണികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഇവരില്‍ അസദുള്‍, റാം, സ്വിച്ചിന് എന്നിവരുടെ നില ഗുരുതരമാണ്.
Kannur
കണ്ണൂർ: സർവകലാശാല ഇന്റർ കോളജ് ബാഡ്മിന്റൺ പുരുഷ വിഭാഗം മത്സരത്തിൽ പയ്യന്നൂർ കോളജ് ജേതാക്കളായി. സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ രണ്ടാംസ്ഥാനവും സെന്റ് ജോസഫ് കോളജ് പിലാത്തറ മൂന്നാം സ്ഥാനവും നേടി.
വിജയികൾക്കുള്ള സമ്മാനദാനം സർവകലാശാല കായിക വിഭാഗം മേധാവി ഡോ. എ. പ്രവീൺ നിർവഹിച്ചു. സർവകലാശാല കായിക വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ഡോ. ജോ. ജോസഫ്, ഡോ. കെ.വി. അനൂപ്, ഡോ. കെ. അബ്ദുറഹ്മാൻ, പി. രഘുനാഥ്, ഡോ. കെ.വി. മഹേഷ് എന്നിവർ പ്രസംഗിച്ചു.
രാജപുരം സെന്റ് പയസ് ടെൻത് കോളജ് ആണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
കാലിക്കട്ട് സർവകലാശാലയിൽ നടക്കുന്ന സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങൾക്കുള്ള കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ നാളെ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ തെരഞ്ഞെടുക്കും.
Kannur
ആലക്കോട്/മടന്പം: മഞ്ഞളിപ്പും കൂമ്പ് ചീയൽ രോഗബാധയും കാരണം മലയോരത്തെ കമുക് കൃഷി നാശത്തിന്റെ വക്കിൽ. മഞ്ഞളിപ്പ് ബാധിച്ച് മണ്ട പോയ കമുകുകള്‍ വ്യാപകമായി മുറിച്ചു മാറ്റുകയാണ് കർഷകർ. ഒരുകാലത്ത് ദീര്‍ഘകാല വിളകളില്‍ ഏറെ ലാഭകരമായിരുന്നു കമുകെങ്കിൽ ഇന്ന് സ്ഥിതി മാറി. മലയോരത്തെ വ്യാപകമായിരുന്ന കമുകിൻ തോട്ടം ഇന്ന് മറ്റ് കൃഷിക്ക് വഴിമാറികൊണ്ടിരിക്കുകയാണ്.
ചപ്പാരപ്പടവ്, നടുവിൽ, എരുവേശി, ആലക്കോട്, ഉദയഗിരി, ചെറുപുഴ പയ്യാവൂർ, ഉളിക്കൽ, ഇരിക്കൂർ, ചെങ്ങളായി, നടുവിൽ പഞ്ചായത്തുകളിൽ ഏക്കറുകണക്കിന് തോട്ടങ്ങളിലാണ് മഞ്ഞളിപ്പ്, കൂമ്പ് ചീയൽ രോഗം പടർന്നുപിടിച്ചിരിക്കുന്നത്. ശക്തമായ മഴയും വെള്ളക്കെട്ടും മൂലം മണ്ണിന്റെ ഘടനയിലുണ്ടായ മാറ്റവും കമുകിന്റെ പ്രതിരോധശേഷി കുറഞ്ഞതുമാണ് രോഗവ്യാപനത്തിന് കാരണമായി പറയുന്നത്. ഇലയുടെ അഗ്രഭാഗത്താണ് രോഗലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അഗ്രഭാഗത്ത് മഞ്ഞനിറം പടരുകയും ഇലയുടെ നടുവിലൂടെ തവിട്ടുനിറത്തിലുള്ള വരകൾ തെളിയുകയും ചെയ്യും. ക്രമേണ ഇലകൾ മുഴുവൻ മഞ്ഞനിറമാകുകയും കരിഞ്ഞുണങ്ങുകയും ചെയ്യും. ഓലകളുടെ ഹരിതകം നഷ്ടപ്പെടുന്നതാണ് മഞ്ഞളിപ്പിന് കാരണം.
രോഗം ബാധിക്കുന്നതോടെ തന്നെ അടയ്ക്ക ഉത്പാദനത്തിന്റെ അളവ് കുറഞ്ഞു തുടങ്ങും. ശോഷിച്ചു കുലയ്ക്കുന്ന പൂങ്കുലയിൽ നിന്ന് ലഭിക്കുന്ന അടയ്ക്കകളുടെ എണ്ണവും കുറവായിരിക്കും. ഇവ മൂപ്പെത്തുന്നതിന് മുന്‍പേ കൊഴിഞ്ഞു പോകുകയും ചെയ്യും. രോഗബാധ കാരണം വര്‍ഷങ്ങളായി മലയോര മേഖലയിൽ അടയ്ക്ക ഉത്പാദനത്തിന്റെ തോത് കുറഞ്ഞു കുറഞ്ഞു വരികയാണ്. ഒരു കമുകിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ അടുത്തതിലേക്ക് രോഗം വ്യാപിക്കും. നേരത്തെ ഭേദപ്പെട്ട വില ലഭിച്ചതിനെ തുടർന്ന് നിരവധി കർഷകർ കമുക് കൃഷിയിലേക്ക് മാറിയിരുന്നു. രോഗവ്യാപനം ഇവർക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ശ്രീകണ്ഠപുരം മേഖലയിൽ മടമ്പം,അലക്സ് നഗർ,കാഞ്ഞിലേരി,പ്ടാരി,കൈതപ്രം,ചുണ്ടക്കുന്ന്, സാൻജോസ്, പാറക്കടവ്,കടുതോടിൽ ഭാഗങ്ങളിലാണ് രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആറളം ഫാമിൽ നിന്ന് വിതരണം ചെയ്ത അത്യുത്പാദന ശേഷിയുള്ള രോഗപ്രതിരോധമുള്ള കമുകുകൾ വരെ രോഗം വന്നു നശിക്കുന്നുണ്ട്. രോഗബാധയ്ക്കൊപ്പം വിലയിലെ അസ്ഥിരതയും കർഷകരെ മാറി ചിന്തിപ്പിക്കുകയാണ്. തോട്ടങ്ങളിലെ കമുകിൻ തടികൾ കിട്ടിയ വിലയ്ക്ക് വെട്ടി മാറ്റി വാഴകൃഷിക്കുള്ള താങ്ങുകാലായി നൽകുന്ന ഗതികേടിലേക്ക് വരെയാണ് കർഷകർ എത്തി നിൽകുന്നത്. 70 രൂപ നിരക്കിലാണ് കർഷകർ കമുകിൻ തടികൾ ഇത്തരത്തിൽ മുറിച്ചു നൽകുന്നത്.
ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടും ഫലമില്ല!
രോഗം നിയന്ത്രിക്കാനും രോഗം ബാധിച്ച കമുകുകളെ പൂർവസ്ഥിതിയിലാക്കാനുമായി കാർഷിക വകുപ്പ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ടെങ്കിലും രോഗബാധ തടയാൻ കഴിയുന്നില്ലെന്നാണ് കർഷകർ പറയുന്നത്. രോഗം ബാധിച്ചവയെ ഒരു വർഷം വരെ നിലനിർത്തി ആവശ്യമായ പരിചരണം നൽകിയാൽ ഭൂരിഭാഗവും സംരക്ഷിക്കാനാകുമെന്നാണ് കൃഷിവകുപ്പധികൃതർ അവകാശപ്പെടുന്നത്. എന്നാൽ ഇതുസംബന്ധിച്ച ആവശ്യമായ അറിവും നിർദേശങ്ങളും കർഷകരിലേക്ക് യഥാസമയം എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. കൃഷി സംരക്ഷിക്കുന്നതിനും നശിച്ച കമുകുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും അടിയന്തര നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.
ആറളത്തെ കമുക് ചതിക്കില്ലെന്നതും പാഴ്വാക്ക്
“ഒരുകാലത്ത് കമുക് കർഷകർ മത്സരബുദ്ധിയോടു കൂടിയാണ് ആറളം കൃഷിഫാമിൽ നിന്നുള്ള കമുകിൻ തൈകൾ വാങ്ങി നട്ടുവളർത്തിയത്. തെങ്ങ് ചതിക്കില്ലെന്ന് പറയുന്നതു പോലെ ആറളം കമുകും ചതിക്കില്ലെന്നത് കർഷകർക്കിടയിലെ വിശ്വാസമായിരുന്നു. എന്നാലിപ്പോൾ അതും ഇല്ലാതായി. ആറളം കമുകിൻ തൈകൾ നട്ടുവളർത്തി ഏഴു വർഷമായി വളമുൾപ്പടെയുള്ളവ നൽകി പരിപാലിച്ചവ പോലും രോഗത്തിന് കീഴ്പ്പെടുകയാണ്. കൃഷി ഓഫീസർമാർക്കും രോഗബാധ എങ്ങിനെ തടയണമെന്ന കാര്യത്തിൽ വ്യക്തതിയില്ല. കമുകിന് രോഗം പടരുന്നത് പഠിക്കാൻ ഇനി ആര് വരും ? മടുത്തുപോയി.”
ജോസ് കടുതോടിൽ (കർഷകൻ)
Kannur
കണ്ണൂർ: തളിപ്പറമ്പ് കെൽട്രോൺ നോളജ് സെന്ററിൽ ഈമാസം 11 ന് പ്ലസ്ടു കഴിഞ്ഞവർക്കായി അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഇന്റർനാഷണൽ അക്കൗണ്ടിംഗ് (എഡിഐഐഎ) കോഴ്സിന്റെ സൗജന്യ വർക്ക്ഷോപ്പ് നടത്തുന്നു. വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുക.
വിശദവിവരങ്ങൾക്ക് 9072592412, 9495642722 എന്നീ ഫോൺ നമ്പറുകളിലോ കെൽട്രോൺ നോളജ് സെന്റർ, രണ്ടാംനില, മുനിസിപ്പൽ ബസ് സ്റ്റാൻഡ് ബിൽഡിംഗ്, തളിപ്പറമ്പ് എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
Kannur
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായമനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പഞ്ചായത്ത് ഭരണസമിതി നിവേദനം നൽകി. ഉരുൾപൊട്ടലിലും മണ്ണൊലിപ്പിലും വൻനാശനഷ്ടമാണ് ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരി, രാജഗിരി, മീന്തുള്ളി പ്രദേശങ്ങളിലുണ്ടായത്. തകർന്ന റോഡുകളും പാലങ്ങളും വീടുകളും നിരവധിയാണ്. വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.
ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അതിജീവനത്തിനായി അടിയന്തര സഹായം നൽകണമെന്നാണ് പഞ്ചായത്ത് ഭരണസമിതി നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.
വി. കുഞ്ഞികൃഷ്ണൻ എംഎൽഎ, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തകപ്പള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലീന വില്യം, ലളിത ബാബു, പഞ്ചായത്തംഗങ്ങളായ ടി.പി. ചന്ദ്രൻ, പ്രിൻസ് വെള്ളക്കട, കോൺഗ്രസ് നേതാക്കളായ ആലയിൽ ബാലകൃഷ്ണൻ, മഹേഷ് കുന്നുമ്മൽ, മനോജ് വടക്കേൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Kannur
ചപ്പാരപ്പടവ്: തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തന ഉദ്ഘാടനവും നാടൻപാട്ട് ശിൽപശാലയും ചപ്പാരപ്പടവ് എഎൽപി സ്കൂളിൽ നടത്തി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നസീറ അധ്യക്ഷത വഹിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.പി. സുനിൽകുമാർ മുഖ്യഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ. മനോജ് പ്രവർത്തന കലണ്ടർ പ്രകാശനം ചെയ്തു. ഐ. ആശാലക്ഷ്മി, പി.എം. അബ്ദുൾലത്തീഫ്, കെ.കെ. ശ്രീരാജ്, മുഖ്യാധ്യാപിക പി.പി. സായിദ, കെ.വി. മെസ്മർ എന്നിവർ പ്രസംഗിച്ചു. നാടൻ പാട്ട് കലാകാരൻ എം. ബാലകൃഷ്ണൻ, എം.ബി. ആവണി എന്നിവർ ശിൽപശാലയ്ക്ക് നേതൃത്വം നൽകി.
Kannur
ആലക്കോട്: ഉദയഗിരിയിലെ വോൾട്ടേജ് ക്ഷാമത്തിനും വൈദ്യുതി ലഭ്യതക്കുറവിനും പരിഹാരം കാണാൻ കാർത്തികപുരം കേന്ദ്രമാക്കി 110 കെവി സബ്സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകി. കാർത്തികപുരത്ത് സബ്സ്റ്റേഷൻ സ്ഥാപിച്ചാൽ ഉദയഗിരി പഞ്ചായത്തിലെ വൈദ്യുതി ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ആവശ്യമായ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് സബ്സ്റ്റേഷൻ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി നിവേദക സംഘം അറിയിച്ചു.
സജീവ് ജോസഫ് എംഎൽഎ, ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ, വൈസ് പ്രസിഡന്റ് എൻ.എൻ. പ്രസന്നകുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട്, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ തോമസ് വക്കത്താനം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയിച്ചൻ പള്ളിയാലിൽ എന്നിവരാണു മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.
Kannur
ഒടുവള്ളി: ചപ്പാരപ്പടവ് പഞ്ചായത്ത് ഒടുവള്ളി ടൗണിനെ ബീക്കൺ ടൗണായി തെരഞ്ഞെടുത്തു കൊണ്ട് സംഘാടകസമിതിയോഗവും ബേയ്സ് ലൈൻ സർവേയും നടത്തി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു.
ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ സുജിന പദ്ധതി വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. ഗോപി, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ, പി. പ്രേമലത, പ്രമീള രാജൻ, വില്ലേജ് ഓഫിസർ രാജേഷ്, എച്ച്ഐ സജിത്ത്, അസിസ്റ്റന്റ് സെക്രട്ടറി അജയകുമാർ, പഞ്ചായത്ത് അംഗം പി.പി. സുഭാഷ് എന്നിവർ പ്രസംഗിച്ചു.
Kannur
ആലക്കോട്: തളിപ്പറമ്പ് നോർത്ത് സബ് ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി അഞ്ചാം തവണയും മണക്കടവ് ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. മാങ്ങാട്ടുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സീനിയർ ബോയ്സ്, സീനിയർ ഗേൾസ്, ജൂനിയർ ഗേൾസ്, സബ് ജൂനിയർ ഗേൾസ് വിഭാഗങ്ങളിൽ ശ്രീപുരം ഒന്നാം സ്ഥാനം നേടി. ജൂനിയർ ബോയ്സ് വിഭാഗത്തിൽ രണ്ടാംസ്ഥാനവും സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജില്ലാ സ്കൂൾ കബഡി ചാമ്പ്യൻഷിപ്പിനായി ശ്രീപുരം സ്കൂളിലെ 35 താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ഈമാസം 11, 12 തീയതികളിൽ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലാണ് ജില്ലാ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
Kannur
ഇരിട്ടി: 41.5 ലക്ഷം രൂപ ചെലവഴിച്ച് കലുങ്ക് പുനർനിർമിച്ചിട്ടും മാടത്തിൽ-കീഴ്പള്ളി റോഡിൽ അത്തിക്കലിലെ അപകടഭീഷണിക്ക് പരിഹാരമാകുന്നില്ല. കലുങ്കിന്റെ സ്ലാബും നിലവിലെ റോഡും ചേരുന്ന ഭാഗത്ത് റോഡ് താഴ്ന്ന് വലിയതിട്ട് രൂപപ്പെട്ടതാണ് അപകടക്കെണിയാകുന്നത്. ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടത്തിലാകുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. കലുങ്ക് പുനർനിർമാണത്തിനു ശേഷം റോഡിന്റെ ഉപരിതലം ഉയർത്തി നിലവിലെ റോഡുമായി ശരിയായ നിലയിൽ ബന്ധിപ്പിക്കാത്തതാണ് പ്രശ്നത്തിനു കാരണം. ജിഎസ്ബി ഉൾപ്പെടെയുള്ള അടിത്തറ ആവശ്യമായ രീതിയിൽ ഒരുക്കാതെ ഉപരിതലം കോൺക്രീറ്റ് ചെയ്തതും താഴ്ചയ്ക്ക് കാരണമായിട്ടുണ്ട്. രാത്രികാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
നടവഴിയും കാണാതായി
റോഡിൽനിന്ന് താഴെയുള്ള വീടുകളിലേക്കും പ്രദേശത്തേക്കും പോകാൻ വർഷങ്ങളായി നാട്ടുകാർ ഉപയോഗിച്ചിരുന്ന നടവഴിയും കലുങ്ക് പുനർനിർമാണത്തിനിടെ ഇല്ലാതായി. ഇതോടെ നാട്ടുകാർ സ്വന്തം നിലയിൽ മണ്ണും മറ്റും ഉപയോഗിച്ച് താത്കാലിക നടവഴി ഒരുക്കുകയാണ്. പഴയ നടവഴിയുടെ അവശിഷ്ടങ്ങളും നിർമാണത്തിനായി നീക്കിയ മണ്ണും കലുങ്കിനോടു ചേർന്ന ഭാഗത്ത് മാറ്റാതെ കിടക്കുകന്നുണ്ട്. നിർമാണം പൂർത്തിയായിട്ടും നിർമാണാവശിഷ്ടങ്ങൾ റോഡരികിൽ തന്നെയാണുള്ളത്. മഴ പെയ്താൽ ഇവ സമീപത്തെ നീരൊഴുക്കിലേക്കും റോഡിലേക്കും ഒഴുകിയെത്താനുള്ള സാധ്യതയുമുണ്ട്.
സംരക്ഷണഭിത്തി പാതിവഴിയിൽ
കഴിഞ്ഞ വർഷം ജൂലൈ 24നുണ്ടായ ശക്തമായ മഴയിൽ അത്തിക്കലിലെ കലുങ്കിന്റെ സംരക്ഷണഭിത്തിയും സമീപത്തെ വാടക ക്വാർട്ടേഴ്സിന്റെ സംരക്ഷണഭിത്തിയും തോട്ടിലേക്ക് ഇടിഞ്ഞിരുന്നു. അപകടഭീഷണിയെ തുടർന്ന് ക്വാർട്ടേഴ്സിലെ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കലുങ്കിന്റെയും സംരക്ഷണഭിത്തിയുടെയും പുനർനിർമാണ നടപടികൾക്കായി പൊതുമരാമത്ത് വകുപ്പിന്റ നോൺ പ്ലാൻ ഫണ്ടിൽനിന്ന് 41.5 ലക്ഷം രൂപ അനുവദിച്ചത്. ഇടിഞ്ഞ സംരക്ഷണഭിത്തി ഇതുവരെയും പൂർണയും പുനർനിർമിച്ചിട്ടില്ല.
റോഡിൽ രൂപപ്പെട്ട തിട്ട് അടിയന്തരമായി നികത്തി വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയുന്ന വിധത്തിൽ റോഡിന്റെ ഉപരിതലം പുനഃക്രമീകരിക്കണമെന്നും നടവഴി പുനർനിർമിച്ച് നിർമാണാവശിഷ്ടങ്ങൾ നീക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.അതേസമയം ഭൂമിയുടെ പ്രത്യേകത മൂലമാണ് റോഡ് അമർന്ന് തിട്ട് ഉണ്ടായതെന്നാണ് കരാറുകാരനായ വി.ഡി. മത്തായി പറയുന്നത്. മിക്സിംഗ് റീടാറിംഗ് നടത്തി പ്രശ്നം പരിഹരിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്ഥലത്തിന്റെ ഇരുവശവും നെൽവയലാണ്. സാധാരണയായി കലുങ്കിന്റെ ഇരുവശത്തും 1.5 മീറ്ററോളം മണ്ണ് മാറ്റിയാൽ മതിയാകുമ്പോൾ ഇവിടെ നിർമാണത്തിനിടെ ആറു മീറ്ററോളം ഭാഗം ഇടിഞ്ഞ് മണ്ണുമാന്തിയന്ത്രം ഉൾപ്പെടെ തോട്ടിലേക്ക് വീണിരുന്നു.
മണ്ണും ജിഎസ്ബിയും ഉപയോഗിച്ച് നിറച്ചിരുന്നെങ്കിലും വീണ്ടും താഴ്ന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നും കരാറുകാരൻ വ്യക്തമാക്കി.
Kannur
കണ്ണൂർ: കണ്ണൂർ താലൂക്ക് പരിധിയിലെ റവന്യൂ റിക്കവറി നടപടികൾ സ്വീകരിച്ച കേസുകൾ ഉൾപ്പെടുത്തി 23, 24, 25 തീയതികളിലായി ബാങ്ക് ലോൺ അദാലത്ത് നടത്തുന്നു.
കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശേരി, കല്യാശേരി, മാട്ടൂൽ വില്ലേജുകൾ 23 ന് കണ്ണപുരം സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലും വലിയന്നൂർ, കാഞ്ഞിരോട്, മക്രേരി, അഞ്ചരക്കണ്ടി, ഇരിവേരി, ചേലോറ, എടക്കാട്, ചെമ്പിലോട്, കടമ്പൂർ, മാവിലായി, മുഴപ്പിലങ്ങാട് വില്ലേജുകൾ 24ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം, ചാലയിലും, കണ്ണൂർ 1, കണ്ണൂർ 2, പുഴാതി, പള്ളിക്കുന്ന്, ചിറക്കൽ, വളപട്ടണം, അഴീക്കോട് നോർത്ത്, അഴീക്കോട് സൗത്ത്, കണ്ണാടിപ്പറമ്പ്, നാറാത്ത്, എളയാവൂർ, മുണ്ടേരി വില്ലേജുകൾ 25 ന് കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലും അദാലത്ത് നടത്തും.
Kannur
ഉളിക്കൽ: ഉളിക്കൽ ബസ്സ്റ്റാൻഡും പരിസരവും സാമൂഹിക വിരുദ്ധരുടെയും മദ്യപസംഘങ്ങളുടെയും താവളമാകുന്നതായി പരാതി. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ബസ്സ്റ്റാൻഡ് പരിസരത്ത് മദ്യപസംഘങ്ങൾ തമ്പടിക്കുന്നത് യാത്രക്കാരെയും വ്യാപാരികളെയും നാട്ടുകാരെയും ദുരിതത്തിലാക്കുന്നു.
ബസ്സ്റ്റാൻഡിനു പിൻവശത്ത് പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റിൽനിന്ന് മദ്യം വാങ്ങുന്ന സംഘങ്ങളാണ് സ്റ്റാൻഡ് പരിസരത്ത് തമ്പടിച്ച് മദ്യപിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മദ്യപാനത്തിനുശേഷം വാക്കുതർക്കവും ഏറ്റുമുട്ടലും പതിവായതോടെ ബസ് സ്റ്റാൻഡ് പരിസരം ഭീതിയിലായി. കഴിഞ്ഞ ദിവസവും മദ്യപസംഘങ്ങൾ തമ്മിൽ രൂക്ഷമായ സംഘർഷമുണ്ടായി. ആളുകൾ നോക്കിനിൽക്കെ പരസ്പരം അക്രമം അഴിച്ചുവിട്ടതോടെ യാത്രക്കാരും പ്രദേശവാസികളും ഭീതിയിലായി.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരെ ശല്യപ്പെടുത്തുന്നതും അസഭ്യവർഷവും നടത്തുന്നതായും പരാതിയുണ്ട്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉളിക്കൽ പൊലിസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ടെങ്കിലും താത്കാലിക നടപടികളിൽ ഒതുങ്ങുന്നതായി നാട്ടുകാർ പറയുന്നു. മുമ്പ് ബസ് സ്റ്റാൻഡിൽ പൊലിസിനെ പോലും മദ്യപാനി ആക്രമിച്ചിരുന്നു. ആക്രമണത്തിൽ എസ്ഐക്ക് പരിക്കേറ്റിരുന്നു. രാത്രികാലങ്ങളിൽ ബസ് സ്റ്റാൻഡ് പരിസരത്ത് പൊലിസ് സാന്നിധ്യം ശക്തമാക്കണമെന്നും സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ഏർപ്പെടുത്തണമെന്നും അക്രമികൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
“ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട്ലെറ്റിനോടനുബന്ധിച്ച് ഉണ്ടാകുന്ന സാമൂഹ്യവിരുദ്ധരുടെ അതിക്രമങ്ങൾ പൊതുജനങ്ങൾ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ പൊലിസിന്റെ ശക്തമായ ഇടപെടൽ നടത്തുന്നതിന് ആവശ്യമായ നടപടികൾ പഞ്ചായത്ത് സ്വീകരിച്ചു കഴിഞ്ഞു. പൊലിസുമായി ചർച്ചചെയ്ത് സാധിക്കുമെങ്കിൽ ബസ് സ്റ്റാൻഡിൽ മുഴുവൻ സമയ പൊലീസ് പോസ്റ്റ് സ്ഥാപിക്കുന്നതു ഉൾപ്പെടെ നടപടികൾ പഞ്ചായത്ത് ആലോചിച്ചു വരികയാണ് .”
-ഷിജി സണ്ണി (ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്)
“ബസ് സ്റ്റാൻഡ് പരിസരത്തെ ബിവറേജസ് ഔട്ട്ലെറ്റിന്റെ പ്രവർത്തനം കാരണം സാധാരണക്കാർക്കും വ്യാപാരികൾക്കും സ്വൈരമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. മദ്യപസംഘങ്ങളുടെ അക്രമവും വഴക്കും കാരണം നാട്ടുകാർ ഭയന്നാണ് കഴിയുന്നത്. നിരവധി തവണ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. ശക്തമായ പൊലിസ് പട്രോളിംഗും കുറ്റക്കാർക്കെതിരെ കർശന നടപടിയും ഉണ്ടായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകും.”
-എബിൻ കുര്യാക്കോസ് കുമ്പുക്കൽ (പഞ്ചായത്തംഗം)-
Kannur
കണിച്ചാർ: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കണിച്ചാർ പഞ്ചായത്തിലെ ചാണപ്പാറ മിനി സ്റ്റേഡിയം നവീകരണത്തിനൊരുങ്ങുന്നു. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ സ്റ്റേഡിയത്തെ ടർഫ് മാതൃകയിൽ നിലവാരമുള്ള കായികവേദിയാക്കി മാറ്റുമെന്ന് പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.
ആദ്യഘട്ട നവീകരണത്തിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
മൂന്നു വർഷത്തിനകം സ്റ്റേഡിയത്തെ മലയോര കായികമേഖലയക്ക് പുത്തൻ പ്രതീക്ഷ നൽകുന്ന രീതിയിൽ വളർത്തിയെടുക്കുമെന്നും പഞ്ചായത്തധികൃതർ പറഞ്ഞു. നിലവിൽ സ്റ്റേഡിയത്തിന്റെ നവീകരണത്തിനാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. പഞ്ചായത്ത് ഭാരവാഹികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേരിട്ടെത്തി സ്റ്റേഡിയത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി.
Kannur
ഇരിട്ടി: നഗരസഭയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലാപ്ടോപ്പും സൗണ്ട് സിസ്റ്റവും കൈമാറുന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ വി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ. സോയ അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി10 ലക്ഷം രൂപ ചെലവിലാണ് ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സൗണ്ട് സിസ്റ്റം, ലാപ്ടോപ്പ്, ഉളിയിൽ ഗവ. യുപി സ്കൂളിന് ലാപ് ടോപ്പ് എന്നിവ വിതരണം ചെയ്തത്.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. രാജൻ കൗൺസിലർമാരായ സി.എം. രമ്യ, സി. രജീഷ്, പി. സീനത്ത്, വി. രാജീവൻ, ഷബ്നാസ് അഷ്റഫ്, കെ. അനിത, സെക്രട്ടറി ഇൻ ചാർജ് എൻ. രമേശ്കുമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മൻസൂർ കിണാകൂൽ എന്നിവർ പ്രസംഗിച്ചു.
Kannur
ഇരിട്ടി: പുഷ്പാരം ഐടിഐയിൽ പുതിയ ബാച്ചിന്റെ പ്രവേശനോത്സവവും ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു. സിഎസ്ടി കോൺഗ്രിഗേഷൻ കോഴിക്കോട് വികാർ പ്രൊവിൻഷ്യൽ ഫാ. ജിനോ പെരിഞ്ചേരിൽ സിഎസ്ടി ഉദ്ഘാടനം ചെയ്തു. ഗവ. ഐടിഐ പടിയൂർ റിട്ട. പ്രിൻസിപ്പൽ നാരായണൻ കുഞ്ഞിക്കണ്ണോത്ത് അധ്യക്ഷത വഹിച്ചു. പുഷ്പാരം ഐടിഐ പ്രിൻസിപ്പൽ ഫാ. ജോയ്സൺ കണ്ടത്തിക്കുടിയിൽ സിഎസ്ടി, ഇലക്ട്രീഷ്യൻ ട്രെയിനി റോയൽ റോയ്, പുഷ്പാരം ആശ്രമം പ്രൊക്യുറേറ്റർ ഫാ. ജോർജ് മുള്ളുകോട്ടിക്കൽ സിഎസ്ടി, ഇലക്ട്രീഷ്യൻ ഇൻസ്ട്രക്ടർ കെ. ദിവ്യ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പുതിയ വിദ്യാർഥികൾക്കായി ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു.
Kannur
കണ്ണൂർ: കുറ്റകൃത്യങ്ങളുടെ ഇരകളുടെയും അതിജീവിതരുടെയും ക്ഷേമത്തിന് പ്രവർത്തിക്കുന്ന സംഘടനയായ വിശ്വാസ് ഇന്ത്യയുടെ കണ്ണൂർ ചാപ്റ്റർ രൂപീകരിച്ചു. കണ്ണൂർ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു. വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറലും മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനുമായ അഡ്വ. പി. പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് കളക്ടർ സ്വാതി, മുൻ ഡപ്യൂട്ടി ലേബർ കമ്മിഷണർ പി.സി. വിജയരാജൻ, എം. വിനോദ് കുമാർ, സി.വി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
വിദ്യാർഥികൾക്കുള്ള സുരക്ഷ, അതിഥി തൊഴിലാളികൾക്കുള്ള നിയമാവബോധ സെമിനാറുകൾ തുടങ്ങിയ പരിപാടികൾ നടത്തുവാൻ തീരുമാനിച്ചു.ജില്ലാ കളക്ടർ പി. വിഷ്ണുരാജ് -പ്രസിഡന്റ്, പി.സി. വിജയരാജൻ, അഡ്വ ടി.വി.പി. തസ്ലിന-വൈസ് പ്രസിഡന്റുമാർ, എം. വിനോദ് കുമാർ- സെക്രട്ടറി, സി. വിജയചന്ദ്രൻ- ട്രഷറർ, അഡ്വ. ടി.പി. ജെൽന, കെ.പി.ടി. ജലീൽ -ജോയിന്റ് സെക്രട്ടറിമാർ എന്നിവരാണ് ഭാരവാഹികൾ.
Kannur
കൊട്ടിയൂർ: കൊട്ടിയൂർ വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന നീക്കത്തിൽ പ്രതിഷേധിച്ച് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ജനകീയ മാർച്ചും ധർണയും സംഘടിപ്പിച്ചു. കൊട്ടിയൂർ ടൗണിൽ അഖിലേന്ത്യാ കിസാൻ കൗൺസിലിൽ അംഗം കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം പേരാവൂർ ഏരിയാ സെക്രട്ടറി കെ.പി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. ജോസഫ്, സിപിഎം ജില്ലാകമ്മിറ്റിയംഗം എം. രാജൻ, വി.ജി. പദ്മനാഭൻ, കെ. ശശീന്ദ്രൻ, ഒ.എം. കുര്യാച്ചൻ, ശൈലജ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇരിട്ടി: ഇഎസ്എ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് എഐകെഎസ് ആറളം വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ കർഷകസംഘം കണ്ണൂർ ജില്ലാ സെക്രട്ടറി എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്തു. എഐകെഎസ് നേതാവ് ഇ.പി. രമേശൻ അധ്യക്ഷത വഹിച്ചു.
ജനവാസ മേഖലകളും കൃഷിയിടങ്ങളും പുനരധിവാസ മേഖലയും ഒഴിവാക്കി വനഭൂമി മാത്രം ഉൾപ്പെടുത്തി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. എൻ.ടി. റോസമ്മ, പി. റോസ, എ.ഡി. ബിജു, കെ. ജനാർദനൻ, കെ.എൻ. രാജീവൻ, എബ്രഹാം, കെ.എ. ദാസൻ , കെ.വി. കുഞ്ഞിക്കണ്ണൻ, എൻ. അശോകൻ എന്നിവർ പ്രസംഗിച്ചു.
Kannur
കണ്ണൂർ: കണ്ണൂർ സർവകലാശാല മലയാള വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ,വസ്തുതകളിലോ സാഹചര്യങ്ങളിലോ മാറ്റമൊന്നുമുണ്ടാകാതിരുന്നിട്ടും സർവകലാശാല മുൻ നിലപാട് മാറ്റുന്നത് വലതുരാഷ്ട്രീയ സമ്മർദത്തിനു വഴങ്ങിയെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേർസ് കളക്റ്റീവ് (കെയുടിസി).
നിയമനത്തിനെതിരായുള്ള തടസവാദങ്ങളൊന്നും നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രിയാവർഗീസിന്റെ നിയമനം. ഇക്കാര്യത്തിൽ നീതിയുക്തവും നിഷ്പക്ഷവുമായ സമീപനം ഉറപ്പുവരുത്തണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി ടിച്ചേഴ്സ് സമീപനം കളക്ടീവ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് സംഘടന വൈസ് ചാൻസലർക്ക് കത്തുംനൽകി.
Kannur
പയ്യന്നൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കാങ്കോല്‍ ടൗണിലെ ആകാശ് എന്റര്‍പ്രൈസസ് ഫര്‍ണിച്ചര്‍ ഷോപ്പുടമ സ്വാമിമുക്കിലെ കെ. സതീശനാണ് (56) മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് കാങ്കോലിൽനിന്ന് സ്വാമിമുക്കിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ എതിരേവന്ന മറ്റൊരു ബൈക്കുമായി ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സിപിഎം ആലപ്പടമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. ഇന്ന് 8.15ന് കാങ്കോൽ, ഒന്‍പതിന് ഏറ്റുകുടുക്ക കൃഷ്ണപിള്ള സ്മാരക മന്ദിരം, 9.30ന് കക്കിരിയാട് പൊതുജന വായനശാല എന്നിവിടങ്ങളിലും തുടര്‍ന്ന് സ്വാമിമുക്കിലെ വീട്ടിലും പൊതുദര്‍ശനത്തിനു വച്ച ശേഷം 10.30 ന് പുല്ലാമണ്ണി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: ശ്രീവിദ്യ (അധ്യാപിക, വലിയചാല്‍ ഗവ. എല്‍പി സ്കൂൾ). മക്കൾ: അനശ്വര (എംബിബിഎസ് വിദ്യാര്‍ഥിനി, റഷ്യ), ആകാശ് (ബിബിഎ വിദ്യാര്‍ഥി, ബംഗളൂരു). സഹോദരങ്ങൾ: സതീദേവി (കുറുവേലി), പൂമണി (കുറുക്കൂട്ടി), ഗീത (കുണ്ടുവാടി), അനിത കുമാരി (അധ്യാപിക, കൊഴുമ്മല്‍ ഗവ. എല്‍പി സ്കൂൾ).
Kannur
ഇരിട്ടി: ഗജമുക്തി തുടർദൗത്യത്തിന്റെ ഭാഗമായി ആറളം ഫാമിലെ വയനാടൻ വനമേഖലയിൽ തമ്പടിച്ചിരുന്ന കൊമ്പനാനയെ വനപാലക സംഘം ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി.
ഹെലിപ്പാട്-താളിപ്പാറ-കോട്ടപ്പാറ വഴിയാണ് കൊന്പനെ കാട്ടിലേക്ക് തുരത്തിയത്. ഉച്ചയ്ക്കുശേഷം കോട്ടപ്പാറ മേഖലയിൽ തമ്പടിച്ചിരുന്ന മൂന്ന് പിടിയാനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്താൻ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും ആനകൾ പ്രദേശത്തുനിന്ന് നീങ്ങാൻ തയാറായില്ല.
ആനകൾ ഫെൻസിംഗ് കടക്കാതെ കോട്ടപ്പാറ മേഖലയിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടെ കാലാവസ്ഥ പ്രതികൂലമായതോടെ തുരത്തൽ ദൗത്യം താത്കാലികമായി നിർത്തിവച്ചു. കാലാവസ്ഥ അനുകൂലമാകുന്പോൾ ദൗത്യം തുടരുമെന്ന് വനപാലകസംഘം അറിയിച്ചു.
കൊട്ടിയൂർ റേഞ്ച് ഓഫീസർ നിധിൻ രാജ്, കണ്ണൂർ റാപിഡ് റെസ്പോൺസ് ടീം (ആർആർടി), ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിലായിന്നു തുരത്തിൽ ദൗത്യം. കണ്ണൂർ ആർആർടി, മണത്തണ, ഇരിട്ടി, കീഴ്പ്പള്ളി, ആറളം സ്റ്റേഷനുകളിലെ വനപാലകരും വാച്ചർമാരും ദൗത്യത്തിൽ പങ്കെടുത്തു.
Kannur
ഉളിക്കൽ: വിപണിയിൽ റബർ വില താഴുമ്പോൾ കർഷകരെ സഹായിക്കാൻ കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ച 250 രൂപാ അടിസ്ഥാന വിലയിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നെല്ലിക്കാംപൊയിലിൽ ചേർന്ന റബർ കർഷക സമ്മേളനം ആവശ്യപ്പെട്ടു. റബറിന് 300 രൂപ അടിസ്ഥാന വിലയായി നിശ്ചയിക്കണം എന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നെല്ലിക്കാംപൊയിൽ റബർ ഉത്പാദക സംഘം പ്രസിഡന്റ് ടോമി വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ശ്രീകണ്ഠപുരം ഡപ്യൂട്ടി ആർപിസി തോമസ് സഖറിയാസ്, ഫീൽഡ് ഓഫീസർ സുൽത്താന, ബിജു കാഞ്ഞിരത്താം കുന്നേൽ, ഗർവ്വാസീസ് വലിയ കുളത്തിൽ എന്നിവർ പ്രസംഗിച്ചു.
Kasaragod
കാസര്‍ഗോഡ്: കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്റെ കൊലത്തൂക്ക്. കെസിഎല്‍ മൂന്നാം എഡിഷനിലെ മികച്ച കളിക്കാരനും മികച്ച ബാറ്ററും അസ്ഹറുദ്ദീനാണ്. ആലപ്പി റിപ്പിള്‍സ് ടീമിന്റെ വൈസ് ക്യാപ്റ്റനായ ഈ ഓപ്പണിംഗ് ബാറ്റര്‍ 11 മാച്ചുകളില്‍ നിന്നായി 596 റണ്‍സാണ് അടിച്ചുകൂട്ടിയത്. മൂന്നു വീതം സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടി. 85.14 ആണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 193.51. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടിയതും അസ്ഹറുദ്ദീനാണ്. 48 എണ്ണം. 31 ബൗണ്ടറികളും നേടി. ഇതോടെ കെസിഎല്ലില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടവും അസ്ഹറുദ്ദീന് സ്വന്തമായി. മത്സരം കാണാനെത്തിയ മുംബൈ ഇന്ത്യന്‍ സ്കൗട്ട് പ്രവീണ്‍ ആംറെ അസ്ഹറുദ്ദീന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി. കെസിഎല്ലിലെ ഉജ്വല പ്രകടനം ഐപിഎല്‍ ലേലത്തിൽ അസ്ഹറുദ്ദീന്റെ മൂല്യം വര്‍ധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.
ടെസ്റ്റ് ക്രിക്കറ്റിലും ട്വന്റി-20 ഒരുപോലെ മികവുപുലര്‍ത്തുന്ന താരമാണ് അസ്ഹറുദ്ദീന്. 2024ല്‍ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ നിര്‍ണായകമായത് അസ്ഹറുദ്ദീന്റെ പ്രകടനമാണ്. ആറാമതും ഏഴാമതും ഒക്കെയായി ഇറങ്ങി ക്രീസിലിറങ്ങിയ അസ്ഹറുദ്ദീന് ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറികളുമാണ് ആ ടൂര്‍ണമെന്റില്‍ അടിച്ചെടുത്തത്. ഈ പ്രകടനമികവ് കഴിഞ്ഞവര്‍ഷത്തെ ദുലീപ് ട്രോഫിയില്‍ ദക്ഷിണമേഖലയുടെ ക്യാപ്റ്റന്‍ സ്ഥാനം അസ്ഹറുദ്ദീന് നേടിക്കൊടുത്തു. 2021ലെ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കരുത്തരായ മുംബൈക്കെതിരെ അവരുടെ ഹോംഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തില്‍ 11 സിക്സറും ഒമ്പതു ഫോറും അടക്കം 54 പന്തില്‍ 137 റണ്‍സ് നേടി ചരിത്രം സൃഷ്ടിച്ച അസ്ഹറുദ്ദീന്റെ വെടിക്കെട്ട് പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ ആരും മറക്കാനിടയില്ല.
കാസര്‍ഗോഡ് തളങ്കര കടവത്തെ പരേതരായ ബി.കെ.മൊയ്തുവിന്റെയും നഫീസയുടെയും എട്ട് ആണ്മക്കളില് ഏറ്റവും ഇളയവനായ അസ്ഹറുദ്ദീന് തന്റെ 10-ാം വയസ് മുതല്‍ തളങ്കര താസ് ക്ലബിനുവേണ്ടി കളിച്ചുതുടങ്ങിയതാണ്. 11-ാം വയസില്‍ അണ്ടര്‍ -13 ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ക്യാപ്റ്റനായി. അണ്ടര്‍- 15 ടീമിനെയും നയിച്ചു. 2013ല്‍ അണ്ടര്‍ -19 കേരള ടീമില്‍ ഇടംനേടി. രണ്ടുവര്‍ഷത്തിനുശേഷം അണ്ടര്‍- 23 ടീമിലും സീനിയര്‍ ടീമിലും ഇടം നേടി. 2015 നവംബര്‍ 14നു ഗോവയ്ക്കെതിരെ രഞജി അരങ്ങേറ്റം കുറിച്ച അസ്ഹറുദ്ദീന് ടീമിലെ സ്ഥിരാംഗമായി മാറി.
Kasaragod
നീലേശ്വരം: ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്കൂള കായികമേളയുടെ ലോഗോ പ്രകാശനം ഡിസ്കസ് ത്രോ ജൂനിയര്‍ ഏഷ്യന്‍ മെഡല്‍ ജേതാവ് കെ.സി.സര്വാന് നിര്‍വഹിച്ചു.
നഗരസഭ ചെയര്മാന് പി.പി. മുഹമ്മദ് റാഫി മുഖ്യാതിഥിയായി. നീലേശ്വരം സെന്റ് ആന്‍സ് എയുപിഎസ് പിടിഎ പ്രസിഡന്റ് വി.സജിത് അധ്യക്ഷതവഹിച്ചു. ഹൊസ്ദുര്‍ഗ് എഇഒ. കെ.സുരേന്ദ്രന്, നീലേശ്വരം പ്രസ്ഫോറം വൈസ് പ്രസിഡന്റ് എം.വി. ഭരതന്, മുഖ്യാധ്യാപിക സിസ്റ്റര്‍ ജെസി ജോര്‍ജ്, ശ്രുതി ജോണ്സണ്, മദര്‍ പിടിഎ പ്രസിഡന്റ് പി.നീതു എന്നിവര്‍ സംസാരിച്ചു. പയ്യന്നൂര്‍ കോളജിലെ മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ഥി കെ.വി.ദേവാംഗ് രൂപകല്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുത്തത്. സെന്റ് ആന്‍സ് എയുപി സ്കൂള്‍ ആതിഥ്യമരുളുന്ന മേള ഒക്ടോബര്‍ ഏഴു മുതല്‍ 10 വരെ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും.
Kasaragod
ചായ്യോത്ത്: ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെഎസ്യു യൂണിറ്റ് കൺവെൻഷൻ നടന്നുകൊണ്ടിരിക്കേ എസ്എഫ്ഐ പ്രവർത്തകരും പുറത്തുനിന്നുള്ളവരും ഹാളിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയതായി പരാതി.
ആക്രമണത്തിൽ പരിക്കേറ്റ ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂരിനെയും രണ്ടു കെഎസ്യു പ്രവർത്തകരെയും കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ജവാദിന്റെ കാർ ആക്രമിക്കുകയും മൊബൈൽ ഫോൺ തകർക്കുകയും ചെയ്തതായി പരാതിയുണ്ട്.
ഇന്നലെ ഉച്ച രണ്ടുമണിയോടെയായിരുന്നു സംഭവം. സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പിനു മുന്നോടിയായാണ് കെഎസ്യു യൂണിറ്റ് കൺവെൻഷൻ വിളിച്ചുചേർത്തത്. എന്നാൽ എസ്എഫ്ഐ പ്രവർത്തകരും പുറത്തുനിന്നുള്ള ഡിവൈഎഫ്ഐ, സിഐടിയു പ്രവർത്തകരും ഹാളിൽ കയറി കെഎസ്യു പ്രവർത്തകരായ അതുൽ റാം, റാസിക് എന്നിവരെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതു തടയാൻ ശ്രമിച്ചപ്പോഴാണ് ജവാദിനെ ആക്രമിച്ചത്. സ്കൂളിനു സമീപത്തെ മസ്ജിദിലേക്ക് കയറാൻ ശ്രമിച്ച ജവാദിനെ പിന്തുടർന്നെത്തിയ സംഘം അവിടെവച്ചും മർദിച്ചതായി പരാതിയുണ്ട്. ഇതോടൊപ്പമാണ് കാറിന്റെ ഗ്ലാസ് തകർക്കുകയും ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞു തകർക്കുകയും ചെയ്തത്.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, വൈസ് പ്രസിഡണ്ട് ബി.പി. പ്രദീപ് കുമാർ എന്നിവരടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തി പ്രവർത്തകരെ സന്ദർശിച്ചു. നീലേശ്വരം പൊലിസ് ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു.
Kasaragod
കാസര്‍ഗോഡ്: മത്സ്യഫെഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കായുള്ള മികവ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഫിഷറീസ് മന്ത്രി മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയതു. കാസര്‍ഗോഡ് കസബകടപ്പുറം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം അപകട ഇന്‍ഷുറന്‍സ് ധനസഹായ വിതരണം നടത്തി.
മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് അജിത് കൊളശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എന്‍. ആര്.വിദ്യശ്രീ, കൗണ്‍സിലര്‍മാരായ എസ്.രേഷ്മ, കെ.എന്‍.ഉമേശന്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ.ഷൈനി, മത്സ്യത്തൊഴിലാളി സഘടനാ പ്രതിനിധികളായ ആര്. ഗംഗാധരന്. കെ.കെ. ബാബു, കാറ്റാടി കുമാരന്, എം.എച്ച്.ഹാരിസ്, കെ.വി.ബാബു, ദിനേശ് ബംബ്രാണ, ധീവരസഭ ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍, ഉമേശ് ബാബു എന്നിവര്‍ സംസാരിച്ചു. മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന് സ്വാഗതവും ജില്ലാ മാനേജര്‍ കെ.എച്ച്.ഷെരീഫ് നന്ദിയും പറഞ്ഞു.
Kasaragod
കാസര്‍ഗോഡ്: മത്സ്യത്തൊഴിലാളികളുടെ ക്ഷേമം മത്സ്യമേഖലയിലുള്ള അടിസ്ഥാനസൗകര്യ വികസനം തുടങ്ങി ഏറ്റവും അടിയന്തരമായി ഇടപെടേണ്ട വിവിധ മേഖലള സംബന്ധിച്ച് കൃത്യമായ കണ്‍സെപ്റ്റ് ഓടുകൂടി മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും പ്രത്യേകമായി യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിവരികയാണെന്നും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍. കാസര്‍ഗോഡ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് എക്സിക്യുട്ടീവ് എന്‍ജിനിയറുടെ കാര്യാലയത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വലിയ തുകകള്‍ മുടക്കി നിര്‍മിച്ച പല കെട്ടിടങ്ങളും ഉപയോഗയോഗ്യമല്ലാതെ കിടക്കുന്ന സ്ഥിതി സംസ്ഥാനത്ത് പലയിടങ്ങളിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് അനുവദിച്ചു കൊടുക്കാന്‍ സാധിക്കില്ല. മഞ്ചേശ്വരം തുറമുഖം വലിയ തുക ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും അതിന്റെ ലക്ഷ്യപ്രാപ്തിയിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. ഈ വിഷയം പരിഗണിച്ച് എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം കണ്ടെത്താനുള്ള തയാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് മുതല്‍ സ്റ്റെയിക്ക് ഹോള്‍ഡര്‍മാരെ കൂടി പരിഗണിച്ച് മുന്നോട്ടുപോകണമെന്നും മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
വര്‍ധിച്ചുവരുന്ന കടലാക്രമണങ്ങളും കടല്‍ത്തീര ശോഷണവും ജില്ലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും ഇറിഗേഷന്‍ വിഭാഗവുമായി ചേര്‍ന്ന് പ്രശ്നത്തിന് പരിഹാരം കാണണണമെന്നും കല്ലട്ര മഹിന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലയിലെ സുനാമി ഉന്നതി, മത്സ്യത്തൊഴിലാളി ഉന്നതി എന്നിവയുടെ നവീകരണ പ്രവര്‍ത്തികള്‍ നടത്തേണ്ടിയിരിക്കുന്നു. 294 കുടുംബങ്ങളാണ് കുടുംബങ്ങളാണ് സുനാമി മത്സ്യത്തൊഴിലാളി ഉന്നതികളിലായി ഉള്ളതെന്നും എംഎല്‍എ പറഞ്ഞു. കല്ലുമ്മക്കായ കര്‍ഷകരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മറൈന്‍ എന്‍ഫോഴ്സ്മെന്റ് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്നും ജില്ലയില്‍ കൂടുതല്‍ റെസ്ക്യൂ ബോട്ടുകള്‍ ആവശ്യമാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ. ഷൈനി അറിയിച്ചു.
ജില്ലയില്‍ 70 കിലോമീറ്റര്‍ നീളമുള്ള കടല്‍ത്തീരമാണുള്ളത്. 17 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലായി 8339 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ജില്ലയിലുള്ളത്. 10093 രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികള്‍ ജില്ലയിലുണ്ട്. 27 മത്സ്യ തൊഴിലാളി സഹകരണസംഘങ്ങള്‍, മൂന്നു മത്സ്യബന്ധന തുറമുഖങ്ങള്‍, 11 ഫിഷ് ലാന്‍ഡിംഗ് സെന്ററുകള്‍ എന്നിവയാണുള്ളത്.
നബാര്‍ഡിന്റെ ഫണ്ടില്‍ 200 കോടി വകയിരുത്തിയ അജാനൂര്‍ തുറമുഖം, കാസര്‍ഗോഡ് മത്സ്യബന്ധന തുറമുഖത്തില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍, മഞ്ചേശ്വരം ഹാര്‍ബറിലെ പ്രശ്നങ്ങള്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഐസ് പ്ലാന്റ്, കോള്‍ഡ് സ്റ്റോറേജ്, ഐസ് ക്രഷ് യൂണിറ്റ്, കോമ്പൗണ്ട് വാള്, ഡീസല്‍, പെട്രോള്‍ പമ്പുകള്‍, ബോട്ട് റിപ്പയര്‍ യാര്‍ഡ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഹാര്‍ബര്‍ എൻജിനിയറിംഗ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ കെ.കെ. രൂപേഷ് അറിയിച്ചു.
ഇതരസംസ്ഥാനത്തില്‍ നിന്നും ചെറിയ തുക ഈടാക്കി മണ്ണെണ്ണ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ അടിയന്തര നടപടികള്‍ ആവശ്യമാണെന്നും മത്സ്യഫെഡ് ജില്ലാ മാനേജര്‍ അറിയിച്ചു. ജില്ലയില്‍ ജീവനക്കാരുടെ അഭാവം ഉണ്ടെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രതിനിധികള്‍ അറിയിച്ചു.
Kasaragod
മാലോം: വ്യാപാരി വ്യവസായി ഏകോപനസമിതി മാലോം യൂണിറ്റിലെ അംഗങ്ങൾക്കായി വിവിധ ക്ഷേമപദ്ധതികളും ഓണാഘോഷവും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാപ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘടനം ചെയ്തു. കലാകായിക മത്സരങ്ങൾ ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടോമിച്ചൻ കാഞ്ഞിരമറ്റം അധ്യക്ഷത വഹിച്ചു. യൂണിറ്റ് നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളുടെ പ്രഖ്യാപനവും നടത്തി. ജില്ലാ സെക്രട്ടറി കെ.ജെ. സജി മുഖ്യപ്രഭാഷണം നടത്തി. കോളിച്ചാൽ യൂണിറ്റ് പ്രസിഡന്റ് അനീഷ് വട്ടക്കാട്ട്, കൊന്നക്കാട് യൂണിറ്റ് പ്രസിഡന്റ് ജനറൽ സെക്രട്ടറി ബിജോ വർണം, ബേബി, യൂത്ത് വിംഗ് പ്രസിഡന്റ് ഡേവിസ് കാഞ്ഞിരമറ്റത്തിൽ, വനിതാ വിംഗ് പ്രസിഡന്റ് ജിജി ആന്റണി എന്നിവർ പ്രസംഗിച്ചു.
Kasaragod
പാലാവയൽ: ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസും കാരിത്താസ് ഇന്ത്യയും ചേർന്ന് പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച തയ്യേനിയിലെ കുടുംബങ്ങൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്തു. ശ്രേയസ് മേഖല ഡയറക്ടർ ഫാ. റെനി മുടമ്പള്ളി അധ്യക്ഷത വഹിച്ചു.
സെൻട്രൽ ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ പദ്ധതി വിശദീകരിച്ചു. വാർഡ് മെംബർമാരായ സോണിയ വേലായുധൻ, ജോൺ തോമസ് പേണ്ടാനം, മാത്യു സെബാസ്റ്റ്യൻ നായ്ക്കംപറമ്പിൽ, ശ്രേയസ് പ്രോഗ്രാം ഓഫിസർ കെ.പി. ഷാജി, പ്രോഗ്രാം മാനേജർ കെ.എം. ഷാജി, യൂണിറ്റ് പ്രസിഡന്റ് കുര്യാക്കോസ് ആർപ്പിൽ, മേഖല പ്രോഗ്രാം ഓഫിസർ ഷാജി മാത്യു, സിഡിഒ വിലാസിനി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Kasaragod
കുമ്പള: മണൽ വാരുന്നതിനിടെ പരിശോധനയ്ക്കെത്തിയ പൊലിസ് സംഘത്തെ കണ്ട് പുഴയിൽ ചാടിയ യുവാവിനെ കാണാതായി. ആരിക്കാടി കടവത്തെ ഇബ്രാഹിമിനെയാണ് (35) ഷിറിയ പുഴയിൽ കാണാതായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. മണൽ വാരുന്നതിനായി തോണിയിൽ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും പുഴയിൽ ചാടിയിരുന്നു. എന്നാൽ ഇവർ നീന്തി രക്ഷപ്പെട്ടു. ഇബ്രാഹിമിനെ കണ്ടെത്താൻ തീരദേശ പൊലിസിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ രക്ഷാബോട്ടുകളുടെ സഹായത്തോടെ തെരച്ചിൽ നടത്തുകയാണ്.
Kasaragod
കാസര്‍ഗോഡ്: അങ്കണവാടി കുട്ടികള്‍ക്കായുള്ള ആരോഗ്യപരിശോധനാ പദ്ധതിയായ ബാല്യസ്പന്ദനം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വനിതാ ശിശുവികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായാണ് ബാല്യസ്പന്ദനം പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ 1348 അങ്കണവാടികളിലൂടെ സേവനം ലഭിച്ചുവരുന്ന മുഴുവന്‍ കുട്ടികള്‍ക്കും സമയബന്ധിതമായി ആരോഗ്യ പരിശോധന ഉറപ്പാക്കുകയും ആവശ്യമായ സാഹചര്യങ്ങളില്‍ തുടര്‍ചികിത്സയും നിരീക്ഷണവും ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ ത്രൈമാസ ആരോഗ്യ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ബാല്യസ്പന്ദനം പദ്ധതിയിലൂടെ കുട്ടികളുടെ വളര്‍ച്ചയും ആരോഗ്യനിലയും നിരന്തരം നിരീക്ഷിക്കുക, വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തുക. ആവശ്യമായ സാഹചര്യങ്ങളില്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുക, തുടര്‍ചികിത്സയും നിരീക്ഷണവും ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ചെങ്കള സദ്ഭാവന ഹാളില്‍ നടന്ന ജില്ലാതല പരിപാടി ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട് അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ ഇക്ബാല്‍ ചേരൂര്‍, ഷുക്കർ ചെര്‍ക്കള, അംഗങ്ങളായ ഹാരിസ് തായല്‍, ഹമീദ് നെക്രാജെ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി. രേഖ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യ ദയാനന്ദന്, ജില്ലാതല ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫിസര്‍ എ.കെ. ജംലറാണി, കാസര്‍ഗോഡ് അഡീഷണല്‍ വികസന പദ്ധതി ഓഫിസര്‍ സി.കെ. ശ്രീലത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗോപിനാഥന് എന്നിവര്‍ പ്രസംഗിച്ചു.
Kasaragod
കാസര്‍ഗോഡ്: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ പൊലിസ് നടത്തിയ മിന്നല്‍ പരിശോധനയായ ഓപ്പറേഷന് സൈ-ഹണ്ട് 4.0 ല്‍ വ്യാപക നടപടികള്‍. ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷന് പരിധികളിലായി നടത്തിയ പരിശോധനയില്‍ 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടുപേര്‍ അറസ്റ്റിലായി. ഫോണുകളും ലാപ്ടോപ്പുകളും അടക്കം 18 ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നതും തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിനിമയം നടത്തുന്ന അക്കൗണ്ടുകളും പണം പിന്‍വലിച്ചവര്‍ ഇതിന്റെ ഒക്കെ ഇടനിലക്കാരെയും മറ്റും കേന്ദ്രികരിച്ചാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധ പ്രവര്തതങ്ങളില് ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. പണത്തിനു വേണ്ടി വിദ്യാര്‍ഥികള്‍ അക്കൗണ്ടുകള്‍ ഇത്തരം തട്ടിപ്പുകാര്‍ക്ക് കൈമാറുന്നത് വര്‍ധിച്ചുവരുന്നുണ്ട്. രക്ഷിതാക്കള്‍ ഇതുവളരെ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതാണ്.
ജില്ലാ പോലീസ് മേധാവി പി. നിധിന്‍രാജിന്റെ മേല്‍നോട്ടത്തില്‍ കാസര്‍ഗോഡ് അഡീഷണൽ എസ്പിയുടെ ചുമതലയുള്ള ഡിവൈഎസ്പി ടി. ഉത്തംദാസ്, സബ് ഡിവിഷണല്‍ ഓഫിസര്‍മാരായ അച്യുത് അശോക് (കാസര്‍ഗോഡ്), കെ. വിനോദ്കുമാര്‍ (ബേക്കല്‍), എം.വി. അനില്‍കുമാര്‍ (കാഞ്ഞങ്ങാട്) , സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ രാജീവന്, എസ്ഐ ഷിനു, ജില്ലാ സൈബര്‍ സെല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സമഗ്ര അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘനങ്ങള്‍ രൂപീകരിച്ചു. സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.
Kasaragod
ചെറുപുഴ: ചെറുപുഴ കൃപാലയം ധ്യാനകേന്ദ്രത്തിന്റ 32 -ാമത് വാർഷികവും വചനപ്രഘോഷണവും നടന്നു. നൂറുകണക്കിനാളുകളാണു വാർഷികത്തിലും വചനപ്രഘോഷണത്തിലും പങ്കെടുക്കാനെത്തിയത്. ചെറുപുഴ സെന്റ് മേരീസ് ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. എബിൻ മങ്കുഴിയിൽ ബൈബിൾ പ്രതിഷ്ഠ നടത്തി.
തുടർന്നു നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം കാർമികത്വം വഹിച്ചു. തുടർന്ന് ആരാധന, ജപമാല സമർപ്പണം എന്നീ തിരുക്കർമങ്ങൾക്കുശേഷം അനുഗ്രഹ പ്രഭാഷണത്തിനും വിടുതൽ ശുശ്രൂഷയ്ക്കും ബ്രദർ റെജി കൊട്ടാരത്തിൽ നേതൃത്വം നൽകി. ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, സിസ്റ്റർ നിമിയ എന്നിവർ നേതൃത്വം നൽകി.
Kasaragod
മഞ്ചേശ്വരം: മഞ്ചേശ്വരം ഹാര്‍ബറിലെ നവീകരണത്തിന് 54 കോടിയുടെ പദ്ധതികള്‍ക്ക് ഈയാഴ്ച ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്ന് ഫിഷറീസ് മന്ത്രി മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍. നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയുടെ ഭാഗമായി സംയോജിത ആധുനിക തീരദേശ മത്സ്യ ഗ്രാമ പദ്ധതിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി.
മഞ്ചേശ്വരം തുറമുഖം പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി നടത്തുന്നതിനായി 39 കോടി രൂപയുടെ പ്രപ്പോസല്‍ തയാറായിട്ടുണ്ട്. ഹാര്‍ബറില്‍ അനിവാര്യമായ പാലവും ചെറുബോട്ടുകള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന രീതിയിലുള്ള ബോട്ട് ലോ ലെവല്‍ ജെട്ടി ഉള്‍പ്പടെയുള്ള പദ്ധതികളാണ് നടപ്പിലാക്കുക. മൂന്നുമാസത്തിനകം പദ്ധതിക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
മഞ്ചേശ്വരം ഹാര്‍ബര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ എ.കെ.എം. അഷ്റഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കനില, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഇര്‍ഫാന ഇക്ബാല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജമീല സിദ്ദിഖ്, എന്‍. നാഗേഷ്, കെ.എം.കെ. അബ്ദുള്‍ റഹ്മാന് ഹാജി, സുമയ്യ റഫീഖ്, രത്നാകരന്, കെ.സി.വൈ. ഗായ, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ.എച്ച്. ഷരീഫ് , രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി.എ. മൂസ, ഡി.എം.കെ. മുഹമ്മദ്, കെ.ആര്. ജയാനന്ദ , രാമകൃഷ്ണ കടമ്പാര്‍, മണികണ്ഠറായി, രാഘവ ചേരല്‍, കെ.പി. മുനീര്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ അബ്ദുള്‍ കരീം, കെ.കെ. ബാബു, കാറ്റാടി കുമാരന്, കെ.പി. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു. മംഗല്പാടി പഞ്ചായത്ത് പ്രസിഡന്റ് ഗോള്‍ഡന്‍ അബ്ദുറഹ്മാന്, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ സജി എം. രാജേഷ് എന്നിവർ പ്രസംഗിച്ചു.
Kasaragod
കാസര്‍ഗോഡ്: വ്യവസായ പാര്‍ക്കുകളെ റിയല്‍ എസ്റ്റേറ്റ് പോലെ കൈകാര്യം ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്ന് പതിനാറാം കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സമിതി ചെയര്‍പേഴ്സണ്‍ സനീഷ്കുമാര് ജോസഫ് എംഎല്‍എ. വ്യവസായ ആവശ്യങ്ങള്‍ക്കായി ഭൂമി അനുവദിച്ച് ആറുമാസത്തിനകം സംരംഭങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ പ്രസ്തുത ഭൂമി വ്യവസായ വകുപ്പ് തിരിച്ചെടുത്ത് പുതിയ യുവസംരംഭകര്ക്ക് നല്‍കണം. സംരംഭങ്ങള്‍ അനുവദിക്കുമ്പോള്‍ യുവജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ജില്ലയിലെ വ്യവസായ പാര്‍ക്കുകളിലെ വിശദമായ സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിയമസഭാ സമിതിയുടെ ജില്ലാതല സിറ്റിംഗില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാന ആവശ്യങ്ങളുംനിര്ദേശങ്ങളും
യുവജനങ്ങള്‍ക്ക് വ്യവസായം തുടങ്ങാന്‍ കൂടുതല്‍ ഭൂമിയും പലിശരഹിത വായ്പകളും ലഭ്യമാക്കുക, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുക, ചീമേനി തുറന്ന ജയിലിലെ അധികഭൂമി യുവജനങ്ങളുടെ സംരംഭങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുക.
ഇതര ജില്ലകളില്‍ നിന്നെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി കാസര്‍ഗോട്ട് യൂത്ത് ഹോസ്റ്റല്‍ നിര്‍മിക്കുകയും അതിനോടനുബന്ധിച്ച് യുവജനക്ഷേമ ബോര്‍ഡ് കാര്യാലയം അനുവദിക്കുകയും ചെയ്യുക.
പിഎസ്സി റാങ്ക് ലിസ്റ്റുകളിലെ ഒഴിവുകള്‍ സമയബന്ധിതമായി നികത്തുക, നാഷണല്‍ എംപ്ലോയബിലിറ്റി സെന്ററുകള്‍ വഴി പരിശീലനവും തൊഴിലും ഉറപ്പാക്കുക, എല്ലാ പഞ്ചായത്തുകളിലും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികകള്‍ സൃഷ്ടിക്കുക, മഞ്ചേശ്വരത്ത് പിഎസ്സി കോച്ചിംഗ് സെന്റര്‍ ആരംഭിക്കുക.
ആയങ്കടവില് സാഹസിക കായിക കേന്ദ്രം സ്ഥാപിക്കുക, താളിപ്പടുപ്പ് പിങ്ക് സ്റ്റേഡിയം യാഥാർഥ്യമാക്കുക, തൃക്കരിപ്പൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയം കായികതാരങ്ങള്‍ക്ക് തുറന്നുകൊടുക്കുക, കാഞ്ഞങ്ങാട് ഫിഷറീസ് സ്കൂളിന് കളിസ്ഥലമൊരുക്കുക, പിലിക്കോട്ടും കാഞ്ഞങ്ങാട്ടും നിലവിലുള്ള റവന്യു ഭൂമിയിലെ കളിസ്ഥലങ്ങള്‍ നവീകരിക്കുക, കേരളോത്സവം മാനുവല്‍ കാലോചിതമായി പരിഷ്കരിക്കുക.
നടക്കാവ് സ്റ്റേഡിയംനിര്മാണത്തിലെ വീഴ്ചകള്പരിശോധിക്കും
തൃക്കരിപ്പൂര്‍: സംസ്ഥാന സ്പോര്‍ട്സ് വികസനത്തിന് നടപ്പാക്കിയ പദ്ധതികളിലെ വീഴ്ചകള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും തൃക്കരിപ്പൂര്‍ നടക്കാവിലെ സ്റ്റേഡിയം നിര്‍മാണത്തിലെ വീഴ്ചകള്‍ സമഗ്രമായി പരിശോധിക്കുമെന്നും യുവജന ക്ഷേമം യുവജനകാര്യ നിയമസഭാസമിതി ചെയര്‍പേഴ്സണ്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ. തൃക്കരിപ്പൂര്‍ നടക്കാവ് സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടനം ചെയ്തെങ്കിലും സ്റ്റേഡിയം ഇനിയും കായികതാരങ്ങള്‍ക്ക് തുറന്നു കൊടുത്തിട്ടില്ല. നിര്‍വഹണ ഏജന്‍സിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായതായാണ് പ്രാഥമികമായി മനസ്സിലാകുന്നതെന്നും എംഎല്‍എ പറഞ്ഞു. ഉപകരണങ്ങള്‍ ഉള്പ്പെടെഅടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും ഏര്‍പ്പെടുത്താതെയാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നതെന്നും നിയമസഭ സമിതി ചെയര്‍പേഴ്സണ്‍ പറഞ്ഞു.സ്റ്റേഡിയത്തിനകത്തുള്ള പഞ്ചായത്ത് ടര്‍ഫ് കോര്‍ട്ട് എംഎല്‍എ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നവീകരിക്കുമെന്ന് സമിതി അംഗം കൂടിയായ സന്ദീപ് വാര്യര്‍ എംഎല്‍എ പറഞ്ഞു.
നിലവില്‍ സ്റ്റേഡിയത്തിന്റെ കെട്ടിടത്തിന് പഞ്ചായത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. അഗ്നിശമനസേന സുരക്ഷാ അനുമതിയും ലഭിച്ചിട്ടില്ല. കെട്ടിടം സര്‍ക്കാരിലേക്ക് കൈമാറി കിട്ടിയിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു. കായിക താരങ്ങള്‍ക്ക് സ്റ്റേഡിയം തുറന്നുകൊടുത്ത് മികച്ച മത്സരങ്ങള്‍ സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നികുതി പണം പാഴാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് സമിതി അംഗം ടി.പി. അഷറഫലി പറഞ്ഞു.
സ്പോര്‍ട്സ് വികസനത്തിന് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്റ്റേഡിയം നിര്‍മാണത്തിലെ വീഴ്ചകള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കും. സ്റ്റേഡിയം സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സമിതിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ എം. സുരേഷ്, ദേശീയ ഫുട്ബോള്‍ താരം മുഹമ്മദ് റാഫി, സെപക്താക്രോ ദേശീയ ടീം അംഗം ശ്രേയ, കേരള ഫുട്ബോള്‍ അസോസിയേഷന് ഡെപ്യൂട്ടി സെക്രട്ടറി റഫീഖ്, ഹെഡ് കോച്ച് കെ.വി. ഗോപാലന്, പഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുള്ള, വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
Kasaragod
കസര്‍ഗോഡ്: അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ ഫാക്ടറികളിലെ മലിനജലം സമീപത്തെ കിണറുകളിലേക്ക് ഒഴുകി എത്തുന്നതായുള്ള സമീപ വാസികളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ വിദഗ്ധ ഉദ്യോഗസ്ഥ സംഘം സംയുക്ത പരിശോധന നടത്തി. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
കുടിവെള്ള പ്രശ്നം നേരിടുന്നവര്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ ജില്ലാകളക്ടര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അടിയന്തര നിര്‍ദേശം നല്കി കഴിഞ്ഞ മെയ് മാസത്തില്‍ അനന്തപുരത്തെ ഒരു ഫാക്ടറിയെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി അടച്ചിടുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ അധ്യക്ഷതയില്‍ പ്രാദേശികമായി ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ ട്രയല്‍ റണ്‍ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷമാണ് വീണ്ടും ജല മലിനീകരണ പരാതി ലഭിച്ചത്.
നിലവില്‍ ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും കളക്ടര്‍ നിര്‍ദേശം നല്കി.ശനിയാഴ്ച വ്യവസായ വകുപ്പ് ജില്ലാ മാനേജറുടെ നേതൃത്വത്തില്‍ എണ്‍വയണ്‍മെന്റ് എന്‍ജിനിയര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനിയര്‍ കേരള വാട്ടര്‍ അതോറിറ്റി എക്സി.എന്‍ജിനിയര്‍ കുമ്പള, പുത്തിഗെ പഞ്ചായത്ത് സെക്രട്ടറിമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
Kasaragod
കാഞ്ഞങ്ങാട്: നഗരസഭാ പരിധിയിലെ നിട്ടടുക്കത്ത് രണ്ടായിരം വർഷം മുമ്പ് മഹാശിലാ കാലഘട്ടത്തിൽ ജനങ്ങൾ അധിവസിച്ചിരുന്നതിന്റെ തെളിവായ ചെങ്കല്ലറ കണ്ടെത്തി. വിപ്രോ ഉദ്യോഗസ്ഥനായ നിട്ടടുക്കം ചിത്തിരയിലെ എൻ.സജിത് കുമാറിന്റെ വീട്ടുപറമ്പിലാണ് മഹാശിലാ കാലഘട്ടത്തിൽ ശവസംസ്കാര ചടങ്ങുകളുടെ ഭാഗമായി നിർമ്മിച്ചതെന്ന് കരുതുന്ന ചെങ്കല്ലറ കണ്ടെത്തിയത്.
സജിത് കുമാർ അറിയിച്ചതനുസരിച്ച് ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു കോളജ് ചരിത്ര വിഭാഗം മേധാവിയുമായ ഡോ.നന്ദകുമാർ കോറോത്ത് സ്ഥലം സന്ദർശിച്ചു നടത്തിയ പരിശോധനയിലാണ് കല്ലുകൊണ്ട് അടച്ചുവെച്ച നിലയിൽ കണ്ടെത്തിയ ഗുഹ മഹാശില കാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പായ ചെങ്കല്ലറയാണെന്ന് സ്ഥിരീകരിച്ചത്. ശവസംസ്കാരത്തിന്റെ ഭാഗമായി ഭസ്മവും അസ്ഥികളും മറ്റു വസ്തുക്കളും നിക്ഷേപിച്ച മൺപാത്രങ്ങളും ഇരുമ്പായുധങ്ങളു അടക്കംചെയ്താണ് മഹാ ശിലാ കാലഘട്ടത്തിൽ ചെങ്കല്ലറകൾ നിർമിച്ചിരുന്നത്.
ക്രിസ്തുവർഷം മൂന്നാം നൂറ്റാണ്ടിന് മുമ്പാണ് മഹാശിലാ കാലഘട്ടത്തിലെ മനുഷ്യർ ചെങ്കല്ലറകൾ നിർമ്മിച്ചിരുന്നത്. വിവിധ സ്ഥലങ്ങളിൽ പ്രാദേശികമായി മുനിയറ, പാണ്ഡവ ഗുഹ, പീരങ്കി ഗുഹ, മുതലപ്പെട്ടി, നിധിക്കുഴി, കൽപ്പത്തായം എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്.
Kasaragod
കാസർഗോഡ്: തൃശൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട ചരക്കുലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ടു വിദ്യാർഥികളുടെ ജീവൻ നഷ്ടമായ അപകടം ഇവിടെയുള്ളവർക്കും പാഠമാണ്. നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്ത തലപ്പാടി-ചെങ്കള ദേശീയപാതയിലും പ്രവൃത്തികൾ നടക്കുന്ന ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളിലുമെല്ലാം അവിടവിടെയായി നിർത്തിയിട്ട ചരക്കുവാഹനങ്ങൾ ഇവിടെയും പതിവുകാഴ്ചയാണ്. പുലർച്ചെയും രാവിലെ സമയങ്ങളിലുമാണ് ഇത് കൂടുതൽ.
പടന്നക്കാട് സ്റ്റെല്ലാ മാരിസ് സ്കൂളിനു സമീപം ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ ബൈക്കിടിച്ച് വെൽഡിംഗ് ഷോപ്പ് ഉടമയായിരുന്ന നീലേശ്വരം കണിച്ചിറയിലെ കെ. ഹരീഷ് (50) മരിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 18നു രാത്രിയാണ്. പുലർച്ചെ ദേശീയപാതയിൽ നിർത്തിയിട്ട ചരക്കുവാഹനങ്ങൾ മാറ്റിയിടാൻ നിർദേശിക്കുന്നതിനിടെ കാറിടിച്ച് രണ്ടു പൊലീസുകാർക്ക് കാൽ നഷ്ടമായതും ഏതാനും മാസം മുമ്പാണ്. ദേശീയപാതയോരത്തെ സർവീസ് റോഡുകൾക്കുതന്നെ വീതി തീർത്തും കുറവായതും വാഹന പാർക്കിംഗിന് ഒരിടത്തും സ്ഥലസൗകര്യമില്ലാത്തതും മൂലമാണ് ദീർഘദൂര യാത്ര നടത്തുന്ന ചരക്കുവാഹനങ്ങൾ ദേശീയപാതയിൽ തന്നെ നിർത്തിയിടേണ്ടിവരുന്നതെന്ന് ഡ്രൈവർമാർ പറയുന്നു.
മുൻകാലങ്ങളിൽ ദേശീയപാതയോരത്ത് പതിവായി ചരക്കുവാഹനങ്ങൾ നിർത്തിയിടുന്ന വീതിയുള്ള സ്ഥലങ്ങളുണ്ടായിരുന്നു. ഇവിടങ്ങളിൽ രാത്രികാലത്ത് തുറന്നിരിക്കുന്ന ഹോട്ടലുകളും പ്രാഥമിക കർമങ്ങൾക്കുള്ള സൗകര്യവുമൊക്കെ ഉണ്ടായിരുന്നു. ജില്ലയിൽ പടന്നക്കാടും പെരിയയിലുമൊക്കെ ഇങ്ങനെയായിരുന്നു. ദേശീയപാത വികസനം വന്നതോടെ ഇതെല്ലാം ഇല്ലാതായി. വാഹനങ്ങൾ നിർത്തിയിടാൻ മറ്റൊരു സ്ഥലവും ഇല്ലാതിരുന്നതിനാലാണ് ആദ്യകാലങ്ങളിൽ പണി പൂർത്തിയായ ദേശീയപാതയിൽ തന്നെ വാഹനങ്ങൾ നിർത്തിയിട്ടത്. ഇപ്പോൾ ദേശീയപാത തുറന്നുനൽകിയതിനു ശേഷവും ഇത് തുടരുകയാണ്. പണി നടക്കുന്ന ഭാഗങ്ങളിൽ പലയിടത്തും ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് വാഹനങ്ങളിലുള്ളവർ നിർത്തിയിട്ട വാഹനങ്ങളെ കാണുന്നത്. മിക്കപ്പോഴും നിർത്തിയിട്ട വാഹനങ്ങൾക്ക് റിഫ്ളക്ടറുകളോ പാർക്കിംഗ് ലൈറ്റുകളോ പോലും ഉണ്ടാകാറില്ല.
ദേശീയപാതയിലൂടെ വരുന്ന ദീർഘദൂര വാഹനങ്ങൾ എവിടെയെങ്കിലും നിർത്തണമെങ്കിൽ സർവീസ് റോഡുകളിൽ പ്രവേശിച്ചതിനു ശേഷം പാതയോരത്ത് സ്ഥലമുള്ള ഇടങ്ങളിൽ നർത്താമെന്നാണ് നിയമം. എന്നാൽ സർവീസ് റോഡുകളുടെ ഓരങ്ങളിൽ ചരക്കുവാഹനങ്ങൾ നിർത്തിയിടാൻ കഴിയുന്ന വിധത്തിലുള്ള ഒഴിഞ്ഞ സ്ഥലങ്ങൾ ജില്ലയിലെങ്ങും ഇല്ലാത്ത അവസ്ഥയാണ്. സർവീസ് റോഡുകൾക്കുപോലും വീതി തീർത്തും കുറവായതിനാൽ ചരക്കുവാഹനങ്ങൾക്ക് അതിലൂടെ കടന്നുപോകാൻതന്നെ പ്രയാസമാണ്. ചാലിങ്കാലിൽ ടോൾ പ്ലാസ വരുമ്പോൾ അതിനനുബന്ധമായി വിശാലമായ പാർക്കിംഗ് ഏരിയ സ്ഥാപിക്കുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ ഉറപ്പ്. എന്നാൽ ടോൾ പ്ലാസ എത്രയുംപെട്ടെന്ന് തുടങ്ങാൻ കാണിക്കുന്ന താത്പര്യം പാർക്കിംഗ് ഏരിയ സ്ഥാപിക്കുന്ന കാര്യത്തിൽ കാണുന്നില്ല.
മറ്റു സംസ്ഥാനങ്ങളിൽ ചരക്കുവാഹനങ്ങൾക്ക് നിർത്തിയിടാനായി ദേശീയപാതയോരത്ത് പ്രത്യേക ട്രക്ക് ബേകളും ടെർമിനലുകളും അതിനനുബന്ധമായി ശുചിമുറികൾ, ഫുഡ് കോർട്ടുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, ഇന്ധന പമ്പുകൾ തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ ഇനി ഇവ സ്ഥാപിക്കണമെങ്കിൽ ദേശീയപാതയോരത്ത് വീണ്ടും സ്ഥലം ഏറ്റെടുക്കേണ്ടിവരുന്ന അവസ്ഥയാണ്.
Kasaragod
പെരിയ: പെരിയയിൽ നിന്ന് മലയോരമേഖലയിലേക്കുള്ള റോഡിലെ അപകടമേഖലയായി മാറിയ മൂന്നാംകടവിൽ വീണ്ടും വാഹനാപകടം. സുള്ള്യയിൽ നിന്ന് പച്ചക്കറിയുമായി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയാണ് മൂന്നാംകടവ് പാലം കഴിഞ്ഞ് കയറ്റം കയറുന്നതിനിടയിൽ പിന്നോട്ടുനീങ്ങി റോഡരികിലെ ഓവുചാലിലേക്ക് മറിഞ്ഞത്. ലോറിയുടെ ടയറുകൾ ഓവുചാലിൽ കുടുങ്ങി നിന്നതിനാലാണ് താഴ്ചയിലേക്ക് മറിയാതിരുന്നത്. ലോറിയിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
മൂന്നാംകടവിൽ സമീപകാലത്തുണ്ടായ അപകടങ്ങളിൽ ഏഴുപേർക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ ഇവിടെ ചരക്കുലോറി മറിഞ്ഞ് അപകടമുണ്ടായതിനെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. കയറ്റവും വളവും നികത്താതെയുള്ള അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടങ്ങൾക്കു കാരണമാകുന്നതെന്നാണ് ആക്ഷേപം.
അന്ന് ആർഡിഒയും ഡിവൈഎസ്പിയും സ്ഥലത്തെത്തുകയും തുടർന്ന് കാഞ്ഞങ്ങാട് ആർഡിഒ ഓഫീസിൽ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം വിളിക്കുകയം ചെയ്തിരുന്നു. എന്നാൽ ആറുമാസമായിട്ടും റോഡിലെ അശാസ്ത്രീയത പരിഹരിക്കാൻ നടപടികളൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
Kasaragod
കാഞ്ഞങ്ങാട്: ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിന്റെ രജതജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച കുട്ടികളുടെ നിർമിത ബുദ്ധി ഇന്നൊവിസ്റ്റ 2026 മത്സരത്തിൽ കൊച്ചി ഭവൻസ് വിദ്യാമന്ദിർ ഒന്നാം സ്ഥാനവും 15,000 രൂപയുടെ ക്യാഷ് അവാർഡും നേടി. പെരിയ എമിൻ ഇന്റർനാഷണൽ അക്കാദമി രണ്ടാം സ്ഥാനവും 10,000 രൂപയും ആലപ്പുഴ കെഇ കാർമൽ സ്കൂൾ മൂന്നാം സ്ഥാനവും 5,000 രൂപ ക്യാഷ് അവാർഡും കരസ്ഥമാക്കി.
സിപിസിആർഐ ഡയറക്ടർ ഡോ.കെ.ബാലചന്ദ്ര ഹെബ്ബാറും സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോർജ് പുഞ്ചായിലും സമ്മാന വിതരണം നിർവഹിച്ചു.
Kasaragod
കാസർഗോഡ്: പോക്സോ കേസിൽ വാദിയായ യുവതിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നുപേർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. ചട്ടഞ്ചാൽ സ്വദേശികളായ സാബിദ്, താഹിർ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റൊരാളിനും എതിരെയാണ് കേസെടുത്തത്. പൈക്ക കുഞ്ഞിപ്പാറ സ്വദേശിയായ 23കാരിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ നായന്മാർമൂലയിലെ ഒരു കടയിൽ ജ്യൂസ് കഴിച്ചുകൊണ്ട് നിൽക്കുമ്പോൾ കാറിലെത്തിയ സംഘം ഗ്ലാസ് കൊണ്ട് തലയ്ക്കടിക്കുകയും കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. സാബിദിനെതിരെ യുവതി നൽകിയ പോക്സോ കേസ് പിൻവലിക്കാത്തതിന്റെ വിരോധമാണ് സംഭവത്തിനു പിന്നിലെന്നും പരാതിയിൽ പറയുന്നു.
Kasaragod
പനത്തടി: റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിലെ സ്വകാര്യ റിസോർട്ടിൽ സിപ് ലൈനിൽ നിന്ന് വീണ് ഓപ്പറേറ്റർ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് പനത്തടി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ജില്ലാ വ്യവസായകേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം.
സിപ് ലൈൻ പ്രവർത്തനമാരംഭിച്ചപ്പോൾ തന്നെ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് റിസോർട്ട് ഉടമകൾക്ക് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. എന്നാൽ സ്റ്റോപ് മെമ്മോ നിയമപരമായി നിലനിൽക്കില്ലെന്ന് കാണിച്ച് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കമ്പനിക്ക് പ്രവർത്തനാനുമതി നൽകുകയായിരുന്നു. എംഎസ്എംഐ പോർട്ടൽ രജിസ്ട്രേഷനിലൂടെ ഒരു സ്ഥാപനം തുടങ്ങുന്നതിന് പഞ്ചായത്തിന്റെ അനുമതി വേണ്ടെന്ന കാര്യമാണ് അതിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇവിടെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടോ എന്ന കാര്യം പരിശോധിക്കാതെയാണ് ജില്ലാ വ്യവസായ കേന്ദ്രം സ്ഥാപനത്തിന് പ്രവർത്തനാനുമതി നൽകിയതെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
കഴിഞ്ഞ ജൂൺ മാസത്തിൽ റിസോർട്ട് അധികൃതർ പഞ്ചായത്തിന്റെ ലൈസൻസിനു വേണ്ടി കെ സ്മാർട്ട് മുഖേന അപേക്ഷ നൽകിയിരുന്നു. എന്നാൽ ഫയർ ആൻഡ് സേഫ്റ്റി വകുപ്പിന്റെ അനുമതി രേഖ ഹാജരാക്കാത്തതിനാൽ പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗം ഫയൽ തടഞ്ഞുവയ്ക്കുകയായിരുന്നു.
അടുത്ത 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട മുഴുവൻ രേഖകളും അടിയന്തരമായി ഹാജരാക്കാൻ പഞ്ചായത്ത് ഭരണസമിതി യോഗം റിസോർട്ട് ഉടമകളോട് ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. കെ.ജെ. ജയിംസ്, സുപ്രിയ അജിത്, കെ.ബി. രതീഷ്, കെ.കെ. വേണുഗോപാൽ, എൻ.വിൻസെന്റ്, എം. ബാലകൃഷ്ണൻ, സി.ഷിബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Kasaragod
സിബിച്ചൻ പുളിങ്കാല സ്ഥാനമേറ്റു വെള്ളരിക്കുണ്ട്: ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി സിബിച്ചൻ പുളിങ്കാല ചുമതലയേറ്റു. വെളളരിക്കുണ്ട് ക്ഷീരോത്പാദക സഹകരണസംഘം ഹാളിൽ ചേർന്ന ചടങ്ങ് ഡിസിസി വൈസ് പ്രസിഡന്റ് പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, കെപിസിസി അംഗം മീനാക്ഷി ബാലകൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, എ. ലത, ബിൻസി ജെയിൻ, ജെസി ചാക്കോ,ഭാസ്കരൻ എളേരി, സന്തോഷ് ചാക്കോ, ടി.കെ. എവുജിൻ, ജോസ് കൊട്ടാരം, കെ.ടി. തോമസ്, മാർട്ടിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
Kasaragod
കാസര്‍ഗോഡ്: അന്വേഷണം എങ്ങുമെത്താതിരിക്കുന്ന കേസുകള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് തെളിയിക്കുക എന്നത് കഴിഞ്ഞ ദിവസം അന്തരിച്ച ഡിവൈഎസ്പി കെ.ജെ. ജോണ്‍സന്റെ ശീലമായിരുന്നു. ദുരൂഹത നിറഞ്ഞ ഇരുമ്പറകളുടെ പൂട്ടുകള്‍ ഓരോന്നും ആ വയനാട് സ്വദേശിയായ ഉദ്യോഗസ്ഥന്റെ അന്വേഷണമികവിനു മുന്നില്‍ തകര്‍ന്നുവീണു.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കാലത്ത് ലോക്കല്‍ പൊലിസ് അന്വേഷിച്ച് എങ്ങുമെത്താതിരുന്ന പ്രമാദമായ രണ്ടു കൊലക്കേസുകളാണ് ജോണ്സണ് തെളിയിച്ചത്. തിരുവനന്തപുരം പാറശാലയിലെ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം ചേര്‍ത്ത് കാമുകി ഗ്രീഷ്മ കൊലപ്പെടുത്തിയ സംഭവം തെളിയിച്ചത് ജോണ്സണ് ആയിരുന്നു. തിരുവനന്തപുരം പൂവാര്‍ ഊരൂട്ടമ്പലത്തെ ദിവ്യയെയും രണ്ടുവയസുകാരി മകള്‍ ഗൗരിയെയും തമിഴ്നാട്ടിലെ കുളച്ചലില്‍ കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ കാമുകന് മാഹിന്‍കണ്ണിനെ പിടികൂടിയത് ജോണ്സണ് ആയിരുന്നു.
11 വര്‍ഷമായി എങ്ങുമെത്താതിരുന്ന കേസാണ് ജോണ്സണ് വിജയകരമായി പര്യവസാനിപ്പിച്ചത്. ഈ രണ്ടു കേസുകളും അന്വേഷിക്കുന്ന കാലത്ത് ഡി. ശില്പയായിരുന്നു തിരുവനന്തപുരം എസ്പി. പിന്നീട് ശില്പ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
2023 ഏപ്രില്‍ 14നാണ് കാസര്‍ഗോഡ് പള്ളിക്കര പൂച്ചക്കാട് സ്വദേശിയായ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂര്‍ ഹാജിയെ (55) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ഗഫൂര്‍ ഹാജിയുടെ പക്കലുണ്ടായിരുന്ന 596 പവന് സ്വര്‍ണാഭരണങ്ങള്‍ മരണശേഷം കാണാതായതോടെയാണ് പരാതിയുമായി ബന്ധുക്കളെത്തുന്നത്. ബേക്കല്‍ പൊലിസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണത്തില്‍ പൊലിസിന് അനാസ്ഥയെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
പിന്നീട് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം ഒരിഞ്ചുപോലും മുന്നോട്ടുപോയില്ല. 2024 ഒക്ടോബര്‍ 16നാണ് ജോണ്സണ് കാസര്‍ഗോഡ് ഡിസിആര്‍ബി (ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ) ഡിവൈഎസ്പിയായി ചുമതലയേല്‍ക്കുന്നത്. ജോണ്‍സന്റെ അന്വേഷണവൈഭവം നന്നായി അറിയാവുന്ന ശില്പ കേസ് നവംബര്‍ ഒന്നിന് ജോണ്സന് കൈമാറി. അന്വേഷണം ആരംഭിച്ച് ഒരു മാസം കൊണ്ട് പ്രതികളായ മന്ത്രവാദിനിയെയും ഭര്‍ത്താവിനെയും അവരുടെ സഹായികളെയും നിയമത്തിനു മുന്നിലെത്തിക്കാന്‍ ജോണ്സന് കഴിഞ്ഞു.
ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു ചോദിച്ചതിലുള്ള വിരോധത്തില്‍ പ്രതികള്‍ ഇയാളുടെ വീട്ടില്‍വച്ച് ജിന്നിനെ ഒഴിവാക്കാം എന്നു പറഞ്ഞു വിശ്വസിപ്പിക്കുകയും മന്ത്രവാദത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് അതിന്റെ മറവില്‍ അബ്ദുള്‍ ഗഫൂറിനെ കൊലപ്പെടുത്തുകയുമായിരുന്നെന്ന് ജോണ്‍സന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. പ്രതികളായ മന്ത്രവാദിനി ജിന്നുമ്മ എന്നറിയപ്പെടുന്ന കെ.എച്ച്.ഷമീമ (38), ഭര്‍ത്താവ് ടി.എം.ഉബൈസ് (38), സഹായികളായ പി.എം.അസ്നിഫ (34), എ.ആയിഷ (40) എന്നിവര്‍ തുറുങ്കിലടയ്ക്കപ്പെടുകയും ചെയ്തു.
കോഴിക്കോട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ആയിരിക്കേ അസുഖബാധിതനായി 52കാരനായ ജോൺസൻ കഴിഞ്ഞദിവസം വിടപറഞ്ഞപ്പോൾ കേരള പോലീസിന് നഷ്ടമായത് മികച്ച ഒരു അന്വേഷണ ഉദ്യോഗസ്ഥനെയാണ്.
Kasaragod
കാസര്‍ഗോഡ്: ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ചികിത്സാകേന്ദ്രങ്ങളിലൊന്നായ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെയും വിദഗ്ധ ഡോക്ടര്‍മാരുടെയും കുറവ് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ഗൈനക്കോളജി, ഓര്‍ത്തോ, സര്‍ജറി, ഫിസിഷ്യന്‍ തുടങ്ങിയ പ്രധാന വിഭാഗങ്ങളിലും ഡോക്ടര്‍മാരുടെ കുറവും അവധിയും ചികിത്സയെ ബാധിക്കുന്നുണ്ട്. ദിവസേന പാവപ്പെട്ട ആയിരക്കണക്കിന് പേര് ആശ്രയിക്കുന്ന ആശുപത്രിയില്‍ വിദഗ്ധ ചികിത്സയുടെ ലഭ്യമല്ലാത്തത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
200 ലേറെ പ്രസവകേസുകള്‍, ഒരു ഗൈനക്കോളജിസ്റ്റ്
പ്രതിമാസം ഇരുനൂറിലേറെ പ്രസവക്കേസുകളുള്ള ജനറല്‍ ആശുപത്രിയില്‍ പ്രസവ വിഭാഗത്തില്‍ ഉള്ളത് ഒരൊറ്റ ഗൈനക്കോളജി ഡോക്ടര്‍ മാത്രം. നേരത്തെ മൂന്നു ഡോക്ടര്‍ ഉണ്ടായിരുന്ന ഇവിടെ കഴിഞ്ഞ നാലു ദിവസമായി ഇതാണ് സ്ഥിതി. ന്യൂറോളജി വിഭാഗത്തില്‍ ഡോക്ടര്‍ ഇല്ലാതെ മൂന്നു മാസമായി.
ഈ രണ്ടു വിഭാഗങ്ങളിലും ഉള്ളവര്‍ പുറത്ത് ചികിത്സ തേടേണ്ട സ്ഥിതിയാണ്. ഇവിടെ നിന്ന് സ്വകാര്യ ആശുപ്രതികളിലേക്ക് ഉള്‍പ്പെടെ റഫര്‍ ചെയ്യുന്നു. നിലവില്‍ ഓര്‍ത്ത വിഭാഗത്തില്‍ രണ്ടു ഡോക്ടര്‍മാരാണ് വേണ്ടത്. ഇപ്പോള്‍ ഉള്ളത് ഒരു ഡോക്ടര്‍ മാത്രമാണ്. അദ്ദേഹം അവധിയെടുക്കുമ്പോള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു പകരം ഡോക്ടറെ വരുത്തിയാണ് പ്രശ്നത്തിന് താത്കാലിക പരിഹാരം ഉണ്ടാക്കുന്നത്.
അപകടങ്ങളില്പ്പെട്ടവരും അസ്ഥി സംബന്ധമായ വിവിധ അസുഖങ്ങളുള്ളവരും ഉള്‍പ്പെടെ നിരവധി രോഗികള്‍ ചികിത്സ തേടുന്ന വിഭാഗമാണിത്. സ്ഥിരമായി രണ്ടു വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തത് ചികിത്സയ്ക്ക് തടസമായി മാറുന്നു. സര്‍ജറി വിഭാഗത്തിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല.
നിലവില്‍ മൂന്നു ഡോക്ടര്‍മാര്‍ മാത്രമാണ് വിഭാഗത്തിലുള്ളത്. രോഗികളുടെ എണ്ണത്തിന് അനുസരിച്ച് കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യമായ സാഹചര്യത്തിലാണ് ഈ കുറവ്. അടിയന്തര ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ വിവിധ ചികിത്സകള്‍ക്ക് സര്‍ജറി വിഭാഗത്തിന്റെ സേവനം നിര്‍ണായകമാണ്. ജീവനക്കാരുടെ കുറവ് നിലവിലുള്ള ഡോക്ടര്‍മാരുടെ ജോലിഭാരവും വര്‍ധിപ്പിക്കുന്നുണ്ട്. ഫിസിഷ്യന്‍ വിഭാഗത്തിലെ ഡോക്ടറും അവധിയിലാണ്. ജനറല്‍ മെഡിസിന് വിഭാഗത്തില്‍ ദിവസേന വലിയ തോതില്‍ രോഗികള്‍ ചികിത്സ തേടിയെത്തുന്നതിനാല്‍ ഡോക്ടറുടെ അഭാവം ഒപി സേവനത്തെയും തുടര്ചികിൽസയെയും ബാധിക്കാനുള്ള സാധ്യതയുണ്ട്.
പല വിഭാഗങ്ങളിലും ആവശ്യത്തിനു ഡോക്ടര്‍ ഇല്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നതിനിടെ ദിവസം ഇരുനൂറിലേറെ പേരാണ് പനി ബാധിച്ച് എത്തുന്നത്. പനി വ്യാപകമായി പടരുന്നു എന്നു മാത്രമല്ല കുടുംബം ഒന്നാകെയാണ് കിടപ്പിലാകുന്നത്. ഈ സാഹചര്യത്തില്‍ ജനറല്‍ ആശുപ്രതിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ അടിയന്തരമായി നിയമിച്ച് മുഴുവന്‍ സമയ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
സര്‍ക്കാര്‍ ആശുപ്രതിയില്‍ അത്യാഹിത വിഭാഗത്തില്‍ പോലും നീണ്ട ക്യൂ വേണ്ടിവരുന്ന സാഹചര്യത്തില്‍ ഏറെയും പേര് സ്വകാര്യ ആശുപ്രതികളെയാണ് ആശ്രയിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന മുഴുവന്‍ രോഗികള്‍ക്കും നിശ്ചിത സമയത്ത് മികച്ച ചികിത്സയും പരിചരണവും ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ടെങ്കിലും നടപടികള്‍ മന്ദഗതിയിലാണ്.
ആശുപത്രിയിലെ മോര്‍ച്ചറിയിലെ ഫ്രീസര്‍ പലപ്പോഴും പ്രവര്‍ത്തനരഹിതമാകാറുണ്ട്. ഒരേ സമയം നാലു മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന ഫ്രീസറാണ് കേടാകുന്നത്. ഫ്രീസര്‍ തകരാറിലായിട്ടും അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടിയുണ്ടാകാറില്ല. രണ്ടുവര്‍ഷം മുമ്പ് നവീകരിച്ച പേവാര്‍ഡിന്റെ സ്ലാബുകള്‍ ഇളകിയതിനെ തുടര്‍ന്ന് വാര്‍ഡ് അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ട്. ഇഎന്‍ടി, സ്കിന്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനം മാത്രമാണ് നിലവില്‍ കാര്യക്ഷമമായി നടക്കുന്നത്.
Kasaragod
കാസര്‍ഗോഡ്: ജില്ലയിലെ സ്കൂള്‍ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മികച്ച നേട്ടം കൈവരിക്കുന്നതിനുമായി ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കണമെന്ന് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് നിര്‍ദ്ദേശിച്ചു. പദ്ധതികള്‍ക്കാവശ്യമായ തുക കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ കായികമേളയ്ക്ക് മുന്നോടിയായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ കായിക അധ്യാപകരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. സ്കൂള്‍തല കായികപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മികച്ച കായികതാല്പര്യമുള്ള കുട്ടികളെ ചെറുപ്പം മുതലേ കണ്ടെത്തി പ്രത്യേക പരിശീലനംനലകുന്നതിനുമുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ജില്ലയിലെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ എന്നിവ സ്കൂള്‍ കായികപ്രതിഭകള്‍ക്ക് പരിശീലനത്തിനായി സൗജന്യമായി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പരിശീലനത്തിനെത്തുന്ന കുട്ടികളുടെയും അധ്യാപകരുടെയും പട്ടിക വിദ്യാഭ്യാസ വകുപ്പ് സ്പോര്‍ട്സ് കൗണ്‍സിലിന് കൈമാറണം. സ്വകാര്യ സ്ഥാപനങ്ങളും അക്കാദമികളും പരിശീലകരും കായികവികസനത്തിന് പിന്തുണ നല്‍കണമെന്നും ജിംനേഷ്യം അസോസിയേഷന് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കും.
കായികരംഗത്ത് കുട്ടികളെ ചെറുപ്പം മുതലേ വളര്‍ത്തിയെടുക്കുന്നതിന് സമൂഹത്തിന്റെ പൂര്‍ണ സഹകരണം ആവശ്യമാണെന്ന് കളക്ടര്‍ പറഞ്ഞു. അധ്യാപക-രക്ഷാകര്‍തൃ സമിതികളും സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികളും സജീവമായ സ്കൂളുകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നുണ്ട്. എല്ലാ സ്കൂളുകളും ഇതിന് സന്നദ്ധമാകണം. തദ്ദേശസ്ഥാപനങ്ങള്‍ കായികരംഗത്തിനായി പദ്ധതിള്തയ്യാറാക്കി തുക വകയിരുത്തണമെന്നും വ്യവസായ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകള്‍ കായികവികസനത്തിന് വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കായികമേഖലയ്ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം അറിയിച്ചു. ആവശ്യമായ തുക ഈ വര്‍ഷവും ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട് എല്ലാ തദ്ദേശസ്ഥാപനങ്ങളും സ്പോര്‍ട്സിന് തുക നിര്‍ബന്ധമായും വകേണ്ടതാണെന്നും ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അജണ്ടയായി ഉള്‍പ്പെടുത്തുമെന്നും പ്രസിഡന്റ് അറിയിച്ചു.
മെഡല്‍ നേടാന്‍ കൂടുതല്‍ സാധ്യതയുള്ള ത്രോ ഇനങ്ങള്‍, കബഡി, തെയ്ക്കൊണ്ടോ, ഫുട്ബോള്‍, ബാഡ്മിന്റണ്‍ തുടങ്ങിയ ഇനങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. പരിശീലനത്തിനായി സ്റ്റേഡിയങ്ങള്‍, സ്വിമ്മിംഗ് പൂള്, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ എന്നിവ സൗജന്യമായി അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കബഡി പരിശീലനത്തിനാവശ്യമായ മാറ്റ് ജില്ലാ പഞ്ചായത്ത് അനുവദിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
ജില്ലയില്‍ സംസ്ഥാന സ്കൂള്‍ കായികമേള സംഘടിപ്പിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു. മികച്ച ഗ്രൗണ്ടുകളുടെയുംകായിക ഉപകരണങ്ങളുടെയും അഭാവമാണ് ജില്ലയിലെ കായിക മേഖലയുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് യോഗം വിലയിരുത്തി. സ്വകാര്യ അക്കാദമികളെയും പരിശീലകരെയും അനുമോദിക്കുന്നതുള്പ്പെടെയുള്ള പിന്തുണ ജില്ലാ ഭരണകൂടം നല്‍കുമെന്നും യോഗത്തില്‍ അറിയിച്ചു.
യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ റഫീഖ്, സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് അസോസിയേഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രീതിമോള്‍, ജില്ലാ സെക്രട്ടറി ബിജു, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ആര്യ പി.രാജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Kasaragod
നീലേശ്വരം: കണ്ണൂർ രൂപതക്ക് കീഴിലുള്ള കാഞ്ഞങ്ങാട് ഫൊറോന ബൈബിൾ കലോത്സവം തുടങ്ങി. സെന്റ് പീറ്റേഴ്സ് പള്ളി ഓഡിറ്റോറിയത്തിൽ സ്റ്റേജിതര ഇനങ്ങളാണ് ആരംഭിച്ചത്.
ജൂനിയർ, സീനിയർ വിഭാഗത്തിലെ ചിത്രരചന പെൻസിൽ ഡ്രോയിംഗ്, ജലച്ചായം എന്നിവയിലാണ് മൽസരം നടന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ മാറ്റുരക്കുന്ന കലോത്സവത്തിൽ 35 ഇനങ്ങളിലായി മൽസരത്തിൽ 250 ൽപ്പരം പേർ പങ്കെടുക്കും.
12 ന് രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് സ്കൂളിലെ മൂന്ന് വേദികളിലായി വ്യക്തിഗത -സംഘ ഇനങ്ങളിലുമായി വിവിധ സ്റ്റേജിനങ്ങൾ അരങ്ങേറും. സംഘഗാനം, മാർഗംകളി, ഏകാംഗ നാടകം, തെരുവ് നാടകം, മതബോധന ആന്തം എന്നിവയിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലുള്ളവർക്ക് മത്സരങ്ങളുണ്ട്.
Kasaragod
ഉദുമ: സിഐടിയു ജില്ലാസമ്മേളനത്തിഴന്റെ പ്രതിനിധി സമ്മേളനം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വി.പി.പി.മുസ്തഫ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.പി.ചിത്തരഞ്ജന്, ടി.കെ.രാജന് എന്നിവര്‍ സംസാരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാലന്‍, കര്‍ഷകസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് സി.എച്ച്.കുഞ്ഞമ്പു എന്നിവര്‍ പങ്കെടുത്തു. കെ.വി.കുഞ്ഞിരാമന് സ്വാഗതം പറഞ്ഞു. ഇന്നു വൈകുന്നേരം നാലിന് ഉദുമ ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
Kasaragod
വെള്ളരിക്കുണ്ട്: നിർമലഗിരി എൽപി സ്കൂൾ മുറ്റത്ത് ഇനി കുട്ടികൾക്ക് ഊഞ്ഞാലാടാം.അധ്യാപക ദിനത്തിൽ വിദ്യാർഥികൾക്ക് അധ്യാപകരുടെ വക സ്നേഹസമ്മാനമായി ഊഞ്ഞാൽ നൽകിയത് വേറിട്ട അനുഭവമായി.
കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ശാരീരിക വികാസത്തിനും വേണ്ടിയാണ് അധ്യാപക ദിനത്തിൽ നിർമലഗിരി എൽപി സ്കൂളിലെ അധ്യാപകർ കുട്ടികൾക്കായി ഊഞ്ഞാൽ സ്ഥാപിച്ചതെന്ന് മുഖ്യാധ്യാപിക ഷാന്റി സിറിയക് പറഞ്ഞു. സ്കൂൾ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ഊഞ്ഞാൽ മാനേജർ ഫാ. ഡോ.ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു.
Kasaragod
ചെറുവത്തൂര്‍: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയാരോഗ്യ ദൗത്യം, ജില്ലാ അന്ധതാ നിവാരണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചെറുവത്തൂര്‍ വിവി മെമ്മോറിയല്‍ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.മീനാകുമാരി നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.നാരായണന് അധ്യക്ഷ വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അജയ് രാജന് ദിനാചരണ സന്ദേശം നല്കി. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ധന്യ ദയാനന്ദ് നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടു്തു.
ജില്ലാ പഞ്ചായത്തംഗം ഡോ.സറീന സലാം, ബ്ലോക്ക് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ.പൂമണി, പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ശശിധരന് പെരിങ്ങേത്ത്, പഞ്ചായത്തംഗം ശാന്ത കന്യാടില്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ജില്ലാ ഓഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ ഒ.എ.അജിതകുമാരി എന്നിവര്‍ സംസാരിച്ചു. ഡോ.എസ്.അപര്‍ണ, ഡോ.ആര്.അജീഷ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ചെറുവത്തൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.എ.രാജ്മോഹന്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി.മഹേഷ്കുമാര്‍ നന്ദിയും പറഞ്ഞു.
Kasaragod
നർക്കിലക്കാട്: പഞ്ചായത്ത് ഏറ്റെടുത്ത് ആസ്തി രജിസ്റ്ററിൽ ചേർത്തതോടെ വരക്കാട് കോൺവെന്റ് - എരുതനാട്ട് കടവ് റോഡിന്റെ നവീകരണവും ടാറിംഗും വേഗത്തിൽ നടക്കുമെന്നാണ് നാട്ടുകാർ പ്രതീക്ഷിച്ചത്. എന്നാൽ 10 വർഷം കഴിഞ്ഞിട്ടും വെസ്റ്റ് എളേരി പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇതിനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. ഓരോ മഴക്കാലത്തും തകരുന്ന റോഡ് നാട്ടുകാർ ഒത്തുചേർന്ന് സ്വന്തം ചെലവിൽ ഒരുവിധം നന്നാക്കിയെടുക്കുകയാണ്. എന്നിട്ടും മണ്ണും ചെളിയുമായി കാൽനട യാത്ര പോലും ദുരിതമാകുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഇടറോഡുകൾ പോലും ടാറിംഗ് നടത്തുന്ന കാലത്താണ് 10 വർഷം മുമ്പ് വിട്ടുനൽകിയ റോഡ് ഇങ്ങനെയൊരവസ്ഥയിൽ കിടക്കുന്നത്. അത്യാവശ്യഘട്ടങ്ങളിൽ വാഹനങ്ങൾ വിളിച്ചാൽ പോലും ഇതുവഴി വരാൻ മടിക്കുന്ന സ്ഥിതിയാണ്. എത്രയും പെട്ടെന്ന് പഞ്ചായത്ത് ഇടപെട്ട് ഇവിടെ ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kasaragod
വെള്ളരിക്കുണ്ട്: കെഎസ്എസ്പിഎ പരപ്പ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അധ്യാപക ദിനാചരണം സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.കെ. എവുജിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുതിർന്ന അധ്യാപകരായ പി.എ. ജോസഫ്, ആലീസ് കുര്യൻ, എം.ഇ. ജോർജ്, തോമസ് പറമ്പകം, സെലിൻ തോമസ് എന്നിവരെ ആദരിച്ചു. കെ കുഞ്ഞമ്പു നായർ, സി.എ. ജോസഫ്, സി.വി. ശ്രീധരൻ, സി.വി. ബാലകൃഷ്ണൻ, ജോസ്കുട്ടി അറയ്ക്കൽ, കെ.സി. സെബാസ്റ്റ്യൻ, സി.ജെ. ജയിംസ്, എ.എം. സെബാസ്റ്റ്യൻ, എം.ഡി. ദേവസ്യ, ബെന്നി തോമസ്, കെ.വേണുഗോപാൽ, ഷേർലി ഫിലിപ്പ്, പി.ജെ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
തൃക്കരിപ്പൂർ: കെഎസ്എസ്പിഎ മണ്ഡലം കമ്മിറ്റി വരവേൽപ് സമ്മേളനവും അധ്യാപക ദിനാചരണവും ജില്ലാ പ്രസിഡന്റ് എം.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. രാജീവൻ അധ്യക്ഷത വഹിച്ചു. സംഘടനയിലേക്ക് പുതിയതായി എത്തിയ അംഗങ്ങളെ നിയോജക മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ കൊക്കോട്ട് വരവേറ്റു. മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.വി. രാഘവൻ അധ്യാപകദിന സന്ദേശം നൽകി. ജില്ലാ ട്രഷറർ ചന്ദ്രൻ നാലപ്പാടം, പി.പി. ജയപ്രകാശ്, പി.കെ. സത്യനാഥൻ, പി.ടി. ജയപ്രകാശ്, എം. രവീന്ദ്രനാഥൻ പിള്ള, കെ.വി. ഇന്ദിര, കെ. ഭവാനി, ഇ. പത്മിനി എന്നിവർ പ്രസംഗിച്ചു. മുതിർന്ന അധ്യാപകരെ ആദരിച്ചു.
മാലോം: അധ്യാപക ദിനത്തിൽ ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന അധ്യാപകരെ വീട്ടിലെത്തി ആദരിച്ചു. ട്രസ്റ്റ് ചെയർമാനും ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രാജു കട്ടക്കയം, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജയിൻ, നിയുക്ത മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സിബിച്ചൻ പുളിങ്കാല, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഷോബി ജോസഫ്, സാജൻ ജോസഫ്, ബിനു കുഴിപ്പള്ളി, ഷാജി മാണിശേരി, സിജു തെക്കേറ്റം എന്നിവർ നേതൃത്വം നൽകി.
വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് - എം സാംസ്കാരിക വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയോരമേഖലയിലെ ആദ്യകാല ബിരുദധാരിയും മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പലുമായ എം.ഇ. ജോർജിനെ അധ്യാപക ദിനത്തിൽ വീട്ടിലെത്തി ആദരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ റീന തോമസ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി ജില്ലാ പ്രസിഡന്റ് ബേബി പുതുമന അധ്യക്ഷത വഹിച്ചു. ബിജു തുളിശേരി, ടോമി മണിയംതോട്ടം, ടോമി ഈഴറേട്ട്, ജോസ് പാഴുകുന്നേൽ, മാത്യു കാഞ്ഞിരത്തിങ്കൽ, ബേബി മുതുകത്താനി, തങ്കച്ചൻ വടക്കേമുറിയിൽ, ജോസഫ് കുമ്മിണിയിൽ, ജോഷ്വാ ഒഴുകയിൽ, മനോജ് ഒറീത്തായിൽ എന്നിവർ പ്രസംഗിച്ചു.
അധ്യാപക ദിനാശംസകൾ
മലയാളം അധ്യാപികയായി 25 വർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ അധ്യാപകരുടെ യഥാർത്ഥ പ്രതിഫലം അവർ പഠിപ്പിച്ച കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയുന്ന നല്ല മാറ്റങ്ങളാണെന്നതാണ് അനുഭവം. അധ്യാപനം എന്നത് ഒരു ജോലി മാത്രമല്ല അത് ഒരു ഉത്തരവാദിത്വവും സമർപ്പണവുമാണ്. അതിലുപരി ഒരുപാട് ജീവിതങ്ങളെ നേരിട്ടു സ്പർശിക്കാനുള്ള വലിയ അവസരമാണ്. ഇന്നത്തെ കാലത്ത് അധ്യാപകരുടെ പ്രസക്തി കുറയുകയാണെന്ന് പറയുന്നവരുണ്ട്. എന്നാൽ വിവരങ്ങൾ നൽകാനുള്ള സംവിധാനങ്ങൾ ഏറെയുണ്ടെങ്കിലും ആ വിവരങ്ങളിൽ നിന്ന് ശരിയും തെറ്റും തിരിച്ചറിയാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നത് അധ്യാപകരാണ്.
റാണി എം. ജോസഫ്, അധ്യാപിക, സെന്റ് ജൂഡ്സ് എച്ച്എസ്എസ്, വെള്ളരിക്കുണ്ട്.
സൗഹൃദപരമായ ഇടപെടലിലൂടെ കുഞ്ഞുങ്ങളുടെ വിശ്വാസം നേടിയെടുക്കലാണ് അധ്യാപനത്തിൽ നടക്കുന്നത്. ചെറിയ നേട്ടങ്ങളിൽ അവരെ അഭിനന്ദിക്കുകയും തെറ്റുമ്പോൾ തിരുത്തുകയും ചെയ്യാൻ അധ്യാപകർക്ക് കഴിയും.
പൊതുസമൂഹത്തിന്റെ ജീർണത അധ്യാപകരെയും ബാധിക്കുവാൻ തുടങ്ങി. സമൂഹമാധ്യമങ്ങളുടെ സ്വാധീനം, മാതാപിതാക്കളുടെ അമിതപ്രതീക്ഷ, മൂല്യങ്ങളിൽ വന്ന മാറ്റങ്ങൾ, രാഷ്ട്രീയ സാമൂഹിക സമ്മർദ്ദങ്ങൾ ഒക്കെ അധ്യാപനത്തെ ജീർണതയിലേക്ക് നയിക്കുന്നു എന്നിരുന്നാലും ഒരു നല്ല അധ്യാപകൻ എന്നും ഒരു നാടിന്റെ സമ്പത്താണ്.
മോളി ജോസഫ്, മുഖ്യാധ്യാപിക, സെന്റ് മേരീസ് എയുപി സ്കൂൾ, മാലക്കല്ല്
കൗമാരത്തിൽ നിന്ന് കളിക്കളവും പുസ്തകവും അപ്രത്യക്ഷമാകുമ്പോൾ ശരീരവും ചിന്തയും ബന്ധങ്ങളും വളരേണ്ട ഏറ്റവും നിർണായകമായ കാലമാണ് നാം മൊബൈൽ സ്ക്രീനിന് വിട്ടുകൊടുക്കുന്നത്. നമ്മുടെ കുട്ടികളുടെ ജീവിതത്തിൽ കളികളും പുസ്തകങ്ങളും തിരിച്ചുകൊണ്ടുവരാൻ കൃത്യമായ പദ്ധതി തയ്യാറാക്കണം. ഇതുവഴി കുട്ടികളുടെ വ്യക്തിത്വനിർമാണത്തിനും മാനസികാരോഗ്യത്തിനും സാമൂഹികശേഷിക്കും സ്വതന്ത്രചിന്തയ്ക്കും വഴിയൊരുക്കുന്ന സാഹചര്യങ്ങൾ സ്കൂളുകളിൽ ഉണ്ടാകണം.
ഷീബ രാജു, അധ്യാപിക, ഡിവൈൻ പ്രൊവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കര, നീലേശ്വരം
Kasaragod
കാസർഗോഡ്: വനം, വന്യജീവി, പരിസ്ഥിതി, ജൈവവൈവിധയ സംരക്ഷണ-പരിപാലന മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്നവർക്കായി സംസ്ഥാന വനം വകുപ്പ് ഏർപ്പെടുത്തിയ വനമിത്ര പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കാവുകൾ, ഔഷധസസ്യങ്ങൾ, ജൈവവൈവിധ്യം, കൃഷി എന്നിവയുടെ സംരക്ഷണത്തിനും പരിപാലനത്തിനും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൾ, കർഷകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവർക്ക് അവാർഡിനായി അപേക്ഷിക്കാം.
താത്പര്യമുള്ളവർ പ്രവർത്തനങ്ങളുടെ പൂർണ വിവരങ്ങൾ, ഫോട്ടോകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ സഹിതം ഈ മാസം 10നകം അപേക്ഷ സമർപ്പിക്കണം. വിലാസം: അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസ്, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കാസർഗോഡ്. ഫോൺ: 8547603836, 8547603838.
Kasaragod
കാഞ്ഞങ്ങാട്: ദേശീയപാത നിർമാണം തോന്നുംപടി മുന്നോട്ടുപോകുമ്പോൾ ജില്ലാ ആശുപത്രി പരിസരത്ത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും മുന്നിൽ അപകടവഴി. ആശുപത്രിക്കു മുന്നിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ പടിഞ്ഞാറു ഭാഗത്തുള്ള മൂന്നുവരി പാതയിലൂടെ മാത്രമാണ് ഇപ്പോൾ ഇരുവശങ്ങളിലേക്കും ഗതാഗതം അനുവദിച്ചിട്ടുള്ളത്. തിരക്കേറിയ ഈ റോഡിൽ വേഗതാ നിയന്ത്രണ സംവിധാനങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ ഒന്നും സ്ഥാപിച്ചിട്ടില്ല. ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളും മറ്റുള്ളവരും റോഡ് മുറിച്ച് കടക്കുന്നതും ഇതുവഴിയാണ്. സാധാരണനിലയിൽ ദേശീയപാത മുറിച്ചുകടക്കാൻ ആർക്കും അനുമതിയില്ലെങ്കിലും ഇവിടെ മറുവശത്തെത്താൻ വേറൊരു സംവിധാനവും ഒരുക്കിയിട്ടില്ലാത്തതിനാൽ പാത മുറിച്ചുകടക്കുകയല്ലാതെ മറ്റു വഴിയില്ല.
കാൽനടയാത്രക്കാർക്കായി ഇവിടെ മേൽനടപ്പാലത്തിന്റെ നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന് ദേശീയപാത അധികൃതർ പലതവണ ഉറപ്പുനൽകിയതാണ്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും മേൽപാലം തുടങ്ങുന്ന ഭാഗത്തെ അടിത്തറയുടെ കോൺക്രീറ്റിംഗ് മാത്രമാണ് പൂർത്തിയായത്.
ജില്ലാ ആശുപത്രി റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളും ഇതേ റോഡിലാണ് നിർത്തിയിടുന്നത്. ആശുപത്രി പരിസരത്തെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതും റോഡിലാണ്. പലപ്പോഴും ഇവ ദേശീയപാതയിലൂടെ വരുന്ന മറ്റു വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നുണ്ട്. ഇതുമൂലം പാത മുറിച്ചുകടക്കുന്ന യാത്രക്കാരെ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർ കാണണമെന്നില്ല. സമീപറോഡുകളിൽ നിന്നുള്ള വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതും മറുവശത്തേക്ക് കടക്കുന്നതും ഇതിനിടയിലൂടെയാണ്. ഇവിടെ നിന്ന് ഏതാനും മീറ്റർ അകലെയുള്ള സ്ഥലത്തുവച്ചാണ് കഴിഞ്ഞ ദിവസം കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റത്. ഇവിടെ ജില്ലാ ആശുപത്രിയുണ്ടെന്നതുപോലും അറിയാതെ ദീർഘദൂര വാഹനങ്ങൾ ദേശീയപാതയിലൂടെ അമിതവേഗതയിൽ വരുന്നതിനിടയിൽ ഇന്നലെ തൃശൂരിൽ സംഭവിച്ചതുപോലെ ഒരപകടം ഏതു നിമിഷവും ഇവിടെയുമുണ്ടാകാമെന്ന ആശങ്കയിലാണ് ജില്ലാ ആശുപത്രിയിലെത്തുന്നവരും നാട്ടുകാരുമുള്ളത്.
Kasaragod
കാസർഗോഡ്: യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ് എന്ന മുദ്രാവാക്യവുമായി സംസ്ഥാന പൊലിസ് അത്ലറ്റിക് മീറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല മാരത്തണും ദീപശിഖാ പ്രയാണവും കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎമാരായ കല്ലട്ര മാഹിൻ, എ.കെ.എം. അഷ്റഫ്, കെ. നീലകണ്ഠൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, സന്ദീപ് വാര്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം എന്നിവർ സംബന്ധിച്ചു. കബഡി താരം ജഗദീഷ് കുമ്പള, ഫുട്ബോൾ താരം മുഹമ്മദ് റാഫി എന്നിവരിൽ നിന്ന് ആർആർആർഎഫ് കമാൻഡന്റ് ശക്തിസിംഗ് ആര്യ ദീപശിഖ ഏറ്റുവാങ്ങി. ജനപ്രതിനിധികളും വിശിഷ്ടാതിഥികളും ചേർന്ന് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.
ദീപശിഖാ പ്രയാണവും മാരത്തണും ഈ മാസം എട്ടിന് തിരുവനന്തപുരത്ത് സമാപിക്കും.
ചടങ്ങിൽ തൂഫാൻ ലഹരിവിരുദ്ധ പ്രചാരണ വാഹനത്തിന്റെ അനാച്ഛാദനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. എഎസ്പി അച്യുത് അശോക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ചെയർപേഴ്സൺ ഷാഹിന സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ റഫീഖ് എന്നിവർ പങ്കെടുത്തു. തുടർന്ന് ജില്ലാ പോലീസ് മേധാവി പി. നിധിൻരാജ് നഗരസഭാ കോൺഫറൻസ് ഹാളിൽ എൻഎസ്എസ്, എൻസിസി, എസ്പിസി കേഡറ്റുകളുമായി സംവദിച്ചു.
Kasaragod
കാസർഗോഡ്: ജില്ലയിൽ ഗ്രാമീണ മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ നിര്‍ദേശ പ്രകാരം അഞ്ച് പുതിയ റഗുലര്‍ സ്റ്റേജ് കാര്യേജ് പെര്‍മിറ്റുകള്‍ക്ക് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അനുമതി നല്കി.
കുമ്പള-ബദിയടുക്ക-നെല്ലിക്കട്ട-മല്ലം-ബോവിക്കാനം-കുറ്റിക്കോല്‍-ബന്തടുക്ക-ബളാംതോട്-പനത്തടി (സീതാംഗോളി, പൈക്ക, എരിഞ്ഞിപ്പുഴ, ചാമുണ്ഡിക്കുന്ന്, പാണത്തൂര്‍ വഴി), കാഞ്ഞങ്ങാട്-നീലേശ്വരം (അലാമിപ്പള്ളി, മാവുങ്കാല്‍ ജില്ലാ ആശുപത്രി, പറക്കളായി, അടുക്കം, എടത്തോട്, തായന്നൂര്‍, വാഴുന്നോറടി വഴി), മൂസാഹാജിമുക്ക്-പടന്ന-ചെറുവത്തൂര്‍- പടന്നകടപ്പുറം-പയ്യന്നൂര്‍-തൃക്കരിപ്പൂര്‍-പുലിമുട്ട്-കിഴക്കേമുറി, മുത്തപ്പന്‍മല-പാണത്തൂര്‍-കാഞ്ഞങ്ങാട്-കൊന്നക്കാട് (കള്ളാര്‍, രാജപുരം, ഒടയംചാല്‍, ചെമ്മട്ടംവയല്‍, അമ്പലത്തറ, കാഞ്ഞിരപ്പൊയില്‍, തായന്നൂര്‍, കാലിച്ചാനടുക്കം, എടത്തോട്, പരപ്പ, വെള്ളരിക്കുണ്ട് വഴി), മുദിയക്കാല്‍ -പാലക്കുന്ന്-കളനാട്-ബട്ടത്തൂര്‍-തച്ചങ്ങാട് (ആറാട്ടുകടവ് റോഡ്, ചന്ദ്രപുരം വഴി) എന്നിവയാണ് അനുമതി ലഭിച്ച റൂട്ടുകൾ.
ഇവയുടെ സമയക്രമം നിശ്ചയിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.
Kasaragod
കാഞ്ഞങ്ങാട്: ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ ജംബ് റോപ്പ് ഫെഡറേഷനും ജംബ് റോപ്പ് അസോസിയേഷൻ കേരളയും സംയുക്തമായി നടത്തിയ സൗത്ത് ഇന്ത്യ ഇന്റർ സ്കൂൾ ജംബ് റോപ്പ് (റോപ്പ് സ്കിപ്പിംഗ്) ചാമ്പ്യൻഷിപ്പിൽ 181 പോയിന്റോടെ ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി.
83 പോയിന്റ് നേടിയ പയ്യന്നൂർ കേന്ദ്രീയ വിദ്യാലയ രണ്ടാം സ്ഥാനവും 59 പോയിന്റോടെ പെരിയ ഗാർഡിയൻ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
Kasaragod
പെരിയ: കേന്ദ്ര ജല്‍ശക്തി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡിന്റെ കേരള റീജിയന്റെ ആഭിമുഖ്യത്തില്‍ സുസ്ഥിര ഭൂഗര്‍ഭജല വികസനവും അക്വിഫര്‍ ബേസിന് പരിപാലനവും എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
കേന്ദ്രസര്‍വകലാശാല സബര്‍മതി ഹാളില്‍ നടന്ന പരിശീലനം കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. സിദ്ധു പി.ആല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. മണ്‍സൂണില്‍ ആവശ്യത്തിന് മഴ കിട്ടിയിട്ടും രൂക്ഷമായ കുടിവെള്ളക്ഷാമം കാരണം അക്കാദമിക കലണ്ടർ പോലും മാറ്റിയെഴുതേണ്ട സാഹചര്യമാണ് കേന്ദ്രസര്‍വകലാശാലയില്‍ നിലനില്ക്കുന്നതെന്നു കേന്ദ്രസര്‍വകലാശാല സ്ഥിതി ചെയ്യുന്ന തേജസ്വിനി ഹില്‍സിലും ജില്ലയിലും ശാശ്വതമായ ഭൂജലസംരക്ഷണത്തിന് ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവംലബിക്കേണ്ടത് അനിവാര്യമാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. സിജിഡബ്ല്യുബി കേരള റീജിയന് ഡയറക്ടര്‍ ഡോ.ഡി.ജ്ഞാനസുന്ദര്‍ അധ്യക്ഷതവഹിച്ചു
Kasaragod
കാഞ്ഞങ്ങാട്: ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിന്റെ രജതജൂബിലിയോടാനുബന്ധിച്ച് ദക്ഷിണേന്ത്യന്‍ സ്കൂള്‍ ഇന്നോവിസ്റ്റ ഇന്നു രാവിലെ 10നു സന്ദീപ് വാര്യര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കുട്ടികളുടെ നിര്‍മിതബുദ്ധിയുടെ ഹാക്കത്തോണ്‍ മത്സരത്തില്‍ തമിഴ്നാട്, കര്‍ണാടക, കേരള എന്നീ സംസ്ഥാനത്തുനിന്ന് 40ഓളം ടീമുകള്‍ പങ്കെടുക്കുന്നു.
സ്മാര്‍ട്ട് ആന്‍ഡ് സേഫ് ട്രാന്‍സ്പോര്‍ട്ട്, ബെറ്റര്‍ വേസ്റ്റ് മാനേജ്മെന്റ്, ഹെല്‍ത്തി ലഫ് സറ്റൈല്‍ ആന്‍ഡ് ഹാപ്പി കമ്യൂണിറ്റി, ഫ്യൂച്ചര്‍ ഓഫ് ഫാമിംഗ് എന്നീ വിഷയങ്ങളിലാണ് മത്സരം. സമാപന സമ്മേളനം സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. കെ.ബാലചന്ദ്ര ഹെബ്ബാര്‍ ഉദ്ഘാടനം ചെയ്യും
Kasaragod
കാസർഗോഡ്: കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് പൊതുജനങ്ങളിൽനിന്നും ജനപ്രതിനിധികളിൽ നിന്നും വിവിധ സംഘടനകളിൽനിന്നും നിവേദനങ്ങൾ സ്വീകരിച്ചുകൊണ്ട് ഗ്രാമീണമേഖലകളിൽ പുതുതായി അനുവദിച്ച ബസ് റൂട്ടുകൾ പ്രഖ്യാപനത്തിലൊതുങ്ങി.
സംസ്ഥാനത്താകെ 503 പുതിയ ബസ് റൂട്ടുകൾ അനുവദിച്ചുകൊണ്ടാണ് ഫെബ്രുവരി അവസാനവാരം മോട്ടോർ വാഹനവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ റൂട്ടുകളിൽ പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കുന്നതിന് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും അതുകഴിഞ്ഞ് ഭരണമാറ്റവും വന്നതോടെ ഈ പ്രഖ്യാപനം നടപ്പായില്ല.
ജില്ലയിൽ മലയോരമേഖലയിലെ ഉൾപ്രദേശങ്ങളെ വിവിധ ടൗണുകളുമായി ബന്ധിപ്പിക്കുന്ന ഏതാനും ബസ് റൂട്ടുകൾ ഈ പട്ടികയിലുണ്ടായിരുന്നു. തുടർന്നും കൂടുതൽ റൂട്ടുകൾ അനുവദിക്കുന്നതിനായി ആവശ്യവും ഉയർന്നിരുന്നു.
നിലവിലുള്ള പ്രധാന റൂട്ടുകളിൽ ഓടുന്ന കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര വന്നതോടെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തിന് പുതിയ റൂട്ടുകൾ ഊർജം പകരുമെന്ന് യാത്രക്കാരുടെ വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കെഎസ്ആർടിസി ബസുകൾ ഓടാത്ത ഉൾനാടൻ റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് തികച്ചും ലാഭകരമായി സർവീസ് നടത്താൻ സാധിക്കും.
മലയോരമേഖലയിലും ഇടനാട്ടിലുമുള്ള ഗ്രാമീണ റോഡുകളിൽ ഒട്ടുമിക്കതും ഇപ്പോൾ മെക്കാഡം ടാറിംഗ് നടത്തി മികച്ച നിലവാരത്തിലാണ്. എന്നാൽ മിക്കയിടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളൊന്നും ലഭ്യമല്ലാത്ത സ്ഥിതിയാണ്. സാധാരണക്കാരും വിദ്യാർഥികളുമടക്കം കൂടിയ തുക നൽകി ജീപ്പ്, ഓട്ടോറിക്ഷ സർവീസുകളെയോ സ്വകാര്യ വാഹനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഇത്തരത്തിലുള്ള റോഡുകളിലൂടെ സ്വകാര്യ ബസ് റൂട്ടുകൾ അനുവദിച്ചാൽ അത് ജനങ്ങൾക്കും ബസ് വ്യവസായത്തിനും ഒരുപോലെ ഗുണകരമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പ്രിയദർശിനി ബസുകളുമായുള്ള മത്സരത്തിൽ നഷ്ടം സംഭവിക്കുന്നതുമൂലം ഓട്ടം നിർത്താനൊരുങ്ങുന്ന സ്വകാര്യ ബസുകൾക്കും ഇത്തരത്തിലുള്ള ഗ്രാമീണ റൂട്ടുകളിലേക്കു മാറാൻ അവസരമൊരുക്കാം.
ജനപ്രതിനിധികളുടെയും ഗതാഗത വകുപ്പിന്റെയും അടിയന്തര ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകണമെന്നാണ് ആവശ്യം.
Kasaragod
വെള്ളരിക്കുണ്ട്: കശുവണ്ടി ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്താനും കർഷകർക്ക് മികച്ച വിപണി മൂല്യം ലഭ്യമാക്കാനുമായി നബാർഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഐഒടി സോളാർ ഡ്രൈയിംഗ് പദ്ധതിയും മുളപ്പിച്ച കശുവണ്ടി കൊണ്ടുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ അവതരണവും നബാർഡ് കേരള-ലക്ഷദ്വീപ് റീജണൽ ജനറൽ മാനേജർ നഗേഷ് കുമാർ അനുമല ഉദ്ഘാടനം ചെയ്തു. ചുള്ളി ഫാമിന്റെ നേതൃത്വത്തിൽ വിവിധ കാർഷിക സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മുളപ്പിച്ച കശുവണ്ടി കൊണ്ടുള്ള ഉത്പന്നങ്ങൾ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലതയും നൂതന ഉത്പന്നങ്ങളെക്കുറിച്ച് തയ്യാറാക്കിയ പുസ്തകം ഐസിഎആർ-ഡിസിആർ ശാസ്ത്രജ്ഞ ഡോ.ജി.എൽ. വീണയും ഏറ്റുവാങ്ങി. മികച്ച കൂൺ കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ സച്ചിൻ പൈയെ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. നബാർഡ് ജില്ലാ ഡെവലപ്മെന്റ് മാനേജർ കെ. ഷാരോൺവാസ് പദ്ധതി വിശദീകരിച്ചു. ചുള്ളി ഫാം സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി പി.സി. ബിനോയ് സാങ്കേതിക അവതരണം നടത്തി. സിപിസിആർഐ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ. ബെഞ്ചമിൻ, കൃഷി ഓഫീസർ
നിഖിൽ നാരായൺ, സെന്റർ ഫോർ റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഡയറക്ടർ ഡോ. ശശികുമാർ, ജോർജ് കരിമഠം എന്നിവർ പ്രസംഗിച്ചു.
Kasaragod
തൃക്കരിപ്പൂർ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഒടുവിൽ ബീരിച്ചേരി മേൽപാലം നിർമാണത്തിന്റെ മുന്നോടിയായി അതിരുകല്ലിടൽ തുടങ്ങി. തൃക്കരിപ്പൂർ -പയ്യന്നൂർ പ്രധാനപാതയിലെ 265 നമ്പർ ബീരിച്ചേരി റെയിൽവേ ലെവൽ ക്രോസിൽ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ സമർപ്പിച്ച ജനറൽ അറേഞ്ച്ഡ് ഡ്രോയിംഗിന് അടുത്തിടെ റെയിൽവേ അംഗീകാരം നൽകിയതോടെയാണ് നടപടികൾക്ക് തുടക്കമിട്ടത്.
ആർബിഡിസികെയ്ക്ക് നിർമാണചുമതലയുള്ള പ്രവർത്തനങ്ങൾക്ക് കിറ്റ്കോ നേതൃത്വത്തിലാണ് അതിരുകല്ലിടൽ ആരംഭിച്ചത്. മുനിവ്വിറുൽ അറബിക് കോളജ് പരിസരത്ത് നിന്നാണ് ഇന്നലെ രാവിലെ അതിരുകല്ലിടുന്നതിന് തുടക്കമിട്ടത്. മൂന്നു ദിവസത്തിനകം പൂർത്തീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. 439.46 മീറ്ററാണ് ബീരിച്ചേരി മേൽപാലത്തിന്റെ ആകെ ദൈർഘ്യം. റെയിൽവേ ഗേറ്റിന് തെക്കുഭാഗത്ത് 208 മീറ്ററും വടക്കു ഭാഗത്ത് 185 മീറ്ററുമാണ് നീളം. 10.5 മീറ്ററാണ് പാലത്തിന്റെ വീതി. ഇതിൽ 7.5 മീറ്റർ ക്യാരജ് വേയും ഇരുവശങ്ങളിലുമായി നടപ്പാതയും ഉൾപ്പെടുന്നു. അതിരുകല്ലിടൽ പൂർത്തിയാക്കുന്നതോടെ ഇരുഭാഗങ്ങളിൽ നിന്നും ഭൂമി ഏറ്റെടുക്കുന്ന നടപടി ആരംഭിക്കും. സ്വകാര്യ വ്യക്തികളിൽ നിന്നായി ഏതാണ്ട് ഒരേക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
ഈ ഭൂമിയിൽ ഉൾപ്പെടുന്ന കെട്ടിടങ്ങളും പൊളിച്ചു നീക്കേണ്ടതുണ്ട്. 28.23 കോടി രൂപയാണ് പാലം നിർമാണത്തിന്റെ എസ്റ്റിമേറ്റ് തുക. ഏറ്റെടുക്കുന്ന ഭൂ ഉടമകൾക്ക് നൽകേണ്ടുന്ന നഷ്ടപരിഹാര തുക കൂടി ഉൾപ്പെടുത്തിയാണിത്.നാലുകോടി രൂപയിൽപരം നഷ്ടപരിഹാര തുകയായി നീക്കിയിട്ടുണ്ട്. തൃക്കരിപ്പൂർ ടൗണിലും സമീപ റോഡുകളിലും രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുകയും ജനജീവിതവും വ്യാപാര രംഗവും ദുരി തപൂർണമാക്കുകയും ചെയ്ത തൃക്കരിപ്പൂരിലെ റെയിൽവേ ഗേറ്റുകളിൽ മേൽപാലങ്ങൾ യാഥാർഥ്യമായാൽ തൃക്കരിപ്പൂരിനു മാത്രമല്ല ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ വലിയപറമ്പിനും പടന്ന ഉൾപ്പെടെയുള്ള തൊട്ടടുത്ത പഞ്ചായത്തുകൾക്കും ഗതാഗത മേഖലയിൽ നേട്ടമുണ്ടാകും.
Kasaragod
കാഞ്ഞങ്ങാട്: സ്വകാര്യബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര പദ്ധതി നടപ്പിലാക്കാന്‍ തയാറാണെന്നും സ്ത്രീസൗജന്യയാത്ര ടിക്കറ്റ് നിരക്ക് കെഎസ്ആര്‍ടിസിക്ക് നല്കുന്നതുപോലെ തങ്ങള്‍ക്കും നല്കിയാല് മതിയെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ്. ആലാമിപ്പള്ളി നഗരസഭ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറററേഴ്സ് ഫെഡറേഷന് ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദഗ്ധസസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ബസ് സര്‍വീസ് നിലനിര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഷ്ടം സഹിച്ചും സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നത്. സ്വകാര്യബസ് വ്യവസായത്തെ സംരക്ഷിക്കാനുള്ള പാക്കേജ് 15നു മുമ്പായി പ്രഖ്യാപിച്ചില്ലെങ്കില്‍ 30 മുതല്‍ സംസ്ഥാന മുഴുവന്‍ ബസുകളും നിര്‍ത്തിവെച്ചുകൊണ്ട് സമരത്തിനിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് കെ.ഗിരീഷ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ എരിക്കുന്നേന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ എം.എസ്.പ്രേംകുമാര്‍, വൈസ്പ്രസിഡന്റ് ശരണ്യ മനോജ്, സെന്‍ട്രല്‍ കമ്മിറ്റി അംഗം സി.എ.മുഹമ്മദ്കുഞ്ഞി, ജില്ലാ ട്രഷറര്‍ യു.രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.ഹമീദ്, ജനപ്രതിനിധികളായ എം.പി.ജാഫര്‍, സൗമ്യ സുനില്‍, എം.പ്രശാന്ത്, കാസര്‍ഗോഡ് ആര്‍ഡിഒ ജെറാള്‍ഡ്, വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ ഭാരവാഹി എന്‍.പി.അഷറഫ്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് ജില്ലാ മേധാവി എ.കെ.ശ്യാംപ്രസാദ്, കെ.വി.ബാബു,
വി.പി.പി.മുസ്തഫ, എം. വി. പത്മനാഭന്, ടി.കൃഷ്ണന്, ഷെരീഫ് കൊടവഞ്ചി, ജവാദ് പൂത്തുര്‍, ടി.രാഹുല്‍, ഫെഡറേഷന് താലൂക്ക് ഭാരവാഹികളായ എം. ഹസൈനാര്‍, കെ.എന്‍. ബാലകൃഷ്ണന്, തിമ്മപ്പ ഭട്ട് എന്നിവര്‍ സംസാരിച്ചു. ഫെഡറേഷന് ജില്ല ജനറല്‍ സെക്രട്ടറി ടി.ലക്ഷ്മണന് സ്വാഗതവും ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി എ.വി.പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.
Kasaragod
നീലേശ്വരം: വേനൽക്കാലത്ത് ഉപ്പുവെള്ളം നിറഞ്ഞും മഴക്കാലത്ത് പുഴ കരകവിഞ്ഞും കൃഷിയിടങ്ങളിലും വീട്ടുപറമ്പുകലിലും നാശം വിതയ്ക്കുന്ന തൈക്കടപ്പുറം, പുറത്തേക്കൈ ഭാഗങ്ങളിൽ പുഴയോരത്ത് അരികുഭിത്തിയൊരുങ്ങുന്നു. ആദ്യഘട്ടമെന്ന നിലയിൽ തൈക്കടപ്പുറം ഹാർബർ മുതൽ പുറത്തേക്കൈ തെക്കുംപുറം വരെയുള്ള ഭാഗത്താണ് കരിങ്കല്ലുകൊണ്ടുള്ള അരികുഭിത്തിയുടെ നിർമാണം പൂർത്തിയായത്. ജലവിഭവ വകുപ്പിനു കീഴിൽ 1.2 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞദിവസം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം സ്ഥലം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി.
Kasaragod
കാഞ്ഞങ്ങാട്: ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ ജമ്പ് റോപ്പ് ഫെഡറേഷനും ജമ്പ് റോപ്പ് അസോസിയേഷന് കേരളയും സംയുക്തമായി നടത്തുന്ന സൗത്ത് ഇന്ത്യ റോപ്പ് സ്കിപ്പിംഗ് ഇന്റര്‍സ്കൂള്‍ ജമ്പ് റോപ്പ് ചാമ്പ്യന്‍ഷിപ്പ് ജില്ലാ പൊലിസ് മേധാവി പി.നിധിന്‍രാജ് ഉദ്ഘാടനം ചെയ്തു.
കേരള ജമ്പ് റോപ്പ് അസോസിയേഷന് പ്രസിഡന്റ് കെ.സുധാകരന് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ജേക്കബ് ജോണ്‍, പിടിഎ പ്രസിഡന്റ് ശ്രീലത ഷേണായി എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന് കേരള സെക്രട്ടറി ഫാ.ജോര്‍ജ് പുഞ്ചായില്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിജോ തോമസ് നന്ദിയും പറഞ്ഞു. തെലങ്കാന റീജിയന്, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നീ കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി 180 ഓളം കായികതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.
Kasaragod
വെള്ളരിക്കുണ്ട്: മലയോരത്ത് കുടിയേറ്റത്തിനു ശേഷമുള്ള ആദ്യ തലമുറയിലെ ബിരുദധാരിയും അധ്യാപകനുമായ മടത്തിക്കാട്ടുകുന്നേൽ ജോർജ് അധ്യാപന രംഗത്ത് കാലം വരുത്തിയ മാറ്റങ്ങളുടെ നേർസാക്ഷിയാണ്. ഗതാഗതവും വൈദ്യുതിയുമടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതിരുന്ന കാലത്ത് പഠിച്ചുവളർന്ന തലമുറകളിൽ നിന്ന് വിജ്ഞാനം വിരൽത്തുമ്പിൽ കൊണ്ടുനടക്കുന്ന ഇന്നത്തെ തലമുറയിലേക്കുള്ള മാറ്റം നേരിട്ടു കണ്ടറിഞ്ഞ അധ്യാപകൻ.
പഴയ മലബാർ മേഖലയിൽ ഉന്നത പഠനത്തിനുള്ള സൗകര്യങ്ങൾ തീർത്തും കുറവായിരുന്ന കാലത്ത് പാലാ സെന്റ് തോമസ് കോളജിൽ ചേർന്ന് ബിരുദവും സെന്റ് തോമസ് ട്രെയിനിംഗ് കോളജിൽ നിന്ന് ബിഎഡും നേടിയാണ് ജോർജ് 1971ൽ അധ്യാപനമേഖലയിലെത്തുന്നത്. അന്നത്തെ കാലത്ത് ഉന്നതവിദ്യാഭ്യാസം നേടിയ ഒരാളിനുമുന്നിൽ വലിയ ശമ്പളം ലഭിക്കുന്ന മറ്റു പല തൊഴിൽമേഖലകളും ഉണ്ടായിരുന്നെങ്കിലും അധ്യാപനത്തോടുള്ള ഇഷ്ടവും താത്പര്യവും കൊണ്ടാണ് ഇദ്ദേഹം ഈ മേഖലയിലെത്തിയത്. മികച്ച കർഷകരെന്നതിനൊപ്പം ബിസിനസിലും
തനതായ ഇടം കണ്ടെത്തിയവരായിരുന്നു കുടുംബാംഗങ്ങൾ. മലയോരത്തെ ആദ്യത്തെ റബർ നഴ്സറിയും വെള്ളരിക്കുണ്ടിലെ വീനസ്, കാസിനോ തിയറ്ററുകളും ഇവരുടെ കുടുംബാംഗങ്ങളുടേതായിരുന്നു. പയ്യന്നൂരിനു സമീപമുള്ള കുഞ്ഞിമംഗലം ഗവ. ഹൈസ്കൂളിലാണ് ജോർജ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. പിന്നീട് പരപ്പ, കൊല്ലം ജില്ലയിലെ നെട്ടയം, വീണ്ടും കാസർഗോഡ് ജില്ലയിലെ അമ്പലത്തറ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചതിനു ശേഷം മാലോത്ത് കസബ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലായാണ് സർവീസിൽനിന്ന് വിരമിച്ചത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമള ദേവിയും തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ വിനോദ് കുമാറും അടക്കമുള്ളവർ ജോർജ് സാറിന്റെ ശിഷ്യരാണ്.
പരപ്പയിൽ ജോലിചെയ്തിരുന്ന കാലത്തുപോലും എല്ലാ ദിവസവും വെള്ളരിക്കുണ്ട് നിന്ന് ആറു കിലോമീറ്റർ നടന്നാണ് പോയിരുന്നതെന്ന് ജോർജ് സാർ ഓർക്കുന്നു. അന്ന് ഗതാഗത സംവിധാനങ്ങൾ അത്രയ്ക്കു പരിമിതമായിരുന്നു. അധ്യാപകരുടെ അവസ്ഥ അങ്ങനെയാണെങ്കിൽ കുട്ടികളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ. ഇപ്പോൾ അധ്യാപകരായാലും കുട്ടികളായാലും വീട്ടുമുറ്റത്തുനിന്ന് നേരെ വാഹനത്തിൽ കയറി സ്കൂൾമുറ്റത്ത് ചെന്നിറങ്ങുകയാണ്. അതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. പക്ഷേ ഏതു മേഖലയിലായാലും മാറ്റങ്ങളെ ഉൾക്കൊള്ളാതിരിക്കാൻ കഴിയില്ലല്ലോ. അന്ന് അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധത്തിലുംശാസനകളുടെയും അകൽച്ചയുടെയുമൊക്കെ അന്തരീക്ഷമുണ്ടായിരുന്നു. ഇപ്പോൾ അത് നേർത്തുനേർത്ത് ഇല്ലാതായി. പലപ്പോഴും അധ്യാപകരും കുട്ടികളും പരസ്പരം സഹായിക്കുന്ന കൂട്ടുകാരെപ്പോലെയായി.
വിശ്രമജീവിതകാലത്തും കാർഷികമേഖലയിൽ സജീവമാണ് ജോർജ് സാർ. ഭാര്യ ക്ലാരമ്മ ഒന്നരവർഷം മുമ്പ് മരിച്ചു. മക്കളായ നിധീഷും മിഥുനും ബിസിനസ് രംഗത്താണ്.
Kasaragod
മാലോം: മലനാടിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടി, മാലോം സെന്റ് ജോർജ് ഫൊറോന പള്ളിമുറ്റത്ത് വിരിഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിപ്പൂക്കൾ കാഴ്ചക്കാർക്ക് വിസ്മയക്കാഴ്ചയൊരുക്കുന്നു. വിവിധ നിറങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കളുടെ മനോഹാരിത പള്ളിമുറ്റത്തിന് വേറിട്ട ഭംഗി സമ്മാനിക്കുകയാണ്. നിലവിൽ വളരെ ചുരുങ്ങിയ സ്ഥലത്ത് മാത്രമാണ് ചെണ്ടുമല്ലികൃഷി ചെയ്തിരിക്കുന്നത്. മാതൃവേദി അംഗങ്ങളാണ് വളമിട്ട് പരിപാലിച്ചത്. വിശ്വാസികളും കാഴ്ചക്കാരും ചെണ്ടുമല്ലി കൃഷിയെക്കുറിച്ച് നൽകിയ നല്ല അഭിപ്രായം മാനിച്ച് വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് ചെണ്ടുമല്ലി നട്ട് വളർത്താൻ ആഗ്രഹിക്കുന്നതായി ഫൊറോനാ വികാരി ഫാ.ജോസഫ് തൈക്കുന്നുമ്പറം പറഞ്ഞു.