Thrissur
ഇരിങ്ങാലക്കുട: വാഹനത്തില്‍ തട്ടിയെന്നാരോപിച്ച് മധ്യവയസ്കനെ വാഹനത്തിനുള്ളില്‍ കയറി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്നാരോപിച്ച് കുടുംബത്തിന്റെ വേറിട്ട പ്രതിഷേധം.
നീതി ആവശ്യപ്പെട്ട് മാടായിക്കോണം സ്വദേശി കണ്ണാട്ട് വീട്ടില്‍ സജീവ്കുമാറും കുടുംബാംഗങ്ങളും ശവപ്പെട്ടിയുമായാണ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്. മോഡേണ്‍ ബ്രഡ് കമ്പനിയുടെ ബ്രഡ് വിതരണത്തിനായി ഡെലിവറി വാന്‍ ഓടിക്കുന്ന സജീവ്കുമാറിനെ ഈ മാസം ഒന്നിന് കാട്ടുങ്ങച്ചിറ ലിസി കോളജിന് സമീപംവച്ച് യാതൊരു പ്രകോപനവുമില്ലാതെ മര്‍ദിച്ചുവെന്നാണു പരാതി.
സ്കൂട്ടര്‍ യാത്രികനായ കുഴിക്കാട്ടുകോണം സ്വദേശി ബല്‍റാം തന്നെ ആക്രമിച്ചുവെന്നാണ് സജീവ്കുമാര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. മര്‍ദനത്തില്‍ മൂക്കിന്റെ എല്ലിന് രണ്ട് പൊട്ടലുകളും കണ്ണിനു ഗുരുതരമായ പരിക്കുമേറ്റതായി സജീവ്കുമാര്‍ പറയുന്നു. തുടര്‍ന്ന് ജൂബിലി ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും സംഭവത്തില്‍ ഫലപ്രദമായനടപടി ഉണ്ടായില്ലെന്നാണു കുടുംബത്തിന്റെ ആരോപണം.
ചികിത്സയിലിരിക്കെ മൊഴിയെടുക്കാനെത്തിയ പോലീസ് മൊഴി മാറ്റിപ്പറയാന്‍ നിര്‍ബന്ധി ച്ചെന്നും പിന്നീട് പ്രതിക്കെതിരേ നിസാര വകുപ്പുകള്‍ ചുമത്തി കേസ് എടുത്ത് സ്റ്റേഷന് ജാമ്യ ത്തില്‍ വിട്ടയച്ചെന്നും കുടുംബം ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ശവപ്പെട്ടിയുമായി കുടുംബം പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്. പോലീസ് നടപടിയില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം പ്രതീകാത്മകമായി പ്രകടിപ്പിക്കുകയായിരുന്നു കുടുംബം. ഇരിങ്ങാലക്കുട സ്റ്റേഷനില്‍ പുതിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചുമതലയേറ്റ ദിവസമായിരുന്നു പ്രതിഷേധം. സംഭവത്തിന്റെ കേസ് വിവരങ്ങള്‍ പരിശോധിച്ച് രണ്ടു ദിവസത്തിനകം ആവശ്യമായ നടപടി സ്വീകരിക്കുമെന്നു സജീവ്കുമാറിന്റെ കുടുംബത്തിന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉറപ്പു നല്കി.
Thrissur
തൃശൂർ: അമല മെഡിക്കൽ കോളജ് എഎംഎഫ്എസിസിയും അടാട്ട് ഗ്രാമപഞ്ചായത്ത് ഒന്ന്, രണ്ട്, മൂന്ന് വാർഡുകളും സംയുക്തമായി സംഘടിപ്പിച്ച ലോക കൊതുക് ദിനാചരണപരിപാടികളുടെ ഉദ്ഘാടനം ചിറ്റിലപ്പിള്ളി വി.വി. സ്കൂളിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ദേവസി നിർവഹിച്ചു.
അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെന്പർമാരായ രത്നവല്ലി സത്യൻ, എസ്.ഡി. രാജീവ്, സി.ജെ. സിജി, കമ്യൂണിറ്റി വിഭാഗം എന്റമോളജിസ്റ്റ് മുഹമദ് റാഫി, പിആർഒ ജോസഫ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
Thrissur
ചേലക്കര: നിയോജക മണ്ഡലത്തിലെ ചേലക്കര കൊണ്ടാഴി പഞ്ചായത്തുകളിൽ എംപി കെ. രാധാകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ച് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകകളുടെ സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം ചെയ്തു. പങ്ങാരപ്പിള്ളി കണ്ടംകുളത്തിനു സമീപവും പൊന്നുംകുന്ന് സങ്കേതത്തിലും കൊണ്ടാഴി സൂപ്പിപ്പടി നിസ്കാരപ്പള്ളിക്ക് സമീപവും പരക്കാട് വർക്കി ജംഗ്ഷനിലും മെതുക് അങ്കണവാടിക്കു സമീപവും നടന്ന ചടങ്ങുകളിലാണ് കെ.രാധാകൃഷ്ണൻ എംപി ലൈറ്റുകൾ നാടിന് സമർപ്പിച്ചത്.
ചടങ്ങിൽ കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സത്യഭാമ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഒ.എസ്. സജി, ബീന ടീച്ചർ, വാർഡ് മെമ്പർമാരായ കെ.സുരേഷ്, ശുഭലക്ഷ്മി, എല്ലിശേരി വിശ്വനാഥൻ , മുഹമ്മദ് നൗഫൽ, പി.ആർ.വിശ്വനാഥൻ, എം.ആർ.ഷിബു, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. മുരുകേശൻ എന്നിവർ പങ്കെടുത്തു.
Thrissur
വാടാനപ്പിള്ളി: സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവിയറിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്ത ഊട്ടുതിരുനാളിന് കൊടിയേറി. ഇടവകാംഗവും കുറുമാൽ സെന്റ് ജോർജ് ദേവാലയ വികാരിയുമായ ഫാ.ഡോ. സേവിയർ ക്രിസ്റ്റി പള്ളിക്കുന്നത് കൊടിയേറ്റം നിർവഹിച്ചു.
ജപമാല, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നിവ നടന്നു. 29, 30 തിയതികളിലാണ് തിരുനാൾ. 29 വരെ എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് ജപമാല, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നിവ നടക്കും.
ട്രസ്റ്റിമാരായ പി.ടി.ജെ.ഫ്രാൻസിസ്, പി.ഡി. ജോസഫ്, കെ.എ. ഫ്രഡ്ഡി, ജനറൽ കൺവീനർ സി.എ. സോളമൻ എന്നിവർ കൊടിയേറ്റ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Thrissur
നന്തിക്കര: മണ്ണുത്തി ഇടപ്പിള്ളി ദേശീയപാതയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള കരാര്‍ കമ്പനിയുടെ കോണ്ക്രീറ്റ്പ്ലാന്റ് നാട്ടുകാര്‍ ഉപരോധിച്ചു. പ്ലാന്റില്‍ നിന്നും പുറത്തേക്ക്, കോണ്‍ഗ്രീറ്റ് മിക്സ് കയറ്റിവരുന്ന കൂറ്റന്‍ വാഹനങ്ങളില്‍ നിന്നും റോഡില്‍ ചെളിയും മെറ്റലും ഒലിച്ചിറങ്ങി വാഹനങ്ങള്‍ തെന്നിവീഴുകയും, കാല്‍നട യാത്രക്കാര്‍ക്ക് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും ആരോപിച്ചായിരുന്നു ഉപരോധം.
വാര്‍ഡ് അംഗളായ കെ.എസ്. ജോണ്സണ്, കെ.എ. വേലായുധന്, പ്രദേശവാസികളായ, ബാബു ആളോത്ത്, വി.ബി. നാരായണന്‍കുട്ടി, പി.എല്‍.ബേബി, വി.എസ്. വേണു, പി. ഡി. വര്‍ഗീസ്, വിനോദ് കുറുമാലി, എന്നിവര്‍ നേതൃത്വം നല്കി.
ഉപരോധത്തെ തുടര്‍ന്ന് കമ്പനി മാനേജര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി, പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്കി. ഇതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.
Thrissur
പീച്ചി: ഓണാവധിയോടനുബന്ധിച്ച് പീച്ചിഡാമിൽ എത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് തകർന്ന കസേരകളും കാടുകയറിയ പൂന്തോട്ടവുമാണ്. 2024ലെ പ്രളയത്തിൽ തകർന്ന ചുറ്റുമതിൽ ഇന്നും പുനർനിർമിച്ചിട്ടില്ല. അന്ന് പീച്ചിഡാം ഷട്ടറുകൾ 72 ഇഞ്ച് ഉയർത്തിയതോടെ പൂന്തോട്ടവും പരിസരവും വെള്ളം കയറി മുങ്ങിയിരുന്നു. ഇതേതുടർന്ന് നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. എന്നാൽ രണ്ടുവർഷം പിന്നിട്ടിട്ടും അവ പുനർനിർമിക്കാനോ പൂന്തോട്ടവും പരിസരവും വൃത്തിയാക്കാനോ അധികൃതർ തയാറായിട്ടില്ല. മാത്രമല്ല നടപ്പാതകൾ പോലും കാടുകയറിയ നിലയിലാണ്.
ഇന്നുമുതൽ പീച്ചിയിൽ ഒണാരവം എന്ന പേരിൽ മൂന്ന് ദിവസത്തെ ഓണാഘോഷ പരിപാടികൾ തുടങ്ങുകയാണ്. എന്നാൽ ഡാമും പരിസരവും വൃത്തിയാക്കാതെ നടത്തുന്ന ഓണാഘോഷ പരിപാടികൾക്കെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെ നിരാഹാര സമരവും സംഘടിപ്പിച്ചിരുന്നു.
പീച്ചിയെ ഒരു ടൂറിസ്റ്റ് ഹബ്ബാക്കുമെന്ന് നിലവിലെ സ്ഥലം എംഎൽഎയും മുൻ മന്ത്രിയുമായ കെ. രാജൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരവധി വികസന സാധ്യതകളുള്ള പീച്ചിഡാമിനെ അവഗണിക്കുക മാത്രമാണ് അധികൃതർ ചെയ്യുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പീച്ചിയുടെ വികസനം നാടിന്റെയും വികസനത്തിന് വഴിയൊരുക്കുമെന്ന് അവർ പറയുന്നു. ഇക്കാര്യത്തിൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Thrissur
തൃശൂർ: പരന്പരാഗത പ്ലാസ്റ്റിക് പോളിബാഗുകൾക്കു പകരമായി പരിസ്ഥിതിസൗഹൃദ ചകിരിനാരുകൊണ്ടുള്ള റൂട്ട് ട്രെയിനർ (സിആർടി) ഉപയോഗിച്ചുള്ള ഒട്ടുകശുമാവ് തൈകൾ ഉത്പാദിപ്പിക്കുന്ന സംവിധാനവുമായി മാടക്കത്തറ കശുമാവ് ഗവേഷണകേന്ദ്രം. കശുമാവ് ഒട്ടുതൈ ഉത്പാദനത്തിൽ ചകിരിനാര് റൂട്ട് ട്രെയിനർ സംവിധാനം വ്യാപകമായി സ്വീകരിക്കുന്നതിലൂടെ പ്ലാസ്റ്റിക് പോളിബാഗുകളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
പുതിയ രീതിയിൽ 150 സിസി കൊയർ ഫൈബർ റൂട്ട് ട്രെയിനറിലാണു കശുമാവ് തൈകൾ വളർത്തുന്നത്. രണ്ടുമാസം പ്രായമാകുന്പോൾ ഗ്രാഫ്റ്റിംഗ് നടത്തുന്നു. കേരള കാർഷിക സർവകലാശാല, കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ സംയുക്തമായി നടത്തിയ പരീക്ഷണത്തിലാണു ചകരിനാര് കൊണ്ടുള്ള റൂട്ട് ട്രെയിനറുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത വിജയകരമായി കണ്ടത്. മാടക്കത്തറയിലെ കശുമാവ് ഗവേഷണകേന്ദ്രത്തിലാണു പരീക്ഷണം നടന്നത്.
പ്ലാസ്റ്റിക് ഉപയോഗവും മാലിന്യവും ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കശുമാവ് ഗവേഷണകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ടി. സജിതാറാണി പറഞ്ഞു. നൂറിലധികം വനസസ്യഇനങ്ങളിൽ ചകിരിനാരു കൊണ്ടുള്ള റൂട്ട് ട്രെയിനറുകളുടെ പ്രവർത്തനക്ഷമത കെഎഫ്ആർഐ പഠിച്ചിട്ടുണ്ടെന്നും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ലക്ഷത്തിലധികം വൃക്ഷത്തൈകൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും വനഗവേഷണകേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സുജനപാൽ വ്യക്തമാക്കി.
ഗെയ്ൽ ഇന്ത്യ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി ചകിരിനാര് റൂട്ട് ട്രെയിനർ ഉത്പാദനം പുരോഗമിക്കുകയാണെന്ന്, ഈ ആശയം വ്യാപകമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന റിട്ട. ഐഎഫ്എസ് ഉദ്യാഗസ്ഥൻ ഷെയ്ഖ് ഹൈദർ ഹുസൈൻ പറയുന്നു.
Thrissur
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കു മൃഗങ്ങളെ പൂർണമായി മാറ്റുന്നതോടെ ചെന്പൂക്കാവിലെ 140 വർഷം പഴക്കമുള്ള മൃഗശാലയിൽ മ്യൂസിയവും ബോട്ടാണിക്കൽ ഗാർഡനും ഒരുക്കാനുള്ള പദ്ധതിരേഖ വൈകുന്നു. കേരളത്തിലെ മ്യൂസിയങ്ങൾ രൂപകൽപന ചെയ്യുന്ന സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ "കേരള മ്യൂസിയ’ത്തിനെ മുൻ സർക്കാർ പദ്ധതിരേഖ തയാറാക്കാൻ ഏൽപ്പിച്ചെങ്കിലും മുന്നോട്ടുപോയില്ല. മൃഗശാലയിലെ 10.43 ഏക്കർ വളപ്പിലാണു പദ്ധതി വിഭാവനം ചെയ്തത്. വിശദമായ പ്രോജക്ട് റിപ്പോർട്ട് വന്നശേഷം പരിസ്ഥിതിസംഘടനകളുമായി ചർച്ച ചെയ്ത് ആവശ്യമായ കൂട്ടിച്ചേർക്കൽ നടത്താനായിരുന്നു നീക്കം. നിലവിൽ 20 കോടി രൂപ ടോക്കണ്‍ അഡ്വാൻസ് കണക്കാക്കി ചർച്ചകൾ തുടരുന്നുണ്ടെങ്കിലും ബജറ്റിൽ പണം നീക്കിവയ്ക്കാത്തതിനാൽ ഇനിയും കാത്തിരിക്കേണ്ടിവരും. തൃശൂരിലെ തന്നെ വ്യാപാരസ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടുപയോഗിച്ചു നിർമിക്കുകയെന്ന ആലോചനയുമുണ്ട്.
അപൂർവമായ നിരവധി വൃക്ഷങ്ങൾ നിറഞ്ഞ മൃഗശാലാവളപ്പിനെ ബോട്ടാണിക്കൽ ഗാർഡനാക്കിമാറ്റാൻ മറ്റിനങ്ങളിലുള്ള മരങ്ങൾ വച്ചുപിടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമാണ്. അധികമുള്ള പ്ലാവ് ഉൾപ്പെടെയുള്ളവ ഒഴിവാക്കേണ്ടിയും വരും.
ഗാർഡൻ, പാർക്കിംഗ് സൗകര്യം, മ്യൂസിയം എന്നിവയ്ക്കൊപ്പം കൂടുതൽ കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ നിർമിക്കാതെ നിലവിലുള്ളതിൽ പരിമിതപ്പെടുത്തുകയാണു ലക്ഷ്യം. നഗരത്തിലെ ചൂടും കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതവും കുറയ്ക്കുന്ന ശ്വാസകോശമായി നിലനിൽക്കുന്ന മൃഗശാലയെ ബോട്ടാണിക്കൽ ഗാർഡനാക്കണമെന്ന ആവശ്യം പച്ചത്തുരുത്ത് എന്ന സംഘടയാണ് ആദ്യമായി മുന്നോട്ടുവച്ചത്.
മരങ്ങളോ സസ്യസന്പത്തോ വെട്ടിമാറ്റാതെ ബോട്ടാക്കൽ ഗാർഡനാക്കുക, മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വിശ്രമിക്കാനും പ്രഭാതസായാഹ്നസവാരിക്കുമായി വാക്കിംഗ് ട്രാക്കുകളും ഓപ്പണ്‍ ജിംനേഷ്യവും സ്ഥാപിക്കുക, പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഇന്റർപ്രെട്ടേഷൻ സെന്ററായും പരിസ്ഥിതി പഠന ഇന്റേണ്‍ഷിപ്പ് കേന്ദ്രമായും മാറ്റുക, ഒൗഷധസസ്യങ്ങളുടെ നഴ്സറിയും ബട്ടർഫ്ളൈ പാർക്കും സ്ഥാപിക്കുക, പഴയ മ്യൂസിയം കെട്ടിടങ്ങൾ, കൊല്ലങ്കോട് കൊട്ടാരം എന്നിവയിൽ പുരാവസ്തു ബൊട്ടാണിക്കൽ മ്യൂസിയം ഒരുക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
ചെറിയ അക്കാദമിക് സമ്മേളനങ്ങൾക്കായി ഹാളുകൾ നൽകി വരുമാനം കണ്ടെത്താമെന്നും സംഘടന നിർദേശം വയ്ക്കുന്നു. 14.07 ഏക്കറിലുള്ള മൃഗശാലയിൽ 80 സെന്റിൽ വിവിധ കൂടുകളാണ്. 2.31 ശതമാനം സ്ഥലത്തു കെട്ടിടങ്ങളും സ്ഥിതിചെയ്യുന്നു.
Thrissur
മുളങ്കുന്നത്തുകാവ്: തെരുവുനായ്ക്കളുടെ ശല്യത്തിൽ പൊറുതിമുട്ടി ഗവ. മെഡിക്കൽ കോളജ് ആശുപത്രി. ആശുപത്രി പരിസരത്തും കാന്പസിലും നൂറുകണക്കിനു നായ്ക്കളാണു വിഹരിക്കുന്നത്. രോഗികളടക്കമുള്ളവർക്കെതിരേ കുരച്ചെത്തുന്നതിനാൽ ഇവരും ഭീതിയിലാണ്. കുട്ടികളും മുതിർന്നവരുമടക്കം നിരവധിപ്പേർക്കു കടിയേറ്റു. ഡോക്ടർമാരും നായ്ക്കളുടെ ആക്രമണത്തിനിരയായി.
അത്യാഹിതവിഭാഗത്തിനു മുന്നിലും സമീപപ്രദേശത്തും ന്യായവില മെഡിക്കൽ ഷോപ്പ്, ഒപി കൗണ്ടർ, ആശുപത്രി മെഡിക്കൽ ഷോപ്പ് കൗണ്ടർ, പേവാർഡുകൾ, എച്ച്ഡിസി ലാബുകൾ, കാന്റീൻ എന്നിവയ്ക്കു സമീപം നായ്ക്കൾ കൂട്ടത്തോടെയെത്തുന്നു. നായ്ക്കളെ ഭയന്ന് ആശുപത്രി സുരക്ഷാജീവനക്കാർ വടി കൈയിൽ കരുതാറുണ്ട്. ശ്രദ്ധതെറ്റിയാൽ ഇവ വാർഡുകളിലേക്കും കടക്കും.
കോളജ് കാന്പസിലെ വിവിധ ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ, ഫോറൻസിക് വിഭാഗം എന്നിവിടങ്ങളിലും നായ്ക്കൾ പെരുകി. ഇരുചക്രവാഹനത്തിൽ എത്തുന്നവരും നായ്ക്കൾ കുതിച്ചെത്തുന്നതോടെ ഭയന്ന് അപകടത്തിൽപെടുന്നു.
നായ്ശല്യം ഒഴിവാക്കാൻ അവണൂർ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്നാണു പരാതി. വടക്കാഞ്ചേരി നഗരസഭ, അവണൂർ-മുളങ്കുന്നത്തുകാവ് പഞ്ചായത്തുകൾ എന്നിവയുടെ പരിധിയിലാണു മെഡിക്കൽ കോളജ്. സ്കൂൾ, കോളജ്, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങൾ താവളമാക്കിയ നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് ഇവിടെത്തന്നെ തുറന്നുവിടുന്നതാണു പ്രശ്നമെന്നു പ്രദേശത്തുള്ളവർ പറഞ്ഞു.
Wayanad
സുല്‍ത്താന്‍ ബത്തേരി: ഓണാഘോഷം തകൃതിയായി നടക്കുന്നതിനിടെ പൂവിപണിയില്‍ താരമായി മുല്ലപ്പൂ. സ്കൂള്‍, കോളജ് ഓണാഘോഷങ്ങളും വിവിധ സ്ഥാപനങ്ങളിലെ ആഘോഷങ്ങളും സജീവമായതോടെ മുല്ലപ്പൂവിന് ആവശ്യക്കാരേറി.
മലയാളി മങ്കയായി അണിഞ്ഞൊരുങ്ങുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുല്ലപ്പൂ ഒഴിവാക്കാനാകാത്ത അലങ്കാരമായി മാറിയതോടെ വിപണിയില്‍ എത്തിയ പൂക്കള്‍ അതിവേഗം വിറ്റുതീരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബത്തേരിയിലെ പൂക്കടകളില്‍ മുല്ലപ്പൂമാലകള്ക്ക് വലിയ തിരക്കായിരുന്നു. ഒരുമുഴം മുല്ലപ്പൂമാലയ്ക്ക് 80 രൂപ വരെയാണ് ഈടാക്കിയത്. ആവശ്യത്തിന് പൂവ് ലഭിക്കാത്തതിനാല്‍ പല വ്യാപാരികളും മുല്ലപ്പൂ വില്‍പ്പനയില്‍ നിന്ന് താത്കാലികമായി പിന്മാറിയിട്ടുമുണ്ട്.
കര്‍ണാടകയിലെ ബംഗളൂരു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളാണ് കേരളത്തിലേക്ക് മുല്ലപ്പൂ എത്തിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍. എന്നാല്‍ കര്‍ണാടകയില്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരാഴ്ച നീളുന്ന ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ പൂവിന് പ്രാദേശികമായി ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. ഇതിനു പുറമേ കാലാവസ്ഥാ വ്യതിയാനവും മഴയുടെ കുറവും ഉത്പാദനത്തെ ബാധിച്ചതോടെ കേരളത്തിലെ വ്യാപാരികള്‍ക്ക് ഉയര്‍ന്ന വില നല്കി പൂക്കള്‍ ശേഖരിക്കേണ്ട അവസ്ഥയാണ്.
മുല്ലപ്പൂവിന്റെ ലഭ്യത കുറഞ്ഞതോടെ അരളിപ്പൂമാലകള്ക്കും ആവശ്യക്കാരേറി. ക്ഷേത്രാവശ്യത്തിനും തലയില്‍ ചൂടാനുമായി അരളിപ്പൂ വാങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഒരടിക്ക് 50 രൂപ വരെയാണ് അരളിപ്പൂമാലയ്ക്ക് വ്യാപാരികള്‍ ഈടാക്കുന്നത്.
ചെണ്ടുമല്ലിപ്പൂവിനും വില ഉയരുകയാണ്. കര്‍ണാടകയിലെ ഉത്പാദനക്കുറവിനെ തുടര്‍ന്ന് കര്‍ഷകരില്‍നിന്ന് കിലോഗ്രാമിന് അഞ്ച് രൂപയോളം അധികം നല്‍കിയാണ് വ്യാപാരികള്‍ പൂക്കള്‍ ശേഖരിക്കുന്നത്. ഇതോടെ വരും ദിവസങ്ങളില്‍ ചെണ്ടുമല്ലി ഉള്‍പ്പെടെയുള്ള പൂക്കള്‍ക്കും ജില്ലയില്‍ വില ഉയരാനാണ് സാധ്യത. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ഓണാഘോഷങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമാകുന്നതോടെ പൂക്കളുടെ ആവശ്യകത ഇനിയും വര്‍ധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. ഓണത്തിന് മുന്നോടിയായി പൂവിപണിയില്‍ തിരക്ക് കൂടുമ്പോള്‍ മുല്ലപ്പൂവിന്റെ വില വീണ്ടും ഉയരാനിടയുണ്ടെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍.
Palakkad
കോയമ്പത്തൂർ: നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് കോമേഴ്സ് വിഭാഗവും ന്യൂഡൽഹി ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സും സംയുക്തമായി ഇന്ത്യ- യു.എസ് സാമ്പത്തിക സഹകരണവും വികസിത് ഭാരത് 2047 ലക്ഷ്യവും എന്ന വിഷയത്തിൽ രണ്ടുദിവസത്തെ ദേശീയ സെമിനാർ സംഘടിപ്പിച്ചു. ചടങ്ങിൽ കോമേഴ്സ് വിഭാഗം പ്രഫസർ എം. കനകരത്നം സ്വാഗതം പറഞ്ഞു. നെഹ്റു എഡ്യൂക്കേഷൻ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എച്ച്.എൻ. നാഗരാജ അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളിൽ വിദഗ്ധർ ക്ലാസെടുത്തു. കോളജ് പ്രിൻസിപ്പൽ ഡോ.വി. വിജയകുമാർ സ്വാഗതവും കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ശോഭന നന്ദിയും പറഞ്ഞു.
Wayanad
വെങ്ങപ്പള്ളി: പഞ്ചായത്ത് ഭരണസമിതി ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.എ. രാമന്, പഞ്ചായത്ത് സെക്രട്ടറി സജീഷ് രാജ്, അസിസ്റ്റന്റ് സെക്രട്ടറി വി.എ. നജീബ്, വിഇഒമാരായ സുഭാഷ്, ജസ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Wayanad
പുല്‍പ്പള്ളി: നാടും നഗരവും ഓണത്തിരക്കിലേക്ക് കടക്കുമ്പോള്‍ ആഘോഷത്തിമര്പ്പിലാക്കാന് മാവേലിമാരും ഇറങ്ങിക്കഴിഞ്ഞു.
ഓണം എത്താറായതോടെ മാവേലിമാര്‍ തിരക്കോട് തിരക്കിലാണ്. ഇനിയുള്ള ദിവസങ്ങളിലും കിരീടവും വേഷവും അഴിച്ചുവെക്കാന്‍ സമയംകിട്ടാറില്ലെന്നാണ് വര്‍ഷങ്ങളായി മാവേലിവേഷം കെട്ടുന്നവര്‍ പറയുന്നത്. ക്ലബ്ബുകളുടേയും സംഘടനകളുടെയും റെസിഡന്‍സ് അസോസിയേഷനുകളുടേയുമെല്ലാം ഓണാഘോഷത്തില്‍ ലക്ഷണമൊത്ത മാവേലിയാണ് താരം.
എന്നാല്‍ വസ്ത്രം, കിരീടം, കുട, ആഭരണങ്ങള്‍, മേക്കപ്പ് എന്നിവയ്ക്കുള്ള ചെലവ് സ്വന്തം കീശയില്നിന്നെടുക്കണം. ചിലയിടത്ത് സംഘാടകര്‍തന്നെ ഈ ചെലവുകള്‍ വഹിക്കും. ഓണക്കാലം തുടങ്ങുന്നതിന് മുന്‍പേ മാവേലി വേഷം കെട്ടുന്നവരെ തേടി ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. ഓണാഘോഷ പരിപാടികളില്‍ മാവേലിക്ക് കിട്ടുന്ന സ്വീകാര്യത വലുതാണ്. പരിപാടിക്കെത്തുന്ന വിശിഷ്ടാതിഥികള്‍ ഉള്‍പ്പെടെ മാവേലിക്ക് കൈകൊടുത്തേ മടങ്ങു. ഇതിനിടയില്‍ സന്ദര്‍ശകരെ കൈവീശിക്കാട്ടണം. കുട്ടികള്‍ ഉള്പ്പെടെയുള്ളവരുടെകൂടെ സെല്‍ഫിയെടുക്കാനും വന്‍ തിരക്കാണ്.
Wayanad
മാനന്തവാടി: ലിറ്റിൽ ഫ്ളവർ യുപി സ്കൂളിലെ "തിമൃതോം’ ഓണാഘോഷം പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ഷാജി കേദാരം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ മേരി സൂസൻ എസി ഓണസന്ദേശം നൽകി. സംസ്ഥാന സർക്കാരിന്റെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാര ജേതാവായ ചെറുവയൽ രാമൻ, ആരി എംബ്രോയിഡറിയിൽ മികവു തെളിയിച്ച മാനന്തവാടി ബിആർസിയിലെ നയന രാജ്, മികച്ച വിദ്യാർഥി കർഷകനായി തെരഞ്ഞെടുത്ത റയൻ പോൾ ടിജോ എന്നിവരെ ആദരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ലിസി ജേക്കബ് എസി, മദർ പിടിഎ പ്രസിഡന്റ് സുപ്രിഷ മെൻഡോൻസ, അധ്യാപിക എം. പ്രിയ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾക്കു പുറമേ വടംവലി മത്സരവും ഓണസദ്യയുമുണ്ടായിരുന്നു.
Wayanad
കൽപ്പറ്റ: ഓണവിപണി കീഴടക്കാൻ കുടുംബശ്രീയുടെ ഉത്പന്നങ്ങളുമായി ജില്ലാതല ഓണം വിപണന മേളയ്ക്ക് തുടക്കമായി. മാനന്തവാടി മൈസൂർ റൂട്ടിൽ ആരംഭിച്ച വിപണന മേള ഉഷ വിജയൻ എംഎൽഎ ഉദ്ഘാടനംചെയ്തു.
നാടൻ രുചിയും ഗുണമേൻമയുള്ള ഉത്പന്നങ്ങളും കുറഞ്ഞ വിലയിൽ ജനങ്ങളിലെത്തിച്ച് ഓണം വിപുലമാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ കുടുംബശ്രീ മിഷൻ. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൈത്തറി ഉത്പന്നങ്ങൾക്ക് പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.
നാടൻ പച്ചക്കറികൾ, വൈവിധ്യമാർന്ന അച്ചാറുകൾ, ശർക്കര, ചിപ്സ്, ഓണപ്പൂക്കൾ, കറി പൗഡറുകൾ, തുണിത്തരങ്ങൾ എന്നിവ മേളയിൽ ലഭ്യമാണ്. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. ഓണത്തിന് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ഓണക്കിറ്റുകളും കടുംബശ്രീ വിപണിയിൽ എത്തിക്കുന്നുണ്ട്.
750 രൂപ വരെയുള്ള കിറ്റുകൾ സിഡിഎസുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. ജില്ലാതല മേളയ്ക്ക് പുറമേ ജില്ലയിലെ എല്ലാ സിഡിഎസുകളിലും രണ്ട് ഓണം വിപണന മേളകൾ വീതം നടക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലുള്ളവർക്ക് തൊട്ടടുത്തുള്ള മേളകളിൽനിന്ന് ഓണവിപണി പ്രയോജനപ്പെടുത്താം. മാനന്തവാടി നഗരസഭ ചെയർപേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലേഖ രാജീവൻ, സിഡിഎസ് ചെയർപേഴ്സണ്‍മാരായ പാത്തുമ്മ, സി. ശരണ്യ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Palakkad
വടക്കഞ്ചേരി: മംഗലത്ത് കുടുംബശ്രീ സിഡിഎസിന്റെ ചെണ്ടുമല്ലി തോട്ടത്തിൽ പൂവസന്തം. പൂക്കളുടെ മനോഹാരിത കാണാനും ആസ്വദിക്കാനും നിരവധിയാളുകളാണ് എത്തുന്നത്.
കൂടുതൽ സംരഭങ്ങളുമായി
കാർഷിക മേഖലയിലേക്ക് കടന്നുവരണമെന്ന ചിന്തയിലാണ് കുറഞ്ഞ കാലയളവിനുള്ളിൽ ആദായംകിട്ടുന്ന പൂകൃഷിയിലേക്ക് തിരിഞ്ഞതെന്നു കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു. ഇതിന് പഞ്ചായത്തിന്റെ പൂർണപിന്തുണകൂടി ലഭിച്ചതോടെ പൂകൃഷി കളർഫുള്ളായി. ജൈവ രീതിയിൽ ഓണക്കനി നിറപ്പൊലിമ എന്ന പേരിലായിരുന്നു കൃഷി.
പൂക്കളുടെ വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. മഞ്ജുള, സിഡിഎസ് ചെയർപേഴ്സൺ രമ ജയൻ, പഞ്ചായത്ത് മെംബർ സെക്രട്ടറി പി.കെ. ഉമ്മർ ഫാറൂഖ്, പഞ്ചായത്ത് മെംബർ ഇസ്മയിൽ പങ്കെടുത്തു.
Wayanad
കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്ത്, ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ഓണാഘോഷം 23, 24 തീയതികളില്‍ നടത്തും. വിളംബര റാലികള്‍, പൂക്കള മത്സരം, ഘോഷയാത്ര, മെഗാ തിരുവാതിര, വടംവലി മത്സരം, ഗാനമേള തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.എ. അരുണ്‍ദേവ്, ഡിടിപിസി പൂക്കോട് സെന്റര്‍ മാനേജര്‍ സി.ആര്. ഹരിഹരന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഓണാഘോഷം വിളംബരം ചെയ്ത് 23ന് രാവിലെ ഏഴിന് പൂക്കോട് തടാക പരിസരത്തുനിന്ന് മേപ്പാടി, തരിയോട് ഭാഗങ്ങളിലേക്ക് സൈക്കിള്‍ റാലിയും ഉച്ചകഴിഞ്ഞ് മൂന്നിന് ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ റാലിയും നടത്തും. രാവിലെ 10ന് കുന്നമ്പറ്റ മിനി സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. 24ന് രാവിലെ ഏഴിന് കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡില്‍ പൂക്കള മത്സരം ആരംഭിക്കും. 10ന് മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് തുടങ്ങുന്ന ഘോഷയാത്ര പുതിയ സ്റ്റാന്‍ഡില്‍ സമാപിക്കുന്ന മുറയ്ക്ക് ഓണാഘോഷം ഉദ്ഘാടനം കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ഡില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, മുനിസിപ്പില്‍ ചെയര്മാന് പി. വിശ്വനാഥന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ തുടങ്ങിയവര്‍ പ്രസംഗിക്കും. പൂക്കള മത്സരത്തില്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനം നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10,000, 5,000, 3,000 രൂപ സമ്മാനം നല്‍കും. വടംവലി മത്സരത്തില്‍ ആണ്, പെണ് വിഭാഗങ്ങളില്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനം നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10,000, 7,500, 5,000 രൂപ സമ്മാനം ലഭിക്കും.
Palakkad
വണ്ടിത്താവളം: പട്ടഞ്ചേരി പഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ഉല്ലാസയാത്ര സംഘടിപ്പിച്ചു.
പഞ്ചായത്ത് അധ്യക്ഷ എം. ഷാനി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ്. ശ്രീനാഥ് അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ എൽ. മണി, കെ.കെ. ഷെരീഫ്, പി.എച്ച്. ഹക്കീം എന്നിവർ പ്രസംഗിച്ചു.
ഉല്ലാസയാത്രയുടെ ഭാഗമായി നെന്മാറ പൊത്തുണ്ടി ഉദ്യാനം, കുട്ടികളുടെ പാർക്ക്, പെറ്റ്സ് പാർക്ക് എന്നിവിടങ്ങൾ സന്ദർശിച്ചു.
സ്ഥിരംസമിതി അധ്യക്ഷൻ എസ്. ശ്രീനാഥ്, പഞ്ചായത്ത് അംഗങ്ങളായ കെ. മല്ലിക, എം. പ്രിയ, സി.ഡി.എസ്. അധ്യക്ഷ എൻ. ജ്യോതി തുടങ്ങിയവർ നേതൃത്വം നൽകി.
Wayanad
സുല്‍ത്താന്‍ ബത്തേരി: അത്തം പിറന്നോടെ ഹോട്ടലുകളും കാറ്റിംഗ് യൂണിറ്റുകളും ഓണസദ്യ തിരക്കില്‍. കാറ്ററിംഗ് യൂണിറ്റുകളിലും ഹോട്ടലുകളിലും രാവിലെ 10ന് ഓണസദ്യ പാര്‍സല്‍ സര്‍വീസ് ആരംഭിക്കും.
ഹോട്ടലുകളില്‍ ഉച്ചയ്ക്ക് 12 ഓടെ സദ്യ വിളമ്പാന്‍ തുടങ്ങും. പുലര്‍ച്ചെ നാലിന് ഒരുക്കം തുടങ്ങിയാലേ രാവിലെ 10 ആകുമ്പോഴെക്കും പാര്‍സലായി സദ്യ ആവശ്യക്കാര്‍ക്ക് നല്കാന് കഴിയൂവെന്ന് ഇന്ത്യന്‍ കോഫി ഹൗസില്‍ ഓണസദ്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ പറയുന്നു.
ഹോട്ടലില്‍ എത്തി സദ്യയുണ്ണുന്നതിലും ആളുകള്‍ക്ക് താത്പര്യം പ്രത്യേക ഓണ വൈബുള്ള സ്ഥലങ്ങളില്‍ ഭക്ഷണം എത്തിച്ചു കഴിക്കാനാണ്. പാര്‍സല്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഓരോ വിഭവവും പ്രത്യേകം പാത്രങ്ങളിലാണ് ലഭ്യമാക്കുന്നത്. ഒരാള്‍ക്കുള്ള ഓണസദ്യക്ക് 250 മുതല്‍ 600 വരെ രൂപയാണ് വില. വിഭവങ്ങള്‍ കൂടുന്നതിന് അനുസരിച്ച് വിലയും വര്‍ധിക്കും. തിരുവോണദിവസം നിരക്ക് ഇപ്പോഴുള്ളതിലും കൂടുതലാകും. ഓണസദ്യയില്‍ ഒഴിച്ചുകൂടാത്തതാണ് തൂശനില. ഒരു തൂശനിലയ്ക്ക് രണ്ടര രൂപയാണ് വില.
Wayanad
സുൽത്താൻ ബത്തേരി: ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് സപ്ലൈകോയുടെ ഓണം വിപണന മേള ബത്തേരി ഗാന്ധി സ്ക്വയറിലെ സൂപ്പർമാർക്കറ്റിൽ പ്രവർത്തനം തുടങ്ങി.
നിലവിൽ വിതരണം ചെയ്യുന്ന സബ്സിഡി ഇനങ്ങൾക്ക് പുറമേ മറ്റു നിത്യോപയോഗ സാധനങ്ങൾ 30 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. ഓണം പ്രമാണിച്ച് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ വിഹിതം ഒന്നിച്ചു വാങ്ങാനുള്ള സൗകര്യവും സപ്ലൈകോ ഏർപ്പെടുത്തിയിട്ടുണ്ട്. ഓണ സമ്മാനമായി അരി,വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി ബ്രാൻഡ് മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ അത്തം കിറ്റ് 1000 രൂപയ്ക്കും 25 ഇനങ്ങൾ അടങ്ങിയ ഉത്രാടം കിറ്റ് 1500 രൂപയ്ക്കും 30 ഇനങ്ങൾ അടങ്ങിയ തിരുവോണക്കിറ്റ് 2000 രൂപയ്ക്കും ലഭിയ്ക്കും. ഓഗസ്റ്റ് 25 വരെ വിപണന മേള നടക്കും.
ആയിരം രൂപയുടെ സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും സമ്മാന കൂപ്പണ്‍ നൽകും. നിയോജകമണ്ഡലം, ജില്ല, സംസ്ഥാന തലങ്ങളിലെ നറുക്കെടുപ്പുകളിലൂടെ മെഗാ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് സപ്ലൈകൊ ഒരുക്കിയിരിക്കുന്നത്.
മേളയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം ആദ്യ വില്പന നിർവഹിച്ചുകൊണ്ട് മുനിസിപ്പൽ ചെയർപേഴ്സണ്‍ റസീന അബ്ദുൾ ഖാദർ നിർവഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സിഗ്നേച്ചർ കിറ്റ് വിതരണോദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ എം.ജി. ഇന്ദ്രജിത്ത് നിർവഹിച്ചു. സപ്ലൈകോ ഡിപ്പോ മാനേജർ ഇ.എസ്. ബെന്നി, മുനിസിപ്പൽ കൗണ്‍സിലർ ബാനു പുളിയ്ക്കൽ, താലൂക്ക് സപ്ലൈ ഓഫിസർ എം.എസ്. അശോക് കുമാർ, ജൂണിയർ മാനേജർ ജോഷി മാത്യു, സൂപ്പർമാർക്കറ്റ് മാനേജർ ജോബി വർഗീസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
Palakkad
കല്ലടിക്കോട്: ദേശീയപാത മൈലന്പുള്ളിയിൽ ടോൾപ്ലാസയുടെ നിർമാണം പുനരാരംഭിച്ചതോടെ യാത്രികർ ആശങ്കയിൽ. ടോൾപ്ലാസയുടെ ഇരുഭാഗത്തും ഇന്റർലോക്ക് കട്ടകൾ വിരിക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്.
പൊതുവെ വീതികുറഞ്ഞ ഈ ഭാഗത്ത് ടോൾപ്ലാസ സ്ഥാപിക്കുന്നതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് കുറച്ചുകാലം പ്രവൃത്തികൾ നിർത്തിവച്ചിരുന്നത്.
വീതികുറഞ്ഞ ഈ ഭാഗത്ത് വാഹനങ്ങൾക്ക് ഒറ്റവരിയായി മാത്രമേ കടന്നുപോകാനാകുള്ളുവെന്നാണ് നാട്ടുകാർ പറയുന്നത്. ടോൾ പിരിക്കാൻ തുടങ്ങിയാൽ വാഹനങ്ങളുടെ നീണ്ടനിരയുണ്ടാകാനും ഇതുകാരണമാക്കും.
ആംബുലൻസ് അടക്കമുള്ളവ കടന്നുപോകാൻ ഈ വരിയിൽ കാത്തുനിൽക്കേണ്ടിവരുമെന്നും പൊതുപ്രവർത്തകരും സൂചിപ്പിക്കുന്നു.
Wayanad
മാനന്തവാടി: ഓണാഘോഷത്തോടനുബന്ധിച്ച് തവിഞ്ഞാൽ സെന്റ് തോമസ് യുപി സ്കൂളിൽ സംഘടിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമുൾപ്പടെ 120 പേരാണ് തിരുവാതിരക്കളിയിൽ അണിനിരന്നത്. "ഓർത്തോണം, ഒന്നിച്ചോണം, തകർത്തോണം' എന്ന പേരിലാണ് സ്കൂളിൽ ഓണാഘോഷ പരിപാടികൾ അരങ്ങേറിയത്.
രണ്ടു ദിവസത്തെ പരിശീലനം കൊണ്ടാണ് ഇത്രയധികം ആളുകളെ പങ്കടുപ്പിച്ചുകൊണ്ട് തിരുവാതിരക്കളി വിജയകരമായി അരങ്ങേറ്റാൻ സാധിച്ചതെന്ന് സംഘാടകർ പറഞ്ഞു. കുട്ടികളും അധ്യാപകരും അമ്മമാരും ഒന്നിച്ച് കൈകോർത്ത ഈ മെഗാ തിരുവാതിര പ്രദേശവാസികൾക്കും കാഴ്ചക്കാർക്കും വേറിട്ട അനുഭവമായി മാറി. നാടൻ തനിമയോടും ആവേശത്തോടും കൂടെ സംഘടിപ്പിച്ച ചടങ്ങിൽ വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ ഓണക്കളികളും അരങ്ങേറി.
Wayanad
സുല്‍ത്താന്‍ ബത്തേരി: വെള്ളിമാടുകുന്ന് മുതല്‍ മുത്തങ്ങ വരെയുള്ള ദേശീയപാത 766 ന്റെ ഏറ്റെടുക്കല്‍ ദേശീയപാതാ അഥോറിറ്റി ഒക്ടോബറോടെ പൂര്‍ത്തികരിക്കും. ഇതോടെ പാത നാലുവരിയാക്കുന്നതിനുള്ള നടപടികള്‍ക്ക് വേഗം കൂടുമെന്ന പ്രതീക്ഷയിലാണ് വയനാടന്‍ ജനത.
പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റയില്‍ എന്‍എച്ച്എഐയുടെ സൈറ്റ് ഓഫിസ് തുറക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. പാത നാലുവരിയാക്കുന്നതിനുള്ള വിശദപദ്ധതിരേഖ (ഡിപിആര്‍) തയാറാക്കല്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികളെല്ലാം ഇനി കോഴിക്കോട് ദേശീയപാതാ അഥോറിറ്റി പ്രോജക്ട് ഡയറക്ടറുടെ ഓഫിസിന്റെ നിയന്ത്രണത്തിലാകും. സൈറ്റ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള പുതിയ ഉദ്യോഗസ്ഥ സംഘത്തെയും ഉടന്‍ നിയമിക്കും.
വെള്ളിമാടുകുന്ന് മുതല്‍ മുത്തങ്ങ വരെയുള്ള പാത കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കൈമാറിക്കൊണ്ട് നേരത്തേ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്‍എച്ച്എഐ ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട നടപടിക്രമങ്ങളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. നിലവിലുള്ള പാത നാല് വരിയാക്കുമ്പോള്‍ ടൗണുകളെ ഒഴിവാക്കി സമാന്തര പാത നിര്‍മിച്ചാണ് റോഡ് നിര്‍മാണം നടത്തുക. ഏകദേശം 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത നാലുവരിയാക്കുന്നതിനുള്ള ഡിപിആര്‍ തയാറാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. കൊടുവള്ളി, താമരശേരി, ബത്തേരി, മീനങ്ങാടി എന്നിവിടങ്ങളില്‍ ബൈപാസുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കല്‍പ്പറ്റ ബൈപാസും വികസിപ്പിക്കും. താമരശേരി ചുരത്തിന് ബദല്‍പാതയായി ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ റോഡ് വികസിപ്പിക്കും.
ഡിപിആര്‍ തയാറാക്കുന്ന ഘട്ടത്തില്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാതാ വിഭാഗത്തിന്റെ ഉടമസ്ഥതയിലും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുമായിരുന്നു പാത. റോഡില്‍ പ്രവൃത്തികള്‍ നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിന് കേന്ദ്ര മന്ത്രാലയത്തിന്റെ എന്‍ഒസി ആവശ്യമായിരുന്നു. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ പാത പൂര്‍ണമായി ദേശീയപാതാ അഥോറിറ്റിയുടെ നിയന്ത്രണത്തിലാകും. ഇതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അവധി ദിവസങ്ങളില്‍ ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും ദിവസേന യാത്ര ചെയ്യുന്നവാഹനങ്ങള്ക്കും യാത്രക്കാരും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
രാത്രിയാത്രാ നിയന്ത്രണം നിലനില്‍ക്കുന്ന ബന്ദിപ്പുര പാതയുമായി ബന്ധപ്പെട്ട യാത്രാപ്രശ്നങ്ങള്‍ക്കും ദേശീയപാതാ വികസനം പരോക്ഷമായി ആശ്വാസമാകും. വര്‍ഷങ്ങളായി കാത്തിരിക്കുന്ന ദേശീയപാതാ വികസനം യാഥാര്‍ഥ്യമായാല്‍ വയനാടിന്റെ ഗതാഗത മേഖലയ്ക്കും വ്യാപാര വിനോദസഞ്ചാര മേഖലകള്‍ക്കും വലിയ ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ല.
Wayanad
സുല്‍ത്താന്‍ ബത്തേരി: സെന്റ് ജോസഫ്സ് സ്കൂളിന് സമീപം മാര്‍ ഗ്രിഗോറിയോസ് നോളജ് സെന്ററില്‍ ഒരുക്കിയ മാര്‍ ഇവാനിയോസ് കൗണ്‍സലിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനങ്ങളുടെ മാനസിക ആരോഗ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ബത്തേരി രൂപതയുടെ നേതൃത്വത്തിലാണ് സെന്റര്‍ ആരംഭിച്ചത്.
സെന്ററിന്റെ കൂദാശാകര്‍മം ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് നിര്‍വഹിച്ചു. ചടങ്ങില്‍ ബത്തേരി രൂപതയിലെ വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍ എന്നിവര്‍ പങ്കെടുത്തു.
Palakkad
വടക്കഞ്ചേരി: കുടുംബശ്രീയുടെ ജില്ലാതല ഓണം വിപണനമേള വടക്കഞ്ചേരിയിൽ ആരംഭിച്ചു. ബസ് സ്റ്റാൻഡ് മൈതാനിയിലാണ് പ്രദർശന- വിപണനമേള ഒരുക്കിയിട്ടുള്ളത്. പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കണ്ണൻ, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പി. ഉണ്ണികൃഷ്ണൻ, ഐ. ഷംസുദ്ദീൻ, ശ്രീനാഥ് വെട്ടത്ത്, സി. കണ്ണൻ, സി.ആർ. രൂപ, കവിതാറാം, ഉമ്മർ ഫാറൂഖ്, എസ് അനുരാധ, രമ ജയൻ പ്രസംഗിച്ചു.
ടൗണിൽ നടന്ന റാലിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.
മേളയുടെ ഭാഗമായി എല്ലാദിവസവും വൈകുന്നേരം വിവിധ കലാപരിപാടികളും അരങ്ങേറും. കൈത്തറി, കരകൗശല വസ്തുക്കൾ, നിത്യോപയോഗ വസ്തുക്കൾ, കുടുംബശ്രീ യൂണിറ്റുകളുടെ നാടൻ പച്ചക്കറികൾ, ചെടികൾ, മൺപാത്രങ്ങൾ തുടങ്ങിയവയും മറ്റു മൂല്യവർധിത ഉത്പന്നങ്ങളും മേളയിലുണ്ടാകും. രുചികരമായ ഭക്ഷണവുമായി ഫുഡ് കോർട്ടുകളും തയാറായിട്ടുണ്ട്. രാവിലെ പത്തു മുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തന സമയം. 25 ന് സമാപിക്കും.
Thiruvananthapuram
തിരുവനന്തപുരം :കേരള നിയമസഭാ സെക്രട്ടേറിയറ്റ് ഹരിത ക്ലബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ വിളവെടുപ്പ് നടന്നു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
പൂർണമായും ജൈവരീതിയിൽ ഉൽപ്പാദിപ്പിച്ച വൈവിധ്യമാർന്ന പച്ചക്കറികളാണ് പദ്ധതിയുടെ ഭാഗമായി വിളവെടുത്തത്. സർക്കാർ ജീവനക്കാർക്കിടയിൽ പരിസ്ഥിതി ബോധവും കാർഷിക സംസ്കാരവും വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾ മാതൃകയാണെന്ന് സ്പീക്കർ പറഞ്ഞു.
നിയമസഭാ സെക്രട്ടറി ഇൻ ചാർജ് ഷാജി സി.ബേബി, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ. മോഹൻകുമാർ, ഹരിത ക്ലബ്ബ് ഭാരവാഹികൾ, നിയമസഭാ സെക്രട്ടറിയേറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിളവെടുപ്പിന് പിന്നാലെ ജീവനക്കാർക്കായി പച്ചക്കറികളുടെ വിപണനവും ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു.
Thiruvananthapuram
തിരുവനന്തപുരം: ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിലെ ഓണാഘോഷം ‘ചിങ്ങനിലാവ് 2026’ വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും കലാരൂപങ്ങളും ഓണത്തിന്റെ കൂട്ടായ്മയും വിളിച്ചോതുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറിയത്.
പ്രശസ്ത പിന്നണിഗായകൻ കല്ലറ ഗോപൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സ്കൂൾ മാനേജർ റവ. ഫാ. ഡോ. തോമസ് ചാത്തം പറമ്പിൽ സി.എം.ഐ. അധ്യക്ഷനായി. പ്രിൻസിപ്പൽ റവ. ഫാ. സിറിയക് കാനായി സി.എം.ഐ., സ്കൂൾ ബർസർ റവ.റോബിൻ പതിനാറിൽ ചിറ സി എം ഐ വൈസ് പ്രിൻസിപ്പൽ ശ്രീമതി ജയ ജേക്കബ് കോശി എന്നിവർ സന്നിഹിതരായിരുന്നു.ആൻസ മറിയംസാജു സ്വാഗതവും എവിൻ ആനന്ദ് ജോൺസ് നന്ദിയും അർപ്പിച്ചു.
വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾക്കും കലാപ്രതിഭകൾക്കും വേദിയൊരുക്കിയ ‘ചിങ്ങനിലാവ്’ ഓണാഘോഷത്തിൽ വിവിധ കലാമത്സരങ്ങളും ഓണപ്പാരമ്പര്യവുമായി ബന്ധപ്പെട്ട അവതരണങ്ങളും അരങ്ങേറി. വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ഒരുമിച്ച് ആഘോഷത്തിൽ പങ്കുചേർന്നത് പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി.
പരിപാടിയുടെ സംഘാടനത്തിന് അശ്വനി ആർ നായർ, സുപ്രിയ എസ്. എസ്. എന്നിവർ കൺവീനർമാരായി നേതൃത്വം നൽകി. വിദ്യാർഥികളുടെ ആവേശകരമായ പങ്കാളിത്തവും അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനവും ആഘോഷത്തെ ശ്രദ്ധേയമാക്കി.
Thiruvananthapuram
തിരുവനന്തപുരം: ഓണത്തിന്റെ ഗൃഹാതുരതയും കേരളത്തിന്റെ തനിമയും പൈതൃകസൗന്ദര്യവും സംഗീതത്തിലൂടെ പകര്ന്നുനല്കുന്ന പുതിയ ഓണം തീം സോംഗ് വീഡിയില് പിന്നണി ഗായകനായി ടൂറിസം, സിനിമ, സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. പോളിഗണ് ഐ മീഡിയ അണിയിച്ചൊരുക്കിയ 'പൂവാലേ തുമ്പപ്പൂവാലേ...' എന്നു തുടങ്ങുന്ന ഗാനത്തിലാണ് മന്ത്രി പിന്നണി ഗായകനായെത്തുന്നത്.
മന്ത്രിയുടെ ശബ്ദത്തിലുള്ള ഓണപ്പാട്ട് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രകാശനം ചെയ്തു. ഓണത്തിന്റെ നിറങ്ങളും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പ്രകൃതിയുടെ സൗന്ദര്യവും ഗൃഹാതുരമായ ഓര്‍മകളും ഇഴചേര്‍ന്ന ഗാനത്തിന്റെ ഏതാനും വരികള്‍ മന്ത്രി പി.സി. വിഷ്ണുനാഥ് ചടങ്ങില്‍ ആലപിക്കുകയും ചെയ്തു.
പ്രശസ്ത ഗാനരചയിതാവ് ബി.കെ. ഹരിനാരായണന് രചിച്ച ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകന് ജേക്സ് ബിജോയ് ആണ്. ഡിജോ ജോസ് ആന്റണിയാണ് സംഗീത വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് മിനിറ്റും 55 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കേരളത്തിന്റെ ഓണപ്പെരുമയും സാംസ്കാരിക പൈതൃകവും ദൃശ്യവത്കരിച്ചിട്ടുണ്ട്. ബോള്‍ഗാട്ടി പാലസ്, തൃപ്പൂണിത്തുറ ഹില്‍ പാലസ്, വൈലോപ്പിള്ളി സംസ്കൃതി ഭവന് എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടത്തിയത്.
ചടങ്ങില്‍ എം. വിന്‍സന്റ് എംഎല്‍എ, മുന്‍ എംഎല്‍എമാരായ എം.എ. വാഹിദ്, പാലോട് രവി, പന്തളം സുധാകരന്, നെയ്യാറ്റിന്‍കര സനല്‍, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ എം. അഞ്ജന എന്നിവര്‍ പങ്കെടുത്തു.
Thiruvananthapuram
നേമം: നേമം റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് സതേൺ റെയിൽവേ റീജണൽ മാനേജർക്ക് നിവേദനം നൽകി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരം നേമം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് നിവേദനം കൈമാറിയത്. സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് ബാക്കിനിൽക്കുന്ന കാര്യങ്ങളും പ്രവൃത്തികളും എത്രയും വേഗം പൂർത്തിയാക്കുന്നതിനും വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
Thiruvananthapuram
വെള്ളറട: ഓണം എത്തുന്നതിനു മുന്നേ തന്നെ സാധനങ്ങളുടെ വില കുതിച്ചു കയറുന്നു.
പഞ്ചസാര ഒരു കിലോയ്ക്ക് 48രൂപയായിരുന്നത് 62 രൂപ ആയി. സവാള ഒരു കിലോയ്ക്ക് വില 30 രൂപയില്‍ നിന്ന് 40 രൂപ ആയി. ഒരുകിലോ തേങ്ങയുടെ വില 55രൂപയിൽ നിന്ന് 65രൂപ ആയി മാറി,
വെളിച്ചെണ്ണയ്ക്ക് ഇപ്പോൾ കിലോയ്ക്ക് 300 രൂപ ആയി. പച്ചക്കറിയും തീരെ പിന്നിലോട്ടില്ല. തക്കാളി ഒരു കിലോയ്ക്ക് 40 ല്‍ നിന്ന് 50 ആയി മാറി. ബീന്‍സിന് ഒരു കിലോയക്ക് 120 രൂപയാണ്. പഴവര്‍ഗങ്ങളും വിലയിൽ പിറകോട്ടല്ല. കപ്പപ്പഴം ഒരു കിലോയ്ക്ക് ഇപ്പോൾ 80 രൂപ ആണ്. നേരത്തെ 65 രൂപ ആയിരുന്നു. നേന്ത്രപ്പഴം ഒരു കിലോയ്ക്ക് 75 രൂപ, നെല്ലിക്ക ഒരു കിലോയ്ക്ക് 100 രൂപ എന്നിങ്ങനെയാണ് ഇപ്പോൾ വില.
ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ സാധനങ്ങള്‍ക്കും പിടികിട്ടാത്ത വിധത്തില്‍ വിലവര്ധനവിലെത്തി. സാധാരണക്കാര്‍ക്ക് കിട്ടുന്ന വരുമാനം മുഴുവനും കടയില്‍ കൊണ്ടുപോയാലും കടയില്‍ നിന്ന് സാധനം വാങ്ങി മടങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. അതേസമയം മലയോര മേഖലകളില്‍ ഇത്തരത്തിലുള്ള വില വർധനവ് ഇതേവരെ ഉണ്ടായിട്ടില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഓണം അടുക്കുംതോറും വീണ്ടും സാധനങ്ങളുടെ വില വര്‍ധിക്കാനാണ് സാധ്യതയെന്നാണ് വ്യാപാരികളുടെ ഭാഷ്യം.
കൂടാതെ പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ മുഴുവനും തമിഴ്നാട്ടില്‍ നിന്നാണ് വരുന്നത്. അവര്‍ ചോദിക്കുന്ന വിലയാണ് കൊടുക്കുന്നത്. അതുപോലെ തന്നെ പലവ്യഞ്ജന സാധനങ്ങളായാലും തമിഴ്നാടിനെ ആശ്രയിച്ചാണ് കഴിയുന്നത്. നിര്‍മാണ സാമഗ്രികള്‍ തമിഴ്നാട്ടില്‍ നിന്ന് എം സാന്റും പാറയും മെറ്റലും വരാതായതോടെ കേരളത്തിലെ വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനം പാടെ നിലച്ചിരിക്കുകയാണ്.
Thiruvananthapuram
തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിന്റെ ഓണം ടൂറിസം വാരാഘോഷ വിളംബര പതാക ഘോഷയാത്രയ്ക്ക് അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളത്ത് തുടക്കമായി. കോവളം എംഎല്‍എ എം. വിന്‍സെന്റ് പതാക ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.
എം.ആര്. ബൈജു എംഎൽഎ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലൂടെ പര്യടനം നടത്തുന്ന ഘോഷയാത്ര നാളെ കനകക്കുന്നിലാണ് സമാപിക്കുക. തുടര്‍ന്ന് ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് കനകക്കുന്നില്‍ പതാക ഉയര്‍ത്തും. 24 ന് ഓണം ടൂറിസം വാരാഘോഷങ്ങള്‍ക്ക് തുടക്കമാകും.
ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ കോവളത്തെ ഓണാഘോഷത്തിന്റെ പ്രധാന വേദികളിലൊന്നായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എം. വിന്‍സെന്റ് പറഞ്ഞു. അന്താരാഷ്ട്ര ബീച്ച് ടൂറിസം കേന്ദ്രമെന്ന നിലയില്‍ കോവളത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തീരുമാനമാണിത്. ഓണാഘോഷത്തിന്റെ ഭാഗമായി കോവളത്ത് വയലാര്‍ ശരത്ചന്ദ്ര വര്‍മ നയിക്കുന്ന സംഗീത നിശ ഉള്‍പ്പെടെ രണ്ട് മെഗാ ഷോകളും നടക്കും. കോവളത്തിനടുത്തുള്ള വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ്, സിനിമാ ടൂറിസത്തിന്റെ ഭാഗമായി പ്രശസ്തമായ 'കിരീടം പാലം' എന്നിവിടങ്ങളിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ചടങ്ങില്‍ എം ആര്. ബൈജു എംഎല്‍എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ എസ്. സുധീര്‍ ഖാന്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാര്‍. ജി എന്നിവര്‍ പങ്കെടുത്തു.
24 ന് ആരംഭിക്കുന്ന ഓണം വാരാഘോഷം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി .ഡി. സതീശന് ഉദ്ഘാടനം ചെയ്യും. 30 ന് ഉപരാഷ്ട്രപതി സി .പി. രാധാകൃഷ്ണന് ഫ്ളാഗ് ഓഫ് ചെയ്യുന്ന വര്‍ണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ആഘോഷങ്ങള്‍ സമാപിക്കും.തിരുവനന്തപുരം ജില്ലയില്‍ മാത്രം 35 വേദികളിലായി 3000 ത്തിലധികം കലാകാരന്മാര് പങ്കെടുക്കും.
.
Thiruvananthapuram
വെള്ളറട:സര്‍ക്കാറിന്റെ വിമുക്തി മിഷന്റെ കീഴില്‍ നീരാഴി കോണം മഹിമ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ കര്‍മ സമിതി രൂപീകരിച്ചു. മഹിമ പ്രസിഡന്റ് പൂഴനാട് രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒറ്റശേഖരമംഗലം പഞ്ചായത്ത് പ്രസിഡന്റ് അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെമ്പര്ആനി പ്രസാദ് മുഖ്യസന്ദേശം നല്കി. സുരേഷ് നീരാഴിയില്‍, യമുന എന്നിവര്‍ സംസാരിച്ചു.
വിമുക്തി മിഷന്റെ ലക്ഷ്യങ്ങളെ കുറിച്ച് എക്സൈസ് ഉദ്യോഗസ്ഥന് രാജേഷ് ക്ലാസെടുത്തു. വിവിധ സംഘടനകളെ പ്രതിനിധികരിച്ചും കുടുംബശ്രീയെ പ്രതിനിധികരിച്ചും ഭാരവാഹികള്‍ പങ്കെടുത്തു. ലഹരി വിരുദ്ധ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചു.
Thiruvananthapuram
നെയ്യാറ്റിന്‍കര : റെയിൽവേ സ്റ്റേഷന് വികസനത്തിന്റെ ഭാഗമായി അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ നെയ്യാറ്റിന്‍കര സ്റ്റേഷന് സമീപത്തെ പാലം നിര്‍മാണത്തോട് ചേര്‍ന്ന റോഡ് അപകട ഭീഷണിയില്‍. നെയ്യാറ്റിന്‍കരയിലൂടെ കടന്നുപോകുന്ന റെയില്‍വേയുടെ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നെയ്യാറ്റിന്‍കര - കാട്ടാക്കട റോഡിലെ പഴയ പാലത്തിന് സമീപം പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ പുതിയ പാലം നിർമാണത്തിന്റെ രണ്ട് വശങ്ങളിലും ബെയ്സ്മെന്റ് പണികൾ മാത്രമേ ഇതുവരെയും പൂര്‍ത്തിയായിട്ടുള്ളൂ. നിര്‍മാണം പാതിവഴിയിലായ പാലത്തിന്റെ മുകളിലെ കന്പികള്‍ പലതും ദ്രവിച്ചു. ഇതിനു സമാന്തരമായാണ് നെയ്യാറ്റിന്‍കര -കാട്ടാക്കട റോഡ് കടന്നുപോകുന്നത്. ഈ ഭാഗത്തിനു സമീപത്തു കൂടി പഴയ പാലം കടന്ന് അറക്കുന്ന് കടവിലൂടെ മാരായമുട്ടത്തേയ്ക്കുള്ള റോഡ് സ്ഥിതി ചെയ്യുന്നു. ഈ രണ്ടു റോഡുകളിലൂടെയും നിരവധി ബസുകളും ചരക്ക് വാഹനങ്ങളും മറ്റു വാഹനങ്ങളും ദിവസവും പോകുന്നുണ്ട്.
ശക്തമായ മഴ പെയ്താല്‍ റോഡ് ഇടിയാനുള്ള സാധ്യത കൂടുതലാണെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. റെയിൽവേ അധികൃതർ അടിയന്തരമായി ഇടപെട്ട് യാത്രക്കാരുടെയും നാട്ടുകാരുടെയും ആശങ്കകള്‍ പരിഹരിക്കണമെന്ന് നഗരസഭ കൗൺസിലർ സുപ്രിയ മഹേഷ്, മുൻ കൗൺസിലർ കൂട്ടപ്പന മഹേഷ് എന്നിവർ ആവശ്യപ്പെട്ടു.
Thiruvananthapuram
നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ മൈലം പുളിച്ചിമാംമൂടിൽ പാട്ടത്തിനെടുത്ത മൂന്നര ഏക്കറോളം സ്ഥലത്ത് കർഷകസംഘം നേതൃത്വത്തിലുള്ള പത്തംഗ സംഘം പൂക്കളും ഓണസദ്യയ്ക്ക് ആവശ്യമായ പച്ചക്കറികളും കൃഷിയിറക്കി.
കൃഷിത്തോട്ടത്തിൽ നടന്ന വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം കർഷക സംഘം ജില്ലാ പ്രസിഡന്റും മുൻ എംഎൽഎയുമായ ഡി.കെ. മുരളി നിർവഹിച്ചു. കർഷകസംഘം വിളപ്പിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് ബി. ഷാജു അധ്യക്ഷത വഹിച്ചു. കർഷക സംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. ആർ. രാജ്മോഹൻ, വെള്ളനാട് രാജേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം കെ. സുകുമാരൻ, ചെറിയകൊണ്ണി മേഖലാ കമ്മിറ്റി ഭാരവാഹികളായ ടി. മോഹൻകുമാർ, കാച്ചാണി ഹരി, അരുവിക്കര പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രഞ്ജിത തുടങ്ങിയവർ വിളവെടുപ്പിന് നേതൃത്വം നൽകി.
Thiruvananthapuram
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വ്യാപാരമേളയും പ്രദര്‍ശനവും സാംസ്കാരിക-സിനിമ-വിനോദസഞ്ചാര മന്ത്രി പി.സി. വിഷ്ണുനാഥ് കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ 35-ഓളം വേദികളിലായി വിപുലമായ സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളയും അരങ്ങേറും. നാളെ നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങോടെ തുടക്കമാകുന്ന വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 24ന് മുഖ്യമന്ത്രി വി.ഡി.സതീശന് നിര്‍വഹിക്കും. കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം എന്നിവയുള്‍പ്പെടെ ജില്ലയിലെ 35 കേന്ദ്രങ്ങളിലാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. നിശാഗന്ധിയില്‍ എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ രാത്രി ഏഴുവരെ കേരളത്തിന്റെ പരമ്പരാഗത അനുഷ്ഠാന കലാരൂപങ്ങള്‍ അവതരിപ്പിക്കും.
നഗരസഭാ കൗണ്‍സിലര്‍ കെ.ആര്. ക്ലീറ്റസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷ് സ്വാഗതവും മുന്‍ എംഎല്‍എയും ട്രേഡ് ഫെയര്‍ കമ്മിറ്റി വൈസ് ചെയര്‍മാനുമായ എം.എ. വാഹിദ് നന്ദിയും പറഞ്ഞു.
Thiruvananthapuram
നെയ്യാറ്റിന്‍കര : ജനശ്രീ സുസ്ഥിര വികസന മിഷന് ആന്‍ഡ് ഉമ്മന്‍ചാണ്ടി സ്മൃതി കേന്ദ്രം നെയ്യാറ്റിന്‍കര ബ്ലോക്ക് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷവും കുടുംബസംഗമവും ഇന്ന് നടക്കും. അമരവിള ദേവിക ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിന് ചേരുന്ന ചടങ്ങ് ജനശ്രീ സുസ്ഥിര വികസന മിഷന് സംസ്ഥാന ചെയര്മാന് എം.എം ഹസന് ഉദ്ഘാടനം ചെയ്യും. എന്‍.ശക്തന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് യൂണിയന് ചെയര്മാന് അമരവിള സുദേവകുമാര്‍ അധ്യക്ഷനാകുന്ന യോഗത്തില്‍ മിഷന് സംസ്ഥാന സെക്രട്ടറി ഡോ. ബി.എസ് ബാലചന്ദ്രന്, നിംസ് എംഡി ഡോ. എം.എസ് ഫൈസല്ഖാന് എന്നിവര്‍ സംബന്ധിക്കും.
പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തുമ്പപ്പൂ 2026 ഓണാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. 24 വരെയുള്ള ആഘോഷങ്ങളുടെ ഭാഗമായി അത്തപ്പൂക്കള മത്സരം, കളരിപ്പയറ്റ് മത്സരം, തിരുവാതിര, ഓണക്കളികള്‍, പായസമേള, ഓണച്ചന്ത, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും.
ബാലരാമപുരം സെന്റ് ജോസഫ്സ് എല്‍പി സ്കൂളിലെ ഓണാഘോഷം - ഓണം പൊന്നോണം അഡ്വ. എം വിന്‍സെന്റ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. റോബിന്‍രാജ്, ഇടവക സെക്രട്ടറി ഷിബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാന്തി, ആനി, സ്കൂള്‍ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു. മെഗാ തിരുവാതിര, ഓണപ്പാട്ട്, വിവിധ കലാപരിപാടികള്‍, വടംവലി, ഓണസദ്യ എന്നിവയും നടന്നു.
ലൂര്‍ദ്പുരം സെന്റ് ഹെലന്‍സ് ഹൈസ്കൂളിലെ ഓണാഘോഷം ഹെലനോണം 2026 വിവിധ പരിപാടികളോടു കൂടി സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ജിം കാര്വിന് റോച്ച്, കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് വിജിലന്‍സ് ഓഫീസര്‍ പ്രദീപ് ജസ്റ്റസ്, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ആലിസ് വര്‍ഗീസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ട്രീസ സിറിയക്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മിനി ആന്റണി എന്നിവര്‍ സംബന്ധിച്ചു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഓണക്കാഴ്ച, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയുമുണ്ടായിരുന്നു.
ഉദിയന്‍കുളങ്ങര ആര്‍സി എല്‍പി സ്കൂളിലെ ഓണാഘോഷം പൂവിളി ചെങ്കല്‍ ഗ്രാമപഞ്ചായത്ത് അംഗം വിജയകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. റോബര്‍ട്ട് വിന്‍സന്റ് അനുഗ്രഹ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് സൗമ്യ അധ്യക്ഷയാകുന്ന ചടങ്ങില്‍ മര്യാപുരം ഇടവക സഹവികാരി ഫാ. വിപിന്‍, ഹെഡ്മിസ്ട്രസ് ഷാജിത, സ്റ്റാഫ് സെക്രട്ടറിജിന്സി എന്നിവര്‍ സംബന്ധിച്ചു. ഓണപ്പാട്ടുകള്‍, മെഗാ തിരുവാതിര, അമ്മമാരുടെ നൃത്തം, കലമടി, ഓണസദ്യ എന്നിവയുണ്ടായിരുന്നു.
നെയ്യാറ്റിൻകര നഗരസഭ വഴിമുക്ക് എഡിഎസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബസംഗമവും മുന്‍ എംഎല്‍എ കെ. ആന്‍സലന്‍ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര് ഹീബ, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.
ഉച്ചക്കട വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഓണപ്പെരുമ 2026 ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. ശരീര സൗന്ദര്യ മത്സരം, ബോക്സിംഗ്, കരാട്ടെ ഡെമോണ്സ്ട്രേഷന്, പ്രദര്‍ശന കളരിപ്പയറ്റ് എന്നിവ നടന്നു.
ചിങ്ങനിലാവ് എന്ന പേരിൽ വട്ടവിള കാരുണ്യ ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഭക്ഷ്യമേള സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര് ഹീബ ഉദ്ഘാടനം ചെയ്തു.
വെള്ളറട:ഒറ്റശേഖരമംഗലം ജനാര്‍ദനപുരം ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഓണാഘോഷം കവിയും പ്രഭാഷകനുമായ പുലിപ്പാറ ബിജു ഉദ്ഘാടനം ചെയ്തു. പിടിഎ. പ്രസിഡന്റ് ഷാജു ജേക്കബിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്കൂള്‍ രക്ഷാധികാരി അഡ്വ.ജെ. വേണുഗോപാലന്‍ നായര്‍, സ്കൂള്‍ മാനേജര്‍ അഡ്വ.എസ്.ശ്രീകുമാരിയമ്മ എന്നിവർ ഓണ സന്ദേശം നല്കി. ഹെഡ്മാസ്റ്റര് എം.എസ്. ആദര്‍ശ് കുമാര്‍, പ്രിന്‍സിപ്പാള്‍ ഷീബ ജപമലര്‍, സ്റ്റാഫ് സെക്രട്ടറി എസ്. എസ്. അഖിനേത്, പി. വി. പ്രവീണ്‍ വട്ടപ്പാറ, എസ്. എസ്.അനില്‍കുമാര്‍, പദ്മേഷ് എന്നിവര്‍ സംസാരിച്ചു. മികച്ച യുവകര്‍ഷകനുള്ള പഞ്ചായത്ത് അവാര്‍ഡ് നേടിയ അധ്യാപകന് പ്രവീണ്‍ കൃഷ്ണനെ അനുമോദിച്ചു. കുട്ടികള്‍ പുക്കളങ്ങള്‍ ഒരുക്കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. ഓണാഘോഷം പ്രശസ്ത കവിയും പ്രഭാഷകനുമായ പുലിപ്പാറ ബിജു ഉദ്ഘാടനം ചെയ്യുന്നു.
കിളിമാനൂർ:കാരേറ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രിയദർശിനി എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കാട്ടുമ്പുറം ബഡ്സ് സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി ബഡ്സ് സ്കൂളിലെ വിദ്യാർഥികളുടെ കലാപരിപാടികൾ, ഓണക്കിറ്റ് വിതരണം ഓണസദ്യ തുടങ്ങിയവ നടന്നു. വിദ്യാർഥികൾ ഒരുക്കിയ അത്തപൂക്കളം ഏറെ ശ്രദ്ധേയമായി. ഓണാഘോഷ പരിപാടികൾ വാമനപുരം എംഎൽഎ സുധീർഷ പാലോട് ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം വിദ്യാർഥികൾക്കും ജീവനക്കാർക്കും ഓണക്കിറ്റ്വിതരണം നടത്തി.ട്രസ്റ്റ് ചെയർമാൻ എ. അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഭാരവാഹികളായ എസ് സുസ്മിത,സി.എസ്. സൈജു, ജനപ്രതിനിധികളായ എം.ബേബി, എസ്.അഞ്ജന, എൻ.ടി.അനീഷ്, മെഡിക്കൽ ഓഫിസർ കുക്കു, എസ്.എസ്.സുമേഷ്, ജി.രവീന്ദ്രഗോപാൽ, സി. രുഗ്മിണിയമ്മ എന്നിവർ പങ്കെടുത്തു. സ്കൂൾ ടീച്ചർ അനീന നന്ദി രേഖപ്പെടുത്തി.
Thiruvananthapuram
കുറ്റിച്ചൽ: ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 25കാരന് ദാരുണാന്ത്യം. മണ്ണൂർക്കര വില്ലേജിലെ മന്തിക്കുളം എസ്എസ് ഭവനിൽ സുതൻ-താര ദന്പതികളുടെ മകൻ സൂരജ് (25) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വീട്ടിൽ ഇസ്തിരി ഇടുന്നതിനിടെ വൈദ്യുതാഘാതമേറ്റ സൂരജ് കട്ടിലിൽ ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Thiruvananthapuram
കോട്ടൂർ: ആദിവാസി യുവാവ് ആസിഡ് ഉള്ളിൽ ചെന്ന് മരിച്ചു. അഗസ്ത്യ വനത്തിനുള്ളിലെ മുളമൂട് സെറ്റിൽമെന്റിൽ താമസിക്കുന്ന ബിപിൻ (35) ആണ് മരിച്ചത്. ആസിഡ് കഴിച്ച നിലയിൽ കണ്ടെത്തിയ ബിപിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കോട്ടൂർ ഉത്തരംകോട് സ്വദേശിയായ ബിപിൻ, മുളമൂട് സെറ്റിൽമെന്റിൽ താമസിക്കുന്ന ഈച്ച കാണിയുടെ മകൾ ബിന്ദുവിനെ വിവാഹം കഴിച്ച ശേഷം മുളമൂട് സെറ്റിൽമെന്റിൽ താമസിച്ചുവരികയായിരുന്നു.
Thiruvananthapuram
ഉള്ളൂർ: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തടവുകാരൻ മരിച്ചു. എറണാകുളം ആലങ്ങാട് നീരിക്കോട് പുള്ളികപറമ്പിൽ വീട്ടിൽ മുഹമ്മദ് യാസിർ അരാഫത്ത് (36) ആണ് മരിച്ചത്.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 10 നായിരുന്നു ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൂജപ്പുര പോലീസ് കേസെടുത്തു. കൊച്ചി എൻഐഎ സ്പെഷൽ കോടതി ശിക്ഷിച്ച പ്രതിയെ തിരുവനന്തപുരം സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ പ്രവേശിപ്പിക്കപ്പെട്ട ദിവസം തന്നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Thiruvananthapuram
പേരുര്‍ക്കട: അമ്പലമുക്ക്-പരുത്തിപ്പാറ റോഡില്‍ സാന്ത്വന ഹോസ്പിറ്റലിന് മുന്‍വശത്ത് റോഡില്‍ വാട്ടര്‍ അഥോറിട്ടിയുടെ ലീക്കേജ് റെക്ടിഫിക്കേഷന്‍ വര്‍ക്കിന്റെയും റോഡ് ടാറിംഗ് വര്ക്കുമായും ബന്ധപ്പെട്ട് നഗരത്തില്‍ ഇന്നു രാവിലെ ആറു മുതല്‍ നാളെ ഉച്ചയ്ക്കു രണ്ടുവരെ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പേരൂര്‍ക്കട ഭാഗത്തുനിന്നും പരുത്തിപ്പാറ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കുടപ്പനക്കുന്ന് എംസി റോഡ് വഴി പരുത്തിപ്പാറ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
അമ്പലമുക്ക് ഭാഗത്തുനിന്നും കുറവന്‍കോണം, പരുത്തിപ്പാറ, മുട്ടട, പറമ്പിക്കോണം, നാലാഞ്ചിറ എന്നീ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കവടിയാര്‍-കുറവന്‍കോണം വഴി പോകേണ്ടതാണ്. പരുത്തിപ്പാറ , എന്‍സിസി റോഡ്, മുട്ടട, പറമ്പിക്കോണം, നാലാഞ്ചിറ, കുറവന്‍കോണം ഭാഗത്തുനിന്നും അമ്പലമുക്ക് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കുറവന്‍കോണം-കവടിയാര്‍-അമ്പലമുക്ക് വഴി പോകേണ്ടതാണ്.
ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേയ്ക്ക് പൊതുജനങ്ങള്‍ക്ക് 0471-2558731 , 9497930055 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Thiruvananthapuram
വെള്ളറട: മാർത്താണ്ഡത്ത് സ്വകാര്യ നഴ്സിംഗ് കോളജ് കെട്ടിടത്തില്‍നിന്നു ചാടി നെയ്യാറ്റിന്‍കര കത്തിപ്പാറ സ്വദേശിനിയായ വിദ്യാർഥിനി അന്‍സിജി മരിച്ച സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഷീജയെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി തക്കല പോലീസ് അറസ്റ്റ് ചെയ്തു. തക്കല എരണി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒളിവില്‍പോയിരുന്ന ഷീജയെ കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്ന ഹൊസൂരില്‍നിന്നാണ് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തത്.
14-ാം തീയതി കോളജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നു ചാടിയതിനെത്തുടർന്നു ഗുരുതര പരിക്കേറ്റ അൻസിജിയെ മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നെന്ന പേരില്‍ പ്രിന്‍സിപ്പലും അധ്യാപകരും ചേർന്നു ക്രൂരമായി മാനസിക പീഡനം ഏൽപ്പിച്ചെന്നും ഇത് അൻസിജിയെ കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നുവെന്നും വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് അധ്യാപകർ പരസ്യമായി അധിക്ഷേപിച്ചെന്ന കാര്യവും അൻസിജി സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശത്തില്‍ വ്യക്തമാകുന്നുണ്ട്.
കോളജ് ഹോസ്റ്റലില്‍ മോശം ഭക്ഷണം നല്‍കിയതിനെതിരേ വിദ്യാര്‍ഥികള്‍ നേരത്തെ സമരം സംഘടിപ്പിച്ചിരുന്നു. ഇതിനു നേതൃത്വം നല്കിയ വിദ്യാര്‍ഥികളോട് കോളജ് മാനേജ്മെന്റ് പ്രതികാരബുദ്ധിയോടെ പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പരാതിയുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് നിസാര കാര്യങ്ങള്‍ ഉയര്‍ത്തി അൻസിജിയെ വേട്ടയാടിയതെന്നു ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
അന്‍സിജിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ കരുങ്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. കേസുമായി ബന്ധപ്പെട്ട് മറ്റ് ആറ് അധ്യാപകരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണു പോലീസിന്റെ തീരുമാനം.
സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിവരികയാണ്. അതിനിടെ, വിദ്യാര്‍ഥിനിയുടെ മരണത്തിനു കാരണക്കാരായ മാനേജ്മെന്റിലെ മുഴുവന്‍ പേര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബഹുജന പ്രതിഷേധവും ശക്തമാകുകയാണ്.
Thiruvananthapuram
തിരുവനന്തപുരം: ബാർട്ടണ്‍ഹിൽ വിശുദ്ധ പത്താം പീയൂസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്താം പീയൂസ് മാർപാപ്പയുടെ മാധ്യസ്ഥ തിരുനാൾ നാളെ ആരംഭിക്കും. 23 ന് സമാപിക്കും.
നാളെ വൈകുന്നേരം നാലിന് സെമിത്തേരി സന്ദർശനം, ഒപ്പീസ്, 4.15 ന് വാദ്യമേളം. തുടർന്ന് വികാരി ഫാ. മിഥുൻ വലിയ പുളിഞ്ചാക്കൽ കൊടിയേറ്റം നിർവഹിക്കും. തുടർന്ന് ലദീഞ്ഞ്, മലങ്കര റീത്തിൽ ആഘോഷമായ തിരുനാൾ കുർബാന. കോട്ടയം അതിരൂപതാ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം സന്ദേശം നൽകും. തുടർന്ന ്പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, വാദ്യമേളം, രാത്രി എട്ടിനു വിശ്വാസ പരിശീലന വാർഷികം, മെറിറ്റ് ഡേ, സ്നേഹവിരുന്ന്.
23ന് രാവിലെ 9.45ന് ആഘോഷമായ തിരുനാൾ റാസയ്ക്കു കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്റർ ഡയറക്ടർ റവ. ബിബിൻ കണ്ടോത്ത് മുഖ്യകാർമികനാകും. തിരുവനന്തപുരം ലൊയോള കോളജിലെ ഫാ. സാബു പാലത്തിനാടിയിൽ എസ്ജെ, വഴുതക്കാട് കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ് അസി. ഡയറക്ടർ ഫാ. തോമസ് കുരിശിങ്കൽ ഒസിഡി, കോട്ടയം രൂപത വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ ഫാ. സൈജു മേക്കര എന്നിവർ സഹകാർമികരാകും. കോട്ടയം മിഷനരി സൊസൈറ്റി ഓഫ് പയസ് ടെൻത് മൈനർ സെമിനാരി റെക്ടർ ഫാ. നിഷാദ് വണ്ടൻ കുഴിയിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശിർവാദം, സ്നേഹവിരുന്ന്.
Thiruvananthapuram
തിരുവനന്തപുരം: കിരീടവും സ്വർണമാലകളും അണിഞ്ഞെത്തിയ മഹാബലി ചക്രവർത്തിക്കു കേരള നാടുകണ്ടപ്പോൾ, തന്റെ പ്രജകളെ കണ്ടപ്പോൾ നിറഞ്ഞ ആഹ്ലാദം... തൊട്ടടുത്തു തന്നെ വാമനനും ഉണ്ടായിരുന്നു. ഒരു വാമനനല്ല രണ്ടു കൊച്ചു വാമനന്മാർ. പശ്ചാത്തലത്തിൽ അപ്പോൾ ഓണപ്പാട്ട് അലയടിക്കുകയായിരുന്നു. മഹാബലിമന്നനായി വേഷം ധരിച്ചുവന്ന അലക്സിനു സമീപംനിന്ന വാമനന്മാർ സന്തോഷം അടക്കാൻ ആവാതെ പാട്ടിനൊപ്പം തുള്ളിച്ചാടി....
ഇത് ഡിസിഎംആർ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ വർണ്ണാഭമായ ഓണാഘോഷം. മുറിഞ്ഞപാലം കൂനംകുളം ലൈനിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മെന്റൽ റിട്ടാർഡേഷനു കീഴിലുള്ള ഡിസിഎംആർ ഒരുക്കിയ ഓണാഘോഷ പരിപാടി വേറിട്ട അനുഭവമായി.
അംബികയും സംഘവും അവതരിപ്പിച്ച ശിങ്കാരി മേളത്തിന്റെ അകന്പടിയിൽ "പുലികൾ' ചുവടുവച്ചു. അവർക്ക് പിന്നാലെയെത്തിയ വേട്ടക്കാരനും സദസിനെ ഗൃഹാതുര സ്മരണകളിലേക്കു കൂട്ടിക്കൊണ്ടുപോയി. ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ.. എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്തത് ഷിഫാനയുടെ നേതൃത്വത്തിലുള്ള ചെറിയ പെൺകുട്ടികളാണ്. പൂവുനുള്ളാനും ഊഞ്ഞാലാടാനുമായി അവർ ഓണത്തെ മാടി വിളിച്ചു. വള്ളംകളിയുടെ മത്സരാവേശം പകർന്നത് വിനായകും സംഘവും ആണ്. ഓണക്കാഴ്ചകൾ കണ്ടും അനുഗ്രഹിച്ചും വലിയ മഹാബലിയായി വേഷമിട്ട ജിജിൻ വേദിയിലൂടെ നടക്കുന്നുണ്ടായിരുന്നു.
അധ്യാപികമാരായ ശ്രീക്കുട്ടിയുടെയും സംഘത്തിന്റെയും ഫ്യൂഷൻ നൃത്തവും ഓണപരിപാടിക്കു മികവേകി. ഡിസിഎംആറിലെ അധ്യാപകരാണു വിദ്യാർഥികളെ വിവിധ കലാപരിപാടികൾ അഭ്യസിപ്പിച്ചത്. വലിയൊരു അത്തപ്പൂക്കളവും കുട്ടികളും അധ്യാപികമാരും ചേർന്ന് സ്ഥാപനത്തിന്റെ മുന്നിൽ തീർത്തിരുന്നു. വിഭവസമൃദ്ധമായ സദ്യയും കുട്ടികൾക്കായി ഒരുക്കിയിരുന്നു. തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ് കുട്ടികൾക്ക് ഓണസന്ദേശം നൽകി. സിഐഎംആർ ഡയറക്ടർ സിസ്റ്റർ എലൈസ് മേരി മേയറെ പൊന്നാട അണിയിച്ചു ആദരിച്ചു.
Thiruvananthapuram
തിരുവനന്തപുരം: ഓണത്തെ വരവേറ്റ് ആഘോഷപരിപാടികളുമായി തലസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകൾ. തിരുവനന്തപുരം കളക്ടറേൽ ഇന്നലെ രാവിലെ ആരംഭിച്ച ഓണാഘോഷ പരിപാടികൾ ജില്ലാ കളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. കളക്ട്രേറ്റിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവർ അത്തപ്പൂക്കളം തീർത്തു. കേരളീയ വേഷത്തിലായിരുന്നു ഇന്നലെ ജീവനക്കാരെല്ലാവരും കളക്ട്രേറ്റിലെത്തിയത്. ഉച്ചയ്ക്കു വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. വിവിധ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ സംഘടിപ്പിച്ച ഓണാഘോഷം സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. കസേരകളി, വടംവലി ഉൽപ്പെടെയുള്ള മത്സരങ്ങളിൽ സേനയിലുള്ളവർ പങ്കെടുത്തു. ഉച്ചയ്ക്ക് സദ്യയും ഏർപ്പെടുത്തിയിരുന്നു. പേട്ട പോലീസ് സ്റ്റേഷനിലും ഇന്നലെയായിരുന്നു ആഘോഷം.
തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിലെ ഓണാഘോഷം നാളെ നടക്കും. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷൻ, വനിതാ പോലീസ് സ്റ്റേഷൻ, പൂജപ്പുര പോലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഓണാഘോഷ പരിപാടികളും നാളെ നടക്കും. ഇന്നും നാളെയുമായി വിവിധ സർക്കാർ ഓഫീസുകളിലെ ഓണാഘോഷ പരിപാടികൾ നടക്കും. അത്തപ്പൂക്കളമിട്ട് കേരളീയ വേഷത്തിലാണ് എല്ലാ ജീവനക്കാരും ഓണാഘോഷത്തെ വരവേൽക്കാൻ ഓഫീസുകളിൽ എത്തിയത്
Thiruvananthapuram
നെയ്യാറ്റിന്‍കര: ഓണക്കാലത്ത് വൈവിധ്യമാര്ന്നയിനം പൂക്കളുടെ നിറവസന്തച്ചാര്ത്തുമായി ഊരന്വിള പുഷ്പഗ്രാമം. പൂക്കള്‍ വാങ്ങാനും ആസ്വദിക്കാനും സെല്‍ഫി എടുക്കാനും എത്തുന്നത് നിരവധി ആരാധകര്‍. കുളത്തൂര്‍ പഞ്ചായത്തിലെ ഊരന്വിള ഗ്രാമത്തിലാണ് കര്‍ഷകനായ സിജുവിന്റെ നേതൃത്വത്തില്‍ പുഷ്പകൃഷി ഒരുക്കിയിട്ടുള്ളത്.
മുന്‍വര്‍ഷങ്ങളില്‍ പൂവിളി, സൂര്യകാന്തി മുതലായ പുഷ്പ പ്രദര്‍ശന പരിപാടികള്‍ ഇവിടെ സംഘടിപ്പിച്ചിരുന്നതായി സിജു പറഞ്ഞു. ജമന്തി, വാടാമുല്ല, ഹാരജമന്തി, സൂര്യകാന്തി ഉള്‍പ്പെടെ വിവിധ വലിപ്പത്തിലും നിറത്തിലുമുള്ള പൂക്കളാണ് സന്ദര്‍ശകരെ നിലവില്‍ വരവേല്‍ക്കുന്നത്.
Thiruvananthapuram
നെടുമങ്ങാട്: ഒന്നര വയസുകാരൻ അർഷിദിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛൻ അഷ്കർ, അമ്മ അഖില ചന്ദ്രൻ എന്നിവരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു.
രണ്ടാനച്ഛൻ അഷ്കറിന്റെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയനായാണ് അർഷാദ് കൊല്ലപ്പെട്ടതെന്നും അമ്മയുടെ സമ്മതത്തോടെയാണ് പീഡനങ്ങൾ നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. അഖിലയുടെയും അഷ്കറിന്റെയും ഒരുമിച്ചുള്ള ജീവിതത്തിനു തടസമായ സാഹചര്യത്തിൽ കുഞ്ഞിനെ ഒഴിവാക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.നിരന്തര പീഡനത്തിനു വിധേയനാക്കി രോഗാവസ്ഥയിലെത്തിച്ചു കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു അഷ്കറിന്റെ ലക്ഷ്യം.
മേയ് 29ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് അർഷാദ് മരിച്ചത്. മർദനമേറ്റതിനെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നാണു കണ്ടെത്തൽ. തുടർന്നുള്ള പരിശോധനയിൽ ശരീരത്തിൽ 93ൽ അധികം മുറിവുകൾ കണ്ടെത്തി.വാരിയെല്ലുകളിൽ പൊട്ടലും ശരീരത്തിൽ കത്തിയും ബ്ലെയ്ഡും കൊണ്ടുള്ള മുറിപ്പെടുത്തലുകളും ജനനേന്ദ്രിയത്തിൽ ആഴത്തിലുള്ള മുറിവുകളും പിൻകഴുത്തിലും നെഞ്ചിലും ശക്തമായി മർദനമേറ്റതിന്റെ ക്ഷതങ്ങളും കണ്ടെത്തി. തുടർന്നാണ് നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിൽ അർഷാദിന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. അഷ്കറിനെയും അഖിലയേയും പ്രതിയാക്കി കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തു. എസ്സി, എസ്ടി വകുപ്പുകൾകൂടി ചുമത്തി അന്വേഷണ ചുമതലയുള്ള നെടുമങ്ങാട് ഡിവൈഎസ്പി ടി ബിനുകുമാറാണ് നെടുമങ്ങാട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 83-ാം ദിവസമാണ് 210 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രൂരമർദനം എന്നിവയ്ക്കു പുറമേ അഷ്കറിനെതിരേ പട്ടികജാതി, വർഗ അതിക്രമ നിരോധന വകുപ്പും ചുമത്തിയിട്ടുണ്ട്.
Thiruvananthapuram
കാട്ടാക്കട: പേഴ്സണൽ സ്റ്റാഫെന്ന് പറഞ്ഞു കാട്ടാക്കട എംഎൽഎയുടെ പേരിൽ വൻ പണപ്പിരിവു നടത്തിയ മൂന്നുപേർ പിടിയിൽ.
സംഭത്തിൽ കൂടുതൽ തട്ടിപ്പു നടന്നതായി സംശയം ഉയർന്നതിനെ തുടർന്ന് ശക്തമായ അനേ്വഷണത്തിന് തയാറെടുത്ത് പോലീസ്. എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ചമഞ്ഞു പണം തട്ടിയ മൂന്നുപേരെയാണു കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.
കുടയത്തൂർ സ്വദേശി രാജേഷ് (43), കിളിയൂർ മണ്ണാങ്കോണം സ്വദേശി വിനീത് (38), എറണാകുളം തോട്ടുപടി സുരേഷ് (41) എന്നിവരാണ് അറസ്റ്റിൽ ആയത്. എംഎൽഎ ആശുപത്രിയിലാണെന്നും വിളിക്കുന്നതു പേഴ്സണൽ അസിസ്റ്റന്റാണെന്നും പണം അയയ്ക്കണമെന്നും പറഞ്ഞാണ് തട്ടിപ്പു നടത്തിയത്. നിരവധി പേർ ഇത്തരത്തിൽ പണം നൽകിയിട്ടുണ്ട്. ഫോൺ വഴിയാണ് ഇവർ സന്ദേശം നൽകുന്നത്. ഇതു സംബന്ധിച്ച് എംഎൽഎയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു കാട്ടാക്കട പോലീസിൽ പരാതി നൽകിയത്. മണ്ഡപത്തിൻ കടവ് സ്വദേശിയാണ് താനെന്നും തട്ടിപ്പു നടത്തിയയാൾ പറയുന്നു.
കാട്ടാക്കട ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവർക്കുപിന്നിൽ വേറെ ആളുകളുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്.
എംഎൽഎയുടെ കുടുംബവീടിനടുത്തുള്ള സ്ഥലമാണ് മണ്ഡപത്തിൻ കടവ്. അതിനാൽ തന്നെയാണ് പേഴ്സണൽ അസിസ്റ്റന്റ് എന്നു പറഞ്ഞെത്തിയ ഫോൺ സന്ദേശം വിശ്വസിച്ചതും തട്ടിപ്പിനിരയാകുകയും ചെയ്തത്.
Thiruvananthapuram
നെയ്യാറ്റിന്‍കര : ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി എക് സൈ സ് നാര്‍ക്കോട്ടിക് സ് പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്ത നാലംഗ എംഡിഎംഎ കടത്തു സംഘം റിമാന്‍ഡില്‍. ഇവരില്‍ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ പത്തു ലക്ഷത്തിലേറെ രൂപ വിലവരുമെന്ന് എക് സൈസ് അധികൃതര്‍.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ആര്. ഹിരോഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറാലുംമൂട്ടില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഈഞ്ചയ്ക്കല്‍ അക്ഷരവീഥിയില്‍ കിരണ്‍ (33), അമ്മ ബീന (50), കിരണിന്റെ സുഹൃത്തുക്കളായ തിരുനെല്‍വേലി സ്വദേശിനി സന്ധ്യ (18), ചാല സ്വദേശി അക്ഷയ് എ.എസ്. നായര്‍ (26) എന്നിവര്‍ പിടിയിലായത്. ഈഞ്ചയ്ക്കലിലെ വീടിനോടു ചേര്‍ന്നു കിരണ്‍ നടത്തുന്ന വസ്ത്ര വ്യാപാരം, ലഹരി പദാര്‍ഥങ്ങളുടെ വില്‍പ്പനയ്ക്കുള്ള മറയായാണ് എക് സൈസ് കരുതുന്നത്.
ബെംഗളൂരുവില്‍ നിന്നും ലഭിക്കുന്ന ലഹരി പദാര്‍ഥങ്ങള്‍ പതിവായി ഇവര്‍ നാട്ടിലേയ്ക്ക് കൊണ്ടു വരാറുണ്ടെന്നും ലഹരി പദാര്ഥങ്ങള്ക്കൊപ്പം കുറേ തുണിത്തരങ്ങളും കാറില്‍ കരുതാറുണ്ടെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
125 ഗ്രാം എംഡിഎംഎയാണ് കാറിലെ സ്റ്റീരിയോ സെറ്റില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് സ്ഥിരം ഉപഭോക്താക്കളുണ്ടെന്നും അവരെക്കുറിച്ചും അന്വേഷിക്കുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു. കിരണിനു മുന്‍പ് ടാറ്റു ബിസിനസായിരുന്നു. അപ്പോഴും എംഡിഎംഎ കടത്തില്‍ സജീവമായിരുന്നതായാണ് എക്സൈസ് നിഗമനം.
ബീനയുടെ മൊബൈലിലൂടെയാണ് എംഡിഎംഎ വ്യാപാരം നടന്നിരുന്നത്. കഴിഞ്ഞ ദിവസം എക്സൈസ് സംഘം അറസ്റ്റ് ചെയ്തപ്പോഴും ബീനയ്ക്ക് യാതൊരുവിധ പരിഭ്രാന്തിയോ ഭയമോ ഇല്ലായിരുന്നു. സംഘത്തില്‍ കൂടുതല്‍ അംഗങ്ങളുടെ സാന്നിധ്യം, എംഡിഎംഎയുടെ ഉറവിടം, ഉപഭോക്താക്കള്‍ സംബന്ധിച്ച വിവരം എന്നിങ്ങനെ എക്സൈസിന്റെ അന്വേഷത്തില്‍ വിവിധ കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Thiruvananthapuram
പേരൂർക്കട: വട്ടിയൂർക്കാവ് ഓണം ഫെയർ പേരൂർക്കട സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആദ്യവില്പനയും മന്ത്രി നിർവഹിച്ചു. 13 ഇന സബ്സിഡി സാധനങ്ങളും മറ്റ് അവശ്യസാധനങ്ങളും ഉൾക്കൊള്ളിച്ചുള്ള ഫെയർ ഈമാസം 25വരെ നടക്കും. കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ അനിത അധ്യക്ഷത വഹിച്ചു. തുരുത്തുംമൂല വാർഡ് കൗൺസിലർ വി. വിജയകുമാർ, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നിയോജകമണ്ഡലം പ്രസിഡന്റ് ജാവേദ് സലിം, ഡിപ്പോ മാനേജർ ഒ.എസ്. ബിജു, പേരൂർക്കട സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് ഇൻചാർജ് വി.എസ്. ഷീജ തുടങ്ങിയവർ പ്രസംഗിച്ചു.
Thiruvananthapuram
നേമം: ശ്രീവിദ്യാധിരാജ ഹോമിയോപതിക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുതിയ ബ്ലോക്കിന്റെയും ക്ലിനിക്കല്‍ ലാബോറട്ടറിയുടെയും ഉദ്ഘാടനം മന്ത്രി കെ. മുരളീധരന് നിര്‍വഹിച്ചു. കെ. രാമന്‍പിള്ള അധ്യക്ഷനായി. കോര്പറേഷന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് എം.ആര്. ഗോപന്, മുന്‍ ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രന് നായര്‍, അനു എസ്. നായര്‍, ഡോ. ടി.കെ. വിജയന്, ഡോ. നന്ദ്യത്ത് ഗോപാലകൃഷ്ണന്, ഡോ. ആര്. അജയ് കുമാര്‍, ഡോ. ശാലിനി ജി. ഉണ്ണിത്താന് തുടങ്ങിയവര്‍ പങ്കെടുത്തു.
Thiruvananthapuram
നെയ്യാറ്റിന്‍കര: കുളത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഓണാഘോഷം "തകധിമി 2026' ഇന്ന് നടക്കും. കലാപരിപാടികള്‍, മത്സരങ്ങള്‍, ഓണസദ്യ എന്നിവയും ഉണ്ടാകും.
നെയ്യാറ്റിന്‍കര അസോസിയേഷന് ഫോര്‍ റൂറല്‍ ഡവലപ്പ്മെന്റ് നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഓട്ടിസം സ്പേസ് സെന്ററില്‍ ഇന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷം "സ്നേഹപ്പൂക്കാലം' നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര് ഹീബ ഉദ്ഘാടനം ചെയ്യും. നാര്‍ഡ് ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന് അധ്യക്ഷനാകും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഫ്രീഡാ സൈമണ്‍, നെയ്യാറ്റിന്‍കര ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലര്‍, കൗണ്‍സിലര്‍ സംഗീതാ പ്രസാദ്, ബിപിസി ആനന്ദകുമാര്‍ എന്നിവര്‍ പരിപാടി യിൽ പങ്കെടുക്കും.
നെയ്യാറ്റിന്‍കര കോണ്‍ഗ്രസ് വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നാളെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നടക്കുന്ന ഓണാഘോഷം "പൂത്താലം' കെപിസിസി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ ഉദ് ഘാടനം ചെയ്യും. അത്തപ്പൂക്കളം, മത്സരങ്ങള്‍, ഓണസദ്യ എന്നിവയുണ്ടാകും.
തൊഴുക്കല്‍ റസിഡന്റ്സ് അസോസിയേഷന് ഓണാഘോഷവും കുടുംബസംഗമവും 23ന് നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍മാരായ ജയകുമാര്‍, ഷിനോജ്, സുനിത, മുന്‍ കൗണ്‍സിലര്‍ എസ്.കെ ജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഊരൂട്ടുകാല ഡോ. ജി.ആര്. പബ്ലിക് സ്കൂളില്‍ കിഡ്സ് ഓണം സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
നെയ്യാറ്റിൻകര നഗരസഭയിലെ വടകോട് വാർഡിലെ എഡിഎസിന്റെ ഓണാഘോഷ പരിപാടി ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് കെ.കെ.ഷിബു ആഘോ ഷത്തിൽ പങ്കെടുത്തു.
നെടുമങ്ങാട്: നെടുമങ്ങാട് നഗരത്തിലെ ഓണാഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമാകും.വൈകുന്നേരം 3.30ന് നെടുമങ്ങാട് എ. അയ്യപ്പൻ വീഥിയിൽ വിളംബര ഘോഷയാത്ര നട ക്കും. വൈകുന്നേരം ആറിനു നടക്കുന്ന ഓണോത്സവം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. ജി.ആർ. അനിൽ എംഎൽഎ അധ്യക്ഷനാകും.
പാറശാല: കാരോട് പഞ്ചായത്ത് 'ഓണാരവം' ഓണപരിപാടി എന്‍. ശക്തന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാരോട് പഞ്ചായത്ത് പ്രസിഡന്റ് രമേശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ആഗ്നസ്, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷകുമാരി, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എല്‍. ശശികുമാര്‍, വാര്‍ഡ് മെമ്പര്‍ ബി. അനിത, ഡിസിസി ജനറല്‍ സെക്രട്ടറി ശ്രീധരന് നായര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഭുവനചന്ദ്രന് നായര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാറാടി സനില്‍, ബിന്ദു, പ്രവീണ, കാന്തള്ളൂര്‍ സുധ ടീച്ചര്‍, അജിത സി ആര്, എല്‍ മഞ്ജുഷ, ഇ. അനിത, എസ്. വിജയന്, എസ്. സരിത, ഷീബ സ്റ്റീഫന്‍ തുടങ്ങിയവർ പ്രസംഗിച്ചു.
ചേരപ്പള്ളി: പറണ്ടോട് കിളിയന്നൂർ ധീരജവാൻ പ്രേംജിത്ത് സ്മാരക റസിഡന്റ്സ് അസോസിയേഷൻ, ധീരജവാൻ പ്രേംജിത്ത് ഗ്രന്ഥശാല, വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും 23ന് നടക്കും. വൈകുന്നരം 3.30 ന് കിളിയന്നൂർ കിഴക്കുംകരയിൽ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷെമിഷംനാദ് ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ ആര്യനാട് സത്യൻ പ്രഭാഷണം നടത്തും.
Thiruvananthapuram
. ഹെഡ്മിസ്ട്രസ് എ. ഷീന, ശ്രീശങ്കർ, സി.എസ്. ഗിരീഷ്, ജെ.എം. റഹിം തുടങ്ങിയവർ സമീപം.
മുരുക്കുംപുഴ : കാർഷിക ദിനത്തിൽ വെയിലൂർ ഗവ. ഹൈസ്കൂൾ മികച്ച കർഷകനെ ആദരിച്ചു. അഴൂർ പഞ്ചായത്തിലെ അബ്ദുൽ വാഹിദിനെയാണ് ആദരിച്ചത്. അഴൂർ പഞ്ചായത്ത് അംഗം രതീഷ് ചിലമ്പിൽ സ്നേഹോപഹാരം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് എ. ഷീന പൊന്നാട അണിയിച്ചു. സീനിയർ അസിസ്റ്റന്റ് ജെ.എം. റഹിം, സ്റ്റാഫ് സെക്രട്ടറി സി.എസ്. ഗിരീഷ്, സീനിയർ അധ്യാപകൻ ശ്രീശങ്കർ തുടങ്ങിയവർ പങ്കെടുത്തു .
Thiruvananthapuram
നെടുമങ്ങാട് : പുനലാൽ ഡെയിൽവ്യൂ കോളജ് ഓഫ് ഫാർമസി റിസർച്ച് സെന്ററിലെ ഫാർമക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ "ഫാർമ കണക്ട്- 26' അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. കേരള അക്കാദമി ഓഫ് സയൻസസ് പ്രസിഡന്റ് ഡോ. ജി.എം. നായർ ഉദ്ഘാടനം ചെയ്തു.
ഡെയിൽ വ്യൂ ചെയർപേഴ്സൺ ഡോ. ഡീനാ ദാസ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. പി.എസ്. ഷിജികുമാർ, ഫാർമക്കോളജി വിഭാഗം മേധാവി ഡോ. സി.വി. ജയചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു. മലേഷ്യ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസർ ഡോ. ഹനിഷ് സിംഗ്, കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസർ ഡോ. ശ്രീജിത്ത് പരമേശ്വരൻ പണിക്കർ, ഡോ. സച്ചിൻ ഷേണായ്, ഡോ. കെ.ആർ. ചന്ദ്രൻമോഹൻ നായർ, പ്രഫ. ജി. മോഹൻ ദാസ് നായർ എന്നിവർ ക്ലാസെടുത്തു.
Thiruvananthapuram
വെള്ളറട : വെള്ളറട ജംഗ്ഷനില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയുടെ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ വെള്ളറട സബ് ഇന്‍സ്പെക്ടര്‍ മനോജ് നിര്‍വഹിച്ചു.
വികസന സമിതി പ്രസിഡന്റ് സത്യശീലന്, സെക്രട്ടറി സുരേഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി രതീഷ്, കെ.ജി. മംഗള്‍ദാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഷബീര്‍, ട്രഷറര്‍ പി.എസ്. ഷാജി, എഎസ് ഐ ജോസ്, പത്മകുമാര്‍, മുട്ടച്ചല്‍ സിവിന്, അഡ്വ. അരുണ്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Thiruvananthapuram
തിരുവനന്തപുരം: സാന്തോം മലങ്കര ആർട്സ് ആൻഡ് സയൻസ് കോളജിൽ സിവിൽ സർവീസ് ഫോറം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ആർ. വിബിൻ ബർണാഡ് അധ്യക്ഷത വഹിച്ചു. ആർ. അജയ് രാജ് മുഖ്യാതിഥിയായിരുന്നു.
ലീഡ് ഐഎഎസിലെ പരീക്ഷ വിദഗ്ധൻ നസീം സമീർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ലീഡ് ഐഎഎസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ അഞ്ജന പങ്കെടുത്തു. മൂന്നു ഡിപ്പാർട്ട്മെന്റിൽ നിന്നുമായി 75 ഓളം വിദ്യാർഥികൾ പരിശീലനപരിപാടിയുടെ ഭാഗമായി. കോളജ് ഫ്ലാഗ്ഷിപ്പ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ഡോ. അക്യുന ഡിഎം നേതൃത്വം നൽകി.
Thiruvananthapuram
തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) സംസ്ഥാന വോളിബോള്‍ ടൂര്‍ണമെന്റ് 23ന് കാര്യവട്ടം ലക്ഷ്മിഭായി നാഷണല്‍ വോളിബോള്‍ ഗ്രൗണ്ടില്‍ നടക്കും. കാരക്കോണം ഐഎംഎ ബ്രാഞ്ചിന്റെ ആതിഥേയത്വത്തില്‍ 'റൈസ് ആന്‍ഡ് സ്പൈക്ക് 2026 'എന്ന പേരില്‍ നടക്കുന്ന ഈ ടൂര്‍ണമെന്റ് 23ന് രാവിലെ 10ന് മന്ത്രി കെ. മുരളീധരന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഐഎംഎ അംഗങ്ങളായ ഡോക്ടര്‍മാര്‍ പങ്കെടുക്കുമെന്ന് ഐഎംഎ ഭാരവാഹികള്‍ അറിയിച്ചു. കാരക്കോണം ഐഎംഎ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ജെ. ബെനറ്റ് ഏബ്രഹാം, വോളിബോള്‍ ടൂര്‍ണ്ണമെന്റ് കണ്‍വീനര്‍ ഡോ. സഞ്ജീവ് ജെ. ദാസ്, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. മേനോന്, സ്പോര്‍ട്സ് ആന്‍ഡ് വെല്‍നസ് ചെയര്മാന് ഡോ. ബിപിന്‍ ബി. മാത്യു, സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആര്. ചന്ദ്രന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Thiruvananthapuram
കഴക്കൂട്ടം : മരിയൻ എൻജിനീയറിംഗ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗവും കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വെഷോഫ് റോബോട്ടിക്സും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. റോബോട്ടിക്സ് മേഖലയിലെ നൂതന ആശയങ്ങളുടെ ഗവേഷണത്തിനും റോബോട്ടിക്സ്, ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ പ്രായോഗികവും ഫലപ്രദവുമാക്കിക്കൊണ്ട് അവയുടെ ഉപയോഗം വേഗത്തിലാക്കാനും വിദ്യാർത്ഥികളും അധ്യാപകരും ഒത്ത് പ്രവർത്തിക്കുക എന്നതാണ് ഈ പങ്കാളിത്തംകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
Thiruvananthapuram
വിഴിഞ്ഞം : നാല് മാസത്തിനിടയിൽ കടലിൽ വീണ് കാണായി തിരികെയെത്താത്തവർ ഏഴ് പേർ. വിവിധ സേനകളുടെയും മത്സ്യത്തൊഴിലാളികളുടെയും ദിവസങ്ങൾനീണ്ട തെരച്ചിലിലും കണ്ടെത്താനാകാത്ത ഇവർ എവിടെയെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു.
മേയ് ഏഴിന് ഒമാനിൽനിന്ന് കൊളംബോയിലേക്കു പോവുകയായിരുന്ന വിദേശ ചരക്കുകപ്പലായ സോളിസ് മത്സ്യബന്ധന ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ ലക്കനെയും മകൻബാദലിനെയും കാണാതായിരുന്നു. കൂടെയുണ്ടായിരുന്ന 11 പേരെ രക്ഷപ്പെടുത്തിയെങ്കിലും അച്ഛനും മകനും കടലാഴങ്ങളിലേക്ക് മറഞ്ഞു. തീരത്തുനിന്ന് 150 കിലോമീറ്റർ ഉള്ളിൽ 180-ൽപ്പരം മീറ്റർആഴമുള്ള ഉൾക്കടലിൽവീണ ഇവർ തിരികെ എത്തിയില്ല. കോസ്റ്റ് ഗാർഡും നേവിയും മത്സ്യബന്ധന വള്ളങ്ങളും ദിവസങ്ങളോളം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
മേയ് 14 നു ലക്ഷദ്വീപിനു സമീപം മീൻ പിടിക്കുന്നതിനിടയിൽ ബോട്ടിൽനിന്ന് കടലിൽവീണു കാണാതായ പൂവാർ എരിക്കലുവിള സ്വദേശി സിൽവയ്യനും (27) തിരിച്ചെത്തിയില്ല . 350 കിലോമീറ്റർ ഉൾക്കടലിൽ വീണ സിൽവയ്യനായി കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും സേനാവിഭാഗങ്ങളും നടത്തിയ അന്വേഷണവും വിഫലമായിരുന്നു. ഒടുവിൽ സിൽവയ്യനായി വീട്ടുകാർ പള്ളിയിൽ മരണാനന്തര ചടങ്ങുകൾ നടത്തി പ്രാർഥിച്ചു മടങ്ങുകയായി രുന്നു. ജൂലൈ 22നു വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്റ്റിംഗ് കേന്ദ്രത്തിനു സമീപം പാറക്കൂട്ടങ്ങളിൽനിന്നു ചിത്രങ്ങളെടു ത്ത വയനാട് പയ്യംപള്ളി സ്വദേശിയായ യുവ ഡോക്ടർ ശ്രീജിത്തും കാണാമറയത്തു തന്നെ. ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി അധികൃതർ ദിവസങ്ങൾനീണ്ട തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തീരത്തോടു ചേർന്ന പാറക്കൂട്ടങ്ങളിൽ കുടുങ്ങിക്കിടക്കാമെന്ന നിഗമനത്തിൽ അധികൃതർ എത്തിയെങ്കിലും ഉറപ്പിക്കാനായില്ല .
ഇക്കഴിഞ്ഞ ജൂലൈ 31 നുണ്ടായ ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും വള്ളം മറിഞ്ഞു കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസ്, അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, കൊല്ലം നീണ്ടകര സ്വദേശി ഗൗതം കൃഷ്ണ എന്നിവർക്കായുള്ള അധികൃതരുടെ തെരച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. നേവി, തീരസംരക്ഷണ സേന, മറൈൻ എൻഫോഴ്സ്മെന്റ്, തീരദേശ പോലീസ് എന്നിവർ കഴിയുന്നത്ര സംവിധാനങ്ങൾ ഉപയോഗിച്ചു തെരച്ചിൽ നടത്തിയെങ്കി ലും ഫലമുണ്ടായില്ല. ഇവർക്കുപരി മുങ്ങൽ വിദഗ്ദരും മത്സ്യത്തൊഴിലാളികളും തെരച്ചിലിനായി രംഗത്തിറങ്ങിയിരുന്നു.
കാണാതായി മൂന്നാഴ്ച തികയുമ്പോഴും ആഴങ്ങളിൽ താഴ് ന്നവർ തിരികെയെത്തിയില്ല . ദിവസങ്ങൾ കഴിഞ്ഞതോടെ തെരച്ചിലിന്റെ ശക്തി കുറഞ്ഞെങ്കിലും പ്രതീക്ഷ കൈവിടാതെയി രിക്കുകയാണ് കുടുംബങ്ങൾ.
Thiruvananthapuram
തിരുവനന്തപുരം: തലസ്ഥാന നഗരം ഓണം വാരാഘോഷത്തിനൊരുങ്ങുന്നു. വൈദ്യുത ദീപാലങ്കാരത്തിന്റെയും കലാപരിപാടികൾ അവതരിപ്പിക്കാനുള്ള വേദികളുടെയും പണികൾ പുരോഗമിക്കുകയാണ്.
നിശാഗന്ധി, കനകക്കുന്ന്, വെള്ളയന്പലം, പാളയം എൽഎംഎസ് ജംഗ്ഷൻ, സെക്രട്ടറിയേറ്റ് പരിസരം, ആയൂർവേദ കോളേജ്, ഓവർബ്രിഡ്ജ് ജംഗ്ഷൻ, കിഴക്കേകോട്ട, തന്പാനൂർ, കവടിയാർ, നിയമസഭ പരിസരം ഉൾപ്പെടെ നഗരത്തിലെന്പാടും വൈദ്യുത ദീപാലങ്കാരത്തിനുള്ള ജോലികൾ പുരോഗമിക്കുകയാണ്. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരുത്തിനാലിനു വൈകുന്നേരം നിശാഗന്ധിയിലാണ് നടക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രനടൻ കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്നു നടി ശോഭന അവതരിപ്പിക്കുന്ന നൃത്തപരിപാടിയും ആഘോഷരാവുകൾക്ക് ആനന്ദം പകരും.
ഇരുപത്തിനാല് മുതൽ മുപ്പത് വരെ തലസ്ഥാന നഗരത്തിലെ 35 വേദികളിൽ 340 ൽപരം പരിപാടികളാണ് അരങ്ങേറുന്നത്. മൂവായിരത്തിൽപ്പരം കലാകാരൻമാരുടെ സർഗവാസനകൾ കാണികൾക്ക് പുത്തനുണർവ് സമ്മാനിക്കും. കേരളത്തിന്റെ സാംസ്കാരിക തനിമയും പൈതൃകവും നിലനിർത്തിയുള്ള പരിപാടികളാണ് ഇത്തവണ ഓരോ ദിവസങ്ങളിലും വിവിധ വേദികളിൽ അരങ്ങേറുന്നത്. കൈതപ്രം ദാമോദരൻ നന്പൂതിരി, വയലാർ ശരത്ചന്ദ്രവർമ, ഉണ്ണി മോനോൻ, വിനീത് ശ്രീനിവാസൻ, പന്തളം ബാലൻ, നജിം അർഷാദ്, വൈക്കം വിജയലക്ഷ്മി, ഹരിശങ്കർ, അനൂപ് ശങ്കർ എന്നീ കലാകാരൻമാർ ഓണാഘോഷപരിപാടികളിൽ പങ്കാളികളാകും. മുപ്പതിനു നടക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ വിവിധ ഫ്ളോട്ടുകൾ അകന്പടി സേവിക്കും.
മാനവീയം വീഥിയിൽ നിന്നും വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന ഫ്ളോട്ടുകൾ ഉൾപ്പെട്ട ഘോഷയാത്ര പാളയം, സ്റ്റാച്യു, ആയൂർവേദ കോളജ് വഴി കിഴക്കേകോട്ടയിൽ സമാപിക്കും.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള 62 വകുപ്പുകൾ സാംസ്കാരിക ഘോഷയാത്രയുടെ ഭാഗമാകും. സമാപനസമ്മേളനത്തിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. കേരളത്തിന്റെ നാടൻ കലാരൂപങ്ങളും മുടിയേറ്റ്, പടയണി, തോൽപ്പാവകൂത്ത് ഉൾപ്പെടെ ഓരോ വേദികളിലും അരങ്ങേറും.
Thiruvananthapuram
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലർ ആർ. സുഗതന്റെ അവധി അപേക്ഷയെച്ചൊല്ലി തിരുവനന്തപുരം കോർപറേഷൻ കൗണ്‍സിലിൽ യോഗത്തിൽ വീ ണ്ടും വാക്കേറ്റം. സപ്ലിമെന്ററി ഗുണഭോക്തൃ പട്ടികയും വാർഷിക പദ്ധതിയുടെ സ്പിൽ ഓവർ പട്ടികയും അംഗീകരിക്കുന്നതിനായി വിളിച്ചുചേർത്ത പ്രത്യേക കൗണ്‍സിലി ലായിരുന്നു സംഭവം.
കൗണ്‍സിൽ ആരംഭിച്ച ഉടൻ യോഗത്തിൽ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ച കൗണ്‍സിലർമാരുടെ പേരുകൾ മേയർ വി.വി. രാജേഷ് വായിച്ചു. സുഗതന്റെയും കെ.എസ്. ശബരീനാഥന്റെയും പേരുകൾ ഇതിൽ ഉൾപ്പെട്ടതോടെ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ജയിലിൽ കഴിയുന്ന സുഗതന്റെ അവധി അപേക്ഷ അംഗീകരിക്കുന്നതു നിയമവിരുദ്ധമാണെന്നും അത് അനുവദിക്കരുതെന്നും പ്രതിപക്ഷ കൗണ്‍സിലറായ എസ്.പി. ദീപക് ആവശ്യപ്പെട്ടു. എന്നാൽ ഈ വിഷയം പ്രത്യേക കൗണ്‍സിലിന്റെ അജണ്ടയിലില്ലെന്നും ചർച്ച ചെയ്യാനാകില്ലെന്നും മേയർ വ്യക്തമാക്കി. തുടർന്ന് അജണ്ട അവതരിപ്പിക്കാൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനോട് മേയർ നിർദേശിച്ചു. ഇതിനിടെ ഇടതുപക്ഷ കൗണ്‍സിലറായ എസ്. ശ്രീകുമാറും വഞ്ചിയൂർ ബാബുവും സുഗതൻ വിഷയത്തിൽ വിഷയത്തിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. സംസാരിക്കാൻ ശ്രമിച്ച എൽഡിഎഫ് അംഗങ്ങളുടെ മൈക്ക് ഓഫ് ചെയ്തതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു. നഗരസഭയിൽ ഭരണസ്തംഭനമാണെന്നു പ്രതിപക്ഷം ആരോപിച്ചപ്പോൾ, മുൻ ഭരണസമിതിയുടെ കാലത്താണ് വികസന പ്രവർത്തനങ്ങൾ നിലച്ചതെന്ന വാദവുമായി ഭരണപക്ഷം പ്രതിരോധിച്ചു.
പ്രതിഷേധവും വാക്പോരും തുടരുന്നതിനിടെ അജണ്ടകൾ പാസാക്കിയതായി പ്രഖ്യാപിച്ച മേയർ, ഏകദേശം അരമണിക്കൂറിനുള്ളിൽ കൗണ്‍സിൽ നടപടികൾ അവസാനിച്ചതായി അറിയിച്ചു. ഓഗസ്റ്റ് 21ന് കൗണ്‍സിലർമാരുടെയും ജീവനക്കാരുടെയും ഓണാഘോഷം സംഘടിപ്പിക്കാനും 22നു മേയർ കെയർ പദ്ധതിയുടെ ഭാഗമായി ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്യാനും തീരുമാനിച്ചതായും മേയർ അറിയിച്ചു.
Thiruvananthapuram
തിരുവനന്തപുരം: പിഎസ്സി ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.
പുരാരേഖാ വകുപ്പിലെ താത്കാലിക തസ്തികകളില്‍ സ്ഥിരം നിയമനം നടത്താനുള്ള നീക്കത്തിനെതിരേയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ബലപ്രയോഗവും നടന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ നേതൃത്വത്തില്‍ രാവിലെ ഒന്‍പതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ഒരാള്‍ മാത്രമാണ് അഭിമുഖത്തില്‍ പങ്കെടുക്കുന്നതെന്നും ഇയാള്‍ ഇടതു നേതാവാണെന്നും നിയമ വിരുദ്ധമായാണ് അഭിമുഖം സംഘടിപ്പിച്ചിരിക്കുന്നതെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണം. പിഎസ്സി ആസ്ഥാനത്തിന്റെ ഗേറ്റു കടന്ന് ഉള്ളിലേക്കു കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസുമായി ഉന്തും തള്ളും നടത്തി. ചിലര്‍ നേരത്തെ തന്നെ മതില് ചാടിക്കടന്ന് ആസ്ഥാനത്തിനുള്ളിലേക്ക് എത്തിയിരുന്നു.
തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസും പിഎസ്സി സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് പുറത്തിറക്കി. പുറത്തിറങ്ങിയ പ്രവര്‍ത്തകര്‍ പിഎസ്സി ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. മുന്‍പും ഈ നിയമനത്തെ ചൊല്ലി വിവാദമുയര്‍ന്നിരുന്നു.
Thiruvananthapuram
വെള്ളറട : ഉന്നത ബന്ധങ്ങളും വ്യാജ വാഗ്ദാനങ്ങളും നൽകി കോടികളുടെ സാമ്പത്തിക - സ്വര്‍ണ തട്ടിപ്പുകള്‍ നടത്തിയ വന്‍ സംഘം വലയിലെന്നു സൂചന. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനായ റെക്കീബ്, ഭാര്യ എ.ആര്. സുമയ്യ എന്ന ഷെറിന്, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരടങ്ങുന്ന സംഘമാണ് തട്ടിപ്പുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണു കണ്ടെത്തൽ.
നേമം വില്ലേജില്‍ പത്തുമുറി ലൈനില്‍ താമസിക്കുന്ന സുമയ്യ, ഭര്‍ത്താവിന്റെ സ്വാധീനം ഉപയോഗിച്ച് വിദ്യാഭ്യാസ വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഉച്ചഭക്ഷണ പദ്ധതിയില്‍ വ്യാജ ബില്ലുകള്‍ ഉണ്ടാക്കി തട്ടിപ്പു നടത്തിയതിനെ തുടർന്നു ജോലിയില്‍നിന്നു പുറത്താക്കപ്പെട്ട സുമയ്യ, പിന്നീട് നടരാജ ഫിനാന്‍സ്, സൂര്യ ഫിനാന്‍സ് എന്നിവിടങ്ങളിലെ ജീവനക്കാരനായ ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്നു പുതിയ തട്ടിപ്പ് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.
2024-26 കാലയളവിൽ ഷെയർ മാർക്കറ്റിൽ വൻലാഭം വാഗ്ദാനം ചെയ്തും വിവിധ ആളുകളുടെ മതപരമായ പശ്ചാത്തലം മുതലാക്കി പേരുകൾ മാറ്റി സമീപിച്ചുമാണ് സംഘം കോടികൾ കവർന്നത്. വെള്ളറട സ്വദേശിയായ മുൻ സൈനികനിൽനിന്ന് 'ഷെറിൻ' എന്ന പേരിൽ സുമയ്യ 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. തുക തിരികെ ചോദിച്ചെത്തിയ ജോസ് എന്ന വ്യക്തിയെ പീഡനക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി നിലനിൽക്കുന്നുണ്ട്. പോലീസ് നടപടിയെ തുടർന്നു പൂട്ടിയ നടരാജ ഫിനാൻസിന്റെ ഉടമയും സൂര്യ ഫിനാൻസിലെ ജീവനക്കാരൻ ശ്രീജിത്തും ചേർന്നു കൊല്ലം സ്വദേശി സീനയുടെ 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുത്ത കേസ് നെയ്യാറ്റിൻകര സ്റ്റേഷനിൽ നിലവിലുണ്ട്. കൂടാതെ വണ്ടി തട്ടിയെടുക്കൽ, വീടുകയറി ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ആര്യങ്കോട്, മാരായമുട്ടം പോലീസ് സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പെരുങ്കടവിള സ്വദേശിയും സിഐഎസ്എഫ് ഉദ്യോഗസ്ഥനുമായ വ്യക്തിയിൽനിന്ന് പ്രണയം നടിച്ച് 453 ഗ്രാം സ്വർണം തട്ടിയെടുത്തതാണ് സംഘത്തിന്റെ മറ്റൊരു അതിക്രമം. സ്വർണം തിരികെ ചോദിച്ച ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും വ്യാജ പരാതി നൽകി ജോലിയിൽനിന്നു സസ്പെൻഷൻ ചെയ്യിപ്പിക്കുകയും ചെയ്തു.
Thiruvananthapuram
വട്ടിയൂർക്കാവ്: കാലാവധി കഴിഞ്ഞ ഇൻഷ്വറൻസ് പോളിസി പുതുക്കി നൽകാമെന്നു വിശ്വസിപ്പിച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
തിരുവനന്തപുരം വലിയവിള സ്വദേശിയും റിട്ട. കോളജ് അധ്യാപകനുമായ ഡോ. അനിൽ കുമാറിന്റെ ഒരു ലക്ഷം രൂപയാണ് ഇൻഷ്വറൻസ് പോളിസി പുതുക്കി നൽകാമെന്ന് പറഞ്ഞ് വ്യാജ ടെലിഫോൺ കോളിന്റെ സഹായത്തോടുകൂടി കവർന്നത്. ഐസിഐസിഐ പ്രുഡൻഷ്യൽ ഇൻഷ്വറൻസ് കമ്പനിയുടെ പേരു പറഞ്ഞായിരുന്നു തട്ടിപ്പ്. റോഷ്നി ശർമ എന്നു സ്വയം പരിചയപ്പെടുത്തിയ യുവതിയാണ് അധ്യാപകനെ ഫോണിൽ ബന്ധപ്പെട്ടത്. 2017-ൽ എടുത്ത പോളിസി ലാപ്സായെന്നും അതു പുതുക്കാൻ അവസരമുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് അനുരാധ ജെയ്ൻ എന്ന ഉദ്യോഗസ്ഥയുടെ നമ്പർ നൽകുകയും ഐആർഡിഎഐയുടെ സ്ഥിരീകരണം ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്തു. പോളിസി പുതുക്കുന്നതിനു രണ്ടുതവണത്തെ പ്രീമിയം തുകയായ ഒരു ലക്ഷം രൂപ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു.
ഐസിഐസിഐ ബാങ്കിന്റെ ചിഹ്നവും വിവരങ്ങളും അടങ്ങിയ ലെറ്റർപാഡും വ്യാജ വാട്ട്സ്ആപ്പ് പ്രൊഫൈലുകളും കാണിച്ചാണ് തട്ടിപ്പുകാർ വിശ്വാസ്യത സൃഷ്ടിച്ചത്. ഇതിനുശേഷം പരാതിക്കാരൻ വഴുതക്കാട് ബ്രാഞ്ചിൽനിന്ന് തുക ഇവരുടെ അക്കൗണ്ടിലേക്കു കൈമാറുകയായിരുന്നു. എന്നാൽ പിന്നീട് പോളിസി പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് അറിയിപ്പോ കോളോ വന്നില്ല. സംശയത്തിന്റെ പേരിൽ സുഹൃത്തുമായി സംസാരിച്ചപ്പോഴാണ് അനിൽ കുമാറിനു കബളിപ്പിക്കപ്പെട്ട വിവരം മനസിലായത്. തുടർന്നു പരാതി നൽകി. സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.
Thiruvananthapuram
നെയ്യാറ്റിന്‍കര: ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ആറാലുംമൂട്ടില്‍ കാര്‍ യാത്രികരില്നിന്നും 125 ഗ്രാം എംഡിഎംഎ പിടികൂടി. അമ്മയും മകനുമുൾപ്പെടെ നാലുപേർ പിടിയിലായി.
ഈഞ്ചയ്ക്കല്‍ അക്ഷരവീഥിയില്‍ കിരണ്‍ (33), അമ്മ ബീന (50), കിരണിന്റെ സുഹൃത്തുക്കളായ തിരുനെല്‍വേലി സ്വദേശിനി സന്ധ്യ (18), ചാല സ്വദേശി അക്ഷയ് എ.എസ്. നായര്‍ (26) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ പതിവായി എംഡിഎംഎ കടത്തുന്നവരാണെന്ന വിവരം എക്സൈസിനു നേരത്തെ ലഭിച്ചിരുന്നു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ആര്. ഹിരോഷിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബെംഗളൂരുവില്‍ നിന്നുള്ള ലഹരി പദാര്ഥങ്ങള്ക്കൊപ്പം കാറില്‍ തുണികളുമായിട്ടായിരുന്നു കിരണിന്റെയും സംഘത്തിന്റെയും യാത്ര. വസ്ത്രവ്യാപാരികളാണെന്നു മറ്റുള്ളവര്‍ക്ക് തോന്നാനായിട്ടാണ് ഈ വിദ്യ പ്രയോഗിച്ചതെന്നാണ് എക്സൈസ് നിഗമനം. വാഹനം പരിശോധിച്ചാലും കുടുംബാംഗങ്ങളാണെന്നു തോന്നിക്കും വിധമാണ് ഈ സംഘം സഞ്ചരിച്ചിരുന്നത്. കാറിന്റെ സ്റ്റീരിയോ സിസ്റ്റത്തിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. കാറില്‍ കിരണിന്റെ എട്ടു വയസുള്ള മകളുമുണ്ടായിരുന്നു. രണ്ടു വര്‍ഷമായി ഭാര്യയുമായി അകന്നു കഴിയുകയാണ് കിരണ്‍. എക്സൈസ് ഉദ്യോഗസ്ഥര്‍ കിരണിന്റെ മകളെ ബന്ധുക്കള്‍ക്കു കൈമാറി. നാലുപേരുടെയും മൊബൈല്‍ ഫോണുകളും വാഹനവും പിടിച്ചെടുത്തു. ബീനയുടെ ഫോണ്‍ വഴിയാണ് ലഹരി കച്ചവടം നടന്നിരുന്നത്. ഇവരുടെ കൈയിൽനിന്നു 10000 രൂപയും പിടിച്ചെടുത്തു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ആര്. മനോജ് സ്ഥലത്തെത്തി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി. എക്സൈസ് ഇന്‍സ്പെക്ടര്‍ നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഘത്തില്‍ കൂടുതല്‍ അംഗങ്ങളുണ്ടോയെന്നും മറ്റുകേസുകളുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.
Thiruvananthapuram
നെടുമങ്ങാട്: അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പ്രഭാത-സായാഹ്ന ശാഖയുടെ ഉദ്ഘാടനം അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് വി.എസ്. സജീവ്കുമാർ അധ്യക്ഷത വഹിച്ചു.
ബാങ്ക് മുൻ പ്രസിഡന്റ് കെ.എസ്. സുനിൽകുമാർ ലോക്കർ ഉദ്ഘാടനം നിർവഹിച്ചു. വിവിധ നിക്ഷേപങ്ങളുടെയും അക്കൗണ്ടുകളുടെയും വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഷജിത, നെടുമങ്ങാട് അസിസ്റ്റന്റ് രജിസ്ട്രാർ ശ്യാംകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയൻ നായർ, ബാങ്ക് മുൻ പ്രസിഡന്റുമാരായ അഡ്വ. ആർ. രാജ്മോഹൻ, ജയകുമാരൻ നായർ, എം. സൈനുലാബ്ദീൻ, വാർഡ് മെമ്പർ നിസ, ബോർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഭരണ സമിതി അംഗം എസ്.എ. റഹിം സ്വാഗതവും ബാങ്ക് മാനേജിങ് ഡയറക്ടർ പി. സജിത്ത് നന്ദിയും പറഞ്ഞു.
Thiruvananthapuram
കല്ലറ: ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമം. സുധീർഷാ പാലോട് എംഎൽഎയുടെ ഇടപെടലിൽ 40 കുടുംബങ്ങൾക്ക് കരം ഒടുക്കി നൽകി.
നന്ദിയോട് പഞ്ചായത്തിലെ കുറുപുഴ ഉന്നതിയിൽപ്പെട്ട ഒൻപത് ഏക്കർ ഹരിജൻ ഉന്നതിയിലെ 40 കുടുംബങ്ങൾക്കാണ് റവന്യൂ വകുപ്പ് കരം ഒടുക്കി രസീത് കൈമാറിയത്. ഉന്നതിയിലെ നിവാസികൾ 2013 വരെ കരം ഒടുക്കിയിരുന്നെങ്കിലും പിന്നീട് വനഭൂമി എന്ന കാരണത്തിൽ കരം എടുത്തിരുന്നില്ല. ഇതിമൂലം ഉന്നതിയിലെ കുടുംബാഗംങ്ങൾക്ക് വസ്തു ക്രയവിക്രയം ചെയ്യുന്നതിനോ, വായ്പകൾ എടുക്കുന്നതിനോ കഴിയാത്ത സാഹചര്യമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് നന്ദി അറിയിച്ച് ഉന്നതിയിലെത്തിയ എംഎൽഎയോട് ഇവർ തങ്ങളുടെ ദുരിതങ്ങൾ വിശദീകരിച്ചു. തുടർന്ന് ഇക്കാര്യം എംഎൽഎ, റവന്യുമന്ത്രി എ.പി. അനിൽകുറിന്റെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. എംഎൽഎയുടെ നിർദേശപ്രകാരം റവന്യൂവകുപ്പ് സ്വീകരിച്ച നടപടികളിലൂടെയാണ് ഉന്നതിയിലെ കുടുംബങ്ങൾക്ക് കരം ഒടുക്ക് രസീത് ലഭിച്ചത്.
നെടുമങ്ങാട് താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ സുധീർ ഷാ പാലോട് എംഎൽഎ കുടുംബങ്ങൾക്ക് കരം ഒടുക്ക് രസീതുകൾ കൈമാറി. തഹസിൽദാർ വി.എൻ. നന്ദകുമാർ, ഭൂരേഖ തഹസിൽദാർ സന്തോഷ്, കുറുപുഴ വില്ലേജ് ഓഫീസർ സനൂജ ബീവി, പഞ്ചായത്ത് മുൻ പ്രസിഡന്റ് ബാജിലാൽ, പഞ്ചായത്ത് അംഗം ജീവൻ കുമാർ, മുൻ പഞ്ചായത്ത് അംഗം വിനു വി. ലാൽ, രാജ്കുമാർ, നന്ദിയോട് ബി. സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.
Thiruvananthapuram
നെയ്യാറ്റിന്‍കര: പെരുകാവ് ഈഴക്കോട് സെന്റ് ഫ്രാന്‍സിസ് എല്‍പി സ്കൂളിലെ ഓണാഘോഷം നാളെ നടക്കും. അത്തപ്പൂക്കളം, കൈകൊട്ടിക്കളി, തിരുവാതിര, കോല്‍ക്കളി, നാടന്‍പാട്ട്, ഓണസദ്യ, കസേരചുറ്റ്, ഉറിയടി, വഞ്ചിപ്പാട്ട്, വടംവലി എന്നിവയുണ്ടാകും.
നഗരസഭയുടെ പരിധിയിലെ ബ്രഹ്മംകോട് നഴ്സറി സ്കൂളിലെ ഓണാഘോഷം ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് കെ.കെ. ഷിബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാര്, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
നെല്ലിമൂട് ദേശാഭിവര്‍ധിനി ഗ്രന്ഥശാലയുടെ ഓണാഘോഷവും നവതി ആഘോഷങ്ങളുടെ സമാരംഭവും 22 മുതല്‍ 24 വരെ ദേശാഭിവര്‍ധിനി ഓഡിറ്റോറിയത്തില്‍ നടക്കും. സാംസ്കാരിക സമ്മേളനം, വനിതാ സമ്മേളനം, കലാ- കായിക- സാഹിത്യ മത്സരങ്ങള്‍, സെമിനാറുകള്‍, മെഡിക്കല്‍ ക്യാന്പ്, കുടുംബസംഗമം മുതലായവ സംഘടിപ്പിച്ചിട്ടുണ്ട്.
വലിയവിള ബിഎംഎല്പിഎസിലെ ഓണാഘോഷം - ആവണിത്തുന്പി നാളെ നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.ആര്. പ്രാണകുമാര്‍ മുഖ്യാതിഥിയാകും.
വടക്കേക്കോട്ട റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും 23ന് നെയ്യാറ്റിന്‍കര സ്വദേശാഭിമാനി സ്മാരക ഗവ. ടൗണ്‍ എല്‍പി സ്കൂളില്‍ നടക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ ഉദ്ഘാടനം ചെയ്യും.
Thiruvananthapuram
വിഴിഞ്ഞം : കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മുൻ എംഎൽഎ കുഞ്ഞുകൃഷ്ണൻ നാടാർ അനുസ്മരണം എം. വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കരുംകുളം ജയകുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ ലെനിൻ, ആഡോൾഫ് മുറായിസ്, മണ്ഡലം പ്രസിഡന്റുമാരായ തങ്കരാജ്, പരണിയം ഫ്രാൻസിസ്, ജെ. ജോണി, അശോക് കുമാർ, കാഞ്ഞിരംകുളം ശരത് കുമാർ, അനിൽ വി. സലാം, സുരേന്ദ്രൻ, ഷാജി, പാമ്പുകാല ജോസ്, പുല്ലുവിള ആന്റണി, വിഴിഞ്ഞം യേശുദാസ്, ലെനിൻ ഗോമസ്, എം.ജി. അനീഷ് തുടങ്ങിയവർ പങ്കെടുത്തു
Thiruvananthapuram
കല്ലമ്പലം: സൗഹൃദയുടെ പൂപ്പാടങ്ങൾ വർണ്ണം വിതറി, നാട്ടുകാർക്ക് സൗജന്യപ്രവേശനം. കടുവയിൽ സൗഹൃദ റസിഡൻസ് അസോസിയേഷനു കീഴിലുള്ള വനിതാ കൂട്ടായ്മയാണ് സ്വകാര്യ പുരിയിടത്തിൽ പുഷ്പ കൃഷി നടത്തിയത്.
ഓണക്കാല വിളവെടുപ്പ് ലക്ഷ്യമാക്കി സർക്കാർ സഹായത്തോടെയായിരുന്നു കൃഷി. മണമ്പൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ഒൻപതു വനിതകളാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. അവരുടെ കൃഷി രീതി നാടിനു മാതൃകയായി. ഈ വർഷത്തെ മികച്ച കർഷക കൂട്ടായ്മയായി മണമ്പൂർ പഞ്ചായത്ത് കർഷകദിനത്തിൽ ഇവരെ ആദരിക്കുകയും ചെയ്തു.
ബെന്ദി, വാടാമല്ലി എന്നിവയും വെണ്ട, വഴുതന, തക്കാളി, മുളക്, മീറ്റർ പയർ, വെള്ളരി, ചോളം, ചീര എന്നീ പച്ചക്കറികളുമാണ് കൃഷി ചെയ്തുത്. പൊതുജനങ്ങൾക്ക് പൂപ്പാടവും പച്ചക്കറി കൃഷിയും കാണുന്നതിനായി ഞായറാഴ്ച വരെ വൈകുന്നേരം നാലു മുതൽ ആറുവരെ സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇതര സ്ഥലങ്ങളിലെല്ലാം പൂ കൃഷി കാണുന്നതിന് ടിക്കറ്റു വച്ച് തുകയിടാക്കുന്നുണ്ട്. എന്നാൽ സൗഹൃദ അക്കാര്യത്തിലും ഉദാര മനസ്കരാണ്. പൂന്തോട്ടം സന്ദർശിക്കുവാനും ചിത്രങ്ങൾ പകർത്തുവാനും അവസരമുണ്ട്.
Thiruvananthapuram
നെടുമങ്ങാട്: താലൂക്ക് എൻഎസ്എസ് കരയോഗം യൂണിയനിൽപ്പെട്ട മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ഫെഡറൽ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 3.25 കോടി രൂപ ലിങ്കേജ് ലോണായി വിതരണം ചെയ്തു. നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റും എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറുമായ അഡ്വ. വി.എ. ബാബുരാജ് ലോൺ വിതരണം ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി ഐ.വി. ഷിബുകുമാർ, എൻഎസ്എസ് ഇൻസ്പെക്ടർ എം.ഒ. മനോജ്, ഫെഡറൽ ബാങ്ക് നെടുമങ്ങാട് ബ്രാഞ്ച് മാനേജർ അൻസു തങ്കം ജോസഫ്, മന്നം സോഷ്യൽ സർവീസ് സൊസൈറ്റി കോ-ഓർഡിനേറ്റർ ടി.ബി. ബാലരാമചന്ദ്രൻ നായർ, യൂണിയൻ കമ്മറ്റിയഗംങ്ങൾ, ഫെഡറൽ ബാങ്ക് മൈക്രോ ക്രഡിറ്റ് ഓഫീസർമാരായ അതുൽ, സൗമ്യ, രാജി തുടങ്ങിയവർ പങ്കെടുത്തു.
Kollam
ശാസ്താംകോട്ട: ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന ഓണാഘോഷ പരിപാടികളുടെയും കാര്‍ഷികോത്പന്ന-കാര്‍ഷികോപകരണ മേളയുടെയും ഉദ്ഘാടനം സ്കൂള്‍ ഡയറക്ടര്‍ ഫാ. ഡോ. ജി. ഏബ്രഹാം തലോത്തില്‍ നിര്‍വഹിച്ചു. ഓണത്തിന്റെ പൈതൃകവും കാര്‍ഷിക സംസ്കാരത്തിന്റെ മഹത്വവും വിളിച്ചോതിയ ആഘോഷത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും പങ്കെടുത്തു. മാവേലിയും വാമനനും മലയാള മങ്കമാരുമായി വിവിധ വേഷങ്ങളില്‍ കുട്ടികള്‍ അണിനിരന്നത് ആഘോഷത്തിന് വര്‍ണപ്പകിട്ടേകി.
കലപ്പ, നുകം, മെതിപ്പലക, പറ, നാഴി, ഇടങ്ങഴി, തുടം, അരിവാള്‍, ചാണ, ചാട്ട, കോളാമ്പി, ചെല്ലപ്പെട്ടി, തളിക, ഓട്ടുവിളക്കുകള്‍ തുടങ്ങിയ പരമ്പരാഗത കാര്‍ഷിക-ഗൃഹോപകരണങ്ങളും വിവിധ കാര്‍ഷികോത്പന്നങ്ങളും അണിനിരന്ന മേള ഏറെ ശ്രദ്ധേയമായി. പ്രിന്‍സിപ്പല്‍ ബോണി ഫേഷ്യാ വിന്‍സന്റ്, അഡ്മിനിസ്ട്രേറ്റര്‍ കൊച്ചുമോള് കെ. സാമുവല്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, കോ - ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികളും ഓണക്കളികളും നിറഞ്ഞ ആഘോഷം സ്കൂള്‍ അങ്കണത്തെ ഉത്സവലഹരിയിലാഴ്ത്തി.
കൊട്ടാരക്കര : സെന്റ് ഗ്രിഗോറിയോസ് കോളജ് അലുമ്നി അസോസിയേഷന് ഓണാഘോഷം -കനിവോണം 26 പ്രിന്‍സിപ്പല്‍ ഡോ. ഫ്രാന്‍സിസ് ചാക്കോ ഉദ്ഘാടനം ചെയ്തു. കെ.ഒ. രാജുക്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ.ജി ആശ, ഫാ. ജോസഫ് മാത്യു, ട്രഷറര്‍ മാത്യു വര്‍ഗീസ്, കൊട്ടാരക്കര പൊന്നച്ചന്, ഡോ. വി. മനു, മെനു ജോണ്‍, ജോര്‍ജ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. 30 കുടുംബങ്ങള്‍ക്ക് ഓണകിറ്റുകളും ചികിത്സ സഹായവിതരണവും നടത്തി.
പുനലൂര്‍: ടോക് എച്ച് പബ്ലിക് സ്കൂളിലെ ഓണം-നബിദിനാഘോഷങ്ങളുടെ ഭാഗമായി അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സമാഹരിച്ച ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. അരി, പലവ്യഞ്ജനങ്ങള്‍, പലഹാരങ്ങള്‍ എന്നിവയടങ്ങുന്ന കിറ്റ് നിര്‍ധന കുടുംബങ്ങള്‍ക്ക് നല്കി സ്കൂള്‍ മാനേജര്‍ പി.ടി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എലിക്കാട്ടൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാത്മാ ചാരിറ്റബിള്‍ ട്രസ്റ്റ് സന്ദര്‍ശിച്ച സംഘം അവിടെയുള്ള വൃദ്ധജനങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ കൈമാറി.
പ്രായമായവരെ ചേര്‍ത്തുനിറുത്തുകയും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് ചടങ്ങില്‍ സംസാരിച്ച പ്രിന്‍സിപ്പല്‍ എസ്. നിഷ പറഞ്ഞു.
Kollam
ചാത്തന്നൂര്‍: ഹരിതകര്‍മസേനയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കിയിരുന്ന ഉത്സവബത്ത ഇക്കുറിയില്ലാത്തതില് പ്രതിഷേധം. വിശേഷ ദിനങ്ങളില്‍ ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് വര്‍ഷമായി ഉത്സവബത്ത നല്കുന്നുണ്ടായിരുന്നു. മറ്റു മേഖലകളിലെ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉത്സവബത്ത പ്രഖ്യാപിച്ചപ്പോള്‍ ഹരിതകര്‍മ സേനയെ അവഗണിച്ചെന്നാണ് പ്രധാന പരാതി. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ 1000 രൂപയും കഴിഞ്ഞ വര്‍ഷം 1250 രൂപയുമാണ് നല്‍കിയത്. എന്നാല്‍ ഇത്തവണ ഉത്സവബത്ത ഇല്ലെന്നാണ് അറിയിപ്പ്. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി ആയിരത്തിലധികം ഹരിതകര്‍മ സേനാംഗങ്ങളുണ്ട്.
കൊല്ലം കോര്‍പ്പറേഷനില്‍ നൂറിലേറെയും. ഒരു പഞ്ചായത്തില്‍ വാര്‍ഡ് എണ്ണം അനുസരിച്ച് അറുപതുവരെ അംഗങ്ങളുണ്ട്. രണ്ടുപേര്‍ വീതമാണ് ഓരോ വാര്‍ഡുകളിലെയും വീടുകളില്‍ നിന്ന് അജൈവ മാലിന്യം കൃത്യമായ ഇടവേളകളില്‍ ശേഖരിച്ച് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രത്തില്‍ എത്തിക്കുന്നത്. ഇവിടെനിന്നു മാലിന്യം തരംതിരിച്ച് റിസോഴ്സ് റിക്കവറി ഫെസിലിറ്റി കേന്ദ്രത്തിലേക്ക് അയയ്ക്കും.
രാവിലെ വീട്ടില്‍നിന്ന് ഇറങ്ങിയാല്‍ വൈകിട്ടു വരെ ഒരു സുരക്ഷയും ഇല്ലാതെ ജോലിയില്‍ ഏര്‍പ്പെടുന്നവരാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍. വീടുകളില്‍ നിന്ന് 50 രൂപയും സ്ഥാപനങ്ങളില്‍നിന്ന് 100 രൂപയുമാണ് ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ ഫീയായി ലഭിക്കുക. മാസത്തില്‍ എട്ടുമുതല്‍ 15 ദിവസം വരെ ഇവര്‍ക്ക് വീടുകള്‍ കയറിയിറങ്ങണം. ബാക്കിയുള്ള ദിവസങ്ങളിലാണ് ഇവ തരംതിരിക്കുക. മാലിന്യം ശേഖരിക്കേണ്ടതിനെക്കുറിച്ച് കലണ്ടറുമുണ്ട്.
തുച്ഛമായ തുക മാത്രമാണ് ഹരിത കര്‍മ്മ സേനയുടെ പ്രതിഫലം. വിശേഷ ദിനങ്ങളില്‍ ലഭിക്കുന്ന ഉത്സവബത്ത ഇവര്‍ക്ക് വലിയ ആശ്വാസമായിരുന്നു. വെയിലും മഴയും അവഗണിച്ച് നാടിന്റെ ആരോഗ്യത്തിന് കാവലാളാകുന്ന തങ്ങളെ അവഗണിക്കുന്നു എന്നാണ് സേനാംഗങ്ങളുടെ പരാതി.
Kollam
തേവലക്കര ഈസ്റ്റ് : ഓണാഘോഷത്തിന് ആവേശം പകര്‍ന്ന് ജിഎല്‍പിഎസ് തേവലക്കര ഈസ്റ്റില്‍ കരടികളി അരങ്ങേറി. അരിനല്ലൂര്‍ കരടികളി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വാര്‍ഡ് മെമ്പര്‍ വര്‍ഗീസ് തരകന് ഉദ്ഘാടനം ചെയ്തു.
ഓണക്കാലത്തെ നാടന്‍ കലാരൂപങ്ങളുടെ താളവും തുടിയും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കരടികളി സംഘടിപ്പിച്ചത്.
പിടിഎ പ്രസിഡന്റ് സരോജാക്ഷന്‍, പ്രധാന അധ്യാപിക റഫീന, കാട്ടുവിള ഗോപാലകൃഷ്ണപിള്ള, അരുൺകുമാര്‍, ശശികല, രാജ്ലാല് തോട്ടുവാല്‍, ജ്യോതിഷ് കണ്ണന്, കീര്‍ത്തന, ഷിബി എന്നിവര്‍ നേതൃത്വം നല്കി.
Kollam
കൊല്ലം: 21-ാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ നയിക്കുവാന്‍ സ്വപ്നം കണ്ട ഭരണാധികാരിയായിരുന്നു രാജീവ്ഗാന്ധിയെന്നും 18-ാം വയസില്‍ വോട്ടവകാശം നല്‍കിയതിലൂടെ യുവാക്കളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവന്നത് അദ്ദേഹത്തിന് പുതിയ കാഴ്ചപ്പാടുകളോടുള്ള സമീപനമായിരുന്നെന്നും ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്.
രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡിസിസിയില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി വൈസ് പ്രസിഡന്റ് എസ്.വിപിന ചന്ദ്രന് അധ്യക്ഷത വഹിച്ചു.
ജി.ജയപ്രകാശ്, ഡി ഗീതാകൃഷ്ണന്‍, വിഷ്ണുസുനില്‍ പന്തളം, മേച്ചേഴത്ത് ഗിരീഷ്, ബി.ശങ്കരനാരായണപിള്ള, വി.എസ്. ജോണ്സണ്, സജീവ് പരിശവിള, എ.ഹബീബ്സേട്ട്, എം.സുജയ്, പാലത്തറ രാജീവ്, എം.മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.
Kollam
കൊല്ലം: രാജ്യത്ത് നിലനില്‍ക്കുന്ന വിവാദങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി യാണ് ദേശീയ ഗീതാലാപന വിവാദം നിലനിര്‍ത്തുന്നതെന്ന് മെക്ക കൊല്ലം താലൂക്ക് സമ്മേളനം. നീറ്റിന് പിറകെ നെറ്റ് പരീക്ഷയും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസരഗം വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുന്നതാകരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എ.ഷാനവാസിന്റെ അധ്യക്ഷതയില്‍ കൂടിയ താലൂക്ക് സമ്മേളനം ലീഗല്‍ അഡൈ്വസര്‍ ഡോ.അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കാരാളികോണം ജുനൈദ് ഖാന് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി തേവലക്കര ജെ. എം. നാസറുദീന്‍, ജില്ലാ വൈസ് പ്രസിഡന്റ് എസ്. മുഹമ്മദ് സുഹൈല്‍ കൊല്ലൂര്‍വിള, എം. കമാലുദീന്, ഡോ. എം.എം. കുഞ്ഞ്, മുഹമ്മദ് കോയ,ഷാഫി ദില്ദാര്,ഡോ. അനീഷ്, ഹാഷിംകുട്ടി, മുഹമ്മദ് ഇഖ്ബാല്‍, നജി ഇബ്രാഹിം, നാസറുദീന്‍ മേവറം, യു.എം. മുഹമ്മദ് സാലിം, ഷെഫീഖ് എന്നിവര്‍ പ്രസംഗിച്ചു.
പുതിയ താലൂക്ക് ഭാരവാഹികളായി ഷാഫി ദില്ദാര് - രക്ഷാധികാരി, ഹാഷിംകുട്ടി - പ്രസിഡന്റ്, മുഹമ്മദ് ഇഖ്ബാല്‍ - സെക്രട്ടറി, യു.എം. സാലിം - ട്രഷറര്‍ എന്നിവരെ യോഗത്തില്‍ തെരഞ്ഞെടുത്തു.
Kollam
ചടയമംഗലം: ജീവനൊടുക്കാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയെ സിപിആര്‍ നല്കി ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ ചടയമംഗലം എസ്ഐഎഫ്ആര് മനോജിനെയും ഹോം ഗാര്‍ഡ് പി ജ്യോതിയെയും ആദരിച്ചു.
ഇളമാട് മദര്‍ തെരേസ സ്നേഹസ്പര്‍ശം ഹെല്‍ത്ത് ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ സ്നേഹാദരവ് സ്റ്റേഷനില്‍ എത്തി പാലിയേറ്റീവ് സെക്രട്ടറി അന്‍സാര്‍ റഹിം നല്കി. പാലിയേറ്റീവ് എക്സിക്യൂട്ടീവ് അംഗങ്ങളായ എല്‍.ബി. വിമലാദേവി, സോജു, വൈശാഖ്, അല്‍ത്താഫ് എന്നിവരും സന്നിഹിതരായിരുന്നു.
Kollam
പാരിപ്പള്ളി: പാരിപ്പള്ളിയില്‍ അശാസ്ത്രീയമായ ദേശീയപാത 66 നിര്‍മാണം മൂലം വ്യാപാരികളും പൊതുജനങ്ങളും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അനാഥമായി കൊണ്ടിരിക്കുന്ന പാരിപ്പള്ളി ജംഗ്ഷനെ ദീര്‍ഘവീക്ഷണത്തോടെയുള്ള സമഗ്രവുമായ വികസനത്തിനായി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മെച്ചപ്പെടുത്താനുള്ള നടപടി ഉണ്ടാകണമെന്ന് പാരിപ്പള്ളി വികസന സമിതി ആവശ്യപ്പെട്ടു.
നിലവില്‍ ഉപയോഗശൂന്യമായി കിടക്കുന്ന പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ ഒഴിവാക്കി സമഗ്രമായ വികസനത്തിനായി ബസ് ടെര്‍മിനല്‍ സ്ഥാപിക്കണം. ഉചിതമായ മറ്റൊരു സ്ഥലം കണ്ടെത്തി മികച്ച രീതിയില്‍ സാധാരണക്കാര്‍ക്ക് ഉപയോഗപ്പെടുത്തുന്ന രീതിയില്‍ കമ്യൂണിറ്റി ഹാള്‍ മാറ്റി സ്ഥാപിക്കണമെന്നും പാരിപ്പള്ളി വികസന സമിതി ചെയര്മാന് പാരിപ്പള്ളി വിനോദ് ആവശ്യപ്പെട്ടു.
Kollam
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഏകദേശം 361 കോടി രൂപ ചെലവഴിച്ചുള്ള വന്‍ വികസന നിര്‍മാണ പ്രവൃത്തികളാണ് നടന്നുവരുന്നതായി കൊല്ലം റെയില്‍വേ അധികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ട് മാതൃകയിലുള്ള അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പുനര്‍വികസന പദ്ധതിയില്‍ സൗത്ത്, നോര്‍ത്ത് എന്നീ രണ്ട് പ്രധാന ടെര്‍മിനലുകളാണ് നിര്‍മിക്കുന്നത്. യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് മാതൃകയിലുള്ള സുഗമമായ യാത്രാനുഭവം നല്കുന്ന രീതിയിലാണ് ഇവയുടെ രൂപകല്‍പ്പന.
സൗത്ത് ടെര്‍മിനല്‍ (പ്രധാന കെട്ടിടം)
ഏകദേശം 22,655 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളിലായി നിര്‍മിക്കുന്ന ഈ കെട്ടിടത്തിലാണ് സ്റ്റേഷന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വിസ്തൃതമായ പാസഞ്ചര്‍ സര്‍ക്കുലേഷന്‍ സ്പേസ്, സെക്യൂരിറ്റി പരിശോധനയ്ക്കും ബാഗേജ് സ്കാനിംഗിനുമുള്ള പ്രത്യേക സംവിധാനങ്ങള്‍ ഈ കെട്ടിടത്തിലുണ്ടാവും.
കൂടാതെ ടിക്കറ്റ് കൗണ്ടറുകള്‍, റിസര്‍വേഷന്‍ ഓഫീസ്, ഹെല്‍പ്പ് ലൈന്‍ ബൂത്തുകള്‍, വിശാലമായ വെയ്റ്റിംഗ് ഹാളുകള്‍, വിഐപി ലോഞ്ചുകള്‍, റെസ്റ്റോറന്റുകള്‍, ആര്‍പിഎഫ്/സുരക്ഷാ ഓഫീസുകള്‍ എന്നിവയ്കേകു പുറമെ എട്ട് ലിഫ്റ്റുകളും 10 എസ്കലേറ്ററുകളും സൗത്ത് ടെര്‍മിനലില്‍ മാത്രം സജ്ജമാക്കുന്നുണ്ട്.
നോര്‍ത്ത് ടെര്‍മിനല്‍
ഏകദേശം 918 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ഈ കെട്ടിടം ദേശീയപാത 744ന് സമീപം സ്ഥിതി ചെയ്യുന്നതിനാല്‍ ആ ഭാഗത്തുനിന്നെത്തുന്ന യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ സ്റ്റേഷനിലേക്കു പ്രവേശിക്കാം. ടിക്കറ്റ് കൗണ്ടറുകള്‍, ബുക്കിംഗ് ഓഫീസുകള്‍, ചെറിയ റീട്ടെയില്‍ ഷോപ്പുകള്‍/കിയോസ്കുകള്‍, വന്നിറങ്ങുന്നവര്‍ക്കും പോകുന്നവര്‍ക്കുമുള്ള പ്രത്യേക എക്സിറ്റ്/എന്‍ട്രി ലോബികള്‍ എന്നിവയ്ക്കു പുറമെ രണ്ടു ലിഫ്റ്റുകളും നാല് എസ്കലേറ്ററുകളും ഇതില്‍ ഉള്‍പ്പെടുന്നു.
എയര്‍ കോണ്‍കോഴ്സ്
റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസന പദ്ധതിയില്‍ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണമാണ് പ്ലാറ്റ്ഫോമുകള്‍ക്ക് മുകളിലായി ഉയരുന്ന കൂറ്റന്‍ എയര്‍ കോണ്‍കോഴ്സ്. വിമാനത്താവളങ്ങളിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചുകള്‍ക്ക് സമാനമായ അനുഭവമാണ് ഇത് യാത്രക്കാര്‍ക്ക് നല്‍കുന്നത്. എയര്‍ കോണ്‍കോഴ്സ് പൂര്‍ത്തിയാകുന്നതോടെ പ്ലാറ്റ്ഫോമുകളിലെ തിരക്ക് ഗണ്യമായി കുറയുകയും യാത്രക്കാര്‍ക്ക് സുരക്ഷിതവും ആധുനികവുമായ യാത്രാനുഭവം ലഭിക്കുകയും ചെയ്യും.
ഏകദേശം 36 മീറ്റര്‍ വീതിയിലാണ് എയര്‍ കോണ്‍കോഴ്സ് നിര്‍മിക്കുന്നത്. ഇത് രണ്ട് പ്രധാന ടെര്‍മിനലുകളെയും എല്ലാ പ്ലാറ്റ്ഫോമുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നു.
ട്രെയിന്‍ ഇറങ്ങുന്നവരും കയറാന്‍ എത്തുന്നവരും തമ്മിലുള്ള തിരക്ക് ഒഴിവാക്കാന്‍ ഇത് സഹായിക്കും.
കോണ്‍കോഴ്സ് വഴി യാത്രക്കാര്‍ക്ക് അതത് പ്ലാറ്റ്ഫോമുകളിലേക്ക് നേരിട്ട് ലിഫ്റ്റുകള്‍, എസ്കലേറ്ററുകള്‍, പടികള്‍ എന്നിവ വഴി ഇറങ്ങാം. പ്ലാറ്റ്ഫോമുകളില്‍ തിരക്കില്‍ നില്‍ക്കാതെ, വിശാലവും എയര്‍കണ്ടീഷന്‍ ചെയ്തതുമായ വെയ്റ്റിംഗ് ഏരിയകളില്‍ യാത്രക്കാര്‍ക്ക് ട്രെയിന്‍ വരുന്നതുവരെ സമയം ചെലവഴിക്കാം. ഫുഡ് കോര്‍ട്ടുകള്‍, റെസ്റ്റോറന്റുകള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്, എടിഎമ്മുകള്‍, എക്സിക്യൂട്ടീവ് ലോഞ്ചുകള്‍ എന്നിവ എയര്‍ കോണ്‍കോഴ്സിന് ഉള്ളില്‍ സജ്ജീകരിക്കും.
ട്രെയിനുകളുടെ സമയവിവരങ്ങള്‍, പ്ലാറ്റ്ഫോം മാറ്റങ്ങള്‍ എന്നിവ തത്സമയം അറിയാന്‍ കൂറ്റന്‍ എല്‍ഇഡി ഡിസ്പ്ലേ ബോര്‍ഡുകളും അനൗണ്‍സ്മെന്റ് സിസ്റ്റങ്ങളും എയര്‍ കോണ്‍കോഴ്സില്‍ ഉണ്ടാകും.
മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ്
പുനര്‍വികസന പദ്ധതിയുടെ ഭാഗമായി യാത്രക്കാരുടെയും സന്ദര്‍ശകരുടെയും വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്നതിനായി അത്യാധുനിക രീതിയിലുള്ള മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യമാണ് നിര്‍മിക്കുന്നത്. ഈ സൗകര്യം പൂര്‍ത്തിയാകുന്നതോടെ കൊല്ലം സ്റ്റേഷന് പരിസരത്തെ ദീര്‍ഘകാലത്തെ പാര്‍ക്കിംഗ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകും.
സൗത്ത് ടെര്‍മിനലിന് സമീപത്തായാണ് ബഹുനില പാര്‍ക്കിംഗ് സമുച്ചയം ഉയരുന്നത്. നൂറുകണക്കിന് വാഹനങ്ങള്‍ ഒരേസമയം നിര്‍ത്തിയിടാന്‍ ശേഷിയുള്ളതാണ് ഈ ഘടന. 500ലധികം ഇരുചക്രവാഹനങ്ങളും 250ലധികം നാലുചക്രവാഹനങ്ങളും (കാറുകള്‍) ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള വിശാലമായ സ്ഥലസൗകര്യം ഇവിടെയുണ്ടാകും.
ഭാവിയിലെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി, ഇലക്ട്രിക് കാറുകളും ഇരുചക്ര വാഹനങ്ങളും ചാര്‍ജ് ചെയ്യുന്നതിനായി പ്രത്യേക ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും.
സ്റ്റേഷന് മുന്നിലെ റോഡുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എന്‍ട്രി, എക്സിറ്റ് പാതകള്‍ വേര്‍തിരിച്ച് കൃത്യമായ ട്രാഫിക് ക്രമീകരണത്തോടെയാണ് ഇതിന്റെ രൂപകല്പന. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിസിടിവി നിരീക്ഷണ കാമറകള്‍, ഓട്ടോമേറ്റഡ് ടിക്കറ്റിംഗ്/ഫെയര്‍ കളക്ഷന്‍ സിസ്റ്റം, കൃത്യമായ ലൈറ്റിംഗ്, അത്യാധുനിക അഗ്നിശമന സംവിധാനങ്ങള്‍ എന്നിവ പാര്‍ക്കിംഗ് കെട്ടിടത്തില്‍ ഉറപ്പാക്കും.
പാര്‍ക്കിംഗ് ഏരിയയില്‍നിന്ന് യാത്രക്കാര്‍ക്ക് നേരിട്ട് ലിഫ്റ്റുകള്‍ അല്ലെങ്കില്‍ റാമ്പുകള്‍ വഴി സൗത്ത് ടെര്‍മിനലിലേക്കും എയര്‍ കോണ്കോഴ്സിലേക്കും എളുപ്പത്തില്‍ എത്താന്‍ സാധിക്കും.
Kollam
കൊല്ലം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു. ആധുനിക ഇന്ത്യയുടെ രൂപീകരണത്തില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് കെപിസിസി സെക്രട്ടറി ആര്. രാജശേഖരന് പറഞ്ഞു. രാജീവ് ഗാന്ധിയുടെ 82-ാമത് ജന്മദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രാജീവ് ഗാന്ധി സാംസ്കാരിക സമിതി പ്രസിഡന്റ് സാബു ബെനഡിക്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ മഹാത്മാഗാന്ധി ഫീസ് ഫൗണ്ടേഷന് സംസ്ഥാന ചെയര്മാന് എസ്. പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കിംഗ് പ്രസിഡണ്ട് വി ടി. കുരീപ്പുഴ, സജീവ് പരശുവിള,ചാണ്ടി ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
Kollam
കൊല്ലം: ‘ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി, വില്പനയ്ക്കായി വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി മൂന്ന് യുവാക്കളെ കൊല്ലം സിറ്റി ഡാന്‍സാഫ് സംഘവും ശക്തികുളങ്ങര പോലീസും ചേര്‍ന്ന് പിടികൂടി.
കാവനാട് എടപ്പാടം കെആര്‍എന്‍ നഗര്‍ ഗ്രീഷ്മം വീട്ടില്‍ മാഹിന്‍ (27), ശക്തികുളങ്ങര, കന്നിമേല്‍ച്ചേരി, മുട്ടറ വടക്കതില്‍ അഭിമന്യു (23), കന്നിമേല്‍ച്ചേരി പൂവന്‍പുഴ തറയില്‍ വീട്ടില്‍ രാജേഷ് (24) എന്നിവരാണ് അറസ്റ്റിലായത്.
കാവനാട് കെആര്‍എന്‍ നഗറിലെ വാടകവീട്ടില്‍ വ്യാഴാഴ്ച വൈകുന്നേരം ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ പ്രതികളില്‍ നിന്ന് 3.040 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.സ്വന്തം ഉപയോഗത്തിനും ചില്ലറ വില്പനക്കായാണ് ലഹരി സൂക്ഷിച്ചിരുന്നത്. പിടിയിലായ പ്രതികളില്‍ ഒന്നാം പ്രതി മാഹിന്‍, മൂന്നാം പ്രതി രാജേഷ് എന്നിവര്‍ നരഹത്യാശ്രമം, തട്ടിപ്പ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ മുമ്പും പ്രതികളാണ്.
എസ്ഐമാരായ ഗോപകുമാര്‍, സായിസേനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ശക്തികുളങ്ങര പോലീസ് സബ് ഇന്‍സ്പെക്ടര്‍ അനീഷിന്റെ നേതൃത്വത്തില്‍ എഎസ്ഐ ബിന്ദു എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Kollam
കരുനാഗപ്പള്ളി : കാളകെട്ടുത്സവത്തിന് ഓച്ചിറ പടനിലത്തില്‍ ഇക്കുറി ആചാരപ്രകാരമുള്ള ചെറിയ നന്ദികേശന്മാര് മാത്രം. രണ്ടുപതിറ്റാണ്ട് ഓണാട്ടുകരയ്ക്ക് അഭിമാനമായിരുന്ന വജ്രതേജോമുഖന് ഇത്തവണ ഉണ്ടാകില്ല. പകരമാണ് ചെറിയ നന്ദികേശന്മാരെ അണിയിച്ചൊരുക്കി ഇറക്കാന്‍ ക്ലാപ്പന ആലുംപീടിക ജീനിയസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.
ഒരു വര്‍ഷം മുമ്പുള്ള കാളകെട്ടുത്സവ സമയത്താണ് ക്ലബ് അംഗം സുനില്‍ റോഡ് അപകടത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുനില്‍ ആംബുലന്‍സ് സേവനം ലഭിക്കാതെ മണിക്കൂറുകളാണ് റോഡില്‍ കിടന്നത്. ഇതോടെയാണ് ചെലവുചുരുക്കി ആചാരപ്രകാരം ചെറിയ നന്ദികേശന്മാരെ ഒരുക്കിയശേഷം ബാക്കിയുള്ള പണം ഉപയോഗിച്ച് നാട്ടുകാര്‍ക്കായി ആംബുലന്‍സ് വാങ്ങി നല്കാന് ക്ലബ് തീരുമാന ിക്കുകയായിരുന്നു. കഴിഞ്ഞതവണ കാളകെട്ടിനായി ചട്ടംകൂട്ട് ചടങ്ങ് നടന്നപ്പോള്‍ തന്നെ ഇത്തരമൊരു ആശയം ഉയര്‍ന്നിരുന്നു.
ഇതാണ് ഇക്കുറി യാഥാര്‍ഥ്യമാകുന്നത്.\
ഓര്‍മയാകുന്നത് 42 അടി ഉയരമുള്ള നന്ദികേശന്. ഓണാട്ടുകരയിലെ മറ്റ് കാളക്കൂറ്റന്മാരില് നിന്ന് പുതുമകളുള്ള കെട്ടുകാളയായിരുന്നു വജ്രതേജോമുഖന്. 42 അടി ഉയരമുള്ള ഈ കൂറ്റന്‍ നന്ദികേശന്മാര് തലപ്പൊക്കത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലായിരുന്നു. വ്യത്യസ്തങ്ങളായ കൊത്തുപണി കാരണം വജ്രതേജോമുഖന് ശ്രദ്ധനേടി. ഇരുചട്ടത്തിലുമുള്ള മകരമത്സ്യവും താങ്ങിനില്ക്കുന്ന സിംഹക്കാലും മ്യൂറല്‍ പെയിന്റ് ചെയ്ത 15അടി നീളവും പത്തടി വീതിയും ഉള്ള വീരാളിപ്പട്ടും ആകര്‍ഷണമായിരുന്നു.
രണ്ട് നന്ദികേശ ശിരസിന്റെയും നടുവില്‍ നാഗരാജ, നാഗയക്ഷി സങ്കല്പത്തിലുള്ള ശില്പങ്ങള്, പുറത്തേക്ക് തിരിഞ്ഞുനില്‍ക്കുന്ന ചുരികമൂരി ശൈലിയിലുള്ള കൊമ്പുകള്‍ എന്നിവയെല്ലാം വജ്രതേജോമുഖന്റെ മനസില്‍ തങ്ങി നില്ക്കുന്ന സവിശേഷതകളാണ്.
Kollam
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കിന്റെ ഭാഗമായ ആലപ്പാട് ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കടലാക്രമണത്തിനു ശാശ്വത പരിഹാരമാകുന്നു. സമുദ്രതീര സംരക്ഷണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന സമഗ്ര പുലിമുട്ട് നിര്‍മാണ പദ്ധതിയുടെ അടങ്കല്‍ തുക 644 കോടി രൂപയായി ജലവിഭവ വകുപ്പ് വര്‍ധിപ്പിച്ചതായി സി.ആര്. മഹേഷ് എംഎല്‍എ അറിയിച്ചു.
ആലപ്പാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാതുരുത്ത് ബീച്ച് മുതല്‍ വടക്കോട്ട് അഴീക്കല്‍ ബീച്ച് വരെയുള്ള ഭാഗങ്ങളില്‍ ടെട്രോപോഡുകള്‍ നിക്ഷേപിച്ച് കടലേറിയുള്ള നാശനഷ്ടങ്ങള്‍ തടയുന്ന പുലിമുട്ട് പദ്ധതിക്കായാണ് പുതിയ രൂപരേഖ തയാറാക്കിയിരിക്കുന്നത്. നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവും ജിഎസ്ടിയും ഉള്‍പ്പെടുത്തിയാണ് തുക പുനര്‍നിര്‍ണയിച്ചത്.
കിഫ്ബി ഫണ്ടുപയോഗിച്ച് സമഗ്ര പുലിമുട്ട് പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ സാമ്പത്തികാനുമതിക്കായി പുതിയ പദ്ധതി സമര്‍പ്പിച്ചപ്പോള്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി രണ്ടു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. തുടര്‍ന്ന് മുന്‍ സര്‍ക്കാരിന്റെ കാലാവസാനത്തോടെ ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കില്‍നിന്നുള്ള വായ്പ വഴി 173 കോടി രൂപ അനുവദിച്ചു.
ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജലവിഭവ വകുപ്പ് പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കുകയും ആലപ്പാടിന്റെ എല്ലാ തീരദേശ ഭാഗങ്ങളെയും ഉള്‍പ്പെടുത്തി 583 കോടി രൂപയുടെ പദ്ധതിക്ക് മുന്‍ഗണന നല്‍കുകയും ചെയ്തു.
നിലവില്‍ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള മിഷന് ഡയറക്ടര്‍ തയാറാക്കിയ 644 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് സര്‍ക്കാരിന്റെ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.
ഒരു മാസത്തിനകം പദ്ധതിക്ക് ഭരണാനുമതി ലഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പദ്ധതി പൂര്‍ത്തിയാകുന്നതോടെ വര്‍ഷങ്ങളായി ആലപ്പാട്ടുകാര്‍ അനുഭവിക്കുന്ന തീരദേശ ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമെന്നും എംഎല് പറഞ്ഞു.
Kollam
കൊല്ലം: ഓണം ഒരുമയുടെ ഉത്സവമാണെന്നും ബെൻസിഗർ ആശുപത്രി കഴിഞ്ഞ 79 വർഷക്കാലമായി എല്ലാവരോടും ഒപ്പം ഉണ്ടെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി. ബിഷപ് ബെൻസിഗർ ആശുപത്രിയിൽ ഒപ്പമുണ്ട് എപ്പോഴും എന്ന ശീർഷകത്തോടെ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജാതി-മത വ്യത്യാസമില്ലാതെ മലയാളികൾ എല്ലാവരും ഒരുമയോടെ കൊണ്ടാടുന്ന ഓണാഘോഷം കേരള സമൂഹത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ ഊട്ടിയുറപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും ഓണക്കിറ്റ് എംപി വിതരണം ചെയ്തു.
ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ബിനു തോമസ് തുപ്പാശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ. ജോസ് ലാസർ, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മേരി, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സിർള മേരി, നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോ-ഓർഡിനേറ്റർ ജേക്കബ് എസ്. മുണ്ടപ്പുളം തുടങ്ങിയവർ പ്രസംഗിച്ചു.
Kollam
അഞ്ചല്‍: 22 വയസുകാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് സുഹൃത്ത് അറസ്റ്റില്‍. അലയമണ്‍ പുത്തയം മരുതിവിള വീട്ടില്‍ രമണന് (43) ആണ് അറസ്റ്റിലായത്.
രമണനൊപ്പം താമസിച്ചുവന്ന സൂര്യ ഇക്കഴിഞ്ഞ പത്തിനാണ് പുത്തയത്തെ വീട്ടില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ മരിച്ചു.
രണ്ടു വര്‍ഷമായി പുത്തയം സ്വദേശിയായ രമണനോടൊപ്പം താമസിച്ചു വരികയായിരുന്നു സൂര്യ. നിത്യവും മദ്യപിച്ചെത്തുന്ന രമണന് വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു.
ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നു ബന്ധുക്കള്‍ പറഞ്ഞു. സൂര്യയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പോലീസ് ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി രമണനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് വൈദ്യ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മരണപ്പെട്ട സൂര്യക്ക് 11 മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്.
Kollam
കൊല്ലം: ഓണക്കാലത്ത് വര്‍ധിച്ചുവരുന്ന പാല് ഉപഭോഗത്തിന്റെ പശ്ചാത്തലത്തില്‍, പൊതുജനങ്ങള്‍ക്ക് പാലിന്റെയും പാലുത്പന്നങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ക്ഷീരവികസന വകുപ്പ് ജില്ലാ ഓഫീസില്‍നടന്ന ചടങ്ങില്‍ സബ് കളക്ടര്‍ അഖില്‍ വി. മേനോന് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആദിച്ചനല്ലൂര്‍ ക്ഷീരസംഘം പ്രസിഡന്റ് സജി സാമുവല്‍ അധ്യക്ഷനായി. ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍ (ഇന്‍ചാര്‍ജ്) ജി. സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഖ നായര്‍, ക്ഷീരസംഘം പ്രസിഡന്റുമാരായ ബി.അനില്‍കുമാര്‍, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
24 വരെ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പ്രവര്‍ത്തനം. പൊതുജനങ്ങള്‍ കൊണ്ടുവരുന്ന പാല് സാമ്പിളുകള്‍ പരിശോധിച്ച് ഗുണനിലവാര വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം, സുരക്ഷിതമായ പാല് ഉപഭോഗം, പാല് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവും സെന്ററിലൂടെ ലഭിക്കും. ഫോണ്‍: 9207506388.
Kollam
കൊല്ലം: ക്ഷേമ പെന്ഷന് വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ.ആര്. സജിലാല്‍ ആവശ്യപ്പെട്ടു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജെ.ആര് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെസിഇസി ജില്ലാ പ്രസിഡന്റ് ജി.എസ്. ഷിബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. ഷിബു സ്വാഗതം പറഞ്ഞു. എഐടിയുസി ജില്ലാ സെക്രട്ടറി ജി. ബാബു, കെസിഇസി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ്. രാജേഷ് കുമാര്‍, ഒ. ഗീത എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ട്രഷറര്‍ ആര്. നാസില നന്ദി പറഞ്ഞു. ജി. രഞ്ജിത്, വി.എസ്. പ്രവീണ്‍ കുമാര്‍, ആര്. പ്രദീപ്, എസ്. സന്തോഷ്, കൃഷ്ണപ്രിയ, ശ്രീജ മോള്, മഹേഷ്, ലിനു കുമാര്‍, സുചിത്ര, മുദാസ് എന്നിവര്‍ നേതൃത്വം നല്കി.
Kollam
കുളത്തൂപ്പുഴ: തങ്കം കിരണ്‍ അഭയകേന്ദ്രത്തില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. സായാഹ്നത്തില്‍ ഒരു സാന്ത്വനം പദ്ധതിയുടെ ഭാഗമായി തിങ്കള്‍ക്കരിക്കം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നടത്തുന്ന പരിപാടിയുടെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന നിര്‍ധനരായ 200 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും ഓണപ്പുടവയും നല്‍കും. 23ന് രാവിലെ ആരംഭിക്കുന്ന പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും ഉച്ചയ്ക്ക് വിപുലമായ ഓണസദ്യയുമുണ്ടാകും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി ഓണാഘോഷകമ്മിറ്റി രൂപീകരിക്കുന്നതിനു വേണ്ടി സംഘാടക സമിതിയോഗം ചേര്‍ന്നു. ഇതോടനുബന്ധിച്ച് ഓണം വിളംബര മാരത്തോണ്‍ കുളത്തൂപ്പുഴ ശാസ്താക്ഷേത്രമുറ്റത്ത്നിന്ന് അരംഭിക്കും, വൈകുന്നേരം നാലിനു നടക്കുന്ന സാംസ്കാരിക സമ്മേളനം സി. അജയപ്രസാദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സൈനബാ ബീവി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് തങ്കംകിരന് മാനേജിംഗ് ഡയറക്ടര്‍ ഷാ സോമസുന്ദരം, പിറവന്തൂര്‍ ഗോപാലകൃഷ്ണന്, മാനേജര്‍ ഗംഗ, സെക്രട്ടറി ഷൈനിശിവ, സ്റ്റാഫ് നഴ്സ് ഷീബാ വര്‍ഗീസ് തുടങ്ങിയവര്‍ അറിയിച്ചു.
ചെങ്ങമനാട്: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചെങ്ങമനാട് തരകന്‍സ് ഓഡിറ്റോറിയത്തില്‍നടന്ന ചടങ്ങുകള്‍ കെപിസിസി അംഗം അഡ്വ. അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആര്. പത്മ ഗിരീഷ് അധ്യക്ഷതവഹിച്ചു.
സമ്മേളനത്തില്‍ യുഡിഎഫ് ചെയര്മാന് ജി. രാധാമോഹനന്‍, റെജിമോന് വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാര്‍ മേലില, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.പി. സജീവ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കയറ്റി ചെയര്‍പേഴ്സണ്‍ സൂര്യനാഥ്, മണ്ഡലം പ്രസിഡന്റുമാരായ ജെ.കെ നന്ദകുമാര്‍, സജി യോഹന്നാന്, സുനില്‍കുമാര്‍, മേലില ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊടിമോള് ബിനു, ബ്ലോക്ക് പഞ്ചായത്തംഗം ലാലി ബിജു, ശോഭ, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ കൃഷ്ണന്‍കുട്ടി, പ്രസാദ്, അമ്പിളി സുനില്‍, ആഷ്ലി, വി.മുഹമ്മദ്, ജി. സലിം തോട്ടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Kollam
കൊല്ലം: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി സംസ്ഥാനത്തെ 50 ബഡ്സ് സ്കൂളുകളെ ‘മോഡല്‍ ബഡ്സ് സ്കൂളുകളായി ഉയര്‍ത്തുമെന്ന് മന്ത്രി കെ.എം. ഷാജി. ഈ സ്കൂളുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുമെന്നും ഇതിനായുള്ള പട്ടിക തയാറായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു സാംസ്കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ബഡ്സ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബഡ്സ് സ്കൂളുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍വഹിക്കുന്ന ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. ഓട്ടിസം ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പിന്തുണയ്ക്കുക എന്നത് സാമൂഹികമായ അനിവാര്യതയാണ്.
പ്രത്യേകിച്ച്, ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ അനുഭവിക്കുന്ന അമ്മമാരുടെ കരുതലായി മാറാന്‍ ഇത്തരം സ്കൂളുകള്‍ക്ക് കഴിയുന്നു എന്നത് പരിഗണിക്കപ്പെടേണ്ടതാണ്.
തുച്ഛമായ ആനുകൂല്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ബഡ്സ് സ്കൂള്‍ അധ്യാപകര്‍ക്ക് ആവശ്യമായ പരിരക്ഷ നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലിംഗസമത്വത്തേക്കാള്‍ ഉപരിയായി ലിംഗ നീതിക്കാണ് പ്രാധാന്യം നല്‍കേണ്ടത്. സ്ത്രീകള്‍ പുരുഷന്മാരേക്കാള് മികച്ച ബുദ്ധിവൈഭവവും ബിസിനസ് പാടവവും ഉള്ളവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകത്തിലെതന്നെ ഏറ്റവും മികച്ച വനിതാ ശാക്തീകരണ ശൃംഖലയായി കേരളത്തിലെ കുടുംബശ്രീയെ മാറ്റിയെടുക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് മന്ത്രി പറഞ്ഞു. മേയര്‍ എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി വിഘനേശ്വരി പദ്ധതി വിശദീകരണം അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജി. സരസ്വതി/നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ഡിവിഷന് കൗണ്‍സിലര്‍ കുരുവിള ജോസഫ്, കുടുംബ ശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി. രാജ്, ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ ആര്. വിമല്‍ ചന്ദ്രന്, അസിസ്റ്റന്റ് മിഷന് കോ-ഓര്‍ഡിനേറ്റര്‍ എ.അനീസ എന്നിവര്‍ പ്രസംഗിച്ചു.
Kollam
കൊല്ലം: ചിങ്ങപ്പുലരിയില്‍ ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മറക്കാനാകാത്ത സമ്മാനമൊരുക്കി ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത്. പാരിപ്പള്ളി രേവതി സിനിമാക്സിന്റെ സഹകരണത്തോടെ കുട്ടികളെ തിയറ്ററിലെത്തിച്ച് സിനിമ കാണിച്ചു. പലര്‍ക്കും ഇത് ആദ്യ സിനിമാ തിയറ്റര്‍ അനുഭവമായിരുന്നു.
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയിച്ച തുടക്കം സിനിമയാണ് കുട്ടികള്‍ കണ്ടത്. പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേര്‍ഡും സെക്രട്ടറി ബിജു ശിവദാസനും കുട്ടികള്‍ക്കൊപ്പം സിനിമ കണ്ടു. രേവതി സിനിമാക്സ് ഉടമ സൂരജ് കുട്ടികളെ സ്വീകരിക്കുകയും ഇടവേളയില്‍ ഭക്ഷണം നല്‍കുകയും ചെയ്തു.
അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ തിയറ്റര്‍ സന്ദര്‍ശനം. ഇത്തവണത്തെ ഓണാഘോഷവും ബഡ്സ് സ്കൂള്‍ വിദ്യാര്ഥികള്ക്കൊപ്പമാക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമെന്ന് ജിനോക്കി എഡ്വേര്‍ഡ് പറഞ്ഞു.
Kollam
കൊല്ലം: കിടപ്പുരോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും അശരണര്‍ക്കും ഓണത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് അവരുടെ വീട്ടില്‍ കൊണ്ടെത്തിക്കുന്ന വി കെയര്‍ പാലിയേറ്റീവ് & ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പദ്ധതിയായ ഓണവണ്ടിക്ക് സഹായമൊരുക്കി കുരീപ്പുഴ മരിയ ആഗ്നസ് സ്കൂള്‍ പാലിയേറ്റീവ് ക്ലബ്.
പ്രിന്‍സിപ്പല്‍ ഉഷാപോളില്നിന്ന് ആദ്യ ഉത്പന്നം സ്വീകരിച്ചു വി കെയര്‍ പാലിയേറ്റീവ് ചെയര്മാന് ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഉഷ പോള്‍, ട്രഷറര്‍ ബെറ്റ്സി എഡിസണ്, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഫ്ലാവിയ മാര്ട്ടിന്, സിസ്റ്റര്‍ ഷൈബി, അധ്യാപകരായ ശാന്തിനി പ്രകാശ്, സുനില മേരി, വിദ്യാര്‍ഥി പ്രതിനിധികളായ ഫ്രാന്സീസിയ, റോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
Kollam
കൊല്ലം: കോര്‍പറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ഓണാരവം' ഓണാഘോഷങ്ങള്‍ക്ക് ആവേശകരമായ തുടക്കം. മലയാളിയുടെ നന്മയും ഐക്യവും ആത്മബോധവും ഉയര്‍ത്തിപ്പിടിക്കുന്ന ആഘോഷമാണ് ഓണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി കെ.എം. ഷാജി പറഞ്ഞു.
മലയാളികള്‍ എല്ലാം മറന്ന് ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. നേരും സത്യസന്ധതയും ഉള്‍പ്പെടെയുള്ള മലയാളിയുടെ ജീവിതമൂല്യങ്ങളെ ഓരോ വര്‍ഷവും ഓണം ഓര്‍മിപ്പിക്കുന്നു. ഈ നന്മകള് വരുംതലമുറകളിലേക്കും പകര്ന്നുനല്കാനുള്ള പ്രചോദനമായി ഓണാഘോഷങ്ങള്‍ മാറണമെന്നും മന്ത്രി പറഞ്ഞു.
‘ഓണാരവ'ത്തിന്റെ ഭാഗമായി കൊല്ലം ബീച്ചിലും വിവിധ സ്ഥലങ്ങളിലുമായി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ഓണാഘോഷം അവിസ്മരണീയമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷങ്ങള്‍ക്ക് 24ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഔപചാരികമായി തുടക്കം കുറിക്കും. 25 മുതല്‍ കൊല്ലം ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ (ഡി ടി പി സി) നേതൃത്വത്തില്‍ വിവിധ പരിപാടികളും നടക്കും. ചടങ്ങില്‍ മേയര്‍ എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന് എംപി, വിഷ്ണുമോഹന് എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ ഡോ. ഉദയാ സുകുമാരന്‍, വൈ. നൗഷാദ്, ഗോപകുമാര്‍, ഫിന്‍സി ബൈജു, സദക്കത്ത്, ലൈലാകുമാരി, കുരുവിള ജോസഫ്, രാജശ്രീ, സി ബാബു, , ടി.ജി. ഗിരീഷ്, ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.
Kollam
കൊല്ലം: സിപിഎം ഭരണത്തില്‍ അധികാരത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും പത്തുവര്‍ഷം ആസ്വദിച്ചവര്‍ ഭരണം മാറിയത് ഉള്‍ക്കൊള്ളാന്‍ ആകാതെ കോണ്‍ഗ്രസ് അനുകൂല സെറ്റോ ജീവനക്കാരെ ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി. ജര്‍മിയാസ് പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കൊച്ചുമോനെ ജോയിന്റ് കൗണ്‍സില്‍ പ്രവര്ത്തകന് ആക്രമിച്ചതിനെതിരേ സെറ്റോ സംഘടനകള്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചും പ്രതിഷേധയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ജര്‍മിയാസ്.
മാര്‍ച്ചിലും പ്രതിഷേധ യോഗത്തിലും അര്‍ത്തിയില്‍ സമീര്‍ അധ്യക്ഷത വഹിച്ചു. ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് ജില്ലാ പ്രസിഡന്റ് ഡോ. ഷിജു മാത്യു, കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് മലയില്‍ മനോജ്, എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഉല്ലാസ് എസ്, കെജിഒയു സംസ്ഥാന സെക്രട്ടറി വിനോദ് കുമാര്‍, ജെ. ശുഭ, ആര്. ധനോജ് കുമാര്‍, സിഎസ്. അനില്‍, എച്ച്. നിസാം, ശ്രീകുമാര്‍ കോട്ടത്തല, ഫിറോസ് വളത്തുങ്കല്‍, ബി. അനീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
Kollam
അഞ്ചല്‍ : അലയമണ്‍ സര്‍ക്കാര്‍ ന്യൂ എല്‍പി സ്കൂളില്‍ ജണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് നടന്നു. പിടിഎ പ്രസിഡന്റ് പി. സനില്‍ കുമാറിന്റെ അധ്യക്ഷതയില്‍നടന്ന ചടങ്ങില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ബി.എസ്. സീമ പൂ കൃഷിയുടെ വിളവെടുപ്പ് നടത്തി.
ഇക്കൊല്ലം ഓണത്തില്‍ സ്വന്തമായി വിളയിച്ചെടുത്ത പൂ എന്ന സന്ദേശത്തോടെ പിടിഎ കമ്മിറ്റിയാണ് കൃഷി വകുപ്പില്‍ നിന്നും തൈകള്‍ വാങ്ങിയത്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായിരുന്നു പരിപാലനവും മേല്‍നോട്ടവും.
പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പൂകൃഷി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നടത്തുമെന്ന് പിടിഎ എക്സികുട്ടീവ് പറഞ്ഞു. വൈസ് പ്രസിഡന്റ് ബിപിന്‍ മുരളി, മദര്‍ പിടിഎ പ്രസിഡന്റ് കാര്‍ത്തിക, അംഗങ്ങളായ നസീമ, ബിജിന, ഫാത്തിമ, സീനിയര്‍ അസിസ്റ്റന്റ് ഷാഹിന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Kollam
ചവറ സൗത്ത്: നവീകരിച്ച ചവറ തെക്കുംഭാഗം കോണ്‍ഗ്രസ് ഭവന് ഉദ്ഘാടനം 23ന് വൈകുന്നേരം നാലിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിനോടനുബന്ധിച്ച് നിര്‍മിച്ച ഓപ്പണ്‍ ഓഡിറ്റോറിയം ഉദ്ഘാടനം മന്ത്രി ഷിബു ബേബി ജോണും ഓഡിറ്റോറിയം ഉദ്ഘാടനം മന്ത്രി എം. ലിജുവും നിര്‍വഹിക്കും.
ആന്റണി സ്മൃതി മണ്ഡപം അനാഛാദനം ഡിസിസി അധ്യക്ഷന്‍ പി. രാജേന്ദ്രപ്രസാദ് നിര്‍വഹിക്കും എന്‍.കെ. പ്രേമചന്ദ്രന് എംപി പ്രഭാഷണം നടത്തും. മേയര്‍ എ കെ.ഹഫീസ് പ്രമുഖരെ ആദരിക്കും. 28 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നവീകരിച്ചത്.
Kollam
അഞ്ചല്‍: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സെപ്റ്റംബര്‍ ഒന്നിന് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിനു മുന്നോടിയായി സിപിഐ അഞ്ചല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി കാല്‍നടജാഥ നടത്തി. അഞ്ചല്‍ കോളജ് ജംഗ്ഷനില്‍നിന്ന് ആരംഭിച്ച ജാഥയുടെ ഉദ്ഘാടനം സിപിഐ. സംസ്ഥാന കൗണ്‍സില്‍ അംഗം ലിജു ജമാല്‍ നിര്‍വഹിച്ചു.
യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുക, പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവും ഉറപ്പാക്കുക, വനിതാസംവരണം ഉടന്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സിപിഐസെപ്റ്റംബര് ഒന്നിന് ഡല്‍ഹി രാംലീല മൈതാനിയില്‍ സമരം നടത്തും. കോളജ് ജംഗ്ഷനില്‍നിന്ന് ആരംഭിച്ച ജാഥ മാവിളയില്‍ സമാപിച്ചു. മണി തിലകന് അധ്യക്ഷത വഹിച്ചു.
കിസാന്‍സഭ ജില്ലാ സെക്രട്ടറി ലെനു ജമാല്‍, ജാഥാ ക്യാപ്റ്റന്‍ വി. അജിവാസ്, വൈസ് ക്യാപ്റ്റന്മാരായ അനില്‍കുമാര്‍, ജാഥാ ഡയറക്ടര്‍ അരുണ്‍ ചന്ദ്രശേഖര്‍, ഗിരിജ മുരളി, ജയകുമാര്‍, മൊയ്ദു അഞ്ചല്‍ എന്നിവര്‍ പ്രസംഗിച്ചു.
കുളത്തൂപ്പുഴ: ദേശീയ പ്രക്ഷോഭത്തിന്റെ പ്രചാരണത്തിനായി സിപിഐ കുളത്തൂപ്പുഴ വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നടജാഥ നടത്തി. തിങ്കള്‍കരിക്കം ജംഗ്്ഷനില്‍നിന്ന് ആരംഭിച്ച ജാഥ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.സി. ജോസ് ഉദ്ഘാടനം ചെയ്തു. മാറ്റം അനിവാര്യമാണെന്ന മുദ്രാവാക്യമുയര്‍ത്തി സെപ്റ്റംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു ജാഥ.
ഉദ്ഘാടനയോഗത്തില്‍ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.ജെ. രാജു അധ്യക്ഷത വഹിച്ചു. കെ.എം. അജ്മല്‍, സുദത്ത്ഗമഗെ, എസ്.കെ. രാജേന്ദ്രന്, തമിഴ്സെല്വന്, രവികുമാര്‍, കലാദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചന്ദ്രകുമാര്‍ (ജാഥാ ക്യാപ്റ്റന്‍), സുമേഷ് (വൈസ് ക്യാപ്റ്റന്‍), അന്‍സിയ സനൂപ് (ജാഥാ ഡയറക്ടര്‍) എന്നിവര്‍ നയിക്കുന്ന ജാഥ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി കുളത്തൂപ്പുഴ ജംഗ്ഷനില്‍ സമാപിച്ചു.
Kollam
ചവറ: ചവറ കെഎംഎംഎല്‍എംഎസ് യൂണിറ്റ് ഡിസി ഡബ്ല്യു തൊഴിലാളികളുടെ ബോണസ്, അഡ്വാന്‍സ്, എക്സ് ഗ്രെഷ്യാ വിഷയങ്ങള്‍ പരിഹരിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33 ശതമാനം വര്‍ധനവാണ് ഡിസിഡബ്ലിയു തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നത്.
മാനേജ്മെന്റ് പ്രഖ്യാപിച്ച 10680 രൂപയില്‍നിന്നും 12000 രൂപയായി എക്സ് ഗ്രെഷ്യാ വര്‍ധനവാണ് ഉണ്ടായത്.
തൊഴിലാളികള്‍ ആവശ്യപ്പെടുന്ന പ്രകാരം 12000 രൂപ ഓണം അഡ്വാന്‍സായും 6500 രൂപയുടെ ഗിഫ്റ്റ് കൂപ്പണ്‍ നല്‍കാനും യോഗത്തില്‍ തീരുമാനമായി. വിവിധ ട്രേഡ് യൂണിയന് പ്രതിനിധികളായ സന്തോഷ് തുപ്പാശേരി, അഡ്വ.ഇ. യൂസുഫ്കുഞ്ഞു, എസ്.സന്തോഷ്, സുരേന്ദ്രന് പിള്ള, കമ്പനി മാനേജ്മെന്റ് ഉദ്യോഗസ്ഥ പ്രതിനിധികളായ പി. കെ. മണിക്കുട്ടന്, കാര്ത്തികേയന്, എ.എം. സിയാദ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Kollam
തിരുവനന്തപുരം: ഓണം കളറാക്കാൻ മൃഗശാലയിലേക്കു അതിഥികളായി മൂന്നു സീബ്രകളെത്തി.
ഒൻപതു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിലേക്ക് സീബ്രകളെത്തുന്നത്. ഗുജറാത്തിലെ റിലയൻസ് ഉടമസ്ഥതയിലുള്ള വൻതാര മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്ന് തിരുവനന്തപുരം മൃഗശാലയിലേക്കാണ് മൂന്ന് സീബ്രകളെ എത്തിച്ചത്. മൂന്നു വയസുള്ള രണ്ടു പെൺ സീബ്രകളും ഒരു ആൺ സീബ്രയുമാണ് അതിഥികൾ. ഓണക്കാലത്തെത്തിയ സീബ്രകളെ കാണാൻ കുട്ടികളും മുതിർന്നവരും കൂട്ടത്തോടെ എത്തുമെന്ന പ്രതീക്ഷയിലാണ് മൃഗശാല അധികൃതർ.
ഒരു സിംഹവാലൻ കുരങ്ങിനെയും രാജവെമ്പാലയെയും പകരം നൽകിയാണ് വൻതാരയിൽനിന്ന് സീബ്രകളെ എത്തിച്ചത്. ഒരു ജോഡി സീബ്രകളെ നൽകാമെന്നായിരുന്നു ആദ്യത്തെ കരാർ. എന്നാൽ തിരുവനന്തപുരം മൃഗശാല അധികൃതരുടെ സമ്മർദത്തിനൊടുവിൽ ഒരു ആൺ സീബ്രയേയും രണ്ട് പെൺ സീബ്രകളെയും നൽകാൻ വൻതാര തയാറായി.
പ്രത്യേക അനിമൽ ആംബുലൻസിൽ പൊലീസ് അകമ്പടിയോടെ റോഡ് മാർഗം രണ്ടര ദിവസമെടുത്താണ് ഗുജറാത്തിൽനിന്ന് മൂവരെയും എത്തിച്ചത്. 21 ദിവസത്തെ ക്വാറന്റീനിലാണ് സീബ്രകൾ. എന്നാൽ തുറന്ന ക്വാറന്റിനിൽ ആയതിനാൽ സന്ദർശകർക്ക് സീബ്രകളെ കാണാനാകും.
Kollam
അഞ്ചല്‍: കുടുംബശ്രീ യുടെ ജില്ലാതല ഓണം വിപണന മേളയ്ക്ക് അലയമണ്‍ പഞ്ചായത്തിലെ കരുകോണില്‍ തുടക്കമായി. കരുകോണ്‍ ചന്തയില്‍ സംഘടിപ്പിച്ചിരിക്കുന്ന ഓണം വിപണന മേള എം.എം. നസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ അവിടെയെല്ലാം കേരള ബ്രാന്‍ഡായി കുടുംബശ്രീ ഉത്പന്നങ്ങള്‍ മാറിക്കഴിഞ്ഞുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എംഎല്‍എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പൊതുമാരാമത്ത് വകുപ്പ് സ്ഥിരം സമിതി അധ്യക്ഷന്‍ ടി. അജയന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപി മുഖ്യാഥിതിയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജ്യോതി ആദ്യ വില്പന നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ എസ്. ആനന്ദ്, പി.കെ. രാജിമോള്‍, ലിജു ആലുവിള, ഡോ. കെ. ശരത്കുമാര്, ആതിര പ്രവീണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലികുട്ടി നെല്‍സണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ജി. സാബു, സി അംബികാകുമാരി, സ്ഥിരംസമിതി അധ്യക്ഷന്‍ എച്ച്. സുനില്‍ ദത്ത്, ജില്ലാ മിഷന് കോ-ഓർഡിനേറ്റര്‍ ആര്. വിമല്‍ ചന്ദ്രന് കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സജീന ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
20 മുതല്‍ 24 വരെ നടക്കുന്ന ജില്ല വിപണന മേളയില്‍ നാടന്‍ പച്ചക്കറി മുതല്‍ തുണിത്തരണങ്ങള്‍ വരെയുള് കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭ്യമാകും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വിളംബര ഘോഷയാത്രയില്‍ നിരവധി കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു
Kollam
കൊല്ലം: കൊല്ലം സിറ്റി പോലീസിന്റെ ഓണാഘോഷ പരിപാടിയായ കാവലോണം 2026 ഡി എച്ച്ക്യു ക്യാമ്പില്‍ ആവേശകരമായി ആഘോഷിച്ചു. മേയര്‍ എ.കെ. ഹഫീസ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ.എം. ഷാജി, എന്‍.കെ. പ്രേമചന്ദ്രന് എംപി എന്നിവര്‍ പങ്കെടുത്തു. കൂടാതെ വിഷ്ണു മോഹന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി, കളക്ടര്‍ ആനി ജൂല തോമസ് എന്നിവരും ചടങ്ങില്‍ സാന്നിധ്യമായി.
അത്തപ്പൂക്കളം, വടംവലി, കസേരകളി, കളരിപ്പയറ്റ്, തിരുവാതിരക്കളി, ഗാനമേള തുടങ്ങിയ വിവിധ കലാകായിക മത്സരങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
സിറ്റി പോലീസ് മേധാവി ഹേമലത, അഡീഷണല്‍ എസ്പി രാജേഷ്, എസിപിമാരായ ഷാജി (കൊല്ലം), വിനോദ് (കരുനാഗപ്പള്ളി), രാകേഷ് (ചാത്തന്നൂര്‍), വിജയശങ്കര്‍ (നാര്‍കോട്ടിക് സെല്‍), സുരേഷ് (ഡിസിആര്‍ബി), രാജേഷ് (ഡിസിബി.), റിസര്‍വ് ഇന്‍സ്പെക്ടര്‍ മഹേഷ്, കമ്മിറ്റി കണ്‍വീനര്‍ വൈ. സാബു പോലീസ് ഓഫീസര്‍മാരായ വിനോദ് ജെറാള്‍ഡ്, സുധീര്‍ തടത്തില്‍, പ്രേം പ്രസാദ്, സുനില്‍കുമാര്‍, ജയമോഹന്, കണ്ണന്, ബൈജു എസ്. നായര്‍, അപ്പു എന്നിവരും ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.
Kollam
ശാസ്താംകോട്ട: മൂന്നു കിലോമീറ്റര്‍ മേഖലയില്‍ നവീകരണം വൈകുന്നതിനാല്‍ കുന്നത്തൂര്‍ ഞാങ്കടവ് പാലം-പാകിസ്താന്‍മുക്ക് പാതയില്‍ യാത്ര ചെയ്യാനാകാതെ നാട്ടുകാര്‍. പ്ലാമുക്കുമുതല് ഞാങ്കടവ് പാലംവരെയുള്ള ഭാഗത്തെ നവീകരണം നീളുന്നതാണ് നാട്ടുകാര്‍ക്ക് ദുരിതമാകുന്നത്.
പണി കരാറെടുക്കാന്‍ ആളില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. കുണ്ടറയില്‍നിന്ന് പുത്തൂര്‍-പാകിസ്താന്‍മുക്ക്, കടമ്പനാട് വഴി അടൂരിലേക്കും ശബരിമലയിലേക്കുമുള്ള പ്രധാനപാതയാണ് പൊളിഞ്ഞ് ഗതാഗതം തടസപ്പെട്ടുകിടക്കുന്നത്. പാത പൂര്‍ണമായി തകര്‍ന്നതോടെ ഇതുവഴിയുണ്ടായിരുന്ന സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തി. സ്കൂള്‍ ബസുകളും ഓട്ടംനിര്ത്തുന്ന സ്ഥിതിയിലേക്ക് നീങ്ങുകയാണ്. ഓട്ടോറിക്ഷകളും പോകാന്‍ മടിക്കുന്നു.
വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന, ഞാങ്കടവിനും പാകിസ്താന്മുക്കിനുമിടയിലെ പ്ലാമുക്കുവരെ ഗതാഗതയോഗ്യമാക്കി. ശേഷിച്ച മൂന്നു കിലോമീറ്റര്‍ ഭാഗമാണ് പൊട്ടിപ്പൊളിഞ്ഞ് കുഴിയായി കിടക്കുന്നത്. ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള പാതയാണിത്. പിന്നീട് പൊതുമാരാമത്തുവകുപ്പ് ഏറ്റെടുത്ത് മൂന്ന് കോടി രൂപയ്ക്ക് ടെന്‍ഡര്‍ ചെയ്തു. ഒരു നിര്‍മാണ കമ്പനി പണി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് രംഗത്തുവന്നു. എന്നാല്‍ ടാര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ തുക പുതുക്കണമെന്ന നിര്‍ദേശം കമ്പനി പിഡബ്ല്യുഡിയെ അറിയിച്ചു. നിര്‍ദേശം സര്‍ക്കാരിലെത്തിയെങ്കിലും അനുമതി ലഭിച്ചില്ല. അതോടെ കമ്പനി ടെന്‍ഡറില്‍നിന്ന് പിന്‍വാങ്ങി.
Kollam
കൊല്ലം: ഓണം അടുത്തതോടെ പച്ചക്കറികളില്‍ പല ഇനങ്ങളുടേയും വില കുതിച്ചുയരുന്നു. ചേമ്പിന് 90 -ല്‍ നിന്ന് 100 രൂപയായി ഉയര്‍ന്നു. ബീന്‍സ് വില 120 രൂപയായി. കാബേജ് വില 80 -ല്‍ നിന്ന് 100 രൂപയായി. പാവക്ക് വില 60-ല്‍ നിന്ന് 80 രൂപയായി.
തക്കാളി നാടന്‍ 26 ഉം മൈസൂര്‍ തക്കാളിക്ക് 36 രൂപയുമാണ്. ചെറുനാരങ്ങ വില 140 രൂപയായി കുതിച്ചുയര്‍ന്നു. ചേന- 45, മുരിങ്ങ 35, വെള്ളരി 24, കാബേജ് 40, മത്തന്‍ -26, കറിവേപ്പില 50 രൂപയാണ്. കര്‍ണാടകയില്‍ നിന്നെത്തുന്ന പച്ചക്കറി ഇനങ്ങള്‍ക്കാണ് വില കൂടുതലായി ഉയര്‍ന്നത്.
തിങ്കളാഴ്ച മുതല്‍ എത്തുന്ന സാധനങ്ങള്‍ക്ക് വീണ്ടും വിലകൂടുമെന്നാണ് കരുതുന്നത്. കര്‍ണാടകത്തിലെ വിവിധ മാര്‍ക്കറ്റുകളിലെ ഏജന്റുമാര്‍ നിശ്ചയിക്കുന്ന വില മറ്റു മാര്‍ക്കറ്റുകാരും പിന്തുടരുകയാണ്. തമിഴ്നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറിക്ക് വില നിശ്ചയിക്കുന്നത് പ്രധാനമായും ഒട്ടന്‍ചത്രം മാര്‍ക്കറ്റാണ്.
അതേസമയം ഇതര സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥ പച്ചക്കറി കൃഷിയെ ബാധിച്ചിട്ടുള്ളതായി വ്യാപാരികള്‍ പറയുന്നു. ഉത്പാദനത്തിലുണ്ടായ കുറവ് വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. ഹോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥര്‍ അതിര്‍ത്തികളിലെ ചന്തകളില്‍ പോയി കച്ചവടക്കാര്‍ പറയുന്ന വിലയ്ക്ക് ഓണചന്തകളിലേക്കു സാധനമെടുക്കുകയാണ് പതിവായി സംഭവിക്കുന്നത്. അതോടെ മാര്‍ക്കറ്റില്‍ പച്ചക്കറി ലഭ്യത ഇല്ലാതാകുകയും വ്യാപാരികള്‍ വാങ്ങാനെത്തുമ്പോള്‍ ഉയര്‍ന്ന വില ഈടാക്കുകയും ചെയ്യുന്നു. അതോടെ പൊതു വിപണിയിലെ വില കുത്തനേ ഉയരുന്നതായാണ് വ്യാപാരികള്‍ പറയുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ പ്രതിസന്ധികളുണ്ടായപ്പോഴൊക്കെ തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകരുമായും കേരളത്തിലും തമിഴ്നാട്ടിലുമുള്ള ഏജന്റുമാരുമായും കര്ഷകസംഘങ്ങളുമായും കൃഷിവകുപ്പ് അധികൃതര്‍ തമിഴ്നാട്ടില്‍ പോയി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇക്കുറി അതെല്ലാം പരാജയപ്പെട്ടു. താത്പര്യമുള്ള ഉദ്യോഗസ്ഥരുടെ അഭാവമാണ് കാരണം. കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി ശേഖരിക്കുന്നതില്‍ ഇക്കുറി പരാജയം നേരിട്ടതായി വ്യാപാരികള്‍ ആരോപിക്കുന്നു.
സംസ്ഥാന കൃഷി ഡിപ്പാര്‍ട്ട്മെന്റിനു കീഴില്‍ അഡീഷണല്‍ ഡയറക്ടറുടെ കീഴിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഹോര്‍ട്ടികള്‍ച്ചര്‍ നിയന്ത്രിക്കുന്നത്. ഇക്കുറി പച്ചക്കറി വിപണന സംഭരണ കാര്യത്തില്‍ ഹോര്‍ട്ടികള്‍ച്ചറിന് ഇടപെടാനായിട്ടില്ല. ഇതര സംസ്ഥാനങ്ങളിലെ വന്‍കിട സ്വകാര്യ കച്ചവടക്കാര്‍ നേരിട്ടിറങ്ങി വിലകൂട്ടുകയും കൊള്ളലാഭം കൊയ്യുക യുമാണ്. വന്‍കിട സ്വകാര്യ പച്ചക്കറി മൊത്തവിപണനക്കാരും അവരുടെ ഇടനിലക്കാരും ഓണം മുന്‍കൂട്ടി കണ്ട് വ്യാപാര മേഖലയില്‍ കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് വില വര്‍ധിപ്പിക്കുകയാണെന്നും പരാതി ഉയരുകയാണ്.
Kollam
കൊല്ലം: ഓണം ആഘോഷിക്കാന്‍ എന്തൊക്കെ വേണോ അതെല്ലാം ഒരുക്കി മേളകളും സജീവമായി. വസ്ത്രങ്ങള്‍ മുതല്‍ കുട്ടയും വട്ടിയും ചട്ടിയും കലവും വരെ... ഓണമൊരുക്കാനുള്ളതെല്ലാമുണ്ട് മേളകളില്‍. കുടുംബശ്രീ, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്, സപ്ലൈകോ തുടങ്ങിയവയുടെ മേളകള്‍ ജില്ലയിലെമ്പാടും ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീ ജില്ലാമിഷന്റെ ജില്ലാതല ഓണംമേള അലയമണില്‍ ആരംഭിച്ചു. അഞ്ചുദിവസമാണ് ജില്ലാതല മേളയുണ്ടാകുക.
ഒരു സിഡിഎസില്‍ രണ്ടുമേളകള് വീതം ജില്ലയിലാകെ സിഡിഎസ് തലത്തില്‍ 148 മേളകളാണുള്ളത്. സിഡിഎസ്തല മേളകള്‍ മൂന്നുദിവസമേ ഉണ്ടാകുള്ളൂ. കുടുംബശ്രീയുടെ തനത് വിഭവങ്ങളാണ് മേളകളിലുള്ളത്. വസ്ത്രം, കറിപ്പൊടികള്‍, കുടുംബശ്രീ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍, വിവിധതരം അച്ചാറുകള്‍, നാടന്‍ പലഹാരങ്ങള്‍, പപ്പടം, പായസംമിക്സ്, മണ്‍പാത്രങ്ങള്‍, നാടന്മിഠായികള് തുടങ്ങിയവയെല്ലാം കുടുംബശ്രീ മേളകളിലുണ്ട്. 20-ലധികം സംരംഭകര്‍ ഓരോ മേളയുടെയും ഭാഗമാകുന്നുണ്ട്. ഗുണമേന്മയുള്ള വിഭവങ്ങള്‍ കുറഞ്ഞവിലയില്‍ ലഭിക്കുമെന്നതാണ് പ്രത്യേകത.
കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തില്‍ ഓണക്കിറ്റുകളും വില്‍പ്പനയ്ക്കെത്തിച്ചിട്ടുണ്ട്. സാധനങ്ങള്‍ ഓരോന്നായി തിരഞ്ഞുനടക്കേണ്ടെന്നതാണ് കിറ്റുകളുടെ മേന്മ. ജില്ലാമിഷന്റെ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കിറ്റ് തയ്യാറാക്കുന്നത്. ചിപ്സ്, ശര്‍ക്കരവരട്ടി, മസാലപ്പൊടികള്‍, പായസം മിക്സ് തുടങ്ങിയവ ഉള്‍പ്പെടുത്തി 500 രൂപമുതല്‍ 750 രൂപ വരെ വിലയുള്ള കിറ്റുകളാണ് വിപണിയിലുള്ളത്.
കണ്‍സ്യൂമര്‍ ഫെഡിന് ഇത്തവണ 192 മേളകളാണുള്ളത്. പന്മന സര്‍വീസ് സഹകരണ ബാങ്കിലാണ് ജില്ലാമേള. സഹകരണവകുപ്പും കണ്‍സ്യൂമര്‍ഫെഡും ചേര്‍ന്നാണ് മേളകള്‍ സംഘടിപ്പിക്കുന്നത്. 26 ത്രിവേണി സ്റ്റോറുകളിലും 165 സഹകരണബാങ്കുകളിലുമായാണ് മേളകളുള്ളത്. 25 വരെ സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനാകും. 13 ഇനങ്ങള്‍ക്കാണ് സബ്സിഡിയുള്ളത്. ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെള്ളിച്ചെണ്ണ തുടങ്ങിയവ സബ്സിഡി നിരക്കില്‍ ലഭിക്കും. ഇതിനുപുറമേ മറ്റ് ബ്രാന്‍ഡഡ് ഉത്പന്നങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഇവയ്ക്ക് 10 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവും ലഭിക്കും.
Kollam
കൊല്ലം: കൊല്ലം രൂപതയുടെ പൊതിച്ചോറ് വിതരണ പദ്ധതിയുടെ പതിനേഴാം വര്‍ഷ പ്രവര്‍ത്തനോദ്ഘാടനം തങ്കശേരി ഇന്‍ഫന്റ് ജീസസ് സ്കൂളില്‍ കൊല്ലം രൂപത വികാരി ജനറാൾ മോണ്‍. ഡോ. ബൈജു ജൂലിയാന് നിര്‍വഹിച്ചു. ഹാന്‍ഡ് ഫോര്‍ ലൈഫ് പ്രോലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റും വി കെയര്‍ പാലിയേറ്റീവ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റുമാണ് പൊതിച്ചോര്‍ വിതരണത്തിനു നേതൃത്വം നല്‍കുന്നത്.
കോവിഡിന് ശേഷം ബിഷപ് ഡോ പോള്‍ ആന്റണി മുല്ലശേരിയുടെ നിര്‍ദേശാനുസരണം വി കെയര്‍ പാലിയേറ്റീവ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പൊതിച്ചോറ് നല്കി വരുന്നത്. സ്കൂളുകളില്‍നിന്ന് പൊതിച്ചോറുകള്‍ സംഭരിച്ചു കാരുണ്യകേന്ദ്രങ്ങളിലും കിടപ്പുരോഗികളുടെ ഭവനങ്ങളിലും തെരുവില്‍ അര്‍ഹതപ്പെട്ടവര്‍ക്കും എത്തിക്കുന്നതാണ് പൊതിച്ചോറ് പദ്ധതി.
കുഞ്ഞുങ്ങള്‍ക്ക് പങ്കു വെക്കാനുള്ള മനോഭാവം വളര്‍ത്തുന്ന പൊതിച്ചോറ് പദ്ധതി പുതുതലമുറയുടെ കാരുണ്യബോധം വര്‍ധിപ്പിക്കുമെന്ന് മോൺ. ഡോ. ബൈജു ജൂലിയാന് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
ഇന്ഫന്റ്് ജീസസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. സില്‍വി ആന്റണി അധ്യക്ഷത വഹിച്ച യോഗത്തില്‍ നാടക, സിനിമാനടന് കെപിഎസി ലീലാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഇന്‍ഫന്റ് ജീസസ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനോജ് ആന്റണി, വി കെയര്‍ പാലിയേറ്റീവ് ചെയര്‍മാനും ഹാന്‍ഡ് ഫോര്‍ ലൈഫ് പ്രോലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് വര്‍ക്കിംഗ് പ്രസിഡന്റുമായ ജോര്‍ജ് എഫ.് സേവ്യര്‍ വലിയവീട്, വി കെയര്‍ പാലിയേറ്റീവ് ട്രഷറര്‍ ബെറ്റ്സി എഡിസണ്, ചീഫ് കോര്‍ഡിനേറ്റര്‍ ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ഡിക്കോസ്റ്റ, വൈസ് ചെയര്മാന് ഇഗ്നേഷ്യസ് വിക്ടര്‍, ഇന്‍ഫന്റ് ജീസസ് സ്കൂള്‍ പൊതിച്ചോറ് പദ്ധതി കോര്‍ഡിനേറ്റര്‍ ലിജോ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
Kollam
കൊല്ലം: താലൂക്ക് വ്യാപാരി മെര്‍ക്കന്റൈല്‍ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മുന്‍ എംഎല്‍എ എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജയചന്ദ്രന് അധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി മഞ്ജു സുനില്‍, പ്രസിഡന്റ് ആര്. രാധാകൃഷ്ണന്, ശിവരാജന്, പീറ്റര്‍ എഡ്വിന്, കമാല്‍ പിഞ്ഞാണിക്കട, പ്രസ് ക്ലബ് പ്രസിഡന്റ് ഡി. ജയകൃഷ്ണന്, സെക്രട്ടറി സനല്‍ ഡി. പ്രേം, ബാങ്ക് വൈസ് പ്രസിഡന്റ് ബിജു സൂര്യ, സെക്രട്ടറി വിനിത മനോജ് എന്നിവര്‍ പ്രസംഗിച്ചു.
Kollam
കൊല്ലം: ജീവകാരുണ്യപ്രവര്‍ത്തനം സാംസ്കാരിക സംഘടനകളും മാതൃകയാക്കണമെന്ന് മന്ത്രി ബിന്ദുകൃഷ്ണ. സ്നേഹവും കരുണയും സമൂഹം കൂടുതലായി ആഗ്രഹിക്കുന്ന ഈ പുതുയുഗത്തില്‍ ജനാഭിപ്രായവേദിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ജനാഭിപ്രായവേദിയുടെ മൂന്നാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് കേരള എന്‍ജിഒ അസോസിയേഷന് ഹാളില്‍നടന്ന ഓണം സ്മൃതി സംഗമവും സ്നേഹാദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓണക്കോടിയും നിര്‍ധനര്‍ക്കുളള ചികിത്സാ ധനസഹായവും അഡ്വ. സുകുല്‍ ഖാദര്‍ വിതരണം ചെയ്തു. സാഹിത്യ മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനം കവി പുന്തലത്താഴം ചന്ദ്രബോസ് നിര്‍വഹിച്ചു. മണി.കെ. ചെന്താപ്പൂരിന്റെ ആനമരം എന്ന ബാലസാഹിത്യ കൃതി ഡോ. അശോക് ശങ്കറിന് നല്കി മന്ത്രി പ്രകാശനം ചെയ്തു. പ്രസിഡന്റ് ഡി. ഗീതാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കുളമട ഉണ്ണി, പാരിപ്പളളി രാജീവ്, വി.ടി. കുരീപ്പുഴ, വി.എസ്.പ്രസാദ് പെരിനാട്, അഡ്വ. നൗഷീദ ബിന്ദു, ഷീജ ഉണ്ണി, പ്രിന്‍സി കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന നിയമബോധവല്‍ക്കരണ ക്ലാസുകള്‍ അഡ്വ. സുകുല്‍ ഖാദര്‍, അഡ്വ. ആര്‍ച്ച രാധാകൃഷ്ണന്, റിട്ട. ആര്‍ഡിഒ എ. തുളീസധരന്പിളള എന്നിവര്‍ നയിച്ചു.
Kollam
തേവലക്കര: ചിങ്ങം ഒന്നിനോടനുബന്ധിച്ച് തേവലക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം കൊല്ലം ലോക്സഭാ എംപി എന്‍.കെ. പ്രേമചന്ദ്രന് ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ അധ്വാനമാണ് നാടിന്റെ ഭക്ഷ്യസുരക്ഷയുടെ അടിത്തറയെന്നും കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ കര്‍ഷകര്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കണമെന്നും എംപി പറഞ്ഞു. യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തേവലക്കരയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത കര്‍ഷകരെ ആദരിച്ചു. ഓണക്കോടി വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അരുണ്‍രാജ്, ഷേര്‍ളി ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിസ്മി അനസ്, പാലയ്ക്കല്‍ ഗോപന്, ശഹുബാനത്ത്, ബ്ലോക്ക് മെമ്പര്‍മാരായ അഡ്വ. റിയാസ് ഖാന്, ജോയ് മോന് അരുനല്ലൂര്, അപര്‍ണ രാജേന്ദ്രന്, ബുഷറ, ആര് രാജീവന്, ജി. ജയകുമാര്‍, ബഷീര്‍കുട്ടി, പി. എച്ച.് റഷീദ്, ഓഫീസര്‍ വീണാ വിജയന്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സോണല്‍ സലീം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kollam
നെയ്യാറ്റിന്‍കര: ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ആറാലുംമൂട്ടില്‍ കാര്‍ യാത്രികരില്നിന്നും 125 ഗ്രാം എംഡിഎംഎ പിടികൂടി. അമ്മയും മകനുമുൾപ്പെടെ നാലുപേർ പിടിയിലായി.
ഈഞ്ചയ്ക്കല്‍ അക്ഷരവീഥിയില്‍ കിരണ്‍ (33), അമ്മ ബീന (50), കിരണിന്റെ സുഹൃത്തുക്കളായ തിരുനെല്‍വേലി സ്വദേശിനി സന്ധ്യ (18), ചാല സ്വദേശി അക്ഷയ് എ.എസ്. നായര്‍ (26) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ പതിവായി എംഡിഎംഎ കടത്തുന്നവരാണെന്ന വിവരം എക്സൈസിനു നേരത്തെ ലഭിച്ചിരുന്നു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ആര്. ഹിരോഷിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബെംഗളൂരുവില്‍ നിന്നുള്ള ലഹരി പദാര്ഥങ്ങള്ക്കൊപ്പം കാറില്‍ തുണികളുമായിട്ടായിരുന്നു കിരണിന്റെയും സംഘത്തിന്റെയും യാത്ര. വസ്ത്രവ്യാപാരികളാണെന്നു മറ്റുള്ളവര്‍ക്ക് തോന്നാനായിട്ടാണ് ഈ വിദ്യ പ്രയോഗിച്ചതെന്നാണ് എക്സൈസ് നിഗമനം. വാഹനം പരിശോധിച്ചാലും കുടുംബാംഗങ്ങളാണെന്നു തോന്നിക്കും വിധമാണ് ഈ സംഘം സഞ്ചരിച്ചിരുന്നത്. കാറിന്റെ സ്റ്റീരിയോ സിസ്റ്റത്തിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. രണ്ടു വര്‍ഷമായി ഭാര്യയുമായി അകന്നു കഴിയുകയാണ് കിരണ്‍. നാലുപേരുടെയും മൊബൈല്‍ ഫോണുകളും വാഹനവും പിടിച്ചെടുത്തു. ബീനയുടെ ഫോണ്‍ വഴിയാണ് ലഹരി കച്ചവടം നടന്നിരുന്നത്. ഇവരുടെ കൈയിൽനിന്നു 10000 രൂപയും പിടിച്ചെടുത്തു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ആര്. മനോജ് സ്ഥലത്തെത്തി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി. എക്സൈസ് ഇന്‍സ്പെക്ടര്‍ നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഘത്തില്‍ കൂടുതല്‍ അംഗങ്ങളുണ്ടോയെന്നും മറ്റുകേസുകളുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.
Kollam
വെള്ളറട: മാര്‍ത്താണ്ഡത്തെ സ്വകാര്യ നഴ്സിംഗ് കോളജ് കെട്ടിടത്തില്‍നിന്നു ചാടി മരിച്ച മലയാളി വിദ്യാര്‍ഥിനി അന്‍സിജിയുടെ കത്തിപ്പാറയിലെ വീട്ടില്‍ സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ, കെഎന്‍എംഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. ലോറന്‍സ് തുടങ്ങിയവര്‍ സന്ദർശനം നടത്തി. അൻസിജിയുടെ പിതാവ് അനില്‍ രാജ്, മാതാവ് സോണിയ, അനുജത്തി അരുണിമ എന്നിവരെ എംഎൽഎ ആശ്വസിപ്പിച്ചു14 നാണ് നഴ്സിംഗ് വിദ്യാര്‍ഥിനിയായ അന്‍സിജി കോളജ് കെട്ടിടത്തില്‍നിന്നു ചാടിയത്.സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിനും മാനേജ്മെന്റിനുമെതിരേ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉയര്‍ത്തുന്നത്. മരണത്തിനിടയാക്കിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനുവേണ്ട നടപടിക്കായി പ്രവർത്തിക്കുമെന്ന് എംഎൽഎ വാക്കുനൽകി. കെഎന്‍എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം. എച്ച്. ജയരാജ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ.എം. പ്രഭകുമാര്‍, എല്‍.ജെ. ജോസ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Kollam
കൊല്ലം: കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് അശ്ലീല സൈറ്റുകള്‍ക്കു വിറ്റ സംഭവത്തില്‍ ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലിസ് മേധാവിക്കും പരാതി നല്കി യുവതി. നാലു വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതി കൊട്ടിയം പൊലിസ് അവഗണിച്ചുവെന്ന് പരാതിക്കാരി ആരോപിച്ചു. ഇത് ചൂണ്ടിക്കാട്ടി യുവതി ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലിസ് മേധാവിക്കും പരാതി നല്കി. പ്രതിയായ ഭര്‍ത്താവിനെതിരെ പോക്സോ കേസ് ചുമത്തണമെന്നാണ് ആവശ്യം. കൊല്ലം കമ്മിഷണര്‍ അവധി ആയതിനാലാണ് പത്തനംതിട്ട ജില്ലാ പൊലിസ് മേധാവിക്കു പരാതി നല്‍കിയത്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒളിവില്‍ പോയ പ്രതിയെ ഇതുവരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. പരാതിക്കാരി ഭര്‍ത്താവായ പ്രതിക്കെതിരെ വിവാഹമോചന ഹര്‍ജി നല്കി.
വിദേശത്ത് ഒരുമിച്ചു താമസിക്കവെ ഭര്‍ത്താവ് സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്കു വിറ്റുവെന്നും ഇതു ചോദ്യം ചെയ്തപ്പോള്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നുവെന്നും ആണ് യുവതിയുടെ പരാതി. ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്ക് അടിച്ചതായും താക്കോല്‍കൂട്ടം കൊണ്ട് ദേഹമാസകലം ഇടിച്ചതായും മൊഴിയിലുണ്ട്.
ഏറെ വര്‍ഷങ്ങളായി യുകെയിലായിരുന്ന ദമ്പതികള്‍ കഴിഞ്ഞ 14 നാണു നാട്ടിലെത്തിയത്. യുകെയില്‍ വച്ചാണു സ്വകാര്യ ദൃശ്യങ്ങള്‍ അവിടത്തെ അശ്ലീല വെബ്സൈറ്റുകള്‍ക്കു ഭര്‍ത്താവ് കൈമാറിയതെന്നു യുവതി പറഞ്ഞു. നാട്ടിലെത്തിയശേഷം ഭര്‍ത്താവിനെ കൗണ്‍സലിംഗിനു വിധേയമാക്കിയെങ്കിലും പിന്നീടും മര്‍ദനമേല്‍ക്കേണ്ടി വന്നുവെന്നു യുവതി മൊഴി നല്കി.
10 വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവ് അശ്ലീല വീഡിയോകള്‍ക്ക് അടിമയാണെന്നാണ് യുവതിയുടെ പ്രധാന പരാതി. നിരന്തരം കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തുമായിരുന്നെന്നും കുളിമുറിയില്‍ ഒളികാമറ വയ്ക്കുമായിരുന്നെന്നും യുവതി മൊഴി നല്കി.
നഗ്നദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും പതിവായി. സഹികെട്ടു സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറ്റി. കൗണ്‍സലിംഗ് നടത്തിയാല്‍ മാറ്റം ഉണ്ടാകുമെന്നു കരുതിയാണു ഭര്‍ത്താവുമായി നാട്ടിലെത്തിയത്. കുടുംബ ജീവിതത്തില്‍ താല്പര്യമില്ലെന്നും സ്വതന്ത്രനായി പറക്കണമെന്നുമാണു കൗണ്‍സലിംഗിനിടെ ഭര്‍ത്താവ് പറഞ്ഞതെന്നും യുവതി മൊഴി നല്കി.
Kollam
കുളത്തൂപ്പുഴ: കിഴക്കന്‍ മേഖല പഞ്ചായത്തായ കുളത്തൂപ്പുഴയിലെ രണ്ടു വില്ലേജുകളില്‍ ഉള്‍പ്പെട്ട സര്‍വേ നമ്പറുള്ള ഭൂരിഭാഗം പ്രദേശവും പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഉള്‍പ്പെട്ടതുകൊണ്ട് പ്രക്ഷോഭത്തിന് ഒരുങ്ങുന്ന കര്‍ഷകരെയും പ്രദേശവാസികളെയും ഉള്‍പ്പെടുത്തി കുളത്തൂപ്പുഴ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം. കുളത്തൂപ്പുഴയെ പരിസ്ഥിതി ദുര്‍ബല മേഖലയില്‍നിന്നു ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് യോഗം. വൈകുന്നേരം കുളത്തൂപ്പുഴ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തിന് പഞ്ചായത്ത് പ്രസിഡന്റ് എം. സൈനബ ബീവിയും വൈസ് പ്രസിഡന്റ് ് സാബു എബ്രഹാമും നേതൃത്വം വഹിക്കും.
പ്രദേശത്തെ വിവിധ രാഷ്ട്രീയ നേതാക്കളും സാംസ്കാരിക സംഘടന പ്രതിനിധികളും കര്‍ഷക കൂട്ടായ്മ പ്രതിനിധികളും പ്രദേശവാസികളുമടങ്ങുന്ന യോഗമാണ് ഇന്ന് ചേരുന്നത.്
കുളത്തൂപ്പുഴ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശവും പരിസ്ഥിതി ദുര്ബലമേഖലയാക്കി മാറ്റിയതു മൂലം ഭാവിയില്‍ പ്രദേശവാസികള്‍ക്ക് ഉണ്ടാകുന്ന ദൂഷ്യവശങ്ങള്‍ കര്‍ഷകരെയും പ്രദേശവാസികളെയും ബോധ്യപ്പെടുത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം. പശ്ചിമഘട്ട മലനിരകളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ദുര്‍ബല മേഖലകളും അവക്കു ചുറ്റുമുള്ള സംരക്ഷിത മേഖലയും സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രായലം കരടുവിജ്ഞാപനംപ്രസിദ്ധീകരിച്ചിരുന്നു. ഈ കരടുവിജ്ഞാപനത്തിലാണ് കുളത്തുപ്പുഴ പഞ്ചായത്തിലെ രണ്ടു വില്ലേജുകളിലെ ജനവാസമേഖലകള്‍ ഉള്‍പ്പെട്ടത്. തോട്ടം മേഖലകളും ആരാധന ആലയങ്ങളും കാര്‍ഷിക മേഖലകളും പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
ഈ വിഷയങ്ങള്‍ ജനങ്ങളില്‍ എത്തിച്ച തണല്‍ ഗ്രൂപ്പ് അംഗങ്ങള്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും. ജനസാന്ദ്രതകൂടിയ പ്രദേശങ്ങളായ കു ളത്തൂപ്പുഴ, തിങ്കള്‍കരിക്കം വില്ലേജില്‍പ്പെട്ട പ്രദേശങ്ങളാണ് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Kollam
അഞ്ചല്‍ : സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ അലങ്കോലപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പ്രധാന അധ്യാപകന്റെ പരാതിയില്‍ കേസെടുത്ത് പൊലിസ്. ഏരൂര്‍ പഞ്ചായത്ത് അംഗം ശ്രീകുട്ടി, സിപിഐ പ്രാദേശിക നേതാവ് സുദേവന് എന്നിവര്‍ക്കെതിരെയാണ് ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രധാന അധ്യാപകന് നല്കിയ പരാതിയില്‍ പൊലിസ്് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. വാര്‍ഡ് അംഗമായ ശ്രീകുട്ടിയെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നില്ലെന്ന് ആരോപിച്ച് സ്കൂളില്‍ അതിക്രമിച്ചു കടക്കുകയും പരിപാടികള്‍ അലങ്കോലപ്പെടുത്തുകയും ചെയ്തുവെന്ന് പ്രധാന അധ്യാപകനായ പി. ഹാഷിം നല്കിയ പരാതിയില്‍ പറയുന്നു. തന്നെ സ്ഥലം മാറ്റുമെന്നും മറ്റും ഭീണിപ്പെടുത്തിയതായും സംഭവത്തില്‍ ഇടപെട്ട പിടിഎ മുന്‍ പ്രസിഡന്റിനോടും ഇരുവരും മോശമായി ഇടപെട്ടുവെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ 16 നാണ് ഏരൂര്‍ എസ്ഐയ്ക്കു പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ കേസെടുക്കാന്‍ പൊലിസ് തയാറാകാത്തിരുന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പൊലിസ് സ്റ്റേഷനില്‍ എത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന അധ്യാപകന്റെ മൊഴി രേഖപ്പെടുത്തിയ ഏരൂര്‍ പൊലിസ്് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സുദേവന് ഒന്നാം പ്രതിയായും വാര്‍ഡ് അംഗം ശ്രീകുട്ടി രണ്ടാം പ്രതിയുമായാണ് പൊലിസ് കേസെടുത്തത്.
Kollam
അഞ്ചല്‍ : കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പരിസ്ഥിതി ദുര്‍ബല മേഖലയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട പഞ്ചായത്തിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അലയമണ്‍ പഞ്ചായത്ത് പ്രമേയം പാസാക്കി. മുതിര്‍ന്ന അംഗവും പഞ്ചായത്ത് മുന്‍പ്രസിഡന്റുമായ ജേക്കബ് മാത്യുവാണ് പ്രമേയം അവതരിപ്പിച്ചത്.
കരട് പട്ടികയില്‍ ഉള്‍പ്പെട്ട ചണ്ണപ്പേട്ട വില്ലേജിലെ ജനവാസ മേഖലയെ പൂര്‍ണമായും ഒഴിവാക്കുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയും അവരുടെ ബുദ്ധിമുട്ടുകള്‍ പഠിക്കുകയും ചെയ്തിട്ടുവേണം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനെന്ന് പ്രമേയം ആവശ്യപ്പെടുന്നു. വീണ്ടും സര്‍വെ ഉള്‍പ്പടെയുള്ളവ നടത്തി റവന്യൂ ഭൂമി പൂര്‍ണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഭരണസമിതി ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയത്. പ്രമേയത്തിന്റെ കോപ്പി എം.എം. നസീര്‍ എംഎല്‍എക്ക് കൈമാറി. സര്‍ക്കാരിലേക്ക് പ്രമേയം കൈമാറും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ലിസ്റ്റിനെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്നു പ്രതിഷേധവും ആശങ്കയും ഉയരുകയാണ്.
വില്ലേജുകളുടെ പേരുകള്‍ പുറത്തുവിട്ടതൊഴിച്ചാല്‍ വില്ലേജുകള്‍ പൂര്‍ണമായി ഉള്‍പ്പെട്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ ലിസ്റ്റില്‍ വ്യക്തമല്ല. സര്‍ക്കാര്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ച രൂപരേഖയിലും ഇതു വ്യക്തമല്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നാല്‍കാനുള്ള തീരുമാനത്തിലാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. ഹൈക്കോടതിയില്‍ നടന്നുവരുന്ന കേസില്‍ ആവശ്യമെങ്കില്‍ കക്ഷിചേരാനും ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
Kollam
കൊല്ലം: കോര്‍പറേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം പരിപാടി "ഓണാരവം' ഇന്നുമുതല്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളോടെ നടക്കും. സി. കേശവന് മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ 20ന് വൈകിട്ട് 3.30-ന് മന്ത്രി കെ.എം. ഷാജി ഓണാരവം ഉദ്ഘാടനം ചെയ്യും.
മേയര്‍ എ.കെ. ഹഫീസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ബിന്ദുകൃഷ്ണ, പി.സി. വിഷ്ണുനാഥ്, എന്‍.കെ. പ്രേമചന്ദ്രന് എംപി, വിഷ്ണു മോഹന്‍ എംഎല്‍എ, കോര്പ്പറേഷന് ചെയര്പേഴ്സണ്മാര്, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
21ന് കോര്പറേഷന് ഓഫിസില്‍ നടക്കുന്ന ഓണാഘോഷത്തില്‍ കൗണ്‍സിലര്‍മാരുടെയും ജീവനക്കാരുടെയും വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും.
22ന് വൈകിട്ടു നാലിന് ആശ്രാമം ലിങ്ക് റോഡില്‍നിന്നു സി. കേശവന് മെമ്മോറിയല്‍ ടൗണ്‍ ഹാളിലേക്കു നടക്കുന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ വിവിധ കലാരൂപങ്ങള്‍, തൃശൂര്‍ പുലികളി, ശിങ്കാരിമേളം, കുമ്മാട്ടിക്കളി, വാദ്യമേളം, നിശ്ചലദൃശ്യങ്ങള്‍, ഫ്ലോട്ടുകള്‍, കോളജ്-സ്കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവ അണിനിരക്കും.
എല്ലാ ദിവസവും കൊല്ലം ബീച്ചില്‍ ഗാനമേള അടക്കമുള്ള വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
30ന് ബീച്ചില്‍ വൈകിട്ട് ഏഴിന് ആലപ്പുഴ ഇഫ്റ്റ അവതരിപ്പിക്കുന്ന 'നാട്ടരങ്ങ്' എന്ന പരിപാടിയോടെ ഓണാഘോഷം സമാപിക്കും.
Kollam
ശാസ്താംകോട്ട: വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ ആയിരം ഇതളുകള്‍ ഉള്ള താമരപ്പൂവ് വിരിഞ്ഞത് കൗതുകമായി. മൈനാഗപ്പള്ളി കടപ്പ കുമ്പളത്ത് ജ്യോതിശങ്കറിന്റെ വീട്ടിലാണ് ആയിരം ഇതളുകള്‍ ഉള്ള താമരപ്പൂവ് വിരിഞ്ഞത്. വീട്ടിലെ പൂന്തോട്ടത്തില്‍ വലിയ പ്ലാസ്റ്റിക് പാത്രത്തിലാണ് താമര വിരിഞ്ഞുനില്‍ക്കുന്നത്. മനോഹരമായ ഇളം പിങ്ക് നിറത്തിലാണ് പൂക്കള്‍. നാലുമാസം മുമ്പ് കൊല്ലത്തെ ഒരു സുഹൃത്തില്‍ നിന്ന് ലഭിച്ച താമരയുടെ കിഴങ്ങ് നട്ടുവളര്ത്തിയെടുത്തു. അതിലാണ് താമര വിരിഞ്ഞത്. കൗതുക കാഴ്ച കാണാനും സഹസ്ര ദളപത്മത്തിന്റെ ചിത്രം പകര്‍ത്താനും സെല്‍ഫിയെടുക്കാനുമായി നിരവധിപേര്‍ എത്തുകയാണ്.
നാട്ടിലെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമേ വിരിയാറുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. പൂക്കളെയും കൃഷിയെയും സ്നേഹിക്കുന്ന ജ്യോതിശങ്കര്‍ പ്രവാസ ജീവിതത്തിന് ശേഷമാണ് വീട്ടുമുറ്റത്ത് ചെടി നട്ടുവളര്‍ത്താന്‍ ആരംഭിച്ചത്. വിവിധ ഇനം താമരകള്‍, അലങ്കാര ചെടികള്‍ എന്നിവ വീട്ടിലുണ്ട്. കൂടാതെ അലങ്കാര മത്സ്യങ്ങളുടെയും വിപുലമായ ശേഖരവും വീട്ടുമുറ്റത്ത് ഒരുക്കിയിട്ടുണ്ട്. മൈനാഗപ്പള്ളിയില്‍ റെയിന്‍ ഗാര്ഡന് അക്വാട്ടിക്സ് എന്ന സ്ഥാപനം നടത്തുന്നുണ്ട്. പന്തളം എന്‍എസ്എസ് കോളജിലെ ജന്തുശാസ്ത്ര വിഭാഗത്തില്‍ അസി. പ്രഫസറായ ഭാര്യ രശ്മിയും മക്കളായ ജിയ ശങ്കറും മിലനും എല്ലാ പിന്തുണയുമായി ജ്യോതി ശങ്കറിനൊപ്പമുണ്ട്.
Kollam
അഞ്ചല്‍ : ഓണത്തോട് അനുബന്ധിച്ച് വലിയ ഗതാഗത കുരുക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അഞ്ചല്‍ പട്ടണത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
പഞ്ചായത്ത്, അഞ്ചല്‍ പോലീസ്, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായികള്‍, ടാക്സി ഓട്ടോ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കഴിഞ്ഞ 14 ന് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിലെ പൊതു ധാരണയുടെ അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള താത്കാലിക സംവിധാനത്തിന് രൂപം നല്‍കിയത്. തിരുവോണം വരെയുള്ള ഒരാഴ്ചക്കാലമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
തീരുമാനം അനുസരിച്ച് പാര്‍ക്കിംഗ് നിയന്ത്രണം ഇങ്ങനെ: ആര്‍ഒ ജംഗ്ഷന് മുതല്‍ മുക്കട ജംഗ്ഷന് വരെയും,ആര്‍ഒ ജംഗ്ഷന് മുതല്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് വരെയും ആര്‍ഒ ജംഗ്ഷന് മുതല്‍ അര്‍ച്ചന ഹോട്ടല്‍ വരെയും റോഡിന്റെ ഇടതുവശത്ത് പാര്‍ക്കിംഗ് നിരോധിച്ചു. ഇത്രയും ഭാഗത്ത് വലതുവശം പാര്‍ക്കിംഗ് അനുവദിച്ചിട്ടുണ്ട്. കാഷ്യൂ ഫാക്ടറി മുതല്‍ അഞ്ചല്‍ ഹോസ്പിറ്റല്‍ വരെ റോഡിന്റെ ഇരുവശവും പാര്‍ക്കിംഗ് പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. എഇഒ ഓഫീസ് മുതല്‍ ബൈപാസ് വരെ പാര്‍ക്കിംഗ് അനുവദിച്ചിട്ടുണ്ട്.
ആര്‍ഒ ജംഗ്ഷനിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഗ്രൗണ്ട്, മിനി സിവില്‍ സ്റ്റേഷന് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ള ഇടങ്ങളിലെ പാര്‍ക്കിംഗിന് പിഴ ഈടാക്കാനും തീരുമാനിച്ചു. പൊതുജനങ്ങള്‍ തീരുമാനങ്ങള്‍ പാലിച്ച് സഹകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Pathanamthitta
പത്തനംതിട്ട: നാട്ടിലെങ്ങും തെരുവുനായ ശല്യം അതിരൂക്ഷമായി തുടരുന്പോഴും ഇവയുടെ നിയന്ത്രണത്തിനുള്ള പദ്ധതികൾ ഏറ്റെടുക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്കു മടി. തെരുവുനായ്ക്കളെ പിടികൂടി വാക്സിനേഷനു വിധേയമാക്കുക മാതമാണ് നിലവിലുള്ള പോംവഴി. ഇതിനാവശ്യമായ ഫണ്ട് പദ്ധതിവിഹിതത്തിൽ ചെലവഴിക്കാൻ മാർഗനിർദേശം നൽകിയിട്ടും ജില്ലയിൽ കോന്നി പഞ്ചായത്തിൽ മാത്രമാണ് പദ്ധതി നടപ്പായത്. കോന്നിയിൽ തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ഇവർ അവയെ വലയിൽ കുരുക്കി പേ വിഷ ബാധയ്ക്കെതിരേയുള്ള വാക്സീൻ നൽകുകയും ചെയ്തു.
എബിസി പദ്ധതി നടപ്പാക്കുന്നതിൽ നിലവിൽ തടസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വാക്സിനേഷൻ പദ്ധതിക്കു നിർദേശം നൽകിയത്. അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി കുത്തിവയ്പിനു വിധേയമാക്കാനുള്ള പദ്ധതി കഴിഞ്ഞവർഷങ്ങളിലും നിർദേശിക്കപ്പെട്ടിരുന്നു. എന്നാൽ ചുരുക്കം ചില പഞ്ചായത്തുകൾ മാത്രമേ ഇത് ഏറ്റെടുത്തു നടപ്പാക്കിയിട്ടൂള്ളൂ. നായ്ക്കളെ പിടികൂടാൻ പരിശീലനം സിദ്ധിച്ചയാളുകളെ നിയോഗിക്കുകയും വാക്സിനേഷന് ആവശ്യമായ ക്രമീകരണം ചെയ്യുകയും ചെയ്യേണ്ടത് ബന്ധപ്പെട്ട തദ്ദേശസ്ഥാപനമാണ്. പദ്ധതിവിഹിതം കൃത്യമായി ലഭിക്കില്ലെന്നും തനതു ഫണ്ട് ഉപയോഗിച്ച് തെരുവുനായയ്ക്കെതിരേയുള്ള പദ്ധതി നടപ്പാക്കാനുമില്ലെന്നതുമാണ് പഞ്ചായത്തുകളുടെ നിലപാട്.
എബിസി കെട്ടിടം പണി അനന്തമായി നീളുന്നു
ജില്ലാ പഞ്ചായത്തിന്റെ ചുമതലയിൽ വർഷങ്ങൾക്കു മുന്‍പ് തുടങ്ങിവച്ച എബിസി കെട്ടിട നിർമാണം വൈകുന്നതാണ് തെരുവുനായ നിർമാർജനത്തിനായുള്ള പദ്ധതി പാളിയത്. ജില്ലാ പഞ്ചായത്ത് ഭരണസമിതികൾ മാറിവന്നെങ്കിലും കെട്ടിടം പൂർത്തീകരിച്ച് എബിസി നടപ്പാക്കാനായിട്ടില്ല. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് രണ്ടുദിവസം പാർപ്പിച്ചശേഷം തിരികെ വിടുന്ന പദ്ധതിയാണ് എബിസി എന്ന പേരിൽ നടപ്പാക്കേണ്ടത്. കെട്ടിടം ഇല്ലെന്ന പേരിൽ മൃഗസംരക്ഷണ വകുപ്പും പദ്ധതിയോടു പുറംതിരിഞ്ഞു നിൽക്കുകയാണ്. എബിസി കെട്ടിട നിർമാണം സംബന്ധിച്ചു പ്രഖ്യാപനങ്ങൾ മുറപോലെ ഉണ്ടാകുന്നുണ്ടെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും ഇതിന്റെ പൂർത്തീകരണം ആയിട്ടില്ല.
സ്കൂട്ടർ യാത്രക്കാർക്കു നേരേ ആക്രമണം
അടൂരിനു സമീപം കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു നേരെ നായ ചാടി വീണ് യാത്രക്കാരെ ആക്രമിച്ചത് കഴിഞ്ഞദിവസമാണ്. നിയന്ത്രണം വിട്ട സ്കൂട്ടർ മറിയുകയും യാത്രക്കാരെ നായ ആക്രമിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം രത്രിയാണ് സംഭവം നടന്നത്. മൂന്നംഗ കുടുംബത്തെയാണ് നായ ആക്രമിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിനിയും ഇതിലുൾപ്പെടുന്നു. ഇരുചക്ര വാഹനങ്ങൾക്കുനേരെ തെരുവുനായ്ക്കളുടെ ആക്രമണം സ്ഥിരമായി മാറിയിരിക്കുകയാണ്. വാഹനങ്ങൾക്കു മുന്പിൽ ചാടുന്നതും കുരച്ചുകൊണ്ട് പിന്തുടരുന്നതും അവസരം കിട്ടിയാൽ ആക്രമിക്കുന്നതുമൊക്കെ പതിവായിരിക്കുകയാണ്.
അടൂർ ഭാഗത്ത് നായയുടെ ആക്രമണം സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയും അടൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപം രണ്ടുപേർക്ക് നായയുടെ കടിയേറ്റിരുന്നു.
Pathanamthitta
മല്ലപ്പള്ളി: കേരളത്തിലെ സഹകരണ മേഖലയ്ക്ക് എന്നും ഉയർത്തെഴുന്നേല്പിന്റെ ചരിത്രമാണ് അവകാശപ്പെടാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എഴുമറ്റൂർ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധന സമയത്ത് സഹകരണ മേഖലയെ പ്രത്യേകം ലക്ഷ്യമിട്ടുള്ള ആക്രമണം ഉണ്ടായി.
എന്നാൽ അതിനെ ശക്തമായി കേരളത്തിലെ സഹകരണ മേഖല പ്രതിരോധിച്ചു. സഹകരണ മേഖലയെ ഒപ്പം നിർത്തുന്ന സമീപനമാകണം സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ടതെന്നു പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പ്രതിസന്ധികളിൽ നിന്ന് കരകയറി വന്ന ചരിത്രമാണ് എഴുമറ്റൂർ സർവീസ് സഹകരണ ബാങ്കിനുള്ളത്. പരസ്പര സഹായ സംഘമായി ആരംഭിച്ച് ഇന്ന് മികച്ച സർവീസ് സഹകരണ ബാങ്ക് ആയി മാറിയതിന്റെ ചരിത്ര വഴികൾ പരിശോധിക്കുമ്പോൾ സഹകാരികളുടെ അർപ്പണ മനോഭാവത്തിനും, ജനപിന്തുണയ്ക്കും വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് എസ്. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പഴകുളം മധു എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ബാങ്കിന്റെ മുൻ പ്രസിഡന്റുമാരെ സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആദരിച്ചു. സംസ്ഥാന സഹകരണ യൂണിയൻ അംഗം പി.ആർ. പ്രസാദ് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. ബാങ്ക് സെക്രട്ടറി സി. അലക്സാണ്ടർ റിപ്പോർട്ട് അവതരിപ്പിച്ചു.
സർക്കിൾ സഹകരണ യൂണിയൻ ജില്ലാ ചെയർപേഴ്സൺ ബിന്ദു ചന്ദ്രമോഹൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. പി. ഉദയഭാനു, എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ടി. മുരളി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജയൻ പുളിക്കൽ,സ്വാഗതസംഘം ജനറൽ കൺവീനർ കെ. വിജയ വർമ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
Pathanamthitta
കോഴഞ്ചേരി: ഡോ. യൂഹാനോൻ മാർത്തോമ്മാ ഫൗണ്ടേഷന്റെയും സെന്റ് തോമസ് കോളജ് മലയാളവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡോ. യൂഹാനോൻ മാർത്തോമ്മ അനുസ്മരണവും സ്മരണിക പ്രകാശനവും കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ നടന്നു. ഫൗണ്ടേഷൻ ചെയർമാൻ റെജി താഴമണിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ അനുസ്മരണപ്രഭാഷണം നടത്തി. സെന്റ് തോമസ് കോളജ് പ്രിൻസിപ്പാൾ ഡോ. ജോർജ് കെ. അലക്സിന് കോപ്പി നൽകിക്കൊണ്ട് ഗീവർഗീസ് മാർ കൂറിലോസ് സ്മരണികയുടെ പ്രകാശനം നിർവഹിച്ചു. രാജു ഏബ്രഹാം എക്സ് എംഎൽഎ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജില്ലാ പഞ്ചായത്ത് അംഗം സ്റ്റെല്ലാ തോമസ്, കെ.എ. വർഗീസ്, വിക്ടർ ടി. തോമസ്, റവ. തോമസ് സി. അലക്സാണ്ടർ, ഫാ.കെ.എ. ചെറിയാൻ, ഡോ. ലിബുസ് ജേക്കബ് ഏബ്രഹാം, ജോബി ജെ. തോമസ് ഈശോ എന്നിവർ പ്രസംഗിച്ചു.
Pathanamthitta
പത്തനംതിട്ട: ശബരിമല ഓണം പൂജയുമായി ബന്ധപ്പെട്ട് നടതുറക്കുന്ന സമയങ്ങളില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനും ശുചീകരണ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും വിവിധ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ നിയമിച്ചു.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ സാനിറ്റേഷന്‍ സുപ്പര്‍വൈസര്‍, സ്ക്വാഡ് ലീഡര്‍, സ്ക്വാഡ് അംഗങ്ങള്‍ എന്നീ ചുമതലകളും ലൈസന് ജോലികളും ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും. സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പ്ലാസ്റ്റിക് ഉത്പന്ന നിരോധനം, നിരോധിത ഉത്പന്നങ്ങളുടെ വില്പന തടയല്‍ തുടങ്ങിയ ചുമതല നിര്‍വഹിക്കും.
സാനിറ്റേഷന്‍ സുപ്പര്‍വൈസര്‍ ചുമതലയില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്കു കീഴില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്ന ശബരിമല വിശുദ്ധിസേന അംഗങ്ങള്‍ നടത്തുന്ന പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ച് ആവശ്യമായ നിർദേശം നല്‍കും. മാലിന്യം നദിയിലേക്ക് നിക്ഷേപിക്കല്‍, സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മാലിന്യം നീക്കം ചെയ്യാതെയിരിക്കുന്ന സംഭവങ്ങള്‍ എന്നിവ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കും. ഓണം പൂജയുമായി ബന്ധപ്പെട്ട് 24 മുതല്‍ 28 വരെ ശബരിമല നട തുറക്കും.
Pathanamthitta
പത്തനംതിട്ട: ഓണക്കാലത്ത് പകര്‍ച്ചവ്യാധികൾ തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടർ എ. നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല പൊതുജനാരോഗ്യ സമിതി യോഗം തീരുമാനിച്ചു.
കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജന്തുജന്യരോഗങ്ങള്‍, കൊതുകുജന്യരോഗങ്ങള്‍, എലിപ്പനി തുടങ്ങിയവ പടരാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കും. പൊതുജനാരോഗ്യ നിയമപ്രകാരമുള്ള പ്രവര്‍ത്തനങ്ങളും ഏകാരോഗ്യസമീപനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ നടത്തുന്ന രോഗപ്രതിരോധ, ശുചീകരണ, ബോധവത്കരണ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.
ഓണക്കാലത്തും വേണം ആരോഗ്യ ജാഗ്രത എന്ന സന്ദേശവുമായി പ്രത്യേക ആരോഗ്യ കാന്പെയിനും നടപ്പാക്കും. ഇതിന്റെ ഭാഗമായി 24 വരെ പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കും. ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന ശക്തമാക്കും.
കാറ്ററിംഗ് യൂണിറ്റുകള്‍, ഭക്ഷ്യ ഉത്പാദന-വിതരണ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ഓണം ഫുഡ് ഫെസ്റ്റുകള്‍, കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, അഗതി മന്ദിരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തും. ആഹാരം, പാനീയ ശുചിത്വം, ഭക്ഷ്യസുരക്ഷ, ഹരിതചട്ടം, കുടിവെള്ളത്തിന്റെ ഗുണനിലവാരം എന്നിവ ഉറപ്പാക്കും. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമാനുസൃതം ശക്തമായ നടപടി സ്വീകരിക്കും.
ഓണക്കാലത്ത് ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് യോഗം നിര്‍ദേശിച്ചു. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത്കാര്‍ഡ് ഉണ്ടാകണം. കുടിവെള്ള പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാക്കണം. പഴകിയ ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കരുത്. പകര്‍ച്ചവ്യാധിയുള്ളവര്‍ ഭക്ഷണം കൈകാര്യം ചെയ്യരുത്. ഓണവിഭവങ്ങള്‍ തയാറാക്കുമ്പോള്‍ സിന്തറ്റിക് നിറങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ക്കരുത്. ഫില്‍റ്ററുകളിലും കാനുകളിലും ലഭിക്കുന്ന വെള്ളവും തിളപ്പിച്ച ശേഷം മാത്രമേ കുടിക്കാവൂ. ചട്ണി, സംഭാരം തുടങ്ങിയവ തയാറാക്കുന്നതിനും തിളപ്പിച്ച വെള്ളം ഉപയോഗിക്കണം.
കൊതുകുജന്യ രോഗങ്ങളുടെ നിയന്ത്രണത്തിന് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ബോധവത്്കരണവും ശക്തമാക്കും. വീടും പരിസരവും പൊതുഇടങ്ങളും വൃത്തിയായി സൂക്ഷിക്കുകയും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതെ തരംതിരിച്ച് സംസ്കരിക്കുകയും വേണം. പാത്രങ്ങള്‍, ബക്കറ്റുകള്‍, ചിരട്ടകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കാത്ത വിധം കമഴ്ത്തിവയ്ക്കുകയോ മൂടിവയ്ക്കുകയോ ചെയ്യണം.
മണ്ണുമായും വെള്ളവുമായും സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ എലിപ്പനി പ്രതിരോധത്തിന് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം പ്രതിരോധ മരുന്ന് കഴിക്കണം. പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികത്സയ്ക്ക് മുതിരാതെ ഉടന്‍ വൈദ്യസഹായം തേടണമെന്നും യോഗം നിര്‍ദേശിച്ചു.
വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണ, രോഗപ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പാക്കാനും തീരുമാനിച്ചു. ഓണക്കാലം രോഗവ്യാപനത്തിന് ഇടയാക്കാതെ ആരോഗ്യത്തോടെ ഓണം എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് വിവിധ ബോധവത്്കരണ പരിപാടി സംഘടിപ്പിക്കും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Pathanamthitta
അടൂർ: ഓണത്തോടനുബന്ധിച്ച് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ അടൂർ ബൈപാസിലെ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണപദാർഥങ്ങളും എണ്ണയും വീണ്ടും പിടികൂടി. കെഎഫ്സി, ഫിൽഫിൽ ഹോട്ടൽ, തബാദ്, പ്ലേറ്റ്സ് ബൈ നേഹ, പറക്കൻസ്, റെഡ് ടീ എന്നിവിടങ്ങളിൽനിന്നാണ് പഴകിയ എണ്ണയും മറ്റ് ഭക്ഷണപദാർഥങ്ങളും പിടികൂടിയത്.
കറുത്തുകുറുകിയ 45 ലിറ്റർ പഴകിയ എണ്ണ, വിവിധതരം പഴകിയ ചിക്കൻ, നൂഡിൽസ്, മുട്ട, കാലാവധി കഴിഞ്ഞ കുബൂസ് എന്നിവയാണ് പിടിച്ചെടുത്തത്. പരിശോധന ഇന്നലെ വൈകിയും തുടർന്നു. അടൂർ നഗരത്തിൽ ഏറ്റവും കൂടുതൽ ഹോട്ടലുകൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് ബൈപാസ്. നെല്ലിമൂട്ടിപ്പടി മുതൽ ഹൈസ്കൂൾ ജംഗ്ഷൻവരെ നിരനിരയായി ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. രാത്രി കാലങ്ങളിലാണ് ഇവിടെ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.
കഴിഞ്ഞയാഴ്ചയും നഗരത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർഥങ്ങൾ പിടികൂടിയിരുന്നു. ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഫൈസൽ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ്. സിനി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കവിത, മിനി, അഷ്ന, അമൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജീവനക്കാരായ മാത്യൂസ്, ദിലീപ്, യോഹന്നാൻ, അനീഷ്, ജുബിൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Pathanamthitta
തിരുവല്ല: ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക പരിസരങ്ങളിൽ വനിതകൾ നൻമകൾ സൃഷ്ടിക്കുന്ന ചാലക ശക്തിയായി മാറണമെന്ന് ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത. ഓർത്തഡോക്സ് മർത്തമറിയം സമാജം ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ വനിതാ ദിനാഘോഷവുംവനിതാ സമാജത്തിന്റെ പുതിയ പോഷക സംഘടനയായ ചൈതന്യ ഫെലോഷിപ്പ് പദ്ധതിയും വള്ളംകുളം സെന്റ് മേരീസ് ഇടവകയിൽ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രഫ. റിജോ ജോൺ ശങ്കരത്തിൽ ക്ലാസുകൾ നയിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കോശി, മാമ്മൻ തോമസ് കോർഎപ്പിസ്കോപ്പ, ഫാ. എം.കെ . ഇമ്മാനുവേൽ, ഫാ. മാത്യു ഏബ്രഹാം കാരയ്ക്കൽ, ഫാ. ബിജു എൻ. ഈപ്പൻ, ശ്രീ. റ്റി.ജി. പ്രസാദ്, മാത്യു പി. തോമസ്, മിനി ജോൺസൺ, ആനി ജോസഫ്, കൊച്ചുമോൾ ബാബു, അഞ്ജു ആനി ജോൺസി എന്നിവർ പ്രസംഗിച്ചു.
Pathanamthitta
കോഴഞ്ചേരി: ഓണത്തിനു ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കേ കെഎസ്ഇബി അനധികൃതമായി വൈദ്യുതി വിച്ഛേദിക്കുന്നത് വ്യാപാരസ്ഥാപനങ്ങളെയും മറ്റു ചെറുകിട കച്ചവടക്കാരെയും പ്രതികൂലമായി ബാധിക്കുന്നു. രാപകല്‍ ഭേദമില്ലാതെ അറിയിപ്പ് നല്കി വൈദ്യുതി വിച്ഛേദിക്കുന്ന സാമാന്യ മര്യാദ പോലും വകുപ്പ് കാണിക്കുന്നില്ലെന്ന് നാട്ടുകാരും വ്യാപാരികളും കുറ്റപ്പെടുത്തുന്നു. ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് കോഴഞ്ചേരിയിലെ വ്യാപാരികളെയാണ്.
ദ്യുതി ഇല്ലെങ്കില്‍ ആ വിവരം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കാതെയിരിക്കുന്നത് ഓണക്കാലത്ത് എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുകയാണ്. പവര്‍ക്കട്ട് ഇല്ലെന്നു പറയുകയും എന്നാല്‍ ഉണ്ടെന്ന അനുഭവമാണ് വ്യാപാരികള്‍ക്കുണ്ടാകുന്നത്. ജനറേറ്റര്‍ പോലുളള സൗകര്യങ്ങള്‍ ഇല്ലാത്ത വ്യാപാരികളെയാണ് ഏറ്റവും കൂടുതലായി പ്രതികൂലമായി ബാധിക്കുനനത്.
സ്കൂളുകളില്‍ ഓണപ്പരീക്ഷ നടക്കുന്ന ഈ കാലയളവില്‍ വൈദ്യുതി ഇല്ലാത്തത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ബാധിക്കുകയാണ്. മുന്‍കൂട്ടി അറിയിക്കാതെ വൈദ്യുതി വിച്ഛേദിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വീട്ടുകാരും വ്യാപാരികളും പറയുന്നു.
Pathanamthitta
കോഴഞ്ചേരി: ഓണം നാളുകൾ സമാഗതമായതോടെ പട്ടണ, ഗ്രാമ പ്രദേശങ്ങളില്‍ വസ്ത്രവിപണി സജീവമായി. പച്ചക്കറി, പലചരക്ക്, പഴവര്‍ഗ വിപണിയേക്കാള്‍ ഇത്തവണ ഓണ വസ്ത്രവ്യാപാര മേഖല സജീവമായിട്ടുണ്ട്. നേരത്തേ പട്ടണങ്ങളിലായിരുന്നു തിരക്കെങ്കില്‍ ഇക്കുറി നാട്ടിന്‍പുറങ്ങളിലെ വസ്ത്രശാലകളിലും തിരക്ക് തുടങ്ങി. തമിഴ്നാട്ടില്‍ നിന്നുള്ള കച്ചവടക്കാര്‍ ഓണക്കോടി ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളുമായി തവണ വ്യവസ്ഥയിലുള്ള വ്യാപാരവുമായി രംഗത്തുണ്ട്. കോളനികള്‍, അതിഥിത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇത്തരക്കാരുടെ വിപണനം. കോഴഞ്ചേരി, പുല്ലാട്, നാരങ്ങാനം, ഇരവിപേരൂര്‍, വെണ്ണിക്കുളം, തടിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഓണവ്യാപാരികളുടെ തിരക്കുണ്ട്.
ഓണാഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകുന്ന വസ്ത്രവിപണിയില്‍ ജെന്‍സികളുടെ തിരക്കും ഏറിവരികയാണ്. വിലക്കുറവും ആകര്‍ഷകമായ സമ്മാനങ്ങളുമായാണ് വസ്ത്രവിപണിയിലേക്ക് യുവജനതയെയും വീട്ടമ്മമാരെയും ആകർഷിക്കുന്നത്. ഓണ്‍ലൈന്‍ വ്യാപാരവും തകൃതിയാണെങ്കിലും കടകളില്‍ നേരിട്ടെത്തി വസ്ത്രം തെരഞ്ഞടുക്കുന്നതാണ് ഇപ്പോഴത്തെ രീതി. പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ പറ്റിയ സമയവും ഓണം തന്നെ. തെരുവു കച്ചവടക്കാരും ഓണം പ്രമാണിച്ച് നിരത്തുകളില്‍ സജീവം. ഡിസ്കൗണ്ട് നിരക്കുകളുമായി ഖാദി, കൈത്തറി വ്യാപാരവും ഉഷാറാണ്.
പുരുഷന്മാര്ക്കായി പരമ്പരാഗത ശൈലിയിലുള്ള മുണ്ടുകള്‍, കോട്ടണ്‍ കൂര്‍ത്തകള്‍, കോട്ടണ്‍ സില്‍ക് കൂര്‍ത്തകള്‍, മല്ഗോട്ടണ് കൂര്‍ത്തകള്‍ ചേര്‍ന്ന കോംബോ ഓഫറുകള്‍ എന്നിവയ്ക്കും ആവശ്യക്കാരേറെ. കഥകളി രൂപങ്ങള്‍. പൂക്കള്‍, കസവ് ഡിസൈന്‍ എന്നിവ പ്രിന്റ് ചെയ്ത ഷര്‍ട്ടുകള്‍ ഇത്തവണത്തെ പ്രധാന ആകര്‍ഷണമാണ്.
സ്ത്രീകള്‍ക്കായുള്ള മല്‍കോട്ടണ്‍, ഓര്‍ഗന്‍സ, ടിഷ്യൂ സാരികള്‍ ഇപ്പോള്‍ വിപണിയില്‍ ട്രെന്‍ഡിംഗ് ആണ്. കസവ് സാരികള്‍, ധാവണി, പട്ട് പാവാട എന്നിവയുടെ പുതിയ സ്റ്റോക്കുകളും കടകളില്‍ എത്തിയിട്ടുണ്ട്. കുത്താമ്പള്ളി, ബാലരാമപുരം മുണ്ടുകളും സാരികളും ഇപ്പോള്‍ നാട്ടിൻപുറങ്ങളിലെ വസ്ത്രശാലകളിലും ലഭ്യമായിത്തുടങ്ങി. വസ്ത്ര വിപണിയില്‍ പരമ്പരാഗ തനിമ നിലനിര്‍ത്തുന്ന ആധുനിക ഫാഷന്‍ ട്രെന്‍ഡുകളാണ് ഇപ്പോള്‍ തരംഗമാകുന്നത്.
ഓണാഘോഷത്തിന് ട്രെന്‍ഡി ലുക്ക് ഉള്ള വസ്ത്രങ്ങള്‍ക്കായി വിദ്യാര്‍ഥികളും തിരക്കു കൂട്ടുന്നുണ്ട്. ബ്ലോക്ക് പ്രിന്റഡ് കോട്ടണ്‍ സാരികള്‍, ലെയര്‍ഡ് കൂര്‍ത്തകള്‍, സിംപിള്‍ കൂര്ത്തി പാന്റ് സെറ്റുകള്‍ എന്നിവയാണ് ഓണം കളറാക്കാന്‍ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്നത്. കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരേ ഡിസൈനിലുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന രീതിയും ഫാഷന്‍ പ്രേമികളായ കുടുംബങ്ങള്‍ക്കിടയില്‍ പതിവായിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ മഴ മാറി നില്‍ക്കുന്നത് വിപണിയില്‍ ആശ്വാസമാകുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
Pathanamthitta
പത്തനംതിട്ട: വിഷരഹിത പൂക്കളും പച്ചക്കറികളും ഒരുക്കുന്നതിനൊപ്പം നാടൻ ഓണസദ്യയുമായി കുടുംബശ്രീ. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് പായസമുൾപ്പെടെ വിഭവസമൃദ്ധമായ ഓണസദ്യ വീട്ടിലെത്തിക്കുന്നതിനുള്ള സൗകര്യമാണ് കുടുംബശ്രീ ഒരുക്കുന്നത്.
ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ഏഴ് ബ്ലോക്കുകളിൽ നിന്നായി 20 യൂണിറ്റുകളാണ് ഓണസദ്യ തയാറാക്കുന്നത്. വാഴയില ഉൾപ്പെടെ 18 വിഭവങ്ങളോടെ ഒരാൾക്കുള്ള സദ്യയ്ക്ക് 250 രൂപയാണ് അടിസ്ഥാന നിരക്ക്. അതത് യൂണിറ്റുകൾ നിശ്ചയിക്കുന്ന വിഭവങ്ങളാണ് അടിസ്ഥാന സദ്യയിൽ ഉൾപ്പെടുക. ഉപഭോക്താക്കളുടെ ആവശ്യാനുസരണം വിഭവങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. വിഭവങ്ങളിൽ മാറ്റം വരുത്തുന്നതിനനുസരിച്ച് നിരക്കിലും വ്യത്യാസമുണ്ടാകും.
കുറഞ്ഞത് അഞ്ച് സദ്യയെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്യണം. ഡെലിവറി ആവശ്യമുള്ളവരിൽനിന്ന് ഡെലിവറി ചാർജ് അധികമായി ഈടാക്കും. ബുക്ക് ചെയ്തവർക്ക് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭകരുടെ പക്കൽനിന്ന് ഓണസദ്യ നേരിട്ടു വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്കൂളുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും ഓണസദ്യയുടെ ഒന്നിച്ചുള്ള ഓർഡറുകളും കുടുംബശ്രീ സ്വീകരിക്കും. ജില്ലയിലെ ഏത് പ്രദേശത്തുനിന്നും ഓർഡർ നൽകാം. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും സേവനം ലഭ്യമാകുക. ഓർഡറുകൾ സ്വീകരിച്ചു തുടങ്ങി.
Pathanamthitta
റാന്നി: റാന്നിയെ വിഴുങ്ങിയ പ്രളയത്തേത്തുടർന്ന് വളരെയേറെ വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നും മോചിപ്പിക്കാൻ ഏറെ സംഭാവന ചെയ്തത് പഴവങ്ങാടി പഞ്ചായത്തും ഹരിതകർമസേന അംഗങ്ങളുമാണെന്ന് പഴകുളം മധു എംഎൽഎ.
പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പഞ്ചായത്തിലെ ഹരിതകർമസേന അംഗങ്ങൾക്കുനൽകിയ സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തിന്റെ അവശേഷിപ്പുകൾ വളരെ വേഗം മാറ്റി ശുചിത്വമുള്ള പ്രദേശമാക്കി മാറ്റുവാൻ യുദ്ധ സന്നാഹത്തോടെ പ്രവർത്തിച്ചത് ഹരിതകർമ സേനാംഗങ്ങളാണ്. വെള്ളം കയറിയ വീടുകളിൽ നിന്നും കടകളിൽ നിന്നും മാലിന്യങ്ങൾ ദിവസങ്ങൾക്കകം എടുത്തുമാറ്റിയത് മാതൃകാപരമാണെന്നും പഴകുളം മധു പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ആരോൺ ബിജിലി പനവേലിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോൺ ഏബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമ്യ ജി. നായർ, സ്ഥിരം സമിതി അധ്യക്ഷരായ മേരി ജോൺ, മോളി മാത്യു, അംഗങ്ങളായ ബിനിറ്റ് മാത്യു, അനി സുരേഷ്, അന്നമ്മ തോമസ്, എം.റ്റി. സതീഷ്, ആതിര എസ്. നായർ, പ്രിയ ഷാജി, ജോയ്സി ചാക്കോ, സൂസമ്മ ജോൺസൻ, ജിജി വർഗീസ് പഞ്ചായത്ത് സെക്രട്ടറി സുമേഷ് കുമാർ വി, ഹെൽത്ത് ഇൻസ്പെക്ടർ സൗമ്യ സുധീഷ്, ഹരിത കർമസേന അംഗങ്ങളായ ലാലി പ്രദീപ് ലീലാമ്മ ദാനിയേൽ തനുജ എന്നിവർ പ്രസംഗിച്ചു.
Pathanamthitta
ചന്ദനപ്പള്ളി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് തുമ്പമൺ ഡിസ്ട്രിക്ട് സംഗമം ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടന്നു. കേന്ദ്ര ജനറൽസെക്രട്ടറി ഷിബു കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. എസ്ഡിഒഎഫ് തുമ്പമൺ ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ. സുനിൽ ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ഇടവക അസി.വികാരി ഫാ. ജോബിൻ യോഹന്നാൻ , ഭദ്രാസന സെക്രട്ടറി ബിജു ഏബ്രഹാം കൂടൽ, ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ ബിജു വർഗീസ് പള്ളിയേനാത്ത്, ഭദ്രാസന ട്രഷറാർ റെജി വർഗീസ്, മേഖല ക-ഓർഡിനേറ്റർ സിബി ജോസ്, ഇടവക ട്രസ്റ്റി ഷിജു തങ്കച്ചൻ, ഭദ്രാസന അസംബ്ലി അംഗം അനിത സാം, യൂണിറ്റ് വൈസ് പ്രസിഡന്റ് റോയി സാമുവേൽ, സെക്രട്ടറി എം.പി ഷാജി എന്നിവർ പ്രസംഗിച്ചു.
ആധുനിക സമൂഹവും ജീവിത ശൈലിയും എന്ന വിഷയത്തെക്കുറിച്ച് മുത്തൂറ്റ് നഴ്സിംഗ് കോളജ് അസോ. പ്രഫ. ടീന എലിസബത്ത് തോമസ് ക്ലാസ് നയിച്ചു.
Pathanamthitta
കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഒപി ആൻഡ് ഡയഗ്നോസ്റ്റിക് സെൻറർ പ്രവർത്തനം ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു.
പുതിയ ബ്ലോക്കിൽ കാഷ്വാലിറ്റി ഒപി, റിസപ്ഷൻ, എല്ലാ സ്പെഷാലിറ്റി ഒപികളും, ലാബ് , ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, ഫാർമസി, ട്രോമ കെയർ യൂണിറ്റ്, ആർട്ടിഫിഷ്യൽ ലിംബ് ഫിറ്റിംഗ് സെന്റർ, ബയോമെഡിക്കൽ വിഭാഗം, മെഡിക്കൽ റെക്കോർഡ്സ് വിഭാഗം, അഡ്മിനിസ്ട്രേഷൻ വിഭാഗം, ഓഫീസ് നിർവഹണം, ജീവിതശൈലീ രോഗനിർണയം എന്നിവയുടെ പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ എക്സ്റേ, സിടി സ്കാൻ എന്നിവയുടെ പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കും. ഡിഎംഒ ഡോ.എൽ. അനിത കുമാരി, പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജീവ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.വി.അമ്പിളി, ജൂലി സാബു ഓലിക്കൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി.ഹരികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
Pathanamthitta
റാന്നി: സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ 25 വരെ റാന്നി ഇട്ടിയപ്പാറ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് അങ്കണത്തില്‍ നടത്തുന്ന ഓണം താലൂക്ക് ഫെയര്‍ പ്രവര്‍ത്തനോദ്ഘാടനം പഴകുളം മധു എംഎല്‍എ നിര്‍വഹിച്ചു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ആദ്യവില്പന നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സനോജ് മേമന, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം മോളി മാത്യു, ഡിപ്പോ മാനേജര്‍ കെ. ജെ. ജയശാലിനി, ഡിപ്പോ ജൂണിയര്‍ മാനേജര്‍ കെ. സജികുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സജി ഇടിക്കുള, സമദ് മേപ്രത്ത്, രജീവ് താമരപ്പള്ളി, സജി നെല്ലുവേലില്‍ എന്നിവര്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് ആവശ്യമായ പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പച്ചക്കറി, ഏത്തക്കായ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കും.
മല്ലപ്പള്ളി: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷന്റെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളി സപ്ലൈകോ സൂപ്പർമാർക്കറ്റിൽ സംഘടിപ്പിക്കുന്ന 2026-ലെ ഓണം ഫെയറിന് തുടക്കമായി. 25 വരെയാണ് ഓണം ഫെയർ നടക്കുന്നത്.
ഓണം ഫെയറിന്റെ ഉദ്ഘാടനം വർഗീസ് മാമൻ എംഎൽഎ നിർവഹിച്ചു. . മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഡോ. ബിജു ടി. ജോർജ് ആദ്യ വില്പന നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സുബാഷ്, താലൂക്ക് സപ്ലൈ ഓഫീസർ ദിലീപ് കുമാർ. സപ്ലൈകോ തിരുവല്ല ഡിപ്പോ മാനേജർ ഇ.കെ. സുലേഖ, ജോൺസൺ കുര്യൻ, മധു ചെമ്പുകുഴി, ബാബു പാലയ്ക്കൽ, പ്രകാശ് കുമാർ വടക്കേമുറിയിൽ എന്നിവർ പ്രസംഗിച്ചു.
Pathanamthitta
റാന്നി: ഓണത്തിനു പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെഎൽജികളിൽ കൃഷി ചെയ്ത പൂക്കൾ വിപണിയിലേക്കെത്തുന്നു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നാറാണംമൂഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന നിറപ്പൊലിമ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം കുരുമ്പൻമൂഴി ഉന്നതിയിലെ ട്രൈബൽ ജെഎൽജിയിൽ നടന്നു.
സിഡിഎസ് ചെയർപേഴ്സൺ ബിന്ദു നാരായണന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ രവി, ആതിര, അനിത കെ. നായർ, ബ്ലോക്ക് കോ-ഓർഡിനേറ്റർ ശാരീകൃഷ്ണ, സിഡിഎസ് വൈസ് ചെയർപേഴ്സൺ കലാ സന്തോഷ്, മണി അമ്പിളി, അസിസ്റ്റന്റ് കൃഷി ഓഫീസർ ജയ്സൺ കുര്യാക്കോസ്, എം. അശ്വതി, പെരുനാട് സിഡിഎസ് ചെയർപേഴ്സൺ ശശികല തുടങ്ങിയവർ പങ്കെടുത്തു.
ഓണവിപണിയിൽ നാടൻ പൂക്കൾ ലഭ്യമാക്കുന്നതിനൊപ്പം കുടുംബശ്രീ വനിതകളുടെ കാർഷിക സംരംഭങ്ങൾക്ക് വരുമാനവും വിപണന സാധ്യതയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രസിഡൻന്റ് സുനിൽകുമാർ അറിയിച്ചു.
Pathanamthitta
തിരുവല്ല: പെയ്തൊഴിയാത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ കടുത്ത വിലക്കയറ്റത്തിൽ വിറച്ച് ഓണവിപണി. സർക്കാരിന്റെ കാര്യക്ഷമമായ വിപണി ഇടപെടലില്ലായ്മയും ഹോർട്ടികോർപ്പിന്റെ പച്ചക്കറി സംഭരണത്തിലുണ്ടായ വീഴ്ചയുമാണ് തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും അവശ്യസാധനങ്ങളുടെ വില ആകാശത്തോളമുയർത്തിയത്. വരുംദിവസങ്ങളിൽ വിപണി സജീവമാകുന്നതോടെ അരിയുടെയും പച്ചക്കറിയുടെയും വില ഇനിയും ഉയരുമെന്ന ആശങ്കയിലാണ് പൊതുജനങ്ങളും വ്യാപാരികളും.
താളംതെറ്റി കുടുംബ ബജറ്റ്
സപ്ലൈകോ വഴി ആവശ്യത്തിന് അരി ലഭ്യമാക്കാത്തതാണ് പൊതുവിപണിയിൽ അരിവില കുതിച്ചുയരാൻ പ്രധാന കാരണമായത്. പൊന്നി അരിക്ക് കിലോയ്ക്ക് 10 രൂപയോളമാണ് വർധിച്ചത്. ആന്ധ്ര കുറുവയ്ക്ക് മൂന്ന് രൂപയും തമിഴ്നാട് കുറുവയ്ക്ക് അഞ്ച് രൂപയും വർധിച്ചപ്പോൾ മട്ട അരിയുടെ വില 55 മുതൽ 60 രൂപ വരെയായി. അരിവില വർധന സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചിരിക്കുകയാണ്.
വെള്ളപ്പൊക്കവും കീടബാധയും; പച്ചക്കറിക്ക് തീവില
തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയും വെള്ളക്കെട്ടുമാണ് പച്ചക്കറി വിപണിയെ പ്രതിസന്ധിയിലാക്കിയത്. ചേന, ചേമ്പ്, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ വെള്ളം കെട്ടിക്കിടന്ന് ചീഞ്ഞുപോകുന്നത് ഇവയുടെ വില കുത്തനെ കൂട്ടി. ഏത്തക്ക ഉള്‍പ്പെടെയുള്ള വിളകളില്‍ കീടബാധ രൂക്ഷമായിട്ടുണ്ട്. നിലവില്‍ വിപണിയില്‍ പച്ചക്കറി ക്ഷാമമില്ലെങ്കിലും താങ്ങാനാവാത്ത വിലയാണ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകുന്നത്.
സദ്യയൊരുക്കാന്‍ കഷ്ടപ്പെടും
ഓണസദ്യയിലെ പ്രധാന വിഭവമായ ഏത്തയ്ക്കാ ഉപ്പേരിക്ക് കിലോയ്ക്ക് 500 രൂപയായി ഉയര്‍ന്നത് വന്‍ തിരിച്ചടിയായി. ഏത്തയ്ക്ക വില 70 രൂപ കടന്നപ്പോള്‍ ഞാലിപ്പൂവന് പഴത്തിന്റെ വില 100 കടന്നു. സവാള, രസകദളി എന്നിവയ്ക്കും വില ഉയര്‍ന്ന നിലയിലാണ്. വിപണിയിൽ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പഴമക്കാര്‍ പറയുന്നതുപോലെ 'കാണം വിറ്റും ഓണം ഉണ്ണേണ്ട' അവസ്ഥയിലാകും ഇത്തവണത്തെ ഓണാഘോഷം
Pathanamthitta
കോന്നി: തിരുവോണനാളുകളെ വരവേൽക്കാൻ കോന്നിയും പരിസര പ്രദേശങ്ങളും സജ്ജമായി. കോന്നി ടൗണിലും ഉൾനാടൻ മലയോര ഗ്രാമങ്ങളിലും ഓണവിപണി സജീവമായതോടെ പ്രദേശത്താകെ ഉത്സവപ്രതീതിയാണ്. കനത്ത മഴ സമ്മാനിച്ച പ്രതിസന്ധികളെയും വിലക്കയറ്റത്തെയും മറികടന്ന് ഓണാഘോഷം ഗംഭീരമാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് വ്യാപാരികളും നാട്ടുകാരും.
രാവിലെ മുതൽ തന്നെ ടൗണിൽ നല്ല ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പൂവിപണി, തുണിക്കടകൾ, പച്ചക്കറി കടകൾ, ഗൃഹോപകരണ ശാലകൾ എന്നിവിടങ്ങളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ചന്തകളിലും സപ്ലൈകോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലും തിരക്ക് കാണാൻ സാധിക്കും. ടൗണിൽ തിരക്ക് വർധിച്ചതോടെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമായിട്ടുണ്ട്. പൊലീസും ഗതാഗതം ക്രമീകരിക്കുന്നതിനായി രംഗത്തുണ്ട്.
ടൗണിന് പുറമേ കൂടൽ, തണ്ണിത്തോട്, ചിറ്റാർ, അരുവാപ്പുലം, അതിർത്തി ഗ്രാമങ്ങൾ തുടങ്ങിയ മലയോര പ്രദേശങ്ങളിലും ഓണനിലാവ് പരന്നുകഴിഞ്ഞു. തനിമ ചോരാത്ത ഗ്രാമീണ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ക്ലബ്ബുകളും വായനശാലകളും സംഘടിപ്പിക്കുന്ന പൂക്കളമത്സരങ്ങളും കായിക വിനോദങ്ങളും പ്രദേശങ്ങളിൽ ആവേശം വിതറുന്നു. കർഷകർ തങ്ങളുടെ തോട്ടങ്ങളിൽ നിന്ന് വിളവെടുത്ത ഏത്തക്കയും പച്ചക്കറികളും നാടൻ വിപണികളിൽ എത്തിച്ചുതുടങ്ങിയിട്ടുണ്ട്.
പച്ചക്കറികൾക്കും അവശ്യസാധനങ്ങൾക്കും വില വർധനവുണ്ടെങ്കിലും ഓണം അവിസ്മരണീയമാക്കാൻ തന്നെയാണ് മലയോര ജനതയുടെ തീരുമാനം. വരുംദിവസങ്ങളിൽ കൂടുതൽ ആളുകൾ വിപണിയിലേക്ക് എത്തുന്നതോടെ ആഘോഷങ്ങൾ കൊടുമുടി കയറുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാരും.
Pathanamthitta
അടൂർ: ഓണത്തിന് റിലീസ് ചെയ്യുന്ന പുതിയ സിനിമകൾ കാണാൻ ഇത്തവണയും അടൂരുകാർക്ക് നാടുവിടേണ്ടിവരും. ഒരുകാലത്ത് ജില്ലയിലെ പ്രധാന സിനിമ റിലീസ് കേന്ദ്രമായിരുന്ന അടൂരിൽ ഓണക്കാലത്തും ഒരു സിനിമാ തീയറ്റർ പോലും പ്രവർത്തനസജ്ജമാകാത്തതാണ് യാഥാർഥ്യം.
സിനിമാ ആസ്വാദകരുടെ പ്രതീക്ഷയായിരുന്ന നയനം, നാദം തിയറ്ററുകളുടെ പുനർനിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇത്തവണത്തെ ഓണത്തിന് പ്രദർശനം തുടങ്ങാനുള്ള സാധ്യതയില്ല.
അടൂരിന്റെ സിനിമാ പാരമ്പര്യത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. നഗരത്തിലെ ആദ്യകാല തിയറ്ററുകളിലൊന്നായ മണി ടാക്കീസ് മുതൽ തുടങ്ങിയ സിനിമാ പ്രദർശന പാരമ്പര്യം പിന്നീട് നിരവധി തിയറ്ററുകളിലേക്ക് വളർന്നു. 2000-ത്തിന്റെ തുടക്കത്തിൽ അടൂർ-പറക്കോട് മേഖലയിൽ ആറോളം തിയറ്ററുകളാണ് പ്രവർത്തിച്ചിരുന്നത്. ആ കാലഘട്ടത്തിൽ മേഖലയിലെ ബാൽക്കണി സൗകര്യമുള്ള ഏക തിയറ്ററായിരുന്ന പറക്കോട് എസ്.ആർ.കെ അടക്കം പ്രേക്ഷകരുടെ പ്രിയ കേന്ദ്രങ്ങളായിരുന്നു.
എന്നാൽ പിന്നീട് ഒന്നിനു പിന്നാലെ ഒന്നായി തിയറ്ററുകൾ അടച്ചുപൂട്ടി. പറക്കോട് ശക്തി, കോട്ടമുകൾ എം.കെ.ആർ, ഏനാത്ത് എ.ആർ.എം, കൊടുമൺ ശ്രീഗോവിന്ദ് തുടങ്ങിയ തിയറ്ററുകളെല്ലാം പ്രദർശനം അവസാനിപ്പിച്ചു. അടൂർ നഗരത്തിൽ ഒടുവിൽ പ്രദർശനം അവസാനിപ്പിച്ച സ്മിത തിയറ്ററും ഇപ്പോൾ ഓർമ മാത്രമാണ്.
നഗരത്തിലെ നയനം, നാദം തിയറ്ററുകൾ നവീകരണത്തിനായി അടച്ചിട്ട് ആറ് വർഷത്തിലേറെയായി. നാലു സ്ക്രീനുകളുമായി ആധുനിക സൗകര്യങ്ങളോടെ തിരിച്ചുവരാനുള്ള നിർമാണപ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ചില സാങ്കേതിക പ്രശ്നങ്ങൾ കൂടി പരിഹരിച്ചാൽ പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് ഉടമ വിജയൻ ഉണ്ണിത്താൻ പറയുന്നത്. എന്നാൽ ഓണത്തിന് മുമ്പ് തിയറ്റർ തുറക്കാൻ കഴിയാത്തതിനാൽ പുതിയ സിനിമകൾ കാണാൻ അടൂരുകാർക്ക് ഇത്തവണയും മറ്റ് നഗരങ്ങളെ ആശ്രയിക്കേണ്ടിവരും.
ഏഴുമാസം മുമ്പ് നടന്ന അടൂർ ചലച്ചിത്രോത്സവത്തിൽ ലോകോത്തര സിനിമകൾ പ്രദർശിപ്പിച്ചത് ഓഡിറ്റോറിയത്തിലായിരുന്നു. അടൂർ ഭാസി, അടൂർ ഭവാനി, അടൂർ പങ്കജം, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങി സിനിമാരംഗത്ത് അടൂരിന്റെ പേര് ആഗോളതലത്തിൽ ഉയർത്തിയ നിരവധി പ്രതിഭകളുടെ നാടാണ് ഇന്ന് സിനിമ കാണാൻ മറ്റു സ്ഥലങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്.
Pathanamthitta
ആലപ്പുഴ: 22ന് പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ആവേശത്തിന് മാറ്റുകൂട്ടി വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) സി. പ്രേംജി മത്സരം ഉദ്ഘാടനം ചെയ്തു.
ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരം കാണാനും ആസ്വദിക്കാനും നിരവധി വഞ്ചിപ്പാട്ട് പ്രേമികളാണ് എത്തിയത്.
വഞ്ചിപ്പാട്ടിന്റെ താളത്തിനൊപ്പം കൈയടിച്ചും ആർപ്പോ വിളിച്ചും വഞ്ചിപ്പാട്ട് പ്രേമികൾ കൂടെചേർന്നപ്പോൾ ജോൺസ് ഗ്രൗണ്ട് അക്ഷരാർഥത്തിൽ വള്ളംകളിയുടെ ആവേശത്തിലായി. കുട്ടനാട്, ആറന്മുള, വെച്ച് പാട്ട് എന്നീ ശൈലികളിലാണ് മത്സരങ്ങൾ നടന്നത്.
ജില്ലയ്ക്കു പുറത്തുനിന്നുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കാനെത്തി. മുൻ എംഎൽഎ സി.കെ. സദാശിവൻ അധ്യക്ഷനായി. ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയറുമായ പി.എസ്. വിനോദ്, റെയ്സ് കമ്മിറ്റിയംഗങ്ങളായ ജോസ് കാവനാട്, കെ.എ. പ്രമോദ്, എ.വി. മുരളി എന്നിവർ പ്രസംഗിച്ചു. പ്രഫ. നെടുമുടി ഹരികുമാർ, അഭിലാഷ്, ഡോ. ബിച്ചു എക്സ് മലയിൽ എന്നിവരായിരുന്നു വിധികർത്താക്കൾ.
സമാപന സമ്മേളനം ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം പി. സതിദേവി അധ്യക്ഷയായി. സമ്മാനദാനം മുൻ എംഎൽഎ കെ.കെ. ഷാജു നിർവഹിച്ചു.
Pathanamthitta
കോട്ടയം: പ്രിയപ്പെട്ടവര്‍ക്കൊപ്പം ഓണമുണ്ണാന്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നു ജില്ലയിലേക്ക് എത്തുന്നവരെ കൊള്ളയടിക്കാന്‍ സ്വകാര്യബസ് ലോബി. ജില്ലയില്‍നിന്ന് യുവാക്കളടക്കമുള്ള നിരവധിപ്പേരാണ് ബംഗളൂരു, ചെന്നൈ, മംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ ഐടി മേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നത്. ഓണക്കാലത്ത് ഭൂരിഭാഗം പേരും കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ നാട്ടിലെത്തും. ഇവരില്‍ നല്ലൊരു ശതമാനം പേര്‍ക്കും ട്രെയിനില്‍ ടിക്കറ്റ് കിട്ടില്ല. ഇതോടെ എല്ലാവരുടെയും ആശ്രയം ഇതര സംസ്ഥാനത്തേക്ക് സര്‍വീസ് നടക്കുന്ന സ്വകാര്യബസുകളാണ്.
സാധാരണയായി 600 മുതല്‍ 2000 രൂപ വരെയുള്ള കോട്ടയം-ബംഗളൂരു റൂട്ടുകളില്‍ നിരക്ക് ഓണക്കാലത്ത് 2,000 മുതല്‍ 5,000 രൂപ വരെയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടിയിട്ടും ഓണദിവസങ്ങളില്‍ എത്തുന്നതിത് ടിക്കറ്റ് ഓണ്‍ലൈനില്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഡിമാന്‍ഡ് കൂടുന്നതനുസരിച്ചു ബസുകള്‍ ട്രിപ്പുകള്‍ നടത്താറുണ്ട്. ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാക്കനിയായതും സ്വകാര്യ ബസ് ലോബികളുടെ കൊള്ളയ്ക്ക് ആക്കം കൂട്ടുന്നു. നാട്ടില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഓണം ആഘോഷിച്ചു തിരികെ മടങ്ങാനും ടിക്കറ്റ് നിരക്ക് ഇരട്ടിയാണ്. ബംഗളൂരു-കോട്ടയം റൂട്ടില്‍ ചില സ്വകാര്യ ബസുകള്‍ 4200 രൂപ വരെയാണ് ആവശ്യപ്പെടുന്നതെന്നും പരാതിയുണ്ട്.
ഓണക്കാലത്തെ തിരക്ക് നേരിടാന്‍ കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചിട്ടുള്ള സര്‍വീസുകള്‍ പര്യാപ്തമല്ലെന്ന പരാതി ശക്തമാണ്. മലയാളികള്‍ കൂടുതലുള്ള ചെന്നൈയിലേക്ക് കോട്ടയത്തുനിന്ന് നേരിട്ട് കെഎസ്ആര്‍ടിസിക്ക് സര്‍വീസില്ല. സാധാരണദിവസങ്ങളില്‍ കോട്ടയം-ബംഗളൂരു റൂട്ടില്‍ സ്വകാര്യ ബസുകളില്‍ 600 മുതല്‍ 2000 രൂപ വരെയാണ് ഈടാക്കുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ 1500 രൂപ വരെയാണ് നിരക്ക്. അടുത്ത മാസം ആദ്യം കോട്ടയം-ബംഗളൂരു റൂട്ടില്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് 981 മുതല്‍ 1423 രൂപ വരെയായിരിക്കുമ്പോള്‍ സ്വകാര്യ ബസുകളില്‍ 4,200 രൂപ വരെ ഈടാക്കുന്നത്.
ഉത്സവ സീസണുകളില്‍ പലപ്പോഴും സ്വകാര്യ ബസുകളില്‍ തിരക്ക് മുതലെടുത്ത് ഡ്രൈവർ കാബിനുകളില്‍ പോലും യാത്രക്കാരെ കുത്തിനിറച്ച് അപകടകരമായിട്ടാണ് യാത്ര ചെയ്യുന്നത്. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ എംവിഡി ഉള്‍പ്പെടെയുള്ളവര്‍ കണ്ണടയ്ക്കുകയാണ്. സീസണുകളില്‍ ട്രെയിനുകളില്‍ അധിക കോച്ചുകളോ പ്രത്യേക സര്‍വീസോ സമയബന്ധിതമായി നടപ്പിലാക്കാതെ ഇവരും ബസ് ലോബിക്ക് സഹായകരമാകുകയാണെന്നും ആരോപണമുണ്ട്.
അതേസമയം കര്‍ണാടക ആര്‍ടിസി ഓണത്തിരക്ക് കുറയ്ക്കാന്‍ കേരളത്തിലേക്ക് 150 പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 21 മുതല്‍ 25 വരെയും 27 മുതല്‍ 30 വരെയും സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഓണക്കാലത്തെ യാത്രാക്ലേശം പരിഹരിക്കാന്‍ കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്.
സ്പെഷല്‍ സര്‍വീസ് അനുവദിക്കണം
തിരക്ക് വര്‍ധിക്കുന്നതിനാല്‍ ഓണക്കാലത്ത് കെഎസ്ആര്‍ടിസി, ട്രെയിന്‍ സ്പെഷല്‍ സര്‍വീസുകള്‍ കൂടുതലായി വേണമെന്ന ആവശ്യവും ശക്തമാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ പേര് ജോലി ചെയ്യുന്നതും ബംഗളൂര്, ചെന്നൈ, മംഗലാപുരം എന്നിവിടങ്ങളിലാണ്.
ഓണക്കാലത്തെ പല സര്‍വീസുകളിലെയും ടിക്കറ്റുകള്‍ മാസങ്ങള്‍ക്കു മുമ്പേ ബുക്ക് ചെയ്തിരിക്കുന്ന സ്ഥിതിയാണ്. എല്ലാക്കാലത്തും അധിക സര്‍വീസുകള്‍ ഒരുക്കുന്നതില്‍ കെഎസ്ആര്‍ടിസിക്ക് വീഴ്ചയുണ്ടാകുന്നതായും യാത്രക്കാര്‍ ആരോപിക്കുന്നു.
Pathanamthitta
തെങ്ങുംകാവ്: ഗവ. എൽപി സ്കൂളിലെ കുട്ടികൾക്ക് കൃഷി അറിവുകൾ പകർന്നു നൽകുന്നതിനായി അധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടത്തിയ ഉദ്യാനയാത്ര വേറിട്ട അനുഭവമായി. പ്രമാടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2026 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുഷ്പകൃഷി ചെയ്ത എട്ടാം വാർഡ് തെങ്ങുംകാവിലെ ജനനി സംഘകൃഷിഗ്രൂപ്പിന്റെ കൃഷിയിടത്തിലാണ് വിദ്യാർത്ഥികൾ അധ്യാപകരോടും ജനപ്രതിനിധികളോടൊപ്പം സന്ദർശനം നടത്തിയത്.
മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലി പ്രധാനമായും കൃഷി ചെയ്തിരിക്കുന്ന കൃഷിയിടത്തിൽ വാടാമുല്ലയും ഓണത്തിനാവശ്യമായ പച്ചക്കറികളും കൃഷി ചെയ്തിട്ടുണ്ട്. ജനനി കുടുംബശ്രീയിലെ കർഷകർ കുട്ടികളുമായി പുഷ്പ കൃഷിയുടെ അനുഭവങ്ങൾപങ്കുവച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല അജി ഉദ്ഘാടനം ചെയ്ത ഉദ്യാനയാത്രയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലൂയിസ് പി. സാമുവൽ, ഗ്രാമപഞ്ചായത്തംഗം അരുൺകുമാർ, പ്രധാനാദ്ധ്യാപിക ദീപ കമൽ, കവിത പീതാംബരൻ, ശ്രീകല അശോക്, സുമ വർഗീസ്, രോഹിണി രാജീവ്, സുമംഗല എന്നിവർ പങ്കെടുത്തു.
Pathanamthitta
റാന്നി: പത്തനംതിട്ട റവന്യൂ ജില്ലാ ടിടിഐ, പിപി ടിടിഐ കലോത്സവം റാന്നി എംഎസ് ടിടിഐയില്‍ നടന്നു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന് കലോത്സവം ഉദ്ഘാടനം ചെയ്തു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജൂലി സാബു ഓലിക്കല്‍ അധ്യക്ഷതവഹിച്ചു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ബെന്നി പുത്തന്‍പറമ്പില്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഷീബ മുഹമ്മദ്, റാന്നി ഉപജില്ലാ വിദ്യാഭ്യാസഓഫിസര് രജിത ആര് നായര്‍, സ്കൂള്‍ മാനേജര്‍ കെ.സി. ജേക്കബ് , പിടിഎ പ്രസിഡന്റ് ലെനി ഐക്കാട്, പ്രിന്‍സിപ്പല്‍ ജിയാ ജോസ്, വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ ആര് .ജ്യോതിഷ്, ബിജു ജി .നായര്‍, കെ.എ. തന്‍സീര്‍, ഹബീബ് കെ.എം, റെജി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
നൂറു പോയിന്റ് നേടി തിരുവല്ലാ സെന്റ് തോമസ് ടിടിഐ ഓവര്‍ഓള്‍ കരസ്ഥമാക്കി. മൈലപ്ര എസ്എച്ച് ടിടിഐ 90 പോയിന്റ് നേടി രണ്ടാം സ്ഥാനം നേടി. മാരാമണ്‍ എഎംഎം ടിടിഐയും , തിരുവല്ല ഡയറ്റും 88 പോയിന്റ് നേടി മൂന്നാം സ്ഥാനം പങ്കിട്ടു. പിപിപി ടിടിഐ വിഭാഗത്തില്‍ മഞ്ഞാടി മാര്‍ത്തോമാ പിപി ടിടിഐ 108 പോയിന്റ് നേടി ജേതാക്കളായി.
Pathanamthitta
പത്തനംതിട്ട: യുവാക്കളുടെയും അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും തൊഴിൽ അവസരങ്ങൾ കേന്ദ്രസർക്കാർ നിഷേധിക്കുകയാണെന്ന് ആന്റോ ആന്റണി എംപി.
ദേശീയ കെട്ടിട നിർമാണത്തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബിനു മരുതിമൂട്ടിൽ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ്കുമാർ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് ജീവകുമാർ, ജാസീമുകുട്ടി, അബ്ദുൽ കലാം ആസാദ്, മഹേഷ് കർത്തവ്യം, സിറാജുദ്ദീൻ, സജിതേക്കിടയിൽ, പ്രമോദ് താന്നിമൂട്ടിൽ, കൃഷ്ണകുമാർ, ഷിനുമാത്യു, സണ്ണി വൈലപ്പള്ളി, ബെന്നി മാടത്തുംപടി, ഷൈനു മലയിൽ, ഷാനവാസ് പെരിങ്ങമല, ബിന്ദു ഭാസ്കർ, സാംകുട്ടി, സൂസമ്മകുഞ്ഞുമോൻ, സുധാമണി എന്നിവർ പ്രസംഗിച്ചു
Pathanamthitta
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം .എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലമ്പർക്ക് പണിതുനൽകുന്ന 384 - മത് സ്നേഹഭവനം ളാഹ മഞ്ഞത്തോട് ആദിവാസി ഉന്നതിയിൽ രജനി ചന്ദ്രനും കുടുംബത്തിനുമായി റോയി തോമസിന്റെ സഹായത്താൽ നിർമിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പത്തനംതിട്ട ജില്ലാ ജഡ്ജ് എൻ. ഹരികുമാർ നിർവഹിച്ചു.
പത്തനംതിട്ട ജില്ലയിലെ ചാലക്കയം വനമേഖലയിൽ ഉൾവനങ്ങളിൽ താമസിച്ചിരുന്ന മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് മൂന്നു വർഷങ്ങൾക്കുമുമ്പ് മഞ്ഞത്തോട് വനമേഖലയിൽ സർക്കാർ ഭൂമി അനുവദിച്ചു നൽകിയിരുന്നു. അവിടെ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിഞ്ഞിരുന്ന 20 ആദിവാസി കുടുംബങ്ങൾക്ക് ഒരു വ്യക്തിയുടെ സഹായത്താൽ നിർമിച്ചു നൽകുന്ന ആദ്യത്തെ വീട് പരിസ്ഥിതി സൗഹൃദ മാതൃകാഭവനം എന്ന നിലയിൽ കൈമാറുകയായിരുന്നു. കാട്ടാനകളിൽ നിന്നും മറ്റ് വന്യമൃഗങ്ങളിൽ നിന്നും സുരക്ഷിതമായി താമസിക്കുവാൻ വേണ്ട രീതിയിലാണ് രണ്ട് നിലകളിലായി ബാൽക്കണിയോടു കൂടിയ മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും വരാന്തയും അടങ്ങിയ വീട് പണിതുനൽകിയത്.
ചടങ്ങിൽ പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ആനി വർഗീസ്, റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഷുഹൈബ്, ജില്ലാ ട്രൈബൽ ഓഫീസർ ശശിധരൻ, പ്രോജക്ട് കോഓർഡിനേറ്റർ കെ.പി. ജയലാൽ, പ്രിസ് സുനിൽ തോമസ് എന്നിവർ പ്രസംഗിച്ചു.
Pathanamthitta
അടൂർ: പണി തുടങ്ങി എട്ടു വർഷമായിട്ടും എൽപി സ്കൂൾ കെട്ടിടം പണി പൂർത്തിയായില്ല. ഏനാത്ത് ഇളങ്ങമംഗലം ഗവ. എൽപി സ്കൂൾ കെട്ടിടംപണിയാണ് ഇഴഞ്ഞു നീങ്ങുന്നത്. 2018-ലാണ് പണി ആരംഭിച്ചത്. കൊറോണ കാലത്തും, പിന്നീട് പല കാരണങ്ങൾ കൊണ്ടും പണി മുടങ്ങിയിരുന്നു. ഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസവും പണിയെ ബാധിച്ചതായി ബന്ധപ്പെട്ടവരിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. കിഫ്ബി ഫണ്ടിൽ നിന്ന് 92.20 ലക്ഷവും, എംഎൽഎ ഫണ്ടിൽ നിന്നുള്ള 25 ലക്ഷവും ചേർത്തുള്ള തുകയിലാണ് കെട്ടിടം പണിയുന്നത്.
നാല് ക്ലാസ് മുറികൾ, ഓഫീസ്, ശൗചാലയം തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടമാണ് പണിയുന്നത്. എന്നാൽ ഇതുവരെയും പണി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. നിലവിൽ പഴയ കെട്ടിടത്തിലെ പരിമിതമായ സാഹചര്യങ്ങളിലാണ് സ്കൂളിന്റെ പ്രവർത്തനം. പണി വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പിടിഎ കളക്ടർക്ക് പരാതി നൽകിയിരുന്നു. എന്നിട്ടും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല എന്നതാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പരാതി.
Pathanamthitta
അടൂർ: ഓണത്തിരക്കിൽ ശ്വാസംമുട്ടുന്ന അടൂർ നഗരത്തിലൂടെ യാത്ര ചെയ്യുന്നവർ ഒരിക്കലെങ്കിലും ആ കാഴ്ച കണ്ടിട്ടുണ്ടാകും. കത്തുന്ന വെയിലിലും കനത്ത മഴയിലും ചുണ്ടിൽ മായാത്ത പുഞ്ചിരിയോടെ കൈകൾ ഉയർത്തി ഗതാഗതം നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. അടൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ എസ്.ഐ ജി സുരേഷ് കുമാറാണിത്.
യൂണിഫോമണിഞ്ഞാൽ ഡ്യൂട്ടി സമയംനോക്കി മടങ്ങുന്ന പതിവ് പൊലീസ് രീതിയിൽനിന്ന് വ്യത്യസ്തമാണ് സുരേഷ് കുമാറിന്റെ പ്രവർത്തനശൈലി. ട്രാഫിക് നിയന്ത്രണം ജോലി മാത്രമല്ലെന്നും നഗരത്തോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്വമാണെന്നും പ്രവർത്തനങ്ങളിലൂടെ തെളിയിക്കുകയാണ് അദ്ദേഹം.
ട്രാഫിക് സിഗ്നലുകളിലെ നിയന്ത്രണത്തിൽ മാത്രം ഒതുങ്ങുന്നതല്ല സുരേഷ് കുമാറിന്റെ ഇടപെടലുകൾ. റോഡിൽ അപകടമുണ്ടായാൽ വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നതും അപകടസാധ്യതകൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും പതിവാണ്. വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്ന ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതും തകരാറിലായ ഡിവൈഡറുകളും ബാരിക്കേഡുകളും സുരക്ഷിതമാക്കുന്നതുമെല്ലാം സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കുന്നു.
ഓണത്തിരക്കിൽ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഡ്രൈവർമാരുമായി സൗഹൃദപരമായ സമീപനം സ്വീകരിക്കാനും സുരേഷ് കുമാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. നിയമം പാലിപ്പിക്കുമ്പോഴും സൗമ്യമായ പെരുമാറ്റമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര.
ഓണവിപണി സജീവമായതോടെ അടൂർ നഗരത്തിലെ ഗതാഗതത്തിരക്ക് വർധിച്ച സാഹചര്യത്തിൽ പാർക്കിങ്ങിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റോഡരികിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിനായി ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ പുതിയ പാർക്കിംഗ് കേന്ദ്രങ്ങൾ കണ്ടെത്തിയതും ഇതിന്റെ ഭാഗമാണ്.
അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്ത് ഗതാഗത തടസം സൃഷ്ടിക്കരുത്. പൊലീസ് ഒരുക്കിയിട്ടുള്ള പ്രത്യേക പാർക്കിങ് സൗകര്യങ്ങൾ എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എസ്ഐ ജി. സുരേഷ് കുമാർ പറഞ്ഞു.
തിരക്കേറിയ നഗരവീഥിയിൽ വെയിലും മഴയും വകവയ്ക്കാതെ പുഞ്ചിരിയോടെ ഗതാഗതം നിയന്ത്രിക്കുന്ന സുരേഷ് കുമാറിന്റെ സാന്നിധ്യം യാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരുപോലെ ആശ്വാസമാണ്. ഡ്യൂട്ടിയുടെ അതിരുകൾക്കപ്പുറം ഉത്തരവാദിത്വത്തോടെ ഇടപെടുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവർത്തനങ്ങളാണ് ഓണത്തിരക്കിനിടയിൽ അടൂർ നഗരത്തിന് വേറിട്ട കാഴ്ചയാകുന്നത്.
Pathanamthitta
പത്തനംതിട്ട: വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി. സ്കൂൾ, കോളജ് പരിസരങ്ങളിലെ ലഹരിമാഫിയയുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കളക്ട്രറേറ്റില്‍ നടന്ന വ്യാജമദ്യ നിയന്ത്രണ ജില്ലാതല ജനകീയ സമിതി യോഗത്തില്‍ പ്രസിഡന്റ് നിര്‍ദേശിച്ചു.
എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ നടപടി യോഗത്തില്‍ വിശദീകരിച്ചു. സ്കൂള്‍ പ്രവര്‍ത്തന സമയങ്ങളിലും വൈകിട്ട് അടയ്ക്കുമ്പോഴും യൂണിഫോമിലും മഫ്തിയിലും എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയും പട്രോളിംഗുമുണ്ട്. വ്യാജവാറ്റ് നടക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ വനം വകുപ്പുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുന്നു. റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡുകളില്‍ കര്‍ശന നിരീക്ഷണമുണ്ട്.
ജില്ലയിലെ ഹയര്‍സെക്കന്‍ഡറി, ഹൈസ്കൂളുകളില്‍ ലഹരിവിരുദ്ധ ക്ലബുകള്‍ രൂപികരിച്ചു. കോളജുകളില്‍ നേര്‍കൂട്ടം കമ്മിറ്റികളും ഹോസ്റ്റലുകളില്‍ ശ്രദ്ധ കമ്മിറ്റികളും സജീവമായി പ്രവര്‍ത്തിക്കുന്നു. ഓരോ താലൂക്കുകളിലും ജനജാഗ്രത വോളണ്ടിയര്‍ ടീം രൂപീകരിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഓപ്പറേഷന് തണ്ടര്‍ എന്ന പേരില്‍ ലഹരിവസ്തുക്കളുടെ വിപണനം തടയുന്നതിന് എന്‍ഫോഴ്സമെന്റ് പ്രവര്‍ത്തനം ശക്തമാക്കി.
ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യ നിര്‍മാണം, അനധികൃത മദ്യ വില്‍പ്പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ അമര്‍ച്ച ചെയ്യുന്നതിന് ഓഗസ്റ്റ് 31 വരെ എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നു. രണ്ട് ഓഫീസുകള്‍ കേന്ദ്രമാക്കി രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകള്‍ പ്രത്യേകമായി രൂപീകരിച്ചു.
അബ്കാരി, എന്‍ഡിപിഎസ് കുറ്റക്യത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും അനധികൃത കടത്ത് സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് ജില്ലാതല, താലൂക്ക്തല കണ്ട്രോള് റൂമുകളില്‍ ഫോണ്‍ മുഖേന അറിയിക്കാം. ജില്ല കണ്ട്രോള് റൂം -0468 2222873, ടോള്‍ ഫ്രീ നമ്പർ- 1055, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, പത്തനംതിട്ട- 0468 2222502, 9400069466. എഡിഎം ആര്. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി. എൽ. ഷിബു, അസിസറ്റന്റ് എക്സൈസ് കമ്മീഷണര്‍മാരായ എസ്. അനില്‍കുമാർ, എസ്. സനില്‍, ജനകീയ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Pathanamthitta
കോന്നി: കോന്നി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാവാതെ അധികൃതർ നട്ടംതിരിയുന്നു. സിഗ്നൽ ലൈറ്റിൽ പെടുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ് നിലവിൽ ടൗണിലെ പ്രധാന കാഴ്ച. സിഗ്നലിന്റെ ഇടതുവശത്ത് റോഡിന് ആവശ്യത്തിന് വീതിയില്ലാത്തതും, ഈ ഭാഗത്തെ അനധികൃത വാഹന പാർക്കിംഗുമാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നത്. ഇതുമൂലം സിഗ്നൽ നോക്കാതെ ഇടതുഭാഗത്തേക്ക് തിരിഞ്ഞുപോകേണ്ട വാഹനങ്ങൾക്കും മുന്നോട്ട് പോകാനാവാതെ കുരുക്കിൽപ്പെടേണ്ടി വരുന്നുണ്ട്. നിലവിൽ കിലോമീറ്ററുകളോളം നീളുന്ന വാഹനനിരയാണ് രൂപപ്പെടുന്നത്. ഓണ വിപണി സജീവമായതോടെ ടൗണിലെത്തുന്ന യാത്രക്കാരാണ് മണിക്കൂറുകളോളം നിരത്തിൽപെട്ട് ദുരിതത്തിലാവുന്നത്.
നിയമങ്ങൾ കാറ്റിൽപറത്തി പാർക്കിംഗും കയ്യേറ്റവും
റോഡുവശങ്ങളിലെയും സിഗ്നൽ ലൈറ്റുകൾക്ക് തൊട്ടടുത്തുള്ളതുമായ അശാസ്ത്രീയ പാർക്കിംഗ് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഓട്ടോറിക്ഷസ്റ്റാൻഡ്മാറ്റിസ്ഥാപിക്കുമെന്നോ സിഗ്നൽ കവലയുടെ 50 മീറ്റർ ചുറ്റളവിൽ പാർക്കിംഗ് തടയുമെന്നോ ഉള്ളഗ്രാമപഞ്ചായത്തിന്റെ വാഗ്ദാനങ്ങളൊന്നുംനടപ്പിലായിട്ടില്ല. കാൽനടയാത്രക്കാർക്കായി നിർമ്മിച്ച നടപ്പാതകൾ ഉന്തുവണ്ടികളും പെട്ടി ഓട്ടോറിക്ഷകളും കയ്യടക്കിയിരിക്കുകയാണ്. സെൻട്രൽ ടൗൺ കേന്ദ്രീകരിച്ച് അനധികൃതമായി പെട്ടിക്കടകൾ ഉയർന്നുവരുന്നതും ഗതാഗത തടസ്സത്തിന് ആക്കം കൂട്ടുന്നു. ഇത്തരം പെട്ടിക്കടകൾ സ്ഥാപിക്കുന്നതിന് പിന്നിൽ ചില രാഷ്ട്രീയ സംഘടനകളുടെ പിന്തുണയുണ്ടെന്നാണ് പ്രധാന ആക്ഷേപം.
കച്ചവടക്കാരിൽ നിന്ന് പ്രത്യേക മാസാന്ത വരിസംഖ്യയും അംഗത്വ ഫീസും ഈടാക്കിയാണ് പെട്ടിക്കടകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നതെന്നും, ഇതിന് ചില ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും പ്രാദേശിക വ്യാപാരികൾ ആരോപിക്കുന്നു. ഓണത്തിരക്ക് കണക്കിലെടുത്ത് അടിയന്തരമായി ഗതാഗത കുരുക്കിന് പരിഹാരം കണ്ടില്ലെങ്കിൽ യാത്രക്കാർ ഏറെ ദുരിതത്തിൽ പെടും.
Pathanamthitta
അടൂർ: ഓണത്തിന് ഒരു മുറം പൂവ് പദ്ധതിയുടെ ഭാഗമായി അടൂര്‍ നഗരസഭ 26-ാം വാര്‍ഡായ പ്രിയദര്‍ശിനിയില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. രണ്ടര മാസം നീണ്ടുനിന്ന കൃഷിയില്‍ നൂറുമേനി വിളവാണ് ലഭിച്ചത്.
അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ റീന സാമുവല്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ലിന്നറ്റ് മെറിന് ഏബ്രഹാം അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ഷിബിന്‍ ഷാജ്, മുന്‍ കൗണ്‍സിലര്‍മാരായ സജു മിഖായേൽ, പ്രശാന്ത് ചന്ദ്രന്‍പിള്ള, ശോഭ തോമസ്, പി. രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ മിനി, സതി, സുലേഖ, ശ്യാമള, സുശീല, ശോഭന എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി. നഗരസഭ ഉദ്യോഗസ്ഥ അല്‍ക്കയുടെ മേല്‍നോട്ടവും കൃഷിക്കുണ്ടായിരുന്നു.
Pathanamthitta
പുല്ലാട്: കോയിപ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ആരാധനാലയങ്ങളിലും കടകളിലും വ്യാപക മോഷണം തിങ്കളാഴ്ച്ച രാത്രിയില്‍ പുല്ലാട് തെങ്ങും തോട്ടത്തില്‍ ദേവി ക്ഷേത്രത്തിലെ നടകള്‍ തുറന്ന് ദേവി വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാലകളും കാണിക്കവഞ്ചിയും കവര്‍ന്നു.
മറ്റൊരു നടതുറക്കാന്‍ ശ്രമിച്ചുവെങ്കിലും തുറക്കാന്‍ കഴിഞ്ഞില്ല ഉപദേവതാ ക്ഷേത്രങ്ങളുടെ മുന്നില്‍ ഉണ്ടായിരുന്ന കാണിക്കവഞ്ചികളും മോഷ്ടിക്കപ്പെട്ടു രാവിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയവരാണ് നടതറന്ന് കിടക്കുന്നത് കണ്ടത് തുടര്‍ന്ന് ക്ഷേത്രോ പദേശകസമിതി കോയിപ്രം പോലിസില്‍ പരാതി നല്കി. പുല്ലാട് വടക്കേ കവലയിലെ ഒരു കട, പുല്ലാട് - കോട്ടയം റൂട്ടിലെ മേടയില്‍ പടിക്കല്‍ ജഗ്ഷനിലുളള പച്ചകറി കട, പാട്ടക്കാല ജംഗ്ഷനിലെ കട എന്നിവിടങ്ങളില്‍ മോഷണം നടന്നു കോയിപ്രം പോലിസ് സബ്ബ് ഇന്‍സ്പെക്ടര്‍ പങ്കജ് കൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Pathanamthitta
അടൂർ: തൊടുവക്കാട് വേളമുരുപ്പു കുന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യദിനത്തിൽ തൊടുവക്കാട് വാർഡ് കുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ ജ്വാല സംഘടിപ്പിച്ചു.
ഏഴംകുളം, ഏനാദിമംഗലം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന വേളമുരുപ്പ് കുന്നിലെ തേപ്പുപാറ തോട്ടമുക്ക് പ്രദേശത്ത് മണ്ണ് ഇടിച്ചുനീക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തേപ്പുപാറ തോട്ടമുക്കിൽ നടന്ന പ്രതിഷേധം ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. തൊടുവക്കാട് വാർഡ് കുന്ന് സംരക്ഷണ സമിതി ചെയർമാൻ വിജയൻ നായർ അധ്യക്ഷത വഹിച്ചു. വിജു രാധാകൃഷ്ണൻ, ബിജു ജോൺ, രജീഷ്, വി.പി. റെജി, ജോണിക്കുട്ടി, ശമുവേൽ വീരപ്പള്ളി, ബാബു കോടത്തയ്യത്ത് എന്നിവർ പ്രസംഗിച്ചു.
Pathanamthitta
അടൂർ: ഏനാത്ത് പാലത്തിന്റെ കൈവരികളിൽ സുരക്ഷാവേലി സ്ഥാപിക്കുന്ന പണികൾ തുടങ്ങി.പാലത്തിന്റെ ഇരുവശങ്ങളിലും കൈവരിക്ക് ഉയരം കൂട്ടിയാണ് സുരക്ഷാവേലി സ്ഥാപിക്കുന്നത് പാലത്തിലെ കൈവരികളുടെ ഉയരം കൂട്ടണമെന്ന് നാട്ടുകാർ നാളുകളായി ആവശ്യപ്പെട്ടുവരികയാണ്.
ഏനാത്ത് പാലത്തിൽനിന്ന് ആളുകൾ ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഒരു ഘട്ടത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പാലത്തിൽ കൂടുതൽ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായത്.
കൊല്ലം ജില്ലാ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് ഏനാത്ത് പാലം. സുരക്ഷാവേലി സ്ഥാപിക്കുന്നതിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
പാലത്തിലെ കൈവരികളുടെ ഉയരം കൂട്ടണമെന്നാവശ്യപ്പെട്ട് വിവിധ പൊതുപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും അധികൃതർക്ക് നിവേദനങ്ങൾ നൽകിയിരുന്നു.
Pathanamthitta
റാന്നി: താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പഴകുളം മധു എംഎല്‍എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. 23 മുതല്‍ 28 വരെയാണ് റാന്നിയിലെ വിവിധ ജലമേളകൾ. മേളകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും സുഗമമായ നടത്തിപ്പിനും വകുപ്പുകള്‍ കൃത്യമായ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു.
തിരക്ക് നിയന്ത്രണത്തിനും വാഹനഗതാഗത ക്രമീകരണത്തിനും പോലീസിനെ നിയോഗിക്കും. അഗ്നിരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ റെസ്ക്യൂ ബോട്ടുകളും നീന്തല്‍ വിദഗ്ധരും ഉണ്ടാകും. ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ ടീം സജ്ജമാക്കും. പമ്പയാറ്റിലെ ജലനിരപ്പ് സുരക്ഷിതമായി നിലനിര്‍ത്തും. റാന്നി പാലത്തിന്റെ കീഴില്‍ അടിഞ്ഞിരിക്കുന്ന കമ്പ്, മുള തുടങ്ങിയ പാഴ്വസുതുക്കള് ഇറിഗേഷന്‍ വകുപ്പ് നീക്കം ചെയ്യും. ജലമേള കേന്ദ്രങ്ങളിലും പരിസരങ്ങളിലും ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും തടയുന്നതിന് പൊലീസുമായി ചേര്‍ന്ന് എക്സൈസ് വകുപ്പ് പരിശോധന നടത്തും.
ചടങ്ങുകളില്‍ ഹരിതചട്ടം പാലിക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്ര കടവില്‍ നിന്ന് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തുന്ന തിരുവോണത്തോണിയുടെ സുഗമമായ യാത്ര സംബന്ധിച്ച ക്രമീകരണവും വിലയിരുത്തി. ചെറുകോല്‍ ഉത്രാടം തിരുനാള്‍ ജലോത്സവം 23, പേരൂര്‍ച്ചാല്‍ ജലമേള 26, റാന്നി അവിട്ടം ജലോത്സവം 27, അയിരൂര്‍ മാനവമൈത്രി ചതയ ജലമേള 28 എന്നീ തീയതികളില്‍ നടക്കും.
ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍, എഡിഎം ആർ. രാജലക്ഷ്മി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബീന എസ്. ഹനീഫ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Pathanamthitta
അടൂർ: ഉദ്ഘാടനം ചെയ്തിട്ട് 17 വര്‍ഷമായിട്ടും കുന്നിടയിലെ വയോജന പകല്‍ പരിപാലന കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കാനായിട്ടില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്. ഏനാദിമംഗലം പഞ്ചായത്തില്‍ കുന്നിട ജംഗ്ഷനില്‍ നിന്ന് അര കിലോമീറ്റര്‍ മാറിയാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലാ പഞ്ചായത്താണ് കേന്ദ്രം തുടങ്ങിയത്. സംസ്ഥാനത്തുടനീളം ആരംഭിച്ച വയോജനപകല് പരിപാലന കേന്ദ്രങ്ങളുടെ ഭാഗമായാണ് ഇവിടെയും തുടങ്ങിയത്. വയോജനങ്ങള്‍ക്ക് വേണ്ടി ഒരു പകലിടം എന്ന രീതിയിലാണ് കേന്ദ്രം ആരംഭിച്ചത്. ഒറ്റപ്പെട്ട് ജീവിക്കുന്ന വയോജനങ്ങള്‍ക്ക് പകല്‍ സമയങ്ങളില്‍ മാനസിക ഉല്ലാസത്തോടെ ചെലവഴിക്കാന്‍ ഒരു സ്ഥലം എന്നതായിരുന്നു ഉദ്ദേശ്യം. 2009 ജനുവരി 22-ന് അന്നത്തെ മന്ത്രിയായിരുന്ന എം.എ. ബേബിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇതുവരെയും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല.
രണ്ട് നിലകളും മുകളില്‍ ഷീറ്റിട്ടതുമായാണ് കെട്ടിടമുള്ളത്. വെള്ളമില്ലാത്തതാണ് കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനു കാരണമായി പറയുന്നത്. കുറച്ച് ഉയര്‍ന്ന പ്രദേശത്താണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. കിണര്‍ കുഴിച്ചെങ്കിലും അടിയില്‍ പാറയായതിനാല്‍ വെള്ളം ലഭിച്ചില്ല. മാത്രമല്ല ഇനി കെട്ടിടം തുറന്നു പ്രവര്‍ത്തിക്കാന്‍ നവീകരണ പ്രവര്‍ത്തനവും ആവശ്യമാണ്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതി നവീകരണത്തിന് തുക വകയിരുത്തിയിരുന്നെങ്കിലും അത് പര്യാപ്തമല്ലായിരുന്നു.
കെട്ടിടത്തിന്റെ വയറിംഗ് ഉള്പ്പെടെയുള്ളയവയുടെ നവീകരണം പൂര്‍ത്തിയാക്കാന്‍ ഏകദേശം 14 ലക്ഷം രൂപയെങ്കിലും ചെലവ് വരുമെന്നാണ് വിവരം. മുന്‍പ് പ്രദേശത്തു നടന്ന ചില വിവാഹ ചടങ്ങുകള്‍ക്ക് ഇവിടുത്തെ ഹാള്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നു. നവീകരണം പൂര്‍ത്തിയാക്കി ഏതെങ്കിലും തരത്തില്‍ കെട്ടിടം ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാരും പറയുന്നത്.
Pathanamthitta
അടൂര്‍: ശബരി വിമാനത്താവളത്തിനായി കൊടുമണ്‍ പ്ലാന്റേഷന് മേഖലയിലെ സര്‍ക്കാര്‍ റവന്യുഭൂമി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ശബരി വിമാനത്താവള ആക്ഷന്‍ കമ്മിറ്റി സി.വി. ശാന്തകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്കി.
പരിസ്ഥിതിക്ക് ദോഷമുണ്ടാകാത്തതും ജില്ലയില്‍ ഏറ്റവും കൂടുതല്‍ യാത്രാസൗകര്യമുള്ളതും വന്യജീവികള്‍ക്ക് ഭീഷണിയില്ലാത്തതുമായ പ്രദേശമാണ് കൊടുമണ്ണിലേതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ശബരിമലയില്‍നിന്ന് അധികം ദൂരെയല്ലാത്ത സ്ഥലമാണിതെന്നും കമ്മിറ്റി പറഞ്ഞു.
2015 മുതല്‍ വിവിധ സര്‍ക്കാരുകള്‍ ശബരി വിമാനത്താവള പദ്ധതി പരിഗണിച്ചുവരുന്നുണ്ടെങ്കിലും ഇതേവരെ പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയാക്കാനായിട്ടില്ല. എരുമേലി ചെറുവള്ളി പദ്ധതി നിയമക്കുരുക്കിലായതിനാല്‍ അവിടെ പദ്ധതി നടപ്പാക്കാനുള്ള സാധ്യത കുറവാണ്. ആറന്മുളയിലും മഴക്കാലത്തെ വെള്ളക്കെട്ട് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുള്ളതിനാല്‍ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ടെന്നും നിവേദനത്തില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം കൊടുമണ്ണിലെ സര്‍ക്കാര്‍ ഭൂമിയാണെന്ന് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. പ്ലാന്റേഷന് മേഖല സര്‍ക്കാര്‍ റവന്യു ഭൂമിയായതിനാല്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും ഭൂമി സംബന്ധമായ നിയമക്കുരുക്കുകള്‍ ഒഴിവാക്കാനാകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വിദേശ മലയാളികളുടെ സഹായവും പദ്ധതിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
പ്ലാന്റേഷന് മേഖല വനഭൂമിയാണെന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്മിറ്റി പറഞ്ഞു. ഇതുസംബന്ധിച്ച രേഖകള്‍ ഉള്‍പ്പെടെയുള്ള നിവേദനമാണ് സി. വി. ശാന്തകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.
ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അജികുമാര്‍ രണ്ടാംകുറ്റി, കമ്മിറ്റി വൈസ് പ്രസിഡന്റ് ജോണ്സണ് കുളത്തുംകരോട്ട്, ടി തുളസീധരൻ, വിനോദ് വാസുക്കുറുപ്പ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Pathanamthitta
പത്തനംതിട്ട: ഫയര്‍ സ്റ്റേഷനിലെ സ്പെഷല്‍ ടാസ്ക് ഫോഴ്സ് അംഗവും ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസറുമായ കെ. കെ. രമാകാന്തിന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍ ലഭിച്ചു. 2013ല്‍ സര്‍വീസില്‍ പ്രവേശിച്ച രമാകാന്ത് 2022 ല്‍ അഗ്നി വകുപ്പ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതു മുതല്‍ അതില്‍ അംഗമാണ്.
സ്കൂബ ഡൈവിംഗുമായി ബന്ധപ്പെട്ടുള്ള ബേസിക്, അഡ്വാന്‍സ് കോഴ്സുകൾ, മൗണ്ടനീയറിംഗ് ആന്‍ഡ് റോപ്പ് റെസ്ക്യൂ, കൊളാപ്സ്ഡ് സ്ട്രക്ച്ചറല്‍ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ, സ്വിഫ്റ്റ് വാട്ടര്‍ റെസ്ക്യൂ, ബ്രീത്തിംഗ് അപ്പാരറ്റസ് (ശ്വസന ഉപകരണം) ഉപയോഗിച്ചുള്ള വിവിധതരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
സിവില്‍ ഡിഫന്‍സ് മാസ്റ്റര്‍ ട്രെയിനര്‍ കൂടിയായ രാമാകാന്തിന് ഇരുപത്തഞ്ചോളം സദ്സേവന പത്രങ്ങള്‍ വിവിധ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചിട്ടുണ്ട്. രണ്ടു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസി ബുക്സ് പുറത്തിറക്കിയ നഗരത്തിലെ മഴ എന്ന കവിതാ സമാഹാരത്തിന് 2012-ലെ യുവകവിക്കുള്ള ആശാന് പ്രൈസ് ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ വള്ളികുന്നം, കടുവിനാല്‍ കൃഷ്ണനിവാസില്‍ റിട്ട. അധ്യാപകരായ എസ്. കൃഷ്ണന് നായരുടെയും ഇ. രാധമ്മയുടെയും മകനാണ്. അശ്വതി വിജയന് ഭാര്യയും ആർ.എ. ശ്രീശിവ് മകനുമാണ്.
Pathanamthitta
ചങ്ങനാശേരി: സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാര്‍ക്ക് (എസ്ജെഎസ്എംഎസ്) കോണ്‍ഗ്രിഗേഷന്റെ സാന്‍ജോ പ്രൊവിന്‍സിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി.
സുവര്‍ണ ജൂബിലി ആഘോഷ സമ്മേളനം അതിരൂപത വികാരി ജനറാള്‍ റവ.ഡോ.സ്കറിയ കന്യാക്കോണില്‍ നിര്‍വഹിച്ചു. പുതുശേരി ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രൊവിന്‍ഷല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലില്ലി പയ്യപ്പള്ളി, മല്ലപ്പള്ളി ബ്ലോക്ക് മെംബര്‍ മാത്യു പുതുശേരി, വികാരി ഫാ.വര്‍ഗീസ് നമ്പിമഠം, അജി കാലായിൽ, സിസ്റ്റര്‍ അല്‍ഫോന്‍സ, സിസ്റ്റര്‍ സില്‍വി, നോവിസ് അനുഷ എന്നിവര്‍ പ്രസംഗിച്ചു.ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു.
Pathanamthitta
പത്തനംതിട്ട: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ശലഭം 2026 ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. പത്തനംതിട്ടയില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജൂലി സാബു ഓലിക്കല്‍ അധ്യക്ഷത വഹിച്ചു.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസവും പുനരധിവാസവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ എത്തിക്കുക, രക്ഷിതാക്കള്‍ക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ബഡ്സ് ഡേ ദിനാചരണം സംഘടിപ്പിക്കുന്നത്.
ഒരാഴ്ച നീണ്ടുനിന്ന ബഡ്സ് സ്ഥാപനതല ആഘോഷങ്ങളുടെ സമാപനമായാണ് ജില്ലാതല സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചത്. നിലവില്‍ ജില്ലയില്‍ 12 ബഡ്സ്, ബിആര്‍സി സ്ഥാപനങ്ങളിലായി 690 കുട്ടികള്‍ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. പരിപാടിയുടെ ഭാഗമായി മലയാളി മങ്ക, മലയാളി ശ്രീമാന്‍ മത്സരങ്ങളും കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ഫോക്ലോര് അക്കാദഡമി അവാര്‍ഡ് ജേതാവ് ആദര്‍ശ് ചിറ്റാര്‍ നയിച്ച നാടന്‍പാട്ടും അരങ്ങേറി.
പെരുനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ആർ. നീന, പത്തനംതിട്ട നഗരസഭ സിഡിഎസ് ചെയര്‍പേഴ്സണ്‍ ആർ. ലേഖ, പത്തനംതിട്ട യൂണിയന് ബാങ്ക് ബ്രാഞ്ച് മാനേജര്‍ എഫ്. ഹരിത, കുടുംബശ്രീ ജില്ലാ മിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സി.ഡി. ആതിര, എസ്ഐഎസ്ഡി ജില്ലാ പ്രോഗ്രാം മാനേജര്‍ അനിത കെ. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Pathanamthitta
പത്തനംതിട്ട: പ്രളയദുരിതം നേരിടുന്ന ജില്ലയിലെ വിവിധ മേഖലകളില്‍ ദുരിതബാധിത കുടുംബങ്ങള്‍ക്ക് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെസിസി) യൂത്ത് കമ്മീഷന് സൗത്ത് റീജിയന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു. കെസിസി യൂത്ത് കമ്മിഷന് സൗത്ത് റീജിയന് ചെയര്‍പേഴ്സണ്‍ ആല്‍ബി അന്ന ആബി അധ്യക്ഷത വഹിച്ചു.
ഓര്‍ത്തഡോക്സ് സഭാ അഖില മലങ്കര പ്രാര്‍ഥനായോഗം പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത ഭക്ഷ്യവസ്തുക്കള്‍ മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാലി സാലു, ഷിബു കാഞ്ഞിക്കൽ, റാന്നി മേഖലയിലേക്കുള്ള ഭക്ഷ്യവസ്തുകള്‍ റാന്നി ബിലിവേഴ്സ് ചര്‍ച്ച് വികാരി റവ. സജു തോമസ് എന്നിവര്‍ക്ക് കൈമാറി. പ്രളയബാധിതരുടെ ദുരിതത്തില്‍ പങ്കുചേര്‍ന്ന് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെസിസി സൗത്ത് റീജിയന് യൂത്ത് കമ്മീഷന് ഈ സഹായ പ്രവര്‍ത്തനം സംഘടിപ്പിച്ചത്.
റവ. സജു തോമസ്, റവ. ജിജിന് കെ. ജോര്‍ജ്, സാം വി. ജേക്കബ്, ജെഫി എം. യേശുദാസന്, രോഹിത് ജോണ്‍ വര്‍ഗീസ്, ഷിബിന്‍ റ്റി. പണിക്കർ, അനീഷ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. ദുരിതബാധിതര്‍ക്ക് തുടര്‍ന്നും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Pathanamthitta
കോന്നി: മലയോര മേഖലയിലെ ആയിരക്കണക്കിന് സാധാരണക്കാരുടെ ഏക ആശ്രയമായ കോന്നി താലൂക്ക് ആശുപത്രി അധികൃതരുടെ അവഗണനമൂലം ഗുരുതരമായ പ്രതിസന്ധിയിൽ. പുനലൂർ-മൂവാറ്റുപുഴ റോഡരികിൽ സ്ഥിതി ചെയ്യുന്ന ഈ പ്രധാന ചികിത്സാ കേന്ദ്രത്തിലേക്ക് 24 മണിക്കൂറും നിരവധി രോഗികളാണ് എത്തുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ആശുപത്രിയുടെ പ്രവർത്തനം പൂർണമായുംഅവതാളത്തിലായിരിക്കുകയാണ്.
കാഷ്വാലിറ്റി താത്കാലിക മുറിയിൽ
ആശുപത്രിയുടെ വികസനത്തിനായി കോടികൾ ചെലവഴിച്ച് നിർമിച്ച ആറുനില കെട്ടിടത്തിന്റെ 80 ശതമാനത്തോളം പണികളും പൂർത്തിയായതാണ്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇത് തുറന്നുകൊടുക്കാൻ അധികൃതർ തയാറായിട്ടില്ല. ഇതിനാൽ, ഡയാലിസിസ് യൂണിറ്റിനായി പുതുക്കി നിർമിച്ച ചെറിയ കെട്ടിടത്തിലാണ് നിലവിൽ കാഷ്വാലിറ്റി പ്രവർത്തിക്കുന്നത്. ഇത് അടിയന്തര ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം
ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും ജീവനക്കാർക്കും ആവശ്യത്തിന് കുടിവെള്ളം പോലും ലഭ്യമല്ല.ഏതു നിമിഷവും നിലംപതിക്കാറായ പഴയ കെട്ടിടത്തിലാണ് 50-ലധികം രോഗികൾ കിടത്തിച്ചികിത്സയിലുള്ളത്.ഒരു ഓപ്പറേഷൻ തിയേറ്റർപോലും ഇവിടെ നിലവിൽ പ്രവർത്തിക്കുന്നില്ല. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവരെ മറ്റുജനറൽ ആശുപത്രികളിലേക്കോ മെഡിക്കൽ കോളേജുകളിലേക്കോ റഫർ ചെയ്യുകയാണ്.ന്യൂറോ വിഭാഗത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടം നിലവിൽ കുട്ടികൾക്ക് പ്രതിരോധ മരുന്ന് (ഇമ്മ്യൂണൈസേഷൻ) നൽകുന്ന കേന്ദ്രമായാണ് ഉപയോഗിക്കുന്നത്.
സാധാരണയായി സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിൽ നടക്കേണ്ട പ്രവർത്തനം താലൂക്ക് ആശുപത്രിയിലെ പ്രധാന കെട്ടിടത്തിൽ നടത്തുന്നത് വഴി ലക്ഷ്യം തെറ്റുകയാണ്.റോഡ് അപകടങ്ങളിൽപ്പെടുന്നവർക്കും മലയോര മേഖലയിലെ നിർധനരായ രോഗികൾക്കും ഉടനടി ചികിത്സ ഉറപ്പാക്കേണ്ട ഒരു സ്ഥാപനമാണ് ഭരണകൂടത്തിന്റെ അനാസ്ഥമൂലം നശിക്കുന്നത്. എത്രയും വേഗം നിർമ്മാണം പൂർത്തിയായ കെട്ടിടം തുറന്നുകൊടുക്കാനും ആവശ്യത്തിന് ഡോക്ടർമാരെയും സൗകര്യങ്ങളെയും ലഭ്യമാക്കാനും ജനപ്രതിനിധികളും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതു സംഭവിച്ച് ആരോഗ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് ഗ്രീൻ നഗർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ അടിയന്തര ഇടപെടൽ ഉണ്ടാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ജീവനക്കാരുടെ ക്ഷാമവും വർക്കിംഗ് അറേഞ്ച്മെന്റും
ആശുപത്രിയിൽ ആകെ 14 ഡോക്ടർമാരുടെ തസ്തിക മാത്രമാണുള്ളത്. എന്നാൽ ഉള്ള ഡോക്ടർമാരിൽ പലരെയും 'വർക്കിംഗ് അറേഞ്ച്മെന്റ' വ്യവസ്ഥയിൽ ജില്ലയിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി നിയമിച്ചിരിക്കുകയാണ്. ഇതിനാൽ ആവശ്യത്തിന് ഡോക്ടർമാരില്ലാതെ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട ഗതികേടിലാണ് രോഗികൾ.
Pathanamthitta
ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലോത്സവം 30ന് പമ്പാനദിയില്‍ നടക്കും. 1.30ന് ജലഘോഷയാത്രയും മൂന്നു മുതല്‍ മത്സര വള്ളംകളിയും ആരംഭിക്കും. മത്സര വള്ളം കളിക്കും ജല ഘോഷയാത്രയ്ക്കുമുള്ള പള്ളിയോടങ്ങളുടെബാച്ചുകള് നിശ്ചയിച്ചു. 51 പള്ളിയോടങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. എ, ബി ബാച്ചുകള്‍ക്ക് പ്രത്യേകമായ ഗ്രൂപ്പാണ്. നാല് പള്ളിയോടങ്ങള്വരെ ഓരോ ഗ്രൂപ്പിലുണ്ടാകും.
പള്ളിയോട സേവാസംഘത്തിന്റെ ചുമതലയില്‍ വഴിപാട് വള്ളസദ്യകള്‍ പുരോഗമിക്കുകയാണ്. 545 വഴിപാട് വള്ളസദ്യകള്‍ ഇതേവരെ ബുക്ക് ചെയ്തു. കെഎസ്ആര്‍ടിസി 240ട്രിപ്പുകളില്‍ ആയി 10,000 പേര് സദ്യയില്‍ പങ്കെടുത്തു.
സ്പെഷ്യല്‍ പാസ് സദ്യ 8000 പേര് പങ്കെടുത്തു. സെപ്റ്റംബര്‍ 16 വരെ സീറ്റുകള്‍ മുഴുവനായി ഓണ്‍ലൈനും ഓഫ് ലൈനും ബുക്ക് ചെയ്തുകഴിഞ്ഞു. ബുക്കിംഗ് പൂര്‍ണമായി നിര്‍ത്തി. 20000 പേര് ഈ സീസണില്‍ പങ്കെടുക്കും എന്ന് പ്രസിഡന്റ് കെ.വി. സാംബദേവന്‍ അറിയിച്ചു. ചരിത്രപ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബര്‍ നാലിന് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കര്‍ ഉദ്ഘാടനം ചെയ്യും.
26 നാണ് തിരുവോണത്തോണി വരവ്.
Pathanamthitta
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം നടന്നു. കോളേജ് പൂര്‍വ വിദ്യാര്‍ഥിയും അധ്യാപകനും മനേജരും ആയിരുന്ന കര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. റെനി പി. വർഗീസ് അധ്യക്ഷത വഹിച്ചു. ഫാ.ഡോ. എം.ഒ. ജോണ്‍, ഡോ. സിന്ധു ജോണ്‍സ്, ഡോ. വറുഗീസ് കൊപ്പാറ, ഡോ.ബിനോയ് റ്റി.തോമസ്, ഡോ. മാത്യുസ് ജോര്‍ജ്, ഷാജി മഠത്തിലേത്ത്, എ. റഷീദ, സുരേഷ് സോമ, ഡോ. ഫിലിപ്പോസ് ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
കുവൈറ്റ് ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പ് വിതരണവും യുണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ ആദരിക്കലും . വിവിധ കലാപരിപാടികളും നടന്നു. ജനറല്‍ ബോഡിയില്‍ പുതിയ ഭാരവാഹികളായി ഷാജി മഠത്തിലേത്ത് - വൈസ് പ്രസിഡന്റ്, എ. റഷിദ് - ജോയിന്റ് സെക്രട്ടറി എന്നിവരെയും കമ്മറ്റി അംഗങ്ങളായി ഫാ. ജിത്തു തോമസ്, സാമുവേല്‍ കിഴക്കുപുറം, അബ്ദുള്‍ കലാം അസാദ്, അഡ്വ. ഷിനാജ്, ജോര്‍ജ് വർഗീസ് തെങ്ങുംതറയില്‍, മാത്യു വർഗീസ്,ഏബല്‍ മാത്യൂസ്, ബിജൂ കുടല്, സുരേഷ് സോമ, തോമസ് കെ. സുമ ജോണ്‍ എന്നിവരെയും തെരഞ്ഞെടുത്തു.
Pathanamthitta
കോന്നി: കോന്നി-തണ്ണിത്തോട് റൂട്ടില്‍ കെഎസ്ആര്‍ടിസി പുതിയതായി ആരംഭിച്ച പ്രിയദര്‍ശിനി ബസ് സര്‍വീസുകള്‍ സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും ചേര്‍ന്ന് തടഞ്ഞു. റോഡില്‍ ബസുകള്‍ കുരുക്കിയിട്ട് തടസം സൃഷ്ടിച്ചതോടെ പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥയും യാത്രാദുരിതവും ഉണ്ടായി.
ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്ത് സര്‍വീസ് ആരംഭിച്ച രണ്ട് പ്രിയദര്‍ശിനി ബസുകളാണ് തണ്ണിത്തോട് ജംഗ്ഷനില്‍ വെച്ച് തടഞ്ഞത്. വര്‍ഷങ്ങളായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇല്ലാതിരുന്ന ഈ റൂട്ടില്‍ സ്വകാര്യ ബസുകള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തിയിരുന്നത്. പുതിയ ബസുകള്‍ സര്‍വീസ് തുടങ്ങിയതോടെ വലിയ വരുമാനനഷ്ടം ഉണ്ടാകുമെന്നും സ്വകാര്യ ബസുകളുടെ സമയക്രമത്തിന് തൊട്ടുമുന്‍പായി ഓടി യാത്രക്കാരെ കൊണ്ടുപോകുകയാണെന്നുമാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആരോപണം.
'ബ്ലൂ ഹില്‍' എന്ന സ്വകാര്യ ബസ് നെറ്റ്വര്‍ക്കിന്റെ ഉടമ തന്റെ 16 ബസുകള്‍ ഒന്നിച്ച് ജംഗ്ഷനിലേക്ക് കൊണ്ടുവന്നിട്ടാണ് വഴി തടസപ്പെടുത്തിയത്. പ്രതിഷേധസൂചകമായി പ്രദേശത്തെ സ്വകാര്യ ബസ് സര്‍വീസുകള്‍ ഇവര്‍ നിര്‍ത്തിവെക്കുകയും ചെയ്തു. പുതിയ ബസുകള്‍ക്ക് ആവശ്യമായ പെര്‍മിറ്റോ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റോ ഇല്ലെന്നും സ്വകാര്യ ബസുടമകള്‍ ആരോപിക്കുന്നു.
ബസ് തടഞ്ഞതറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സ്ഥലത്ത് തര്‍ക്കമുണ്ടായി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് സര്‍വീസ് തുടരാനുള്ള വഴിയൊരുക്കിയത്.
പ്രിയദർശിനി ബസ് തടഞ്ഞതിൽ പ്രതിഷേധം
തണ്ണിത്തോട്: തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി. പത്തനംതിട്ട- കരിമാൻതോട് റൂട്ടി ആന്റോ ആന്റണി എംപിയുടെ അഭ്യർത്ഥന പ്രകാരം പുതുതായി ആരംഭിച്ച പ്രിയദർശിനി - സർവീസ് തണ്ണിത്തോട് മൂഴിയിൽ വച്ച് അട്ടച്ചക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്നതതും സ്വകാര്യ ബസുകൾ കുറുകെയിട്ട് സർവീസ് തടസപ്പെടുത്തിയ സംഭവത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മലയോര മേഖലയായ എലി മുള്ളംപ്ലാക്കൽ, തണ്ണിത്തോട്, തേക്കുതോട്, കരിമാൻതോട് തുടങ്ങിയ പ്രദേശങ്ങളിലെ സ്ത്രീജനങ്ങൾ വിദ്യാർത്ഥികൾ , തൊഴിലാളികൾ, മറ്റ് സാധാരണ യാത്രക്കാർ എന്നിവർക്ക് ഏറെ പ്രയോജനം ചെയ്യുന്ന പ്രീയദർശിനി സർവീസുകൾ തടസപ്പെടുത്തുവാൻ നടത്തിയ ശ്രമം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ, സംഘനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു.
തണ്ണിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമ്പൻതോട്ടിൽ നിന്നും തേക്കുതോട് മൂഴിയിലേക്ക് പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗം ഡിസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയിക്കുട്ടി ചേടിയത്ത് അധ്യക്ഷത വഹിച്ചു. എം.വി. അമ്പിളി, അജയൻപിള്ള ആനിക്കനാട്, ജോയി ചിറ്റരുവിക്കൽ, ജോൺ കിഴക്കേതിൽ, ശരാങ്കൻ, സിസിലി വർഗീസ്, തേക്കു എന്നിവർ പ്രസംഗിച്ചു.
Pathanamthitta
തിരുവല്ല: ദൈവം നൽകിയ കഴിവുകളും സാധ്യതകളും മറ്റുള്ളവർക്കായി പങ്കുവയ്ക്കുന്നതാണ് വൈഎംസിഎയുടെ ദൗത്യമെന്ന് ആർച്ച്ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. സ്വന്തം കഴിവുകളും വിഭവങ്ങളും സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തുന്ന കൂട്ടായ്മയായി വൈഎംസിഎ മാറണം.
സ്നേഹത്തിൽ അധിഷ്ഠിതമായി, സ്വയം പ്രേരിതമായി മറ്റുള്ളവരെ കരുതുകയും സമാധാനപൂർണമായ ജീവിതം സാധ്യമാകുന്ന ലോകക്രമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന സമൂഹമായി വളരണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ല വൈഎംസിഎയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വൈഎംസിഎ പ്രസിഡന്റ് ജയിംസ് ടി. അധ്യക്ഷത വഹിച്ചു. അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.
മികച്ച സാംസ്കാരിക സംഭാവനയ്ക്കുള്ള വൈഎംസിഎയുടെ ആദരം പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസി ഐപ്പ് തോമസ് ഏറ്റുവാങ്ങി. രാജസ്ഥാൻ സർക്കാരിന്റെ അക്കൗണ്ടന്റ് ജനറലിന്റെ അഡ്വൈസറി ബോർഡ് അംഗമായി നിയമിതനായ ജോർജ് ചെറിയാനെയും ചടങ്ങിൽ ആദരിച്ചു.വൈഎംസിഎ ദേശീയ എക്യുമെനിക്കൽ ആൻഡ് ഇന്റർ-റിലീജിയസ് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, വൈഡബ്ല്യുസിഎ പ്രസിഡന്റ് ഐറിൻ കോശി, വൈസ്മെൻസ് ക്ലബ് പ്രസിഡന്റ് ജിജു മാത്യു പുലിയേലിൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രൊഫ. കുര്യൻ ജോൺ, എ.ജി. ജോർജ്, ജോർജ് മാത്യു, തോമസ് വർഗീസ്, അഡ്വ. കുരുവിള വർഗീസ്, ലിയോൺ വർഗീസ് ഏബ്രഹാം, പാസ്റ്റർ സി.പി. മോനായി, സെക്രട്ടറി ജോയി ജോൺ, എന്നിവർ പ്രസംഗിച്ചു.ടേബിൾ ടെന്നീസിൽ ജില്ലാ തലത്തിൽ വിജയികളായവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
Pathanamthitta
തിരുവല്ല: ബൈപസ് അവസാനിക്കുന്ന ബൈപാസ് ജംഗഷൻ റോഡ് തകർച്ച തുടർക്കഥയായിട്ടും ബന്ധപ്പെട്ടവരുടെ അനാസ്ഥ തുടരുന്നു.
കഴിഞ്ഞ കുറെനാളായി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് അറ്റകുറ്റപ്പണികൾ നടത്തി തലയൂരുന്ന അധികൃതർ യഥാർത്ഥ പ്രശ്നത്തിന് ഇനിയും പരിഹാരം കാണുന്നില്ല.
ഇതുമൂലം ഗതാഗതക്കുരുക്കിനും റോഡപകടങ്ങൾക്കും ഇടയാകുന്നു. നേരത്തേ തകർന്ന എം.സി റോഡ് ഭാഗം മഴകനത്തതോടെ വലിയകുഴി രൂപപ്പെട്ട് മഴവെള്ളം കെട്ടിക്കിടക്കുകയാണ്.
വെള്ളം ഒഴുകിപ്പോകാനുള്ള മാർഗമില്ലാതെ റോഡ് നിർമിച്ചതിനാൽ സ്ഥിരമായി വെള്ളം കെട്ടിക്കിടന്ന് ടാറും മെറ്റലും ഇളകി വൻഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകടം ഇവിടെ നിത്യസംഭവമാണ്.
ഓണം അടുത്തതോടെ വാഹനത്തിരക്കു വർധിച്ചതിനാൽ ഗതാഗത തടസം പതിവാണ്. സിഗ്നൽ മാറിവന്നാലും വാഹനങ്ങളുടെ നീണ്ട നിരമൂലം ഇവിടം കടന്നുപോവാനാവുന്നില്ല. നല്ല നിലവാരത്തിൽ റോഡ് പുനർനിർമാണം നടത്തിയെങ്കിൽ മാത്രമേ വർഷങ്ങളായി തുടരുന്ന കുഴിയും ചെളിവെള്ളം കെട്ടിക്കിടന്നുള്ള റോഡ് തകർച്ചയും അവസാനിപ്പിക്കാനാകൂ.
Idukki
ഇടുക്കി: ഓണക്കാലത്ത് കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളില്‍നിന്നു വരുന്ന ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കുന്നതിനായി കുമളി ചെക്ക് പോസ്റ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ സ്ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു. മൊബൈല്‍ ലാബിന്റെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷമേ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരാന്‍ അനുവദിക്കൂ എന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു.
ഓണക്കാലത്ത് എല്ലാവിധ ഭക്ഷ്യവസ്തുക്കളുടെയും സാമ്പിള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു പരിശോധിക്കുന്നുണ്ട്. ഹോട്ടലുകള്‍, ചിപ്സ് നിര്‍മാണ യൂണിറ്റുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇതുവരെ 257 പരിശോധനകളാണ് നടത്തിയത്. 25 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 18 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് ഇപ്രൂവ്മെന്റ് നോട്ടീസും നല്കി. 42 സ്റ്റാറ്റ്യൂട്ടറി സാമ്പിളും 79 സര്‍വേയലന്‍സ് സാമ്പിളും പരിശോധിച്ചു.
ദേവികുളം സര്‍ക്കിളിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകളുടെ അടിസ്ഥാനത്തില്‍ ദേവികുളം ഭക്ഷ്യസുരക്ഷാ ഓഫീസില്‍ നടന്ന ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തില്‍ 16 കച്ചവടക്കാരില്‍നിന്ന് 34,000 രൂപ പിഴ ഈടാക്കി. സ്പെഷല്‍ ഡ്രൈവ് തുടങ്ങിയ ശേഷം 1,56,000 രൂപയാണ് ഇടുക്കി ഡെസിഗ്നേറ്റ് ഓഫീസര്‍ പിഴ ചുമത്തിയത്.
തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന പെരുത്തോസ് കിച്ചണ്‍ 5,000 രൂപ പിഴ ചുമത്തി. ലൈസന്‍സ് ഇല്ലാതെയും വൃത്തിഹീനമായി സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിനുമാണ് പിഴ. ആനച്ചാല്‍ പുത്തന്‍പുരയ്ക്കല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിന് ദേവികുളം ആര്‍ഡിഒ 5,000 രൂപ പിഴ ചുമത്തി.
ഓണസദ്യയില്‍ ഉപയോഗിക്കുന്ന ഇല കഴുകി, വൃത്തിയുള്ള തുണികൊണ്ടോ ടിഷ്യു പേപ്പര്‍ കൊണ്ടോ ഉപയോഗിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു. ഭക്ഷ്യസംബന്ധമായ പരാതികള്‍ 1800 425 1125 എന്ന നമ്പറില്‍ അറിയിക്കാം.
Idukki
തൊടുപുഴ: ഇടുക്കി ഡാം എല്ലാ ദിവസവും ജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനായി തുറന്നുകൊടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്. ചെറുതോണിയില്‍ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ടൂറിസം രംഗത്തെ പ്രത്യേകതകള്‍ സംബന്ധിച്ച് ടൂറിസം മന്ത്രിയെ ധരിപ്പിക്കും.
ഇടുക്കി പദ്ധതി പ്രദേശത്ത് ടൂറിസം കേന്ദ്ര സഹഫണ്ടിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്ന ബൃഹത്തായ പദ്ധതി സംബന്ധിച്ച് അതിവേഗം തുടര്‍നടപടി സ്വീകരിക്കും.ഒരു ഘട്ടത്തില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 22 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം 67 ശതമാനം ഉള്ളിടത്തായിരുന്നു ഇത്. മഴ കിട്ടിയതോടെ ജലനിരപ്പ് 57 ശതമാനമായി ഉയര്‍ന്നത് ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.
സ്വദേശി ദര്ശന് പദ്ധതിയുമായി ബന്ധപ്പെടുത്തി കേന്ദ്ര ടൂറിസം വകുപ്പ് നടപ്പാക്കുന്ന ബൃഹത്തായ പദ്ധതി ജില്ലയില്‍ യാഥാര്ഥ്യമാക്കുന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. കേന്ദ്ര ടൂറിസം വകുപ്പിന്റെ പ്രത്യേക ഫണ്ട് വിഹിതം ഉപയോഗപ്പെടുത്തിയാണ് ഡാമിന്റെ ഇടതുഭാഗത്ത് ഇക്കോ ലോഡ്ജും ലാന്‍ഡ്സ്കേപ്പിംഗ് ഉള്‍പ്പെടെയുള്ള പദ്ധതികളും പൂര്‍ത്തീകരിച്ചിട്ടുള്ളത്. അതിനനുബന്ധമായാണ് പുതിയ പദ്ധതി നിര്‍ദേശവും സമര്‍പ്പിക്കുന്നതെന്നും എംപി പറഞ്ഞു.
സമ്മേളനത്തിനു മുന്നോടിയായി വിളംബര ഘോഷയാത്രയും നടന്നു. റോയി കെ. പൗലോസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, എഡിഎം മിനി കെ. ജോണ്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാ മോള് ജിന്നി, വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ആന്‍സി തോമസ്, ബിജു നെടുഞ്ചേരി, ജിപ്സി ജിമ്മി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Idukki
തൊടുപുഴ: കേരളത്തിലെ പരിസ്ഥിതിലോല പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്. കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
12 വര്‍ഷമായി സംസ്ഥാനത്ത് 131 വില്ലേജുകളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ പ്രതിസന്ധിയിലാണ്. വീടുകള്‍, കൃഷിഭൂമികള്‍, വിദ്യാലയങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഇപ്പോഴും പരിസ്ഥിതിലോല പ്രദേശത്തിന്റെ നിര്‍വചനത്തിനു കീഴിലാണ്.
2026 ജൂലൈ 27 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഏഴാമത്തെ കരടു വിജ്ഞാപനവും കേരളത്തിന് നിരാശയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, പ്രഫ. ഷീലാ സ്റ്റീഫന്‍, തോമസ് പെരുമന, എം.ജെ. കുര്യന്, വി.എ. ഉലഹന്നാന്, വര്‍ഗീസ് വെട്ടിയാങ്കല്‍, എം. മോനിച്ചന്, ബെന്നി പുതുപ്പാടി, ബ്ലെയിസ് ജി. വാഴയില്‍, ജോയി കൊച്ചുകരോട്ട്, ബിജു പോള്‍, സജി പൂതക്കുഴി, ജോസ് പൊട്ടന്‍പ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Idukki
തൊടുപുഴ: ഉപാസന സാംസ്കാരിക കേന്ദ്രത്തില്‍ ദൃശ്യകലാവേദി, കാവ്യകഥാവേദി, വനിതാവേദി, യുവവേദി, സഹൃദയ സദസ്, കുടുംബവേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഉപാസന ഓണസംഗമം നാളെ നടക്കും. രാവിലെ 10ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടക്കും. 2.30ന് നടക്കുന്ന പൊതുസമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും.
ജ്യോതി നിവാസ് സുപ്പീരിയര്‍ ഫാ. ജോസ് തോട്ടത്തില്‍ സിഎംഐ അധ്യക്ഷത വഹിക്കും. ശ്രീ വിവേകാനന്ദ തീര്‍ഥപാദസ്വാമികള്‍ സന്ദേശം നല്‍കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.എ. സലിംകുട്ടി, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ. ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും.
Idukki
നെടുങ്കണ്ടം: ഓണം കുടുംബശ്രീക്കൊപ്പം എന്ന ടാഗ് ലൈനോടെ കുടുംബശ്രീ ജില്ലാതല ഓണം വിപണന മേള നെടുങ്കണ്ടത്ത് ആരംഭിച്ചു. മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം സേനാപതി വേണു എം എൽ എ നിർവഹിച്ചു. 25 വരെയാണ് മേള. ജില്ലയുടെ വിവിധ മേഖലകളിൽനിന്നുള്ള കുടുംബശ്രീ സംരംഭകരുടെ തനത് ഉത്പന്നങ്ങളാണ് മേളയിൽ വിപണനത്തിനെത്തിച്ചിരിക്കുന്നത്.
മായമില്ലാതെ തയാറാക്കുന്ന ചിപ്സ്, ശർക്കരവരട്ടി, അച്ചാറുകൾ, വിവിധ പലഹാരങ്ങൾ, പായസ കിറ്റുകൾ തുടങ്ങിയ ഒട്ടേറെ ഉത്പന്നങ്ങൾ മേളയിൽ ലഭ്യമാണ്. 40ലേറെ കുടുംബശ്രീ സംരംഭങ്ങളുടെയും 100ലേറെ ജെഎൽജി ഗ്രൂപ്പുകളുടെയും ഉത്പന്നങ്ങളാണ് മേളയിൽ എത്തിച്ചിരിക്കുന്നത്. ഓണവിപണിയിൽ കുടുംബശ്രീ സംരംഭകർക്ക് കൂടുതൽ അവസരമൊരുക്കുന്നതിനൊപ്പം ഗുണമേന്മയുള്ള നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനപ്രതിനിധികൾ, കുടുംബശ്രീ ജില്ലാ നേതൃത്വം, വിവിധ പഞ്ചായത്തുകളിലെ സിഡിഎസ് പ്രവർത്തകർ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.
Idukki
തൊടുപുഴ: ഓണമെത്തിയതോടെ നേന്ത്രക്കായ ഉപ്പേരിയുടെ വില്‍പ്പന തകൃതിയായി. വെളിച്ചെണ്ണയില്‍ വറുത്തുകോരുന്ന ഉപ്പേരിക്ക് പ്രിയമേറെയാണ്. സദ്യക്കൊപ്പം വിളമ്പാനും വെറുതെയിരിക്കുമ്പോള്‍ കൊറിക്കാനുമായി നേന്ത്രക്കായ ഉപ്പേരിയും ശര്‍ക്കര വരട്ടിയും വാങ്ങാന്‍ ഓണക്കാലത്ത് ഏറെ തിരക്കാണ് അനുഭവപ്പെടുന്നത്.
ഓണക്കാലത്ത് വീടുകളിലും സ്ഥാപനങ്ങളിലും സമ്മാനമായി നല്‍കുന്നതും ഉപ്പേരിതന്നെയാണ്. ഓണത്തിന്റെ രുചി വൈവിധ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഉപ്പേരിയുടെ സ്ഥാനം. വീടുകളില്‍ ഉപ്പേരി വറുക്കുന്നത് ഓണക്കാലത്തിന്റെ പ്രത്യേകതയായിരുന്നു. എന്നാല്‍, ഇപ്പോള്‍ കടകളിലെ ഉപ്പേരിയാണ് ഏറിയ ആളുകളും വാങ്ങുന്നത്.
ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ, ബേക്കറികളിലും മറ്റും ഉപ്പേരി കൂടുതലായി ഇടംപിടിച്ചുകഴിഞ്ഞു. ചിപ്സ് നിര്‍മാണ കേന്ദ്രങ്ങളില്‍ കിലോക്കണക്കിന് ഉപ്പേരിയാണ് തയാറാകുന്നത്. നേന്ത്രക്കായ വില കൂടിയതിനാല്‍ ഉപ്പേരിയുടെ വിലയും ഇതോടനുബന്ധിച്ച് കൂടിയിട്ടുണ്ട്. വെളിച്ചെണ്ണയില്‍ തയാറാക്കുന്ന ഏത്തയ്ക്കാ ഉപ്പേരിക്ക് കിലോയ്ക്ക് 500-600 രൂപ നിരക്കിലാണ് പലയിടങ്ങളിലും വില്പന. 200 ഗ്രാം പാക്കറ്റിന് 100 -120 രൂപയും അരക്കിലോ പായ്ക്കറ്റ് 300 രൂപയ്ക്കും ലഭിക്കും.
വെളിച്ചെണ്ണയ്ക്കു പകരം മറ്റ് എണ്ണകള്‍ ഉപയോഗിക്കുമ്പോള്‍ വില കുറയും. എന്നാല്‍, രുചിയില്‍ മുന്‍പന്തിയില്‍ വെള്ളിച്ചെണ്ണ ചിപ്സായതിനാല് ഇതിനാണ് ആവശ്യക്കാര്‍ കൂടുതല്‍. ശര്‍ക്കര വരട്ടിക്ക് കിലോയ്ക്ക് 500 -550 രൂപയാണ് വില. വരും ദിവസങ്ങളില്‍ വില കണക്കാക്കാതെ ഉപ്പേരി വില്പന തകൃതിയാകും. കടകള്‍ക്കു പുറമേ വഴിയോരങ്ങളിലും ചിപ്സ് പായ്ക്കറ്റുകള്‍ വില്പനയ്ക്കുണ്ട്.
Idukki
രാജാക്കാട്: സർക്കാരും ഡിടിപിസിയും രാജാക്കാട് പഞ്ചായത്തും ചേർന്ന് ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഉടുമ്പൻചോല നിയോജകമണ്ഡലംതല ആഘോഷം 23നും 24 നും രാജാക്കാട്ട് നടക്കും. മേഖലയിലെ ടൂറിസം വികസനം ലക്ഷ്യമിട്ടാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. മേഖലയിലെ ചെറുതും വലുതുമായ ഏല്ലാ ടൂറിസം കേന്ദ്രങ്ങളെയും കോർത്തിണക്കിയുള്ള പദ്ധതികൾ നടപ്പാക്കുന്നതിനാണ് ടൂറിസം ഡിപ്പാർട്ടുമെന്റ് മൂന്നാറിനും തേക്കടിക്കും ഇടയിലുള്ള രാജാക്കാട് സെന്ററിനെ തെരഞ്ഞെടുത്ത് ടൂറിസം പ്രോജക്റ്റുകൾ വികസിപ്പിക്കാൻ ഒരുങ്ങുന്നത്.
നാളെ രാവിലെ 10.30ന് വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ ക്രിസ്തുജ്യോതി സ്കൂൾ ജംഗ്ഷനിൽനിന്നു രാജാക്കാട് ടൗണിലേക്കു നടത്തുന്ന സാംസ്കാരിക റാലി സേനാപതി വേണു എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. 24ന് രാവിലെ ഒന്‍പതു മുതൽ വിവിധ മത്സരങ്ങൾ നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് അഖില കേരള വടംവലി മത്സരവും 6.30ന് സംസ്കാരിക സമ്മേളനവും നടക്കും.
സംസ്കാരിക സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ കിങ്ങിണി രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. സേനാപതി വേണു എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഓണ സന്ദേശം നൽകും. ജനറൽ കൺവീനർ ബെന്നി പാലക്കാട്ട് സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി സി.എസ്. അനന്തകൃഷ്ണൻ നന്ദിയും പറയും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീലാ സ്റ്റീഫൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ. അജീഷ് കുമാർ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, കൺവീനർ വി.എസ്. ബിജു എന്നിവർ പ്രസംഗിക്കും. രാത്രി ഏഴിന് ഡിജെയും നടക്കും.
Idukki
ഏഴുമുട്ടം: തൊടുപുഴ സബ് ജില്ല റിട്ട. ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. തുറയ്ക്കല്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ജോര്‍ജ് തുറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ വിദ്യാഭ്യാ സ ഉപജില്ലാ ഓഫീസര്‍ ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു.
ദീപിക ജില്ലാ ബ്യൂറോ ചീഫ് ജെയ്സ് വാട്ടപ്പള്ളില്‍ ഓണസന്ദേശം നല്കി. സെക്രട്ടറി ടി.എ. ഏബ്രഹാം സ്വാഗതവും റോയ് ടി. ജോസ് ആന്റണി നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
Idukki
തൊടുപുഴ: മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ വിതരണം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടി പ്രിന്‍സിപ്പല്‍ ജയമോള്‍ കെ. ജേക്കബിന് ജഴ്സികള്‍ കൈമാറി. വര്‍ക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, സെക്രട്ടറി എം.ബി. താജു, എക്സിക്യൂട്ടീവ് അംഗം ഏബ്രഹാം ഐസക്, പിടിഎ പ്രസിഡന്റ് ഇ.എം. അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.
Idukki
ഹരിപ്പാട്: കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടി ചെട്ടിയാരെ കവർച്ചയ്ക്കിടെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കൗമാരക്കാരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഓണാവധിക്കുശേഷമുള്ള സിറ്റിംഗിലേക്ക് നീളാൻ സാധ്യത.
ആഴ്ചയിൽ ശനി, തിങ്കൾ ദിവസങ്ങളിലാണ് ജുവനൈൽ ജസ്റ്റീസ് ബോർഡിന്റെ സിറ്റിംഗ് നടക്കാറുള്ളത്. എന്നാൽ, ഇന്ന് പൊതു അവധിയായതിനാലും തുടർന്ന് ഓണത്തോടനുബന്ധിച്ചുള്ള തിരക്കുകൾ ഉള്ളതിനാലും കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ഓണത്തിനുശേഷമുള്ള സിറ്റിംഗിലേക്ക് മാറ്റാനാണ് സാധ്യത. ബോർഡിന്റെ അനുമതി ലഭിച്ചാൽ മാത്രമേ പോലീസിന് തുടർ തെളിവെടുപ്പ് സാധ്യമാകൂ. നിലവിൽ കേസിൽ ഉൾപ്പെട്ട പെൺകുട്ടിയെയും ആൺകുട്ടികളെയും ഒബ്സർവേഷൻ ഹോമുകളിലേക്കു മാറ്റിയിരിക്കുകയാണ്.
ബോർഡിൽനിന്ന് കസ്റ്റഡി അനുമതി ലഭിക്കുകയാണെങ്കിൽ ഇവരെ കരുവാറ്റയിലെ സംഭവസ്ഥലത്തെത്തിച്ച് കൃത്യം നടന്ന രീതി പുനഃസൃഷ്ടിച്ച് പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. കുട്ടികളായതിനാൽ നിയമപരമായ കർശന ചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കും തെളിവെടുപ്പ് നടപടികൾ. കുട്ടികളെ മുതിർന്നവരായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന പോലീസിന്റെ ആവശ്യത്തിൽ ജുവനൈൽ ജസ്റ്റീസ് ബോർഡാണ് പിന്നീട് അന്തിമ തീരുമാനമെടുക്കുക. ശാസ്ത്രീയ ലാബ് പരിശോധനാ ഫലങ്ങൾ കൂടി ലഭ്യമാകുന്നതോടെ കേസിൽ പഴുതടച്ച കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.
Idukki
ചെറുതോണി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി ഇടുക്കി ലയൺസ് ക്ലബ്. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ എമർജൻസി ഗ്രാന്റ് ഫണ്ട് ഉപയോഗിച്ചാണ് ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം നടത്തിയത്.
പ്രദേശത്തെ ദുരിതബാധിതർക്ക് ആവശ്യമായ അവശ്യസാധനങ്ങളും സാമ്പത്തിക, ഭൗതിക സഹായങ്ങളും വിതരണം ചെയ്തു. ക്ലബ് ഭാരവാഹികളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഇടുക്കി എഡിഎം മിനി കെ. ജോൺ മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് ഗവർണർ വി.എസ്. ജയേഷ് അധ്യക്ഷത വഹിച്ചു. സീനിയർ നാഷണൽ ഏരിയാ ലീഡർ വി. അമൃതനാഥ് മുഖ്യപ്രഭാഷണം നടത്തി.
ഡിസ്ട്രിക്ട് കാബിനറ്റംഗം ജയിന് അഗസ്റ്റിൻ, പ്രോജക്ട് ഓർഡിനേഷൻ അംഗം ഷിൻസ് സെബാസ്റ്റ്യൻ, റീജണൽ ചെയർമാൻ പ്രവീൺ കുമാർ, ഇടുക്കി ലയൺസ് ക്ലബ് പ്രസിഡന്റ് സിബി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
Idukki
മൂന്നാർ: കേരളത്തിന്റെ പച്ചക്കറിയുടെ കലവറ എന്നറിയപ്പെടുന്ന വട്ടവടയിൽ ഇത്തവണ ഓണത്തിനു നിറച്ചാർത്തണിയിക്കാൻ മുകേഷിന്റെ പൂപാടം. വട്ടവട സ്വദേശിയും യുവകർഷകനുമായ മുകേഷാണ് തന്റെ കൃഷിസ്ഥലത്ത് പൂകൃഷി പരീക്ഷിച്ച് വിജയത്തിന്റെ വർണചാരുത അണിയുന്നത്. മുകേഷിന്റെ കൃഷിയിടത്തിൽ വിരിഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലികൃഷിയെ അനുകരിച്ച് ധാരാളം കർഷകർ പൂകൃഷിയിലേക്കു തിരിഞ്ഞിട്ടുണ്ട്.
ഓണക്കാലത്ത് കേരളത്തിൽ പൂവിന്റെ ആവശ്യവും പ്രാധാന്യവും തിരിച്ചറിഞ്ഞാണ് മുകേഷ് കൃഷിയിടം ഒരുക്കിയെടുത്തത്. കൈവശമുള്ള 75 സെന്റ് തരിശുഭൂമിയാണ് ഇതിനായി തെരഞ്ഞെടുത്തത്. ഹിറ്റാച്ചി ഉപയോഗിച്ച് നിലം പാകമാക്കിയ ശേഷം ബാംഗളൂരുവിൽനിന്ന് തൈകൾ എത്തിച്ചു. നാലായിരത്തോളം തൈകളാണ് ഇതിനായി എത്തിച്ചത്.
ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള പൂക്കളാണ് ഏറെയും. ഒക്കൽ അംബർ യെല്ലോ, സുപ്രീം യെല്ലോ എന്നീ ഇനങ്ങളാണ് മഞ്ഞവിഭാഗത്തിൽപ്പെടുന്നത്. ഒക്കൽ കേസർ ഓറഞ്ച്, അശോക ഓറഞ്ച് എന്നീ ഇനങ്ങൾ ഓറഞ്ച് ഇനത്തിൽപ്പെടുന്നവയാണ്.
ഓണത്തിന് വിളവെടുക്കാൻ പൂക്കൾ തയാറാകുകയും ചെയ്തു. മൂന്നാറിലും അതുപോലെ ആവശ്യക്കാർ ഏറെയുള്ള മറ്റിടങ്ങളിലേക്കും പൂക്കൾ എത്തിക്കാനാണ് മുകേഷിന്റെ പദ്ധതി. മൂന്നാറിൽ എത്തുന്ന പൂക്കളിൽ ഏറെയും തേനി ജില്ലയിൽനിന്നാണ്. അതിനാൽ അവിടെയുള്ള വിലയുടെ അടിസ്ഥാനത്തിലായിരിക്കും ഇവിടെയും വില തീരുമാനിക്കുന്നത്. ഓരോ ദിവസത്തെയും ലേലത്തിന്റെ അടിസ്ഥാനത്തിലാണ് വില നിർണയിക്കുന്നത്. ഇവിടെ വിളവെടുക്കുന്ന പൂക്കൾക്ക് മാർക്കറ്റിൽ നല്ല ഡിമാൻഡ് ലഭിച്ചാൽ വരുംകാലത്ത് പൂകൃഷി വട്ടവടയിൽ തരംഗം ആകാനും സാധ്യതയുണ്ടെന്ന് മുകേഷ് പറയുന്നു.
Idukki
തൊടുപുഴ: മര്‍ച്ചന്റ്സ് അസോസിയേഷന്, തൊടുപുഴ നഗരസഭ, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന തൊടുപുഴ ഓണോത്സവവും ടൂറിസം ഫെസ്റ്റും നാളെ മുതല്‍ സെപ്റ്റംബര്‍ അഞ്ചു വരെ ആഘോഷിക്കുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ ഏഴിന് ഗാന്ധി സ്ക്വയറില്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഓണോത്സവ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 7.30ന് കേരള മിനി മാരത്തോണ്‍ മത്സരം നടക്കും.23നു രാവിലെ ഒമ്പതു മുതല്‍ മര്‍ച്ചന്റ് ട്രസ്റ്റ് ഹാളില്‍ കുട്ടികള്‍ക്കായി നടക്കുന്ന ചിത്രരചനാ മത്സരവും ചെസ് മത്സരവും ചിത്രകാരി സ്വപ്ന അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും.
24നു രാവിലെ 11 മുതല്‍ സ്ഥാപനങ്ങള്‍ക്കായി അത്തപ്പൂക്കള മത്സരം. 28, 29 തിയതികളില്‍ പുഴയോരം ബൈപാസിലുള്ള ടര്‍ഫ് കോര്‍ട്ടില്‍ ഫുട്ബോള്‍ മത്സരവും ചുങ്കം ഫോര്‍ കോര്‍ട്ടില്‍ ഷട്ടില്‍ ടൂര്‍ണമെന്റും നടത്തും. 30നു രാവിലെ ഒമ്പതു മുതല്‍ റിവര്‍വ്യൂ റോഡിനു സമീപം 4x4 ഓഫ് റോഡ് കോമ്പറ്റീഷനും റിമോട്ട് കണ്ട്രോള് വെഹിക്കിള്‍ ചലഞ്ചും നടത്തും.
31നു വൈകുന്നേരം അഞ്ചിന് തൊടുപുഴ മങ്ങാട്ട് കവലയില്‍ കലാസന്ധ്യ. അടുത്തമാസം ഒന്നിന് മര്‍ച്ചന്റ്സ് ട്രസ്റ്റ് ഹാളില്‍ വൈകുന്നേരം അഞ്ചിന് തിരുവാതിര മത്സരം. മൂന്നിനു വൈകുന്നേരം 6.30ന് മങ്ങാട്ട് കവല ബസ് സ്റ്റാൻഡില്‍ ഔസേപ്പ് ജോണ്‍ പുളിമൂട്ടില്‍ മെമ്മോറിയല്‍ ട്രോഫിക്കും കാഷ് അവാര്ഡിനുമായുള്ള അഖില കേരള വടംവലിമത്സരം നടക്കും.
അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിന് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നു വര്‍ണാഭമായ സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം ആറിന് മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ സാംസ്കാരിക സമ്മേളനം നടക്കും. സമ്മേളനത്തിന് ശേഷം ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് അവതരിപ്പിക്കുന്ന മെഗാ ഗാനമേളയും അരങ്ങേറും.വിവിധ ദിവസങ്ങളില്‍ ഡീന്‍ കുര്യാക്കോസ് എംപി, റോയി കെ. പൗലോസ്, ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി ഡോ.എ. നസീം, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍, വൈസ് ചെയര്മാന് കെ. ദീപക് തുടങ്ങിയവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, നഗരസഭാ ചെയര്‍ പേഴ്സണ്‍ സാബിറ ജലീല്‍, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടി, ജിതേഷ് ജോസ്, ഓണോത്സവ് ജനറല്‍ കണ്‍വീനര്‍ പ്രജീഷ് രവി, കണ്‍വീനര്‍മാരായ ജിമ്മി കുര്യന്, പ്രശാന്ത് കുട്ടപ്പാസ്, ഇ.എ. അഭിലാഷ്, എം.ബി. താജു, സെയ്ദ് മുഹമ്മദ് വടക്കേയില്‍, സിനി മോന്, സെക്രട്ടറിമാരായ സജിത്ത് കുമാര്‍, ജോസ്ലെറ്റ് മാത്യു എന്നിവര്‍ പങ്കെടുത്തു.
Idukki
മൂന്നാര്‍: ഇടമലക്കുടി, മാങ്കുളം, കുട്ടമ്പുഴ കുറത്തിക്കുടി ഉള്‍പ്പെടെയുള്ള ട്രൈബല്‍ മേഖലകളിലെ രൂക്ഷമായ ഗതാഗതപ്രശ്നങ്ങള്‍ക്ക് പരിഹാരമാകേണ്ട ആലുവ -മൂന്നാര്‍ റോഡ് പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കേന്ദ്ര ട്രൈബല്‍ മന്ത്രാലയവും മുഖ്യമന്ത്രിയുടെ കാര്യാലയവും ആവശ്യപ്പെട്ട സമഗ്ര റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റിലെ എസ്സി, എസ്ടി ഡവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ എത്തിയെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍ നടപടികള്‍ക്കായി കേന്ദ്ര എഫ്ആര്‍എ ഡിവിഷനിലേക്കോ മുഖ്യമന്ത്രിയുടെയോ, വകുപ്പ് മന്ത്രിയുടെയോ പരിഗണനയ്ക്ക് കൈമാറാന്‍ ട്രൈബല്‍ വകുപ്പ് തയാറായിട്ടില്ല.
2006ലെ കേന്ദ്ര വനാവകാശ നിയമപ്രകാരം ഇതു സാധ്യമാണെന്നിരിക്കെ, വനമേഖലയിലേക്കു ഗതാഗതസൗകര്യം വരുന്നത് തങ്ങളുടെ ചൂഷണങ്ങളെ ബാധിക്കുമെന്ന ഭയത്താല്‍ ഫോറസ്റ്റ് ട്രൈബല്‍ വകുപ്പുകള്‍ സംയുക്തമായി റോഡ് നിര്‍മാണത്തിന് തടസം നില്‍ക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
പ്രദേശവാസികള്‍ക്ക് അടിയന്തര വൈദ്യസഹായമെത്തിക്കാനും കോതമംഗലം, അടിമാലി ആശുപത്രികളില്‍ വേഗത്തിലെത്താനും സഹായിക്കുന്നതാണ് ഈ റോഡ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാത യാഥാര്‍ഥ്യമായാല്‍ ഇടമലക്കുടി സൊസൈറ്റി കുടിയില്‍നിന്ന് 69 കിലോമീറ്റര്‍ സഞ്ചരിച്ച് കോതമംഗലത്ത് എത്താന്‍ കഴിയും.
കോതമംഗലത്തുനിന്ന് ആനക്കുളം വരെയുള്ള 61 കിലോമീറ്റര്‍ പിഡബ്ല്യുഡി റോഡിന് പുറമേ, സൊസൈറ്റികുടി മുതല്‍ മീന്‍കുത്തികുടി വരെയുള്ള നാലു കിലോമീറ്റര്‍ ദൂരം തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചു കഴിഞ്ഞു. ഇനി മീന്‍കുത്തികുടി മുതല്‍ ആനക്കുളം വരെയുള്ള നാലു കിലോമീറ്റര്‍ ഒറ്റയടിപ്പാത വികസിപ്പിക്കാന്‍ മൂന്നാര്‍, മാങ്കുളം ഡിഎഫ്ഒമാരുടെ അനുമതി മാത്രമാണ് ആവശ്യമായിട്ടുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
റോഡില്ലാത്തതിനാല്‍ രണ്ടാഴ്ച മുമ്പ് ഇടമലക്കുടിയില്‍നിന്നു വയോധികനെ ദുര്‍ഘടപാതയിലൂടെ കിലോമീറ്ററുകള്‍ ചുമന്നാണ് വാഹനസൗകര്യമുള്ള സ്ഥലത്തെത്തിച്ച് ആശുപത്രിയിലാക്കിയത്.റോഡ് പൂര്‍ത്തിയായാല്‍ ഇത്തരം ദുരിതം ഒഴിവാക്കാനും കുടിനിവാസികള്‍ക്ക് സൗകര്യം ലഭിക്കുമെന്നിരിക്കെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Idukki
ഇടുക്കി: ഓണത്തോടനുബന്ധിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനുമാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു.
പൊതുവിതരണ വകുപ്പ്, ലീഗല്‍ മെട്രോളജി, പോലീസ്, റവന്യൂ, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സ്ക്വാഡ് രൂപീകരിച്ചാണ് പരിശോധന നടത്തുന്നത്. ബുധനാഴ്ച പതിനാറ് കടകളില്‍ പരിശോധിച്ചതില്‍ മൂന്നിടങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. മായം ചേര്‍ത്ത ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
Idukki
ഇടുക്കി: ഓണാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് ഇന്നു മൂന്നിന് ചെറുതോണിയില്‍ നിര്‍വഹിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു. റോയി കെ. പൗലോസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ സേനാപതി വേണു, സിറിയക് തോമസ്, എഫ്.രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിക്കും.
പരിപാടികള്‍ക്ക് തുടക്കംകുറിച്ച് ഇന്നു രാവിലെ 10ന് ജില്ലാ കളക്ടര്‍ പതാക ഉയര്‍ത്തും. ഉച്ചയ്ക്കു രണ്ടിന് വര്‍ണശബളമായ വിളംബര ഘോഷയാത്ര ചെറുതോണി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിക്കും.
അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും പഞ്ചായത്ത്, നഗരസഭ എന്നിവയുടെ സഹകരണത്തോടെ ഓണാഘോഷം സംഘടിപ്പിക്കും. ഇടുക്കി മണ്ഡലത്തില്‍ വാഴത്തോപ്പ്, ദേവികുളത്ത് മൂന്നാര്‍, പീരുമേട്ടില്‍ കുമളി, ഉടുമ്പന്‍ചോലയില്‍ രാജാക്കാട് പഞ്ചായത്തുകളുടെയും തൊടുപുഴയില്‍ നഗരസഭയുടെയും മര്‍ച്ചന്റ്സ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് ഓണാഘോഷ പരിപാടികള്‍ നടത്തുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങള്‍, സാംസ്കാരിക ഘോഷയാത്ര, അത്തപ്പൂക്കള മത്സരം, വടംവലി, വോളിബോള്‍ മത്സരം, ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.
29ന് അഡ്വഞ്ചര്‍ ടൂറിസം സെമിനാര്‍ സംഘടിപ്പിക്കും. സെമിനാറില്‍ പങ്കെടുക്കാന്‍ ഡിടിപിസിയുടെ [email protected] (04862 232248) എന്ന ഇ-മെയില്‍ ഐഡിയിലേക്ക് പേര്, ഫോണ്‍ നമ്പര്‍ എന്നിവ നല്കി രജിസ്റ്റര്‍ ചെയ്യണം.
ഇടുക്കി മണ്ഡലത്തിലെ ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനം 31ന് വൈകുന്നേരം നാലിന് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗാനമേള നടക്കും. ഓണാഘോഷ പരിപാടികളുടെ ജില്ലാതല സമാപനം സെപ്റ്റംബര്‍ അഞ്ചിന് തൊടുപുഴയില്‍ നടക്കും. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമതി അധ്യക്ഷന്‍ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, എഡിഎം മിനി കെ. ജോണ്‍, ഡിടിപിസി സെക്രട്ടറി ജിതിഷ് ജോസ്, എം.കെ. നവാസ്, അനില്‍ ആനിക്കാട്ട്, സി.പി. സലിം എന്നിവര്‍ പങ്കെടുത്തു.
Idukki
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മരിയാപുരം, വാഴത്തോപ്പ് പഞ്ചായത്തുകളുടെ സഹകരണത്തോടെ ഇക്കോ-ഹൈഡൽ ടൂറിസം പദ്ധതിക്ക് അവസരം ഒരുങ്ങുന്നു.
സേതു ബന്ധൻ പദ്ധതിയുടെ ഭാഗമായി മരിയാപുരം, വാഴത്തോപ്പ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലം യാഥാർഥ്യമാകുമ്പോൾ പാലത്തിന്റെ സമീപപ്രദേശങ്ങളെ ഉൾപ്പെടുത്തി ഇക്കോ - ഹൈഡൽ ടൂറിസം പ്രോജക്ട് നടപ്പിലാക്കുകയാണ് ലക്ഷ്യം.
തടിയൻപാട് മരിയസദൻ പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ മാർഗരേഖ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റും കോട്ടയം അതിരൂപത വികാരി ജനറാളുമായ ഫാ. തോമസ് ആനിമൂട്ടിൽ സമർപ്പിച്ചു.
പ്രകൃതിദത്തമായ നദീതീര നടപ്പാത, ഉല്ലാസയാത്രാ സൗകര്യങ്ങൾ, വ്യൂപോയിന്റുകൾ, ബോട്ടിംഗ് യാർഡ്, പെഡൽ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ, കുട്ടവഞ്ചി, ട്രക്കിംഗ്, സൈക്ലിംഗ്, മാലിന്യരഹിത പരിസ്ഥിതി സൗഹൃദ സന്ദർശന സ്ഥലങ്ങൾ, പ്രാദേശിക സസ്യസംരക്ഷണ ഉദ്യാനങ്ങൾ, മഴവെള്ള സംഭരണ സംവിധാനങ്ങൾ, താമസസൗകര്യങ്ങൾ, ഭക്ഷണശാലകൾ, ഗൈഡഡ് ടൂറിസം, ട്രെയിനിംഗ് സെന്റേഴ്സ്, പ്രാദേശിക വിഭവവിപണന സ്റ്റാളുകൾ, ടൂറിസം റിസോഴ്സ് സെന്റർ, യാത്രാസൗകര്യങ്ങൾ എന്നിങ്ങനെ വിവിധ പദ്ധതികൾക്കായി 11 കോടി രൂപ മുതൽ മുടക്കിൽ ഒരു ടൂറിസം പദ്ധതിക്കാണ് മാർഗരേഖ സമർപ്പിച്ചിരിക്കുന്നത്.
നാടിന്റെ വികസനത്തിനുതകുന്ന ഇത്തരത്തിലുള്ള ജനോപകാരപ്രദമായ പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിനായി വിദഗ്ധ എൻജിനിയറിംഗ് ടീമിനെ പദ്ധതി പ്രദേശത്തേക്ക് അയയ്ക്കുമെന്നും മന്ത്രി അറിയിച്ചു.
റോയി കെ. പൗലോസ് എംഎൽഎ, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സജി, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറക്കയ്പ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്തംഗം ടെസി ജോസഫ്, സിസ്റ്റർ സോണിയ തേക്കുംകാട്ടിൽ, ഡോ. മാത്യു പുള്ളോലിൽ, പ്രഫ. എം.ജെ. ജേക്കബ്, ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ, പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ എന്നിവർ പ്രസംഗിച്ചു.
Idukki
തൊടുപുഴ: ഓണക്കാലത്ത് ക്ഷീരവികസന വകുപ്പ് നടത്തിവരുന്ന പ്രത്യേക പാല് പരിശോധന ആരംഭിച്ചു. ഓണത്തോടനുബന്ധിച്ച് വിപണിയില്‍ ലഭ്യമാകുന്ന വിവിധയിനം പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പാലില്‍ മായം കലര്‍ത്തുന്നത് കണ്ടെത്തുന്നതിനുമായാണ് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലെ ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ ഓഫീസില്‍ ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിച്ചത്.
തൊടുപുഴ തഹസില്‍ദാര്‍ ബോബി റോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ട്രീസ തോമസ് അധ്യക്ഷത വഹിച്ചു. 24 വരെ ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പൊതുജനങ്ങള്‍ക്ക് പാല് സൗജന്യമായി പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാന്‍ കഴിയും.
ഓണക്കാലത്ത് പാലിന്റെ ഉപഭോഗം വര്‍ധിക്കുന്നതിനാല്‍ അന്യസംസ്ഥാനത്തുനിന്നു കേരളത്തിലേക്ക് പാല് കൊണ്ടുവരികയും മാര്‍ക്കറ്റില്‍ വിവിധ പായ്ക്കറ്റുകളിലായി വിറ്റഴിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈ സമയത്ത് ലഭ്യമായ വിവിധ പായ്ക്കറ്റ് പാലുകളുടെ ഗുണമേന്മയും സുരക്ഷിതത്വവും പരിശോധിച്ച് ഉറപ്പുവരുത്തണം. ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ഓണക്കാല പ്രത്യേക പാല് പരിശോധന ലാബ് പ്രവര്‍ത്തിക്കും.
ഗുണമേന്മ കുറഞ്ഞ പാല് സാമ്പിള്‍ സംബന്ധിച്ച വിവരങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറും. ഉപഭോക്താക്കള്‍ക്കും ഉത്പാദകര്‍ക്കും ക്ഷീരസഹകരണ സംഘം പ്രവര്‍ത്തകര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിച്ചു നല്‍കും. ഇതിനായി കുറഞ്ഞത് 200 മില്ലി ലിറ്റര്‍ പാല് കൊണ്ടുവരണം.
സംയുക്ത പരിശോധന ഈ വര്‍ഷവും ഇല്ല
തൊടുപുഴ: ഓണക്കാലത്ത് പതിവായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നടത്തിവന്നിരുന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ക്ഷീരവികസന വകുപ്പിന്റെയും സംയുക്ത പരിശോധന ഇത്തവണയും ഉണ്ടാകില്ല. ഏതാനും വര്‍ഷങ്ങളായി അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലെ പരിശോധന മുടങ്ങിയിരിക്കുകയാണ്. അതിനാല്‍ തമിഴ്നാട്ടില്‍നിന്നു പരിശോധനയില്ലാതെ വന്‍ തോതില്‍ പാലും പാലുത്പന്നങ്ങളും ഇത്തവണയും ജില്ലയിലേക്കെത്തിയേക്കും.
കേടുവരാതിരിക്കാനുള്ള കൃത്രിമ രാസവസ്തുക്കള്‍ ചേര്‍ത്താണ് പാലും പാലുത്പന്നങ്ങളും അതിര്ത്തികടന്നെത്തുന്നതെന്ന ആരോപണത്തെത്തുടര്‍ന്നാണ് മുന്‍ കാലങ്ങളില്‍ പാല് കൊണ്ടുവരുന്ന വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തിയിരുന്നത്.
ഏതാനും വര്‍ഷം മുമ്പ് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ടാങ്കറില്‍ എത്തിച്ച പാല് പിടികൂടിയ സംഭവത്തില്‍ ഇരുവിഭാഗവും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് സംയുക്ത പരിശോധന നിലച്ചത്. നേരത്തേ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ലാബിന്റെ സഹായത്തോടെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തിയിരുന്നു.
ഓണക്കാലത്ത് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാല് മതിയാകാതെവരുന്ന സാഹചര്യത്തിലാണ് അതിര്‍ത്തി കടന്ന് വന്‍ തോതില്‍ പാലും പാലുത്പന്നങ്ങളും എത്തുന്നത്. ടാങ്കറുകളിലും ചെറു വാഹനങ്ങളിലും പാല് ജില്ലയിലേക്ക് ഒഴുകിയെത്തും.
പരിശോധന കര്‍ശനമാക്കിയപ്പോള്‍ ഗുണമേന്മയേറിയ പാലാണ് ഇവിടേക്കെത്തിയിരുന്നത്. പരിശോധന നിലച്ചതോടെ നിലവാരമില്ലാത്ത പാല് വ്യാപകമായി അതിര്‍ത്തി വഴി എത്തുമെന്നാണ് വിലയിരുത്തല്‍.
Idukki
മൈലക്കൊമ്പ്: സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ വര്‍ണാഭമായ ഓണാഘോഷം നടത്തി. സമ്മേളനത്തില്‍ മാനേജര്‍ ഫാ. ജോര്‍ജ് വള്ളോംകുന്നേല്‍, പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോണ്സണ് ഒറോപ്ലാക്കല്‍, യൂണിയന് ചെയര്മാന് ആല്ബിന് രാജു, വിദ്യാര്‍ഥി പ്രതിനിധികളായ അലീന ഡില്ലര്‍, അഭിലാഷ് ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
വടംവലി മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം വര്‍ഷ ബിഎഡ് വിദ്യാര്‍ഥികളും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം വര്‍ഷ ബിഎഡ് വിദ്യാര്‍ഥിനികളും വിജയികളായി.
Idukki
രാജകുമാരി: രാജകുമാരിയിൽ ഹൈബ്രീഡ് കഞ്ചാവുമായി മൂന്നു യുവാക്കൾ രാജാക്കാട് പിടിയിലായി. രാജകുമാരി ആവണക്കുംചാൽ സ്വദേശി ജോയൽ ജോർജ് (28), ആനന്ദ് സജീവ് (30), ജോയൽ ജോസ് (25) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെയാണ് ആവണക്കുംചാൽ പാലത്തിന് സമീപത്ത് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പിൽവച്ച് മൂവരെയും അറസ്റ്റ് ചെയ്തത്.
ജോയൽ ജോർജ് ബംഗളൂരുവിൽ വിവാഹച്ചടങ്ങിനു പോയി തിരികെ വരുംവഴി പൂപ്പാറയിൽ ബസിറങ്ങിയ ജോയലിനെ കൂട്ടുകാർ ചേർന്ന് കൂട്ടിക്കൊണ്ടു വരുന്നതിനിടെയാണ് രാജാക്കാട് പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റ് ചെയ്തത്. 18.17 ഗ്രാം കഞ്ചാവാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്.15000 രൂപ നൽകി വാങ്ങിയതെന്നും സ്വന്തം ഉപയോഗത്തിനായാണ്
വാങ്ങിയതെന്നുമാണ് ഇയാൾ പോലീസിനോടു പറഞ്ഞത്. മൂവരും കഞ്ചാവ് ഉപയോഗിക്കുന്നവരാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.
Idukki
തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻന്റെ ഓര്മ പുതുക്കി തൊടുപുഴ ന്യൂമാന്‍ കോളജിന്റെ 2025-26 പ്രവര്‍ത്തനവര്‍ഷത്തെ കോളജ് മാഗസിന് പ്രകാശനം ചെയ്തു.
കുരുന്നുപ്രായത്തില്ത്തന്നെ അവയവദാനത്തിന്റെ മഹത്വം ലോകമെങ്ങും എത്തിച്ച ആലിന്റെ പേരിലാണ് മാഗസിന് പുറത്തിറക്കിയത്.
ആലിൻന്റെ മാതാപിതാക്കളായ അരുണ്‍ ഏബ്രഹാം, ഷെറിന് ആന്‍ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് മാഗസിന് പ്രകാശനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജെന്നി കെ. അലക്സ്, വൈസ് പ്രിന്‍സിപ്പല്‍ മേജര്‍ പ്രജീഷ് സി. മാത്യു, മാഗസിന് എഡിറ്റര്‍ നവനീത് രാജേഷ്, ആല്ബിന് ബാബു എന്നിവര്‍ പ്രസംഗിച്ചു.
കോളജ് അധികൃതരും അധ്യാപകരും വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.
Idukki
മുരിക്കാശേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല ബഡ്സ് ദിനാഘോഷം മുരിക്കാശേരിയില്‍ സംഘടിപ്പിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള്‍ ജിന്നി ഉദ്ഘാടനം ചെയ്തു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന് മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിലാനി സാബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സോളി തോമസ്, പഞ്ചായത്തംഗങ്ങളായ വില്‍സണ്‍ പുതിയാകുന്നേല്‍, വിജയകുമാര്‍ മറ്റക്കര, ബിജോ ജോസ്, മിമിക്രി താരം പ്രമോദ് പ്രിന്‍സ് , പ്രവിത കെ. പ്രഭാകരന്, സി.എസ്. സൂര്യമോള്‍, ജിമിയ ബോബി എന്നിവര്‍ പ്രസംഗിച്ചു. കലാ-കായിക രംഗങ്ങളില്‍ മികവ് തെളിയിച്ച കുട്ടികളെ യോഗത്തില്‍ ആദരിച്ചു.
Idukki
തൊടുപുഴ: സഹകരണ സംഘങ്ങള്‍ അഴിമതിമുക്തമാകണമെന്ന് റോയി കെ. പൗലോസ് എംഎല്‍എ. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്റ്റേഴ്സ് ആന്‍ഡ് ഓഡിറ്റേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.ബി. റഫീക്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.പി. പ്രിയേഷ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി യു.എം. ഷാജി, ട്രഷറര്‍ കെ.കൃഷ്ണകുമാര്‍, മുനിസിപ്പല്‍ വൈസ് ചെയര്മാന് കെ. ദീപക്, സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍പേഴ്സണ്‍ ഇന്ദു സുധാകരന്, പാക്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, സി.എസ്. ഷമീര്‍, കെ.കെ. അനില്‍, രാജേഷ് ബേബി, ബിജു മാത്യു, എസ്. ഷാജി, റോജോ എം. ജോസഫ്, ടി.കെ. നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Idukki
കരിമ്പൻ: ഇടുക്കി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻ ലീഡേഴ്സ് മീറ്റും ഓണാഘോഷവും കരിമ്പൻ ബിഷപ്സ് ഹൗസിൽ നടന്നു. എച്ച്ഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡോ. ജോസഫ് കൊച്ചുകുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ് കുഞ്ഞമ്മ തോമസ് അധ്യക്ഷത വഹിച്ചു.
ഫെഡറേഷന്റെ കീഴിലുള്ള സംഘങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ പദ്ധതികളെക്കുറിച്ചും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളും ചർച്ച ചെയ്തു. ലീഡേഴ്സ് മീറ്റിനോടനുബന്ധിച്ച് ഓണാഘോഷവും നടന്നു. ഫെഡറേഷൻ സെക്രട്ടറി എബിൻ തോമസ്, അനിമേറ്റർ സലോമി ടോമി എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ നാല്പത് യൂണിറ്റുകളിൽനിന്നായി നൂറോളം പേർ പങ്കെടുത്തു.
Idukki
കരിങ്കുന്നം: അവധിക്കാല പച്ചക്കറികൃഷി പരിശീലനവുമായി കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍. വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്താണ് പദ്ധതി ആരംഭിച്ചത്. കരിങ്കുന്നത്തെ പ്രാദേശിക കര്‍ഷകരുടെ സഹകരണത്തോടെ സമാഹരിച്ച പയര്‍, പാവല്‍, പടവലം, വെണ്ട, മുളക്, മത്തന്‍, വെള്ളരി, കുമ്പളം തുടങ്ങി വിവിധതരം പച്ചക്കറിവിത്തുകള്‍ പേപ്പര്‍ കവറുകളിലാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. \പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാധ്യാപിക സിസ്റ്റര്‍ നമിത നിര്‍വഹിച്ചു. അധ്യാപകന് അഗസ്റ്റിന് ജോസ് സന്ദേശം നല്കി. അധ്യാപകരായ നിതിന്‍, സിനി, മരിയ, ബിന്ദു, ജോബിന, സിസ്റ്റര്‍ ഭാഗ്യ, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ജിനോ തോമസ് എന്നിവര്‍ നേതൃത്വം നല്കി.
Idukki
തൊടുപുഴ: സംസ്ഥാനത്തെ ജനജീവിതം താറുമാറാക്കുന്ന സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും എന്‍ജിഒ യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ വിദ്യാഭ്യാസ സമുച്ചയത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ജീവനക്കാര്‍ പങ്കെടുത്തു.
തൊടുപുഴ സിവില്‍ സ്റ്റേഷന് പരിസരത്തു നടന്ന ധര്‍ണ സംസ്ഥാന പ്രസിഡന്റ് എം.എ .അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ടി.എം. ഹാജറ, എസ്. സുനില്‍കുമാര്‍, വി.കെ. ഉദയന്‍, സി.എസ്. മഹേഷ്, ടി.ജി. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
Idukki
തൊടുപുഴ: ഓണാഘോഷം വര്‍ണാഭമാക്കാന്‍ പൂ വിപണി സജീവം. പതിവുപോലെ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് ഇത്തവണയും കേരളത്തിലേക്ക് പൂക്കളെത്തുന്നത്. ചിങ്ങത്തിലെ വിവാഹസീസണ് കൂടി കണക്കിലെടുത്ത് ഇപ്പോള്‍ത്തന്നെ വിപണിയില്‍ പൂവില ഉയര്‍ന്നുതുടങ്ങി.
തമിഴ്നാട്ടിലെ തോവാള, ശീലയംപെട്ടി, മാട്ടുത്താവണി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് കൂടുതലായി പൂക്കളെത്തുന്നത്. ഇതിനു പുറമേ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്, ഹൊസൂര്‍, ബംഗളൂരു എന്നിവിടങ്ങളിലെ പൂപ്പാടങ്ങളിലും ഓണവിപണി കണക്കിലെടുത്ത് വന്‍തോതില്‍ പൂക്കളുടെ കൃഷിയും വിപണനവും നടക്കുന്നുണ്ട്.
വിവിധ വര്‍ണങ്ങളിലുള്ള പൂക്കളാണ് ഓണക്കാലത്തെ നിറപ്പകിട്ടാക്കുന്നത്. മഞ്ഞയും ഓറഞ്ചും നിറങ്ങളില്‍ ബന്തി, അരളി, ജമന്തി, റോസ്, കോഴിപ്പൂവ്, വാടാമുല്ല എന്നിവയെല്ലാം വില്‍പ്പനയ്ക്ക് തയാറാണ്. രണ്ടു നിറങ്ങളിലുള്ള ബന്തിക്ക് 180 മുതല്‍ 200 വരെയാണ് വില. അരളി -400, വാടാമല്ലി - 250 മുതല്‍ 260 വരെ, റെഡ് റോസ് 300-350, റോസ് - 300, മുല്ല മുഴത്തിന് 40-45, വെള്ള ജമന്തി- 600 എന്നിങ്ങനെയാണ് നിലവിലെ വില. ഇത് ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.
ഇതരസംസ്ഥാനങ്ങളിലെ കര്‍ഷകരില്‍നിന്നു കുറഞ്ഞ വിലയ്ക്കെടുക്കുന്ന പൂക്കള്‍ ഇടനിലക്കാര്‍ മുഖേന കേരളത്തിലെത്തുമ്പോള്‍ വില പതിന്മടങ്ങാകും. ഓണത്തിന് ആവശ്യക്കാരേറെയായതിനാല്‍ പറയുന്ന വിലയ്ക്കാണ് വിപണിയില്‍ പൂക്കളുടെ വ്യാപാരം നടക്കുന്നത്. തമിഴ്നാടിന്റെ അതിര്‍ത്തി ജില്ലകളില്‍നിന്ന് ഒട്ടേറെ വാഹനങ്ങളില്‍ കേരളത്തിലേക്ക് പൂക്കള്‍ കയറ്റി അയയ്ക്കുന്നുണ്ട്. ഓണക്കാലത്ത് പൂക്കളുടെ വിപണി സാധ്യത കണക്കിലെടുത്ത് നേരത്തേ ജില്ലയില്‍ ചിലയിടങ്ങളില്‍ പ്രാദേശികമായി ജമന്തിയും മറ്റും കൃഷി ചെയ്തിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇത്തരത്തിലുള്ള കൃഷി കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു. അതിനാല്‍ പൂക്കള്‍ക്കായി അന്യസംസ്ഥാനങ്ങളെത്തന്നെ ആശ്രയിക്കേണ്ടി വരും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പൂക്കളുടെ കച്ചവടം നടക്കുന്ന സമയമാണ് ഓണക്കാലം. അത്തം മുതല്‍ തിരുവോണം വരെ പൂക്കള്‍ വാങ്ങാനായി ആവശ്യക്കാരേറും. അത്തപ്പൂക്കളം ഒരുക്കാനും ഓണക്കച്ചവടത്തിനായി വ്യാപാരസ്ഥാപനങ്ങള്‍ അലങ്കരിക്കാനുമാണ് പൂക്കള്‍ ധാരാളമായി ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍, സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ അത്തം മുതല്‍ പൂക്കളമൊരുക്കിത്തുടങ്ങും. ഇതിനു പുറമേ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അത്തപ്പൂക്കള മല്‍സരങ്ങളും നടക്കും.
Idukki
തൊടുപുഴ: കേന്ദ്ര സര്‍ക്കാര്‍ ഏഴാം പ്രാവശ്യവും ഇഎസ്എ കരട് വിജ്ഞാപനം പുനര്പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഭുവേന്ദ്ര യാദവുമായി എംപിമാര്‍ ചര്‍ച്ച നടത്തി. സംസ്ഥാന സര്‍ക്കാരുമായി സമവായത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സഞ്ജയ് കുമാര്‍ കമ്മിറ്റി അന്തിമ വിജ്ഞാപനം ചെയ്യുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് 2014ല്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനം വീണ്ടും പുനഃപ്രസിദ്ധീകരിച്ചത്.
123 വില്ലേജുകളിലായി ജനവാസകേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഒഴികെ 9993.7 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്എയായി ശിപാര്‍ശ ചെയ്യപ്പെട്ടത്. പിന്നീട് വില്ലേജുകളുടെ എണ്ണം 131ലേക്ക് ഉയര്‍ന്നത് ചില വില്ലേജുകള്‍ വിഭജിച്ച് രണ്ടായി മാറിയതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ഇഎസ്എയുടെ അളവില്‍ വ്യത്യാസം വരുന്നില്ല.
ഈ ഘട്ടത്തില്‍ മുന്‍ ഇടതുസര്‍ക്കാര്‍ 8507 ചതുരശ്ര കിലോമീറ്ററായി ഇഎസ്എയുടെ അളവ് കുറയ്ക്കണം എന്ന നിലപാട് മുന്നോട്ടുവച്ചു. 131 വില്ലേജുകള്‍ 98 ആയി കുറയുകയും ചെയ്തു.
എന്നാല്‍, 2025 നവംബറില്‍ നല്കിയ ശിപാര്ശയ്ക്കനുസരിച്ച് തെളിവുകള്‍ നല്കാന് അന്ന് എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചില്ല. പുതിയ സര്‍ക്കാറിന്റെ നിലപാട് അറിയുന്നതിനായി കേന്ദ്രസമിതി ജൂലൈ 14ന് കേരളത്തിലെത്തി മുഖ്യമന്ത്രിയെ ഉള്‍പ്പടെ നേരിട്ടു കണ്ട് ചര്‍ച്ച നടത്തി. ഈ ഘട്ടത്തില്‍ 2016ന് ശേഷം കേരളത്തിന്റെ വനവിസ്തൃതി 9100 ചതുരശ്ര കിലോമീറ്റര്‍ എന്നത് 11000ല്‍ അധികമായി വര്‍ധിപ്പിച്ചതിന്റെ സാങ്കേതികത്വം ചൂണ്ടിക്കാണിക്കപ്പെട്ടു.
എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ മേഖലകളെ വനമായി രേഖപ്പെടുത്തിയതിന്റെ ദൂഷ്യഫലമാണ് ഇപ്പോള്‍ പ്രതികൂലമായിരിക്കുന്നത്. ഇതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ കാലാവധി കഴിഞ്ഞ കരട് വിജ്ഞാപനം പുതുക്കിയിറക്കിയത്. 60 ദിവസത്തിനുള്ളില്‍ ഇതിന്മേല് ആക്ഷേപമുന്നയിക്കാന്‍ സമയപരിധിയും നിശ്ചയിച്ചിരിക്കുകയാണ്.
ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും ജനവാസകേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഒഴിവാക്കി മാത്രമേ ഇഎസ്എ വിജ്ഞാപനം ഇറക്കാവൂ എന്ന നിലപാടില്‍തന്നെയാണ് ഉള്ളത്. കേരളം നല്കുന്ന ശിപാര്‍ശകള്‍ അംഗീകരിച്ച് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കണം എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് എംപിമാരായ ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ വകുപ്പു മന്ത്രി ഭുവേന്ദ്ര യാദവിനെ നേരില്‍ക്കണ്ട് നിവേദനം നല്കി.
Idukki
തൊടുപുഴ: ന്യൂമാന്‍ കോളജ് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഭാ സംഗമവും ഡിജിറ്റല്‍ ക്ലാസ് മുറികളുടെ ഉദ്ഘാടനവും കോളജ് മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് പ്രഫ. കെ.വി. ദേവസി എന്‍ഡോവ്മെന്റ് അവാര്‍ഡ് സമ്മാനിച്ചു. ബിരുദാനന്തര വിഭാഗത്തില്‍ ജിന്‍സ് ജോയിയും ബിരുദ വിഭാഗത്തില്‍ അനുശ്രീ എന്‍. നായരും അവാര്‍ഡ് നേടി. പിഎച്ച്ഡി കരസ്ഥമാക്കിയ ജോയല്‍ ജോര്‍ജ്, ബീന ദീപ്തി ലൂയിസ് എന്നീ അധ്യാപകരെ ആദരിച്ചു.
ഉന്നതവിജയം കരസ്ഥമാക്കിയ 16 വിദ്യാര്‍ഥികളെയും യൂണിവഴ്സിറ്റി പരീക്ഷകളില്‍ എ പ്ലസ് നേടിയവരെയും വിവിധ മേഖലകളില്‍ മികവു തെളിയിച്ച വിദ്യാര്‍ഥികളെയും ചടങ്ങില്‍ പുരസ്കാരം നല്കി ആദരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജെന്നി കെ. അലക്സ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രഫ. ബിജു പീറ്റര്‍, ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു, ബര്‍സാര്‍ ഫാ. ബെന്‍സണ്‍ എന്‍. ആന്റണി, ഡോ. ബീന ദീപ്തി ലൂയിസ്, ഡോ. ദിവ്യാ ജയിംസ്, ഡോ. ബോണി ബോസ്, എബി തോമസ്, ഫിയോണ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
ആധുനിക വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് പഠനപ്രക്രിയ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ഡിജിറ്റല്‍ ക്ലാസ് മുറികള്‍ വിവിധ കോഴ്സുകള്‍ കാര്യക്ഷമമാക്കുന്നത് ലക്ഷ്യംവച്ചാണ് ഒരുക്കിയിരിക്കുന്നത്.
Idukki
പൂപ്പാറ: തോണ്ടിമലയിൽ ചരക്ക് കയറ്റിവന്ന വാഹനം മറിഞ്ഞ് ഡ്രൈവർക്കു പരിക്കേറ്റു. തേനിയിൽനിന്നു മൂന്നാറിലേക്കു വന്ന പിക്കപ്പാണ് തലകീഴായി മറിഞ്ഞത്. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം.നിരന്തരം അപകടം നടക്കാറുള്ള കൊടുംവളവിൽ വാഹനം തലകീഴായി മറിയുകയായിരുന്നു. അപകടത്തെത്തുടർന്നു ഡ്രൈവർ വാഹനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു.
പിന്നാലെ വന്ന വാഹനത്തിലെ തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ മേഖലയിൽ ഉണ്ടാകുന്ന 24 -ാമത്തെ അപകടമാണിത്. നാലു പേരുടെ ജീവനും നഷ്ടപ്പെട്ടിരുന്നു. റോഡ് നിർമാണത്തിലെ അപാകതയാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
Idukki
ചെറുതോണി: ലഹരിക്കെതിരേ സംസ്ഥാന സർക്കാർ നയിക്കുന്ന ഓപ്പറേഷൻ തൂഫാൻ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ പോസ്റ്റർ പ്രകാശനം റോയി കെ. പൗലോസ് എംഎൽഎ നിർവഹിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, എഡിഎം മിനി കെ. ജോൺ, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം, മുരിക്കാശേരി പാവനാത്മാ കോളജ് പ്രിൻസിപ്പൽ സിജോ പി. ജോർജ്, സംഘാടകസമിതി അംഗങ്ങളായ ഡോ. ജിജോ ജോർജ്, അലക്സ് തോമസ് എന്നിവർ പങ്കെടുത്തു.
പാവനാത്മ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ സെപ്റ്റംബർ മൂന്നിന് നടക്കുന്ന ഓപ്പറേഷൻ തൂഫാൻ ജില്ലാതല ഉദ്ഘാടനവും പാവനാത്മാ കോളജ് ആരംഭിക്കുന്ന വിവിധ ലഹരിവിരുദ്ധ പ്രചാരണ പരിപാടികളുടെ ലോഞ്ചിംഗും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, അഡ്വ. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ റോയി കെ. പൗലോസ്, അഡ്വ. സിറിയക് തോമസ്, അഡ്വ. സേനാപതി വേണു, എഫ്. രാജ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, പോലീസ് മേധാവി ഡോ.എ. നസീം, ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
ലഹരിവിരുദ്ധ സന്ദേശം, പ്രചാരണ വാഹന ജാഥ ഉൾപ്പെടെ വിവിധ പരിപാടികൾ ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.
Idukki
തൊടുപുഴ: തുടര്‍ച്ചയായുണ്ടാകുന്ന കൊലപാതകങ്ങളില്‍ നടുങ്ങി ഇടുക്കി ജില്ല. അടിക്കടിയുണ്ടാകുന്ന അക്രമസംഭവങ്ങളും കൊലപാതകങ്ങളും ജില്ലയെ അതീവ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കൂടുതല്‍ കൊലപാതക കേസുകളിലും ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതിസ്ഥാനത്തു വരുന്നത്. ലഹരിയുടെ സ്വാധീനമാണ് പലപ്പോഴും ഇത്തരം അക്രമങ്ങള്‍ക്കു കാരണമെന്നാണ് വിലയിരുത്തല്‍. സംഘം ചേര്‍ന്ന് ലഹരി ഉപയോഗം മൂലമുണ്ടാകുന്ന തര്‍ക്കങ്ങളും പലപ്പോഴും ക്രൂരമായ കൊലപാതകത്തിലെത്തുന്നുണ്ട്.
മാതാപിതാക്കളെ മകന് കൊലപ്പെടുത്തിയതും അമ്മയെയും സഹോദരനെയും യുവാവ് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ മറവുചെയ്തതും ജില്ലയെ ഞെട്ടിച്ച സംഭവങ്ങളാണ്. ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതും മകന്റെ കൈകളാല്‍ പിതാവ് കൊല്ലപ്പെട്ട സംഭവവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒടുവിലത്തേതാണ് തൊടുപുഴ ഇടവെട്ടി മൈലാടുംപാറയില്‍ അമ്മയെ ലഹരിക്കടിമയായ മകന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം.
മൈലാടുംപാറ തറപ്പേല്‍ റെയ്ച്ചല്‍ (63) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് ലിജോയെ (38) തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥിരമായി ലഹരിക്കടിമയായ പ്രതി മദ്യലഹരിയിലാണ് ക്രൂരകൃത്യം നടത്തിയത്. പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കഴിഞ്ഞ ദിവസം എഴുകുംവയലില്‍ ദമ്പതികളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിലും മകന്റെ അമിത ലഹരി ഉപയോഗമായിരുന്നു. എഴുകുംവയല്‍ പാറത്തറയില്‍ അപ്പച്ചന് എന്നു വിളിക്കുന്ന ആന്റണി (55), ഭാര്യ വത്സമ്മ (50) എന്നിവരാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ മകന് അജീഷിനെയാണ് പോലീസ് പിടികൂടിയത്.
അമ്മയെയും മകനെയും യുവാവ് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം നെടുങ്കണ്ടം പച്ചടിയിലാണ് ഉണ്ടായത്. പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരുടെ ശരീരാവശിഷ്ടങ്ങളാണ് മറവു ചെയ്ത നിലയില്‍ കണ്ടെത്തിയത്. മേരിക്കുട്ടിയുടെ മകന് സജിയാണ് കൊലപാതകങ്ങള്‍ നടത്തിയത്. കൊലാപതകത്തിനു ശേഷം നാളുകള്‍ കഴിഞ്ഞാണ് സംഭവം പുറംലോകം അറിയുന്നത്.
ഉടുമ്പന്നൂര്‍ പെരിങ്ങാശേരി ബൗണ്ടറിയില്‍ അനുജനാണ് ജ്യേഷ്ഠനെ കുത്തിക്കൊന്നത്. പെരിങ്ങാശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി-58) വിനെയാണ് അനുജൻ കുട്ടപ്പായി എന്നു വിളിക്കുന്ന ബിജു (53) കൊലപ്പെടുത്തിയത്. ഇരട്ടയാറില്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉപ്പുകണ്ടം വയലുങ്കല്‍ രാഹുല്‍ സണ്ണി (33) മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് ഇരട്ടയാര്‍ വള്ളോപ്പള്ളില്‍ സജയൻ രാമചന്ദ്രനെ (33) പോലീസ് പിടികൂടിയിരുന്നു.
കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ കുടുംബപ്രശ്നത്തെത്തുടര്ന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് കല്ലുമാലിക്കല്‍ പാപ്പച്ചന്റെ മകന് രാജന് (26) കുത്തേറ്റു മരിച്ചത്.
ബന്ധുവും അയല്‍വാസിയുമായ കല്ലുവേലിക്കല്‍ അനൂപിനെ (22) കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു. ഏലപ്പാറയില്‍ ലോഡ്ജില്‍ ഒന്നിച്ചുകഴിഞ്ഞിരുന്ന ഹോട്ടല്‍ ജീവനക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടിരുന്നു. കോതമംഗലം സ്വദേശി മനു ജോസഫാ (45) ണ് കൊല്ലപ്പെട്ടത്. ബംഗാള്‍ സ്വദേശി സെയ്ഫുദീന്‍ മണ്ഡല് (33) പോലീസിന്റെ പിടിയിലാകുകയും ചെയ്തു .
നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് തൂക്കുപാലം ടൗണില്‍ യുവാവ് കുത്തേറ്റു മരിച്ചത്. ഓട്ടോ തൊഴിലാളിയായ രതീഷ് സി. നായര്‍ (39) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ പിതൃസഹോദര പുത്രന് അനൂപ് വിശ്വനാഥനാണ് (41) കൊലപാതകം നടത്തിയത്.
മകന് തലയ്ക്കു കല്ലുകൊണ്ട് ഇടിച്ചതിനെത്തുടര്‍ന്ന് ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പന് (75) കൊല്ലപ്പെട്ട സംഭവം നടന്നത് ഫെബ്രുവരിയിലാണ്. കേസില്‍ മകന് രാജേഷിനെ (45) പോലീസ് അറസ്റ്റ് ചെയ്തു.
ഉപ്പുതറ മത്തായിപ്പാറയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം നടന്നത് ജനുവരിയിലാണ്. മത്തായിപ്പാറ എംസി കവലയ്ക്കു സമീപം മലേക്കാവില് രജനിയെ (38) തലയ്ക്ക് മാരകമായി പരിക്കേറ്റ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് സുബിനെ (രതീഷ് -40) വീടിനു സമീപത്തെ കൃഷിയിടത്തില്‍ മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
അടിമാലിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ കരുനാഗപ്പള്ളി വെളിയില്‍ കിഴക്കേതില്‍ പാപ്പച്ചനെ (65) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പിന്നീട് കൊലപാതകമെന്നു തെളിഞ്ഞിരുന്നു. പാപ്പച്ചന്റെ സുഹൃത്തും അടിമാലിയില്‍ താമസിക്കുന്ന സൂര്യനെല്ലി സിങ്കുകണ്ടം സ്വദേശി ആരോഗ്യദാസ് (46) ആയിരുന്നു പ്രതി.
ഇതിനു പുറമേ ഒട്ടേറെ അക്രമസംഭവങ്ങളും ജിലയില്‍ ഈ വര്‍ഷം നടന്നു. ബാറില്‍ നടന്ന അടിപിടികള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പല സംഭവങ്ങളിലും കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
Idukki
നെടുങ്കണ്ടം: എഴുകുംവയൽ ഇരട്ട കൊലപാതകക്കേസിലെ പ്രതി പാറത്തറയിൽ വീട്ടിൽ അജീഷിനെ (26) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മനോരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചതിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നടപടി വൈകും. പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനെത്തുടർന്നാണ് ദേവികുളം സബ്ജയിലിൽനിന്ന് അജീഷിനെ തൃശൂരിലേക്കു മാറ്റിയത്.
കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ബുധനാഴ്ച പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനായിരുന്നു പോലീസിന്റെ നീക്കം. എന്നാൽ, മാനസികാരോഗ്യനില തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ നിലവിൽ കസ്റ്റഡിയിൽ വാങ്ങുന്നത് നീളുമെന്നാണ് വിവരം. ആരോഗ്യനില മെച്ചപ്പെട്ടശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കാനാണ് പോലീസിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് ലഹരിക്ക് അടിമയായ അജീഷ് അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിന് പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അജീഷ് ലോൺ ആപ്പുകൾ ഉപയോഗിച്ചിരുന്നതായും വായ്പകളുടെ തിരിച്ചടവ് തുടർച്ചയായി മുടങ്ങിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി ഇയാൾ നിരന്തരം കലഹിച്ചിരുന്നതായും വിവരമുണ്ട്.
സംഭവദിവസം രാവിലെ അമ്മയോട് പ്രതി പണം ആവശ്യപ്പെട്ടിരുന്നെങ്കിലും പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് തർക്കമുണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
അതേസമയം മാതാപിതാക്കളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതി നൽകിയ മൊഴികളിലും വൈരുധ്യമുള്ള കാര്യങ്ങളാണുള്ളത്. പിശാചുക്കളിൽനിന്ന് മോചിപ്പിച്ച് മാതാപിതാക്കളെ സ്വർഗത്തിലേക്ക് അയച്ചെന്നാണ് പ്രതി പോലീസിനോടു പറഞ്ഞതെന്നാണ് വിവരം. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയുടെ മൊഴികളിൽ ഏറെയും പരസ്പരവിരുദ്ധമായ കാര്യങ്ങളായതിനാലാണ് മാനസിക ആരോഗ്യനില പരിശോധിക്കാനും തുടർന്ന് വിശദമായ ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചത്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലിലൂടെ കൊലപാതകത്തിലേക്കു നയിച്ച യഥാർഥ കാരണം, സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള മറ്റു സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
Idukki
തൊടുപുഴ: ഇടവെട്ടി മൈലാടുംപാറയില്‍ വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ മകനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൈലാടുംപാറ തറപ്പേല്‍ വീട്ടില്‍ റെയ്ച്ചല്‍ (63) ജോസഫാണ് ചൊവ്വാഴ്ച രാവിലെ 11ഓടെ കൊല്ലപ്പെട്ടത്. അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന് ഇവരുടെ ഏകമകനായ ലിജോ (38) പോലീസിനോടു സമ്മതിച്ചിരുന്നു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ആവശ്യമെങ്കില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്കു ശേഷം ഇവിടെനിന്നു പോയ ലിജോയെ സിസിടിവി കേന്ദ്രീകരിച്ച് തൊടുപുഴ പോലീസ് നടത്തിയ പരിശോധനയില്‍ തൊടുപുഴ മാര്‍ക്കറ്റ് പരിസരത്തുനിന്നാണ് പിടികൂടിയത്.
എറണാകുളത്ത് ഹോംനഴ്സായി ജോലി ചെയ്തുവരികയായിരുന്നു റെയ്ച്ചല്‍. ബന്ധുക്കളുടെ വീട്ടിലും ആലപ്പുഴയില്‍ ധ്യാനത്തിനും പോയശേഷം തിങ്കളാഴ്ചയാണ് ഇവര്‍ മൈലാടുംപാറയിലെ വീട്ടില്‍ എത്തിയത്. വീട്ടില്‍ തനിച്ചു കഴിയുന്ന ലിജോയ്ക്കു ഭക്ഷണം ഉണ്ടാക്കി നല്‍കാനുള്ള സാധനങ്ങളുമായാണ് റെയ്ച്ചല്‍ വീട്ടിലെത്തിയത്. വീട്ടിലേക്കു പോകുമ്പോള്‍തന്നെ സമീപത്തു താമസിക്കുന്നവര്‍ ലിജോ പ്രശ്നക്കാരനാണെന്നും അങ്ങോട്ടു പോകരുതെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.
എന്നാല്‍, മകനോടുള്ള സ്നേഹം മൂലം ഇതു വകവയ്ക്കാതെ വീട്ടിലേക്കു പോയ റെയ്ച്ചലിനോടു മദ്യം വാങ്ങാന്‍ ലിജോ പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അവിടെയുണ്ടായിരുന്ന മരക്കഷണം ഉപയോഗിച്ച് റെയ്ച്ചലിന്റെ തലയ്ക്കടിക്കുകയായിരുന്നുന്നെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം പറഞ്ഞു. റെയ്ച്ചലിനെ അന്വേഷിച്ചെത്തിയ സഹോദരിയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടത്.
ഇന്നലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സംസ്കാരം ഇന്ന് വെട്ടിമറ്റം സെന്റ് ജോണ്‍സ് സിഎസ്ഐ പള്ളിയില്‍ നടക്കും.
Idukki
തൊടുപുഴ: ജില്ലയിലെ മൂന്നു പോലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന് ഹൗസ് ഓഫീസറുടെ ചുമതലയില്‍ വനിതാ സബ് ഇന്‍സ്പെക്ടര്‍മാര്‍. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ എസ്എച്ച്ഒ സംവിധാനം പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ മൂന്നു പോലീസ് സ്റ്റേഷനുകളില്‍ വനിതാ പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരെ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരായി നിയമിച്ചത്.
ഇടുക്കി വനിതാ പോലീസ് സ്റ്റേഷനില്‍ ആതിര പവിത്രന്, മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ കൃഷ്ണപ്രിയ ഉണ്ണി, മുട്ടം പോലീസ് സ്റ്റേഷനില്‍ കെ.എസ്. ശ്രീദേവി എന്നിവരെയാണ് എസ്എച്ച്ഒ മാരായി നിയമിച്ചത്.
സേനയില്‍ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍. ഇതോടെ ജില്ലയിലെ മൂന്നു പ്രധാന പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാ സബ് ഇന്‍സ്പെക്ടര്‍മാര്‍ നേതൃത്വം നല്‍കും. തൊടുപുഴ, മുല്ലപ്പെരിയാര്‍, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകള്‍ ഒഴികെയുള്ള മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരായി പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരെ നിയമിച്ചു. ഉടന്‍തന്നെ 14 സര്‍ക്കിള്‍ ഓഫീസുകളും ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കും.
Idukki
ചെറുതോണി: പോസ്റ്റ് ഓഫീസിനെ അധികൃതർ അവഗണിച്ചിട്ടും കൈവിടാതെ നാട്ടുകാർ. കഞ്ഞിക്കുഴി സബ് ഓഫീസിനു കീഴിലുള്ള ആൽപ്പാറ പോസ്റ്റ്ഓഫീസാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ വീണ്ടും പ്രവർത്തനസജ്ജമായത്.
ആൽപ്പാറ ബ്രാഞ്ച് ഓഫീസ് 47 വർഷം മുൻപ് നാട്ടുകാർ മുൻകൈയെടുത്തു സ്ഥാപിച്ചതാണ്. രണ്ടു തലമുറയ്ക്കു പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയം ഈ പോസ്റ്റ്ഓഫീസായിരുന്നു. കാലപ്പഴക്കത്തിൽ പ്രവർത്തനക്ഷമമല്ലാതെ ജീർണിച്ച അവസ്ഥയിലായ കെട്ടിടം പുതുക്കി നിർമിക്കുന്നതിന് പല ഓഫീസുകളിലും അപേക്ഷ നൽകിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതേത്തുടർന്നു പഞ്ചായത്തംഗം സന്ധ്യയുടെ നേതൃത്വത്തിൽ പോസ്റ്റ്ഓഫീസ് പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചു. നാടും നാട്ടുകാരും ഒരുമിച്ചുനിന്നപ്പോൾ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനം ഉദ്ദേശിച്ചതിലും വേഗത്തിൽ പൂർത്തീകരിക്കാനായി.
നവീകരിച്ച ആൽപ്പാറ പോസ്റ്റ് ഓഫീസ് ഉദ്ഘാടനം പഞ്ചായത്തംഗം സന്ധ്യ രാജേഷും കഞ്ഞിക്കുഴി സബ് പോസ്റ്റ്മാസ്റ്റർ രാഹുൽ കുമാറും ചേർന്നു നിർവഹിച്ചു. ജോർജ് തലച്ചിറ അധ്യക്ഷത വഹിച്ചു. ആൽപ്പാറ പോസ്റ്റ് മാസ്റ്റർ അബിത കെ. അഭയൻ, പഞ്ചായത്തംഗം ശിവൻ കോഴിക്കാമാലി, പോസ്റ്റ്വുമൺ എ.എസ്. അനുപമ, ബാബു പറമ്പിൽ, ജോമിഷ് കൈനികുന്നേൽ, ജിബിൻ വെട്ടിക്കൽ എന്നിവർ നേതൃത്വം നൽകി.
Idukki
ഇടുക്കി: ഓണം മാലിന്യരഹിതമായി പ്രകൃതിക്ക് ദോഷം വരുത്താതെ ആഘോഷിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രതിജ്ഞയെടുക്കാം എന്ന ആഹ്വാനത്തോടെ ഹരിത ഓണം കാമ്പയിനുമായി ജില്ലാ ശുചിത്വ മിഷന്. ഇതിന്റെ ഭാഗമായി ഹരിത ഓണം ജില്ലാതല ലോഗോ പ്രകാശനം റോയ് കെ. പൗലോസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. ഓണാഘോഷവും അലങ്കാരങ്ങളും പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
നിരോധിത പ്ലാസ്റ്റിക്കുകള്‍, ഡിസ്പോസബിള്‍ ഗ്ലാസുകള്‍, പാത്രങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍, കൊടിതോരണങ്ങള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പര്‍ പ്ലേറ്റുകള്‍, പേപ്പര്‍ വാഴയില എന്നിവ പൂര്‍ണമായും ഒഴിവാക്കി സദ്യയും ഓണക്കളികളും മത്സരങ്ങളും മാലിന്യരഹിതമാക്കണം. മാലിന്യങ്ങളെ ഉറവിടത്തില്‍ത്തന്നെ തരംതിരിച്ച് അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയ സംസ്കരണത്തിന് കൈമാറണമെന്നും നിര്‍ദേശമുണ്ട്.
ജനങ്ങളും സന്നദ്ധ സംഘടനകളും ക്ലബ്ബുകളും സാംസ്കാരിക, സാമുദായിക സംഘടനകളും സ്ഥാപനങ്ങളും ഓണാഘോഷ പരിപാടികളില്‍ ഹരിതചട്ടം കര്‍ശനമായി പാലിച്ച് ഹരിത ഓണം കാമ്പയിന് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും എംഎല്‍എയും ജില്ലാ കളക്ടറും പറഞ്ഞു. ജില്ലാ ശുചിത്വ മിഷന് കോ- ഓര്‍ഡിനേറ്റര്‍ കെ.ആര്. ഭാഗ്യരാജ്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് എന്നിവര്‍ പങ്കെടുത്തു.
Idukki
ചെറുതോണി: തോപ്രാംകുടിയിലെ മത്സ്യ-മാംസ വ്യാപാര ശാലകളിൽ വാത്തിക്കുടി പഞ്ചായത്തിലെ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ശുചിത്വ പരിശോധനയിൽ പോരായ്മ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം നടപടികളെടുത്തു.
പരിശോധനയിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ടി.എ. സാന്റി, ഷിന്റോ പോൾ, നസീഖാൻ, ഹരിപ്രിയ എന്നിവർ പങ്കെടുത്തു.
Idukki
ചെറുതോണി: പ്രിയദർശിനി വഴിയിൽ കുടുങ്ങി. സ്ത്രീകളടക്കം നിരവധി യാത്രക്കാർ പെരുവഴിയിലായി. തൊടുപുഴ ഡിപ്പോയിൽനിന്നു കളക്ടറേറ്റിലേക്കുള്ള ബസാണ് വഴിയിലായത്. തിങ്കളാഴ്ചയാണ് സംഭവം. വൈകുന്നേരത്തെ സർവീസായതിനാൽ നല്ല തിരക്കുമായിരുന്നു. എന്നും വൈകുന്നേരം അഞ്ചിന് കളക്ടറേറ്റിൽനിന്നു ചേലച്ചുവട്, കഞ്ഞിക്കുഴി, വെൺമണി, വണ്ണപ്പുറം വഴി തൊടുപുഴയ്ക്കു പോകുന്ന അവസാന ബസാണിത്. ബസ് വഴിയിലായതോടെ വെൺമണി, വണ്ണപ്പുറം ഭാഗത്തേക്കുള്ള നിരവധി യാത്രക്കാർ വലഞ്ഞു. സ്ത്രീകളാണ് ഏറ്റവും ദുരിതത്തിലായത്. പലർക്കും അമിതകൂലി കൊടുത്ത് ടാക്സി വിളിച്ചു വീട്ടിൽ പോകേണ്ടിവന്നു.
നേരത്തേ സ്വകാര്യബസിൽ യാത്രചെയ്തിരുന്നവരും സ്വന്തം വാഹനത്തിൽ സഞ്ചരിച്ചിരുന്നവരുമെല്ലാം പ്രിയദർശിനിയിലേക്കു മാറുകയായിരുന്നു. ഇതു ബസിൽ വലിയ തിരക്കിനും കാരണമായി. കാലപ്പഴക്കം ചെന്ന ബസുകളും സ്പെയർ പാർട്സിന്റെ കുറവും മൂലം ബസുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ട സ്ഥിതിയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. പ്രിയദർശിനി സർവീസുകൾ തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. കാലപ്പഴക്കം ചെന്ന ബസുകൾ മാറ്റി പുതിയവ ഈ റൂട്ടിൽ അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Idukki
നെടുങ്കണ്ടം: ടൗണിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഭക്ഷ്യോത്പന്ന നിർമാണ സ്ഥാപനം ആരോഗ്യവകുപ്പ് അധികൃതർ അടച്ചുപൂട്ടിച്ചു. കോടതിക്ക് എതിർവശത്തുള്ള വാണിജ്യകെട്ടിടത്തിന്റെ ഭൂഗർഭ നിലയിലാണ് അനധികൃതമായി ബോർമ പ്രവർത്തിച്ചിരുന്നത്.
പരിപ്പുവട, ഉഴുന്നുവട, സമൂസ, ചിപ്സ്, പത്തിരി തുടങ്ങിയ പലഹാരങ്ങൾ ഇതര സംസ്ഥാന തൊഴിലാളികൾ തീർത്തും അനാരോഗ്യകരമായ സാഹചര്യത്തിൽ ഇവിടെ പാചകം ചെയ്യുന്നതായി പരിശോധനയിൽ കണ്ടെത്തി.
പാചകത്തിന് ഉപയോഗിച്ചിരുന്ന എണ്ണ കറുത്ത നിറത്തിലായിരുന്നുവെന്നും സമൂസയുടെ പുറംചട്ടയിൽ ഫംഗസ് ബാധ കണ്ടെത്തിയെന്നും ആരോഗ്യവകുപ്പധികൃതർ അറിയിച്ചു. ഫ്രിഡ്ജിലും ഭക്ഷ്യവസ്തുക്കൾ അനാരോഗ്യകരമായ രീതിയിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ഇവിടെ നിർമിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ടൗണിലെ വിവിധ ഹോട്ടലുകൾ, ലഘുഭക്ഷണശാലകൾ, ബേക്കറികൾ എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതായും തൊഴിലാളികളിൽനിന്ന് വിവരം ലഭിച്ചു.
തൊഴിലാളികൾക്ക് ഹെൽത്ത് കാർഡുകളോ സ്ഥാപനത്തിന് പഞ്ചായത്തിന്റെയോ ആരോഗ്യവകുപ്പിന്റെയോ പ്രവർത്തനാനുമതി രേഖകളോ ഹാജരാക്കാൻ കഴിഞ്ഞില്ല. കെട്ടിടത്തിന്റെ മുൻഭാഗത്ത് അഭിഭാഷകന്റെ ബോർഡ് പ്രദർശിപ്പിച്ചിരുന്നതായും മുൻവാതിൽ താഴിട്ട് പൂട്ടിയ നിലയിലായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
ആരോഗ്യപ്രവർത്തകർ പിൻവാതിലിലൂടെയാണ് സ്ഥാപനത്തിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. തുടർ നിയമ നടപടികൾക്കായി പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു.
ഹെൽത്തി കേരള ടീമിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എഫ്എച്ച്സി കെപി കോളനി മെഡിക്കൽ ഓഫീസർ ഡോ. വി.കെ. പ്രശാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ അരുൺകുമാർ, ജെഎച്ച്ഐമാരായ സന്തോഷ്, മഞ്ജു, ജെജി എന്നിവർ പങ്കെടുത്തു.
Idukki
നെടുങ്കണ്ടം: കല്ലാർ ടൂറിസം പദ്ധതി യാഥാർഥ്യമാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് സേനാപതി വേണു എംഎൽഎ. കല്ലാർ ടൂറിസം പദ്ധതിയുടെ സാധ്യതകൾ സംബന്ധിച്ച് ദീപിക പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് എംഎൽഎ പ്രതികരിച്ചത്. കല്ലാറിൽ ടൂറിസം വികസനത്തിന് വലിയ സാധ്യതകളാണുള്ളതെന്ന് എംഎൽഎ പറഞ്ഞു.
നിർദിഷ്ട ടൂറിസം പദ്ധതിയിൽ വിവിധ സൗകര്യങ്ങൾ ഒരുക്കുന്നത് പ്രയോജനകരമാകും. പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രദേശത്തിന്റെ ടൂറിസം വികസനത്തിന് ഇതു മുതൽക്കൂട്ടാകുമെന്നും എംഎൽഎ വ്യക്തമാക്കി. കല്ലാർ ഡാമും പരിസരപ്രദേശങ്ങളും പ്രകൃതിഭംഗിയാൽ സമ്പന്നമാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ ഇവിടെ വിവിധ പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
ഡാമും പരിസര പ്രദേശങ്ങളും ഉൾപ്പെടുത്തി എന്തെല്ലാം ടൂറിസം വികസനപ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്നത് സംബന്ധിച്ച് ടൂറിസം വകുപ്പുമായി ചർച്ച നടത്തുമെന്നും എംഎൽഎ പറഞ്ഞു. കല്ലാറിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള നടപടികൾക്ക് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുമെന്നും സോനാപതി വേണു എംഎൽഎ അറിയിച്ചു.
Idukki
തൊടുപുഴ: ഭക്ഷണം തയാറാക്കി നല്‍കാനെത്തിയ അമ്മയെ മകന് നിഷ്ഠുരമായി കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. മൈലാടുംപാറയില്‍ ക്രൂരമായി കൊല്ലപ്പെട്ട റെയ്ച്ചല്‍ ഏക മകനായ ലിജോയോടുള്ള വാത്സല്യം മൂലമാണ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയത്. റെയ്ച്ചലും ഭര്‍ത്താവും വര്‍ഷങ്ങളായി പിരിഞ്ഞാണ് കഴിയുന്നത്.
ലിജോ കുറച്ചുനാള്‍ മുമ്പുവരെ പിതാവിനൊപ്പമായിരുന്നു. പിന്നീട് അമ്മയോടൊപ്പം മൈലാടുംപാറയില്‍ താമസിച്ചുവരികയായിരുന്നു.
എറണാകുളത്ത് ഹോംനഴ്സായി ജോലി ചെയ്യുന്ന റെയ്ച്ചല്‍ ഇടയ്ക്ക് വീട്ടിലെത്തി മകന് ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റും വാങ്ങി നല്‍കിയാണ് മടങ്ങിപ്പോയിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച എറണാകുളത്തുനിന്നു സഹോദരനായ ഈട്ടിക്കല്‍ ജോണിന്റെ തൊടുപുഴ അറയ്ക്കപ്പാറയിലെ വീട്ടിലെത്തി. ഇവിടെനിന്നു പിറ്റേന്ന് ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തില്‍ പോയ റെയ്ച്ചല്‍ ഞായറാഴ്ചയാണ് മടങ്ങിയെത്തിയത്.
തിങ്കളാഴ്ച രാവിലെ മൈലാടുംപാറയിലെ വീട്ടിലെത്തിയ റെയ്ച്ചൽ ഒരു ദിവസം വീട്ടില്‍ തങ്ങിയതായാണ് സൂചന. ഇന്നലെ രാവിലെ കൊലപാതകം നടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തയാറാക്കിയ ഭക്ഷണവും പാത്രങ്ങളും വീട്ടില്‍ ചിതറിക്കിടപ്പുണ്ടായിരുന്നു. റെയ്ച്ചലിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തടിക്കഷണവും സമീപത്തുണ്ടായിരുന്നു.
ഇന്നലെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെത്തുടര്ന്നുള്ള പ്രകോപനമാകാം കൊലപാതകത്തിലെത്തിയതെന്നാണ് വിവരം. നേരത്തേയും ലിജോ അമ്മയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ലഹരിക്കടിമയായ ഇയാള്‍ കൂലിപ്പണിയെടുത്തും ആക്രി പെറുക്കിയുമാണ് കഴിഞ്ഞിരുന്നത്. റെയ്ച്ചല്‍ വീട്ടിലേക്കു വാങ്ങിയിരുന്ന ഉപകരണങ്ങള്‍ ഇയാള്‍ ലഹരിവസ്തുക്കള്‍ വാങ്ങാന്‍ വിറ്റിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
Idukki
മുഖ്യമന്ത്രി നല്കിയ ഉറപ്പ് പാലിച്ചു
അടിമാലി: കൂമ്പന്‍പാറയ്ക്കു സമീപം മണ്ണിടിച്ചിലുണ്ടായി വീടും സ്ഥലവും നഷ്ടപ്പെട്ട 14 കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം 1.40 കോടി രൂപ നഷ്ടപരിഹാരമായി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 25നു രാത്രിയിലാണ് കനത്തമഴയെത്തുടര്‍ന്നു കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായത്.
വീടുകള്‍ പൂര്‍ണമായി തകര്‍ന്ന എട്ടു കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിനു പുറമേയാണ് 14 കുടുംബങ്ങള്‍ക്കു കൂടി നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവായത്. ദുരന്തനിവാരണ അഥോറിട്ടി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് ഇതുസംബന്ധിച്ച ഉത്തരവ് ഉദ്യോഗസ്ഥര്‍ക്കു കൈമാറി.
നഷ്ടപരിഹാരം ലഭിക്കുന്നതോടെ ഇവരുടെ ഭൂമി പഞ്ചായത്തിന് വിട്ടുനല്‍കണം. ദുരിതബാധിതരുടെ തകര്‍ന്ന വീടിന് ഇന്‍ഷ്വറന്‍സ് തുക ലഭിക്കുകയാണെങ്കില്‍ ഈ തുക മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്ക് തിരികെ അടയ്ക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. ലഭിക്കുന്ന ഇന്‍ഷ്വറന്‍സ് തുക 10 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ അധിക തുക കുടുംബങ്ങള്‍ക്കും അല്ലാത്ത പക്ഷം ലഭിക്കുന്ന തുക മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കിയാല് മതി. ഇന്‍ഷ്വറന്‍സ് തുക തിരികെ ഈടാക്കുന്നതിനും നിലവിലുള്ള സ്ഥലം പഞ്ചായത്തിന് വിട്ടുനല്‍കുന്നതിനുമുള്ള സമ്മതപത്രം ബന്ധപ്പെട്ടവരില്‍നിന്ന് ധനസഹായം നല്കുന്നതിനു മുമ്പ് തഹസില്‍ദാര്‍ വാങ്ങി സൂക്ഷിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
മണ്ണിടിച്ചിലിനെത്തുടര്‍ന്ന് വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരത്തുക അനുവദിക്കാത്ത സാഹചര്യത്തില്‍ നേരത്തേ ദുരിതബാധിതര്‍ ഉപവാസ സമരവും പിന്നീട് അനിശ്ചിതകാല പ്രതിഷേധ സമരവും നടത്തിയിരുന്നു. ഓണത്തിനു മുമ്പ് നഷ്ടപരിഹാരത്തുക നല്‍കുമെന്ന മുഖ്യമന്ത്രിയുടെയും റവന്യുമന്ത്രിയുടെയും ഉറപ്പാണ് ഇപ്പോള്‍ പാലിക്കപ്പെട്ടിരിക്കുന്നത്.
Idukki
തൊടുപുഴ: കേരള അഡ്വക്കറ്റ് ക്ലര്‍ക്ക് അസോസിയേഷന് തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മുട്ടം ജില്ലാ കോടതി കോണ്‍ഫറന്‍സ് ഹാളില്‍ ഓണാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.ജി. സജിമോന്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് ജഡ്ജി സാനു എസ്. പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ജോലിയില്‍നിന്നു പിരിയുന്ന മുതിര്‍ന്ന അഡ്വക്കറ്റ് ക്ലര്‍ക്കുമാരായ ടി.യു. മാത്യു, ജോളി ഏബ്രാഹം, ജോസഫ് സെബാസ്റ്റ്യന്‍ എന്നിവരെ ആദരിച്ചു.
അഡീഷണല്‍ ജില്ലാ ജഡ്ജിമാരായ ആഷ് കെ. ബാല്‍, ഡോ. പി.കെ. ജയകൃഷ്ണന്, ഫാമിലി കോര്‍ട്ട് ജഡ്ജി ജോഷി ജോണ്‍, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സുനില്‍ ബര്‍ക്ക്മാന്‍സ് വര്‍ക്കി, സബ് ജഡ്ജി എല്‍സ കാതറിന് ജോര്‍ജ്, ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജീസ്ട്രേറ്റ് പി.എസ്. സുമി, ബാര്‍ അസസിയേഷന്‍ പ്രസിഡന്റ് അഡ്വ.എം. അനിമോന്, സെക്രട്ടറി അഡ്വ. ദീപു ചന്ദ്രന്, കെഎസിഎ സംസ്ഥാന വൈസ് പ്രസിഡന്റ് സ്വീറ്റ്സണ്‍ ജോസഫ്, ജില്ലാ സെക്രട്ടറി കെ.എം. സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Idukki
മൂന്നാർ: മുതിരപ്പുഴയാറിലേക്കു മലിനജലവും മറ്റു മാലിന്യങ്ങളും തള്ളിയ സ്ഥാപനങ്ങൾക്കെതിരേ നടപടി. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും മൂന്നാർ പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനകളെ തുടർന്നാണ് നടപടി.
പരിശോധനയിൽ ആറു ഹോട്ടലുകളിൽനിന്നു മലിനജലം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ രണ്ടു സ്ഥാപനങ്ങൾ നേരത്തേ സ്കൂൾ പരിസരത്തേക്കു ശുചിമുറിമാലിന്യം ഒഴുക്കിയതിന്റെ പേരിൽ നടപടി നേരിടേണ്ടിവന്നിട്ടുണ്ട്. നിയമലംഘനങ്ങളെ ത്തുടർന്ന് സ്ഥാപനങ്ങളിൽനിന്നു മൂന്നു ലക്ഷം രൂപ പിഴ ഈടാക്കി.
മാലിന്യം ഒഴുക്കുന്നതു തടയാനുള്ള മാർഗങ്ങൾ അടിയന്തരമായി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിൽ ഏതെങ്കിലും തരത്തിൽ വീഴ്ചയുണ്ടായാൽ ഇതുമായി ബന്ധപ്പെട്ട് വീണ്ടും ലംഘനമുണ്ടായാൽ തദ്ദേശ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തി അതിന്റെ ചെലവുകൾ കൂടി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്ന് ഈടാക്കാനാണ് തീരുമാനം. മുതിരപ്പുഴയാറിന്റെ മലിനീകരണം തടയുന്നതിനും ജലസ്രോതസുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി തുടർനടപടികളും പരിശോധനകളും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
മുതിരപ്പുഴയെ മാലിന്യ മുക്തമാക്കാൻ തദ്ദേശ ഭരണകൂടം നിരന്തരം പരിശ്രമങ്ങൾ നടത്തി വരുന്നതിനിടെയാണ് ഇവിടേക്കു മാലിന്യം ഒഴുക്കുന്നതു സംബന്ധിച്ച് പരാതി ഉയർന്നത്. പുഴയിൽ രാസമാലിന്യം കലരുന്നതു സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Alappuzha
ഹരിപ്പാട്: കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടി ചെട്ടിയാരെ കവർച്ചയ്ക്കിടെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കൗമാരക്കാരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഓണാവധിക്കുശേഷമുള്ള സിറ്റിംഗിലേക്ക് നീളാൻ സാധ്യത.
ആഴ്ചയിൽ ശനി, തിങ്കൾ ദിവസങ്ങളിലാണ് ജുവനൈൽ ജസ്റ്റീസ് ബോർഡിന്റെ സിറ്റിംഗ് നടക്കാറുള്ളത്. എന്നാൽ, ഇന്ന് പൊതു അവധിയായതിനാലും തുടർന്ന് ഓണത്തോടനുബന്ധിച്ചുള്ള തിരക്കുകൾ ഉള്ളതിനാലും കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ഓണത്തിനുശേഷമുള്ള സിറ്റിംഗിലേക്ക് മാറ്റാനാണ് സാധ്യത.
ബോർഡിന്റെ അനുമതി ലഭിച്ചാൽ മാത്രമേ പോലീസിന് തുടർ തെളിവെടുപ്പ് സാധ്യമാകൂ. നിലവിൽ കേസിൽ ഉൾപ്പെട്ട പെൺകുട്ടിയെയും ആൺകുട്ടികളെയും ഒബ്സർവേഷൻ ഹോമുകളിലേക്കു മാറ്റിയിരിക്കുകയാണ്.
ബോർഡിൽനിന്ന് കസ്റ്റഡി അനുമതി ലഭിക്കുകയാണെങ്കിൽ ഇവരെ കരുവാറ്റയിലെ സംഭവസ്ഥലത്തെത്തിച്ച് കൃത്യം നടന്ന രീതി പുനഃസൃഷ്ടിച്ച് പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. കുട്ടികളായതിനാൽ നിയമപരമായ കർശന ചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കും തെളിവെടുപ്പ് നടപടികൾ.
കുട്ടികളെ മുതിർന്നവരായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന പോലീസിന്റെ ആവശ്യത്തിൽ ജുവനൈൽ ജസ്റ്റീസ് ബോർഡാണ് പിന്നീട് അന്തിമ തീരുമാനമെടുക്കുക.
ശാസ്ത്രീയ ലാബ് പരിശോധനാ ഫലങ്ങൾ കൂടി ലഭ്യമാകുന്നതോടെ കേസിൽ പഴുതടച്ച കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.
Alappuzha
അമ്പലപ്പുഴ: വണ്ടാനം മേരി ക്യൂൻസ് ഇടവക പള്ളിയിൽ പരിശുദ്ധ മാതാവിന്റെ തിരുന്നാളിനു കൊടിയേറി. വികാരി ഫാ. തോമസ് ഷൈജു ചിറയിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. ഇന്നു രാവിലെ 6.30ന് ദിവ്യബലി. വൈകുന്നേരം 5.30ന് ജപമാല നൊവേന, വൈകിട്ട് 6.30ന് ദിവ്യബലി. കാർമികൻ ഫാ. സൈമൺ കുരിശിങ്കൽ. പ്രസംഗം ഫാ. സൈറസ് കാട്ടുങ്കൽ തയ്യിൽ.
തിരുനാൾ ദിനമായ ഞായർ രാവിലെ 7.30ന് ദിവ്യബലി, വൈകുന്നേരം 3ന് ജപമാല നൊവേന. 3.30ന് തിരുനാൾ ദിവ്യബലി- ഫാ. ആന്റണി കാറ്റിക്കാട്, പ്രസംഗം ഫാ. അലക്സ് കൊച്ചീക്കാരൻവീട്ടിൽ, സഹകാർമികർ ഫാ. പോൾ കൊച്ചിക്കാരൻവീട്ടിൽ, ഫാ. സ്റ്റാൻലി പയസ് കാട്ടുങ്കൽ തൈയ്യിൽ, ഫാ. ജിജോ സേവ്യർ.
ലിറ്റനി തുടർന്നു തിരുനാൾ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം. രാത്രി 8.30ന് കാഞ്ഞിരപ്പള്ളി അമല തിയേറ്റേഴ്സിന്റെ നാടകം- ഒറ്റ. ഇടവകയിൽനിന്നും ഇടവകയ്ക്കു പുറത്തുനിന്നുമായി 150ൽ അധികം പേരാണ് തിരുനാൾ പ്രസുദേന്തിമാരായിട്ടുള്ളത്.
Alappuzha
കായംകുളം: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വികാരങ്ങളും അനുഭവങ്ങളും ഓർമകളും പങ്കുവയ്ക്കുന്ന ഡോ.വി.എ. സുനിലയുടെ ഏകാംഗ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു.
അക്രിലിക് പെയിന്റ് ജലച്ചായം മിക്സഡ് മീഡിയയിൽ ഒരുക്കിയ തെരഞ്ഞെടുത്ത ചിത്രങ്ങൾ എന്നിവയാണ് കൃഷ്ണപുരം കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരകത്തിൽ പ്രദർശിപ്പിക്കുന്നത്.മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. അബ്ദുൽ ഹക്കീം പ്രദർശന ഉദ്ഘാടനം ചെയ്തു. മനുഷ്യവികാരങ്ങൾ, സ്വത്വം, അതിജീവനം, സ്ത്രീജീവിതം, സാംസ്കാരിക പൈതൃകം, സാമൂഹികബോധം എന്നിവയാണ് ചിത്രങ്ങളുടെ പ്രധാന പ്രമേയങ്ങൾ. നിറങ്ങളുടെയും രേഖകളുടെയും ടെക്സ്ചറുകളുടെയും ശക്തമായ ആവിഷ്കാരത്തിലൂടെ ഓരോ ചിത്രവും ഓരോ കഥയും അനുഭവവും പങ്കുവയ്ക്കുന്നുണ്ട്.
ചിത്രകലാരംഗത്തിനപ്പുറം ഇരുപതിലധികം വർഷമായി ആയുർവേദ ചികിത്സാരംഗത്ത് പ്രവർത്തിച്ചുവരുന്ന ഡോ. സുനില, ഭർത്താവ് ഡോ. അജ്മലിനൊപ്പം ഇന്ത്യയിലും ബഹ്റൈനിലും ആരോഗ്യസ്ഥാപനങ്ങൾ നടത്തുന്നുണ്ട്. സ്വയം പരിശീലനത്തിലൂടെ ചിത്രകലയിൽ വ്യക്തമായ ശൈലി രൂപപ്പെടുത്തിയ ഡോ. സുനില, പാലറ്റ് നൈഫ് ഉപയോഗിച്ചുള്ള ശക്തമായ ടെക്സ്ചറുകളും വികാരസാന്ദ്രമായ വർണവിന്യാസങ്ങളുംകൊണ്ട് ശ്രദ്ധേയയാണ്. ഇന്ത്യൻ എംബസി ബഹ്റൈൻ, ബഹ്റൈൻ ആർട്സ് സൊസൈറ്റി, അൽ ഫറജ് ഗാലറി എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രദർശനങ്ങളിലും അന്തർദേശീയ കലാവേദികളിലും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ ബഹ്റൈൻ, സൗദി അറേബ്യ, അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിലെ സ്വകാര്യ കലാശേഖരങ്ങളിൽ ഡോ. സുനിലയുടെ സൃഷ്ടികൾ ഇടം നേടിയിട്ടുണ്ട്.
Alappuzha
മുഹമ്മ: കെഇ കാർമൽ സെൻട്രൽ സ്കൂളിൽ നടന്ന ഓണാഘോഷം അവിസ്മരണിയമായി. പോയകാല നന്മയുടെ ഓർമകൾ പങ്കിടാൻ ഒത്തുകൂടിയവരാൽ സമ്പന്നമായിരിന്നു വേദി. ആധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളുമടങ്ങുന്ന നിറസദസിന് മുന്നിൽ അവതരിപ്പിച്ച കലാപരിപാടികൾ കേരള തനിമയുടെ ഉണർത്തുപാട്ടായി. ജോളി എതിരേറ്റ് അവതരിപ്പിച്ച വള്ളംകളിയുടെ കമന്ററിയും സ്കൂൾ മാനേജർ ഫാ. ചാക്കോ അക്കത്തറയും ജോളി എതിരേറ്റും ചേർന്ന് അവതരിപ്പിച്ച ഓണപ്പാട്ടും വേറിട്ട അനുഭവം പകർന്നു നൽകി.
പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. മനുഷ്യരെ നന്മയുടെ നല്ല പാഠം പഠിപ്പിക്കുന്ന പ്രകാശ പൂർണമായ ദിനമാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു. ഓണമെന്നത് ഏതൊരു മലയാളിയുടെയും മനസിലെ നിറമുള്ള അനുഭവമാണെന്ന് സ്കൂൾ മാനേജർ ഫാ. ചാക്കോ അക്കത്തറ പറഞ്ഞു. സ്കൂൾ ബർസർ ഫാ. സനു വലിയവീട് സിഎംഐ, പിടിഎ പ്രസിഡന്റ് സന്തോഷ് ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു.
Alappuzha
ആലപ്പുഴ: ജലമാമാങ്കത്തിനായി പുന്നമടക്കായൽ ഒരുങ്ങി, ചരിത്രപ്രസിദ്ധമായ നെഹ്റുട്രോഫി വള്ളംകളി നാളെ അരങ്ങേറും. വിവിധ വിഭാഗങ്ങളിലായി ഇക്കുറി 71 വള്ളങ്ങൾ മാറ്റുരയ്ക്കുന്ന മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ ഷാജി വി. നായർ, ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങൾ. ഇത്തവണ ആദ്യമായി നെഹ്റുട്രോഫി വള്ളംകളിക്ക് ഒരു കളർ തീമും അവതരിപ്പിച്ചിട്ടുണ്ട്. ടിക്കറ്റ് വിൽപ്പനയിൽ ഇക്കുറി വൻവർധനവ് ഉണ്ടായിട്ടുണ്ട്. 25000, 3000 രൂപയുടെ ഉൾപ്പെടെ പല ടിക്കറ്റുകളുടെ വിൽപ്പന നിർത്തിവച്ചിരിക്കുകയാണ്. ഇത്തവണ ആദ്യമായി ഒരു ലക്ഷം രൂപയുടെ കോർപറേറ്റ് ബോക്സ് എന്ന പുതിയ ടിക്കറ്റ് വിൽപ്പനയ്ക്കെത്തിച്ചു.
ബോണസിലും മെയിന്റനൻസ് ഗ്രാന്റിലും സമ്മാനത്തുകയിലും വൻ വർധനവാണ് വരുത്തിയിട്ടുള്ളത്. ഇതിന് വലിയ തുക കണ്ടെത്തേണ്ടിവരും. 2.80 കോടി രൂപ ബോണസും പ്രൈസ് മണിയും നൽകാൻ മാത്രം ആവശ്യമാണ്. ആറുകോടി രൂപയുടെ ബജറ്റാണ് ഇത്തവണ പാസാക്കിയിട്ടുള്ളത്. സംസ്ഥാന ഗവൺമെന്റിന്റെ ചരിത്രത്തിലാദ്യമായി രണ്ടുകോടി രൂപയാണ് ഗ്രാൻഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം കേന്ദ്ര ടൂറിസം ഗ്രാൻഡും ലഭിച്ചു. ഈ വർഷവും ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷ.
പ്രധാന വ്യക്തികൾ നാല് ബോട്ട് ജെട്ടികളിൽനിന്ന്
നാല് ബോട്ട് ജെട്ടികളിൽനിന്നാണ് പ്രധാന വ്യക്തികളെ മത്സരവേദിയിലേക്ക് എത്തിക്കുന്നത്. വിവിഐപികളെ ലേക്ക് പാലസ് ജെട്ടിയിൽനിന്നും കോർപറേറ്റ്, പ്ലാറ്റിനം ടിക്കറ്റുകളുമായി വരുന്നവരെ മാളിയേക്കൽ ജെട്ടിയിൽ നിന്നും ഗോൾഡ്, സിൽവർ ടിക്കറ്റുള്ളവരെ മാതാ ജെട്ടിയിൽ നിന്നും മുൻസിപ്പൽ കൗൺസിലർമാരെയും കോംപ്ലിമെന്ററി പാസുള്ളവരെയും രാജീവ് ജെട്ടിയിൽനിന്നും മാധ്യമപ്രവർത്തകരെ എസ്ഡബ്ല്യുടി പമ്പ് ജെട്ടിയിൽനിന്നും എത്തിക്കാനാണ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.
ഇതര സംസ്ഥാന തുഴച്ചിൽകാർക്ക് നിയന്ത്രണം
ഒരു വള്ളത്തിൽ 25 ശതമാനത്തിലധികം ഇതര സംസ്ഥാന തുഴച്ചിൽകാർ പാടില്ലെന്ന നിയമവും പനംതുഴയേ ഉപയോഗിക്കാവൂ എന്ന നിയമവും കർശനമാക്കും. നിയമം ലംഘിക്കുന്നവർക്കെതിരേ അച്ചടക്ക നടപടി സ്വകരിക്കും. ബോണസ് കട്ട് ചെയ്യുകയും വരുംവർഷ വള്ളംകളികളിൽനിന്ന് വിലക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും.
ടിക്കറ്റ് ലഭിക്കാൻ
അഞ്ചു ജില്ലകളിലെ സർക്കാർ ഓഫീസുകൾ വഴിയും നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായും ടിക്കറ്റ് വിൽപ്പന നടന്നുവരുന്നു. ഫെഡറൽ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കേരളഗ്രാമീൺ ബാങ്കുമാണ് ഇതിനായി പെയ്മെന്റ് ഗേറ്റ് വേ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ടാറ്റാ ട്രക്സ് ആണ് ഇത്തവണത്തെ ടൈറ്റിൽ സ്പോൺസർ. മറ്റു നിരവധി സ്പോൺസർമാരും വള്ളംകളി നടത്തിപ്പുമായി സഹകരിക്കുന്നുണ്ട്. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കർശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്.
പുന്നമട സജ്ജം
ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റു പവലിയന്റെയും താത്കാലിക ഗാലറികളുടെയും നിർമാണം അവസാന ഘട്ടത്തിലാണ്. യന്ത്രവത്കൃത സ്റ്റാർട്ടിംഗ് സംവിധാനവും ഫോട്ടോ ഫിനിഷിംഗ് സംവിധാനവും സജ്ജമാണ്.
1700 ഓളം പോലീസുകാർ
കാണികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്രമസമാധാന പാലനത്തിനും 1700 ഓളം പോലീസുകാരെ വിന്യസിക്കും. 17 ഡിവൈഎസ്പിമാരുടെയും 45 ഇൻസ്പക്ടർമാരുടെയും കീഴിലായിരിക്കും പോലീസ് വിന്യാസം. ഷാഡോ പോലീസിന്റെ സാന്നിധ്യവും ഉണ്ടാവും. മത്സരസമയത്ത് കായലിൽ ചാടുന്നവർക്കെതിരേയും മത്സരം തടസപ്പെടുത്തുന്ന രീതിയിൽ പെരുമാറുന്നവർക്കെതിരേയും ശക്തമായ നിയമനടപടി സ്വീകരിക്കും. ഔദ്യോഗിക ബോട്ടുകൾ അല്ലാതെ മറ്റു ബോട്ടുകളെ മത്സരദിവസം റേസ് ട്രാക്ക് ഭാഗത്തേക്കോ കനാലിലേക്കോ കടത്തിവിടില്ല. ഡ്രോൺ നിയമപ്രകാരം മത്സരദിവസം രണ്ട് കിലോമീറ്റർ ചുറ്റളവിൽ താത്കാലിക റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. അനുമതിയില്ലാത്ത ഡ്രോണുകൾ പറത്തിയാൽ കർശന നടപടി സ്വീകരിക്കും.
പ്രവേശനം പാസുള്ളവർക്ക് മാത്രം
പാസുള്ളവർക്കു മാത്രമാണ് വള്ളംകളി കാണുന്നതിന് ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിംഗ് പോയിന്റിലേക്കുള്ള റോഡിൽ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. ക്യു ആർ കോഡ് പതിച്ച ടിക്കറ്റുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പാസില്ലാതെ കയറുന്നവർക്കും വ്യാജ പാസുകളുമായി എത്തുന്നവർക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവർക്കുമെതിരേ കർശന നടപടി ഉണ്ടാകും. വള്ളംകളി കഴിഞ്ഞ് നെഹ്റു പവലിയനിൽനിന്ന് തിരികെ പോകുന്നവർക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പവലിയനിലേക്ക് പോകുന്നവർ രാവിലെ 10ന് എത്തണം
പവലിയനിലേക്ക് പോകുന്നവർ രാവിലെ 10ന് എത്തണം. രാവില എട്ടിനു ശേഷം അനധികൃതമായി ട്രാക്കിൽ പ്രവേശിക്കുന്ന ബോട്ടുകളും ജലയാനങ്ങളും പിടിച്ചെടുക്കും. ഡ്രൈവർമാരുടെ ലൈ സൻസ് സസ്പെൻഡ് ചെയ്യും.
അനൗൺസ്മെന്റ്, പരസ്യബോട്ടുകൾ എന്നിവ രാവിലെ എട്ടിനുശേഷം ട്രാക്കിലും പരിസരത്തും പ്രവേശിക്കാൻ പാടില്ല. മൈക്ക് സെറ്റുകളും പ്രവർത്തിപ്പിക്കാൻ പാടില്ല. വള്ളംകളി ദിവസം പുന്നമട കായലിൽ ട്രാക്കിന് കിഴക്കുഭാഗത്തും പരിസരത്തുമായി അടുപ്പിക്കുന്നതും സഞ്ചരിക്കുന്നതുമായ ഹൗസ് ബോട്ടുകളിലും മോട്ടോർ ബോട്ടുകളിലും അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റാൻ പാടില്ല.
പത്രസമ്മേളനത്തിൽ നഗരസഭാധ്യക്ഷ മോളിജേക്കബ്, എഡിഎം സി. പ്രേംജി, ആർഡിഒ ജെ. മോബി, കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയറുമായ പി.എസ്. വിനോദ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ കെ.എസ്. സുമേഷ് എന്നിവർ പങ്കെടുത്തു.
Alappuzha
ചെങ്ങന്നൂർ: ഓണത്തിന് മുന്നോടിയായി പൊതുജനാരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ചെങ്ങന്നൂർ നഗരസഭാ പരിധിയിലെ ഹോട്ടലുകളിലും തട്ടുകടകളിലും വ്യാപക പരിശോധന. നഗരസഭാ ആരോഗ്യ വിഭാഗം, ജില്ലാ ആശുപത്രി പൊതുജനാരോഗ്യ വിഭാഗം, ഭക്ഷ്യ
സുരക്ഷാ വകുപ്പ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്.
ഭക്ഷണത്തിന്റെ ഗുണനിലവാരം, പാകം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ ചുറ്റുപാടുകൾ, സ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും വ്യക്തിശുചിത്വം എന്നിവ സംഘം കർശനമായി വിലയിരുത്തി. പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരേ പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു.
*നടപടി നേരിട്ട സ്ഥാപനങ്ങൾ: അങ്ങാടിക്കൽ തെക്ക് പ്രിയ ഹോട്ടൽ, ലിജി ഹോട്ടൽ, എം.സി. മിനി മാർട്ട്, എവിൻസ് മാർട്ട്, സ്മോക്കി ഷാക്ക് , പ്രകാശ് ചിക്കൻ 65 ഹോട്ടൽ. നഗരസഭാ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി. മനോജ്, ജില്ലാ ആശുപത്രി ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ബി.എസ്. മഹാദേവ്, ഭക്ഷ്യസുരക്ഷാ ഓഫീസർ ആർ. ശരണ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഓണം പ്രമാണിച്ച് വരും ദിവസങ്ങളിലും നഗരസഭാ പരിധിയിൽ കർശന പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഓണവിപണി: 22 കേന്ദ്രങ്ങളിൽ പരിശോധന
ആലപ്പുഴ: ഓണക്കാലത്തോടനുബന്ധിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധനാ സംഘം അമ്പലപ്പുഴ താലൂക്കിലെ വിവിധയിടങ്ങളിലായി 22 പരിശോധനകൾ നടത്തി. പരിശോധനയിൽ 10 പലചരക്ക് കടകൾ, എട്ട് പച്ചക്കറി കടകൾ, രണ്ട് ബേക്കറികൾ, ഒരു ഹോട്ടൽ, ഒരു മീൻ കട എന്നിങ്ങളിലാണ് പരിശോധന നടത്തിത്. പരിശോധനകളിൽ വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത 13 പൊതുവിപണി കേന്ദ്രങ്ങൾക്കും ലൈസൻസ് പരിശോധനയ്ക്ക് ഹാജരാക്കാത്ത ഒരു പൊതുവിപണി കേന്ദ്രത്തിനെതിനുമെതിരേ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ എം.ആർ. മനോജ് കുമാർ അറിയിച്ചു.
കച്ചവടക്കാർ അമിതവില ഈടാക്കരുതെന്നും കൃത്യമായ വിലവിവരം പ്രദർശിപ്പിക്കണമെന്നും വരുംദിവസങ്ങളിൽ ജില്ലയിലെ മറ്റു താലൂക്കുകളിലും സംയുക്ത സ്ക്വാഡ് പരിശോധന തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണർ വൈ.ജെ. സുബിമോൾ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ഇ. വിനോദ് കുമാർ, അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസർ ആർ. സേതുലക്ഷ്മി, റേഷനിംഗ് ഇൻസ്പെക്ടർമാരായ കെ. രതീഷ്, കെ.ജി. ശാന്ത, ഫുഡ് സേഫ്റ്റി നോഡൽ ഓഫീസർ ചിത്ര മേരി തോമസ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടിംഗ് അസിസ്റ്റന്റുമാരായ ഡി. പ്രസാദ്, എ.എക്സ്. ജോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Alappuzha
ആലപ്പുഴ: സ്വന്തം വ്യക്തിത്വം തിരിച്ചറിയാന്‍ സ്ത്രീകളെ പ്രാപ്തമാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും ലിംഗതുല്യതയല്ല, ലിംഗനീതിയാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ബീച്ചിൽ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് കുടുംബശ്രീയെ നവീകരിക്കേണ്ടതുണ്ട്. ഇതിനായി കുടുംബശ്രീ 2.0 യിലേക്ക് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പുതുതലമുറ കുടുംബശ്രീയെ ഏറ്റെടുക്കുന്ന വിധത്തില്‍, അവരുടെ ആശയങ്ങളും ഭാഷയും മനസിലാക്കാന്‍ കഴിയുന്നതിനൊപ്പം വ്യത്യസ്തമായ തൊഴില്‍ മേഖലകളിലേക്കു കടക്കാനുള്ള അറിവും കഴിവും ഓരോ സംരംഭകയ്ക്കും ഉണ്ടാകണം. സമൂഹത്തെ നയിക്കാന്‍ കഴിയുന്ന വ്യക്തിത്വവും ആർജവമുള്ള ഒരു കൂട്ടായ്മയായി കുടുംബശ്രീയെ മാറ്റാനാണ് സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍. സംസ്ഥാനത്ത് സ്ത്രീ--ശക്തീകരണ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ചു നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. ഉത്പന്ന പ്രദര്‍ശന വിപണന സ്റ്റാളും ഫുഡ് കോര്‍ട്ടും സന്ദര്‍ശിച്ച മന്ത്രി സംരംഭകര്‍ നല്കിയ മധുരവും രുചിച്ചു.
കുടുംബശ്രീ എല്ലാ കുടുംബങ്ങളുടെയും ഐശ്വരമാണെന്നും കുടുംബശ്രീയുടെ ആശയത്തെ മുറുകെപ്പിടിച്ച് കുടംബശ്രീ അംഗങ്ങൾ മുന്നോട്ടുപോകണമെന്നും ജി. സുധാകരന് എംഎല്‍എ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിലും നാടിന്റെ വളർച്ചയിലും കുടുംബശ്രീ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് എ.ഡി. തോമസ് എംഎൽഎ പറഞ്ഞു. ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ്, എ.എം നൗഫല്‍, വി. വിഘ്നേശ്വരി, എ.എം. നസീര്‍, ആര്. വിമല്‍ ചന്ദ്രന്, ഷീല മോഹന്‍, ഹെലന് ഫെര്‍ണാണ്ടസ് എന്നിവർ സംസാരിച്ചു.
ഓണം വിപണന മേളകള്‍ 25 വരെ
സംസ്ഥാനത്ത് 25 വരെയാണ് കുടുംബശ്രീ ഓണം വിപണന മേളകള്‍. സംസ്ഥാന ജില്ലാ തലത്തിലായി ആകെ രണ്ടായിരത്തിലേറെ മേളകള്‍ സംഘടിപ്പിക്കും. ഇതില്‍ അമ്പതിനായിരത്തോളം വനിതാസംരംഭകർ പങ്കെടുക്കും. പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് വിപുലമായ വിപണിയും സംരംഭകര്‍ക്ക് ഉയര്‍ന്ന വരുമാനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ സംസ്ഥാനമൊട്ടാകെ സിഡിഎസുകള്‍ വഴി ഓണസദ്യ, ഓണക്കിറ്റ് വിപണനം എന്നിവ പുരോഗമിക്കുകയാണ്. കുടുംബശ്രീ പോക്കറ്റ്മാര്‍ട്ട് ആപ്ളിക്കേഷൻ വഴിയും ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം. മുന്നൂറിലേറെ ഉത്പന്നങ്ങള്‍ ഇതിലൂടെ ലഭിക്കും. കുടുംബശ്രീ സംരംഭകരുടെ ഉത്പന്ന- പ്രദർശന വിപണന മേളയോടൊപ്പം ഭക്ഷ്യമേള , പായസം മേള, വിവിധ കലാ പരിപാടികൾ എന്നിവയും അരങ്ങേറും
Alappuzha
ഓണവിപണി
ചേർത്തല: സർവീസ് സഹകരണ ബാങ്ക് 1688ന്റെ ഓണവിപണി സഹകരണ സൂപ്രണ്ട് പി. സജിമോൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രഡിഡന്റ് പി.എം. പ്രവീൺ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം യൂണിറ്റ് ഇൻസ്പെക്ടർ കെ.ഐ. ഷിയാസ്, സെക്രട്ടറി സി.എം. സതീഷ് ബാബു, ജി. ദാസ്, ആര്. കവിത തുടങ്ങിയവർ എന്നിവർ പ്രസംഗിച്ചു.
ഓണാഘോഷം
ചേർത്തല: ചേന്നംപള്ളിപ്പുറം തെക്ക് എകെവിഎംഎസ് ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷം താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആര്. മനോജ് അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ഇ.കെ. മോഹൻദാസ്, എം.പി. അജിത്ത്കുമാർ, പി. ചന്ദ്രൻ, ജയ രാധാകൃഷ്ണൻ, സുജാത പ്രസന്നൻ, എ.ജി. പ്രശോഭൻ, എ.ജി. അശോകൻ, ബിന്ദു വേണു എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഓണസദ്യ, കലാപരിപാടികൾ എന്നിവ നടന്നു.
ഓണാഘോഷവും കുടുംബസംഗമവും
ചേർത്തല: ഓൾ ഇന്ത്യ എൽഐസി ഏജൻസി ഫെഡറേഷൻ ചേർത്തല ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും നഗരസഭാ ചെയർമാന് എസ്. സോബിൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. ഉഷ അധ്യക്ഷത വഹിച്ചു. ചേർത്തല ബ്രാഞ്ച് ചീഫ് മാനേജർ ശ്രീകുമാർ, കെ.ടി. രാജീവ്, കെ.വി. ചന്ദ്രബാബു, ആർ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഓണം വിപണന മേളയ്ക്കു തുടക്കം
അമ്പലപ്പുഴ: തെക്ക് ഗ്രാമ പഞ്ചായത്ത് സിഡിഎസ് കുടുംബ ശ്രീയുടെ നേതൃത്വത്തിൽ ഓണം വിപണന മേളയ്ക്കു തുടക്കമായി. മേള മൂന്ന് ദിവസം നീണ്ടുനിൽക്കും. പച്ചക്കറി, വിവിധ തരം അച്ചാറുകൾ, ശർക്കര പുരട്ടി, അവലോസ് തുടങ്ങിയവ വിലക്കുറവിൽ ലഭ്യമാകും. പഞ്ചായത്ത് ഓഫീസിനു മുന്നിലാരംഭിച്ച മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത നിർവഹിച്ചു. അഗതി ആശ്രയ ഗുണഭോക്താക്കൾക്കുള്ള ഓണക്കിറ്റും ചടങ്ങിൽ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Alappuzha
തുറവൂർ: നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പോലീസ് പിടികൂടി. പത്തനംതിട്ട ആറന്മുള സ്വദേശി അക്ഷയ് സുരേഷ് (24), പത്തനംതിട്ട ആറന്മുള കിഴക്കാട്ട് മോഡിയിൽ ശശി പി.വി. മകൻ അച്ചു ശശി (20), പത്തനംതിട്ട ആറന്മുള കഴി ഉതുകയിൽ ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരാണ് പിടിയിലായത് തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല ഡിവൈഎസ്പി മഞ്ജുനാഥിന്റെ നിർദേശപ്രകാരം കുത്തിയതോട് പോലീസും ജില്ലാ ലഹരിവിരുദ്ധ സേനയും സംയുക്തമായാണ് പരിശോധന നടത്തിയത്. തുറവൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് വിൽപ്പനയ്ക്കായി കാത്തുനിൽക്കുകയായിരുന്ന യുവാക്കളെയാണ് പിടികൂടിയത്.
ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന നാലു കിലോ കഞ്ചാവും പോലീസ് പിടിച്ചെടുത്തു. കുത്തിയതോട് പോലീസ് സബ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Alappuzha
ഹരിപ്പാട്: മക്കൾക്കായി പണിയുന്ന വീടിന്റെ ഓരത്ത് ആ അച്ഛന് ചിതയൊരുങ്ങി. കൗമാരസംഘത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട കരുവാറ്റയിലെ ശിവൻകുട്ടി ചെട്ടിയാർക്ക് നാടാകെ ഒന്നിച്ചാണ് അന്ത്യയാത്ര നൽകിയത്.
മകളുടെ പ്രസവത്തിനായി ഭാര്യയും കുടുംബവും ആശുപത്രിയിലായിരുന്നപ്പോഴായിരുന്നു കരുവാറ്റയെ നടുക്കിയ കൊലപാതകം.
അച്ഛൻ ക്രൂരമായി കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ആശുപത്രിയിൽ മകൾ ഒരു കുഞ്ഞിന് ജന്മം നൽകി. മകൾക്ക് ജനിച്ച കുരുന്നിനെ നെഞ്ചോടു ചേർക്കാനോ ഒരുനോക്ക് കാണാനോ ആ പിതാവിന് ഭാഗ്യമുണ്ടായില്ല.
മക്കൾ വാങ്ങിയ സ്ഥലത്ത് അവർക്കായി രണ്ട് വീടുകളുടെ നിർമാണമാണ് ഓരേ സമയം നടന്നിരുന്നത്. ഒന്നിന്റെ തേപ്പ് ജോലികളും മറ്റൊന്നിന്റെ ഫൗണ്ടേഷൻ ജോലികളുമാണ് പുരോഗമിച്ചിരുന്നത്. ദിവസവും വീടുപണികൾക്ക് മേൽനോട്ടം വഹിക്കാൻ ശിവൻകുട്ടി എത്തിയിരുന്നു. ഒടുവിൽ തറകെട്ടിയിട്ടിരുന്ന ആ വീടിന്റെ മുന്നിൽത്തന്നെ അദ്ദേഹത്തിന് ചിതയൊരുക്കി. വിദേശത്തുള്ള മകൾ എത്തുന്നതുവരെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായി രുന്നു.
Alappuzha
ചങ്ങനാശേരി: ചങ്ങനാശേരി സോണല്‍ കരിസ്മാറ്റിക് കണ്വന്ഷന് എസ്ബി കോളജ് മൈതാനത്ത് ആരംഭിച്ചു. ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. വചനം മനസിനേയും ഹൃദയത്തേയും മാനസാന്തരപ്പെടുത്തണമെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു.
ദിവസവും വൈകുന്നേരം 3.30 മുതല്‍ രാത്രി ഒമ്പതു വരെയാണ് കണ്വന്ഷന് സമയം. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ പ്രശസ്ത ബൈബിള്‍ പ്രഭാഷകന്‍ ഫാ. ഡോമിനിക് വാളന്മനാലും എഴുപതംഗടീമുമാണ് കണ്വന്ഷന് നയിക്കുന്നത്.
ഇന്ന് 3.30ന് ജപമാലയോടെ കണ്വന്ഷൻ ആരംഭിക്കും. നാലിന് ചങ്ങനാശേരി അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പത്തനംതിട്ട ബിഷപ് ഡോ. സാമൂവല്‍ മാര്‍ ഐറേനിയോസ് സന്ദേശം നല്‍കും.
നാളെ വൈകുന്നേരം നാലിന് അതിരൂപതാ വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, കെസിബിസി കരിസ്മാറ്റിക് കണ്വന്ഷന് സെക്രട്ടറി ഫാ.ഡോ. ജോണ്സണ് തുണ്ടിയില്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കും.
23ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. അതിരൂപത വികാരിജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി സഹകാര്‍മികനായിരിക്കും.
സമാപന ദിനമായ 24ന് ഫാ. ഡൊമിനിക് വാളന്മനാല് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചനപ്രഘോഷണം നടത്തും.
Alappuzha
മാവേലിക്കര: യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബന്ധുവും സുഹൃത്തും കുറ്റക്കാരെന്ന് കോടതി. കുരുവാറ്റ പഞ്ചായത്ത് വാലുചിറവീട്ടിൽ സുജിത്തിനെ (34) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കരുവാറ്റ വാലുചിറ വീട്ടിൽ രാജീവ് (43), സുഹൃത്ത് കുന്നേൽ തറയിൽ പ്രഫലാഷ് (38) എന്നിവരെയാണ് മാവേലിക്കര ജില്ലാ സെഷൻസ് കോടതി - ഒന്ന് ജഡ്ജി വി.ജി. ശ്രീദേവി കുറ്റക്കാരെന്ന് വിധിച്ചത്. പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.
ഒന്നാം പ്രതി രാജീവിന്റെ അമ്മാവന്റെ മകനാണ് സുജിത്ത്. 2017 മാർച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശത്തെ പാടത്ത് രാത്രി പ്രതികൾ മദ്യപിക്കുന്നത് സുജിത്ത് ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ട യുവാവിന്റെ അമ്മയ്ക്കും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു.
ഹരിപ്പാട് എസ്ഐയായിരുന്ന എസ്.എസ്. ബൈജു അന്വേഷിച്ച കേസിൽ സിഐ ടി. മനോജാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റക്കാരനെന്ന് വിധിച്ചതോടെ ഒന്നാം പ്രതിയെ മാവേലിക്കര സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി.
Alappuzha
അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീണ ജീവനക്കാരൻ മരിച്ചു. ആലപ്പുഴ കാഞ്ഞിരംചിറ വേലിയകത്ത് വീട്ടിൽ ദാസ് ബേബി (55) ആണ് മരിച്ചത്. വണ്ടാനം ഗവ. ടിഡി മെഡിക്കൽ കോളജിലെ പാർട്ട് ടൈം ജീവനക്കാരനാണ്. വൈകിട്ട് 5.30ന് കോളജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് ദാസ് ബേബി കുഴഞ്ഞു വീണത്. സഹപ്രവർത്തകർ ചേർന്ന് ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഗ്രേസി. മക്കൾ: ബിൻസി, ജാൻസി. മരുമകൻ: ജിജോ.
Alappuzha
ആലപ്പുഴ: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലുകളിലെ (ഡിടിപിസി) ജീവനക്കാര്‍ക്ക് 2026ലെ ഓണം ബോണസ് അനുവദിക്കാന്‍ തീരുമാനം. ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിനും സ്ഥാപനത്തിന്റെ സാമ്പത്തിക ക്ഷമതയ്ക്കും വിധേയമായി സ്ഥിരം ജീവനക്കാര്‍ക്ക് പരമാവധി ഒരു മാസത്തെ ശമ്പളം വരെ ബോണസായി അനുവദിക്കാം. ഡിടിപിസികളിലെയും ഡിഎംസികളിലെയും കരാര്‍, ദിവസവേതന ജീവനക്കാര്‍ക്ക് ഇതേ മാനദണ്ഡത്തില്‍ പരമാവധി 11,500 രൂപ വരെ ബോണസ് അനുവദിക്കാനും യോഗം തീരുമാനിച്ചു.
ഡിടിപിസികളുമായി ബന്ധപ്പെട്ട സേവന-വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതിനും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു. ഏകീകൃത ശമ്പള സ്കെയില്‍ ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതില്‍ കഴിഞ്ഞ പത്തുവര്‍ഷമായി നടപടികളുണ്ടായിട്ടില്ലെന്ന് വിവിധ യൂണിയന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും സേവന-വേതന വ്യവസ്ഥകളിലെ ഏകീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പിന്നീട് വിശദമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
Alappuzha
ചെങ്ങന്നൂർ: ഓണനാളുകളിൽ മായം കലരാത്ത ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചെങ്ങന്നൂർ നഗരസഭ കുടുംബശ്രീ സഡിഎസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളയ്ക്കു തുടക്കമായി.
നഗരസഭാ ഓഫീസിനു മുൻവശം പ്രത്യേകം സജ്ജമാക്കിയ വിപണനമേളയുടെ ഉദ്ഘാടനവും ആദ്യ വില്പനയും നഗരസഭാ ചെയർപേഴ്സൺ മനീഷ് കീഴാമഠത്തിൽ നിർവഹിച്ചു.
സിഡിഎസ് ചെയർപേഴ്സൺ ഷീജ ഉദയൻ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ സാലി ജയിംസ് മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.കെ. അനിൽകുമാർ, ടി. കുമാരി, കെ. ഷിബു രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങളുടെ സംരംഭക യൂണിറ്റുകളിൽ നിർമിച്ച നിലവാരമുള്ള ഭക്ഷ്യോത്പന്നങ്ങൾ, നാടൻ കാർഷിക വിളകൾ, മറ്റ് ഗൃഹോപയോഗ സാധനങ്ങൾ എന്നിവ പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ മേളയിൽ ലഭ്യമാണ്. വിപണനമേള ഈ മാസം 21-ന് സമാപിക്കും.
Alappuzha
കായംകുളം: മൾട്ടിപ്ലക്സ് തിയറ്ററിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയായില്ല. 2012ൽ യുഡിഎഫ് ഭരണകാലത്ത് അന്നത്തെ സാംസ്കാരിക മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് വസ്തു നൽകിയാൽ കായംകുളത്ത് സർക്കാർ പണംമുടക്കി തിയറ്റർ പണിതു നൽകാം എന്ന് പ്രഖ്യാപിച്ചത്. അഞ്ചു വർഷം കഴിഞ്ഞ് നഗരസഭ സ്ഥലം നൽകിയതോടെ തിയറ്ററിന്റെ പ്ലാൻ അംഗീകരിച്ച്, നിർമാണം ആരംഭിച്ചിട്ട് എട്ടു വർഷം പിന്നിടുന്നു. മൂന്ന് തിയറ്ററുകളും വ്യാപാര സമുച്ചയവും അടങ്ങുന്ന തിയറ്റർ കോംപ്ലക്സിന്റെ സ്ട്രക്ചറൽ വർക്കുകൾ പൂർത്തിയായെങ്കിലും എന്ന് നിർമാണം പൂർത്തിയാകുമെന്ന് പറയാൻ പറ്റാത്ത നിലയിലാണ് ഇപ്പോഴത്തെ പ്രവൃത്തികൾ നീങ്ങുന്നത്. പ്ലാസ്റ്ററിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കൽ വർക്കുകൾ എല്ലാം പൂർത്തിയാകാനുണ്ട് . 32,000 ചതരശ്ര അടി വിസ്തീർണത്തിൽ 15.03 കോടി രൂപ വിനിയോഗിച്ച് കേരള സംസ്ഥാന ചലചിത്ര വികസന കോർപറേഷനാണ് തിയറ്ററുകൾ നിർമിക്കുന്നത് .
തിയറ്റർ ഒന്നിൽ 200ഉം മറ്റ് രണ്ടെണ്ണത്തിൽ 152 വീതവും ഇരിപ്പിടങ്ങളാണ് സജ്ജമാക്കുന്നത്. 4 കെ പ്രൊജക്ടർ, ഡോൾബി അറ്റ്മോസ്റ്റ് സൗണ്ട് സിസ്റ്റം, സിൽവർ സ്ക്രീൻ, പുഷ്ബാക്ക് ചെയറുകൾ, വ്യാപാര സ്ഥാപനങ്ങൾ, ലാൻഡ്സ്കേപ്പിംഗ്, നൂറോളം വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ എന്നിവയാണ് കോപ്ലക്സിലുള്ളത്.
ആറു മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് 2025ൽ അധികൃതർ വ്യക്തമാക്കിയെങ്കിലും നിർമാണം എങ്ങുമെത്തിയിട്ടില്ല.
കെഎസ്ആർടിസി ഡിപ്പോയ്ക്കു പടിഞ്ഞാറ് ഭാഗത്തു നഗരസഭ വിട്ടുനൽകിയ 77 സെന്റ് സ്ഥലത്താണ് തിയറ്റർ സമുച്ചയം നിർമിക്കുന്നത്. 2017 സെപ്റ്റംബറിലാണ് മൾട്ടിപ്ലക്സ് തിയറ്റർ നിർമിക്കാൻ കായംകുളം നഗരസഭയുടെ സ്ഥലം സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനു പാട്ടത്തിനു നൽകി സർക്കാർ ഉത്തരവിറക്കിയത്.
Alappuzha
അമ്പലപ്പുഴ: കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്നുണ്ടായ തിരമാല കയറ്റത്തിൽ ജില്ലയുടെ തീരപ്രദേശത്തെ പൊഴികൾ നിറഞ്ഞു കവിഞ്ഞു. പൊഴിയിൽനിന്നുള്ള വെളളം കയറി പല ഭാഗത്തും കരയ്ക്കു കയറ്റിവച്ചിരുന്ന വള്ളങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പൂമീൻ പൊഴി, പുന്നപ്ര തെക്ക് കൊച്ചു പൊഴി, വാവക്കാട്, വടക്ക് അറപ്പ പൊഴി, ആലപ്പുഴ വാടപ്പൊഴിയടക്കം വേലിയേറ്റത്തിൽ നിറഞ്ഞു . ഇനിയും വെള്ളം നിറഞ്ഞാൽ പ്രദേശത്തെ വീടുകളും വഴികളും വെള്ളക്കെട്ടിലാകും. തീരദേശ മേഖലയിൽ കാലാവസ്ഥ ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ മത്സ്യബന്ധന വള്ളങ്ങൾ കടലിലിറക്കിയില്ല. ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതൽ അഴീക്കൽ വരെ 1.8 മീറ്റർ ഉയരത്തിൽ തിരമാല സാധ്യതാ മുന്നറിയിപ്പാണുള്ളത്.
Alappuzha
ചാരുംമൂട്: പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ ശാഖയായ ചാരുംമൂട് പരുമല മെഡിക്കൽ സെന്ററിന്റെ ഒന്നാം വാർഷികാഘോഷവും സിടി സ്കാൻ മെഷീന്റെ ഉദ്ഘാടനവും ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ചാരുംമൂട് എംജിഎം ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. പരുമല ആശുപത്രി സിഇഒ ഫാ. എം.സി. പൗലോസ്, നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്, മാവേലിക്കര ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് എന്നിവർ സംസാരിക്കും.
സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല ആശുപത്രി സെക്രട്ടറി ആന്റ് പ്രൊജക്ട് ഡയറക്ടർ വർക്കി ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് കോ-ഓർഡിനേറ്റർ ഫാ. തോമസ് രാജു അറിയിച്ചു. പിആർഒ മൊബിൻ സി. മാത്യു, മാർക്കറ്റിംഗ് മാനേജർ ഗീവർഗീസ് ജോർജ്, ആരോൺ ഫിലിപ്പോസ് ഷിബു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Alappuzha
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ ആവേശനിമിഷങ്ങളും കുട്ടനാടിന്റെ പ്രകൃതി സൗന്ദര്യവും പകർത്തിയ 80 ലധികം മനോഹര ചിത്രങ്ങളുമായി തുഴത്താളം 2026 ഫോട്ടോ പ്രദർശനം ആരംഭിച്ചു. 72-ാമത് നെഹ്റുട്രോഫി വള്ളംകളിക്ക് മുന്നോടിയായി ആലപ്പുഴ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൻടിബിആർ പബ്ലിസിറ്റി കമ്മിറ്റി, മോഹനൻ പരമേശ്വരൻ ഫൗണ്ടേഷൻ എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം ജില്ലാ കോടതിപ്പാലത്തിന് സമീപമുള്ള ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ നഗരസഭാ അധ്യക്ഷ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു.
ആലപ്പുഴയിലെ 12 മാധ്യമ ഫോട്ടോഗ്രാഫർമാർ പലകാലങ്ങളിൽ പകർത്തിയ വള്ളംകളിയുമായി ബന്ധപ്പെട്ട മനോഹരമായ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.
നെഹ്റുട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ അനർഘ നിമിഷങ്ങളും മുൻകാലങ്ങളിൽ വള്ളംകളിക്കെത്തിയ പ്രശസ്ത വ്യക്തികളുടെ ആവേശവും കുട്ടനാടൻ ഗ്രാമജീവിതത്തുടിപ്പും ചിത്രങ്ങളിൽ കാണാം. വള്ളംകളിയുടെ ആവേശവുമായി നഗരത്തിലെത്തുന്ന സഞ്ചാരികൾക്ക് പ്രദർശനം മികച്ച കാഴ്ച്ചാനുഭവം പകരും. പ്രദർശനം 22വരെ തുടരും.
ചടങ്ങിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ എ.എം. നൗഫൽ, സി. ജ്യോതിമോൾ, നഗരസഭാംഗം ബെന്നി ജോസഫ്, പ്രസ് ക്ലബ് അംഗങ്ങളും ഫോട്ടോഗ്രാഫർമാരുമായ സി. ബിജു, നിഖിൽ രാജ്, സജിത്ത് ബാബു, പി.ആർ. സുരേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗം സുഭാഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
Alappuzha
ആലപ്പുഴ: 22ന് പുന്നമടക്കായലിൽ നടക്കുന്ന 72-ാ മത് നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് സുരക്ഷാ ഡ്യൂട്ടിക്കും ട്രാഫിക്ക് ക്രമീകരണങ്ങൾക്കുമായി പുന്നമടയും പരിസര പ്രദേശങ്ങളും 16 സെക്ടറുകളായി തിരിച്ച് 22 ഡിവൈഎസ്പി, 50 ഇൻസ്പെക്ടർ, 400 എസ്ഐ എന്നിവരുൾപ്പെടെ 1700ൽ പരം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചുവടെ
നെഹ്റുട്രോഫി വള്ളംകളിയുടെ നിയമാവലികൾ അനുസരിക്കാത്ത വള്ളങ്ങളെയും അതിലുള്ള തുഴച്ചിൽക്കാരെയും മറ്റ് നിയമലംഘകരെയും കണ്ടെത്തുന്നതിനും വീഡിയോ കാമറകൾ ഏർപ്പെടുത്തിയിട്ടുള്ളതും ഇത്തരക്കാരുടെ പേരിൽ കർശന നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.
മത്സര സമയം കായലിൽ ചാടി മത്സരം തടസപ്പെടുത്താൻ ശ്രമിക്കുന്നവരെ മത്സരം അലങ്കോലപ്പെടുത്തിയതായി കണ്ട് അറസ്റ്റ് ചെയ്ത് നീക്കുന്നതും കർശന നിയമനടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.
പണം മുടക്കി പാസ് എടുത്ത് പവലിയനിലേക്ക് ആളുകൾ എത്തുന്ന സമയം അവർക്ക് കൃത്യമായി സീറ്റ് ലഭിക്കുന്നില്ല എന്നുള്ള ആക്ഷേപം എല്ലാ വർഷവും ഉണ്ടാകുന്നതിനാൽ ഇത് ഒഴിവാക്കുന്നതിനായി പാസുള്ളവരെ മാത്രം പരി ശോധിച്ച് കടത്തി വിടുന്നതിനായി ഫിനിഷിംഗ് പോയിന്റ് പ്രധാന കവാടത്തിലേക്കുള്ള റോഡിൽ ബാരിക്കേഡ് സ്ഥാപിക്കും.
വള്ളംകളി ദിവസം പവലിയനുകളിൽ പാസില്ലാതെ അതിക്രമിച്ചു കയറി സീറ്റ് കൈക്കലാക്കുന്നവരെ തടയുന്നതിനും ഇപ്രകാരം ആളുകളെ ബോട്ടിലും മറ്റും എത്തിക്കുന്നവർക്കെതിരേയും നിയമനടപടി സ്വീകരിക്കുന്നതിന് 21ന് രാത്രി മുതൽ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും.
പാസില്ലാത്തവർക്ക് പവലിയനിലേക്കുള്ള പ്രവേശനം കർശനമായി നഷേധിക്കുന്നതാണ്. ആയതിനാൽത്തന്നെ പാസുമായി പവലിയനിൽ എത്തുന്ന ഭാരവാഹികളോ മറ്റുള്ളവരോ അവരോടൊപ്പം പാസില്ലാത്ത ആളുകളെ കൊണ്ടുവരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
22ന് രാവിലെ എട്ടിന് ശേഷം ഒഫിഷ്യൽസ് അല്ലാത്ത ബോട്ടുകളും സ്പീഡ് ബോട്ടുകളും വള്ളങ്ങളും മത്സരട്രാക്കിൽ പ്രവേശിക്കാൻ പാടില്ലാത്തതും അപ്രകാരം പ്രവേശിക്കുന്ന വള്ളങ്ങളെ പിടിച്ചുകെട്ടുന്നതും കേരള പോലീസ് ആക്ട് പ്രകാരമുള്ള നിയമനടപടി സ്വീകരിക്കുന്നതും അത്തരം ജലയാനങ്ങളുടെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും കുറഞ്ഞത് മൂന്ന് വർഷക്കാലാവധിക്ക് സസ്പെൻഡ് ചെയ്യുന്നതിനു ശുപാർശ ചെയ്യുന്നതുമായിരിക്കും.
കനാലിലോ റേസ് ട്രാക്കിലോ ആരുംതന്നെ നീന്തുവാനും മത്സര വള്ളങ്ങളിലെ തുഴച്ചിൽക്കാർക്ക് യാതൊരുവിധ തടസങ്ങളും സൃഷ്ടിക്കാനും പാടില്ല.
അനൗൺസ്മെന്റ്/പരസ്യബോട്ടുകൾ രാവിലെ എട്ടിന് ശേഷം ട്രാക്കിലും പരിസരത്തും സഞ്ചരിക്കുവാൻ പാടില്ല. ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ അത്തരം ബോട്ടുകൾ മൈക്ക് സെറ്റ് സഹിതം പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കും. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് ശുപാർശ ചെയ്യും.
22ന് രാവിലെ പത്തിനു ശേഷം ഡിടിപിസി ജെട്ടിമുതൽ പുന്നമടക്കായലിലേക്കും തിരിച്ചും ഔദ്യോഗിക ബോട്ടുകളല്ലാതെ മറ്റൊരു ബോട്ടും സർവീസ് നടത്തുവാൻ അനുവദിക്കുന്നതല്ല.
വളളംകളി കാണാൻ ബോട്ടിലെത്തുന്നവർ രാവിലെ പത്തിന് മുൻപ് സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്. വള്ളംകളി കാണാൻ ഗാലറികളിൽ പ്രവേശിക്കുന്നവരും മറ്റ് കരഭാഗത്തു നിൽക്കുന്നവരും യാതൊരു കാരണവശാലും കനാലിലേക്കും മറ്റും പ്ലാസ്റ്റിക്ക് കുപ്പികളോ മറ്റ് സാധന സാമഗ്രികളോ വലിച്ചെറിയുവാൻ പാടുള്ളതല്ല. അത്തരക്കാരെ മത്സരം അലങ്കോലപ്പെടുത്തിയതായി കണ്ട് അറസ്റ്റ് ചെയ്ത് നീക്കുന്നതും കർശന നിയമനടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.
വള്ളംകളി നടക്കുന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും മറ്റും പരസ്യമായി മദ്യപാനം തടയുന്നതിന് റെയ്ഡുകൾ നടത്താൻ ഷാഡോ പോലീസ് ഉദ്യോഗ സ്ഥരെ നിയമിച്ചിട്ടുണ്ട്.
പരസ്യമായി മദ്യക്കുപ്പികൾകൊണ്ടുനടക്കുന്നവരെയും പരസ്യ മദ്യപാനം നടത്തുന്നവരെയും ലഹരിക്കടിമപ്പെട്ട് ജനങ്ങൾക്ക് അസഹ്യത ഉളവാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നവരെയും സ്ഥലത്തുനിന്ന് നീക്കം ചെയ്യുന്നതും കർശന നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്.
Alappuzha
ആലപ്പുഴ: 22ന് പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ആവേശത്തിന് മാറ്റുകൂട്ടി വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) സി. പ്രേംജി മത്സരം ഉദ്ഘാടനം ചെയ്തു.
ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരം കാണാനും ആസ്വദിക്കാനും നിരവധി വഞ്ചിപ്പാട്ട് പ്രേമികളാണ് എത്തിയത്.
വഞ്ചിപ്പാട്ടിന്റെ താളത്തിനൊപ്പം കൈയടിച്ചും ആർപ്പോ വിളിച്ചും വഞ്ചിപ്പാട്ട് പ്രേമികൾ കൂടെചേർന്നപ്പോൾ ജോൺസ് ഗ്രൗണ്ട് അക്ഷരാർഥത്തിൽ വള്ളംകളിയുടെ ആവേശത്തിലായി. കുട്ടനാട്, ആറന്മുള, വെച്ച് പാട്ട് എന്നീ ശൈലികളിലാണ് മത്സരങ്ങൾ നടന്നത്.
ജില്ലയ്ക്കു പുറത്തുനിന്നുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കാനെത്തി. മുൻ എംഎൽഎ സി.കെ. സദാശിവൻ അധ്യക്ഷനായി. ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയറുമായ പി.എസ്. വിനോദ്, റെയ്സ് കമ്മിറ്റിയംഗങ്ങളായ ജോസ് കാവനാട്, കെ.എ. പ്രമോദ്, എ.വി. മുരളി എന്നിവർ പ്രസംഗിച്ചു. പ്രഫ. നെടുമുടി ഹരികുമാർ, അഭിലാഷ്, ഡോ. ബിച്ചു എക്സ് മലയിൽ എന്നിവരായിരുന്നു വിധികർത്താക്കൾ.
സമാപന സമ്മേളനം ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം പി. സതിദേവി അധ്യക്ഷയായി. സമ്മാനദാനം മുൻ എംഎൽഎ കെ.കെ. ഷാജു നിർവഹിച്ചു.
Alappuzha
ചാരുംമൂട്: പാടങ്ങളും പറമ്പുകളും പൂക്കളുംകൊണ്ട് സമ്പന്നമായ ഓണാട്ടുകര പ്രദേശം പ്രൗഢഗംഭീരമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. ഓണച്ചന്തകളും കാർഷിക വിളവെടുപ്പുകളും സജീവമാകുന്നതോടെ നാടാകെ ഉത്സവത്തിമിർപ്പിലാണ്. ഓണത്തെവരവേൽക്കാനായി ഓണാട്ടുകരയിലെ കാർഷിക വിപണികൾ സജീവമായി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഓണസദ്യയൊരുക്കാൻ ടൺ കണക്കിനു പച്ചക്കറികളാണ് ചാരുംമൂട് കൃഷി അസി. ഡയറക്ടർ ഓഫീസിന്റെ പരിധിയിൽനിന്നുള്ള വിപണികളിൽനിന്ന് കയറ്റിയയ്ക്കുന്നത്. പാലമേൽ, നൂറനാട്, താമരക്കുളം, ചുനക്കര, വള്ളികുന്നം, ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്തുകളാണ് ഓഫീസിന്റെ പരിധിയിൽ വരുന്നത്. ഓണവിപണി ലക്ഷ്യമാക്കി 350 ഹെക്ടറിലാണ് കൃഷിയിറക്കിയിരുന്നത്. ഇതിൽ ഭരണിക്കാവ് ഗ്രാമ പഞ്ചായത്തിൽ മാത്രമാണ് പച്ചക്കറിക്കൃഷി കുറവുള്ളത്.
നാടൻ കാർഷിക വിഭവങ്ങളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇതോടൊപ്പം മറ്റു കാർഷിക വിഭവങ്ങളും വിപണികളിലെത്തിക്കുന്നുണ്ട്. കൃഷിവകുപ്പിന്റെ മേൽനോട്ടത്തിലുള്ള എ ഗ്രേഡ് ക്ലസ്റ്റർ ലേലവിപണികളാണ് പാലമേൽ, താമരക്കുളം, വള്ളികുന്നം, ചുനക്കര, നൂറനാട് പഞ്ചായത്തുകളിലുള്ളത്. ഇതുകൂടാതെ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ (വിഎഫ്പിസികെ) നേതൃത്വം നൽകുന്ന സ്വാശ്രയ കർഷക വിപണികൾ തത്തംമുന്നയിലും കണ്ണനാകുഴിയിലും താമരക്കുളത്തും പ്രവർത്തിക്കുന്നുണ്ട്. കർഷകരിൽനിന്നു മികച്ച വിലനൽകിയാണ് വിപണികളിൽ പച്ചക്കറികളും കാർഷികവിഭവങ്ങളും സംഭരിക്കുന്നത്. ഏത്തയ്ക്ക, ചേന, ചേമ്പ്, ഇഞ്ചി, മത്തൻ, വെള്ളരി, പടവലം, തടിയൻ കായ, കുമ്പളങ്ങ, സാലഡ് വെള്ളരി, പയർ, പാവൽ എന്നിവയാണ് പ്രധാനമായും വിപണികളിലെത്തുന്നത്.
വിവിധ ബ്ലോക്കുകളിലേക്കും ഹോർട്ടികോർപ്പിന്റെ സംഭരണകേന്ദ്രങ്ങളിലേക്കുമാണ് പച്ചക്കറികൾ കയറ്റിവിടുന്നത്. വരുംദിവസങ്ങളിലും പച്ചക്കറിസംഭരണം തുടരും. നൂറനാട്, പാലമേൽ പഞ്ചായത്തുകളിലെ കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കുന്നതിനാണ് വിഎഫ്പിസികെയുടെ സഹകരണത്തോടെ തത്തംമുന്ന സ്വാശ്രയ കർഷകവിപണി പ്രവർത്തിക്കുന്നത്. ഓണത്തിനായി ഇവിടേക്ക് പച്ചക്കറികളും ഏത്തക്കുലകളും ധാരാളം എത്തിക്കൊണ്ടിരിക്കുന്നു. സമിതിയിലെ അംഗങ്ങളായ കർഷകരിൽനിന്ന് ഉത്പന്നങ്ങൾ മികച്ച വിലനൽകിയാണ് സംഭരിക്കുന്നത്. പൊതുവിപണി വിലയെക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്നത്.
Alappuzha
ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ടു ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചതിന്റെ ത്രില്ലിലാണ് അർത്തുങ്കൽകാരി കുഞ്ഞുമോൾ ബെന്നി. ലഹരിക്കെതിരേ മാർഗംകളിപാട്ട് എഴുതി 40 ഓളം ദേവാലയങ്ങളിലും വിവാഹ ചടങ്ങുകളിലും ദൃശ്യാവിഷ്കാരം നടത്തി ലഹരിവിരുദ്ധ സന്ദേശ പ്രചാരണത്തിന് നേതൃത്വം നൽകിയതിനാണ് വീട്ടമ്മയെ ആഭ്യന്തരമന്ത്രി അഭിനന്ദിച്ചത്.
തീരദേശ മിഷൻ എന്ന സംഘടനയുടെ പ്രചോദനമാണ് പാട്ട് എഴുതാൻ കാരണമായതെന്ന് കുഞ്ഞുമോൾ പറയുന്നു. അരീപ്പറമ്പ് സെന്റ് സെബാസ്റ്റ്യൻ ഇടവകാംഗം പത്താം ക്ലാസുകാരി അമല കെ. സോജിയാണ് പാട്ട് പാടിയത്. അർത്തുങ്കൽ സെന്റ് ജോർജ് പള്ളി, അർത്തുങ്കൽ ബസിലിക്ക പള്ളി, തൊട്ടടുത്തുള്ള ചേന്നവേലി പള്ളി എന്നിവിടങ്ങളിൽനിന്നായി ഇരുപതോളം കുട്ടികൾ മാർഗംകളി അവതരിപ്പിക്കാൻ അരങ്ങത്തുണ്ട്. തീരദേശ മിഷൻ എന്ന സംഘടനയുടെ കോ-ഓർഡിനേറ്റർ സാബു കാക്കരിയിലാണ് എല്ലാ സഹായങ്ങളും ചെയ്തത്. കൂട്ടത്തിൽ എടുത്തു പറയേണ്ട ഒരാൾ ഷേർലി ബാബു ആണ്. മാർഗംകളി കൂടാതെ ലഹരിക്കെതിരേയുള്ള സന്ദേശം ഉൾപ്പെടുത്തി തിരുവാതിര ഗാനത്തിനും കുഞ്ഞുമോൾ രചന നിർവഹിച്ചിട്ടുണ്ട്.
Alappuzha
ഹരിപ്പാട്: കരുവാറ്റ കൊലപാതകത്തിൽ പോലീസിനെ തുടക്കം മുതൽ വഴിതെറ്റിക്കാൻ പ്രതികൾ മുൻകൂട്ടി ഒരേ തിരക്കഥ തയാറാക്കിയിരുന്നെന്ന നിർണായക വിവരം പുറത്ത്. പോലീസിന്റെ പിടിയിലായാൽ ചോദ്യം ചെയ്യലിനെ എങ്ങനെ നേരിടണമെന്നും എന്ത് മൊഴി നൽകണമെന്നും ഇവർ നേരത്തേ തന്നെ പ്ലാൻ ചെയ്തിരുന്നു. കൊല്ലത്തെ മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നാണ് മൂന്ന് ആൺകുട്ടികളെയും പ്രത്യേക അന്വേഷണ സംഘം ഒരേസമയം പിടികൂടിയത്. പരസ്പരം ബന്ധപ്പെടാൻ സമയം ലഭിക്കാതിരുന്നിട്ടും മൂവരും പോലീസിന് മുന്നിൽ ഒരേ കള്ളക്കഥ തന്നെ ആവർത്തിച്ചു. പെൺകുട്ടിക്ക് വയറ്റിൽ മുഴയുണ്ടെന്നും ഇതിന്റെ സർജറിക്കായി പണം നൽകാനാണ് തങ്ങൾ ഹരിപ്പാട്ട് എത്തിയതെന്നുമായിരുന്നു ഇവരുടെ മൊഴി. തങ്ങൾ പണം നൽകി തിരികെ പോയതല്ലാതെ കൊലപാതകത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന രീതിയിലാണ് ഇവർ ചോദ്യം ചെയ്യലിൽ പ്രതികരിച്ചത്.
സംഭവത്തിന് ശേഷം കൊലപാതക സംശയം പിതാവിലേക്ക് തിരിച്ചുവിട്ട് പോലീസിനെ തെറ്റിധരിപ്പിക്കാൻ 13 വയസുകാരിയും ശ്രമിച്ചിരുന്നു. ഇത്തരത്തിൽ പോലീസിനെ വട്ടംകറക്കാൻ പ്രതികൾ മുൻകൂട്ടി തയാറാക്കിയ എല്ലാ പഴുതുകളും ഒടുവിൽ സൈബർ സെൽ ശേഖരിച്ച ശാസ്ത്രീയ തെളിവുകൾക്ക് മുന്നിലാണ് തകർന്നടിഞ്ഞത്. ഫോൺ ടവർ ലൊക്കേഷനുകളും കൃത്യമായ സമയക്രമവും നിരത്തി പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾക്ക് ഒടുവിൽ കുറ്റം സമ്മതിക്കേണ്ടി വന്നു.
പോലീസിന് വെല്ലുവിളി ഏറെ
കേസിൽ അറസ്റ്റിലായവർ പ്രായപൂർത്തിയാകാത്തവരാണ് എന്നത് പോലീസിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മുതിർന്ന ഒരാൾക്ക് നുഴഞ്ഞുകയറാൻ സാധിക്കാത്ത വെന്റിലേഷൻ വഴിയാണ് മൂവർ സംഘം അകത്തുകടന്നത്. കൃത്യത്തിന് ശേഷം മുൻവാതിൽ അകത്തുനിന്ന് പൂട്ടി രക്ഷപ്പെട്ടതും പരിചയസമ്പന്നരായ മോഷ്ടാക്കളെപ്പോലെ വിരലടയാളം മായ്ക്കാൻ മുളകുപൊടി വിതറിയതുമെല്ലാം ആദ്യത്തെ കുറ്റകൃത്യമല്ല എന്ന സംശയത്തിലേക്കാണ് പോലീസിനെ നയിക്കുന്നത്. പ്രതികൾ പ്രായപൂർത്തിയാകാത്തവരായതിനാൽ ചോദ്യം ചെയ്യലും കസ്റ്റഡിയിൽ വയ്ക്കുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടാകും. ബലപ്രയോഗവും പാടില്ലെന്നും കുറ്റം ഉറപ്പുവരുത്തിയ ശേഷമേ കസ്റ്റഡി നടപടികളിലേക്ക് കടക്കാവൂ എന്നും ഡിഐജിയും ജില്ലാ പോലീസ് മേധാവിയും കർശന നിർദേശം നൽകിയിട്ടുണ്ട്.
Alappuzha
കായംകുളം: ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കായംകുളം പട്ടണത്തിൽ ആവിഷ്കരിച്ച ഗതാഗത പരിഷ്കാരങ്ങൾ ഫലം കാണാതെ പേരിൽ ഒതുങ്ങി. കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ കണ്‍വീനറായുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുമ്പ് പട്ടണത്തിൽ ഗതാഗത പരിഷ്കാരം നടപ്പിലാക്കിയത്, എന്നാൽ ഇത് ഫലം കണ്ടില്ലെന്നുമാത്രമല്ല കുരുക്ക് അഴിയാതെ പട്ടണം ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടുകയാണ്. ഓണത്തിന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതും കാര്യക്ഷമമായി നടപ്പാക്കാൻ അധികൃതർക്ക് കഴിയാതെ വരികയാണ്. ലിങ്ക് റോഡിലാണ് ഗതാഗതക്കുരുക്ക് കൂടുതലുള്ളത്. കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് ജംഗ്ഷൻ മുതല്‍ കോടതി റോഡ്- പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെ മെയിൻ റോഡുവരെയും ലിങ്ക് റോഡ്, പാര്‍ക്ക് ജംഗ്ഷൻ മുതല്‍ വടക്കോട്ട് മേടമുക്കുവരെയും വണ്‍വേ സംവിധാനം ആയിരുന്നു പ്രധാന പരിഷ്കാരം.
ലിങ്ക് റോഡിന്റെ പടിഞ്ഞാറുഭാഗം, ലിങ്ക് റോഡില്‍നിന്ന് കിഴക്കോട്ടുള്ള റോഡിന്റെ വലതുവശം, മെയിൻ റോഡിന്റെ പടിഞ്ഞാറുഭാഗം, പാര്‍ക്ക് ജംഗ്ഷനിൽനിന്ന് മേടമുക്കുവരെയുള്ള റോഡിന്റെ ഇടതുവശം, മുക്കവല വരെയുള്ള റോഡിന്റെ കിഴക്കുവശം എന്നിവിടങ്ങളില്‍ മാത്രം പാർക്കിംഗ് അനുവദിക്കാനും പോലീസ് സ്റ്റേഷന് മുതല്‍ വടക്കോട്ടുള്ള റോഡില്‍ പാർക്കിംഗ് നിരോധിക്കാനുമായിരുന്നു തീരുമാനം.
തീരുമാനം നടപ്പാക്കുന്നതിനു പോലീസ് തുടക്കത്തില്‍ നടപടികൾ സ്വീകരിച്ചെങ്കിലും പിന്നീട് കാര്യക്ഷമമായി നടപടി സ്വീകരിച്ചില്ലെന്നാണ് ഉയരുന്ന ആക്ഷേപം. ഓരോ റോഡിലും കൃത്യമായി പാർക്കിംഗ് ഏരിയ നിശ്ചയിച്ചു നല്‍കാതെ അനധികൃത പാർക്കിംഗിന് പിഴ ഈടാക്കി തടിതപ്പുന്ന സമീപനമാണ് പോലീസ് പലപ്പോഴും സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
ടീം ചാരിറ്റി ഡിവൈഎസ്പിക്കു നിവേദനം നൽകി
കായംകുളം: നഗരത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ടീം ചാരിറ്റി ഭാരവാഹികൾ കായംകുളം ഡിവൈഎസ്പിക്കു നിവേദനം നൽകി.
കായംകുളം മുനിസിപ്പൽ റോഡ്, റെയിൽവേ ഓവർബ്രിഡ്ജ് റോഡ്, മാർക്കറ്റ് റോഡ്, ലിങ്ക് റോഡ് എന്നിവിടങ്ങളിൽ ദിവസേന ഉണ്ടാകുന്ന ഗതാഗത തടസം യാത്രക്കാരേയും വ്യാപാരികളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ടീം ചാരിറ്റി പ്രസിഡന്റ് ഷഫീഖ്, സെക്രട്ടറി അബു ജനത കോ-ഓർഡിനേറ്റർ എ.എച്ച്.എം. ഹുസൈൻ തുടങ്ങിയവർ ചേർന്നാണ് നിവേദനം നൽകിയത്.
കായംകുളം നഗരത്തിലെ വഴിയോരക്കച്ചവടം ഒഴിവാക്കും: നഗരസഭാ ചെയർമാൻ
കായംകുളം: നഗരത്തിലെ ടിബി റോഡ്, ലിങ്ക് റോഡ്, മെയിൻ റോഡ്, കോടതി റോഡ് ഭാഗങ്ങളിൽ ഗതാഗത തടസം സൃഷ്ടിച്ച് നടത്തിവരുന്ന വഴിയോര കച്ചവടക്കാരെ ഒഴിവാക്കുവാൻ നഗരസഭാ ഉദ്യോഗസ്ഥർക്കും പോലീസിനും നിർദേശം നൽകിയതായി ചെയർമാർ ശരത് ലാൽ അറിയിച്ചു.
ഈ റോഡുകളിൽ വാഹന പാർക്കിംഗ് നടത്തുന്നവർക്കെതിരേയും പോലീസ് കേസെടുക്കും. ഓണത്തിരക്കിൽ ഗുരുതരമായ ഗതാഗതക്കുരുക്കാണ് ടൗണിലെ പ്രധാന റോഡുകളിൽ ഉണ്ടായിട്ടുള്ളതെന്നും ചെയർമാൻ പറഞ്ഞു.
Alappuzha
ചേർത്തല: ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് രണ്ട് പുതിയ പ്രിയദർശിനി സർവീസുകൾകൂടി തുടങ്ങി. ചൊവ്വാഴ്ച രാവിലെ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രജിത അധ്യക്ഷത വഹിച്ചു. ചേർത്തലയിൽന്ന് ശക്തീശ്വരം- വളമംഗലം - തുറവൂർ ചാവടി വഴി തോപ്പുംപടിക്കും മറ്റൊരു ബസ് ചേർത്തലയിൽനിന്ന് പള്ളിപ്പുറം ഒറ്റപ്പുന്ന - ശാന്തിക്കവല - തൃച്ചാറ്റുകുളം - അരൂക്കുറ്റി വഴി തോപ്പുംപടിക്കുമാണ് ഓടിത്തുടങ്ങിയത്.
രാവിലെയും വൈകുന്നേരവുമുള്ള തിരക്കിൽ വലഞ്ഞിരുന്ന യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാണ്.
Alappuzha
ചേർത്തല: ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയുടെ പുതിയ കെട്ടിടത്തിലേക്കുള്ള ഹൈടെൻഷൻ വൈദ്യുതി കണക്ഷന്റെ ഉദ്ഘാടനം പി. പ്രസാദ് എംഎൽഎ നിർവഹിച്ചു. ചേർത്തല നഗരസഭാ ചെയർമാന് എസ്. സോബിൻ അധ്യക്ഷത വഹിച്ചു. പുതിയ കെട്ടിടത്തിലേക്ക് തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനായി 2,31,95,528 രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. കിഫ്ബി വിഹിതമായ 1.98 കോടി രൂപയും ചേർത്തല നഗരസഭയുടെ വിഹിതമായ 33.75 ലക്ഷം രൂപയും ഉപയോഗിച്ചാണ് വൈദ്യുതി കണക്ഷൻ സജ്ജമാക്കിയത്.
കെട്ടിട നിർമാണം പൂർത്തിയായതിനെത്തുടർന്ന് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റും. ആദ്യഘട്ടത്തിൽ ഭാഗികമായ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും തുടർന്ന് മുഴുവൻ വിഭാഗങ്ങളും പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റുമെന്നും എംഎൽഎ പറഞ്ഞു.
ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. ആമിന, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് എസ്. സനീഷ്, വൈസ് ചെയർപേഴ്സൺ വത്സലകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന അജി, സിഡിഎസ് ചെയർപേഴ്സൺ പി. ജ്യോതിമോൾ, വാർഡ് കൗൺസിലർ ഡി. ജ്യോതീഷ്, ആർഎംഒ ഡോ. അജ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.
Alappuzha
അമ്പലപ്പുഴ: ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടച്ചിട്ട അത്യാസന്ന തീവ്രപരിചരണ വിഭാഗം വീണ്ടും പ്രവർത്തനമാരംഭിച്ചു.
എയർ ഹാൻഡ്ലിംഗ് യൂണിറ്റിൽ കപ്പാസിറ്റർ കത്തിയതിനെത്തുടർന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. തകരാര്‍ പരിഹരിച്ചശേഷം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മുതലാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടിവന്നത്. കപ്പാസിറ്റർ കത്തി പുക ഉയർന്നതിനാല്‍ രോഗികളെ മറ്റ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. പി.എൽ. ലക്ഷ്മിയുടെ ഇടപെടലിലാണ് തകരാര്‍ അടിയന്തരമായി പരിഹരിക്കാനായത്.
തകരാര്‍ പരിഹരിച്ചശേഷം ശുചീകരിച്ച് അണുനശീകരണം നടത്തിയശേഷമാണ് തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. അടച്ചിടേണ്ടിവന്നെങ്കിലും രോഗികള്‍ക്ക് ചികിത്സാ സംബന്ധമായ ബദൽ സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നു.
പൂർണമായും സുരക്ഷിതമാക്കിയ ശേഷമാണ് തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചതെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ.പി.എൽ. ലക്ഷ്മി അറിയിച്ചു.
Alappuzha
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന് വള്ളത്തിന്റെ പേര് പ്രവചിച്ച് സമ്മാനം നേടാം. നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് ആലപ്പുഴ പാലത്ര ഫാഷന്‍ ജ്വല്ലറി സ്പോണ്സര് ചെയ്യുന്ന പി.ടി. ചെറിയാന് സ്മാരക കാഷ് അവാര്‍ഡ്-10,001 രൂപ സമ്മാനമായി ലഭിക്കും.
ചുണ്ടന്‍വള്ളങ്ങളുടെ ഫൈനലില്‍ ഒന്നാമത് ഫിനിഷ് ചെയ്ത് നെഹ്റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്റെ പേര്, എന്‍ട്രി അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ തപാൽ കാർഡിൽ എഴുതിയാണ് അയയ്ക്കേണ്ടത്. ഒരാള്‍ക്ക് ഒരു വള്ളത്തിന്റെ പേര് മാത്രമേ പ്രവചിക്കാനാകൂ. ഒന്നിലധികം പേരുകള്‍ അയയ്ക്കുന്നവരുടെ എന്‍ട്രികള്‍ തള്ളിക്കളയും. കാർഡിൽ നെഹ്റു ട്രോഫി പ്രവചനമത്സരം- 2026 എന്നെഴുതണം. 21ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കുന്ന എന്‍ട്രികളാണ് പരിഗണിക്കുക. വിലാസം: കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്, ആലപ്പുഴ- 688001. ഫോണ്‍. 0477-2251349.
വള്ളംകളി എക്സ്പ്രസ് യാത്ര തുടങ്ങി
ആലപ്പുഴ: വള്ളംകളിയുടെ ആവേശം കരയിലെത്തിച്ച് വള്ളംകളി എക്സ്പ്രസ് യാത്ര തുടങ്ങി. വള്ളംകളിയുടെ പ്രചാരണാര്‍ഥം പബ്ലിസിറ്റി കമ്മിറ്റി തയാറാക്കിയ പ്രചാരണ വാഹനമായ വള്ളംകളി എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഷാജി വി. നായർ നിർവഹിച്ചു. വാഹനത്തിൽ വള്ളംകളിയുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം, വള്ളംകളി ചരിത്ര ഫോട്ടോ പ്രദർശനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞകാല നെഹ്റുട്രോഫി മത്സരങ്ങളിലെ പ്രധാന ദൃശ്യങ്ങൾ പ്രദർശനത്തിൽ കാണാം. ഇന്നലെ ആരംഭിച്ച് 22 വരെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും സമീപ ജില്ലകളിലും വള്ളംകളി എക്സ്പ്രസ് പര്യടനം നടത്തും. സന്ദർശകർക്ക് ബസിനുള്ളിൽ കയറി പ്രദർശനം കാണാൻ പ്രത്യേക കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കും. ഉദ്ഘാടന ചടങ്ങിൽ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എ.എം. നൗഫൽ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി. പ്രദീപ്, കെ. നാസർ, പി.കെ. ബൈജു, രമേശൻ ചെമ്മാപറമ്പിൽ, അബ്ദുൽ സലാം ലബ്ബ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, തുടങ്ങിയവർ പങ്കെടുത്തു.
Alappuzha
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്കു മുന്നോടിയായി ആലപ്പുഴയുടെ നഗരഹൃദയത്തിൽ അരങ്ങേറിയ സാംസ്കാരിക ഘോഷയാത്ര ആവേശകരമായ ജനപങ്കാളിത്തം കൊണ്ടും വർണശബളമായ കാഴ്ചകൾ കൊണ്ടും ശ്രദ്ധേയമായി. നഗരസഭ അങ്കണം മുതൽ മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ട് വരെയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.
ജില്ലാ ഭരണകേന്ദ്രത്തിന്റെയും നഗരസഭയുടെയും ജില്ലാ ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിൽ കൾച്ചറൽ കമ്മിറ്റി സംഘടിപ്പിച്ച ഘോഷയാത്ര ജില്ലാ കളക്ടർ ഷാജി വി. നായർ ഫ്ലാഗ് ഓഫ് ചെയ്തു. ഓണത്തിന്റെ തനിമയും കേരളീയ കലാരൂപങ്ങളുടെ വൈവിധ്യവും നെഹ്റു ട്രോഫിയുടെ ആവേശവും ഒരുമിക്കുന്നതായിരുന്നു ഘോഷയാത്ര. തെയ്യം, പുലിക്കളി, കാവടിയാട്ടം, ഗരുഡൻ പൈറ്റ്, വഞ്ചിപ്പാട്ട് തുടങ്ങിയ പരമ്പരാഗത കേരളീയ കലാരൂപങ്ങളും ശിങ്കാരിമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും ആവേശകരമായ താളമേളങ്ങളും അമ്മൻകുടം, ബാൻഡ് സെറ്റ്, നാസിക് ധോൽ എന്നിവയും അണിനിരന്നപ്പോൾ വഴിയോരങ്ങളിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് കാണികൾക്ക് അത് അവിസ്മരണീയമായ അനുഭവമായി മാറി. തുടർന്ന് മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ടിൽ സാംസ്കാരിക ഘോഷയാത്രയുടെ സമാപന സമ്മേളനം നടന്നു.
ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി നാടിന്റെ ഒരുമയും സ്നേഹവും വിളിച്ചോതുന്ന ജനകീയോത്സവമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ പറഞ്ഞു.
നെഹ്റുട്രോഫി വള്ളംകളി സാംസ്കാരിക ഘോഷയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ് അധ്യക്ഷയായി. നഗരസഭാ വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ, സ്ഥിരം സമിതി അധ്യക്ഷരായ സി. ജ്യോതിമോൾ, എൽ. മായ രാജേന്ദ്രൻ, രശ്മി കെ. തങ്കപ്പൻ, എ. എം. നൗഫൽ, എസ്. ഫൈസൽ, കൾച്ചറൽ കമ്മിറ്റി കൺവീനർ അഡ്വ.ആർ.ആർ. ജോഷി രാജ്, കൾച്ചറൽ കമ്മിറ്റി പ്രോഗ്രാം കോ-ഓർഡിനേറ്റർ വി.ജി. വിഷ്ണു , നഗരസഭാംഗങ്ങളായ ബെന്നി ജോസഫ്, ബിജി ശങ്കർ, ബീന കൊച്ചുബാവ, സാഹിലമോൾ, രാധാകൃഷ്ണൻ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ പ്രഫ. നെടുമുടി ഹരികുമാർ, എ.എൻ. പുരം ശിവകുമാർ, എബി തോമസ് എന്നിവർ പ്രസംഗിച്ചു.
നെഹ്റു ട്രോഫി ജലോത്സവത്തിനും ഓണാഘോഷത്തിനും മുന്നോടിയായി 21 വരെയും 23, 24 തീയതികളിലും ആലപ്പുഴയുടെ നഗരസായാഹ്നങ്ങളെ കലാസാന്ദ്രമാക്കുന്നതിനായി മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ടിൽ വിവിധങ്ങളായ കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
നെഹ്റുട്രോഫിക്ക് ഇനി മൂന്നുനാൾ
ചമ്പക്കുളം: വള്ളംകളി എന്നതിനേക്കാൾ നെഹ്റു ട്രോഫി ഒരു സാംസ്കാരിക ഉത്സവമാണ്. കുട്ടനാട്ടിലെ ജനങ്ങൾക്ക്, ഓരോ വള്ളംകളി വിജയവും നാടിന്റെ അഭിമാനത്തിന്റെ പര്യായമാണ്. വർഷം മുഴുവൻ നാട് ആഘോഷിക്കുന്ന ഒന്നാണ് നെഹ്റു ട്രോഫി വിജയം.
മൂലം വള്ളംകളി മുതൽ നെഹ്റു ട്രോഫിക്കുള്ള ഒരുക്കം ആരംഭിക്കുമായിരുന്നു. ഒന്നരമാസത്തോളം നീളും ടീം തെരഞ്ഞെടുപ്പ് മുതൽ വള്ളംകളി വരെയുള്ള ആഘോഷം. നേതൃത്വം കൊടുക്കാൻ മിടുക്കരായ സംഘാടകരും. കായലിലും കൃഷിയിടത്തിലും ജോലിയെടുക്കുന്നവർ ചുണ്ടൻ വള്ളത്തിൽ പരിശീലനം നടത്താൻ ഉച്ചകഴിഞ്ഞ് പണിനിർത്തി നേരത്തെ എത്തും. വള്ളപ്പുരയിലോ ഏതെങ്കിലും പ്രമാണിയുടെ വീട്ടിലോ ഭക്ഷണം ഒരുക്കും. നാട്ടുപ്രമാണിമാരുടെ ശേഷിക്കും മഹിമയ്ക്കും അനുസരിച്ച് മത്സരിച്ചാണ് സദ്യ നല്‍കുന്നത്.
ഒരു കരയെ ജാതി, മത, സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ഒരു ചരടിൽ കോർക്കുന്ന ഒന്നാണ് നെഹ്റു ട്രോഫി ജലമേള. നെഹ്റു ട്രോഫി വെറുമൊരു മത്സരമല്ല, കേരളത്തിന്റെ ആത്മാവിനെ ലോകത്തിന് മുന്നിൽ തുറന്നുവയ്ക്കുന്ന ഉത്സവമാണ്.
വഞ്ചിപ്പാട്ട് മത്സരം: ഇന്ന്
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നടത്തുന്ന വഞ്ചിപ്പാട്ട് മത്സരം ഇന്നു രാവിലെ എട്ടിന് എ.ഡി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഷാജി വി. നായർ പതാക ഉയർത്തും. സി.കെ. സദാശിവൻ അധ്യക്ഷനാകും കെ.കെ. ഷാജു പ്രസംഗിക്കും.
Alappuzha
ചേര്‍ത്തല: കോക്കമംഗലം മാര്‍ത്തോമാ തീര്‍ഥാടന ദേവാലയത്തിന്റെ കപ്പേളയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. കോക്കമംഗലം പള്ളിയുടെ ഭാഗമായ സെന്റ് ആന്റണീസ് കപ്പേളയുടെ മുന്നില്‍ സ്ഥാപിച്ച നേര്‍ച്ചപ്പെട്ടിയിലെ പണമാണ് അപഹരിക്കപ്പെട്ടത്. 17ന് രാവിലെയാണ് നേര്‍ച്ചപ്പെട്ടിയിലെ പണം നഷ്ടപ്പെട്ടതായി പള്ളി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
ഇതുസംബന്ധിച്ച് പള്ളി അധികൃതര്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ കണ്ടുപിടിക്കണമെന്ന് വികാരി ഫാ. ജോമോന് പാലിയക്കരയും കൈക്കാരന്മാരായ തോമസ് വട്ടച്ചിറയും ലിജോ പള്ളിക്കരയും ആവശ്യപ്പെട്ടു.
Alappuzha
ചാരുംമൂട്: സ്വർണപ്പണയ വായ്പയുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ ജീവനക്കാരി അറസ്റ്റിൽ. ചുനക്കര കോമല്ലൂർ പുത്തൻചന്തയിലെ ശ്രീലകം ഫിനാൻസിലെ ജീവനക്കാരി ചുനക്കര നടുവിലേ മുറിയിൽ മണക്കാട്ടുശേരിൽ സജു തങ്കച്ചന്റെ ഭാര്യ ടിനു തമ്പാൻ (38) ആണ് പോലീസ് പിടിയിലാത്.
പൊതുജനങ്ങളിൽനിന്നും പണയമായി സ്വീകരിച്ച സ്വർണം തിരിമറി നടത്തി കോടികൾ തട്ടിയ കേസിലെ രണ്ടാം പ്രതിയാണിവർ. ശ്രീലകം ഫിനാൻസ് ഉടമ രാധാകൃഷ്ണനും യുവമോർച്ച നേതാവായ രാഹുൽ രാധാകൃഷ്ണനും അറസ്റ്റിലായ ജീവനക്കാരി ടിനു തമ്പാനും ചേർന്ന് സ്ഥാപനത്തിൽ ആളുകൾ പണയം വച്ച സ്വർണാഭരണങ്ങൾ തിരിമറി നടത്തി കോടികൾ തട്ടിയെടുത്തു എന്നാണ് കേസ്.
കായംകുളത്തെ ബന്ധുവീട്ടിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതിയെ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന്റെ നിർദേശാനുസരണം ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ കുറത്തികാട് എസ്ഐ ഉദയ കുമാർ, എഎസ്ഐ സജുമോൾ, സിപിഒമാരായ സുന്ദരേശൻ, ശ്യാം കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
ഫിനാൻസ് ഉടമ രാധാകൃഷ്ണനും യുവമോർച്ച നേതാവായ രാഹുൽ രാധാകൃഷ്ണനും ഒളിവിലാണ്. കറ്റാനം ഭരണിക്കാവ് സ്വദേശിനി സുമ വിനോദ് ചെങ്ങന്നൂർ ഡിവൈഎസ്പിക്കു നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്. ഇതിനുശേഷം ഫിനാൻസ് അടച്ചുപൂട്ടി സൗഹൃദം മുതലാക്കി മറ്റു ധനകാര്യസ്ഥാപനങ്ങളിൽ പണയം വച്ചിരുന്ന സ്വർണ ഉരുപ്പടികൾ കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത് ശ്രീലകം ഫിനാൻസിലേക്ക് മാറ്റിവെപ്പിച്ചാണ് തട്ടിപ്പു നടത്തിയതെന്നാണ് കേസ്. പണയം തിരികെയെടുക്കാൻ ചെല്ലുമ്പോൾ അവധിപറഞ്ഞ് ആളുകളെ മടക്കിവിടും.
വായ്പത്തുകയുംപലിശയും തിരിച്ചടച്ചവർക്കും സ്വർണ ഉരുപ്പടികൾ നൽകാതെ അവധി പറഞ്ഞു തിരിച്ചയക്കുകയായിരുന്നെന്ന് പരാതിക്കാർ പോലീസിന് മൊഴി നൽകി. സുമ വിനോദിന്റെ 52 പവൻ സ്വർണ ഉരുപ്പടികളാണ് ഒരുവർഷത്തിനുള്ളിൽപണയം വച്ചത്. സൗഹൃദം മുതലാക്കി ഫിനാൻസിലെ ജീവനക്കാരി ടിനു ആറുലക്ഷം രൂപ കടമായും വാങ്ങിയെടുത്തെന്ന് സുമ പരാതിയിൽ പറഞ്ഞു. ആറുലക്ഷം രൂപയുടെ പണയമാണ് സുബീന എന്ന വീട്ടമ്മ വെച്ചത്. വായ്പത്തുകയും പലിശയും മേയ് മാസം അടച്ചിട്ടും പണയ ഉരുപ്പടി നൽകാതെ അവധി പറയുകയായിരുന്നു. മറ്റൊരു സ്ഥാപനത്തിൽ വച്ചിരുന്ന സരസ്വതിയമ്മയുടെ നാലു പവന്റെ ഉരുപ്പടികളാണ് ഇവിടേക്ക് മാറ്റിവയ്പ്പിച്ചത്.
ഇതിൽ 80,000 രൂപ സരസ്വതിയമ്മ തിരിച്ചടച്ചതായും പറഞ്ഞു. തട്ടിപ്പിനിരയായ നരവധി ആളുകളുടെ പരാതി ഇതിനോടകം പോലീസിന് ലഭിച്ചിട്ടുണ്ട്.
Alappuzha
മണ്ണഞ്ചേരി: യുവാവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പഞ്ചായത്ത് രണ്ടാം വാർഡ് പാപ്പാളി പനയിൽ ജംഗ്ഷന് സമീപം വലിയ വീട്ടിൽ ശിവദാസിന്റെ മകൻ ഷിൻ ദാസിനെ (26) ആണ് മരിച്ച നിലയിൽ ദുബായ് പോലീസ് മോർച്ചറിയിൽ കണ്ടെത്തിയതായി നാട്ടിൽ ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ദുബായിൽ എക്സ്പേർട്ട് പ്ലസ് എന്ന റിക്രൂട്ടിംഗ് കമ്പനിയിൽ ആറുമാസം മുമ്പ് ജോലിക്കായി പോയ ഷിൻദാസിനെപ്പറ്റി മൂന്ന്, നാല് ദിവസമായി അറിവൊന്നും ഉണ്ടായിരുന്നില്ല.
ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം ഷിൻദാസിന്റെ ബന്ധു തിരുവനന്തപുരത്തെ ദുബായ് എംബസിയിൽ രേഖാമൂലം പരാതി നൽകിയിരുന്നു. ഇതിനിടെ തിങ്കളാഴ്ച ഉച്ചയോടെ കായംകുളം സ്വദേശിയും ദുബായിൽ ജോലിനോക്കുന്നതുമായ യുവാവാണ് ഷിൻ ദാസിന്റെ മൃദദേഹം ദുബായി പോലീസിന്റെ മോർച്ചറിയിൽ സൂക്ഷിക്കുന്നതായി നാട്ടിൽ ബന്ധുകളെ അറിയിച്ചത്. തുടർന്ന് ഷിൻദാസിന്റെ സ്പോൺസറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് പിതാവ് ശിവദാസ്. ഷിംദാസ് (ബിഎസ്എഫ്) ഏക സഹോദരനാണ്.
Alappuzha
ചെങ്ങന്നൂർ: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. പാണ്ടനാട് വെസ്റ്റ് നെടുമാലിൽ പ്രസന്നന്റെ മകൻ പ്രജീഷിനെ (21) ആണ് വെൺമണി പോലീസ് അറസ്റ്റ് ചെയ്തത്.
വെൺമണി സ്വദേശിയായ പെൺകുട്ടിയുമായി വർഷങ്ങളായി പ്രണയത്തിലായിരുന്ന പ്രതി വിവാഹ വാഗ്ദാനം നൽകി പലതവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സംഭവത്തിൽ പെൺകുട്ടി വെൺമണി പോലീസിൽ പരാതി നൽകിയ വിവരമറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. മാവേലിക്കര തഴക്കര ഭാഗത്തുനിന്ന് മാന്നാർ സിഐ ഇ. അജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വെൺമണി എസ്എച്ച്ഒ എൻ.യു. അനന്തു, സിവിൽ പോലീസ് ഓഫീസർമാരായ വി. വിജേഷ്, ഷിഹാബ് സലാം, വിശാഖ് തമ്പി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Alappuzha
അമ്പലപ്പുഴ: ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാർഡ് വളഞ്ഞവഴി പുതുവൽ വിനീത്-സൂര്യ ബാബു ദമ്പതികളുടെ ഏക മകൻ തൃണവാണ് മരിച്ചത്. വൈകിട്ട് ആറോടെയായിരുന്നു അപകടം. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള തൊട്ടടുത്ത ബന്ധുവിന്റെ വീട്ടിലായിരുന്നു കുട്ടി. ഈ വീട്ടിൽനിന്ന് കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നീട് വൈകിട്ട് ആറിന് കടന്നുപോയ പാസഞ്ചർ ട്രെയിൻ തട്ടി കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Alappuzha
ചാരുംമൂട്: അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിലായി. പതിനഞ്ചോളം ക്രിമിനൽ കേസിലെ പ്രതി കുറത്തികാട് വാത്തികുളം സുമ ഭവനത്തിൽ രാഹുൽ (നന്ദുമാഷ്) ആണ് പിടിയിലായത്. ഇയാൾ രണ്ടുതവണ കാപ്പാ പ്രകാരം കരുതൽ തടങ്കലിൽ അടയ്ക്കപ്പെട്ട പ്രതിയാണെന്നും പോലീസ് പറഞ്ഞു . കുറത്തികാട് എസ്ഐ വി. ഉദയകുമാർ സിപിഒമാരായ വിഞ്ജിത്ത്, മനോജ്, ഷമീർ, അശ്വിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
Alappuzha
പൂച്ചാക്കൽ: പാണാവള്ളി-പെരുമ്പളം കായലിൽ ഒരു കാലത്ത് ജനങ്ങളുടെ ജീവനാഡിയായിരുന്നു ഐശ്വര്യം ജങ്കാർ. എന്നാൽ, ഇന്ന് ജങ്കാറിന്റെ അവസ്ഥ ആരെയും കണ്ണീരണിയിക്കുന്നതാണ്.
പെരുമ്പളം പാലം യാഥാർഥ്യമായതോടെ ജങ്കാർ സർവീസ് നിർത്തിവയ്ക്കുകയും തുടർന്ന് ജങ്കാർ അനാഥമായി പെരുമ്പളം വാത്തിക്കാട് ജെട്ടിയിൽ നങ്കൂരമിടുകയുമായിരുന്നു.
പാലം വന്നെങ്കിലും ദ്വീപ് നിവാസികൾക്ക് വാഹനം വഴി പൂത്തോട്ട ഭാഗത്തേക്ക് പോകാൻ നിലവിൽ യാതൊരു സൗകര്യവുമില്ല. നേരത്തെ വാത്തിക്കാട്-പൂത്തോട്ട റൂട്ടിൽ ജങ്കാർ സർവിസ് ഉണ്ടായിരുന്നെങ്കിലും പിന്നീടത് പിൻവലിക്കുകയായിരുന്നു. ജങ്കാറിന്റെ ഫിറ്റ്നസ് കാലാവധി അവസാനിച്ചുവെങ്കിലും സർവീസ് പുനരാരംഭിക്കുന്നതിനായുള്ള യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ഗതാഗത സൗകര്യമില്ലാതെ ജങ്കാർ വെറുതെ കിടക്കുന്നതിനാൽ ഇന്ന് നാട്ടുകാരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. കായലോരത്തെ വെയിലും കാറ്റും ലഭിക്കുന്ന ജങ്കാറിന്റെ ഡെക്ക് ഇപ്പോൾ നാട്ടുകാർ കൊപ്രയും മീനും ഉണക്കുന്ന സ്ഥലമായി മാറി. ഒരു കാലത്ത് തിരക്കേറിയ യാത്രക്കാരുണ്ടായിരുന്ന ജങ്കാറിന്റെ തട്ടിൽ ഇപ്പോൾ ഉണങ്ങുന്ന കൊപ്രയുടെയും മീനിന്റെയും ഗന്ധമാണ്.
പകൽസമയത്ത് കൊപ്ര ഉണക്കാൻ ഉപയോഗിക്കുന്ന ജങ്കാർ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെയും മദ്യ-മയക്കുമരുന്ന് സംഘങ്ങളുടെയും പ്രധാന താവളമായി മാറിയതായി നാട്ടുകാർ പറയുന്നു. അധികൃതരുടെ ശ്രദ്ധയില്ലാത്തതാണ് ഇവിടെ സാമൂഹ്യവിരുദ്ധർ തമ്പടിക്കാൻ കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു. സർവീസ് പുനരാരംഭിക്കാനോ അല്ലെങ്കിൽ ജങ്കാറിനെ സംരക്ഷിക്കാനോ അധികൃതർ തയാറാകുന്നില്ല.
Alappuzha
അമ്പലപ്പുഴ: സ്കൂൾ പരിസരം തെരുവുനായ്ക്കൾ താവളമാക്കുന്നു. ഭീതിയോടെ അധ്യാപകരും വിദ്യാർഥികളും. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പരിസരമാണ് തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറുന്നത്. സ്കൂൾ മൈതാനവും ക്ലാസ് മുറികളുടെ വരാന്തയുമൊക്കെ തെരുവുനായ്ക്കൾ കൈയടക്കിയിരിക്കുകയാണ്.
പരീക്ഷാക്കാലമായതിനാൽ ക്ലാസ് മുറികളുടെ വരാന്തകളിൽ നായ്ക്കൾ കൂട്ടമായി കിടക്കുന്നതുമൂലം വിദ്യാർഥികൾ വളരെ ഭയപ്പെട്ടാണ് ക്ലാസ് മുറികളിലെത്തുന്നത്. സ്കൂൾ ഗേറ്റ് മുതൽ തന്നെ അനേകം തെരുവുനായ്ക്കളാണ് കൂട്ടമായി അലയുന്നത്. അധ്യാപകരും ജീവനക്കാരുമെല്ലാം വളരെ ഭയപ്പെട്ടാണ് ഇവിടെ ജോലി ചെയ്യുന്നത്. ചില സമയങ്ങളിൽ കുട്ടികൾക്കു പിന്നാലെ തെരുവി നായ്ക്കൾ ഓടുന്നതും പതിവാണ്.
ഇതു കൂടാതെ പടിഞ്ഞാറെനട, ഓട്ടോറിക്ഷാ സ്റ്റാൻഡ് ഗവ. കോളജ് പരിസരം എന്നിവിടങ്ങളിലൊക്കെ തെരുവുനായ്ക്കളുടെ ശല്യം വർധിച്ചുവരികയാണ്. ഇതിനു പഞ്ചായത്ത് മുൻ കൈയെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Alappuzha
കറ്റാനം: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഇരകളാകുന്നതിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുമായി ആവിഷ്കരിച്ച സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ അധ്യയനവർഷ പ്രവർത്തനോദ്ഘാടനം കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.കുറത്തികാട് എസ്ഐ എം.എസ്. എബി ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ പൊട്ടക്ഷൻ ഗ്രൂപ്പ് ചെയർമാൻ കൂടിയായ സ്കൂൾ പ്രിൻസിപ്പൽ സി.ടി . വർഗീസ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സുനിൽ പൊന്നാലയം, കായംകുളം ഫയർ ഓഫീസർ ഷിബു ക്രിസ്റ്റഫർ, ബർസാർ ഫാ. സിൽവസ്റ്റർ തെക്കേടത്ത് എക്സൈസ് ഓഫീസർ ജി. ജയകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ജി. അൻസിസ്, കെ എസ്ഇബി എൻജിനിയർ ശ്രീജി ബി. അലക്സ്, എ. ഷിനു ജോർജ്, ജെയ്സി ജോസ്, ഗേസ് ഫിലിപ്പ്, ജോൺ കുരുവിള എന്നിവർ പ്രസംഗിച്ചു.
Alappuzha
ഹരിപ്പാട്: രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന സുകൃതം ഹരിപ്പാടും കല്ലിശേരി ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും സംയുക്തമായി സംഘടിപ്പിച്ച സൂപ്പർ സ്പെഷ്യൽറ്റി സൗജന്യ മെഡിക്കൽ ക്യാന്പിൽ ആയിരത്തോളം പേർക്ക് ചികിത്സ ലഭ്യമാക്കി. വിദഗ്ധ പരിശോധനയിൽ തെരഞ്ഞെടുക്കപ്പെട്ട 23 പേർക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തും. ക്യാന്പിൽ പങ്കെടുത്ത മുഴുവൻ രോഗികൾക്കും തുടർചികിത്സയും സൗജന്യമാണ്.
റേഡിയോളജിസ്റ്റ് ഡോ. രോഹിത് ചെന്നിത്തല ക്യാന്പ് ഉദ്ഘാടനം ചെയ്തു. സുകൃതം ചെയർമാൻ മുഞ്ഞിനാട്ട് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കാർഡിയോളജി, ഓർത്തോ, ഓങ്കോളജി, നെഫ്രോളജി, നേത്രരോഗം, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ പരിശോധനകൾക്ക് നേതൃത്വം നൽകി.
സുകൃതം ഹരിപ്പാടിനുള്ള പാലിയേറ്റീവ് ഉപകരണങ്ങൾ സ്വാഗതസംഘം ചെയർമാൻ എസ്.കെ. അനിയൻ കൈമാറി. ഫൗണ്ടേഷൻ ചെയർമാൻ സി.എസ്. മോഹനൻപിള്ള, എം.ബി.സജി, ശ്രീജാകുമാരി, ഡോ.പി.എസ്.ശ്രീശാന്ത് എന്നിവർ പ്രസംഗിച്ചു.
Alappuzha
ആലപ്പുഴ: ഓണത്തിന് മുന്നോടിയായി നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില ഈടാക്കൽ എന്നിവ തടയുന്നതിന്റെ ഭാഗമായി സംസ്ഥാന ഭക്ഷ്യ പൊതുവിതരണ-ലീഗൽ മെട്രോളജി-ഭക്ഷ്യ സുരക്ഷാവകുപ്പ് എന്നിവ സംയുക്തമായി കാർത്തികപ്പള്ളി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.
അരി-പലവ്യഞ്ജന മൊത്ത, ചില്ലറ വ്യാപാര ശാലകൾ, പഴം പച്ചക്കറി വില്പന ശാലകൾ, ഹോട്ടൽ, ബേക്കറി, ഫ്രൂട്ട് സ്റ്റാൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. സംയുക്ത പരിശോധനയിൽ ഏഴു വ്യാപാരസ്ഥാപനങ്ങൾ പരിശോധിച്ചതിൽ ആറ് ക്രമക്കേടുകൾ കണ്ടെത്തി. വിലവിവരപ്പട്ടിക പൊതുജനങ്ങൾ കാണത്തക്ക വിധം പ്രദർശിപ്പിക്കണമെന്നും എഫ്എസ്എസ്എഐ ലൈസൻസ് പുതുക്കി സൂക്ഷിക്കണമെന്നുള്ള കർശന നിർദേശം വ്യാപാരികൾക്കു നൽകിയിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നുണ്ടോ എന്ന് അറിയാൻ ശാസ്ത്രീയ പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിച്ച് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാനും ഹെൽത്ത് കാർഡ് ഇല്ലാതെ ഫുഡ് പ്രോസസിംഗ് യൂണിറ്റിൽ ജോലി ചെയ്യുന്നവരെ ഒഴിവാക്കാനും നിർദേശം നൽകി.
സംയുക്ത പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ ജി. ഓമനക്കുട്ടൻ , ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അരുൺ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ഗിരീഷ്, രാജേഷ് കെ. വിശ്വനാഥ്, തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
Alappuzha
ചേര്‍ത്തല: ജില്ലാ പ്ലാനിംഗ് ബോർഡിലേക്ക് മുനിസിപ്പൽ കൗൺസിലർമാരിൽനിന്ന് രണ്ടു പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായി നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വിജയം. ജനറൽ വിഭാഗത്തിൽ ചേർത്തല നഗരസഭയിൽനിന്നും മത്സരിച്ച കോൺഗ്രസിലെ ബി. ഭാസി സിപിഎമ്മിന്റെ ചേർത്തല നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സനീഷിനെയാണ് തോൽപ്പിച്ചത്.
വനിതാ വിഭാഗത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കായംകുളം നഗരസഭയിൽനിന്നും പ്രമീള ജോൺ വിജയിച്ചു.
ആലപ്പുഴ നഗരസഭയിൽനിന്നുള്ള ജയമ്മയാണ് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിന് വരണാധികാരി ജില്ലാ കളക്ടർ ഷാജി വി. നായർ നേതൃത്വം വഹിച്ചു. ചേർത്തല, ആലപ്പുഴ, കായംകുളം, മാവേലിക്കര, ഹരിപ്പാട്, ചെങ്ങന്നൂർ തുടങ്ങിയ ആറ് നഗരസഭകളിൽനിന്നുള്ള ജനപ്രതികൾക്കാണ് വോട്ട് ഉണ്ടായിരുന്നത്.
ചേർത്തല മാർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുകൂടിയായ ബി. ഭാസി കഴിഞ്ഞ 20 വർഷമായി ചേർത്തല നഗരസഭ കൗൺസിലറും നഗരസഭ മുൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ്.
Alappuzha
മാവേലിക്കര: പ്രളയദുരിതബാധിതരായ ജനങ്ങൾക്ക് ആശ്വാസവുമായി എംസിവൈഎം മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ആറു വൈദിക ജില്ലകളിൽനിന്നും സമാഹരിച്ച ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും ദുരിത ബാധിതർക്ക് വിതരണം ചെയ്തു. ഭദ്രാസനത്തിലെ വൈദിക ജില്ലകളുടെ സഹകരണത്തോടെ വിവിധ ദേവാലയങ്ങളിൽനിന്നും വിവിധ സ്ഥാപനങ്ങളിൽനിന്നുമാണ് സാധനങ്ങൾ സമാഹരിച്ചത്.
പുലിയൂർ, പാണ്ടനാട്, ആല, പുത്തൻകാവ്, മുട്ടം, നടുവട്ടം, പള്ളിപ്പാട് എന്നിവിടങ്ങളിലെ ദുരിത ബാധിതർക്കാണ് സഹായസാധനങ്ങൾ വിതരണം ചെയ്തത്. കൂടാതെ എംസിവൈഎം പ്രവർത്തകർ പ്രളയബാധിത വീടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഭദ്രാസന ഡയറക്ടർ ഫാ. ജോസഫ് തെക്കേവീട്ടിൽ, അസി. ഡയറക്ടർ ഫാ. സാമുവേൽ വെട്ടുകുഴിയിൽ, പ്രസിഡന്റ് രഞ്ചു രാജു പുലിയില, സിസ്റ്റർ ആനിമേറ്റർ സി. നിസീമ എസ്ഐസി, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി ചെങ്കുളം, ജില്ലാ ഭദ്രാസന ഭാരവാഹികൾ എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
Alappuzha
മാവേലിക്കര: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം നല്കുന്ന ഉമ്മന്‍ ചാണ്ടി സ്മാരക ട്രസ്റ്റിന്റെ മൂന്നാം വാര്‍ഷികവും പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണവും ഉമ്മന്‍ ചാണ്ടി സ്മാരക പ്രഭാഷണവും നടന്നു. കൊടിക്കുന്നില്‍ സുരേഷ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ ചാണ്ടി സ്മാരക പ്രഭാഷണം ജി. സുധാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മറിയാമ്മ ഉമ്മന്‍ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അനി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആര്. മുരളീധരന്, നഗരസഭാ ചെയര്‍പേഴ്സണ്‍ ലളിത രവീന്ദ്രനാഥ്, വൈസ് ചെയര്മാന് കെ. ഗോപന്, നൂറനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജി. ഹരിപ്രകാശ്, സജീവ് പ്രായിക്കര, മുത്താര രാജ്, മാത്യു കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Kottayam
വൈക്കം: വൈക്കം കോടതിയിൽ ഓണാഘോഷം വർണാഭമായി. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മധു ഏബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷ പരിപാടി മുൻസിഫ് അഭിനിമോൾ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചെണ്ടമേളത്തിന്റെ അകമ്പിയോടെ മാവേലിയോടൊപ്പം നഗരത്തിൽ ചുറ്റി ഓണത്തിന്റെ വരവറിയിച്ച അഭിഭാഷകർ കോടതിയങ്കണത്തിൽ കൂറ്റൻ പൂക്കളം തീർത്ത് ഓണാഘോഷത്തിന് നിറപ്പകിട്ടേകി.
മജിസ്ട്രേറ്റ് ചിത്രലേഖ ഓണസന്ദേശം നൽകി. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എം.ജി. രഞ്ജിത്ത്, അഡ്വ. സ്മിത സോമൻ, അഡ്വ. രാജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. അഭിഭാഷകരുടെ വിവിധ കലാപരിപാടികൾ, വടംവലി തുടങ്ങിയവ നടന്നു.
വൈക്കം: പള്ളിപ്രത്തുശേരി സെന്റ് ലൂയീസ് യുപി സ്കൂളിൽ ഓണാഘോഷം വർണാഭമായി.സ്കൂൾ ഓഡിറ്റോറിയത്തിൽ സ്കൂൾ മാനേജർ ഫാ. ഡോ. ബർക്ക്മാൻസ് കൊടയ്ക്കലിന്റെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷം കെ. ബിനിമോൻ എം എൽഎ ഉദ്ഘാടനം ചെയ്തു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജോസഫ് മേച്ചേരി, കൈക്കാരൻ ജോർജ് ആവള്ളിൽ, വാർഡ് മെംബർ അഡ്വ. എലിസബത്ത് മാത്യു, പിടിഎ പ്രസിഡന്റ് കെ.എം. കണ്ണൻ, ഹെഡ്മാസ്റ്റർ ബൈജുമോൻ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജിസ് എം. ജോസഫ്, സീജ ഇ. ജോസ്, സിസ്റ്റർ മെറ്റി, ആഷ്ലി ജേക്കബ്, സ്കൂൾ ലീഡർ ബദ്രിയ ദിയ ദീപു തുടങ്ങിയവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടത്തിയ ഓണാഘോഷം സ്കൂൾ മാനേജർ ഫാ. സേവ്യർ ആവള്ളി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ആഷ വി. ജോസഫ്, അധ്യാപകർ, വിദ്യാർഥികൾ പിടിഎ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
Kottayam
കോട്ടയം: മിഷന് പ്രവര്‍ത്തനത്തോടുള്ള അതിയായ ആഗ്രഹമാണ് കഴിഞ്ഞദിവസം അന്തരിച്ച ഫാ. ജോണ്‍ കുന്നത്തുകുഴിയെ മിഷന് രൂപതയായ വിജയപുരത്ത് എത്തിച്ചത്. ഒരു വൈദികനെന്ന നിലയ്ക്കു തനിക്കു ചുറ്റുമുള്ള മനുഷ്യരുടെ ആത്മീയവും സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിന് കഴിയുന്നതെല്ലാം ചെയ്യാന്‍ കുന്നത്തുകുഴിയച്ചന് തയാറായിരുന്നു. സാമൂഹിക പരമായും വിദ്യാഭ്യാസപരമായും കലാപരമായും എപ്പോഴും തന്റെ ചുറ്റുമുള്ള സമൂഹത്തെ വളര്‍ത്താന്‍ അച്ചനെപ്പോഴും ശ്രമിച്ചിരുന്നു.
കുടമാളൂര്‍ കുന്നത്തുകുഴി കെ.വി. വര്‍ക്കി-റോസമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായി 1936 മാര്‍ച്ച് 11ന് ജനിച്ച ഫാ. ജോണ്‍ കുന്നത്തുകുഴി മൂന്നാറിലെ മൗണ്ട് കാര്‍മല്‍ ദേവാലയത്തിലെ സഹവികാരിയായിട്ടാണ് ഇടവക ശുശ്രൂഷ ആരംഭിച്ചത്. തുടര്‍ന്നു പൊതി ദേവാലയത്തിലും സഹ വികാരിയായിരുന്നു. തിരുവഞ്ചൂര്‍, വെട്ടിമുകള്‍, വെച്ചൂച്ചിറ, വേളൂര്‍, കുറിച്ചി, വടവാതൂര്‍, നെടുങ്ങപ്ര, കുന്നന്താനം എന്നിവിടങ്ങളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചു. അമേരിക്കയിലെ പ്ലെയിന്‍ വ്യു ദേവാലയത്തിലും ഹൂസ്റ്റണിലെ വാര്‍ട്ടണ്‍ ദേവാലയത്തിലും സേവനം ചെയ്തു.
വിജയപുരം രൂപതയുടെ കോര്‍പറേറ്റ് മാനേജരും ഓള് കേരള സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് ജനറല്‍ കണ്‍വീനറുമായി ചുമതല വഹിച്ചു. കുട്ടികളിലെ സിവില്‍ സര്‍വീസ് മോഹം തിരിച്ചറിഞ്ഞ് അവരെ പരിശീലിപ്പിക്കുന്നതിനായി കോട്ടയത്ത് ഐഎഎസ് കോച്ചിംഗ് സെന്ററായ സിവില്‍ സര്‍വീസ് അക്കാദമി സ്ഥാപിച്ചു. 1996 ലാണ് കോച്ചിംഗ് സെന്റര്‍ ആരംഭിക്കുന്നത്. ദളിത് പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കു പ്രത്യേക പരിഗണനയും നല്‍കിയിരുന്നു. പ്രഫ. പി.സി. മേനോനെ പോലെയുള്ള പ്രഗത്ഭരായ അധ്യാപകരെ കണ്ടെത്തി ഹോളിഫാമിലി സ്കൂളിലെ ഒരു കെട്ടിടത്തിലാണ് ഐഎഎസ് അക്കാദമി പ്രവര്‍ത്തനമാരംഭിച്ചത്.
പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിനൊപ്പം തന്റെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്താനും ഫാ. ജോണ്‍ കുന്നത്തുകുഴി ശ്രമിച്ചിരുന്നു. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി വൈദികനായി സേവനമനുഷ്ഠിക്കുമ്പോഴാണ് അദ്ദേഹം പാലാ സെന്റ് തോമസ് കോളജില്‍ പ്രൈവറ്റ് സ്റ്റുഡന്റായി ചേര്‍ന്ന് ബിഎ പാസാകുന്നത്. കേരള യൂണിവേഴ്സിറ്റിയില്‍നിന്ന് എംഎയും റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബിഡി ഡിഗ്രിയും നേടി.
രൂപത സെനറ്റ് മെംബര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ മെംബര്‍, ഫൊറോന വികാരി, പിഎംഎയുടെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഡിസിഎംഎസ് വിജയപുരം രൂപത ഡയറക്ടറായി ഏറെക്കാലം സേവനമനുഷ്ഠിച്ച അദ്ദേഹം ദളിതരുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പോരാടി. 50 വര്‍ഷത്തെ വൈദിക സേവനത്തിനുശേഷം തെള്ളകം പ്രീസ്റ്റ് ഹോമില്‍ താമസിക്കവേയാണ് നിത്യ സമ്മാനത്തിനായി വിളിക്കപ്പെടുന്നത്. മൃതദേഹം കുടമാളൂരിലുള്ള തറവാട്ട് ഭവനത്തില്‍ 24നു വൈകുന്നേരം അഞ്ചിന് പൊതുദര്‍ശനത്തിന് വയ്ക്കും.
25ന് രാവിലെ 8.30 മുതല്‍ മൃതദേഹം തെള്ളകം സെന്റ് മേരീസ് പള്ളിയിലും പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരശൂശ്രൂഷകള് 25ന് രാവിലെ 10.30ന് തെള്ളകം സെന്റ് മേരീസ് പള്ളിയില്‍ ആരംഭിച്ച് 11.30നു കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ വിജയപുരം രൂപത സഹായ മെത്രാന് ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് നടക്കും.
Kottayam
കടുത്തുരുത്തി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല ബഡ്സ് സ്കൂള്‍ ദിനാചരണവും ഓണാഘോഷവും നടത്തി. ഞീഴൂര്‍ പഞ്ചായത്ത് സഞ്ജീവനി ബഡ്സ് സ്കൂളില്‍ മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ് ജില്ലാ പഞ്ചായത്തംഗം ആന്മരിയ ജോര്‍ജ്, ജനപ്രതിനിധികളായ മിനി ടോമി, ശ്രീലേഖ മണിലാല്‍, ജയിംസ് തത്തകുളം, സജിമോള്‍ ജോസഫ്, സ്റ്റീഫന്‍ പെരുമ്പുഞ്ചയില്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ജതീന് ജാദവേദന്‍, വിനോദ് വാട്ടവത്ത്, ലൈസാമ്മ തോമസ്, മിറേഷ് കുര്യന്, ജാന്‍സി ജോമോന്, എല്‍സി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kottayam
വെള്ളംകുളങ്ങരയെ നയിക്കാൻ ഡോ. ടോണി ജോസഫ് ഇടിമണ്ണിക്കൽ
കോട്ടയം: 72-ാമത് നെഹ്റു ട്രോഫിയിൽ മുത്തമിടാൻ ഇറങ്ങുന്ന കൈനകരി അറുനൂറ്റുംപാടം എസ്എച്ച് ബോട്ട് ക്ലബ്ബിന്റെ വെള്ളംകുളങ്ങരയെ പ്രമുഖ വ്യാപാരിയും ഡോക്ടറുമായ ടോണി ജോസഫ് ഇടിമണ്ണിക്കൽ (ചങ്ങനാശേരി) നയിക്കും. പമ്പാനദിയിൽ ഒരു മാസമായി നടത്തിയ കഠിന പരിശീലനത്തിന് ഫാ. ബിനീഷ് ചാക്കോ കായിത്തറ നേതൃത്വം വഹിച്ചു. ഒന്നാംതുഴ സോണി പുത്തൻപുരയ്ക്കലും ഒന്നാം പങ്കായം ഷിനുക്കുട്ടൻ പതിശേരിയുമാണ്.
മുൻ വർഷങ്ങളിൽ അഞ്ചു തവണ നെഹ്റു ട്രോഫി ജലമേളയിൽ ക്യാപ്റ്റൻ സ്ഥാനം വഹിച്ച സണ്ണി തോമസ് ഇടിമണ്ണിക്കലിന്റെ മകനാണ് ഡോ. ടോണി ജോസഫ്. ശക്തമായ ടീമാണ് അറുനൂറ്റുംപാടം എസ്എച്ച് ബോട്ട് ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നത്. വിദഗ്ധരായ തുഴച്ചിൽക്കാരുടെ കഠിന പരിശ്രമത്തിൽ ഇക്കുറി നെഹ്റു ട്രോഫിയിൽ മുത്തമിടാനാകുമെന്നുള്ള പ്രതീക്ഷയിലാണ് ഡോ. ടോണി ജോസഫ് ഇടിമണ്ണിക്കൽ.
Kottayam
കടുത്തുരുത്തി: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തി ഏഴുമാംതുരുത്ത് എസ്എന്‍ഡിപി ഹാളില്‍ മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു.
കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്‍ജ് വെട്ടിക്കതടത്തില്‍ അധ്യക്ഷത വഹിച്ചു. 25 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ നേത്രദാനപക്ഷം ആചരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും കടുത്തുരുത്തി പഞ്ചായത്തിന്റെയും ദേശീയ അന്ധത, കാഴ്ച വൈകല്യ പദ്ധതി കോട്ടയം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ മുഖ്യ ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. സന്തോഷ് കുമാര്‍ നേത്രദാന സന്ദേശം നല്കി. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് നോബി മുണ്ടയ്ക്കന് നേത്രദാന പ്രതിജ്ഞ ചൊല്ലി. ജില്ലാ പഞ്ചായത്തംഗം ആന്മരിയ ജോര്‍ജ് രക്തദാന സമ്മതപത്രം സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ് രക്തഗ്രൂപ്പ് നിര്‍ണയം പരിപാടി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ ടോമി പ്രാലടി, മിനു സാവിയോ, പി.ഡി. ബാബു, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സാം സാവിയോ, കടുത്തുരുത്തി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ്. സുശാന്ത്, തലയോലപ്പറമ്പ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റർ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.കെ. സജി എന്നിവര്‍ പ്രസംഗിച്ചു.
കോട്ടയം ജനറല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. അനു ആന്റണി ബോധവത്കരണ ക്ലാസിനും മെഡിക്കല്‍ ക്യാമ്പിനും നേതൃത്വം നല്കി. പരിപാടിയുടെ ഭാഗമായി ജീവിതശൈലീ രോഗ ക്ലിനിക്കും രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.
Kottayam
പാമ്പാടി: വട്ടമലപ്പടിയിൽ കെട്ടിടം പെയിന്റിംഗിനുവേണ്ടി കഴുകുന്നതിനിടെ കാൽ വഴുതി വീണു തൊഴിലാളി മരിച്ചു. കുളത്തുംകുഴിയിൽ കെ.കെ. നസീർ (56)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.10 ഓടെയാണ് അപകടം. വീതി കുറഞ്ഞ ഷെയ്ഡിൽനിന്നു കാൽ വഴുതി ടാർ റോഡിലേക്ക് തലയടിച്ചു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
25 അടി താഴ്ചയിലേക്കാണ് വീണത്. വീഴ്ചയിൽ ഗുരുതരമായി പരുക്കറ്റ നസീറിനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് പാമ്പാടി മസ്ജിദ് മുബാറക്കിലെ ഖബർസ്ഥാനിൽ കബറടക്കും. കാഞ്ഞിരപ്പള്ളി പുതുപ്പറമ്പിൽ കുടുംബാംഗമായ ഷിബിനയാണ് ഭാര്യ. മക്കൾ: ഫാത്തിമ (നഴ്സിംഗ് വിദ്യാർഥിനി, മംഗലാപുരം), നജിയ ഫാത്തിമ, നൂറ ഫാത്തിമ (പ്ലസ്ടു വിദ്യാർഥിനി, ളാക്കാട്ടൂർ എംജിഎം ഹയർ സെക്കൻഡറി സ്കൂൾ), പാമ്പാടിയിലെ ജീവകാരുണ്യ പ്രവർത്തകനായിരുന്ന പരേതനായ നിസാർ പാമ്പാടിയുടെ സഹോദരനാണ്.
Kottayam
Kottayam
നെടുംകുന്നം: സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഓണാഘോഷ സമ്മേളന ഉദ്ഘാടനം പിന്നണി ഗായകൻ പ്രശാന്ത് പുതുക്കരി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് കൈതപ്പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ടിന്റു മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ജോൺസൻ എന്നിവർ പ്രസംഗിച്ചു .
ഓണക്കിറ്റ് വിതരണം ചെയ്ത് വിദ്യാര്‍ഥികള്‍
ചങ്ങനാശേരി: സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ്, ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണം നടത്തി. പോത്തോട് ഭാഗത്താണ് ഓണക്കിറ്റുകള്‍ വിതരണം ചെയ്തത്. മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.ആർ. ബിനു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ജയ് കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ സമാഹരിച്ച വിഭവങ്ങള്‍ 36 കുടുംബങ്ങള്‍ക്ക് നല്കി. എന്‍എന്‍എസ് പ്രോഗ്രാം ഓഫീസര്‍ ജിസി ജോസ്, ഗൈഡ് ക്യാപ്റ്റന്‍ ജിജി തോമസ്, ക്രിസ്റ്റിന തോമസ് എന്നിവര്‍ നേതൃത്വം നല്കി.
Kottayam
കറുകച്ചാൽ: ഗ്രാമീണ മേഖലയിലെ യാത്രാദുരിതത്തിന് അറുതിവരുത്തി ജില്ലാ പഞ്ചായത്തിന്റെ ആദ്യ -ഗ്രാമവണ്ടി നിരത്തിലിറങ്ങുന്നു. കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിക്കുശേഷമുള്ള ആദ്യ ഗ്രാമവണ്ടി സർവീസാണിത്. ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ വിനിയോഗിച്ച് കെഎസ്ആർടിസിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം 22ന് ഉച്ചകഴിഞ്ഞ് 2.30ന് ഞാലിയാകുഴിയിൽ ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. പ്രിയദർശിനി സർവീസുകൾ ലഭ്യമല്ലാത്ത ഉൾനാടൻ ഗ്രാമീണ വഴികളിലെ യാത്രാക്ലേശം പരിഹരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വനിതകൾക്കുള്ള യാത്രാസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം കെഎസ്ആർടിസിയുടെ സൗജന്യ യാത്രാപദ്ധതികൾക്ക് ജില്ലാ പഞ്ചായത്തിന്റെ പൂർണ പിന്തുണയും ഇതിലൂടെ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.
റൂട്ടും സമയക്രമവും:
കോട്ടയം - ചങ്ങനാശേരി: രാവിലെ ഏഴിന് കോട്ടയത്തുനിന്ന് പുറപ്പെട്ട് പുതുപ്പള്ളി, ഞാലിയാകുഴി, പുല്ലുകാട്ടുപടി, ജറുസലേം മൗണ്ട്, വള്ളിക്കാട്ടുദയറ, പുത്തൻചന്ത, കണ്ണഞ്ചിറ, പരപ്പാട്ടുപടി, ചീരംചിറ വഴി 8.20ന് ചങ്ങനാശേരിയിലെത്തും.
ചങ്ങനാശേരി - കോട്ടയം: രാവിലെ 8.30ന് ചങ്ങനാശേരിയിൽനിന്ന് തിരിച്ച് മാമ്മൂട്, കൊച്ചുറോഡ്, പാലമറ്റം, മണ്ണാങ്കവല, രാജമറ്റം, വട്ടോളി, തോട്ടക്കാട് അമ്പലക്കവല, ഇരവുചിറ, ഞാലിയാകുഴി വഴി 10ന് കോട്ടയത്ത് എത്തിച്ചേരും.
Kottayam
ചങ്ങനാശേരി: മാടപ്പള്ളിയില്‍ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടാന്‍ വായ്പൂര് സ്വദേശി ഷൂട്ടര്‍ ജോസ് പ്രകാശും സംഘവും എത്തി. മാടപ്പള്ളി പഞ്ചായത്ത് 12-ാംവാര്‍ഡില്‍ കുട്ടന്‍ചിറ, കൊരണ്ടിത്താനം, മുണ്ടുകുഴി, പരപ്പൊഴിഞ്ഞ ഭാഗങ്ങളിലാണ് സംഘം പന്നികള്‍ക്കായി തെരച്ചില്‍ നടത്തിയത്. രാത്രി വൈകിയും തെരച്ചില്‍ തുടരുകയാണ്. കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായുള്ള കര്‍ഷകരുടെ പരാതിയെ തുടര്‍ന്നാണ് മാടപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ജോസ് പ്രകാശിനും സംഘത്തിനും കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി നല്‍കിയത്.
കുന്നുംപുറത്ത് ജോസ് പ്രകാശിനൊപ്പം കടക്കേത്ത് റെജി ജോസഫ്, ചിറ്റടിയില്‍ സാം സെബാസ്റ്റ്യന്‍ എന്നിവരും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സുനിമോള്‍ ചാക്കോ, മാടപ്പള്ളി വികസനസമിതി ചെയര്മാന് ബാബു കുട്ടന്‍ചിറ പഞ്ചായത്തംഗങ്ങളായ ഇന്ദുലേഖ, ഭുവനേന്ദ്രനാഥ് എന്നിവരും ഇവരുടെ ഉദ്യമത്തില്‍ പങ്കെടുത്തു.
ഏഴു വര്‍ഷത്തിനിടെ ജോസ് പ്രകാശും സംഘവും ചോര്‍ന്ന് കൊന്നൊടുക്കിത് എഴുനൂറിലേറെ കാട്ടുപന്നികളെയാണ്. പന്നിശല്യം ചൂണ്ടിക്കാട്ടിയാല്‍ ലാഭനഷ്ടങ്ങള്‍ നോക്കാതെ ജോസ് പ്രകാശ് ഓടിയെത്തുകയാണ് പതിവ്. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഇരുപതോളം പഞ്ചായത്തുകളില്‍ പന്നികളെ വെടിവയ്ക്കാന്‍ അനുമതിയുള്ള ഷൂട്ടറാണ് സംഘനേതാവായ വായ്പൂര് കുന്നുപുറത്തുവീട്ടില്‍ ജോസ് പ്രകാശ്. നെഞ്ചിനു നേരേ ചീറിയടുക്കുന്ന കാട്ടുപന്നികളെപ്പോലും വെടിവച്ചുവീഴ്ത്തിയ ഐതിഹാസിക ഷൂട്ടറാണ് ജോസ് പ്രകാശ്. കൂട്ടത്തോടെ വരുന്ന പന്നികള്‍ ഉപദ്രവകാരികളാണെന്നും ജോസ് പറഞ്ഞു.
Kottayam
കോട്ടയം: നാടും നഗരവും ഓണാഘോഷത്തില്‍. പൂവിളിയും പുലികളിയും ഊഞ്ഞാലാട്ടവും ഓണസദ്യയുമൊക്കെയായി അത്തം മുതല്‍ നാട്ടിലെങ്ങും ഓണം വൈബാണ്. ഓണം വിഭവസമൃദ്ധമാക്കാന്‍ വിലക്കുറവില്‍ സാധനങ്ങളുമായി ഓണച്ചന്തകള്‍ നേരത്തെതന്നെ തുടങ്ങി. ഓണച്ചന്തകളില്‍ സദ്യവട്ടങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ രാവിലെ മുതല്‍ തിരക്കാണ്. സപ്ലൈകോയ്ക്കുപുറമേ കൃഷി വകുപ്പും ഹോര്‍ട്ടികോര്‍പ്പും കുടുംബശ്രീയും ഓണച്ചന്തകള്‍ തുറന്നിട്ടുണ്ട്.
വഴിയോരങ്ങളിലെ പൂവിപണിയും സജീവമാണ്. സ്കൂളിലും കോളജിലും ഓഫീസുകളിലും സ്ഥാപനങ്ങളിലുമെല്ലാം പൂക്കളം തീര്‍ക്കാന്‍ പൂവ് വേണം. കുടുംബശ്രീയുടെ പൂവിപണിയും സജീവം.
ചിങ്ങത്തിനു മുമ്പേ വസ്ത്രശാലകളിലും ഗൃഹോപകരണ കടകളിലും തിരക്ക് തുടങ്ങിയിരുന്നു. ഡിസ്കൗണ്ടും ഓഫറുമൊക്കെ നോക്കി ആളുകള്‍ ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്.
രണ്ടു ദിവസമായി കോളജ്, സ്കൂള്‍ ഓണാഘോഷങ്ങളാണ്. പാട്ടും നൃത്തവും മാവേലിയും മലയാളി മങ്കയും വടംവലിയും കലംതല്ലിപ്പൊട്ടിക്കലുമായി ഓണാവേശത്തിന്റെ മനോഹരമായ വൈബാണ് കുട്ടികൾ തീര്‍ത്തത്. പ്രമുഖ കലാലയങ്ങളിലെല്ലാം രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടുനില്‍ക്കുന്ന ഓണാഘോഷമായിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു. സെറ്റുസാരിയിലും പട്ടുപാവാടയിലും പെണ്‍കുട്ടികള്‍ കളറായപ്പോള്‍ കസവുമുണ്ടിലും കളര്ഷര്ട്ടിലും ആണ്‍കുട്ടികള്‍ ഓണാഘോഷം തിമിര്‍ത്തു.
പൂക്കള മത്സരവും കസേരകളിയും സ്പൂണില്‍ നാരങ്ങയും ചാക്കില്ചാട്ടവുമൊക്കായി ഓണക്കളികളില്‍ സ്കൂള്‍ മുറ്റങ്ങള്‍ രാവിലെ മുതല്‍ ആവേശമായി. കുട്ടികള്‍ക്കൊപ്പം അധ്യാപകരും ആവേശത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ ഓണാവേശം ഉച്ചസ്ഥായിയിലായി. ഓണം വഴിയോര വിപണിയും സജീവമാണ്. നാടന്‍ പച്ചക്കറികളും തുണിത്തരങ്ങളുമൊക്കെ വിലക്കുറവില്‍ വഴിയോരങ്ങളില്‍ ലഭിക്കും.
ഹോട്ടലുകളില്‍ ഓണസദ്യയുടെ തിരക്കാണ്. വലിയ ഹോട്ടലുകള്‍ ഓണസദ്യയുടെ ബുക്കിംഗ് നേരത്തെ തുടങ്ങിയിരുന്നു. തൂശനിലയില്‍ 16 കൂട്ടം കറികളും പായസവുമായിട്ടാണ് ഓണസദ്യ. പ്രമുഖ നഗരങ്ങളില്‍ രാവിലെ മുതല്‍ ഓണത്തിരക്കാണ്. പലയിടത്തും ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഇന്നുമുതല്‍ അവധി ആരംഭിക്കുന്നതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഓണത്തിരക്ക് തുടങ്ങും.
Kottayam
ചങ്ങനാശേരി: തെങ്ങണാ ഗുഡ്ഷെപ്പേർഡ് പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജില്‍ മഴവില്‍ വര്‍ണപ്പൊലിമയില്‍ സ്പെഷല്‍ പൂക്കളം ഒരുക്കി.
മഴയില്ലാത്ത കളിമുറ്റത്ത് മഴവില്‍ വര്‍ണങ്ങള്‍ ചാലിച്ചുതുപോലെ, വൈവിധ്യമാര്‍ന്ന പൂക്കള്‍ കൊണ്ടാണ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്. വിവേചനങ്ങളില്ലാത്ത ഒരുമയുടെ വലിയൊരു സന്ദേശമാണ് ഈ സ്പെഷല്‍ പൂക്കളത്തിലൂടെ സ്കൂള്‍ അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്.
ട്രഷറര്‍ പ്രിയ കെ. ഏബ്രഹാമിന്റെയും പ്രിന്‍സിപ്പല്‍ ഡോ. സുനിതാ സതീശിന്റെയും ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് മനോഹര പൂക്കളം യാഥാര്‍ഥ്യമാക്കിയത്.
Kottayam
ഏറ്റുമാനൂര്‍: ലോക സീനിയര്‍ സിറ്റിസണ്‍ ദിനാചരണത്തിന്റെ ഭാഗമായി ഫെഡറേഷന് ഓഫ് സീനിയര്‍ സിറ്റിസണ്‍സ് കേരള ജില്ലാ കമ്മിറ്റിയും മാര്‍ സ്ലീവാ മെഡിസിറ്റി പാലായും ചേര്‍ന്നു സംഘടിപ്പിച്ച വാക്കത്തണ്‍ - 2026 വര്‍ണാഭമായി. 250ല്‍ പരം സീനിയര്‍ സിറ്റിസണ്‍ അംഗങ്ങളാണ് വയോജന ആരോഗ്യത്തിന്റെ സന്ദേശവുമായി വാക്കത്തണില്‍ അണിനിരന്നത്. ജില്ലയിലെ 21 സീനിയര്‍ സിറ്റിസണ്‍സ് യൂണിറ്റുകളില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുക്കാനെത്തി.
ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തിനു മുന്നില്‍നിന്നാരംഭിച്ച വാക്കത്തണ്‍ സംസ്ഥാന പ്രസിഡന്റ് കെ. രാധാകൃഷ്ണന് നായര്‍ ഫ്ളാഗ് ഓഫ് ചെയ്തു. പേരൂര്‍ ജംഗ്ഷന്, സെന്‍ട്രല്‍ ജംഗ്ഷന്, അതിരമ്പുഴ റോഡ്, കോടതിപ്പടി, എം.സി. റോഡ് , സെന്‍ട്രല്‍ ജംഗ്ഷന് ചുറ്റി പടിഞ്ഞാറേനടവഴി നന്ദാവനം ഓഡിറ്റോറിയത്തില്‍ തിരികെ എത്തിച്ചേര്‍ന്നു. തുടര്‍ന്നു നടത്തിയ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഡോ.വി.വി. സോമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു.
മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഫാ. മാത്യു തെക്കേല്‍ മുഖ്യപ്രഭാഷണം നടത്തി. മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ജറിയാട്രിക് വകുപ്പിന്റെ സേവനങ്ങളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടത്തി. മുതിര്‍ന്ന പൗരന്മാര്ക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ജറിയാട്രിക് മെഡിസിൻ വിഭാഗത്തില്‍ ഒരു മാസം സൗജന്യ കണ്‍സള്‍ട്ടേഷനാണ് പ്രഖ്യാപിച്ചത്. ഫ്ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് നേടിയ കെ. സോജ ബേബിയെ ചടങ്ങില്‍ ആദരിച്ചു.
മാര്‍ സ്ലീവാ മെഡിസിറ്റി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. മാത്യു തുരുത്തിപ്പള്ളില്‍, ഫെഡറേഷന് ജില്ലാ സെക്രട്ടറി പി.ജെ. ഹരികുമാര്‍, സംസ്ഥാന സെക്രട്ടറി ഡോ.കെ.എന്‍. സോമദാസന്, ആശുപത്രി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസ് എയര്‍കോമഡോര്‍ ഡോ. പോളിന് ബാബു, ഫെഡറല്‍ ബാങ്ക് പാലാ ബ്രാഞ്ച് ഹെഡ് ജിതിന് വി. ജിമ്മി എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ സ്ലീവാ മെഡിസിറ്റി അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. ജോസ് കീരഞ്ചിറ, ഫാ. ഡോ. ജോസഫ് കരികുളം, ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ഫാ.ഡോ. മാത്യു ചേന്നാട്ട് , ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. രശ്മി നായര്‍ തുടങ്ങിയവരും വോക്കത്തണിൽ ഭാഗമായി.
Kottayam
അരുവിത്തുറ: സെന്റ് ജോർജ് കർഷക മാർക്കറ്റിന്റെ ആഭിമുഖ്യത്തിൽ പള്ളിമൈതാനിയിൽ ഓണവിപണിക്ക് തുടക്കമായി. ഫൊറോന വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ ഉദ്ഘാടനം ചെയ്തു .കർഷകദളം സോണൽ കൺവീനർ ജോർജ് വടക്കേൽ അധ്യക്ഷത വഹിച്ചു. പിഎസ്ഡബ്ല്യുഎസിന്റെ നേതൃത്വത്തിലുള്ള പാലാ അഗ്രിമയുടെ തോട്ടത്തിൽ നിന്നുള്ള പച്ചക്കറികൾ, കർഷകർ വീടുകളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ, കറിമസാലകൾ, തുടങ്ങനാട് വിച്ചാട് അപ്പൂസ് ഫുഡ് ഫാക്ടറിയിലെ പൊടികൾ, മലനാട് ഡെവലപ്മെന്റ് സൊസൈറ്റി, പാലാ സാന്തോം ഫുഡ് ഫാക്ടറിയിൽനിന്നുള്ള പാലനോവ ഉത്പന്നങ്ങൾ തുടങ്ങിയവ ഓണവിപ ണിയിൽ ലഭിക്കും.
എല്ലാ ദിവസവും രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ ഓണവിപണി പ്രവർത്തിക്കുമെന്ന് കർഷകദളം സോണൽ ഡയറക്ടർ ഫാ. ജോസഫ് ചെങ്ങഴശേരിൽ അറിയിച്ചു. ഫോൺ: 9961 361 209,9447 429 469.
Kottayam
പാലാ: ഓണത്തിന്റെ ഗൃഹാതുരതയും കേരളത്തിന്റെ തനിമയും ലോകത്തിന്റെ വിവിധ കോണുകളിൽ എത്തിക്കുകയാണ് പാലാ ഹെഡ് പോസ്റ്റ് ഓഫീസ്. മലയാളികള്‍ ഓണാഘോഷത്തിനായി ഒരുങ്ങുമ്പോള്‍, കേരളത്തിന്റെ രുചിയും മണവും പാരമ്പര്യവും പാഴ്സലുകളായി പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ തിരക്കേറുന്നു.
കസവുസാരിയും മുണ്ടും മുതല്‍ കേരളീയ വസ്ത്രങ്ങളും വേഷവിധാനങ്ങളും നാടന്‍ ഉപ്പേരിയും ശര്‍ക്കരവരട്ടിയും കളിയടയ്ക്കയും ഉള്‍പ്പെടെ ഓണത്തിന്റെ രുചിയും സ്നേഹവും നിറച്ച നിരവധി പാഴ്സലുകളാണ് ദിവസേന പാലായില്‍നിന്ന് വിദേശരാജ്യങ്ങളിലേക്ക് യാത്രയാകുന്നത്. നാട്ടിലെ ഓണം പ്രിയപ്പെട്ടവരോടൊപ്പം എന്ന ആഗ്രഹവുമായി നിരവധിപ്പേരാണ് തപാല്‍ സേവനത്തെ ആശ്രയിക്കുന്നത്.
കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി പാഴ്സലുകള്‍ സ്വദേശത്തേക്കും വിദേശത്തേക്കും അയയ്ക്കാമെന്നതാണ് പാലാ ഹെഡ് പോസ്റ്റ് ഓഫീസിന്റെ പ്രധാന ആകര്‍ഷണം. സാധനങ്ങള്‍ സുരക്ഷിതമായി പായ്ക്ക് ചെയ്യുന്നതിനുള്ള പ്രത്യേക പാക്കിംഗ് സൗകര്യവും 9495849062, 04822 212239 എന്നീ ഹെല്പ് ലൈന്‍ നമ്പറുകളും ഒരുക്കിയിട്ടുണ്ട്.
ഓണക്കാലത്തെ തിരക്ക് മുന്‍കൂട്ടിക്കണ്ട് പ്രത്യേക പാഴ്സല്‍ പാക്കിംഗ് കൗണ്ടറും ബുക്കിംഗ് കൗണ്ടറും പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലു വരെ പ്രവര്‍ത്തിക്കുന്ന കൗണ്ടറിലൂടെ യുഎസ്, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്കാണ് പ്രധാനമായും പാഴ്സലുകള്‍ അയയ്ക്കുന്നത്.
ലോകമെമ്പാടുമുള്ള 196 രാജ്യങ്ങളിലേക്ക് പാഴ്സലുകള്‍ അയയ്ക്കുന്നതിനുള്ള സൗകര്യവും രണ്ട് കിലോഗ്രാമില്‍ താഴെയുള്ള പാഴ്സലുകള്‍ കുറഞ്ഞ ചെലവില്‍ വിദേശത്തേക്ക് അയയ്ക്കുന്നതിനും അന്താരാഷ്ട്ര തലത്തില്‍ ട്രാക്ക് ചെയ്യാവുന്ന പാക്കറ്റ് സംവിധാനവും പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ ലഭ്യമാണെന്ന് പോസ്റ്റ് മാസ്റ്റര്‍ എം. എസ്. രഞ്ജിത്ത് പറഞ്ഞു.
Kottayam
ചങ്ങനാശേരി: സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് ഓണവസ്ത്രം ധരിച്ച് ബസില്‍ കയറിയ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് നിഷേധിച്ചു. രണ്ടു രൂപ കൊടുത്ത് യാത്ര ചെയ്യേണ്ട വിദ്യാര്‍ഥികളോട് കണ്ടക്ടര്‍ ഫുള്‍ ടിക്കറ്റ് ചാര്‍ജായ ഇരുപത് രൂപ വാങ്ങി.
ചങ്ങനാശേരി-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന തണ്ടപ്ര ബസിലെ കണ്ടക്ടറാണ് വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിച്ചത്. വിവിധ സ്കൂളുകളില്‍ പഠിക്കുന്ന തൃക്കോതമംഗലം സ്വദേശികളായ ഇരുപതോളം വിദ്യാര്‍ഥികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്.
ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കളര്‍ഡ്രസ് ധരിക്കാമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പ്രഖ്യാപനം നടത്തിയിരുന്നു. ഇതനുസരിച്ച് സ്കൂളധികൃതരുടെ അറിയിപ്പു പ്രകാരമാണ് വിദ്യാര്‍ഥികള്‍ ഓണവസ്ത്രങ്ങളിഞ്ഞ് സ്കൂളില്‍ പോയത്. ബസില്‍ കയറിയപ്പോള്‍ പിന്നില്‍നിന്ന കണ്ടക്ടര്‍ പറഞ്ഞു ഇന്ന് എസ്ടി ഇല്ല. പരീക്ഷ കഴിഞ്ഞു. ഫുള്‍ ടിക്കറ്റുവേണം.
ഫാത്തിമ എന്ന കുട്ടി ചോദ്യം ചെയ്തെങ്കിലും കണ്ടക്ടര്‍ ഫുള്ടിക്കറ്റിനായി വാശി പിടിച്ചു. കയ്യില്‍ പണമില്ലാതിരുന്ന ഫാത്തിമ അടുത്ത സീറ്റിലിരുന്ന കുട്ടികളോടും മറ്റുള്ളവരോടും വാങ്ങി ഇരുപത് രൂപ കണ്ടക്ടര്‍ക്ക് നല്കി.
ഈ കുട്ടിയെ ഇറങ്ങേണ്ട നിശ്ചിത സ്റ്റോപ്പില്‍ ഇറക്കാതെ മറ്റൊരു സ്റ്റോപ്പിലാണ് ഇറക്കിവിട്ടത്. കണ്ടക്ടറില്‍നിന്നും ദുരനുഭവമുണ്ടായ വിദ്യാര്‍ഥികള്‍ കരഞ്ഞുകൊണ്ട് വീടുകളിലെത്തി മാതാപിതാക്കളോടു പറഞ്ഞപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്. ഇതുസംബന്ധിച്ച് മാതാപിതാക്കള്‍ കോട്ടയം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്ക് പരാതി നല്കി. ഇതുസംബന്ധിച്ചു നടപടിയുണ്ടാകണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
Kottayam
രാമപുരം: സ്ത്രീ സുരക്ഷാ പെന്ഷന് മുടങ്ങിയതിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് രാമപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. രാമപുരം ടൗണില്‍ മേഖല പ്രസിഡന്റ് രമണി തമ്പിയുടെ അധ്യക്ഷത വഹിച്ചു. പ്രതിഷേധം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം രമ മോഹന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെംബര്‍ സിന്ധു, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് ജിസ് ജോസഫ്, ജില്ലാകമ്മിറ്റിയംഗം ആര്യ മനോജ് എന്നിവര്‍ പ്രസംഗിച്ചു.
Kottayam
ചങ്ങനാശേരി: നഗരത്തിലെ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് താത്കാലികമായി തുറന്നു. തിരുവല്ല ഭാഗത്തുനിന്നു വരുന്ന ബസുകള്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പ്രവേശിച്ച് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്തശേഷം കോട്ടയത്തേക്കു പോകുന്നതാണ് പരിഷ്കാരം. നേരത്തേയുള്ള വേ ഔട്ടിലൂടെ പ്രവേശിച്ച് വേ ഇന്നിലൂടെ ബസുകള്‍ പുറത്തിറങ്ങുന്നതാണ് ക്രമീകരണം.
സ്റ്റാന്‍ഡിനു പുറത്തുനിന്ന് ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന് തിരുവല്ല ഭാഗത്തുനിന്നും വരുന്ന ബസുകള്‍ സ്റ്റാന്‍ഡിനുള്ളിലേക്ക് തിരിച്ചുവിടുകയും സ്റ്റാന്‍ഡിനു പുറത്ത് ബസ് കാത്തുനിന്ന യാത്രക്കാരോട് വിവരം അറിയിക്കുകയും ചെയ്തു.
മുന്‍കൂര്‍ അറിയിപ്പില്ലാതിരുന്നതിനാല് ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത് അറിയാതെ കോട്ടയത്തേക്കു പോകേണ്ട പല യാത്രക്കാരും പുറത്തെ വെയിറ്റിംഗ് ഷെഡില്‍ ബസ് കാത്തിരുന്നു. ഇന്നലെ രാവിലത്തെ പത്രങ്ങളിലാണ് സ്റ്റാന്‍ഡിലെ ക്രമീകരണം അറിയിപ്പായി പ്രസിദ്ധീകരിച്ചത്. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെ മാത്രമേ സ്റ്റാന്‍ഡിനുള്ളില്‍ ബസ് പ്രവേശിപ്പിക്കുകയുള്ളൂ.
ഡിപ്പോയ്ക്കു പുറത്തുള്ള വെയിറ്റിംഗ് ഷെഡില്‍ കെഎസ്ആര്‍ടിസി ബസുകളുടെ സ്റ്റോപ്പ് ക്രമീകരണം സംബന്ധിച്ച് ബോര്‍ഡ് പതിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Kottayam
മേലുകാവ്: പൊതുപ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിലും ഒഴിവുസമയം ജൈവകൃഷിക്കായി മാറ്റിവച്ച് മാതൃകയാകുകയാണ് മുൻ ജില്ലാ പഞ്ചായത്തംഗം സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ. പയസ്മൗണ്ടിലെ സ്വന്തം കൃഷിയിടത്തിൽ വിളഞ്ഞ മത്തങ്ങകൾ ആവശ്യക്കാരിലെത്തിക്കുന്ന തിരക്കിലാണ് ഇദ്ദേഹം.
അഞ്ചു വർഷമായി മത്തങ്ങ കൃഷി ചെയ്തുവരുന്നു. ഓണക്കാലത്ത് മത്തങ്ങയ്ക്ക് ആവശ്യക്കാർ ഏറെയാണ്. കൃഷിഭവൻ, കുടുംബശ്രീ, പച്ചക്കറി വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും നേരിട്ടുള്ള ആവശ്യക്കാർക്കും ഇദ്ദേഹം മത്തങ്ങ എത്തിച്ചുനൽകുന്നു.
വെണ്ട, വഴുതന, ഏത്തവാഴ, ഞാലിപ്പൂവൻ തുടങ്ങിയ വിവിധ പച്ചക്കറികളും വാഴയിനങ്ങളും സണ്ണിയുടെ കൃഷിയിടത്തിൽ സുലഭം. രാസവളങ്ങൾ പരമാവധി ഒഴിവാക്കി ജൈവവളം ഉപയോഗിച്ചാണ് കൃഷി നടത്തുന്നതെന്നും മണ്ണിന്റെ സ്വാഭാവിക ഗുണനിലവാരം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും സണ്ണി മാത്യു പറഞ്ഞു.
പൊതുപ്രവർത്തനം ഒരു രീതിയിലുള്ള ജനസേവനമാണെങ്കിൽ, ആരോഗ്യകരമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നതു നാടിനായി ചെയ്യുന്ന മറ്റൊരു പൊതുസേവനമാണെന്ന നിലപാടിലാണ് ഇദ്ദേഹം. സ്വന്തം നാടിനെ ആരോഗ്യഗ്രാമമാക്കി മാറ്റണമെന്നാണ് ആഗ്രഹം. ഓരോ വീട്ടിലും ചെറിയൊരു പച്ചക്കറിത്തോട്ടമെങ്കിലും ഉണ്ടാകണമെന്നും ഏതു ജോലിയിലായാലും സമയം കണ്ടെത്തി കൃഷിയിലേക്കിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഈ വർഷവും പുതിയ കൃഷിരീതികൾ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് സണ്ണി മാത്യു. ജിമ്മിൽ പോകുന്നതിനേക്കാളും വ്യായാമം ചെയ്യുന്നതിനേക്കാളും ശരീരത്തിനും മനസിനും ഒരുപോലെ ഗുണകരമായ അധ്വാനമാണ് കൃഷിയിടത്തിലെ ജോലിയെന്നും മണ്ണിന്റെ ഗുണമേന്മ നശിപ്പിക്കുന്ന രീതിയിലുള്ള കൃഷിയോട് താത്പര്യമില്ലെന്നും ജൈവവളത്തിലൂടെ മണ്ണിനും വിളകൾക്കും കൂടുതൽ ഗുണമേന്മ ഉറപ്പാക്കാനാകുമെന്നുമാണ് അദ്ദേഹത്തിന്റെ വിശ്വാസം.
കക്ഷിരാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾക്കപ്പുറം അധ്വാനത്തിലൂടെ ഒരു മാതൃക സൃഷ്ടിക്കുകയാണ് സണ്ണി മാത്യു. പൊതുപ്രവർത്തനത്തിനൊപ്പം കൃഷിയെയും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഇദ്ദേഹത്തിന്റെ കൃഷിയിടം ഓണക്കാലത്താണ് കൂടുതൽ ശ്രദ്ധ നേടുന്നത്.
Kottayam
കുമരകം: ആലപ്പുഴ പുന്നമടക്കായലിൽ ഇന്നു നടക്കുന്ന ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന നെഹ്റുട്രോഫി മത്സരത്തിൽ വിജയിച്ച് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ കയ്യൊപ്പ് പതിഞ്ഞ വെള്ളിക്കപ്പിൽ മുത്തമിടാൻ കുമരകത്തുനിന്ന് ഇക്കുറി മൂന്ന് ജലരാജാക്കന്മാർ മാറ്റുരയ്ക്കും.
വിവിധ ആരാധനാലയങ്ങളിൽ നേർച്ചകൾ നേർന്ന് പ്രാർഥനയോടെ തങ്ങളുടെ കരയിൽനിന്നും മത്സരിക്കുന്ന ചുണ്ടൻവള്ളം നെഹ്റു ട്രോഫി ഈ വർഷം നേടിയെടുക്കുന്നത് കാണാൻ വള്ളംകളി പ്രേമികൾ ആത്മവിശ്വാസത്തോടെ കാത്തിരിപ്പിലാണ്. പതിറ്റാണ്ടുകൾ മുൻപ് കുമരകം ബോട്ട് ക്ലബ്ബ് എന്ന പേരിൽ ഒരേയൊരു ക്ലബ്ബാണ് കുമരകത്തുനിന്നും മത്സരിച്ചിരുന്നത്. പിന്നീട് പല ക്ലബ്ബുകളും നെഹ്റു ട്രോഫിയിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ സാമ്പത്തിക ബാധ്യതകളെത്തുടർന്ന് പല ക്ലബ്ബുകളും വള്ളംകളി രംഗത്ത് നിന്നും ഒഴിവായി. എല്ലാ ടീമുകളും തങ്ങളുടെ ശക്തിയും മെയ്ക്കരുത്തും പരിശീലന തുഴച്ചിലിൽ പ്രദർശിപ്പിച്ചിരുന്നു.
കുമരകം ടൗൺ ബോട്ട് ക്ലബ് പുണ്യാളൻ നിരണം ചുണ്ടനിലും കുമരകം ഇമ്മാനുവേൽ ബോട്ട് ആർപ്പൂക്കര ചുണ്ടനിലും കെടിബിസി ഫാൻസ് ക്ലബ് കുമരകം ഇതുവരെ നെഹ്റു ട്രോഫി നേടിയിട്ടില്ലാത്ത ശ്രീവിനായകൻ ചുണ്ടനിലുമാണ് കുമരകത്തിനായി മത്സരിക്കുക.
നെഹ്റു ട്രോഫി പോരാട്ടത്തിൽ കുമരകത്തെ വള്ളങ്ങൾ ഒരേ ഹീറ്റ്സിൽ മത്സരിക്കുന്നത് ഇത്തവണ കൗതുകം ഉണർത്തുന്നു. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പുണ്യാളൻ നിരണം ചുണ്ടനും, ഇമ്മാനുവേൽ ബോട്ട് ക്ലബ്ബിന്റെ ആർപ്പുക്കര ചുണ്ടനും തമ്മിൽ അഞ്ചാം ഹീറ്റ്സിൽ പരസ്പരം ഏറ്റുമുട്ടും.
Kottayam
അതിരമ്പുഴ: അർഹരായ 50 സഹപാഠികൾക്ക് ഓണക്കിറ്റ് നൽകി വിദ്യാർഥികളുടെ ഓണാഘോഷം. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ തങ്ങളുടെ സഹപാഠികൾക്ക് ഓണസമ്മാനം നൽകിയത്.
1200 രൂപയോളം വിലവരുന്ന ഒരു കിറ്റിൽ അഞ്ചു കിലോ അരി ഉൾപ്പടെയുള്ള 16 അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പ്രിൻസിപ്പൽ ബിനു ജോൺ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റെനു ജോസഫ് എന്നിവർ നേതൃത്വം നല്കി.
മത്സരവിജയികൾക്ക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. വിപിൻ കട്ടത്തറ, ഫാ. മാർട്ടിൻ നീളപറമ്പിൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സംസ്ഥാന, ജില്ലാതല ബാഡ്മിന്റൺ മത്സരങ്ങളിൽ മികച്ച വിജയം നേടിയ രണ്ടാംവർഷ വിദ്യാർഥി നിരഞ്ജന പി. പ്രഭയെ ആദരിച്ചു. ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ വടംവലി മത്സരവും സ്കൂളിന്റെ ഉയരമുള്ള കൂറ്റൻ ഫ്ലക്സും ആഘോഷങ്ങൾക്ക് മിഴിവേകി. അധ്യാപകരായ ജിഷാമോൾ അലക്സ്, സഞ്ജിത് പി. ജോസ്, റോജി സി.സി. എന്നിവർ നേതൃത്വം നല്കി. എല്ലാ കുട്ടികൾക്കും അധ്യാപക അനധ്യാപക ജീവനക്കാർക്കും പായസവിതരണം നടത്തി ഓണാവധിക്ക് പിരിഞ്ഞു.
Kottayam
ഗാന്ധിനഗർ: എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഫ്ലൈ വേൾഡ് മൈഗ്രേഷൻ ആൻഡ് ഓവർസീസ് ഓസ്ട്രേലിയയുടെയും നേതൃത്വത്തിൽ ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കാൻസർ രോഗികൾക്കും ഡയാലിസിസ് രോഗികൾക്കും ഓണക്കോടി വിതരണം ചെയ്യും.
രാവിലെ പത്തിന് കാൻസർ ഒപി ഹാളിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ സജി മുണ്ടയ്ക്കൽ അധ്യക്ഷത വഹിക്കും. കാൻസർ വിഭാഗം മേധാവി ഡോ. സുരേഷ് പങ്കെടുക്കും .
27ന് രാവിലെ 11.30ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 1500 പേർക്ക് ഓണസദ്യയും നൽകും. മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. വി.എൻ. വാസവൻ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ എന്നിവർ വിപങ്കെടുക്കും.
സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പത്താമത് ഓണസദ്യയാണിതെന്ന് ട്രസ്റ്റ് ചെയർമാൻ സജി മുണ്ടയ്ക്കൽ, സെക്രട്ടറി കെ. എൻ. മോഹനൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജിജിമോൻ ഏബ്രഹാം, കെ.ആർ. സതീഷ് കുമാർ, ടി.കെ. ബേബി, സന്തോഷ് വണ്ടാനത്തറ എന്നിവർ പറഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓണാഘോഷം ഇന്ന്
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റാഫ് വെൽഫെയർ ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം ഇന്നു നടക്കും. രാവിലെ ഒമ്പതിന് ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. തുടർന്ന് മെഗാ തിരുവാതിര, ഓണസദ്യ, കസേരകളി, വടംവലി മത്സരം, സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് തുടങ്ങിയവ നടക്കും.
കഴിഞ്ഞ ദിവസങ്ങളിൽ പൂക്കള മത്സരം, കഥാരചന, കവിതാ രചന, ക്വിസ്, മൊബൈൽ ഫോട്ടോഗ്രഫി മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ നടന്നിരുന്നു. ഓണാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ഫ്രെഡറിക് പോൾ ആർ, ഡോ. സദറുദ്ദിൻ അഹമ്മദ് എം, ആർഎംഒ ഡോ. സാം ക്രിസ്റ്റി മാമ്മൻ, ചീഫ് നഴ്സിംഗ് ഓഫീസർ ഉഷ പി.കെ, സ്റ്റാഫ് വെൽഫെയർ ഫോറം ഭാരവാഹികളായ സിമി ജോൺസൺ, ഷാഹുൽ ഹമീദ് എ, ലേഖമോൾ കെ.വി എന്നിവർ പ്രസംഗിക്കും.
Kottayam
കോട്ടയം: റബര്‍ ബോര്‍ഡില്‍ ഓണം ആഘോഷിച്ചു. റബര്‍ ബോര്‍ഡ് ചെയര്മാന് എന്‍. ഹരി നിലവിളക്ക് തെളിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
1വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ അത്തപ്പൂക്കള മത്സരവും അരങ്ങേറി. ഉദ്യോഗസ്ഥരുടെ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍, റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഡോ. ടി. സിജു, ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. ദേബപ്രദ റോയ്, ട്രെയിനിംഗ് ഡയറക്ടര്‍ പ്രിയ വര്‍മ, സെക്രട്ടറി ഇന്‍-ചാര്‍ജ് ഡോ. ബിനോയ് കെ. കുര്യന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
Kottayam
ചങ്ങനാശേരി: ആഴമായ പ്രാര്‍ഥനയില്‍ കുടുംബങ്ങള്‍ ശക്തിപ്പെടണമെന്നും മക്കളെ വിശ്വാസത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. എസ്ബി കോളജ് മൈതാനത്ത് നടന്നുവരുന്ന സോണല്‍ കരിസ്മാറ്റിക് ബൈബിള്‍ കണ്‍വന്‍ഷന്റെ രണ്ടാംദിവസം സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്. പ്രാര്‍ഥനയുള്ള കുടുംബങ്ങളേ വളരുകയുള്ളൂ. മക്കളെ കുടുംബപ്രാര്‍ഥനയുടെ പ്രാധാന്യം മനസിലാക്കി വളര്‍ത്തണമെന്നും ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പി ച്ചു.
ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക എന്ന ക്രിസ്തുവിന്റെ ആഹ്വാനം സ്വീകരിച്ച ഓരോ ക്രൈസ്തവനും ജീവിക്കുന്ന മേഖലകളില്‍ സുവിശേഷം പങ്കുവയ്ക്കാനും മാതൃകയായി ജീവിക്കാനും കഴിയണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല് വചനപ്രഘോഷണം നടത്തി. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
ഇന്ന് വൈകുന്നേരം നാലിന് അതിരൂപതാ വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. കെസിബിസി കരിസ്മാറ്റിക് കണ്വന്ഷന് സെക്രട്ടറി ഫാ. ഡോ. ജോണ്സണ് തുണ്ടിയില്‍ സന്ദേശം നല്‍കും.
നാളെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി സഹകാര്‍മികനായിരിക്കും. സമാപന ദിനമായ 24ന് ഫാ. ഡൊമിനിക് വാളന്മനാല് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചനപ്രഘോഷണം നടത്തും.
ദിവസവും വൈകുന്നേരം 3.30 മുതല്‍ രാത്രി ഒമ്പതു വരെയാണ് കണ്വന്ഷന് സമയം. വിവിധ രൂപതകളില്‍നിന്നുള്ള ആയിരക്കണക്കിനു വിശ്വാസികളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്.
Kottayam
കോട്ടയം: വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രത്തിനു മലരിക്കലില്‍ തുടക്കമായി. മലരിക്കല്‍ ടൂറിസം കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് ആമ്പല്‍പ്പൂക്കള്‍ മാത്രം കണ്ട് ഇനി മടങ്ങേണ്ട. വിവിധ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സമുദ്രത്തിനടിയിലെ അദ്ഭുതലോകം, ബഹിരാകാശം തുടങ്ങി വ്യത്യസ്തമായ അനുഭവങ്ങള്‍ വിആര്‍ ഹെഡ്സെറ്റിലൂടെ നേരിട്ട് അനുഭവിക്കാന്‍ കഴിയും.
കേന്ദ്രത്തിലെ മറ്റു പ്രധാന ആകര്‍ഷണങ്ങളാണ് ത്രീഡി മൂവി തിയറ്ററും ത്രീഡി ഗാലറിയും. കോട്ടയത്തെ ചെറിയപള്ളി, വലിയപള്ളി, കുരിശുപള്ളി, ജുമാ മസ്ജിദ്, സിഎംഎസ് ഹൈസ്കൂള്‍ തുടങ്ങി പ്രധാന ചരിത്ര-വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും കേരളത്തിലെ മറ്റു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ത്രീഡി ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മലരിക്കല്‍ ആമ്പല്‍പ്പാടത്തിന്റെ മുഴുവന്‍ സൗന്ദര്യവും ഒറ്റ ഫ്രെയിമിലാക്കി അവതരിപ്പിക്കുന്ന, ഏകദേശം പത്തു കിലോമീറ്റര്‍ ദൂരെയുള്ള മാര്‍ത്താണ്ഡം വരെയുള്ള സ്ഥലങ്ങള്‍ കാണാന്‍ കഴിയുന്ന ബൈനോക്കുലര്‍ വാച്ച് സൗകര്യവും കേന്ദ്രത്തിലുണ്ട്. സന്ദര്‍ശകര്‍ക്ക് ഫോട്ടോകള്‍ എടുക്കുന്നതിനായി ത്രീഡി ഫോട്ടോ ബൂത്തും സന്ദര്‍ശകര്‍ കൊണ്ടുവരുന്ന സാധാരണ ഫോട്ടോകള്‍ ത്രീഡി ചിത്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രത്യേക സേവനവും കേന്ദ്രത്തില്‍ ലഭ്യമാകും. സ്കൂളുകള്‍ക്കും വിദ്യാര്‍ഥിള്‍ക്കും കേന്ദ്രത്തിലെത്തി വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ത്രീഡി ലേണിംഗ് തുടങ്ങിയ വിദ്യാഭ്യാസ സാങ്കേതികവിദ്യകള്‍ നേരിട്ട് പരിചയപ്പെടാനും അനുഭവിക്കാനും അവസരമുണ്ട്.
തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് ജയ സജിമോന്‍ അധ്യക്ഷത വഹിച്ചു. മീനച്ചിലാര്‍ - മീനന്തറയാര്‍ - കൊടൂരാര്‍ പുനഃസംയോജന പദ്ധതി കോ -ഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഒ.എസ്. അനീഷ് കുമാര്‍, സിജി ബിജു, സുമേഷ് കാഞ്ഞിരം, എ.എം. ബിന്നു, വി.കെ. ഷാജിമോന്‍, ജയദീഷ് ജയപാല്‍, സി.ജി. മുരളീധരന്, ആതിര ഹരിദാസ്, ജോസ് കെ. കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
എല്ലാ ദിവസവും രാവിലെ ആറു മുതല്‍ രാത്രി എട്ടു വരെ കേന്ദ്രം പ്രവര്‍ത്തിക്കും. സ്കൂളുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും മറ്റു ഗ്രൂപ്പ് ബുക്കിംഗുകള്‍ക്കും ഇളവുണ്ട്. 93495 03540 / 8137963235.
Kottayam
പാമ്പാടി: വിമലാംബിക സീനിയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം നടത്തി. ചാണ്ടി ഉമ്മൻ എംഎൽഎ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക്, വാർഡ് മെംബർ ഡാർലി കുര്യൻ, എക്സൈസ് ഇൻസ്പെക്ടർ പ്രദീപ് കുമാർ വി.എൻ, സ്കൂൾ മാനേജർ ഫാ.ഡോ. പ്രദീപ് മലയിൽ, പ്രിൻസിപ്പൽ റൂബി ബെന്നി, പിടിഎ പ്രസിഡന്റ് ഷിൻസ് പീറ്റർ, പിടിഎ വൈസ് പ്രസിഡന്റ് ജെമിനി, വൈസ് പ്രിൻസിപ്പൽ അഗസ്റ്റിൻ എ.ജെ, അക്കാഡമിക് കോ-ഓർഡിനേറ്റർ സെബാസ്റ്റ്യൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ വിവിധ മത്സരങ്ങളും വിദ്യാർഥികളും പിടിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണത്തിൽ മെഗാ തിരുവാതിരയും സംഘടിപ്പിച്ചു. കുട്ടികൾക്കായി ഓണസദ്യയും ഒരുക്കി.
Kottayam
പുതുപ്പള്ളി: വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണു പുതുപ്പള്ളി മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണം വൈകിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. തന്റെ നേതൃത്വത്തില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പ്രവൃത്തികള്‍ ഉടന്‍ ചെയ്തു തീര്‍ക്കാമെന്നു ധാരണയായി. ഇതിനായി മൂന്നു മാസത്തെ സമയം ഉദ്യോഗസ്ഥര്‍ ചോദിച്ചെന്നും ചാണ്ടി ഉമ്മന്‍ കോട്ടയം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പുതുപ്പള്ളി മണ്ഡലത്തിലെ റോഡുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. സമരപാത സ്വീകരിക്കാത്തത് ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ മാറ്റം വന്നതിനാലാണ്. പുതുപ്പള്ളി മണ്ഡലത്തിലെ റോഡുകള്‍ തെരഞ്ഞുപിടിച്ചു നിര്‍മാണം മുടക്കുകയായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തെ സര്‍ക്കാര്‍ പുതുപ്പള്ളി മണ്ഡലത്തോടു ചെയ്തത് കൊടിയ വഞ്ചനയാണ്. മണ്ഡലത്തിലെ റോഡുകളിലേക്കു പ്രവേശിക്കുന്നസ്ഥലം മുതല്‍ മോശമായ അവസ്ഥയിലാണ്. മന്ദിരം ജംഗ്ഷന്, നാലുന്നാക്കല്‍, വാഴൂര്‍, അയര്‍ക്കുന്നം തുടങ്ങിയ സ്ഥലങ്ങള്‍ വരെയുള്ള റോഡുകള്‍ നവീകരിച്ചു. ഇവിടെനിന്നും പുതുപ്പള്ളിയിലേക്കുള്ള ഒറ്റ റോഡ് പോലും പുതുക്കിപ്പണിതില്ല. കഴിഞ്ഞ തവണത്തെ പഞ്ചായത്ത് ഭരണസമിതികള്‍ റോഡ് നിര്‍മാണത്തോട് മുഖംതിരിഞ്ഞു നിന്നു. മണ്ഡലത്തിലെ റോഡുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താറുമാറായിരുന്നു. ഇതിനു പരിഹാരമായി പുതുപ്പള്ളിയില്‍ പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.
ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണം ഉടന്‍
പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണം ഉടന്‍ ആരംഭിക്കും. പുതുപ്പള്ളിയെ സ്പോട്സ് സിറ്റിയാക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമാണ് ഉദ്യേശിക്കുന്നത്. ഇതിനായി പണം ആവശ്യമെങ്കില്‍ സമാഹരിക്കും. ആഗോളതലത്തില്‍ പണം സ്വരൂപിക്കാനും നല്‍കാനും കായികപ്രേമികള്‍ ഉള്‍പ്പെടെയുള്ളവര്‍ സന്നദ്ധമാണ്. സ്റ്റേഡിയത്തിലേക്കുള്ള റോഡുകളുടെ നിലവാരവും ഉയര്‍ത്തും. നാലു വര്‍ഷത്തിനുള്ളില്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തികരിക്കും.
അഞ്ച് ലാഫിംഗ് ക്ലബ്ബുകള്‍
പുതുപ്പള്ളി മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളില്‍ ലാഫിംഗ് ക്ലബുകള്‍ ആരംഭിക്കും. പാമ്പാടി, പുതുപ്പള്ളി, വാകത്താനം, മണര്‍കാട്, അകലക്കുന്നം പഞ്ചായത്തുകളിലാണ് ക്ലബ്ബുകള്‍ ആരംഭിക്കുക. ഇതിനായി ഓരോ ക്ലബ്ബിനും പത്തു ലക്ഷം രൂപ വീതം അനുവദിക്കും. പുതുപ്പള്ളിയിലെ ക്ലബ് പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തോട് അനുബന്ധിച്ചാകും നിര്‍മാണം നടത്തുക.
Kottayam
കാഞ്ഞിരപ്പള്ളി: എകെജെഎം സ്കൂളിൽ ഓണാഘോഷം നടത്തി. റിട്ടയേർഡ് യുസി കോളജ് പ്രഫസറും എഴുത്തുകാരിയും വാഗ്മിയുമായ മ്യൂസ് മേരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. പീറ്റർ മുല്ലൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്ജെ, വൈസ് പ്രിൻസിപ്പൽ ഫാ. ഇമ്മാനുവൽ മാത്യു എസ്ജെ, പിടിഎ പ്രസിഡന്റ് ശ്രീകാന്ത് എസ്. ബാബു, എംപിടിഎ പ്രസിഡന്റ് പി.എസ്. മാനില, സ്റ്റാഫ് സെക്രട്ടറി എം.എൻ. സുരേഷ് ബാബു, ലതിക ടീച്ചർ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ പുലികളിയും ഓണപ്പാട്ടുകളും വടംവലിയും പായസ വിതരണവും നടത്തി.
കാഞ്ഞിരപ്പള്ളി: ഹോളി എയ്ഞ്ചൽസ് കോളജിൽ ഓണാഘോഷ പരിപാടികൾ നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി വളയം എസ്എബിഎസ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജൂബിൻ തോമസ്, ടിൻസി തോമസ്, റെനിമോൾ തോമസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ ഓണപ്പാട്ടും കളികളും നടത്തി. പായസം വിതരണവും ചെയ്തു.
ചിറക്കടവ്: സെന്റ് ഇഫ്രേംസ് എൽപി സ്കൂളിൽ ഓണാഘോഷം നടത്തി. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. നോബി വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം.ജി. വിനോദ്, ഹെഡ്മിസ്ട്രസ് സൗമ്യ പി. ജോസ്, പിടിഎ അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ ഓണപരിപാടികളും നടത്തി.
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്റ് ജോസഫ് പബ്ലിക് സ്കൂളിൽ ഓണാഘോഷം നടത്തി. സി
നിമാതാരം ജോജി ജോൺ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് എസ്എബിഎസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ റോസ് ബെൽ എസ്എബിഎസ്, പിടിഎ പ്രസിഡന്റ് ആന്റണി മാർട്ടിൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും വടംവലി മത്സരവും നടത്തി.
ചെങ്ങളം: സെന്റ് ആന്റണീസ് എൽപി സ്കൂളിന്റെ ഓണാഘോഷ പരിപാടികൾ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജോർജ് അരഞ്ഞാണിയിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് നൈനി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ പൂക്കളം ഒരുക്കുകയും കുട്ടികളുടെ വിവിധതരത്തിലുള്ള മത്സരങ്ങളും ഓണക്കളികളും സംഘടിപ്പിച്ചു. പിടിഎ അംഗങ്ങളുടെ സഹകരണത്തോടെ വിദ്യാർഥികൾക്കായി ഓണസദ്യയും ഒരുക്കി.
കണമല: പമ്പാവാലി കാളകെട്ടി സർക്കാർ എൽപി സ്കൂളിൽ ഓണാഘോഷം നടത്തി. എരുമേലി ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫീസർ എം. സുരേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ആർ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് പി.ഐ. സലീന, കണമല ബാങ്ക് ബോർഡ് അംഗം എം.എസ്. സതീശ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബിനു മാത്യു, നീനു തോമസ് എന്നിവർ പ്രസംഗിച്ചു. ഇഡിസി ചെയർമാൻ കെ.എസ്. ദേവകുമാർ, നാടുകാണി സയൻസ് ആൻഡ് ആർട്സ് കോളജ് അധ്യാപകൻ സുബിൻ അനിരുദ്ധ് എന്നിവർ ഓണ സമ്മാനമായി ഫാനുകൾ നൽകി.
Kottayam
കാഞ്ഞിരപ്പള്ളി: ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രിയിലേക്ക് സൗജന്യമായി എയർപോർട്ട് കസേരകൾ നൽകി. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറ മാത്യു കസേരകൾ ഏറ്റുവാങ്ങി.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ, ലയൺസ് ക്ലബ് പ്രസിഡന്റ് ജിയോ ജോയി, സെക്രട്ടറി ഡോ. ജോജോ ജോർജ്, ട്രഷറർ ജി. രാജേഷ്, അഡ്മിനിസ്ട്രേറ്റർ രാജു തോമസ്, ചാർട്ടർ പ്രസിഡന്റ് ഡോ.ടി.എം. ഗോപിനാഥപിള്ള, മുൻ പ്രസിഡന്റ് ഷാജിമോൻ ജോസ്, ജോഷി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
Kottayam
എലിക്കുളം: എലിക്കുളം പഞ്ചായത്തിലെ കൃഷിയിടം ടൂറിസം സാധ്യതകൾ കണ്ടറിഞ്ഞ് പകർത്താനൊരുങ്ങി കാഞ്ഞിരപ്പള്ളിയിലെ കർഷകർ. മടുക്കക്കുന്ന് കുരുവിനാക്കുന്നേൽ സിദ്ധാർഥ് ഡൊമിനിക്കിന്റെ ഡ്രാഗൺ ഫ്രൂട്ട് പ്രധാന വിളയായുള്ള സമ്മിശ്ര കൃഷിത്തോട്ടം, ചെങ്ങളം പഴേപറമ്പിൽ ജോസ് പി. കുര്യന്റെ പാറക്കുളം, ആനിത്തോട്ടം ജൂബിച്ചൻ ആന്റണിയുടെയും സലേഷ് ആന്റണിയുടെയും റംബുട്ടാൻ തോട്ടങ്ങൾ, കണ്ണെത്താദൂരത്തെ പൈനാപ്പിൾ തോട്ടങ്ങൾ ഇവയിൽ വിളയുന്ന ടൂറിസം സാധ്യതകൾ കണ്ടറിഞ്ഞ് പകർത്താനൊരുങ്ങുകയാണ് ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റിയുടെ പ്രവർത്തകർ. എലിക്കുളം പഞ്ചായത്തും കൃഷിഭവനും എലിക്കുളം ഫാം ടൂറിസം ക്ലബും ആതിഥേയരായി.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീറിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ജോണികുട്ടി മഠത്തിനകം, ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റി രക്ഷാധികാരി ജോളി മടുക്കക്കുഴി, സെക്രട്ടറി ബേബിച്ചൻ പടിഞ്ഞാറേമുറിയിൽ, ട്രഷറർ മനോജ് കപ്പലുമാക്കൽ, കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ജോർഡിൻ കിഴക്കേതലയ്ക്കൽ, ജോമോൻ പടിഞ്ഞാറേ മുറിയിൽ എന്നിവരടങ്ങിയ സംഘമാണെത്തിയത് .
എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി ജയിംസ് ജീരകത്തിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോഷി കെ. ആന്റണി കുഴിക്കാട്ട്താഴെ, കർഷകൻ സിദ്ധാർഥ് ഡൊമിനിക് കുരുവിനാക്കുന്നേൽ എലിക്കുളം ഫാം ടൂറിസം ക്ലബ് പ്രസിഡന്റ് മാത്യു കോക്കാട്ട് തോമസ് എന്നിവർ ചേർന്ന് ഡ്രാഗൺ ഫ്രൂട്ട് പഴക്കൂട നൽകി സ്വീകരിച്ചു. എലിക്കുളത്തിന്റെ തനത് വിളയിനങ്ങളായ ചീരാംകുഴി ബ്ലാക്ക് ഗോൾഡ് കുരുമുളക്, ചെങ്ങളം വരിയ്ക്കപ്ലാവ് എന്നിവയുടെ തൈകളും എലിക്കുളത്തിന്റെ വിഷരഹിത അരി എലിക്കുളം റൈസും സമ്മാനിച്ചു.
പഞ്ചായത്തംഗങ്ങളായ അബ്ദുൾ കരീം, ജിബിൻ ശൗര്യാംകുഴിയിൽ, എലിക്കുളം പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, കൃഷി ഓഫീസർ കെ. പ്രവീൺ, ഫാം ടൂറിസം ക്ലബ് കോ-ഓർഡിനേറ്റർ എ.ജെ. അലക്സ് റോയ്, സെക്രട്ടറി ജോസ് പി. കുര്യൻ പഴേപറമ്പിൽ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എച്ച്. പ്രിൻസി, ജയിംസ് ജീരകത്തിൽ, കാപ്പുകയം പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, ഫിലിപ്പ് മാത്യു കണയങ്കൽ തുടങ്ങിയവർ കർഷകരുടെ സംഘവുമായി സംവദിച്ചു.
Kottayam
കണ്ണിമല: എല്ലാ വീടുകളിലും വിഷരഹിത പച്ചക്കറി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഓണവിഭവങ്ങളുടെ വിളവെടുപ്പ് ഉത്സവം നടത്തി. കണ്ണിമല ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് പി.ഡി. ജോൺ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്തു. ബേബിച്ചൻ പ്ലാക്കാട്ട് അധ്യക്ഷത വഹിച്ചു. സാബു തോമസ്, ദിലീഷ് ദിവാകരൻ, ടോമി താമരശേരി, കർഷക പ്രതിനിധികളായ വി.ജെ. ടോമി, ടി.ജി. ഗോപി, ജോസ് കണ്ണിമല, സോണി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
മികച്ച കർഷകനായി തെരഞ്ഞെടുത്ത ടി.പി. ആന്റണി തകിടിയേൽ, മുതിർന്ന കർഷകൻ പി.എസ്. സുധാകരൻ പ്ലാക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഓണത്തിന് വിഷ രഹിത പച്ചക്കറികൾ ഉത്പാദിപ്പിച്ച് ഉപഭോക്താക്കളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് കണ്ണിമല ഫാർമേഴ്സ് ക്ലബ് നടത്തി വന്നിരുന്നത്. ക്ലബിന്റെ കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളിലൂടെ നിരവധി സാധാരണക്കാരായ ആളുകളെ കാർഷിക മേഖലയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു.
Kottayam
മുണ്ടക്കയം: വഴിയരികിൽനിന്നു കളഞ്ഞു കിട്ടിയ 17,000 രൂപ പോലീസിന് കൈമാറി മാതൃകയായി മുണ്ടക്കയം സപ്ലൈകോ മാനേജർ കെ.എസ്. ഷാൻ.
31-ാം മൈലിൽനിന്നു കളഞ്ഞുകിട്ടിയ പണമാണ് ഷാൻ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി കല്ലുപുരക്കൽ നജീബ് ഖാന്റെ പണമാണ് ഷാന്‍ വഴിയരികിൽനിന്ന് ലഭിച്ചത്.
മുണ്ടക്കയം എസ്എച്ച്ഒ അനന്തു തമ്പി തുക ഉടമസ്ഥന് കൈമാറി.
Kottayam
പൊൻകുന്നം: ക്ഷേമപെൻഷൻ വീട്ടിലെത്തിക്കുന്നത് നിർത്തലാക്കുന്നതിൽ പ്രതിഷേധിച്ച് സിപിഎം പൊൻകുന്നം ലോക്കൽ കമ്മിറ്റി ചിറക്കടവ് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാകമ്മിറ്റിയംഗം ഗിരീഷ് എസ്. നായർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.കെ. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. വി.ജി. ലാൽ, ഐ.എസ്. രാമചന്ദ്രൻ, വി.ഡി. രെജികുമാർ, കെ.കെ. സുരേഷ്, എം.പി. രാഗേഷ്, ഷാലിജ സുന്ദരേശൻ എന്നിവർ പ്രസംഗിച്ചു.
വാഴൂർ: കർഷക ത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കൊടുങ്ങൂരിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. സിപിഎം വാഴൂർ ഏരിയ കമ്മിറ്റി അംഗം ബെജു കെ. ചെറിയാൻ ഉദ്ഘാടനം ചെയ്തു. കർഷകത്തൊഴിലാളി യൂണിയൻ മേഖല സെക്രട്ടറി പി.എസ്. അജിത് അധ്യക്ഷത വഹിച്ചു. കർഷകത്തൊഴിലാളി യൂണിയൻ ജില്ലാകമ്മിറ്റി അംഗം ഒ.കെ. ശിവൻകുട്ടി, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബേസിൽ വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം വി.പി. റെജി, പഞ്ചായത്ത് പ്രസിഡന്റ് എസ്. പുഷ്കലാദേവി, ശ്രീകാന്ത് പി. തങ്കച്ചൻ, എസ്. അജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Kottayam
മുടിയൂർക്കര: തിരു കുടുംബ ദേവാലയത്തിലെ അമ്മമാരുടെ കൂട്ടായ്മയായ 'അമ്മക്കൂട്ടത്തിന്റെ' ഓണാഘോഷം പള്ളി പാരിഷ് ഹാളിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ജെസി എൻസൺ, ആൻസി എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ വർണാഭമായ പൂക്കളം ഒരുക്കിയിരുന്നു. അമ്മമാർ തങ്ങളുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന ഭംഗിയുള്ള പൂക്കൾ ഉപയോഗിച്ചാണ് മനോഹരമായ ഈ പൂക്കളം തീർത്തത്.
രാവിലെ കൃത്യം 9:30-ന് വിവിധങ്ങളായ രസകരമായ മത്സരങ്ങളോടെയാണ് പരിപാടികൾ ആരംഭിച്ചത്. നാരങ്ങ സ്പൂൺ റേസ്, ഗ്ലാസ് ഹഡിൽസ്, ബാലൻസിംഗ് സൂപ്പർ മോം തുടങ്ങി അമ്മമാർക്കായുള്ള വിവിധ മത്സരങ്ങൾ പരിപാടിക്ക് ആവേശം പകർന്നു.
പ്രോഗ്രാം കൺവീനേഴ്സായ ഡോളി ബാബു, മഞ്ജു ജോർജ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. വിജയികളായവർക്ക് നിമ്മി ആന്റോ, ജീന തോമസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് സോഫി ഷാജിയും കൂട്ടരും അവതരിപ്പിച്ച തിരുവാതിരകളിയും കോൽക്കളിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഇത് കാണികളുടെ പ്രത്യേക ശ്രദ്ധ നേടി.
ഇതിനുശേഷം നടന്ന പൊതുസമ്മേളനത്തിൽ ഡോക്ടർ റോസിലി തോമസ് സ്വാഗതം ആശംസിച്ചു. മഞ്ജു ജോർജ് ഓണസന്ദേശം നൽകി. പ്രഫ. ഡോ. റോസമ്മ സോണി പരിപാടികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള വാർഷിക റിപ്പോർട്ട് റീന ബെന്നി അവതരിപ്പിച്ചു.
സോഫി ഷാജി, റോസിറ്റ അശോക് എന്നിവർ പരിപാടിയുടെ അവതാരകരായി തിളങ്ങി. ചടങ്ങിന്റെ അവസാനം റീന ബെന്നി ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി. ആഘോഷങ്ങളുടെ മാറ്റുകൂട്ടിക്കൊണ്ട് ഉച്ചയോടെ പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.
പൂക്കളവും മത്സരങ്ങളും കലാപരിപാടികളും സമ്മേളനവും സദ്യയുമെല്ലാമായി നിരവധി അമ്മമാർ പങ്കുചേർന്ന ഓണാഘോഷം ഏവർക്കും അവിസ്മരണീയമായി മാറി.
Kottayam
കടുത്തുരുത്തി: ഗവണ്മെന്റ് വിഎച്ച്എസ്എസ് 1983-84 ബാച്ച് സൗഹൃദ കൂട്ടായ്മ ഓര്‍മകള്‍ സംഘടിപ്പിച്ചു. 1983-84 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വവിദ്യാര്‍ഥികളുടെ രണ്ടാമത് സൗഹൃദ കൂട്ടായ്മയാണ് ഓര്‍മകള്‍ എന്ന പേരില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ ഒന്നിച്ചത്. യോഗത്തില്‍ ആര്. ജിജിമോന് അധ്യക്ഷത വഹിച്ചു.
കൂട്ടായ്മയുടെ ഉദ്ഘാടനം പി.ജി. അശോകന് നിര്‍വഹിച്ചു. വിദ്യാലയത്തിന്റെയും നാടിന്റെയും പ്രതിഭകളെ യോഗത്തില്‍ ആദരിച്ചു. ബിഡിഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ അക്ഷര രമേശ്, പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ അനശ്വര രമേശ്, എംജി സര്‍വകലാശാല ബിഎസ്സി മാത്തമാറ്റിക്സ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ ഗൗരി നന്ദന, നന്ദു കൃഷ്ണ എന്നിവരെ ആദരിച്ചു. ഓണസദ്യയും കലാസന്ധ്യയും പരിപാടിയുടെ ഭാഗമായി നടന്നു.
Kottayam
വൈക്കം: ഭർത്താവ് മരണപ്പെട്ടതിനെത്തുടർന്ന് താമസയോഗ്യമല്ലാത്ത ഷെഡിൽ കഴിഞ്ഞിരുന്ന വയോധികയ്ക്ക് സിപിഐ തലയാഴം വാക്കേത്തറ ബ്രാഞ്ച് തലചായ്ക്കാൻ സുരക്ഷിതമായ ഭവനമൊരുക്കി നൽകി.
തലയാഴം പഞ്ചായത്ത് മൂന്നാം വാർഡിൽ പരേതനായ നടുവിലേക്കുറ്റ് ഗോപിയുടെ ഭാര്യ സുശീലയ്ക്കാണ് സിപിഐ ബ്രാഞ്ച് കമ്മിറ്റി പാർട്ടി മെംബർമാരുടെയും അനുഭാവികളുടെയും പക്കൽനിന്ന് ധനസമാഹരണം നടത്തി വീട് നിർമിച്ചു നൽകിയത്. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.കെ.സന്തോഷ് കുമാർ വീടിന്റെ താക്കോൽ സുശീലാമ്മയ്ക്ക് കൈമാറി.
സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.സി. ജോസഫ്, സി.കെ. ആശ, മണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അനിൽ ബിശ്വാസ്, കെ.കെ. ചന്ദ്രബാബു, ലോക്കൽ സെക്രട്ടറി കെ.എ. കാസ്ട്രോ, ജില്ലാ പഞ്ചായത്ത് അംഗം കെ.എം. രാജേഷ്, വാർഡ് മെംബർ റെജി മോൾ, പി.പി. അജികുട്ടൻ, വി. ജിതിൻ തുടങ്ങിയവർ പങ്കെടുത്തു.
Kottayam
വൈക്കം: വൈക്കം നിയോജക മണ്ഡലം സപ്ലൈകോ ഓണം ഫെയർ 2026 വൈക്കം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അബ്ദുൾസലാംറാവുത്തർ അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ ആദ്യ വില്പന നടത്തി.
വിലക്കുറവിൽ സപ്ലൈകോ ഓണസദ്യക്കുള്ള സാധനങ്ങൾ നാലുതരം കിറ്റുകളിലായാണ് അവതരിപ്പിക്കുന്നത്. സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാൻഡ് ഉത്പന്നങ്ങളും ആകർഷകമായ വിലക്കുറവിലും പ്രത്യേക ഓഫറുകളിലും ഓണം ഫെയറിൽ ലഭിക്കും ചന്ത 25ന് സമാപിക്കും.
Kottayam
തലയോലപ്പറമ്പ്: ആട്ടവും പാട്ടും സമ്മാനവും ഓണസദ്യയുമായി ആഹ്ലാദനിറവിലേറി അസീസി ആശാഭവൻ സ്പെഷൽ സ്കൂളിലെ ഓണാഘോഷം. തലയോലപ്പറമ്പ് പഞ്ചായത്ത് കെ.ആർ. മെമ്മോറിയൽ ജ്ഞാനപ്രദായിനി വായനശാലയുടെ ആഭിമുഖ്യത്തിലാണ് അസീസി ആശാഭവൻ സ്പെഷൽ സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചത്.
ഓണാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം ഉദ്ഘാടനം ചെയ്തു. ജോൺ തറപ്പേൽ അധ്യക്ഷത വഹിച്ചു. സ്കൂളിലെ 55 കുട്ടികളിൽ ഭൂരിഭാഗം കുട്ടികളും പങ്കെടുത്ത നൃത്ത പരിപാടിയും പാട്ടും മുതിർന്നവരെയും വിസ്മയിപ്പിച്ചു. കുട്ടികൾക്ക് സമ്മാനമായി പടംവരയ്ക്കുന്നതിന് ബുക്കും പെൻസിലും ക്രയോൺസും നൽകി.
രാവിലെ ആരംഭിച്ച ഓണാഘോഷം ഉച്ചയ്ക്ക് ഓണസദ്യക്കുശേഷം കലാപരിപാടികളോടെയാണ് സമാപിച്ചത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസിറ്റ ഫ്രാൻസിസ്, പിടിഎ പ്രസിഡന്റ് തങ്കച്ചൻ, ലൈബ്രേറിയൻ പി.ആർ. രാജി , ജനപ്രതിനിധികൾ, ലൈബ്രറി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Kottayam
കടുത്തുരുത്തി: വാലാച്ചിറയിലെ ഒയാസിസ് കുടുംബശ്രീ യൂണിറ്റിന്റെ മൂന്നാമത് ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് നടന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ മികച്ച വിളവ് ലഭിച്ചെങ്കിലും ഇക്കുറി ശക്തമായി പെയ്ത മഴ കൃഷിക്ക് നാശമുണ്ടാക്കി. വിളവെടുക്കുന്ന പൂക്കൾ പ്രാദേശികമായി തന്നെ വിറ്റു തീര്‍ക്കുകയാണ് ചെയ്യുന്നത്.
പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം വാട്സാപ്പിലും മറ്റും സന്ദേശം അയച്ചാണ് പബ്ലിസിറ്റി നല്‍കുന്നത്. ഓണക്കാലമായതോടെ സ്കൂളുകൾ, സ്ഥാപനങ്ങൾ, ക്ലബ്ബുകൾ വിവിധ സര്‍ക്കാര്‍ ഓഫീസുകൾ എന്നിവിട ങ്ങളിലൊക്കെ ഓണാഘോഷവും പൂക്കളമിടീലും നടക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം പൂക്കളമിടാൻ ആവശ്യക്കാരെത്തുന്നുണ്ട്. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്‍ജ് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബർ സിറിയക്ക് ജോര്‍ജ്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ശ്രീദേവി സുബ്ബരായന്‍, കുടുംബശ്രീ അംഗങ്ങളായ സിനി എന്‍. ജോണ്‍, അഞ്ചുമോള്‍ കെ. മാത്യു, കെ. പ്രഭ, ലീലാമ്മ മത്തായി എന്നിവര്‍ പങ്കെടുത്തു.
Kottayam
വെള്ളൂർ: വെള്ളൂർ ഇറുമ്പയം ടാഗോർ ലൈബ്രറിയിലെ പ്രവർത്തകർ നടത്തിയ ചെണ്ടുമല്ലി പൂകൃഷിയിൽ നൂറുമേനി വിളവ്. 25 സെന്റ് സ്ഥലത്ത് കൃഷിഭവനിൽ നിന്ന് ലഭിച്ച ബന്ദി തൈകൾ നട്ടുവളർത്തിയാണ് ലൈബ്രറി പ്രവർത്തകർ സൗരഭ്യം പരത്തിയത്.
ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് നിർവഹിച്ചു. വാർഡ് മെംബർ എം.വി.മാത്യു, ലൈബ്രറി പ്രസിഡന്റ് ജി. രാധാകൃഷ്ണൻ, ലൈബ്രറി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Kottayam
കടുത്തുരുത്തി: എസ്എസ്എല്‍സി ബാച്ചിന്റെ കൂട്ടായ്മ സഹപാഠിയുടെ കുടുംബത്തിന് ഭവനം നിര്‍മിച്ചു നല്കി. മാഞ്ഞൂര്‍ വികെവിഎം എന്‍എസ്എസ് ഹൈസ്കൂളിലെ 1984 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് രൂപീകരിച്ച കൂട്ടായ്മയായ "തിരികെ' ആണ് തങ്ങളുടെ സഹപാഠിയായിരുന്ന തട്ടാപറമ്പില്‍ പരേതനായ സുരേഷ് ബാബുവിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കിയത്.
വീടിന്റെ താക്കോല്‍ ദാനം ഇന്നലെ നടന്നു. കോവിഡ് കാലത്താണ് സുരേഷ് ബാബുവിന്റെ മരണം. അതോടെ സാമ്പത്തികമായി പ്രതിസന്ധിയിലായി സുരേഷിന്റെ കുടുംബം. ഭാര്യ ബിന്ദു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. മകന് അഭിഷേക് പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മൂന്ന് വര്‍ഷം മുമ്പാണ് സ്കൂളിലെ 1984 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് "തിരികെ' എന്ന പേരില്‍ കൂട്ടായ്മ രൂപീകരിക്കുന്നത്.
തുടര്‍ന്ന് ഏല്ലാവര്‍ഷവും ഓണത്തോടനുബന്ധിച്ചു ഈ കൂട്ടായ്മ ഓണാഘോഷ പരിപാടികളുമായി ഒരുമിച്ചു കൂടിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിക്കായി പോയിട്ടുള്ളവര്‍ ഉള്‍പ്പെടെ സുഹൃത്തുക്കളെല്ലാം ആകുന്നതുപോലെ ഭവനനിര്‍മാണത്തില്‍ ഭാഗഭാക്കുകളായി. അധ്യാപകരും പറ്റുന്നതുപോലെ സഹായിച്ചു. 600 ചതുരശ്രയടി വിസ്തീര്‍ണമുള്ള മുഴുവന്‍ പണികളും പൂര്‍ത്തിയാക്കിയാണ് വീട് കൈമാറിയത്.
Kottayam
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഓണാഘോഷം വർണാഭമായി. ആശുപത്രി അങ്കണത്തിൽ വലിയ പൂക്കളം തീർത്ത് ആരംഭിച്ച ഓണാഘോഷം മെഡിക്കൽ ഓഫീസർ ഡോ.ആർ. രേഖ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി.ടി. ലത അധ്യക്ഷത വഹിച്ചു. കലാപരിപാടികൾ, വടംവലി എന്നിവയോടെ കളറാക്കിയ ആഘോഷപരിപാടിക്കൊടുവിൽ ആവേശകരമായ വടംവലിയും നടന്നു.
Kottayam
ചങ്ങനാശേരി: കേരള ലേബര്‍ മൂവ്മെന്റ് (കെഎല്‍എം) ഫാത്തിമാപുരം യൂണിറ്റിന്റെ 2026-28 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം കെഎല്‍എം അതിരൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് ചമ്പക്കുളത്തില്‍ നിര്‍വഹിച്ചു. വികാരി ഫാ. ഡോ. തോമസ് പാറത്തറ അധ്യക്ഷത വഹിച്ചു. കെഎല്‍എം അതിരൂപതാ ജനറല്‍ സെക്രട്ടറി പി.ജെ. സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറി ഷാജി കോര, യൂണിറ്റ് കോ-ഓർഡിനേറ്റർ സെബാസ്റ്റ്യന്‍ ആന്റണി കുടത്തിങ്കല്‍, ടോണി ചാക്കോ, തോമസ് വര്‍ഗീസ്, ലാലി ഇളപ്പുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kottayam
മാനവമൈത്രി ഘോഷയാത്ര നാളെ
ചങ്ങനാശേരി: റേഡിയോ മീഡിയ വില്ലേജ്, ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുമയില്‍ ഒരോണം 2026 എന്ന പേരില്‍ വിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മീഡിയ വില്ലേജ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍, വിനു ജോബ് എംഎല്‍എ എന്നിവർ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഓണാഘോഷ പരിപാടിയുടെ ഭാഗമായി നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മാനവമൈത്രി ഘോഷയാത്ര നടക്കും. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പെരുന്ന സ്റ്റാന്‍ഡില്‍ എത്തിച്ചേരും. വാഴപ്പള്ളി പഞ്ചായത്ത് റാലിയും പൊതുപ്ലോട്ടും മീഡിയ വില്ലേജില്‍നിന്നും മാടപ്പള്ളി പഞ്ചായത്ത് എസ്ബി സ്കൂളില്‍നിന്നും തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകള്‍ എസ്എച്ച് സ്കൂളില്‍നിന്നും കുറച്ചി പഞ്ചായത്തും നഗരസഭയും മോര്‍ക്കുളങ്ങര എകെഎം സ്കൂളില്‍നിന്നും ആരംഭിക്കും.
കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് കൊഴുപ്പേകും
നിശ്ചല ദൃശ്യങ്ങളുടെ അവതരണം, കലാരൂപങ്ങള്‍, തിരുവാതിര, ദഫ്മുട്ട്, മാര്‍ഗംകളി തുടങ്ങിയ വേഷവിധാനങ്ങളോടുകൂടിയ വിവിധ ഗ്രൂപ്പ് മത്സര ഇനങ്ങള്‍ ഘോഷയാത്രയ്ക്ക് കൊഴുപ്പേകും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് കാഷ് പ്രൈസും നല്‍കും. ഘോഷയാത്ര പെരുന്ന രണ്ടാം നമ്പര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സമാപിക്കുമ്പോള്‍ അവിടെ ചേരുന്ന സാംസ്കാരിക സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. വിനു ജോബ് എംഎല്‍എ അധ്യക്ഷത വഹിക്കും. മികച്ച ഘോഷയാത്രയ്ക്ക് പതിനായിരം, ഏഴായിരം, അയ്യായിരം എന്ന ക്രമത്തില്‍ കാഷ് അവാര്‍ഡുകള്‍ നല്‍കും.
എസ്എച്ച് സ്കൂളില്‍ മെഗാ പൂക്കളം ഒരുക്കും
23ന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ ചങ്ങനാശേരി എസ്എച്ച് സ്കൂളിലാണ് പൂക്കള മത്സരം. മെഗാ അത്തപ്പൂക്കള മത്സരത്തിന്റെ ഏറ്റവും പുതുമയാര്‍ന്ന പ്രത്യേകത, പൂക്കളമിട്ടശേഷം എല്ലാവരും പുറത്തിറങ്ങുമ്പോള്‍ അത് ഒറ്റപൂക്കളമാക്കി മാറ്റുന്നു എന്നതാണ്. മൂന്നു മണിക്കൂറാണ് ഒരു ടീമിന് അനുവദിച്ചിരിക്കുന്ന സമയം. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 20,000, 15,000, 10,000 എന്ന ക്രമത്തില്‍ കാഷ് അവാര്‍ഡുകള്‍ നല്‍കും.
കലാപരിപാടികള്‍ മീഡിയ വില്ലേജില്‍
24ന് ഉച്ചകഴിഞ്ഞ് 2.30ന് കേരളീയ തനിമയും ആവേശവും ഉണര്‍ത്തുന്ന കൊകൊട്ടിക്കളി, നാടന്‍ പാട്ട്, മലയാളി മങ്ക (പെണ്‍കുട്ടികള്‍), കുട്ടിക്കേസര (ആണ് കുട്ടികള്‍) മത്സരങ്ങളാണ് സമാപന ദിവസം ക്രമീകരിച്ചിരിക്കുന്നത്.
മീഡിയാ വില്ലേജ് കാമ്പസിലാണ് പരിപാടികള്‍ നടക്കുന്നത്. ഓണം ഫെസ്റ്റിവലില്‍ തുടക്കദിനം മുതല്‍ പങ്കെടുക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകൾ നേടുന്ന പഞ്ചായത്തിന് എംഎല്‍എ സ്പോണ്സര് ചെയ്യുന്ന എവറോളിംഗ് ട്രോഫി സമ്മാനിക്കും.
24ന് വൈകുന്നേരം ആറിന് മീഡിയ വില്ലേജില്‍ നടക്കുന്ന സമാപന പൊതുസമ്മേളനം വിനു ജോബ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിക്കും. സിനിമാതാരം സ്മിനു സിജോ വിശിഷ്ടാതിഥിയായിരിക്കും. പത്രസമ്മേളനത്തില്‍ ഡിവൈഎസ്പി എസ്. ആഷാദ്, ഫാ. ലിബിന് തുണ്ടുകളം, ജോസുകുട്ടി കുട്ടംപേരൂര്‍, കെ.വിപിന്‍രാജ്, ജോബി തൂമ്പുങ്കള്, ജസ്റ്റിന് പോള്‍, ടോജി സെബാസ്റ്റ്യന്‍, സിജോ ജോസഫ് എന്നിവരും പങ്കെടുത്തു.
Kottayam
ചങ്ങനാശേരി: ചങ്ങനാശേരിക്ക് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച് മന്ത്രി മോന്‍സ് ജോസഫ്. കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നല്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ചങ്ങനാശേരി-ആലപ്പുഴ റോഡിനു സമാന്തരമായുള്ള 13 കിലോമീറ്റര്‍ എസി കനാല്‍ നവീകരണത്തിന് പുത്തന്‍ പദ്ധതി അനുവദിച്ചതായും ഇതുസംബന്ധിച്ച് വിനു ജോബ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ കനാല്‍ പരിശോധിച്ച് വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. എസി കനാല്‍ ആഴംകൂട്ടി നവീകരിക്കണമെന്നതടക്കം ചങ്ങനാശേരിയുടെ വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച് ദീപിക ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സി.എഫ്. തോമസ് നിര്‍ദേശിച്ച പടിഞ്ഞാറന്‍ ബൈപാസ് മുഖ്യമന്ത്രിയുടെ പ്രയോറിറ്റി പാക്കേജില്‍പ്പെടുത്തി യാഥാര്‍ഥ്യമാക്കും. ഇതിനുള്ള പ്രാഥമിക പഠനങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്.
ചങ്ങനാശേരിയിലെ പുതിയതും പഴയതുമായ ശുദ്ധജല പദ്ധതികള്‍ നവീകരിച്ചു രണ്ടുവര്‍ഷത്തിനകം നിയോജകമണ്ഡലത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കും.
ഒരുവര്‍ഷംമുമ്പ് ചങ്ങനാശേരിയില്‍നിന്നു പൊന്‍കുന്നത്തേക്ക് മാറ്റിയ മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ഓഫീസിനു പകരം ചങ്ങനാശേരിയില്‍ പുതിയ ഇറിഗേഷന്‍ എഎക്സി ഓഫീസ് ഉടനെ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് സര്‍ക്കാര്‍ ചങ്ങനാശേരിക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
Ernakulam
കൊച്ചി: ഒരു കാലത്ത് കേരളത്തിന്റെ വയലേലകളിൽ സജീവമായിരുന്ന കാർഷിക ഉപകരണങ്ങൾ…ഇന്ന്പുതുതലമുറയ്ക്ക് കേട്ടുകേൾവി മാത്രമായ പലതിനും ഇടപ്പള്ളി ട്രാഫിക് പൊലിസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ വീണ്ടും ജീവൻവച്ചു.
കറ്റയും കലപ്പയും നുകവും തേക്കുകൊട്ടയും മുതൽ ഞവരി, വിത്തൂട്ടി, പറ, ഒറ്റാൽ വരെയുള്ള പഴമയുടെ കാർഷിക സ്മരണകൾ ഒരുക്കി പൊലിസുകാർ വ്യത്യസ്തമായ ഓണാഘോഷത്തിന് വേദിയൊരുക്കി. ഓണക്കളികൾക്കും ആഘോഷങ്ങൾക്കുമൊപ്പം നാടിന്റെ കാർഷിക പൈതൃകത്തെ പരിചയപ്പെടുത്തുന്ന പഴയ കാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനം ആഘോഷത്തെ വേറിട്ടതാക്കി.
ലഹരിയില്ലാത്ത ഓണാഘോഷം എന്ന സന്ദേശവുമായി ഘോഷയാത്രയോടെയായിരുന്നു തുടക്കം. ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ സാജൻ സേവ്യർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിനിമാ താരം മുത്തുമണി മുഖ്യാതിഥിയായിരുന്നു.
എഎസ്ഐ മാരായ രാംകുമാറിന്റെ പെയിന്റിംഗ് പ്രദർശനം , ജിജേഷിന്റെ ഫോട്ടോ പ്രദർശനം എന്നിവയും ഒരുക്കിയിരുന്നു. ചടങ്ങുകൾക്ക് എസ്എച്ച്ഒ ഉദയകുമാർ നേതൃത്വം നൽകി.
Ernakulam
പറവൂർ: പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽപ്പെടുത്തി അഞ്ച് വീടുകളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. കോട്ടുവള്ളി പന്നക്കാട് ചിറ്റേത്ത് സീത രത്നൻ, ചിറ്റാറ്റുകര പൂയപ്പിള്ളി കാട്ടുചാളക്കൽ വേണു, വടക്കേക്കര നാട്ടാറശേരി ചിന്താമണി, വടക്കേക്കര തറയിൽ കവല മുള്ളൻ പറമ്പിൽ സുമിത്ര പ്രതീഷ്, മാല്യങ്കര തയ്യിൽ വീട്ടി ൽ ശാലിനി ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് വീടുകൾ നിർമിച്ചുനല്‍കുന്നത്.
നാല് വീടുകൾ പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന പാമ്പാവാസൻ നായർ ചെയർമാനായുള്ള സിഎംഎൻ ഫൗണ്ടേഷന്റെ സാമ്പത്തിക സഹകരണത്തോടെയാണ് നിർമിക്കുന്നത്. അഞ്ചാമത്തെ വീടിന്റെ സഹായം നൽകുന്നത് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയുമാണ്.
സിഎംഎന്‍ ട്രസ്റ്റ് മാനേജര്‍ സന്തോഷ് കയറാട്ട്, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. സൈജന്, ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. സാബു തുടങ്ങിയവരും പങ്കെടുത്തു.
Ernakulam
തൃപ്പൂണിത്തുറ: നാളിതുവരെയുള്ള അത്തം ഘോഷയാത്രയിൽ രാഷ്ട്രീയം കലർത്താൻ ആരും ശ്രമിച്ചിട്ടില്ലെന്നും എന്നാൽ ഇത്തവണ അത്തം ഘോഷയാത്ര കാവിവൽക്കരിയ്ക്കാൻ നടത്തിയ ശ്രമങ്ങൾക്ക് അത്താഘോഷ കമ്മിറ്റി ചെയർമാനും ജനറൽ കൺവീനറും ജനങ്ങളോട് മറുപടി പറയണമെന്നും മുൻമന്ത്രി കെ.ബാബു.
അത്തം ഘോഷയാത്രയിൽ സംഘപരിവാർ പതാകയുയർത്തി പൂനെ സംഘത്തിന് നാസിക് ഡോൾ അവതരിപ്പിക്കാൻ അനുവാദം നൽകി അത്താഘോഷം കാവിവൽക്കരിച്ചതിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് പി.സി.പോൾ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ രാജു പി.നായർ, സി.എ.ഷാജി, സി.വിനോദ്, യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ പി.ഡി. ശ്രീകുമാർ തുടങ്ങിയവരും പങ്കെടുത്തു.
Ernakulam
കാക്കനാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റവന്യൂ വരുമാനമുള്ള തൃക്കാക്കര നഗരസഭയിൽ സമയബന്ധിതമായി മാലിന്യ നീക്കം നടക്കുന്നില്ലെന്ന് ആരോപണം. 48ഡിവിഷനുകളിൽ നിന്നായി ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ വണ്ടികളിലെത്തിച്ച് നഗരസഭാമന്ദിരത്തോട് ചേർന്നുള്ള സ്ഥലത്താണ് പതിവായി സംഭരിച്ചു വരുന്നത്. ഇവിടെ നിന്നും ഇത് നീക്കം ചെയ്യാതായതോടെ പ്ലാസ്റ്റിക് ചാക്കുകളിലും പോളിത്തീൻ ബാഗുകളിലുമായി നിറച്ച മാലിന്യം മഴയിൽ ചീഞ്ഞഴുകി പരിസരമാകെ തളം കെട്ടിക്കിടക്കുകയാണ്.
ജൈവ മാലിന്യവും പ്ലാസ്റ്റിക്കും വേർതിരിച്ച് സംസ്കരിക്കാൻ 46 സെന്റ് സർക്കാർ ഭൂമി നഗരസഭയ്ക്ക് ലഭിച്ചിട്ടും മാലിന്യ സംസ്കരണത്തിന് ഇനിയും പരിഹാരമായിട്ടില്ല. പ്ലാന്റിനായുള്ള ഡിപി ആർ പാസായിട്ടും സാങ്കേതികത്വം പറഞ്ഞ് ബന്ധപ്പെട്ടവർ പദ്ധതി നടപ്പാക്കുന്നില്ലെന്ന് മുൻ ഭരണസമിതിയിലെ അംഗങ്ങൾ പറയുന്നു.
പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പൊടിച്ച് തരികളാക്കി ടാറിംഗ് മിശ്രിതത്തിൽ കലർത്തി തൃക്കാക്കര സിവിൽലൈൻ റോഡ് ടാർ ചെയ്ത ചരിത്രം നഗരസഭയ്ക്കുണ്ടെങ്കിലും പിന്നീട് പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റിന്റെ പ്രവർത്തനം നിലച്ചു. 25 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച മെഷീനുകളും ഇപ്പോൾ കാണാനില്ല. 18 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ഷ്രഡിംഗ് യൂണിറ്റ് ഇപ്പോൾ നായക്കൂടുകളാക്കി മാറ്റിയിരിക്കുകയാണ്.ചില വീടുകളിൽനിന്നു ഹരിതകർമസേന മാലിന്യം കൃത്യമായി ശേഖരിക്കാതെ വന്നതോടെ ഒരു വീട്ടുടമ ജൈവ മാലിന്യം ബക്കറ്റിൽ ശേഖരിച്ച് നഗരസഭാ കവാടത്തിൽ കൊണ്ടു വന്നു നിക്ഷേപിച്ചതു ദൃശ്യ മാധ്യമങ്ങളിലടക്കം വിവാദമായിരുന്നു.
തൃക്കാക്കരയിൽ നിലവിൽ അനുഭവപ്പെടുന്ന മാലിന്യ പ്രശ്നത്തിന് അടിയന്തിര നടപടികൾ വേണന്നെ നിലപാടിലാണ് പൊതു സമൂഹം. കളക്ടറേറ്റ്, ജില്ലാ പഞ്ചായത്ത്, കെബിപിഎസ് എന്നിവയോട് ചേർന്നാണ് തൃക്കാക്കരയിലെ ദുർഗന്ധപൂരിത മാലിന്യസംഭരണി സ്ഥിതി ചെയ്യുന്നത്.
Ernakulam
'കാണം വിറ്റും ഓണം ഉണ്ണണ്ണം' എന്നാണ് ഓണസദ്യയെക്കുറിച്ചുള്ള പഴമൊഴി. ഓണമെന്നാല്‍ സദ്യയൂണ് കൂടിയാണെന്ന് അര്‍ഥം. ഓണസദ്യ അതിന്റേതായ സവിശേഷതകളുള്ള സദ്യവട്ടങ്ങള്‍ കൊണ്ട് സമ്പന്നമാണ്.
പരിപ്പ്, പപ്പടം, നെയ്യ്, സാമ്പാര്‍, കാളന്, രസം, മോര്, അവിയല്‍, തോരന്‍, എരിശേരി, ഓലന്‍, കിച്ചടി, പച്ചടി, കൂട്ടുകറി, ഇഞ്ചി, നാരങ്ങ, മാങ്ങാ അച്ചാറുകള്‍, പഴം നുറുക്ക്, കായ വറുത്തത്, ശര്‍ക്കര വരട്ടി, അടപ്രഥമന്‍, പാലട, പരിപ്പ് പ്രഥമന്‍, സേമിയ പായസം, പാല്‍പ്പായസം തുടങ്ങിയവയാണ് ഓണസദ്യയിലെ വിഭവങ്ങള്‍. ഇതില്‍ പായസം മാത്രം ഒന്നോ രണ്ടോ അതിലധികമോ ആയി സ്ഥാനം പിടിച്ചേക്കാം.
ഓണസദ്യ ഒരുക്കി കഴിഞ്ഞാല്‍ ആദ്യം കന്നിമൂലയില്‍ നിലവിളക്ക് കൊളുത്തി വച്ച് ചന്ദനത്തിരി കത്തിച്ച് തൂശനിലയില്‍ ഗണപതിക്കും മഹാബലിക്കുമായി വിളമ്പും. സദ്യയില്‍ ആദ്യം നെയ്യ് ചേര്‍ത്ത് കഴിക്കുന്ന പരിപ്പ്, ചെറുപയറോ തുവര പരിപ്പോ കൊണ്ടാണ് വയ്ക്കുന്നത്. സദ്യയുടെ അവിഭാജ്യ ഘടകമായ സാമ്പാര്‍ വിവിധയിടങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് തയാറാക്കുന്നത്. സദ്യയുടെ ഏറ്റവും പ്രധാന വിഭവങ്ങളില്‍ ഒന്നാണ് മലയാളിയുടെ പ്രിയപ്പെട്ട കറിയായ അവിയല്‍. ചേനയും കായയും കുമ്പളങ്ങയുമൊക്കെ ചേരുന്ന കൂട്ടുകറി മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും സദ്യയില്‍ നിര്‍ബന്ധമാണ്. ചേനയും കായയും തന്നെയാണ് എരിശേരിയിലെയും ചേരുവ. വെള്ളരിക്ക, കുമ്പളങ്ങ, വെണ്ടയ്ക്ക എന്നിവയിലൊന്ന് കൊണ്ട് ഉണ്ടാക്കുന്ന കിച്ചടി തെക്കന്‍ ജില്ലകളില്‍ ഏറെ പ്രചാരമുള്ളതാണ്.
പൈനാപ്പിള്‍, മാമ്പഴം, മത്തങ്ങ എന്നിവയൊന്ന് കൊണ്ടുള്ള പച്ചടി സദ്യയിലെ മധുരക്കറിയാണ്. കാബേജ്, ബീന്‍സ്, പയര്‍, ചേന, പച്ചക്കായ എന്നിവയിലേതെങ്കിലും തോരന്‍ ഉപയോഗിക്കും. കായ മെഴുക്കു പുരട്ടിയും ചിലയിടങ്ങളില്‍ സാധാരണമാണ്. തൈരു കൊണ്ടുള്ള വിഭവങ്ങളില്‍ കാളനാണ് വടക്ക് ഏറെ പ്രിയം. കുറുക്കു കാളനും, പുളിശേരിയും സദ്യയില്‍ ഉണ്ടാകും. പൈനാപ്പിളോ, ഏത്തപ്പഴമോ കുമ്പളങ്ങയോ ഒഴിച്ചു കറിയായ പുളിശേരിക്ക് ഉപയോഗിക്കാറുണ്ട്. കാളന് കൂട്ടി അവസാനം ചോറുണ്ണുന്ന പതിവുണ്ട്. കുറുക്കു കാളന് കൈയിലൊഴിച്ചാല് വെളിയില്‍ പോകരുതെന്നാണ് പ്രമാണം. കാളന്റെ പുളിരസം ഓലന്‍ കുറയ്ക്കുമെന്നാണ്. വന്‍പയര്‍ ചേര്‍ത്ത് മത്തങ്ങയോ കുമ്പളങ്ങയോ ഉപയോഗിച്ച് തേങ്ങാപ്പാലിലാണ് ഓലന്‍ ഉണ്ടാക്കുക.
പായസത്തില്‍ അടപ്രഥമന്‍ തന്നെ പ്രധാനം. പണ്ട് തേങ്ങാപ്പാലാണ് ചേരുവയെങ്കില്‍ ഇന്ന് പാലിലാണ് പ്രഥന്‍ കൂടുതലും ഉണ്ടാക്കുക. പാലടയോ പാല്‍പ്പായസമോ രണ്ടാം പായസമാകും. സേമിയയും പരിപ്പ് പ്രഥമനും സ്ഥിരം വിഭവങ്ങളിലൊന്നാണ്. തെക്കന്‍ കേരളത്തില്‍ അടയില്‍ പഴം ചേര്‍ത്തും പാലട, പാല്‍പ്പായസം, സേമിയ എന്നീ പായസങ്ങളില്‍ ബോളി ചേര്‍ത്തും കഴിക്കുന്നത് പതിവാണ്. പഴയ തെക്കുംകൂര്‍ ഭാഗങ്ങളില്‍ സദ്യയ്ക്ക് എരിശേരി കുറവാണ്. കട്ടി കുറഞ്ഞ കാളനാണ് പുളിശേരിയേക്കാള് ഇവിടെ പ്രിയം.
കൊച്ചി: ഓണത്തോടനുബന്ധിച്ച് കൊച്ചി മെട്രോ റെയില്‍ അധിക ട്രെയിന്‍ സര്‍വീസുകള്‍ ഇന്നു മുതല്‍ ആരംഭിക്കും. 25 വരെ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ തിരക്കുള്ള സമയങ്ങളില്‍ 6.45 മിനിറ്റ് ഇടവേളയില്‍ നാല് അധിക സര്‍വീസുകള്‍ നടത്തും.
23ന് രണ്ട് ട്രെയിനുകള്‍ കൂടുതലായി സര്‍വീസ് നടത്തും. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 7. 13 മിനിട്ട് ഇടവേളയില്‍ എട്ട് അധിക ട്രിപ്പുകളാകും ഞായറാഴ്ച ഉണ്ടാകുക. ഈ ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ ഒരു ട്രെയിന്‍കൂടി സജ്ജമായിരിക്കുമെന്നും കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.
ഓണത്തോടനുബന്ധിച്ച് നാളെ മുതല്‍ തിരുവോണ ദിനമായ 26 വരെ കുസാറ്റ് മെട്രോ സ്റ്റേഷനില്‍ നിന്നും തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡര്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കും. രാവിലെ 6.30 മുതല്‍ രാത്രി എട്ടു വരെ 30 മിനിട്ട് ഇടവേളയിലായിരിക്കും സര്‍വീസ്.
Ernakulam
കളമശേരി: ഇടപ്പള്ളി പത്തടിപ്പാലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മെട്രോ പില്ലറിലും സുരക്ഷാവേലിയിലും ഇടിച്ചു. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം. ബസിലുണ്ടായിരുന്ന അഞ്ചോളം പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് പത്തടിപ്പാലം മെട്രോ സ്റ്റേഷന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ പില്ലറിലും സമീപത്തെ സുരക്ഷാവേലിയിലും ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ് വട്ടംകറങ്ങി റോഡിൽ നിന്നു. നായരമ്പലം സ്വദേശി പി.വി അമ്ന (20), വൈപ്പിൻ സ്വദേശി കെ.എസ്. രാഘുൽ (24), നമ്മദ് ആലം (55), തുരുത്തി പ്പുറം സ്വദേശി ഷഫീക്ക് (44), ഇടപ്പള്ളി സ്വദേശി രജനി അജയകുമാർ (49) എന്നിവർക്കാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ മെട്രോ പില്ലറിന് സമീപത്തെ ഇരുമ്പ് സുരക്ഷാവേലി എതിർവശത്തേക്ക് തള്ളിപ്പോയി.
ഈ വേലിയിൽ ഇടിച്ച് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു. അപകടം നടന്നയുടൻ നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ബസ് മെട്രോ പില്ലറിൽ ഇടിച്ച് അവിടെ തന്നെ നിന്നതിനാൽ വൻ ദുരന്തം ഒഴിവായെന്ന് നാട്ടുകാർ പറഞ്ഞു.
Ernakulam
കൊച്ചി: കൊച്ചി മെട്രോയുടെ പേരു മാറ്റാനുള്ള ആലോചന സംബന്ധിച്ച് സർക്കാർ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പേരുമാറ്റൽ സർക്കാരിന്റെ പരിഗണനയിലില്ല. പത്രവാർത്തകൾ കണ്ടാണ് താൻ ഈ വിവരം അറിഞ്ഞത്. ഇക്കാര്യത്തിൽ കെഎംആർഎലിന്റെ ഏകപക്ഷീയമായ പ്രഖ്യാപനമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി മെട്രോ 'കേരളം മെട്രോ' റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ എംഡി ലോക്നാഥ് ബെഹ്റ സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിച്ചെന്ന് കെഎംആർഎൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ പേര് മാറ്റമെന്നായിരുന്നു കെഎംആർഎൽ വ്യക്തമാക്കിയത്.
Ernakulam
കൊച്ചി : ഓണ്‍ലൈന്‍ ട്രേഡിംഗ് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം നല്‍കാമെന്ന് പറഞ്ഞ് കലൂര്‍ സ്വദേശിയായ എണ്പത്തിരണ്ടുകാരനില്നിന്ന് തട്ടിയത് 21 ലക്ഷം രൂപ. 2025 ഓഗസ്റ്റ് ഒമ്പത് മുതല്‍ നവംബര്‍ 27 വരെയുള്ള കാലയളവിലാണ് വിവിധ തവണകളായി കലൂര്‍ സ്വദേശി ഗംഗാധരനില്‍നിന്ന് സൈബര്‍ തട്ടിപ്പുകാര്‍ 21,36,874 രൂപ തട്ടിയെടുത്തത്. ട്രാഡ് ഗ്രിപ്പ് എന്ന ഓണ്‍ലൈന്‍ ട്രേഡിംഗ് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
ഗംഗാധരന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലാഭം ലഭിക്കാത്തതിനെതുടര്‍ന്ന് ഗംഗാധരന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
Ernakulam
കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ശുഭയാത്ര സുരക്ഷിത യാത്ര എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പൊലിസ് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി 30 വരെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സുമായി (ആര്‍പിഎഫ് ) ചേര്‍ന്ന് റെയില്‍വേ പൊലിസ് സംയുക്ത പരിശോധനകള്‍ നടത്തും.
ഓണക്കാലത്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍, വിദ്യാര്‍ഥികള്‍, വിനോദസഞ്ചാരികള്‍ എന്നിവരുടെ വര്‍ധിച്ച തിരക്കും പ്രധാന സ്റ്റേഷനുകളിലെ നവീകരണ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് സുരക്ഷ കൂട്ടുന്നത്. അനധികൃത മദ്യം, മയക്കുമരുന്ന്, കണക്കില്‍പ്പെടാത്ത പണം എന്നിവയുടെ കടത്ത് തടയാന്‍ അതിര്‍ത്തി കടന്നെത്തുന്ന ട്രെയിനുകളില്‍ പ്രത്യേക പരിശോധനയുണ്ടാകും.
യാത്രക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ലേഡീസ് കോച്ചുകളില്‍ നിരീക്ഷണം ശക്തമാക്കാനും സാമൂഹിക വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും കേരള റെയില്‍വേ പോലീസ് സൂപ്രണ്ട് ബി. കൃഷ്ണകുമാര്‍ നിര്‍ദേശം നല്കി.
ലഹരിവേട്ടയ്ക്കായി ഇന്റലിജന്‍സ്, ഡാന്‍സാഫ് എന്നിവരുടെ പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിനൊപ്പം പ്ലാറ്റ്ഫോമുകളില്‍ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി അവര്‍ ട്രെയിനുകളില്‍ കയറുന്നില്ലെന്ന് ഉറപ്പാക്കും.
ജനറല്‍ കംപാര്‍ട്ട്മെന്റുകള്‍, ലഗേജ്പാഴ്സല് ബോഗികള്‍, പാര്‍ക്കിംഗ് ഏരിയകള്‍ എന്നിവിടങ്ങളില്‍ പരിശോധന കടുപ്പിക്കുന്നതിനൊപ്പം സ്നിഫര്‍ ഡോഗ് ഉള്‍പ്പെടുന്ന ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയുടെ സേവനവും പ്രധാന സ്റ്റേഷനുകളില്‍ ഉറപ്പാക്കും. പ്രാദേശിക ലോക്കല്‍ പൊലിസിന്റെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും.
യാത്രയ്ക്കിടെ സംശയാസ്പദമായ വ്യക്തികളെയോ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെയോ റെയില്‍വേ പോലീസ് കണ്ട്രോള് റൂം നമ്പറുകളായ 9846200100, 9846200150, 9846200180 എന്നിവയിലോ 139ലോ അല്ലെങ്കില്‍ അടിയന്തര സഹായ നമ്പറായ 112ലോ വിവരം അറിയിക്കണം.
Ernakulam
വൈപ്പിൻ: മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നതിനെതിരെ മുനമ്പം ഹാർബറിൽ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് നടത്തി വരുന്ന മിന്നൽ പരിശോധനയിൽ അനധികൃതമായി ചെറുമീനുകളെ പിടിച്ച ഒരു മത്സ്യബന്ധന ബോട്ടു കൂടി കസ്റ്റഡിയിൽ. ഇതോടെ ഈ മാസം പിടികൂടിയ ബോട്ടുകളുടെ എണ്ണം മൂന്നായി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വൈപ്പിൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ജിബിനയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിൽ അനുഗ്രഹ എന്ന ബോട്ട് ആണ് കസ്റ്റഡിയിലായത്. ഒമ്പത് ടണ്ണോളം ചെറുമത്സ്യങ്ങൾ ബോട്ടിൽ നിന്ന് കണ്ടെടുത്തു. കിളിമീൻ, ഉലുവച്ചി, പാമ്പാട തുടങ്ങിയ ഇനത്തിൽപ്പെട്ട വളർച്ചയെത്താത്ത മീനുകളാണ് ഇവയിലധികവും.
പിഴ വിധിക്കാനായി എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വി. സിന്ധുവിനു കേസ് കൈമാറി. എസ്.ജോയ്, ഇ.എസ്.അനീഷ്, യു.എ.റോയ് റാഫേൽ പിങ്ക്സൺ, ജിപ്സൺ എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു.
Ernakulam
ചെറായി : പോർച്ചുഗലിൽ ജോലി വാഗ്ദാനം ചെയ്ത് അമ്പതോളംപേരെ കബളിപ്പിച്ച് പണം തട്ടിയ രണ്ടംഗ സംഘത്തിലെ ചെറായി സ്വദേശി പ്ലാക്കൽ നീതു പ്രസാദിനെതിരെ മുനമ്പത്തും പൊലിസ് കേസെടുത്തു. മുനമ്പം ജനത ബീച്ച് റോഡ് ഭാഗത്തെ യുവതിയായ വീട്ടമ്മ നൽകിയ പരാതിയിൽ ബുധനാഴ്ചയാണ് കേസടുത്തത്.
പോർച്ചുഗലിലെ മരുന്നു കമ്പനിയിൽ പായ്ക്കിംഗ് ജോലി തരപ്പെടുത്താം എന്ന് പറഞ്ഞ് 2022 ഏപ്രിൽ 11ന് ഭർത്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 2 ,20,000 രൂപ നീതു പറഞ്ഞ അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്തിരുന്നു. എന്നാൽ പിന്നീട് വീസ നൽകാതെ വന്നതിനെ തുടർന്ന് ഒരു ലക്ഷം രൂപ തിരികെ നൽകി. ബാക്കി 1,20,000 ആവശ്യപ്പെട്ടിട്ട് നൽകാതെ വന്നതിനെ തുടർന്നാണ് പരാതി നൽകിയത്.
തൃശൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിൽ വ്യാപകമായി തട്ടിപ്പ് നടത്തി ഇപ്പോൾ ദുബായിൽ കഴിയുന്ന നീതുവിനും കൂട്ടാളിയായ കൊല്ലം മുണ്ടക്കൽ സ്വദേശി ബെൻസൺ ബോയ് വർഗീസിനും എതിരെ വീസ തട്ടിപ്പ് ആരോപിച്ച് കഴിഞ്ഞദിവസം ഞാറക്കൽ പൊലിസും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കൂടാതെ പറവൂർ, തൃശൂർ സ്റ്റേഷനുകളിലും കേസ് നിലവിലുണ്ട്. വഞ്ചിതരായവരുടെ കൂട്ടായ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെങ്കിലും അന്വേഷണം ഇഴയുകയാണെന്ന് ആക്ഷേപമുണ്ട്.
Ernakulam
പെരുമ്പാവൂര്‍: കാണാതായ 13 വയസുകാരിയെ കണ്ടെത്താന്‍ കുറുപ്പംപടി പൊലിസ് സഞ്ചരിച്ചത് 4,000 കിലോമീറ്ററോളം. ഒടുവില്‍ ഒഡിഷയിലെ നക്സല്‍ ബാധിത മേഖലയില്‍ സാഹസികമായി നിന്ന് കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തി.
കുറുപ്പംപടി സ്റ്റേഷന് പരിധിയില്‍ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണസംഘം ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയത്.
കഴിഞ്ഞ 13ന് വൈകിട്ട് ആറോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടന്‍ സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും സമീപപ്രദേശങ്ങളിലും വ്യാപക പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വിവിധ രീതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് വിവരം ലഭിച്ചു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സേലത്തെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ഇതോടെ കുറുപ്പംപടിയില്‍ നിന്നുള്ള പൊലിസ് സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവി കെ.എസ്. സുദര്‍ശന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലേക്ക് യാത്ര തിരിച്ചു. ഒഡിഷയില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന നിര്‍ണായക വിവരം ലഭിച്ചു. നക്സല്‍ ബാധിത മേഖലയില്‍ 18ന് ആണ് പൊലിസ് സംഘം എത്തിയത്. തുടര്‍ന്ന് ബഞ്ചനഗര്‍ പൊലിസിന്റെ സഹായത്തോടെ സാഹസികമായാണ് അലോകിനെയും കാണാതായ പെണ്‍കുട്ടിയെയും കണ്ടെത്തിയത്.
സബ് ഇന്‍സ്പെക്ടര്‍ കെ.എം. അബി, സീനിയര്‍ സിപിഒമാരായ എന്‍.പി. ബിന്ദു, അരുണ്‍ കെ. കരുണന്, രജിത് രാം എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Ernakulam
ആലുവ: തിയറ്ററിലെ ബാത്ത്റൂമിൽ കുഴഞ്ഞുവീണ് പോലീസുകാരൻ മരിച്ചു. കൊച്ചി സിറ്റി എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ തലയോലപ്പറമ്പ് വടയാർ സ്വബേസ് നിവാസിൽ സ്വബേസ് ശിവദാസാണ് (48) മരിച്ചത്. ജിം ട്രെയിനർ കൂടിയാണ് സ്വബേസ് ശിവദാസ്.
ആലുവ സീനത്ത് തിയറ്ററിൽ ഇന്നലെ രാവിലെ പൃഥ്വിരാജിന്റെ പുതിയ സിനിമയായ ഖലീഫയുടെ ആദ്യ ഷോ കാണാനെത്തിയതായിരുന്നു അദ്ദേഹം. സിനിമ നടന്നുകൊണ്ടിരിക്കെ ബാത്ത്റൂമിലേക്ക് പോയ സ്വബേസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ തിയറ്ററിന് മുന്നിലുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം വടയാറിലെ വീട്ടുവളപ്പിൽ രാവിലെ 11 ന്. ഭാര്യ: ബിൻസി ( മുടിയറ ആശുപത്രി, ഫാർമസിസ്റ്റ് ). മക്കൾ : ഹൃദ്യ (നാലാം ക്ലാസ് ), ഹിരൺ (രണ്ടാം ക്ലാസ് ).
വീടിന് മുകളിൽ സ്വന്തമായി ജിം പരിശീലന കേന്ദ്രം നടത്തുന്നുണ്ട്. നടൻ പൃഥ്വിരാജിന്റെ ആരാധകനായതിനാൽ പുതിയ റിലീസിംഗ് ചിത്രങ്ങൾ ആദ്യദിനംതന്നെ കാണുന്നത് പതിവാണ്.
Ernakulam
കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപത്തെ ഹലിപ്പാഡിൽ സപ്ലൈകോ ഒരുക്കിയിട്ടുള്ള ഓണം ഫെയറിന്റെ സേവനം പൊതുജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി വൈറ്റിലയിൽ നിന്ന് കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിലേക്ക് കെഎസ്ആർടിസി ലോഫ്ലോർ എസി ബസുകൾ സർവീസ് ആരംഭിച്ചു. രണ്ട് ബസുകളാണ് സർവീസ് നടത്തുന്നത്.
വൈറ്റില ഹബ്ബിൽ നിന്ന് കലൂരിൽ നടക്കുന്ന സപ്ലൈകോ ട്രേഡ് ഫെയറിലേക്ക് പൊതുജനങ്ങൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു. സപ്ലൈകോ എംഡി വി.എം. ജയകൃഷ്ണൻ, ജനറൽ മാനേജർ എം.യു. ബിജു, അഡീഷണൽ ജനറൽ മാനേജർ എം.ആർ. ദീപു, കോർപറേഷൻ കൗൺസിലർ വി.പി. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Ernakulam
മാവേലിയെ വരവേല്‍ക്കാന്‍ അത്തം മുതല്‍ പൂക്കളമിടുന്നവര്‍ ഉത്രാടം വരെ പൂക്കളമൊരുക്കി തിരുവോണത്തിന് പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ വച്ച് പൂജിക്കുകയാണ് ചടങ്ങ്. നാക്കിലയിട്ട് അതിനു മുകളില്‍ പീഠം വച്ച് അരിമാവ് കൊണ്ട് കോലം വരച്ച് പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ വയ്ക്കും. മാതേവരെ വയ്ക്കുക എന്നും പറയാറുണ്ട്. മാവേലി തൃക്കാക്കരയപ്പന്, ശിവന് എന്നീ സങ്കല്പങ്ങളില് മൂന്ന് മാതേവരെയാണ് എല്ലായിടങ്ങളിലും വയ്ക്കാറുള്ളത്.
തൃക്കാക്കരയപ്പന് മാവേലിയാണെന്നും വാമനനാണെന്നും ചില തര്‍ക്കമുണ്ട്. എന്നാല്‍ തൃക്കാക്കര ക്ഷേത്രത്തിലെ ഐതിഹ്യ പ്രകാരം മാതേവര് മഹാവിഷ്ണുവെന്ന സങ്കല്പം തന്നെയാണ്. തൃക്കാക്കരയില്‍ മഹോദയപുരം പെരുമാക്കള്‍ കര്‍ക്കടകത്തിലെ തിരുവോണം മുതല്‍ ചിങ്ങത്തിലെ തിരുവോണം വരെ ഓണാഘോഷം നടത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. ചേര സാമ്രാജ്യത്തിലെ 56 നാട്ടുരാജാക്കന്മാരും സാമന്തന്മാരും പ്രഭുക്കളുമെല്ലാം പെരുമാളുടെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവത്രെ. ഒരിക്കല്‍ ഇതിന് ഭംഗം വന്നപ്പോള്‍, തൃക്കാക്കരയെത്താത്തവര്‍ വീട്ടില്‍ തന്നെ ഓണം ആഘോഷിക്കണമെന്ന് പെരുമാളുടെ കല്പന ഉണ്ടായി. ഇതേ തുടര്‍ന്നാണ് വീടുകളില്‍ തിരുവോണ ദിവസം തൃക്കാക്കരയപ്പന്റെ മണ്‍വിഗ്രഹം പൂജിക്കാന്‍ തുടങ്ങിയതെന്നാണ് ഐതിഹ്യം.
മാതേവരെ വയ്ക്കുന്നതില്‍ പലയിടത്തും പല കണക്കാണുള്ളത്. ഉത്രാടം മുതല്‍ തൃക്കാക്കരയപ്പനെയും തിരുവോണത്തിന് മഹാബലിയെയും വയ്ക്കുന്നവരുണ്ട്. ബലിക്കൊപ്പം മുത്തശി അമ്മ, കുട്ടി പട്ടര്, അമ്മി, ആട്ടുകല്ല്, അരകല്ല്, ഉരല് തുടങ്ങിയ മണ്‍ശില്പങ്ങളും വയ്ക്കും. വള്ളുവ നാട്ടില്‍ അത്തം മുതല്‍ മാതേവരെ വയ്ക്കുന്നവരുമുണ്ട്. ചിലയിടങ്ങളില്‍ ഏഴ് മാതേവരെയ്വയ്ക്കാറുണ്ട്. മലബാറില്‍ വീട്ടു പടിക്കലും മാതേവരെ വയ്ക്കാറുണ്ട്. തൃക്കാക്കരയപ്പോ, പടിക്കലും വായോ, ഞാനിട്ട പൂക്കളം കാണാനും വായോ, എന്ന് വിളിച്ച് പറഞ്ഞ് ഇതോടൊപ്പം ആര്‍പ്പ് വിളിക്കാറുണ്ട്. തുമ്പപ്പൂക്കുടം കൊണ്ട് പൂമൂടല്‍ നടത്തി തൃക്കാക്കരയപ്പന് അട നിവേദ്യം തിരുവോണത്തിന് നേദിക്കും. മധ്യകേരളത്തില്‍ അമ്പും വില്ലും കൊണ്ട് ഈ അടയില്‍ അമ്പെയ്യുന്ന ചടങ്ങുമുണ്ട്.
ഓണത്തപ്പനെ വരവേല്‍ക്കാന്‍ അരിമാവ് കോലം വീടിന്റെ മറ്റ് സ്ഥലങ്ങളില്‍ കൂടി വരയ്ക്കുന്നവരുമുണ്ട്. എണ്ണത്തിലും ആകൃതിയിലുമൊക്കെ വ്യത്യാസങ്ങളുണ്ടായാലും തിരുവോണത്തിന് തക്കാക്കരയപ്പനെ വരവേറ്റ് പൂജിക്കുകയെന്ന സങ്കല്പം കേരളത്തിലെല്ലായിടത്തും ഒന്നു തന്നെ. അഞ്ചാം ഓണം വരെ പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ വയ്ക്കുന്നതാണ് പൊതുവായ ആചാരം. തൃപ്പൂണിത്തുറ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വില്പനയ്ക്ക് എത്തിച്ചിരിക്കുന്ന ഒരു സെറ്റ് തൃക്കാക്കരയപ്പന് വാങ്ങണമെങ്കില്‍ 200 രൂപ നല്‍കണം.
Ernakulam
ആലങ്ങാട്: എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ തടവിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ആലങ്ങാട് നീറിക്കോട് പുളിക്കവിട്ടിൽ വീട്ടിൽ മുഹമ്മദ് യാസർ അറഫാത്ത് (35) ആണ് മരിച്ചത്.കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഹൃദയസംബന്ധമായ അസുഖത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ സഹായിച്ചതിനാണ് പിടിയിലായത്. തുടർന്ന് തൃശൂർ വിയ്യൂർ ജയിലിൽ കഴിഞ്ഞുവരികയായിരുന്നു.
Ernakulam
കോതമംഗലം: പിണ്ടിമനയിൽ ജനവാസ മേഖലയിൽ കൃഷിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. വേട്ടാമ്പാറയിൽ മുണ്ടക്കല്‍ ബേബിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെയാണ് മൂലയില്‍ ജോസ് വെടിവച്ചുകൊന്നത്. പഞ്ചായത്തിന്റെ ഷൂട്ടര്‍ പാനലിലെ അംഗമാണ് ഇദ്ദേഹം.
പഞ്ചായത്തിലെ പല വാര്‍ഡുകളിലും കാട്ടുപന്നിശല്യം രൂക്ഷമാണ്. വലിയതോതില്‍ കൃഷി നശിപ്പിക്കുകയും മറ്റ് ദുരിതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇതേത്തുടര്‍ന്ന് കാട്ടുപന്നിവേട്ടയ്ക്കായി സ്പെഷല്‍ ഡ്രൈവ് നേരത്തെ സംഘടിപ്പിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.
ഇന്നലെ രാവിലെയാണ് വേട്ടാമ്പാറയില്‍ കൃഷിയിടത്തിൽ കാട്ടുപന്നിയെ കണ്ടെത്തുകയും വകവരുത്തുകയും ചെയ്തത്. പിന്നീട് കുഴിച്ചുമൂടുകയും ചെയ്തു. കാട്ടുപന്നിശല്യം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജോര്‍ജ് പറഞ്ഞു.
Ernakulam
കോതമംഗലം: പിണവൂർകുടി ട്രൈബൽ സ്കൂൾ ബോയ്സ് ഹോസ്റ്റലിലേക്ക് ദുബായ് മർഹബ ലയൺസ് ക്ലബ് ഫാനുകൾ നൽകി. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. ദുബായ് മർഹബ ലയൺസ് ക്ലബ് പ്രസിഡന്റ് ദിപു ചാക്കോ, സെക്രട്ടറി ലിജി മാത്യു, ട്രഷറർ ടാനിഷ് കുത്തൂർ, അംഗങ്ങളായ മധു, സജിമോൻ, ബേസിൽ, കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ്, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, വാർഡ് മെമ്പർ ബിന്ദു രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
Ernakulam
കുത്താട്ടുകുളം: ഗവ. ആശുപത്രിയിലെ കിടപ്പു രോഗികൾക്കും പാലിയേറ്റീവ് വിഭാഗത്തിലെ നൂറു പേർക്കും ഓണക്കോടി നൽകി കൂത്താട്ടുകുളം ഗവ. യുപി സ്കൂൾ കുട്ടികളുടെ ഓണാഘോഷം. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും സമാഹരിച്ച തുക കൊണ്ടാണ് അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഓണക്കോടി സമ്മാനിച്ചത്. നഗരസഭ ചെയർപേഴ്സൺ റെജി ജോൺ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ. മെജോ മഹേഷ്, പാലിയേറ്റീവ് നേഴ്സ് ഓമന ബാബു എന്നിവർ ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി.
പിടിഎ പ്രസിഡന്റ് മനോജ് കരുണാകരൻ അധ്യക്ഷത വഹിച്ചു. ബിജു ജോൺ, പി.സി. ഭാസ്കരൻ, ജോമി മാത്യു, ഹെഡ്മിസ്ട്രസ് ടി.വി. മായ, സി.എച്ച്. ജയശ്രി, എം.ടി. സ്മിത, ബിസ്മി ശശി, ഒ.വി. പ്രീതി, ആതിര സുരേഷ്, ധന്യ ആർ. നായർ എന്നിവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ: ആവോലി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഓണാഘോഷം വിപുലമായ പരിപാടികളോടെ 22നും 23നും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങില്‍ വാര്‍ഡിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും സരിത അങ്കണവാടി വാര്‍ഷികവും നടക്കും.
രണ്ടാര്‍ ദര്‍ശന നഗറില്‍ 22ന് രാവിലെ എട്ടിന് പതാകയുയര്‍ത്തല്‍, 8.30ന് കായിക മത്സരങ്ങള്‍, വൈകുന്നേരം ആറിന് കലാപരിപാടികള്‍, രാത്രി ഒമ്പതിന് കൈകൊട്ടിക്കളി. 23ന് രാവിലെ ഒമ്പതിന് പൂക്കള മത്സരം, 11ന് വാര്‍ഡിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന ഗാനവിരുന്ന്. ആറിന് നടക്കുന്ന പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ജോജി കെ. ജോസ് ഉദ്ഘാടനം ചെയ്യും.
പഞ്ചായത്തംഗം ഷിജിന മന്‍സൂര്‍ അധ്യക്ഷത വഹിക്കും. ചലച്ചിത്ര ടിവിതാരം ജയകൃഷ്ണന് മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്തംഗം ഷെല്‍മി ജോണ്‍സ് വിദ്യാര്‍ഥികളെ ആദരിക്കും. ബ്ലോക്ക് പഞ്ചായത്തംഗം സഹീറ മജീദ് അവാര്‍ഡ് സമ്മാനിക്കും.
മൂവാറ്റുപുഴ : ത്രിവേണി ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി മൂവാറ്റുപുഴ നഗരം ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ കുഴികള്‍ അടയ്ക്കുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത് സ്റ്റാന്‍ഡ് ആഘോഷങ്ങള്‍ക്ക് അനുയോജ്യമാക്കുകയാണ്.
ത്രിവേണിയോണം രണ്ടാം ദിവസമായ 23ന് വൈകുന്നേരം 4.30 മുതല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ജെന്‍സി ഓണം അരങ്ങേറും. യുവതലമുറയെ ആകര്‍ഷിക്കുന്ന കസവ് ഫാഷന്‍ഷോയും ഡിജെ നൈറ്റും ഉള്‍പ്പെടെ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സിനിമാതാരം ഭാമ ജെന്‍സി ഓണത്തില്‍ അതിഥിയായി പങ്കെടുക്കും. ഓണത്തിന്റെ പാരമ്പര്യവും പുതുതലമുറയുടെ ആഘോഷ ശൈലിയും സമന്വയിപ്പിച്ചാണ് പരിപാടി.
വാഴക്കുളം: ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷന്റെയും വാഴക്കുളം പൈനാപ്പിൾ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടേയും ആഭിമുഖ്യത്തിലുള്ള ഓണാഘോഷം നാളെ നടത്തും. രാവിലെ 10.30 ന് പൈനാപ്പിൾ മാർക്കറ്റിൽ അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ പതാക ഉയർത്തും. 11ന് ഓണപ്പൂക്കളം ഒരുക്കൽ 11.30ന് ചവിട്ടുനാടകം 12.30ന് ഓണസദ്യ. ഉച്ചയ്ക്ക് ഒന്നിന് നാടൻപാട്ട് മത്സരം.
രണ്ടിന് നടക്കുന്ന സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ അധ്യക്ഷത വഹിക്കും. മാത്യു കുഴൽ നാടൻ എംഎൽഎ ഓണസന്ദേശം നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പുരസ്കാര വിതരണം നിർവഹിക്കും. തുടർന്ന് 2.30 ന് ശിങ്കാരിമേള മത്സരം. വൈകുന്നേരം മൂന്നിന് വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഓണം ഘോഷയാത്ര.
സഹകരണ ഓണവിപണി
ഊന്നുകൽ: ഊന്നുകൽ സഹകരണ ബാങ്ക് ഓണവിപണിയുടെ ഉദ്ഘാടനം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജോജി ജോസ് നിർവഹിച്ചു. പൊതുവിപണിയിലെ വിലനിലവാരം പിടിച്ചു നിർത്തുന്നതിന് സർക്കാർ സബ്സിഡിയോടെയും ബാങ്കിന്റെ തനത് ഫണ്ടായ പൊതുനന്മ ഫണ്ടും ഉപയോഗിച്ച് വില കുറച്ച് പലവ്യജ്ഞനങ്ങളും നാടൻ പച്ചക്കറികളും സംഭരിച്ച് വില്പന നടത്തുന്നത്. ബാങ്ക് പ്രസിഡന്റ് എം.എസ്. പൗലോസ് അധ്യക്ഷത വഹിച്ചു.
ഓണക്കിറ്റ് വിതരണം
വാഴക്കുളം: ഉമ്മൻചാണ്ടി ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണക്കിറ്റ് വിതരണവും കലാകായിക മത്സരങ്ങളും 24ന് നടത്തും. വൈകുന്നേരം 4.30ന് മടക്കത്താനത്ത് ചേരുന്ന പൊതുസമ്മേളനം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും.
ഉമ്മൻചാണ്ടി ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ടോമി തന്നിട്ടാമാക്കൽ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി അർബുദ രോഗികൾക്കുള്ള ധനസഹായ വിതരണവും മാത്യു കുഴൽനാടൻ എംഎൽഎ ഓണക്കിറ്റ് വിതരണ ഉദ്ഘാടനവും നിർവഹിക്കും. ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കും.
കടവൂര്‍: കടവൂര്‍ സഹകരണ ബാങ്ക് നടത്തിയ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് അരുണ്‍ ജോസഫ് സഹകാരികളായ ചാക്കോച്ചന് പുന്നോലില്‍, സാനി കോയിക്കര എന്നിവര്‍ക്ക് നല്കി നിര്‍വഹിച്ചു. ആദ്യവില്പന ബോര്‍ഡംഗം ശ്രീനിവാസന് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.എസ്. ഓലിക്കന്‍, ബാബു ഭാര്ഗവന്, ബെല്‍ജി സി. മാത്യു, റെജി, ബിജിത്ത്, അജിംസ്, മിനി തോമസ്, നോമിനി ജോണ്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ഓണപ്പാട്ട് മത്സരം
വാഴക്കുളം: നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്സ് നന്മ വാഴക്കുളം മേഖലയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും സ്കൂൾ വിദ്യാർത്ഥികൾക്കായി ഓണപ്പാട്ട് മത്സരവും നടത്തുന്നു. നാളെ രാവിലെ പത്തിന് വാഴക്കുളം ജ്വാല സാംസ്കാരിക വേദി ഓഡിറ്റോറിയത്തിലാണ് ഓണപ്പാട്ട് മത്സരം നടത്തുന്നത്. സർട്ടിഫിക്കറ്റുകൾക്കൊപ്പം യഥാക്രമം 1001,501,251 രൂപയും മൂന്നു ജേതാക്കൾക്ക് പുരസ്കാരം നൽകും.
Ernakulam
മൂവാറ്റുപുഴ: എംസി റോഡിലെ പായിപ്ര കവലയില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് മൂലം വ്യാപാരികളും പൊതുജനങ്ങളും വിദ്യാര്‍ഥികളും വലയുന്നു. ഓണം സീസണ് ആരംഭിച്ചതോടെ കവലയിലെ ഗതാഗത തടസം കിലോമീറ്ററുകളോളം നീളുന്ന അവസ്ഥയിലാണ്.
സ്കൂള്‍-കോളജ് സമയങ്ങളിലടക്കം അനുഭവപ്പെടുന്ന കടുത്ത യാത്രാതടസം വിദ്യാര്‍ഥികളുടെ പഠനത്തെയും ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പായിപ്ര കവലയില്‍ ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അനധികൃത പാര്‍ക്കിംഗിനെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Ernakulam
കോതമംഗലം: നാടിന്റെ വികസന ആവശ്യങ്ങൾ ഏകോപിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ ആശ്രയകേന്ദ്രമായികൂടി എംഎൽഎ ഓഫിസ് മാറണമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഷിബു തെക്കുംപുറം എംഎൽഎയുടെ പുതിയ ഓഫിസ് മലയിൻകീഴ് ബൈപാസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് മനസിലാക്കി അവയ്ക്ക് പരിഹാരം കാണാൻ കഴിയുന്ന ജനകീയ സംവിധാനമായി ഓഫിസ് പ്രവർത്തിക്കണം. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങൾക്ക് പരിഹാരം കാണുന്ന ജനകീയ ഓഫിസായി എംഎൽഎ ഓഫിസിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. എംഎൽഎ ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗം, ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളുടെ ഏകോപനം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വികസന, ക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഓഫിസിലൂടെ ഏകോപിപ്പിക്കും.
ജനങ്ങൾക്ക് 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നതിനായി വെർച്വൽ ഓഫിസ് സംവിധാനവും ഒരുക്കുന്നുണ്ട്. ഇതിനായി തയാറാക്കിയ എംഎൽഎ കണക്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം അടുത്ത മാസം നടത്തും. ഓഫിസിലെത്താതെ തന്നെ വിവിധ ആവശ്യങ്ങളും പരാതികളും അറിയിക്കാനും സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാനും കഴിയുന്ന സംവിധാനമായിരിക്കും എംഎൽഎ കണക്ട് എന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ബോബൻ ജേക്കബ്, കെപിസിസി അംഗം എ.ജി. ജോർജ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ഷമീർ പനക്കൻ, ബാബു ഏലിയാസ്, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ്, മുസ്ലിം ലീഗ് നേതാക്കളായ ഇബ്രാഹിം കവല, പി.കെ. മൊയ്തു, പി.എം. സക്കറിയ തുടങ്ങിയവരും പങ്കെടുത്തു.
Ernakulam
ഇലഞ്ഞി: വിസാറ്റ് എൻജിനിയറിംഗ് കോളജിൽ ഐഇഡിസിയുടെ ആഭിമുഖ്യത്തിൽ വർക്ക് - ഇന്റഗ്രേറ്റഡ് ലേണിംഗ് ഇന്നൊവേഷൻ ലാബിന്റെ ഉദ്ഘാടനവും വ്യവസായ മേഖലയെക്കുറിച്ചുള്ള സംവാദവും സംഘടിപ്പിച്ചു.
നെറ്റ്ലിങ്ക് ഐസിടി പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡയറക്ടറുമായ സീക്കോ തോമസ് ഇന്നൊവേഷൻ ലാബ് ഉദ്ഘാടനം ചെയ്തു. വിസാറ്റ് എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. സി.വി. ബിജു അധ്യക്ഷത വഹിച്ചു. വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. ബോസ് ടോം, വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഒഒ പി.എസ്. സുഹാസ്, ഐഇഡിസി നോഡൽ ഓഫീസർ അമ്മു വിൽസൺ, ഐഇഡിസി വിദ്യാർഥികളായ ശ്രീധർ, ആന്റോ ജെറോം, അംബാടി സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Ernakulam
കല്ലൂർക്കാട്: ഇൻഫാം കാവക്കാട് ഗ്രാമ സമിതി യോഗം നടത്തി. ഡയറക്ടർ ഫാ. ഇമ്മാനുവൽ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മൈക്കിൾ കുറവക്കാട്ട് അധ്യക്ഷത വഹിച്ചു. ഇൻഫാം സംസ്ഥാന കോ-ഓർഡിനേറ്റർ ഫാ. ജോസ് മോനിപ്പിള്ളിൽ ആമുഖ പ്രസംഗം നടത്തി.
കോതമംഗലം കാർഷിക ജില്ല പ്രസിഡന്റ് റോയി വള്ളമറ്റം, സെക്രട്ടറി ജയ്സൺ വാലുമ്മേൽ, ദേശീയ കമ്മറ്റിയംഗം ജോയി തെങ്ങും കുടിയിൽ, ജോളി നെടുങ്ങാട്ട്, തങ്കച്ചൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. മഹിളാസമാജ് അംഗത്വ പത്രികകൾ യോഗത്തോടനുബന്ധിച്ച് വിതരണം ചെയ്തു.
കാർഷികോത്പന്നങ്ങൾ മൂല്യവർധിതമാക്കി ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതു സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.
Ernakulam
പിറവം: നഗരസഭയുടെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഫുഡ്ഫെസ്റ്റ് ആരംഭിച്ചു. പാലത്തിന് സമീപമുള്ള കുട്ടികളുടെ പാര്‍ക്കിലാണ് ഫെസ്റ്റ് നടക്കുന്നത്. പാർക്കിൽ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക സ്റ്റാളുകളിൽ വിവിധ ഹോട്ടലുകളും, കാറ്ററിംഗ് സ്ഥാപനങ്ങളും ഭക്ഷണ വിഭവങ്ങൾ ഒരുക്കിയിരിക്കുന്നത്. വിവിധതരം പായസങ്ങൾ ഉൾപ്പടെ വിഭവ സമൃദ്ധമായ ഭക്ഷണ വിഭവങ്ങളാണ് ആറു ദിവസങ്ങളിലായി ഇവിടെയുണ്ടാകും.
ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് ഫുഡ് സ്റ്റാളുകളുടെ പ്രവർത്തനം. ഫെസ്റ്റ് 24നു സമാപിക്കും
നഗരസഭ ചെയർപേഴ്സൺ കെ.ആർ. പ്രദീപ് കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരും പങ്കെടുത്തു.
Ernakulam
കാക്കനാട്: കാക്കനാട് ഇൻഫോപാർക്ക് റോഡിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക്. പരിഹാരം കാണാതെ അധികൃതർ. ബ്രഹ്മപുരം പാലം മുതൽ കളക്ടറേറ്റ് സിഗ്നൽ വരെ രണ്ടര കിലോമീറ്റർ ദൂരം പിന്നിടാൻ രണ്ടും മൂന്നും മണിക്കൂറുകൾ വേണ്ടി വരുന്നതായി വാഹന യാത്രക്കാർ പറയുന്നു.
ഒരു ടൂവീലറിനു പോലും കടന്നുപോകാൻ കഴിയാത്തവിധം ശക്തമായ യാത്രാക്ലേശമാണ്കാക്കനാട്, ഐഎംജി, നിലംപതിഞ്ഞമുകൾ, ഇടച്ചിറ, ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ ദിവസേന അനുഭവപ്പെടുന്നത്.
പൊതുമരാമത്ത് റോഡുകളുടെ വശങ്ങൾ കൈയേറി മതിൽ കെട്ടിയുള്ള നിർമാണപ്രവർത്തനകളാണ് ഇതു വഴിയുള്ള യാത്ര ദരിതപൂർണമാക്കുന്നതെന്ന് വ്യാപാരികളും കാൽനടയാത്രക്കാരും പരാതിപ്പെടുന്നു.
ഒരു ലക്ഷത്തോളം ഐടി പ്രഫഷണലുകളാണ് സ്മാർട്ട്റ്റി, ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നത്. വാഹനങ്ങൾക്ക് മാർഗ തടസം സൃഷ്ടിച്ച് മീഡിയനുകളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ പൊതുമരാമത്ത് റോഡ് വിഭാഗം നീക്കം ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്.
കാക്കനാട് സിഗ്നൽ ഇംഗ്ഷൻ മുതൽ ഇടച്ചിറ വരെയുള്ള റോഡിന്റെ ഇരുവശവും സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടുള്ള റവന്യൂ പുറമ്പോക്കുകൾ വീണ്ടെടുത്ത് റോഡിനു വീതി കൂട്ടാതെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻകഴിയില്ല. ഇക്കാര്യത്തിൽ പൊതുമരാമത്ത്, റവന്യൂ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് തദ്ദേശ വാസികളുടെയും അഭിപ്രായം.
Ernakulam
മരട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന കുറ്റവാളി മരട് അനീഷ് എന്നു വിളിക്കുന്ന മരട് പനക്കപ്പറമ്പിൽ ലൈൻ ആനക്കാട്ടിൽ വീട്ടിൽ അനീഷ് ആന്റണിയെ (40) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. കേരളം, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലായി രണ്ട് കൊലപാതകക്കേസുകളിലും, എട്ട് കൊലപാതകശ്രമക്കേസുകളിലും 17 അടിപിടി, 11കൂട്ടായ്മ കവർച്ച, അഞ്ച് ആംസ് ആക്ട്, ഒരു മയക്കുമരുന്ന് കേസ്, ഒരു ഭീഷണിപ്പെടുത്തി പണം അപഹരിക്കൽ തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് മരട് അനീഷ്.
മുൻപ് വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ ശിക്ഷ അനുഭവിച്ചിരുന്ന മരട് അനീഷ് ജയിലിൽ നിന്നിറങ്ങിയ ശേഷം തമിഴ്നാട് കോയമ്പത്തൂർ ചാവടി സ്റ്റേഷൻ പരിധിയിൽ സംഘം ചേർന്ന് കവർച്ച നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ നെടുമ്പാശേരി പൊലിസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്പായിൽ നിന്ന് ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിച്ച കേസിൽ നെടുമ്പാശേരി പൊലിസ് ഇയാളെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ക്രിമിനൽ കേസുകളിൽ പ്രതിയായി നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നതിനെ തുടർന്നാണ് ജില്ലാ കളക്ടർ കാപ്പ ഉത്തരവ് പുറപ്പെടുവിക്കുകയും പിന്നാലെ അസി.കമ്മീഷണർ കെ.ജെ. പീറ്ററിന്റെ മേൽനോട്ടത്തിൽ മരട് പൊലിസ് നെടുമ്പാശേരിയിൽ നിന്നും അനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Ernakulam
ഫോർട്ടുകൊച്ചി : ഡിജിറ്റല്‍ റീ സര്‍വേ നടപടികള്‍ പൂര്‍ത്തിയായ ശേഷം അത് നടപ്പിലാക്കുന്നതില്‍ വന്ന സാങ്കേതിക പിഴവുകള്‍ മൂലം മട്ടാഞ്ചേരി യിൽ ഭൂമി രജിസ്ട്രേഷന് സംബന്ധിച്ച നടപടികള്‍ പ്രതിസന്ധിയിലായി.
സർവേയറെ നിയമിക്കാതെയും വില്ലേജ് ഓഫിസ് ജീവനക്കാർക്ക് പരിശീലനം നൽകാതെയും ഡിജിറ്റൽ സർവേ നടപ്പിലാക്കിയതാണ് മട്ടാഞ്ചേരി സബ് രജിസ്ട്രാർ ഓഫിസിന്റെ പ്രവർത്തനം താളം തെറ്റിച്ചതെന്നാണ് പരാതി.
മട്ടാഞ്ചേരി,പള്ളുരുത്തി വില്ലേജ് ഓഫിസുകളിലെ ഭൂമി സംബന്ധിച്ച കാര്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത് കൂടുതല്‍ തടസമായത്. റീ സര്‍വേ നടപ്പിലാക്കിയപ്പോള്‍ വന്ന സാങ്കേതിക പിഴവ് മൂലം ഈ വില്ലേജുകളില്‍ നിന്നുള്ള വസ്തുവിന്റെ സ്കെച്ച് എടുക്കാനോ കരം അടയ്ക്കാനോ കഴിയാത്ത അവസ്ഥയാണെന്നാണ് ആക്ഷേപം. ഇതറിയാതെ വസ്തു ക്രയവിക്രയത്തിനായി മുദ്രപ്പത്രം വാങ്ങുകയും രജിസ്ട്രേഷൻ ഫീ ഒടുക്കുകയും ചെയ്തവർ ഇതോടെ വെട്ടിലായി.
പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യണമെങ്കിൽ കരം ഒടുക്കിയ രസീതും ഭൂമിയുടെ സ്കെച്ചും അനിവാര്യമാണ്. ഇപ്പോള്‍ ഇത് ലഭ്യമാക്കാനുള്ള സംവിധാനം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കൊച്ചി താലൂക്കിൽ ഏറ്റവുമധികം രജിസ്ട്രേഷൻ നടക്കുന്നത് മട്ടാഞ്ചേരി, പള്ളുരുത്തി വില്ലേജ് ഓഫിസുകളിൽ നിന്നുള്ള വസ്തുക്കളാണ്. ഇവിടെ രജിസ്ട്രേഷൻ നടപടികൾ ഇതോടെ മൂന്നിലൊന്നായി കുറഞ്ഞു.
സർക്കാരിന്റെ റവന്യൂ വരുമാനത്തെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. പ്രാദേശിക അറിയിപ്പ് നൽകാതെ ഈ ഓഫിസുകളിലെ പ്രവർത്തനം ബ്ലോക്ക് ചെയ്തത് ജനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പെൺകുട്ടികളുടെ വിവാഹത്തിനും മറ്റുമായി ഭൂമി വില്പനക്ക് കരാർ എഴുതിയവർ ഇനി ഇത് എന്ന് രജിസ്റ്റർ ചെയ്യാനാവുമെന്നറിയാതെ നിസഹായവസ്ഥയിലാണ്.
Ernakulam
കൊച്ചി: ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂർത്തിയാക്കിയ 220-ാമത്തെ വീട് കൈമാറി. കെസിയ ഹോപ് സെന്ററും ഔവർ ലേഡീസ് വിദ്യാലയത്തിലെ റിട്ടയേർഡ് അധ്യാപകരുടെ സംഘടനയായ എവർഗ്രീൻ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലായിരുന്നു വീടിന്റെ താക്കോൽ കൈമാറ്റം.
ഡയാന സിൽവസ്റ്റർ ഉദ്ഘാടനം ചെയ്തു. കാട്ടിപറമ്പിൽ സർക്കാർ സഹായത്തോടെയാണു വീടിന്റെ നിർമാണം ആരംഭിച്ചത്. പൂർവ വിദ്യാർഥിനിക്കായി പൂർവ അധ്യാപകരാണ് വീടിന്റെ നിർമാണം പൂർത്തിയാക്കാൻ വേണ്ട മുഴുവൻ വസ്തുക്കളും നൽകി സഹായിച്ചതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഹൗസ് ചലഞ്ച് പദ്ധതിയുടെ സ്ഥാപക സിസ്റ്റർ ലിസി ചക്കാലക്കൽ പറഞ്ഞു. ഭവനരഹിതർക്കായി തങ്ങളുടെ പെൻഷൻ തുകയിൽ നിന്നുള്ള വിഹിതം എവർഗ്രീൻ ഗ്രൂപ്പ് അംഗങ്ങൾ ഹൗസ് ചലഞ്ചിലേക്കു പങ്കുവയ്ക്കുന്നുണ്ടെന്നും സിസ്റ്റർ പറഞ്ഞു.
ഹൗസ് ചലഞ്ച് കോ ഓർഡിനേറ്റർ ലില്ലി പോൾ എവർഗ്രീൻ ഗ്രൂപ്പ് ഭാരവാഹികളായ ജസീന്ത സേവ്യർ, മറിയാമ്മ ജോർജ്, ഫിലോമിന ഫിലൻ, ബ്രിജിറ്റ് ഗ്ലിസേറിയ, ആശ മോൾ ഓസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഹൗസ് ചലഞ്ചിനു വേണ്ടി ആയിരം രൂപ ചലഞ്ച് എന്ന പദ്ധതിക്കും ചടങ്ങിൽ തുടക്കമായി. എല്ലാ മാസവും സാധിക്കുന്നവർ ആയിരം രൂപ വീതം ഹൗസ് ചലഞ്ച് പദ്ധതിക്ക് നൽകുകയാണെങ്കിൽ ആയിരം പേരുണ്ടെങ്കിൽ 500 ചതുരശ്ര അടിയുടെ ഒരു ഭവനം ഭവനരഹിതരായ കുടുംബത്തിനായി നിർമിച്ചു നൽകാൻ സാധിക്കുമെന്ന് സിസ്റ്റർ ലിസി പറഞ്ഞു.
Ernakulam
കാലടി: കേരള സ്റ്റേറ്റ് സർവീസ്പെൻഷനേഴ്സ് അസോസിയേഷൻ മലയാറ്റൂർ - നീലീശ്വരം മണ്ഡലം വാർഷിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലോമി ടോമി ഉദ്ഘാടനം ചെയ്തു. പെൻഷൻപരിഷ്കരണം ഉടൻ നടപ്പിലാക്കുക, മെഡിസെപ് അപാകതകൾപരിഹരിക്കുക, ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ജെ.ടോമി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.വി. മുരളി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു കണിയാംകുടി, ജില്ല വൈസ് പ്രസിഡന്റ് കെ.ഒ.ഡേവീസ്, നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഡി. ജോസ്, സെക്രട്ടറി കെ.പി.പോൾ, ടി.എ. ജോണി പി.ഒ.ജോർജ്, കെ.ജെ.പോൾ, കെ.ജെ.ജോളി, എം.സി.തോമസ്, ജോൺസൻ പറപ്പിളളി, എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.ജെ.ടോമി (പ്രസിഡന്റ്), കെ.പി.പോൾ ,ജോൺസൺ പറപ്പിള്ളി (വൈസ് പ്രസിഡന്റ്) കെ.ജെ.ജോളി (സെക്രട്ടറി) എം.പി. ജോൺസൺ, എം.പി. സാൽവിൻ( ജോയിന്റ് സെക്രട്ടറി), എം.സി.തോമസ് (ട്രഷറർ) ടി.വി. മോളി(വനിത ഫോറം പ്രസിഡന്റ് ), ഷൈനി ജോർജ്(വനിത ഫോറം സെക്രട്ടറി).
Ernakulam
പറവൂർ: സപ്ലൈകോ നേതൃത്വത്തിൽ പറവൂർ നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ഓണം ഫെയർ നഗരസഭാധ്യക്ഷൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ ലൈജി ബിജു അധ്യക്ഷയായി. പറവൂർ പഴയ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ സപ്ലൈകോ പീപ്പിൾസ് ബസാറിൽ 25വരെ നടക്കുന്ന ഓണംഫെയറിൽ പ്രത്യേക സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് സി.എ. രാജീവ്, നന്ദിനി രമേഷ്, ഡെന്നി തോമസ് തുടങ്ങിയവരും പങ്കെടുത്തു.
പറവൂർ: പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണചന്ത പറവൂർ സഹകരണ സംഘം അസി. രജിസ്ട്രാർ(ജനറൽ) സാജൻ റൂസ് വെൽറ്റ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.സി. ഷാൻ അധ്യക്ഷനായി. കർഷകർക്കുള്ള ബോണസും വാർധക്യകാല പെൻഷൻ വിതരണവും ചടങ്ങിൽ നടന്നു. ഭരണസമിതി അംഗങ്ങളായ എം.വി. വർഗീസ്, എ.സി. രേണുക, കെ.എ. പ്രതാപൻ തുടങ്ങിയവരും പങ്കെടുത്തു. ഓണചന്ത 24ന് സമാപിക്കും.
ചോറ്റാനിക്കര: കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വിപണനമേള ഇന്ന് മുതൽ 25 വരെ ചോറ്റാനിക്കരയിൽ നടക്കും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചോറ്റാനിക്കര സിഡിഎസ് ചെയർപേഴ്സൺ പുഷ്പലത അധ്യക്ഷത വഹിക്കും.സിനിമാതാരം സാജു നവോദയ മുഖ്യാതിഥിയാകും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് വിപണന കൗണ്ടറുകൾ പ്രവർത്തിക്കുക. കുടുംബശ്രീ ഓണസദ്യ വീട്ടിലെത്തിക്കും.ഓണം വിപണനമേളയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് സദ്യ വീടുകളിൽ എത്തിച്ചു നൽകും.
Ernakulam
പെരുമ്പാവൂർ: കൂവപ്പടി സർവീസ് സഹകരണ ബാങ്കിൽ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.വി. മനോജ് നിർവഹിച്ചു. മാവേലിപ്പടി ഹെഡ്ഓഫീസിലും കാവുംപുറം, കയ്യൂത്തിയാൽ ബാങ്ക് ശാഖകളിലും ഓണക്കിറ്റ് ലഭ്യമാണ്.
ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് ജോർജ് റാഫേൽ, തോമസ് പട്ടോളി, എം.ഒ. ജോസ്, മോളി തോമസ്, അജി വഴപ്പനാലി, ജോയ് ചെട്ടിയാക്കുടി, സാൽവിൻ തോപ്പിലാൻ, നിബിൻ പോൾ കളമ്പാട്ടുകുടി, എം. എസ്. ബേബി, ബാങ്ക് സെക്രട്ടറി ആൻസി ട്രീസ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
Ernakulam
ആലുവ: ഓണപ്പൂക്കളം മനോഹരമായി തയാറാക്കാൻ അഭിരുചിയുള്ളവർ കുറഞ്ഞ് വരുന്നതിനാൽ ഓണാഘോഷ കമ്മിറ്റിക്കാർക്ക് ആശ്വാസമേകി റെഡിമെയ്ഡ് പൂക്കളങ്ങൾ വിപണിയിൽ. ആകർഷകമായ വിവിധ നിറങ്ങളിൽ 300 രൂപ മുതൽ 1250 രൂപ വരെയാണ് ഇതിന് വില ഈടാക്കുന്നത്.
ഒറിജിനലിനെ വെല്ലുന്ന ഒന്നാന്തരം റെഡിമെയ്ഡ് പൂക്കളങ്ങൾ ആണ് ആലുവയിലെ കടകളിൽ വിൽക്കുന്നത്. കളവും വരയ്ക്കേണ്ട പൂക്കൾ ശേഖരിച്ച് തയാറാക്കേണ്ട തുടങ്ങിയ ഗുണങ്ങളാണ് ന്യൂ ജെൻ തലമുറയ്ക്കിടയിൽ റെഡിമെയ്ഡ് പൂക്കളത്തെ സ്വീകാര്യനാക്കിയിരിക്കുന്നത്. ആഘോഷസമയത്ത് വച്ച ശേഷം വേഗത്തിൽ എടുത്തു മാറ്റാമെന്നതും മറ്റൊരു പ്രത്യേകതയാണ്.
കേരളത്തിൽ തന്നെയാണ് പലതും നിർമിക്കപ്പെടുന്നത്. വിവിധ നിറങ്ങളിലുള്ള വൂളൻ ക്ലോത്ത് ഉപയോഗിച്ചാണ് മനോഹരമായ പൂക്കളങ്ങൾ നിർമിക്കുന്നത്. ചിലതിൽ പ്ലാസ്റ്റിക് പൂക്കളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ നിറത്തിലും വിവിധ ഡിസൈനിലും ഇവ ലഭ്യമാണ്.
Ernakulam
കാക്കനാട്: തൃക്കാക്കര നഗരസഭയിലും ജില്ലാ പഞ്ചായത്തിലും ഓണാഘോഷം സംഘടിപ്പിച്ചു. ഓണസദ്യയ്ക്കു പുറമെ ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് നടത്തിയ തിരുവാതിര, നാടൻ പാട്ട് തുടങ്ങിയ കലാപരിപാടികളും ശ്രദ്ധേയമായി.
ജില്ലാ പഞ്ചായത്ത് ഓണാഘോഷ പരിപാടികൾ ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മഹാബലിയെ വരവേൽക്കാൻ വനിതകളുടെ ശിങ്കാരിമേളവും ശ്രദ്ധേയമായി. അത്തപ്പൂക്കളം, മിഠായി പെറുക്കൽ സുന്ദരിക്കു പൊട്ടുതൊടൽ, വടംവലി, പഴയ സിനിമാ ഗാനാവതരണം എന്നീയിനങ്ങളിൽ മത്സരവും നടന്നു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിൾ മാഗി, സൂപ്രണ്ടുമാരായ പി.എൻ. പ്രസാദ്, ശ്രീകാന്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തൃക്കാക്കരയിലെ ഓണാഘോഷ പരിപാടികൾ നഗരസഭാചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഷെറീന ഷുക്കൂർ, നഗരസഭാ കൗൺസിലർമാർ എന്നിവരും സംബന്ധിച്ചു. മുനിസിപ്പൽ അങ്കണത്തിൽ വനിതാ ജീവനക്കാരും വനിതാ കൗൺസിലർമാരും പങ്കെടുത്ത തിരുവാതിരയ്ക്കു പുറമെ നാടൻപാട്ടും അരങ്ങേറി. രണ്ടായിരത്തോളം പേർക്കായി വിഭവസമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. തൃക്കാക്കരയിലെ ഓണാഘോഷം വിവിധ പരിപാടികളോടെ 31 ന് സമാപിക്കും.
Ernakulam
കാലടി: സംസ്കൃത സർവകലാശാലയിലെ സമരത്തിനിടെ പൊലിസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കേസിൽ റിമാൻഡിലായിരുന്ന നാല് എസ്എഫ്ഐ പ്രവർത്തകർക്കു കോടതി ജാമ്യം അനുവദിച്ചു. എസ്എഫ്ഐ പ്രവർത്തകരായ മെബിൻ, യദു കൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവർക്കാണ് പെരുമ്പാവൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ 13നാണ് ഒരു സംഘം സർവകലാശാലയിലെത്തി വൈസ് ചാൻസലർക്കും സിൻഡിക്കേറ്റ് അംഗങ്ങൾക്കും ഓഫീസിൽനിന്ന് പുറത്തുപോകാൻ കഴിയാത്തവിധം തടസം സൃഷ്ടിച്ചത്.
വൈസ്ചാൻസലർക്കെതിരായ അതിക്രമത്തിന് പുറമേ, നിലവിലെ വൈസ്ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാര ചടങ്ങും സംഘം നടത്തിയിരുന്നു. വൈസ്ചാൻസലറെ ശാരീരികമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും ചാൻസലറോടും 11 വൈസ്ചാൻസലർമാർ സംയുക്തമായി ആവശ്യപ്പെട്ടിരുന്നു.
പൊലിസ് സ്ഥലത്തുണ്ടായിരുന്നിട്ടും സംഭവത്തിൽ ഇതുവരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നതിൽ ആശങ്കയുണ്ടെന്നും വിസിമാർ അഭിപ്രായം രേഖപ്പെടുത്തി. സംഭവത്തെ ശക്തമായി അപലപിച്ച വിസിമാർ കുറ്റകരവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ ശക്തവും കർശനവുമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും ചാൻസലറോടും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തത്.
Ernakulam
കൊച്ചി: ഓണത്തോടനുബന്ധിച്ച് മറുനാടന്‍ യാത്രക്കാരെ പിഴിഞ്ഞ് അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍. തിരുവോണം അടുക്കാറായതോടെ ബസ് നിരക്കുകളില്‍ ദിവസേനയാണ് വര്‍ധന ഉണ്ടാകുന്നത്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് എറണാകുളം ജില്ലയിലേക്ക് പ്രധാനമായും ബസ് സര്‍വീസുകളുള്ളത്.
സാധാരണ ദിവസങ്ങളില്‍ 1,400 രൂപവരെയയുള്ള ബംഗളൂരു-എറണാകുളം എസി, നോണ്‍ എസി ബസ് നിരക്ക് ഓണത്തോടനുബന്ധിച്ച് 2,300 ലേക്ക് കുതിച്ചു. വരും ദിവസങ്ങളില്‍ ഇനിയും വര്‍ധിച്ചേക്കും. കെഎസ്ആര്‍ടിസി എസി സ്ലീപ്പര്‍ മള്‍ട്ടി ആക്സില്‍ ഗജരാജ് സ്വിഫ്റ്റില്‍ 1,125 രൂപയാണ് നിരക്ക്. തിരുവോണത്തോടടുത്തുള്ള ദിവസങ്ങളില്‍ 3,100 മുതല്‍ 3,500 വരെയാണ് നിലവിലെ സ്വകാര്യ ബസുകളുടെ ഓണ്‍ലൈന്‍ നിരക്ക്. കെഎസ്ആര്‍ടിസിയില്‍ ഇത് 2,400 മുതല്‍ 2,600 രൂപ വരെയാണ്.
1,100 രൂപയായിരുന്ന ചെന്നൈ-കൊച്ചി യാത്രാ നിരക്ക് 2,500 ആയി ഉയര്‍ന്നു. കെഎസ്ആര്‍ടിസിയില്‍ 1,100 രൂപയാണ് സാധാരണ നിരക്ക്. ഓണം പ്രമാണിച്ച് ഇപ്പോൾ 2,000 രൂപ നല്‍കണം . ഹൈദരാബാദില്‍നിന്ന് കൊച്ചിയിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് സാധാരണ ദിവസം 2,600 രൂപ ആണെങ്കില്‍ ഓണത്തിന് അത് 4,600 രൂപയിലേക്കുയര്‍ന്നു.
നിലവിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലധികം പേരാണ് ഓണത്തിന് നാട്ടിലേക്കെത്തുന്നത്. ട്രെയിനുകളില്‍ സീറ്റ് ലഭ്യമല്ലാതായതോടെ അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ മാത്രമാണ് യാത്രക്കാരുടെ ആശ്രയം. ടിക്കറ്റ് നിരക്ക് ഇനിയും വര്‍ധിച്ചാല്‍ എങ്ങിനെ നാട്ടിലെത്തുമെന്ന ആശങ്കയിലാണ് പലരും.
ചെന്നൈയില്‍നിന്ന് സാധാരണ 4,500 മുതല്‍ 5,500 രൂപ വരെയുള്ള വിമാന ടിക്കറ്റിന് ഓണക്കാലത്ത് 9,000 രൂപയ്ക്കു മുകളിലാണ്. ഡല്‍ഹിയില്‍നിന്നുള്ള നിരക്ക് 13,000 രൂപ കടന്നപ്പോള്‍ മുംബൈയില്‍നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് 9,100 രൂപ വരെയെത്തി.
അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി
ഓണത്തോടനുബന്ധിച്ച് സ്പെഷല്‍ സര്‍വീസിനായി ഏഴ് സൂപ്പര്‍ ക്ലാസ് ബസുകളാണ് എറണാകുളം ഡിപ്പോയില്‍ എത്തിയിട്ടുള്ളത്. ബംഗളൂരു, ചെന്നൈ, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ തിരക്കനുസരിച്ച് ബസ് ഷെഡ്യൂല്‍ ചെയ്യുന്നമെന്ന് എറണാകുളം ഡിടിഒ പറഞ്ഞു. നാളെ മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ സ്പെഷ്യല്‍ സര്‍വീസുകള്‍ തുടരും.
Ernakulam
കൊച്ചി: നിങ്ങള്‍ക്ക് കുടവയറുണ്ടോ ? അതിനൊപ്പം നല്ല ഉയരവും പ്രസന്നമായ മുഖവും മീശയും മുടിയും ഉണ്ടോ? എങ്കില്‍ ഈ ഓണക്കാലത്ത് മാവേലിയായി തിളങ്ങാം. ഓണാഘോഷ വേദികളില്‍ മാവേലി വേഷമണിയാന്‍ ആളുകളെ തേടിയുള്ള പരസ്യങ്ങള്‍ ഇതിനകം പത്രങ്ങളില്‍ ഇടംപിടിച്ചുകഴിഞ്ഞു. വീടുകള്‍ മുതല്‍ ഷോപ്പിംഗ് മാളുകള്‍ വരെ മാവേലിക്ക് ഡിമാന്‍ഡേറിയതോടെ, ഓണക്കാലത്ത് മാവേലിവേഷം കെട്ടുന്നവര്‍ക്കും തിരക്കേറുകയാണ്. ഓണാഘോഷ വേദികള്‍, വീടുകള്‍, ഷോപ്പിംഗ് മാളുകള്‍, വസ്ത്രശാലകള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ ഇടങ്ങളിലാണ് ഓണക്കാലത്ത് മാവേലിയുടെ സാന്നിധ്യം ഉറപ്പാക്കുന്നത്. വെള്ളമുണ്ടും മേല്‍മുണ്ടും കിരീടവും ആടയാഭരണങ്ങളും ഓലക്കുടയും മെതിയടിയുമണിഞ്ഞ് വലിയ കുടവയറുമായി എത്തുന്ന മാവേലിയാണ് മലയാളിയുടെ മനസിലെ ഓണത്തിന്റെ സ്ഥിരം ചിത്രം. അതുകൊണ്ടുതന്നെ മാവേലിയാകാനുള്ള യോഗ്യതകളില്‍ ശരീരഘടനയ്ക്കും ഇപ്പോള്‍ പ്രാധാന്യമേറുന്നു.
സ്വാഭാവികമായി കുടവയറുള്ളവരെ മാവേലിയാക്കാനാണ് സംഘാടകര്‍ക്ക് കൂടുതല്‍ താല്പര്യം. കുടവയറില്ലാത്തവര്‍ വിഷമിക്കേണ്ടതില്ല. മാവേലി വേഷത്തോടൊപ്പം കൃത്രിമ വയറുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഫോം, സ്പോഞ്ച്, ഫൈബര്‍ തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്. ധരിക്കുന്നയാളുടെ ശരീരവലിപ്പത്തിനനുസരിച്ച് ക്രമീകരിക്കാവുന്ന തരത്തിലുള്ള കൃത്രിമ വയറുകള്‍ക്കും ആവശ്യക്കാരേറെയാണ്.
ഓണക്കാലത്ത് ഒരു ദിവസം തന്നെ നിരവധി വേദികളിലാണ് മാവേലിമാര്‍ എത്തുന്നത്. സാധാരണയായി ഒരു ദിവസത്തെ മാവേലി വേഷത്തിന് 3,000 മുതല്‍ 4,000 രൂപ വരെയാണ് പ്രതിഫലം. രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം മാവേലി വേഷത്തില്‍ നില്‍ക്കുന്നതിന് 15,000 രൂപ വരെ ഈടാക്കുന്നവരുമുണ്ട്. വേദികളുടെ എണ്ണം, പരിപാടിയുടെ ദൈര്‍ഘ്യം, യാത്ര തുടങ്ങിയവ അനുസരിച്ച് പ്രതിഫലത്തില്‍ വ്യത്യാസമുണ്ടാകും.
മാവേലി ചമയങ്ങള്‍ക്കും പൊന്നുംവില
മാവേലി വേഷം വാടകയ്ക്ക് നല്കുന്ന സ്ഥാപനങ്ങള്‍ക്കും ഓണക്കാലത്ത് തിരക്കാണ്. കിരീടം മുതല്‍ കൃത്രിമ വയര്‍ വരെയുള്ള മാവേലി ചമയങ്ങള്‍ വിവിധ നിലവാരത്തിലും വിലയിലുമാണ് വിപണിയില്‍ ലഭിക്കുന്നത്. വസ്ത്രത്തിന് 15,000 രൂപ വരെ ചെലവാകും. കിരീടത്തിന് 16,000 രൂപയും ഓലക്കുടയ്ക്ക് 7,500രൂപയും ആടയാഭരണങ്ങള്‍ക്ക് 10,000 രൂപ വരെയും വിലയുണ്ട്. മെതിയടിക്ക് 2,700 മുതല്‍ 7,000 രൂപ വരെയാണ് വില.സ്ഥിരമായി മാവേലിവേഷം കെട്ടുന്നവര്‍ ചമയങ്ങളെല്ലാം സ്വന്തമായി വാങ്ങുന്നതാണ് പതിവെന്ന് കഴിഞ്ഞ 30 വര്‍ഷമായി ഓണക്കാലത്ത് മാവേലി വേഷമണിയുന്ന പത്മകുമാര്‍ പാഴൂര്‍മഠം പറയുന്നു.
മാവേലിക്കൊപ്പം സെല്‍ഫി മസ്റ്റ്
ഓണാഘോഷങ്ങളിലെ ലേറ്റസ്റ്റ് ട്രെന്‍ഡ് മാവേലിക്കൊപ്പമുള്ള ഫോട്ടോയും സെല്‍ഫിയുമാണ്. മാവേലിയുടെ വരവ് സോഷ്യല്‍ മീഡിയ കണ്ടന്റാക്കുന്നവരുമുണ്ട്. മാവേലിയെ മുന്നില്‍നിര്‍ത്തിയുള്ള റീലുകളും ഓണാശംസാ വീഡിയോകളും ഫോട്ടോഷൂട്ടുകളും സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്.
Ernakulam
ആലുവ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലിസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്ന ഇതര സംസ്ഥാന തൊഴിലാളിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടികൂടി.
ആസാം നൗഗാൺ സ്വദേശി സൈദുൽ ഇസ്ലാമിനെയാണ് (26) ആലുവ പോലീസ് പിടികൂടിയത് .
കഴിഞ്ഞ എട്ടിനാണ് സംഭവം നടന്ന്. ആസാമിൽ നിന്ന് വൈകിട്ട് ട്രെയിൻ മാർഗമാണ് ഇയാൾ ആലുവയിൽ എത്തിയത് .ആലുവ ഭാഗത്ത് പൊലിസ് പരിശോധന നടത്തുന്നത് കണ്ട ഇയാൾ ഇയാൾ 20 ലക്ഷം രൂപ വില വരുന്ന 87 ഗ്രാം ഹെറോയിൻ അടങ്ങിയ ബാഗ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
അന്ന് രാത്രി തന്നെ ട്രെയിനിൽ ആസാമിലേക്ക് കടന്ന ഇയാൾ കഴിഞ്ഞ ദിവസം തിരികെ കരിമുകൾ ഭാഗത്ത് എത്തിയിരുന്നു. ഉടനെ പൊലിസ് വളഞ്ഞ് പിടികൂടുകയായിരുന്നു.
ആസാമിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾക്കിടയിൽ വിൽപന തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Ernakulam
കോതമംഗലം: എംഎ എൻജിനിയറിംഗ് കോളജ് വിദ്യാർഥി അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രൂപീകരിച്ച ആഭ്യന്തര അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് തുടങ്ങി. കോളജ് ഗവേണിംഗ് ബോഡി അംഗങ്ങളായ ഡോ. ജോർജ് ഐസക് ചെയർമാനും പ്രഫ. എസി എം. കൊറ്റാലിൽ, ഡോ. ബെന്നി അലക്സാണ്ടർ എന്നിവർ അംഗങ്ങളുമായാണു കമ്മിഷൻ. വിദ്യാർഥികളിൽ നിന്നുള്ള തെളിവെടുപ്പാണ് ഇന്നലെ ആരംഭിച്ചത്. തുടർന്ന് ആരോപണ വിധേയരെയും കേൾക്കും. കണ്ടെത്തലുകൾ സംബന്ധിച്ചു വിശദ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം മാനേജ്മെന്റിനു നൽകും. ഇന്നു രാവിലെ 9.15നു കോളജ് ഓഡിറ്റോറിയത്തിൽ അനുശോചനയോഗം ചേരുമെന്ന് കോളജ് അധികൃതർ അറിയിച്ചു.
Ernakulam
കൊച്ചി: കൊച്ചി കോർപറേഷൻ കൗൺസിലർമാരിൽനിന്ന് ജില്ലാ ആസൂത്രണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഒരു വോട്ട് നഷ്ടപ്പെട്ടു. ഒരു സ്വതന്ത്രൻ അടക്കം 47 അംഗങ്ങളുടെ പിൻബലമാണ് യുഡിഎഫിന് കൗൺസിലിൽ ഉള്ളത്.
സ്ത്രീ സംവരണ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കരുവേലിപ്പടി കൗൺസിലർ കവിത ഹരികുമാറിന് 46 വോട്ടുകളാണ് ലഭിച്ചത്. കൗൺസിലർമാരിൽ ഒരാൾ കവിതയുടെ പേരിന് നേരെ പൂജ്യം എന്ന് എഴുതിയതാണ് വോട്ട് അസാധുവാകാൻ കാരണം. അതേസമയം ജനറൽ വിഭാഗത്തിൽ മത്സരിച്ച യുഡിഎഫിലെ ഇടപ്പള്ളി കൗൺസിലർ അബുദുൾ ലത്തീഫ് യുഡിഎഫിൽ നിന്ന് മുഴുവൻ വോട്ടും (47) ലഭിച്ചു.
ഇന്നലെ കൗൺസിൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് എളമക്കര നോർത്ത് കൗൺസിലർ ബീന മഹേഷും ബിജെപിയിൽനിന്ന് ചെറളായി കൗൺസിലർ പ്രവിത വിജയകുമാറുമായിരുന്നു സംവരണ സീറ്റിനായി കവിത ഹരികുമാറിനെതിരെ മത്സരിച്ചത്. ജനറൽ വിഭാഗത്തിൽ കോണം കൗൺസിലർ സി.ആർ. ബിജു (എൽഡിഎഫ്), പനയപ്പിള്ളി കൗൺസിലർ അശ്വതി ഗിരീഷ് (ബിജെപി) എന്നിവരും മത്സരിച്ചു.
ഇരു വിഭാഗത്തിലും എൽഡിഎഫ് സ്ഥാനാർഥികൾക്ക് 21 വോട്ടും ബിജെപി സ്ഥാനാർഥികൾക്ക് ആറ് വോട്ടും ലഭിച്ചു. കളക്ടർ ജി. പ്രിയങ്കയായിരുന്നു വരണാധികാരി.
Ernakulam
ആലുവ: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് അഞ്ചുവർഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. എടത്തല പൂക്കാട്ടുമുകൾ കുഞ്ഞാട്ടുകര പതനായത്ത് വീട്ടിൽ ഷംസുവിനെ(61)യാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ഷിബു ഡാനിയേൽ ശിക്ഷിച്ചത്.
2023ൽ എടത്തല പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ജി. യമുന ഹാജരായി. ഇൻസ്പെക്ടർ എ.എൻ. ഷാജു ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.
Ernakulam
കോതമംഗലം: ആലുവ - മൂന്നാർ റോഡില്‍ കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
മലയിന്‍കീഴ് ഗൊവേന്തപ്പടി കുരിശിങ്കല്‍ തോമസിന്റെ മകന് ആന്റണി(23)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30നായിരുന്നുഅപകടം. ടൗണില്‍ വന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ആന്റണിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 10.50 ഓടെ മരിച്ചു. സംസ്കാരം നടത്തി.
ഇറ്റലിയില്‍ ജോലിചെയ്തിരുന്ന ആന്റണി അവധിക്ക് നാട്ടിൽ വന്നതാണ്. രണ്ട് മാസത്തിനുള്ളില്‍ തിരിച്ചു പോകാനിരിക്കുകയായിരുന്നു. മാതാവ്: രേഖ. സഹോദരന്: അലന്.
Ernakulam
ആലുവ: പ്രീ കെജി കുട്ടികളുമായി ഓട്ടം പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മിനി വാൻ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ചൂർണിക്കര കമ്പനിപ്പടി ഫസ്റ്റ് ക്രൈ ഇന്റലി ടോട്ട്സ് പ്ലേസ്കൂൾ ഡ്രൈവർ കോളനിപ്പടി എസ്റ്റേറ്റ് റോഡിൽ കരിങ്ങാട്ടിൽ അനി എന്ന് വിളിക്കുന്ന ജോജു സാമുവൽ (61) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കുന്നത്തേരിയിലായിരുന്നു സംഭവം.
ഉച്ചയ്ക്ക് രണ്ടിന് സ്കൂൾവിട്ടശേഷം 10 ഓളം കുട്ടികളെ വീടുകളിൽ എത്തിക്കുന്നതിനായി പോയതാണ് മിനിവാൻ. നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ വാഹനം നിർത്തി പുറത്തിറങ്ങിയ അനി സമീപത്തെ വീട്ടിൽ നിന്നു വെള്ളം വാങ്ങി കുടിച്ചശേഷമാണ് കുഴഞ്ഞുവീണത്. ഉടൻ മറ്റൊരു വാഹനത്തിൽ അശോകപുരം കാർമൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: മോളിക്കുട്ടി. സംസ്കാരം നാളെ യുസി കോളജിന് സമീപം ബ്രദറൻ സെമിനാരിയിൽ നടക്കും.
അശോകപുരം, എടയപ്പുറം, കുട്ടമശേരി, ചാലക്കൽ ഭാഗങ്ങളിലെ കുട്ടികളാണ് വാനിൽ ഉണ്ടായിരുന്നത്. വാനിൽ ഉണ്ടായിരുന്ന സഹായി വിളിച്ചറിയിച്ചതനുസരിച്ച് സ്കൂളിൽ നിന്ന് മറ്റൊരു വാഹനമെത്തി കുട്ടികളെ വീട്ടിലെത്തിച്ചു.
Ernakulam
കൊച്ചി : നഗരത്തിലെ തെരുവുവിളക്കുകളുടെ തകരാര്‍ അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്. മഴ കനത്തതോടെയാണ് നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ തെരുവുവിളക്കുകള്‍ തകരാറിലായത്.
തദ്ദേശസ്വയംഭരണ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് സ്ഥലപരിശോധന നടത്തണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു. സ്ഥലപരിശോധനാ റിപ്പോര്‍ട്ട് കോര്പറേഷന് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്കുന്ന റിപ്പോര്‍ട്ടിന് കോര്പറേഷന് സെക്രട്ടറി അടിയന്തര പ്രാധാന്യം നല്കി പരാതികള്‍ പരിഹരിക്കണം. സ്വീകരിച്ച നടപടികള്‍ കോര്പറേഷന് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം കമ്മിഷനെ അറിയിക്കണം.
കോര്പറേഷന് സെക്രട്ടറിയെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സെപ്റ്റംബര്‍ 10 ന് രാവിലെ 10 ന് പത്തടിപ്പാലം റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരായി വസ്തുതകള്‍ ധരിപ്പിക്കണമെന്ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് നിര്‍ദേശിച്ചു.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. അന്തരീക്ഷത്തിലെ ഉപ്പിന്റെ അംശം ഒലിച്ചിറങ്ങിയതോടെയാണ് തെരുവുവിളക്കുകള്‍ തകരാറിലായതെന്ന് പറയപ്പെടുന്നു.
പള്ളിമുക്ക്, പനമ്പിള്ളി നഗര്‍, ബൈപ്പാസ്, സ്റ്റേഡിയം ലിങ്ക് റോഡ്, തേവര, ഇടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ തെരുവുവിളക്കുകളാണ് അണഞ്ഞത്.
Ernakulam
കളമശേരി: ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ കേരളീയനെന്ന ചരിത്രനേട്ടം സ്വന്തമാക്കി കുസാറ്റ് മറൈന്‍ സയന്‍സസ് ഫാക്കല്‍റ്റി ഡീന്‍ ഡോ. എസ്. ബിജോയ് നന്ദന്. കഴിഞ്ഞ നാല് മുതല്‍ 13 വരെ നടന്ന ഏഴാമത് റോസാറ്റോം ഇന്റര്‍നാഷണല്‍ ആര്‍ട്ടിക് എക്സ്പെഡിഷന്–ഐസ്ബ്രേക്കര്‍ ഓഫ് നോളജ് അന്താരാഷ്ട്ര പര്യവേഷണത്തിന്റെ ഭാഗമായാണ് പ്രഫ. ബിജോയ് നന്ദന് ഉത്തരധ്രുവത്തിലെത്തിയത്.
ഈ പര്യവേഷണത്തിലേക്ക് വിഷയവിദഗ്ധനായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനും ബിജോയ് നന്ദനാണ്. റഷ്യയിലെ മുര്മാന്സ്കില്നിന്ന് ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഐസ്ബ്രേക്കറില്‍ സഞ്ചരിച്ചാണ് സംഘം ഉത്തരധ്രുവത്തിലെത്തിയത്.
അന്താരാഷ്ട്ര വിദഗ്ധനെന്നനിലയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍, ആര്‍ട്ടിക് ഗവേഷകര്‍, ശാസ്ത്ര ആശയവിനിമയ വിദഗ്ധര്‍, അധ്യാപകര്‍ തുടങ്ങിയവരോടൊപ്പം പ്രഫ. ബിജോയ് നന്ദന് പര്യവേഷണത്തിന്റെ ശാസ്ത്രവിദ്യാഭ്യാസ പരിപാടികളില്‍ പങ്കെടുത്തു.
സമുദ്രധ്രുവ ശാസ്ത്രം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സുസ്ഥിരത, സമുദ്ര സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികളുമായും മറ്റ് പങ്കാളികളുമായും അദ്ദേഹം ആശയവിനിമയം നടത്തി.
Ernakulam
കോതമംഗലം: ചെറുവട്ടൂരിൽ വീട് കുത്തിത്തുറന്ന് 10 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. ചെറുവട്ടൂർ പള്ളിപ്പടി മോനിക്കാട്ടിൽ ഷെബീറിന്റെ വീട്ടിലായിരുന്നു കവർച്ച.
ഹൃദ്രോഗിയായ ഷെബീറിന്റെ പിതാവ് ഹമീദിനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വീട്ടുകാരെല്ലാവരും ചൊവ്വാഴച രാത്രി 11-ഓടെ വീടുപൂട്ടി ആശുപത്രിയിൽ പോയിരുന്നു.
ഇന്നലെ രാവിലെ ഷെബീറും ഭാര്യയും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച അറിയുന്നത്. വീടിന്റെ പൂട്ട് തകർത്ത് അകത്ത് പ്രവേശിച്ച മോഷ്ടാവ് അലമാര കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾ അപഹരിച്ചത്. 12 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പൊലിസ് പറഞ്ഞു.
സംഭവത്തിൽ കോതമംഗലം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് എത്തി തെളിവ് ശേഖരിച്ചു.
Thrissur
തൃശൂർ: അമല മെഡിക്കൽ കോളജ് എഎംഎഫ്എസിസിയും അടാട്ട് ഗ്രാമപഞ്ചായത്ത് ഒന്ന്, രണ്ട്, മൂന്ന് വാർഡുകളും സംയുക്തമായി സംഘടിപ്പിച്ച ലോക കൊതുക് ദിനാചരണപരിപാടികളുടെ ഉദ്ഘാടനം ചിറ്റിലപ്പിള്ളി വി.വി. സ്കൂളിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ദേവസി നിർവഹിച്ചു.
അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെന്പർമാരായ രത്നവല്ലി സത്യൻ, എസ്.ഡി. രാജീവ്, സി.ജെ. സിജി, കമ്യൂണിറ്റി വിഭാഗം എന്റമോളജിസ്റ്റ് മുഹമദ് റാഫി, പിആർഒ ജോസഫ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
Thrissur
ചേലക്കര: നിയോജക മണ്ഡലത്തിലെ ചേലക്കര കൊണ്ടാഴി പഞ്ചായത്തുകളിൽ എംപി കെ. രാധാകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ച് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകകളുടെ സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം ചെയ്തു. പങ്ങാരപ്പിള്ളി കണ്ടംകുളത്തിനു സമീപവും പൊന്നുംകുന്ന് സങ്കേതത്തിലും കൊണ്ടാഴി സൂപ്പിപ്പടി നിസ്കാരപ്പള്ളിക്ക് സമീപവും പരക്കാട് വർക്കി ജംഗ്ഷനിലും മെതുക് അങ്കണവാടിക്കു സമീപവും നടന്ന ചടങ്ങുകളിലാണ് കെ.രാധാകൃഷ്ണൻ എംപി ലൈറ്റുകൾ നാടിന് സമർപ്പിച്ചത്.
ചടങ്ങിൽ കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സത്യഭാമ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഒ.എസ്. സജി, ബീന ടീച്ചർ, വാർഡ് മെമ്പർമാരായ കെ.സുരേഷ്, ശുഭലക്ഷ്മി, എല്ലിശേരി വിശ്വനാഥൻ , മുഹമ്മദ് നൗഫൽ, പി.ആർ.വിശ്വനാഥൻ, എം.ആർ.ഷിബു, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. മുരുകേശൻ എന്നിവർ പങ്കെടുത്തു.
Thrissur
വാടാനപ്പിള്ളി: സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവിയറിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്ത ഊട്ടുതിരുനാളിന് കൊടിയേറി. ഇടവകാംഗവും കുറുമാൽ സെന്റ് ജോർജ് ദേവാലയ വികാരിയുമായ ഫാ.ഡോ. സേവിയർ ക്രിസ്റ്റി പള്ളിക്കുന്നത് കൊടിയേറ്റം നിർവഹിച്ചു.
ജപമാല, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നിവ നടന്നു. 29, 30 തിയതികളിലാണ് തിരുനാൾ. 29 വരെ എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് ജപമാല, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നിവ നടക്കും.
ട്രസ്റ്റിമാരായ പി.ടി.ജെ.ഫ്രാൻസിസ്, പി.ഡി. ജോസഫ്, കെ.എ. ഫ്രഡ്ഡി, ജനറൽ കൺവീനർ സി.എ. സോളമൻ എന്നിവർ കൊടിയേറ്റ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Thrissur
നന്തിക്കര: മണ്ണുത്തി ഇടപ്പിള്ളി ദേശീയപാതയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള കരാര്‍ കമ്പനിയുടെ കോണ്ക്രീറ്റ്പ്ലാന്റ് നാട്ടുകാര്‍ ഉപരോധിച്ചു. പ്ലാന്റില്‍ നിന്നും പുറത്തേക്ക്, കോണ്‍ഗ്രീറ്റ് മിക്സ് കയറ്റിവരുന്ന കൂറ്റന്‍ വാഹനങ്ങളില്‍ നിന്നും റോഡില്‍ ചെളിയും മെറ്റലും ഒലിച്ചിറങ്ങി വാഹനങ്ങള്‍ തെന്നിവീഴുകയും, കാല്‍നട യാത്രക്കാര്‍ക്ക് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും ആരോപിച്ചായിരുന്നു ഉപരോധം.
വാര്‍ഡ് അംഗളായ കെ.എസ്. ജോണ്സണ്, കെ.എ. വേലായുധന്, പ്രദേശവാസികളായ, ബാബു ആളോത്ത്, വി.ബി. നാരായണന്‍കുട്ടി, പി.എല്‍.ബേബി, വി.എസ്. വേണു, പി. ഡി. വര്‍ഗീസ്, വിനോദ് കുറുമാലി, എന്നിവര്‍ നേതൃത്വം നല്കി.
ഉപരോധത്തെ തുടര്‍ന്ന് കമ്പനി മാനേജര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി, പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്കി. ഇതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.
Thrissur
പീച്ചി: ഓണാവധിയോടനുബന്ധിച്ച് പീച്ചിഡാമിൽ എത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് തകർന്ന കസേരകളും കാടുകയറിയ പൂന്തോട്ടവുമാണ്. 2024ലെ പ്രളയത്തിൽ തകർന്ന ചുറ്റുമതിൽ ഇന്നും പുനർനിർമിച്ചിട്ടില്ല. അന്ന് പീച്ചിഡാം ഷട്ടറുകൾ 72 ഇഞ്ച് ഉയർത്തിയതോടെ പൂന്തോട്ടവും പരിസരവും വെള്ളം കയറി മുങ്ങിയിരുന്നു. ഇതേതുടർന്ന് നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. എന്നാൽ രണ്ടുവർഷം പിന്നിട്ടിട്ടും അവ പുനർനിർമിക്കാനോ പൂന്തോട്ടവും പരിസരവും വൃത്തിയാക്കാനോ അധികൃതർ തയാറായിട്ടില്ല. മാത്രമല്ല നടപ്പാതകൾ പോലും കാടുകയറിയ നിലയിലാണ്.
ഇന്നുമുതൽ പീച്ചിയിൽ ഒണാരവം എന്ന പേരിൽ മൂന്ന് ദിവസത്തെ ഓണാഘോഷ പരിപാടികൾ തുടങ്ങുകയാണ്. എന്നാൽ ഡാമും പരിസരവും വൃത്തിയാക്കാതെ നടത്തുന്ന ഓണാഘോഷ പരിപാടികൾക്കെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെ നിരാഹാര സമരവും സംഘടിപ്പിച്ചിരുന്നു.
പീച്ചിയെ ഒരു ടൂറിസ്റ്റ് ഹബ്ബാക്കുമെന്ന് നിലവിലെ സ്ഥലം എംഎൽഎയും മുൻ മന്ത്രിയുമായ കെ. രാജൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരവധി വികസന സാധ്യതകളുള്ള പീച്ചിഡാമിനെ അവഗണിക്കുക മാത്രമാണ് അധികൃതർ ചെയ്യുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പീച്ചിയുടെ വികസനം നാടിന്റെയും വികസനത്തിന് വഴിയൊരുക്കുമെന്ന് അവർ പറയുന്നു. ഇക്കാര്യത്തിൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Thrissur
തൃശൂർ: പരന്പരാഗത പ്ലാസ്റ്റിക് പോളിബാഗുകൾക്കു പകരമായി പരിസ്ഥിതിസൗഹൃദ ചകിരിനാരുകൊണ്ടുള്ള റൂട്ട് ട്രെയിനർ (സിആർടി) ഉപയോഗിച്ചുള്ള ഒട്ടുകശുമാവ് തൈകൾ ഉത്പാദിപ്പിക്കുന്ന സംവിധാനവുമായി മാടക്കത്തറ കശുമാവ് ഗവേഷണകേന്ദ്രം. കശുമാവ് ഒട്ടുതൈ ഉത്പാദനത്തിൽ ചകിരിനാര് റൂട്ട് ട്രെയിനർ സംവിധാനം വ്യാപകമായി സ്വീകരിക്കുന്നതിലൂടെ പ്ലാസ്റ്റിക് പോളിബാഗുകളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
പുതിയ രീതിയിൽ 150 സിസി കൊയർ ഫൈബർ റൂട്ട് ട്രെയിനറിലാണു കശുമാവ് തൈകൾ വളർത്തുന്നത്. രണ്ടുമാസം പ്രായമാകുന്പോൾ ഗ്രാഫ്റ്റിംഗ് നടത്തുന്നു. കേരള കാർഷിക സർവകലാശാല, കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ സംയുക്തമായി നടത്തിയ പരീക്ഷണത്തിലാണു ചകരിനാര് കൊണ്ടുള്ള റൂട്ട് ട്രെയിനറുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത വിജയകരമായി കണ്ടത്. മാടക്കത്തറയിലെ കശുമാവ് ഗവേഷണകേന്ദ്രത്തിലാണു പരീക്ഷണം നടന്നത്.
പ്ലാസ്റ്റിക് ഉപയോഗവും മാലിന്യവും ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കശുമാവ് ഗവേഷണകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ടി. സജിതാറാണി പറഞ്ഞു. നൂറിലധികം വനസസ്യഇനങ്ങളിൽ ചകിരിനാരു കൊണ്ടുള്ള റൂട്ട് ട്രെയിനറുകളുടെ പ്രവർത്തനക്ഷമത കെഎഫ്ആർഐ പഠിച്ചിട്ടുണ്ടെന്നും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ലക്ഷത്തിലധികം വൃക്ഷത്തൈകൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും വനഗവേഷണകേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സുജനപാൽ വ്യക്തമാക്കി.
ഗെയ്ൽ ഇന്ത്യ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി ചകിരിനാര് റൂട്ട് ട്രെയിനർ ഉത്പാദനം പുരോഗമിക്കുകയാണെന്ന്, ഈ ആശയം വ്യാപകമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന റിട്ട. ഐഎഫ്എസ് ഉദ്യാഗസ്ഥൻ ഷെയ്ഖ് ഹൈദർ ഹുസൈൻ പറയുന്നു.
Thrissur
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കു മൃഗങ്ങളെ പൂർണമായി മാറ്റുന്നതോടെ ചെന്പൂക്കാവിലെ 140 വർഷം പഴക്കമുള്ള മൃഗശാലയിൽ മ്യൂസിയവും ബോട്ടാണിക്കൽ ഗാർഡനും ഒരുക്കാനുള്ള പദ്ധതിരേഖ വൈകുന്നു. കേരളത്തിലെ മ്യൂസിയങ്ങൾ രൂപകൽപന ചെയ്യുന്ന സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ "കേരള മ്യൂസിയ’ത്തിനെ മുൻ സർക്കാർ പദ്ധതിരേഖ തയാറാക്കാൻ ഏൽപ്പിച്ചെങ്കിലും മുന്നോട്ടുപോയില്ല. മൃഗശാലയിലെ 10.43 ഏക്കർ വളപ്പിലാണു പദ്ധതി വിഭാവനം ചെയ്തത്. വിശദമായ പ്രോജക്ട് റിപ്പോർട്ട് വന്നശേഷം പരിസ്ഥിതിസംഘടനകളുമായി ചർച്ച ചെയ്ത് ആവശ്യമായ കൂട്ടിച്ചേർക്കൽ നടത്താനായിരുന്നു നീക്കം. നിലവിൽ 20 കോടി രൂപ ടോക്കണ്‍ അഡ്വാൻസ് കണക്കാക്കി ചർച്ചകൾ തുടരുന്നുണ്ടെങ്കിലും ബജറ്റിൽ പണം നീക്കിവയ്ക്കാത്തതിനാൽ ഇനിയും കാത്തിരിക്കേണ്ടിവരും. തൃശൂരിലെ തന്നെ വ്യാപാരസ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടുപയോഗിച്ചു നിർമിക്കുകയെന്ന ആലോചനയുമുണ്ട്.
അപൂർവമായ നിരവധി വൃക്ഷങ്ങൾ നിറഞ്ഞ മൃഗശാലാവളപ്പിനെ ബോട്ടാണിക്കൽ ഗാർഡനാക്കിമാറ്റാൻ മറ്റിനങ്ങളിലുള്ള മരങ്ങൾ വച്ചുപിടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമാണ്. അധികമുള്ള പ്ലാവ് ഉൾപ്പെടെയുള്ളവ ഒഴിവാക്കേണ്ടിയും വരും.
ഗാർഡൻ, പാർക്കിംഗ് സൗകര്യം, മ്യൂസിയം എന്നിവയ്ക്കൊപ്പം കൂടുതൽ കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ നിർമിക്കാതെ നിലവിലുള്ളതിൽ പരിമിതപ്പെടുത്തുകയാണു ലക്ഷ്യം. നഗരത്തിലെ ചൂടും കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതവും കുറയ്ക്കുന്ന ശ്വാസകോശമായി നിലനിൽക്കുന്ന മൃഗശാലയെ ബോട്ടാണിക്കൽ ഗാർഡനാക്കണമെന്ന ആവശ്യം പച്ചത്തുരുത്ത് എന്ന സംഘടയാണ് ആദ്യമായി മുന്നോട്ടുവച്ചത്.
മരങ്ങളോ സസ്യസന്പത്തോ വെട്ടിമാറ്റാതെ ബോട്ടാക്കൽ ഗാർഡനാക്കുക, മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വിശ്രമിക്കാനും പ്രഭാതസായാഹ്നസവാരിക്കുമായി വാക്കിംഗ് ട്രാക്കുകളും ഓപ്പണ്‍ ജിംനേഷ്യവും സ്ഥാപിക്കുക, പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഇന്റർപ്രെട്ടേഷൻ സെന്ററായും പരിസ്ഥിതി പഠന ഇന്റേണ്‍ഷിപ്പ് കേന്ദ്രമായും മാറ്റുക, ഒൗഷധസസ്യങ്ങളുടെ നഴ്സറിയും ബട്ടർഫ്ളൈ പാർക്കും സ്ഥാപിക്കുക, പഴയ മ്യൂസിയം കെട്ടിടങ്ങൾ, കൊല്ലങ്കോട് കൊട്ടാരം എന്നിവയിൽ പുരാവസ്തു ബൊട്ടാണിക്കൽ മ്യൂസിയം ഒരുക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
ചെറിയ അക്കാദമിക് സമ്മേളനങ്ങൾക്കായി ഹാളുകൾ നൽകി വരുമാനം കണ്ടെത്താമെന്നും സംഘടന നിർദേശം വയ്ക്കുന്നു. 14.07 ഏക്കറിലുള്ള മൃഗശാലയിൽ 80 സെന്റിൽ വിവിധ കൂടുകളാണ്. 2.31 ശതമാനം സ്ഥലത്തു കെട്ടിടങ്ങളും സ്ഥിതിചെയ്യുന്നു.
Thrissur
മുളങ്കുന്നത്തുകാവ്: തെരുവുനായ്ക്കളുടെ ശല്യത്തിൽ പൊറുതിമുട്ടി ഗവ. മെഡിക്കൽ കോളജ് ആശുപത്രി. ആശുപത്രി പരിസരത്തും കാന്പസിലും നൂറുകണക്കിനു നായ്ക്കളാണു വിഹരിക്കുന്നത്. രോഗികളടക്കമുള്ളവർക്കെതിരേ കുരച്ചെത്തുന്നതിനാൽ ഇവരും ഭീതിയിലാണ്. കുട്ടികളും മുതിർന്നവരുമടക്കം നിരവധിപ്പേർക്കു കടിയേറ്റു. ഡോക്ടർമാരും നായ്ക്കളുടെ ആക്രമണത്തിനിരയായി.
അത്യാഹിതവിഭാഗത്തിനു മുന്നിലും സമീപപ്രദേശത്തും ന്യായവില മെഡിക്കൽ ഷോപ്പ്, ഒപി കൗണ്ടർ, ആശുപത്രി മെഡിക്കൽ ഷോപ്പ് കൗണ്ടർ, പേവാർഡുകൾ, എച്ച്ഡിസി ലാബുകൾ, കാന്റീൻ എന്നിവയ്ക്കു സമീപം നായ്ക്കൾ കൂട്ടത്തോടെയെത്തുന്നു. നായ്ക്കളെ ഭയന്ന് ആശുപത്രി സുരക്ഷാജീവനക്കാർ വടി കൈയിൽ കരുതാറുണ്ട്. ശ്രദ്ധതെറ്റിയാൽ ഇവ വാർഡുകളിലേക്കും കടക്കും.
കോളജ് കാന്പസിലെ വിവിധ ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ, ഫോറൻസിക് വിഭാഗം എന്നിവിടങ്ങളിലും നായ്ക്കൾ പെരുകി. ഇരുചക്രവാഹനത്തിൽ എത്തുന്നവരും നായ്ക്കൾ കുതിച്ചെത്തുന്നതോടെ ഭയന്ന് അപകടത്തിൽപെടുന്നു.
നായ്ശല്യം ഒഴിവാക്കാൻ അവണൂർ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്നാണു പരാതി. വടക്കാഞ്ചേരി നഗരസഭ, അവണൂർ-മുളങ്കുന്നത്തുകാവ് പഞ്ചായത്തുകൾ എന്നിവയുടെ പരിധിയിലാണു മെഡിക്കൽ കോളജ്. സ്കൂൾ, കോളജ്, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങൾ താവളമാക്കിയ നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് ഇവിടെത്തന്നെ തുറന്നുവിടുന്നതാണു പ്രശ്നമെന്നു പ്രദേശത്തുള്ളവർ പറഞ്ഞു.
Thrissur
ചേലക്കര: യുവാവിനെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുമല വട്ടപ്പറമ്പിൽ താഴത്തേത് വീട്ടിൽ കുമാരൻ മകൻ അനൂപ് (45) ആണ് മരിച്ചത്.ചേലക്കര പോളിടെക്നിക്കിന് സമീപമുള്ള പണിതീരാത്ത വീട്ടിലെ രണ്ടാം നിലയിലാണ് സംഭവം. ചേലക്കര പോലീസ് മേൽനടപടികൾ സ്വീകരിച്ചു. വെൽഡിംഗ് തൊഴിലാളിയാണ്. അമ്മ: ശ്രീദേവി. ഭാര്യ: കാർത്തിക. മക്കൾ: അവനിക, അപ്സര, അക്ഷര.
Thrissur
തൃശൂർ: സ്റ്റീലും അലൂമിനിയവും എത്രയൊക്കെ അടുക്കളകളിൽ സ്ഥാനംപിടിച്ചാലും ഓണക്കാലത്ത് പാരന്പര്യത്തിന്റെ പ്രതീകമായി, അഴകോടെ മൺപാത്രങ്ങളെത്തും. ഇത്തവണയും പതിവു തെറ്റിയില്ല. തേക്കിൻകാട് മൈതാനിയിൽ പാത്രക്കച്ചവടം പൊടിപൊടിക്കുന്നു. പാചകത്തിന് കളിമൺ പാത്രങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്ന തിരിച്ചറിവും, ഓണസദ്യയുടെ തനിമ ചോരാതിരിക്കാനുള്ള ആഗ്രഹവുമാണ് വിപണിയിൽ കളിമൺ ഉത്പന്നങ്ങൾക്ക് പ്രിയമേറാൻ ഇടയാക്കുന്നത്.
ഗ്ലാസ് മുതൽ കറിപ്പാത്രം വരെ നീളുന്ന കളിമൺ ഉത്പന്നങ്ങൾക്ക് ഏറെ ആവശ്യക്കാർ എത്തുന്നു. ചീനചട്ടിക്ക് 250 മുതൽ 300 രൂപ വരെയും വാൽചട്ടി 300 രൂപയുമാണ് വില. ഫ്രൈപാൻ -350, കാസറോൾ -250, കൂജകൾ -250 മുതൽ 350 വരെ, ചെടിച്ചട്ടി 100 രൂപ മുതൽ എന്നിങ്ങനെയാണ് വിലനിലവാരം. ബുദ്ധപ്രതിമ (100 മുതൽ 200 രൂപവരെ), രാധാകൃഷ്ണ ശിൽപം (1000 രൂപ) തൃക്കാക്കരയപ്പൻ (100 രൂപ മുതൽ) തുടങ്ങിയവയ്ക്കും നല്ല കച്ചവടം നടക്കുന്നു.
പുകയുന്ന അടുപ്പിലെ കണ്ണീർച്ചാലുകൾ
മഴയും വെയിലുമൊക്കെ പോയവർഷങ്ങളിൽ കച്ചവടത്തെ ബാധിച്ചെങ്കിലും ഇത്തവണ മൺപാത്രങ്ങൾ ചോദിച്ച് നിരവധിപ്പേർ വരുന്നുണ്ടെന്നും തരക്കേടില്ലാത്ത കച്ചവടം ലഭിക്കുന്നുണ്ടെന്നും കഴിഞ്ഞ ഏഴ് വർഷമായി നഗരത്തിൽ ഓണക്കച്ചവടത്തിനു എത്തുന്ന പാത്രമംഗലം സ്വദശി രാധ പറഞ്ഞു. നേരത്തെ സരസ് മേളയിലും കച്ചവടത്തിന് എത്തിയിരുന്നു. മുന്‍പത്തെപ്പോലെ കളിമണ്ണു കിട്ടാനില്ലാത്തതാണ് പ്രയാസം. വലിയ തുക മുടക്കിയാണ് മണ്ണ് ലഭിക്കുന്നത്. ഇത്തവണയെങ്കിലും കഷ്ടപ്പാടുകൾക്ക് അറുതിയാവുമെന്ന പ്രതീക്ഷയിലാണ് ഇവർ.
Thrissur
തൃശൂർ: ഓണം അടുത്തതോടെ പാണഞ്ചേരി ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ലിമിറ്റഡിന്റെ നാട്ടുചന്തയിൽ തിരക്കേറി. കാന്താരിമുളകുമുതൽ നേന്ത്രക്കായ വരെ കർഷകർ നേരിട്ടെത്തിക്കുന്ന നാടൻ കാർഷിക ഉത്പന്നങ്ങൾ വൻതോതിലാണ് ഇവിടെ വിറ്റഴിയുന്നത്. കർഷകർക്ക് ഉത്പന്നങ്ങൾ നേരിട്ടുവിൽക്കാനും ആവശ്യമുള്ള സാധനങ്ങൾ ഇവിടെനിന്നു വാങ്ങാനും കഴിയുമെന്നതാണ് ഈ നാട്ടുചന്തയുടെ പ്രത്യേകത. കർഷകർ കൊണ്ടുവരുന്ന ഉത്പന്നങ്ങൾ കർഷകരും കച്ചവടക്കാരും തമ്മിൽ ലേലം വിളിച്ചാണു വിൽപന നടത്തുന്നത്. ഓണവിപണിയുടെ ആവേശത്തിനൊപ്പം കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ നേട്ടമാകുകയാണ് ഈ നാട്ടുചന്ത.
പാണഞ്ചേരിയിലെയും പരിസരപ്രദേശത്തെയും 405 കർഷകരാണു കന്പനിയിലെ അംഗങ്ങൾ. പാണഞ്ചേരിയിൽ ആറുവരിപ്പാതയോടു ചേർന്നുള്ള വാടകയ്ക്കെടുത്ത രണ്ടരയേക്കർ സ്ഥലത്താണ് നാട്ടുചന്തയുടെ ഭാഗമായുള്ള ഓണച്ചന്തയും പ്രവർത്തിക്കുന്നത്. കർഷകർ വിളവെടുക്കുന്ന ഏത് ഇനവും എത്ര ചെറിയ അളവിലും ഇവിടെ വിറ്റഴിക്കാമെന്ന് മാനേജിംഗ് ഡയറക്ടർ തോമസ് സാമുവലും ചെയർമാൻ ജോണി കോച്ചേരിയും പറയുന്നു. സാധാരണ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം പ്രവർത്തിച്ചിരുന്ന മാർക്കറ്റ് ഓണം പ്രമാണിച്ച് അത്തത്തിനുതുടങ്ങി ഉത്രാടത്തലേന്നു വരെ തുറക്കും.
ഇത്തവണ ഓണവിൽപനയിൽ മുന്നിൽനിൽക്കുന്നതു നേന്ത്രവാഴയാണ്. തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനത്തെത്തുടർന്ന് കേരളത്തിലേക്ക് വൻതോതിൽ നേന്ത്രക്കായ എത്താത്തതു പ്രാദേശിക കർഷകർക്ക് മികച്ച ലാഭമായി. കിലോയ്ക്ക് 70 രൂപ വരെ എത്തിയതിനാൽ കർഷകർ പ്രതീക്ഷയിലാണ്.
നാട്ടുചന്തയ്ക്കുപുറമേ ഫലവൃക്ഷത്തൈകൾ, അലങ്കാരച്ചെടികൾ എന്നിവയുടെ കാർഷികനഴ്സറി, വിദേശത്തേക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന പാക്ക് ഹൗസ് എന്നിവയും ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. 2002ലാണു മാർക്കറ്റ് തുടങ്ങിയത്. 2004ൽ ഫാർമേഴ്സ് ക്ലബ് എന്നപേരിൽ ആരംഭിച്ച സംരംഭം 2005ൽ നാളികേര വികസന ബോർഡിന്റെ സഹായത്തോടെ നാളികേര നഴ്സറിയും ആരംഭിച്ചു.
2006ൽ ഗ്രാമദീപം കർഷക ഇൻഫർമേഷൻ സെന്റർ, 2008ൽ തെങ്ങുകയറ്റക്കാരുടെ ക്ലസ്റ്റർ, സ്വയംസഹായ ഗ്രൂപ്പുകൾ എന്നിവ തുടങ്ങി. 2014ൽ നബാർഡിന്റെ നിർദേശപ്രകാരം കന്പനിയാക്കി രജിസ്റ്റർ ചെയ്തു. നബാർഡിനുകീഴിലെ രണ്ടാമത്തെ ബെസ്റ്റ് ഫാർമേഴ്സ് ക്ലബ് അവാർഡ്, 2016ലെ ബെസ്റ്റ് പ്രൊഡ്യൂസർ കന്പനി അവാർഡ് എന്നിവയും നേടി.
ഗുരുവായൂരിൽ ഉത്രാടക്കാഴ്ചക്കുല സമർപ്പണം ചൊവ്വാഴ്ച
ഗുരുവായൂർ: ക്ഷേത്രത്തിൽ ഉത്രാടക്കാഴ്ച്ചക്കുല സമർപ്പണം ചൊവ്വാഴ്ച നടക്കും. തിരുവോണദിനമായ ബുധനാഴ്ച 10000 പേർക്ക് തിരുവോണസദ്യ നൽകുമെന്നും ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ശീവേലിക്കുശേഷമാണ് കാഴ്ച്ചക്കുല സമർപ്പണം. കൊടിമരച്ചുവട്ടിൽ ക്ഷേത്രം മേൽശാന്തി ആദ്യ കാഴ്ച്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, കീഴ്ശാന്തി, പാരന്പര്യഅവകാശികൾ എന്നിവർ കുല സമർപ്പിക്കും. തുടർന്ന് ഭക്തർക്കു സമർപ്പിക്കാം. കാഴ്ചയ്ക്കു സമർപ്പിക്കാനെത്തുന്ന ഭക്തർക്ക് കിഴക്കേഗോപുരകവാടം വഴി തെക്കേനട കൂവളത്തിനു സമീപമുള്ള തിടപ്പള്ളി വാതിലിനു സമീപത്തുകൂടി വരിനിൽക്കാനും ഇരിക്കാനും സൗകര്യമൊരുക്കും.
തിരുവോണദിനത്തിൽ രാവിലെ ഒന്പതിനു പ്രസാദഉൗട്ട് തുടങ്ങും. ഉച്ചയ്ക്കു രണ്ടുവരെ നൽകും. തുടർന്ന് ബുഫേ സംവിധാനത്തിൽ നൽകും. കാളൻ, ഓലൻ, എരിശേരി, അവിയൽ, പഴംപ്രഥമൻ, മോര്, കായവറവ്, പപ്പടം, ഉപ്പിലിട്ടത് എന്നിവയാണു വിഭവങ്ങൾ.
അന്നലക്ഷ്മി ഹാളിലും അതിനോടുചേർന്ന പ്രത്യേകം തയാറാക്കിയ പന്തലിലുമാണ് പ്രസാദഉൗട്ട്. അന്നലക്ഷ്മി ഹാളിലേക്കുള്ള വരിസംവിധാനം ക്ഷേത്രക്കുളത്തിനു വടക്കുഭാഗത്ത് ഒരുക്കും. തിരുവോണദിവസത്തെ ആഘോഷങ്ങൾക്കായി 19.10 ലക്ഷമാണു ചെലവിടുന്നത്.
ദർശനനിയന്ത്രണം
പൊതു അവധിദിനങ്ങളായ 25 മുതൽ 28 വരെ രാവിലെ ആറുമുതൽ ഉച്ചതിരിഞ്ഞ് രണ്ടുവരെ വിഐപി, സ്പെഷൽ ദർശനം എന്നിവയ്ക്കു നിയന്ത്രണമുണ്ടാകും.
Thrissur
ചാലക്കുടി: ജോലി ചെയ്യുന്നതിനിടയിൽ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് മരത്തിൽനിന്നുവീണ തൊഴിലാളി 11 വർഷമായി തളർന്നു കിടക്കുന്നു. വീരഞ്ചിറ കല്ല്മട സുധാകരനാണ് (61) ദയനീയാവസ്ഥയിൽ കഴിയുന്നത്.
കൂലിപ്പണിക്കാരനായിരുന്ന സുധാകരൻ 11 വർഷം മുമ്പ് മാരാംകോട് ഒരു വീട്ടിൽ പതിവ് പോലെ ജോലിക്ക് പോയതായിരുന്നു. മരത്തിന്റെ കൊമ്പ് വെട്ടി ഇറക്കികൊണ്ടിരുന്നപ്പോൾ ഒരു കൊമ്പ് മുറിഞ്ഞ് ഇലക്ട്രിക്ക് കമ്പിയിൽതട്ടി സുധാകരൻ ഷോക്കേറ്റ് നിലത്തുവീണു. ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ശരീരം തളർന്നു പോയിരുന്നു. ആശൂപത്രിയിൽനിന്നു വീട്ടിലേക്ക് കൊണ്ടുവന്നു.
അന്നുമുതൽ കിടപ്പിലാണ്. രണ്ടു കാലുകളും തളർന്നു. മല - മൂത്ര വിസർജനം കിടപ്പിൽതന്നെ നടത്തണം. ഭാര്യ വിജയ ജോലിക്കു പോയിരുന്നു. എന്നാൽ സുധാകരന്റെ അപകടത്തിനു ശേഷം ജോലിക്കുപോകാൻ കഴിഞ്ഞിട്ടില്ല. വളരെ പ്രയാസപ്പെട്ടാണ് കുടുംബം മുന്നോട്ടുപോകുന്നത്. ഇളയമകന്റെ ചെറിയ വരുമാനം കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. സർക്കാരിൽ നിന്നു സഹായങ്ങൾ ലഭിക്കാൻ അപേക്ഷകൾ നൽകിയെങ്കിലും ഒന്നും കിട്ടിയില്ല.
കാരുണ്യ സോഷ്യൽ വർക്കിംഗ് ഗ്രൂപ്പ് ഭാരവാഹികൾ മാസംതോറും നടത്തിവരാറുളള രോഗീസന്ദര്‍ശനത്തിന്റെ ഭാഗമായി രക്ഷാധികാരി ഡോ. ജോയ് കട്ടക്കയത്തിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് കെ.എം.ജോസ്, വൈസ് പ്രസിഡന്റ് വർഗീസ് പൊറായ്, ട്രസ്റ്റി ഓമന ജോസ്, റാണി ജോഷി, മേഴ്സി പോളി എന്നിവർ സുധാകരന്റെ വീട് സന്ദര്‍ശിച്ച് ഓണസമ്മാനം കൈമാറി.
Thrissur
തൃശൂർ: ഡയാലിസിസ് രോഗികളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്യൂണിറ്റി ആക്ഷൻ ഫോർ റിലീഫ് ആൻഡ് എംപതി(കെയർ)യുടെ ധനസമാഹരണയജ്ഞത്തിന്റെ ഉദ്ഘാടനം മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു. പ്രഥമസംഭാവന നല്കിയ കെ.ടി. സേവ്യറിനുവേണ്ടി സംഘടനാംഗം സി.എം. പോൾസണ്‍ മേയർക്കു നല്കിയ ചെക്ക് പ്രസിഡന്റ് കെ. സുധാകരനു കൈമാറി. പ്രീതി ശോഭനൻ, ഉഷ ജോണ്‍, സുമന ഉണ്ണികൃഷ്ണൻ, കൗണ്‍സിലർമാരായ കരോളി ജോഷ്വ, ടി.ആർ. സന്തോഷ് എന്നിവർ പങ്കെടുത്തു.
Thrissur
തൃശൂർ: ഇന്ത്യയെ പുതുയുഗത്തിലേക്കു നയിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓർമകൾക്കു പ്രസക്തിയേറുന്ന കാലത്തെയാണ് നാം അഭിസംബോധന ചെയ്യുന്നതെന്നു മന്ത്രി ഒ.ജെ. ജനീഷ്. രാജ്യതാൽപര്യം മുൻനിർത്തി പ്രവർത്തിച്ച രാജീവ് ഗാന്ധിയുടെ ഭരണമികവ് എല്ലാ ഭരണാധികാരികളും മാതൃകയാക്കേണ്ടതാണെന്നും ജനീഷ് പറഞ്ഞു. ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെ 82-ാമത് ജന്മവാർഷികാചരണത്തിൽ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
ഇന്ത്യൻ ജനാധിപത്യത്തിൽനിന്ന് യുവത്വത്തിന്റെ ശബ്ദം ചോർത്തിക്കളയാനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപൻ പറഞ്ഞു. 18 വയസ് പൂർത്തിയാകുന്നവർക്ക് വോട്ടവകാശം നൽകിയ രാജീവ് ഗാന്ധിയുടെ തീരുമാനം ഇന്ത്യൻ ജനാധിപത്യത്തിൽ യുവാക്കളുടെ ശബ്ദം മുഴങ്ങിക്കേൾക്കാനായിരുന്നു. യുവജനങ്ങൾക്കു പറയാനുള്ളത് കേൾക്കാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും രാജ്യത്ത് ഇന്നൊരു ഭരണസംവിധാനമില്ലെന്നും പ്രതാപൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോസ് വള്ളൂർ, കെ.വി. ദാസൻ, ടി.വി. ചന്ദ്രമോഹൻ, മേയർ നിജി ജസ്റ്റിൻ, ജോസഫ് ചാലിശേരി, സുനിൽ അന്തിക്കാട്, ഐ.പി. പോൾ, രാജേന്ദ്രൻ അരങ്ങത്ത്, കെ.കെ. ബാബു, സിജോ കടവിൽ, കെ.എച്ച്. ഉസ്മാൻഖാൻ, പി. ശിവശങ്കരൻ, ബൈജു വർഗീസ്, എം.എസ്. ശിവരാമകൃഷ്ണൻ, സുബി ബാബു, ഫ്രാൻസിസ് ചാലിശേരി, സന്തോഷ് ഐത്താടൻ, ഹരീഷ് മോഹൻ എന്നിവർ പ്രസംഗിച്ചു.
Thrissur
ഒല്ലൂർ: എവുപ്രാസ്യമ്മ തീർഥകേന്ദ്രത്തിലെ വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളിനു കൊടിയേറി. ദിവ്യബലിക്കുശേഷം അതിരൂപത വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ കൊടിയേറ്റം നിർവഹിച്ചു. തീർഥകേന്ദ്രം റെക്ടർ ഫാ. ജോയ് ചിറ്റിലപ്പിള്ളി, നിർമല പ്രോവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ സാലി പോൾ, ജനറൽ കൺവീനർ ടാജ് ആന്റണി, തീർഥകേന്ദ്രം സെക്രട്ടറി സിസ്റ്റർ റാണി ജോർജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. 29 നാണ് തിരുനാൾ.
Thrissur
ചേർപ്പ്: ഗതാഗത ദുരിതത്തിന് പരിഹാരമായി കണിമംഗലം-പാലയ്ക്കൽ റോഡിന്റെ പ്രധാന നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തു. കഴിഞ്ഞ ജൂൺ 14ന് നിർമാണം ആരംഭിച്ച അഞ്ഞൂറ് മീറ്റർ റോഡ് പണി 60 ദിവസത്തിനകം പൂർത്തിയാക്കുമെന്നാണ് നിർമാണ കമ്പനിയായ കെഎസ്ടിപി അധികൃതർ ഉറപ്പുനൽകിയിരുന്നത്. 67ാം ദിവസം ഇന്നലെ ഗതാഗതത്തിന് തുറന്നുകൊടുക്കുകയായിരുന്നു.
കോൺക്രീറ്റിംഗ് ജോലികൾ നീണ്ടുപോയതിനെത്തുടർന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ഗീതാ ഗോപി എംഎൽഎ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു. അതിനുശേഷമാണ് നിർമാണം ദ്രുതഗതിയിലായത്.
റോഡ് തുറന്നുവെങ്കിലും പാലയ്ക്കൽ സെന്ററിലെ അപ്രോച്ച് റോഡുകൾ, കണിമംഗലം പാടം മുതലുള്ള റോഡിന്റെ വശങ്ങളിലെ കോൺക്രീറ്റ് നിർമാണ പ്രവൃത്തികൾ എന്നിവ പൂർത്തിയാകാനുണ്ട്. ഈ ജോലികൾ പുരോഗമിക്കുകയാണ്.
റോഡ് ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം ഗീതാ ഗോപി എംഎൽഎ നിർവ്വഹിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല അമീർ, അവിണിശേരി, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റുമാരായ റോസ്ലി ജോയ്, സിജോ ജോർജ്, കെഎസ്ടിപി അധികൃതർ, ബസ് ഓണേഴ്സ്, പോലീസ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു. വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ റോഡിൽ കടുത്ത പൊടിശല്യം ഉയർന്നിട്ടുണ്ട്.
Thrissur
ഇരിങ്ങാലക്കുട: എടതിരിഞ്ഞി കോള്‍പ്പാടം ഗ്രൂപ്പ് ഫാര്‍മിംഗ് സൊസൈറ്റി പാടശേഖരത്തില്‍ ഈ വര്‍ഷം പമ്പിംഗ് നേരത്തേ നടത്താന്‍ തീരുമാനം. കാര്‍ഷിക കലണ്ടര്‍ പ്രകാരം രണ്ടാംഘട്ടത്തില്‍ കൃഷിയിറക്കാന്‍ ഉള്‍പ്പെട്ടിരുന്ന എടതിരിഞ്ഞി കോള്‍പ്പാടം ഗ്രൂപ്പ് ഫാര്‍മിംഗ് സൊസൈറ്റിയുടെ ആവശ്യപ്രകാരം ഒന്നാം ഘട്ടത്തിലേക്കു മാറ്റാന്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെയും പാടശേഖരസമിതി ഭാരവാഹികളുടെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു.
ഇക്കാര്യം കോള്‍ ഉപദേശകസമിതിയെ അറിയിച്ച് അവരുടെ അനുമതിയോടെ നടപ്പാക്കാനും യോഗം തീരുമാനിച്ചു. നേരത്തേ ഒക്ടോബര്‍ ഒന്നുമുതലാണ് എടതിരിഞ്ഞി കോള്‍പ്പാടത്ത് പമ്പിംഗ് നടത്തിയിരുന്നത്. എന്നാല്‍ സമീപ പാടശേഖരങ്ങളിലെല്ലാം സെപ്റ്റംബര്‍ ആദ്യം പമ്പിംഗ് പൂര്‍ത്തിയാക്കി ഒക്ടോബറില്‍ കൃഷിയിറക്കുന്നതിനാലാണ് ഈ വര്‍ഷം മുതല്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ 15 വരെ പമ്പിംഗ് നടത്താന്‍ പാടശേഖരത്തിന് അനുമതി നല്‍കിയത്. കല്ലന്തറ ചീപ്പില്‍ വെള്ളം നിറയുമ്പോള്‍ തുറക്കാനും അടയ്ക്കാനും തീരുമാനിക്കുന്നതിനായി ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷന്‍, കാറളം, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, കൃഷി ഓഫീസര്‍മാര്‍, പാടശേഖരസമിതി ഭാരവാഹികള്‍ എന്നിവരടങ്ങിയ കമ്മിറ്റിയെ രൂപവത്കരിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. കണ്ണന്, കെ.കെ. ശിവന്‍കുട്ടി, എംപിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട, ഇരിങ്ങാലക്കുട നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ വി.സി. വര്‍ഗീസ്, മിനി ജോസഫ്, എം.കെ. സ്മിത, ഫാജിത റഹ്മാന്, സി.എം. റുബീന, അനഘ വി. ഗോപാല്‍, വിവിധ പാടശേഖര സമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Thrissur
പൂവത്തുംകടവ്: ഉന്നതതലയോഗത്തിലെ തീരുമാനം എൻഎച്ച് നിർമാണ കരാർ കമ്പനി അട്ടിമറിച്ചു; ചളിമണ്ണും വെള്ളവും മാലിന്യവും ഉപയോഗിച്ചുള്ള അനധികൃത നികത്തൽതടഞ്ഞ് പ്രദേശവാസികൾ. നാഷണൽ ഹൈവേയുടെ നിർമാണ കമ്പനിയായ ശിവാലയ മതിലകം പൂവ്വത്തുംകടവ് മേഖലയിൽ വ്യാപകമായി ചളി മണ്ണും വെള്ളവും ചേർന്ന കുറുക്കു മിശ്രിതം അടിച്ച് നികത്തൽ നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തം. സർവീസ് റോഡ് പരിസരത്ത് അടിക്കുന്ന ചളിയും മാലിന്യവും പഞ്ചായത്ത് റോഡുകളിലേക്കും സ്വകാര്യ റോഡുകളിലേക്കും വ്യാപകമായി തള്ളിവിട്ടു പൊതുജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവകാശത്തെ ഹനിക്കുക്കുക യാണെന്ന ആരോപണം നിലവിലുണ്ട്.
കഴിഞ്ഞയാഴ്ച കെ.കെ. വത്സരാജ് എംഎൽഎയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റുമാരും മെമ്പർമാരും ദേശീയപാത ഉദ്യോഗസ്ഥരും ശിവാലയ കമ്പനിയും ചേർന്ന് കൂടിയ ഉന്നതതല യോഗ തീരുമാനത്തിൽ ഇനി മുതൽ അങ്ങനെയൊരു വിഷയം ഉണ്ടാകില്ല എന്ന് ഉറപ്പു നൽകിയ കമ്പനി, ആ ഉറപ്പിന് വിരുദ്ധമായാണ് വ്യാപകമായി ഇപ്പോഴും ചളി മിശ്രിതം അടിച്ചുനികത്തിക്കൊണ്ടിരിക്കുന്നതെന്നു ജനപ്രതിനിധികൾ പറഞ്ഞു .
കഴിഞ്ഞ ദിവസം മതിലകം ഗ്രാമപഞ്ചായത്ത് അംഗവും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ സുനിൽ പി. മേനോന്റെ നേതൃത്വത്തിൽ നാട്ടുകാർ അനധികൃത നികത്തൽ തടഞ്ഞു.
ഇതേത്തുടർന്ന് മതിലകം സബ് ഇൻസ്പെക്ടർ സജീവന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥ ലത്തെത്തി ശിവാലയ കമ്പനി അധികൃതരുമായി സംസാരിച്ച് ഇനി ഇത്തരത്തിലുള്ള നികത്തൽ നടത്തുകയില്ലെന്നും നിലവിലുള്ള മണ്ണ് നീക്കം ചെയ്യാം എന്നുമുള്ള ഉറപ്പിന്മേൽ താത്കാലികമായി സമരം നിർത്തിവച്ചു.
സമരത്തിന് ഡോ. പ്രേംരാജ്, പി.ആർ. രാജേഷ് , എൻ.എം. ഷെമിതൻ, ശാന്ത പുന്നയിൽ, ഫിലോമിന കുണ്ടുകുളം, ലിന്റൻ ആന്റണി, റോസിലി തുടങ്ങിയവർ നേതൃത്വം നൽകി.
Thrissur
എറിയാട്: പ്രദേശത്തെ രാസമാലിന്യ വിഷയത്തിൽ മാലിന്യം ഉറവിടമായ ബിനാനി സിങ്ക് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽത്തന്നെ തിരികെ നിക്ഷേപിക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഇടപെടലു കളെ ത്തുടർന്ന് ജനഹിതവും ശക്തവും ഉചിതവുമായ തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ േതൃത്വത്തിലുള്ള ജനകീയ സമരസമിതി സർക്കാരിനെ അഭിനന്ദിച്ചു.
സർക്കാർ ഉത്തരവ് ത്വരിത ഗതിയിൽ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം എറിയാട് ഗ്രാമപഞ്ചായത്തിനാണ്. പഞ്ചായത്ത് അടിയന്തരമായി നടപടി ആരംഭിക്ക ണമെന്ന് സമരസമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ഇനിയും പഞ്ചായത്ത് ഉദാസീന മായ നിലപാടെടുത്താൽ സമരസമിതി ശക്തമായപ്രക്ഷോഭവുമായി മുന്നോട്ട് പോകു മെന്ന് മുന്നറിയിപ്പു നൽകി.
സമിതി ചെയർമാൻ വി എം. ഷൈനിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി. കെ. ഷംസുദ്ദീൻ, പി.ബി. മൊയ്തു, പി.എസ്. മുജീബ് റഹ്മാൻ, ടി.എം. കുഞ്ഞു മൊയ് തീൻ, പി.കെ. മുഹമ്മദ്, പി.എ. മുഹമ്മദ് സഗീർ, കെ.എ. സിദ്ദിഖ് എന്നിവർ പങ്കെടുത്തു.
Thrissur
കൊടുങ്ങല്ലൂർ: നിയോജകമണ്ഡലത്തിലെ ഓണാഘോഷ പരിപാടികൾ "തകൃതോണം ' ഇന്നു മുതൽ 25 വരെ (കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ നഗർ ) ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ അഡ്വ. ഒ. ജെ. ജനീഷിന്റെ നേതൃത്വ ത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരി ക്കുകയാ ണെന്ന് സംഘാടകസമിതി ചെയർമാനും സംസ്ഥാന കായിക യുവജന ക്ഷേമ മന്ത്രിയുമായ ഒ.ജെ. ജനീഷ്, ജനറൽ കൺവീനറും കൊടുങ്ങല്ലൂർ നഗരസഭ അധ്യക്ഷയു മായ ഹണി പീതാംബരൻ എന്നിവർ അറിയിച്ചു.
ഇന്നു രാവിലെ ലഹരിക്കെതിരെയുള്ള തൂഫാൻ മിനി മാരത്തൺ. വൈകിട്ട് കൊടുങ്ങല്ലൂർ നഗരം ചുറ്റിയുള്ള വർണാഭമായ ഘോഷയാത്ര. മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിവിധ സംഘടനകളും സ്ഥാപനങ്ങളും എഡിഎസ്, അങ്കണവാടി ടീച്ചർമാർ, ആശാവർക്കർമാർ, ഹരിതകർമ സേനാംഗങ്ങൾ , സ്കൂളുകളിൽ നിന്ന് എൻസിസി സ്കൗട്ട്സ്, എസ്പിജി മുതലായ എല്ലാ വിഭാഗത്തിൽനിന്നും പൊതുജനങ്ങളിൽനിന്നും പങ്കാളിത്തം ഉറപ്പാക്കിയുള്ള വർണാഭമായ ഘോഷയാത്രയിൽ ആകർഷണീയമായ കലാരൂപങ്ങളും ടാബ്ലോകളും വാദ്യഘോഷങ്ങളും മത്സരാടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ഘോഷയാത്രയ്ക്കുശേഷം ചേരുന്ന പൊതുസമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സമ്മേളന നഗരിയിൽ അഞ്ചുദിവസം നീണ്ടുനിൽ ക്കുന്ന കാർഷിക വ്യാവസായിക ശാസ്ത്ര സാങ്കേതിക പ്രദർശനം 40 സ്റ്റാളുകളിലായി സംഘടിപ്പിച്ചിട്ടുണ്ട്. ഐഎസ്ആർഒ, എ ഐ സ് പെയ്സ് ലാബ് തുടങ്ങി വിജ്ഞാനപ്രദ മായ സ്റ്റാളുകളും ഫുഡ് പാർക്കുകളും ഒരുക്കിയിട്ടുണ്ട്.
തിരുവാതിര, കൈകൊട്ടിക്കളി, മലയാളി മങ്കമത്സരം, പുരുഷ കേസരി മത്സരം, ബോ ഡി ഷോ വിത്ത് മ്യൂസിക് മത്സരങ്ങളും അഞ്ചുദിവസങ്ങളിലായി ഇവിടെ നടക്കും. എല്ലാദിവസവും സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്നുണ്ട്. അവ സാന ദിവസം അഖില കേരള പ്രഫഷണൽ വടംവലിയും പ്രാദേശിക ടീമുകൾക്കും വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകം വടംവലിയും ഒരുക്കിയിട്ടുണ്ട്. സൈനോ രയുടെ ലൈവ് മ്യൂസിക് ബാൻഡും.
അഞ്ചു ജോസഫ് നയിക്കുന്ന സ്റ്റേജ് ഷോ. പഞ്ചാബി ഡാൻസുകൾ, കാശ്മീരി ഡാൻസുകൾ , ഡിജെകൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള പ്രോഗ്രാമിൽ കൊടുങ്ങല്ലൂർ ടൗൺ വർണദീപങ്ങളാൽ വിസ്മയം തീർക്കാനും നൈറ്റ് ഷോപ്പിംഗിനുമുള്ള അവസരം കൊടുങ്ങല്ലൂർ വ്യാപാരി സമൂഹം ഏറ്റെടുത്തിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു .
രാത്രി വൈകുമ്പോൾ മറ്റു ദേശങ്ങളിൽ നിന്നെത്തുന്ന ആളുകൾക്കുവേണ്ടി തിരികെ പോകാൻ ബസ് സർവീസുകൾ കൂടുതലായി നടത്തുന്നുണ്ട്. ഓണാഘോഷത്തിന്റെ വിവിധ ദിനങ്ങളിലായി മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ റോജി എം. ജോൺ, അബ്ദുൽ ഗഫൂർ, ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ കെ.കെ. വത്സരാജ്, രമേഷ് പിഷാരടി, തോമസ് ഉണ്ണിയാടൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, മുൻ എംഎൽ എമാർ, സിനിമാതാരങ്ങളായ മഞ്ജു വാര്യർ, ഭാമ, ധ്യാൻ ശ്രീനിവാസൻ, ആന്റണി വർഗീസ് (പെപ്പേ) എന്നിവർ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
Thrissur
ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങള്‍ക്ക് തടസമല്ലെന്നുതെളിയിച്ച് സെന്റ് ജോസഫ്സ് കോളജിലെ അമ്പതു വയസ് പിന്നിട്ട വനിതകളുടെ തിരുവാതിരക്കൂട്ടം ശ്രദ്ധേയമായി. കോളജിലെ ഫിറ്റ്നസ് പാര്‍ക്കില്‍ വൈകുന്നേരങ്ങളില്‍ വ്യായാമത്തിനും നടത്തത്തിനുമായി ഒത്തുചേരുന്ന വനിതകളാണ് തിരുവാതിര അവതരിപ്പിച്ചത്.
50 മുതല്‍ 83 വയസുവരെയുള്ളവരാണു സംഘത്തിലുള്ളത്. റോസിലി പോള്‍ തട്ടില്‍, മിന്‍സി തോമസ്, സി. ഓമന, വിനീത ടീച്ചര്‍, എ.എന്‍. സുധ, ജെസി ജോബ്, വിനീത സുഭാഷ്, ലീന ബെന്നി, ലിസി ഡേവിസ്, അല്‍ഫോന്‍സ ജോസ്, സെലിന് ഡേവിസ്, അനിത മനോഹരന്, ഷൈനി വര്‍ഗീസ്, മീനു മാധവ്, കല ദേവദാസ്, ഷൈല സുനില്‍ എന്നിവര്‍ തിരുവാതിരയില്‍ പങ്കെടുത്തു.
സെന്റ്് ജോസഫ്സ് കോളജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ഫിറ്റ്നസ് പാര്‍ക്ക് തുറന്നുകൊടുത്തതിന്റെ സന്തോഷകരമായ അനന്തരഫലമാണ് ഈ സൗഹൃദ വനിതാകൂട്ടായ്മ. സ്ഥിരമായ വ്യായാമത്തിനൊപ്പം സൗഹൃദവും കൂട്ടായ്മയും കലാപരമായ കഴിവുകളും വളര്‍ത്തി യെടുക്കുന്ന ഇടമായി ഫിറ്റ്നസ് പാര്‍ക്ക് മാറിയതിന്റെ മനോഹരമായ ഉദാഹരണമാണ് ഇവരുടെ തിരുവാതിരയെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി പറഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ഫ്ലവററ്റ്, സിസ്റ്റര്‍ ഡോ. എലൈസ എന്നിവര്‍ക്കൊപ്പം കാണിക ളായി അധ്യാപകരും ചേര്‍ന്നു.
Thrissur
ചാലക്കുടി: നാദവൃന്ദയുടെ നേതൃത്വത്തിൽ കെഎംആർഎയുടെയും എസ്എൻഡി പി യോഗം ചാലക്കുടി യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 23ന് ചാലക്കുടിയിൽ എസ്.എൻ.ജി ഹാളിൽ "ചിങ്ങനിലാവിൽ ഒന്നിച്ചോണം - 2026" എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടി നടക്കും.
രാവിലെ 9.30 മുതൽ അഖില കേരള തലത്തിൽ വയലാർ - ദേവരാജൻ ഗാനാലാപന മത്സരം നടക്കും. ഒന്നാം സമ്മാനം 10,000 രൂപ, രണ്ടാം സമ്മാനം 7,000 രൂപ, മൂന്നാം സമ്മാനം 5,000 രൂപ എന്നിവയും കൂടാതെ വിജയികൾക്ക് മെമന്റോകളും സമ്മാനിക്കും.
വൈകീട്ട് നടക്കുന്ന പ്രധാന ഓണാഘോഷപരിപാടി സനീഷ്കുമാർ ജോസഫ് എം എൽഎ ഉദ്ഘാനം ചെയ്യും. ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ സമ്മാനദാനം നിർവഹിക്കും. നഗരസഭ ചെയർപേഴ്സൻ ആലിസ് ഷിബു മുഖ്യാതിഥിയായിരിക്കും. പ്രോഗ്രാം ചെയർമാൻ കെ. എ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. ഗാനമേള, കഥക്, തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
പ്രോഗ്രാം ചെയർമാൻ കെ. എ. ഉണ്ണികൃഷ്ണൻ, അഡ്വ. എം.എൻ. അഖിലേശൻ, ജനറൽ കൺവീനർ വിവേക് വാസുദേവൻ, പി. പത്മനാഭൻ, കെ.കെ. രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Thrissur
ചാലക്കുടി
സർവീസ് സഹകരണ ബാങ്ക് ആര് 192 ഓണച്ചന്ത തുടങ്ങി സനീഷ് കുമാർ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്് റിന്റോസ് കണ്ണംമ്പുഴ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ആലിസ് ഷിബു മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് സിനി സന്തോഷ്, ഡയറക്ടർമാരായ വി.എൽ. ജോൺസൺ, ആന്റോ മേലേപ്പുറം, ഷനിൽ കുത്തോട്ടുങ്ങക്കാരൻ, ജോണി പുല്ലൻ, സൗമ്യ വിനേഷ് , സെക്രട്ടറി കെ.ജെ. മിനി എന്നിവർ പ്രസംഗിച്ചു.
പരിയാരം
മൾട്ടി പർപ്പസ് സഹകരണ സംഘം ഓണചന്ത ആരംഭിച്ചു. തൃശൂർ ജില്ല സഹകരണ രജിസ്ട്രാർ പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് വി.സി. ബെന്നി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എം. ഷൈബി, അസി. രജിസ്ട്രാർ രാമചന്ദ്രൻ, ചീഫ് പ്രമോട്ടർ കെ.വി. വർഗീസിനു നൽകി ആദ്യവില്പന നടത്തി.
മുൻ പ്രസിഡന്റ് ് ജോയ് കുറ്റിപ്പുഴ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു ലെൻസ്മാൻ, വാർഡ് മെമ്പർ സ്മിത ജോയ്, കുറ്റിക്കാട് ബാങ്ക് പ്രസിഡന്റ് ജോസ് പടിഞ്ഞാക്കര, പരിയാരം ബാങ്ക് പ്രസിഡന്റ് ജോഷി പടിഞ്ഞാക്കര, പൗലോസ് കണ്ണത്ത് എന്നിവർ പ്രസംഗിച്ചു.
കൊടുങ്ങല്ലൂർ
സപ്ലൈകോ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം ഓണച്ചന്ത ശൃംഗപുരത്തെ സപ്ലൈകോ പീപ്പിൾസ് ബസാറിൽ ആരംഭിച്ചു. നഗരസഭ ചെയർ പേഴ്സൺ ഹണി പീതാംബരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ സുമിത നിസാഫ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഗീതാ റാണി ആദ്യ വില്പന നടത്തി. യൂസഫ് പടിയത്ത്, പി.പി. സുഭാഷ്, വി.എ. ജ്യോതിഷ്, പീറ്റർ പാറേക്കാട്ടിൽ, കെ.ആർ. വിദ്യാസാഗർ, ആൽബിൻ പ്ലാക്കൽ, ലൈസ സേവ്യർ എന്നിവർ ആശംസയർപ്പിച്ചു.
ഡിപ്പോ മാനേജർ എഫ്രം ഡെല്ലി സ്വാഗതവും വി.വി. കുമാരൻ നന്ദിയും പറഞ്ഞു. ഓണച്ചന്ത 25 വരെ പ്രവർത്തിക്കും. നിത്യോപയോഗ സാധനങ്ങളും ബ്രാൻഡഡ് ഉത്പ്പന്നങ്ങളും പ്രത്യേക വിലക്കുറവിൽ ലഭിക്കും.
ഇരിങ്ങാലക്കുട
സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണവിപണി സെന്റ് തോമസ് കത്തീഡ്രല്‍ കോംപ്ലക്സില്‍ ബാങ്ക് പ്രസിഡന്റ്് വിജയന് ഇളയേടത്ത് ഉദ്ഘാടനം ചെയ്തു. ആദ്യവില്പന മുകുന്ദപുരം അസി. രജിസ്ട്രാര്‍ (ജനറല്‍) ബിജു ഡി. കുറ്റിക്കാട്ട് മോഹനന് മഠത്തിക്കരയ്ക്ക് നല്കി നിര്‍വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.ജി. ജിഷ നന്ദി പറഞ്ഞു.
Thrissur
ചാവക്കാട്: ആളില്ലാത്ത സമയത്ത് ബ്ലാങ്ങാട്ടെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കർണാടക സ്വദേശികളായ രണ്ടംഗസംഘത്തെ ബ്ലാങ്ങാട്ടത്തിച്ച് തെളിവെടുപ്പുനടത്തി. കർണാടക കൊടുചാമുണ്ഡി നഗർ സ്വദേശി പ്രസാദ്(48), മൈസൂർ എച്ച്ഡി കോട്ട സ്വദേശി 'ചോട്ടാ ഫയാസ്' എന്ന ഫയാസ് അഹമ്മദ് (57) എന്നിവരെയാണ് ചാവക്കാട് പോലീസ് ഇന്നലെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
ബ്ലാങ്ങാട് പള്ളത്ത് മനയ്ക്കൽ അബ്ദുൾ കരീമിന്റെ വീട്ടിൽ കഴിഞ്ഞമാസം 12നാണ് മോഷണംനടന്നത്. തൃശൂരിലുള്ള സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബസമേതം, വൈകിട്ടുപോയി രാത്രി ഒമ്പതിന് തിരിച്ചെത്തുമ്പോഴെക്കും മോഷണംനടന്നു. വീട്ടിലെ സ്റ്റീൽ അലമാര തകർത്ത് പ്രധാന അറയിൽ സൂക്ഷിച്ചിരുന്ന സ്വർണമോതിരങ്ങൾ, മാല, ലോക്കറ്റ്, സ്വർണക്കോയിനുകൾ തുടങ്ങി ആറരപവന്റെ ആഭരണം 5,500 രൂപ എന്നിവയാണ് സംഘം കവർന്നത്.
കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട പ്രമുഖ മോഷണസംഘത്തിലെ കണ്ണികളാണ് ഇവർ. മറ്റൊരു കവർച്ചാക്കേസിൽ കർണാടക പോലീസ് ഇവരെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് ബ്ലാങ്ങാട് കവർച്ച നടത്തിയത് ഇവരാണെന്ന് അറിഞ്ഞത്.
കർണാടക കോടതിയിൽ ചാവക്കാട് പോലീസ് അപേക്ഷ സമർപ്പിച്ചു കർണാടക ജയിലിൽനിന്നാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് തെളിവെടുപ്പിനായി ബ്ലാങ്ങാട് കൊണ്ടുവന്നത്.
Thrissur
ചേലക്കര: സ്വകാര്യ ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. വെട്ടിക്കാട്ടിരി കഫേ മക്കാനിക്കു സമീപം ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.
ചെറുതുരുത്തിയിൽനിന്നു തൃശൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന ബിൻസി എന്ന സ്വകാര്യ ബസിലേക്ക്, എതിർദിശയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ആംബുലൻസ് അമിതവേഗതയിൽ വന്നിടിക്കുകയായിരുന്നുവെന്ന് പറയുന്നു.
ശക്തമായ ഇടിയിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് സമീപത്തെ പാടത്തേക്ക് ചെരിഞ്ഞെങ്കിലും തെങ്ങുകളിൽ തടഞ്ഞുനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ നിരവധി യാത്രക്കാർക്ക് നിസാരപരിക്കേറ്റു. കൂട്ടിയിടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
Thrissur
തൃശൂർ: ഓരോ കുഞ്ഞിനെകുറിച്ചും ദൈവത്തിനു ഒരു പദ്ധതിയുണ്ടെന്നും എന്നാൽ ഗർഭസ്ഥശിശുവിനെ കൊലചെയ്തുകൊണ്ട് മനുഷ്യൻ ദൈവികപദ്ധതികൾ അട്ടിമറിക്കുന്നുവെന്നും ഫാ. ഡേവിസ് പട്ടത്ത്. ജീവസേനാനികളുടെ നേതൃത്വത്തിൽ ഗർഭഛിദ്രത്തിനെതിരേ കോർപറേഷൻ ഓഫീസിനുമുന്നിൽ നടന്ന പ്രാർഥനായജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാ. തോമസ് കാക്കശേരി. ഇ.സി. ജോർജ്, റാണി ജോസഫ്, ബ്രദർ മാത്യൂസ്, സണ്ണി കാട്ടൂക്കാരൻ, ഡോ. ജെയിംസ് ചെറ്റിമറ്റം എന്നിവർ പ്രസംഗിച്ചു.
Thrissur
തൃശൂർ: ഓണാഘോഷം മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ കോർപറേഷന്റെ നേതൃത്വത്തിൽ ഹരിതഓണം-2026 ബോധവത്കരണ പരിപാടികൾക്കു തുടക്കമായി.
കോർപറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ മേയർ ഡോ. നിജി ജസ്റ്റിൻ പ്രചാരണറാലിയും സന്ദേശയാത്രയും ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ആഘോഷങ്ങൾക്കൊപ്പം ശുചിത്വവും പരിസ്ഥിതിസംരക്ഷണവും പുലർത്തേണ്ടതിന്റെ ആവശ്യകത അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി മേയർ എ. പ്രസാദ് ഓർമിപ്പിച്ചു.
ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍, കൗണ്‍സിലർമാർ, കോർപറേഷൻ സെക്രട്ടറി വി.പി. ഷിബു, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസിൽ രജിനേഷ് രാജൻ, ഹെൽത്ത് ഇൻസ്പെക്ർമാർ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനശേഷം വാഹനപ്രചാരണജാഥ നഗരത്തിൽ പര്യടനം നടത്തി.
ഹരിതകർമസേനാംഗങ്ങളും സെന്റ് തോമസ് കോളജിലെ എൻഎസ്എസ് വിദ്യാർഥികളും ഒന്നിച്ച് വിവിധ കച്ചവടസ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും സന്ദർശനം നടത്തി ഹരിതസന്ദേശമയച്ചു. പ്ലാസ്റ്റിക് രഹിതവും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ ഓണം ആഘോഷിക്കണമെന്ന് കോർപറേഷൻ ആഹ്വാനം ചെയ്തു.
Thrissur
എരുമപ്പെട്ടി: പഴവൂരിൽ ആടുമോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. പഴവൂർ പുത്തൻപീടികയിൽ സാദിഖിന്റെ ഫാമിലെ ആടുകളെ മോഷ്ടിക്കാനെത്തിയ നാലുപേരാണു പിടിയിലായത്.
ഒറ്റപ്പാലം സ്വദേശി നസീറും ഇയാളുടെ മകനും ഉൾപ്പടെയുള്ളവരാണ് പ്രതികൾ. ഇന്നലെ പുലർച്ചെ 1.30 ഓടെയാണ് സംഭവം. അറവുശാല നടത്തുന്ന സാദിഖിന്റെ ഫാമിൽനിന്നാണ് മോഷ്ടിക്കാൻ ശ്രമം നടത്തിയത്. വാഹനത്തിൽ ആടുകളെ കയറ്റുന്നതിനിടയിൽ ശബ്ദംകേട്ട അയൽവാസി വാഹനംതടഞ്ഞ് സാദിഖിനേയും നാട്ടുകാരേയും വിവരമറിയിക്കുകയായിരുന്നു. ഇതിനിടയിൽ പ്രതികൾ തൊട്ടടുത്തുള്ള വനത്തിലേക്കുകയറി.
തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ പുലർച്ചെ അഞ്ചോടെയാണ് ഇവരെ കണ്ടെത്തിയത്. മദ്യപിച്ച് ബോധംനഷ്ടപ്പെട്ട നിലയിൽ വനത്തിലെ പാറക്കൂട്ടത്തിന് മുകളിൽ കിടന്നുറങ്ങുകയായിരുന്നു പ്രതികൾ. തുടർന്ന് എരുമപ്പെട്ടി പോലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.
Thrissur
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ നേത്രരോഗ വിഭാഗത്തിൽ ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കി.
നേത്ര ശസ്ത്രക്രിയകൾ കൃത്യതയോടെ നടത്താവുന്ന അൽകോണിന്റെ അത്യാധുനിക ഫാകോ മെഷീൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളും കാൾ സെയ്സിന്റെ സാങ്കേതികവിദ്യയിലുള്ള ശസ്ത്രക്രിയാ മൈക്രോസ്കോപ്പും ഒരുക്കി. പുതിയ സംവിധാനങ്ങളുടെ ആശീർവാദവും ഉദ്ഘാടനവും ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ നിർവഹിച്ചു.
ഡോ. അലക്സ് ജോസഫ്, ഡോ. മോൻസി തോമസ്, പ്രഫ.ഡോ. മല്ലിക, ഡോ.പി.എ. സേതു, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, നേത്രരോഗ വിഭാഗത്തിലെ ഡോക്ടർമാർ എന്നിവർ പങ്കെടുത്തു.
Thrissur
ഗുരുവായൂർ: ഗുരുവായൂർ - എറണാകുളം ട്രെയിൻ ഇന്നലെ മാവേലിയും പുലിക്കളിയും ഓണപ്പാട്ടും തിരുവാതിരയുമായി പാസഞ്ചറോണമായി. സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മയായ ഗുരുവായൂർ പാസഞ്ചർ ഫ്രണ്ട്സിന്റെ നേതൃത്വത്തിലായിരുന്നു വേറിട്ട ഓണ വൈബ് ഒരുക്കിയത്. ഓണപ്പൂക്കളും തോരണങ്ങളുമൊക്കെയായി പാസഞ്ചർ ട്രെയിൻ അലങ്കരിച്ചു.
മാവേലിയുടെ വരവോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് പുലികളി, തിരുവാതിര, ഓണപ്പാട്ടുകൾ, നാടൻകലാരൂപങ്ങൾ, നൃത്താവിഷ്കാരങ്ങൾ, ചെണ്ടമേളം എന്നിവയോടെ ഓണാവേശം കൊട്ടിക്കയറി. കുട്ടികളും സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെയുള്ള യാത്രക്കാർ ആഘോഷത്തിന്റെ ഭാഗമായി. യാത്രക്കാർക്ക് മധുരപലഹാരങ്ങളും ഓണസമ്മാനങ്ങളും വിതരണംചെയ്തു. വിവിധ സ്റ്റേഷനുകളിലെ യാത്രക്കാരും ആഘോഷത്തിൽ പങ്കാളികളായി. ഗുരുവായൂർ പാസഞ്ചർ ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡന്റ് ജോഫി ജോസ്, സെക്രട്ടറി രാജേഷ്, ഭാരവാഹികളായ ഷാജി, ബൈജു, വിനോദ് തുടങ്ങിയവർ നേതൃത്വംനൽകി.
Thrissur
തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തൃശൂർ ഹൈറോഡ് ബ്രാഞ്ചിന്റെ ഉദ്ഘാടനം ചെയർമാൻ ജോസ് ജോസഫ് കാട്ടൂർ നിർവഹിച്ചു. ഹൈറോഡിലെ ദാമിയൻ ബിൽഡിംഗിലാണു ബ്രാഞ്ച്. ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആർ. ശേഷാദ്രി, എക് സിക്യുട്ടീവ് ഡയറക്ടർ ഡോൾഫി ജോസ്, ഇവിപി ആൻഡ് സിഒഒ ടി. ആന്റോ ജോർജ്, റീജണല്‍ ഹെഡ് ഇ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Thrissur
പള്ളിക്കുന്ന്: ഭിന്നശേഷിക്കാരായ മൂന്നു കുടുബങ്ങൾക്ക് ദർശന സർവീസ് സൊസൈറ്റി നിർമിക്കുന്ന വീടുകളുടെ തറക്കല്ലിട്ടു. ദർശന വീടുപദ്ധതിയുടെ ഭാഗമായി വരന്തരപ്പിള്ളി പഞ്ചായത്ത് പള്ളിക്കുന്ന് 24-ാം വാർഡിൽനടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മീന മദനൻ നിർവഹിച്ചു.
പള്ളിക്കുന്ന് അസംപ്ഷൻ പള്ളി വികാരി ഫാ. ആന്റോ ചിരിയങ്കണ്ടത്ത് തറക്കല്ലിടൽ നിർവഹിച്ചു. ദർശന സർവീസ് സൊസൈറ്റി സ്ഥാപക ഡയറക്ടർ ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ സിഎംഐ, ഫാ. മൈക്കിൾ പാലംപറമ്പിൽ സിഎംഐ, ഭൂമി നൽകിയ നേരെപറമ്പിൽ ജോബി, കരാറുകാരൻ എഡിസൻ, വാർഡ് മെംബർ ലിസ ജീജോ, ദർശന ക്ലബ് പ്രസിഡന്റ് സാജു ജോണ്‍, സൊസൈറ്റി മാനേജർ ഷിനി ഫ്രാൻസിസ്, കോ-ഓർഡിനേറ്റർ ജിജോ എന്നിവർ പങ്കെടുത്തു.
Thrissur
വടക്കഞ്ചേരി: കിഴക്കഞ്ചേരി വക്കാലയിൽ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കാഴ്ച സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമവും ഡയാലിസിസ് രോഗികൾക്കുള്ള സാമ്പത്തികസഹായ വിതരണവും നടത്തി.
വക്കാല സമുദായ ഹാളിൽ നടന്ന വയോജന സംഗമം മുൻമന്ത്രി കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.
സൗഹൃദചെയർമാൻ കെ.ജെ. പൗലോസ് അധ്യക്ഷത വഹിച്ചു. റിട്ടയേഡ് എസ്ഐ എം. ഹംസ, ഡോ. റെജി മാത്യു എന്നിവർ വയോജനങ്ങളെ ആദരിക്കൽ പ്രമുഖ വ്യക്തികളെ അനുമോദിക്കൽ എന്നീ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം പഞ്ചായത്ത് മെംബർ എസ്. അനിൽകുമാർ നിർവഹിച്ചു.
വാർഡ് മെംബർ ഷാജു പുളിക്കൽ, അഡ്വ.സി.എസ്. ഐശ്വര്യ, കെ.എം. ജോയ്, അബ്ബാസ് മംഗലംഡാം പ്രസംഗിച്ചു. കൺവീനർ കെ. കൃഷ്ണൻകുട്ടി സ്വാഗതവും സിദിഖ് നന്ദിയും പറഞ്ഞു.
Thrissur
തൃശൂർ: അവസാന ഓണം പ്രതീക്ഷയുടെ പൊന്നോണമാകണമെന്ന ആഗ്രഹത്തോടെയാണ് തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശിയായ അറുപതുകാരി സരോജ ഇത്തവണ തേക്കിൻകാട് മൈതാനിയിലെത്തിയത്.
ഓണമെന്നത് പഴമയുടെയും പാരമ്പര്യത്തിന്റെയുംകൂടി ആഘോഷമാണെന്നിരിക്കെ മുളയിൽ നിർമിച്ചെടുക്കുന്ന പൂക്കൂടകളുടെയും വട്ടികളുടെയും വില്പനയ്ക്കായാണ് സരോജ കിഴക്കേഗോപുരനടയ്ക്കു മുന്നിൽ എത്തിയിരിക്കുന്നത്. 150 രൂപ മുതൽ ആരംഭിക്കുന്ന ചെറിയ പൂക്കൂടകൾക്കൊപ്പം വലിപ്പത്തിലും ഡിസൈനിലും വൈവിധ്യങ്ങളുമായി 250 മുതൽ 1000 രൂപ വരെയുള്ള ഉത്പന്നങ്ങളും ഇവിടെ സരോജ നിർമിക്കുന്നുണ്ട്.
ചികിത്സാപിഴവ് കവർന്ന വെളിച്ചം
കഴിഞ്ഞ കാൽനൂറ്റാണ്ടോളമായി തൃശൂർ നഗരത്തിൽ എത്തുന്ന ഇവർക്ക് ഓണക്കാലമാണ് ഏറെ പ്രതീക്ഷ നൽകുന്നത്. പ്രായാധിക്യത്തെ തുടർന്ന് കണ്ണിനുണ്ടായ കാഴ്ചക്കുറവ് പരിഹരിക്കാൻ തമിഴ്നാട്ടിൽ ചികിത്സയ്ക്ക് ഉള്ളതെല്ലാം വിറ്റുപെറുക്കി നൽകി. എന്നാൽ ചികിത്സാപിഴവുമൂലം ഇടംകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. വലതുകണ്ണിന്റെ കാഴ്ച കുറയുകയും ചെയ്തു. രണ്ടുലക്ഷം രൂപ നൽകിയാൽ കാഴ്ച തിരികെലഭിക്കാൻ ചികിത്സയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. മുന്‍പത്തെ ദുരനുഭവം ആവർത്തിക്കുമോ എന്ന ഭയവും രാവും പകലും പണിയെടുത്താലും അത്രയും തുക ഉണ്ടാകാൻ കഴിയില്ലെന്നതും സരോജയെ മാനസികമായി തളർത്തുന്നു.
സ്വന്തമായി വീടോ കുടുംബമോ ഇല്ലാത്തതിൽ പൂക്കൂടകൾ വില്പന നടത്തുന്ന ഇടങ്ങളിലാണ് ഇവർ ഇപ്പോൾ അന്തിയുറങ്ങുന്നത്.
വിലപേശലുകളുടെ നോവ്
തമിഴ്നാട്ടിൽനിന്നു വരുത്തിച്ച മുളകൾ കൊണ്ടാണ് ഇത്തവണ നിർമാണം. കാഴ്ചശക്തി കുറവായതിനാൽ മുള ചീന്തിയെടുക്കാൻ ഇപ്പോൾ ഏറെ സമയം വേണ്ടിവരുന്നുണ്ട്.
ഫോട്ടോഷൂട്ടിനും മറ്റുമായി എത്തുന്ന പലരും ഇവ തേടിയെത്താറുണ്ടെങ്കിലും, കഠിനാധ്വാനത്തിന്റെ വില അറിയാതെ കടുത്ത വിലപേശൽ നടത്തുമ്പോൾ സരോജ നിസഹായയാവുന്നു.
കാഴ്ച പൂർണമായും നഷ്ടപ്പെട്ടേക്കാമെന്നിരിക്കേ, തൃശൂരിലേക്കുള്ള തന്റെ അവസാന വരവാണ് ഇതെന്ന് സരോജ വേദനയോടെ പറയുന്നു. ഇനിയുള്ള കാലം ക്ഷേത്രപരിസരങ്ങളിൽ അഭയംതേടി ജീവിച്ചുതീർക്കാനാണ് ഈ വയോധികയുടെ തീരുമാനം.
Thrissur
എരുമപ്പെട്ടി: ഓണവിപണിയിൽ സ്വർണത്തിളക്കവുമായി വരവൂരിന്റെ ചെങ്ങാലിക്കോടൻ എത്തി. വരവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിലെ അയൽക്കൂട്ട അംഗങ്ങൾ തങ്ങളുടെ കൊച്ചു സ്വപ്നങ്ങൾക്ക് കഠിനാധ്വാനത്തിന്റെ പൂർണത നൽകിക്കൊണ്ടാണ് വിഷരഹിതമായ നാടൻ വാഴക്കുലകൾ ഒരുക്കിയിരിക്കുന്നത്. കൃഷിഭൂമി ഒരുക്കിയതു മുതൽ വിളവെടുപ്പ് വരെയുള്ള എല്ലാ ഘട്ടങ്ങളിലും അംഗങ്ങളുടെ കൂട്ടായ പരിശ്രമവും പരസ്പര സഹകരണവും ചെങ്ങാലിക്കോടന്റെ പൊൻതിളക്കത്തിനു മാറ്റുകൂട്ടുന്നു.
വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ബി. കണ്ണൻ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ചെയർപേഴ്സൺ സി.ആർ. ഗീത, വൈസ് ചെയർപേഴ്സൺ ബേബി ചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി എം.കെ. ആൽഫ്രെഡ്, സുമ, ജെഎൽജി സെക്രട്ടറി ഫാത്തിമ, പ്രസിഡന്റ് സക്കീന, അംഗങ്ങളായ ഗീത, നബീസ, ഉപസമിതി കൺവീനർ വിമല പ്രഹ്ളാദൻ, ബിസിമാരായ അമ്പിളി, കമ്യൂണിറ്റി കൗൺസിലർ ആതിര തുടങ്ങിയവർ പ്രസംഗിച്ചു.
Thrissur
തൃശൂർ: ഓണവിപണിയിൽ പച്ചക്കറിവില കുതിച്ചുയരുന്നു. മിക്ക പച്ചക്കറികൾക്കും വില ഉയർന്നു. പാവയ്ക്ക, ബീൻസ്, ഉള്ളി, വെളുത്തുള്ളി, സവാള തുടങ്ങിയവയ്ക്കാണ് വൻതോതിൽ വിലകൂടിയത്. ഈമാസം ഒന്നിന് കിലോയ്ക്ക് 50 രൂപയായിരുന്ന പാവയ്ക്കയുടെ ചില്ലറവില ഇന്നലെ 76 രൂപയായി. 26 രൂപയുടെ വർധനയാണ് 19 ദിവസത്തിനിടെ ഉണ്ടായത്. ബീൻസ് 66ൽനിന്ന് 84 രൂപയായി, 18 രൂപ കൂടി. ഉള്ളിയുടെ വില 83ൽനിന്ന് 96 രൂപയായി ഉയർന്നു. സവാള 39ൽനിന്ന് 53 രൂപയിലെത്തി.
250 രൂപയായിരുന്ന വെളുത്തുള്ളിയുടെ ചില്ലറവില ഇന്നലെ 270 രൂപയായി. ബീറ്റ്റൂട്ട് 53ൽനിന്ന് 56 രൂപയായി ഉയർന്നു. വെണ്ട 43ൽനിന്ന് 49 രൂപയായി, പടവലം 30ൽനിന്ന് 48 രൂപയായി, മത്തൻ 25ൽനിന്ന് 30 രൂപയായി ഉയർന്നു. വെള്ളരിക്ക് 20ൽനിന്ന് 25 രൂപയായി വർധിച്ചു. പച്ചമുളകിന്റെ വിലയും ഉയർന്നു. ലോംഗ് മുളക് കിലോയ്ക്ക് 45ൽനിന്ന് 59 രൂപയായി. വഴുതനയുടെ വില 39ൽനിന്ന് 44 രൂപയായപ്പോൾ, തക്കാളി വില 26ൽനിന്ന് 30 രൂപയായി ഉയർന്നു.
വാഴപ്പഴവിപണിയിൽ സമ്മിശ്ര മാറ്റമാണ്. നാടൻ നേന്ത്രപ്പഴം 73ൽനിന്ന് 79 രൂപയായി ഉയർന്നു. റോബസ്റ്റ് 36ൽനിന്ന് 29 രൂപയായി താഴ്ന്നു. ഞാലിപ്പൂവന് വിലയിൽ മാറ്റമില്ല. 85 രൂപ തന്നെയാണ്. പൂവൻപഴത്തിന് 65ൽനിന്ന് 55 രൂപ, കാപ്സിക്കം 70ൽനിന്ന് 60 രൂപ എന്നിങ്ങനെ കുറഞ്ഞതാണ് ആശ്വാസം.
പഴങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ വർധന ആപ്പിളിനാണ്. ന്യൂസിലൻഡ് ഗാല ആപ്പിളിന്റെ വില കിലോയ്ക്ക് 270ൽ നിന്ന് 280 രൂപയായി ഉയർന്നു. മുന്തിരി 95ൽനിന്ന് 99 രൂപയായി. ചെറുനാരങ്ങയുടെ വില 73ൽനിന്ന് 140 രൂപയായി ഉയർന്നു. മാതളം 165ൽനിന്ന് 160 രൂപയായി കുറഞ്ഞപ്പോൾ കിവിയുടെ വില 130ൽനിന്ന് 110 രൂപയായി.
ഓണമടുക്കുന്പോഴേക്കും വില ഇനിയും കൂടുമെന്ന ആശങ്കയുണ്ട്. ഇക്കുറി പച്ചക്കറിവില ഓണത്തിന് കൈപൊള്ളിക്കുമെന്നാണ് വിലനിലവാരം നൽകുന്ന സൂചന.
Thrissur
എരുമപ്പെട്ടി: വേലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് മന്പറന്പിലിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും രണ്ടു ഭരണസമിതി അംഗങ്ങളെ പുറത്താക്കുന്നതിനായി പ്രസിഡന്റ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഒരു വിഭാഗം ഭരണസമിതിഅംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വേലൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് സുരേഷ് മന്പറന്പലിനെതിരേ വൈസ് പ്രസിഡന്റ് ഉൾപ്പടെ ഏഴു ഭരണസമിതി അംഗങ്ങളാണ് അവിശ്വാസം രേഖപ്പെടുത്തിയിട്ടുള്ളത്. പ്രസിഡന്റ് നിരന്തരമായി അഴിമതിയും ക്രമക്കേടും നടത്തുകയാണെന്നും ഏകാധിപത്യഭരണമാണെന്നും ആരോപിച്ചാണ് 13 അംഗങ്ങളിൽ ഏഴുപേർ അവിശ്വാസപ്രമേയത്തിനു നോട്ടീസ് നൽകിയിട്ടുള്ളത്.
അവിശ്വാസത്തെ പരാജയപ്പെടുത്താൻ ബോർഡ് അംഗങ്ങളായ മനോജ് പൂവത്തിങ്കൽ, മാക്കോത്ത് ഗോവിന്ദൻകുട്ടി എന്നിവരെ സ്വയമേധയാ രാജിവച്ചു എന്നു മിനിറ്റ്സിൽ വ്യാജമായി എഴുതിച്ചേർത്ത് പുറത്താക്കി. ഇതിനെതിരേ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഭീമമായ വായ്പാകുടിശിക ഉള്ളതുകൊണ്ടാണ് രണ്ടംഗങ്ങൾ രാജിവച്ചതെന്ന പ്രസിഡന്റിന്റെ ആരോപണം തെറ്റാണ്.
രണ്ടുമാസമായി കോറം തികയാത്തതിനാൽ ഡയറക്ടർ ബോർഡ് മീറ്റിംഗ് കൂടാൻ പറ്റാത്ത അവസ്ഥയാണെന്നും ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡന്റ് രാജിവച്ച് ഒഴിയണമെന്നും അവിശ്വാസത്തിൽ ഒപ്പിട്ട മെന്പർമാർ ആവശ്യപ്പെട്ടു.
എരുമപ്പെട്ടി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് ഒ.എ. ജോസ്, സണ്ണി വടക്കൻ, രവീന്ദ്രൻ വട്ടംപറന്പിൽ, പി.ആർ. മണികണ്ഠൻ, മനോജ് പൂവത്തിങ്കൽ, മാക്കോത്ത് ഗോവിന്ദൻകുട്ടി, ഷൈനി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
Thrissur
തൃശൂർ: ബിജെപി സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിൽ പരിഹാസ ബാനർ സ്ഥാപിച്ച് കെഎസ് യു പ്രതിഷേധം. തെരഞ്ഞെടുപ്പുകാലത്ത് തൃശൂരിലെ ബിജെപി ഓഫീസിൽ 17 ചാക്കുകളിലായി കള്ളപ്പണം എത്തിയെന്നു മുൻ ഓഫീസ് സെക്രട്ടറി പി. അക്ഷയ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിൽ കള്ളപ്പണ സ്വീകരണ വിതരണ മൊത്തക്കച്ചവടകേന്ദ്രം എന്ന ഫ്ളക്സ് സ്ഥാപിച്ചത്.
തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ ഉൾെ പ്പടെ കെഎസ്യു ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പ്രകോപനവുമായി വന്നാൽ പ്രതിരോധിക്കും: ജസ്റ്റിൻ ജേക്കബ്
തൃശൂർ: തൃശൂരിൽ സംഘർഷം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ കെഎസ്യു നടത്തുന്ന സമരാഭാസങ്ങളും പ്രകോപനപരമായ നടപടികളും അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു. കെഎസ്യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രകോപനപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ കോണ്‍ഗ്രസ് നേതൃത്വം നിയന്ത്രിക്കണം. ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു. അല്ലാത്തപക്ഷമുണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളുടെ പൂർണ ഉത്തരവാദിത്തം കോണ്‍ഗ്രസ് നേതൃത്വത്തിനായിരിക്കും.
ഏതൊരു പ്രകോപനത്തിനും ശക്തമായ രാഷ്ട്രീയ മറുപടി നൽകാൻ ബിജെപി ജില്ലാ കമ്മിറ്റി തയാറാണെന്നും ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
കെഎസ്യു തീക്കൊള്ളികൊണ്ട് തല ചൊറിയരുത്: യുവമോർച്ച
തൃശൂർ: തൃശൂരിലെ ബിജെപി ഓഫീസിനുമുന്നിൽ ബാനറുകൾ സ്ഥാപിച്ച് കെഎസ്യു വിലകുറഞ്ഞ രാഷ്ട്രീയനാടകം കളിക്കരുതെന്ന് യുവമോർച്ച തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്. ഇത്തരം ബാനറുകൾ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യം കോണ്‍ഗ്രസ് ഓഫീസുകളുടെ മുൻവശമാണ്. സ്വന്തം സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി പറയാൻ കഴിയാതെ ബിജെപിയുടെ ഓഫീസിനുമുന്നിൽ വന്നു മാധ്യമശ്രദ്ധ നേടാനുള്ള ശ്രമം അപഹാസ്യമാണെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.
Thrissur
തൃശൂർ: ഓണക്കാലത്ത് ഇതരസംസ്ഥാനങ്ങളിൽനിന്നു മദ്യവും ലഹരിമരുന്നുകളും എത്തുമെന്നതു മുന്നിൽകണ്ട് ട്രെയിനുകളിൽ ഉൾപ്പെടെ ഉൗർജിത പരിശോധനകളുമായി എക്സൈസ്. വ്യാജവാറ്റ്, സ്പിരിറ്റ് നിറംകലർത്തി വിദേശമദ്യമായി ഉപയോഗിക്കൽ എന്നിവയ്ക്കു സാധ്യതയുള്ളതിനാൽ പഴുതടച്ച പരിശോധനയാണു നടക്കുക.
ചെക്ക്പോസ്റ്റ് വഴിയുള്ള പച്ചക്കറി-മത്സ്യവാഹനങ്ങളും ചരക്ക് ഇല്ലാതെ വരുന്ന വാണിജ്യവാഹനങ്ങൾ, ടാങ്കർലോറി തുടങ്ങിയവയും പ്രത്യേകം പരിശോധിക്കും. ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ചുള്ള വ്യാജമദ്യ നിർമാണവും വിൽപനയും ദുരന്തങ്ങൾക്കിടയാക്കുന്നതിനാൽ ഈ മേഖലയിലും കർശന നിരീക്ഷണമുണ്ടാകും. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം, ലേബർ ക്യാന്പ്, മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ട്രെയിനുകൾ, കോസ്റ്റൽ പോലീസുമായി ചേർന്നു തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും പരിശോധനയുണ്ടാകും.
അബ്കാരി, എൻഡിപിഎസ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള മുൻകുറ്റവാളികളുടെ താമസവും ഇപ്പോഴത്തെ പ്രവർത്തനവും സംബന്ധിച്ചു നേരിട്ടു പരിശോധിക്കും. ജില്ലയിൽ അഞ്ച് എക്സൈസ് സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ച് താലൂക്ക്തലത്തിൽ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രണ്ടു സ്ട്രൈക്കിംഗ് ഫോഴ്സും, ദേശീയപാത 66, ദേശീയപാത 544 എന്നിവിടങ്ങളിലും 24 മണിക്കൂറും പട്രോളിംഗ് ടീമും പ്രവർത്തിക്കുന്നു. എല്ലാവിധ എൻഫോഴ്സ്മെന്റ് ക്രമീകരണങ്ങളും 24 മണിക്കൂറും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിരീക്ഷണത്തിലാണ്. ജില്ലാതല എക്സൈസ് കണ്ട്രോൾ റൂം നന്പർ: 04872361237.
Thrissur
തൃശൂർ: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ 2025–26 സാമ്പത്തിക വർഷത്തെ ഓണം ബോണസ് 10.25 ശതമാനമായി നിശ്ചയിച്ചു. ജില്ലാ ലേബർ ഓഫീസർ എം.എം. ജോവിന്റെ സാന്നിധ്യത്തിൽ ബസ് ഉടമ സംഘടനാ പ്രതിനിധികളുടെയും വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെയും അനുരഞ്ജനചർച്ചയിലാണ് തീരുമാനം. 23നകം ബോണസ് വിതരണം പൂർത്തിയാക്കാനും ധാരണയായിട്ടുണ്ട്.
ലേബർ ഓഫീസിൽ നടന്ന ചർച്ചയിൽ ഉടമകളെ പ്രതിനിധീകരിച്ച് എം.എസ്. പ്രേംകുമാർ, കെ.കെ. സേതുമാധവൻ (ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ), ബിബിൻ ആലപ്പാട്ട്, വി.എസ്. പ്രദീപ് (ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ), കെ.ബി. സുരേഷ്, മുജീബ് റഹ്മാൻ (കെബിടിഎ) എന്നിവരും വിവിധ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് എം.കെ. കണ്ണൻ, ജനറൽ സെക്രട്ടറി കെ.പി. സണ്ണി, എ.സി. കൃഷ്ണൻ, ഹരീഷ്, വി.എ. ഷംസുദീൻ, ബാബു, എ.ആർ. ബാബു, കെ.കെ. ഹരിദാസ് എന്നിവരും പങ്കെടുത്തു.
Thrissur
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജിലെ ദേശീയ നവജാതശിശു ഗവേഷണ പദ്ധതിക്ക് 25 ലക്ഷം രൂപയുടെ ഐസിഎംആര്‍ അംഗീകാരം.
കോളജിലെ നവജാതശിശു വിഭാഗത്തിനെ ഐസിഎംആര്‍ ധനസഹായത്തോടെ നടത്തുന്ന എസ്എഎഫ് ഇ- എഫ്ഇഇഡി ദേശീയ പദ്ധതിയുടെ ഗവേഷണകേന്ദ്രമായി തെരഞ്ഞെടുത്തു. പുതുച്ചേരി ജിപ്മെറിലെ നവജാതശിശു വിഭാഗത്തിന്റെ ഏകോപനത്തിലാണു രാജ്യത്തെ ഒന്‍പതു കേന്ദ്രങ്ങളില്‍ ഗവേഷണം നടക്കുന്നത്. ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ ഡോപ്ലര്‍ പരിശോധനയില്‍ വ്യതിയാനങ്ങള്‍ കണ്ടെത്തപ്പെടുന്ന വളര്ച്ചക്കുറവുള്ളതും മാസം തികയാതെ ജനിക്കുന്നതുമായ നവജാതശിശുക്കളില്‍ മുലപ്പാല്‍ നല്‍കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ പഠിക്കുകയാണു ഗവേഷണ പദ്ധതിയുടെ ലക്ഷ്യം.
എൻഐആർഎസ് സാങ്കേതികവിദ്യയിലൂടെ നവജാതശിശുവിന്റെ കുടല് അടക്കമുള്ള ആന്തരികാവയവങ്ങളിലേക്കുള്ള രക്തയോട്ടവും ഓക്സിജന്റെ അളവും നിരീക്ഷിച്ച് മുലപ്പാല്‍ നല്‍കുന്നതിന്റെ പുരോഗതി നിശ്ചയിക്കുന്ന അതിനൂതന രീതിയെ അടിസ്ഥാനമാക്കിയുള്ളതാണു ഗവേഷണം. 25 ലക്ഷം രൂപയുടെ സൈറ്റ് ബജറ്റാണു കോളജിന് അനുവദിച്ചിട്ടുള്ളത്. പ്രഫ. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ശിശുരോഗ വിഭാഗത്തിന്റെയും പ്രഫ. ഫെബി ഫ്രാന്‍സിസിന്റെയും നേതൃത്വത്തിലുള്ള നവജാതശിശു വിഭാഗത്തിന്റെയും ശ്രദ്ധേയമായ നേട്ടമാണ് ഇതിനു കാരണമായത്.
Thrissur
മേലൂർ
മേലൂർ: സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സബ്സിഡി നിരക്കിൽ പലവ്യഞ്ജനങ്ങൾ ലഭ്യമാക്കുന്ന ഓണച്ചന്ത ആരംഭിച്ചു. ബാങ്ക് ഹെഡ്ഓഫീസിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എൻ.ജി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം മധു തൂപ്രത്ത് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ബിനോയ് മേച്ചേരി, അഡ്വ. പോൾ ചുങ്കൻ, കെ.ആർ. സന്തോഷ്, വി.ജി. നെൽസൺ, ശ്രുതി സായൂജ്, ബാങ്ക് സെക്രട്ടറി എം. സിന്ധു എന്നിവർ പ്രസംഗിച്ചു. ബാങ്കിന്റെ ഹെഡ് ഓഫീസിനു പുറമെ പൂലാനി, അടിച്ചിലി, പാലപ്പിള്ളി, മുരിങ്ങൂർ ബ്രാഞ്ചുകളിലും സബ്സിഡി നിരക്കിൽ പലവ്യഞ്ജനങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
പാപ്പിനിവട്ടം
പുതിയകാവ്: ഗുണ നിലവാരമുള്ള സാധങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടു പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത തുടങ്ങി. പാപ്പിനിവട്ടം ഹെഡ് ഓഫീസിൽ ആരംഭിച്ച ഓണച്ചന്ത ബാങ്ക് പ്രസിഡന്റ്് ബേബി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ഗീത പ്രസാദ്, ഡയറക്ടർമാരായ സണ്ണി മാധവ്, മാർട്ടിൻ, ഹരിദാസൻ, ജിഷ , ബാങ്ക് സെക്രട്ടറി ടി.സി. സിനി, ബാങ്ക് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ബാങ്കിന്റെ മതിലകം മെയിൻ ബ്രാഞ്ചിലും പൊക്ലായി ബ്രാഞ്ചിലും ഈ മാസം 24 വരെ 19 ഇനം ഇനങ്ങൾ പലചരക്ക് സാധനങ്ങൾ 1985 രൂപയ്ക്കു ലഭ്യമാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
പെരിഞ്ഞനം
കൊറ്റംകുളം: പെരിഞ്ഞനം സർവീസ് സഹകരണ ബാങ്ക് ഓണ ചന്ത ആരംഭിച്ചു. ആദ്യഘട്ടമായി കൺസ്യൂമർ ഫെഡിന്റെ സബ്ബ് സിഡിയുള്ള പലവ്യഞ്ജനങ്ങളുടെ കിറ്റ് വിതരണത്തോടെ ആരംഭിച്ച ഓണചന്തയുടെ ഉദ്ഘാടനം കെ.കെ. വത്സരാജ് എംഎൽഎ നിർവഹിച്ചു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാജു ആദ്യ വില്പന നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്് ദിലീപ്കുമാർ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ടി.ബി. ഷാജി, സയറക്ടർ ബോർഡ് മെമ്പർമാരായ അജിത് പാണാട്ട്, ടി.എൽ. ഗോപിനാഥൻ, അബ്ടുൾ ഷാഹിർ, മുദുല ഗിരീഷ്, അൻവർ ഷെറീഫ്, സര്യ ഗിരീഷ്, ബാങ്ക് സെക്രട്ടറി എ.എ. സൗമ്യ തുടങ്ങിയവർ പ്രസംഗിച്ചു. ബാങ്കിന്റെ നേതൃത്വത്തിലുള്ള പഴം , പച്ചക്കറി ഓണചന്ത നാളെ രാവിലെ ആരംഭിക്കും.
പറപ്പൂക്കര
നെല്ലായി: പറപ്പൂക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം സഹകരണ വിപണി ആരംഭിച്ചു. ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി. ആര്. പ്രശാന്ത് നിര്‍വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അമ്പിളി സജീവന് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പി.പി. ഡേവിസ്, സുരേന്ദ്രന് കൂടപ്പറമ്പില്‍, ബിജു പയ്യപ്പിള്ളി, നിഷി ശശിധരന്, ഹരീഷ് കുമാര്‍, പി. നന്ദകുമാര്‍, കെ.എസ്. രഘു, ശ്രീഹരി കര്‍ത്താ, റിന്‍ഷിദ, ബാങ്ക് സെക്രട്ടറി ബ്രീസി ജോണ്‍ തുടങ്ങിയവര്‍ നേതൃ ത്വം നല്കി. ഈ മാസം 25വരെ വിപണി പ്രവര്‍ത്തിക്കും.
പൂവത്തുംകടവ്
ശ്രീനാരായണപുരം: പൂവത്തുംകടവ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണവിപണിക്കു തുടക്കമായി. ബാങ്ക് പ്രസിഡന്റ്് ഇ.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ, ഡയറക്ടർമാരായ പ്രേംനസീർ, ജലജ, ബാങ്ക് മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ് ടി.ബി. ശ്രീജ, ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ, സഹകാരികൾ തുടങ്ങിവയവർ പങ്കെടുത്തു. സബ്സിഡിയോടുകൂടിയ 10 ഇനങ്ങളും കൂടാതെ 9 കുറഞ്ഞ നിരക്കിൽ ഉള്ള ഇനങ്ങളും അടങ്ങിയ 1285 വില വരുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഹെഡ് ഓഫീസ്കൂടാതെ ബാങ്കിന്റെ അഞ്ചങ്ങാടി, പി. വെമ്പല്ലൂർ, മതിൽമൂല എന്നീ ബ്രാഞ്ചുകളിലും ഓണക്കിറ്റ് വിതരണം നടക്കുന്നുണ്ട്.
Thrissur
മാള: ഓടിക്കൊണ്ടിരിക്കുന്ന ബസിനു മുകളിൽ മരം ഒടിഞ്ഞുവീണ് അപകടം. ബസിന്റെ മുൻവശം സാരമായി തകർന്നെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു. മാള - ആലുവ റോഡിൽ മാള യഹൂദ സെമിത്തേരിയിലെ മരമാണ് റോഡിലേക്ക് ഒടിഞ്ഞു വീണത്.
ഡ്രൈവർ അവസരോചിതമായി ബസ് ഉടൻ നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. ബസിന്റെ ഗ്ലാസ് തകർന്നു. ഇന്നലെ രാവിലെയാണ് സംഭവം. ആലുവയിൽ നിന്നും മാളയിലേക്ക് വരികയായിരുന്നു ബസ്.
ഓടിക്കൊണ്ടിരിക്കെ വലിയ ശബ്ദത്തിൽ മുകളിലേക്ക് പ്ലാവ് വീഴുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. മരം മുറിച്ച് മാറ്റുകയും ചെയ്തു. രണ്ട് മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.
Thrissur
കയ്പമംഗലം: തീരദേശത്ത് അപൂർവമായി വിളയുന്ന കംബോഡിയൻ മുന്തിരി നട്ടുവളർത്തി ശ്രദ്ധേയനാവുകയാണ് കയ്പമംഗലം കാക്കാത്തിരുത്തി ബദർ പള്ളിക്ക് പടിഞ്ഞാറ് കറുപ്പംവീട്ടിൽ അബ്ദുൾ നാസർ. വീട്ടുമുറ്റത്തും മട്ടുപ്പാവിലുമായി വിവിധയിനം പച്ചക്കറികളും പഴവർഗങ്ങളും കൃഷി ചെയ്യുന്ന നാസറിന്റെ തോട്ടത്തിലെത്തിയാൽ ഇപ്പോൾ കാണാനാകുന്നത് നിറയെ മുന്തിരിക്കുലകളാണ്.
പെരുമ്പാവൂരിൽ നിന്ന് വാങ്ങിയ രണ്ട് കംബോഡിയൻ മുന്തിരിത്തൈകളാണ് നാസർ വീട്ടുമുറ്റത്ത് നട്ടത്. എന്നാൽ ഒരു വർഷത്തോളം കഴിഞ്ഞിട്ടും തൈകളിൽ കായ്ഫലം ഉണ്ടായില്ല. ഇതിനിടെ ചെടി ഉണങ്ങിപ്പോകുകയും ചെയ്തു. കൃഷി അവസാനിച്ചെന്ന് കരുതിയിരിക്കെയാണ് ഉണങ്ങിയ ചെടിയിൽനിന്ന് അഞ്ച് മാസം മുമ്പ് പുതിയ തളിരുകൾ പൊട്ടിവന്നത്.പിന്നീട് അതിവേഗം വളർന്ന വള്ളി മട്ടുപ്പാവിലേക്ക് പടർന്ന് പന്തലായി. ഇപ്പോൾ വള്ളിയിൽ നിറയെ മുന്തിരിക്കുലകൾ കായ്ച്ചുനിൽക്കുകയാണ്. ഓരോ കുലയിലും ആയിരത്തിലധികം മുന്തിരികളാണ് ഉള്ളത്. നിലവിൽ കായ്കൾ വളർച്ചയുടെ ഘട്ടത്തിലാണെന്നും ഒരു മാസം കൂടി കഴിഞ്ഞാൽ വിളവെടുപ്പിന് പാകമാകുമെന്നും നാസർ പറയുന്നു.
കൃഷിയോടുള്ള താൽപര്യമാണ് നാസറിനെ വ്യത്യസ്ത പഴവർഗങ്ങൾ പരീക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്. വെറും നാലുസെന്റ് പുരയിടത്തിൽ നൂറോളം പഴവർഗ ചെടികളാണ് നാസർ പരിപാലിക്കുന്നത്. വിവിധയിനം പച്ചക്കറികളും പഴവർഗങ്ങളും വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്ത് മികച്ച വിളവ് നേടുന്ന നാസറിന്റെ കൃഷിരീതി നാട്ടുകാരിലും കൗതുകമുണർത്തുന്നുണ്ട്. സഹോദരൻ കർഷക ദിനത്തിൽ മികച്ച കർഷകനുള്ള അവാർഡ് നൽകി ഗ്രാമപഞ്ചായത്ത് നാസറിനെ ആദരിച്ചിരുന്നു.
Thrissur
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ മാതൃവേദി വാര്‍ഷികാഘോഷം കത്തീഡ്രല്‍ അസിസ്റ്റന്റ്് വികാരി ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ അസി. വികാരി ഫാ. വിപിന്‍ വേരന്‍പിലാവ് സന്ദേശം നല്കി. മാതൃവേദി പ്രസിഡന്റ് ജോയ്സി ഡേവിസ് ചക്കാലയ്ക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മൃദുല സ്റ്റാന്‍ലി, ട്രഷറര്‍ കൊച്ചുത്രേസ്യ ജെയ്സന്, ട്രസ്റ്റിമാരായ ജോമി ചേറ്റുപുഴക്കാരന്‍, ടോണി ചെറിയാടന്‍, ഷോബി കെ. പോള്‍, ജോബി അക്കരക്കാരന്‍, ജോസ്മി ഷാജി എന്നിവര്‍ പ്രസംഗിച്ചു.
കാരുണ്യം തേടുന്ന എല്റോയിക്ക് കൈതാങ്ങായി മാതൃവേദിയിലെ അംഗങ്ങള്‍ സ്വരൂപിച്ച തുക കൈമാറി. വാര്‍ഷികാഘോഷത്തിന്റെ കണ്‍വീനര്‍മാരായ പുഷ്പം റാഫേല്‍, ബേബി ബാബു, ജയ ജോസഫ്, തങ്കമ്മ ജോസ്, ജെസി സൈമണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Palakkad
കൂറ്റനാട്: ഓണാഘോഷം സംഘടിപ്പിക്കാനും വിജയിപ്പിക്കാനും ഞങ്ങൾക്കുമാകും. ഭിന്നശേഷിക്കാരുടെ ആത്മവിശ്വാസത്തിൽ കൊട്ടിക്കയറിയ ഓണാഘോഷത്തിന്റെ കഥയിങ്ങനെ....
എന്നും ഓണാഘോഷങ്ങളുടെ സദസിൽ കാഴ്ചക്കാരായിമാത്രം ഇരിക്കേണ്ടിവന്നിരുന്ന ഭിന്നശേഷിക്കാർ ഇവിടെ ആഘോഷത്തിന്റെ സംഘാടകരും നായകരുമായി തിളങ്ങി.
വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ പകച്ചുനിന്ന ഭിന്നശേഷി സമൂഹത്തെ ജീവിതത്തിന്റെ തുറസിലേക്ക് കൈപിടിച്ച കേരളത്തിലെ പാലിയേറ്റീവ് കെയർ പ്രസ്ഥാനത്തിനു അഭിമാനം പകരുന്ന ചിത്രം കൂടിയായി ഈ ഭിന്നശേഷി വീൽചെയറുകാരുടെ ഓണാഘോഷം.
മുപ്പത്തിമൂന്നുവർഷം വീൽചെയർ ജീവിതംപിന്നിട്ട കൊപ്പം പറക്കാട്ടെ സുലൈഖയായിരുന്നു പ്രോഗ്രാമിന്റെ മുഖ്യസംഘാടക.
ആമയൂരിലെ ഷാജി ഉപകൺവീനറും ഒപ്പം കൂറ്റനാട്ടെ പ്രേമലത, കരിമ്പയിലെ നിയാസ്, എറവക്കാട്ടെ രമേശൻ തുടങ്ങി ഭിന്നശേഷി വീൽചെയർ സൗഹൃദങ്ങളും.
സ്വാഗതസംഘം രൂപീകരണംമുതൽ വേദി നിർണയിക്കൽ, ഓണസദ്യ ഏർപ്പാടാക്കൽ, സാമ്പത്തിക സമാഹരണം തുടങ്ങി മുൻപ് തങ്ങൾക്കന്യമായിരുന്ന ഉത്തരവാദിത്തങ്ങളെല്ലാം അവർ സ്വയം ഏറ്റെടുത്തു. പട്ടാമ്പി താലൂക്ക് ഭിന്നശേഷി സൗഹൃദവേദിയുടെ ബാനറിലായിരുന്നു ഓണത്തിളക്കം എന്നപേരിൽ അവതിരിപ്പിച്ച ആഘോഷ പരിപാടി.
കൂറ്റനാട്ടെ വാവനൂരിലെ ഗാമിയോ കൺവൻഷൻ സെന്ററായിരുന്നുവേദി.നൂറ്റിയിരുപതോളം വീൽചെയർ സുഹൃത്തുക്കൾ ഓണാഘോഷത്തിനെത്തി. ഒപ്പം അവരുടെ വീട്ടുകാരും.
സഹായികളെയും കൈത്താങ്ങുകാരേയും, ക്ഷണിതാക്കളേയും ആസ്വാദകരായി ഇരുത്തി. ചക്രക്കസേരയിലിരുന്ന് അവതരിപ്പിച്ച ശിങ്കാരിമേളം വേദിയിലെ ശ്രദ്ധനേടിയ ഇനമായി. തൃശൂർ കോലഴി പൂമ്പാറ്റ കാലാവേദിയുടെ നേതൃത്വത്തിലായിരുന്നു ശിങ്കാരിമേളം. സംഘാംഗങ്ങളിൽ ഒമ്പതുപേർ പട്ടാമ്പി താലൂക്കിലുള്ളവരായിരുന്നു. പൂക്കളം തീർത്തും വീൽചെയറിലിരുന്ന് വടംവലിയിൽ കരുത്തുകാട്ടിയും, ഓണപ്പാട്ടിൽ ഗതകാലസ്മരണ വിരിയിച്ചെടുത്തും, മ്യൂസികബോൾ, ലമൺ സ്പൂൺ മത്സരങ്ങളിൽ മാറ്റുരച്ചും അവർ ഓണം പൊലിപ്പിച്ചു.
ഒന്നിച്ചിരുന്ന് വിഭവസമൃദ്ധമായ ഓണസദ്യയും കഴിച്ചു. തൃത്താല ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. നാഗലശേരി പഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷ അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ മുസ്തഫ, ഐഎപിസി കേരള പ്രസിഡന്റ് എം. പ്രദിപ്, സഹയാത്ര ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് വി.വി. ബാലകൃഷ്ണൻ, ഷരീഫ് പട്ടാമ്പി, ഉസ്മാൻ, ബക്കർ കേലശേരി, അഡ്വ.എം. വിദ്യാധരൻ, കെ.വി. ഷാജി, പി.വി. ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.
വിളയോടി ന്യൂവൽ പബ്ലിക് സ്കൂളിൽ ഓണാഘോഷം
ചിറ്റൂർ: വിളയോടി വവ്വാക്കോട് ന്യൂവൽ പബ്ലിക് സ്കൂളിൽ ഓണം ആഘോഷിച്ചു. പൂക്കളം, പുലിക്കളി, വടംവലി, ലെമൺ സ്പൂൺ തുടങ്ങിയ മത്സരങ്ങൾനടത്തി വിദ്യാർഥികൾക്ക് സമ്മാനദാനം നൽകി.
വടംവലിമത്സരം കാണികൾക്ക് ആവേശം പകർന്നു. സ്കൂൾ പ്രിൻസിപ്പൽ ബീന തോമസ്, അധ്യാപകരായ അർച്ചന, ശുഭ, സുഗന്ധി, കൃപ, മിത, സ്കൂൾ അഡ്മിനിസ്ട്രേറ്റർ മാണിക്കുഞ്ഞ് എന്നിവർ ആഘോഷത്തിനു നേതൃത്വംനൽകി.
Palakkad
വടക്കഞ്ചേരി: ജീപ്പ് സ്പെഷലിസ്റ്റാണ് അറുപത്തിയാറുകാരനായ കപ്യാരുതോട്ടത്തിൽ തങ്കച്ചൻ എന്ന തോമസ് ജോസഫ്.
പന്നിയങ്കര ടോൾപ്ലാസക്കടുത്ത് തേനിടുക്ക് നെല്ലിയാമ്പാടത്തുള്ള തങ്കച്ചന്റെ വീട്ടിലെ വർക്ക്ഷോപ്പിലും വിശാലമായ വീട്ടുമുറ്റത്തുമായി പതിനഞ്ചോ ഇരുപതോ ജീപ്പുകൾ ഏതുസമയവുമുണ്ടാകും.
ഏതുമോഡൽ ജീപ്പും ഇവിടെകാണാം. ചെറിയ പരിക്കുകൾമുതൽ അത്യാസന്ന നിലയിലുള്ള ജീപ്പുകൾവരെ ഇവിടെയുണ്ടാകും. എത്ര ഗുരുതരമായ പ്രശ്നമായാലും ചെറിയൊരു സാധ്യതയുണ്ടെങ്കിൽ അതിനെ കണ്ടീഷനാക്കി റോഡിൽ ഇറക്കുകയാണ് തങ്കച്ചന്റേയും സഹായികളുടെയും ജോലി.
ജീപ്പുകളുടെ സൂപ്പർസ്പെഷാലിറ്റി ഹോസ്പിറ്റൽ എന്നാണ് ജീപ്പ് പ്രേമികൾ കെസിജെ എൻജിനീയറിംഗ് ആൻഡ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പിനെ വിളിച്ചുപോരുന്നത്.
തങ്കച്ചന്റെ ജീപ്പ് ഭ്രമത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. പതിനാറാം വയസിൽ മിലിട്ടറിജീപ്പ് വാങ്ങി ഹൈറേഞ്ചിലൂടെ ഓടിച്ച് നാട്ടുകാരെ വിസ്മയിപ്പിച്ചിട്ടുള്ള തങ്കച്ചന് ഇന്നും ജീപ്പ്കമ്പം കൈവിട്ടിട്ടില്ല.
കട്ടപ്പന കാഞ്ചിയാറിലായിരുന്നു കുട്ടിക്കാലം. അവിടെ ഹൈറേഞ്ചിലെല്ലാം ഫോർവീൽ ജീപ്പുകളായിരുന്നു. ആടിയുലഞ്ഞും ചാഞ്ഞും ഓഫ് റോഡിലൂടെയുള്ള ജീപ്പ് ഓടിക്കൽ അന്നുംഇന്നും തങ്കച്ചനു ഹരമാണ്.
1986 ലാണ് തങ്കച്ചനും കുടുംബവും ജീപ്പുമായി വടക്കഞ്ചേരി നെല്ലിയാമ്പാടത്തെത്തുന്നത്. അന്ന് വടക്കഞ്ചേരിയിൽ മേഖലയിൽതന്നെ ജീപ്പ് അപൂർവമായിരുന്നു. തേവർക്കാട്, പടിഞ്ഞാറെമുറിയിൽ, നീലിയറ തുടങ്ങി ഏതാനും വീടുകളിൽ മാത്രമാണ് അന്ന് ജീപ്പുണ്ടായിരുന്നതെന്നു തങ്കച്ചൻ പറയുന്നു. ജീപ്പുള്ളവരെയെല്ലാം എല്ലാവരും ശ്രദ്ധിച്ചിരുന്ന കാലമായിരുന്നു അത്. ജീപ്പിനെക്കുറിച്ച് അറിയാനും ജീപ്പ് വാങ്ങുന്നവരുമെല്ലാം ഇന്നും തങ്കച്ചന്റെ ഉപദേശം തേടാനെത്തുന്നുണ്ട്.
വീട്ടിൽ ബന്ധുക്കളോ പരിചയക്കാരോ വന്നാലും ജീപ്പ് വിശേഷം തന്നെയാണ് മുന്നിൽ നിൽക്കുക. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ നന്നുള്ള ജീപ്പുകൾ പണികൾക്കായി കൊണ്ടുവരുന്നത് ഇവിടെയാണ്. തങ്കച്ചനും സഹായികളും കൈവച്ചാൽ പിന്നെ ഉടമയ്ക്ക് ടെൻഷൻ വേണ്ട. ചെറിയൊരു മിടിപ്പുണ്ടെങ്കിൽ അതിൽനിന്നും ജീപ്പിനെ രക്ഷിച്ചെടുക്കും.
വൈകീട്ട് വർക്ക്ഷോപ്പിലെ ജീവനക്കാരെല്ലാം പോയാൽപിന്നെ ജീപ്പുകളുടെ മഹിമ കേൾക്കാനും പറയാനും കാൽനൂറ്റാണ്ട് കാലം വേദപാഠം അധ്യാപികയായിരുന്ന ഭാര്യ ക്ലാരിസാണ് (റീന) കൂട്ട്. പെൺമക്കൾ വിവാഹം കഴിഞ്ഞ് വിദേശരാജ്യങ്ങളിലാണ്.
Palakkad
വടക്കഞ്ചേരി: ഓണപ്പരീക്ഷ കഴിഞ്ഞ് നാട്ടിലെ കുട്ടികളെല്ലാം കളികളിലും യാത്രകളിലുമൊക്കെയായി ആർത്തുല്ലസിക്കുമ്പോൾ സഞ്ജുവിനും സഞ്ജയനും സന്ദീപിനും അതെല്ലാം എത്തിപ്പിടിക്കാനാകാത്ത നിറക്കൂട്ടുകളും സ്വപ്നങ്ങളും മാത്രം.
മുന്നിലുള്ള ടാർറോഡിലൂടെ ഓണത്തിരക്കുകളുടെ വാഹനങ്ങൾ പറയുമ്പോൾ പാറപ്പുറത്തെ കുടിലിനു മുന്നിലിരുന്ന് അവർ സന്പന്നരുടെ ഓണക്കാഴ്ച കാണും. ഒന്നാംഓണവും തിരുവോണവും ഇവർക്ക് കഷ്ടപ്പാടു നിറഞ്ഞ സാധാരണ ദിവസം പോലെയല്ലാതെ വിശേഷപ്പെട്ടതായി ഒന്നുമുണ്ടാകാറില്ല.
കിഴക്കഞ്ചേരി പഞ്ചായത്തിലെ കണിച്ചിപരുതക്കടുത്ത് കൊടുമ്പാലയിലെ ആദിവാസി കുടുംബങ്ങളുടെ സ്ഥിതിയാണിത്. സഞ്ജുവിന് എട്ടുമാസം പ്രായമുള്ളപ്പോൾ അമ്മ സിന്ധു മരിച്ചു. അവനിപ്പോൾ മൂന്നുവയസുണ്ട്. സഞ്ജയിന് പത്ത് വയസും മൂത്തയാൾ സന്ദീപിന് 14 വയസുമാണ് പ്രായം. വർഷങ്ങൾക്കുമുമ്പേ അച്ഛൻ ഇവരെ വിട്ടുപോയി. മുത്തശി തായുവിന്റെ സംരക്ഷണയിലാണ് ഇവർ കഴിയുന്നത്.
കിടപ്പാടം മുതൽ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവർക്കില്ല. പാറപ്പുറമായതിനാൽ സെപ്റ്റിക് ടാങ്ക് നിർമിക്കാനാകില്ല. ഇതിനാൽ കക്കൂസും കുളിമുറിയുമില്ല. പഴയ ടാർപോളിനും പ്ലാസ്റ്റിക് ചാക്കുകളും കീറിപ്പറിഞ്ഞ തുണികളുംകൊണ്ട് മൂടിക്കെട്ടിയ കുടിലിലാണ് മൂന്നുവയസുകാരൻ ഉൾപ്പെടുന്ന നാലംഗകുടുംബം കഴിയുന്നത്. മേൽക്കൂരയിൽ വിരിച്ചിട്ടുള്ള പ്ലാസ്റ്റിക് ചാക്കുകൾക്കിടയിൽനിന്നു രാത്രികാലങ്ങളിൽ പാമ്പുകൾ തലപൊക്കും. പിന്നെ പേടിച്ച് ഉറങ്ങാറില്ല.
തറയിൽചാക്കുവിരിച്ച് കിടന്നുറങ്ങുന്ന കുട്ടികൾക്ക് എന്തെങ്കിലും അത്യാഹിതം സംഭവിക്കുമോ എന്ന പേടിയിൽ പാമ്പിനെ നോക്കിയിരുന്ന് നേരം വെളുപ്പിക്കുമെന്നു മുത്തശി തായു പറഞ്ഞു.
നിവർന്നു നിൽക്കാൻപോലും കഴിയാത്ത കുടിലുതന്നെ ഇപ്പോൾ അപകട ഭീഷണിയിലാണ്. തൂണായി സ്ഥാപിച്ചിട്ടുള്ള മരക്കമ്പുകളെല്ലാം ചിതൽപിടിച്ച് ഏതുസമയവും പൊട്ടിവീഴാം.
പോഷകാഹാര കുറവും മറ്റു ആരോഗ്യ പ്രശ്നങ്ങളും കുട്ടികൾക്കും മറ്റു കുടുംബാംഗങ്ങൾക്കുമുണ്ട്.
ഇവരുടെ വീട് കൂടാതെ മറ്റു മൂന്നു കുടുംബങ്ങൾകൂടി ഇവിടെയുണ്ട്. ഈ വീടുകൾക്കുചുറ്റും വലിയ മരങ്ങളാണ്. കാറ്റടിച്ചാൽ ചെറിയ കമ്പുപൊട്ടി വീണാൽപോലും ഇവരുടെ കുടിലുകൾ തകർന്ന് ദുരന്തം സംഭവിക്കും.
ചത്തുപോയിട്ട് അരിയുംപണിയും കിട്ടിയിട്ട് എന്തുകാര്യം എന്നാണ് ഇവർ ചോദിക്കുന്നത്. സംസ്ഥാനം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇവരെപ്പോലെ നിരവധി കുടുംബങ്ങൾ ഇന്നും സമയങ്ങളിൽ ഭക്ഷണം പോലുമില്ലാതെ കഴിയുന്നുണ്ട്. വീടും സ്ഥലവുമെല്ലാം ഇവർക്കും അവകാശപ്പെട്ടതാണ്. എന്നാൽ സമ്മർദശക്തിയാകാൻ കഴിയാത്തതിനാൽ ഇവരെ പരിഗണിക്കാൻ ആരും തയാറാകുന്നില്ലെന്നതാണ് വാസ്തവം.
Palakkad
പാലക്കാട്: ഓണത്തോടനുബന്ധിച്ച് അനധികൃതമായ വിലക്കയറ്റം, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവയ്ക്കെതിരേ എല്ലാ വ്യാപാരികളും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും വ്യാപാരസ്ഥാപനങ്ങള്‍ കൃത്യമായ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണമെന്നും ജില്ലാ കളക്ടര്‍ കെ. സുധീര്‍ നിര്‍ദേശിച്ചു.
സ്ഥാപനങ്ങളില്‍ കൈകാര്യം ചെയ്യുന്ന സാധനങ്ങളുടെ കൃത്യമായ രേഖകള്‍ കടകളില്‍ സൂക്ഷിക്കേണ്ടതും, ഗുണഭോക്താക്കള്‍ക്ക് വില്പന ചെയ്യുന്ന സാധനങ്ങളുടെ ബില്ല് കൃത്യമായി നല്‍കേണ്ടതുമാണ്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
സാധനങ്ങളുടെ ഗുണമേന്മ വ്യാപാരികള്‍ പ്രത്യേകം ഉറപ്പാക്കണം. പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിനായി ജില്ലാ- താലൂക്ക് തലങ്ങളില്‍ പൊതുവിതരണം, പോലീസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, റവന്യൂ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാ ദിവസങ്ങളിലും പൊതുവിപണിയില്‍ പരിശോധന നടത്തുന്നുണ്ടെന്നും അറിയിച്ചു. അളവുതൂക്ക കൃത്യത, ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മ എന്നിവയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എ.എസ്. ബീന, വ്യാപാരി പ്രതിനിധികള്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കി പൊതുജനാരോഗ്യസമിതി
പാലക്കാട്: ഓണക്കാലത്ത് ഭക്ഷ്യവിഷബാധ, ഷിഗെല്ല ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍ പടരുന്നത് തടയുന്നതിനായി ജില്ലയിലെ പ്രധാന താലൂക്കുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യം, ഭക്ഷ്യസുരക്ഷ, നഗരസഭാ ആരോഗ്യവിഭാഗം, തദ്ദേശസ്വയംഭരണം വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന കര്‍ശനമാക്കാന്‍ തീരുമാനം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി.രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുജനാരോഗ്യസമിതി യോഗമാണ് തീരുമാനമെടുത്തത്. ഹോട്ടലുകള്‍, ബേക്കറികള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ശീതള പാനീയ വിതരണ കേന്ദ്രങ്ങള്‍, മറ്റ് ഭക്ഷ്യവിതരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും.
ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. എല്ലാ പഞ്ചായത്തുകളിലും പൊതുജനാരോഗ്യസമിതി യോഗംചേര്‍ന്ന് പ്രദേശത്തെ ഭക്ഷണനിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി ഭക്ഷ്യവിഷബാധ, പകര്‍ച്ച വ്യാധികള്‍ എന്നിവ സൃഷ്ടിക്കുന്നവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കും. ശുചിത്വ - സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം), ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), ജില്ലാ സര്‍വയലെന്‍സ് ഓഫീസര്‍, ഗവ. മെഡിക്കല്‍ കോളജ് കമ്യൂണിറ്റി വിഭാഗം മേധാവി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഭക്ഷ്യസുരക്ഷാ വകുപ്പ് നോഡല്‍ ഓഫീസര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ജില്ലാ ഫിഷറീസ് ഓഫീസര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
Palakkad
പാലക്കാട്: ഓണക്കാലത്ത് ജില്ലയില്‍ വിപണനത്തിനെത്തുന്ന പാലിന്റെ ഗുണനിലവാരം പൊതുജനങ്ങള്‍ക്ക് മനസിലാക്കുന്നതിനായി ക്ഷീരവികസന വകുപ്പിന്റെ കാര്യാലയത്തില്‍ ഗുണനിലവാരപരിശോധന ലാബും ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തനമാരംഭിച്ചു.
പൊതുജനങ്ങളും കര്‍ഷകരും കൊണ്ടുവരുന്ന പാല് സാമ്പിളുകളും ഫീല്‍ഡ്തല പരിശോധനയില്‍ ലഭ്യമാകുന്ന മാര്‍ക്കറ്റ് മില്‍ക്ക് സാമ്പിളുകളും ഗുണനിലവാരപരിശോധന നടത്തിവരുന്നു. 24 വരെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി വി. മാത്യു നിര്‍വഹിച്ചു. ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍ മാഗി ജോസ് പദ്ധതി വിശദീകരിച്ചു.
Palakkad
ഒറ്റപ്പാലം: കുടുംബശ്രീയുടെ പൂവില്പന സ്റ്റാൾ നഗരസഭ പൊളിച്ചുനീക്കി. സംഭവം വിവാദമായതോടെ അറിയാതെ സംഭവിച്ചതാണെന്നുപറഞ്ഞ് കൈകഴുകി അധികൃതർ. കഴിഞ്ഞദിവസം രാത്രിയാണ് ഒറ്റപ്പാലം നഗരസഭാ ആരോഗ്യവിഭാഗം അധികൃതർ കുടുംബശ്രീയുടെ സ്റ്റാൾ പൊളിച്ചു മാറ്റിയത്. അനധികൃത വില്പനശാലയെന്നു കരുതിയാണ് പൊളിച്ചുമാറ്റിയതെന്നായിരുന്നു വിശദീകരണം. ശലഭം എന്ന പേരിൽ 27-ാം വാർഡിലെ കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾ പൂകൃഷി നടത്തുന്നുണ്ട്. ഈ പാടത്തിൽനിന്നും വിളവെടുത്ത പൂക്കളാണ് വില്പനക്കായി വച്ചിരുന്നത്. അബദ്ധം തിരിച്ചറിഞ്ഞ ആരോഗ്യവിഭാഗം അധികൃതർ ഇവർക്ക് നഗരസഭാ ഓഡിറ്റോറിയത്തിൽ വില്പനയ്ക്ക് സാഹചര്യമൊരുക്കിയിട്ടുണ്ട്.
Palakkad
ശ്രീകൃഷ്ണപുരം: അപകടങ്ങൾ വിട്ടൊഴിയാതെ മുണ്ടൂർ- തൂത സംസ്ഥാനപാത. ഇന്നലെ രാവിലെ ഒന്പതിനു തിരുവാഴിയോട് മന്നത്ത് ക്ഷേത്രത്തിനു സമീപമാണ് സംഭവം. രണ്ടുപേർ സ്കൂൾ വിദ്യാർഥികളാണ്. ഒരാളുടെ നില ഗുരുതരമാണ്. പേരാണത്ത് വീട്ടിൽ കുഞ്ഞിലക്ഷ്മിക്കും പേരക്കുട്ടിക്കും ചിലമാണത്ത് വീട്ടിൽ ശരണ്യക്കും ശരണ്യയുടെ മകൾക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിലേക്കുമാറ്റി.
Palakkad
ഒറ്റപ്പാലം: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ഒറ്റപ്പാലം നഗരത്തിൽ പിഡബ്ല്യുഡിയുടെ ഓട്ടയടയ്ക്കലിനെതിരേ വ്യാപക പരാതി. ഓണക്കാലം പ്രമാണിച്ച് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ പ്രധാനകാരണം നഗരത്തിനുള്ളിലെ കുഴികളാണെന്നു വ്യാപകമായി വിമർശനം ഉയർന്നിരുന്നു.
പോലീസ്, പിഡബ്ല്യുഡി വിഭാഗങ്ങൾ ഒരുമിച്ച് ചേർന്ന യോഗത്തിലും ഇതുസംബന്ധിച്ച് പിഡബ്ല്യുഡി ക്കെതിരെ രൂക്ഷമായ വിമർശനമാണുയർന്നത്.
ഈസ്റ്റ് ഒറ്റപ്പാലം പാലത്തിനുമുകളിലും പരിസരത്തുമാണ് ഏറ്റവുമധികം കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. ഈ കുഴികളിൽപെടാതിരിക്കാൻ വാഹനങ്ങൾ വേഗത കുറയ്ക്കുന്നതോടുകൂടി ഗതാഗതക്കുരുക്കും രൂപപ്പെടും. പാലത്തിനു മുകളിലും പരിസരത്തും ഗതാഗതക്കുരുക്ക് രൂപപ്പെട്ടാൽ ഇതിന്റെ പ്രതിഫലനം അനുഭവപ്പെടുക ഈസ്റ്റ് ഒറ്റപ്പാലത്തേക്കും കണ്ണിയംപുറത്തേക്കുമാണ്.
വാഹനങ്ങളുടെ നീണ്ട നിരയാണ് പിന്നീടുണ്ടാവുക. ഇതോടുകൂടി നഗരം പൂർണമായും സ്തംഭിക്കും.
ഇക്കാര്യങ്ങളെല്ലാം മറ്റാരെക്കാൾകൂടുതൽ പിഡബ്ല്യുഡി അധികൃതർക്ക് അറിവുള്ളതാണ്. എന്നാൽ കണ്ടംവച്ച കോട്ടുപോലെ ചില ഭാഗങ്ങളിൽ പേരിനുമാത്രം കുഴികൾക്കുമീതെ ടാർ തൂവിപപോവുകയാണ് പിഡബ്ല്യുഡി ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് ഈ പ്രവൃത്തികൾ നടത്തിയത്. എന്നാൽ മണിക്കൂറുകൾക്കകം അടർന്നു പോവുകയും ചെയ്തു.
Palakkad
പാലക്കാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) പാലക്കാട് സൗത്ത് മേഖല ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് ഹൃദിൽ അധ്യക്ഷത വഹിച്ചു.
പാലക്കാട് വിമുക്തിമിഷൻ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. സജീവ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രകാശ് സൂര്യ, സംസ്ഥാന ഇൻഷ്വറൻസ് കോ- ഓർഡിനേറ്റർ ഉണ്ണി ഡിസയർ, ജില്ലാ സെക്രട്ടറി തനീഷ് എടത്തറ, ട്രഷറർ ഷിയാ കൊടുവായൂർ എന്നിവർ ആശംസകളർപ്പിച്ചു. മേഖലാ സെക്രട്ടറി കെ.കെ. ദീപക് സ്വാഗതവും ട്രഷറർ സി.ടി. ലിജു നന്ദിയും പറഞ്ഞു.
Palakkad
പാലക്കാട്: വ്യാപാരമേഖലയിൽ സംരംഭകർക്ക് പുതിയ അവസരങ്ങൾ തുറക്കുന്നതിനായി ബിഎൻഐ പാലക്കാട് സംഘടിപ്പിക്കുന്ന മെഗാ എക്സിബിഷൻ ഇന്നാരംഭിക്കും.
ഇന്ദിരാഗാന്ധി സറ്റേഡിയത്തിൽ നടക്കുന്ന പ്രദർശനവില്പനമേളയിൽ വിവിധ മേഖലകളിൽനിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും ഒരേ കുടക്കീഴിൽ അവതരിപ്പിക്കും.
സംരംഭകർക്ക് അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും കൂടുതൽ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കാനും പുതിയ വിപണികൾ കണ്ടെത്താനും ബിസിനസ് ബന്ധങ്ങൾ വിപുലീകരിക്കാനും മേള അവസരമൊരുക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തുമുതൽ രാത്രി പത്തുവരെയാണ് മേള. പ്രദർശനത്തിന്റെ ഭാഗമായി വൈകുന്നേരങ്ങളിൽ കലാസന്ധ്യയും സംഘടിപ്പിക്കും.
കുട്ടികൾക്കും മുതിർന്നവർക്കുമായി ആർക്കും പാടാം, ചിത്രരചന, ഡാൻസ്, വിവിധ ഗെയിമുകൾ, ലിറ്റിൽ കിംഗ്, ലിറ്റിൽ ക്വീൻ തുടങ്ങിയ മത്സരങ്ങളും നടക്കും. ജില്ലയിൽ ആദ്യമായാണ് ബിഎൻഐയുടെ നേതൃത്വത്തിൽ ഇത്തരമൊരു പ്രദർശനവില്പനമേള സംഘടിപ്പിക്കുന്നത്. സംരംഭകരെ ഒരുമിപ്പിച്ച് പുതിയ വിപണികളും ബിസിനസ് ബന്ധങ്ങളും അവസരങ്ങളും സൃഷ്ടിക്കുകയാണ് മെഗാ എക്സിബിഷന്റെ ലക്ഷ്യമെന്നു സംഘാടകർ അറിയിച്ചു.
പാലക്കാടിന്റെ വ്യാപാരമേഖലയിൽ പുതിയ സാധ്യതകൾക്ക് വഴിയൊരുക്കാൻ മേള സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ഉദ്ഘാടനചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സണ്‍ പി. സ്മിതേഷ്, വ്യാപാരി വ്യവസായി ഓകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കോട്ടയിൽ, ബിഎൻഐ ഇന്ത്യ ഡിസ്ട്രിക്ട് ഡയറക്ടർ സന്തോഷ് രാധാകൃഷ്ണൻ എന്നിവർ അതിഥികളാകും.
പത്രസമ്മേളനത്തിൽ ബിഎൻഐ പാലക്കാട് എക്സ്ക്യൂട്ടീവ് ഡയറക്ടർ സി.പി. അബ്ദുൾ സലാം, ബിഎൻഐ ഇന്ത്യ ഫൗണ്ടേഷൻ അംബാസിഡർ നിഖിൽ കൊടിയത്തൂർ, അസ്ലി ലാൻഡ്മാർക്ക് ഡെവലപ്പേഴ്സ് എംഡി പ്രകാശ് ഗോവിന്ദ്, ഹെഗ്സ് ജോയിന്റ് സെക്രട്ടറി ഉമ്മർ ഫാറൂഖ് എന്നിവരും പങ്കെടുത്തു.
Palakkad
വണ്ടിത്താവളം: ടൗണിൽ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഒരുമാസം മുന്‍പുമാത്രം റോഡരികിൽ സ്ഥാപിച്ച ഇന്റർലോക്ക് സ്ലാബുകൾ തകർന്നു നശിക്കുന്നു. പച്ചക്കറിച്ചന്തക്കു മുൻവശത്തുള്ള സ്ഥലത്താണ് ലക്ഷങ്ങൾ ചെലവഴിച്ച് നവീകരണം നടത്തിയത്.
റോഡിന്റെ ഇരുവശങ്ങളിലും നടവഴിയും ബാരിക്കേഡ് കമ്പികളം സ്ഥാപിച്ചിട്ടുണ്ട്. ടൗണിലെത്തുന്ന വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനു വേണ്ടിയാണ് സ്ഥലത്തെ തട്ടുകടകളെ നീക്കംചെയ്ത് ഇന്റർലോക്ക് പ്രവൃത്തികൾ നടത്തിയത്.
ഞായറാഴ്ച ദിവസങ്ങളിൽ പച്ചക്കറി വ്യാപാരികൾ ഈ സ്ഥലത്താണ് കച്ചവടം നടത്തുന്നത്. പരാതികൾ വ്യാപകമായതോടെ ഇന്റർലോക്ക് സ്ലാബുകൾ വേർപെടുത്തി വീണ്ടും ബലപ്പെടുത്താനുള്ള പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്.
Palakkad
പാലക്കാട്: കെഎസ്ആർടിസി സ്റ്റാന്‍ഡിൽ ബസിൽ കയറുന്ന തിരക്കിനിടെ വ്യാപക പോക്കറ്റടി. ഇന്നലെ രാത്രി 8.45 നാണ് സംഭവം. രണ്ടുപേർക്കാണ് പണവും മൊബൈൽ ഫോണും നഷ്ടമായത്.
ഒരു യാത്രക്കാരന്റെ 17,000 രൂപയും എടിഎം കാർഡുകളും മറ്റുരേഖകളും നഷ്ടമായി. മറ്റൊരു യാത്രക്കാരന്റെ മൊബൈൽഫോൺ നഷ്ടമായി. പാലക്കാട്- കോഴിക്കോട് ടൗൺ ടു ടൗൺ ബസിൽ കയറുന്നതിനിടെയാണ് പോക്കറ്റടി നടന്നത്. ഈ റൂട്ടിൽ ഒരുമണിക്കൂറോളം ബസ് സർവീസ് നടത്താതിരുന്നതിനെ തുടർന്ന് രൂപപ്പെട്ട വൻ തിരക്കാണ് പോക്കറ്റടിക്ക് വഴിവച്ചതെന്നു യാത്രക്കാർ പറഞ്ഞു.
ബസ് പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ രാത്രികാലങ്ങളിൽ വ്യാപക പോക്കറ്റടി നടക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടു.
Palakkad
കൊല്ലങ്കോട്: കരിപ്പോട്- വടവന്നൂർ റോഡിൽ വാഹനയാത്രികരുടെ നടുവൊടിക്കുന്ന കുഴി അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തം.
ഇരുചക്രവാഹനങ്ങൾ കുഴിയിലിറങ്ങി മറിയുന്ന സംഭവങ്ങൾ ഏറിവരികയാണെന്നു സമീപവാസികൾ പറഞ്ഞു. കുഴി ഒഴിവാക്കാൻ വാഹനങ്ങൾ മറുവശം ചേർന്നു പോകുന്നതും അപകടഭീഷണിയിലാണ്.
കൊല്ലങ്കോട്- പാലക്കാട് പ്രധാന പാതയായതിനാൽ നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ അപായം അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
Palakkad
ചിറ്റൂർ: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില ഓണത്തിനു മുമ്പായി കൊടുത്തുതീർക്കാൻ അടിയന്തര നടപടികൾ ബാങ്കുകൾ സ്വീകരിക്കണമെന്നു കേരള കർഷകസംഘം നല്ലേപ്പിള്ളി നമ്പർ വൺ വില്ലേജ് കമ്മറ്റി ആവശ്യപ്പെട്ടു.
ബാങ്കിൽ ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണ് കർഷർക്ക് നെല്ലിന്റെ പണം സമയത്തിനു കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാക്കുന്നത്. നല്ലേപ്പിള്ളിയിൽ കൂടുതൽ കർഷകർക്ക് സംഭരണവില ലഭിച്ചിട്ടില്ല . ഇനിയും വിതരണം വൈകിയാൽ ഓണം കണ്ണീരിലാകുമെന്നാണ് കർഷകർ പറയുന്നത്.
അടിയന്തരമായി ബാങ്കുകളിൽ അധികജീവനക്കാരെ നിയമിക്കുകയോ ലോൺ അപേക്ഷ കൂടുതൽ ഇല്ലാത്ത ബാങ്കുകളിലേക്ക് വായ്പാഅപേക്ഷകൾ കൊടുത്ത് പണം അക്കൗണ്ടിൽ കയറ്റാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ശിവദാസൻ അധ്യക്ഷത വഹിച്ചു.
Palakkad
ഒലവക്കോട്: അകത്തേത്തറ പഞ്ചായത്തിലെ 19 വാർഡുകളിലേയും ആശാവർക്കർമാർക്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ ബിപി ചെക്കിംഗ്, ഷുഗർ ചെക്കിംഗ് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ജി. സുജിത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എ.എം. മല്ലിക, സെക്രട്ടറി പ്രീത, അസിസ്റ്റന്റ് സെക്രട്ടറി പി.കെ. മധു, മെഡിക്കൽ ഓഫീസർ രഞ്ജിത്ത്, മെംബർമാരായ കെ.എ. സുധീർ, കെ.കെ. അജയ്, എസ്. ഷിജു്, കെ. കോമളദാസൻ, അംബുജം, സരള, ബിന്ദു, ഹേമ, ആതിര, നസീമ തുടങ്ങിയവർ പ്രസംഗിച്ചു.
Palakkad
മുണ്ടൂർ: യുവക്ഷേത്ര കോളജ് സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൈക്കോ ഓങ്കോളജി സെമിനാർ അസീസിയ ഹോസ്പിറ്റൽ റേഡിയോളജി ആൻഡ് ഇമേജിംഗ് സയൻസ് മേധാവി ഡോ. മാരിയോ ജോസ് ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ ഫാ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി, സൈക്കോളജി വിഭാഗം മേധാവി സിസ്റ്റർ സുമൻ ആന്റണി പ്രസംഗിച്ചു. അസിസ്റ്റന്റ് പ്രഫ.എം.എ. ദർശന സ്വാഗതവും ശ്രുതി എസ്. നായർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സൈക്കോ ഓങ്കോളജി സെമിനാറിൽ ഡോ. മാരിയോ ജോസ് ക്ലാസെടുത്തു.
Palakkad
കല്ലടിക്കോട്: യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുലാപ്പറ്റ കുനിപ്പാറ തോട്ടിക്കുഴി വീട്ടിൽ ദിലീപ് (33) നെയാണ് കോഴിക്കോട് ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ചാലിയാറിന്റെ മാവൂർഎളമരം കടവിൽപാലത്തിനു സമീപം പുഴയിൽ ഒഴുകി വരുന്ന നിലയിലായിരുന്നു മൃതദേഹം .
ഇന്നലെ രാവിലെ ആറര മണിയോടെയാണ് സംഭവം.പാലത്തിനു മുകളിൽ വ്യായാമം ചെയ്യുന്നവർ പുഴയിലൂടെ മൃതദേഹം ഒഴുകിവരുന്നത് കാണുകയും ഉടൻതന്നെ മാവൂർ പോലീസിലും മാവൂർ ഫയർഫോഴ്സിലും വിവരമറിയിക്കുകയുമായിരുന്നു. പോക്കറ്റിൽ നിന്ന് പേഴ്സും ഫോണും ബൈക്കിന്റെ താക്കോലും ലഭിച്ചു. പേഴ്സിലെ വിവരങ്ങളിൽ നിന്നാണ് പോലീസിന് ആളെ തിരിച്ചറിയാനായത്.
തിങ്കളാഴ്ച വൈകീട്ടോടെ കോഴിക്കോടുള്ള ജോലി സ്ഥലത്തുനിന്നും ദിലീപ് വീട്ടിലേക്ക് ഇറങ്ങിയതായി അറിയിച്ചിരുന്നു. രാത്രി 11 കഴിഞ്ഞിട്ടും കാണാതായ തോടെ വീട്ടുകാർ കോങ്ങാട് പോലീസിൽ വിവരം നൽകി അന്വേഷണം നടത്തി വരുകയായിരുന്നു. അച്ചൻ: മാധവൻ. അമ്മ: ലക്ഷ്മിക്കുട്ടി. സഹോദരി: ദിവ്യ.
Palakkad
കല്ലടിക്കോട്: പാലക്കാട് തൃശൂർ ദേശീയ പാതയിൽ ആലത്തൂർ കിണ്ടിമുക്കിനു സമീപമുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു.കോങ്ങാട് വെട്ടുകുളം വീട്ടിൽ പ്രദീപിന്റെ മകൻ സുജിത് (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വെട്ടുകുളം രാജഗോപാലിന്റെ മകൻ അഭിജിത്തിനും പരിക്കേറ്റിരുന്നു. ആലത്തൂരിലെ കടയിലെ തൊഴിലാളികളായിരുന്നു ഇരുവരും.
സംസ്കാരം നാളെ രാവിലെ ഒന്‍പതിന് ഐവർമഠത്തിൽ. അമ്മ: സുനിത. സഹോദരൻ: സൂരജ്.
Palakkad
പാലക്കാട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ (ഡിടിപിസി) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ജില്ലാതല ഓണാഘോഷ പരിപാടികള്‍ 25 മുതല്‍ 28വരെ സംഘടിപ്പിക്കും.
പാലക്കാട് രാപ്പാടി ഓപ്പണ്‍ ഏയര്‍ ഓഡിറ്റോറിയം, വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്, പോത്തുണ്ടി ഉദ്യാനം എന്നീ കേന്ദ്രങ്ങളിലായി വിപുലമായ കലാ-സാംസ്കാരിക പരിപാടികളാണ് നടക്കുക. 25ന് വൈകുന്നേരം അഞ്ചിന് അത്താലൂര് പി. ശിവദാസനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യത്തോടെ രാപ്പാടി ഓപ്പണ്‍ ഏയര്‍ ഓഡിറ്റോറിയത്തില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് മഠത്തില്‍ ഭാസ്കരനും സംഘവും -കണ്യാര്‍കളി, മണ്ണൂര്‍ ചന്ദ്രനും സംഘവും-പൊറാട്ടുകളി എന്നിവ അരങ്ങേറും.
വൈകുന്നേരം ആറിനാണ് ഉദ്ഘാടന സമ്മേളനം. രാത്രി 7.30ന് സിനിമാ താരം കൃഷ്ണപ്രഭ- ഗൗരി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന നൃത്തപരിപാടിയും നടക്കും. 26ന് വൈകുന്നേരം 5.30ന് ദേവാശ്രയം ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിലെ കുട്ടികളുടെ കലാപരിപാടികള്‍, ആറിന് രാമന് സ്മാരക തിറ- പൂതന്‍ കളി സംഘം അവതരിപ്പിക്കുന്ന തിറയും പൂതനും, 6.30ന് വിപിന്‍ പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്, രാത്രി 7.30ന് എസ്എസ് മ്യൂസിക് ബാന്‍ഡ് പാലക്കാട് അവതരിപ്പിക്കുന്ന വയലിന് ഫ്യൂഷന്‍ എന്നിവയുണ്ടായിരിക്കും.
27ന് വൈകുന്നേരം 5.30ന് എലവഞ്ചേരി ബേബീസ് കലാസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി, കൈകൊട്ടിക്കളി, ആറിന് വോയ്സ് ഓഫ് കളക്ടറേറ്റിന്റെ കരോക്കെ ഗാനമേള, രാത്രി ഏഴിന് ടി. പകാനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ടു നാടകം, 7.30ന് സ്വരാലയ പാലക്കാട് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ അരങ്ങേറും.
സമാപന ദിനമായ 28ന് വൈകുന്നേരം 5.30ന് സാരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേള, 6.30ന് അട്ടപ്പാടി ഗോത്രകലാമണ്ഡലത്തിന്റെ ആട്ടം പാട്ട്, രാത്രി എട്ടിന് കൈതോല നാടന്‍ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന "ലെഗസി ഫോക് മെഗാഷോ' എന്നിവയോടെ ആഘോഷങ്ങള്‍ സമാപിക്കും.
Palakkad
പാലക്കാട്: ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയില്‍ അബ്കാരി- മയക്കുമരുന്ന് കുറ്റകൃത്യങ്ങളും അനധികൃത ലഹരികടത്തും തടയുന്നതിനായി എക്സൈസ് വകുപ്പ് എന്‍ഫോഴ്സ്മെന്റ് പരിശോധനകള്‍ ശക്തമാക്കി.
ഓഗസ്റ്റ് ഒന്നുമുതല്‍ കഴിഞ്ഞദിവസംവരെ 127 അബ്കാരി കേസുകളും 50 മയക്കുമരുന്ന് കേസുകളും ഉള്‍പ്പെടെ 177 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 173 പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തു.
അബ്കാരി കേസുകളില്‍ നിന്നായി 524.930 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 31.700 ലിറ്റര്‍ ചാരായം, 3046 ലിറ്റര്‍ വാഷ്, 516.5 ലിറ്റര്‍ കള്ള് എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് പരിശോധനകളില്‍ 31.907 കിലോഗ്രാം കഞ്ചാവ്, 2375 കഞ്ചാവുചെടികള്‍, 0.565 ഗ്രാം മെത്താഫെറ്റമിന്‍, 0.039 ഗ്രാം എല്‍എസ്ഡി, രണ്ടു കഞ്ചാവ് സിഗരറ്റുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് 696 കേസുകള്‍ കണ്ടെത്തി, 20. 47 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. രേഖകളില്ലാതെ കടത്തിയ 46,03,000 രൂപയും പരിശോധനയ്ക്കിടെ പിടിച്ചെടുത്തിട്ടുണ്ട്.
704 കള്ളുഷാപ്പുകള്‍, 759 കള്ളുകടത്ത് വാഹനങ്ങള്‍, 25 ബാറുകള്‍ എന്നിവയില്‍ പരിശോധന നടത്തുകയും 142 കള്ളുസാമ്പിളുകളും 10 വിദേശമദ്യ സാമ്പിളുകളും ശേഖരിക്കുകയും ചെയ്തു. ഡിസ്റ്റിലറികളിലും ബ്രൂവറികളിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചെക്ക് പോസ്റ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍സല്‍- കൊറിയര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയും താലൂക്ക് അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനകളും നടത്തി. അതിര്‍ത്തി വഴിയുള്ള ലഹരികടത്ത് തടയാന്‍ അന്തര്‍സംസ്ഥാന യോഗം ചേരുകയും അഗളി, ചിറ്റൂര്‍ മേഖലകളില്‍ പ്രത്യേക റെയ്ഡുകളും നടത്തി.
ചിറ്റൂര്‍ മേഖലയിലെ കള്ളുചെത്ത് തോട്ടംമേഖല കേന്ദ്രീകരിച്ച് പ്രത്യേക തോപ്പ് പരിശോധനാ സ്ക്വാഡുകള്‍ പരിശോധന നടത്തുന്നതിനൊപ്പം ഇന്റര്‍ റേഞ്ച് കള്ള് ചെക്കിംഗും തുടരുകയാണെന്നു അധികൃതർ അറിയിച്ചു.
ജില്ലാതല കണ്ട്രോള് റൂം: 0491-2505897, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ്: 0491-2526277, സര്‍ക്കിള്‍ ഓഫീസ്, പാലക്കാട്: 0491- 2539260, 9400069430, സര്‍ക്കിള്‍ ഓഫീസ്, ചിറ്റൂര്‍: 04923-222272, 9400069610, സര്‍ക്കിള്‍ ഓഫീസ്, ഒറ്റപ്പാലം: 0466-2244488, 9400069616, സര്‍ക്കിള്‍ ഓഫീസ്, മണ്ണാര്‍ക്കാട്: 04924-225644, 9400069614, സര്‍ക്കിള്‍ ഓഫീസ്, ആലത്തൂര്‍: 04922-222474, 9400069612.
Palakkad
പാലക്കാട്: ഓണക്കാല വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാനുമായി സപ്ലൈകോ കോട്ടമൈതാനത്ത് ഒരുക്കിയ ജില്ലാ ഓണം ഫെയറിൽ തിരക്കേറുന്നു.
ഈമാസം 13ന് ആരംഭിച്ച മേളയില്‍ ഇതുവരെ 1,588 ഉപഭോക്താക്കളിലായി 15,73,302 രൂപയുടെ വിറ്റുവരവുണ്ടായാതായി സപ്ലൈകോ പാലക്കാട് ഡിപ്പോ മാനേജര്‍ അറിയിച്ചു. ഇതില്‍ സബ്സിഡി ഇനത്തില്‍ 7.20 ലക്ഷം രൂപയുടെയും നോണ്‍- സബ്സിഡി ഇനത്തില്‍ 8.53 ലക്ഷം രൂപയുടെയും വില്പന നടന്നു. രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തനസമയം.
ജില്ലാ ഫെയറിനു പുറമെ, ഇന്നുമുതൽ 25 വരെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഓണം ഫെയറുകളുണ്ടായിരിക്കും.13 ഇനം അവശ്യസാധനങ്ങള്‍ സബ്സിഡി നിരക്കിലാണ് സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്നത്.
മില്‍മ, ഹോര്‍ട്ടികോര്‍പ്പ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ സ്റ്റാളുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഓണത്തിനാവശ്യമായ പച്ചക്കറിയും പാലും ഉള്‍പ്പെടെയുള്ള എല്ലാ സാധനങ്ങളും ഒരൊറ്റ കുടക്കീഴില് വാങ്ങാന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്കായി ആവേശകരമായ സമ്മാനപദ്ധതികളും ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്.
Palakkad
നെന്മാറ: കൂകിയുണർത്തിയ പൂവൻകോഴി മുട്ടയിട്ടതു നെന്മാറയിൽ കൗതുകമായി. ചാത്തംഗലം കൊല്ലയങ്കാട് കാവനാക്കുടി ജോഷിയുടെ വീട്ടിലാണ് അപൂർവമെന്നു വീട്ടുകാർ പറയുന്ന സംഭവം.
കോഴികളെയും അലങ്കാരപ്പക്ഷികളെയും വിവിധയിനം പക്ഷികളെയും വളർത്തുന്ന ജോഷിയുടെ വീട്ടിൽ കറിവയ്ക്കാനായി എത്തിച്ച പൂവൻകോഴിയാണ് ഇപ്പോൾ നാട്ടുകാരുടെ കൗതുകമാകുന്നത്.
ചേലൊത്ത നിറവും മനോഹരമായ വാലുമുള്ള കോഴിയെ വീട്ടുകാർ പുറത്തുവിടാതെ കൂട്ടിൽ വളർത്തുകയായിരുന്നു. രണ്ടുദിവസത്തിനുള്ളിൽ കറിവയ്ക്കാനായിരുന്നു തീരുമാനം. ഇതിനായി തീറ്റയും വെള്ളവുംനൽകി കോഴിയെ കൂട്ടിൽതന്നെ സൂക്ഷിച്ചു. എന്നാൽ മൂന്നുദിവസംമുൻപ് കൂട്ടിൽനിന്ന് മുട്ട ലഭിച്ചതോടെയാണ് വീട്ടുകാർ അമ്പരന്നത്. കൗതുകത്തോടെ മുട്ട പൊട്ടിച്ചുനോക്കിയപ്പോൾ മഞ്ഞക്കരു ഉണ്ടായിരുന്നില്ല. മുട്ട പൂവൻകോഴി തന്നെയാണോ ഇട്ടതെന്ന സംശയത്തിൽ വീട്ടുകാർ നിരീക്ഷണം തുടർന്നു.
തുടർന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ വീണ്ടും മുട്ടകൾ ലഭിച്ചതോടെ വീട്ടുകാരുടെ സംശയം കൗതുകമായി മാറി. പൂവൻകോഴി മുട്ടയിടുന്നുവെന്ന വാർത്ത നാട്ടിൽ പ്രചരിച്ചതോടെ നിരവധിപേർ വീട്ടിലേക്കെത്തി. നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. സുനിൽ ഉൾപ്പെടെയുള്ളവരും വീട്ടിലെത്തി കോഴിയെ കണ്ടു.
കറിവയ്ക്കാനായി വീട്ടിലെത്തിച്ച കോഴി നാട്ടിലെ താരമായതോടെ ഇനി അതിനെ കൊല്ലേണ്ടെന്ന തീരുമാനത്തിലാണ് ജോഷി.
കൂകിയുണർത്തിയിരുന്ന കോഴി മുട്ടയിട്ടെന്ന കൗതുകം നാട്ടിൽ ചർച്ചയാകുന്നതിനിടെ, ലഭിച്ച മുട്ട നിലത്തുവച്ചാൽ നിവർന്നുനിൽക്കുന്നതും കൗതുകത്തിന് മറ്റൊരു കാരണമായി. സംഭവത്തിന്റെ യഥാർഥ കാരണം എന്താണെന്നറിയാൻ വിദഗ്ധ പരിശോധന വേണ്ടിവന്നേക്കുമെന്നു നാട്ടുകാർ പറയുന്നു.
Palakkad
പാലക്കാട്: യാത്ര കേവലം കാഴ്ചകാണൽ മാത്രമല്ല ഐതിഹ്യങ്ങളും ചരിത്രവും തൊട്ടറിഞ്ഞുള്ളതാവണം എന്ന സന്ദേശമോതി പാലക്കാട് സഹ്യാദ്രി നേച്ചർ ഓർഗനൈസേഷന്റെ പഠനയാത്ര.
നാറാത്തു ഭ്രാന്തന്റെ രായിരനെല്ലൂർ മലകയറ്റവും നിളയുടെ തീരത്തെ സാംസ്കാരിക പൈതൃകവും കോർത്തിണക്കിയുള്ളതായിരുന്നു പഠനയാത്ര. തുഞ്ചത്തെഴുത്തച്ഛനും വള്ളത്തോളും എംടിയുമെല്ലാം നെഞ്ചിലേറ്റിയ ഭാരതപ്പുഴയോരത്തു കൂടിയായിരുന്നു യാത്ര.
കൈപ്പുറത്തെ ഭ്രാന്താചലം അമ്പലം, നാറാണത്തുഭ്രാന്തനെ ഇരുമ്പുചങ്ങലയാൽ ബന്ധിച്ച കാഞ്ഞിരമരം, അതിലെ ചങ്ങല , തപസ് അനുഷ്ഠിച്ചു എന്ന് വിശേഷിപ്പിക്കുന്ന പാറയും കല്ലിൽ പതിഞ്ഞ പാദമുദ്രകളും, തിരുവേഗപ്പുറത്തെ പരിസരക്കാഴ്ചകളും എല്ലാം പഠനയാത്രയുടെ ഭാഗമായി.
പാൽഘാട്ട് ഹിസ്റ്ററി ടൂറിസം സർക്യൂട്ടിന്റെ ഭാഗമായിക്കൂടി നടത്തിയ സാംസ്കാരിക പഠനയാത്രയിൽ അഡ്വ. ലിജോ പനങ്ങാടൻ, വിനോദ് അവിട്ടം, ഡി. വിനോദ്, എം. കൃഷ്ണൻ മൂർത്തി, ഇ.വി. ഗിരീഷ്, ഉമേഷ്, പി. വിനോദ്, രമേഷ്, അഡ്വ. ഷണ്മുഖാനന്ദൻ, ബാവ തുടങ്ങിയവർ പങ്കെടുത്തു.
Palakkad
ചിറ്റൂർ: നെല്ലിന് മഞ്ഞളിപ്പ്, മണ്ഡരിരോഗം, മൂടുചീയൽ രോഗം നല്ലേപ്പിള്ളി മേഖലയിൽ പടരുന്നതിൽ കർഷകർ ആശങ്കയിൽ. മൂടുചീയലും മഞ്ഞളിപ്പും അതിവേഗം പടരുന്ന രോഗമാണ്. മഞ്ഞളിപ്പിനെ നെല്ലിനെ ബാധിക്കുന്ന മണ്ഡരിരോഗമായിട്ടാണ് കാണപ്പെടുന്നത്.
ഇതിനു കൃഷിവകുപ്പ് നിർദേശിക്കുന്ന മരുന്നാണ് തളിക്കേണ്ടത്. 100 ഗ്രാം മരുന്നിന് 600 രൂപ വിലവരും. പാടത്ത് മരുന്നടിക്കുന്ന തൊഴിലാളികളെ കിട്ടാത്തതും രോഗം വ്യാപകമാകാൻ കാരണമാകുന്നുണ്ട്. ഇപ്പോൾ ജ്യോതി നെൽവിത്താണ് കൂടുതൽപേരും കൃഷിയിറക്കിയിരിക്കുന്നത്. നരിച്ചിറ പാടശേഖരസമിതി വയലുകളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നതെന്നും കർഷകനായ വി. രാജൻ പറഞ്ഞു.
ഒന്നാംവിളയിൽ മട്ടനെല്ലിനായിരുന്നു രോഗബാധ കൂടുതലായി കണ്ടുവന്നിരുന്നു. മട്ടനെല്ലുമാറ്റി വെള്ളനെല്ല് കൃഷിയിറക്കി മില്ലുടമകൾക്കു കൈമാറുന്പോൾ വലിയ നഷ്ടമുണ്ടാകുന്നെന്നും കർഷകർ പറയുന്നു.
Palakkad
കൊടുവായൂർ: മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളജിൽ വിദ്യാർഥികളുടെ മാനസികാരോഗ്യവും അക്കാദമിക മികവും ലക്ഷ്യമിട്ട് ഗ്ലോബൽ അസോസിയേഷൻ ഓഫ് ബിഹേവിയർ മാനേജ്മെന്റുമായി സഹകരിച്ച് ‘മാനസികാരോഗ്യ ബോധവത്കരണം: പെരുമാറ്റച്ചട്ടങ്ങളിലൂടെ’ എന്ന വിഷയത്തിൽ സെമിനാർ നടത്തി.
സെപ്റ്റംബർ 28,29,30 തിയതികളിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനവും നടത്തി. ‘വ്യക്തിത്വം തുറന്നുകാട്ടുക, കാഴ്ചപ്പാടുകൾ ജ്വലിപ്പിക്കുക’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജയൻ നന്പൂതിരി ലോഗോ പ്രകാശനം ചെയ്തു.
ഹോളി ഫാമിലി കോളജ് ഓഫ് എഡ്യുക്കേഷൻ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. അനിത ചിറമേൽ ലോഗോ ഏറ്റുവാങ്ങി. കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. പ്രീമയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർ സിസ്റ്റർ ടിൻസി സ്വാഗതവും ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ.പി. രാജേശ്വരി നന്ദിയും പറഞ്ഞു.
Palakkad
ചിറ്റൂർ: ഗവൺമെന്റ് കോളജ് കായിക വിഭാഗത്തിന്റേയും ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തിൽ കളരിപ്പയറ്റിന്റെ പൈതൃകം, പരിശീലനം, പരിവർത്തനംഎന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാർ നടത്തി. സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ടി. റെജി അധ്യക്ഷത വഹിച്ചു.
സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജി. രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. സുമേഷ് സുബ്രഹ്്മണ്യൻ, ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി. രാജേഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പി.എം. ബിജു, ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് ജെ. ഫിറോസ്, സി. മുരളീധരൻ., കോളജ് ഐക്യൂഎസി കോ-ഓർഡിനേറ്റർ ഡോ. മേരി ഷാലറ്റ്, പിടിഎ വൈസ് പ്രസിഡന്റ് ജിജി ജോസഫ്, ചിറ്റൂർ കോളജ് കായികവിഭാഗം മേധാവി സി. ജഗന്നാഥൻ, ഡോ.എസ്. മനു ചക്രവർത്തി എന്നിവർ പ്രസംഗിച്ചു.
Palakkad
മംഗലംഡാം: നിറയെ വീടുകളും വിളകളുമുള്ള നാട്ടിലെ കരിങ്കൽക്വാറിക്കെതിരേ നാട്ടുകാർ നടത്തുന്ന സമരങ്ങൾക്കു പിന്തുണയുമായി ടി.എം. ശശി എംഎൽഎ ഇന്നലെ വൈകീട്ട് പൈതലയിലെത്തി. ക്വാറി പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്നും അതിനായി കോടതി നടപടികൾക്കും തന്റെ പിന്തുണയുണ്ടാകുമെന്നും എംഎൽഎ സമരക്കാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
എംഎൽഎ സ്ഥലത്തെത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് നാട്ടുകാർ കുടുംബസമേതമാണ് പരാതികളുമായി സ്ഥലത്തെത്തിയത്. ഇരുനൂറിലേറെപേർ സ്ഥലത്ത് തിങ്ങിക്കൂടി.വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് ശാരദ ഗോപിനാഥ്, വൈസ് പ്രസിഡന്റ് എസ്. സന്തോഷ്, മെംബർമാരായ ബെന്നി സ്കറിയ, അച്ചാമ്മ ജോസഫ്, സമരസമിതി ഭാരവാഹികൾ തുടങ്ങിയവരും എംഎൽഎക്കൊപ്പമുണ്ടായിരുന്നു.
പൈതലയിലെ ക്വാറിക്കു പുറമേ സമീപത്ത് ഓട്ടുപ്പാറ, ഒലിംകടവ് എന്നിവിടങ്ങളിലായി ഒരുവാർഡിൽതന്നെ മൂന്നു ക്വാറികൾ തുടങ്ങാനാണ് നീക്കം നടക്കുന്നതെന്നു നാട്ടുകാർ എംഎൽഎയെ ബോധ്യപ്പെടുത്തി.
പഞ്ചായത്തിന്റേയും ജിയോളജി വകുപ്പിന്റേയും സ്റ്റോപ്പ് മെമ്മോയെതുടർന്ന് പൈതലയിലെ ക്വാറിയുടെ പ്രവർത്തനം ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.
Palakkad
മുതലമട: പുതിയ പറന്പിക്കുളം കെഎസ്ആർടിസി ബസ് സർവീസ് ചിറ്റൂർ- നന്ദിയോടു വഴിയാക്കണമെന്നു പറന്പിക്കുളത്തുകാർ. അധികൃതർ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് പറന്പിക്കുളത്തെ ആദിവാസി വിഭാഗക്കാർ ഉൾപ്പെടെയുള്ളവർ.
പറമ്പിക്കുളത്തുനിന്നും മുതലമടയിലേക്കെത്താൻ വേണ്ടിയാണ് ഒരു സേവന സംഘടന ബസോടിക്കാൻ കെഎസ്ആർടിസിക്ക് 40 ലക്ഷംരൂപ ധനസഹായം നൽകിയിരിക്കുന്നത്. പറമ്പിക്കുളം നിവാസികൾക്ക് മുതലമട ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യകേന്ദ്രം, കൃഷിഭവൻ, ട്രൈബൽ ഓഫീസ് ഉൾപ്പെടെ ഓഫീസുകളിലേക്ക് എളുപ്പത്തിൽ എത്താനാണ് കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്നത്.
നിലവിൽ പറമ്പിക്കുളത്തുനിന്നും മുതലമട, കൊടുവായൂർവഴി പാലക്കാട്ടിലെത്തുന്ന രീതിയിലാണ് ക്രമീകരണം നിശ്ചയിച്ചിരിക്കുന്നത്. ഇതു പറമ്പിക്കുളം നിവാസികൾക്ക് ചിറ്റൂരിലെ താലൂക്ക് ഓഫീസ്, മിനിസിവിൽ സ്റ്റേഷൻ, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കെത്താൻ അസൗകര്യമാണ്.
നെന്മാറ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സി.എൻ. വിജയകൃഷ്ണനാണ് പുതിയ സർവീസിനായി കെഎസ്ആർടിസിക്ക് ധനസഹായം നൽകിയിട്ടുള്ളത്.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പറന്പിക്കുളത്തുകാർക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് ബസ് സൗകര്യമൊരുക്കിയത്.
Palakkad
ചിറ്റൂർ: ചിറ്റൂർ റൂറൽ ക്രെഡിറ്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തത്തമംഗലം ബംഗ്ലാപറമ്പിൽ ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബ്ബ് ഹാളിൽ ആരംഭിച്ച ഓണച്ചന്ത സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ റൂറൽ ക്രെഡിറ്റ് കോ- ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.സി. പ്രീത് അധ്യക്ഷതവഹിച്ചു. ചിറ്റൂർ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) എൻ. ശിവമുരുകൻ ആദ്യവില്പന നടത്തി.
ചിറ്റൂർ- തത്തമംഗലം നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. ഷീബ, നഗരസഭാ കൗൺസിലർ എം. ബീന, ചിറ്റൂർ റൂറൽ ക്രെഡിറ്റ് കോ- ഓപറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റ് ദിവ്യ പ്രജയ്, ഡയറക്ടർമാരായ കെ. ചാത്തുക്കുട്ടി, സനു എം. സനോജ്, കെ. സഹദേവൻ, പി. സുശീല, ഷൈലജ ജയദേവൻ, സെക്രട്ടറി എസ്.വി. ഷൈനി എന്നിവർ പ്രസംഗിച്ചു.
കല്ലടിക്കോട്: കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത പ്രവർത്തനം തുടങ്ങി. ഓണച്ചന്തയുടെ ഉദ്ഘാടനം കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ആന്റണി മതിപ്പുറം അധ്യക്ഷത വഹിച്ചു. എം.കെ. മുഹമ്മദ് ഇബ്രാഹിം, കെ.കെ. ചന്ദ്രൻ, പഞ്ചായത്ത് മെംബർ വി.കെ. ഷൈജു, രാധ, രാജി പഴയകളം, സബൂറ, സെക്രട്ടറി ബിനോയ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Palakkad
കോയമ്പത്തൂർ: സിങ്കാനല്ലൂർ നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടർ സി. ദേവീദാസ് വാരിയർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് ഗീതാലയം പീതാംബരൻ അധ്യക്ഷനായി.
നെഹ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സെക്രട്ടറിയും സിഇഒയുമായ ഡോ.പി.കൃഷ്ണകുമാർ മുഖ്യാതിഥിയായി. കോയമ്പത്തൂർ മലയാളി സമാജം, കോയമ്പത്തൂർ അയ്യപ്പ സേവാ സംഘം എന്നിവയുടെ പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ ഓണസന്ദേശം നൽകി. സിങ്കാനല്ലൂർ എൻഎസ്എസിന്റെ മുഖപത്രമായ തുളസിതീർഥം ഓണപ്പതിപ്പിന്റെ പ്രകാശനം ഗണപതി എൻഎസ്എസ് പ്രസിഡന്റ് ജെ. രവീന്ദ്രൻ സേലം എൻഎസ്എസിന്റെ ജനറൽ സെക്രട്ടറി ബി. രവിചന്ദ്രനു നൽകി പ്രകാശനം ചെയ്തു.
സിങ്കാനല്ലൂർ എൻഎസ്എസ് സെക്രട്ടറി കൊളപ്പുറം ഗോപിനാഥ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വനിതാവേദി സെക്രട്ടറി ശ്രുതി ആനന്ദ് നന്ദി പറഞ്ഞു. വനിതാവിഭാഗം അവതരിപ്പിച്ച കൈകൊട്ടിക്കളി, നാടോടിനൃത്തം, ഫ്യൂഷൻ ഡാൻസ് എന്നിവയും ഗായിക ചിത്രശോഭനയുടെ നേതൃത്വത്തിൽ ഗാനമേളയുമുണ്ടായിരുന്നു.
മണ്ണാർക്കാട്: കാറ്ററിംഗ് വ്യവസായമേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ എകെസിഎ മണ്ണാർക്കാട് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എകെസിഎ പൊന്നോണം 2026 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. അംഗങ്ങൾക്കായി വിവിധ കലാകായിക മത്സരങ്ങളും ഓണസദ്യയും ഒരുക്കിയിരുന്നു. സംസ്ഥാന സെക്രട്ടറി ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജയൻ ജ്യോതി അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് കെ. ജയകൃഷ്ണൻ വിജയികൾക്ക് സമ്മാനദാനം നടത്തി. ജില്ലാ വർക്കിംഗ് സെക്രട്ടറി അജേഷ്, വൈസ് പ്രസിഡന്റ് സത്യനാരായണൻ, മേഖലാ ജനറൽ സെക്രട്ടറി സലാം, ട്രഷറർ വിനയചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് ബാബു, അജി, ജില്ലാകമ്മറ്റി അംഗങ്ങളായ ഗോപാലകൃഷ്ണൻ, പ്രസാദ്, പ്രോഗ്രാം കൺവീനർ വി.ടി. സക്കീർ തുടങ്ങിയവർ പ്രസംഗിച്ചു.
വണ്ടിത്താവളം: മരുതൻപാറ വാക്കേഴ്സ് ക്ലബിന്റെ ഓണാഘോഷവും, കുടുംബസംഗമവും പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എ. നാഗരാജ് അധ്യക്ഷത വഹിച്ചു. ഡി. മുരുകേശൻ, വി. ഉദയകുമാർ, സി. കൊച്ചപ്പൻ, സുപ്രിയ എന്നിവർ പ്രസംഗിച്ചു. നാടൻ പാട്ടുകലാകാരൻ രാമശേരി രാമൻകുട്ടിയും സംഘത്തിന്റെ നാടൻപാട്ടുമുണ്ടായിരുന്നു.
Palakkad
വടക്കഞ്ചേരി: പൊതുമരാമത്ത് വകുപ്പ് അധികൃതർ മംഗലം- ഗോവിന്ദാപുരം അന്തർസംസ്ഥാനപാതയിലെ പ്രമുഖകേന്ദ്രമായ മുടപ്പല്ലൂർ ടൗണിലെ കച്ചവടക്കാരുടേയും യാത്രക്കാരുടേയും ക്ഷമ പരീക്ഷിക്കുന്നതു തുടരുന്നു.
വർഷങ്ങളായി വെള്ളക്കെട്ടും കുഴികളുമായി തീരാദുരിതം മാത്രം സമ്മാനിച്ചിട്ടുള്ള പൊതുമരാമത്ത് വകുപ്പ് ഇപ്പോൾ ഓണസമ്മാനമായി മറ്റൊരു ദുരിതംകൂടി നൽകിയിട്ടുണ്ട്.
മഴ മാറി നിൽക്കുന്നതിനാൽ കുഴികളിൽനിറച്ച മെറ്റലും പാറപ്പൊടിയും പ്രദേശത്താകെ പാറിക്കളിച്ച് കച്ചവടക്കാർക്ക് കടതുറക്കാൻ കഴിയാത്തവിധം വലിയ നഷ്ടങ്ങളാണുണ്ടാക്കുന്നത്. കച്ചവട സാധനങ്ങളിൽ പൊടിമൂടി ടൗണിലെ മൂന്നുകടകൾ ഇതിനകം പൂട്ടിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി രമേശ് ബാബു പറഞ്ഞു. ഓണത്തിനുമുമ്പ് ടാറിംഗ് നടത്തി റോഡ് മിനുമിനുപ്പാക്കുമെന്നു പറഞ്ഞ പൊതുമരാമത്ത് വകുപ്പ് അധികൃതർ ഓണം അടുത്തതോടെ മലക്കം മറിഞ്ഞു.
വ്യാപാരി നേതാക്കൾ പൊടിശല്യം അറിയിച്ചപ്പോൾ ഓണം കഴിയുന്നതുവരെ സഹിക്കേണ്ടി വരുമെന്നാണ് അറിയിപ്പു ലഭിച്ചത്. എന്നാൽ സാറേ വെള്ളം നനയ്ക്കാൻ നടപടിയുണ്ടാകുമോ എന്നുചോദിച്ചപ്പോൾ അതിനു ഫണ്ടില്ലെന്ന മറുപടിയായിരുന്നു.
തങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന മറുപടികളാണുണ്ടാകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഒന്നും ചെയ്തില്ലെങ്കിലും മാന്യമായി സംസാരിച്ചുകൂടേ എന്നാണ് വ്യാപാരികൾ ചോദിക്കുന്നത്. ഒരു നല്ലമഴ പെയ്താൽമതി മുടപ്പല്ലൂർടൗൺ വെള്ളക്കെട്ടിലായി കടകളിലെല്ലാം വെള്ളംകയറും.
റോഡിലൂടെ വലിയ വാഹനം കടന്നുപോകുമ്പോൾ കടകൾക്കുള്ളിൽ വെള്ളം ഓളംവെട്ടും. ഈ സ്ഥിതി തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഇപ്പോഴും ഇതിനു ശാശ്വത പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പിനു കഴിയുന്നില്ല.
ഡ്രെയ്നേജ് നവീകരണം, കലുങ്ക് പൊളിച്ചുപണിയൽ തുടങ്ങിയവ ലക്ഷങ്ങളേറെ ചെലവഴിച്ച് ഇടയ്ക്കിടെ നടത്തുന്നതല്ലാതെ വെള്ളക്കെട്ടിനും റോഡ് തകർച്ചയ്ക്കും പരിഹാരമായിട്ടില്ല. ഇതിനിടേയാണ് ഇപ്പോൾ പൊടികൂടി സമ്മാനിച്ചിട്ടുള്ളത്.
Palakkad
വടക്കഞ്ചേരി: പാലക്കുഴി വെള്ളച്ചാട്ടത്തിൽപ്പെട്ട കോയമ്പത്തൂരിൽനിന്നുള്ള വിനോദസഞ്ചാരികളെ അതിസാഹസികമായി രക്ഷപ്പെടുത്തിയ സെബാസ്റ്റ്യനും ജോജോയ്ക്കും അഭിനന്ദനങ്ങളുടെ പ്രവാഹം നിലയ്ക്കുന്നില്ല.
കഴിഞ്ഞ ദിവസങ്ങളിലായി യുഡിഎഫ് കമ്മിറ്റിയും വോയ്സ് ഓഫ് വടക്കഞ്ചേരിയും പാലക്കുഴിക്കാരായ പുതുച്ചിറകുഴിയിൽ സെബാസ്റ്റ്യനും മുട്ടത്തുപ്പാറ ജോജോയ്ക്കും വലിയ അഭിനന്ദന ചടങ്ങുകളാണ് സംഘടിപ്പിച്ചത്. യുഡിഎഫ് സംഘടിപ്പിച്ച അഭിനന്ദന യോഗം കെപിസിസി മെംബർ സുദർശൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെംബർ റെൻസി ജോയ്സ് അധ്യക്ഷത വഹിച്ചു. സിഎംപി സംസ്ഥാന കൗൺസിൽ അംഗം കെ. ബാലൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി. ചന്ദ്രൻ, ബിനോ മൈക്കിൾ പ്രസംഗിച്ചു. വില്ലേജ് അഗ്രോ പ്ലാന്റ് ഹബ് അവാർഡ് ദാനം നടത്തി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം ചാർളി മാത്യു സ്വാഗതവും ജോഷി അഗസ്റ്റിൻ നന്ദിയും പറഞ്ഞു. ഓണക്കിറ്റുകളുടെ വിതരണവുമുണ്ടായി. വോയ്സ് ഓഫ് വടക്കഞ്ചേരി സംഘടിപ്പിച്ച അഭിനന്ദന യോഗം പഞ്ചായത്ത് മെംബർ റെൻസിജോയ്സ് ഉദ്ഘാടനം ചെയ്തു. പി. ഗംഗാധരൻ, കെ. ബാലൻ, കെ.പി. സണ്ണി, പള്ളിക്കാട് മോഹനൻ, എ.എം. ഷിബു, എം.എച്ച്. വിപിൻദാസ്, എസ്. സുഭാഷ്, ശ്രീനാഥ്, ജോഷി അഗസ്റ്റിൻ, തങ്കമ്മ, സമീർ മിന്നൂസ് പ്രസംഗിച്ചു.
പാലക്കുഴിയിലെ കലാകായിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ പ്രഭാത് വായനശാലയുടെയും കലാസമിതിയുടെയും നേതൃത്വത്തിൽ ടി.എം. ശശി എംഎൽഎ നേരത്തെ രക്ഷകരായ നാട്ടുകാരെ അഭിനന്ദിച്ചിരുന്നു.
സെബാസ്റ്റ്യനും ജോജോയ്ക്കുമൊപ്പം കുട്ടനാടൻ ചാക്കോച്ചൻ, സാബു, ബിനോച്ചൻ തുടങ്ങിയ നാട്ടുകാരാണ് ആഴങ്ങളിലേക്കുള്ള ചെങ്കുത്തായ പാറക്കൂട്ടങ്ങളും വെള്ളത്തിന്റെ ഭയാനകതയും വകവയ്ക്കാതെ രക്ഷകരായത്. ഔദ്യോഗിക രക്ഷാസംഘം സുരക്ഷ കൂട്ടാനായി മാറിനിന്നപ്പോൾ സ്വന്തം ജീവന്റെ അപകട സാധ്യതകൾ നോക്കാതെ തങ്ങളുടെ നാടുകാണാനെത്തിയവർക്ക് രക്ഷകരായി മാറുകയായിരുന്നു.
ഈമാസം രണ്ടിനാണ് കോയമ്പത്തൂരിൽ നിന്നുള്ള അഞ്ചംഗസംഘത്തിലെ രണ്ടുപേർ ആയിരത്തിലേറെ അടി ഉയരമുള്ള പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിൽപ്പെട്ടത്. ഇതിൽ ഒരു സ്ത്രീ മരിച്ചിരുന്നു. വെള്ളച്ചാട്ടത്തിലെ പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.
Palakkad
മംഗലംഡാം: വീടിനു പിന്നിലെ കാർപോർച്ചിൽനിന്നും പത്തടിയിലേറെ നീളമുള്ള വമ്പൻ രാജവെമ്പാലയെ പിടികൂടി. പൊൻകണ്ടം റോഡിൽ ഒലിംകടവ് അങ്ങേവീട്ടിൽ ജോസിന്റെ വീട്ടിലാണ് ഇന്നലെ രാവിലെ രാജവെമ്പാലയെ കണ്ടത്.
തിങ്കളാഴ്ച രാത്രി തുണി ഉണക്കാനിടാൻ വീട്ടുകാർ പുറത്തു കടന്നപ്പോൾ സ്റ്റാൻഡ് പോലെയുള്ള തട്ടിൽ എന്തൊ ഇരിക്കുന്നതുപോലെ തോന്നി. സൈക്കിളിന്റെ ടയറാകുമെന്ന് കരുതി അതു കാര്യമാക്കിയില്ല.
എന്നാൽ ഇന്നലെ രാവിലെ ജോസിന്റെ ഭാര്യ പള്ളിയിൽ പോയി തിരിച്ചു വരുമ്പോൾ തലേന്ന് രാത്രി റോഡിലൂടെ ബൈക്കിൽ പോയിരുന്നവർ വലിയ പാമ്പ് റോഡ് ക്രോസ് ചെയ്യുന്നത് കണ്ടതായി പറഞ്ഞെന്നു അയൽവീട്ടുകാർ പറഞ്ഞു.
ഇതോടെ ഭയപ്പാടായി തെരച്ചിൽ നടത്തി. ഇതിനിടെ മകൻ ജെയിംസ് നോക്കിയപ്പോഴാണ് പാമ്പ് അട്ടപ്പെട്ടിയുടെ പിറകിലായി വൃത്താകൃതിയിൽ കിടക്കുന്നതുകണ്ടത്. ഉടൻ മംഗലംഡാമിലെ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചു.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മുഹമദ് ഹാഷിമിന്റെ നിർദേശപ്രകാരം വനപാലകർ സ്ഥലത്തെത്തി നോക്കിയപ്പോൾ പാമ്പ് ചില്ലറക്കാരനല്ലെന്നു മനസിലാക്കി കൊല്ലംങ്കോട് നിന്നുള്ള ആർആർടി ടീമിനെ വിളിച്ചു വരുത്തുകയായിരുന്നു.
പാമ്പുപിടുത്തത്തിൽ പരിശീലനം നേടിയ സുബൈർ, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിന്നീട് നാലുമണിക്കുറിനുശേഷം പാമ്പിനെ പിടികൂടിയത്.
പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടതായി അധികൃതർ പറഞ്ഞു.
Palakkad
മലന്പുഴ: ഡാംഉദ്യാന നവീകരണത്തിൽ വീഴ്ചവരുത്തിയ എംഎൽഎയെ ഉണർത്താൻ പാട്ടകൊട്ടി സമരവുമായി കോൺഗ്രസ്. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ധർണ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ. വാസു അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് ചെറാട്, പ്രൗഡ് മലമ്പുഴ ചെയർമാൻ എ. സുരേഷ്, കളത്തിൽ കൃഷ്ണൻകുട്ടി, ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എം.വി. രാധാകൃഷ്ണൻ, വിജയഹൃദയരാജ്, എം. രാധാകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ കെ. വേലായുധൻ, എം സി. സജീവൻ, കെ.കെ. സോമി, മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. ഷിജു, എ. ഉണ്ണികൃഷ്ണൻ, പി. നാച്ചിമുത്തു, സി. വിജയൻ, ഷിജുമോൻ, ഷൈജു സത്യൻ, എസ്. രമേശ്, ഭാസ്കരൻ മാസ്റ്റർ, അനിൽകുമാർ, എം.പി. ഗിരീഷ്, കൃഷ്ണകുമാർ പ്രസംഗിച്ചു.
Palakkad
പാലക്കാട്: എൻഎച്ച് എംപ്ലോയീസ് അസോസിയേഷൻ- ഐഎൻടിയുസി ജില്ലാ സമ്മേളനം വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ ആവശ്യങ്ങൾ അനുഭവപൂർവം പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംപി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.കെ. സൂരജ് അധ്യക്ഷത വഹിച്ചു. മുഴുവൻ ജീവനക്കാരുടെയും ജോലിസ്ഥിരത ഉറപ്പുവരുത്തണമെന്നും സേവനവേതന വ്യവസ്ഥകൾ കാലാനുസൃതമായി പരിഷ്കരിക്കണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി സംസ്ഥാന സമിതി അംഗം എച്ച്. മുബാറക്, ജനറൽ സെക്രട്ടറിമാരായ എൻ. മുരളീധരൻ, വിളയോടി നാരായണൻ, സംസ്ഥാന കമ്മിറ്റി അംഗം ജോബി തോമസ്, എം.കെ. മുകേഷ് കുമാർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി പി.കെ. സൂരജ്- പ്രസിഡന്റ്, പി.യു. മിഥുൻ- ജനറൽ സെക്രട്ടറി, വി. സന്തോഷ്- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Palakkad
പാലക്കാട്: ബിഎസ്എൻഎൽ ആൻഡ് ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽബോഡി യോഗവും കുടുംബസംഗമവും രമേഷ് പിഷാരടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എം. റഷീദ് അലി അധ്യക്ഷത വഹിച്ചു.
2017 മുതൽ നടപ്പിലാക്കേണ്ടിയിരുന്ന ബിഎസ്എൻഎൽ പരിഷ്കരണം ഉടൻ നടപ്പിലാക്കുക, സിജിഎച്ച് എസ് വെൽനെസ് സെന്ററുകൾ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ആരംഭിക്കുക, കൂടുതൽ ആശുപത്രികളിൽ എംപാനൽ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. ജില്ലാ സെക്രട്ടറി പി.കെ .ജ്യോതി പ്രസാദ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം. ജവഹർ രാജ്, ജില്ലാ ട്രഷറർ ജി. രാമചന്ദ്രൻ, കെ. അംബിക ദേവി, സുജാത വേണുഗോപാൽ, കെ. രാജൻ, എഫ്എൻടിഒ ജില്ലാ സെക്രട്ടറി സി. സതീഷ് എന്നിവർ പ്രസംഗിച്ചു.
Palakkad
പാലക്കാട്: സേഫ്റ്റി കൗണ്‍സിൽ ഓഫ് കേരളയും എച്ച്പിസിഎൽ ബോട്ട്ലിംഗ് പ്ലാന്റ് കഞ്ചിക്കോടും സായി ഗ്യാസ് ഏജൻസിയും സംയുക്തമായി ഇരട്ടയാൽ കൃഷ്ണപിള്ളനഗർ കോളനിയിൽ എൽപിജി സുരക്ഷാ ശില്പശാല നടത്തി.
എൽപിജി ഗ്യാസ് സുരക്ഷിതമായി ഭവനങ്ങളിൽ ഉപയോഗിക്കുന്നത് സംബന്ധിച്ച് ക്ലാസുകൾ എച്ച്പിസിഎൽ സേഫ്റ്റി ഓഫീസർ സൂരജ് സാബു, സേഫ്റ്റി കൗണ്‍സിൽ സെക്രട്ടറി സെബാസ്റ്റ്യൻ സി. ജോസഫ്, സായി ഗ്യാസ് ഏജൻസി ഉദ്യോഗസ്ഥൻ ഹരി എന്നിവർ നയിച്ചു.
കോളനിയിലെ സ്ത്രീകൾക്കും മറ്റംഗങ്ങൾക്കും പ്രായോഗിക പരിശീലനവും സംശയനിവാരണ ചർച്ചയും നടത്തി. കോളനി അംഗമായ സേഫ്റ്റി കൗണ്‍സിൽ ജോയിന്റ് സെക്രട്ടറി പി.വി. ബേബി സ്വാഗതം ആശംസിച്ചു. വാർഡ് മെംബർ പുഷ്പലത, കോളനി സെക്രട്ടറി മനാഫ് എന്നിവർ പ്രസംഗിച്ചു.
Palakkad
വടക്കഞ്ചേരി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കുടുംബനാഥൻ മരിച്ചു. കിഴക്കഞ്ചേരി പൊക്ലാശേരി പീതാംബരനാണ് (64)മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ദേശീയപാത ഇരട്ടക്കുളം സിഗ്നനലിനു സമീപം ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പീതാംബരൻ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. ഭാര്യ: മിനി പൊക്ലശേരി കിഴക്കുംചേരി (ജൂണിയർ സൂപ്രണ്ട്, പാലക്കാട് മജിസ്ട്രേറ്റ് കോടതി). മക്കൾ: അർജുൻ (24 ടിവി ചാനൽ), അനുപമ, (ഐ ടി പ്രഫഷണൽ, കോയമ്പത്തൂർ).
Palakkad
വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്തിലെ വാട്ടർചാർജ് ബില്ലുകൾ കണ്ടുഞെട്ടി ഗുണഭോക്താക്കൾ. വലിയ തുകയാണ് ഓരോരുത്തർക്കും ബിൽ വന്നിട്ടുള്ളത്. മുടപ്പല്ലൂർ അണിത്തിരുത്തി രാമകൃഷ്ണന് ലഭിച്ചത് 17,528 രൂപയുടെ ബിൽ.
ഇത്തരത്തിലാണ് മറ്റുള്ളവർക്കും വന്നിട്ടുള്ളത്. ഉള്ളതുകൊണ്ട് ഓണാഘോഷത്തിന് ഒരുങ്ങുന്നതിനിടെയാണ് സാധാരണക്കാരെ നിസഹായരാക്കുന്ന വിധമുള്ള പഞ്ചായത്തിന്റെ നടപടി വന്നിട്ടുള്ളത്.
വെള്ളക്കരം കുടിശിക 2021 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ളതും വെള്ളക്കരം തൻവർഷം 2026 ഏപ്രിൽ മുതൽ 2026 ജൂലൈ വരെയുള്ള ബില്ലുകളാണ് ഒന്നിച്ച് അയച്ചിട്ടുള്ളത്. ബിൽതുക 15 ദിവസത്തിനകം അടക്കാത്ത പക്ഷം കണക്്ഷൻ വിഛേദിച്ച് ജപ്തി, പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്നാണ് പഞ്ചായത്തിന്റെ ഭീഷണി. എന്തുകൊണ്ട് ഇത്രയും വർഷത്തെ കുടിശിക വന്നു എന്ന ചോദ്യമാണ് ഗുണഭോക്താക്കളിൽ നിന്നുമുണ്ടാകുന്നത്.
യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങളെ ഭയപ്പെടുത്തുന്ന പഞ്ചായത്ത് നടപടിക്കെതിരേ കോൺഗ്രസ് വണ്ടാഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുണഭോക്താക്കൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. മനോജ് അധ്യക്ഷത വഹിച്ചു.
ഡിസിസി മെംബർ കെ. രാമകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ എം. സുരേഷ് കുമാർ, ഗഫൂർ മുടപ്പല്ലൂർ, പ്രമോദ് തണ്ടലോട്, പി.കെ. പ്രവീൺ, ബിനോയ്, ഡികെടിഎഫ് മണ്ഡലം പ്രസിഡന്റ് കെ.പി. കൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കെ. അജിത്ത്, എം.പി. അരുൺ, പഞ്ചായത്ത് മെംബർമാരായ എം. ഹംസ,അച്ചാമ്മ ജോസഫ്, നൂർജഹാൻ മറ്റു നേതാക്കളായ കെ.കെ. ലക്ഷ്മണൻ, എ.എ. അബ്ദുൾ ലത്തീഫ്, വി. സുരേഷ് പ്രസംഗിച്ചു.
Palakkad
പാലക്കാട്: സംസ്ഥാന പട്ടികജാതി- പട്ടികഗോത്രവര്‍ഗ കമ്മീഷന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും അഗളിയിലും നടത്തിയ ജില്ലാതല പരാതി പരിഹാര അദാലത്തില്‍ പരിഗണിച്ച 43 കേസുകളില്‍ 34 എണ്ണം തീര്‍പ്പാക്കി. 11 എണ്ണം മാറ്റിവച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ ആറ് അദാലത്തുകളിലായി 272 പരാതികള്‍ പരിഗണിച്ചതില്‍ 208 എണ്ണവും തീര്‍പ്പാക്കിയതായി കമ്മീഷന് ചെയര്മാന് ശേഖരന് മിനിയോടന്‍ അറിയിച്ചു.
പോലീസ്, റവന്യൂ, പട്ടികജാതി- പട്ടികവര്‍ഗം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി എത്തിയത്. പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തി.
പട്ടികജാതി വികസന വകുപ്പിന് കീഴിലെ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിശദപഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കമ്മീഷന് പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന് ചെയര്‍പേഴ്സണ്‍ ശേഖരന് മിനിയോടന്‍, അംഗം അഡ്വ. സേതു നാരായണന് എന്നിവര്‍ നേതൃത്വം നല്കി. കമ്മീഷന് അംഗം ടി.കെ. വാസുവിന്റെ നേതൃത്വത്തിലായിരുന്നു അഗളി മിനി സിവില്‍ സ്റ്റേഷനില്‍ അദാലത്ത് നടത്തിയത്.
Palakkad
കല്ലടിക്കോട്: ഇടക്കുർശി- ശിരുവാണി റോഡരികിൽ യാത്രക്കാർക്ക് ഭീഷണിയായി ഉണക്കമരം. മരം മുറിച്ചുനീക്കണമെന്ന ആവശ്യവും ശക്തമാണ്. ഇടക്കുർശിയിൽനിന്നും ഒരുകിലോമീറ്റർ ദൂരെ പുതുകാട് കോരയുടെ തോട്ടത്തിനു സമീപത്തെ വളവിലാണ് മരം ഉണങ്ങി റോഡിലേയ്ക്കു മറിഞ്ഞുവീഴാറായി നിൽക്കുന്നത്.
നിത്യേന നിരവധി വാഹനങ്ങളും കുട്ടികളടക്കമുള്ള കാൽനടയാത്രക്കാരും വഴിയിലൂടെ കടന്നുപോകുന്നുണ്ട്. ശക്തമായ കാറ്റടിച്ചാൽ കടപുഴകി വീഴാവുന്ന നിലയിലാണ് മരം. പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടിയായതോടെ നാട്ടുകാർ സിസി ടിവി കാമറയും ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. കാമറയുടേയും ലൈറ്റിന്റേയും മുകളിലേയ്ക്ക് മറിഞ്ഞുവീഴുന്ന തരത്തിലാണ് മരം നിലകൊള്ളുന്നത്.
ശിരുവാണി ഡാമിലേയ്ക്കുള്ള റോഡായതിനാൽ തമിഴ്നടിന്റെ സംരക്ഷണയിലാണ് 22 കിലോമീറ്റർ വരുന്ന ഈ റോഡ്. എത്രയുംപെട്ടെന്ന് മരം മുറിച്ചുനീക്കി അപകടസാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Palakkad
വടക്കഞ്ചേരി: കുത്തനെ ഇറക്കവും വളവുമുള്ള പാലക്കുഴി റോഡിൽ താണിച്ചുവട്ടിൽ വീണ്ടും അപകടം. ഇന്നലെ വൈകുന്നേരം നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് യുവതിക്കും യുവാവിനും സാരമായി പരിക്കേറ്റു. ഇവരെ ആലത്തൂർ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണംവിട്ട സ്കൂട്ടർ വനാതിർത്തിയിലെ ഫെൻസിംഗ് തകർത്ത് കാട്ടിലേക്ക് തെറിച്ചുവീണു. പഞ്ചായത്ത് മുൻ മെംബർ പോപ്പി ജോണും ജോസ് ഊന്നുപാലത്തിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
വൈകുന്നേരം നാലിനാണ് അപകടമുണ്ടായത്. പാലക്കുഴി മലയിൽനിന്നും ഇറക്കം ഇറങ്ങി വരുന്നതിനിടെയാണ് സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. ഇതിനുമുമ്പ് മൂലങ്കോട് നിന്നുള്ള കുടുംബം സ്കൂട്ടർ യാത്രയിൽ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. അതിനുമുമ്പ് ഓട്ടോറിക്ഷ മറിഞ്ഞും ലോറി മറിഞ്ഞും നാലുപേർ മരിക്കാനിടയായ അപകടങ്ങളുമുണ്ടായിട്ടുണ്ട്.
പീച്ചി വനാതിർത്തിയിലെ ഒറ്റപ്പെട്ട മലമ്പ്രദേശമാണിത്. അത്യാഹിതം എന്തെങ്കിലും സംഭവിച്ചാൽതന്നെ ആളുകൾ അറിയാൻ സമയമെടുക്കും. വീടുകളില്ലാത്തതിനാൽ റോഡിലൂടെ വല്ലപ്പോഴുമുള്ള മറ്റു യാത്രക്കാർ തന്നെയാകും രക്ഷാപ്രവർത്തകർ. മൊബൈൽ റേഞ്ചും കുറവുള്ള സ്ഥലമാണ്. രാത്രി അസമയങ്ങളിലെ യാത്ര കരുതലോടെ വേണം. പ്രദേശം അറിയാത്ത പാലക്കുഴിയുടെ പ്രകൃതി മനോഹാരിത ആസ്വദിക്കാൻ പോകുന്നവർ ഏറെ ശ്രദ്ധിക്കണം.
Palakkad
ചിറ്റൂർ: ഓണം ഡ്രൈവ്, ഓപ്പറേഷൻ ശുദ്ധി എന്നിവയുടെ ഭാഗമായി പാലക്കാട് ഇബി, എക്സൈസ് ചിറ്റൂർ റേഞ്ച് ഓഫീസ് അധികൃതർ സംയുക്തമായി നടത്തിയ പട്രോളിംഗിൽ പിക്കപ്പ് വാനിൽ അനധികൃതമായി കൊണ്ടുവന്ന 490 ലിറ്റർ കള്ള് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
കള്ളുകടത്തിനുപയോഗിച്ച കെഎൽ 33 എൻ 2937 നമ്പർ മഹേന്ദ്രപിക്കപ്പ് വാനും പിടിച്ചെടുത്തു. ഇന്നലെ രാവിലെ നെല്ലിമേട്ടിലാണ് സംഭവം.എക്സൈസ് ഇൻസ് പെക്ടർ യു.കെ. ജിതിൻ, ഐബി ഇൻസ്പെക്ടർ എ.ബി പ്രസാദ് എന്നിവരുടെ നേതൃത്വലുള്ള സ്ക്വാഡാണ് അനധികൃത കള്ളുകടത്ത് പിടികൂടിയത്. ലൈസൻസ് നിബന്ധനകൾ മറികടന്ന ഉടമകൾക്കെതിരേ നടപടികൾ സ്വികരിക്കുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
Palakkad
കിഴക്കഞ്ചേരിയിൽ
വടക്കഞ്ചേരി: കിഴക്കഞ്ചേരി കൃഷിഭവന്റേയും പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിങ്ങം ഒന്ന് കർഷകദിനാഘോഷവും കർഷക ശാസ്ത്രജ്ഞ മുഖാമുഖവും പ്രമുഖ കർഷകരെ ആദരിക്കലും നടന്നു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടികൾ ടി.എം. ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ അധ്യക്ഷത വഹിച്ചു.
കർഷക- ശാസ്ത്രജ്ഞ മുഖാമുഖത്തിന് കേരള കാർഷിക സർവകലാശാല റിട്ടയേഡ് പ്രഫ.ഡോ.എ. ജോൺകുട്ടി നേതൃത്വം നൽകി. റിട്ടയേഡ് പ്രഫ.ഡോ.പി. ഷാജി ജെയിംസ് മോഡറേറ്ററായി. കാർഷിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന കർഷകരെ യോഗത്തിൽ ആദരിച്ചു.
പ്രഭാകരൻ ചെരത്തോട് (നെല്ല്), തിത്തായി എളവംപാടം (മുതിർന്ന കർഷകൻ) കെ.പി. വാസുദേവൻ കണിയമംഗലം (എസ്സി കർഷകൻ), ഗോപിദാസ് കളവപ്പാടം (ജൈവകർഷകൻ), ലൈല ഷാഹുൽ കറ്റുകുളങ്ങര (വനിത കർഷക), ഇന്ദിര മാധവൻ ചാട്ടുകോട്, രാമൻ നൈനാൻകാട് (ഇരുവരും കർഷക തൊഴിലാളികൾ), സുലൈമാൻ വടക്കത്തറ (ക്ഷീര കർഷകൻ), മുഹമദ് യാസീൻ (ജിഎൽപിഎസ് കിഴക്കഞ്ചേരി വിദ്യാർഥി കർഷകൻ). ഷിബു (പ്രോത്സാഹന സമ്മാനം, തണ്ണിമത്തൻ കൃഷി) ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും കാർഷിക-സഹകരണ മേഖലയിലെ പ്രമുഖരും പങ്കെടുത്തു. കൃഷി ഓഫീസർ ഡോ. വന്ദന ജി. പൈ സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.ആർ. ശശിധരൻ നന്ദിയും പറഞ്ഞു.
വണ്ടാഴിയിൽ
വണ്ടാഴി പഞ്ചായത്തിന്റേയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റേയും നേതൃത്വത്തിൽ നടന്ന കർഷക ദിനാഘോഷ പരിപാടികൾ പഞ്ചായത്ത് പ്രസിഡന്റ് ശാരദ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
മുടപ്പല്ലൂർ പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ പരിപാടിയിൽ യോഗത്തിൽ വൈസ് പ്രസിഡന്റ് എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. കെ.ജി. എൽദോ, സി.വി. വേലുക്കുട്ടി, ഉഷ ഗോപിനാഥ്, കെ.കെ.ഷീജ, എൻ.എം. രാധാകൃഷ്ണൻ, പി. ശ്രീലത, സുബിത മുരളീധരൻ തുടങ്ങിയ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ പ്രസംഗിച്ചു. കൃഷി ഓഫീസർ റെജിൻ റാം സ്വാഗതവും സീനിയർ കൃഷി അസിസ്റ്റന്റ് ടി.വി. വിനീത് കൃഷ്ണൻ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിലെ 26 കർഷക പ്രമുഖരെ ചടങ്ങിൽ ആദരിച്ചു.
കണ്ണമ്പ്രയിൽ
പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷകദിനാഘോഷവും കർഷകരെ ആദരിക്കലും ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കണ്ണൻ ഉദ്ഘാടനം ചെയ്തു. കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പി. വിജയകുമാരി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ. അബ്ദുൾ ഷുക്കൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലളിത നാരായണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. പ്രസന്നകുമാരി, എ. ഉഷാകുമാരി, കണ്ണമ്പ്ര സഹകരണ സേവന ബാങ്ക് പ്രസിഡന്റ് എം. ചെന്താമരാക്ഷൻ, കാർഷിക വികസനസമിതി അംഗങ്ങളായ സി.പി. ചന്ദ്രൻ, കെ. നാരായണൻ, സി.പി. ശിവരാജൻ, കൃഷി ഓഫീസർ വി.കെ. ആരതികൃഷ്ണ, കൃഷി അസിസ്റ്റന്റ് കെ. വിവേക് പ്രസംഗിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള കർഷകരേയും വിദ്യാർഥി കർഷകരെയും ഉൾപ്പെടെ 15 പേരെ ചടങ്ങിൽ ആദരിച്ചു.
വടക്കഞ്ചേരിയിൽ
വടക്കഞ്ചേരി കൃഷിഭവന്റേയും പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടന്ന കർഷക ദിനാചരണ പരിപാടികൾ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. മഞ്ജുള അധ്യക്ഷത വഹിച്ചു.
തെരഞ്ഞെടുക്കപ്പെട്ട കർഷകരേയും കർഷക തൊഴിലാളിയെയും കുട്ടികർഷകനേയും യോഗത്തിൽ ആദരിച്ചു. ആലത്തൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.ആർ. കവിത പദ്ധതി വിശദീകരണം നടത്തി.
ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബികവല്ലി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐ. ഷംസുദീൻ, ഗ്രാമപഞ്ചായത്ത് മെംബർമാരായ സി. കണ്ണൻ, ഗംഗാധരൻ, കൃഷി വികസനസമിതി അംഗം എച്ച്. ഹനീഫ, സിഡിഎസ് ചെയർപേഴ്സൺ രമ ജയൻ, സഹകരണ ബാങ്ക് പ്രസിഡന്റ് റെജി കെ. മാത്യു, വടക്കഞ്ചേരി പാടശേഖരസമിതി സെക്രട്ടറി പി.കെ. മാധവൻ, പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ഉമ്മർ ഫാറൂഖ് പ്രസംഗിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ ദാവൂദ് സ്വാഗതവും കൃഷി അസിസ്റ്റന്റ് പി. പ്രവിത നന്ദിയും പറഞ്ഞു. സ്റ്റാൻഡിൽ നിന്നും ഘോഷയാത്രയായാണ് പരിപാടികൾ ആരംഭിച്ചത്.
പുതുക്കോട് ഗ്രാമപഞ്ചായത്ത്
പുതുക്കോട് പഞ്ചായത്തിന്റേയും കൃഷിഭവന്റേയും നേതൃത്വത്തിലുള്ള കർഷകദിനാഘോഷം പഞ്ചായത്ത് ഹാളിൽ നടത്തി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രത്നകുമാരി സുരേഷ് കർഷകദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. ഉദയൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ ആദരിച്ചു.
Palakkad
ചിറ്റൂർ: ഗോപാലപുരം- കൊഴിഞ്ഞാമ്പാറ അന്തർസംസ്ഥാനപാത നവീകരണം വൈകുന്നതിൽ ജനരോഷം ശക്തമാകുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഒന്‍പതുപേരാണ് റോഡപകടങ്ങളിൽ ജീവൻ വെടിഞ്ഞത്.
നീലംകാച്ചി വളവിൽ കഴിഞ്ഞാഴ്ച വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടിരുന്നു. അപകടങ്ങളും അപകടമരണങ്ങളും തുടർക്കഥയായിട്ടും റോഡ് പഴയപടി തന്നെ.
നിരവധി തവണ വിവിധ രാഷ്ട്രീയകക്ഷികളും പൊതുപ്രവർത്തകരും ഉപരോധസമരം ഉൾപ്പെടെ നടത്തിയിട്ടും അധികൃതർ കനിയുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
യാത്രക്കാരുടേയും പൊതുജനത്തിന്റേയും സമ്മർദത്തിനു വഴങ്ങി പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരണത്തിന് നടപടി സ്വീകരിച്ച് ടെൻഡർ നടപടികളും പൂർത്തിയായിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞും നവീകരണ പ്രവൃത്തികൾ തുടങ്ങിയിട്ടില്ല.
റോഡിലുടനീളമുള്ള അപായക്കുഴികളെങ്കിലും താത്കാലികമായി അറ്റകുറ്റപ്പണി നടത്തണമെന്നാണ് പൊതുജനാവശ്യം.
പാലക്കാട്- പൊള്ളാച്ചി അന്തർസംസ്ഥാന പാതയായതിനാൽ ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.
Malappuram
ആനക്കയം: ആനക്കയം പഞ്ചായത്ത് മൂന്നാം വാർഡിലെ കൂളിയോടൻമുക്ക് അങ്കണവാടിയിലേക്കുള്ള റോഡ് കാൽനടയാത്ര പോലും സാധിക്കാതെ ദുഷ്കരമായി. 2015 ഓഗസ്റ്റ് രണ്ടിന് ആരംഭിച്ച അങ്കണവാടിയിലേക്കുള്ള റോഡും ഇതേ ദിവസം തന്നെയാണ് ഉദ്ഘാടനം ചെയ്തത്. ഏറെ വൈകാതെ തകർന്ന റോഡ് മഴക്കാലമെത്തുന്നതോടെ നാലു മീറ്റർ വീതിയുള്ള ചളിക്കുളമാവുകയാണ്.
കുരുന്നുകളുമായി പോകുന്ന രക്ഷിതാക്കൾ പലപ്പോഴും തൊട്ടടുത്ത വീടുകളുടെ മുറ്റം വഴിയും സമീപത്തെ പറന്പിലൂടെയുമാണ് അങ്കണവാടിയിലേക്ക് എത്തുന്നത്. നൂറ്റന്പതു മീറ്ററോളം റോഡ് റിപ്പയർ ചെയ്യുന്ന പക്ഷം അങ്കണവാടിയിലേക്കുള്ള യാത്രാദുരിതത്തിന് അറുതിയാകുമെന്ന് പ്രദേശവാസിയായ കൂളിയോടൻ ഷറഫുദ്ദീൻ ബാഖവി പറയുന്നു.
വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗം പഞ്ചായത്ത് പ്രസിഡന്റായിട്ടും റോഡിന്റെ പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് 200 മീറ്റർ മാത്രം അകലത്തിലാണ് തകർന്ന ഈ റോഡ്. അങ്കണവാടി റോഡ് തകർച്ച കാരണം കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനുള്ള സാമഗ്രികൾ എത്തിക്കുന്നതിന് കഴിയുന്നില്ല. വിവിധ കുത്തിവയ്പുകൾക്കും മറ്റുമായി കുട്ടികൾക്കും ഗർഭിണികൾക്കും അങ്കണവാടിയിൽ എത്തുന്നതിനും റോഡിന്റെ ദുരവസ്ഥ പ്രയാസം സൃഷ്ടിക്കുന്നു.
ക്വാറി വേസ്റ്റിട്ടെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ ഗ്രാമസഭകളിലും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിരുന്നു. അങ്കണവാടിയിലെ വിദ്യാർഥിയായ സിദാൻ മാസങ്ങൾക്ക് മുന്‍പാണ് റോഡ് നന്നാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് പരാതി അയച്ചത്. എന്നാൽ നാളിതുവരെ മറുപടി ലഭിച്ചിട്ടില്ല.
റോഡ് റിപ്പയറിംഗിന് എട്ടുലക്ഷം രൂപ ചെലവു വരുമെന്നും ഇതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി രണ്ടു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സി. ബുഷ്റ പറഞ്ഞു. ടെൻഡർ കഴിയുന്നതോടെ മഴ മാറുകയും പ്രവൃത്തി ആരംഭിക്കുമെന്നും അവർ പറഞ്ഞു.
Malappuram
മഞ്ചേരി: കേര കർഷകർക്ക് ന്യായവും ലാഭകരവും ശാശ്വതവുമായ വരുമാനം ഉറപ്പുവരുത്തുവാൻ നാളികേരത്തിന് താങ്ങുവില നിശ്ചയിക്കണമെന്നും മതിയായ സംഭരണ കേന്ദ്രങ്ങൾ തുടങ്ങണമെന്നും സ്വതന്ത്ര കർഷകസംഘം നിയോജക മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
മുൻ സർക്കാർ ബാക്കിയാക്കിയ നെല്ലിന്റെ വില പൂർണമായും കൊടുത്ത് തീർത്തും റബറിന് ന്യായമായ താങ്ങുവില നിശ്ചയിച്ചും കർഷകരെ ചേർത്തു പിടിച്ച സംസ്ഥാന സർക്കാരിനെ യോഗം അഭിനന്ദിച്ചു. യോഗത്തിൽ മെഹ്ബൂബ് കുരിക്കൾ അധ്യക്ഷത വഹിച്ചു. എലന്പ്ര ബാപ്പുട്ടി, എം.പി.എ. ഇബ്രാഹിം കുരിക്കൾ, വി. മുഹമ്മദ്, അബ്ദുറഹിമാൻ മാന്പള്ളി, ടി.പി. ഇല്യാസ്, കെ.പി. ഷൗക്കത്തലി, ശ്രീദേവി പ്രാക്കുന്ന്, വി. ആയിഷമ്മു, പി. ഷജ് ല, പി.പി. സൈത്, സി.ടി. ഇബ്രാഹിം, അബ്ദുൾ കരീം, ടി. അബ്ദുഹാജി, ഉമ്മർ അന്പാട്ട്, എം.എ. റഫീക്ക് കുരിക്കൾ എന്നിവർ പ്രസംഗിച്ചു.
Malappuram
നിലന്പൂർ: നിലന്പൂർ - നായാടംപൊയിൽ മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്നു. മൈലാടി ഭാഗത്തെ സംരക്ഷണ ഭിത്തിയുടെ ഉയരം കുറവെന്നും പരാതി. നിലന്പൂർ-നായാടംപൊയിൽ മലയോര ഹൈവേയുടെ നിർമാണം രണ്ട് റീച്ചുകളായാണ് നടക്കുന്നത്. ഇതിൽ മൈലാടി മുതൽ മൂലേപ്പാടം വരെയുള്ള ഭാഗത്തെ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. മൈലാടി ഭാഗത്ത് ഹൈവേയുടെ ഭാഗമായി നിർമിക്കുന്ന സംരക്ഷണഭിത്തിക്ക് 40 സെന്റി മീറ്ററാണ് ഉയരം.
എസ്റ്റിമേറ്റ് തയാറാക്കുന്ന സമയത്ത് സംഭവിച്ച വീഴ്ചയാകും താഴ്ന്നുകിടക്കുന്ന ഈ ഭാഗത്തെ സംരക്ഷണ ഭിത്തിയുടെ ഉയരം 40 സെന്റിമീറ്ററിൽ ഒതുക്കിയത്. 2018ലും 2019ലും ഉണ്ടായ പ്രളയ സമയത്ത് വെള്ളം കയറി വാഹന ഗതാഗതം ദിവസങ്ങളോളം തടസപ്പെട്ട ഭാഗമാണിത്.
നിലന്പൂർ-ചാലിയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏക റോഡാണിത്. അതിനാൽ ഈ ഭാഗത്തെ സംരക്ഷണ ഭിത്തിക്ക് 100 സെന്റിമീറ്ററെങ്കിലും ഉയരം വേണമെന്നാണ് ആവശ്യം. ഏറനാട് മണ്ഡലത്തിന്റെ എംഎൽഎ എന്ന നിലയിൽ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ ഇടപെടൽ അനിവാര്യമാണ്.
അധികം വരുന്ന നിർമാണ ചെലവ് കരാറുകാരന് നൽകാൻ നടപടിയുണ്ടായാൽ ഈ ഭാഗത്ത് ഹൈവേയുടെ സംരക്ഷണ ഭിത്തിയുടെ ഉയരം 100 സെന്റിമീറ്ററാക്കാൻ കഴിയും. 112 കോടി രൂപ ചെലവഴിച്ചാണ് ഹൈവേ നിർമാണം നടക്കുന്നത്. മൈലാടി - മുതൽ മൂലേപ്പാടം വരെയുള്ള ഭാഗത്തെ പ്രവൃത്തിക്ക്
46 കോടിയും മൂലേപ്പാടം മുതൽ നായാടംപൊയിൽ വരെയുള്ള ഭാഗത്തെ നിർമാണത്തിന് 76 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. അതേസമയം മൂലേപ്പാടം മുതൽ നായാടംപൊയിൽ വരെയുള്ള ഭാഗത്തെ നിർമാണം ഇഴഞ്ഞാണ് നീങ്ങുന്നത്.
മൈലാടി മുതൽ മൂലേപ്പാടം വരെയുള്ള ഭാഗത്തിന്റെ നിർമാണം മേയ് മാസത്തിൽ കരാർ പ്രകാരം തീരേണ്ടതായിരുന്നു. എന്നാൽ പ്രവൃത്തി പൂർത്തികരിക്കാൻ ഇനിയും സമയമെടുക്കും. മൂലേപ്പാടം മുതൽ നായാടംപൊയിൽ വരെയുള്ള ഭാഗത്തെ നിർമാണം 2027 മാർച്ച് 31ന് തീരേണ്ടതാണ്. നിലവിലെ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ 2029വരെയെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കാം.
Malappuram
കരുവാരകുണ്ട്: നജാത്ത് കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എൻഎസ്എസ് യൂണിറ്റ് നിലന്പൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് കോളജിൽ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ. ഒ. അബ്ദുൾ ജലീൽ ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് കൗണ്‍സിലർ എ.പി. സജ്ന, പ്രോഗ്രാം ഓഫീസർ എം.കെ. ഹനീഫ, വോളണ്ടിയർ സെക്രട്ടറി ടി. റിസാൽ, എം. ഫാത്തിമ ഷഫ്ന തുടങ്ങിയവർ പ്രസംഗിച്ചു.
Malappuram
തേഞ്ഞിപ്പലം: പെന്‍ഷനേഴ്സ് ഫോറം കേരള കാലിക്കട്ട് സര്‍വകലാശാല യൂണിറ്റിന്റെ സാംസ്കാരിക വേദിയായ സംസ്കാരയുടെ നേതൃത്വത്തില്‍ എഴുത്തുകാരെ ആദരിച്ചു. കാലിക്കട്ട് സര്‍വകലാശാല ഇഎംഎസ് ചെയര്‍ ഹാളില്‍ നടന്ന ചടങ്ങ് കോഴിക്കോട് കോര്പറേഷന് മുന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
യുപിഎഫ്കെ യൂണിറ്റ് ട്രഷറര്‍ ഡോ. കെ.വി. മോഹനന് അധ്യക്ഷനായി. ഡോ. അനില്‍ വള്ളത്തോള്‍, ബിലു ബാലകൃഷ്ണന്, ഡോ. പി.കെ. ചന്ദ്രന്, വി. ധനിക്ലാല്, ഗോപിനാഥ്, എം.ബി. കുഞ്ഞികൃഷ്ണന്, ഡോ. പി. മുഹമ്മത് ഷാഫി, ഡോ. എ.ബി. മൊയ്തീന് കുട്ടി, ഡോ. പി. നാരായണന് നമ്പൂതിരി, നെല്‍സണ്‍ പുതിയേടത്ത്, ഇ.പി. പവിത്രന്, കെപിഎസ് പയ്യനെടി, ഡോ. സി. രാജേന്ദ്രന്, ഡോ. ആര്. സേതുനാഥ് എന്നിവരെയാണ് ആദരിച്ചത്.
Malappuram
മങ്കട: കേരളത്തിൽ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ഭരണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മങ്കടയിൽ കോണ്‍ഗ്രസ് ഭവന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂന്നുമാസം കൊണ്ട് സുപ്രധാനമായ തീരുമാനങ്ങൾ ഉണ്ടാക്കിയ സർക്കരാണിത്. ഇതിന്റെ ഗുണഫലം ആറുമാസം കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് ഉണ്ടാകും. വരാനിരിക്കുന്ന തലമുറയ്ക്ക് സുരക്ഷിതത്വത്തിനുള്ള ഭരണം കേരളത്തിലുണ്ടാകും.
മുതിർന്ന പൗരൻമാർക്ക് ഒരു ഡിപ്പാർട്ട്മെന്റ് ഉണ്ടാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറി. അവർക്കു വേണ്ടി പദ്ധതികളും നിയമനിർമാണങ്ങളും ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഐസിസി ട്രെയിനിംഗ് കോ- ഓഡിനേറ്റർ സമദ് മങ്കട, എംഎൽഎമാരായ ആരാടൻ ഷൗക്കത്ത്, വി.എസ്.ജോയ്, കെ.പി.നൗഷാദലി, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.ടി. അജയ് മോഹൻ, വി. ബാബുരാജ്, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.പി. അബ്ദുൾ മജീദ്, വി.എ.കരീം, ഡിസിസി സെക്രട്ടറി ടി.കെ. ശശീന്ദ്രൻ, മണ്ഡലം പ്രസിഡന്റ് സമദ് കൂട്ടിൽ, പി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
Malappuram
മാരിയമ്മന്‍ ക്ഷേത്രം
നിലമ്പൂര്‍: മാരിയമ്മന്‍ കോവില്‍ ദേവീക്ഷേത്രത്തില്‍ ഓണം ആഘോഷിച്ചു.
1500-ലധികം ഭക്ത ജനങ്ങള്‍ പങ്കെടുത്തു. ഓണസദ്യയില്‍ 14ലധികം വിഭവങ്ങളും പാലട പ്രഥമനും ഭക്തജനങ്ങള്‍ക്ക് ഓണസദ്യയായി വിളമ്പി. ക്ഷേത്രം മാതൃസമിതി അതി മനോഹരമായ പൂക്കളവും തീര്‍ത്തിരുന്നു.
ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ്് പി. രാമസ്വാമി, സെക്രട്ടറി എം.കെ. ബാലകൃഷ്ണന്, ഭരണ സമിതി അംഗങ്ങളായ കെ. കുശലന് , ടി.ജെ. ഗോപകുമാര്‍, കെ.എസ്്. ഉണ്ണികൃഷ്ണന്, സി. ഹരിദാസ്, മാതൃസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ഷീ ഹോസ്റ്റൽ
എടപ്പാള്‍: വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ ഓണാഘോഷവും വട്ടംകുളം ഗ്രാമപഞ്ചായത്ത് ഷീ ഹോസ്റ്റലിന്റെ തറക്കല്ലിടലും ഇന്നു നടക്കും. ഷീഹോസ്റ്റലിന്റെ തറക്കല്ലിടല്‍ മന്ത്രി കെ.എം. ഷാജി നിര്‍വഹിക്കും നൂറു ദിന കര്‍മ പരിപാടികളുടെ പ്രഖ്യാപനം അബ്ദുല്‍ സമദാനി സമദാനി എംപി നിര്‍വഹിക്കും.സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിയായി തെരഞ്ഞെടുത്ത ഷംന ഹംസ മുഖ്യ അതിഥിയാവും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. ഗായത്രി തുടങ്ങി നിരവധി ജനപ്രതിനിധികളും വിശിഷ്ട വ്യക്തിത്വങ്ങളും പരിപാടിയില്‍ പങ്കെടുക്കും.സാംസ്കാരിക ഘോഷയാത്രയോടു കൂടിയാണ് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാകുക. ഓണാഘോഷ പരിപാടികളുടെ ഭാഗമായി മെഡിക്കല്‍ കാമ്പ്,പൂക്കള മത്സരം,കിടപ്പിലായ രോഗികള്‍ക്ക് ഓണക്കിറ്റും ഓണപ്പുടവയും സമ്മാനിക്കുന്ന ചടങ്ങും വിവിധ കലാപരിപാടികളും നടക്കും.
വട്ടംകുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്് ഷാജിമോള്‍ പാലത്തിങ്ങല്‍, വൈസ് പ്രസിഡന്റ്് എം.എ. നജീബ്,സ്ഥിരം സമിതി അധ്യക്ഷരായ കഴുങ്കില്‍ മജീദ്, സുമതി, സുബിത പഞ്ചായത്ത് അംഗങ്ങളായ സുനിത, സിനി, അഹ്മദ് കുട്ടി, ചന്ദ്രബോസ്, ഗീത എന്നിവര്‍ പങ്കെടുത്തു.
പുൽവെട്ട ജിഎൽപി സ്കൂൾ
കരുവാരകുണ്ട്: പുൽവെട്ട ജിഎൽപി സ്കൂളിൽ വിദ്യാർഥികൾ ഇത്തവണ പൂക്കളമൊരുക്കിയത് സ്വന്തമായി വിളയിച്ച ചെണ്ടുമല്ലിപ്പൂക്കൾ ഉപയോഗിച്ച്. ജൂണ്‍ അഞ്ചിന് പരിസ്ഥിതിദിനത്തിൽ സ്കൂളിൽ കുട്ടികൾ നട്ട ചെണ്ടുമല്ലിയിൽ പൂവിട്ട പൂക്കളാണ് ഇത്തവണ ഓണാഘോഷത്തിന് പൂക്കളത്തിൽ ഉപയോഗിച്ചത്. വിപുലമായി നടന്ന ആഘോഷ പരിപാടിയിൽ സദ്യ, പൂക്കളം, ഓണക്കളികൾ തുടങ്ങിയവ നടന്നു.
പ്രധാനാധ്യാപകൻ ബി.പി. പ്രകാശൻ, എം.എസ്. സോണിയ, കെ. റഹ്മത്ത്, പി.കെ. മുജീബ് റഹ്മാൻ, പിടിഎ പ്രസിഡന്റ് പി. ജാഫർ, എസ്എംസി ചെയർമാൻ പി. അഷ്റഫ്, എംടിഎ പ്രസിഡന്റ് ഫസീല, വി. സബ്ന, സബാന, രഞ്ജിത, സിത്താര, കെ. വിലാസിനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മുണ്ടേരി സ്കൂൾ
എടക്കര: മുണ്ടേരി ഗവണ്മെന്റ് ഹൈസ്കൂളിൽ ഓണാഘോഷം പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുന്നീസ ഉദ്്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സൈതലവി വരിക്കോടൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ. അബ്ദുൾ അസീസ്, ചെയർമാൻ ഷെമീർബാബു മണ്ണേത്ത്, പിടിഎ വൈസ് പ്രസിഡന്റ് നൗഫൽ ചങ്ങരായി, സീനിയർ അസിസ്റ്റന്റ് എം.എ. അനുപേഷ്, സ്റ്റാഫ് സെക്രട്ടറി ബിന്ദു ജോണ്‍ എന്നിവർ പ്രസംഗിച്ചു.
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ഫ്രണ്ട്സ് അറ്റ് ഹോം പദ്ധതിയുടെ ഭാഗമായി അപ്പൻകാപ്പ് ഉന്നതിയിലെയും മറ്റും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾക്കും ഓണക്കോടിയും മധുര പലഹാരങ്ങളും നൽകി. അധ്യാപകരായ പി.ബി. ശ്രീജ, കെ.എസ്. രാഗേഷ്, വി.യു. ആര്യ, സി.കെ. ഷമീമ, എം. റംസീന, കൃപമോൾ മാത്യു, അഖിൽ, കെ.വി. വിപിൻ, കെ. തസ്നി എന്നിവർ നേതൃത്വം നൽകി.
Malappuram
മലപ്പുറം: ഓണക്കാലത്ത് പൊതുജനങ്ങൾക്ക് ഗുണമേൻമയുള്ള പഴങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയിൽ ലഭ്യമാക്കാനും കർഷകർക്ക് അർഹമായ
വില ഉറപ്പാക്കാനുമായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ 153 കർഷക ചന്തകൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ 108 കൃഷിഭവനുകൾ, വിഎഫ്പിസികെ (10 എണ്ണം), ഹോർട്ടികോർപ്പ് (35 എണ്ണം) എന്നിവയുടെ കീഴിലാണ് ചന്തകൾ പ്രവർത്തിക്കുക.
കൃഷിഭവനുകളുടെ നേതൃത്വത്തിലുള്ള വിപണികൾ ഇന്നു മുതൽ 25 വരെയായിരിക്കും പ്രവർത്തിക്കുക. പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ ഉയർന്ന തുക നൽകിയാണ് കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ നേരിട്ട് സംഭരിക്കുന്നത്. പൊതുജനങ്ങൾക്ക് വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഇവ ലഭ്യമാക്കും. നാടൻ പച്ചക്കറികൾ, പഴവർഗങ്ങൾ, ജൈവ ഉത്പന്നങ്ങൾ, മൂല്യവർധിത കാർഷിക വിഭവങ്ങൾ, കേരളാഗ്രോ ബ്രാൻഡ് ഉത്പന്നങ്ങൾ എന്നിവയും ഈ കർഷക ചന്തകളിൽ വിൽപനക്കെത്തിക്കും.
മോഡല്‍ കുടുംബശ്രീയുടെ ഓണച്ചന്ത തുടങ്ങി
നിലമ്പൂര്‍: നഗരസഭയിലെ മോഡല്‍ കുടുംബശ്രീയുടെ ഓണചന്ത തുടങ്ങി. നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് പ്രസിഡന്റ് സാലി ബിജു അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്‍ മുസ്തഫ കളത്തുംപടിക്കല്‍ ആദ്യവില്പന മെമ്പര്‍ സെക്രട്ടറി വിനോദിന് നല്കി നിര്‍വഹിച്ചു.സ്ഥിരംസമിതി അധ്യക്ഷന്‍ മേരീസ് ഷിബു, കൗണ്‍സിലര്‍മാരായ ഫ്രാന്‍സിസ് അമ്പലത്തിങ്ങല്‍, ഷെഫീഖ് മണലാടി, പി.വി. റുബീന, സിഡിഎസ് വൈസ് പ്രസിഡന്റ്് സാജിത, അംഗങ്ങളായ നിഷ, കെ. ആമിന, വി. നിഷിദ തുടങ്ങിയവര്‍ പങ്കെടുത്തു.
Malappuram
എടപ്പാള്‍: കേരളത്തില്‍ എടപ്പാളിന് മാത്രം സ്വന്തമായ പൂരാട വാണിഭത്തിന് കാഴ്ചക്കുലകളും ദീപക്കാഴ്ചകളുമായി വര്‍ണാഭമായ തുടക്കം. പ്രാദേശിക തനിമയും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ എടപ്പാള്‍ പൂരാടവാണിഭം 25 വരെ നീണ്ടുനില്‍ക്കും.
എടപ്പാള്‍ ഗ്രാമപഞ്ചായത്ത്, വ്യാപാരികള്‍, വിവിധ ക്ലബ്ബുകള്‍ എന്നിവരുടെ നേതൃത്വത്തില്‍ അത്തം ദിനത്തില്‍ ആരംഭിച്ച വിപുലമായ ആഘോഷങ്ങള്‍ ഉത്രാട ദിനം വരെയാണ്. പഞ്ചായത്ത് ഓഫീസിന് മുന്നിലൊരുക്കിയ കൂറ്റന്‍ പൂക്കളത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞത്.
ആദ്യകാലത്തെ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ നിന്ന് മാറിയെങ്കിലും പാരമ്പര്യ കര്‍ഷക വിഭവങ്ങളുടെ സാന്നിധ്യമാണ് പൂരാടവാണിഭത്തിന്റെ പ്രധാന സവിശേഷത. കാഴ്ചക്കുലകളുടെ ലേലമാണ് മേളയുടെ പ്രധാന ആകര്‍ഷണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കര്‍ഷക ദിനാചരണം, കലാപരിപാടികള്‍, പൂക്കളമത്സരം, ദീപാലങ്കാരം, ഓണചന്ത, വര്‍ണ്ണാഭമായ ഘോഷയാത്ര എന്നിവ നടക്കും.
പൂരാട ദിനത്തില്‍ സാംസ്കാരിക സമ്മേളനം, കളരിപ്പയറ്റ്, ഹാസ്യസഭ, ഗാനമേള എന്നിവയും പരസ്യ കലാവേദി ഒരുക്കുന്ന കൂറ്റന്‍ കാഴ്ചക്കുലയും തുമ്പിയും പൂവട്ടിയും വേദിയില്‍ വിസ്മയമൊരുക്കും.
സാംസ്കാരിക സമ്മേളനം മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. വി.എസ്. ജോയ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്. ഗായത്രി, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു തുടങ്ങിയ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പഴമയുടെ ഓര്മ പുതുക്കി 25-ന് ഓണചന്തയോടെയാണ് വാണിഭം സമാപിക്കുക.
Malappuram
ടക്കര: വഴിക്കടവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സിഡിഎസ് ഓണചന്തയ്ക്ക് തുടക്കം. രണ്ടിടങ്ങളിലായി നടക്കുന്ന ചന്ത ആറ് ദിവസം നീണ്ടുനില്‍ക്കും. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് റംലത്ത് നെയ്തക്കോടന്‍ ഉദ്ഘാടനം ചെയ്തു.
സിഡിഎസ് പ്രസിഡന്റ്് എലിസബത്ത് മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഉഷ മേല്‍മറ്റം ആദ്യവില്പന നിര്‍വഹിച്ചു. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ സക്കീന അഷറഫ്, കൃഷി ഓഫീസര്‍ നിഥിന്, പഞ്ചായത്തംഗങ്ങളായ അബ്ബാസ്, മുഹമ്മദ് ആലങ്ങാടന്‍, ഫൗസിയ മാങ്കായി, ഗോപി, ശ്രുതി, പ്രസീന ഷാഹിമ, അന്നമ്മ, സിഡിഎസ് അംഗങ്ങള്‍, ഐഎഫ്സി ആങ്കര്‍, സീനിയര്‍ സിആര്‍പി, അഗ്രി. സിആര്‍പി, എംഇസി ജെസീന എന്നിവര്‍ പ്രസംഗിച്ചു.
Malappuram
ഏലംകുളം: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ പുരോഗതിക്കും വ്യക്തമായ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞതായി മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. കൃഷ്ണപിള്ള ദിനത്തോടനുബന്ധിച്ച് ഏലംകുളം ഇഎംഎസ് സ്മാരകത്തില്‍ സംഘടിപ്പിച്ച കമ്യൂണിസ്റ്റ് സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന നേതാക്കളായ പി.പി. വാസുദേവന്‍, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. രമേശന്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.എ. അജയകുമാര്‍, ഇ. രാജേഷ്, വി. മോഹന്‍, പി. ഹസന്, രാമകൃഷ്ണന്, ഏലംകുളം ലോക്കല്‍ സെക്രട്ടറി എം. സോമസുന്ദരന്‍, എന്‍.പി. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. വിശ്രമജീവിതം നയിക്കുന്ന മുതിര്‍ന്ന നേതാവ് എം.എം. അഷ്ടമൂര്‍ത്തി സമ്മേളന സ്ഥലത്തെത്തി അഭിവാദ്യം അര്‍പ്പിച്ചു.
Malappuram
മലപ്പുറം: താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതക കേസില്‍ നിര്‍ണായകമായ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കേസില്‍ സമഗ്രമായ പുനരന്വേഷണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.
സിബിഐ സമര്‍പ്പിച്ച കുറ്റപത്രം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലാണ് തയ്യാറാക്കിയതെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. പ്രതികളെ സാക്ഷികളാക്കി മാറ്റുകയും താരതമ്യേന ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തുകയും ചെയ്ത നടപടി ഈ സംശയം കൂടുതല്‍ ബലപ്പെടുത്തുകയാണ്.
പൊലീസ് ഉയര്‍ത്തിയ കള്ളക്കഥകള്‍ക്ക് അനുസരിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കുന്നത് സിബിഐയുടെ വിശ്വാസ്യത തന്നെ തകര്‍ക്കുന്ന നടപടിയാണ്. താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
നിലവിലെ കോടതി നടപടികള്‍ നിര്‍ത്തിവച്ച് കേസില്‍ ശക്തവും നിഷ്പക്ഷവുമായ പുനരന്വേഷണം നടത്തണം.
താമിര്‍ ജിഫ്രിയുടെ കുടുംബവും സമരസമിതിയും നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് നേതാക്കള്‍ താമിര്‍ ജിഫ്രിയുടെ വീട് സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം, ജില്ലാ കമ്മിറ്റി അംഗം സൈതലവി കാട്ടേരി, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് സാബിര്‍ കൊടിഞ്ഞി എന്നിവരാണ് കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്.
Malappuram
നിലമ്പൂര്‍: അനുയാത്ര അസിസ്റ്റഡ് ലിവിംഗ് ഹോമിന് കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. സ്ഥലം പഞ്ചായത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ട് രണ്ടു വര്‍ഷം പിന്നിട്ട സാഹചര്യത്തിലാണ് തുടര്‍ നടപടികളാകുന്നത്. അനുയാത്രാ ലിവിങ് ഹോം. വാടക കെട്ടിടത്തില്‍നിന്ന് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ബിരിയാണി ചലഞ്ചില്‍ ശേഖരിച്ച തുക ഉള്‍പ്പെടെ 50 ലക്ഷം രൂപ നല്‍കിയാണ് സ്ഥലം വാങ്ങി നല്‍കിയത്. ചാലിയാര്‍ പഞ്ചായത്തില്‍ അനുയാത്ര അസിസ്റ്റഡ് ലിവിംഗ് ഹോമിന് വേണ്ടിയുള്ള കെട്ടിട നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോടെ ഭിന്നശേഷി സൗഹൃദ സംരംഭമായി നടത്തുന്ന പദ്ധതിയാണിത്. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ വാങ്ങിയ 75 സെന്റ് സ്ഥലത്ത് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരുന്നില്ല.
സൗകര്യം ഒരുക്കാന്‍ മന്ത്രിയും സ്ഥലം എംഎല്‍എ യുമായ പി.കെ. ബഷീറിന്റെ നിര്‍ദേശ പ്രകാരമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നുള്ള ഉദ്യോഗസ്ഥ സംഘം എത്തിയത്.
അനുയാത്ര ലിവിംഗ് ഹോമിന് സ്വന്തമായി സ്ഥലവും കെട്ടിടവും എന്ന ലക്ഷ്യവുമായി എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കൻഡറി സ്കൂള്‍ സുവര്‍ണജൂബിലിയിലാണ് പിടിഎ രംഗത്തുവന്നത്. നാട് നാട്ടുകാര്‍ ഒന്നിച്ച് അണിനിരന്നതോടെ 50 സെന്റ്് സ്ഥലം എന്നത് 75 സെന്ററിലേക്കെത്തി.
നിലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്. ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ്് അനുശ്രീ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ തോണിയില്‍ സുരേഷ്, പി.ടി. ഉസ്മാന്, ജലീല്‍ കോട്ടയില്‍, എം.അബ്ദള്‍ റഷീദ്, വി.സി. മാത്യു, നാലകത്ത് ഹൈദരലി, പഞ്ചായത്ത് സെക്രട്ടറി സുനിത, ഭരണസമിതി അംഗങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
Malappuram
എടക്കര: ചുങ്കത്തറയില്‍ നിര്‍മാണത്തിലിരുന്ന കല്യാണ മണ്ഡപം തീപിടിച്ച് നശിച്ചു. നിലമ്പൂര്‍ വല്ലപ്പുഴ കിണറ്റിങ്ങല്‍ ജോണ്‍ മാത്യുവിന്റെ ഉടമസ്ഥതയില്‍ മാമ്പെയിലിലുള്ള കല്യാണ മണ്ഡപം കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്.
ഇന്നലെ വൈകീട്ട് 5.30ഓടെയായിരുന്നു തീപിടുത്തം. ഞായറാഴ്ച്ച ഒരു കല്യാണമുള്ളതിനാല് തിരക്കിട്ട് ഇന്‍ഡസ്ട്രിയല്‍ പ്രവൃത്തികള്‍ നടത്തുന്നതിനിടെ തീപിടുത്തമുണ്ടാകുകയായിരുന്നു.
നിലമ്പൂര്‍ അഗ്നിരക്ഷാസേന സ്റ്റേഷന് ഓഫീസര്‍ ബാബുരാജിന്റെയും അസിസ്റ്റന്റ്് സ്റ്റേഷന് ഓഫീസര്‍ യൂസഫലിയുടെയും നേത്യത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ എത്തിയാണ് തീയണച്ചത്.
അഗ്നി രക്ഷാ സേനാംഗങ്ങളായ കെ.പി. സുനില്‍ കുമാര്‍, ടി.കെ. നിഷാന്ത്, കെ. മനേഷ്, പി. ഇല്ല്യാസ്, വിപിന്‍, ഹോം ഗാര്‍ഡുമാരായ പി. അജിത്ത്, ചാക്കോ, ഡ്രൈവര്‍മാരായ വിമല്‍, ഷാഫി എന്നിവരാണ് തീഅണച്ചത്.
Malappuram
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ടൗണില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണുന്നതിനായി മങ്കട എംഎല്‍എ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ വിനയ് ഗോയലിന്റെ ചേമ്പറില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി രാവിലെ 8:30 മുതല്‍ 10 വരെയും വൈകീട്ട് 3:30 മുതല്‍ അഞ്ച് വരെയും ഹെവി വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും ബസ് സ്റ്റോപ്പുകള്‍ പുനക്രമീകരിക്കാനും തീരുമാനമായി.
അനധികൃത പാര്‍ക്കിംഗ് തടഞ്ഞ് വരി തെറ്റിച്ചുവരുന്ന വാഹനങ്ങളില്‍നിന്ന് പിഴ ഈടാക്കും. ട്രാഫിക് നിയന്ത്രണത്തിന് കൂടുതല്‍ പൊലീസുകാരെ നിയോഗിക്കാനും കളക്ടര്‍ നിര്‍ദേശം നല്കി.
കൂടാതെ, ദേശീയപാതയിലെയും മേല്‍പ്പാലത്തിലെയും കുഴികള്‍ അടയ്ക്കാന്‍ എന്‍എച്ച് എക്സിക്യൂട്ടീവ് എന്‍ജിനിയറോട് ആവശ്യപ്പെടുകയും നടപ്പാക്കിയ പരിഷ്കാരങ്ങളുടെ പുരോഗതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ചെയ്യാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.യോഗത്തില്‍ അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്് ഷബീര്‍ കറുമുക്കില്‍, പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി.എം. ഗോപകുമാര്‍, ജോയിന്റ്് ആര്‍ടിഒ പി.കെ.പദ്മകുമാര്‍, സിഐ സുമേഷ് സുധാകരന്, എന്‍എച്ച് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ടി.കെ.ഷിബുജാന്‍, നഗരസഭാ സെക്രട്ടറി ലാല്‍കുമാര്‍, ട്രാഫിക് എസ്ഐ വി.എ. കബീര്‍, എംവിഐ ജെ. രാജേഷ്, എഇ ഇന്‍സാഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Malappuram
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ കിടപ്പിലായ രോഗികള്‍ക്ക് ബ്ലാങ്കറ്റുകള്‍ വിതരണം ചെയ്ത് അമരമ്പലം പഞ്ചായത്ത് മുസ്ലിം ലീഗ് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍. ലീഗ് ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ്് കുണ്ടില്‍ മജീദ് അധ്യക്ഷത വഹിച്ചു.
ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇസ്മായില്‍ മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അഷ്റഫ് മുണ്ടശേരി പദ്ധതി വിശദീകരിച്ചു. അമരമ്പലം ഗ്രാമപഞ്ചായത്ത് പരിധിയിലെ പാലിയേറ്റീവില്‍ രജിസ്റ്റര്‍ ചെയ്ത 300-ലധികം കിടപ്പിലായ രോഗികള്‍ക്കാണ് ബ്ലാങ്കറ്റുകള്‍ വിതരണം ചെയ്തത്.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍, കാളികാവ് ബ്ലോക്ക് പ്രസിഡന്റ്് വി.പി. ജസീറ, വൈസ് പ്രസിഡന്റ്് കേമ്പില്‍ രവി, ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടന്‍, അമരമ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് നൊട്ടത്ത് മുഹമ്മദ്, റിലീഫ് സെല്‍ കണ്‍വീനര്‍ മുഹമ്മദ് കോയ തങ്ങള്‍, കോ ഓര്‍ഡിനേറ്റര്‍ ഫവാസ് ചുള്ളിയോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Malappuram
നിലമ്പൂര്‍: റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധിക മരിച്ചു. വീട്ടിച്ചാല്‍ ചിറക്കല്‍ ഖദീജയാണ് (85) മരിച്ചത്. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വട്ടപ്പാടത്ത് റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെയാണ് രാവിലെ 9.30-ഓടെയാണ് അപകടം.
റെയില്‍പാളത്തിന് മറുവശത്തുള്ള മകളുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഷൊര്‍ണൂരില്‍ നിന്ന് നിലമ്പൂരിലേക്ക് വരികയായിരുന്ന ട്രെയിനാണ് ഖദീജയെ ഇടിച്ചുതെറിപ്പിച്ചത്. ഭര്‍ത്താവ്: പരേതനായ ചിറക്കല്‍ അലവി. മക്കള്‍: മുഹമ്മദ്, ജമീല, അഷ്റഫ്, മുഹമ്മദലി, സീനത്ത്, അസൈനാര്‍, നബീസ, സാജിത. മരുമക്കള്‍: ആമിനകുട്ടി, റംലത്ത്, ബജീന, മുഹമ്മദ്, റബീഹ, മുജീബ്, ഷരീഫ്, പരേതനായ കുഞ്ഞുമുഹമ്മദ്.
Malappuram
മക്കരപ്പറമ്പ: പൂക്കളുടെ വില കുതിച്ചുയരുമ്പോഴും ഓണാഘോഷത്തിന്റെ മാറ്റുകുറയരുതെന്ന സന്ദേശവുമായി മരപ്പൊടിയില്‍ പൂക്കളമൊരുക്കി വേറിട്ട മാതൃക തീര്‍ത്ത് മക്കരപ്പറമ്പ ഗൈന്‍ അക്കാദമിയിലെ വിദ്യാര്‍ഥികള്‍. കേരള സ്റ്റേറ്റ് റൂട്രോണിക്സ് പഠനകേന്ദ്രമായ അക്കാദമി ആറങ്ങോട്ട് ശിവക്ഷേത്രം ഊട്ടുപുരയില്‍ സംഘടിപ്പിച്ച വൈബ് ഓണം ആഘോഷത്തിലാണ് പ്രകൃതിസൗഹൃദ പൂക്കളം പ്രധാന ആകര്‍ഷണമായത്.
ഓണവിപണിയില്‍ പൂവില വര്‍ധിച്ച സാഹചര്യത്തിലാണ് പരമ്പരാഗത രീതിക്ക് പകരം മരപ്പൊടി ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ പൂക്കളം തീര്‍ത്തത്. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഫൗസിയ പെരുമ്പള്ളി മുഖ്യാതിഥിയായി.
പഞ്ചായത്ത് അംഗം സുഹറാബി കാവുങ്ങല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ്് അക്രം ചൂണ്ടയില്‍, മണ്ഡലം സെക്രട്ടറി മുല്ലപ്പള്ളി അനീസുദ്ദീന്‍, ഗവണ്‍മെന്റ്് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അബ്ബാസ് കുറ്റിപ്പുളിയന്, അക്കാദമി ഡയറക്ടര്‍മാരായ ഷബ്ന തുളുവത്ത്, ആദില്‍ തുളുവത്ത് എന്നിവര്‍ പ്രസംഗിച്ചു.
Malappuram
പെരിന്തല്‍മണ്ണ: എംഇഎസിന്റെ 60-ാം വാര്‍ഷിക സമാപന സമ്മേളനത്തോടനുബന്ധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓണാഘോഷം. 4000-ത്തോളം പേര്‍ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും വിളമ്പി. ആഘോഷത്തില്‍ ഡോക്ടര്‍മാരും ജീവനക്കാരും പങ്കെടുത്തു. എംഇഎസ് എഎംഎസ് ഡയറക്ടര്‍ ഡോ. പി.എ. ഫസല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.
എംഇഎസ് എഎംഎസ് ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഹമീദ് ഫസല്‍, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്, എംപി സി. ഹരിദാസ്, എഴുത്തുകാരന് അജിത് കോളാടി, ദാറുല്‍ ഉലൂം അറബിക് കോളജ്, വാഴക്കാട് പ്രിന്‍സിപ്പല്‍ ഐ.പി. അബ്ദുല്‍ സലാം, ഡെപ്യൂട്ടി രജിസ്ട്രാര്‍ ഡോ. അലി റിഷാദ്, ജോയിന്റ്് സ്റ്റാഫ് അഡൈ്വസര്‍ ഡോ. അസീഫ് അലി ഉസ്മാന്,എംഇഎസ് ജില്ലാ പ്രസിഡന്റ്് ഹുസൈന് കോയ തങ്ങള്‍ തുടങ്ങിയവര്‍ ഓണാശംസകള്‍ നേര്‍ന്നു. പൂക്കളങ്ങളും വര്‍ണാഭമായ അലങ്കാരങ്ങളും വിവിധ കലാപരിപാടികളും ഓണാഘോഷത്തിന് കൂടുതല്‍ മിഴിവേകി.
Malappuram
പുഴക്കാട്ടിരി: പ്രതിസന്ധികള്‍ എത്രയേറെ വന്നാലും മണ്ണിനോടുള്ള സ്നേഹത്തിന് അതിരുകളില്ലെന്ന് തെളിയിക്കുകയാണ് പുഴക്കാട്ടിരിയിലെ കര്‍ഷകര്‍.
കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന പാലക്കോടന്‍ മുബിയും കക്കോളില്‍ അസീസുമാണ് പച്ചക്കറിക്കൊപ്പം പൂകൃഷിയിലും വേറിട്ട മാതൃക തീര്‍ക്കുന്നത്.
ഓണം വിപണി ലക്ഷ്യമിട്ട് തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് ഇരുവരും ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്. കോവിഡ്, പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രതിസന്ധികള്‍ മുന്‍വര്‍ഷങ്ങളില്‍ വിളവിനെയും വിപണനത്തെയും ബാധിച്ചെങ്കിലും പൂകൃഷി ഉപേക്ഷിക്കാന്‍ ഇവര്‍ തയാറായില്ല. ഇത്തവണ മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെണ്ടുമല്ലികള്‍ പാടത്ത് നിറഞ്ഞുപൂത്തുലഞ്ഞത് മികച്ച വിളവിന്റെ പ്രതീക്ഷ നല്കുന്നു.
വളരെയേറെ ശ്രദ്ധയും അധ്വാനവും നല്‍കിയാണ് ഓരോ ചെടിയെയും പരിപാലിച്ചതെന്ന് മുബിയും അസീസും പറഞ്ഞു. കൃഷിയോടുള്ള അടങ്ങാത്ത ഇഷ്ടവും നാട്ടുകാരുടെ പിന്തുണയുമാണ് തങ്ങള്‍ക്ക് പ്രചോദനം. പ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിച്ച് ഓണത്തിന്റെ വരവറിയിക്കുന്ന ഈ ചെണ്ടുമല്ലിപ്പാടം കര്‍ഷകരുടെ അതിജീവനത്തിന്റെ മനോഹര അടയാളമായി മാറുകയാണ്.
Malappuram
തോട്ടുമുക്കം: മാതൃവേദി തോട്ടുമുക്കം മേഖലയുടെ ആഭിമുഖ്യത്തിൽ ഓണഘോഷം നടത്തി. തോട്ടുമുക്കം പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ മേഖലയിലെ പതിനൊന്ന് ഇടവകയിൽനിന്നുള്ള അമ്മമാർ പങ്കെടുത്തു. വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയോടുമൊപ്പം വ്യത്യസ്തമായ ഒരുവചന പൂക്കളവും അമ്മമാർ ഒരുക്കിയിരുന്നു.
നാനൂറിലേറെ ബൈബിൾ വചനങ്ങൾ വിവിധ ഡിസൈൻകളിൽ എഴുതിയാണ് പൂക്കളം ഒരുക്കിയത്. മേഖലാ ഡയറക്ടർ ഫാ. പ്രിൻസ് പന്നിക്കോട്ട്, അനിമേറ്റർ സിസ്റ്റർ ജ്യോതി മരിയ സിഎംസി, മേഖലാ പ്രസിഡന്റ് ബിന്ദു ആന്റോ ഉണ്ണിക്കുന്നേൽ, സെക്രട്ടറി റോസിലി കോയിക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Malappuram
മലപ്പുറം: ഓണാവധിക്കാലത്ത് സഞ്ചാരികളെ വേറിട്ട അനുഭവങ്ങളോടെ വരവേല്‍ക്കാന്‍ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ സജ്ജം. മലയോര സൗന്ദര്യവും തീരദേശ ദൃശ്യങ്ങളും ഒരുപോലെ സമ്മേളിക്കുന്ന ജില്ലയില്‍ ഇത്തവണ കൂടുതൽ വിനോദസഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്.
കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓണാവധി ആഘോഷിക്കാന്‍ തക്ക മുന്നൊരുക്കങ്ങളാണ് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം നടത്തിയിട്ടുള്ളത്. പാര്‍ക്കുകളുടെ നവീകരണം, സുരക്ഷാ ക്രമീകരണങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവ പൂര്‍ത്തിയാക്കി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും തദ്ദേശ സ്ഥാപനങ്ങളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മലപ്പുറം നഗരമധ്യത്തിലെ കോട്ടക്കുന്ന് വിനോദസഞ്ചാര കേന്ദ്രത്തില്‍ കുട്ടികളുടെ പാര്‍ക്ക്, വാട്ടര്‍ പാര്‍ക്ക്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ എന്നിവ ഓണത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങളോടെ പ്രവര്‍ത്തിക്കും.
അരിമ്പ്ര മിനി ഊട്ടിയിലും കൊടികുത്തിമലയിലും സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. സമുദ്രനിരപ്പില്‍നിന്ന് ആയിരത്തിലധികം അടി ഉയരത്തിലുള്ള മിനി ഊട്ടിയും മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമലയും മഞ്ഞുമൂടിയ മലനിരകളുടെ ഭംഗി ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികളാല്‍ സജീവമാകും.
നിലമ്പൂര്‍ തേക്ക് മ്യൂസിയവും ആഡ്യന്‍പാറയും വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന മേഖലകളാണ്. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, വനാന്തരീക്ഷത്തിലെ ആഡ്യന്‍പാറ, കേരളംകുണ്ട് വെള്ളച്ചാട്ടങ്ങള്‍ എന്നിവ പ്രകൃതി സ്നേഹികള്‍ക്ക് മികച്ച അനുഭവമേകും.
കായലും കടലും ചേരുന്ന മനോഹരമായ കടലുണ്ടി പക്ഷിസങ്കേതം, പൊന്നാനി പടുതാഴം പടിഞ്ഞാറെക്കര ബീച്ചുകള്‍ എന്നിവ സൂര്യാസ്തമയം കാണാനെത്തുന്നവര്‍ക്കായി ഒരുങ്ങിയിട്ടുണ്ട്. താനൂര്‍ തൂവല്‍തീരം പാര്‍ക്കിലും വലിയ തോതിലുള്ള വിനോദസഞ്ചാരികള്‍ ഇത്തവണ എത്തുമെന്ന് തന്നെയാണ് കണക്കുകൂട്ടല്‍. ഇതിനെല്ലാം പുറമേ സ്വകാര്യ അമ്യൂസ്മെന്റ് പാര്‍ക്കുകളിലും ഓണാവധിക്കാലത്ത് തിരക്കേറും.
Malappuram
പൂക്കോട്ടുംപാടം: അമരമ്പലം അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ്് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കന്നുകുട്ടി പരിപാലന വായ്പ വിതരണം ചെയ്തു.
സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കുന്നതിന് ആരംഭിച്ച പദ്ധതിയാണ് കന്നുകുട്ടി പരിപാലന പദ്ധതി. ഒരു വര്‍ഷ കാലാവധിയുള്ള പ്രത്യേക കാര്‍ഷികേതര വായ്പാ സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സംഘം പ്രസിഡന്റ്് വി. കെ. അനന്തകൃഷ്ണന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.കെ. ബീന, എം അബ്ദുല്‍ നസീര്‍, ഖദീജ റസാഖ്, ഭരണസമിതി അംഗങ്ങളായ കെ.ടി. ചേക്കുണ്ണി, അബ്ദുല്‍ ഹമീദ് , കെ.എം. റിനോ, കെ. വി. കൃഷ്ണകുമാര്‍ സംഘം സെക്രട്ടറി പി.കെ. വിവേക്, വൈസ് പ്രസിഡന്റ്് എം.പി. മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു.
Malappuram
എടക്കര: മൂത്തേടം കാരപ്പുറം സ്വദേശിയുടെ മാരുതി സിഫ്റ്റ് കാര്‍ വില്പന നടത്താമെന്ന് ഫോണിലൂടെ പറഞ്ഞു വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി കാര്‍ കൊണ്ടുപോവുകയും പണമോ കാറോ തിരിച്ചു നല്‍കാതെ വഞ്ചിക്കുകയും ചെയ്ത കേസിലെ പ്രതിയെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തു.
അര്ഷദ്ബാബുവിനെയാണ് (30) വിചാരണ നടപടികള്‍ക്ക് വിധേയനാകാതെ ഒളിവില്‍ കഴിഞ്ഞു വരവെ എടക്കര പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. 2023-ലാണ് കേസിനാസ്പദമായ സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Malappuram
നിലന്പൂർ: നിലന്പൂർ നഗരസഭ ശേഖരിച്ച മാലിന്യങ്ങൾ മിനി ബൈപാസ് റോഡരികിൽ കൂന്പാരമായി കിടക്കുന്നു. യാത്രക്കാർ ദുർഗന്ധം സഹിച്ച് യാത്ര ചെയ്യേണ്ട അവസ്ഥ. നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്റെ അനാസ്ഥ മൂലം നാട്ടുകാർ ദുരിതമനുഭവിക്കുകയാണ്.
നിലന്പൂർ ബസ് സ്റ്റാൻഡിനോടു ചേർന്ന് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ പ്രതിഷേധങ്ങളെത്തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. ഈ മാലിന്യങ്ങളാണ് മിനി ബൈപാസ് റോഡരികിലും മിൽമ കെട്ടിടത്തിന് സമീപത്തുമായി കൂട്ടിയിട്ടിരിക്കുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും മാലിന്യങ്ങൾ ഇവിടെനിന്ന് നഗരസഭ നീക്കം ചെയ്തിട്ടില്ല.
പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ പിഴ ഉൾപ്പെടെ ചുമത്തുന്ന നഗരസഭയുടെ ആരോഗ്യവിഭാഗം റോഡരികിൽ കൂട്ടിയിട്ട മാലിന്യങ്ങൾ സുരക്ഷിത ഇടങ്ങളിലേക്ക് നീക്കാൻ നടപടിയെടുക്കാത്തതിൽ ആക്ഷേപം ശക്തമാണ്.
കാൽനടയാത്രക്കാരും ബസ് യാത്രക്കാരുമുൾപ്പെടെ ആയിരക്കണക്കിന് ആളുകൾ സഞ്ചരിക്കുന്ന റോഡരികിലാണ് മാലിന്യങ്ങൾ കൂന്പാരമായി കിടക്കുന്നത്. പകർച്ചവ്യാധികൾ പടരാൻ ഇതുകാരണമാകുന്നു. നഗരസഭയ്ക്ക് മാലിന്യ സംസ്കരണത്തിന് ആവശ്യമായ സംവിധാനങ്ങൾ ഇല്ലാത്തതാണ് ഈ അവസ്ഥക്ക് കാരണം.
ബസ് സ്റ്റാൻഡിൽ എൽഡിഎഫ് കുത്തിയിരിപ്പ് സമരം നടത്തിയതിനെത്തുടർന്നായിരുന്നു സ്വകാര്യസ്ഥലത്ത് കിടന്ന മാലിന്യകൂന്പാരം നീക്കം ചെയ്തത്.
മാലിന്യം കൂട്ടിയിട്ട നടപടിക്കെതിരേ നഗരസഭാ കൗണ്‍സിലറും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ ഇ. അരുണ്‍ദാസിന്റെ നേതൃത്വത്തിൽ പ്രതിഷേധവുമായി സംഘടന രംഗത്തുവന്നിട്ടുണ്ട്.
നിലന്പൂർ നഗരസഭയ്ക്ക് മുതുകാട് രണ്ടേക്കർ സ്ഥലം ഉണ്ടെങ്കിലും ഇവിടെ മാലിന്യ സംസ്കരണ കേന്ദ്രം യാഥാർഥ്യമാക്കാൻ ഇതുവരെയായിട്ടില്ല. ഹരിത കർമ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നിലന്പൂർ നഗരസഭ വളപ്പിൽ വേർതിരിച്ചെടുത്താണ് കയറ്റിവിടുന്നത്.
Malappuram
നിലന്പൂർ: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം - കരട് വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നിലന്പൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. 2026 ജൂലൈ 27ന് പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശവുമായി (ഇഎസ്എ) ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏഴാം കരട് വിജ്ഞാപനത്തിൽ മലപ്പുറം ജില്ലയിലെ 11 വില്ലേജുകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ആകെ 131 വില്ലേജുകളാണ് കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. വന്യജീവി സങ്കേതങ്ങളും ജനവാസമേഖലകളും വേർതിരിച്ച് സംസ്ഥാനത്തെ 31 വില്ലേജുകൾ പൂർണമായും 92 വില്ലേജുകൾ ഭാഗികമായും ഒഴിവാക്കി ഇഎസ്എ വിസ്തൃതി 8,590.69 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കണമെന്ന ഭേദഗതി നിർദേശം കഴിഞ്ഞ ഇടതുപക്ഷ സർക്കാർ കേന്ദ്രത്തിന് നൽകിയിരുന്നു.
എന്നാൽ ഏഴാം കരട് വിജ്ഞാപനത്തിലും കേന്ദ്ര സർക്കാർ ഭേദഗതികൾ ഉൾപ്പെടുത്തിയിട്ടില്ല. വില്ലേജുകൾ പൂർണമായും ഇഎസ്എയിൽ ഉൾപ്പെടുത്തിയാൽ ജനവാസ മേഖലകളെ ബാധിക്കും. ഇഎസ്എ വിജ്ഞാപനം അന്തിമമാകുന്നതോടെ വ്യവസായങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ബാധകമാകും. ജനജീവിതത്തെയും സാരമായി ബാധിക്കും.
നിലവിലുള്ള കൃഷി രീതികൾക്കും കർഷകരുടെയും തദ്ദേശവാസികളുടെയും ദൈനംദിന ജീവിതത്തിനും നിയന്ത്രണം വരും. കരട് വിഞ്ജാപനത്തിനെതിരേ യുഡിഎഫ് സർക്കാർ പ്രസ്താവന പോലും നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരള കർഷകസംഘം നിലന്പൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു.
കേരള കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.എം. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. നിലന്പൂർ ഏരിയാ സെക്രട്ടറി വി.കെ. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. അബ്ദുള്ള നവാസ്, എ.ടി. റെജി, എം. സുകുമാരൻ, കെ. മോഹനൻ, സണ്ണി ജോസഫ്, വി.കെ. ഷാനവാസ്, കെ. റഹീം എന്നിവർ പ്രസംഗിച്ചു.
Malappuram
മലപ്പുറം: ഓണാവധിയോടനുബന്ധിച്ച് ജലാശയങ്ങളിൽ അപകടസാധ്യത ഒഴിവാക്കി സുരക്ഷിതമായ ബോട്ട് സർവീസ് ഉറപ്പാക്കുന്നതിന് ബോട്ടുടമകൾക്ക് നിർദേശങ്ങളുമായി കേരള മാരിടൈം ബോർഡിന് കീഴിലുള്ള ബേപ്പൂർ പോർട്ട് ഓഫ് രജിസ്ട്രി ആൻഡ് സീനിയർ പോർട്ട് കണ്‍സർവേറ്റർ ഓഫീസ്. ഓണക്കാലത്ത് വിനോദസഞ്ചാരികളുടെയും യാത്രക്കാരുടെയും ഒഴുക്ക് വർധിക്കാനിടയുള്ള സാഹചര്യത്തിലാണ് സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സർവേ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, മറ്റ് നിയമാനുസൃത രേഖകൾ എന്നിവയില്ലാത്ത ജലയാനങ്ങൾ സർവീസ് നടത്താൻ പാടില്ല.
നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ എല്ലാ യാത്രക്കാരും ധരിക്കുന്നുണ്ടെന്ന് ബോട്ടുടമകളും ജീവനക്കാരും ഉറപ്പുവരുത്തണം.
8മതിയായ യോഗ്യതയുള്ള ജീവനക്കാരെ മാത്രമേ ജലയാനങ്ങൾ പ്രവർത്തിപ്പിക്കാൻ ചുമതലപ്പെടുത്താവൂ.
8ഓരോ ജലയാനത്തിലും അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റാൻ പാടുള്ളൂ.
അനുവദനീയമായ യാത്രക്കാരുടെ എണ്ണം മലയാളത്തിലും ഇംഗ്ലീഷിലും യാത്രക്കാർക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കണം 8ഓരോ യാത്രയ്ക്കും മുന്‍പായി വാഹനത്തിന്റെ പ്രവർത്തനക്ഷമതയും സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തണം. 8അനുവദിക്കപ്പെട്ട സോണുകളിൽ മാത്രം സർവീസ് നടത്തണം. ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയരുത്.
ഈ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ജലവാഹനങ്ങൾക്കെതിരേ നിയമാനുസൃതമായ കർശന നടപടികൾ സ്വീകരിക്കുമെന്ന് ബേപ്പൂർ സീനിയർ പോർട്ട് കണ്‍സർവേറ്റർ മുന്നറിയിപ്പ് നൽകി.
Malappuram
മലപ്പുറം: ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള പാൽ ഉറപ്പുവരുത്തുന്നതിനായി ക്ഷീരവികസന വകുപ്പ് ഇന്നു മുതൽ 24 വരെ സൗജന്യ പാൽ ഗുണനിലവാര പരിശോധന നടത്തും. ജില്ലാ ഗുണനിലവാര നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന സംഘടിപ്പിക്കുന്നത്.
വിപണിയിൽ ലഭ്യമാകുന്ന വിവിധ ബ്രാൻഡ് പാലുകൾ, കർഷകരിൽനിന്നും ക്ഷീരസംഘങ്ങളിൽ നിന്നും വാങ്ങുന്ന പാൽ എന്നിവയുടെ ഗുണനിലവാരം പൊതുജനങ്ങൾക്ക് ലാബിൽ സൗജന്യമായി പരിശോധിച്ച് ഉറപ്പുവരുത്താം.
കൂടാതെ, പാലിലെ മായം ചേർക്കലുകളെയും ഗുണനിലവാരത്തെയും സംബന്ധിച്ച സംശയനിവാരണത്തിനും അവസരമുണ്ടാകും.മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ ഓഫീസിലാണ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. പരിശോധനയ്ക്കുള്ള പാൽ സാന്പിളുകൾ ഇന്നു മുതൽ 24 വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് മണി വരെ ഓഫീസിൽ നേരിട്ടെത്തിക്കാം.
Malappuram
കരുവാരകുണ്ട്: കേര കര്‍ഷകര്‍ക്കുള്ള വളം കരുവാരക്കുണ്ട് പഞ്ചായത്ത് അധികൃതര്‍ വാങ്ങിയതിനെച്ചൊല്ലി വിവാദം. വളം വാങ്ങിയത് കേരസമിതിയെയും കാര്‍ഷിക വികസന സമിതിയെയും അറിയിക്കാതെയാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. അളവിലും വിലയിലും അഴിമതിയുണ്ടെന്ന് കര്‍ഷകര്‍ക്കിടെ പരാതി ഉയര്‍ന്നപ്പോള്‍ അത് ഉദ്യോഗസ്ഥരുടെയും സമിതി സെക്രട്ടറിയുടെയും തലയിലിട്ട് യുഡിഎഫ് നേതൃത്വം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സിപിഎം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫ് ഭരണസമിതിയുടെ മിനി സിവില്‍ സ്റ്റേഷന് പദ്ധതി ഭൂമാഫിയയ്ക്ക് വേണ്ടിയാണെന്നും സിപിഎം നേതാക്കള്‍ ആരോപിച്ചു. ഗ്രാമപഞ്ചായത്തിന് പൂര്‍ണമായും വിട്ടുകിട്ടാത്ത ഭൂമിയില്‍ പൊതു ഫണ്ടുപയോഗിച്ച് ഒരു നിര്‍മാണവും അനുവദിക്കില്ലെന്നും ലോക്കല്‍ സെക്രട്ടറി കെ.കെ. ജയിംസ്, എ.കെ. സജാദ് ഹുസൈന് എന്നിവര്‍ പറഞ്ഞു.
ബഡ്സ് സ്കൂള്‍ കെട്ടിടത്തിന് സ്ഥലമെടുത്തതും ശിലാസ്ഥാപനം നടത്തിയതും ജനകീയ കമ്മിറ്റിയാണ്. എൻജിനിയറിംഗ് വിഭാഗം അനുമതിയും ലഭിച്ചതാണ്. ടി.എം രാജു, മഠത്തില്‍ ലത്തീഫ്, നുഹ്മാന്‍ പാറമ്മല്‍, വി.സി ഉണ്ണികൃഷ്ണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Malappuram
എടക്കര: കാഞ്ഞിരപ്പുഴ വനത്തിലെ ഇരൂള്‍കുന്ന് മേഖലയില്‍ നന്നങ്ങാടികള്‍ കണ്ടെത്തിയ സംവത്തില്‍ കോഴിക്കോട് പഴശിരാജ ആര്‍ക്കിയോളജി കോളജ് സംഘം പര്യവേഷണം തുടങ്ങി. വനത്തില്‍ പലയിടങ്ങളിലും നന്നങ്ങാടികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ പൊട്ടാതെ പുറത്തെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ഇരുമ്പ് യുഗത്തിലേതായിരിക്കാം നന്നങ്ങാടികള്‍ എന്നാണ് പ്രാഥമിക വിലയിരുത്തല്‍. നന്നങ്ങാടികള്‍ക്ക് 2000 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് അനുമാനം.
ഗ്രാനൈറ്റ് പ്ലേറ്റുകള്‍ കൊണ്ടാണ് നന്നങ്ങാടികളുടെ മുകള്‍ ഭാഗം അടച്ചിട്ടുള്ളത്. വിശദമായ പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമേ കൃത്യമായ സ്ഥിരീകരണമുണ്ടാകൂ. മഹാശിലായുഗത്തില്‍ മൃതശരീരങ്ങള്‍ കഴുകുന്നതിനോ സംസ്കരിച്ച ശേഷം എല്ലുകള്‍ നിക്ഷേപിക്കാനോ ആയിരുന്നു ഇത്തരം നന്നങ്ങാടികള്‍ ഉപയോഗിച്ചിരുന്നത്.
മഴക്കുഴി നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികളാണ് കഴിഞ്ഞ വെള്ളിയാഴ്ച നന്നങ്ങാടികള്‍ കണ്ടെത്തിയത്. കോഴിക്കോട് പഴശിരാജ കോളജിലെ ആര്‍ക്കിയോളജി വിഭാഗം എസ്കവേഷന്‍ അസിസ്റ്റന്റ് വിമല്‍ കുമാര്‍, റിസര്‍ച്ച് അസിസ്റ്റന്റുമാരായ ഡോ. പി.എന്‍. ആര്യ, ടി. ജീന, എം.സി. സജു എന്നിവരടങ്ങുന്ന സംഘമാണ് പര്യവേഷണം നടത്തുന്നത്. നിലമ്പൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.പി. ജിനേഷ്, എസ്എഫ്ഒ രതീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ മാനു, പി.പി. രതീഷ് എന്നിവര്‍ പര്യവേഷണത്തിന് നേതൃത്വം നല്‍കുന്നവരാണ്.
Malappuram
പെരിന്തല്‍മണ്ണ: ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് പെരിന്തല്‍മണ്ണയില്‍ പരിശോധന ശക്തമാക്കി എക്സൈസ്. പെരിന്തല്‍മണ്ണ നഗരത്തിലെ തിരക്കേറിയ മൂസക്കുട്ടി ബസ് സ്റ്റാൻഡിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും പാര്‍സല്‍ കൊറിയര്‍ കേന്ദ്രങ്ങളിലും ഡോഗ് സ്ക്വാഡുമായി വിട്ടുവീഴ്ചയില്ലാത്ത പരിശോധന തുടരുകയാണ്. ദീര്‍ഘദൂര ബസുകളിലെ യാത്രക്കാരുടെ ലഗേജുകളും സൂക്ഷ്മമായി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
കൊറിയര്‍ പാര്‍സല്‍ സര്‍വീസ് കേന്ദ്രങ്ങളിലെ പാര്‍സല്‍ ബാഗുകളും പരിശീലനം ലഭിച്ച പൊലീസ് നായയെ ഉപയോഗിച്ച് പരിശോധിക്കുകയായിരുന്നു. സിന്തറ്റിക് ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായുള്ള എക്സൈസിന്റെ തണ്ടര്‍ ഓപ്പറേഷന്റെ ഭാഗമായുള്ള ഓണക്കാല പ്രത്യേക പരിശോധനയാണ് പെരിന്തല്‍മണ്ണയിലെ വിവിധയിടങ്ങളിലായി നടന്നത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ സുധീഷ് കൃഷ്ണ, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സുധീര്‍,കെ.രാമകൃഷ്ണന്,എസ് .സുനില്‍കുമാര്‍,
മലപ്പുറം എംഎസ്പി ഡോഗ് സ്ക്വാഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിബു,ജിതിന്ശ്രീകുമാര്,പെരിന്തല്‍മണ്ണ സര്‍ക്കിള്‍ - റേഞ്ച് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Malappuram
ജിബിന്‍ ഈട്ടിവിളയില്‍ ഗിന്നസ് റെക്കോര്‍ഡിന്റെ തിളക്കത്തില്‍
പൂക്കോട്ടുംപാടം: ആഴക്കടലില്‍ വേറിട്ട സാഹസിക പ്രകടനത്തിലൂടെ ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടംനേടി നിലമ്പൂര്‍ ചുള്ളിയോട് സ്വദേശിയായ ജിബിന്‍ ഈട്ടിവിളയില്‍. ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായ ജിബിന്‍, ആന്തമാന്‍ നിക്കോബാറിലെ സ്വരാജ് ദ്വീപില്‍ നടന്ന ചരിത്ര ദൗത്യത്തിലൂടെയാണ് നാടിന് അഭിമാനമായി മാറിയത്.
മേയ് മൂന്നിന് സ്വരാജ് ദ്വീപിലെ ലൈറ്റ്ഹൗസ് ഡൈവ് സൈറ്റിലായിരുന്നു ഈ അപൂര്‍വ പ്രകടനം. നാവികസേന, കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികളിലെ പരിശീലനം ലഭിച്ച 14 സ്കൂബ ഡൈവര്‍മാര്‍ക്കൊപ്പം ജിബിനും പങ്കാളിയായി.
കടലിനടിയില്‍ മനുഷ്യ പിരമിഡ് തീര്‍ത്ത് 22.3 മീറ്റര്‍ ഉയരത്തിലുള്ള ശൃംഖല മൂന്ന് മിനിറ്റോളം നിലനിര്‍ത്തിയാണ് സംഘം ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. ആന്തമാന്റെ വിനോദസഞ്ചാര സാധ്യതകളും ഡൈവിംഗ് കേന്ദ്രങ്ങളും ലോകത്തിന് പരിചയപ്പെടുത്താനായിരുന്നു ദൗത്യം.
ചരിത്രനേട്ടത്തിനു ശേഷം സംഘം ആന്തമാന്‍ ഗവര്‍ണര്‍ ഡി.കെ. ജോഷിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. സ്കൂബ ഡൈവിംഗിനോടുള്ള താത്പര്യമാണ് സാധാരണ കുടുംബ പശ്ചാത്തലത്തില്‍നിന്നുള്ള ജിബിനെ ഈ രംഗത്തെത്തിച്ചത്. തിരുവനന്തപുരത്തുനിന്ന് പരിശീലനം നേടിയ അദ്ദേഹം ഒരു മാസത്തെ തീവ്ര പരിശീലനത്തിനൊടുവിലാണ് ഗിന്നസ് ദൗത്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
നിലമ്പൂരില്‍ പെയിന്റിംഗ് തൊഴിലാളിയായ ബിനുവിന്റെയും തയ്യല്‍ തൊഴിലാളി ഷീജയുടെയും മകനാണ് ജിബിന്‍. കഠിനാധ്വാനത്തിലൂടെയും നാവികസേനാ സേവനത്തിലൂടെയും നാടിന്റെ പേര് ലോകത്തിന്റെ നെറുകയിലെത്തിച്ച ജിബിന്റെ നേട്ടം യുവാക്കള്‍ക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്.
Malappuram
പരിയാപുരം മാതൃവേദി
അങ്ങാടിപ്പുറം: സീറോ മലബാർ മാതൃവേദി പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളി യൂണിറ്റിന്റെ ഓണാഘോഷ പരിപാടികൾ ഫൊറോന വികാരി ഫാ. ജോർജ് കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റീന പുതുപ്പറന്പിൽ, ആനിമേറ്റർ സിസ്റ്റർ മെർലിൻ, സിസിലി വെട്ടം, മരിയ പുത്തൻപുരക്കൽ, മെറ്റിൽഡ മുക്കാട്ട്, ജിൻസി തൂന്പുങ്കൽ, ലിസമ്മ കിളിയംപറന്പിൽ, സ്വപ്ന കിഴക്കേവീട്ടിൽ എന്നിവർ പ്രസംഗിച്ചു.
അംഗങ്ങൾ ഒത്തുചേർന്ന് പൂക്കളം ഒരുക്കി. ബോൾ പാസിംഗ്, ബലൂണ്‍ റേസ്, തിരി കത്തിക്കൽ എന്നീ മത്സരങ്ങൾക്കുശേഷം ഓണപ്പാട്ട്, തിരുവാതിരക്കളി എന്നിവയും അരങ്ങേറി. പായസ വിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
ചന്ദ്രൻ സ്മാരക ഗ്രന്ഥാലയം
തച്ചിങ്ങനാടം: തച്ചിങ്ങനാടം ചന്ദ്രൻ സ്മാരക ഗ്രന്ഥാലയം ഓണം ആഘോഷിച്ചു. സാഹിത്യകാരൻ പി.ജി.നാഥ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ്് കെ. നാരായണൻ അധ്യക്ഷനായിരുന്നു.
വൈസ് പ്രസിഡന്റ്് എസ്.വി. മോഹനൻ, പഞ്ചായത്ത് മെംബർ ഷൈനി കാട്ടിലാഞ്ചേരി, സെക്രട്ടറി സി.പി. നജ്മ, സി.പി. രാംമോഹൻ, ജിതീഷ് എന്നിവർ പ്രസംഗിച്ചു. പി. രാജീവ്, ടി. മുരളി, പി.ടി. മഞ്ജുഷ, എം. ഷജിന, എം. നിഷ, സി. വിസ്മയ എന്നിവർ ഗാനങ്ങളാലപിച്ചു.ഗ്രന്ഥാലയം വനിതാവേദിയുടെ തിരുവാതിരക്കളിയും കുട്ടികൾക്കായുള്ള മത്സരങ്ങളും സംഘടിപ്പിച്ചു.
ആനമങ്ങാട് സഹകരണ ബാങ്ക് ഓണച്ചന്ത
ആനമങ്ങാട്: ആനമങ്ങാട് സർവീസ് സഹകരണ ബാങ്ക് കണ്‍സ്യൂമർഫെഡുമായി സഹകരിച്ച് സഹകരണ ഓണം വിപണി ബാങ്ക് കെട്ടിടത്തിൽ ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ടി. ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മ സി.കെ. അബ്ദുൾ റഫീഖ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി.കെ. അൻവർ, ഭരണസമിതി അംഗങ്ങളായ പി. ശശിധരൻ നായർ, സി. സയിദ് ഉമ്മർ, ടി.പി. സേതുമാധവൻ, പി. അബ്ദുൾ ഹമീദ്, കെ.പി. വസന്തകുമാരി, കെ.എം. സുഹറ, ജീവനക്കാരായ ബി. നസീർ ബാബു, കെ. ഷൗക്കത്തലി, ഇ.പി. അയ്യൂബ്, പ്രശാന്ത്, സാലിഹ്, സുഭാഷ്, രാധാകൃഷ്ണൻ, ജമാലുദീൻ, ഉണ്ണിൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
അമരന്പലം കൺസ്യൂമർഫെഡ്
പൂക്കോട്ടുംപാടം: കണ്‍സ്യൂമർഫെഡ് ഒരുക്കുന്ന ഓണം വിപണി അമരന്പലം പഞ്ചായത്തിൽ തുടക്കമായി. വനിതാ സഹകരണ സംഘത്തിന്റെ ഓണച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ നിർവഹിച്ചു. വനിതാ സഹകരണസംഘം പ്രസിഡന്റ് പി.വി. ശ്യാമള അധ്യക്ഷയായിരുന്നു. സംഘം സെക്രട്ടറി കെ.പി. ഉഷാദേവി പി. ശിവാത്മജൻ, വി.കെ. അനന്തകൃഷ്ണൻ, പി. ഉണ്ണികൃഷ്ണൻ പി.സി. നന്ദകുമാർ, പി.ടി. മോഹൻദാസ്, പി. വിജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.
മൂത്തേടത്ത് ചെണ്ടുമല്ലിത്തോട്ടം
എടക്കര: ഓണക്കാലത്ത് വീട്ടുമുറ്റങ്ങളിലെ പൂക്കളങ്ങൾക്ക് വർണചാരുത പകർന്ന് മൂത്തേടത്തെ ചെണ്ടുമല്ലിത്തോട്ടം. മൂത്തേടം പഞ്ചായത്ത് കുടുംബശ്രീയുടെ കീഴിൽ ഒന്നാം വാർഡ് മരത്തിൻകടവിൽ തയാറാക്കിയിട്ടുള്ള ചെണ്ടുമല്ലി തോട്ടത്തിൽനിന്നുള്ള പൂക്കളിപ്പോൾ വീട്ടുമുറ്റങ്ങളിലെ പൂക്കളങ്ങളിൽ നിറഞ്ഞു തുടങ്ങി.
ഒരേക്കറിലാണ് മിന്നു ജിഎൽജിയുടെ കീഴിൽ ചെണ്ടുമല്ലി കൃഷി നടത്തിയത്. ഓണവിപണി ലക്ഷ്യമിട്ടായിരുന്നു പൂകൃഷി. കുടുംബശ്രീ അംഗങ്ങളായ റസീന, ശമീമ, ഫൗസിയ, ജലജ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു തോട്ടത്തിന്റെ പരിപാലനം.
കഴിഞ്ഞ ദിവസം അത്തം നാളിനോടനുബന്ധിച്ച് നടന്ന പൂക്കളുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിത്തോട്ടം സന്ദർശിക്കാനും ആളുകൾ എത്തിത്തുടങ്ങി. സിഡിഎസ് പ്രസിഡന്റ് ഉഷ സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. അബ്ദുറഹ്മാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ വി.പി. റഷീദലി, കൊരന്പയിൽ സുബൈദ, എം. റസിയമോൾ, മറ്റു പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി വിജയകല, ബ്ലോക്ക് കോ ഓർഡിനേറ്റർ സ്മിഷ നായർ, ഉമ്മുതമീമ, അക്കൗണ്ടന്റ് റഹീന എന്നിവർ സംബന്ധിച്ചു.
Malappuram
മലപ്പുറം: ഓണക്കാലത്തോടനുബന്ധിച്ച് വിപണിയിലെ ക്രമക്കേടുകൾ തടയുന്നതിനും ഉപഭോക്താക്കളെ ചൂഷണങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുമായി ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ താലൂക്കുകളിലും പ്രത്യേക മിന്നൽപരിശോധന ആരംഭിച്ചു.
അളവുതൂക്ക ഉപകരണങ്ങൾ യഥാസമയം മുദ്രപതിപ്പിക്കാതെ ഉപയോഗിക്കുക, മുദ്രപതിപ്പിച്ച സർട്ടിഫിക്കറ്റുകൾ സ്ഥാപനത്തിൽ പ്രദർശിപ്പിക്കാതിരിക്കുക, അളവിലോ തൂക്കത്തിലോ എണ്ണത്തിലോ കുറവ് വരുത്തി വിൽപന നടത്തുക, നിശ്ചയിച്ചതിലും അധികവില ഈടാക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കും.
പാക്കറ്റ് ഉത്പന്നങ്ങളിൽ നിർമാതാവിന്റെയോ ഇറക്കുമതി ചെയ്ത ആളുടെയോ പൂർണ മേൽവിലാസം, ഉത്പന്നത്തിന്റെ പേര്, അളവ്, തൂക്കം, എണ്ണം, പരമാവധി ചില്ലറ വിൽപന വില (എംആർപി), ഒരു യൂണിറ്റിന്റെ വില (യുഎസ്പി), നിർമാണ തിയതി/ബെസ്റ്റ് ബിഫോർ/യൂസ് ബൈ ഡേറ്റ്, കസ്റ്റമർ കെയർ വിവരങ്ങൾ, ഇറക്കുമതി ചെയ്ത ഉത്പന്നമാണെങ്കിൽ നിർമിച്ച രാജ്യത്തിന്റെ പേര് എന്നിവ രേഖപ്പെടുത്താതിരിക്കുക, പായ്ക്കറ്റിലെ വില തിരുത്തുകയോ മറയ്ക്കുകയോ ചെയ്യുക, ഉയർന്ന വിലയുടെ സ്റ്റിക്കർ പതിക്കുക തുടങ്ങിയവയും പരിശോധിക്കും.
കൂടാതെ, എൽപിജി വിതരണ വാഹനങ്ങളിൽ തൂക്ക ഉപകരണം സൂക്ഷിക്കാതിരിക്കുക, ഗ്യാസ് സിലിണ്ടറുകളിൽ തൂക്കക്കുറവ് വരുത്തുക, പെട്രോൾ പന്പുകളിൽ അളവിൽ കുറവ് വരുത്തുക എന്നിവ ശ്രദ്ധയിൽപ്പെട്ടാലും ലീഗൽ മെട്രോളജി വകുപ്പിനെ വിവരമറിയിക്കാം. എൽപിജി സിലിണ്ടറുകൾ വിതരണ വാഹനത്തിലെ തൂക്ക ഉപകരണത്തിൽ തൂക്കി ബോധ്യപ്പെടാനും പെട്രോൾ പന്പുകളിൽ വകുപ്പ് മുദ്രപതിച്ച അഞ്ച് ലിറ്റർ അളവ് പാത്രത്തിൽ ഇന്ധനം അളന്നു ബോധ്യപ്പെടാനും ഉപഭോക്താക്കൾക്ക് അവകാശമുണ്ട്.
കണ്ട്രോൾ റൂം
പൊതുജനങ്ങളിൽനിന്ന് പരാതികൾ സ്വീകരിക്കുന്നതിനായി മഞ്ചേരി മിനി സിവിൽ സ്റ്റേഷനിലെ ഡെപ്യൂട്ടി കണ്ട്രോളർ ഓഫീസിൽ 25 വരെ കണ്ട്രോൾ റൂം പ്രവർത്തിക്കും. പരാതികൾ അറിയിക്കേണ്ട ഫോണ്‍ നന്പറുകൾ:
കണ്ട്രോൾ റൂം: 0483 2766157. ഡെപ്യൂട്ടി കണ്ട്രോളർ (ജനറൽ): 8281698093.
ഡെപ്യൂട്ടി കണ്ട്രോളർ (ഫ്ളയിംഗ് സ്ക്വാഡ്): 8281698103.
ഏറനാട് (അസിസ്റ്റന്റ് കണ്ട്രോളർ): 0483 2766157. 8281698094.
ഇൻസ്പെക്ടർ സർക്കിൾ- 2
മഞ്ചേരി: 82816995. നിലന്പൂർ: 04931 223114. 8281698101.
തിരൂരങ്ങാടി: 0494 2464445. 8281698098. തിരൂർ 1 - 2: 0494 2422800. 8281698096. 8281698097.
പൊന്നാനി: 0494 2665434. 8281698099. കൊണ്ടോട്ടി: 0483 2714788. 9400064089.
Malappuram
തോട്ടുമുക്കം: തോട്ടുമുക്കം മാതൃവേദിയുടെ നേതൃത്വത്തിൽ യൂട്യൂബ് ചാനൽ ആരംഭിച്ചു. അമ്മമാരുടെ കഴിവുകളെ വളർത്തിയെടുക്കുക, നവമാധ്യമങ്ങളുടെ ഉപയോഗം അമ്മമാരിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
തോട്ടുമുക്കം ഫൊറോന വികാരി ഫാ. ബെന്നി കാരക്കാട്ട് യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചു. മേഖലാ ഡയറക്ടർ ഫാ. പ്രിൻസ് പന്നിക്കോട്ട്, ഡീക്കൻ മെൽബിൻ ഒറ്റപ്ലാക്കൽ ഒഎസ്എഫ്എസ്, മേഖലാ ആനിമേറ്റർ സിസ്റ്റർ ജ്യോതി മരിയ സിഎംസി, മേഖലാ പ്രസിഡന്റ് ബിന്ദു ആന്റോ ഉണ്ണിക്കുന്നേൽ, മേഖലാ സെക്രട്ടറി റോസിലി കോയിക്കാട്ടിൽ എന്നിവർ സംബന്ധിച്ചു.
Malappuram
കോട്ടക്കൽ: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം മേഖല സംഘടിപ്പിക്കുന്ന ജില്ലാ സിബിഎസ്ഇ ഇംഗ്ലീഷ് ഫെസ്റ്റ് കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിൽ തുടങ്ങി. സിബിഎസ്ഇ ദേശീയ വിദ്യാഭ്യാസനയവുമായി ബന്ധപ്പെടുത്തി നിഷ്കർഷിച്ച ആധുനിക ഇംഗ്ലീഷ് ഭാഷാ പഠനരീതികൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്താനാണ് ഫെസ്റ്റ് ലക്ഷ്യം വയ്ക്കുന്നത്.
മൂന്നു മുതൽ 12 വരെയുള്ള കുട്ടികളെ മൂന്ന് വിഭാഗങ്ങളായും എല്ലാവർക്കും പങ്കെടുക്കാവുന്ന പൊതുവിഭാഗവുമായാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. സഹോദയ കോണ്‍ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജോജി പോൾ ഉദ്ഘാടനം ചെയ്തു. സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ്് എം. അബ്ദുൾനാസർ അധ്യക്ഷത വഹിച്ചു. അൽമാസ് ഗ്രൂപ്പ് പ്രോജക്ട് ഡയറക്ടർ എം. സലിം, ജനറൽ സെക്രട്ടറി എം. ജൗഹർ, ഓർഗനൈസിംഗ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, ഭാരവാഹികളായ പി. നിസാർഖാൻ, ഡോ. ശിബിലി, ജാസ്മീർ ഫൈസൽ, സിസ്റ്റർ ആൻസില ജോർജ്, കെ. ഷിനോജ്, ജോസ്ലിൻ ഏലിയാസ്, കെ. പ്രദീപ്, എസ്. സ്മിത, ഐ.വി. രതി, ധന്യ എന്നിവർ പ്രസംഗിച്ചു.
Malappuram
അങ്ങാടിപ്പുറം: സിപിഎം ഒരാടംപാലം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ചെറുപുഴ വൃത്തിയാക്കി. ചെറുപുഴയ്ക്ക് കുറുകേയാണ് കോഴിക്കോട് -പാലക്കാട് ദേശീയ പാതയിലെ ഒരാടംപാലമുള്ളത്. മഴ വെള്ളത്തിൽ ഒഴുകിയെത്തിയ മരത്തടികളും മാലിന്യങ്ങളും അടി ഞ്ഞുകൂടി പുഴയുടെ ഒഴുക്കിനെ തടസപ്പെടുത്തിയിരുന്നു. പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും അടിഞ്ഞുകൂടിയിരുന്നു.
തുടർന്ന് സിപിഎം പ്രവർത്തകർ ഇവയെല്ലാം നീക്കം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി കെ. സലിം, ലോക്കൽ കമ്മിറ്റി അംഗം ഷിയാദ് പേരയിൽ എന്നിവർനേതൃത്വം നൽകി.
Malappuram
മലപ്പുറം: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന പോലീസ് ഫുട്ബോൾ ടൂർണമെന്റിൽ പ്രീക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചപ്പോൾ ആതിഥേയരായ മലപ്പുറത്തിന് അപ്രതീക്ഷിത തോൽവി. കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പത്തനംതിട്ടയാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ മലപ്പുറത്തെ പരാജയപ്പെടുത്തിയത്.
രാവിലെ നടന്ന മത്സരത്തിൽ കേരളാ പോലീസ് അക്കാഡമിയെ 3-1 ന് തോൽപ്പിച്ച് കാസർഗോഡും എംഎസ്പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ കോഴിക്കോട് റൂറൽ ജില്ലയെ 2-0ന് തോൽപിച്ച് ഇടുക്കിയും കെഎപി നാലാം ബറ്റാലിയനെ 3-0ന് കീഴടക്കി ഐആർബിയും തൃശൂർ സിറ്റിയെ 3-0ന് തോൽപിച്ച് എംഎസ്പിയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മഞ്ചേരി എൻഎസ്എസ് കോളജ് ഗ്രൗണ്ടിൽ നടന്ന പ്രീക്വാർട്ടറിൽ കണ്ണൂർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് കോഴിക്കോട് സിറ്റിയും കണ്ണൂർ റൂറൽ ജില്ലയെ 3-0 തോൽപിച്ച് കെഎപി മൂന്നാം ബറ്റാലിയനും കെഎപി മൂന്നാം ബറ്റാലിയനെ 2-0 ഗോളുകൾക്ക് പരാജയപ്പെടുത്തി കെഎപി നാലാം ബറ്റാലിയനും ഇന്ന് നടക്കുന്ന ക്വാർട്ട ഫൈനൽ മത്സരങ്ങൾക്ക് യോഗ്യത നേടി.
സെമി ഫൈനൽ, ഫൈനൽ എന്നിവ 20ന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കും.
Malappuram
മലപ്പുറം: കോയന്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ച ഫുട്ബോൾതാരവും എക്സൈസ് ഉദ്യോഗസ്ഥനുമായ കെ. അസീമിനെ അരീക്കോട് ടൗണ്‍ ഫുട്ബോൾ ടീമിന്റെയും ഓൾഡ് ഫൈറ്റേഴ്സ് ഫുട്ബോൾ ടീമിന്റെയും സംയുക്ത യോഗം അനുസ്മരിച്ചു.
അരീക്കോട് പ്രൈം അറീന ടർഫ് ഗ്രൗണ്ടിൽ നടന്ന അനുശോചന യോഗത്തിൽ മുൻ ഇന്റർനാഷണൽ ഫുട്ബാൾ താരം യു. ഷറഫലി, കെഎഫ്എ വൈസ് പ്രസിഡന്റ്് കാഞ്ഞിരാല അബ്ദുൾകരീം, കേരളാ പോലീസ് മുൻ താരം ഹബീബ് റഹ്മാൻ, ഡിഎഫ്എ വൈസ് പ്രസിഡന്റ് അബ്ദുസലാം നാലകത്ത്, ക്ലബ് സെക്രട്ടറി എം. അബ്ദുൾ നാസർ, അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഡബ്ല്യു. അബ്ദുറഹ്മാൻ, സംസ്ഥാന ഫുട്ബാൾ മുൻ താരങ്ങളായ കെ.വി. ജാഫർ, ഈപ്പു ഷഫീഖ്, സാഹിത്യകാരൻ വി. നൗഷാദ്, ഡോ. കെ. സറഫുള്ള, യൂണിവേഴ്സിറ്റി താരങ്ങളായ സി. ജാഫർ, കെ. യാസർ, സി. യൂസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Malappuram
എടക്കര: മലയോരപാതയോടു ചേർന്ന ജനവാസ കേന്ദ്രത്തിൽ നിക്ഷേപിച്ച അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടി ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പൊലിസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി. മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹഫ്സത്തിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളാണ് ഇന്നലെ രാവിലെ എട്ടര മുതൽ എടക്കര പൊലിസ് സ്റ്റേഷനിലെത്തി കുത്തിയിരിപ്പ് സമരം നടത്തിയത്.
മൂന്നാഴ്ച മുന്‍പ് മൂത്തേടം പഞ്ചായത്തിൽ മലയോരപാതയ്ക്ക് സമീപം കുറ്റിക്കാട് ജനവാസ കേന്ദ്രത്തിൽ സ്വകാര്യവ്യക്തി നിർമിച്ച താത്കാലിക ഷെഡിൽ ലോഡ് കണക്കിന് അജൈവ മാലിന്യങ്ങൾ തള്ളിയിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ജനവാസകേന്ദ്രത്തിൽ കൊണ്ടുവന്ന് നിക്ഷേപിച്ചവർക്കെതിരേ പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിൽ എടക്കര പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് വാഹനങ്ങൾ പൊലിസ് കസ്റ്റഡിയിലെടുത്തു. സ്ഥലം ഉടമയിൽനിന്ന് 50,000 രൂപ പിഴയൊടുക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതർ നോട്ടീസും നൽകി. എന്നാൽ ഈ മാലിന്യങ്ങൾ പഞ്ചായത്തിന്റെ ചെലവിൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇ മെയിൽ സന്ദേശം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ ഭരണസമിതി അംഗങ്ങൾ പ്രതിഷേധവുമായി എടക്കര പൊലിസ് സ്റ്റേഷനിലെത്തിയത്. എസ്ഐ കെ.ആർ. ജസ്റ്റിനുമായി വിഷയം ചർച്ച ചെയ്ത ശേഷമാണ് ഭരണസമിതി അംഗങ്ങൾ പിരിഞ്ഞത്.
മഞ്ചേരി നഗരസഭയിൽനിന്നുള്ള മാലിന്യങ്ങളാണ് മൂത്തേടം ഗ്രാമപഞ്ചായത്തിൽ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ നിക്ഷേപിച്ചതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. അബ്ദുറഹിമാൻ പറഞ്ഞു.
മൂന്ന് ടോറസ് ലോറികളിലാണ് മാലിന്യങ്ങൾ നിക്ഷേപിച്ചത്. എന്നാൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങൾ ചെറിയ ടിപ്പറുകളാണ്. ഇതുസംബന്ധിച്ച് കളക്ടർക്ക് മൂത്തേടം ഗ്രാമപഞ്ചായത്ത് അധികൃതർ പരാതി നൽകിയിട്ടുണ്ട്.
Malappuram
കരുവാരകുണ്ട്: റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് കരുവാരകുണ്ട് കിഴക്കേതല -കല്‍ക്കുണ്ട് റോഡ് ഉപരോധിച്ച് സിപിഎം പ്രവര്‍ത്തകര്‍. സിപിഎം ലോക്കല്‍ സെക്രട്ടറി കെ.കെ. ജയിംസ് ഉദ്ഘാടനം ചെയ്തു.
കരുവാരകുണ്ട് പഞ്ചായത്തില്‍ കൂടുതല്‍ പേര് ആശ്രയിക്കുന്നതാണ് കിഴക്കേതല - തരിശ് കല്‍ക്കുണ്ട് റോഡ്. ഒന്‍പത് മാസത്തിലധികമായി റോഡിലുടെയുള്ള യാത്ര ദുരിതപൂര്‍ണമാണ്. ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല. ഓട്ടോറിക്ഷകള്‍ പോലും ഇതുവഴി സഞ്ചരിക്കാന്‍ മടിക്കുകയാണ്. വിജയന് തരിശ്, എ.കെ. സജാദ് ഹുസൈന്, ഒ.പി. അബൂബക്കര്‍, വി.സി. ഉണ്ണികൃഷ്ണന്, പി. മുഹമ്മദാലി, ഇ.ബി. ഗോപാലകൃഷ്ണന്, ഇ.കുഞ്ഞാണി, കെ.സി. കുഞ്ഞാപ്പ, വി.എസ്. പൊന്നമ്മ , മഠത്തില്‍ ലത്തീഫ് , ഷീന ജില്‍സ്, പി. കുഞ്ഞാപ്പു ഹാജി, ടി.എം. രാജു, സി. അനസ്, പി. നജീബ് എന്നിവര്‍ പ്രസംഗിച്ചു.
Malappuram
കോട്ടക്കൽ: ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് രണ്ട് കാറുകൾക്ക് തീ പിടിച്ചു. ഈസ്റ്റ് വില്ലൂർ പുന്നപ്പറന്പ് റോഡിലെ നെടുന്പള്ളി യൂസുഫിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറും രണ്ട് കാറുകളുമാണ് കത്തി നശിച്ചത്.
ഇന്നലെ രാവിലെ സ്കൂട്ടറിൽ തീ പടരുന്നതാണ് വീട്ടുകാർ കണ്ടത്. തീ മറ്റു വാഹനങ്ങളിലേക്കും പകരുകയായിരുന്നു. സ്കൂട്ടറിന്റെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. സ്കൂട്ടർ പൂർണമായും കാറുകൾ ഭാഗികമായും നശിച്ചിട്ടുണ്ട്. പരിസരവാസികൾ എത്തിയാണ് തീയണച്ചത്. മലപ്പുറത്തുനിന്ന് അഗ്നിശമന സേന യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.
Malappuram
തേഞ്ഞിപ്പലം: തെരുവ്നായ ആക്രമണത്തില്‍ എട്ടുവയസുകാരനും ഗര്‍ഭിണിയും അടക്കം നാല് പേര്‍ക്ക് പരിക്ക്. പള്ളിക്കല്‍ പുല്‍പ്പറമ്പ് സ്വദേശി എ.കെ. ഹൗസില്‍ സുബൈദ (57), ഗര്‍ഭിണിയായ എടക്കണ്ടി വീട്ടില്‍ ഫെബിന (26), വെണ്ണായൂര്‍ തറാളി വീട്ടില്‍ പി. വാസു(70), പുല്‍പ്പറമ്പ് സ്വദേശി മുഹമ്മദ് ശയാന് (എട്ട്) എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. മുഖത്ത് പരിക്കേറ്റ സുബൈദയെയും കൈക്ക് കടിയേറ്റ വാസുവിനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭിണിയായ ഫെബിന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ്.
വീടിന് പിറകുവശത്ത് നാളികേരം പൊളിക്കുന്നതിനിടെയാണ് സുബൈദക്ക് നേരേ ആക്രമണമുണ്ടായത്. നടന്നുപോകുന്നതിനിടെ പിറകിലൂടെ എത്തിയ നായ കൈവിരലുകളില്‍ കടിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് നില്‍ക്കെയാണ് ഫെബിനക്ക് കടിയേറ്റത്. വീടിന് മുന്നിലെ റോഡരികില്‍ നില്‍ക്കുമ്പോഴായിരുന്നു മുഹമ്മദ് ശയാന് നേരേയുള്ള തെരുവുനായ ആക്രമണം.
Malappuram
നിലന്പൂർ: കാഞ്ഞിരപ്പുഴ വനം സ്റ്റേഷൻ പരിധിയിലെ വനമേഖലയിൽനിന്ന് നന്നങ്ങാടികൾ കാണപ്പെട്ട സംഭവത്തിൽ കോഴിക്കോട് പഴശിരാജ ആർക്കിയോളജി മ്യൂസിയം വിഭാഗം പരിശോധന നടത്തും. സംഘം നിലന്പൂരിൽ ഇന്നലെ ഉച്ചക്ക്ശേഷം സ്ഥലത്തെത്തി പ്രാഥമികമായി സ്ഥലം സന്ദർശിച്ചു. ഇന്നു രാവിലെ ഒന്‍പതോടെ സംഘം വീണ്ടും സ്ഥലത്തെത്തി പരിശോധന തുടങ്ങാനാണ് പദ്ധതി.
നന്നങ്ങാടികൾ കണ്ടെത്തിയ സാഹചര്യത്തിൽ ഈ ഭാഗത്തെ വനത്തിലെ മഴക്കുഴി നിർമാണം താത്കാലികമായി നിർത്തി. റിസർച്ച് വിഭാഗത്തിലെയും എക്സ്കവേഷൻ വിഭാഗത്തിലെയും പത്തംഗ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
Malappuram
പെരിന്തൽമണ്ണ: ഓണവിപണി ഉണർന്നതോടെ കഴിഞ്ഞ ഏതാനും ദിവസമായി പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ അങ്ങാടിപ്പുറത്തും റെയിൽവേ മേൽപ്പാലത്തിലും പെരിന്തൽമണ്ണ ടൗണിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. രാവിലെയും, വൈകുന്നേരവുമാണ് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
രാവിലെ എട്ടിനു ശേഷം തുടങ്ങുന്ന ഗതാഗതക്കുരുക്ക് വൈകുന്നേരങ്ങളിലും കൂടുതൽ രൂക്ഷമാകുന്നു. തിരക്കേറിയ ഓഫീസ് സ്കൂൾ സമയത്ത് രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഏറെ നേരം വാഹനങ്ങൾ മുന്നോട്ട് നീങ്ങാനാവാതെ കുടുങ്ങിക്കിടക്കുക.
ഇതിനും പുറമേ റോഡരുകിൽ നിർത്തിയിടുന്ന ചരക്ക് വാഹനങ്ങളും ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നുണ്ട്. പലപ്പോഴും ഈ ഭാഗങ്ങളിലെ ഷോപ്പുകളിലേക്ക് വരുന്ന ഉപഭോക്താക്കളുടെ വാഹന പാർക്കിംഗും വലിയ പ്രശ്നമാകുന്നുണ്ട്.
അങ്ങാടിപ്പുറം ജംഗ്ഷനിലേക്ക് മലപ്പുറം, വളാഞ്ചേരി, പെരിന്തൽമണ്ണ ഭാഗങ്ങളിൽനിന്ന് ഒരുപോലെ ചരക്ക് വാഹനങ്ങളടക്കം എത്തുന്നത് വൻ കുരിക്കിന് നിത്യവും വഴിവയ്ക്കുന്നു. മലപ്പുറം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വളാഞ്ചേരി റോഡിലേക്കും തിരിച്ചും വാഹനങ്ങൾ തിരിഞ്ഞു വരുന്നതാണ് അങ്ങാടിപ്പുറം ജംഗ്ഷനിലെ കുരുക്കിന് മുഖ്യ കാരണം.
ഇടത് സൈഡ് ചേർന്ന് പോകാൻ ജംഗ്ഷനിൽ റോഡിന് മതിയായ വീതിയില്ലാത്തതാണ് മറ്റൊരപ്രശ്നം. മലപ്പുറം, വളാഞ്ചേരി റോഡുകളിലേക്ക് വലിയ വാഹനം പ്രവേശിക്കുമ്പോൾ, ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും മുന്നോട്ട് നീങ്ങാനാവാതെ പലപ്പോഴും ഇടയിൽപ്പെട്ട് പോകാറുണ്ട്. പരിയാപുരം റോഡിലേക്ക് കയറുന്നതും, അവിടെനിന്ന് ഹൈവേയിലേക്ക് നിരന്തരം വാഹനങ്ങൾ പ്രവേശിക്കുന്നതും ക്ഷേത്ര ജംഗ്ഷനിലെ കുരുക്കിനിടയാക്കുന്നുണ്ട്.
ഇതിനിടയിലൂടെയാണ് സമയ കൃത്യത പാലിക്കാനും ട്രിപ്പുകൾ മുടങ്ങാതിരിക്കാനുമായി സ്വകാര്യ ബസുകൾ എതിർദിശയിലൂടെയും മറ്റ് വാഹനങ്ങളെ വെട്ടിച്ചും കടന്നുവരുന്നതും വൻ ഭീക്ഷണിയാകാറുണ്ട്. കാൽനടയാത്രക്കാരാണ് ഇതുമൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ നവീകരണം വൈകുന്നത് വാഹന കുരുക്കുണ്ടാക്കുന്നു. നിർമാണം പൂർത്തിയാക്കിയശേഷം കാര്യമായ പ്രവൃത്തികളൊന്നും നടക്കാത്തതിനാൽ പാലത്തിന്റെ ഉപരിതലത്തിലാണ് തകരാറുകൾ.
തുടർച്ചയായ മഴയും വെയിലും മേറ്റ് പാലത്തിന്റെ ഉപരിതലത്തിൽ പലയിടത്തായി ടാറിംഗിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മിക്കപ്പോഴും പാലത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ പാലത്തിലെ റോഡ് തകർച്ച യാത്രാദുരിതം ഇരട്ടിയാക്കുകയാണ്.
മേൽപ്പാലത്തിൽ അടിയന്തരമായി റീ-ടാറിംഗ് നടത്തണമെന്നാണ് ആവശ്യം.
പെരിന്തൽമണ്ണ ആയിഷ കോപ്ലക്സ് ജംഗ്ഷനിൽ ഇടത് ഭാഗം തിരിഞ്ഞുപോകാനുള്ള സ്ഥലപരിമിതിയാണ് ഇവിടത്തെ വാഹനക്കുരുക്കിന് മിക്കപ്പോഴും കാരണ മാകുന്നത്.
സാധാരണയായി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തുടങ്ങുന്ന വാഹനക്കുരുക്ക് തിങ്കളാഴ്ച വൈകുന്നേരം വരെ തുടരാറുണ്ട്. ഇപ്പോഴത്തെ വാഹനക്കുരക്ക് ഇല്ലാതാവാൻ നിർദ്ദിഷ്ട, ഒരാsംപാലം-മാനത്ത് മംഗലം, ഒരാsം പാലം- വൈലോങ്ങര ബൈപാസുകൾ യാഥാർഥ്യമായെങ്കിൽ മാത്രമേ ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവൂ.
Kozhikode
കൂരാച്ചുണ്ട്: എട്ടുവർഷങ്ങളായി പരിമിതമായ സൗകര്യങ്ങളിൽ വാടക കെട്ടിടത്തിൽ വട്ടച്ചിറയിൽ പ്രവർത്തിച്ചു വരുന്ന കൂരാച്ചുണ്ട് ബഡ്സ് സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിക്കാനുള്ള സ്ഥലം സൗജന്യമായി നൽകി. കൂരാച്ചുണ്ട് സ്വദേശിയായ കാനാട്ട് അജിത്താണ് അഞ്ച് സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയത്. വിട്ടുനൽകുന്ന ഭൂമിയുടെ രേഖകൾ അജിത്തിന്റെ മാതാപിതാക്കളായ കാനാട്ട് ചാക്കോ, റിട്ട. അധ്യാപികയായ അച്ചാമ്മ എന്നിവർ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോയ്ക്ക് കൈമാറി.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറയ്ക്കൽ, പഞ്ചായത്തംഗം സണ്ണി കാനാട്ട്, ഡോ. എ.ജെ. വർക്കി, അസി. സെക്രട്ടറി കെ.പി. മനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കെട്ടിട നിർമാണത്തിനായി ആവശ്യമായ ബാക്കി അഞ്ചുസെന്റ് സ്ഥലം വാങ്ങുകയും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു.
കെഎസ്എസ്പിഎ കൂരാച്ചുണ്ട് യൂണിറ്റ്, ഡോ. എ.ജെ. വർക്കി, ജോയ് മൂലകുന്നേൽ, ജോമോൻ ചിറപ്പുറം, ആന്റണി തൈക്കാട്ട്, പുഷ്പ കരിങ്ങട, മാത്യു പുത്തൂർ, രാധാകൃഷ്ണൻ ഇരട്ടപ്പാറക്കൽ, ജോസ് കുന്നത്തേട്ട്, മനു ചേലാപ്പറമ്പത്ത്, ജോർജ് ചെമ്മാച്ചേൽ, റസാഖ് കായാട്ടുമ്മൽ, അബി സി. ചേലാപറമ്പത്ത്, തോമസ് എളംബ്ലാശ്ശേരി എന്നിവരുടെ സഹകരണത്തോടെയാണ് ഭൂമി വാങ്ങിയത്. ഇവരോടൊപ്പം പഞ്ചായത്ത് ഭരണസമിതി നടത്തിയ ഇടപെടലും ബഡ്സ് സ്കൂളിന് സ്വന്തമായ ഭൂമിയെന്ന സ്വപ്നം സാക്ഷാത്കരിച്ചു. വി.ടി. സൂരജ് എംഎൽഎയുടെയും ജില്ലാ പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗപ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ കെട്ടിട നിർമാണം നടത്തും.
Kozhikode
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും മികച്ച ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റിക്കുള്ള ദേശീയ പുരസ്കാരം നേടിയ പ്രൈഡ് മള്‍ട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റിയുടെ മെമ്പേഴ്സ് മീറ്റ് 2026, "പ്രൈഡ് ഓണം പ്രൗഡ് ഓണം' എന്ന പേരില്‍ വിപുലമായ ഓണാഘോഷങ്ങളോടെ കോഴിക്കോട് സംഘടിപ്പിച്ചു. രണ്ട് ലക്ഷത്തിനടുത്ത് മെംബര്‍മാരുമായി കേരളത്തിനകത്തും പുറത്തും 45-ലധികം ശാഖകളുള്ള പ്രൈഡ് ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റിയുടെ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളാലും സജീവ പങ്കാളിത്തത്താലും ശ്രദ്ധേയമായി. സൊസൈറ്റി സിഇഒ സി. ശൈലേഷ് നായര്‍ അധ്യക്ഷത വഹിച്ചു.
സൊസൈറ്റി ചെയര്മാന് ഡോ. എന്‍. സായ്റാം ഉദ്ഘാടനം ചെയ്തു. ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ പൗസന്‍ വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ എം. സുകുമാരന്‍, സൊസൈറ്റി സ്റ്റേറ്റ് അഡ്വൈസര്‍ സത്യേഷ്, സൊസൈറ്റി ഡയറക്ടര്‍മാരായ ലാലി ജോസഫ്, ഗിരിദാസന്, അജിത്കുമാര്‍, ആര്. രാജേന്ദ്രന്, സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍മാരായ ജോസഫ് ദിനേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kozhikode
കോഴിക്കോട്: കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലെ നീര്‍ച്ചാലുകളുടെ ജനകീയ മാപ്പിംഗ് എം.എ. റസാഖ് മാസ്റ്റര്‍ എംഎല്‍എക്ക് നല്കി കൃഷി മന്ത്രി ടി. സിദ്ദിഖ് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നീര്‍ച്ചാലുകളും തോടുകളും മറ്റു ജലസ്രോതസുകളും ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തി രേഖപ്പെടുത്തിയതാണ് മാപ്പ്. പ്രദേശത്തെ ജലസ്രോതസുകളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ശാസ്ത്രീയ ഇടപെടലുകള്‍ ആസൂത്രണം ചെയ്യുന്നതിന് ഇത് സഹായകമാകും.
Kozhikode
വടകര: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കുനിങ്ങാട് സ്വദേശി കൈപ്പുറത്ത് ആസിഫി (28) നെയാണ് എടച്ചേരി പോലീസ് ഓര്‍ക്കാട്ടേരി-വൈക്കിലശേരി റോഡ് ഇല്ലത്ത് പാലത്തിന് സമീപം പിടികൂടിയത്.
ഇയാളില്‍ നിന്ന് 9.40 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എസ്എച്ച്ഒ കെ. വിപിന്‍ രാജ്, എസ്ഐ രതീഷ് പഠിക്കല്‍, സിപിഒമാരായ ജി. രജീഷ്, രാഹുല്‍, ഷനോജ്, കെ. മിനേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Kozhikode
നാദാപുരം: ബാലികയെ ശല്യം ചെയ്ത പ്രതിക്ക് മൂന്ന് വർഷവും ആറ് മാസവും കഠിന തടവും 7500 രൂപ പിഴയും ശിക്ഷ വിധിച്ചു. കാവിലുംപാറ കാര്യാട്ട് മണിയാലം കണ്ടി സബാബി(43) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. 2024 ഏപ്രിൽ 22ന് വാഹനത്തിൽ വച്ച് ശല്യം ചെയ്യാൻ ശ്രമിക്കുകയും പിന്നീട് ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയുമായിരുന്നു.
തുടർന്ന് പരാതിക്കാരി തൊട്ടിൽപ്പാലം പോലീസിൽ പരാതി നൽകി. കേസിൽ 12 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. സബ് ഇൻസ്പെക്ടർമാരായ എം.പി. വിഷ്ണു, എ. അൻവർ ഷാ, എഎസ്ഐ വി.കെ. സീമ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
Kozhikode
കൂരാച്ചുണ്ട്: സംയോജിത കയർ വ്യവസായ സഹകരണ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം അരുൺ ജോസ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി സർക്കിൾ കയർ ഇസ്പെക്ടർ റിജേഷ് മാത്യു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ സണ്ണി ജോസഫ് കാനാട്ട്, ബിന്ദുമോൾ കളപ്പുരയ്ക്കൽ, എകെസിസി കല്ലാനോട് യൂണിറ്റ് പ്രസിഡന്റ് ജോർജ് ദാസ് കാനാട്ട്, വിനോദ് ജോൺ കലമറ്റത്തിൽ, സൊസൈറ്റി വൈസ് പ്രസിഡന്റ് ഗീത ചന്ദ്രൻ, സെക്രട്ടറി ഷീജ വാകയാട് , സുലോചന കക്കയം എന്നിവർ പ്രസംഗിച്ചു.
Kozhikode
കട്ടിപ്പാറ: പഞ്ചായത്തിലെ ചുണ്ടൻകുഴി ഭാഗത്ത് കൃഷിഭൂമിയിൽ ഇടവിള കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ച് കൊന്നു. 80 കിലോ തൂക്കം വരുന്ന കാട്ടുപന്നിയെയാണ് കഴിഞ്ഞദിവസം രാത്രി എം പാനൽ ഷൂട്ടർ ചന്തുക്കുട്ടി വേണാടി വെടിവച്ച് കൊന്നത്.
കട്ടിപ്പാറ പഞ്ചായത്ത് അംഗം കെ.സി. ലെനിൻ, കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ കാട്ടുപന്നിയുടെ ജഡം മറവ് ചെയ്തു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം വർധിച്ചിരിക്കുകയാണ്.
Kozhikode
കോഴിക്കോട്: ടൗണ്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതി പിടിയില്‍. പരപ്പില്‍ തലനാര് തൊടുകയിൽ സ്വദേശി ഷഫീഖ് നിവാസില്‍ അര്‍ഫാ (24 ) നെയാണ് ടൗണ്‍ പോലീസ് പിടികൂടിയത്. കോഴിക്കോട് കുറ്റിച്ചിറയില്‍ നിന്നും ഗുജറാത്തി സ്ട്രീറ്റിലേക്ക് പോകുന്ന റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നടക്കാവ് സ്വദേശിയായ ഷാജഹാന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടര്‍ പ്രതി മോഷ്ടിക്കുകയായിരുന്നു.\
യുവാവിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിക്കെതിരേ ഇരുപതോളം കേസുകള്‍ വിവിധ സ്റ്റേഷനുകളിലായി ഉണ്ടെന്ന് പോലീസ് അറിയിച്ചു.
Kozhikode
വടകര: ഓണക്കാല സ്പെഷല്‍ ഡ്രൈവിന്റെയും ഓപ്പറേഷന് തണ്ടറിന്റെയും ഭാഗമായ എക്സൈസ് റെയ്ഡില്‍ പത്ത് ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍. വില്യാപ്പള്ളി പൊട്ടകണ്ടിയില് നാരായണനെയാണ് (67) വടകര എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ സയിദ് മുഹമ്മദും സംഘവും പിടികൂടിയത്. മുന്‍ പ്രവാസിയായ ഇയാള്‍ വീട് കേന്ദ്രീകരിച്ചാണ് ചാരായം വാറ്റുന്നത്.
ഇന്നലെ ഉച്ചയ്ക്ക് കന്നാസില്‍ പത്ത് ലിറ്റര്‍ ചാരായവുമായി ബൈക്കില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ അരയാക്കൂല്‍ താഴെകുനിയില്‍ നിന്നാണ് പ്രതി പിടിയിലാകുന്നത്. ബൈക്കും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെയും അസി. കമ്മീഷണറുടെയും നിര്‍ദേശാനുസരണം നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഉനൈസ്, ഷിരാജ്, സിവില്‍ എക്സൈസ് ഓഫീസര്‍ അനിരുദ്ധ്, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ പങ്കെടുത്തു.
Kozhikode
കൊയിലാണ്ടി: വില്ലേജ് ഓഫീസിൽ എത്തിയ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം ഓട്ടൂർ ജയപ്രകാശാണ് (76) മരിച്ചത്. അപേക്ഷ നൽകാനായി എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.
ഓഫീസിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് 108 ആംബുലൻസിൽ അദ്ദേഹത്തെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ കുഞ്ഞിരാമന്റെയും നാരായണിയുടെയും മകനാണ്.
ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: അഡ്വ. പ്രവീൺ ഓട്ടൂർ, പ്രാൺ (എസി മെക്കാനിക്ക്), പ്രിയ. മരുമക്കൾ: ജിസ്ന, വൈഷ്ണ, പ്രശാന്ത്. സഹോദരങ്ങൾ: രമേശൻ, വിബാസ് കുമാർ.
Kozhikode
കോഴിക്കോട്: ‘ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ റൂറൽ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരം സംഘടിപ്പിക്കുന്നു.
22ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ വടകര ബിഇഎം ഹൈസ്കൂളിലാണ് മത്സരം. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ രാവിലെ പത്തിന് മുമ്പായി എത്തണം. മത്സരത്തിനാവശ്യമായ ചാർട്ടുകൾ സംഘാടകർ നൽകും. പോസ്റ്റർ രചനയ്ക്ക് ആവശ്യമായ മറ്റ് സാമഗ്രികൾ വിദ്യാർഥികൾ കൊണ്ടുവരണം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അതത് സ്കൂളുകളിലേക്ക് അയച്ചുനൽകിയ ഗൂഗിൾ ഷീറ്റ് മുഖേന പേര് രജിസ്റ്റർ ചെയ്യാം.
ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി 31ന് വടകര ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ‘സീനിയർ സിറ്റിസൺ മീറ്റിംഗ് ആൻഡ് തൂഫാൻ കെയർ ഡിക്ലറേഷൻ’ പരിപാടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഈ പരിപാടിയുടെ ഭാഗമായാണ് ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരം സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരായ ബോധവത്കരണം ശക്തിപ്പെടുത്തുകയും വിദ്യാർഥികളുടെ സർഗാത്മക പങ്കാളിത്തത്തിലൂടെ ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലെത്തിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
Kozhikode
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസനത്തിനും ചികിത്സാ സൗകര്യങ്ങള്‍ അത്യാധുനികവല്ക്കരിക്കുന്നതിനുമായി 5.13 കോടി രൂപയുടെ പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ എസ്എഎസ് സിഐ (സ്പെഷല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്സ് ഫോര്‍ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്) പദ്ധതിയിലൂടെ അനുവദിച്ച അഞ്ചു കോടി രൂപ വിനിയോഗിച്ച് അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും ആശുപത്രി വികസന സമിതി ഫണ്ടില്‍ നിന്ന് 13 ലക്ഷം രൂപ ചെലവഴിച്ച് ന്യൂക്ലിയര്‍ മെഡിസിന് വിഭാഗത്തില്‍ പുതിയ റേഡിയോ തെറാപ്പി സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമാണ് അനുമതി.
ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് ഐസിയുവും ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പും
എസ്എ എസ് സിഐ പദ്ധതി പ്രകാരം മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ ചികിത്സാ വിഭാഗത്തിനും പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിനുമായാണ് അഞ്ചുകോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങുന്നത്. ഇതിന്റെ ആദ്യഗഡുവായ 3.3 കോടി രൂപ സര്‍ക്കാര്‍ ഇതിനകം അനുവദിച്ചിട്ടുണ്ട്.
ഉപകരണങ്ങള്‍ ഇ-ടെന്‍ഡര്‍ വഴി സമയബന്ധിതമായി വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി.
ന്യൂക്ലിയര്‍ മെഡിസിന് വിഭാഗത്തിന് പുതിയ ഡിലേ ടാങ്കുകള്‍
കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ ഹൈഡോസ് റേഡിയോ ഐസോടോപ്പ് തെറാപ്പി സൗകര്യമുള്ള ഏക കേന്ദ്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ന്യൂക്ലിയര്‍ മെഡിസിന് വിഭാഗം.
റേഡിയോ അയോഡിന്‍ തെറാപ്പി സ്ഥിരമായി നടന്നു വരുന്ന ഇവിടെ നിലവിലുള്ള ഡിലേ ടാങ്കിന് 30 വര്‍ഷത്തിലധികം പഴക്കമുണ്ട്.
ഈ വിഭാഗത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അടിയന്തരമായി 6000 ലിറ്റര്‍ ശേഷിയുള്ള രണ്ടു പുതിയ ഡിലേ ടാങ്കുകള്‍ നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ച 13 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനാണ് ഭരണാനുമതിയായത്.
ഈ തുക ആശുപത്രി വികസന സമിതി ഫണ്ടില്‍ നിന്ന് വിനിയോഗിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവിറക്കി
Kozhikode
കോഴിക്കോട്: കല്‍പ്പറ്റയില്‍ പുതിയ മൈജി ഫ്യൂച്ചര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. ഡിജിറ്റല്‍ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആൻഡ് കിച്ചണ്‍ അപ്ലയന്‍സസും ലഭിക്കുന്ന ഈ ഫ്യൂച്ചര്‍ ഷോറൂം പ്രശസ്ത സിനിമാതാരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചര്‍ ഷോറൂമില്‍, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. കല്‍പ്പറ്റ മൈജി ഷോറൂമിന് ലഭിച്ച മികച്ച ജനപിന്തുണയാണ് ഇങ്ങനെ ഒരു ഫ്യൂച്ചര്‍ ഷോറൂം തുറക്കാന്‍ പ്രചോദനമായത്. ഉദ്ഘാടനത്തോടൊപ്പം മൈജി ഓണം മാസ് ഓണം സീസണ്-നാലിന്റെ മൂന്നാമത്തെ നറുക്കെടുപ്പും നടന്നു.
ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്പനയാണ് മൈജി കല്പ്പറ്റയ്ക്ക് സമ്മാനിച്ചത്.
വമ്പന്‍ ഉദ്ഘാടന ദിന ഓഫറുകള്‍ക്കൊപ്പം മൈജി ഓണം മാസ് ഓണം സീസണ് നാല് സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവും ഷോറൂമില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. ബമ്പര്‍ സമ്മാനം ബിഎംഡബ്ള്യു കാര്‍, ലക്കി ഡ്രോയിലൂടെ 20 കാര്‍, 25 സ്കൂട്ടര്‍, 1 ലക്ഷം രൂപ വീതം 100 പേര്‍ക്ക് കാഷ് പ്രൈസ്, 50 പേര്‍ക്ക് ഇന്റര്‍നാഷണല്‍ ട്രിപ്പ് ഇതിന് പുറമെ ഉറപ്പായ സ്ക്രാച്ച് ആൻഡ് വിന് സമ്മാനങ്ങള്‍ ഉള്‍പ്പെടെ ആകെ 30 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് മൈജി ഓണം ഓഫറിലൂടെ നല്‍കുന്നത്. റിലയന്‍സ് പമ്പിന് സമീപം കൈനാട്ടി ജംഗ്ഷനിലാണ് ഷോറൂം.
Kozhikode
നടുവണ്ണൂർ: ലോക കൊതുക് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വി.ടി. സൂരജ് എംഎല്‍എ നിര്‍വഹിച്ചു. നടുവണ്ണൂര്‍ ഗ്രീന്‍ പരൈസോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി അധ്യക്ഷയായി. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ. വി.പി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സാജിറ അനസ്, പഞ്ചായത്ത് അംഗങ്ങളായ ജസ്റ മാവോളി, കൃഷ്ണദാസ് പീഠത്തില്‍, എ.പി ഷാജി മാസ്റ്റര്‍, മുഹമ്മദലി ചാത്തോത്ത്, സൗദ, ദില്‍ഷ മക്കാട്ട്, നടുവണ്ണൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എം. ചിത്ര മുകുന്ദന്, ഉള്ളിയേരി സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോര്‍ജ് വിന്‍സന്റ്, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്ട്രോള് ഓഫീസര്‍ കെ.പി. റിയാസ്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍. ഭവില, ഉള്ളിയേരി സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആശ-കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ്, സോണല്‍ എന്റമോളജി യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ എന്റമോളജി പ്രദര്‍ശനം, ആശമാരുടെ ലഘുനാടകം, വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റര്‍ രചന മത്സരം, പ്രശ്നോത്തരി എന്നിവയും സംഘടിപ്പിച്ചു.
Kozhikode
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ വട്ടക്കയത്ത് കാട്ടാന തെങ്ങും രണ്ട് ഇലക്ട്രിക് പോസ്റ്റും, ലൈനും തകർത്തു. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിനടുത്താണ് സംഭവം. വനത്തിൽ നിന്ന് ഓനിപ്പുഴ കടന്നാണ് കാട്ടാനകൾ കൃഷിയിടത്തിലെത്തുന്നത്.
പ്രതിരോധിക്കാൻ സ്ഥാപിച്ച സോളാർ തൂക്കു വേലിയും ആനകൾക്ക് പ്രശ്നമല്ലാതായ സ്ഥിതിയിലാണ്.
Kozhikode
മുക്കം: നവീകരണ ശേഷം അപകടങ്ങൾ തുടർക്കഥയായ എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. നോർത്ത് കാരശേരി മാടാമ്പുറം വളവിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ 11ഓടെയാണ് അപകടം. രണ്ട് ഓട്ടോറിക്ഷകൾ, ഒരു കാർ, ഒരു മിനി ഗുഡ്സ് ഓട്ടോ എന്നിവയാണ് അപകടത്തിൽപ്പെട്ടത്. മുക്കത്തു നിന്ന് അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് വാഹനങ്ങളും അരീക്കോട് ഭാഗത്തുനിന്ന് മുക്കത്തേക്ക് വരികയായിരുന്ന രണ്ട് വാഹനങ്ങളുമാണ് പരസ്പരം കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ നാലുപേരെയും ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ കുറച്ചു സമയം ഗതാഗതം തടസപ്പെട്ടു.
പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. അപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കുകയും റോഡ് അറ്റകുറ്റപണികളുടെ ഭാഗമായി മാഞ്ഞ് പോവുകയും ചെയ്ത റമ്പിൾ സ്ട്രിപ്പുകൾ പുനഃസ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമാകുന്നതെന്നാണ് പറയുന്നത്.
ഒരു വർഷത്തിനിടെ ചെറുതും വലുതുമായ നാന്നൂറിലധികം അപകടങ്ങൾ നടന്ന സാഹചര്യത്തിലാണ് മാടാമ്പുറം വളവിൽ വിവിധ സ്ഥലങ്ങളിലായി റമ്പിൾസ്ട്രിപ്പുകൾ സ്ഥാപിച്ചിരുന്നത്. തുടർന്ന് ഈ മേഖലയിൽ കാര്യമായ അപകടങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ സംസ്ഥാന പാത പൊളിയുകയും സി.കെ. കാസിം എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് അറ്റകുറ്റപണി നടത്തുകയും ചെയ്തങ്കിലും ഇവിടെ മാഞ്ഞു പോയ റമ്പിൾസ്ട്രിപ്പുകൾ പുനഃസ്ഥാപിച്ചിട്ടില്ല.
Kozhikode
പെരുവണ്ണാമൂഴി: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസും ബാലുശേരി എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് സീതപ്പാറയിൽ നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷ് പിടികൂടി.
മുതുകാട് അംബേദ്കർ ഊരിലേക്ക് പോകുന്ന റോഡിന് സമീപത്തു നിന്നാണ് വാഷ് കണ്ടെത്തിയത്. 100 ലിറ്റർ വീതം ശേഷിയുള്ള രണ്ട് പ്ലാസ്റ്റിക് ബാരലുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. ഉടമസ്ഥനെ കണ്ടെത്താനായില്ല. ബാലുശേരി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഷ് കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് കുമാർ, എസ്.ജെ. ലിനീഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനുരാജ്, പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജു, ബി.എഫ്.എ. ബാലൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ ആരംഭിച്ചു.
Kozhikode
കോഴിക്കോട്: പുതിയാപ്പ തീരദേശ പാതയിലെ ഭട്ട് റോഡില്‍ ഗവ. ആയുര്‍വേദ കോളജിന് സമീപം മീന്‍ കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം.
ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കണ്ണൂര്‍ പഴയങ്ങാടിയിലേക്ക് ഐസ് കയറ്റാന്‍ പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനിടെ ഡിവൈഡറില്‍ തട്ടിയാണ് ലോറി തലകീഴായി മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന മീന്‍ പെട്ടികളും ഐസുകളും റോഡിലേക്ക് ചിതറിവീണു.
ഉടന്‍തന്നെ നാട്ടുകാരും യാത്രക്കാരും പൊലിസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി ഗതാഗതം പുനസ്ഥാപിച്ചു.
Kozhikode
കോഴിക്കോട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡിടിപിസി കോഴിക്കോട്, കോഴിക്കോട് ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി 22 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
24ന് വൈകീട്ട് ആറിന് കോഴിക്കോട് ബീച്ചിലെ പ്രധാന വേദിയില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് മുഖ്യാതിഥിയാകും. കോഴിക്കോട് നഗരത്തില്‍ കോഴിക്കോട് ബീച്ച് (ഓഗസ്റ്റ് 24-30), ടൗണ്‍ ഹാള്‍ (ഓഗസ്റ്റ് 25-29), ബട്ട് റോഡ് (ഓഗസ്റ്റ് 25-29), മാനാഞ്ചിറ (ഓഗസ്റ്റ് 25-27) കുറ്റിച്ചിറ (ഓഗസ്റ്റ് 25-27), തളി (ഓഗസ്റ്റ് 25-27) എന്നീ കേന്ദ്രങ്ങളാണ് വേദിയാവുക. നഗരത്തിന് പുറത്ത് 25ന് കോരപ്പുഴയില്‍ ജലോത്സവം, 26ന് അകലാപ്പുഴ, 27ന് കാപ്പാട്, 29ന് ഉള്ളൂര്‍ കടവ് എന്നിവിടങ്ങളില്‍ കയാക്കിംഗ് ഫെസ്റ്റ് ഉള്‍പ്പെടെയുള്ള പരിപാടികളും നടക്കും. ഓണാഘോഷ വിളംബര ഘോഷയാത്ര 23ന് വൈകീട്ട് മൂന്നിന് കോഴിക്കോട് സൗത്ത് ബീച്ച് മുതല്‍ ഫ്രീഡം സ്ക്വയര്‍ വരെ നടക്കും.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള "തദ്ദേശ പൂക്കള മത്സരം 2026' ആണ് ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണം. പഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോഴിക്കോട് കോര്പറേഷന് എന്നിവയുടെ 11 ക്ലസ്റ്ററുകളിലായി 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളും അവരുടെ ആസ്ഥാനത്താണ് പൂക്കളങ്ങള്‍ ഒരുക്കുക. മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് നല്‍കുന്നത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 25000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. വിവിധ കാറ്റഗറികളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക് പ്രത്യേക ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും.
ജില്ലയുടെ സാംസ്കാരിക തനിമയും കലാപെരുമയുമെല്ലാം കോര്‍ത്തിണക്കിയാണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രധാന വേദിയായ കോഴിക്കോട് ബീച്ചില്‍ 24ന് തൈക്കൂടം ബാന്‍ഡിന്റെ സംഗീത പരിപാടി അരങ്ങേറും. 25ന് നര്‍ത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമിയും സംഘവും ഒരുക്കുന്ന നൃത്തപരിപാടി, ഹരീഷ് കണാരനും നിര്‍മല്‍ പാലാഴിയും അവതരിപ്പിക്കുന്ന കോമഡി ഷോ, 26ന് നരേഷ് അയ്യരുടെയും സംഘത്തിന്റെയും സംഗീത പരിപാടി, ധ്വനിതരംഗ് കൊച്ചിയുടെ ഡാന്‍സ് പ്രോഗ്രാം, 27ന് ഹരിശങ്കര്‍ ആന്‍ഡ് പാര്‍ട്ടിയുടെ ഗാനമേള, ബിജുല ബാലകൃഷ്ണന്റെ കുച്ചിപ്പുടി എന്നിവ അരങ്ങുണര്‍ത്തും. 28ന് കേരള സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്നൊരുക്കുന്ന പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്നാട് സംസ്ഥാനങ്ങളിലെ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയുള്ള 'ഇന്ത്യന്‍ വസന്തോത്സവം 2026' പരിപാടി അരങ്ങേറും. തുടര്‍ന്ന് ഷഹബാസ് അമന്റെ ഗസല്‍ നൈറ്റും ഉണ്ടാകും. 29ന് മധു ബാലകൃഷ്ണന് അവതരിപ്പിക്കുന്ന ഗാനമേളയും സൗഷ്ഠവ അവതരിപ്പിക്കുന്ന നൃത്തപരിപാടിയും അരങ്ങേറും.
30ന് സമാപന സമ്മേളനം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സ്റ്റീഫന്‍ ദേവസിയുടെ സംഗീതപരിപാടിയുണ്ടാകും.
25 മുതല്‍ 29 വരെ ഭട്ട് റോഡ് ബീച്ചില്‍ സൂഫി ഡാന്‍സ്, ഗാനമേള, നൃത്തപരിപാടികള്‍ എന്നിവയും ടൗണ്‍ ഹാളില്‍ നാടകവും അരങ്ങേറും. 25 മുതല്‍ 27 വരെ മാനാഞ്ചിറയില്‍ നാടന്‍ കലകള്‍, കുറ്റിച്ചിറയില്‍ ഗസല്‍, കോല്‍ക്കളി, വനിതാ ഗാനമേള, തളിയില്‍ ക്ലാസിക്കല്‍ ഡാന്‍സ്, മ്യൂസിക് എന്നിവയും വേദിയുണര്‍ത്തും. വിനോദസഞ്ചാരവകുപ്പ് അനുവദിച്ച 40 ലക്ഷം രൂപക്ക് പുറമെ വിവിധ വ്യാപാര സ്ഥാപങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ എംഎല്‍എമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. ഫൈസല്‍ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്, പ്രോഗ്രാം കോഓഡിനേറ്റര്‍ അഡ്വ. നിയാസ്, ഫൈനാന്‍സ് കണ്‍വീനര്‍ സുബ്രഹ്മണ്യന് തുടങ്ങിയവര്‍ പങ്കെടുത്തു.
ഓണച്ചന്തകള്‍ സംഘടിപ്പിക്കും
ഓണാഘോഷത്തോടനുബന്ധിച്ച് ക്ഷീര വികസന വകുപ്പും കോഴിക്കോട് ജില്ലയിലെ ക്ഷീര സംഘങ്ങളും ചേര്‍ന്ന് 21, 22 തീയതികളില്‍ വിവിധ ക്ഷീര സംഘങ്ങളില്‍ ഓണച്ചന്തകള്‍ സംഘടിപ്പിക്കും. ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിച്ച പാലും പാലുല്പന്നങ്ങളും മറ്റു ജൈവ കാര്‍ഷിക ഉല്പന്നങ്ങളും കോഴിമുട്ടയും പച്ചക്കറികളുമെല്ലാം ചന്തകളില്‍ ലഭ്യമാക്കും. ജൈവ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് വിപണി ലഭ്യമാക്കുകയും ഓണാഘോഷത്തിന് പൊതുജനങ്ങള്‍ക്ക് മികച്ച ഉല്പന്നങ്ങള് ലഭ്യമാക്കുകയുമാണ് ഓണച്ചന്തയിലൂടെ ലക്ഷ്യമിടുന്നത്.
ഹരിത സന്ദേശ യാത്രക്ക് തുടക്കം
ഓണാഘോഷങ്ങള്‍ ഹരിതചട്ടം പാലിച്ച് നടത്തുന്നതിനുള്ള സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന് സംഘടിപ്പിക്കുന്ന "മാവേലി വൃത്തിയുടെ ചക്രവര്‍ത്തി' ഹരിത സന്ദേശ യാത്രക്ക് തുടക്കമായി.
നടുവണ്ണൂര്‍ ഗ്രീന്‍ പരാസിയോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി.ടി. സൂരജ് എംഎല്‍എ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, വാര്‍ഡ് അംഗം സി.പി. ഷാജി, ശുചിത്വ മിഷന് അസിസ്റ്റന്റ് കോഓഡിനേറ്റര്‍ സി.കെ. സരിത്ത്, ജില്ലാ റിസോഴ്സ് പേഴ്സണ്‍ കെ.പി. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
മൂന്ന് ദിവസം നീളുന്ന സന്ദേശ യാത്ര ജില്ലയിലെ കോളജുകള്‍, സ്കൂളുകള്‍, ഓണം വിപണന മേളകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ഓണാഘോഷങ്ങള്‍ പരിസ്ഥിതി സൗഹൃദമായി സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഹരിതചട്ടത്തിന്റെ പ്രാധാന്യവും യാത്രയിലൂടെ ജനങ്ങളിലെത്തിക്കും. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കുക, പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കുക, ഭക്ഷണ വിതരണത്തിന് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കുക, ആഘോഷ വേദികളില്‍ മാലിന്യസംസ്കരണത്തിന് ശാസ്ത്രീയ സംവിധാനം ഒരുക്കുക തുടങ്ങിയ സന്ദേശങ്ങളാണ് യാത്രയിലൂടെ നല്‍കുന്നത്.
പൂക്കള മത്സരം: പ്രമോഷന് തീം ബാനര്‍ പ്രകാശനം
കോഴിക്കോട് ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന തദ്ദേശ പൂക്കള മത്സരത്തിന്റെ പ്രമോഷന് തീം ബാനര്‍ ജില്ലാതല ടീം ലീഡര്‍മാരുടെ യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ മാളവിക ജി. നായര്‍ പ്രകാശനം ചെയ്തു.
കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം അസിസ്റ്റന്റ് കളക്ടര്‍ മാളവിക ജി. നായര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്‍.കെ. ഹരീഷ് അധ്യക്ഷനായി. പൂക്കള മത്സരം സംഘാടക സമിതി ചെയര്മാന് യു.വി. ദിനേശ് മണി മത്സരത്തിന്റെ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍കുമാര്‍ നൊച്ചിയില്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് വനിത എംപവര്‍മന്റ് ഓഫീസര്‍ കെ. രജിത, ഡിടിപിസി പ്രതിനിധി നിഖില്‍ എന്നിവര്‍ പ്രസംഗിച്ചു.
Kozhikode
കോഴിക്കോട്: ഓണസദ്യയില്ലാതെ മലയാളിക്ക് എന്ത് ഓണാഘോഷം. മുമ്പ് വീട്ടില്‍ തന്നെ സദ്യവട്ടങ്ങളൊരുക്കി ഓണമാഘോഷിച്ചിരുന്ന മലയാളികള്‍ ഇന്ന് ഹോട്ടലുകളില്‍ നിന്ന് സദ്യ പാഴ്സലായി വാങ്ങി കഴിച്ചു തുടങ്ങി.
പണം കൊടുത്താലും കുഴപ്പമില്ല മറ്റ് ഓണാഘോഷങ്ങള്‍ക്ക് ടെന്‍ഷനില്ലാതെ പങ്കെടുക്കാമെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് നഗരത്തിലെ ഒട്ടുമിക്ക പ്രമുഖ ഹോട്ടലുകളിലും ഓണസദ്യയ്ക്കുള്ള പ്രീഓഡര് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. 15 മുതല്‍ 30 വിഭവങ്ങള്‍ അടങ്ങിയ വള്ളുവനാടന്‍ സദ്യ വരെ തയ്യാറാക്കിയാണ് ഹോട്ടലുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. വിഭവങ്ങളുടെ എണ്ണത്തിന് അനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്. 300 രൂപ മുതല്‍ 570 രൂപ വരെ ഈടാക്കുന്ന ഹോട്ടലുകളുണ്ട്. അഞ്ച് പേരടങ്ങുന്ന ഫാമിലി പാക്കിന് 1500 രൂപ മുതല്‍ 2700 രൂപ വരെയാണ് വില.
പാഴ്സല്‍ നല്‍കുന്നതിന് ചെലവ് വര്‍ധിച്ചതായും അതിനാല്‍ മുന്‍വര്‍ഷങ്ങളിലേതു പോലെ ഓണസദ്യ ഇക്കുറി പാഴ്സലായി നല്‍കുന്നില്ലെന്നും നഗരത്തിലെ ചില ഹോട്ടലുടമകള്‍ പറഞ്ഞു.
അതേസമയം, പാഴ്സലൊഴിവാക്കി ഹോട്ടലില്‍ നേരിട്ടെത്തി സദ്യ കഴിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഇവര്‍ തുടങ്ങിയിട്ടുണ്ട്. ഇതിനുള്ള സീറ്റ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. സദ്യയൊരുക്കാനുള്ള സാധനങ്ങള്‍ക്ക് വില വര്‍ധനവുണ്ടായെങ്കിലും സദ്യയ്ക്ക് ആനുപാതികമായി വില വര്‍ധിപ്പിച്ചിട്ടില്ലെന്ന് ഹോട്ടലുടമകള്‍ പറഞ്ഞു. മികച്ച ഗുണമേന്മയിലാണ് എല്ലാ ഐറ്റവും നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേർത്തു.
സദ്യ ഒരുക്കാന്‍ ചെലവേറി
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി സദ്യയ്ക്ക് ചെലവേറുമെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. പാചകവാതകം മുതല്‍ സദ്യയൊരുക്കാനുള്ള പച്ചക്കറികള്‍ക്ക് വരെ വില വളരെയധികം വര്‍ധിച്ചു. പായസത്തിലെ പ്രധാന ചേരുവയായ പഞ്ചസാരയ്ക്ക് കിലോയ്ക്ക് 10 രൂപയോളമാണ് വര്‍ധിച്ചത്. അരി വിലയിലും പത്ത് രൂപയോളം വര്‍ധനവുണ്ടായിട്ടുണ്ട്. സദ്യ വിളമ്പുന്ന ഇലയ്ക്കും ഇരട്ടി വിലയായി. സവാള, കാരറ്റ് തുടങ്ങിയവയ്ക്ക് വില കത്തിക്കയറി. ഇതെല്ലാം സദ്യ തയ്യാറാക്കാനുള്ള ചെലവിനെ ബാധിച്ചിട്ടുണ്ട്.
ഈ വര്‍ഷം സദ്യയ്ക്കുള്ള പ്രീബുക്കിംഗ് കുറഞ്ഞിട്ടുണ്ട്. സ്ഥാപനങ്ങളും സ്കൂളുകളും മറ്റും വാങ്ങുന്ന സദ്യയുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറച്ചിട്ടുണ്ട്. ചുരുങ്ങിയ ആളുകളെ പങ്കെടുപ്പിച്ച് സദ്യ നല്‍കുകയാണ് അവര്‍. യുദ്ധവും വിലക്കയറ്റവുമാണ് കാരണം. മികച്ച ഗുണമേന്മയില് സദ്യയൊരുക്കി നല്കുമ്പോള് വലിയ തുക ചെലവ് വരും, കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റൊറന്റ് അസോസിയേഷന് കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി ടി.വി. സാദിഖ് പറഞ്ഞു.
തിരക്കേറിയ തിരുവോണ ദിവസം ഹോട്ടലുകളിലും കാറ്ററിംഗ് കേന്ദ്രങ്ങളിലും നേരിട്ടെത്തി ഓണസദ്യ വാങ്ങുന്ന രീതിയാണുള്ളത്. അതേസമയം, മറ്റ് ദിവസങ്ങളില്‍ ഹോം ഡെലിവറിയുണ്ടാകുമെന്ന് ഹോട്ടലുടമകള്‍ അറിയിച്ചു.
Kozhikode
ബാലുശേരി: ഓണത്തോടനുബന്ധിച്ച് അത്തം മുതൽ പത്ത് ദിവസം പൂക്കളമിടുന്ന പതിവാണ് മലയാളികൾക്കുള്ളത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്ഥമായി വർഷത്തിൽ 365 ദിവസവും പൂക്കളമിടുന്ന ഇല്ലം ഇവിടെയുണ്ട്. നടുവണ്ണൂരിലെ നന്ദാനശേരി ഇല്ലത്താണ് എല്ലാ ദിവസവും പൂക്കളിടുന്നത്.
ദിവസവും തൊടിയിൽനിന്ന് കിട്ടുന്ന നാടൻപൂക്കളുപയോഗിച്ചാണ് ഇവിടെ പൂക്കളമൊരുക്കുന്നത്. തലമുറകളായി ഇല്ലത്തെ ഭഗവതിക്ക് മുന്നിൽ പൂക്കളിടുന്ന പതിവ് ഇപ്പോഴും തുടരുകയാണ് ഈ കുടുംബം.
രാവിലെ പൂക്കളം തീർത്തതിനുശേഷമാണ് ഇവിടെ മറ്റു ദിനചര്യകൾ ആരംഭിക്കുന്നത്. സാധാരണയായി കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമാണ് പൂക്കളമിടുന്നത്. ആദ്യം ഭഗവതിക്ക് മുന്നിൽ മാത്രമായിരുന്നു പൂക്കളം തീർത്തിരുന്നതെങ്കിൽ ഇപ്പോൾ വീട്ടുമുറ്റത്തും പൂക്കളമിടാറുണ്ട്.
സാധാരണയായി ദശപുഷ്പങ്ങളാണ് ഉപയോഗിക്കുക. ദശപുഷ്പങ്ങൾ ലഭിക്കാത്ത സമയങ്ങളിൽ ലഭിക്കുന്ന പൂക്കൾ വച്ച് പൂക്കളം തീർക്കും. ചില ദിവസങ്ങളിൽ പത്തിനം പൂക്കൾ വരെ ഇല്ലത്തെ മുറ്റത്ത് സ്ഥാനം പിടിക്കാറുണ്ട്. ഓണത്തോടനുബന്ധിച്ച് കുറച്ചുകൂടി വലിയ പൂക്കളമാണ് ഇല്ലത്ത് ഇടാറുള്ളത്. അതിനായി പൂക്കൾ കടകളിൽ നിന്ന് വാങ്ങാറുമുണ്ട്. പൂക്കളമിടുന്നത് പതിവാണെങ്കിലും ഓണാഘോത്തിന്റെ ആവേശത്തിലാണ് ഇല്ലത്തുള്ളവർ.
Kozhikode
മുക്കം: കൃഷിയെക്കുറിച്ചുള്ള അറിവ് പാഠപുസ്തകത്തിൽ ഒതുക്കാതെ നേരിട്ടുള്ള അനുഭവത്തിലൂടെ സ്വന്തമാക്കി പന്നിക്കോട് എയുപി സ്കൂളിലെ വിദ്യാർഥികൾ.
സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരിയുടെ എരഞ്ഞിമാവിലെ വയലിലെത്തിയാണ് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ നേരിട്ടുകണ്ട് പഠിച്ചത്. ഏഴാം ക്ലാസ് പാഠപുസ്തകത്തിലെ ‘വിത്ത് എന്ന മഹാദ്ഭുതം’, ‘ഗ്രാമീണ സ്ത്രീകൾ’ എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പഠനയാത്ര.
അധ്യാപകർ ക്ലാസ് മുറിയിൽ പരിചയപ്പെടുത്തിയ കൃഷിയറിവുകൾ നേരിട്ട് മനസിലാക്കുന്നതിനൊപ്പം നെൽകൃഷിയുടെ പ്രായോഗിക വശങ്ങളും വിദ്യാർഥികൾ അടുത്തറിഞ്ഞു. വയലിലെത്തിയ വിദ്യാർഥികൾ പാടത്തെ ചെളിയിലിറങ്ങി ഞാറുനടുന്നതിലും പങ്കാളികളായി. വിത്ത് പാകുന്നതു മുതൽ ഞാറ് തയാറാക്കുന്നതും നടുന്നതും ഉൾപ്പെടെയുള്ള നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് കർഷകത്തൊഴിലാളികളിൽനിന്ന് വിദ്യാർഥികൾ ചോദിച്ചറിഞ്ഞു. കൃഷിക്കായി കർഷകർ നടത്തുന്ന അധ്വാനവും വയലിലെത്തിയുള്ള പഠനത്തിലൂടെ കുട്ടികൾക്ക് നേരിട്ടറിയാനായി.
നെൽകൃഷിയെക്കുറിച്ച് പഠിക്കാനെത്തിയ വിദ്യാർഥികൾക്ക് അപ്രതീക്ഷിത അതിഥിയായെത്തിയത് പ്രവാസി വ്യവസായിയും പഴയകാല കർഷകനുമായ യു. അബ്ദുല്ല ഫാറൂഖിയായിരുന്നു. തന്റെ കർഷകജീവിതത്തിലെ അനുഭവങ്ങളും പാടത്തോടും കൃഷിയോടുമുള്ള ബന്ധവും അദ്ദേഹം വിദ്യാർഥികളുമായി പങ്കുവച്ചു.
കൃഷിയിൽനിന്ന് പുതിയ തലമുറ അകന്നുപോകുന്ന സാഹചര്യത്തിൽ കാർഷികവൃത്തിയുടെ പ്രാധാന്യവും അധ്വാനത്തിന്റെ മൂല്യവും അദ്ദേഹം കുട്ടികളോട് വിശദീകരിച്ചു.
സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി. ഫസൽ ബാബു അധ്യക്ഷത വഹിച്ചു. യു. അബ്ദുല്ല ഫാറൂഖി മുഖ്യാതിഥിയായി. എസ്എംസി ചെയർമാൻ ബഷീർ പാലാട്ട്, എംപിടിഎ പ്രസിഡന്റ് അസൂറാബി റസാഖ്, വൈസ് പ്രസിഡന്റ് സലീന, പിടിഎ വൈസ് പ്രസിഡന്റ് രജീഷ് പരപ്പിൽ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ രമ്യ സുമോദ്, പി.കെ. ഹഖീം കളൻതോട്, രമേശൻ, സി. സവ്യ, പി.കെ. ജിജി കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.
Kozhikode
കൊയിലാണ്ടി: കൊല്ലം ചിറക്ക് സമീപം ദേശീയ പാതയിൽ സ്ഥിതിചെയ്യുന്ന വനിതാ ഹോട്ടലിൽ പാചക ഗ്യാസ് സിലിണ്ടർ ലീക്കായി തീപിടിച്ചു. അടുക്കളയിലുണ്ടായിരുന്ന അനുബന്ധ പാചക വസ്തുക്കൾ കത്തി നശിച്ചു.കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തുകയും കൂടുതൽ അപകടങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുകയും ലീക്കായ ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിതമായി നീക്കം ചെയ്യുകയും ചെയ്തു.
എഎസ്ടിഒ, പി. എം. അനിൽകുമാർ നേതൃത്വത്തിൽ എസ്എഫ്ആർഒ , പി.ബിജു, എഫ്ആർഒ മാരായ ജിനേഷ് കുമാർ, ഇ. നിധിപ്രസാദ്, ഇ.എം. ലിനീഷ്, എം. രജിലേഷ് , സി.എം .സുജിത്ത്, എസ്പി, ഹോംഗാർഡുമാരായ ഷൈജു, കെ.പി. സുധീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Kozhikode
കോഴിക്കോട്: ഓണാഘോഷങ്ങൾക്ക് വർണ്ണപ്പകിട്ടേകി കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരൊറ്റ വേദിയിൽ അണിനിരക്കുന്നു. സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡിടിപിസി കോഴിക്കോട്, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘തദ്ദേശ പൂക്കളം മത്സരം 2026’ ഓണപ്പൂക്കളുടെ അപൂർവ വർണവസന്തത്തിന് വേദിയാകും.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോഴിക്കോട് കോർപറേഷൻ എന്നിവയുൾപ്പെടെ 11 ക്ലസ്റ്ററുകളിലായി 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരേസമയം മാറ്റുരയ്ക്കുന്ന മത്സരമാണിത്. ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളെയും ഒരുമിച്ചണിനിരത്തുന്ന ഈ മത്സരം ഓണാഘോഷങ്ങളുടെ ശ്രദ്ധേയമായ ആകർഷണമാകും.
മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനത്തിന് 1,00,000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനത്തിന് 50,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനത്തിന് 25,000 രൂപയും ട്രോഫിയും ലഭിക്കും. വിവിധ കാറ്റഗറികളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന ടീമുകൾക്ക് പ്രത്യേക ട്രോഫിയും സർട്ടിഫിക്കറ്റും നൽകും.
മത്സരത്തിന്റെ വിധിനിർണയം സാങ്കേതിക മികവോടെയും പൂർണ സുതാര്യതയോടെയുമാണ് നടത്തുന്നത്. തത്സമയ ലൈവ് വീഡിയോ നിരീക്ഷണം, ജിയോടാഗ് ചെയ്ത ഫോട്ടോകൾ, വീഡിയോ സ്കാനിംഗ് എന്നിവയ്ക്കൊപ്പം ഫിസിക്കൽ പരിശോധനയും ഉൾപ്പെടുത്തിയാകും വിധിനിർണയം. 22ന് രാവിലെ ഒന്‍പത് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് മത്സരം. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് മൂന്ന് മുതൽ അഞ്ച് വരെ അംഗങ്ങൾ അടങ്ങുന്ന ടീമിനാണ് മത്സരത്തിൽ പങ്കെടുക്കാനാവുക.
Kozhikode
കൂരാച്ചുണ്ട്: കല്ലാനോട് സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത കൂരാച്ചുണ്ടിൽ ആരംഭിച്ചു. ബാങ്ക് സെക്രട്ടറി ട്വിങ്കിൾ കെ. ചാണ്ടി ഉദ്ഘാടനം ചെയ്തു.
ബാങ്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് ഞാറുമ്മൽ, ഡയറക്ടർമാരായ ഡൊമിനിക് വെട്ടിക്കാട്ട്, ജോർജ് വള്ളിക്കാട്ടിൽ, സാജിത ചീനിക്കൽ, ജെറിൻ കുര്യക്കോസ്, എം.ടി. രാഘവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൂരാച്ചുണ്ട്: പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഓണം വിപണന മേളക്ക് കൂരാച്ചുണ്ടിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ സുനിത ജോബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീമ കുന്നുമ്മൽ മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശേരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറയ്ക്കൽ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി ഏബ്രഹാം പുല്ലംകുന്നേൽ, പഞ്ചായത്തംഗം എൻ.ജെ. ആൻസമ്മ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.പി മനിൽകുമാർ, സിഡിഎസ് മെമ്പർ ഉഷ രവീന്ദ്രൻ, സിഡിഎസ് മെമ്പർമാരായ അനിത ജോൺസൺ, ഗീത ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീയുടെ 50 സ്റ്റാളുകളും കാർഷിക ഗ്രൂപ്പുകളുടെ 50 സ്റ്റാളുകളും വിപണന മേളയിലുണ്ട്. ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന മേള 21ന് സമാപിക്കും.
Kozhikode
തിരുവമ്പാടി: അൽഫോൻസ കോളജിലെ കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൊമേഴ്സ് ഡേ "കോംഫിയെസ്റ്റ 2K26' എന്ന പേരിൽ സംഘടിപ്പിച്ചു.
ഫോഗി മൗണ്ടൻ അമ്യൂസ്മെന്റ് പാർക്ക് മാനേജിംഗ് ഡയറക്ടർ തങ്കച്ചൻ മാതാളിക്കുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ഫാ. ആന്റണി ജോർജ് കാരിക്കുന്നേൽ അധ്യക്ഷനായി. ചടങ്ങിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. ഷിജു ഏലിയാസ്, കൊമേഴ്സ് വിഭാഗം മേധാവി സാനി തോമസ്, മുഹമ്മദ് അൻസൽ, മുഹമ്മദ് ജാസിം, അഷ്ന ജോഷി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Kozhikode
കോഴിക്കോട് : നഗരത്തിലെ കാലപ്പഴക്കമുള്ളതും അപകടാവസ്ഥയിലുമുള്ളതുമായ കെട്ടിടങ്ങൾ മുൻഗണനാക്രമത്തിൽ അറ്റകുറ്റപണികൾ നടത്തുന്നതിനുള്ള നടപടികളിൽ അലംഭാവം ഉണ്ടാകരുതെന്നും അതീവ ജാഗ്രതയോടെയും സമയബന്ധിതമായും തുടർനടപടികൾ പൂർത്തിയാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
വലിയങ്ങാടിയിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ജില്ലയിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ പരിശോധിച്ച് അപകടാവസ്ഥ ഒഴിവാക്കാൻ സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടർ മൂന്നാഴ്ചക്കകം സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കോർപ്പറേഷൻ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കെട്ടിടങ്ങളുടെ പൂർണമായ പട്ടികയും അറ്റകുറ്റപ്പണികൾ സംബന്ധിച്ച ആക്ഷൻ പ്ലാനും സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
സാങ്കേതിക വിഭാഗങ്ങളുടെ സഹകരണത്തോടെ ഇ.എം.എസ് സ്റ്റേഡിയം, ഇന്ദിര ബിൽഡിംഗ്, പാളയം ബസ് സ്റ്റന്റ്, മൊഫ്യൂസിൽ ബസ് സ്റ്റാന്റ്, അംബേദ്കർ ബിൽഡിംഗ്, ജയന്തി ബിൽഡിംഗ്, മാങ്കാവ് ഫിഷ് മാർക്കറ്റ്, ഇടിയങ്ങര മാർക്കറ്റ്, ന്യൂ ബസാർ, ചെറൂട്ടി റോഡ്, ബേപ്പൂർ ബസ്സ്റ്റാന്റ്, പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടം ഉൾപ്പെടെയുള്ള പ്രധാന കോർപ്പറേഷൻ കെട്ടിടങ്ങളിൽ പ്രാഥമിക പരിശോധന നടത്തിയതായി റിപ്പോർട്ടിൽ പറഞ്ഞു.
ചില കെട്ടിടങ്ങളിൽ പിളർപ്പും ചോർച്ചയും ചിലതിൽ ഘടനാപരമായ ബലഹീനതകളും കണ്ടെത്തിയിട്ടുണ്ട്. പൊതുജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന ബസ് സ്റ്റാന്റുകളിലും മാർക്കറ്റുകളിലും പ്രത്യേക സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും കോർപ്പറേഷൻ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തര അറ്റകുറ്റപണികൾ ആവശ്യമുള്ള കെട്ടിടങ്ങളെ മുൻഗണനാ ക്രമത്തിൽ തിരിച്ച് നടപടിയെടുക്കാൻ കൗൺസിലിന്റെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്. കൗൺസിലിന്റെ അനുമതി ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കും. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ താത്ക്കാലിക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. കോർപ്പറേഷൻ ഇതിനോടകം സ്വീകരിച്ച നടപടികളിൽ കമ്മീഷൻ തൃപ്തി രേഖപ്പെടുത്തി.
Kozhikode
കോഴിക്കോട്: ഓണാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍, മോഷണങ്ങളും കവര്‍ച്ചകളും തടയുന്നതിനായി മുന്‍കരുതല്‍ നടപടികളുമായി കോഴിക്കോട് സിറ്റി പൊലിസ്. കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ എ.പി.ഷൗക്കത്തലിയുടെ നിര്‍ദ്ദേശപ്രകാരം സിറ്റിയിലെ വിവിധ സബ് ഡിവിഷനുകളിലാണ് പ്രത്യേക സുരക്ഷാ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ബസ് യാത്രക്കാര്‍, പൊതുജനങ്ങള്‍, പ്രമുഖ ജംഗ്ഷനുകളില്‍ എത്തുന്നവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ബോധവത്ക്കരണം. തിരക്കേറിയ സമയങ്ങളില്‍ സ്വര്‍ണ്ണമാല, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിനെക്കുറിച്ച് പൊലിസ് ഉദ്യോഗസ്ഥര്‍ നഗരത്തിലെ സ്വകാര്യ ബസുകളില്‍ കയറി നേരിട്ട് പൊതുജനങ്ങള്‍ക്ക് ക്ലാസുകളും നിര്‍ദ്ദേശങ്ങളും നല്കി വരുന്നു.
മാവൂര്‍, കുന്നമംഗലം, മെഡിക്കല്‍ കോളജ്, ചേവായൂര്‍ തുടങ്ങി മെഡിക്കല്‍ കോളജ് സബ് ഡിവിഷന് പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ ബസ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്നലെ പൊലിസ് നേരിട്ടെത്തി പരിശോധനകളും ബോധവത്ക്കരണവും നടത്തി. ബാഗുകളും ആഭരണങ്ങളും കൂടുതല്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി സേഫ്റ്റി പിന് ഉപയോഗിച്ച് ലോക്ക് ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രായോഗിക സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ പൊലിസ് യാത്രക്കാര്‍ക്ക് കാണിച്ചുകൊടുത്തു.
വരും ദിവസങ്ങളിലും നഗരത്തിലുടനീളം ബോധവത്ക്കരണ പരിപാടികളും സുരക്ഷാ പരിശോധനകളും ശക്തമായി തുടരുമെന്ന് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ പ്രമോദ് അറിയിച്ചു.
Kozhikode
കോഴിക്കോട്: ജൂലായ് 27ന് കേന്ദ്രം പുറപ്പെടുവിച്ച ഏഴാമത് ഇഎസ്എ കരട് വിജ്ഞാപനത്തിലെ അതിർത്തിനിർണയവും ഭൂപടങ്ങളും ശാസ്ത്രീയമായി പുനഃപരിശോധിക്കണമെന്ന് ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് -എം കോഴിക്കോട് ജില്ലാ ഏകദിന ക്യാമ്പ് കൈരളി ശ്രീ വേദി ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉൾപ്പെട്ട വില്ലേജുകളുടെ വ്യക്തമായ മാപ്പ് കേരള ബയോ ഡയവേഴ്സിറ്റി ബോർഡിന്റെ സൈറ്റിൽ പ്രസിദ്ധീകരിക്കണം. വനസംരക്ഷണത്തിന്റെ പേരിൽ, തലമുറകളായി കൃഷി ചെയ്ത് ജീവിക്കുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് നീതിയുക്തമല്ല.
പശ്ചിമഘട്ടത്തിൽ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി നിർദേശിക്കുന്ന കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 ഗ്രാമങ്ങളിലായി 9,993.7 ചതുരശ്രകിലോമീറ്റർ പ്രദേശമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇത് സമർപ്പിച്ച രേഖകളിൽ വന്ന തെറ്റാണ്.
ഈ തെറ്റു തിരുത്താൻ ആവശ്യമായ നടപടികൾ കേരള സർക്കാർ സ്വീകരിക്കണം. ഒരു വില്ലേജിനെ മുഴുവനായി ഇഎസ്എയിൽ ഉൾപ്പെടുത്തുന്ന രീതി ശരിയല്ല. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുന്നതിനെ പൂർണമായി പിന്തുണയ്ക്കുന്നുവെങ്കിലും പുനഃപരിശോധനയ്ക്കുശേഷമേ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാവൂവെന്നും ജോസ് കെ. മാണി എംപി കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു.
മുൻ മന്ത്രി റോഷി അഗസ്റ്റ്യൻ, മുൻ എംഎൽഎ അഡ്വ. ജോബ് മൈക്കിൾ, കെ.എം. പോൾസൺ, ബേബി കാപ്പുകാട്ടിൽ, കെ.കെ. നാരായണൻ, വിനോദ് കിഴക്കയിൽ, ബോബി മൂക്കൻ തോട്ടം, റുഖിയ ബീവി, സുരേന്ദ്രൻ പാലേരി, പ്രിൻസ് പുത്തൻ കണ്ടം, റോയി മുരിക്കോലിൽ, ബോബി ഓസ്റ്റ്യൻ, മാത്യു ചെമ്പോട്ടിക്കൽ, സണ്ണി ഞെഴുകുംകാട്ടിൽ, ബേബി പൂവത്തിങ്കൽ, നിഷാന്ത് പി. ജോസ്, ഷാജു ജോർജ്, വില്യം കെ. തോമസ്, ശ്രീധരൻ മുതുവണ്ണാച്ച, മഹേഷ് പയ്യട തുടങ്ങിയവർ പ്രസംഗിച്ചു.
Kozhikode
മുക്കം: പത്തൊൻപത് വർഷത്തെ സേവനത്തിന് ശേഷം അങ്കണവാടി ടീച്ചറായി പ്രമോഷൻ ലഭിച്ച് സ്ഥലം മാറി പോവുന്ന ബിന്ദുവിന് ചെറുവാടി താഴത്ത് മുറി നിവാസികൾ യാത്രയയപ്പ് നൽകി. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കസ്ന ഹമീദ് അധ്യക്ഷയായി. സിഡിപിഒ പ്രസന്ന മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് മെമ്പർമാരായ പ്രേമ കോട്ടമ്മൽ, ഷീജ, അങ്കണവാടി ടീച്ചർ ജമീല, കുഞ്ഞോയി, സുഹറ വെള്ളങ്ങോട്ട്, ഗുലാം ഹുസൈൻ, അഷ്റഫ് കൊളക്കാടൻ, മോയിൻ ബാപ്പു, കുട്ടാപ്പി, മൻസൂർ, സൽമാൻ, ഗഫൂർ എന്നിവർ പ്രസംഗിച്ചു.
Kozhikode
പെരുവണ്ണാമൂഴി: കഴിഞ്ഞ ഒരു ദശകമായി മിനിമം കൂലി പോലും ലഭിക്കാതെ പൊതു മേഖല സ്ഥാപനമായ പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരളത്തിന്റെ കീഴിൽ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികൾ സ്ഥാപനത്തിന്റെ ഓണാഘോഷം ബഹിഷ്ക്കരിക്കും.
മതിയായ ബോണസ്, ലീവ് വിത്ത് വേജസ് മുതലായ ആനുകൂല്യങ്ങൾ ഓണത്തിനു മുമ്പ് കൊടുക്കാത്ത മാനേജ്മെന്റിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണം. ഇന്ന് നടക്കുന്ന സദ്യയുൾപ്പെടെയുള്ള ഓണാഘോഷ പരിപാടികൾ തൊഴിലാളികൾ ബഹിഷ്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റബറിന് ചരിത്രത്തിൽ ഇന്നേ വരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ വില ലഭിച്ചിട്ടും ടാപ്പിംഗ് തൊഴിലാളിയുടെ കൂലിയിലും ആനുകൂല്യങ്ങളിലും വർധനവ് വരുത്താത്തത് ഒട്ടും നീതീകരിക്കാനാവാത്തതാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ എസ്റ്റേറ്റ് തൊഴിലാളികൾക്ക് മുമ്പിൽ വച്ച് തന്ന വാഗ്ദാനങ്ങളൊന്നും തന്നെ പാലിക്കാൻ പേരാമ്പ്ര എംഎൽഎ തയാറായിട്ടില്ലെന്ന് എച്ച്എംഎസ് യോഗം ആരോപിച്ചു. യൂണിയൻ പ്രസിഡന്റ് കെ.ജി. രാമനാരായണൻ അധ്യക്ഷത വഹിച്ചു. വിജു ചെറുവത്തൂർ, കെ.ജെ. ജോഷി, സി.കെ. സുരേഷ്, കെ.കെ. സനോജ്, സിന്ധു മൈക്കിൾ, സി.എൻ. ബാബു, എൻ.എം. രമ, ജിമ്മി ജോർജ്, ഡാനിഷ് കൊമ്മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.
Kozhikode
മുക്കം: വീട്ടുവളപ്പിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. മുക്കം കുറ്റിപ്പാല കിഴക്കുംപാടം സ്വദേശി അനൂപിന്റെ വീടിന്റെ പുറകിലെ പറമ്പിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.ഇന്നലെ പുലർച്ചെ കുടിവെള്ള പദ്ധതിയുടെ പമ്പ്
ഹൗസിലേക്ക് പോവുന്ന ആളാണ് പാമ്പിനെ കണ്ടത്. തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയും വീട്ടുകാർ വനം വകുപ്പിന് കീഴിലുള്ള ആർആർടി അംഗമായ കബീർ കള്ളൻതോടിനെ വിവരം അറിയിക്കുകയും ചെയ്തതോടെ കബീർ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
നിരവധി വീടുകളുള്ള സ്ഥലത്തെ പറമ്പിലെ പൊത്തിൽ കയറിയ പാമ്പിനെ ഏറെ പണിപ്പെട്ടാണ് പിടികൂടിയത്. പിടികൂടിയ പാമ്പിനെ വനം വകുപ്പിന്റെ താമരശേരി ഓഫീസിൽ എത്തിക്കും. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തൊട്ടടുത്തുള്ള അങ്കണവാടിക്ക് പുറകിലുള്ള പറമ്പിലെ മരത്തിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.
Kozhikode
കോഴിക്കോട്: ലോക ഫോട്ടോഗ്രഫി ദിനത്തോട് അനുബന്ധിച്ച് ജില്ലയിലെ 31 ഫോട്ടോജേണലിസ്റ്റുമാരുടെ വാര്‍ത്താ ചിത്രങ്ങളുടെ പ്രദര്‍ശനം ‘ബിയോണ്ട് വേർഡ്സ്’ ബുധനാഴ്ച ആര്ട്ട്ഗാലറിയില് ആരംഭിച്ചു.
കാലിക്കറ്റ് ഫോട്ടോ ജേണലിസ്റ്റ്സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ഫോട്ടോ പ്രദര്‍ശനം നടക്കുന്നത്. ഗ്രേറ്റ് ബോംബെ സര്‍ക്കസിലെ സര്‍ക്കസ് കലാകാരന്മാര് ചേര്‍ന്ന് ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച വരെ പ്രദര്‍ശനം തുടരും. പല സാഹചര്യങ്ങളില്‍, പല ഭാവങ്ങളില്‍ പകര്‍ത്തിയ തിരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വാര്‍ത്തകളില്‍ ഇടം നേടിയ സുപ്രധാന ചിത്രങ്ങളാണിവ.
Kozhikode
തോട്ടുമുക്കം: തോട്ടുമുക്കം മാതൃവേദിയുടെ നേതൃത്വത്തിൽ യുട്യൂബ് ചാനൽ ആരംഭിച്ചു. അമ്മമാരുടെ കഴിവുകളെ വളർത്തിയെടുക്കുക, നവമാധ്യമങ്ങളുടെ ഉപയോഗം അമ്മമാരിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
തോട്ടുമുക്കം ഫൊറോന വികാരി ഫാ. ബെന്നി കാരക്കാട്ട് യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചു. മേഖലാ ഡയറക്ടർ ഫാ. പ്രിൻസ് പന്നിക്കോട്ട്, ഡീക്കൻ മെൽബിൻ ഒറ്റപ്ലാക്കൽ ഒഎസ്എഫ്എസ്, മേഖലാ ആനിമേറ്റർ സിസ്റ്റർ ജ്യോതി മരിയ സിഎംസി, മേഖലാ പ്രസിഡന്റ് ബിന്ദു ആന്റോ ഉണ്ണിക്കുന്നേൽ, മേഖലാ സെക്രട്ടറി റോസിലി കോയിക്കാട്ടിൽ എന്നിവർ സംബന്ധിച്ചു.
Kozhikode
മുക്കം: കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് കീഴില്‍ ഓണച്ചന്ത ആരംഭിച്ചു. ഉത്സവകാലങ്ങളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതിന് വിപണിയില്‍ ഇടപെടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ഈ ഓണക്കാലത്തും പതിമൂന്ന് തരം നിത്യോപയോഗ സാധനങ്ങളാണ് സര്‍ക്കാര്‍ സബ്സിഡിയോടുകൂടി വിലക്കുറവില്‍ ഓണചന്തയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നത്.
ഇതോടൊപ്പം സബ്സിഡിയില്ലാത്ത സാധനങ്ങളും പൊതു വിപണിയേക്കാള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ഓണചന്തയുടെ ഉദ്ഘാടനം
ബാങ്ക് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ബാങ്ക് ഡയറക്ടര്‍ എം.കെ. ഉണ്ണിക്കോയ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍ എ.പി. കബീര്‍, ബ്രാഞ്ച് മാനേജര്‍ പി. സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kozhikode
കോഴിക്കോട്: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കും 19ന് രാത്രി 12 മുതൽ 20ന് രാത്രി 12 വരെ പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും കച്ചവടക്കാർക്കും ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കില്ല. കടലിൽ കുളിക്കുകയോ വെള്ളത്തിലിറങ്ങുകയോ കടൽത്തീരത്തിന്റെ അരികിലേക്ക് സമീപിക്കുകയോ ചെയ്യുന്നതും പൂർണമായി നിരോധിച്ചിട്ടുണ്ട്. ബേപ്പൂർ ഉൾപ്പെടെ ജില്ലയിലെ മുഴുവൻ തീരപ്രദേശങ്ങളിലും മുന്നറിയിപ്പ് ബാധകമാണ്.മത്സ്യത്തൊ
ഴിലാളികൾ കടലിൽ പോകുകയോ ചെറുവള്ളങ്ങളും പരമ്പരാഗത വള്ളങ്ങളും കടലിലേക്ക് ഇറക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്. ബേപ്പൂർ തുറമുഖം, കൊയിലാണ്ടി ഹാർബർ എന്നിവിടങ്ങളിലെയും മറ്റ് മത്സ്യബന്ധന കേന്ദ്രങ്ങളിലെയും വള്ളങ്ങൾ മതിയായ അകലത്തിൽ സുരക്ഷിതമായി കെട്ടിയിടണം. ബേപ്പൂർ, കൊയിലാണ്ടി എന്നിവിടങ്ങളിലെയും തീരദേശ മത്സ്യബന്ധന കേന്ദ്രങ്ങളിലെയും ജനങ്ങൾക്ക് ഫിഷറീസ് വകുപ്പ് മൈക്ക് അനൗൺസ്മെന്റ് നടത്തും. കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ബേപ്പൂർ റീജണൽ പോർട്ട് ഓഫീസർ, ഫിഷറീസ് വകുപ്പ് എന്നിവർ തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കും. മുന്നറിയിപ്പ് പ്രകാരം 19ന് പുലർച്ചെ 2.30 മുതൽ 20ന് വൈകുന്നേരം 5.30 വരെ 16 മുതൽ 21 സെക്കൻഡ് വരെ കാലദൈർഘ്യമുള്ളതും 1.2 മുതൽ 1.9 മീറ്റർ വരെ ഉയരമുള്ളതുമായ തിരമാലകൾക്ക് സാധ്യതയുണ്ട്.
Kozhikode
കോഴിക്കോട്: പൊന്നോണത്തെ വരവേല്‍ക്കാന്‍ നാടെങ്ങും തയാറെടുപ്പിലാണ്. ഓണം ഇക്കുറി കളറാക്കാന്‍ പൂക്കളുടെ വില്‍പ്പനയും തകൃതിയായി നടക്കുന്നുണ്ട്. അത്തം മുതല്‍ നഗരത്തില്‍ പൂ വിപണി സജീവമാണ്. പ്രധാനമായും ബംഗളൂരു, ഗുണ്ടല്‍പ്പേട്ട് എന്നിവിടങ്ങളില്‍ നിന്നാണ് പൂക്കളമൊരുക്കുന്നതിനുള്ള പൂക്കള്‍ കോഴിക്കോട് നഗരത്തില്‍ എത്തുന്നത്.
ചെട്ടി, അരളി, ജമന്തി, ചെണ്ടുമല്ലി, റോസ് എന്നിവയാണ് വിപണി കീഴടക്കിയിരിക്കുന്നത്. ചെട്ടിക്ക് കിലോയ്ക്ക് 40 രൂപ, ചെണ്ടുമല്ലി കിലോ 40 രൂപ, വെള്ള ജമന്തി കിലോ 200 രൂപ, വയലറ്റ് ജമന്തി 200 രൂപ, റോസ് കിലോ 200 രൂപ എന്നിങ്ങനെയാണ് നഗരത്തില്‍ പൂക്കള്‍ക്ക് റീട്ടെയില്‍ വില ഈടാക്കുന്നത്. വിലയില്‍ അരളിയാണ് ഏറ്റവും മുന്നില്‍. നൂറ് ഗ്രാമിന് 60 രൂപയാണ് അരളിപ്പൂവിന് കച്ചവടക്കാര്‍ ഈടാക്കുന്നത്.
ഇവിടെ ഇപ്പോള്‍ പൂക്കള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്. എന്നാല്‍ തിരുവോണമാകുമ്പോഴേക്കും ആവശ്യം വര്‍ധിക്കും. അതിനനുസരിച്ച് പൂക്കളുടെ വിലയിലും മാറ്റം വരും. പ്രധാന ഓണ ദിവസങ്ങളില്‍ പൂക്കളുടെ വില വര്‍ധിക്കാനാണ് സാധ്യതയുള്ളതെന്ന് പാളയം മാര്‍ക്കറ്റിലെ പൂക്കളുടെ മൊത്ത വ്യാപാരിയായ കെ.പി. നവാസ് പറഞ്ഞു.
"ഇത്തവണ പൂക്കള്‍ക്ക് വില വര്‍ധിച്ചിട്ടുണ്ട്. എന്നാലും ഓണത്തിന് പൂക്കളമൊരുക്കാതെ പറ്റില്ല. നാടന്‍ പൂവുകള്‍ക്ക് വലിയ ക്ഷാമമാണ്. വില കൂടിയാലും പൂക്കള്‍ വാങ്ങും', പാളയത്ത് പൂക്കള്‍ വാങ്ങാനെത്തിയ അരക്കിണര്‍ സ്വദേശി രമ്യ പറഞ്ഞു. സ്കൂളുകളിലും കോളജുകളിലും വിവിധ സ്ഥാപനങ്ങളിലും ഓണാഘോഷങ്ങള്‍ നടക്കുന്നതോടെ പൂക്കള്‍ക്കും വിപണിയില്‍ വലിയ തോതില്‍ ആവശ്യം ഉയരും.
ഉത്സവ സീസണ് ആയതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലും പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നുണ്ട്. ഇത് കേരളത്തിലെ പൂ വിപണിയിലും കാര്യമായി പ്രതിഫലിക്കുന്നുണ്ട്. അതേസമയം, ഓണക്കാലമായതോടെ മുല്ലപ്പൂവിനും ആവശ്യക്കാര്‍ വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതനുസരിച്ച് മുല്ലപ്പൂവിനും വില വര്‍ധിച്ചു. ഒരു മുഴം മുല്ലപ്പൂവിന് 40 രൂപയാണ് കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ വില.
Kozhikode
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജംഗ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി 20 മുതൽ 31 വരെ കർശന ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തി. ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് പോലീസിന്റെ നടപടി. എമർജൻസി വാഹനങ്ങൾ ഒഴികെയുള്ളവയ്ക്ക് പാർക്കിംഗ് അനുവദിക്കില്ല. നിർദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ ലോക്ക് ചെയ്യുകയോ ക്രെയിൻ ഉപയോഗിച്ച് മാറ്റി ഉടമയിൽ നിന്ന് തുക ഈടാക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
പ്രധാന നിയന്ത്രണങ്ങൾ:
• പാർക്കിംഗ് നിരോധനം: ബസ് സ്റ്റോപ്പുകൾ, ജംഗ്ഷനുകൾ, വളവുകൾ, ഫുട്പാത്തുകൾ എന്നിവിടങ്ങളിൽ പാർക്കിംഗ് പൂർണമായും നിരോധിച്ചു. വ്യാപാരികൾ സ്ഥാപനങ്ങൾക്കു മുന്നിൽ വാഹനങ്ങൾ ഗതാഗത തടസമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഫുട്പാത്തിലൂടെ ഓടിക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും.
• വലിയ വാഹനങ്ങൾക്ക് നിരോധനം: രാവിലെ എട്ട് മുതൽ രാത്രി 11 വരെ വലിയ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനമില്ല.
• പാളയം-പൂന്താനം ജംഗ്ഷൻ: രാവിലെ എട്ട് മുതൽ രാത്രി 10 വരെ യാതൊരുവിധ പാർക്കിങ്ങോ കച്ചവടങ്ങളോ അനുവദിക്കില്ല. മാർക്കറ്റിലേക്ക് ലോറികൾക്ക് കയറാനും ഇറങ്ങാനും അനുമതിയുണ്ടാകില്ല
• ഇന്റർ സ്റ്റേറ്റ് ബസുകൾ: പൂന്താനം ഭാഗത്ത് രാത്രി സർവീസ് നടത്തുന്ന ഇന്റർ സ്റ്റേറ്റ് ബസുകളിൽ വൈകുന്നേരം അഞ്ചിന് ശേഷം ഒരേ സമയം രണ്ട് ബസുകൾ മാത്രമേ പാർക്ക് ചെയ്യാവൂ. ആളുകളെ കയറ്റുന്നതും ഇറക്കുന്നതും നിശ്ചിത കേന്ദ്രങ്ങളിൽ മാത്രമായിരിക്കണം.
• ബസുകൾക്കും ഓട്ടോകൾക്കും നിയന്ത്രണം: ബസുകൾ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം റോഡരികിലേക്ക് ചേർത്ത് നിർത്തി ആളുകളെ കയറ്റണം. ഓട്ടോറിക്ഷകൾ അനുവദിച്ച സ്റ്റാന്റുകളിൽ മാത്രമേ നിർത്തിയിടാവൂ. മാവൂർ റോഡ് പുതിയ സ്റ്റാൻഡ് ബസ് ബേയ്ക്ക് മുൻവശവും കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശവും ഓട്ടോകൾ നിർത്തിയിടാൻ പാടില്ല.
• സ്ട്രീറ്റ് വെൻഡിംഗ്: ലൈസൻസുള്ള തട്ടുകടകളും ഉന്തുവണ്ടികളും അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രം പ്രവർത്തിക്കണം. അനധികൃത കച്ചവടങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകും.
Kozhikode
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഓണം സ്പെഷല്‍ അരി- ഓണക്കിറ്റ് വിതരണത്തിലെ സാങ്കേതിക തടസം പരിഹരിച്ചെന്നും ഇന്നുമുതല്‍ പൂര്‍ണതോതിലാകുമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ജില്ലയില്‍ ഓണം സ്പെഷല്‍ അരി മുഴുവനും വിതരണത്തിനായി എത്തിച്ചിട്ടുണ്ട്.
ജില്ലയിലെ എഫ്സിഐ ഗോഡൗണുകളില്‍ അരി സ്റ്റോക്കില്ലാത്തതിനാലാണ് റേഷന്‍ കടകളില്‍ ഓണം സ്പെഷല്‍ അരി എത്താന്‍ വൈകിയത്. ഗോഡൗണുകളില്‍ പുതിയ സ്റ്റോക്ക് എത്തിയിട്ടുണ്ടെന്നും വിതരണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
വിലക്കയറ്റം തടയാന്‍ അരിമില്ലുകളില്‍ ഉള്‍പ്പെടെ സ്പെഷല്‍ സ്ക്വാഡ് രംഗത്തുണ്ട്. പച്ചക്കറി കടകള്‍, റീടെയ്ല്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും പരിശോധന ഊര്‍ജിതമാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. അവശ്യസാഹചര്യം കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജീവനക്കാര്‍ അവധിയെടുക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ജില്ലകളിലെ റേഷന്‍ കിറ്റ് വിതരണത്തിന്റെ തുടര്‍അവലോകനം ഇന്ന് രാവിലെ നടക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്നലെ നടന്ന അവലോകന യോഗത്തില്‍ എഫ്സിഐ, ജിഎസ്ടി, ആദായനികുതി, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ്, സപ്ലൈകോ ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Kozhikode
പേരാമ്പ്ര: കർഷക ദിനാചരണത്തിന്റെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകരേയും കർഷക തൊഴിലാളികളേയും ആദരിക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. സുനന്ദ് അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറമ്മൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു. അനിത, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ബി. താര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. സുവർണ, സി. ബിജു, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് കോശി, ഷരീഫ് കയനോത്ത്, കെ. രാജീവൻ, കൃഷി ഓഫീസർ കെ.ടി. കാവ്യ , സി.എം. ചന്ദ്രൻ, സി. കെ. രാഘവൻ, എൻ. പി. സത്യവതി, അസീസ് നരിക്കലക്കണ്ടി, ശ്രീധര വാര്യർ, ഇല്ലത്ത് മോഹനൻ, ആയിലാണ്ടി ഹമീദ്, പി.ടി. സുരേന്ദ്രൻ, പി.സി. സതീശൻ, കെ.അജാസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
മികച്ച സമ്മിശ്ര കർഷകനായ സിബി ജോർജ് പുല്ലാട്ട്, മികച്ച വനിതാ കർഷകയായ സീന ജോജി ചാലുങ്കൽ, മികച്ച ജൈവ കർഷകനായ ടി.ജെ. ഏബ്രഹാം തേവർക്കോട്ടയിൽ, മുതിർന്ന കർഷകരായ പി.സി. മൈക്കിൾ പ്ലാത്തോട്ടത്തിൽ, ഇബ്രാഹിം ചാലിൽ മീത്തൽ, ശങ്കരൻ നായർ ചമ്മൻകുഴിയിൽ, മികച്ച ക്ഷീര കർഷകയായ പി.ബി. നിഷ, നൂതന കർഷകനായ കെ. രാജേഷ് കുമാർ പുത്തൻപീടികയിൽ, കർഷക തൊഴിലാളിയായ കുഞ്ഞിരാമൻ കിഴക്കേപറമ്പിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Kozhikode
തിരുവമ്പാടി: ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പുന്നക്കൽ വഴിക്കടവിലുള്ള നോയലിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. കുടുംബാംഗങ്ങൾ പുറത്തുപോയ സമയം നോക്കി വീടിന്റെ പൂട്ട് തകർത്താണ് സംഘം അകത്തുകടന്നത്. വീട്ടിലുണ്ടായിരുന്ന രണ്ടര പവൻ സ്വർണാഭരണങ്ങളും ഡിഎസ്എൽആർ കാമറയുമാണ് കവർന്നത്.
പ്രദേശത്തെ വിവിധ സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തിരുവമ്പാടി എസ്ഐ രമ്യയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത പ്രതിയെ കണ്ടെത്തിയത്. സംഭവത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന മറ്റ് നാലുപേരെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Kozhikode
കോടഞ്ചേരി: കാട്ടാന കൃഷി നശിപ്പിച്ചു. തുഷാരഗിരി വട്ടച്ചിറ ടോമി ഇല്ലിമൂട്ടിലിന്റെ കൃഷിഭൂമിയിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാന ഇറങ്ങി വ്യാപക നാശം വിതച്ചത്. തെങ്ങ്, വാഴ, കമുക്, കൊക്കോ എന്നീ വിളകളാണ് നശിപ്പിച്ചത്. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്.
Kozhikode
കോഴിക്കോട്: മെഡിക്കൽ കോളജിൽ ജൂലൈ 30ന് നടന്ന ആശുപത്രി വികസന സമിതിയിൽ യുഡിഎഫ്-എൽഡിഎഫ് അംഗങ്ങൾ ഒരുമിച്ച് കൈയടിച്ചതുകൊണ്ടാണ് പത്തോളജി വിഭാഗത്തിൽ സൗജന്യമായിരുന്ന പരിശോധനകൾക്ക് 800 രൂപവരെ ഈടാക്കാനുള്ള തീരുമാനമുണ്ടായതെന്നും ബിജെപി അംഗം മാത്രമാണ് ഇക്കാര്യത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതെന്നും ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു പറഞ്ഞു. ലാബ് ഫീസ് വർധന പിൻവലിക്കുക, കാരുണ്യ ഇൻഷ്വറൻസ് പുനഃസ്ഥാപിക്കുക, മരുന്ന് ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി ബിജെപി സിറ്റി ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല വൈസ് പ്രസിഡന്റ് കെ.സി. വൽസരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
Kozhikode
കോഴിക്കോട്: അസ്മിത ഖേലോ ഇന്ത്യ-കോഴിക്കോട് വുഷു വനിതാ സിറ്റി ലീഗ് ചാന്പ്യൻഷിപ്പ് സമാപിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
ഓവറോൾ 92 പോയന്റുകളോടെ യിൻ യാങ് വുഷു ക്ലബ് ഒന്നാം സ്ഥാനവും 77 പോയന്റുകളോടെ പാലാഴി വുഷു ക്ലബ് രണ്ടാം സ്ഥാനവും 42 പോയന്റുകളോടെ യുഎംഎഐ വുഷു റിസർച്ച് സെന്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജില്ലാ വുഷു അസോസിയേഷൻ പ്രസിഡന്റ് എ.പി. സെയ്താലി, സെക്രട്ടറി ഡോ. സി.പി. ആരിഫ്, റംഷി അബ്ദുറഹിമാൻ, എ.പി. ജെഫ്സൽ, ആയിഷാ നസ്റിൻ, സി.പി. ഷബീർ എന്നിവർ മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Kozhikode
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫാത്തിമ എയുപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. യോഗം ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് ഉദ് ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഏബ്രഹാം വള്ളോപ്പിള്ളി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, വാർഡ് മെംബർ എ. ജി. ഭാസ്കരൻ, പിടിഎ പ്രസിഡന്റ് വി.കെ. ഷിനോജ്, പ്രധാന അധ്യാപക യു.സി. സിന്ധു എന്നിവർ പ്രസംഗിച്ചു. പൂർവ അധ്യാപകരായ മാത്യു മലയാറ്റൂർ, ജെസി ആൻഡ്രൂസ്, മറിയാമ്മ മാത്യു, കെ.ടി. ഏബ്രാഹം, പൂർവ വിദ്യാർഥികൾ, രക്ഷകർത്താക്കൾ എന്നിവർ സംബന്ധിച്ചു. ഭാരവാഹികൾ: എ.ജി. ഭാസ്കരൻ (ചെയർമാൻ), നിധിൻ തോമസ് (വൈസ് ചെയർമാൻ), യു.സി. സിന്ധു (ജനറൽ കൺവീനർ), വി.കെ. ഷിനോജ് (ട്രഷറർ).
Wayanad
കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്ത്, ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ഓണാഘോഷം 23, 24 തീയതികളില്‍ നടത്തും. വിളംബര റാലികള്‍, പൂക്കള മത്സരം, ഘോഷയാത്ര, മെഗാ തിരുവാതിര, വടംവലി മത്സരം, ഗാനമേള തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.എ. അരുണ്‍ദേവ്, ഡിടിപിസി പൂക്കോട് സെന്റര്‍ മാനേജര്‍ സി.ആര്. ഹരിഹരന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഓണാഘോഷം വിളംബരം ചെയ്ത് 23ന് രാവിലെ ഏഴിന് പൂക്കോട് തടാക പരിസരത്തുനിന്ന് മേപ്പാടി, തരിയോട് ഭാഗങ്ങളിലേക്ക് സൈക്കിള്‍ റാലിയും ഉച്ചകഴിഞ്ഞ് മൂന്നിന് ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ റാലിയും നടത്തും. രാവിലെ 10ന് കുന്നമ്പറ്റ മിനി സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. 24ന് രാവിലെ ഏഴിന് കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡില്‍ പൂക്കള മത്സരം ആരംഭിക്കും. 10ന് മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് തുടങ്ങുന്ന ഘോഷയാത്ര പുതിയ സ്റ്റാന്‍ഡില്‍ സമാപിക്കുന്ന മുറയ്ക്ക് ഓണാഘോഷം ഉദ്ഘാടനം കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ഡില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, മുനിസിപ്പില്‍ ചെയര്മാന് പി. വിശ്വനാഥന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ തുടങ്ങിയവര്‍ പ്രസംഗിക്കും. പൂക്കള മത്സരത്തില്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനം നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10,000, 5,000, 3,000 രൂപ സമ്മാനം നല്‍കും. വടംവലി മത്സരത്തില്‍ ആണ്, പെണ് വിഭാഗങ്ങളില്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനം നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10,000, 7,500, 5,000 രൂപ സമ്മാനം ലഭിക്കും.
Wayanad
സുല്‍ത്താന്‍ ബത്തേരി: അത്തം പിറന്നോടെ ഹോട്ടലുകളും കാറ്റിംഗ് യൂണിറ്റുകളും ഓണസദ്യ തിരക്കില്‍. കാറ്ററിംഗ് യൂണിറ്റുകളിലും ഹോട്ടലുകളിലും രാവിലെ 10ന് ഓണസദ്യ പാര്‍സല്‍ സര്‍വീസ് ആരംഭിക്കും.
ഹോട്ടലുകളില്‍ ഉച്ചയ്ക്ക് 12 ഓടെ സദ്യ വിളമ്പാന്‍ തുടങ്ങും. പുലര്‍ച്ചെ നാലിന് ഒരുക്കം തുടങ്ങിയാലേ രാവിലെ 10 ആകുമ്പോഴെക്കും പാര്‍സലായി സദ്യ ആവശ്യക്കാര്‍ക്ക് നല്കാന് കഴിയൂവെന്ന് ഇന്ത്യന്‍ കോഫി ഹൗസില്‍ ഓണസദ്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ പറയുന്നു.
ഹോട്ടലില്‍ എത്തി സദ്യയുണ്ണുന്നതിലും ആളുകള്‍ക്ക് താത്പര്യം പ്രത്യേക ഓണ വൈബുള്ള സ്ഥലങ്ങളില്‍ ഭക്ഷണം എത്തിച്ചു കഴിക്കാനാണ്. പാര്‍സല്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഓരോ വിഭവവും പ്രത്യേകം പാത്രങ്ങളിലാണ് ലഭ്യമാക്കുന്നത്. ഒരാള്‍ക്കുള്ള ഓണസദ്യക്ക് 250 മുതല്‍ 600 വരെ രൂപയാണ് വില. വിഭവങ്ങള്‍ കൂടുന്നതിന് അനുസരിച്ച് വിലയും വര്‍ധിക്കും. തിരുവോണദിവസം നിരക്ക് ഇപ്പോഴുള്ളതിലും കൂടുതലാകും. ഓണസദ്യയില്‍ ഒഴിച്ചുകൂടാത്തതാണ് തൂശനില. ഒരു തൂശനിലയ്ക്ക് രണ്ടര രൂപയാണ് വില.
Wayanad
സുൽത്താൻ ബത്തേരി: ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് സപ്ലൈകോയുടെ ഓണം വിപണന മേള ബത്തേരി ഗാന്ധി സ്ക്വയറിലെ സൂപ്പർമാർക്കറ്റിൽ പ്രവർത്തനം തുടങ്ങി.
നിലവിൽ വിതരണം ചെയ്യുന്ന സബ്സിഡി ഇനങ്ങൾക്ക് പുറമേ മറ്റു നിത്യോപയോഗ സാധനങ്ങൾ 30 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. ഓണം പ്രമാണിച്ച് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ വിഹിതം ഒന്നിച്ചു വാങ്ങാനുള്ള സൗകര്യവും സപ്ലൈകോ ഏർപ്പെടുത്തിയിട്ടുണ്ട്. ഓണ സമ്മാനമായി അരി,വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി ബ്രാൻഡ് മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ അത്തം കിറ്റ് 1000 രൂപയ്ക്കും 25 ഇനങ്ങൾ അടങ്ങിയ ഉത്രാടം കിറ്റ് 1500 രൂപയ്ക്കും 30 ഇനങ്ങൾ അടങ്ങിയ തിരുവോണക്കിറ്റ് 2000 രൂപയ്ക്കും ലഭിയ്ക്കും. ഓഗസ്റ്റ് 25 വരെ വിപണന മേള നടക്കും.
ആയിരം രൂപയുടെ സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും സമ്മാന കൂപ്പണ്‍ നൽകും. നിയോജകമണ്ഡലം, ജില്ല, സംസ്ഥാന തലങ്ങളിലെ നറുക്കെടുപ്പുകളിലൂടെ മെഗാ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് സപ്ലൈകൊ ഒരുക്കിയിരിക്കുന്നത്.
മേളയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം ആദ്യ വില്പന നിർവഹിച്ചുകൊണ്ട് മുനിസിപ്പൽ ചെയർപേഴ്സണ്‍ റസീന അബ്ദുൾ ഖാദർ നിർവഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സിഗ്നേച്ചർ കിറ്റ് വിതരണോദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ എം.ജി. ഇന്ദ്രജിത്ത് നിർവഹിച്ചു. സപ്ലൈകോ ഡിപ്പോ മാനേജർ ഇ.എസ്. ബെന്നി, മുനിസിപ്പൽ കൗണ്‍സിലർ ബാനു പുളിയ്ക്കൽ, താലൂക്ക് സപ്ലൈ ഓഫിസർ എം.എസ്. അശോക് കുമാർ, ജൂണിയർ മാനേജർ ജോഷി മാത്യു, സൂപ്പർമാർക്കറ്റ് മാനേജർ ജോബി വർഗീസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
Wayanad
മാനന്തവാടി: ഓണാഘോഷത്തോടനുബന്ധിച്ച് തവിഞ്ഞാൽ സെന്റ് തോമസ് യുപി സ്കൂളിൽ സംഘടിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമുൾപ്പടെ 120 പേരാണ് തിരുവാതിരക്കളിയിൽ അണിനിരന്നത്. "ഓർത്തോണം, ഒന്നിച്ചോണം, തകർത്തോണം' എന്ന പേരിലാണ് സ്കൂളിൽ ഓണാഘോഷ പരിപാടികൾ അരങ്ങേറിയത്.
രണ്ടു ദിവസത്തെ പരിശീലനം കൊണ്ടാണ് ഇത്രയധികം ആളുകളെ പങ്കടുപ്പിച്ചുകൊണ്ട് തിരുവാതിരക്കളി വിജയകരമായി അരങ്ങേറ്റാൻ സാധിച്ചതെന്ന് സംഘാടകർ പറഞ്ഞു. കുട്ടികളും അധ്യാപകരും അമ്മമാരും ഒന്നിച്ച് കൈകോർത്ത ഈ മെഗാ തിരുവാതിര പ്രദേശവാസികൾക്കും കാഴ്ചക്കാർക്കും വേറിട്ട അനുഭവമായി മാറി. നാടൻ തനിമയോടും ആവേശത്തോടും കൂടെ സംഘടിപ്പിച്ച ചടങ്ങിൽ വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ ഓണക്കളികളും അരങ്ങേറി.
Wayanad
സുല്‍ത്താന്‍ ബത്തേരി: വെള്ളിമാടുകുന്ന് മുതല്‍ മുത്തങ്ങ വരെയുള്ള ദേശീയപാത 766 ന്റെ ഏറ്റെടുക്കല്‍ ദേശീയപാതാ അഥോറിറ്റി ഒക്ടോബറോടെ പൂര്‍ത്തികരിക്കും. ഇതോടെ പാത നാലുവരിയാക്കുന്നതിനുള്ള നടപടികള്‍ക്ക് വേഗം കൂടുമെന്ന പ്രതീക്ഷയിലാണ് വയനാടന്‍ ജനത.
പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റയില്‍ എന്‍എച്ച്എഐയുടെ സൈറ്റ് ഓഫിസ് തുറക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. പാത നാലുവരിയാക്കുന്നതിനുള്ള വിശദപദ്ധതിരേഖ (ഡിപിആര്‍) തയാറാക്കല്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികളെല്ലാം ഇനി കോഴിക്കോട് ദേശീയപാതാ അഥോറിറ്റി പ്രോജക്ട് ഡയറക്ടറുടെ ഓഫിസിന്റെ നിയന്ത്രണത്തിലാകും. സൈറ്റ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള പുതിയ ഉദ്യോഗസ്ഥ സംഘത്തെയും ഉടന്‍ നിയമിക്കും.
വെള്ളിമാടുകുന്ന് മുതല്‍ മുത്തങ്ങ വരെയുള്ള പാത കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കൈമാറിക്കൊണ്ട് നേരത്തേ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്‍എച്ച്എഐ ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട നടപടിക്രമങ്ങളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. നിലവിലുള്ള പാത നാല് വരിയാക്കുമ്പോള്‍ ടൗണുകളെ ഒഴിവാക്കി സമാന്തര പാത നിര്‍മിച്ചാണ് റോഡ് നിര്‍മാണം നടത്തുക. ഏകദേശം 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത നാലുവരിയാക്കുന്നതിനുള്ള ഡിപിആര്‍ തയാറാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. കൊടുവള്ളി, താമരശേരി, ബത്തേരി, മീനങ്ങാടി എന്നിവിടങ്ങളില്‍ ബൈപാസുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കല്‍പ്പറ്റ ബൈപാസും വികസിപ്പിക്കും. താമരശേരി ചുരത്തിന് ബദല്‍പാതയായി ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ റോഡ് വികസിപ്പിക്കും.
ഡിപിആര്‍ തയാറാക്കുന്ന ഘട്ടത്തില്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാതാ വിഭാഗത്തിന്റെ ഉടമസ്ഥതയിലും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുമായിരുന്നു പാത. റോഡില്‍ പ്രവൃത്തികള്‍ നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിന് കേന്ദ്ര മന്ത്രാലയത്തിന്റെ എന്‍ഒസി ആവശ്യമായിരുന്നു. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ പാത പൂര്‍ണമായി ദേശീയപാതാ അഥോറിറ്റിയുടെ നിയന്ത്രണത്തിലാകും. ഇതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അവധി ദിവസങ്ങളില്‍ ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും ദിവസേന യാത്ര ചെയ്യുന്നവാഹനങ്ങള്ക്കും യാത്രക്കാരും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
രാത്രിയാത്രാ നിയന്ത്രണം നിലനില്‍ക്കുന്ന ബന്ദിപ്പുര പാതയുമായി ബന്ധപ്പെട്ട യാത്രാപ്രശ്നങ്ങള്‍ക്കും ദേശീയപാതാ വികസനം പരോക്ഷമായി ആശ്വാസമാകും. വര്‍ഷങ്ങളായി കാത്തിരിക്കുന്ന ദേശീയപാതാ വികസനം യാഥാര്‍ഥ്യമായാല്‍ വയനാടിന്റെ ഗതാഗത മേഖലയ്ക്കും വ്യാപാര വിനോദസഞ്ചാര മേഖലകള്‍ക്കും വലിയ ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ല.
Wayanad
സുല്‍ത്താന്‍ ബത്തേരി: സെന്റ് ജോസഫ്സ് സ്കൂളിന് സമീപം മാര്‍ ഗ്രിഗോറിയോസ് നോളജ് സെന്ററില്‍ ഒരുക്കിയ മാര്‍ ഇവാനിയോസ് കൗണ്‍സലിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനങ്ങളുടെ മാനസിക ആരോഗ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ബത്തേരി രൂപതയുടെ നേതൃത്വത്തിലാണ് സെന്റര്‍ ആരംഭിച്ചത്.
സെന്ററിന്റെ കൂദാശാകര്‍മം ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് നിര്‍വഹിച്ചു. ചടങ്ങില്‍ ബത്തേരി രൂപതയിലെ വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍ എന്നിവര്‍ പങ്കെടുത്തു.
Wayanad
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. അതിജീവിതരുടെ ഉപജീവന ആവശ്യങ്ങൾക്കായി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന മൈക്രോ പ്ലാൻ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധികമായി അനുവദിച്ച ധനസഹായത്തിന്റെ വിതരണോദ്ഘാടനം കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ദുരന്ത ബാധിതരുടെ പുനരധിവാസ ഗുണഭോക്തൃ പട്ടിക സമയ ബന്ധിതമായി പൂർത്തീകരിക്കും.
ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങൾ സംഭവിച്ച വ്യാപാരികൾ, കെട്ടിട ഉടമകൾ എന്നിവർക്കുള്ള നഷ്ടപരിഹാരം നൽകൽ, വായ്പ ഏറ്റെടുക്കുന്നതിനും ഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ദുരന്ത ബാധിതർക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള എല്ലാ പിന്തുണയും സർക്കാരും ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നൽകിവരികയാണ്. ഉപ ജീവനത്തിനായുള്ളമൈക്രോ പ്ലാനുകൾ നടപ്പാക്കുന്നതിന് ആദ്യഘട്ടത്തിൽ 1.98 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഘട്ടമായി 2.31 കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചു. ഇതിനുശേഷമാണ് മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തിൽ കൂടിയാലോചിച്ച് ഉപജീവന മാർഗമായി രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചത്. ഇതിനായി 5.11 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചത്. ജില്ലയിലെ കാലാവസ്ഥാ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകുന്നതിന് ഡോപ്ലർ റഡാർ ഡിസംബറോടെ പ്രവർത്തന സജ്ജമാവും. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അവബോധമുള്ള ഒരു സമൂഹത്തെ ജില്ലയിൽ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും ഇതിന് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, കൽപ്പറ്റ നഗരസഭാ ചെയർപേഴ്സണ്‍ പി. വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി. മജീദ്, കാലിക്കട്ട് സർവകലാശാല മുൻ വൈസ് ചാൻസലർ കെ.കെ.എൻ. കുറുപ്പ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ജസർ പാലക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ഷിഹാബ്, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.പി. ജയചന്ദ്രൻ, എഡിഎംസി കെ.എം. സലീന, ജില്ലാ പ്രോഗ്രാം മാനേജർ പി. ഹുദൈഫ്, ജനപ്രതിനിധികൾ, വിവിധ രാ ഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Wayanad
പുല്‍പ്പള്ളി: മരക്കടവില്‍ തൊഴുത്തില്‍ കെട്ടിയ രണ്ട് കറവപ്പശുക്കള്‍ ചത്തു. കരടിയില്‍ ചന്ദ്രന്റെ പശുക്കളാണ് ചത്തത്. ഇന്നലെ ഉച്ചയോടെയാണ് പശുക്കള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ഒരു പശു തൊഴുത്തില്‍ത്തന്നെ ചത്തു. രണ്ടാമത്തേതിനെ തൊഴുത്തിന് പുറത്ത് ഇറക്കിക്കെട്ടിയെങ്കിലും വൈകാതെ ജീവന് പോയി. പാമ്പുകടിയേറ്റാണ് പശുക്കള്‍ ചത്തതെന്ന സംശയത്തിലാണ് വീട്ടുകാരും നാട്ടുകാരും. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയാകൂ. ക്ഷീരവൃത്തിയാണ് ചന്ദ്രന്റെയും കുടുംബത്തിന്റെയും മുഖ്യ ഉപജീവനമാര്‍ഗം. പശുക്കള്‍ ചത്തതോടെ വരുമാനം നിലച്ച കുടുംബം ജീവിതം എങ്ങനെ മുമ്പോട്ട് കൊണ്ടുപോകുമെന്ന വ്യാകുലതയിലാണ്.
Wayanad
വൈത്തിരി: അധികൃതരുടെ അവഗണനമൂലം ചേലോട് ബസ് കാത്തിരിപ്പ് കേന്ദ്രവും പരിസരവും കാടുമൂടി നശിക്കുന്നു. ഏതുനിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലുള്ള കെട്ടിടവും തെരുവ് നായ്ക്കളുടെ താവളമായി മാറിയ പരിസരവും ആളുകളെയും വിദ്യാര്‍ഥികളെയും ആശ്രയിക്കുന്നവരെ ഭീതിയിലാഴ്ത്തുകയാണ്.
കാത്തിരിപ്പ് കേന്ദ്രത്തിന് തൊട്ടടുത്തായി സ്കൂളും പ്രമുഖ ആശുപത്രിയും പ്രവര്‍ത്തിക്കുന്നതിനാല്‍ നിരവധി കുട്ടികളും രോഗികളുമാണ് ഇവിടെയെത്തുന്നത്. എന്നാല്‍ നിലവില്‍ ഇവിടം കാടുമൂടുകയും തെരുവ് നായ്ക്കള്‍ താവളമാക്കുകയും ചെയ്തതോടെ യാത്രക്കാര്‍ക്ക് നില്ക്കാന് പോലും കഴിയാത്ത സാഹചര്യമാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേല്‍ക്കൂരയും ഭിത്തികളും ജീര്‍ണിച്ച് ഏതുസമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. പുല്ലും വള്ളികളും പടര്‍ന്നു കയറിയതിനെ തുടര്‍ന്ന് പാമ്പ് ഉള്‍പ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യവും പ്രദേശത്തുണ്ട്. \
സന്ധ്യ മയങ്ങിയാല്‍ ഇവിടെ വെളിച്ചമില്ലാത്തതും വന്യജീവി ഭീതിയും കാരണം ആളുകള്‍ക്ക് നില്ക്കാന് കഴിയുന്നില്ല. പലതവണ പരാതിപ്പെട്ടിട്ടും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്താനോ കാടുവെട്ടി ശുചീകരിക്കാനോ അധികൃതര്‍ തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവിടെ നിന്ന് കല്‍പ്പറ്റ ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവര്‍ക്ക് ബസ് കാത്തുനില്ക്കാന് സൗകര്യമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ച കാത്തിരിപ്പുകേന്ദ്രം ഇതുവരെ പുനഃസ്ഥപിച്ചിട്ടില്ല. ഇത് കാരണം മഴയും വെയിലും കൊണ്ടാണ് വര്‍ഷങ്ങളായി യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്നത്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി തകര്‍ന്നു വീഴാറായ കെട്ടിടം പുനര്‍നിര്‍മിക്കാനും പരിസരം ഉടന്‍ ശുചീകരിക്കാനും ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Wayanad
കൽപ്പറ്റ: സിപിഐ (എംഎൽ), എംഎൽപിഐ (റെഡ്ഫ്ളാഗ്) ജില്ലാ കമ്മിറ്റികൾ സംയുക്തമായി "പാരിസ്ഥിതിക സന്തുലനവും വയനാടിന്റെ വികസനവും’ എന്ന വിഷയത്തിൽ എംജിടി ഹാളിൽ സെമിനാർ നടത്തി.
സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ ഉദ്ഘാടനം ചെയ്തു. എല്ലാ പ്രകൃതിവിഭവങ്ങളും ചൂഷണം ചെയ്യുന്ന കോർപറേറ്റ് ശക്തികൾ പൊളിറ്റിക്കൽ എക്സിക്യുട്ടീവുകളുടെ ഒത്താശയോടെ രാജ്യത്ത് സ്വൈരവിഹാരം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ ആദിവാസികളും പരന്പരാഗത കർഷകരും അവകാശ നിഷേധം നേരിടുകയാണ്. ജില്ലയിൽ നടപ്പാക്കുന്ന വികസന പദ്ധതികളിൽ പലതും പരിസ്ഥിതി സൗഹൃദമല്ലെന്നും അഡ്വ. പൗരൻ പറഞ്ഞു. സിപിഐ (എംഎൽ) ജില്ലാ സെക്രട്ടറി സാം പി. മാത്യു അധ്യക്ഷത വഹിച്ചു. റിട്ട. സബ് ജഡ്ജ് എം. രമേശൻ, അഡ്വ. പി. ചാത്തുകുട്ടി, ഇ.പി. അനിൽ, എൻ. ബാദുഷ, വി.പി. വർക്കി, അഡ്വ. ലൂസി കളപ്പുര, കെ.എൻ. പ്രേമലത, കെ.വി. ഗോകുൽദാസ്, അജിത് അന്പലവയൽ, എംഎൽപിഐ (റെഡ്ഫ്ളാഗ്) ജില്ലാ സെക്രട്ടറി എ.എൻ. സലിംകുമാർ, ഇ.ജെ. ദേവസ്യ എന്നിവർ പ്രസംഗിച്ചു.
Wayanad
പുല്‍പ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും ജില്ലാ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ട ജോജിന്‍ ടി. ജോയ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്, ട്രഷറര്‍ നൗഷാദ് കരിമ്പനക്കല്‍ എന്നിവര്‍ക്ക് പുല്‍പ്പള്ളിയില്‍ സ്വീകരണം നല്കി.
പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിന് വ്യാപാരി സമൂഹം നല്കുന്ന പിന്തുണയും പ്രവര്‍ത്തനങ്ങളും അഭിനന്ദനാര്‍ഹമാണെന്ന് അവര്‍ പറഞ്ഞു. സംസ്ഥാനക്കമ്മറ്റി അംഗവും യൂണിറ്റ് പ്രസിഡന്റുമായ മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു.
ജോജിന്‍ ടി. ജോയ്, കെ. ഉസ്മാന്, നൗഷാദ്, കെ.എസ്. അജിമോന്, വി.ഡി. ജോസഫ്, ജോണി പെരിക്കല്ലൂര്‍, ഫൈസല്‍, ഷാരി ജോണി, പി.എ. ഷാജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
Wayanad
സുല്‍ത്താന്‍ ബത്തേരി: വന്യമൃഗശല്യം രൂക്ഷമായ നെന്മേനി പഞ്ചായത്തിലെ നമ്പ്യാര്‍കുന്നില്‍ ഗവ. എല്‍പി സ്കൂള്‍ പരിസരം കാടുമൂടി കിടക്കുന്നത് ആശങ്കയാകുന്നു. വിദ്യാലയത്തിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമിയില്‍ ഏക്കറുകണക്കിന് പ്രദേശമാണ് പത്തടിയോളം ഉയരത്തില്‍ കാടുകയറി മൂടിക്കിടക്കുന്നത്.
നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിന് സമീപത്തെ ഈ സ്ഥിതി വന്യമൃഗങ്ങള്‍ക്കും ഇഴജന്തുക്കള്‍ക്കും താവളമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. നമ്പ്യാര്‍കുന്ന് പ്രദേശത്ത് കടുവ, പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവാണ്. വന്യജീവികളെ പിടികൂടുന്നതിനായി വിവിധ സ്ഥലങ്ങളില്‍ കൂടുകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുമുണ്ട്.
ഇതിനിടെയാണ് സ്കൂളിന് സമീപത്തെ കാടുപിടിച്ച പ്രദേശം കൂടുതല്‍ ഭീഷണിയാകുന്നത്. വിഷപ്പാമ്പുകളുടെയും മറ്റ് ക്ഷുദ്രജീവികളുടെയും ശല്യവും പ്രദേശത്ത് രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ആറ് സ്ഥലങ്ങളിലായി ഏകദേശം രണ്ടേക്കറോളം പ്രദേശമാണ് കാടുകയറി മൂടിയിരിക്കുന്നത്.
സ്കൂള്‍ പരിസരത്തെ കാടു വെട്ടിത്തെളിക്കുകയും അടിയന്തരമായി വൃത്തിയാക്കി ചുറ്റുമതില്‍ നിര്‍മിച്ച് സുരക്ഷ ഉറപ്പാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Wayanad
കല്‍പ്പറ്റ: മണിയങ്കോട് കോക്കുഴി വയലില്‍ ഒയിക കല്‍പ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കമ്പളനാട്ടി നടത്തി.
കൃഷി വകുപ്പ്, പൊന്നട എസ്റ്റേറ്റ്, വിംസ് മൂപ്പന്‍സ് നഴ്സിംഗ് കോളജ്, പത്മപ്രഭ ഗ്രന്ഥാലയം, കരിങ്കുറ്റി വിഎച്ച്എസ്എസ്, മുണ്ടേരി വിഎച്ച്എസ്എസ്, കല്‍പ്പറ്റ എന്‍എസ്എസ്എച്ച്എസ്എസ്, കോക്കുഴി പാടശേഖര സമിതി എന്നിവരുടെ സഹകരണത്തില്‍ നടത്തിയ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷണന് ഉദ്ഘാടനം ചെയ്തു. നാടന്‍ പാട്ടുകള്‍, തുടി, ചീനി തുടങ്ങിയവയുടെ അകമ്പടിയോടെ ഗോത്രസമൂഹ ചടങ്ങുകള്‍ നടന്നു.
ഒയിസ്ക കല്‍പ്പറ്റ പ്രസിഡന്റ് എസ്.എ. നസീര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. അരുണ്‍ദേവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സലാം നീലിക്കണ്ടി, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത, അംഗങ്ങളായ നിഥിന്, റനീഷ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഈശ്വര പ്രസാദ്, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഷഫീക്ക്, കൃഷി ഓഫിസര്‍മാരായ ബിപിന്‍, അതുല്‍ ജേക്കബ്, വിംസ് മൂപ്പന്‍സ് നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ലിഡാ ആന്റണി, പത്മപ്രഭാ ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന്, വയല്‍ ഉടമ പൊന്നട അസീസ്, കോഓര്‍ഡിനേറ്റര്‍ റഷീദ്, ഒയിസ്ക സെക്രട്ടറി നിഷാ ദേവസ്യ, ഒയിസ്ക ചീഫ് പ്രോഗ്രാം കണ്‍വീനര്‍ ലവ്ലി അഗസ്റ്റിന്, എല്‍ദോ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
Wayanad
കല്‍പ്പറ്റ: കച്ചവടം കൊഴുപ്പിക്കാന്‍ ഓഫറുകളുമായി പൂ വ്യാപാരികള്‍.
വിദ്യാര്‍ഥികള്‍ക്കും ഓഫിസുകള്‍ക്കും വിലയില്‍ ഇളവ്, ചെണ്ടുമല്ലി ഒരു കിലോയ്ക്ക് ഒരു കിലോ ഫ്രീ, 500 രൂപയുടെ പൂക്കള്‍ വാങ്ങുന്നവര്‍ക്ക് സമ്മാനക്കൂപ്പണ്‍... ഇങ്ങനെ നീളുകയാണ് ഓഫറുകള്‍. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ കൈനാട്ടിക്കും ട്രാഫിക് ജംഗ്ഷനുമിടയില്‍ 50ല്‍പരം പൂക്കടകളാണ് താത്കാലികമായി പ്രവര്‍ത്തിക്കുന്നത്. കെട്ടിട മുറികള്ക്കുപുറമേ നഗരത്തില്‍ പ്രധാന പാതയോടുചേര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യസ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് പന്തല്‍ കെട്ടിയും പൂക്കച്ചവടം നടത്തുന്നുണ്ട്.
ജില്ലയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ കച്ചവടക്കാര്ക്കിടയിലുണ്ട്. പ്രതീക്ഷിച്ചതുപോലെ കച്ചവടം കസറാത്ത സാഹചര്യത്തിലാണ് വ്യാപാരികളുടെ ഓഫര്‍ പ്രലോഭനം. കര്‍ണാടകയിലെ ബംഗളൂരു, മൈസൂരു, ഗുണ്ടല്‍പേട്ട എന്നിവിടങ്ങളില്‍നിന്നു എത്തിച്ചതാണ് നഗരത്തില്‍ വില്പനയ്ക്കുവച്ച പൂക്കളില്‍ അധികവും. ഓറഞ്ച്, മഞ്ഞ വര്‍ണങ്ങളിലുള്ള ചെണ്ടുമല്ലിയാണ് കടകളില്‍ കൂടുതലും വിറ്റഴിയുന്നത്. വിലക്കുറവും പ്രധാന ഓഫറും ഇവയ്ക്കാണ്. കിലോ ഗ്രാമിന് 80 മുതല്‍ 120 വരെ രൂപയാണ് ചെണ്ടുമല്ലി വില. ആനപ്പാലത്ത് പേരാമ്പ്ര സ്വദേശികള്‍ വഴിയോരത്ത് പന്തലിട്ട് നടത്തുന്ന പൂക്കടയില്‍ ആഫ്രിക്കന്‍ ചെണ്ടുമല്ലിയും ലഭ്യമാണ്.
കിലോഗ്രാമിന് 250 രൂപയാണ് വില. ബംഗളൂരുവിലെ സ്വകാര്യ തോട്ടത്തില്‍നിന്നു എത്തിച്ചതാണ് ഈ ഇനം പൂക്കള്‍. നഗരത്തില്‍ മറ്റൊരു സ്റ്റാളിലും ആഫ്രിക്കന്‍ ചെണ്ടുമല്ലി വില്പനയില്ലെന്ന് ആനപ്പാലത്തെ കടയുടമ പറയുന്നു. ഒരേയിനം പൂവിന് സ്റ്റാളുകളില്‍ പല വിലയാണ്. മുറി, സ്ഥലം വാടക ഉള്‍പ്പെടെ ചെലവും ലാഭവും കണക്കാക്കിയുള്ളതും അതേസമയം ഉപഭോക്താക്കളുടെ നീരസത്തിന് കാരണമാകാത്തതുമായ വിലയാണ് വ്യാപാരികള്‍ പൂക്കള്‍ക്ക് ഇടുന്നത്. പ്യൂര്‍ വൈറ്റ് ഇനം പൂക്കള്‍ക്കാണ് സ്റ്റാളുകളില്‍ ഉയര്‍ന്ന വില. കിലോഗ്രാമിന് 800 രൂപ വരെ നിരക്കിവാണ് ഇതിന്റെ വില്പന. വ്യാപാരികളില്‍ പലരും മുല്ലപ്പൂ വലിയ അളവില്‍ സ്റ്റോക്ക് ചെയ്യുന്നില്ല. കുറഞ്ഞ അളവില്‍ എത്തിക്കുന്ന മുല്ലപ്പൂ മാലയാക്കി മുഴത്തിന് 50-60 രൂപയ്ക്കാണ് വില്‍ക്കുന്നത്.
Wayanad
കേണിച്ചിറ: പൂപ്പാടവും പച്ചക്കറിയും ഒരുക്കി ഓണത്തെ വരവേല്‍ക്കാന്‍ പച്ചക്കറി ബാബു. ചെറുപ്പം മുതല്‍ പച്ചക്കറി കൃഷി ചെയ്തുവരുന്ന കേണിച്ചിറ സ്വദേശി തുരുത്തികാവില് ബാബു കേണിച്ചിറ ടൗണിനോട് ചേര്‍ന്നുള്ള സ്ഥലം അടക്കം പല സ്ഥലങ്ങളിലായി പച്ചക്കറിയും ചെണ്ടുമല്ലിയും അടക്കം അഞ്ചേക്കറോളം സ്ഥലത്താണ് ഓണത്തെ മുന്നില്‍കണ്ട് കൃഷി ഇറക്കിയിരിക്കുന്നത്. ബാബുവിന് എന്നും കൃഷിയൊരു ഹരമാണ്. ലാഭത്തേക്കാള്‍ പ്രാധാന്യം മനസ്സിന് നല്കുന്ന സന്തോഷമാണ് ബാബുവിനെ കൃഷിയില്‍ പിടിച്ചുനിര്‍ത്തുന്നത്.
ഇത്തവണത്തെ ഓണത്തെ വരവേല്‍ക്കാന്‍ പച്ചക്കറി കൃഷിയോടൊപ്പം ചെണ്ടുമല്ലിയും കൃഷി ചെയ്തിരിക്കുകയാണ് ഈ കര്ഷകന്. പയറും പടവലവും ബീന്‍സും ബ്രോക്കോളിയും കാശ്മീരി മുളകും അടക്കം ബാബു കൃഷി ചെയ്യുന്നുണ്ട്. ഇത്തവണ ചെണ്ടുമല്ലി നട്ട സമയത്ത് മഴയില്ലാത്തതിനാല്‍ വെള്ളം കോരി നനച്ചാണ് തൈകള്‍ നശിച്ചുപോകാതെ സംരക്ഷിച്ചത്. മാര്‍ക്കറ്റ് വിലയേക്കാള്‍ 20 ശതമാനത്തോളം വിലക്കുറവില്‍ ആണ് പൂക്കള്‍ വില്‍ക്കുന്നത്. ബാബുവിന്റെ കൃഷിയെ സഹായിക്കുന്നതിന് പൂതാടി കൃഷിഭവനും സഹായവുമായി രംഗത്തുണ്ട്. ബാബുവിന്റെ കൃഷിയിടം കാണുന്നതിനും പൂക്കള്‍ വാങ്ങുന്നതിനുമായി ധാരാളം പേര് എത്തുന്നുണ്ട്.
Wayanad
കൽപ്പറ്റ: ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയുമായി അതിർത്തി പങ്കിടുന്ന ചെക്ക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത പരിശോധന നടത്താൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലഹരി വസ്തുക്കളുടെ കടത്ത്, ഉപയോഗം, വ്യാജ മദ്യനിർമാണം എന്നിവ തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ലഹരി ഉത്പന്നങ്ങളുടെ വിൽപന തടയുന്നതിന് ഉന്നതികൾ, സ്കൂളുകൾ, കോളജുകൾ കേന്ദ്രീകരിച്ച് ശക്തമായ പരിശോധനകൾ തുടരും.
ഇതിനായി വാർഡ്തലം മുതലുള്ള ജനജാഗ്രത സമിതികളെ ശക്തിപ്പെടുത്തി ജനപങ്കാളിത്തത്തോടെ ബോധവത്കരണ പരിപാടികളും പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളിൽ കർശന നടപടിയെടുക്കുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
ജില്ലയിൽ 2025 ഓഗസ്റ്റ് 19 മുതൽ 2026 ഓഗസ്റ്റ് 19 വരെ നടത്തിയ പരിശോധനകളിൽ 623 അബ്കാരി കേസുകളും 397 മയക്കുമരുന്ന് കേസുകളും 2566 കോട്പ കേസുകളും അടക്കം 3586 കേസുകൾ എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 5157 റെയ്ഡുകൾ, വിവിധ വകുപ്പുകളുമായി സഹകരിച്ച് 31 കാന്പയിൻ റെയ്ഡുകളും നടത്തി. പരിശോധനകളിൽ 109 ലിറ്റർ ചാരായം, 2451 ലിറ്റർ വിദേശമദ്യം, 333 ലിറ്റർ അന്യ സംസ്ഥാന വിദേശമദ്യം, 1792 ലിറ്റർ വാഷ്, 11 ലിറ്റർ ബിയർ, 3.750 ലിറ്റർ വൈൻ, 47 ലിറ്റർ അരിഷ്ടം, 13 കഞ്ചാവ് ചെടി, 19.653 കിലോഗ്രാം കഞ്ചാവ്, 55.170 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 138.583 ഗ്രാം എംഡിഎംഎ, 4546.390 ഗ്രാം പുകയില ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു.
വിവിധ അബ്കാരി, മയക്കുമരുന്ന് കേസുകളിലായി 35 വാഹനങ്ങൾ പിടിച്ചെടുത്തു. രേഖകളില്ലാതെ കടത്തിയ 3,72,61,150 രൂപ പിടിച്ചെടുത്ത് തുടർ നടപടി സ്വീകരിച്ചതായും എക്സൈസ് വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അധ്യക്ഷത വഹിച്ചു. മാനന്തവാടി, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മീനാക്ഷി രാമൻ, പ്രസന്ന ശശീന്ദ്രൻ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീഷ് കുമാർ, ജില്ലാ വിമുക്തി മാനേജർ സജിത്ത് ചന്ദ്രൻ, ഗവ. പ്ലീഡർ എബി ചെറിയാൻ, ജില്ലാതല ഉദ്യോഗസ്ഥർ, ജനകീയ സമിതി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
Wayanad
പുല്‍പ്പള്ളി: മികച്ച കാര്‍ഷിക പ്രവര്‍ത്തനത്തിന് പഞ്ചായത്തിന്റെ പുരസ്കാരം നേടിയ കൃപാലയ സ്പെഷല്‍ സ്കൂളിനെ ഗ്രാമ വികസന വേദിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. അധ്യാപകരെ ശിശുമല ഉണ്ണീശോ പള്ളി വികാരി ഫാ. സജി പുഞ്ചയില്‍ ഷാള്‍ അണിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ പരിശീലനവും കൃഷിയില്‍ പ്രായോഗിക പരിശീലനവും നല്കുന്ന സ്കൂള്‍ മാതൃകാ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പി.ജെ. മാത്യു അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍ട്രീസ, സിസ്റ്റര്‍ ആന്‍സീന, സിസ്റ്റര്‍ മെര്ലിന്, കെ.ജെ. ജോര്‍ജ്, മിനി മാത്യു, ഷിനി ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.
Wayanad
പുല്‍പ്പള്ളി: ശിശുമല ഉണ്ണീശോ ഇടവകയിലെ മാതൃവേദി പ്രവര്‍ത്തകര്‍ വികാരി ഫാ. സജി പുഞ്ചയിലിന്റെ നേതൃത്വത്തില്‍ കൃപാലയ സ്പെഷല്‍ സ്കൂള്‍ സന്ദര്‍ശിച്ചു.
ഫിലോമിന കണിയാംകുടിയില്‍,ടെടി വേന്നംപടത്തില്, സിമി തറയില്‍, സിലി പാലമറ്റം, ജസി ആനിത്തോട്ടത്തില്‍, ബീന മുട്ടനോലില്‍, ഷീന ചോലിക്കര, ജാന്‍സി കാരക്കാട്ടില്‍ എന്നിവരടങ്ങുന്നതായിരുന്നു മാതൃവേദി സംഘം. ഇവരെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍ട്രീസ, സിസ്റ്റര്‍ ആന്‍സീന,സിസ്റ്റര്‍ മെര്ലിന് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തില്‍ അമ്മമാര്‍ പായസ വിതരണം നടത്തി.
Wayanad
മാനന്തവാടി: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ ആദിവാസി വിഭാഗത്തില്‍പ്പെടുന്ന 100 കര്‍ഷകര്‍ക്ക് അടയ്ക്ക, കറുവപ്പട്ട തൈകള്‍ വിതരണം ചെയ്തു.
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ ട്രൈബല്‍ സബ് പ്ലാനില്‍ ഉള്‍പ്പെടുത്തിയാണ് വിത്തുകള്‍ വിതരണം ചെയ്തത്. തിരുനെല്ലി പഞ്ചായത്തിലെ മുള്ളന്‍കൊല്ലി നീരുറവ സംരക്ഷണ പ്രദേശത്തു നടന്ന വിതരണ ഉദ്ഘാടനം വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ ഫാ. ജോണി കുന്നത്ത് നിര്‍വഹിച്ചു. നൂല്‍പ്പുഴ പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എന്‍. ഉസ്മാന് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോണി മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ടീം അംഗങ്ങളായ ഒ.പി. ജയന, അഷ്ജാന്‍ സണ്ണി, കെ.സി. ബിജു, നീരജ സുരേന്ദന്, നിമിഷ മോന്‍സി എന്നിവര്‍ നേതൃത്വം നല്കി.
Wayanad
മാനന്തവാടി: സ്വയംതൊഴില്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് വായ്പയെടുക്കുന്ന സംരംഭകര്‍ക്ക് അവരുടെ സംരംഭകത്വം ഫലപ്രാപ്ത്തിയിലെത്തിക്കാന് നിയമപരമായ കാര്യങ്ങളിലും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നതിലും മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള മാനേജ്മെന്റ് വിഷയത്തിലും പരിശീലനം നല്‍കുന്നതിന് ഒരു ദിവസത്തെ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു.
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് ഉപജില്ലാ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ മൈനോരിറ്റീസ് ഡെവലപ്മെന്റ് ആന്‍ഡ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ (എന്‍എംഡിഎഫ്സി) സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മാനന്തവാടി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഹാളില്‍ നടന്ന പരിപാടി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍ ഉദ്ഘാടനം ചെയ്തു.
വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെഎസ്ബിസിഡിസി മാനന്തവാടി ഉപജില്ലാ മാനേജര്‍ ക്ലീറ്റസ് ഡിസില്‍വ, സീനിയര്‍ അസിസ്റ്റന്റ് യു. ദീപക്, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫിസര്‍ പി.എ. ജോസ്, എച്ച് ആര് മാനേജര്‍ റോബിന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കെഎസ്ബിസിഡിസി മാനന്തവാടി പ്രോജക്ട് അസിസ്റ്റന്റ്/യൂണിറ്റ് മാനേജര്‍ പി.എസ്. പ്രശോഭ്, മാനന്തവാടി അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് ഓഫിസര്‍ സി.ജെ. ജെയ്ന്‍, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ എന്നിവര്‍ പരിശീലന ക്ലാസുകള്‍ നയിച്ചു.
Wayanad
പുല്‍പ്പള്ളി: മറുനാടന്‍ കര്‍ഷക സംഘടനയായ നാഷണല്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ (എന്‍എഫ്പിഒ)ഓണാഘോഷവും കുടുംബസംഗമവും 24ന് മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് പാരീഷ് ഹാളില്‍ സംഘടിപ്പിക്കും.
രാവിലെ എട്ടിന് പരിപാടികള്‍ ആരംഭിക്കും. കര്‍ഷകര്‍ക്കായി പരമ്പരാഗത ഓണക്കളികള്‍, കലാകായിക മത്സരങ്ങള്‍, സാംസ്കാരിക ഘോഷയാത്ര, ഓണസദ്യ തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറും.
ഓണാഘോഷത്തിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് ഒന്നാം സമ്മാനമായി 25,000 രൂപ നല്‍കും. 15,000 രൂപ രണ്ടാം സമ്മാനമായും 10,000 രൂപ മൂന്നാം സമ്മാനമായും നല്‍കും. പരിപാടിയില്‍ ആദ്യവസാനംവരെ പങ്കെടുക്കുന്ന അഞ്ച് ദമ്പതികള്‍ക്ക് 5,000 രൂപ വീതം വിലവരുന്ന ഓണക്കോടികളും അഞ്ച് ദമ്പതികള്‍ക്ക് 1,000 രൂപ വീതവും നല്‍കുമെന്നും ചെയര്മാന് ഫിലിപ്പ് ജോര്‍ജ്, കണ്‍വീനര്‍ എസ്.എം. റസാഖ്, ഭാരവാഹികളായ വി.എല്‍. അജയ്കുമാര്‍, തോമസ് മിറര്‍, പി.കെ. ഷൈജു, ഇ.ജെ. സെബാസ്റ്റ്യന്‍, കെ.പി. ജോസ് എന്നിവര്‍ അറിയിച്ചു.
Wayanad
പുല്‍പ്പള്ളി: വിജിലന്‍സ് വയനാട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലിക്കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പുല്‍പ്പള്ളി സിഐ ഓഫിസില്‍ എഎസ്ഐയായിരുന്ന അമ്പലവയല്‍ സ്വദേശി റെജി ജയിംസിനെയാണ് തലശേരി വിജിലന്‍സ് കോടതി ജഡ്ജ് കെ. രാമകൃഷ്ണന് ശിക്ഷിച്ചത്. 2016ലാണ് കേസിന് ആസ്പദമായ സംഭവം.
ഗൂഡല്ലൂര്‍ സ്വദേശിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്. ഇദ്ദേഹത്തിന്റെ ബന്ധു പ്രതിയായി പുല്‍പ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഉള്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി 30,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
ആദ്യഗഡുവായി പറഞ്ഞുറപ്പിച്ച തുക കൈപ്പറ്റുന്നതിനിടെയാണ് എഎസ്ഐ കുടുങ്ങിയത്. വിജിലന്‍സിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. അനൂപ് ഹാജരായി.
Wayanad
പുല്‍പ്പള്ളി: സാമൂഹിക ക്ഷേമ പെന്ഷന് ഗുണഭോക്താക്കള്‍ പാടിച്ചിറ വില്ലേജ് ഓഫിസ് പടിക്കല്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു.
പെന്ഷന് വീടുകളില്‍ നേരിട്ട് എത്തിക്കുന്ന രീതി തുടരണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരിപാടി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.പി. വിന്‍സന്റ് അധ്യക്ഷത വഹിച്ചു. സി.എസ്. ജനാര്ദനന്, പി.ടി. പ്രകാശ്, സണ്ണി ജോസഫ്, കെ.കെ. ഉണ്ണിക്കുട്ടന്, ബിനു ചങ്ങനാമഠത്തില്‍, ജിഷ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Wayanad
മാനന്തവാടി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സ്റേ സൗകര്യമാകുന്നു. നവകേരള സദസില്‍ അനുവദിച്ച 1.60 കോടി രൂപ ചെലവഴിച്ച് ഉത്തര കൊറിയയില്‍നിന്നു വാങ്ങിയ മെഷീന് ആശുപത്രിയില്‍ എത്തിച്ചു.
ഇത് സ്ഥാപിക്കുന്നതിനു നടപടികള്‍ പുരോഗമിക്കുകയാണെന്നും സെപ്റ്റംബര്‍ ആദ്യവാരത്തോടെ പ്രവര്‍ത്തനസജ്ജമാകുമെന്നും അധികൃതര്‍ അറിയിച്ചു. റേഡിയോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഡിജിറ്റല്‍ സംവിധാനം സഹായിക്കും.
ഒരു മിനിറ്റുള്ളില്‍ എക്സ്റേ എടുക്കാന്‍ പുതിയ സംവിധാനത്തിലൂടെ ഒരു സാധിക്കും. ചികിത്സയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികള്‍ക്ക് ഇത് വലിയ ആശ്വാസമാകും.
Wayanad
കല്‍പ്പറ്റ: യുവാവിനെ ജോലിക്കെത്തിയ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ കൈനാട്ടിക്ക് സമീപം ദേശീയപാതയോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് ജോലിക്കെത്തിയ പുളിയാര്‍മല ഉന്നതിയിലെ പരേതനായ മണിയുടെയും ബീനയുടെയും മകന് പി.ബി. മഹേഷിനെയാണ് (21) കഴുത്തില്‍ മുറിവേറ്റ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കത്തികൊണ്ട് കഴുത്തറുത്ത് മഹേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. രക്തംപുരണ്ട കത്തി മഹേഷ് മരിച്ച് കിടന്ന സ്ഥലത്തു നിന്ന് കണ്ടെത്തി. ഇന്നലെ രാവിലെയാണ് മഹേഷ് വീട്ടില്‍ ജോലിക്കെത്തിയത്. 10.30 ഓടെ വെള്ളം കുടിക്കാനാണെന്ന് പറഞ്ഞ് വീടിനോട് ചേര്‍ന്ന് പണി സാധനങ്ങളടക്കം സൂക്ഷിക്കുന്ന ഷെഡിലേക്ക് പോയതായി ബന്ധുവും കൂടെ ജോലി ചെയ്യുന്നയാളുമായ മുരളി പറഞ്ഞു.
ഏറെ കഴിഞ്ഞിട്ടും കാണാതായതോടെ മുരളി അന്വേഷിച്ചു ചെന്നപ്പോഴാണ് കഴുത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് നിലത്തു കിടക്കുന്നത് കണ്ടത്. കല്‍പ്പറ്റ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏകസഹോദരി: സിന്ധു.
Wayanad
മേപ്പാടി: വിനോദസഞ്ചാര കേന്ദ്രമായ കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് മുകളിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് അയ്യന്‍കൊല്ലി സ്വദേശി അമല്‍ വിഷ്ണുവാണ് (33) മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് അപകടം. കോത്തഗിരിയിലെ സ്വര്‍ണക്കടയുടെ റീജണല്‍ മാനേജരാണ്. ജ്വല്ലറിയില്‍ കൂടെ ജോലി ചെയ്യുന്നവരുടെ കൂടെ എത്തിയതായിരുന്നു അമല്‍. മേപ്പാടി പോലീസും കല്‍പ്പറ്റയില്‍ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളും തുര്‍ക്കി ജീവരക്ഷാ സമിതിയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്: ശശി. അമ്മ: ഉഷ. സഹോദരി: നീതു.
Wayanad
ജില്ലയില്‍ പൂവിപണി സജീവം
സുല്‍ത്താന്‍ ബത്തേരി: ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിയതോടെ വയനാട്ടില്‍ പൂവിപണി സജീവമായി. ഇതര സംസ്ഥാനങ്ങളില്‍നിന്ന് പൂക്കള്‍ എത്തിത്തുടങ്ങിയെങ്കിലും കാലാവസ്ഥാ വ്യതിയാനവും ഗതാഗതച്ചെലവിലെ വര്‍ധനയും വിപണിയില്‍ പൂക്കളുടെ വില ഉയരാന്‍ ഇടയാക്കി.
മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെണ്ടുമല്ലി,റോസ്, ജമന്തി, മല്ലിക,അരളി തുടങ്ങിയവയ്ക്കാണ് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. മഴ ചതിച്ചതാണ് ഇത്തവണ പൂവില വര്‍ധനയ്ക്കുള്ള പ്രധാന കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. മുന്‍വര്‍ഷങ്ങളില്‍ വയനാട്ടിലേക്ക് ഏറ്റവുമധികം പൂക്കള്‍ എത്തിയിരുന്ന കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട മേഖലയില്‍ ആവശ്യത്തിന് മഴ ലഭിക്കാതിരുന്നതിനാല്‍ പൂക്കൃഷി കാര്യമായി നടന്നില്ല.
നിലവില്‍ ഓറഞ്ച് ചെണ്ടുമല്ലിക്ക് കിലോഗ്രാമിന് 80 മുതല്‍ 100 രൂപ വരെയും മഞ്ഞയ്ക്ക് 100 മുതല്‍ 160 രൂപ വരെയുമാണ് വില. ജമന്തിക്ക് 200 മുതല്‍ 400 രൂപ വരെയും വാടാമല്ലിക്ക് ശരാശരി 160 രൂപയും റോസാപ്പൂവിന് 200 മുതല്‍ 400 രൂപ വരെയുമാണ് വില. സ്കൂളുകളിലും വിവിധ സ്ഥാപനങ്ങളിലും പൂക്കള മത്സരങ്ങള്‍ ആരംഭിക്കുന്നതോടെ ആവശ്യകത കൂടുന്നതിനാല്‍ വരുംദിവസങ്ങളില്‍ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. ചിക്കബെല്ലാപൂരിലെ കര്‍ണാടക ഗ്രാമങ്ങളില്‍നിന്നാണ് ഇത്തവണ ജില്ലയിലേക്ക് ഏറ്റവുമധികം പൂക്കള്‍ എത്തുന്നതെന്ന് ബത്തേരി മാരിയമ്മന്‍കോവിലിന് സമീപം 18 വര്‍ഷമായി പൂക്കച്ചവടം നടത്തുന്ന മണികണ്ഠന് പറഞ്ഞു.
ചിക്കബെല്ലാപൂര്‍ മേഖലയിലെ കര്‍ഷകര്‍ വ്യാപകമായി പൂക്കൃഷി നടത്തുന്നുണ്ട്. ഓണക്കാലമാകുന്നതോടെ പൂക്കച്ചവടക്കാര്‍ ഗ്രാമങ്ങളിലെത്തി പൂപ്പാടങ്ങള്‍ മൊത്തമായി ഏറ്റെടുക്കുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ സ്ഥിതി മാറി. കര്‍ണാടകയില്‍ പെയിന്റ് കമ്പനികളും സഹകരണ സംഘങ്ങളും കിലോഗ്രാമിന് അഞ്ച് മുതല്‍ പത്ത് രൂപ വരെ അധികം നല്കി പൂക്കള്‍ ശേഖരിക്കുന്നുണ്ട്. ഇതോടെ കര്‍ഷകര്‍ പഴയതുപോലെ മൊത്തക്കച്ചവടക്കാര്‍ക്ക് പൂക്കള്‍ നല്കാന് താല്പര്യം കാണിക്കുന്നില്ല. ഇത് വയനാട്ടിലെ പൂവിപണിയിലും വിലവര്‍ധനയ്ക്ക് കാരണമാകുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
ഓണ വിപണി കീഴടക്കാൻ കുടുംബശ്രീ
സുൽത്താൻ ബത്തേരി: പൂക്കളും വിഷരഹിത പച്ചക്കറിയുമായി ഇത്തവണയും ഓണ വിപണി കീഴടക്കാനൊരുങ്ങി കുടുംബശ്രീ. ഓണവിപണിയിൽ ഓണപ്പൂക്കളെത്തിക്കുന്നതിനായി "നിറപ്പൊലിമ’യും വിഷരഹിത പച്ചക്കറികൾക്കായി "ഓണക്കനി’യുമാണ് കുടുംബശ്രീ നടപ്പാക്കിയ പദ്ധതികൾ.
പദ്ധതിയുടെ ഭാഗമായി നെൻമേനി സിഡിഎസിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത പൂക്കളുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഗംഗാധരൻ നിർവഹിച്ചു.
ഒന്നരയേക്കറിൽ പൂകൃഷിയും പച്ചക്കറിയും നെൻമേനി സിഡിഎസിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നുണ്ട്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ മിനി തോമസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത ഹരിദാസ്, സിഡിഎസ് ചെയർപേഴ്സണ്‍ സുഷമ പ്രദീപ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.എം. സെലീന തുടങ്ങിയവർ പ്രസംഗിച്ചു. ഓണക്കാലത്ത് ഏറെ ആവശ്യക്കാരുള്ള ബന്ദിപ്പൂവാണ് വൻതോതിൽ നിറപ്പൊലിമ പദ്ധതിയിൽ ജില്ലയിൽ കൂടുതലായി കൃഷി ചെയ്തത്. ജില്ലയിലെ 1826 ജെഎൽജി കർഷകർ 100 ഏക്കറിൽ പച്ചക്കറി കൃഷിയും 596 കർഷകർ 106 ഏക്കറിൽ പൂ കൃഷിയും ഓണത്തോടനുബന്ധിച്ച് ചെയ്യുന്നുണ്ട്.
ഓണസമൃദ്ധി, ഓണവിപണികൾ 22 മുതൽ 25 വരെ
കൽപ്പറ്റ: ജില്ലയിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണസമൃദ്ധി, ഓണവിപണികൾ 22 മുതൽ 25 വരെ പ്രവർത്തിക്കും.
"വിലസ്ഥിരതക്കായുള്ള വിപണി ഇടപെടൽ' പദ്ധതിയുടെ ഭാഗമായ 41 കർഷകചന്തകളാണ് വിവിധ ഇടങ്ങളിലായി പ്രവർത്തിക്കുക.
ഇതിൽ 26 ചന്തകൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃഷിഭവനുകളുടെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇതോടൊപ്പം പത്ത് ചന്തകൾ ഹോർട്ടികോർപ്പും അഞ്ച് ചന്തകൾ വിഎഫ്പിസികെയുടെ നേതൃത്വത്തിലും സംഘടിപ്പിക്കും.
കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതുവിപണിയിലെ മൊത്ത വ്യാപാര വിലയേക്കാൾ പത്ത് ശതമാനം അധികം വില നൽകി സംഭരിക്കും. പൊതുവിപണിയിലെ ചില്ലറ വിൽപന വിലയേക്കാൾ 30 ശതമാനം വരെ കുറഞ്ഞ വിലയക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ജൈവ സാക്ഷ്യപത്രമുള്ള ജൈവ ഉത്പന്നങ്ങൾക്ക് ഇതേ രീതീയിൽ 20 ശതമാനം അധിക വില നൽകി സംഭരിക്കും. ചില്ലറ വിൽപന വിലയേക്കാൾ 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. കൃഷിഭവൻ പരിധിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന കാർഷിക ഉത്പന്നങ്ങൾ കർഷക ചന്തകൾ വഴി സംഭരിച്ച് വിതരണം ചെയ്യും. കർഷകചന്തയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാം.
ഹരിതചട്ടം കർശനമായി പാലിക്കണം
കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിൽ നടക്കുന്ന മുഴുവൻ ആഘോഷ പരിപാടികളും ഹരിതചട്ടം പാലിച്ച് മാത്രമേ നടത്താവൂ എന്ന് ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു. പരിപാടികളിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായി ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്നും സദ്യക്കും മറ്റ് ഭക്ഷണ വിതരണങ്ങൾക്കും വാഴയില, സ്റ്റീൽ പാത്രങ്ങൾ, സ്റ്റീൽ ഗ്ലാസുകൾ എന്നിവ മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്.
ആഘോഷ സ്ഥലങ്ങളിൽ ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കാൻ ബിന്നുകൾ സ്ഥാപിക്കുകയും അവ ശാസ്ത്രീയമായി സംസ്കരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വേണം. ഗ്രീൻ പ്രോട്ടോക്കോൾ ഫലപ്രദമായി നടപ്പാക്കാൻ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ശുചിത്വ മിഷൻ വ്യക്തമാക്കി.
വിലക്കയറ്റവും പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാൻ വ്യാപക പരിശോധന
കൽപ്പറ്റ: ഓണക്കാലത്ത് വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയാൻ വ്യാപക പരിശോധന. പൊതുവിതരണം, ലീഗൽ മെട്രോളജി, പോലീസ്, റവന്യു, ഭക്ഷ്യ സുരക്ഷ വകുപ്പുകളിലെ ജീവനക്കാരെ ഉൾപ്പെടുത്തി ജില്ലാ കളക്ടർ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് മുപ്പതിലധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
പത്തിടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഉപഭോക്താക്കൾ കാണുന്ന വിധത്തിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അികൃതർ അറിയിച്ചു. ഹോട്ടലുകളിൽ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പാചകവാതക സിലിണ്ടറുകൾ പിടിച്ചെടുക്കുകയും കുറ്റക്കാർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ജില്ലാ സപ്ലൈ ഓഫിസർ പി.എസ്. പ്രവീണ്‍, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസർ ഇ.എം. സുമേഷ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ.എം. അപർണ, ഫുഡ് സേഫ്റ്റി ഓഫിസർ ഡോ. അഞ്ജു ജോർജ്, റേഷനിംഗ് ഇൻസ്പെക്ടർ വിനു സ്റ്റാൻലി എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്.
Wayanad
സുല്‍ത്താന്‍ ബത്തേരി: 400 ഓളം കര്‍ഷകരുടെ കൂട്ടായ്മയായ കര്‍ഷകമിത്രം ഫാര്‍മേഴ്സ് കമ്പനി 14 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് പുറത്തിറക്കി.
മിത്ര പ്രൊഡക്ട്സ് എന്ന പേരിലാണ് കിറ്റ് പുറത്തിറക്കിയിരിക്കുന്നത്. കര്‍ഷമിത്രം ഉപരക്ഷാധികാരി ഡോ. പി. രാജേന്ദ്രന് പുളിയന്മാക്കല് ഗ്രൂപ്പ് എംഡി പി.എം. സെബാസ്റ്റ്യന്‍ നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. ചീരാലിലെ യൂണിറ്റില്‍ ഉത്പാദിപ്പിച്ച വിഷ രഹിത ഭക്ഷ്യ ഉത്പന്നങ്ങള്‍ 802 രൂപ വിലയുള്ള കിറ്റ് 720 രൂപയ്ക്ക് ആണ് നല്‍കുന്നത്.
ഡയറക്ടര്‍ ഡോ. പി. ലക്ഷ്മണന് അധ്യക്ഷത വഹിച്ചു. കര്‍ഷകമിത്രം ഉപരക്ഷാധികാരി കാദര്‍ പട്ടാമ്പി, കര്‍ഷകമിത്രം ചെയര്മാന് പി.എം. ജോയ്, കെ.പി. യൂസഫ് ഹാജി, വിഷ്ണു വേണുഗോപാല്‍, വി. ഉമ്മര്‍ ഹാജി, ജോജോ യു. ജോണ്‍, എം.കെ. ബാലന്, കെ.പി. അസൈനാര്‍, സുരേന്ദ്രന് മണിച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Wayanad
പുല്‍പ്പള്ളി: കൃപാലയ സ്പെഷല്‍ സ്കൂളില്‍ വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍ട്രീസ ഉദ്ഘാടനം ചെയ്തു.
സിസ്റ്റര്‍ ടെസീന, സിസ്റ്റര്‍ ആന്‍സീന, ടി.യു. ഷിബു, ജോസഫ് കരിക്കേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. സ്കൂളിന് സമീപം 25 സെന്റിലാണ് പൂക്കൃഷി നടത്തിയത്.
അത്തം പിറന്നതോടെ പൂക്കള്‍ വാങ്ങുന്നതിന് ആളുകള്‍ വിദ്യാലയത്തില്‍ എത്തുന്നുണ്ട്.
Wayanad
സുല്‍ത്താന്‍ ബത്തേരി: കിടപ്പുരോഗികള്‍ക്കുള്ള ഓണക്കിറ്റ് വിതരണം തുടര്‍ച്ചയായ പതിനാറാം വര്‍ഷവും മുടക്കാതെ സാമൂഹിക പ്രവര്ത്തകന് ചെതലയം തോട്ടക്കര കുഞ്ഞുമുഹമ്മദ്. ചെതലയം, ആറാംമൈല്‍ പ്രദേശങ്ങളിലെ പട്ടികവര്‍ഗ ഉന്നതികളിലുള്ള കിടപ്പുരോഗികള്‍ക്ക് കുഞ്ഞുമുഹമ്മദ് കഴിഞ്ഞ ദിവസം ഓണക്കിറ്റ് നല്കി.
11 ഇനം സാധനങ്ങള്‍ അടങ്ങുന്നതാണ് ഓരോ കിറ്റും. സുഹൃത്തുക്കളുടെ സഹായം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി 48 കിറ്റുകളാണ് ഇത്തവണ വിതരണത്തിന് സജ്ജമാക്കിയതെന്ന് കുഞ്ഞുമുഹമ്മദ് പറഞ്ഞു.
Wayanad
മാനന്തവാടി: സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് പദ്മശ്രീ ചെറുവയല്‍ രാമനെ കമ്മനയിലെ വസതിയില്‍ കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ, സൗത്ത് ഇന്ത്യന്‍ കോഫി ഗ്രോവേഴ്സ് അസോസിയേഷന്റെ കിസാന്‍ മിത്ര അവാര്‍ഡ് ജേതാവ് സന്തോഷ് മാട്ടേല്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ഇരുവരും രാമനെ അനുമോദിച്ചു.
പാരമ്പര്യ നെല്‍വിത്തിനങ്ങളുടെ സംരക്ഷകന്‍, ജൈവകൃഷി പ്രചാരകന് എന്നീ നിലകളില്‍ വിലമതിക്കാനാകാത്ത സംഭാവനകളാണ് രാമന് കാര്‍ഷിക മേഖലയില്‍ നല്‍കുന്നതെന്ന് ദേവസ്യ പറഞ്ഞു. രാമന് കിസാന്‍ മിത്ര അവാര്‍ഡ് നേരത്തേ ലഭിച്ചതാണ്.
Wayanad
കല്‍പ്പറ്റ: എന്‍എംഎസ്എം ഗവ. കോളജില്‍ ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ചരിത്രകാരന് പ്രഫ. സുമിത് സര്‍ക്കാര്‍ അനുസ്മരണം നടത്തി. ചരിത്ര വിഭാഗം മേധാവി ഡോ. കെ. അനൂപ് തങ്കച്ചന് അധ്യക്ഷത വഹിച്ചു. അസി. പ്രഫ. മുഹമ്മദ് ഇഖ്ബാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. കെ.എസ്. സുജ, ഡോ. ബിന്ദു മാത്യു, അമീര്‍ മുജാഹിദ്, ഇ.എസ്. ഷഹല സഹനാസ്, ഇ.ആര്. ജീഷ്മ എന്നിവര്‍ പ്രസംഗിച്ചു.
Wayanad
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷൻ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി വയനാടൻ വയലേലകളിൽ നടീൽ ഉത്സവമായ കന്പളനാട്ടി തൃശിലേരിയിൽ സംഘടിപ്പിച്ചു.
കാർഷിക സംസ്കൃതിയുടെ സന്പന്നമായ പാരന്പര്യം വിളിച്ചോതി ജില്ലയിൽ പലയിടത്തും കന്പളനാട്ടി സജീവമായി നടന്നുവരികയാണ്. വയനാട്ടിലെ ഗോത്രവിഭാഗങ്ങൾ ആചാരത്തിന്റെ ഭാഗമായി തുടിയുടെയും ചീനിയുടെയും സഹായത്തോടെ വയലേലകളിൽ നൃത്തമാടി ഞാറ് നടുന്നതാണ് കന്പളനാട്ടി.
കാർഷിക പാരന്പര്യവും ആദിവാസി സമൂഹത്തിന്റെ കൃഷിയറിവുകളും സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് അവ പകർന്നുനൽകുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അന്പലവയൽ കാർഷിക കോളജിൽ നിന്നുള്ള വിദ്യാർഥികളും കന്പളനാട്ടിയിൽ പങ്കെടുത്തു. സംസ്ഥാന കൃഷി വകുപ്പ് നൽകുന്ന ശ്രമശക്തി സംസ്ഥാനതല അവാർഡ് കരസ്ഥമാക്കിയ തിരുനെല്ലി സ്വദേശി കെ.എസ്. ശ്രിനോജിനെയും മികച്ച ജെഎൽജികളെയും മെമന്റോ നൽകി ആദരിച്ചു.
തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ ഞാറ് നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം വസന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങൾ, സിഡിഎസ് ചെയർപേഴ്സണ്‍ രജനി, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.എം. സെലീന തുടങ്ങിയവർ പ്രസംഗിച്ചു.
Wayanad
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളജ് മടക്കിമലയ്ക്കടുത്ത് സൗജന്യമായി ലഭ്യമാകുന്ന ഭൂമിയില്‍ സ്ഥാപിക്കുന്നതിന് മടക്കിമല മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രി വി.ഡി. സതീശന്, ആരോഗ്യ മന്ത്രി കെ. മുരളീധരന്, റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍, കൃഷി മന്ത്രി ടി. സിദ്ദിഖ് എന്നിവര്‍ക്ക് നിവേദനം നല്കി.
ചെയര്മാന് പി.പി. റെനീഷ്, ജനറല്‍ കണ്‍വീനര്‍ സലാം നീലിക്കണ്ടി, ഗഫൂര്‍ വെണ്ണിയോട്, ശശി പന്നിക്കുഴി, ജോബിന് ജോസ്, നൗഷാദ് മുട്ടില്‍, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസുഫ്, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് രാജന് എന്നിവരടങ്ങുന്നതായിരുന്നു നിവേദകസംഘം. നിവേദനം നല്കിയതിനുപുറമേ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുമായി മെഡിക്കല്‍ കോളജ് വിഷയം ചര്‍ച്ച ചെയ്തതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
Wayanad
കൽപ്പറ്റ: ജില്ലയിലെ മലയാളം മീഡിയം വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി റിസോഴ്സ് അധ്യാപകർക്കായി സംഘടിപ്പിച്ചദ്വിദിന എംപവർമെന്റ് പ്രോഗ്രാം സമാപിച്ചു.
ഡയറ്റ് ഹാളിൽ നടന്ന പരിപാടി എൻസിഇആർടി എക്സ്റ്റൻഷൻ എഡ്യുക്കേഷൻ വിഭാഗത്തിലെ പ്രഫ. ഷാജി ബി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ഡയറ്റ് വയനാട് പ്രിൻസിപ്പൽ ഡോ. കെ.എം. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഇഎൽഇപി പരിശീലന മൊഡ്യൂൾ എസ്എസ്കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ കെ. നിസാറിൽ നിന്ന് മൈസൂരു റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിലെ പ്രഫ. ബി. പ്രസാദ് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.
ജില്ലയിലെ ഒന്‍പത് സർക്കാർ പ്രൈമറി സ്കൂളുകളിലെ അഞ്ച്,ആറ് ക്ലാസുകളിലെ മലയാളം മീഡിയം വിദ്യാർഥികളിൽ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ ആശയവിനിമയം നടത്താനുള്ള ശേഷി വളർത്തുന്നതിന് പ്രവർത്തനാധിഷ്ഠിതവും ആശയ വിനിമയാധിഷ്ഠിതവുമായ ഭാഷാപ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനം നേടിയ റിസോഴ്സ് അധ്യാപകരുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ.
കുട്ടികൾക്ക് ഇംഗ്ലീഷ് സ്വാഭാവികമായി ഉപയോഗിക്കുന്നതിനുള്ള കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം ഫലപ്രദമായ ഭാഷാപഠനബോധന രീതികളിലും അധ്യാപകർക്ക് പ്രായോഗിക പരിശീലനം നൽകി. ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ബി. ഷിജിത, ഡയറ്റ് വയനാട് ലക്ചറർ പി. സജ്ന എന്നിവർ പ്രസഗിച്ചു.
Wayanad
സുൽത്താൻ ബത്തേരി: ജില്ലയെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി വയനാട് പോലീസിന്റെ പിടിയിലായി. തമിഴ്നാട് സ്വദേശികളായ മധുരൈ ചിന്താമണി എം. രവി (48), ശിവഗംഗ മടപുര എം. മാരിമുത്തു എന്ന പാണ്ഡ്യൻ (39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. മലപ്പുറം ഐക്കരപ്പടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുറിയിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലെ മാലകവർച്ചാ കേസിൽ നേരത്തെ അറസ്റ്റിലായവരുടെ കൂട്ടാളികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഇതോടെ മാലകവർച്ചാ കേസുകളിൽ ജില്ലയിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
17ന് ഉച്ചയോടെയാണ് അമ്മായിപ്പാലത്ത് നിന്ന് ബത്തേരിയിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത നെൻമേനി സ്വദേശിയായ വയോധികയുടെ മൂന്ന് പവൻ മാലയും ഒരു ഗ്രാം താലിയും അടങ്ങുന്ന ഏകദേശം 3.82 ലക്ഷം രൂപ വിലവരുന്ന ആഭരണം സംഘം കവർന്നത്. ബത്തേരി ഗാന്ധി ജംഗ്ഷനിലെത്തിയപ്പോഴാണ് മോഷണം നടന്നതായി വയോധിക അറിയുന്നത്.
സംഭവത്തിൽ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി. മണിക്കൂറുകൾക്കകം മധുരൈ സ്വദേശികളായ അളകനല്ലൂർ ഈശ്വരി (47), അളകനല്ലൂർ രമ്യ (30) എന്നിവരെ മീനങ്ങാടി പഞ്ചായത്ത് പരിസരത്തുനിന്ന് പിടികൂടി. മീനങ്ങാടിയിലെ ഫാൻസി കടയിൽനിന്ന് കോസ്മറ്റിക് ഉത്പന്നങ്ങൾ മോഷ്ടിച്ചതും ഇവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇരുവരും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയതെന്നും അന്വേഷണത്തോട് പൂർണമായി സഹകരിച്ചില്ലെന്നും പോലീസ് പറഞ്ഞു. എന്നാൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ഈശ്വരിയുടെ ഭർത്താവായ രവിയിലേക്കും രമ്യയുടെ ഭർത്താവായ മാരിമുത്തുവിലേക്കും അന്വേഷണം എത്തുകയായിരുന്നു. മോഷണത്തിലൂടെ ലഭിക്കുന്ന സ്വർണാഭരണങ്ങൾ വിൽപ്പന നടത്തി വീതംവയ്ക്കുന്നതാണ് സംഘത്തിന്റെ രീതിയെന്നാണ് പോലീസ് കണ്ടെത്തൽ. ഈശ്വരിക്കെതിരേ പാനൂർ, വാടാനപ്പള്ളി, അടൂർ പോലീസ് സ്റ്റേഷനുകളിലും രമ്യക്കെതിരേ തൃശൂർ വെസ്റ്റ്, കൊയിലാണ്ടി പോലീസ് സ്റ്റേഷനുകളിലും മോഷണക്കേസുകളുണ്ട്.
Wayanad
മാനന്തവാടി: പുൽപ്പള്ളി അമരക്കുനി സ്വദേശിനിയായ വയോധികയുടെ മാല കവരാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മൂന്ന് പേരെയും റിമാൻഡ്ചെയ്തു. തമിഴ്നാട് ഗണപതിക്കോവിൽ തെരുവിൽ ഇന്ദുമതി (49), ഗണപതിപക്കം സ്വദേശികളായ ജാൻവി (34), സുധ (31) എന്നിവരാണ് അറസ്റ്റിലായത്.
പുൽപ്പള്ളിയിൽനിന്ന് മാനനതവാടിയിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഘം വയോധികയെ ലക്ഷ്യമിട്ടത്. സംഘത്തിലെ ഒരാൾ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി വയോധികയുമായി സൗഹൃദം സ്ഥാപിച്ചു. ബസിൽനിന്ന് ഇറങ്ങിയ ശേഷം നടക്കുന്നതിനിടെ സഹായിക്കാമെന്ന് പറഞ്ഞ് ഒപ്പം കൂടിയ സംഘം മാല കവരാൻ ശ്രമിക്കുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പീച്ചങ്കോട് വച്ച് മൂന്ന് സ്ത്രീകളെയും പോലീസ് പിടികൂടി. ഇവർക്കെതിരെ വിവിധ സ്ഥലങ്ങളിൽ മോഷണക്കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.
Wayanad
കല്‍പ്പറ്റ: സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് 27-ാമത് സംസ്ഥാന സമ്മേളനം നാളെ മുതല്‍ 23 വരെ അമ്പലവയല്‍ വ്യാപാര ഭവനില്‍ നടക്കും.
അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിന്, സംഘാടക സമിതി ചെയര്‍മാനും അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റുമായ എന്‍.സി. കൃഷ്ണകുമാര്‍, അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ സി. റഷീദ്, അമ്പലവയല്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും അസോസിയേഷന് കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റുമായ പി. ഷെഫീഖ്, അസോസിയേഷന് കോഴിക്കോട് മേഖലാ ജോയിന്റ് സെക്രട്ടറി എം. റഹിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. അസോസിയേഷന് അഫിലിയേഷനുള്ള ടൂര്‍ണമെന്റ് കമ്മിറ്റികള്‍, റഫറി അസോസിയേഷനുകള്‍ എന്നിവയെയും ടീം മാനേജര്‍മാരെയും പ്രതിനിധാനം ചെയ്ത് 250 ഓളം പേര് സമ്മേളനത്തില്‍ പങ്കെടുക്കും.
ആദ്യദിനം ഉച്ചകഴിഞ്ഞ് മൂന്നിന് ടീം മാനേജര്‍മാരുടെ സമ്മേളനം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 22ന് ഉച്ചകഴിഞ്ഞ് മൂന്നിന് "വിദേശകളിക്കാരും ഇന്ത്യന്‍ നിയമ വ്യവസ്ഥകളും' എന്ന വിഷയത്തില്‍ സെമിനാറും മുന്‍ താരങ്ങളെ ആദരിക്കലും ഉഷ വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 23ന് രാവിലെ 10ന് സമ്മേളനം ഉദ്ഘാടനം കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിക്കും. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. കൃഷ്ണകുമാര്‍, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടിക, അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സൂപ്പര്‍ അഷ്റഫ് ബാവ, ട്രഷറര്‍ എളേടത്ത് അഷ്റഫ് എന്നിവര്‍ പ്രസംഗിക്കും. റിപ്പോര്‍ട്ട്, വരവുചെലവ് കണക്ക് അവതരണം ഉണ്ടാകും. വൈകുന്നേരം നാലിന് സമാപന സമ്മേളനം ചേരും.
Wayanad
സുല്‍ത്താന്‍ ബത്തേരി: ക്ഷീരസംഘം ഏപ്രില്‍ ഒന്നു മുതല്‍ ജൂലൈ 31 വരെ പാല് അളന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് 2.50 രൂപ പ്രകാരം അനുവദിച്ച അധിക വില വിതരണം ചെയ്തു.
സംഘം ഹാളില്‍ ക്ഷീര വികസന ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ വര്‍ക്കി ജോര്‍ജ് വിതരണോദ്ഘാടനം നടത്തി. സംഘം പ്രസിഡന്റ് കെ.കെ. പൗലോസ് അധ്യക്ഷത വഹിച്ചു. എബി ജോസഫ്, ഗോപി ദാസ്, കെ.എ. മത്തായി, ഭാസ്കരന്, അനീഷ് ബാബു, സോള്‍ന, സുജാത, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ഗിരീഷ്, സംഘം സെക്രട്ടറി പി.പി. വിജയന് എന്നിവര്‍ പ്രസംഗിച്ചു. ആകെ 94 ലക്ഷം രൂപയാണ് അധിക വിലയായി കര്‍ഷകരുടെ അക്കൗണ്ടുകളില്‍ ലഭ്യമാക്കിയത്.
Wayanad
കോട്ടത്തറ: സെന്റ് ആന്റണീസ് യുപി സ്കൂളിന് പിടിഎയുടെ നേതൃത്വത്തില്‍ പ്രിന്റര്‍ നല്കി. മാനേജര്‍ ഫാ. മൈക്കിള്‍ വടക്കേമുളഞ്ഞിനാല്‍ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് വിന്‍സന്റ് പാറയില്‍, മദര്‍ പിടിഎ പ്രസിഡന്റ് രാധിക, പിടിഎ വൈസ് പ്രസിഡന്റ് ജീംസണ്‍, ഹെഡ്മിസ്ട്രസ് ലിസി, സീനിയര്‍ അസിസ്റ്റന്റ് എന്‍.ടി. വിനയ, ജീനീഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Wayanad
തോല്‍പ്പെട്ടി: ഓപ്പറേഷന് തണ്ടറിന്റെയും ഓണം സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെയും ഭാഗമായി തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റില്‍ മൈസൂരു-പാലക്കാട് കെഎസ്ആര്‍ടിസി ബസില്‍ നടത്തിയ പരിശോധനയില്‍ 100 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു.
പഞ്ചാബ് ഗുര്‍ദാസ്പൂര്‍ കാലന്നൂര് സ്വദേശി മോഹല്ലദാഗര് നരേഷ് കുമാര്‍ (32) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) കെ.കെ. അജയകുമാറന്റെ നേതൃത്വത്തില്‍ മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ സംഘവും തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍ ടി.ഇ. ചാള്‍സ്കുട്ടി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ടി.പി. മാനുവല്‍ ജിംസണ്, പി.കെ. ചന്ദ്രന്, എം.ജി. രാജേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍ ഡ്രൈവര്‍ പി. ഷിംജിത്ത് എന്നിവര്‍ പങ്കെടുത്തു.
Wayanad
സുല്‍ത്താന്‍ ബത്തേരി: സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി വയനാട് വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ അദാലത്ത് നടത്തി.
കുറിച്യാട്, ബത്തേരി, മുത്തങ്ങ റേഞ്ചുകളിലെ നഷ്ടപരിഹാര, ലാന്‍ഡ് എന്‍ഒസി അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായിരുന്നു അദാലത്ത്. മുനിസിപ്പല്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എം.ജി. ഇന്ദ്രിജിത്ത് ഉദ്ഘാടനം ചെയ്തു. വൈല്‍ഡ് ലൈഫ് വാര്ഡന് വരുണ്‍ ഡാലിയ അധ്യക്ഷത വഹിച്ചു.
നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ, എഡിസിഎഫ് അരുള്‍ സെല്വന്, റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാരായ നസ്ന, രാജീവ് എന്നിവര്‍ പ്രസംഗിച്ചു. എസിഎഫ്. അജിത് കെ. രാമന് സ്വാഗതം പറഞ്ഞു. അഡ്വ. ജോയ്, ബയോളജിസ്റ്റ് ഒ. വിഷ്ണു എന്നിവര്‍ ക്ലാസെടുത്തു. നഗരസഭാ ലെയ്സണ്‍ ഓഫിസര്‍ എ.വി. കിരണിനും നൂല്‍പ്പുഴ പഞ്ചായത്ത് ലെയ്സണ്‍ ഓഫിസര്‍ അന്ന പൗലോസിനും ലാപ്ടോപ്പ് നല്കി.
Wayanad
സുൽത്താൻ ബത്തേരി: കേരളത്തിന്റെ നെല്ലച്ഛനായ് അറിയപ്പെടുന്ന പത്മശ്രീ ചെറുവയൽ രാമന്റെ ജീവിതം പ്രമേയമാകുന്ന "ദ ജീൻ സേവ്യർ' ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രകാശനം നടന്നു.
സെന്റ് മേരീസ് കോളജിൽ ഗോത്രദിനാചാരണത്തിന്റെ ഭാഗമായ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ പത്മശ്രീ ചെറുവയൽ രാമൻ പ്രകാശനകർമം നിർവഹിച്ചു. ഫോട്ടോഗ്രാഫർ കെ.ആർ. രമിത് സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പൊളിറ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ എഡ്യുക്കേഷൻ തീയറ്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഫാ. ബേബി ജോണ്‍ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. ഗോത്ര അക്ടിവിസ്റ്റ് പ്രകൃതി, ഡോ. സുനിൽ ജോണ്‍, സ്റ്റാഫ് കോഓർഡിനേറ്റർ അശ്വതി എന്നിവർ പ്രസംഗിച്ചു.
Wayanad
മാനന്തവാടി: നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു. എള്ളുമന്ദം സ്വദേശി അജിസണിന്റെ കാറാണ് എള്ളുമന്ദം കാക്കഞ്ചേരി പുഴയിലേക്ക് മറിഞ്ഞത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. കാറിലുണ്ടായിരുന്നയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
പൂര്‍ണമായും പുഴയില്‍ മുങ്ങിയ കാര്‍ അഗ്നി-രക്ഷാസേനയുടെ സ്ക്യൂബ ടീമിന്റെ നേതൃത്വത്തില്‍ കയറിന് കെട്ടിവലിച്ചാണ് കരയില്‍ എത്തിച്ചത്.
Wayanad
സുല്‍ത്താന്‍ ബത്തേരി:പള്ളിവയല്‍ പണിയ ഊരില്‍നിന്നു ജൂലൈ 30 മുതല്‍ കാണാതായ തങ്കിക്കായുള്ള തെരച്ചില്‍ തുടരുന്നു. രണ്ട് ദിവസമായി കെഡാവര്‍ നായയെ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തിയത്. എറണാകുളം സിറ്റി പോലീസിനു കീഴിലുള്ള, പ്രത്യേക പരിശീലനം നേടിയ മര്‍ഫിയെന്ന കെഡാവര്‍ നായയെയാണ് വനമേഖലയിലടക്കം തെരച്ചലിന് ഉപയോഗപ്പെടുത്തിയത്.
തങ്കിക്കു പിന്നാലെ കാണാതായ കൊച്ചുമകന് മുരളിയെ തൂങ്ങിമരിച്ച നിലയില്‍ കഴിഞ്ഞ ദിവസം വനത്തില്‍ കണ്ടെത്തിയിരുന്നു. തങ്കിയുടെ തിരോധാനത്തിലും മുരളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതിലും ദൂരൂഹതയുണ്ടെന്നാണ് പള്ളിവയല്‍ ഊരുനിവാസികള്‍ പറയുന്നത്.
Kannur
ഇരിട്ടി: കർഷക ദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടി ഫെഡ് ഫാം ഫാർമേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. വെളിയിൽപ്പിള്ളിൽ റെജി തോമസിന്റെ ഭവനത്തിൽ നടന്ന കൂട്ടായ്മയിൽ കൃഷിയും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ് നടന്നു. ചടങ്ങിൽ 2026 ലെ മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട സജി ചെറിയാൻ (കീഴ്പള്ളി), തോമസ് വട്ടംതൊട്ടിയിൽ (എടൂർ), സി.വി. സരസ്വതി എന്നിവരെ ആദരിച്ചു.
ഇരിട്ടി നഗരസഭാ ചെയർമാൻ വി. വിനോദ് കുമാർ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പുരസ്കാരങ്ങൾ സമ്മാനിച്ചു. ക്ലബ് പ്രസിഡന്റ് ബെന്നിച്ചൻ മഠത്തിനകം അധ്യക്ഷത വഹിച്ചു. കുര്യൻ മൈലാടിയിൽ, ബിനു വെട്ടിക്കാട്ടിൽ, റെജി തോമസ്, എൻ.വി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
Kannur
കണ്ണൂർ: നഗരത്തിൽ കഴിഞ്ഞദിവസം മുതൽ നടപ്പിലാക്കിയ ട്രാഫിക് പരിഷ്കാരവുമായി ബന്ധപ്പെട്ട വിവിധ കോണുകളിൽ നിന്ന് വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തിൽ എല്ലാവരുമായി കൂടിയാലോചനകൾ നടത്തി ഭേദഗതികൾ വരുത്തണമെന്ന് ടി.ഒ. മോഹനൻ എംഎൽഎ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.നടപ്പാക്കിയ ഗതാഗത പരിഷ്കാരം ബുദ്ധിമുട്ടുണ്ടാക്കുന്നതായി പൊതുജനങ്ങളിൽ നിന്നും യാത്രക്കാരിൽ നിന്നും ഓട്ടോറിക്ഷ തൊഴിലാളികളിൽ നിന്നും വ്യാപാരികളിൽ നിന്നും പരാതികൾ ഉയരുന്നുണ്ട്.
ഈ സാഹചര്യത്തിൽ കൂടിയാലോചനകളിൽ നിന്നുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തിയുള്ള ഭേദഗതികൾ അനിവാര്യമാണെന്നും എംഎൽഎ പറഞ്ഞു.
Kannur
ഉളിക്കൽ: സംസ്ഥാനത്തെ ഏക ഗ്രാമപഞ്ചായത്ത് കാർഷിക നഴ്സറിയായ ഉളിക്കൽ പഞ്ചായത്ത് നഴ്സറിയിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. വനിതാ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. നാലു വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച നഴ്സറി പഞ്ചായത്ത് പദ്ധതി പ്രകാരമുള്ള ലക്ഷക്കണക്കിന് പച്ചക്കറി തൈകൾ അടക്കം ഉത്പാദിപ്പിക്കുന്നുണ്ട്.
ആറ് വനിതകൾക്ക് തൊഴിൽ നൽകുന്ന നഴ്സറിയുടെ ഉൾപ്പെടെ വേറിട്ട പ്രവർത്തനങ്ങൾ പരിഗണിച്ച് സി. അച്യുത മേനോൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടോമി ജോസഫ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജിംസി മരിയ, വനിതാ കർഷക കൂട്ടായ്മ സെക്രട്ടറി ബബിത എന്നിവർ പ്രസംഗിച്ചു.
Kannur
മട്ടന്നൂർ: തരിശായി കിടന്ന ഭൂമിയിൽ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് മൂവർ സംഘം. മട്ടന്നൂർ -കണ്ണൂർ റോഡിൽ തെരൂർ പാലയോട് റോഡരികിലെ ഒന്നര ഏക്കറോളം സ്ഥലത്താണ് വിവിധ തരം കൃഷിയിറക്കിയത്. കൊടോളിപ്രം സ്വദേശികളായ എം.വി.ദേവൻ, റിട്ട. പോലീസ് ഉദ്യോഗസ്ഥൻ സതീശൻ, റിട്ട. ബിഎസ്എഫ് ഉദ്യോഗസ്ഥൻ അമീർ അലി എന്നിവർ ചേർന്നാണ് കൃഷിയിറക്കിയത്. സ്വകാര്യവ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്താണ് ഇവർ കൃഷി ചെയ്തത്.താലോലി, കയ്പ, കക്കിരി, മത്തൻ, ഇളവൻ, കുമ്പളം തുടങ്ങിയവയാണ് കൃഷിയിറക്കിയത്. പ്രതികൂല കാലാവസ്ഥയിലും പച്ചക്കറി കൃഷിയിൽ നൂറുമേനിയാണ് വിളയിച്ചിരിക്കുന്നത്. കാട്ടുപന്നിയുടെ ഉൾപ്പെടെ ശല്യമുള്ളതായി കർഷകർ പറയുന്നു. 30 വർഷമായി ദേവൻ കൃഷി ചെയ്തുവരികയാണ്. പച്ചക്കറിക്ക് പുറമെ വാഴയും നെൽകൃഷിയുമുണ്ട്. അമീറലിയും സതീശനും നേരത്തെ ദേവനൊപ്പം കൃഷിയിലുണ്ടായിരുന്നുവെങ്കിലും ഇരുവരും25 വർഷം മുമ്പ് ജോലി കിട്ടി പോകുകയായിരുന്നു.
പിന്നീട് സർവീസിൽനിന്നു വിരമിച്ചശേഷം കൃഷിയിൽ സജീവമാകുകയായിരുന്നു. കൃഷി ഉപജീവന മാർഗമാണെന്നും ഇത്തവണ നല്ല വിളവാണ് ലഭിച്ചതെന്നും ദേവനും അമീറലിയും പറയുന്നു. കൃഷിയിടത്തിൽ തന്നെ ആവശ്യക്കാർക്ക് പച്ചക്കറി നൽകുന്നുണ്ട്. ജൈവ കൃഷിയായതിനാൽ നിരവധി പേരാണ് പച്ചക്കറി വാങ്ങാനെത്തുന്നത്.
Kannur
ഇരിട്ടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിട്ടി മേഖലാ കമ്മിറ്റി, ഇരിട്ടി നന്മ പബ്ലിക് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ ശാസ്ത്രാവബോധ ദിനാചരണം സംഘടിപ്പിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതി കൺവീനർ കെ.പി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. നന്മ പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് സി.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു.
Kannur
കണ്ണൂർ: ജില്ലാ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ പി. ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് 53 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. 46 സ്കൂട്ടറുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യുന്നത്. നാല് പേര്‍ക്ക് മറ്റു പദ്ധതി വഴി മുമ്പ് മുച്ചക്ര വാഹനം വിതരണം ചെയ്തിരുന്നു. ഇതില്‍ ആദ്യഘട്ടത്തില്‍ 25 മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. രണ്ടാം ഘട്ടം തനിച്ചല്ല നിങ്ങള്‍ ഒപ്പമുണ്ട് ഞങ്ങള്‍ പദ്ധതി വഴി ബാക്കിയുള്ള അപേക്ഷകര്‍ക്കും മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്യും.
Kannur
കണ്ണൂർ: വർധിച്ചുവരുന്ന സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ കണ്ണൂർ സിറ്റി പൊലിസ് വിവിധ ബാങ്കുകളുമായി കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നേതൃത്വത്തിൽ ബാങ്ക് മാനേജർമാരുടെ പ്രത്യേക യോഗം വിളിച്ചു ചേർത്തു. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് പൊലിസ് കമ്മിഷണർ വി.വി. മനോജ്, സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, കണ്ണൂർ സിറ്റി പൊലിസ് പരിധിയിലെ വിവിധ ബാങ്ക് മാനേജർമാർ, ലീഡ് ബാങ്ക് മാനേജർമാർ എന്നിവർ പങ്കെടുത്തു.
ഓൺലൈൻ തട്ടിപ്പുകളുടെ രീതികൾ അനുദിനം മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, ബാങ്കുകൾ സ്വീകരിക്കേണ്ട ജാഗ്രതാ നിർദേശങ്ങൾ വിശദീകരിക്കാനും ഉദ്യോഗസ്ഥരുടെ സംശയങ്ങൾ ദൂരീകരിക്കാനുമാണ് യോഗം പ്രാമുഖ്യം നൽകിയത്. സംശയാസ്പദമായ അക്കൗണ്ടുകൾ, വലിയ തോതിലുള്ള പണമിടപാടുകൾ, അസ്വാഭാവിക പണമിടപാടുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കാലതാമസമില്ലാതെ പൊലിസിനെ വിവരമറിയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബാങ്ക് ജീവനക്കാർക്ക് പ്രത്യേക ബോധവത്കരണവും നടത്തി. ഇത്തരം സന്ദർഭങ്ങളിൽ ബാങ്കുകളുടെ അടിയന്തര ഇടപെടൽ തട്ടിപ്പുകാർ പണം പിൻവലിക്കുന്നത് തടയാൻ സഹായിക്കും. ഒരു സൈബർ തട്ടിപ്പ് നടന്നയുടൻ പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്താനും ഇരകൾക്ക് നഷ്ടപ്പെട്ട പണം വേഗത്തിൽ തിരിച്ചുപിടിക്കാനും പൊലിസും ബാങ്കുകളും തമ്മിലുള്ള തത്സമയ ഏകോപനം അത്യന്താപേക്ഷിതമാണെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. പുതിയ സൈബർ തട്ടിപ്പ് രീതികളെക്കുറിച്ച് ബാങ്ക് ജീവനക്കാർ നിരന്തരം അപ്ഡേറ്റഡ് ആയിരിക്കണമെന്നും, ഈ വിവരങ്ങൾ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് കൃത്യമായി എത്തിച്ച് അവരെ ബോധവാന്മാരാക്കാൻ ബാങ്കുകൾ മുൻകൈ എടുക്കണമെന്നും യോഗത്തിൽ നിർദേശിച്ചു.
Kannur
ഇരിട്ടി: പൂക്കളമൊരുക്കാൻ പൂക്കൾതേടി നാടാകെ ഓടുന്ന കാലത്ത് വർഷങ്ങളോളം സൂക്ഷിച്ച് വീണ്ടും ഉപയോഗിക്കാവുന്ന ആർട്ടിഫിഷൽ പൂക്കളങ്ങളുമായി ഓണവിപണിയിൽ വേറിട്ട സാന്നിധ്യമാകുകയാണ് ഇരിട്ടിയിലെ മിനി രാജീവൻ. യഥാർഥ പൂക്കളങ്ങളെ വെല്ലുന്ന ഭംഗിയിലും വൈവിധ്യമാർന്ന രൂപങ്ങളിലുമാണ് മിനി പൂക്കളങ്ങൾ ഒരുക്കുന്നത്.
കേരളത്തിന്റെ പൈതൃകവും ഓണത്തിന്റെ തനിമയും വിളിച്ചോതുന്ന കഥകളി, ചുണ്ടൻവള്ളം, ഓണത്തപ്പൻ തുടങ്ങിയ രൂപങ്ങളാണ് പൂക്കളങ്ങളിൽ പ്രധാനമായും ഇടംപിടിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പൂക്കളങ്ങൾ ജനശ്രദ്ധ നേടിയതോടെ വിദേശത്തുനിന്നും മിനിക്ക് ഓർഡറുകൾ എത്തിത്തുടങ്ങി. ന്യൂസിലൻഡ്, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പൂക്കളങ്ങൾ ആവശ്യപ്പെട്ട് സമീപിച്ചതായി മിനി പറയുന്നു.
ഫർവൂളൻ ഉപയോഗിച്ചാണ് ആർട്ടിഫിഷൽ പൂക്കളങ്ങൾ നിർമിക്കുന്നത്. കേടുപാടുകളില്ലാതെ വർഷങ്ങളോളം സൂക്ഷിക്കാനാകുമെന്നതാണ് പ്രധാന പ്രത്യേകത. ഒരിക്കൽ വാങ്ങിയാൽ തുടർന്നുള്ള വർഷങ്ങളിലും ഉപയോഗിക്കാമെന്നതിനാൽ പൂക്കളങ്ങളുടെ പ്രായോഗികമായൊരു ബദലായി ഇത് മാറുകയാണ്. അഞ്ചുവർഷം മുമ്പാണ് മിനി രാജീവൻ കരകൗശല വസ്തുക്കളുടെ നിർമാണരംഗത്തേക്ക് എത്തിയത്.
അലങ്കാര വസ്തുക്കൾക്ക് പുറമേ നെറ്റിപ്പട്ടം ഉൾപ്പെടെയുള്ള വിവിധ ഉത്പന്നങ്ങളും നിർമിച്ച് ശ്രദ്ധനേടിയിരുന്നു. സ്വദേശത്തും വിദേശത്തും നെറ്റിപ്പട്ടങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ആർട്ടിഫിഷൽ പൂക്കളങ്ങൾക്കും ആവശ്യക്കാർ വർധിച്ചതോടെ തിരക്കിലാണ് മിനി. പൂക്കൾ വാടിപ്പോകുമെന്ന ആശങ്കയില്ലാതെ ഓണത്തിന്റെ നിറവും ഭംഗിയും വർഷങ്ങളോളം കാത്തുസൂക്ഷിക്കാമെന്നതാണ് മിനിയുടെ പൂക്കളങ്ങളുടെ പ്രത്യേകത.
കണ്ണൂർ: ഓണക്കാലത്ത് പൊതുവിപണിയിലെ കുത്തനെ ഉയരുന്ന വിലക്കയറ്റത്തിനിടെ സാധാരണക്കാർക്ക് ആശ്വാസമായി സപ്ലൈകോ ഓണം ഫെയർ. പൊതുവിപണിയെ അപേക്ഷിച്ച് 30 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിൽ സപ്ലൈകോ ഓണം ഫെയറിൽ സബ്സിഡി സാധനങ്ങൾ ലഭിക്കും. ഇതിനുപുറമേ ബ്രാൻഡഡ്, നോൺ സബ്സിഡി ഉത്പന്നങ്ങളും 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ വാങ്ങാൻ സാധിക്കും.
അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭിക്കുന്നത് ഓണാഘോഷങ്ങൾക്ക് തയാറെടുക്കുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. വിലക്കയറ്റം മൂലം സാധാരണക്കാരുടെ ജീവിത ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ സപ്ലൈകോയുടെ ഇടപെടൽ നിർണായകമാണ്. പ്രധാനമായും പയർ വർഗങ്ങളിൽ ഇത്തവണ വലിയ വിലക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ എന്നിവ കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ നിരക്കിലാണ് ലഭിക്കുന്നത്.
പൊതുവിപണിയിൽ കിലോഗ്രാമിന് 145 രൂപവരെയെത്തിയ ഉഴുന്നിന് സപ്ലൈകോയിൽ 85 രൂപയാണ് വില. 116 രൂപ വിലയുള്ള കടലയ്ക്ക് 63 രൂപ നൽകിയാൽ മതി. 310 രൂപയുള്ള വെളിച്ചെണ്ണ 249 രൂപയും 21 രൂപയുള്ള പഞ്ചസാരയ്ക്ക് 34 രൂപയാണ് വില. രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് കളക്ടേറ്റിന് സമീപം പ്രവർത്തിക്കുന്ന സപ്ലൈകോ ഓണം ഫെയറിന്റെ പ്രവർത്തന സമയം. 14 ന് ആരംഭിച്ച ഫെയർ 25ന് സമാപിക്കും.
Kannur
ചാവശേരി: നരയമ്പാറയിൽ വാഹനാപകടത്തിൽ രണ്ടു പേർക്കു പരിക്ക്. കൂരൻമുക്കിൽ നിന്ന് ഉളിയിൽ ഭാഗത്തേക്ക് പോകുകയായിരുന്ന ക്രെറ്റ കാർ ഇരിട്ടി ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ആൾട്ടോ കാറിലും ഇരിട്ടി ഭാഗത്ത് നിന്നു മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ് ബൈക്കിലും ഇടിച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ആൾട്ടോ കാർ റോഡരികിലെ വീട്ടുമതിലിലും ഇടിച്ചു. ബുള്ളറ്റ് യാത്രക്കാരായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിടിച്ച് എം.പി. അബ്ദുള്ളയുടെ വീടിന്റെ മുൻ ഭാഗത്തെ മതിൽ തകർന്നു. അപകടത്തിൽ ഇരു കാറുകളും ബുള്ളറ്റും തകർന്നു.
മട്ടന്നൂർ പൊലിസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നു നീക്കി. മട്ടന്നൂർ-ഇരിട്ടി റോഡിലെ നരയമ്പാറയിൽ വാഹനാപകടങ്ങൾ പതിവാകുമ്പോഴും പൊതുമരാമത്തിന്റെ ഭാഗത്ത് നിന്നും അപകടം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുന്നില്ല. കഴിഞ്ഞമാസം കൂരൻമുക്കിൽ ബൈക്കിൽ ബസിടിച്ച് അച്ഛനും മകനും മരിച്ച ശേഷം ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു.
Kannur
ഇരിട്ടി: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം പരിശോധന കർശനമാക്കി. അന്തർസംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ കേരള-കർണാകട എക്സൈസ് സംയുക്ത പരിശോധനയും ആരംഭിച്ചു. ഉത്സവ സീസണിൽ കർണാടകയിൽനിന്ന് കേരളത്തിലേക്ക് രാസലഹരി, മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവ കടത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.
കൂട്ടുപുഴ പുതിയ പാലത്തിന് സമീപത്തെ കേരള എക്സൈസ് ചെക്ക്പോസ്റ്റിനോടു ചേർന്നാണ് കർണാടക എക്സൈസ് സംഘവും കേരള സംഘവും പരിശോധന നടത്തുന്നത്. പാലം കടന്ന് കർണാടകയുടെ ഭാഗത്തും ഇരു സംസ്ഥാന സംഘങ്ങളും സംയുക്തമായി പരിശോധന നടത്തി. വരും ദിവസങ്ങളിലും മിന്നൽ പരിശോധന തുടരും.
യാത്രാവാഹനങ്ങളും നിരീക്ഷണത്തിൽ
കർണാടകയിൽനിന്ന് കേരളത്തിലേക്ക് വരുന്ന ചരക്കുവാഹനങ്ങൾക്കു പുറമേ യാത്രാ വാഹനങ്ങളും കർശനമായി പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങൾ മുതൽ ബസുകൾ വരെയുള്ള വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്.
ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴ അതിർത്തിയിൽ 24 മണിക്കൂറും പരിശോധന സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെയാണ് ഇരു സംസ്ഥാനങ്ങളിലെയും എക്സൈസ് സംഘങ്ങളുടെ സംയുക്ത പരിശോധന. ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അഞ്ചുപേർ വീതമുള്ള രണ്ട് സംഘങ്ങളാണ് രണ്ട് ഷിഫ്റ്റുകളിലായി ചെക്സ്റ്റിൽ പ്രവർത്തിക്കുന്നത്.
അതേ സമയം പുതിയ രീതികളിൽ ലഹരി വസ്തുക്കൾ കടുത്തുന്നത് എക്സൈസ് സംഘത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. റോഡിനോട് ചേർന്ന വനപ്രദേശത്തെ ഊടുവഴികളിലൂടെ ലഹരിവസ്തുക്കൾ കാൽനടയായി കടത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണത്തിന് ലഭിച്ച വിവരം ഇതു കണ്ടെത്തി തടയാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കർണാടക സംഘത്തിൽ വിരാജ്പേട്ട സബ് ഡിവിഷൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്സൈസ് വി. ചന്ദ്രപ, എക്സൈസ് ഇൻസ്പെക്ടർ യശ്വന്ത് കുമാർ, എക്സൈസ് സബ് ഇൻസ്പെക്ടർ കെ.ജി. കേശവ ഗൗഡ, മടിക്കേരി സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, ഡ്രൈവർ സി.സി. അഭിഷേക് എന്നിവർ പങ്കെടുത്തു.
കേരള സംഘത്തിൽ ഇരിട്ടി എക്സൈസ് സിഐ സി. രജിത്, എക്സൈസ് ഇൻസ്പെക്ടർമാരായ സൻഫീർ മുഹമ്മദ്, എൽദോ ജോർജ്, എക്സൈസ് എ.എസ.ഐമാരായ പി. ബഷീർ, കെ. ഉമ്മർ, ടി. ബഷീർ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.എം. ബിനീഷ്, ടി.പി. അഭിജിത്, സി.വി. റജിൽ, വനിതാ എക്സൈസ് ഓഫീസർ ശ്രീജ എസ്. കുമാർ എന്നിവർ പങ്കെടുത്തു.
Kannur
കണ്ണൂർ: ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം വാരാഷോഷ പരിപാടികളുടെ ഭാഗമായി കണ്ണൂര്‍ നഗരത്തിലെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ, സ്ഥാപനങ്ങള്‍ക്കായി പൂക്കള മത്സരം സംഘടിപ്പിച്ചു.
സിവില്‍ സ്റ്റേഷനിലെ അസി. ഡയറക്ടര്‍ റീ സര്‍വേ ഓഫിസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഓഫീസ് രണ്ടാം സ്ഥാനവും, കളക്ടറേറ് കണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി. എസ്ബിഐ മെയിന്‍ ബ്രാഞ്ച്, പിഡബ്ല്യുഡി റോഡ്സ് ഡിവിഷന്, കണ്ണൂര്‍ താലൂക്ക് ഓഫീസ്, വൈദ്യുതി ഭവന്, വാട്ടര്‍ അഥോറിറ്റി ഓഫിസ്, പിഡബ്ല്യുഡി ബില്‍ഡിംഗ്സ് സബ് ഡിവിഷന് കണ്ണൂര്‍ എന്നിവ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.
Kannur
ഇരിട്ടി: പടിയൂർ പഞ്ചയത്തിലെ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പടിയൂർ-കല്യാട് പഞ്ചായത്തിൽ ഒന്നര മാസത്തെ പ്രത്യേക പ്രതിരോധ പ്രവർത്തന പദ്ധതിക്ക് തുടക്കമായി. ജനകീയ കൂട്ടായ്മ ചേർന്നാണ് മാർഗരേഖ തയാറാക്കിയത്. ഭക്ഷണ-പാനീയ വിതരണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി.
ഓണം, നബിദിനാഘോഷ ങ്ങളോടനുബന്ധിച്ച് വിതരണം ചെയ്യുന്ന പാനീയങ്ങൾ ചൂടുള്ളത് മാത്രമായിരിക്കണം. ഓണത്തോടനുബന്ധിച്ചുള്ള മഴയുത്സവങ്ങൾ നിർത്തിവയ്ക്കാനും തീരുമാനിച്ചു. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ ചൂടുള്ള പാനീയങ്ങൾ ഒഴികെയുള്ള വെൽക്കം ഡ്രിങ്കുകളുടെ വിതരണം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പാടില്ല. ഭക്ഷണ വിതരണം നടക്കുന്ന ചടങ്ങുകൾ 20 ദിവസം മുന്‍പ് അധികൃതരെ അറിയിക്കണം. സദ്യകൾക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ സ്രോതസ് മുൻകൂട്ടി ആരോഗ്യവകുപ്പിനെ അറിയിച്ച് സുരക്ഷിതത്വം ഉറപ്പാക്കണം. ഹെൽത്ത് കാർഡില്ലാത്ത ഹോട്ടൽ, കൂൾബാർ ജീവനക്കാർ രണ്ടാഴ്ചയ്ക്കകം മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാർഡുകളിൽ ക്ലോറിനേഷൻ ഡ്രൈവും ആരംഭിച്ചു.
സ്കൂളുകളിലും നിയന്ത്രണം
സ്കൂളുകളിൽ കുട്ടികൾ ഭക്ഷണവും വെള്ളവും പങ്കിടരുതെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും നിർദേശം നൽകി. കുട്ടികളിലെ രോഗവിവരങ്ങൾ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. മുഴുവൻ സ്കൂളുകളിലും പിടിഎ പ്രത്യേക യോഗം ചേരും. ആരാധനാലയങ്ങൾ, അങ്കണവാടികൾ, കുടുംബശ്രീ, വായനശാലകൾ, ക്ലബുകൾ എന്നിവയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ പരിപാടികൾ നടത്തും. എല്ലാ തിങ്കളാഴ്ചയും ഊരത്തൂർ ആരോഗ്യകേന്ദ്രത്തിൽ അവലോകന യോഗം ചേരും. വാർഡ് സാനിറ്റേഷൻ കമ്മിറ്റികളും അടിയന്തര യോഗം ചേരും.
മഞ്ഞപ്പിത്തബാധിത വീടുകളിലേക്കുള്ള സന്ദർശനം ഒഴിവാക്കാനും രോഗബാധിതരുമായി അടുത്തിടപഴകുന്നവരും ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽനിന്ന് വിട്ടുനിൽക്കാനും നിർദേശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. രാജീവ്, സെക്രട്ടറി റോബർട്ട് ജോസഫ്, ഊരത്തൂർ പിഎച്ച്സി, ജെഎച്ച്ഐ അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു .ഇരിട്ടി ഹെൽത്ത് സൂപ്പർവൈസർ സി.പി. സലിം, ഊരത്തൂർ എച്ച്ഐ ഇൻചാർജ് രാജേഷ് എന്നിവർ ക്ലാസെടുത്തു. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Kannur
കണ്ണൂർ: ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ഗുണമേന്മാ നിയന്ത്രണ വിഭാഗം സംഘടിപ്പിച്ച ഓണക്കാല ഊര്‍ജിത പാല് പരിശോധന ക്യാമ്പ് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഗുണമേന്മാ പരിശോധനാ ലാബ് ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ആര്. രശ്മി, ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍ എന്‍. ശ്രീകാന്തി, ടെക്നിക്കല്‍ അസിസ്റ്റന്റ് ട്വിങ്കിള്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. ഈ മാസം 24 ന് വൈകുന്നേരം അഞ്ചു വരെ ലാബില്‍ പാല് പരിശോധനയ്ക്ക് നല്കാന് പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ഓണക്കാലത്ത് പാല് ഉപഭോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മായം കലര്‍ന്നതും ഗുണമേന്മ കുറഞ്ഞതുമായ പാലിന്റെ വിപണനവും ഉപഭോഗവും തടയുന്നതിന്റെ ഭാഗമായാണ് ഊര്‍ജിത പാല് പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പരിശോധനയ്ക്കായി കുറഞ്ഞത് 200 മില്ലിലിറ്റര്‍ പാല് സാമ്പിള്കൊണ്ടുവരണം. പാക്കറ്റ് പാലാണെ ങ്കില്‍ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കണം. പാലിന്റെ ഗുണനിലവാരത്തെപ്പറ്റിയുള്ള സംശയമകറ്റു ന്നതിന് ഉപഭോക്താക്കള്‍ക്ക് ക്വാളിറ്റി കണ്ട്രോള് ലാബിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍: 9747336094, 9447204204.
Kannur
കണ്ണൂർ: കണ്ണൂർ പ്രസ് ക്ലബ് ഓണാഘോഷം സൺ ഷൈൻ ഹെറിറ്റേജിൽ നടന്നു. കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഓണവട്ടം പരിപാടിയില്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചു.
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡി, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുൾ കരീം, സച്ചിന് സൂര്യകാന്ത് മഖേച്ച, സി. അനില്‍കുമാര്‍, അഡ്വ. കെ.കെ. ബല്‍റാം, കെ.പി. പ്രശാന്ത്, പി.ജെ. ജേക്കബ്, പി.ജെ. റെജി, കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു. വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറി.
Kannur
മട്ടന്നൂർ: ജില്ലയിലെ മികച്ച ഹൈസ്കൂളിനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പെർഫോമൻസ് അവാർഡ് ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു ലഭിച്ചു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയാണു പുരസ്കാരം. വിദ്യാലയങ്ങളിൽ കുട്ടികൾ കുറയുമ്പോൾ 197 പേരാണ് ചാവശേരി സ്കൂളിൽ പുതുതായി എത്തിയത്. ജില്ലയിലെ 186 ഹൈസ്കൂളുകളിൽ നിന്നാണു ചാവശേരി തെരഞ്ഞെടുക്കപ്പെട്ടത്.
ഇരിട്ടി നഗരസഭയുടെ കീഴിലുള്ള വിദ്യാലയത്തിൽ "ഐഡിയ' എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. അടിസ്ഥാനശേഷി വികസന പരിപാടി, പഠന പരിപോഷണ പരിപാടി, കൗൺസലിംഗ്, മെഗാ ഗൃഹസന്ദർശനം, പങ്കാളിത്ത ഉച്ചഭക്ഷണ പദ്ധതി, പ്രാദേശിക മികവ് കൂട്ടായ്മ തുടങ്ങിയ പദ്ധതികളാണു നടപ്പാക്കിയത്. നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് സ്കൂൾ മുറ്റം ഇന്റർലോക്ക്, ശിശുസൗഹൃദ ഫർണിച്ചറുകൾ, ശൗചാലയം, ക്ലാസ്മുറികൾ, ശബ്ദസംവിധാനം, ബിരിയാണി ഉൾപ്പെടെയുള്ള ഉച്ചഭക്ഷണം എന്നിവയും ഏർപ്പെടുത്തി. ഇരിട്ടി നഗരസഭാ ചെയർമാൻ വി. വിനോദ്കുമാർ, കൗൺസിലർ സി.എം. രമ്യ, പ്രിൻസിപ്പൽ മൻസൂർ കിണാക്കൂൽ, മുഖ്യാധ്യാപകൻ സി.എ. അബ്ദുൾഗഫൂർ, പിടിഎ പ്രസിഡന്റ് കെ. ശ്രീനിവാസൻ തുടങ്ങിയവരാണു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.
Kannur
കണ്ണൂർ: കളക്ടറേറ്റില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന റവന്യൂ വകുപ്പിന്റെ ആഘോഷ പരിപാടികള്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. തിരക്കുപിടിച്ച ഡിജിറ്റല്‍ കാലത്ത് ഓണം പോലെയുള്ള ആഘോഷങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദേഹം പറഞ്ഞു.
ആളുകള്‍ക്ക് ഒന്നിച്ചിരിക്കാനും ഭക്ഷണവും സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പരസ്പരം പങ്കുവയ്ക്കാനും ലഭിക്കുന്ന അവസരങ്ങളാണ് ഇത്തരം ആഘോഷങ്ങള്‍. ഓണം മുന്നോട്ടുവയ്ക്കുന്ന സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങള്‍ നിത്യജീവിതത്തിലേക്ക് വ്യാപിപ്പിക്കുമ്പോഴാണ് ഇത്തരം ആഘോഷങ്ങള്‍ സാര്‍ഥകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് കളക്ടര്‍ എസ്. സ്വാതി, എഡിഎം പി.എന്‍. പുരുഷോത്തമന്, ഹുസൂര്‍ ശിരസ്തദാര്‍ കെ.കെ. രാജേഷ് ഖന്ന, ഡപ്യൂട്ടി കളക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ജീവനക്കാരുടെ വിവിധ കലാപരിപാടികളും കമ്പവലി, ഉറിയടി, കസേരക്കളി തുടങ്ങിയ ഓണക്കളികളും അരങ്ങേറി.
Kannur
കണ്ണൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82-ാം ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ഡിസിസിയിൽ നടന്ന പുഷ്പാർച്ചയ്നക്കും അനുസ്മരണത്തിനും പ്രസിഡന്റ് മാർട്ടിൻ ജോർജ് നേതൃത്വം നൽകി.
നേതാക്കളായ പ്രഫ.എ.ഡി. മുസ്തഫ, കെപിസിസി ട്രഷറർ വി.എ. നാരായണൻ, പി.ടി. മാത്യു, വി.വി. പുരുഷോത്തമൻ, മുഹമ്മദ് ബ്ലാത്തൂർ, എം.പി. വേലായുധൻ, വി.പി. അബ്ദുൾ റഷീദ്, വിജിൽ മോഹനൻ, സി.ടി. ഗിരിജ, കാട്ടാമ്പള്ളി രാമചന്ദ്രൻ, കെ. ബാലകൃഷ്ണൻ, അജിത്ത് മാട്ടൂൽ, പ്രസാദ് കൊടിയേരി, സി.ടി. സജിത്ത്, നൗഷാദ് ബ്ലാത്തൂർ, രാഹുൽ കായക്കൽ, കൂക്കിരി രാജേഷ്, കെ. ഉഷാകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി മേലെചൊവ്വ പ്രത്യാശ ഭവനിൽ സ്നേഹ സംഗമം നടത്തി. കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്യ്തു. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവെള്ളി, പ്രത്യാശഭവൻ ഡയറക്ടർ സിസ്റ്റർ ജീന, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അശ്വിൻ സുധാകർ, മിഥുൻ മാറോളി, ശ്രുതി റിജേഷ്, യൂത്ത് കോൺഗ്രസ് എം.കെ. വരുൺ, പ്രിൻസ് പി. ജോർജ്, നിവിൽ മാനുവൽ, റയീസ് തില്ലങ്കേരി, ഷിജു കല്ലെൻ, അൻഫീർ ചാലാട് എന്നിവർ പ്രസംഗിച്ചു.
Kannur
കണ്ണൂർ: ഓണാഘോഷത്തിനിടയില്‍ മാലിന്യം വലിച്ചെറിയാതെ തരംതിരിച്ച് ശേഖരിക്കാന്‍ പ്രജകളെ പ്രാപ്തരാക്കുന്നതിന് വേണ്ടി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ രണ്ട് മാവേലിമാര്‍ ജില്ലയില്‍ പര്യടനം തുടങ്ങി. മാവേലിയുടെ കൈവശമുള്ള പാത്രത്തില്‍ നിന്നും നറുക്കെടുപ്പിലൂടെ കിട്ടുന്ന മാലിന്യം പച്ച, നീല, ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള അനുയോജ്യമായ ബിന്നുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മാവേലി സമ്മാനങ്ങള്‍ നല്‍കും. ബിന്നുകള്‍ മാറി നിക്ഷേപിച്ചു പോകുന്നവര്‍ക്ക് അത് കൃത്യമായി പറഞ്ഞു മനസിലാക്കി കൊടുക്കാന്‍ മാവേലിയുടെ ടീമും മത്സരാര്‍ഥികളെ സഹായിക്കും.
ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന പുതിയ ഖരമാലിന്യ പരിപാലന നിയമത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് ശുചിത്വമിഷന്റെ മാവേലിയും സംഘവും. ഒപ്പം ഓണാഘോഷങ്ങള്‍ മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുകയെന്ന ലക്ഷ്യവും. 'തരം തിരിക്കാം മാലിന്യം മാവേലിക്കൊപ്പം' എന്ന പേരിലുള്ള പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ഫ്ളാഗ് ഓഫും ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് നിര്‍വഹിച്ചു. ജില്ലാ ശുചിത്വ മിഷന് കോ -ഓര്‍ഡിനേറ്റര്‍ കെ.എം. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
ഒറ്റത്തവണ ഉപയോഗിക്കുന്ന ക്യാരി ബാഗുകള്‍, പേപ്പര്‍ കപ്പുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കി, പകരം പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. ആഘോഷവേളകളില്‍ ഉണ്ടാകുന്ന മാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ ഉറവിടത്തില്‍ തന്നെ തരംതിരിച്ച് അതത് ബിന്നുകളില്‍ നിക്ഷേപിക്കണമെന്ന സന്ദേശവും ഇതിലൂടെ പ്രചരിപ്പിക്കും. 'മാലിന്യം വലിച്ചെറിയാതെ തരംതിരിച്ച് കൈമാറാം, ഹരിത ഓണം ആഘോഷിക്കാം' എന്നതാണ് പ്രചാരണ പരിപാടിയുടെ മുഖ്യ സന്ദേശം.
Kannur
മട്ടന്നൂർ: വീടിനു സമീപത്ത് പുലി കുടുങ്ങി കിടക്കുന്നത് അറിഞ്ഞു പുലി പേടിയില്ലാതെ കാണാനുള്ള തിരക്കായിരുന്നു ജനങ്ങൾ. ഇന്നലെ പുലർച്ചെ മുതൽ നൂറുകണക്കിനു പേരാണ് മാലൂർ പെരുവങ്ങാട്ടയിലെത്തിയത്. സി.കെ. രാമകൃഷ്ണന്റെ പറമ്പിലെ പന്നിക്കെണിയിലാണു പുലി കുടുങ്ങിയത്. വനംവകുപ്പ് അധികൃതരും പൊലിസും പുലർച്ചെ തന്നെ ഇവിടെയെത്തി സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. മയക്കുവെടി വയ്ക്കുമ്പോഴും മറ്റു ആളുകളെ നിയന്ത്രിക്കാൻ പൊലിസും വനംവകുപ്പ് അധികൃതരും പാടുപെട്ടു.
ഇന്നലെ പുലർച്ചെ നാലോടെ നായ്ക്കളും കന്നുകാലികളും അസ്വാഭാവികമായി കരയുന്നത് കേട്ടതായി വീട്ടുകാർ പറഞ്ഞു. പുരളിമല വനമേഖലയിൽനിന്നാണ് പുലി എത്തിയതെന്നാണ് കരുതുന്നത്. കെണിയിൽ അകപ്പെട്ട പുലി രക്ഷപ്പെടാനായി മുകളിലേക്കു ചാടുകയും മരക്കമ്പുകളും മറ്റും കടിച്ചുമുറിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പുലിയെ കാണുന്നതിനായി സമീപത്തെ പി. ബാബുവിന്റെ വീടിന്റെ രണ്ടാംനിലയിൽ ഉൾപ്പടെ ആളുകൾ തിങ്ങിക്കൂടി.
പുലിയുള്ളതിന്റെ അടുത്തേക്കു വരരുതെന്ന് പൊലിസ് പലതവണ ആവശ്യപ്പെട്ടിട്ടും ആൾക്കാർ മാറാൻ തയാറായില്ല. വനംവകുപ്പ് അധികൃതർ പുലിയെ ഏറെനേരം നിരീക്ഷിച്ചശേഷം രാവിലെ 9.45 ഓടെയാണ് ആദ്യഡോസ് മയക്കുവെടി വച്ചത്. തുടർന്ന് ബൂസ്റ്റർ ഡോസുകളും നൽകി. പുലിയെ പിടിച്ചതോടെ ചിത്രം പകർത്താനുള്ള തിരക്കായിരുന്നു.
ആറുവയസോളം പ്രായം തോന്നിക്കുന്ന ആൺ പുലിയാണു കുരുക്കിൽ പെട്ടത്. കൊട്ടിയൂർ റേഞ്ചിലെ തോലമ്പ്ര സെക്ഷൻ പരിധിയിലുള്ള പ്രദേശമാണിത്. വയറിൽ കുടുങ്ങിയ കമ്പിയുമായി കുതറിമാറാൻ ശ്രമിച്ചതോടെ കുരുക്ക് ആഴത്തിൽ മുറുകി പുലി അവശനിലയിലായിരുന്നു. വിവരമറിഞ്ഞ് കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. നിതിൻരാജിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്പോൺസ് ടീമും സ്ഥലത്തെത്തിയിരുന്നു.
ആർആർടി വെറ്റിനറി ഡോക്ടർ ഇല്യാസ് റാവുത്തർ, കുട്ടിമാവൻകീഴിൽ വെറ്ററിനറി സർജൻ ഡോ. സി. അരുൺ എന്നിവരുടെ നേതൃത്വത്തിലാണു പുലിയുടെ ആരോഗ്യനില പരിശോധിച്ചത്. മയക്കുവെടി വച്ച് മാത്രമേ പുലിയെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിക്കൂ എന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് പുലിയെ മയക്കുവെടിവച്ച് കുരുക്കിൽനിന്നു മോചിപ്പിച്ചത്. അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമ്പിക്കുരുക്ക് മുറുകിയതുമൂലം ആന്തരിക അവയവങ്ങൾക്ക് ഏറ്റ അതിതീവ്രമായ പരിക്കുകളാണ് മരണകാരണമെന്ന് വെറ്ററിനറി ഡോക്ടർമാർ സ്ഥിരീകരിച്ചു.
മുതിർന്ന റവന്യു-വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും പൂർത്തിയാക്കിയത്. ഐഎഫ്എസ്, എഡിസിഎഫ് നോർത്തേൺ സർക്കിൾ ജി. ആദർശ്, സിസിഎഫിന്റെ ടെക്നിക്കൽ അസിസ്റ്റന്റ് ജി. പ്രദീപ്, കണ്ണൂർ എസ്ഐപിഎസിഎഫ് രവീന്ദ്രനാഥ്, തലശേരി തഹസിൽദാർ വിജേഷ് പദ്മനാഭൻ, മാലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു, കണ്ണവം റേഞ്ച് ഓഫീസർ സുധീർ നേരോത്ത്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, തളിപ്പറമ്പ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ എന്നിവർ നേതൃത്വം ൽകി.
സംഭവത്തിൽ വനംവകുപ്പ് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാട്ടുപന്നിയേയോ മറ്റോ ലക്ഷ്യമാക്കി വച്ച കുരുക്കിലാണോ പുലി അകപ്പെട്ടതെന്ന് അന്വേഷിച്ചു വരികയാണെന്നും കേസിൽ നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ലെന്നും സമഗ്രമായ അന്വേഷണം നടക്കുമെന്നും അധികൃതർ അറിയിച്ചു.
നാഷണൽ ടൈഗർ കൺസർവേഷൻ അഥോറിറ്റിയുടെ മാർഗ നിർദേശങ്ങൾ പ്രകാരം ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വെറ്ററിനറി വിദഗ്ദ്ധരുടെയും ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ചാണു പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയത്.
Kannur
പഴയങ്ങാടി: മാടായി കോളജിലെ വിദ്യാർഥിനിക്ക് നേരേ ലൈഗികാതിക്രമത്തിന് ശ്രമിച്ച ഒഡീഷ സ്വദേശിയെ വിദ്യാർഥികളും നാട്ടുകാരും ചേർന്ന് പിടികൂടി പഴയങ്ങാടി പൊലിസിന് കൈമാറി. ഒഡീഷക്കാരനായ കിരൺ സിങ്കു (20 ) ആണ് പിടിയിലായത്. ഇയാളുടെ അതിക്രമത്തിനിടെ വിദ്യാർഥിനിക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് സംഭവം.
കോളജിലെ ക്ലാസ് കഴിഞ്ഞ് പഴയങ്ങാടി ബസ്സ്റ്റാൻഡിലേക്കുള്ള യാത്രയിൽ പെൺകുട്ടിയെ പിന്തുടർന്ന കിരൺ സിങ്കു വിദ്യാർഥിനിയെ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. വിദ്യാർഥിനിയുടെ കരച്ചിലും ബഹവും കേട്ട് സഹവിദ്യാർഥികൾ എത്തി കുട്ടിയെ രക്ഷിക്കുകയും അന്യസംസ്ഥാന തൊഴിലാളിയെ കിഴടക്കുകയുമായിരുന്നു.
സംഭമമറിഞ്ഞെത്തിയ പൊലിസ് പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റി. വിദ്യാർഥിനിയിൽസിന്ന് സിഐ ഇ. സന്തോഷ് കുമാറും സംഘവും വിശദമായ മൊഴി രേഖപ്പെടുത്തി. പിടിയിലായ പ്രതി മദ്യലഹരിയിലായതിനാൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് പൊലിസ് പറഞ്ഞു.
Kannur
വെള്ളരിക്കുണ്ട് (കാസർഗോഡ്): യുക്രെയ്നില്‍ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മര്‍ച്ചന്റ് നേവി ജീവനക്കാരന് അഖില്‍ ജോയന്റെ (26) ഭൗതികശരീരം 24നു വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കും. യുക്രെയ്നില്‍ നിന്നു മോള്‍ഡോവയിലെ ചിസിനാവിലേക്ക് റോഡ് മാര്‍ഗവും തുടര്‍ന്ന് ചിസിനാവില്‍ നിന്ന് ഇസ്താംബുള്‍ വഴി ബംഗളൂരുവിലേക്ക് വിമാനമാര്‍ഗവും തുര്‍ക്കി എയര്‍ലൈന്‍സ് എത്തിക്കും. 23നു ബംഗളൂരുവിലെത്തുന്ന ഭൗതികദേഹം 24ന് ആംബുലന്‍സിലാണ് വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കുക. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കീവിലെ ഇന്ത്യന്‍ എംബസിയില്‍നിന്നും നോര്‍ക്കയില്‍നിന്നും ജില്ലാ കളക്ടര്‍ക്ക് ലഭിച്ചു. ജൂലൈ 20നാണ് അഖില്‍ കൊല്ലപ്പെട്ട വിവരം അധികൃതര്‍ വീട്ടുകാരെ അറിയിക്കുന്നത്.
മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി കേന്ദ്ര വിദേശകാര്യ മന്ത്രിയെ സന്ദര്‍ശിച്ച് അഭ്യര്‍ഥിച്ചിരുന്നു. യുക്രെയിനിലെ ഇന്ത്യന്‍ എംബസിയുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിയായത്. എംഎല്‍എമാരായ ഗോവിന്ദന് പള്ളിക്കാപ്പിലും സന്ദീപ് വാര്യരും വീട്ടിലെത്തുകയും തുടര്‍ നടപടികള്‍ക്ക് നോര്‍ക്കയോട് അഭ്യര്‍ഥിക്കുകയും ചെയ്തു. മരണവിവരം അറിഞ്ഞയുടന്‍ ജില്ലാകളക്ടര്‍ അര്ജുന് പാണ്ഡ്യന് അഖിലിന്റെ വീട്ടിലെത്തുകയും ജില്ലാ ഭരണ സംവിധാനം തുടര്‍നടപടികളുടെ ഏകോപനം ഉറപ്പു വരുത്തുകയും ചെയ്തു.
Kannur
കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർഥിയുടെ ലാപ്ടോപ് അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൃക്കരിപ്പൂർ പടന്ന സ്വദേശി കെ.സുധാകരനെയാണ് (56) ആർ.പി.എഫും റെയിൽവേ പൊലിസും ചേർന്ന് മണിക്കൂറുകൾക്കകം പിടികൂടിയത്.
ഏറനാട് എക്സ്പ്രസിൽ ഫറോക്കിൽ നിന്ന് കാസർഗോഡേക്ക് യാത്ര ചെയ്യുകയായിരുന്നു എൻജിനിയറിംഗ് കോളജ് വിദ്യാർഥിയുടെ 80,000 രൂപ വില വരുന്ന ലാപ്ടോപ്പ് അടങ്ങിയ ബാഗായിരുന്നു കവർന്നത്. ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് 2.30ഓടെ ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു മോഷണം. വിദ്യാർഥിയുടെ പരാതിയെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാവിലെ 11ഓടെ കണ്ണൂരിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലും പിടിച്ചെടുത്തു. ആർപിഎഫ് ഇൻസ്പെക്ടർ രമേഷ്കുമാർ, റെയിൽവേ എസ്ഐ സന്തോഷ്,ആർ.പി.എഫ് എഎസ്ഐ സഞ്ജയ്, ഹെഡ്കോൺസ്റ്റബിൾമാരായ അജീഷ്, വിജേഷ്, റെയിൽവേ ഇന്റലിജൻസ് സിപിഒ ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kannur
ഇരിട്ടി: ശ്രീരാം ഫിനാൻസിന്റെ ഇരിട്ടി ശാഖയിൽ ലോൺ രേഖകളുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നു. ഇരിട്ടി ബ്രാഞ്ചിൽ മാത്രം നൂറിലേറെ പേരുടെ പേരിൽ അനധികൃതമായി ലോൺ രേഖപ്പെടുത്തിയതായി കണ്ടെത്തി. സർക്കാർ ഡോക്ടറുടെ പേരിലും കൊമേഴ്സൽ വാഹനത്തിനായി 5.40 ലക്ഷം രൂപയുടെ ലോൺ എടുത്തതായി കണ്ടെത്തി.
ശ്രീരാം ഫിനാൻസുമായി യാതൊരു ഇടപാടും ഇല്ലാത്ത ഡോക്ടറുടെ ആധാർ, പാൻ നമ്പറുകളും കൃത്യമായി ഉപയോഗിച്ചാണ് ലോൺ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ലോൺ അക്കൗണ്ടിൽ നൽകിയ ഫോൺ നമ്പർ തന്റേതല്ലെന്ന് ഡോക്ടർ പറഞ്ഞു. തന്റെ പേരിൽ വാഹനമില്ലെന്നും ലോൺ എടുത്തിട്ടില്ലെന്നും ഡോക്ടർ വ്യക്തമാക്കി.
സിബിൽ സ്കോർ പരിശോധിച്ചപ്പോഴാണ് ഡോക്ടർ തന്റെ പേരിലുള്ള ലോൺ വിവരം അറിയുന്നത്. കഴിഞ്ഞ മാസമാണ് വായ്പ ആരംഭിച്ചതെന്നാണ് രേഖകളിൽനിന്ന് വ്യക്തമാകുന്നത്. സംഭവത്തിൽ ഡോക്ടർ ഇരിട്ടി പൊലിസിൽ പരാതി നൽകി. തന്റെ പേരിലെടുത്ത വാഹനത്തിന്റെ വിവരങ്ങൾ ഉൾപ്പെടെ ലോൺ സംബന്ധമായ മുഴുവൻ രേഖകളും ലഭ്യമാക്കണമെന്നാണ് ഡോക്ടറുടെ ആവശ്യം. ലോൺ രേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് നൂറിലേറെ പേർ ശ്രീരാം ഫിനാൻസിന്റെ കീഴൂരിലുള്ള ഓഫിസിലെത്തിയതായാണ് വിവരം. വ്യാജമായി ലോൺ എടുത്തതായി സംശയിക്കുന്നവർ ചേർന്ന് വാട്സ് ആപ്പ് കൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്.
വിശദീകരണവും പൊളിയുന്നു
സോഫ്റ്റ്വേറിൽ മാറ്റം വരുത്തിയപ്പോഴുണ്ടായ പിഴവാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ശ്രീരാം ഫിനാൻസ് അധികൃതരുടെ വിശദീകരണം. 70 ശതമാനത്തോളം പ്രശ്നങ്ങൾ പരിഹരിച്ചതായും ശേഷിക്കുന്നവ ഉടൻ പരിഹരിക്കുമെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
ലോൺ ബാധ്യതയുമായി ബന്ധപ്പെട്ട ആശങ്കയുമായി ഓഫിസിലെത്തിയവർക്ക് നോൺ-ലയബിലിറ്റി സർട്ടിഫിക്കറ്റ് നൽകുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാൽ, ശ്രീരാം ഫിനാൻസുമായി യാതൊരു ഇടപാടും ഇല്ലാത്ത സർക്കാർ ഡോക്ടറുടെ പേരിൽ കൊമേഴ്സൽ വാഹന ലോൺ രേഖപ്പെടുത്തിയ സംഭവം ഈ വിശദീകരണങ്ങളെ കൂടുതൽ ചോദ്യം ചെയ്യുന്നതാണ്. നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഡോക്ടർ വ്യക്തമാക്കി.
Kannur
കണ്ണൂർ: ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വൈവിധ്യങ്ങളുമായി ജില്ലാ പഞ്ചായത്തിന്റെ കാർഷിക- പരമ്പരാഗത വ്യവസായ ഉൽപന്ന പ്രദർശന വിപണനമേള. വസ്ത്രങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, ആഭരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങി കാർഷിക ഉത്പന്നങ്ങൾവരെ മേളയിൽ ലഭ്യമാണ്. ഇവയ്ക്കു പുററേ കുടുംബശ്രീ കഫേയും പ്രവർത്തിക്കുന്നു.
വിവിധ മേഖലകളിലെ സംരംഭകരുടെയും ഉത്പാദകരുടെയും വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. 15 കുടുംബശ്രീ സ്റ്റാളുകൾ ഉൾപ്പെടെ 105 സ്റ്റാളുകളാണ് പ്രദർശനത്തിനുള്ളത്. ഓൺലൈൻ വ്യാപാരം നടത്തുന്ന സ്വയംസംരംഭകർക്ക് മേളയിലൂടെ നേരിട്ട് ഉപഭോക്താക്കളെ കണ്ടെത്താനുള്ള അവസരവും മേളയിലൂടെ ലഭിക്കും. അതോടൊപ്പം പൊതുജനങ്ങൾക്ക് വിലക്കുറവിൽ ഉത്പന്നങ്ങൾ വാങ്ങാനുള്ള സൗകര്യവുമുണ്ട്. പ്രാദേശിക ഉത്പാദകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കാനും കാർഷിക പരമ്പരാഗത വ്യവസായ ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി ഉറപ്പാക്കുകയാണ് മേളയുടെ ലക്ഷ്യം.
കാർഷിക നഴ്സറി ഉത്പന്നങ്ങൾ, കയർ, പരമ്പരാഗത വ്യവസായ ഉത്പന്നങ്ങൾ, കൈത്തറി ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയും മേളയിൽ ലഭ്യമാണ്. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനസമയം. പൊലിസ് മൈതാനിയിൽ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന സന്ദേശവുമായി 15ന് ആരംഭിച്ച മേള 25ന് സമാപിക്കും. ഓണത്തിന്റെ വരവോടെ ജില്ലയൊട്ടാകെ വിപണികൾ തിക്കും തിരക്കും തുടങ്ങി. തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിയതോടെ മേളകൾ സജീവമാകുകയാണ്.
Kannur
തലശേരി: തലശേരി വ്യാപാരി വ്യവസായി ഏകോപന സമിതി വെൽഫേർ സഹകരണ സംഘത്തിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ സംഘം സെക്രട്ടറി കൊള്ളപ്പലിശക്കാർക്ക് പലിശ ഇനത്തിൽ നൽകിയത് ഒരുകോടി രൂപ. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സംഘം സെക്രട്ടറി പിണറായി പടന്നക്കര കുന്നോത്തെ സുജാലയത്തിൽ കെ.സി. ജ്യോജിഷിനെ കസ്റ്റഡിയിൽ വാങ്ങി പൊലിസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മൂന്ന് പേർക്കായി ഒരുകോടി രൂപ പലിശ ഇനത്തിൽ നൽകിയതായി മൊഴി നൽകിയത്.
മേലൂരിലെ വാവക്ക് 10 ലക്ഷം, കൊങ്കി ബിജുവിന് 40 ലക്ഷം, മിഥുൻ എന്നയാൾക്ക് 50 ലക്ഷം രൂപയും നൽകിയതാണ് ജ്യോജിഷ് പൊലിസിനോട് പറഞ്ഞിട്ടുള്ളത്. ഈ മൂന്ന് പേരുടെയും വിശദമായ വിവരങ്ങൾ പൊലിസ് അന്വഷിച്ചു വരികയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജ്യോജിഷിനെ പൊലിസ് കസ്റ്റഡിയിൽ വാങ്ങിയത്. തട്ടിപ്പ് നടന്ന സഹകരണ സംഘത്തിലും പ്രതിക്ക് അക്കൗണ്ടുകളുള്ള ധനകാര്യ സ്ഥാപനങ്ങളിലും പൊലിസ് തെളിപ്പെടുപ്പ് നടത്തി. പ്രതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ പൊലിസ് ശേഖരിച്ചുവരികയാണ്.
കേസിന്റെ വ്യാപ്തി കണക്കിലെടുത്ത് അന്വഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള നടപടി ക്രമങ്ങൾ പുരോഗമിച്ചു വരികയാണ്. ഇതു സംബന്ധിച്ച് ലോക്കൽ പൊലിസ് സിറ്റി പൊലിസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഉടൻ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും.
Kannur
ചെമ്പേരി: കണ്ണൂർ തദ്ദേശ സ്വയംഭരണ വകുപ്പ് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആർജിഎസ്എ ജില്ലാ പ്രോഗ്രാം മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അക്ഷരോന്നതി പുസ്തക വിതരണ പരിപാടി ഏരുവേശി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം പൗളിൻ തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി രശ്മി രാജീവ് ആമുഖ പ്രഭാഷണം നടത്തി. വാർഡ് അംഗങ്ങളായ അനീഷ് തോണക്കര, കെ.ഒ. ജനാർദനൻ, സാലി മാത്യു, നിഷ സോജൻ, സിഡിഎസ് ചെയർപേഴ്സൺ അനിത വിജയൻ, ആർജിഎസ്എ ബ്ലോക്ക് കോ-ഓർഡിനേറ്റർ കെ.വി. ഷീജ എന്നിവർ പ്രസംഗിച്ചു.
ഏരുവേശി പഞ്ചായത്തിലെ കുനിയമ്പുഴ, അരീക്കമല, പുതുശേരിക്കോട്ട എന്നീ ഉന്നതികളിലെ ഫെസിലിറ്റേറ്റർമാരായ രസ്ന മല്ലിശേരി, ആതിര നാരായണൻ, കെ.എൻ. നയന എന്നിവർ ചേർന്നാണു പഠന മുറികളിലേക്കുള്ള പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. സാക്ഷരത പ്രേരക് സി. സ്മിത, ഹെൽത്ത് ഇൻസ്പെക്ടർ പി.വി. വിജി, സിഡിഎസ് വൈസ് ചെയർപേഴ്സൺ രമ്യ ശ്രീനിവാസൻ, കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ സഫ സത്താർ എന്നിവർ പങ്കെടുത്തു.
Kannur
കുടിയാന്മല: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ആഭിമുഖ്യത്തിൽ കുടിയാന്മല കനകക്കുന്നിൽ പ്രവർത്തിച്ചുവരുന്ന ക്രെഡിറ്റ് യൂണിയന്റെ വാർഷിക പൊതുയോഗം കനകക്കുന്ന് മാർ ജോർജ് വലിയമറ്റം ജൂബിലി സ്മാരക സൺഡേസ്കൂളിൽ നടന്നു. ടിഎസ്എസ്എസ് അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഫിലിപ്പ് മ്ലാമല അധ്യക്ഷത വഹിച്ചു.
യൂണിറ്റ് ഡയറക്ടർ ഫാ. ജെറിൻ പന്തല്ലൂപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി അമ്പിളി ചെമ്മാരപ്പള്ളിൽ വാർഷിക റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു പാസാക്കി. ജെയ്സൺ മേക്കലാത്ത്, ബിജോയ് കിഴക്കേക്കര, ബേബി കിഴക്കേൽ എന്നിവർ പ്രസംഗിച്ചു.
മുടങ്ങാതെ നിക്ഷേപം നടത്തിയവർക്കും കൂടുതൽ തുക നിക്ഷേപിച്ചവർക്കുമുള്ള സമ്മാനങ്ങൾ അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് വിതരണം ചെയ്തു.
Kannur
നടുവിൽ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ശ്രീകണ്ഠപുരം മേഖലാ വാർഷിക പൊതുയോഗം നടുവിൽ വ്യാപാരഭവനിൽ നടന്നു. സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി. ബാഷിത് മുഖ്യപ്രഭാഷണം നടത്തി. ശ്രീകണ്ഠപുരം മേഖലാ പ്രസിഡന്റ് ജോർജ് തോണിക്കൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ എം.പി. തിലകൻ, പി.എ. ഹരിദാസ്, എം.എ. ജോൺസൺ, സാബുമണിമല, റോയി പുളിക്കൽ, ഷാബി ഈപ്പൻ, കെ. സുരേഷ് കുമാർ, സി.സി. മാമുഹാജി, ഷിബു മാത്യു എന്നിവർ പ്രസംഗിച്ചു. വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
ആലക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലക്കോട് മേഖലയുടെ വാർഷിക പൊതുയോഗവും 2026–28 വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. ആലക്കോട് വ്യാപാര ഭവനിൽ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജോൺസൺ മാട്ടേൽ അധ്യക്ഷത വഹിച്ചു. കെ.എം. ഹരിദാസ്, ജോൺസൺ എടാട്ടേൽ, പി. ബാഷിദ്, എം.പി. തിലകൻ, പി.എ. അഗസ്റ്റിൻ, ജോയ് തോമസ് എന്നിവർ പ്രസംഗിച്ചു. മേഖലാ ഭാരവാഹികളായി ജോൺസൺ മാട്ടേൽ -പ്രസിഡന്റ്, ജോൺ പടിഞ്ഞാത്ത് -ജനറൽ സെക്രട്ടറിയായി, റോയ് പുളിക്കൽ -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Kannur
കണ്ണൂർ: ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ ഭക്ഷ്യ -പാനീയ വിതരണ സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന തുടങ്ങി. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ 94 സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.
ആദ്യ രണ്ട് ദിവസത്തിനിടയില്‍ 1808 സ്ഥാപനങ്ങളില്‍ സ്ക്വാഡുകള്‍ പരിശോധനകള്‍ നടത്തി.ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍, ബേക്കറികള്‍, ജ്യൂസ് കടകള്‍, തട്ടുകടകള്‍ , സോഫ്റ്റ് ഡ്രിങ്ക്- ഐസ് ഉത്പാദന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 111 കടകള്‍ക്ക് പൊതുജനാ രോഗ്യ നിയമം 2023 പ്രകാരം നോട്ടീസ് നല്കി.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യല്‍, ശുചിത്വമില്ലായ്മ, മലിന ജലം പുറത്തേക്ക് ഒഴുക്കല്‍, മാലിന്യം ശരിയായി സംസ്കരിക്കാതിരിക്കല്‍, പകര്‍ച്ച വ്യാധി പടരുന്ന സാഹചര്യം സൃഷ്ടിക്കല്‍, ഹെല്‍ത്ത് കാര്‍ഡ്, ലൈസന്‍സ്, ജലഗുണനിലവാര സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാതെ പ്രവര്‍ത്തിക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജല ഗുണ നിലവാര സര്ട്ടിഫിക്കെറ്റോ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡോ ഇല്ലാതെ വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച പയ്യന്നൂര്‍, കാടാച്ചിറ, ഇരിട്ടി മേഖലയിലെ നാല് ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്കി.
പൊതുസ്ഥലത്തെ പുകവലി നിരോധന നിയമം ലംഘിച്ചതിനും പുകവലി നിരോധന ബോര്‍ഡ് സ്ഥാപിക്കാത്തതിനും വിവിധ സ്ഥാപനങ്ങളില്‍ നിന്ന് കോട്പ ആക്ട് പ്രകാരം 7800 രൂപ പിഴ ഈടാക്കി. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലെ വൃത്തിയില്ലായ്മ, മാലിന്യം വലിച്ചെറിയല്‍, കടകളുടെ പരിസരത്ത് മലിന ജലം ഒഴുക്കിവിടല്‍, മത്സ്യ വില്പന സ്റ്റാളിലെ മലിനീകരണം എന്നീ നിയമ ലംഘനങ്ങള്‍ക്ക് കേരള പഞ്ചായത്തി രാജ് ആക്ട് പ്രകാരം1,44,000 രൂപ പിഴയും ചുമത്തി. ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താന്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തിപെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പായം പഞ്ചായത്തിലെ വിവിധ സ്ഥാപങ്ങളിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് കാർഡ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം കണ്ടെത്തുകയും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു. രണ്ടു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കി.പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി. കുറ്റിയാനി, കെ. സിജു , ജിതിൻ ജോർജ് എന്നിവർ പങ്കെടുത്തു.
അയ്യൻകുന്ന് പഞ്ചായത്തിൽ കരിക്കോട്ടക്കരി ടൗൺ, ആനപ്പന്തി, വലിയപ്പറമ്പിങ്കരി എന്നീ പ്രദേശത്തെ ഹോട്ടലുകൾ, കൂൾബാർ എന്നിവിടങ്ങളിൽ കരിക്കോട്ടക്കരിപ്രാഥമികരോഗ്യ കേന്ദ്ര അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പഴകിയ ബീഫ്, ചോറ്, പൊറോട്ട എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ടി.എ. ജയ്സൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അജീഷ് രാമചന്ദ്രൻ, ഫാത്തിമ ഫിദ, ടി. ആതിര എന്നിവർ പങ്കെടുത്തു. രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
Kannur
കണ്ണൂര്‍: കണ്ണൂര്‍ റവന്യു ജില്ലാ ടിടിഐ കലോത്സവത്തിൽ 98 പോയിന്റുകൾ നേടി മലബാര്‍ ടിടിഐ ജേതാക്കളായി. 96 പോയിന്റുകളോടെ മാതമംഗലം ഗവ. ടിടിഐ രണ്ടാം സ്ഥാനം നേടി. 96 പോയിന്റുകൾ വീതം നേടിയ കണ്ണൂർ ഡയറ്റ്, മട്ടന്നൂർ യൂനിറ്റി എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു. കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന നിർവഹിച്ചു.
കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോന ജയറാം അധ്യക്ഷത വഹിച്ചു. ഡിഡിഇ ഡി. ഷൈനി, ലിഷ ദീപക്, ശ്രീജ മഠത്തിൽ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ഡെപ്യൂട്ടി മേയര്‍ കെ.പി താഹിര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴസന്‍ പി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു.ഡയറ്റ് പ്രിന്‍സിപ്പൽ എസ്.കെ. ജയദേവന്, കൗൺസിലർ റിഷാം താണ, ഡോ. കെ.പി. ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.
വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ. ഇനം, വിജയിയുടെ പേര്, ടിടിഐ ബ്രാക്കറ്റിൽ എന്നീ ക്രമത്തിൽ. മലയാളം കഥാരചന-മോനിഷ മോഹനന് (മലബാര്‍ ചക്കരക്കല്‍ ),ജലഛായം-പി.എം.അമൃത പി(മലബാര്‍ ചക്കരക്കല്‍ ),പെന്‍സില്‍ ഡ്രോയിംഗ്-പി.നവരോജ്(ഡയറ്റ് കണ്ണൂര്‍ ), മലയാളംപ്രബന്ധ രചന-വി.പി.ആഷിക് ബാബു ( ശ്രീനാരായണ മാഹി ), മലയാളംകവിതാ രചന -നിള പദ്മനാഭന് ( ഗവ: ടിടിഐ മാതമംഗലം), മലയാളം പ്രസംഗം- ഒ.ഫഹദ് ( മലനാട് ടിടിഐ, തളിപ്പറമ്പ് ), മലയാളം പദ്യം ചൊല്ലല്‍- കെ.വി.ജിതിന് ( മലനാട് ടിടിഐ, തളിപ്പറമ്പ്),ലളിത ഗാനം- എൻ.പി.അദ്വൈത് (ഡയറ്റ് കണ്ണൂര്‍),മാപ്പിളപ്പാട്ട്-എ.റെജീന (സെന്റ് തെരേസാസ് ആംഗ്ളോ ഇന്ത്യന്‍ ടി ടിഐ കണ്ണൂര്‍ ),മോണോ ആക്ട്-കെ. അഥീന (ഡയറ്റ് കണ്ണൂര്‍), മലയാളം പ്രഭാഷണം -കെ.പി.പ്രിയങ്ക ( ടിടിഐ, പെരിങ്ങത്തൂര്‍ ),സംഘഗാനം- ജീതി ആൻഡ് പാര്‍ട്ടി (ഗവ ടിടിഐ വിമന്‍, കണ്ണൂര്‍ ). അധ്യാപക വിഭാഗം മത്സരവിജയികൾ: ലളിത ഗാനം-ആർ.കെ.ധനഞ്ജയൻ, കവിയരങ്ങ്-രാജേഷ് വാര്യര്‍.
Kannur
ഉളിക്കൽ: കുടുംബശ്രീ ജില്ലാ മിഷൻ, ഉളിക്കൽ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ് എന്നിവയുടെ ആഭിമുഖ്യത്തിൽ തേർമലയിൽ നടപ്പാക്കിയ ഓണക്കനി നിറപ്പൊലിമ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എ.കെ. നിർമല അധ്യക്ഷത വഹിച്ചു.
തേർമല വാർഡിലെ കാവേരി ജെഎൽജി ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്. കുടുംബശ്രീ സിഡിഎസും ജെഎൽജി ഗ്രൂപ്പും കൈകോർത്താണ് പദ്ധതി യാഥാർഥ്യമാക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി ജോസഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ. ദാസൻ, സിഡിഎസ് ചെയർപേഴ്സൺ സെലിൻ ചാക്കോ, കാവേരി ജെഎൽജി അംഗം രമാദേവി, കൃഷി ഓഫിസർ ജിൻസി മരിയ, മുൻ പഞ്ചായത്ത് അംഗം രാമകൃഷ്ണൻ കോയാടൻ എന്നിവർ പങ്കെടുത്തു.
Kannur
കണ്ണൂർ: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്റെ (കെജിഒഎ) ആഭിമുഖ്യത്തിൽ ഗസറ്റഡ് ഓഫിസർമാർ കണ്ണൂർ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. കേരളം ആർജിച്ച വികസനക്ഷേമ നേട്ടങ്ങളുടെ തുടർച്ച ഉറപ്പാക്കി സിവിൽ സർവീസിനെ സംരക്ഷിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പാക്കുക, മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യുക, പൊതുസ്ഥലം മാറ്റം അടിയന്തരമായി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും. കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി സുധാകരൻ ഉദ്ഘാടനം ചെയ്തു.
ഡോ. എം. സുർജിത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. ഷാജി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.വി.ഷിജിത്ത് ഡോ. കെ.ഷാജി, ടി.ഒ.വിനോദ്കുമാർ, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ.സി.സുനിൽ, സി.എം. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
Kannur
ചെറുപുഴ: ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായതിനെ തുടർന്ന് ഒറ്റപ്പെട്ടു പോയ ജോസ്ഗിരിയിൽ 19 ദിവസങ്ങൾക്കുശേഷം ഇന്ന് ബസ് എത്തും. ചെറുപുഴ പഞ്ചായത്തിലെ ഒന്‍പതാം വാർഡിൽപ്പെട്ട ജോസ്ഗിരിയിൽ 2,15,865 രൂപയാണ് റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി ചെലവായത്. ഭാഗികമായി ഗതാഗത സൗകര്യമൊരുക്കാനാണ് ഇതുകൊണ്ടു സാധിച്ചതെന്ന് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഡി. പ്രവീൺ എന്നിവർ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശി രാജേഷിന്റെ കുടുംബ സഹായ നിധിയുടെ പ്രവർത്തനങ്ങൾ പറഞ്ഞതുപോലെ ഇന്ന് അവസാനിപ്പിക്കും. അഞ്ചുലക്ഷത്തിലേറെ രൂപ കുടുംബത്തിന് നൽകാൻ കഴിയുമെന്നും പ്രതിസന്ധി ഘട്ടത്തിൽ ചെറുപുഴ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് സഹായങ്ങൾ നൽകി കൂടെ നിന്ന എല്ലാവർക്കും എല്ലാ സന്നദ്ധ സംഘടനകൾക്കും പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നന്ദി അറിയിച്ചു.
Kannur
പയ്യന്നൂര്‍: മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ സ്വര്‍ണ വ്യാപാരിയുടെ കാര്‍ തട്ടിയെടുത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ചൊക്ലി നെടുമ്പ്രത്തെ രാജീവന്റെ മകന് അഭിനവിനെ (27) യാണ് കണ്ണൂര്‍ റൂറല്‍ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഇരിട്ടിയില്‍ ഒളിവില്‍ കഴിയവെയാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്.
മാലൂര്‍ കുണ്ടേരിപൊയിലിലെ അശ്വന്ത് (26), പാപ്പിനിശേരി കീച്ചേരി അഞ്ചാംപീടികയിലെ സനു സന്തോഷ്, കണ്ണപുരം ചെറുകുന്ന് പൂങ്കാവിലെ കുട്ടു എന്ന ആരംഭന്‍ ഹൗസില്‍ ജിജില്‍(38) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. രണ്ട് ഇന്നോവയടക്കം മൂന്ന് വാഹനങ്ങളും അന്വേഷണസംഘം പിടികൂടിയിരുന്നു.
നേരത്തെ അറസ്റ്റിലായ അശ്വന്തിനെ തെളിവെടുപ്പിനായി മൂന്നുദിവസം പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പ്രതിയുമായി അന്വേഷണ സംഘം മാനന്തവാടിയിലെത്തി തെളിവെടുപ്പ് നടത്തി. സ്വര്ണംപൊട്ടിക്കലിനായി സംഘം ഗുഢാലോചന നടത്തിയ ലോഡ്ജിലും മറ്റുമായാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പ്രതിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസിലെ നാലാമത്തെ പ്രതിയെ പിടികൂടിയത്.
ജൂണ്‍ രണ്ടിന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയില്‍ എടാട്ടായിരുന്നു കേസിനാസ്പദമായ സംഭവം. മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ സ്വര്‍ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമുണ്ടായിരുന്ന കാര്‍ തട്ടിയെടുത്ത് കവര്‍ച്ച നടത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന മുപ്പത് പവനോളം സ്വര്‍ണവും ഒന്നരക്കോടിയോളം രൂപയുമാണ് കൊള്ളയടിച്ചത്. തട്ടിയെടുത്ത കാര്‍ പിന്നീട് പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ത്തനിലയില്‍ കണ്ടെത്തി.
Kannur
ഇരിട്ടി: പച്ചപ്പിനു നടുവിൽ മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പൂക്കളാൽ സന്പന്നമായി ആറളം ഫാമിലെ ചെണ്ടുമല്ലി പൂപ്പാടം സന്ദർശകരുടെ മനം കവരുന്നു. ദേശീയ ശലഭ ഉദ്യാനത്തോടു ചേർന്നുള്ള ആറളം ഫാമിൽ തുടർച്ചയായ മൂന്നാം വർഷവമാണ് ഓണത്തോടനുബന്ധിച്ച് ചെണ്ടുമല്ലി പൂത്തുലയുന്നത്.
കഴിഞ്ഞ രണ്ടു സീസണുകളിൽ കഴിഞ്ഞ വർഷം കാലാവസ്ഥ ചതിച്ചത് പ്രതീക്ഷകളെ കരിച്ചു കളഞ്ഞിരുന്നു. എന്നാൽ ഇക്കുറി വെല്ലുവിളികൾ ഏറ്റെടുത്ത് ഫാം അധികൃതർ മൂന്നാം സീസണിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ നഷ്ടത്തിന്റെ പശ്ചാത്തലത്തിൽ ചെലവ് കുറച്ച് മൂന്ന് ഏക്കറിൽ മാത്രമാണ് കൃഷി ഇറക്കിയത്. ഇവ മികച്ച വിളവാണ് നൽകിയത്.
20,000 തൈകൾ, 60 ദിവസത്തിൽ വിളവെടുപ്പ്
കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ആറളം ഫാം. കഴിഞ്ഞ സീസണിൽ ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി തുടങ്ങിയ പൂക്കളായിരുന്നു കൃഷി ചെയ്തതെങ്കിലും ശക്തമായ മഴയിൽ മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാനാകാത്ത വലിയ നഷ്ടമാണ് ഫാം നേരിട്ടത്. ഇത്തവണ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി നല്ലയിനം വിത്തുകൾ ശേഖരിച്ച് ഫാം നഴ്സറിയിൽ തന്നെ തൈകൾ ഉത്പാദിപ്പിച്ചാണ് കൃഷി ഇറക്കിയത്. ഇതോടെ തൈകൾക്കായുള്ള ചെലവ് മുൻ വർഷത്തേതിന്റെ നാലിലൊന്നായി കുറയ്ക്കാനായി.
ജൂൺ പകുതിയോടെ ആരംഭിച്ച കൃഷിയിൽ 20,000ത്തോളം തൈകളാണ് നട്ടത്. സന്ദർശകരെ ആകർഷിക്കുന്ന രീതിയിൽ മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെടികൾ കൃത്യമായ അകലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ആറളം ഫാമിലെ ബ്ലോക്ക് എട്ടിലെ അണുങ്ങോട് സുരക്ഷിത മേഖലയിൽ സോളാർ വേലിക്കുള്ളിലായിരുന്നു ഇത്തവണയും കൃഷി. ചെടികളെ ബാധിക്കുന്ന ചീയൽ രോഗങ്ങൾ കണ്ടെത്തി കൃത്യമായ പരിചരണം നൽകിയതോടെ ചെടികൾ രണ്ടു മാസം കൊണ്ട് തന്നെ വിളവെടുപ്പിന് പാകമായി. കാലാവസ്ഥ അനുകൂലമായാൽ സെപ്റ്റംബർ 15 വരെ പൂക്കൾ വിൽക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വെല്ലുവിളി കാലാവസ്ഥയും മൃഗങ്ങളും
കാലാവസ്ഥയിലുണ്ടായേക്കാവുന്ന മാറ്റത്തിനൊപ്പം വന്യമൃഗശല്യവുമാണ് പൂകൃഷിയുടെ പ്രധാന വെല്ലുവിളികൾ. വനമേഖലയോട് ചേർന്നു പൂപ്പാടമായതിനാൽ തന്നെ ഏതു സമയത്തും വന്യമൃഗങ്ങൾ കടന്നു വന്നേക്കും. ആന, കാട്ടുപന്നി, മലാൻ, കുരങ്ങ് എന്നിവയിൽ നിന്ന് കണ്ണിലെണ്ണയൊഴിച്ച് കാവൽ നിന്നാണ് ഇപ്പോൾ പൂപ്പാടത്തെ സംരക്ഷിച്ചു വരുന്നത്. നൂറ് ഏക്കറിലായി സോളാർ വേലിയുടെ സുരക്ഷിതത്വമുണ്ടെങ്കിലും കാട്ടാനകൾ എതു സമയത്തും വേലി തകർത്തേക്കാമെന്നതിനാൽ കാവലുൾപ്പടെ ശക്തമാക്കിയിട്ടുണ്ട്.
സന്ദർശകരെ ആകർഷിച്ച് പൂന്തോട്ടം
ഓണം മുന്നിൽക്കണ്ട് ഒരുക്കിയ പൂന്തോട്ടം സന്ദർശിക്കാൻ കുടുംബത്തോടൊപ്പവും സംഘങ്ങളായും എത്തുന്നവരുടെ തിരക്ക് ഏറെയാണ്. ഓടംതോട്–വളയംചാൽ പ്രധാന റോഡിനോട് ചേർന്നുള്ള പൂന്തോട്ടത്തിൽ പൂക്കൾ പൂർണമായി വിരിയുന്നതോടെ സന്ദർശകരുടെ വരവ് ഇനിയും കൂടും.
പൂക്കൾ നേരിട്ട് വാങ്ങുന്നതിനായി എത്തുന്നവരും നിരവധിയാണ്. സന്ദർശകരുടെ പ്രവേശനവും പൂക്കളുടെ വിൽപനയും ഫാമിന് അധിക വരുമാനമാകും.പൂക്കൾ കിലോയ്ക്ക് 150 രൂപ നിരക്കിലാണ് വിൽപന നടത്തുന്നത്.
സീസൺ മൂന്നിന്റെ വിളവെടുപ്പ് ഉത്സവം ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോർജ് ആലാംപള്ളി, ഫാം മാനേജിംഗ് ഡയറക്ടർ എസ്. സുജീഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ.പി. നിതീഷ് കുമാർ, മാർക്കറ്റിംഗ് ഓഫീസർ അനുപമ ചന്ദ്രൻ, ഫാം സൂപ്രണ്ട് എം.എസ്. പ്രണവ്, ഐ. ആയിഷ എന്നിവർ പങ്കെടുത്തു.
Kannur
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുന്നതിനായി പെരിയയിലെ പ്ലാന്റേഷന് കോര്പറേഷന് ഓഫ് കേരളയുടെ ഭൂമി ഏറ്റവും അനുയോജ്യമാണെന്ന് വ്യക്തമാക്കി ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് സംസ്ഥാന സര്‍ക്കാരിന് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ അപേക്ഷയെത്തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് പത്തു ദിവസത്തിനകമാണ് വിശദമായ പ്രപ്പോസല്‍ തയാറാക്കിയത്. നിര്‍ദ്ദിഷ്ട ഭൂമിയുടെ റീസര്‍വേ ഡിജിറ്റൽ സ്കെച്ച്, ഡ്രോണ്‍ ദൃശ്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ പ്രപ്പോസലിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എയിംസ് മാതൃകയിലുള്ള സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയും മെഡിക്കല്‍ കോളജും ഉള്‍പ്പെടുന്ന സ്ഥാപനത്തിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നതാണ് പെരിയയെന്ന് കളക്ടര്‍ പറഞ്ഞു.
അനുയോജ്യമായ സ്ഥലത്ത് 200 ഏക്കര്‍ ഭൂമി, റോഡ് കണക്ടിവിറ്റി, ആവശ്യത്തിന് ജല-വൈദ്യുതി ലഭ്യത, ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും എന്നിവയാണ് മാനദണ്ഡങ്ങളായി പറഞ്ഞിട്ടുള്ളത്. പെരിയയില്‍ കണ്ടെത്തിയിട്ടുള്ള സ്ഥലം ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നതിനോടൊപ്പം മികച്ച ഭൂമിയുടെ അധിക ലഭ്യതയും യാത്രാസൗകര്യങ്ങളും പ്രധാന നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടി, ഈ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ശക്തമായ സാധ്യതയാണ് പെരിയ മുന്നോട്ട് വയ്ക്കുന്നതെന്ന് കളക്ടർ പറഞ്ഞു. പെരിയയിലെ സംസ്ഥാന സര്‍ക്കാരിനുള്ള കീഴിലുള്ള പിസികെ ബ്ലോക്കുകള്‍ നേരില്‍ സന്ദര്‍ശിച്ച് പരിശോധിച്ചാണ് പ്രപ്പോസല്‍ തയാറാക്കിയത്. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി.രാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്, ഹൊസ്ദുര്‍ഗ് തസില്‍ദാര്‍ കെ. രമേശന്, പെരിയ വില്ലേജ് ഓഫീസര്‍ മധു, താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍ ഫിലിപ്പ്, പിസികെ യൂണിറ്റ് മാനേജര്‍ സജീവ് എന്നിവരാണ് കളക്ടര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ച് സാധ്യതകള്‍ വിലയിരുത്തിയത്.
പ്രധാന നേട്ടങ്ങളും പ്രാധാന്യവും
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള കരുതല്‍: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൂപ്പര്‍ സ്പെഷാലിറ്റി ചികിത്സ, പുനരധിവാസം, ന്യൂറോളജി, എന്‍വയോണ്‍മെന്റല്‍ മെഡിസിന്, ദീര്‍ഘകാല ഫോളോഅപ്പ് എന്നിവയ്ക്കുള്ള പരമോന്നത കേന്ദ്രമായി എയിംസ് മാറും.
സമീപത്തെ കേരള കേന്ദ്രസര്‍വകലാശാലയുടെ കാമ്പസ്, ഐസിഎആര്‍ - സിപിസിആര്‍ഐ, എച്ച്എഎല്‍ എന്നിവയുമായി ചേര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസം, പബ്ലിക് ഹെല്‍ത്ത്, ലൈഫ് സയന്‍സസ് മേഖലകളില്‍ മികച്ച ഗവേഷണ അന്തരീക്ഷം ഉറപ്പാക്കാം. സര്‍വകലാശാലയിലെ ഹെലിപാഡ് അടിയന്തര എയര്‍ ആംബുലന്‍സ് സൗകര്യങ്ങള്‍ക്കും പ്രയോജനപ്പെടും.
മുന്‍പ് കേന്ദ്രസര്വകലാശാലയ്ക്കായി പ്ലാന്റേഷന് കോര്പറേഷന് ഭൂമി വിട്ടുനല്‍കിയ മാതൃകയില്‍ ചട്ടങ്ങള്‍ക്ക് വിധേയമായി റവന്യു വകുപ്പ് വഴി ഭൂമി എയിംസിന് ലഭ്യമാക്കാന്‍ സാധിക്കും.
നിലവില്‍ ഇവിടെ ജോലി ചെയ്യുന്ന 28 ദിവസവേതന തൊഴിലാളികള്‍ക്ക് എയിംസിലെ സുരക്ഷ, ശുചീകരണം, മെയിന്റനന്‍സ് തുടങ്ങിയ അനുബന്ധ മേഖലകളില്‍ പുനരധിവാസം ഉറപ്പാക്കാന്‍ നിര്‍ദേശമുണ്ട്. കൂടാതെ പ്രാദേശികമായി വന്‍തോതില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. വടക്കന്‍ കേരളത്തിലെയും കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലെയും (ദക്ഷിണ കന്നഡ, കുടക്) ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഒരു സുപ്രധാന തൃതീയതല ആരോഗ്യ കവാടമായി പെരിയ മാറും.
Kannur
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് വിവിധ ആനുകൂല്യങ്ങളുമായി എൻആർഇ ഓണം സൂപ്പർ ഓണം ഓഫർ. ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് കിട്ടാവുന്ന എല്ലാ സമ്മാനങ്ങളും എൻആർഇയിലും ലഭ്യമാണ്.
മറ്റുള്ളവയിൽനിന്ന് എൻആർഇയെ വ്യത്യസ്തമാക്കുന്നത് ബ്രാൻഡഡ് ഓഫറുകൾക്ക് പുറമേയുള്ള സമ്മാനങ്ങളാണ്. 100 പേർക്ക് 100 എൽഇഡി ടിവി, 100 വാഷിംഗ് മെഷീൻ, 100 മിക്സർ ഗ്രൈൻഡർ, 100 ഇൻഡക്ഷൻ സ്റ്റൗ, 100 സിൽവർ കോയിൻ, 25 പേർക്ക് ഗോൾഡ് കോയിൻ എന്നിവയുമുണ്ട്. കൂടാതെ കോടിക്കണക്കിന് രൂപയുടെ കമ്പനി ഓഫറുകളിൽ ഉൾപ്പെടുന്ന ജർമൻ കാറും ടാറ്റ ടിയാഗോ കാറും മഹീന്ദ്ര താറും ഇലക്ട്രിക് സ്കൂട്ടറും മോട്ടോർ ബൈക്കുകളും ഇന്റർനാഷണൽ ട്രിപ്പുകളും ലക്കി ഡ്രോ നറുക്കെടുപ്പിലൂടെ ഓണസമ്മാനമായി ലഭിക്കാനുള്ള അവസരം എആർഇയിൽ ലഭ്യമാണ്.
ഓരോ ബ്രാൻഡുകൾക്കും ലഭ്യമായിട്ടുള്ള കാഷ്ബാക്ക് ഓഫറുകളും ഇവിടെ ലഭ്യമാണ്. കാഷ്ബാക്ക് ഓഫറുകൾക്കു പുറമെ സീറോ ഡൗൺ പേയ്മെന്റ് സ്കീമിലൂടെ പൈസയില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഗൃഹോപകരണം സ്വന്തമാക്കുവാനും പലിശ രഹിതമായി വായ്പകൾ ലഭിക്കുന്നതിനാൽ വളരെ ആയാസരഹിതമായി വളരെ മികച്ച ബ്രാൻഡഡ് ഉത്പന്നങ്ങൾ സ്വന്തമാക്കുവാനും സൗകര്യമുണ്ട്.
ഗൃഹോപകരണങ്ങൾക്ക് മികച്ച എക്സ്ചേഞ്ച് ഓഫറും വാഷിംഗ് മെഷീൻ, റഫ്രിജറേറ്ററുകൾ എന്നിവയ്ക്ക് പ്രത്യേകമായി പരമാവധി വില ലഭ്യമാക്കിക്കൊണ്ട് പുത്തൻ ഉത്പന്നങ്ങൾ സ്വന്തമാക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.
Kannur
കണ്ണൂര്‍: കേരള ബാങ്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യം നടപ്പിലാക്കുന്നത് വഴി സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സഹകരണ മേഖലയുടെ സമഗ്രമുന്നേറ്റം സാധ്യമാകുമെന്ന് കേരള ബാങ്ക് പ്രസിഡന്റ് പി. മോഹനന്. കേരള ബാങ്ക് കണ്ണൂര്‍ റീജണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കണ്ണൂര്‍ ജില്ലയിലെ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെ യോഗം "ലീഡേഴ്സ് ഗാതറിംഗ് -26' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള ബാങ്കിന് ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാനുള്ള ആര്‍ബിഐ അനുമതി ലഭിച്ചതായും പ്രസ്തുത സൗകര്യം നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നെറ്റ് ബാങ്കിംഗ് നടപ്പിലാക്കുന്നതോടെ വ്യക്തിഗത ഇടപാടുകാര്‍ക്കൊപ്പം അംഗസംഘങ്ങളായ സഹകരണ ബാങ്കുകള്‍ക്കും ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാതെ ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്നും മോഹനന് പറഞ്ഞു.
പുതിയതെരു മാഗ്നെറ്റ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കേരള ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോ മുഖ്യപ്രഭാഷണം നടത്തി. പി. ഹരീന്ദ്രന്‍, കെ. ശ്രീധരന്, കെ. പദ്മനാഭന്, റോയ് ഏബ്രഹാം, എ. അനില്‍കുമാര്‍, ടി. ശ്രീജേഷ്, റീജണല്‍ ജനറല്‍ മാനേജര്‍ പി.പി. മനോജ്, എം.എസ്. ദീപ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ ബിസിനസ് വികസനം, സാങ്കേതിക നവീകരണം, ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളുടെ വ്യാപനം, വായ്പാ പരിധി വര്‍ധന, കാര്‍ഷിക വായ്പ, എസ്എച്ച്ജി വായ്പ, നിക്ഷേപ സമാഹരണം, കേരള ബാങ്കും പിഎസിഎസുകളും തമ്മിലുള്ള ഏകോപനം എന്നിവ സംബന്ധിച്ച് പ്രസിഡന്റുമാര്‍ വിവിധ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.
Kannur
നഷ്ടപ്പെട്ട ബാഗുകൾ തിരിച്ചുകിട്ടി
തലശേരി: തലശേരി കാണാനെത്തിയതാണ് അമേരിക്കൻ വിനോദസഞ്ചാരികളായ ഹെന്ന ഹിഗിൻസും സിഗിനും മോറിസ് ജോസഫും. യാത്രയ്ക്കിടെ മൂന്നുദിവസം മുന്‍പ് ബാഗ് ഓട്ടോയിൽ നഷ്ടമായി. ബാഗുകൾ തിരിച്ചു കിട്ടില്ലെന്ന് കരുതി യാത്ര തുടർന്നു. യാത്രയുടെ സന്തോഷത്തിനിടയിൽ സംഭവിച്ച നഷ്ടം അവരെ നിരാശപ്പെടുത്തി.
തലശേരിയിലെ വിനീഷിന്റെ ഓട്ടോയിലായിരുന്നു അവരുടെ യാത്ര. സഞ്ചാരികളെ ഇറക്കി അൽപദൂരം പിന്നിട്ടപ്പോഴാണ് ഓട്ടോയിലിരിക്കുന്ന ബാഗുകൾ വിനീഷ് കണ്ടത്. തുടർന്നുള്ള അന്വേഷണത്തിൽ വിനീഷിന് സഞ്ചാരികളെ കണ്ടെത്താനായില്ല. ബാഗുകൾ തലശേരി ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തിച്ച് വിവരമറിയിച്ചു. ബാഗുകളന്വേഷിച്ച് സ്റ്റേഷനിൽ ആരുമെത്തിയില്ല.
പതിവ് ഡ്യൂട്ടിക്കിടെ ചൊവ്വാഴ്ച എഎസ്ഐ സുവേൺ വി. ഗോപാൽ മൂന്ന് വിദേശ വിനോദ സഞ്ചാരികളെ കണ്ടു. നടന്നു പോകുകയായിരുന്ന അവരുമായി സംസാരിച്ചു. പുരുഷനും രണ്ട് സ്ത്രീയും പേരുപറഞ്ഞ് പരിചയപ്പെട്ടു. ഹെന്ന ഹിഗിൻസ്, സിഗിൻ, മോറിസ് ജോസഫ്. അവരോട് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് ചോദിച്ചു. മൂവരുടെയും മുഖത്ത് ആശ്ചര്യവും അദ്ഭുതവും. ഇങ്ങനെയൊരനുഭവം ഇവർക്ക് ആദ്യം. ബാഗുകൾ നഷ്ടപ്പെട്ട വിവരം പോലീസിനോട് പറഞ്ഞു. തുടർന്ന് നേരെ പോലീസ് സ്റ്റേഷനിലേക്ക്.
‘മിറക്കിൾ'... ബാഗ് കണ്ടപ്പോൾ സഞ്ചാരികളുടെ ആദ്യ പ്രതികരണമിതായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളായിരുന്നു ബാഗുകളിൽ. എസ്ഐമാരായ സജിത്കുമാർ, എം.കെ.ശ്രീജിത്ത്, എഎസ്ഐമാരായ സുവേൺ വി.ഗോപാൽ, കെ.ആയിഷ, കെ.ബിനീഷ് എന്നിവർ ബാഗുകൾ കൈമാറി. പോലീസ് സ്റ്റേഷനിൽനിന്ന് ബാഗുകളുമായി പുറത്തിറങ്ങുമ്പോൾ അവരുടെ മനസിൽ തലശേരി ഒരു ചരിത്രനഗരം മാത്രമായിരുന്നില്ല, കരുതലുള്ള മനുഷ്യരുടെയും സഹായവുമായെത്തുന്ന പോലീസിന്റേയും നാടായിരുന്നു.
Kannur
പയ്യന്നൂർ: പയ്യന്നൂരിലെ ടെക്സ്റ്റൈൽസ് സ്ഥാപനത്തിൽ തീപിടിത്തം. കാസർഗോട്ടെ പി.കെ. സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള പയ്യന്നൂർ സിറ്റി സെന്ററിലെ "മിയോര ബ്യൂട്ടിക്ക്' ടെക്സ്റ്റൈൽ സ്ഥാപനത്തിലാണു തീപിടിത്തമുണ്ടായത്. സംഭവത്തിൽ മൂന്നു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം.
ഇന്നലെ വൈകുന്നേരം നാലോടെയാണ് പയ്യന്നൂർ സെന്റ് മേരീസ് സ്കൂളിനു മുന്നിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ പയ്യന്നൂർ അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലെത്തിയ സംഘം തീയണച്ചു.
സ്ഥാപനത്തിനുള്ളിൽ തീ പടർന്നതോടെ സമീപത്തെ കടകളിലേക്കും തീ വ്യാപിക്കാനുള്ള സാധ്യത അഗ്നിരക്ഷാസേനയുടെ ഇടപെടലിലൂടെ ഒഴിവാകുകയായിരുന്നു. ഓണവുമായി ബന്ധപ്പെട്ട വിൽപനയ്ക്കായി ഇന്നലെ പുതിയ സ്റ്റോക്ക് എത്തിയിരുന്നു. ബാഗ്, പണം, മൊബൈൽ ഫോൺ എന്നിവയും അഗ്നിക്കിരയായി.
ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. വൈദ്യുത വയറിംഗുകളിലെ തകരാറുകളും അമിതഭാരവും ഷോർട്ട് സർക്യൂട്ടും വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തത്തിന് കാരണമാകുന്നതിനാൽ വയറിംഗുകൾ യഥാസമയം പരിശോധിക്കുകയും തകരാറുകൾ കണ്ടെത്തിയാൽ ഉടൻ പരിഹരിക്കുകയും ചെയ്യണമെന്ന് അഗ്നിരക്ഷാസേന നിർദേശിച്ചു.
Kannur
പയ്യാവൂർ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി സ്വാഗതാർഹമാണെങ്കിലും അതിന്റെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിരിക്കുന്ന രീതി ഏറെ പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ്-എം പയ്യാവൂർ മണ്ഡലം കമ്മിറ്റി.
പദ്ധതിയിൽ ഉൾപ്പെടുത്തി 60 വയസ് കഴിഞ്ഞ മുഴുവൻ പുരുഷൻമാർക്കും സൗജന്യ യാത്ര അനുവദിക്കണമെന്നും പദ്ധതിമൂലം സ്വകാര്യ ബസുടമകൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ജോസ് മണ്ഡപം അധ്യക്ഷത വഹിച്ചു. ജെയ്സൺ കാച്ചപ്പിള്ളിൽ, ബിനു മണ്ഡപം, ടോമി വടക്കുംവീട്ടിൽ, നോവിൻസ് ചെരിപുറം, ലിജു പാറയിൽ, ചാക്കോ കാരത്തുരുത്തേൽ, ജോസഫ് ചക്കാനിക്കുന്നേൽ, തുളസീധരൻ നായർ, തങ്കച്ചൻ വെട്ടത്ത്, ഏബ്രഹാം വെട്ടത്ത് എന്നിവർ പ്രസംഗിച്ചു.
Kannur
കണ്ണൂർ: ഓണാഘോഷങ്ങളുടെയും അവധിക്കാല ഷോപ്പിംഗിന്റെയും ഭാഗമായി കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകാനിടയുള്ള വൻ ഗതാഗതക്കുരുക്കും ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കാൻ ഇന്നു മുതൽ പൊലിസ് രംഗത്തിറങ്ങും. പൊതുജനങ്ങളും ബസ് ജീവനക്കാരും ഓട്ടോ/ ടാക്സിക്കാരും സഹകരിക്കണമെന്ന് മേയർ പി. ഇന്ദിരയും അറിയിച്ചു.
കണ്ണൂർ നഗരപരിധിയിലെ സ്ക്രാപ്പ് കടകളിൽ പുറത്ത് സ്റ്റോക്ക് ചെയ്തിട്ടുള്ള സ്ക്രാപ്പ് സാധനങ്ങൾ ഇന്നു മുതൽ നീക്കം ചെയ്യും. കാൽനടയാത്രക്കാർക്കും ഗതാഗതത്തിനും തടസമായ രീതിയിൽ വർക്ക് ഷോപ്പ് പ്രവർത്തനവും അനുവദിക്കില്ല. നഗരത്തിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി ഓണം സീസൺ കഴിയും വരെ ദയാ മെഡിക്കൽസ് ഗ്രൗണ്ട്, മുനിസിപ്പൽ സ്കൂൾ ഗ്രൗണ്ട്, കളക്ടറേറ്റ് മൈതാനം, നിക്ഷൻ ഇലക്ട്രോണിക്സിന്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട് എന്നിവ പാർക്കിംഗ് കേന്ദ്രങ്ങളായിരിക്കും.
പാമ്പൻ മാധവൻ റോഡിൽ ജൂബിലി ഹാളിന് മുൻവശം മുതൽ മുന്നോട്ടുള്ള വീതി കൂടിയ സ്ഥലത്തെ ബസ്, ലോറി പാർക്കിംഗുകൾ പൂർണമായും ഒഴിവാക്കുന്നതിനും പ്രസ്തുത സ്ഥലത്ത് ഓണം സീസണിൽ സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം അനുവദിക്കുന്നതിനും തീരുമാനിച്ചു.ജൂബിലി ഹാൾ സൈഡ്, സന്നിധാൻ റോഡ്, സൂര്യ സിൽക്സ്, രാമാനന്ദ ഓയിൽ മിൽ റോഡ് എന്നിവിടങ്ങളിൽ ബസ് പാർക്കിംഗ് ഒഴിവാക്കി.
ഓണം കഴിയും വരെ എസ്ബിഐയിൽ നിന്ന് പുതിയ ബസ്സ്റ്റാൻഡിലേക്കും പാമ്പൻ മാധവൻ റോഡിലും വൺസൈഡ് പാർക്കിംഗ് മാത്രമായിരിക്കും. എസ്ബിഐ ജംഗ്ഷനിൽ നിക്ഷാൻ ഭാഗത്തേക്ക് പോകുന്ന ഇട റോഡ് ഓണം സീസണിൽ വൺ വേ ആയിരിക്കും. പയ്യാമ്പലം ബീച്ച് റോഡ് സൈഡിലുള്ള വാഹന പാർക്കിംഗ് ഒഴിവാക്കും. ഓണം സീസൺ കഴിയും വരെ പ്ലാസ ജംഗ്ഷൻ മുതൽ റെയിൽവേ മുത്തപ്പൻ ക്ഷേത്രം മുൻവശം വഴി താവക്കര ബസ്സ്റ്റാൻഡ് എൻട്രി വരെ വൺവേ ആക്കുന്നതിനും, താവക്കരയിൽ നിന്നു പ്ലാസയിലേയ്ക്കുള്ള വഴി നോ എൻട്രി ആക്കി പുതിയ ബസ്സ്റ്റാൻഡ് റോഡ് വഴി എസ്ബിഐ ജംഗ്ഷൻ വഴി ഗതാഗതം ക്രമീകരിക്കും.
Kannur
തളിപ്പറമ്പ്: സംസ്ഥാന സർക്കാരിന്റെ ഹരിതമിത്ര പുരസ്കാരം നേടിയ തളിപ്പറമ്പ കീഴാറ്റൂർ സ്വദേശി രജീഷ് കല്ലംവള്ളിക്ക് ജന്മനാട്ടിൽ സ്വീകരണം നൽകി.
കീഴാറ്റൂർ കൂട്ടായ്മയുടെ നേതൃത്വത്തിൽ തുറന്ന ജീപ്പിൽ പൂക്കോത്ത് തെരു പരിസരത്ത് നിന്നും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നഗരം ചുറ്റി കീഴാറ്റൂരിലെ വീടിന് സമീപം സമാപിച്ചു. നഗരസഭ ചെയർപേഴ്സൺ പി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൺ ദീപാ രഞ്ജിത്ത്, വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. മുഹമ്മദ് ബഷീർ, കൃഷി ഓഫീസർ ശ്രീഷ്മ, മനോഹരൻ ചുങ്കക്കാരൻ, ലാലു പ്രസാദ്, കെ. വിനീഷ്, എൻ. ബൈജു തുടങ്ങിയവർ പങ്കെടുത്തു.
Kannur
ഇരിട്ടി: പത്തുവർഷത്തെ ഭരണത്തിൽനിന്ന് എൽഡിഎഫിനെ പുറത്താക്കിയത് ഭരണ വിരുദ്ധ വികാരമാണെന്ന് കേരള കോൺഗ്രസ്- എം ചെയർമാൻ ജോസ് കെ. മാണി എംപി. എൽഡിഎഫിലെ മറ്റ് ഘടകക്ഷികളെല്ലാം പല മണ്ഡലങ്ങളിലും 20,000 മുതൽ 30,000വരെ വോട്ടുകൾക്ക് പരാജയപ്പെട്ടപ്പോൾ കേരള കോൺഗ്രസ്-എമ്മിന്റെ സ്ഥാനാർഥികൾ പരാജയപ്പെട്ടത് ശരാശരി 8000 വോട്ടുകൾക്ക് താഴെയാണെന്നും അദ്ദേഹം പറഞ്ഞു. ഇരിട്ടി കുന്നോത്ത് നടന്ന പാർട്ടി ജില്ലാ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യുഡിഎഫ് ആണോ എൽഡിഎഫ് ആണോ എന്ന ചോയിസിന് മുന്നിൽ ജനങ്ങൾ യുഡിഎഫിനൊപ്പം നിന്നു. ഒരിക്കലും ജയിക്കില്ലെന്ന് സ്വകാര്യ സംഭാഷണങ്ങളിൽ പറഞ്ഞ പല യുഡിഎഫ് സ്ഥാനാർഥികളും ജയിച്ചുകയറി. അപ്പോഴും ഭരണ വിരുദ്ധ വികാരത്തിന്റെ തോത് കുറഞ്ഞ തോതിൽ പ്രതിഫലിച്ചത് എൽഡിഎഫിൽ കേരളാ കോൺഗ്രസ് -എമ്മിന് മാത്രമാണെന്ന് ജോസ് കെ. മാണി പറഞ്ഞു.
30 സീറ്റ് കിട്ടിയാൽ ഞങ്ങൾ കേരളം ഭരിക്കുമെന്ന പറഞ്ഞ ബിജെപിയാണ് ഇപ്പോൾ മൂന്ന് സീറ്റുമായി യുഡിഎഫ് ഭരണത്തെ നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോൾ എതിർത്തതെല്ലാം അവേശത്തോടെ വി.ഡി. സതീശൻ സർക്കാർ നടപ്പിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോയിസ് പുത്തൻപുര, മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, ജോസ് ചെമ്പേരി, ജോബിച്ചൻ മൈലാടൂർ, കെ.ടി. സുരേഷ് കുമാർ, വിപിൻ തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജില്ലാ ഭാരവാഹികളുടെ സംഘടനാ ചർച്ചയും മണ്ഡലം, നിയോജക മണ്ഡലം പ്രസിഡന്റുമാരുടെ യോഗവും നടന്നു. പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതും വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും സംബന്ധിച്ച് ചർച്ചകൾ നടന്നു.
കേരള യൂത്ത് ഫ്രണ്ട്- എം, കേരള വനിതാ കോൺഗ്രസ്- എം, കർഷക യൂണിയൻ- എം, കെഎസ്സി-എം, കെടിയുസി- എം, ദളിത് ഫ്രണ്ട്- എം എന്നീ പോഷക സംഘടനകളുടെ ജില്ലാ, നിയോജക മണ്ഡലം, മണ്ഡലം ഭാരവാഹികളുടെ പ്രത്യേക സംഘടനാ ചർച്ചകളും നടന്നു. ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും താഴെത്തട്ടിൽ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങൾ ക്യാമ്പിൽ ഉയർന്നു.
Kannur
ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ ചുഴലി പടിഞ്ഞാറെമൂലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്നുതന്നെ പ്രദേശത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുന്നതിനുള്ള തുടർ നടപടികൾ വനംവകുപ്പ് സ്വീകരിക്കും.
പുലിയുടെ സാന്നിധ്യം സംബന്ധിച്ച് പ്രദേശവാസികളുടെ ആശങ്ക കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സജീവ് ജോസഫ് എംഎൽഎ വകുപ്പ് മന്ത്രി ഷിബുബേബിജോണുമായി സംസാരിച്ചിരുന്നു.
Kasaragod
ചെങ്ങളായി: ചുഴലി മേഖലയിൽ പശുക്കിടാവിനെ കടിച്ചു കൊന്ന വന്യജീവി പുലിയായിരിക്കാമെന്ന നിഗമനത്തിൽ പിടികൂടാനായി കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി. പടിഞ്ഞാറെ മൂലയിൽ പുലിയെ കണ്ടെന്ന് പ്രദേശവാസികളും പഞ്ചായത്ത് അധികൃതരും പറഞ്ഞതിനെ തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചു. വനംവകുപ്പുദ്യോഗസ്ഥർ സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. ആർആർടി വിഭാഗം പട്രോളിംഗും നടത്തുന്നുണ്ട്.
അതേ സമയം വന്യജീവിയെ തിരിച്ചറിയാനായി സ്ഥാപിച്ച നിരീക്ഷണ കാമറകളിൽ ഒന്നും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലെന്ന് തളിപ്പറന്പ് റേഞ്ചർ സനൂപ് പറഞ്ഞു.
ജൂലൈ 21ന് രാത്രി എം.ടി. വിനോദിന്റെ പശുക്കിടാവിനെയായിരുന്നു അജ്ഞാത ജീവി ആക്രമിച്ച് കൊന്നത്. 23ന് കുളത്തൂരിലെ അജയൻ എന്നയാളും ടാപ്പിംഗ് തൊഴിലാളി ലക്ഷ്മണനും പുലിയെ കണ്ടതായി അവകാശപ്പെട്ടിരുന്നു.പുലി ഭീതിയിൽ തൊഴിലാളികൾ ഈ മേഖലയിൽ ടാപ്പിംഗും നിർത്തിവച്ചിരിക്കുകയാണ്. പുലി ഭീതി കാരണം പ്രദേശം കടുത്ത ആശങ്കയിലാണെന്ന് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന പറഞ്ഞു.
Kasaragod
കുടിയാന്മല: ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കുന്നത് നിർത്തലാക്കുന്നതിനെതിരേ പെൻഷൻകാർ കുടിയാന്മലയിൽ പ്രതിഷേധം സംഘടിപ്പിച്ചു. സിപിഎം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയംഗം കെ.പി. ദിലീപ് കുമാർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്ഡബ്ല്യുഡബ്ല്യുഎ സെക്രട്ടറി ഐ.ജി. രാജമ്മ അധ്യക്ഷത വഹിച്ചു. എസ്സിഎഫ്ഡബ്ല്യുഎ സെക്രട്ടറി പി.എം. വേണുഗോപാൽ ആമുഖ പ്രഭാഷണം നടത്തി.
പെരുമ്പടവ്: സാമൂഹ്യ പെൻഷൻ വീടുകളിൽ വിതരണം ചെയ്യുന്നത് നിർത്തലാക്കിയതിനെതിരേ കെഎസ്കെടിയു, സീനിയർ സിറ്റിസൺ ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ, ഡിഎസ്ഡബ്ല്യുഎഫ് സംഘടനകളുടെ നേതൃത്വത്തിൽ തിമിരി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. ധർണയ്ക്കു മുന്നോടിയായി പ്രതിഷേധ പ്രകടനവും നടത്തി. സാജു ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു. പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ക്ഷേമപെൻഷൻ അട്ടിമറിക്കാനുള്ള കേരള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കർഷക തൊഴിലാളി യുണിയൻ, ഭിന്നശേഷിക്കാരുടെ സംഘടന, മഹിളാ അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ വെള്ളോറ വില്ലേജ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പയ്യന്നൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കെ.ഡി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രമോദ് അന്നുക്കാരൻ അധ്യക്ഷത വഹിച്ചു.
ചപ്പാരപ്പടവ്: ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള സംസ്ഥാനസർക്കാർ നടപടിക്കെതിരേ കൂവേരി വില്ലേജ് ഓഫീസിലേക്കു കർഷക തൊഴിലാളി യൂണിയൻ, ഡിഎസ്ഡബ്ല്യുഎഫ്, മഹിളാ അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി. സിപിഎം ഏരിയാ സെക്രട്ടറി സാജൻ കെ. ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു. വി.വി. റീത്ത അധ്യക്ഷത വഹിച്ചു.
Kasaragod
കാർത്തികപുരം: ഓണത്തിരക്കിനിടെ ഉദയഗിരി, കാർത്തികപുരം ടൗണുകളിലെ എടിഎമ്മുകൾ പ്രവർത്തിക്കാത്തത് ജനങ്ങളെ വലക്കുന്നു. പെൻഷൻ പണം ഉൾപ്പെടെ പിൻവലിച്ച് സാധനങ്ങൾ വാങ്ങാമെന്ന പ്രതീക്ഷയിൽ എടിഎമ്മുകളിലെത്തിയ പലരും പണം കിട്ടാതെ നിരാശരായി മടുങ്ങുകയാണ്.
ഉദയഗിരിയിൽ ബാങ്കിനോട് ചേർന്നുള്ള എടിഎമ്മിലും കാർത്തികപുരത്തെ സ്വകാര്യ ഏജൻസികളുടെ എടിഎമ്മുകളിലും പണമില്ലാത്തതാണ് പ്രശ്നം. മറ്റൊരിടത്ത് യന്ത്രത്തകരാറ് കാരണം 1000 രൂപ പിൻവലിക്കാൻ ശ്രമിച്ചാൽ 600 രൂപ മാത്രമാണ് കിട്ടുക. നേരത്തെയും സമാനരീതിയിലുള്ള തകരാറിനെ തുടർന്ന് രണ്ടാഴ്ച മുന്‍പായിരുന്നു പുതിയ മെഷീൻ സ്ഥാപിച്ചത്. പുതിയ മെഷീനിലും പഴയതു പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്.
നിലവിൽ ഈ മേഖലയിലുള്ളവർ പത്തുകിലോമീറ്റർ അകലെയുള്ള ആലക്കോടുള്ള എടിഎം കൗണ്ടറിനെയാണ് പണത്തിനായി ആശ്രയിക്കുന്നത്. ഓണച്ചന്തയിലും സപ്ലൈകോയിലും ഉൾപ്പെടെ സാധനങ്ങൾ വാങ്ങാൻ വരുന്നവർ ഇതും മൂലം ബുദ്ധിമുട്ടുകയാണ്.
Kasaragod
കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിന്റെ തീരദേശമേഖലയിൽ തെരുവുനായയുടെ ആക്രമണത്തിൽ പഞ്ചായത്ത് അംഗം ഉൾപ്പടെ ആറുപേർക്ക് പരിക്ക്. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കൊളവയലിലെ ടി.വി. കാവ്യ (30), മുട്ടുംതലയിലെ മുഹമ്മദ് നുമാൻ (13), ഹംസാന (12), അതിഞ്ഞാലിലെ ഷാജഹാൻ (35), അജാനൂരിലെ പുഷ്പൻ, ബല്ല കടപ്പുറത്തെ മിഥിലാജ് എന്നിവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകിട്ടാണ് വിറളിപിടിച്ച് ഓടിയ തെരുവുനായ വഴിനീളെ കണ്ടവരെയെല്ലാം ആക്രമിച്ചത്. അതിഞ്ഞാൽ, തെക്കേപ്പുറം, കൊളവയൽ, കൊത്തിക്കാൽ, മുട്ടുന്തല, അജാനൂർ കടപ്പുറം ഭാഗങ്ങളിലാണ് കറുത്ത നിറത്തിലുള്ള നായ ഭീതി പരത്തിയത്.
നാട്ടുകാർക്ക് ജാഗ്രതാനിർദേശം നൽകാനായി പോകുമ്പോഴാണ് കാവ്യയ്ക്കു നേരെ ആക്രമണമുണ്ടായത്. ദേഹത്തേക്കു ചാടിവീണ നായയുടെ കടിയേറ്റത് കൈയിലെ ബാഗിനു മുകളിലായതിനാൽ ഇവർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. എന്നാൽ നായയുടെ നഖം കൊണ്ട് കാലിനു പരിക്കേറ്റതിനാൽ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂട്ടറിൽ പോവുകയായിരുന്ന ഷാജഹാനെയും ചാടിക്കടിക്കുകയായിരുന്നു. ഇദ്ദേഹത്തെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊത്തിക്കാലിൽ മദ്രസയിലേക്ക് പോകുമ്പോഴാണ് രണ്ടു കുട്ടികൾക്ക് കടിയേറ്റത്. നുമാന്റെ നെഞ്ചിലും കൈകാലുകളിലും ഹംസാനയുടെ കൈയിലും കാലിലുമാണ് കടിയേറ്റത്. പിടികൂടാനിറങ്ങിയ നാട്ടുകാർക്കു നേരെ നായ കുതിച്ചുചാടിയപ്പോഴാണ് മിഥിലാജിനു പരിക്കേറ്റത്.
പഞ്ചായത്ത് അംഗങ്ങളായ ഖാലിദ് അറബിക്കാടത്ത്, നദീർ കൊത്തിക്കാൽ എന്നിവരുടെ നേതൃത്വത്തിൽ രാത്രി വൈകുംവരെ തെരച്ചിൽ നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല. ഇത് റെയിൽപാത കടന്ന് കാഞ്ഞങ്ങാട് നഗരസഭയുടെ ഭാഗത്തേക്കു കടന്നതായാണ് സൂചന.
Kasaragod
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ ഓണതിരക്കും ഗതാഗതകുരുക്കും പരിഗണിച്ച് അടിയന്തിരമായി നടപ്പാക്കാനുള്ള തീരുമാനങ്ങളുമായി ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി.
ആലാമിപള്ളി ബസ് സ്റ്റാന്‍ഡ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും ഓണത്തിന് വരുന്ന വഴിയോരക്കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി റെയില്‍വേ യാത്രക്കാര്‍ തങ്ങളുടെ വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യാതെ നഗരത്തില്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി തടയും.
ബിഗ്മാള്‍ പരിസരത്തെ ടൂറിസ്റ്റ് ബസ് ആന്‍ഡ് ടാക്സികള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റണം. ഓട്ടോ സ്റ്റാന്‍ഡുകളുടെ എണ്ണം പരിമിതപ്പെടുത്തി നിയന്ത്രണം ഏര്‍പ്പെടുത്തും ഓണത്തിന്റെ തിരക്ക് ഒഴിവാക്കാന്‍ വേണ്ടി പ്രൈവറ്റ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കും. ടൗണിലെ ഓണത്തിരക്ക് ഒഴിവാക്കാന്‍ വേണ്ടി വലിയ വാഹനങ്ങള്‍ വെള്ളായിപ്പാലം റോഡിനടുത്തുള്ള യു ടേണ്‍ ഉപയോഗപ്പെടുത്തി കോട്ടച്ചേരി സര്‍ക്കിളില്‍ ഉള്ള തിരക്ക് ഒഴിവാക്കും റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ റോഡ് ഡിവൈഡറിന് കുറുകിയുള്ള പാസേജ് താത്കാലികമായി അടച്ചിടും.
അരിമല ഹോസ്പിറ്റല്‍ റോഡ് മുതല്‍ സ്മൃതിമണ്ഡപം വരെ സര്‍വീസ് റോഡ് സൈഡില്‍ പാര്‍ക്കിംഗ് ഒഴിവാക്കാന്‍ തീരുമാനിച്ചു. പ്രസ്തുത സര്‍വീസ് റോഡ് ടുവേ ട്രാഫിക്ക് നിലനിര്‍ത്തും. പുതിയകോട്ട കോഫി ഹൗസിനെ മുമ്പിലുള്ള റോഡിന് പടിഞ്ഞാറ് വശത്തുള്ള പാര്‍ക്കിംഗ് ഒഴിവാക്കാനും തീരുമാനിച്ചു. കാഞ്ഞങ്ങാട് ടൗണിലെ സര്‍വീസ് റോഡുകള്‍ വണ്‍വേ മാത്രമായി പരിമിതപ്പെടുത്തും. ട്രാഫിക് റെഗുലേറ്ററിംഗ് കമ്മറ്റി തിരുമാനങ്ങള്‍ അടിയന്തിരമായി നടപ്പാക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ വി.വി.രമേശന് അറിയിച്ചു.
Kasaragod
കാസര്‍ഗോഡ്: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓണാഘോഷം കാസര്‍ഗോഡ് നഗരത്തില്‍ നടക്കും. 24 മുതല്‍ 30 വരെ വിവിധ കലാപരിപാടികളുടെയും മത്സരങ്ങളുടെയും ആണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പരിപാടിക്ക് സംഘാടകസമിതി അന്തിമരൂപം നല്കി. 24നു വൈകുന്നേരം അഞ്ചിന് കാസര്‍ഗോഡ് ജിഎച്ച്എസ്എസി അങ്കണത്തില്രാജ്മോഹന് ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും.
30നു നടക്കുന്ന സമാപന സമ്മേളനം ജില്ലയുടെ ചുമതലയുള്ള തദ്ദേശസ്വയംഭരണമന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും. 29ന് ഉച്ചകഴിഞ്ഞ് 3.30നു കാസര്‍ഗോഡ് നഗരത്തില്‍ സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ടീമുകള്‍ക്കും പ്രമുഖരായ കലാകാരന്മാര്ക്കും പുറമേ ജില്ലയിലെ പ്രാദേശിക കലാസംഘങ്ങള്‍ക്കും കലാകാരന്മാര്ക്കും അവസരം ലഭിക്കുന്ന വിധമാണ് പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. ശാസ്ത്രീയ നൃത്തവും നാടന്‍ കലാരൂപങ്ങളും ഓണം വാരാഘോഷത്തില്‍ അവതരിപ്പിക്കുന്നുണ്ട്. തിരുവനനപുരം ഭാരത് ഭവന്റെ സാംസ്കാരിക പരിപാടിയുടെ പ്രായോജകര്‍ കാസര്‍ഗോഡ് മുന്‍സിപാലിറ്റിയാണ്. കൊല്ലം ഷാഫിയുടെ ഗാനമേള, പിലാത്തറ ലാസ്യയുടെ നൃത്തശില്പം, അഥീനയുടെ നാടന്‍ കലാസംഗമം തുടങ്ങിയ പരിപാടികളും ചാക്യാര്‍കൂത്ത് യക്ഷഗാനം തുടങ്ങിയവയും അരങ്ങേറും.
ജില്ലാതല പൂക്കള മത്സരം
24നു രാവിലെ 10 മുതല്‍ 12 മണിവരെ കാസര്‍ഗോഡ് ജിഎച്ച്എസ്എസില്‍ സംഘടിപ്പിക്കും. പരമാവധി 12 ടീമുകള്‍ക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 12 ടീമുകള്‍ക്കാണ് അവസരം നല്‍കുക. ഓരോ ടീമിലും നാല് പേര് വീതം ഉണ്ടായിരിക്കണം. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10,000, 7,000, 5,000 എന്നിങ്ങനെ പ്രൈസ് മണി നല്‍കും.
വനിതാ-പുരുഷ വടംവലി മത്സരം
വനിതകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം വടംവലി മത്സരം 27ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ കാസര്‍ഗോഡ് ജിഎച്ച്എസ്എസില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ സംഘടിപ്പിക്കും. മത്സരത്തില്‍ ഒന്നാം സ്ഥാനം മുതല്‍ നാലാം സ്ഥാനം വരെ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 15,000, 12,000, 8,000, 5,000 എന്നിങ്ങനെ ക്യാഷ് പ്രൈസ് നല്‍കും.
കലാമത്സരങ്ങള്‍
26നു വൈകുന്നേരം നാലു മുതല്‍ തിരുവാതിര, ഒപ്പന, ദഫ്മുട്ട്, മാര്‍ഗംകളി തുടങ്ങിയ കലാമത്സരങ്ങള്‍ നടത്തും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മൂന്നു ടീമുകൾക്ക് യഥാക്രമം 10,000, 7,000, 5,000 സമ്മാനത്തുകയായി നല്‍കും.
ദീപാലങ്കാര മത്സരം
കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ കാസര്‍ഗോഡ് നഗരത്തിലെ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ദീപാലങ്കാര മത്സരം സംഘടിപ്പിക്കും. മികച്ച ദീപാലങ്കാരം ഒരുക്കുന്ന സ്ഥാപനങ്ങള്‍, പങ്കാളികള്‍ക്ക് ഒന്നാം സ്ഥാനം മുതല്‍ മൂന്നാം സ്ഥാനം വരെ യഥാക്രമം 15,000, 10,000, 5,000 ക്യാഷ് പ്രൈസ് നല്‍കും.
ജില്ലാതല ഓണാഘോഷ പരിപാടികള്‍ കൂടുതല്‍ ജനകീയവും വൈവിധ്യമാര്ന്നതുമാക്കുന്നതിനായി ജില്ലയിലെ കലാകാരന്മാരുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 22നകം രജിസ്റ്റര്‍ ചെയ്ത് ഓണാഘോഷ പരിപാടികളുടെ ഭാഗമാകണമെന്ന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലുമായി ബന്ധപ്പെടണം. ഫോണ്‍:8943992414, 04994 256450.
ഓണാഘോഷം നടത്തി
കാഞ്ഞങ്ങാട്: ജീവോദയ സ്പെഷ്യല്‍ സ്കൂളില്‍ ഓണാഘോഷവും സംഗീത വിരുന്നും കലാപരിപാടികളും നടത്തി. നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം.പി.ജാഫര്‍ ഉദ്ഘാടനം ചെയ്തു. മോണ്‍. മാത്യു ഇളംതുരുത്തിപടവില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജീവോദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ജോസ് കൊട്ടാരം അധ്യക്ഷതവഹിച്ചു. ജെന്നി മാക്കീല്‍ മുഖ്യാതിഥി ആയിരുന്നു. മുഹമ്മദ് അലി നവാസ്, രാജന് കളത്തില്‍, സുകുമാരന്‍, കെ.ആശ എന്നിവര്‍ സംസാരിച്ചു. മാനേജര്‍ ലിസി ജേക്കബ് സ്വാഗതവും പ്രിന്‍സിപ്പല്‍ വി.ശാലിനി നന്ദിയും പറഞ്ഞു.
Kasaragod
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് നേതൃത്വത്തില്‍ അസോസിയേഷന് അംഗങ്ങളായ ആയിരത്തിലേറെ കുടുംബങ്ങള്‍ക്കും കിടപ്പുരോഗികള്‍ക്കും പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തകര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഓണ സമ്മാനം നല്കി.
ആയിരത്തോളം രൂപയുടെ വിഭവങ്ങളും അഞ്ചു കിലോ അരിയുമടങ്ങിയ കിറ്റുകളാണ് ഓണസമ്മാനം. വ്യാപാരി വ്യവസായി ഏകാപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എ.വി.ഹരിഹരസുതന് മുഖ്യാതിഥിയായി. ഐശ്വര്യ കുമാരന്, ശോഭന ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. പി.മഹേഷ് സ്വാഗതവും ഹാസിഫ് മെട്രോ നന്ദിയും പറഞ്ഞു.
Kasaragod
ഒടയംചാൽ: ടിഎസ്എസ്എസ് പനത്തടി മേഖല വാർഷിക പൊതുയോഗം പടിമരുത് സെന്റ് സെബാസ്റ്റ്യൻ ചർച്ച് പാരിഷ് ഹാളിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.
ആർസിസി പനത്തടി ഡയറക്ടർ ഫാ. ജോൺസൺ പടിഞ്ഞാറയിൽ അധ്യക്ഷതവഹിച്ചു. ആർസിസി കോർഡിനേറ്റർ സിസ്റ്റർ ലില്ലി മരിയ സംഘനിധി ഓഡിറ്റ് റിപ്പോർട്ടും ആർസിസി സെക്രട്ടറി മേരി ലൂയിസ് ആർസിസി റിപ്പോർട്ടും അവതരിപ്പിച്ചു. ടിഎസ്എസ്എസ് തലശേരി ഡയറക്ടർ ഫാ.ബിബിൻ വരമ്പകത്ത് മുഖ്യപ്രഭാഷണം നടത്തി.പനത്തടി ഫൊറോന വികാരി ഫാ. ചാക്കോ കുടിപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. അസി.ഡയറക്ടർ ഫാ.ജെസ്ബിൻ ചെരിയംകുന്നേൽ, പ്രോഗ്രാം മാനേജർ ബീന ബേബി എന്നിവർ പ്രസംഗിച്ചു.
ആർസിസി പ്രസിഡന്റ് അഗസ്റ്റിൻ കാഞ്ഞിരടുക്കം സ്വാഗതവും വൈസ് പ്രസിഡന്റ് വിനോദ് ഫിലിപ്പ് നന്ദിയും പറഞ്ഞു.
Kasaragod
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വൈഎംസിഎ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും കുടുംബസംഗമവും കാഞ്ഞങ്ങാട് വ്യാപാരഭവന് ഹാളില്‍ വികാരി ജനറാള്‍ മോണ്‍. മാത്യു ഇളംതുരുത്തിപടവില്‍ ഉദ്ഘാടനം ചെയ്തു. സാജു തോമസ് അധ്യക്ഷതവഹിച്ചു.
ഡയാലിസിസ് പ്രൊജക്ട് നാഷണല്‍ വൈസ് ചെയര്മാന് മാനുവല്‍ കുറിച്ചിത്താനം മുഖ്യപ്രഭാഷണം നടത്തി. സി.എം.ബൈജു, റോജി മാത്യു, പീറ്റര്‍ ചക്കുങ്കല്‍, കെ.കെ.സേവിച്ചന്, ലില്ലിക്കുട്ടി കൊടിയംകുന്നേല്‍, ജെയ്സണ്‍ തോമസ്, വിക്ടര്‍ കോടിമറ്റം, സോണി കാരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സെബാസ്റ്റ്യന്‍ കൊറ്റത്തില്‍ സ്വാഗതവും രാരിച്ചന്‍ പന്നകത്തില്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: സി.എ.പീറ്റര്‍ (പ്രസിഡന്റ്), സെബാസ്റ്റ്യന്‍ കൊറ്റത്തില്‍ (വൈസ്പ്രസിഡന്റ്), രാരിച്ചന്‍ പന്നകത്തില്‍ (ജനറല്‍ സെക്രട്ടറി), ജോജോ മാത്യു (സെക്രട്ടറി), രാജ് സെബാന് (ട്രഷറര്‍).
Kasaragod
കാസര്‍ഗോഡ്: ഓണക്കാലത്ത് ജില്ലയിലെത്തുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ കാസര്‍ഗോഡ് ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റർ ആരംഭിച്ചു. ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് മില്‍ക്ക് അനലൈസര്‍ മെഷീന് സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഉഷാദേവി അധ്യക്ഷതവഹിച്ചു. \
ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണ നിയന്ത്രണ ഓഫീസര്‍ പി.എച്ച്.സിനാജുദ്ദീന്‍, അസി.ഡയറക്ടര്‍ കല്യാണി നായര്‍, നീലേശ്വരം സീനിയര്‍ ക്ഷീര വികസന ഓഫീസര്‍ സ്മിത മാരാര്‍ എന്നിവര്‍ പ്രസംഗിച്ചു.
24നു വൈകുന്നേരം അഞ്ചു വരെ കാസര്‍ഗോഡ് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പിന്റെ ഗുണനിയന്ത്രണ ലാബിലാണ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. പാല് ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ജില്ലയിലെ പാല് ഉത്പാദകസംഘങ്ങള്‍ക്കും സൗജന്യ പാല് പരിശോധന നടത്താം.
പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതും സുരക്ഷിതവുമല്ലാത്ത പാല് കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കും. താല്പര്യമുള്ളവര് 200 മില്ലി ലിറ്റര്‍ പാലുമായി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ എത്തിച്ചേരണമെന്ന് ജില്ലാ ഗുണനിയന്ത്രണ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 04994 255390.
Kasaragod
ബോവിക്കാനം: ബൈക്കിൽ സ്കൂൾ ബസ് ഇടിച്ച് യുവാവ് മരിച്ചു. ഗാളിമുഖ ഗോളിത്തടി പുതിയവളപ്പിലെ ഷമ്മാസ് അബ്ദുള്ള(25) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെ പൊവ്വൽ മാസ്തിക്കുണ്ടിൽ വച്ചായിരുന്നു അപകടം. ബോവിക്കാനം ഭാഗത്തുനിന്ന് വരികയായിരുന്ന ബസ് പെട്ടെന്ന് വെട്ടിത്തിരിച്ചപ്പോഴാണ് ബൈക്കിലിടിച്ചത്. കോഴിക്കോട്ടെ ജ്യൂസ് കടയിൽ ജോലിചെയ്യുന്ന ഷമ്മാസ് രാവിലെ കാസർഗോട്ട് ട്രെയിനിറങ്ങി ബൈക്കിൽ വീട്ടിലേക്ക് പോകവെയാണ് അപകടമുണ്ടായത്. അടുത്തിടെയാണ് വിവാഹിതനായത്. ഗാളിമുഖയിലെ ഷാഫി- ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ (മൊഗ്രാൽ). സഹോദരങ്ങൾ: സിൻസാദ്, ഷൈമ, ഖദീജ ഷാസ, സമ.
Kasaragod
കാസര്‍ഗോഡ്: ടാങ്കര്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടര്‍ യാത്രികന് മരിച്ചു. തളങ്കര ബാങ്കോട് സ്വദേശി മുഹമ്മദ് ഹനീഫ (57) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ കാസര്‍ഗോഡ് നഗരത്തിലെ എംജി റോഡിലാണ് അപകടമുണ്ടായത്. ലോറി ഇടിച്ച് സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ ഹനീഫയുടെ കാലിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഹനീഫയെ മംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയോടെയാണ് മരണപ്പെട്ടത്. വിദ്യാനഗറില്‍ ഫോര്‍സൈറ്റ് എന്ന ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനം നടത്തുകയായിരുന്നു ഹനീഫ. ഭാര്യ: സഫരിയ. മക്കള്‍: ഹുസ്ന, ഹിഷാം(ദുബായ്), ഹാനിയ, ഹസ്വ. ബാങ്കോട്ടെ പരേതരായ ഖാദറിന്റെയും ആയിഷയുടെയും മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, ആലി, അബൂബക്കര്‍, ഹമീദ്, അയൂബ്.
Kasaragod
കുടുംബശ്രീ ഓണം ജില്ലാ വിപണന മേളയ്ക്ക് തുടക്കമായി
കാസര്‍ഗോഡ്: ഓണവിപണി കീഴടക്കാന്‍ കുടുംബശ്രീയുടെ ഉത്പന്നങ്ങളുമായി ജില്ലാതല ഓണം വിപണന മേളയ്ക്ക് തുടക്കമായി. കാസര്‍ഗോഡ് കളക്ടറേറ്റ് കോമ്പൗണ്ടില്‍ ആരംഭിച്ച മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യന് മുഖ്യാതിഥിയായിരുന്നു. നാടന്‍ രുചിയും ഗുണമേന്മയുള്ള ഉത്പന്നങ്ങളും കുറഞ്ഞ വിലയില്‍ ജനങ്ങളിലെത്തിച്ച് ഓണം കൂടുതല്‍ അര്ത്ഥത്താക്കാനുള്ള ഒരുക്കത്തിലാണ് കാസര്‍ഗോഡ് കുടുംബശ്രീ മിഷന്. കുത്താംപുള്ളി കേരള സാരികള്‍, നാടന്‍ പച്ചക്കറികള്‍, വൈവിധ്യമാര്‍ന്ന അച്ചാറുകള്‍, ശര്‍ക്കര, ചിപ്സ്, ഓണപ്പൂക്കള്‍ തുടങ്ങിയവയും നാവിന് തുമ്പില്‍ കൊതിയൂറുന്ന രുചിയുമായി വിവിധ തരം പായസങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്.
കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പാക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാതല മേളയ്ക്ക് പുറമെ, ജില്ലയിലെ എല്ലാ സിഡിഎസുകളിലും രണ്ട് ഓണം വിപണന മേളകള്‍ വീതം സംഘടിപ്പിക്കും. ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് തൊട്ടടുത്തുള്ള മേളകളില്‍ നിന്ന് ഓണവിപണി പ്രയോജനപ്പെടുത്താം. കുടുംബശ്രീ അസി.ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ കെ.എം.കിഷോര്‍ കുമാര്‍, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ കെ.എസ്.ഷാരോണ്‍ വാസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ടി.ജിതിന്, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട് എന്നിവര്‍ പ്രസംഗിച്ചു. 22 വരെയാണ് മേള പ്രവര്‍ത്തിക്കുക. ഓണത്തിന് ആവശ്യമായ നിത്യേപയോഗ സാധനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക ഓണക്കിറ്റുകളും കുടുംബശ്രീ വിപണിയിലില്‍ എത്തിക്കുന്നുണ്ട്. 11 പ്രധാന ഓണ വിഭവങ്ങള്‍ അടങ്ങിയതാണ് കിറ്റ് 500 രൂപ മുതല്‍ 700 രൂപ വരെയുള്ള കിറ്റുകള്‍ സിഡിഎസുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്.
കുടുംബശ്രീ സദ്യയൊരുക്കും; കറികളും പായസവും തീന്‍മേശയിലെത്തും
കാസര്‍ഗോഡ്: വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി കുടുംബശ്രീ. വീടുകളിലും ഓഫീസുകളിലും സദ്യയൊരുക്കുന്നതിലെ പ്രയാസങ്ങള്‍ ഒഴിവാക്കി തികച്ചും തനതായ നാടന്‍ രുചികളോടെയാണ് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഓണസദ്യ തയ്യാറാക്കുന്നത്. സംസ്ഥാനമെമ്പാടുമുള്ള നാനൂറോളം വനിതാ കാന്റീന് കാറ്ററിംഗ് യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് സംരംഭകരാണ് ഈ പട്ടിണിയില്ലാത്ത ഓണക്കാലത്തിന് പിന്നില്‍ അണിനിരക്കുന്നത്. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങളും പ്രിയപ്പെട്ട പായസവും തെരഞ്ഞെടുത്ത് മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാനുള്ള സൗകര്യവുമുണ്ട്.
നാവിന്തുമ്പില് രുചിയൂറുന്ന 19 ഓളം വിഭവങ്ങളടങ്ങിയ വിഭവസമൃദ്ധമായ സദ്യയാണ് ഇത്തവണ കുടുംബശ്രീ ഒരുക്കുന്നത്. ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, തോരന്‍, ഓലന്‍, കാളന്, പച്ചടി, കിച്ചടി, പുളിയിഞ്ചി, സം, മോര്, അച്ചാര്‍, ശര്‍ക്കരവരട്ടി, കായ ഉപ്പേരി, പപ്പടം, പഴം, പായസം എന്നിവ അടങ്ങിയ പ്രീമിയം സദ്യയ്ക്ക് 170 രൂപ മുതലാണ് നിരക്ക് ഈടാക്കുന്നത്. ഇതിന് പുറമേ മധുര പ്രിയര്‍ക്കായി അടപ്രഥമന്‍, പാലട പ്രഥമന്‍, പരിപ്പ് പായസം തുടങ്ങി വിവിധയിനം പായസങ്ങളും പ്രത്യേകം ലഭ്യമാകും. അര ലിറ്റര്‍ മുതല്‍ പായസം ഓര്‍ഡര്‍ ചെയ്യാം. മിനിമം അഞ്ചുസദ്യയെങ്കിലും ബുക്ക് ചെയ്യണമെന്നാണ് നിബന്ധന.
ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാ സിഡിഎസുകള്‍ വഴിയും പ്രത്യേക കോള്‍ സെന്ററുകള്‍ വഴിയും സദ്യയുടെ മുന്‍കൂട്ടിയുള്ള ബുക്കിംഗ് പുരോഗമിക്കുകയാണ്. ഓണസദ്യ ബുക്ക് ചെയ്യുന്ന വ്യക്തിയുടെ സമീപപ്രദേശത്തുള്ള കുടുംബശ്രീ സംരംഭകര്ക്കാവും ഓര്‍ഡര്‍ കൈമാറുക. സദ്യ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് അതതു പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകരില്‍ നിന്ന് ഓണദിവസം നേരിട്ട് സദ്യ വാങ്ങാവുന്നതാണ്. വനിതാ സംരംഭകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനൊപ്പം മലയാളികള്‍ക്ക് ശുചിത്വവും ഗുണനിലവാരവുമുള്ള ഓണസദ്യ ഏറ്റവും ചുരുങ്ങിയ ചെലവില്‍ എത്തിക്കുകയുമാണ് കാസര്‍ഗോഡ് കുടുംബശ്രീ മിഷന് ലക്ഷ്യമിടുന്നത്.
ചെണ്ടുമല്ലികൃഷി വിളവെടുത്തു
രാവണേശ്വരം: ഓണവപണി ലക്ഷ്യമിട്ട് രാവണേശ്വരം പുരുഷ സ്വയംസഹായസംഘത്തിന്റെ കൂട്ടായ്മ ഒരേക്കര്‍ സ്ഥലത്ത് നടത്തിയ ചെണ്ടുമല്ലികൃഷി വിളവെടുത്തു. രാവണേശ്വരം ഗവ.സ്കൂളിന് പിറകുവശത്തുള്ള കാടുപിടിച്ചു കിടന്നിരുന്ന ഒരേക്കര്‍ സ്ഥലം വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കിയത്. കരിന്തളം ജോസഫില്‍ നിന്നും 1700 ഹൈബ്രിഡ് ചെണ്ടുമല്ലി തൈകള്‍ ശേഖരിച്ചാണ് പൂകൃഷി ക്ക് തുടക്കമിട്ടത്. പൂകൃഷിയില്‍ നിന്ന് ഏഴു ക്വിന്റല്‍ ഓളം വിളവ് ലഭിക്കുമെന്നാണ് സംഘം പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം നിര്‍വഹിച്ചു. രവീന്ദ്രന് കാപ്പില്വളപ്പില് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സോയ, ജില്ലാ പഞ്ചായത്തംഗം കെ.സബീഷ്, പഞ്ചായത്തംഗങ്ങളായ എ.തമ്പാന്, ദീപ പ്രവീണ്‍, കൃഷി ഓഫീസര്‍ സി.പ്രമോദ് കുമാര്‍, അസി.കൃഷി ഓഫീസര്‍ കെ. നാരായണന്, സംഘം സെക്രട്ടറി എം.സുകേഷ് എന്നിവര്‍ സംസാരിച്ചു.
നീലേശ്വരം: ജില്ലാ റിട്ട.ഹെല്‍ത്ത് എംപ്ലോയീസ് അസോസിയേഷന് ഓണാഘോഷം നീലേശ്വരം മഹേശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.പി.മുഹമ്മദ് റാഫി ചെയ്തു. കെ.അമ്പാടി അധ്യക്ഷതവഹിച്ചു. ജോളി ജോസഫ്, രാജന് കാനത്തൂര്‍, പദ്മിനി കളത്തേര, പി.അശോകന്, കെ.രേണുക പി.പി. ജമുന, എം.കുഞ്ഞികൃഷ്ണന്, കുഞ്ഞിക്കണ്ണന്. കേശവന് നമ്പൂതിരി, ടി.വി.പുഷ്പലത, കെ.ടി.ഭാനു എന്നിവര്‍ സംസാരിച്ചു. പി.ഗിരീഷ് കുമാര്‍ സ്വാഗതവും കെ.വി. ഗംഗാധരന് നന്ദിയും പറഞ്ഞു. സംഘടനയുടെ വകയായി പാലിയേറ്റീവ് രോഗികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.
Kasaragod
കാഞ്ഞങ്ങാട്: ദേശീയപാതയിൽ കുഴികൾ നിറഞ്ഞു കിടന്നിരുന്ന പടന്നക്കാട് മേൽപാലം കഴിഞ്ഞവർഷം പൊലിസ് ഉദ്യോഗസ്ഥനടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയ അപകടങ്ങൾക്ക് വഴിയൊരുക്കിയതാണ്. മഴ മാറിയപ്പോഴാണ് ദേശീയപാത അധികൃതരുടെ നിർദേശപ്രകാരം നിർമാണ കരാറുകാർ മെറ്റലും ടാറുമിട്ട് കുഴികളടച്ചത്. പിന്നെ ഏതാനും മാസങ്ങൾ കാര്യമായ പ്രശ്നങ്ങളില്ലാതെ കടന്നുപോയി. പക്ഷേ വീണ്ടും മഴ വന്നുപോയപ്പോഴേക്കും മേൽപാലത്തിനു മുകളിൽ പിന്നെയും കുഴികൾ നിറഞ്ഞിരിക്കുകയാണ്.
മഴ വന്നതോടെ വീണ്ടും അവിടവിടെ ടാറിംഗ് അടർന്ന് രൂപംകൊണ്ട കുഴികൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആഴമേറിയ വെള്ളക്കെട്ടുകളായി മാറുകയായിരുന്നു. മഴ മാറിയപ്പോഴേക്കും ഈ കുഴികളിൽ ചാടാതെ എട്ടും എച്ചും വരച്ച് പോകേണ്ട അവസ്ഥയിലാണ് വാഹനങ്ങൾ. ഇതോടെ മേൽപാലത്തിനു മുകളിൽ ഗതാഗതക്കുരുക്കും ഒഴിയാതായി.
ഇന്നലെ നിർമാണ കരാറുകാരായ മേഘ ഇൻഫ്രാസ്ട്രക്ചറിന്റെ തൊഴിലാളികളെത്തി ആഴമേറിയ ഏതാനും കുഴികളിൽ മെറ്റലും സിമന്റ് മിശ്രിതവും നിറച്ച് നികത്തിയിരുന്നു. എന്നാൽ ഇതിന്റെ ആയുസ് അടുത്ത മഴ വരുന്നതുവരെ മാത്രമായിരിക്കുമെന്ന് വാഹനയാത്രക്കാർ പറയുന്നു. മേൽപാലത്തിലെ എക്സ്പാൻഷൻ ജോയിന്റുകളിലെ ലോഹപാളികളും അങ്ങിങ്ങ് ഇളകിക്കിടക്കുന്നുണ്ട്. ഇതുമൂലം പാലത്തിന്റെ ഉറപ്പിന് ഭീഷണിയൊന്നുമില്ലെങ്കിലും ചെറുവാഹനങ്ങൾക്ക് കുലുക്കം തട്ടാനിടയാക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങൾക്കാണ് ഇത് അപകടഭീഷണിയാകുന്നത്.
എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കാനും പഴയ ടാറിംഗ് മാറ്റി പൂർണമായി മെക്കാഡം ടാറിംഗ് നടത്താനും കുറച്ചുദിവസം മേൽപാലം അടച്ചിടേണ്ടിവരുമെന്നാണ് നിർമാണ കരാറുകാരുടെ നിലപാട്. തൊട്ടടുത്തു നിർമിക്കുന്ന രണ്ടാമത്തെ മേൽപാലത്തിന്റെ പണി പൂർത്തിയാകാതെ ഇതു ചെയ്യാൻ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അതുവരെ ഈ കുഴിയടക്കലും വീണ്ടും കുഴിയുണ്ടാവുന്നതും തുടർന്നുപോകുമെന്നാണ് ഇപ്പോഴത്തെ അവസ്ഥ.
Kasaragod
കാസര്‍ഗോഡ്: ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന എന്നിവ തടയുന്നതിനായി ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 31 വരെ കനത്ത സുരക്ഷയും സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവും നടപ്പിലാക്കുന്നു. ആഘോഷവേളകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വ്യാജവാറ്റ്, ചാരായ കച്ചവടം, വ്യാജമദ്യ നിര്‍മാണം, മയക്കുമരുന്ന് കടത്ത്, സ്പിരിറ്റ് കടത്തി കള്ളില്‍ മായം ചേര്‍ക്കല്‍ എന്നിവ തടയുകയാണ് ഈ ഡ്രൈവിന്റെ പ്രധാന ലക്ഷ്യം.
ഇതിനായി കാസര്‍ഗോഡ്, ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് താലൂക്ക് തല സ്ട്രൈക്കിംഗ് ഫോഴ്സുകളും, ഹൈവേ പെട്രോളിംഗ് യൂണിറ്റും അതിര്‍ത്തി മേഖലകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെമു പെട്രോളിംഗ് ടീമും സജ്ജമാക്കിയിട്ടുണ്ട്. മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാസര്‍ഗോഡ് എക്സൈസ് ഡിവിഷന് ഓഫീസില്‍ ആരംഭിച്ചിട്ടുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമില്‍ അറിയിക്കാവുന്നതാണ്.
വിവരങ്ങള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്ന് കാസര്‍ഗോഡ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
പരാതികളും വിവരങ്ങളും അറിയിക്കേണ്ട നമ്പറുകള്‍ - ടോള്‍ ഫ്രീ നമ്പര്‍- 155358 എക്സൈസ് ഡിവിഷന ഫീസ് കാസര്‍ഗോഡ്, 04994 256728, കാസര്‍ഗോഡ് എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, 04994 255332, കാസര്‍ഗോഡ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ്, 04994 257060, ഹൊസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസ്- 04672 204125, വെള്ളരിക്കുണ്ട് എക്സൈസ് സര്‍ക്കിള്‍ ഓഫീസ് 04672 245100, നീലേശ്വരം എക്സൈസ് റെയ്ഞ്ച് ഓഫീസ് 04672 283174, ഹൊസ്ദുര്‍ഗ് എക്സൈസ് റെയ്ഞ്ച് ഓഫീസ്- 04672 204533, കാസര്‍ഗോഡ് എക്സൈസ് റെയ്ഞ്ച് ഓഫീസ്- 04994 257541, കുമ്പള എക്സൈസ് റെയ്ഞ്ച് ഓഫീസ്- 04998 213837, ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഓഫീസ് - 04998 293500.
Kasaragod
കുമ്പള: കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍. മംഗല്‍പാടിയിലെ അബ്ദുള്‍ അസീസ് (43), നെക്രാജെയിലെ കെ.വി.അബൂബക്കര്‍ (32), മൊഗ്രാലിലെ മുസ്തഫ (44) എന്നിവരെയാണ് കുമ്പള പൊലിസ് അറസ്റ്റ് ചെയ്തത്. മംഗല്പാടി അടുക്ക റോയല്‍ സ്ട്രീറ്റില്‍ കുമ്പള എസ്ഐ എസ്.അനൂപും സംഘവും രാത്രികാല പട്രോളിംഗും വാഹന പരിശോധന നടത്തുകയിരുന്നു.
അമിതവേഗതയില്‍ വന്ന കാറിന് പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലിസ് ഉദ്യോഗസ്ഥര്‍ ഇവരെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. വാഹന പരിശോധനയില്‍ ഡാഷ്ബോര്‍ഡിനുള്ളില്‍ സിപ്പ് ലോക്ക് കവറിലായി സൂക്ഷിച്ച നിലയില്‍ 3.355 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
Kasaragod
കാസര്‍ഗോഡ്: ടാങ്കര്‍ ലോറിയിടിച്ചു തെറിച്ചുവീണ സ്കൂട്ടര്‍ യാത്രികന്റെ കാലില്‍ അതേ ലോറി കയറി ഗുരുതര പരിക്ക്. തളങ്കര പള്ളിക്കുന്ന് സ്വദേശി ഹനീഫിനാണ് (56) പരുക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെ കാസര്‍ഗോഡ് എംജി റോഡിലെ ആനബാഗിലു ജംഗ്ഷനു സമീപമാണ് അപകടം നടന്നത്.
വിദ്യാനഗറില്‍ ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനം നടത്തുന്ന ഫനീഫ് പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് സ്കൂട്ടറില്‍ വരികയായിരുന്നു. പിന്നിലെത്തിയ ലോറിയും ഇടതു വശംതട്ടി സ്കൂട്ടര്‍ മറിയുകയായിരുന്നു. തെറിച്ചുവീണ ഫനീഫിന്റെ കാലിലൂടെ ലോറിയുടെ ഇടതുവശത്തു മുന്നിലെ രണ്ടാംനിര ചക്രം കയറിയിറങ്ങി. ഉടന്‍ ലോറി നിര്‍ത്തിയതിനാല്‍ പിന്‍ചക്രം കയറിയില്ല. പരുക്കേറ്റ ഇയാളെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷ നല്കിയ ശേഷം പിന്നീട് മംഗളുരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
Kasaragod
കാഞ്ഞങ്ങാട്: ലയൺസ് ക്ലബ് ഓഫ് കാഞ്ഞങ്ങാട് ഡയമണ്ട് രൂപീകരണ യോഗം മേലാങ്കോട്ട് ലയൺസ് ഹാളിൽ ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ലയൺസ് ക്ലബ് പ്രസിഡന്റ് ജോയി ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവർണർ പി.എസ്. സൂരജ്, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വത്സല ഗോപിനാഥ് എന്നിവർ മുഖ്യാതിഥികളായി.
മുൻ ഡിസ്ട്രിക്ട് ഗവർണർ ശ്രീനിവാസ ഷേണായി, ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി കെ. ഗോപി, ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറർ എച്ച്.വി. നവീൻ കുമാർ, ഡിസ്ട്രിക്ട് സെക്രട്ടറി വി. വേണുഗോപാൽ, ഉപസമിതി ഭാരവാഹികളായ കെ. ബിജോയ്, സി.കെ. പ്രദീപ്, കെ. ശ്രീനിവാസ പൈ, എൻ. അനിൽകുമാർ, സി. വിജയൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി.എൽ. ആന്റോ - പ്രസിഡന്റ്,
സി. പ്രദീപ് കുമാർ, എം. കൃഷ്ണകുമാർ - വൈസ് പ്രസിഡന്റുമാർ, കെ.കെ. അബ്ദുൽ മുനീർ - സെക്രട്ടറി, രോഹിത് - ജോയിന്റ് സെക്രട്ടറി, ജോൺ - ട്രഷറർ.
Kasaragod
ബേഡകം: യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മരണാര്‍ത്ഥം സുകൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ഓണക്കോടി വിതരണ പരിപാടിയുടെ നിയോജക മണ്ഡലംതല ഉദ്ഘാടനം ബേഡഡുക്ക മദര്‍ ബഡ്സ് സ്കൂളില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി നിര്‍വഹിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍ മുഖ്യാതിഥിയായി.സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള ഓണക്കോടി കൂപ്പണുകള്‍ കൈമാറി. ഗിരികൃഷ്ണന്‍ കൂടാല അധ്യക്ഷതവഹിച്ചു. സാജിദ് മവ്വല്‍, അന്‍വര്‍ മാങ്ങാട്, കുഞ്ഞികൃഷ്ണന് മാടക്കല്ല്, പി.എസ്.സുരന്യ, രതീഷ് കാട്ടുമാടം, ഹനീഫ കരിയത്ത്, കെ.ഉമാവതി, എ.ദാമോദരന്‍, അഖിലേഷ് തച്ചങ്ങാട്, ധനേഷ് കരിച്ചേരി, ശ്രീജിത്ത് പെരിയ, അഖിലേഷ് കരിച്ചേരി, ജിതിന് പാണൂര്‍ എന്നിവര്‍ സംസാരിച്ചു.
Kasaragod
കാസർഗോഡ്: ചുറ്റുപാടും പടർന്നുകയറിയ കാടിനും പടർപ്പുകൾക്കും ഇടയിൽ ഓടുമേഞ്ഞ ഏതാനും കെട്ടിടങ്ങൾ. അവിടെയെത്താനുള്ള റോഡും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. കാലപ്പഴക്കം മൂലം ദ്രവിച്ചുതുടങ്ങിയ മേൽക്കൂരയ്ക്കു മുകളിൽ ചോർച്ച തടയാൻ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റുകൾ. കാടുമൂടിയ പരിസരങ്ങളിൽ കാട്ടുപന്നികളും പാമ്പുകളും പതിവുസാന്നിധ്യം. പറഞ്ഞുവരുന്നത് ഏതെങ്കിലും ഉപേക്ഷിക്കപ്പെട്ട എസ്റ്റേറ്റിനു നടുവിലുള്ള കെട്ടിടങ്ങളുടെ കാര്യമല്ല. ഇത് ജില്ലാ ആസ്ഥാനത്തെ ഗവ. കോളജിനോടു ചേർന്നുള്ള സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ അവസ്ഥയാണ്.
ഈ കെട്ടിടങ്ങൾ ഇപ്പോഴും പൂർണമായി ഉപേക്ഷിക്കപ്പെട്ട നിലയിലല്ല. ആകെയുള്ള 22 ക്വാർട്ടേഴ്സുകളിൽ 12 എണ്ണത്തിൽ ഇപ്പോൾ താമസക്കാരുണ്ട്. കോളജിലെ അധ്യാപകരും അനധ്യാപകരും കുട്ടികളടങ്ങുന്ന കുടുംബത്തോടൊപ്പം ഇതിനകത്തു കഴിയുന്നുണ്ട്. പക്ഷേ മിക്കവരും അടിയന്തര സാഹചര്യങ്ങളിൽ ഇവിടെ താമസിക്കേണ്ടിവന്നാലും കഴിവതുംവേഗത്തിൽ പുറത്തുള്ള ഏതെങ്കിലും സ്വകാര്യ ക്വാർട്ടേഴ്സോ വീടോ വാടകയ്ക്കെടുത്ത് മാറുകയാണ് ചെയ്യുന്നത്.
കോളജിന്റെ തുടക്കകാലത്ത് നിർമിക്കപ്പെട്ടതാണ് ഈ സ്റ്റാഫ് ക്വാർട്ടേഴ്സുകൾ. അര നൂറ്റാണ്ടിലധികമുള്ള കാലപ്പഴക്കവും കൃത്യമായ സംരക്ഷണത്തിന്റെയും അറ്റകുറ്റപണികളുടെയും അഭാവവുമാണ് ഇവയെ ഈ സ്ഥിതിയിലാക്കിയത്. വിദ്യാനഗർ-സീതാംഗോളി റോഡിൽനിന്ന് ഈ ക്വാർട്ടേഴ്സുകളിലേക്ക് കയറുന്ന റോഡിന്റെ ഓരത്ത് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനുമായി നിർമിച്ച കോൺക്രീറ്റ് ക്വാർട്ടേഴ്സുകളുമുണ്ട്. രണ്ടും വർഷങ്ങളായി ആൾതാമസമില്ലാതെ ഉപയോഗശൂന്യമാണ്. ഇതിനേക്കാൾ കാടുമൂടിയ അവസ്ഥയിലുമാണ്. കാട്ടുപന്നികളും തെരുവുനായ്ക്കളും പാമ്പുകളുമെല്ലാം ഇവിടെ താവളമടിക്കുന്നു.
ഈ ക്വാർട്ടേഴ്സുകൾ പൊളിച്ചുമാറ്റി പകരം പുതിയ ഫ്ളാറ്റ് സമുച്ചയം നിർമിക്കാൻ 13 വർഷം മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പദ്ധതി തയ്യാറാക്കി മൂന്നരക്കോടി രൂപ അനുവദിച്ചിരുന്നു. പക്ഷേ തുടർനടപടികളില്ലാതെ ആ പദ്ധതി മരവിച്ചുപോയി. രണ്ടേക്കറിലധികം സ്ഥലമാണ് ഈ ക്വാർട്ടേഴ്സുകൾക്കു ചുറ്റുമായി കാടുപിടിച്ചു കിടക്കുന്നത്. ഫ്ളാറ്റ് നിർമിക്കുന്നതിനൊപ്പം അവശേഷിക്കുന്ന സ്ഥലം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മറ്റു വികസന ആവശ്യങ്ങൾക്കു പ്രയോജനപ്പെടുത്തുകയോ സൗന്ദര്യവത്കരണത്തിലൂടെ കോളജിനും നാടിനുംമുതൽക്കൂട്ടാക്കി മാറ്റുകയോ ചെയ്യാവുന്നതാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
Kasaragod
ചീമേനി: ചീമനി-കുന്നുംകൈ റോഡിലെ കാനോത്തുംപൊയില് പാലത്തിന്റെ നിര്‍മ്മാണത്തിനായി അഞ്ചു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. നാട്ടുകാരുടെയും യാത്രക്കാരുടെയും നീണ്ടകാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
മേഖലയിലെ ഗതാഗതതടസങ്ങള്‍ പരിഹരിക്കുന്നതിനും സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും പുതിയ പാലം യാഥാര്‍ഥ്യമാകുന്നതോടെ സാധിക്കും. പദ്ധതിക്ക് തുക അനുവദിച്ച് ഉത്തരവിറങ്ങിയ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നതായി സന്ദീപ് വാര്യര്‍ എംഎല്‍എ പറഞ്ഞു.
പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ തന്നെ ആരംഭിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
Kasaragod
കാസര്‍ഗോഡ്: ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ ജില്ലാതല അവലോകനയോഗം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി തൊഴിലുറപ്പ് തൊഴിലാളികള്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി വിലയിരുത്തി. നൂറു തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്താന്‍ സാധിച്ചതില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരെ യോഗത്തില്‍ അഭിനന്ദിച്ചു. കേന്ദ്ര പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന ധനസഹായത്തോടെ ഫലപ്രദമായി ഉപയോഗിക്കാനും വിവിധ തലങ്ങളില്‍ നിന്ന് ഏകോപനം ചെയ്യുന്നതിനുമായാണ് യോഗം ചേര്‍ന്നത്.
പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജനയില്‍ പെടുത്തിയുള്ള റോഡ് നിര്‍മാണം കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദം ഉള്ളതാക്കും. പ്രധാനമന്ത്രി ഗ്രാം സഡക്ക് യോജനയില്‍ പെടുത്തി കഴിഞ്ഞവര്‍ഷം വരെയുള്ള എല്ലാ റോഡുകളും പൂര്‍ത്തിയായി. ഒരു റോഡില്‍ മാത്രം നെയിം ബോര്‍ഡുകള്‍ വെക്കാനുണ്ട്. ജലജീവന്‍ മിഷന് പദ്ധതിയില്‍ 36 കേന്ദ്രവിഷ്കൃത പദ്ധതികള്‍ക്ക് പണം അനുവദിക്കും.
നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്റ് സ്കീമില്‍ ജില്ലയിലെ ഭിന്നശേഷി, വയോജന പെന്ഷന് ഉള്‍പ്പെടെ 1,94,288 പേര് പെന്ഷന് ഗുണഭോക്താക്കളാണ്. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പ്രകാരം അടിസ്ഥാനസൗകര്യ വികസനം ആവശ്യമുള്ള ഗ്രാമം ദത്തെടുക്കേണ്ടതുള്ളതിനാല് അത്തരം ഗ്രാമങ്ങള്‍ മാനദണ്ഡങ്ങള്‍ പ്രകാരം ചൂണ്ടിക്കാണിക്കാന്‍ എംപി നിര്‍ദേശം നല്കി. അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ പുരോഗമിക്കുന്നു. ഉച്ചഭക്ഷണ പദ്ധതിയില്‍പ്പെടുത്തി ഈ അധ്യയന വര്‍ഷം മുതല്‍ എല്ലാ സ്കൂളുകളിലും ഉച്ചഭക്ഷണം നല്കാന് സാധിച്ചിട്ടുണ്ട്. 38 സ്കൂളുകള്‍ക്ക് പ്രഭാത ഭക്ഷണവും നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 62 പൊതു ശൗചാലയങ്ങളും ശുചിമുറികളും നിര്‍മ്മിക്കുന്നതിനുള്ള ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ 51 എണ്ണം പ്രവൃത്തി പൂര്‍ത്തീകരിച്ചു.
കല്ലട്ര മാഹിന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ബി.എം. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. എല്‍എസ്ജിഡി പ്രൊജക്റ്റ് ഡയറക്ടര്‍ ടി.ടി.സുരേന്ദ്രന് സ്വാഗതവും അസി.സെറികള്‍ച്ചര്‍ ഓഫീസര്‍ മുഹമ്മദ് മദനി നന്ദിയും പറഞ്ഞു.
Kasaragod
പെരിയ: നമ്മുടെ കുറവുകളിലേക്കും പരിമിതികളിലേക്കും മാത്രം ശ്രദ്ധിക്കാതെ കഴിവുകള്‍ കണ്ടെത്തിയും പരിപോഷിപ്പിച്ചും മുന്നേറണമെന്ന് കായികതാരവും ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് സീനിയര്‍ മാനേജറുമായ ജോബി മാത്യു.
കേന്ദ്രസര്‍വകലാശാലയില്‍ പുതിയ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായുള്ള പഠന സമാരംഭ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം 60 ശതമാനം ശാരീരിക പരിമിതിയുള്ള ആളാണ് ഞാന്‍. എന്നിട്ടും കഴിഞ്ഞ 33 വര്‍ഷത്തെ പ്രയത്നത്തില്‍ 32 ലോക മെഡലുകള്‍ രാജ്യത്തിനായി നേടാന്‍ സാധിച്ചു. ശാരീരികമായി നൂറു ശതമാനവും ഭാഗ്യവാന്മാരായ നിങ്ങള്‍ക്ക് എത്രയോ ഉയരത്തിലേക്ക് എത്താന്‍ സാധിക്കും. അധ്യാപകര്‍ പകര്‍ന്നുതന്ന അറിവിന്റെ വെളിച്ചമാണ് എന്റെ വിജയത്തിന്റെ അടിസ്ഥാനം. അറിവ് ഒരിക്കലും നശിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ പ്രഫ.സിദ്ദു പി.അല്‍ഗുര്‍ അധ്യക്ഷതവഹിച്ചു.
ഡോ. പി.സി. ദേശ്മുഖ് വിദ്യാര്‍ത്ഥികളോട് സംവദിച്ചു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് പ്രഫ. വി.ബി.സമീര്‍കുമാര്‍, പരീക്ഷാ കണ്ട്രോളര് ഡോ. ആര്. ജയപ്രകാശ്, ഡീന്‍ അക്കാദമിക് പ്രഫ. ജോസഫ് കോയിപ്പള്ളി, ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രഫ. രാജേന്ദ്ര പിലാങ്കട്ട, പ്രോക്ടര്‍ പ്രഫ. പി.ശ്രീകുമാര്‍, അസോസിയേറ്റ് പ്രോക്ടര്‍ ഡോ.എസ്.എല്‍.ബാലകൃഷ്ണ എന്നിവര്‍ സംസാരിച്ചു. പരിപാടി ഇന്നു സമാപിക്കും.
Kasaragod
നർക്കിലക്കാട്: കേരള ഗ്രാമീണ ബാങ്ക് നർക്കിലക്കാട് ബ്രാഞ്ചിന്റേയും ഫാർമേഴ്സ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ കർഷകദിനാചരണം പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.ജനാർദനൻ ഉദ്ഘാടനം ചെയ്തു. മനേജർ വി.വി.ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. ടി.സി.രാമചന്ദ്രൻ, കെ.ജെ.ജോസഫ്, എം.കൃഷ്ണൻ, ബർക്ക്മാൻസ് ജോർജ്, കെ.പി.സഹദേവൻ എന്നിവർ പ്രസംഗിച്ചു.
ചിറ്റാരിക്കാൽ: കെഎസ്എസ് ചിറ്റാരിക്കാൽ യൂണിറ്റ് കർഷക ദിനാചരണം ദേശീയ ചെയർമാൻ ഡോ. റ്റി.എം.ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.സി.സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ മികച്ച വനിതാ ക്ഷീരകർഷകയായ ബീന ജോൺ പറയരുതോട്ടത്തിലിനെയും സമ്മിശ്ര കൃഷിയിൽ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ വിജയം നേടിയ അത്തിയടുക്കത്തെ തോമസ് തേരേഴത്തിനെയും ആദരിച്ചു.
Kasaragod
അമ്പലത്തറ: ഒക്ടോബര്‍ 27 മുതല്‍ 31 വരെ അമ്പലത്തറ ജിവിഎച്ച്എസ്എസില്‍ നടക്കുന്ന ഹൊസ്ദുര്‍ഗ് ഉപജില്ല സ്കൂള്‍ കലോത്സവത്തിന്റെ സാമ്പത്തിക സമാഹരണത്തിന്റെ ഉദ്ഘാടനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണറും പൂര്‍വ വിദ്യാര്‍ഥിയുമായ ടൈറ്റസ് തോമസ് നിര്‍വഹിച്ചു. 1974 പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയില്‍ നിന്നും ആദ്യ തുക സ്വീകരിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം മാടിക്കാല്‍ നാരായണന് അധ്യക്ഷതവഹിച്ചു. കോടോം-ബേളൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.പി. വന്ദന, പുല്ലൂര്‍-പെരിയ പഞ്ചായത്തംഗങ്ങളായ സി. കൃഷ്ണകുമാര്‍, കെ.സുനിത, പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ പ്രസിഡന്റ് രാജന് മീങ്ങോത്ത്, ഹാരിസ് സൈനുദ്ദീന്‍, മുഖ്യാധ്യാപകന്‍ പി.വി.രാജേഷ്, പിടിഎ പ്രസിഡന്റ് ജയകുമാര്‍, എന്‍.മനോജ്കുമാര്‍, ടി.കെ.പത്മജ, കെ.വി.പ്രശാന്ത്, കെ.നിഷ എന്നിവര്‍ സംസാരിച്ചു.
Kasaragod
കാഞ്ഞങ്ങാട്:റവന്യു ജില്ലാ ടിടിഐ കലോത്സവത്തില്‍ 106 പോയന്റുകള്‍ വീതം നേടി ആതിഥേയരായ നീലേശ്വരം എസ്എന്‍ ടിടിസിയും നായന്മാര്മൂല ടിഐടിടിസിയും ജേതാക്കളായി. 104 പോയിന്റുമായി കാസര്‍ഗോഡ് ഡയറ്റ് രണ്ടാംസ്ഥാനം നേടി. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി.രമേശന് സമ്മാനദാനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് വി.പി.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് കാസര് ഗോഡ് പ്രിന്‍സിപ്പല്‍ ഡോ.രഘുരാമഭട്ട് മുഖ്യാതിഥി ആയിരുന്നു. സി.എം.സുരേഷ് കുമാര്‍ സ്വാഗതവും യു. പ്രീതി നന്ദിയും പറഞ്ഞു.
Kasaragod
വലിയപറമ്പ്: സുനാമി ദുരന്തസാധ്യതയെ നേരിടാനുള്ള യുനെസ്കോയുടെ സുനാമി റെഡി പദ്ധതിയുടെ ഭാഗമായി മാവിലാകടപ്പുറത്ത് മോക് ഡ്രിൽ സംഘടിപ്പിച്ചു.
കള്ളക്കടൽ പ്രതിഭാസം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കടലിൽ നിന്നുള്ള രക്ഷാപ്രവർത്തനം ഒഴിവാക്കിയാണ് മോക് ഡ്രിൽ നടത്തിയത്. എഡിഎം പി. ഉദയകുമാർ, കാഞ്ഞങ്ങാട് ആർഡിഒ പി. സുധീപ്, തഹസിൽദാർ കെ. രമേശൻ, ഡെപ്യൂട്ടി തഹസിൽദാർ പി.വി. തുളസീരാജ്, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി. ബുഷറ, വൈസ് പ്രസിഡന്റ് പി.പി. മനോജ്, അഗ്നിരക്ഷാ സേന തൃക്കരിപ്പൂർ സ്റ്റേഷൻ ഓഫീസർ കെ.വി. പ്രഭാകരൻ, ചന്തേര എസ്ഐ കെ.പി. സതീഷ് കുമാർ, തീരദേശ പൊലീസ് എസ്ഐ എം. രാജ്മോഹൻ, മെഡിക്കൽ ഓഫീസർ ഡോ. ശ്രീകുമാർ മോഹൻ, ഡോ. പി.എച്ച്. മുബാറക്, ദുരന്ത നിവാരണ അതോറിറ്റി കോ-ഓർഡിനേറ്റർ അഹമ്മദ് ഷെഫീഖ്, ഫിഷറീസ് അസി. ഡയറക്ടർ കെ. ശ്രീജേഷ്, ഹസാർഡ് അനലിസ്റ്റ് പി.വി. ശിൽപ, പഞ്ചായത്ത് സെക്രട്ടറി ജിമ്മി ജോൺ, സ്പെഷ്യൽ വില്ലേജ് ഓഫീസർ എൻ. മോഹനൻ എന്നിവർ മോക് ഡ്രില്ലിൽ പങ്കെടുത്തു.
Kasaragod
വെള്ളരിക്കുണ്ട്: മൂന്നര ഏക്കർ കുരുമുളക് തോട്ടത്തിൽ പൊന്നുവിളയിച്ച് വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ വട്ടപ്പാറ സജി. 40 വർഷമായി കുരുമുളക് കൃഷി നടത്തുന്ന സജി പ്രതിവർഷം 10 ക്വിന്റൽ ഉണങ്ങിയ കുരുമുളകാണ് വിൽക്കുന്നത്.
സജിയുടെ കൃഷിയിടത്തിൽ കുരുമുളക് വള്ളിയില്ലാത്ത ഒറ്റ മരം പോലുമില്ല. എല്ലാ കാലാവസ്ഥകളോടും ഇണങ്ങുന്ന പന്നിയൂർ 5, ചീരാൻകുഴി, കുമ്പുകൽ, അറക്കളം മുണ്ടി, കരിമുണ്ട തുടങ്ങി വിവിധ ഇനങ്ങളാണ് സജിയുടെ പറമ്പിലെ മരങ്ങളിൽ തഴച്ചു വളരുകയാണ്. തെങ്ങിലും കവുങ്ങിലും മാവിലും പ്ലാവിലും എന്നു വേണ്ട സകല മരങ്ങളിലും തഴച്ചു വളർന്നു നിൽക്കുന്ന കുരുമുളക് തോട്ടം കൃഷിയോട് താല്പര്യമുള്ള ഏതൊരാൾക്കും അസൂയ ഉളവാക്കും. ആകെ അഞ്ചേക്കർ സ്ഥലമാണുള്ളത്. കുത്തനെയുള്ള കൃഷി ഭൂമിക്ക് ചാരുത പകർന്ന് വെള്ളത്തിന്റെ ഒഴുക്കുമുണ്ട്. സജിയുടെ കൃഷിതോട്ടത്തിന്റെ നടുവിലും അതിരുകളിലും പ്രകൃതി ഒരുക്കിയ വെള്ളത്തിന്റെ ഉറവിടങ്ങളും ഉണ്ട്. അതിനാൽ വേനലിൽ കുരുമുളകിന് നനയ്ക്കാനും സാധിക്കുന്നു.മാത്രവുമല്ല കൃഷിക്കും വീട്ടാവശ്യങ്ങൾക്കും ശേഷം വേനലിൽ സമീപത്തെ ആളുകൾക്കും സജി വെള്ളം നൽകി മാതൃകകാട്ടുന്നു. നിരവധി കുടുംബങ്ങളാണ് വേനലിൽ സജിയുടെ നല്ലമനസിൽ കുടിവെള്ളത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കുന്നത്.
ബളാൽ കൃഷി ഭവൻ പരിധിയിലെ ഈ വർഷത്തെ ഏറ്റവും മികച്ച കുരുമുളക് കർഷകനായി 54കാരനായ സജിയെ തെരഞ്ഞെടുത്തു. ഭാര്യ രമയുടെ പൂർണ പിന്തുണയും ഈ മാതൃകാകർഷകനുണ്ട്. മൂന്നു പെൺമക്കളാണ് ഈ ദന്പതികൾക്കുള്ളത്. മൂത്തമകൾ സജിന ഇലക്ട്രോണിക് എൻജിനിയറും രണ്ടാമത്തെ മകൾ രജിന ഫിസിയോ തെറാപ്പിസ്റ്റുമാണ്. ഇളയ മകൾ അഭിനന്ദന വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനിയാണ്.
Kasaragod
ചോയ്യംകോട്: കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ചോയ്യംകോട് സെക്ഷന്റെ നേതൃത്വത്തിൽ തായന്നൂർ മൊയാളത്തെ ദിവ്യ രതീഷിന്റെ വീടിന്റെ മേൽക്കൂര നിർമാണവും സൗജന്യ വൈദ്യുതീകരണവും നടത്തി.
അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി. ജനാർദ്ദനൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. അസി. എൻജിനിയർ യു. സന്ധ്യ, എ. ഗിരീഷ്, പി.വി. ജയരാജൻ, ലിജി ജോർജ്, ഇ. ബാലകൃഷ്ണൻ, സുകുമാരൻ, മുഹമ്മദ് കുഞ്ഞി, രത്നേശൻ, ജയൻ എന്നിവർ സംബന്ധിച്ചു.
Kasaragod
കാഞ്ഞങ്ങാട്: കാണാതായ വാഹനബ്രോക്കറെ മൃതദേഹം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊവ്വല്‍പള്ളിയിലെ സലിംഖാന് (59) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30 ഓടെ പടന്നക്കാട് ഡാമിന് സമീപം പുഴയില്‍നിന്നു കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സലിമിനെ കാണാതായത്. മകന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തിരുന്നു. ഭാര്യ: ഷംഷാദ്. മക്കള്‍: സാജിദ്, സാഹില്‍, സല്മാന്, അഫ്സല്.
Kasaragod
കാസര്‍ഗോഡ്: ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കാസര്‍ഗോഡ് ജിഎച്ച്എസ്എസില്‍ നടക്കും. കാസര്‍ഗോഡ് മര്‍ച്ചന്റ്സ് അസോസിയേഷനുമായി സഹകരിച്ച് മെഗാ പൂക്കള മത്സരം സംഘടിപ്പിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വേണ്ടി വടംവലി മത്സരം, പുലിക്കളി, തിരുവാതിരകളി എന്നിവയും സംഘടിപ്പിക്കും. കാസര്‍ഗോഡ് നഗരം ദീപാലങ്കാരമായി മികച്ച രീതിയില്‍ അലങ്കരിക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. 30നു സാംസ്കാരിക ഘോഷയാത്രയോടെ സമാപിക്കും.
കാസര്‍ഗോഡ് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, പഞ്ചായത്ത് പ്രസിഡന്റുമാരായ വസന്തന് അജക്കോട്, എം. ജനനി, നഗരസഭ വൈസ് ചെയര്മാന് കെ.എം. ഹനീഫ, മാഹിന്‍ കേളോട്ട്, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ എ. നസീബ്, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി ജി.കെ. ജിജേഷ് കുമാര്‍ എന്നിവർ പ്രസംഗിച്ചു.
Kasaragod
ഭീമനടി: ഭീമനടി- മുക്കട പൊതുമരാമത്ത് റോഡിന്റെ വശങ്ങളിൽ താമസിക്കുന്ന സ്വകാര്യവ്യക്തികളുടെ വീടുകളും കൃഷിസ്ഥലങ്ങളും പൊതുമരാമത്ത് വകുപ്പിന്റേതാക്കാൻ നീക്കം. 1956ലാണ് റോഡ് നിലവിൽ വന്നത്. പ്രസ്തുത റോഡ് പ്ലാനിൽ പറഞ്ഞ പ്രകാരമുള്ള വീതിയിൽ തന്നെയാണ് ഇപ്പോൾ നിലവിലുള്ളത്. എന്നാൽ 2020 ൽ നടന്ന റോഡ് സർവേയിൽ പ്ലാനും റോഡിന്റെ അലൈൻമെന്റും തമ്മിൽ വ്യത്യാസമുള്ളതായി കണ്ടെത്തി.
കഴിഞ്ഞ 70 വർഷമായി ജനങ്ങൾ കൈവശം വെച്ച് അനുഭവിച്ചുപോരുന്ന സ്ഥലങ്ങൾ പിഡബ്ല്യുഡി പ്ലാൻ പ്രകാരം കൈയേറാൻ ശ്രമിക്കുന്നതിനാൽ പ്രദേശവാസികൾ ആശങ്കാകുലരാണ്.
1931 ജനുവരി 19നാണ് സർക്കാരിന്റെ ഭൂസർവേ രേഖയായ എഫ്എംബി (ഫീൽഡ് മെഷർമെന്റ് ബുക്ക്) നിലവിൽ വന്നത്. എന്നാൽ 1964 ജനുവരി 14 ലാണ് പിഡബ്ല്യുഡി ഏറ്റെടുത്ത സ്ഥലം എഫ്എംബിയിൽ ഉൾപ്പെടുത്തിയത്. പ്ലാൻ പ്രകാരമുള്ള അളവിലുള്ള സ്ഥലം പിഡബ്ല്യുഡിക്ക് കൈവശം ഉണ്ടുതാനും. എന്നാൽ സത്യം ഇതായിരിക്കേ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് അന്നു പറ്റിയ പിഴവ് തിരുത്താതെ സാധാരണ കർഷകരെ കുടുക്കിലാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
എന്നാൽ 70 വർഷമായി പൊതുമരാമത്തിന്റെ കീഴിലുള്ള സ്ഥലങ്ങൾ പലയിടത്തും സംരക്ഷിക്കാതെ സ്വകാര്യവ്യക്തികൾക്ക് വിട്ടുകൊടുത്ത സംഭവം ഉണ്ടായിട്ടുണ്ട്. പൊതുമരാമത്തിന് പറ്റിയ പിഴവ് തിരുത്തിയില്ലെങ്കിൽ നിരവധി വീടുകളും കൃഷിഭൂമിയും നഷ്ടപ്പെടുന്ന സ്ഥിതിയിൽ ആശങ്കയിലാണ് പ്രദേശത്തെ ജനങ്ങൾ.
അധികൃതർ മനസുവച്ചാൽ നിസാരമായി തീർക്കാവുന്ന പ്രശ്നം നിയമ പ്രതിസന്ധിയിലേക്ക് വലിച്ചിഴക്കരുതെന്ന് സ്ഥലമുടമകൾ ആവശ്യപ്പെടുന്നു.
Kasaragod
കാസര്‍ഗോഡ്: പറഞ്ഞ വാക്ക് പാലിച്ച് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്. അതിര്‍ത്തിഗ്രാമമായ കണ്ണങ്കോല്‍ ഊരിലെ കുട്ടികള്‍ക്ക് ഇനി സ്കൂളിലേക്കും കളിയിടങ്ങളിലേക്കും പറക്കാന്‍ പുത്തന്‍ സൈക്കിളുകള്‍. സൈക്കിള്‍ സമ്മാനിക്കുക മാത്രമല്ല, ഊരിലെ വഴികളിലൂടെ കുട്ടികള്‍ക്കൊപ്പം സ്വയം സൈക്കിള്‍ ചവിട്ടി ജില്ലാ കളക്ടര്‍ യാത്ര ചെയ്തപ്പോള്‍ ഭരണകൂടവും ജനങ്ങളും തമ്മിലുള്ള അകലമാണ് മാഞ്ഞുപോയത്.
ജില്ലാ ആസ്ഥാനത്തുനിന്ന് 60 കിലോമീറ്ററോളം അകലെയുള്ള ദേലംപാടി പഞ്ചായത്തിലെ ഉള് മേഖലയായ കണ്ണങ്കോല്‍ ഊര് കഴിഞ്ഞ മാര്‍ച്ചില്‍ കളക്ടര്‍ സന്ദര്‍ശിച്ചിരുന്നു. ഗോത്രവര്‍ഗ മേഖലയിലെ പ്രതിസന്ധികള്‍ നേരിട്ടറിയാനെത്തിയ കളക്ടറോട് വീട്, ഭൂമി, പട്ടയം ഊരിലേക്ക് വഴി, പഠനത്തിന് സാമൂഹിക പഠനമുറി , അംബേദ്ക്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ ഊരില്‍ നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ കണ്ണങ്കോല്‍ ഊര് നിവാസികള്‍ ഉന്നയിച്ചിരുന്നു. പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് കാസര്‍ഗോഡ് ആര്‍ഡിഒയെ കളക്ടര്‍ ചുമതലപ്പെടുത്തി. നിലവില്‍ പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി നടന്നുവരികയാണ്.
മാര്‍ച്ചില്‍ കുട്ടികളെ സ്വന്തം ഔദ്യോഗിക കാറില്‍ കയറ്റി ഊരുചുറ്റിയത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് കളക്ടറെ കാണാന്‍ സിവില്‍ സ്റ്റേഷനിലെത്തിയ കുട്ടികള്‍ക്ക് അവര്‍ ചോദിച്ച ഒരു ഫുട്ബോളിന് പകരം ആറു പന്തുകളും എയര്പമ്പം സമ്മാനിക്കുകയും ബേക്കല്‍ ബീച്ച് പാര്‍ക്കിലേക്ക് ടൂറും ഉച്ചഭക്ഷണവും ഒരുക്കി നല്‍കുകയും ചെയ്തിരുന്നു.
ഈ കൂടിക്കാഴ്ചയ്ക്കിടയിലാണ് സ്കൂള്‍ യാത്രയ്ക്കായി സൈക്കിള്‍ വേണമെന്ന ആഗ്രഹം കുട്ടികള്‍ കളക്ടറോട് പങ്കുവച്ചത്. ആവശ്യം കേട്ടയുടന്‍ പട്ടികവര്‍ഗ വികസന വകുപ്പ് മുഖേന കണക്കെടുപ്പ് നടത്തുകയും ധന്വന്തരി ഫണ്ട് പ്രയോജനപ്പെടുത്തി 18 കുട്ടികള്‍ക്കും സൈക്കിളുകള്‍ ഉറപ്പാക്കുകയുമായിരുന്നു. ഗോത്രവിഭാഗം കുട്ടികളുടെ സ്കൂളുകളിലെ കൊഴിഞ്ഞു പോക്ക് പൂര്‍ണമായും തടയാന്‍ സമഗ്രപദ്ധതി, പട്ടികവര്‍ഗ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ജില്ലാ ഭരണസംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ജില്ലയിലെ എല്ലാ പട്ടിക വര്ഗമേഖലകളിലെയും കുട്ടികള്‍ക്കു വേണ്ടി ജില്ലാകളക്ടറുടെ നിര്‍ദേശ പ്രകാരം മേയ് മാസത്തില്‍ ടൂര്‍ സംഘടിപ്പിച്ചതും ഗോത്ര വിഭാഗം കുട്ടികള്‍ക്ക് പുതിയ ഉണര്‍വ് പകര്‍ന്ന് നല്കി.
Kasaragod
കാഞ്ഞങ്ങാട്: ബിജെപി ഇതരസര്‍ക്കാരുകളെ സാമ്പത്തികമായി ഞെരുക്കി വരുതിയിലാക്കാനും വര്‍ഗീയ അജണ്ട നടപ്പാക്കി ജനങ്ങളെ ഭിന്നിപ്പിക്കുവാനും ലക്ഷ്യമെട്ടുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നിലപാടുകള്‍ കേരളത്തിലെ സാമൂഹികസുരക്ഷിതത്വം അപകടത്തിലാക്കുമെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ. മാണി എംപി. കേരള കോണ്‍ഗ്രസ്- എം ജില്ലാ ഏകദിന ക്യാമ്പും പി.വി. മൈക്കിള്‍ അനുസ്മരണവും കാഞ്ഞങ്ങാട് രാജ് റസിഡന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിരുന്നപ്പോള്‍ അതിശക്തിയായ എതിര്‍ത്ത പല കേന്ദ്രനയങ്ങളോടും യുഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തുന്നത് മൃദുസമീപനമാണ്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് കരുതലും കൈത്താങ്ങുമായിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. പ്രളയ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും ദുരന്ത ദുരിത നിവാരണ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും ജനങ്ങള്‍ നന്നായി വിലയിരുത്തിയിട്ടുണ്ട്. ലൈഫ് ഭവനനിര്‍മാണ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന വീടുകളില്‍ പ്രധാനമന്ത്രിയുടെ ലോഗോ പതിപ്പിക്കുവാനുള്ള തീരുമാനവും കണ്ണും പൂട്ടി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് യുഡിഎഫ് സര്‍ക്കാര്‍. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളപ്പാടെ പുകമറയില്‍ നിര്‍ത്തുകയാണ് ചെയ്യുന്നത്. കേന്ദ്ര വിഹിതത്തിന്റെ പേരില്‍ കേരളത്തിന് പരിചിതമല്ലാത്ത നയങ്ങള്‍ നടപ്പിലാക്കാനുള്ള ഏതൊരു ശ്രമത്തെയും സംസ്ഥാനം ഒറ്റക്കെട്ടായി രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കുര്യാക്കോസ് പ്ലാപ്പറമ്പില്‍, സജി കുറ്റിയാനിമറ്റം, ജില്ലാ ഭാരവാഹികളായ ബിജു തുളിശേരി, ഷിനോജ് ചാക്കോ, ജോയി മൈക്കിള്‍, സിജി കട്ടക്കയം, ബാബു നെടിയകാല, ചാക്കോ തെന്നിപ്ലാക്കല്‍, കര്‍ഷക യൂണിയന് പ്രസിഡന്റ് ബേബി പന്തല്ലൂര്‍, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഭിലാഷ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Kasaragod
കാഞ്ഞങ്ങാട്: കേരള കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റിയുടെ കെ.എം. മാണി എക്സലന്‍സ് എഡ്യുക്കേഷണല്‍ അവാര്‍ഡുകള്‍ രാജ് റസിഡന്‍സിയില്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി എംപി നിര്‍വഹിച്ചു.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയാണ് ആദരിച്ചത്. യൂത്ത് ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് അഭിലാഷ് മാത്യു അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് പ്ലാപ്പറമ്പില്‍, സജി സെബാസ്റ്റ്യന്‍, ഷിനോജ് ചാക്കോ, ബിജു തുളിശേരി, സിജി കട്ടക്കയം, ബാബു നെടിയകാല, മനോജ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Kasaragod
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ചു. മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട സെബാസ്റ്റ്യൻ കുന്നുംപുറത്ത് (മികച്ച മുതിർന്ന കർഷകൻ), റോയ് മാത്യു (മികച്ച ജൈവകർഷൻ), എം.കെ. രവീന്ദ്രൻ (എസ്സി വിഭാഗം മികച്ച കർഷകൻ), മിനി ബാബു (മികച്ച വനിത കർഷക), അക്വിൻ മൈക്കിൾ പ്രദീഷ് (മികച്ച വിദ്യാർഥി കർഷകൻ) എന്നിവരെ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സോണിയ വേലായുധൻ, ഡൊമിനിക് കോയിതുരുത്തേൽ, പി.സി. ലേഖ, ബ്ലോക്ക് പഞ്ചായത്തംഗം സുജ അനീഷ്, കൃഷി ഓഫീസർ അബിൻ സി. അജിത് എന്നിവർ പ്രസംഗിച്ചു.
വെള്ളരിക്കുണ്ട്: കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണം സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ ആദരിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ, സി.വി. ഭാവനൻ, സോജൻ കുന്നേൽ, അശോക് ഹെഗ്ഡെ, ടിറ്റോ ജോസഫ്, എം.പി. ജോസഫ്, നോബിൾ മാത്യു, അനിൽ വാഴുന്നോറടി, സാബു ബന്തടുക്ക എന്നിവർ പ്രസംഗിച്ചു.
പാണത്തൂർ: പനത്തടി പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പാണത്തൂർ സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന കർഷക ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. പദ്മകുമാരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കാർഷികമേഖലയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ മികവ് തെളിയിച്ച ശാന്താരാമ ഭട്ട് കമ്മാടി, മാത്യു ആയില്ലികുന്നേൽ, ശ്രീഹരി രതീഷ്, ഷൈലജ, പി.കെ. ഗിരീഷ്, കെ. സന്തോഷ് കുമാർ, സി. നാരായണ നായ്ക്, ഒ. രാഘവൻ എന്നിവരെ ആദരിച്ചു.സ്ഥിരം സമിതി അധ്യക്ഷരായ കെ.ജെ. ജയിംസ്, സുപ്രിയ അജിത്, കെ.ബി. രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി. സുരേഷ്, ഭവ്യ രാജ്, വെറ്ററിനറി സർജൻ കെസിയ, സിഡിഎസ് ചെയർപേഴ്സൺ വിദ്യ, പനത്തടി ബാങ്ക് പ്രസിഡന്റ് ഷാലു മാത്യു, ജില്ലാ എഡിസി അംഗം മൈക്കിൾ പൂവത്താനി, കൃഷി ഓഫീസർ വി.വി. മധുസൂദനൻ, കൃഷി അസിസ്റ്റന്റ് ചക്രപാണി എന്നിവർ പ്രസംഗിച്ചു.
രാജപുരം: കള്ളാർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടത്തിയ കർഷക ദിനാചരണം ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.രജിത അധ്യക്ഷത വഹിച്ചു. കാർഷികമേഖലയിൽ മികവ് തെളിയിച്ച ബേബിച്ചൻ അഞ്ചുകണ്ടത്തിൽ, നാരായണൻ വളയംകുണ്ട്, വിൽസൺ ഫിലിപ്പ്, ലീന അജിസൺ, കെ. നാരായണൻ, സ്റ്റിനോ ചാക്കോ, എസ്. നിഹാൽ, സി.എ. ഫ്രാൻസിസ് എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് എം.എം. സൈമൺ, സ്ഥിരം സമിതി അധ്യക്ഷരായ പി. ഗീത, പി.എൽ. റോയി, പി. ശ്രീവിദ്യ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നസീമ അബ്ദുള്ള, സിനു കുര്യാക്കോസ്, പഞ്ചായത്ത് സെക്രട്ടറി എ. പ്രേമ, സിഡിഎസ് ചെയർപേഴ്സൺ ബി. രമ, അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സർവീസ് സഹകരണ സംഘം പ്രസിഡന്റ് സെന്റിമോൻ മാത്യു, എ ഗ്രേഡ് പച്ചക്കറി ഉത്പാദക സംഘം പ്രതിനിധി എ. നാരായണൻ, പാടശേഖര പ്രതിനിധി സേതുമാധവൻ, ജയ് കിസാൻ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എം. രഞ്ജിത്ത്, കൃഷി ഓഫീസർ ഹനീന, കൃഷി അസിസ്റ്റന്റ് പി.കെ. ശാലിനി എന്നിവർ പ്രസംഗിച്ചു.
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്ത് കൃഷിഭവന്റെ കർഷക ദിനാചരണം ഭീമനടി ക്രിസ്തുരാജ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി.അനു ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് പ്രസീത രാജൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കർഷകരായ അച്ചാമ്മ തയ്യിൽ, പാട്ടത്തിൽ മോഹനൻ, ഇബ്രാഹിം കോളയത്ത്, ടി.എം. ചന്ദ്രൻ, എൻ.സി. രമ, കൈലാസ് തീർഥ എന്നിവരെ ആദരിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷൻ കെ. ജനാർദനൻ, ഇടവക വികാരി ഫാ. ജോർജ് വള്ളിമല,ബ്ലോക്ക് പഞ്ചായത്തംഗം ഇ.ടി. ജോസ്, പഞ്ചായത്തംഗങ്ങളായ രജനി രാജീവൻ, പ്രകാശൻ, കെ. സുജിത്, ടി. ഷീബ, കെ. മിനി, കാർഷിക വികസന സമിതി അംഗങ്ങളായ സി.പി. സുരേശൻ, ടി. തമ്പാൻ നായർ, വി.വി. അബ്ദുൾഖാദർ, കൃഷി ഓഫീസർ വി.വി. രാജീവൻ, അസി. കൃഷി ഓഫീസർ മോളി തോമസ് എന്നിവർ പ്രസംഗിച്ചു. രഞ്ജിത രഞ്ജിത് ക്ലാസെടുത്തു.
അട്ടേങ്ങാനം: കോടോം-ബേളൂർ പഞ്ചായത്ത് കൃഷിഭവന്റെ അഭിമുഖ്യത്തിൽ നടത്തിയ കർഷക ദിനാചരണം ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ മുഖ്യാതിഥിയായി. കാർഷികമേഖലയിൽ മികവ് തെളിയിച്ച സണ്ണി ലൂക്കോസ് ചക്കിട്ടടുക്കം, റാണി ജോർജ് കരിയത്ത്, സ്വരനന്ദ സുനിൽ, കെ. കുഞ്ഞിക്കൊട്ടൻ മയ്യങ്ങാനം, എ. കണ്ണൻ ആനപ്പെട്ടി, കെ. നാരായണൻ നായർ കപ്പാത്തിക്കാൽ, ടി. നിവേദ് കുമാർ ബാനം എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. ദീപ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. വന്ദന, സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ് വയമ്പ്, കെ. ഭൂപേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിനു കുര്യാക്കോസ്, ഗംഗാധരൻ, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കുഞ്ഞിക്കണ്ണൻ വരയിൽ, സിഡിഎസ് ചെയർപേഴ്സൺ ശ്രീലത, കൃഷി ഓഫീസർ കെ.വി. ഹരിത, അസി. കൃഷി ഓഫീസർ സി.വി. പ്രിയേഷ് എന്നിവർ പ്രസംഗിച്ചു.
കരിന്തളം: കിനാനൂര്‍-കരിന്തളം പഞ്ചായത്ത് കൃഷിഭവന് കോയിത്തട്ടയില്‍ നടത്തിയ കര്‍ഷകദിനാചരണം ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. രാജന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കര്‍ഷകരായ വി.കെ. കാര്‍ത്യായനിഅമ്മ, സി.കെ. തമ്പാന്, രവി പ്ലാച്ചിക്കല്ല്, എ. രാഹിമ, അദ്വിന്‍ സര്‍ജ, ദേവസ്യ ജോസഫ് എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് കെ. അനിത, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം. സുരേന്ദ്രന്, സജിത്കുമാര്‍, എന്‍.ടി. ശ്യാമള, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. ചിത്രലേഖ, പാറക്കോല്‍ രാജന്, പഞ്ചായത്തംഗം മുഹമ്മദ് കെ.നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി പ്രമീള ബോബി, സി.വി. ബാലകൃഷ്ണന്, ഭരതന് കരപ്പാത്ത്, കൃഷി ഓഫിസര്‍ ജെ. ജിജി, കൃഷി അസിസ്റ്റന്റ് കെ.വി. ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.
പെരിയ: പുല്ലൂര്‍-പെരിയ പഞ്ചായത്ത് കൃഷിഭവന് കര്‍ഷകദിനാചരണം പെരിയ കമ്യുണിറ്റി ഹാളില്‍ കെ. നീലകണ്ഠന് എംല്‍എ ഉദഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കര്‍ഷകരായ ടി. സരോജിനി, ഇ.വി. സരസ്വതി, പി. നാരായണി, എ. രാമകൃഷ്ണന് നായര്‍, ആനന്ദന്, രഘുനാഥന്, കെ. ജനീഷ്, എ.കെ. പ്രകാശന്, പി. കരുണാകരന്, ആദര്‍ശ്, കൃഷ്ണന് കപ്പാത്തിക്കാല്‍ എന്നീ കര്‍ഷകരെ ആദരിച്ചു. വൈസ് പ്രസിഡന്റ് എം.കെ. ബാബുരാജ്, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ പി.കെ. മഞ്ജിഷ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. ദീപ, ബി.എ. ഷാഫി, പി. മിനി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിന്ധു പദ്മനാഭന്, നാരായണന് മാടിക്കാല്‍, പഞ്ചായത്തംഗങ്ങളായ സി. ശോഭന, എ. വേണു, എ. സന്തോഷ് കുമാര്‍, കെ. ബിന്ദു, എ. കൃഷ്ണന്, കൃഷി ഓഫീസര്‍ കെ. ജയപ്രകാശ്, അസി. കൃഷി ഓഫീസര്‍ കെ. മണികണ്ഠന് എന്നിവർ പ്രസംഗിച്ചു.
Kasaragod
കാസര്‍ഗോഡ്: ഉപ്പള പത്വാടിയിലെ വീട്ടില്‍നിന്ന് മൂന്നര കിലോ എംഡിഎംഎയും 642 ഗ്രാം കഞ്ചാവും പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.
ഉപ്പള മൊഗര്‍ സ്വദേശി സുഹൈല്‍ (30) ആണ് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായത്. കേസില്‍ പ്രതിയായ ഇയാള്‍ ഗള്‍ഫിലേക്ക് കടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും പോലീസ് ലുക്ക്ഔട്ട് നോട്ടീസ് അയച്ചിരുന്നു. ഗള്‍ഫില്‍ വച്ച് മറ്റൊരു കേസില്‍ പിടിയിലായ സുഹൈലിനെ അധികൃതര്‍ ഇന്ത്യയിലേക്ക് തിരിച്ചുകയറ്റിവിട്ടു.
ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ ഇയാളെ തടഞ്ഞുവച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. മഞ്ചേശ്വരം പോലീസ് ഡല്‍ഹിയിലെത്തി പ്രതിയുമായി കാസര്‍ഗോട്ടേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളില്‍ ഒന്നായ പത്വാടി കേസ് അന്വേഷിക്കുന്നത് കാസര്‍ഗോഡ് എഎസ്പി അശോക് അച്യുതിന്റെ മേല്‍നോട്ടത്തിലാണ്.
2024 സെപ്റ്റംബര്‍ 20ന് വൈകുന്നേരം നാലോടെയാണ് പത്വാടിയിലെ അസ്കര്‍ അലി (28) യുടെ വീട്ടില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയത്. വീട്ടിലേക്ക് രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ അജ്ഞാത വാഹനങ്ങളും ആള്‍ക്കാരും വന്നു പോകുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പോലീസ് അസ്കര്‍ അലിയുടെ വീട്ടില്‍ റെയ്ഡ് നടത്തി മയക്കുമരുന്ന് പിടികൂടിയത്. കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ തളങ്കര ബാങ്കോട്ടെ ഷബീബ് ബാഗ് ഹൗസിലെ മുഹമ്മദ് ലിസാന്‍ അലിയെ (32) രണ്ടാഴ്ച മുമ്പ് കര്‍ണാടക മടിക്കേരി കുശാല്‍ നഗറിലെ ഒളിവുകേന്ദ്രത്തില്നിന്നും പിടികൂടിയിരുന്നു.
Kasaragod
കാസര്‍ഗോഡ്: അച്ഛനെയും പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശിയും കാസര്‍ഗോഡ് മീപ്പുഗിരിയില്‍ താമസക്കാരനുമായ ഗണേശന് (55), മകള്‍ വൈഷ്ണവി (17) എന്നിവരാണു മരിച്ചത്. ചെമ്മനാട് കോളിയടുക്കം ശിവപുരം ക്ഷേത്രത്തിനു സമീപത്തെ ഇരുനില വാടകവീട്ടിലാണ് ഇരുവരെയും ഒരേ ഫാനിന്റെ ഹുക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പരവനടുക്കം ജിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയാണ് വൈഷ്ണവി. ഹോം നഴ്സായ കോഴിക്കോട് സ്വദേശിനി ഭാര്യ ഓമന ജോലിസ്ഥലത്തും മകന് വിഷ്ണു കാറ്ററിംഗ് ജോലിക്കും പോയ സമയത്തായിരുന്നു സംഭവം. ശനിയാഴ്ച രാത്രി 11.10 ന് ഗണേശന് അയല്‍വീട്ടിലെത്തി മകളെ കാണാനില്ലെന്ന് അറിയിച്ചു. എന്നാല്‍, വീട്ടിലേക്കു തിരികെപ്പോയ ഗണേശന് വാതില്‍ ഉച്ചത്തില്‍ കൊട്ടിയടച്ചതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ മേല്‍പറമ്പ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി അകത്തുനിന്നു പൂട്ടിയ വാതില്‍ ബലംപ്രയോഗിച്ച് തുറന്നു പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
വിഷ്ണുപ്രിയയാണ് ഗണേശന്റെ മറ്റൊരു മകള്‍. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഗണേശനും കുടുംബവും ശിവപുരത്തെ വാടകവീട്ടിലേക്കു താമസം മാറിയത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. മേല്‍പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അതേസമയം ഇതേ വാടകവീട്ടില്‍ മുമ്പും രണ്ടുപേര്‍ ജീവനൊടുക്കിയിരുന്നതായി പോലീസ് വ്യക്തമാക്കി. 2025 ഓഗസ്റ്റ് 13ന് ഒരു യുവാവും മൂന്നു മാസങ്ങള്‍ക്ക് ശേഷം ഇയാളുടെ പിതാവും ഇതേവീട്ടില് ആത്മഹത്യ ചെയ്തിരുന്നു.
Kasaragod
പാലാവയൽ: ഓടപ്പള്ളിയിൽ വീണ്ടും കാട്ടാനശല്യം. കർണാടക വനത്തിൽ നിന്നും കാര്യങ്കോട് പുഴ കടന്ന് എത്തിയ കാട്ടാനകൂട്ടം നെല്ലംകുഴിയിൽ ബാബു, പൊട്ടംപ്ലാക്കൽ ബേബി, പൊട്ടംപ്ലാക്കൽ ഷാജു എന്നിവരുടെ കൃഷിയിടത്തിലെ കപ്പ, തെങ്ങ്, കുരുമുളക്, വാഴ, മറ്റ് ഇടവിളകളും വ്യാപകമായി നശിപ്പിച്ചു.
നെല്ലം കുഴിയിൽ ബാബുവിന്റെ വീട് മുറ്റം വരെ കാട്ടാന എത്തിയതോടെ പരിസരവാസികളും ഏറെ ഭയാശങ്കയിലാണ്. ഏതാനും വർഷം മുമ്പ് ഈ പ്രദേശങ്ങളിൽ ഉണ്ടായ രൂക്ഷമായ കാട്ടാനശല്യത്തെ തുടർന്ന് ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ സഹകരണത്തോടെ വനം വകുപ്പ് ഇവിടെ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായ ഉരുൾപ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും കാര്യങ്കോട് പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് വൈദ്യുതി വേലിയും വെള്ളത്തിൽ മുങ്ങിയിരുന്നു.വെള്ളം ഇറങ്ങിയപ്പോൾ കമ്പിവേലിയിൽ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തങ്ങി വൈദ്യുതി വേലി പല ഭാഗങ്ങളിലും തകരാറിലായി. പ്രദേശവാസികൾ കമ്പികൾ ഉടക്കി കിടന്ന മലിന്യങ്ങൾ നീക്കം ചെയ്തിരുന്നെങ്കും വൈദ്യുതി വേലിയുടെ കമ്പികൾ പല ഭാഗത്തും പൊട്ടിവീണിരുന്നു. ഇതു മൂലം വൈദ്യുതി വേലി പ്രവർത്തനക്ഷമമായിരുന്നില്ല. ഇതാണ് ആനകൾ കൃഷിയിടത്തിൽ എത്താൻ കാരണമായത്.
പഞ്ചായത്ത് അംഗം ഷീബ ജോസഫും പ്രദേശവാസികളും വിവരം അറിയച്ചതിനെ തുടർന്ന് ഭീമനടി ഫോറസ്റ്റ് സെക്ഷൻ ഒഫീസിൽ നിന്നും എത്തിയ വനപാലകരായ അപർണ ചന്ദ്രൻ ,യു.സുധീഷ്, ജിഷ്ണു കുഞ്ഞികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ തന്നെ വൈദ്യുതി വേലി അറ്റകുറ്റപണികൾ നടത്തി പ്രവർത്തനക്ഷമാക്കിയിട്ടുണ്ട്.
Kasaragod
വെള്ളരിക്കുണ്ട്: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ.കാർത്തികേയൻ അധ്യക്ഷതവഹിച്ചു. രാജു കട്ടക്കയം മുഖ്യാതിഥിയായി.140 തവണ രക്തദാനം നടത്തിയ ബഷീർ അരീക്കോടൻ, 114 തവണ രക്തദാനം നടത്തിയ മനോജ് നിരീടിൽ, രക്തദാന രംഗത്ത് നിറസാന്നിധ്യമായ ഷോണി കെ. ജോർജ്, സംസ്ഥാന കർഷക അവാർഡ് ജേതാവ് സച്ചിൻ പൈ എന്നിവരെ ആദരിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ഡിസിസി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ, ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ.ലത, ഡിസിസി സെക്രട്ടറി ഹരീഷ് പി. നായർ, ജില്ലാ പഞ്ചായത്തംഗം ബിൻസി ജെയിൻ, പഞ്ചായത്തംഗങ്ങളായ ഷോബി ജോസഫ്, സി.വി.ശ്രീധരൻ, പി.വി.ജിത, സണ്ണി ജോർജ് മുത്തോലി, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ഷോണി കെ. തോമസ്, രാജേഷ് തമ്പാൻ, ദീപു കല്യോട്ട്, രജിത രാജൻ, ശിവപ്രസാദ് അരവത്ത്, ആർ.രേഖ, മണ്ഡലം പ്രസിഡന്റുമാരായ അനൂപ് ഓർച്ച, എച്ച്.ആർ.വിനീത്, ജോബിൻ മണി, ബിഡികെ സംസ്ഥാന കമ്മിറ്റി അംഗം രതീഷ് പള്ളിക്കര എന്നിവർ പ്രസംഗിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ് സ്വാഗതവും യൂത്ത് കെയർ ബ്ലഡ് ഡൊണേഷൻ സംസ്ഥാന കോർഡിനേറ്റർ സി.കെ.രോഹിത് നന്ദിയും പറഞ്ഞു.
Kasaragod
കാസര്‍ഗോഡ്: വേദ ഹാപ്പിനസ് സെന്റര്‍ മള്‍ട്ടിസ്പെഷാലിറ്റി സൈക്കോളജി ക്ലിനിക്കിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികളുടെ ഉത്പന്നങ്ങളുടെ എക്സിബിഷന് കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ശ്രുതി വികാസ്, ദിവ്യ, ഭാരത് ബഡ്സ് കാസര്‍ഗോഡ് ബഡ്സ് പ്രതിനിധി ശില്പ എന്നിവര്‍ മുഖ്യാതിഥികളായി. വേദ ഹാപ്പിനസ് സെന്റര്‍ ഡയറക്ടര്‍ പി.പ്രിയങ്ക, ജോയിന്റ് ഡയറക്ടര്‍ വിനീത് വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Kasaragod
വെള്ളരിക്കുണ്ട്: എത്ര കുപ്രചരണങ്ങൾ അഴിച്ചു വിട്ടാലും അടിച്ചമർത്തിയാലും അവഗണിച്ചാലും ലക്ഷ്യത്തിലും മാർഗത്തിലും സത്യമുള്ള സമരങ്ങൾ പരാജയപ്പെടില്ലെന്ന് പ്ലാച്ചിമട സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ.
വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് വെള്ളരിക്കുണ്ട് നടന്ന കർഷകസ്വരാജ് സത്യഗ്രഹ വാർഷിക ദിനത്തിൽ സംഘടിപ്പിച്ച സമരപ്രവർത്തക സംഗമം വെളളരിക്കുണ്ട് വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ നിരന്തരം വിലയിരുത്തലുകൾ നടത്തി ശക്തമായ ഇടപെടലുകൾ നടത്താൻ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കുള്ള ഓർമപ്പെടുത്തൽ കത്ത് പ്രവർത്തക സംഗമത്തിൽ പങ്കെടുത്തവർ പ്രകടനമായി പോസ്റ്റ് ഓഫീസിലെത്തി പോസ്റ്റ് ചെയ്തു.
പുഴക്കര കുഞ്ഞിക്കണ്ണൻ നായർ അധ്യ ക്ഷതവഹിച്ചു. ബളാൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷോബി ജോസ്, വെസ്റ്റ് എളേരി പഞ്ചായത്തംഗം ജോമോൻ ജോസ് തുടങ്ങിയവർ സംസാരിച്ചു. ബേബി ചെമ്പരത്തി സ്വാഗതവും മൈക്കിൾ ഞൊണ്ടിമാക്കൽ നന്ദിയും പറഞ്ഞു.
വനം വകുപ്പിന്റെ നടപടികൾ കർഷകർക്ക് ബുദ്ധിമുട്ടാക്കുന്നു: എസ്.പി.ഉദയകുമാർ
സമരവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കർഷക വിരുദ്ധ പരിസ്ഥിതി പക്ഷവും പരിസ്ഥിതി വിരുദ്ധ കർഷക പക്ഷവും നാടിനാപത്ത് എന്ന വിഷയത്തെകുറിച്ച് ഓൺലൈൻ സെമിനാർ നടന്നു. സെമിനാർ കൂടംകുളം ആണവ നിലയവിരുദ്ധ സമരസമിതി നേതാവ് ഡോ.എസ്.പി.ഉദയകുമാർ ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും വനം വകുപ്പിന്റെ നടപടികൾ മൂലം കർഷകർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാവുന്നുണ്ടെന്ന് സ്വന്തം അനുഭവങ്ങൾ വിവരിച്ച് ഒരു കർഷകൻ കൂടിയായ അദ്ദേഹം വിശദമാക്കി. എന്നാൽ കേരളത്തിലേതുപോലെ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുന്ന കർഷകരും പരിസ്ഥിതി പ്രവർത്തകരും തമ്മിൽ അവിടെ തർക്കങ്ങളില്ലെന്ന് അദ്ദേഹം ചൂണ്ടിക്കട്ടി.
വന്യജീവി ആക്രമണങ്ങൾ മൂലമുള്ള കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ പ്രസ്ഥാനങ്ങളും യോജിച്ചു ശ്രമിക്കയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജോൺ ജോസഫ് അധ്യക്ഷതവഹിച്ചു. സണ്ണി പൈകട വിഷയാവതരണം നടത്തി.എസ്. ഉഷ തണൽ, പി.റ്റി. ജോൺ, കെ.വി.ബിജു, ജോസുകുട്ടി ഒഴുകയിൽ , ഇ.പി. അനിൽ എന്നിവർ പ്രസംഗിച്ചു.
Kasaragod
രാജപുരം : രാജപുരം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ - ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഓണം സഹകരണ വിപണി രാജപുരത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രജിത ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സെന്റിമോൻ മാത്യു അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം സൈമൺ ആദ്യ വില്പന നടത്തി . സ്ഥിരം സമിതി അധ്യക്ഷൻ പി.എൽ റോയി, സംഘം മുൻപ്രസിഡന്റ് പി.സി.തോമസ്, മുൻ വൈസ് പ്രസിഡന്റ് മാരായ ടി.കെ നാരായണൻ, വി.കുഞ്ഞിക്കണ്ണൻ, എന്നിവർ പ്രസംഗിച്ചു.സംഘം സെക്രട്ടറി എസ്ര ജനി സ്വാഗതവും ഡയറക്ടർ ബേബി ഏറ്റിയപ്പള്ളിൽ നന്ദിയും പറഞ്ഞു. 25 വരെയാണ് വിപണി.13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടു കൂടി ലഭിക്കും.
പാണത്തൂർ : പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ സഹകരണ ഓണം വിപണി പാണത്തൂരിൽ പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എസ്.മധുസൂദനൻ അധ്യക്ഷതവഹിച്ചു. വികസന കാര്യസ്ഥിരം സമിതി അധ്യക്ഷൻ കെ.ജെ.ജയിംസ് ആദ്യ വില്പന നടത്തി. പഞ്ചായത്തംഗങ്ങളായ എം.ഷിബു, എൻ .വിൻസെന്റ്, എം.ജയകുമാർ, പി.തമ്പാൻ, രാധ സുകുമാരൻ, ഇ.കെ അനിൽകുമാർ, സണ്ണി ജോസഫ്, എം.ഫൗസിയ, മോളി ജോസ്, ടി.ജി.കവിത എന്നിവർ പ്രസംഗിച്ചു.
Kasaragod
തൃക്കരിപ്പൂർ: മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞു കടലിൽ വീണ അഞ്ചു തൊഴിലാളികൾ പരിക്കുകളോടെ വലിയപറമ്പിൽ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. കാലിൽ പരിക്കേറ്റ ഒഡിഷ ബാലസോറിലെ പ്രകാശ് ചന്ദ്ര സാഹറിനെ(35) നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒഡിഷയിലെ ഖലീഫർ സമദ്(38), സുരേന്ദ്ര മണ്ഡൽ(38), ലുക്മാൻ മുണ്ടോൾ (40), പശ്ചിമ ബംഗാളിലെ തപൻ ബറുവ(33) എന്നിവർ ചെറിയ പരിക്കുകളാടെ രക്ഷപെട്ടു. ചെറുവത്തൂർ മടക്കര തലക്കാട്ടെ സുധീറിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് ഇന്നലെ രാവിലെ പതിനൊന്നോടെ അപകടത്തിൽപ്പെട്ടത്.
Kasaragod
കാഞ്ഞങ്ങാട്: കെ.മാധവന് ഫൗണ്ടേഷന് ആസ്ഥാനത്ത് സ്വാതന്ത്ര്യ സമരസേനാനികളുടെ അപൂര്‍വ ഫോട്ടോ ശേഖരം ശില്പി കാനായി കുഞ്ഞിരാമന് ഉത്ഘാടനം ചെയ്തു. എഴുത്തുകാരന് അംബികാസുതന്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേഷന് ചെയര്മാന് ഇ. ചന്ദ്രശേഖരന് അധ്യക്ഷതവഹിച്ചു.
ചിത്രങ്ങള്‍ വരച്ച ആര്‍ട്ടിസ്റ്റ് രാജേന്ദ്രന് പുല്ലൂരിനെ ചടങ്ങില്‍ ഗോവിന്ദന് പള്ളിക്കാപ്പില്‍ എം.എല്‍.എ ആദരിച്ചു. പ്രഫ. സി.ബാലന് , പി.അപ്പുക്കുട്ടന്, കെ.വി.കൃഷ്ണന്, നഗരസഭ ചെയര്മാന് വി.വി. രമേശന് എന്നിവര്‍ പ്രസംഗിച്ചു.