Kasaragod
മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ കര്‍ണാടക അതിര്‍ത്തി മുതല്‍ മൊഗ്രാല്‍ വരെയുള്ള തീരപ്രദേശങ്ങളിലെ അതീവ രൂക്ഷമായ കടല്‍ക്ഷോഭത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എ.കെ.എം.അഷ്റഫ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായി അടിയന്തിര നടപടികള്‍ പ്രഖ്യാപിച്ച് ജലവിഭവമന്ത്രി മോന്‍സ് ജോസഫ്.
മണ്ഡലത്തിലെ തീരസംരക്ഷണ പ്രവൃത്തികളെ ലോകബാങ്ക് ധനസഹായ പദ്ധതിയിലും പ്രത്യേക മിഷന് ഡയറക്ടറേറ്റിന്റെ പരിധിയിലും ഉള്‍പ്പെടുത്തി പ്രത്യേക പാക്കേജായി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്വതീർഥ, മൂസോടി, ഉപ്പള, ശാരദാനഗര്‍, ഹനുമാന് നഗര്‍, പെരിങ്ങടി, ഷിറിയ, കുമ്പള, കോയിപ്പാടി, പെര്‍വാഡ്, മൊഗ്രാൽ, കൊപ്പളം എന്നീ തീരദേശ മേഖലകളില്‍ നിലവില്‍ കടലാക്രമണം രൂക്ഷമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിലുള്ള 4.30 കിലോമീറ്റര്‍ കടല്‍ഭിത്തിയുടെ പല ഭാഗങ്ങളും തകര്‍ന്ന അവസ്ഥയിലാണെന്നും ഇതു വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും മന്ത്രി സമ്മതിച്ചു.
തീരശോഷണം തടയുന്നതിനായി അടിയന്തിര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഒമ്പതു പ്രധാന നിര്‍മാണ പ്രപ്പോസലുകളാണ് സര്‍ക്കാര്‍ തയാറാക്കിയിട്ടുള്ളത്. ഇതില്‍ മംഗല്പാടി പഞ്ചായത്തിലെ പെരിങ്ങടി കടപ്പുറത്ത് 400 മീറ്റര്‍ നീളത്തില്‍ അടിയന്തിര സംരക്ഷണ പ്രവൃത്തിക്കായി 1.23 കോടി രൂപയുടെ പ്രപ്പോസല്‍ തയാറാക്കിയിട്ടുണ്ട്.
കൂടാതെ പെരിങ്ങടി, ഷിറിയ കടപ്പുറങ്ങളില്‍ തീരസംരക്ഷണ പ്രവൃത്തികള്‍ക്കായുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ക്ക് എട്ടുലക്ഷം രൂപയും, കുമ്പള പഞ്ചായത്തിലെ കോയിപ്പാടി, പെര്‍വാഡ്, നാങ്കി-കൊപ്പളം കടപ്പുറങ്ങളിലെ പഠനങ്ങള്‍ക്ക് 6.70 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മണല്‍ നിറച്ച ജിയോബാഗുകള്‍ ഉപയോഗിച്ചുളള അടിയന്തിര പ്രതിരോധ പ്രവൃത്തികളുടെ ഭാഗമായി മംഗല്‍പാടിയിലെ ഷിറിയ കടപ്പുറത്തിന് 25 ലക്ഷം രൂപയും, കുമ്പളയിലെ ധൂമന്വളപ്പ്, കോയിപ്പാടി കടപ്പുറങ്ങള്ക്ക് 50 ലക്ഷം രൂപയും, മംഗല്‍പാടിയിലെ ബംഗ്ലാവ് കടപ്പുറത്തിന് 24 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ കണ്വതീർഥ ബീച്ചില്‍ 83 മീറ്റര്‍ നീളത്തില്‍ അടിയന്തിര സംരക്ഷണത്തിനായി 25 ലക്ഷം രൂപയുടെ പ്രപ്പോസലും, മഞ്ചേശ്വരം ഹാര്‍ബര്‍ മുതല്‍ ഐല ബീച്ച് വരെയുള്ള പഠന സര്‍വേകള്‍ക്കായി 10.62 ലക്ഷം രൂപയും, കണ്വതീര്‍ഥ കടപ്പുറത്ത് 2500 മീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തിയുടെയും ഗ്രോയിന്സുകളുടെയും നിര്‍മാണ സാധ്യത പഠിക്കുന്നതിനായി 4.50 ലക്ഷം രൂപയുടെ പ്രപ്പോസലും തയാറാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ഈ പ്രവൃത്തികള്‍ അടിയന്തിരമായി ഏറ്റെടുത്തു നടത്തും.
നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് തയാറാക്കിയ ഷോര്‍ ലൈന്‍ മാനേജ്മെന്റ് പ്ലാന്‍ അന്തിമ റിപ്പോര്‍ട്ട് നിലവില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വെറ്റിംഗിനായി നല്‍കിയിരിക്കുകയാണ്. ഇതിന് അംഗീകാരം ലഭിക്കുന്നതോടെ മഞ്ചേശ്വരം തീരത്തിന് അനുയോജ്യമായ പ്രവൃത്തികൾക്ക് മുന്‍ഗണന നല്‍കും. അതോടൊപ്പം, ലോകബാങ്കിന്റെ റീബില്‍ഡ് കേരള പ്രോജക്ട് പദ്ധതിയില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ മൂന്നു വലിയ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്വതീർഥ കടപ്പുറത്ത് 1000 മീറ്റര്‍ നീളത്തിലും, കുമ്പള പഞ്ചായത്തിലെ പെര്‍വാഡ്, കോയിപ്പാടി കടപ്പുറങ്ങളില്‍ 1.2 കിലോമീറ്റര്‍ നീളത്തിലും തീരസംരക്ഷണ പ്രവൃത്തികള്‍ ഇതിലൂടെ നടപ്പിലാക്കും.
മത്സ്യത്തൊഴിലാളികളുടെ വീടുകള്‍, തകര്‍ന്ന തീരദേശ റോഡുകള്‍, ഉപജീവനമാര്‍ഗങ്ങള്‍ എന്നിവ നഷ്ടപ്പെടുന്ന ഗുരുതരമായ സാഹചര്യം എംഎല്‍എ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മുന്‍പ് നിര്‍മിച്ച ജിയോബാഗ് സംവിധാനങ്ങള്‍ ശക്തമായ തിരമാലകളില്‍ തകരുന്നതിനാല്‍ ടെട്രാപോഡുകള്‍ പോലെയുള്ള ശാസ്ത്രീയവും സ്ഥിരവുമായ പ്രതിരോധ സംവിധാനങ്ങള്‍ വേണമെന്നും തകര്‍ന്നുപോയ തീരദേശ റോഡുകളുടെ പുനര്‍നിർമാണത്തിനായി പ്രത്യേക പാക്കേജിലൂടെ അടിയന്തര ഫണ്ട് ലഭ്യമാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. വിഷയത്തിന്റെ അതീവ ഗൗരവം പരിഗണിച്ച മന്ത്രി മഞ്ചേശ്വരത്തെ കടലാക്രമണ ഭീഷണി നേരിടുന്ന തീരപ്രദേശങ്ങള്‍ താന്‍ നേരിട്ട് സന്ദര്‍ശിക്കുമെന്ന് ഉറപ്പുനല്‍കി.
എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ട് വിലയിരുത്തി ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഈ വിഷയത്തിന് അതീവ മുന്‍ഗണന നല്‍കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
Kasaragod
ഭീമനടി: വനംവകുപ്പിന്റെയും വെസ്റ്റ് എളേരി പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടന്ന കാട്ടുപന്നിവേട്ടയ്ക്ക് ഉടക്കുവച്ച് ചിറ്റാരിക്കാൽ പോലീസ്. എളേരിത്തട്ട്, നർക്കിലക്കാട് പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ ഗ്രാമസഭയിൽ പ്രശ്നം ഉന്നയിച്ചിരുന്നു. ഇതേതുടർന്നാണ് പഞ്ചായത്തും വനംവകുപ്പും എംപാനൽ ഷൂട്ടർമാരെ നിയോഗിച്ചത്.
ഫോറസ്റ്റർ സുരേന്ദ്രൻ, വാർഡ് മെംബർ അനിൽകുമാർ, എംപാനൽ ഷൂട്ടർ കോ-ഓർഡിനേറ്റർ സി.കെ. രവീന്ദ്രൻ, ഷൂട്ടർമാരായ പള്ളിപ്പുറം ശശി, കരുണാകരൻ നെല്ലിയടുക്കം, ഗംഗാധരൻ കാട്ടിപ്പൊയിൽ, മോഹനൻ ചായ്യോം, കെ.ടി. ബാലകൃഷ്ണൻ, ചന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ കാട്ടുപന്നിയെ വെടിവച്ചുവീഴ്ത്തി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചിറ്റാരിക്കാൽ പോലീസ് തടസം നിന്നത് രണ്ടു മണിക്കൂറോളം ഷൂട്ടർമാരുടെ പ്രവൃത്തി തടസപ്പെടുത്തി. പ്രദേശത്ത് അനധികൃതമായി നായാട്ട് നടക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും തോക്കുകൾ സ്റ്റേഷനിൽ ഹാജരാക്കണമെന്നും പോലീസ് നിലപാടെടുത്തു. ഇതു വലിയ പ്രതിഷേധത്തിനിടയാക്കി.
തങ്ങൾ യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെയാണ് കർഷകർക്കുവേണ്ടി നിലകൊള്ളുന്നതെന്നും പോലീസ് അനാവശ്യമായി തടസം നിന്നാൽ വെസ്റ്റ് എളേരി പഞ്ചായത്തിലെ കാട്ടുപന്നി വേട്ട നിർത്തിവയ്ക്കുമെന്ന് ഷൂട്ടർമാർ മുന്നറിയിപ്പ് നൽകി. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു പ്രശ്നത്തിൽ ഇടപെടുകയും പോലീസ് അധികാരികളുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുകയും ചെയ്തു.
Kasaragod
ഒടയഞ്ചാൽ: റോട്ടറി ഒടയഞ്ചാൽ ഡൗൺടൗണിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ റോട്ടറി പ്രസിഡന്റ് പ്രശാന്ത് വി. ജോസഫ് അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് 3204 ഗവർണർ ഡോ. അനിൽ മേലത്ത് മുഖ്യതിഥിയായി. യതീഷ് പ്രഭു, എ.ജി .സത്യനാഥ ഷേണായ്, ജി.ജി.ആർ. സേവിച്ചൻ, പ്രദീപ് മഞ്ഞങ്ങാനം, കുട്ടികൃഷ്ണൻ മേലത്ത് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: കൃഷ്ണൻ കൊട്ടോടി- പ്രസിഡന്റ്, കെ.പി. രഞ്ജിത്- സെക്രട്ടറി, രാജൻ ആവണി- ട്രഷറർ.
Kasaragod
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് ഹൈസ്കൂൾ എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി. മുഖ്യാധ്യാപിക പി.സി. സോഫി ഉദ്ഘാടനം ചെയ്തു. യോഗ അധ്യാപകൻ നിഥിൻ പരപ്പ ക്ലാസുകൾക്ക് നേതൃത്വം നൽകി. എൻസിസി ഓഫിസർ പി.എൻ. ജെന്നി, സീനിയർ കേഡറ്റ് ആൽഫ്രഡ് ജോമോൻ എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ: നവജ്യോതി കോളജിന്റെയും മുനയംകുന്ന് ആയുർജ്യോതി സമഗ്രസൗഖ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ യോഗദിനാചരണവും ജൈവകർഷകർക്ക് ആദരവും സംഘടിപ്പിച്ചു. വി. കുഞ്ഞികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ഫാ. ഡോ. ജിനീഷ് സിറിയക് സിഎസ്ടി അധ്യക്ഷത വഹിച്ചു. കോളജ് ഡയറക്ടർ ഫാ. ഡോ. സിജോയ് പോൾ സിഎസ്ടി, ആയുർജ്യോതി ചെയർമാൻ മാത്യു ജെ. പെരിങ്ങല്ലൂർ എന്നിവർ പ്രസംഗിച്ചു. ഡോ. ആർ.എം. സുവർണ യോഗ പരിശീലനത്തിനു നേതൃത്വം നൽകി.
സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ അക്ഷയശ്രീ അവാർഡും സംസ്ഥാന സർക്കാരിന്റെയും ജൈവവൈവിധ്യ ബോർഡിന്റെയും അവാർഡുകളും നേടിയ ജൈവകർഷകരായ എ. നാരായണൻ (പാലക്കാട്), ജോയി പെരുമാട്ടിക്കുന്നേൽ (പാലാവയൽ), കുര്യാച്ചൻ തെരുവംകുന്നേൽ (ജോസ്ഗിരി), സെബാസ്റ്റ്യൻ പാലമറ്റം (ഭീമനടി), തേനീച്ച കർഷകൻ പി.ടി. തമ്പി (ആലക്കോട്), ഗൗരാമി മത്സ്യ കർഷകരായ മാമ്മച്ചൻ കായമ്മാക്കൽ, അച്ചൻകുഞ്ഞ് വള്ളിക്കടവ്, രാഘവൻ പലേരി എന്നിവരെ ആദരിച്ചു.
കാഞ്ഞങ്ങാട്: ജില്ലാ യോഗ അസോസിയേഷന്, കാഞ്ഞങ്ങാട് നഗരസഭ, കേരള ഗ്രാമീണ ബാങ്ക് മഡിയന്‍ ബ്രാഞ്ച് എന്നിവ സംയുക്തമായി അന്താരാഷ്ട്ര യോഗദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ആലാമിപ്പള്ളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി നഗരസഭ ചെയര്മാന് വി. വി. രമേശന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യ സുനില്‍ അധ്യക്ഷതവഹിച്ചു.
വൈസ് ചെയര്‍പേഴ്സണ്‍ ലത ബാലകൃഷ്ണന്, കൗണ്‍സിലര്‍ സേതു കുന്നുമ്മല്‍, കേരള ഗ്രാമീണ ബാങ്ക് മഡിയന്‍ ബ്രാഞ്ച് മാനേജര്‍ സി.കെ.നീതു, കെ. ഹരിഹരന്, എം.വി. നാരായണന്, പ്രമോദ്, വി. ദീപ, പി.വി. ചന്ദ്രന്, ടി.പി. രാകേഷ്, കെ.പി. പ്രദീപ്കുമാര്‍,ഉണ്ണി പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Kasaragod
കുറ്റിക്കോല്‍: നരിയന്റെപുന്ന കോണ്‍ഗ്രസ് കമ്മിറ്റി എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കുറ്റിക്കോല്‍ മണ്ഡലം പ്രസിഡന്റ് പവിത്രന് സി. നായര്‍ ഉദ്ഘാടനം ചെയ്തു.
വിജയന് നരിയന്റെപുന്ന അധ്യക്ഷത വഹിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തംഗങ്ങളായ ജോസ് പാറത്തട്ടേല്‍, സൗമ്യ മോഹനന്, കള്ളാര്‍ പഞ്ചായത്തംഗം പി.എ. വാസു, നിഷ കേശവന്, മോഹനന് നരിയന്റെപുന്ന, രാമചന്ദ്രന് കനീലടുക്കം, ഉദയന്‍ വെള്ളരിക്കുണ്ട്, രവി വെള്ളരിക്കുണ്ട്, സിന്ധു വേണു, ചിത്ര ബാലന് എന്നിവര്‍ പ്രസംഗിച്ചു.
Kannur
ചെറുപുഴ: പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റുന്നതിന്റെ ഭാഗമായുള്ള വികസന പ്രവർത്തനങ്ങൾത്ത് തുടക്കം കുറിച്ചതായി ചെറുപുഴ പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ. പഞ്ചായത്ത് പരിധിയിലെ വന്യമൃഗശല്യം, കാർഷിക പ്രശ്നങ്ങൾ, 400 കെവി വൈദുതി ലൈൻ സംബന്ധിച്ച വിഷയങ്ങൾ, പുളിങ്ങോം - ബാഗമണ്ഡലം അന്തർ സംസ്ഥാന പാത, ട്രൈബൽ സ്കൂൾ, ചെറുപുഴ ടൗൺ സൗന്ദര്യവത്കരണം, കാര്യങ്കോട് പുഴയോര ടൂറിസം, വിവിധ റോഡുകളുടെ നവീകരണം തുടങ്ങിയ വിഷയങ്ങളിൽ തിരുവനന്തപുരത്ത് നേരിൽ കണ്ട മന്ത്രിമാരിൽനിന്ന് വ്യക്തമാ ഉറപ്പുകൾ ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങൾ തിരുവനന്തപുരത്തെത്തിയാണ് വിവിധ വകുപ്പ് മന്ത്രിമാരെ നേരിൽ കണ്ട് പഞ്ചായത്തിന്റെ നിരവധിയായ വികസന പ്രശ്നങ്ങൾ സംബന്ധിച്ച് നിവേദനങ്ങൾ നല്‍കിയത്. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ ചെറുപുഴ പഞ്ചായത്തിന് 15.50 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുക വകയിരുത്തിയിട്ടുണ്ട്. ഇത് ഏറെപ്രതീക്ഷയോടെയാണ് ജനങ്ങൾ കാണുന്നത്. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, കെ.ഡി. പ്രവീൺ, ലളിതാ ബാബു, ലിനാ വില്യം ടി.പി. ചന്ദ്രൻ, മനോജ് വടക്കേൽ എന്നിവർ പങ്കെടുത്തു.
ഇതിനിടെ ബജറ്റിൽ പ്രഖ്യാപിച്ച കാര്യങ്കോടുപുഴയുടെ സൈഡ് കെട്ടി സംരക്ഷിക്കുന്ന പ്രവർത്തിയുടെ പ്രാരംഭ നടപടികൾക്കായി ഇന്നലെ മേജർ ഇറിഗേഷൻ വകുപ്പ് കണ്ണൂർ സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനിയർ രാജ് രാജേന്ദ്രന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ്് സതീശൻ കാർത്തികപ്പള്ളി, പഞ്ചായത്തംഗങ്ങൾ എന്നിവരുമായി ചർച്ച ചെയ്തു. മണ്ണ് പരിശോധന നടത്തിയ ശേഷം എസ്റ്റിമേറ്റ് തയാറാക്കുമെന്നും അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.
Kannur
ചെമ്പേരി: വൈഎംസിഎ ചെമ്പേരി യൂണിറ്റിലെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും ചെമ്പേരി വൈഎംസിഎ ഹാളിൽ നടന്നു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് ഷീൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ സിബി പുന്നക്കുഴി ആമുഖ പ്രഭാഷണവും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ അനുഗ്രഹ പ്രഭാഷണവും നടത്തി.
വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഏരുവേശി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെംബർ ജോൺസൺ പുലിയുറുമ്പിൽ, വൈഎംസിഎ നേതാക്കളായ ജിയോ ജേക്കബ്, ഷാജി ജോസഫ്, ടിന്റു ബിജി, സാവിയോ ഇടയാടിയിൽ, ഷൈബി കുഴിവേലിപ്പുറത്ത്, ഷെൽസി കാവനാടിയിൽ, വൈഎംസിഎ വനിതാ ഫോറം പ്രസിഡന്റ് റഷീന ജോർജ് എന്നിവർ പ്രസംഗിച്ചു. ചെമ്പേരി വൈഎംസിഎ സെക്രട്ടറി റോബി സക്കറിയാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഭാരവാഹികളായി സാവിയോ ഇടയാടിയിൽ - പ്രസിഡന്റ്, ഷാജി വർഗീസ്, റോൾഡൻ കഴിവേലിപ്പുറത്ത് - വൈസ് പ്രസിഡന്റുമാർ, ബാബുക്കുട്ടി ജോർജ് - സെക്രട്ടറി, നിബിൻ ജോയി - ജോയിന്റ് സെക്രട്ടറി, അജി കൊട്ടാരത്തിൽ - ട്രഷറർ എന്നിവർ ചുമതലയേറ്റു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും കലാ-കായിക മത്സരങ്ങളിൽ വിജയികളായവർക്കും അവാർഡുകൾ നല്കി അനുമോദിച്ചു. പരിപാടികൾക്ക് ജോമി ജോസ്, ജ്യോതിരാജ് തോമസ്, ദീപു ജോസ്, ടി. ജയശ്രീ, ജോസ് കാരുവേലിൽ എന്നിവർ നേതൃത്വം നൽകി.
Kannur
കണ്ണൂർ: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ 2026-28 വർഷത്തെ പ്രവർത്തനോദ്ഘാടനം കണ്ണൂർ സിറ്റി ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് എ.പി. ചന്ദ്രൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എ. ജയരാജൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എം. ജി. ജോസഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് രാഘവൻ മുയ്യം, കുഞ്ഞിരാമൻ നമ്പ്യാർ, ജില്ലാ സമ്മേളന കൺവീനർ കെ. പത്മനാഭൻ, കെ. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി രാഘവൻ മുയ്യം (പ്രസിഡന്റ്), ദിലീപ് ബാലക്കണ്ടി (സെക്രട്ടറി), കെ.പ്രകാശൻ (ട്രഷറർ), എ. പദ്മനാഭൻ, ടി.സി. സുരേഷ് ബാബു, സി.രാമചന്ദ്രൻ, കെ.ഡി. ഫ്രാൻസിസ് (വൈസ് പ്രസിഡന്റുമാർ), വി.കെ. ദാമോദരൻ നമ്പ്യാർ, ടി.വി. കുഞ്ഞിരാമൻ, പി.കെ. ലൂക്കോസ്, പി.പ്രേമൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവർ ചുമതലയേറ്റു.
Kannur
ചെറിയഅരീക്കമല: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി ചെറിയഅരീക്കമല ട്രസ്റ്റ് വാർഷിക സമ്മേളനം ചെറിയരീക്കമല പാരിഷ് ഹാളിൽ ടിഎസ്എസ്എസ് അതിരൂപത വൈസ് ഡയറക്ടർ ഫാ. ജെസ്ബിൻ ചെരിയംകുന്നേൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് പുതുമന അധ്യക്ഷത വഹിച്ചു.
ടിഎസ്എസ്എസ് തലശേരി അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് ആമുഖ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ജോജോ പുല്ലാട്ട് വാർഷിക റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ റിജുൽ ജോസഫ് ഷാജി, ആൻ ഗ്രേസ് അനീഷ്, ആൻ റിനു ഷാജി, ആൻ മരിയ ജോർജ് എന്നിവരെ അനുമോദിച്ചു. ടിഎസ്എസ്എസ് യൂണിറ്റ് പ്രവർത്തനങ്ങളിൽ മികച്ച വാർഡുകളായി കുരിശുമല, തരച്ചിത്ത എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. മികച്ച മെംബർമാരായി ജിൻസി എടശേരി, ഗിരിജ രാജൻ എന്നിവരെയും തെരഞ്ഞെടുത്തു.
വാർഡ് മെംബർ ത്രേസ്യ അഗസ്റ്റിൻ, ഇടവക കോ ഓർഡിനേറ്റർ സജി കാക്കനാട്ട്, ടിഎസ്എസ്എസ് മേഖല കോ-ഓർഡിനേറ്റർ സിസ്റ്റർ ആലീസ് മാത്യു, പ്രോഗ്രാം മാനേജർ ലിസി ജിജി, ജയ്സൺ മേക്കലാത്ത്, സിസ്റ്റർ മേരി ആന്റോ, ജോർജ് കുന്നുംപുറത്ത് എന്നിവർ പ്രസംഗിച്ചു.
Kannur
ഉദയഗിരി: കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്ന ശീലം കുട്ടികളിൽ വളർത്തിയെടുത്ത് ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉദയഗിരി പ്രത്യാശ യുപി സ്കൂളിൽ വാട്ടർ ബെൽ പദ്ധതിയാരംഭിച്ചു.സ്കൂളിൽ പഠനത്തിനിടയിൽ നിശ്ചിത സമയങ്ങളിൽ ബെൽ മുഴക്കുന്പോൾ എല്ലാ വിദ്യാർഥികളും ഈ സമയം വെള്ളം കുടിക്കുക എന്നതിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുന്ന രീതി മാറ്റി കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നുള്ള കണ്ടെത്തെലുകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കിയത്.
കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് വഴി നിർജലീകരണം തടയാൻ കഴിയും. ക്ലാസ്മുറികളിൽ ദീർഘനേരം കഴിയുന്ന കുട്ടികൾ കുടിക്കാനായി വെള്ളം കൊണ്ടു വന്നാലും കുടിക്കാൻ മറന്നു പോകുന്ന അവസ്ഥയുണ്ട്. ഇത് പരിഹരിക്കാൻ വാട്ടർ ബെല്ലിലൂടെ സാധ്യമാകും.
ശരീരത്തിൽ ജലാംശം കൃത്യമായി നിലനിർത്തുന്നത് കുട്ടികളിലെ തലച്ചോറിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നതിനൊപ്പം ചെറുപ്പത്തിലേ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്ന ശീലം വളർത്തിയെടുത്താൽ ഭാവിയിൽ വൃക്ക സംബന്ധമായ അസുഖങ്ങൾ വരുന്നത് ഒരു പരിധിവരെ തടയാനുമാകും. അമിതമായ ചൂടും പഠനഭാരവും കാരണം കുട്ടികളിലുണ്ടാകുന്ന ക്ഷീണവും തളർച്ചയും കുറയ്ക്കാൻ ഇടയ്ക്കിടെയുള്ള ജലപാനം സഹായിക്കുകയും ചെയ്യും.
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി സ്കൂൾ അധികൃതർ നടപ്പാക്കിയ പദ്ധതിയെ രക്ഷിതാക്കളും നാട്ടുകാരും പ്രശംസിച്ചു. എല്ലാ ക്ലാസുകളിലെയും കുട്ടികൾ വലിയ ആവേശത്തോടെയാണ് ഈ പുതിയ ആരോഗ്യ സംരംഭത്തെ സ്വീകരിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Kannur
ഇരിട്ടി: വാണിയപ്പാറത്തട്ട് ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം പോലെ തോന്നിക്കുന്ന വസ്തു കണ്ടെത്തിയ സംഭവത്തിൽ കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന നടത്തും. കണ്ണൂർ റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ. ഇ. പ്രേമചന്ദ്രൻ, പേരാവൂർ ഡിവൈഎസ്പി മോഹനചന്ദ്രൻ, കരിക്കോട്ടക്കരി സിഐ എൻ. പ്രശാന്ത് എന്നിവർ പള്ളി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനമായത്. കല്ലറയിൽ മൃതദേഹത്തിന് സമാനമായി കണ്ടെത്തിയ വസ്തു മൂന്നാമതൊരു മൃതശരീരമാണോ എന്ന് ഉറപ്പുവരുത്തണമെന്ന ഇടവകയുടെ പൊതുതാത്പര്യം വികാരി ഫാ. ജിൽബെറ്റ് കൊന്നയിൽ സംഘത്തെ അറിയിച്ചു. തുടർന്നാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള തീരുമാനത്തിലെത്തിയത്.
നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഏറ്റവും അടുത്തദിവസം കല്ലറ തുറന്ന് പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. അതിനായി ഡിഎംഒ, ജില്ലാ കളക്ടർ, എസ്പി എന്നിവർക്ക് ഇന്നുതന്നെ റിപ്പോർട്ട് സമർപ്പിക്കും. ഉത്തരവ് ലഭിച്ചശേഷം കല്ലറ തുറന്ന് പരിശോധിക്കും. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, ഭരണസമിതി അംഗങ്ങൾ, ഡിഎംഒ, തഹസിൽദാർ, വില്ലേജ് അധികൃതർ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
ഈമാസം 13ന് ഒരു സംസ്കാരത്തിനായി 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കംചെയ്ത നിലയിൽ ഒരു മൃതദേഹവും സമീപത്ത് പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തുവും കണ്ടത്. സംഭവത്തിൽ ദുരൂഹത തോന്നിയ പള്ളി അധികൃതർ പോലീസിൽ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലും ദുരൂഹത മാറിയില്ല. തുടർന്നാണ് വാണിയപ്പാറയിൽ വച്ച് കാണാതായെന്ന് സംശയിക്കുന്ന വിലങ്ങാട് സ്വദേശി ആലപ്പാട്ട് സിജോ സ്കറിയയുടെ ബന്ധുക്കൾ ഉൾപ്പടെ കല്ലറയിലെ ദുരൂഹ മൃതദേഹത്തിൽ സംശയമുന്നയിക്കുന്നത്. സിജോയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
ഇതിനിടെ ഈ കല്ലറയിൽ 2015ൽ അടക്കിയ ജയിംസിന്റെ ബന്ധുക്കൾ പള്ളിയിലെത്തി ഇടവക വികാരിയെ അറിയിച്ച കാര്യങ്ങൾ ദുരൂഹത വർധിപ്പിച്ചു. ജയിംസിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് മുന്‍പ് കല്ലറയിൽ അറക്കപ്പൊടിയും മണലും നിരത്തി തുണി വിരിച്ചതായും പെട്ടിയിലാണ് സംസ്കരിച്ചതെന്നുമാണ് ബന്ധുക്കൾ അറിയിച്ചത്. സംസ്കാര സമയത്ത് മറ്റ് മൃതദേഹങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഇതോടെയാണ് മൃതദേഹം പോലെ തോന്നിക്കുന്ന വസ്തു എന്താണെന്ന് ഉറപ്പുവരുത്തണമെന്ന് ഇടവക വികാരിയും ജനങ്ങളും ഒരേപോലെ ആവശ്യപ്പെട്ടത്.
Kannur
തലശേരി: മലയാളത്തിലെ ആദ്യ പത്രമായ ദീപികയുടെ 140-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ നൂറിലധികം വിദ്യാലയങ്ങളിൽ ദീപിക നമ്മുടെഭാഷ പദ്ധതിയും "സൈബർ ലോകത്തെ ചതിക്കുഴികൾ' എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുമെന്ന് ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടനം നാളെ രാവിലെ ഒന്‍പതിന് തലശേരി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ നടക്കും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഉദ്ഘാടനം നിർവഹിക്കും. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും.
ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ പദ്ധതി വിശദീകരിക്കും. തലശേരി എഎസ്പി ഡോ. നന്ദഗോപൻ സെമിനാർ ഉദ്ഘാടനം ചെയ്യും. കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിലെ എ. അജേഷ്കുമാർ ക്ലാസെടുക്കും. സാൻജോസ് മെട്രോപൊളിറ്റൻ സ്കൂൾ മാനേജർ ഫാ. ഡോ. ജോസഫ് കാക്കരമറ്റത്തിൽ ആമുഖപ്രഭാഷണം നടത്തും. ബർസാർ ഫാ. അഖിൽ മുക്കുഴി ദീപിക നമ്മുടെഭാഷ പദ്ധതിയുടെ ആദ്യപത്രം ഏറ്റുവാങ്ങും.
ദീപിക കണ്ണൂർ യൂണിറ്റ് അസിസ്റ്റന്റ് റസിഡന്റ് മാനേജർ ഫാ. എഡ്വിൻ കോയിപ്പുറം, സർക്കുലേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ ജോർജ് തയ്യിൽ എന്നിവർ പ്രസംഗിക്കും. സാൻജോസ് മെട്രോപൊളിറ്റൻ സ്കൂൾ പ്രിൻസിപ്പൽ ലിൻസി പി. സാം സ്വാഗതവും ദീപിക തലശേരി റിപ്പോർട്ടർ നവാസ് മേത്തർ നന്ദിയും പറയും.
ദീപിക കണ്ണൂർ യൂണിറ്റും ദീപിക ചിൽഡ്രൻസ് ലീഗുമായി (ഡിസിഎൽ) സഹകരിച്ചാണ് വിപുലമായ കാമ്പയിൻ നടപ്പിലാക്കുന്നത്. ലഹരി വ്യാപനവും സൈബർ തട്ടിപ്പുകളും പ്രതിരോധിക്കാൻ കുട്ടികളെ ചെറുപ്പത്തിൽ തന്നെ പ്രാപ്തരാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പത്രസമ്മേളനത്തിൽ ദീപിക കണ്ണൂർ യൂണിറ്റ് അസിസ്റ്റന്റ് റസിഡന്റ് മാനേജർ ഫാ. എഡ്വിൻ കോയിപ്പുറം, തലശേരി റിപ്പോർട്ടർ നവാസ് മേത്തർ, സാൻജോസ് മെട്രൊപൊളിറ്റൻ സ്കൂൾ പ്രിൻസിപ്പൽ ലിൻസി പി. സാം എന്നിവരും പങ്കെടുത്തു.
Kannur
രാജപുരം: ബ്ലഡ് കാൻസർ ബാധിച്ച കള്ളാറിലെ ഇലക്കുടിക്കൽ ജിയാമോൾ ജിനീഷിന്റെ (അഞ്ച്) ജീവൻ നിലനിർത്താനായി നാടൊരുമിക്കുന്നു.
കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ എത്രയും വേഗം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് തലശേരി മലബാർ കാൻസർ സെന്ററിലെ വിദഗ്ധ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ശസ്ത്രക്രിയയ്ക്കും തുടർചികിത്സകൾക്കുമായി ഏകദേശം 50 ലക്ഷത്തോളം രൂപ ചെലവ് വരും. മകളുടെ ചികിത്സയ്ക്കായി ഇതിനോടകം സർവതും വിറ്റുപെറുക്കിയ ആ നിർധന കുടുംബത്തിന് നിലവിലെ സാഹചര്യത്തിൽ ഇത്രയും വലിയ തുക ഒറ്റയ്ക്ക് കണ്ടെത്തുക തികച്ചും അസാധ്യമാണ്.
കള്ളാർ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി കമ്മിറ്റിയുടെയും ഇടവക ജനങ്ങളുടെയും നേതൃത്വത്തിൽ ജിയാമോൾ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
എസ്ബിഐ രാജപുരം ബ്രാഞ്ചിൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തിൽ കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത, വൈസ് പ്രസിഡന്റ് എം.എം. സൈമൺ, കമ്മിറ്റി പ്രസിഡന്റ് സിജു ചാമക്കാല, രക്ഷാധികാരി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, സെക്രട്ടറി ചാണ്ടി കള്ളിക്കാട്ട് എന്നിവർ പങ്കെടുത്തു.
അക്കൗണ്ട് വിവരങ്ങൾ: ജിയാമോൾ ചികിത്സാസഹായ കമ്മിറ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), രാജപുരം ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 45274560942, IFSC Code: SBIN0062270.
Kannur
വെള്ളരിക്കുണ്ട്: തലശേരി കോർപറേറ്റ്തല വായനാവാരാചരണത്തിന് കരുവള്ളടുക്കം സെന്റ് ജോസഫ്സ് യുപി സ്കൂളിൽ തുടക്കം. കോർപറേറ്റ് മാനേജർ ഫാ. ഡോ. സോണി വടശേരി ഉദ്ഘാടനം ചെയ്തു.
വായന വ്യക്തിയുടെ ബൗദ്ധിക വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും അനിവാര്യമാണെന്ന് പറഞ്ഞ അദ്ദേഹം അജ്ഞതയ്ക്കെതിരേ പോരാടുക എന്ന പി.എൻ. പണിക്കരുടെ സന്ദേശം ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. പിടിഎ വൈസ് പ്രസിഡന്റ് കെ.ടി. ആന്റണി അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം അനുഗ്രഹപ്രഭാഷണം നടത്തി. സെന്റ് ജൂഡ്സ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. സന്തോഷ് പീറ്റർ, മുഖ്യാധ്യാപിക പി.സി. സോഫി, ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധി പ്രിയ മാത്യു, എംപിടിഎ പ്രസിഡന്റ് ശരണ്യ രാധാകൃഷ്ണൻ, യുപി സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ റെജീന മാത്യു, എൽപി സ്കൂൾ മുഖ്യാധ്യാപിക ഷാന്റി സിറിയക് എന്നിവർ പ്രസംഗിച്ചു.
വായനാവാരാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി വായനക്കുറിപ്പ്, പ്രസംഗം, സ്കിറ്റ്, സംഘനൃത്തം തുടങ്ങിയ വിവിധ സാഹിത്യപരിപാടികൾ സംഘടിപ്പിച്ചു.
Kannur
മയ്യിൽ: മലപ്പട്ടം പഞ്ചായത്തിലെ തൊഴിലുറപ്പ് ജോലിക്കിടെ കാടുവെട്ടിതെളിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. മലപ്പട്ടത്തെ തൊഴിലുറപ്പ് തൊഴിലാളിയായ വയൽഭാഗത്തെ പി.വി. ഖദീജയ്ക്ക് (54) സാരമായും ഇവരുടെ സമീപത്തുണ്ടായിരുന്ന മറ്റ് രണ്ടു സ്ത്രീ തൊഴിലാളികൾക്ക് നിസാര പരിക്കുമാണ് പറ്റിയത്.
ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. കൈയ്ക്കും വയറിന്റെ ഭാഗത്തും പരിക്കേറ്റ ഖദീജ മയ്യിൽ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. മലപ്പട്ടം സെന്ററിന് സമീപം കാപ്പാട്ടുകുന്ന് റോഡിന് സമീപമാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി തൊഴിലുറപ്പ് പ്രവൃത്തികൾ നടന്നു വരുന്നത്.
ഇവിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് വൃത്തിയാക്കുന്നതിനിടയിലാണ് അപകടം. വലിയ ശബ്ദത്തിൽ സ്ഫോടകവസ്തു പൊട്ടുകയായിരുന്നു. മൂന്ന് വാർഡുകളിൽ നിന്നായി നാല് ബാച്ചുകളിലായി 35 തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.
ഏറെകാലമായി കാടുമൂടിയ പ്രദേശത്ത് പന്നിക്കായി വച്ച പടക്കമാകാം പൊട്ടിയതെന്നാണ് മയ്യിൽ പോലീസ് നൽകുന്ന പ്രാഥമിക നിഗമനം. പൊട്ടിത്തെറിച്ച സ്ഥലത്ത് ചെറു ജില്ലികഷണം മാത്രമാണ് ഫോറൻസിക് കണ്ടത്. മലപ്പട്ടം പഞ്ചായത്ത് അധികൃതർ, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ള സംഘവും മയ്യിൽ പോലീസും സംഭവസ്ഥലം സന്ദർശിച്ചു.
മയ്യിൽ പോലീസ് ഇൻസ്പെക്ടർ രാംജിത്ത്, ബോംബ് സ്ക്വാഡ് എസ്ഐ സജീവൻ, ഡോഗ് സ്ക്വാഡ് എസ്ഐ അനൂപ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അന്വേഷണം നടത്തണമെന്ന് യുഡിഎഫ്
മലപ്പട്ടം സെൻട്രലിന് സമീപം സഹകരണ ബാങ്കിന്റെ പിറകുവശത്തുള്ള പഴയ തറവാട് വീട്ടിനടുത്ത് ഇന്നലെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്ക് പരിക്കേൽക്കാൻ ഇടയായ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് മലപ്പട്ടം പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ടി.പി. മുഹമ്മദും ജനറൽ കൺവീനർ എം.പി. രാധാകൃഷ്ണനും ആവശ്യപ്പെട്ടു.
വധഭീഷണിയുള്ള എംഎൽഎ ടി.കെ. ഗോവിന്ദന്റെ വീട് നില്ക്കുന്ന സ്ഥലത്ത് നിന്ന് ഏകദേശം ഒരുകിലോമീറ്റർ മാത്രം അകലെയുള്ള സ്ഥലത്താണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത് എന്നത് ദുരൂഹത വർധിപ്പിക്കുന്നതാണ്. പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തി നാട്ടുകാരുടെ ആശങ്ക ദൂരീകരിക്കണമെന്നും ഇവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Kannur
ചെറുപുഴ: കാപ്പിമല മഞ്ഞപ്പുല്ലിൽ മിന്നലേറ്റ് മരിച്ച ചെറുപുഴ കൊല്ലാടയിലെ വാഴപ്പള്ളി സോനുവിന്റെ ഭാര്യ അഞ്ജുവിന്റെ സംസ്കാരം ഇന്ന് രാവിലെ 10ന് കോളയാട് സെന്റ് അൽഫോൻസ പള്ളിയിൽ നടക്കും.
ഇന്നലെ മൂന്നുമുതൽ ആറുവരെ കൊല്ലാടയിലെ വാഴപ്പള്ളി സെബാസ്റ്റ്യന്റെ ഭവനത്തിൽ പൊതുദർശനത്തിന് വച്ച മൃതദേഹം പിന്നീട് കോളയാട് മേനച്ചോടിയിലുള്ള അഞ്ജുവിന്റെ സ്വഭവനമായ ഉള്ളാതോട്ടത്തിൽ വീട്ടിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് അഞ്ജുവിന് മിന്നലേറ്റത്.
ഭർത്താവ് സോനുവിനും വനംവകുപ്പ് വാച്ചർ ടി.ജി. സതീശനും മിന്നലിൽ സാരമായ പരിക്കേറ്റിരുന്നു.
അഞ്ജുവിന്റെ മൃതദേഹം കൊല്ലാടയിലെ വസതിയിൽ എത്തിച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കാൻ വൻ ജനാവലി ഒഴുകിയെത്തി. ജില്ലാ കളക്ടർ പി. വിഷ്ണുരാജ് മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. എഡിഎം ബാലഗോപാൽ, തഹസിൽദാർ സുരേഷ് ബാബു എന്നിവരും കൂടെയുണ്ടായിരുന്നു. ഉന്നത എക്സൈസ് ഉദ്യോഗസ്ഥരും അന്തിമോപചാരം അർപ്പിക്കാൻ എത്തി.
കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി, പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ്, വിവിധ സർവീസ് സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ എന്നിവരും ആദരാഞ്ജലികൾ അർപ്പിച്ചു.
പുളിങ്ങോം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റായ അഞ്ജുവിന്റെ സഹപ്രവർത്തകരും അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. മിന്നലിൽ പരിക്കേറ്റ ഭർത്താവ് സോനുവും വീട്ടിലുണ്ടായിരുന്നു. ചെറുപുഴ ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, വൈദികർ, സിസ്റ്റേഴ്സ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
Kannur
ചെമ്പേരി: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ചെമ്പേരി പ്രദേശത്ത് റോഡുകൾ കുത്തിപ്പൊളിച്ചത് പൂർവസ്ഥിതിയിലാക്കാത്തതിനെതിരെ ജനകീയ സമിതി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ജനകീയ സമിതി അംഗമായ അഡ്വ. സജി സക്കറിയാസ് മുഖേനയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പൊതുജനങ്ങൾ നേരിടുന്ന യാത്രാദുരിതങ്ങളും സുരക്ഷാപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ഹർജി.
റോഡുകൾ കുത്തിപ്പൊളിച്ചതിനെ തുടർന്ന് പ്രദേശവാസികൾക്കും വിദ്യാർഥികൾക്കും വാഹന യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നതായും ഒരു വിദ്യാർഥിക്ക് ജീവൻ നഷ്ടപ്പെട്ടത് ഉൾപ്പെടെ നിരവധി അപകടങ്ങൾ സംഭവിച്ചതും ചൂണ്ടിക്കാട്ടിയാണ് ഹർജി. ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾ വീഴ്ച വരുത്തിയതായി ഹർജിയിൽ ആരോപിക്കുന്നു.
പ്രദേശവാസികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനും റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണുന്നതിനുമായി കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്ന് ജനകീയ സമിതി നേതാക്കളായ ജോമി ചാലിൽ, വിനു കാഞ്ഞിരത്തിങ്കൽ, നിഖിൽ കിടങ്ങതാഴെ, റോണി മരുതംകുഴി, ബിജു ഈട്ടിക്കൽ തുടങ്ങിയവർ അറിയിച്ചു.
Kannur
ഇരിട്ടി: ഇരിട്ടി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയെ അന്യസംസ്ഥാന തൊഴിലാളിയും മുഴക്കുന്ന് സ്വദേശി അമേഗും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 10.30ന് ആയിരുന്നു സംഭവം.
പാലത്തിലൂടെ വരികയായിരുന്ന ലോറിക്ക് മുന്നിലൂടെ നടന്നുവന്ന യുവതി പാലത്തിന്റെ കൈവരിയിൽ കയറി പുഴയിലേക്ക് ചാടുകയായിരുന്നു.
ഇതിനിടെ അസ്വാഭാവികത തോന്നിയ ഡ്രൈവർ പാലത്തിൽ ലോറി നിർത്തി ഇറങ്ങി അതിവേഗത്തിൽ എത്തി തടയാൻ ശ്രമിക്കുന്നതിനിനിടെ യുവതി പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. ഡ്രൈവർ കൂവി വിളിക്കുന്നതും വെള്ളത്തിൽ യുവതി വീഴുന്ന ശബ്ദവും കേട്ടതോടെ സമീപത്ത് കെട്ടിട നിർമാണത്തൊഴിലിൽ ഏർപ്പെട്ടിരുന്ന അന്യ സംസ്ഥാന തൊഴിലാളി പുഴയിലേക്ക് എടുത്തുചാടി.
പിന്നീട് അന്യസംസ്ഥാന തൊഴിലാളി മുഴക്കുന്ന് സ്വദേശി അമേഗിന്റെ സഹായത്തോടെ യുവതിയെ കരയ്ക്കെത്തിക്കുകയായിരുന്നു. യുവതിയുമായി നീന്തുന്നതിനിടെ തളർന്നു പോയ അന്യസംസ്ഥാന തൊഴിലാളിയെ സഹായിക്കാനാണ് പിന്നീട് അമേഗും ഇറങ്ങിയത്. ഇരുവരും ചേർന്നാണ് യുവതിയെ കരയ്ക്ക് എത്തിച്ചത്.
സ്ഥലത്തെത്തിയ അഗ്നിശമനസേനയും പോലീസും ചേർന്ന് യുവതിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. രക്ഷാപ്രവർത്തനത്തിനിടെ അവശ നിലയിലായ അന്യസംസ്ഥാന തൊഴിലാളിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Palakkad
പുതുനഗരം: നൂറുകണക്കിനു യാത്രികരും ചരക്കുഗതാഗതവും കൊണ്ട് ജനനിബിഡമായിരുന്ന പുതുനഗരം റെയിൽവേ സ്റ്റേഷൻ ഇപ്പോൾ പൂരം കഴിഞ്ഞ പറമ്പ് പോലെ വിജനം. പുലർച്ചെ രണ്ട് ട്രെയിനുകൾ കിഴക്കോട്ടും രാത്രി വണ്ടികൾ പടിഞ്ഞാറോട്ടും പോകുന്നതൊഴിച്ചാൽ പുതുനഗരത്തുകാർക്ക് പകൽസമയം ട്രെയിൻ ഗതാഗതം സ്വപ്നം മാത്ര മാണ്.
ഇടയ്ക്കിടെ നിർത്താതെ പോവുന്ന എൻജിനുകളും മറ്റും ഗുഡ്സ് ട്രെയിനുകളും നോക്കിക്കാണാനാണ് യാത്രക്കാർക്ക് വിധി. മീറ്റർഗേജിൽ ആറു പെയർ ട്രെയിനുകൾ ഉണ്ടായിരുന്നത് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരും വിവിധ സംഘടനകളും നടത്തിയ പോരാട്ടങ്ങളെല്ലാം റെയിൽവേ അധികൃതർ അവഗണിച്ചു. 800 കോടി ചെലവഴിച്ച് ബ്രോഡ്ഗേജ് ലൈനും 50 കോടിയിൽ വൈദ്യുതീകരണം പൂർത്തിയാക്കിയതിലും മെച്ചപ്പെട്ട യാത്രാസൗകര്യം പ്രതീക്ഷിച്ച യാത്രക്കാർ വീണത് നിരാശയുടെ പടുകുഴിയിൽ. മാറിമാറി വരുന്ന ജനപ്രതിനിധികളാവട്ടെ വിഷയത്തിൽ തൊടാതെ കൈമലർത്തുന്നതും വികസന മുരടിപ്പിനു കാരണമാവുന്നുണ്ട് . പാസഞ്ചർ ട്രെയിനുകൾ ഇല്ലെങ്കിലും ജീവനക്കാരുടെ സാന്നിധ്യം പതിവ്പോലെ തന്നെയാണ്.
രാമേശ്വരം, മധുര, ഏർവാടി, പഴനി ഉൾപ്പെടെയുള്ള സ്ഥലത്തേക്ക് മുന്‍പ് യാത്രക്കാർക്ക് കുടുംബസമേതം പോയിവരാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം വെറും പഴങ്കഥയായിരിക്കുകയാണ്. കേന്ദ്രഭരണത്തിൽ സ്വാധീനമുള്ള രാഷ്ടീയപാർട്ടികൾ പോലും പാലക്കാട് നിന്നും പാസഞ്ചർ ഓടിക്കാൻ ഒരു നടപടിയും എടുക്കുന്നില്ല.
സർവീസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിനുകൾ പുന:സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Palakkad
പുതുനഗരം: റെയിൽവേസ്റ്റേഷൻ റോഡരികിൽ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം വ്യാപിച്ചതുമൂലം കൊതുകുശല്യം വ്യാപിക്കുന്നതായി സമീപവീട്ടുകാർ. റെയിൽവേയുടെ അധികാരപരിധിയിലുള്ള സ്ഥലം എന്നതിനാൽ പഞ്ചായത്തധികൃതർക്ക് വിഷയത്തിൽ ഇടപെടാനാവില്ലെന്നതാണ് സാഹചര്യം. ഡെങ്കി ഉൾപ്പെടെ പകർച്ചവ്യാധികൾ വ്യാപിച്ചുവരുന്നതിനാൽ ശുചീകരണവും മാലിന്യനീക്കവും അനിവാര്യമായിരിക്കുകയാണ്.
പുതുനഗരം സ്റ്റേഷനിൽ പുലർച്ചെയും രാത്രിയിലും മെമുവിനും തിരുച്ചെന്തൂർ എക്സ്പ്രസിനും സ്റ്റോപ്പുള്ളതിനാൽ നിരവധി യാത്രക്കാർ എത്തുന്നത് റോഡരികിലെ മാലിന്യത്തിനു സമീപത്തുകൂടിയാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നത്തിനു കാരണമാവുമെന്നതാണ് സ്ഥിതി. പുതുനഗരം ടൗണിലുള്ള സ്കൂളിലേക്ക് വിദ്യാർഥികൾ സഞ്ചരിക്കുന്നതും ഇതുവഴിയാണ് . മാലിന്യം കൂടിയതിനാൽ തെരുവുനായശല്യം ഭീഷണിയാവുന്നുണ്ട്. ടൗണിൽ നിന്നും വ്യാപാരികൾ രാത്രിസമയങ്ങളിൽ മാലിന്യം തള്ളുന്നതായാണ് യാത്രക്കാരുടെ പരാതി.
Palakkad
പാലക്കാട്: മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ജനകീയ ബജറ്റ് കേരളജനത പൂർണമായി അംഗീകരിക്കുമെന്നും സ്വാഗതാർഹമാണെന്നും കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി ജോണ്‍ പറഞ്ഞു.
പാലക്കാട് നിയോജകമണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എം.വി. രാമചന്ദ്രൻ നായർ അധ്യക്ഷതവഹിച്ചു. നേതാക്കളായ വി.കെ. വർഗീസ്, പി.കെ. മാധവവാര്യർ, കെ. ശിവരാജേഷ്, എൻ.പി. ചാക്കോ, ചാർളി മാത്യു, എൻ.വി. സാബു, മണികണ്ഠൻ എലവഞ്ചേരി, അഡ്വ. ജയൻ സി. തോമസ്, അഡ്വ. എബിൻ ഷാജി എന്നിവർ പ്രസംഗിച്ചു. പാലക്കാട് നിയോജകമണ്ഡലം ഭാരവാഹികളായി അഡ്വ. ജയൻ സി. തോമസ്-പ്രസിഡന്റ്, രാജൻ വർഗീസ്, ഗോകുൽദാസ്-വൈസ് പ്രസിഡന്റുമാർ, എബിൻ ഷാജി-സെക്രട്ടറി, സലിം ആനപടിക്കൽ-ട്രഷററർ, എം.എസ്. ഗ്രീഷ്മ -വനിതാ കോണ്‍ഗ്രസ്, രഞ്ജിത്ത്- കെടിയുസി, എം. രമണൻ-യൂത്ത് ഫ്രണ്ട് എന്നിവരെ തെരഞ്ഞെടുത്തു.
Palakkad
വടക്കഞ്ചേരി: തെക്കൻ ജില്ലകളിൽ നിന്നുള്ളവർ കൂടുതലായി താമസിക്കുന്ന കിഴക്കഞ്ചേരി, മംഗലംഡാം മേഖലയിൽനിന്നു കോട്ടയം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലേക്ക് കൂടുതൽ കെഎസ്ആർടിസി ബസ് സർവീസുകൾ ആരംഭിക്കണമെന്ന് കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വടക്കഞ്ചേരി ഡിപ്പോയിൽ നിന്നും പാണ്ടാംകോട് വരെ പോകുന്ന കെ
എസ്ആർടിസി ബസ് മലയോരമായ അമ്പിട്ടൻതരിശു വരെ ദീർഘിപ്പിക്കണം. കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നാവശ്യവുമായി ഗതാഗതവകുപ്പു മന്ത്രി സി.പി. ജോൺ, വടക്കഞ്ചേരി ഡിപ്പോ മാനേജർ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
എൽഡിഎഫിന്റെ ദുർഭരണത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് യുഡിഎഫിന്റെ ഉജ്വല വിജയമെന്ന് യോഗം വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് ജോബി ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ചാർളി മാത്യു, വി.കെ. വർഗീസ്, ടി.കെ. വത്സലൻ, വി.എ. ബെന്നി, ബേബി മുല്ലമംഗലം, സന്തോഷ് പ്രസംഗിച്ചു.
Palakkad
കൊല്ലങ്കോട്: പൊക്കുന്നിയിൽ സ്വകാര്യബസ് മറിഞ്ഞ് തകർന്ന പാലത്തിന്റെ കൈവരി പുനഃസ്ഥാപിച്ചു. ആറുമാസംമുന്‍പാണ് കനാലിൽ വെള്ളമുള്ള സമയത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് കനാലിൽ മറിഞ്ഞത്. ഇതിനകത്തുണ്ടായിരുന്ന വിദ്യാർഥികൾ ഉൾപ്പെടെ 20 പേർക്ക് പരിക്കേറ്റിരുന്നു.
സംഭവസമയത്തു സ്ഥലത്തുണ്ടായിരുന്ന യുവാക്കളും നാട്ടുകാരും കനാലിൽ വീണ ബസിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. കൈവരി തകർന്ന പാലത്തിലുടെ വാഹനയാത്ര അപകടഭീഷണിയാവുന്നതായി ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇക്കഴിഞ്ഞദിവസം പാലത്തിന്റെ കൈവരി പുനഃസ്ഥാപിച്ചു.
എന്നാൽ സ്വകാര്യബസ്, ചരക്കുലോറികൾ ഉൾപ്പെടെ സഞ്ചാരം തുടങ്ങിയതോടെ വീതികുറഞ്ഞ പാലം കടക്കുന്നത് ഏറെ ശ്രമകരമായിരിക്കുകയാണ്. ഇരുവശത്തും വാഹനങ്ങൾ എത്തിയാൽ മറികടക്കാൻ ഏറേസമയം വേണ്ടിവരും. പാലം പൂർണമായും പൊളിച്ച് വീതികൂട്ടി പുനർനിർമിക്കണമെന്നതാണ് യാത്രക്കാരുടേയും നാട്ടുകാരുടേയും ആവശ്യം.
Palakkad
വണ്ടിത്താവളം: കൂടാരം ട്രസ്റ്റ്, വണ്ടിത്താവളം വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവർ സംയുക്തമായി 26 ന് ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തും.
വണ്ടിത്താവളം പള്ളിമൊക്കിൽ വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന റാലി പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാനി മണികണ്ഠൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ഉദ്ഘാടനം ചെയ്യും.
എക്സെസ് ഇൻസ്പെക്ടർ യു.കെ. ജിതിൻ, മീനാക്ഷിപുരം പോലീസ് എസ്എച്ച്ഒ ഇൻസ്പെക്ടർ ബി. ദീപു, കൂടാരം ട്രസ്റ്റ് പ്രസിഡന്റ് കെ.എ. വിജയകൃഷ്ണൻ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തംഗം എം. സുനിതാ ഭായ്, കെകെഎം എച്ച്എസ്എസ് പ്രിൻസിപ്പൽ സി. ഹേമ, പ്രധാന അധ്യാപകൻ ഡി. അനിൽ, കെവിവിഇഎസ് പ്രസിഡന്റ് സി. മണി, സെക്രട്ടറി കെ. കെ. ഷെറീഫ്, മരുതമ്പാറ വാക്കേഴ്സ് ക്ലബ് ഭാരവാഹി ഡി. മുരുകേശൻ എന്നിവർ പങ്കെടുക്കും. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ ജനപങ്കാളിത്തം ലക്ഷ്യമിട്ടാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.
Palakkad
മൈലമ്പുള്ളി: ഞാറക്കോട് പുലി വളർത്തുനായയെ കടിച്ചുകൊന്നു. ഞാറക്കോട് എം.വി. തോമസിന്റെ നായയെ ഞായറാഴ്ച രാത്രി പുലി കടിച്ചുകൊന്നു. ഇതിനു മുന്‍പും ഈ ഭാഗത്തു പുലി ഉണ്ടായിരുന്നു. വനംവകുപ്പിനു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.
ആക്രമണകാരിയായ പുലിയെ കൂടുവച്ച് പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മലയോടു ചേർന്നുകിടക്കുന്ന വനമേഖലയിൽ കാടുകയറി കിടക്കുന്നതിനാൽ വന്യമൃഗങ്ങൾ ഇറങ്ങിവരുന്നത് നാട്ടുകാർക്കു കാണാൻ കഴിയില്ല. പലപ്പോഴും പകലും രാത്രിയും ഈ കാടുകളിലാണ് കാട്ടാനകളും പുലിയും കടുവയും കാട്ടുപന്നിയുമെല്ലാം കിടക്കുന്നത്.
പകൽപോലും കൃഷിയിടത്തിൽ ഇറങ്ങാനോ റബർ ടാപ്പ് ചെയ്യാനോ കഴിയാത്ത സാഹചര്യമാണുള്ളത്. കാട്ടുമൃഗങ്ങൾ കൃഷിയിടത്തിൽ ഇറങ്ങുന്നതു തടയാൻ നടപടികൾ സ്വീകരിക്കണമെന്നും കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.
Thiruvananthapuram
നേമം: നഗരസഭയുടെ ഭാഗമായ നേമത്തെ ജലസ്രോത സുകൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു. പാപ്പനംകോട്, മേലോംകോട്, കരുമം, എസ്റ്റേറ്റ്, പൊന്നുമംഗലം, നേമം വാർഡുകളിലായി ഒരു ഡസനിലെറെ കുളങ്ങളാണ് നാശത്തിന്റെ വക്കിലുള്ളത്.
രണ്ടാഴ്ചയായി നേമം മേഖലയിൽ വൈറൽ പനിക്കൊപ്പം ഡെങ്കിപ്പനിയും വ്യാപകമാണ്. നിരവധി പേരാണ് നേമം ശാന്തിവിള സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന ത്. താലൂക്ക് ആശുപതിയിൽ ഒപിയിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും കൂടി യിട്ടുണ്ട്. 400 മുതൽ 500 പേരാണ് ഒപിയിൽ എത്തുന്നത്. പനി, ഛർദി, കടുത്ത തലവേദന, ശരീര വേദന തുടങ്ങിയവയാണ് പലർക്കും അനുഭവപ്പെടു ന്നത്. നേമത്തെ കുളങ്ങൾ പലതും വൃത്തിയാക്കിയിട്ട് പതിനഞ്ചുവർഷത്തിലേറെയായി.
കുളങ്ങൾ സംരക്ഷിക്കുന്നതിൽ നഗരസഭയോ കൗൺസിലർമാ രോ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്നു പരാതിയുണ്ട്. നേമം മേഖലയിൽ നേമം തളിയാദിച്ചപുരം കുളം, കാരയ്ക്കാമണ്ഡപം ആമീൻ കുളം, നന്തൻകോട് കുളം, തുരുത്തിയിൽ കുളം എന്നിവ മാത്രമാണ് ഒരു പരിധി വരെ വൃത്തിയായി കിടക്കുന്നത്. ബാക്കി ഒരു ഡസന്നിലെറെ കുളങ്ങൾ സമീപത്തെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ്
പലകുളങ്ങളും പുല്ലും ചെടികളും കുറ്റിക്കാടുകളും നിറഞ്ഞു വെള്ളംകെട്ടി കൊതക് വളർത്തൽ കേന്ദ്രങ്ങളായിരിക്കുകയാണ്.
പൂഴിക്കുന്ന് തെങ്ങുവിള കുളം, മടവിള ആല ആറകുളം, പൂഴിക്കുന്ന് നമ്പു വിള കുളം, പൂഴിക്കുന്ന് മടവിളകുളം, കോലിയക്കോട് കൊറട്ടിക്കര കുളം, പാപ്പനംകോട് കോണത്തുകുളം, പൊന്നുമംഗലം നെടുംകുളം, കരുമം ആര്യയോട് കുളം, കാരയ്ക്കാമണ്ഡപം പൊറ്റവിള പള്ളിയിൽ കുളം എന്നിവയെല്ലാം മാലി ന്യ നിക്ഷേപകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ് . മഴക്കാലം മുന്നിൽക്കണ്ട് അധികൃതർ മുൻകരുതലുകളെടുക്കാത്തതു മൂലം പകർച്ചവ്യാധികൾ ഓരോ ദിവസം കഴിയും ത്തോറും വർധിച്ച് വരുകയാണ്.
കരമനയാറിലും കിള്ളിയാറിലും മാലിന്യം തള്ളൽ പതിവ്
നെടുമങ്ങാട്: നൂറു കണക്കിനാളുകൾ ദാഹജലത്തിനായി ആശ്രയിക്കുന്ന കിള്ളിയാറിലും കരമനയാറിലും മാലിന്യം തള്ളൽ പതിവായതോടെ സാംക്രമിക രോഗങ്ങൾ പടരുന്നു.
ഇരുമ്പയിൽനിന്നും അരുവിക്കരയിലേക്ക് പോകുന്ന റോഡിൽ ആളൊഴിഞ്ഞ വളവുകളിൽ മാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉൾപ്പെടെ തള്ളുന്നത് വ്യാപകമാണ്.പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും നിറച്ചുകൊണ്ടുവരുന്ന മാലിന്യങ്ങളാണ് കരമനയാറിലും കിള്ളിയാറിലെതീരങ്ങളിലും തള്ളുന്നത്. ഇതേസമയം, കോഴിവേസ്റ്റ് ഉൾപ്പെടെയുള്ള ഇറച്ചിമാലിന്യങ്ങൾ പകൽക്കാലത്ത് പരസ്യമായി വലിച്ചെറിയുന്ന സംഘങ്ങളും പെരുകുന്നുണ്ട്.
കാടുപിടിച്ച് കിടക്കുന്ന പ്രദേശം പകൽ സമയത്തു പോലും വിജനമാണ്. ഇതുമറയാക്കിയാണ് മാലിന്യനിക്ഷേപം വ്യാപകമായിരിക്കുന്നത്. മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം സാംക്രമിക രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈച്ചയും കൊതുകും പെരുകുന്നതു പനി ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ വർധിപ്പിക്കുന്നു. കുടിവെള്ളം സ്രോതസുകളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും പോലീസും ഒന്നും ചെയ്യുന്നില്ലെ ന്നും ആക്ഷേപം ഉണ്ട്.
അരുവിക്കര പഞ്ചായത്ത് അധികൃതർ ഈ മേഖലയിൽ പലപ്രാവശ്യം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും മാലിന്യം വലിച്ചെറിയൽ തുടരുകയാണ്. നഗരപ്രദേശങ്ങളിലെ ഹോട്ടലുകൾ, ഇറച്ചിക്കടകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ വാഹനങ്ങളിലെത്തിച്ചാണ് അരുവിക്കര, കരകുളം പഞ്ചായത്തുകളിലെ ഗ്രാമീണ മേഖലകളിൽ തള്ളുന്നത്.
കഴിഞ്ഞയാഴ്ച ആറ്റുകാലിനു സമീപം മണക്കാടുള്ള ഒരു റസിഡന്റ് അസോയിയേഷന്റെ ആഘോഷപരിപാടികൾക്ക് ശേഷം ഭക്ഷണാവശിഷ്ടങ്ങൾ ഇരുമ്പയിലെ റോഡരികിൽ തള്ളിയിരുന്നു. ബന്ധപ്പെട്ടവരിൽനിന്ന് പിഴ ഈടാക്കുമെന്നും പ്രദേശം ശുചീകരിക്കുമെന്നും അധികൃതർ നൽകിയ ഉറപ്പ് പാഴായതായി പരാതി ഉയർന്നിട്ടുണ്ട്. മലിനജലം കരമനയാറ്റിലേക്ക് ഒലിച്ചിറങ്ങുന്നത് രോഗങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് തീരവാസികൾ.
ശാപമോക്ഷമില്ലാതെ അമ്പലത്തറ കുളം
പേരൂര്‍ക്കട: നവീകരണം പൂർത്തീകരിച്ച് മാസങ്ങൾക്കുള്ളിൽ അമ്പലത്തറ കുളം പായലും മാലിന്യവും മൂടിയ നിലയിൽ. കിണവൂര്‍ വാര്‍ഡില്‍ ഉള്‍പ്പെടുന്ന അമ്പലത്തറ കുളം ചതുരാകൃതിയിലുള്ളതാണ്. കുളത്തിന്റെ നാലുഭാഗത്തും സംരക്ഷണഭിത്തി കെട്ടിയിട്ടുണ്ട്. അടുത്തിടെ കുളം ശുചീകരിച്ചതാണ്. ശുചീകരണത്തിനുശേഷം കുളത്തിന്റെ വശങ്ങളിൽ ചെടിച്ചട്ടികള്‍ വയ്ക്കുകയും പുഷ്പകൃഷി നടത്തുകയും ചെയ്തിരുന്നു. സമീപത്തെ പറമ്പുകളില്‍ നിന്നും തെങ്ങോലകളും മറ്റും വെള്ളത്തിലേക്കു വീണുകിടക്കുന്നത് അഴുകിയ നിലയിലാണ്. നവീകരണത്തിനുശേഷം അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കാത്തത് അമ്പലത്തറ കുളത്തിന്റെ നാശത്തിനു മറ്റൊരു കാരണമായി. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ പായലുകള്‍ നിറഞ്ഞു കുളത്തിലെ വെള്ളം മലിനമാകുകയായിരുന്നു.
പ്രദേശം സാമൂഹിക വിരുദ്ധരുടെ താവളമാണിപ്പോൾ. കുളത്തിലേക്ക് ഇറങ്ങുന്നതിന് ഒരു ഗേറ്റുണ്ട്. ഇത് പൂട്ടിയിടാത്തതാണ് സാമൂഹികവിരുദ്ധര്‍ക്ക് അനുഗ്രഹമാകുന്നത്.
പകല്‍സമയങ്ങളില്‍പോലും മദ്യക്കുപ്പികള്‍ കുളത്തിലേക്ക് വലിച്ചെറിയുന്നത് പതിവായിട്ടുണ്ട്. കുളത്തിനോട് ചേർന്നുള്ള റോഡിനു സമീപത്തായി നഗരസഭ മാലിന്യ സംഭരണി സ്ഥാപിച്ചിട്ടുണ്ട്. സംഭരണയിൽ മാലിന്യം നിക്ഷേപിക്കുന്നതിന് പകരം ആളുകൾ കുളത്തിലേക്ക് വലിച്ചെറിയുന്നതും പതിവാണ്. കുളത്തിന്റെ മൂന്ന് ഭാഗത്തായി നിരവധി വീടുകൾ സ്ഥിതിചെയ്യുന്നുണ്ട്. രാത്രികാലങ്ങളിൽ ഈച്ചയുടെയും കൊതുകിന്റെയും ശല്യമുള്ളതായി പ്രദേശവാസികളും പറയുന്നു.
നഗരസഭാ ഭരണം മാറി വന്നിട്ടും കുളത്തിന്റെ ശോച്യാസ്ഥ മാറ്റാൻ അധികൃതർ ശ്രമം നടത്തിയിട്ടില്ല. പ്രദേശവാസികൾ നിരവധി തവണ അധികൃതർക്കു പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല. കുളത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ നഗരസഭയും വാർഡ് കൗൺസിലറും സ്വീകരിക്കണമെന്നതാണ് ആവശ്യം.
ദേവസ്വം കുളത്തിന്റെ അവസ്ഥ ദയനീയം "കഠിനം'കുളം
കഠിനംകുളം: കഠിനംകുളം മര്യനാട് റോഡിൽ ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്തായി ഒരേക്കർ വിസ്തൃതിയിൽ തിരുവിതാംകൂർ ദേവസ്വത്തിന് കീഴിൽ പ്രവർത്തിക്കുന്ന കഠിനംകുളം ക്ഷേത്രക്കുളം... മൂക്കുപൊത്താതെ ഇതിനടുത്തുകൂടി നടക്കാനോ വാഹനത്തിൽ യാത്ര ചെയ്യാനോ കഴിയില്ല. ചാക്കുകളിലും കവറുകളിലും കെട്ടി അറവു മാലിന്യങ്ങളും അടുക്കള മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ടു തള്ളുകയാണിവിടെ.
കാടുകയറി നശിക്കുന്ന കുളവും പരിസരവും വൃത്തായിക്കുവാൻ പോത്തൻകോട് പഞ്ചായത്തിന്റെ കഴി ഞ്ഞ ഭരണസമിതി തൊഴിലുറപ്പ് പദ്ധതിയിലൂടെ ശ്രമങ്ങൾ നടന്നു എങ്കിലും അവസാനം ഉപേക്ഷിക്കുകയായിരുന്നു. മാലിന്യങ്ങളും പാഴ്സ്തുക്കളുംകൊണ്ടു നിറഞ്ഞ കുളം ഏകദേശം മൂടപ്പെട്ടനിലയിലാണെങ്കിലും പരിസരത്തെ വീടുകളിലെ മാലിന്യങ്ങളും പരിസരത്തെ സ്ഥലങ്ങളിലെ വാഹനങ്ങളിൽ എത്തിക്കുന്ന മാലിന്യങ്ങളും എല്ലാം നിക്ഷേപിക്കുന്ന കേന്ദ്രമായി മാറി.
കൊതുകുകൾ മുട്ടയിട്ടു പെരുകുകയും പകർച്ചവ്യാധികൾ പടർന്നു പിടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും ആരോഗ്യ പ്രവർത്തകരോ പഞ്ചായത്ത്, ദേവസ്വം അധികൃതരോ ഇവിടേ യ്ക്കു തിരിഞ്ഞു നോക്കാതെയായിട്ട് വർഷങ്ങളായി. കുളം വൃത്തിയാക്കുന്നതിനായി അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാരും ആരോപിക്കുന്നു.
ശുചീകരണ പ്രവൃത്തികളിൽ അലംഭാവം തുടർന്ന് അധികൃതർ
പാറശാല: പകർച്ചവ്യാധി പടർന്നുപിടിക്കുമ്പോഴും ശുചീകരണ പ്രവൃത്തികളിൽ അലംഭാവം കാണിച്ച് അധികൃതർ. പാറശാല, കാരോട്, കുളത്തൂർ പഞ്ചായത്തുകളിലും തൊട്ടടുത്ത പഞ്ചായത്തുകളിലെയും പ്രധാന കുടിവെള്ള സ്രോതസാണ് നെയ്യാർ ഇടതുകര കനാൽ. വേനൽക്കാലങ്ങളിൽ കിണറുകളിലെ ജലലഭ്യത കുറയുമ്പോൾ നെയ്യാർഡാമിലെ വെള്ളം തുറന്നു ഇടതുകര കനാലിലൂടെ ഒഴുക്കി കുളങ്ങൾ നിറക്കുമ്പോഴാണ് കിണറുകളിൽ വെള്ളം നിറയുന്നത്.
എന്നാൽ കനാലും കുളങ്ങളും തോടുകളും ശുചീകരിച്ചിട്ടു വർഷങ്ങളായി. കനാലിലൂടെ ഒഴുകുന്ന മലിനജലം കുളങ്ങളിൽ നിറഞ്ഞ്, അത് ഉറവകളായി കിണറുകളിലെത്തു ന്നുണ്ട്. ഇതേ വെള്ളം കുടിക്കുന്നതതിനാൽ പനി, വയറിളക്കം, ഛർദി തുടങ്ങിയവ തുട ർക്കഥയായിരിക്കുകയാണ്.
പഞ്ചായത്തിലെ പ്രധാന ജലസ്രോതസാണ് മുരിയങ്കര വാർഡിലെ ആരിശശേരി ചിറക്കുളം. പത്തേക്കറോളം പ്രദേശത്തു വ്യാപിച്ചുകിടക്കുന്ന കുളത്തിലെ വെള്ളം വറ്റിയാൽ പ്രദേശത്തെ കിണറുകളും വറ്റും. നെയ്യാർ കനാലിലെ വെള്ളവും തമിഴ്നാട്ടിൽനിന്നും ഉത്ഭവിച്ചു കേരളത്തിലേക്ക് ഒഴുകുന്ന ഒരു തോടും പ്രധാന ജല സ്രോതസാണ്.
ഇതിലെ വെള്ളമാണ് ചിറക്കുളത്തിലും നിറക്കുന്നത്. പഞ്ചായത്തിലെ മുരിയങ്കര, മുള്ളുവിള, ടൗൺ, മുറിയാത്തോട്ടം ഉൾപ്പടെയുള്ള വാർഡുകളിൽ കൃഷിക്കായി ഉപയോഗിക്കുന്നത് ചിറക്കുളത്തിലേ വെള്ളമാണ് .എന്നാൽ കുളവും തോടും ശുചീകരിച്ചിട്ടു വർഷങ്ങൾ ആയതുമൂലം ഏറെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ.
നെയ്യാറിനും കരമനയാറിനും അകാലമരണം
കാട്ടാക്കട: തലസ്ഥാന ജില്ലയുടെ ജീവനാഡികളായ കരമനയാറും നെയ്യാറും ദുരന്തത്തിന്റെ വക്കിൽ. മണലൂറ്റും കരയിടിച്ചിലും മാലിന്യ നിക്ഷേപവും ഇരുനദികളെയും നാശത്തിലേക്കു തള്ളിവിടുകയാണ്. അഗസ്ത്യമലയിൽ നിന്നാണ് ഇരുനദികളുടെയും ഉത്ഭവം. അഗസ്ത്യമലയുടെ അടിവാരത്തെ നാച്ചിമുടിയിൽനിന്നും നെയ്യാറും ചെമ്മുഞ്ചിമേട്ടിൽ നിന്നും കരമനയും ഉത്ഭവിക്കുന്നു.
മത്സ്യങ്ങളുടെ ആവാസഭൂമിയാണ് ഇരു നദികളും. ഏതാണ്ട് 50 ലേറെ ശുദ്ധജലമത്സ്യങ്ങൾ ഈ നദികളിലുണ്ട്. ഇന്നു നദികൾ എന്ന പേരു മാത്രം. കഴിഞ്ഞ കുറെ വർഷങ്ങളായി നടക്കുന്ന മണലൂറ്റ് ഈ നദികളെ ഇല്ലാതാക്കി. മണലൂറ്റുമൂലം കരകൾ ഇടിഞ്ഞു താണു. നദികൾ തീർത്തും കയങ്ങളായി മാറി. ഈ നദികളിലെ വെള്ളം 75 ശതമാനവും വിഷമയമാണെന്നു പുതിയ പഠനം കാണിക്കുന്നു. വെള്ളത്തിൽ ഇരുമ്പ്, കാഡ്മിയം, കോപ്പർ, നിക്കൽ, ക്ലോറൈഡ്, എന്നിവയുടെ അംശം കൂടുതലായതിനാൽതന്നെ അസിഡിറ്റിയുമുണ്ടെന്നു വാട്ടർ അഥോറിറ്റി നടത്തിയ പഠനം സൂചിപ്പിക്കുന്നു. ഇത് വൻ രോഗങ്ങൾക്ക് കാരണമാകും.
മാലിന്യങ്ങൾ നിക്ഷേപിക്കേണ്ട സ്ഥലമായും ഈ നദികൾ മാറി. രാത്രിയിൽ മാലിന്യങ്ങൾ ഇവിടെ കൊണ്ടിടുന്നത് തുടരുകയാണ്. ശുദ്ധജല നദികളായിരുന്നവയിലാണ് ഈ മാലിന്യ നിക്ഷേപം. രണ്ടു നദികളിലുമായി 30 ൽ അധികം ശുദ്ധ ജല പദ്ധതികളുണ്ട്. മലിനീകരണം അവയ്ക്കും ഭീഷണിയാണ്.
Thiruvananthapuram
തിരുവനന്തപുരം: പട്ടം എസ്യുടി ആശുപത്രി തിരുവനന്തപുരം സൗത്ത് റോട്ടറി ക്ലബുമായി സഹകരിച്ച് ലോക യോഗ ദിനം ആചരിച്ചു. പിഎംജി റോട്ടറി ക്ലിനിക്കില്‍ സംഘടിപ്പിച്ച പ്രത്യേക യോഗ പരിശീലന പരിപാടിയിലൂടെയാണ് ദിനാചരണം നടത്തിയത്. റോട്ടറി ക്ലബ് അംഗങ്ങളും എസ്യുടി ആശുപത്രി ജീവനക്കാരും ഉള്‍പ്പെടെ 100-റോളം പേര് പരിപാടിയില്‍ പങ്കെടുത്തു.
ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ യോഗയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുകയും, ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി യോഗയെ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശീലനം സംഘടിപ്പിച്ചത്.
മാനസികസമ്മര്‍ദ നിയന്ത്രണം, ഏകാഗ്രത വര്‍ധിപ്പിക്കല്‍, ശരീരത്തിന്റെ വഴക്കവും ആരോഗ്യവും മെച്ചപ്പെടുത്തല്‍ തുടങ്ങി യോഗയുടെ വിവിധ ഗുണങ്ങളെക്കുറിച്ച് പരിശീലനത്തില്‍ വിശദീകരിച്ചു.
സമൂഹത്തില്‍ രോഗപ്രതിരോധവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള എസ് യു ടി ആശുപത്രിയുടെയും തിരുവനന്തപുരം സൗത്ത് റോട്ടറി ക്ലബ്ബിന്റെയും പ്രതിബദ്ധതയാണ് പരിപാടിക്ക് വഴിയൊരുക്കിയത്.
Thiruvananthapuram
തിരുവല്ലം: കോഴിക്കറിയില്‍ ഉപ്പ് കുറഞ്ഞതിന്റെ പേരില്‍ ബാര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. കോവളം സ്വദേശികളായ ഷാഫി (30), യാസീന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ബൈപാസിനു സമീപത്തെ ബാറില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു കേസിനിടയായ സംഭവം നടന്നത്.
ബാറിലെത്തിയ യുവാക്കള്‍ക്ക് ഭക്ഷണത്തോടൊപ്പം നല്കിയ കോഴിക്കറിയില്‍ ഉപ്പ് കുറവെന്ന കാരണത്താല്‍ ബാര്‍ ജീവനക്കാരനുമായി വാക്കു തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ജീവനക്കാരനെ ക്രൂരമായി മര്ദിക്കുകയുമായിരുന്നതായി പോലീസ് പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.
പിടിയിലായ ഷാഫിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുളളതായും റൗഡി പട്ടികയിലുള്പ്പെട്ടയാളാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Thiruvananthapuram
പൂവച്ചൽ: പൂവച്ചൽ പഞ്ചായത്തിലെ കരിയംകോട് വാർഡിൽ കാലങ്ങളായി നിലനിന്നിരുന്ന മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി, അനധികൃതമായി പ്രവർത്തിച്ചുവരുന്ന പന്നിഫാമുകൾക്കെതിരെ നടപടി ശക്തമാക്കി പഞ്ചായത്ത് അധികൃതർ.
പഞ്ചായത്ത് പ്രസിഡന്റ് അമല ടീച്ചറുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലങ്ങൾ സന്ദർശിച്ച് നേരിട്ട് പരിശോധന നടത്തി.
കരിയംകോട് വാർഡിൽ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയ ഇരുപതോളം പന്നിഫാമുകൾക്കാണ് പഞ്ചായത്ത് നോട്ടീസ് നൽകിയിരിക്കുന്നത്. നിയമലംഘനം കണ്ടെത്തിയ കേന്ദ്രങ്ങൾക്കെതിരേതുടർനടപടികൾ ആരംഭിക്കുകയും ഇതിന്റെ ഭാഗമായി ഇന്നലെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചില കേന്ദ്രങ്ങളിലെ പന്നികളെ പിടിച്ചുമാറ്റുകയും ചെയ്തു. വരുംദിവസങ്ങളിലും പരിശോധനകളും കർശന നിയമനടപടികളും തുടരുമെന്നു പഞ്ചായത്ത് പ്രസിഡന്റ് അമല ടീച്ചർ അറിയിച്ചു.
പഞ്ചായത്തിലെ മാലിന്യപ്രശ്നം പൂർണമായി പരിഹരിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
Thiruvananthapuram
ഒരാളെ നേരത്തെ അറസ്റ്റുചെയ്തു
കാട്ടാക്കട: സ്വകാര്യ ധനകാര്യസ്ഥാപന മാനേജരെ കാറിൽ കടത്തിക്കൊണ്ടുപോയശേഷം വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിലെന്നു സൂചന. കേസിൽ നേരത്തെ ഒരാളെ പിടികൂടിയിരുന്നു.
കുറ്റിച്ചൽ സ്വദേശി രാജേഷ് (45) ആണ് പിടിയിലായത്. സംഭവത്തിൽ നാലുപേർക്കെതിരേ കേസെടുത്തു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ വിളപ്പിൽശാല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കാപ്പിക്കാട് സിഎസ്ഐ ചർച്ചിനടുത്ത് ഉപേക്ഷിച്ചനിലയിൽ പിന്നീട് പോലീസ് കണ്ടെത്തി.
കണ്ടല ജി.എസ്. ഭവനിൽ ഗിരീഷിനെ(34)യാണ് വ്യാഴാഴ്ച വൈകുന്നേരം ആറോടെ പൂവച്ചലിൽനിന്നു നാട്ടുകാർ നോക്കിനിൽക്കേ രാജേഷ് ഉൾപ്പെടുന്ന സംഘം ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയത്. തുടർന്നു മർദിച്ച് അവശനാക്കിയശേഷം ഒരു ബൈക്കിൽ കയറ്റി തിരിച്ച് പൂവച്ചൽ പാറമുകളിൽ ഇറക്കിവിടുകയായിരുന്നു. പോലീസ് തെരച്ചിൽ നടത്തവേ ഗിരീഷ് രാത്രി എട്ടോടെ കാട്ടാക്കട പോലീസ് സ്റ്റേഷനിലെത്തി മൊഴിനൽകുകയായിരുന്നു.
കാട്ടാക്കട ഡിവൈഎസ് പി ഗോപകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സുഭാഷ്, എസ്ഐ മനോജ് എന്നിവർ ചേർന്ന് പ്രതികൾക്കായി ഊർജിത അന്വേഷ ണം നടത്തി.
Thiruvananthapuram
പേരൂര്‍ക്കട: ജില്ലാ മാതൃക ആശുപത്രിയുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനു പരിഗണന നല്കുമെന്നു മന്ത്രി കെ. മുരളീധരന്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ് ക്കുശേഷമാണ് മന്ത്രി ഇതു പറഞ്ഞത്. ആശുപത്രി സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയാല്‍ മെഡിക്കല്‍ കോളജിലേക്കുള്ള രോഗികളുടെ തിരക്ക് കുറയ്ക്കാന്‍ കഴിയും. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലുണ്ട്. ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
ആശുപത്രിയില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 100 അധിക കിടക്കകള്‍ അനുവദിക്കും. കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികളും ആരംഭിക്കും. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും യോഗത്തില്‍ മന്ത്രി വ്യക്തമാക്കി. അത്യാഹിത വിഭാഗം സന്ദര്‍ശിച്ച മന്ത്രി ടി.ബി ഹാന്‍ഡ് ഹെല്‍ഡ് മെഷീന് ഉദ്ഘാടനവും നിര്‍വ്വഹിച്ചു.
ആശുപത്രി സൂപ്രണ്ട് എല്‍.ടി. സരിത കുമാരി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ അനു എസ്. നായര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ അര്‍നോള്‍ഡ് ദീപക്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബിന്ദു മോഹന്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Thiruvananthapuram
വിഴിഞ്ഞം: കാലാവസ്ഥാ മുന്നറിയിപ്പുകളും കടൽക്ഷോഭവും മഴയും ഒന്നും പ്രശ്നമല്ല, കടലിന്റെ ഭംഗി ആസ്വദിക്കാനുള്ള സഞ്ചാരികളുടെ തിരക്കിലമർന്ന് കോവളം വിനോദ സഞ്ചാരകേന്ദ്രം.
വിദേശികൾ പൂർണമായി ഒഴിഞ്ഞുപോയ തീരത്തിന് ഉണർവേകി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇന്നലെയും ആയിരങ്ങൾ വന്നു മടങ്ങി. കാർമേഘങ്ങൾ കൊണ്ടുമറച്ച വൈകുന്നേരത്തെ സൂര്യന്റെ നേർത്ത കിരണങ്ങൾ കണ്ടാസ്വദിക്കാൻ കയറിക്കൂടിയവരെ കൊണ്ട് ഇടക്കൽ പാറയും നിറഞ്ഞു. ബീച്ചുകളിലും പാറക്കൂട്ടങ്ങളിലും നിറഞ്ഞ സഞ്ചാരികളെ നിയന്ത്രിക്കാനും അവർക്ക് സുരക്ഷയൊരുക്കാനും ലൈഫ് ഗാർഡുമാരും ഇരുട്ടുന്നതുവരെയും രംഗത്തുണ്ടായിരുന്നു .
മുൻകാലത്ത് മൺസൂൺ സീസണിൽ നിശബ്ദമായി കിടക്കാറുള്ള ബീച്ചുകൾക്ക് ഉണർവേ കിയാണ് തമിഴ്നാട്ടിലെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയും സഞ്ചാരികളുടെ കൂട്ടമായ വരവ്. ഇവരോടൊപ്പം അവധി ദിനങ്ങൾ ആഘോഷിക്കാൻ മലയാളികളും എത്തിയതോടെ തിരക്കിനു കൂടുതൽ ശക്തി കൂടി. സാധാരണ ജൂൺ, ജൂലൈ മാസങ്ങളിലെ കടൽ കയറ്റത്തിൽ തീരം തിരകൾ കൊണ്ടുപോവുകയാണ് പതിവ്. അതിനു കുറവ് വന്നെങ്കിലും ശക്തമായ തിരയുള്ളതിനാൽ കടലിൽ ഇറങ്ങുന്നതിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
ലൈഫ് ഗാർഡുമാരുടെ അനുവാദത്തോടെ വെള്ളത്തിൽ കാൽ നനച്ചു മടങ്ങുകയാണ് പലരും. സാധാരണ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ വന്നു മടങ്ങുന്ന ഒക്ടോബർ മുതൽ മാർച്ച് വരെയാണ് കോവളത്തിന്റെ വിനോദസഞ്ചാര സീസൺ. മേയ് അവസാനം വരെ എത്തുന്ന നാടൻ സഞ്ചാരികളും കഴിഞ്ഞാൽ ബീച്ചുകൾ വിജനമാവുകയാണ് പതിവ്. എന്നാൽ ആ പതിവിന് ഇക്കുറി മാറ്റമുണ്ടായതായി ലൈഫ് ഗാർഡുമാർ പറയുന്നു.
സഞ്ചാരികളുടെ വരവ് കണക്കിലെടുത്ത് തീരത്തെ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും ലൈവാണ് എന്നതും ഇക്കൊല്ലത്തെ പ്രത്യേകതയാണ്.
Thiruvananthapuram
തിരുവനന്തപുരം: ദേവ ചൈതന്യത്തിലോ പ്രപഞ്ചത്തിന് മുഴുവൻ ആധാരമായിട്ടുള്ള ഒരു ശക്തിയിലോ വിശ്വസിക്കാത്ത ഒരു നാസ്തികനായിരുന്നില്ല വയലാർ രാമവർമ എന്ന് കവിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ കെ. ജയകുമാർ. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ ഒരു വ്യവസ്ഥിതിയെയാണ് വയലാർ എതിർത്തതെന്നും കെ.ജയകുമാർ പറഞ്ഞു.
ഗവൺമെന്റ് സെക്രട്ടറിയേറ്റ് പാട്ടുക്കൂട്ടം സംഘടിപ്പിച്ച പ്രതിമാസ പരിപാടിയിൽ വയലാർ രാമവർമയെക്കു റിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വയലാർ വിട പറഞ്ഞിട്ട് അൻപതു വർഷം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് കെ. ജയകുമാർ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായിരുന്നു വൈഎംസിഎ ഹാളിൽ നടന്ന പ്രഭാഷണം. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന് എഴുതുവാൻ വയലാറിന്റെ ആസ്തിക്യ ബോധം തടസമായിരുന്നില്ല. ദൈവങ്ങൾ എന്ന ബഹുവചനം വയലാർ ഇവിടെ ഉപയോഗിക്കുന്നത് നമ്മൾ ഉദ്ദേശിക്കുന്ന ദൈവത്തെ കുറിച്ചല്ല- കെ. ജയകുമാർ വ്യക്തമാക്കി.
ദൈവമെന്ന ഏക സത്യത്തിന് ബഹുവചനം ഉണ്ടാവാൻ സാധ്യതയില്ല. മനുഷ്യൻ തെരുവിൽ മരിക്കുന്നതും, ചെകുത്താൻ ചിരിക്കുന്നതും, മാനവ ഹൃദയങ്ങൾ ആയുധപ്പുരകൾ ആകുന്നതും ഇക്കാലഘട്ടത്തിൽ പ്രസക്തമാകുന്ന കാര്യങ്ങളാണ്. വയലാർ രാമവർമ എന്ന കവിയുടെ ക്രാന്തദർശനമാണ് ഇതിൽ പ്രതിഫലിക്കുന്നത്.
പ്രളയപ്പയോധിയിൽ ഉറങ്ങി ഉണർന്നു വരും പ്രഭാമയൂഖമേ കാലമേ... എന്ന ഗാനത്തിൽ തന്റെ വിശ്വാസം വയലാർ രേഖപ്പെടുത്തുന്നുണ്ട്. പ്രകൃതിയും ഈശ്വരനും ഞാനും നിന്റെ പ്രതിരൂപങ്ങൾ അല്ലേ എന്നാണ് വയലാർ ചോദിക്കുന്നത്. ഞാനും നിന്റെ പ്രതിരൂപം അല്ലേ എന്ന് ചോദിക്കുമ്പോൾ ആ മഹാചൈതന്യം എന്നിലും ഉണ്ടെന്ന അദ്വൈത ചിന്തയാണ് വയലാർ പങ്കുവയ്ക്കുന്നത്. പ്രഭാഷകൻ വ്യക്തമാക്കി.
നരബലിയുടെ രക്തംപുരണ്ട വയലാർ എന്ന പ്രദേശത്ത് ജനിച്ച വയലാർ രാമവർമ്മ കമ്മ്യൂണിസ്റ്റായി തീർന്നത് അഗാധമായ മനുഷ്യസ്നേഹത്തിൽ നിന്നാണെന്നും കെ. ജയകുമാർ പറഞ്ഞു. വയലാറിന്റെ യഥാർഥ വ്യക്തിത്വവും കാവ്യ വ്യക്തിത്വവും ഭിന്നമായിരുന്നില്ല. അതുകൊണ്ടാണ് വയലാറിന്റെ ഹൃദയ വാതിലുകളിൽ ഒന്നു മുട്ടുക പോലും ചെയ്യാതെ ആ നെഞ്ചിനുള്ളിലേക്ക് കയറാൻ ആസ്വാദകർക്ക് സാധിച്ചത് എന്നും കെ.ജയകുമാർ ഓർമിച്ചു.
Thiruvananthapuram
തിരുവനന്തപുരം: വായനയിലൂടെ സാമ്രാജ്യങ്ങളെ തകര്‍ക്കാനും പുതിയ ലോകം സൃഷ്ടിക്കാനും കഴിയുമെന്നു മന്ത്രി റോജി എം ജോണ്‍ അഭിപ്രായപ്പെട്ടു. വായനാദിനത്തോടനുബന്ധിച്ച് സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹോളി ഏയ്ഞ്ചല്‍ സ് കോണ്‍വന്റ് എച്ച്എസ്എസില്‍ സംഘടിപ്പിച്ച വായന വര്‍ത്തമാനം ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.
സംസ്കാര സാഹിതി ജില്ലാ ചെയര്മാന് പൂഴനാട് ഗോപന് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ കെ. സുദര്ശനന് വായനാദിന സന്ദേശം നല്കി. ഹോളി ഏഞ്ചല്‍സ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെബിന് ഫെര്‍ണാസ്, കെ. ആര്. ജി. ഉണ്ണിത്താന്, സുകു പാല്‍ക്കുളങ്ങര, എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗം ഡോ. പ്രകാശ് പ്രഭാകര്‍ സ്വാഗതവും ഓ. എസ്.ഗിരീഷ് നന്ദിയും പറഞ്ഞു.
Thiruvananthapuram
വിഴിഞ്ഞം : വിഴിഞ്ഞം സോണൽ പരിധിയിലെ മുല്ലൂർ വാർഡിൽ പനവിളക്കോട്-നെല്ലിക്കുന്ന് പ്രദേശങ്ങളിലെ കിണറുകളിലെ കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യമുള്ളതായി അധികൃതർ കണ്ടെത്തി.
വെള്ളത്തിൽ ഉപ്പുരസം അനുഭവപ്പെടുന്നതായുള്ള നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ, മുക്കോല പ്രാഥമിക ആരോഗ്യ കേന്ദ്രം മുഖേന ഗുണനിലവാര പരിശോധന നടത്തിയിരുന്നു. ഇതിന്റെ പരിശോധനാഫലത്തിലാണ് വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉള്ളതായി കണ്ടെത്തിയത്.
അതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തും. ഇതോടൊപ്പംകിണർവെള്ളം നന്നായി തിളപ്പിച്ചതിനുശേഷം മാത്രമേ കുടിവെള്ളമായി ഉപയോഗിക്കാവൂ എന്ന നിർദേശവും ജനങ്ങൾക്ക് നൽകി.
ഈ വിവരം ബന്ധപ്പെട്ട റസിഡന്റ്സ് അസോസിയേഷനുകളുടെയും പ്രദേശവാസികളുടെയും മറ്റ് കുടുംബങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു.
Thiruvananthapuram
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പി.കെ. കുഞ്ഞിന്റെ സ്മരണാർഥം പി.കെ. കുഞ്ഞ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ദീപിക - രാഷ്ട്രദീപിക ലേഖിക എസ്. മഞ്ജുളാദേവി, കലാകൗമുദി ലേഖകൻ ശിവാകൈലാസ് എന്നിവർക്കാണ് ഈ വർഷത്തെ പി.കെ. കുഞ്ഞ് സ്മാരക മാധ്യമ പുരസ്ക്കാരം. പ്രമുഖ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ അമാനുള്ള വടക്കേകര ചെയർമാനും, കടവിൽ കെ.റഷീദ്, എൻ.ഐ. ഹസ്സൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
നിരാലംബരുടെ കണ്ണീരൊപ്പുന്ന വാർത്തകൾ, സാമൂഹിക പ്രതിബദ്ധതയുള്ള ലേഖനങ്ങൾ എന്നിവ പരിഗണിച്ചാണ് ഇരുവരെയും പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്നു ജൂറി ചെയർമാൻ പറഞ്ഞു.
23ന് വൈകുന്നേരം അഞ്ചിന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രി സി.പി. ജോൺ പുരസ്കാരം സമ്മാനിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് പി.കെ. കുഞ്ഞ് ഫൗണ്ടേഷൻ പ്രസിഡന്റ് കെ. മെഹബൂബ് അറിയിച്ചു.
Thiruvananthapuram
മംഗലപുരം: പെട്ടിക്കട നടത്തുന്ന മധ്യവയസ് കനെ മർദിച്ച കേസിലെ രണ്ടാം പ്രതിയെയും മംഗലപുരം പൊലീസ് അറസ്റ്റു ചെയ് തു.കാട്ടായിക്കോണം അയിരൂപ്പാറ ഒരുവാമൂല അന്നുവിളാകത്തിൽ ശിവപ്രസാദ് (29) ആണ് പിടിയിലായത്. ശിവപ്രസാദിനു നാലോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
കേസിലെ ഒന്നാം പ്രതി മംഗലപുരം എഎസ്ആർ മൻസിലിൽ കഞ്ചാവ് കുട്ടൻ എന്നറിയപ്പെടുന്ന ഷെഹിൻ (28) നെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ് തിരുന്നു. ഒന്നാം പ്രതിയായ ഷെഹിന്റെ പേരിൽ 17 ക്രിമിനൽ കേസുകൾ ഉണ്ട്. രണ്ടു തവണ കാപ്പാ കേസിൽ അറസ്റ്റിലായിരുന്നു. രണ്ടു മാസം മുൻപാണ് ശിക്ഷ കഴിഞ്ഞിറങ്ങിയത്. ബുധനാഴ്ച വൈകുന്നേരം ഏഴിനു കാരമൂടിനു സമീപം പെട്ടിക്കട നടത്തുന്ന സക്കീർ ഹുസൈനെ പ്രതികൾ മർദിക്കുകയായിരുന്നു.
മദ്യ ലഹരിയിൽ ബൈക്കിലെത്തിയ പ്രതികൾ സക്കീർ ഹുസൈനോട് സിഗററ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുൻപരിചയമില്ലത്തതിനാൽ നൽകിയില്ല. തുടർന്ന് വാക്കേറ്റ മുണ്ടായി. ഇതോടെ പ്രതികൾ സക്കീർ ഹുസൈനെ മർദിക്കുകയായിരുന്നു. മംഗലപുരം എസ്എച്ച്ഒ ലൈസാദ് മുഹമ്മദ്, എസ്ഐ സുമേഷ്, സിപിഒ മാരായ ജിഷ്ണു, കിരൺ, വൈശാഖ്, അജിത് എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതിയെ കോ ടതി റിമാൻഡ് ചെയ്തു.
Thiruvananthapuram
തിരുവനന്തപുരം: വയലാറും ചെമ്പൈയും സംഗീത കുലപതികളാണെന്നും പുതുതലമുറ അവരെ ഓർക്കാൻ ശ്രമിക്കണമെന്നും മന്ത്രി പി.സി.വിഷ്ണുനാഥ് പറഞ്ഞു. വയലാർ രാമവർമ സാംസ്കാരിക വേദിയും ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച വയലാർ രാമവർമ പഞ്ചദിന സംഗീതോത്സവത്തിന്റെ സമാപത്തോടനുബന്ധിച്ച് ശ്രീവരാഹം അയോധ്യ നഗർ ചെമ്പൈ മെമ്മോറിയൽ ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവഹിക്കുകയായിരുന്നു പി.വി. വിഷ്ണുനാഥ്.
വയലാർ രാമവർമ കർണാടക സംഗീത പുരസ്കാരം പ്രഫ.വൈക്കം വേണുഗോപാലിനു മന്ത്രി സമ്മാനിച്ചു. 2025-ലെ സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച റിഗാറ്റ ഗിരിജ ചന്ദ്രനെ ചടങ്ങിൽ ആദരിച്ചു. വയലാർ രാമവർമ സാംസ്കാരിക വേദി പ്രസിഡന്റ് ജി.രാജ്മോഹൻ അധ്യക്ഷത വഹിച്ചു.
മുൻ മന്ത്രി വി.എസ്. ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. സൂര്യ കൃഷ്ണമൂർത്തി, പത്മശ്രീ വിമല മേനോൻ, പാർവതിപുരം പത്മനാഭ അയ്യർ, ചെന്പൈ മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി സി. നീലകണ്ഠൻ, മുക്കംപാലമൂട് രാധാകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു.വയലാർ രാമവർമ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ സ്വാഗവും കൺവീനർ ജി. വിജയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് എസ്. രോഹിണിയും സംഘവും അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരിയും അരങ്ങേറ
Thiruvananthapuram
മുരുക്കുംപുഴ: പെരുങ്കുഴിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പെരുങ്കുഴി നാലുമുക്ക് ചരിവിള വീട്ടിൽ ഗീത(55) യ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ അഞ്ചരയോടെ പ്രഭാത ഭക്ഷണം ഉണ്ടാക്കുന്നതിനിടയിൽ അടുക്കള വാതിലിൽ കൂടി അകത്ത് കടന്ന കാട്ടു പന്നി ഗീതയെ ആക്രമിച്ചത്.
ബഹളം കേട്ട് ഭർത്താവ് അശോകൻ വടിയുമായി ഓടിയെത്തിയപ്പോഴാണ് കാട്ടുപന്നി പുറത്തേക്ക് ചാടി രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഗീതയെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാലിന് ഏകദേശം 5 സെന്റിമീറ്ററോളം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
പത്തിലധികം തുന്നൽ ഇടേണ്ടി വന്നു. ഈ പ്രദേശത്ത് സാധാരണയായി കാട്ടുപന്നി ശല്യം ഉണ്ടാകാറില്ലെന്നും ആദ്യമായാണ് ഇത്തരമൊരു സംഭവം കേൾക്കുന്നതെന്നും നാട്ടുകാർ പറയുന്നു. ജനവാസ മേഖലയിൽ പന്നി ഇറങ്ങി വീട്ടമ്മയെ ആക്രമിച്ച സംഭവത്തിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.
Thiruvananthapuram
വെള്ളറട: ഡിസ്കെരാറ്റോസിസ് കണ്‍ജെനിറ്റ എന്ന അപൂര്‍വ്വ രോഗം ബാധിച്ച് മാസങ്ങളായി ചികിത്സയിലാണ് പെരുങ്കടവിള ആങ്കോട് ചേനംകുഴി എസ്എസ് നിവാസില്‍ കിരണ്‍ എസ്.എസ്. (24). കൊച്ചിയിലെ അമൃത മെഡിക്കല്‍ കോളജ് ആശുപതിയില്‍ ചികിത്സയിൽ കഴിയുന്ന കിരണിനായി ഇതിനകം തന്നെ വലിയതുക ചെലവായി.
പിതാവ് സുകേശന് തയ്യല്‍ തൊഴിലാളിയാണ്. മാതാവ് ശുഭകുമാരി തൊഴിലുറപ്പ് തൊഴിലാളിയുമാണ്. ഇവരുടെ തുശ്ചമായ വരുമാനവും കൊണ്ടും കടം വാങ്ങിയുമാണ് ഇതുവരെ ചികിത്സാ ചെലവും മകളുടെ പഠനവും മുന്നോട്ട് പോകുന്നത്. മകള്‍ ഡിഗ്രിപഠനം പൂര്‍ത്തിയാക്കിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം തുടര്‍ന്ന് പഠനം മുടങ്ങി.
അടിയന്തിരമായി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ജൂലൈ 20 ന് നടത്തണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏകദേശം 25 ലക്ഷം രൂപ ചെലവ് വരും.
അഞ്ച് സെന്റ് സ്ഥലത്ത് പഞ്ചായത്തില്‍ നിന്ന് ലഭിച്ച ചെറിയ വീട്ടിലാണ് ഇവരുടെ താമസം. ഭാരിച്ച തുക കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് കുടുബം. കിരണ്‍ എസ്.എസ് ന്റെ പേരിൽ ധനലക്ഷ്മി ബാങ്ക് ഉദിയന്‍കുളങ്ങര ശാഖയില്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നന്പര്-020405300005540. ഐഎഫ്എസ്സി കോഡ്- ഡിഎല്‍എക്സ്ബി0000204.
Thiruvananthapuram
വായന ദിനാഘോഷവും ഫോറസ്റ്റ് പദ്ധതി ഉദ്ഘാടനവും
തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് സ്കൂളിൽ വായന ദിനവും ഒളിമ്പിക് ഫോറസ്റ്റ് പദ്ധതിയുടെ ഉദ്ഘാടനവും സംയുക്തമായി സംഘടിപ്പിച്ചു. മുൻ ചീഫ് സെക്രട്ടറി വി.പി.ജോയ് മുഖ്യ പ്രഭാഷണം നടത്തി.
പിഡബ്ലിയുഎംസിഐ ഡയറക്ടർ എൻ.കെ.ജയ പദ്ധതി വിശദീകരിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഫാ. നെൽസൺ, പിടിഎ പ്രസിഡന്റ് വിഷ്ണു എന്നിവർ സന്നിഹിതരായിരുന്നു. അഡ്വ. ഫസീഹാ റഹീം, അരവിന്ദ്, ബിജു വിജയൻ, കിരൺ രാധാരാമൻ, രവി, കെ.പി.രാധിക , ജീനാ റഷീദ്, സുശീലാകുമാരി, വിജി, ഡോ. കല്പനാ കൃഷ്ണൻ, റോസ് മേരി എന്നിവർ പങ്കെടുത്തു. ഫലവൃക്ഷ തൈകൾ നട്ട്കൊണ്ട് പദ്ധതിയ്ക്ക് തുടക്കമായി.
മുട്ടട സെന്റ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂളിൽ
തിരുവനന്തപുരം: മുട്ടട സെന്റ് ജോസഫ്സ് ഇംഗ്ലീഷ് സീനിയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ വായന ദിനാചരണം നടത്തി. കുന്നുംപുറം നിത്യസഹായ മാതാ ഇടവക വികാരിയും സാഹിത്യകാരനുമായ ഫാ. വൈ. ഇമ്മാനുവേൽ വായന ദിനാചരണം ഉദ്ഘാടനം ചെയ്തു. ഓരോരുത്തരുടേയും വ്യക്തിത്വ രൂപീകരണത്തിനും അറിവിന്റെ വളർച്ചയിലും വായന ചാലക ശക്തിയാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ക്ലീനസ് മേരി അധ്യക്ഷത വഹിച്ചു.
വായന ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി. പുസ്തകസ്നേഹവും വായനാശീലവും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പരിപാടികളും സംഘടിപ്പിച്ചു. വിദ്യാർഥികളുടേയും അധ്യാപരുടേയും പൂർണ പങ്കാളിത്തത്താൽ വായന ദിനാചരണം ഏറെ ശ്രദ്ധേയമായി.
അമലഗിരി ബഥനി വിദ്യാലയത്തിൽ
നെയ്യാറ്റികര: അമലഗിരി ബഥനി വിദ്യാലയത്തിൽ വായനദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ തുഷ്ടി സ്വാഗതം ചെയ്തു. പ്രഫ. ജോർജ് വർഗീസ് പുസ്തക പ്രകാശനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിക്കുകയും വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളുമായി സംവദിക്കുകയും ചെയ്തു.
"വിദ്യാലയത്തിന് ഒരു പുസ്തകം" എന്ന സംരംഭത്തിന്റെ ഭാഗമായി പുസ്തകപ്രദർശനത്തിൽ കുട്ടികൾ ധാരാളം പുസ്തകങ്ങൾ നൽകിയത് ഏറെ ശ്രദ്ധേയമായി. ലോക്കൽ മാനേജർ സിസ്റ്റർ അമൃത, പിടിഎ പ്രസിഡന്റ് മനോജ്, സുനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
വായന ഹൃദയത്തിൽ നിന്നും വരണം: ധർമലശ്രീ
തിരുവനന്തപുരം: വായന ഹൃദയത്തിൽ നിന്നും വരണമെന്ന് പട്ടികജാതി വകുപ്പ് ഡയറക്ടർ ഡി. ധർമലശ്രീ. നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വായന മാസാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അവർ. വായന ഒരു ചടങ്ങായി മാറാതിരിക്കുവാൻ കുട്ടികൾ ശ്രദ്ധിക്കണം. ലോകത്തെ അടുത്ത് കാണുന്നതിന് പുസ്തകങ്ങൾ ഉപകരിക്കും.
ചുരുങ്ങിയത് ഒരു വർഷം അൻപത്തി ആറ് പുസ്തകങ്ങൾ എങ്കിലും വായിക്കാൻ ശ്രമിക്കണമെന്നും അവർ കുട്ടികളോട് പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ബിജു.കെ.ജോർജിന്റെ അധ്യക്ഷതയിൽ വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ , ബർസാർ ഫാ. നിതീഷ് വല്ല്യയ്യത്ത്, മദർ പിടിഎ പ്രസിഡന്റ് ജാൻസി തോമസ്, നടാഷ എന്നിവർ പ്രസംഗിച്ചു.
പ്രാവച്ചമ്പലം മാർഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ
പ്രാവച്ചമ്പലം: പ്രാവച്ചമ്പലം മാർഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ വായനദിനം ആചരിച്ചു. പൂർവവിദ്യാർഥിയും പിടിഎം ബിഎഡ് കോളജ് പ്രിൻസിപ്പലുമായ ഡോ. അനു കൃഷ്ണൻ മുഖ്യാതിഥിയും ഉദ്ഘാടകനുമായെത്തി. അറിവിന്റെ വാതിൽ തുറക്കുന്ന താക്കോലായ വായനയുടെ മഹത്വത്തെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഹെഡ്മാസ്റ്റർ സെൽവരാജ് സാർ, സ്കൂൾ ബർസാർ ഫാ. സാമുവൽ തിരുഹൃദയം, സിസ്റ്റർ ക്രിസ്റ്റോ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ വായന ദിനാചരണത്തിന്റെ ഭാഗമായി.
പോത്തൻകോട് സെന്റ് തോമസ് യുപി സ്കൂളിൽ
പോത്തൻകോട്: സെന്റ് തോമസ് യുപി സ്കൂളിൽ വായനദിനം സമുചിതമായി ആചരിച്ചു. സ്കൂൾ ലോക്കൽ മാനേജർ ഫാ.ജോബിൻ ജേക്കബ് കറുകയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വികാരി ജനറാൾ ഫാ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിച്ചു.
സാഹിത്യകാരനും അധ്യാപകനുമായ രാജൻ വി.പൊഴിയൂർ മുഖ്യ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ നന്നാട്ടുകാവ്, സ്കൂൾ ഹെഡ് മാസ്റ്റർ ബിജു ജോബോയ്, അധ്യാപക പ്രതിനിധി എൽ.എ.അൻസർ വിദ്യാർഥി പ്രതിനിധികളായ ബി.അതുൽ ,കൃതി ഗോപിനാഥ്, നടാഷ ആദർശ് എന്നിവർ ആശംസകൾ അറിയിച്ചു.
സെന്റ് ജോസഫ് സ്കൂളിൽ
തിരുവനന്തപുരം: സെന്റ് ജോസഫ് സ്കൂളിൽ മലയാള സമാജത്തിന്റെ ആഭിമുഖ്യത്തിൽ വായന ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എഴുത്തുകാരനായ ബി. റാം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജെറോം അൽഫോൺസ് അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. സുനിൽകുമാർ മൊറായിസ്, ഹെഡ് മാസ്റ്റർ നിധീഷ് സെബാസ്റ്റ്യൻ, മലയാള സമാജം കൺവീനർ എസ്.എസ്.മനു എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ വി.എസ്.സഞ്ജയ് കാവ്യനിരൂപണവും സൂര്യനാരായണൻ കൃതജ്ഞതയും അർപ്പിച്ചു.
പൊതുസ്ഥലത്ത് പുസ്തക വായന
പേരൂര്‍ക്കട: അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവല്‍ പിറവിയെടുത്തിട്ട് അമ്പതു വര്ഷമായതുമായി ബന്ധപ്പെട്ട് കരമന ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ വായനദിനം ആചരിച്ചു. പൊതുസ്ഥലത്തെ വായനയുള്പ്പെടെയുള്ള പരിപാടികള്‍ക്കാണ് സ്കൂള്‍ തുടക്കമിട്ടത്.
സാംസ്കാരിക പ്രവര്ത്തകന് എം. അജയദേവ് ഉദ്ഘാടനം ചെയ്തു. വാരാചരണ ഭാഗമായി അഗ്നിസാക്ഷി എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. സ്കൂളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് വൈ. മിനി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ വി.ബി ബിലു മുഖ്യപ്രഭാഷണം നടത്തി. വിദ്യാരംഗം കണ്‍വീനര്‍ എച്ച്. സജുല, സ്റ്റാഫ് സെക്രട്ടറി ആര്. ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
Thiruvananthapuram
നെയ്യാറ്റിന്‍കര : വായന പകരുന്ന ഊര്‍ജം തിരിച്ചറിയുക എന്ന ഹൃദയസന്ദേശവുമായി എഴുത്തുകാരായ അധ്യാപക ദന്പതികള്‍. സ്വന്തം വരുമാനത്തിന്റെ ഒരു ഭാഗം വ്യത്യസ്ത പ്രസാധകർ പുറത്തിറക്കിയ പുസ്തകങ്ങൾ വാങ്ങാനായി നീക്കി വയ്ക്കുക മാത്രമല്ല, അവയെല്ലാം താലൂക്കിലെ വിവിധ ഗ്രന്ഥശാലകള്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുന്നു.
പാറശാല ഗവ. വൊക്കേഷണൽ ഹയർസെക്കന്‍ഡറി സ്കൂളിലെ ഡോ. രമേഷ് കുമാറും അദ്ദേഹത്തിന്റെ ജീവിതപങ്കാളി വെങ്ങാനൂർ ഗവ.മോഡൽ സ്കൂളിലെ ഡോ. ബിനിഷ്മയുമാണ് വായനായനത്തിന്റെ കരുത്തുറ്റ സാരഥികള്‍.
വായനയുടെ പ്രാധാന്യവും ഗ്രന്ഥശാലകളുടെ സാമൂഹ്യപ്രസക്തിയും പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യമെന്ന് ഇരുവരുടെയും സാക്ഷ്യം. ചില സുഹൃത്തുക്കളുടെയും പിന്തുണയോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. ജനപ്രതിനിധികളും എഴുത്തുകാരും വായനക്കാരും ഗ്രന്ഥശാലാ പ്രവർത്തകരും ബാലവേദി അംഗങ്ങളുമെല്ലാം അടങ്ങിയ സദസിനു മുന്‍പാകെയാണ് പുസ്തക കൈമാറ്റം.
ഡോ.എസ് രമേഷ് കുമാർ രചിച്ച പുനർവായനകൾ, കാവ്യഭാഷയിലെ പ്രതിരോധങ്ങൾ, മലയാളത്തിന്റെ പരിസ്ഥിതി ലാവണ്യം, ഡോ. ബിനിഷ്മ രചിച്ച ചട്ടമ്പിസ്വാമി നവോത്ഥാന വിദ്യാധിരാജൻ, ചട്ടമ്പിസ്വാമി പുതു യുഗത്തിന്റെ ഗുരു എന്നീ പുസ്തകങ്ങളാണ് ഇതിനകം നെയ്യാറ്റിന്‍കര താലൂക്കിലെ വിവിധ ഗ്രന്ഥശാലകള്‍ക്ക് സൗജന്യമായി നൽകിയത്.
മലയോരമായ വെള്ളറടയിലെ മുത്തുക്കുഴി റോയൽസ് ഗ്രന്ഥശാല മുതൽ കടലോരമായ പുല്ലുവിളയിലെ വനിതാ ലൈബ്രറി വരെയും സംസ്ഥാന അതിർത്തിയായ കളിയിക്കാവിളക്കു സമീപം വന്യക്കോട് വിദ്യാവർദ്ധിനി മുതൽ ബാലരാമപുരത്തെ ലൈബ്രറി വരെയും സന്ദര്‍ശിച്ച് ഈ ദമ്പതിമാർ പുസ്തകങ്ങള്‍ സമ്മാനിച്ചു.
നെയ്യാറ്റിൻകര ജിജിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകൾ മൈഥിലിയും വായനായനം യാത്രയിൽ ഒപ്പമുണ്ട്. രചന വേലപ്പൻനായർ , ഡോ. ഫ്രാങ്ക്ളിൻ ബി. വർഗീസ്, ഡോ. അഗസ്റ്റിൻ ജോസ്, ഷൈൻ വിത്സ്, വേലുക്കുട്ടിപ്പിള്ള എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് വായനായനം സാംസ്കാരിക പ്രയാണത്തിലെ സഹയാത്രികര്‍.
വായനായനം പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളിൽ സ്കൂൾ ലൈബ്രറികളിലേയ്ക്കും സംസ്ഥാനത്തെ മറ്റ് ഗ്രന്ഥശാലകളിലേയ്ക്കും വ്യാപിപ്പിക്കുമെന്നും രമേഷും ബിനിഷ്മയും പറഞ്ഞു.
Thiruvananthapuram
തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ അതിവേഗ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികളാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളത്. അടിസ്ഥാന സൗകര്യവികസനം, ഗതാഗതം, സാങ്കേതികവിദ്യ, തീർഥാടനം, തീരദേശ വികസനം തുടങ്ങി സമഗ്രമേഖലകളെയും ബജറ്റിൽ സ്പർശിക്കുന്നുണ്ട്.തലസ്ഥാന നഗരിയുടെ മുഖഛായ മാറ്റുന്നതോടൊപ്പം ജില്ലയുടെ സാമ്പത്തിക വളർച്ചക്ക് വലിയ ഊർജം പകരുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ.
ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമെ, നഗരത്തിലെ വിവിധ ഗതാഗത സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലയിൽ യൂണിഫൈഡ് മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റിയും സ്ഥാപിക്കും. പൊതുജനാരോഗ്യരംഗം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനവുമായി ഭൂഗർഭ റെയിൽവേ, വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡ് എന്നിവയ്ക്കായുള്ള സ്ഥലമേറ്റെടുക്കലും നിർമാണ പ്രവർത്തനങ്ങളും വേഗത്തിലാക്കും.
ഗ്രീൻ ബങ്കറിംഗ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുന്നതിനൊപ്പം, മദർ ഷിപ്പുകളുടെ നിർമാണവും അറ്റകുറ്റപ്പണികളും ലക്ഷ്യമിട്ട് ഇവിടെ പുതിയൊരു കപ്പൽ നിർമ്മാണ കേന്ദ്രവും സ്ഥാപിക്കും. ബാലരാമപുരം - നാവായിക്കുളം റിംഗ് റോഡ് പദ്ധതിക്കായി 100 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് സതേൺ കേരള ഇക്കണോമിക് കോറിഡോർ രൂപീകരിക്കും.അതിന്റെ ഭാഗമായി തിരുവനന്തപുരത്തെ പ്രധാന 'നോളജ് ആൻഡ് സ്പേസ് ടെക്നോളജി ഹബ്ബ്' ആയി വികസിപ്പിക്കും. ഇതിനായി റയർ എർത്ത് കോറിഡോറിന് 100 കോടിയും സാമ്പത്തിക ഇടനാഴിക്ക് 50 കോടിയും അനുവദിച്ചു.
തിരുവനന്തപുരം ഗവൺമെന്റ് എൻജിനിയറിംഗ് കോളജിന് കോൺസ്റ്റിറ്റിയൂവന്റ് കോളജ് ഓഫ് ദി യൂണിവേഴ്സിറ്റി പദവി നൽകും. അതിലൂടെ സാങ്കേതിക പരിജ്ഞാനമുള്ള യുവജനങ്ങളുടെ സേവനം സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തുവാനും തൊഴിൽ തേടിയുള്ള കുടിയേറ്റം തടയുവാനും സാധിക്കും.
സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ രാജ്യത്തെ ഏറ്റവും മികച്ചതാക്കി മാറ്റുന്നതിനുള്ള പ്രത്യേക നടപടികളും സ്വീകരിക്കും. മത്സ്യത്തൊഴിലാളികളുടെ വലിയ ആവശ്യമായിരുന്ന മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമാണത്തിലെ അപാകതകൾ പരിഹരിക്കും. പൂന്തുറയിൽ പുതിയ ഫിഷിങ് ഹാർബറും പൂന്തുറ-ഇടയാർ പാലവും നിർമിക്കും. ടൂറിസ്റ്റ് കേന്ദ്രമായ കോവളത്ത് പരീക്ഷണാടിസ്ഥാനത്തിൽ "ഗ്രീൻ മാർഷൽ' പദ്ധതി ആരംഭിക്കും. ഇതിലൂടെ സ്ത്രീകളെ ഗ്രീൻ മാർഷൽമാരായി പരിശീലിപ്പിച്ച് ശുചിത്വവും പരിസ്ഥിതി അവബോധവും ഉറപ്പാക്കും.
ജലവിതരണ കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നെയ്യാർ ജലസേചന പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങളും കനാൽ സംവിധാനങ്ങളും നവീകരിക്കും. നെട്ടുകാൽത്തേരിയിൽ പുതിയ സംസ്ഥാന തീറ്റപ്പുൽ ഫാമും മാതൃകാ ക്ഷീര യൂണിറ്റും സ്ഥാപിക്കും.
ശിവഗിരി തീർത്ഥാടന പ്ലാറ്റിനം ജൂബിലി സ്മാരക കൺവെൻഷൻ സെന്ററിനായി 5 കോടി രൂപ വകയിരുത്തി. ചരിത്രപ്രസിദ്ധമായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം തിരുപ്പതി മോഡലിൽ വികസിപ്പിച്ച് ദേശീയ തീർഥാടന കേന്ദ്രമാക്കും. മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന് പട്ടത്ത് സ്മാരക മന്ദിരം നിർമിക്കുന്നതിനായി ഒരു കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
കാട്ടാക്കടയിൽ 215 കോടി രൂപയുടെ വികസന പദ്ധതികൾ
കാട്ടാക്കട: ബജറ്റിൽ കാട്ടാക്കട നിയോജക മണ്ഡലത്തിൽ വികസനത്തിന്റെ വിസ്മയമാണ് ഉണ്ടായിട്ടുള്ളതെന്ന് എം ആർ .ബൈജു എംഎൽഎ അഭിപ്രായപ്പെട്ടു. 215 കോടിയിൽ പരം രൂപയുടെ വികസന പദ്ധതികൾക്കുള്ള തുകയാണ് ബജറ്റിൽ പുതുതായി ഉൾപ്പെടുത്തിയതെന്നും എം എൽ എ പറഞ്ഞു.
കാട്ടാക്കടയിലെ പദ്ധതികൾ
കാട്ടാക്കട നിയോജകമണ്ഡലത്തിലെ അംഗൻവാടികളെ സമാർട്ട് അംഗൻവാടികളായി ഉയർത്താൻ അഞ്ചു കോടി രൂപ.
വയോജനങ്ങൾക്കായി സഞ്ചരിക്കുന്ന മൊബൈൽ ഹെൽത്ത് യൂണിറ്റ് ഒരു കോടി രൂപ
മലയിൻകീഴ് വലിയിറത്തല ഇൻഡോർ സ്റ്റേഡിയം നിർമ്മാണം അഞ്ചു കോടി രൂപ
മാറനല്ലൂർ ആയുർവേദ ആശുപത്രി കെട്ടിട സമുച്ചയം രണ്ട് കോടി രൂപ
പള്ളിച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും രണ്ടരക്കോടി രൂപ
കാട്ടാക്കട നിയോജക മണ്ഡലത്തിൽ വസ്തു വാങ്ങി വ്യവസായ പാർക്ക് ആരംഭിക്കുന്നതിന് 25 കോടി
കാട്ടാക്കട നിയോജകമണ്ഡലത്തിലെ താലൂക്ക് തല പാലിയേറ്റീവ് കെയർ സെന്റർ ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിന് 6 കോടി
കാട്ടാക്കട പഞ്ചായത്തിൽ വസ്തുവാങ്ങി സ്റ്റേഡിയം നിർമ്മിക്കുന്നതിന് 6 കോടി
കാട്ടാക്കട പട്ടണത്തിൽ വസ്തു വാങ്ങി കാട്ടാൽ പാർക്കും വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കുന്നതിന് 15 കോടി
കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിവിധ തോടുകളും കുളങ്ങളും പുനരുദ്ധാരണം5 കോടി
പള്ളിച്ചൽ വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം 2 കോടി
പള്ളിച്ചൽ മാവറത്തല പകലുർ റോഡ്, പുന്നമൂട് ഭഗവതി നട റോഡ് - പുന്നമൂട് വെടിവെച്ചാൻ കോവിൽ റോഡ് മൂന്നരക്കോടി .
മലയിൻകീഴ് ജംഗ്ഷൻ വികസനം അഞ്ചു കോടി
ചാരു പാറ മാവിള റോഡ് നാലുകോടി
കുണ്ടമൻ കടവ് മണ്ഡപത്തിൻകടവ് റോഡ് നാലര കോടി
കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിവിധ പാലങ്ങളായ ചൂഴാറ്റു കോട്ട പാലം അണപ്പാട് പാലം 11 കോടി
കാട്ടാക്കട റൂറൽ ജില്ലാ ട്രഷറിയ്ക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് മൂന്നരക്കോടി
ശാസ്താംപാറ ടൂറിസം പാക്കേജിന് 5കോടി
വിളപ്പിൽ കൃഷി ഓഫീസ് കെട്ടിടത്തിന് 3കോടി
പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂൾ ടർഫ് നിർമ്മാണം ഒരു കോടി രൂപ
മാറനല്ലൂർ ബാഡ്സ് സ്കൂൾ രണ്ടാം നിലയ്ക്ക് ഒരു കോടി രൂപ
മാറനല്ലൂർ പഞ്ചായത്ത് കണ്ടല സ്റ്റേഡിയം നവീകരണത്തിന് രണ്ടര കോടി
കണ്ടല നെല്ലിക്കാട് റോഡ് നിർമ്മാണത്തിന് 5 കോടി
കാട്ടാക്കട മോളിയൂർ കട്ടയ്ക്കോട് റോഡ് സ്ഥലം ഏറ്റെടുക്കൽ 10കോടി രൂപ
കുരുതംകോട് കുച്ചപ്പുറം റോഡ് നിർമ്മാണം മൂന്നരക്കോടി രൂപ
ഗ്രാമീണ റോഡുകളുടെ അടിസ്ഥാന വികസനത്തിന് ഏഴു കോടി രൂപ
കാട്ടാക്കട എക്സൈസ് സർക്കിൾ ഓഫീസ് കെട്ടി പാമാങ്കോട് തൂക്കു പാലത്തിന് രണ്ടു കോടി രൂപ
വിളപ്പിൽശാല എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയ്ക്ക് 15 കോടി രൂപ
.അന്തിയൂർക്കോണം കല്ലുവരമ്പ് പാലത്തിന് നാലരക്കോടി രൂപ
മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അനുബന്ധ റോഡുകളുടെ വികസനം അഞ്ചു കോടി രൂപ
വിളവൂർക്കൽ സ്പോർട്സ് അക്കാദമിക്ക് അഞ്ചു കോടി രൂപ
ശാന്തം മൂല മച്ചയിൽ മുക്കുനട റോഡ് മൂന്നര കോടി രൂപ
കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മാർക്കറ്റ് റോഡ് സ്ഥലം ഏറ്റെടുക്കൽ മൂന്നരക്കൊടി രൂപ
ചാരുപാറ മാവു വിള റോഡ് നാലു കോടി രൂപ
കിള്ളി തൂങ്ങാ oപാറ , കീഴാറൂർ റോഡ് അഞ്ചു കോടി രൂപ
അമ്മ വീട് വിളവൂർക്കൽ പഞ്ചായത്ത് 3 കോടി രൂപ
മഞ്ചാടി സ്കൂൾ നിർമ്മാണത്തിന് അഞ്ചരക്കോടി രൂപ
വിളപ്പിൽ ശാല ഗവൺമെന്റ് യുപി സ്കൂളിന് കളിസ്ഥലം വാങ്ങുന്നതിന് ഒരു കോടി രൂപ
വിളവൂർക്കൽ പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണം അഞ്ചു കോടി രപ
കാട്ടാക്കട, കീഴാറൂർ ബലിക്കടവ് 28 ലക്ഷം
കാട്ടാക്കട കീഴാറൂർ കാഞ്ഞിരം വിള ബലിക്കടവ് 21 ലക്ഷം. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയ്ക്ക് 150 കോടി രൂപ.
Thiruvananthapuram
വിഴിഞ്ഞം : മുഖ്യമന്ത്രി വി.ഡി. സതീശന്റെ ബജറ്റ് പ്രഖ്യാപനത്തോടെ വിഴിഞ്ഞവും വികസന സ്വപ്നത്തേരിലേറി . ബജറ്റിൽ പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പിലായാൽ കേരളത്തിന്റെ ഖജനാവ് നിറയ്ക്കാൻ കെൽപ്പുള്ള വിഴിഞ്ഞം ഇന്ത്യയുടെ ഏറ്റവും വലിയ വികസിത നഗരമാകും. ലോകമറിയുന്ന അന്താരാഷ്ട്ര തുറമുഖവും മാരിടൈം ബോർഡിന്റെ തുറമുഖത്തിനുപരി കാലങ്ങളായി ജനം കാത്തിരുന്ന കപ്പൽ നിർമാണശാലയും വിഴിഞ്ഞത്തിന്റെ വിജയഗാഥ രചിക്കാനുതകും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ പണി കടലിൽ ധ്രുതഗതിയിൽ പുരോഗമിക്കുമ്പോൾ അതേ വികസനം കരയിലും എത്തണം. അനുബന്ധ പ്രവർത്തനങ്ങളായ 62.7 കിലോമീറ്റർ നീളുന്ന വിഴിഞ്ഞംനാവായിക്കുളം ഔട്ടർ റിംഗ് റോഡും റെയിൽവേയും യാഥാർഥ്യമാകണം. നാല് വർഷം മുൻപ് അളവെടുപ്പും കല്ലിടലും നടത്തിയ റിംഗ് റോഡിന് പുതുജീവൻ വച്ചത് കോൺഗ്രസ് അധികാരത്തിൽ എത്തിയതോടെയാണ്.
ഇക്കഴിഞ്ഞ 11 ന് ആദ്യമായി കാട്ടാക്കടയിൽ നടന്ന പബ്ളിക് ഹിയറിംഗിൽ പൊതുജനങ്ങളിൽ ഭൂരിഭാഗവും റിംഗ് റോഡിന് പിന്തുണയുമായി രംഗത്തിറങ്ങി. സംസ്ഥാനവിഹിതമായ 3251 കോടി രൂപ നൽകാമെന്ന കത്ത് ദേശീയ പാതാ അധികൃതർക്ക് നൽകിയതായും അറിയുന്നു. ഇനി സെൻട്രൽ കാബിനറ്റിന്റെ തീരുമാനമുണ്ടായാൽ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വേഗത കൂടും. 24 വില്ലേജുകളിൽ കൂടി 45 മീറ്റർ വീതിയിൽ കടന്നുപോകുന്ന റോഡ് മുപ്പത് മാസം കൊണ്ട് പൂർത്തികരിക്കുമെന്ന ഉറപ്പു ലഭിച്ചതായി റിംഗ് റോഡ് ആക്ഷൻ കൗൺസിൽ ഭാരവാഹികളും പറയുന്നു. ബാലരാമപുരം മുതൽ വിഴിഞ്ഞം വരെ നീളുന്ന ഭൂഗർഭ റെയിൽവേയും വരുന്നതോടെ വിഴിഞ്ഞത്തിന്റെ മുഖച്ഛായയും അപ്പാടെ മാറും.
പച്ഛാത്തല വികസനം എത്തിയാൽ മാത്രമേ കരവഴിയുള്ള കണ്ടെയ്നർ നീക്കത്തിനൊപ്പം വിവിധ കമ്പനികളുടെ ഗോഡൗണുകളും ഓഫീസുകളും കണ്ടെയ്നർ യാർഡുകളും വിഴിഞ്ഞത്ത് എത്തുകയുള്ളു. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെയുള്ള തീരുമാനങ്ങളിൽ പ്രതീക്ഷയർപ്പിക്കുകയാണ് ഇവിടുള്ളവർ. കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം, രണ്ട് തുറമുഖങ്ങൾ, ഒരു ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ, 17 നോൺ മേജർ തുറമുഖങ്ങൾ മറ്റനേകം ജലസ്രോതസ്സുകൾ, തുടങ്ങിയ സാധ്യതകൾ സംയോജിപ്പിച്ച് അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ വൻ ശക്തിയായി ഉയർത്തുന്നതിനുള്ള പദ്ധതിയായ "മിഷൻ സമുദ്ര" നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിലും പ്രധാനം വിഴിഞ്ഞം തന്നെയായിരുന്നു.
വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റും നിർമാണ മേഖലകൾ, സ്റ്റഫിംഗ് സെന്ററുകൾ, ഡ്രൈ പോർട്ട് എന്നിവയും ആരംഭിക്കും. ആഗോള ഷിപ്പിംഗ് വ്യവസായം ഹരിത ഇന്ധനങ്ങളിലേക്ക് മാറിയ അവസരം പ്രയോജനപ്പെടുത്തി, ഗ്രീൻ ബങ്കറിംഗ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയർത്തും. മദർഷിപ്പ് നിർമാണം, അവയുടെ അറ്റകുറ്റപ്പണി എന്നിവ ലക്ഷ്യമാക്കി കപ്പൽ നിർമാണ കേന്ദ്രം സ്ഥാപിക്കും. ഇതിനായി ആവശ്യമായ സ്ഥലം ഏറ്റെടുത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കും. തൊഴിലവസരങ്ങളിൽ തീരപ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാർക്ക് സംവരണം നൽകുമെന്നതും എല്ലാം ഒരു ചരിത്ര പ്രഖ്യാപനമായാണ് വിഴിഞ്ഞം കാണുന്നത്.
Thiruvananthapuram
കഠിനംകുളം: പുതുക്കുറിച്ചി സ്വദേശിയായ യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി ബൈക്ക് കവർന്ന കേസിൽ രണ്ട് പ്രതികളെ കൂടി കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്റ്റേഷൻ അതിർത്തിയിലെ രഥിക്കൽ നാച്ചിവിളാകം വീട്ടിൽ മുബീൻ (27 )വെട്ടൂർ, നെടുങ്ങണ്ട, വിളഭാഗം കാനന്റഴികം വീട്ടിൽ അക്ബർഷാ (27 - നാലാം പ്രതി) എന്നിവരാണ് പിടിയിലായത്.
ജൂൺ 12-ന് വൈകിട്ട് ഏഴിന് അഴൂർ മാടൻവിള മുസ്ലിം പള്ളിക്ക് സമീപമായിരുന്നു സംഭവം. കഠിനംകുളം പുതുക്കുറിച്ചി അജന്ത കോർട്ടേഴ്സിൽ ജോയൽ ജോയിയെ (21) പ്രതികൾ കാർ കുറുകെയിട്ട് തടഞ്ഞശേഷം ഭീഷണിപ്പെടുത്തി ബൈക്കിന്റെ താക്കോൽ ബലമായി ഊരിയെടുക്കുകയും ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന ഡ്യൂക്ക് മോട്ടോർസൈക്കിൾ കവർച്ച ചെയ്യുകയുമായിരുന്നു.
കഠിനംകുളം സ്റ്റേഷൻ ഇൻസ്പെക്ടർ സുനുമോൻ, സബ് ഇൻസ്പെക്ടർ അനൂപ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ലിബിൻ, ഹാഷിം, സിവിൽ പോലീസ് ഓഫീസർ ദീപക് എന്നിവരടങ്ങിയ സംഘം അഞ്ചുതെങ്ങ് പോലീസിന്റെ സഹായത്തോടെ അരുവാളം എന്ന സ്ഥലത്തുനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Thiruvananthapuram
പൂവച്ചൽ : യുവാവിനെ തട്ടിക്കൊണ്ടുപോയി പിന്നീട് വിട്ടയച്ച സംഭവവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതപ്പെടുത്തി. മൊബൈൽ ടവറുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇന്നലെയാണ് കാറിലെത്തിയ ഒരു സംഘം മുത്തൂറ്റ് മാനേജർ ഗിരീഷിനെ തട്ടിക്കൊണ്ടുപോയ ശേഷം പിന്നീട് ബൈക്കിൽ തിരികെയെത്തിച്ചത്. കാറിൽ തന്നെ മർദിച്ചതായി ഗിരീഷ് പറഞ്ഞു.
യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ വിളപ്പിൽശാല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കാപ്പിക്കാട് സിഎസ്ഐ പള്ളിക്ക് സമീപം റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രതികൾ മറ്റൊരു കാറിൽ രക്ഷപ്പെട്ടിരിക്കാം എന്നതാണ് പോലീസിന്റെ നിഗമനം. പ്രതികളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
പ്രതികൾ ജില്ല വിട്ടിരിക്കാമെന്ന സംശയവും പോലീസിനുണ്ട്. കഴിഞ്ഞ ദിവസം തന്നെ പ്രതികളിൽ ഒരാളുടെ സഹോദരനെ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് വിവരശേഖരണം നടത്തിയിരുന്നു. കാട്ടാക്കട ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മനോജും സംഘവുമാണ് അന്വേഷണം നടത്തുന്നത്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് ഇന്നലെ ഗിരീഷ് മൊഴി നൽകിയിരുന്നു .
Thiruvananthapuram
നെടുമങ്ങാട്: ആഡംബര കാർ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ കബളിപ്പിച്ച യൂസ്ഡ് കാർ ഷോപ്പുടമ അറസ്റ്റിൽ. പനവൂരിൽ പ്രീമിയം ഗാരേജ് എന്ന യൂസ്ഡ് കാർ ഷോപ്പ് നടത്തുന്ന പനവൂർ വെള്ളംകുടി മുള്ളുവിള ഹൗസിൽ ആസിഫ് ഷാ (28)യാണ് അറസ്റ്റിലായത്. പനവൂർ വെള്ളംകുടി സ്വദേശി മുഹമ്മദ് റിയാസിന്റെ പരാതിയിലാണ് അറസ്റ്റ്.
ബിഎംഡബ്ല്യു ഇനത്തിൽപ്പെട്ട കാർ 8,40,000 രൂപയ്ക്ക് തരാമെന്ന് സമ്മതിച്ച് പ്രതി 7,40,000 രൂപ മുഹമ്മദ് റിയാസിൽനിന്നും കൈപ്പറ്റി. പണം മുൻകൂർ കൈപ്പറ്റിയശേഷം കാറിന്റെ രേഖകളും കൈമാറി. ഡല്‍ഹി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ ഓണർഷിപ് വേഗത്തില്‍ മാറ്റി കാർ കൈമാറാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനെ മടക്കി അയച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും പ്രതി കാര്‍ കൈമാറിയില്ല.
പണം തിരികെ നൽകാനും തയ്യാറാകാത്തതിനാലാണ് റിയാസ് പൊലീസിനെ സമീപിച്ചത്. നെടുമങ്ങാട് പൊലീസാണ് അന്വേഷണം നടത്തുന്നത്.
Thiruvananthapuram
നെടുമങ്ങാട് : സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെള്ളനാട് പഞ്ചായത്ത് സെക്രട്ടറിയായി വീണ്ടും ചുമതലയേൽക്കാൻ എത്തിയ സിന്ധുവിനെതിരെ ഭരണപക്ഷത്തിന്റെ പ്രതിഷേധം. പഞ്ചായത്ത് പ്രസിഡന്റ്് വെള്ളനാട് ശശിയുടെ നേതൃത്വത്തിൽ സെക്രട്ടറിയുടെ ഓഫീസ് തുറന്നുനൽകാൻ വിസമ്മതിച്ചതോടെ പഞ്ചായത്ത് ഓഫീസിൽ സംഘർഷ സാഹചര്യമായി .
സർക്കാർ സ്ഥലംമാറ്റ ഉത്തരവുമായി വെള്ളനാട് പഞ്ചായത്ത് ഓഫീസിലെത്തിയ സിന്ധുവിന് ചുമതലയേൽക്കാൻ സാധിച്ചില്ല. പഞ്ചായത്ത് വനിതാ മെമ്പർമാർ ഉൾപ്പെടെയുള്ള ഭരണപക്ഷ അംഗങ്ങൾ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച് സിന്ധുവിനെ സെക്രട്ടറിയായി തുടരാൻ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
മുൻപ് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വെള്ളനാട് ശശി പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ സമയത്ത് പഞ്ചായത്ത് വാഹനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം വലിയ വിവാദമായിരുന്നു. പഞ്ചായത്ത് വാഹനത്തിന്റെ താക്കോൽ തടഞ്ഞുവാങ്ങിയ സംഭവത്തിൽ അന്നത്തെ സെക്രട്ടറി സിന്ധു ഇടപെട്ടതോടെയാണ് സെക്രട്ടറിയും പ്രസിഡന്റും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായത്. തുടർന്ന് ഇരുവരും തമ്മിലുള്ള ശീതസമരം തുടർന്നുവെന്നാണ് വിവരം.
പിന്നീട് വിവിധ പ്രതിഷേധങ്ങൾക്കൊടുവിൽ സിന്ധുവിനെ അരുവിക്കരയിലേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ പുതിയ ഉത്തരവുപ്രകാരം വീണ്ടും വെള്ളനാട് പഞ്ചായത്തിലേക്കാണ് സിന്ധുവിനെ നിയമിച്ചത്. ഇതിനെതിരെയാണ് ഭരണപക്ഷം ഇപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഉച്ചക്ക് ശേഷം സെക്രട്ടറി പോലീസ് സാന്നിധ്യത്തിൽ ചുമതലയേറ്റു.
Thiruvananthapuram
നെയ്യാറ്റിന്‍കര : ലൂര്‍ദ്ദുപുരം സെന്റ് ഹെലന്‍സ് ഹൈസ്കൂളിലെ അക്ഷരക്കൂട്ടുകാരാണ് ആഷ്നികയും അലീനയും ജുവലും. വായനയെ നെഞ്ചേറ്റുന്ന മൂവരും എഴുത്തുകാരും കൂടിയാണ്.
കടലോര ഗ്രാമമായ പുതിയതുറയുടെ സാംസ്കാരിക ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന വിശേഷണത്തിനര്‍ഹയായ ആഷ്നിക കാര്‍മല്‍ രചിച്ച കഥാസമാഹാരമാണ് മുല്ലക്കുട്ടിയുടെ വിശേഷങ്ങള്‍. ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച് ആസ്വാദന കുറിപ്പുകള്‍ തയാറാക്കിയതിനുള്ള ഒന്നാം സമ്മാനം സ്കൂളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
ഗായികയും ചിത്രകാരിയും മികച്ച കയ്യക്ഷരത്തിന്റെ ഉടമയുമായ ആഷ്നിക സാഹിതിവാണി 1.14 ല്‍ റേഡിയോ ജോക്കിയുമാണ്.
ജെ.ബി അലീനയും ജുവല്‍ എസ്. ജോണും ഒരുമിച്ചാണ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചത്. `റയാസ് പ്ലാന്റ് എന്ന ഇംഗ്ലീഷ് കൃതി ഇരുവരും കൂടി യാഥാര്‍ഥ്യമാക്കി. ചിത്രകാരി കൂടിയായ ജുവല്‍ ഒറ്റയ്ക്ക് പ്രസിദ്ധീകരിച്ച ആദ്യ പുസ്തകമാണ് `മിഷന് ബ്ലൂ ഫെതേഴ്സ് `എന്ന ഇംഗ്ലീഷ് കൃതി. ആഷ്നിക ആറിലും അലീന ഏഴിലും ജൂവല്‍ എട്ടിലും പഠിക്കുന്നു.
ദീപിക ഉള്‍പ്പെടെയുള്ള വര്‍ത്തമാന പത്രങ്ങളുടെ സാന്നിധ്യവും മികച്ച ലൈബ്രറിയും സെന്റ് ഹെലന്‍സിലെ വിദ്യാര്‍ഥികളുടെ വായനാശീലത്തിന് മുതല്‍ക്കൂട്ടാണ്.
Thiruvananthapuram
ജീൻവാൽജിന്റെ കഥ
ഈ കഴിഞ്ഞമാസം ഞാൻ വിക്ടർ ഹ്യൂഗോയുടെ "പാവങ്ങൾ' എന്ന പുസ്തകം വായിച്ചു. അതെന്നെ വളരെയധികം സ്വാധീനിച്ചു. കാരണം പത്തൊമ്പതാം നൂറ്റാണ്ടിലെ ദാരിദ്ര്യത്തെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. വിശക്കുന്ന കുടുംബത്തിനുവേണ്ടി ഭക്ഷണം മോഷ്ടിച്ചതിന് ജയിൽവാസം അനുഷ്ഠിച്ച ദരിദ്രനായ ജീൻവാൽജിന്റെ കഥയാണ്. ഫ്രഞ്ച് ചരിത്രത്തെ ആസ്പദമാക്കിയാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. ഈ നോവൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് നാലപ്പാട്ട് നാരായണമേനോൻ ആണ്.
അത്ഭുതകരമായ യാത്ര
എന്റെ വായനാ ലോകത്തെ ഏറ്റവും പ്രചോദനാത്മകമായ പുസ്തകങ്ങളിലൊന്നാണ് എ.പി.ജെ. അബ്ദുൾ കലാമിന്റെ ആത്മകഥയായ 'വിങ്സ് ഓഫ് ഫയർ' . ഒരു സാധാരണ മത്സ്യത്തൊഴിലാളിയുടെ മകനായി ജനിച്ച ഒരാൾ, എങ്ങനെ ഇന്ത്യയുടെ മിസൈൽ മനുഷ്യനായും രാഷ്ട്രപതിയായും മാറി എന്ന അത്ഭുതകരമായ യാത്രയാണ് ഈ പുസ്തകം.
രാമേശ്വരത്തെ തന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള വിവരണങ്ങൾ വായിക്കുമ്പോൾ, വളരെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നും വലിയ സ്വപ്നങ്ങൾ കാണാൻ അദ്ദേഹം എങ്ങനെ പഠിച്ചു എന്നത് എന്നെ അത്ഭുതപ്പെടുത്തി. ജീവിതത്തിൽ നേരിടേണ്ടി വന്ന പരാജയങ്ങളെയും തിരിച്ചടികളെയും അദ്ദേഹം കണ്ടത് തളരാനുള്ള കാരണങ്ങളായല്ല, മറിച്ച് മുന്നേറാനുള്ള പാഠങ്ങളായാണ്. "പരാജയം പരാജയമല്ല, അതൊരു തുടക്കം മാത്രമാണ്" എന്നദ്ദേഹം ഓർമിപ്പിക്കുന്നത് എന്റെ പഠനകാര്യങ്ങളിലും ജീവിതത്തിലും വലിയ ധൈര്യമാണ് പകരുന്നത്.
സയന്റിസ്റ്റാകാൻ ആഗ്രഹിക്കുന്ന എല്ലാവര്ക്കും, ഈ പുസ്തകം നൽകുന്ന ഏറ്റവും വലിയ സന്ദേശം കഠിനാധ്വാനത്തിന്റെ യും അർപ്പണബോധത്തിന്റെയും പ്രാധാന്യമാണ്. അബ്ദുൾ കലാം സാറിനെപ്പോലെ വലിയ ലക്ഷ്യങ്ങൾ വെക്കാനും, അത് നേടിയെടുക്കാൻ അക്ഷീണം പരിശ്രമിക്കാനും ഈ വായന എനിക്ക് ഊർജ്ജം നൽകുന്നു. വെറുമൊരു പുസ്തകമല്ല ഇത്, മറിച്ച് സ്വപ്നം കാണാൻ ധൈര്യപ്പെടുന്ന ഏതൊരു വിദ്യാർഥിയും തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു വഴികാട്ടിയാണ്.
ഏവരും വായിച്ചിരിക്കേണ്ട കൃതി
മലയാളികളുടെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധികയാണ് ഞാൻ. അദ്ദേഹത്തിന്റെ നിരവധി കൃതികൾ ഞാൻ വായിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം മതിലുകൾ എന്ന നോവൽ വായിച്ചു. പ്രധാന കഥാപാത്രങ്ങളായ ബഷീറും നാരായണിയും എന്റെ മനം കവർന്നു.
എന്റെ മനസിലെ സാങ്കല്പിക ഘടനകൾ വാർത്തെടുത്ത ഒട്ടേറെ ആശയങ്ങൾ ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. ബഷീറും നാരായണിയും തമ്മിലുള്ള ബന്ധം നേരിൽ കാണാതിരുന്നിട്ടും യഥാർഥ സ്നേഹം മനസുകളുടെ ഐക്യത്തിലൂടെയാണ് എന്ന സന്ദേശമാണ് നോവൽ നൽകുന്നത്.
ഒരു കൗമാരക്കാരി എന്ന നിലയിൽ ഞാൻ കടന്നുപോയ മേഖലകളിൽ വെളിച്ചം പകരുന്ന ആശയങ്ങൾ വളരെയധികം സ്വാധീനിക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. രക്തബന്ധങ്ങളെ വെറും നിസാരമായി കണക്കാക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇരുവായ്്തല വാൾ പോലെ ഈ വരികൾ മൂർച്ഛിച്ചു നിൽക്കുന്നു.
ഏവരും വായിച്ചിരിക്കേണ്ട ഒരു കൃതിയായി എന്റെ പ്രിയപ്പെട്ട ’മതിലുകൾ’ മാറിയതും അതുകൊണ്ടു തന്നെയാണ്.
വായന എന്റെ മാന്ത്രിക വടിയാണ്
അടുത്തിടെ ഞാൻ ഹംസപട്ടാറ പുനരാഖ്യാനം ചെയ്ത വില്യം ഷേക്സ്പിയർ രചിച്ച 'ഒഥല്ലോ & മാക്ബെത് ' വായിച്ചു. ആ വായനാനുഭവം മറക്കാൻ പറ്റാത്ത ഒരോർമയായി എന്റെ മനസിൽ തങ്ങി നിൽക്കുന്നു. രണ്ട് വ്യത്യസ്ത കഥകൾ ആയിരുന്നു.
സത്യം പറഞ്ഞാൽ ഒഥല്ലോ വായിച്ചു ഞാൻ കരഞ്ഞുപോയി. അസൂയയുടെ കെണിയിൽ വീണ ഒരു വീരന്റെ കണ്ണീർ ഞാൻ കണ്ടു. മാക്ബെത് വായിച്ചു ഞാൻ വിറച്ചു. കിരീട മോഹം ഒരു മനുഷ്യനെ എങ്ങനെ രാക്ഷസനാക്കുന്നു എന്ന് ഞാൻ കണ്ടു. രണ്ടു കഥയും എന്നോട് ഒരു കാര്യം പറഞ്ഞു "മനസ് എപ്പോഴും വൃത്തിയായി സൂക്ഷിക്കു, അസൂയയും അത്യാഗ്രഹവും വേണ്ട.
വായന എന്റെ മാജിക് വടിയാണ്. പുസ്തകം തുറന്നാൽ പതിമൂന്ന് വയസ്സുള്ള എനിക്ക് നാന്നൂറ് വർഷം പിന്നിലേക്കോ നാന്നൂറ് വർഷം മുന്നിലേക്കോ പോകാൻ സാധിക്കും.
ബ്ലാക്ക് ബ്യൂട്ടി- അന്ന സെവൽ
ഇംഗ്ലീഷ് എഴുത്തുകാരിയായ അന്ന സെവല്ലിന്റെ ലോക പ്രശസ്തമായ ’ബ്ലാക്ക് ബ്യൂട്ടി’ എന്ന നോവൽ എന്ന വളരെയധികം സ്പർശിച്ച ഒന്നാണ് ബ്ലാക്ക് ബ്യൂട്ടി എന്ന കറുത്ത നിറമുള്ള കുതിരയുടെ ആത്മകഥാ രൂപത്തിൽ രചിക്കപ്പെട്ട ഹൃദയസ്പർശിയായ ഒരു നോവലാണ് ഇത് സ്നേഹ സന്പന്നമായ ചുറ്റുപാടിൽ നിന്നും ക്രൂരമായ മനുഷ്യരുടെ കൈകളിലേക്ക് അകപ്പെട്ടുപോകുന്ന കുതിരയുടെ നിസഹായമായ ജീവിതമാണ് ഈ കഥ.
കഠിനമായ പീഡനങ്ങളും ദുരിതങ്ങളും നേരിടുന്പോഴും സൗമ്യത കൈവിടാതിരുന്ന അവൻ, ഒടുവിൽ സമാധാനപൂർണ്ണമായ ഒരു താവളത്തിൽ എത്തിച്ചേരുന്നു സഹജീവികളോട് പുലർത്തേണ്ട കാരുണ്യത്തിന്റെ വലിയൊരു സന്ദേശമാണ് ഈ കൃതി നമുക്ക് നൽകുന്നത്.
മനുഷ്യമനസിന്റെ ആഴങ്ങളിലൂടെ...
ഞാൻ ഈ അവധികാലത്ത് വായിച്ച എന്നെ ഏറ്റവും അധികം സ്വാധീനിച്ച ഒരു പുസ്തകമാണ് എം.ടി വാസുദേവൻ നായരുടെ 'മഞ്ഞ് '. നോവലിലെ കേന്ദ്ര കഥാപാത്രമായ വിമല എന്ന സ്ത്രീ തന്റെ ജീവിതത്തിലുടനീളം മുന്നോട്ട് വയ്ക്കുന്ന പ്രതീക്ഷയാണ് എന്നെ ഏറ്റവുമധികം സ്വാധീനിച്ചത്.
എം.ടി യുടെ മഞ്ഞ് വായിച്ചു തീർക്കുമ്പോൾ ഓരോ വായനക്കാരുടേയും ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നത് കേവലമൊരു കഥാന്ത്യമല്ല, മറിച്ച് ഒരിക്കലും വറ്റാത്ത പ്രതീക്ഷയുടെ ഒരു തണുത്ത വിങ്ങലാണ്. നൈനിറ്റാളിന്റെ പശ്ചാത്തലത്തിൽ വിമല എന്ന സ്ത്രീയുടെ ഉള്ളിലെ പ്രണയവും ഏകാന്തതയും വിരഹവുമെല്ലാം ഭാവതീവ്രതയോടു കൂടി എം.ടി ഇവിടെ ആവിഷ്കരിക്കുന്നു.
ഹിമാലയൻ താഴ്വരകളിൽ പെയ്യുന്ന കോടമഞ്ഞ് കേവലം ഒരു പ്രകൃതി ദൃശ്യമല്ല, ആർക്കും വേണ്ടിയല്ലാതെ, എപ്പോഴോ നഷ്ടപ്പെട്ടു പോയ ഏതോ ഒരു വസന്തത്തെ ഓർത്തു വിങ്ങുന്ന വിമലയുടെ ഉളളിലെ ശൂന്യതയാണ്. ഓരോ വരിയിലും മഞ്ഞിന്റെ നേർത്ത തണുപ്പില്ലെന്ന പോലെ ഒളിപ്പിച്ചു വച്ചിരിക്കുന്ന നിസഹായതയും, ഒടുവിൽ "വരാതിരിക്കില്ല' എന്ന ഒരൊറ്റ വാക്കിൽ പ്രതീക്ഷയുടെ അവസത്തെ കനലും വായനക്കാരന്റെ ആത്മാവിനെ തൊട്ടുണർത്തുന്നു.
വരാൻ ആരുമില്ല എന്നറിഞ്ഞിട്ടും മനസ്സിനെ കബളിപ്പിച്ചു ജീവിക്കുന്ന ഓരോ മനുഷ്യരുടേയും കാത്തിരിപ്പുകളെ മുഴുവൻ അത്രമേൽ ആർദ്രമായും യാഥാർത്ഥ്യബോധത്തോടെയും അവാഹിച്ചെടുത്ത ഈ നോവൽ കേവലം ഒരു വായനയല്ല, ഒരിക്കലും മറക്കാൻ സാധിക്കാത്ത, മനസിൽ എന്നും പടരുന്ന ഒരു തീവ്രമായ കാവ്യാനുഭമാണ്. പ്രകൃതിയുടെ നിഗൂഢതയും മനുഷ്യമനസിന്റെ ആഴങ്ങളും ഇത്രമേൽ ഇഴച്ചേർന്നു നിൽക്കുന്ന മലയാളത്തിൽ ഉണ്ടോയെന്ന് സംശയമാണ്.
ജീവിത സങ്കീർണതകളുടെ മഹാലോകം
ഞാൻ ഈയിടെ വായിച്ച മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവൽ വളരെ വ്യത്യസ്തമായ വായനാനുഭവമാണ് സമ്മാനിച്ചത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാൻ ബെന്യാമിൻ സാറിന്റെ നോവലാണ് ഇത്. ദുരൂഹതയും മനുഷ്യ ജീവിതത്തിന്റെ സങ്കീർണതകളും ഒരു ചേർന്ന ഒരു മഹാലോകം ആണ് ഈ കൃതി. ഈ നോവലിന്റെ പ്രധാന പശ്ചാത്തലം ഡീഗോ ഗാർഷ്യ എന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ ചെറിയ ദ്വീപാണ്. കൂടാതെ കേരളവും കഥയുടെ ഭാഗമാകുന്നു.
ദ്വീപിലെ ചരിത്രവും അവിടുത്തെ പ്രശസ്ത കുടുംബമായ അന്ത്രപ്പേർ എന്നതിന്റെ ചരിത്രവും സന്ദർഭങ്ങളുമാണ്. എന്നാൽ ഈ നോവലിലെ പ്രധാന കഥാപാത്രം ക്രിസ്റ്റി അന്ത്രപ്പേർ എന്ന യുവാവാണ്. തന്റെ ജീവിതത്തിൽ നേരിൽ കണ്ട ഒരു ദുരൂഹ സംഭവത്തെ അന്വേഷിക്കുകയും അങ്ങനെയെത്തുന്ന സംഭവ ബഹുലമായ സാഹചര്യങ്ങളും സന്ദർഭങ്ങളുമാണ് ഈ കഥയെ മുന്നോട്ട് നയിക്കുന്നത്.
മനുഷ്യന്റെ ആഗ്രഹങ്ങൾ, ബന്ധങ്ങൾ, കുറ്റബോധം ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ എന്നിവയെ നോവൽ ആഴത്തിൽ അവതരിപ്പിക്കുന്നു.ഈ കൃതിയുടെ പ്രധാന ആകർഷണം അതിന്റെ അവതരണ ശൈലിയാണ്. സാധാരണ നോവലുകളിൽ നിന്ന് വ്യത്യസ്തമായി രഹസ്യവും അന്വേഷണ സ്വഭാവവും നിറഞ്ഞ കഥാഗതിയാണ് ഇതിലുള്ളത്. അതുകൊണ്ട് തന്നെ അവസാനം വരെ വായനക്കാരന്റെ താത്പര്യം നിലനിർത്താൻ രചയിതാവിന് കഴിഞ്ഞിട്ടുണ്ട്.
ഈ പുസ്തകം എനിക്ക് മികച്ചൊരു വയനാനുഭവം സമ്മാനിച്ചു. അതുകൊണ്ട്തന്നെ ദുരൂഹതയും ചിന്തയും നിറഞ്ഞ നല്ലൊരു മലയാള നോവൽ വായിക്കാൻ ആഗ്രഹിക്കുന്നവക്ക് ’മഞ്ഞവെയിൽ മരണങ്ങൾ’ ഞാൻ നിർദേശിക്കുന്നു.
ആരണ്യകിന്റെ വായനാ ലോകം : ആസ്റ്റെറിക്സ് മുതൽ പ്രാണികളുടെ ലോകം വരെ
വായനയെ ജീവിതത്തിന്റെ ഭാഗമാക്കിയ മാതൃകയാണ് വിതുര ചായം ഓൾ സെയിന്റ്സ് പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ആരണ്യക് ചാറ്റർജി. പ്രഫ. സൈകത് ചാറ്റർജിയുടെയും ബിദിഷ നന്ദിയുടെയും മകനായ ആരണ്യക് കൊൽക്കത്ത സ്വദേശിയാണ്.
ഒന്നാം ക്ലാസ് മുതൽ സ്കൂൾ പാഠപുസ്തകങ്ങളിലൂടെ മലയാളം പഠിച്ച ആരണ്യക്, ദിവസവും സ്കൂളിൽ വരുന്ന ദീപിക ദിനപത്രം നിത്യേന വായിച്ചാണ് വായനാശീലം വളർത്തിയത്. പുസ്തകങ്ങളോടുള്ള കമ്പം അവനെ പ്രാണികളുടെ അത്ഭുതലോകത്തേക്ക് എത്തിച്ചു.
പ്രാണികളെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കുക, അവയെ നിരീക്ഷിക്കുക, കളിമണ്ണിൽ ശിൽപങ്ങൾ ഉണ്ടാക്കുക എന്നിവയാണ് ആരണ്യകിന്റെ പ്രധാന ഹോബികൾ. പ്രാണിശാസ്ത്രജ്ഞനായ ജോർജ് സി മക്ഗാവിൻ ആണ് അവന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ.
റെനെ ഗോസിനിയുടെ ആസ്റ്റെറിക്സ്, ബിൽ വാട്ടർസന്റെ കാൽവിൻ ആൻഡ് ഹോബ്സ് എന്നിവയും അവന് ഏറെ പ്രിയപ്പെട്ടവയാണ്.
നേരത്തെ റിക് റിയോർഡന്റെ പെർസി ജാക്സൻ പരമ്പരയും റോൾഡ് ഡാളിന്റെ കഥകളും വായിച്ചാണ് അവൻ വായന തുടങ്ങിയത്. "ഇംഗ്ലീഷ് പുസ്തകങ്ങളിലൂടെ ലോകത്തെ അറിയാൻ ആരണ്യക് ശ്രമിക്കുന്നു" എന്ന് അധ്യാപകർ പറയുന്നു.
Thiruvananthapuram
നേമം: പാപ്പനംകോട് പാറയില്‍ക്കടവ് റോഡില്‍ വെച്ച് സ്ത്രീയെ കാറിനുള്ളില്‍ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടുകൂടിയാണ് സംഭവം. കരിമഠം സ്വദേശിനിയായ 53കാരിയേയാണ് ബിജു എന്നയാൾ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
വീട്ടമ്മയെ കിള്ളിപ്പാലത്തുനിന്നും ബലമായി കാറില്‍ കയറ്റി പാപ്പനംകോട് നിന്നും തമലം ഭാഗത്തേയ്ക്ക് പോകുന്ന പാറയില്‍ക്കടവ് റോഡിലെത്തിച്ച ശേഷം കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കാറില്‍ നിന്നും ഇറങ്ങി ഓടാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ റോഡില്‍ വീഴുകയും ചെയ്തു.
ഇതിനിടയില്‍ ബിജു കാറില്‍ കയറി രക്ഷപ്പെട്ടെങ്കിലും മേലാംകോട് - കരുമം ഭാഗത്ത് വെച്ച് നാട്ടുകാര്‍ തടഞ്ഞ് കരമന പോലീസിനെ ഏല്‍പ്പിച്ചു. പരിക്കേറ്റ വീട്ടമ്മ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് .
കരമന പോലീസിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. ഇവര്‍ നേരത്തെ പരിചയക്കാരാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Thiruvananthapuram
പേരൂർക്കട: പൊടി ദേഹത്ത് വീണ് അസ്വാസ്ഥ്യം പ്രകടിപ്പിച്ച 16 പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വട്ടപ്പാറ എൽഎംഎസ് സ്കൂളിലെ വിദ്യാർഥിനികൾക്കാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഇന്നലെ പകൽ സമയത്താണ് സംഭവം. എന്നാൽ പൊടിയല്ലെന്നും വിദ്യാർഥിനികളിൽ ഒരാൾ കൊണ്ടുവന്ന പൗഡർ ശരീരത്തിൽ വീണതാണ് മറ്റുള്ളവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ കാരണമായത് എന്നുമാണ് പറയുന്നത്. കുട്ടികൾ ക്ലാസിൽ ഇരിക്കുന്ന സമയത്താണ് ടിൻ തുറന്ന സമയത്ത് പൊടി ശരീരത്തിലേക്ക് പതിച്ചത്. ശരീരത്തിന് ചൊറിച്ചിലും അസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് 16 പെൺകുട്ടികളെയും പേരൂർക്കട ഗവ. മാതൃക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രാഥമിക നിരീക്ഷണത്തിനുശേഷം സ്ഥിതി ഗുരുതരമല്ലെന്ന് കണ്ടതിനെ തുടർന്ന് ഇവരിൽ ഭൂരിഭാഗം പേരും ഡിസ്ചാർജ് ആയി. എല്ലാവരും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളാണ്. കാര്യമായ അസ്വസ്ഥത അനുഭവപ്പെട്ട ഒരു വിദ്യാർഥിനി ഇപ്പോഴും ആശുപത്രിയിൽ തുടരുന്നുണ്ട്. സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃത സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
Thiruvananthapuram
വിഴിഞ്ഞം: ശക്തമായ കാറ്റിൽ മരം കടപുഴകി വൈദ്യു തി പോസ്റ്റിൽ വീണു. പോസ്റ്റുകൾ ഒടിഞ്ഞ് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ പതിച്ചു .ഡ്രൈവർ നേരത്തെ ഇറങ്ങി മാറി നിന്നതിനാൽ ഓട്ടോ തകർന്നെങ്കിലും അപകടം ഒഴിവായി. ഇന്നലെ രാത്രി വെങ്ങാനൂർ ചിറത്തല വിളകത്താണ് സംഭവം.
ചാവടിനടചേർത്തലവിളാകം സ്വദേശി ജയകുമാറിന്റെ ഓട്ടോയാണ് തകർന്നത്. കാറ്റിൽ കടപുഴകിയ മരം രണ്ട് പോസ്റ്റുകളെയും തകർത്തു. ഇതേ ത്തുടർന്ന് ഈ ഭാഗത്തെ വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി.
Thiruvananthapuram
കഴക്കൂട്ടം : വിഎസ്എസ്എസി ജീവനക്കാരിയുടെ ഫ്ലാറ്റിൽ നിന്നും പതിനെട്ടു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. കുളത്തൂർ കുഴിവിള കരിമണൽ കോൺ ഡോർ കാസിയ ഫ്ലാറ്റ് നമ്പർ 5 എ യിൽ താമസിക്കുന്ന ഷെറിന്റെ ഫ്ലാറ്റിലാണ് മോഷണം നടന്നത്.
അലമാരയുടെ ഷെൽഫിൽ സൂക്ഷിച്ചു വച്ചിരുന്ന ഉദ്ദേശം 18 ലക്ഷം രൂപ വില വരുന്ന 2.5 പവനോളം തൂക്കം വരുന്ന സ്വർണത്തിലെയും വൈറ്റ് ഗോൾഡിലെയും വളകൾ, പാദസരങ്ങൾ, മാലകൾ ഡയമണ്ട് ലോക്കറ്റുകൾ തുടങ്ങിയവയാണ് മോഷണം പോയതെന്ന് തുമ്പ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Thiruvananthapuram
കഴക്കൂട്ടം: ട്രെയിനിൽ വച്ചു പരിചയപ്പെട്ട പതിനാറുകാരിയെ സൗഹൃദം നടിച്ച് കഴക്കുട്ടത്തെ താമസ സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ച ആസാം സ്വദേശി അറസ്റ്റിൽ. ആസാമിലെ നാഗോൺ സ്വദേശി ജൂബൈർ അഹമ്മദ് (18) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി.
ചൊവ്വാഴ്ചയാണ് ജൂബിൻ മുഹമ്മദിനെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ സംശയകരമായ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നിൽക്കുന്നതു റെയിൽവേ പോലീസ് കണ്ടത്. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. റെയിൽവേ പൊലീസ് ഇയാളെ കഴക്കൂട്ടം പൊലീസിനു കൈമാറി.
Thiruvananthapuram
നെടുമങ്ങാട് : ടെക് ലോകത്തിനു വിസ്മയമായി 16കാരനായ മീനാങ്കൽ സ്വദേശിയായ ആർ.ജി.ആദിത്യൻ. അന്താരാഷ്ട്ര നിലവാരമുള്ള ഹൈ റേഞ്ച് എന്ന മൊബൈൽ ആപ്ലിക്കേഷൻ ആണ് ആദിത്യൻ സ്വന്തമായി കോഡിംഗ് ചെയ്ത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ റിലീസ് ചെയ്ത ഈ ആപ്പ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ടെക് കമ്മ്യൂണിറ്റികൾക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
പ്രീമിയം ആപ്പുകളോട് കിടപിടിക്കുന്ന ആപ് ആണ് ആദിത്യൻ ഒരുക്കിയിരിക്കുന്നത്. പൂർണമായും ഓഫ്ലൈനായി പ്രവർത്തിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു സ്മാർട്ട്ഫോണിലെ വിവിധ ഇൻ-ബിൽറ്റ് സെൻസറുകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് എട്ടിലധികം അത്യാധുനിക ടൂളുകളാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ കോമ്പസ് തടസങ്ങളില്ലാത്ത കൃത്യമായ നാവിഗേഷൻ സംവിധാനം. ജിപിഎസ് ട്രയൽ റെക്കോർഡർ, മെറ്റൽ ഡിറ്റക്ടർ, ഭൂകമ്പ ഡിറ്റക്ടർ എന്നിവ കൂടാതെ സൗണ്ട് മീറ്റർ, ബബിൾ ലെവൽ ഇൻഡിക്കേറ്റർ, വാനനിരീക്ഷണത്തിനായുള്ള മൂൺ ഫേസ് ടൂൾ, സ്മാർട്ട് ഫ്ലാഷ്ലൈറ്റ് എന്നിവയും ഇതിലുണ്ട്.
സാധാരണ ഇത്തരം ടൂളുകൾ അടങ്ങിയ ആപ്പുകൾ ലളിതമായ ഡിസൈനിലാണ് വരാറുള്ളത്. എന്നാൽ പൂർണമായും ബ്ലാക്ക് ആൻഡ് നിയോൺ കളർ കോമ്പിനേഷനിലുള്ള ഒരു ഫ്യൂച്ചറിസ്റ്റിക് റഡാർ യുഐ ആണ് ആദിത്യൻ ഇതിനായി ഡിസൈൻ ചെയ്തിരിക്കുന്നത്. അതീവ സുഗമമായ പെർഫോമൻസും ഫോണിൻ്റെ ബാറ്ററി ഒട്ടും ചോർത്താത്ത സാങ്കേതികവിദ്യയും ഈ ആപ്പിനെ വേറിട്ടു നിർത്തുന്നു. ഗെയിം നിർമാണത്തിന് പിന്നിലെ സാങ്കേതികവിദ്യ സ്വന്തമായി പഠിച്ചെടുത്താണ് ആദിത്യൻ ഈ നേട്ടം കൈവരിച്ചത്.
പ്ലേ സ്റ്റോറിൽ ആൻഡ്രോയിഡ് 7.0-ന് മുകളിലുള്ള എല്ലാ ഫോണുകളിലും ഈ ആപ്പ് ലഭ്യമാണ്. തുടക്കത്തിൽ തന്നെ മികച്ച റിവ്യൂകളോടെ മുന്നേറുന്ന ഈ ആപ്പ് വരും ദിവസങ്ങളിൽ വലിയൊരു തരംഗമാകുമെന്നാണ് വിലയിരുത്തൽ. കേരളത്തിന്റെ ഐടി മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ നൽകുന്നു ആദിത്യൻ. മീനാങ്കൽ റോഡരികത്തു വീട്ടിൽ രതീഷിന്റേയും ഗീതുവിന്റേയും മകനാണ് ആദിത്യൻ.
ബാലസൂര്യൻ സഹോദരനാണ്.ആദിത്യന്റെ അഭിരുചി പ്രോത്സാഹിപ്പി ക്കാൻ മുത്തച്ഛനും മുത്തച്ഛിയും ഒപ്പമുണ്ട്.
Thiruvananthapuram
നെടുമങ്ങാട്: ചെല്ലാംകോട് പട്ടാളംമുക്ക് വാളിക്കോട് റോഡ് തകർന്നു. റോഡിൽ ടാർ ഇളകി കുഴികൾ രൂപപ്പെട്ട നിലയിലാണ്. വാളിക്കോട് നിന്ന് പട്ടാളം മൂക്കിലേക്ക് പോകുന്ന പ്രധാന റോഡാണ് പൊട്ടിപ്പൊളിഞ്ഞത്. വാളിക്കോടിന് പുറമേ മുക്കോലയിൽ നിന്നും പട്ടാളം മുക്കിലേക്ക് എത്താനും എളുപ്പ മാർഗമാണിത്. മണ്ണാറമ്പ്നട മുതൽ പട്ടാളംമുക്ക് വരെയുള്ള ഭാഗത്താണ് ടാറിംഗ് തകർന്ന നിലയിലുള്ളത്. ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ യാത്ര ദുരിതപൂർണമായി.
ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവാണ് . സ്കൂൾ വിദ്യാർഥികൾ വളരെ കഷ്ടപ്പെട്ടാണ് ഇതു വഴി പോകുന്നത്. സ്കൂൾ ബസുകൾ അടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് നവീകരണത്തിന് അധികൃതർ യഥാസമയം ഫണ്ട് അനുവദിക്കാത്തതിനെ തുടർന്ന് തകർന്ന് കിടക്കുന്നത്.
റോഡിന്റെ വശങ്ങളിലുള്ള ഒട്ടേറെ കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. നെടുമങ്ങാട്നഗരസഭയുടെ ഇരിഞ്ചയം, പൂവത്തൂർ, മണക്കോട്, പേരയത്തുകോണം വാർഡുകളിലൂടെ ആണ് റോഡ് കടന്നുപോകുന്നത്. അധികൃതർ ഇടപെട്ട് ഉടനടി റോഡ് നവീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Thiruvananthapuram
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ആലുംമൂട് ജംഗ്ഷന് മുതല്‍ ആശുപത്രി ജംഗ്ഷന് വരെയുള്ള വഴിയോര കച്ചവടം പൂര്‍ണമായി ഒഴിപ്പിച്ച് നഗരസഭ. കച്ചവടക്കാര്‍ക്ക് അമരവിള ചെക്പോസ്റ്റ് ജംഗ്ഷനു സമീപം ഇവര്‍ക്ക് കച്ചവടം നടത്താന്‍ അനുമതി നല്കി.
ഇന്നലെ രാവിലെ പോലീസിന്റെയും റവന്യൂ വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും സഹകരണത്തോടെയാണ് നഗരസഭ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.
നഗരത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ഈ ഭാഗത്തെ വഴിയോര വ്യാപാരത്തെക്കുറിച്ച് നേരത്തെ വ്യാപകമായ പരാതികളുയര്‍ന്നിരുന്നു. സുഗമമായ ഗതാഗതത്തിനും കാല്‍നടയാത്രയ്ക്കും തടസമാകുന്നുവെന്ന പരാതിയുണ്ടായിട്ടും വിവിധ തരത്തിലുള്ള സമ്മര്‍ദത്താല്‍ ഒഴിപ്പിക്കല്‍ നടന്നില്ലായെന്നായിരുന്നു ആരോപണം.
വഴിയോര കച്ചവടക്കാരെ ഉപദ്രവിക്കുകയല്ല ചെയ്തതെന്നും നഗരസഭ തന്നെ സജ്ജമാക്കിയ സൗകര്യപ്രദമായ മറ്റൊരിടത്തേയ്ക്ക് അവരെ മാറ്റി കച്ചവടം തുടരാനാണ് അനുവദിച്ചതെന്നുമായിരുന്നു അധികൃതരുടെ പ്രതികരണം.
Thiruvananthapuram
പോലീസ് നോക്കുകുത്തിയാകുന്നു
പോത്തൻകോട് : പോത്തൻകോട് ജംഗ്ഷനിലെ അപകട സാധ്യതാ മേഖലയിൽ മരാമത്ത് വകുപ്പ് സ്ഥാപിച്ച സുരക്ഷാവേലികൾ അറുത്തു മുറിച്ചു മാറ്റുന്നതു വ്യാപകമായതോടെ കാൽനടയാത്രക്കാരുടെ സുരക്ഷ ആശങ്കയിൽ. പോത്തൻകോട് ജംഗ്ഷനിൽനിന്നും കാട്ടായിക്കോണം ഭാഗത്തേക്കു പോകുന്ന വൺവേ റോഡിലാണു സുരക്ഷാവേലി പലയിടങ്ങളിലായി അറുത്തു മാറ്റിയത്. തിരക്കേറിയ റോഡിൽ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാനാണു സുരക്ഷാവേലി സ്ഥാപിച്ചിരുന്നത്.
ജംഗ്ഷനിൽ പലയിടത്തായി സുരക്ഷാവേലി പൊളിച്ചു മാറ്റിയിട്ടും നടപടിയില്ല. ഇവിടെ അപകട സാധ്യതാ മേഖലയാണെന്നു സൂചന നൽകി പോലീസ് ബോർഡ് വച്ചിരിക്കുന്നതു കാണാം. ആരും പരാതി നൽകാത്തതിനാൽ നടപടി എടുക്കാനാകില്ലെന്നാണ് പോത്തൻകോട് പോസിന്റെ നിലപാട്. മരാമത്ത് റോഡ് ആയതിനാൽ പഞ്ചായത്തിന് ഒന്നും ചെയ്യാനില്ലെന്ന് പഞ്ചായത്ത് അധികൃതരും പറയുന്നു. വൺവേ റോഡിൽ പോ ലീസിന്റെ നോ പാർക്കിംഗ് ബോർഡിനു മുൻപിലാണ് വാഹനങ്ങൾ പാർക് ചെയ്യുന്നത്. നടപ്പാതയിൽ ഇരുചക്രവാഹനങ്ങളും കയറ്റിവച്ചിരിക്കുന്നു. പരസ്യമായ നിയമലംഘനം നടന്നിട്ടും നടപടി എടുക്കേണ്ട പോലീസിന് കുലുക്കമില്ല.
നടപ്പാതകൾ നിർമിക്കുന്നതോടൊപ്പം യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്ന അതിലെ തടസങ്ങൾ നീക്കാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ബാധ്യതയും മരാമത്ത് വകുപ്പിനുണ്ട്. തൂങ്ങികിടക്കുന്ന കേബിളുകളും പരസ്യബോർഡുകളും പലപ്പോഴും നടപ്പാത യാത്ര പ്രയാസകരമാക്കുന്നു. മേലേമുക്ക് റോഡിൽ കടകൾക്കു മുൻപിലെ നടപ്പാതകളിൽ കയറ്റിയാണ് വാഹന ങ്ങൾ പാർക് ചെയ്യുന്നത്. റോഡിലെ അനധികൃത പാർക്കിം ഗ് കാരണം ജംഗ്ഷനിൽ ഗതാഗത കുരുക്കും രൂക്ഷമാണ്. ഇവിടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിയ്ക്കുന്നതും ആംബുൻസുകൾക്കുപോലും മുന്നോട്ട് പോകാൻ പറ്റാതെയാകുന്നതും പതിവാണ്.
ജംഗ്ഷനിലെ റോഡുകളിൽ കൈയേറ്റവും അനധികൃത പാർക്കിംഗും വ്യാപകമായതോടെ, കാൽനടയാത്ര അപകട ഭീഷണിയിലാണ്. നടക്കാൻ ഇടമില്ലാത്തതിനെ തുടർന്നു വാഹനങ്ങൾ ചീറിപായുന്നതിനിടയിലൂടെ നടക്കാൻ നിർബന്ധിതരാകുകയാണ് കാൽനട യാത്രക്കാർ. ജീവൻ കൈയിൽ പിടിച്ചാണ് ഓരോ കാൽനടയാത്രക്കാരും ജംഗ് ഷൻ കടന്നുപോകുന്നത്.
Thiruvananthapuram
കുറ്റിച്ചൽ: മലയോര ഹൈവേയിൽ ഉൾപ്പെടുന്ന കുറ്റിച്ചൽ-ആര്യനാട് റോഡിൽ കാരിയോട് ധർമ ശാസ്താക്ഷേത്രത്തിനു മുന്നിൽ പൈപ്പിടാനായി റോഡിനു കുറുകേ ജല അതോറിറ്റി എടുത്ത കുഴി അപകടങ്ങൾക്കിടയാക്കുന്നു.
പണി നടത്തിയശേഷം മെറ്റലും മണ്ണും മാത്രമിട്ടു നികത്തിയ നീളത്തിലുള്ള കുഴി തുടർച്ചയായ മഴയിൽ വീണ്ടും ആഴത്തിലുള്ളതായിരിക്കുകയാണ്. റോഡിന് കുറുകെയുള്ള ചാലിനു സമാനമായ കുഴിയിലൂടെ വെള്ളം കുത്തിയൊലിക്കുന്നുണ്ട്. സ്ഥിരം യാത്രചെയ്യുന്നവർക്ക് ഇവിടെ കുഴിയുണ്ടെന്ന് അറിയാമെങ്കിലും മറ്റുള്ള വാഹനയാത്രക്കാർ ഇക്കാര്യം അറിയാതെ ഇവിടെയെത്തി അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്.
ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. പലതവണ ഇവിടെ മെറ്റൽ നിരത്തിയെങ്കിലും മഴയിൽ പഴയപടിയാകുന്നു. എത്രയും വേഗം ഇവിടം ടാർ ചെയ്തില്ലെങ്കിൽ വലിയ അപകടങ്ങൾക്കിടയാക്കുമെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നു.
Thiruvananthapuram
വെള്ളറട: വെള്ളറട വൈദ്യുതി സെക്ഷന്‍ ഓഫീസിനുമുന്നില്‍ ഇലക്ട്രിക് പോസ്റ്റിനു പുറത്തായി തട്ടി നില്ക്കുന്ന റബർമരം വലിയ അപകട ഭീഷണി ഉയര്‍ത്തുന്നു.
മുഴുവന്‍ സമയവും ജീവനക്കാര്‍ ഈ അപകടാവസ്ഥ കാണുന്നുവെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ലായെന്നുള്ള പരാതിയുണ്ട്. പ്രധാന വൈദ്യുതി തൂണിനു മുകളിലൂടെയാണ് റബര്‍ മരം ഇലക്ട്രിക് പോസ്റ്റില്‍ തട്ടിനില്‍ക്കുന്നത്.
കാറ്റടിക്കുമ്പോള്‍ റബര്‍ മരം വൈദ്യുതി തൂണിലിടിച്ചു മിന്നലും തീപോരിയും വീഴുന്നതായി സമീപവാസികള്‍ക്ക് പരാതിയുണ്ട്. ഒപ്പം റബര്‍മരം നിലംപൊത്തിയാല്‍ സമീപത്തെ വീടും തകരുമെന്ന് ഉറപ്പാണ്. വൈദ്യുതി സെക്ഷന്‍ ഓഫീസിനു മുന്നിൽ അപകടാവസ്ഥയില്‍ നില്ക്കുന്ന മരത്തെ നീക്കം ചെയ്യാന്‍ പോലും ജീവനക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
മഴ ശക്തമായി തുടരുമ്പോഴാണ് ബോര്‍ഡ് ജീവനക്കാരുടെ മെല്ലെപോക്ക്. എത്രയും വേഗം പ്രധാന ഇലക്ട്രിക് തൂണിനു പുറത്തുകൂടി അപകടാവസ്ഥയില്‍ നില്ക്കുന്ന മരത്തിനെ നീക്കം ചെയ്ത് സംഭവിക്കാന്‍ പോകുന്ന വന്‍ ദുരന്തത്തെ ഒഴിവാക്കാന്‍ ജീവനക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളും കാല് നടയാത്രക്കാരും ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്.
Thiruvananthapuram
വെള്ളറട: കാരക്കോണം ജംഗ്ഷ നില് കെഎസ്ആര്‍ടിസി ബസും സ്കൂള്‍ ബസും കൂട്ടിയിടിച്ച് ആറു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കുന്നത്തുകാല്‍ ഗവണ്മെന്റ് യു.പി. സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച ബസിലാണു കെഎസ്ആര്‍ടിസി ബസ് ഇടിച്ചത്.
വിദ്യാര്‍ഥികളായ വൈഗ, ആയുഷ്, കാര്‍ത്തിക, ബിന്‍ഷാദ് എന്നിവര്‍ക്ക് കൈയ്ക്കും കാലിനും ജെയ്സണ്‍ ജോസഫ്, കാശിനാഥന് എന്നിവര്‍ക്ക് തലയ് ക്കുമാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ കാരക്കോണത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്നലെ രാവിലെയായിരു ന്നു അപകടം. അപകടസമയത്ത് സ്കൂള്‍ ബസിനുള്ളില്‍ ഇരുപതോളം വിദ്യാര്‍ഥികളുണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്നും കാട്ടാക്കട, മയിലച്ചല് വഴി കളിയിക്കാവിളയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് കാരക്കോണം ജംഗ്ഷനിൽവച്ചു തിരിയുന്നതിനിടയിലാണ് സ്കൂള്‍ ബസിലേക്ക് ഇടിച്ചുകയറിയതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
വന്‍ ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരും വ്യാപാരികളും മറ്റു വാഹനയാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിനുള്ളില്‍നിന്നും കുട്ടികളെ അതിവേഗം പുറത്തെത്തിക്കാനായതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്. നാട്ടുകാര്‍ തന്നെയാണ് പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ വെള്ളറട പോലീസ് ഗതാഗതം പുനഃസ്ഥാപിക്കുകയും കേസെടുത്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു.
നിവേദനം നല്കി
കാരക്കോണം ജംഗ്ഷനിലും പരിസരങ്ങളിലുമായി നിരവധി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ആയിരക്കണക്കിനു വിദ്യാര്‍ഥികളും പൊതുജനങ്ങളും നിത്യേന ആശ്രയിക്കുന്ന ഈ മേഖലയില്‍ സുരക്ഷ ശക്തമാക്കുന്നതിനായി ഒരു പോലീസ് എയ് ഡ് പോസ്റ്റ് അടിയന്തരമായി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
വാഹനങ്ങളുടെ അമിതവേഗതയും തുടരെയുള്ള ഗതാഗതക്കുരുക്കും നിയന്ത്രിക്കാന്‍ പോലീസിന്റെ സ്ഥിരം സന്നിധ്യം ഇവിടെ ആവശ്യമാണ്. പ്രദേശത്തെ റോഡ് വികസനത്തിനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി ഇടപെടലുകള്‍ നടക്കുന്നുണ്ട്.
ഇതിന്റെ തുടര്‍ച്ചയായി, വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തി കാരക്കോണത്ത് അടിയന്തരമായി പോലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിലേക്കും ഉന്നത പോലീസ് അധികാരികള്‍ക്കും പ്രദേശവാസി കൾ നിവേദനം നൽകി.
Thiruvananthapuram
വിഴിഞ്ഞം : പതിനൊന്ന് വർഷത്തെ കാത്തിരിപ്പിനു ശേഷം കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ളിൽനിന്ന് ആദ്യ ട്രെയിലർ ലോറി കണ്ടെയ്നറുമായി കവാടം കടന്ന് പുറത്തിറങ്ങി. ഉച്ചക്കുശേഷം മൂന്നോടെ മുല്ലൂരിൽനിന്ന് യാത്ര തിരിച്ച കണ്ടെയ്നർ ലോറി പത്തു മിനിറ്റിനുള്ളിൽ കഴക്കൂട്ടം കാരോട് ബൈപ്പാസിൽ പ്രവേശിച്ചു.
കണ്ടെയ്നർ കടന്നുപോകുമ്പോഴുള്ള ട്രാഫിക് നിയന്ത്രണം ഉൾപ്പെടെയുള്ള അടിസ്ഥാന കാര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് തയാറാക്കി ഉചിതമായ മാറ്റം വരുത്താനുള്ള ദേശീയപാതാ അധികൃതരുടെ പരിശോധനയുടെ ഭാഗമായിരുന്നു കണ്ടെയ്നറിന്റെ ഓട്ടം. പുറത്തേക്ക് കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിനായി കസ്റ്റംസിന്റെ അനുമതിയും ലഭിച്ചതോടെ ചരക്ക് ഗതാഗതത്തിനുള്ള പ്രധാന തടസവും ഒഴിവായതായി അധികൃതർ അറിയിച്ചു.
കഴക്കൂട്ടം-കാരോട് ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന തലക്കോട് ജംഗ്ഷൻ വഴിയുള്ള ചരക്കുനീക്കത്തിന്റെ ട്രയൽ റൺ നടന്നതോടെ ജനത്തിന്റെ ആത്മവിശ്വാസവും വർധിച്ചു.
തുറമുഖ കവാടത്തിൽനിന്ന് 1.8 കിലോമീറ്റർ ദൂ രെയുള്ള റോഡാണ് ദേശീയപാതയിലെ തലക്കോട് ജംഗ്ഷനുമായി ബന്ധിപ്പിച്ചത്. കണ്ടെയ്നറുകൾ കയറ്റിവരുന്ന ട്രക്കുകൾ കവാടത്തിലെത്തിയശേഷം ദേശീയപാതയിലേക്ക് കടക്കുമ്പോ ഴുള്ള ട്രാഫിക് ക്രമീകരണങ്ങൾ, അതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവർത്തനങ്ങൾ എന്നിവയട ക്കം പരിശോധിച്ച് ഉറപ്പാക്കാൻ ദേശീയപാതാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ സംഘം വിഴിഞ്ഞത്തെത്തിയിരുന്നു.
കണ്ടെയ്നർ നിശ്ചയിച്ച സമയമായ വൈകുന്നേരം മൂ ന്നിനു ബൈപ്പാസിലെ തലക്കോടിൽ പ്രവേശിച്ചെങ്കിലും ദേശീയപാതാ അധികൃതർ എ ത്താൻ മൂന്നര മണിക്കൂർ വരെ വൈകി. അതിനു ശേഷമായിരുന്നു ട്രയൽ റൺ. ഇരു ഭാഗത്തുനിന്നും വാഹനങ്ങൾ കടന്നുപോകുന്ന സമയത്ത് തലക്കോട്ടുനിന്നു ദേശീയ പാതയിലേക്ക് പ്രവേശിച്ച ട്രക്ക് കോവളം ജംഗ്ഷൻവഴി വെള്ളാർ ജംഗ്ഷനിലെത്തി. തുടർനന്നു കാഞ്ഞിരംകുളം ജംഗ്ഷനിലും അവിടെനിന്നു തിരികെ തലക്കോട് ജംഗ്ഷനിലും എത്തിയശേഷം ദേശീയപാതയിൽ നിന്ന് തുറമുഖത്തേക്ക് മടങ്ങി.
ഫീക്കൻ ഇൻഫ്രാ ലോജിസ്റ്റിക്കിന്റെ മാൻ എന്ന ട്രക്കിനാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തു നിന്നുള്ള ആദ്യ കണ്ടെയ്നർ കടത്തിനുള്ള നിയോഗം ലഭിച്ചത്. അധികം താമസിയാതെ വ്യാവസായികാടിസ്ഥാനത്തിലുള്ള ചരക്ക് ഗതാഗതം തുടങ്ങാമെന്ന വിശ്വാസത്തിലാണ് അധികൃതർ.
Thiruvananthapuram
തിരുവനന്തപുരം: ക്രൊയേഷ്യയിലെ മെഡുലിനിൽ നടന്ന 45-ാമതു ലോക മെഡി ഗെയിംസിൽ 65- 69 പ്രായ വിഭാഗം 400 മീറ്റർ ഓട്ടത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഡോ. ജെ. ബൈനറ്റ് ഏബ്രഹാം സ്വർണ മേഡൽ കര സ്ഥമാക്കി. കൂടാതെ 100 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലും ഹൈജംപിൽ വെങ്കലവും നേടി. നാൽപത്തിയാറു രാജ്യങ്ങളിലെ മെഡിക്കൽ പ്രഫഷണലുകൾ മീറ്റിൽ പങ്കെടുത്തു.
തിരുവനന്തപുരം കാരക്കോണം ഡോ. ഹോമർ മെമ്മോറിയൽ സിഎസ് ഐ മെഡിക്കൽ കോജിന്റെയും ആശുപത്രിയുടെയും ഡയറക്ടറും എമർജൻസി മെഡിസിൻ വിഭാഗം മേധാവിയുമാണ് ഡോ. ബെനറ്റ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാരക്കോണം ബ്രാഞ്ച് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. 2025 മഹാരാഷ്ട്രയിൽ നടന്ന ഐഎംഎയുടെ ദേശീയ കായിക മത്സരത്തിൽ അഞ്ചുസ്വർണം നേടിയിരുന്നു.
Thiruvananthapuram
തിരുവനന്തപുരം: പാർശ്വവത്ക രിക്കപ്പെട്ട ജനവിഭാഗത്തിനൊപ്പംനിന്ന മഹാനായ എഴുത്തുകാരനായിരുന്നു പി. കേശവദേവെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. പി. കേശവദേവ് ട്രസ്റ്റിന്റെ ഈ വർഷത്തെ പുരസ് കാരങ്ങൾ സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഹിൽട്ടൻ ഗാർഡനിൽ നടന്ന ചടങ്ങിൽ പി. കേശവദേവ് സാഹിത്യ പുരസ്കാരം എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഏറ്റു വാങ്ങി. പി. കേശവദേവ് ഡയാബ് സ്ക്രീൻ കേരള പുരസ്കാരം ഡോ. തങ്കം സുബ്രഹ്മണ്യ നു മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മാനിച്ചു. അമ്പതിനായിരം രൂപയും ബി.ഡി ദത്തൻ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ.
വായനക്കാരൻ എന്ന നിലയിൽ താൻ സുഭാഷ് ചന്ദ്രന്റെ ആരാധകനാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സുഭാഷ് ചന്ദ്രന്റെ "മനുഷ്യന് ഒരു ആമുഖം' എന്ന നോവൽ വായിക്കാതെ പോകരുത്. മനുഷ്യന് നേരെ പിടിക്കുന്ന ഒരു കണ്ണാടിയാണ് ഈ നോവൽ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഭരണാധികാരികൾക്ക് മുന്നിൽ നല്ല കുട്ടികളായി ഒതുങ്ങി നിൽക്കുന്നവരാവരുത് എഴുത്തുകാരെന്നു മറുപടി പ്രസംഗത്തിൽ സുഭാഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. അധികാരികക്കൊപ്പം തോളോട് തോൾ ചേർന്നു നിൽക്കുകയും അവരെ തിരുത്തുകയും ചെയ്യുക എന്നത് ഒരു എഴുത്തുകാരന്റെ ധർമമാണെന്നും സുഭാഷ് ചന്ദ്രൻ ചൂണ്ടിക്കാട്ടി. അസമത്വത്തിനും അനീതിക്കും എതിരെയുള്ള പോരാട്ടമാണ് പി. കേശവദേവിന്റെ കൃതികളെന്നു പി. കേശവദേവ് അനുസ്മരണ പ്രഭാഷണത്തിൽ മന്ത്രി ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു. ഡോ. തങ്കം സുബ്രഹ്മണ്യൻ മറുപടി പ്രസംഗം നടത്തി.
ട്രസ്റ്റ് അംഗങ്ങളായ ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണൻ, ഡോ.പി.ജി. ബാലഗോപാൽ, ഡോ. ജോർജ് ഓണക്കൂർ എന്നിവർ പങ്കെടുത്തു. പി. കേശവദേവിന്റെ മകനും ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ജ്യോ തിദേവ് കേശവദേവ് സ്വാഗതവും കേശവദേവിന്റെ മരുമകളും ട്രസ്റ്റ് സെക്രട്ടറിയുമായ സുനിത ജ്യോതിദേവ് നന്ദി യും പറഞ്ഞു. പി. കേശവദേവിന്റെ സഹധർമ്മിണിയും ട്രസ്റ്റ് ചെയർപേഴ്സണുമായ സീതാലക്ഷ്മി ദേവ് പങ്കെടുത്തു.
Thiruvananthapuram
കഴക്കൂട്ടം : കേരള സാങ്കേതിക സർവകലാശാലയുടെയും കഴക്കൂട്ടം മരിയൻ എൻജിനിയറിംഗ് കോളജിന്റെയും മരിയൻ കോളജ് ഓഫ് ആർട്ടിടെക്ചർ ആൻഡ് പ്ലാനിംഗിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ടെക്നിക്കൽ എഡ്യൂക്കേഷൻ കോൺക്ലേവ് ' കെടിയു മുൻ വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ ഉദ്ഘാടനം ചെയ്തു.
കോളജ് മാനേജർ ഫാ. ഡോ. എ.ആർ. ജോൺ, പ്രിൻസിപ്പൽമാരായ ഡോ. വി. അജിത് പ്രഭു, ഫ്രഫ. സുജ കർത്ത, ഡീൻ ഡോ. എ. സാംസൺ, ഡോ. അബ്ദുൽ നിസാർ, ഡോ. എൽ.ആർ. അംജിത്ത്, പ്രഫ. ശരണ്യ സത്യനേശൻ എന്നിവർ പങ്കെടുത്തു. വിവിധ സ്കൂളുകളിൽ നിന്നെത്തിയ ഇരുന്നൂറോളം വിദ്യാർഥികൾക്കായി സൗജന്യ കരിയർ ഗൈഡൻസ് സെമിനാറും സംഘടിപ്പിച്ചു.
Thiruvananthapuram
നെയ്യാറ്റിന്‍കര : കരമന- കളിയിക്കാവിള പാതയില്‍ ഗ്രാമം ജംഗ്ഷനു സമീപം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് യുവാവ് മഅഞ്ചു പേർക്ക് പരിക്കൽക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ അമരവിള ചായ്ക്കോട്ടുകോണം ഓണംകോടി ആർഎസ് ഭവനിൽ അരുണ്കൃഷ്ണ(26) ആണ് മരിച്ചത്. അജു-ശ്രീദേവി ദന്പതികളുടെ മകനാണ്.
ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും നാഗര്‍കോവിലിലേയ്ക്ക് പോയ ബസും അമരവിളയില്‍ നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേയ്ക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റില്‍ നിന്നെത്തിയ സംഘവും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അരുണ്കൃഷ്ണയെ പുറത്തെടുത്തത്.
പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മൈലച്ചല് സ്വദേശി ഷിബു (48) ഗുരുതര പരിക്കുകളോടെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് . മറ്റു പരിക്കേറ്റ വെഞ്ഞാറമൂട് സ്വദേശി ആഷിക് , മഞ്ചവിളാകം സ്വദേശി അനുഷ , ലിജോ മിനി എന്നിവരെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം ആശുപത്രിയില്‍ നിന്നും വിട്ടയച്ചു.
അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പറയപ്പെടുന്നു. ബസ് വലതുവശത്തേയ്ക്ക് കയറിയാണ് കാറിലും കാത്തിരിപ്പു കേന്ദ്രത്തിലുമായി ഇടിച്ചത്. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.
Thiruvananthapuram
നെയ്യാർഡാം: തുറന്നജയിൽ ഇനി സഞ്ചാരികൾക്കും തുറന്നതാകുന്നു. നെട്ടുകാൽത്തേരി തുറന്നജയിലിൽ ബൊട്ടാണിക്കൽ ഗാർഡൻ വരുന്നു. പിന്നാലെ കഫ്റ്റീരിയായും... കേരളത്തിലെ ആദ്യ തുറന്ന ജയിലായ നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്നജയിലിലാണ് വിസ്മയക്കാഴ്ച ഒരുങ്ങുന്നത്.
ജയിലുകളിൽ നിന്നു പുറത്തിറക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടെയും സിഗ്നേച്ചർ ബ്രാൻഡായ "ഫ്രീഡം' എന്നു നാമകരണം ചെയ്യപ്പെട്ട സസ്യോദ്യാനമാണ് മൂന്നേക്കർ സ്ഥലത്ത് ഒരുങ്ങുന്നത്.ലാൻഡ്സ്കേപ്പിംഗും നടീലും ഉൾപ്പെടുന്ന മൂന്നു ഘട്ട പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരണത്തിലേക്ക് അടുക്കുന്നു. 100 ഓളം തടവുകാർ ജോലി നിർവഹിച്ചു.
രണ്ടാം ഘട്ടത്തിൽ കൃത്രിമ അരുവി, കുളങ്ങൾ, ആംഫി തിയേറ്റർ എന്നിവയുടെ നിർമാണം നടത്തും. മൂന്നാം ഘട്ടത്തിൽ സസ്യ നഴ്സറിയും അനുബന്ധ സൗകര്യങ്ങളും പ്രവർത്തനക്ഷമമാകും.
പശ്ചിമഘട്ടത്തിന്റെ താഴ്വരയിൽ 274 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ ജയിൽ, അഗസ്ത്യമല ജൈവമണ്ഡലത്തിന്റെ ഭാഗമായ നെയ്യാർ വന്യജീവി സങ്കേതത്തോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ "ആരോഗ്യപച്ച' പോലുള്ള, ഈ പ്രദേശത്തിനു മാത്രം സ്വന്തമായ നിരവധി ഔഷധസസ്യങ്ങളും ഈ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുമെന്നു നെട്ടുകാൽത്തേരി ജയിലിലെ കൃഷി ഓഫീസർ ഡബ്ല്യു.ആർ. അജിത് സിംഗ് പറഞ്ഞു.
ബൊട്ടാണിക്കൽ ഗാർഡൻ പ്രധാനമായും വിദ്യാർഥി കൾക്കും ഗവേഷകർക്കും അക്കാദമിക് വിദഗ്ധർക്കും ഉപകാരപ്രദമാകും. വരുമാനം ഉണ്ടാക്കുന്നതിനായി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള നടപടികളും നടപ്പിലാക്കും. പ്ലാന്റ് നഴ്സറിയും പദ്ധതി വാണിജ്യവത്കരിക്കുന്നതിന്റെ ഭാഗമാണ്. ജയിലിന്റെ മുൻ സൂപ്രണ്ടായിരുന്ന ജയിൽ ഡിഐജി (സെൻട്രൽ സോൺ) എസ്. സജീവാണ് പദ്ധതിക്കു പിന്നിലെന്നു ജയിൽ സൂപ്രണ്ട് കെ. മുഹമ്മദ് സിയാദ് വ്യക്തമാക്കി.
ആദ്യ ഘട്ടം ഏതാണ്ട് പൂർത്തിയായി; കെഫ്റ്റീരിയ, കാപ്പി, ഏലം തോട്ടങ്ങളും ഒരു സിൽവർ ഓക്ക് തോട്ടവും ഉദ്യാനത്തിൽ വരും. പൂർണമായി വികസിപ്പിച്ചുകഴിഞ്ഞാൽ, ഉദ്യാനത്തിനു ശക്തമായ ടൂറിസം സാധ്യതയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. കോട്ടൂർ ആന സങ്കേതം, നെയ്യാർ അണക്കെട്ട്, അഗസ്ത്യാർകൂടം തുടങ്ങിയ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപമാണ് നെട്ടുകാൽത്തേരി തുറന്ന ജയിൽ.
സഞ്ചാരികൾക്ക് ഉദ്യാനം കാണാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ചെടികൾ വാങ്ങാനും കഴിയും. മാത്രമല്ല, ജയിൽ വളപ്പിലെ പച്ചറികൾ വാങ്ങാനും സൗകര്യമുണ്ടാകും. നിലവിൽ ഇവിടെ മത്സ്യക്കുളമുണ്ട്. പച്ചക്കറി കൃഷിയുമുണ്ട്്. മാത്രമല്ല വൻ തോതിലാണ് ഇവിടെ തീറ്റപ്പുൽ കൃഷി ചെയ്യുന്നത്. ഇവിടുത്തെ പശുക്കൾക്കും എരുമകൾക്കും കൊടുക്കുന്നതിനു പുറമേ കോട്ടൂർ കാപ്പുകാട് ആന പാർക്കിലെ ആനകൾക്ക് പുല്ല്് നൽകുന്നതും ഇവിടെ നിന്നാണ്.
Thiruvananthapuram
നേമം: പാപ്പനംകോട് ഡിപ്പോയില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ ആറിനു നഗരത്തിലേയ്ക്ക് പുറപ്പെട്ട ഇലക്ട്രിക്ക് ബസ് ലോട്ടറി കടയിലേയ്ക്ക് ഇടിച്ചുകയറി മൂന്നുപേര്‍ക്ക് പരിക്ക്.
കരമന-കളിയിക്കാവിള റോഡില്‍ പാപ്പനംകോട് ജംഗ്ഷനില്‍ ഇന്നലെ രാവിലെയാണ് അപകടം നടന്നത്. നടപ്പാതയുടെ ഇരുമ്പ് തൂണുകളും കൈവരികളും ഇടിച്ചു തകര്‍ത്താണ് ബസ് ലക്ഷ്മി ലക്കി സെൻഖറിലേക്ക് ഇടിച്ചുകയറിയത്. ലോട്ടറി കടയിലെ ജീവനക്കാരന് നെയ്യാറ്റിന്‍കര സ്വദേശി സുദര്ശനന് (64) , ബസ് ഡ്രൈവര്‍ ശാന്തിലാല്‍ (45), കണ്ടക്ടർ ജയശ്രീ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബസിനകത്തുണ്ടായ വീഴ്ചയിലാണ് കണ്ടക്ടര്‍ക്കു പരിക്കേറ്റത്. അപകടസ്ഥലത്തിനു സമീപം പത്രം വിറ്റുകൊണ്ടിരുന്ന ഭിന്നശേഷിക്കാരനായ പാമാംകോട് സ്വദേശി ഉദയന്‍ കഷ്ടിച്ചാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. അപകട സമയത്ത് അതുവഴി കടന്നുപോയ ബൈക്ക് യാത്രികനും കഷ്ടിച്ചാണു രക്ഷപ്പെട്ടത്.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു സ്കൂട്ടറും ബസിനടിയില്‍പ്പെട്ട് തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുനില കെട്ടിടത്തിന്റെ മുന്‍ഭാഗവും ബസിന്റെ മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു. ബസില്‍ യാത്രക്കാർ ആരുമില്ലാതിരുന്നതു വലിയ അപകടം ഒഴിവാക്കി. കെഎസ്ആര്‍ടിസിയിലെ വര്‍ക്ഷോപ്പ് വാഹനം കൊണ്ടുവന്നുകെട്ടി വലിച്ചാണ് അപകടത്തില്‍പ്പെട്ട വാഹനത്തെ സംഭവ സ്ഥലത്തുനിന്നു മാറ്റിയത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിപ്പോയില്‍നിന്നും ബസ് അമിത വേഗത്തിലാണ് റോഡിലേയ്ക്ക് പ്രവേശിച്ചതെന്നു ദൃസാക്ഷികള്‍ പറഞ്ഞു. കരമന പോലീസ് കേസെടുത്തു.
Thiruvananthapuram
തിരുവനന്തപുരം: സംഗീത ലോകത്തെ എക്കാലത്തെയും വലിയ സംഭാവനകളാണ് വയലാറിന്റെയും ചെമ്പൈയുടെയുമെന്നും ആ സംഭാവനകൾ അമൂല്യമാണെന്നും മന്ത്രി സി.പി.ജോൺ അഭിപ്രായപ്പെട്ടു. വയലാർ രാമവർമ സാംസ്കാരിക വേദിയും ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച വയലാർ രാമവർമ പഞ്ചദിന സംഗീതോത്സവത്തിന്റെ രണ്ടാംദിന സാംസ്കാരിക സമ്മേളനം ശ്രീവരാഹം അയോധ്യ നഗർ ചെമ്പൈ മെമ്മോറിയൽ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അനശ്വരനായ വയലാറിന്റെ കലാ ലോകത്തെ സംഭാവനകൾ പുതുതലമുറ പഠന വിഷയമാക്കേണ്ടതാണ്. വയലാറിന്റെ ഗാനങ്ങൾ മലയാളിക്ക് ലഭിച്ച വലിയ സമ്മാനമാണെന്നും സി.പി.ജോൺ കൂട്ടിച്ചേർത്തു.
വയലാർ രാമവർമയുടെ 50-ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷിക പരിപാടികളുടെ ഭാഗമായാണ് പഞ്ചദിന സംഗീതോത്സവം അരങ്ങേറുന്നത്. വയലാർ രാമവർമ സാംസ്കാരിക വേദി പ്രസിഡന്റ് ഡോ.ജി.രാജ്മോഹൻ അധ്യ ക്ഷ പ്രഭാഷണം നടത്തി.
നിയമസഭ മുൻ സ്പീക്കർ എം. വിജയകുമാർ മുഖ്യാതിഥിയായി. മുൻ മേയർ അഡ്വ.കെ.ചന്ദ്രിക മുഖ്യപ്രഭാഷണം നടത്തി. പിന്നണി ഗായിക അരുന്ധതി, ഡോ. പ്രമോദ് പയ്യന്നൂർ, സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, ശ്രീവ രാഹം കൗൺസിലർ ആർ. മിനി, മുക്കംപാലമ്മൂട് രാധാകൃഷ്ണൻ, വയലാർ സിംഗേഴ്സ് ഗ്രൂപ്പ് രക്ഷാധികാരി ഷീല ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി സി. നീലകണ്ഠൻ സ്വാഗതവും വയലാർ രാമവർമ സാംസ്കാരിക വേദി കൺവീനർ ജി.വിജയകുമാർ നന്ദിയും പറഞ്ഞു. തുടർന്നു ഡി.ആർ. ഭരത് കൃഷ്ണ, ബി. വൈഷ്ണവ്, സൗരവ് പി. വർമ പന്തളം എന്നിവരുടെ സംഗീതാർച്ചനയും നടന്നു.
Kollam
കൊല്ലം : ബജറ്റില്‍ വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്കിയ പ്രഖ്യാപനം പിന്‍വലി ക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പ്രഖ്യാപിത മദ്യനയത്തിനു കടകവിരുദ്ധമായി നാട്ടില്‍ മദ്യപ്രളയം സൃഷ്ടിക്കാനുള്ള നീക്കത്തില്‍ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വീര്യംകുറഞ്ഞ മദ്യത്തിന്റെ വല്പന വ്യാപകമാക്കാനും പുതുതലമുറയെ മദ്യാസക്തിയിലേക്ക് നയിക്കാനും ഇടയാക്കുന്ന ഈ പ്രഖ്യാപനം ദൂര്യവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.
ഓപ്പറേഷന് തൂഫാന് പോലുളള ലഹരിവിരുദ്ധ മുന്നേറ്റങ്ങളുടെ ശോഭകെടുത്തുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതൊടൊപ്പം മദ്യത്തിന്റെ ഉത്പാദനവും വിതരണവും ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിനുളള മദ്യനയം ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് യോഹന്നാന് ആന്റണി അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍ ഫാ. ബിനു തോമസ് തുപ്പാശേരി, ജനറല്‍ സെക്രട്ടറി എ.ജെ ഡിക്രൂസ്, എം.എഫ്. ബര്ഗ്ലീന്, ഇ.എമേഴ്സണ്‍, ബി. സെബാസ്റ്റ്യന്‍, സന്തോഷ് സേവ്യര്‍, ബിനു മൂതാക്കര എന്നിവര്‍ പ്രസംഗിച്ചു.
Kollam
കുണ്ടറ: ലോകകപ്പ് ഫുബോള്‍ ആവേശത്തില്‍ തലയെ ഫുട്ബോളാക്കിയിരിക്കുകയാണ് കുണ്ടറ സ്വദേശി അഖില്‍. മാള്‍ട്ടയില്‍ ജോലിചെയ്യുന്ന അഖില്‍ സഹോദരിയുടെ വിവാഹത്തിനായി നാട്ടിലെത്തിയപ്പോഴാണ് തന്റെ തലമുടിയില്‍ ജര്‍മനിയുടെ കൊടി ഡിസൈന്‍ ചെയ്തത്.
കൂട്ടുകാര്‍ പലരും ചെയ്തതാണ് തന്റെ പ്രചോദനമെന്നും സഹോദരീ ഭര്‍ത്താവ് ജര്‍മനിയുടെ കട്ട ഫാനായതാണ് ജര്‍മനിയുടെ കൊടി ഡിസൈന്‍ ചെയ്യാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജര്‍മനി വഴി കറങ്ങിയശേഷം മാള്‍ട്ടയിലേക്ക് തിരിച്ചുപോകാനാണ് അഖിലിന്റെ തീരുമാനം. ഇക്കാര്യത്തില്‍ അമ്മയുടെ നല്ല സപ്പോര്‍ട്ടും അഖിലിനുണ്ട്.
കുണ്ടറ സിലോണ്‍ ബാര്ബേഴ്സിലെ കാര്‍ത്തിക് ജര്‍മന്‍ കൊടിയുടെ മാതൃകയില്‍ അഖിലിന്റെ തലമുടി വെട്ടിയത്.
Kollam
കൊല്ലം : അഞ്ചു വയസുവരെ പ്രായമുള്ള കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷന് സൗജന്യമാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അഞ്ച് വയസിലും 15 വയസിലും ചെയ്യേണ്ട നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ 2026 സെപ്റ്റംബര്‍ വരെ എല്ലാ ആധാര്കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.
നവജാതശിശുക്കള്‍ ഉള്‍പ്പെടെ അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റും മാതാപിതാക്കളുടെ ആധാര്‍ കാര്‍ഡും ഉപയോഗിച്ച് പുതിയ ആധാര്‍ എടുക്കാം. ഈ പ്രായത്തിലുള്ള കുട്ടികളുടെ വിരലടയാളമോ കൃഷ്ണമണി രേഖയോ ശേഖരിക്കില്ല. കുട്ടികള്‍ക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടസമില്ലാതെ ലഭിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ ആധാര്‍ എടുക്കണം.
അഞ്ചു വയസിലും 15 വയസിലും ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) നിര്‍ബന്ധമായും പുതുക്കണം. അഞ്ചു മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്ക് സെപ്റ്റംബര്‍ വരെ ഈ സേവനം സൗജന്യമാണ്. കൃത്യസമയത്ത് ബയോമെട്രിക്് വിവരങ്ങള്‍ പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി അസാധുവാകാനിടയുണ്ട്.
സ്കോളര്‍ഷിപ്പുകള്‍, റേഷന്‍കാര്‍ഡില്‍ പേര്ചേര്ക്കല്, സ്കൂള്‍/കോളജ് പ്രവേശനം, അപാര്‍ (APAAR), ഡിജിലോക്കര്‍ എന്നിവയ്ക്കും നീറ്റ്, ജെഇഇ, കീം തുടങ്ങിയ മത്സരപരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും ആധാര്‍വിവരങ്ങള്‍ കൃത്യമായിരിക്കേണ്ടതുണ്ട്. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പരും ഇ-മെയിലും നിലവില്‍ ഉപയോഗിക്കുന്നവ തന്നെയെന്ന് ഉറപ്പുവരുത്തണം.
പുതിയ ആധാര്‍ എടുക്കുന്നതിനും പുതുക്കുന്നതിനുമായി അക്ഷയകേന്ദ്രങ്ങളെയോ അംഗീകൃത ആധാര്കേന്ദ്രങ്ങളെയോ സമീപിക്കാം. വിശദവിവരങ്ങള്‍ക്ക് : 1800-4251-1800 (ടോള്‍ ഫ്രീ), 0471-2335523 എന്നിവയിലോ കേരള സ്റ്റേറ്റ് ഐ.ടി. മിഷന് ആധാര്‍ സെക്ഷനുമായോ (0471-2525442) ബന്ധപ്പെടാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇ-മെയില്‍:uidhel [email protected]
Kollam
കുളത്തൂപ്പുഴ : ചന്ദനക്കാവ് സ്വദേശി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്കി. കിണറുകളിലും കുടിവെള്ള സ്രോതസുകളിലും ക്ലോറിനേഷന് നടത്തി.
തിളപ്പിച്ചാറിയ ജലം മാത്രമേ കുടിക്കാനായി ഉപയോഗിക്കാവൂ എന്ന് നിര്‍ദേശിച്ചു. രോഗബാധയെ സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രദേശവാസികള്‍ക്കു ബോധവത്കരണം നല്കി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കുളത്തൂപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.ആര്. അരുണ്‍കുമാര്‍, ബ്ലോക്ക് എപ്പിഡമോളജിസ്റ്റ് ബി. സല്‍മ, ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് വി. മോനിഷ എന്നിവര്‍ നേതൃത്വം നല്കി.
മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ആരോഗ്യ ബോധവത്കരണത്തിന്റെയും അഭാവമാണ് രോഗങ്ങള്‍ പടരുന്നതിന് ഇടയാക്കുന്നതെന്നും പനി ബാധിതരുടെ എണ്ണം ഏറിയിട്ടും മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അരോഗ്യ വകുപ്പും പഞ്ചായത്തും തയാറായിട്ടില്ലെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.
Kollam
കുണ്ടറ: മുക്കുപണ്ടം പണയംവച്ച കേസില്‍ ചിതറയില്‍ അറസ്റ്റിലായ പ്രതി രമ്യയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രണ്ടു കുട്ടികളെയും കൂടെക്കൂട്ടേണ്ടിവന്നു. ഒരാള്‍ കൈക്കുഞ്ഞായിരുന്നു.
പ്രതിക്കൂട്ടില്‍ കയറാനായി നില്ക്കുമ്പോള് കുണ്ടറ സ്റ്റേഷനിലെ സിപിഒ ശരണ്യയെ കുഞ്ഞിനെ ഏല്പിച്ചു.
കുഞ്ഞിന്റെ കരച്ചില് മാറ്റാനായി താരാട്ടുപാടി സിപിഒ ശരണ്യ കോടതി വരാന്തയിലൂടെ നടന്നത് കണ്ട് നിന്നവരില്‍ കൗതുകമുണർത്തി.
Kollam
പുനലൂര്‍: പുനലൂര്‍-മൂവാറ്റുപുഴ പാതയിലെ അലിമുക്കില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പത്തനാപുരം നീലിക്കോണം സ്വദേശിയായ അഖില്‍ (27) ആണ് മരിച്ചു. പത്തനാപുരത്ത്നിന്ന് വന്ന കാറും പുനലൂരില്‍നിന്ന് വന്ന സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.
സ്കൂട്ടറില്‍ രണ്ട് പേരാണ് യാത്ര ചെയ്തിരുന്നത്. അവര്‍ മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു.
Kollam
കുളത്തൂപ്പുഴ: മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു.
കുളത്തൂപ്പുഴ ചന്ദനക്കാവ് സ്വദേശി ചന്ദനക്കാവ് ഷീല വിലാസത്തില്‍ ചന്ദ്രിക (66) ആണ് മരിച്ചത്. പരേതനായ വിജയ ചന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: ഷീല, ഷീജ.
Kollam
കൊല്ലം :സാമൂഹികവനവത്കരണത്തിന്റെ വിപുലീകരണം ഉറപ്പാക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. തേവലക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന അഷ്ടമുടികായല്‍ കണ്ടല്വനവത്കരണം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനവത്കരണത്തിന്റെ ഭാഗമായ പദ്ധതികളിലൂടെ ലഭിക്കുന്ന കാര്‍ബണ്‍ ക്രെഡിറ്റിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വരുമാനമാര്‍ഗവും ഉറപ്പാക്കാനാകും. വനസംരക്ഷണം ഉറപ്പു വരുത്തുന്നതിന് മേഖലകള്‍ പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുകയാണ്. നിരോധനം കര്‍ശനമായി നടപ്പിലാക്കിയാകും ഇതുസാധ്യമാക്കുക. മാലിന്യനിര്‍മാര്‍ജനം ഉറപ്പാക്കാന്‍ ആരംഭിച്ച എംസിഎഫ് പദ്ധതി കൂടുതല്‍ ശക്തമാക്കും.
അഷ്ടമുടികായലിലെ മണ്‍തിട്ടകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തേവലക്കരപഞ്ചായത്ത് പ്രസിഡന്റ് എസ്. അനില്‍ അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ഷേര്‍ലി ജേക്കബ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം ആര്.അരുണ്‍രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയ്മോന് അരിനല്ലൂര്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിസ്മി അനസ്, പാലക്കല്‍ ഗോപന്, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kollam
കൊല്ലം : വൈവിധ്യമാര്‍ന്ന, തദ്ദേശീയ ജനപ്രിയ പദ്ധതികളിലൂടെ എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസനം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ബിന്ദുകൃഷ്ണ. ‘കെപ്കോ ആശ്രയ' പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൗള്‍ട്രി വികസന കോര്പ്പറേഷന് (കെപ്കോ) തൃക്കരുവ പഞ്ചായത്തുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘വിധവകള്ക്കൊരു കൈത്താങ്ങ്' പദ്ധതിയുടെ ഉദ്ഘാടനം തൃക്കരുവ ശ്രീ ഭദ്രകാളിദേവിക്ഷേത്ര ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുയായിരുന്നു മന്ത്രി.
ഗ്രാമങ്ങളിലെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കാന്‍ വലിയതോതില്‍ സബ്സിഡി നല്കുന്ന ‘ക്ഷീരഗ്രാമ പദ്ധതി' ഉണ്ടാകും. ബജറ്റില്‍ പ്രഖ്യാപിച്ച വിവിധ വികസനപദ്ധതികളുടെ പുരോഗതി വിലയിരുത്തി പൂര്‍ത്തീകരണം ഉറപ്പാക്കും. സാമ്പ്രാണിക്കോടി, പ്രാക്കുളം, തൃക്കരുവ പ്രദേശങ്ങളെ കോര്‍ത്തിണക്കി മുന്‍നിര വിനോദ സഞ്ചാരകേന്ദ്രമാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
തൃക്കരുവ പഞ്ചായത്തിലെ തെരഞ്ഞെടുത്ത വിധവകള്‍ക്ക് ജീവിതോപാധിയും അധികവരുമാനവും ഉറപ്പാക്കുന്നതിനായി മുട്ടക്കോഴി കുഞ്ഞുങ്ങളെയും കോഴിത്തീറ്റയും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്കാണ് തുടക്കമായത്.
1200 ഗുണഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ ആനുകൂല്യം ലഭിക്കുക. ഒരാള്‍ക്ക് 10 കോഴികളും മൂന്ന് കിലോ തീറ്റയുമാണ് വിതരണംചെയ്യുന്നത്. 70 ദിവസത്തിനുള്ളില്‍ മുട്ട ലഭിക്കുംവിധമാണ് പദ്ധതിക്ക് രൂപം നല്‍കിയത്.
പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാര്‍ഷല്‍ അധ്യക്ഷയായി. കെപ്കോ മാനേജിംഗ് ഡയറക്ടര്‍ ഡോ.പി. സെല്‍വ കുമാര്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രബാബു, ചിറ്റുമല ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ആര്. അനില്‍ കുമാര്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശില്പ നായര്‍, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷംന നവാസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി. ശ്രീകുമാര്‍, മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kollam
കൊട്ടിയം: മോഷ്ടാക്കളെക്കൊണ്ടു പൊറുതിമുട്ടി മയ്യനാട്ടുകാര്‍. കള്ളനെ പിടിക്കണമെങ്കില്‍ പോലീസ് ഇരവിപുരത്തു നിന്നെത്തണം. വീടുകളിലെ മോട്ടോര്‍ മുതല്‍ ക്ഷേത്രങ്ങളിലെ വഞ്ചിയും വിളക്കും പൂജാപാത്രങ്ങളും വരെ കവർച്ച ചെയ്യപ്പെട്ടു.
മോഷണം പതിവായിട്ടും മോഷ്ടാക്കളെ പിടിക്കാന്‍ പോലീസ് നടപടിയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
13-ാം വാര്‍ഡില്‍ കല്ലുംമൂട് ജംഗ്ഷന് സമീപം കല്ലുമ്മൂട് വീട്ടില്‍ സുഗതന്റെ രണ്ട് വീടുകളിലെയും വാട്ടര്‍ മീറ്റര്‍ മോഷണം പോയി. വീട്ടിലെ പമ്പ്സെറ്റ് ഇളക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കോണ്‍ക്രീറ്റു ചെയ്തതു കാരണം കഴിഞ്ഞില്ല. ഇരവിപുരം പോലീസില്‍ പരാതി നല്കി. തൊട്ടടുത്തുള്ള മറ്റു വീടുകളില്‍നിന്ന് മീറ്ററുകള്‍ മോഷണം പോയിട്ടുണ്ട്.
മയ്യനാട് റെയില്‍വേ സ്റ്റേഷന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന പള്‍സര്‍ 180 മോട്ടോര്‍സൈക്കിള്‍ മോഷണം പോയത് കഴിഞ്ഞ ദിവസമാണ്.
സ്റ്റേഷനു മുന്നില്‍ ബൈക്ക് വച്ചിട്ട് തിരുവനന്തപുരത്തുപോയി മടങ്ങിയെത്തും മുമ്പുതന്നെ മോഷ്ടാക്കള്‍ ബൈക്ക് കവര്‍ന്നു. മയ്യനാട് കൊച്ചുനട ഭഗവതിക്ഷേത്രത്തില്‍ മോഷണം നടത്തിയ ആളുടെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസില്‍ നല്‍കിയിട്ടും പിടികൂടാന്‍ പോലീസിനു കഴിയുന്നില്ല.
മയ്യനാട്ട് എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടങ്കില്‍ കിലോമീറ്ററുകള്‍ക്കപ്പുറം ഇരവിപുരം പോലീസ് സ്റ്റേഷനില്‍ നിന്നു വേണം പോലീസ് എത്താന്‍. മയ്യനാട് പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചെങ്കിലും തുടര്‍നടപടികളുണ്ടായില്ല.
Kollam
ചാത്തന്നൂര്‍: ബജറ്റില്‍ ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ആരോഗ്യമേഖലയ്ക്കും ടൂറിസത്തിനും മുന്‍ഗണന നല്കി പല പദ്ധതികളും പ്രഖ്യാപിച്ചതായി ബി.ബി. ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി 18.21 കോടി വകയിരുത്തി.
സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിന് 20 കോടിയും പരവൂര്‍ ആയുര്‍വേദ ആശുപത്രി വികസനത്തിന് 10 കോടിയും വക കൊള്ളിച്ചിട്ടുണ്ട്. പുതിയ ആത്മീയ ടൂറിസം പദ്ധതിയ്ക്കായി അഞ്ചു കോടി, ചിറക്കര ക്ഷേത്രം, പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം, ചാത്തന്നൂര്‍ ചേന്നമത്ത് ക്ഷേത്രം, ചാത്തന്നൂര്‍ വലിയ പള്ളി, ആദിച്ചനല്ലൂര്‍ പെരുമാള്‍കുന്ന് ക്ഷേത്രം, പൊഴിക്കര ക്ഷേത്രം എന്നിവയെ കോര്‍ത്തിണക്കിക്കൊണ്ടുള്ള പുതിയ ആത്മീയ ടൂറിസം സര്‍ക്യൂട്ടിനായി അഞ്ചു കോടി വകയിരുത്തി.
പരവൂര്‍ കായലും പൊഴിക്കര ബീച്ചും കേന്ദ്രീകരിച്ച് ടൂറിസം പദ്ധതിയും ഒപ്പം കായല്ത്തിരത്തെ കണ്ടല്‍ക്കാട് സംരക്ഷണവും നടപ്പാക്കും. ചിറക്കര ആയിരവില്ലി വെള്ളച്ചാട്ടത്തിന്റെ സംരക്ഷണത്തിനും വിനോദസഞ്ചാരികള്‍ക്കായി പാര്‍ക്ക് നിര്‍മിക്കും. ഇ തിനായി അഞ്ചു കോടി നല്‍കും. പരവൂര്‍-ചിറക്കര പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ 20 കോടി .
കല്ലുവാതുക്കല്‍ പാറ ടൂറിസം പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ രണ്ടുകോടി, ചാത്തന്നൂരില്‍ പുതിയ റസ്റ്റ് ഹൗസ് നിര്‍മിക്കുന്നതിനായി മുന്നു കോടി വകയിരുത്തി.
പൊഴിക്കര ചീപ്പുപാലം പുതുക്കിപണിയാന്‍ അഞ്ചു കോടി മാറ്റിവെച്ചു. പൊഴിക്കര റെഗുലേറ്ററിന്റെ അടിയിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനും കായലിലെ മണ്‍കൂനകള്‍ മാറ്റുന്നതിനുമായി 10 കോടി. പരവൂര്‍-മയ്യനാട് കായല്പ്പാലത്തിന് 35 കോടിയും, പരവൂര്‍-താന്നി പാലത്തിന് 10 കോടിയും വകയിരുത്തി.
Kollam
അഞ്ചല്‍ : മീന്കുളത്തെ നിരവധി വീടുകളില്‍ മാസങ്ങളായി തുടര്‍ന്നുവന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. വാട്ടര്‍ അഥോറിറ്റി അസി. എന്‍ജിനിയറുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്ത് നേരിട്ടെത്തിയാണ് പരിഹാരം കണ്ടെത്തിയത്. മിക്ക വീടുകളിലും പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും കുടിവെള്ളം എത്തിയിരുന്നില്ല.
ഇവിടങ്ങളില്‍ ആയിരങ്ങളുടെ ബില്ലുകള്‍ കൂടി വന്നതോടെ വലിയ പ്രതിഷേധം ഉയരുകയും മീന്‍കുളം റസിഡന്റ്സ് അസോസിയേഷന് പ്രശ്നത്തില്‍ ഇടപെടുകയുമായിരുന്നു. അസോസിയേഷന് ഭാരവാഹികള്‍ മടത്തറയിലെ വാട്ടര്‍ അഥോറിറ്റി ഓഫീസില്‍ നേരിട്ടെത്തി പരാതി നല്കി. ഇവരുടെ പരാതിയെ തുടര്‍ന്നു സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും അമിതമായി രേഖപ്പെടുത്തിയ ബില്ലുകള്‍ കുറച്ചു നല്‍കുമെന്നും ഉറപ്പ് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പരിഹാരം കണ്ടെത്തിയത്. വെള്ളം ഇതുവരെ എത്താതിരുന്ന ഇടങ്ങളില്‍ എല്ലാം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പൈപ്പ് പൊട്ടലിനും പരിഹാരം കണ്ടെത്തി. ഉപയോഗിക്കാത്ത വെള്ളത്തിന് അമിതമായി രേഖപ്പെടുത്തിയ ബില്ലുകള്‍ രണ്ടുമാസത്തിനുള്ളില്‍ കുറവ് ചെയ്തു നല്‍കും.
വെള്ളം പമ്പിംഗ് സംബന്ധിച്ചു നാട്ടുകാരെ അറിയിക്കുന്നതിനും നടപടിയായി. മീന്‍കുളം റസിഡന്റ്സ് അസോസിയേഷന് നല്കിയ പരാതിയില്‍ നടപടി വേയാഗത്തില് സ്വീകരിച്ച വാട്ടര്‍ അഥോ റിറ്റി അധികൃതരോടു നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് സജീവ് പാങ്ങലംകാട്ടില് സെക്രട്ടറി മാക്സ്മിലന് പള്ളിപ്പുറം എന്നിവര്‍ അറിയിച്ചു.
Kollam
കടയ്ക്കല്‍ : ബജറ്റില്‍ ചടയമംഗലം നിയോജക മണ്ഡലത്തിന് 35.5 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു. കടയ്ക്കല്‍ താലൂക്ക് ആശുപത്രി വികസനത്തിന് 14.75 കോടി, ചടയമംഗലം നിയോജക മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്ക് 12 കോടി, (പെരിങ്ങാട് - മണലുവട്ടം റോഡ്- രണ്ട് കോടിചെറുകുളം- വരയടി റോഡ് ഒരുകോടി, കുമ്മിള്‍ - പുതുക്കോട് റോഡ് അരകോടി,
മടത്തറ- നാട്ടുകല്ല് റോഡ് ഒരുകോടി, പട്ടാണിമുക്ക് - ഇളമ്പഴന്നൂര്‍ റോഡ് - ഒരുകോടി, കൈതോട് - പോരേടം റോഡ് ഒരുകോടി, നിലമേല്‍ - കുന്നുംപുറം റോഡ് - രണ്ട് കോടി, കടയ്ക്കല്‍ ടൗണ്‍ ലിങ്ക് റോഡുകളുടെ നവീകരണം-രണ്ട് കോടി, അര്‍ക്കന്നൂര്‍- ആറാട്ടുകടവ് - ഇലവിന്മൂട് റോഡ് - ഒന്നരക്കോടി). ചടയമംഗലം നിയോജക മണ്ഡലത്തിലെ വിവിധ ടൂറിസം മേഖലകളുടെ വികസനത്തിന് 1.25 കോടി,
മങ്കാട്, ചിതറ ഗവ.സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് 1.5 കോടി, കുമ്മിള്‍ ഐടിഐ കെട്ടിട നിര്‍മാണത്തിന് ഒരു കോടി, ആധുനിക രീതിയില്‍ ചിതറ പബ്ലിക് മാര്‍ക്കറ്റ് നിര്‍മാണം ഒരു കോടി, മടത്തറ, ഇളമാട്, അലയമണ്‍ പിഎച്ച്സികളുടെ കെട്ടിട നിര്‍മാണത്തിന് മൂന്നുകോടി, ഇളമാട് പഞ്ചായത്തില്‍ സ്റ്റേഡിയം നിര്‍മാണം ഒരുകോടി എന്നിങ്ങനെയാണ് പദ്ധതികള്‍.
Kollam
ചവറ : കൊല്ലത്തെ ധാതുസംസ്കരണത്തിന്റെയും അപൂര്‍വ ധാതുക്കളുടെയും കേന്ദ്രമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി കെഎംഎംഎല്ലിന്റെ പരിസരപ്രദേശമായ ചിറ്റൂര്‍ ഭൂമി കിന്‍ഫ്ര ഏറ്റെടുക്കുന്നുമെന്ന് വിവരം.
ജില്ലയിലെ ധാതുസംസ്കരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കെഎംഎംഎല്ലിന്റെ (കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്) പരിസരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വര്‍ഷങ്ങളായി നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
മുന്‍ സര്‍ക്കാരുകള്‍ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും നടപ്പായിട്ടില്ല. പരിസ്ഥിതി, ആരോഗ്യ, അടിസ്ഥാനസൗകര്യ മേഖലകളുമായി ബന്ധപ്പെട്ട ആശങ്കകള്‍ പ്രദേശവാസികള്‍ നിരന്തരം ഉന്നയിച്ചുവരികയാണ്.
മുന്‍ സര്‍ക്കാരുകളുടെ കാലത്തും പ്രദേശവാസികള്‍ സമരങ്ങളിലൂടെയും നിവേദനങ്ങളിലൂടെയും ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ചിറ്റൂര്‍ പ്രദേശവാസികള്‍ ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.
ചിറ്റൂര്‍ പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ഷിബു ബേബി ജോണ്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.
Kollam
ചവറ : നീണ്ടകര പുത്തന്‍തുറയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം കടലില്‍ മുങ്ങി. പുത്തന്‍തുറ ചന്ദ്രമംഗലത്ത് ബൈജുവിന്റെ ഉടമയിലുള്ള പൂജ എന്ന വള്ളമാണ് ശക്തമായ തിരയില്‍പ്പെട്ട് മുങ്ങിയത്. ഇന്നലെ പുലര്‍ച്ചെ ഉടമസ്ഥന് ബൈജുവും ബാബു എന്ന തൊഴിലാളിയും കൂടിയാണ് മത്സ്യബന്ധനത്തിനായി പോയത്. നീണ്ടകര തുറമുഖത്തിന് പടിഞ്ഞാറായിട്ടാണ് വള്ളം മുങ്ങിയത്.
വിവരമറിഞ്ഞ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് പോലീസ് എത്തിയാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് മറ്റ് വള്ളക്കാരുടെ സഹായത്തോടെ കടലില്‍ മുങ്ങിയ വള്ളത്തെ കെട്ടിവലിച്ച് കരയ്ക്ക് എത്തിച്ചു. വള്ളത്തില്‍ ഉണ്ടായിരുന്ന വല, കാമറ, ബാറ്ററി, വയര്‍ലെസ് എന്നിവ നഷ്ടപ്പെട്ടു. വള്ളത്തിനും എന്‍ജിനും കേടുപാടുകള്‍ സംഭവിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു.
ജോണ്‍, ചാള്‍സ്, തോമസ് എന്നീ മറൈന്‍ എന്‍ഫോഴ്സ്മെന്റ് പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Kollam
കുളത്തൂപ്പുഴ: മലയോരഹൈവേയില്‍ നിയന്ത്രണംവിട്ട വാഹനം വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറി അപകടം. കാര്‍ ഓടിച്ചിരുന്ന യുവതിക്ക് പരിക്ക്.
കുളത്തൂപ്പുഴ മടത്തറപാതയില് ഡാലി കണ്ടഞ്ചിറ വലിയവളവിൽ കഴിഞ്ഞ ദിവസ മാണ് അപകടമുണ്ടായത്.
അപകടത്തില്‍ പരിക്കേറ്റ കുളത്തൂപ്പുഴ സ്വദേശിനി സുനിതയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചോഴിയക്കോട് നിന്ന് കുളത്തൂപ്പുഴയിലേക്ക് പോകുമ്പോള്‍ വളവു തിരിയുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ പാതയോരത്തെ 11 കെവി വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
Kollam
കൊല്ലം: ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും മലയോരമേഖലയിലെ കർഷകർക്കും ആശ്വാസപ്രദമായ പദ്ധതികൾ നിറഞ്ഞ ആദ്യത്തെ ബജറ്റ് യുഡിഎഫ് സർക്കാർ അവതരിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഒരു ഏകീകൃത സാമ്പത്തിക മേഖലയായി സംയോജിപ്പിക്കുന്ന സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോറും അര്‍ത്തുങ്കല്‍ ബസിലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കാഴം പള്ളി, മണ്ണാറശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതി എന്നിവയും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപനം.
ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശന് അവതരിപ്പിച്ച ബജറ്റില്‍ കടലിന്റെ മക്കള്‍ക്ക് മണ്ണെണ്ണ സബ്സിഡി വർധനവ് ഉള്‍പ്പെടെയുള്ള നിര്‍ണായക പ്രഖ്യാപനങ്ങളാണ് തീരദേശത്തിനായി മാറ്റിവച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കു വലിയ ആശ്വാസമേകി ബോട്ടുകള്‍ക്കുള്ള മണ്ണെണ്ണ സബ്സിഡി ലിറ്ററിന് 75 രൂപയായി ഉയര്‍ത്തി. വര്‍ഷങ്ങളായി തീരദേശത്ത് താമസിച്ചിട്ടും രേഖകളില്ലാത്ത പ്രശ്നത്തിന് പരിഹാരമായി, പട്ടയമില്ലാത്ത എല്ലാ തീരദേശവാസികള്‍ക്കും പട്ടയം നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി അവര്‍ക്കായി മാത്രം പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കും. തീരദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും ഉപജീവനത്തിനും പൂര്‍ണ പിന്തുണ നല്‍കുകയാണ് പുതിയ പദ്ധതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അപകട ഇന്‍ഷ്വറന്‍സ് തുക പരിഷ്കരിക്കമെന്നുള്ള പ്രഖ്യാപനവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് റെസ്ക്യൂ ബോട്ടുകളും വനിതകള്‍ക്ക് മത്സ്യവിപണനത്തിന് ഷീ സ്കൂട്ടറുകളും അനുവദിക്കുമെന്ന പ്രഖ്യാപനവും സര്‍ക്കാര്‍ മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ മത്സ്യ ബന്ധനത്തിനു പോകാന്‍ കഴിയാത്ത ദിവസങ്ങളില്‍ വേദനം നല്‍കുമെന്ന പ്രഖ്യാപനവും ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി.
കോഴിമാംസ പ്രോസസിംഗ് പ്ലാന്റ്
കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കോട്ടുക്കലില്‍ മണിക്കൂറില്‍ 1000 കോഴികളെ പ്രോസസ് ചെയ്യാന്‍ ശേഷയുള്ള ആധുനിക കോഴിമാംസ പ്രോസസിംഗ് പ്ലാന്റും ഒരു പെറ്റ് ഫുഡ് ഫാക്ടറിയും ആരംഭിക്കും.
പോലീസ് സ്റ്റേഷൻ
പത്തനാപുരം മണ്ഡലത്തിൽ പട്ടാഴിയിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കും.
മാരിടൈം മ്യൂസിയം
പുരാതന തുറമുഖമായ മുസിരിസ് മുതൽ പേരുകേട്ട ബേപ്പൂർ ഉരു നിർമ്മാതാക്കൾ വരെയും കൊല്ലം (ക്വായിലോൺ) ട്രേഡ് റൂട്ട് മുതൽ ആധുനിക കാലത്തെ വിഴിഞ്ഞം ആഴക്കടൽ തുറമുഖം വരെയും കേരളത്തിന് മാരിടൈം ചരിത്രത്തിൽ കേന്ദ്രസ്ഥാനമുണ്ട്. ഈ പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ജനങ്ങൾക്ക് ഇതേക്കുറിച്ച് അറിവ് നൽകുന്നതിനുമായി കേരളത്തിന്റെ സമുദ്രയാത്രാ ചരിത്രം, കപ്പൽ നിർമ്മാണ പാരമ്പര്യം, വാണിജ്യപൈതൃകം, കടൽമേഖലാ ജീവിത സംസ്കാരം എന്നിവയെ ഒരുമിപ്പിക്കുന്ന ഒരു അന്തർദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും.
സംവേദനാത്മക പ്രദർശനങ്ങൾ, പൗരാണിക രേഖകളുടെ ശേഖരങ്ങൾ, ഗവേഷണ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന കേരള മാരിടൈം ടൂറിസത്തിൻ്റെ അടിത്തറയായിരിക്കും ഇത്.
കേരളത്തെ മുൻനിര എക്കോണമിയും മാരിടൈം ലോജിസ്റ്റിക്സ് ഹബ്ബും ആയി മാറ്റുന്നതിനുള്ള സർക്കാരിന്റെ ലക്ഷ്യത്തിനു നിദർശനമായിരിക്കും ഈ മ്യൂസിയം. ഇതിനായി 50 കോടി രൂപ വകയിരുത്തുന്നു.
സതേൺ കേരളാ ഇക്കണോമിക് കോറിഡോർ
ലോകോത്തരമായ വിഴിഞ്ഞത്തെ ആഴക്കടൽ തുറമുഖം, തീരദേശത്തെ നിർണായക ധാതുസമ്പത്ത്, അപൂർവ ധാതുക്കളുടെ നിക്ഷേപങ്ങൾ, ബഹിരാകാശ - സാങ്കേതിക സ്ഥാപനങ്ങൾ, സമാനതകളില്ലാത്ത സാധ്യതകളുള്ള ഒരു ബ്ലൂ ഇക്കോണമി എന്നിങ്ങനെ സവിശേഷ ഘടകങ്ങൾഒത്തു ചേരുന്ന തെക്കൻ ജില്ലകളാണ് തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയും. ഈ മൂന്ന് ജില്ലകളെയും തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഒരു ഏകീകൃത സാമ്പത്തിക മേഖലയായി സംയോജിപ്പിക്കുന്ന സതേൺ കേരളാ ഇക്കണോമിക് കോറിഡോർ സൃഷ്ടിക്കും.
ബ്ലൂ ഇക്കോണമി തലസ്ഥാനം
കൊല്ലത്തെ ധാതു സംസ്കരണത്തിന്റെ ഇന്ത്യയുടെ ബ്ലൂ ഇക്കോണമി തലസ്ഥാനമായി മാറ്റും. ഈ ആശയങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഭരണപരവും നയപരവുമായ ഇടപെടലുകൾ എന്നിവയെക്കുറിച്ച് പഠിക്കുന്നതിന് ഒരു വിദഗ്ധ ഏജൻസി വഴി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കും. റയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോറിനായി 100 കോടി രൂപയും സതേൺ കേരളാ ഇക്കണോമിക് കോറിഡോറി നായി 50 കോടി രൂപയും വകയിരുത്തുന്നു.
ഫിഷറീസ് സബ് പ്ലാൻ
മത്സ്യ ലഭ്യതയിലുള്ള കുറവ്, കാലാവസ്ഥാ വ്യതിയാനം, തൊഴിലിടങ്ങളിലെ അപകടങ്ങൾ, ഉയർന്ന ഇന്ധനവില, വിലയിലെ അസ്ഥിരത എന്നിവ മൂലം മത്സ്യ മേഖലയും മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാണ്. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾ കഴിഞ്ഞാൽ ഏറ്റവും വിഭാഗത്തിന് പദ്ധതി പിന്നോക്കാവസ്ഥയിലുള്ള നിർവ്വഹണത്തിൽ ഒരു ഫിഷറീസ് സബ് പ്ലാൻ ആവിഷ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും നിലവിലെ അപകട ഇൻഷുറൻസ് തുക പരിഷ്കരിക്കും. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും വിദേശ പഠനത്തിനും സഹായം നൽകും. വേഗത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് റെസ്ക്യൂ ബോട്ടുകളും വനിതകൾക്ക് മത്സ്യ വിപണനത്തിന് സഹായകമായി ഷീ സ്കൂട്ടറുകളും അനുവദിക്കും. മിഷൻ സമുദ്രയുടെ ഭാഗമായി പോർട്ട്സിറ്റിയുമായി ബന്ധപ്പെട്ട തൊഴിൽ മേഖലകളിൽ പ്രത്യേക പരിഗണനയും ഉറപ്പാക്കും.
മണ്ണെണ്ണ സബ്സിഡി, തീരദേശക്ഷേമം
മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണയ്ക്കു നൽകിവരുന്ന സബ്സിഡി 75 രൂപയായി വർധിപ്പിക്കുന്നു. കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് ഉറപ്പുവരുത്തുന്ന നടപടികൾ സ്വീകരിക്കും. കേരളത്തിലെ മത്സ്യബന്ധന മേഖലയിലെ പിന്നാക്കാവസ്ഥയിലുള്ള വരെയും ഉയർത്തിക്കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന നടപ്പാക്കും. മത്സ്യത്തൊഴിലാളി മേഖലകളിൽ കൂടുതൽ വൈവിധ്യമാർന്ന തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും, മത്സ്യത്തൊഴിലാളി സമൂഹത്തിന് മറ്റു തൊഴിൽ മാർഗങ്ങൾ കണ്ടെത്താനുമുള്ള പരിശീലന പരിപാടികൾ ആരംഭിക്കും.
സ്വയം മത്സ്യതൊഴിലാളി മേഖലയിലെ സ്ത്രീകൾക്ക് തൊഴിലിനായി സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കാൻ ആവശ്യമായ സഹായം ലഭ്യമാക്കും. പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശ നിവാസികൾക്കും പട്ടയം ലഭ്യമാക്കും. സർക്കാർ മുന്നറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിന് പോകാൻ സാധിക്കാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളി കൾക്ക് വേതന സഹായം ലഭ്യമാക്കും. ഹൈടെക് ഫിഷ് നഴ്സറികൾക്കും, അലങ്കാര മത്സ്യകൃഷിക്കുമായി സർക്കാർ പ്രോത്സാഹനം നൽകും.
മലയോര കർഷക ക്ഷേമം
മലയോര മേഖലയിൽ ബഹുവിള കൃഷി രീതി പ്രോത്സാഹിപ്പിക്കും. നിർമ്മാണം നടത്തും. ഇതിനായി ആവശ്യമായ നിയമനിർമാണം നടത്തും. മലയോര മേഖലയിൽ പട്ടയവിതരണത്തിന് തടസമായിട്ടുള്ള എല്ലാ പ്രശ്നങ്ങൾക്കും സമയബന്ധിതമായി പരിഹാരം കാണും. കോടതികേസുകൾ പെട്ടെന്നു തീർപ്പാക്കി കർഷക താല്പര്യം സംരക്ഷിച്ച് പട്ടയ വിതരണം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കും.
കോസ്റ്റല്‍ കെയര്‍ യൂണിറ്റുകള്‍
തീരദേശ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി പ്രത്യേക കോസ്റ്റല്‍ കെയര്യൂണിറ്റുകള് സ്ഥാപിച്ച് ചികിത്സ ഉറപ്പാക്കും
മലയോരമേഖലയ്ക്ക് ആശ്വാസം
വനം-വന്യജീവി സംരക്ഷണപ്രവർത്തനങ്ങൾക്കായി 243.80 കോടി രൂപ വകയിരുത്തുന്നു. സംസ്ഥാനത്ത് മലയോര കർഷകരും മറ്റു ജനങ്ങളും വന്യജീവി ആക്രമണങ്ങളുടെ ഭീഷണിയിലാണ്. കേരള ത്തിലെ കടുവ, പുലി എന്നിവയുടെ ശാസ്ത്രീയ സെൻസസ് നടത്തി അവയെ മാറ്റി പാർപ്പിക്കുന്നതിനുളള നിയമ വിധേയമായ നടപടി സ്വീകരിക്കും.
വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും. ഇതിനായി ആകെ 192.20 കോടി രൂപ വകയിരുത്തുന്നു. ആർആർടി സംഘത്തെ വന്യജീവി ശല്യം ഏറെ രൂക്ഷമായ പ്രദേശങ്ങളിൽ കൂടുതൽ സ്വീകരിക്കും.
കശുവണ്ടി, കയർ, കരകൗശലം
കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കാൻ സമഗ്ര പാക്കേജിനു രൂപം നൽകും. പൂട്ടി കിടക്കുന്ന ഫാക്ടറികൾക്ക് ബാങ്കുകളുമായി ചേർന്ന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്കായി നടപടികൾ സ്വീകരിക്കും. കൈത്തറി, കരകൗശല വ്യവസായങ്ങൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ ആഗോള തലത്തിൽ വിൽക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം നിർമ്മിക്കുകയും സൂതന യന്ത്ര സാമഗ്രികൾ ലഭ്യമാക്കാനും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും പ്രത്യേക പ്രോത്സാഹനം നൽകും.
സംസ്ഥാനത്തെ പ്രതിസന്ധി നേരിടുന്ന മൺപാത്ര തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നടപ്പിലാക്കും. കയർ ഉൽപന്നങ്ങളുടെ വിപണി ഉറപ്പുവരുത്താനായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി വർദ്ധിപ്പിക്കാൻ സർക്കാർ സഹായം നൽകും.
കേരള മാരിടൈം പോളിസി
സംസ്ഥാനത്തെ നിർണായകമായ നാല് പ്രധാന നോൺ മേജർ തുറമുഖങ്ങളായ വിഴിഞ്ഞം കോവളം, കൊല്ലം, ബേപ്പൂർ, അഴീക്കൽ എന്നിവയുടെ വികസനത്തിനായും, കടൽ വഴിയുള്ള ചരക്ക് ഗതാഗതത്തിനും, മറ്റ് തുറമുഖ അധിഷ്ഠിത വ്യവസായങ്ങൾക്കും, ലോജിസ്റ്റിക്സ്, കപ്പൽ അനുബന്ധ പ്രവർത്തനങ്ങൾക്കും,
മറ്റു 13 നോൺ മേജർ തുറമുഖങ്ങളിലെ തുറമുഖ ഭൂമികൾ, കെട്ടിടങ്ങൾ, മറ്റ് ആസ്തികൾ പ്രയോജനപ്പെടുത്തി സ്വകാര്യ പങ്കാളിത്ത ത്തോടെ മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ്, മാരിടൈം വ്യവസായം, മാരിടൈം നിയമ വിദ്യാഭ്യാസം, മാരിടൈം മ്യൂസിയം എന്നിവ ഉൾപ്പെടുന്ന കേരള മാരിടൈം പോളിസി രൂപീകരിക്കും.
അഷ്ടമുടി ടുറിസം, റവന്യുടവർ, സ്കൈവേ
അഷ്ടമുടി ടുറിസം പ്രോല്‍സാഹിപ്പിക്കും. പത്തനാപുരം ടൗണ്‍ റിങ് റോഡ് നിര്‍മാണത്തിന് ഒരു കോടി രുപ. കരുനാഗപ്പള്ളിയില്‍ റവന്യു ടവര്‍, ചിന്നക്കടയില്‍ സ്കൈവേ, അര്‍ബന്‍ പാര്‍ക്ക് എന്നിവ നിര്‍മിക്കുന്നതിന് പ്രാഥമിക ചെലവുകള്‍ക്കായി അഞ്ചു കോടി.
ചവറയ്ക്ക് പ്രതീക്ഷ നല്കുന്ന വികസന പ്രഖ്യാപനങ്ങള്‍
ചവറ : സംസ്ഥാന ബജറ്റില്‍ ചവറ മണ്ഡലത്തിന് പ്രതീക്ഷ നല്കുന്ന വികസന പ്രഖ്യാപനങ്ങള്‍. ചവറ - പൊന്മന പാലം, തെക്കുംഭാഗം പഞ്ചായത്തിലെ കാടന്മൂല-കൊച്ചുതുരുത്ത് പാലം എന്നിവ യഥാര്‍ഥ്യമാക്കും. ചവറ, നീണ്ടകര ഫൗണ്ടേഷന് താലൂക്ക് ആശുപത്രിയെ അത്യാധുനിക സൗകര്യമുള്ള മള്‍ട്ടി പ്രഫഷണല്‍ ക്രിക്കറ്റ് നെറ്റ്സ്, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടെ ലോകോത്തര നിലവാരത്തിലുള്ള സ്പോര്‍ട്സ് അക്കാദമി സ്ഥാപിക്കും. ചവറ, പന്മന, തേവലക്കര പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പൈപ്പ് റോഡില്‍ കെഎംഎസ് ഓഡിറ്റോറിയം മുതല്‍ കൂനല്ചാല് വരെ ടാറിംഗ് നടത്തും. ചവറ, കോവില്‍തോട്ടം ലൈറ്റ് ഹൗസ് മുതല്‍ വെള്ളനാതുരുത്ത് വരെ അഞ്ചു കിലോമീറ്റര്‍ തീരപ്രദേശത്ത് സൈക്കിള്‍ ട്രാക്കും നടപ്പാതയും സ്ഥാപിക്കും.
നീണ്ടകര പഴയ ദേശീയപാത ബിറ്റ് റോഡ്, വെറ്റമുക്ക് - പഴയ ദേശീയപാത - ചിപ്പിംഗ് കാര്‍പെറ്റ്, ചവറ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കെട്ടിടം അടിവശം പാര്‍ക്കിംഗ് ഏരിയ, ചാര്‍ജിംഗ് സോഴ്സ്, ഒന്നാമത്തെ നില ഓഫീസ് കെട്ടിടം, ഇന്റര്‍ലോക്ക്, ബ്യൂട്ടിഫിക്കേഷന്. തേവലക്കര - പിഎച്ച്സി ജംഗ്ഷന് - കോണിമുക്ക് - നെല്്പറമ്പ് കൈതപ്പുഴ ടാറിംഗ്, ഓട നിര്‍മാണം.
കൊല്ലം മീനത്തുചേരിയിലെ വിവിധ തുരുത്തുകളില്‍ പാര്‍ശ്വ സംരക്ഷണവും ഡ്രെയിനേജുകളും വെള്ളപ്പൊക്ക നിയന്ത്രണ പ്രവൃത്തികളും. ചവറ സൊസൈറ്റി മുക്ക് - മേനാമ്പള്ളിക്കടവ് റോഡ് / മുക്കട മുക്ക് - കരാറ്റേ കടവ് റോഡ്, ചിപ്പിംഗ് കാര്‍പെറ്റ്, തേവലക്കര വാര്‍ഡ് 19 ലെ കളേളഴുത്ത് - കോട്ടൂര്‍ റോഡ്, സ്നേഹ ഓഡിറ്റോറിയം സിദ്ധ വൈദ്യശാല - സ്ട്രാറ്റ് ഫോര്‍ഡ് സ്കൂള്‍ - കോട്ടൂര്‍ മുക്ക് - മുകളത്തറ റോഡ് ചിപ്പിംഗ് കാര്‍പെറ്റ്. പന്മന വാര്‍ഡ് ആറ് - കുറ്റിവട്ടം മീന്‍ചന്ത മുതല്‍ പുതിയ വീട്ടില്‍ കിഴക്കുവശം വരെ ഓട നിര്‍മാണവും കോണ്‍ക്രീറ്റും പന്മന മേക്കാട് വാര്‍ഡില്‍ വണ്ടിത്തറ മുക്ക് - വയലിന്റെ മധ്യഭാഗത്ത് കൂടെയുള്ള റോഡ് കോണ്‍ക്രീറ്റ്,
ടാറിംഗ് (400 മീറ്റര്‍) നീണ്ടകര താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ വാഹനങ്ങളും കാല്‍നട യാത്രക്കാര്‍ക്കും സഞ്ചരിക്കുന്നതിനുള്ള റോഡ് ടാറിംഗ്, കോണ്‍ക്രീറ്റ്, നടപ്പാത, നടപ്പാതയ്ക്കിരുവശവും ചെടികളും ഫുട്പാത്ത് ലൈറ്റുകളും. ചവറ ഭരണിക്കാവ് തലമുകില്‍ റോഡ് - അവിടെ നിന്നും മൊട്ടയ്ക്കല്‍ പടിഞ്ഞാറുവശം - ചവറ ഭരണിക്കാവ് റോഡ്, ചിപ്പിംഗ് കാര്‍പെറ്റ്.
ചവറ പഴയ എസ്ബി ബാങ്കിന് പടിഞ്ഞാറോട്ട് - ടി.എസ് കനാല്‍ വരെ റോഡ് ചിപ്പിംഗ് കാര്‍പെറ്റ്. മുകുന്ദപുരം -അമ്മവീട് തെക്ക് - പുത്തേഴത്ത് റോഡ് ടാറിംഗ്. തേവലക്കര (വാര്‍ഡ് - 19) കുഴംകുളം - ചോലയില്‍ പാടം ഓടയും കവറിംഗ് സ്ലാബും. ചവറ തട്ടാശേരി- ടിഎസ് കനാല്‍ റോഡ്, ഓട, ബാക്കി ഭാഗം കോണ്‍ക്രീറ്റ്, റോഡ് ടാറിംഗ്. പന്മന പോരൂക്കര വാര്‍ഡ് 22 - പൊന്‍വയല്‍ ഓഡിറ്റോറിയത്തിനു പടിഞ്ഞാറ് വശം - വാണിയത്ത് മുക്ക് -പാലയ്ക്കത്തറ റോഡ് കോണ്‍ക്രീറ്റ്, ഓട നിര്‍മാണം. കൊല്ലം കോര്പറേഷന് ഡിവിഷന് 2 - പഴയ പാലം കറങ്ങയില്‍ ജംഗ്ഷന് ബിസി ഓവര്‍ലേ. പന്മന പോസ്റ്റ് ഓഫീസിനു പടിഞ്ഞാറുവശം മുതല്‍ വടക്കോട്ട് മീനാംതോട്ടില് ക്ഷേത്രം - മേക്കാട് എ വണ്‍ ലൈബ്രറി റോഡ് ടാറിംഗ്,
ചവറ പഞ്ചായത്ത് - മുക്കുതോട് ഗ്രൗണ്ട് നിര്‍മാണം. ചവറ മിനറല്‍ പാര്‍ക്ക്, ചവറ ബസ് സ്റ്റാന്‍ഡ്് - ഒഎന്‍വി റോഡ് - അറയ്ക്കല്‍ ക്ഷേത്രം -സൊസൈറ്റി മുക്ക് - കൊട്ടുകാട് - നല്ലെഴുത്ത് മുക്ക് - ബി സി. ഓവര്‍ലേ. ചവറ - കൈതവന മുക്ക് - പുത്തന്‍കാവ് റോഡ് ടാറിംഗ്, ചിപ്പിംഗ് കാര്‍പെറ്റ് നിര്‍മാണം, മുകുന്ദപുരം - പുത്തേഴത്ത് കിഴക്കുവശം മുതല്‍ അമ്മവീട് ജംഗ്ഷന് വരെ കോണ്‍ക്രീറ്റ് എന്നിവയാണ് ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളത്.
ചിന്നക്കട ആകാശപാത: കൊല്ലത്തിന്റെ മുഖഛായ മാറ്റും
കൊല്ലം : നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി കൊല്ലം റെയിൽവേ സ്റ്റേഷൻ മുതൽ താലൂക്ക് ഓഫീസ് വരെ നീളുന്ന പുതിയ എലിവേറ്റഡ് ഫ്ലൈഓവർ നിർമിക്കുമെന്ന പ്രഖ്യാപനം നഗരത്തിന്റെ മുഖഛായ മാറ്റും.
ചിന്നക്കട സ്കൈവേ ആൻഡ് അർബൻ പാർക്ക് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപ അനുവദിച്ചിട്ടുണ്ട്.കൊല്ലം കോർപറേഷൻ രൂപരേഖ തയാറാക്കി സമർപ്പിച്ച ഈ പദ്ധതിക്ക് ആകെ 200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നഗരത്തെ രണ്ടായി മുറിക്കുന്ന നിലവിലെ റെയിൽവേ ഓവർബ്രിഡ്ജിന്റെ വലിയ വൻമതിൽ' പൊളിച്ചുമാറ്റി, തൂണുകളിൽ വലിയ ആകാശപ്പാത നിർമിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഈ പദ്ധതിയുടെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്:രണ്ട് ഘട്ടങ്ങളായുള്ള നിർമാണത്തിന്റെ ഒന്നാം ഘട്ടം ചിന്നക്കട ക്ലോക്ക് ടവർ മുതൽ കോൺവെന്റ് ജംഗ്ഷൻ വരെയുള്ള 900 മീറ്റർ നീളത്തിലുള്ള ആകാശപ്പാത നിർമാണമാണ് ഇതിന് 120 ചെലവ് വരും.
രണ്ടാംഘട്ടത്തിൽ ക്ലോക്ക് ടവറിൽ നിന്നും പബ്ലിക് ലൈബ്രറി ഭാഗത്തേക്ക് 400 മീറ്റർ ദൂരത്തിൽ പാത നീട്ടും. ആകെ 1.10 കിലോമീറ്റർ ദൂരത്തിലാണ് ഈ സ്കൈവേ നിർമിക്കുന്നത്. ഇതിന് 80 കോടിയാണ് ചിലവ്.
അത്യാധുനിക ഡിസൈനും അർബൻ പാർക്കും
ആകാശപ്പാതയ്ക്ക് താഴെയുള്ള സ്ഥലം പൂർണമായും പൊതുജനങ്ങൾക്കായി തുറന്ന കളിക്കളങ്ങൾ, ലാൻഡ്സ്കേപ്പ് ഗാർഡനുകൾ, നടപ്പാതകൾ എന്നിവയടങ്ങുന്ന സ്മാർട്ട് അർബൻ പാർക്കാക്കി മാറ്റും. 12 മീറ്റർ വീതിയിൽ രണ്ടുവരി പാതയായി ഒറ്റത്തൂണുകളിലാണ് ഇത് നിർമിക്കുക.
ഇതിന്റെ പ്രവേശന കവാടം ചുണ്ടൻവള്ളത്തിന്റെ രൂപത്തിലും കൈവരികൾ തിരമാലകളുടെ രൂപത്തിലുമായിരിക്കും. നിലവിലെ ട്രാഫിക് റൗണ്ടിൽ 4 തൂണുകളിലായി ഒരു ട്രിബ്യൂട്ട് ടവറും അതിനു മുകളിൽ ഗ്ലോബും സ്ഥാപിക്കും.
നിലവിലുള്ള മേൽപാലത്തിന്റെ വശങ്ങളിലെ വലിയ കോൺക്രീറ്റ് മതിൽ കാരണം ചിന്നക്കടയിലെയും പായിക്കടയിലെയും വ്യാപാരികളുടെ ബിസിനസ്സ് സ്ഥാപനങ്ങൾ മറഞ്ഞുപോവുകയും കാൽനടയാത്ര തടസപ്പെടുകയും ചെയ്തിരുന്നു. ഈ വൻമതിൽ ഒഴിവാക്കി തൂണുകളിലേക്ക് മാറ്റുന്നതോടെ നഗരത്തിന് കൂടുതൽ ഭംഗിയും മികച്ച ഗതാഗത സൗകര്യവും കൈവരും.
Kollam
കൊല്ലം : വായനയുടെ മൂല്യം തലമുറകളിലേക്ക് പകരുന്നതിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും സംഘടിപ്പിക്കുന്ന വായനദിനാചരണം, മാസാചരണം എന്നിവയ്ക്ക് തുടക്കമായി.
ജില്ലാതല ഉദ്ഘാടനം വടക്കേവിള എസ്എന്‍ പബ്ലിക് സ്കൂളില്‍ കളക്ടര്‍ ആനി ജൂല തോമസ് നിര്‍വഹിച്ചു. സാങ്കേതികവിദ്യയുടെ സ്വാധീനത്തില്‍നിന്ന് പുസ്തക, ഡിജിറ്റല്‍ വായനയുടെ ലോകത്തേക്ക് പുതുതലമുറയെ നയിക്കാന്‍ പൊതുസമൂഹത്തിന് കഴിയണമെന്ന് കളക്ടര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് വൈസ് ചെയര്മാന് ആര്.മണിയപ്പന് അധ്യക്ഷനായി. എസ്.എന്‍ എഡ്യുക്കേഷന്‍ ഫൗണ്ടേഷന് സൊസൈറ്റി സെക്രട്ടറി പ്രഫ. കെ. ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.എസ് പ്രശാന്ത്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് സെക്രട്ടറി കെ.എസ് ജ്യോതി, സാക്ഷരതാ മിഷന് ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ നിര്‍മല റേച്ചല്‍ ജോയ്, എസ്എന്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.എസ്. സുഭാഷ്, ഗാന്ധി പീസ് ഫൗണ്ടേഷന് സെക്രട്ടറി ജി.ആര്. കൃഷ്ണകുമാര്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ വായനയെ പ്രോത്സാഹിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും.
ഇടമുളയ്ക്കല്‍ എംഎസ്സിഎല്പി സ്കൂള്‍
ഇടമുളയ്ക്കല്‍ : ഇടമുളയ്ക്കല്‍ എംഎസ്സി എല്‍പി സ്കൂളില്‍ വായനാവാരാചരണത്തിന് തുടക്കമായി. പ്രത്യേക അസംബ്ലിയില്‍ പ്രഥമാധ്യാപകന് സജി വായനദിന സന്ദേശം നല്കി ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികള്‍ തയാറാക്കിയ വായനദിന പോസ്റ്ററുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. വായന വാരാചരണ ഭാഗമായി വായനദിന ക്വിസ്, കഥാപാരായണം, പുസ്തക പരിചയം, വായനാ ചങ്ങല, കവിതാ ആലാപനം, രചനാമത്സരങ്ങള്‍, പോസ്റ്റര്‍ രചന, അമ്മ വായന, ക്ലാസ് ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ വായനവാരത്തിന്റെ ഭാഗമായി നടത്തും.
ആര്യങ്കാവ് സെന്റ് മേരീസ് യുപി സ്കൂൾ
ആര്യങ്കാവ് : ആര്യങ്കാവ് സെന്റ് മേരീസ് യുപി സ്കൂളിലെ വായനദിനാചരണം ആര്യങ്കാവ് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ ലിസ്മി എസ്എച്ച് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ ലൈബ്രറി ക്ലബ്, വിദ്യാരംഗം കലാസാഹിത്യ വേദി, മറ്റ് വിവിധ ക്ലബുകള്‍ എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ‘കുട്ടികളുടെ ദീപിക' വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു.
ആര്യങ്കാവ് സെന്റ് മേരീസ് യുപി സ്കൂള്‍ പ്രധാന അധ്യാപിക വായനാദിന സന്ദേശം നല്കി. വിവിധ ക്ലബുകളുടെയും ലൈബ്രറിയുടെയും രജിസ്റ്ററുകള്‍ അധ്യാപകര്‍ക്ക് കൈമാറി.
ചാത്തന്നൂര്‍ ജിവി എച്ച്എസ്എസ്
ചാത്തന്നൂര്‍ : ചാത്തന്നൂര്‍ ജിവിഎച്ച്എസ്എസിലെ വായന മാസാചാരണവും ഭാഷാ ക്ലബുകളുടെ ഉദ്ഘാടനവും ചലച്ചിത്ര ഗാന രചയിതാവും കവിയുമായ രാധാകൃഷ്ണന് കുന്നുംപുറം നിര്‍വഹിച്ചു. പ്രധാന അധ്യാപിക സി.എസ്. സബീല ബീവി അധ്യക്ഷത വഹിച്ചു. പവന് സന്തോഷ്, ശിവാനി ഈശ്വര്‍, ദര്‍ശന, മാളവിക, പാര്‍വതി. ആര്. തങ്കം, മാഗധശ്രീ, എ. രാജേഷ്, എ.സുഷമ, കെ.സിന്ധു എന്നിവര്‍ പ്രസംഗിച്ചു. വിദ്യാരംഗം കണ്‍വീനര്‍ ഫാത്തിമാ നാസ് സ്വാഗതവും നിഖിതാ നന്ദന് നന്ദിയും പറഞ്ഞു.
ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂൾ
ശാസ്താംകോട്ട: വിദ്യാലയ മതില്‍കെട്ടുകള്‍ക്കപ്പുറം അക്ഷരങ്ങളുടെ വസന്തം പൊതുസമൂഹത്തിലേക്ക് പകര്ന്നുനല്കി ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ നടത്തിയ വായനാവാരാഘോഷം ശ്രദ്ധേയമായി. കവി സന്തോഷ് പ്ലാശേരി ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ ഡയറക്ടര്‍ ഫാ. ഡോ. ജി. ഏബ്രഹാം തലോത്തില്‍ അധ്യക്ഷത വഹിച്ചു.
ഭരണിക്കാവിലെ യാത്രക്കാര്‍ക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് വായനദിനസന്ദേശം നല്‍കിയത്. തുടര്‍ന്ന് കായല്‍ക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിന്റെ പ്രിയ കവികളുടെ വേഷപ്പകര്ച്ചകളോടെ കുട്ടികള്‍ അരങ്ങിലെത്തി. കവിതകളുടെ ദൃശ്യാവിഷ്കാരങ്ങള്‍, ഗാനാലാപനം, വായനാദിന പ്രതിഞ്ജ എന്നിവ നടത്തി. അധ്യാപകരും രക്ഷിതാക്കളും പങ്കുചേര്‍ന്നു.
വിമല സെന്‍ട്രല്‍ സ്കൂള്‍
കാരംകോട്: വിമല സെന്‍ട്രല്‍ സ്കൂളില്‍ വായന ദിനാചരണത്തോടനുബന്ധിച്ച് എന്റെ പുസ്തകം എന്റെ സ്കൂള്‍ ലൈബ്രറിക്ക് പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തു.
വൈസ് പ്രിന്‍സിപ്പല്‍ എബി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരി ശ്രീജ പ്രിയദര്ശന് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കരിമ്പാലില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജെറിന് തുണ്ടില്‍, പ്രിന്‍സിപ്പല്‍ ടോം മാത്യു, ആന്‍ ഉല്ലാസ് എന്നിവര്‍ പ്രസംഗിച്ചു. എസ്. സാരംഗ് സ്വാഗതവും എസ്.ആര്. സരിഗ നന്ദിയും പറഞ്ഞു.
നല്ലില ബഥേല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍
കുണ്ടറ : നല്ലില ബഥേല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ദേശീയ വായനാദിനാചാരണം നടന്നു. മാനേജര്‍ ഫാ.ഫിലിപ്പ് ജി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ശശിധരന് കുണ്ടറ ഉദ്ഘാടനം നിര്‍വഹിച്ചു.
ഫാ. ഇ.വൈ. ജോണ്സണ് മുഖ്യപ്രഭാഷണം നടത്തി. മാധ്യമപ്രവര്ത്തകന് ജിജുമോന്‍ മത്തായി വായനാദിന സന്ദേശം നല്കി. സെക്രട്ടറി ഡി.റോയി, പ്രിന്‍സിപ്പല്‍ ഷീബ ഷിബു എന്നിവര്‍ പ്രസംഗിച്ചു.
കുട്ടികള്‍ കുഞ്ഞുണ്ണി മാഷിന്റെ യും പി.എന്‍. പണിക്കരുടെയും മഹാത്മാഗാന്ധിയുടെയും വേഷം ധരിച്ച് എത്തിയത് ചടങ്ങിന് മോടി കൂട്ടി.
ഇരവിപുരം സെന്റ് ജോണ്‍സ് എല്‍പി സ്കൂൾ
ഇരവിപുരം: സെന്റ് ജോണ്‍സ് എല്‍പി സ്കൂളില്‍ വായന ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂള്‍ പ്രധാന അധ്യാപിക സിന്ധ്യ ജെ. റൊസാരിയോ അധ്യക്ഷത വഹിച്ചു. വായന ദിനാഘോഷം എഴുത്തുകാരന് വി.ടി. കുരീപ്പുഴ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് സുനില്‍ യേശുദാസ് , വിദ്യാര്‍ഥി പ്രതിനിധികളായ ആന്‍ ജുവല്‍, ലിയ മേരി ലെനോ, നവനീത് കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
അഞ്ചല്‍ ഹോളി ഫാമിലി പബ്ലിക് സ്കൂൾ
അഞ്ചല്‍: ഹോളി ഫാമിലി പബ്ലിക് സ്കൂളില്‍ വായനാ ദിനം വിപുലമായി ആചരിച്ചു.
കുഞ്ഞുണ്ണി മാഷ്, കമല സുരയ്യ, സരോജിനി നായിഡു, ഷേക്സ്പിയര്, ജോണ്‍ കീറ്റ്സ് എന്നീ കവികളുടെ വേഷം കെട്ടിയാണ് കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തത്.
തങ്കശേരി ഇന്‍ഫന്റ് ജീസസ് സ്കൂൾ
തങ്കശേരി: ഇന്‍ഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വായനാദിനം ആചരിച്ചു. മുന്‍കൃഷിമന്ത്രി മുല്ലക്കര രത്നാകരന് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ഡോ. സില്‍വി ആന്റണി അധ്യക്ഷനായിരുന്നു. പുസ്തോകോത്സവം, ക്വിസ് മത്സരങ്ങള്‍ എന്നിവ നടത്തി.
അധ്യാപക കലാസാഹിതിയുടെ സംസ്ഥാനതല കൗമുദി ടീച്ചര്‍ അവാര്‍ഡ് ദാന ചടങ്ങില്‍, കൗമുദി ടീച്ചര്‍ പുരസ്കാരങ്ങള്‍ കളക്ടര്‍ ആനി ജൂല തോമസ് നല്കി. വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനോജ് ആന്റണി, ജൂണിയര്‍ പ്രിന്‍സിപ്പല്‍ ഡോണാ ജോയി, വൈസ് പ്രിന്‍സിപ്പല്‍ ബിനു റാണി എന്നിവര്‍ പങ്കെടുത്തു.
മുക്കുത്തോട് ഗവ.യുപി സ്കൂൾ
ചവറ: മുക്കുത്തോട് ഗവ.യുപി സ്കൂളിലെ വായദിനാചരണം സാഹിത്യ പ്രവര്ത്തകന് രാജ് ലാല്‍ തോട്ടുവാല്‍ ഉദ്ഘാടനം ചെയ്തു. എസ്ആര്‍ജി കണ്‍വീനര്‍ ജോണ്‍ ഫെര്‍ണാണ്ടസ്, വിദ്യാരംഗം സ്റ്റുഡന്റ്സ് കണ്‍വീനര്‍ ദൃശ്യ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
ഗുഡ് ഷെപ്പേര്‍ഡ് സ്കൂൾ
കുളത്തൂപ്പുഴ: ചന്ദനക്കാവ് ഗുഡ് ഷെപ്പേര്‍ഡ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ വായനദിനത്തോടനുബന്ധിച്ച് നടത്തിയ ‘പുസ്തക തൊട്ടില്' പരിപാടിയില്‍ കുട്ടികള്‍ പരസ്പരം പുസ്തകങ്ങള്‍ സമ്മാനമായി നല്കി. വായനാദിനത്തോടനുബന്ധിച്ച് സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ
ചവറ : താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന വായന ദിനാചരണം തെക്കുംഭാഗം കാസ്ക്കറ്റ് ഗ്രന്ഥശാലയുടെ സഹകരണത്തോടെ ചവറ സൗത്ത് സര്‍ക്കാര്‍ യുപിഎസില്‍ നടന്നു.
ജെ.ആര് മീര ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുനില്‍ ആര്. പള്ളിപ്പാടന്‍ അധ്യക്ഷനായി. പഥമ അധ്യാപിക ബുഷറ ബീഗം സന്ദേശം നല്കി.
താലൂക്ക് ലൈബ്രറി സെക്രട്ടറി വി. വിജയകുമാര്‍, ജില്ലാ ലൈബ്രറി എക്സിക്യൂട്ടീവ് അംഗം വി.പി. ജയപ്രകാശ് മേനോന്, കാസ്ക്കറ്റ് പ്രസിഡന്റ് ബി.കെ. വിനോദ്, വി. ശശി, കൃഷ്ണപ്രിയ, ടി. ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.
Kollam
കേരളപുരം : സെന്റ് വിൻസെന്റ്സ് സ്കൂളിൽ തെരെഞ്ഞെടുക്കപ്പെട്ട സ്കൂൾ ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ ഹൗസ് ഇൻചാർജ് ക്യാപ്റ്റൻമാർ തുടങ്ങിയവരുടെ സ്ഥാനാരോഹണ ചടങ്ങുകൾ സ്കൂൾ അങ്കണത്തിൽ നടന്നു.
ഉദ്ഘാടനവും ബാഡ്ജ് നൽകി ആദരിക്കലും കോൺഗ്രിഗേഷൻ ഓഫ് ദി മിഷൻ സതേൺ ഇന്ത്യൻ പ്രൊവിൻഷ്യാൾ ഫാ. വർഗീസ് പയ്യപ്പിള്ളി നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ ഫാ. ജോണി കോയിക്കര, വൈസ് പ്രിൻസിപ്പാൾ ഫാ.ക്രിസ്റ്റി, വികാരി ഫാ. ജോയ് തുരുത്തേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Kollam
കൊല്ലം: ഔഷധച്ചെടികളിൽ നിന്നും ഉയരുന്ന സുഗന്ധവും അശോകവനത്തിന്റെ പച്ചപ്പും ബൊട്ടാണിക് ഗാർഡന്റെ മാനോഹരിതയും ബട്ടർഫ്ലൈ തോട്ടത്തിലെ ചിത്രശലഭങ്ങളും നിറഞ്ഞ പ്രകൃതിയെ ഫാത്തിമ മാതാ കാന്പസിലൊരുക്കി ബോട്ടണി വകുപ്പ് . ഫാത്തിമ മാതാ കോളജ് കാമ്പസിലെ ശാന്തവും മനോഹരവുമായ ഈ പ്രകൃതിദൃശ്യത്തില---േക്കു നമ്മളെ കൂട്ടികൊണ്ടു പോകുന്നതു ബോട്ടണി വകുപ്പിലെ അധ്യാപകരും വിദ്യാർഥികളുമാണ്. വിവിധതരം ചെടികളും മരങ്ങളും കൊണ്ട് സമൃദ്ധമായ ഒരു അന്തരീക്ഷമാണ് കാന്പസിൽ ഇവർ സൃഷ്ടിച്ചിരിക്കുന്നത്.ഈ സ്ഥലം കാമ്പസിലെ പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിന് കൂടുതൽ മാറ്റ് കൂട്ടുന്നു.
ബോട്ടണി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന സസ്യശാസ്ത്ര തോട്ടം വൈവിധ്യമാർന്ന സസ്യങ്ങളുടെയും ഔഷധച്ചെടികളുടെയും ഒരു വലിയ ശേഖരമാണ് സമ്മാനിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനും ഗവേഷണത്തിനുമായി പ്രവർത്തിക്കുന്ന തോട്ടമായി ഇതിനെ മാറ്റിയെടുത്തിരിക്കുന്നു. ബൊട്ടാണിക് ഗാർഡൻ, ബട്ടർഫ്ളൈ ഗാർഡൻ, ഹീലിംഗ് ഗാർഡൻ, വെർട്ടിക്കൽ ഗാർഡൻ, ഓർക്കിഡ് കൺസർവേഷൻ, അശോകവനം, ഹെർബേറിയം തുടങ്ങിയവയിൽ കാന്പസ് നിറയുന്നു.
മെഡിസിൻ പ്ലാന്റ് ബോർഡുമായി ചേർന്നു ബോട്ടണി വകുപ്പ് അശോകവനം ഒരുക്കി അതിശയകരമായ അറിവും കാഴ്ചയുമാണ് കാന്പസിനു പ്രദാനം ചെയ്യുന്നത്. ആയിരത്തോളം അശോകമരത്തിന്റെ ചെറുമരങ്ങളാണ് കാന്പസിനെ അലങ്കരിച്ചിരിക്കുന്നത്. 150 ഓളം തേക്കുകളും 100 മഹാഗണികളും ഏഴോളം ഉറക്കംതൂങ്ങി മരങ്ങളും കാന്പസിൽ സജീവമാക്കിയതിനുപിന്നിൽ മാനേജ്മെന്റ് ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ബൊട്ടാണിക്കൽ ഗാർഡിലെ മണിമരുതും വാഗമണിൽനിന്നും കൊണ്ടുവന്ന രൂദ്രാക്ഷവും ഗാർഡെനിയ എന്നറിയപ്പെടുന്ന പാൽക്കായവും പവിഴമുല്ലയും കാന്പസിനു ഭംഗിയും പ്രൗഢിയും വർധിപ്പിക്കുകയാണ്.
ബൊട്ടാണിക്കൽ ഗാർഡനിലേക്കു കടന്നു വന്നാൽ നീലകൊടുവേലി, പതിമുഖം, കപ്പ് ആൻഡ് സോസർ,ടോർച്ച് ജിഞ്ചർ, അത്തിമരം, കസ്തൂരിമഞ്ഞൾ,രക്തചന്ദനം, സർവസുഗന്ധി, നാഗപത്തി, കല്ലുവാഴ, ചന്ദനം, ഗുൽഗുലു, മിറക്കിൾ ഫ്രൂട്സ് തുടങ്ങിയവ തോട്ടത്തിന്റെ പകിട്ട് കൂട്ടുന്നു.
ഇംഗ്ലണ്ടിലെ ക്യു ബൊട്ടാണിക് ഗാർഡനുമായി ചേർന്നു വംശനാശം സംഭവിക്കുന്ന ഓർക്കിഡ് ചെടികളെ സംരക്ഷിക്കാൻഒരുക്കിയ പ്രോജക്ട് കോളജിന്റെ പ്രൗഢി വർധിപ്പിച്ചു. പത്തോളം വിവിധയിനത്തിൽപ്പെട്ട ഓർക്കിഡ് ചെടികൾ ഇന്നും നാശമടയാതെ ഈ ഗാർഡനിൽ സുഖമായി ജീവിക്കുന്നു. നാഗാർജുന അയുർവേദ സ്ഥാപനം ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തിനും ഇവരെ സഹായിച്ചിട്ടുണ്ട്. പനികൂർക്ക, ശതാവലി, വിളാർമരം, ഓരില, കഞ്ചോലം, മെന്തോന്നി, നീലയമരി, അല്പം (തോട്ടിയ സിലികോസാ) തുടങ്ങിയവ തോട്ടത്തെ സന്പന്നമാക്കുന്നു.
കോളജിന്റെ ഇടനാഴികളെ പച്ചപ്പ് നിറയ്ക്കുന്ന സംരംഭം ആരംഭിച്ചതും ബോട്ടണി ഡിപ്പാർട്ട്മെന്റാണ്. കോളജിൽ ബോട്ടണി ഡിപ്പാർട്ട്മെന്റ് സ്ഥിതിചെയ്യുന്ന ഫ്ലോറിൽ പച്ചവിരിച്ച ചെടികൾ ആരെയും ആകർഷിക്കും. ഇതുകൂടാതെ ഹീലിംഗ് ഗാർഡൻ നൽകുന്ന ഒരു ശാന്തതയും സുഖവും വേറെ ലെവലാണ്. ഇടനാഴിയിലൊരുപൂന്തോട്ടമാണ് സമ്മാനിക്കുന്നത്. ഇവിടെയിരുന്നു വായിക്കാനും സംസാരിക്കാനും പഠിക്കാനും സാധിക്കും. ചെടികളെ ഉണക്കി സൂക്ഷിക്കുന്ന ഹെർബേറിയവും വിദ്യാർഥികളെ അറിവിന്റെ ആഴത്തിലേക്കു നയിക്കുന്ന റിസർച്ച് സെന്ററും ബയോമെർക്കാറ്റസ് സ്റ്റുഡന്റ് സ്റ്റാർട്ട് അപ്പും ബോട്ടണിയുടെ പ്രത്യേകതയാണ്.
കോളജിന്റെ മുൻ മാനേജർ ഫാ. ഡോ. അഭിലാഷ് ഗ്രിഗറി, ഇപ്പോഴത്തെ മാനേജർ ഫാ.ജോസഫ് ജോൺ, പ്രിൻസിപ്പൽ പ്രഫ.ഡോ. മനോഹർ, ഡി. മുല്ലശേരി തുടങ്ങിയവർ നൽകുന്ന പിന്തുണ ചെറുതല്ല. ബോട്ടണിവിഭാഗം മേധാവി ഡോ.ബി.സിനിലാൽ, ഡോ. പി. എൻ. ഷൈജു , ഡോ. കെ.പി.ഡിന്റു , ഡോ.സിസ്റ്റർ എസ്. സോഫിയ, ഡോ. എം.ജെ. ദീപ്തിമോൾ , ഡോ.വി.സിജി, ഡോ.രേഷ്മ ബെൻസൺ തുടങ്ങിയ അധ്യാപകരുടെ സേവനമാണ് ഈ പച്ചപ്പിന്റെ പിന്നിലുള്ളത്.
Kollam
പുനലൂര്‍: നഗരത്തില്‍ കല്ലടയാറിനു കുറുകെയുള്ള വലിയപാലത്തിനു താഴെ വന്‍തോതില്‍ മാലിന്യം തള്ളുന്നു. നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നടക്കമുള്ള പ്ലാസ്റ്റിക്, ആഹാരാവശിഷ്ടങ്ങള്‍ എന്നിവയുള്‍പ്പടെയാണ് പാലത്തിനു താഴെ തള്ളുന്നത്. മഴപെയ്യുമ്പോള്‍ ഇത് കല്ലടയാറ്റിലേക്ക് ഒഴുകിയിറങ്ങും.
പുനലൂര്‍ ജലവിതരണ പദ്ധതിക്കായി കല്ലടയാറ്റില്‍നിന്ന് വെള്ളം ശേഖരിക്കുന്ന കിണറ്റില്‍നിന്ന് 300 മീറ്റര്‍ അകലെയാണ് ഈ മാലിന്യക്കൂമ്പാരം. നാളുകളായി ഇവിടെ മാലിന്യം തള്ളുന്നതുമൂലം വലിയൊരു കൂനയായി മാറിയിട്ടുണ്ട്. ഇവ നീക്കംചെയ്യാനോ ഇവിടെ തുടര്‍ന്നും മാലിന്യംതള്ളുന്നത് തടയാനോ നഗരസഭ നടപടിയെടുത്തിട്ടില്ല. പാലത്തിന്റെ കിഴക്കേയറ്റത്തെ തൂണുകള്ക്കടിയിലേക്കാണ് മാലിന്യം തള്ളുന്നത്.
ഇവ അഴുകുന്നത് കടുത്ത ദുര്‍ഗന്ധത്തിന് ഇടയാക്കുന്നുണ്ട്. പാലത്തോടു തൊട്ടുചേര്‍ന്നുള്ള, പുരാവസ്തുവകുപ്പിന്റെ തൂക്കുപാലത്തില്‍ കയറുന്നവര്‍ ദുര്‍ഗന്ധം സഹിച്ചാണ് പാലം കാണുന്നത്. തൂക്കുപാലത്തില്‍ കയറിയാല്‍ മാത്രമേ ഈ മാലിന്യക്കൂന കാണാനാകൂ. നഗരസഭാ കാര്യാലയത്തില്‍ നിന്ന് 150 മീറ്റര്‍ അകലെയാണ് പാലത്തിനടിയിലായി ഈ മാലിന്യക്കൂമ്പാരം.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ആറുമാസം മുന്‍പ് കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം സ്വഛ്ഭാരത് മിഷന് നടത്തിയ ദേശീയതല ശുചിത്വ സ്വഛ് സര്‍വേയില്‍ 74-ാംറാങ്ക് നേടിയ നഗരസഭയിലാണ് ഈ ദയനീയകാഴ്ച. ഉയര്‍ന്ന റാങ്കിനൊപ്പം ഒഡിഎഫ് പ്ലസ് സര്‍ട്ടിഫിക്കേഷനും നഗരസഭ സ്വന്തമാക്കിയിരുന്നു.
ഹരിതകര്‍മസേനയുടെ വാതില്‍പ്പടി മാലിന്യശേഖരണത്തില്‍ കാഴ്ചവച്ച കൃത്യത, ആരോഗ്യവിഭാഗം നടത്തിയ സമയോചിതമായ ഇടപെടലുകള്‍, വിവിധ വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് പുനലൂര്‍ നഗരസഭയ്ക്ക് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ മാലിന്യങ്ങള്‍ കല്ലടയാറ്റില്‍ തള്ളുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയാണ്.
Kollam
പരവൂര്‍: ജംഗ്ഷനില്‍ നില്ക്കുന്ന ആൽ മരത്തി ന്റെ കൂറ്റന്‍ ശിഖരം ഒടിഞ്ഞു വീണു. ജംഗ്ഷനില്‍ വണ്‍വേ റോഡ് തുടങ്ങുന്ന ഭാഗത്ത് പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ആലിന്റെ ശിഖരമാണ് ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ വീണത്. ആ സമയത്ത് വൃക്ഷത്തിന്റെ സമീപത്തും റോഡിലും നിന്നവര്‍ ആല് ഒടിയുന്ന ശബ്ദം കേട്ട് ഓടി മാറിയതിനാല്‍ ആളപായം ഒഴിവായി.
തത്സമയം അതു വഴി വന്ന ബൈക്ക് യാത്രക്കാരന് മരത്തിന് അടിയില്‍പെട്ടെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. രണ്ട് ഇരുചക്ര വാഹനങ്ങള്‍ക്ക് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി ലൈനില്‍ കൂടിയാണ് വീണതെങ്കിലും ഉടനേ സ്വമേധയാ ബന്ധം വിഛേദിക്കപ്പെട്ടതിനാല്‍ രക്ഷയായി.
ഉടനെ പോലീസും ഫയര്‍ഫോഴ്സും കെഎസ്ഇബി അധികൃതരും എത്തി നടപടികള്‍ സ്വീകരിച്ചു. ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അഞ്ച് മണിക്കൂറിനു ശേഷമാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്.
Kollam
അഞ്ചല്‍ : സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 17 ഗ്രാം സ്വര്‍ണവും 12000 രൂപയും കവര്‍ച്ച ചെയ്ത കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. അഞ്ചല്‍ തഴമേല്‍ തളുവച്ചിറ വീട്ടില്‍ ജിതിന് ഏലിയാസ് (34) ആണ് ഏരൂര്‍ പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ 17നാണ് ഏരൂര്‍ വിളക്കുപാറ കമ്പകത്തടം ശ്രീവിലാസത്തില്‍ ഷീജയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മാല ഏലസ് കമ്മല്‍ ഉള്‍പ്പടെ 17 ഗ്രാമോളം സ്വര്‍ണവും പേഴ്സില്‍ സൂക്ഷിച്ചിരുന്ന 12000 രൂപയും മോഷണം പോയത്.
ഭര്‍തൃ പിതാവ് മരിച്ചതുമായി ബന്ധപ്പെട്ട് ഷീജയും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈസമയത്താണ് മകന്റെ സുഹൃത്ത് കൂടിയായ ജിതിന് ഏലിയാസ് വീട്ടില്‍ എത്തി കവര്‍ച്ച നടത്തിയത്.
മരണത്തില്‍ പങ്കെടുത്തശേഷം വീട്ടിലെത്തിയ ഷീജ സമീപത്തെ ഒരാള്‍ക്ക് പണം നല്‍കുന്നതിനായി പേഴ്സ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായതായി മനസിലാക്കുന്നത്. കൂടുതല്‍ പരിശോധനയില്‍ സ്വര്‍ണാഭരണങ്ങളും കാണാതായതോടെ ഏരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കവര്‍ച്ച നടന്നതായി പറഞ്ഞ സമയം ജിതിന് ഏലിയാസ് മാത്രമായിരുന്നു ഷീജയുടെ വീട്ടില്‍ എത്തിയതെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് അഞ്ചല്‍ കോളജ് ജംഗ്ഷനിലെ ലോഡ്ജില്‍ നിന്നു ജിതിനെ പിടികൂടുകയായിരുന്നു.
ജിതിന് ആദ്യം കൂറ്റം സമ്മതിച്ചില്ല. കവര്‍ച്ച ചെയ്ത ആഭരണങ്ങളുടെ കുറച്ചുഭാഗം ലോഡ്ജില്‍ നിന്നു കണ്ടെത്തിയതോടെ കൂറ്റം സമ്മതിച്ചു.
ബാക്കി ഭാഗം സ്വര്‍ണം ഇയാള്‍ വില്പന നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പിന്നീട് വൈദ്യപരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയശേഷം കോടതിയില്‍ ഹാജാരാക്കി റിമാന്‍ഡ് ചെയ്തു.
Kollam
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തില്‍ ഭൂരഹിത പുനരധിവാസ പദ്ധതി പ്രദേശത്തേക്കുള്ള യാത്ര ദുരിതമാകുന്നു. ഇവിടേയ്ക്ക് പോകണ്ട മൺ പാത ചെളിവെള്ള ക്കെട്ടായി മാറി കഴിഞ്ഞു. കുളത്തൂപ്പുഴ അമ്പലം വാര്‍ഡിലെ അങ്കണവാടിക്ക് മുന്നിലൂടെ പോകുന്ന കാവയ്യം പ്രദേശത്തേക്കുള്ള മണ്‍പാതയാണ് നാട്ടുകാര്‍ക്ക് ദുരിതമായി മാറിയത്.
കുളത്തൂപ്പുഴ പഞ്ചായത്തിന്റെ ഭൂരഹിത പുനരധിവാസ പദ്ധതികള്‍ പ്രകാരം ആനുകൂല്യം കൈപ്പറ്റി സ്വകാര്യ ഭൂമി വിലകൊടുത്തു വാങ്ങി വീടു നിര്‍മിച്ച് താമസമാക്കിയവരാണ് അങ്കണവാടിക്ക് സമീപത്തുളള കാവയ്യം പ്രദേശത്തും മറ്റും താമസിക്കുന്നത്. ഇവിടേക്കുള്ള ഏക യാത്രാമാര്‍ഗമാണ് അങ്കണവാടിക്ക് മുന്നിലൂടെ കടന്നു പോകുന്ന മണ്‍പാത. വര്‍ഷങ്ങള്‍ക്ക് മുമ്പ് വയല്‍ നികത്തി കരയാക്കിയ പ്രദേശമാണിത്. ചെറുവാഹനങ്ങള്‍ കടന്നു പോകുന്ന പാതയാകെ ചെളി വെളളകെട്ടായി മാറിയിരിക്കുകയാണ്. പാതക്ക് ഇരുവശവും കാടുമൂടി കിടക്കുകയാണ്.
ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. കുളത്തൂപ്പുഴ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള ഭൂമിയിലൂടെ കടന്നു പോകുന്ന പാതയുടെ തുടക്കഭാഗത്തെ ഭൂമി വിട്ടുനല്‍കാന്‍ പഞ്ചായത്ത് തയാറാകാത്തതാണ് സഞ്ചാരയോഗ്യമായ വഴി ഒരുക്കുന്നതിന് തടസമാകുന്നത്. ചെളിക്കുളമായി മാറിയ പാതയിലെ കുഴികളില്‍ മണ്ണിട്ട് നികത്തി കാല്നടയാത്രയെങ്കിലും സുഗമമാക്കണമെന്നാണ് താമസക്കാരുടെ ആവശ്യം.
Kollam
കൊല്ലം: സംസ്ഥാനത്ത് മഴ കനത്തതോടെ തമിഴ്നാട്ടില്‍ നിന്നെത്തിക്കുന്ന പച്ചക്കറി വില കുതിക്കുന്നു. കഴിഞ്ഞയാഴ്ച 90 മുതല്‍ 100 രൂപയ്ക്ക് വിറ്റ ബീന്‍സിന് ഇന്നലെ 140 രൂപയാണ് ചില്ലറ വില. 70 മുതല്‍ 80 രൂപയ്ക്കു വരെ വിറ്റ മുരിങ്ങയുടെ വില ഇന്നലെ 120 രൂപയായി ഉയര്‍ന്നു. മിക്ക പച്ചക്കറിക്കും അഞ്ചു മുതല്‍ 10 രൂപവരെ വില ഉയര്‍ന്നു.പടവലങ്ങ മാത്രം 50 രൂപയില്‍ നിന്ന് 35 രൂപയായി കുറഞ്ഞു.
വെളുത്തുള്ളി, ഇഞ്ചി, ബീന്‍സ് എന്നിവയുടെ വില കൂട്ടിയിട്ടുണ്ട്. കേരള അതിര്‍ത്തിക്കപ്പുറം തമിഴ്നാട്ടില്‍ മറ്റ് പച്ചക്കറി കൃഷി മേഖലകളില്‍ കടുത്ത വേനലാണ്. ഇതോടെ പച്ചക്കറി ഉത്പാദനം കുറഞ്ഞു.
കോയമ്പത്തൂര്‍, മേട്ടുപ്പാളയം തുടങ്ങിയ പ്രധാന മാര്‍ക്കറ്റുകളില്‍ നിന്ന് ജില്ലയിലേക്ക് എത്തുന്ന പച്ചക്കറി വണ്ടികളുടെ എണ്ണം കുറഞ്ഞു. വെളുത്തുള്ളി വിപണിയില്‍, വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡുകളായി തിരിച്ചാണ് വില്പന നടക്കുന്നത്.
ഉയര്‍ന്ന നിലവാരമുള്ള വെളുത്തുള്ളിക്ക് ചില്ലറ വിപണിയില്‍ കിലോയ്ക്ക് 280-300 രൂപയാണ്.
സാധാരണക്കാരന് ഇരുട്ടടി
ട്രോളിംഗ് നിരോധനം വന്നതോടെ മീന്‍ വില ഉയര്‍ന്നു. അതോടെ കൂടുതല്‍ പേര് പച്ചക്കറിയിലേക്ക് തിരിയുകയും ചെയ്തു. ഈസമയത്താണ് പച്ചക്കറി വിലയും ഉയര്‍ന്നത്. പാചകവാതക വില കുതിച്ചുയരുന്നത് സാധാരണക്കാരന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴാണ് പച്ചക്കറി, മീന്‍വില ഒപ്പം വര്‍ധിക്കുന്നത്. വിലവര്‍ധന വീട്ടമ്മമാരുടെ അടുക്കള ബജറ്റിന്റെ താളം തെറ്റിക്കുകയാണ്.
പച്ചക്കറി അഴുകുന്നു
മഴക്കാലമായതോടെ പച്ചക്കറി അഴുകുന്നതിനാല്‍ കുറച്ചു സ്റ്റോക്ക് മാത്രമേ എടുക്കുന്നുള്ളുവെന്ന് മൊത്ത വ്യാപാരി പറഞ്ഞു. പച്ചമുളക് ഉള്‍പ്പെടെ പല ഇനങ്ങളും കൂടുതല്‍ ദിവസം ഇരിക്കുന്നില്ല.
രണ്ടുനാളില്‍ കൂടുതല്‍ ഇരുന്നാല്‍ അഴുകി വലിയ നഷ്ടം ഉണ്ടാക്കുന്നു. പച്ചക്കറികള്‍ അഴുകുന്നതിനാല്‍ വില കൂടുന്നതില്‍ ഒരു ഘടകമായി മാറിയെന്ന് ചെറുകിട വ്യാപാരി പറഞ്ഞു.
പച്ചക്കറി ഇനം ചില്ലറ വില (ബ്രാക്കറ്റില്‍ കഴിഞ്ഞ ആഴ്ചയിലെ വില)
ബീന്‍സ് 140 (100), മുരിങ്ങ 120 (70), വെള്ളരിക്ക 24 (20), അമരക്ക 45 ( 36), വെണ്ടക്ക 45 (36), അച്ചിങ്ങ 90 (90), തക്കാളി 56 (56), മുളക് 46 ( 46), കാബേജ് 60 (30), പടവലം 35 (50), കത്തിരി 60 (50).
Kollam
കൊട്ടിയം: കേരള യൂണിവേഴ്സിറ്റി പരീക്ഷയിൽ ചരിത്ര വിജയം നേടി കൊട്ടിയം ഡോൺ ബോസ്കോ കോളജ്. കേരള യൂണിവേഴ്സിറ്റി 2025-26 അധ്യയന വർഷത്തെ ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ ഉന്നത വിജയത്തോടെ റാങ്കുകളുടെ തിളക്കത്തിലാണ് കലാലയം. ബിബിഎ , ബിസിഎ കോഴ്സുകളിൽ ഒന്നാം റാങ്കും ബിഎസ്ഡബ്ല്യു കോഴ്സിൽ ഒന്നും രണ്ടും റാങ്കുകളും ഉൾപ്പെടെ മികച്ച വിജയമാണ് കോളജ് കൈവരിച്ചത്. കൂടാതെ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിഎസ്സി സൈക്കോളജി എന്നീ വിഷയങ്ങളിൽ രണ്ടാം റാങ്കും കോളജ് സ്വന്തമാക്കി.
എം.അഭിരാജ് - ബിസിഎ ഒന്നാംറാങ്ക്, എസ്.അഭിജിത്ത് -ബിബിഎ ഒന്നാംറാങ്ക്, ജെസ്നി സൈനുദീൻ - ബിഎസ് ഡബ്യൂ ഒന്നാംറാങ്ക്, ബി.മിന്നു - ബിഎസ് ഡബ്യു രണ്ടാം റാങ്ക്, ആർ.അഖില-ബികോം കംപ്യൂട്ടർ - രണ്ടാം റാങ്ക്, എസ്.നവനിക - ബിഎസ് സി സൈക്കോളജി രണ്ടാം റാങ്ക്, ദേവു ജി. ബിഎസ്ഡബ്യു അഞ്ചാം റാങ്ക്, റാന്‍സം മേരി ജോസ് - ബിഎസ് ഡബ്യു ആറാം റാങ്ക്, കെ. കീര്‍ത്തന അരുണ്‍ - ബിഎസ്സി സൈക്കോളജി ആറാം റാങ്ക്, ഡി.ദിലീന - ബിഎസ് ഡബ്യു 10-ാം റാങ്ക്.
പഠനമികവിലും പരീക്ഷാഫലത്തിലും സർവകലാശാലാ തലത്തിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന ഡോൺ ബോസ്കോ കോളജിന്റെ ചരിത്രത്തിലെ മറ്റൊരു പൊൻതൂവലായി ഈ റാങ്ക് നേട്ടങ്ങൾ മാറിയതായി പ്രിൻസിപ്പൽ പറഞ്ഞു.
കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ ഒരു അഫിലിയേറ്റഡ് കോളജായി 2014-ലാണ് കൊട്ടിയം ഡോൺ ബോസ്കോ കോളേജ് പ്രവർത്തനം ആരംഭിക്കുന്നത്.
വെറും നാല് ഡിഗ്രി കോഴ്സുകളും 68 വിദ്യാർഥികളുമായി വളരെ എളിയ രീതിയിൽ തുടങ്ങിയ ഈ കലാലയം ഇന്ന് ഒരു ദശകം പിന്നിടുമ്പോൾ വൻ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്.
നിലവിൽ എട്ട് ഡിഗ്രി കോഴ്സുകളും മൂന്ന് പിജി കോഴ്സുകളുമായി ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന തെക്കൻ കേരളത്തിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ കേന്ദ്രമായി ഈ കോളജ് മാറിക്കഴിഞ്ഞു.
Kollam
കൊല്ലം : ആശ്രാമം ഇഎസ്ഐ മോഡല്‍ ആന്‍ഡ് സൂപ്പര്‍ സെപ്ഷാലിറ്റി ആശുപത്രി മെഡിക്കല്‍ കോളജ് ആയി ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.
2026-2027 അധ്യയന വര്‍ഷം 50 എംബിബിഎസ് സീറ്റുകളിലേയ്ക്ക് പ്രവേശനത്തിനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സര്‍ട്ടിഫിക്കറ്റിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. 2026-27 ല്‍ 50 എംബിബിഎസ് സീറ്റുകള്‍ക്ക് വേണ്ടിയാണ് ഇഎസ്ഐ കോര്പറേഷന് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയത്. പുതിയ മെഡിക്കല്‍ കോളജിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി വരെ പിണറായി സര്‍ക്കാര്‍ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള ഇഎസ്ഐ കോര്പറേഷന് ഡയറക്ടര്‍ ജനറല്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടു പോലും സര്‍ട്ടിഫിക്കറ്റ് നല്കുന്നതില് കാലതാമസം വരുത്തിയതായി എന്‍.കെ. പ്രേമചന്ദ്രന് ആരോപിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിഷയം ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നു. തുടര്‍ന്ന് മന്ത്രി ഫയല്‍ പഠിച്ച് സമയബന്ധിതമായി തുടര്‍ നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. നീറ്റ് പരീക്ഷയിലൂണ്ടായ പ്രശ്നങ്ങള്‍ മൂലം ഒന്നാം വര്‍ഷ എംബിബിഎസ് പ്രവേശനം വൈകാന്‍ സാധ്യതയുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതില്‍ ഇളവ് ലഭിക്കുവാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ ഈ മാസം അവസാനം ചേരുന്ന ഇഎസ്ഐ ബോര്‍ഡ് യോഗത്തില്‍ ആവശ്യപ്പെടും.
എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ ഈ വര്‍ഷം തന്നെ കോളജ് ആരംഭിക്കാന്‍ നടപടിയും സ്വീകരിക്കുമെന്നും അതിനായി പരിശ്രമം തുടരുമെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.
Kollam
കൊല്ലം: ആവശ്യം കഴിഞ്ഞ കേബിളുകള്‍ അഴിച്ചുമാറ്റാതെ കൂട്ടിയിട്ടിരിക്കുന്നത് വഴിയാത്രക്കാര്‍ക്ക് പേടി സ്വപ്നമായി മാറുന്നു. നഗരത്തി ൽ പലയിടത്തും നടപ്പാതകളില്‍ കേബിള്കൂട്ടിയിട്ടതും കുരുങ്ങി കിടക്കുന്നതും യാത്രക്കാരെ വലയ്ക്കുകയാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്റര്‍നെറ്റ്-ടെലിഫോണ്‍ കണക്ഷന് നല്കാന് കെട്ടിയിട്ടവയാണ് ഇവയിലേറെയും. ചിലയിടത്ത് പോസ്റ്റുകളുടെ ചുവട്ടില്ചുരുട്ടി കെട്ടി വച്ചിരിക്കുന്നു. നേരത്തേ കെട്ടിയ പോസ്റ്ററുകള്‍, ബാനറുകള്‍, തോരണങ്ങള്‍ എന്നിവയുടെ പ്ലാസ്റ്റിക് ചരടുകളും കയറുകളും മരങ്ങളിലും വൈദ്യുത തൂണുകളിലും തൂങ്ങികിടക്കുകയാണ്. റെയില്‍വേ സ്റ്റേഷന് റോഡ്, ക്യുഎസ്സി റോഡ്, ചിന്നക്കട, എസ്എന്‍ കോളജ് പരിസരത്തെ റോഡുകള്‍ എന്നിവിടങ്ങളില്‍ കാല്‍നടയാത്ര തടസപ്പെടുത്തിയാണ് കേബിളുകള്‍ കിടക്കുന്നത്.
രാത്രിയില്‍ വെളിച്ചക്കുറവുള്ള സമയങ്ങളില്‍ നടപ്പാതയിലൂടെ പോകുന്നവര്‍ പലപ്പോഴും ഇതില്‍ തട്ടി വീഴുന്നു. പവര്‍കട്ടുകൂടി വന്നതോടെ ഇരുട്ടില്‍ തപ്പിതടഞ്ഞു പോകുന്നവര്‍ വലയുകയാണ്. വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ പഴയ കേബിളുകള്‍ ഉപേക്ഷിച്ചിട്ടാണ് പുതിയ കേബിള്‍ വലിയ്ക്കുന്നത്.
ഈ സമയം പഴയ കേബിളുകള്‍ നീക്കാറില്ല. ദിവസം ആയിരക്കണക്കിനു പേരാണ് റെയില്‍വേ സ്റ്റേഷനിലെത്തുന്നത്. രാത്രി വൈദ്യുതി മുടങ്ങിയാല്‍ എല്ലായിടവും ഇരുട്ടാണ്. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് എസ്എന്‍ കോളജുകളിലെത്തി മടങ്ങുന്നത്. കേബിള്‍ നീക്കം ചെയ്യാന്‍ കോര്പ്പറേഷന് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുകയാണ്.
Kollam
കുളത്തുപ്പുഴ : മലയോര ഹൈവേയിൽ നിയന്ത്രണം നഷ്ടപ്പെട്ട പിക്അപ് വാൻ പാതയോരത്തെ ഇരുമ്പ് സുരക്ഷാ വേലിയിലേക്ക് ഇടിച്ചു കയറി അപകടം. ഡ്രൈവർക്ക് ഗുരുതരപരിക്കേറ്റു. തമിഴ്നാട് രാജപാളയം സ്വദേശി സെൽവരാജിനാണ് (32) പരിക്കേറ്റത്.
കഴിഞ്ഞ ദിവസം മടത്തറ - കുളത്തൂപ്പു പാതയിൽ പെട്രോൾ പമ്പിനുസമീപം ആന വട്ടച്ചിറയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് ചരക്ക് ഇറക്കിയതിനു ശേഷം തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്ന വാഹനം വളവിൽ നിയന്ത്രണംനഷ്ടപ്പെട്ട്എതിവശത്തായുളള വൈദ്യുതിപോസ്റ്റ്തകർത്തുകൊണ്ടാണ് സുരക്ഷാവേലിയിലേക്ക് ഇടിച്ചു കയറി നിന്നത്.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കുളത്തുപ്പുഴ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kollam
കൊട്ടിയം: എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് 32.675 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.
കൊല്ലം കന്റോണ്‍മെന്റ് ് ഭാഗത്ത് റെയില്‍വേ സ്റ്റേഷന്റെ സമീപത്തു നിന്നാണ് ഇവര്‍ പിടിയിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
കാപ്പ കേസ് പ്രതികളായ തിരുവനന്തപുരം കഠിനംകുളം ചാന്നാങ്കര പഴഞ്ചിറ മണക്കാട്ടില്‍ വീട്ടില്‍ വിപിന്‍ രാജു(29), തിരുവനന്തപുരം കടകംപള്ളി വില്ലേജില്‍ വെട്ടുകാട് ടൂണി ഹൌസില്‍ ടെര്‍ബിന്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്പെക്ടര്‍ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ അനീഷ് കുമാര്‍, ഐബി പ്രിവന്റീവ് ഓഫീസര്‍ മനു, പ്രിവന്റീവ് ഓഫീസര്‍ ജി. ഗംഗ, എക്സൈസ് ഓഫീസര്‍മാരായ ബി.എസ്. അജിത്്, അനീഷ്. ആര്, ബാലു, എസ്. സുന്ദര്‍, ജൂലിയന്‍ ക്രൂസ്, ജോജോ. ജെ, അജീഷ് ബാബു, ഡ്രൈവര്‍ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Kollam
കൊല്ലം: കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പ്രിയദർശനി സ്ത്രീ സൗജന്യ ബസ് യാത്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടയിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണ സംഭവത്തിൽ പോലീസിന്റെ ജാഗ്രത കുറവ് മറച്ച് വയ്ക്കുവാൻ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രിയ്ക്കു പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗാണ് പരാതി നല്‍കിയത്.
സംഭവത്തിൽ ആർക്കും പരാതിയില്ലെന്ന കാരണം മുൻനിർത്തി പോലീസിന്റെ ഭാഗത്തുനിന്ന് സംഭവത്തിൽ ഉണ്ടായ ജാഗ്രത കുറവ് മറച്ച് വയ്ക്കുവാൻ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ശ്രമിക്കുന്നതു ശരിയായ നടപടിക്രമമല്ലെന്ന് അഡ്വ. കുളത്തൂർ ജയ്സിംഗ് ചൂണ്ടിക്കാട്ടി.
കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ബസിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കയറിയാണ് ബിന്ദു കൃഷ്ണ ചടങ്ങ് ഉദ്ഘാടനം ചെയ്തത് . തിരക്കിനിടയിൽ പ്രവർത്തകർ വിളമ്പിയ ചൂട് പായസം ബിന്ദു കൃഷ്ണയുടെ തലയിൽ വീഴുകയായിരുന്നു. ഇവിടെ സംഭവിച്ച വീഴ്ച മന്ത്രിയ്ക്കു പരാതി ഇല്ലെങ്കിൽ കൂടി ആഭ്യന്തരവകുപ്പിന് നിസാരമായി കാണുവാൻ കഴിയാത്തതാണെന്ന് അഡ്വ. കുളത്തൂർ ജയ്സിംഗ് പറഞ്ഞു.
Kollam
കുളത്തൂപ്പുഴ : മലയോര ഹൈവേയില്‍ കുളത്തൂപ്പുഴ അഞ്ചല്‍ പാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് അപകടഭീഷണിയ ഉയർത്തി പാതയോരത്തെ കുഴി. കുളത്തൂപ്പുഴ ചന്ദനക്കാവ് മുസ്ലിം പള്ളിക്ക് എതിര്‍വശത്തായി വളവില്‍ പാതയോരത്താണ് ഈ വലിയ കുഴി.
പാതയുടെ നിര്‍മാണ സമയത്ത് നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നു ചരിവും വലിയ വളവുമുള്ള ഈഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ നിർമാണം പൂര്‍ത്തീകരിച്ചപ്പോള്‍ സംരക്ഷണ ഭിത്തിയുടെ നിർമാണം ഉപേക്ഷിച്ചു. ഇതോടെ മുകളില്‍ നിന്നും കുത്തൊഴുക്കില്‍ എത്തുന്ന വെള്ളം ഈഭാഗത്ത്കൂടി ഒഴുകാന്‍ തുടങ്ങി. ഫലമോ ഭാഗത്തെ മണ്ണ് മുഴുവനായി ഒലിച്ചു പോയി.
അടുത്തിടെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഇട്ട പൈപ്പ് കൂടി പൊട്ടിയതോടെ മണ്ണ് ഒലിച്ചുപോയി അപകടവസ്ഥയിലായ ഭാഗത്ത് വലിയ കുഴിയായി മാറി. പൈപ്പ് പൊട്ടല്‍ പരിഹരിച്ച വാട്ടര്‍ അഥോറട്ടി കുറച്ചു മണ്ണ് ഈഭാഗത്ത് ഇട്ടതിനാല്‍ കുഴി അല്പം നികന്നു. എന്നാല്‍ മഴ കനത്തതോടെ വീണ്ടും വെള്ളം ഒഴുകിയെത്തുകയും വലിയ കുഴി രൂപപ്പെടുകയുമായിരുന്നു.
വലിയ വളവും ഇറക്കവും ആയതിനാല്‍ തന്നെ പാതയുടെ വശം ചേര്‍ന്ന് വരുന്ന വാഹനങ്ങള്‍ കുഴിയില്‍ വീണു അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കുഴി രൂപപ്പെട്ടതോടെ ഏതാനും മീറ്ററുകള്‍ മാത്രം ദൂരത്ത് പ്രവർത്തിക്കുന്ന ഹൈസ്കൂള്‍, യുപി സ്കൂള്‍ കുട്ടികള്‍ക്ക് ഈഭാഗത്തുകൂടിയുള്ള കാല്നടപ്പോലും ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഒരു വാഹനം വന്നാല്‍ മാറി നില്ക്കാന് പോലും കഴിയാത്ത അവസ്ഥയാണ്.
Kollam
അഞ്ചല്‍ : മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നു രണ്ടുപേരെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍. അഞ്ചൽ ആർച്ചൽ ചരുവിള പുത്തൻ വീട്ടിൽ ജിജോ (37) യാണ് പോലീസ് പിടിയിലായത്.
പോലീസ് പറയുന്നത്- ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഒന്‍പതിന് ചിതറ അരിപ്പ സമരഭൂമിയില്‍ വച്ചായിരുന്നു സംഭവം. പ്രതിയായ ജിജോയും വെട്ടേറ്റ വിനോദും ദീപുവും ഒരുമിച്ചിരുന്നു മദ്യപിക്കുകയായിരുന്നു. വിനോദിന്റെ സഹോദരിയുടെ രണ്ടാം ഭർത്താവായ ജിജോ സഹോദരിയുടെ മക്കളെ മർദിക്കുന്നത് വിനോദ് ചോദ്യം ചെയ്തതാണ് സംഘർഷത്തില്‍ കലാശിച്ചത്.
തുടർന്ന് വിനോദും ജിജോയും തമ്മിൽ അടിപിടി ഉണ്ടാവുകയും ജിജോ കയ്യിൽ കരുതിയിരുന്ന കൊടുവാളുകൊണ്ട് വിനോദിന്റെ തലയ്ക്കു വെട്ടുകയായിരുന്നു. സംഘർഷത്തിനിടയിൽ വിനോദിന്റെ സുഹൃത്തായ ദീപുവിനെയും ജിജോ കൊടുവാളുകൊണ്ട് തലക്കും ശരീരത്തിലും വെട്ടി പരിക്കേൽപ്പിച്ചു.
വെട്ടേറ്റു വീണ വിനോദിനെയും ദീപുവിനെയും നാട്ടുകാരും ബന്ധുക്കളും ചേർന്ന് കടക്കൽ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വധശ്രമം ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്ത പ്രതിയെ അഞ്ചൽ പോലീസിന്റ സഹായത്തോടെ ചിതറ പോലീസ് അഞ്ചലിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kollam
പുനലൂർ: കേരള- തമിഴ്നാട് അതിർത്തി പ്രദേശമായ കിഴക്കൻ മലയോരനാട്ടിൽ നിരന്തരം വീശിയടിക്കുന്ന ശക്തമായ കാറ്റിനെ വൈദ്യുതിയാക്കി മാറ്റാനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ ഊർജം ഉത്പാദിപ്പിക്കാൻ സാധിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ആര്യങ്കാവ്, തെന്മല പഞ്ചായത്ത് പ്രദേശങ്ങളിൽ സാധ്യതാപഠനം നടത്തി കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യം.
ആര്യങ്കാവ് കോട്ടവാസൽ ചുരം കടന്ന് കേരളത്തിലേക്ക് എപ്പോഴും ശക്തമായ കാറ്റാണ്. എന്നാൽ, ഈ ഊർജം പ്രയോജനപ്പെടുത്തുന്നതിൽ കേരളം ഇനിയും മുന്നോട്ട് വന്നിട്ടില്ല. അതേസമയം, ആര്യങ്കാവിൽനിന്ന് തമിഴ്നാട്ടിലേക്കു കടക്കുമ്പോൾ നിരവധി കാറ്റാടിയന്ത്രങ്ങൾ കാണാം. പുളിയറ, ചെങ്കോട്ട, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കാറ്റിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുമ്പോൾ കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിലെ സാധ്യതകൾ അവഗണിക്കപ്പെടുകയാണ്.
കാറ്റിന്റെ സ്ഥിരതയും ശക്തിയും തെന്മല ഡാമിന്റെ വൃഷ്ടിപ്രദേശങ്ങൾ, തെന്മല തടി ഡിപ്പോ, കഴുതുരുട്ടി, അമ്പനാട്, ആര്യങ്കാവ്, കോട്ടവാസൽ, റോസ്മല, അച്ചൻകോവിൽ എന്നിവിടങ്ങളിലെല്ലാം എപ്പോഴും ശക്തമായ കാറ്റ് ലഭ്യമാണ്. ഈ മലയോരത്തും സമതല പ്രദേശങ്ങളിലും കാറ്റിന്റെ സ്ഥിരതയും ശക്തിയും ശാസ്ത്രീയമായി പഠനവിധേയമാക്കി, അനുയോജ്യമായ ഇടം കണ്ടെത്തിയാൽ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ച് വൻതോതിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും.
കേരളത്തിൽ കഞ്ചിക്കോട്, രാമക്കൽമേട് എന്നിവിടങ്ങളിൽ കാറ്റിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതേ മാതൃകയിൽ, തെന്മല, ആര്യങ്കാവ് പഞ്ചായത്തിലും സർക്കാർ ഏജൻസികൾക്കു കാറ്റിൽനിന്നുള്ള വൈദ്യുതോൽപ്പാദന യൂണിറ്റുകൾ ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Kollam
കൊല്ലം: എൽപിജി പ്രതിസന്ധിയുടെ സാഹചര്യത്തിൽ വിറകുവിലയും കുതിച്ചുയരുന്നു. ഹോട്ടൽ മേഖലയിൽ വിറകിനു വലിയ തോതിലാണ് ആവശ്യമുയരുന്നത്. ജില്ലയിൽ റസ്റ്ററന്റുകൾ എൽപിജി പ്രതിസന്ധി വന്നപ്പോൾ പൂട്ടുന്ന സ്ഥിതി വന്നിരുന്നു. ഇപ്പോൾ എൽപിജി ലഭ്യത താരതമ്യേന കൂടിയിട്ടുണ്ടെങ്കിലും ദൈനംദിന ആവശ്യം നിറവേറ്റാൻ കഴിയുന്നത്ര അളവിൽ ലഭിക്കുന്നില്ല. ഇക്കാരണത്താൽ ഹോട്ടലുകൾ വിറകടുപ്പുകളെയാണ് കാര്യമായി ആശ്രയിക്കുന്നത്.
റബർ മരത്തിന്റെ വിറകിന് ടണ്ണിന് പതിനായിരം മുതലാണ് വില. പച്ചയ്ക്ക് ആറായിരം മുതലുണ്ട് വില. 6000 രൂപ വിലയുണ്ടായിരുന്ന പാഴ്മരങ്ങളുടെ വിറകിന് 8000–8500ആയി. പുളി വിറക് കിട്ടാനുമില്ല. കിഴക്കൻ മേഖലയിൽ വീട്ടാവശ്യത്തിനുള്ള ഒരു കെട്ട് റബർ ചുള്ളിക്ക് 90 രൂപയാണ്.
ജോലിയില്ലാതെ നിരവധി സാമില്ലുകൾ പൂട്ടിയതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ആവശ്യത്തിനു വിറകു കിട്ടാത്ത അവസ്ഥയുമുണ്ട്. ഇതോടെ മരങ്ങൾ മുറിച്ചു വിറകാക്കി സൂക്ഷിക്കുന്നവരുടെ എണ്ണവും വർധിച്ചു.
നേരത്തെ പുരയിടങ്ങളിൽനിന്ന് വിറക് വാരിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടിരുന്ന ഉടമകളും ഇപ്പോൾ കച്ചവടത്തിലേർപ്പെട്ടിട്ടുണ്ട്. എന്നാൽ വിറകു കീറാൻ തൊഴിലാളികളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മരം മുറിച്ച് കീറി വിറകാക്കുന്ന യന്ത്രങ്ങൾ ആവശ്യത്തിനു ലഭിക്കാത്തതും തിരിച്ചടിയാണ്.
മണിക്കൂറിന് 750 രൂപയാണ് തടി കീറി വിറകാക്കാനുള്ള യന്ത്രത്തിന്റെ വാടക. കരുനാഗപ്പള്ളി, മൈലക്കാട് ഭാഗങ്ങളിൽ നിന്നാണ് ഇത്തരം യന്ത്രങ്ങളുമായി ആളെത്തുക. കുറഞ്ഞത് അഞ്ച് മണിക്കൂർ ജോലിയുണ്ടെങ്കിൽ മാത്രമേ ഇവർ എത്താറുള്ളൂ. മണിക്കൂറിൽ ഒരു ടണ്ണിനടുത്ത് വിറകുലഭിക്കും. ജില്ലയിൽ മുറിക്കുന്ന പാഴ്മരങ്ങൾ തീപ്പെട്ടി നിർമാണത്തിനായി തമിഴ്നാട്ടിലേക്കും മറ്റും കയറ്റിക്കൊണ്ടു പോകുന്നത് ഗ്രാമീണ മേഖലകളിൽ വിറകു ക്ഷാമത്തിനു കാരണമാകുന്നു.
അതേ സമയം വിറക് എത്ര വില കൊടുത്താലും കിട്ടാൻ പ്രയാസമുള്ള സാഹചര്യവും നിലവിലുണ്ട്. രണ്ടും മൂന്നും ആഴ്ച കാത്തിരുന്നാലാണ് വിറക് ലോഡ് എത്തുക. കാത്തിരിപ്പ് സമയം കൂടുന്നത് ഉയർന്ന ഡിമാൻഡിന്റെ ലക്ഷണമാണ്. സ്വാഭാവികമായി വിലയും ഒപ്പം ഉയരുന്നു.
Kollam
കൊല്ലം: ചലച്ചിത്ര ഗാനങ്ങളുടെ ഹൃദയത്തിലേക്കും കാവ്യഭംഗിയിലേക്കും ആഴത്തിലുള്ള ഒരു പഠനം നടത്തുന്ന ഗാനകൗതുകം പ്രോഗ്രാം റേഡിയോയിൽ തേൻമഴയായി പെയ്തിറങ്ങുന്നു. കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗർ 107.8.ൽ നിറയുന്ന ഗാനകൗതുകത്തിലൂടെ കൊല്ലം മുണ്ടയ്ക്കൽ പണിക്കവീട്ടിൽ ഡോ. തോമസ് വില്യമാണ് കൗതുകവും അറിവും അസ്വാദനഭംഗിയുമൊരുക്കി പ്രോഗ്രാം അവതരിപ്പിക്കുന്നത്. 350 എപ്പിസോഡിലേക്കു കടന്നിരിക്കുന്ന പരിപാടി ആസ്വാദകരെ ആകർഷിച്ചു മുന്നോട്ടു കുതിക്കുകയാണ്. ബുധനാഴ്ച വൈകുന്നേരം 4.30നാണ് പരിപാടി.
ഇത് വ്യാഴാഴ്ച രാവിലെ 11.15ന് സംപ്രേഷണം ചെയ്യുന്നുണ്ട്. സിനിമ ഗാനങ്ങളുടെ പിന്നിലുള്ള കൗതുകം, ചരിത്രം, ഓർമകൾ എല്ലാം ഈ പരിപാടിയിലൂടെ ഡോ. തോമസ് ജനങ്ങളുടെ മുന്നിലെത്തിക്കുന്നു. റേഡിയോ ബെൻസിഗർ ഡയറക്ടർ മോൺ. ഫെർഡിനാൻഡ് പീറ്ററിന്റെ ശക്തമായപിന്തുണയിൽ തുടങ്ങിയ പരിപാടി ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
ഡോ. തോമസ് വില്യം ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും മികച്ച ഗായകനായി പേരെടുത്ത ആളാണ്. മെഡിക്കൽ രംഗത്തു നൂതനസാങ്കേതിതത്വം പരീക്ഷിക്കപ്പെടുന്നതുപോലെ സംഗീതത്തിലും പരീക്ഷണകാലഘട്ടത്തിലൂടെയാണ് ഡോക്ടറിന്റെ യാത്ര. സംഗീതത്തെ കുറിച്ചുള്ള ആഴത്തിലുള്ള പഠനവും ആലാപനശൈലിയും അദ്ദേഹത്തെ വേറിട്ടുനിർത്തുന്നു. കൊല്ലം സെന്റ് ആന്റണി എൽപി സ്കൂളിലും സെന്റ് അലോഷ്യസിലും സ്കൂൾപഠനം കഴിഞ്ഞു ഫാത്തിമമാതാ കോളജിലും പഠിച്ചശേഷം ബാംഗളൂർ സെന്റ്ജോൺസിൽനിന്നും എംബിബിഎസ് പാസായത്.
രണ്ടുവർഷം ബംഗളൂരു സിഎസ്ഐ ആശുപത്രിയിലും എട്ടുവർഷക്കാലം ജർമനിയിലും അഞ്ചുവർഷം നൈജീരിയിലും സേവനം ചെയ്തശേഷം നാട്ടിലെത്തി കൊല്ലം ബെൻസിഗർ ആശുപത്രിയിൽ 31 വർഷക്കാലം സേവനം ചെയ്തു. ഇപ്പോൾ വിശ്രമജീവിതമാണ് നയിക്കുന്നതെന്നു പറയുമെങ്കിലും സംഗീതത്തിലും വായനയിലും ഒട്ടും വിശ്രമമില്ല. സംഗീതത്തെ ആഴത്തിലറിയാനുള്ള യാത്രയ്ക്കിടയിൽ വിശ്രമിക്കാൻ സമയം കിട്ടാറില്ലെന്നതാണ് സത്യം.
പഠനകാലത്ത് തോമസ് വില്യമിന്റെ സംഗീതമില്ലാത്ത പ്രോഗ്രാമുകൾ സെന്റ് ജോൺസിൽ ഉണ്ടായിട്ടില്ല. എല്ലാ ഭാഷകളിലും ഒരേ രീതിയിൽ ഗാനമാലപിക്കാനുള്ള കഴിവാണ് ഡോക്ടറെ വേറിട്ടുനിർത്തുന്നത്. ഐഎംഎയിലും ഐഎപിയിലും നിത്യസാന്നിധ്യമായി മാറി. ഐഎപിയുടെ കൊല്ലം ജില്ലയിലെ സ്ഥാപക ട്രഷറാണ് ഡോക്ടർ. സുഹൃത്തായ പ്രഫ. ജേക്കബിന്റെ നിർബന്ധത്തിലാണ് റേഡിയോയിലേക്കു കടന്നു വരുന്നത്.
ഡയറക്ടറച്ചന്റെ നിർദേശങ്ങളും പിന്തുണയും മുതൽകൂട്ടായിമാറി. രവിമേനോന്റെ സംഗീതത്തെ കുറിച്ചുള്ള പുസ്തകങ്ങളാണ് ഏറ്റവും പ്രചോദനമായത്. കൂടാതെ വായനയെ ആഴത്തിൽ ബന്ധപ്പെടുന്ന ഡോക്ടറിനു ഒരു ലൈബ്രറി തന്നെയുണ്ട്. ഓരോ ചലച്ചിത്രഗാനങ്ങളിലും ഒളിച്ചിരിക്കുന്ന കൗതുകങ്ങൾ, ചരിത്രം, സംഭവങ്ങൾ എല്ലാം റിസർച്ച് ചെയ്ത് പഠിച്ചാണ് ഡോക്ടർ അവതരിപ്പിക്കുന്നത്.
കൂടാതെ പാട്ടുകളെ പരിചയപ്പെടുത്തുന്പോൾ തന്നെ പിന്നിലുള്ള കഥകൾ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു. ഇതുകൂടാതെ കൊച്ചുമകൾ നിമിഷയും ചേർന്നു എല്ലാദിവസവും രാവിലെ 9.15നും വൈകുന്നേരം 6.15നും വേഡ് ഓഫ് ദ ഡേ എന്ന പരിപാടി അവതരിപ്പിക്കുന്നു. ഇതിൽ ദിവസം ഒരു ഇംഗ്ലീഷ് വാക്ക്, അതിന്റെ അർഥം, ഉച്ചാരണം തുടങ്ങിയവ ജനങ്ങളിലേക്കു പകരുന്നു. ഭാര്യ സൂസി തോമസ്. മകൾ ഫാത്തിമ മാതാ കോളജിലെ അസി. പ്രഫസർ നിഷ തോമസും പിന്തുണ നൽകി കൂടെയുണ്ട്. മകൻ മനോജ് തോമസ് അമേരിക്കയിലാണ്.
Kollam
കൊല്ലം : തൂഫാന്-ദി നാര്‍ക്കോ ഹണ്ട് ലഹരിവിരുദ്ധ കര്‍മ പദ്ധതിയുടെ ഭാഗമായി കൊല്ലം സിറ്റി പോലീസ് പരിധിയില്‍ സംഘടിപ്പിക്കുന്ന ഒരു മാസത്തെ ലഹരിവിരുദ്ധ ബോധവത്്കരണ പരിപാടിക്ക് ഔദ്യോഗിക തുടക്കമായി.
പരവൂര്‍, ഭൂതക്കുളം ഗവണ്‍മെന്റ്് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ഹേമലത ഉദ്ഘാടനം നിര്‍വഹിച്ചു. ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളില്‍ പൊതുജനങ്ങളുടെ സജീവ സഹകരണം അനിവാര്യമാണെന്നും, ലഹരിവസ്തു വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിനെ അറിയിക്കണമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
അഡീഷണല്‍ എസ്പി ജെ.കെ. ദിനില്‍ അധ്യക്ഷത വഹിച്ചു.
ചാത്തന്നൂര്‍ എസിപി ആര്.എസ്. അനുരൂപ് സന്നിഹിതനായിരുന്നു. ചാത്തന്നൂര്‍ സബ് ഡിവിഷന് പരിധിയിലെ സ്കൂളുകള്‍, കോളേജുകള്‍, റസിഡന്റ്സ്് അസോസിയേഷനുകള്‍, വ്യാപാരി സംഘടനകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, യുവജന സംഘടനകള്‍ എന്നിവയെ ഉള്‍പ്പെടുത്തി ലഹരിക്കെതിരായ ശക്തമായ ജനകീയ മുന്നേറ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയില്‍ നാര്‍ക്കോട്ടിക് സെല്‍ എസിപി റോബര്‍ട്ട് ജോണി, ഭൂതക്കുളം ഗവണ്മെന്റ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ജോണ്‍ ക്രിസ്റ്റഫര്‍, പിടിഎ പ്രസിഡന്റ് ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് കരുനാഗപ്പള്ളിയിലും നാളെ കൊല്ലം സബ് ഡിവിഷനിലും ബോധവത്കരണ കാമ്പയിനുകള്‍ക്ക് തുടക്കം കുറിക്കും.
Kollam
ശാസ്താംകോട്ട: പൊതുവിദ്യാഭ്യാസ വകുപ്പും കേരള ഫുട്ബോൾ അസോസിയേഷനും സംയുക്തമായി നടപ്പാക്കുന്ന വണ്‍ മില്യണ്‍ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026 പദ്ധതിക്ക് ശാസ്താംകോട്ട ബ്രൂക് ഇന്റർനാഷണൽ സ്കൂളിൽ ഉജ്ജ്വല തുടക്കമായി.
സ്കൂൾ ഡയറക്ടർ ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ ആദ്യ തൂഫാൻ ഗോളടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
കളിക്കളത്തിൽ സജീവമാകുന്ന പുതുതലമുറ ലഹരിയിൽ നിന്ന് സ്വയം അകന്നുനിൽക്കണമെന്നും മറ്റുള്ളവർക്ക് ലഹരിമുക്ത ജീവിതത്തിന് പ്രചോദനമേകണമെന്നും അദ്ദേഹം ഉദ്ഘാടന സന്ദേശത്തിൽ ഓർമിപ്പിച്ചു.
ഗോളടിക്കാം, ലഹരിയെ തോൽപ്പിക്കാം, ഒരുമിച്ച് ജയിക്കാം എന്ന സന്ദേശമുയർത്തി ലഹരിമുക്തവും ആരോഗ്യസന്പന്നവുമായ ഒരു തലമുറയെ വാർത്തെടുക്കാനുള്ള കായിക കാന്പയിൻ വിദ്യാർത്ഥികളിൽ വലിയ ആവേശമുണർത്തി. സ്കൂൾ അധികൃതരും അധ്യാപകരും ചടങ്ങിൽ സംസാരിച്ചു.
Kollam
കൊല്ലം: അക്ഷരമാണ് കാലത്തെ ചിരസ്മരണീയമാക്കുന്നതെന്ന് കവി പ്രഫ. വി. മധുസൂദനന്‍നായര്‍. ചാത്തന്നൂര്‍ പ്രസ് ക്ലബില്‍ ചാത്തന്നൂര്‍ മോഹന്‍ അനുസ്മരണ പ്രഭാഷണവും പുരസ്കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ജീവിക്കുന്ന കാലഘട്ടത്തെയും മുമ്പുള്ള കാലത്തെയും കടഞ്ഞെടുക്കുന്നവരാണ് നല്ല എഴുത്തുകാര്‍. ഓരോ അക്ഷരത്തിനുള്ളിലും വാക്കുകള്‍ക്കുള്ളിലും ജീവിതം ഇരമ്പുന്നുണ്ട്.
പുതിയ കാലഘട്ടത്തിലെ എഴുത്ത് വല്ലാതെ മാറിപ്പോയിട്ടുണ്ട്. ക്രാഷ് കൃതികള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. ഗോസ്റ്റ് എഴുത്തുകാരും വര്‍ധിച്ചു. ഇത്തരം പാഴ്ചെടികള്‍ ഉണ്ടാകുമ്പോള്‍ അതില്‍ നല്ല ചില പച്ചപ്പുകളും ഉണ്ടാകുന്നന്നത് പ്രത്യാശ നല്കുന്നു. എഴുത്തില്‍ സമര്പ്പിതബുദ്ധി കാട്ടിയ കവിയായിരുന്നു ചാത്തന്നൂര്‍ മോഹനെന്ന് വി. മധുസൂദനന്‍നായര്‍ അനുസ്മരിച്ചു.
ഡോ. ആര്. ആതിര ചാത്തന്നൂര്‍ മോഹന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. "മീനേ മീന്‍ മണമേ' എന്ന പുസ്തകത്തിനായിരുന്നു പുരസ്കാരം. കവി ചവറ കെ.എസ്. പിള്ള അധ്യക്ഷത വഹിച്ചു. ഡോ. കെ. പ്രസന്നരാജന്‍, എസ്. നാസര്‍, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, എസ്. സുധീശന്‍, ഡി. ജയകൃഷ്ണന്, ജയകുമാരി, പാര്‍വതി മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
Kollam
കൊല്ലം: ദേശീയപാത 66 പാരിപ്പള്ളിയിൽ മണ്ണ് നിറച്ച ഉയരപ്പാതയിലെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾ പുറത്തേക്ക് തള്ളി വന്നതുമൂലം ഉണ്ടായിട്ടുള്ള ആശങ്ക പരിഹരിക്കാൻ സുരക്ഷിത മാർഗങ്ങൾ സ്വീകരിക്കുമെന്നു ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ റീജണൽ ഓഫീസർ ഉറപ്പുനൽകിയതായി എൻ. കെ .പ്രേമചന്ദ്രൻ എംപി അറിയിച്ചു.
സ്ഥലം സന്ദർശിച്ച ശേഷം തിരുവനന്തപുരത്ത് റീജണൽ ഓഫീസറുമായി ചർച്ച നടത്തിയ ശേഷമാണ് വിവരമറിയിച്ചത്. പാരിപ്പള്ളിയിലെ ഉയരപ്പാതയുടെ വശങ്ങളിലെ സ്ലാബുകൾ തള്ളി വരുന്നതുമായി ബന്ധപ്പെട്ട പരാതി ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സത്വര നടപടി സ്വീകരിക്കണമെന്ന് ദേശീയപാത അഥോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
സ്ഥല പരിശോധന നടത്തി പരിഹാര മാർഗം നിർദ്ദേശിക്കാൻ ഐഐടി ചെന്നൈയെ ചുമതലപ്പെടുത്തി. ജനങ്ങളുടെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്ന തരത്തിൽ മാത്രമേ ദേശീയപാതയുടെ നിർമാണം പൂർത്തിയാക്കുവെന്നും ആശങ്കകൾ പൂർണമായും അകറ്റുന്ന തരത്തിൽ പരിഹാരമാർഗം സ്വീകരിക്കുമെന്നും റീജിയണൽ ഓഫീസർ ഉറപ്പ് നൽകിയതായി എൻ.കെ.പ്രേമചന്ദ്രൻ എംപി അറിയിച്ചു.
Kollam
കൊല്ലം: കൃഷിയുടെ താളത്തിനു മണ്ണിനെ പാകപ്പെടുത്തി നൂറുമേനി കൊയ്യുകയാണ് കൊല്ലം മുണ്ടയ്ക്കൽ പണിക്കവീട്ടിൽ ഡോ. തോമസ് വില്യമിന്റെ ഭാര്യ സൂസി തോമസ്. മണ്ണിനെ അറിഞ്ഞ് കൃഷിയെ സ്നേഹിച്ചാല്‍ തിരിഞ്ഞു നോക്കേണ്ടിവരില്ലെന്നു ജീവിതംകൊണ്ടു എഴുതിചേർക്കുകയാണ് അവർ.
വിഷരഹിതമായ പച്ചക്കറി കഴിക്കാനും ഇഷ്ടപെട്ട കൃഷിയെ താലോലിക്കാനുമുള്ള ആഗ്രഹമാണിത്. പണിക്കവീട്ടിലേക്കു കടന്നു വരുന്നവരെ എതിരേൽക്കുന്നതു ഹരിതഭൂമിയാണ്. വിവിധയിനത്തിലുള്ള മാവുകളുടെ ഒരു സാന്നിധ്യമാണ് ആദ്യം ദർശിക്കുക.
തണൽപരത്തിയും ഫലം നൽകിയും മാവുകളും വീടിന്റെ മറ്റൊരു വശത്തു പച്ചപ്പ് നിറഞ്ഞ കൃഷിയും ചേരുന്പോൾ അന്തരീക്ഷം ആരെയും ആകർഷിക്കും. ബിഷപ് ബെൻസിഗർ ഹോസ്പിറ്റലിൽ 31 വർഷക്കാലം സേവനം ചെയ്തു ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന ഡോ.തോമസ് വില്യമിന്റെ ഭവനമാണിത്.
ഡോ.തോമസും ഭാര്യ സൂസി തോമസുമാണ് ഈ ഭൂമിയിൽ വിത്തെറിഞ്ഞു ഫലം കൊയ്യുന്നത്. കൃഷിഭൂമിയെ പൊന്നാക്കുന്നതു ഭാര്യ സൂസി തോമസാണ്.
സൂസി തോമസിനു കൃഷിയോടുള്ള തീവ്രമായ ഇഷ്ടമുണ്ടെന്നതു അടുക്കളത്തോട്ടവും മറ്റു കൃഷികളും കണ്ടാൽ മനസിലാകും. നന്നായി പരിപാലിക്കുന്ന ഒരു പച്ചക്കറിത്തോട്ടം ഇവർക്കു ലാഭം മാത്രമല്ല, മുഴുവൻ കുടുംബത്തിനും സന്തോഷവും നൽകുന്നുവെന്നു ഇവരുടെ ജീവിതം തെളിയിക്കുന്നു.
പയർ, വെണ്ട, മുളക് , തക്കാളി, ചീര, ചേന്പ്, ചേന, കോവൽ, കാച്ചിൽ ,ചെറുവള്ളി കിഴങ്ങ്, തുടങ്ങിയവയൊടൊപ്പം കറിവേപ്പില, വാഴ,പപ്പായ, കുന്പളം,മുരിങ്ങ തുടങ്ങിയവയും കൃഷി ചെയ്തിരിക്കുന്നു. നീലം, അൽഫോൻസ, സേലം തുടങ്ങി വിവിധയിനങ്ങളായ മാവുകളും ഈ പറന്പിൽ കായ്ഫലങ്ങളുമായി നിറഞ്ഞുനിൽക്കുന്നു. പ്ലാവും തെങ്ങും നിറഞ്ഞ 20 സെന്റ് ഭൂമിയിലാണ് സൂസി തോമസ് കൃഷി ചെയ്യുന്നത്. ഇതൊന്നും പുറത്തുവിൽക്കാനുമല്ല, വിൽക്കപ്പെടാറുമില്ല. എന്നാൽ ഇല്ലാത്തവർക്കും അയൽവാസികൾക്കും സുഹൃത്തുകൾക്കും കൊടുക്കും.
ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, പച്ചില എന്നിവയാണ് വളങ്ങൾ. കൃഷിയിൽ അമ്മയെ സഹായിക്കാൻ ഫാത്തിമമാതാ കോളജിലെ അസി.പ്രഫസറായ നിഷ തോമസും മുന്നിലുണ്ട്. കൂടാതെ നിഷ തോമസിന്റെ മക്കളായ നിഖിതയും നിമിഷയും വല്യമ്മച്ചിക്കൊപ്പം കൃഷിഭൂമിയിൽ കാണും.
വീടുകളിൽ വിഷരഹിതമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് അടുക്കളത്തോട്ടമെന്നു മനസിലാക്കിയാണ് ഇതിലേക്കു കടന്നതെന്നു സൂസി തോമസ് പറയുന്നു.പണ്ടേ കൃഷി ഇഷ്ടമാണ്. നിലവിലുള്ള സ്ഥലം വെറുതെ കാടുപിടിച്ചു പാന്പും കയറി പോകാതെ നോക്കുകയും ചെയ്യാം. ഇതിന്റെ പരിപാലനത്തിനൊരു സമയം നിശ്ചയിച്ചിട്ടില്ല.
പക്ഷേ, എപ്പോഴും ഇവിടെയുണ്ട്. രാവിലെ ഇറങ്ങിയാൽ ഉച്ചയ്ക്കാണ് തിരിച്ച് കയറുക. ഓരോ ചെടിയുടെയും ചുവട്ടിലൂടെ കള പറിച്ചും ചെടികളോടുകുശലം പറഞ്ഞും അങ്ങനെ നടക്കും. പച്ചപ്പ് നിറഞ്ഞ ചെടികൾക്കിടയിലൂടെ നടക്കുന്പോൾ കണ്ണിനു മാത്രമല്ല മനസിനും ഒരു സുഖമാണ്. ആദായം നോക്കിയല്ല, വിഷരഹിതമായ കായ്ഫലങ്ങൾ കഴിക്കാനുള്ള ആഗ്രഹവും ഇതിനു പിന്നിലുണ്ടെന്നും അവർ പറയുന്നു. സൂസി തോമസിനൊപ്പം ഡോ. തോമസും കൂടെയുണ്ട്. ഇവരുടെ മകൻ മനോജ് തോമസ് കുടുംബസമേതം അമേരിക്കയിലാണ്.
Kollam
കൊല്ലം: ജില്ലയില്‍ ഒരു കഞ്ചാവ് ബീഡി പിടിച്ചാലും ഇപ്പോള്‍ ഓപ്പറേഷൻ തൂഫാന്റെ അക്കൗണ്ടില്‍. പക്ഷേ തൂഫാന് തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും ലഹരിവേട്ട പഴയപടി ഇല്ല. മാത്രമല്ല രാസലഹരി ഉള്‍പ്പെടെ ലഹരി മരുന്നു കടത്തു സംഘങ്ങളെക്കുറിച്ചു വിവരങ്ങള്‍ പോലീസിനു ലഭ്യമെങ്കിലും റെയ്ഡ് ഉള്‍പ്പെടെ ആ വഴിക്കുള്ള നടപടികള്‍ ഉണ്ടാകുന്നതുമില്ല.
ഓപ്പറേഷന് തൂഫാന് തുടങ്ങി ഇതുവരെ റൂറല്‍, സിറ്റി പോലീസ് ജില്ലകള്‍ക്കു കീഴില്‍ ഏകദേശം 400ഓളം കേസുകളും അത്രയും തന്നെ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് തൂഫാന് സംഘം അവകാശപ്പെടുന്നത്. എന്നാല്‍, തൂഫാന് ഉദ്ഘാടനം ചെയ്യും മുന്‍പും ഇതേ പോലെയുള്ള അറസ്റ്റുകളും നടന്നിട്ടുണ്ടത്രെ. കൊല്ലം റൂറല്‍ ജില്ലയില്‍ 10 ദിവസത്തില്‍ 177 കേസുകളില്‍ 181 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
എന്നാല്‍, പിടികൂടിയത് 428 ഗ്രാം കഞ്ചാവും 16 കഞ്ചാവ് ചെടികളും മാത്രം. അതായത് പല കേസുകളും കുറഞ്ഞ അളവിലുള്ള കഞ്ചാവ് കൈവശം വച്ചതിനാണ് രജിസ്റ്റര്‍ ചെയ്തത്. സിറ്റി പോലീസിനു കീഴിലും സമാനമായ അളവിലുള്ള അറസ്റ്റുകള്‍ മാത്രമാണ് നടന്നിട്ടുള്ളത്.
തൂഫാന് ഹണ്ടില്‍ അറസ്റ്റിലായവരില്‍ കുറച്ചു പേര് ലഹരി ഉപയോഗിക്കുന്ന അതിഥി തൊഴിലാളികളാണ്. അവര്‍ക്കു പുകയില ഉത്പന്നങ്ങളും പാന്‍ മസാലയും വില്‍ക്കുന്ന കടകളില്‍ പരിശോധന നടന്നില്ല.
അസമില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ ട്രെയിനുകളുടെ ബോഗിയുടെ വശങ്ങളിലെ ഭാഗങ്ങള്‍ പൊളിച്ച് അതിലാണ് ലഹരി പദാര്‍ഥങ്ങള്‍ സൂക്ഷിക്കുന്നതെന്ന് നേരത്തേ തന്നെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ട്രെയിനുകളിലോ സ്റ്റേഷനുകളിലോ കാര്യമായ പരിശോധനകള്‍ തൂഫാന്റെ ഭാഗമായി നടക്കുന്നില്ല. സംശയമുള്ള വാഹനങ്ങള്‍ പരിശോധിക്കുകയോ ലഹരി വസ്തുക്കളുമായി ബൈക്കുകളില്‍ ചീറിപ്പായുന്നവരെ തടയാനും നടപടിയില്ല.
ഈ രംഗത്തു സജീവമായുള്ളവരെ ഫോണ്‍ നമ്പറുകള്‍ കണ്ടെത്തി അതുവഴി പിന്തുടരാനും നടപടിയില്ല. സംസ്ഥാനാന്തര സ്വകാര്യ ബസുകളിലും ട്രെയിനുകളിലുമാണ് എംഡിഎംഎ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ജില്ലയില്‍ എത്തിച്ച് ചില്ലറ വിപണനക്കാര്ക്കു കൈമാറുന്നത്. ജനത്തിരക്കില്ലാത്ത സ്ഥലങ്ങളിലെ ഭിത്തിയിലെ സുഷിരങ്ങളിലും മറ്റു ലഹരി പദാര്‍ഥം ഒളിപ്പിക്കുന്ന (ഡ്രോപ് പോയിന്റ്) രീതിയാണ് ഇപ്പോള്‍ ലഹരി മാഫിയ ഉപയോഗിക്കുന്നതെന്ന് പോലീസ് പറയുന്നുണ്ട്. എന്നാല്‍, ഡ്രോപ് പോയിന്റ് കണ്ടെത്താനുള്ള കാര്യമായ പരിശോധനകള്‍ നടന്നിട്ടില്ല.
പെണ്‍കുട്ടികളെ മറയാക്കുന്നു
ബസിലും ട്രെയിനിലും പെണ്‍കുട്ടികളെ ലഹരി കടത്തിനായി സംഘങ്ങള്‍ ഉപയോഗിക്കുന്നുവെന്ന വിവരം പോലീസിനു ലഭിച്ചുവെങ്കിലും ഇതുവരെയും നടപടി ഇല്ല. കോളജ് ബാഗുമായി ലഹരി കടത്തുന്ന ഇത്തരക്കാരെ പരിശോധിക്കാന്‍ പോലീസ് ശ്രമിക്കില്ലെന്ന വിശ്വാസത്തിലാണ് ഈ മാര്‍ഗം സ്വീകരിക്കുന്നത്. ട്രെയിനുകളിലെത്തുന്ന ‘കാരിയര്‍മാര്‍' പ്രധാന സ്റ്റേഷനുകളില്‍ ഇറങ്ങാതെ സ്റ്റേഷനുകള്‍ക്ക് അല്പം മാറി ട്രെയിനില്‍ നിന്നു തന്നെ ലഹരി വസ്തുക്കള്‍ വലിച്ചെറിയുന്നുവെന്നും ഈ ലോക്കേഷന്‍ കൈമാറുന്നതനുസരിച്ച് പിന്നീട് ലഹരിസംഘത്തില്പ്പെട്ടവര് സ്ഥലത്തു പോയി എടുക്കുന്നതുമാണ് പുതിയ രീതിയെന്നാണ് പോലീസിനു ലഭിച്ച വിവരങ്ങള്‍.
കസ്റ്റഡിയിലെടുത്ത പലരുടെയും മൊബൈലില്‍ നിന്ന് ഇത്തരം ‘സ്പോട്ട് ലൊക്കേഷനുകള്‍ ' കണ്ടതോടെയാണ് പുതിയ രീതിയെക്കുറിച്ച് പോലീസിനു മനസിലാകുന്നത്.
പുതിയ തന്ത്രവുമായി ലഹരി സംഘം
ഓപ്പറേഷന് തൂഫാനുമായി പോലീ സ് സജീവമായതോടെ പോലീസിനെ കബളിപ്പിക്കുന്ന പുതിയ തന്ത്രവുമായി ലഹരി സംഘം രംഗത്തിറങ്ങിയിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങാന്‍ പോകുന്നവരുടെയും വലിയ തോതില്‍ കഞ്ചാവ് ശേഖരിക്കാന്‍ ആന്ധ്രയിലേക്കും ഒഡിഷയിലേക്കും പോകുന്നവരെക്കുറിച്ചു ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്താണ് ഇവര്‍ ലഹരി വാങ്ങി തിരികെയെത്തുമ്പോള്‍ പിടികൂടുന്നത്. രണ്ടാഴ്ചയായി പുതിയ തന്ത്രം പരീക്ഷിച്ച് പോലീസിന്റെ ശ്രദ്ധ തിരിക്കുകയാണ് ലഹരിയുടെ വന്‍കിട വ്യാപാരികളും കടത്തുസംഘത്തിലെ ഉന്നതരും.
ഇവിടെ നിന്ന് ഒരാള്‍ പോകുകയും ഈ വിവരം പോലീസിനു ലഭിക്കുന്ന തരത്തില്‍ ചോര്‍ത്തുകയും ചെയ്യും. ഇയാളുടെ ഫോണ്‍ ട്രാക്ക് ചെയ്തു കാത്തിരിക്കുന്ന പോലീസിനു വെറും കൈയോടെ തിരികെ വരുന്നയാളെയാണ് കിട്ടുന്നത്. ഫോണ്‍ ഉപയോഗിക്കാത്ത ഒരാളെ കൂടെ കൊണ്ടുപോയി ഇയാള്‍ ലഹരി വേറെ വഴിയിലൂടെ കടത്തുന്നതുമാണ് രീതി. പോലീസിനു ഫോണ്‍ ട്രാക്ക് ചെയ്തുകൊണ്ടിരിക്കുന്നയാള്‍ കൊല്ലത്ത് വെറും കൈയോടെയെത്തുമ്പോള് ലഹരി വസ്തുക്കളുമായി മറ്റൊരാള്‍ ചെങ്ങന്നൂരിലോ കൊച്ചിയിലെ ട്രെയിനിലെത്തും. ഇവിടെ നിന്നു ബൈക്കില്‍ കൊല്ലത്തെത്തിക്കാന്‍ വേറെ സംഘവുമുണ്ടാകും.
ഇരകളെ ഇട്ടുകൊടുക്കും
പ്രതികളെ പോലീസിനു മുന്നിലേക്ക് ഇട്ടുകൊടുക്കുന്നത് മാഫിയസംഘം തന്നെയാണ്. പുതിയതായി എത്തുന്നവരെ ഒറ്റി കൊടുത്തിട്ടു ഇതിന്റെ മറവിൽ ധാരാളം മരുന്ന് കടത്ത് സംഘം നടത്തും. പോലീസിനു സൂചന കൊടുക്കുന്നതും ഈ സംഘം തന്നെയാണ്. പിടിക്കപ്പെട്ടവരെ രക്ഷിക്കാനും സംഘം തന്നെ രംഗത്തിറങ്ങും. ഓരോ സ്റ്റേഷനിന്റെ കീഴിലുള്ള മാഫിയ, ലഹരിക്കടത്ത് സംഘത്തെ കുറിച്ചു കൂടുതൽ അറിയാവുന്നത് ഇവിടെയുള്ള പോലീസുകാർക്കു തന്നെയാണ്. മാറി മാറി വരുന്നസ്റ്റേഷൻ ഓഫീസർമാർക്ക് ഇതൊന്നും അറിയാൻ കഴിഞ്ഞെന്നുവരില്ല.
വിവരങ്ങള്‍ കൈമാറാം
കേരള പോലീസിന്റെ ‘പോള്‍' ആപ് ഡൗണ്‍ലോഡ് ചെയ്ത് അതിലെ ഷെയര്‍ ഇന്‍ഫര്‍മേഷന്‍ അനോനിമെസ്ലി എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്ത് വിവരങ്ങള്‍ രഹസ്യമായി കൈമാറാം.
Kollam
കൊല്ലം :നഴ്സിംഗ് വിദ്യാർഥിയുടെ ദുരൂഹ മരണത്തെ സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ആലപ്പുഴ തുറവൂർ പഞ്ചായത്ത് പതിനേഴാം വാർഡ് പള്ളിത്തോട് പടിഞ്ഞാറേ മനക്കോടം പാല്ല്യത്തൈയ്യിൽ സാജൻ ആന്റണിയുടെ മകൾ ഫെബിന സാജന്റെ (23) ദുരൂഹമരണം സംബന്ധിച്ചഅന്വേഷണമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. നഴ്സിംഗ് വിദ്യാർഥിയായിരുന്ന ഫെബിന പരീക്ഷയ്ക്കായി കൊട്ടിയത്തുള്ള ബന്ധുവിന്റെ വീട്ടിൽ താമസിച്ചു വരവേ കഴിഞ്ഞ ജനുവരി 18 ന് മരിച്ചതായി മാതാപിതാക്കളെ അറിയിക്കുന്നത്.
മഹാരാഷ്ട്ര സ്വദേശിയും നിലവിൽ കൊല്ലത്ത് താമസിച്ച് സ്വർണ്ണക്കട നടത്തുന്ന പ്രദീപ് എന്നയാളുടെ നിരന്തര പീഡനവും ഭീഷണിയും ഫെബിനയ്ക്കെതിരെ ഉണ്ടായിരുന്നുവെന്നും മുമ്പ് പലതവണ ഇയാൾ ഫെബിനയെ വധിക്കുവാൻ ശ്രമിച്ചിരുന്നുവെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇയാളുടെ നിരന്തര ശല്യം മൂലം പഠനം അവസാനിപ്പിച്ച ശേഷം പരീക്ഷയ്ക്കായി മാത്രം കൊല്ലത്ത് എത്തിയപ്പോഴാണ് മരണം സംഭവിച്ചത്.
ആലപ്പുഴയിൽ നിന്നു മാതാപിതാക്കൾ എത്തുന്നതിനു മുമ്പ് പോസ്റ്റ്മോർട്ടവും മറ്റു നടപടികളും തിടുക്കത്തിൽ പൂർത്തിയാക്കിയതും മരണത്തിലെ ദുരൂഹത വർധിപ്പിച്ചിരുന്നു . കൂടാതെ മൃതദേഹത്തിൽ മുട്ടുസൂചി കൊണ്ട് കുത്തിയ പാടുകളും ചുണ്ടിൽ മുട്ടുസൂചി കുത്തി തറച്ച നിലയിലും ആയിരുന്നു.
കൊല്ലം സിറ്റി കമ്മീഷണർക്കു ഫെബിനയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോയ്ക്ക് അന്വഷണം കൈമാറായിരുന്നു. ഇവരുടെ അന്വഷണത്തിൽ ഫെബിനയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും കൊട്ടിയം പോലീസിന്റെ അന്വഷണത്തിൽ വലിയ വീഴ്ചയുള്ളതായും പോലീസ് അന്വഷണം അട്ടിമറിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഫെബിനയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും അഭ്യന്തര മന്ത്രിക്കും നൽകിയ പരാതിയെ തുടർന്ന് തുടരന്വഷണം സംസ്ഥനക്രൈം ബ്രാഞ്ചിന് കൈമാറിയത്.
Kollam
കുണ്ടറ : ഹരിതകർമസേന വാഹനം കാറിൽ ഇടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു മൺട്രോത്തുരുത്ത് എസ് വളവിലായിരുന്നു അപകടം.രണ്ടുപേർക്കു പരിക്കേറ്റു. പട്ടംതുരുത്ത് ഭാഗത്ത് നിന്നും ചിറ്റുമല ഭാഗത്തേക്ക് വരികയായിരുന്ന ഹരിതകർമസേനയുടെ മുച്ചക്ര വാഹനം എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
സാരമായി പരിക്കേറ്റ കല,സിന്ധു എന്നീ രണ്ട് ഹരിതകർമ സേനാംഗങ്ങളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kollam
കുണ്ടറ : പരാതി അന്വേഷിക്കാനെത്തിയ എഎസ്ഐയെ ആക്രമിച്ചു പ്രതി രക്ഷപ്പെട്ടു. കിഴക്കേ കല്ലട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ചവറ സ്വദേശിയായ ബിജുവിനെ ആക്രമിച്ചിട്ടാണ് പതിനെട്ടുവയസുള്ള ജോമോൻ രക്ഷപ്പെട്ടത്.
ജോമോനെതിരേ നിരവധി പരാതികൾ പോലീസ് സ്റ്റേഷനിൽ ലഭിച്ചതോടെയാണ് പോലീസ് ജോമോനെ അന്വേഷിച്ചു വീട്ടിലെത്തിയത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. എഎസ്ഐയോട് പരാതിക്കു തെളിവുണ്ടോ എന്നു ചോദിച്ചു അടിക്കുകയായിരുന്നു. എന്നിട്ട് ഇരുട്ടിൽ മറഞ്ഞു. പ്രതിയെ ഇതുവരെ പിടിച്ചിട്ടില്ല.
കല്ലട മേഖലയിലെ സ്ഥിരം ഒരു പ്രശ്നക്കാരനാണ് പ്രതിയെന്നാണ് പോലീസ് പറയുന്നത്. രാത്രികാലങ്ങളിൽ വീടുകളിൽ ഒളിഞ്ഞു നോക്കുക, കയറി പതിയിരിക്കുക, സ്ത്രീകളെ അവരുടെ റൂമിൽ കയറി ശല്യം ചെയ്യുക തുടങ്ങി നിരന്തരം പൊതുജനങ്ങൾക്ക് ശല്യമായ വ്യക്തിയാണ് ഇയാൾ. കുറെ നാളുകളായി പ്രായപൂർത്തിയാകാത്തതിന്റെ പേരിൽ രക്ഷപ്പെട്ടു നിൽക്കുകയായിരുന്നു പ്രതി.
എന്നാൽ ഇപ്പോൾ പ്രായപൂർത്തിയായ പ്രതിക്കെതിരേ ലഭിച്ചതോടെയാണ് പോലീസ് രംഗത്തിറങ്ങിയത്.
ഇതിനുമുമ്പും വലിയ മതിലുകളും ഇരുനില വീടിന്റെ മുകളിൽ നിന്നും ഒക്കെ ചാടിയ പ്രതിയുടെ വിഷയം പൊതുസമൂഹത്തിലും വാർത്താമാധ്യമങ്ങളിലും ചർച്ചയായിരുന്നു. സ്പൈഡർമാനെ പോലെയാണ് ഇയാളുടെ രീതി എന്നാണ് പോലീസുകാർ വിശേഷിപ്പിക്കുന്നത്. എന്തായാലും പ്രതി ഇപ്പോഴും കാണാമറയത്താണ്. എഎസ്ഐയുടെ വലതു കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Pathanamthitta
വെച്ചൂച്ചിറ: ദേശീയ ദുരന്ത പ്രതികരണ സേനയുടെ ( എന്‍ഡിആര്‍എഫ്) സ്കൂള്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ അടിയന്തര ദുരന്തനിവാരണ, രക്ഷാപ്രവര്‍ത്തന പരിശീലനം സംഘടിപ്പിച്ചു.
അടിയന്തര ഘട്ടങ്ങളിലെ രക്ഷാപ്രവര്‍ത്തനം ( എമര്‍ജന്‍സി റെസ്ക്യൂ), ബേസിക് ലൈഫ് സപ്പോര്‍ട്ട് എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം. ദുരന്തമുഖങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകൾ, പ്രഥമശുശ്രൂഷകള്‍, പരിക്കേറ്റവരെ സുരക്ഷിതമായി മാറ്റുന്നതിനുള്ള രീതികള്‍ എന്നിവ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പരിചയപ്പെടുത്തി.
533 വിദ്യാര്‍ഥികളും 27 അധ്യാപകരും ജീവനക്കാരും പരിശീലനത്തില്‍ പങ്കെടുത്തു.
എന്‍ഡിആര്‍എഫ് ടീം കമാന്‍ഡര്‍ ഇന്‍സ്പെക്ടര്‍ എസ്.പി. യാദവ് നേതൃത്വത്തില്‍ ഇന്സ്ട്രക്ടര്മാരടങ്ങുന്ന എട്ടംഗ സംഘമാണ് പരിശീലനം നയിച്ചത്.
Pathanamthitta
പത്തനംതിട്ട: സാമൂഹ്യ യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് ജില്ലയിലെ യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ചില രാഷ്ട്രീയ കക്ഷികൾ നടത്തുന്ന ന്യൂനപക്ഷ പ്രീണനവും മുസ്ലിംലീഗിന്റെ വർഗീയ നിലപാടുകളും തുറന്നുപറഞ്ഞാൽ ആരെയും വർഗീയവാദിയാക്കുന്ന സ്ഥിതിയാണ് കേരളത്തിൽ. ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരേയാണ് വെള്ളാപ്പള്ളി ശബ്ദമുയർത്തിയതെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാമെന്ന ആരുടെയും മോഹം നടക്കില്ല. യോഗത്തിന്റെ സ്ഥാനങ്ങളിൽ കയറിപ്പറ്റാൻ സാധിക്കാത്തവരും യോഗത്തിൽനിന്നും ശാഖായോഗത്തിൽനിന്നും പുറത്താക്കപ്പെട്ടവരുമായ കുലംകുത്തികളെ കൂട്ടുപിടിച്ച് യോഗത്തെയും ജനറൽ സെക്രട്ടറിയെയും കള്ളക്കേസുകളുടെ പേരിൽ ആക്ഷേപിക്കാനാണ് ശ്രമം. സിപിഎമ്മിലെ അപചയം തുറന്നുപറഞ്ഞു എന്ന കുറ്റം മാത്രമാണ് അടുത്തിടെ വെള്ളാപ്പള്ളി ചെയ്തത്.
ഇടതു സർക്കാരിന് മൂന്നാം തുടർഭരണം നഷ്ടമാകാൻ കാരണം ഇടതുമുന്നണിയിലെ കുതികാൽവെട്ടും സിപിഎം നേതൃനിരയിലെ പാളിച്ചകളുമാണ്. അത് ഉൾക്കൊള്ളാതെ ദയനീയ തോൽവിയുടെ കാരണം വെള്ളാപ്പള്ളി ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ് എൽഡിഎഫിന്റെ ചില നേതാക്കൾ.
അധികാരത്തിന്റെ ബലത്തിൽ ഇനിയും പൊതുമുതൽ കൊള്ളയടിക്കാനാണു ശ്രമമെങ്കിൽ നേരിടുമെന്നും അവർ പറഞ്ഞു. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, സെക്രട്ടറി ഡി. അനിൽകുമാർ, പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി, സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Pathanamthitta
പത്തനംതിട്ട: പ്ലസ് വണ്‍ ഒന്നും രണ്ടും അലോട്ട്മെന്റുകള്‍ക്കുശേഷം ജില്ലയില്‍ 7556 പേര്‍ക്ക് പ്രവേശനം. രണ്ടാംഘട്ട അലോട്ട്മെന്റില്‍ 1116 കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കിയിരിക്കുന്നത്. 802 പേര്‍ക്ക് ഹയര്‍ ഓപ്ഷനും ലഭിച്ചു. 2382 ഒഴിവുകള്‍ രണ്ട് അലോട്ട്മെന്റുകള്‍ക്കുശേഷം ജില്ലയില്‍ ഉണ്ട്.
12093 അപേക്ഷകരാണ് ജില്ലയിലുള്ളത്. ഇതര ജില്ലകളില്‍ നിന്ന് 2845 അപേക്ഷകളുണ്ട്. ഭിന്നശേഷിക്കാരുടേതുള്‍പ്പെടെ 9938 സീറ്റുകളിലേക്കാണ് ഏകജാലക പ്രവേശനം. ജനറല്‍ വിഭാഗത്തില്‍ 5396 സീറ്റുകളാണുള്ളത്. 5341 സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടന്നു. 55 ഒഴിവുകളാണുള്ളത്.
പട്ടികജാതി വിഭാഗത്തിന്റെ 1536 സംവരണ സീറ്റുകളില്‍ 1187, പട്ടിക വര്‍ഗ വിഭാഗത്തിന്റെ 1024 സീറ്റുകളില്‍ 37 എണ്ണവും അലോട്ട് ചെയ്തു. ഭിന്നശേഷിക്കാരുടെ 240 സീറ്റുകളില്‍ 63 എണ്ണം അലോട്ട് ചെയ്തിട്ടുണ്ട്. 177 ഒഴിവുകളുണ്ട്. സ്പോര്‍ട്സ് ക്വാട്ട വിഭാഗത്തില്‍ 318 സീറ്റുകളില്‍ 124 എണ്ണമാണ് അലോട്ട് ചെയ്തിരിക്കുന്നത്. 194 ഒഴിവുകളുണ്ട്. മോഡല്‍ റസിഡന്‍ഷല്‍ സ്കൂളില്‍ 100 സീറ്റില്‍ 52 സീറ്റുകളില്‍ മാത്രമേ അലോട്ട്മെന്റ് നടന്നിട്ടുള്ളൂ.
പ്രവേശനം ഇന്നു മുതല്‍
രണ്ടാംഘട്ട അലോട്ട്മെന്റില്‍ പ്രവേശനം ഉറപ്പാക്കിയവര്‍ക്ക് ഇന്നു രാവിലെ പത്തു മുതല്‍ നാളെ വൈകുന്നേരം വരെ പ്രവേശനം നേടാം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെ രണ്ടാംഘട്ട അലോട്ട്മെന്റ് പട്ടിക ഇന്ന് വെബ്സൈറ്റില്‍ ലഭ്യമാകും.
അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്നവരെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകള്‍ നല്‍കാനാകും.
മുഖ്യഘട്ടങ്ങളില് പ്രവേശനം ലഭിക്കാത്തവര്‍ക്കും തെറ്റായ വിവരങ്ങള്‍ നല്കിയതിലൂടെയും ഓപ്ഷനുകള്‍ നല്‍കാത്തതിനാലും അലോട്ട്മെന്റിനു പരിഗണിക്കാത്തവര്‍ക്കും അലോട്ട്മെന്റ് ലഭിച്ചശേഷം പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ അപേക്ഷ പുതുക്കി നല്‍കാം. പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ച് ജൂലൈ ആറിന് ക്ലാസുകള്‍ ആരംഭിക്കും.
Pathanamthitta
പത്തനംതിട്ട: ചെന്നീര്‍ക്കരയിലെ സ്നേഹ തണല്‍ വൃദ്ധസദനത്തില്‍ പതിനേഴുകാരനു നേരേയുണ്ടായ പീഡനവുമായി ബന്ധപ്പെട്ട് ഓമല്ലൂരില്‍ പ്രതിഷേധം. ഓമല്ലൂരില്‍ റോഡരികിലെ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഏലോഹിം ആരാധാന കേന്ദ്രത്തിന് മുന്നിലായിരുന്നു പ്രതിഷേധം.
ആക്ഷൻ കൗൺസിൽ പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികളും സ്ഥലത്തെത്തി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസും എത്തിയിരുന്നു. പ്രതിഷേധക്കാര്‍ ആരാധനയ്ക്ക് എത്തിയവരെ തടഞ്ഞെങ്കിലും പിന്നീട് പ്രാര്‍ഥന നടത്താന്‍ അനുവദിച്ചു.
എലോഹിം പ്രാര്‍ഥനാ കേന്ദ്രം തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. ആരാധന തടയാന്‍ കഴിയില്ലെന്ന് പറഞ്ഞു പ്രാര്‍ഥനയ്ക്കെത്തിയവരും രംഗത്ത് എത്തിയതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങി . സ്ഥാപനം അടിയന്തരമായി ഒഴിപ്പിക്കാന്‍ പഞ്ചായത്ത് കെട്ടിട ഉടമയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഇതിനു പിന്നാലെ കെട്ടിടം ഉടന്‍ ഒഴിയണമെന്ന് ഉടമ നടത്തിപ്പുകാരനെ അറിയിച്ചു. പ്രാര്‍ഥനാ കേന്ദ്രത്തിന്റെ മറവില്‍ ആളുകളെ വൃദ്ധസദനം പോലുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ചൂഷണം ചെയ്യുന്നുവെന്നും സാമ്പത്തിക ലാഭം ഉണ്ടാക്കുന്നുവെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.
മര്‍ദ്ദനം നടന്ന വൃദ്ധസദനം പ്രവര്‍ത്തിക്കുന്നത് ചെന്നീര്‍ക്കര പഞ്ചായത്തിലാണ്. കഴിഞ്ഞ ദിവസം തന്നെ ഈ സ്ഥാപനം അടച്ചുപൂട്ടി അന്തേവാസികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. സ്ഥാപനത്തിന്റെ അംഗീകാരവും റദ്ദാക്കി. എന്നാല്‍ അടുത്തമാസംവരെ പ്രവര്‍ത്തനാനുമതിയുണ്ടെന്ന് സ്ഥാപനം ഉടമകളുടെ അവകാശവാദം.
പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചകള്‍ സംഭവിച്ചതായി സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനേ തുടര്‍ന്നാണ് നടപടി. ഓമല്ലൂരില്‍ റോഡരികിലുള്ള ഓഡിറ്റോറിയത്തിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രാര്‍ഥനാ കേന്ദ്രത്തിന് സ്ഥിരമായി പ്രവര്‍ത്തിക്കാനുള്ള അനുമതി നല്കാന് കഴിയില്ലെന്നും പഞ്ചായത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഓഡിറ്റോറിയം വാടകയ്ക്ക് എടുത്താണ് ആരാധന നടത്തുന്നത്.
എന്നാല്‍ തന്റെ സ്നേഹത്തണല്‍ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പില്‍ യാതൊരു ക്രമക്കേടും ഇല്ല എന്നാണ് പാസ്റ്റര്‍ ബിനു വാഴമുട്ടത്തിലിന്റെ വാദം. വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റെങ്കില്‍ നടപടി ഉണ്ടാകും. ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് വ്യക്തി വരോധമാണെന്നും കുപ്രചരണങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പാസ്റ്റര്‍ ബിനു വാഴമുട്ടം പറയുന്നു.
പാസ്റ്റര്‍ ബിനു വാഴമുട്ടത്തിലിന്റെ ചെന്നീര്‍ക്കരയില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹത്തണല്‍ എന്ന വൃദ്ധസദനത്തെപ്പറ്റി ഇപ്പോള്‍ നിരവധി പരാതികളാണ് ഉയരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാളുടെ വാഴമുട്ടത്തെ വീട്ടിനോടു ചേര്‍ന്ന് സ്ഥാപിച്ച പ്രാര്‍ഥനാ കേന്ദം നാട്ടുകാരുടെ പരാതിയേതുടര്‍ന്ന് അടച്ച് പൂട്ടിയിരുന്നു. പിന്നീട് പുത്തന്‍പീടികയില്‍ ആരംഭിച്ച പ്രാര്‍ഥനാ കേന്ദ്രവും ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അടച്ചു പൂട്ടിയിരുന്നു.
Pathanamthitta
പത്തനംതിട്ട: എസ്എസ്കെ കോ ഓര്‍ഡിനേറ്റര്‍മാരെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചശേഷം ഇടത് സംഘടനാ നേതാക്കള്‍ കൈയൊഴിയുകയായിരുന്നുവെന്ന് കെപിഎസ്ടി നേതൃത്വത്തില്‍ നടന്ന കണ്വന്ഷന് വിലയിരുത്തി.
കടുത്ത മാനസിക സംഘര്‍ഷവും സാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കുന്ന ഈ വിഭാഗം അധ്യാപകര്‍ക്കായി സംസ്ഥാന സര്‍ക്കാരില്‍ സ്വാധീനം ചെലുത്തുമെന്ന് കെപിഎസ്ടിഎ ജില്ലാ നേതാക്കള്‍ ഉറപ്പ് നല്കി.
കണ്വന്ഷന് പ്രസിഡന്റ് ഫിലിപ്പ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. റിസോഴ്സ് അധ്യാപക ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുമ ഡാനിയല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്. പ്രേം, സെക്രട്ടറി വി.ജി കിഷോർ, ട്രഷറര്‍ ബിറ്റി അന്നമ്മ തോമസ്, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ എസ്. ദിലീപ്കുമാർ,ജെമി ചെറിയാന്, മാത്യു രാജൻ, എസ് നിഷ, ബി.ശ്രീലേഖ എന്നിവര്‍ പ്രസംഗിച്ചു.
Pathanamthitta
പത്തനംതിട്ട: കേഴമാനെ വേട്ടയാടി കൊന്ന കേസില്‍ നാലംഗ സംഘത്തെ വനപാലകര്‍ പിടികൂടി. ഗുരുനാഥന്മണ്ണ് കുളത്തുപള്ളില് ബാബു (68), മകന് അലക്സ് (37), ഗുരുനാഥന്മണ്ണ് കണ്ണിയേല്‍ ജോര്‍ജ് കുട്ടി (63), അഭിലാഷ്(45) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് നാടന്‍ തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തു.
റാന്നി ഡഎഫ്ഒയ്ക്കു കിട്ടിയ രഹസ്യ വിവരത്തേ തുടര്‍ന്ന് വടശേരിക്കര റേഞ്ചില്‍ ഗുരുനാഥന്മണ്ണ് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ കുന്നം ഭാഗത്തു നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഘം കേഴമാനെ വെടിവച്ചു കൊന്ന് ഇറച്ചിയാക്കിയത്. റാന്നി ഡിഫ്ഒയ്ക്ക് കിട്ടിയ രഹസ്യ വിവരത്തേതുടര്‍ന്ന് വടശേരിക്കര റേഞ്ച് ഓഫീസര്‍ ജി.എസ്. രഞ്ജിത്ത്, ഗുരുനാഥന്മണ്ണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഒ.എ. ശ്യാംകുമാര്‍,
ബീറ്റ് ഓഫീസര്‍മാരായ കെ.എം.രഞ്ജിത്ത്, വിമല്‍, ഷാജി, പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് തെരച്ചില്‍ നടത്തി നാലുപേരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലുകള്‍ക്കുശേഷം ഇവരെ പത്തനംതിട്ട മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
Pathanamthitta
അടൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ എട്ടാം ഘട്ടത്തിന് ഏഴംകുളം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ജൂലൈ 13 വരെ പദ്ധതി നടപ്പാക്കും.
പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം വാർഡ് 19-ലെ പാലക്കോട് പുത്തൻവീട്ടിൽ അറുകാലിക്കൽ പടിഞ്ഞാറ് സന്ധ്യയുടെ ഫാമിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. എ. ലത്തീഫ് നിർവഹിച്ചു. വാർഡ് അംഗം ടി. ജി. മോഹനൻ അധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ. നീലിമ എസ്. രാജ് പദ്ധതി വിശദീകരിച്ചു.
Pathanamthitta
പത്തനംതിട്ട: ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പും ഐസിഎആര്‍ കൃഷി വിജ്ഞാന് കേന്ദ്രവും കാര്‍ഡ് പത്തനംതിട്ടയും സംയുക്തമായി ജില്ല കൃഷി വിജ്ഞാന് കേന്ദ്രം തെള്ളിയൂര്‍ കാമ്പസില്‍ സ്ഥാപിക്കുന്ന അത്യാധുനിക കാര്‍ഷിക ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നു രാവിലെ 10 ന് ആന്റോ ആന്റണി എംപി നാടിന് സമര്‍പ്പിക്കും.
കാര്‍ഡ് പ്രസിഡന്റും കൃഷി വിജ്ഞാന കേന്ദ്രം ചെയര്‍മാനുമായ ഡോ. യുയാക്കീം മാര്‍ കൂറിലോസ് സഫഗ്രന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സയന്റിസ്റ്റും മേധാവിയുമായ ഡോ. നീതാ കെ. ഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.
രാജ്യത്തെ കാര്‍ഷിക കാലാവസ്ഥാ നിരീക്ഷണ ശൃംഖല ആധുനികവത്കരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ മിഷന് മോസം പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും കാലാവസ്ഥാ പ്രവചനങ്ങളുടെ കൃത്യത വര്‍ധിപ്പിക്കുന്നതിനും കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും സമയബന്ധിതമായ കാലാവസ്ഥാ വിവരം ലഭ്യമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
മഴ, താപനില, ആപേക്ഷിക ആര്‍ദ്രത, കാറ്റിന്റെ വേഗതയും ദിശയും, സൗരവികിരണം തുടങ്ങിയ പ്രധാന കാലാവസ്ഥാ ഘടകങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന തത്സമയ വിവരങ്ങള്‍ കര്‍ഷകര്‍ക്ക് പ്രാദേശികാടിസ്ഥാനത്തിലുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളും കാര്‍ഷിക ഉപദേശങ്ങളും നല്‍കുന്നതിനും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകുമെന്ന് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും സീനിയര്‍ സയന്റിസ്റ്റുമായ ഡോ. സി.പി. റോബര്‍ട്ട് അറിയിച്ചു.
Pathanamthitta
അടൂർ: തരിശ് ഭൂമികളിൽ വളർന്നുകിടക്കുന്ന കാടുകൾ നീക്കം ചെയ്ത് കാട്ടുപന്നി ശല്യം ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കർഷക സംഘം അടൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം കർഷക സംഘം കേന്ദ്ര കമ്മിറ്റി അംഗം ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. വേണുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.ജി. വാസുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം ബി. സതികുമാരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ . എസ്. മനോജ്, ഡി. ഉദയൻ, സി.ആർ. ദിൻരാജ്, സുമനരേന്ദ്ര എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി സി.ആർ. ദിന്‍രാജ് - പ്രസിഡന്റ്, ആര്. രഞ്ജു - സെക്രട്ടറി, വേണുകുമാരന്‍ നായര്‍ - ട്രഷറാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Pathanamthitta
കോന്നി: മീൻവിപണിയിൽ രാസവസ്തുക്കൾ കലർത്തി മത്സ്യവിപണനം. പിടയ്ക്കുന്ന മീൻ എന്ന പേരിൽ വിപണിയിലെത്തുന്നവയിൽ ഭൂരിഭാഗവും പഴകിയതും കേടുപാടുകൾ കൂടാതെയിരിക്കാൻ മാരകമായ ഫോർമലിൻ, അമോണിയം തുടങ്ങിയ രാസവസ്തുക്കൾ ചേർത്തതുമാണെന്ന ആശങ്ക ശക്തമായി തുടരുന്നു. ട്രോളിംഗ് നിരോധനംകൂടി ആയതോടെ പഴകിയ മത്സ്യത്തിന്റെ കച്ചവടമാണ് ഏറെയും നടക്കുന്നത്.
കടലിൽ പോകുന്ന ബോട്ടുകൾ മത്സ്യം പിടിച്ച ശേഷം തിരിച്ചെത്താൻ ദിവസങ്ങളെടുക്കുന്നു. നിയമപ്രകാരം പിടിക്കുന്ന മത്സ്യം മൈനസ് 18 ഡിഗ്രി ഊഷ്മാവിൽ ഫ്രീസറിൽ സൂക്ഷിക്കണം. വിപണിയിൽ എത്തുമ്പോൾ ഒരു കിലോ മത്സ്യത്തിന് ഒരു കിലോ ഐസ് എന്ന കണക്കിൽ ഐസിൽ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ, ചെലവു കുറയ്ക്കാനും കൂടുതൽ ലാഭത്തിനുമായി വ്യാപാരികൾ ഈ നിബന്ധനകൾ കാറ്റിൽ പറത്തുകയാണ്.
മൊത്തവിതരണക്കാർ മുതൽ ചില്ലറ കച്ചവടക്കാർ വരെ പല ഘട്ടങ്ങളിൽ രാസവസ്തുക്കൾ ചേർക്കാൻ സാധ്യതയുണ്ടെന്ന് മേഖലയിലുള്ളവർ തന്നെ സമ്മതിക്കുന്നു. ഇറക്കുമതി ചെയ്യുന്ന മത്സ്യത്തിൽ രാസവസ്തുക്കൾ ഉണ്ടോയെന്ന് തിരിച്ചറിയാൻ പലപ്പോഴും വിതരണക്കാർക്ക് പോലും കഴിയാറില്ല.
ആരോഗ്യത്തിന് വില്ലനായി രാസവസ്തുക്കൾ
മത്സ്യം കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന അമോണിയം, ഫോർമാലിൻ തുടങ്ങിയവ ശരീരത്തിൽ എത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. തുടർച്ചയായി രാസവസ്തുക്കൾ കലർന്ന മത്സ്യം കഴിക്കുന്നത് അൾസർ, ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലാകൽ, കാൻസർ തുടങ്ങിയ മാരക രോഗങ്ങൾക്ക് കാരണമാകാം.
ഛർദി, വയറിളക്കം, ഭക്ഷ്യവിഷബാധ എന്നിവയ്ക്കും ഇത്തരം മത്സ്യം കാരണമാകുന്നു. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് ഇതിന്റെ പ്രത്യാഘാതം കൂടുതൽ ഗുരുതരമായി കണ്ടുവരുന്നത്.
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകൾ പലയിടത്തും പ്രഹസനമായി മാറുകയാണ്. പഴകിയ മീനിന്റെ വില്പനയിൽ തുണയാകുന്നതും പരിശോധനകളുടെ അഭാവമാണ്. പരിശോധനയിൽ കുടുങ്ങിയാൽതന്നെ പിഴയടച്ച് രക്ഷപ്പെടുന്നതാണ് രീതി. എന്നാൽ, ശക്തമായ നടപടി ഉണ്ടായാൽ വിപണിയിലെ പച്ചപ്പ് നിലനിർത്താനാകുമെന്ന് ഉപഭോക്താക്കൾ പറയുന്നു.
പരിശോധനാരീതിയും വെല്ലുവിളികളും
ഭക്ഷ്യസുരക്ഷാ വിഭാഗം ക്വിക് കിറ്റുകൾ ഉപയോഗിച്ചാണ് പ്രാഥമിക പരിശോധന നടത്തുന്നത്. മത്സ്യത്തിന്റെ പുറത്ത് സ്ട്രിപ് ഉരസിയ ശേഷം ലായനിയിൽ മുക്കി നിറവ്യത്യാസം നോക്കിയാണ് രാസവസ്തു സാന്നിധ്യം കണ്ടെത്തുന്നത്. എന്നാൽ, അമിത അളവിലുള്ള രാസവസ്തുക്കൾ ഉണ്ടെങ്കിൽ മാത്രമേ ഈ പരിശോധന ഫലപ്രദമാകൂ. സൂക്ഷ്മമായ പരിശോധനയ്ക്ക് ലാബുകളെ ആശ്രയിക്കേണ്ടി വരുന്നതും ഫലം വരാൻ എടുക്കുന്ന കാലതാമസവും അധികൃതർക്ക് വലിയ വെല്ലുവിളിയാണ്.
നല്ല മത്സ്യം തിരിച്ചറിയാം
വിപണിയിൽനിന്ന് നല്ല മത്സ്യം തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് പലപ്പോഴും കഴിയാതെ പോകുന്നു. പച്ചമീനിന് സ്വാഭാവികമായ തിളക്കമുണ്ടാകും. ശരീരത്തിൽ വിരൽ അമർത്തുമ്പോൾ അത് അകത്തേക്ക് ചുരുങ്ങിപ്പോകുകയാണെങ്കിൽ അത് പഴകിയ മീനാണ്.
രാസവസ്തുക്കളുടെ രൂക്ഷമായ മണമോ അസ്വാഭാവിക ദുർഗന്ധമോ ഉണ്ടെങ്കിൽ പഴകിയതെന്ന് ഉറപ്പിക്കാം. മീനിന്റെ കണ്ണുകളിൽ തിളക്കമുണ്ടായിരിക്കണം. ചെകിളപ്പൂക്കൾക്ക് നല്ല ചുവപ്പ് നിറമാണെങ്കിൽ അത് പച്ചമീനാണെന്ന് ഉറപ്പിക്കാം.
Pathanamthitta
പത്തനംതിട്ട: ജില്ലാ സ്പോർട് കൗൺസിലിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തോടൊപ്പം സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കാന്പെയിൻ ഓപ്പറേഷൻ തൂഫാൻ പ്രചാരണവും ഉൾപ്പെടുത്തി ജില്ലയിലുടനീളം നടത്തിവരുന്ന തൂഫാൻ കിക്ക് ഹിറ്റായി. നൂറുകണക്കിനാളുകളാണ് വിവിധ ഇടങ്ങളിലായി കിക്ക് എടുത്തത്.
പമ്പയിൽനിന്നാരംഭിച്ച് കൊടുമണ്ണിൽ എത്തിച്ചേർന്ന വാഹനപ്രചാരണ വൺ ബില്യൺ ഗോൾ പരിപാടി നിലയ്ക്കൽ അട്ടത്തോട് ട്രൈബൽ സ്കൂളിൽനിന്നാരംഭിച്ച് വിവിധ സ്കൂളുകൾ, പൊതുസ്ഥലങ്ങൾ, ആദിവാസി ഊരുകൾ എന്നിവിടങ്ങളിലെത്തി പോലീസ് സേന, പൊതുജനങ്ങൾ, ശബരിമല തീർഥാടകർ എന്നിങ്ങനെ വിവിധ മേഖലകളിൽനിന്നുള്ളവരുടെ പങ്കാളിത്തത്തോടെയാണ് പ്രചാരണയാത്ര നടന്നത്.
തൂഫാൻ കിക്കിന്റെ ഉദ്ഘാടനം മുൻ ഇന്ത്യൻ ഫുട്ബോളിന്റെ ഗോൾ കീപ്പർ കെ.ടി.ചാക്കോ നിർവഹിച്ചു. യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു. തൂഫാൻ കിക്കിന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഫുട്ബോൾ കൈമാറി.
സെക്രട്ടറി അമൽജിത്ത്, എക്സിക്യൂട്ടീവ് അംഗം ഗിരീഷ്, വടംവലി അസോസിയേഷൻ പ്രസിഡന്റ് മോഹൻദാസ്, റോബിൻ വിളവിനാൽ, ജഗദീഷ് ആർ. കൃഷ്ണൻ, ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.
സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ നിർവഹിച്ചു. പത്തനംതിട്ട മാർത്തോമ്മാ സ്കൂളിൽ നടന്ന തൂഫാൻ കിക്കിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും പങ്കാളികളായി.
Pathanamthitta
കോഴഞ്ചേരി: സംസ്ഥാന ബജറ്റിൽ ആറന്മുള പള്ളിയോടങ്ങള്‍ക്ക് 15,000രൂപ വാര്‍ഷിക ഗ്രാന്റായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പളളിയോട സേവ സംഘം പ്രസിഡന്റ് കെ.വി.സാംബദേവന്‍ പറഞ്ഞു.
പതിനായിരം രൂപയില്‍ നിന്ന് 25,000 രൂപയായി വർധിപ്പിക്കണമെന്നാണ് പള്ളിയോട സേവാ സംഘം ആവശ്യപ്പെട്ടിരുന്നത്. അടുത്ത ബജറ്റിൽ ഇതു സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള കണ്ണാടി എക്സിബിഷന് സെന്ററിന് ഒരു കോടി രൂപ അനുവദിച്ചതും സ്വാഗതാർഹമാണ്.
ആറന്മുള പൈതൃക ഗ്രാമത്തെ ലോക പ്രശസ്തമാക്കിയ പ്രധാന കരകൗശല ഉത്പന്നമാണ് ആറന്മുള കണ്ണാടി. പ്രത്യേക ലോഹക്കൂട്ടില്‍ നിര്‍മിക്കുന്ന ആറന്മുള കണ്ണാടിയുടെ ആവിര്‍ഭാവത്തിന് 2000 വര്‍ഷത്തോളം പഴക്കമുണ്ട്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നില്ക്കുന്ന വിശ്വകര്‍മ കുടുംബങ്ങളാണ് ഇപ്പോഴും പരമ്പരാഗതമായി ആറന്മുള കണ്ണാടി നിര്‍മിക്കുന്നത് .
കണ്ണാടി നിർമാണം സര്‍ക്കാര്‍ സഹായത്തോടെ തുടരാനും കണ്ണാടി നിര്‍മാണ ശാലകളെ സംരക്ഷിക്കാനും സര്‍ക്കാര്‍ പുതിയ പദ്ധതി കൊണ്ടു വരണമെന്നാവശ്യപ്പെട്ട് അബിന്‍ വര്‍ക്കി എംഎല്‍എ മുഖേന സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നതായി ആറന്മുള കണ്ണാടി നിര്‍മാണ യൂണിറ്റ് ഭാരവാഹിയായ മുരുകന് ആചാരി പറഞ്ഞു.
Pathanamthitta
അടൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളുടെ കൈയിൽനിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തുമ്പമൺ നോർത്ത്, കലാവേദി ജംഗ്ഷനിൽ മണ്ണിൽ കടവിൽ പുത്തൻവീട്ടിൽ പവി കൃഷ്ണൻ (36), മലപ്പുറം പൊന്നാനി മാറഞ്ചേരി തമലശേരി മേനകത്ത് വൈശാഖ് (36) എന്നിവരാണ് അടൂർ പോലീസിന്റെ പിടിയിലായത്.
കൊല്ലം പാവുമ്പ സ്വദേശിയായ യുവാവിൽനിന്ന് ഗൾഫിൽ റിഗിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നാല് ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.
പ്രതികളുടെ ഉടമസ്ഥതയിൽ തിരുവനന്തപുരം കവടിയാർ ആസ്ഥാനമായി ഡ്രിൽ സ്മാർട്ട് ഡൈനാമിക്സ്എന്ന സ്ഥാപനം പ്രവർത്തിക്കുന്നു എന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ജോലിക്കായി വീസ ലഭിക്കാതെ വന്നപ്പോൾ ഇവരെ സമീപിച്ചെങ്കിലും പണം തിരികെ നൽകാൻ കൂട്ടാക്കിയില്ല.
തുടർന്ന് യുവാവ് കഴിഞ്ഞ 12ന് അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത അടൂർ പോലീസ് വളരെ വേഗം അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇവർ അറസ്റ്റിലായ വിവരം അറിഞ്ഞ് മലപ്പുറം തൃശൂർ എറണാകുളം പാലക്കാട് തിരുവനന്തപുരം തുടങ്ങി വിവിധ ജില്ലകളിൽ നിന്ന് ഇവർ സമാന രീതിയിൽ തട്ടിപ്പിനിരയാക്കിയ നിരവധി പേരുടെ പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
മറ്റു മറ്റു ജില്ലകളിലും ഇവർക്കെതിരേ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു വരുന്നതായി പോലീസ് അറിയിച്ചു. അടൂർ പോലീസ് ഇൻസ്പെക്ടർ എസ്എച്ച്ഒ അജയൻ, എസ്ഐ പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Pathanamthitta
കോഴഞ്ചേരി: പാചകവാതകത്തിന് അടിക്കടിയുണ്ടാകുന്ന അനിയന്ത്രിതമായ വില വര്‍ധനമൂലം ഹോട്ടലുകളിലും ചായക്കടകളിലും ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്നു.
പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വാണിജ്യ സിലിണ്ടറുകളുടെ വില കൂടിയത്. ചായയുടെ ഇപ്പോഴത്തെ വില 15 രൂപയായി. ചെറുകടികള്‍ക്കും ഇതേ നിരക്കുതന്നെ. 10 -12 രൂപയില്‍ നിന്നാണ് ഒറ്റയടിക്ക് 15ലേക്ക് വില ഉയര്‍ന്നത്. കാപ്പി കുടിക്കണമെജില്‍ 22 - 25 രൂപ നല്‍കണം.
നേരത്തേ ബ്രൂ കോഫിക്ക് 20 രൂപയായിരുന്നു ഉണ്ടായിരുന്നത്. പൊറോട്ടയ്ക്ക് 13 മുതല്‍ 16 വരെയാണ് വില. ചപ്പാത്തിക്ക് രണ്ട് മുതൽ അഞ്ചു രൂപ വരെ വിലകൂടി. ഊണ്, ബിരിയാണി എന്നിവയ്ക്ക് 10 മുതല്‍ 20 ശതമാനം വരെയാണ് വര്‍ധന. ഊണിനൊപ്പം നല്കുന്ന വിഭവങ്ങളുടെ എണ്ണവും കുറച്ചിട്ടുണ്ട്. ബിരിയാണിക്ക് 20 മുതല്‍ 40 രൂപ വരെയാണ് വർധിച്ചത്.
ടൗണുകളിലും മറ്റും ഒറ്റയ്ക്കും കൂട്ടായും ജോലിക്കു നില്‍ക്കുന്നവരെയാണ് വില വര്‍ധന ബാധിച്ചിരിക്കുന്നത്. നേരത്തേ അല്പം വില കൂട്ടിയും സമാന്തരമായി വിറക് ഉപയോഗിച്ചുമൊക്കെ ഹോട്ടലുകള്‍ പിടിച്ചുനില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് എണ്ണക്കമ്പനികള്‍ രണ്ടും മൂന്നും തവണ വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചത്. ഇതോടെയാണ് വില വര്‍ധന വരുത്താതെ പിടിച്ചു നില്ക്കാനാവില്ലെന്ന സ്ഥിതി ഉണ്ടായതെന്ന് കോഴഞ്ചേരി ആര്യാസ് ഹോട്ടല്‍ ഉടമ എം.കെ. മുരുകന് പറഞ്ഞു.
പാചക വാതകത്തിന് പുറമേ പാല്, ഭക്ഷ്യ എണ്ണ, പച്ചക്കറി എന്നിവയ്ക്കും വില കൂടി. എന്നാല്‍ സിലിണ്ടര്‍ പ്രതിസന്ധി മറയാക്കി വിറകിനും ഇപ്പോള്‍ വില കൂട്ടിയതായി ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ഒരു അട്ടി വിറകിന്റെ വില 1000 രൂപയില്‍ നിന്ന് 3000 വരെയാണ് കൂടിയത്. ഇന്‍ഡക്ഷന്‍ രീതിയില്‍ പാചകം ചെയ്യുന്നത് നഷ്ടമായതിനാല്‍ അതും പ്രായോഗികമല്ല. ടൗണുകളില്‍ തൊഴിലിന് എത്തുന്നവര്‍ക്ക് പുറത്തുനിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കാതെ നിവൃത്തിയില്ല. ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂടിയതോടെ ഹോട്ടലുകളില്‍ തിരക്കും കുറഞ്ഞു.
പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങി 65 ദിവസത്തിനിടെ വാണിജ്യ സിലിണ്ടര്‍ വിലയില്‍ 1303 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ രണ്ടിനാണ് വില കൂട്ടിയത്. നിലവില്‍ 19 കിലോഗ്രാം സിലിണ്ടറിന് 3200 രൂപ നല്‍കണം. യുദ്ധത്തിന് മുന്‍പ് 1610 ആയിരുന്നു വില.
Pathanamthitta
പത്തനംതിട്ട: ഓമല്ലൂർ ഊന്നുകല്ല് എലോഹി വർഷിപ്പ് സെന്ററിൽ താമസിച്ചു പഠിച്ചുവന്നിരുന്ന കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസിൽ മൂന്നു പേരെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂർ ചെന്നീർക്കര മുട്ടത്തുകോണം സ്വദേശി പുല്ലാമല ഇരുന്ന കുഴിക്കൽ പുതുവേലിൽ റെജി സോളമൻ (42) , പത്തനംതിട്ട പ്രമാടം മല്ലശ്ശേരി വട്ടക്കുളഞ്ഞി ചരിവ് കാലായിൽ ബെന്നി ബാബു (38) , കൊല്ലം പൂയപ്പള്ളി കാറ്റാടി മരുതമൺപള്ളി എന്ന സ്ഥലത്ത് ബിജോ ഭാവനത്തിൽ സിജോ കുഞ്ഞുമോൻ (34) എന്നിവരെയാണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇടുക്കി അമ്പലമേട് സ്വദേശിയായ 17 കാരനെ അതിക്രൂരമായി മർദ്ദിച്ച കേസിൽ ഇവരെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഈ കേസ് രജിസ്റ്റർ ചെയ്തതിനുശേഷം എരുമേലി സ്വദേശിയായ 15 കാരനെ 2025 ഡിസംബർ മാസം മോഷണക്കുറ്റം ആരോപിച്ച് പലതവണ ഉപദ്രവിച്ചതായി പരാതി വരികയും ഇതിലും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിലായ മൂന്നുപേർ തന്നെയാണ് ആ കേസിലും പ്രതികൾ ആയിട്ടുള്ളത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദന്റെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പ്രതികൾക്കായി ഊർജ്ജിതമായി അന്വേഷണം നടത്തിവരികയായിരുന്നു.
അന്വേഷണത്തിനിടെ ഇന്ന് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് മൂന്നു പ്രതികളെയും ഇലവുംതിട്ട പോലീസ് പിടികൂടി. ഇലവുംതിട്ട പോലീസ് ഇൻസ്പെക്ടർ അനീഷ് കരിം, എസ്ഐഉണ്ണികൃഷ്ണൻ അടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
അന്തേവാസികളെ നീക്കി
പരാതികളെ തുടർന്ന് ചെന്നീർക്കരയിൽ പ്രവർത്തിക്കുന്ന സ്നേഹ തണൽ ഓൾഡേജ് ഹോമിലെ അന്തേവാസികളെ വിവിധ ഓൾഡേജ് ഹോമിലേക്ക് മാറ്റിയതായി ചെന്നീർക്കര ഗ്രാമ പഞ്ചായത്ത്, പ്രസിഡന്റ് കൊച്ചുമോൾ കോശി പത്ര സമ്മേളനത്തിൽ പറഞ്ഞു.
അന്തേവാസികളിൽ നിന്ന് ലഭിച്ച പരാതിയനുസരിച്ച് സാമൂഹ്യ നീതിവകുപ്പ് ഉദ്യോഗസ്ഥരും കളക്ടറുമാണ് അവിടുത്തെ ആളുകളെ വിവിധ ഓൾഡേജ് ഹോമിലേക്ക് മാറ്റിയത്. അതിനു ശേഷം സ്ഥാപനം പൂട്ടി താക്കോൽ തന്റെ കൈവശം വയ്ക്കുകയും ചെയ്തു. തുടർന്ന് ഇവിടത്തെസാധനങ്ങൾ മാറ്റണമെങ്കിൽ ഉത്തരവാദിത്വപ്പെട്ട പാസ്റ്റർ വരണമെന്നും അറിയിച്ചിരുന്നു.
ഇതേ തുടർന്ന് പാസ്റ്റർ വരികയും സംസാരിച്ചതിനു ശേഷം പാസ്റ്ററുമായി ഓൾഡേജ് ഹോമിൽ എത്തി. അവർക്ക് വളരെ അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം അവിടെ നിന്ന് എടുത്തുകൊണ്ട് പോയി. എന്നാൽ ഒരു ഓൺലൈൻ മീഡിയയിലൂടെ പാസ്റ്ററെ പഞ്ചായത്ത്പ്രസിഡന്റ് സംരക്ഷിക്കുന്നതായി വ്യാജ പ്രചാരണം നടത്തുകയുണ്ടായി. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു.
ക്രൂര പീഡനങ്ങൾ പുറത്ത്
ഓമല്ലൂർ എലോഹി ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ ചെന്നീർക്കരയിലുള്ള സ്നേഹ തണൽ വൃദ്ധസദനത്തിൽ നടന്നത് ക്രൂര പീഡനങ്ങൾ . അണക്കര സ്വദേശിയായ 17 കാരനെ ജീവനക്കാർ ചേർന്ന് ക്രൂരമായി മർദ്ദിച്ച പരാതിയെ തുടർന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്. ഇവിടുത്തെ ചില മുൻ ജീവനക്കാരും അന്തേവാസികളും തെളിവുകൾ സഹിതം പരാതികളുമായി മുന്നോട്ടു വന്നു തുടങ്ങി.
ഇവിടെ താമസിച്ചിരുന്ന കൂടുതൽ കുട്ടികളും ശാരീരിക പീഡനത്തിന് ഇരയായതായി പറയുന്നു. പ്രായമായ ചിലരിൽ നിന്നുംപണം വാങ്ങിയും ഇവിടെ താമസിപ്പിച്ചിരുന്നു. അവരോടും മോശമായാണ് പെരുമാറിയത്. പരാതികളെ തുടർന്ന് അധികൃതർ ഇടപെട്ട് സ്ഥാപനം അടച്ചു പൂട്ടി. 21 ഓളം പേർ ഇവിടെ കഴിഞ്ഞിരുന്നു. അവരെയെല്ലാം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സെന്ററുകളിലേക്ക് മാറ്റി. സ്ഥാപന നടത്തിപ്പുകാരൻ പാസ്റ്റർ ബിനു വാഴമുട്ടം കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലത്ത് ഉണ്ടായിട്ടും പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല .
വൃദ്ധസദനത്തിലെ പീഡനങ്ങളെക്കുറിച്ച് മുൻ ജീവനക്കാരിൽ ചിലർ തുറന്നു പറഞ്ഞു തുടങ്ങി. കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും മർദിക്കുമായിരുന്നുവെന്നും നല്ല ഭക്ഷണമോ മരുന്നോ ആർക്കും നൽകിയിരുന്നില്ലെന്നും മുൻ ജീവനക്കാരി വെളിപ്പെടുത്തി.
Pathanamthitta
അടൂർ: തുവയൂർ തെക്ക് മാഞ്ഞാലിയിലെ കണ്ണമ്പളിൽ ഈശ്വരൻ നായർ മെമ്മോറിയൽ ഗവ.ആയൂർവേദ വിഷ ചികിത്സാ ആശുപത്രിയ്ക്ക് 25 സെന്റ് സ്ഥലം കൂടി സൗജന്യമായി ലഭിച്ചു. തുവയൂർ സൗത്ത് ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രമാണ് ആശുപത്രിയ്ക്ക് നൽകിയത്. 27 വർഷം മുൻപ് തുവയൂർ സൗത്ത് ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം ആശുപത്രിയ്ക്ക് സൗജന്യമായി സ്ഥലം നൽകിയിന്നു. ഇതു കൂടാതെയാണ് ഇപ്പോൾ വീണ്ടും സ്ഥലം നൽകിയത്.
ഇപ്പോൾ നൽകിയ വസ്തുവിന്റെ പ്രമാണത്തിന്റെ രജിസ്ട്രേഷൻ നടപടികൾ കടമ്പനാട് സബ് രജിസ്ട്രേഷൻ ഓഫീസിൽ പൂർത്തിയാക്കി. രേഖകൾ അശുപത്രിയ്ക്ക് വേണ്ടി തുവയൂർ സൗത്ത് ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം പ്രസിഡന്റ് ഇ.എൻ. ഹരികൃഷ്ണൻ, സെക്രട്ടറി പ്രാഫ.രവീന്ദ്രക്കുറുപ്പ് എന്നിവർ കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.രമാദേവിയ്ക്ക് കൈമാറി.
2026 ഫെബ്രുവരിയിലാണ് ആശുപത്രിയ്ക്ക് വസ്തു നൽകാമെന്നതിനുള്ള സമ്മതപത്രം ഗാന്ധിസ്മാരക ഗ്രാമസേവകേന്ദ്രം എക്സിക്യൂട്ടീവ് കമ്മിറ്റി സർക്കാരിന് നൽകിയത്. 1999 ഫെബ്രുവരി 19- നാണ് 15 സെന്റ് ഭൂമി ആശുപത്രിയുടെ നടത്തിപ്പിനായി സർവോദയ സംഘം സർക്കാരിന് ആദ്യം നൽകുന്നത്. പിന്നീട് പലപ്പോഴായി കൂടുതൽ സ്ഥലങ്ങൾ നൽകി. കണ്ണമ്പളിൽ ഈശ്വരൻ നായർ മെമ്മോറിയൽ ഗവ.ആയൂർവേദ വിഷ ചികിത്സാ ആശുപത്രി എന്നാണ് ഈ ആശുപത്രിയുടെ പേര്.
നാട്ടിലെ വിഷ വൈദ്യന്റെ സ്മരണക്ക് മകൻ നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള സർവോദയ സംഘം സർക്കാരിന് വിട്ട് നൽകിയ സ്ഥലവും കെട്ടിടവുമാണ് നിലവിൽ ആയൂർവേദ ആശുപത്രി നിൽക്കുന്നിടം. മുൻ കടമ്പനാട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, ഗവ.ആയൂർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ആർ.കൃഷ്ണകുമാർ, ഡോ.ഗംഗപ്രസാദ്, സെക്രട്ടറി ഇൻ ചാർജ് ആർ.എസ്.കൃഷ്ണകുമാർ എന്നിവരും രേഖകൾ കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു.
Pathanamthitta
ചുങ്കപ്പാറ: കുട്ടികളില്‍ ചെറുപ്പം മുതല്ക്കേ വായനശീലം വളര്‍ത്തിയെടുക്കേണ്ടത് അവരുടെ ബൗദ്ധികവും മാനസികവുമായ വികാസത്തിന് അനിവാര്യമാണെന്ന് മുന്‍ എംഎല്‍എ പ്രമോദ് നാരായൺ. ചുങ്കപ്പാറ മഹാത്മാ ഗ്രന്ഥശാലയും സിഎംഎസ് എല്‍പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച വായനപക്ഷാചരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ യുഗത്തില്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് പിന്നാലെ പോകുന്ന പുതുതലമുറയെ പുസ്തകങ്ങളുടെ ലോകത്തേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്. വായന ചിന്താശേഷിയും ഭാവനയും വര്‍ധിപ്പിക്കും.
നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ വായനശാലകള്‍ക്കും വിദ്യാലയങ്ങള്‍ക്കും വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രന്ഥശാലാ പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം ജോസഫ് പുത്തന്‍പുരയ്ക്കല്‍,പ്രഥമധ്യാപിക പി.സി കുഞ്ഞുമോള്‍,ഗ്രന്ഥശാലാ സെക്രട്ടറി അസീസ് റാവുത്തർ,നജീബ് കോട്ടാങ്ങല്‍,വി.എസ് ശശിധരന് നായർ,ബബിത,അശ്വതി വി.നായര്‍,സജിതാ ബീവി,അഷിതാ പി.എം,രശ്മി ആർ.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Pathanamthitta
കോന്നി: ജീവിത വിജയത്തിന് ആത്മാർപ്പണത്തോടു കൂടിയുള്ള പരിശ്രമമാണ് വേണ്ടതെന്ന് എം. ജി. രാജമാണിക്യം. കോന്നി കൾച്ചറൽ ഫോറം നേതൃത്വം നൽകുന്ന കോന്നി മെറിറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയയിരുന്നു അദ്ദേഹം.
കോന്നിയെ വിദ്യാഭ്യാസ ഹബ് ആക്കി മാറ്റുക എന്ന സ്വപ്നത്തിലേക്ക് എത്തുന്നതിന്റെ ഭാഗമായി കോന്നി മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്ക് ഇവിടെ എത്തിക്കുവാൻ കഴിഞ്ഞുവെന്ന് അടൂർ പ്രകാശ് എംപി മുഖ്യ പ്രഭാഷണത്തിലൂടെ പറഞ്ഞു.
സി.വി ശാന്തകുമാർ എംഎൽഎ, ദീനാമ്മ റോയി.എസ്.സന്തോഷ്കുമാർ, റോജി എബ്രഹാം, ജോർജ് ഡേവിഡ്, ബിനു ഗോവിന്ദൻ, ബിനു കെ.സാം, പ്രമോദ് കുമാർ, ജി.ശ്രീകുമാർ, ബീന സോമൻ എന്നിവർ പ്രസംഗിച്ചു.
അഞ്ജന സുശീൽ, ദേവാമൃത, വിനീഷ് കെ വിനോദ്, അനന്തു കൃഷ്ണ ആർ, അമൽ കാമ്പിയിൽ,വൃന്ദ വിനോദ് എന്നീ റാങ്ക് ജേതാക്കളെ ആദരിച്ചു.
Pathanamthitta
പത്തനംതിട്ട: കെഎസ്ആർടിസി യിലെ സൗജന്യ യാത്ര സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ പാടേ തുടച്ചു നീക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. ഈ സാഹചര്യത്തിൽ നഷ്ടം നികത്തുന്നതടക്കം സംരക്ഷണമാവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചതായും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.
കിലോമീറ്ററിന് 55 രൂപയാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. സൗജന്യ യാത്ര മൂലം ചില റൂട്ടുകളിൽ 50 ശതമാനം വരെ വരുമാനം നഷ്ടമുണ്ടാകുന്നു. സ്വകാര്യ ബസുകളിൽ യാത്ര ചെയ്തിരുന്നവരിൽ 60 ശതമാന ത്തോളം സ്ത്രീ യാത്രക്കാരായിരുന്നു. സൗജന്യയാത്ര നിലവിൽ വന്നതിനുശേഷം ഇപ്പോൾ അഞ്ച് ദിവസം പിന്നിടുമ്പോൾ പത്തനംതിട്ട ജില്ലയിലെ 80 ശതമാനം ബസ്സുകൾക്കും പ്രവർത്തന ചെലവിനുള്ള വരുമാനം പോലും ലഭിക്കുന്നില്ല. ഈ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ ജില്ലയിലെ മിക്ക ബസുകളും സർവീസ് നിർത്തിവയ്ക്കേണ്ടതായി വരും.
സ്വകാര്യ ബസുകളുടെ പ്രവർത്തനച്ചെലവിൽ സിംഹഭാഗവും വരുന്നത് ഡീസലിനാണ്. അതിനാകട്ടെ കഴിഞ്ഞ മാസം എട്ട് രൂപയുടെ വർദ്ധനവ് ഉണ്ടായതുവഴി ദിവസേന 500 രൂപയുടെ അധിക സാമ്പത്തിക ഭാരമാണ് ഉണ്ടായിട്ടുള്ളത്. തന്നെയുമല്ല ടയർ, റീഗ്രേഡിംഗ്, സ്പെയർ പാർട്സ്, ഓയിൽ, ഓയിൽ ഉത്പ്പന്നങ്ങൾ എന്നിവയ്ക്കും വൻ വർദ്ധനവാണ് വന്നിട്ടുള്ളത്.
ഈ സാഹചര്യത്തിൽ സ്വകാര്യ ബസുകൾ കിലോ മീറ്റർ അടിസ്ഥാനത്തിൽ വാടക നിശ്ചയിച്ച് വാടക ഉടമയ്ക്ക് നൽകി, വരുമാനം മുഴുവൻ സർക്കാർ ഏറ്റെടുക്കുക, ജീവനക്കാരുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കുകയും അവർക്കുള്ള വേതനം ഉടമ നൽകുകയും ചെയ്യുക, ഇന്ധനവും നികുതികളും ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഉടമ തന്നെ വഹിക്കുക, വാഹനത്തിന്റെ പെർമിറ്റ് കൈമാറ്റ സ്വാതന്ത്ര്യത്തോടെ ഉടമയെ നിലനിർത്തുക, സാമ്പത്തിക വരുമാനം അടിസ്ഥാനമാക്കി താഴ്ന്ന വരുമാനക്കാരായ എല്ലാ സ്ത്രീകൾക്കും മാത്രമായി പരിമിതപ്പെടുത്തുക, എല്ലാ സ്വകാര്യ ബസുകളിലും കൂടി ഇത് നടപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് സർക്കാറിന് മുമ്പിൽ സമർപ്പിച്ചിരിക്കുന്നതെന്നും ഇതുവഴി ലോകത്തിന് മാതൃകയാവുന്ന രീതിയിലുള്ള ശക്തമായ പൊതുഗതാഗത സംവിധാനം കേരളത്തിൽ നടപ്പാക്കാനാകുമെന്നും ഭാരവാഹികൾ പറഞ്ഞു.
മത്സരഓട്ടം അവസാനിക്കുകവഴി റോഡപകടങ്ങളും കുറയും.എല്ലാ സ്വകാര്യ,കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉ പയോഗിക്കുന്നതിന് സാധിക്കും, ബസുകൾ തമ്മിൽ സമയത്തിന്റെ പേരിലും മറ്റുമുള്ള സംഘർഷങ്ങൾ ഒഴിവാകും- ഭാരവാഹികൾ പറഞ്ഞു.
ബസ് ഓപ്പറേറ്റേഴ്സ് ഫെറേഷൻ വൈസ് പ്രസിഡന്റ് സി. മനോജ് കുമാർ, ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. ഷാജി കുമാർ, ജനറൽ സെക്രട്ടറി ലാലു മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Pathanamthitta
പത്തനംതിട്ട: അറിവിന്റെ ഉന്നതിയിലെത്താനുള്ള ശരിയായ വഴി വായനയാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി. പി.എൻ. പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കുളനട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച വായനദിന- മാസാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനയോഗത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു പ്രസിഡന്റ്.
ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ വായന അത്യാന്താപേക്ഷിതമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ അഭിപ്രായപ്പെട്ടു. കുട്ടികളുടെ കൈപ്പുസ്തകം എഴുത്തോല സബ് കളക്ടര്‍ പ്രകാശനം ചെയ്തു.
പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ ചെയര്‍പേഴ്സണ്‍ ഫാ. ഏബ്രഹാം മുളമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സവിത ജയകുമാർ, പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി. കാന്‍ഫെഡ് ജില്ല അധ്യക്ഷന്‍ എസ്. അമീര്‍ ജാന്‍ വായനദിന പ്രതിജ്ഞ ചൊല്ലി. പി.എൻ.പണിക്കര്‍ ഫൗണ്ടേഷന് സെക്രട്ടറി സി.കെ. നസീർ, കുളനട ഗ്രാമപഞ്ചായത്തംഗവും വായനക്കൂട്ടം കോഓര്‍ഡിനേറ്ററുമായ ജി. രഘുനാഥ്, ആറന്മുള എഇഒ കെ.എസ്. ജയന്തി, സാക്ഷരതാമിഷന്‍ ജില്ല കോഓര്‍ഡിനേറ്റര്‍ റ്റോജോ ജേക്കബ്,
അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി. നായർ, പിടിഎ പ്രസിഡന്റ് ഗോപാലകൃഷ്ണന്, എസ്എംസി ചെയര്മാന് ജോബ് തോമസ്, സ്കൂള്‍ പ്രിന്‍സിപ്പൽ ശ്രീകുമാർ, ക്വിസ് മാസ്റ്റര്‍ ബിനു വി.കുറുപ്പ്, പി എന്‍.പണിക്കര്‍ ഫൗണ്ടേഷന് ജില്ല വൈസ് ചെയര്‍പേഴ്സണ്‍ ജോണ്‍ മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ ഫിലിപ്പ് ജോര്‍ജ്, കെ.എസ്. ജയരാജ് എന്നിവരെ ആദരിച്ചു.
അടൂർ: ദേശീയ വായനദിനത്തോടനുബന്ധിച്ച് മൗണ്ട് സിയോൺ മെഡിക്കൽ കോളജ് സെൻട്രൽ ലൈബ്രറിയുടെയും അരോഹ വിദ്യാർഥി യൂണിയന്റെയും ആഭിമുഖ്യത്തിൽ വായനവാരാചരണത്തിന് തുടക്കമായി.
മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ ഡോ. ഏബ്രഹാം കലമണ്ണിൽ ഉദ്ഘാടനം ചെയ്തു. എ. പി. ജെ. അബ്ദുൾ കലാമിന്റെ അഗ്നിച്ചിറകുകൾ എന്ന പുസ്തകത്തിൽ നിന്നുള്ള ഭാഗം വായിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.
ചടങ്ങിൽ ബയോകെമിസ്ട്രി വകുപ്പ് മേധാവി ഡോ. പുഷ്പലത, അഡ്മിനിസ്ട്രേറ്റർ അജോ ജോൺ, ചീഫ് ലൈബ്രേറിയൻ എം. പ്രസാദ്, യൂണിയൻ ചെയർമാൻ അയ്മെൻ, വിദ്യാർഥി പ്രതിനിധികളായ നേഹ മരിയ, ആൻ മരിയ എന്നിവർ പങ്കെടുത്തു. വായനവാരാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനം, വായന പ്രോത്സാഹന പരിപാടികൾ, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.
വെച്ചൂച്ചിറ: കുട്ടികളെ വായനയിലേക്ക് കൈപിടിച്ചു നയിക്കുവാൻ ബുക്ക് ക്ലിനിക്കും പുസ്തക തുലാസുമായി എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂൾ . വായനദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുവാൻ ഒരുക്കിയ പ്രവർത്തനങ്ങളാണ് ബുക്ക് ക്ലിനിക്കും പുസ്തക തുലാസും.
കുട്ടികളുടെ കൈവശമുള്ള കേടുപാടുകൾ വന്ന പുസ്തകങ്ങൾ വിദ്യാലയത്തിലെ ബുക്ക് ക്ലിനിക്കിൽ എത്തിച്ചാൽ പുത്തൻ പുസ്തകങ്ങളുടെ രൂപത്തിൽ തിരികെ കൊണ്ടുപോകാം. കേടുപാടുകൾ വന്ന പുസ്തകങ്ങൾ ബുക്ക് ക്ലിനിക്കിലെ വിദ്യാരംഗം പ്രവർത്തകർ കുത്തിക്കെട്ടി ബൈൻഡ് ചെയ്തു പുതിയ കവർ പേജൊക്കെ ഒട്ടിച്ചു പുതു രൂപത്തിൽ കുട്ടികൾക്ക് തിരികെ നൽകും. വീടുകളിൽ നിന്ന് കൊണ്ടു വരുന്ന പഴയ പുസ്തകങ്ങൾ, പത്രങ്ങൾ, നോട്ട് ബുക്കുകൾ എന്നിവയ്ക്ക് തുല്യ തൂക്കം പുതിയ പുസ്തകങ്ങൾ നൽകും. 26വരെയാണ് ബുക്ക് ക്ലിനിക്കും പുസ്തക തുലാസും പ്രവർത്തിക്കുക.
ആദ്യദിനം 350 കിലോഗ്രാം പഴയ പുസ്തകങ്ങളും ബുക്കുകളും കുട്ടികൾ വിദ്യാലയത്തിലെത്തിച്ചു. ബുക്ക് ക്ലിനിക്ക്, പുസ്തക തുലാസ് എന്നിവയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം രാജി വിജയകുമാർ നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് ഷൈനു ചാക്കോ അധ്യക്ഷത വഹിച്ചു. മദർ പിടിഎ പ്രസിഡന്റ് ഫെമി ഹേമന്ത്, പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് എന്നിവർ പ്രസംഗിച്ചു. വിദ്യാ രംഗം യൂണിറ്റ് ഭാരവാഹികളായ പാർവതി പ്രശാന്ത്, ബി.മിഹിക, അക്ഷയ് അജയ്, ക്രിസ്റ്റോ, ജ്യുവൽ എൽസ, അബിയ എ.സാറ, അഭിയ ആൻ ഷിബു എന്നിവർ നേതൃത്വം നൽകി.
Pathanamthitta
പത്തനംതിട്ട: കോന്നി മലയോരങ്ങളിലെ കുടംപുളിയും പിഴുപുളിയും അന്താരാഷ്ട്ര വിപണിയിലും ഇടം തേടുന്നു. കോന്നിയിലെ പുളി മേന്മയെ കുറിച്ചുള്ള ഖ്യാതി ഏറെയാണെങ്കിലും ശുദ്ധവും ഗുണമേന്മയേറിയതുമായ ഈ ഉത്പന്നം മറ്റിടങ്ങളിൽ അത്ര സുലഭമല്ല. അതിന്റെ കുറവ് നികത്താനുള്ള ശ്രമത്തിൽ ഒരു പടികൂടി കടക്കുകയാണ് കോന്നി കേന്ദ്രമാക്കി ആരംഭിച്ച നാട്ടുചന്ത- കോന്നി വാട്സ്ആപ്പ് ഗ്രൂപ്പ്.
കുടംപുളി മാത്രമല്ല, പിഴുപുളിയും ആവശ്യക്കാർക്ക് എവിടെയും എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു വെബ്സൈറ്റാണ് ഗ്രൂപ്പിന്റെ പിന്നണി പ്രവർത്തകയായ അമ്പിളി പ്രവീണിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയിരിക്കുന്നത്. കോന്നി ഗ്രാമപഞ്ചായത്ത് 15-ാം വാർഡംഗവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിലിന്റെ ഭാര്യയുമാണ് അമ്പിളി. www.konnispices.com എന്ന വെബ്സൈറ്റിലൂടെ കോന്നിയിലും പരിസരങ്ങളിലുമുള്ള കർഷകർ ഉത്പാദിപ്പിക്കുന്നവ ശേഖരിച്ച് വിപണനം ചെയ്യുകയാണ് ഈ ചെറുകിട സംരംഭത്തിന്റെ പദ്ധതി.
വെബ്സൈറ്റിന്റെ ഉദ്ഘാടനം കോന്നി ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കേരള കാർഷിക സർവകലാശാലയും കൃഷി വിജ്ഞാനകേന്ദ്രം സദാനന്ദപുരവും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ എന്നിവർ ചേർന്ന് നിർവഹിച്ചു.
കാലങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന വിധത്തിൽ എണ്ണയും ഉപ്പും ചേർത്ത് ഉണക്കുന്നവ, ചേരിൽ പുകയത്ത് ഉണക്കുന്നവ, എണ്യും ഉപ്പും ചേർക്കാതെ വിദേശത്തേക്ക് കൊണ്ടുപോകാൻ കഴിയുന്നവ, ഡ്രയറിൽവച്ച് തയാറാക്കുന്നത്, മയമുള്ളത്, തോട് കട്ടിയുള്ള കുടംപുളി ഇങ്ങനെ ആവശ്യക്കാരുടെ ഇഷ്ടമനുസരിച്ചുള്ള ഉത്പന്നം തെരഞ്ഞെടുക്കാനാകുമെന്ന് അമ്പിളി പ്രവീൺ പറയുന്നു.
അഞ്ച് വർഷം മുമ്പ് കോവിഡ് കാലഘട്ടത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പായി തുടങ്ങിയ ഈ കോന്നി പുളി സംരംഭം ട്രേഡ് മാർക്ക് ലഭ്യമാക്കി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനും അന്താരാഷ്ട്ര ഓൺലൈൻ വിപണികളുമായി പങ്കുചേരുന്നതിനുമുള്ള ശ്രമത്തിലാണ് നാട്ടുചന്ത ഗ്രൂപ്പ്.
Pathanamthitta
പത്തനംതിട്ട: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ ജില്ലയ്ക്കു നിരവധി പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചതായി യുഡിഎഫ് എംഎൽഎമാർ. ആറന്മുള പള്ളിയോടങ്ങൾക്കുള്ള ഗ്രാന്റ് വർധനയും ആറന്മുള കണ്ണാടിയുടെ പൈതൃക സംരക്ഷണത്തിനു പദ്ധതി പ്രഖ്യാപിച്ചതും മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലുണ്ട്. ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ തിരുപ്പതി മോഡൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തിയതാണ് ജില്ലയിലെ കർഷകർക്കുള്ള പ്രധാന നേട്ടം. വന്യമൃഗശല്യം നേരിടുന്ന മേഖലകളിൽ അവയെ നേരിടാൻ പദ്ധതി പ്രഖ്യാപിച്ചതും ഫണ്ട് നീക്കിവച്ചതും നേട്ടമാണ്.
പട്ടയം വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുമെന്ന ബജറ്റ് പ്രഖ്യാപനവും ജില്ലയ്ക്കു നേട്ടമാണ്. നെല്ല് കർഷകർക്ക് സംഭരണ വില വേഗത്തിൽ ലഭ്യമാക്കാനുള്ള തീരുമാനവും ക്ഷീരകർഷകർക്ക് ക്ഷേമപദ്ധതികൾ ഉൾപ്പെടുത്തിയതും ആ മേഖലയിൽപെട്ടവർക്ക് ആശ്വാസമായി.
റോഡ്, കുടിവെള്ളം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലെ സർക്കാരിന്റെ പ്രഖ്യാപനങ്ങൾ ജില്ലയ്ക്കു കൂടി ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ജലസേചന വകുപ്പിന്റെ ഡാമുകൾ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനം പിപിപി മോഡലാക്കുമെന്നത് മണിയാറിൽ നിലവിൽ ആസൂത്രണം ചെയ്ത പദ്ധതിക്കു സഹായകരമാണ്.
ആറന്മുളയെ ആദ്യബജറ്റിൽ തന്നെ അടയാളപ്പെടുത്തി: അബിൻ വർക്കി
പത്തനംതിട്ട: യുഡിഎഫ് സർക്കാരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ആദ്യ ബജറ്റിൽ ആറന്മുളയ്ക്ക് നല്ല കരുതൽ ലഭിച്ചതായി അബിൻ വർക്കി എംഎൽഎ. മണ്ഡലത്തിലെ നിരവധി പദ്ധതികൾക്കാണ് ബജറ്റിൽ അനുമതി ലഭിച്ചത്.
ആറന്മുള കണ്ണാടി എസ്ക്ലൂസീവ് എക്സിബിഷൻ കം ട്രയിനിംഗ് സെന്ററിനായി രണ്ടു കോടി രൂപ ബജറ്റ് പ്രസംഗത്തിൽ പ്രധാനമായി എടുത്തുകാട്ടിയിട്ടുണ്ട്. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് 12 കോടി, തെക്കേമല - നാരങ്ങാനം റോഡിന് 5.75 കോടി, പ്രക്കാനം ഇൻഡോർ സ്റ്റേഡിയം രണ്ടു കോടി രൂപ, ഇരവിപേരൂർ- നല്ലൂർ - നെല്ലാട് റോഡിന് മൂന്നു കോടി രൂപ എന്നിവ ബജറ്റിൽ ഉണ്ട്.
പത്തനംതിട്ടയിൽ അന്തർദേശീയ സ്റ്റേഡിയം പൂർത്തീകരിക്കുന്നതിനും ആധുനിക നിലവാരമുള്ള ജില്ലാ ജയിൽ പൂർത്തീകരിക്കാനും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ആറന്മുള വള്ളംകളിയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളുടെ ഗ്രാന്റ് 10,000 രൂപയിൽ 15,000 രൂപയാക്കി ഉയർത്തി മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം ആ മേഖലയോടുള്ള കരുതലാണ് പ്രകടമാക്കുന്നത്.
ആറന്മുളയെ അടയാളപ്പെടുത്താനായുള്ള പരിശ്രമമുണ്ടാകുമെന്ന് ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുന്നതിന്റെ ആദ്യ ചുവടുവയ്പാണിതെന്ന് അബിൻ വർക്കി പറഞ്ഞു.
തിരുവല്ല പബ്ലിക് സ്റ്റേഡിയം വികസനം സാധ്യമാകും: വർഗീസ് മാമ്മൻ
തിരുവല്ല: തിരുവല്ല പബ്ലിക് സ്റ്റേഡിയം നവീകരിക്കുന്നതടക്കമുള്ള പദ്ധതികൾക്ക് യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിൽ അനുമതി ലഭിച്ചതായി വർഗീസ് മാമ്മൻ എംഎൽഎ. തിരുവല്ലയിൽ പോലീസ് സ്റ്റേഷൻ കോംപ്ലക്സ്, മല്ലപ്പള്ളി ഫയർ സ്റ്റേഷൻ അടക്കം മുന്നോട്ടുവച്ച പ്രധാന നിർദേശങ്ങളെല്ലാം മുഖ്യമന്ത്രി വി.ഡി. സതീശൻ അംഗീകരിച്ചിട്ടുണ്ട്. ഇവയ്ക്ക് ആവശ്യമായ ഫണ്ട് ബജറ്റിൽ നീക്കിവച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. വർഷങ്ങളായി പൂർത്തീകരിക്കാതെ കിടന്ന പല പദ്ധതികളും ഏറ്റെടുത്ത് പൂർത്തീകരിക്കാനാകും.
തിരുവല്ല- മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ്, മല്ലപ്പള്ളി - ആനിക്കാട് കോട്ടാങ്ങൽ ശുദ്ധജല പദ്ധതി എന്നിവ ഇതിലുൾപ്പെടും. പുളിക്കീഴ് പമ്പാ റിവർ ഫാക്ടറി ഇൻഡസ്ട്രിയൽ ഐടി പാർക്ക് തിരുവല്ല സബ്ട്രഷറിക്ക് പുതിയ കെട്ടിടം, മല്ലപ്പള്ളി കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമാണം എന്നിവയും ബജറ്റിലുൾപ്പെട്ടു.
തിരുവല്ല - കടപ്ര പന്നായി തേവേരി റോഡ്, കോൺകോർഡ് മുട്ടാർ പാലം, തിരുവല്ല ഇരുവള്ളിപ്രതോട് ഷട്ടർ, കടപ്ര - വീയപുരം ലിങ്ക് ഹൈവേ അവസാന ഘട്ടം, കോലറയാർ പുനരുജ്ജീവനം. വട്ടടി - തോട്ടടി റോഡ്, തിരുവല്ല - കടപ്ര - കണ്ടങ്കാളി റോഡ്, .മല്ലപ്പള്ളി ഗവർൺമെന്റ് ആശുപത്രി മാരിക്കൽ - കൊച്ചുപറന്പിൽ റോഡ്, കല്ലൂപ്പാറ ഐഎച്ച്ആർഡി കോളജ് സ്റ്റേഡിയം,
തിരുവല്ല നിരണം ഡക്ക് ഫാം ആലുംതുരുത്തി ഇരമല്ലിക്കര റോഡ്, ആനിക്കാട് - തേലമൺ - പുല്ലുകുത്തി - കുളത്തൂർ വഴി റോഡ്, നെടുന്പ്രം - നീരേറ്റുപുറം വെള്ളപ്പൊക്ക നിവാരണ പ്രവൃത്തികൾ, കുറ്റപ്പുഴ പിഎച്ച് സെന്റർ കെട്ടിടം, നിരണം കൃഷിഭവൻ കെട്ടിടം, തോണ്ടറ ഈരടിച്ചിറ റോഡ് എന്നിവ ബജറ്റിൽ ഇടം നേടിയിട്ടുണ്ട്.
ദീർഘ വീക്ഷണത്തോടു കൂടി കേരളത്തിനെ പുതുയുഗത്തിലേക്ക് നയിക്കുന്ന ദിശാബോധമുള്ള ബജറ്റാണ് മുഖ്യമന്ത്രി വി. ഡി. സതീശൻ അവതരിപ്പിച്ചതെന്നും തിരുവല്ലയെ അദ്ദേഹം ചേർത്തുപിടിച്ചതിൽ നന്ദിയുണ്ടെന്നും വർഗീസ് മാമ്മൻ പറഞ്ഞു.
അടൂരിൽ സ്റ്റേഡിയം, പന്തളത്ത് ബൈപാസ്: സി.വി. ശാന്തകുമാർ
അടൂർ: യുഡിഎഫ് സർക്കാർ അവതരിപ്പിച്ച പുതിയ ബജറ്റിൽ അടൂരിലെ സ്വപ്ന പദ്ധതികളെയും ഉൾപ്പെടുത്തിയതായി സി.വി. ശാന്തകുമാർ എംഎൽഎ. പന്തളം ബൈപാസ്, പന്തളം ഫയർ സ്റ്റേഷൻ, പന്തളം ചേരിക്കൽ -പൂഴിക്കാട് ബണ്ട് നിർമാണം, അടൂർ സ്റ്റേഡിയം,അടൂർ ഗവ. ബോയ്സ്, ഗേൾസ് സ്കൂളുകളുടെ വികസനം എന്നിവ ബജറ്റിലുൾപ്പെട്ടു. കർഷകർക്ക് ഏറെ ആശ്വാസമായി പറക്കോട് അനന്തരാമപുരം മാർക്കറ്റ് നവീകരണം അടക്കം ഒട്ടേറെ പദ്ധതികൾ ഉൾപ്പെട്ട ബജറ്റ് മണ്ഡലത്തിലെ വികസനത്തിന് ആക്കം കൂട്ടുമെന്ന് എംഎൽഎ പറഞ്ഞു. അടൂർ നഗരസഭ സ്റ്റേഡിയത്തിന് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പന്തളം ഫയർസ്റ്റേഷൻ 70 ലക്ഷം,പന്തളം തെക്കേക്കര ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ഒരു കോടി, വടക്കടത്തുകാവ് ജിവിഎച്ച്എസ്എസ് കെട്ടിട നിർമാണത്തിന് ഒരു കോടി, അടൂർ ഫയർ സ്റ്റേഷൻ രണ്ടാംഘട്ടത്തിന് ഒരു കോടി, പന്തളം അമിനിറ്റി സെന്റർ ഒരു കോടി, അനന്തരാമപുരം മാർക്കറ്റ് നവീകരണം 80 ലക്ഷം, പൂഴിക്കാട് യുപിഎസ് കെട്ടിടം ഒരു കോടി, അടൂർ ഗവ. ബോയ്സ്, ഗേൾസ് സ്കൂളുകൾക്ക് ഒരു കോടി വീതം, അടൂർ കെഎസ്ആർടിസി അമിനിറ്റി സെന്റർ ഒരു കോടി,
പന്തളം സബ് രജിസ്റ്റാർ ഓഫീസ് ഒരു കോടി,കല്ലട ഇറിഗേഷൻ കനാൽ നവീകരണം ഒരുകോടി, പന്തളം ബൈപാസ് ഒരു കോടി, അടൂർ - പരുത്തിപ്പാറ റോഡിന് ഒരു കോടി, കൊടുമൺ - അങ്ങാടിക്കൽ റോഡ് ഒരുകോടി, കടമ്പനാട് - ഏനാത്ത് റോഡ്, പന്തളം - ചേരിക്കൽ - പൂഴിക്കാട് ബണ്ട് നിർമാണം ഒരുകോടി, പട്ടംതറ-ഒറ്റത്തേക്ക് റോഡ് ഒരുകോടി, അടൂർ - തുമ്പമൺ റോഡ് ഒരുകോടി എന്നിങ്ങനെ വിവിധ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.
റാന്നിയിൽ വ്യവസായ പാർക്കിന് അഞ്ച് കോടി: പഴകുളം മധു
റാന്നി: റാന്നിയുടെ വികസന കുതിപ്പിന് സഹായമാകുന്ന വ്യവസായ പാർക്കിന് ബജറ്റിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ വകകൊള്ളിച്ചതായും പഴകുളം മധു എംഎൽഎ. കന്നി ബജറ്റിൽ തന്നെ പുതിയ വ്യവസായ പാർക്ക്, നാടിന്റെ മുഖച്ഛായ മാറ്റുന്ന ഒരു സ്വപ്ന പദ്ധതിയായിരിക്കുമെന്ന് പഴകുളം മധുപറഞ്ഞു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പിപിപി മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്.
കേന്ദ്രസർക്കാരിന്റെ 100 കോടി ധനസഹായം കൂടി നേടി എടുക്കാൻ സാധിച്ചാൽ ഈ വ്യവസായ പാർക്ക് സംസ്ഥാനത്തിന് തന്നെ മാതൃകയായി മാറും. നേരിട്ടും അല്ലാതെയും പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഇതിലൂടെ റാന്നിയിലെയും സമീപ പ്രദേശങ്ങളിലെയും കേരളത്തിനാകെയും ഉണ്ടാകാൻ പോകുന്നത്. റാന്നിയുടെ വികസന സ്വപ്നങ്ങൾക്ക് ചിറകേകുന്ന പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രിക്കും സർക്കാരിനും പഴകുളം മധു നന്ദി രേഖപ്പെടുത്തി.
റബറിന് താങ്ങുവില 250 ആക്കി വർധിപ്പിച്ചത് റാന്നിയിലെ കർഷകർക്ക് വലിയ ആശ്വാസമാകും.റാന്നി,ആറന്മുള മണ്ഡലങ്ങളിലെ പള്ളിയോട സംഘങ്ങൾക്ക് ഗ്രാന്റ് വർധിപ്പിച്ചതും തങ്ങളുടെ കൂട്ടായ ശ്രമഫലമാണ്.
റാന്നി - ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷനും ലൈബ്രറി ആൻഡ് റീഡിംഗ്
റൂമിനും രണ്ട് കോടി രൂപ, വടശേരിക്കരയിൽ പിൽഗ്രിം സെന്ററിന് രണ്ട് കോടി, വടശേരിക്കര ബസ് സ്റ്റാൻഡിന് ഒരു കോടി രൂപ, തപോവൻ ടൂറിസം പദ്ധതിക്ക് ഒരു കോടി രൂപ, റാന്നി ടൂറിസം സർക്യൂട്ട് രണ്ട് കോടി രൂപ, അയിരൂരിൽ നഴ്സിംഗ് കോളജ് വികസനം, പള്ളിയോട കടവുകൾ, റോഡുകൾ എന്നിവയുടെ വികസനം അടക്കം 150 കോടി രൂപയുടെ പദ്ധതികൾ മണ്ഡലത്തിനു ലഭിക്കുമെന്ന് പഴകുളം മധു പറഞ്ഞു.
ബജറ്റ് നിരാശാജനകമെന്ന് കെ.യു. ജനീഷ് കുമാർ
കോന്നി: മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പത്തനംതിട്ട ജില്ലയെ സംബന്ധിച്ച് തീർത്തും നിരാശാജനകമാണെന്ന് കെ.യു.ജനീഷ് കുമാർ എംഎൽഎ. കഴിഞ്ഞ 10 വർഷമായി ബജറ്റ് അവതരിപ്പിക്കുമ്പോൾ ജില്ലയ്ക്ക് ലഭിച്ചിരുന്ന വമ്പൻ പദ്ധതികൾ ഒന്നും തന്നെ ഇക്കുറിയില്ല. ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, പൊതുമരാമത്ത്, കുടിവെള്ളം പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നുപോലും പത്തനംതിട്ട ജില്ലയ്ക്കില്ല. സംസ്ഥാന മന്ത്രിസഭ രൂപീകരിച്ചപ്പോൾ ജില്ലയ്ക്ക് മന്ത്രിമാരെ ലഭിക്കാതിരുന്നത് പോലെ ഒരു പുതിയ പ്രധാന പദ്ധതികളിലും ജില്ല അവഗണിക്കപ്പെട്ടു.
കിഫ്ബി പ്രവൃത്തികളായ കോന്നി മെഡിക്കൽ കോളജ്, ജില്ലാ സ്റ്റേഡിയം, സംസ്ഥാനപാത, ബൈപാസുകൾ, പത്തനംതിട്ട ഫ്ലൈ ഓവർ, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പാലം, പ്ലാപ്പള്ളി - അച്ചൻകോവിൽ മലയോര ഹൈവേ , അടൂർ ഇരട്ടപ്പാലം തുടങ്ങിയവയെക്കുറിച്ച് ബജറ്റിൽ ഒന്നും പറയുന്നില്ല.
യുഡിഎഫിന് നാല് എംഎൽഎമാർ ഉണ്ടായിട്ടും പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനിക്കാവുന്ന ഒരു പദ്ധതിയും നേടിയെടുക്കാൻ ആയില്ല. മുൻ സർക്കാർ ബജറ്റിൽ ടോക്കൺ പ്രൊവിഷൻ വച്ച് പ്രഖ്യാപിച്ച വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, കോന്നി മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയ്ക്കായി തുക നീക്കിവയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും അനുവദിച്ചില്ല. വള്ളിക്കോട് ഷോപ്പിംഗ് കോംപ്ലക്സിന്റെ എസ്റ്റിമേറ്റ്, പ്ലാൻ, ഡിസൈൻ എന്നിവയെല്ലാം പൊതുമരാമത്ത് കെട്ടിട വിഭാഗം തയാറാക്കി സമർപ്പിച്ചിരുന്നു. പുതിയ മെഡിക്കൽ കോളജുകൾ പ്രഖ്യാപിച്ചെങ്കിലും കോന്നി മെഡിക്കൽ കോളജിന്റെ പേരു പോലും ബജറ്റിലുണ്ടായില്ല.
ചിറ്റാർ ജില്ലാ സ്പെഷാലിറ്റി ആശുപത്രിയുടെ തുടർ വികസനത്തിനായി പദ്ധതി സമർപ്പിച്ചിരുന്നുവെങ്കിലും പരിഗണിച്ചില്ല. മുൻ ബജറ്റിൽ പരാമർശിച്ച കുമ്മണ്ണൂർ ആന പുനരധിവാസ കേന്ദ്രത്തിന് തുടർനടപടിയും ആവശ്യപ്പെട്ടിരുന്നതാണ്. മണ്ഡലത്തിന്റെ വന അതിർത്തികളിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി സമർപ്പിച്ചിരുന്നെങ്കിലും പരിഗണിച്ചില്ലെന്ന് ജനീഷ് കുമാർ കുറ്റപ്പെടുത്തി.
Pathanamthitta
പത്തനംതിട്ട: സംസ്ഥാന ബജറ്റിൽ പത്തനംതിട്ട ജില്ലയെ പൂർണമായി അവഗണിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. പുനലൂർ-മൂവാറ്റുപുഴ മലയോര പാതയടക്കം ബിഎം ബിസി റോഡുകൾ, കോന്നി മെഡിക്കൽ കോളജ് ഉൾപ്പടെ നിർമ്മാണം പൂർത്തിയാക്കി ആശുപത്രി -സ്കൂൾ കെട്ടിട സമുച്ചയങ്ങൾ, നിരവധി ജലവിതരണ പദ്ധതികളടക്കം സമ്പദ് സമൃദ്ധമായിരുന്നു കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണകാലം.
ജില്ലാ ആസ്ഥാനത്തെ മിനി സിവിൽ സ്റ്റേഷന് 12 കോടി രൂപ നൽകുമെന്നാണ് പ്രഖ്യാപനം. ബലക്ഷയം മൂലം ഇവിടെ നിന്ന് ഓഫീസുകൾ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കെട്ടിടം ഉടൻ പൊളിക്കുകയും വേണം. നിലവിലെ വാഹനത്തിരക്ക് കണക്കിലെടുത്ത് പാർക്കിംഗിന് നാല് നിലകളെങ്കിലും വേണം. ഓഫീസുകളടക്കം പ്രവർത്തിപ്പിക്കാൻ10 നിലകളെങ്കിലുമുള്ള കെട്ടിടം പൂർത്തിയാക്കണമെങ്കിൽ 100 കോടിയെങ്കിലും വേണം.
ശബരിമല തിരുപ്പതി മോഡലിൽ വികസിപ്പിക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം.
മണ്ഡല -മകരവിളക്ക് സീസണിലും മാസ പൂജകൾക്കും വിശേഷ ദിവസങ്ങൾക്കും മാത്രം തുറക്കുന്ന കാനന ക്ഷേത്രത്തിൽ എങ്ങനെ തിരുപ്പതി മോഡൽ നടപ്പിലാക്കും എന്ന ചോദ്യം ഉയരുന്നു. എന്നാൽ അവശ്യം വേണ്ട ശബരിമല മാസ്റ്റർ പ്ലാനിനെക്കുറിച്ചോ വിമാനത്താവളത്തെക്കുറിച്ചോ ശബരി റെയിൽ പദ്ധതിയെക്കുറിച്ചോ ബജറ്റിൽ ഒരു പരാമർശവുമില്ല.
പദ്ധതിയുടെ രണ്ടാം ഘട്ടമായി എരുമേലിയിൽ നിന്ന് റാന്നി വഴി പുനലൂരിലേക്കും മൂന്നാം ഘട്ടത്തിൽ പുനലൂരിൽ നിന്ന് നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്കും നീട്ടുന്നതാണ് റെയിൽ പദ്ധതി. ചെലവിന്റെ 50 ശതമാനം കിഫ്ബി മുഖേന വഹിക്കാമെന്ന് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് ഉറപ്പ്കൊടുത്തിരുന്നതാണ്.
റബറിന് 250 രൂപയാണ് തറവിലയായി പ്രഖ്യാപിച്ചത്. നിലവിൽ 275 മുതൽ 300 വരെ വില ലഭിക്കുമ്പോൾ നടത്തിയ ഈ പ്രഖ്യാപനം കർഷകരെ അവഹേളിക്കുന്ന നടപടിയാണ്. റബർ വില 190 രൂപയായിരുന്നപ്പോൾ എൽഡിഎഫ് സർക്കാർ 200 രൂപ നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നും രാജു ഏബ്രഹാം പറഞ്ഞു.
Pathanamthitta
പത്തനംതിട്ട: ഗവി മിനാറിൽ അങ്കണവാടി ജീവനക്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ വിനോദ് കുമാർ റിമാൻഡിൽ. ഇന്നലെ രാവിലെ മൂഴിയാർ പോലീസ് റാന്നി കോടതിയിലാണ് ഹാജരാക്കിയ വിനോദ് കുമാറിനെ കൊട്ടാരക്കര സബ്ജയിലിലേക്ക് അയച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷ നൽകും. കഴുത്ത് ഞെരിച്ച് വെളളത്തിൽ മുക്കിയാണ് അങ്കണവാടി ജീവനക്കാരിയായ യുവതിയെ ഇയാൾ കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച രാവിലെ വനത്തിലൂടെ നടന്ന് അങ്കണവാടിയിലേക്ക് പോകുന്നതിനിടെ പിന്നാലെ എത്തിയ ഇയാൾ യുവതിയെ ഉപദ്രവിക്കുകയായിരുന്നു. മുമ്പും ദുരുദ്ദേശ്യത്തോടെ യുവതിയെ ശല്യം ചെയ്തിരുന്നതായാണ് വിവരം. അങ്കണവാടിയിലേക്ക് വനത്തിലൂടെ നാല് കിലോ മീറ്ററോളം നടന്നു പോകണം. ഭയമുള്ളതിനാൽ യുവതി യാത്രക്കിടയിൽ സഹോദരന്റെ മകനുമായി ഫോണിൽ സംസാരിച്ചാണ് നടന്നു പോയത്. ഈ സമയമാണ് അതിക്രമം ഉണ്ടായത്.
പിടിവലിക്കിടയിൽ കല്ലിൽ തലയടിച്ച് വീണ യുവതിയെ താഴെ അരുവിയുടെ ഭാഗത്തേക്ക് ഇയാൾ വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നു. ഫോണിൽ സംസാരിച്ച സഹോദര പുത്രൻ അപകടം തിരിച്ചറിഞ്ഞ് പെട്ടെന്ന് നാട്ടുകാരെയും കൂട്ടി തെരച്ചിലിന് എത്തിയതു കൊണ്ടാണ് വിനോദിനെ വൈകാതെ തന്നെ പിടികൂടാൻ കഴഞ്ഞത്. ബസിൽ കയറി ഇടുക്കി ഭാഗത്തേക്ക് പോയ പ്രതിയെ വള്ളക്കടവ് ചെക്ക് പോസ്റ്റിൽ വെച്ചാണ് ചില ദൃക്സാക്ഷികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലർ പിടികൂടിയത്. തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. പിന്നീട് പത്തനംതിട്ട പോലീസിന് ഇയാളെ കൈമാറി.
ലൈംഗികാതിക്രമമായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്ന് സംശയിക്കുന്നുണ്ടെങ്കിലും അക്കാര്യം സമ്മതിച്ചില്ലെന്നാണ് പോലീസ് അറിയിച്ചത്. യുവതിയുടെ മൃതദേഹം ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തി. വെള്ളത്തിൽ മുക്കി കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്ന് പരിശോധനയിൽ വ്യക്തമായി. ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്നത് സ്ഥിരീകരിക്കാൻ രാസ പരിശോധന നടത്തേണ്ടതുണ്ട്.
Pathanamthitta
റാന്നി: പിഎം റോഡിൽ മണ്ണാറക്കുളഞ്ഞി ഭാഗത്ത് വിറക് കയറ്റിയെത്തിയ ലോറിയിൽ തീപിടിത്തം. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.
കൊല്ലത്ത് നിന്നും പാലായിലേക്ക് വിറക് കയറ്റി പോവുകയായിരുന്ന വാഹനത്തിലാണ് ഇന്നലെ വൈകുന്നേരം തീപിടിത്തം ഉണ്ടായത്. ലോറിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ വാഹനം തടഞ്ഞ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. സമീപവാസികൾ ചേർന്ന് പ്രാഥമികമായി തീ അണയ്ക്കാൻ ശ്രമിക്കുകയും തീ പടരുന്നത് തടയുകയും ചെയ്തു.
തുടർന്ന് പത്തനംതിട്ടയിൽ നിന്ന് രണ്ട് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വാഹനത്തിൽ വെള്ളം ഒഴിച്ച് തീ പൂർണമായും നിയന്ത്രണവിധേയമാക്കുകയും വീണ്ടും തീ പടരാനുള്ള സാധ്യത ഒഴിവാക്കുന്നതിനായി ശീതീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
തീ പിടിത്തത്തിൽ ലോറിയുടെ മുൻഭാഗത്തിനും ചരക്കിനും ഭാഗിക നാശനഷ്ടം സംഭവിച്ചു.
Pathanamthitta
പത്തനംതിട്ട: സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരം നല്കല് ജില്ലയില്‍ പുരോഗമിക്കുന്നു. ഇന്നലെ വരെ 4123 പേരാണ് സെല്‍ഫ് എന്യുമറേഷന് പൂര്‍ത്തിയാക്കിയത്. രാജ്യസഭാ മുൻ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്, ക്നാനായ റാന്നി ഭദ്രാസനം ബിഷപ് കുര്യാക്കോസ് മോര് ഇവാനിയോസ്, പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് എന്‍. ഹരികുമാര്‍, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം, എഴുത്തുകാരന് ഡോ. ബി. രവികുമാര്‍, എഡിഎം ആര്. രാജലക്ഷ്മി തുടങ്ങിയവര്‍ സ്വയം വിവരം നല്കി സെന്‍സസിന്റെ ഭാഗമായി.
സ്വയം വിവരങ്ങള്‍ നല്കാന് 30 വരെ സൗകര്യമുണ്ട്. ഭവന പട്ടികപ്പെടുത്തലിനായി എന്യുമറേറ്റര് വീടുകളില്‍ എത്തുന്നതിനു മുമ്പ് https://se.census.gov.in വെബ് പോര്‍ട്ടലിലൂടെ പൊതുജങ്ങള്‍ക്ക് സെല്‍ഫ്-എന്യുമറേഷന് ചെയ്യാം. ജൂലൈ ഒന്നു മുതല്‍ 30 വരെയാണ് ഭവനപട്ടികപ്പെടുത്തല്‍. രാജ്യത്തെ 16-ാമത് ജനസംഖ്യാ കണക്കെടുപ്പ് 2026-27 വര്‍ഷങ്ങളില്‍ രണ്ട് ഘട്ടങ്ങളിലാണ് നടത്തുന്നത്. പ്രാരംഭഘട്ടമായ ഭവനപട്ടികപ്പെടുത്തല്‍ സംസ്ഥാനത്ത് ജൂലൈ ഒന്നിന് ആരംഭിക്കും.
സെസന്‍സ് ഉദ്യോഗസ്ഥരുടെ സംഗമം സംഘടിപ്പിച്ചു
പത്തനംതിട്ട: സെന്‍സസുമായി ബന്ധപ്പെട്ട് തിരുവല്ല താലൂക്ക് എന്യുമറേറ്റര്, സൂപ്പര്‍വൈസര്‍ സംഗമവും ഒന്നാംഘട്ട ഉദ്ഘാടനവും പുഷ്പഗിരി മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. നിസാമുദീന്‍ ഉദ്ഘാടനം ചെയ്തു.
തിരുവല്ല സെന്‍സസ് ചാര്‍ജ് ഓഫീസറും തഹസില്‍ദാറുമായ ജോബിന് കെ. ജോര്‍ജ്, ഫീല്‍ഡ് ട്രെയിനര്‍മാരായ മത്തായി റ്റി. വര്‍ഗീസ്, ജി.കെ. ആഗ്നേയ്, ജേക്കബ് തോമസ്, ജി. റീനാമോള്‍, രഞ്ജിത്ത് ജോസഫ്, റോഷന് സാറ ഫിലിപ്പോസ്, മാനേഷ് ജേക്കബ് എന്നിവര്‍ നേതൃത്വം നല്കി.
Pathanamthitta
എനാത്ത്: ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയും തുടർന്ന് അടുത്ത മോഷണങ്ങൾക്കായി എത്തിയ സംഘത്തെ പോലീസ് അതിവിദഗ്ധമായി വലയിലാക്കി.
തമിഴ്നാട് തേനിമാതാകോവിൽ സ്ട്രീറ്റ് സ്വദേശി ജെറ്റ്ലി (30), തമിഴ്നാട് കമ്പം സ്വദേശി രാജ (57) എന്നിവരെയാണ് ഏനാത്ത് പോലീസ് പിടികൂടിയത്. മോഷണങ്ങളുടെ സൂത്രധാരനായ മറ്റൊരാളെക്കൂടി പിടിയിലാകാനുണ്ട്.
കഴിഞ്ഞ മേയ് 31ന് രാത്രി വയലാ ഏറത്ത് ഒരു വീടിന്റെ കതക് പൊളിച്ച് അകത്തുകയറി 15 ഗ്രാം സ്വർണവും 60,000 രൂപയും മോഷ്ടാക്കൾ കവർന്നിരുന്നു. ഈ സംഭവത്തിലേക്ക് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കഴിഞ്ഞ ആറിനു രാത്രി ഏനാത്ത് നെടുമൺ അഴകത്ത്പ്പടിയിൽ ആൾത്താമസമില്ലാത്ത വീടിന്റെ പിൻവാതിൽ തകർത്ത് അകത്തു കയറുകയും സിസിടിവി കാമറയുടെ ഡിവിആർ മോഷ്ടിക്കുകയും ചെയ്തത്.
ഈ വീട്ടിൽ സ്വർണമോ പണമോ ഒന്നും സൂക്ഷിച്ചിരുന്നില്ല. ഇത് മോഷ്ടാക്കളെ നിരാശരാക്കി. അരിശം പൂണ്ട സംഘം വീടിന്റെ മുൻവാതിൽ നശിപ്പിക്കുകയും മുറ്റത്ത് കിടന്ന ഥാർ ജീപ്പിന് വലിയ കേടുപാടുകൾ വരുത്തുകയും ചെയ്തു. ഈ സംഭവത്തിലും ഏനാത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി. പോലീസ് വ്യാഴാഴ്ച പുലർച്ചെ 2.30ന് കുറുമ്പകര, തിരുമങ്ങാട് എന്ന സ്ഥലത്തുനിന്ന് ഇവരെ വളഞ്ഞ് പിടികൂടുകയായിരുന്നു.
ഏനാത്ത് പോലീസ് ഇൻസ്പെക്ടർ കെ. ഷിജി, എസ്ഐ വിഷ്ണുരാജ് , എസ് സിപിഒ സുനിൽ, സിപിഒമാരായ അനൂപ്, ഷഹീർ, കൃഷ്ണകുമാർ, നബിൽഷ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Pathanamthitta
പത്തനംതിട്ട: കന്നുകാലികളിലെ കുളമ്പുരോഗം നിയന്ത്രിച്ച് നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ധനസഹായത്തോടെ സംസ്ഥാന ഗവണ്മെന്റ് മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പാക്കുന്ന ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ എട്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പത്തനംതിട്ട ജില്ലയില്‍ നാളെ ആരംഭിക്കും.
ജില്ലയിലെ കന്നുകാലികള്‍, എരുമകള്‍ എന്നിവയ്ക്ക് കുളമ്പു രോഗത്തിനെതിരേ പ്രതിരോധ കുത്തിവയ്പ് സൗജന്യമായി നടത്തുകയാണ് ലക്ഷ്യം. കന്നുകാലി വളര്‍ത്തല്‍ രംഗത്ത് കര്‍ഷകര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന സാംക്രമിക രോഗമാണ് കുളമ്പുരോഗം. ആറുമാസം ഇടവേളകളിൽ നടത്തുന്ന വിപുലമായ പ്രതിരോധ കുത്തിവയ്പ് മാത്രമാണ് പ്രതിവിധി.
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കീഴില്‍ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി എല്ലാ കര്‍ഷകരുടേയും ഭവനങ്ങളിലെത്തി അവരുടെ കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നടത്തുന്ന പദ്ധതിയുടെ എട്ടാംഘട്ടമാണ് നാളെ മുതൽ ജൂലൈ 13 വരെ 18 പ്രവൃത്തി ദിവസങ്ങളിലായി നടത്തുന്നത്.
ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, ഹെൽപ്പർ എന്നിവരടങ്ങുന്ന 105 സ്ക്വാഡുകളെ ജില്ലയിലെ 53 പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റിയിലും ഇതിനായി നിയോഗിച്ചിട്ടുണ്ട്. പഞ്ചായത്തുതലത്തില്‍ വെറ്ററിനറി ഡോക്ടർമാർ ഈ വാക്സിനേഷന്റെ മേല്‍നോട്ടം വഹിക്കും. കൂടാതെ പ്രതിരോധ കുത്തിവയ്പിന് കര്‍ഷകര്‍ യാതൊരുവിധ ഫീസും അടയ്ക്കേണ്ടതില്ല.
ജില്ലയിലെ 43072 കന്നുകാലികളെ കുളമ്പുരോഗത്തിനെതിരേ കുത്തിവയ്ക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പ്രമാടം വെറ്ററിനറി ഡിസ്പെൻസറിയിൽ നാളെ രാവിലെ ഒന്‍പതിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് നിർവഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജന്തുരോഗ നിയന്ത്രണപദ്ധതി ഓഫീസുമായി (ഫോണ്‍: 0468 220706) ബന്ധപ്പെടാവുന്നതാണെന്ന് പിആർഒ ഡോ. എബി കെ. ഏബ്രഹാം അറിയിച്ചു.
Pathanamthitta
അടൂര്‍: കടമ്പനാട് ജംഗ്ഷനു സമീപം രണ്ട് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്തെ റോഡ് വളവില്‍ അപകടഭീഷണി ഉയരുന്നതായി പരാതി. സ്കൂളുകളുടെ പ്രവേശന കവാടങ്ങള്‍ റോഡിന്റെ വളവ് ഭാഗത്തിന് ഇരുവശങ്ങളിലായതിനാല് സ്കൂള്‍ സമയം കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ നേരിട്ട് തിരക്കേറിയ റോഡിലേക്കാണ് എത്തുന്നത്.
ഭരണിക്കാവ്- മുണ്ടക്കയം ദേശീയ പാത 183 എയാണ് സ്കൂളിനു മുന്നിലൂടെ കടന്നുപോകുന്നത്. വാഹനങ്ങളുടെ അമിതവേഗമാണ് പ്രധാന ആശങ്ക. ചവറ, കരുനാഗപ്പള്ളി, പത്തനംതിട്ട തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട്. കൂടാതെ കണ്ടെയ്നര്‍, ടോറസ് ലോറികളും ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങളും രാവും പകലും സഞ്ചരിക്കുന്നതിനാല്‍ അപകടസാധ്യത വര്‍ധിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
സ്കൂള്‍ മേഖലയാണെന്ന് വാഹനയാത്രികരെ അറിയിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകളോ വേഗപരിധി സൂചിപ്പിക്കുന്ന അടയാളങ്ങളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. സ്പീഡ് ബ്രേക്കർ, റമ്പിള്‍ സ്ട്രിപ്പ് തുടങ്ങിയ വേഗനിയന്ത്രണ സംവിധാനങ്ങളും ഇല്ലാത്തത് അപകടത്തിന് ഇടയാക്കുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
സ്കൂളുകള്‍ക്ക് പുറമേ നിരവധി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന മേഖലയായതിനാല്‍ കാല്‍നടയാത്രക്കാരുടെ തിരക്കും കൂടുതലാണ്.
കാല്‍നടയാത്രക്കാര്‍ ഉപയോഗിക്കുന്ന ഫുട്പാത്ത് മേഖല കാടുകയറിയനിലയിലായതിനാല് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡുകൾ, വേഗനിയന്ത്രണ സംവിധാനങ്ങള്‍, സുരക്ഷിത കാല്‍നട സൗകര്യങ്ങള്‍ എന്നിവ അടിയന്തരമായി ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Pathanamthitta
പത്തനംതിട്ട: അഞ്ചു മുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) സെപ്റ്റംബർ വരെ സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും പുതുക്കാം. കൃത്യസമയത്ത് ബയോമെട്രിക്സ് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താത്കാലികമായി അസാധുവായേക്കാം.
സ്കോളര്‍ഷിപ്പുകൾ, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കൽ, സ്കൂള്‍, കോളജ് പ്രവേശനം, ഡിജിലോക്കർ, അപാര്‍, പാന്‍ കാര്‍ഡ് എന്നിവയ്ക്ക് ആധാര്‍ അത്യാവശ്യമാണ്. സമയബന്ധിതമായി ആധാര്‍ പുതുക്കുന്നതിലൂടെ നീറ്റ്, ജെഇഇ, കീം തുടങ്ങിയ മത്സരപ്പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.
നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാറിന് എന്റോള്‍ ചെയ്യാം. പൂജ്യം മുതല്‍ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാര്‍ എൻറോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതി. കുട്ടികള്‍ക്ക് ഭാവിയില്‍ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടസമില്ലാതെ ലഭിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ ആധാര്‍ എടുക്കാന്‍ ശ്രമിക്കുക.
ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപിയിലൂടെയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ആധാറില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
Pathanamthitta
ഒരു കുടയും കുഞ്ഞുപെങ്ങളും ഇഷ്ടപുസ്തകം
മുട്ടത്തുവർക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു പുസ്തകമാണ്. ലളിതമായ ഭാഷയും ഹൃദയസ്പർശിയായ അവതരണവും ഈ കഥയെ വായനക്കാർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് വളരെ ആകർഷകമാക്കുന്നു. കഥയിലെ സംഭവങ്ങൾ വായനക്കാരുടെ മനസിൽ സ്നേഹവും കരുണയും സഹാനുഭൂതിയും വളർത്താൻ സഹായിക്കുന്നു.
തന്റെ കുഞ്ഞനുജത്തിയെ സംരക്ഷിക്കുന്ന ഒരു ചേട്ടന്റെയും അവർ നേരിടുന്ന പ്രതിസന്ധികളുടെയും കഥയാണ് ഇതിലുള്ളത്. സ്വന്തം സൗകര്യങ്ങൾ മാത്രം നോക്കാതെ, മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസിലാക്കി സഹായഹസ്തം നീട്ടേണ്ടതിന്റെ പ്രാധാന്യം ഈ കഥ നമ്മെ പഠിപ്പിക്കുന്നു.
ചെറിയ സഹായങ്ങൾപോലും മറ്റുള്ളവരുടെ ജീവിതത്തിൽ വലിയ സന്തോഷം നൽകുമെന്ന് ഈ കൃതി നമ്മെ ഓർമിപ്പിക്കുന്നു. പങ്കുവയ്ക്കൽ, സഹകരണം, പരസ്പര ബഹുമാനം എന്നിവ ജീവിതത്തിൽ അനിവാര്യമാണെന്ന മൂല്യബോധവും ഈ പുസ്തകം നൽകുന്നുണ്ട്.
അറിവിനോടൊപ്പം ഉന്നതമായ മൂല്യബോധവും പകരുന്ന മനോഹരമായ ഒരു പുസ്തകമാണ് ഒരു കുടയും കുഞ്ഞുപെങ്ങളും.
ബിയ എസ്. ബിജു,
ക്ലാസ് ഏഴ്
തിരുമൂലവിലാസം യുപി സ്കൂൾ
തിരുവല്ല.
അക്ഷരങ്ങൾ എന്റെ കൂടെപ്പിറപ്പ്
എന്റെ ലോകം നിറയെ പുസ്തകങ്ങളാണ്. അക്ഷരങ്ങളുടെയും വാക്കുകളുടെയും ലോകത്ത് യാത്ര ചെയ്യാൻ തുടങ്ങിയതോടെ, വായന എനിക്കൊരു ലഹരിയായി മാറി. വായനദിനം എന്നത് വെറുമൊരു ആഘോഷമല്ല, മറിച്ച് എന്റെ ഏറ്റവും പ്രിയപ്പെട്ട ലോകത്തേക്കുള്ള മറ്റൊരു ചുവടുവയ്പാണ്.
ഇംഗ്ലീഷ് കഥകളും നോവലുകളുമാണ് എന്റെ ഏറ്റവും വലിയ കൂട്ടുകാർ. ഓരോ പുസ്തകവും ഓരോ പുതിയ ലോകമാണ് എനിക്ക് തുറന്നുതരുന്നത്. ആ പുസ്തകങ്ങളിലൂടെ ഞാൻ സഞ്ചരിക്കുന്ന ദേശങ്ങളും പരിചയപ്പെടുന്ന കഥാപാത്രങ്ങളും എന്റെ ചിന്തകളെ വളർത്തുന്നു.
എന്റെ വായനയോടുള്ള ഈ പ്രണയം എത്രത്തോളമാണെന്ന് ചോദിച്ചാൽ, ഒരു കാര്യം തീർത്തുപറയാം: ഒരു ദിവസം ഒരു നല്ല പുസ്തകം വായിച്ചു തീർക്കാതെ എനിക്ക് ഉറക്കം വരില്ല. പുസ്തകങ്ങൾ കൂടെയില്ലെങ്കിൽ രാത്രികൾ എനിക്ക് വല്ലാത്തൊരു ശൂന്യതയാണ്. വായനയിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലെ കാഴ്ചകളും അനുഭവങ്ങളും ഉൾക്കൊണ്ട്, എന്റെ അറിവിന്റെ ചക്രവാളങ്ങൾ വികസിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വായന എനിക്ക് നൽകുന്ന ഈ സന്തോഷം വാക്കുകൾക്ക് അതീതമാണ്.
ജൂഡിത്
ക്ലാസ് ആറ്,
സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം യുപി സ്കൂൾ,
കല്ലിശേരി.
വഴികാട്ടിയായത് സത്യാന്വേഷണ പരീക്ഷണങ്ങൾ
മഹാത്മാ ഗാന്ധിയടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ വായിച്ചുതീർന്നപ്പോൾ ഒരു മഹാനായ നേതാവിന്റെ ജീവിതകഥ വായിച്ചതിനേക്കാൾ സത്യത്തെയും
ധാർമികതയെയും തേടിയ ഒരു മനുഷ്യന്റെ ആത്മാന്വേഷണ യാത്രയിൽ പങ്കുചേർന്ന അനുഭവമാണ് എനിക്ക് ലഭിച്ചത്. ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഗാന്ധിജിയുടെ ആത്മാർഥതയാണ്. സ്വന്തം തെറ്റുകളും ബാലഹീനതകളും അദ്ദേഹം യാതൊരു മറവുമില്ലാതെ തുറന്നുപറയുന്നു.
സത്യത്തിലേക്കുള്ള വഴി എളുപ്പമല്ലെന്നും അതിന് ആത്മപരിശോധനയും ആത്മനിയന്ത്രണവും ആവശ്യമാണെന്നും ഈ കൃതി എന്നെ ബോധ്യപ്പെടുത്തി. പുസ്തകം വായിക്കുമ്പോൾ സത്യസന്ധത, ക്ഷമ, ആത്മവിശ്വാസം, ലാളിത്യം, അഹിംസ തുടങ്ങിയ മൂല്യങ്ങളുടെ പ്രാധാന്യം ഞാൻ കൂടുതൽ മനസിലാക്കി.
ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽപോലും സത്യനിഷ്ഠ പാലിക്കേണ്ടതിന്റെ ആവശ്യകത ഗാന്ധിജിയുടെ അനുഭവങ്ങളിലൂടെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. എന്റെ ചിന്തകളെ സ്വാധീനിക്കുകയും ജീവിതത്തെ പുതിയ കാഴ്ചപ്പാടിലൂടെ കാണാൻ പ്രേരിപ്പിക്കുകയും ചെയ്ത ഈ പുസ്തകം വിലപ്പെട്ടൊരു വായനാനുഭവമായി മാറി.
ആർ.ഭവ്യ,
ക്ലാസ് എട്ട്,
സ്റ്റെല്ല മാരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ,
വളഞ്ഞവട്ടം.
വായന എനിക്ക് ലഹരി
വായന എനിക്ക് ഒരു ലഹരിയാണ്. ഇതിൽ ഞാൻ ആനന്ദ നൃത്തമാടുകയാണ്. ഉണ്ണിക്കുട്ടന്റെ ലോകത്തിലൂടെ എട്ടാമത്തെ വയസിൽ ആരംഭിച്ച ശ്രീറാമിന്റെ വായന ബാല്യകാലസഖിയും മഞ്ഞും എന്റെ കഥയും ആട് ജീവിതവും കടന്ന് പുതിയ കാലത്തിന്റെ റാം സി/ ഒ ആനന്ദി അടക്കമുള്ള പ്രിയ പുസ്തകങ്ങളിലേക്ക് എത്തിയിട്ടുണ്ട്.
സ്കൂളിലെ ഉച്ചഭക്ഷണ വേളയെ ഫലപ്രദമായി വിനിയോഗിക്കുവാന്‍ ആരംഭിച്ച സ്കൂള്‍ റീഡിംഗ് ക്ലബാണ് വായനയുടെ വാതായനങ്ങൾ കൂടുതൽ വിശാലമാക്കുന്നത്.
കൂട്ടുകാരുമായി ചേർന്ന് പുതിയ പുസ്തകങ്ങളെക്കുറിച്ച് ചർച്ച നടത്തി റീഡിംഗ് ക്ലബ്ബിനെ സജീവമാക്കുകയും ചെയ്യുന്നു.
ശ്രീറാം ഉണ്ണിക്കൃഷ്ണൻ,
ഒന്‍പതാം ക്ലാസ്,
എസ് വി ഹൈസ്കൂൾ, പുല്ലാട്.
റാം സി/ ഒ ആനന്ദി നൽകിയ വിസ്മയയാത്ര
വായന എനിക്ക് വെറുമൊരു ശീലമല്ല, അത് മറ്റൊരു ലോകത്തേക്കുള്ള യാത്രയാണ്. നാലാം ക്ലാസിൽ തുടങ്ങിയതാണ് ഈ യാത്ര. ഞാൻ വായിച്ച പുസ്തകങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അഖിൽ പി. ധർമജന്റെ റാം സി / ഒ ആനന്ദി എന്ന നോവലാണ്.
ഇതിൽ പ്രണയവും സൗഹൃദവും യാത്രകളും നിറഞ്ഞു നില്ക്കുന്നു .
അതിലെ ഓരോ വരിയും സിനിമ കാണുന്നതുപോലെ അത്രയും മനോഹരവും ആകർഷകവുമാണ്. ഈ പുസ്തകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഭാഗം വാണിയമ്പാടിയിലേക്കുള്ള യാത്രയാണ്. ചെന്നൈയിലെ തിരക്കുകളിൽനിന്ന് വലിയ നഗരജീവിതത്തിൽനിന്നു മാറി, നായകൻ റാമും സുഹൃത്തുക്കളും വെട്രിയുടെ സുഹൃത്തുക്കളെ കാണാനായി തമിഴ്നാട്ടിലെ വാണിയമ്പാടിയിലേക്ക് നടത്തുന്ന യാത്ര, വായനക്കാരെ അവിടേക്ക് കൂടെക്കൂട്ടും.
ഗ്രാമീണ ഭംഗിയും അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ സ്നേഹവുമെല്ലാം ആ യാത്രയിൽ വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്. ആ യാത്ര കഥാപാത്രങ്ങൾ തമ്മിലുള്ള സൗഹൃദത്തെ കൂടുതൽ ദൃഢമാക്കുന്നുണ്ട്. പുസ്തകങ്ങൾ എനിക്ക് നല്ല അറിവുകളും പുതിയ ലോകങ്ങളും നൽകുന്നു.
എസ്. ശ്രീയ,
ഏഴാം ക്ലാസ്,
സെന്റ് തോമസ് യുപി സ്കൂൾ വെണ്ണിക്കുളം.
വായനപക്ഷാചരണം: ജില്ലാതല ഉദ്ഘാടനം
പത്തനംതിട്ട: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 10.30 ന് പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ കളക്ടര്‍ എ.നിസാമുദീന്‍ നിര്‍വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.പി. രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പി. ആര്. പ്രസാദ് വായനസന്ദേശം നല്‍കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി. ആനന്ദൻ, സ്കൂള്‍ പ്രിന്‍സിപ്പൽ ഹേമ മേരി മാത്യു എന്നിവര്‍ പ്രസംഗിക്കും.
താലൂക്കുതല ഉദ്ഘാടനം
മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനപക്ഷാചരണത്തിന്റെ താലൂക്കുതല ഉദ്ഘാടനം ഇന്ന് രണ്ടിന് മുരണി യുപിഎസിൽ ജില്ലാ പഞ്ചായത്തംഗം ഡോ. ബിജു റ്റി. ജോർജ് ഉദ്ഘാടനം ചെയ്യും.
താലൂക്ക് പ്രസിഡന്റ് ജിനോയ് ജോർജ് അധ്യക്ഷത വഹിക്കും. വായനദിന സന്ദേശം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ. രമേശ് ചന്ദ്രൻ, നജീബ് റാവുത്തർ, വി.ജി. പ്രകാശ് കുമാർ, പി.ഡി. തങ്കമ്മ , പി.പി. ഉണ്ണികൃഷ്ണൻ നായർ, എസ്. വിദ്യ, ബി. വിനയസാഗർ എന്നിവർ പ്രസംഗിക്കും.
മനോജിലൂടെ കടൽകടന്ന് മലയാളത്തിന്റെ മനോജ്ഞം
പത്തനംതിട്ട: മലയാളത്തിന്റെ മനോഹാരിതയും സാംസ്കാരിക പാരമ്പര്യവും വിദേശത്തും എത്തിക്കുക എന്ന ലക്ഷ്യത്തിൽ എഴുത്തുകാരനായ മനോജ് കളരിക്കൽ സംഘടിപ്പിക്കുന്ന മനോജ്ഞം ഭാഷാ പഠനശിബിരം വിദേശ മലയാളികൾക്കിടയിൽ ശ്രദ്ധേയമാകുന്നു. കേരളത്തിൽ ഭാഷാധ്യാപകനായിരുന്ന മനോജ് ഗൾഫിലെത്തിയശേഷം അവിടുത്തെ മലയാളി കുട്ടികളെ മാതൃഭാഷ പരിശീലിപ്പിക്കാനാണ് മനോജ്ഞം മലയാളത്തിനു തുടക്കമിട്ടത്.
ഇതു പിന്നീട് കേരളത്തിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. മലയാളഭാഷയ്ക്കും അതിന്റെ സാഹിത്യരൂപങ്ങൾക്കും പ്രാമുഖ്യം നൽകി മനോജ് സംഘടിപ്പിക്കുന്ന കാവ്യ സന്ധ്യകളും കലാരൂപങ്ങളും ഒട്ടേറെ പ്രവാസി മലയാളികളെ കേരളത്തനിമയോടെ ചേർത്തുപിടിക്കുന്നുണ്ട്. മനോജ്ഞം മലയാളം ഭാഷാപഠന കളരിയിലൂടെ ഏകദേശം 95,000 വിദ്യാർഥികൾ സൗജന്യമായി മാതൃഭാഷ സ്വായത്തമാക്കിയെന്ന് മനോജ് അവകാശപ്പെടുന്നു.
കോഴഞ്ചേരി മേലുകര കളരിക്കൽ വീട്ടിൽ സ്വന്തമായി ഒരു വായനശാലയുമുണ്ട് മനോജിന്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വിദ്യാർഥികളിൽ വായനശീലവും എഴുത്തും പ്രോത്സാഹിപ്പിക്കാൻ മനോജ്ഞം മലയാളം പ്രത്യേക പരിപാടിയായി നടത്തിവരുന്നുണ്ട്. ഭാഷാപഠിതാക്കളെ ലക്ഷ്യമിട്ട് വിസ്മയം, മനോജ്ഞം, മഞ്ജിമ, മഞ്ജുളം എന്നീ പുസ്തകങ്ങൾ മനോജ് പുറത്തിറക്കിയിട്ടുണ്ട്.
ഭാര്യ: മഞ്ജു മനോജ് സീതത്തോട് കെആർപിഎം ഹൈസ്കൂളിൽ അധ്യാപികയാണ്. മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി.
മാനസിക സംഘർഷം ഒഴിവാക്കാൻ വായന ഉത്തമ ഔഷധമെന്ന്
കോഴഞ്ചേരി: ചികിത്സയ്ക്കിടെ വായനയും ഒരു മരുന്നാക്കി മാറ്റാൻ ഉപദേശിക്കുകയാണ് പുഷ്പഗിരി മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം പ്രഫസർ ഡോ. ആർ. കിരൺ. മനസ് അസ്വസ്ഥമാകുമ്പോള്‍, ഒരു പുസ്തകം വായിക്കുക. വെളുത്ത കടലാസിലെ കറുത്ത അക്ഷരങ്ങള്‍ ആശയക്കുഴപ്പത്തിന്റെയും നിരാശയുടെയും നിമിഷങ്ങളില്‍ നിങ്ങള്‍ക്ക് സാന്ത്വനം നല്കുന്ന കൂട്ടാളിയായി മാറുമെന്ന് ഡോ. കിരൺ സ്വന്തം വായനാനുഭവത്തിൽനിന്നു പറയുന്നു. അസ്വസ്ഥമായ മനസ് ഒരു അപ്പൂപ്പന് താടിയേപ്പോലെ ലഘുവാക്കാൻ കഴിയുന്ന മരുന്നാണ് വായന.
കഥകളിലൂടെ, ഉള്‍ക്കരുത്ത് കണ്ടെത്താനാകും. ആശയങ്ങള്‍ നമ്മള്‍ക്ക് പുതിയ കാഴ്ചപ്പാട് നല്‍കും. മനനത്തിലൂടെ, നമ്മള് വ്യക്തത കണ്ടെത്തും. കഷ്ടപ്പാടുകള്‍ നമുക്ക് മാത്രം തനതായതല്ലെന്ന് പുസ്തകങ്ങള്‍ നമ്മെ ഓർമിപ്പിക്കുന്നു. വേദനകൾക്കു നടുവിലും ഒരു പുസ്തകം നൽകുന്ന സാന്ത്വനം ഉള്ളിലെത്തുന്ന മരുന്നുകളേക്കാൾ വലുതായിരിക്കും.
പലപ്പോഴും ഒരു പുസ്തകം നമ്മള് തേടുന്ന ഉത്തരങ്ങള്‍ നല്‍കിയെന്ന് വരില്ല. പക്ഷേ സമാധാനത്തിന്റെ ഒരു നിമിഷം, പ്രത്യാശയുടെ ഒരു കണിക, മറ്റൊരു ദിവസത്തെ നേരിടാനുള്ള ശക്തി തീര്‍ച്ചയായും തരും എന്നുറപ്പാണ്.
ഒച്ചപ്പാടുകള്നിറഞ്ഞ ഈ ലോകത്ത്, പുസ്തകവായന ഇപ്പോഴും അസ്വസ്ഥമായ മനസിന് ഏറ്റവും സൗമ്യമായ മരുന്നുകളില്‍ ഒന്നാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ഡോ. കിരൺ.
എഴുത്തോല നിധിപോലെ കാക്കുന്ന അക്ഷരസ്നേഹി
അടൂർ: നാലാം വയസിൽ ആദ്യാക്ഷരങ്ങൾ പഠിക്കാൻ കൈയിലേന്തിയ എഴുത്തോല ഏഴരപ്പതിറ്റാണ്ടിലേറെയായി നിധിപോലെ കാത്തുസൂക്ഷിക്കുകയാണ് അടൂർ ഏഴംകുളം അമ്പഴവേലിൽ വീട്ടിൽ എസ്.ആർ.സി. നായർ. വായനയുടെ ലോകത്ത് തന്റെ കരുത്ത് ഇപ്പോഴും ഈ ആദ്യാക്ഷരങ്ങളാണെന്ന് അഭിമാനത്തോടെ നായർ പറയുന്നു.
പറക്കോട് അനന്തരാമപുരം ചന്തയിൽ നിന്നു വാങ്ങിയ പനയോല ഉണക്കി നനച്ച് ഞെട്ടറുത്ത് തയാറാക്കിയാണ് അന്നത്തെ ആശാന്മാർ കുട്ടികൾക്കായി എഴുത്തോല ഒരുക്കിയിരുന്നത്. നാരായം കൊണ്ട് അക്ഷരങ്ങൾ വെട്ടിയെഴുതിയശേഷം കരിക്കട്ടയും തുളസിനീരും ചേർത്ത് അക്ഷരങ്ങൾക്ക് കറുപ്പ് നിറം തെളിയിക്കേണ്ടത് കുട്ടികളുടെ ചുമതലയായിരുന്നു. ആ ഓല നോക്കി മണലിൽ വിരലോടിച്ചാണ് അന്നത്തെ കുട്ടികൾ അക്ഷരലോകത്തേക്ക് ചുവടുവച്ചത്.
സാമ്പത്തികശേഷിയുള്ള കുട്ടികൾ ഓലത്തടുക്കിലിരുന്നും മറ്റുള്ളവർ കരിമെഴുകിയ നിലത്തിരുന്നുമാണ് പഠിച്ചിരുന്നത്. സ്വരങ്ങളും വ്യഞ്ജനങ്ങളും പഠിച്ച് ഒന്നുമുതൽ 16 വരെയുള്ള ഗുണനപ്പട്ടിക മനഃപാഠമാക്കിയാൽ ആശാൻ പള്ളിക്കൂടത്തിലെ പഠനം പൂർത്തിയായതായി കണക്കാക്കും.
വായനയോടുള്ള അടങ്ങാത്ത താൽപര്യമാണ് ബിഎസ്എൻഎല്ലിൽ നിന്നും വിരമിച്ച ശേഷം എ.ആർ.സി. നായരെ എഴുത്തിന്റെ ലോകത്തെത്തിച്ചത്. ഇതിനകം എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച നായരുടെ കവിതകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിലും കുട്ടികളുടെ ദീപികയിലുമെല്ലാം അച്ചടിച്ചുവന്നിട്ടുണ്ട്. ഭാര്യ രാധയും മക്കളായ ശ്രീഹരിയും ശ്രീലക്ഷ്മിയും ഈ അക്ഷരയാത്രയുടെ കരുത്തായി ഒപ്പമുണ്ട്.
Pathanamthitta
പത്തനംതിട്ട: ഗവിയുടെ വന്യതയിൽ വീണ്ടും ഒരു കൊലപാതകം. അങ്കണവാടി ജീവനക്കാരിയുടെ (30) ദാരുണമായ കൊലപാതകത്തിന്റെ ആഘാതത്തിലാണ് കുടിയേറ്റ ഗ്രാമം. ഇന്നലെ രാവിലെ അങ്കണവാടിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മേനക ആക്രമിക്കപ്പെട്ടത്. കാട്ടിലെ വഴിയിലൂടെ ദിവസവും അഞ്ച് കിലോമീറ്റർ നടന്ന് അങ്കണവാടിയിലെത്തി ജോലിയെടുത്തിരുന്ന യുവതിയെ വഴിത്താരയിൽ പതിയിരുന്ന അക്രമി അവരുടെ മാനം കവരാനുള്ള ശ്രമത്തിൽ ജീവൻകൂടി അപഹരിക്കുകയായിരുന്നു.
മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ വലയിൽ വീഴ്ത്തിയെങ്കിലും ഗ്രാമത്തിനു പ്രിയങ്കരിയായിരുന്ന യുവതിയുടെ വിയോഗം ഗവി നിവാസികൾക്ക് ഉൾക്കൊള്ളാനാകുന്നില്ല. മിനാർഭാഗത്ത് തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ പരിപാലിച്ചുവന്നിരുന്നയാളെയാണ് നഷ്ടപ്പെട്ടത്. മരണവിവരം അറിഞ്ഞ് ആളുകൾ ഓടിക്കൂടി. അറസ്റ്റിലായ വിനോദിനെ കാണാൻ വണ്ടിപ്പെരിയാർ, ചിറ്റാർ പോലീസ് സ്റ്റേഷനുകൾ വരെയെത്തി രോഷം പ്രകടിപ്പിച്ചവരുമുണ്ട്.
യുവതിയെ കൊലപ്പെടുത്തിയത് താനാണെന്ന് വിനോദ് കുമാർ വ്യക്തമാക്കുന്പോഴും ഇവരുമായി മുൻപരിചയം ഉണ്ടായിരുന്നെന്ന മൊഴി പ്രദേശവാസികളും പോലീസും വിശ്വസിച്ചിട്ടില്ല.
ഇരുവരും തമ്മിൽ ഇടക്കാലംകൊണ്ട് ചില കാരണങ്ങളാൽ അകന്നുവെന്നും ഇത് ചോദിക്കുന്നതിനുവേണ്ടിയാണ് യുവതിയെ കാണാൻ ചെന്നതെന്നുമാണ് ഇയാളുടെ മൊഴി.
പിടിച്ച് തള്ളുന്നതിനിടയിൽ യുവതി വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അങ്ങനെ മരണം സംഭവിച്ചു എന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
ഇയാൾ ഇതിനു മുൻപ് മറ്റൊരു കേസിൽ പത്തുവർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കായി പത്തനംതിട്ട എസ്പി ആർ. ആനന്ദ് വണ്ടിപ്പെരിയാറിൽ എത്തുകയും പ്രതിയെ ചോദ്യം ചെയ്യുകയും ചെയ്തു.
ഭൂലോകലക്ഷ്മിയുടെ തിരോധാന കഥയും ഗവി മറന്നിട്ടില്ല
പത്തനംതിട്ട: ഗവിയിൽനിന്നു പതിനഞ്ചുവർഷം മുന്‍പ് കാണാതായ ഭൂലോകലക്ഷ്മിയെ ഇപ്പോഴും നാട് മറന്നിട്ടില്ല. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റെ ഗവി ഏലത്തോട്ടത്തിലെ ജീവനക്കാരിയായിരുന്നു ഭൂലോക ലക്ഷ്മി. ഭർത്താവ് ദാനിയേലിനും കുട്ടികൾക്കുമൊപ്പം കൊച്ചുപമ്പയിലുള്ള കെഎഫ്ഡിസിയുടെ ഏഴാം നമ്പർ ക്വാർട്ടേഴ്സിലായിരുന്നു ഭൂലോകലക്ഷ്മിയുടെ താമസം. ദാനിയേലും ഭൂലോക ലക്ഷ്മിയും മാതൃകാ ദമ്പതിമാരായിരുന്നുവെന്നു സമീപ വാസികൾ പറയുന്നു. എന്നാൽ ഭർത്താവും കുട്ടികളും സ്ഥലത്ത് ഇല്ലാതിരുന്ന 2011 ഓഗസ്റ്റ് 13ന് രാത്രി ഭൂലോകലക്ഷ്മി ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷയായി.
കെഎസ്എഫ്ഡിസിയിലെ ക്ലർക്കായിരുന്നു ഭൂലോകലക്ഷ്മി. തൊഴിലാളികൾക്ക് ദിവസവും കൂലി വിതരണം ചെയ്യുന്നതും അവരായിരുന്നു. സംഭവം നടക്കുന്ന ദിവസം ജോലി കഴിഞ്ഞ് വൈകുന്നേരം ആറോടെ അവർ ക്വാർട്ടേഴ്സിൽ തിരിച്ചെത്തിയതായി സമീപവാസികൾ പറയുന്നു. കുട്ടികളുമൊത്ത് ഭർത്താവിന്റെ സ്വദേശമായ കൊല്ലത്തേക്കു പോയിരുന്നു.
ഭർത്താവിനോട് രാത്രി എട്ടു വരെ ഭൂലോകലക്ഷ്മി മൊബൈൽ ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഓഗസ്റ്റ് 14ന് രാവിലെ ഭർത്താവ് വിളിച്ചിട്ടും ഭൂലോക ലക്ഷ്മി ഫോൺ എടുത്തില്ല. പലതവണ ഫോൺ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഏറെ സമയത്തിനു ശേഷം ദാനിയേൽ മടങ്ങിയെത്തിയപ്പോൾ ക്വാർട്ടേഴ്സ് പൂട്ടിയ നിലയിലാണ് കണ്ടത്. ജോലി സ്ഥലത്ത് അന്വേഷിച്ചപ്പോൾ എത്തിയിട്ടില്ലെന്ന് വ്യക്തമായി.
ഗവി, മീനാർ, കൊച്ചുപമ്പ മേഖലയിൽ ഉള്ളവർ കാടും മലയും അരിച്ചു പെറുക്കി. പക്ഷേ ഭൂലോകലക്ഷ്മിയെ കണ്ടെത്താൻ കഴിഞ്ഞില്ല. മൂഴിയാർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായില്ല.
സംഭവംനടന്ന രാത്രിയിൽ ഭൂലോകലക്ഷ്മി താമസിച്ചിരുന്ന ക്വാർട്ടേഴ്സിന് സമീപം നാല് വീലുള്ള ഒരു വാഹനം വന്നിരുന്നതായി സമീപ വാസികൾ പറയുന്നു. തെളിവായി ടയറുകളുടെ അടയാളങ്ങളും മണ്ണിൽ വ്യക്തമായി കാണാമായിരുന്നു. പുറത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ചെക്ക് പോസ്റ്റ് കടക്കാതെ ഗവിയിൽ എത്താൻ കഴിയില്ല. ഇത് സംബന്ധിച്ച് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്തിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ഗവിയിലെ കെഎഫ്ഡിസി ഓഫീസിൽ ടൈപ്പിസ്റ്റായിരുന്ന ഭൂലോകലക്ഷ്മിക്ക് കാണാതാകുമ്പോൾ 44 വയസ് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആനയും കടവയും കാട്ടുപോത്തും വിഹരിക്കുന്ന കൊടും കാടാണ് ഗവി, മീനാർ, കൊച്ചുപമ്പ മേഖല. കെഎസ്എഫ്ഡിസി ഉദ്യോഗസ്ഥരും വനപാലകരും കെഎസ്ഇബി ജീവനക്കാരുമാണ് പുറത്തുനിന്നുള്ള താമസക്കാർ. ശ്രീലങ്കൻ വംശജരാണ് ഇവിടെ സ്ഥിരം താമസമാക്കിയവർ.
ഭാര്യയെ കാണാതായ സങ്കടത്തിൽ ഭർത്താവ് ദാനിയേൽകുട്ടി മുട്ടാത്ത വാതിലുകളില്ല. സംഭവം നടന്ന് മൂന്നു വർഷങ്ങൾക്കു ശേഷം ഹൈക്കോടതി അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചു. വിരലടയാളമടക്കം പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ദാനിയേൽകുട്ടി ഉയർത്തിയ ചില സംശയങ്ങൾക്ക് മറുപടി ലഭിച്ചതുമില്ല.
വനപാലകരുടെയും ഉന്നതരുടെയും അറിവോടെയല്ലാതെ ഗവിയിൽ ഒന്നും നടക്കില്ലെന്നും ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചതിനു പിന്നിൽ ദുരൂഹതയുണ്ടെന്നും ഭർത്താവ് വിശ്വസിച്ചിരുന്നു.
അദ്ദേഹം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതിനിടയിൽ 2024 സെപ്റ്റംബറിൽ അന്തരിച്ചു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഈ തിരോധാന കേസ് ഇപ്പോഴും തിരുവല്ല ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചു വരികയാണ്.
പ്രതിക്ക് കടുത്തശിക്ഷ ഉറപ്പാക്കണം: ചിറ്റയം
പത്തനംനിട്ട: ഗവി മീനാറിലെ അങ്കണവാടി ജീവനക്കാരിയെ മാരകമായി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് കടുത്ത ശിക്ഷ നടപ്പിലാക്കണമെന്നും, കുടുംബത്തിനെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍ ആവശ്യപ്പെട്ടു.
Pathanamthitta
തിരുവല്ല: നഗരസഭയുടെ ബാസ്കറ്റ്ബോള്‍ കോര്‍ട്ടും പരിസരവും കാടുകയറി. മഴപെയ്താല്‍ കോര്‍ട്ടില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. സമീപത്തുള്ള റോഡില്‍ നിന്നും മറ്റും ഒഴുകിയെത്തുന്ന വെള്ളവും മാലിന്യങ്ങളും സ്റ്റേഡിയത്തിനുള്ളിലേക്കാണ് ഒഴുകി എത്തുന്നത്. അവഗണനയിലായ പബ്ലിക് സ്റ്റേഡിയത്തോടു ചേര്‍ന്നാണ് ബാസ്കറ്റ്ബോള്‍ മൈതാനം.
രണ്ടു ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകളാണ് ഇവിടെയുള്ളത്. നിരവധി സംസ്ഥാന, അന്തര്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് വേദിയായ കോര്ട്ടുകളാണിത്. സംസ്ഥാന സ്കൂള്‍ ഗെയിംസിനും വേദി ഒരുങ്ങിയിരുന്നു.
അവധിക്കാലങ്ങളില്‍ സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് ബാസ്കറ്റ്ബോള്‍ കോച്ചിംഗ് ക്ലാസുകള്‍ക്കായി എത്തിയിരുന്നത്. കാടു വളര്‍ന്നു നില്ക്കുന്നതിനാല് പ്രഭാത, സായാഹ്ന വ്യായാമത്തിന് ഉള്‍പ്പെടെ എത്തുന്നവരും ബുദ്ധിമുട്ടിലാണ്. ഇഴജന്തുക്കളുടെ ശല്യം ഉള്ളതായി കായികതാരങ്ങള്‍ ഉള്‍പ്പെടെ പരാതിപ്പെടുന്നു.
കാട് മൂടി കിടക്കുന്ന നഗരസഭാ ബാസ്കറ്റ്ബോള്‍ ഗ്രൗണ്ടിന് സമീപത്തെ റോഡിലൂടെ പോകുന്ന ആളുകള്‍ക്കു നേരേ അടുത്തിടെ മൂര്‍ഖന്‍ പാമ്പിന്റെ ആക്രമണം ഉണ്ടായി.
നഗരസഭയുടെ അധീനതയിലാണ് മൈതാനമെങ്കിലും അവഗണന തുടരുകയാണ്. ബാസ്കറ്റ്ബോള്‍ അസോസിയേഷന് ഉള്‍പ്പെടെ മൈതാനം നന്നാക്കിയെടുക്കാന്‍ മുന്കൈയെടുക്കുന്നതുമില്ല.
ഇപ്പോഴും നിരവധി ബാസ്കറ്റ്ബോള്‍ മത്സരങ്ങള്‍ മധ്യതിരുവിതാംകൂര്‍ കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. സമീപ സ്കൂള്‍ മൈതാനങ്ങളെയാണ് ഇവരൊക്കെ ആശ്രയിക്കുന്നത്.
പുല്ലും കാടും വെട്ടിത്തെളിക്കുകയും മഴവെള്ളം ഒഴുകിപ്പോകാന്‍ സൗകര്യം ഒരുക്കുകയും ചെയ്തു ശോചനീയാവസ്ഥ പരിഹരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Pathanamthitta
പത്തനംതിട്ട: ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ സ്കൂളുകളിലും ഉന്നതികളിലും ടീച്ചേഴ്സ് ട്രേയിനിംഗ് ഇന്സ്റ്റിറ്റ്യൂട്ടുകളിലുമായ വിത്ത് പദ്ധതിക്ക് തുടക്കമിട്ടു. ലീഗല്‍ സര്‍വീസ് അഥോറിറ്റി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവയുടെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പോലീസ, എക്സൈസ്, പട്ടികജാതി -വര്‍ഗ വകുപ്പ്, കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍, എന്‍ജിഒ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് വിത്ത്.
ഒരുമിച്ച് പഠിക്കൂ ഒരുമിച്ച് വളരൂ, ഭാവിയിലെ ഉത്തരവാദിത്വമുള്ള പൗരന്മാരായി പരിണമിക്കൂ എന്നതാണ് പദ്ധതിയുടെ സന്ദേശം. ആറ് മുതല്‍ 13 വയസു വരെയുള്ള കുട്ടികള്‍ അവരുടെ രക്ഷിതാക്കൾ, അധ്യാപകര്‍ എന്നിവരെയാണ് പ്രധാനമായും ലക്ഷമിടുന്നത്. ഒരു കുട്ടിയുടെ ശാരീരികവും മാനസികവും സാമുഹികവും ബൗദ്ധികവും വൈകാരികപരവുമായ വളര്‍ച്ചയുടെ ഘട്ടത്തില്‍ കൂട്ടായ ഉത്തരവാദിത്വത്തോടെ ഇടപെടുക പഠിക്കുക പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ ജനറേഷന് 2010 മുതല്‍ ജനിച്ച ആല്‍ഫ കുട്ടികളെ സമഗ്ര വികസനത്തിലേക്കും ശരിയും തെറ്റും തിരിച്ചറിഞ്ഞ് തീരുമാനമെടുക്കാന്‍ സഹായിക്കുന്നതാണ് പദ്ധതി.
മൊബൈല്‍ അഡിക്ഷന് കുറയ്ക്കുക, ലഹരിവര്‍ജ്ജനം, പൗരബോധം ഉള്ള കടമകള്‍ നിറവേറ്റുന്നവരെ സൃഷ്ടിക്കുക, കഴിവുകള്‍ തിരിച്ചറിഞ്ഞ് അതിലേക്ക് ശ്രദ്ധ നല്‍കുക, ഭാവിയില്‍ കുറ്റകൃത്യങ്ങളില്‍ ചെന്ന് പെടാതിരിക്കാനും നിയമങ്ങളെ അറിഞ്ഞും അനുസരിക്കാനും തക്ക മൂല്യബോധമുള്ള തലമുറയെ സൃഷ്ടിക്കുക എന്നതെല്ലാം പദ്ധതി ലക്ഷ്യങ്ങളാണ്.
വിത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ത്രിദിന ആര്‍ട് ഓഫ് പേരന്റിംഗ് സെമിനാറും കോന്നി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് ഡോ.ജോണ്‍ വര്‍ഗീസ് നിര്‍വഹിച്ചു. പദ്ധതിയുടെ ലോഗോ പ്രകാശനം ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് പി. നിജേഷ് കുമാര്‍ നിര്‍വഹിച്ചു.
സ്കൂള്‍ പിറ്റിഎ പ്രസിഡന്റും ലൈബ്രററി കൗണ്‍സില്‍ താലുക്ക് സെക്രട്ടറിയുമായ പേരുര് സുനില്‍ അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാർ, ജെജെ ബോര്‍ഡ് മെംബര്‍മാരായ ഷാന്‍ രമേശ് ഗോപൻ, എം.എസ്. ദീപ, ഗവ.എച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ ജി.സന്തോഷ് എച്ച്എം ചെയര്മാന് എസ്.ബിജോയ, മദര്‍ പിറ്റിഎ പ്രസിഡന്റ് ബി. രേഷ്മ,, പ്രധാന അധ്യാപിക എച്ച്. ഫെബിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്കൂളില്‍ മൂന്ന് ദിനങ്ങളായി ആറ് ബാച്ചുകളിലായി 600 രക്ഷിതാക്കളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ആദ്യ ദിനത്തില്‍ ജെ.ജെ ബോര്‍ഡ് മെംബറും കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റുമായ ഷാന്‍ രമേശ് ഗോപന് , ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഫെബ്നാ റഹീം , കോന്നി താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിന്ദുകുമാരി, ന്യൂട്രീഷനിസ്റ്റ് ശിഖാ ഗോപിനാഥ് തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. രജിസ്ട്രേഷന് 9947387709 , 9961474430.
Pathanamthitta
അടൂർ: അപകടഭീഷണിയായി പുതുശേരിഭാഗം ഗവ. എൽപി സ്കൂൾ വളപ്പിലെ മരങ്ങൾ. സ്കൂൾ വളപ്പിലെ വലിയ വാകമരവും ബദാം മരവുമാണ് അപകടഭീഷണിയായുള്ളത്. വാകമരം എംസി റോഡിലേക്ക് പടർന്നു പന്തലിച്ചാണ് നിൽക്കുന്നത്.
മരത്തിന്റെ ചില്ലകൾ 11 കെവി ലൈനിന് മുകളിലൂടെ പടർന്ന് നിൽക്കുകയാണ്. ചാഞ്ഞു നിൽക്കുന്ന ബദാം മരവും അപകടഭീഷണിയാണ്. ഒട്ടേറെ വർഷം പഴക്കമുള്ള മരങ്ങളാണ് സ്കൂൾ വളപ്പിലേത്. 1947ലാണ് സ്കൂൾ സ്ഥാപിതമായത്. സ്കൂൾ വളപ്പിലെ മരങ്ങൾക്ക് അതിലേറെ പഴക്കമുണ്ടെന്നാണ് പറയുന്നത്.
ഇത്തവണ മഴക്കാലത്തിന് മുന്നോടിയായും മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കിയില്ല. മഴ കനക്കുന്ന സാഹചര്യത്തിൽ മരച്ചില്ലകൾ ഒ വൈദ്യുതി ലൈനിലേക്കോ, റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ മുകളിലേക്കോ വീഴാൻ സാധ്യതയേറെയാണ്. നേരത്തേ മുറിച്ചു നീക്കിയ ശിഖരങ്ങളും തടികളും സ്കൂൾ വളപ്പിൽ നിന്ന് നീക്കം ചെയ്തിട്ടുമില്ല.
Pathanamthitta
പുല്ലാട്: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ സംഘടപ്പിക്കുന്ന വണ്‍ മില്യന്‍ തൂഫാന് ഗോള്‍സ് അറ്റ് വേള്‍ഡ് കപ്പ് 2026 എന്ന ലഹരി വിരുദ്ധ ബോധവത്കരണ കാമ്പെയിന്റെ പുല്ലാട് എസ് വി സ്കൂള്‍തല ഉദ്ഘാടനം കോയിപ്രം സ്റ്റേഷന് ഹൗസ് ഓഫീസര്‍ എം. ഉമേഷ് പെനാല്‍റ്റി കിക്ക് ചെയ്തു നിര്‍വഹിച്ചു.
ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജയിക്കുക എന്ന ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തി വ്യാപാരി - വ്യവസായികൾ, ഓട്ടോറിക്ഷാ തൊഴിലാളികള്‍, അധ്യാപകർ, രക്ഷാകര്ത്താക്കള്, വിദ്യാര്‍ഥികള്‍ എന്നിവര്‍ പെനാല്‍റ്റി കിക്കില്‍ പങ്ക് ചേര്‍ന്നു.
സ്കൂള്‍ ഹെഡ്മാസ്റ്റര് ബിന്ദു കെ. നായര്‍, സ്കൂള്‍ പിടിഎ പ്രസിഡന്റ് കെ. ജി. രാജേന്ദ്രന് നായർ, പുല്ലാട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റും സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയുമായ ശശിധരപ്പണിക്കർ, സ്റ്റാഫ് സെക്രട്ടറി എന്‍. ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.
സൗഹൃദ ഫുട്ബോള്‍ മത്സരം, പ്രവചന മത്സരം, മാഗസിന് തയാറാക്കൽ, ക്വിസ്, റീല്‍സ് മേക്കിംഗ് എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് സ്കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ ഈ ലോകകപ്പ് കാലയളവില്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
Pathanamthitta
അടൂർ: കല്ലട ജലസേചന പദ്ധതിയുടെ കനാല്‍ ഭിത്തി ഇടിഞ്ഞു താഴ്ന്നു. ഏഴംകുളത്ത് കെപി റോഡിനു സമീപം ഉടയാന്മുറ്റം ക്ഷേത്രത്തിലേക്കുള്ള വഴിയോടു ചേര്‍ന്നുള്ള കനാലിന്റെ ഭാഗമാണ് തകര്‍ന്നത്.
കനാലിനോടു ചേര്‍ന്നു നിന്ന ഭാഗത്തെ വൈദ്യുതി പോസ്റ്റിനും ഇളക്കം സംഭവിച്ചു. ഇത് കനാലിലേക്ക് തൂങ്ങിനില്‍ക്കുന്ന നിലയിലാണ്. ഇതിനു സമീപത്ത് സ്ഥാപിച്ചിട്ടുള്ള ജല അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം കനാലിലേക്ക് ഒഴുകുന്നുണ്ട്.
പ്രദേശവാസികളുടെ പ്രധാന ഗതാഗത മാര്‍ഗങ്ങളിലൊന്നായ റോഡിലൂടെ ദിവസവും ഒട്ടേറെ വാഹനങ്ങളാണ് കടന്നുപോകുന്നത്. കെപി റോഡിലും വാഹനത്തിരക്കാണ്.
നിലവില്‍ ഇടിഞ്ഞു വീണ ഭാഗത്തോട് ചേര്‍ന്നുള്ള കനാല്‍ വശങ്ങളും അപകടാവസ്ഥയിലാണ്. പലയിടത്തും വിള്ളലുകള്‍ പ്രകടമായിട്ടുണ്ട്. മറ്റ് ഭാഗങ്ങള്‍ ഇടിഞ്ഞുവീണ് വലിയ അപകടങ്ങള്‍ സംഭവിക്കുന്നതിനു മുന്‍പ് അധികൃതര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Pathanamthitta
പത്തനംതിട്ട: പൊതു ഗതാഗത വാഹനങ്ങള്‍ ആയ ഓട്ടോ, ടാക്സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം സബ്സിഡി നിരക്കില്‍ നല്‍കുക, വിലക്കയറ്റം തടയുക, പാചകവാതകത്തിന്റെ വര്‍ധിപ്പിച്ച വില പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഓട്ടോ ടാക്സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് ധര്‍ണ നടത്തി.
ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. യൂണിയന് ജില്ലാ പ്രസിഡന്റ് കെ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ആർ. പ്രസാദ്, ട്രഷറര്‍ ഇ.കെ. ബേബി,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പ്രകാശ് ബാബു, കെ.കെ.സുരേന്ദ്രന് , ഒ.വിശ്വംഭരൻ, രാജന് വര്‍ഗീസ്, പ്രിയ അജയൻ, റോഷന് ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Pathanamthitta
പത്മകുമാറിനെ ചുമന്നാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നും ആക്ഷേപം
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ആഘാതം സംബന്ധിച്ചു സിപിഎം ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ചേര്‍ന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലും മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും പ്രവര്‍ത്തകര്‍ വെറുതേവിട്ടില്ല.
ചരല്‍ക്കുന്നില്‍ ജില്ലാ സമ്മേളനത്തിലെ റിപ്പോര്ട്ടിന്മേല് നടന്ന ചര്‍ച്ചയിലാണ് പ്രതിനിധികള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുന്‍ മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ തുറന്നടിച്ചത്. കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വീട്ടില്‍ പോയി ചോദിക്ക് എന്ന പിണറായിയുടെ പരാമര്‍ശം കനത്ത തിരിച്ചടിയായതായി നേതാക്കള്‍ ചര്‍ച്ചയില്‍ പറഞ്ഞു.
പിണറായി വിജയന്റേത് ഒട്ടും ശരിയായ ശൈലി അല്ല. പിണറായിയെ വിമര്‍ശിച്ചതിന് ഇനി ഡിവൈഎഫ്ഐയില്‍ നിന്ന് കടക്ക് പുറത്ത് എന്ന് പറയരുത് എന്നും തിരുവല്ലയില്‍ നിന്നുള്ള ജില്ലാ സമ്മേളന പ്രതിനിധി പറഞ്ഞു. ഗോവിന്ദന്റെയും പിണറായിയുടെയും നടപടികള്‍ ചേര്‍ന്നപ്പോഴുണ്ടായ ഫലമാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റേതെന്ന് സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുള്ള മുഖ്യ കാരണം നേതാക്കളുടെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുകളയുകയാണെങ്കില് അത് അഭിമാനമായി കരുതുമെന്നും വിമര്‍ശനമുന്നയിച്ചവര്‍ വ്യക്തമാക്കി. പാര്‍ട്ടി സെക്രട്ടറിയുള്‍പ്പെടെയുള്ളവരുടെ ശരീരഭാഷയും വാക്കുകളും ആരേയും ശത്രുക്കളാക്കുന്നതാണ്. തെറ്റ് തിരുത്താനും തയാറായില്ല.
ജനങ്ങളോട് അകലം പാലിച്ചാണ് നേതാക്കള്‍ പോയത്. ലോക്സഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ മുന്നറിയിപ്പില്‍ നിന്ന് പാഠം പഠിച്ചില്ല. പിണറായി മന്ത്രിസഭയിലെ പലരും മുഖ്യമന്ത്രിയുടെ അതേ ശൈലി ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
മന്ത്രിമാരായിരുന്ന പലരേയും ജനം തെരഞ്ഞുപിടിച്ച് തോല്പിക്കുകയായിരുന്നുവോയെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നെന്ന് പ്രതിനിധികളില്‍ ചിലര്‍ ആരോപിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ നേതാക്കള്‍ക്ക് പേടിയാണ്. അതുകൊണ്ടാണ് നടപടി എടുക്കാത്തതെന്നും വിമര്‍ശനം ഉയര്‍ന്നു. പത്മകുമാറിനെ ചുമന്നാല്‍ ഇനി പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകും.
സ്വര്ണക്കൊള്ളയുള്പ്പെടെയുള്ള ആരോണങ്ങളുണ്ടായപ്പോള്ത്തന്നെ പരസ്യമായി പത്മകുമാറിനെതിരേ ഡിവൈഎഫ്ഐ സമരം ചെയ്യണമായിരുന്നെന്ന അഭിപ്രായവുമുണ്ടായി.
കാപ്പാ കേസ് പ്രതികളെയുള്‍പ്പെടെ മാലയിട്ട് സ്വീകരിച്ച് പാര്‍ട്ടിയില്‍ കൊണ്ടുവന്നിട്ട് നാണക്കേടും നാറ്റക്കേസുമല്ലാതെ എന്ത് മിച്ചമുണ്ടെന്ന് മുന്‍ മന്ത്രിയും മുന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയും പറയണമെന്നും കോന്നിയില്‍നിന്നുള്ള പ്രതിനിധി ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ. ജില്ലാ നേതൃത്വം സമ്പൂര്‍ണ്ണ പരാജയമാണെന്നും വിമര്‍ശനമുണ്ടായി.
Pathanamthitta
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ ഭീഷണിക്കു മുമ്പില്‍ സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ ഭയന്ന് മുട്ടിടിച്ചിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. അതുകൊണ്ടാണ് പത്മകുമാറിന്റെ ശിക്ഷാ നടപടി വെറും സസ്പെന്‍ഷനില്‍ ഒതുക്കിയത്.
ഇപ്പോള്‍ എടുത്തിരിക്കുന്ന നടപടി വെറും പ്രഹസനവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നാടകവുമാണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയിലും മറ്റ് അഴിമതികളിലും സിപിഎം ഉന്നതര്‍ക്കുള്ള പങ്ക് വെളിപ്പെടാതിരിക്കുവാന്‍ നടത്തുന്ന നാടകം വെളിച്ചത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം.
പത്മകുമാറിന്റെ പുതിയ വെളിപ്പെടുത്തലിന്റേയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.
സത്യസന്ധരും കൂടുതല്‍ കഴിവുള്ളവരുമായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിക്കാന്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Pathanamthitta
കോന്നി: എയര്‍ഗണ്ണുമായി കോന്നിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ മൂന്നാമനും അറസ്റ്റില്‍. അരുവാപ്പുലം പടപ്പക്കല്‍ കരിമല്‍ വടക്കേതില്‍ വീട്ടില്‍ ശ്രീജിത്ത് വിനോദ് (19) നെയാണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മുന്നാം പ്രതിയാണ് വിനോദ്.
കേസിലെ ഒന്നാം പ്രതി അരുവാപുലം ഊട്ടുപാറ ഷോണ്‍ വില്ലയില്‍ ഷോണ്‍ തോമസ് (19), രണ്ടാം പ്രതി ഊട്ടുപാറ തൂംകുഴിയില്‍ വീട്ടില്‍ സജിന്‍ വര്‍ഗീസ് (19) എന്നിവരെ കോന്നി പോലീസ് നേരത്തേ റിമാന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ ജൂണ്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത എയര്ഗണിനെ സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് എയര്‍ഗണ്‍ ഊട്ടുപാറയില്‍ ഉള്ള ഒരു വീട്ടില്‍ നിന്നും മോഷ്ടിച്ചതാണെന്നും വ്യക്തമായത്.
തുടര്‍ന്നു മോഷണം നടന്ന വീട് തുറന്ന് നടത്തിയ പരിശോധനയില്‍ എയര്‍ഗണ്‍ കൂടാതെ ഒരു ഗിറ്റാറും വീട്ടില്‍ നിന്ന് മോഷണം പോയതായി കണ്ടെത്തി. എസ്ഐമാരായ ഷൈജു, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മൂന്നാം പ്രതിയായ വിനോദിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Pathanamthitta
ശബരിമല: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രം ശ്രീകോവിലിന്റെ സ്വര്‍ണം പൊതിഞ്ഞ മേല്‍ക്കൂരയില്‍ കണ്ട അടയാളങ്ങള്‍ വിശദമായ പരിശോധനയ്ക്കുശേഷം നീക്കി. നെയ്യ് വീണതിനേ തുടര്‍ന്നാണ് കറുത്ത പാടുകള്‍ ഉ്ണ്ടായതെന്നാണ് നിഗമനം. ഇവ കഴുകി നീക്കി.
പറ്റിപ്പിടിച്ച നെയ്യില്‍ പൊടിയും അഴുക്കും കലര്‍ന്നാണ് മേല്‍ക്കൂരയിലെ ചിലഭാഗങ്ങളില്‍ പാടുകളുണ്ടായത്. ഇതരസംസ്ഥാന തീര്‍ഥാടകരില്‍ ചിലര്‍ അഭിഷേകം ചെയ്ത നെയ്യ് മേല്‍ക്കൂരയിലേക്ക് തൂവാറുണ്ട്.
ഇന്നലെ ഉച്ചപൂജയ്ക്ക് നട അടച്ച ശേഷമാണ് മേല്‍ക്കുര വൃത്തിയാക്കിയത്. മിഥുനമാസ പൂജകള്‍ക്കായി നടതുറന്ന ശേഷം 15നാണ് മേല്‍ക്കൂരയിലെ നിറവ്യത്യാസം കണ്ടെത്തിയത്.
തുടര്‍ന്ന് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ ആര്. ജയകൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം ദേവസ്വം തിരുവാഭരണ കമ്മീഷണര്‍ റെജിലാലിന്റെ സാന്നിധ്യത്തില്‍ മേല്‍ക്കൂര പരിശോധിച്ചിരുന്നു.
Pathanamthitta
അടൂർ: ആഭിചാരക്രിയയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്ില്‍ ബിജെപി പ്രാദേശിക നേതാവിനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയംഗവും പോരുവഴി പഞ്ചായത്ത് സമിതി പ്രസിഡന്റുമായ കൊല്ലം പോരുവഴി ഇടയ്ക്കാട് തെക്ക് കളത്തിവിള കാഞ്ഞിരവിള വടക്കതില്‍ രഞ്ജു തങ്കപ്പന് (അമ്പാടി-50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ദാമ്പത്യപ്രശ്നങ്ങള്‍ ഉള്ള വീടുകളില്‍ അത് പരിഹരിക്കാന്‍ എന്ന പേരില്‍ പൂജകള്‍ നടത്തിവന്നിരുന്ന ആളാണ് ഇയാള്‍.
ഇത്തരത്തില്‍ കുടുംബവഴക്ക് പരിഹരിക്കാനുള്ള പൂജകള്‍ക്കായി അടൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു വീട്ടിലെത്തിയപ്പോള്‍ ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാത്രം പൂജകള്‍ക്കെന്ന പേരില്‍ വീട്ടില്‍ ഒറ്റയ്ക്കാക്കി മറ്റുള്ളവരെ ഇയാള്‍ വീട്ടില്‍ നിന്ന് അകറ്റി. തുടര്‍ന്നായിരുന്നു പീഡനശ്രമം. കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞതിനനുസരിച്ച് അടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് രഞ്ജു തങ്കപ്പനെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
അടൂര്‍ എസ്എച്ച്ഒ അജയന്, എസ്ഐമാരായ പ്രതീഷ്, അനൂപ് രാഘവന്, പോലീസ് ഉദ്യോഗസ്ഥരായ രാജഗോപാല്‍ നിതിന്‍ സുരേഷ് സുനിത എന്നിവര്‍ അടങ്ങിയ സംഘമാണ പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്. കോടതിയില്‍ ഹാജരാക്കിയ രഞ്ജുവിനെ റിമാന്‍ഡ് ചെയ്തു.
Pathanamthitta
പത്തനംതിട്ട: ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകളില്‍ ജനമൈത്രി പോലീസിന്റെയും സ്റ്റുഡന്റ് പോലീസിന്റെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ സന്ദേശവുമായി കൂട്ടയോട്ടം ഫുട്ബോള്‍ മത്സരങ്ങള്‍ എന്നിവയാണ് സംഘടിപ്പിച്ചത്. പന്തളം ജനമൈത്രി പോലീസിന്റെയും സ്റ്റുഡന്റ് പോലീസ് പദ്ധതിയുടെയും നേതൃത്വത്തില്‍ കൂട്ടയോട്ടം നടന്നു.
തണ്ണിത്തോട് ജനമൈത്രി പോലീസിന്റെയും സ്റ്റുഡന്‍സ് പോലീസിന്റെയും ജൂണിയര്‍ റെഡ്ക്രോസ്, ലിറ്റില്‍ കൈറ്റ്സ് തുടങ്ങിയവയുടെയും സഹകരണത്തോടെ മുന്നൂറോളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കാവില്‍ ജംഗ്ഷന് മുതല്‍ തണ്ണിത്തോട് മൂഴി വരെ ലഹരി വിരുദ്ധ റാലി നടത്തി.
കൂടല്‍ ജനമൈത്രി പോലീസിന്റെയും സ്റ്റുഡന്റ് പോലീസ് പദ്ധതിയുടെയും നേതൃത്വത്തില്‍ മാങ്കോട് ഗവണ്മെന്റ് സ്കൂളില്‍ ലഹരി വിരുദ്ധ സന്ദേശവുമായി ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
കര്‍ശനമായ പരിശോധനകളും നിയമ നടപടികളും തുടരുന്നതിനിടെ ലഹരിക്കെതിരേയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് പരിപാടികളുടെ ലക്ഷ്യമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു.
Pathanamthitta
തിരുവല്ല: മാര്‍ അത്തനേഷ്യസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് തിരുവല്ലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോസയന്‍സും ഐക്യുഎസിയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ കോണ്‍ഫറന്‍സിനു തുടക്കമായി.
ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും പ്രമുഖ ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധര്‍, ഗവേഷകർ, വിദ്യാര്‍ഥികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മാക്ഫാസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മാക്ഫാസ്റ്റ് മാനേജരും അഡ്മിനിസ്ട്രേറ്ററുമായ ഫാ. തോമസ്കുട്ടി പതിനെട്ടില്‍ അധ്യക്ഷത വഹിച്ചു.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന്റെ (കുഫോസ്) വൈസ് ചാന്‍സലര്‍, ഡോ. എ. ബിജു കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി സര്‍വകലാശാല, ഐസിയുഎസ് ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
സീനിയര്‍ സയന്റിസ്റ്റ് ഡോ.കെ.ബി. രമേശ് കുമാര്‍ സ്മ്മേളനം അവലോകനം ചെയ്തു. ഡോ.രാജീവ് രവീന്ദ്രന് നായര്‍, ഡോ.ഷിജു ലാൽ, നെല്‍സണ്‍ സതി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. കോളജ് പ്രിന്‍സിപ്പാള്‍ ഡോ.വര്‍ഗീസ് കെ. ചെറിയാൻ, ഡോ. ജെന്നി ജേക്കബ്, ഡോ. ടീന മെര്ലിൻ, ഡോ. ബേസില്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
ബയോഇന്‍ഫോര്‍മാറ്റിക്സ്, ഓമിക്സ് ഡാറ്റാ സയന്‍സ്, ന്യൂറോസയന്‍സ്, സമകാലിക ജൈവശാസ്ത്ര ഗവേഷണങ്ങള്‍ എന്നിവയിലെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്. വിവിധ കോളജുകളിലെ ഗവേഷകരും വിദ്യാര്‍ഥികളും ബയോസ്പെക്ട്രം 2കെ 26 പോസ്റ്റര്‍ പ്രസന്റേഷനും ഓറല്‍ പ്രസന്റേഷനും അവതരിപ്പിച്ചു.
Idukki
രാജാക്കാട്: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ (എൻഎഡിസിപി) ഭാഗമായി സംഘടിപ്പിക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന്റ് പഞ്ചായത്തുതല ഉദ്ഘാടനം ചെറുപുറം വിനായക ഫാമിൽ പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജൂലൈ 13 വരെയാണ് യജ്ഞം.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട് അധ്യക്ഷത വഹിച്ചു. സാജു പഴപ്ലാക്കൽ, വെറ്ററിനറി സർജൻ ഡോ. സുർജിത്ത് ജെ. കുമാർ, ബാബു ജോസഫ്, ജോഷി കന്യാക്കുഴി എന്നിവർ പ്രസംഗിച്ചു രാജാക്കാട് പഞ്ചായത്തിലെ ക്ഷീരകർഷകർക്കു മാതൃകയാകുന്ന രീതിയിൽ പശുഫാം നടത്തുന്ന വിജു -മഞ്ജുള ദമ്പതികളെ ചടങ്ങിൽ അനുമോദിച്ചു.
Idukki
തൊടുപുഴ: കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പില്ലായിരുന്നെങ്കിലും ജില്ലയില്‍ ഇന്നലെ പെയ്തത് തീവ്രമഴ. തൊടുപുഴ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം മണിക്കൂറുകളോളം മഴ പെയ്തു. ഇതോടെ തൊടുപുഴ നഗരത്തിന്റെ പല ഭാഗത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിനു പരിഹാരം കാണാന്‍ നഗരത്തിലെ ഓടകളുടെ സ്ലാബുകള്‍ നീക്കി ശുചീകരണപ്രവൃത്തികള്‍ നടത്തിയെങ്കിലും പ്രശ്നത്തിനു പരിഹാരമായില്ല. കനത്ത മഴയെത്തുടര്‍ന്ന് വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി.
നഗരത്തില്‍ റോട്ടറി ജംഗ്ഷന്, ബിഎസ്എന്‍എല്‍ ജംഗ്ഷന്, പഴയ മണക്കാട് റോഡ്, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപം, ഭീമ ജംഗ്ഷന്, ന്യൂമാന്‍ കോളജിനു സമീപം, മങ്ങാട്ടുകവല - കാരിക്കോട് റോഡ് തുടങ്ങി വിവിധയിടങ്ങളിലുണ്ടായ കനത്ത വെള്ളക്കെട്ട് ജനങ്ങളെ വലച്ചു. മങ്ങാട്ടുകവല-കാരിക്കോട് റൂട്ടില്‍ വാഹനങ്ങളുടെ പകുതി ഭാഗവും വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയായിരുന്നു.
പലയിടത്തും ഇരുചക്ര വാഹനയാത്രക്കാര്‍ അടക്കമുള്ളവര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. ചെറുവാഹനങ്ങള്‍ കടന്നുപോകാന്‍ പാടുപെട്ടു. കടകളുടെ ഉള്ളിലേക്കും വരാന്തകളിലും വെള്ളം കയറിയത് ജീവനക്കാരെയും ഉപയോക്താക്കളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കി. പല സ്ഥലങ്ങളിലും കടകളിലേക്ക് കയറാനോ, തിരികെയിറങ്ങാനോ കഴിയാത്ത രീതിയില്‍ വെള്ളക്കെട്ടായിരുന്നു. കച്ചവടത്തെയും ഇതു ബാധിച്ചതായി വ്യാപാരികള്‍ പറഞ്ഞു. പലയിടത്തും ഗതാഗതവും തടസപ്പെട്ടു.
ഏതാനും ദിവസം മുമ്പാണ് നഗരസഭ മഴക്കാലപൂര്‍വ ശുചീകരണം നടത്തിയത്. ഓടകളുടെ സ്ലാബുകള്‍ നീക്കി വെള്ളം ഒഴുകിപ്പോകാനുള്ള തടസങ്ങള്‍ ഒഴിവാക്കിയിരുന്നു. മഴക്കാലപൂര്‍വ ശുചീകരണത്തിനായി നഗരവാര്ഡുകളിലേക്ക് അഞ്ചു ലക്ഷം രൂപയാണ് നല്‍കുന്നത്. ഓടകള്‍ കവിഞ്ഞ് വെള്ളമൊഴുകുന്നതാണ് ഇപ്പോള്‍ വെള്ളക്കെട്ടിനു കാരണമെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്. വാര്‍ഡ് സമിതികള്‍ക്കു പണം നല്‍കിയെന്നും എന്നാല്‍, അന്തിമ ബില്‍ ആരും സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും വെള്ളക്കെട്ടിനു പരിഹാരം കാണാന്‍ കഴിയുന്നില്ലെന്നത് ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
നഗരത്തില്‍ പലയിടത്തും ഓടകള്‍ കൈയേറി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ പറഞ്ഞു. ഓണ്ഫണ്ടില്നിന്നുള്ള തുക ചെലവഴിച്ച് നഗരത്തിലെ ഓടകള്‍ പൂര്‍ണമായും വൃത്തിയാക്കിയിരുന്നു. എന്നാല്‍, ഓട കൈയേറ്റവും ടെലഫോണ്‍, ജലവിതരണ പൈപ്പുകള്‍ ഓടയ്ക്കുള്ളിലൂടെ കടന്നുപോകുന്നതും ജലമൊഴുക്കിന് തടസമാകുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുമരാമത്തിന് കത്തുനല്‍കിയിട്ടുണ്ടെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
Idukki
വണ്ടിപ്പെരിയാർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. പത്തനംതിട്ട തടിയൂർ ആശാരിപറമ്പിൽ അരുൺ പ്രകാശിനെ (31) യാണ് വണ്ടിപ്പെരിയാർ പോലീസ് മുംബൈയിൽനിന്ന് പിടികൂടിയത്. കഴിഞ്ഞ നവംബറിൽ മ്ലാമല സ്വദേശിയായ ആൽബിനിൽനിന്ന് വിദേശത്ത് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞു നാലു ലക്ഷത്തിലേറെ രുപ അരുൺ പ്രകാശ് കൈപ്പറ്റിയിരുന്നു.
ജോലി ലഭിക്കാതിരുന്നതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടിട്ടും അരുൺ പ്രകാശ് പണം നൽകിയില്ല. തുടർന്ന് ആൽബിൻ പോലീസിൽ പാരാതി തൽകുകയായിരുന്നു. വിവരമറിഞ്ഞ് ദുബായിലേക്കു കടന്ന അരുൺ പ്രകാശിനെ വണ്ടിപ്പെരിയാർ എസ്ഐ ടി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ വിദേശത്തുനിന്നു തിരികെയെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു.
മുംബൈ വിമാനത്താവളത്തിൽ വന്നിറിങ്ങിയ അരുൺ പ്രകാശിനെ വിമാനത്താവളമധികൃതർ തടഞ്ഞുവച്ചു. വണ്ടിപ്പെരിയാർ പോലീസ് മുംബൈയിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരേ സമാനരീതിയിൽ കേരളത്തിൽ പലയിടങ്ങളിലും കേസുണ്ടെന്ന് എസ്ഐ ടി.എസ്. ജയകൃഷ്ണൻ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Idukki
ഉടുമ്പന്നൂര്‍: കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അഗ്രി ടൂറിസം മേഖലയിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കുകയും കാര്‍ഷിക ഉത്പന്നങ്ങളില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ഗവ. ചീഫ് വിപ്പ് അബൂ ജോണ്‍ ജോസഫ്. കിസാന്‍ സര്‍വീസ് സൊസൈറ്റി ഉടുമ്പന്നൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക സംഗമവും കര്‍ഷകര്‍ക്ക് 80 ശതമാനം സബ്സിഡിയോടെ ലഭ്യമാക്കിയ കാര്‍ഷിക ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയെ ലാഭകരമാക്കാന്‍ ഉത്പാദനത്തിനൊപ്പം സംസ്കരണം, ബ്രാന്‍ഡിംഗ്, വിപണനം എന്നിവയ്ക്കും പ്രാധാന്യം നല്‍കണം. കേരളത്തിലെ ഗ്രാമീണ മേഖലകളില്‍ അഗ്രി ടൂറിസത്തിന് വലിയ സാധ്യതകളുണ്ടെന്നും അതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനം കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ കിസാന്‍ സര്‍വീസ് സൊസൈറ്റി ദേശീയ ചെയര്മാന് ഡോ. ജോസ് തയ്യില്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ടി.ജി. മോഹനന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജോയി മൂക്കന്‍തോട്ടം, ജില്ലാ പ്രസിഡന്റ് പി.എ. ജോണ്‍, ഉടുമ്പന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേന്ദ്രന്, ബിജോ ചെറിയില്‍, ബിജു മമ്മൂട്ടില്‍, ജോണി മുതലക്കുഴി, ആന്‍സണ്‍ ജോസഫ്, ടോണി, ജെയ്സണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷകരുടെ ഉന്നമനത്തിനും കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനുമായി കിസാന്‍ സര്‍വീസ് സൊസൈറ്റി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ യോഗത്തില്‍ വിശദീകരിച്ചു.
Idukki
ഇടവെട്ടി: കനത്ത മഴയെത്തുടര്‍ന്ന് ഇടവെട്ടി നടയം ഭാഗത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. മേലേടത്ത് ചന്ദ്രബാബുവിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. കല്‍ക്കെട്ട് ഇടിഞ്ഞ് തറയുടെ അടിത്തറയുടെ മണ്ണിളകി മാറി. മുറ്റത്തുണ്ടായിരുന്ന ടോയ്ലറ്റും തകര്‍ന്നു. വീടിന്റെ പിന്‍ഭാഗത്തെ ഭിത്തിയും തറയും വിണ്ടുകീറിയിട്ടുണ്ട്. ഏതുസമയവും വീട് നിലംപതിക്കുമെന്ന ഭീതിയിലാണ്. പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീര്‍, പഞ്ചായത്തംഗം ടി. എം. മുജീബ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Idukki
കുമളി: ജില്ലയിലെ മലയോര മേഖലകളില്‍ പോത്തിറച്ചിയെന്ന പേരില്‍ കാളയിറച്ചി വില്പന നടത്തി ഉപയോക്താക്കളെ വഞ്ചിക്കുന്നതായി പരാതി. തമിഴ്നാട് അതിര്ത്തികളില്നിന്നുള്ള കന്നുകാലി വരവ് കുറഞ്ഞതോടെ ബീഫ് വില കിലോയ്ക്ക് 450 മുതല്‍ 500 രൂപ വരെയായി ഉയര്‍ന്നിരുന്നു. ഇതിന്റെ മറവിലാണ് പോത്തിറച്ചിയെക്കാള് വില കുറഞ്ഞ കാള, പശു എന്നിവയുടെ ഇറച്ചി തുല്യവില ഈടാക്കി വ്യാപാരികള്‍ വില്‍പ്പന നടത്തുന്നത്. മാംസം മുറിച്ചുവയ്ക്കുമ്പോള് ഉപയോക്താക്കള്‍ക്ക് ഇതു പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. ഭൂരിഭാഗം സ്റ്റാളുകളിലും ഏതിനം മാംസമാണെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകളും സ്ഥാപിക്കാറില്ല.
വിപണിയില്‍ വ്യാപാരികള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് അമിതവില ഈടാക്കുന്നതിനെതിരേ കുമളി, അണക്കര, വണ്ടിപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ നടപടിക്കെതിരേ തദ്ദേശ സ്ഥാപനങ്ങളും സിവില്‍ സപ്ലൈസ് ഭക്ഷ്യസുരക്ഷാ വകുപ്പുകളും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിപണിയില്‍ കര്‍ശന പരിശോധന നടത്തി പോത്തിറച്ചിക്കും കാളയിറച്ചിക്കും വെവ്വേറെ വിലവിവരപ്പട്ടികയും ബോര്‍ഡുകളും നിര്‍ബന്ധമാക്കണമെന്നും വര്‍ധിപ്പിച്ച വില പിന്‍വലിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Idukki
കരിങ്കുന്നം: ഒറ്റല്ലൂര്‍ മേഖലയില്‍ നിര്‍മാണാനുമതി തേടുന്ന പ്ലൈവുഡ് ഫാക്ടറിക്കെതിരേ പ്രദേശവാസികള്‍ നടത്തുന്ന സമരം പുതിയ തലത്തിലേക്ക്. പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി എഴ്, ഒന്‍പത് വാര്‍ഡുകളില്‍ ഇതിനായി പ്രത്യേക ഗ്രാമസഭ വിളിച്ചുചേര്‍ത്ത് പ്രമേയം പാസാക്കി പഞ്ചായത്ത് ഭരണസമിതിക്കു കൈമാറി. ഗ്രാമസഭകളില്‍ വാര്‍ഡുകളിലെ ഭൂരിപക്ഷം കുടുംബങ്ങളും പങ്കെടുത്ത് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോണ്‍, വാര്‍ഡ് മെംബര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ശാന്തവും പ്രകൃതിരമണീയവുമായ ഒറ്റല്ലൂര്‍ മേഖലയില്‍, അതിമാരകമായ രാസപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓറഞ്ച് കാറ്റഗറിയില്‍ വരുന്ന പ്ലൈവുഡ് ഫാക്ടറി സൃഷ്ടിച്ചേക്കാവുന്ന അതിതീവ്രമായ പരിസ്ഥിതി മലിനീകരണമായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. ഇതു വഴിയൊഴുകുന്ന കരിയിലം തോടിനെ ഫാക്ടറിയില്‍നിന്നുള്ള രാസവസ്തുക്കള്‍ മലീമസമാക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
കൂടാതെ ഇല്ലിചാരി റിസര്‍വ് ഫോറസ്റ്റിന്റെ ജൈവസമ്പത്തിനെയും ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന് ഇവിടം സന്ദര്‍ശിച്ച ജില്ലാ ജൈവവൈവിധ്യ കമ്മിറ്റി പഞ്ചായത്തിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഈ വസ്തുതകള്‍ കണക്കിലെടുത്തു ഫാക്ടറി വരുന്നതിനെതിരേയുള്ള പ്രമേയം ഗ്രാമസഭയില്‍ പങ്കെടുത്ത എല്ലാവരും അംഗീകരിച്ചാണ് പാസാക്കിയത്. ഫാക്ടറിക്കെതിരേ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് ജനങ്ങളുടെ തീരുമാനം.
Idukki
ഗാന്ധിനഗര്‍: സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി ആശുപത്രിവിട്ടു. ചിന്നക്കനാല്‍ സിങ്കുകണ്ടം സ്വദേശി രക്ഷൻ (11) ആണ് രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മ മാരി ആനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു.
കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. മക്കളായ രക്ഷൻ, രക്ഷണ എന്നിവരെ സ്കൂളിൽ വിടാൻ മാതാവ് പോയപ്പോഴായിരുന്നു കാട്ടാനയുടെയും കുട്ടിയാനയുടെയും ആക്രമണമുണ്ടായത്. ആനയുടെ ചവിട്ടേറ്റ മാതാവ് തൽക്ഷണം മരിച്ചു. രക്ഷണ ഓടിരക്ഷപെട്ടപ്പോൾ രക്ഷന് ആനയുടെ തട്ടേറ്റ് പരിക്കേൽക്കുകയായിരുന്നു. ഇവരുടെ പിതാവ് രാജൻ ഒരു വർഷം മുൻപ് മരിച്ചതാണ്.
മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ സംരക്ഷണം പിതൃസഹോദരൻ മുനിയാണ്ടിയും ഭാര്യ മുനിയമ്മയും ഏറ്റെടുത്തു. മുനിയമ്മ മരിച്ച മാരിയുടെ സഹോദരിയാണ്. ചിന്നക്കനാല്‍ ഗവ.സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് രക്ഷന്. ഇതേ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് രക്ഷണ.
കുട്ടികളുടെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വനംമന്ത്രി ഷിബു ബേബി ജോണ്‍ മെഡിക്കല്‍ കോളജിലെത്തി സര്‍ക്കാര്‍ കുട്ടികളുടെ പേരില്‍ സ്ഥിരം നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മന്ത്രി മോന്‍സ് ജോസഫ്, നാട്ടകം സുരേഷ് എംഎല്‍എ, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.എന്‍. വാസവന് അടക്കമുള്ളവർ രക്ഷനെ സന്ദര്‍ശിച്ചിരുന്നു. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സതീഷ് ചന്ദ്ര, ഡോ. ടിനു രവി എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.
Idukki
മുട്ടം: ജില്ലാ നിയമസഹായ അഥോറിട്ടിയുടെ നേതൃത്വത്തില്‍ ദേശീയ ലോക് അദാലത്ത് നടത്തി. വിവിധ കോടതികളുടെ പരിഗണനയിലുള്ളതും അല്ലാത്തതുമായ സിവില്‍. ക്രിമിനല്‍ കേസുകള്‍, ബാങ്ക് വായപ്, ബിഎസ്എന്‍എല്‍, പിഎല്‍പി തുടങ്ങിയ കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്.
മോട്ടോര്‍വാഹന അപകട ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെ 3724 കേസുകളിലായി 4.50 കോടിയുടെ വ്യവഹാരങ്ങള്‍ തീര്‍പ്പായി. ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിട്ടി ചെയര്മാന് സാനു എസ്. പണിക്കര്‍ നേതൃത്വം നല്കി.
തൊടുപുഴ, ദേവികുളം, അടിമാലി, ഉടുമ്പന്‍ചോല, പീരുമേട്, നെടുങ്കണ്ടം, ഇടുക്കി കോടതികളിലും അദാലത്ത് സംഘടിപ്പിച്ചതായി അഥോറിട്ടി സെക്രട്ടറികൂടിയായ സബ് ജഡ്ജി എന്‍.എന്‍. സിജി പറഞ്ഞു.
Idukki
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിക്കുള്ളിൽ സിപിഎം നേതാക്കളുടെ നീതി മെഡിക്കൽ സ്റ്റോറിലും നീതി ലാബിലും പകൽ കൊള്ളയെന്നും ഇവ നിർത്തലാക്കി ജനങ്ങൾക്കു പ്രയോജനപ്രദമായ പകരം സംവിധാനമൊരുക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.
ആശുപത്രിയുടെ പ്രവർത്തനത്തെതന്നെ തകിടംമറിക്കും വിധമാണ് ആശുപത്രിക്കുള്ളിൽ നീതി മെഡിക്കൽ സ്റ്റോറും നീതി മെഡിക്കൽ ലാബും പ്രവർത്തിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിപിഎം നേതാക്കൾ ഭാരവാഹികളായിട്ടുള്ള ഒരു സൊസൈറ്റിയുടെ പേരിലാണ് ആശുപത്രിയിൽ മെഡിക്കൽ സ്റ്റോറും ലാബും പ്രവർത്തിക്കുന്നത്.
ഇടുക്കി മെഡിക്കൽ കോളജിന്റെ മറവിൽ സിപിഎം നേതാക്കൾ നടത്തുന്ന ബിനാമി ഇടുപാടുകളെ സംബന്ധിച്ചു അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജോബി സി. ജോയി, അരുൺ പൂച്ചക്കുഴി, ജില്ലാ സെക്രട്ടറി മഹേഷ് മോഹനൻ, അനിൽ ആനിക്കനാട്ട്, മാഹിൻ ഹമിദ്, എവലിയൂസ് ജോസ് എന്നിവരും മന്ത്രിക്ക് പരാതിനൽകാനെത്തിയിരുന്നു.
Idukki
മുട്ടം: തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയില്‍ പെരുമറ്റം കനാല്‍ ഭാഗം മുതല്‍ മുട്ടം കോടതിക്കവല വരെയുള്ള മേഖലയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. ജല്‍ ജീവന് മിഷന് പദ്ധതിക്കുവേണ്ടി റോഡ് കുത്തിപ്പൊളിച്ചതിനെത്തുടര്ന്നുള്ള ഗര്‍ത്തങ്ങളില്‍ അകപ്പെട്ടാണ് ഇരുചക്ര വാഹങ്ങള്‍ ഉള്‍പ്പെടെ അപകടങ്ങളില്‍പ്പെടുന്നത്.
കഴിഞ്ഞ ദിവസം രാവിലെ തൊടുപുഴയില്‍നിന്ന് മുട്ടത്തിന് ഇരുചക്ര വാഹനത്തില്‍ എത്തിയ മുട്ടം ഇടപ്പള്ളി സ്വദേശി ബിനു എംവിഐപി ഓഫീസിന് സമീപത്തുള്ള റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടിരുന്നു. പിന്നിലൂടെ എത്തിയ കെഎസ്ആര്‍ടിസി ബസിന് കടന്നുപോകാന്‍ റോഡിന്റെ വശത്തേക്ക് വാഹനം ഒതുക്കിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിൽ വീഴുകയായിരുന്നു. ഈ സമയം അതുവഴിയെത്തിയ കുടയത്തൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് ബിനുവിനെ റോഡില്‍നിന്ന് ഉയര്‍ത്തിയത്.
ഏതാനും ദിവസം മുമ്പ് കോടതിയിലേക്കുവന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും പ്രദേശത്ത് അപകടത്തില്‍പ്പെട്ടിരുന്നു. ഇവര്‍ക്കും സാരമായ തോതില്‍ പരിക്കേറ്റു. വാഹനത്തിനും കേടുപാടു സംഭവിച്ചു. പ്രദേശത്തെ കുഴിയില്‍ വീണ് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായ ശങ്കരപ്പള്ളി സ്വദേശിയുടെ നില മെച്ചപ്പെട്ടു വരുന്നതേയുള്ളു. ചികിത്സയ്ക്കായി ഇതിനോടകം തന്നെ ലക്ഷങ്ങള്‍ ചെലവഴിച്ചു.
മീനച്ചില്‍ താലൂക്കിലും മുട്ടം, കുടയത്തൂര്‍, കരിങ്കുന്നം പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നതിനായുള്ള പദ്ധതിക്കായി പൈപ്പുകള്‍ സ്ഥാപിക്കുന്നതിനു കുത്തിപ്പൊളിച്ച റോഡ് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തി പൂര്‍വസ്ഥിതിയിലാക്കാന്‍ അധികൃതര്‍ തയറാകാത്തതില് വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
റോഡ് കുത്തിപ്പൊളിച്ചതിനെത്തുടര്ന്ന് പദ്ധതിയുടെ തുടക്കത്തില്‍ത്തന്നെ ജനങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഓരോ നൂറു മീറ്ററിലും കുത്തിപ്പൊളിക്കുന്ന ഭാഗം ടാറിംഗ് നടത്തി പൂര്‍വസ്ഥിതിയിലാക്കുമെന്നാണ് ജല്‍ ജീവന് മിഷന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഈ ഉറപ്പുകളെല്ലാം പാഴ് വാക്കാക്കി ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്ന നിലപാടാണ് ജല്‍ ജീവന് മിഷന് അധികൃതരില്‍നിന്ന് ഉണ്ടാകുന്നത്.
ഏതാനും നാളുകളായി മഴ ശക്തമായതോടെ കുത്തിപ്പൊളിച്ച റോഡിന്റെ സൈഡ് കൂടുതല്‍ താഴ്ന്ന അവസ്ഥയിലാണ്. 2024 മാര്‍ച്ചോടെ പൂര്‍ത്തീകരിച്ച് കമ്മീഷന് ചെയ്യുമെന്നു പറഞ്ഞ കുടിവെള്ള പദ്ധതിയുടെ കാലാവധി 2028 വരെ നീട്ടിയിരിക്കുകയാണ്. പദ്ധതി പൂര്ത്തിയാകുന്നതിനനുസരിച്ചാണ് റോഡിന്റെ ടാറിംഗ് നടത്താന്‍ തീരുമാനമെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വിവിധ സംഘടനകള്‍ മുന്നറിയിപ്പ് നല്കി.
Idukki
മുട്ടം: അര്‍ധരാത്രിയില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് റോഡരികില്‍ വാഹനം കാത്തിരുന്ന വയോധികനായ ഹൃദ്രോഗിക്ക് രക്ഷകരായി മുട്ടം പോലീസ്. കന്യാമല സ്വദേശിയായ ആശാരിപാറയില് പത്രോസിനാണ് (74) പോലീസിന്റെ സമയോചിത ഇടപെടലിലൂടെ ചികിത്സ ലഭിച്ചത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയായിരുന്നു സംഭവം.
കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പത്രോസ് സമീപത്തെ ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമല്ലാതിരുന്നതിനാല്‍ ചികിത്സ ലഭിച്ചില്ല. തുടര്‍ന്ന് ഭാര്യ അന്നക്കുട്ടിയോടൊപ്പം തുടങ്ങനാട് ലൂര്‍ദ് മാതാ ചാപ്പലിനു സമീപം വാഹനം കാത്തിരുന്നെങ്കിലും ലഭിച്ചില്ല. ഇവരുടെ മക്കള്‍ രണ്ടുപേരും അടിയന്തര ആവശ്യത്തിനായി എറണാകുളത്തായിരുന്നതിനാല്‍ സഹായത്തിനായി വിളിക്കാനാകാത്ത അവസ്ഥയായിരുന്നു.
ഇതിനിടെയാണ് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന മുട്ടം പോലീസിന്റെ വാഹനം അതുവഴി എത്തിയത്. ഷര്‍ട്ട് ഊരി അസ്വസ്ഥനായി ഇരുന്ന പത്രോസിനെയും ഭാര്യയെയുംകണ്ട് പോലീസ് വിവരം തിരക്കി. രോഗിയാണെന്നും മുമ്പും ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്നും മനസിലാക്കിയ ഉടന്‍തന്നെ പോലീസ് ഇരുവരെയും വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് തിരിച്ചു.
മുട്ടത്തെ ആശുപത്രിയില്‍ ഡോക്ടറില്ലെന്ന് അറിഞ്ഞതോടെ സമയം നഷ്ടപ്പെടുത്താതെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. പോലീസിന്റെ സമയോചിതമായ ഇടപെടലോടെ പത്രോസിന് ചികിത്സ ലഭിച്ചു.
ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ട പത്രോസ് മുട്ടം പോലീസ് സ്റ്റേഷനിലെത്തി അര്‍ധരാത്രിയില്‍ സഹായഹസ്തം നീട്ടിയ പോലീസുകാരെ നേരില്‍ക്കണ്ട് നന്ദി അറിയിച്ച ശേഷമാണ് മടങ്ങിയത്.
മുട്ടം സ്റ്റേഷനിലെ സാന്റിനോയും നിബിന് പോളുമാണ് അര്‍ധരാത്രിയില്‍ മാനുഷിക ഇടപെടലിലൂടെ പത്രോസിന് തുണയായത്. ഇരുവരെയും സാമൂഹ്യമാധ്യമത്തിലൂടെ ഒട്ടേറെ പേര് അഭിനന്ദിച്ചു.
Idukki
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിനുണ്ടാകുന്ന തുടര്‍ച്ചയായ തിരിച്ചടിക്ക് പരിഹാരം കാണാനും പുതിയ ഡാം നിര്മിക്കണമെന്നാവശ്യപ്പെട്ടും മുഖ്യമന്ത്രി വി.ഡി. സതീശനെയും കേന്ദ്ര മന്ത്രി അമിത് ഷായെയും നേരിട്ടുകണ്ട് നിലവിലെ അപകടാവസ്ഥ ബോധ്യപ്പെടുത്താന്‍ മുല്ലപ്പെരിയാര്‍ ജനസംരക്ഷണ സമിതി തീരുമാനിച്ചു. സംസ്ഥാനത്തിന്റെ വാദം കൃത്യമായി അവതരിപ്പിക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നത്.
ദേശീയ ഡാം സുരക്ഷ അഥോറിറ്റിയെ അണക്കെട്ടിന്റെ സംരക്ഷണ ചുമതല ഏല്‍പ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ഉണ്ടായെങ്കിലും അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്താന്‍ തമിഴ്നാട് സഹകരിക്കാതെ എതിര്‍പ്പുയര്‍ത്തുകയാണ്. ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ തമിഴ്നാട് ശ്രമിക്കുമ്പോഴും ഡാമിന്റെ കാലപ്പഴക്കവും അപകടാവസ്ഥയും കേന്ദ്ര സമിതികളെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാനം പരാജയപ്പെടുകയാണ്.
കേന്ദ്ര മേല്‍നോട്ട സമിതിയുടെ തീരുമാനപ്രകാരം ഡാമിന്റെ സുരക്ഷാ പരിശോധന നടത്താനുള്ള സംഘത്തില്‍ സംസ്ഥാനം തീരുമാനിച്ച വിദഗ്ധനെ ഒഴിവാക്കിയത് സംസ്ഥാനത്തിന്റെ അധികാരത്തില്‍ മേലുള്ള കടന്നുകയറ്റമാണ്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെയും 40 ലക്ഷം പേരുടെ ജീവനു ഭീഷണിയായി നില്ക്കുന്ന അണക്കെട്ടിന്റെ അപകടാവസ്ഥ നേരിട്ട് ബോധ്യപ്പെടുത്തി കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉറപ്പാക്കുവാനായി കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായേയും നേരില്‍ക്കണ്ട് നിലവിലെ അപകടാവസ്ഥ ബോധ്യപ്പെടുത്തുമെന്ന് സമിതി ചെയര്മാന് അഡ്വ. റോയ് വാരികാട്ടും ജനറല്‍ കണ്‍വീനര്‍ പി.ടി. ശ്രീകുമാറും പിആര്‍ഒ ഷിബു കെ. തമ്പിയും പറഞ്ഞു.
Idukki
രാജാക്കാട്: ടൗണിലും പള്ളിയിലും ക്ഷേത്രത്തിലുമെല്ലാം നിറസാന്നിധ്യമായിരുന്ന കരിമ്പ് ശശി എന്നുവിളിക്കുന്ന പനച്ചിക്കുഴി പുതുശേരില്‍ ശശി (61) ഓര്മയായപ്പോള് ബാക്കിയായത് 1.15 ലക്ഷം രൂപ. ടൗണിലെ കെട്ടിടത്തിന്റെ തിണ്ണയില്‍ കഴിഞ്ഞിരുന്ന ശശിയുടെ മരണത്തിനു ശേഷം അദ്ദേഹം സൂക്ഷിച്ചുവച്ചിരുന്ന പ്ലാസ്റ്റിക് കവര്‍ പരിശോധിച്ചപ്പോഴാണ് ഈ തുക ലഭിച്ചത്.
മാതാപിതാക്കള്‍ മരിച്ച ശേഷം
പനച്ചിക്കുഴിയിലെ വീട്ടില്‍ വല്ലപ്പോഴും ചെല്ലുന്ന ശശി എപ്പോഴും രാജാക്കാട്ടെ നിറസാന്നിധ്യമായിരുന്നു. എവിടെ കരിമ്പ് കണ്ടാലും ആരോടും ചോദിക്കാതെ ഒടിച്ച് കഴിക്കുന്നതിനാലാണ് കരിമ്പ് ശശിയെന്ന പേരുവീണത്. സമീപത്തെ സ്കൂളിനു സമീപമായിരുന്നു കുളിയും കിടപ്പുമെല്ലാം.
എല്ലാ മരണ വീടുകളിലും എത്തുന്ന ശശി സംസ്കാരം കഴിഞ്ഞേ അവിടെനിന്ന് മടങ്ങൂ. രാജാക്കാട്ടെ ഉത്സവങ്ങളിലും തിരുനാളുകളിലും വിവാഹ സത്കാരത്തിലുമെല്ലാം പങ്കെടുക്കും. പരിചയക്കാരെ കണ്ടാല്‍ ചായക്കാശ് വാങ്ങും. ഇതു കൂട്ടിവച്ചാണ് ശശിയുടെ കരുതല്‍ ശേഖരം ഒരു ലക്ഷത്തിന് മുകളിലായത്. രാജാക്കാട് മഠത്തില്‍നിന്നു മിക്ക ദിവസങ്ങളിലും ഭക്ഷണവും ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം അവശത അനുഭവപ്പെട്ടതിനെത്തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട് രാജാക്കാട് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ രണ്ട് കിഡ്നികളും തകരാറിലായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബന്ധുക്കളോടൊപ്പം കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച് ചികിത്സ നല്കി. ചികിത്സയില്‍ വലിയ പുരോഗതി ഉണ്ടാവാത്തതിനാല്‍ സഹോദരിമാര്‍ താമസിക്കുന്ന തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. മൃതദേഹം രാജാക്കാട് പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
സംസ്കാരത്തിനു ശേഷം ടൗണിലെ ജൂവലറിയുടെ വശത്തുള്ള ചെറിയ മുറിയുടെ സ്റ്റെയര്‍കേസിന് അടിയിലായി സൂക്ഷിച്ചിരുന്ന കവര്‍ പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ കണ്ടെത്തിയത്.
കടയുടമ കളീക്കല്‍ തങ്കച്ചന്, പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്, വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട്, മര്‍ച്ചന്റ്സ് അസോസിയേഷന് ട്രഷറര്‍ വി.സി. ജോണ്സണ് എന്നിവരുടെ സാന്നിധ്യത്തില്‍ തുക എണ്ണി തിട്ടപ്പെടുത്തി.
ശശിയുടെ ചികിത്സാച്ചെലവിന് പണം ചെലവാക്കിയ ബന്ധുക്കള്‍ക്ക് തുക നല്‍കുമെന്ന് രാജാക്കാട് പോലീസ് പറഞ്ഞു.
Idukki
നെടുങ്കണ്ടം: മുണ്ടിയെരുമയിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് രണ്ടുപേർക്ക് ഗുരുതര പരിക്ക്. കമ്പംമെട്ട് കണ്ടത്തിൻകരയിൽ കെ.ജെ. ജോസഫ് (ഡോളി ജോസ്-65), താന്നിമൂട് ബ്ലോക്ക് നമ്പർ 138ൽ ആർ. രാജു (റിട്ട. പോലീസ് ഉദ്യോഗസ്ഥൻ-70) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം 4.30നാണ് അപകടം നടന്നത്. നെടുങ്കണ്ടത്തുനിന്നു വരികയായിരുന്ന ഇവരുടെ കാർ മുണ്ടിയെരുമയ്ക്കു സമീപത്തെ വളവിൽ നിയന്ത്രണം നഷ്ടപ്പെടുകയും ബാരിക്കേഡ് തകർത്ത് സമീപത്തെ വീടിന് മുകളിലേക്കു പതിക്കുകയുമായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ഇവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജോസഫിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കാർ പൂർണമായും വീട് ഭാഗീകമായും തകർന്നു. അപകടംനടന്ന സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
Idukki
തൊടുപുഴ: ദേശീയ ഡാം സുരക്ഷാ പരിശോധന സമിതിയില്‍നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയത് പ്രതിഷേധകരമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്. പാട്ടീലിന് എംപി കത്ത് നല്കി. ദേശീയ ഡാം സുരക്ഷാ അഥോറിറ്റി യാഥാര്‍ഥ്യമായപ്പോള്‍ സമഗ്രമായ ഡാം സുരക്ഷാ പരിശോധന അതനുസരിച്ചുള്ള തുടര്‍ നടപടിയാണ്.
അതുപ്രകാരം രൂപീകൃതമായ നിഷ്പക്ഷ വിദഗ്ധര്‍ അടങ്ങിയ കമ്മിറ്റിയില്‍ കേരളത്തിന്റെ പ്രതിനിധിയായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച ടി.കെ. ശിവരാജനെയാണ് കമ്മറ്റിയില്‍നിന്ന് ഏകപക്ഷീയമായി നീക്കിയത്.
യാതൊരു മുന്നറിയിപ്പുമില്ലാതെ അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നു മാറ്റിയത് ഫെഡറല്‍ ജനാധിപത്യ വ്യവസ്ഥിതിക്കു യോജിച്ച നടപടിയല്ല. ഇക്കാര്യത്തില്‍ ദേശീയ ഡാം സുരക്ഷാ അഥോറിറ്റി വച്ചുപുലര്‍ത്തുന്ന ഏകപക്ഷീയമായ സമീപനം തിരുത്തണം. തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രതിനിധി അവിടെ മാറ്റമില്ലാതെ തുടരുകയുമാണ്.
കേരളത്തിന്റെ പ്രതിനിധിയെ മാറ്റുമ്പോള്‍ അതിന്റെ കാരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാന്‍ അഥോറിറ്റിക്കു ബാധ്യതയുണ്ട്. മാറ്റിയാല്‍ പുതിയ ആളെ നിര്‍ദേശിക്കേണ്ടതും കേരള സര്‍ക്കാര്‍ ആയിരുന്നു. ഇതിന് അവസരം നല്‍കാതെ അഥോറിറ്റിതന്നെ പകരം ആളെ നിര്‍ദേശിച്ചിരിക്കുന്നതു തികച്ചും നീതിരഹിതമായ നടപടിയാണ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് തെറ്റ് തിരുത്തണമെന്നും കേരളത്തിന്റെ പ്രതിനിധിയെ കമ്മിറ്റിയില്‍ പുനഃസ്ഥാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
Idukki
രാജാക്കാട്: ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിനെ വീണ്ടും ഭീതിയിലാഴ്ത്തി ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ചിന്നക്കനാൽ ബി.എൽ. റാം ഈട്ടിത്തേരിയിലാണ് വളർത്തു മൃഗത്തെ കടുവ ആക്രമിച്ചു കൊന്നത്.
ബി.എൽ. റാം സ്വദേശി നെടുംപറമ്പിൽ മാത്യു വർഗീസിന്റെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് കടുവ കൊന്നുഭക്ഷിച്ചത്.
കഴിഞ്ഞ 19ന് കാണാതായ പശുവിനായി നടത്തിയ തെരച്ചിലിലാണ് ഇന്നലെ കടുവ ആക്രമിച്ച നിലയിൽ ഈട്ടിത്തേരി ഭാഗത്ത് കണ്ടെത്തിയത്.ജഡം കണ്ടെത്തിയ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ കടുവയുടെ കാൽപ്പാടുകൾ തിരിച്ചറിയുകയും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
വന്യമൃഗത്തിന്റെ സാന്നിധ്യം കൃത്യമായി നിരീക്ഷിക്കുന്നതിനും അതിന്റെ സഞ്ചാരപഥം മനസിലാക്കുന്നതിനുമായി പ്രദേശത്ത് ഉടൻതന്നെ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വന്യമൃഗം വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
തോട്ടം തൊഴിലാളികളും കർഷകരും നിത്യേന സഞ്ചരിക്കുന്ന ബി.എൽ. റാം മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് നാട്ടുകാരെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും വന്യമൃഗത്തെ പിടികൂടാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
Idukki
നെടുങ്കണ്ടം: നെടുങ്കണ്ടത്തുനിന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടു വാഹനങ്ങൾ മോഷ്ടിച്ചയാൾ പോലീസിന്റെ പിടിയിലായി. മുണ്ടക്കയം കൊക്കയാർ അമലാഭവൻ ഉണ്ണിക്കുട്ടനാണ് (25) പെരുവന്താനം പോലീസിന്റെ പിടിയിലായത്.നെടുങ്കണ്ടത്തുനിന്നും ഓട്ടോറിക്ഷയും പാമ്പാടുംപാറയിൽനിന്ന് ജീപ്പുമാണ് ഇയാൾ മോഷ്ടിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് മോഷണ സംഭവം ആരംഭിക്കുന്നത്.
നെടുങ്കണ്ടം ഓട്ടോ സ്റ്റാൻഡിലെ മാളിയേക്കൽ ജോബിൻ ജെയിംസിന്റെ ഓട്ടോറിക്ഷയാണ് പ്രതി ആദ്യം കടത്തിയത്. വാഹനത്തിന്റെ വയറുകൾ വിച്ഛേദിച്ച് നേരിട്ട് കണക്ഷൻ കൊടുത്താണ് ഓട്ടോറിക്ഷ സ്റ്റാർട്ടാക്കിയത്. തുടർന്ന് ഓട്ടോറിക്ഷയുമായി കുമളി-മൂന്നാർ സംസ്ഥാനപാതയിൽ സഞ്ചരിച്ച ഉണ്ണിക്കുട്ടൻ പാമ്പാടുംപാറയിൽ എത്തിയപ്പോൾ ടൗണിൽ നിർത്തിയിട്ടിരുന്ന ജീപ്പ് കണ്ടു.
പാമ്പാടുംപാറ വിളയിൽ വി.എസ്. രാജന്റെ ഉടമസ്ഥതയിലുള്ള ഈ ജീപ്പും സമാനമായ രീതിയിൽ സ്റ്റാർട്ട് ചെയ്ത് കട്ടപ്പനയ്ക്കു പോവുകയായിരുന്നു. ഓട്ടോറിക്ഷ ഇവിടെ ഉപേക്ഷിക്കുകയും ചെയ്തു. കട്ടപ്പനയിലെ പെട്രോൾ പമ്പിൽ എത്തിയ ഉണ്ണിക്കുട്ടൻ ഫുൾ ടാങ്ക് പെട്രോൾ അടിക്കുവാൻ ആവശ്യപ്പെട്ടു. പെട്രോൾ അടിച്ചശേഷം വാഹനം നിർത്താതെ ഓടിച്ചുപോകുകയും ചെയ്തു.
പമ്പ് ജീവനക്കാർ ഉടൻതന്നെ കട്ടപ്പന പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് വിവിധ സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. ഇതേത്തുടർന്ന് പെരുവനന്താനം ഹൈവേ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ജീപ്പുമായി ഉണ്ണിക്കുട്ടനെ പിടികൂടിയത്.
ഇതേസമയം ആദ്യം മോഷ്ടിച്ച ഓട്ടോറിക്ഷ നിർത്താതെയാണ് ഉണ്ണിക്കുട്ടൻ കടന്നത്. ഇതാണ് പ്രതിയിലേക്ക് വേഗത്തിൽ എത്തുവാൻ പോലീസിന് സഹായകമായത്. ഉണ്ണിക്കുട്ടൻ ലഹരിമരുന്ന് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കോട്ടയം, ഇടുക്കി ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ വാഹനം പൊളിച്ചുവിറ്റതിലടക്കം കേസുണ്ട്. നെടുങ്കണ്ടത്ത് കഴിഞ്ഞ കുറച്ചുനാളുകളായി എസ്റ്റേറ്റുകളിൽ വെൽഡിംഗ് ജോലികൾ ചെയ്തുവരികയായിരുന്നു ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Idukki
വണ്ണപ്പുറം: പോലീസിന്റെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി വണ്ണപ്പുറത്തും വ്യാപക പരിശോധന നടത്തി. മുണ്ടന്മുടിയിലും വണ്ണ പ്പുറത്തിന്റെ പരിസര പ്രദേശങ്ങളില്‍നിന്നുമായി ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ പതിനേഴു പേരെ പോലീസ് പിടികൂടി.
ഇതില്‍ എട്ടുപേരുടെ പേരില്‍ കേസ് എടുത്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. നാലുപേരെ കുറഞ്ഞ അളവില്‍ കഞ്ചാവ് കൈവശം വച്ചതിന്റെ പേരിലും മറ്റു നാലുപേര്‍ക്കെതിരേ കഞ്ചാവ് ഉപയോഗിച്ചതിനും കേസെടുത്തു . മുണ്ടന്മുടിയിലെ കളിസ്ഥലം കേന്ദ്രീകരിച്ചു നടന്ന പരിശോധനയിലാണ് കൂടുതല്‍ പേര് പിടിയിലായത്. കഞ്ചാവ് വിതരണത്തിനായി ഉപയോഗിക്കുന്ന കാറും പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി. കൂടാതെ രണ്ടു ബൈക്കുകളും പിടിച്ചെടുത്തു.
Idukki
ചെറുതോണി: തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാർ ജേതാവ് മോബിൻ മോഹൻ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് പുത്തൻപുര അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മധു കെ. ജയിംസ്, ജോബിൻ കളത്തിക്കാട്ടിൽ, ക്ലബ് കൺവീനർ കെ.ജെ. ജോബിമോൾ എന്നിവർ പ്രസംഗിച്ചു.
20 വിദ്യാർഥികളെ തെരഞ്ഞെടുത്ത് ആ കുട്ടികൾക്ക് ജില്ലയിലെ എഴുത്തുകാരെ പരിചയപ്പെടുത്തുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. എഴുത്തുകാരേയും അവരുടെ പുസ്തകങ്ങളേയും എഴുത്തുകാർതന്നെ പരിചയപ്പെടുത്തുന്നതാണ് പദ്ധതി. പദ്ധതിയിൽ പങ്കാളിയായ ആദ്യ എഴുത്തുകാരനായ മോബിൻ മോഹൻ തന്റെ പുസ്തകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് കുട്ടികളുടെ ചോദ്യങ്ങൾക്ക് മോബിൻ ഉത്തരം നൽകി. വരും വർഷം മുഴുവൻകുട്ടികളെയും പദ്ധതിയിൽ ഉൾപ്പെടുത്തുന്നവിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
Idukki
തൊടുപുഴ: വന്യമൃഗ ആക്രമണം അനുദിനം വര്‍ധിച്ചുവരുന്ന ജില്ലയില്‍ വനംവകുപ്പിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ തസ്തികകള്‍ നികത്തുന്നില്ലെന്ന് പരാതി. കാട്ടാന ആക്രമണം ഉള്‍പ്പെടെ പല മേഖലകളിലും മനുഷ്യ-വന്യജീവി സംഘര്‍ഷം നില നില്ക്കുന്ന സാഹചര്യത്തില്‍പ്പോലും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ തസ്തികകള്‍ നികത്താന്‍ വനംവകുപ്പ് തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
സംസ്ഥാനത്ത് വനംവകുപ്പിലെ നാല് സര്‍ക്കിളുകളിലായി നൂറോളം ഒഴിവുകളാണ് നിലവിലുള്ളത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചാല്‍ ഈ തസ്തികയിലെത്തും.എന്നാല്‍ കാലങ്ങളായി ഒരു സര്‍ക്കിളിലും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് പ്രമോഷന് നല്‍കിയിട്ടില്ല.
വന്യജീവി ആക്രമണം രൂക്ഷമായ ഹൈറേഞ്ച് സര്‍ക്കിളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. മറ്റ് സര്‍ക്കിളുകളെ അപേക്ഷിച്ച് ഹൈറേഞ്ച് സര്‍ക്കിളിലെ ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് സര്‍വീസില്‍ 19 വര്‍ഷമെത്തുമ്പോഴാണ്. മറ്റു സര്‍ക്കിളുകളില്‍ 12 മുതല്‍ 15 വര്‍ഷം വരെയെത്തുമ്പോഴാണ് സ്ഥാനക്കയറ്റം ലഭിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ വനമേഖലയുള്ളതും മനുഷ്യ - വന്യജീവി സംഘര്‍ഷങ്ങള്‍ കൂടുതലുള്ളതുമായ ഹൈറേഞ്ച് സര്‍ക്കിളില്‍ 27 ഓളം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ ഒഴിവുകള്‍ ഉണ്ടായിട്ടും നികത്താത്തതു കാരണം വകുപ്പിലെ ജോലികള്‍തന്നെ അവതാളത്തിലാണ്. കൃത്യസമയത്ത് സ്ഥാനക്കയറ്റം നല്‍കാത്തത് തങ്ങളോട് കാണിക്കുന്ന അവഗണനയാണെന്ന് ജീവനക്കാര്‍ പറയുന്നു. ഓരോ ദിവസവും വന്യജീവികളുടെ ആക്രമണംമൂലം പൊറുതിമുട്ടി കഴിയുന്ന ജില്ലയിലെ ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കാര്യക്ഷമമായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് കൃത്യസമയത്ത് പ്രമോഷന് ലഭിക്കണമെന്നും എത്രയുംപെട്ടെന്ന് ഒഴിഞ്ഞുകിടക്കുന്ന വേക്കന്‍സികള്‍ നികത്തി വന്യജീവി സംഘര്‍ഷം ലഘൂകരിക്കണമെന്നും അടിയന്തരമായി ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം നടപ്പാക്കണമെന്നും കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് സൗത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Idukki
കരിമണ്ണൂര്‍: സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോസഫ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍.
പയസ് മലേക്കണ്ടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സ് ജോണ്‍ പ്രതിഭകളെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട്, പ്രിന്‍സിപ്പല്‍ ബിസോയി ജോര്‍ജ്, ഹെഡ്മാസ്റ്റര് ബിജോയ് മാത്യു, മുന്‍ ഹെഡ് മാസ്റ്റര്‍ സജി മാത്യു, പഞ്ചായത്തംഗം ഷാജന് കുഴിക്കാട്ടുമ്യാലില്‍, അസി. വികാരി ഫാ. എബിന് കുഞ്ചിറക്കാട്ട്, സെബിന് കെ. എഫ്രേം, ജോസന് ജോണ്‍, ജോസ്മി സോജന്, മെഹറിന് ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു.
Idukki
മറയൂർ: വിദേശ ആക്രമണകാരി സസ്യങ്ങളെ നശിപ്പിച്ച് മറയൂർ മലനിരകളിലെ പുൽമേടുകളും ചോലവനങ്ങളും വീണ്ടെടുത്ത പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി അടുത്ത തലമുറയ്ക്ക് ജീവജലം ഉറപ്പാക്കുന്നു. 2023ൽ മറയൂർ ചന്ദനഡിവിഷന്റെ കീഴിൽ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ പോത്തടി, അഞ്ചുനാട്ടാൻപാറ മലനിരകളിലെ 110 ഹെക്ടർ സ്ഥലം പുൽമേടുകളും ചോലവനങ്ങളുമാക്കി മാറ്റി.
മറയൂർ ചന്ദനഡിവിഷൻ ഡിഎഫ്ഒ പി.ജെ. സുഹൈബ്, റേഞ്ച് ഓഫീസർ അബ്ജു കെ. അരുൺ, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പാലാ രാമപുരം സ്വദേശി എ.കെ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി വിജയകരമായി നടപ്പാക്കുന്നത്.
യൂക്കലിപ്റ്റസ്, വാറ്റിൽ, കൊങ്ങിണി, കമ്യൂണിസ്റ്റ് പച്ച തുടങ്ങിയ വിദേശ സസ്യങ്ങൾ പൂർണമായി നശിപ്പിച്ച് പ്രകൃതിയെ പഴയ രൂപത്തിലാക്കുകയാണ്.
1980കളിൽ വനം വകുപ്പിന്റെ പ്ലാന്റേഷൻ പദ്ധതികൾ മൂലം ഈ മലനിരകൾ വിദേശ സസ്യങ്ങളാൽ മൂടപ്പെട്ടിരുന്നു. ഇതു മണ്ണിന്റെ ജലസംഭരണശേഷി നശിപ്പിക്കുകയും മറ്റു സ്ഥാനീയസസ്യങ്ങൾ വളരാതിരിക്കുകയും ചെയ്തു. മഴ പെയ്താലും വെള്ളം വറ്റിപ്പോകുന്ന സ്ഥിതിയായിരുന്നു. എന്നാൽ, പുനഃസ്ഥാപന പദ്ധതിക്കു ശേഷം സ്ഥിതി തിരിച്ചുവരികയാണ്.
ജലസമൃദ്ധി വർധിച്ചു
അഞ്ചുനാട്ടാൻപാറയിലെ ഒരു അരുവിയിൽ 2023 ഏപ്രിൽ ഒന്നിന് ഒരു മിനിറ്റിൽ 6.5 ലിറ്റർ മാത്രമായിരുന്ന നീരൊഴുക്ക്, 2025 മാർച്ച് 30ന് അത് 21 ലിറ്ററായി വർധിച്ചു. ഇപ്പോൾ മലനിരകളിലെ മിക്ക നീരൊഴുക്കുകളും ജലസമൃദ്ധിയിലാണ്. പോത്തടിയും അഞ്ചുനാട്ടാൻപാറയും മറയൂർ പഞ്ചായത്തിലെ പത്തിലധികം ഉന്നതിപ്രദേശങ്ങളിലേക്കും മറയൂർ ടൗണിലേക്കുമുള്ള കുടിവെള്ളത്തിന്റെ പ്രധാന സ്രോതസുകളായ കന്നിയാർ, നെല്ലിപ്പെട്ടിയാർ, കമ്മാളം കുടിയാർ തുടങ്ങിയ പാമ്പാർ പുഴയുടെ കൈവഴികളിലേക്കു സ്ഥിരമായി ഇപ്പോൾ വെള്ളമെത്തുന്നുണ്ട്. വേനൽക്കാലത്ത് വറ്റിപ്പോകാറുള്ള പുഴകൾ ഇപ്പോൾ ജലസമൃദ്ധിയോടെ ഒഴുകുന്നു.
വന്യജീവി സംഘർഷം കുറഞ്ഞു
പുൽമേടുകളും ചോലവനങ്ങളും തിരിച്ചുവന്നതോടെ മലനിരകൾ വന്യജീവികളുടെ ആവാസകേന്ദ്രമായി മാറി. കൂരൻ, കാട്ടുകോഴി, കാടകൾ തുടങ്ങിയവയുടെ സാന്നിധ്യം വർധിച്ചു. തീറ്റയ്ക്കും വെള്ളത്തിനും വേണ്ടി ജനവാസമേഖലകളിലേക്ക് ഇറങ്ങുന്ന കാട്ടുപോത്തുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 250 ഹെക്ടറിൽകൂടി പുനഃസ്ഥാപനം നടപ്പാക്കാനണ് ലക്ഷ്യമിട്ടിരിക്കുനനത്. ഇതു വരും തലമുറയ്ക്കു സമൃദ്ധമായ ജലവും ആരോഗ്യകരമായ പരിസ്ഥിതിയും ഉറപ്പാക്കുമെന്ന് മറയൂർ ചന്ദന ഡിവിഷൻ ഡിഎഫ്ഒ പി.ജെ. സുഹൈബ് പറഞ്ഞു. പ്രകൃതിയോടൊപ്പമുള്ള ഈ മടക്കം മറയൂരിന്റെ മലനിരകൾക്കു മാത്രമല്ല, മുഴുവൻ മനുഷ്യരാശിക്കും പ്രത്യാശ നൽകുന്ന മാതൃകയാണ്.
Idukki
വണ്ടിപ്പെരിയാർ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കു പരിക്കേറ്റു.
ശനിയാഴ്ച ഉച്ചയോടെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷൻ വള്ളക്കടവ് സെക്ഷനു കീഴിലെ ചെന്നായിപ്പാറയിലാണ് ഫീൽഡ് വിസിറ്റിനിടെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഉണ്ണികൃഷ്ണനെ (44) കാട്ടുപോത്ത് ആക്രമിച്ചത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണൻ നിലത്തു വീണു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വള്ളക്കടവ് ചെക്ക്പോസ്റ്റിൽ വിവരമറിയിച്ചതനുസരിച്ച് അവിടെനിന്ന് ആംബുലൻസ് എത്തിച്ച് ഉണ്ണികൃഷ്ണനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കു ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കുവേണ്ടി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Idukki
ചെറുതോണി: കാലഹരണപ്പെട്ട ഭൂനിയമം റദ്ദ് ചെയ്ത് പരിഷ്കരിച്ച രണ്ടാം ഭൂനിയമം നടപ്പാക്കുമെന്ന് റോയി കെ. പൗലോസ് എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു. എല്‍ഡിഎഫ് കൊണ്ടുവന്ന ഭൂ ഭേദഗതി നിയമം, ഭൂനിയമം കൂടുതല്‍ സങ്കീര്‍ണമാക്കുകയായിരുന്നു. ഇതു പരിഹരിക്കാന്‍ പുതിയ നിയമനിര്‍മാണം നടത്തുമെന്നും എംഎല്‍എ പറഞ്ഞു.
ഇടുക്കിയിലെ അര്‍ഹതപ്പെട്ട മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നിയമനിര്‍മാണം നടത്തും. സിഎച്ച്ആര്‍ മേഖലയിലെ നിര്‍മാണ നിരോധനം പരിഹരിക്കും. പത്തുചെയിന്‍ പ്രദേശത്തെ തടസങ്ങള്‍ പരിഹരിച്ച് അര്‍ഹരായ കര്‍ഷകര്‍ക്കു പട്ടയം നല്‍കും.
ഇടുക്കിയിലെ ഭൂവിഷയങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയും റവന്യൂ വകുപ്പ് മന്ത്രിയും പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും. ഇടുക്കി മെഡിക്കല്‍ കോളജില്‍ അടിസ്ഥാന വികസനം നടപ്പാക്കുന്നതിന് കളക്ടറുടേയും ഉദ്യോഗസ്ഥരുടേയും യോഗം രണ്ടു തവണ ചേര്‍ന്നു.
അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട റോഡ്, കെട്ടിടം, ഹോസ്റ്റല്‍, ഓപ്പറേഷന് തിയറ്റര്‍ എന്നിവയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ആശുപത്രിയില്‍ സ്ഥിരം സൂപ്രണ്ടിനെയും കുറവുള്ള ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കും. ഇടുക്കി മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി വിഭാഗം ഉടന്‍ ആരംഭിക്കും.
അടിസ്ഥാന സൗകര്യ വികസനത്തിനായി ആരോഗ്യ വകുപ്പു മന്ത്രിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഉടന്‍തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ ഉന്നതതല യോഗം ചേരുമെന്നും റോയി കെ പൗലോസ് പറഞ്ഞു.
ഇടുക്കിയിലെ ടൂറിസം വികസനത്തിന് പുതിയ പദ്ധതികള്‍ കൊണ്ടുവരും. അടഞ്ഞുകിടക്കുന്ന തോട്ടം മേഖലയില്‍ വ്യവസായങ്ങള്‍ കൊണ്ടുവരും. ഹോം സ്റ്റേ പോലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണവും തമിഴ്നാടിന് ജലവും എന്ന തത്വമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇതിനു തമിഴ്നാടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും എംഎല്‍എ പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അനീഷ് ജോര്‍ജ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Idukki
തൊടുപുഴ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ഹോക്കി ഇടുക്കിയുടെ നേതൃത്വത്തില്‍ തൊടുപുഴ സോക്കര്‍ സ്കൂളില്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടി ഉദ്ഘാടനം ചെയ്തു. ഹോക്കി ഇടുക്കി പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. കേരള ഒളിമ്പിക് അസോസിയേഷന് വൈസ് പ്രസിഡന്റ് ഡോ. പ്രിന്‍സ് കെ. മറ്റം, കേരള അക്വാട്ടിക് അസോസിയേഷന് വൈസ് പ്രസിഡന്റ് ബേബി വര്‍ഗീസ്, ഇടുക്കി ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി ഷൈജന്‍ സ്റ്റീഫന്‍, കേരള ഹോക്കി ജോയിന്റ് സെക്രട്ടറി മിനി അഗസ്റ്റിന്, ഹോക്കി ഇടുക്കി സീനിയര്‍ വൈസ് പ്രസിഡന്റ് ശരത് യു. നായര്‍, ഹോക്കി ഇടുക്കി സെക്രട്ടറി റിജോ ഡോമി, ജോയിന്റ് സെക്രട്ടറി ഡിംപിള്‍ വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
Idukki
തൊടുപുഴ: പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വിവിധ വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. കരിങ്കുന്നം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ നെടിയകാട് ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂളില്‍ 2026ലെ ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് വണ്‍ മില്ല്യണ്‍ തൂഫാന് ഗോള്‍സ് എന്ന പേരില്‍ ലഹരിവിരുദ്ധ കാമ്പയിന് നടത്തി. തൊടുപുഴ: പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വിവിധ വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
കരിങ്കുന്നം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ നെടിയകാട് ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂളില്‍ 2026ലെ ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് വണ്‍ മില്ല്യണ്‍ തൂഫാന് ഗോള്‍സ് എന്ന പേരില്‍ ലഹരിവിരുദ്ധ കാമ്പയിന് നടത്തി. കരിങ്കുന്നം പോലീസ് സബ് ഇന്‍സ്പെക്ടര്‍ സ്റ്റാന്‍ലി തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജെയ്സണ്‍ നിരവത്ത്, അസി. വികാരി ഫാ. ഡെല്ഫിന് കുരിക്കാട്ടില്‍, സിസ്റ്റര്‍ മിനിറ്റ പി. കാവാട്ട്, മുന്‍ സന്തോഷ് ട്രോഫി താരവും സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയുമായ ഷിനു, പിടിഎ പ്രസിഡന്റ് സ്മിനു പുളിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
സബ് ഇന്‍സ്പെക്ടര്‍ എം. ബിനു ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു.വണ്ടന്മേട് പോലീസ് സ്റ്റേഷനും അണക്കര ഗവ. ഹൈസ്കൂളും സംയുക്തമായി ലഹരിവിരുദ്ധ റാലിയും സിഗ്നേച്ചര്‍ കാമ്പയിനും സംഘടിപ്പിച്ചു. സബ് ഇന്‍സ്പെക്ടര്‍ ബിനോയ് ഏബ്രഹാം ലഹരിവിരുദ്ധ സന്ദേശം നല്കി. കുഴിത്തൊളു ദീപ ഹൈസ്കൂളില്‍ നടന്ന പിടിഎ യോഗത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ സ്റ്റുഡന്റ്സ് പോലീസ് പ്രോജക്ട് മോട്ടിവേഷന്‍ സെല്ലിലെ സബ് ഇന്‍സ്പെക്ടര്‍ അജി അരവിന്ദിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകള്‍ നടത്തിവരികയാണ്. ഇത്തരം ക്ലാസുകള്‍ക്കായി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറെ ബന്ധപ്പെടണം. ഫോണ്‍. 9497912649.
Idukki
തൊടുപുഴ: നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ബംഗ്ലാംകുന്ന് പ്രദേശത്ത് കുറുക്കന്മാരുടെ ശല്യം രൂക്ഷമായതായി പരാതി. രാത്രി സമയങ്ങളില്‍ കൂട്ടമായി എത്തുന്ന കുറുക്കന്മാര് വീടിനു പുറത്തുള്ള ചെരുപ്പുകള്‍, തുണികള്‍, മറ്റു സാധനങ്ങള്‍ എന്നിവ എടുത്തുകൊണ്ടുപോകുകയും കടിച്ചുകീറുകയും ചെയ്യുന്നത് പതിവായിരിക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്. കുറുക്കന്മാരുടെ ശല്യം കാരണം ചെരുപ്പുകളും മറ്റു വീട്ടുപകരണങ്ങളും രാത്രി വീട്ടിനുള്ളില്‍ എടുത്തുവയ്ക്കേണ്ട സാഹചര്യമാണുള്ളതെന്നും നാട്ടുകാര്‍ പറയുന്നു.
വളര്‍ത്തുമൃഗങ്ങളെയും കുട്ടികളെയും ഇവ ആക്രമിക്കുമോയെന്ന ആശങ്കയും പ്രദേശവാസികള്‍ പങ്കുവയ്ക്കുന്നു. വന്യജീവികളുടെ സാന്നിധ്യം സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി പരിശോധന നടത്തി ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Idukki
തൊടുപുഴ: ശക്തിപ്രാപിച്ച കാലവര്‍ഷം ഏതാനും ദിവസം മാത്രം പെയ്ത ശേഷം ജില്ലയില്‍നിന്നു പിന്‍വാങ്ങി. ഇന്നലെ ജില്ലയിലെമ്പാടും പകല്‍ സമയം കനത്ത ചൂടാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ മഴയുടെ അളവില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്.
ജൂണ്‍ ഒന്നു മുതല്‍ ആറു വരെ വിവിധ താലൂക്കുകളില്‍ ശരാശരി 27.59 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നു. ഈ മാസം 12 മുതല്‍ 19 വരെ ഔദ്യോഗിക കണക്ക് പ്രകാരം 4.637 മില്ലീമീറ്ററാണ് ജില്ലയില്‍ ആകെ പെയ്ത ശരാശരി മഴ. തൊടുപുഴ താലൂക്കിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ആകെ 72.6 മില്ലീമീറ്റര്‍. എട്ടുദിവസത്തെ ശരാശരി 9.075 മില്ലീ മീറ്ററാണ്. ഇടുക്കി താലൂക്കില്‍ ആകെ പെയ്തത് 44.8 മില്ലീ മീറ്റര്‍ മഴയാണ്. ശരാശരി 5.6 മില്ലീമീറ്റര്‍. കഴിഞ്ഞ എട്ടു ദിവസവും മഴ ലഭിച്ചത് ഇടുക്കി താലൂക്കില്‍ മാത്രമാണ്. തൊടുപുഴയില്‍ രണ്ടു ദിവസം മഴ പെയ്തില്ല.
ദിവസങ്ങളില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് ഉടുമ്പന്‍ചോല താലൂക്കിലാണ്. 0.5 മില്ലീമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. രണ്ടു ദിവസമാണ് മഴ ലഭിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന പീരുമേട് താലൂക്കില്‍ 7.8 മില്ലീമീറ്ററാണ് ഈ ദിവസങ്ങളില്‍ ആകെ പെയ്ത മഴ. ഇവിടെയും രണ്ടു ദിവസമാണ് മഴ ലഭിച്ചത്. ദേവികുളത്ത് 11.4 മില്ലീമീറ്റര്‍ മഴ പെയ്തു, നാലു ദിവസമാണ് മഴ ലഭിച്ചത്.
തൊടുപുഴ താലൂക്കില്‍ 18ന് 42 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നു. എന്നാല്‍, അന്നു പീരുമേടും ഉടുമ്പന്‍ചോലയും ഉള്‍പ്പെടുന്ന ഹൈറേഞ്ചില്‍ മഴ പെയ്തില്ല. 19ന് ഇടുക്കിയില്‍ പെയ്ത 4.8 മില്ലീമീറ്ററാണ് ജില്ലയിലാകെ ലഭിച്ച മഴ. ജൂണ്‍ ആദ്യവാരം ഹൈറേഞ്ച്, ലോറേഞ്ച് വ്യത്യാസമില്ലാതെ കനത്ത മഴയാണ് ലഭിച്ചതെങ്കില്‍ മൂന്നാം ആഴ്ചയില്‍ അതിനു നേരേ വിപരീതമായി മഴയുടെ അളവു നന്നേ കുറഞ്ഞു.
ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കുകളില്‍ ജില്ലയില്‍ 48 ശതമാനം മഴ കുറവാണ്. 456 മില്ലീമീറ്റര്‍ ലഭിക്കേണ്ടയിടത്ത് 237.6 മില്ലീമീറ്റര്‍ മാത്രമാണ് പെയ്തത്. സമീപ ജില്ലകളായ കോട്ടയത്തും പത്തനംതിട്ടയിലും മഴ സാധാരണ നിലയില്‍ ലഭിക്കുമ്പോഴാണ് ജില്ലയില്‍ മഴ കുറഞ്ഞത്.
ഇന്നലെ ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ടായിരുന്നു. ഇന്ന് മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്നു ദിവസം 22 മുതല്‍ 24 വരെ ഗ്രീന്‍ അലര്‍ട്ടും. ജില്ലയിലെ മലയോര മേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്കുള്ള നിരോധനം തുടരുകയാണ്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് കരുതല്‍ നടപടി.
അണക്കെട്ടുകളില്‍ വെള്ളം കുറവ്
ജില്ലയിലെ വിവിധ അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവും കുറവാണ്. മുല്ലപ്പെരിയാറില്‍ 113.35 അടിയാണ് ഇന്നലെ പകല്‍ 11വരെയുള്ള ജലനിരപ്പ്. ഇടുക്കി -2320.84, മാട്ടുപ്പെട്ടി - 1571.35, ആനയിറങ്കല്‍ - 1194.32, പൊന്മുടി - 690.90, കുണ്ടള - 1744.50, കല്ലാര്‍കുട്ടി- 452.95, ഇരട്ടയാര്‍ - 746.30, ലോവര്‍പെരിയാര്‍ - 248.30, കല്ലാര്‍ - 820.10 അടി എന്നിങ്ങനെയാണ് മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ്.
ലോവര്‍ പെരിയാറിലും, കല്ലാര്‍കുട്ടിയിലും മാത്രമാണ് 50 ശതമാനത്തിലേറെ വെള്ളമുള്ളത്. കല്ലാര്‍കുട്ടിയില്‍ 65.21 ശതമാനവും ലോവര്‍ പെരിയാറില്‍ 57.74 ശതമാനവും വെള്ളമുണ്ട്.
മാട്ടുപ്പെട്ടിയിലും കുണ്ടളയിലും ജലനിരപ്പ് ഏറെ താഴെയാണ്. മാട്ടുപ്പെട്ടിയില്‍ 10.30 ശതമാനവും കുണ്ടളയില്‍ 10.98 ശതമാനവുമാണ് ജലനിരപ്പ്.
Idukki
നെടിയശാല: ജംഗ്ഷനു സമീപം ആരംഭിക്കുന്ന കള്ളുഷാപ്പിനെതിരേ ജനകീയ പ്രതിഷേധവുമായി നാട്ടുകാര്‍. ആലപ്പുഴ - മധുര ഹൈവേയുടെ ഭാഗമായ തൊടുപുഴ - വൈക്കം റോഡിനോടു ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ഷാപ്പ് ആരംഭിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്.
ഒട്ടേറെ വീടുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് കള്ളുഷാപ്പ് തുടങ്ങാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. ഇതിനെതിരേ പ്രദേശവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച ജനകീയ സമിതി കഴിഞ്ഞ ദിവസം നിര്‍ദിഷ്ട കെട്ടിടത്തിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ഷാപ്പ് ആരംഭിച്ചാല്‍ പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതംതന്നെ ഇല്ലാതാക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്കൂള്‍ കുട്ടികളും മറ്റും നടന്നുപോകുന്ന റോഡരികില്‍ ഷാപ്പ് ആരംഭിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക.
പ്രസിഡന്റ് ജോര്‍ജ് മാത്യു മാറികവീട്ടില്‍, വൈസ് പ്രസിഡന്റ് ജോസഫ് മൂലശേരി, സെക്രട്ടറി സാജന് നെടിയശാല, ട്രഷറര്‍ ജോസഫ് തോമസ്, ജോയിന്റ് സെക്രട്ടറി സജി തോമസ് ചിറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
ഷാപ്പ് ആരംഭിക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും പരാതി നല്കി. ഈ ഭാഗത്ത് നേരത്തേ ഷാപ്പ് ആരംഭിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ നാട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പുറപ്പുഴ പഞ്ചായത്ത് ഇതിനുള്ള ലൈസന്‍സ് നല്‍കരുതെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമേ നാട്ടുകാര്‍ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. ഇപ്പോള്‍ വീണ്ടും ഷാപ്പ് കൊണ്ടുവരാന്‍ ശ്രമം ആരംഭിച്ചതിനെതിരേ ശക്തമായ സമരപരിപാടികള്‍ ആംരഭിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്കി.
Idukki
കരിമ്പൻ: കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽനിന്നുള്ള എംഎൽഎമാർക്ക് സ്വീകരണവും ജില്ലാ വികസന മാർഗരേഖ സമർപ്പണവും നടത്തി. കരിമ്പൻ ബിഷപ്സ് ഹൗസിലെ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനം ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു.
ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ. അപു ജോൺ ജോസഫ്, എംഎൽഎമാരായ റോയി കെ. പൗലോസ്, അഡ്വ. സേനാപതി വേണു എന്നിവർ പങ്കെടുത്തു. പിന്നാക്ക ജില്ലയായ ഇടുക്കിയുടെ വികസനരംഗത്ത് പ്രത്യേകം ശ്രദ്ധവയ്ക്കേണ്ട മേഖലകളും പദ്ധതികളും ഉൾപ്പെടുത്തിയ ജില്ലയുടെ വികസന മാർഗരേഖ നിയമസഭാ സാമാജികർക്ക് എകെസിസി ഭാരവാഹികൾ സമർപ്പിച്ചു.
ക്രൈസ്തവ സഭാ വിശ്വാസികളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി സമർപ്പിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാരിൽ സമ്മർദം ശക്തമാക്കണമെന്നും മലയോര ജനങ്ങളും ക്രൈസ്തവ സമുദായവും പ്രതീക്ഷിക്കുന്ന വികസനപ്രവർത്തനങ്ങൾ ലഭ്യമാക്കണമെന്നും ഇടുക്കി മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഭൂപ്രശ്നങ്ങൾ, നിർമാണനിരോധനം തുടങ്ങിയ വിഷയങ്ങളിൽ ശാശ്വതമായ പരിഹാരം കാണമെന്നും ആരോഗ്യമേഖലയിലും പൊതുമരാമത്ത് മേഖലയിലും ടൂറിസം മേഖലയിലും മെച്ചപ്പെട്ട പ്രവർത്തനമുണ്ടാകണമെന്നും വികസന മാർഗരേഖയിൽ ആവശ്യപ്പെട്ടു.
സ്വീകരണ സമ്മേളനത്തിൽ രൂപത വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ട ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ട്രഷറർ ജോസഫ് ചാണ്ടി തേവർപറമ്പിൽ, ഗ്ലോബൽ സമിതി ഭാരവാഹികളായ ജോർജുകുട്ടി പുന്നക്കുഴി, റിൻസി സിബി, യൂത്ത് കൗൺസിൽ ഗ്ലോബൽ കോ-ഓർഡിനേറ്റർ ജെറിൻ ജെ. പട്ടാങ്കുളം തുടങ്ങിയവർ പ്രസംഗിച്ചു.
Idukki
നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ ഗൃഹനാഥനെ വെട്ടി പരിക്കേല്‍പ്പിച്ച് റോഡില്‍ ഉപേക്ഷിച്ചു. സഹോദരന്മാരടക്കം മൂന്നു പേര് അറസ്റ്റില്‍. ഉടുമ്പന്‍ചോല ഒട്ടോത്തി സ്വദേശി മണികണ്ഠനാണ് (45) വെട്ടേറ്റത്. കൊച്ചറ സ്വദേശി നിതീഷ് കുമാര്‍ (24), ഇയാളുടെ ബന്ധുക്കളായ മാന്‍കുത്തിമേട് തുളസികരയില്‍ വീട്ടില്‍ മഹേഷ് (21), അശ്വിന് (25) എന്നിവരെ ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 12.30നാണ് സഭവം. പ്രതികള്‍ക്കു മണികണ്ഠനോടു മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായാണ് വിവരം. ഇതേത്തുടര്‍ന്ന് മണികണ്ഠനെ മാന്‍കുത്തിമേട്ടിലെ ഇവരുടെ വീട്ടിലേക്കു വിളിച്ചുവരുത്തുകയും വീടിനു സമീപത്തുള്ള ഷെഡിന് അടുത്തുവച്ച് മണികണ്ഠന്റെ ഇടതുകൈക്ക് വെട്ടുകയുമായിരുന്നു. തുടര്‍ന്ന് രണ്ടു മണിക്കൂറോളം മണികണ്ഠനനെ അവിടെത്തന്നെ ഇടുകയും ചെയ്തു.
രണ്ടരയോടെ ഇവിടെനിന്നു മണികണ്ഠനെ, അയാളുടെതന്നെ ജീപ്പില്‍ കയറ്റി തേവാരംമെട്ടിലെത്തിച്ചു. തേവാരംമെട്ടിനു സമീപമുള്ള ഇറക്കത്തില്‍ എത്തിയപ്പോൾ വാഹനം ന്യൂട്ടറാക്കിയശേഷം തള്ളിവിട്ടു.
എന്നാൽ, കൊക്കയിലേക്കു പോകാതെ വാഹനം സമീപത്ത് ഇടിച്ചുനിന്നു. രാവിലെ ഇതുവഴി വന്ന നാട്ടുകാരാണ് വാഹനാപകടം നടന്നതായി പോലീസില്‍ അറിയിച്ചത്.
ഉടുമ്പന്‍ചോല പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആക്രമണത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രി, ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ച മണികണ്ഠനെ വിദഗ്ധ ചികിത്സയ്ക്കായി തമിഴ്നാട്ടിലെ മധുര മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
Idukki
തൊടുപുഴ: കഴിഞ്ഞ ദിവസം തൊടുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. വെങ്ങല്ലൂര്‍ പുത്തന്‍പുരയില്‍ പരേതനായ ഗോപാലകൃഷ്ണന് നായരുടെ ഭാര്യ സരളയുടെ (തങ്കമ്മ -78) മൃതദേഹമാണ് മൂവാറ്റുപുഴ ആരക്കുഴ ഭാഗത്ത് പുഴയില്‍നിന്നു കണ്ടെത്തിയത്. 18ന് രാത്രിയാണ് സരളയെ വീട്ടില്‍നിന്നു കാണാതാകുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി.
വെള്ളിയാഴ്ച പുലര്‍ച്ചെ വെങ്ങല്ലൂര്‍ ഭാഗത്ത് പുഴയില്‍ ഒരു സ്ത്രീ ഒഴുകിപ്പോകുന്നത് കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ സ്കൂബാ ടീമിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നതിനിടെ ആരക്കുഴ മൂഴി പാലത്തിനു സമീപം മൃതദേഹം കണ്ടതായി നാട്ടുകാര്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സും സ്കൂബാ ടീമും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു.
അസി. സ്റ്റേഷന് ഓഫീസര്‍ മനോജ്കുമാര്‍, സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യു ഓഫീസര്‍ ടി.പി. ഷാജി, ഫയര്‍ ആൻഡ് റസ്ക്യൂ ഓഫീസര്‍മാരായി ടി.കെ. വിവേക്, നിസാമുദീന്‍, അയൂബ്, ഹോംഗാര്‍ഡ് എം.പി. ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍. മൂവാറ്റുപുഴ വാളാനിക്കാട്ട് മുണ്ടയ്ക്കല്‍ ചൂളിപ്പുറത്ത് കുടും
ബാഗമാണ്. മക്കള്‍: ഗിരീഷ്, സന്തോഷ്. മരുമക്കള്‍: സുവര്‍ണ, ഡെയ്സി.
Idukki
മൂന്നാര്‍: ഹോസ്റ്റലിൽനിന്ന് സ്കൂളിലേക്കു പോയ സ്കൂൾ വിദ്യാര്‍ഥിനികളെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പീഡിപ്പിച്ച രണ്ടു പേര് പോലീസ് പിടിയിൽ. പിടിയിലായ പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി എത്തിയിട്ടില്ല. സുരേഷ് (22) ആണ് മറ്റൊരാള്‍. ഇരുവരും തമിഴ്നാട് ദിണ്ഡുക്കല് സ്വദേശികളാണ്. മൂന്നാര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊടൈക്കനാലില്വച്ചാണ് പ്രതികളെ പിടികൂടിയത്. പ്രായപൂര്‍ത്തി എത്താത്ത പതിനേഴുകാരനെ തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടികളുമായി ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച പ്രതികള്‍ മൂന്നാറില്‍ എത്തിയ ശേഷ മാട്ടുപ്പെട്ടി റോഡിലുള്ള ഹോട്ടലില്‍ മുറി എടുക്കുകയായിരുന്നു. ഹോസ്റ്റലില്‍നിന്നു സ്കൂളിലേക്കു പോകുന്നതിനിടെ പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട പ്രതികള്‍ അവരെ ഹോട്ടല്‍ മുറിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ രണ്ടു ദിവസത്തോളം താമസിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
തുടര്‍ച്ചയായി രണ്ടു ദിവസം പെണ്‍കുട്ടികള്‍ ക്ലാസില്‍ എത്താതിരുന്നതോടെ സംശയം തോന്നിയ അധ്യാപകര്‍ കുട്ടികളുമായി സംസാരിക്കുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകര്‍തന്നെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. മൂന്നാര്‍ പോലീസ് ഉടന്‍തന്നെ അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കുട്ടികളെ എത്തിച്ചതായി പറയപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.
Idukki
ഇടുക്കി: കന്നുകാലികളെ മാരകമായി ബാധിക്കുന്ന കുളമ്പ് വൈറസ് രോഗത്തിനെതിരേ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. ജൂലൈ 13 വരെ കുത്തിവയ്പ് നടക്കുന്നത്. നാലു മാസത്തിനു മുകളില്‍ പ്രായമുള്ള കന്നുകാലികള്‍ക്കാണ് കുത്തിവയ്പ് നല്‍കുന്നത്.
ആറു മാസത്തിനു മുകളില്‍ ഗര്‍ഭം ഉള്ളവയെയും രോഗമുള്ള ഉരുക്കളെയും, കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ കുത്തിവയ്പ് നല്‍കിയവയെയും ഒഴിവാക്കും. ജില്ലയില്‍ വിവിധ സ്ക്വാഡുകളായി മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ കര്‍ഷക ഭവനങ്ങളും ഫാമുകളും സന്ദര്‍ശിച്ച് ലക്ഷ്യം പൂര്‍ത്തീകരിക്കും. വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം പഴയരിക്കണ്ടം ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ റോയി കെ.പൗലോസ് എംഎല്‍എ നിര്‍വഹിച്ചു.
കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി സജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. മിനി ജോസഫ് പ്ലാങ്കാല, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോര്‍ജ് വർഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Idukki
നെടുങ്കണ്ടം: സംസ്ഥാന ബജറ്റില്‍ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിന് ലഭിച്ചത് ചെറുതും വലുതുമായ 38 പദ്ധതികള്‍. നിയോജകമണ്ഡലത്തിലെ വിവിധ റോഡുകള്‍ക്കാണ് മുന്‍ഗണന ലഭിച്ചിരിക്കുന്നത്. 20 റോഡുകള്‍ക്കും അഞ്ചു പാലങ്ങള്‍ക്കും ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്.
നെടുങ്കണ്ടത്ത് റിംഗ് റോഡ് നിര്‍മാണത്തിനായി രണ്ടു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. റിംഗ് റോഡ് പൂര്‍ത്തിയായാല്‍ നെടുങ്കണ്ടത്തെ ഒട്ടേറെ ഗതാഗതപ്രശ്നങ്ങള്‍ക്കു പരിഹാരമാകും. സ്കൂള്‍ ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് ചക്കക്കാനം വഴി ബസ് സ്റ്റാൻഡിനു സമീപം എത്തുന്ന പദ്ധതിയാണ് റിംഗ് റോഡ്.
നെടുങ്കണ്ടം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍, താലൂക്ക് ആശുപത്രി സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, സിവില്‍ സ്റ്റേഷന് നവീകരണം, ഗ്രാമീണ കോടതി കെട്ടിടനിര്‍മാണം, ഐഎച്ച്ആര്‍ഡി കോളജ് കെട്ടിടം എന്നിവയ്ക്കും ബജറ്റില്‍ തുകയുണ്ട്. നെടുങ്കണ്ടത്ത് വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റല്‍ സ്ഥാപിക്കും.
നെടുങ്കണ്ടം ജില്ലാ ആശുപത്രിക്ക് പാര്‍ക്കിംഗ് ഗ്രൗണ്ടും ഷെല്‍ട്ടറും നിര്‍മിക്കും. ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളജ് കെട്ടിടത്തിനായും വിവിധ സ്കൂളുകള്‍ക്ക് കെട്ടിടങ്ങള്‍, ഗ്രൗണ്ടുകള്‍ എന്നിവയ്ക്കായും തേര്‍ഡ്ക്യാമ്പ് ഗവ. ആയുര്‍വേദ ആശുപത്രി ഉള്‍പ്പടെ വിവിധ ആശുപത്രികള്‍, രാജാക്കാട് ഫയര്‍ സ്റ്റേഷന് എന്നിവയ്ക്കും തുക അനുവദിച്ചിട്ടുണ്ട്.
Idukki
മൂന്നാര്‍: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിക്ക് ഒട്ടേറെ വികസന സ്വപ്നങ്ങളുണ്ടെങ്കിലും അധികൃതരുടെ നിസംഗതമൂലം ഉന്നതികളുടെ വികസനം മുരടിക്കുന്നതായി ആക്ഷേപം ഉയരുന്നു. ഇടമലക്കുടിയില്‍ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സൊസൈറ്റികുടി ഒഴിച്ചാല്‍ ഉള്‍വനത്തിലുള്ള മറ്റ് ഉന്നതികളില്‍ വികസനം ഇനിയും എത്തിയിട്ടില്ല.
വനത്തിനുള്ളില്‍ റോഡില്ലാത്ത ഉന്നതികള്‍ ഇപ്പോഴുമുണ്ട്. പഞ്ചായത്തിലേക്കുള്ള ഇഡ്ഡലിപ്പാറ റോഡിന്റെ നിര്‍മാണം ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പൂര്‍ത്തിയായിട്ടില്ല. 13.5 കിലോമീറ്റര്‍ റോഡാണ് ഇനിയും പൂര്‍ത്തിയാകാനുള്ളത്. കാലങ്ങളായി കുടിനിവാസികള്‍ കാത്തിരിക്കുന്ന ഞാവല്‍ പാലത്തിന്റെ നിര്‍മാണവും എങ്ങുമെത്തിയിട്ടില്ല. ഗോത്രവിഭാഗത്തിന്റെ സംസ്കാരത്തെയും ഭാഷയെയും ചോദ്യംചെയ്യുന്ന പഠനരീതിക്കെതിരേയും ആക്ഷേപമുണ്ട്.
വനവിഭവങ്ങളും കാര്‍ഷിക വിളകളുമെല്ലാം ശേഖരിച്ച് സ്വന്തം നിലയില്‍ പുറത്തുകൊണ്ടുപോയി വില്‍ക്കാനുള്ള ആവശ്യം വര്‍ഷങ്ങളായി കുടിനിവാസികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. സൊസൈറ്റികുടിയില്നിന്നു നെല്‍മണല്‍കുടി, കൂടല്ലാര്‍കുടി ഉള്‍പ്പെടെയുള്ള വിവിധ കുടികളിലുള്ളവരുമായി ആശയവിനിമയം ശക്തമാക്കുന്നതിന് മാര്‍ഗമില്ലാത്ത സ്ഥിതിയാണുള്ളത്. ഇതുമൂലം പല കുടികളും ഒറ്റപ്പെട്ട നിലയിലാണ്.
ദുര്ഘടപ്രദേശമായ ഇടമലക്കുടിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥിരമായി താമസിക്കാത്തതും വികസന മുരടിപ്പിന് കാരണമാണ്. ഇവിടെ നിയമനം ലഭിച്ച ഉദ്യോഗസ്ഥര്‍ സ്ഥിരമായി ജോലിക്കെത്താറില്ല. മാസത്തില്‍ 15 ദിവസമെങ്കിലും ഉദ്യോഗസ്ഥര്‍ ഇവിടെ സേവനം ചെയ്യണമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പലപ്പോഴും പാലിക്കപ്പെടാറില്ല.
ഇടമലക്കുടിയുടെ സമഗ്ര വികസനത്തിന് വനം, പൊതുമരാമത്ത്, റവന്യു വകുപ്പ് ഉള്‍പ്പെടെ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഇല്ലാത്തതും വികസനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് ഉന്നതിയിലുള്ളവരുടെ ആക്ഷേപം.
Idukki
മൂലമറ്റം: തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയില്‍ കുരുതിക്കളത്തിന് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. റോഡരികില്‍ നിന്ന വലിയ തണല്‍മരമാണ് റോഡിന് കുറുകെ വീണത്. ഇതോടെ ഒരു മണിക്കൂറോളം ഇരുഭാഗത്തേക്കുമുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
സംഭവ സമയത്ത് വാഹനങ്ങളോ ആളുകളോ കടന്നുപോകാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ഏറെ തിരക്കേറിയ സമയത്ത് മരം വീണതിനാല്‍ സ്വകാര്യ വാഹനങ്ങളും ജോലിക്കായി പോകുന്നവരും ഉള്‍പ്പെടെ വഴിയില്‍ കുടുങ്ങുകയും ചെയ്തു. യാത്രക്കാരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. ഉടന്‍തന്നെ മൂലമറ്റത്തുനിന്നു സേനാംഗങ്ങള്‍ സ്ഥലത്തെത്തി.
വൈദ്യുത പോസ്റ്റുകളും ലൈനുകളും തകര്‍ന്നതിനാല്‍ കെഎസ്ഇബി അധികൃതരെ വിളിച്ചുവരുത്തി ലൈന്‍ ഓഫ് ചെയ്ത ശേഷം മരം മുറിച്ചു നീക്കുകയായിരുന്നു. ജെസിബി ഉപയോഗിച്ച് മരം റോഡരികിലേക്ക് മാറ്റിയശേഷം ഗതാഗതം പുനസ്ഥാപിച്ചു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ ബിബിന്‍ എ. തങ്കപ്പന്, റോയി മാത്യു, കെ. സന്ദീപ്, ജയിംസ് തോമസ്, എ.ആര്. അരവിന്ദ്, കെ. പ്രശാന്ത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്.
വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ മുന്നുങ്കവയലില് മരം വീണതും സേന മുറിച്ചുമാറ്റിയിരുന്നു. പാലത്തിലേക്കുള്ള നടപ്പാതയിലാണ് മരം വീണത്. അതിനാല്‍ പാലംവഴി വീടുകളിലേക്ക് കടന്നുപോകുന്ന നിരവധി ആളുകള്‍ ബുദ്ധിമുട്ടിലായിരുന്നു.
അറക്കുളം പഞ്ചായത്തംഗം ലിസിമോള് വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ മരം മുറിച്ചുമാറ്റി ഗതാഗതതടസം ഒഴിവാക്കി.
Idukki
തൊടുപുഴ: ദേശീയ വായനമാസാഘോഷത്തിന് കാളിയാര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ വൈസ് ചെയര്മാന് ജോസ് വഴുതനപ്പിള്ളി അധ്യക്ഷത വഹിച്ചു.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കര്‍ മുഖ്യാതിഥിയായി. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ പ്രസിഡന്റ് ജോയി കാട്ടുപള്ളി റാലി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് പോത്തനാമുഴി വായനദിന സന്ദേശം നല്കി.
വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.സി. ഗീത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്. പ്രസാദ്, പ്രഫ. ചാക്കോ കരിന്തോളില്‍, സുകുമാര്‍ അരിക്കുഴ, നെസി തോമസ്, ജോര്‍ജ് അഗസ്റ്റിന്, ഹെഡ്മാസ്റ്റര് ജോ മാത്യു, ലാലു ചകനാല്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ഥികളെയും വിവിധ മേഖലയില്‍ മികവു കാട്ടിയവരെയും ചടങ്ങില്‍ ആദരിച്ചു.
Idukki
മൂന്നാര്‍: വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിലെ ഗതാഗതക്കുരുക്കിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ദേവികുളം എംഎല്‍എ എഫ്. രാജയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതി തീരുമാനിച്ചു. ട്രാഫിക് നിയന്ത്രിക്കാന്‍ നിലവില്‍ പോലീസുകാരുടെ എണ്ണം കുറവായതിനാല്‍ ഹോം ഗാര്‍ഡുകളെയും ട്രാഫിക് വാര്‍ഡനെയും നിയമിക്കും. പാര്‍ക്കിംഗ് ഫീസില്‍നിന്നുള്ള വരുമാനത്തില്‍നിന്നും ഇവര്‍ക്കുള്ള വേതനം നല്‍കും. രാജമലയില്‍ എത്തുന്ന സഞ്ചാരികള്‍ തങ്ങളുടെ വാഹനം ദേശീയോദ്യാനത്തില്‍ പാര്‍ക്കിംഗിന് അനുവദിച്ചിരിക്കുന്ന സ്ഥലത്തു പാര്‍ക്കു ചെയ്യണം. സ്ഥലം മതിയാകാതെ വന്നാല്‍ മാത്രം റോഡില്‍ ഒരു വശത്ത് പാര്‍ക്കു ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്യും.
ആനച്ചാല്‍ ഭാഗത്തെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ ആല്‍ത്തറയില്‍ പോലീസിനെ ചുമതലപ്പെടുത്തും. പഴയ മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു പുറത്ത് ദേശീയ പാതയ്ക്കു സമീപം കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. ദേശീയപാര്ക്കിലെത്തുന്ന സഞ്ചാരികള്‍ക്ക് സന്ദര്‍ശനത്തിന് സമയപരിധി നിശ്ചയിക്കും.
മൂന്നാറില്‍ ട്രാഫിക് സിഗ്നല്‍ പോയിന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യത ആരായാന്‍ റോഡ് വിഭാഗം ചീഫ് എന്‍ജിനിയറെ ചുമതലപ്പെടുത്തി. കുരുക്ക് ഒഴിവാക്കാന്‍ വണ്‍വേ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. ഇതിനുള്ള പദ്ധതി തയാറാക്കാന്‍ മൂന്നാര്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തും. മൂന്നാര്‍ ടൗണിലെ ഓട്ടോകളെ നിയന്ത്രിക്കാനുള്ള നടപടികളും സ്വീകരിക്കും. ഇതനുസരിച്ച് റോഡിനു സമാന്തരമായി ഓട്ടോ നിര്‍ത്താന്‍ മാത്രമേ അനുമതി നല്‍കൂ.
കോടതി ഉത്തരവില്ലാത്ത അനധികൃത വഴിയോര വില്‍പ്പനശാലകള്‍ ഒഴിപ്പിക്കാനുള്ള നടപടിയും
അടിയന്തരമായി സ്വീകരിക്കും. മാട്ടുപ്പെട്ടി, ലക്കം എന്നിവിടങ്ങള്‍ പുതിയ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ കണ്ടെത്തുവാന്‍ കെഡിഎച്ച്പി കമ്പനിക്കും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നുണ്ടോയെന്ന് ദേവികുളം സബ് കളക്ടര്‍ വിലയിരുത്തും.
യോഗത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്ക്കെതിരേ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും യോഗം തീരുമാനിച്ചു. മൂന്നാര്‍ ഡിവൈഎസ്പി എസ്. ചന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാര്‍, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ശരണ്യ, പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് മായ സാജു എന്നിവര്‍ പങ്കെടുത്തു.
Idukki
ചെറുതോണി: കഞ്ഞിക്കുഴിയിൽ പഞ്ചായത്ത് നിർമിച്ച വനിതാ ഓപ്പൺ ജിം പ്രവർത്തനമാരംഭിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി10 ലക്ഷം രൂപ മുടക്കി നിർമിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം റോയി കെ. പൗലോസ് എംഎൽഎ നിർവഹിച്ചു. പഴയരിക്കണ്ടം ഗവ. ഹോമിയോ ആശുപത്രിക്ക് സമീപമാണ് ഓപ്പൺ ജിം നിർമിച്ചിരിക്കുന്നത്. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോൻ സണ്ണി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി അതുല്യ വി. കുമാർ പദ്ധതി വിശദീകരണം നടത്തി.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോന ട്രീസാ ജോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ, പഞ്ചായത്തംഗങ്ങളായ സാവിത്രി സതീശൻ, രാജേശ്വരി രാജൻ, ദീപ ജോസഫ്, സിബിച്ചൻ തോമസ് എന്നിവർ പ്രസംഗിച്ചു.
Idukki
അടിമാലി: മലയോര ജനതയ്ക്ക് ആശ്വാസമായി യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളിലെ കരിനിയമങ്ങള്‍ക്കും ഭൂപ്രശ്നങ്ങള്‍ക്കും അറുതിവരുത്താനുള്ള നിര്‍ണായക നിര്‍ദേശങ്ങളാണ് ബജറ്റില്‍ ഇടംപിടിച്ചത്.
കാലഹരണപ്പെട്ട ഭൂപതിവ് നിയമഭേദഗതി, വന്യമൃഗശല്യം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള പദ്ധതികൾ ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. പട്ടയ ഭൂമിയിലെ നിര്‍മാണങ്ങള്‍ ഉപാധിരഹിതമായി ക്രമവത്കരിച്ചു നല്‍കാനുള്ള ബജറ്റ് നിര്‍ദേശം ഭൂപതിവ് നിയമത്തില്‍ കാതലായ ഭേദഗതിക്ക് വഴിയൊരുക്കും.
ഏകവിള തോട്ടങ്ങളുടെ പുനരുജ്ജീവനത്തിനായി ബഹുവിള കൃഷിരീതി പ്രോത്സാഹിപ്പിക്കുമെന്നും ഫാം ടൂറിസത്തിന് അനുമതി നല്‍കുമെന്നുമുള്ള പ്രഖ്യാപനം കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകും.
തൊടുപുഴയ്ക്ക്
മികച്ച പരിഗണനയെന്ന് അപു
തൊടുപുഴ: മലങ്കരയില്‍ ടൂറിസത്തിനും ഫിലിം ആൻഡ് നോളഡ്ജ് സിറ്റിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കും തൊടുപുഴ സ്റ്റേഡിയം നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു കോടി രൂപ വീതം വകയിരുത്തിയെന്ന് ചീഫ് വിപ് അപു ജോൺ ജോസഫ്.
പുറപ്പുഴ-വഴിത്തല റോഡ്, മുട്ടം ബൈപാസ്, മുതലക്കോടം ബൈപാസ്, കാരിക്കോട്-ചുങ്കം ബൈപാസ് എന്നിവയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്കായി ഓരോ കോടി രൂപയും ബജറ്റില്‍ അനുവദിച്ചു. കാരിക്കോട്-ചാലംകോട്-പട്ടയംകവല റോഡിന് 2.5 കോടിയും നെല്ലാപ്പാറ-മടക്കത്താനം ബൈപാസ് സ്ഥലം ഏറ്റെടുക്കലിന് 50 ലക്ഷവും അനുവദിച്ചു.
തൊടുപുഴ-കലൂര്‍ റോഡിന് നാലു കോടി, ഇറക്കുംപുഴ-പുലിമന റോഡ് സ്ഥലം ഏറ്റെടുക്കലിന് 50 ലക്ഷം, വെങ്ങല്ലൂർ-മുണ്ടന്മുടി റോഡിന് രണ്ടുകോടിയും തൊടുപുഴയാറിന് കുറുകെ ഒളമറ്റത്ത് പാലം നിര്‍മാണത്തിനും തുക അനുവദിച്ചിട്ടുണ്ട്.
വണ്ണപ്പുറം-തൊമ്മന്‍കുത്ത് റോഡ്, വെള്ളിയാമറ്റം-കുരുതിക്കളം റോഡ്, പടി. കോടിക്കുളം-കലൂര്‍ റോഡ്, കെഎസ്ആര്‍ടിസി ജംഗ്ഷന് വികസനം തുടങ്ങിയ പദ്ധതികള്‍ക്കും ബജറ്റില്‍ ടോക്കണ്‍ തുക നീക്കിവച്ചിട്ടുണ്ടെന്നും അപു ജോണ്‍ ജോസഫ് പറഞ്ഞു.
മലയോര ജനതയ്ക്കുള്ള സമ്മാനമെന്ന് ജോയി വെട്ടിക്കുഴി
കട്ടപ്പന: പട്ടയഭൂമിയിൽ നിലവിലുള്ള നിർമാണങ്ങൾ ഉപാധിരഹിതമായി ക്രമവത്കരിക്കുമെന്ന ബജറ്റ് പ്രഖ്യാപനം മലയോര ജനങ്ങൾക്കുള്ള സമ്മാനമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി. കർഷകതാത്പര്യം പരിഗണിച്ച് കോടതികളിലെ കേസുകൾ തീർപ്പാക്കി പട്ടയം വിതരണം പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനം ഹൈറേഞ്ചിലെ ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്.
ഏലം പട്ടയഭൂമിയിലെ നിർമാണങ്ങൾക്ക് അനുമതി നൽകാൻ പാടില്ലെന്ന മുൻ തീരുമാനം പുനഃപരിശോധിക്കാനുള്ള നിർദേശം കർഷകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കും.
ഫാം ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനവും റബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കുന്നതും കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.
Idukki
തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന തമിഴ്നാട് സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ നിലപാട് കേരളവിരുദ്ധവും ഫെഡറല്‍ വ്യവസ്ഥയോടുള്ള വെല്ലുവിളിയും ആണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് എടുക്കണമെന്നും മുല്ലപ്പെരിയാര്‍ ജനസംരക്ഷണസമിതി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കേരളത്തിന്റെ സ്ഥലത്ത് സുരക്ഷയ്ക്കായി ഡാം നിര്‍മാണം അനുവദിക്കില്ലെന്ന തമിഴ്നാട് നിലപാട് അപലപനീയമാണ്.
ദേശീയവും അന്തര്‍ദേശീയവുമായ ഏജന്‍സികള്‍ നടത്തിയ പഠനം അണക്കെട്ടിന്റെ ഗുരുതര അപകടാവസ്ഥ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഭൂകമ്പസാധ്യതാ പ്രദേശമെന്ന പഠന റിപ്പോര്‍ട്ടും ആശങ്ക വര്‍ധിപ്പിക്കുന്നു. കേരളത്തിലെ നാല്പത് ലക്ഷത്തിലധികം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അണക്കെട്ട് പുതുക്കി നിര്‍മിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണം.
തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും വിഷയത്തില്‍ ഇടപെട്ട് തമിഴ്നാട് സര്‍ക്കാരിന്റെ നിലപാട് തിരുത്തിക്കാന്‍ തയാറാകണം. ഡാമിന്റെ ഗുരുതരാവസ്ഥ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി തമിഴ്നാടിന്റെ വെല്ലുവിളിയെ അതിജീവിക്കാനും അണക്കെട്ട് ഡീ കമ്മീഷന് ചെയ്ത് പുതിയ ഡാമിനുള്ള പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നും സുപ്രീംകോടതിയിലടക്കം കേരളത്തിന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതിലുണ്ടായ വീഴ്ചകള്‍ സംബന്ധിച്ച് പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
പുതിയ അണക്കെട്ട് കേരളത്തിന്റെ രക്ഷ എന്ന ആവശ്യം ഉന്നയിച്ച് കേരളത്തിലെ എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനും ജൂലൈ എട്ടിന് സെക്രട്ടേറിയറ്റ് ധര്‍ണ നടത്താനും യോഗം തീരുമാനിച്ചു. ചെയര്മാന് അഡ്വ.റോയ് വാരികാട്ട് അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ പി.ടി.ശ്രീകുമാര്‍, പിആര്‍ഒ ഷിബു കെ. തമ്പി, ഖാലിദ് സഖാഫി, സംഗീത വിശ്വനാഥന്, സി.എ. ജോയ്, ശാന്താറാം തോളൂര്‍, കെ.പി. ചന്ദ്രന്, ശ്രീരാജ് ചിറ്റക്കാട്ട്, ടിജി കല്ലന്, സന്തോഷ് കൃഷ്ണന്, ബെന്നി കോട്ടപ്പുറം, അരുണ്‍രാജ് പൂയപ്പള്ളി, ഡോ. റോബിന് മാത്യു, രാഖി സക്കറിയ, രവി പോറ്റി, ഷാജി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
Idukki
നെടുങ്കണ്ടം: പാചകവാതക ഏജന്‍സികള്‍ ഗ്യാസ് സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വിൽക്കുന്നതായി ആരോപിച്ച് കേരള മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മിന്നല്‍ സമരം നടത്തി. ഗാര്‍ഹിക ഉപഭോക്താക്കള്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്ത ശേഷവും പല ദിവസങ്ങള്‍ കഴിഞ്ഞാണ് സിലിണ്ടര്‍ നൽകുന്നത്. ഗ്യാസ് ഏജന്‍സികളില്‍ സ്റ്റോക്കുണ്ടെങ്കിലും ദിവസവുമുള്ള വിതരണം പരിമിതപ്പെടുത്തുന്നതുമൂലം മണിക്കൂറുകളോളം ക്യൂനിന്നാല്‍ പോലും ഗ്യാസ് ലഭിക്കാത്ത സ്ഥിതിയാണ്. ഗ്യാസ് ഏജന്‍സികളുടെ നേതൃത്വത്തില്‍ വ്യാപകമായി സിലിണ്ടറുകള്‍ ഇടനിലക്കാര്‍ക്ക് വിറ്റഴിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇവര്‍ സിലിണ്ടറിന് 2,000 രൂപ മുതല്‍ 2,500 രൂപ വരെ കൂടുതൽ ഈടാക്കുകയാണ്.
ഗ്യാസ് പൂഴ്ത്തിവയ്പും കരിഞ്ചന്തയും സംബന്ധിച്ച് താലൂക്ക് സപ്ലൈ ഓഫീസറെ അറിയിച്ചിട്ടും സംഭവത്തില്‍ നടപടി എടുക്കാത്തതിനെത്തുടര്‍ന്നാണ് കേരള മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മിന്നല്‍ സമരം നടത്തിയത്. സമരം കേരള മഹിളാസംഘം എന്‍എഫ്ഐഡബ്ല്യു സംസ്ഥാന കൗണ്‍സില്‍ അംഗം കെ.സി. ആലീസ് ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ശ്രീദേവി എസ്. ലാല്‍, ലേഖ ത്യാഗരാജന്, മഞ്ജു സുരേഷ്, സിന്ധു പ്രകാശ്, രഞ്ജിനി അജീഷ് മുതുകുന്നേല്‍, ഷീന അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് സിപിഐ നേതാക്കളായ സുരേഷ് പള്ളിയാടിയില്‍, അജീഷ് മുതുകുന്നേല്‍, വിന്‍സന്റ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരാതി എഴുതി രേഖാമൂലം ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു.
Idukki
മുതലക്കോടം: ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആരവത്തില്‍ മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്എസ്എസ് വിദ്യാര്‍ഥികള്‍. പോര്‍ച്ചുഗല്‍, അര്‍ജന്റീന ടീമുകളായി തിരിഞ്ഞു നടത്തിയ സൗഹൃദമത്സരം സന്തോഷ് ട്രോഫി താരം പി.എ. സലിംകുട്ടി ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ അര്‍ജന്റീന ടീം വിജയികളായി.
സ്കൂള്‍ അസി. മാനേജര്‍ ഫാ. ജോസഫ് ചാരനാല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീജ രാജേഷ്, പ്രധാനാധ്യാപിക ലിന്‍സിമോള്‍ സ്കറിയ, പിടിഎ പ്രസിഡന്റ് സിബില്‍ ജോസ്, കായികാധ്യാപകന് ജിമ്മി ജോസ്, സീനിയര്‍ അസിസ്റ്റന്റ് ജോമോന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Alappuzha
എടത്വ: സെന്റ് അലോഷ്യസ് ഹൈസ്കൂളില്‍ അലോഷ്യന്‍ ഡേ ആചരണവും മെറിറ്റ് ഡേ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ് ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജര്‍ ഫാ. ജോസഫ് കളരിക്കല്‍ അധ്യക്ഷത വഹിച്ചു.
പൂര്‍വ വിദ്യാര്‍ഥിയും അലോഷ്യസ് കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പലുമായ പ്രഫ പി.വി. ജെറോം മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ വര്‍ഷം പത്താം ക്ലാസില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു. പ്രിന്‍സിപ്പല്‍ പിന്റു ഡി. കളരിപ്പറമ്പില്‍, ഹെഡ്മാസ്റ്റര് ജസ്റ്റിന് വി. ജോസഫ്, പിടിഎ പ്രസിഡന്റ് ജിജി അട്ടിയില്‍, ഷിനോ സെബാസ്റ്റ്യന്‍, പ്രോഗ്രാം കണ്‍വീനര്‍ ജസ്റ്റില് എന്നിവര്‍ പ്രസംഗിച്ചു.
Alappuzha
രാമങ്കരി: പോളയും കടകലും എക്കലും നിറഞ്ഞുകവിഞ്ഞ നാട്ടുതോടിന്റെ ആഴം കൂട്ടാനുള്ള വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതി നടപ്പാക്കുന്നത് വൈകുന്നതിനെതിരേ പ്രതിഷേധം വ്യാപകം.
രാമങ്കരി പഞ്ചായത്തിലെ പുതുക്കരി ഊരുക്കരി പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പുതുക്കരി തോടിന്റെ നവീകരണമാണ് നീണ്ടുപോകുന്നത്. 2024-25 വാർഷിക പദ്ധതിയിൽ ഇതിനായി ആറു ലക്ഷം രൂപ നീക്കിവച്ചു. പദ്ധതിക്ക് രൂപം നല്കി മാസങ്ങൾ പിന്നിട്ടിട്ടും നടപ്പാകാതെ വന്നതോടെയാണ് നാട്ടുകാർ പ്രതിഷേധത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നത്.
പോളയും കടകലും എക്കലും മറ്റും കൂന്നുകൂടിയതോടെ അത്യാവശ്യ കാര്യങ്ങൾക്കുപോലും നാട്ടുകാർക്ക് തോട് പ്രയോജനപ്പെടുത്താൻ സാധിക്കാത്ത സ്ഥിതിയാണ്. ഇതുമൂലം പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ടനുഭവിച്ചുവരുന്നത്.
പദ്ധതി ഏറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും അത് നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിനു പിന്നിൽ ചില ഗൂഡ ലക്ഷ്യങ്ങളുള്ളതായാണ് നാട്ടുകാർ സംശയിക്കുന്നത്. ജൂലൈ മാസത്തോടെ കാലവർഷം ശക്തമാകും. തൊട്ടുപിന്നാലെ വെള്ളപ്പൊക്കവും വരും. ഈ സമയം തോട്ടിലെ സ്വാഭാവിക ഒഴുക്കുകൊണ്ട് പോളയുടെയും കടകലിന്റെയും പ്രശ്നം പരിഹരിക്കപ്പെടും. ഇതിലുടെ ലക്ഷങ്ങൾ തട്ടിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് നാട്ടുകാർക്ക് സംശയമുണ്ട്.
കുട്ടനാട്ടിലെ പരിസ്ഥിതി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി കുട്ടനാട് പാക്കേജിലുൾപ്പെടെ കോടിക്കണക്കിനു രൂപ വിവിധ പദ്ധതികളിലായി ആവിഷ്കരിച്ചിരുന്നെങ്കിലും അതിലൊന്നുപോലും നല്ല നിലയിൽ നടപ്പാക്കാൻ ഉദ്യോഗസ്ഥരോ കരാറുകാരോ തയാറായിരുന്നില്ലെന്ന ആക്ഷേപം നേരത്തേതന്നെ നിലനിൽക്കുന്നതാണ്. തൊട്ടുപിന്നാലെയാണ് ഈ പദ്ധതിയുടെ പേരിലും ആക്ഷേപം ശക്തിപ്പെട്ടിട്ടുള്ളത്.
പദ്ധതി ഇപ്പോൾത്തന്നെ ഏറെ വൈകി. അതിനാൽ ഇനിയും വെള്ളപ്പൊക്കം വരുന്നത് പ്രതീക്ഷിച്ച് പദ്ധതി നീട്ടിക്കൊണ്ടുപോകാതെ എത്രയും വേഗം നടപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കരാറുകാരനും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Alappuzha
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന് പുന്നമടക്കായലിൽ നടക്കും. എംപിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ എൻടിബിആർ സെസൈറ്റിയുടെ യോഗം ഈ വർഷത്തെ ജലമേള ഓഗസ്റ്റ് 22ന് നടത്താൻ തീരുമാനിച്ചത് തെറ്റായ നടപടിയാണെന്നും നെഹ്റുട്രോഫി വള്ളംകളി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവുമായി വൈകാരിക ബന്ധമുള്ളതാണെന്നും അത് ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ചതന്നെ നടത്തുന്നതാണ് ഉചിതമെന്നും കെ.സി.വേണുഗോപാൽ എംപി യോഗത്തിൽ പറഞ്ഞു.
തീയതി നേരത്തെ പ്രഖ്യാപിച്ചത് മൂലം തയാറെടുപ്പ് തുടങ്ങിയ വള്ളസമിതികൾക്കും ക്ലബുകൾക്കും പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാനാണ് 22നുതന്നെ ഇക്കുറി വള്ളംകളി നടത്താൻ തീരുമാനിച്ചതെന്നും കെ.സി. വേണുഗോപാൽ എംപി ചൂണ്ടിക്കാട്ടി.
യോഗത്തിൽ ജലമേളയുടെ ബജറ്റ് പാസാക്കി. 6,04, 70, 000 രൂപയുടെ ബജറ്റിൽ 3.5 കോടി രൂപ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും. ഒരു കോടി രൂപ സംസ്ഥാന ടൂറിസം ഗ്രാന്റും 50 ലക്ഷം രൂപ കേന്ദ്ര ടൂറിസം ഗ്രാന്റും പ്രതീക്ഷിക്കുന്നു. ടിക്കറ്റ് വിൽപനയിലൂടെ 90 ലക്ഷം രൂപയും ആങ്കറിംഗ് ചാർജായി 10 ലക്ഷം രൂപയും പ്രതീക്ഷിക്കുന്നുണ്ട്. 1.65 കോടി രൂപയാണ് ബോണസിനായി മാറ്റിവച്ചിട്ടുള്ളത്. ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിക്ക് 60 ലക്ഷവും 2024, 2025 മെയിന്റനൻസ് ഗ്രാന്റിനത്തിൽ 36 ലക്ഷവും കൾച്ചറൽ കമ്മിറ്റിക്ക് 15 ലക്ഷവും പബ്ലിസിറ്റിക്ക് ഒന്‍പതു ലക്ഷവും സമ്മാനത്തുകയായി 8.25 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
വള്ളംകളി ഉദ്ഘാടനച്ചടങ്ങിലേക്ക് മുഖ്യാതിഥികളെ കണ്ടെത്താൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പ്രവേശന ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരാനും സ്പോൺസർഷിപ്പിന് ടെൻഡർ ക്ഷണിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ എൻടിബിആർ സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഷാജി വി. നായർ അധ്യക്ഷത വഹിച്ചു.
Alappuzha
ചെങ്ങന്നൂർ: ഭർത്താവിന്റെ സംസ്കാരച്ചടങ്ങ് സെമിത്തേരിയിൽ നടക്കുമ്പോൾ ഭാര്യയും മരണത്തിന് കീഴടങ്ങി. ചെങ്ങന്നൂർ പറമ്പത്തൂർ പീടികയിൽ പി.സി. ചെറിയാന്റെ(88) സംസ്കാരച്ചടങ്ങുകൾക്കിടെയാണ് ഭാര്യ ഐവി ചെറിയാൻ (82) എറണാകുളത്തുവച്ച് മരിച്ചത്.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇരുവരും എറണാകുളത്ത് കെയർഹോമിലായിരുന്നു. കഴിഞ്ഞ ദിവസമാണ് പി.സി. ചെറിയാൻ അന്തരിച്ചത്. ഇന്നലെ രാവിലെ 10.30ന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കല്ലറയിൽ സംസ്കരിക്കുന്നതിനിടെയാണ് ഭാര്യയുടെ വിയോഗം സംഭവിച്ചത്.
റാന്നി പുല്ലംപള്ളിൽ കുടുംബാംഗമാണ് ഐവി ചെറിയാൻ. ഇവരുടെ മൃതദേഹം ഇന്നലെ ഭർത്താവിനെ അടക്കം ചെയ്ത പഴയ സുറിയാനി പള്ളിയിലെ അതേ കല്ലറയിൽത്തന്നെ സംസ്കരിച്ചു.
മക്കൾ: ആശാ മാത്യു, ഉഷ വർഗീസ് (ഓസ്ട്രേലിയ), ഷീല തോമസ്, സുരേഷ് ചെറിയാൻ (കാനഡ). മരുമക്കൾ: വർഗീസ് ജേക്കബ് (ചിറ്റേത്ത്, മല്ലപ്പള്ളി), തോമസ് ജോൺ (കൊച്ചുമണ്ണിൽ, തിരുവല്ല), ബ്ലസി സുരേഷ് (പട്ടരുകണ്ടത്തിൽ, വാകത്താനം), പരേതനായ തോമസ് മാത്യു (മാമ്പഴത്തുണ്ടിയിൽ, ചെങ്ങന്നൂർ).
Alappuzha
അമ്പലപ്പുഴ: ദേശീയപാതയിൽ പറവൂർ അടിപ്പാത പാലത്തിലും അപ്രോച്ച് റോഡുകളിലും വിള്ളല്‍. ഒരാഴ്ച മുമ്പുവരെ യാത്രയ്ക്കായി തുറന്നുകൊടുത്തിരുന്നതാണ്. ഇതിനിടെയാണ് പാലത്തിലും ഇരുവശങ്ങളിലെ അപ്രോച്ചിലും വിള്ളല്‍ കണ്ടത്. തുടര്‍ന്ന് ദേശീയപാത വിഭാഗം ഗതാഗതം നിര്‍ത്തിവയ്ക്കുകയായിരുന്നു.
ദേശീയപാതയുടെ നിർമാണ ആരംഭത്തിൽ അമ്പലപ്പുഴ മണ്ഡലത്തിൽ ആദ്യത്തെ അടിപ്പാത നിർമാണം പൂർത്തിയാക്കിയ സ്ഥലമാണിത്. പാലത്തിന്റെ തെക്കുഭാഗത്ത് നൂറു മീറ്ററോളം നീളത്തിലും ആറിഞ്ചോളം വീതിയിലും വടക്കുഭാഗത്ത് 50 മീറ്ററോളം നീളത്തിലും ആറിഞ്ച് വീതിയിലുമാണ് വിള്ളല്‍ രൂപപ്പെട്ടത്.
തെക്കുഭാഗത്ത് ടാര്‍ ഉപയോഗിച്ച് അടച്ചെങ്കിലും വീണ്ടും വിള്ളല്‍ രൂപപ്പെട്ടതോടെ കോണ്‍ക്രീറ്റ് മിശ്രിതം തേച്ചുപിടിപ്പിച്ചിരിക്കുകയാണ്. വടക്കുഭാഗത്തെ വിള്ളല്‍ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ എംസാന്റിട്ട് മൂടിയ നിലയിലാണ്. നിർമാണം പൂർത്തിയായതോടെ മാസങ്ങൾക്കു മുമ്പ് പാലത്തിനു മുകളിലൂടെ അധികൃതർ വാഹന ഗതാഗതം അനുവദിച്ചിരുന്നു. എന്നാൽ ഏതാനും ആഴ്ചകൾക്കു ശേഷം ഗതാഗതം നിരോധിച്ച് സർവീസ് റോഡിലൂടെ പഴയതുപോലെ ഗതാഗതം തുടരുകയായിരുന്നു.
പാർശ്വഭിത്തികളിൽ ഉണ്ടായ ബലക്ഷയമോ നിർമാണത്തിലെ അപാകതയോ ആണ് വിള്ളലുണ്ടാകാൻ കാരണമെന്നാണ് പറയുന്നത്. ഇരുഭാഗത്തെയും വിള്ളലിന്റെ വ്യാസം വർധിച്ചുവരികയാണെന്നാണ് നാട്ടുകാർ പറയുന്നത്. ബന്ധപ്പെട്ടവർ അടിയന്തര പരിശോധന നടത്തി ഇവിടെ മതിയായ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമാണ്. ഒരു വര്‍ഷം മുമ്പ് മലപ്പുറം വേങ്ങരയില്‍ നിര്‍മാണത്തിലിരുന്ന ദേശീയപാതയുടെ പാര്‍ശ്വഭിത്തികള്‍ ഇടിഞ്ഞുവീണിരുന്നു. ഇത്തരത്തിലൊരു അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണം.
Alappuzha
തുറവൂർ: വെളുത്തുള്ളി സൗത്ത് ലെവൽ ക്രോസിൽ സിഗ്നൽ സംവിധാനം നിർമിക്കുന്നതിനായി കരിങ്കല്ലുമായി എത്തിയ ടോറസ് ലോറി ചതുപ്പിൽ താഴ്ന്നതിനെത്തുടർന്ന് രണ്ടു മണിക്കൂറോളം ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇന്നലെ രാവിലെ 8.40നാണ് സംഭവം.
റെയിൽവേ ഗേറ്റിനു സമീപം ലോറിയുടെ ചക്രങ്ങൾ താഴ്ന്നതോടെ റെയിൽവേക്രോസിന്റെ കിഴക്കുഭാഗത്ത് എത്തിയ വാഹനങ്ങൾക്ക് പടിഞ്ഞാറുഭാഗത്തേക്ക് കടന്നുപോകാൻ സാധിക്കാതെവന്നു. റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനും തടസം നേരിട്ടതോടെ ഗേറ്റ് കീപ്പർ വിവരം റെയിൽവേ ട്രാഫിക് കൺട്രോൾ റൂമിൽ അറിയിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്തെ ഉദ്യോഗസ്ഥർ, സ്കൂളുകളിലേക്കും കോളജുകളിലേക്കും പോകുന്ന വിദ്യാർഥികൾ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ, ജോലിസ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാർ എന്നിവർ ഏറെ ബുദ്ധിമുട്ടി. ഗതാഗതക്കുരുക്ക് കാരണം പലർക്കും യഥാസമയം ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെത്താൻ സാധിച്ചില്ല.
പിന്നീട് ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Alappuzha
ഹരിപ്പാട്: സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചതിനു തൊട്ടുപിന്നാലെ ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് അതിവേഗം തുടക്കമായി. സാധാരണക്കാരായ ജനങ്ങളുടെ ദീർഘകാലത്തെ ആരോഗ്യ ആവശ്യങ്ങൾ പരിഗണിച്ച്, പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ അതിവേഗ നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്.
കഴിഞ്ഞദിവസം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ കരുവാറ്റയിലെ നിർദിഷ്ട സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഒരു സ്പെഷൽ പർപ്പസ് വെഹിക്കിൾ ഉടൻ രൂപീകരിക്കുമെന്നും വിശദമായ പ്രോജക്ട് റിപ്പോർട്ട് വൈകാതെ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിപ്പാട് താലൂക്ക് ആശുപത്രി
അപ്ഗ്രേഡ് ചെയ്യും
കരുവാറ്റയിൽ മെഡിക്കൽ കോളജ് ആശുപത്രിയുടെ നിർമാണം പൂർത്തിയാകുന്നതുവരെ ജനങ്ങൾക്ക് ചികിത്സ വൈകാതിരിക്കാനുള്ള ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിൽ 108 ബെഡുകളുള്ള ഹരിപ്പാട് താലൂക്ക് ആശുപത്രിയെ 150 ബെഡുകളുള്ള അത്യാധുനിക ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യും. പുതിയ കെട്ടിടം സജ്ജമാകുന്നതുവരെ താലൂക്ക് ആശുപത്രി മെഡിക്കൽ കോളജിന്റെ അനുബന്ധ യൂണിറ്റായി പ്രവർത്തിക്കുന്നതോടെ, ജനങ്ങൾക്ക് മെഡിക്കൽ കോളജ് തലത്തിലുള്ള വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ ലഭ്യമായിത്തുടങ്ങും.
അടുത്തയാഴ്ച ആരോഗ്യമന്ത്രി എത്തും
തുടർനടപടികൾക്ക് കൂടുതൽ വേഗത പകരാൻ അടുത്തയാഴ്ച ആരോഗ്യ മന്ത്രി കെ. മുരളീധരനും വിദഗ്ധ സംഘവും ഹരിപ്പാട്ടെത്തും.നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിച്ച് നിശ്ചിത സമയത്തിനകം പൂർത്തിയാക്കാനുള്ള കൃത്യമായ മാസ്റ്റർ പ്ലാൻ മന്ത്രിയുടെ സാനിധ്യത്തിൽ തയാറാക്കും.
ആഭ്യന്തരമന്ത്രിയുടെ
നേരിട്ടുള്ള മേൽനോട്ടം
പ്രഖ്യാപനങ്ങൾ നീണ്ടുപോകാതെ, തന്റെ മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച ചികിത്സാ സൗകര്യങ്ങൾ എത്രയും വേഗം ഉറപ്പാക്കുക എന്നതാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ലക്ഷ്യം.
കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ, അപ്പർ കുട്ടനാട് മേഖലകളിലെ ലക്ഷക്കണക്കിന് സാധാണക്കാർക്ക് അടിയന്തര ചികിത്സയ്ക്കായി ആലപ്പുഴയിലേക്കോ കോട്ടയത്തേക്കോ ഓടേണ്ടി വരുന്ന ദുരിതാവസ്ഥയ്ക്കാണ് ഇതോടെ ശാശ്വത പരിഹാരമാകുന്നത്. ലോകോത്തര ഡോക്ടർമാരുടെ സേവനവും മൾട്ടി സ്പെഷാലിറ്റി ചികിത്സയും ഹരിപ്പാട്ടെ ജനങ്ങൾക്ക് ലഭ്യമാക്കുമെന്നും പണി വേഗത്തിൽ തീർക്കാനുള്ള കർശനമായ നിരീക്ഷണത്തിലാണ് സർക്കാരെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
Alappuzha
ആലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആലപ്പുഴ നോർത്ത് പോലീസ് നടത്തിയ പരിശോധനയിൽ അനധികൃത മദ്യവിൽപ്പന നടത്തിയിരുന്ന ഒരാൾ അറസ്റ്റിലായി. ആര്യാട് ഗ്രാമപഞ്ചായത്തിലെ രാമവർമ, ഐക്യഭാരതം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപ്പന നടത്തിവന്നിരുന്ന ആര്യാട് പഞ്ചായത്ത് 13-ാം വാർഡിൽ പാണംതൈവെളിയിൽ തങ്കച്ചൻ(വിനോദ് കുമാർ - 50) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഡിവൈഎസ്പി മുകേഷിന്റെ നിർദേശപ്രകാരം ആലപ്പുഴ നോർത്ത് എസ്.എച്ച്.ഒ. എം.ജെ. അരുണിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എസ്ഐമാരായ സുനിൽ സാമുവൽ, അനിൽകുമാർ, എ.എസ്.ഐ നജീബ്, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ രജീഷ്, വിപിൻ ദാസ്, സുജിത്, ചരൺ ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.
Alappuzha
ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പാതയോരങ്ങളിലെ വീടുകളിൽ മഴയെത്തുടർന്ന് വെള്ളക്കെട്ടുണ്ടാകുന്നത് തടയാൻ ദേശീയപാത അഥോറിറ്റി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സി. വേണുഗോപാൽ എംപി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലയിലെ പുരോഗതി വിലയിരുത്തുന്നതിനായി ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ദിശ കോ-ചെയർമാൻ കൊടിക്കുന്നിൽ സുരേഷ് എംപിയും സന്നിഹിതനായിരുന്നു.
പാതയോരങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓട സംവിധാനം കുറ്റമറ്റ രീതിയിൽ ഉടൻ നടപ്പാക്കണം. കായംകുളത്ത് ഉയരപ്പാത നിർമിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണം. ഇതിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ല. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഎച്ച്എഐ ചെയർമാനുമായി ഉടൻ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാർഥികൾക്ക് ബാങ്കുകൾ വിദ്യാഭ്യാസ ലോൺ ഉറപ്പാക്കണമെന്നും ഇതിൽ കാലതാമസം വരുത്തരുതെന്നും എംപി പറഞ്ഞു. ആലപ്പുഴയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ എത്ര വിദ്യാർഥികൾക്ക് ഇതുവരെ വിദ്യാഭ്യാസ ലോൺ അനുവദിച്ചിട്ടുണ്ടെന്നതിനെപ്പറ്റി വിശദമായ റിപ്പോർട്ട് നൽകാൻ ലീഡ് ബാങ്ക് മാനേജരോട് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ എത്ര കയർ-മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മുദ്ര ലോൺ അനുവദിച്ചിട്ടുണ്ടെന്ന റിപ്പോർട്ടും സമർപ്പിക്കണം.
തൊഴിലുറപ്പ് പദ്ധതിയിൽ സാധ്യമായ പരമാവധി ജോലികൾ കണ്ടെത്തി കൂടുതൽ പേർക്ക് തൊഴിൽ നൽകണം. പദ്ധതി നടപ്പാക്കുന്നതിൽ പിന്നിൽ നിൽക്കുന്ന ബ്ലോക്കുകളിലെ ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം. ജല്‍ജീവന്‍ മിഷൻ പദ്ധതിക്ക് മുന്തിയ പരിഗണന നൽകി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ ആലപ്പുഴ ജില്ലയിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളിലെ എം.പി.ലാഡ്സ് പദ്ധതികളുടെ നിർവഹണം മന്ദഗതിയിലാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി. കളക്ടറുടെ അധ്യക്ഷതയിൽ ജില്ലയിലെ എംപി ലാഡ്സ് പദ്ധതികളുടെ പ്രത്യേക അവലോകനയോഗം ചേർന്ന്പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ എംപി ആവശ്യപ്പെട്ടു.
മാവേലിക്കര, ചെങ്ങന്നൂർ ആശുപത്രികളിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങളിൽ എത്രയും വേഗം പ്രവർത്തനം ആരംഭിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
Alappuzha
അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ പുതിയ സ്പിൽവേ നിർമിക്കണമെന്ന് ജി.സുധാകരൻ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. നിലവിലുള്ള സ്പിൽവേ കാലപ്പഴക്കം മൂലം ശരിയായി പ്രവര്‍ത്തിക്കാത്തതിനാൽ നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. സ്പിൽവേയിലെ 40 ഷട്ടറുകളിൽ ഏറെയും തുറന്നിട്ടുണ്ട്. എന്നാൽ ഷട്ടറുകൾ പലതും മതിയായ നിലയിൽ പ്രവർത്തിക്കാത്തതിനാൽ നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ഇതുമൂലം കിഴക്കൻ വെളളത്തിന്റെ വരവ് നിയന്ത്രിക്കാനാകുന്നില്ല.ഇതിന് പരിഹാരം പുതിയ സ്പിൽവേ നിർമിക്കുക മാത്രമാണ്.
സ്പിൽവേയ്ക്ക് പടിഞ്ഞാറുവശം പുതിയ ദേശീയപാതയ്ക്കുള്ള പാലത്തിന്റെ നിർമാണം നടന്നുവരുന്നുണ്ട്. അതും പൂർത്തിയായി പുതിയ സ്പിൽവേയും വന്നുകഴിഞ്ഞാൽ തോട്ടപ്പള്ളിയും പരിസരവും ഒരു ചെറുനഗരമായി മാറും. കൂടാതെ കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്ക് നിയന്ത്രിക്കാൻ കഴിയുന്നതോടെ കുട്ടനാടൻ അപ്പർകുട്ടനാടൻ പ്രദേശങ്ങൾ നേരിടുന്ന വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരമാകുകയും ഒപ്പം ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി തോട്ടപ്പളളി സ്പിൽവേ കനാലിനെ ഉൾപ്പെടുത്താനുമാകും. കേന്ദ്ര സർക്കാർ അനുവദിച്ച ടൂറിസം സർക്യൂട്ടിനുള്ളിലാണ് സ്പിൽവേയും കനാലും ഉൾപ്പെട്ടിട്ടുള്ളത്. ആയതിനാൽ ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തോട്ടപ്പള്ളിയിൽ പുതിയ സ്പിൽവേ നിർമിക്കണമെന്നാണ് നിയമസഭയിൽ അദ്ദേഹം ആവശ്യപ്പെട്ടത്.
തോട്ടപ്പളളിയിൽ പുതിയ സ്പിൽവേ നിർമിക്കണമെന്നതാണ് സർക്കാർ നിലപാടെന്ന് എംഎൽഎയുടെ സബ്മിഷന് മറുപടിയായി ജലവിഭവ മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. എഴുപതു വർഷം പഴക്കമുള്ളതിനാൽ വെള്ളത്തിനടിയിലെ സ്പിൽവേ സ്ട്രക്ചറിന്റെ സ്ഥിതി പരിശോധിക്കും. തുടർന്ന് തോട്ടപ്പള്ളിയിൽ പുതിയ സ്പിൽവേ നിർമാണത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും മന്ത്രി സബ്മിഷന് മറുപടിയായി അറയിച്ചു.
തോട്ടപ്പളളിയിൽ നിലവിലുള്ള സ്പിൽവേ കാലപ്പഴക്കത്താൽ ജലനിർഗമനത്തിന് പര്യാപ്തമല്ലെന്ന എംഎൽഎയുടെ ആവശ്യം സർക്കാർ പരിശോധിക്കും. ജലനിർഗമനം സുഗമമാക്കുന്നതിനും അഴിമുഖം പൂർണമായി തുറക്കാനും കഴിയുന്ന വിധത്തിൽ സർക്കാർ അനുകൂല നടപടി സ്വീകരിക്കും. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പുതിയ നിർമാണ പ്രവർത്തനങ്ങളും നവീകരണ നടപടികളും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Alappuzha
ആലപ്പുഴ: പത്തു വയസുള്ള കുട്ടിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നഗരസഭ കാഞ്ഞിരംചിറ വാർഡിൽ കൈതവളപ്പിൽ സ്വദേശി, ആറാട്ടുവഴി വാർഡിൽ എംപെയർ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കെ.ജെ. ജേക്കബ് (ബിനു ജേക്കബ് - 50) ആണ് പിടിയിലായത്.
ആലപ്പുഴ നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ എസ്ഐ പി.എസ്. സജീവ് , എഎസ്ഐ മാരായ ഹാഷിർ, ശ്രീരേഖ, സുമേഷ്, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സിപിഒ വിപിൻ ദാസ്, സുജിത്ത്, ചരൺ ചന്ദ്രൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Alappuzha
കായംകുളം: കായംകുളം-തിരുവല്ല സംസ്ഥാനപാതയിൽ കാക്കനാട് റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിനുള്ള ടെൻഡർ ഉറപ്പിക്കുന്ന നടപടി പൂർത്തിയായി. കരാറുകാരനുമായി സമ്മതപത്രം ഒപ്പിടുന്നതിനും വർക്ക് ഓർഡർ വയ്ക്കുന്നതിനുമുള്ള നടപടികൾ ഉടൻ പൂർത്തിയാകും. ഇതോടൊപ്പം തന്നെ മേൽപ്പാലത്തിന്റെ രൂപരേഖ തയാറാക്കി റെയിൽവേയുടെ അംഗീകാരത്തിനു സമർപ്പിച്ചുകഴിഞ്ഞു.
ഇരുവശത്തെയും അനുബന്ധപാതയുടെ രൂപരേഖ മദ്രാസ് ഐഐടിയാണ് അംഗീകരിക്കേണ്ടത്. ഇതും സമർപ്പിച്ചിരിക്കുകയാണ്. വൈദ്യുതിലൈൻ, ജലവിതരണ പൈപ്പുകൾ, ടെലിഫോൺ ലൈൻ എന്നിവ മാറ്റി സ്ഥാപിക്കേണ്ടത് അതത് സ്ഥാപനങ്ങളാണ്. ഇതിനുള്ള എസ്റ്റിമേറ്റ് ലഭിച്ചാലുടൻ റെയിൽവേ പണമടയ്ക്കും. ഏറ്റെടുത്ത വസ്തുവിലെ മതിലുകൾ, മരങ്ങൾ എന്നിവ നീക്കം ചെയ്യാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
2018 -2019 സാമ്പത്തികവർഷമാണ് കാക്കനാട്ട് സംസ്ഥാനപാതയിൽ മേൽപ്പാലമനുവദിച്ചത്. ആദ്യം റെയിൽവേയും സംസ്ഥാന സർക്കാരും 50 ശതമാനം വീതം മുതൽമുടക്കിയുള്ള സംയുക്ത സംരംഭമായിരുന്നു തീരുമാനിച്ചിരുന്നത്. 32.5 കോടിയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്.
എന്നാൽ, പിന്നീട് ചെലവ് പൂർണമായും റെയിൽവേ ഏറ്റെടുക്കാമെന്നു തീരുമാനിക്കുകയായിരുന്നു. തുടക്കത്തിൽത്തന്നെ ചിലരുടെ എതിർപ്പും കോടതി വ്യവഹാരങ്ങളും മൂലം സ്ഥലമേറ്റെടുക്കാനുള്ള നടപടികൾ വൈകി. 400 മീറ്റർ നീളവും 7.5 മീറ്റർ വീതിയും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടുന്നതാണ് മേൽപ്പാലം. ഇരുവശങ്ങളിലെയും സർവീസ് റോഡ് നിർമാണവും പദ്ധതിയിലുൾപ്പെടുന്നു. തീരദേശ റെയിൽവേ കടന്നുപോകുന്ന കാക്കനാട് റെയിൽവേ ഗേറ്റിനു മുകളിലൂടെ മേൽപ്പാലം വേണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്.
ട്രെയിൻ പോകാൻവേണ്ടി ഗേറ്റ് അടയ്ക്കുന്ന വേളയിൽ ഇരുവശത്തും ഒരുകിലോമീറ്റർ ദൂരംവരെ വാഹനങ്ങളുടെ നീണ്ടനിരയുണ്ടാകും. കായംകുളം ഭാഗത്തുനിന്നു തിരുവല്ല, ചെങ്ങന്നൂർ ഭാഗങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്കുള്ള രോഗികളുമായി കടന്നുപോകുന്ന ആംബുലൻസുകൾപോലും ഗതാഗതക്കുരുക്കിൽപ്പെടുന്ന അവസ്ഥയാണ്. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളും കാത്തുകിടക്കേണ്ടിവരാറുണ്ട്. സംസ്ഥാനപാതയിൽ കായംകുളം-ചെട്ടികുളങ്ങര-മാവേലിക്കര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ പാതയിലാണ് കാക്കനാട് റെയിൽവേ ഗേറ്റ്.
Alappuzha
ഹരിപ്പാട്: ശാരീരികവും മാനസികവുമായ ആരോഗ്യസംരക്ഷണത്തിന് യോഗ ജീവിതചര്യയുടെ ഭാഗമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് ഹരിപ്പാട് നഗരസഭയുടെയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗ ദിനാചാരണവും യോഗ ക്യാമ്പും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ജീവിതസാഹചര്യങ്ങളിൽ വർധിച്ചുവരുന്ന മാനസിക സമ്മർദങ്ങൾക്കും ശാരീരിക ബുദ്ധിമുട്ടുകൾക്കും യോഗ മികച്ചൊരു പരിഹാരമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഹരിപ്പാട് നഗരസഭാധ്യക്ഷ വൃന്ദ എസ്. കുമാർ അധ്യക്ഷത വഹിച്ചു. തുടർന്ന് ക്യാമ്പിൽ പങ്കെടുത്തവർക്കായി പ്രത്യേക യോഗാഭ്യാസ പ്രകടനങ്ങളും വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പരിശീലനവും നടന്നു.
അമ്പലപ്പുഴ: ആത്മീയ ആരോഗ്യ സാംസ്കാരിക മേഖലകളിൽ കഴിഞ്ഞ 26 വർഷമായി സജീവമായി പ്രവർത്തിക്കുന്ന ആത്മീയ സർവോദയ സംഘ (ആത്മാസ്)ത്തിന്റെ നേതൃത്വത്തിൽ ലോക യോഗാ, സംഗീത ദിനാചരണം സംഘടിപ്പിച്ചു. ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൻ. അജിത് കുമാർ, ഡോ. രതീഷ് ബാബുജി, കെ. കവിത, എ.ആർ.കണ്ണൻ, അനിൽ പാഞ്ചജന്യം, കരുണാകരക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
മാന്നാർ: 10 കേരള എൻസിസി ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിൽ യോഗാ ദിനാചരണം നടത്തി. സ്കൂൾ എൻസിസി ഓഫീസറും നാഷണൽ യോഗ പരിശീലകനുമായ കാപ്റ്റൻ ഗോപകുമാർ യോഗ അഭ്യസിപ്പിച്ചു. സ്കൂളിലെ മൂന്ന് എൻസിസി യൂണിറ്റുകളിൽ നിന്നായി 123 കുട്ടികൾ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ വി. മനോജ്, സ്കൂൾ ഹെഡ്മിസ്ട്രസ് ടി. സരിത, എൻസിസി ഓഫീസർ ആർ. അനൂപ്, കെ.എസ്. സനീഷ് സുബൈദാർ സജീവ് എന്നിവർ നേതൃത്വം നൽകി.
മാന്നാർ: ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പഴവൂർ ഉദ്ഘാടനം ചെയ്തു. എസ്. അനു അധ്യക്ഷത വഹിച്ചു.
കായംകുളം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പി.കെ. കുഞ്ഞ് മെമ്മോറിയൽ ഗവ. ആയുർവേദ ആശുപത്രിയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കായംകുളം ഏരിയയും സംയുക്തമായി നഗരസഭാ ടൗൺ ഹാളിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. സഹകരണ എക്സൈസ് മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കാവിൽ നിസാം അധ്യക്ഷത വഹിച്ചു. ഗവ. ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എസ്. ശ്രീജ യോഗ ദിന സന്ദേശം നൽകി. വാർഡ് കൗൺസിലർ അബ്ദുൽ നസീർ, കണ്ടല്ലൂർ മെഡിക്കൽ ഓഫീസർ ഡോ. ജീവൻ, എഎംഎഐ ജില്ലാ പ്രസിഡന്റ് ഡോ. എം. ജയരാജ്, എറണാകുളം സോൺ സെക്രട്ടറി ഡോ. ഷാൻ ഷാഹുൽ, ഡോ. സൈനുൽ ആബിദീൻ, ഡോ.പി.എസ്. ഷിജു, ഡോ.എച്ച്. അനുമോൾ, ഡോ. ഗംഗ, എന്നിവർ പ്രസംഗിച്ചു.
Alappuzha
ആലപ്പുഴ: തോടുകൾ നശിച്ചാൽ നാട് നശിക്കും. ഇത് 2018ലെ വെള്ളപ്പൊക്കകാലത്ത് ഉൾപ്പെടെ കേരള ജനത തിരിച്ചറിഞ്ഞ സത്യമാണ്.തോടുകളും ജലാശയങ്ങളും സംരക്ഷിക്കുന്നില്ലെന്ന് മാത്രമല്ല,നമ്മുടെയൊക്കെ അശ്രദ്ധ മൂലം വലിച്ചെറിയുന്ന മാലിന്യങ്ങൾരോഗമായി നമ്മളിലേക്കുതന്നെ എത്തുന്നു. ഇവ വൃത്തിയാക്കാൻഅധികൃതരും കാര്യമായി ശ്രമിക്കുന്നില്ല എന്നുള്ളത് സത്യമാണ്.
ഇത്തരത്തിൽ അധികൃതരുടെ ശ്രദ്ധ എത്തേണ്ട പ്രധാന ചിലജലാശയങ്ങളുടെ അവസ്ഥ തുറന്നുകാട്ടുകയാണ് ഇവിടെ.
നവീകരിച്ച വരട്ടാർ മാലിന്യക്കൂമ്പാരമായി; ദുർഗന്ധവും രോഗഭീഷണിയും
ചെങ്ങന്നൂർ: ജനകീയ പങ്കാളിത്തത്തോടെ കോടികൾ ചെലവിട്ട് നവീകരിച്ച തിരുവൻവണ്ടൂർ പഞ്ചായത്തിലെ പഴയ വരട്ടാർ (മുളന്തോട്) ഇന്ന് മാലിന്യനിക്ഷേപ കേന്ദ്രമായി മാറുന്നു. തോട്ടിലേക്കുള്ള നീരൊഴുക്ക് തടസപ്പെട്ടതോടെ മാലിന്യങ്ങൾ കെട്ടിക്കിടക്കുകയും രൂക്ഷമായ ദുർഗന്ധം പ്രദേശമാകെ പടരുകയും ചെയ്യുന്നത് നാട്ടുകാരിൽ കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ്.
രോഗഭീഷണിയിൽ ജനം
നാലാം വാർഡിലെ വടുതലപ്പടി, പിഐപി കനാൽ പാലം, ഗവ. യുപി സ്കൂൾ പരിസരം എന്നിവിടങ്ങളാണ് മാലിന്യനിക്ഷേപത്തിന്റെ പ്രധാനകേന്ദ്രങ്ങൾ. കോഴിമാലിന്യം, മത്സ്യം, അടുക്കള മാലിന്യങ്ങൾ എന്നിവ കൂടാതെ ചത്ത ജന്തുക്കളെയും ഇവിടെ തള്ളുന്നുണ്ട്. മാവേലി സ്റ്റോർ, ജനസേവന കേന്ദ്രം, ധനകാര്യസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണിത്. മൂക്കുപൊത്താതെ ഇതുവഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതിനാൽ സമീപത്തെ കിണറുകളിലെ ജലത്തെയും ഇത് ബാധിച്ചിട്ടുണ്ട്. പരിശോധനയിൽ കിണർവെള്ളത്തിൽ അനുവദനീയമായതിനേക്കാൾ അഞ്ചു മടങ്ങ് അധികം കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ജലത്തിന്റെ പിഎച്ച് മൂല്യം കുറവാണെന്നും നിറം കറുപ്പായി മാറിയതായും റിപ്പോർട്ടുകളുണ്ട്.
തടസമായി റോഡ് നിർമാണം
2017ൽ സജി ചെറിയാന്റെ നേതൃത്വത്തിൽ കരുണ പാലിയേറ്റീവ് സൊസൈറ്റിയും പഞ്ചായത്തും ചേർന്ന് വലിയ തോതിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അന്ന് വെള്ളത്തിൽ സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങളും നടന്നിരുന്നു. എന്നാൽ, തൈപ്പറമ്പിൽപടി-വടുതലപ്പടി റോഡ് നിർമിച്ചപ്പോൾ നീരൊഴുക്കിന് തടസമുണ്ടാകുകയായിരുന്നു. തോട്ടിലൂടെ വെള്ളം സുഗമമായി ഒഴുകാൻ ആവശ്യമായ മാൻഹോൾ പൈപ്പുകൾ സ്ഥാപിക്കാൻ കഴിയാത്തത് റോഡ് നിർമാണവും അപൂർണമാക്കാൻ കാരണമായി.
അന്നത്തെ നവീകരണത്തിന്റെ 65 ശതമാനം പ്രവർത്തനങ്ങൾ മാത്രമേ പൂർത്തിയാക്കാൻ സാധിച്ചിരുന്നുള്ളൂ. ചില തത്പര കക്ഷികളുടെ ഇടപെടലുകൾ കാരണം ബാക്കി ഭാഗങ്ങളിലെ തടസങ്ങൾ നീക്കാൻ കഴിഞ്ഞില്ല. നീരൊഴുക്ക് പുനഃസ്ഥാപിക്കാൻ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. പ്രദേശവാസികളുടെ സഹകരണത്തോടെ തോട്ടിലെ തടസങ്ങൾ പൂർണമായി നീക്കം ചെയ്താൽ മാത്രമേ വരട്ടാറിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനും നാട്ടുകാരുടെ രോഗഭീതി അകറ്റാനും സാധിക്കൂ എന്നാണ് നാട്ടുകാർ പറയുന്നത്.
തീരാശാപമായി കോട്ടത്തോട്
മാവേലിക്കര: വെള്ളൂര്‍ കുളത്തിന് കിഴക്ക് ഭാഗത്തുനിന്ന് ആരംഭിച്ച് നഗരത്തിലെ പ്രധാന ജലസംഭരണികളായ നിരവധി കുളങ്ങളുമായി ബന്ധപ്പെട്ട് നഗരഹൃദയത്തിലൂടെ അച്ചന്‍കോവിലാറ്റില്‍ പതിക്കുന്ന മാവേലിക്കരയിലെ പ്രധാന ശുദ്ധജല തോടായിരുന്ന കോട്ടത്തോട് നഗരവാസികള്‍ക്ക് ഇന്ന് തീരാശാപമായി മാറിയിരിക്കുകയാണ്.
കൈയേറ്റങ്ങളും മാലിന്യം തള്ളലും മലിനജലം ഒഴുക്കി വിടലും കാരണം കോട്ടത്തോട് തീര്‍ത്തും ഒരു മലിന ജലവാഹിനിയാണ്. 2023ല്‍ കോട്ടത്തോട്ടില്‍ 51 കൈയേറ്റങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും മൂന്നു പേര്‍ക്ക് മാത്രം നോട്ടീസ് നല്‍കാനാണ് നഗരസഭ അധികൃതര്‍ക്ക് മൂന്നു വര്‍ഷമായിട്ടും കഴിഞ്ഞത്. ഇതിനിടെ തോട്ടില്‍ അശാസ്ത്രീയമായി നിര്‍മിച്ച ബോക്സ് കള്‍വെര്‍ട്ടുകള്‍ തോടിന്റെ ഒഴുക്കിനേയും വലിയതോതില്‍ തടസപ്പെടുത്തുന്നുണ്ട്.
അങ്ങിങ്ങായി തോടിന്റെ പലഭാഗങ്ങളിലും മലിനജലം കെട്ടിനിന്ന് വലിയ ആരോഗ്യഭീഷണിയും ഉയര്‍ത്തുന്നുണ്ട്. ഇപ്പോള്‍ കോട്ടതോടിന്റെ കൊറ്റാര്‍കാവ് ഭാഗത്ത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ട് അന്‍പതോളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള വീടുകളുടേയും സ്ഥാപനങ്ങളുടേയും ശുചിമുറി മാലിന്യങ്ങള്വരേ തോട്ടിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയിട്ടുപോലും നഗരസഭ വിഷയത്തില്‍ യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ല.
അച്ചന്‍കോവിലാറ്റിലെ കോട്ടത്തോടിന്റെ പതനമുഖത്തിന് സമീപമാണ് മാവേലിക്കര ജലസംഭരണിയുടെ ഇന്‍ലറ്റ് വാല്‍വ് എന്നതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. മുപ്പതുവര്‍ഷമായി കോട്ടത്തോട്ടിലെ മാലിന്യ പ്രശനം പരിഹരിക്കാനായി ജനങ്ങള്‍ മുറവിളികൂട്ടുന്നുണ്ടെങ്കിലും അധികാരികളുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല.
മാലിന്യകേന്ദ്രങ്ങളായി തീരദേശ ജലാശയങ്ങൾ
തുറവൂർ: തീരദേശത്തെ ജലാശയങ്ങൾ മാലിന്യങ്ങൾ കൊണ്ട് നിറയുന്നു. ഗ്രാമപ്രദേശങ്ങളിലെ തോടുകളും മറ്റ് ജലാശയങ്ങളുമാണ് മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയിരിക്കുന്നത്. പൊതുതോടുകളും സ്വകാര്യതോടുകളും ഏറെക്കുറെ മാലിന്യങ്ങൾ നിറഞ്ഞ് മൂടപ്പെട്ട അവസ്ഥയാണ്.
വീടുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽനിന്നും വ്യവസായ സ്ഥാപനങ്ങളിൽനിന്നുമുള്ള ഖര, ദ്രാവക മാലിന്യങ്ങൾ വൻതോതിൽ തോടുകളിലും മറ്റും തള്ളിയിരിക്കുന്നതുമൂലം ഗ്രാമപ്രദേശങ്ങളിലെ സന്തുലിതാവസ്ഥ തകരുന്നു. മാലിന്യകേന്ദ്രങ്ങളായി തോടുകളും ജലാശയങ്ങളും മാറിയിരിക്കുകയാണ്. ഇതുമൂലം വൻ പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടായിട്ടുള്ളത്.
ചേർത്തല താലൂക്കിലെ വടക്കൻ മേഖലകളിൽ ഒട്ടുമിക്ക പൊതു തോടുകളും മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് . കൂടുതലും പ്ലാസ്റ്റിക് മാലിന്യങ്ങൾ. വീടുകളിലെയും മറ്റും മാലിന്യങ്ങൾ പ്ലാസ്റ്റിക് കിറ്റുകളിൽ ആക്കി പൊതുതോടുകളിൽ തള്ളുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഗ്രാമപഞ്ചായത്തുകളിൽ ഹരിതകർമസേന മാലിന്യങ്ങൾ ശേഖരിക്കു ന്നുണ്ടെങ്കിലും ഒട്ടുമിക്ക വീടുകളിലെ മാലിന്യങ്ങളും മുഴുവൻ തള്ളുന്നത് പൊതു തോടുകളിലാണ്. ഇതുമൂലം ഈ തോടുകളിൽ ഉണ്ടായിരുന്ന മത്സ്യസമ്പത്ത് പൂർണമായും നശിച്ച്, ചെറുമത്സ്യങ്ങൾ പോലുമില്ലാത്ത അവസ്ഥയാണ്.
വയലാർ, കടക്കരപ്പള്ളി, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ, ഗ്രാമപഞ്ചായത്തുകളുടെ കീഴിലുള്ള പൊതു തോടുകളാണ് കൂടുതലും നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്.
അടിയന്തരമായി പൊതുതോടുകളിൽനിന്ന് മാലിന്യം നീക്കം ചെയ്ത് കൈയേറ്റങ്ങൾ ഒഴിപ്പിച്ച് തോടിന്റെ ഒഴുക്ക് സുഗമമാക്കാനു ള്ള നടപടികൾ സർക്കാരിന്റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു.
കരിപ്പുഴത്തോടിന് ശാപമോക്ഷമായില്ല
കായംകുളം: കരിപ്പുഴത്തോടിന് ഇനിയും ശാപമോക്ഷമായില്ല. കായംകുളം നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന കരിപ്പുഴത്തോട് ഇപ്പോഴും ശാപമോക്ഷം തേടുകയാണ്. വിവിധ പ്രദേശങ്ങളിലെ ചെറുതോടുകളില്നിന്ന് ഒഴുകിയെത്തുന്ന വെള്ളം കരിപ്പുഴത്തോട്ടിലൂടെയാണ് കായംകുളം കായലിൽ സംഗമിക്കുന്നത്.
നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ് കരിപ്പുഴത്തോട്. ഹോട്ടല്‍ മാലിന്യങ്ങളും ഓടകള്‍ വഴിയെത്തുന്ന മാലിന്യങ്ങളും കോഴിവേസ്റ്റും കൊണ്ട് നിറഞ്ഞു കിടക്കുന്ന തോട് നാട്ടുകാര്‍ക്ക് ദുരിതങ്ങള്‍ മാത്രമാണ് നല്‍കുന്നത്. തോട്ടിലെ വെള്ളത്തിനു പോലും കറുപ്പ് നിറമാണ്. വർഷങ്ങൾക്കു മുമ്പ് തോട് നവീകരിക്കുന്നതിനായി 70 ലക്ഷം രൂപ ചെലവഴിച്ചെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടായില്ല. ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
തോട്ടിലെ ചെളി നീക്കം ചെയ്ത് സംരക്ഷണഭിത്തി കെട്ടാനായിരുന്നു തുക അനുവദിച്ചത്. എന്നാല്‍, നാമമാത്രമായ നിര്‍മാണ പ്രവര്‍ത്തനങ്ങളെ നടന്നുള്ളൂ. നഗരസഭയുടെ ഡമ്പിംഗ് ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുന്നതിനേക്കാള്‍ മാലിന്യം ഓരോ ദിവസവും കരിപ്പുഴ തോട്ടിലേക്കെത്തുന്നു. കനീസാ കടവ് പാലം, കാര്യാത്ത് പാലം എന്നിവയുടെ വശങ്ങളില് ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച മാലിന്യം കുന്നുകൂടുകയാണ്. ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങള്‍ അഴുകി ദുര്‍ഗന്ധം പരത്തുന്നതു കാരണം മൂക്കുപൊത്താതെ തോടിന്റെ വശങ്ങളിലൂടെ സഞ്ചരിക്കാൻ കഴിയില്ല.
പട്ടണത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍നിന്നും വീടുകളില്‍ നിന്നും എത്തുന്ന മാലിന്യത്തിന് പുറമെ ദൂരെ സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളില്‍ മാലിന്യം ചാക്കില്‍ നിറച്ച് തോട്ടിലേക്ക് എറിയുകയാണ്. രാത്രികാലങ്ങളില്‍ പാലങ്ങള്‍ക്ക് മുകളില്‍ നിന്നാണ് ഈ മാലിന്യനിക്ഷേപം. ജലമലിനീകരണം ക്രിമിനല്‍ കുറ്റമായിരിക്കെ തോട് മലിനപ്പെടുത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Alappuzha
ആലപ്പുഴ: കയർമേഖലയിലെ പ്രതിസന്ധി പരിഹരിക്കുമെന്ന് ആഭ്യന്തര, കയർ മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന ബജറ്റ് ആലപ്പുഴ ജില്ലയുടെ പുരോഗതി, വളർച്ച പ്രഖ്യാപനമാണ്. ആലപ്പുഴയെ കേരളത്തിന്റെ വ്യവസായ ഇടനാഴിയാക്കി മാറ്റും. തീർഥാടന ടൂറിസവും ബ്ലൂ ഇക്കോണമി രൂപരേഖയും ജില്ലയ്ക്ക് ഗുണകരമായ പദ്ധതികളാണ്.
ഹരിപ്പാട് പുതിയ മെഡിക്കൽ കോളജ് അനുവദിച്ചതിലൂടെ മാവേലിക്കര, കുട്ടനാട്, ചെങ്ങന്നൂർ, പന്തളം തുടങ്ങിയ സമീപ്രദേശങ്ങളിലെ ജനങ്ങൾക്ക് ആരോഗ്യസുരക്ഷ ഉറപ്പുനൽകാൻ സാധിക്കും.
കയർമേഖല ഉൾപ്പെടെ കേരളത്തിലെ പരമ്പരാഗത വ്യവസായം പ്രതിസന്ധിയിലാണ്. 157 കോടി രൂപയാണ് കയർ മേഖലയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. ചുമതലയേറ്റ ഉടൻതന്നെ കയർമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർമാരുടെ യോഗം വിളിച്ചു ചേർത്ത് നിലവിലെ സാഹചര്യം വിലയിരുത്തി. തൊഴിലാളികളുടെ കൂലി വർധന, ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ പരാതികൾ, കയറ്റുമതി വർധിപ്പിക്കൽ, പുതിയ വിദേശ വിപണികൾ കണ്ടെത്തൽ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
കയർമേഖലയിലെ പ്രശ്നങ്ങളും വികസന സാധ്യതകളും ചർച്ച ചെയ്യുന്നതിനായി കയർ കയറ്റുമതിക്കാരുടെ പ്രത്യേക യോഗം ജൂലൈ നാലിന് ആലപ്പുഴയിൽ ചേരും. കയർമേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് യോഗം രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്ന പോലീസ് സേനയിലെ സമ്മർദം കുറയ്ക്കാനുള്ള ഇടപെടൽ നടത്തും. പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കേണ്ടത് പാർട്ടി ഹൈകമാൻഡ് ആണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Alappuzha
കായംകുളം: കുപ്രസിദ്ധ ഗുണ്ടയും കഞ്ചാവ് വിൽപ്പനക്കേസിലെ പ്രതിയുമായ കായംകുളം ചേരാവള്ളി മുല്ലശേരിൽ ഷെമീറിനെ (മാങ്ങാണ്ടി ഷെമീർ-40) കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് കരുതൽ തടങ്കലിലാക്കി.
ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി കായംകുളം, നൂറനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ നരഹത്യാശ്രമം, മയക്കുമരുന്ന് വിൽപ്പന, അടിപിടി, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകളെ മാനഹാനി പ്പെടുത്തൽ, അതിക്രമിച്ച് കയറൽ, കാപ്പാ നിയമലംഘനം മുതലായ കേസുകളിൽ മാങ്ങാണ്ടി ഷെമീർ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
മൂന്നുതവണ നാടുകടത്തൽ ഉൾപ്പെടെ ഇയാൾക്കെതിരേ മുമ്പ് കാപ്പാ നിയമ പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലയുടെ തെക്കൻ മേഖലകളിൽ വിപണനത്തിനായി കഞ്ചാവ് എത്തിച്ചുനൽകുന്നതിലെ പ്രധാന കണ്ണിയായ ഇയാളെ 2025 ജൂണിൽ താമസിക്കുന്ന വീടിന് സമീപത്ത് നിന്ന് ഒന്നര കിലോ കഞ്ചാവുമായി കായംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി സാമൂഹിക വിരുദ്ധർക്കെതിരേ കാപ്പാ ഉൾപ്പെടെയുള്ള നടപടികൾ ഊർജിതമായി നടപ്പിലാക്കുമെന്ന് കായംകുളം പോലീസ് അറിയിച്ചു.
Alappuzha
ഹരിപ്പാട്: വയറിളക്കരോഗങ്ങളും ഷിഗല്ല അണുബാധയും റിപ്പോർട്ട് ചെയ്തതിനെതുടർന്ന് താത്കാലികമായി അടച്ചിട്ടിരുന്ന ആറാട്ടുപുഴ പഞ്ചായത്തിലെ സ്കൂളുകളും അങ്കണവാടികളും ഇന്നു മുതൽ കർശന മാർഗനിർദേശങ്ങളോടെ തുറന്നുപ്രവർത്തിക്കും.
രോഗബാധ പൂർണമായി ശമിച്ചെന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഷാജി വി. നായരാണ് അധ്യയനം പുനരാരംഭിക്കാൻ ഉത്തരവിറക്കിയത്. മുൻകരുതലിന്റെ ഭാഗമായി 15 പ്രവൃത്തിദിവസത്തേക്കായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരുന്നത്. ഇന്ന് പ്രവേശനോത്സവത്തോടെയാകും അധ്യയനം ആരംഭിക്കുക. അവധി ദിവസങ്ങളിൽ നഷ്ടപ്പെട്ട പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പ്രത്യേക പദ്ധതി തയാറാക്കും.
വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണമെന്നും ജലസ്രോതസുകളുടെ ഗുണനിലവാരം കൃത്യമായ ഇടവേളകളിൽ പരിശോധിക്കണമെന്നും കളക്ടർ നിർദേശിച്ചു. ഉച്ചഭക്ഷണം പാകം ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഭക്ഷണം തയാറാക്കുന്നതിന് ശുദ്ധജലം മാത്രം ഉപയോഗിക്കുകയും ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിന് മതിയായ സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും വേണം.
കുട്ടികൾക്ക് കൈകൾ വൃത്തിയാക്കുന്നതിന് സോപ്പോ ഹാൻഡ് വാഷോ ലഭ്യമാക്കണം. രോഗങ്ങൾ പൂർണമായി ശമിച്ചെന്ന് ഉറപ്പുവരുത്തുന്നതുവരേ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആഴ്ചയിലൊരിക്കൽ വിദ്യാലയങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.
Alappuzha
കായംകുളം: ട്രോളിംഗ് കാലത്ത് ചാകര പോലെ കായംകുളം വലിയഴീക്കലിൽ മത്തി പ്രളയം. ഏകദേശം പതിനായിരത്തിലധികം കിലോ വരുന്ന ഒന്നേകാൽ ലക്ഷം രൂപയുടെ വലിയ നെയ്മത്തിയാണ് വലയിലായത്. കായംകുളം വലിയഴീക്കൽ ഹാർബറിൽനിന്ന് ഇന്നലെ രാവിലെ പോയ ലൈലാൻഡ് വള്ളം പമ്പാവാസനാണ് വല നിറയെ നെയ്മത്തി ലഭിച്ചത്.
പത്ത് നോട്ടിക്കൽ മൈൽ ദൂരെനിന്നാണ് മത്തി ലഭിച്ചത്. വർഷത്തിൽ ഒന്നോ രണ്ടോ മാസങ്ങളിൽ മാത്രമാണ് നെയ്മത്തി ലഭിക്കുന്നത്. നെയ്മത്തി കയറി മത്സ്യബന്ധന വള്ളത്തിലെ വലകീറി. കീറിയ വലയിൽനിന്നാണ് ഒന്നേകാൽ ലക്ഷത്തിലേറെ രൂപയുടെ മത്തി ലഭിച്ചത്. കുറെ നാളുകള്‍ക്കുശേഷമാണ് കായംകുളം വലിയ അഴീക്കലിൽ മത്തിചാകര ഉണ്ടാകുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
വല പൊട്ടിപ്പോയ സാഹചര്യത്തെതുടർന്ന് പകുതിയിലേറെ മത്തികൾ കടലിലേക്ക് തന്നെ ഒഴുക്കിയാണ് വല പൊന്തിക്കാനായത്. ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പത്തുമൈൽ നോട്ടിക്കൽ ദൂരം മാത്രമേ മത്സ്യബന്ധനത്തിന് അനുമതിയുള്ളു.
Alappuzha
ആലപ്പുഴ: ദേശീയ രാഷ്ട്രീയത്തില്‍ ജനാധിപത്യം കൊലചെയ്യപ്പെടുകയാണെന്നും കോണ്‍ഗ്രസിനെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍നിന്ന് വിജയിച്ച ജനപ്രതിനിധികള്‍ക്കു നല്കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി പ്രാദേശിക പാര്‍ട്ടികളെ ഇല്ലാതാക്കുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്ന് മുന്നറിയിപ്പു നല്കുന്നു.
മോദിയുടെ ഫാസിസ്റ്റ് ശ്രമങ്ങളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി എം. ലിജു, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന് എംഎല്‍എമാരായ എ.ഡി. തോമസ്, ജി. സുധാകരന്, റെജി ചെറിയാന് എന്നിവര്‍ക്ക് സ്വീകരണത്തോടനുബന്ധിച്ച് കെ.സി. വേണുഗോപാല്‍ എംപി ഗാന്ധി പ്രതിമ നല്കി.
Alappuzha
ഹരിപ്പാട്: വലിയഴീക്കൽ ഹാർബറിനു സമീപം കടൽത്തീരത്തെ കല്ലുകൾക്കിടയിൽനിന്ന് തലയോട്ടിയുടെ ഭാഗം കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ഇവിടെ ചൂണ്ടയിടുകയായിരുന്ന യുവാക്കളാണ് ഇത് കണ്ടത്. തൃക്കുന്നപ്പുഴ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
വണ്ടാനം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഇത് മനുഷ്യ തലയോട്ടി തന്നെയെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. 18നും 70നും ഇടയിൽ പ്രായമുള്ള ആളുടേതാണിതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. ഇന്ന് ചീഫ് ഡോക്ടറുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. കാണാതായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Alappuzha
അമ്പലപ്പുഴ: മുത്തച്ഛന്റെ സഞ്ചയനകർമത്തിന്റെ ഭാഗമായി കടലിലിറങ്ങി കാണാതായ വിദ്യാർഥിക്കായി തെരച്ചിൽ ഊർജിതമാക്കി. പുറക്കാട് പഞ്ചായത്ത് പത്തൊൻപതാം വാർഡ് നടുവിലെ മഠത്തിൽ രാജേഷ്-റാണി ദമ്പതികളുടെ മകൻ 16 വയസുകാരൻ സൂര്യനെയാണ് കടലിൽ കാണാതായത്. ശനിയാഴ്ച വൈകിട്ട് 5.30 ഓടെ പുറക്കാട് കരൂരിലായിരുന്നു അപകടം.
തൊട്ടടുത്തുതന്നെ താമസിക്കുന്ന മുത്തച്ഛന്റെ മരണാനന്തര കർമം കഴിഞ്ഞ് ബന്ധുക്കളായ മറ്റ് മൂന്നു സുഹൃത്തുക്കളുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു.
വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തിരച്ചിൽ ശക്തമായി നടക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ നേവിയുടെ സഹായം തേടുമെന്നും സ്ഥലം സന്ദർശിച്ച ജി. സുധാകരൻ എംഎൽഎ പറഞ്ഞു. എഡിഎം പ്രേംജി, തഹസീൽദാർ ലെറ്റിമോൾ, ബ്ലോക്ക് പ്രസിഡന്റ് എം. മനീഷ്, എ.ആർ. കണ്ണൻ, ഗോപകുമാർ, ജയശ്രീ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Alappuzha
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയുടെ പുതിയ സൂപ്രണ്ടായി നിയമിതയായ ഡോ. പി.എ. ലക്ഷ്മിയെ മഹിളാ കോൺഗ്രസ് ആദരിച്ചു. എം.സി.എച്ച് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ ജില്ലാ ഉപാധ്യക്ഷ ഷിതാ ഗോപിനാഥ് സ്നേഹോപഹാരം നൽകി. മണ്ഡലം പ്രസിഡന്റ് എസ്. സൂര്യ, അമ്പിളി പണിക്കർ, സജീന അലി, പ്രസീന ശശി എന്നിവർ പങ്കെടുത്തു.
Alappuzha
മുഹമ്മ: കെഇ കാർമൽ സെൻട്രൽ സ്കൂളിൽ നടന്ന വായനദിനാഘോഷം വർണാഭമായി. സ്കൂൾ അങ്കണത്തിൽ മനോഹരമായി അലങ്കരിച്ച അക്ഷരമരങ്ങളോടെയാണ് വായന വാരാചരണം നടത്തിയത്. സ്കൂൾ പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ് ഉദ്ഘാടനം ചെയ്തു.
വായനദിന സന്ദേശവും നൽകി. കുട്ടികൾ മനോഹരമായി എഴുതി തയാറാക്കിയ ചാർട്ടുകളും ചിത്രങ്ങളും പ്രദർശിപ്പിച്ചു. പ്രമുഖ മലയാള സാഹിത്യ കൃതികളിലെ കഥാപാത്രങ്ങളുടെയും എഴുത്തുകാരുടെയും വേഷങ്ങളിൽ കുട്ടികൾ അണിനിരന്നു. സ്കൂൾ മാനേജർ ഫാ. ചാക്കോ ആക്കാത്തറ, ബർസർ സനു വലിയവീട്, മീഡിയാ കോ-ഓർഡിനേറ്റർ സന്തോഷ് ഷണ്മുഖൻ, പിടിഎ ഭാരവാഹി ഷൈൻ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
മാവേലിക്കര: പുന്നമൂട് പബ്ളിക് ലൈബ്രറിയുടെ വായനപക്ഷാചരണം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രഫ. ടി.എം. സുകുമാരബാബു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഡേവിഡ് മാത്യു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അഡ്വ. എന്‍. ശ്രീകുമാര്‍, ആകാശവാണി മുന്‍ പ്രോഗ്രാം മേധാവി ഡി. പ്രദീപ് കുമാര്‍, എന്‍.സി. ബോസ്, പി. ചന്ദ്രന്, ഹരിണി കളക്കാട്ട്, ദേവകിയമ്മ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു.
വായനദിന സന്ദേശത്തിന്റെ പ്രചാരണാര്‍ഥം നടത്തിയ ദീപം തെളിക്കലിന് പുന്നമൂട് ആയുഷ്മാന്‍ ആരോഗ്യ കേന്ദ്രത്തിലെ ഡോ. നന്ദു എസ്. ബാബു നേതൃത്വം നല്കി. ജോ. സെക്രട്ടറി വി. സുനില്‍കുമാര്‍ സ്വാഗതവും ലൈബ്രേറിയന്‍ കെ.എന്‍. ബിബിതമോള് നന്ദിയും പറഞ്ഞു.
ചേപ്പാട്: ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ വായനദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ലിഷ അനുപ്രസാദ് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് സോമൻ നായർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിനു കെ. സാമുവൽ, ഹെഡ്മാസ്റ്റർ ടി.കെ. സാബു, സീനിയർ അസിസ്റ്റന്റുമാരായ സി.ടി. ജോമോൻ, രാജി ഉലഹന്നാൻ, ജൂലി ജോയ്, മോനു ജി. സ്കറിയ, ജിബിൻ ജയിംസ് എന്നിവർ പ്രസംഗിച്ചു. വായനയുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ വിവിധ മത്സരങ്ങളും നടത്തി.
Alappuzha
പാലക്കാട്: ഫിഫ ഫുട്ബോൾ വേൾഡ് കപ്പിനോടനുബന്ധിച്ച് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അവർക്ക് ഇഷ്ടപ്പെട്ട വ്യത്യസ്തങ്ങളായ ജേഴ്സികൾ അണിഞ്ഞുകൊണ്ട് സ്കൂളിൽ അണിനിരന്നു.
സ്കൂൾ മാനേജർ ഫാ. ജോഷി പുലിക്കോട്ടിൽ വേൾഡ് കപ്പിന്റെ മാതൃക സ്വീകരിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ.കെ.വി. ആന്റോ, വൈസ് പ്രിൻസിപ്പൽ സന്ധ്യ തോമസ് എന്നിവർ കുട്ടികൾക്കു നിർദേശങ്ങൾ നൽകി. സ്കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി വിദ്യാർഥികളിൽ കായികബോധവും കൂട്ടായ്മയും വളർത്തുന്നതിനും ലോക ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശം പങ്കുവയ്ക്കുന്നതിനും സഹായകമായി.
അസിസ്റ്റന്റ് മാനേജർ ഫാ. ആശിഷ് പെരുംപുഴയുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.
Alappuzha
ആലപ്പുഴ: ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നും ഡെപ്യുട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പ്രിയദർശിനി ബസിൽ യാത്ര ചെയ്തു. ട്രാൻസ്ജൻഡർ സമൂഹത്തിനും സ്ത്രീകൾക്കും പ്രായഭേദമന്യേ കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര അനുവദിച്ച യുഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ചു യാത്ര ആരംഭിച്ചു.
ഇന്ദിര ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ സർക്കാർ നടപ്പിലാക്കിത്തുടങ്ങി. സമയബന്ധിതമായി വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണന്ന് പ്രിയദർശിനി ബസ് യാത്രയ് ക്കു തുടക്കം കുറിച്ചു ഡെപ്യുട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാരും യാത്രികരും സാമൂഹ്യ പ്രവർത്തകരും ചേർന്ന് ഡെപ്യുട്ടി സ്പീക്കറെ സ്വീകരിച്ചു. കെഎസ്ആർടിസി ജീവനക്കാരും മെക്കാനിക്കുമാരും ഡിപ്പോയിൽ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും പരിമിതികളെക്കുറിച്ചും ജീവനക്കാർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ഡെപ്യുട്ടി സ്പീക്കറെ അറിയിച്ചു.
കെഎസ്ആർടിസി ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കെ.സി. വേണുഗോപാൽ എംപിയും അമ്പലപ്പുഴ എംഎൽഎ ജി. സുധാകരനും ആലപ്പുഴഎംഎൽഎ എ.ഡി. തോമസുമായി കൂടിയാലോചിച്ച് ഈ ബജറ്റ് കാലയളവിൽതന്നെ നടപടികൾ സ്വീകരിക്കുമെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെംബർ ബബിത ജയൻ, ഡിസിസി വൈസ് പ്രസിഡന്റ് പി.ജെ. മാത്യു. ബ്ലോക്ക് പ്രസിഡന്റുന്മാരായ സഞ്ജീവ് ഭട്ട്, കെ.എ. സാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, ജ്യോതിമോൾ, അഡ്വ.ജി. മനോജ് കുമാർ തുടങ്ങിയവർ യാത്രയിൽ പങ്കാളികളായി.
Alappuzha
അമ്പലപ്പുഴ: അന്പലപ്പുഴയിൽ നാലു വീടുകളിൽ മോഷണശ്രമം. പോസ്റ്റ് ഓഫീസിന് കിഴക്ക് ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനു സമീപമാണ് കഴിഞ്ഞ രാത്രിയിൽ നാലു വീടുകളിൽ അടുക്കള വാതിൽ കുത്തിത്തുറന്ന് മോഷണശ്രമം നടന്നത്.
പടിഞ്ഞാറേ വീട്ടിൽ ബിപിൻ, കൃഷ്ണ കൃപയിൽ ശശിധരകൈമൾ, ഗുരുഭവനിൽ ഷിനു, ജലീലിയാ മൻസിലിൽ അബ്ദുൾ റഹ്മാൻ എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. രാത്രി 12.30നും 3.30നുമിടയിലാണ് വീടുകളിൽ മോഷണശ്രമം നടന്നത്.
ബിപിൻ, ശശിധരകൈമൾ, ഷിനു എന്നിവരുടെ വീടുകളിൽ അടുക്കള വാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
ബിപിന്റെ വീട്ടിൽ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യം കാണാമെങ്കിലും വ്യക്തമല്ല. കൈയിൽ ആയുധമുപയോഗിച്ച് ഒരാൾ നടന്നുപോകുന്ന ദൃശ്യമാണ് ഇതിലുള്ളത്. തന്റെ വീട്ടിലെ ഇൻവെർട്ടർ ഓഫ് ചെയ്ത ശേഷമാണ് മോഷണ ശ്രമം നടത്തിയതെന്ന് ഷിനു പറഞ്ഞു. ശശിധര കൈമളിന്റെ വീട്ടിൽ അടുക്കള വാതിലിനുള്ളിൽ ഇരുമ്പ് പട്ട കുറുകെ പിടിപ്പിച്ചിരുന്നതിനാൽ ഇവിടെയും അകത്തു കയറാൻ കഴിഞ്ഞില്ല. ഒരു രാത്രിയിൽത്തന്നെ സമീപത്തെ നാലു വീടുകളിൽ മോഷണശ്രമം നടന്നതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്. അമ്പലപ്പുഴ പോലീസെത്തി അന്വേഷണം ആരംഭിച്ചു.
Alappuzha
ആലപ്പുഴ: ഹരിപ്പാട് സർക്കാർ മെഡിക്കൽ കോളജ് ആരംഭിക്കുമെന്നുള്ള ബജറ്റ് പ്രഖ്യാപനത്തെ വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ രംഗത്ത്.
ഒരേ ജില്ലയിൽ രണ്ടു സർക്കാർ മെഡിക്കൽ കോളജുകളുടെ ആവശ്യമില്ലെന്നും നിലവിലുള്ള വണ്ടാനം മെഡിക്കൽ കോളജിന്റെ വികസനത്തിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിപിഎമ്മിന്റെ മുതിർന്ന നേതാവായിരുന്ന ജി. സുധാകരൻ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചാണ് ഇക്കുറി നിയമസഭയിലെത്തിയത്. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെ തന്നെ വിമർശിച്ച് സുധാകരൻ രംഗത്തെത്തിയത് യുഡിഎഫ് കേന്ദ്രങ്ങളിലും അമർഷത്തിനിടയാക്കിയിട്ടുണ്ട്.
ആലപ്പുഴ മെഡിക്കൽ കോളജ് അതീവ ശോച്യാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയ ജി. സുധാകരൻ, സ്ഥാപനത്തിന്റെ വികസനത്തിനായി സമർപ്പിച്ച 14 പദ്ധതികൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും ആരോപിച്ചു.
വണ്ടാനം മെഡിക്കൽ കോളജിൽനിന്ന് വെറും 15 കിലോമീറ്റർ അകലെയുള്ള ഹരിപ്പാട് പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക എംഎൽഎയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയതെന്നും സുധാകരൻ വിമർശിച്ചു.
അതേസമയം, ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഇടപെടലിനെത്തുടർന്ന് ഹരിപ്പാട്ട് സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള പദ്ധതി മുന്നോട്ടുവന്നിരുന്നു. എന്നാൽ, പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ പദ്ധതിയിൽനിന്ന് പിന്മാറുകയും ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
അന്ന് എൽഡിഎഫ് മന്ത്രിസഭയിലെ അംഗമായിരുന്ന ജി. സുധാകരൻ പദ്ധതിക്കെതിരായ നിലപാടുകൾക്കും അന്വേഷണ നടപടികൾക്കും നേതൃത്വം നൽകിയിരുന്നു.
കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് അനുവദിക്കാനുള്ള ബജറ്റ് നിർദേശത്തോടും സുധാകരൻ വിയോജിപ്പ് രേഖപ്പെടുത്തി.
മുൻപ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കരിമണൽ നൽകുന്നതിനെ എതിർത്തിരുന്നില്ലെങ്കിലും പുതിയ നീക്കം സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആശങ്കയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Alappuzha
ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ കന്നി ബജറ്റ് തീരത്തിനുണര്വേകുന്നതാണെന്ന് ആലപ്പുഴ രൂപത രാഷ്ട്രീയകാര്യസമിതി ചെയര്മാന് ഫാ. സേവ്യര്‍ കുടിയാംശേരി.
യുഡിഎഫ് സര്‍ക്കരിന്റെ കന്നി ബജറ്റ് കേരളത്തെ പുത്തന്‍ സാമ്പത്തിക സംവിധാനങ്ങളിലേക്കു നയിക്കും. തീരത്തെ ഇത്ര ഗൗരവമായി പരിഗണിച്ചു എന്നത് ശ്രദ്ധേയമാണ്. മിഷന് സമുദ്രയും സതേണ്‍ ഇക്കണോമിക് കോറിഡോറിലും ബ്ലു ഇക്കോണമിയുടെ മറ്റു പദ്ധതികളിലും തീരദേശവളര്ച്ചയ്ക്ക് സാധ്യതയുണ്ട്.
പക്ഷേ, ബജറ്റില്‍ പറഞ്ഞിരിക്കുന്നതുപോലെ സംജാതമാകുന്ന പുതിയ സംവിധാനത്തില്‍ തൊഴില്‍ സാധ്യതയിലും പദ്ധതികളിലും മതിയായ റിസര്‍വേഷന്‍ മീന്പിടുത്തക്കാര്ക്കുണ്ടാകണം. ഇക്കാര്യത്തില്‍ ബജറ്റില്‍ പറഞ്ഞിട്ടുള്ളത് പരിപൂർണമായും നടപ്പാക്കണം. ഒപ്പം ബ്ലൂ ഇക്കോണമിയുടെ പദ്ധതി നടത്തിപ്പില്‍ തീരദേശത്തിന്റെ ആശങ്കകള്‍ കണക്കിലെടുക്കണമെന്നും അതോടൊപ്പം ഈ മേഖലയിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
Alappuzha
ആലപ്പുഴ: ലോക ഗിന്നസിൽ ഇടംനേടിയ അഞ്ച് കോടി രൂപ വിലമതിക്കുന്ന 340 ഗ്രാം തൂക്കമുള്ള ഡയമണ്ട് റിംഗ് കാണണമെങ്കിൽ ആലപ്പുഴ നഗരത്തിലെത്തണം. 24671 രത്നങ്ങൾ പതിച്ച ലോകത്തെ ആദ്യത്തെ മോതിരം 20 ജോലിക്കാർ ചേർന്ന് ആറുമാസം കൊണ്ടാണ് പണിതത്. മലപ്പുറത്ത് സ്വാ ഡയമണ്ടിലാണ് ഇതിന്റെ നിർമാണം. എന്നാൽ, ആലപ്പുഴ മുല്ലയ്ക്കൽ നൂർ ജുവലറിയുടെ നവീകരിച്ച ഷോറുമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 22 വരെ പൊതുജനങ്ങൾക്ക് കാണുന്നതിനായി പ്രത്യേകം സജ്ജീകരിച്ച സ്ഥാനത്ത് മോതിരം പ്രദർശിപ്പിച്ചിട്ടുണ്ട്.
18 നാണ് മോതിരം മുല്ലയ്ക്കൽ നൂർ ജുവലറിയിൽ പ്രദർശനത്തിന് എത്തിച്ചത്. മോതിരം പ്രദർശനത്തിന് വെച്ചതോടെ ധാരാളം ആളുകൾ മോതിരം കാണുന്നതിനും മൊബൈൽ ഫോണിൽ ചിത്രീകരിക്കാനും എത്തിത്തുടങ്ങി. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ മോതിരം പ്രദർശനത്തിനായി എത്തിച്ചിരുന്നു. ആലപ്പുഴയിൽ ആദ്യമായിട്ടാണ് റിംഗ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.
Alappuzha
അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കരൂർ പുത്തൻപറമ്പിൽ ഷൺമുഖനാ(60)ണ് മരിച്ചത്. ഒരാഴ്ച മുൻപ് കരൂർ ജംഗ്ഷന് സമീപമായിരുന്നു അപകടം. മറ്റൊരാളുടെ സ്കൂട്ടറിന് പിന്നിലിരുന്ന് സഞ്ചരിക്കുമ്പോൾ മൂന്ന് യുവാക്കൾ സഞ്ചരിച്ച ബൈക്കിടിച്ചാണ് പരിക്കേറ്റത്.
ബൈക്ക് നിർത്താതെ പോകുകയും ചെയ്തു. പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ തങ്കമണി. മക്കൾ നീതു, മാതു. മരുമക്കൾ സോണി, ബിച്ചു.
Alappuzha
ചാരുംമൂട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ബിഹാർ സ്വദേശി പിടിയിൽ. മാണിക് ചൗക് സ്വദേശി മുഹമ്മദ് സദ്ദാംമിനെയാണ് രണ്ടു ചാക്കു നിരോധിത പുകയില ഉത്പന്നങ്ങളുമായി കുറത്തികാട് പോലീസ് പിടികൂടിയത്. എസ്എച്ച്ഒ വിപിൻകുമാർ, എസ്ഐ എം.എസ്. എബി, എഎസ്ഐ രാജീന്ദ്രദാസ്, സീനിയർ സിപിഒമാരായ ശ്യാം, വിൻജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
Alappuzha
ഹരിപ്പാട്: മലയാള സാഹിത്യലോകത്തെ പ്രമുഖ കവിയും നിരൂപകനുമായ പത്മശ്രീ പി.നാരായണക്കുറുപ്പിന്റെ വിയോഗം അദ്ദേഹത്തിന്റെ ജന്മനാടായ ഹരിപ്പാടിന് കണ്ണീരോർമയായി.
ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ഔദ്യോഗിക ആവശ്യങ്ങൾക്കായും അല്ലാതെയും ഡൽഹിയിലും തിരുവനന്തപുരത്തുമായിരുന്നെങ്കിലും, തന്റെ കാവ്യസംസ്കാരത്തിന്റെ വേരുകൾ ഹരിപ്പാടിന്റെ മണ്ണിലായിരുന്നുവെന്ന് അദ്ദേഹം എപ്പോഴും അഭിമാനത്തോടെ ഓർത്തിരുന്നു.
1934ൽ ഹരിപ്പാടായിരുന്നു പി. നാരായണക്കുറുപ്പിന്റെ ജനനം. കരുവാറ്റ എൻഎസ് എസ് ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് ആലപ്പുഴ എസ്ഡി കോളജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. സംസ്കൃത പാരമ്പര്യത്തിന്റെ സമൃദ്ധിയും മലയാളത്തിന്റെ നാടൻവീര്യവും ഒരുപോലെ ചേർന്ന അദ്ദേഹത്തിന്റെ സവിശേഷമായ കാവ്യശൈലി രൂപപ്പെടുന്നതിൽ ജന്മനാടിന്റെ സാംസ്കാരിക പശ്ചാത്തലം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഭാരതീയ സാംസ്കാരിക മൂല്യങ്ങളോടും സനാതന ധർമബോധത്തോടുമുള്ള പ്രതിബദ്ധതയും ദേശീയ ജാഗ്രതയും അദ്ദേഹത്തിന്റെ കവിതകളുടെ മുഖമുദ്രയായിരുന്നു. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച്, പിന്നീട് കേന്ദ്ര സെക്രട്ടേറിയറ്റ് സർവീസിലും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും തപസ്യ കലാസാഹിത്യ വേദിയുടെ അധ്യക്ഷനായും ഒക്കെ തിളങ്ങുമ്പോഴും ഹരിപ്പാടുമായുള്ള ആത്മബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.
കവിതയ്ക്കും നിരൂപണത്തിനുമായി കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2022ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചപ്പോൾ അത് ഹരിപ്പാടിന്റെ സാംസ്കാരിക പാരമ്പര്യത്തിന് ലഭിച്ച വലിയൊരു അംഗീകാരം കൂടിയായി മാറി.
അവസാനകാലത്ത് തിരുവനന്തപുരം പേരൂർക്കടയിലായിരുന്നു താമസമെങ്കിലും ഹരിപ്പാടിന്റെ സാംസ്കാരിക ചരിത്രത്തിൽ എന്നും തിളങ്ങിനിൽക്കുന്ന നാമമായിരിക്കും പി. നാരായണക്കുറുപ്പിന്റേത്. ഒട്ടനവധി കാവ്യസമൃദ്ധിയും നിരൂപണഗ്രന്ഥങ്ങളും കൈരളിക്ക് സമ്മാനിച്ച ആ വലിയ പ്രതിഭയുടെ വിയോഗത്തിൽ ജന്മനാട് അത്യഗാധമായ ദുഃഖത്തോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
Alappuzha
അമ്പലപ്പുഴ: സുഹൃത്തുക്കളുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ 16 കാരൻ തിരയിൽപ്പെട്ടു. പുറക്കാട് പഞ്ചായത്ത് പത്തൊൻപതാം വാർഡ് നടുവിലെ മഠത്തിൽ രാജേഷ്-റാണി ദമ്പതികളുടെ മകൻ സൂര്യനെ (16) ആണ് കടലിൽ കാണാതായത്. ശനിയാഴ്ച പകൽ മൂന്നോടെ കരൂർ പടിഞ്ഞാറ് കടലിലായിരുന്നു സംഭവം. അയൽവക്കത്തു തന്നെയുള്ള മുത്തശന്റെ അടിയന്തിരം കഴിഞ്ഞ് മറ്റു മൂന്ന് സുഹൃത്തുക്കളുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു.
അതിൽ രണ്ടു പേർ ഒഴുക്കിൽപ്പെട്ടു. കണ്ടുനിന്ന മത്സ്യത്തൊഴിലാളികൾ ഒരാളെ രക്ഷപ്പെടുത്തി. സൂര്യനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മാലയിൽ പിടിച്ചപ്പോൾ മാല പൊട്ടി സൂര്യൻ താഴ്ന്നു പോയി. ഉടൻ തന്നെ മത്സ്യത്തൊഴിലാളികളും വിവരമറിഞ്ഞെത്തിയ അമ്പലപ്പുഴ പോലീസും തകഴിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും തോട്ടപ്പള്ളി കോസ്റ്റൽ പോലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല.
Alappuzha
ചമ്പക്കുളം: നെടുമുടി കരുവാറ്റ റോഡിൽ അപകടങ്ങളുടെ ഘോഷയാത്ര. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ നാല് അപകടങ്ങളാണ് ഈ റോഡിൽ നടന്നത്. ഏറ്റവും അവസാനമായി പടഹാരം പാലത്തിന് വടക്കായി തെക്കുനിന്ന് പാലം ഇറങ്ങി വന്ന കാർ വഴി യാത്രക്കാരനെ ഇടിച്ച് പരിക്കേൽപ്പിക്കുകയും റോഡ് സൈഡിൽ സൂക്ഷിച്ചിരുന്ന മിക്സിംഗ് മെഷിൻ ഇടിച്ച് തെറുപ്പിക്കുകയും ഉണ്ടായി. പരിക്കേറ്റ വഴിയാത്രക്കാരൻ വണ്ടാനം മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കാർ യാത്രക്കാർക്കും ചെറിയതോതിൽ പരിക്കു പറ്റി.
ചമ്പക്കുളം സെന്റ് തോമസ് യുപി സ്കൂളിന് വടക്കുവശത്തായി മത്സര ഓട്ടം നടത്തിയ രണ്ട് ഇരുചക്രവാഹനങ്ങൾ സ്കൂൾ കുട്ടികളെ എടുക്കാൻ വന്ന ഓട്ടോ ടാക്സിയിൽ ഇടിച്ച് അപകടത്തിൽപ്പെട്ടതും കഴിഞ്ഞ ദിവസമായിരുന്നു. സ്കൂൾ കുട്ടികളുമായി പോകുന്ന അവസരത്തിലായിരുന്നു അപകടമെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു.
നെടുമുടി പഞ്ചായത്ത് ജംഗ്ഷനിൽ കഴിഞ്ഞദിവസം തന്നെ ഒരു സ്ത്രീ ഓടിച്ച കാർ സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയിരുന്നു. സ്ഥിരമായി ആളുകളും വഴിയോരക്കച്ചവടക്കാരും ഉണ്ടാകാറുള്ള ഇടത്ത് അപകടം നടന്നത്. നെടുമുടി പൂപ്പള്ളിയിൽനിന്ന് തുടങ്ങി പടഹാരം പാലം വരെയുള്ള അഞ്ചു കിലോമീറ്റർ ദൂരം റോഡ് മികച്ചതായതിനാൽ വാഹനങ്ങളിൽ എത്തുന്നവർ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
എട്ടോളം സ്കൂളുകളും നിരവധി പൊതുസ്ഥാപനങ്ങളും ഈ ഭാഗത്ത് പ്രവർത്തിക്കുന്നത് ഇവിടെ തിരക്ക് വർധിപ്പിക്കുന്നു. റോഡിൽ അപകടമുന്നറിയിപ്പുകൾ ഇല്ലാത്തതും ചമ്പക്കുളം ബസിലിക്ക മുതൽ നെടുമുടി ഗ്രാമപഞ്ചായത്ത് ജംഗ്ഷൻവരെയുള്ള 750 മീറ്റർ ദൂരം റോഡ് ഇടുങ്ങിയതായതും ആപകടസാധ്യത വർധിപ്പിക്കുന്നു. ചമ്പക്കുളം, പടഹാരം, കഞ്ഞിപ്പാടം പാലങ്ങൾ കടന്ന് എത്തുന്ന വാഹനങ്ങളെല്ലാം ഈ ഭാഗത്ത് കൂടിയാണ് കടന്നുപോകേണ്ടത്.
ബിഎസ്എൻഎൽ ജംഗ്ഷന് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനും വാങ്ങാനും എത്തുന്നവരുടെ വാഹന ങ്ങൾ റോഡിലേക്ക് ഇറക്കി പാർക്ക് ചെയ്യുന്നതും റോഡിലെ തിരക്ക് വർധിപ്പിക്കാറുണ്ട്.
ആവശ്യമായ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും റോഡിലേക്ക് ഇറക്കിയുള്ള പാർക്കിംഗ് ഒഴിവാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതോടൊപ്പം അമിത വേഗതയിലെത്തുന്ന വാഹനങ്ങൾക്കെിരേ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പടുന്നു.
Alappuzha
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി എയ്ഡ് പോസ്റ്റ് പോലീസ് ഉദ്യോഗസ്ഥർക്ക് സുഖവാസകേന്ദ്രമായി മാറുന്നു. ആശുപത്രി പരിസരം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിട്ടും എയ്ഡ് പോസ്റ്റ് നോക്കുകുത്തിയായി മാറിന്നു. രേഖകളിൽ ചുമതലയുള്ള ഒരു എഎസ്ഐ ഉൾപ്പെടെ 12 പോലീസുകാരാണുള്ളത്. ഇതിൽ ഒരാൾ പോലീസ് സർജനൊപ്പവും മറ്റൊരാൾ ലയ്സൻ ഓഫീസർക്കൊപ്പവും മറ്റൊരാൾ പോലീസിനെ സഹായിക്കാനായി കോളജിൽ മെഡിക്കൽ റെക്കോർഡ്സ് ഓഫീസിലുമാണ് ജോലി ചെയ്യുന്നത്.
ശേഷിക്കുന്ന പോലീസുകാരാണ് മൂന്നു ടേണായി ജോലി ചെയ്യുന്നത്. എന്നാൽ, ഒരേസമയം മൂന്നു പേരിൽ കൂടുതൽ എയ്ഡ് പോസ്റ്റിൽ കാണാറില്ല.12 മണിക്കൂർ ജോലി ചെയ്താൽ 24 മണിക്കൂർ വിശ്രമമാണ് ഇവർക്ക്. ഡ്യൂട്ടിയുള്ള പോലീസുകാർ സുഖവാസകേന്ദ്രത്തിന് തുല്യമായ അവസ്ഥയിലാണ് ഇവിടെ ജോലി ചെയ്യുന്നത്.
രാത്രികാല പരിശോധന പേരിനു പോലും നടത്താറില്ല. ആശുപത്രി പരിസരം പ്രത്യേകിച്ചും രാത്രികാലങ്ങളിൽ എല്ലാവിധ സാമൂഹ്യവിരുദ്ധരുടെയും അനാശാസ്യ പ്രവർത്തനങ്ങളുടെയും താവളമായി മാറുകയാണ്. ആശുപത്രി പരിസരത്ത് വാഹനമോഷണവും പതിവാണ്. മദ്യ, മയക്കുമരുന്ന് സംഘങ്ങളുടെ ഇടത്താവളമായി ആശുപത്രി പരിസരം മാറിയിട്ടും എയ്ഡ് പോസ്റ്റ് പോലീസ് അനങ്ങാറില്ല.
മാധ്യമ പ്രവർത്തകരടക്കം വിവരമറിയാൻ അന്വേഷിച്ചാലും ഒരു വിവരവും എയ്ഡ് പോസ്റ്റിൽനിന്ന് ലഭിക്കാറില്ല. ജോലി ചെയ്യാൻ താത്പര്യമില്ലാത്ത പോലീസുകാരേ തെരഞ്ഞുപിടിച്ച് ഇവിടെ നിയോഗിച്ചതുമൂലം എയ്ഡ് പോസ്റ്റ് സംവിധാനം കാഴ്ചവസ്തുവായി മാറി. ഈ സാഹചര്യത്തിലാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലീസ് സ്റ്റേഷൻ നിർമിക്കണമെന്ന ആവശ്യം ശക്തമായത്.
ആലപ്പുഴ മെഡിക്കൽ കോളജ് ഒഴികെ കേരളത്തിലെ മറ്റെല്ലാ മെഡിക്കൽ കോളജുകളിലും പോലീസ് സ്റ്റേഷനുണ്ട്. എന്നാൽ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പതിറ്റാണ്ട് പിന്നിട്ടിട്ടും പോലീസ് സ്റ്റേഷൻ യാഥാർഥ്യമായില്ല. വിശാലമായ കാമ്പസ് സംവിധാനത്തോടെ പ്രവർത്തിക്കുന്ന ആലപ്പുഴ മെഡിക്കൽ കോളജിൽ പോലീസ് സ്റ്റേഷൻ നിർമിക്കുന്നതിന് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല മുൻകൈയെടുത്ത് പ്രാരംഭ പ്രവർത്തനം ആരംഭിച്ചിരുന്നു.
പോലീസ് സ്റ്റേഷൻ നിർമിക്കുന്നതിനായി എസ്റ്റിമേറ്റുമെടുത്തിരുന്നു. എന്നാൽ, തുടർ പ്രവർത്തനം നിലച്ചതോടെ പോലീസ് സ്റ്റേഷൻ കടലാസിലതുങ്ങി. ഇപ്പോൾ രമേശ് ചെന്നിത്തല വീണ്ടും ആഭ്യന്തരവകുപ്പ് മന്ത്രിയായതോടെ ആശുപത്രിയിലെ എയ്ഡ് പോസ്റ്റ് സംവിധാനം ഉടച്ചുവാർത്ത് ഇവിടെ പോലീസ് സ്റ്റേഷൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയുണർന്നിരിക്കുകയാണ്.
ഇതിനായി ജി. സുധാകരൻ എംഎൽഎയും മുൻകൈയെടുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
Alappuzha
ഹരിപ്പാട്: ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വിളംബര റാലിയിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരേ കേസെടുത്തത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹരിപ്പാട് പോലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.
താലൂക്ക് ആശുപത്രി ജംഗ്ഷനിൽനിന്നാരംഭിച്ച മാർച്ച് ഏഴിക്കകത്ത് ജംഗ്ഷനിൽ തടയാൻ ശ്രമിച്ചതിനെത്തുടർന്ന് പ്രവർത്തകരും പോലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പോലീസ് വലയം ഭേദിച്ചു മുന്നോട്ടു നീങ്ങിയ പ്രവർത്തകരേ സ്റ്റേഷനിലേക്കുള്ള റോഡിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
പ്രതിഷേധസമരം ജില്ലാ സെക്രട്ടറി ജയിംസ് ശാമുവേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.എ. അഖിൽ, എ.എ. അക്ഷയ്, ജില്ലാ കമ്മിറ്റിയംഗം അനുപമ സൈജു, ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ശ്രീജേഷ് ബോൺസലെ, സെക്രട്ടറി അനസ് എ. നസീം എന്നിവർ പ്രസംഗിച്ചു.
Alappuzha
രാമങ്കരി: ദേശിയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന എട്ടാംഘട്ട കുളന്പുരോഗ പ്രതിരോധ കുത്തിവപ്പിന് രാമങ്കരി പഞ്ചായത്തിൽ തുടക്കമായി. പ്രസിഡന്റ് ജോസി ഡൊമിനിക് തേവേരി ഉദ്ഘാടനം ചെയ്തു.
മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ട് കർഷക ഭവനങ്ങൾ സന്ദർശിച്ചാണ് ഉരുക്കൾക്ക് സൗജന്യ കുത്തിവെപ്പ് എടുക്കുക. വെറ്ററിനറി സർജൻ ഡോ. വൈശാഖ് മോഹൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജേഷ് സോമൻ, വാർഡ് അംഗങ്ങളായ എ.എസ്. സുശീലൻ, പി.ജി. അശോക് കുമാർ, മോളിയമ്മ ജേക്കബ് എന്നിവർ പ്രസംഗം പ്രസംഗിച്ചു. ക്ഷീരകർഷകനായ ജോസഫ് വർഗീസിന്റെ വേളശേരിൽ ഫാമിൽ നടന്ന ചടങ്ങിൽ മൃഗാശുപത്രിയിലെ ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ അഖിൽ രാജ്, ഇ.ജി. ജയ, എ.ജി. മംഗളാനന്ദൻ, കുമാരി എന്നിവർ പങ്കെടുത്തു.
Alappuzha
ഹരിപ്പാട്: ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള മാതൃകാപരമായ ദൗത്യമാക്കി മാറ്റിയിരിക്കുകയാണ് കാർത്തികപ്പള്ളി ഹോളി ട്രിനിറ്റി സ്കൂളിലെ കൊച്ചുകൂട്ടുകാരും അധ്യാപകരും. സ്കൂളിലെ ട്രിനിറ്റി സോഷ്യൽ സർവീസ് യൂണിറ്റും സ്പോർട്സ് ക്ലബും സംയുക്തമായി സ്കൂൾ മുറ്റത്ത് ഫിഫ ലോകകപ്പ് 2026 പ്രവചനമത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിച്ച് വിദ്യാലയത്തിലെ തന്നെ അർഹനായ ഒരു സഹപാഠിക്ക് സൈക്കിൾ വാങ്ങി നൽകാനാണ് ഈ വേറിട്ട കാമ്പയിൻ.
കണ്ണഞ്ചിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെ തുടക്കം കുറിച്ച പ്രോഗ്രാമിൽ സ്കേറ്റിംഗ് താരങ്ങൾ അണിനിരന്ന വർണാഭമായ റാലിയും ആവേശം വിതറിയ തുഫാൻ ഷൂട്ട് ഔട്ട് മത്സരവും അരങ്ങേറി. പ്രിയപ്പെട്ട ടീമുകളുടെ ജഴ്സി അണിഞ്ഞ് അധ്യാപകരും വിദ്യാർഥികളും ഒന്നടങ്കം എത്തിയതോടെ കാമ്പസ് അക്ഷരാർഥത്തിൽ ഒരു ഫുട്ബോൾ മൈതാനമായി മാറി. വിദ്യാർഥികളിൽ പ്രവചന കൗതുകത്തിനൊപ്പം സഹജീവി സ്നേഹവും കാരുണ്യബോധവും വളർത്തിയെടുക്കുക എന്ന വിദ്യാലയത്തിന്റെ ഉന്നതമായ ലക്ഷ്യത്തോടെയാണ് ഈ പ്രവചന മത്സരം ഒരുക്കിയിരിക്കുന്നത്. മെസി, നെയ്മർ, റൊണാൾഡോ എന്നീ പ്രിയ താരങ്ങളുടെ ചിത്രങ്ങൾ പതിച്ച് മനോഹരമായി അലങ്കരിച്ച പ്രവചന ബോക്സുകളാണ് കാമ്പസിൽ സജീകരിച്ചിരിക്കുന്നത്.
ദിവസേന നടക്കുന്ന മൂന്ന് കളികളുടെ ഫലം വിദ്യാർഥികൾക്ക് പ്രവചിക്കാം. ഒരു പ്രവചനത്തിന് ഒരു രൂപ വീതമാണ് സ്കൂൾ മുറ്റത്ത് പ്രത്യേകം ഒരുക്കിയിട്ടുള്ള മണി ബോക്സിൽ നിക്ഷേപിക്കേണ്ടത്. ഇതോടൊപ്പം ലോകകപ്പ് കിരീടം ഏത് രാജ്യം സ്വന്തമാക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാനുള്ള ലോകകപ്പ് ട്രോഫിയുടെ ചിത്രമുള്ള ബമ്പർ ബോക്സ് മത്സരവുമുണ്ട്.
ഈ ബമ്പർ പ്രവചനത്തിൽ പങ്കാളിയാകാനും കേവലം ഒരു രൂപ മാത്രമാണ് നിരക്ക്. ദിവസേനയുള്ള മൂന്ന് പ്രവചനങ്ങളും ബമ്പർ പ്രവചനവും ഉൾപ്പെടെ വെറും നാല് രൂപ ഉണ്ടെങ്കിൽ ഏതൊരു കുട്ടിക്കും ഈ ആവേശകരമായ മത്സരത്തിന്റെ ഭാഗമാകാൻ സാധിക്കും.
Alappuzha
ചമ്പക്കുളം: പുളിങ്കുന്ന് ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ശതാബ്ദി സ്മാരക അഖിലകേരള മലയാള പ്രസംഗമത്സരത്തിൽ എൽപി വിഭാഗത്തിൽ ജാനിക് ബോബി സേവ്യർ- സെന്റ് ഫിലോമിന ഹൈസ്കൂൾ ആർപ്പുക്കര ഒന്നാം സ്ഥാനവും അലൻ സോളി - ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ പുളിങ്കുന്ന് രണ്ടാം സ്ഥാനവും ഇവ അന്നാ നോബി - ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ പുളിങ്കുന്ന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗത്തിൽ ഇസബെല്ല മേരി അപ്രേൻ-സെന്റ് ജോസഫ് ഹൈസ്കൂൾ ചങ്ങനാശേരി ഒന്നാം സ്ഥാനവും ആൻ മരിയ ആന്റണി-സെന്റ് ആന്റണീസ് ഗേൾസ് ആലപ്പുഴ രണ്ടാം സ്ഥാനവും ഏയ്ഞ്ചൽ ജോസി-ഫിലോമിനാസ് എച്ച്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ ആൻ മേരി വർഗീസ്-സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ചങ്ങനാശേരി ഒന്നാം സ്ഥാനവും അലോണാ മരിയ ജോമോൻ-ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ കാവാലം രണ്ടാം സ്ഥാനവും അലേഖ സാജു-ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ പുളിങ്കുന്ന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂൾ മാനേജർ സിസ്റ്റർ ജോളി തെരേസ് സിഎംസി വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ആശ സെബാസ്റ്റ്യൻ, മാത്യു റ്റോജോ തോമസ്, റ്റിബിൻ ജോസഫ്, ടീന മരിയ തോമസ്, സോണിച്ചൻ കോലേട്ട്, ജൂബി അലക്സ് എന്നിവർ പ്രസംഗിച്ചു.
Alappuzha
ഹരിപ്പാട്: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരേ കെഎസ്കെടിയു വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മയും അടുപ്പുകൂട്ടി സമരവും സംഘടിപ്പിച്ചു. കുമാരപുരം തെക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം കെഎസ്കെടിയു ജില്ലാ സെക്രട്ടറി എം. സത്യപാലൻ ഉദ്ഘാടനം ചെയ്തു.
ജനജീവിതം ദുസഹമാക്കുന്ന രീതിയിൽ ഇന്ധനവില അനിയന്ത്രിതമായി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരേ ശക്തമായ ജനവികാരം ഉയർന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗീതാ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വനജ സുഗേഷ്, ആബിദ, ടി.എം. ഗോപിനാഥൻ, യു. ബിജു, ഗിരീഷ് ശ്രീലകം, ശശി എന്നിവർ പ്രസംഗിച്ചു.
Alappuzha
ചേന്നങ്കരി: നിവാസികളുടെ ദീർഘനാളത്തെ കാത്തിരിപ്പി നൊടുവിൽ ചേന്നങ്കരിയിൽ പമ്പയാറിന് കുറുകെ പാലം നിർമാണത്തിനായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തി.വള്ളവും, ബോട്ടും ആയിരുന്നു ചേന്നങ്കരികാരുടെ ഏക ആശ്രയം. പാലം യാഥാർഥ്യകുന്നതോടെ ഒരു പ്രദേശത്തെ ജനതയുടെ ചിരകാല സ്വപ്നമാണ്സാക്ഷാത്ക്കരിക്കപ്പെടുന്നത്.
പാതിരാമണലിൽ റോപ്വേ
മുഹമ്മ: പാതിരാമണൽ ദ്വീപിൽ റോപ്വേയും ഇക്കോ ടൂറിസം പദ്ധതിയും നടപ്പാക്കും. ദ്വീപിന്റെ മുഖ്യ പ്രവേശന കവാടമായ കായിപ്പുറം ബോട്ടുജെട്ടിയിൽനിന്നാണ് ദീപിലേക്ക് റോപ്പ് വേ നിർമിക്കുക. ആലപ്പുഴ, കോട്ടയം, എറണാകുളം മേഖലകളിൽനിന്നുള്ള ടൂറിസ്റ്റുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്നതും കായിപ്പുറത്തിന്റെ മെച്ചമാണ്.
ചേർത്തലയ്ക്ക് നഷ്ടകണക്കുകൾ
ചേര്‍ത്തല: സംസ്ഥാനത്തെ ഭരണം എല്‍ഡിഎഫില്‍നിന്നും യുഡിഎഫിലേക്ക് മാറിയപ്പോള്‍ ബജറ്റില്‍ ചേര്‍ത്തല നിയോജകമണ്ഡലത്തിന് ലഭിച്ചത് നഷ്ടക്കണക്കുകള്‍. കഴിഞ്ഞ എൽഡിഎഫ് ബജറ്റിൽ ഭരണാനുമതി ലഭിച്ച തുകയുടെ 45 ശതമാനത്തോളം തുക പുതിയ ബജറ്റില്‍ വെട്ടിക്കുറച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ചേര്‍ത്തല നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 26.2 കോടി നീക്കിവച്ചിരുന്ന സ്ഥാനത്ത് യുഡിഎഫ് ബജറ്റിൽ 14.5 കോടി രൂപയായി കുറഞ്ഞു. ഏകദേശം 11.7 കോടിയുടെ പ്രവൃത്തികളാണ് പുതിയ ബജറ്റില്‍ ഒഴിവാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ അനുമതിയുണ്ടായിരുന്ന പദ്ധതികളില്‍ ചിലത് അപ്രത്യക്ഷമാകുകയും അതിനു പകരം പുതിയ ചില പദ്ധതികള്‍ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയമായി.
മാവേലിക്കര മണ്ഡലത്തിൽ
കെട്ടിട നിർമാണത്തിന് 13 കോടി
ചാരുംമൂട്: മാവേലിക്കര മണ്ഡലത്തിൽ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫയർസ്റ്റേഷൻ നവീകരണത്തിനും ഉൾപ്പടെ 13 കോടി അനുവദിച്ചതായി എം.എസ്. അരുൺകുമാർ എംഎൽഎ അറിയിച്ചു. മാവേലിക്കര ഐഎച്ച്ആർഡി കോളജ് കെട്ടിടം -രണ്ടു കോടി, രാജാരവിവർമ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് കെട്ടിട നിർമാണം -രണ്ടു കോടി, മാവേലിക്കര ഫയർ സ്റ്റേഷൻ കെട്ടിട നവീകരണം -രണ്ടുകോടി, ഗവ. എൽപിഎസ് മുള്ളിക്കുളങ്ങര കെട്ടിട നിർമാണം- ഒരു കോടി, ഗവ. വെൽഫെയർ എൽപിഎസ് ചുനക്കര കെട്ടിട നിർമാണം-ഒരു കോടി, ഗവ. വെൽഫെയർ എൽപിഎസ് താമരക്കുളം കെട്ടിടനിർമാണം-ഒരു കോടി, ഗവ. എൽപിഎസ്, കുറത്തികാട്, മാലിമേൽ കെട്ടിട നിർമാണം-ഒരു കോടി, ഗവൺമെന്റ് യുപിഎസ് വരേണിക്കൽ കെട്ടിട നിർമാണം-ഒരു കോടി, ഗവ. മുഹമ്മദൻസ് എൽപിഎസ് വെട്ടിയാർ കെട്ടിട നിർമാണം-ഒരു കോടി, ഗവ. എൽപിഎസ് വെട്ടിയാർ കെട്ടിട നിർമാണം-ഒരുകോടി എന്നിങ്ങനെ വിവിധ നിർമാണം പ്രവൃത്തികൾക്കാണ് സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചത്.
അമ്പലപ്പുഴക്ക് തീര്‍ഥാടന ട്യൂറിസം സര്‍ക്യൂട്ട്
അമ്പലപ്പുഴ: അമ്പലപ്പുഴക്ക് തീര്‍ഥാടന ട്യൂറിസം സര്‍ക്യൂട്ട്. അര്‍ത്തുങ്കല്‍ ബസലിക്ക, കാക്കാഴം മുഹ് യദ്ദീന്‍ ജുമാമസ്ജിത്, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വമി ക്ഷേത്രം, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളെ കൂട്ടിയോജിപ്പിച്ചാണ് തീര്‍ഥാടന ട്യൂറിസം സര്‍ക്യൂട്ടായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ കാക്കാഴം പള്ളിയും അമ്പലപ്പുഴ ക്ഷേത്രവുമാണ് അമ്പലപ്പുഴ മണ്ഡലത്തില്പ്പെടുന്നത്.
തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് നടപ്പിലാകുന്നതോടെ തദ്ദേശ-വിദേശിയരടക്കമുള്ള തീര്‍ഥാടകര്‍ ജാതിമതഭേതമന്യെ ഇവിടെ എത്തി പ്രാര്‍ഥനകളില്‍ പങ്കെടുക്കാനും പഠനം നടത്താനും അവസരം ഒരുങ്ങും.
Alappuzha
ഹരിപ്പാട്: വികസനക്കുതിപ്പിന്റെ വൻ വിസ്മയമൊരുക്കി സംസ്ഥാന ബജറ്റിൽ ഹരിപ്പാട് മണ്ഡലത്തിന് 500 കോടി രൂപയുടെ ചരിത്ര വിഹിതം. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനായി ബജറ്റ് പ്രസംഗത്തിൽ 100 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചു.
ഇതിനുപുറമേ, മണ്ഡലത്തിലെ വിവിധ പ്രാദേശിക വികസന പ്രവൃത്തികൾക്കായി 380 കോടി രൂപയുടെ പദ്ധതികളും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 20 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതോടെ ആരോഗ്യമേഖലയ്ക്കും പ്രാദേശിക വികസനത്തിനുമായി ആകെ 500 കോടി രൂപയുടെ പദ്ധതികളാണ് ഹരിപ്പാട്ടേക്ക് ഒഴുകിയെത്തുന്നത്.
സ്വപ്നങ്ങൾക്ക് ചിറകുമുളച്ച് കരുവാറ്റ മെഡിക്കൽ കോളജ്
2015 മേയ് 12ന് യുഡിഎഫ് സർക്കാരിന്റെ കാലത്ത് കരുവാറ്റയിൽ തറക്കല്ലിട്ട ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി, പിന്നീട് വന്ന ഭരണമാറ്റത്തോടെ വഴിമുട്ടുകയായിരുന്നു. പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇപ്പോൾ ബജറ്റിലെ 100 കോടി രൂപയുടെ പ്രഖ്യാപനത്തോടെ യാഥാർഥ്യമാകുന്നത്.
മണ്ഡലത്തില്‍ 380 കോടി രൂപയുടെ വിവിധ വികസന പ്രവൃത്തികളും ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 20 കോടി രൂപയും അനുവദിച്ചു.
Alappuzha
ചമ്പക്കുളം: കുട്ടനാടൻ ജനത ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ സർക്കാരിന്റെ ആദ്യ ബജറ്റിൽ കുട്ടനാടിനുവേണ്ടി ഒന്നുമില്ല. കുട്ടനാട് എന്ന ഒരു വാക്കുപോലും ഉപയോഗിച്ചിട്ടില്ല എന്ന പ്രത്യേകതയും എടുത്തു പറയേണ്ടിയിരിക്കുന്നു. കേരളത്തിലെ കാർഷികമേഖലയുടെ കാര്യം പറയുന്ന അവസരത്തിൽ നെല്ലുവില സമയബന്ധിതമായി നല്‍കും എന്നൊരു പ്രഖ്യാപനം മാത്രമാണ് നെൽകർഷകരെ സംബന്ധിച്ച് ബജറ്റിൽ പ്രതിപാദിക്കുന്നുള്ളൂ.
കഴിഞ്ഞ ഫെബ്രുവരി 26ന് അന്ന് പ്രതിപക്ഷനേതാവായിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ പുതുയുഗയാത്രയുടെ അവസരത്തിൽ രാമങ്കരിയിൽ നല്കിയ സ്വീകരണത്തിൽ കുട്ടനാട് ഡവലപ്മെന്റ് അഥോറിറ്റി കുട്ടനാടൻ ജനതയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. അതുപോലും ബജറ്റിൽ ഉൾപ്പെടുത്താതെ പോയത് കുട്ടനാടൻ ജനതയിൽ രാഷ്ട്രീയഭേദമെന്യേ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറേ വർഷങ്ങളായി കുട്ടനാടൻ ജനത അനുഭവിക്കുന്ന വെള്ളപ്പൊക്ക, വെള്ളക്കെട്ട് ദുരിതത്തിന് പരിഹാരമെന്ന നിലയിൽ ഒരു ചെറു പദ്ധതി പോലും ബജറ്റിൽ പറയുന്നില്ല. ആഴം കുറഞ്ഞ കുട്ടനാട്ടിലെ നദികളിലേയും കായലുകളിലേയും മണ്ണും എക്കലും നീക്കം ചെയ്യുന്നതിനുള്ള നടപടികളും ബജറ്റിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും അക്കാര്യത്തിലും മൗനം മാത്രം.
ദേശീയ അംഗികാരം നേടിയ കുട്ടനാടൻ താറാവിന്റെ വിപണനത്തിന് പ്രോത്സാഹനം പ്രതീക്ഷിച്ച താറാവ് കർഷകരുടെ പ്രതീക്ഷയും അസ്ഥാനത്തായി. അർത്തുങ്കൽ ബസിലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കാഴം പള്ളി, മണ്ണാറശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാനന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കിയതിൽ 1600 വർഷം പഴക്കമുള്ള ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്കയെ ഉൾപ്പെടുത്താത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Alappuzha
ആലപ്പുഴ: ആലപ്പുഴയെ ഇന്ത്യയുടെ ബ്ലൂ ഇക്കോണമി തലസ്ഥാനമാക്കുമെന്നതുൾപ്പെടെ നിരവധി ജനപ്രിയവും നൂതനവുമായ ആശയങ്ങളുമായി സംസ്ഥാന ബജറ്റിൽ ആലപ്പുഴ ഇടംപിടിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റ് ജില്ലയിലെ എല്ലാ മേഖലകളെയും സ്പർശിക്കുന്നതായി. എന്നാൽ, കുട്ടനാട് ഡവലപ്മെന്റ് അഥോറിട്ടി ഉൾപ്പെടെ വൻ സ്വപ്നങ്ങൾ കണ്ടിരുന്ന കുട്ടനാടൻ ജനതയ്ക്ക് വേണ്ടത്ര പരിഗണന ബജറ്റിൽ ലഭിച്ചില്ലെന്ന് കർഷകർക്ക് ആക്ഷേപമുണ്ട്.
വിനോദസഞ്ചാരം, കയര്‍, മത്സ്യബന്ധനം തുടങ്ങി ജില്ലയിലെ വിവിധ മേഖലകള്‍ക്ക് ഉണർവേകുന്നതാണ് ബജറ്റിലെ പദ്ധതികള്‍. എന്നാൽ, പലതിനും ആവശ്യമായ ഫണ്ട് നീക്കിവച്ചില്ലെന്ന ആക്ഷേപവുമുണ്ട്. തീരമേഖലയെയും വിനോദസഞ്ചാരമേഖലയെയും പരമ്പരാഗത വ്യവസായമായ കയറിനെയും ചേര്‍ത്തുപിടിച്ചപ്പോള്‍ കാര്‍ഷിക മേഖലക്ക് മതിയായ പരിഗണന കിട്ടിയില്ലെന്ന പരാതി കുട്ടനാട്ടുകാര്‍ക്കുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ സംയോജിപ്പിച്ച് ആരംഭിക്കുന്ന ദക്ഷിണ കേരള സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ആലപ്പുഴയെ മേഖല 3 ബ്ലൂ ഇക്കോണമി മേഖലയാക്കും.
ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി ശക്തമായ ഒരു സമ്മിശ്ര സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുകയും സ്വകാര്യനിക്ഷേപം ആകര്‍ഷിക്കുകയും ഭാവിയില്‍ കേരളത്തെ രാജ്യത്തിന്റെ തന്നെ തന്ത്രപ്രധാനവും സമുദ്രബന്ധിതവുമായ വികസന മേഖലകളില്‍ മുന്‍നിര സ്ഥാനത്ത് എത്തിക്കുമെന്നുമാണ് പ്രതീക്ഷ. സതേണ്‍ കേരള ഇക്കണോമിക് കോറിഡോറിനായി 50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
മത്സ്യമേഖല
മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന മണ്ണെണ്ണ സബ്സിഡി 75 രൂപയായി വര്‍ധിപ്പിക്കും.
കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് ഉറപ്പുവരുത്തുന്ന നടപടികള്‍ സ്വീകരിക്കും.
മത്സ്യതൊഴിലാളി മേഖലയിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴിലിനായി സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കാന്‍ ആവശ്യമായ സഹായം ലഭ്യമാക്കും.
തീരദേശ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി പ്രത്യേക കോസ്റ്റല്‍ കെയര്‍ യൂണിറ്റുകള്‍ സ്ഥാപിച്ച് ചികിത്സ ഉറപ്പാക്കും.
പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശ നിവാസിക്ക്കും പട്ടയം ലഭ്യമാക്കും.
സര്‍ക്കാര്‍ മുന്നറിയിപ്പ് പ്രകാരം മത്സ്യബന്ധത്തിന് പോകാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വേതന സഹായം ലഭ്യമാക്കും.
കയര്‍
കയര്‍ ഉത്പന്നങ്ങളുടെ വിപണി ഉറപ്പുവരുത്താനായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും.
കയര്‍ മേഖലക്ക് 107.64 കോടി രൂപ വകയിരുത്തി.
കയര്‍, കയറുത്പന്നങ്ങള്‍ എന്നിവയുടെ വിൽപനക്കുള്ള വിപണി വികസന സഹായമായി (50 ശതമാനം സംസ്ഥാനത്തിന്റെ തുല്യ വിഹിതം) 10 കോടി രൂപ വകയിരുത്തി.
കയര്‍ ഉത്പന്നങ്ങളുടെ ഉത്പാദനം, വിപണനം, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനു സഹായം നല്കുന്ന തിനുള്ള പദ്ധതിക്കായി 11 കോടി രൂപ വകയിരുത്തി. വിലസ്ഥിരതാ ഫണ്ടായി 35 കോടി രൂപ വകയിരുത്തി.
വിനോദസഞ്ചാരമേഖല
ആലപ്പുഴ ജില്ലയില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രസഹായത്തോടെ നടപ്പിലാക്കിയ മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ടൂറിസം അമിനിറ്റി സെന്ററുകളും ഹൗസ്ബോട്ട് ടെര്‍മിനലുകളും പരിഷ്കരിച്ച് ഉപയോഗപ്പെടുത്തും.
ആലപ്പുഴയില്‍ ഹൗസ്ബോട്ട് മാലിന്യം ഉള്‍പ്പെടെ സംസ്കരിക്കുന്നതിനു മാലി്യ സംസ്കരണ പ്ലാന്റ് നിര്‍മിക്കും.
അര്‍ത്തുങ്കല്‍ ബസിലിക്ക, അമ്പലപ്പുഴക്ഷേത്രം, കാക്കാഴം പള്ളി, മണ്ണാറശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കും.
പാതിരാമണല്‍ ദ്വീപ് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാനോട് കൂടിയ പദ്ധതി നടപ്പിലാക്കും.ഒപ്പം മുഹമ്മ ജെട്ടിയില്‍നിന്നും ദ്വീപിലേക്ക് സഞ്ചാരികള്‍ക്കുവേണ്ടി റോപ്പ് വേ സൗകര്യം ഏര്‍പ്പെടുത്തും.
മുസിരിസ് ടൂറിസം പദ്ധതി
മുസിരിസ് ടൂറിസം പദ്ധതി പ്രദേശങ്ങളിലെ പുരാതന സ്മാരകങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദമായ ടൂറിസം വികസിപ്പിക്കുന്നതിനായി മുസിരിസ് ടൂറിസം പദ്ധതി കൂടുതല്‍ വിപുലമാക്കി ഹെറിറ്റേജ് ടൂറിസത്തിന്റെ ഇന്ത്യയിലെ ഏറ്റവും പ്രധാന കേന്ദ്രമാക്കി മാറ്റും. ലൈവ് മ്യൂസിയം, പൈതൃക മ്യൂസിയങ്ങള്‍, പരമ്പരാഗത ജലപാതകളിലൂടെയുള്ള ബോട്ടുയാത്ര എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഈ പദ്ധതിക്കായി ആകെ 19 കോടി വകയിരുത്തിയിട്ടുണ്ട്.
ഗ്രീന്‍ മാര്‍ഷല്‍സ്
ആലപ്പുഴ ഉള്‍പ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ഗ്രീന്‍ മാര്‍ഷല്‍സ് പദ്ധതി ആരംഭിക്കും. ഈ പദ്ധതിയുടെ ഭാഗമായി സ്ത്രീകളെ ഗ്രീന്‍ മാര്‍ഷല്‍മാരായി പരിശീലിപ്പിക്കുകയും വിന്യസിക്കുകയും ചെയ്ത് ശുചിത്വം, ഉത്തരവാദിത്തപരമായ സന്ദര്‍ശക പെരുമാറ്റം, പരിസ്ഥിതി അവബോധം എന്നിവ പ്രോത്സാഹിപ്പിക്കും.
പുതിയ മെഡി. കോളജ്
ഹരിപ്പാട് ഒരു പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കും. സ്വകാര്യ പങ്കാളിത്തത്തോടെയാണ് മെഡിക്കല്‍കോളജ് സ്ഥാപിക്കുന്നത്.
എക്സൈസിന് മാതൃകാ റെയ്ഞ്ച് ഓഫീസ്
മാവേലിക്കര റെയ്ഞ്ചില്നിന്നും ചെട്ടിക്കുളങ്ങര, ഭരണിക്കാവ് പഞ്ചായത്തുകളും കായംകുളം റെയ്ഞ്ചില്നിന്നും പത്തിയൂര്‍ പഞ്ചായത്തും നൂറനാട് റെയ്ഞ്ചില്നിന്നും വള്ളിക്കുന്നം പഞ്ചായത്തും ചേര്‍ത്തുകൊണ്ട് ഒരു പുതിയ മാതൃകാ റെയ്ഞ്ച് ഓഫീസ് സ്ഥാപിക്കും.
മറ്റ് പദ്ധതികൾ
പുതിയ ഹൗസ് ബോട്ട് ടെര്‍മിനല്‍, നെഹ്റു പവലിയന് നീളം കൂട്ടല്‍, സത്രം കോംപ്ളക്സ്, വിജയ് ബീച്ച് പാര്‍ക്ക് നവീകരണം, എസ്ഡിവി, തത്തംപള്ളി, ലിയോ തേര്ട്ടീന്ത്, ആര്യാട് സ്കൂളുകള്‍ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയം, സര്‍വോദയപുരത്ത് സ്റ്റേഡിയം റിക്രിയേഷന്‍ ഗ്രൗണ്ട് നവീകരണം, ആലപ്പുഴ മണ്ഡലത്തിലെ വിദ്യാലയങ്ങളില്ഡിജിറ്റല് ലേണിംഗ് സെന്റര്‍, എസ്ഡിവി, വൈഎംസിഎ ടേബിള്‍ ടെന്നിസ് അക്ാഡമികളുടെ സൗകര്യം മെച്ചപ്പെടുത്തല്‍, രാജാ കേശവദാസ് നീന്തല്‍കുളം നവീകരണം, വേമ്പനാട് കായലിന്റെ തീരങ്ങളില്‍ കല്ല് കെട്ട്, ആലപ്പുഴയുടെ തീരപ്രദേശത്ത് ടെട്രാപോഡുകള്‍, പാടശേഖരങ്ങള്‍ക്ക് പുറംബണ്ട് നിര്‍മിക്കല്‍, പൊതുകുളങ്ങള്‍ക്ക് കല്ല് കെട്ട്, ആര്യാട് പള്ളി, അമിനിറ്റി സെന്റര്‍, കൊറ്റംകുളങ്ങര ക്ഷേത്രം, അമിനിറ്റി സെന്റര്‍, മുനിസിപ്പല്‍ ലൈബ്രറി നിര്‍മാണം, വിവിധ റോഡുകള്‍ ബിഎംബിസി ആക്കാന്‍ വകയിരുത്തല്‍, സെന്റ് അഗസ്റ്റിന് സ്കൂളിന് സ്റ്റേഡിയം, മാരാരിക്കുളം എല്‍പി സ്കൂളിന് കെട്ടിട നിര്‍മാണം, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രം, കേരള സ്പിന്നേഴ്സില്‍ സൗരോര്‍ജ പാര്‍ക്ക് എന്നിവയ്ക്ക് തുക വകയിരുത്തി.
Alappuzha
ആലപ്പുഴ: വായനാദിനത്തോടനുബന്ധിച്ച സാഹിത്യവൃക്ഷം തീർത്ത് തത്തംപള്ളി സെന്റ് മൈക്കിൾസ് സ്കൂൾ. എൻസിസി കേഡറ്റുകളും വിദ്യാർഥികളും സാഹിത്യകാരന്മാരുടെയും അവരുടെ രചനകളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് സാഹിത്യവൃക്ഷം തീർത്തത്. സമീപ വാസികളായ തോമസുകുട്ടി കവലയ്ക്കൽ, റ്റോമിച്ചൻ കുട്ടിച്ചിറ എന്നിവർ തങ്ങളുടെ പുസ്തകശേഖരം സ്കൂളിനു കൈമാറി. സ്കൂൾ അസി. മാനേജർ ഫാ. എബിസൺ കുളങ്ങോട്ടിൽ അധ്യക്ഷത വഹിച്ചു.
ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂൾ ചരിത്രാധ്യാപകൻ ജോബി മാത്യു ഉദ്ഘാടനം ചെയ്തു. കുട്ടികൾ വായനദിന പ്രതിജ്ഞ ഏറ്റെടുത്തു. ഹെഡ് മാസ്റ്റർ ജോസഫ് ചാക്കോ, ഫാ. ബിനു കൂട്ടുമ്മേൽ, ലിനി എം. ജോർജ്, സിസ്റ്റർ റോസ് ടോം, ലിബിൻ കൂര്യൻ, ജോർജുകുട്ടി ലൂക്കോസ്, റ്റോമിച്ചൻ കുട്ടിച്ചിറ, എ. മാളവിക എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ റ്റോമിച്ചൻ കുട്ടിച്ചിറ, ജോബി മാത്യു എന്നിവരെ ആദരിച്ചു.
ആലപ്പുഴ: വായനാ ദിനാചരണത്തോടനുബന്ധിച്ച് ആശാൻ കളരിയൊരുക്കി തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂൾ. പ്രശസ്ത യുവസാഹിത്യകാരി ശ്രീപാർവതി വായനാദിന ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ വിൻസി വർഗീസ്, അസി. മാനേജർ ഫാ. ജസ്റ്റിൻ ഓലിക്കൽ, വിദ്യാർഥി പ്രതിനിധി പ്രിയ മേരി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ഇലീഷ ജ്യോതിസ് സ്വാഗതവും ആരോൺ എസ്. ജോൺ നന്ദിയും പറഞ്ഞു.
ചേര്‍ത്തല: തങ്കി സെന്റ് ജോർജ് ഹൈസ്കൂളിൽ നടന്ന വായനാ ദിനാചരണം കവയിത്രി ലിജി ഷമീർ ഉദ്ഘാടനം ചെയ്തു. വായനാദിന പ്രതിജ്ഞയും വിവിധ കലാപരിപാടികളും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റാണി ജോർജ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക കെ.ജെ. മിനി സ്വാഗതവും അധ്യാപകനായ പീറ്റർ റൂഫസ് നന്ദിയും പറഞ്ഞു. ജിസ്മി വർഗീസ്, സി.ജെ. ജസ്റ്റിൻ, സിസ്റ്റര്‍ സജിനി, കെ.റ്റി. ജൂലിയറ്റ് എന്നിവര്‍ നേതൃത്വം നൽകി.
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സിന്റെ നേതൃത്വത്തിൽ വായനാദിനത്തിൽ പുസ്തക ചങ്ങാതി കൂട്ടം സംഘടിപ്പിച്ചു. വായനയുടെ പ്രാധാന്യം മനസിലാക്കി ദിവസവും കുട്ടികൾക്ക് വിവിധ പുസ്തകങ്ങളും പത്രങ്ങളും മാസികയും വായിക്കാനുള്ള അവസരം സ്കൂളിൽ ഒരുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രിൻസിപ്പൽ സി.റ്റി. വർഗീസ് ഉദ്ഘാടനം ചെയ്തു. ബർസാർ ഫാ. സിൽവസ്റ്റർ തെക്കേടത്ത് വായനാ ദിന സന്ദേശം നൽകി. ലീഡേഴ്സായ റിഷികേശ്, വിപിൻ മാത്യു എന്നിവർ പ്രസംഗിച്ചു.
അക്ഷരനാദം യൂട്യൂബ്
ചാനലിനു തുടക്കം
എടത്വ: സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളില്‍ വായനദിനത്തിന്റെയും വായനമാസാചരണത്തിന്റെയും ഭാഗമായി എസ്സിഇആര്‍റ്റി പാഠപുസ്തകങ്ങളുടെ അവതരണത്തിനും വിദ്യാഭ്യാസ ചിന്തകള്ക്കുമായുള്ള നൂതന സംരംഭം അക്ഷരനാദം യൂട്യൂബ് ചാനലിനു തുടക്കമായി. റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് റോസ് കെ. ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രിയ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ജയന് ജോസഫ് വായനദിനസന്ദേശം നല്കി. എംപിടിഎ പ്രസിഡന്റ് റോസിറ്റാമ്മ ഷാജി സ്കൂള്‍ ലൈബ്രറിയുടെ പുസ്തകവിതരണ പരിപാടിക്ക് തുടക്കം കുറിച്ചു.
സോനാ ലിജു പ്രഭാഷണം നടത്തി. അന്‍ലിന്‍ സൂസന് ചെറിയാന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാള വിഭാഗം അധ്യാപകന് സജീവ് കെ. തോമസ്, വിദ്യാരംഗം കണ്‍വീനര്‍ ജാസ്മിന് മാത്യു, എബി ടോം സിബി, ശ്രീബാല കെ. നായര്‍, അല്‍ഫോന്‍സാ മരിയ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ചേര്‍ത്തല: വയലാര്‍ എം.കെ. കൃഷ്ണൻ സ്മാരക സഹകരണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പി.എന്‍. പണിക്കർ അനുസ്മരണവും വായനാദിനാചരണവും നടത്തി. വയലാർ ലിറ്റിൽ ഫ്ളവർ എല്‍പി സ്കൂളിലെ നിരവധി വിദ്യാർഥികൾ ലൈബ്രറി സന്ദർശിക്കുകയും വായനയിൽ പങ്കെടുക്കുകയും ചെയ്തു. പ്രസിഡന്റ് അഡ്വ വി.എന്‍. അജയന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് പി.വി. പുഷ്പംഗദൻ അധ്യക്ഷത വഹിച്ചു.
എടത്വ: വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വായനാദിനാചരണവും വായന മാസാചരണ ഉദ്ഘാടനവും നടന്നു. പുസ്തകത്തോണിയുടെ ഉദ്ഘാടനം സ്കൂള്‍ അസി. മാനേജര്‍ ഫാ. സിറില്‍ കളരിക്കല്‍ നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര് എം.കെ. തോമസ് അധ്യക്ഷത വഹിച്ചു. ജോസിമ ജോസഫ് വായന മാസാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാരംഗം പ്രസിഡന്റ് അനു മെര്ലിന് ഷാജി വായനാദിന സന്ദേശം നല്കി.
രാമങ്കരി: വായിച്ചുവളരാം വാനോളം ഉയരാം എന്ന സന്ദേശം വിദ്യാർഥികളിലേക്ക് പകർന്ന് ചന്പക്കുളം സെന്റ് മേരീസ് ഹൈസ്കൂളിൽ വായനാവാരാഘോഷത്തിനു തുടക്കമായി. പി.എൻ. പണിക്കരുടെ ജന്മഗേഹത്തിലെത്തി അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജെ. ലാലി കൊളുത്തിയ ദീപത്തിൽ നിന്ന് അധ്യാപകരായ ബിൽബി മാത്യു, സോജൻ ജോസഫ് എന്നിവർ ചേർന്ന് സ്മൃതി യാത്രാ ദീപശിഖ തെളിച്ചുകൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. പി എം. ജോസഫ്, സി.ആർ. വത്സലകുമാരി, രാജു ഈപ്പൻ, അനിൽ പി. പൂന്തോട്ടം, പി. അജയ് എന്നിവർ പ്രസംഗിച്ചു.
എടത്വ: ജോര്‍ജിയന്‍ പബ്ലിക് സ്കൂളില്‍ കുട്ടികളുടെ വര്‍ണാഭവമായ പരിപാടികളോടെ വായനാദിനം ആചരിച്ചു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം സാഹിത്യകൃതികളിലെ കഥാപാത്രങ്ങളെ കുട്ടികള്‍ അവതരിപ്പിച്ചു. വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വിവിധതരം പോസ്റ്ററുകളും വായനമരവും കുട്ടികള്‍ തയാറാക്കി പ്രദര്‍ശിപ്പിക്കുകയും വായനാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. പ്രിന്‍സിപ്പൽ ഡോ. ആന്റണി മാത്യു വട്ടക്കളം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പൽ ഫാ. ബിബിന്‍ കക്കാപറമ്പില് വായന വാരത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന പത്രപാരായണം, നിഘണ്ടു തയാറാക്കല്‍, പുസ്തകനിരൂപണം തുടങ്ങിയ മത്സരങ്ങള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ നല്കി.
ഡിജിറ്റല്‍ ലൈബ്രറി
ആരംഭിച്ചു
എടത്വ: സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വായനദിനത്തോടനുബന്ധിച്ച് ഡിജിറ്റല്‍ ലൈബ്രറി ആരംഭിച്ചു. മാനേജര്‍ ഫാ. ജോസഫ് കളരിക്കല്‍ ഉദ്ഘാടനം ചെയ്തു. സെന്റ് അലോഷ്യസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജി. ഇന്ദുലാല്‍ വായനദിന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഡിജി റീഡ് സോഫ്റ്റ്വെയര് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകന്‍ എസ്. സുധി, പൂര്‍വവിദ്യാര്‍ഥി സി.വി. അനീഷ്കുമാര്‍, പി.ജി. അനീഷ് എന്നിവര്‍ ഡിജിറ്റല്‍ ലൈബ്രറി കുട്ടികളെ പരിചയപ്പെടുത്തി. ബ്ലെസ്റ്റണ് കെ. ബിനീഷ് വായനാദിന പ്രതിജ്ഞക്കു നേതൃത്വം നല്കി. ആര്‍ഥ എസ്. ദേവു കവിതാപാരായണവും സഞ്ജന സന്തോഷ് വായന അനുഭവവും പങ്കുവച്ചു. പ്രിന്‍സിപ്പല്‍ പിന്റു ഡി. കളരിപ്പറമ്പില്‍, അധ്യാപക പ്രതിനിധി അമല്‍ വര്‍ഗീസ്, മഞ്ജു സി. മാര്ട്ടിന് എന്നിവര്‍ പ്രസംഗിച്ചു.
Kottayam
ചിങ്ങവനം: എംസി റോഡിൽ പള്ളത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. നാട്ടകം, മറിയപ്പള്ളി സ്വദേശി ലക്ഷ്മി വിലാസത്തിൽ പരേതനായ പാർഥസാരഥിയുടെ ഭാര്യ ജഗദമ്മ (68) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ന് പവർഹൗസ് ജംഗ്ഷന് സമീപം റോഡ് മുറിച്ച് കടക്കവേയാണ് അപകടം. കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് വീട്ടമ്മയെ ഇടിച്ചത്.
സംഭവത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ജഗദമ്മയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു. മക്കൾ: ഗണേഷ് (ഫോറസ്റ്റ്, തേക്കടി), ശിവകുമാർ (കുവൈറ്റ്), വിജയ് (എസ്ബിഐ). മരുമക്കൾ: ബിന്ദു, ദീപ്തി, ദീപ. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.
Kottayam
കോട്ടയം: കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍തന്നെ അവര്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കണമെന്ന് സംസ്ഥാന ഐടി മിഷന്. നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാറിന് എൻറോള്‍ ചെയ്യാം. അഞ്ചു വയസുവരെയുള്ള കുട്ടികളുടെ ആധാര്‍ എൻറോൾമെന്റ് വേളയില്‍ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതിയാകും.
സമയബന്ധിതമായി ആധാര്‍ എടുക്കുന്നത് കുട്ടികള്‍ക്ക് ഭാവിയില്‍ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടസമില്ലാതെ ലഭിക്കാന്‍ സഹായകമാകും. കുട്ടികള്‍ക്ക് അഞ്ചു വയസിലും 15 വയസിലും ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) നിര്‍ബന്ധമായും പുതുക്കണം. അഞ്ചു വയസുമുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ ഈ നിര്‍ബന്ധിത പുതുക്കല്‍ സെപ്റ്റംബര്‍വരെ എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും സൗജന്യമായി ചെയ്യാം. കൃത്യസമയത്ത് ബയോമെട്രിക്സ് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താത്കാലികമായി അസാധുവാകാന്‍ സാധ്യതയുണ്ട്. സ്കോളര്‍ഷിപ്പുകള്‍, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, അഡ്മിഷനുകള്‍, ഡിജിലോക്കര്‍, അപാര്‍, പാന്‍ കാര്‍ഡ് എന്നിവയ്ക്ക് ആധാര്‍ അത്യാവശ്യമാണ്.
പുതിയ ആധാര്‍ എടുക്കല്‍, ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍, ഇ-മെയില്‍ മാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലും മറ്റ് അംഗീകൃത ആധാര്‍ കേന്ദ്രങ്ങളിലും ലഭ്യമാണ്. പരാതികള്‍ അറിയിക്കുന്നതിന് സിറ്റിസണ്‍ കോള്‍ സെന്ററിലോ (180042511800 -ടോള്‍ ഫ്രീ, 04712335523), കേരള സ്റ്റേറ്റ് ഐടി മിഷന്റെ ആധാര്‍ വിഭാഗത്തിലോ ( 04712525442) ബന്ധപ്പെടാം.
Kottayam
പാലാ: നഗരത്തിൽ മൂടിയില്ലാ ഓടകൾ കാൽനട യാത്രികർക്ക് ദുരിതമാകുന്നു. നടപ്പാതകളിലെ വാഹന പാര്‍ക്കിംഗും വ്യാപാര സ്ഥാപനങ്ങൾ നടപ്പാതകൾ കൈയേറുന്നതും പതിവു കാഴ്ചയാണ്.
കുരിശുപള്ളിക്കവലയില്നിന്നു ഗവ. ഹൈസ്കൂളിനു മുന്നിലൂടെ സിവില്‍ സ്റ്റേഷന് ഭാഗത്തേക്ക് പോകുന്ന രാമപുരം റോഡിലും ടൗണ്‍ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡിലും സ്ഥിരമായി വാഹനങ്ങളുടെ പാര്‍ക്കിംഗ് മേഖലയായി നടപ്പാത മാറിയിരിക്കുകയാണ്. വാഹനങ്ങൾ നടപ്പാത കൈയേറുന്നതോടെ ആളുകൾ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്. ഇതും അപകടസാധ്യത സൃഷ്ടിക്കുന്നുണ്ട്.
ടൗണ്‍ ബസ് സ്റ്റാന്‍ഡ് ഭാഗത്തുനിന്നും സ്റ്റേഡിയം ജംഗ്ഷനിലേക്ക് പോകുന്ന റോഡിൽ വ്യാപാര സ്ഥാപനങ്ങൾ സാധനങ്ങള്‍ നടപ്പാതയിൽ ഇറക്കിവച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ നഗരസഭ കണ്ടില്ലെന്നു നടിക്കുകയാണ്.
മുരിക്കുംപുഴ ഭാഗത്തും തെക്കേക്കരയിലുമാണ് ഓടയ്ക്ക് മുകളില്‍ സ്ലാബില്ലാതെ അധികൃതർ അപകടം കാത്തിരിക്കുന്നത്. രാത്രിസമയങ്ങളില്‍ കാല്‍നടയാത്രികര്‍ മൂടിയില്ലാത്ത ഓടകളില്‍ വീണ് അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണ്. ബൈപാസിന്റെ പല ഭാഗങ്ങളിലും നടപ്പാതകളില്‍ കാടുകയറിക്കിടക്കുന്നതും കാല്‍നടക്കാര്‍ക്ക് ദുരിതമുണ്ടാക്കുന്നു.
കാല്‍നടക്കാരുടെ മൗലികാവകാശം സംരക്ഷിക്കണമെന്നും ടൗണിലെ നടപ്പാതകള്‍ സുരക്ഷിതമാക്കണമെന്നും പാലാ പൗരാവകാശസമിതി ആവശ്യപ്പെട്ടു. നടപ്പാത കൈയേറ്റത്തിൽ നടപടി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് പലതവണ പരാതി നൽകിയിട്ടുണ്ട്. ഇനിയും നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പൗരാവകാശസമിതി പ്രസിഡന്റ് ജോയി കളരിക്കല്‍, സിറിയക് ജയിംസ്, പി.കെ. ജയ്മോൻ, ടി.കെ. ശശിധരന്, എ.സി. മനോജ്, കെ.എസ്. അജി എന്നിവർ അറിയിച്ചു.
Kottayam
കൊഴുവനാല്‍: ഗ്രാമീണ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങളും വരുമാനവര്‍ധനവും ഉറപ്പുവരുത്തി ജീവിതനിലവാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടവക പള്ളികളോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കര്‍ഷക കൂട്ടായ്മകള്‍ക്കു കഴിയുമെന്നും ഗുണമേന്മയോടു കൂടിയ ഭക്ഷ്യോത്പന്ന നിര്‍മാണത്തിലൂടെയും വിപണനത്തിലൂടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനാകുമെന്നും പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍ അഭിപ്രായപ്പെട്ടു. പിഎസ്ഡബ്ല്യുഎസ് കൊഴുവനാല്‍ സോണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൊഴുവനാല്‍ പള്ളി ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഫൊറോന വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ അധ്യക്ഷത വഹിച്ചു.
മൂഴൂര്‍ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കണിയാംപടി, പി.എസ്ഡബ്ല്യുഎസ് അസി. ഡയറക്ടര്‍മാരായ ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, ഫാ. മാത്യു പുളിക്കപ്പറമ്പില്‍, സോണ്‍ ഡയറക്ടര്‍ ഫാ. ജോണ്‍ വയലില്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡാന്റീസ് കൂനാനിക്കല്‍, സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ ജിജി സിന്റോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജയ്മോന് പുത്തന്‍പുരയ്ക്കല്‍ (കാഞ്ഞിരമറ്റം) കണ്‍വീനറും തങ്കമ്മ ജോണി (കൊഴുവനാല്‍) ജോയിന്റ് കണ്‍വീനറുമായി പ്രഥമ സോണല്‍ പ്രൊമോഷന് കൗണ്‍സിലിനെയും തെരഞ്ഞെടുത്തു.
Kottayam
പാലാ: ആഗോള ലഹരിവിരുദ്ധ ദിനമായ 26നു മുന്നോടിയായി പാലാ രൂപത കെസിബിസി ടെമ്പറന്‍സ് കമ്മീഷന് ത്രൈമാസാചരണ പരിപാടികള്‍ക്കു നാളെ തുടക്കം കുറിക്കും. രാവിലെ 11ന് പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂളില്‍ നടക്കുന്ന സമ്മേളനം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. കെസിബിസി ടെമ്പറന്‍സ് കമ്മീഷന് സംസ്ഥാന സെക്രട്ടറിയും രൂപത പ്രസിഡന്റുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കും.
ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു മുഖ്യാതിഥിയായിരിക്കും. രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം, പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട് സിഎംഐ, കോട്ടയം റീജണല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, സാബു ഏബ്രഹാം, ആന്റണി മാത്യു, ജോസ് കവിയില്‍ എന്നിവര്‍ പ്രസംഗിക്കും.
ത്രൈമാസാചരണ പരിപാടികളുടെ ദീപശിഖ ജില്ലാ പോലീസ് ചീഫ് രൂപത ഡയറക്ടര്‍ക്ക് കൈമാറുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും. തുടര്‍ന്ന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളനികള്‍, തൊഴില്‍ മേഖലകള്‍ എന്നിവിടങ്ങളിലൂടെ ലഹരിവിരുദ്ധ പ്രതിജ്ഞ, സന്ദേശം, കോര്‍ണര്‍ യോഗങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
പ്രസംഗം, ഉപന്യാസം, ചിത്രരചനാ മത്സരങ്ങളും മൂന്നു മാസം നീണ്ടുനിൽക്കുന്ന പരിപാടികളില്‍പ്പെടും
Kottayam
പാലാ: എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ രൂപതയിലെ യുവതികള്‍ക്കായി പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം നടത്തി. പാലാ അല്‍ഫോന്‍സാ കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രൂപതയിലെ വിവിധ യൂണിറ്റുകളില്‍നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. പാലാ മുനിസിപ്പല്‍ കൗണ്‍സിലറും ഓഫ് റോഡ് റൈഡറുമായ റിയ ചീരാംകുഴി ഉദ്ഘാടനം നിര്‍വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, പ്രസിഡന്റ് മിജോ ജോയി കുന്നത്താനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
മത്സരത്തില്‍ രത്നഗിരി യൂണിറ്റ് ഒന്നാം സ്ഥാനവും രാമപുരം യൂണിറ്റ് രണ്ടാം സ്ഥാനവും ഭരണങ്ങാനം ഫൊറോന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രത്നഗിരി യൂണിറ്റംഗം അന്ന ആന്റണി മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.
Kottayam
പാലാ: സെന്റ് തോമസ് ഓട്ടോണമസ് കോളജിലെ എന്‍എസ്എസ്, എന്‍സിസി നേവല്‍, ആര്‍മി യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ദേശീയ യോഗ മെഡലിസ്റ്റ് ഭാഗ്യലക്ഷ്മി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ടോജി തോമസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ഡോ. അനീഷ് സിറിയക്, ഡോ. ആന്റോ മാത്യു, ക്യാപ്റ്റന്‍ ടോജോ ജോസഫ്, ജയിന് ടോമി, പി.എം. ബാസ്റ്റിന്, ജോണ്‍ സജി എന്നിവര്‍ പ്രസംഗിച്ചു.
ഭാഗ്യലക്ഷ്മി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ യോഗയുടെ ശാസ്ത്രീയമായ ഗുണങ്ങളെക്കുറിച്ച് ക്ലാസും തുടര്‍ന്ന് യോഗ പരിശീലനവും നല്കി.
കോളജിലെ അധ്യാപകരുടെയും എന്‍സിസി കേഡറ്റുകളുടെയും എന്‍എസ്എസ് അംഗങ്ങളുടെയും 400ലധികം വിദ്യാര്‍ഥികളുടെയും സജീവമായ പങ്കാളിത്തം ശ്രദ്ധേയമായി.
Kottayam
മുണ്ടക്കയം: വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം മുണ്ടക്കയത്ത് സബ് ട്രഷറിക്കായി പുതിയ കെട്ടിടം നിർമിച്ച് ഉദ്ഘാടനം കഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിച്ചില്ല.
മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവദിച്ച 1.75 കോടി രൂപ ചെലവിൽ മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്നാണ് സബ് ട്രഷറിക്കായി ബഹുനില കെട്ടിടം നിർമിച്ചത്. ആധുനിക സൗകര്യങ്ങളോടുകൂടി രണ്ട് നിലകളായി 2,700 ചതുരശ്ര വിസ്തൃതിയിലാണ് കെട്ടിടം പൂർത്തിയാക്കിയത്.
കഴിഞ്ഞ ഫെബ്രുവരി 26ന് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും നടത്തി. എന്നാൽ, നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ് നാലു മാസം പിന്നിട്ടിട്ടും പുതിയ കെട്ടിടത്തിലേക്ക് സബ് ട്രഷറി മാറിയില്ല.
അസൗകര്യങ്ങളുടെ
നടുവിൽ ട്രഷറി
നിലവിൽ കൂട്ടിക്കൽ റോഡിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ ഒന്നാം നിലയിലാണ് മുണ്ടക്കയം സബ് ട്രഷറി പ്രവർത്തിക്കുന്നത്. ഇടുങ്ങിയ പടികൾ കയറിവേണം ഉപഭോക്താക്കൾക്ക് ഓഫീസിൽ എത്താൻ. പെൻഷൻ വാങ്ങാൻ എത്തുന്ന വയോജനങ്ങളെയാണ് ഇത് ഏറെ ബുദ്ധിമുട്ടിക്കുന്നത്.
തുടരുന്ന നൂലാമാലകൾ
പുതിയ കെട്ടിടത്തിന് പഞ്ചായത്തിന്റെ ലൈസൻസ് ലഭിക്കണമെങ്കിൽ നിർമാണം പൂർത്തീകരിച്ച സർട്ടിഫിക്കറ്റ് വേണം. കെട്ടിടനമ്പരും ലഭിക്കേണ്ടതുണ്ട്. കൂടാതെ കംപ്യൂട്ടറുകൾ വയ്ക്കുന്ന കബോർഡുകൾ നിർമിച്ചതിൽ അപാകത ഉള്ളതായും ആരോപണമുണ്ട്. ഇത്തരം നൂലാമാലകളിൽ കുടുങ്ങിയാണ് പുതിയ കെട്ടിടത്തിൽ ട്രഷറി പ്രവർത്തനം ആരംഭിക്കാതിരിക്കുന്നത്.
Kottayam
മുണ്ടക്കയം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ മുണ്ടക്കയം മേഖലാതല പ്രവർത്തനോദ്ഘാടനം 26ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുണ്ടക്കയം ടൗണിൽ നടക്കും.
പൊതുജനങ്ങളുടെയും സ്കൂൾ, കോളജ്, സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായി, ഓട്ടോറിക്ഷാ തൊഴിലാളികൾ തുടങ്ങിയവരുടെയും പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി മുണ്ടക്കയം പഞ്ചായത്ത് ഹാളിൽ ആലോചനായോഗം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു അധ്യക്ഷത വഹിച്ചു. മുണ്ടക്കയം സിഐ സജീവ് കുമാർ പദ്ധതി വിശദീകരണം നൽകി.
കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. പീതാംബരൻ, എക്സൈസ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, സ്കൂൾ-കോളജ് പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Kottayam
ഉരുളികുന്നം: എലിക്കുളം പഞ്ചായത്തിലെ ഉരുളികുന്നത്ത് ഒന്ന്, രണ്ട് വാർഡുകളിലായി ആറുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനം ഊർജിതമാക്കി. മഞ്ഞപ്പിത്തബാധ കണ്ടെത്തിയ മേഖലകളിൽ പ്രതിരോധപ്രവർത്തനങ്ങളും ബോധവത്കരണപ്രവർത്തനവും ഊർജിതമാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ്, പഞ്ചായത്തംഗം എം.എസ്. മനു എന്നിവർ അറിയിച്ചു. കിണറുകളുടെ ക്ലോറിനേഷൻ നടത്തി. പൈക സിഎച്ച്സിയിലെ ആരോഗ്യപ്രവർത്തകരും ആശാവർക്കർമാരും നേതൃത്വം നൽകി.
മഞ്ഞപ്പിത്ത പ്രതിരോധ ബോധവത്കരണത്തിന്റെ ഭാഗമായി താഷ്കന്റ് പബ്ലിക് ലൈബ്രറിയിൽ പ്രദേശവാസികൾക്കായി ക്ലാസ് നടത്തി. അസിസ്റ്റന്റ് സർജൻ ഡോ. രാജേഷ് ക്ലാസ് നയിച്ചു. മഴക്കാലത്ത് സെപ്ടിക് ടാങ്കുകളിൽനിന്നുള്ള മാലിന്യത്തിൽനിന്ന് കോളിഫോം ബാക്ടീരിയ കിണർവെള്ളത്തിൽ കലരാൻ സാധ്യതയുള്ളതിനാൽ കിണർവെള്ളം ക്ലോറിനേഷൻ നടത്തണമെന്ന് നിർദേശിച്ചു. ടോയ്ലറ്റ് ഉപയോഗത്തിന് ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകണം. കുടിവെള്ളം 100 ഡിഗ്രി താപനിലയ്ക്കുമേൽ തിളപ്പിച്ചതിന് ശേഷം ഉപയോഗിക്കണമെന്നും നിർദേശിച്ചു.
Kottayam
തെക്കേത്തുകവല: മാസങ്ങൾക്ക് മുന്‍പ് വാഹനമിടിച്ച് തകർന്ന തെക്കേത്തുകവലയിലെ കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം.
കഴിഞ്ഞ ഏപ്രിലിലാണ് പ്രഭാതസവാരിക്കിറങ്ങിയ മംഗലത്ത് പ്രകാശ് അപകടത്തിൽ മരിച്ചത്. അദ്ദേഹത്തെ ഇടിച്ചുവീഴ്ത്തിയ കാർ കാത്തിരിപ്പുകേന്ദ്രം ഇടിച്ചുതകർത്താണ് നിന്നത്.
പുനലൂർ - മൂവാറ്റുപുഴ ഹൈവേയിലെ പല കാത്തിരിപ്പുകേന്ദ്രങ്ങൾക്കും ഇതേ ദുരവസ്ഥ തന്നെയാണ്. അപകടത്തിൽ നാശമുണ്ടായവ ഒന്നും പുനർനിർമിച്ചിട്ടില്ല. ഇതേ ഹൈവേയിൽ ഇളങ്ങുളം എസ്എൻഡിപി കവലയിൽ വർഷങ്ങളായി തകർന്നുകിടന്ന കാത്തിരിപ്പുകേന്ദ്രം നിവേദനങ്ങൾ പലതു നൽകിയിട്ടും പുനർനിർമിച്ചില്ല. 40,000 രൂപ ചെലവഴിച്ച് എസ്എൻഡിപി യോഗമാണ് പിന്നീട് ഇത് പുനർനിർമിച്ചത്.
Kottayam
പെരുവന്താനം: പഞ്ചായത്തിലെ അമലഗിരി വാർഡിലെ ചുഴുപ്പിൽ ദേശീയപാതയുടെ വശത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽനിന്നു മണ്ണും കല്ലും നീക്കം ചെയ്യുന്നത് പരിസരവാസികൾക്ക് ഭീഷണിയാകുന്നെന്നും അടിയന്തരമായി ഇത് നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് റവന്യുമന്ത്രി എ.പി. അനിൽകുമാറിനു നിവേദനം നൽകി. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ്, ബ്ലോക്ക് മെംബർ ജീവാമോൾ, പഞ്ചായത്തംഗങ്ങളായ റോസമ്മ തോമസ്, ജിജി വെട്ടിയാങ്കൽ, മുൻ പഞ്ചായത്തംഗം ഗ്രേസി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്കു നിവേദനം നൽകിയത്.
Kottayam
മണിമല: മൂവാറ്റുപുഴ-പുനലൂർ ദേശീയപാതയിൽ നിന്നു മണിമല മാർക്കറ്റ് ജംഗ്ഷൻ, കൊച്ചുമിനി റോഡ് എന്നിവ ഉൾപ്പെടുന്ന മണിമല-പഴയിടം തീരദേശ റോഡ് പൂർണമായും തകർന്നു. റോഡിന്റെ നടുവിലായി വലിയ കുഴികൾ രൂപപ്പെട്ടതോടെ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര ദുരിതമായിരിക്കുകയാണ്.
റോഡിന്റെ അശാസ്ത്രീയമായ നിർമാണവും നിലവാരമില്ലാത്ത ടാറിംഗുമാണ് ഇത്രവേഗം റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ദിവസേന നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവായിട്ടുണ്ട്.
അടിയന്തരമായി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടത്തി സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Kottayam
ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളജിൽ നൂറു കോടിയിലധികം രൂപയുടെ ഇൻഷ്വറൻസ് തുക വക മാറ്റി ദുരുപയോഗം നടത്തിയതായി ആക്ഷേപം. ഇതു സംബന്ധിച്ചും മെഡിക്കൽ കോളജിലെ അനധികൃത നിയമനം സംബന്ധിച്ചും അന്വേഷണം നടത്തണമെന്നാവശ്യം ശക്തമാകുന്നു.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സക്കെത്തുന്ന പാവപ്പെട്ട രോഗികൾക്ക് ലഭിക്കേണ്ട ഇൻഷ്വറൻസ് തുക വകമാറ്റിയതു സംബന്ധിച്ചും 2016 മുതൽ എച്ച്ഡിഎസ് മുഖാന്തിരം നടന്ന അനധികൃത നിയമനങ്ങൾ സംബന്ധിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി.
2020 മുതൽ 2026 മാർച്ച് വരെ സ്റ്റേറ്റ് ഹെൽത്ത് അഷ്വറൻസ് മുഖേന പാവപ്പെട്ട രോഗികൾക്ക് നൽകാൻ ഏകദേശം 350 കോടി രൂപ ലഭിച്ചതിൽ നിന്ന് നൂറ് കോടിയിലധികം രൂപ കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് എച്ച്ഡിഎസിൽ അനധികൃതമായി നിയമിച്ച ദിവസവേതനക്കാർക്ക് ശമ്പളം നൽകാൻ ദുരുപയോഗം ചെയ്തുവെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
മെഡിക്കൽ കോളജിലെ ചികിത്സക്ക് പാവപ്പെട്ടവർക്കും വൻതുക ആവശ്യമായി വരുന്നു. പണമില്ലാത്തതിനാൽ ചികിത്സ വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം കൂടി വരുന്നു. ഇൻഷ്വറൻസ് സംബന്ധിച്ച് റിലയൻസ് കമ്പനിയുമായി സർക്കാർ ഉണ്ടാക്കിയ കരാർ 2020ൽ അവസാനിച്ച ശേഷമാണ് രോഗികൾക്ക് ഇൻഷ്വറൻസ് തുക ലഭിക്കാതായത്. അനധികൃതമായി രാഷ്ട്രീയ നിയമനം നേടിയവർക്ക് ശമ്പളം നൽകാൻ ഇൻഷ്വറൻസ് തുക വകമാറ്റിയെടുക്കുന്നത് അവസാനിപ്പിക്കണമെന്നും എം. മുരളി പരാതിയിൽ ആവശ്യപ്പെട്ടു.
Kottayam
കോട്ടയം: ഗവണ്മെന്റ് കോളജ് ജിയോളജി വകുപ്പും ജിയോ അലുമിനിയും സംയുക്തമായി ജിയോ കോണ്‍ക്ലേവ് സംഘടിപ്പിക്കും. നാളെ രാവിലെ 10ന് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും.
നേച്വര്‍ അറ്റ് എ ടിപ്പിംഗ് പോയിന്റ് ഹെവി റെയിന്‍ ആന്‍ഡ് ലാന്‍ഡ്സ്ലൈഡ് ത്രെഡ്സ് ഇന്‍ ദ് വെസ്റ്റേണ്‍ ഗാട്ട്സ് എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന കോണ്‍ക്ലേവില്‍ കാലാവസ്ഥ, പ്രകൃതിദുരന്ത മേഖലകളിലെ നിരവധി വിദഗ്ധര്‍ പങ്കെടുക്കും. കുസാറ്റ് അഡ്വാന്‍സ്ഡ് സെന്റർ ഫോര്‍ അറ്റ്മോസ്ഫെറിക് റഡാര്‍ റിസര്‍ച്ച് ഡോ.എസ്. അഭിലാഷ്, കുഫോസിലെ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജിഐഎസ് വിഭാഗം മേധാവി ഡോ. ഗിരീഷ് ഗോപിനാഥ്, കേരള സര്‍വകലാശാല ജിയോളജി വിഭാഗം അസി.പ്രഫ.ഡോ. കെ.എസ്. സജിന്‍കുമാര്‍,
കുസാറ്റ് സ്കൂള്‍ ഓഫ് മറൈന്‍ സയന്‍സിലെ മറൈന്‍ ജിയോളജി ആന്‍ഡ് ജിയോഫിസിക്സ് വിഭാഗം മേധാവി ഡോ. പി.എസ്. സുനില്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ലാന്‍ഡ്സ്ലൈഡ് ഡിവിഷന് ഡയറക്ടര്‍ ഹിജാസ് കെ. ബഷീര്‍, കേരള സര്‍ക്കാര്‍ ഖനന- ഭൂവിജ്ഞാന വകുപ്പിലെ സീനിയര്‍ ജിയോളജിസ്റ്റ് ഡോ. എ.കെ. മനോജ്, കേരള ഭൂഗര്‍ഭജല വകുപ്പിലെ മുന്‍ ഹൈഡ്രോജിയോളജിയിസ്റ്റ് ഡോ. ലാല്‍ തോംസണ്‍, കണ്ണൂര്‍ ഗവണ്മെന്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് അസോസിയേറ്റ് പ്രഫ.എസ്. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോട്ടയം ഗവണ്മെന്റ് കോളജ് ജിയോളജി വിഭാഗം മേധാവി ഡോ.എ.യു. അനീഷ് മോഡറേറ്ററാകും.
Kottayam
കോട്ടയം: ചെറുപുഷ്പ മിഷൻ ലീഗ് കോട്ടയം ഫൊറോനാതല പ്രവർത്തനവർഷ ഉദ്ഘാടനവും ഏയ്ഞ്ചൽസ് മീറ്റും സംഘടിപ്പിച്ചു. കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ നടന്ന സമ്മേളനത്തിൽ റീജണൽ ഓർഗനൈസിംഗ് പ്രസിഡന്റ് ജെറിൽ രാജേഷ് കൊടിയേറ്റി. ഫൊറോന വികാരി ഫാ. ജേക്കബ് വട്ടക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സിഎംഎൽ കോട്ടയം റീജൺ പ്രസിഡന്റ് ജൂബൽ ജോൺസൺ അധ്യക്ഷത വഹിച്ചു.
റീജണൽ ഡയറക്ടർ ഫാ. സിബിൻ പാലയ്ക്കൽ, അതിരൂപത ഓർഗനൈസിംഗ് പ്രസിഡന്റ് ടിന്റോ സെബാസ്റ്റ്യൻ, റീജണൽ ജോയിന്റ് ഡയറക്ടർ സിസ്റ്റർ സിനി തടത്തേൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ഡിവൈൻ സ്പാർക് ക്ലാസും മാജിക് ഷോയും വികാരി ഫാ.ഡോ. ജോസഫ് കൊല്ലാറ നയിച്ചു.
പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടന്നു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള നിരവധി കുട്ടികളും ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
Kottayam
കിടങ്ങൂര്‍: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ചവിജയം നേടിയ ലിറ്റില്‍ ലൂര്‍ദ് മിഷന് ഹോസ്പിറ്റലിലെ സ്റ്റാഫ് അംഗങ്ങളുടെ മക്കളെ ആദരിച്ചു. ഷൈനിംഗ് സ്റ്റാര്‍സ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്തംഗം നിമ്മി മാനുവല്‍ ഉദ്ഘാടനം ചെയ്തു.
ആശുപത്രി സിഎംഒയും ചീഫ് പീഡിയാട്രീഷനുമായ സിസ്റ്റര്‍ ഡോ. ലത, ആശുപത്രി ചാപ്ലൈന്‍ ഫാ. ജോസ് കടവില്‍ചിറയില്‍ എന്നിവര്‍ വിദ്യാര്‍ഥികളെ ആദരിച്ചു. ലിറ്റില്‍ ലൂര്‍ദ് മിഷന് ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സിസ്റ്റര്‍ ഡോ. ലീസ, പിആര്‍ഒ ടോം ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kottayam
മണർകാട്: വിറകുപുരയ്ക്ക് തീപിടിച്ചു, പോലീസ് ഇടപെടലിൽ ഒഴിവായത് വൻദുരന്തം. കണിയാംകുന്ന് വളവിനു സമീപത്തെ വീട്ടിലൂണ് എന്ന സ്ഥാപനത്തോട് ചേർന്നുള്ള വിറകുപുരയ്ക്കാണ് തീപിടിച്ചത്.
വിറകുപുരയ്ക്കു തീപിടിച്ചതായി ഇന്നലെ പുലർച്ചെ കിട്ടിയ വിവരമനുസരിച്ച് വടവാതൂരിൽ പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മണർകാട് പോലീസ് സ്റ്റേഷനിലെ എഎസ്ഐ രാധാകൃഷ്ണൻ, സിപിഒ ജിനോയ്, എഎസ്ഐ അജീഷ് എന്നിവർ പോലീസ്ജീപ്പിൽ അതിവേഗം സ്ഥലത്തെത്തുകയായിരുന്നു. തീപടർന്ന വിറക് പുരയുടെ തൊട്ടടുത്തായി രണ്ട് ഗ്യാസ് കുറ്റികളും ഫ്രിഡ്ജും ഇരിക്കുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥർ കഴിയുന്നത്ര രീതിയിൽ വെള്ളം എത്തിച്ചു തീ നിയന്ത്രണത്തിലാക്കുകയായിരുന്നു.
തുടർന്ന് വീട്ടുടമകളെ വിവരം അറിയിക്കാനായി പലതവണ വീടിന്റെ കോളിംഗ് ബെൽ അടിച്ചെങ്കിലും ആരെയും പുറത്തേക്കു കണ്ടില്ല. ഗ്യാസിലേക്കും തടികൊണ്ടുള്ള മേൽക്കൂരയിലേക്കും തീപടരാതെ നിയന്ത്രണ വിധേയമാക്കിക്കഴിഞ്ഞാണ് വീടിനുള്ളിലുണ്ടായിരുന്ന പ്രായമായ സ്ത്രീകളും കുട്ടികളും വീടിന്റെ പുറത്തേക്ക് ഇറങ്ങിയത്.
പോലീസ് അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം തീ പൂർണമായി അണച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിലൂടെ വലിയൊരു ദുരന്തമാണ് ഒഴിവായത്.
Kottayam
കുമരകം: കുട്ടനാട്ടിലെ നെൽ കർഷകർ നേരിടുന്ന പ്രശ്നത്തിനു പരിഹാരം കാണുമെന്നും ഫ്രാൻസിസ് ജോർജ് എംപി. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്ന കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ഇപ്പോൾ നിലവിലുള്ള സംഭരണ സംവിധാനങ്ങൾ കർഷകരുടെ ക്ഷേമം മുൻനിർത്തി കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംഭരിക്കുന്ന നെല്ലിന് അർഹമായ വില ഉറപ്പാക്കുന്നതിനും നിലവിൽ ലഭ്യമാക്കുന്ന ധനസഹായങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള ആവശ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും എംപി. അറിയിച്ചു.
കർഷകരുടെ വരുമാനവും സാമൂഹിക സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയോജിത ഇടപെടലുകൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കാർഷിക സാങ്കേതിക വിദ്യകൾ, വിവിധ വിളകളുടെ വളർച്ചാഘട്ടങ്ങൾക്കനുസൃതമായി സ്വീകരിക്കേണ്ട പരിപാലന മാർഗങ്ങൾ, മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലുള്ള വളപ്രയോഗം, ജൈവ-രാസവളങ്ങളുടെ സംയോജിത ഉപയോഗം എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിച്ചു.
Kottayam
കൈപ്പുഴ: കാറുകൾ കൂട്ടിയിടിച്ച് അപകടം. കൈപ്പുഴ കുരിശുപള്ളിയിലെ പെട്രോൾ പമ്പിന് സമീപം ഇന്നലെ വൈകുന്നേരം 4.49 ഓടെയാണ് അപകടം നടന്നത്. പള്ളിത്താഴെ ഭാഗത്തു നിന്നും വന്ന ഓണംതുരുത്ത് സ്വദേശികളുടെ കാറും ശാസ്താങ്കൽ ഭാഗത്തു നിന്നും വന്ന മാഞ്ഞൂർ സൗത്ത് സ്വദേശിയുടെ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
സംഭവത്തിൽ കാർ ഓടിച്ച മാഞ്ഞൂർ സ്വദേശി റെജിയക്കും ഒപ്പമുണ്ടായിരുന്ന മാതാവിനുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ നാട്ടുകാർ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓണംതുരുത്ത് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിൽ നാലു പേർ ഉണ്ടായിരുതെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
റെജി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് എതിർ വശത്തേക്ക് പോകുകയായിരുന്നു. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു .
Kottayam
മങ്കൊമ്പ്: ഫാ. മാർട്ടിൻ വാഴച്ചിറയുടെ ചരമവാർഷിക അനുസ്മരണ സമ്മേളനം മാതൃ ഇടവകയായ പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസ് കോർപറേറ്റ് മാനേജർ ഫാ. ലൂക്കാ ചാവറ ഉദ്ഘാടനം ചെയ്തു. പുളിങ്കുന്ന് ഫൊറോന വികാരി ഫാ. ജയിംസ് കുന്നിൽ അധ്യക്ഷനായി. പുളിങ്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് ആശ്രമം പ്രിയോർ ഫാ. തോമസ് ചൂളപ്പറമ്പിൽ മുഖ്യാതിഥിയായി.
ഫാ. ജെറിൻ ചൂരപ്പൊയ്കയിൽ, ഫാ. തോമസ് തേവർകാട് എന്നിവർ ചേർന്നു പ്ലസ്ടു, എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു. സംഘാടകസമിതി കൺവീനർ ജോഷി കൊല്ലാറ, ചെയർമാൻ ജോൺ സി. ടിറ്റോ, ഡിസിസി ജനറൽ സെക്രട്ടറി കെ. ഗോപകുമാർ, സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗം തോമസ് പൈലി, കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ, കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാരസമിതി അംഗം ജോസ് കാവനാട്, കേരള കോൺഗ്രസ് (എം) സംസ്ഥാന ഉന്നതാധികാരസമിതി അംഗം ജോസഫ് കെ. നെല്ലുവേലി, ബിജെപി സംസ്ഥാന കൗൺസിൽ അംഗം സുധീപ് വി. നായർ, കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി മത്തായിച്ചൻ കാഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു.
നാളെ ഭൗതികശരീരം അടക്കം ചെയ്ത ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ രാവിലെ ഏഴിനു വിശുദ്ധ കുർബാനയും മറ്റു തിരുക്കർമങ്ങളും നടക്കും.
Kottayam
ഈരാറ്റുപേട്ട: വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ലിൽ കയറി യുവാക്കളുടെ അഭ്യാസ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നടപടിയുമായി ജില്ലാഭരണകൂടവും പഞ്ചായത്തും. തലനാട് പഞ്ചായത്തിലെ ചോനമല വഴി ഇല്ലിക്കൽക്കല്ലിന്റെ പിൻഭാഗത്ത് എത്താം. പിൻഭാഗത്തുള്ള കുക്കല്ലു വഴി കയറിയാണ് യുവാക്കൾ അഭ്യാസപ്രകടനം നടത്തിയത്.
ഇവർ ആരാണെന്നോ എന്നാണ് കല്ലിൽ കയറിയതെന്നോ ആർക്കും അറിയില്ല. സോഷ്യൽ മീഡിയയിൽ വീഡിയോ ഇന്നലെ രാവിലെമുതൽ വൈറലായതോടെ പഞ്ചായത്ത് കമ്മിറ്റി അടിയന്തരമായി യോഗം ചേർന്നു ജില്ലാ കളക്ടറെ അറിയിക്കാൻ തീരുമാനിച്ചു.
പോലീസും നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഏതാനും നാളുകൾക്ക് മുന്‍പ് കല്ലിന്റെ മുകളിൽകയറിയ ഒരാൾ താഴെവീണു മരണപ്പെട്ടിരുന്നു.
Kottayam
കോട്ടയം: നരേന്ദ്ര മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്നതുമുതല്‍ രാജ്യത്തിന്റെ വളരെ വേഗത്തിലുള്ളതും സ്ഥിരതയുള്ളതുമായ വികസന യുഗത്തിനാണ് ആരംഭമായതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ 12-ാം വാര്‍ഷികത്തിന്റെ ഭാഗമായി കോട്ടയം വെസ്റ്റ്, ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വികസന സങ്കല്‍പ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയിരുന്നു അദ്ദേഹം.
കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് വികസനം പരിചയമാകുന്നത് ദേശീയപാത വികസനവും വന്ദേ ഭാരത് പോലെയുള്ള ആധുനിക റെയില്‍വേ വികസനവും വഴിയാണ്. ടൂറിസം മേഖലകളില്‍ സ്ഥിരപരിചിതമല്ലാത്ത സ്വദേശ് ദര്ശന് പോലെയുള്ള പദ്ധതികൾ, ധനമന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന പുതിയ ടൂറിസം പദ്ധതികള്‍, ആരോഗ്യ മേഖലയിലെ ആയുഷ്മാന്‍ ഭാരത് പദ്ധതി തുടങ്ങി ഒട്ടനവധി പദ്ധതികള്‍ ഇന്ന് നിലവിലുണ്ട്.
നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇതില്‍ പലതും നടപ്പാകുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര പദ്ധതികളെക്കുറിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് പ്രസംഗിച്ചു.
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ ലിജിന്‍ ലാല്‍ അധ്യക്ഷത വഹിച്ചു. മധ്യമേഖലാ ഉപാധ്യക്ഷന്‍ ടി.എന്‍. ഹരികുമാര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് അധ്യക്ഷയും കോട്ടയം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ മിനര്‍വ മോഹന്‍, എസ്. രതീഷ്, ലാല്‍കൃഷ്ണ, അഖില്‍ രവീന്ദ്രന്, സംസ്ഥാന സമിതി അംഗം നാരായണന് നമ്പൂതിരി, ജില്ലാ ഉപാധ്യക്ഷന്‍ അരുണ്‍ മൂലേടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
എയിംസ് കോട്ടയത്ത് വേണമെന്ന് ഷോൺ;തൃശൂരിന് തന്നെയാണ് വേണ്ടതെന്ന് സുരേഷ് ഗോപി
കോട്ടയം: വെള്ളൂരിൽ ന്യൂസ്പ്രിന്റ് ഫാക്ടറി പ്രവർത്തനം അവസാനിപ്പിച്ച ശേഷം ലഭ്യമായ 600 ഏക്കറോളം സ്ഥലത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. മോദി സർക്കാരിന്റെ 12 വർഷത്തെ വികസന യാത്രയുടെ ഭാഗമായി ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസന സദസിലാണ് ഷോൺ ഈ ആവശ്യം ഉന്നയിച്ചത്.
എന്നാൽ വേദിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി “അത് തൃശൂരിന് തന്നെയാണ് വേണ്ടത്” എന്ന് തിരിച്ചടിച്ചു. ജലലഭ്യത, റോഡ്-റെയിൽ-വിമാന ഗതാഗത സൗകര്യങ്ങൾ എന്നിവയാൽ സമ്പന്നമായ വെള്ളൂരിലെ ഭൂമി എയിംസിന് ഏറ്റവും അനുയോജ്യമാണെന്ന് ഷോൺ ചൂണ്ടിക്കാട്ടി.
തൃശൂരിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഏകദേശ സമദൂരത്തിൽ എത്തിച്ചേരാനാകുന്ന കേന്ദ്രസ്ഥാനമെന്ന ഗുണവും തൃശൂരിനുണ്ടെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.
“എന്തായാലും അടുത്ത തവണ കോട്ടയത്തുനിന്ന് ഒരു ബിജെപി എംപിയെ വിജയിപ്പിക്കാൻ കഴിയുമോ എന്ന് ഞങ്ങളും നോക്കട്ടെ” എന്നായിരുന്നു ഷോണിന്റെ തമാശരൂപേണയുള്ള മറുപടി.
Kottayam
കോട്ടയം: ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണമെന്നും വികസന പദ്ധതികളും മറ്റും നടപ്പാക്കുമ്പോള്‍ സമൂഹത്തില്‍ ഏറ്റവും താഴെ തട്ടിലുള്ളവരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും പരിഗണിക്കാന്‍ മുന്‍കൈയെടുക്കണമെന്നും കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്.
കോട്ടയം സിറ്റിസണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ക്ക് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്. ജനപ്രതിനിധികള്‍ ഒന്നായിനിന്നാല് കോട്ടയത്തും ജില്ലയിലാകെയും വലിയ വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ സാധിക്കും.
പലപ്പോഴും പ്രോജക്ടുകള്‍ തയാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിച്ചാൽ സാമ്പത്തിക വര്‍ഷകാലാവധി തീര്‍ന്നാലും പദ്ധതി തുടങ്ങാന്‍ പോലും സാധിക്കില്ല, ഇതിനു പരിഹാരം കണ്ടെത്താന്‍ ജനപ്രതിനിധികള്‍ കൂട്ടായ തീരുമാനമെടുക്കണമെന്നും ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു.
കാരിത്താസ് ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ നടന്ന സമ്മേളനത്തില്‍ മാന്നാനം കെഇ. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. കുര്യന് ചാലങ്ങാടി സിഎംഐ അധ്യക്ഷത വഹിച്ചു. സിറ്റിസണ്‍സ് ഫോറം ചെയര്മാന് ഫാ. ഡോ. ബിനു കുന്നത്ത്, തിരുവല്ല ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജയിംസ് മുല്ലശേരി ,അഡ്വ. പി.പി. ജോസഫ്, ദര്‍ശന അക്കാദമി ഡയറക്ടര്‍ ഫാ. ഫിജി നടുവിലേത്തറയില്‍, നവജീവന്‍ ട്രസ്റ്റി പി.യു. തോമസ്, മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.
നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, എംഎല്‍എമാരായ നാട്ടകം സുരേഷ്, ചാണ്ടി ഉമ്മന്‍, മാണി സി. കാപ്പന്, എം.ജെ. സെബാസ്റ്റ്യന്‍, വിനു ജോബ്, പ്രഫ. റോണി കെ. ബേബി എന്നിവര്‍ക്കും ജില്ലയിലെ നഗരസഭാ ചെയര്‍പേഴ്സണ്‍മാരായ എം.പി. സന്തോഷ്കുമാര്‍, വി.പി. നാസര്‍, ദിയ ബിനു പുളിക്കക്കണ്ടം, അബ്ദുല്‍സലാം റാവുത്തര്‍, ടോമി കുരുവിള പുളിമാന്തുണ്ടം, ജോമി ജോസഫ് എന്നിവര്‍ക്കുമാണ് സ്വീകരണം നല്‍കിയത്.
ജനപ്രതിനിധികളെ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പൊന്നാടയണിയിച്ച് ആദരിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Kottayam
കോട്ടയം: കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ മൂല്യവര്‍ധിത വസ്തുക്കളാക്കി മാറ്റുന്ന സംരംഭങ്ങള്‍ ആരംഭിക്കാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്. യൂത്ത് ഫ്രണ്ട് ജന്മദിന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി മോന്‍സ് ജോസഫ് ജന്മദിന സന്ദേശം നല്കി.
യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണന് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, വിനു ജോബ് എംഎല്‍എ, ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ് ഒഴുകയില്‍, വി.ജെ. ലാലി, എ.കെ. ജോസഫ്, ബിനു ചെങ്ങളം, അനില്‍ തയ്യില്‍, സാബു ഉഴുങ്ങാലി, ഷിജു പാറയിടുക്കില്‍, ജോണ്‍സ് ജോര്‍ജ്, ആശാ വര്‍ഗീസ്, ഡിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
കോട്ടയം: കേരള യൂത്ത്ഫ്രണ്ട്-എം 56-ാം ജന്മദിന സമ്മേളന ഉദ്ഘാടനവും കെ.എം. മാണി എഡ്യുക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡിന്റെ പ്രഖ്യാപനവും കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി നിര്‍വഹിച്ചു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കാണു കേരള യൂത്ത്ഫ്രണ്ട്-എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവാര്‍ഡ് നല്‍കുന്നത്. കെ.എം. മാണി എക്സലന്‍സ് അവാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള ക്യു ആര് കോഡിന്റെ പ്രകാശനവും യോഗത്തില്‍ ജോസ് കെ. മാണി നിര്‍വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന് അധ്യക്ഷത വഹിച്ചു. നേതാക്കളായ റോഷി അഗസ്റ്റിന്, ഡോ. സ്റ്റീഫന്‍ ജോര്‍ജ്, അലക്സ് കോഴിമല, സാജന് തൊടുക, യൂത്ത്ഫ്രണ്ട്-എം ഭാരവാഹികളായ ഷേയ്ക്ക് അബ്ദുള്ള, ദീപക് മാമ്മന്‍ മത്തായി, ബിറ്റു വൃന്ദാവന്‍, ഷിബു തോമസ്, ശരത് ജോസ്, അമല്‍ ജോയി കൊന്നക്കന്‍, അജിതാ സോണി, ആല്വിന് ജോര്‍ജ്, ജെസല്‍ വര്‍ഗീസ്, അഖില്‍ ഉള്ളംപള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോട്ടയം: യൂത്ത്ഫ്രണ്ട് ജേക്കബ് ജന്മദിനസമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് സംസ്ഥാനപ്രസിഡന്റ് സാജന് ജോസഫ് അധ്യക്ഷത വഹിച്ചു.
വിലക്കയറ്റം തടയുന്നതിനും പൊതുവിതരണ സമ്പ്രദായം ശക്തമാക്കുന്നതിനും സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികളില്‍ യുവാക്കളുടെ സജീവമായ പങ്കാളിത്തവും പിന്തുണയും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
പാര്‍ട്ടി ചെയര്മാന് വാക്കനാട് രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് എം.സി. സെബാസ്റ്റ്യന്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സമീര്‍ പുളിക്കന്‍, പാര്‍ട്ടി സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ പി.എസ്. ജയിംസ്, ചിരട്ടക്കോണം സുരേഷ്, പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരി, മനു വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kottayam
കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡിൽ ഇരുകാലുകളിൽ കൂടി ബസ് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തുലാപ്പള്ളി പുളിയൻകുന്ന് സ്വദേശി വാലുമണ്ണേൽ ജോൺ (80) ആണ് മരിച്ചത്.
സംസ്കാരം ഇന്ന് രാവിലെ തുലാപ്പള്ളി മാർത്തോമ്മ പള്ളിക്ക് സമീപമുള്ള പെന്തകോസ്ത് സഭ സെമിത്തേരിയിൽ. ശനിയാഴ്ച രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലാണ് അപകടം.
കട്ടപ്പനയ്ക്ക് പുറപ്പെടുകയായിരുന്ന ദേവമാത ബസിന്റെ മുന്നിലൂടെ ജോൺ കുറുകെ കടക്കുമ്പോഴാണ് ബസ് തട്ടി വീണു കാലുകളിലൂടെ ടയർ കയറിയിറങ്ങിയത്.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം, കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.ഭാര്യ: തങ്കമ്മ ജോൺ. മക്കൾ - സോഫി, സോജി, സോജൻ. മരുമകൻ - ഷിബു.
Kottayam
പാലാ: കുളത്തില്‍ വീണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പ്രവിത്താനം മങ്കരകുളത്തില് വീണ് കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു അധ്യാപകന് അന്തീനാട് ഉപ്പുമാക്കല്‍ (ചൈതന്യഅപ്പാര്ട്ട്മെന്റ്) സുനിലിന്റെ മകന് ഗോഡ്വിന് (14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 ഓടെ ആയിരുന്നു സംഭവം. ചൂണ്ടച്ചേരി സാന്‍ജോസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
വൈകിട്ട് അഞ്ചോടെ സൈക്കിളില്‍ പുറത്തേക്ക് പോയ ഗോഡ്വിനെ ആറു മണിയായിട്ടും കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള പഞ്ചായത്ത് കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് പാലാ ഫയര്‍ഫോഴ്സെത്തി കുട്ടിയെ കുളത്തില്‍ നിന്നെടുത്ത് പ്രഥമ ശുശ്രൂഷ നല്കി പാലാ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വാഗമണ്‍ വിഎച്ച്എസ്എസ് അധ്യാപിക സീമയാണ് മാതാവ്. സഹോദരി ജ്യൂവല്‍ (വിദ്യാര്‍ഥി ചൂണ്ടച്ചേരി സാന്‍ജോസ് സ്കൂള്‍). സംസ്കാരം ഇന്നു 3.30ന് അന്തീനാട് സെന്റ് ജോസഫ്സ് പള്ളിയിൽ.
Kottayam
പാലാ: പിഎസ്സി ചോദ്യപേപ്പറിലും ചരിത്ര ഉത്തരമായി പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം. ശനിയാഴ്ച നടന്ന വനിതാ കോണ്‍സ്റ്റബിള്‍ എഴുത്തുപരീക്ഷയിലെ ശരിയുത്തരം ദിയ ബിനു ആയിരുന്നു.
ചോദ്യപേപ്പറിലെ പതിനേഴാമത്തെ ചോദ്യമായി വന്നത്, 2025 ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത് ആര് എന്നതായിരുന്നു. ശരിയുത്തരം തെരഞ്ഞെടുക്കുന്നതിനായി നാല് ഓപ്ഷനുകള്‍ കൊടുത്തിരുന്നു.
പരീക്ഷ കഴിഞ്ഞയുടനെ ഈ പരീക്ഷ എഴുതിയ ദിയയുടെ അടുത്ത സുഹൃത്താണ് ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്ത് അയച്ചുകൊടുത്തത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ എന്ന ചരിത്ര സ്ഥാനത്തെത്തിയ ദിയ ബിനുവിന്റേത് കന്നി മത്സരമായിരുന്നു. മത്സരിക്കുന്പോഴും പിന്നീട് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും 21 വയസേ ആയിരുന്നുള്ളൂ. ഈ ചരിത്ര നേട്ടത്തെ പിഎസ്സി കൂടി ചോദ്യപേപ്പറിലൂടെ ആദരിച്ചിരിക്കുകയാണിപ്പോള്‍.
Kottayam
ഏന്തയാര്‍: മഹാപ്രളയത്തിൽ തകർന്ന കനകപുരം - കുപ്പായക്കുഴി നടപ്പാലത്തിനു പകരമായി നിര്‍മിച്ച നടപ്പാലം 27ന് നാടിനു സമര്‍പ്പിക്കും. വൈകുന്നേരം നാലിന് കനകപുരം കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ പീരുമേട് എംഎല്‍എ സിറിയക് തോമസ് പാലം നാടിനു സമര്‍പ്പിക്കും. കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുഗുണന് അധ്യക്ഷത വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍, ജില്ലാ പഞ്ചായത്തംഗം മിനി സാബു, ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി രാജന്, പഞ്ചായത്തംഗങ്ങളായ ഷാലിയ ടോമി, കെ.എല്‍. ദാനിയേല്‍, മുന്‍ ബ്ലോക്ക് മെംബര്‍ സജിനി ജയകുമാര്‍, ഏന്തയാർ സെന്റ് മേരീസ് പള്ളി വികാരി ഫാ. സേവ്യര്‍ മാമൂട്ടില്‍, സണ്ണി തുരുത്തിപ്പളളി എന്നിവര്‍ പ്രസംഗിക്കും. ചടങ്ങിൽ പാലം നിര്‍മാണം നടത്തിയ കരാറുകാരന് മുരുകേശനെ ആദരിക്കും.
കോട്ടയം -ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. നടപ്പാലം യാഥാർഥ്യമാകുന്നതോടെ കനകപുരം മേഖലയിലെ നിരവധി കുടുംബങ്ങള്‍ക്ക് കോട്ടയം ജില്ലയിലേക്കും എളുപ്പത്തിൽ എത്താൻ കഴിയും. അഴുത ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 10 ലക്ഷം രൂപയും അന്തരിച്ച എംഎല്‍എ വാഴൂര്‍ സോമന് പ്രാദേശികവികസന ഫണ്ടില്‍ നിന്ന് അനുവദിച്ചിരുന്ന 25 ലക്ഷം രൂപയും വിനിയോഗിച്ചാണ് നടപ്പാലനിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്.
Kottayam
കാഞ്ഞിരപ്പള്ളി: പഞ്ചായത്തിന്റെ പരിധിയിലുള്ള വിദ്യാലയങ്ങളിൽനിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അനുമോദനം - എക്സലൻസി അവാർഡ് 2026 - പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല അധ്യക്ഷത വഹിച്ചു.എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗങ്ങളായ തോമസ് കുന്നപ്പള്ളി, പി. ജീരാജ്, ആശാ ജോയി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ രഞ്ജുമോൾ രാജേന്ദ്രൻ, മനോജ് ജോസഫ്, കൊച്ചുറാണി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ആഗസ്തി, വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചൻ കുട്ടൻചിറയിൽ, ഓക്സിജൻ ഗ്രൂപ്പ് മാനേജിംഗ് പാർട്ട്ണർ ജിബിൻ തോമസ്, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
Kottayam
ഈരാറ്റുപേട്ട: കഴിഞ്ഞ ജനുവരി 29നു മുന്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ മുന്‍ എംഎല്‍എ നിര്‍ദേശിച്ച പദ്ധതികള്‍ക്കു മാത്രമാണ് മുഖ്യമന്ത്രി വി.ഡി. സതീശന് അവതരിപ്പിച്ച ബജറ്റില്‍ ഭരണാനുമതിയോടുകൂടി തുക വകയിരുത്തിയിട്ടുള്ളതെന്നും പുതിയ പദ്ധതികള്‍ ഒന്നുംതന്നെ പൂഞ്ഞാറിനു ബജറ്റില്‍ വന്നിട്ടില്ലെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.
പഴയ ബജറ്റ് നിര്‍ദേശങ്ങളിലെ വാഗമണ്‍-ഇളങ്കാട് കേന്ദ്രീകരിച്ച് ടൂറിസം സര്‍ക്യൂട്ട്, കോരുത്തോട് പഞ്ചായത്തിന് പുതിയ ആസ്ഥാനമന്ദിരം, എരുമേലി മാസ്റ്റര്‍പ്ലാന്‍ രണ്ടാംഘട്ടം, പുഞ്ചവയലില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സ്കില്‍ ഡെവലപ്മെന്റ് ട്രെയിനിംഗ് സെന്റര്‍, മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണം, പൂഞ്ഞാറില്‍ കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണകേന്ദ്രം തുടങ്ങിയവ ഒഴിവാക്കിയതായും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ചൂണ്ടിക്കാട്ടി.
ശബരിമല ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്ഥാപിക്കുന്നതിന് ഹൈക്കോടതി വിധിമൂലം ഉണ്ടായിട്ടുള്ള തടസങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടില്ല. പൂഞ്ഞാറിനെ എഡ്യൂക്കേഷണല്‍ ഹബ്ബാക്കി മാറ്റുക, റൈസിംഗ് പൂഞ്ഞാര്‍ നിക്ഷേപകസംഗമത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ യാഥാര്‍ഥ്യമാക്കി പുതിയ സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കല്‍ തുടങ്ങിയവയൊന്നും ബജറ്റില്‍ ഇടംപിടിച്ചില്ല.
പുതിയ താലൂക്ക് രൂപീകരണം, ഈരാറ്റുപേട്ട ട്രാഫിക് പോലീസ് യൂണിറ്റ് സ്ഥാപിക്കല്‍, ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തല്‍ തുടങ്ങിയവ ഭരണാനുമതിയുള്ള പദ്ധതികളില്‍ ഉള്‍പ്പെടുത്താതെ ടോക്കണ്‍ പ്രൊവിഷനോടുകൂടിയുള്ള ബജറ്റ് നിര്‍ദേശങ്ങളായി മാത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു നിരാശാജനകമാണ്.റബറിന്റെ അടിസ്ഥാനവില 250 രൂപയാക്കി ഉയര്‍ത്തിയ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.
Kottayam
വാഴൂർ: ചെങ്കൽ ആശാനിലയം സ്പെഷൽ സ്കൂളും തൊടുപുഴ അൽ-അസർ ദന്തൽ കോളജും സംയുക്തമായി ഡെന്റൽ ക്യാമ്പ് നടത്തി. അൽ-അസർ ഡെന്റൽ കോളജിലെ ഡോ. പ്രിജിത, ഡോ. ആൽവിൻ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ 17 അംഗ ടീമാണ് ക്യാമ്പിൽ പരിശോധനകൾ നടത്തിയത്.
ദന്തപരിശോധനയോടൊപ്പം ദന്തസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധവത്കരണ ക്ലാസും നടത്തി. പങ്കെടുത്ത എല്ലാവർക്കും ഇലക്ട്രിക് ബ്രഷ് ഉൾപ്പെടെയുള്ള ദന്തസംരക്ഷണകിറ്റ് നൽകി. ആശാനിലയം സ്പെഷൽ സ്കൂൾ ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. തോമസ് കണ്ടത്തിൽ, പ്രിൻസിപ്പൽ സിസ്റ്റർ മെർലിൻ സി. തോമസ്, കോ-ഓർഡിനേറ്റർ എം. ഷോളി എന്നിവർ നേതൃത്വം നൽകി.
Kottayam
കോരുത്തോട്: കോരുത്തോട് സെന്റ് ജോർജ് പബ്ലിക്ക് സ്കൂൾ മെറിറ്റ് ഡേയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ.തോമസ് കണ്ടപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. സക്കറിയാസ് ഇല്ലിക്കമുറി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഫാ. മനു കെ. മാത്യു മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ടിബിൻ ചേനപുരയ്ക്കൽ, സ്റ്റാഫ് സെക്രട്ടറി കെ.എസ്. രഘു, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ വി. ജി. അനുമോൾ, മഞ്ജു ജോസഫ്, എൻ.ടി. രഞ്ജിനി മോൾ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപഹാരങ്ങളും നൽകി.
Kottayam
കാഞ്ഞിരപ്പള്ളി: മിനി സിവില്‍ സ്റ്റേഷനുള്ളില്‍ മാലിന്യങ്ങള്‍ നിറയുന്നു. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നയിടത്താണ് സര്‍വീസ് യൂണിനുകളുടെ ഫ്ലക്സ് ബോര്‍ഡുകളടക്കം തള്ളിയിരിക്കുന്നത്.
പോലീസ് സ്റ്റേഷന് പിന്‍ഭാഗത്തെ വാതിലിലൂടെ മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നയിടത്താണ് ഫ്ലക്സ് ബോര്‍ഡുകളും മാലിന്യങ്ങളും അലക്ഷ്യമായി ഇട്ടിരിക്കുന്നത്. താലൂക്ക്, വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനോട് ചേര്‍ന്നാണ് മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റ് സെന്റര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്ഥലത്ത് ഇലക്ട്രോണിക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്.
മാലിന്യം തള്ളുന്നവര്‍ക്കെതിരേ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ ഇരിക്കുന്ന സ്ഥലത്ത് തന്നെയാണു മാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്.
Kottayam
മുണ്ടക്കയം: നസ്രാണി ജാത്യൈക്യസംഘം മുണ്ടക്കയം ദേശയോഗം ബഥേൽ മാർത്തോമ്മാ പള്ളി ഓഡിറ്റോറിയത്തിൽ നടത്തി. ഇന്റർ ചർച്ച് കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ഫാ. സിറിൾ തോമസ് തയ്യിൽ ഉദ്ഘാടനം നിർവഹിച്ചു.
നസ്രാണി ജാത്യൈക്യ സംഘം മുണ്ടക്കയം ദേശയോഗം രക്ഷാധികാരിയും മുണ്ടക്കയം വ്യാകുലമാതാ ഫെറോന പള്ളി വികാരിയുമായ ഫാ. ഡോ. ജയിംസ് മുത്തനാട്ട് അധ്യക്ഷത വഹിച്ചു. എംഎൽഎ മാരായ സിറിയക് തോമസ്, എം.ജെ. സെബാസ്റ്റ്യൻ എന്നിവരെ ഫാ. മത്തായി മണ്ണൂർവടക്കേതിൽ ആദരിച്ചു.
പൈങ്ങന സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ആൻഡ്രൂസ് ജോസഫ് ഐക്കരമറ്റം, നസ്രാണി ജാത്യൈക്യസംഘം മുണ്ടക്കയം ദേശം പ്രസിഡന്റ് മനോജ് വർഗീസ് കുന്നിൽ, ബഥേൽ മാർത്തോമ്മാ പള്ളി വികാരി ഫാ. എം.എ. ഫിലിപ്പ്, ബിനു സ്കറിയ പുത്തൻപുരയ്ക്കൽ, ബെന്നി വർഗീസ് വടക്കേത്ത്, പ്രിൻസ് ജേക്കബ് പീടികയിൽ, ജിൻസി റോണി എന്നിവർ പ്രസംഗിച്ചു.
Kottayam
രാമപുരം: ടൗണിലെ ഓടകളില്‍ വെള്ളം ഒഴുകാനാകാത്ത വിധം മാലിന്യങ്ങള്‍കൊണ്ട് നിറഞ്ഞിട്ട് നാളുകളായിട്ടും തിരിഞ്ഞുനോക്കാതെ പിഡബ്ല്യുഡി അധികൃതർ. ഓടയിൽനിന്നു ദുര്‍ഗന്ധം പുറത്തേക്ക് വരുന്നതായും നാട്ടുകാര്‍ പറയുന്നു.
രാമപുരം ജംഗ്ഷനില്‍നിന്നു തൊടുപുഴ ഭാഗത്തേക്കുള്ള റോഡ് സൈഡിലെ ഓട മേലുകാവ് പിഡബ്ല്യുഡിയും പാലാ ഭാഗത്തേക്കുള്ളത് പാലാ പിഡബ്ല്യുഡിയും കൂത്താട്ടുകുളം ഭാഗത്തേക്കുള്ളത് കുറവിലങ്ങാട് പിഡബ്ല്യുഡിയുമാണ് നോക്കേണ്ടത്. ഈ ഓഫീസുകളിലെ അധികാരികള്‍ ആരുംതന്നെ വര്‍ഷങ്ങളായിട്ടുള്ള ഈ പ്രശ്നത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ല.
രാമപുരം സഹകരണ ബാങ്കിന്റെ മുന്‍വശത്ത് എത്തുമ്പോള്‍ പാലാ ഭാഗത്തേക്കുള്ള റോഡിലെ ഓടകള്‍ തീരും. പിന്നീട് ഓട പണിതിട്ടില്ല. ഈ ഭാഗത്ത് വെള്ളം കെട്ടിനിൽക്കുകയാണ്. ഈ ഭാഗത്തെ ഓട വെള്ളിലാപ്പിള്ളി പാലം വരെ നീട്ടി തോട്ടിലേക്ക് ഒഴുക്കി വിടണമെന്ന് നാട്ടുകാര്‍ വാര്ഷങ്ങളായി ആവശ്യപ്പെടുന്നു.
Kottayam
കുറവിലങ്ങാട്: പിതാക്കന്മാർ കുടുംബത്തിന്റെ കരുത്തും കാതലുമാണെന്ന് ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി പറഞ്ഞു. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവക പിതൃവേദി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പിതൃദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്പ്രീസ്റ്റ്.
പിതൃദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ ജനപങ്കാളിത്തത്താൽ ശ്രദ്ധ നേടി. ഇടവകയിലെ സ്കൂളുകളിലെ 50 വിദ്യാർഥികൾക്ക് മുക്കാൽ ലക്ഷത്തോളം രൂപയുടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു. അധ്യാപക പ്രതിനിധികൾ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളെ ഇൻഷ്വറൻസ് ബ്രോക്കറും ആംട്രസ്റ്റ് കോ ഫൗണ്ടറുമായ എം. പ്രവീൺ പരിചയപ്പെടുത്തി.
സംഗമത്തിൽ പങ്കെടുത്ത മുതിർന്ന ദമ്പതികളായ ജോണി-മോളി പുളിക്കേക്കരയേയും മുതിർന്ന പിതാവ് ജോർജ് ശ്രായിലിനേയും ആർച്ച്പ്രീസ്റ്റ് ആദരിച്ചു. പിതൃവേദി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ സിയ ചാർലി, സിയോണ ചാർലി എന്നിവർക്ക് സമ്മാനിച്ചു.
പ്രസിഡന്റ് ബെന്നി കോച്ചേരി അധ്യക്ഷത വഹിച്ചു. കൈക്കാരൻ ഡോ. സാജു ജോസഫ് കളപ്പുരയിൽ, രൂപത ട്രഷറർ ജോർജ് ടിക്സൺ മണിമലത്തടത്തിൽ, സെക്രട്ടറി ഷാജി പാറപ്പുറത്ത്, ട്രഷറർ ജോബിഷ് പട്ടരുമഠം, യോഗപ്രതിനിധി ജോസ് സി. മണക്കാട്ട് എന്നിവർ പ്രസംഗിച്ചു.
പുതുവേലി: സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ കെസിസിയുടെയും കെസിഡബ്ല്യുഎയുടെയും ആഭിമുഖ്യത്തിൽ ലോക പിതൃദിനത്തോടനുബന്ധിച്ച് 75 വയസിന് മുകളിൽ പ്രായമുള്ള പിതാക്കന്മാരെ ആദരിച്ചു. വികാരി ഫാ. ജേക്കബ് തടത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. യൂണിറ്റ് പ്രസിഡന്റുമാരായ ആൽവിൻ ചിറയത്ത്, ജിഷ കെ. ജോൺ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Kottayam
പാലാ: കൗണ്‍സില്‍ തീരുമാനപ്രകാരം കമ്മിറ്റി രൂപികരിച്ച് ആശ്രുപതി സൂപ്രണ്ടിന് കത്ത് നല്‍കേണ്ടത് ചെയര്‍പേഴ്സൺ അല്ലെന്നും സെക്രട്ടറിയാണെന്നും കൗണ്‍സില്‍ തീരുമാനത്തിനും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായാണ് ചെയര്‍പേഴ്സണ്‍ ലിസ്റ്റ് പ്രസിദ്ധികരിച്ചിരിക്കുന്നതെന്നും പാലാ നഗരസഭാ പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവന്.
നിലവിലെ നിയമത്തില്‍ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളുടെ നഗരസഭാ പ്രദേശത്ത് താമസിക്കുന്ന പ്രതിനിധികള്‍ അംഗങ്ങളാകാമെന്നും ആശുപത്രിയുടെ ഉന്നമനത്തിനായി താത്പര്യവും അറിവുമുള്ള കൗണ്‍സില്‍ ഏകകണ്ഠമായി നിര്‍ദേശിക്കുന്ന മൂന്നു പൊതുപ്രവര്‍ത്തകരെ നിയമിക്കാമെന്നുമാണ് ചട്ടം പറയുന്നത്.
സ്റ്റാറ്റ്യൂട്ടറി അംഗങ്ങളായ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, ആരോഗ്യ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, വാര്‍ഡ് കൗണ്‍സിലര്‍, സിഡിഎസ് പ്രസിഡന്റ്, ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യേഗസ്ഥര്‍ എന്നിവരെ വച്ച് കമ്മിറ്റി കൂടി തീരുമാനമെടുക്കാമെന്ന് ഓര്‍ഡറില്‍ പറയുന്നുണ്ട്. ബാക്കിയുള്ളവര്‍ നോമിനേറ്റ് പ്രതിനിധികളാണ്. ഇവര്‍ നിര്‍ബന്ധമുള്ളവരല്ല. പിന്നീട് കൂട്ടിച്ചേര്‍ത്താലും മതിയാവും. കേരള കോണ്‍ഗ്രസ്-എം അംഗീകൃത രാഷ്ട്രീയപാര്ട്ടിയായതിനാലും കൗണ്‍സിലില്‍ പത്ത് അംഗങ്ങള്‍ ഉള്ളതിനാലും നോമിനിയെ വയ്ക്കുന്നതിന് നിയമപരമായി തടസമില്ലെന്നും അതിനായി ഗവണ്മെന്റ് ഓര്‍ഡര്‍ നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജനറല്‍ ആശുപത്രി വികസന സമിതിയില്‍ കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി വീണ്ടും നഗരസഭയ്ക്ക് കത്ത് നല്കി. പാർട്ടി ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുമാണ് നഗരസഭാ സെക്രട്ടറിക്കും ചെയര്‍പേഴ്സണും ഇത് സംബന്ധിച്ച് കത്ത് നല്‍കിയത്. 2017ലെ ഉത്തരവുപ്രകാരം നഗരസഭാ കൗണ്‍സിലില്‍ അംഗങ്ങളുള്ള എല്ലാ പാര്‍ട്ടികള്‍ക്കും നോമിനികളെ നിര്‍ദേശിക്കാം. ഇതുപ്രകാരം ബൈജു കൊല്ലംപറന്പിലിനെ ആശുപത്രി വികസനസമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടാമതും കത്ത് നല്‍കിയത്.
Kottayam
പാലാ: ലോക പിതൃദിനത്തോടനുബന്ധിച്ച് പാലാ സെന്റ് വിന്‍സെന്റ് പ്രൊവിഡന്‍സ് ഹോമിലെ അന്തേവാസികള്‍ക്ക് സ്നേഹവും കരുതലുമായി എസ്എംവൈഎം അല്‍ഫോന്‍സാഗിരി യൂണിറ്റിലെ യുവജനങ്ങള്‍. യൂണിറ്റ് പ്രസിഡന്റ് ഡിയോണ്‍ ജോ തോമസ്, യൂണിറ്റ് സെക്രട്ടറി ബാസ്റ്റിന് ജോസഫ് ബിനോയ് എന്നിവരുടെ നേതൃത്വത്തില്‍ യുവജനങ്ങളാണ് സന്ദര്‍ശനത്തില്‍ പങ്കാളികളായത്.
പിതൃദിനത്തില്‍ തങ്ങളെ തേടിയെത്തിയ യുവതലമുറയെ പ്രൊവിഡന്‍സ് ഹോമിലെ മുതിര്‍ന്നവര്‍ ഹൃദയപൂര്‍വമാണ് വരവേറ്റത്. അന്തേവാസികളുമായി വിശേഷങ്ങള്‍ പങ്കുവച്ചും അവര്‍ക്ക് ആവശ്യമായ പരിചരണങ്ങള്‍ നല്‍കിയും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് അല്‍ഫോന്‍സാഗിരി യൂണിറ്റിലെ യുവജനങ്ങള്‍ കാഴ്ചവച്ചത്.
തങ്ങളെപ്പോലുള്ള മുതിര്‍ന്നവരോട് പുതുതലമുറ കാണിക്കുന്ന ഈ കരുതലാണ് സമൂഹത്തിന് ആവശ്യമെന്ന് പ്രൊവിഡന്‍സ് ഹോം അധികൃതരും അന്തേവാസികളും അഭിപ്രായപ്പെട്ടു. മുതിര്‍ന്ന തലമുറയെ ആദരിക്കാനും അവര്‍ക്ക് താങ്ങാവാനും യുവജനങ്ങള്‍ക്ക് ലഭിച്ച വലിയൊരു അവസരമായിരുന്നു ഈ സന്ദര്‍ശനമെന്ന് യൂണിറ്റ് ഭാരവാഹികള്‍ വ്യക്തമാക്കി.
Kottayam
കിടങ്ങൂര്‍: ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗിലെ എന്‍എസ്എസ് യൂണിറ്റ് എക്യുഎസിയുടെയും എസ്എസ്ജിപിയുടെയും സഹകരണത്തോടെ യോഗാ പരിപാടി സംഘടിപ്പിച്ചു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ജോസീന അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ക്ലാരിസ് സെബാസ്റ്റ്യന്‍, സോണി തോമസ് എന്നിവര്‍ പ്രസംഗിച്ചു. സൂര്യനമസ്കാരം, വിവിധ യോഗാസനങ്ങള്‍, പ്രാണായാമം, ധ്യാനം എന്നിവയുടെ പ്രദര്‍ശനവും പരിശീലനവും നടന്നു. ഉഴവൂർ: ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. താലൂക്ക് ലൈബ്രറി പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി വൈസ് പ്രസിഡന്റ് സൈമൺ പരപ്പനാട്ട് അധ്യക്ഷത വഹിച്ചു. പി. സ്റ്റീഫൻ ക്ലാസ് നയിച്ചു.ലൈബ്രറി സെക്രട്ടറി കെ.സി. ജോണി, പഞ്ചായത്തംഗങ്ങളായ സ്റ്റീഫൻ കുന്നുംപുറത്ത്, റോസ്മി വിനോദ്, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ സണ്ണി വെട്ടുകല്ലേൽ, പ്രീത കരുണാകരൻ, കുഞ്ഞുമോൾ അജി എന്നിവർ പ്രസംഗിച്ചു.
Kottayam
കുറവിലങ്ങാട്: ലോകകപ്പ് ആവേശവുമായി കുറവിലങ്ങാട് ഇടവകയിലെ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം നടത്തി. 88 ടീമുകളിലൂടെയാണ് ഇടവക കായിക കരുത്ത് അറിയിച്ചത്. ദേവമാതാ കോളജ് ഗ്രൗണ്ടിൽ ഒരുക്കിയ നിധീരിക്കൽ മാണിക്കത്തനാർ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.
പാലാ രൂപത കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. തോമസ് ഓലായത്തിൽ മത്സരം ഉദ്ഘാടനം ചെയ്തു. ആർച്ച്പ്രീസ്റ്റ് ഡോ. ഫാ. തോമസ് മേനാച്ചേരി, കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. മൈക്കിൾ ചാത്തൻ കുന്നേൽ, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. ജോസഫ് ചൂരക്കൽ, ഫാ. ജോവാനി കുറുവാച്ചിറ, കുടുംബ കൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി എന്നിവർ പ്രസംഗിച്ചു.
സോൺ ലീഡർമാരായ ഷൈജു പാവുത്തിയേൽ, ജിയോ കരികുളം, ജോസ് മണക്കാട്ട്, സണ്ണി വെട്ടിക്കാട്ട്, സോൺ സെക്രട്ടറിമാരായ ജോളി ടോമി എണ്ണംപ്രായിൽ, ഷൈനി സാബു മഞ്ഞപ്പള്ളിൽ, സ്മിത ഷിജു പുതിയിടം, ആശാ വിക്ടർ കുന്നുമല ,സിറിൽ കൊച്ചുമാങ്കൂട്ടം, സുനിൽ പീറ്റർ, ബെന്നി കൊച്ചുകിഴക്കേടം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളാണ് നേതൃത്വം നൽകിയത്.
Kottayam
മീനച്ചില്‍: പഞ്ചായത്ത് അഞ്ചാം വാർഡിൽ അനധികൃതമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പ്ലൈവുഡ് ഫാക്ടറിക്കെതിരേ പ്രതിഷേധം. പഞ്ചായത്ത് സെക്രട്ടറിയുടെ ഒത്താശയോടെയാണ് നിര്‍മാണം നടക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
മീനച്ചില്‍ പഞ്ചായത്തില്‍ പ്ലൈവുഡ് ഫാക്ടറിയുടെ നിര്‍മാണമോ പ്രവര്‍ത്തനമോ നടത്താന്‍ സമ്മതിക്കില്ലെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റും മെംബറുമായ ജോയി കുഴിപ്പാല പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു പറഞ്ഞു.
രാജന് കൊല്ലംപറമ്പില്‍, റെജി കുന്നനാംകുഴിയില്‍, ഗ്ലാഡിസ് സോമന്, ലിസമ്മ ഷാജന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജയകുമാരി, മെംബര്‍മാരായ പി.ജെ. സതീഷ് കുമാര്‍, അഞ്ജന തെരേസ്, ഓമന സോമന്, സി.ബി. ബിജു, ഷൈനി തോമസ്, ജിജി ജോമോന്, സ്വപ്ന രമേശ്, ആശ സന്തോഷ്, ബിന്‍സി ഐസക്, എം.എസ്. ശരത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Kottayam
നെടുംകുന്നം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നെടുംകുന്നം പഞ്ചായത്തിൽ നടന്ന വിവിധ വകുപ്പുകളുടെ യോഗം പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോൺസൺ ടി. ഇടത്തിനാട്, കറുകച്ചാൽ സബ് ഇൻസ്പെക്ടർമാരായ വി.വി. വിഷ്ണു, ഡി. സന്തോഷ്കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.എം. ഗോപകുമാർ, ടി.എൻ. ഉഷാകുമാരി, ബിജി അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്തംഗങ്ങളായ കെ.ജെ. ജോൺ, രഞ്ജി രവീന്ദ്രൻ , ജോ ജോസഫ്, സുമി ജിൽസൺ, ലത റേയ്ച്ചൽ, മോളമ്മ വിജയൻ, അസി. സെക്രട്ടറി അലോഷ്യസ്, ജെഎച്ച്ഐ ഗോപകുമാർ, എക്സൈസ് ഓഫീസർ രാജേഷ് കുമാർ, സീനിയർ സിവിൽ ഓഫീസർമാരായ രതീഷ് കുമാർ, ജയമോൻ, ബ്രിജിത്ത്, പ്രിതീഷ്, ആന്റണി വിക്ടർ തുടങ്ങിയവർ നേതൃത്വം നൽകി.
Kottayam
കറുകച്ചാൽ: ഫുട്ബോൾ മത്സരം കാണുന്നതിനിടയിൽ വൈദ്യുതി മുടങ്ങിയെന്നാരോപിച്ച് കെഎസ്ഇബി ഓവർസിയറെ ആക്രമിച്ചയാൾ അറസ്റ്റിൽ. സംഭവത്തിൽ ദേവഗിരി കല്ലൂർതാഴ്ചയിൽ റോൾഫി വർഗീസി(27)നെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു. കെഎസ്ഇബി പത്തനാട് സെക്ഷനിലെ ഓവർസിയർ എം.കെ. മനോജ്കുമാറി (55)നാണ് മർദനമേറ്റത്.
വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മൂലേപ്പീടിക ഭാഗത്ത് രാത്രിയിൽ മരം വീണ് വൈദ്യുതി മുടങ്ങിയതോടെ റോൾഫി കെഎസ്ഇബി ഓഫീസിലെത്തി വിവരം തിരക്കി.
തുടർന്ന് ജീവനക്കാരുമായി വാക്കുതർക്കമുണ്ടായി. ജീവനക്കാർ മരം വീണ ഭാഗത്ത് തകരാർ പരിഹരിക്കുകയാണെന്ന് അറിഞ്ഞതോടെ ഇയാൾ സംഭവ സ്ഥലത്തെത്തി. ഓവർസിയറെയും ഒപ്പമുണ്ടായിരുന്ന എം.കെ. സാബു എന്ന തൊഴിലാളിയെയും അസഭ്യം പറഞ്ഞ ശേഷം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മനോജ്കുമാർ പാമ്പാടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ റോൾഫിയെ റിമാൻഡ് ചെയ്തു.
Kottayam
ചങ്ങനാശേരി: ചെറുപുഷ്പ മിഷന്‍ലീഗ് ചങ്ങനാശേരി മേഖലയുടെ 2026-27 പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്ഘാടനം വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളില്‍ നടത്തി. കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മേഖല പ്രസിഡന്റ് ജൊഹാന്‍ മജോ കരിങ്ങണാമറ്റം അധ്യക്ഷത വഹിച്ചു. മിഷന്‍ലീഗിലും മേഖലാ സമിതിയിലും ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചു വരുന്ന സണ്ണി കോയിപ്പള്ളി, ബിജു കുര്യാക്കോസ്, ജോണ്സണ് പെരുമ്പായി എന്നിവരെയും അതിരൂപത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒഫേല് ബിനോയി കുര്യനെയും മെമെന്റോ നല്കി ആദരിച്ചു.
മേഖല ഡയറക്ടര്‍ ഫാ. ജോണ്സണ് മുണ്ടുവേലില്, ടി.എം. സ്റ്റാനി, ജോണ്സണ് കാഞ്ഞിരക്കാട്ട്, ജൂലി വര്‍ഗീസ്, ജോയല്‍ ജോസഫ്, റോണി ജോസഫ്, കെ.പി. മാത്യൂ, സോണിയ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Ernakulam
വൈപ്പിൻ: ദ്രുതഗതിയിൽ നിർമാണം നടക്കുന്ന മുനമ്പം അഴീക്കോട് പാലം മുനമ്പം കര തൊടാൻ ഇനി മൂന്ന് ഗർഡറുകളുടെ അകലം മാത്രം. മൂന്ന് ഗാർഡറുകൾ കൂടി സ്ഥാപിച്ചാൽ പാലം മുനമ്പത്ത് വന്ന് തൊടും.
ഗർഡറുകൾ അഴീക്കോട് ഭാഗത്ത് നിന്നാണ് സ്ഥാപിച്ചു തുടങ്ങിയത്. ഈ ഭാഗത്തെ അപ്രോച്ച് റോഡിന്റെ പണികളെല്ലാം പൂർത്തിയായിട്ടുണ്ട്. ഇനി മുനമ്പത്ത് അപ്പ്രോച്ചിന്റെ പണികൾ തീരാനുണ്ട്.
ഇതിനിടെ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സൈറ്റിൽ പണിയെടുത്തിരുന്ന 60 ഓളം ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോയതു മൂലം ഇടയ്ക്ക്പണിക്ക് അല്പം വേഗത കുറഞ്ഞിരുന്നു.
ഇതിൽ പകുതി തൊഴിലാളികൾ അടുത്തിടെ തിരിച്ചെത്തിയതോടെ പണികൾ വീണ്ടും സജീവമായിട്ടുണ്ട്. സംസ്ഥാനത്തു തന്നെ ഏറ്റവും നീളം കൂടിയ ഈ പാലം അടുത്ത പുതുവർഷ സമ്മാനമായോ യുഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികത്തിനോ തുറക്കുമെന്നാണ് സൂചന.
എന്നാൽ പാലം തുറക്കുന്നതോടെ വൈപ്പിൻ സംസ്ഥാനപാതയിൽ സംജാതമാകുന്ന ഗതാഗത പ്രശ്നങ്ങളെക്കുറിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ ആരംഭിക്കാത്തത് വൈപ്പിൻ ദ്വീപ്നിവാസികളിൽ ആശങ്കയുണർത്തുന്നു.
പ്രശ്ന പരിഹാരത്തിനായി സമാന്തര പാതയായ തീരദേശ ഹൈവേയുടെ വൈപ്പിൻ റീച്ച് എത്രയും വേഗം നിർമാണം ആരംഭിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Ernakulam
അങ്കമാലി : ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന് മൂക്കന്നൂർ പൗരാവലി ഊഷ്മള സ്വീകരണം നൽകി. മൂക്കന്നൂർ ഗ്രാമത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങളിൽ സജീവ ശ്രദ്ധ പുലർത്തുമെന്ന് മന്ത്രി പറഞ്ഞു.
മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ പഞ്ചായത്തും വിവിധ സംഘടനകളും സ്ഥാപനങ്ങളും ചേർന്ന് ഒരുക്കിയ സ്വീകരണ സമ്മേളനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പോൾ പി. കുര്യൻ, ഡിസിസി ജനറൽ സെക്രട്ടറി കെ.പി. ബേബി, ഫൊറോന വികാരി ഫാ. അഗസ്റ്റിൻ ഭരണികുളങ്ങര, സിഎസ്ടി സഭാ സുപ്പീരിയർ ഫാ. ജോർജ് കൊട്ടാരംകുന്നേൽ, എംഎജിജെ ഹോസ്പിറ്റൽ ഡയറക്ടർ ബ്രദർ തോമസ് കണ്ടോരുകടവിൽ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷൈജോ പറമ്പി, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പാലാട്ടി എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗ്രേസി റാഫേൽ, മെമ്പർ ലൗലി ബേബി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മിൽസ ജിജൊ, വിൻസി തോമസ്, ടി.വി. സുബ്രൻ , പഞ്ചായത്ത് അംഗങ്ങളായ മിനി വർഗീസ്, ലിജി പാപ്പച്ചൻ,സിനി ഡേവിസ്, റോയ്സൻ വർഗീസ്, ബിജു ജോസഫ്, ടി.ഒ. മത്തായി , ലൈജൊ ആന്റു, ഏല്യാസ് കെ. തരിയൻ, ബിന്ദു കുമാരൻ, സാലി ജോയി, സഹകരണ ബാങ്ക് പ്രസിഡന്റ് പി.എൽ. ജോസ് തുടങ്ങിയവർ പങ്കെടുത്തു.
Ernakulam
കൊച്ചി: സംഗീതം എല്ലാവരെയും ഒന്നിപ്പിക്കുന്നുവെന്നും എല്ലാ പ്രായക്കാരിലും ഇന്നും സംഗീതത്തിന് പ്രാധാന്യം ഉണ്ടെന്നും ബിഷപ് ഡോ. ആന്റണി വാലുങ്കല്‍. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ജെഡി മ്യൂസിക് ബാന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്സ് മൊണാസ്റ്ററി സുപ്പീരിയര്‍ ഫാ. മാത്യു കോയിക്കര, തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, ഞാറക്കല്‍ ശ്രീനി,
സംഗീത സംവിധായകന് സുരേഷ് മണിമല, പൗളി വല്സന്, അനില്‍ പ്ലാവിന്‍സ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
Ernakulam
തൃപ്പൂണിത്തുറ: ജെ.ബി. കോശി കമ്മീഷന്റെ റിപ്പോര്ട്ടിന്മേല് എത്രയും വേഗം നിയമനിര്‍മാണം നടത്തി ക്രിസ്തീയ സമൂഹത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന അവകാശങ്ങള്‍ പുനര്‍ സ്ഥാപിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തൃപ്പൂണിത്തറ ഫൊറോന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഫൊറോന പ്രസിഡന്റ് തങ്കച്ചന് പെരേപ്പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അതിരൂപത പ്രസിഡന്റ് എസ്.ഐ. തോമസ്, ഗ്ലോബല്‍ സെക്രട്ടറി ഫ്രാന്‍സിസ് മൂലന്, കെസിഎഫ് വൈസ് പ്രസിഡന്റ് ജെയ്മോന് തോട്ടുപുറം,
അതിരൂപത ഭാരവാഹികളായ സെജോ ജോണ്‍, ബേബി പൊട്ടനാനി, ജോണ്സണ് പടയാട്ടി, സെബാസ്റ്റ്യന്‍ ചെന്നേക്കാടന്‍, ഫൊറോനാ ഭാരവാഹികളായ ജോസഫ് അമ്പലത്തിങ്കല്‍, കെ.ജെ. ലൂയിസ്, കുര്യാക്കോസ് വാഴയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ernakulam
കൊച്ചി: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക് 318 സിയുടെ 2026-2027 ല്‍ നടപ്പിലാക്കുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും, ബഡ്ജറ്റ് അവതരണവും ലയണ്‍സ് ഗവര്‍ണര്‍ കെ.ബി. ഷൈന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ വി.എസ്. ജയേഷ് അധ്യക്ഷത വഹിച്ചു. 2026-27 വര്‍ഷത്തില്‍ 25 കോടിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി തുടക്കം കുറിക്കുമെന്ന് നിയുക്ത ഗവര്‍ണര്‍ കൂടിയായ വി.എസ്. ജയേഷ് അറിയിച്ചു.
സ്വന്തമായി വീടില്ലാത്തവര്‍ക്ക് 150 ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുക, പൊതു സ്ഥാപനങ്ങളില്‍ വൈദ്യുതി ഉപകരണങ്ങള്‍ നല്‍കുക, ഹൃദയസംബന്ധമായ രോഗികള്‍ക്ക് ധനസഹായം നല്കല്, കുട്ടികളുടെ കാന്‍സറിന് ധനസഹായം നല്കല്, ആശുപത്രികളില്‍ ഡയാലിസിസ് മിഷ്യന് വിതരണം, സൗജന്യ ഡയാലിസിസ് നല്കല്, ഹാര്‍ട്ട് അറ്റാക്ക് വരുന്ന രോഗികളെ ശുശ്രൂഷിക്കുന്നതിനു വേണ്ടിയുള്ള ഡിഫിബ്രിലേറ്റര്‍ മിഷ്യന് വിതരണം തുടങ്ങിയവയാണ് നടപ്പാക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ഏരിയ ലീഡര്‍ വി. അമര്‍നാഥ്, വൈസ് ഗവര്‍ണര്‍മാരായ കെ.പി. പീറ്റര്‍, അഡ്വ. ജോസ് മംഗലി, ലയണ്‍സ് കേരള പ്രസിഡന്റ് രാജന് എന്‍. നമ്പൂതിരി, ഡോ. ബിനോയ് മത്തായി, സിബി ഫ്രാന്‍സിസ്, ഡോ. സന്തോഷ് ജോണ്‍ കാച്ചപ്പള്ളി, ജോര്‍ജ് സാജു എന്നിവര്‍ പ്രസംഗിച്ചു.
Ernakulam
പറവൂർ: അതിർത്തി കടന്നെത്തിയ പ്രണയ സ്വപ്നങ്ങൾക്ക് സാഫല്യമേകി നേപ്പാൾ സ്വദേശിനിയുടെ കഴുത്തിൽ മലയാളി യുവാവ് താലി ചാർത്തി. നേപ്പാളിലെ സുദീപ് പൊഖേലിന്റെയും പൂജ പൊഖേലിന്റെയും മകൾ സരു പൊഖേലിന് പറവൂർ കടവത്ത് റോഡ് നിവൃത്തി വീട്ടിൽ പരേതനായ സി.എം. രാജന്റെയും പി.കെ. ഷൈലജയുടെയും മകൻ രാഹുൽ രാജനാണ് മിന്നുകെട്ടിയത്.
ഇന്നലെ രാവിലെ ഒമ്പതിനും 9.30 നും മധ്യേയുള്ള മുഹൂർത്തത്തിൽ ചേന്ദമംഗലം പാലിയം പുതിയതൃക്കോവ് ക്ഷേത്രത്തിലായിരുന്നു വിവാഹം. തനിനാടൻ മലയാളി പെൺകുട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് സരു പൊഖേൽ വിവാഹവേദിയിലെത്തിയത്.
നാല് വർഷം മുമ്പ് ഹൈദരാബാദിലെ ഐടി കമ്പനിയിൽ ഒരുമിച്ചു ജോലി ചെയ്യുമ്പോഴാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് എന്നിവരും വിവാഹത്തിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.
Ernakulam
കോതമംഗലം: കുട്ടമ്പുഴയിൽ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് സാരമായി പരിക്കേറ്റു. കുട്ടമ്പുഴ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കൂവപ്പാറ മലയംകണ്ടത്തില്‍ അജയന് (47), മകന് ആദിദേവ് ആദിത്യന് (9), കൂവപ്പാറ കോച്ചേരിവീട്ടില് ജോസഫ് ജോണ്‍ (ടോജോ-58), പൂയംകുട്ടി മാഞ്ഞൂരാന്വീട്ടില് ജോബി (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കുട്ടമ്പുഴ പൂയംകുട്ടി റോഡില്‍ കൂവപ്പാറ കീഴിലിപ്പടി പീച്ചക്കര വളവില്‍ ഇന്നലെ വൈകിട്ട് 3.45നാണ് അപകടം. പൂയംകുട്ടിയിൽ പോയി മടങ്ങുകയായിരുന്നു. ബസ് ഡ്രൈവറായ അജയനാണ് വാഹനം ഓടിച്ചിരുന്നത്. കൊടുംവളവ് വീശിയെടുക്കുമ്പോള്‍ നിയന്ത്രണംവിട്ട് കാര്‍ 15 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
ഓടികൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ 108 ആംബലന്‍സിലും കാറിലുമായി കോതമംഗലത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആദിദേവിനേയും ജോസഫിനേയും എംബിഎംഎം ആശുപത്രിയിലും അജയനേയും ജോബിയേയും താലൂക്ക് ആശുപത്രിയിലും എത്തിച്ചു. സാരമായ പരിക്കേറ്റ അജയനേയും മകന് ആദിദേവിനേയും ജോബിയേയും ആലുവ രാജഗിരി ആശുപത്രിയിലും ജോസഫിനെ എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
തലയ്ക്ക് സാരമായി പരിക്കേറ്റ ആദിദേവ് തീവ്രപരിചരണ വിഭാഗത്തിലാണ്. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ തുളഞ്ഞുകയറിയ അജയന് ശ്വാസതടസം നേരിടുന്നുണ്ട്. ജോബിയുടെ തലക്കും ജോസഫിന്റെ കൈയ്ക്കുമാണ് പരിക്ക്.
Ernakulam
മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിൽ
മുത്തോലപുരം: മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിലെ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം മുത്തോലപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി അരീക്കട്ടേൽ വിദ്യാർഥി പ്രതിനിധികൾക്ക് പത്രത്തിന്റെ കോപ്പി നൽകി നിർവഹിച്ചു.
സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ സിസിമരിയ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ എ.ജെ. ജോസഫ്, എം.പി. ജോസഫ്, ബിജുമോൻ ജോസഫ്, പി.എം. ചാക്കപ്പൻ, കെ.ജെ. മാത്യു, സെക്രട്ടറി ഇൻ ചാർജ് ജിത്തു പോൾ തുടങ്ങിയവർ പങ്കെടുത്തു. മുത്തോലപുരം സർവീസ് സഹകരണ ബാങ്കാണ് സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്.
വെള്ളാരംകല്ല് പിയുപി സ്കൂളിൽ
കല്ലൂർക്കാട്: വെള്ളാരംകല്ല് പിയുപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് സിനി മനോജ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജെറീഷ് ജെ. ഏഴാനിക്കാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ പ്രഫ. ജോസ് അഗസ്റ്റിൻ, ബാബു മനയ്ക്കപ്പറമ്പിൽ, വി.ടി. സനിമോൻ, സൂസമ്മ പോൾ, റാണി ബേബി, റെജീന ജോബി, നീതു അനിൽ, സെക്രട്ടറി കെ.ടി. മാത്യു, മരുതൂർ പിയുപി സ്കൂൾ പ്രധാനാധ്യാപിക ജിഷ മെറിൻ ജോസ്, വെള്ളാരം കല്ല് പിയുപി സ്കൂൾ പ്രധാനാധ്യാപിക ലിൻസി ജോൺ, മണിയന്ത്രം ഗവ. എൽപി സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ.എച്ച്. സഹ്ല തുടങ്ങിയവർ പങ്കെടുത്തു.
കല്ലൂർക്കാട് പഞ്ചായത്തിലെ മൂന്നു സ്കൂളുകളിലേക്കായി പ്രഫ. ജോസ് അഗസ്റ്റിനും കല്ലൂർക്കാട് ഫാർമേഴ്സ് സഹകരണ ബാങ്കും കല്ലൂർക്കാട് മർച്ചന്റ്സ് അസോസിയേഷനുമാണ് പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്.
മുടക്കുഴ അകനാട് ഗവ. എല്‍പി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷ പദ്ധതി
പെരുമ്പാവൂര്‍: മുടക്കുഴ അകനാട് ഗവ. എല്‍പി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം മുടക്കുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, വിദ്യാര്‍ഥികളായ ആന്വിന് ജിജോ ജോസഫ്, ദിയ ദിനേശ് എന്നിവര്‍ക്ക് ദീപിക പത്രം നല്കി നിര്‍വഹിച്ചു.
മുടക്കുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്, ബാങ്ക് മാനേജര്‍ ഇന്‍ചാര്‍ജ് നീമ മത്തായി, പ്രധാന അധ്യാപിക ഇന്‍ചാര്‍ജ് സി.എസ്. ഷിജി, സ്റ്റാഫ് സെക്രട്ടറി ഷിനി കുര്യാക്കോസ്, അധ്യാപകരായ രജനി, ബിന്ദു, ഹേമ, വത്സല, പിടിഎ പ്രസിഡന്റ് മജീഷ് കുമാര്‍, ഷിജു തോപ്പിലാന്‍, ഏരിയ മാനേജര്‍ നിബിന് അലോഷ്യസ് എന്നിവര്‍ സംസാരിച്ചു. ഈ സ്കൂളില്‍ പത്രം സ്പോണ്സര് ചെയ്തിരിക്കുന്നത് മുടക്കുഴ സര്‍വീസ് സഹകരണ ബാങ്കാണ്.
Ernakulam
കോതമംഗലം: പിണവൂര്‍ക്കുടി ഉന്നതിയില്‍ വീട്ടുമുറ്റത്ത് കടുവയെ കണ്ടതായി അഭ്യൂഹം. ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പിണവൂര്‍ക്കുടി മുക്ക് ഭാഗത്ത് താമസിക്കുന്ന സ്വപ്ന കൃഷ്ണന് ആണ് കടുവയെ കണ്ടതായി പറയുന്നത്.
ശനിയാഴ്ച രാത്രി 11.45 ഓടെ വീടിന് പുറത്തെ ശൗചാലയത്തില്‍ പോകാനായി മുറ്റത്ത് ഇറങ്ങിയപ്പോഴാണ് ഏതാനും മീറ്റര്‍ അപ്പുറത്ത് കടുവയെ പോലെ തോന്നിക്കുന്ന ജീവി നില്ക്കുന്നതായി കണ്ടത്. ടോര്‍ച്ചടിച്ച് നോക്കിയപ്പോൾ ചാടാന്‍ പാകത്തിനാണ് നില്‍ക്കുന്നതെന്ന് തോന്നി. പേടിച്ച് വീടിനുള്ളിലേക്ക് ഓടി കയറി. അടുത്ത വീട്ടുകാരെ അറിയിച്ച് ഒച്ചവച്ചതോടെ പിന്നെ കണ്ടില്ല.
ആനയെ ഓടിച്ചുകൊണ്ടിരുന്ന ഉരുളന്‍തണ്ണിയിലെ ആര്‍ആര്‍ടി സംഘം പത്ത് മിനിട്ടിനുള്ളില്‍ സ്ഥലത്തെത്തി രണ്ട് ടീമുകളായി മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ മണിക്കൂറുകളോളം ടോര്‍ച്ചടിച്ച് നിരീക്ഷണം നടത്തിയെങ്കിലും ഒരു ജീവിയേയും കണ്ടില്ല. ഞായറാഴ്ച നേര്യമംഗലം റേയ്ഞ്ച് ഓഫീസര്‍ കെ.എഫ്. ഷഹനാസിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി വീട്ടുകാരോട് വിവരം ചോദിച്ചറിഞ്ഞു.
വീട്ടുമുറ്റത്തും പരിസര പ്രദേശത്തും പരിശോധന നടത്തിയതില്‍ ജീവിയുടേതെന്ന് സംശയിക്കുന്ന കാല്പാദം കണ്ടെത്താനായില്ലെന്ന് റേയ്ഞ്ച് ഓഫീസര്‍ പറഞ്ഞു. വീട്ടമ്മ ആദ്യം കടുവയാണെന്നാണ് കരുതിയത് പിന്നീട് പുലിയെന്നും ആണ് ധരിച്ചത്. വീട്ടുകാര്‍ പറഞ്ഞതനുസരിച്ചുള്ള വലിപ്പവും ആകൃതിയും വച്ച് നോക്കുമ്പോള്‍ പുലിയുടേതെന്ന പോലെയുള്ള പൂച്ചപ്പുലി ആകാനാണ് സാധ്യതയെന്ന് റേയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.
പ്രദേശവാസികളുടെ ഭീതിയകറ്റാനായി സ്ഥലത്ത് രാത്രികാല നിരീക്ഷണം ഏര്‍പ്പെടുത്തി. വിവിധ ഭാഗത്തായി മൂന്ന് കാമറ ട്രാപ്പുകള്‍ അടുത്ത ദിവസം സ്ഥാപിക്കുമെന്നും റേയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.
Ernakulam
കോതമംഗലം: ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ലയൺസ് ഏരിയ ലീഡർ അഡ്വ. വി. അമർനാഥ് നിർവഹിച്ചു. മുൻ മന്ത്രിയും ക്ലബ് അംഗവുമായ ടി.യു. കുരുവിള അനുസ്മരണം നടത്തി.
പുതിയ ഭാരവാഹികളായ സജി കെ. മാത്യു (പ്രസിഡന്റ്), ഡോ. സാജു എബ്രഹാം (വൈസ് പ്രസിഡന്റ്), ടി.കെ സോണി (സെക്രട്ടറി ), എം.കെ. നാരായണൻ (ട്രഷറർ ), നിനു സജി (ലേഡീസ് പ്രസിഡന്റ്), ഫൈന സോണി (സെക്രട്ടറി), ബിജി ഷിബു (ട്രഷറർ) എന്നിവർ ചുമതലയേറ്റു. അടുത്ത വർഷം നടപ്പിലാക്കുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം ക്ലബ് അംഗം കൂടിയായ ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. ടി.ഡി ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ടി.ജെ ജോർജ്, നോബി പോൾ, ഷിബു കുര്യാക്കോസ്, സോണി എബ്രഹാം, ഡോ. ബിനോയ് ഭാസ്കരൻ, ഡോ. സിജോ എം. തോമസ്, ടി. കെ. സോണി, ഷോയ് കുര്യാക്കോസ്, ഡോ. ജെയിൻ മാത്യു, റോസ് സനു എന്നിവർ പ്രസംഗിച്ചു.
മൂന്നു വർഷമായി നടപ്പിലാക്കി വരുന്ന നിർധനർക്കായുള്ള ഭവന പദ്ധതി, ഡയാലിസിസ് പ്രൊജക്റ്റ്, നിർദ്ധന വിദ്യാർഥികൾക്കായുള്ള വിദ്യാഭ്യാസ പദ്ധതി ഉൾപ്പടെയാണ് വരും വർഷം നടപ്പിലാക്കുന്നതെന്ന് പ്രസിഡന്റ് സജി കെ. മാത്യൂസ് അറിയിച്ചു.
ഡോ. ജെയിൻ മാത്യുവിന്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച മ്യൂസിക് നൈറ്റ് അരങ്ങേറി.
Ernakulam
ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ
കോതമംഗം: ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ ക്ലബുകൾ എന്നിവയുടെ ഉദ്ഘാടനവും വായനദിനാചരണവും നടത്തി. മുൻ വിവരാവകാശ കമ്മീഷണറും മഹാത്മാഗാന്ധി സർവകലാശാല പ്രഫസറുമായിരുന്ന ഡോ. കുര്യാസ് കുമ്പളക്കുഴി ഉദ്ഘാടനം നിർവഹിച്ചു. മാനേജർ ഫാ. മാത്യു കോണിക്കൽ അധ്യക്ഷത വഹിച്ചു.
സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ
ഇലഞ്ഞി: സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വായനദിനവും ബനീഞ്ഞ അനുസ്മരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സംയുക്തമായി നടത്തി. വാർഡ് മെമ്പർ മാജി സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജോസഫ് തയ്യിൽ അധ്യക്ഷത വഹിച്ചു.
അധ്യാപകനും പ്രഭാഷകനുമായ റെജി തോമസ് മുഖ്യപ്രഭാഷണം നടത്തി. അധ്യാപകനും ബനീഞ്ഞ സമിതി വൈസ് പ്രസിഡന്റുമായ കെ. പി. ശ്രീകുമാർ സിസ്റ്റർ മേരി ബനീഞ്ഞയെ അനുസ്മരിച്ചു സംസാരിച്ചു. പ്രധാനാധ്യാപിക പ്രസീദ പോൾ, ഫാ. സെബാസ്റ്റ്യൻ മാപ്രകരോട്ട്, ജീസ് ഐസക്, ജോപ്പു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. കുമാരി ശ്രേയ ചാക്കോ കവിതാലാപനം നടത്തി.
വീട്ടൂര്‍ എബനേസര്‍ സ്കൂൾ
മൂവാറ്റുപുഴ: വായനാദിനാചരണത്തിന്റെ ഭാഗമായി വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വാക്കും വരയും ശില്പശാല സംഘടിപ്പിച്ചു. രേഖാചിത്രകാരന് ആര്‍ട്ടിസ്റ്റ് മദനന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി.കെ. ഷാജി അധ്യക്ഷത വഹിച്ചു.
ശില്പശാലയോടൊപ്പം സ്കൂള്‍ ലൈബ്രറിയില്‍ പുതുതായി സജികരിച്ച മലയാളത്തിലെ സാഹിത്യകാരന്മാരുടെ രേഖാചിത്ര ഗാലറിയുടെ ഉദ്ഘാടനവും നടന്നു. കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന് ഗാലറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
Ernakulam
മൂവാറ്റുപുഴ നിര്‍മല കോളജ്
മൂവാറ്റുപുഴ: നിര്‍മല കോളജ് മൂവാറ്റുപുഴ ഓട്ടോണമസിലെ യോഗ ക്ലബും എന്‍എസ്എസ് യൂണിറ്റും സംയുക്തമായി അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗദിനാഘോഷ പരിപാടി കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജെസ്റ്റിന് കെ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യ്തു.
കോളേജ് ബര്‍സാര്‍ ഫാ. ലിന്‍സ് കളത്തൂര്‍, ഡോ. കെ.വി. വിനോദ് എന്നിവര്‍ പ്രസംഗിച്ചു. യോഗ പരിശീലന പരിപാടിയില്‍ കോളജ് കായിക വിഭാഗം മേധാവിയും യോഗ ക്ലബ് കണ്‍വീനറും യോഗ പരിശീലകനുമായ ഡോ. ബോബു ആന്റണി ക്ലാസുകള്‍ നയിച്ചു. 60 ഓളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ജീന മേരി ജോസ് വോളന്റിയര്‍ സെക്രട്ടറിമാരായ ദേവാനന്ദ്, ശ്രീനന്ദ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Ernakulam
വരാപ്പുഴ: കൂനമ്മാവില്‍ പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് 14 പവനും 15,000 രൂപയും കവര്‍ന്ന സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ആസാം സ്വദേശികളായ നൂര്‍ മുഹമ്മദ് അലി(34), മുന്ന അലി(32), ജാവേദ് അബ്ദുള്‍ ഖാന്(36), നൂര്‍ ജമാല്‍ അലി (23) എന്നിവരെയാണു കവര്‍ച്ച നടന്നു മണിക്കൂറുകൾക്കുള്ളില്‍ വരാപ്പുഴ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂനമ്മാവ് പള്ളിക്കടവ് റോഡില്‍ ചുള്ളിക്കാട്ട് ദേവസിയുടെ വീട്ടിലാണു വെള്ളിയാഴ്ച പകല്‍ കവര്‍ച്ച നടന്നത്. രാവിലെ ദേവസിയും ഭാര്യ ഷീലയും ആശുപത്രിയില്‍ പോയ സമയത്തായിരുന്നു മോഷണം. ഉച്ചയ്ക്ക് മൂന്നു മണിയോടെ തിരിച്ചു വീട്ടിലെത്തിയ ഇവർ മുന്‍വാതില്‍ തുറന്നു അകത്തുകയറിയപ്പോഴാണ് അടുക്കള വാതില്‍ കുത്തിത്തുറന്നതായി കണ്ടത്. തുടര്‍ന്നു മുറികൾ പരിശോധിച്ചപ്പോഴാണു കവര്‍ച്ച നടന്ന വിവരം അറിയുന്നത്.
പിന്‍വശത്തെ മതില് ചാടിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. വീടിന്റെ ഭാഗത്തേക്കുള്ള റോഡിലെ നിരീക്ഷണ കാമറകളില്നിന്നാണു മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചത്.
തൊഴിലാളികളായി എത്തിയ ഇവര്‍ കൂനമ്മാവ് ഭാഗത്താണു വിവിധ ജോലികള്‍ ചെയ്തിരുന്നവരാണെന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലാണു അന്വേഷണം.
പ്രതികൾ വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറക്കാന്‍ ഉപയോഗിച്ച ഇരുമ്പ് പാരയും മറ്റു സാധനങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച ആഭരണങ്ങളും പണവും വീണ്ടെടുക്കാനായി ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
Ernakulam
കൊച്ചി: കുമ്പളം ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കാതെ ബാരിക്കേഡ് തട്ടിമാറ്റി വാഹനം മുന്നോട്ടെടുത്ത ജീപ്പ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചു.
ടോള്‍ പ്ലാസ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ജൂണ്‍ 20ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.
ടോള്‍ പ്ലാസയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഡ്രൈവർ അശ്രദ്ധമായും മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിലും വാഹനം ഓടിച്ചെന്ന് ബോധ്യപ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്കി. റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കാനും ഡ്രൈവറോട് ആവശ്യപ്പെട്ടു.
Ernakulam
കോതമംഗലം: തങ്കളം ടെലിഫോൺ എക്സ്ചേഞ്ചിൽനിന്നും ഒരു ലക്ഷത്തി എൺപതിനായിരത്തിലേറെ രൂപയുടെ ചെമ്പ് പട്ടകൾ മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ.
ആസാം ചിരാങ്ങ് ബിജനി ബോക്തോ റായ് (27), പെരുമ്പാവൂർ മാവിൻചുവട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തിരുനെൽവേലി വാടക്കുപ്പനവടലി ഗവാസ്കർ (32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 13ന് രാത്രിയിൽ തങ്കളം ഭാഗത്തുള്ള ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ചിന്റെ അകത്തു നിന്നും എർത്തിംഗിനായി ഉപയോഗിക്കുന്ന 164 കിലോ ചെമ്പ് പട്ടകൾ ആണ് മോഷ്ടിച്ചത്.
ഉദ്ദേശം 1,80,400 രൂപ വില വരും. ബോക്തോ റായും മറ്റ് രണ്ട് പേരും ചേർന്നാണ് മോഷണം നടത്തിയത്. പെരുമ്പാവൂർ ഭാഗത്തുള്ള ആക്രിക്കടയിൽ വച്ച് മോഷണ മുതലുകൾ വാങ്ങിയ ആളാണ് ഗവാസ്കർ. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Ernakulam
കൊച്ചി: രുചിയുടെ മാമ്പഴക്കാലത്തിന് കൊച്ചിയില്‍ തുടക്കമായി. അഗ്രികൾച്ചറൽ പ്രമോഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വ്യത്യസ്ത തരത്തിലുള്ള മാമ്പഴങ്ങളുടെ പ്രദര്‍ശന-വിപണന മേള മറൈൻഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടിലാണ് നടക്കുന്നത്. നടി അഞ്ജന അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.
മല്‍ഗൊവ, ചക്കരക്കട്ടി, തോട്ടാപൂരി, ബംഗനപ്പള്ളി, കാട്ടു സുന്ദരി, നീലം, അൽഫോന്‍സ, കല്ലുകട്ടി തുടങ്ങിയ പരിചിത ഇനങ്ങള്‍ക്ക് പുറമേ കേസര്‍, റുമാനി, ബോംബെ ഗ്രീന്‍, ഹിമസാഗര്‍, രാജാപുരി, ബദാമി, ഹിമയുദ്ധീന്‍, ഒലോര്‍, സഫെധ, രാസ്പുനിയ, മല്ലിക, ഹിമാപസത്ത്, അമ്രപാലി, പൂരി, സിന്ധൂരി, നൗരാസ്, സുവര്‍ണരേഖ, അല്‍ ബദ്രി, ചുങ്കിരി, ഗുലാബ്ഖസ്, ലങ്ഗ്ര, രസൌസി, തംബൂര്‍, ടോമി, റ്റെലുര്‍ മസിന്, അല്‍ സുഹാന, മാതംഗി തുടങ്ങി 99 തരം മാമ്പഴങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.
മലയാളികള്‍ക്ക് പരിചിതമല്ലാത്ത ഒട്ടേറെ മാമ്പഴ വിഭവങ്ങളും മേളയിലുണ്ട്. കേരളത്തിനകത്തും പുറത്തും വിളഞ്ഞ മാമ്പഴങ്ങള്‍ പ്രകൃതിദത്തമായ രീതിയില്‍ പുഴുപ്പിച്ചാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
കൺസ്യൂമർ ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, പായസമേള, ഫർണിച്ചർ മേള, നഴ്സറി, കിഡ്സ് സോൺ എന്നിവയും മാംഗോ ഫെസ്റ്റിന്റെ ഭാഗമായുണ്ട്. 30 രൂപ മുതൽ സാധനങ്ങൾ വാങ്ങാൻ കഴിയുന്ന ഡിസ്കൗണ്ട് മേളയും ഇതോടനുബന്ധിച്ച് നടക്കുന്നു. മാമ്പഴ മേള ജൂൺ 30ന് സമാപിക്കും. ഫെസ്റ്റിന്റെ സമയം രാവിലെ 11 മുതൽ രാത്രി ഒന്‍പതു വരെയാണ്. മാമ്പഴ തീറ്റ മത്സരം, ഡ്രോയിംഗ് കോംപറ്റീഷൻ, തേങ്ങ ചിരണ്ടൽ മത്സരം, കേക്ക് മേക്കിംഗ് ഷോ തുടങ്ങിയ വ്യത്യസ്തങ്ങളായ മത്സരങ്ങളും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
Ernakulam
കൊച്ചി: ഐ-20 കാറില്‍ ഥാര്‍ ഇടിപ്പിച്ചതു ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി അറസ്റ്റില്‍. കുന്നംകുളം സ്വദേശി നര്ഫാദി(29)നെയാണ് പാലാരിവട്ടം പോലീസ് എസ്ഐ ഒ.എസ്. ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 18ന് പുലര്‍ച്ചെ രണ്ടിന് കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡിലായിരുന്നു സംഭവം. ഥാര്‍ ഓടിച്ചിരുന്നത് നര്ഫാദിന്റെ സുഹൃത്തായിരുന്നു. ഈ സമയം റോഡിന്റെ വടക്കുവശത്തെ സര്‍വീസ് റോഡില്‍ നിന്ന് കയറുന്നതിനായി നിര്‍ത്തിയിരുന്ന ഐ-20 കാറിന്റെ മുന്‍വശത്ത് ഥാര്‍ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന എളമക്കര സ്വദേശി ഗോകുലും മൂന്നു സുഹൃത്തുക്കളും ഇതിനെ ചോദ്യം ചെയ്തശേഷം പ്രശ്നം പരിഹരിച്ച് ഇരുകൂട്ടരും പിരിഞ്ഞെങ്കിലും നര്ഫാദും സുഹൃത്തും യുവാക്കള്‍ തിരിച്ചുവരാനായി അവിടെ കാത്തുകിടന്നു. യുവാക്കളെത്തിയപ്പോള് ഥാര്‍ ഡ്രൈവറായിരുന്ന ഒന്നാംപ്രതി ലിവര്‍കൊണ്ട് ഗോകുലിനെ ആക്രമിക്കുകയായിരുന്നു.
ഇയാളുടെ തലയ്ക്കു പുറകില്‍ ആറ് സ്റ്റിച്ചുണ്ട്. സംഭവശേഷം പ്രതികള്‍ അവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും ഥാറിന്റെ നമ്പര്‍ പ്ലേറ്റ് പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച ക്യൂന്‍സ് വാക്വേയില്‍ നിന്ന് നര്ഫാദ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുന്ന ഒന്നാംപ്രതിക്കായി അന്വേഷണം ആരംഭിച്ചു. നര്ഫാദിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Ernakulam
പറവൂര്‍: ലഹരിക്കെതിരെ സന്ദേശവുമായി കൊച്ചി മുതല്‍ ശ്രീലങ്ക വരെ സൈക്കിളില്‍ സൗഹൃദയാത്രക്ക് ഒരുങ്ങി മൂവര്‍ സംഘം. പറവൂര്‍ പെരുവാരം തച്ചങ്ങാട്ട് ശ്യാം രാജ്, പെരുമ്പടന്ന കൊച്ചുപറമ്പ് കെ.ഡി. ലൈജു, നെട്ടൂര്‍ നെടുംകുഴി നിക്സണ് എന്നിവരാണ് 2200 കിലോമീറ്ററോളം സൈക്കിളില്‍ സൗഹൃദ സവാരിക്ക് ഒരുങ്ങുന്നത്. ഇന്നുച്ചയ്ക്ക് 12ന് പറവൂരില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
ഇടുക്കി, രാജാക്കാട്, പൂപ്പാറ, ബോഡിമെട്ട്, തേനി വഴി നാഗപട്ടണത്തെത്തും. ഇവിടുന്ന് കപ്പല്‍ മാര്‍ഗം ശ്രീലങ്കയിലെ കങ്കേശുപട്ടണത്ത് എത്തിച്ചേരും. മുല്ലത്തീവ്, ജാഫ്ന വഴി 24ന് കൊളംബോയിലെത്തും.
ഇവിടെ നിന്ന് സ്വീകരണം ഏറ്റുവാങ്ങി ശ്രീലങ്കയുടെ വിവിധ പ്രദേശങ്ങള്‍ സഞ്ചരിക്കാനാണ് പരിപാടി. കുറഞ്ഞത് 100 കിലോമീറ്ററോളം ദിവസവും സഞ്ചരിക്കും. സൗഹൃദസവാരിയായതിനാല് ഉച്ചവെയിലും രാത്രിയുള്ള സഞ്ചാരവുമെല്ലാം ഒഴിവാക്കും.
Ernakulam
വൈപ്പിൻ: മുളവുകാടുള്ള ഹോട്ടലിൽ ഒരു പ്രമുഖ ബ്രാൻഡ് കാറിന്റെ ലോഞ്ചിംഗ് ചടങ്ങിനിടെ ക്ഷണിതാക്കൾ തമ്മിലടിച്ച സംഭവത്തിൽ ഒരാൾക്കെതിരെ മുളവുകാട് പോലീസ് കേസെടുത്തു. കൊടുങ്ങല്ലൂർ മതിലകം സ്വദേശി ജയനെതിരെയാണ് കേസെടുത്തത്.
അടിപിടിയിൽ മൂക്കിനും കാലിനും പരിക്കേറ്റ ഇരിങ്ങാലക്കുട മാളക്കാരൻ വീട്ടിൽ സിക്സൺ ജോൺ, സഹോദരൻ സജി ജോൺ എന്നിവർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ചടങ്ങ് നടക്കുന്നതിനിടെ പരിചയക്കാരനായ ജയനോട് സജി ഏതോ കാര്യം ചോദിച്ചത് തർക്കത്തിനിടയാക്കുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. 18ന് രാത്രി 10 ഓടെയായിരുന്നു സംഭവം.
Ernakulam
മൂവാറ്റുപുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് നാലു വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ കോടതി. മൂവാറ്റുപുഴ കുഴിമറ്റം നഗര്‍ പടിഞ്ഞാറെ കുടിയില്‍ കണ്ണന് എന്ന് വിളിക്കുന്ന ജീമോനെ(46)യാണ് ജഡ്ജി എ. സമീര്‍ ശിക്ഷിച്ചത്. 2023 മാര്‍ച്ച് 23 നാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിച്ചു എന്നായിരുന്നു കേസ്. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. മൂവാറ്റുപുഴ പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ എസ്ഐമാരായ ആതിര പവിത്രന്, മാഹിന്‍ സലിം എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്. ജമുന ഹാജരായി.
Ernakulam
ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ബിനാനി പുരം മേഖലയിലെ സൗജന്യ കുടിവെള്ള നികുതി കുടിശികയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരം കാണാൻ ഫിഷറീസ് വകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎയുമായ വി.ഇ. അബ്ദുൽ ഗഫൂർ വാട്ടർ അഥോറിറ്റിയിൽ നിന്ന് റിപ്പോർട്ട് തേടി. പൂട്ടിക്കിടക്കുന്ന ബിനാനി സിങ്ക് കമ്പനിയുടെ ഇപ്പോഴത്തെ ഉടമകളിൽ നിന്ന് കുടിശിക ഈടാക്കുന്നതിനും വാട്ടർ അഥോറിറ്റിയുടെ റവന്യൂ റിക്കവറി നടപടികളിൽ നിന്ന് പ്രദേശവാസികളെ ഒഴിവാക്കുന്നതിനുമായി പ്രൊപ്പോസൽ തയാറാക്കി സമർപ്പിക്കാൻ മന്ത്രി വാട്ടർ അഥോറിറ്റിയോട് ആവശ്യപ്പെട്ടു.
കമ്പനി എത്ര തുക നിക്ഷേപിക്കണം, ജലനിരക്ക് എത്രയായി നിശ്ചയിക്കണം, അടുത്ത 50 വർഷത്തേക്ക് എത്ര ശതമാനം വരെ വാട്ടർ അഥോറിറ്റിക്ക് നിരക്ക് വർധിപ്പിക്കാം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കുന്ന വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാനാണ് നിർദ്ദേശം. വാട്ടർ അഥോറിറ്റിയുടെ റവന്യൂ റിക്കവറി നടപടികൾ മൂലം തദ്ദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം.
കാക്കനാട് കളക്ടറുടെ ചേംബറിൽ ചേർന്ന അടിയന്തര യോഗത്തിലാണ് മന്ത്രി ഈ നിർദേശം നൽകിയത്. യോഗത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സലിംകുമാർ, വൈസ് പ്രസിഡന്റ് വി.കെ. ഷാനവാസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നാസർ എടയാർ, സെക്രട്ടറി ടി. ഹരികൃഷ്ണൻ, വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ, എടയാർ സിങ്ക് മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Ernakulam
നെടുമ്പാശേരി: ചെങ്ങമനാട് കപ്രശേരിയില്‍ നാട്ടുകാര്‍ പുലിഭീതിയില്‍. ഇന്നലെ പുലര്‍ച്ചെ ലോകകപ്പ് ഫുട്ബോള്‍ ടിവിയില്‍ കാണുന്നതിനായി വീടിന്റെ മുകള്‍ നിലയിലെ ഹാളിലേക്ക് കയറുന്നതിനിടെ യുവാക്കളുടെ മുന്നില്‍ ഗര്‍ജിക്കുന്ന ശബ്ദത്തോടെ ഭീമന് ജീവി ചാടി വീണുവെന്നാണ് പറയുന്നത്. ഇത് പുലിയാണന്നാണ് നാട്ടുകാര്‍ പറയുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ജെര്‍ളി കപ്രശേരി, വൈസ് പ്രസിഡന്റ് സജീന സുബൈര്‍, പഞ്ചായത്തംഗങ്ങളായ ആര്. സുനില്‍കുമാര്‍, ഹുസൈന് കല്ലറക്കല്‍, സി.പുഷ്പന് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
സംഭവമറിഞ്ഞ് വനം മലയാറ്റൂര്‍ ആര്‍ആര്‍ടിയിലെ ബിഎഫ്ഒമാർ എത്തി നായയുള്ള വീടിന്റെ മുന്നിലെ ജാതിത്തോട്ടത്തിലും മോഹനന്റെ വീടിന്റെ നടയുടെ മുന്നിലും സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കണ്ടെത്തിയ കാല്‍പ്പാടുകള്‍ക്ക് പുലിയുടേതിന് സാമ്യമുണ്ടെങ്കിലും പുലിയുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
Ernakulam
കൊച്ചി: റോഡ് സുരക്ഷയും കാല്‍നടയാത്രക്കാരുടെ സുരക്ഷിതമായ റോഡ് മുറിച്ചുകടക്കലും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് സീബ്രാ ക്രോസിംഗ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
നഗരത്തിലെ പ്രധാന ജംഗ്ഷനില്‍ നടന്ന പരിപാടി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികളും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.
സിറ്റി പോലീസിലെ ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥരും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളും ചേര്‍ന്ന് കാല്‍നടയാത്രക്കാരെ സീബ്രാ ക്രോസിംഗ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും വാഹനയാത്രക്കാര്‍ക്ക് ബോധവത്കരണ സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഇത്തരം ബോധവത്കരണ പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ അറിയിച്ചു.
Ernakulam
തൃക്കാക്കര: ഉന്നത വിദ്യാഭ്യാസത്തെ ആധുനികമാക്കാനും പരിഷ്ക്കരിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണ്‍ പറഞ്ഞു. ഭാരത മാതാ കോളജില്‍ നടന്ന ബിരുദ ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോളജ് മാനേജര്‍ ഫാ.ഡോ. എബ്രഹാം ഓലിയപ്പുറത്ത് അധ്യക്ഷത വഹിച്ചു. അസി. മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ കല്ലുങ്കല്‍, പ്രിന്‍സിപ്പല്‍ ഡോ. സൗമ്യ തോമസ്, അക്കാഡമിക് ഡയറക്ടര്‍ ഡോ. കെ.എം. ജോണ്സണ്, വൈസ് പ്രിന്‍സിപ്പല്‍ ബിനി റാണി ജോസ്, കോഓര്‍ഡിനേറ്റര്‍മാരായ ഡോ.ഷിബി തോമസ്, ഡോ. സീതു വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ernakulam
കൊച്ചി: വൈപ്പിന്‍ റോ-റോ ജെട്ടിയിലെ ഗതാഗതക്കുരുക്ക് ഉടന്‍ പരിഹരിക്കുമെന്ന് മുഹമ്മദ് ഷിയാസ് എംഎല്‍എ. ട്രാഫിക് പോലീസിന്റെയും കെഎസ്ഐഎന്സിയുടെയും സഹകരണത്തോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
റോ-റോയില്‍ കയറാന്‍ കാത്ത് നില്ക്കുന്ന യാത്രക്കാരുടെ നീണ്ട നിര ബോട്ട് ജെട്ടിക്ക് സമീപം വരെ നീളുന്നുവെന്നും ഇതുമൂലം ബോട്ട് ജെട്ടിക്ക് സമീപം വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കപ്പെടുന്നുവെന്നുമെന്ന് പരിസര വാസികളുടെയും യാത്രക്കാരുടെയും പരാതി ഏറിയതോടെയാണ് പരിഹാരത്തിനായി എംഎല്‍എയുടെ നേതൃത്വത്തില്‍ ഇടപെടല്‍ നടത്തിയത്. സ്ഥലം സന്ദര്‍ശിച്ച ശേഷം കോര്പറേഷന്, കെഎസ്ഐഎന്‍സി, പോലീസ് അധികൃതരുമായി എംഎല്‍എ ചര്‍ച്ച നടത്തി.
മേയര്‍ അഡ്വ. വി.കെ. മിനിമോള്‍, സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ. അഷ്റഫ്, അഡ്വ. പി.എം. നസീമ, ഡിവിഷന് കൗണ്‍സിലര്‍ ഷൈനി മാത്യു, കെഎസ്ഐഎന്‍സി ഡയറക്ടര്‍ ആര്.ഗിരിജ, നഗരസഭാ സെക്രട്ടറി പി.എസ്. ഷിബു, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഡേവിഡ് ജോണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Ernakulam
കൊച്ചി: അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരം, നിക്ഷേപം, വ്യവസായ വളർച്ച, നവീകരണം എന്നിവയ്ക്ക് വ്യക്തമായ മുൻഗണന നൽകുന്ന ദീർഘവീക്ഷണമുള്ള വികസന ബജറ്റാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ചതെന്നു സതേൺ ഇന്ത്യ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (സിക്കി) കേരള ചെയർമാൻ ഡോ. തോമസ് നെച്ചുപാടം.
മിഷൻ സമുദ്ര, ഇൻവെസ്റ്റ് കേരളം, സതേൺ കേരള ഇക്കണോമിക് കോറിഡോർ, ഏവിയേഷൻ ഹബ്, കേരള എംഎസ്എംഇ പദ്ധതികൾ, പുനരുപയോഗ ഊർജം, ലോജിസ്റ്റിക്സ്, ആരോഗ്യരംഗം എന്നിവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ കേരളത്തെ ആഗോള നിക്ഷേപ-വ്യവസായ കേന്ദ്രമായി ഉയർത്താൻ സഹായിക്കും. ബിസിനസ് സൗഹൃദ അന്തരീക്ഷം, സാങ്കേതികവിദ്യയുടെ പ്രയോജനം, നൈപുണ്യ വികസനം, മേഖലാടിസ്ഥാനത്തിലുള്ള വളർച്ച എന്നിവ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ കരുത്തേകും.
വ്യവസായ മേഖലയുമായും നിക്ഷേപകരുമായും വിവിധ പങ്കാളികളുമായും സഹകരിച്ച് പ്രവർത്തിക്കാൻ സിക്കി കേരള സന്നദ്ധമാണെന്നും ഡോ. തോമസ് നെച്ചുപാടം പറഞ്ഞു.
Ernakulam
കോതമംഗലം: കോഴിപ്പിള്ളിക്ക് സമീപം വാട്ടർ അഥോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ തകർന്ന് വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. റോഡിലെ ടാറിംഗ് തകർന്ന് ഗർത്തം രൂപപ്പെട്ടു. ഇന്നലെ രാവിലെയാണ് കോഴിപ്പിള്ളി പാലത്തിനും പമ്പ് ഹൗസിനും ഇടയിൽ പൈപ്പ് പൊട്ടിയത്.
പമ്പ് ഹൗസിൽ നിന്ന് അമ്പല പറമ്പിലെ ടാങ്കിലേക്കുള്ള പ്രധാന പൈപ്പ് ലൈനാണ് തകർന്നത്. ഇരച്ചെത്തിയ വെള്ളം സമീപത്തെ വീടിനകത്തേക്ക് കയറുകയും സാധന സാമഗ്രികൾ നനഞ്ഞ് പോവുകയും ചെയ്തു. വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ റോഡിൽ ഗർത്തം രൂപപ്പെടുകയും ചെയ്തു.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വാട്ടർ അഥോറിറ്റി മോട്ടർ ഓഫ് ചെയ്തതോടെയാണ് നീരൊഴുക്ക് നിലച്ചത്. പൈപ്പ് പൊട്ടിയതോടെ നഗരത്തിലെ ശുദ്ധജല വിതരണം തടസപ്പെടുകയും ചെയ്തു.
Ernakulam
കോതമംഗലം: കാട്ടാന ചക്കയിട്ട് തകർത്ത വീടിന്റെ മേൽക്കൂര തകർന്നത് വനപാലകർ പുനസ്ഥാപിച്ചു. ഞായപ്പിള്ളി കാരിക്കോട്ടില്‍ ബിജോയിയുടെ വീടിന്റെ മേൽക്കൂരയാണ് ഭാഗീകമായി തകര്‍ന്നത്. ഇന്നലെ പുലർച്ചെ എത്തിയ കാട്ടാന ബിജോയിയുടെ വീടിന്റെ സമീപത്തെ പ്ലാവ് കുലുക്കിയപ്പോള്‍ ചക്ക വീണ് വീടിന്റെ മേല്‍ക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റ് തകരുകയായിരുന്നു. വീട്ടുകാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
സംഭവം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകര്‍ വീടിന്റെ മേല്‍ക്കൂര പുനസ്ഥാപിച്ചുനല്കാന് തീരുമാനിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കകം പൂതിയ ആസ്ബറ്റോസ് ഷീറ്റ് എത്തിച്ച് തൊഴിലാളികളെ ഉപയോഗിച്ച് മേല്‍ക്കൂര പൂര്‍വ സ്ഥിതിയിലാക്കി.
Ernakulam
മൂവാറ്റുപുഴ: വന്ധ്യതാ നിവാരണ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ഡോ.സബൈന്‍ ശിവദാസന്‍ നാഷണല്‍ ഫെര്‍ട്ടിലിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ്.
വന്ധ്യതാ നിവാരണ ചികിത്സാ രംഗത്തെ ദീര്‍ഘവീക്ഷണത്തോടെയുള്ള സേവനമാണ് പേഴയ്ക്കാപ്പിള്ളി സബൈന്‍ ആശുപത്രി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സബൈന്‍ ശിവദാസനെ വോയിസ് ഓഫ് ഹെല്‍ത്ത് കെയറിന്റെ നാഷണല്‍ ഫെര്‍ട്ടിലിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് 2026ന് അര്‍ഹനാക്കിയത്.
ന്യൂഡല്‍ഹിയില്‍ നടന്ന നാഷണല്‍ ഐവിഎഫ് ഉച്ചകോടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഡ്രഗ്സ് കണ്ട്രോള് അഥോറിറ്റി മുന്‍ മേധാവി കെ.ആര്. ചൗവ്ളയില് നിന്നും ഡോ. സബൈന്‍ ശിവദാസ് അവാര്‍ഡ് ഏറ്റുവാങ്ങി.
Ernakulam
ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ പ്ലേസ്മെന്റ് ഡ്രൈവ് 2026 മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ തൊഴിൽക്ഷമത വർധിപ്പിക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യവസായ മേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പരിശീലനവും നൈപുണ്യ വികസനവും കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ പ്രമുഖ വ്യവസായ-ബാങ്കിംഗ് സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചത്. ഷ്നൈഡർ ഇലക്ട്രിക്, യമഹ, അശോക് ലേലാൻഡ്, കാറ്റർപില്ലർ, കൊമാറ്റ്സു, ഇൻഡോ-എംഐഎം, റെനോ, ബ്രെംബോ, ടിവിഎസ്, ടാറ്റ ഇലക്ട്രോണിക്സ്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് തുടങ്ങി നിരവധി പ്രമുഖ കമ്പനികൾ പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുത്തു.
സ്ഥാപനത്തിന്റെ ഉപദേഷ്ടാവ് ഡോ. എബ്രഹാം ചെറ്റിശേരി അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂഷൻസ് ഓപ്പറേഷൻസ് മാനേജർ ഫാ. മോഹൻ ജോസഫ്, ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബു, വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. ലാലി ആന്റണി, വിസാറ്റ് എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ജസ്റ്റിൻ ജോസ്, കരിയർ ലൈഫ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വി.എൻ. ഉണ്ണികൃഷ്ണൻ, വിസാറ്റ് കോർപ്പറേറ്റ് അഫയേഴ്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവി ജോഷി എം. വർഗീസ് എന്നിവർ പ്രസംഗിച്ചു.
Ernakulam
കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേട്ട് പരിഹാരമുണ്ടാക്കാന്‍ ജനകീയ പദ്ധതിയുമായി വി.പി. സജീന്ദ്രന് എംഎല്‍എ. ഉയരെ ഉന്നതി എന്ന പദ്ധതിക്ക് ഇന്ന് രാവിലെ എട്ടിന് ഐരാപുരം കമ്മ്യൂണിറ്റി ഹാളില്‍ തുടക്കമാകും.
വര്‍ഷങ്ങളായി വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും പരിഹാരം കാണാതെ കിടക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരാതിക്കാരെ ഓഫീസുകളിലേക്ക് വിളിച്ചുവരുത്തുന്നതിനു പകരം, അവരുടെ ജീവിത സാഹചര്യങ്ങളിലേക്ക് ജനപ്രതിനിധി നേരിട്ട് എത്തുന്ന രീതിയാണ് പദ്ധതിയുടെ പ്രത്യേകത.
പട്ടയം, ചികിത്സാ സഹായം, കുട്ടികളുടെ വിദ്യാഭ്യാസം, ഉപരിപഠനം, വീടുകളുടെ അറ്റകുറ്റപ്പണി, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ തുടങ്ങി ചെറുതും വലുതുമായ എല്ലാ പരാതികളും നേരിട്ട് സ്വീകരിക്കും. എംഎല്‍എ ഓഫീസിലെ ഹെല്പ് ഡെസ്കിന്റെ സഹായത്തോടെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി ഏകോപനം നടത്തി പ്രാദേശികതലത്തില്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കും.
ഉന്നതതല ഇടപെടല്‍ ആവശ്യമായ വിഷയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുന്നില്‍ ശക്തമായി ഉന്നയിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Ernakulam
കോതമംഗലം: കോതമംഗലത്ത് രണ്ടു വീടുകളിൽ മോഷണം. കോതമംഗലം സെന്റ് അഗസ്റ്റിൻസ് സ്കൂളിനു സമീപവും ചെങ്കരയിലുമാണ് മോഷണം നടന്നത്. രണ്ടിടത്തും വീടുകളിൽ ആളില്ലാതിരുന്ന സമയത്താണ് കവർച്ച. സെന്റ് അഗസ്റ്റിൻസ് സ്കൂളിനു സമീപം തണ്ണിക്കോട്ട് സജിയുടെ വീടിന്റെ പൂട്ടുപൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ സ്വിച്ച് ബോർഡുകൾ തകർത്ത് ഇലക്ട്രിക്ക് വയറുകളും ഇഎൽസിബി സ്വിച്ചും അപഹരിച്ചു. 45 വർഷം പഴക്കമുള്ള വീടിന്റെ വയറിംഗിനുള്ളിലെ കോപ്പർ വിലപിടിപ്പുള്ളതാണ്.
വീട്ടിലെ താമസക്കാരായ സജിയുടെ മാതാപിതാക്കൾ ചികിത്സാർഥം സഹോദരിയുടെ വീട്ടിലായിരുന്നു. കോതമംഗലം പോലീസിൽ പരാതി നൽകിയതായി വീട്ടുകാർ പറഞ്ഞു. സമീപകാലത്ത് കോതമംഗലം ബ്ലോക്ക് ഓഫീസ് പരിസരത്ത് നിർമാണത്തിലിരുന്ന രണ്ടു വീടുകളിൽ നിന്നും ഇലക്ട്രിക് വയറിംഗ് നഷ്ടപ്പെട്ടിട്ടുണ്ട്.
കീരമ്പാറക്ക് സമീപം ചെങ്കര കല്ലാനിക്കപ്പടിയില് മാപ്പിളക്കുടിയില്‍ ഏലിയാസിന്റെ വീട്ടിൽ ഇന്നലെ പുലര്‍ച്ചെയാണ് മോഷണ ശ്രമം നടന്നത്. തലയും മുഖവും തുണികൊണ്ട് മറച്ച് മതില് ചാടിയെത്തുന്ന കള്ളന്റെ ദൃശ്യം സിസി ടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പിന്നീട് കാമറയുടെ സാന്നിദ്ധ്യം മനസിലാക്കിയ കള്ളന് കാമറ തകർത്തു.
വാതിലിന്റെ പൂട്ട് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിയാതെ കള്ളന് മടങ്ങേണ്ടിവന്നു. വീട്ടുകാര്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു മോഷണശ്രമം. വെള്ളിയാഴ്ച രാവിലെ പോയ വീട്ടുകാർ ഇന്നലെ ഉച്ചക്ക് മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വാതിലിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പരാതി നൽകിയതിനേതുടർന്ന് കോതമംഗലം പോലിസ് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.
Ernakulam
കൊച്ചി: സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് അവതരിപ്പിച്ച ബജറ്റില്‍ കൊച്ചിക്ക് നേട്ടം. മുഖ്യമന്ത്രി സ്വന്തം ജില്ലയ്ക്കായി നിരവധി വികസന പദ്ധതികളും സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ചലച്ചിത്ര വ്യവസായം, വിനോദ സഞ്ചാരം, ആരോഗ്യരംഗം, പൊതുഗതാഗതം, തുറമുഖ സമുദ്ര മേഖല, വ്യോമയാന മേഖല, നീതിന്യായം, വ്യവസായം തുടങ്ങിയ മേഖലകള്‍ക്ക് പുത്തൻ ഉണര്‍വ് പകരുന്ന പദ്ധതികളാണ് ബജറ്റിലുള്ളത്. ഇവയെല്ലാം കൊച്ചിയുടെ വികസന ഭൂപടത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമിടുമെന്നാണ് പ്രതീക്ഷ. കൊച്ചിക്കായുള്ള പ്രധാന പ്രഖ്യാപനങ്ങള്‍.
ജെ.സി. ഡാനിയലിന്റെ പേരിൽ ഫിലിം സിറ്റി
മലയാള ചലച്ചിത്ര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ - അന്തര്‍ദേശീയ ചലച്ചിത്ര പ്രവര്‍ത്തകരെ ആകര്‍ഷിക്കുന്നതിനുമായി കൊച്ചിയില്‍ ജെ.സി. ഡാനിയലിന്റെ പേരില്‍ അന്താരാഷ്ട്ര ഫിലിം സിറ്റി- ചിത്രനഗരം സ്ഥാപിക്കും. സിനിമയ്ക്ക് വ്യവസായ പദവി നല്കല്, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിരം വേദി സൃഷ്ടിക്കല്‍, ആന്റി പൈറസി സെല്ലുകള്‍ രൂപീകരിക്കല്‍, ദേശീയ- അന്താരാഷ്ട്ര സിനിമ നിര്‍മാണത്തെ ആകര്‍ഷിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തല്‍ എന്നിവ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പദ്ധതിക്കായി 100 കോടി വകയിരുത്തിയിട്ടുണ്ട്.
ഏവിയേഷന്‍ ഹബ്ബ്
കൊച്ചി ഉള്‍പ്പെടെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ ഏവിയേഷന്‍ ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റും. വര്‍ധിച്ചുവരുന്ന വ്യോമയാന ആവശ്യകത, കയറ്റുമതി -ലോജിസ്റ്റിക്സ്, വിനോദ സഞ്ചാര മേഖലകളിലെ സാധ്യതകള്‍ എന്നിവ കണക്കിലെടുത്താണിത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപയാണ് അനുവദിച്ചത്.
ഗ്ലോബല്‍ ഫര്‍ണീച്ചര്‍ ഹബ്ബ്
ഇന്ത്യയിലെ ഏറ്റവും വലിയ പ്ലൈവുഡ് നിര്‍മാണ കേന്ദ്രങ്ങളിലൊന്നായ പെരുമ്പാവൂരിനെ പ്രധാന പ്ലൈവുഡ് ഫര്‍ണീച്ചര്‍ നിര്‍മാണ കോറിഡോറായി അംഗീകരിച്ച്, കൊച്ചി- ആലുവ - പെരുമ്പാവൂര്‍ മേഖലയെ ഒരു പ്രമുഖ ഫര്‍ണിച്ചര്‍ ഹോംവെയര്‍ നിര്‍മാണ ഹബ്ബായി സര്‍ക്കാര്‍ വികസിപ്പിക്കും. ഇതിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പരിശീലന പരിപാടികള്‍ക്കുമായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളുമായി സഹകരിച്ച് കേരളത്തെ അവരുടെ വിതരണ ശൃംഖലയുടെ ഭാഗമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അതിനായി പ്ലൈവുഡ് യൂണിറ്റുകള്‍ വിപുലീകരിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പദ്ധതികള്‍ നടപ്പാക്കും. ഫര്‍ണീച്ചറുകളുടെയും ഹോം വെയറുകളുടെയും രൂപകല്പനയ്ക്കും നിര്‍മാണത്തിനും സമഗ്ര പരിശീലന പരിപാടി ആരംഭിക്കും.
ഗ്ലോബല്‍ ഗോള്‍ഡ് ഹബ്ബ്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോഗ സംസ്ഥാനമാണ് കേരളമെങ്കിലും സ്വര്‍ണാഭരണ നിര്‍മാണ മേഖലയില്‍ പിന്നിലാണ്. കേരളത്തെ സ്വര്‍ണ വിനിമയ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി കൊച്ചി - തൃശൂര്‍ മേഖലയെ ഒരു പ്രധാന സ്വര്‍ണാഭരണ നിര്‍മാണ ഇടനാഴിയായി വികസിപ്പിക്കും. ഇതിന്റെ ഭാഗമായി സ്വര്‍ണ വിനിമയ കേന്ദ്രവും ആഭരണ നിര്‍മാണ പാര്‍ക്കും സ്ഥാപിക്കും. കുട്ടികളെ ആഭരണ ഡിസൈനര്‍മാരും നിര്‍മാതാക്കളുമായി വളര്‍ത്തുന്നതിന് ആവശ്യമായ പരിശീലനം നല്‍കും. ഈ പദ്ധതിക്കായി 10 കോടി അനുവദിച്ചു.
സലിംകുമാറിന് സ്മാരകം
അന്തരിച്ച പ്രശസ്ത നടന് സലിംകുമാറിന് എറണാകുളത്ത് സ്മാരകം നിര്‍മിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചു.
ഗ്ലോബല്‍ കണ്വൻഷന് സെന്റര്‍
കൊച്ചി വിമാനത്താവളത്തോടനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കണ്വൻഷൻ സെന്റർ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതുൾപ്പെടെ കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 200 കോടി രൂപയും വകയിരുത്തി.
കൊച്ചി പോര്‍ട്ട് മാനുഫാക്ചറിംഗ് സോണുകള്‍
കൊച്ചി തുറമുഖത്തിന് ചുറ്റുമായി വ്യാവസായിക നിര്‍മാണ മേഖലകള്‍ (ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിംഗ് സോണ്‍സ്), സ്റ്റഫിംഗ് സെന്ററുകള്‍, ഡ്രൈ പോര്‍ട്ട് എന്നിവ സ്ഥാപിക്കും.
യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി
കൊച്ചിയില്‍ നിലവിലുള്ള ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ആര്ബിട്രേഷന് കോടതി
നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമത, സുതാര്യത, സേവനലഭ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനായി ആധുനികവത്കരണം, ഡിജിറ്റല്‍ പരിവര്‍ത്തനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. ഹൈക്കോടതിയിലും ജില്ലാ നീതിന്യായ സംവിധാനത്തിലും ഐസിടി ഉപകരണങ്ങള്‍ ലഭ്യമാക്കും. കൊച്ചിയില്‍ ഒരു ആര്ബിട്രേഷന് കോടതി സ്ഥാപിക്കും.
കിന്‍ഫ്ര, ഇന്‍കെല്‍ ശക്തിപ്പെടുത്തും
ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയകള്‍ സമയബന്ധിതവും സുതാര്യവും പ്രഫഷണലുമായി കൈകാര്യം ചെയ്യുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ ഏജന്‍സികളായ കിന്‍ഫ്ര, ഇന്‍കെല്‍ എന്നിവയെ ശക്തിപ്പെടുത്തും.
ഗ്രീന്‍ മാര്‍ഷല്‍സ് പദ്ധതി
ഫോര്‍ട്ടുകൊച്ചി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ഗ്രീന്‍ മാര്‍ഷല്‍സ് പദ്ധതി ആരംഭിക്കും. ഈ പദ്ധതിയുടെ ഭാഗമായി സ്ത്രീകളെ ഗ്രീന്‍ മാര്‍ഷല്‍മാരായി പരിശീലിപ്പിക്കുകയും വിന്യസിക്കുകയും ചെയ്ത് ശുചിത്വം, ഉത്തരവാദിത്വപരമായ സന്ദര്‍ശക പെരുമാറ്റം, പരിസ്ഥിതി അവബോധം എന്നിവ പ്രോത്സാഹിപ്പിക്കും.
മുസിരിസ് ടൂറിസം പദ്ധതി
മുസിരിസ് ടൂറിസം പദ്ധതി പ്രദേശങ്ങളിലെ പുരാതന സ്മാരകങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദമായ ടൂറിസം വികസിപ്പിക്കുന്നതിനായി മുസിരിസ് ടൂറിസം പദ്ധതി കൂടുതല്‍ വിപുലമാക്കി ഹെറിറ്റേജ് ടൂറിസത്തിന്റെ ഇന്ത്യയിലെ ഏറ്റവും പ്രധാന കേന്ദ്രമാക്കി മാറ്റും. ലൈവ് മ്യൂസിയം, പൈതൃക മ്യൂസിയങ്ങള്‍, പരമ്പരാഗത ജലപാതകളിലൂടെയുള്ള ബോട്ടുയാത്ര എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പദ്ധതിക്കായി 19 കോടി രൂപ വകയിരുത്തി.
കൂനമ്മാവ് തീര്‍ഥാടന കേന്ദ്രത്തില്‍ തുടര്‍നിര്‍മാണം
വിശുദ്ധ ചാവറയച്ചന്റെ സ്മരണ നില്‍നിര്‍ത്താനായി കൂനമ്മാവ് സെന്റ് ഫിലോമിനാസ് ആന്‍ഡ് സെന്റ് ചാവറ തീര്‍ഥാടന കേന്ദ്രത്തിന് അദ്ദേഹം ഉപയോഗിച്ചിരുന്ന 175 വര്‍ഷം പഴക്കമുള്ള മുറി, ആശ്രമ കെട്ടിടം, ചരിത്ര സാംസ്കാരിക മ്യൂസിയം എന്നിവയുടെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ഗോശ്രീ- ബോള്‍ഗാട്ടി സമാന്തര പാലം
ഗോശ്രീ- ബോള്‍ഗാട്ടി സമാന്തര പാലം നിര്‍മിക്കുന്നതിനും ഗോശ്രീ- മാമംഗലം റോഡിന് ആവശ്യമായ സ്ഥലമേറ്റെടുക്കുന്നതിനും പ്രാരംഭ പ്രവർത്തനങ്ങൾക്കുമായി ഒരു കോടി രൂപ അനുവദിച്ചു.
ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം
കോതമംഗലം നിയോജക മണ്ഡലത്തിലെ ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
വന്യജീവി ശല്യത്തിൽനിന്ന് സംരക്ഷണം
സംസ്ഥാനത്ത് മലയോര കര്‍ഷകരും മറ്റു ജനങ്ങളും വന്യജീവി ആക്രമണങ്ങളുടെ ഭീഷണിയിലാണ്. മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും. ഇതിനായി 192.20 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. വന്യജീവി ശല്യം ഏറെ രൂക്ഷമായ പ്രദേശങ്ങളില്‍ കൂടുതല്‍ ആര്‍ആര്‍ടി സംഘത്തെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ഈ പ്രഖ്യാപനത്തിലൂടെ ജില്ലയിലെ മലയോര മേഖലകളായ കോട്ടപ്പടി, പൂയംകുട്ടി, നേര്യമംഗലം, കോതമംഗലം, കീരംപാറ, കുട്ടമ്പുഴ, പിണ്ടിമന എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കാണ് പ്രയോജനമുണ്ടാകുന്നത്.
Ernakulam
കൊച്ചി: കേരള മെട്രോ ഡേ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയും കൊച്ചി വാട്ടര്‍ മെട്രോയും ചേര്‍ന്ന് സംഘടിപ്പിച്ച "വരയും വര്‍ത്തമാനവും' പരിപാടി യാത്രക്കാര്‍ക്ക് വേറിട്ട അനുഭവമായി.
പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ യാത്രക്കാര്‍ക്കൊപ്പം സഞ്ചരിച്ച് അവരുടെ തത്സമയ കാരിക്കേച്ചറുകള്‍ വരച്ചുനല്കിയതോടെ മെട്രോയും വാട്ടര്‍ മെട്രോയും ചിരിയും ചിന്തയും നിറഞ്ഞ സഞ്ചരിക്കുന്ന സംവാദവേദിയായി മാറി.
കാര്‍ട്ടൂണിസ്റ്റുകളായ ഇ. പി. ഉണ്ണി, സജിത്ത് കുമാര്‍, സജ്ജീവ്, റോഷ്, മോഹിത്, ഗോകുല്‍ ഗോപാലകൃഷ്ണന് എന്നിവരാണ് പരിപാടിയുടെ ഭാഗമായി മെട്രോയിലും വാട്ടര്‍ മെട്രോയിലും യാത്ര ചെയ്ത് യാത്രക്കാരുമായി സംവദിച്ചത്.
യാത്രയ്ക്കിടെ തന്നെ യാത്രക്കാരുടെ കാരിക്കേച്ചറുകള്‍ വരച്ചുനല്‍കുകയും അവയ്ക്ക് സ്വന്തം കൈയൊപ്പ് ചേര്‍ത്ത് സമ്മാനിക്കുകയും ചെയ്തു. രാവിലെ വാട്ടര്‍ മെട്രോ സര്‍വീസുകളിലും തുടര്‍ന്ന് കൊച്ചി മെട്രോ ട്രെയിനുകളിലുമായിരുന്നു കാര്‍ട്ടൂണിസ്റ്റുകളുടെ സാന്നിധ്യം. കുട്ടികളും യുവാക്കളും കുടുംബങ്ങളും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ പരിപാടിയുടെ ഭാഗമായി.
യാത്രയ്ക്കിടെ ഉണ്ടായ രസകരമായ സംഭാഷണങ്ങളും നിമിഷങ്ങളും കാര്‍ട്ടൂണുകളിലൂടെ രേഖപ്പെടുത്തുകയും പൊതുഗതാഗത യാത്രയെ കൂടുതല്‍ ആസ്വാദ്യകരവും ജനകീയവുമാക്കാനുള്ള സന്ദേശം പങ്കുവയ്ക്കുകയും ചെയ്ത പരിപാടിക്ക് യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പരിപാടിയുടെ ഭാഗമായി വരച്ച തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ മെട്രോ, വാട്ടര്‍ മെട്രോ സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കും.
യാത്രയ്ക്കിടയിലെ ശ്രദ്ധേയമായ നിമിഷങ്ങള്‍ കൊച്ചി മെട്രോയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പങ്കുവയ്ക്കും. യാത്രക്കാരുമായി കൂടുതല്‍ ആത്മബന്ധം സ്ഥാപിക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങളെ കൂടുതല്‍ ജനകീയവും സാംസ്കാരിക അനുഭവങ്ങളുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
Ernakulam
ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ പാചകവാതക സിലിണ്ടറുകളുമായി വന്ന ലോറിയിലേയ്ക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി. ലോറിയുടെ ഇന്ധന ടാങ്കിൽ നിന്ന് ഡീസൽ ചോർന്നെങ്കിലും അപകടമൊഴിവായി. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ ചോറ്റാനിക്കര പഞ്ചായത്തിന് സമീപത്തായിരുന്നു അപകടം.
തിരുവാങ്കുളം ഭാഗത്തു നിന്നെത്തിയ കാർ ഉദയംപേരൂർ ഐഒസി പ്ലാന്റിൽ നിന്ന് നിറച്ച ഗ്യാസ് സിലണ്ടറുകളുമായി പോവുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലുമിടിച്ചാണ് നിന്നത്.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഇന്ധനടാങ്ക് പൊട്ടി ഡീസൽ ചോർന്നതോടെ നാട്ടുകാർ സമീപത്തെ സ്ഥാപനത്തിൽ നിന്ന് അഗ്നിശമന ഉപകരണമെത്തിച്ച് റോഡിൽ പടർന്ന ഡീസലിലേക്ക് അടിച്ചു.
പിന്നാലെ മുളന്തുരുത്തി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ലോറിയിലെ ഡീസൽ പൂർണമായും ശേഖരിച്ച ശേഷം വാഹനങ്ങൾ മാറ്റി.കാറോടിച്ചിരുന്ന കുറപ്പന്തറ സ്വദേശി കെ.എൽ. ജോണിന് പരിക്കേറ്റു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Ernakulam
വരാപ്പുഴ: കൂനമ്മാവ് പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് 14 പവനും 15000 രൂപയും കവർന്നു. പള്ളിക്കടവ് റോഡിൽ ചുള്ളിക്കാട്ട് ദേവസിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ ദേവസിയും ഭാര്യ ഷീലയും ആശുപതിയിൽ പോയ സമയത്താണ് കവർച്ച നടന്നത്. ഇരുവരും ഉച്ചകഴിഞ്ഞ് മൂന്നോടെ തിരിച്ചെത്തിയപ്പോൾ അടുക്കള വാതിൽ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്.
അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വീടിന്റെ താഴത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ തൂക്കമുള്ള മൂന്നു വളയും രണ്ടു പവൻ തൂക്കമുള്ള ഒരു തടവളയുമടക്കമാണ് നഷ്ടപ്പെട്ടത്. അലമാരയിൽ വച്ചിരുന്ന 15,000 രൂപയും നഷ്ടപ്പെട്ടു. വീടിന്റെ മുകൾ നിലയിൽ മകന്റെ ഭാര്യ ജോവിന്റെ അലമാരയിൽ ഉണ്ടായിരുന്ന ഒന്‍പത് പവൻ സ്വർണാഭരണങ്ങളും കവർന്നിട്ടുണ്ട്.
അധ്യാപികയായ ജോവിൻ സ്കൂളിലായിരുന്നു. സ്കൂളിലെ 50,000 രൂപ ഇതേ അലമാരയിൽ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടില്ല. മോഷണത്തിന് ശേഷം പിന്നിലുടെ തന്നെയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. ഈ ഭാഗത്ത് നിരീക്ഷണ കാമറകളില്ല. പോലീസ് സ്ഥലത്തെത്തി മറ്റു ഭാഗത്തെ കാമറകൾ പരിശോധിച്ചു.
ഒരാൾ ഉച്ചസമയത്ത് മൂന്നു തവണ ഇതുവഴി നടന്നു പോകുന്നത് കണ്ടതായി ഒരു സ്ത്രീ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തിയതായി വരാപ്പുഴ പോലീസ് പറഞ്ഞു. മോഷണം നടന്ന വീട്ടിൽ ഡോഗ്സ്കോഡും വിരലടയാളം വിദഗ്ധരും ഇന്ന് പരിശോധന നടത്തും.
Ernakulam
കൊച്ചി: വിസ്മയിപ്പിക്കുന്ന മാജിക് പ്രകടനങ്ങൾക്കിടയിലൂടെ ജങ്ക് ഫുഡ് ഉപയോഗത്തിന്റെ ആരോഗ്യപ്രശ്നങ്ങളും ലഹരി വസ്തുക്കളുടെ അപകടകരമായ പ്രത്യാഘാതങ്ങളും ലളിതമായ ഭാഷയിൽ വിദ്യാർഥിനികൾക്ക് മുന്നിൽ തുറന്നുകാട്ടി മജീഷ്യൻ നാഥ്. കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിൽ നടത്തിയ മാജിക് ഷോ വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരു പോലെ വിജ്ഞാനവും കൗതുകവും പകർന്നു .
ദീപികയുടെ 140-ാം വാർഷികത്തോടനുബന്ധി ച്ചുള്ള സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായി മജീഷ്യൻ നാഥിന്റെ ഹാൻഡ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് മാജിക് ഷോ നടന്നത്. വിസ്മയിപ്പിക്കുന്ന മാജിക് പ്രകടനങ്ങൾക്കിടയിലൂടെ ജങ്ക് ഫുഡ് ഉപയോഗത്തിന്റെ ആരോഗ്യപ്രശ്നങ്ങളും ലഹരി വസ്തുക്കളുടെ അപകടകരമായ പ്രത്യാഘാതങ്ങളും ലളിതമായ ഭാഷയിൽ അദ്ദേഹം വിശദീകരിച്ചു. കുട്ടികളുടെ ശ്രദ്ധ പൂർണമായി പിടിച്ചുപറ്റുന്ന രീതിയിൽ മാജിക്കും സന്ദേശങ്ങളും കോർത്തിണക്കിയാണ് പരിപാടി അവതരിപ്പിച്ചത്.
ലഹരി ഉപയോഗം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ജീവിതത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വിവിധ മാജിക് ദൃശ്യങ്ങളിലൂടെ അവതരിപ്പിച്ചു. അതേസമയം പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുന്ന ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെ പ്രാധാന്യവും പരിപാടിയിൽ പറഞ്ഞു.
ജങ്ക് ഫുഡിനോടുള്ള അമിത ആശ്രയം ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന സന്ദേശവും കുട്ടികൾക്ക് നൽകി. പ്രതിസന്ധി ഘട്ടത്തിൽ ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും പ്രലോഭനങ്ങൾക്കു പുറകേ പോകരുതെന്നും മജീഷ്യൻ നാഫ് മാജിക്കിലൂടെ കാണിച്ചു കൊടുത്തു.വിദ്യാർഥികളെ വേദിയിലേക്ക് ക്ഷണിച്ച് വിവിധ പ്രകടനങ്ങളിൽ പങ്കാളികളാക്കിയതോടെ പരിപാടി കൂടുതൽ കളറായി.
ദീപിക വഴി പരിപാടി ബുക്ക് ചെയ്യുന്നവർക്കു പ്രത്യേക ഇളവുകളും സൗജന്യങ്ങളും ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 8590988999.
Ernakulam
മാതാനഗർ പബ്ലിക് സ്കൂളിൽ
കൊച്ചി : എറണാകുളം മാതാനഗർ പബ്ലിക് സ്കൂളിൽ വായനദിനാചരണവും ദീപിക നമ്മുടെ ഭാഷ പദ്ധതി ഉദ്ഘാടനവും നടന്നു. സ്കൂൾ മാനേജറും ദീപിക കൊച്ചി റസിഡന്റ് മാനേജരുമായ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ഹോർമീസ് മരോട്ടിക്കുടി അധ്യക്ഷത വഹിച്ചു.
ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് ക്ലാസ് നയിച്ചു. ടോം പി. ജേക്കബ്, റെനി തരിയൻ, സിസ്റ്റർ സെലിൻ, സ്കൂൾ ലീഡർ ടാനിയ മേരി ടോം എന്നിവർ പ്രസംഗിച്ചു.
പറവൂർ സെന്റ് അലോഷ്യസ് സ്കൂളിൽ
പറവൂർ: പറവൂർ സെന്റ് അലോഷ്യസ് സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനവും വായനാദിനവും സംഘടിപ്പിച്ചു. കവിത ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ഒ. വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.
പ്രധാന അധ്യാപിക ജിൽ പോൾ അധ്യക്ഷയായി. കോട്ടയ്ക്കാവ് സെന്റ് തോമസ് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ മുഖ്യപ്രഭാഷണം നടത്തി.
കവിത ഗ്രൂപ്പ് മാനേജിംഗ് പാർട്ടണർ കെവിൻ വർഗീസ്, അധ്യാപകരായ ദീപു ജേക്കബ്, സുമ റാഫേൽ, ഏരിയ മാനേജർ പി.എൽ. ജിജോ, വർഗീസ് മാണിയാറ എന്നിവർ പ്രസംഗിച്ചു.
Ernakulam
നെടുമ്പാശേരി: ക്രിസ്തു രാജ ഹൈസ്കൂളിൽ വിവിധ കലാപരിപാടികളോടെ വായനാ ദിനം ആചരിച്ചു. ബഷീർ കൃതികളെ ഉൾപ്പെടുത്തി കുട്ടികൾ നടത്തിയ നൃത്ത-ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. വാർഡംഗം ലിജി ജോസ് ഉദ്ഘാടന കർമം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഷിബി പുതുശേരി അധ്യക്ഷത വഹിച്ചു. പ്രധനാധ്യാപിക ലീന സന്ദേശം നൽകി.
ആലുവ: ആലുവ യുസി കോളജിൽ വായന വാരാഘോഷത്തിന് തുടക്കമായി. സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുമായി സംവദിച്ച അദ്ദേഹം വായനാശീലം വളർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കി. കോളജ് മാനേജർ കെ.പി. ഔസേപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. മിനി ആലീസ്, മുൻ മാനേജർ ഫാ. തോമസ് ജോൺ, കോളജ് ലൈബ്രേറിയൻ ചിത്ര അശോക്, ലൈബ്രറി ക്ലബ് ജനറൽ സെക്രട്ടറി റിഷി കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.
അങ്കമാലി: അങ്കമാലി സെന്റ് ആൻസ് കോളജിൽ വായനദിനം ആചരിച്ചു. സിസ്റ്റർ അന്റോണിറ്റാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ പ്രഫ. ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ വായനാ പ്രതിജ്ഞ ചൊല്ലി. കോളജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മലയാളം, ഇംഗ്ലീഷ് സാഹിത്യ കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു. ചടങ്ങിൽ കോളജ് ചെയർമാൻ സി.എ. ജോർജ് കുര്യൻ ആശംസാപ്രസംഗം നടത്തി.
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്കില്‍സ് എക്സലന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വായനാദിനാചരണം പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന് വിദ്യാർഥികള്‍ക്ക് റഫറന്‍സ് ഗ്രന്ഥങ്ങള്‍ സമ്മാനിച്ച് ഉദ്ഘാടനം ചെയ്തു. സ്കിൽസ് എക്സലന്‍സ് സെന്റര്‍ കണ്‍വീനര്‍ ടി.എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
കാലടി: സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ വായനാ വാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. സിനിമ സംവിധായകനും എഴുത്തുകാരനുമായ ദേവദത്ത് ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം സ്കൂൾ മാനേജർ ഫാ. ജോസ് ഒഴലക്കാട്ട് നിർവഹിച്ചു.
ചെങ്ങൽ ഹയർസെക്കൻഡറി സ്കൂളിൽ വായനദിനത്തോടനുബന്ധിച്ച് അധ്യാപകരും വിദ്യാർഥികളും പത്രവായനയ്ക്കായുള്ള വേദിയൊരുക്കി ചെങ്ങൽ കോൺവന്റ് ബസ് സ്റ്റോപ്പിൽ വാർത്തക്കൂട്ട് സ്ഥാപിച്ചു. കാലടി ചെങ്ങൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നൈബി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. നല്ല പാഠം പദ്ധതി കോ-ഓർഡിനേറ്റർ സിസ്റ്റർ ഉഷറ്റ നേതൃത്വം നൽകി.
എടനാട് വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വായനവാരത്തിന് തുടക്കം കുറിച്ച് വായന തീവണ്ടി വിജ്ഞാനപീഠം ഹൈ സ്കൂളിന്റെ മാനേജർ ഫാ. ഡോ. ബിജു ആന്റണി തേക്കാനത്ത് ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുക എന്നതാണ് ഈ വായന തീവണ്ടിയുടെ ലക്ഷ്യം. പ്രധാനാധ്യാപിക ഫ്രിനി പോൾ ദാസ് ആശംസിച്ചു.
മുളന്തുരുത്തി: മുളന്തുരുത്തി പബ്ലിക് ലൈബ്രറിയുടെ വായനാ പക്ഷാചരണം ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് ജോളി പി. തോമസ് അധ്യക്ഷത വഹിച്ചു.
Ernakulam
കോതമംഗലം: സംസ്ഥാന ബജറ്റിൽ കോതമംഗലം നിയോജക മണ്ഡലത്തിന് വൻ നേട്ടം. നിർമാണം മുടങ്ങിക്കിടന്ന ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം പദ്ധതിയുടെ പ്രഖ്യാപനം ഉൾപ്പെടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 572 കോടി രൂപ ബജറ്റിൽ കോതമംഗലത്തിനായി വകകൊള്ളിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു.
ഏകദേശം 300 കോടി രൂപ ചെലവിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ പ്രാഥമിക നടപടികൾക്കായി 21 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ കായിക മേഖലയ്ക്ക് പുതിയ ഊർജം പകരുന്നതിനൊപ്പം കോതമംഗലത്തെ ദേശീയ-അന്തർദേശീയ കായിക ഭൂപടത്തിൽ ശ്രദ്ധേയ കേന്ദ്രമാക്കാൻ കഴിയുന്ന പദ്ധതിയായാണ് ഇത്.
എംഎ കോളജ് - തങ്കളം റോഡ്- ഒരുകോടി, അടിവാട്ട് പാലം പുനർനിർമാണം- ഒരു കോടി, കവളങ്ങാട് പരീക്കണ്ണി റോഡ് - ഒരു കോടി, വാരപ്പെട്ടി എട്ടാം മൈൽ കണിയാംകുടി കടവ് റിവർ റോഡ് - ഒരു കോടി, കുട്ടമ്പുഴ ബംഗ്ലാവ് കടവ് പുതിയപാലം - ഒരു കോടി, എസ്എൻഡിപി കവല കുഞ്ഞി തൊമ്മൻ റോഡ് നെല്ലിമറ്റം (ഉപ്പുകുളം റോഡ് ) - ഒരു കോടി, ബ്ലാവന കല്ലേലിമേട് പാലം - ഒരു കോടി, വായനശാലപ്പടി- വലിയ പാറ കാട്ടാട്ടുകുളം നെല്ലിമറ്റം റോഡ് - ഒരുകോടി, നെല്ലിമറ്റം ഉപ്പുംകുളം റോഡ്- 60 ലക്ഷം, ചെറുവട്ടൂർ അടിവാട്ട് പാലം - 60 ലക്ഷം,
കോതമംഗലം പെരുമ്പൻകുത്ത് റോഡ് ( കുട്ടമ്പുഴ മുതൽ പൂയംകുട്ടി വരെ) - ഒരു കോടി, കോതമംഗലം ന്യൂ ബൈപ്പാസ് (തങ്കളം മുതൽ മലയിൻകീഴ്) - ഒരു കോടി, നെല്ലിക്കുഴി കിംസ് റോഡ് രണ്ടാംഘട്ടം - ഒരു കോടി, തൃക്കാരിയൂർ ഗവ. എൽ പി സ്കൂൾ രണ്ടാംഘട്ടം- 20 ലക്ഷം, നേര്യമംഗലം ഫയർ സ്റ്റേഷൻ - ഒരു കോടി, കുട്ടമ്പുഴ എക്സൈസ് റെയിഞ്ച് ഓഫീസ് - ഒരു കോടി, കോതമംഗലം തൃപ്പൂണിത്തുറ റോഡ് പുനരുദ്ധാരണം ഒരു കോടി, നെല്ലിക്കുഴി കിംസ് റോഡ് രണ്ടാംഘട്ടം - ഒരുകോടി
ഇഞ്ചത്തൊട്ടി പാലം, പുലിമല പാലം- 40 ലക്ഷം, തങ്കളം -കാക്കനാട് റോഡ്, നേര്യമംഗലം- ഇഞ്ചത്തൊട്ടി റോഡ്, ഇലവുംപറമ്പ് -നാടുകാണി റോഡ്- ഒരുകോടികുട്ടമ്പുഴ- പിണർകുടി - ആനന്ദംകുടി റോഡ് - ഒരു കോടി എന്നീ വികസന പദ്ധതികൾക്കാണ് ബജറ്റിൽ ധനാനുമതി ലഭിച്ചിരിക്കുന്നത്.
മൂവാറ്റുപുഴയ്ക്ക് 14.70 കോടി
മൂവാറ്റുപുഴ: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മൂവാറ്റുപുഴയ്ക്ക് മികച്ച നേട്ടം ലഭിച്ചതായി മാത്യു കുഴല്നാടന് എംഎല്‍എ. അനുമതിക്കായി ബജറ്റിലേക്ക് എംഎല്‍എ സമര്‍പ്പിച്ച 30 പദ്ധതികളും ഇടം പിടിച്ചു. ഇതില്‍ ആറ് പദ്ധതികള്‍ക്ക് 14.70 കോടി അനുവദിച്ചതായി എംഎല്‍എ അറിയിച്ചു.
റോഡ് പദ്ധതികള്‍ക്കാണ് ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയത്. മണ്ഡലത്തിലെ റോഡുകള്‍ക്ക് പ്രത്യേക പദ്ധതി തയാറാക്കി മാത്യു കുഴല്നാടന് എംഎല്‍എ ബജറ്റിന് മുന്നോടിയായി സര്‍ക്കാരിന് നല്‍കിയിരുന്നു. അമ്പലംപടി - വീട്ടൂര്‍ റോഡ് ബിഎംബിസി നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് 3.50 കോടി രൂപ അനുവദിച്ചു. വാഴക്കുളം പൈനാപ്പിള്‍ സിറ്റി മാര്‍ക്കറ്റ് വികസനത്തിന് ഒരു കോടിയും മൂവാറ്റുപുഴക്കായി ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന് ബജറ്റില്‍ പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയിലെ കിഴക്കന്‍ മേഖലയുടെ കായിക രംഗത്തെ സമഗ്രമായ വളര്‍ച്ചക്ക് സ്പോര്‍ട്സ് ഹോസ്റ്റല്‍ നിര്‍മിക്കും. ഇതിനായി 50 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു. വഴക്കാലക്കണ്ടം മരുതൂര്‍ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 70 ലക്ഷം രൂപയുടെ പദ്ധതിക്കും ബജറ്റ് അംഗീകരം നല്കി.
വാളിയപ്പാടം മാറാടി റോഡും ഉന്നത നിലവാരത്തില്‍ പുനര്‍ നിര്‍മിക്കും. ഇതിനായി അഞ്ച് കോടി ബജറ്റില്‍ അനുവദിച്ചു. മൂവാറ്റുപുഴ മാറാടി റോഡ് പുനരുദ്ധാരണത്തിന് നാല് കോടിയുടെ പദ്ധതിക്കും അനുമതി ലഭ്യമായി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ച് കോടി മാത്രമാണ് ഓരോ വര്‍ഷവും ബജറ്റില്‍ അനുവദിച്ചിരുന്നതെന്ന് എംഎല്‍എ പറഞ്ഞു.
എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ മുവാറ്റുപുഴ മണ്ഡലത്തിനോടുള്ള സമീപനം മാറിയെന്ന് മാത്യു കുഴല്നാടന് എംഎല്‍എ വ്യക്തമാക്കി. ബജറ്റില്‍ ഇടം പിടിച്ച മറ്റു പദ്ധതികള്‍ കൂടി യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമം തുടരുമെന്നും എംഎല്‍എ അറിയിച്ചു.
പിറവത്തിന് 20.5 കോടി
പിറവം: പിറവം നിയോജക മണ്ഡലത്തില്‍ മരാമത്ത് ജോലികള്‍ക്കായി 20.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. 2026-27 ലെ പുതുക്കിയ സംസ്ഥാന ബജറ്റില്‍ മുല്ലൂര്പടി-കളമ്പൂര് റോഡ് വികസനത്തിനായി 7.5 കോടിയും രാമമംഗലം ഗവ. സ്കൂളിനു മുന്‍വശം റോഡ് വീതികൂട്ടി നവീകരിക്കുന്നതിനായി ആറു കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. മംഗലത്തുപടി- മാമലശേരി റോഡിനു നാലുകോടി രൂപയും അഞ്ചല്‍പ്പെട്ടി- മാമലശേരി റോഡിനു മൂന്നു കോടിയും കൊള്ളിക്കല്‍- കൊച്ചുപള്ളി റോഡിനു രണ്ടുകോടി രൂപയും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
മുള്ളൂര്‍പടി - കളമ്പൂര് റോഡിനു 8.8 കിലോമീറ്ററാണു ദൂരം. 2.5 കോടി രൂപ മാത്രമാണു കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്. എന്നാല്‍, റോഡ് പൂര്‍ണമായും പുനഃനിര്‍മിക്കാന്‍ ഈ തുക അപര്യാപ്തമായതിനാല്‍, മന്ത്രി പ്രത്യേക വിഷയമായെടുത്ത് നേരിട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്പെടുത്തിയാണു അഞ്ചുകോടി രൂപയും കൂടി ബജറ്റില്‍ അനുവദിച്ചത്. ഇതിനാൽ പൂര്‍ണമായും റോഡ് നവീകരിക്കാന്‍ സാധിക്കും.
മൂവാറ്റുപുഴയാറിനു കുറുകെയുള്ള പിറവം എക്സൈസ് കടവ് പാലം നിര്‍മാണത്തിനായി 75 കോടി രൂപയുടെ പ്രത്യേക അനുമതി ഈ സാമ്പത്തിക വര്‍ഷംതന്നെ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. കൂത്താട്ടുകുളം റിംഗ് റോഡ് നിര്‍മാണത്തിനായി ഏഴുകോടിയും കൂത്താട്ടുകുളം മംഗലത്തുതാഴം എല്‍പി സ്കൂള്‍ കെട്ടിടത്തിനായി രണ്ടുകോടിയും തുടര്‍നടപടികള്‍ക്കായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Ernakulam
ഇലഞ്ഞി സെന്റ് ഫിലോമിനാസിൽ
ഇലഞ്ഞി: ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ വായനദിനത്തോടനുബന്ധിച്ച് വായന വസന്തം പരിപാടി ആരംഭിച്ചു. ജില്ലാതല വായന മത്സരത്തിൽ ജേതാക്കളായ എയ്ഞ്ചലീന സിജു, ലക്ഷ്മി സജീഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
സ്കൂളിൽ എല്ലാ ക്ലാസിലും ആരംഭിക്കുന്ന ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം സീനിയർ പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ജോജു ജോസഫ് അധ്യക്ഷത വഹിച്ചു.
ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂളിൽ
ആരക്കുന്നം: ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂളിൽ വായനദിനം ആചരിച്ചു. ഹെഡ്മിസട്രസ് ഡെയ്സി വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. മലയാളം അധ്യാപിക മഞ്ജു വർഗീസ് അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ നിര്‍മല കോളജിൽ
മൂവാറ്റുപുഴ: നിര്‍മല കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വായനദിനം സംഘടിപ്പിച്ചു. സര്‍ക്കാരിന്റെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മൂവാറ്റുപുഴ ഗവ. മോഡല്‍ ഹൈസ്കൂളിലെ കുട്ടികളോടൊപ്പമാണ് നിര്‍മല കോളജ് എന്‍എസ്എസ് യൂണിറ്റ് വായനദിനം ആഘോഷിച്ചത്.
സ്കൂളിലെ 27 ഓളം കുട്ടികള്‍ക്ക് എന്‍എസ്എസ് വോളന്റിയേഴ്സ് ശേഖരിച്ച ബാഗ്, ബുക്കുകള്‍ മറ്റ് പഠനോപകരണങ്ങള്‍ എന്നിവ പ്രധാനാധ്യാപിക ഷെമീന ബീഗത്തിന് കൈമാറി. ചടങ്ങില്‍ കുട്ടികള്‍ക്കായി വായനദിന ക്വിസ് മത്സരവും മറ്റ് കലാപരിപാടികളും സംഘടിപ്പിച്ചു. കോളജിലെ 30 ഓളം വോളന്റിയേഴ്സ് പരിപാടിയില്‍ പങ്കെടുത്തു.
ചാവറ ഇന്റർനാഷണൽ അക്കാഡമിയിൽ
വാഴക്കുളം: ചാവറ ഇന്റർനാഷണൽ അക്കാഡമിയിൽ വായനദിനാചരണവും പുസ്തക പ്രകാശനവും നടത്തി.സ്കൂൾ മാനേജർ ഫാ. ഡോ. ജോസ് തുറവയ്ക്കൽ രണ്ടാം ക്ലാസ് വിദ്യാർഥി പോൾ കെ. ജോസിന്റെയും പ്രിൻസിപ്പൽ ഫാ. ഡിനോ കള്ളിക്കാട്ട് ആറാം ക്ലാസ് വിദ്യാർഥിനി ഇമെൽഡ കിരണിന്റെയും പുസ്തക പ്രകാശനം നിർവഹിച്ചു.
പുസ്തകമേള ഉദ്ഘാടനം ചെയ്ത് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഫാ. ജോസ് തുറവയ്ക്കൽ സന്ദേശം നൽകി. കിൻഡർഗാർട്ടൻ വിദ്യാർഥികൾക്കായി കഥകളിലെയും കാർട്ടൂണുകളിലെയും കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഫാൻസി ഡ്രസ് മത്സരവും നടത്തി.
കദളിക്കാട് വിമലമാതാ ഹൈസ്കൂളിൽ
വാഴക്കുളം: കദളിക്കാട് വിമലമാതാ ഹൈസ്കൂളിൽ വായനദിനാചരണവും ഇരട്ടകളുടെ സംഗമവും നടത്തി. വായനദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, കൈയക്ഷര മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു. പ്രധാനാധ്യാപിക സിസ്റ്റർ നിർമൽ മരിയ പുരസ്കാര വിതരണം നിർവഹിച്ചു.
ഇരട്ട കുട്ടികളുടെ കലാപരിപാടികളും നടത്തി. ഇരട്ടകളിലൊരാളായ പ്രധാനാധ്യാപിക സിസ്റ്റർ നിർമൽ മരിയക്കൊപ്പം സ്കൂളിലെ 17 ജോഡി ഇരട്ട കുട്ടികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
കോട്ടപ്പടി മാർ ഏലിയാസ് കോളജിൽ
കോതമംഗലം: വായനയുടെ പ്രാധാന്യം പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടപ്പടി മാർ ഏലിയാസ് കോളജിൽ വായനാവാരാഘോഷങ്ങൾക്ക് തുടക്കമായി. കോളജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങ് എഴുത്തുകാരിയും ആർട്ടിസ്റ്റുമായ ആർക്കിടെക്റ്റ് ആതിര ഹരികുമാർ ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ അധ്യക്ഷത വഹിച്ചു.
കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഇഎംഎച്ച്എസ്
കൂത്താട്ടുകുളം: വായനദിനാചരണത്തോടനുബന്ധിച്ച് കൂത്താട്ടുകുളം ഗവ. ആശുപത്രിയിൽ ഓപ്പൺ ലൈബ്രറി യാഥാർഥ്യമായി. കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഇഎംഎച്ച്എസ് സ്കൂളിന്റെ സഹകരണത്തോടെ വായിച്ചു വളരുക എന്ന മുഖ്യ സന്ദേശവുമായാണ് പദ്ധതി നടപ്പിലാക്കിയത്. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാനസിക ഉല്ലാസവും അറിവും പകരുക എന്ന ലക്ഷ്യത്തോടെയാണ് വായനശാല തുറന്നുകൊടുത്തത്.
കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ ഓപ്പൺ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇൻഫന്റ് ജീസസ് ഇഎംഎച്ച്എസ് പ്രിൻസിപ്പൽ സിസ്റ്റർ അനിറ്റ ശൗര്യംകുഴിയിൽ അധ്യക്ഷത വഹിച്ചു.
Ernakulam
കോതമംഗലം: പിണ്ടിമന പഞ്ചായത്തില്‍ ആഴ്ചകളായി ജനവാസമേഘലയിൽ പകലും നാശംവിതക്കുന്ന കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചിട്ടും നടപടിയില്ല. ഇന്നലെ ഭൂതത്താൻകെട്ട് ഡാമിന് സമീപം ജനവാസമേഖലയിൽ എത്തിയ പിടിയാന കൃഷിയിടങ്ങളിൽ നാശം വരുത്തി. ഇവിടെയുള്ള കോഴിഫാമിലേക്ക് വൈദ്യുതി കണക്ഷന് നല്‍കിയിട്ടുള്ള കേബിളും ആന പൊട്ടിച്ചുകളഞ്ഞു.
കേബിള്‍ ആയതിനാല്‍ ആന വൈദ്യുതാഘാതമേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ മുതല്‍ ആനയെ തുരത്താന്‍ വീണ്ടും വനപാലകര്‍ ശ്രമങ്ങൾ നടത്തിയെങ്കിലും ഇത് വെറും ഒരു പുഴകടത്തൽ മാത്രമായി ഒതുങ്ങുകയാണ്.
കോട്ടപ്പാറ പ്ലാന്റേഷനിലേക്കോ പെരിയാര്‍കടന്ന് മറുകരയിലേക്കോ ആന പോയെന്ന് ഉറപ്പുവരുത്തുക മാത്രമാണ് എല്ലാദിവസവും വനപാലകര്‍ ചെയ്യുന്നത്. ആന മണിക്കൂറുകള്‍ക്കകം ജനവാസമേഖലകളിലേക്ക് തിരിച്ചെത്തും.
വ്യാഴാഴ്ച രാവിലെ ഭൂതത്താന്‍കെട്ട് ഡാമിന് താഴ്ഭാഗത്തുകൂടിയാണ് ആന വനത്തിലേക്ക് കടന്നുപോയത്. എന്നാല്‍ രാത്രിയായതോടെ ആന വീണ്ടും ഇക്കരെയെത്തി. ആനയെ ഉൾവനത്തിലേക്ക് കടത്തിവിടാതെ കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിൽ പകലും നാശംവിതക്കുന്ന പിടിയാനയുടെ ശല്യത്തിന് ശമനമുണ്ടാകില്ല.
Ernakulam
മൂവാറ്റുപുഴ: നഗരത്തില്‍ ജല അഥോറിറ്റിയുടെ പ്രധാന കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടുന്നത് തുടര്‍ക്കഥയാകുന്നു. മൂവാറ്റുപുഴ ആശ്രമം വളവില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് വീണ്ടും പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടി ശക്തമായി വെള്ളം പുറത്തേക്കൊഴുകിയതിനെ തുടര്‍ന്ന് റോഡ് തകര്‍ന്നു.
വ്യാഴാഴ്ച രാത്രി മുതല്‍ ഇന്നലെ രാവിലെ വരെ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴായതുമൂലം കിഴക്കേക്കര പ്രദേശത്ത് കുടിവെള്ള വിതരണം നിലച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഇന്ന് കുടിവെള്ളവിതരണം പുനഃസ്ഥാപിക്കുമെന്ന് ജല അഥോറിറ്റി ജീവനക്കാര്‍ അറിയിച്ചു.
നഗരത്തിലെ പൈപ്പ് പൊട്ടല്‍ പതിവാകുന്നത് ജനങ്ങളെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ ജല അഥോറിറ്റി തയാറാകാത്തതാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പൈപ്പ് പൊട്ടുമ്പോള്‍ താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തുന്നതല്ലാതെ, ശാശ്വതമായ ഒരു പരിഹാരം കാണാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇത് റോഡുകളുടെ തകര്‍ച്ചയ്ക്കും കുടിവെള്ളം പാഴാകുന്നതിനും കാരണമാകുന്നുണ്ട്. കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Ernakulam
അങ്കമാലി : മങ്ങാട്ടുകര, പീച്ചാനിക്കാട് പ്രദേശത്തെ വീടുകളിൽ വ്യാപക മോഷണ ശ്രമം. ആളില്ലാത്ത വീട്ടിൽ നിന്നും രണ്ടേകാൽ പവൻ സ്വർണം മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയിലും പുലർച്ചെയുമായാണ് സംഭവം.
മങ്ങാട്ടുകര കപ്പളയ്ക്ക് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്ന വീട്ടിൽ നിന്നുമാണ് വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് സ്വർണം മോഷ്ടിച്ചത്. സമീപത്തെ മൂന്നു വീടുകളിൽ മോഷണശ്രമവും നടന്നിട്ടുണ്ട് മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
മങ്ങാട്ടുകര അരീക്കൽ ബേബി പോളിന്റെ വീട്ടിൽ മുൻവാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഇതും ആൾതാമസം ഇല്ലാത്ത വീടാണ്. അകത്തുകയറിയ മോഷ്ടാവ് അലമാര തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ച് ഇട്ടിട്ടുണ്ട്. എന്നാൽ ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.സമീപത്തെ അരീക്കൽ വർഗീസിന്റെ വീടിന്റെ പിൻവാതിൽ തകർത്തും മോഷണശ്രമം നടത്തിയിട്ടുണ്ട്.
മോഷ്ടാവ് മുഖം മറച്ചനിലയിൽ ഗേറ്റ് തുറന്ന് വരുന്നതിന്റെയും പിൻവാതിലിലൂടെ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ പീച്ചാനിക്കാട് , മങ്ങാട്ടുകര ഭാഗങ്ങളിൽ തന്നെ നിരവധി മോഷണങ്ങളാണ് നടന്നിട്ടുള്ളത്. ഏതാനും ആഴ്ചകൾക്ക് മുന്‍പാണ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല ജനലിലൂടെ പൊട്ടിച്ചെടുത്തത്. ഈ പ്രതികൾക്കായും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മോഷണം വർധിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
Ernakulam
പൊന്നുരുന്നി സെന്റ് റീത്താസ് ഹൈസ്കൂളിൽ
കൊച്ചി: പൊന്നുരുന്നി സെന്റ് റീത്താസ് ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം ജോർജ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സനൂപ് ജോർജ് നിർവഹിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ അനീഷ് അഗസ്റ്റിൻ, പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമ ദേവാലയ വികാരി ഫാ.ബിനോയി എന്നിവർ പ്രസംഗിച്ചു.
എടത്തല ഗവ. ഹൈസ്കൂളിൽ
ആലുവ: എടത്തല ഗവ. ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി ആരംഭിച്ചു. എടത്തല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ഷംസുദീൻ വിദ്യാർഥി ടി.ജെ. ശ്രീരാഗിന് ദീപിക പത്രം നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ പ്രധാനാധ്യാപിക ഇൻചാർജ് റ്റി.എസ്. ജവാണി, ശാന്തി കൃഷ്ണൻ, ദീപിക ഏരിയ മാനേജർ നിബിൻ അലോഷ്യസ് എന്നിവർ സംസാരിച്ചു. എടത്തല സർവീസ് സഹ. ബാങ്ക് ആണ് സ്കൂളിൽ ദീപിക പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്.
മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ
അങ്കമാലി : മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി തുടങ്ങി. വിപിജി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.പി. ജോർജ് വിദ്യാർഥിപ്രതിനിധികൾക്ക് ദീപിക പത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ബ്രദർ ഷാജി ജോർജ് അധ്യക്ഷനായി.
അന്തർദേശീയ യോഗ -വായനാ ദിനാചാരണവും അനുബന്ധമായി നടത്തി. എസ്എച്ച്ഒഎച്ച് സ്കൂൾ റിട്ട.അധ്യാപകൻ പി. ഡി. ആന്റണി ദിനാചരണ സന്ദേശം നൽകി. പ്രിൻസിപ്പാൾ അനിത എമേഴ്സ്, വൈസ് പ്രിൻസിപ്പാൾ ബീത ഷിജോ,ദീപിക അങ്കമാലി റിപ്പോട്ടർ സാജു ഏനായി, ഏരിയ മാനേജർ പി.എൽ. ജിജോ എന്നിവർ പ്രസംഗിച്ചു.
മൂക്കന്നൂരിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ വി.പി. ജോർജാണ് ഇവിടെ ദീപിക ഭാഷ പദ്ധതി സ്പോൺസർ ചെയ്തിട്ടുള്ളത്. വിദ്യാർഥികളുടെ യോഗാദിന ഡിസ്പ്ലേയും വായനാദിന സ്കിറ്റും പരിപാടിയെ വർണാഭമാക്കി.
Thrissur
ഇരിങ്ങാലക്കുട: കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ശക്തിപകര്ന്നതും അയിത്തത്തിനെതിരായ പോരാട്ടചരിത്രത്തില്‍ തനതായ സ്ഥാനം നേടിയതുമായ കുട്ടംകുളം സമരസ്മൃതികൾ ഇന്ന് എണ്‍പതുവര്‍ഷം പിന്നിടുന്നു.
കൂടല്‍മാണിക്യം ക്ഷേത്ര മതില്‍ക്കെട്ടിന് മുന്പില് മൂന്ന് ഏക്കറോളം വിസ്തൃതമായതാണ് കുട്ടംകുളം. ഉയര്ന്നജാതിയിലുള്ളവര്ക്ക് മാത്രമേ ഇതിനുസമീപത്തുള്ള വഴിയിലൂടെ സഞ്ചരിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. ഈ വഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു കുട്ടംകുളം സമരം. സമസ്ത കൊച്ചി പുലയമഹാസഭയുടെ വാര്‍ഷിക സമ്മേളന ഫണ്ട് പിരിക്കുന്നതിനായി കുറച്ചു യുവതികള്‍ ഇവിടെയെത്തിയപ്പോള്‍ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു.
ഇതില്‍ ക്ഷുഭിതരായ ഒരുസംഘം യുവാക്കള്‍ പിറ്റേന്ന് സൈക്കിളില്‍ ജാഥയായി കൂട്ടംകുളം റോഡില്‍ പ്രവേശിച്ചുവെങ്കിലും ഇവര്‍ക്കെതിരെ കെെയേറ്റംനടന്നു. എന്‍.പി. വേലായുധനായിരുന്നു സൈക്കിള്‍ ജാഥയുടെ ക്യാപ്റ്റന്‍. കുട്ടന്‍കുളത്തിന് കിഴക്കുവശം സ്ഥാപിച്ചിരുന്ന അയിത്തജാതിക്കാര്‍ക്കും അഹിന്ദുക്കളും ഇതിലെ നടക്കരുതെന്ന് എഴുതിയ ബോര്‍ഡ് കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന പി.കെ. കുമാരന്റെ വളപ്പില്‍ കുഴിച്ചുമൂടി. കുട്ടംകുളം സമരത്തിന്റെ മുന്നോടിയായിരുന്നു ഇതെല്ലാം. എന്നാല്‍ പി.സി. കുറുമ്പയുടെ നേതൃത്വത്തില്‍ സാരി ധരിച്ച് പ്രകടനംനടത്തിയ കീഴ്ജാതിക്കാരായ യുവതികളെ സവര്‍ണര്‍ അവഹേളിച്ചതായിരുന്നു പെട്ടന്നുള്ള പ്രകോപനം.
1946 ജൂണ്‍ 23ന് നഗരസഭാ ഓഫീസിനു മുമ്പിലുള്ള അയ്യങ്കാവു മൈതാനത്തുനിന്നാണ് കുട്ടംകുളം സമരത്തിനു തുടക്കം. എസ്എന്‍ഡിപി യോഗത്തിന്റെയും പ്രജാമണ്ഡലത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പുലയമഹാസഭയുടേയും പ്രവര്‍ത്തകര്‍ അയ്യങ്കാവ് മൈതാനിയില്‍ യോഗം കൂടി കൂടല്‍മാണിക്യത്തിന്റെ കിഴക്കേനടവഴിയിലേക്കു ജാഥ നടത്താന്‍ തീരുമാനിച്ചു.
പ്രജാമണ്ഡലം പ്രതിനിധി പുതൂര്‍ അച്യുതമേനോനായിരുന്നു അധ്യക്ഷന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന കെ.വി. ഉണ്ണി, പി. ഗംഗാധരന്, പി.കെ. കുമാരന്, എം.ടി. കൊച്ചുമാണി എന്നിവരുടെ നേതൃത്വത്തില്‍ ഏകദേശം രണ്ടായിരത്തോളംപേര്‍ അണിനിരന്ന ജാഥ കുട്ടംകുളത്തിനടുത്തേക്ക് നീങ്ങി. വൈകീട്ട് 5.30 ഓടെ കുട്ടംകുളം പരിസരത്തേയ്ക്കെത്തിയ ജാഥയെ പോലീസ് അതിഭീകരമായാണ് നേരിട്ടത്.
കുട്ടംകുളത്തിനു കിഴക്കുഭാഗത്തുവച്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സൈമണ്‍ മാഞ്ഞൂരാന്റെയും ഇന്‍സ്പെക്ടര്‍ ശങ്കുണ്ണിയുടെയും നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം പ്രകടനക്കാരെ തടഞ്ഞു. ഇതിനിടയില്‍ പി. ഗംഗാധരനെ ഇന്‍സ്പെക്ടര്‍ തള്ളിയതോടെ പോലീസ് വലയംഭേദിച്ച് മുമ്പോട്ടുനീങ്ങാന്‍ ജാഥാംഗങ്ങള്‍ ശ്രമിച്ചു. ഇതോടെ പോലീസ് സമരക്കാരെ വളഞ്ഞിട്ടുതല്ലി. വഴിനീളെ ചോരയൊഴുകി. മര്‍ദനമേറ്റ് സഹികെട്ട കെ.വി. ഉണ്ണി കൊടികെട്ടിയ വടികൊണ്ട് പോലീസിനെ തിരിച്ചടിച്ചു.
അടിയേറ്റ പോലീസുകാരന്റെ ചെവിപൊട്ടി രക്തംവാര്ന്നതോടെ മര്‍ദനം ഭീകരമായി. അതിക്രൂരമായ ലാത്തിചാര്‍ജും ബയണറ്റു പ്രയോഗവുമാണ് പിന്നീട് സമരക്കാര്‍ക്കുനേരെ പോലീസ് നടത്തിയത്. കൊച്ചിരാജ്യത്ത് ഒരു സമരത്തില്‍ ആദ്യമായി ബയണറ്റ് ഉപയോഗിക്കുന്നത് കുട്ടംകുളം സമരത്തിലാണ്. കെ.വി. ഉണ്ണിയേയും പി. ഗംഗാധരനേയും കുളത്തിനടുത്ത് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് രാത്രി വൈകുംവരെ തല്ലിയാണ് പോലീസ് കലിയടക്കിയത്. കുറച്ചുപേരെ പോലീസ് പിടികൂടി ഇരിങ്ങാലക്കുട ജയിലില്‍ എത്തിച്ചു. ജയിലിലും ഇവര്‍ ക്രൂരമായ മര്‍ദനത്തിന് ഇരയായി.
കെ.വി. ഉണ്ണിയെ ലോക്കപ്പിലിട്ട് കൊല്ലാനായിരുന്നു പോലീസ് നീക്കം. എന്നാല്‍ ഉയര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് അതറിഞ്ഞ് ലോക്കപ്പിന്റെ താക്കോല്‍ സ്വന്തംവീട്ടിലേക്കു കൊണ്ടുപോയി. അടുത്തദിവസം സമരനേതാക്കളായിരുന്ന എം.കെ. തയ്യിലിനേയും പി.കെ. ചാത്തന് മാസ്റ്ററേയും അറസ്റ്റ് ചെയ്തു. പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് കെ.വി.കെ. വാര്യരുടെയും സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തില്‍നടന്ന പ്രകടനത്തിനുനേരെയും ലാത്തിച്ചാര്‍ജുണ്ടായി. കെ.വി.കെ. വാര്യരെ രാജ്യദ്രോഹകുറ്റംചുമത്തി നാലുമാസം ജയിലിലിട്ടു. മാസങ്ങള്‍ കഴിഞ്ഞാണ് ഇവര്‍ക്ക് ജാമ്യംലഭിച്ചത്.
സഹോദരന് അയ്യപ്പനെ പോലുള്ളവര്‍ ഇരിങ്ങാലക്കുടയിലെത്തി യോഗങ്ങളില്‍ പങ്കെടുക്കുകയും സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തതോടെ സമരത്തിന് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ഒന്നരവര്‍ഷത്തിനുശേഷം കുട്ടംകുളം പരിസരത്തുകൂടി വഴിനടക്കാന്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അനുവാദം ലഭിച്ചു. കൊച്ചി രാജാവിന്റെ കീഴില്‍ സ്ഥാനമേറ്റ പ്രജാമണ്ഡലംനേതാവ് പനമ്പിള്ളി ഗോവിന്ദമേനോന് മന്ത്രിസഭ, സമരക്കാര്‍ക്കെതിരേയുള്ള കേസ് പിന്‍വലിച്ചു.
സമാനകാലഘട്ടത്തില്‍ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തിനും പാലിയം സമരത്തിനും സ്മാരകങ്ങള്‍ ഉയര്‍ന്നപ്പോള്‍ കുട്ടംകുളം സമരത്തെക്കുറിച്ച് ഓര്‍ക്കാന്‍ ഒരു സ്മാരകവും ഉയര്‍ന്നില്ല എന്നൊരു പരാതിയുമുണ്ട്.
Thrissur
കൊരട്ടി: വാളൂരിൽ പ്രവർത്തിക്കുന്ന ഹോളോബ്രിക്സ് കമ്പനിയിൽനിന്ന് ഇരുമ്പുസാധനങ്ങളും മോട്ടോറും ഉൾപ്പെടെയുള്ള വസ്തുക്കൾ മോഷ്ടിച്ച കേസിൽ ഡൽഹി സ്വദേശിയായ യുവാവിനെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. ന്യൂഡൽഹി തിലക് മാർഗ് തേമുനഗർ സ്വദേശിയായ യൂനസ്(27) ആണ് പിടിയിലായത്.
കൊരട്ടി തിരുമുടിക്കുന്ന് ചിറയ്ക്കൽ ആന്റു വാടകയ്ക്കെടുത്തുനടത്തുന്ന വാളൂരിലെ സെന്റ് ജോസഫ് ബ്രിക്സ് എന്ന സ്ഥാപനത്തിലായിരുന്നു മോഷണം. 20ന് രാത്രി 11നും 21ന് രാവിലെ 10നും ഇടയിലാണ് സംഭവം.
സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന ഗ്രീസ് പമ്പ്, ഇരുമ്പ് കഷണങ്ങൾ, പൈപ്പുകളുടെ ബെൻഡുകൾ, കേബിളുകൾ, മോട്ടോർ എന്നിവയാണ് പ്രതി മോഷ്ടിച്ചത്. സംശയാസ്പദമായ സാഹചര്യത്തിൽകണ്ട യുവാവിനെ നാട്ടുകാർ തടഞ്ഞുനിർത്തി പോലീസിനെ അറിയിച്ചു. തുടർന്നെത്തിയ കൊരട്ടി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. യൂനസ് ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന് മോഷണക്കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊരട്ടി എസ്ഐ സി.എസ്. സുമേഷിന്റെ നേതൃത്വത്തിൽ എഎസ്ഐ ഷീബ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, ഉണ്ണികൃഷ്ണൻ, മാർട്ടിൻ, സിവിൽ പോലീസ് ഓഫീസർ അമൽ ആനന്ദ് എന്നിവരാണ് അന്വേഷണസംഘത്തിനുണ്ടായിരുന്നത്.
Thrissur
ചാലക്കുടി: വെട്ടിക്കുഴിയിൽ കഴിഞ്ഞദിവസം കോഴിക്കൂട്ടിൽ കടന്ന് കോഴികളെ കൊന്നുതിന്ന പുലിയെ പിടികൂടാൻ വനംവകുപ്പ് കെണിക്കൂട് സ്ഥാപിച്ചു. ചക്കാലക്കൽ റോയിയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ പുലിയെത്തി കോഴിക്കൂട്ടിൽകടന്നു അമ്പതോളം കോഴികളെ കൊന്നുതിന്നുകയായിരുന്നു.
ബഹളംകേട്ട് പുറത്തിറങ്ങിയ റോയ് ടോർച്ച് തെളിയിച്ച് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. പിന്നീട് മൂന്നുമണിക്കും കോഴിക്കൂട്ടിൽ പുലിയെത്തി.
Thrissur
ചാലക്കുടി: മലയോരമേഖല ഉൾപ്പെടുന്ന മൂന്ന് പഞ്ചായത്തുകളിൽ വർഷങ്ങളായി വന്യമൃഗശല്യം അതിരൂക്ഷമാണ്. ഇന്നലെ വെളുപ്പിന് സഹോദരന്മാരായ പൊറായി ദേവസിക്കുട്ടി, വർഗീസ്, ബെന്നി എന്നിവരുടെ കൃഷിയിടത്തിൽ കമ്പിവേലി പൊളിച്ചുകടന്ന കാട്ടാനകൾ കൃഷിനശിപ്പിച്ചു.
രണ്ട് തെങ്ങുകളും ഏഴ് കവുങ്ങുകളും കാട്ടാന നശിപ്പിച്ചു. കഴിഞ്ഞദിവസം വെട്ടിക്കുഴിയിൽ പുലി കോഴിക്കൂട്ടിൽകടന്ന് കോഴികളെ കൊന്നുതിന്നു. പുലിയും കാട്ടാനയും എത്തിയ സ്ഥലങ്ങൾ അകലെയുളള കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ്. സ്റ്റേഷൻപരിധി മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ഇന്നും നിലനിൽക്കുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനുള്ള ഫെൻസിംഗ് നിർമാണജോലികൾ തടസപ്പെട്ടിരിക്കുകയാണ്.
ഫെൻസിംഗ് നിർമാണം ഉടൻ പൂർത്തികരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Thrissur
കൊടുങ്ങല്ലൂർ: വൈദ്യുതി മണിക്കുറുകളോളം മുടങ്ങിയതിനെ തുടർന്ന് ഓക്സിജൻകിട്ടാതെ പുല്ലൂറ്റ് നാരായണമംഗലം തെക്കേക്കുന്ന് ചെമ്മീൻ ഫാമിലെ ചെമ്മീൻ കുഞ്ഞുങ്ങൾ ചത്തൊ ടുങ്ങി. കർഷകനായ പുല്ലൂറ്റ് വലിയവീട്ടിൽ പറമ്പിൽ ഹുസൈന് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.
കഴിഞ്ഞദിവസം രാത്രി പ്രദേശത്തെ വൈദ്യുതി ലൈൻ തകരാറിലായിരുന്നു.വൈകീട്ട് ഏഴുമണിയോടെ നിലച്ച വൈദ്യുതി പുലരുംവരെ പുനഃസ്ഥാപിച്ചില്ല. രാത്രി നിരവധിപ്രാവശ്യം കെഎസ്ഇബി പുത്തൻചിറ സെക്ഷൻ ഓഫീസിൽ വിളിച്ചെങ്കിലും തകരാർ പരിഹരിക്കാൻ ജീവനക്കാർ എത്തിയില്ല. ജനറേറ്റർ നിരന്തരം പ്രവർത്തിച്ചതോടെ അതും തകരാറിലായി.
ഇതോടെ ഫാമിലെ എയറേറ്ററുകൾ പൂർണമായും നിലച്ചു. കുളത്തിലെ ഓക്സിജന്റെ അളവ് കുത്തനെ കുറഞ്ഞതോടെ നാലുലക്ഷം വരുന്ന ചെമ്മീൻ കൂട്ടത്തോടെ ചത്തുപൊങ്ങുകയായിരുന്നു. വനാമി ഇനത്തിൽപ്പെട്ട ചെമ്മീൻ കൃഷിയാണ് ഹുസൈൻ ചെയ്തിരുന്നത്. ബാങ്ക് വായ്പയെടുത്താണ് കൃഷി ഇറക്കിയതെന്നും എല്ലാം തകർന്ന അവസ്ഥയിലാണെന്നും ഹുസൈൻ പറഞ്ഞു. പ്രദേശത്തെ മറ്റു രണ്ട് കർഷകരുടെയും ചെമ്മീനുകൾ ചത്തു ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. തുടർച്ചയായ വൈദ്യുതിമുടക്കം പ്രദേശത്തെ നിരവധി ചെമ്മീൻ കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
അഴീക്കോട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഇ.ബി. സുമിത, അക്വാകൾച്ചർ പ്രൊമോട്ടർ കെ.യു. ശ്രുതി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
മത്സ്യ- ചെമ്മീൻ കൃഷി മേഖലയിലെ പ്രശ്നങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് നഷ്ടപരിഹാരം നൽകണമെന്നും ഈ മേഖലയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നും മത്സ്യകൃഷി മേഖലയെ വൈദ്യുതി മുടക്കത്തിൽനിന്ന് ഒഴിവാക്കണമെന്നും അക്വാഫാർമേഴ്സ് ഫെഡറേഷൻ(കാഫ്) തൃശൂർ ജില്ലാ പ്രസിഡന്റ് എം.കെ. സാനു ബാബു, ജില്ലാ ജനറൽ സെക്രട്ടറി ടി.എ. നൗഷാദ് എന്നിവർ ആവശ്യപ്പെട്ടു.
Thrissur
ഇരിങ്ങാലക്കുട: കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ 2026ലെ പ്രവര്‍ത്തനവര്‍ഷ ലോഗോ പ്രകാശനംചെയ്തു.
സനീഷ്കുമാര് ജോസഫ് എംഎല്‍എയും ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടനുംചേര്ന്ന് ലോഗോ പ്രകാശനം നിര്‍വഹിച്ചു.
കെസിവൈഎം സംസ്ഥാനസമിതി പ്രസിഡന്റ് ഷിബിന്‍ ഷാജി, ജനറല്‍ സെക്രട്ടറി കാസി പൂപ്പന്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, ചാലക്കുടി ഫൊറോന വികാരി ഫാ. വര്‍ഗീസ് പാത്താടന്‍, ഇരിങ്ങാലക്കുട രൂപത ചെയര്മാന് സിബിന് പൗലോസ്, വൈസ് ചെയര്‍പേഴ്സണ്‍ മരിയ വിന്‍സന്റ്, ജനറല്‍ സെക്രട്ടറി ജിതിന് ആന്റണി, ജോയിന്റ് സെക്രട്ടറി ആഷ്ന നോബി, ട്രഷറര്‍ എം.ബി. ആല്ബിന്, വനിതാ വിംഗ് കോ-ഓര്‍ഡിനേറ്റര്‍ മരിയ ജോണി എന്നിവര്‍ സന്നിഹിതരായി.
Thrissur
തൃശൂർ: മറ്റത്തൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നിയമനത്തെച്ചൊല്ലി ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകരുടെ പരസ്യപ്രതിഷേധവും നാടകീയരംഗങ്ങളും. മണ്ഡലം പ്രസിഡന്റായി പാർട്ടിയിൽ സജീവമല്ലാത്ത ആളെ നിയമിച്ചുവെന്ന് ആരോപിച്ച് ഒത്തുകൂടിയ ഒരു വിഭാഗം പ്രവർത്തകർ ഡിസിസി ഓഫീസ് ഉപരോധിച്ചു.
ശശി നടുപ്പറന്പിൽ, മോളി തോമസ്, ജിജു ഡേവിസ്, പ്രദീഷ് പണ്ടാരത്തിൽ, നൈജോ ആന്റോ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഉപരോധം നീണ്ടതോടെ വനിതകളടക്കമുള്ള പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തു നീക്കി.
മുന്‍പ് പാർട്ടിനടപടി നേരിട്ടിട്ടുള്ള വി.എം. ഹസനെ മണ്ഡലം പ്രസിഡന്റായി നിയമിച്ചുവെന്ന് ആരോപിച്ച് പ്രവർത്തകർ രംഗത്തുവന്നതാണ് തർക്കങ്ങൾക്കു കാരണം.
പാർട്ടിയിൽ സജീവമല്ലാത്തയാളെ അധ്യക്ഷസ്ഥാനത്തേക്കു കൊണ്ടുവന്ന ഡിസിസി പ്രസിഡന്റിന്റെ നടപടി അംഗീകരിക്കില്ലെന്നും നിയമനം അടിയന്തരമായി റദ്ദാക്കണമെന്നും ഡിസിസി പ്രസിഡന്റ് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഡിസിസി പ്രസിഡന്റിന്റെ പ്രതീകാത്മക കോലവുമായാണ് പ്രവർത്തകർ എത്തിയതെങ്കിലും കോലം കത്തിച്ചില്ല. പാർട്ടിയെ അപകീർത്തിപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും തെറ്റായ നടപടിയോടുള്ള വിയോജിപ്പ് പ്രതീകാത്മകമായി രേഖപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.റോഡിൽ അല്പനേരം ഗതാഗതവും തടസപ്പെട്ടു.
സമരംചെയ്തവർക്കു ബിജെപി ബന്ധം: ജോസഫ് ടാജറ്റ്
തൃശൂർ: മറ്റത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റിന്റെ താത്കാലികനിയമനവുമായി ബന്ധപ്പെട്ട് ഡിസിസി ഓഫീസിൽ കുത്തിയിരിപ്പുസമരം നടത്തിയവർക്കു കോൺഗ്രസ് പാർട്ടിയുമായി യാതൊ രു ബന്ധവുമില്ലെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയവരാണ് ഇവരെന്നും അദ്ദേഹം ആരോപിച്ചു.
മറ്റത്തൂരിൽ നടന്നതു പാർട്ടിയുടെ സ്വാഭാവികമായ സംഘടനാനടപടിയാണ്. അതിൽ പരാതിയുണ്ടെങ്കിൽ നേതൃത്വത്തെ രേഖാമൂലം അറിയിക്കുകയോ കെപിസിസിയെ സമീപിക്കുകയോ ആണ് ചെയ്യേണ്ടത്. അതുണ്ടാകാതെ പാർട്ടിയെ തെരുവിൽ അപമാനിക്കാനും വിഭാഗീയതയുണ്ടെന്നു വരുത്താനുമാണ് ഇവർ ശ്രമിക്കുന്നത്. പാർട്ടിയെ അവഹേളിക്കാൻ നടത്തുന്ന ഇത്തരം സ്പോൺസേഡ് പ്രതിഷേധങ്ങൾ അംഗീകരിക്കില്ലെന്നും അച്ചടക്കം ലംഘിക്കുന്നവർക്കെതിരേ കർശനനടപടിയുണ്ടാകുമെന്നും ജോസഫ് ടാജറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Thrissur
തൃശൂർ: പനിച്ചൂടിൽ വിറച്ച് ജില്ല. പത്തു ദിവസത്തിനുള്ളിൽ ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടിയത് 11,330 പേർ. 99 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ഒരാൾ മരിച്ചു. ഒന്‍പതുപേർക്കു എലിപ്പനി സ്ഥിരീകരിച്ചു; രണ്ടുപേർ മരിച്ചു. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഗുരുവായൂരിൽ വയോധിക മരിച്ചതോടെ കടുത്ത ആശങ്കയിലാണ് ജില്ല.
കോർപറേഷൻ പരിധിയിൽനിന്നുമാത്രം 37 പേർക്കാണ് കഴിഞ്ഞ പത്തുദിവസത്തിനകം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിയും മറ്റു പകർച്ചവ്യാധികളും സംശയിച്ച് ചികിത്സയിൽ കഴിയുന്നവർ ഇതിലുമിരട്ടിയാണ്.
ഏറ്റവും കൂടുതൽ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യുന്നതു തൃശൂർ കോർപറേഷൻപരിധിയിലായതിനാൽ കോർപറേഷന്റെ മഴക്കാലപൂർവ ശുചീകരണം പാളിയെന്ന ആരോപണവും ഉയരുന്നുണ്ട്.
കഴിഞ്ഞ 11ന് മരിച്ച, എലിപ്പനിബാധിതനെന്ന് സംശയിക്കുന്ന 47 കാരനും 20ന് എലിപ്പനി ബാധിച്ചു മരിച്ച 48കാരനും കോർപറേഷൻപരിധിയിലുള്ളവരാണ്. നാട്ടിക സ്വദേശിയായ 67 വയസുള്ളയാളാണ് ഡെങ്കി ബാധിച്ച് മരിച്ചത്. ഇതിനുപുറമേയാണ് ഷിഗെല്ലയും ജില്ലയിൽ പടരുന്നത്. വടക്കാഞ്ചേരി, കൊടകര, വള്ളത്തോൾനഗർ, ചേലക്കര എന്നിവിടങ്ങളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഷിഗെല്ല ബാധിച്ച് കൊടകരയിൽ 47 കാരൻ മരണപ്പെട്ടത് ആശങ്ക ഇരട്ടിയാക്കി.
ജില്ലയിൽ ഏറെക്കുറെ എല്ലാപ്രദേശത്തും പകർച്ചവ്യാധികൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. അടാട്ട്, നടത്തറ, തോളൂർ, തൃക്കൂർ, വലപ്പാട്, പുത്തൂർ, അരിന്പൂർ, കൊടകര, അന്തിക്കാട്, അവണൂർ, വെള്ളാങ്ങല്ലൂർ, കോലഴി, പാണഞ്ചേരി, നാട്ടിക, പുന്നയൂർക്കുളം, പറപ്പൂക്കര, ചേലക്കര, ഗുരുവായൂർ തുടങ്ങിയ മേഖലകളിൽനിന്നാണ് പകർച്ചവ്യാധികൾ ഏറെയും റിപ്പോർട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിന്റെ റിപ്പോർട്ട് പ്രകാരമുള്ള കണക്കുകളാണിത്.
വൈറൽപനി, ഡെങ്കി, എലിപ്പനി, ഷിഗെല്ല എന്നീ രോഗവ്യാപനം ഉയരുന്നതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. സംസ്ഥാനത്താകെ പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ഡിഎംഒ അറിയിച്ചു.
Thrissur
പുതുക്കാട്: ദേശീയപാതയിലെ ആമ്പല്ലൂർ മേൽപാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടു. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് തൃശൂർ ഭാഗത്തേക്കുള്ള പാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്.15 മിനിറ്റിനുശേഷം ട്രയൽ റൺ അവസാനിപ്പിച്ച് റോഡ് അടച്ചു.
മേൽപാലത്തിന്റെ അവസാനഘട്ട നിർമാണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ നിർമാണം പൂർത്തീകരിച്ചു മേൽപാലം ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷ.
ജൂൺമാസത്തിൽ മേൽപാലത്തിന്റെ നിർമാണം തീർക്കുമെന്നാണ് കരാർകമ്പനി പറഞ്ഞിരുന്നത്. എന്നാൽ ഒരുഭാഗത്തെ ഇരുപാതയിലും ടാറിംഗ് പൂർത്തീകരിക്കേണ്ടതുണ്ട്. മേൽപാലം തുറക്കുന്നതിനുമുന്‍പ് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ തത്കാലികമായെങ്കിലും വാഹനങ്ങൾ കടത്തിവിടുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ട്രയൽ റൺ നടത്തിയതെന്നു കരുതുന്നു.
Thrissur
തൃശൂർ: അന്താരാഷ്ട്ര ഒളിന്പിക് ദിനത്തോടനുബന്ധിച്ച് ജില്ലാ ഒളിന്പിക് അസോസിയേഷൻ സം ഘടിപ്പിച്ച ഹൈസ്കൂൾ വിദ്യാർഥികൾക്കായുള്ള ജില്ലാതല ഒളിന്പിക്സ് ക്വിസ് മത്സരം വി.കെ. എൻ. മേനോൻ ഇൻഡോ ർ സ്റ്റേഡിയത്തിൽ നടന്നു.
സമ്മാനദാനം ഒളിന്പ്യൻ പി.ആർ. ശ്രീജേഷ് നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് സി. സുമേഷ് ഉദ്ഘാടനം ചെയ്തു. ഒളിന്പ്യൻ വി.കെ. വിസ്മയ, സംസ്ഥാന സ്കൂൾ സ്പോർട്സ് കോഓർഡിനേറ്റർ അജിത്ത് വർഗീസ് എന്നിവർ മുഖ്യാതിഥികളായി. ഒളിന്പിക് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. സ്റ്റാലിൻ റാഫേൽ, ജില്ലാ വൈസ് പ്രസിഡന്റ് ജോയ് വർഗീസ്, സെക്രട്ടറി കെ.ആർ. സുരേഷ്, ജില്ലാ സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ, ട്രഷറർ വി.സി. വിനോദ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. ജി. ശിവജി, കെ. എൽ. മഹേഷ്, എബനേസർ ജോസ് എന്നിവർ പ്രസംഗിച്ചു.
Thrissur
തൃശൂർ: തൃശൂരിന്റെ സമഗ്രവികസനത്തിനു തൃശിവപേരൂർ പാക്കേജ് പ്രഖ്യാപിക്കണമെന്നു ധനകാര്യമന്ത്രികൂടിയായ മുഖ്യമന്ത്രിയോട് രാജൻ ജെ. പല്ലൻ എംഎൽഎ ആവശ്യപ്പെട്ടു. ബൈപാസ് ഇല്ലാത്ത കേരളത്തിലെ ഏക കോർപറേഷൻ തൃശൂരാണ്.
യുഡിഎഫ് ഭരണകാലത്തു ബജറ്റിൽ തുക ഉൾപ്പെടുത്തിയ എൻഎച്ച് 544- എൻഎച്ച് 66 എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്ന മണ്ണുത്തി-അമലനഗർ ലിങ്ക് ബൈപാസ് പദ്ധതി അനുവദിക്കണം. മുംബൈ- പൂനെ നഗരമാതൃകയിൽ എറണാകുളം - തൃശൂർ നഗരങ്ങൾ ട്വിൻ സിറ്റിയായി വികസിപ്പിക്കണം. അതിനായി കൊച്ചി മെട്രോ തൃശൂരിലേക്കു നീട്ടണം. ഇതിനു കാലതാമസമുണ്ടെങ്കിൽ തൃശൂരിൽ ലൈറ്റ് മെട്രോ നടപ്പാക്കാൻ സാധ്യതാപഠനം നടത്തണം.
തൃശൂർ പൂരത്തിനു പ്രത്യേക സാന്പത്തിക പാക്കേജ്, വടക്കുന്നാഥൻ- പാറമേക്കാവ്- തിരുവന്പാടി- തൃപ്രയാർ- കൂടൽമാണിക്യം- കൊടുങ്ങല്ലൂർ- ഗുരുവായൂർ തീർഥാടനകേന്ദ്രങ്ങൾ കൂട്ടിയിണക്കി ടൂറിസം സർക്യൂട്ട്, പുലികളി ടീമിനു രണ്ടുലക്ഷം വീതം സാന്പത്തികസഹായം എന്നിവയും അനുവദിക്കണം.
കോർപറേഷനിൽനിന്ന് വൈദ്യുതി - ജനറൽ വിഭാഗങ്ങളിൽ വിരമിച്ചവർക്കു പെൻഷൻ കൊടുത്ത വകയിൽ നൽകാനുള്ള 200 കോടി അനുവദിക്കണം, സംസ്ഥാനത്തിന്റെ മധ്യഭാഗത്തുള്ള തൃശൂരിലെ പ്ലാൻഡ് സിറ്റിയാക്കി മാറ്റാൻ ആസൂത്രണവും സാന്പത്തികവും അനുവദിക്കണം, തേറന്പിൽ രാമകൃഷ്ണൻ എംഎൽഎ ആയിരുന്ന സമയത്ത് ആരംഭിച്ച വികസനപദ്ധതികൾ പൂർത്തിയാക്കാൻ പാക്കേജ് പ്രഖ്യാപിക്കണം എന്നീ ആവശ്യങ്ങളും എംഎൽഎ ഉന്നയിച്ചു.
Thrissur
തൃശൂർ: സെറിബ്രൽ പാൾസി ബാധിച്ച ഏഴുവയസുകാരൻ മകനെ ജീവിതത്തിലേക്കു തിരിച്ചെത്തിക്കാൻ സുമനസുകളുടെ സഹായംതേടി മാതാപിതാക്കൾ. കടുത്ത രോഗാവസ്ഥയിലുള്ള കുഞ്ഞിന്റെ അവയവങ്ങളും ഓരോന്നായി നിശ്ചലമാകുകയാണ്. ജനിച്ചനാൾമുതൽ മകൻ അന്പാടിയുമായി ആശുപത്രികൾ കയറിയിറങ്ങുകയാണ് മരോട്ടിച്ചാൽ മേലേടത്ത് എം.എൻ. ബിനുവും ഭാര്യയും. എല്ലാ അവയവങ്ങളെയും ബാധിക്കുന്ന ക്വാഡ്രിപ്ലെജിക് സെറിബ്രൽ പാൾസി ബാധിച്ച് വർഷങ്ങളായി ചികിത്സയിലാണ് കുട്ടി.
കാഴ്ചശേഷിയും സംസാരശേഷിയുമില്ല. അടിയന്തരമായി തലയ്ക്കു ശസ്ത്രക്രിയ നടത്തണം. പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഇവർ. ലോട്ടറിക്കച്ചവടക്കാരനായ വിനുവിനു സ്ഥിരമായി ജോലിക്കുപോകാനോ പണം കണ്ടെത്താനോ കഴിയുന്നില്ല. മരുന്നുകളും നിരന്തര ഫിസിയോതെറാപ്പിയും വഴി കുട്ടിയുടെ നിലയിൽ മാറ്റമുണ്ടാകുമെന്നാണു ചികിത്സിക്കുന്ന ഡോക്ടർ പറയുന്നത്.
വാടകവീട്ടിലാണ് താമസം. അന്പാടിക്കു രണ്ടു സഹോദരങ്ങളുണ്ട്. അയൽപക്കക്കാരുടെയടക്കം സഹായത്തിലാണ് ഇവർക്കു ഭക്ഷണം നൽകുന്നത്. സഹായങ്ങൾ നൽകേണ്ട ബാങ്ക് അക്കൗണ്ട്- എം.എൻ. ബിനു, കിഴക്കേകോട്ട എസ്ബിഐ, അ ക്കൗണ്ട് നന്പർ: 45280679278. ഐ എഫ്എസ് സി കോഡ്: 000 9121.
Thrissur
തൃശൂർ: ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പ്രിയ കെ. ഉണ്ണികൃഷ്ണൻ ചുമതലയേറ്റു. 2012 ൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായി തൃശൂരിൽ ഔദ്യോഗികസേവനമാരംഭിച്ച പ്രിയ മലപ്പുറം, പാലക്കാട് ജില്ലകളിൽ അസിസ്റ്റന്റ് എഡിറ്ററായും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് (ഐ ആൻഡ് പിആർഡി) ഡയറക്ടറേറ്റിൽ സർക്കുലേഷൻ വിഭാഗം ഇൻഫർമേഷൻ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.
2019 മുതൽ പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
Thrissur
തൃശൂർ: ഒന്നരമണിക്കൂർ പെയ്ത കനത്ത മഴയിൽ നഗരത്തിൽ വെള്ളക്കെട്ട്.
സ്വരാജ് റൗണ്ട്, ശക്തൻ ബസ് സ്റ്റാൻഡ്, ഇക്കണ്ടവാര്യർ റോഡ്, ആകാശപ്പാതയ്ക്കുതാഴെ മാർക്കറ്റിനു സമീപം, ജൂബിലി സെക്കൻഡ് ഗേറ്റ് പരിസരം എന്നിവിടങ്ങൾ വെള്ളക്കെട്ടിലായി.
തൃശൂർ ജനറൽ ആശുപത്രി പരിസരം മുതൽ ബിനി ജംഗ്ഷൻവരെ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ഇരുചക്രവാഹനയാത്രക്കാരടക്കം കുടുങ്ങി. കാനകൾ നിറഞ്ഞൊഴുകി കടകളിലേക്കും വെള്ളം കയറുമെന്ന സ്ഥിതിയെത്തി. അശ്വിനി ജംഗ്ഷൻ പരിസരത്ത് എട്ടു മോട്ടോർ പന്പുകൾ ഉപയോഗിച്ചാണു വെള്ളക്കെട്ട് ഒഴിവാക്കിയത്.
Thrissur
കയ്പമംഗലം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാനാണു സർക്കാർ ലക്ഷ്യ മിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. സ്മാർട്ട് കയ്പമംഗലം പദ്ധതിയുടെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിച്ച "അഭിനന്ദനീയം 2026' ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യഭ്യാസമേഖല വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കാലഘട്ടമാണ്. ഈ സർക്കാർ ഏറ്റവും കൂടുതൽ ശ്രദ്ധകൊടുക്കാൻ പോകുന്ന മേഖല ഉന്നത വിദ്യാഭ്യാസമാണെന്ന് കഴിഞ്ഞ ദിവസത്തെ ബജറ്റ് പരി ശോധിച്ചാൽ മനസിലാകും. അന്താരാഷ്ട്ര നിലവാരത്തി ലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ ലഭ്യമാക്കു ന്നതിനു സർക്കാർ പദ്ധതിയൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ സ്മാർട്ട് കയ്പമംഗലം ചെയർമാൻ ശോഭാസുബിൻ അധ്യക്ഷത വഹിച്ചു.
സൂര്യഭാരതി ഫൗണ്ടേഷൻ ചെയർമാൻ കെ.പി. മനോജ് കുമാറിനു കലാസംസ്കൃതി പുരസ്കാരവും ദാലിയ ഗ്രൂപ്പ് ചെയർമാൻ ഡോ. അബ്ദുള്ള ഹംസയ്ക്ക് പ്രവാസിഭാരതീയ പുരസ്കാരവും ചടങ്ങിൽ സമർപ്പിച്ചു. ദയ എക്സ്റ്റേണൽ ഡയറക്ടർ മുഹമ്മദ് ബഷീർ, അൻഷി ഗ്രൂപ്പ് ചെയർമാൻ ഷിമിൽ മോഹൻദാസ്, സോഷ്യൽ ആക്റ്റിവിസ്റ്റ് വി. ആർ.അനൂപ്, അഞ്ജലി ഷെമീർ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.
ഗുജറാത്തിൽ ദേശീയ തലത്തിൽ നടന്ന ഭിന്നശേഷി വിദ്യാർഥികളുടെ 800 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൂരിക്കുഴി സ്വദേശി അമേയ, നീന്തൽ മത്സരങ്ങളിൽ അഞ്ചു സ്വർണമെഡൽ നേടിയ ധനിഷ്ട ജിംജി, മിഴവഴക് പുരസ്കാരത്തിന് അർഹയായ എസ്എൻവി എൽപി സ്കൂളിലെ സന്ധ്യ ടീച്ചർ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് ബിഎ എക്കണോമിക്സിൽ റാങ്ക് നേടിയ അൻജലി ഷെമീർ എന്നിവരെയും പൊതു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും കലാകായിക മത്സരങ്ങളിൽ വിജയം നേടിയവരെയും ചടങ്ങിൽ മന്ത്രി റോജി.എം. ജോൺ ആദരിച്ചു.
യുവ ക്ലബിന് സ്പോർട്സ് കിറ്റും സമ്മാനിച്ചു. ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ്് ബീനാ സുരേന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ സി.ജെ. പോൾസൺ, സുനിൽ. പി.മേനോൻ, സി.സി. ബാബുരാജ്, മജീദ് കയ്പമംഗലം, ഉണ്ണികൃഷ്ണൻ തൈപറമ്പത്ത്,യാമിനി ദിലീപ്, നിമ്മി പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു. കെ.എ. അഫ്സൽ, പ്ര വിത ഉണ്ണികൃഷ്ണൻ, ലക്ഷ്മി ശാന്തൻ, ഉല്ലാസ്, നാസർ എന്നിവർ നേതൃത്വം നൽകി.
Thrissur
കാട്ടൂര്‍: പ്രദേശവാസികളെ ഏറെനാളായി ആശങ്കയിലാഴ് ത്തിയ കുടിവെള്ള മലിനീകരണ പ്രശ്നത്തില്‍ നിര്‍ണായക കണ്ടെത്തലുകളുമായി കോഴിക്കോട് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ്് ആന്‍ ഡ് മാനേജ്മെന്റ് (സിഡബ്ല്യുആര്‍ഡിഎം).
കാട്ടൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മേഖലയിലെ കിണര്‍വെള്ളത്തില്‍ അമ്ലഗുണം കൂടുതലാണെന്നും ചില പ്രദേശങ്ങളില്‍ ജലഗുണനിലവാരം ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുടിവെള്ള മലിനീകരണം സംബന്ധിച്ച് പ്രദേശവാസികള്‍ പഞ്ചായത്തിനു നല്കിയ ഭീമഹര്‍ജിയുടെ അടിസ്ഥാനത്തി ലാണ് സിഡബ്ല്യുആര്‍ഡിഎമ്മിന്റെ ശാസ് ത്രീയ പരിശോ ധന നടത്തിയത്.
പരിശോധനയില്‍, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനുള്ളിലെ കിണറിലാണു രാസമാലിന്യത്തിനന്റെ സാന്നിധ്യം വ്യക്തമായി കണ്ടെത്തിയത്. കൂടാതെ, എസ്റ്റേറ്റിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ നിരവധി കിണറുകളിലും ജലത്തിന്റെ പിഎച്ച്മൂല്യം സാധാരണ നിലവാരത്തേക്കാള്‍ താഴെയാണെന്നു കണ്ടെത്തി.
ഇത്തരത്തിലുള്ള വെള്ളം ദീര്‍ഘകാലം ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്കും ജലവിതരണ സംവിധാനങ്ങളിലെ കേടുപാടുകള്‍ക്കും കാരണമാകാമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി എല്ലാ കിണറുകളിലും ഹൈഡ്രേറ്റഡ് ലൈം ഉപയോഗിച്ച് പിഎച്ച് മൂല്യം ഉയര്‍ത്തുകയും തുടര്‍ന്ന് ക്ലോറിനേഷന് നടത്തുകയും ചെയ്യണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഇതിലൂടെ വെള്ളത്തിന്റെ അമ്ലത കുറയ്ക്കാനും രോഗാണു ബാധയുടെ സാധ്യത ഒഴിവാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.
പരിശോധനയുടെ ഭാഗമായി എസ്റ്റേറ്റില്‍ നിന്ന് ശേഖരിച്ച മലിനജല സാമ്പിളുകളിലും ശ്രദ്ധേയമായ കണ്ടെത്തലുകളുണ്ടായി. അലുമിനിയം, സിങ്ക്, ഓയില്‍, ഗ്രീസ് തുടങ്ങിയ ഘടകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യാവസായിക പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യവും ഇതോടെ ഉയരുകയാണ്.
ഇതിന്റെ പശ്ചാത്തലത്തില്‍, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ നിലവിലെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ അടിയന്തരമായി നവീകരിക്കണമന്നും കൂടുതല്‍ കാര്യക്ഷമമായ മാലിന്യസംസ്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സിഡബ്ല്യുആര്‍ഡിഎം ശിപാര്‍ശ ചെയ്തിട്ടുണ്ട്. പ്രദേശവാസികളുടെ ആശങ്കകള്‍ ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കണ മെന്ന ആവശ്യവും ശക്തമാവുകയാണ്.
ശാശ്വതപരിഹാരം ആവശ്യപ്പെട്ട് എംഎല്‍എയ്ക്ക് പരാതിനൽകി
കാട്ടൂര്‍: മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ കിണറുകളിലെ രാസമാലിന്യം മൂലം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയില്‍ പ്രദേശവാസികള്‍. പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുടിവെള്ള സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയ്ക്കു പരാതി നല്കി. മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാ പനങ്ങളില്‍ നിന്നുള്ള രാസമാലിന്യങ്ങളാണ് സമീപപ്രദേശങ്ങളിലെ കിണറുകളിലേക്ക് ഒഴുകി കുടിവെള്ളം മലിനമാകാന്‍ കാരണം.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23ന് കാട്ടൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ആരോപണവിധേയരായ കീര്‍ത്തി ഇന്‍ഡസ്ട്രീസ്, റെയിന്‍ബോ എന്റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങള്‍ താത്കാലികമായി അടച്ചിടുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു ഉറപ്പ് നല്‍കിയിരുന്നുവെന്ന് സംരക്ഷണസമിതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അവര്‍ ആരോപിച്ചു.
കുടിവെള്ള സംരക്ഷണസമിതി പ്രസിഡന്റ്് അരുണ്‍ വന്‍പറമ്പില്‍, പഞ്ചായത്തംഗം സി.എല്‍. ജോയ്, മുന്‍ പഞ്ചായത്തംഗം മോളി പിയൂസ്, ട്രഷറര്‍ ജോയ് തോമസ്, ലിനി രമേശ്, ഷാജി പുള്ളിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണു പരാതി സമര്‍പ്പിച്ചത്.
Thrissur
അതിരപ്പിള്ളി: കാലവർഷം ദുർബലമായതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി കുറഞ്ഞു. മഴക്കാലത്ത് രൗദ്രഭാവത്തിൽ വെള്ളച്ചാട്ടം കാണാനാകുമെന്ന പ്രതീക്ഷയിൽ എത്തുന്ന സഞ്ചാരികൾ മെലിഞ്ഞൊഴുകുന്ന പുഴകണ്ട് നിരാശയോടെ മടങ്ങുകയാണ്.
ആയിരക്കണക്കിനു വിനോദയാത്രികർ ദിവസവും എത്തുന്നുണ്ട്. പാർക്കിംഗ് സൗകര്യം കുറവായതിനാൽ വളരെദൂരെ വാഹനങ്ങൾ പാർക്ക് ചെയ്താണ് പലരും വെള്ളച്ചാട്ടം കാണാനെത്തുന്നത്. എല്ലാവർഷവും ജൂൺ മാസത്തിൽ അതിരപ്പിള്ളി മനംകുളിർപ്പിക്കുന്ന കാഴ്ചാനുഭവമാകാറുണ്ട്.
Thrissur
ഇരിങ്ങാലക്കുട: പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ പുതിയ യുജി, പിജി കോഴ്സുകള്‍ ആരംഭിക്കുന്നതിന് കേരള സാങ്കേതിക സര്‍വകലാശാലയുടെയും അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെയും അംഗീകാരം.
ബിടെക് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് (വിഎല്‍എസ്ഐ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി), മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ) എന്നീ പ്രോഗ്രാമുകളാണ് ഈ അധ്യയനവര്‍ഷം പുതിയതായി ആരംഭിക്കുന്നത്. ഇതോടെ കോളജില്‍ എട്ട് പ്രോഗ്രാമുകളിലായി ആകെ ബിടെക് ബാച്ചുകളുടെ എണ്ണം പതിനൊന്നായി ഉയരും.
സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് (ഡേറ്റാ സയന്‍സ്), കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ബിസിനസ് സിസ്റ്റംസ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, മെക്കാനിക്കല്‍ എന്നീ ബിടെക് പ്രോഗ്രാമുകള്‍ക്കു പുറമെയാണ് പുതിയവ ആരംഭിക്കുന്നത്. എംടെക് കമ്പ്യൂട്ടര്‍ സയന്‍സ്, എംടെക് സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്്, എംബിഎ, എംസിഎ എന്നിങ്ങനെ ആകെ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളുടെ എണ്ണം നാലാകും.
Thrissur
തൃശൂർ: പുലിക്കളി മഹോത്സവത്തിനു കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നു പുലിക്കളിസംഘങ്ങളുടെ സംയുക്തയോഗം. സർക്കാർ ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അടിയന്തര നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ പുലിക്കളിയുടെ തലേന്നാണു കേന്ദ്ര ടൂറിസംവകുപ്പ് സംഘങ്ങൾക്കു മൂന്നുലക്ഷം രൂപവീതം പ്രഖ്യാപിച്ചത്. സൗത്ത് സോണ്‍ കൾച്ചറൽ സെന്ററിന്റെ ഡയറക്ടറായ തൃശൂർ സ്വദേശി ഡോ. ഗോപാലകൃഷ്ണൻ മുൻകൈയെടുത്ത് ഒരുലക്ഷം രൂപ വീതവും അനുവദിച്ചിരുന്നു. സമാനമായി തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി മുൻകൈയെടുത്ത് അനുവദിച്ച കേന്ദ്രസഹായം പുലിക്കളി സംഘങ്ങൾക്ക് ആശ്വാസമാകുമായിരുന്നു.
പുലിക്കളിക്കുശേഷം രണ്ടു ധനസഹായങ്ങളും ലഭിക്കാൻ ഡിടിപിസി ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ചു. സൗത്ത് സോണ്‍ കൾച്ചറൽ സെന്റർ അനുവദിച്ച സഹായം ലഭിച്ചെങ്കിലും കേന്ദ്രസഹായം ലഭിച്ചില്ല. പല സംഘങ്ങളും കടുത്ത സാന്പത്തികബാധ്യതകളിലാണെന്നും സാങ്കേതികകാരണങ്ങൾ ഒഴിവാക്കി പണം അനുവദിക്കണമെന്നും പുലിക്കളി കൂട്ടായ്മ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യങ്ങളുന്നയിച്ചു കേന്ദ്രമന്ത്രിക്കും കളക്ടർക്കും നിവേദനം നൽകും. അനുകൂലമല്ലെങ്കിൽ പ്രത്യക്ഷസമരത്തിലേക്കു കടക്കും.
ആദ്യഘട്ടമായി ജൂലൈ ആദ്യം ഡിടിപിസി ഓഫീസിലേക്ക് ഒറ്റപ്പുലി പ്രതിഷേധം നടത്തും. സംയുക്തയോഗത്തിൽ സീതാറാംമിൽ, അയ്യന്തോൾ, ശങ്കരംകുളങ്ങര, ചക്കാമുക്ക്, കുട്ടൻകുളങ്ങര, കാനാട്ടുകര, ഒളരിക്കര, വെളിയന്നൂർദേശങ്ങളും പാട്ടുരായ്ക്കൽ ദേശം കലാകായിക സാംസ്കാരികസമിതി, യുവജനസംഘം വിയ്യൂർ എന്നി വയുടെ ഭാരവാഹികളും പങ്കെടുത്തു.
Thrissur
തൃശൂർ: വൃത്തി കാന്പയിനിന്റെ ഭാഗമായി വീടുകളിൽ ഞായറാഴ്ചകളിൽ നടത്തുന്ന ഉറവിട നശീകരണപ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനവും ജനങ്ങൾക്കുനൽകാനുള്ള ലഘുലേഖയുടെ പ്രകാശനവും തൃശൂർ എംഎൽഎ രാജൻ ജെ. പല്ലൻ നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി കിണറുകൾ ക്ലോറിനേഷൻ നടത്തി. കൂത്താടികളെ തിന്നുന്ന ഗപ്പിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
ബെന്നറ്റ് റോഡിലെ ആലപ്പാട്ട് ജോസിന്റെ വീട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ കോർപറേഷൻ കൗണ്‍സിലർ അഡ്വ. ജോയ് ബാസ്റ്റിൻ ചാക്കോള, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ജിൽഷോ ജോർജ്, ജെ എഎംഒ ഡോ. നിർമൽ, ബഷീർ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
Thrissur
ഇരിങ്ങാലക്കുട: നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഠാണാ - ബസ് സ്റ്റാന്‍ഡ് റോഡില്‍ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം റോഡിനു കുറുകെയുള്ള കാനയ്ക്ക് മുകളിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നതോടെ അപകടഭീഷണി ഉയര്‍ന്നു.
കാലപ്പഴക്കംമൂലം സ്ലാബ് രണ്ടായി പിളര്‍ന്ന് കമ്പികള്‍ പുറത്തുവന്ന നിലയിലാണ്. ഏതു നിമിഷവും സ്ലാബ് കാനയിലേക്ക് പതിക്കാവുന്ന അവസ്ഥയാണുള്ളത്. ബസ് സ്റ്റാന്‍ഡ്, കാട്ടൂര്‍ റോഡ് തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് നിരന്തരം ബസുകളും മറ്റു വാഹനങ്ങളും സഞ്ചരിക്കുന്ന പ്രധാന ജംഗ്ഷനിലാണ് സംഭവം. തിരക്കേറിയ സമയങ്ങളില്‍ അപകടസാധ്യത കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണ്.ഒരുവര്‍ഷം മുന്‍പും ഇതേ സ്ഥലത്തിന് സമീപം സമാനരീതിയില്‍ മറ്റൊരു സ്ലാബ് തകര്‍ന്നു കാനയിലേക്ക് വീണിരുന്നു.
അന്നുതകര്ന്ന സ്ലാബ് മാറ്റിസ്ഥാപിച്ചെങ്കിലും ബാക്കിയുള്ള സ്ലാബുകളും മാറ്റി പൂര്‍ണമായ കോണ്‍ക്രീറ്റ് നിര്‍മാണം നടത്തുമെന്നും റോഡിലെ കേടുപാടുകള്‍ പരിഹരിക്കുമെന്നും നഗരസഭ ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് സമീപത്തെ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ആരോപിക്കുന്നത്. ജനങ്ങളുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന രീതിയില്‍ അപകടാവസ്ഥയില്‍ തുടരുന്ന സ്ലാബുകള്‍ അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നും ഠാണാ - ബസ് സ്റ്റാന്‍ഡ് ഉള്‍പ്പടെ നഗരത്തിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ ഉടന്‍ ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Thrissur
ചാലക്കുടി: ദേശീയപാതയിൽ കോടതി ജംഗ്ഷനിലെ അടിപ്പാതയിലും അതിന്റെ ഭാഗമായി സമീപ റോഡുകളിലും ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കുന്നതിന് സൗത്ത് ജംഗ്ഷനിലെ ഫ്ലൈഓവർ കോടതി ജംഗ്ഷനിലേക്ക് നീട്ടുകയോ, മുനിസിപ്പൽ ജംഗ്ഷനിൽ ചെറുവാഹനങ്ങൾക്ക് പോകാനുള്ള അണ്ടർപാസേജ് നിർമിക്കുകയോ വേണമെന്ന് നഗരസഭ കൗൺസിൽ യോഗം പ്രമേയംവഴി ദേശീയപാത അഥോറിറ്റിയോട് ഐകകണ്ഠ്യേന ആവശ്യപ്പെട്ടു.
വൈസ് ചെയർമാൻ കെ.വി. പോൾ അവതരിപ്പിച്ച പ്രമേയത്തെ പാർലമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, ജിൽ ആന്റണി എന്നിവർ പിന്താങ്ങി.
ഏറ്റവും തിരക്കേറിയ മാള റോഡ് ചാലക്കുടി ടൗണിലേക്ക് പ്രവേശിക്കുന്ന ഇവിടെ നിർമിച്ച അടിപ്പാത ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്ക് വർധിക്കുകയാണ്. നിലവിലുള്ള അടിപ്പാതയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാലും ഇത് ശാശ്വതമായ പരിഹാരമാവില്ലെന്നും വാഹനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മുനിസിപ്പൽ ജംഗ്ഷനിൽ ഒരു പ്രവേശനമാർഗം ആവശ്യമാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
മിനി സിവിൽ സ്റ്റേഷനും കോടതി കോംപ്ലക്സും അനുവദിച്ച പുതിയ റവന്യു ടവറും ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഇരുഭാഗത്തായി പ്രവർത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഒന്നാം വാർഡിലെ റവന്യു പുറംമ്പോക്ക് കുളങ്ങൾ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുംവിധം വിനോദ കേന്ദ്രങ്ങളാക്കാൻ അനുമതിനൽകണമെന്ന് സർക്കാരിനോടും ജില്ലാ കളക്ടറോടും ആവശ്യപ്പെടുന്ന, കൗൺസിലർ വി.ജെ. ജോജുവിന്റെ പ്രമേയവും കൗൺസിൽ അംഗീകരിച്ചു.
Thrissur
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് പ്രദേശത്ത് ഡോഗ് ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് നഗരസഭാ ചെയര്മാന് എം.പി. ജാക്സണ്.
ഇതിന്റെ ഭാഗമായുള്ള ഭൂമി തരംമാറ്റല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും പ്രദേശവാസികള്‍ക്കുള്ള ആശങ്ക പരിഹരിക്കുമെന്നും എം.പി. ജാക്സണ് കൗണ്‍സില്‍ യോഗത്തില്‍പറഞ്ഞു. ഇതില്‍ എല്‍ഡിഎഫ്, ബിജെപി അംഗങ്ങള്‍ എതിര്‍പ്പു പ്രകടിപ്പിച്ചില്ല. നഗരത്തിലെ പഴയ ബസ് സ്റ്റാന്‍ഡ് മന്ദിരം പൊളിച്ചുമാറ്റി ട്രിച്ചി മോഡല്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ബസ് സ്റ്റാന്‍ഡിലെ ബലക്ഷയമുള്ള കിഴക്കുഭാഗത്തെ പഴയ ഇരുനിലകെട്ടിടം പൊളിച്ചുനീക്കും.
ഇതിനുപുറമേ നഗരസഭ വക ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നു കിടക്കുന്ന വലതുവശത്തുള്ളതും നിലവില്‍ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടം പ്രവര്‍ത്തിക്കുന്നതുമായ സ്കൂള്‍ പുറമ്പോക്ക് ഭൂമി വികസനത്തിനായി വിട്ടുകിട്ടുന്നതിന് സര്‍ക്കാരിന് കത്തുനല്കാനും കൗണ്‍സില്‍ തീരുമാനിച്ചു. ഭൂമി ലഭിച്ചാല്‍ ബസ് സ്റ്റാന്‍ഡ് മന്ദിരം പുതുക്കിപണിയുന്നതിന് ഡിപിആര്‍ തയാറാക്കാനും യോഗത്തില്‍ തീരുമാനമായി.
വര്ക്്ഷോപ്പുകളില്നിന്ന് ഓയിലുകളും മറ്റും കാനകളിലേക്കും തോടുകളിലേക്കും ഒഴുക്കിവിടുന്നതുമൂലം പൊറത്തുച്ചിറ നേരിടുന്ന രൂക്ഷമായ മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം വേണമെന്നും ഇവിടേക്ക് എത്തുന്ന മാലിന്യം തളിയക്കോണം പാടശേഖരങ്ങളിലേക്കാണ് എത്തുന്നതെന്നും പ്രദേശത്ത് രൂക്ഷമായ കുടിവെള്ള മലിനീകരണം ഉണ്ടാകുന്നുണ്ടെന്നും കൗണ്‍സിലര്‍ ടി.കെ. ഷാജു ചൂണ്ടിക്കാട്ടി. പൊറത്തൂച്ചിറയിലെ പൊട്ടിവീണ ഷട്ടര്‍ എത്രയും വേഗം പുന:സ്ഥാപിക്കണമെന്ന് കൗണ്‍സിലര്‍ വിനീത ആവശ്യപ്പെട്ടു.
21 ഓളം വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കണ്ടിജന്റ് ജീവനക്കാരെ മാത്രമാണ് വിട്ടു നല്‍കുന്നതെന്ന് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ ചൂണ്ടിക്കാട്ടി. 43 വാര്‍ഡുകളിലേക്കും ഒരുപോലെ കണ്ടിജന്റ് ജീവനക്കാരെ എത്തിക്കാന്‍ ചെയര്മാന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി.
പൊറത്തിശേരി വീ വണ്‍ നഗറിലെ കള്ളുഷാപ്പ് അവിടെനിന്ന് മാറ്റണമെന്ന് ബാബു പാലക്കല്‍, വിനീത, സിന്ധു ഗിരീഷ്കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. നഗരസഭാ മാര്‍ക്കറ്റിന്റെ തനിമ നിലനിര്‍ത്തി പുതിയ ഷോപ്പിംഗ് കോംപ്ലക്സ് കം മാര്‍ക്കറ്റ് നിര്‍മിക്കുന്നതിന് ഡിപിആര്‍ തയാറാക്കാനും നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ അഞ്ചു മീറ്ററില്‍ കൂടുതല്‍ വീതിയുള്ള റോഡുകള്‍ ബിസി രീതിയില്‍ ടാറിംഗ് ചെയ്യാനും തീരുമാനിച്ചു. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷതവഹിച്ചു.
Thrissur
കൊടുങ്ങ: ബംഗളൂരുവില്‍നടന്ന ദേശീയപഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടസ്വര്‍ണം നേടി ജപ്പാനില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ ഇടവകാംഗം പോള്‍ദാസ് കിഴക്കേപീടികയെ കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക സമൂഹം ആദരിച്ചു.
വികാരി ഫാ. ഷിബു നെല്ലിശേരി, കൈക്കാരന് രാജേഷ് ചേലപ്പുറത്ത്, കേന്ദ്രസമിതി പ്രസിഡന്റ് ബിജു പാണാടന്‍ എന്നിവര്‍ചേര്‍ന്ന് ഉപഹാരസമര്പ്പണംനടത്തി. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവും കൊടുങ്ങ ഇടവക പ്രതിനിധിയോഗം അംഗവുമാണ് പോള്‍ദാസ്.
Thrissur
ഇരിങ്ങാലക്കുട: ഒരു ഗോളിന് ഒരു മരം എന്ന ആശയവുമായി നിരവധി തൈനട്ട ക്രൈസ്റ്റ് കോളജിനൊപ്പം നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിദ്യാര്‍ഥികളും പങ്കുചേര്‍ന്നു.
2010 ഫുട്ബോള്‍ ലോകകപ്പ് മുതല്‍ ഓരോ ഗോളിനും ഒരു പ്ലാവിന്റെ തൈനട്ട് പ്ലാവച്ചന് എന്ന പേരു കിട്ടിയ ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പിലിനൊപ്പമാണ് നാഷണല്‍ സ്കൂളിലെ നൂറോളം എസ്പിസി വിദ്യാര്‍ഥികള്‍ മരത്തൈ നടാന്‍ മുന്നില്‍വന്നത്.
എസ്പിസി പദ്ധതിയുടെ പതിനേഴാം ബാച്ച് സെലക്ഷന് നടപടിയുടെ ഭാഗമായി ക്രൈസ്റ്റ് കോളജ് മൈതാനത്ത് നടന്ന ഫിസിക്കല്‍ ടെസ്റ്റിന്റെ ഉദ്ഘാടനം പ്ലാവിന്‍തൈ കൈമാറിക്കൊണ്ട് ഫാ. ജോയ് പീണിക്കപ്പറമ്പില്‍ നിര്‍വഹിച്ചു. നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഡെ.ഹെഡ്മാസ്റ്റര് കെ.വി. സുശീല്‍ അധ്യക്ഷതവഹിച്ചു. എം.സി. ബിജു, ഉദ്യോഗസ്ഥനായ പ്രദോഷ്, സിപിഒ ശ്രീകൃഷ്ണന് നമ്പൂതിരി, ആതിര ഉണ്ണികൃഷ്ണന് സന്നിഹിതരായി.
Thrissur
കൊടുങ്ങല്ലൂർ: 2019ൽ നിശ്ചയിച്ച ഭൂമിയുടെ ന്യായവില, ഓരോ വില്ലേജിലും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി പുനർനിർണയം ചെയ്യുമെന്ന്മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു. ആധാരമെഴുത്തുകാരുടെ സംഘടനയായ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കൊടുങ്ങല്ലൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. മോഹൻകുമാർ അധ്യക്ഷതവഹിച്ചു.
കേരളത്തിലെ മുന്നൂറോളം ആധാരം എഴുത്ത് യൂണിറ്റുകളിൽനിന്നു 3000ത്തിൽപരം ആധാരം എഴുത്തുകാർ പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ, വാർഡ് കൗൺസിലർ ചൈതന്യ ബിജു, സംസ്ഥാന ട്രഷറർ സി.പി. അശോകൻ, സംസ്ഥാന ഉപദേശകസമിതി ചെയർമാൻ ഒ.എം. ദിന എന്നിവർ ആശംസാപ്രസംഗം നടത്തി.ജില്ലാ സെക്രട്ടറി തോമസ് വടക്കൻ നന്ദിപറഞ്ഞു.
Thrissur
ചാലക്കുടി: നിയോജക മണ്ഡലത്തിൽ രണ്ടാംവട്ടവും വിജയിച്ച സനീഷ്കുമാർ ജോസഫ് എംഎൽഎക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വീകരണംനൽകി. മണ്ഡലം പ്രസിഡന്റ് ജോണി പുല്ലൻ അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് വി.ഒ. പൈലപ്പൻ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു, ഡിസിസി ജനറൽ സെകട്ടറി എബി ജോർജ്, യുഡിഎഫ് ചെയർമാൻ അഡ്വ.സി.ജി. ബാലചന്ദ്രൻ, ഡിസിസി സെകട്ടറിമാരായ ജെയിംസ് പോൾ, ഡെൽജിത്ത് ഞറലേലി, കെപിസിസി അംഗം ഷോൺ പല്ലിശേരി എന്നിവർ പ്രസംഗിച്ചു.
Thrissur
ചാലക്കുടി: ആരോസ് കൂടപ്പുഴയും 12 -ാം വാർഡ് വികസനസമിതിയും സംയുക്തമായി കൂടപ്പുഴ പള്ളി ജംഗ്ഷനിൽ ഫിഫ വേൾഡ്കപ്പ് ആവേശത്തിന്റെ ഭാഗമായി കിക്കോഫ് 2026 നടത്തി.
സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘടനംചെയ്തു. വാർഡ് കൗൺസിലർ റെയ്സൻ ആലുക്ക അധ്യക്ഷതവഹിച്ചു. ക്ലബ് സെക്രട്ടറി മനു പോളി, ഇടവക വികാരി ഫാ. ജോസ് വെതമറ്റിൽ, കൗൺസിലർ സൂസി സുനിൽ എന്നിവർ പ്രസംഗിച്ചു.
Thrissur
ഇരിങ്ങാലക്കുട: സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ തിളങ്ങിയ ബാലതാzരം ഡാവിഞ്ചിക്ക് സ്വന്തംനാട്ടില്‍നിന്ന് ലഭിച്ചത് അപൂര്‍വമായ ആദരവ്. വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ പാലപ്രക്കുന്നില്‍ ഡാവിഞ്ചിയുടെ വീടിനുമുന്നിലുള്ള കെഎസ്ഇബി ട്രാന്‍സ്ഫോര്‍മറിനാണ് നാട്ടുകാരും കെഎസ്ഇബിയുംചേര്ന്ന് സ്നേഹപൂര്‍വം ‘ഡാവിഞ്ചി ട്രാന്‍സ്ഫോര്‍മര്‍’ എന്ന പേര് നല്‍കിയത്.
മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ പല്ലൊട്ടി 90 സ് കിഡ്സ് എന്ന ചിത്രത്തിലെ ശ്രദ്ധേയ പ്രകടനത്തിലൂടെയാണ് ഡാവിഞ്ചി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയത്. ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള അംഗീകാരം ഡാവിഞ്ചിക്കായിരുന്നു. മികച്ച ടെലിവിഷന്‍ ബാലതാരത്തി
നുള്ള സംസ്ഥാന പുരസ്കാരവും ഡാവിഞ്ചി നേടി. ലോനപ്പന്റെ മാമ്മോദീസ, തൊട്ടപ്പന്, വരയന്‍, രേഖാചിത്രം തുടങ്ങി ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ച ഡാവിഞ്ചിക്ക് സ്വന്തം നാട്ടുകാര്‍ നല്കിയ ഈ അംഗീകാരമാണ് ഏറ്റവും വിലപ്പെട്ടത്.
Thrissur
എടത്തിരുത്തി: വിദ്യാഭ്യാസവകുപ്പിന്റെ വൺ മില്ല്യൺ തൂഫാൻ ഗോൾസ് കാമ്പയിന് എടത്തിരുത്തി സെന്റ് ആൻസ് സിഎച്ച്എസിൽ തുടക്കമായി.
ലിറ്റിൽ കൈറ്റ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച പരിപാടി പിടിഎ വൈസ് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക സിസ്റ്റർ ലിസ്ജോ അധ്യക്ഷതവഹിച്ചു. കൈറ്റ് മെന്റർമാരായ സിസ്റ്റർ ആൻലിറ്റ്, ടിന്റു കെ.പോൾ, തോമസ് വലിയവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ ലോകകപ്പ് ഫുട്ബോളിനെ വരവേറ്റുകൊണ്ട് ലഹരിക്കെതിരേ ഒരു മില്യണ്‍ തൂഫാന് ഗോളുകള്‍ എന്ന പരിപാടി സംഘടിപ്പിച്ചു.
മുന്‍ സന്തോഷ് ട്രോഫി താരവും റിട്ട. ഡിവൈഎസ്പിയുമായ സി.പി. അശോകന് ഗോളടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ പ്രവീണ്‍സ് ഞാറ്റുവെട്ടി അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ എം.കെ. മുരളി, പിടിഎ പ്രസിഡന്റ് വി. ഭക്തവത്സലന്, മുന്‍ കായിക അധ്യാപകന് ലാലു കോട്ടൂരാന്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.വി. വിനുകുമാര്‍, എന്‍എസ്എസ് വോളന്റിയര്‍ ലീഡര്‍ എ.എ. പാര്വതിദയ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം നടന്നു.
Thrissur
ചാവക്കാട്: സിമന്റ് അടർന്ന് പോയി, തുരുമ്പിച്ചകമ്പിയും ദ്രവിച്ച കോൺക്രീറ്റ് ബീമുകളുമായി ജലഅഥോറിറ്റിയുടെ പത്തുലക്ഷത്തിന്റെ ജലസംഭരണി. ആശങ്കയിൽ അയൽവാസികൾ.
ആശുപത്രി റോഡിന് സമീപം ഗ്യാസ് ഏജൻസിക്ക് മുന്നിലുളള വാട്ടർടാങ്കാണ് അപകടസ്ഥിതിയിൽ. ജലസംഭരിണി നിർമിച്ചിട്ട് ഏതാണ്ട് അര നൂറ്റാണ്ടായി. പണി പൂർത്തീകരിച്ച ശേഷം വെള്ളം എത്താതെ വർഷങ്ങൾ ഒഴിഞ്ഞുകിടന്നു. പിന്നീടാണ് പ്രവർത്തനം തുടങ്ങിയത്.
ടാങ്കിന്റെ പ്രധാന തൂണുകളും ബീമുകളും മറ്റു കോൺക്രീറ്റ് ഭാഗങ്ങളും പൂർണമായി ദ്രാവിച്ച് അപകടസ്ഥിതിയിലാണ്. ജനവാസ മേഖലയിൽ സ്ഥിതിചെയ്യുന്ന ടാങ്കിന് എന്തെങ്കിലും സംഭവിച്ചാൽ വലിയ ദുരന്തത്തിനും നാശത്തിനും കാരണമാകുമെന്ന് നാട്ടുകാരനായ ടി.പി. താജുദ്ദീൻ ചൂണ്ടിക്കാണിച്ചു. ജലഭീഷണിക്ക് പരിഹാരം തേടി താജുദ്ദീൻ ഒരു വർഷമായി അധികൃതർക്ക് പരാതി നൽകുന്നു.
എൻജിനീയർ, കളക്ടർ, മന്ത്രി തുടങ്ങി വിവിധ തലത്തിലുള്ളവർക്ക് കഴിഞ്ഞവർഷം ജൂണിൽ ചിത്രം സഹിതം പരാതി നൽകിയിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അപകടസ്ഥിതി മനസിലാക്കുകയും ഗുരുതരാവസ്ഥ ബോധ്യപ്പെടുക യും ചെയ്തിരുന്നു. അധികൃതർ നടപടി സ്വീകരിക്കാമെന്ന് ഉറപ്പുപറഞ്ഞ് ഒരു വർഷമായിട്ടും ഒന്നും സംഭവിച്ചില്ല.
മുഖ്യമന്ത്രി വി.ഡി. സതീശനും വകുപ്പ്മന്ത്രിക്കും പരാതി നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്. പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Thrissur
അളഗപ്പനഗർ: പച്ചളിപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ പത്തുവയസുകാരന് പരിക്കേറ്റു. പച്ചളിപ്പുറം മഞ്ഞളി റിജോയുടെ മകൻ ജോയലിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ കുട്ടിയെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം.
ഇവരുടെ വീടിനു മുൻപിലെ റോഡിൽ നിൽക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടി വീട്ടിലേക്ക് ഓടിക്കയറിയതുമൂലം ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
Thrissur
തിരുവില്വാമല: ലയൺസ് ക്ലബ് ഓഫ് വില്വാദ്രി പാമ്പാടിയും ലൈക്കേഴ്സ് ക്ലബും സംയുക്തമായി നടത്തിവരുന്ന കോച്ചിംഗ് ക്യാമ്പിൽ ഭാവി താരങ്ങളെ അണിനിരത്തി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിച്ചു. പാമ്പാടി സ്പോർട്സ് അരീനയിൽ ഫുട്ബോളിലെ ഏറ്റവും ആവേശഭരിതമായ രണ്ട് ആരാധക കൂട്ടായ്മകളായ അർജന്റീന ഫാൻസും ബ്രസീൽ ഫാൻസുമാണ് കളത്തിലിറങ്ങിയത്.
ഫുട്ബോൾ അക്കാദമി കോച്ച് അജ്മൽ, ലയൺസ് ക്ലബ്ബിൽ നിന്ന് കൃഷ്ണകുമാർ പൂലീരി, മനോജ്കുമാർ ചീരാത്ത്, ലക്ഷ്മിപ്രിയ പ്രസാദ് എന്നിവരും ലൈക്കേഴ്സ് ക്ലബ്ബിന്റെ ടി.ആർ. വിശാഖ്, എസ്. ശശികുമാർ, സന്തോഷ് എന്നിവരും നേതൃത്വം നൽകി.
Thrissur
വെങ്കിടങ്ങ്: തൊയക്കാവ് തിരുഹൃദയ ദേവാലയത്തിൽ തിരുഹൃദയ ഊട്ടുതിരുനാളിനു കൊടികയറി. തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് എങ്ങണ്ടിയൂർ എംഇ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. ഫെമിൻ തറയിൽ പതാകഉയർത്തി. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, നേർച്ച വിതരണം എന്നിവയും ഉണ്ടായി.
വികാരി ഫാ. സെബി കാഞ്ഞിരത്തിങ്കൽ തിരുകർമങ്ങൾക്ക് സഹകാർമികനായിരുന്നു. 27, 28 തിയതികളിലാണ് തിരുനാൾ. പള്ളി ട്രസ്റ്റിമാരായ ലിറ്റോ ചാലിശേരി, ബൈജു എലുവത്തിങ്കൽ, ബാബു തലക്കോട്ടൂർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.
Thrissur
വടക്കാഞ്ചേരി: സ്ത്രീസുരക്ഷാ പെൻഷൻ മുടങ്ങിയതിനെ ചൊല്ലി നഗരസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോര്. കൗൺസിൽ അടിയന്തര പ്രമേയം പാസാക്കി. കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ മിനിഅരവിന്ദനാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്.
കഴിഞ്ഞ രണ്ടുമാസമായി പെൻഷൻ വിതരണം മുടങ്ങിക്കിടക്കുകയാണ്. ഇത് ഉടൻ കുടിശിക സഹിതം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കൗൺസിൽ യോഗത്തിൽ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കുതർക്കം നടന്നത്. എന്നാൽ സ്ഥിരം സമിതി അധ്യക്ഷ ഷീലമോഹൻ പ്രമേയത്തെ പിൻത്താങ്ങുകയും ചെയ്തു. പെൻഷൻ വിതരണം തടസപ്പെടുത്തിയത് പിണറായി സർക്കാരാണന്ന് പ്രതിപക്ഷ കൗൺസിലർ എസ്.എ.എ. അസാദ്, പി.എൻ. വൈശാഖ്, കെ. ആർ. കൃഷ്ണൻകുട്ടി എന്നിവർ തുറന്നടിച്ചു. ഇതിനിടയിൽവൈസ് ചെയർമാൻ പി എൻ സുരേന്ദ്രൻ ഉൾപ്പടെയുള്ള ഭരണ സമിതി അംഗങ്ങൾ പ്രമേയത്തെ ഒന്നടങ്കം പാസാക്കി. യോഗത്തിൽ അജണ്ടയായി കൊണ്ടുവന്ന 19 എണ്ണവും ഇതോടൊപ്പം പാസായി.
Thrissur
ഒല്ലൂർ: സിനിമ സംവിധായകൻ പ്രിയനന്ദനന്റെ സിനിമാജീവിതത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ഒല്ലൂർ സംസ്കാരിക കുട്ടായ്മയുടെ നേതൃത്വത്തിൽ ആദരം സംഘടിപ്പിച്ചു. ഒല്ലൂർ ജോൺ അക്കര ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനവും ആദര സന്ധ്യയും സംവിധായകൻ പ്രേംലാൽ ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക കൂട്ടായ്മ ചെയർമാൻ കൗൺസിലർ പോളി ജോസ് അധ്യക്ഷത വഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. ശശിധരൻ നടുവിൽ, അഗസ്റ്റിൻ കുട്ടനെല്ലുർ, എ.എ. ജോസ്, സന്ദീപ് സഹദേവൻ, പ്രിൻസൺ അവിണിശേരി, സുജാത വേണു എന്നിവർ സംസാരിച്ചു.
പ്രിയനന്ദനൻ സംവിധാനം ചെയ്ത "വൈലോപ്പിള്ളി ഒരു കാവ്യ ജീവിതം' എന്ന ഡോക്യൂമെന്ററിയും ചലചിത്രങ്ങളായ "ധബാരി ക്യുരുവി', "ഞാൻ നിന്നോടുകൂടെയുണ്ട്', "പാതിര കാലം', "നെയ്ത്തുകാരൻ' എന്നീ ചലച്ചിത്രങ്ങളുടെ പ്രദർശനവും നടന്നു.
Thrissur
മുല്ലശേരി: സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി കണ്ടശാംകടവ് ഏരിയ കൗൺസിലിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. വടക്കൻ പുതുക്കാട് കർമല മാതാവിന്റെ പള്ളിയിൽ നടന്ന വജ്രജൂബിലി ദിവ്യബലിക്ക് അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിച്ചു. ജൂബിലി ദീപം തെളിയിക്കലും ബിഷപ് നിർവഹിച്ചു. തുടർന്ന് നടന്ന ജൂബിലി സമ്മേളനം കണ്ടശാംകടവ് ഫൊറോന വികാരി ഫാ.റാഫേൽ ആക്കാമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. വടക്കൻ പുതുക്കാട് പള്ളി വികാരി ഫാ.ജോസ് എടക്കളത്തൂർ അധ്യക്ഷനായിരുന്നു.
ഏരിയ കൗൺസിൽ പ്രസിഡന്റ് പി.വി. മരിയ ജിനി, ജനറൽ കൺവീനർ സണ്ണി ജോസഫ്, ഫാ. ജിക്സൺ താഴത്ത്, കെ.കെ. പോൾസൺ, പി.ജെ. വർഗീസ്, ടി.യു. ജെയ്സൺ തുടങ്ങിയവർ സംസാരിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കോളർഷിപ്പ് വിതരണം, കുടുംബ സംഗമം, സ്നേഹവിരുന്ന് തുടങ്ങിയവയും ഉണ്ടായിരുന്നു.
Thrissur
ചാവക്കാട്: വീടിനകത്ത് പാമ്പിനെ കണ്ട് വീട്ടുകാർ പുറത്തേക്ക് ഓടി. പാമ്പിനെ കണ്ടെത്താത്തതിനെ തുടർന്ന് വീട്ടുകാർ താമസം മാറ്റി. ഇരട്ടപ്പുഴ കോളനിപ്പടിയിൽ തിരുത്തിയിൽ ഖലീൽ എന്നിവരുടെ വീടിനകത്താണ് ഇന്നലെ ഉച്ചയോടെ പാമ്പ് കയറിയത്.
വീടിനുള്ളിൽ ഖലീലും ഭാര്യയും മറ്റു ബന്ധുക്കളും ഉണ്ടായിരുന്നു. ഖലീൽ ഇരുന്നിരുന്ന കസേരയ്ക്ക് ചുവട്ടിലൂടെയാണ് പാമ്പ് ഇഴഞ്ഞുപോയത്. പിന്നീട് ഓലമേഞ്ഞ വീടിന്റെ മേൽക്കൂരയ്ക്ക് മുകളിൽ കയറുകയായിരുന്നു. പാമ്പ് അകത്ത് കയറിയതോടെ വീട്ടുകാർ പുറത്തേയ്ക്ക് ഓടി. പിന്നീട് അകത്തു കയറി പാമ്പിനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ഗുരുവായൂരിലെ പാമ്പുപിടുത്തക്കാരൻ പ്രതീഷിനെ വിളിച്ചുവരുത്തി വീടിനകത്തും പുറത്തും ഏറെ സമയം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ പാമ്പ് ഏത് ഇനത്തിൽ പെട്ടതാണെന്ന് തിരിച്ചറിയാത്തതിനാൽ വീട്ടുകാർ ഏതാനുംദിവസം മാറി താമസിക്കുകയാണ്. ഓലമേഞ്ഞ ചെറിയ കുടിലിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച നിലയിൽ ഉള്ളതാണ് വീട്.
Thrissur
മാന്ദാമംഗലം: വെള്ളക്കാരിത്തടത്ത് കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്ന് കർഷകർ പ്രതിഷേധ സമരത്തിന് ഒരുങ്ങുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി ആനയിറങ്ങി കൃഷി വ്യാപകമായി നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് മാന്ദാമംഗലം ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ സർവകക്ഷി യോഗം തീരുമാനിച്ചു.
മേഖലയിലെ കർഷകരുടെ വാഴ, കവുങ്ങ്, തെങ്ങ്, റബ്ബർ, കപ്പ തുടങ്ങിയ വിവിധതരം കൃഷികളാണ് കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത്. രാത്രികാലങ്ങളിൽ കൂട്ടമായി എത്തുന്ന ആനകൾ ജനവാസ മേഖലയിലേക്ക് കയറുന്നതും പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം എട്ട് ആനകൾ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു.
ആനയെ ഉൾവനത്തിലേക്ക് തുരത്താൻ അടിയന്തര നടപടി സ്വീകരിക്കുക, കൃഷിനാശം സംഭവിച്ചവർക്ക് ഉടൻ നഷ്ടപരിഹാരം നൽകുക, ജനവാസ മേഖലയോട് ചേർന്ന് സോളാർ ഫെൻസിംഗ് സ്ഥാപിക്കുക, രാത്രികാല പട്രോളിംഗ് ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. ആർആർടി ടീമിനെ സ്ഥിരമായി മേഖലയിൽ വിന്യസിക്കണമെന്നും സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. സമരസമിതി ചെയർമാൻ ഷാജി വാരപ്പെട്ടി, കൺവീനർ ബാബു എന്നിവർ യോഗ നടപടികൾക്ക് നേതൃത്വം നൽകി.
Thrissur
പഴയന്നൂർ: ചീരക്കുഴി പാലത്തിനുസമീപം രണ്ടുകിലോ തൂക്കമുള്ള മുക്കുപണ്ടം സ്വർണമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ പ്രതികൾ പിടിയിൽ. അഞ്ചിന് വൈകുന്നേരം ആറിന് ചീരക്കുഴി സ്വദേശയിൽ നിന്നും പത്തുലക്ഷം രൂപയാണ് തട്ടിയത്. കേസിലെ പ്രതികൾ കർണാടക സ്വദേശികളായ ഗണേഷ (38), രാഹുൽ (21), റമ്പായ (77) എന്നിവരെയാണ് പഴയന്നൂർ സിഐ സുധി ലാലും സംഘവും ചേർന്ന് പിടികൂടിയത്.
Thrissur
തൃശൂർ: 22 വർഷംമുന്പു തുടങ്ങിയ അയ്യന്തോൾ - പുഴയ്ക്കൽ മോഡൽ റോഡ് നാലാംഘട്ടം പൂർത്തീകരണത്തിനു ബജറ്റിൽ ഒരുകോടി രൂപ അനുവദിച്ചതു യാത്രക്കാർക്കും പ്രദേശവാസികൾക്കും ആശ്വാസമായി. അയ്യന്തോളിൽ കളക്ടറുടെ ഔദ്യോഗികവസതി മുതൽ പുഴയ്ക്കൽ പാടംവരെയുള്ള ഭാഗമാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഈ ഭാഗത്തെ റോഡുപണി എത്രയും വേഗം ആരംഭിച്ച് പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഘട്ടംഘട്ടമായി നടന്നുവന്ന മോഡൽ റോഡ് പണി അവസാനമായി നിർത്തിവച്ചതു പത്തുവർഷംമുന്‍പാണ്. തുടർപണികൾക്കായി ആറുവർഷംമുന്പ് സർക്കാർ ഭരണാനുമതിയും 20 കോടി രൂപയും അനുവദിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ഏറ്റെടുക്കേണ്ട ഭൂമി അളന്നു കല്ലുകൾ സ്ഥാപിച്ചിട്ടും വർഷങ്ങൾ നിരവധി കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ കേസുകളോ പരാതികളോ ഇല്ലാതിരുന്നിട്ടും റോഡുപണി പൂർത്തിയാകാതെ നീളുകയായിരുന്നു. വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഈ ഭാഗത്തു പലപ്പോഴും മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്.
രണ്ടു കിലോമീറ്റർ മാത്രമുള്ള അയ്യന്തോളിലെ കോൺവെന്റ് മുതൽ പുഴയ്ക്കൽ പാടംജംഗ്ഷൻ വരെയുള്ള ഭാഗത്തെ റോഡ് നിർമാണംകൂടി പൂർത്തീകരിച്ചാൽ ജില്ലയുടെ വടക്കുഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കാൻ കഴിയും.
ബജറ്റിൽ തുക അനുവദിച്ച വേളയിൽ ഈ ഭാഗത്തെ മോഡൽ റോഡിന്റെ പണി ഉടൻ പൂർത്തിയാക്കാൻ മുഖ്യമന്ത്രിയും ജില്ലയിലെ മന്ത്രിയും എംഎൽഎമാരും വ്യക്തിപരമായ താല്പര്യം കാണിക്കണമെന്ന് അയ്യന്തോൾ ജനകീയസമിതി കൺവീനർ ജെയിംസ് മുട്ടിക്കൽ ആവശ്യപ്പെട്ടു.
Thrissur
തൃശൂർ: പരിചരണത്തിന്റെ സ്വഭാവമുള്ള സ്വയംശുശ്രൂഷയാണ് വായന. ആശുപത്രികൾ അനുഭവങ്ങളുടെ ഖനിയാണ്, അതിനാൽ വായന പ്രോത്സാഹിപ്പിക്കാൻ നല്ല ശ്രമം വേണമെന്നു സാഹിത്യകാരൻ ഇ. സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു.
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വായനവാരാഘോഷങ്ങളും പി.എൻ. പണിക്കർ അനുസ്മരണവും ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അമലയിലെ വിവിധ കോളജുകളിലെയും ഓഫീസുകളിലെയും നല്ല വായനക്കാർക്കുള്ള പദ്മഭൂഷൺ ഫാ. ഗബ്രിയേൽ സിഎംഐ അവാർഡുകളും അഖില കേരളാടിസ്ഥാനത്തിൽ മെഡിക്കൽ വിദ്യാർഥികൾക്കായി നടത്തിയ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
അമല ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പേരിഞ്ചേരി അധ്യക്ഷത വഹിച്ചു. കേരള വെറ്ററിനറി സർവകലാശാല മുൻ ലൈബ്രേറിയൻ ഡോ.ഇ.കെ. മോഹൻലാൽ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. കാർഷിക സർവകലാശാല ചീഫ് ലൈബ്രേറിയൻ ഡോ.എൻ.ബി. നിഷ വായനപ്രതിജ്ഞയ്ക്കു നേതൃത്വം നൽകി. കോളജ് പ്രിൻസിപ്പൽമാരായ ഡോ. റെന്നിസ് ഡേവിസ്, ഷീബ ഭാസ്കർ, സിസ്റ്റർ മിനി, ഫാ. ഷിബു പുത്തൻപുരയ്ക്കൽ, വിദ്യാർഥിപ്രതിനിധികളായ ഡോൺ തോമസ്, സോനു സൂസൻ അബി, ടി.എസ്. അമൽ, ആൽവ മേരി ചാക്കോ, വി.കെ. അജ്നാൻ, ചീഫ് ലൈബ്രേറിയൻ പ്രഫ.ഡോ. എ.ടി. ഫ്രാൻസിസ്, സീനിയർ ലൈബ്രേറിയൻ ഗ്ലാഡിസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
അമല മെഡിക്കൽ കോളജ്, നഴ്സിംഗ് കോളജ്, മെഡിക്കൽ സ്റ്റുഡൻസ് കൗൺസിൽ അരോഹ, നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വായനവാരാഘോഷം നടത്തിയത്.
തിങ്കളാഴ്ച നടക്കുന്ന "വായനയും മനഃശാസ്ത്രവും' എന്ന വിഷയത്തിലുള്ള സെമിനാർ മനഃശാസ്ത്ര വിഭാഗം പ്രഫസറും വകുപ്പുമേധാവിയുമായ ഡോ. പി.കെ. പ്രീതിമേനോൻ, ചീഫ് ലൈബ്രേറിയൻ പ്രഫ.ഡോ. എ.ടി. ഫ്രാൻസിസ് എന്നിവർ നയിക്കും.
Thrissur
തൃശൂർ: വിയ്യൂർ നിത്യസഹായമാതാ പള്ളിയുടെ ആഭിമുഖ്യത്തിൽ ലോക സംഗീതദിനത്തോടനുബന്ധിച്ച് നാലാമത് അഖിലകേരള ബൈബിൾ സംഗീതോത്സവം പള്ളി അങ്കണത്തിൽ അരങ്ങേറി. സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. വിയ്യൂർ പള്ളി വികാരി ഫാ. മാത്യു കുറ്റിക്കോട്ടയിൽ അധ്യക്ഷത വഹിച്ചു.
ഫാ.ഡോ. പോൾ പൂവത്തിങ്കൽ, കൈക്കാരൻ വിൻസ് തറയിൽ, ഫാ. ആൻജോ പുത്തൂർ, ഡീക്കൻ ബിബിൻ തേയ്ക്കാനത്ത് എന്നിവർ പ്രസംഗിച്ചു. പൊതുയോഗത്തിനുശേഷം വിയ്യൂർക്കാരും സംഗീതജ്ഞരുമായ ഫാ.ഡോ. പോൾ പൂവത്തിങ്കലും ഫാ. ആൻജോ പുത്തൂരും ചേർന്നു ബൈബിൾ സംഗീതക്കച്ചേരി അവതരിപ്പിച്ചു. പ്രഫ. അബ്ദുൽ അസീസ് (വയലിൻ), രാമക്കൽമേട് കലൈനാഥ് (മൃദംഗം), വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് (ഘടം) എന്നിവർ പക്കമേളം അവതരിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽനിന്നു വന്ന സംഗീതജ്ഞരും സംഗീതാർച്ചന നടത്തി.
Thrissur
ഇരിങ്ങാലക്കുട: മാപ്രാണത്ത് കെഎസ്ഇബി അറ്റകുറ്റപ്പണി ജോലിക്കിടെ ലൈന്മാന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര അശ്രദ്ധയുണ്ടായെന്നാരോപിച്ച് പോലീസില്‍ പരാതി.
കരുവന്നൂര്‍ മേജര്‍ സെക്ഷനിലെ ലൈന്മാനായ ആറാട്ടുപുഴ സ്വദേശി മനോജ്(48) മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണംനടത്തി ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മൂര്‍ക്കനാട് സ്വദേശി അഡ്വ. പ്രമോദ് ഇരിങ്ങാലക്കുട പോലീസില്‍ പരാതിനല്‍കിയത്.
പരാതിയില്‍ പറയുന്നതനുസരിച്ച്, അപകടംനടന്ന വൈദ്യുതിക്കാലില്‍ സ്ഥാപിച്ചിരുന്ന ഓപ്പണ്‍ ബ്രേക്കര്‍ സ്വിച്ച് കൃത്യമായി പരിശോധിക്കുകയും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തിരുന്നില്ല. സ്വിച്ചിന്റെ ഇന്സുലേഷന് ഭാഗങ്ങള്നശിച്ച് തുരുമ്പെടുത്ത നിലയിലായിരുന്നുവെന്നും ഇത് അപകടസാധ്യത വര്ധിപ്പിച്ചിരുന്നുവെന്നുമാണ് ആരോപണം. സാധാരണയായി വൈദ്യുതി ലൈനുകളില്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് മുമ്പ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.
ജോലിക്കായി പെര്മിറ്റെടുത്തശേഷം ബന്ധപ്പെട്ട ലൈനിലേക്കുള്ള വൈദ്യുതി വിതരണം സബ് സ്റ്റേഷനില്‍നിന്ന് പൂര്‍ണമായും വിച്ഛേദിക്കണം. തുടര്‍ന്ന് ഓപ്പണ്‍ ബ്രേക്കര്‍ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതി പ്രവാഹം പൂര്‍ണമായും നിലച്ചതായി ഉറപ്പുവരുത്തുകയുംവേണം.
ഇതിനുശേഷമേ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ജീവനക്കാര്‍ വൈദ്യുതിക്കാലില്‍ കയറി അറ്റകുറ്റപ്പണികള്‍ നടത്താവൂ. എന്നാല്‍ ഈ നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചതാകാമെന്നാണ് പരാതിയിലുള്ളത്. സുരക്ഷാ സംവിധാനങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മനോജിന്റെ ജീവന് രക്ഷിക്കാനാകുമായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അപകടത്തിന് കാരണമായ സാഹചര്യങ്ങള്‍, സുരക്ഷാ നടപടികള്‍ പാലിച്ചിരുന്നോയെന്നത്, ഉപകരണങ്ങളുടെ പരിപാലനത്തില്‍ വീഴ്ച ഉണ്ടായിരുന്നോയെന്നത് എന്നിവ അന്വേഷിക്കണമെന്നാണ് ആവശ്യം.
Thrissur
ചാലക്കുടി: കഴിഞ്ഞ 10 വർഷമായി നിർമാണം പൂർത്തീകരിക്കാനാവാതെ പനമ്പിള്ളി ഗോവിന്ദമേനോൻ സ്മാരക മന്ദിരം നശിക്കുന്നു.
പനമ്പിള്ളി ജന്മശതാബ്ദി ഫൗണ്ടേഷനാണ് മുൻ തിരു - കൊച്ചി മുഖ്യമന്തിയും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ചാലക്കുടിക്കാരനായ പനമ്പിള്ളിയുടെ സ്മാരകനിർമാണം ആരംഭിച്ചത്. ദേശീയപാതയ്ക്കരികിൽ സൗത്ത് ജംഗ്ഷനു സമീപം സംസ്ഥാന സർക്കാർ അനുവദിച്ച സ്ഥലത്താണ് കെട്ടിടനിർമാണം ആരംഭിച്ചത്. രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണൻ മുമ്പ് അനാഛാദനംചെയ്ത പ്രതിമ ഇവിടെ സ്ഥാപിക്കുകയുംചെയ്തു. എന്നാൽ കെട്ടിടനിർമാണം പൂർത്തീകരിക്കാൻകഴിഞ്ഞില്ല.
കെട്ടിട നിർമാണത്തിനെതിരേ ചിലർ പരാതിയുമായി വന്നതോടെയാണ് നിർമാണം നിലച്ചത്. കെട്ടിട നിർമാണം പൂർത്തികരിച്ചുവെങ്കിലും പരാതിയുള്ളതിനാൽ നഗരസഭ കെട്ടിട നമ്പർ നൽകിയില്ല.
ഇപ്പോൾ കെട്ടിടം നാശത്തിന്റെ വക്കിലാണ്. കെട്ടിടമുറികളുടെ ഷട്ടറുകൾ തുരുമ്പെടുത്ത് നശിച്ചു. ജന്മശതാബ്ദി ഫൗണ്ടേഷന്റെ പ്രവർത്തനവും നിർജീവമാണ്.
പനമ്പിള്ളി ജന്മദിനത്തിലും ചരമദിനത്തിലും പനമ്പിള്ളി പ്രതിമയ്ക്ക് മുന്നിൽ അനുസ്മരണംനടത്തുക മാത്രമാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാന ബജറ്റിൽ പനമ്പിള്ളി സ്മാരകത്തിന് ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ അത് മറ്റൊരു പദ്ധതിയാണ്.
Palakkad
വണ്ടിത്താവളം: കൂടാരം ട്രസ്റ്റ്, വണ്ടിത്താവളം വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവർ സംയുക്തമായി 26 ന് ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തും.
വണ്ടിത്താവളം പള്ളിമൊക്കിൽ വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന റാലി പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാനി മണികണ്ഠൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ഉദ്ഘാടനം ചെയ്യും.
എക്സെസ് ഇൻസ്പെക്ടർ യു.കെ. ജിതിൻ, മീനാക്ഷിപുരം പോലീസ് എസ്എച്ച്ഒ ഇൻസ്പെക്ടർ ബി. ദീപു, കൂടാരം ട്രസ്റ്റ് പ്രസിഡന്റ് കെ.എ. വിജയകൃഷ്ണൻ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തംഗം എം. സുനിതാ ഭായ്, കെകെഎം എച്ച്എസ്എസ് പ്രിൻസിപ്പൽ സി. ഹേമ, പ്രധാന അധ്യാപകൻ ഡി. അനിൽ, കെവിവിഇഎസ് പ്രസിഡന്റ് സി. മണി, സെക്രട്ടറി കെ. കെ. ഷെറീഫ്, മരുതമ്പാറ വാക്കേഴ്സ് ക്ലബ് ഭാരവാഹി ഡി. മുരുകേശൻ എന്നിവർ പങ്കെടുക്കും. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ ജനപങ്കാളിത്തം ലക്ഷ്യമിട്ടാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.
Palakkad
മൈലമ്പുള്ളി: ഞാറക്കോട് പുലി വളർത്തുനായയെ കടിച്ചുകൊന്നു. ഞാറക്കോട് എം.വി. തോമസിന്റെ നായയെ ഞായറാഴ്ച രാത്രി പുലി കടിച്ചുകൊന്നു. ഇതിനു മുന്‍പും ഈ ഭാഗത്തു പുലി ഉണ്ടായിരുന്നു. വനംവകുപ്പിനു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.
ആക്രമണകാരിയായ പുലിയെ കൂടുവച്ച് പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മലയോടു ചേർന്നുകിടക്കുന്ന വനമേഖലയിൽ കാടുകയറി കിടക്കുന്നതിനാൽ വന്യമൃഗങ്ങൾ ഇറങ്ങിവരുന്നത് നാട്ടുകാർക്കു കാണാൻ കഴിയില്ല. പലപ്പോഴും പകലും രാത്രിയും ഈ കാടുകളിലാണ് കാട്ടാനകളും പുലിയും കടുവയും കാട്ടുപന്നിയുമെല്ലാം കിടക്കുന്നത്.
പകൽപോലും കൃഷിയിടത്തിൽ ഇറങ്ങാനോ റബർ ടാപ്പ് ചെയ്യാനോ കഴിയാത്ത സാഹചര്യമാണുള്ളത്. കാട്ടുമൃഗങ്ങൾ കൃഷിയിടത്തിൽ ഇറങ്ങുന്നതു തടയാൻ നടപടികൾ സ്വീകരിക്കണമെന്നും കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.
Palakkad
പാലക്കാട്: പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടിന്റെ ഗ്രാമീണ ഗ്രന്ഥശാല വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണ ഉദ്ഘാടനവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. കാണിക്കമാത ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പരിപാടി.
ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പിഎസ്എസ്പി സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ടി.സി. ഏലിയാമ്മ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.
കാണിക്കമാത സ്കൂൾ പ്രിൻസിപ്പൽ ഡോ.സിസ്റ്റർ നിർമൽ സ്വാഗതം ആശംസിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി വി. രവീന്ദ്രൻ, പിഎസ്എസ്പി പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോയ് അറയ്ക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
പി.എൻ. പണിക്കർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികളെ ചടങ്ങിൽ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ അനുമോദനങ്ങളും സമ്മാനങ്ങളും കൈമാറി.
Palakkad
കോയന്പത്തൂർ: 2026 ലെ ഇന്റർ-ക്ലബ് ലീഗ് ടെന്നീസ് ടൂർണമെന്റിൽ വിജയിച്ച ടീമുകൾക്കും കളിക്കാർക്കും ജില്ലാ ടെന്നീസ് അസോസിയേഷൻ സമ്മാനവിതരണ ചടങ്ങ് സംഘടിപ്പിച്ചു. കോയമ്പത്തൂർ ജില്ലാ ടെന്നീസ് അസോസിയേഷൻ മുൻ പ്രസിഡന്റും ടെന്നീസ് അഡ്മിനിസ്ട്രേറ്ററുമായ രമേശ് മുഖ്യാതിഥിയായി സമ്മാനങ്ങൾ വിതരണം ചെയ്തു.
ടൂർണമെന്റിൽ 11 വിഭാഗങ്ങളിലായി 116 ടീമുകൾ പങ്കെടുത്തു, കോയമ്പത്തൂർ, തിരുപ്പൂർ, പൊള്ളാച്ചി, നീലഗിരി മേഖലകളിൽ നിന്നുള്ള 1,117 കളിക്കാർ പങ്കെടുത്തു. ജനുവരി 24 മുതൽ ഏപ്രിൽ 4 വരെ കോയമ്പത്തൂരിലെ വിവിധ സ്ഥലങ്ങളിൽ ഈ കായിക ടൂർണമെന്റുകൾ നടന്നു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ടെന്നീസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീനിവാസൻ, സെക്രട്ടറി സതീഷ് കുമാർ നായർ, ട്രഷറർ നരേന്ദ്ര, ക്ലബ് പ്രതിനിധികൾ, അഡ്മിനിസ്ട്രേറ്റർമാർ, കളിക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Palakkad
കോയമ്പത്തൂർ: രാമനാഥപുരം രൂപതയുടെ ടിഎൻബിസി ഹെൽത്ത് കെയർ കമ്മീഷൻ വാർഷികയോഗം സാന്തോം പാസ്റ്ററൽ സെന്ററിൽ നടന്നു. ടിഎൻബിസി ഹെൽത്ത് കമ്മീഷൻ അസിസ്റ്റന്റ് സെക്രട്ടറി സിസ്റ്റർ എമിലി, ഡയറക്ടർ ഫാ. ജിയോ കുന്നത്തുപറന്പിൽ എന്നിവർ ക്ലാസ് എടുത്തു. ബിഷപ് മാർ പോൾ ആലപ്പാട്ട് സന്ദേശം നൽകി. മാനുഷികവും ദൈവികവുമായ ഒരു സ്പർശം എല്ലാ രോഗീശുശ്രൂഷകർക്കും ഉണ്ടാകണമെന്നും ശാരീരിക സ്വസ്ഥതയിലേക്കു വ്യക്തികളെ കൊണ്ടുവന്നാലേ ആത്മീയമായി അവർ വളരുകയുള്ളൂ എന്നും ബിഷപ് ഓർമപ്പെടുത്തി.
ഡോ. ജോർജ് സക്കറിയ, ഡോ. ജേക്കബ് റെയ്മണ്ട് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഫാ. ജിയോ കുന്നത്തുപറന്പിൽ- ഡയറക്ടർ, ഡോ. ജേക്കബ് റെയ്മണ്ട്- പ്രസിഡന്റ്, ഡോ. ജോർജ് സക്കറിയ- വൈസ് പ്രസിഡന്റ്, ലിജോ ചെന്പൻ- സെക്രട്ടറി, സിസ്റ്റർ ലിനറ്റ് എഫ്സിസി- ജോയിന്റ് സെക്രട്ടറി, മേരി സെൽവരാജ്- ട്രഷറർ, ലില്ലി ജോണി, ദീപ്തി മേരി, സിസ്റ്റർ എലിസബത്ത് സിഎംസി, സിസ്റ്റർ വിനയ എഫ്സിസി- എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.
സിസ്റ്റർ സായൂജ്യ സിഎംസി ആശംസകളർപ്പിച്ചു. സെക്രട്ടറി സിസ്റ്റർ ലിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. സിസ്റ്റർ ലിസ മേരി എഫ്സിസി, ഷീബ എന്നിവർ പ്രാർഥനാഗീതം ആലപിച്ചു. ഈ വർഷത്തെ ടിഎൻബിസി ഹെൽത്ത് കെയർ കമ്മീഷന്റെ തീം ആയ പ്രോഗ്രസീവ് പാരന്റിംഗ് ബിഷപ് ഉദ്ഘാടനം ചെയ്തു.
Palakkad
കോയന്പത്തൂർ: വേൾഡ് മലയാളി കൗൺസിൽ കോയമ്പത്തൂർ പ്രോവിൻസ് ലോകയോഗാദിനം വടവള്ളിയിലെ അനുഗ്രഹ ഗാർഡൻസിൽ ആചരിച്ചു. കോയമ്പത്തൂർ ഭാരവാഹികളും അംഗങ്ങളും ചേർന്ന് യോഗ ആചാര്യന്മാരായ അക്ഷയ അന്തർജനം, ഡോ. ഗോകുൽ വർമ എന്നിവരെ ആദരിച്ചു.
വനിതാ വിഭാഗം പ്രസിഡന്റ് ഡോ. ജയന്തി പ്രദീപ് അക്ഷയ അന്തർജനത്തിന് പൊന്നാട അണിയിച്ചും സുമ പത്മകുമാർ ഫലകം നൽകിയും ആദരിച്ചു. ഡബ്ല്യുഎംസി കോയമ്പത്തൂർ പ്രോവിൻസ് ചെയർമാൻ കെ. പ്രദീപ് നമ്പ്യാർ ഡോ.ഗോകുൽ വർമ്മയെ പൊന്നാട അണിയിച്ചും പ്രസിഡന്റ് രാജൻ ആറുമുഖം ഫലകം നൽകിയും ആദരിച്ചു. ഡബ്ലിയുഎംസി ജനറൽ സെക്രട്ടറി വിജയൻ ചെറുവശേരി നന്ദി പറഞ്ഞു.
Palakkad
ഒറ്റപ്പാലം: കന്നുകാലിവിപണനമേഖല പ്രതിസന്ധിയിൽ. കന്നുകാലി വിപണനമേഖല നേരിടുന്ന പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാവണമെന്നുമാണ് ആവശ്യം.
കന്നുകാലികളുമായി എത്തുന്നവർക്കുനേരെ വ്യാപകമായി അതിക്രമങ്ങൾ നടക്കുകയാണെന്നും ഇതു തടയണമെന്നുമാണ് ആവശ്യം. ലോറികൾ വഴിയിൽ തടഞ്ഞു തട്ടിയെടുക്കുന്നതും അന്യായമായി കേസെടുക്കുന്നതുമടക്കമുള്ള കാര്യങ്ങളാണ് വ്യാപകമായി നടക്കുന്നതെന്നാണ് പരാതി. അയൽസംസ്ഥാനങ്ങളിൽനിന്നുള്ള കന്നുകാലികളുടെ വരവ് തടസപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കന്നുകാലിമേഖലയിൽ പ്രവർത്തിക്കുന്നവർ ആരോപിക്കുന്നു. ഇതുമൂലം വിപണിയിൽ ഇറച്ചിക്കു വില കയറുന്ന സാഹചര്യമാണ്. പല ജില്ലകളിലും ഇറച്ചിവില കിലോക്ക് 500 രൂപയ്ക്കടുത്താണ്.
ആന്ധ്ര, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ സമീപകാലത്ത് ജന്തുദ്രോഹം ആരോപിച്ച് ലോറിയിൽ കൊണ്ടുവരുന്ന കന്നുകാലികളെ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ പ്രധാന കാലിച്ചന്തകളായ വാണിയംകുളം, പെരുമ്പിലാവ്, കുഴൽമന്ദം ഉൾപ്പെടെ നൂറിലധികംവരുന്ന ഗ്രാമീണ കാലിച്ചന്തകളിൽ രണ്ടു ലക്ഷത്തിലധികം പേർ മാംസം, എല്ല്, തോൽ മേഖലയിലെ തൊഴിൽ ചെയ്തു ജീവിക്കുന്നുണ്ട്.
ആന്ധ്ര, ഒഡീഷ, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട് തുടങ്ങി സംസ്ഥാനങ്ങളിൽനിന്നാണു കേരളത്തിലെ ചന്തകളിൽ കന്നുകാലികളെയെത്തിച്ചു വില്പന നടത്തുന്നത്. സുരക്ഷിതമായി കന്നുകാലികളെ കച്ചവടം ചെയ്യുന്നതിനാവശ്യമായ അടിയന്തരനടപടി സംസ്ഥാനസർക്കാർ സ്വീകരിക്കണമെന്നാണു കച്ചവടക്കാരുടെ ആവശ്യം.
പ്രശ്നത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കേരള കന്നുകാലി ആൻഡ് മാംസ വ്യാപാര ക്ഷേമസമിതി സംസ്ഥാനകമ്മിറ്റി വാണിയംകുളം ചന്തയിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചിരുന്നു.
Palakkad
ഷൊർണൂർ: ടാറിനു വില വർധിച്ചു, കുളപ്പുള്ളി-ഷൊർണൂർ പാത നിർമാണം തുടരാനാവില്ലെന്ന് കരാറുകാർ. ടാറിനു വില വർധിച്ചെന്ന് കാണിച്ച് പൊതുമരാമത്തുവകുപ്പിന് കത്ത് നൽകിയതിനുപിന്നാലെ നിർമാണ പ്രവൃത്തികൾ ഇവർ നിർത്തി.
കുളപ്പുള്ളി-ഷൊർണൂർ ടൗൺ-എസ്എംപി കവല പാതയും പൊതുവാൾ ജംഗ്ഷൻ-കൊച്ചിൻ പാലം പാതയും നിർമാണം പൂർണമായും അവസാനിച്ച സ്ഥിതിയാണ്.
അഞ്ച് വർഷത്തോളമായി നടക്കുന്ന പ്രവൃത്തികളാണിപ്പോഴും അനിശ്ചിതാവസ്ഥയിൽ കിടക്കുന്നത്. രണ്ടിന്റേയും നിർമാണം രണ്ട് കരാറുകാരാണ് ഏറ്റെടുത്തിരുന്നത്.
ഇവർ നിർമാണം നടത്തുന്നതിൽ വീഴ്ചവരുത്തിയെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ വിശദീകരണം. അതുകൊണ്ടുതന്നെ പലതവണ കരാറിൽനിന്ന് നീക്കം ചെയ്യുകയും ചെയ്തു. രണ്ടുപേരും കോടതിയെ സമീപിച്ച് തുടർപ്രവൃത്തികൾ ഏറ്റെടുത്തെങ്കിലും നിർമാണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.
ഒടുവിൽ സൂപ്രണ്ടിംഗ് എൻജിനീയർ വഴി നിർദേശിച്ച നിർമാണത്തിനുള്ള സമയവുംകഴിഞ്ഞു.
ഇതിനിടെയാണ് ടാറിന് വിലവർധിച്ചതിനാൽ നിർമാണം പുനരാരംഭിക്കാനാവില്ലെന്ന് അറിയിച്ച് ഇരുവരും കത്ത് നൽകിയിരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.
കുളപ്പുള്ളി-ഷൊർണൂർ ടൗൺ-എസ്എംപി കവല പാത പൂർണമായും തകർന്ന അവസ്ഥയിലാണ്.
ഇതുവഴിയാണ് തൃശൂർ മെഡിക്കൽ കോളജിലേക്കുൾപ്പെടെ വാഹനങ്ങൾ പോകേണ്ടത്.
Palakkad
ഒറ്റപ്പാലം: റോഡ് കയ്യേറി നഗരത്തിനുള്ളിൽ ബാരിക്കേഡുകൾ (ഫെൻസിംഗ്) സ്ഥാപിച്ചതായി പരാതി. ഒറ്റപ്പാലം നഗരത്തിനുള്ളിൽ നടന്നുവരുന്ന നവീകരണപ്രവൃത്തികളുടെ ഭാഗമായിട്ടാണ് ബാരിക്കേഡുകൾ സ്ഥാപിച്ചു വരുന്നത്. റോഡിന്റെ അഴുക്കുചാലുകൾ ഇതിനകം സ്ലാബിട്ട് മൂടി നടപ്പാതയാക്കി മാറ്റിയിട്ടുണ്ട്. നടപ്പാതകൾക്ക് തൊട്ടാണ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
കാൽനടയാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ വേണ്ടിയാണ് ബാരിക്കേഡുകൾ സ്ഥാപിക്കുന്നത്. എന്നാൽ ബാരിക്കേഡുകൾ റോഡിലേക്ക് ഇറക്കിയാണ് സ്ഥാപിച്ചിട്ടുള്ളതെന്നാണ് പരാതി. ഇതുമൂലം റോഡിന്റെ വീതിക്ക് കുറവ് സംഭവിക്കുന്നുണ്ട്. ഉദ്യോഗസ്ഥന്മാരുടെ അലംഭാവമാണ് സംഭവത്തിന് കാരണം എന്നാണ് പരാതി.
കാൽനടയാത്രയ്ക്ക് ഉപയോഗിക്കുന്ന നടപ്പാതയ്ക്ക് ചേർന്നുവേണം ബാരിക്കേഡ് സ്ഥാപിക്കാൻ എന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്. അന്യസംസ്ഥാന തൊഴിലാളികൾ അവർക്ക് തോന്നിയ നിലയിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത് എന്നും പരാതി ഉയർന്നു. അടിയന്തരമായി പ്രശ്നത്തിൽ ഇടപെടാൻ അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യം.
Palakkad
വടക്കഞ്ചേരി: മൂലങ്കോട് കാളത്തോട്ടം സാമൂഹ്യാരോഗ്യ കേന്ദ്രത്തോട് ചേർന്നുള്ള ബസ് കാത്തിരിപ്പുകേന്ദ്രമാണിത്. ചപ്പുചവറും ഭക്ഷണാ വശിഷ്ടങ്ങളും മദ്യകുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇവിടെ നിറയെ. വിവിധ രോഗങ്ങളുമായി ആശുപത്രിയിലേക്ക് വരുന്നവരാണ് കൂടുതലായും ഈ ബസ് കാത്തിരിപ്പു കേന്ദ്രം ഉപയോഗിക്കുന്നത്.
എന്നാൽ ഇവിടെ കുറച്ചുസമയം ചെലവഴിച്ചാൽ തന്നെ ഇല്ലാത്ത രോഗം പിടിപെടും എന്ന സ്ഥിതിയാണിപ്പോൾ. പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ ആശുപത്രിക്കു മുന്നിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രം വൃത്തിയാക്കി സംരക്ഷിക്കാൻ നടപടി ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Palakkad
പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കൗണ്‍സിൽ യോഗവും 2026-2028 വർഷത്തേക്കുള്ള ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പും കുളപ്പുള്ളി ഗസീബോ ഹെറിറ്റേജിൽ നടന്നു. ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിലിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറിയും തെരഞ്ഞെടുപ്പ് വരണാധികാരിയുമായ ദേവസ്യ മേച്ചേരിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റിന്റെയും ജില്ലാകമ്മിറ്റിയുടെയും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് മുഖ്യപ്രഭാഷണം നടത്തി.2026-2028 വർഷത്തെ പാലക്കാട് ജില്ലാ പ്രസിഡന്റായി ബാബു കോട്ടയിലിനെ ജില്ലാ കൗണ്‍സിൽ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
ജില്ലാ ജനറൽ സെക്രട്ടറിയായി കെ.എ. ഹമീദ്, ജില്ലാ ട്രഷററായി കെ.കെ. ഹരിദാസ്, ജില്ലാ വൈസ് പ്രസിഡൻറുമാരായി ടി.പി. ഷക്കീർ, മുസ്തഫ മുളയങ്കാവ്, ബാസിത് മുസ്ലിം, ടി.പി. സക്കറിയ, ടി. രമേഷ് ബേബി, സി.വി. ജെയിംസ്, കെ. ചന്ദ്രൻ, കെ.എം. ജലീൽ, ജില്ലാ സെക്രട്ടറിമാരായി വി. പ്രജിത്ത്, എം.പി.എം. മുസ്തഫ, സുന്ദർരാജ് കോങ്ങാട്, എം.എസ്. സിറാജ്, എൻ. രമേഷ്, മധു കൊടുവായൂർ, രാജേഷ് കൊല്ലങ്കോട്, പ്രകാശൻ മുടപ്പല്ലൂർ, മരക്കാർ മുരുക്കുംപറ്റ എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ കെ.വി. അബ്ദുൾ ഹമീദ്, എസ്. ദേവരാജൻ, എം.കെ. തോമസ്കുട്ടി, പി.സി. ജേക്കബ്, എ.ജെ. ഷാജഹാൻ, കെ. അഹമ്മദ് ഷെറീഫ്, സണ്ണി പൈന്പിള്ളിൽ, ബാപ്പു ഹാജി, വൈ. വിജയൻ, സി. ധനീഷ്ചന്ദ്രൻ, ജോജിൻ ടി. ജോയ്, വി. സബിൽരാജ്, സലീം രാമനാട്ടുകര, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി എം. കുഞ്ഞുമുഹമ്മദ്, കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ജോസ് ബാലരമ, ജില്ലാ ജനറൽ സെക്രട്ടറി കെ.എ. ഹമീദ്, ട്രഷറർ കെ.കെ. ഹരിദാസ് പ്രസംഗിച്ചു.
Palakkad
കല്ലടിക്കോട്: കാട്ടാനശല്യം അതിരൂക്ഷമായ കരിമ്പയിലെ മൂന്നേക്കറിൽ കടുത്ത ഭീഷണിയായി പുലിശല്യവും.പ്രദേശത്തെ വീടുകളിൽ പശു, ആട്, നായ തുടങ്ങിയ വളർത്തിയിരുന്നതു ഇപ്പോൾ നാമമാത്രമായി. പുലികൾ വളർത്തു നായ്ക്കളെ തിന്നുതീർക്കുന്നത് പ്രദേശവാസികളെ കടുത്ത ആശങ്കയിലാകുന്നുണ്ട്.
രാത്രികാലങ്ങളിൽ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകളെത്തി കൃഷിനശിപ്പിക്കുന്ന കാര്യം പലരും അറിയുന്നതുതന്നെ കാവലായുള്ള വളർത്തുനായ്ക്കൾ കുരച്ചുണർത്തുമ്പോഴാണ്. പുലികൾ പ്രദേശത്തെ വളർത്തുനായ്ക്കളെ പിടികൂടുന്നതു പതിവായതോടെ ഇത്തരത്തിലുള്ള കാവലും അപകടസൂചനകളും ഇല്ലാതാകുന്ന സ്ഥിതിയാണ്.
മൂന്നേക്കർ ഇടപ്പറമ്പ് മാരാപ്പറമ്പിൽ വിൻസന്റിന്റെ വളർത്തുനായയെ ശനിയാഴ്ച്ച പുലർച്ചെ പുലി കൊണ്ടുപോയി.വീടിനോടു ചേർന്നുള്ള ഷെഡിൽ ചങ്ങലയിൽ ബന്ധിച്ചിരുന്ന നായയെ പുലി പിടിച്ചു കൊണ്ടുപോകുകയായിരുന്നു.
നായയുടെ കരച്ചിൽകേട്ട് വീട്ടുകാർ ഉണർന്നപ്പോഴേയ്ക്കും പുലി ഇതിനെ തൂക്കിക്കൊണ്ട് അടുത്ത പുരയിടത്തിലൂടെ മുണ്ടനാട് ഭാഗത്തേയ്ക്കു നീങ്ങുകയായിരുന്നു.
വീടിന്റെ വശങ്ങളിൽ പുലിയുടെ കാൽപ്പാടുകൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
അടുത്തകാലത്തായി ഈ പ്രദേശത്തെ വിവിധ വീടുകളിൽനിന്നായി അഞ്ചു നായ്ക്കളെ പുലി കൊന്നുതിന്നിട്ടുണ്ട്. കൂടാതെ തുടിക്കോട്, മണലിൽ ഭാഗങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടാകുന്നുണ്ട്.പുലിക്കെണികൾ സ്ഥാപിക്കണമെന്ന ദീർഘകാലത്തെ ആവശ്യം വനംവകുപ്പ് മുഖവിലയ്ക്കെടുക്കാത്തതിലും ജനരോഷം ശക്തമാണ്.
Palakkad
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കൽ വിജയത്തിലേക്ക്.ടൗൺറോഡിൽനിന്നും കച്ചവടക്കാരെ മാറ്റുന്നതിനെതിരേ സമരരംഗത്തുണ്ടായിരുന്ന പലരും പുതിയ സ്ഥലത്തേക്കുമാറാൻ സന്നദ്ധത അറിയിച്ചതോടെയാണ് പതിറ്റാണ്ടുകളായി നടക്കാതിരുന്ന പുനരധിവസിപ്പിക്കൽ നടപടി സമാധാനാന്തരീക്ഷത്തിൽ വിജയത്തിലേക്കു നീങ്ങുന്നത്.
റോഡിൽനിന്നും ഒഴിഞ്ഞു പോകുന്നതിന്റെ ഭാഗമായി കോ-ഓപറേറ്റീവ് ബാങ്കിനടുത്തെ പെട്ടിക്കടകളെല്ലാം അവരവർതന്നെ മാറ്റി പുതിയ സ്ഥലത്തു സ്ഥാപിച്ചു.
പുതിയസ്ഥലം ഇന്നലെ ഓരോ കച്ചവടക്കാർക്കായി അളന്ന് പഞ്ചായത്ത് അധികൃതർ കൃത്യത വരുത്തിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ്, വൈസ് പ്രസിഡന്റ് ശശികല ടീച്ചർ, മറ്റു പഞ്ചായത്ത് മെംബർമാർ, സെക്രട്ടറി ടി.എസ്. അഭിൻ, അസിസ്റ്റന്റ് സെക്രട്ടറി ഉമ്മർ ഫാറൂഖ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
ടൗണിൽ കിഴക്കഞ്ചേരി റോഡിൽ മുമ്പ് ദിവസച്ചന്ത പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്കാണ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നത്.
ഇവിടത്തെ അനധികൃത നിർമാണപ്രവൃത്തികളും പൊളിച്ചുനീക്കി.സി, ഇ,ഷേയ്പ്പിലായി 40ലേറെ കടക്കാർക്ക് സ്ഥലത്ത് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്നുമുതൽ പുതിയ സ്ഥലത്ത് കച്ചവടങ്ങൾ ആരംഭിക്കും.ചന്തസ്ഥലത്ത് മിനി ഹൈമാസ്റ്റ് ലൈറ്റും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു.
Palakkad
വടക്കഞ്ചേരി: നടപ്പാതകൾ കാൽനടയാത്രക്കാർക്കു സൗകര്യപ്പെടുത്തണമെന്ന സുപ്രീംകോടതിവിധി വടക്കഞ്ചേരി ടൗണിൽ നടപ്പിലാക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുവരുന്നു. വടക്കഞ്ചേരി ബസാർ റോഡ് എന്നപേരിൽ ലക്ഷങ്ങളേറെ ചെലവഴിച്ച് ടൗൺറോഡും നടപ്പാതകളും നവീകരിച്ചെങ്കിലും വർഷങ്ങൾ പലതുകഴിഞ്ഞിട്ടും ടൗണിലെ നടപ്പാതകൾ കാൽനടയാത്രക്കാർക്കു സൗകര്യപ്പെടുത്തുന്നില്ലെന്നു നേതാക്കൾ പറഞ്ഞു.
വഴിയോര കച്ചവടക്കാർക്കുപുറമെ കടകളിലെ സാധനങ്ങൾ നടപ്പാതയിലേക്ക് ഇറക്കിവച്ച് നടപ്പാതകൾ അടയ്ക്കുന്ന സ്ഥിതിയാണ് ടൗണിലുള്ളത്. ബ്യൂട്ടിഫുൾ വടക്കഞ്ചേരി എന്നപേരിൽ നടപ്പാതകളിലെ ഹാൻഡ് റെയിലുകളിൽ മുള്ളുള്ള ബൊഗെയ്ൻവില്ല ചെടിച്ചട്ടികൾകൂടി സ്ഥാപിച്ചതോടെ നടപ്പാതകൾ വീണ്ടുംചുരുങ്ങി. ചിലയിടങ്ങളിൽ വൈദ്യുതി പോസ്റ്റും ട്രാൻസ്ഫോർമർ വരെയുണ്ട് നടപ്പാതയിൽ.
ഇതുമൂലം ആളുകൾക്ക് വാഹനത്തിരക്കേറിയ റോഡിലൂടെ പ്രാണനടക്കിപ്പിടിച്ചുവേണം നടന്നുപോകാൻ. അധികൃതവും അനധികൃതവും ഏതെന്ന് തിരിച്ചറിയാത്തവിധം ടൗൺറോഡിൽ നിറയെ ഓട്ടോസ്റ്റാൻഡുകളാണ്. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗംചേർന്നു ഇടയ്ക്കിടെ തീരുമാനങ്ങളെടുക്കുന്നതല്ലാതെ തീരുമാനം നടപ്പിലാക്കുന്നില്ലെന്നു ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ. ഗുരു പറഞ്ഞു. രാഷ്ട്രീയ താത്പര്യങ്ങൾ നോക്കിയാണ് നടപ്പാത ക്ലീനിംഗും വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കലും ഓട്ടോസ്റ്റാൻഡുകളുമുണ്ടാക്കുന്നത്.
ഈ വിവേചനം അംഗീകരിക്കില്ല. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള പുതിയ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പുനരധിവസിപ്പിക്കൽ വേഗത്തിലാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. നടക്കാനുള്ള അവകാശം മൗലികാവകാശമായാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. നടപ്പാതകൾ ഒരുക്കി അതിർത്തി നിശ്ചയിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതു പഞ്ചായത്തിന്റെ ഉത്തരവാദിത്തമാണെന്നു കോടതി ഉത്തരവിൽ പറയുന്നുണ്ട്.
Palakkad
കൊഴിഞ്ഞാമ്പാറ: ഭാരതമാത കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഫാ.ഡോ. പോൾ തെക്കനത്ത് സിഎംഐ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.
യോഗ പരിശീലകനും ആർട്ട് ഓഫ് ലിവിംഗ് അധ്യാപകനുമായ അനിൽ സന്ത് മുഖ്യാതിഥിയായിരുന്നു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിദ്യാർഥികൾക്കു സന്ദേശം നൽകി. വിവിധ യോഗാഭ്യാസങ്ങളും സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.
Palakkad
കല്ലടിക്കോട്: കുട്ടികളേയും സമൂഹത്തേയും മാരകമായി ബാധിക്കുന്ന ലഹരിക്കെതിരേ ശക്തമായ സന്ദേശം വിദ്യാർഥികളിൽ എത്തിക്കണമെന്നു പൊന്നംകോട് സെന്റ് ആന്റണീസ് ഫൊറോന വികാരി ഫാ. ബെറ്റ്സൻ തൂക്കുപറമ്പിൽ.
സമൂഹത്തോടൊപ്പം കുടുംബങ്ങളും ജാഗ്രത പാലിക്കണമെന്നും പറഞ്ഞു. കെസിബിസി മദ്യ- ലഹരിവിരുദ്ധ സമിതി പൊന്നംകോട് ഫൊറോനതല കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി പൊന്നംകോട് ഫൊറോന ഡയറക്ടർ ഫാ. ക്രിസ് കോയിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടർ ഫാ. റിജോ മേടക്കൽ മുഖ്യപ്രഭാഷണം നടത്തി.
മദ്യ- ലഹരിവിരുദ്ധ സമിതി പാലക്കാട് രൂപത പ്രസിഡന്റ് ഡോ. മാത്യു ചേപ്പനാംകുന്നേൽ, ഫൊറോന പ്രസിഡന്റ് ബെന്നി ചിറ്റേട്ട്, ഫൊറോന സെക്രട്ടറി രാജേഷ് നടുവത്താനിയിൽ, എൻ.എം. ജോസഫ്, തോമസ് ജോസഫ്, ജോർജ് പൊമ്പ്ര, ബീന ബേബി, ജോർജ് വർഗീസ്, വി.എം. തോമസ് വളനാമറ്റം, ജിജോ അബ്രഹാം, റോസമ്മ ബേബി, ലെബി തോമസ്, സാബു ചുള്ളിയാംകുളം തുടങ്ങിയവർ പ്രസംഗിച്ചു.
Palakkad
മംഗലംഡാം: ഓണത്തിന് ഒരുമുറ്റം പൂവ് എന്ന പദ്ധതിയുമായി ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിൽ ചെണ്ടുമല്ലിതൈ നടീൽകൃഷിക്കു തുടക്കമായി. എഎസ്ഐ എസ്. സജീവൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെംബർ ഡിനോയ് കോമ്പാറ വിദ്യാലയ മുറ്റത്ത് ആദ്യ തൈനടീൽ നടത്തി.
പ്രിൻസിപ്പൽ സിസ്റ്റർ ആൽഫിൻ, പിടിഎ പ്രസിഡന്റെ ബിനു മുളംമ്പള്ളി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഷാജി വർക്കി, സെക്രട്ടറി അബാസ് മുബാറക്ക്, സ്കൂൾ പ്രതിനിധി ഏലിയാസ് ബിജു എന്നിവർ പങ്കെടുത്തു. ഹയർ സെക്കൻഡറി വിഭാഗത്തിലെ എൻഎസ്എസ് വോളന്റിയർമാരാണ് കൃഷി പരിപാലനം നടത്തുന്നത്.
Palakkad
മണ്ണാർക്കാട്: കാരാപ്പാടം എൽപി സ്കൂളിന്റെ സുവർണജൂബിലി കാരാപ്പാടം സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോസ് ചെനിയറ ഉദ്ഘാടനം ചെയ്തു.
മണ്ണാർക്കാട് എഇഒ സി. അബൂബക്കർ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ ലത സിഎംസി പ്രാവുകളെ പറത്തി ജൂബിലി ആഘോഷങ്ങൾക്കു തുടക്കംകുറിച്ചു. പഞ്ചായത്തംഗം ഇല്യാസ്, മാനേജർ പ്രതിനിധി അബൂബക്കർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷെറിൻ സിഎംസി സ്വാഗതവും പിടിഎ പ്രസിഡന്റ് നൗഷാദ് നന്ദിയും പറഞ്ഞു. അധ്യാപകരുടെ ജൂബിലി ഗാനവും, കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. അവാർഡ് ദാനവും സ്നേഹവിരുന്നും നടത്തി.
Palakkad
നെന്മാറ: അയിലൂർ പഞ്ചായത്തിലെ അയിലമുടി മലയുടെ താഴ്വാര പ്രദേശമായ കൈതച്ചിറയിൽ വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തിയതായി പ്രദേശവാസികൾ.കഴിഞ്ഞ ഏതാനും ആഴ്ചകളായി മേഖലയിൽ പുലിയുടെ സാന്നിധ്യം സംബന്ധിച്ച റിപ്പോർട്ടുകൾ ആവർത്തിക്കപ്പെടുന്നതിനാൽ നാട്ടുകാരിൽ ആശങ്ക വർധിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം രാത്രിയിൽ വളർത്തുനായ അസാധാരണമായി കുരച്ചതിനെ തുടർന്ന് പുറത്തിറങ്ങി പരിശോധിച്ച പ്രദേശവാസി പുലി ഓടിപ്പോകുന്നതായി കണ്ടതായി പറഞ്ഞു. അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീടിനുമുന്നിൽ പഠിച്ചുകൊണ്ടിരുന്ന ഒരു കുട്ടിയും പുലിയെ കണ്ടതായി കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നു. ഈ സംഭവങ്ങൾ പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന ആശങ്കയ്ക്ക് കൂടുതൽ ബലം പകരുന്നതായി നാട്ടുകാർ പറയുന്നു.
ആഴ്ചകൾക്കുമുമ്പ് കൈതച്ചിറയിലെ കിഴക്കേൽ ശാന്തയുടെ വീട്ടിലെ വളർത്തുനായയെ വന്യമൃഗം ആക്രമിച്ച് കൊന്ന സംഭവവും പ്രദേശത്ത് വലിയ ചർച്ചയായിരുന്നു.പിന്നീട് നടത്തിയ പരിശോധനയിൽ നായയുടെ ജഡം ഭാഗികമായി ഭക്ഷിച്ചനിലയിൽ കണ്ടെത്തി.
വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി വന്യമൃഗത്തിന്റെ ആക്രമണമാണെന്നു സ്ഥിരീകരിച്ചിരുന്നു. ഇതുകൂടാതെ, കൈതച്ചിറയ്ക്ക് സമീപമുള്ള വാഴാഞ്ചേരി ഒട്ടപ്പുരയിൽ മുത്തുകുമാരന്റെ വളർത്തുനായയെ പുലി പിടിച്ചുകൊണ്ടുപോയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. അന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് അടിയന്തരമായി കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിക്കുന്നു. നിരവധി തവണ പരാതി നൽകിയിട്ടും ആവശ്യമായ നടപടികൾ വൈകുകയാണെന്നാണ് ജനങ്ങളുടെ ആരോപണം.
Palakkad
മണ്ണാർക്കാട്: മേഖലയിൽ ഡെങ്കിപ്പനി വ്യാപനം തടയാൻ കർമപദ്ധതി തയാറാക്കി ആരോഗ്യവകുപ്പ്. അടുത്ത ആറാഴ്ച നിരന്തരമായി കൊതുകുനശീകരണം നടത്തും. വീടും പരിസരവും വൃത്തിയാക്കാത്തവർക്കെതിരെ നിയമനടപടിയെടുക്കും.
മണ്ണാർക്കാട് ചേർന്ന വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് കർമപദ്ധതിക്ക് രൂപം നൽകിയത്. ഡെങ്കിപ്പനി ബാധിച്ച് ജില്ലയിൽ അഞ്ചുപേർ മരിക്കുകയും രോഗബാധിതരുടെ എണ്ണം മേഖലയിൽ വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിവിധ വകുപ്പുകൾ, സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, വ്യാപാരികൾ, അധ്യാപകർ, സന്നദ്ധ സംഘടന പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് യോഗം വിളിച്ചത്.
പ്രതിദിനം രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സ്ഥിതിയാണുള്ളതെന്നു ഡോക്ടർമാർ പറഞ്ഞു.രോഗം പകരുന്നതുതടയാൻ കൊതുകു നശീകരണം ഉറപ്പുവരുത്തുകയാണ് പ്രതിവിധി. അടിയന്തരമായി ഓരോ പഞ്ചായത്തുകളിലും ജനകീയ യോഗങ്ങൾ വിളിച്ച് കർമസേനയെ ഒരുക്കുകയാണ് പദ്ധതിയിലെ ആദ്യ ഇനം.
ആരോഗ്യ പ്രവർത്തകരോടു പൂർണ മനസോടെ സഹകരിക്കുന്ന എല്ലാവരെയും യോഗത്തിൽ പങ്കെടുപ്പിക്കണം. നഗരസഭാ ചെയർപഴ്സൺ കെ. സജ്ന, എ.ആർ. ജ്യോതി, സി. മുഹമ്മദ്ബഷീർ, ഡിഎസ്ഒ ഡോ. ഗീതു മറിയ ജോസഫ്, മണ്ണാർക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മേരി ജ്യോതി വിത്സൻ, ഡോ. കെ. സുരേഷ്, ഹെൽത്ത് ഇൻസ്പെക്ടർ പി. സുനിൽ, ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഇക്ബാൽ പങ്കെടുത്തു.
Palakkad
കോട്ടോപ്പാടം: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ 11,12 വാർഡുകളിൽ പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള ജനകീയ കാമ്പയിനു തുടക്കമായി. വാർഡ്തല ആരോഗ്യ ശുചിത്വ സമിതികളുടെയും ജാഗ്രതാ സമിതികളുടെയും രൂപീകരണവും നടന്നു.
പതിനൊന്നാം വാർഡ് മെംബർ പി. മുരളീധരൻ അധ്യക്ഷനായി. പന്ത്രണ്ടാം വാർഡ് മെംബർ കെ. ആസിഫ് അലി കാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ജെഎച്ച്ഐ വി. രൂപിക ബോധവത്കരണ ക്ലാസിനും ആസൂത്രണ സമിതി അംഗം ഹമീദ് കൊമ്പത്ത് ശുചിത്വ പ്രതിജ്ഞക്കും നേതൃത്വം നൽകി.
മുൻ പഞ്ചായത്ത് ഉപാധ്യക്ഷ കെ.എൻ. സുശീല, കാവുങ്ങൽ മണികണ്ഠൻ, സമദ് നാലകത്ത്, അക്കര മുഹമ്മദ്, കെ. ഹരികേശവൻ, ഇ. നീതു, സി.ടി. ഉമ്മർ, കെ. കുഞ്ഞഹമ്മദ് പ്രസംഗിച്ചു.
ആശാപ്രവർത്തകർ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, സന്നദ്ധസംഘടനാ പ്രതിനിധികൾ പങ്കെടുത്തു. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കാമ്പയിനിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ മുഴുവൻ വീടുകളിലും സന്ദർശിച്ച് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ലഘുലേഖ വിതരണവും നടത്തും.
Palakkad
വടക്കഞ്ചേരി: തരൂർ എംഎൽഎ പി.പി. സുമോദിന്റെ നേതൃത്വത്തിൽ എംഎൽഎ പ്രതിഭാ പുരസ്കാരം മെറിറ്റ് അവാർഡ് -2026 സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ്ടു ഉൾപ്പെടെയുള്ള പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കലായിരുന്നു ചടങ്ങ്.
വടക്കഞ്ചേരി പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടന്ന അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസും ജില്ലാ കളക്ടർ കെ. സുധീർ ഉദ്ഘാടനം ചെയ്തു. പി.പി. സുമോദ് എംഎൽഎ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ സി. പ്രസാദ്, കെ. ഉദയൻ, എ.പി. പ്രമോദ്, കണ്ണമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അബ്ദുൾ ഷുക്കൂർ, ബ്ലോക്ക് പഞ്ചായത്തംഗം ഐ. ഷംസുദീൻ, വാർഡംഗം സി. കണ്ണൻ പ്രസംഗിച്ചു. മണ്ഡലത്തിലെ ഉന്നതവിജയം നേടിയ സ്കൂളുകളേയും അനുമോദിച്ചു.
Palakkad
കൂറ്റനാട്: കലാമണ്ഡലം വാസുദേവൻ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ നൽകുന്ന വസുദേവസുതം പ്രഥമ പുരസ്കാര സമർപ്പണവും കറുകപുത്തൂർ ഇവിഎസ് കമ്യൂണിറ്റി ഹാളിൽ നടത്തി. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. വിബിലേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്മശ്രീ കെ.കെ. രാമചന്ദ്ര പുലവർ ഉദ്ഘടനം നിർവഹിച്ചു.
കലാമണ്ഡലം വാസുദേവൻ മെമ്മോറിയൽ സൊസൈറ്റിയുടെ പ്രഥമ വസുദേവസുതം പുരസ്കാരം മോഹനകൃഷ്ണനു നൽകി ആദരിച്ചു. വേദിയിൽ കലാമണ്ഡലം ചന്ദ്രൻ, കലാമണ്ഡലം പരമേശ്വരൻ, കലാമണ്ഡലം ഗോപിനാഥപ്രഭ, കലാമണ്ഡലം പുന്നശേരി പ്രഭാകരൻ, ഡോ.ഇ.എൻ. ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു.
Palakkad
രാമശേരി: ഗാന്ധിആശ്രമത്തിൽ വിദ്യാർഥികൾക്കു പഠനകേന്ദ്രം തുടങ്ങി. ഗാന്ധിജിയുടെ ജീവിതദർശനം പകർന്നു നൽകുന്നതിനൊപ്പം വിദ്യാർഥികളിൽ സാമൂഹ്യഅവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് സംരംഭം. ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശേരി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.
ആശ്രമം അന്ത്യോദയ പദ്ധതി കോ-ഓർഡിനേറ്റർ വി. ജാനകി അധ്യക്ഷയായി.
ജോയിന്റ് ഡയറക്ടർ ഉണ്ണിക്കുട്ടൻ മടച്ചിപ്പാടം, വർക്കിംഗ് ഗ്രൂപ്പ് അംഗം പി. പ്രഭജ, അധ്യാപികമാരായ ബി. അനുമോൾ, എം. അസീന, ബി. അപർണ പ്രസംഗിച്ചു.
Palakkad
മംഗലംഡാം: ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വായനാവാരാചരണത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തി.
മലയാള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എൽ. സുഷമ ഉദ്ഘാടനം നിർവഹിച്ചു. ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾ തയാറാക്കിയ മഴപ്പതിപ്പ് എന്ന സമകാലിന പ്രസിദ്ധീകരണം ഹെഡ്മിസ്ട്രസ് സിസ്റ്റർ ധന്യക്ക് പതിപ്പിന്റെ കോപ്പി നൽകി പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിനു മുളമ്പിള്ളി അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ ഡിനോയ് കോമ്പാറ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ധന്യ സ്വാഗതവും ലിസ്മോൾ ടീച്ചർ നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Palakkad
ആലത്തൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവി സംസ്ഥാന നേതൃത്വത്തിന്റെ തലയിൽമാത്രം കെട്ടിവയ്ക്കേണ്ടതില്ലെന്നും പ്രാദേശിക നേതാക്കളുടെ വല്യേട്ടൻ മനോഭാവം വോട്ടിംഗിനെ ബാധിച്ചുവെന്നും കേരള കോൺഗ്രസ്- എം ആലത്തൂർ നിയോജക മണ്ഡലം കമ്മിറ്റി.
ആലത്തൂർ നിയോജകമണ്ഡലത്തിൽ ശക്തനായ സ്ഥാനാർഥി മത്സരിച്ചിട്ടും ജനകീയനായ മുൻ എംഎൽഎ ഒപ്പമുണ്ടായിരുന്നിട്ടും ഭരണവിരുദ്ധവികാരം ഇല്ലാതെയിരുന്നിട്ടുപോലും ഭൂരിപക്ഷം മുൻ തെരഞ്ഞെടുപ്പിനേക്കാൾ മൂന്നിലൊന്നായി കുറഞ്ഞതിന്റെ ഉത്തരവാദിത്വം പ്രാദേശിക നേതൃത്വത്തിന്റേയും കൂടിയാണെന്നും നിയോജകമണ്ഡലം കമ്മിറ്റി വിലയിരുത്തി. നിയോജക മണ്ഡലം കമ്മിറ്റി യോഗം പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കുശലകുമാർ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ടൈറ്റസ് ജോസഫ്, ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി തോമസ് ജോൺ കാരുവള്ളി, ജില്ലാ സെക്രട്ടറി ജോസ് വടക്കേക്കര, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ജോഷ്വാ രാജു, അഡ്വ. ഷിജിൻ ജോസഫ്, സംസ്ഥാന സമിതിഅംഗം എൻ.പി. ജോർജ്, മണ്ഡലം പ്രസിഡന്റുമാരായ വിൽസൺ കണ്ണാടൻ, ജി. രാമചന്ദ്രൻ വണ്ടാഴി, രാമചന്ദ്രൻ തേങ്കുറിശ്ശി, കെ.വി. നാരായണൻ, കർഷക യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജോസ് ഊന്നു പാലം എന്നിവർ പ്രസംഗിച്ചു.
Palakkad
കോയമ്പത്തൂർ: ഖജാൻജിയും എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായിരുന്ന എൻ. രാധാകഷ്ണന്റെ നിര്യാണത്തിൽ സൂലൂർ കേരളസമാജം യോഗം അനുശോചിച്ചു.
പ്രസിഡന്റ് എ. സുകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജോട്ടി കുരിയൻ, വൈസ് പ്രസിഡന്റ് രവിശങ്കർ, ജോയിന്റ് സെക്രട്ടറി പി.എ. വൽസൻ, ട്രഷറർ സി.എച്ച്. സുരേഷ്, കെ. എസ്. ബൈജു, പി. പ്രഭാകരൻ, കെ.കെ. മോഹനൻ, എ. വിജയകുമാർ, അഭിലാഷ് കൃഷ്ണൻ, കെ. ചെന്താമരാക്ഷൻ, കെ.എസ്. ശ്രീദേവൻ, ബീലാ സന്തോഷ്, കെ. അനിത എന്നിവർ പ്രസംഗിച്ചു.എൻ . രാധാകൃഷ്ണന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
Palakkad
ചിറ്റൂർ: കാലവർഷം ആരംഭിച്ച് മൂന്നാഴ്ചകൾ പിന്നിട്ടിട്ടും മഴ മാറിനിൽക്കുന്നതിൽ നെൽകർഷകർ പ്രതിസന്ധിയിൽ. കുളങ്ങളും മറ്റു ജലാശയങ്ങളുമെല്ലാം വരൾച്ചയുടെ പിടിയിൽതന്നെ.
കർഷകരിൽ പലരും കുഴൽകിണർ വെള്ളം ഉപയോഗിച്ചു ഞാറുപാകിയിട്ടുണ്ട്. മറ്റു കർഷകരിപ്പോഴും മൂലത്തറ റെഗുലേറ്ററിൽ നിന്നുള്ള വെള്ളത്തിനായി കാത്തിരിപ്പാണ്. മഴക്കാലത്തും മഴ മാറിനിൽക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ് ചിറ്റൂർ താലൂക്ക് പ്രദേശങ്ങൾ. മഴക്കുറവ് പരിഗണിച്ച് മിക്ക കർഷകരും പതിറ്റാണ്ടുകൾക്കുമുന്നേ തെങ്ങ്, കവുങ്ങ് കൃഷിയിലേക്കു തിരിഞ്ഞിരുന്നു.
പരന്പരാഗതമായി നെൽകൃഷി ചെയ്തിരുന്നവർ മാത്രമാണ് ഇപ്പോഴും രംഗത്തുള്ളത്. നെല്ലുസംഭരണത്തിലെ പ്രതിസന്ധിയെ തരണം ചെയ്താണ് ഇത്തവണയും കർഷകർ നെൽകൃഷിക്ക് തയാറെടുക്കുന്നത്. ഇതിനിടെയാണ് മഴക്കുറവ് വല്ലാതെ വലയ്ക്കുന്നത്.
Palakkad
കാഞ്ഞിരപ്പുഴ: സഹകരണ അർബൻ ക്രെഡിറ്റ് സൊസൈറ്റി എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികളേയും സംഘത്തിലെ മുതിർന്ന സഹകാരികളേയും ആദരിച്ചു.
സംഘം പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെതന്നെ എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും മാതൃകയാക്കാവുന്ന പ്രവർത്തനമാണ് കാഞ്ഞിരപ്പുഴ സഹകരണ അർബൻ ക്രെഡിറ്റ് സൊസൈറ്റിയെന്നും ലഹരിക്കെതിരേ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന തൂഫാൻ പദ്ധതിയിൽ വിദ്യാർഥികൾ അണിചേരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘം വൈസ് പ്രസിഡന്റ് സി. അച്യുതൻ ആമുഖപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെംബർ ബീന ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ബിജി ടോമി, മുഹമ്മദ് നവാസ്, പഞ്ചായത്ത് മെംബർ പി.എസ്. ഹുസൈൻ, അബൂബക്കർ ബാവിക്ക, സി.ടി. അലി, പി.കെ. അബ്ദുൾ ലത്തീഫ്, അഷറഫ് അലി എന്ന മണി, ഫിറോസ് ബാബു, മുഹമ്മദ് ഗിസാൻ, ബാലചന്ദ്രൻ, പി. സുദേവൻ,അബ്ദുറഹ്്മാൻ, സി.ടി. മൊയ്തു, ശശികുമാർ, ജിൻസി ജേക്കബ്, സൈനബ എന്നിവർ പ്രസംഗിച്ചു. സംഘം സെക്രട്ടറി എബിൻ വർഗീസ് നന്ദി പറഞ്ഞു.
Palakkad
ആലത്തൂര്‍: ഹോളി ഫാമിലി കോണ്‍വന്റ് ഹൈസ്കൂളില്‍ മിനി ലോകകപ്പ് ഫുട്ബോള്‍ മത്സരം നടത്തി.
ഫുട്ബോള്‍ ലോകകപ്പ് നേടിയിട്ടുള്ള എട്ടുരാജ്യങ്ങളെ പ്രതിനിധീകരിച്ച് എട്ടു ടീമുകള്‍ ഫുട്ബോളിന്റെ ആവേശവുമായി സ്കൂള്‍വളപ്പില്‍ എട്ടു പ്ലാവിന്‍തൈകള്‍ നട്ടു. ആലത്തൂര്‍ ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ച് വികാരി ഫാ. ചെറിയാന് ആഞ്ഞിലിമൂട്ടിലും പ്രധാനാധ്യാപിക സിസ്റ്റര്‍ അനീറ്റ ചിറമേലും തൈകള്‍ നട്ടു. അതിനുശേഷം ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, ഹോളണ്ട്, ജര്‍മ്മനി,പോര്‍ച്ചുഗല്‍, സ്പെയിന്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഹൈസ്കൂള്‍ കുട്ടികള്‍ എട്ടു ടീമായി ഓരോ ടീമിന്റേയും ജേഴ്സി അണിഞ്ഞ് മത്സരത്തിൽ അണിനിരന്നു. ആലത്തൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സോണി മത്തായി കിക്കോഫ് ചെയ്ത് മത്സരങ്ങള്‍ക്കു തുടക്കംകുറിച്ചു.
ഫാ. ചെറിയാന് ആഞ്ഞിലിമൂട്ടില്‍ റഫറിയായി. കായികാധ്യാപകന് രോഹിത് നേതൃത്വം നൽകി. ഫൈനലില്‍ ഫ്രാന്‍സ് ടീമിനെ മൂന്നു ഗോളിനു തോല്‍പ്പിച്ച് ബ്രസീല്‍ ജേതാക്കളായി.
Palakkad
പാലക്കാട്: സംസ്ഥാനത്തെ ഖാദി തൊഴിലാളികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്ന് സർവോദയ സംഘം സ്റ്റാഫ് ആൻഡ് ഖാദി ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടു.
എട്ടു മാസമായി കുടിശികയായ മിനിമം വേതനം, നാലു വർഷമായി കുടിശിക നിൽക്കുന്ന ഉത്പാദന പ്രോത്സാഹന വേതനം എന്നിവ ഉടൻ അനുവദിക്കുക, ജോലി ചെയ്യാനാവശ്യമായ അസംസ്കൃത സാധനങ്ങൾ മുടങ്ങാതെ വിതരണം ചെയ്യുക, ചെയ്ത ജോലിക്കുള്ള വേതനം കൃത്യമായി വിതരണം ചെയ്യുക, തൊഴിലാളികളുടെ മക്കൾക്ക് നല്കി വരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് ഉടൻ നല്‍കുക, ഖാദി സ്ഥാപനങ്ങളുടെ റിബേറ്റ് കുടിശിക കൊടുത്തു തീർക്കുക തുടങ്ങിയവയാണ് ഇതര ആവശ്യങ്ങൾ.
സർവോദയ സംഘം സ്റ്റാഫ് ആൻഡ് ഖാദി ആർട്ടിസാൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ കെ. ചന്ദ്രൻ, ടി.വി. പ്രമീള, പി. വിദ്യ, കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.
Palakkad
കോയമ്പത്തൂർ: സായിബാബ കോളനി ലിസ്യു മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥി കാബിനറ്റ് ഉദ്ഘാടനം വർണാഭമായി. സ്കൂൾ കറസ്പോണ്ടന്റ് ഫാ. തോമസ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. ഡോ. ആൻസൺ പാണേങ്ങാടൻ നേതൃത്വം നൽകി. കോയമ്പത്തൂരിലെ സിആർപിഎഫ് സെൻട്രൽ ട്രെയിനിംഗ് കോളജിലെ ഡെപ്യൂട്ടി കമാൻഡന്റ് വിനോജ് ജോസഫ് മുഖ്യാതിഥിയായിരുന്നു.
10, 12 പൊതു പരീക്ഷകളിൽ വിജയിച്ചവരെ മാതാപിതാക്കളോടൊപ്പം ആദരിച്ചു. 10, 12 ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരെയും അഭിനന്ദിച്ചു. 10, 12 ക്ലാസുകളിലെ ഉന്നത വിജയികൾക്ക് ലിസ്യു അലുമ്നി അസോസിയേഷൻ പ്രത്യേക അവാർഡുകളും നൽകി. അഡ്മിനിസ്ട്രേറ്റർ ഫാ. സിഫിൻ ലേസർ, പിടിഎ പ്രസിഡന്റ് ഡോ. ധീരജ് പ്രേംകുമാർ, പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് രാകേഷ് മേനോൻ പങ്കെടുത്തു.
Palakkad
കോയമ്പത്തൂർ: കോയമ്പത്തൂരിൽ സോളാർപ്ലാന്റ് പരിസരത്ത് നെറ്റ്മീറ്റർ സ്ഥാപിക്കാൻ അനുമതി നൽകുന്നതിന് 90, 000 രൂപ കൈക്കൂലി വാങ്ങിയതിനു വൈദ്യുതി ബോർഡിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ തെളിവുസഹിതം അറസ്റ്റിൽ. കോയന്പത്തൂർ സ്വദേശിയായ ദീപൻ എന്നയാൾ നൽകിയ പരാതിയെ തുടർന്ന് ജില്ലാ അഴിമതി വിരുദ്ധ പോലീസ് നടത്തിയ റെയ്ഡിലാണ് എൻജിനീയർ എം. കതിർവേൽ കുടുങ്ങിയത്.
Palakkad
മംഗലംഡാം: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. ദിവസവുമുള്ള യോഗമുറകളിലൂടെ ആരോഗ്യമുള്ള ശരീരത്തിനൊപ്പം ആരോഗ്യമുള്ള മനസും രൂപപ്പെടുത്തുന്നതു നിരവധിയാളുകൾ.
യോഗയിൽ ഉയർന്ന യോഗ്യതയുള്ള 60 വയസുപിന്നിട്ട മംഗലംഡാമിലെ കെ. പ്രഭാകരനാണ് മുഖ്യപരിശീലകൻ. അതിരാവിലെ അഞ്ചുമുതൽ ആറുവരെയാണ് പ്രധാന പരിശീലനം.
ഒറ്റക്കാലിലെ യോഗ, കൈകൾ മാത്രം നിലത്തുറപ്പിച്ച് കാലുകൾ മടക്കിവച്ച് ശരീരം മുഴുവൻ പൊങ്ങി നിൽക്കുന്ന യോഗ ഉൾപ്പെടെ മെയ്വഴക്കത്തിന്റെ വിസ്മയങ്ങളുമുണ്ട്. കുടവയറുള്ളവർ കുറച്ചുവിയർക്കുന്ന യോഗാമുറകളാണിതെല്ലാം.
പ്രായലിംഗഭേദമന്യേ ചെറിയ കുട്ടികൾ മുതൽ വലിയവർ വരെയുണ്ട് ഇപ്പോൾ യോഗാഭ്യാസന കളരിയിൽ. 2015ൽ അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിക്കുംമുമ്പേ പ്രഭാകരന്റെ നേതൃത്വത്തിൽ മംഗലംഡാമിൽ യോഗാപരിശീലനങ്ങൾ ആരംഭിച്ചിരുന്നു.
തിരക്കേറിയ ജീവിതത്തിൽ മാനസിക സമ്മർദവും ജീവിതശൈലി രോഗങ്ങളും വർധിച്ചുവരുമ്പോൾ ആർക്കും ചെയ്യാവുന്ന ലളിതമായ യോഗമുറകൾ ഏറെ ഗുണകരമാണെന്നാണ് പരിശീലനത്തിനെത്തുന്നവരും പറയുന്നത്.
വഴികളിലെല്ലാം നായ്ക്കളും പന്നികളുടെ പാച്ചിലുമായപ്പോൾ സുരക്ഷിത വ്യായാമം എന്ന നിലയിൽ യോഗ ചെയ്യുന്നവരും കുറവല്ല. യോഗാ പരിശീലനവും തുറന്നസ്ഥലങ്ങളിൽ ചെയ്യാൻകഴിയാത്ത സ്ഥിതിയാണുള്ളതെന്നു പ്രഭാകരൻ പറയുന്നു.
ഇതിനാലാണ് പരിശീലനം കെട്ടിടങ്ങൾക്ക് മുകളിലാക്കുന്നത്. മുമ്പൊക്കെ പ്രദേശത്തെ പല റോഡുകളിലും സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രഭാത നടത്തക്കാരുടെ കൂട്ടങ്ങളുണ്ടായിരുന്നു.
ഇപ്പോൾ പന്നികളെപേടിച്ച് അതില്ലാതായി. കോവിഡിനു ശേഷം ഉറക്കക്കുറവ്, ഓർമക്കുറവ്, കിതപ്പ്, കഫക്കെട്ട് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ പലരിലും കാണപ്പെടുന്നുണ്ട്. ഇതിൽ നിന്നെല്ലാം മുക്തിനേടാൻ യോഗ ഏറെ ഗുണകരമാണെന്നു പരിശീലനം സ്ഥിരമാക്കിയവർ പറയുന്നു.
മനസിനെ നിയന്ത്രിക്കാനായാൽ രോഗങ്ങളും നിയന്ത്രിക്കാം എന്ന അടിസ്ഥാന തത്വമാണ് യോഗയിലൂടെ ലഭിക്കുന്നത്. വയർ ശൂന്യമായ അതിരാവിലെ യോഗ ചെയ്യുന്നതാണ് ഏറ്റവും ഉത്തമമെന്നു പരിശീലകർ പറയുന്നു.
Palakkad
കൊല്ലങ്കോട് : കാളികുളമ്പ് , ചീരണി ഭാഗത്ത് നാട്ടുകാർ പുലിയെ കണ്ടെത്തിയ സ്ഥലത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ച് പത്തുദിവസമായിട്ടും പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചില്ല.
ആർആർടി സംഘം പകലും രാത്രിസമയങ്ങളിലും സ്ഥലത്ത് നിരീക്ഷണം നടത്തിവരികയാണ്.
പുലിയെ കാണപ്പെട്ട സ്ഥലത്തിനു സമീപം വനമേഖലയാണ്. ഈ സ്ഥലത്ത് വനപാലകസംഘം പടക്കംപൊട്ടിച്ചു വരുന്നതിനാൽ പകൽസമയത്ത് വനത്തിൽകയറി രാത്രിസമയത്ത് ചീരണി ഭാഗത്ത് വന്നുപോവുന്നതായി നാട്ടുകാർ റേഞ്ച് ഓഫീസ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കാമറ നിലനിർത്തി തെരച്ചിൽ ഊർജിതമാക്കിയിട്ടുള്ളത്. പ്രദേശത്തെ വളർത്തുനായ്ക്കളേയോ തെരുവുനായ്ക്കളേയോ കാണാതായ സംഭവങ്ങളും ഇതുവരെ നാട്ടുകാർ അറിയിച്ചിട്ടില്ല.
എന്നാൽ പത്തുദിവസംമുൻപ് സ്ഥലത്ത് പുലിയുടെ കാൽപാദ അടയാളം വനവകുപ്പ് സ്ഥിരീകരിച്ചിരുന്നു. വനംവകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്ന് നാട്ടുകാർ രാത്രിസമയങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തിവരികയാണ്.
Palakkad
ഷൊർണൂർ: കുളപ്പുള്ളി- വല്ലപ്പുഴ റോഡിൽ ചരക്കുലോറി വഴിയിൽ കുടുങ്ങി, ഗതാഗതം സ്തംഭിച്ചു. മണ്ണാറമ്പാറ കയറ്റത്തിലാണ് ചരക്കുലോറിയുടെ ടയറുകൾ മണ്ണിൽ താഴ്ന്നത്. മഴ പെയ്ത് പാതയുടെ വശങ്ങളിൽ ബലക്ഷയം നേരിട്ടതാണ് പ്രശ്നകാരണം.
മേഖലയിൽ ഭാരവാഹനങ്ങൾ കുരുങ്ങുന്നതു പതിവായിരിക്കുകയാണ്. ഇതുമൂലം ഇന്നലെ പുലർച്ചെ നാലുമുതൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. പട്ടാമ്പി ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ കയിലിയാട് വഴിയാണ് പോയത്. ഗതാഗതതിരക്കുകാരണം വല്ലപ്പുഴ ഭാഗത്തേക്കുള്ള ഗതാഗതവും നിലച്ചു.
Palakkad
പാലക്കാട്: കുട്ടികള്‍ക്ക് അഞ്ചുവയസിലും 15 വയസിലും ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) നിര്‍ബന്ധമായും പുതുക്കേണ്ടതിനാല്‍ അഞ്ചുമുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത പുതുക്കല്‍ സെപ്റ്റംബര്‍വരെ സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും ലഭ്യമാണെന്നു സംസ്ഥാന ഐടി മിഷന് ഡയറക്ടര്‍ അറിയിച്ചു.
കൃത്യസമയത്ത് ബയോമെട്രിക് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താത്കാലികമായി അസാധുവാകാന്‍ സാധ്യതയുണ്ട്. സ്കോളര്‍ഷിപ്പുകള്‍, റേഷന്‍ കാര്‍ഡില്‍ പേരുചേര്‍ക്കല്‍, സ്കൂള്‍- കോളജ് പ്രവേശനം, ഡിജിലോക്കര്‍, അപാര്‍, പാന്‍ കാര്‍ഡ് എന്നിവയ്ക്ക് ആധാര്‍ അത്യാവശ്യമാണ്. സമയബന്ധിതമായി പുതുക്കുന്നത് മത്സരപ്പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.
Palakkad
കല്ലടിക്കോട്: ലഹരിക്കെതിരായ പോരാട്ടത്തിൽ ഗാന്ധി ദർശൻവേദിയോടൊപ്പം എല്ലാവരും അണിചേരണമെന്നു കേരള പ്രദേശ് ഗാന്ധി ദർശൻവേദി ജില്ലാ ചെയർമാൻ ഡോ.പി.പി. വിജയകുമാർ ആവശ്യപ്പെട്ടു. കോങ്ങാട് നിയോജക മണ്ഡലം ഗാന്ധി ദർശൻവേദി കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരേയുള്ള പോരാട്ടം ശക്തമാക്കണമെന്നു കൺവൻഷൻ അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം ചെയർമാൻ അഡ്വ.സി. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
ജനറൽ സെകട്ടറി കെ.എം. പോൾ, ജില്ലാ കമ്മിറ്റി അംഗം ഡോ. മാത്യു കല്ലടിക്കോട്, വൈസ് ചെയർമാൻ പി. ഗോപി, ട്രഷറർ ഡോ.എം. രാധാകൃഷ്ണൻ, സെക്രട്ടറിമാരായ പി. വിത്സൻ, കെ.എസ്. സുരേഷ്, നൗഫൽ അലി, പി. രാജൻ, പെരുമാൾ മാത്യു എന്നിവർ പ്രസംഗിച്ചു.
Palakkad
പാലക്കാട്: വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവത്കരണം വളർത്തുന്നതിനായി കർണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയിൽ നോർത്ത് പോലീസ് സ്റ്റേഷനിലെ ഓഫീസർ സുധീർ ക്ലാസ് നയിച്ചു.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ, നിയമപരമായ വശങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർഥികൾക്ക് ബോധവത്കരണം നൽകി. ലഹരിവിരുദ്ധ പ്രതിജ്ഞയും ഏറ്റെടുത്തു.
Palakkad
പട്ടാമ്പി: ചേംബർ ഓഫ് കോമേഴ്സും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജും സംയുക്തമായി എല്ലാ മാസവും നടത്തുന്ന സൗജന്യ നേത്രരോഗ തിമിര ശസ്ത്രക്രിയ ക്യാമ്പും, സൗജന്യ മെഡിക്കൽ ക്യാമ്പും ഇന്നു നടക്കും. ഉദ്ഘാടനം പട്ടാമ്പി നഗരസഭ കൗൺസിലർ സി.എസ്. സുരേഷ് നിർവഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ ആധാർ കാർഡ് കോപ്പിയുമായി പട്ടാമ്പി ചേംബർ ഹൗസിലെത്തണം.
Palakkad
മണ്ണാർക്കാട്: സംസ്ഥാന ബജറ്റിൽ മണ്ണാർക്കാട് നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് തുക അനുവദിച്ചതായി പൊതുവിദ്യാഭ്യാസമന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ അറിയിച്ചു.
കുന്തിപ്പുഴക്കു കുറുകെ കുളപ്പാടം ചങ്ങലീരി പാലം നിർമാണത്തിന് മൂന്നുകോടി, അട്ടപ്പാടി അഗളി- ഷോളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സാമ്പാർകോട് പാലം നിർമാണത്തിന് അഞ്ചു കോടി, ആലുങ്ങൽ കൊമ്പംകല്ല് റോഡ് നവീകരണത്തിനു മൂന്നുകോടി, വട്ടമ്പലം കോട്ടപ്പുറം റോഡ് നവീകരണത്തിനു നാലു കോടി, തെന്നാരി മുക്കാട് പ്രദേശത്ത് പൊട്ടിത്തോടിനു കുറുകെ പാലം നിർമാണം, വെള്ളിയാർ പുഴയ്ക്കുപുറകെ പാതിരാമണ്ണ ശിവക്ഷേത്രത്തിനു സമീപം തടയണ നിർമാണം, എടത്തനാട്ടുകരയിലെ തടിയംപറമ്പ് കൊമ്പങ്കല്ല് പാലം നിർമാണവും അനുബന്ധ റോഡും, തിരുവിഴാംകുന്ന് ഏവിയൻ സയൻസ് കോളജിൽ ഹോസ്റ്റൽ കെട്ടിടം നിർമാണം, കൂടാതെ മണ്ണാർക്കാട് മിനി സൈബർ പാർക്ക്, സർക്കാർ മേഖലയിൽ പോളിടെക്നിക്ക്, അട്ടപ്പാടിയിൽ ഫയർ സ്റ്റേഷൻ തുടങ്ങിയ പ്രധാന പദ്ധതികൾ ബജറ്റിൽ ഉൾപ്പെട്ടതായി അഡ്വ.എൻ. ഷംസുദ്ദീൻ അറിയിച്ചു.
Palakkad
പാലക്കാട്: പത്തുവർഷത്തിനുശേഷം വി.ഡി. സതീശന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ജില്ലയുടെ നേട്ടത്തിന്റെ കാര്യത്തിൽ സമ്മിശ്ര പ്രതികരണം.
വലിയ വികസന പ്രതീക്ഷകളായിരുന്നു പാലക്കാട് ജില്ലയ്ക്കുണ്ടായിരുന്നത്. എന്നാൽ മറ്റു ജില്ലകൾക്ക് നിരവധി പദ്ധതികളും പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചപ്പോൾ പാലക്കാടിനു പേരിനുമാത്രം പദ്ധതികളാണ് ലഭിച്ചതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
മണ്ണാർക്കാട് ജയിലിന്റെ നിർമാണവും വികസനവും മുൻഗണനാക്രമത്തിൽ നടപ്പിലാക്കുമെന്ന പ്രഖ്യാപനവും ചാലിശേരി സിഎച്ച്സി യുടെ പുതിയ കെട്ടിട നിർമാണത്തിനായി രണ്ടുകോടി രൂപ, തൃത്താല മണ്ഡലത്തിൽ കെ.ആർ. നാരായണൻ സിവിൽ സർവീസ് അക്കാദമിക്ക് 50 ലക്ഷം രൂപ എന്നിവയും വകയിരുത്തിയതൊഴിച്ചാൽ ജില്ലയെ കേന്ദ്രീകരിച്ചുള്ള മറ്റ് പ്രധാന പദ്ധതികളൊന്നും ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെട്ടില്ല.
വ്യവസായം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, ജലസേചനം, ഗതാഗതം തുടങ്ങിയ മേഖലകളിലും പാലക്കാടിന് പ്രത്യേക പരിഗണന ലഭിച്ചില്ലെന്ന പരാതിയാണുയരുന്നത്. കേരളത്തിന്റെ നെല്ലറയെന്നറിയപ്പെടുന്ന പാലക്കാട് കാർഷിക മേഖലയിലെ പ്രതിസന്ധികൾ രൂക്ഷമായ സാഹചര്യത്തിൽ കുട്ടനാട് പാക്കേജിന് സമാനമായി ജില്ലക്ക് പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം കർഷകർ വർഷങ്ങളായി ഉന്നയിച്ചുവരികയാണ്. നെല്ലുസംഭരണത്തിലെ കാലതാമസം, പണം ലഭിക്കുന്നതിലെ അനിശ്ചിതത്വം, ഉത്പാദനച്ചെലവിലെ വർധന എന്നിവ മൂലം കർഷകർ കടുത്ത പ്രതിസന്ധിയിലാണെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത്തവണത്തെ ബജറ്റിലും ഇടത് സർക്കാരിന്റേതുപോലെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് നിരാശയുണ്ടാക്കി.
നെല്ലുസംഭരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സംഭരണവില കർഷകർക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് ഏക ആശ്വാസമായി കർഷകർ വിലയിരുത്തുന്നത്. വന്യമൃഗശല്യം നിയന്ത്രിക്കാൻ കൂടുതൽ പണം വകയിരുത്തിയത് ആശ്വാസകരമാണ്. നാളികേരത്തിന് സർക്കാർതലത്തിൽ പുതിയ സംഭരണകേന്ദ്രങ്ങൾ ആരംഭിക്കുമെന്ന പ്രഖ്യാപനവും ജില്ലയിലെ കേരകർഷകർക്കു പ്രതീക്ഷ നൽകുന്നുണ്ട്.
കൃഷി മേഖലയിലെ വനിതകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി വനിതാ കർഷക വികസനപദ്ധതി നടപ്പാക്കുമെന്നും വനിതകളുടെ നേതൃത്വത്തിലുള്ള കാർഷിക സംരംഭങ്ങൾക്കും കർഷക കൂട്ടായ്മകൾക്കും പ്രോത്സാഹനം നൽകുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. നിർമിതബുദ്ധി അധിഷ്ഠിത ഡ്രോണുകൾ, ഐഒടി സാങ്കേതികവിദ്യകൾ, നൂതന കാർഷിക ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം വ്യാപിപ്പിച്ച് ഉത്പാദനക്ഷമത വർധിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കനുള്ള ശേഷി ശക്തിപ്പെടുത്താനുമുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമുള്ള പദ്ധതികൾക്കും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇവയുടെ പൊതുവായ ഗുണം ജില്ലയ്ക്ക് ലഭിക്കുമെന്ന നേട്ടമാണുള്ളത്.
റബർകർഷകർക്ക് ആശ്വാസമായി റബർ പ്രൊഡക്്ഷൻ ഇൻസന്റീവ് സ്കീമിന്റെ ഭാഗമായി താങ്ങുവില കിലോഗ്രാമിന് 200 രൂപയിൽനിന്ന് 250 രൂപയായി ഉയർത്തിയതും ശ്രദ്ധേയമാണ്.
ജില്ലയിലെ റബർ കർഷകർക്ക് പ്രത്യേകിച്ച് മലയോരമേഖലയ്ക്ക് ഇതു ഗുണകരമാകും. എന്നാൽ പാലക്കാടിന്റെ അടിസ്ഥാന സൗകര്യ വികസനമേഖലകളിൽ ഏറെക്കാലമായി ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങൾക്ക് പരിഗണന നൽകാൻ ബജറ്റിന് കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് പൊതുവേ ഉയരുന്നത്.
Palakkad
ഒറ്റപ്പാലം: കോടതിസമുച്ചയം പദ്ധതിക്ക് വീണ്ടും ചിറക് മുളക്കുന്നു. സംസ്ഥാന ബജറ്റിൽ പ്രാരംഭ പ്രവൃത്തികൾക്കായി ഒരുകോടി രൂപ അനുവദിച്ച സാഹചര്യത്തിലാണ് പദ്ധതി യാഥാർഥ്യമാവാൻ ഒരുങ്ങുന്നത്. കണ്ണിയമ്പുറത്ത് ജലവിഭവ വകുപ്പിന്റെ സ്ഥലത്താണ് പദ്ധതി വരാൻ പോകുന്നത്.
ഒറ്റപ്പാലത്തെ നിലവിലുള്ള കോടതി കെട്ടിടം കണ്ണിയംമ്പുറത്ത് പ്രധാന പാതയോരത്തായി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഒറ്റപ്പാലം ഡിവിഷൻ ഓഫിസ് പ്രവർത്തിച്ചിരുന്ന സ്ഥലത്തെ 60 സെന്റ് സ്ഥലത്താണ് സ്ഥാപിക്കുക.
സംസ്ഥാന ആഭ്യന്തര വകുപ്പ് 23.35 കോടിരൂപ ചെലവിൽ നിർമിക്കാൻ ഭരണാനുമതി നൽകിയ പദ്ധതിയാണു കോർട്ട് കോംപ്ലക്സ്. ഒറ്റപ്പാലത്തു നിലവിലുള്ള കോടതി സമുച്ചയം പൊളിച്ചുനീക്കി തൽസ്ഥാനത്തു പുതിയ സമുച്ചയം നിർമിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
ഒന്നര നൂറ്റാണ്ടിലേറെ പഴക്കവും ചരിത്രപ്രാധാന്യവുമുള്ള കെട്ടിടം പൈതൃക സ്മാരകമായി നിലനിർത്തണമെന്ന ആവശ്യവും തൊട്ടടുത്തുള്ള സബ് ജയിലിനു സമീപം ബഹുനില കെട്ടിടം നിർമിക്കുന്നതു ജയിലിന്റെ സുരക്ഷാ വ്യവസ്ഥകൾക്കു വിരുദ്ധമാകുമെന്ന ആക്ഷേപവും മുൻനിർത്തി, മറ്റൊരു സ്ഥലം കണ്ടെത്താൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ഇതുപ്രകാരം, പദ്ധതിക്കു ജലവിഭവ വകുപ്പിന്റെ സ്ഥലം വിട്ടുകൊടുക്കാൻ സർക്കാർ ശിപാർശ ചെയ്യുകയായിരുന്നു.
Palakkad
മംഗലംഡാം: കടപ്പാറക്കടുത്ത് വനത്തിനകത്തെ തളികക്കല്ല് ആദിവാസി ഉന്നതിയിലേക്കുള്ള റോഡിൽ മരം തള്ളിയിട്ട് കാട്ടാന ആദിവാസികളുടെ വഴിമുടക്കി. ഇന്നലെ പുലർച്ചെയാണ് സംഭവം.
രാവിലെ ഉന്നതിയിൽ നിന്നും കടപ്പാറ ഗവ. എൽപി സ്കൂളിലേക്കുള്ള വിദ്യാർഥികളെ എടുക്കാനായി വിദ്യാവാഹിനി പദ്ധതി പ്രകാരമുള്ള ജീപ്പുമായി പോകുമ്പോഴാണ് റോഡിനു കുറുകെ മരം വീണ് കിടക്കുന്നതു കണ്ടത്. സമീപത്ത് ആനപ്പിണ്ടവും ആനയുടെ കാൽപ്പാടുകളുമുണ്ടായിരുന്നതായി ജീപ്പ് ഡ്രൈവർ രതീഷ് പറഞ്ഞു.
പ്രത്യേക പഴമുണ്ടാകുന്ന മരമാണിത്. താഴെ വീഴുന്ന പഴം തിന്നാൻ ആനകൾ എത്താറുണ്ട്. പഴത്തിനായി മരം തള്ളിയിട്ടാതാകുമെന്നാണ് കരുതുന്നത്.
ഡ്രൈവർ രതീഷ് തന്നെ മരത്തിന്റെ കൊമ്പുകൾ വെട്ടിമാറ്റിയാണ് ജീപ്പുമായി തളികക്കല്ലിൽ പോയി കുട്ടികളെ സ്കൂളിലെത്തിച്ചത്. ഉന്നതി വഴിയിൽ പോത്തംതോട് ഭാഗത്ത് സ്ഥിരമായി ആനയുണ്ടെന്നു ഉന്നതി മൂപ്പൻ നാരായണൻ പറഞ്ഞു.
ഇതുമൂലം അത്യാവശ്യത്തിന് രാത്രി കാലങ്ങളിലുള്ള യാത്ര ഭീതിജനകമാണ്. വനത്തിലൂടെയും മറ്റും അഞ്ചുകിലോമീറ്റർ യാത്രചെയ്ത് കടപ്പാറയിലെത്തി അവിടെ നിന്നും 12 കിലോമീറ്റർ പിന്നിട്ട് മംഗലംഡാമിലെത്തി വേണം ആദിവാസികൾക്കു മറ്റു സ്ഥലങ്ങളിലേക്കു പോകാൻ.
Palakkad
വടക്കഞ്ചേരി: വാഹനം വാടകയ്ക്കു നൽകി പണംതട്ടുന്ന കൊല്ലം സ്വദേശിയായ യുവാവിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. കൊല്ലം അഞ്ചൽ അഹസ് ജുവൽ (26) ആണ് അറസ്റ്റിലായത്. ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ അക്കൗണ്ടുകളിലൂടെ വാഹനം വാടകക്ക് കൊടുക്കാനുണ്ടെന്നു പരസ്യം നല്‍കിയാണ് ഇടപാടുകാരെ വലയിലാക്കുന്നത്.
കാർ ഇത്തരത്തിൽ കൈമാറി വൻതുക കൈപ്പറ്റും. പിന്നീട് കാറിൽ ഘടിപ്പിച്ച ജിപിഎസ് പിന്തുടർന്ന് കാർ മോഷ്ടിക്കും. വാങ്ങിയ തുക തിരികെ നല്കുകയുമില്ല. നിശ്ചയിച്ചുറപ്പിച്ച തുകയുടെ കുറച്ച് സംഖ്യ അക്കൗണ്ട് വഴി കൈക്കലാക്കുകയും പരാതി വന്നാൽ ഈ തുക മാത്രം തിരികെ നല്‍കുകയുമാണ് പതിവ്. ഇത്തരത്തിൽ ഇയാളുടെ തട്ടിപ്പിന് ഇരയായ വടക്കഞ്ചേരി വലിയകുളം സ്വദേശിയുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടിയുണ്ടായത്. ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡുചെയ്തു.
എസ്ഐ സനീഷ്, എഎസ്ഐ ജൂബിഇഗ്നേഷ്യസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജി. ബവീഷ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.
Malappuram
അങ്ങാടിപ്പുറം: അങ്ങ് ഇനിയും എഴുതുന്പോൾ വിഷയം എന്തായിരിക്കുമെന്ന് കൗതുകത്തോടെ ചോദിച്ച ഐറിൻ സഫീറിനോട് തനിക്കു മയ്യഴിയെക്കുറിച്ചു തന്നെ ഇനിയും എഴുതാനുണ്ടെന്നും 100 വർഷം മന്‍പുള്ള മയ്യഴിയാണ് മനസിലെ കഥാവിഷയമെന്നും പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ. "എഴുത്തിന്റെ വഴിയേ’ യാത്രയുടെ ഭാഗമായി മാഹിയിലെ മയ്യഴിപ്പുഴയുടെ തീരത്തുള്ള മലയാള കലാഗ്രാമത്തിലെ മരച്ചുവട്ടിലിരുന്ന് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എഴുത്തിന്റെ വഴിയേ’ യാത്രയുടെ പതിനേഴാം വർഷത്തിൽ മയ്യഴിയുടെ കഥാകാരന്റെ എഴുത്തുവഴി തേടിയാണ് കുട്ടികൾ അധ്യാപകർക്കൊപ്പം മാഹിയിൽ എത്തിയത്. "മയ്യഴിയും പുഴയും ഇവിടുത്തെ മനുഷ്യരും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. മാഹി കഴിഞ്ഞാൽ ദീർഘകാലം ജോലി ചെയ്ത ഡൽഹിയോടാണ് പ്രിയം. ഈ നാടുകളിലെ ജീവിതവും നാട്ടുചരിത്രവുമാണ് എന്റെ രചനകളിൽ നിറയുന്നത്' ഒട്ടേറെ അനുഭവങ്ങൾ പങ്കുവച്ചാണ് എം. മുകുന്ദൻ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൊണ്ടുപോയത്.
"ഒരു നോവലിലെ ആദ്യവാചകം എഴുതുന്പോൾ എനിക്കു പേടിയാണ്. പൂർണമാക്കാൻ കഴിയുമോ എന്ന ആശങ്ക. അവസാന വരി എഴുതുന്പോൾ ആശങ്കകൾ സന്തോഷത്തിനു വഴിമാറും. എഴുതിക്കഴിഞ്ഞത് അച്ചടിച്ചു കാണുന്പോൾ ഇനിയും നന്നാക്കാമായിരുന്നു എന്നും തോന്നും. എഴുത്തുകാരെ ഉയർത്തുന്നത് വായനക്കാരാണ്. കൂടുതൽ വായനക്കാർ ഉണ്ടാകുന്പോൾ എഴുത്തുകാരൻ വലുതാകും' അദ്ദേഹം പറഞ്ഞു.
"ചന്ദ്രികയുടെ പാദസരത്തിന്റെ കിലുക്കമാണ് ആദ്യം മനസിൽ വന്നത്. ഭാവനയുടെ ആദ്യബിന്ദു. അതുവളർന്ന് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലായി. സങ്കീർണമായ വിഷയങ്ങൾ പോലും ലളിതമായി ആവിഷ്കരിക്കാനാണ് എനിക്കിഷ്ടം. ജോലിയോടൊപ്പം എഴുത്തും കൊണ്ടുപോവുക കഠിനമായ അധ്വാനമാണ്. എഴുത്തിനു പ്രധാനം ജൻമവാസനയാണ്. സാഹചര്യങ്ങൾ സർഗാത്മകതയെ "ട്രിഗർ’ ചെയ്യും. മയ്യഴി എനിക്കു സമ്മാനിച്ചത് അതാണ്'
"മനുഷ്യബന്ധങ്ങൾ അറ്റുപോകുന്നതും പരസ്പര സ്നേഹം നഷ്ടമാകുന്നതുമാണ് ഇക്കാലത്തെ എന്റെ വലിയ ദുഃഖം. കുട്ടികളായ നിങ്ങൾക്ക് അതു തിരിച്ചുപിടിക്കാൻ കഴിയും. വായന നിങ്ങൾക്കു ലഹരിയാകണം. മറ്റു ലഹരികളുടെ കെണിയിൽ പെട്ടുപോകരുത്' കഥാകാരൻ ഓർമിപ്പിച്ചു.
ചിത്രകാരികളായ ജുവാന ജയിൻ, ഇസ ഫാതിമ എന്നിവർ മുകുന്ദന്റെ ചിത്രം വരച്ചു സമ്മാനമായി നൽകി. എസ്. ശ്രീകാർത്തിക, എ. ഐറിൻ സഫീർ, കെ.എസ്. ആയിഷ നേഹ, ടി. നിദ ഫാത്തിമ, എൻ. ഹിരണ്‍ ദേവ്, കെ. ചൈത്ര പ്രഭാത്കുമാർ, കെ. കിരണ്‍, എം. ലക്ഷ്മിക, കെ. നിധി, എ.പി. ദിയശ്രീ, പി.കെ. ഭൂമിക എന്നിവർ ചോദ്യങ്ങൾ ഉന്നയിച്ചു.
വിദ്യാരംഗം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, അധ്യാപകരായ ശ്രീജ ജോസഫ്, പി.ജി. ജോസഫ്, ശിഹാബ് ഫോട്ടോലാന്റ് എന്നിവർ നേതൃത്വം നൽകി.
Malappuram
പെരിന്തൽമണ്ണ: പൊന്ന്യാകുർശി സേക്രഡ് ഹാർട്ട് വിദ്യാലയത്തിന്റെ പാഠ്യ വർഷാരംഭ ഉദ്ഘാടനവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ സ്ഥാനാരോഹണ ചടങ്ങും വിദ്യാലയ അങ്കണത്തിൽ പ്രൗഢഗംഭീരമായി നടത്തി. ചടങ്ങിൽ പെരിന്തൽമണ്ണ കോടതി മജിസ്ട്രേറ്റ് കെ.എൻ. ആശ മുഖ്യാതിഥിയായിരുന്നു.
വിദ്യാലയത്തിന്റെ സ്ഥാപക പ്രിൻസിപ്പൽ ഫാ. ഡാനി കോക്കാടൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഫാ. അഡ്വ. ജോയ് അറയ്ക്കൽ, സ്കൂൾ മാനേജർ ഫാ. ജോയ് കുളങ്ങാടൻ, അഡ്മിനിസ്ട്രേറ്റർ ഫാ. വർഗീസ് ചക്കാലക്കൽ എന്നിവർ പ്രസംഗിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട കാബിനറ്റ് ലീഡേഴ്സിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നിറഞ്ഞ സദസിന് മുന്നിൽ നടത്തിയത് ശ്രദ്ധേയമായി. വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തപരിപാടികളും ഗായക സംഘത്തിന്റെ ഗാനങ്ങളും പരിപാടിക്ക് മിഴിവേകി. രക്ഷിതാക്കൾ അടക്കം നിരവധി പേർ പങ്കെടുത്തു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ ഹെഡ് ബോയും ഹെഡ് ഗേളും നന്ദി പറഞ്ഞു.
Malappuram
മലപ്പുറം: പെൻഷൻ പരിഷ്കരണവും അഷ്വേർഡും പെൻഷൻ പദ്ധതിയും അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) ജില്ലാ കണ്വൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മലപ്പുറം പെൻഷൻ ഭവനിൽ നടത്തിയ കണ്വൻഷൻ കഐസ്എസ്പിയു സംസ്ഥാന സെക്രട്ടറി എൻ.വി. കോമളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൽ.ജെ. ആന്റണി അധ്യക്ഷത വഹിച്ചു.
മുപ്പത്തിനാലാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിലെ ചെറുകഥാ രചനാ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ വി. പ്രഭാകരൻ, കവിതാരചന വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയ അശോക് കുമാർ പെരുവ, സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്ത എം. മുഹമ്മദ് അസ് ലം എന്നിവരെ ആദരിച്ചു.
സംസ്ഥാന സെക്രട്ടറി സി.ജി. താരാനാഥൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. ദേവകി, അബ്ദുൾ റഷീദ് അറഞ്ഞിക്കൽ, എസ്.മധുസൂദനൻ, പി. കേശവദാസ്, എം.കെ. വിജയമ്മ, ജില്ലാ സെക്രട്ടറി ടി.കെ. നാരായണൻ, ജോയിന്റ് സെക്രട്ടറി സി.എം. ഉഷ എന്നിവർ പ്രസംഗിച്ചു.
Malappuram
കോട്ടക്കൽ: തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും പരസ്പര പൂരകങ്ങളായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അനാവശ്യമായ കിടമത്സരം ഉണ്ടാകരുതെന്നും തദ്ദേശ മന്ത്രി കെ.എം. ഷാജി.
മലപ്പുറം ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുള്ള സംയോജന പ്രവർത്തനം ശക്തമാക്കുന്നതിനും നൂതന വികസന ആശയങ്ങൾ രൂപപ്പെടുത്തുന്നതിനുമായി തദ്ദേശ സ്ഥാപന അധ്യക്ഷൻമാർക്കും സിഡിഎസ് ചെയർപേഴ്സൺമാർക്കും നടത്തിയ ജില്ലാതല സംയോജന ശില്പശാല കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് തന്നെ സ്ത്രീ ശക്തീകരണ രംഗത്തെ ഉജ്വല ചരിത്രമാണ് കുടുംബശ്രീയുടേത്. സ്ത്രീസമൂഹം കൂടി കുടുംബ പുരോയാനത്തിന്റെ ഭാഗമായപ്പോൾ വലിയ മുന്നേറ്റമാണ് കേരളത്തിൽ ഉണ്ടായത്. സംരംഭകത്വ മേഖലയിൽ തുല്യതയില്ലാത്ത മാറ്റങ്ങൾ ഉണ്ടായി. പുതിയ കാലത്തെ അതിജീവനത്തിന് വെല്ലുവിളികൾ ഏറ്റെടുക്കാൻ കുടുംബശ്രീ പ്രവർത്തകർ മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യർഥിച്ചു.
കോട്ടക്കൽ മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ നഗരസഭ ചെയർപേഴ്സണ്‍ കെ.കെ. നാസർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി രോഹിൽനാഥ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ. വിമൽരാജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, ഉമ്മുസയീദ തുടങ്ങിയവർ പ്രസംഗിച്ചു.
Malappuram
നിലമ്പൂർ: കുപ്രസിദ്ധ മോഷ്ടാവ് വഴിക്കടവ് പൂവത്തിപൊയിൽ സ്വദേശി വാക്കയിൽ അക്ബർ (56) പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. നിലന്പൂർ രാമംകുത്തുള്ള വീട് കുത്തിപൊളിച്ച് അകത്തു കയറി പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിലാണ് പ്രതിയെ നിലന്പൂർ പോലീസ് ഇൻസ്പെക്ടർ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജൂണ്‍ അഞ്ചിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. നിലന്പൂർ രാമംകുത്ത് സ്വദേശിനി അക്കരെപീടിക റുഖിയയുടെ വീട്ടിൽ കയറിയ പ്രതി രണ്ടര പവന്റെ സ്വർണാഭരണങ്ങളും 10000 രൂപയും കവരുകയായിരുന്നു.
റുഖിയ, മകൻ നാസർ, നാസറിന്റെ ഭാര്യ ഷിഫാനയും കുട്ടികളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവം നടന്ന ദിവസം നാസർ മൈസൂരുവിലേക്ക് പോയതിനാൽ റുഖിയ ഉൾപ്പെടെ എല്ലാവരും രാത്രി വീടുപൂട്ടി തൊട്ടടുത്തുള്ള മകളുടെ വീട്ടിലേക്കുപോയി. രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീട്ടുകാരുടെ പരാതിയെ തുടർന്ന് നിലന്പൂർ ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും അന്വേഷണം ഊർജിതമായി നടത്തിവരികയുമായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതി മേലാറ്റൂർ ഭാഗത്ത് ഒളിവിൽ താമസിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. ജയിലിൽ വച്ച് പരിചയപ്പെട്ട മറ്റൊരു മോഷണ കേസിലെ പ്രതിയോടൊപ്പമായിരുന്നു അക്ബർ താമസിച്ചിരുന്നത്.
പോലീസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. മോഷണ മുതലുകൾ വിറ്റ് ഗോവയിലും മറ്റും ആഡംബര ജീവിതം നയിക്കുന്ന അക്ബർ കഴിഞ്ഞതവണ നേപ്പാളിൽ കൂട്ടുപ്രതികളോടൊപ്പം ഉല്ലാസയാത്ര നടത്തിയിരുന്നു. നിരവധി മോഷണ കേസുകളിൽ പ്രതിയായ അക്ബർ കഴിഞ്ഞ മേയ് അവസാനമാണ് ജയിൽ മോചിതനായത്.
രാത്രിയിൽ ട്രെയിനിൽ വന്ന് ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്ഐ രതീഷ്, എഎസ്ഐ സുനിത, സിപിഒ അനസ്, പ്രത്യേക അന്വേഷണ സംഘത്തിലെ സാബിറലി, പി.സജീഷ്, സി.കെ. സജേഷ്, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Malappuram
കാളികാവ്: കൂറ്റൻ ചീനിമരം മൂന്നുവീടുകൾക്കും വാഹനങ്ങൾക്കും കടുത്ത ഭീഷണി. കാളികാവ് -അഞ്ചച്ചവിടി-വണ്ടൂർ റോഡിൽ പാത്തിക്കല്ല് വളവിലാണ് അപകടഭീഷണി ഉയർത്തി മരം നിൽക്കുന്നത്.
റോഡരികിൽ ചെരിഞ്ഞുനിൽക്കുന്ന മരം ഏതു സമയവും കടപുഴകി വീഴാൻ സാധ്യതയുണ്ട്. തൊട്ടടുത്ത വീടുകൾക്ക് മുകളിൽ മരം വീണാൽ വലിയ ദുരന്തത്തിനിടയാകും.
മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പല പ്രാവശ്യം അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
ഇരുപതടിയോളം വണ്ണത്തിലുള്ള ചീനിമരം കടപുഴകി വീഴാവുന്ന അവസ്ഥയായിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. മരത്തിന്റെ കൊന്പുകൾ മുറിച്ചുമാറ്റാനെങ്കിലും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Malappuram
പെരിന്തല്‍മണ്ണ: ദീര്‍ഘകാലമായി പെരിന്തല്‍മണ്ണയും അങ്ങാടിപ്പുറവും ഒരുപോലെ കാത്തിരുന്ന ഓരാടംപാലം-മാനത്ത്മംഗലം ബൈപാസ് യാഥാര്‍ഥ്യത്തിലേക്ക്. ബൈപാസിന്റെ പ്രാരംഭ പ്രവൃത്തികള്‍ക്കായി ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചു.
മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി 22.75 കോടി രൂപയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ മോഡുലാര്‍ സീവേജ് ട്രീറ്റിമെന്റ് പ്ലാന്റ്ിന് മൂന്ന് കോടി,. പുലാമന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിനായി രണ്ട് കോടി, മേലാറ്റൂര്‍ മിനി സ്റ്റേഡിയം നവീകരണത്തിന് 50 ലക്ഷം രൂപ എന്നിങ്ങനെയാണ് വകയിരുത്തല്‍.
ഗ്രാമീണ മലയോരമേഖലകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി നിരവധി റോഡുകള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കായികം തുടങ്ങി എല്ലാ മേഖലകള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ബജറ്റ് പെരിന്തല്‍മണ്ണയുടെ മുഖച്ഛായ മാറ്റുമെന്നതില്‍ സംശയമില്ലെന്ന് എംഎല്‍എ നജീബ് കാന്തപുരം പറഞ്ഞു.
Malappuram
എടക്കര: പ്രളയത്തിൽ തകർന്ന പുഞ്ചക്കൊല്ലി പാലം പുനർനിർമിക്കാൻ സംസ്ഥാന സർക്കാരിന്റെ കന്നി ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തി. 2019ലെ പ്രളയത്തിലാണ് പുന്നപ്പുഴയ്ക്ക് കുറുകേ പുഞ്ചക്കൊല്ലിയിലുണ്ടായിരുന്ന ഇരുന്പ് പാലം ഒലിച്ചുപോയത്.
ഇതോടെ അളയ്ക്കൽ, പുഞ്ചക്കൊല്ലി ഉൗരുകളിലെ ആദിവാസികൾ കഴിഞ്ഞ ഏഴ് വർഷമായി കടുത്ത യാത്രാ ദുരിതത്തിലായിരുന്നു. മഴക്കാലത്ത് മുളകൾ കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിലായിരുന്ന ആദിവാസികൾ പുന്നപ്പുഴ കടന്ന് പുറം ലോകവുമായി ബന്ധപ്പെട്ടിരുന്നത്.
ഇടതു സർക്കാരിന്റെ കാലത്ത് പുഞ്ചക്കൊല്ലിയിൽ പാലം നിർമാണത്തിന് അനുമതിയായെങ്കിലും പ്രവൃത്തികൾ മണ്ണ് പരിശോധനയിൽ മാത്രം ഒതുങ്ങുകയായിരുന്നു. തുടർന്നാണ് നിലന്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് ഭരണതലത്തിൽ നടത്തിയ സമ്മർദങ്ങളുടെ ഫലമായി പുതിയ പാലത്തിന് യുഡിഎഫ് സർക്കാർ ഒരു കോടി രൂപ വകയിരുത്തിയത്. പാലം നിർമാണം പൂർത്തിയായാൽ കാലങ്ങളായുള്ള ആദിവാസികളുടെ യാത്രാദുരിതത്തിന് അറുതിയാകും.
Malappuram
മലപ്പുറം: കുളമ്പുരോഗ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ ഉൗർജിതമാക്കുന്നതിന്റെ ഭാഗമായി എട്ടാംഘട്ട പ്രതിരോധ കുത്തിവയ്പിന് തുടക്കമായി. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ. ജില്ലാതല ചടങ്ങ് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷാഹിന നിയാസി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ (എഎച്ച്) ഡോ. ഷൗക്കത്തലി വടക്കുംപാടം അധ്യക്ഷത വഹിച്ചു.
2030-ഓടെ കുളന്പുരോഗം പൂർണമായി നിർമാർജനം ചെയ്യുക എന്ന ദേശീയ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് വാക്സിനേഷൻ നടപ്പാക്കുന്നത്. ഇന്നലെ ആരംഭിച്ച വാക്സിനേഷൻ ജൂലൈ 13 വരെ 18 പ്രവർത്തന ദിവസങ്ങളിലായി ജില്ലയിലെ മുഴുവൻ കന്നുകാലികൾക്കും സൗജന്യമായി പ്രതിരോധ കുത്തിവയ്പ് നൽകും. 100 ശതമാനം കർഷകരിലും എത്തിക്കുന്നതിനായി ബ്ലോക്ക്തലം വരെ സ്ഥായിയായ സമിതികൾ രൂപീകരിക്കും.
ചടങ്ങിൽ വേങ്ങര വെറ്ററിനറി സർജൻ ഡോ. സനൂദ് മുഹമ്മദ്, വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ പോലക്കൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് സാദിഖ്, ഡോ. യു. സലിൽ (എപിഒ ആതവനാട്), ഡോ. നീന ആൻസി സഖറിയ (എപിഒ നിലന്പൂർ), തിരൂരങ്ങാടി താലൂക്ക് കോ-ഓർഡിനേറ്റർ ഡോ. പി.ഫവാസ, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. എ. ഷമീം എന്നിവർ പ്രസംഗിച്ചു.
Malappuram
മഞ്ചേരി: മഞ്ചേരി നെല്ലിപ്പറന്പിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിലെ വിദ്യാർഥികളുമായി പാലക്കാട്ടേക്ക് ഇൻഡസ്ട്രിയൽ വിസിറ്റിന് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും മഞ്ചേരി മാർക്കറ്റിൽനിന്ന് തക്കാളി ലോഡുമായി അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ദോസ്ത് പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ വാൻ ഡ്രൈവർക്കും ബസിലെ യാത്രക്കാരായ വിദ്യാർഥികൾക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവർ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബസ് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചുകയറി. നെല്ലിപ്പറന്പിലെ മസ്ജിദിന്റെ മതിൽ, ഗേറ്റ്, ചുമര് എന്നിവ തകർത്താണ് കടയിലേക്ക് കയറിയത്.
മസ്ജിദിന് നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു. മരത്താണി സ്വദേശിയായ ഷാനവാസിന്റെ ഫാൻസി-സ്റ്റേഷനറി കടയുടെ മുൻഭാഗത്തെ ഗ്ലാസ്, മുകളിലെ ഷീറ്റ് എന്നിവ തകർന്നു. ഏകദേശം 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഷാനവാസ് പറഞ്ഞു. മഞ്ചേരിയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി റോഡ് വൃത്തിയാക്കി. മഞ്ചേരി പോലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ ഗതാഗതം പുന:സ്ഥാപിച്ചു.
Malappuram
നിലമ്പൂർ: നിലമ്പൂരിൽ പുതിയ സഹകരണ ആശുപത്രിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നടത്തി. പിഎംഎസ്എ മെമ്മോറിയൽ ജില്ലാ സഹകരണ ആശുപത്രിക്ക് കീഴിൽ മൾട്ടി സ്പെഷാലിറ്റി സൗകര്യങ്ങളോടെ 16 കോടി രൂപ ചെലവിലാണ് ജില്ലാ സഹകരണ ആശുപത്രിയുടെ നാലാമത് ബ്രാഞ്ച് നിലന്പൂരിൽ വരുന്നത്.
ചടങ്ങിൽ ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് കെ.പി.എ. മജീദ് അധ്യക്ഷത വഹിച്ചു. പ്രോജക്ട് ലോഞ്ചിംഗ് പി.വി. അബ്ദുൾ വഹാബ് എംപിയും ത്രീഡി ഇമേജിംഗ് റിലീസ് ആര്യാടൻ ഷൗക്കത്ത് എംഎൽഎയും നിർവഹിച്ചു.
മലപ്പുറം ജോയിന്റ് രജിസ്ട്രാർ റെനി ഏബ്രഹാം പ്രോജക്ട് പ്രൊപ്പോസൽ കൈമാറി. വി.എസ്. ജോയ് എംഎൽഎ, നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാന്പ്ര, നഗരസഭാ ഉപാധ്യക്ഷൻ ഷൗക്കത്തലി കൂമഞ്ചേരി, ജില്ലാ പഞ്ചായത്തംഗം എൻ.എ. കരീം,
പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ്, മൂത്തേടം പഞ്ചായത്ത് ഉപാധ്യക്ഷൻ വി.പി. അബ്ദുറഹ്മാൻ, എടക്കര പഞ്ചായത്ത് ഉപാധ്യക്ഷൻ റസാഖ്, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം തുടങ്ങിയവർ പങ്കെടുത്തു.
Malappuram
പൊന്നാനി: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പൊന്നാനിക്ക് പുതുപ്രതീക്ഷ. ചരിത്രം ഉറങ്ങുന്ന പൊന്നാനിയില്‍ മലബാര്‍ -തിണ്ടീസ് കള്‍ച്ചറല്‍ ബിനാലെക്ക് തുടക്കം കുറിക്കുമെന്ന പ്രഖ്യാപനമാണ് ഇതില്‍ പ്രധാനം. പൊന്നാനിയുടെ സാംസ്കാരിക പൈതൃകത്തിന് അടിത്തറ പാകുന്ന ഏറ്റവും വലിയ അംഗീകാരം കൂടിയാണ് പുതിയ വാഗ്ദാനം.
കേരളത്തിലെ തുറമുഖങ്ങള്‍ സമുദ്ര സമ്പന്നത വീണ്ടെടുക്കുന്ന സംസ്ഥാന ബജറ്റിലാണ് മലബാര്‍ തിണ്ടീസ് കള്‍ച്ചറല്‍ ബിനാലെ പൊന്നാനിയില്‍ പ്രഖ്യാപിച്ചത്.
ഇതോടെ കൊച്ചിയില്‍ മാത്രമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ട്ട് എക്സ്ബിഷന് ഇനി പൊന്നാനിയിലും പുതുച രിത്രമെഴുതും. എഴുത്തച്ഛനും സാമൂതിരിയും കുഞ്ഞാലി മരക്കാരും മഖ്ദൂമും, ഉമര്‍ ഖാസിയും വലിയ പള്ളിയും, കണ്ടകുറുമ്പക്കാവും,കനോലിക്കനാലും പൊന്നാനി ലിപിയും അറബി മലയാളവും പൊന്നാനി കളരിയും തുടങ്ങി നാടിന്റെ പോയ കാലത്തെ വീണ്ടെടുക്കുന്നതാണ് ബജറ്റിലെ പ്രഖ്യാപനമെന്നാണ് പൊന്നാനിയുടെ സാക്ഷ്യപ്പെടുത്തല്‍.
ലോകസഞ്ചാരികളെ മലബാറിലേക്ക് ആകര്‍ഷിക്കുന്ന ഏറ്റവും വലിയ പദ്ധിക്ക് മലബാറിലേക്കുള്ള പ്രവേശന കവാടം കൂടിയായ പൊന്നാനിയില്‍ തുടക്കമാവുമ്പോള്‍ വരും കാലങ്ങളില്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ തലഉയര്‍ത്തി നില്ക്കുന്ന ചരിത്രത്തിന്റെ നാഴികല്ലായി മലബാര്‍ മാറുമെന്നാണ് പ്രതീക്ഷ.
പൊന്നാനിയുടെ തീരദേശമേഖലയില്‍ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായ കടല്‍ഭിത്തി നിര്‍മാണത്തിനാണ് ഭരണസമിതിയുടെ അംഗീകാരം ലഭിച്ചത്. കാപ്പിരിക്കാട് മുതല്‍ അഴീക്കല്‍ വരെയുള്ള എട്ട് കിലോമീറ്റര്‍ ഭാഗമാണ് ചെല്ലാനം മോഡല്‍ മാതൃകയില്‍ കടല്‍ഭിത്തി നിര്‍മിക്കുന്നത്.നബാഡില്‍നിന്ന് വായ്പയെടുത്താണ് സമഗ്രമായ പദ്ധതി പൂര്‍ത്തിയാക്കുക,പ്രാരംഭ നടപടികള്‍ക്കായി മൂന്ന് കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ലോകഭൂപടത്തില്‍ പൊന്നാനിയെ അടയാളപ്പെടുത്തും: എംഎല്‍എ
വിശാലമായ കാഴ്ചപ്പാടുള്ള ഒരു ജനകീയ സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമുള്ള പദ്ധതികളാണ് ബജറ്റില്‍ കാണാന്‍ കഴിഞ്ഞതെന്ന് പൊന്നാനി എംഎല്‍എ കെ.പി. നൗഷാദലി. പൊന്നാനിയുടെ ചരിത്ര പ്രാധാന്യങ്ങള്‍ തിരിച്ചറിഞ്ഞാണ് സമഗ്രവികസനം സ്വപ്നംകാണുന്നതെന്നും പ്രദേശത്തെ തീരദേശവാസികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുന്നതിനൊപ്പം പൊന്നാനിയില്‍ വികസന എത്തിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചുവട് വെപ്പാണ് ബജറ്റ് പ്രഖ്യാപനമെന്നും ബിനാലെ പൊന്നാനിയില്‍ എത്തുന്നതോടെ പൊന്നാനിയില്‍ വലിയ മാറ്റങ്ങള്‍ക്കും വികസനങ്ങള്‍ക്കും സാക്ഷ്യം വഹിക്കുമെന്നും എംഎല്‍എ പറഞ്ഞു.
Malappuram
മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ്് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിര്‍മാണപ്രവൃത്തികളും നിലവിലെ സാഹചര്യവും വിലയിരുത്തി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍.
ചുമതലയേറ്റതിനു ശേഷം ആദ്യമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ കളക്ടര്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്. പ്രഭുദാസ്, പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് ഡോ. ഷീന, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി.എന്‍. അനൂപ്, ലേ സെക്രട്ടറി പി. മുജീബ് റഹ്മാന്, പിഡബ്ല്യുഡി സിവില്‍ വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഇസ്മായില്‍,
ഇലക്ട്രിക്കല്‍ വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബഷീര്‍ അഹമ്മദ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ നിര്‍ദേശം നല്കി.
Malappuram
മഞ്ചേരി: യുവതലമുറയുടെ മാനസികവും ശാരീരികവുമായ ക്ഷമതയെ കാര്‍ന്നുതിന്ന് രാജ്യത്തെ പടുകുഴിയിലാഴ്ത്തുന്ന മയക്കുമരുന്ന് മാഫിയക്കെതിരേ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കാനൊരുങ്ങുകയാണ് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്.
2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ഓപറേഷന് തൂഫാന്റെ ചുവടുപിടിച്ച് ലഹരിക്കെതിരേ ജനകീയ പ്രതിരോധം തീര്‍ക്കാനാണ് പദ്ധതി.
പഞ്ചായത്തിലെ 24 വാര്‍ഡുകളെയും കോര്‍ത്തിണക്കിയാണ് ലഹരിവിരുദ്ധ സേന രൂപീകരിക്കുന്നത്. ഓരോ വാര്‍ഡില്‍നിന്നു സന്നദ്ധരായ നാല് സ്ത്രീകളെയും ആറ് പുരുഷന്മാരെയും ഉള്‍പ്പെടുത്തി പത്ത് അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക. ഇത്തരത്തില്‍ 24 വാര്‍ഡുകളില്‍നിന്നായി ആകെ 240 പേര് അടങ്ങുന്ന ശക്തമായ ലഹരിവിരുദ്ധ സേന പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തനസജ്ജമാകും.
പോലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ലഹരിവിരുദ്ധ സേനാംഗങ്ങള്‍, അയല്‍ക്കൂട്ട പ്രസിഡന്റ്-സെക്രട്ടറിമാര്‍, അങ്കണ്‍വാടി വര്‍ക്കേഴ്സ്, റിട്ടയേഡ് പോലീസ് - എക്സൈസ് ഉദ്യോഗസ്ഥര്‍, പാലിയേറ്റീവ് വോളണ്ടിയര്‍മാര്‍, മെക് 7 അംഗങ്ങള്‍, റിട്ട. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, ക്ലബ് ഭാരവാഹികള്‍, വായനശാല ഭാരവാഹികള്‍,
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, യുവജന വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍, മതസംഘടന പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, തുടങ്ങി വ്യത്യസ്ത മേഖലയില്‍ ഉള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കാമ്പയിന് ഉദ്ഘാടന സംഗമം നടത്താനാണ് തീരുമാനം.
Malappuram
മഞ്ചേരി: ബജറ്റിൽ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിന്റെ സമഗ്ര വികസനത്തിന് കോടികളുടെ പദ്ധതികൾ. വയനാട്, ഹരിപ്പാട്, ഇടുക്കി, മെഡിക്കൽ കോളജുകൾക്കൊപ്പം മഞ്ചേരി മെഡിക്കൽ കോളജിനുമായി 100 കോടി രൂപയാണ് വകയിരുത്തൽ. ജനറൽ ആശുപത്രി വികസനത്തിനായി 10 കോടിയിൽ രണ്ട് കോടി രൂപ അഡ്വാൻസും അനുവദിച്ചു.
മണ്ഡലത്തിലെ തൃക്കലങ്ങോട് എളങ്കൂർ, പാണ്ടിക്കാട്, എടപ്പറ്റ തുടങ്ങിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കെട്ടിട നിർമാണത്തിനായി മൂന്ന് കോടി രൂപയും നീക്കിവച്ചു. മഞ്ചേരി ബൈപാസുമായി ബന്ധിപ്പിച്ച് ജസീല ജംഗ്ഷനിൽ മേൽപ്പാലം നിർമാണത്തിനും ഫസ്റ്റ് ആൻഡ് സെക്കന്റ് റീച്ച് നിർമാണത്തിന് 60 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
മുള്ളിയാക്കുറിശി - പാണ്ടിക്കാട് റോഡ് വീതികൂട്ടി ബിഎം ആൻഡ് ബിസി ചെയ്യൽ, മഞ്ചേരി - കിഴിശേരി റോഡിലെ തുറക്കൽ ജംഗ്ഷൻ മുതൽ രാമൻകുളം വരെ സൈഡിലെ ഡ്രൈനേജ് നിർമാണം, ചെരണി മംഗലശേരി റോഡ് പൊതുമരാമത്ത്, കാരക്കുന്ന് - ആമയൂർ - എളയൂർ റോഡ്, എക്സൈസ് റേഞ്ച് ഓഫീസ് ആൻഡ് സർക്കിൾ ഓഫീസ്, മഞ്ചേരി പുതിയ ഓഫീസ് കെട്ടിട നിർമാണം, മഞ്ചേരി മെഡിക്കൽ കോളജിന് മുന്നിൽ ലിഫ്റ്റ് സൗകര്യം,
കാരക്കുന്ന് - ആമയൂർ - എളയൂർ റോഡ്, മഞ്ചേരി ഒലിപ്പുഴ റോഡ് ബി എം ബി സി പാണ്ടിക്കാട് മുതൽ ഒലിപ്പുഴ വരെ, കാട്ടുങ്ങച്ചോല - പിലാക്കൽ പുഴക്കാവ് റോഡ്, മഞ്ചേരി ലിങ്ക് റോഡ് ബിഎംബിസി ചെയ്ത് നവീകരിക്കൽ, ചാരങ്കാവ് - വെട്ടിക്കാട്ടിരി റോഡ് നിർമാണം തുടങ്ങിയവയാണ് ടോക്കണ്‍ ലഭിച്ച മറ്റ് പ്രധാന പദ്ധതികൾ.
Malappuram
മലപ്പുറം: മലബാറിന്റെ വികസനത്തിന് പൊതുവിൽ പ്രാധാന്യം നൽകിയും ജില്ലയുടെ വികസനക്കുതിപ്പിന് ആക്കം കൂട്ടാൻ ഉതകുന്നതുമായി പദ്ധതികൾക്ക് യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിൽ പരിഗണന. മലപ്പുറം ജില്ലയുടെ ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത, സ്പോർട്സ്, അടിസ്ഥാന വികസന മേഖലയിൽ നൂതനമായ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിൽ നിന്നുള്ള മുസ്്ലിം ലീഗ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ആവശ്യങ്ങൾ പരമാവധി പരിഗണിച്ചു കൊണ്ടാണ് ജില്ലയ്ക്ക് പദ്ധതികൾ വകയിരുത്തിയിരിക്കുന്നത്.
ജില്ലയിലെ ആരോഗ്യമേഖലയിൽ വിവിധ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റി ജനറൽ ആശുപത്രിയാക്കി ഉയർത്തുന്നതിനും കെട്ടിടം നിർമിക്കുന്നതിനുമുള്ള പ്രാഥമിക ചെലവുകൾക്കായി അഞ്ച് കോടി രൂപ വകയിരുത്തി.
ആധുനിക കാൻസർ സെന്റർ മലപ്പുറത്ത് സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചെലവുകൾക്കായി 10 കോടി രൂപ വകയിരുത്തി. മഞ്ചേരി മെഡിക്കൽ കോളജ് അടിസ്ഥാന സൗകര്യ വികസനം, ജീവനക്കാർ, ഉപകരണങ്ങൾ എന്നിവക്കായി പ്രത്യേക പദ്ധതി, അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സൗകര്യവും വികസിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികളുണ്ട്.
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് റോഡ് നിർമാണത്തിന്റെ ഭാഗമായി പ്രഥമഘട്ട സ്ഥലമെടുപ്പ് പൂർത്തിയാക്കുന്നതിന് 10 കോടി രൂപ വകയിരുത്തി. വാണിയന്പലത്ത് റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്കായി അഞ്ച് കോടി രൂപ വകയിരുത്തി.
നിലന്പൂർ റോഡ് വയനാട് പാക്കേജിൽ ഉൾപ്പെടുത്തി മൈസൂർ-നഞ്ചൻഗോഡ് പാത നിർമിക്കുന്നതിനുള്ള പ്രാരംഭ നടപടിക്കായി രണ്ട് കോടി രൂപ വകയിരുത്തി. പുഞ്ചക്കൊല്ലി അളക്കൽ ഉന്നതിയിൽ പുന്നപ്പുഴയ്ക്ക് കുറുകേ പുഞ്ചക്കൊല്ലി പാലം പണിയുന്നതിന് ഒരു കോടി രൂപ വകയിരുത്തി.
തീരദേശ ജലവിഭവ സംരക്ഷണമേഖലയിൽ, പൊന്നാനി തീരദേശ സംരക്ഷണ ഭിത്തി നിർമാണത്തിനായി മൂന്ന് കോടി രൂപ വകയിരുത്തി. നിർമാണത്തിന് ആവശ്യമായി വരുന്ന ബാക്കി തുക നബാർഡ് അടക്കമുള്ള സ്ഥാപനങ്ങളിൽനിന്ന് സ്വീകരിക്കും. കൂട്ടായി റഗുലേറ്റർകം ബ്രിഡ്ജ് നവീകരണത്തിനായി നടപടികൾ സ്വീകരിക്കുന്നതിനായി അഞ്ച് കോടി രൂപ വകയിരുത്തി.
റബര്‍ കര്‍ഷകര്‍ക്ക് ഉണര്‍വേകി ബജറ്റ്: താങ്ങുവില വര്‍ധന നേട്ടം
നിലമ്പൂര്‍: ബജറ്റില്‍ താങ്ങുവില ഉയര്‍ത്തിയത് റബര്‍ കര്‍ഷകര്‍ക്ക് നേട്ടമാകും. നിലവിലെ താങ്ങുവിലയില്‍ 50 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. 25 ശതമാനത്തിന്റെവര്ധനവരുത്തിയതോടെ താങ്ങുവില 250 രൂപയാകും. റബര്‍ ബാര്‍ഡിന്റെ നിലമ്പൂര്‍ - മഞ്ചേരി റീജണല്‍ ഓഫീസുകള്‍ക്ക് കീഴില്‍ വരുന്ന 25000ത്തിലേറെ ചെറുകിട റബര്‍ കര്‍ഷകര്‍ക്കാണ് ഗുണം ലഭിക്കുക.
നിലവില്‍ റബര്‍വില 250 രൂപയ്ക്ക് മുകളിലാണ്. അതിനാല്‍ സര്‍ക്കാറിന് നിലവില്‍ താങ്ങുവില ബാധ്യതയാകില്ല. കെ.എം. മാണി ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് വിലയിടിവ് മൂലം പ്രതിസന്ധിയിലായ റബര്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ 150 രൂപ പ്രഖ്യാപിച്ചത്. പിന്നീട് അത് 170 രൂപയാക്കി ഉയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ അത് 180രൂപയും പിന്നീട് അത് 200 രൂപയായും ഉയര്‍ത്തി.
റബര്‍ മേഖലയിലെ കൂലിച്ചെലവ്, രാസവളങ്ങളുടെ വില വര്‍ധന, അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം എന്നിവ മൂലം റബര്‍ മേഖല വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് താങ്ങുവില 250 ആക്കി ഉയര്‍ത്തിയത് ആശ്വാസകരമാണെന്ന് കര്‍ഷകര്‍ പറയുന്നു.
ജില്ലയില്‍ 20,000 ത്തിലേറെ ടാപ്പിംഗ് തൊഴിലാളുകളുണ്ട്. റബറിന് 300 രൂപ താങ്ങുവില എന്നതായിരുന്നു യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം.
നിലമ്പൂര്‍-നഞ്ചന്‍ഗോഡ് പാതയ്ക്ക് പുതുജീവന്‍; പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് കോടി
നിലമ്പൂര്‍: പത്ത് വര്‍ഷത്തെ അവഗണനക്കൊടുവില്‍ മലബാറിന്റെ റെയില്‍വേ വികസന സ്വപ്നങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍പ്പാതയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ രണ്ട് കോടി രൂപ അനുവദിച്ചു.
2016ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആര്യാടന് മുഹമ്മദ് മന്ത്രിയായിരിക്കെ സംസ്ഥാനം പാതി നിര്‍മാണച്ചെലവ് വഹിക്കാമെന്ന് റെയില്‍വേയുമായി ധാരണാപത്രം ഒപ്പുവച്ച പാത ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തലശേരി-മൈസൂര്‍ പാതയ്ക്ക് വേണ്ടി ഉപേക്ഷിക്കുകയായിരുന്നു.
ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവും റെയില്‍വേയുടെ ഏകാംഗകമ്മീഷനുമായ ഇ. ശ്രീധരനെ പാതയെക്കുറിച്ച് പഠനം നടത്താന്‍ നിയോഗിച്ചു. ശ്രീധരന്റെ പഠനറിപ്പോര്‍ട്ട് അനുസരിച്ച് 236 കിലോ മീറ്റര്‍ എന്നതിനു പകരം 162 കിലോ മീറ്ററില്‍ പാതയുടെ പണി തീര്‍ക്കാമെന്നും 6000 കോടിക്കു പകരം 3500 കോടി രൂപ മാത്രമേ ചെലവു വരികയുള്ളൂവെന്നും കണ്ടെത്തി. ഇതിന്റെഅടിസ്ഥാനത്തില്‍ കേരള റെയില്‍ ഡെവലപ്മെന്റ്് കോര്പറേഷന് എന്ന സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ കമ്പനി രൂപീകരിച്ചു.
ഇത് റെയില്‍വേ അംഗീകരിക്കുകയും നിലമ്പൂര്‍- നഞ്ചന്‍ഗോഡ് പാതയെ പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ബജറ്റില്‍ പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് കോടി രൂപ ടോക്കണ്‍ പ്രൊവിഷനായി ഉള്‍പ്പെടുത്തി. വിശദപദ്ധതി രേഖ സമര്‍പ്പിക്കാന്‍ ഡിഎംആര്‍സിയെയും ഇ. ശ്രീധരനെയും ചുമതലപ്പെടുത്തി.
എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രഥമ പരിഗണന നല്കിയ നിലമ്പര്‍-നഞ്ചന്‍ഗോഡ് പാതയെ അട്ടിമിച്ച് ഒട്ടും പ്രായോഗികമല്ലാത്ത തലശേരി-മൈസൂര്‍ പാതയെ പരിഗണിക്കുകയായിരുന്നു ഇടതുസര്‍ക്കാര്‍. നിലമ്പൂര്‍-നഞ്ചന്‍ഗോഡ് പാതയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിക്കാന്‍ ആര്യാടന് ഷൗക്കത്ത് എംഎല്‍എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പാതയ്ക്ക് സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ചത് വികസന പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കുകയാണ്.
Malappuram
മഞ്ചേരി: സംസ്ഥാന ബജറ്റില്‍ നിരാശരായി സ്വകാര്യ ബസുടമകള്‍. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ നട്ടെല്ലൊടിഞ്ഞ സ്വകാര്യ ബസ് വ്യവസായത്തിന് കൂനില്‍മേല്‍ കുരുവായി ഇന്ധന വിലവര്ധനവുണ്ടായിരിക്കെ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ആശ്വാസ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.
നഷ്ടം സഹിച്ച് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുടമകള്‍ക്ക് മുഖ്യമന്ത്രി നല്കിയ ഉറപ്പ് ഇത്തരത്തില്‍ ഈ വ്യവസായ മേഖലയെ അവഹേളിക്കുന്നതാണെന്ന് പ്രതിക്ഷിച്ചില്ലെന്നും സംസ്ഥാന ബജറ്റിനെതിരായി ശക്തമായി പ്രതിഷേധിക്കുന്നതായും ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ്് കെ.കെ. തോമസ്, ജനറല്‍ സെക്രട്ടറി ഹംസ ഏരിക്കുന്നന്‍, ട്രഷറര്‍ എം.എസ്. പ്രേംകുമാര്‍ എന്നിവര്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ സ്വകാര്യബസുകളിലും സ്ത്രീ യാത്രക്കാര്‍ക്ക് സീറോ ടിക്കറ്റ് യാത്ര നടപ്പാക്കണമെന്നും സീറോ ടിക്കറ്റിന് തുല്യമായ തുക കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്കുന്നതുപോലെ സ്വകാര്യ ബസുകള്‍ക്കും നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളില്ലാത്ത പക്ഷം 30ന് ശേഷം സര്‍വീസുകള്‍ നിര്‍ത്തിവച്ച് സമരം ചെയ്യുമെന്നും സ്വകാര്യ ബസുടമകള്‍ മുന്നറിയിപ്പു നല്കി.
Malappuram
നിലമ്പൂർ: നിലമ്പൂരിൽ ഗതാഗതകുരുക്ക് ഒഴിവാക്കാൻ നടപടിയായി. നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥിന്റെ അധ്യക്ഷതയിൽ ടിബിയിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നഗരത്തിലെ മാനവേദൻ സ്കൂൾ റോഡിൽ രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെയും സ്വകാര്യബസുകൾ സഞ്ചരിക്കുന്നത് കർശനമായി തടയും. താഴെ ചന്തക്കുന്നിൽ ട്രാഫിക് സിഗ്നൽ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് എംഎൽഎയുമായി ചർച്ച നടത്തി തീരുമാനമെടുക്കും.
നിലമ്പൂർ ആശുപത്രിയിലേക്ക് വരുന്നവർക്ക് വാഹനം നിർത്തിയിടാൻ സ്ഥലം ഒരുക്കാൻ നഗരസഭ ശ്രമം നടത്തും. ജില്ലാ ആശുപത്രിക്ക് സമീപത്തെ വഴിയോര കച്ചവട ബങ്കുകൾ ഉപയോഗശൂന്യമായത് ഒഴിവാക്കും. കനോലി പ്ലോട്ടിന് സമീപമുള്ള ഉപയോഗശൂന്യമായ ബങ്കുകളും ഒഴിവാക്കും. വഴിയോര കച്ചവടം നിശ്ചിത സ്ഥലത്ത് നിർണയപ്പെടുത്തും. കെഎൻജി റോഡിൽ ആവശ്യമായ സ്ഥലങ്ങളിൽ സീബ്രാലൈനും ഓട്ടോറിക്ഷകൾക്കുമുള്ള പാർക്കിംഗ് ട്രാക്കും അടയാളപ്പെടുത്തും.
നിലന്പൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസിക്ക് അനുവദിച്ച ട്രാക്കിൽ മാത്രം കെഎസ്ആർടിസി ബസുകൾ നിർത്തണം. മറ്റു ഭാഗങ്ങളിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഒഴിവാക്കും. ബസ് സ്റ്റാൻഡിലേക്കും തിരിച്ചും സ്വകാര്യബസുകൾ മിൽമ റോഡിലൂടെ പോകുന്നത് ഒഴിവാക്കും.
റോഡിൽ തിരക്കേറിയ ഭാഗങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്താൻ നഗരസഭ ശ്രമം നടത്തുമെന്നും അധ്യക്ഷ പദ്മിനി ഗോപിനാഥ് പറഞ്ഞു. യോഗത്തിൽ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ മുസ്തഫ കളത്തുംപടിക്കൽ, നിലന്പൂർ സ്റ്റേഷൻ എസ്ഐ തോമസ്കുട്ടി ജോസഫ്, എഎംവിഐ ഈസ്റ്റർ യാഷിക, നിലന്പൂർ പിഡബ്ല്യുഡി റോഡ്സ് വിഭാഗം എഇസി അനീഷ്, ഡെപ്യൂട്ടി തഹസിൽദാർ പ്രമോദ്, കെഎസ്ആർടിസി നിലന്പൂർ ഡിപ്പോ ജിസിഐ പി. ഷാജി, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
Malappuram
പരപ്പനങ്ങാടി: അവാർഡുകളുടെ തിളക്കത്തിൽ എ പ്ലസ് ഗ്രേഡിലേക്കുള്ള പ്രയാണവുമായി പരപ്പനങ്ങാടി പുത്തൻപീടികയിലെ നവജീവൻ വായനശാല. 13000ത്തിൽപ്പരം പുസ്തകങ്ങളും 300ലധികം സജീവ അംഗങ്ങളുമായി ഒരു നാടിനാകെ വെളിച്ചം പകർന്ന് മുന്നേറുകയാണ് ഈ ഗ്രന്ഥശാല.
സ്വാതന്ത്ര്യ സമരസേനാനി യജ്ഞമൂർത്തി നന്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ 1952-ൽ സ്ഥാപിച്ച നവജീവൻ വായനശാല ഇക്കാലമത്രയുള്ള മികച്ച പ്രവർത്തനങ്ങളിലൂടെ യുവകവിത അവാർഡ്, സാംസ്കാരിക അവാർഡ്, ജനപ്രിയ അവാർഡ് എന്നിവ സ്വന്തമാക്കി.
പ്രഥമ പ്രസിഡന്റായ നന്പൂതിരിപ്പാട് സംഭാവന ചെയ്ത കെട്ടിടവും പുസ്തകങ്ങളും ഫർണിച്ചറും ഉപയോഗപ്പെടുത്തി ജനകീയമായി വളരുകയാണ് ഈ വായനശാല. പുസ്തക വായനയ്ക്കൊപ്പം ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, ചിത്രകല, അബാക്കസ് എന്നിവയിലും പരിശീലനം നൽകുന്നു.
വനിത വേദി, ബാലവേദി, വയോജന വേദി, യുവത, നവജീവൻ ഫിലിം ക്ലബ് എന്നിവയും ഗ്രന്ഥശാലയുടെ ഭാഗം. പൂമരം പ്രത്യേക അംഗത്വം, നാടകം, ഗസൽ, സംഗീതപരിപാടികൾ എന്നിവ ആഘോഷപൂർവം മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. ഇതിനെല്ലാം പുറമെ ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് നവജീവൻ റേഡിയോയ്ക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
മികച്ച പുസ്തകങ്ങളുടെ പ്രസക്ത ഭാഗങ്ങൾ വായിച്ച് റിക്കാർഡ് ചെയ്ത് വിദ്യാർഥികൾ അടക്കമുള്ളവരിലേക്ക് പങ്കുവയ്ക്കുകയാണ് ഈ സംവിധാനത്തിലൂടെ. നവജീവൻ പരപ്പനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം വർഷത്തിലേക്കും എത്തിയിരിക്കുന്നു. കെ.പി. മനീഷ് ആണ് നവജീവൻ സെക്രട്ടറി. വിനോദ് തള്ളശേരിയാണ് പ്രസിഡന്റ്.
നവജീവനെ കൂടുതൽ ജനകീയമാക്കും
നവീന സൗകര്യങ്ങളും പുതിയ പുസ്തകങ്ങളും സജ്ജമാക്കി പുതുതലമുറയിലെ കുട്ടികളെ വായനശാലയിലേക്ക് ആകർഷിക്കാനാണ് ശ്രമം. മൊബൈൽ ഫോണുകൾക്ക് മുന്നിൽ ചടഞ്ഞുകൂടിയിരിക്കുന്ന കുട്ടികൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള സങ്കേതമായും വായനശാലയെ ഉപയോഗപ്പെടുത്തുകയാണ്. എ ഗ്രേഡുള്ള വായനശാല അധികം വൈകാതെ തന്നെ എ പ്ലസ് ഗ്രേഡിലെത്തും. ജനങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നത്.
Malappuram
നിലന്പൂർ: നിലന്പൂർ നഗരസഭയിലും മരംമുറി വിവാദം. നഗരസഭാ ഭരണസമിതി മരംകൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. നഗരസഭാ കൗണ്‍സിലർ കൂടിയായ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഇ. അരുണ്‍ദാസാണ് ആരോപണം ഉന്നയിച്ചത്. നഗരസഭാ സെക്രട്ടറിയെ നേരിൽ കണ്ട് പരാതി പറഞ്ഞിരുന്നു.
എന്നാൽ നടപടി ഉണ്ടായിട്ടില്ല. നഗരസഭയുടെ ആസ്തി രജിസ്റ്ററിലുള്ള രാമംകുത്ത് 1000 നഗറിലെ മരങ്ങൾ മുറിച്ചത് നഗരസഭയുടെ അറിവോടെയാണെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു.
ഒരു തേക്ക് ഉൾപ്പെടെ നാല് മരങ്ങളാണ് മുറിച്ചത്. ഇതിൽ മൂന്നെണ്ണം നഗരസഭാ ആസ്തി രജിസ്റ്ററിലുള്ള സ്ഥലത്ത് നിന്നും മറ്റൊന്ന് വഴിയരികിൽ നിന്നുമാണ്. മരം മുറിച്ച് കടത്തിയവർക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഡിവൈഎഫ്ഐ പ്രക്ഷോഭം ആരംഭിക്കും.
രാമൻകുത്ത് മരംകൊള്ള നടന്നിട്ട് മൂന്ന് ആഴ്ചയോളമായി. ഇതുവരെ നഗരസഭ നടപടി സ്വീകരിച്ചിട്ടില്ല. പൊതുമുതലാണ് അപഹരിക്കപ്പെട്ടിട്ടുള്ളത്. നഗരസഭ മരംകൊള്ളയ്ക്ക് കൂട്ടുനിന്നാലും കൊള്ള നടത്തിയവരെ പുറത്തുകൊണ്ടുവരാനുള്ള നടപടികൾ ഡിവൈഎഫ്ഐ സ്വീകരിക്കുമെന്ന് ഇ.അരുണ്‍ദാസ്, കെ.എ. പ്രജിത്ത്, റിയാസ് കാവാട്, ലെനിൻ സുരാജ് തുടങ്ങിയവർ പറഞ്ഞു.
Malappuram
എടക്കര: നാടുകാണിച്ചുരം പാതയോരത്ത് അലക്ഷ്യമായി അജൈവ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ യാത്രക്കാരനിൽ നിന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പിഴ ഈടാക്കി. യാത്രയ്ക്കിടെ ചുരത്തിൽ മാലിന്യം വലിച്ചെറിഞ്ഞ കോഴിക്കോട് കുറ്റ്യാടി സ്വദേശിയിൽ നിന്നുമാണ് ഗ്രാമപഞ്ചായത്ത് അധികൃതർ പിഴ ഈടാക്കിയത്.
അയ്യായിരം രൂപയാണ് പിഴയായി ഈടാക്കിയത്. ചുരം പാതയിലെയും പൊതുസ്ഥലങ്ങളിലെയും മാലിന്യ നിക്ഷേപം നിയമംമൂലം നിരോധിച്ച സാഹചര്യത്തിലാണ് നടപടി. നിയമലംഘനങ്ങൾക്കെതിരേ കർശന നടപടി തുടരുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.
Malappuram
പെരിന്തൽമണ്ണ: യുഡിഎഫ് സർക്കാർ പിഎംശ്രീ പദ്ധതി പൂർണമായും ഉപേക്ഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തുടക്കത്തിൽ കേന്ദ്ര ഗവണ്മെന്റിൽ നിന്ന് സാന്പത്തിക ലാഭങ്ങൾ ലഭിക്കുമെങ്കിലും പിന്നീട് ഗവണ്മെന്റ് പാഠ്യപദ്ധതിയിലും കരിക്കുലത്തിലും പിടിമുറുക്കുകയും കുട്ടികളുടെ ചിന്തകളിലേക്ക് ഫാസിസ്റ്റ് ആശയങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറ്റപ്പെടും. ഇത് മതേതര കേരളത്തിന് അപകടകരമാംവിധം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നടപ്പാക്കിയ സർക്കാരിനെ യോഗം അഭിനന്ദിച്ചു. പ്രകടനപത്രികയിൽ റബർ കർഷകർക്ക് വാഗ്ദാനം നൽകിയ കിലോയ്ക്ക് 300 രൂപ എന്ന സബ്സിഡി വില വാഗ്ദാനം ഉടൻ നടപ്പാക്കണം. കർഷകർ വ്യാപകമായി ഉപയോഗിക്കുന്ന യൂറിയവളത്തിന്റെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന കർഷകർക്ക് കൃഷിഭവൻ മുഖേന യൂറിയ വളത്തിന് സബ്സിഡി അനുവദിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
പാർട്ടിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ചാക്കോ വർഗീസിന്റെ ആറാം ചരമവാർഷിക ദിനത്തിൽ പ്രാർഥനയും അനുസ്മരണവും നടത്തി. ചടങ്ങിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പാർട്ടി പ്രവർത്തകരുടെ മക്കളെ മെമെന്റോ നൽകി അനുമോദിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗം ആലിക്കുട്ടി എറക്കോട്ടിൽ, ജില്ലാ നേതാക്കളായ കെ.എം. ഇഗ്നീഷ്യസ്, ടി.ഡി. ജോയ്, കെ.വി. ജോർജ്, ജോസി വർഗീസ്, ഏബ്രഹാം കുര്യൻ, സക്കീർ ഒതല്ലൂർ, പി.കെ. മാത്തുക്കുട്ടി, വി.ബി. സുരേഷ്, റോയി ജോസഫ്, നിധിൻ ചാക്കോ, എ.ജെ. ആന്റണി, ജോണ്‍കുട്ടി മഞ്ചേരി, അനിൽ പുലിപ്ര, തങ്കച്ചൻ പാറത്തറ, തോമസ് ടി. ജോർജ്, ബാബു കോലാനിക്കൽ, സജേഷ് ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
Malappuram
തച്ചിങ്ങനാടം: എഴുത്തുകാരൻ റഹ്മാൻ കിടങ്ങയം, അദ്ദേഹത്തിന്റെ "അന്നിരുപത്തൊന്നില്’ എന്ന നോവലിന്റെ തമിഴ് പരിഭാഷയായ "അൻറിരുപത്തൊൻറിൽ’ എന്ന കൃതിയുടെ പതിപ്പ് തച്ചിങ്ങനാടം ചന്ദ്രൻ സ്മാരക ഗ്രന്ഥാലയത്തിന് കൈമാറി.
മലയാളത്തിൽ പൂർണ-ഉറൂബ് അവാർഡ് നേടിയ ഈ നോവൽ കെ.അയ്യപ്പൻ വിവർത്തനം ചെയ്ത് ചെന്നൈ ശീർമൈ പബ്ലിഷേഴ്സാണ് തമിഴിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഗ്രന്ഥാലയം സെക്രട്ടറി സി.പി.നജ്മ യൂസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡന്റ് കെ. നാരായണൻ ഗ്രന്ഥകാരനിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി.
നോവൽ അനുഭവം പങ്കുവച്ച് എസ്.വി.മോഹനൻ, പി.ജി.നാഥ്, പി.എസ്.വിജയകുമാർ, മോഹൻ കർത്ത, സി.പി. രാംമോഹൻ, ഹരിദാസ് അരിന്പൂത്ത്, ടി. മുരളീധരൻ, പി. ബാലസുബ്രഹ്മണ്യൻ, കെ. യൂസഫ്, പി. ജിതീഷ് എന്നിവർ പ്രസംഗിച്ചു.
Malappuram
മലപ്പുറം: കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി വികസന കാര്യങ്ങളിൽ മലപ്പുറം ജില്ല നേരിട്ട കടുത്ത അവഗണനകൾക്കും പിന്നാക്കാവസ്ഥയ്ക്കും അറുതിയാകുമെന്ന പ്രത്യാശയിൽ ജില്ലയിലെ ജനങ്ങൾ. മലപ്പുറം 57-ാം പിറന്നാൾ ആഘോഷ നിറവിൽ നിൽക്കുന്ന ഈ വേളയിൽ ഒട്ടേറെ വികസനം സ്വപ്നം കാണുന്നു.
സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് ജില്ലയിൽ വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ് മലപ്പുറം ജില്ലാ വിഭജനം. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിൽ മലപ്പുറം നേരിടുന്ന കടുത്ത പിന്നാക്കാവസ്ഥയ്ക്ക് പ്രധാന കാരണം ജനസംഖ്യാനുപാതികമായി ഫണ്ടുകളും തസ്തികകളും അനുവദിക്കാത്തതാണെന്ന ആക്ഷേപം ശക്തമാണ്. വിഭജനം നടപ്പാക്കുന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂവെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പുതിയ മന്ത്രിസഭയുടെ രൂപീകരണത്തോടെ, ജില്ലയുടെ ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കാനും വികസനങ്ങൾക്ക് നേതൃത്വം നൽകാനും അതത് എംഎൽഎമാർക്കു പുറമെ അഞ്ച് കരുത്തരായ ജനപ്രതിനിധികളാണ് മുൻനിരയിലുള്ളത്. രാഷ്ട്രീയ തന്ത്രജ്ഞതയും ദീർഘവീക്ഷണവും വികസന പാരന്പര്യവും സമന്വയിക്കുന്ന ഈ അഞ്ചംഗ സംഘം മലപ്പുറത്തിന്റെ വികസന ഭൂപടത്തെ മാറ്റിമറിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ജനങ്ങൾ.
ഇന്ന് സംസ്ഥാനത്ത് പുതിയ ബജറ്റ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ, മലപ്പുറം ജില്ല ഈ ബജറ്റിനെ ഭരണമാറ്റ പശ്ചാത്തലത്തിൽ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതും കാത്തിരിക്കുന്നതും. പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനിൽകുമാർ, പി.കെ. ബഷീർ, കെ.എം. ഷാജി എന്നിവർക്കൊപ്പം തിരൂരിന്റെ മണ്ണിൽ നിന്ന് പോയി മണ്ണാർക്കാടിന്റെ ജനപ്രതിനിധിയായ എൻ. ഷംസുദീനും ചേരുന്ന ജനനായകരുടെ സാന്നിധ്യം ജില്ലയ്ക്ക് പുതിയൊരു വികസന സുവർണ കാലഘട്ടത്തിന് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ടോക്കണ്‍ തുകകളുടെ രാഷ്ട്രീയവും കഴിഞ്ഞകാല വിവേചനവും
കഴിഞ്ഞ രണ്ട് ഇടതുപക്ഷ സർക്കാരുകളുടെ കാലത്ത് വികസന കാര്യങ്ങളിൽ മലപ്പുറം ജില്ലയോട് കാണിച്ച കടുത്ത വിവേചനമാണ് ഈ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ പ്രധാനമായും ചർച്ചയാകുന്നത്. കഴിഞ്ഞ പത്തു വർഷത്തെ ബജറ്റുകൾ പരിശോധിച്ചാൽ മലപ്പുറത്തിന് അനുവദിച്ച ഫണ്ടുകളും പദ്ധതികളും വെറും പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്നുവെന്ന് വ്യക്തമാകും. ജില്ലയിലെ പ്രധാനപ്പെട്ട പല വികസന പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തിയത് കേവലം "ടോക്കണ്‍ തുക’ മാത്രമായിരുന്നു.
ലക്ഷങ്ങളും കോടികളും ചെലവ് വരുന്ന വലിയ പ്രോജക്ടുകൾക്ക് കേവലം 100 രൂപയോ 1000 രൂപയോ ടോക്കണ്‍ തുകയായി കാണിച്ച് ഫയലുകളിൽ മാത്രം പദ്ധതികളെ ജീവനോടെ നിർത്തുന്ന തന്ത്രമാണ് കഴിഞ്ഞ സർക്കാരുകൾ സ്വീകരിച്ചത്. ജനസംഖ്യയിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന ജില്ലയായിട്ടും ആവശ്യത്തിന് ഫണ്ട് അനുവദിക്കാത്തതുമൂലം അടിസ്ഥാന സൗകര്യ വികസനം, റോഡുകൾ, കുടിവെള്ള പദ്ധതികൾ എന്നിവ കഴിഞ്ഞ ഒരു പതിറ്റാണ്ടായി പൂർണമായും മുരടിച്ച നിലയിലായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പുതിയ മന്ത്രിമാരുടെ വരവ് ജില്ലയ്ക്ക് പ്രതീക്ഷ നൽകുന്നത്. കേവലം പേപ്പർ പ്രഖ്യാപനങ്ങൾക്കപ്പുറം ആവശ്യമായ ഫണ്ടുകൾ കൃത്യമായി അനുവദിച്ച് പദ്ധതികൾ യാഥാർഥ്യമാക്കാൻ ഇവരുടെ ഭരണപരമായ സ്വാധീനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
മലപ്പുറം കാത്തിരിക്കുന്ന പ്രധാന മാറ്റങ്ങൾ
ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഒട്ടേറെ മേഖലകളിലാണ് സമഗ്ര വികസനം ജില്ല പ്രതീക്ഷിക്കുന്നത്.
ആരോഗ്യ മേഖല
മഞ്ചേരി മെഡിക്കൽ കോളജ് അടക്കമുള്ള ജില്ലയിലെ പ്രധാന ചികിത്സാ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും നവീകരണവും വേഗത്തിലാക്കുക, അത്യാധുനിക സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുക.
അതുപോലെ നിലന്പൂർ, തിരൂർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രികളിൽ അടിസ്ഥാന സൗകര്യ വികസനവും നവീകരണവും വേഗമാക്കുക.മലപ്പുറം താലൂക്കാശുപത്രി നിർമാണം വേഗമാക്കുക തുടങ്ങിയവയിൽ ജനങ്ങൾ പ്രതീക്ഷയിലാണ്.
ടൂറിസം മേഖല
സമ്പന്നമാണ് ജില്ലയിലെ ടൂറിസം മേഖല. നിലന്പൂർ അടക്കമുള്ള പ്രദേശങ്ങളിൽവിപുലമായ സാധ്യത കാണുന്നു. കൂടാതെ മലപ്പുറം കോട്ടക്കുന്ന് ടൂറിസം കേന്ദ്രം, കൊടികുത്തിമല, കേരളാകുണ്ട് വെള്ളച്ചാട്ടം, വിവിധ ബീച്ചുകൾ ഉൾപ്പടെയുള്ള ടൂറിസം മേഖലകളുടെ നവീകരണത്തിനായി പ്രത്യേക പദ്ധതികളും ഫണ്ടുകളും വകയിരുത്തുക.
അടിസ്ഥാന സൗകര്യം
മുൻകാലങ്ങളിലെപ്പോലെ "ടോക്കണ്‍ തുക’ പ്രഖ്യാപനങ്ങളിൽ ഒതുക്കാതെ കൃത്യമായ ഫണ്ട് അനുമതിയോടെ റോഡ്, പാലം, തീരദേശ വികസനം എന്നിവ യാഥാർഥ്യമാക്കുക.
വിദ്യാഭ്യാസം:
ഹയർ സെക്കൻഡറി സീറ്റുകളുടെ ദൗർലഭ്യം പരിഹരിക്കുക, പുതിയ സർക്കാർ കോളജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും അനുവദിക്കുക. ജില്ലയിലെ വിദ്യാസന്പന്നരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പുതിയ ഐടി ഹബ്ബ് യാഥാർഥ്യമാക്കുക. ജില്ലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പുതിയ പ്രോജക്ടുകൾ ആവശ്യമാണ്. ഇതും ബജറ്റിൽ പരിഗണിക്കപ്പെടുമെന്ന് കരുതാം.
കായികം:
കായികമേഖലയിൽ വളരെയധികം സാധ്യതയുള്ള മലപ്പുറം കൂടുതൽ വികസനം പ്രതീക്ഷിക്കുന്നു. അതുപോലെ മലപ്പുറത്ത് റവന്യൂടവർ, വിമൻസ് കോളജ് കെട്ടിടം, മിനി ഊട്ടി റോഡ് വികസനം എന്നിവ കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ ഇവ പരിഗണിക്കപ്പെട്ടില്ല. ജില്ലയിൽ കളിക്കളങ്ങൾ വിപുലീകരിക്കാൻ പദ്ധതിവേണമെന്നാണ് മറ്റൊരു ആവശ്യം.
പെരിന്തൽമണ്ണയിൽ സമർപ്പിച്ചത് 20 പദ്ധതികൾ
പെരിന്തൽമണ്ണ : പുതിയ ബജറ്റിലേക്ക് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നിന്ന് 240 കോടിയുടെ ബജറ്റ് നിർദേശം സമർപ്പിച്ചു. 20 പദ്ധതികൾക്കായാണ് ഇത്രയും തുക വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റിൽ വകയിരുത്താൻ നജീബ് കാന്തപുരം എംഎൽഎ നിർദേശം സമർപ്പിച്ചത്. നിർദേശത്തിൽ ഒന്നാം പരിഗണന നൽകിയതിൽ ഓരാടംപാലം- മാനത്തുമംഗലം ബൈപാസിന്റെ നിർമാണമാണ്.
കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെയുള്ള ഗതാഗതക്കുരുക്കിന് പൂർണ പരിഹാരമാകുമെന്ന് ജനം പ്രതീക്ഷക്കുന്ന ഓരാടംപാലം-മാനത്തുമംഗലം ബൈപാസിനായി 80 കോടി രൂപയുടെ നിർദേശമാണ് എംഎൽഎ സമർപ്പിച്ചത്. മലപ്പുറം -പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കാളികടവ് പാലം യാഥാർഥ്യമാക്കാൻ 17 കോടി രൂപയുടെ നിർദേശം സമർപ്പിച്ചു.
തൂതപ്പുഴയ്ക്ക് കുറുകെ ആലിപ്പറന്പ് പഞ്ചായത്തിനെയും ചെർപ്പുളശേരി നഗരസഭയെയും കൂട്ടിയിണക്കുന്ന കാളികടവ് പാലം പണിയാൻ 2016-ൽ നബാർഡ് 8.88 കോടി രൂപയുടെ ഭരണാനുമതി നൽകിയതാണ്. പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് സർവേ നടത്തി കണ്ടെത്തിയ 37 സെന്റ് ഭൂമി ഉടമകളിൽ നിന്നുംപൊന്നിൻ വില നൽകി ജനകീയ പാലം കമ്മിറ്റി ഏറ്റെടുക്കുകയും ഭൂമി സർക്കാരിലേക്ക് സൗജന്യമായി വിട്ടുനൽകുകയും ചെയ്തിരിക്കുകയാണ്.
റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി കെഎസ്ടിപി ലോകബാങ്കിന്റെ ധനസഹായത്തോടെ പണി പൂർത്തീകരിച്ച തൂത-മുണ്ടൂർ സംസ്ഥാനപാത നാലുവരിയായി 324 കോടി രൂപ ചെലവിൽ നവീകരിക്കുകയും പുതിയ പാലം നിർമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന്റെ തുടർച്ചയായി വരുന്ന തൂത ആനമങ്ങാട് ഭാഗം, തൂത-മുണ്ടൂർ സംസ്ഥാനപാതയുടെ നിലവാരത്തിൽ
പുനരുദ്ധരിക്കരിണമെന്ന ആവശ്യം ഉയർന്നു.
ഇതിനായാണ് 10 കോടിയും ബജറ്റ് നിർദേശം നജീബ് കാന്തപുരം ആവശ്യപ്പെട്ടത്. രാമൻചാടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഭാഗത്ത് പള്ളത്ത്ക്കടവിൽ റഗുലേറ്റർ കം ബ്രിഡ്ജും വേണമെന്ന ആവശ്യവും ബജറ്റ് പ്രൊപ്പോസൽ ലിസ്റ്റിലുണ്ട്. ഇതിനായി 10 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Malappuram
ചങ്ങരംകുളം: കനത്ത കാറ്റിലും മഴയിലും ചങ്ങരംകുളത്ത് കൂറ്റൻ ആൽമരം കടപുഴകി വീണ് കെട്ടിടം തകർന്നു. ചങ്ങരംകുളം പുത്തൻപള്ളി റോഡിൽ കാഞ്ഞിയൂരിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആൽമരമാണ് ഇന്നലെ രാവിലെ 7.30ഓടെ കടപുഴകിയത്.
സമീപത്തെ കെട്ടിടത്തിന് മുകളിലേക്ക് ആൽമരം വീഴുകയായിരുന്നു. കെട്ടിടം ഭാഗികമായി തകർന്നിട്ടുണ്ട്. സമീപത്തെ വീടിനും കേടുപാടുകൾ സംഭവിച്ചു. ചങ്ങരംകുളം പുത്തൻപള്ളി റോഡിൽ ഗതാഗതം പൂർണമായും മുടങ്ങി.
അപകട സമയത്ത് വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ചങ്ങരംകുളം പോലീസും പൊന്നാനിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
Malappuram
ചങ്ങരംകുളം: അതിശക്തമായ മഴയിൽ പെരുമുക്കിൽ ക്ഷേത്രകുളത്തിന്റെ മതിൽക്കെട്ട് തകർന്ന് വീണു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പെരുമുക്ക് ശ്രീകാരേക്കാട് ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഭാഗത്തുള്ള പഞ്ചായത്ത് റോഡിന് വശത്തുള്ള ഭാഗം ഇടിഞ്ഞ് ക്ഷേത്രകുളത്തിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി. മഴ ശക്തമായതിനാൽ റോഡിന്റെ കൂടുതൽ ഭാഗം അപകടാവസ്ഥയിലാണെന്നും ഇതുവഴി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
Malappuram
പെരിന്തൽമണ്ണ: മാസങ്ങൾക്ക് മുന്‍പ് നാട്ടുകാർ നിർമിച്ച് നൽകിയ വീട് കൂറ്റൻ മതിൽ ഇടിഞ്ഞ് വീണതിനെ തുടർന്ന് തകർന്നു. പെരിന്തൽമണ്ണ നഗരസഭയിലെ ഒന്‍പതാം വാർഡിൽ കക്കൂത്ത് വെട്ടുപാറ മസ്ജിദിന് പിറകുവശത്ത് താമസിക്കുന്ന കല്ലിങ്ങൽ സുബൈദയുടെ വീടാണ് തകർന്നത്. വീടിന്റെ പിറകുവശത്തുള്ള അടുക്കള ഭാഗത്തേക്കാണ് മതിലിടിഞ്ഞത്. ഈ ഭാഗത്ത് ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
പഞ്ചായത്തംഗം കെ.കെ. ഉനൈസ് സ്ഥലത്തെത്തി കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് ഉറപ്പുനൽകി. നഗരസഭ സെക്രട്ടറി ലാൽകുമാർ, വില്ലേജ് ഉദ്യോഗസ്ഥർ, നഗരസഭ കൗണ്‍സിലർമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. താമസ സൗകര്യത്തിനായി നഗരസഭയുടെ ഒഴിവുള്ള ഫ്ളാറ്റ് അടിയന്തരമായി കൗണ്‍സിൽ ചേർന്ന് അനുവദിക്കാമെന്നും സർക്കാരിൽ നിന്ന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും എംഎൽഎയുമായി കൂടിയാലോചിച്ച് ലഭ്യമാക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.
Malappuram
മഞ്ചേരി: നിത്യരോഗികൾക്ക് പഞ്ചായത്തംഗത്തിന്റെ ഓണറേറിയം ഉപയോഗിച്ച് മരുന്നുകൾ വാങ്ങി നൽകുന്ന കരുതൽ പദ്ധതിക്ക് തുടക്കം. ആനക്കോട്ടുപുറം 23-ാം വാർഡിലെ നിർധനരായ രോഗികൾക്ക് സൗജന്യമായി മരുന്നുകൾ ലഭ്യമാക്കാൻ എൻ.പി. മുഹമ്മദാണ് പദ്ധതി തുടങ്ങിയത്.
മെംബർ കെയർ പദ്ധതിയുടെ ലോഗോ പ്രകാശനം തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. മുഹമ്മദ് നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ യു.കെ. മഞ്ജുഷ, ബ്ലോക്ക് അംഗം അഡ്വ. ഷിഫ്ന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി. അർമിയാഹ്, ഫഹ്മിത അജ്മൽ, അസ്കർ ആമയൂർ എന്നിവർ പങ്കെടുത്തു.
പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ 9847333343 എന്ന നമ്പറിൽ വിളിക്കാം.
Malappuram
മലപ്പുറം: കേരളത്തിൽ ആധാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ സുഗമമാക്കുന്നതിനായി സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തിൽ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ നോഡൽ ഏജൻസിയായ ഐടി മിഷൻ, കുട്ടികളുടെ ആധാർ രജിസ്ട്രേഷൻ, നിർബന്ധിത ബയോമെട്രിക് പുതുക്കൽ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികളുടെ ആധാർ രജിസ്ട്രേഷൻ (05 വയസ്)
നവജാത ശിശുക്കൾ ഉൾപ്പെടെ അഞ്ച് വയസുവരെയുള്ള കുട്ടികൾക്ക് ആധാർ എൻറോൾമെന്റ് ചെയ്യാവുന്നതാണ്. കുട്ടികളുടെ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം, കണ്ണുകളുടെ തിരിച്ചറിയൽ രേഖ എന്നിവ) ശേഖരിക്കില്ല.
പകരം മാതാപിതാക്കളിൽ ഒരാളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികൾക്ക് ആധാർ നൽകുന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ ഈ സേവനം ലഭ്യമാകും. വിവിധ സർക്കാർ ആനുകൂല്യങ്ങൾ തടസമില്ലാതെ ലഭിക്കുന്നതിന് ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ തന്നെ ആധാർ എടുക്കാൻ ശ്രദ്ധിക്കണം.
കുട്ടികൾക്ക് അഞ്ച് വയസിലും 15 വയസിലും നിർബന്ധമായും ബയോമെട്രിക് വിവരങ്ങൾ പുതുക്കേണ്ടതുണ്ട്. അഞ്ച് വയസ് മുതൽ 17 വയസ് വരെയുള്ള കുട്ടികളുടെ ഈ പുതുക്കൽ സെപ്തംബർ വരെ എല്ലാ ആധാർ കേന്ദ്രങ്ങളിലും തികച്ചും സൗജന്യമായിരിക്കും. കൃത്യസമയത്ത് ബയോമെട്രിക് പുതുക്കാത്ത ആധാർ കാർഡുകൾ താത്കാലികമായി റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്.
സ്കോളർഷിപ്പുകൾ, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്കൂൾ/കോളജ് അഡ്മിഷനുകൾ എന്നിവയ്ക്കും ഡിജിലോക്കർ, അപാർ, പാൻ കാർഡ് തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുന്നതിനും ഇത് അത്യാവശ്യമാണ്. ആധാർ കൃത്യമായി പുതുക്കുന്നത് വഴി നീറ്റ്, ജെഇഇ, കീം തുടങ്ങിയ പ്രവേശന പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്പോൾ വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.
മൊബൈൽ നന്പർ, ഇ-മെയിൽ അപ്ഡേറ്റ് ചെയ്യൽ
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നന്പറിലേക്ക് വരുന്ന ഒടിപി വഴി മാത്രമാണ് വിവിധ സർക്കാർ വകുപ്പുകളുടെ ഓണ്‍ലൈൻ സേവനങ്ങൾ ലഭ്യമാകുന്നത്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നന്പറും ഇ-മെയിൽ ഐഡിയും ആധാറിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
ആധാർ സേവനങ്ങൾ എവിടെ ലഭിക്കും?
പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ നന്പർ/ഇ-മെയിൽ മാറ്റം തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭ്യമാണ്.
Malappuram
മണ്ണാർമല: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ പ്രചാരണാർഥം മണ്ണാർമല വിദ്യാപോഷിണി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കരിങ്കല്ലത്താണി സൈക്കോ സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
മണ്ണാർമല പ്രദേശത്തെ എട്ട് ക്ലബുകൾ മാറ്റുരക്കുന്നു.മാസ് ക്ലബ് മണ്ണാർമലയും കാസ്ക് പച്ചീരിയും തമ്മിലുള്ള ഉദ്ഘാടന മത്സരം ഇന്റർനാഷണൽ റഫറി ഷിഹാബ് പുലാക്കൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വിദ്യാപോഷിണി ഗ്രന്ഥാലയം പ്രസിഡന്റ് ജാഫർ കക്കൂത്ത്, സെക്രട്ടറി ഫിറോസ് കരാടൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. ഷരീഫ്, കെ. അബ്ബാസ്, കെ. ഹൈദരലി, പി. അനിൽകുമാർ, കെ. റഫറി നൗഷാദ്, മജീദ് ആലിഹസൻ, എം. ലിഷിദ തുടങ്ങിയവർ പങ്കെടുത്തു.
Malappuram
നിലന്പൂർ: പെട്രോൾ, ഡീസൽ, പാചകവാതക, സിഎൻജി എന്നിവയുടെ വില വർധിപ്പിച്ചതിനെതിരേ എസ്ടിയു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമം എസ്ടിയു നിലന്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.
നിലന്പൂർ ടൗണിൽ പ്രകടനം നടത്തുകയും തുടർന്ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ധർണ നടത്തുകയും ചെയ്തു. എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. കുഞ്ഞാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉബൈദ് കാക്കീരി അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് നിലന്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഇക്ബാൽ മുണ്ടേരി, കെ.ടി. മജീദ്, കുന്നുമ്മൽ സൈതലവി, സീനത്ത് നൗഷാദ്, പി.ടി. അബ്ദുള്ള, നൗഷാദ് പേഴുംകാട്ടിൽ, പ്രകടനത്തിന് അഷ്റഫ് ശീലത്ത്, ഷറഫുന്നീസ പോത്തുകല്ല്, റൈഹാനത്ത് മുക്രിത്തൊടിക, മിൻസിയ വഴിക്കടവ്, അക്ബർ പൂന്തല, സമദ് തുടങ്ങിയവർ നേതൃത്വം നൽകി.
Malappuram
രാമപുരം: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് ചൊവ്വാണ ഗവണ്മെന്റ് എൽപിഎസ് വണ്‍ മില്യണ്‍ തൂഫാൻ ഗോൾ ഫിയസ്റ്റയും ഫുട്ബോൾ മത്സരവും നടത്തി. പുണർപ്പ വിഎംഎച്ച്എം യുപി സ്കൂളിലെ അധ്യാപകനും അഖിലേന്ത്യാ സെവൻസ് ഫുട്ബോളിലെ ഗോൾകീപ്പറുമായ മുഹമ്മദ് നാഷിദ് ഉദ്ഘാടനം ചെയ്തു.
മുൻ അണ്ടർ-21 ടീമിന്റെയും കാലിക്കട്ട് സർവകലാശാല ടീമിന്റെയും ഗോൾകീപ്പറായിരുന്ന അദ്ദേഹം വിദ്യാർഥികളുമായി കായികാനുഭവങ്ങൾ പങ്കുവച്ചു. ഫുട്ബോൾ മത്സരം മങ്കട എസ്എച്ച്ഒ സജീഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക അനിത അധ്യക്ഷയായിരുന്നു. പിടിഎ പ്രസിഡന്റ് നിസാർ കുട്ടക്കാടൻ, സ്റ്റാഫ് സെക്രട്ടറി എൻ.കെ.നദീറ രാമപുരം എന്നിവർ പ്രസംഗിച്ചു.
Malappuram
വണ്ടൂർ: വണ്ടൂരിലെ ഭക്ഷ്യസ്ഥാപനങ്ങളിൽ രാത്രികാല ആരോഗ്യ ശുചിത്വ പരിശോധനയുമായി ആരോഗ്യവകുപ്പ്. ചട്ടവിരുദ്ധമായി പ്രവർത്തിച്ച കടകൾക്ക് പിഴയിട്ടു. വരും ദിവസങ്ങളിലും രാത്രികാല പരിശോധന കർശനമാക്കാൻ വണ്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
വണ്ടൂർ ഗ്രാമപഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിലാണ് പരിശോധന. ഷിഗെല്ല, വയറിളക്കം തുടങ്ങിയ പകച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
ഭക്ഷ്യസ്ഥാപനങ്ങളിൽ ശുചിത്വം പാലിക്കാൻ നിർദേശം നൽകി. ചട്ടവിരുദ്ധമായി പ്രവർത്തിച്ച ചില കടകൾക്ക് പിഴ ചുമത്തിയിട്ടുണ്ട്.
വിവിധ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസുകളും നൽകി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി. ഹരീഷ്, എച്ച്ഐ ആശാനന്ദ്, ജെഎച്ച്ഐമാരായ അജു.പി. നായർ, എം.എം. ജസീർ, പി. ജിതേഷ്, പി. വിനയ, എൽഎസ്ജിഡി ക്ലർക്ക് സിദീഖ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Malappuram
നിലന്പൂർ: ഭിന്നശേഷിക്കാരുടെ ദേശീയ സംഘടനയായ ഇൻഡാക് (ഇന്ത്യൻ നാഷണൽ ഡിഫറന്റ്ലി എബ്ൾ പിപ്പ്ൾസ് കോണ്‍ഗ്രസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലേക്ക് സ്നേഹയാത്ര സംഘടിപ്പിച്ചു. നിലന്പൂർ നഗരസഭാ ചെയർപേഴ്സണ്‍ പദ്മിനി ഗോപിനാഥ് ഫ്ളാഗ് ഓഫ് ചെയ്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 55 പേരാണ് സ്നേഹ യാത്രയിൽ പങ്കാളികളായത്. ചടങ്ങിൽ "ഇൻഡാക്' സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് റഹ്മാൻ മുണ്ടോടൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ടി. നൗഷാദ്, സംസ്ഥാന സെക്രട്ടറി മുഹസിൻ വണ്ടൂർ, ജില്ലാ സെക്രട്ടറി എൻ. സുലൈഖ, ജില്ലാ കോ ഓർഡിനേറ്റർ കെ. സുഭാഷ് ഭാസി, വൈസ് പ്രസിഡന്റുമാരായ യാസർ അറഫാത്ത്, നാസർ കുറുവ, സുബൈർ കൽപ്പകഞ്ചേരി എന്നിവർ പ്രസംഗിച്ചു.
Malappuram
അങ്ങാടിപ്പുറം: പ്രിയദർശിനി സൗജന്യ സ്ത്രീ യാത്രാ പദ്ധതിയുടെ മങ്കട മണ്ഡലം തല ഉദ്ഘാടനം മഞ്ഞളാംകുഴി അലി എംഎൽഎ നിർവഹിച്ചു. അങ്ങാടിപ്പുറത്ത് നടന്ന ചടങ്ങിൽ യാത്രക്കാർക്ക് എംഎൽഎ ടിക്കറ്റ് നൽകി. യുഡിഎഫ് നേതാക്കളും പ്രവർത്തകരും മധുരം വിതരണം ചെയ്തു. രാധാകൃഷ്ണൻ, ഹാരിസ് കളത്തിൽ, കെ.പി. ഹംസ മൂർക്കനാട്, ഷബീർ കറുമുക്കിൽ അങ്ങാടിപ്പുറം, യു.പി. ഫാത്തിമ മങ്കട, ഹനീഫ പെരിഞ്ചീരി, അബുതാഹിർ തങ്ങൾ, മുബീന, സലാം ആറങ്ങോടൻ, ഹാജറ ഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു.
മഞ്ചേരി: മഞ്ചേരി മണ്ഡലത്തിൽ ഐജിബിടി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ എം. റഹ്മത്തുള്ള എംഎൽഎ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. മഞ്ചേരിയിൽനിന്ന് തിരൂരിലേക്കാണ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ സർവീസ് നടത്തിയത്.
നഗരസഭാ ചെയർപേഴ്സണ്‍ വല്ലാഞ്ചിറ അബ്ദുൾ മജീദ്, വൈസ് ചെയർപേഴ്സണ്‍ അഡ്വ. ബീന ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. ഉമ്മർ, സക്കീർ വല്ലാഞ്ചിറ, എം.വി. അബൂബക്കർ, കൗണ്‍സിലർമാരായ റംലത്ത് പുളിക്കൽ, വല്ലാഞ്ചിറ ബുഷ്റാബി, മുജീബ് മുട്ടിപ്പാലം, ഫാത്തിമ സുഹ്റ, ഷാക്കിറ ലത്തീഫ്, സുഷിത പ്രകാശ്, കെഎസ്ആർടിസി ഇൻസ്പെക്ടർ കെ.എൽ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Malappuram
മഞ്ചേരി: നാളേറെയായിട്ടും മഞ്ചേരിയിലെ രാത്രിയാത്രാ ദുരിതത്തിന് പരിഹാരമില്ല. രാത്രി ഒന്‍പത് കഴിഞ്ഞാൽ മഞ്ചേരിയിലേക്ക് വരാനോ മഞ്ചേരിയിൽനിന്ന് തിരിച്ചുപോകാനോ കഴിയാത്ത അവസ്ഥയിൽ റോഡിൽ കുടുങ്ങുകയാണ് യാത്രക്കാർ.
സ്വകാര്യ ബസുകൾ സർവീസ് നിർത്തിയാൽ അരീക്കോട്, കൊണ്ടോട്ടി, തിരൂർ, പെരിന്തൽമണ്ണ, കിഴിശേരി, പാണ്ടിക്കാട് ഭാഗത്തേക്ക് പോകേണ്ടവർ വലിയ ചാർജ് നൽകി ഓട്ടോറിക്ഷ വിളിക്കേണ്ട സ്ഥിതിയാണ്.ചില ദിവസങ്ങളിൽ സ്വകാര്യബസുകൾ ട്രിപ്പ് മുടക്കുന്നതും യാത്രക്കാരെ വലക്കുകയാണ്.
മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന നൂറുക്കണക്കിന് രോഗികളും അവരുടെ കൂട്ടിരിപ്പുകാരും രാത്രിയിൽ മഞ്ചേരിയിൽ കുടുങ്ങുന്നതും പതിവാണ്. ആശുപത്രിയിൽനിന്ന് മറ്റ് വിദഗ്ധ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾ പോലും വാഹനം കിട്ടാതെ പ്രയാസത്തിലാകുന്നു.
അങ്ങാടിപ്പുറം, തിരൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിലേക്കും കരിപ്പൂർ വിമാനത്താവളത്തിലേക്കും പോകേണ്ട സാധാരണക്കാർ അമിതചാർജ് നൽകി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടിവരികയാണ്.
രാത്രിയിലെ യാത്രാപ്രശ്നം പരിഹരിക്കാനായി നഗരസഭ സ്വന്തം നിലയ്ക്ക് സിറ്റി സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമായി കെഎസ്ആർടിസി ഡിപ്പോ സ്ഥാപിക്കണമെന്നാണ് മറ്റൊരു ആവശ്യം. സ്ഥലം അനുവദിച്ചാൽ ഡിപ്പോ നൽകാമെന്ന് സർക്കാർ വാഗ്ദാനമുണ്ടായിരുന്നു. എന്നാൽ ആവശ്യമായ സ്ഥലം വിട്ടുനൽകാൻ നഗരസഭ തയാറായില്ല.
Malappuram
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ കൗണ്‍സിൽ യോഗത്തിൽ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൈയാങ്കളിയും ബഹളവും. സാന്പത്തിക ക്രമക്കേട് ആരോപിച്ച് നടക്കാവ് പോലീസ് പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്ത
സാഹചര്യത്തിൽ ആരോഗ്യ സമിതി ചെയർമാൻ നാലകത്ത് ബഷീറിന്റെ രാജി ആവശ്യപ്പട്ടാണ് ഇടത് അംഗങ്ങൾ രംഗത്തുവന്നത്. ഇതോടെ യോഗം ബഹളത്തിൽ മുങ്ങുകയായിരുന്നു. ഇടത് കൗണ്‍സിലർമാർ യോഗം ബഹിഷ്കരിച്ച് ഒടുവിൽ പ്രതിഷേധിച്ചു.
2018 ഫെബ്രുവരിയിൽ കോഴിക്കോട്ട് നടത്തിയ 66-ാമത് ദേശീയ വോളിബോൾ ചാന്പ്യൻഷിപ്പ് നടത്തിപ്പിൽ 1.24 കോടി രൂപയുടെ ക്രമക്കേട് ആരോപിച്ച് അടുത്തിടെ കണ്ണൂർ പേരാവൂർ സ്വദേശി സെബാസ്റ്റ്യൻ ജോർജ് വിജിലൻസിന് നൽകിയ പരാതിയിലാണ് കഴിഞ്ഞ മാസം നടക്കാവ് പോലീസ് കേസെടുത്തത്.
ഇതിൽ ബഷീറിന് പുറമേ സിപിഎം കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി എം. മെഹബൂബ്, സി. സത്യൻ, അഹ്മ്മദ്കുട്ടി എന്ന ബാപ്പുട്ടി ഹാജി, കെ.കെ. മൊയ്തീൻ കോയ എന്നിവരെയാണ് പ്രതി ചേർത്തത്. കേസിൽ പ്രതി ചേർത്ത സ്ഥിരം സമിതി അധ്യക്ഷൻ ബഷീർ, കൗണ്‍സിലർ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ, മൻസൂർ നെച്ചിയിൽ എന്നിവരുടെ നേതൃത്വത്തിൽ കൗണ്‍സിലർമാർ യോഗ തുടക്കത്തിൽ തന്നെ പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ കൗണ്‍സിലർമാരുടെ ബഹളവും ഇറങ്ങിപോക്കും പാർട്ടി ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമായിരുന്നുവെന്നും ബഷീറിനെതിരായ ആരോപണവും തുടർന്നുണ്ടായ വാക്കുതർക്കവും തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്നും ചെയർപേഴ്സണ്‍ പച്ചീരി സുരയ്യ പ്രതികരിച്ചു.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന മുറികൾ ലേലത്തിൽ വയ്ക്കാനും ഗവ. ഗേൾസ് സ്കൂളിലെ അപകട നിലയിലുള്ള കെട്ടിടം പൊളിച്ചുനീക്കാനും യോഗത്തിൽ തീരുമാനമായി.
Malappuram
പുലാമന്തോൾ: പുലാമന്തോൾ ഹെൽത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ഭക്ഷണ, വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പുലാമന്തോൾ ഗ്രാമപഞ്ചായത്ത്, ചെമ്മലശേരി കുടുംബാരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്ന സ്ഥാപനങ്ങൾക്കും ഗുണനിലവാര പരിശോധന നടത്താതെ വെള്ളം ഉപയോഗിച്ച് ജ്യൂസും മറ്റു ശീതള പാനിയങ്ങളും നൽകുന്ന സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി.
മതിയായ രേഖകളില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പഴകിയ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കുമെതിരേ കർശനനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
രാത്രികാല പരിശോധന ഉൾപ്പെടെ മുപ്പതോളം സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയിൽ സെക്രട്ടറി ആർച്ച എ. നായർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ. അനിൽകുമാർ, സുനിൽകുമാർ, കുടുംബാരോഗ്യ കേന്ദ്രം ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് റഫീഖ്, ധന്യ, ക്രിസ്റ്റി ജോസ്, പ്രശാന്ത് എന്നിവർ പങ്കെടുത്തു.
Malappuram
കരുവാരകുണ്ട്: ഷിഗെല്ല രോഗഭീതിയുടെ പശ്ചാത്തലത്തിൽ കരുവാരകുണ്ട് പഞ്ചായത്തിൽ കർശനപരിശോധന. ജില്ലയിൽ ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കരുവാരകുണ്ടിൽ ആരോഗ്യ-ശുചിത്വ പരിശോധനകൾ ശക്തമാക്കിയത്. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നിർദേശത്തെത്തുടർന്നാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉദ്യോഗസ്ഥർ വ്യാപക പരിശോധന നടത്തിയത്.
25ലധികം ഹോട്ടലുകളിലും കൂൾബാറുകളിലും പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പഞ്ചായത്ത് സെക്രട്ടറി ഹസീന ചെറുപള്ളിക്കൽ, എ.എസ്. അരുണ്‍, ജെ.എസ്. ബിന്ദുരാജ്, ഹെൽത്ത് ഇൻസ്പെക്ടർ ബിനിൽ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.
Malappuram
പുഴക്കാട്ടിരി: ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും പുൽക്കാട് വളർന്നത് സുരക്ഷാഭീഷണിയെന്ന് നാട്ടുകാർ. ദേശീയപാത രാമപുരം അങ്ങാടിയിലെ ട്രാൻസ്ഫോർമറിന് സമീപമാണ് വളർന്നുനിൽക്കുന്ന അത്തിമരവും കാടുപിടിച്ച പരിസരവുമുള്ളത്. ഇവ നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കാതെ അലംഭാവം തുടരുന്നതായി ആക്ഷേപമുയർന്നു.
വൈദ്യുതി ലൈനുകൾക്ക് സമീപം സ്വകാര്യ വ്യക്തികളുടെ തെങ്ങുകളും മറ്റ് മരങ്ങളും അപകടസാധ്യത ചൂണ്ടിക്കാട്ടി വെട്ടിമാറ്റുന്ന നടപടികൾ പതിവായി സ്വീകരിക്കാറുണ്ടെങ്കിലും പൊതുസ്ഥലത്തും കെഎസ്ഇബിയുടെ നിയന്ത്രണ പരിധിയിലും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ വളർന്നുകിടക്കുന്ന കാടുകളും മരച്ചെടികളും നീക്കം ചെയ്യുന്നതിൽ അധികൃതർ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് ആരോപണം.
കാടുപിടിച്ച അവസ്ഥ തുടരുന്നത് മഴക്കാലത്ത് അപകടസാധ്യത വർധിപ്പിക്കുമെന്ന ആശങ്കയുമുണ്ട്. അതേസമയം വൈദ്യുതിലൈനുകൾക്ക് സമീപമുള്ള മരച്ചെടികൾ നാട്ടുകാർ സ്വമേധയാ വെട്ടിമാറ്റാൻ ശ്രമിക്കുന്നതും അപകടമാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
നിയമപരമായ തടസങ്ങളും വൈദ്യുതാഘാത ഭീഷണിയും നിലനിൽക്കുന്നതിനാൽ ഇത്തരത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ കെഎസ്ഇബി അധികൃതർ തന്നെ അടിയന്തരമായി ഏറ്റെടുത്ത് പൂർത്തീകരിക്കണമെന്നാണ് ആവശ്യം.
Malappuram
നിലന്പൂർ: നിലന്പൂർ നഗരസഭയിൽ ഭരണസ്തംഭനമെന്ന് പ്രതിപക്ഷം. നിലന്പൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് യുഡിഎഫ് ഭരണ സമിതിക്കെതിരേ പ്രതിപക്ഷം രൂക്ഷവിമർശനം ഉയർത്തിയത്. കഴിഞ്ഞ ആറുമാസമായി സമസ്ത മേഖലയിലും പരാജയമാണ്.
ചന്തക്കുന്ന് ബസ് സ്റ്റാൻഡിന്റെ ഡിപിആറുമായി ബന്ധപ്പെട്ട് നഗരസഭാ സെക്രട്ടറിയെ മധ്യസ്ഥനാക്കിയതിലും കരാറുകാരുമായി മധ്യസ്ഥശ്രമം നടത്തിയ സെക്രട്ടറിക്ക് എതിരേയും പരാതി നൽകിയിട്ടുണ്ടെന്നും പ്രതിപക്ഷ അംഗവും സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗവുമായ പി.എം. ബഷീർ പറഞ്ഞു.
ചന്തക്കുന്ന് ബസ് സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട് ആറ് മാസമായിട്ടും ഒരടി മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. സ്റ്റാൻഡിന്റെ മധ്യഭാഗത്ത് ഉണ്ടായിരുന്ന താത്കാലിക ഷെഡ് പിന്നിലേക്ക് ആക്കിയ പ്രവൃത്തി മാത്രമാണ് നടന്നത്. മഴക്കാലത്ത് പകർച്ചവ്യാധികൾ പടരുന്ന സമയത്താണ് നിലന്പൂർ നഗരസഭയുടെ പല ഭാഗങ്ങളിലും ശുചിമുറി മാലിന്യങ്ങൾ ഉൾപ്പെടെ നിക്ഷേപിക്കുന്നതെന്ന് പി.എം. ബഷീർ പറഞ്ഞു.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നഗരസഭയിൽ നിലവിൽ വന്ന മൂന്ന് അർബൻ സെന്ററുകളിലും മരുന്നില്ല. പട്ടരാക്കയിലെ അർബൻ ഹെൽത്ത് സെന്റർ ചക്കാലക്കുത്തിലേക്ക് മാറ്റാനുള്ള നടപടി മാത്രമാണുണ്ടായത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് സ്ഥാപിച്ച തെരുവ് വിളക്കുകളിൽ പലതിനും അറ്റകുറ്റപ്പണി നടത്താത്തതിനാൽ കണ്ണടച്ച അവസ്ഥയിലാണ്.
വയോജനങ്ങളോട് പ്രതിബദ്ധതയില്ല. കൊളക്കണ്ടത്തെ പകൽവീട് പൂട്ടിയിരിക്കുന്നു. ഇവർക്കായി തുടങ്ങിയ ഫിസിയോ തെറാപ്പി സെന്റർ പ്രവർത്തിക്കുന്നില്ലെന്നും ബഷീർ ആരോപിച്ചു.
ദിന്നശേഷി സൗഹൃദ പാർക്കിൽ കെട്ടിടം പണിയാൻ പി.വി. അൻവർ എംഎൽഎയായിരുന്ന സമയത്ത് ഫണ്ട് അനുവദിച്ചിരുന്നു എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും നടപടിയില്ല.വാർത്താ സമ്മേളനത്തിൽ സിപിഎം അംഗം ഇ. അരുണ്‍ദാസ്, കേരളാ കോണ്‍ഗ്രസ്-എം അംഗം മിനി ജോണ്‍ എന്നിവരും പങ്കെടുത്തു.
Malappuram
കുറുന്പലങ്ങോട്: കുറുന്പലങ്ങോട് ഗവണ്മെന്റ് യുപി സ്കൂളിന്റെ തനത് പ്രവർത്തനമായ "ശലഭങ്ങൾ പറക്കട്ടെ’ പദ്ധതിയുടെ ഭാഗമായി ഉന്നതികളിൽനിന്നു വരുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി ബോധവത്കരണവും കുട്ടികൾക്ക് പഠനോപകരണവും വിതരണം ചെയ്തു.
ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സുരേഷ്, വാർഡ് അംഗം മുഹമ്മദാലി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ സതീശൻ, സുരേഷ്, ശിവശങ്കരൻ, അനൂജ്, മെംബർ റെജി ജോണി എന്നിവർ പ്രസംഗിച്ചു.
Malappuram
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ 2026-07 വർഷത്തെ ജനറൽ ബോഡി യോഗം സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ നടത്തി. ചടങ്ങിൽ വികാരി ഫാ. ജസ്റ്റിൻ ആന്റണി അധ്യക്ഷനായിരുന്നു. പുതുതായി ചുമതലയേറ്റ സെന്റ് മേരീസ് പള്ളി വികാരി ഫാ. സിബി എംഎസ്ടി, ബഥേൽ മാർത്തോമ പള്ളി വികാരി ഫാ. നിതിൻ മാത്യു എന്നിവരെ ആദരിച്ചു.
യോഗത്തിൽ മൗണ്ട് കാർമൽ, സെന്റ് പോൾസ് കോണ്‍വന്റുകളിലെ സിസ്റ്റർമാർ, ജനറൽ ബോഡി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മുൻ സെക്രട്ടറി ഷൈൻ ഇ. ജോസഫ് സ്വാഗതവും മത്തായി ഉമ്മൻ നന്ദിയും പറഞ്ഞു.ഭാരവാഹികൾ: ഫാ. കെവിൻ മാത്യു (ജനറൽ കണ്‍വീനർ), മത്തായി ഉമ്മൻ (പ്രസിഡന്റ്), തോമസ് മാളിയേക്കൽ (സെക്രട്ടറി), സെലീന ഡിക്രൂസ് (ട്രഷറർ).
Malappuram
എടക്കര: മുൻ മന്ത്രിയുടെ വാഗ്ദാനം നടപ്പായില്ല. പുഞ്ചക്കൊല്ലിയിലെ ആദിവാസികൾക്ക് ഇത്തവണയും പുന്നപ്പുഴ മുറിച്ച് കടക്കാൻ ചങ്ങാടം തന്നെ ശരണം. കഴിഞ്ഞ നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം പുഞ്ചക്കൊല്ലി നഗർ സന്ദർശിക്കാനെത്തിയ പട്ടികജാതി-വർഗ വികസന മന്ത്രി ഒ.ആർ. കേളു പുന്നപ്പുഴ മുറിച്ച് കടക്കുന്പോൾ ചങ്ങാടത്തിന്റെ നിയന്ത്രണം തെറ്റി പുഴയിൽ കുടുങ്ങിയിരുന്നു.
ഇതേത്തുടർന്ന് പുഞ്ചക്കൊല്ലി, അളയ്ക്കൽ ആദിവാസി നഗറുകളിലേക്ക് പുന്നപ്പുഴയ്ക്ക് കുറുകെ അടിയന്തരമായി പാലം പണിയുമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നു. എന്നാൽ പാലം ഇപ്പോഴും മണ്ണ് പരിശോധനയിൽ ഒതുങ്ങിനിൽക്കുകയാണ്.
2019 ലെ പ്രളയത്തിലാണ് പുന്നപ്പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന പാലം ഒലിച്ചുപോയത്. ഇതോടെ ഈ രണ്ട് നഗറുകളിലെയും അഞ്ഞൂറോളം വരുന്ന ആദിവാസികൾ പുന്നപ്പുഴ കടന്ന് പുറംലോകവുമായി ബന്ധപ്പെടാൻ മുളകൾ കൊണ്ട് കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളെയാണ് മഴക്കാലത്ത് ആശ്രയിക്കുന്നത്. തെരഞ്ഞെടുപ്പ് വേളകളിൽ വോട്ട് തേടിയെത്തുന്ന എംഎൽഎമാരും മന്ത്രിമാരും വാഗ്ദാനങ്ങൾ കൊണ്ട് ആദിവാസികളെ സുഖിപ്പിച്ച് മടങ്ങുകയാണ് പതിവ്. വാഗ്ദാനങ്ങൾ പാഴ്വാക്കുകളായി മാറുന്പോൾ ആദിവാസികൾക്ക് ആവശ്യം നടക്കണമെങ്കിൽ ചങ്ങാടം തന്നെ വേണം.
ഇത്തവണ പുഞ്ചക്കൊല്ലി വനസംരക്ഷണ സമിതിയാണ് ചങ്ങാടത്തിന്റെ ചെലവ് വഹിച്ചത്. നാടുകാണിച്ചുരത്തിൽ മുളകൾ കട്ടയിട്ട് പോയതിനാൽ മരത്തിൻകടവ് വനത്തിൽ നിന്നാണ് ചങ്ങാടത്തിനാവശ്യമായ മുളകൾ ശേഖരിച്ചത്.
നെല്ലിക്കുത്ത് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി. രാജേഷ്, വനസംരക്ഷണ സമിതി സെക്രട്ടറിയും ബിഎഫ്ഒയുമായ ദൃശ്യ, ബിഎഫ്ഒ സലാഹുദീൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ മുഹമ്മദ് ഷെരീഫ്, പ്രദീപ് കുമാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ചങ്ങാട നിർമാണം. പുഞ്ചക്കൊല്ലി നഗറിലെ ശബരീഷ്, രതീഷ്, മുരളി, മാഞ്ചൻ, ആനമറി സ്വദേശി മുഹമ്മദാലി എന്നിവർ ചങ്ങാടം നിർമാണത്തിന് നേതൃത്വം നൽകി.
Malappuram
നിലന്പൂർ: സപ്ലൈകോ ചതിച്ചു. നെല്ല് എടുക്കാൻ ആളില്ല. വണ്ടൂർ, ചാലിയാർ പഞ്ചായത്തുകളിലായി കെട്ടിക്കിടന്ന് നശിക്കുന്നത് 50 ടണ്ണിലേറെ നെല്ല്. മുഖ്യമന്ത്രി, കൃഷി മന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നെൽ കർഷകർ. സപ്ലൈകോയിൽ രജിസ്റ്റർ ചെയ്ത് അവരുടെ അനുമതിയോടെ കൃഷി ചെയ്ത നെല്ലാണ് കർഷകരിൽ നിന്ന് സംഭരിക്കാതെ കിടന്ന് നശിക്കുന്നതെന്ന് പരന്പരാഗത നെൽ കർഷകനായ എരഞ്ഞിമങ്ങാട് സ്വദേശി ആലുങ്ങത്തിൽ സലാം പറയുന്നു. സപ്ലൈകോയെ വിശ്വസിച്ചാണ് ഏഴേക്കർ സ്ഥലത്ത് സലാം നെൽകൃഷി ചെയ്തത്. നല്ല വിളവും ലഭിച്ചു.
55 കിലോയുടെ 170 ചാക്കുകളിലായി നിറച്ച നെല്ലാണ് മൈലാടി റോഡരികിൽ കിടന്ന് നശിക്കുന്നത്. ടാർപായകൾ കൊണ്ട് മൂടിയാണ് നെല്ല് സൂക്ഷിച്ചിരിക്കുന്നതെങ്കിലും എലികൾ ചാക്കുകൾ കീറി നെല്ല് നശിപ്പിക്കുകയാണ്. മന്ത്രിമാരായ പി.കെ. ബഷീർ, എ.പി.അനിൽകുമാർ, നിലന്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് എന്നിവരെ നേരിൽ കണ്ട് കാര്യങ്ങൾ പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കാം എന്ന മറുപടിയല്ലാതെ ഒന്നും ഉണ്ടായില്ല. മൂന്ന് മാസമായി നെല്ല് വിൽക്കാൻ കഴിയാതെ നശിക്കുകയാണ്. കർഷകരുടെ വോട്ട് വേണം. പക്ഷേ കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാൻ ആർക്കും സമയമില്ല.
സപ്ലെകോയുടെ സമ്മതതോടെ വയിറ്റ് ഗ്രേയിൽ സീറോ 55 നെല്ലാണ് കൃഷി ചെയതത്. സപ്ലൈകോ നെല്ല് മില്ലുകൾക്ക് കൊടുക്കാൻ പറയുന്നു. മില്ലുകൾ വെള്ളയരിയുടെ നെല്ല് വേണ്ടെന്ന് പറയുന്നു. കർഷകർ എന്തു ചെയ്യും.? ബാങ്ക് വായ്പ എടുത്താണ് കൃഷിയിറക്കിയത്.
പാട്ട തുകയായ 55000 രൂപ പോലും കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും സലാം പറഞ്ഞു. ഈവിധം മുന്നോട്ടു പോവുകയാണെങ്കിൽ നെൽകൃഷി ഉപേക്ഷിക്കേണ്ടിവരുമെന്നും നെൽകർഷകൻ സലാം പറയുന്നു.
Kozhikode
മുക്കം: കാൽനടയാത്ര പോലും അസാധ്യമായി മാറിയ തോട്ടുമുക്കം-പുതിയനിടം റോഡിന്റെ ശോചനീയാവസ്ഥക്ക് താൽക്കാലിക പരിഹാരമൊരുക്കി കോൺഗ്രസ് പ്രവർത്തകർ.
കഴിഞ്ഞ പത്ത് വർഷമായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്ത റോഡിലൂടെയുള്ള യാത്ര ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായ സാഹചര്യത്തിലാണ് കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങിയത്. റോഡിലെ കുഴികളിൽ ജിഎസ്പി ഉപയോഗിച്ച് കുഴിയടച്ച് റോഡിലെ ടാർ പൊളിച്ച വെയിസ്റ്റ് ഉപയോഗിച്ച് അമർത്തി ഗതാഗത യോഗ്യമാക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡിൽ തോട്ടുമുക്കം മുതൽ പുതിയനിടം വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗമാണ് പൂർണമായും തകർന്ന് തരിപ്പണമായി കിടന്നിരുന്നത്. ഒരു കിലോമീറ്റർ പരിധിയിൽ മാത്രം നൂറിലധികം വൻ കുഴികളാണ് ഉണ്ടായിരുന്നത്. പലതും വലിയ കുളങ്ങൾക്ക് സമാനമായ അവസ്ഥയിലായിരുന്നു.
മുൻപ് നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ അധികൃതർ ക്വാറി വേസ്റ്റ് (പാറപ്പൊടി) ഇട്ട് കുഴികൾ താൽക്കാലികമായി അടച്ചിരുന്നു. എന്നാൽ മഴ പെയ്യുന്നതോടെ ഈ മണ്ണ് ഒലിച്ചുപോയി റോഡ് വീണ്ടും പഴയപടിയിലാകും. മാത്രമല്ല രൂക്ഷമായ പൊടിശല്യവും പ്രദേശവാസികൾക്ക് ദുരിതമായിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങിയത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജടോം, ജില്ലാ പഞ്ചായത്ത് അംഗം മിസബ് കീഴരിയൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധന്യ ബാബുരാജ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ദിവ്യ ഷിബു, ഷാഫി വേലിപുറവൻ, റോജൻ കള്ള്കാട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് സെബാസ്റ്റ്യൻ, സുഹാസ്, ഫാ. ബെന്നി കാരക്കാട്ട്, ഷാജു പനക്കൽ, ജിയോ വെട്ടുകാട്ടിൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Kozhikode
മുക്കം: കാരശേരി പഞ്ചായത്തിലെ പ്രധാന തസ്തികയിലുള്ള അഞ്ച് ഉദ്യോഗസ്ഥരെ സെൻസസ് ഡ്യൂട്ടിക്ക് നിയോഗിച്ചത് പഞ്ചായത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ താളംതെറ്റിക്കുമെന്ന് ആക്ഷേപം.അസിസ്റ്റന്റ് സെക്രട്ടറി, ഹെഡ് ക്ലർക്ക്, അക്കൗണ്ടന്റ്, സീനിയർ ക്ലർക്ക്, ക്ലർക്ക് തസ്തികയിലുള്ള അഞ്ച് ഉദ്യോഗസ്ഥർക്കാണ് സെൻസസ് ഡ്യൂട്ടി നൽകിയത്.
പഞ്ചായത്തിൽ നിലവിലെ സെക്രട്ടറി ലീവിലും കൂടി ആയതോടെ സാധാരണക്കാർക്ക് ലഭിക്കേണ്ട നിരവധി ആവശ്യങ്ങൾ നടക്കാത്ത അവസ്ഥയാണ്.
സാധാരണ നിലയിൽ അധ്യാപകർക്കാണ് സമീപ പഞ്ചായത്തുകളിലെല്ലാം സെൻസസ് ഡ്യൂട്ടി നൽകിയിരിക്കുന്നത്. കാരശേരിയിൽ മാത്രമാണ് ഇത്തരത്തിൽ ഉദ്യോഗസ്ഥർക്ക് കൂട്ടമായി സെൻസസ് ഡ്യൂട്ടി നൽകിയതെന്നും ഇത് പിൻവലിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ജില്ല കളക്ടർ, എഡിഎം, തഹസിൽദാർ, ഡെപ്യൂട്ടി തഹസൽദാർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
സൂപ്പർവൈസറി ഉദ്യോഗസ്ഥൻ, അക്കൗണ്ടന്റ്, ക്ലർക്ക് എന്നിവർക്ക് സെൻസസ് ഡ്യൂട്ടി നൽകിയതോടെ പഞ്ചായത്ത് പ്രവർത്തനം തന്നെ നിർത്തിവയ്ക്കേണ്ട അവസ്ഥയിലാണ്. വാർഷിക ധനകാര്യ പത്രിക സമർപ്പണം, വാർഷിക പദ്ധതി പ്രവർത്തനങ്ങൾ, നികുതി പിരിവ് തുടങ്ങിയവ സമയബന്ധിതമായി ചെയ്യേണ്ട കാര്യങ്ങൾ പോലും നടത്താൻ പറ്റാത്ത ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. സെൻസസ് ഡ്യൂട്ടി ലഭിച്ച അഞ്ച് ഉദ്യോഗസ്ഥരിൽ മൂന്ന് പേർ ബിഎൽഒ ഡ്യൂട്ടി നിർവഹിക്കുന്നവരാണെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
മാത്രമല്ല നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയമായതിനാൽ തദ്ദേശ സ്ഥാപനങ്ങളിൽ നൂറ് കണക്കിന് ഫയലുകൾ തീരുമാനമാവാതെ കിടക്കുന്ന അവസ്ഥയും നിലവിലുണ്ട്. അതെല്ലാം പരിഹരിക്കേണ്ട സമയത്താണ് ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ സെൻസസ് ഡ്യൂട്ടി നൽകിയിരിക്കുന്നത്. അത് കൊണ്ട് തന്നെ സെൻസസ് ഡ്യൂട്ടി നൽകിയ കാരശേരി പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ഒഴിവാക്കി നൽകി പഞ്ചായത്തിന്റെ പ്രവർത്തനം സുഗമമായി നടത്താൻ അവസരമൊരുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ പറഞ്ഞു.
Kozhikode
കോഴിക്കോട്: പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയവും ഫലപ്രദവുമാക്കല് ലക്ഷ്യമിട്ട് "സ്റ്റുഡന്റ് മെന്റർ' പദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) തുടക്കം കുറിച്ചു.
നിലവില്‍ ജില്ലയിലെ 162 സ്കൂള്‍ യൂണിറ്റുകളിലായി 18,976 കുട്ടികള്‍ ലിറ്റില്‍ കൈറ്റ്സില്‍ അംഗങ്ങളാണ്. 360 അധ്യാപകര്‍ ജില്ലയില്‍ കൈറ്റ് മെന്റര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെയാണ് പത്ത് കുട്ടികള്‍ക്ക് ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ ജില്ലയിലെ 162 യൂണിറ്റുകളില്‍ നിന്നായി 631 "സ്റ്റുഡന്റ് മെന്റര്‍മാരെ' തെരഞ്ഞെടുത്തത്.
സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിനപ്പുറം കുട്ടികളില്‍ സഹാനുഭൂതിയും വിനിമയ പാടവവും വളര്‍ത്തിയെടുക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ആദ്യ ശില്പശാലയില് ഓണ്‍ലൈനായി സംവദിച്ച കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.
ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിലെ പ്രവര്‍ത്തന മികവ്, നേതൃപാടവം, സഹജീവികളോടുള്ള താല്പര്യം, ആശയവിനിമയ ശേഷി, സാങ്കേതിക പരിജ്ഞാനം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒമ്പതാം ക്ലാസിലെ അംഗങ്ങളില്‍ നിന്നാണ് സ്റ്റുഡന്റ് മെന്റര്‍മാരെ തെരഞ്ഞെടുത്തത്.
Kozhikode
തിരുവമ്പാടി: യുഡിഎഫ് സർക്കാരിന്റെ സമഗ്ര ലഹരിനിർമാർജന പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ നാടിന്റെ ശാപവും സാമൂഹിക ദുരന്തവുമായ ലഹരിയുടെ മരണസംസ്കാരത്തിൽ നിന്ന് സമൂഹത്തിന് മോചനം നൽകുമെന്ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.
മദ്യ-ലഹരി വിരുദ്ധ സമിതിയുടെ രൂപത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യമെന്ന വ്യത്യാസമില്ലാതെ ഘട്ടംഘട്ടമായി മദ്യലഭ്യത കുറയ്ക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കേണ്ടത്.
വീര്യം കുറഞ്ഞ മദ്യം കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നത് അപകടകരമാണ്. മദ്യത്തിൽ നിന്ന് യുവതലമുറയുടെ പൂർണ മോചനമാണ് സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ബിഷപ് പറഞ്ഞു. സമിതി ഡയറക്ടർ ഫാ. ജിന്റോ മച്ചുകുഴിയിൽ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് കുര്യൻ ചെമ്പനാനി, സെക്രട്ടറി ജോളി ഉണ്ണിയെപ്പിള്ളിൽ, ടി.ടി. തോമസ്, കെ.സി. ജോസഫ്, ജോർജ് വാഴയിൽ, സിസ്റ്റർ ആഗ്നസ് ജോസഫ്, ടി.ജെ. സണ്ണി, പി.വി. ജോൺ, ജോയിക്കുട്ടി ലൂക്കോസ്, സിസ്റ്റർ ഗീത സിഎംസി തുടങ്ങിയവർ പ്രസംഗിച്ചു.
Kozhikode
നാദാപുരം: പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ മാംസം പിടികൂടി. കല്ലാച്ചിയില്‍ പാചകത്തിനായി സൂക്ഷിച്ചുവച്ച പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ 28 കിലോ കോഴിയിറച്ചിയാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചത്.
കല്ലാച്ചിയിലെ രണ്ടു സ്ഥാപനങ്ങളില്‍ നിന്നാണ് മാംസം പിടിച്ചെടുത്തത്. എന്നാല്‍ രണ്ടു സ്ഥാപനങ്ങളുടെയും പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയില്ല. കടയുടെ പേരും മറ്റും വിവരങ്ങളും തല്ക്കാലം വെളിപ്പെടുത്തേണ്ടതില്ലെന്നാണ് പരിശോധനക്ക് നേതൃത്വം നല്കിയ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. അനുശ്രീ ബി. നായര്‍ പറഞ്ഞത്.
പഴകിയ മാംസം വില്പന നടത്തിയ കടയുടെ വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുന്നത് ഉദ്യോഗസ്ഥരും കച്ചവടക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Kozhikode
കോഴിക്കോട്: വീണ്ടും റോഡില്‍ ഗുണ്ടായിസം കാട്ടി സ്വകാര്യ ബസ് ജീവനക്കാര്‍. സമയക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം കോഴിക്കോട് മാവൂര്‍ റോഡില്‍ ബസുകള്‍ മന:പൂര്‍വ്വം കൂട്ടിയിടിപ്പിച്ചതാണ് ഏറ്റവുമൊടുവിലുണ്ടായ സംഭവം. അപകടത്തില്‍ ബസിനുള്ളിലുണ്ടായിരുന്ന രണ്ടു യാത്രക്കാര്‍ക്ക് പരിക്കേറ്റു.
യാത്രക്കാരുടെ ജീവന് പണയം വച്ചുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടാവിളയാട്ടത്തില്‍ പ്രതിഷേധം ശക്തമായി. കോഴിക്കോട് നഗരത്തില്‍ നിന്നും മാവൂരിലേക്ക് സര്‍വീസ് നടത്തുന്ന മലബാര്‍, നിള എന്നീ ബസുകളിലെ ജീവനക്കാര്‍ തമ്മിലുള്ള പ്രശ്നങ്ങളാണ് ബസുകള്‍ ഇടിപ്പിക്കുന്നതിലേക്കു നയിച്ചത്. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസുകള്‍ യാത്ര ആരംഭിച്ച് മിനിറ്റുകള്‍ക്കകമാണ് സംഭവം.
ഇരു ബസുകളിലെയും ജീവനക്കാര്‍ തമ്മില്‍ സമയത്തെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് മലബാര്‍ ബസ് മുന്നിലുണ്ടായിരുന്ന നിള ബസിലേക്ക് ഇടിച്ചുകയറ്റുകയുമായിരുന്നു. നിള ബസിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഓര്‍ക്കാട്ടേരിയില്‍ രണ്ടു സ്വകാര്യ ബസുകള്‍ മത്സരയോട്ടം നടത്തി കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. അതിന്റെ ഞെട്ടല്‍ മാറുംമുമ്പേയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ കൊലവിളി.
Kozhikode
ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
കുന്നമംഗലം: അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി കേരളത്തില്‍ പിടിമുറുക്കുകയും കുട്ടികളെ ലഹരിക്കടിമകളാക്കാനുള്ള ആസൂത്രിത നീക്കം നടത്തുകയും ചെയ്യുന്നുണ്ടെന്നും അതിനെതിരേ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും അണിനിരത്തുകയെന്ന ദൗത്യമാണ് ഓപറേഷന് തൂഫാനിലൂടെ പ്രാവര്‍ത്തികമാക്കുന്നതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ലഹരിക്കെതിരായ "ഓപറേഷന് തൂഫാന്: ദി നാര്‍ക്കോ ഹണ്ട്' പദ്ധതിയുടെ ജില്ലയിലെ ഔദ്യോഗിക ഉദ്ഘാടനം കുന്നമംഗലത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലഹരി മാഫിയക്കെതിരായ പോരാട്ടം വിജയിക്കണമെങ്കില്‍ കുട്ടികളും രക്ഷിതാക്കളും പൊതുജനങ്ങളും മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ വലിയ പോരാട്ടമാണ് ഓപറേഷന് തൂഫാനിലൂടെ ആരംഭിച്ചിട്ടുള്ളത്. മയക്കുമരുന്നിന്റെ വ്യാപനം കാരണം മാതാപിതാക്കള്‍ കുട്ടികളെ സ്കൂളിലയക്കുന്നത് പോലും ഭയത്തോടെയാണ്. പുതിയ കേരളം കെട്ടിപ്പടുക്കണമെങ്കില്‍ ലഹരി ഉപയോഗിക്കാത്ത പുതിയ തലമുറയെ വളര്‍ത്തിയെടുക്കണം.
സജീവമായ മയക്കുമരുന്ന് ലോബിയെ തകര്‍ക്കാന്‍ കേരളത്തിലെ ചെറുപ്പക്കാരുടെ സേനക്ക് മാത്രമേ സാധിക്കൂ. അവരുടെ വേരറുക്കാന്‍ ഓപറേഷന് തൂഫാന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ലഹരിക്കെതിരായ ദീപശിഖ മന്ത്രി എം.എ. റസാഖ് മാസ്റ്റര്‍ എംഎല്‍എക്ക് കൈമാറി. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം, ലഹരിക്കെതിരായ വണ്‍ മില്യണ്‍ ഗോള്‍ കാമ്പയിനിന്റെയും എജ്യൂ കാര്ണിവലിന്റെയും ഉദ്ഘാടനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.
എം.എ. റസാഖ് മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. എം.കെ. രാഘവന് എംപി മുഖ്യാതിഥിയായി. അഡ്വ. കെ. പ്രവീണ്‍കുമാര്‍ എംഎല്‍എ, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല, പഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത്, വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ജില്ലാ പഞ്ചായത്ത് അംഗം സീന അശോകന്, വാര്‍ഡ് മെമ്പര്‍ വി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kozhikode
കോഴിക്കോട്: ജില്ലയില്‍ രാത്രികാല തട്ടുകടകള്‍, ഷവര്‍മ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. രണ്ട് സ്ക്വാഡുകളായി 84 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ച 36 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
22 സ്ഥാപനങ്ങള്‍ക്ക് പിഴയിടുകയും വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.
ലാബ് പരിശോധനക്കായി 30 സാമ്പിളുകള്‍ ശേഖരിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമീഷണര്‍ ബിബി മാത്യു അറിയിച്ചു.
Kozhikode
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ 12-ാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാന്പ്യൻഷിപ്പിന് മുന്നോടിയായി നടക്കുന്ന പ്രീ ഇവന്റുകൾക്ക് മൺസൂൺ ഓഫ് റോഡ് ഫൺ ഡ്രൈവോടെ തുടക്കമായി.
കോടഞ്ചേരി ഈരൂട് കൈനടി എസ്റ്റേറ്റിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ ഓഫ് റോഡ് ഡ്രൈവ് എംഎൽഎ സി.കെ. കാസിം ഫ്ലാഗ് ഓഫ് ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നകുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു. വേലിയോറമല സൺസെറ്റ് പോയിന്റിലേക്ക് ഓഫ് റോഡ് ഡ്രൈവും ഇരുതുളളി പുഴയോരത്ത് സാൻഡ് ഡ്രൈവും നടത്തി.
ഓഫ്റോഡ് ഫൺ ഡ്രൈവിൽ 30 വാഹനങ്ങൾ അണിനിരന്നു.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ജില്ല പഞ്ചായത്തംഗം രാജേഷ് ജോസ്, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റിയാനസ് സുബൈർ, മിനി സണ്ണി,
പഞ്ചായത്തംഗങ്ങളായ ജ്യോതി സന്തോഷ്, ബോസ് ജേക്കബ്, കാലിക്കട്ട് ജീപ്പേഴ്സ് ഭാരവാഹികളായ ബിജിത്ത് പാലോത്ത്, ശ്രീനാഥ് തയ്യിൽ, അക്ഷയ് ലാൽ മുരളി തുങ്ങിയവർ നേതൃത്വം നൽകി.
Kozhikode
കൂരാച്ചുണ്ട്: ദേശീയ വായനാദിനത്തോടനുബന്ധിച്ച് കൂരാച്ചുണ്ട് കുടുംബശ്രീ ആരംഭിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന "വായനാ ചലഞ്ച്: റീഡ് ആൻഡ് ഗ്രോ' പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ നിർവഹിച്ചു.
സിഡിഎസ് ചെയർപേഴ്സൺ സുനിത ജോബ് അധ്യക്ഷത വഹിച്ചു. ജവഹർ മെമ്മോറിയൽ ലൈബ്രറി സെക്രട്ടറി ജോർജ് ചിരട്ടവയലിൽ മുഖ്യാതിഥിയായി. ജവഹർ മെമോറിയൽ ലൈബ്രറിയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശേരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ്, സിഡിഎസ് വൈസ് ചെയർപേഴ്സൺ സമീറ കരിങ്കപ്പാറ, കമ്മ്യൂണിറ്റി കൗൺസിലർ പി.സി. നിമ്മി,
മെമ്പർമാരായ അനിത ജോൺസൺ, ഉഷ രവീന്ദ്രൻ, ലൈബ്രേറിയൻ ലീലാമ്മ പുത്തേട്ടുപടവിൽ എന്നിവർ പ്രസംഗിച്ചു.സിഡിഎസ് മെമ്പർമാരായ സിനി മനോജ്, കെ.എസ്. ശ്രുതി, ലീല ശ്രീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
Kozhikode
കോഴിക്കോട്: താമരശേരി രൂപത മെന്റൽ ഹെൽത്ത് മിനിസ്ട്രി പ്രൊമോട്ടർമാർക്കായുള്ള ഏകദിന പരിശീലനം വെള്ളിമാടുകുന്നിലെ പോപ്പ് ജോൺ പോൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നു.പരിശീലന പരിപാടി താമരശേരി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ ഉദ്ഘാടനം ചെയ്തു.
ശാരീരിക ആരോഗ്യം പോലെ തന്നെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒന്നാണ് മാനസികാരോഗ്യമെന്നും, മറ്റുള്ളവരെ കേൾക്കാനും അവരുടെ കൂടെ സമയം ചെലവഴിക്കാനും നാം തയാറാകണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. താമരശശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര ആദ്യ ക്ലാസ് നയിച്ചു.
ഇടവകകളിൽ മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവരെ കേൾക്കാനും മനസിലാക്കാനും അവരുടെ കൂടെ നടക്കാനും മെന്റൽ ഹെൽത്ത് പ്രൊമോട്ടർമാർക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. തുടർന്ന് പോപ്പ് ജോൺ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. കുര്യൻ പുരമഠത്തിൽ സെക്ഷൻ നയിച്ചു.
ഇടവകകളിൽ ആളുകൾ നേരിടുന്ന വിവിധ മാനസികവും സാമൂഹികവുമായ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ചർച്ച നടത്തി. പോപ്പ് ജോൺ പോൾ ഇൻസ്റ്റിറ്റ്യൂട്ടിലെ കൗൺസിലിംഗ് ട്രെയിനികളുടെ നേതൃത്വത്തിൽ പ്രാഥമിക കൗൺസിലിംഗ് സെക്ഷൻ എങ്ങനെ നടത്താം എന്നതിനെക്കുറിച്ചുള്ള പ്രായോഗിക പരിശീലനവും നടന്നു.
Kozhikode
പേരാമ്പ്ര: 58 വർഷത്തോളം പഴക്കമുള്ള കൂത്താളി പഞ്ചായത്ത് ഓഫീസിന്റെ സ്ലാബ് അടർന്നു വീണ് ജീവനക്കാരിക്ക് പരിക്ക്. ഓഫീസ് ജീവനക്കാരി ശ്വേതക്കാണ് പരിക്കേറ്റത്.
രാവിലെ ഓഫീസിലെത്തി കമ്പ്യൂട്ടറിൽ വർക്ക് ചെയ്യുമ്പോൾ അപ്രതീക്ഷിതമായി സ്ലാബ് പൊട്ടി വീഴുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തുള്ള സമയത്താണ് അപകടം നടന്നത്. ഉടൻ തന്നെ പരിക്കേറ്റ ഉദ്യോഗസ്ഥയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓഫീസ് പുതുക്കി പണിയാൻ ഫണ്ട് അനുവദിക്കാൻ എംഎൽഎ മുഖേനെ സർക്കാരിൽ അപേക്ഷ നൽകിയിരിക്കുകയാണെന്നും പഴക്കം ചെന്ന ബിൽഡിംഗ് ഭീഷണിയായി നിൽക്കുമ്പോൾ സർക്കാരിന്റെ അടിയന്തര സഹായം ലഭ്യമാക്കി തരണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ അധികൃതരോട് ആവശ്യപ്പെട്ടു.
Kozhikode
കോഴിക്കോട്: കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജിലെ എആര്‍ടി (ആന്റി റെട്രോവൈറല്‍ തെറാപ്പി)പ്ലസ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ എആര്‍ടി മെഡിക്കല്‍ ഓഫീസറെ നിയമിക്കാനുള്ള അഭിമുഖം പ്രഹസനമാക്കിയതായി ആക്ഷേപം. അഭിമുഖം 18-നാണ് നടന്നത്.
അന്നു തന്നെയാണ് പത്രമാധ്യമങ്ങളില്‍ ഉള്‍പ്പെടെ അറിയിപ്പ് നല്കിയതും. ഇതുമൂലം പലര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. നാഷണല്‍ എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ ഗൈഡ് ലൈന്‍ പ്രകാരമല്ല അഭിമുഖം നടന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നു. സീനിയര്‍ അഡ്മിനിസ്ടേറ്റീവ് ഓഫീസില്‍ വച്ചാണ് അഭിമുഖം നടന്നത്. എന്നാല്‍ ഓഫീസര്‍ പങ്കെടുത്തില്ല.
മെഡിസിന് വിഭാഗത്തിലെ ഒരു സീനിയര്‍ ഡോക്ടറും ഒരു ജൂണിയര്‍ ഡോക്ടറും കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി പ്രതിനിധിയും മാത്രമാണ്അഭിമുഖ പാനലില്‍ ഉണ്ടായിരുന്നത്. അവര്‍ക്ക് താത്പര്യമുള്ള രീതിയില്‍ അഭിമുഖം നടത്തുകയും മാര്‍ക്കിടുകയും ചെയ്തുവെന്നാണ് ആക്ഷേപം. 12 പേരാണ് അഭിമുഖത്തിനായി എത്തിയത്.
പ്രിന്‍സിപ്പലോ മൈക്രോബയോളജി ഡിപ്പാര്‍ട്ട്മെന്റിലെ എച്ച്ഐവി ടെസ്റ്റിംഗ് ആന്‍ഡ് കൗണ്‍സിലിംഗ് സെന്ററിലെ ചാര്‍ജ് ഓഫീസറോ ഇന്റര്ര്വ്യൂ ബോര്‍ഡില്‍ ഉണ്ടാകണമെന്നാണ് ചട്ടമെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. അഭിമുഖത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Kozhikode
കണ്സെഷന് കാര്‍ഡുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ "ലീഡ്സ്' ആപ്പ് മുഖേന നല്‍കും
കോഴിക്കോട്: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടക്കുന്ന വിവേചനങ്ങള്‍ക്കും മോശം പെരുമാറ്റങ്ങള്ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം. വിദ്യാര്‍ഥികളെ ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മാത്രം കയറ്റുക, ക്യൂ നിര്‍ത്തുക, സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പ്രവണതകള്‍ അനുവദിക്കില്ലെന്ന് എഡിഎം പി. അഖിലിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി.
വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരേ കടുത്ത നടപടികള്‍ തുടരാനും യോഗം തീരുമാനിച്ചു.റെഗുലര്‍ കോഴ്സുകളുടെ ഭാഗമായി ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും ബസ് കണ്സെഷന് നല്കാന് യോഗത്തില്‍ തീരുമാനമായി.
പരമാവധി 40 കിലോമീറ്റര്‍ വരെയുള്ള ദൂരപരിധിക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. വിദ്യാര്‍ഥികള്‍ക്കുള്ള കണ്സെഷന് കാര്‍ഡുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ "ലീഡ്സ്' ആപ്പ് മുഖേന നല്കാന് തീരുമാനിച്ചു. ആപ്പില്‍ സാങ്കേതിക തടസങ്ങള്‍ നേരിടുന്ന സാഹചര്യങ്ങളില്‍ മാത്രം താത്കാലികമായി പഴയ രീതിയില്‍ കാര്‍ഡുകള്‍ നല്‍കും.
വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ എംവിഡി ലീഡ്സ് ആപ്പില്‍ രേഖപ്പെടുത്തുമ്പോള്‍ കൃത്യത പാലിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി. ലീഡ്സ് ആപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സംസ്ഥാന അഡ്മിനെ അറിയിക്കും.
വെസ്റ്റ്ഹില്‍ ഭാഗത്ത് സ്വകാര്യ ബസുകള്‍ അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തുന്നുവെന്ന പരാതിയുണ്ടെന്ന് യോഗം വിലയിരുത്തി. ഇവിടെ പ്രത്യേക പരിശോധന നടത്താന്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിനെ ചുമതലപ്പെടുത്തി. വിദ്യാര്‍ഥികളുള്ള സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്താതെ പോകുന്നത് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങള്‍ ഒഴികെ കണ്‍സെഷനായി അപേക്ഷ നല്കുന്ന മറ്റ് സ്വകാര്യ/അണ്‍എയ്ഡഡ് സ്ഥാപനങ്ങളുടെ ലിസ്റ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് പ്രതിനിധികള്‍ക്ക് കൈമാറും.
വിദ്യാര്‍ഥികളുടെ യാത്ര സംബന്ധമായ പരാതികളും നിര്‍ദേശങ്ങളും കൃത്യമായി വിലയിരുത്തുന്നതിനായി റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ എല്ലാ ആറു മാസവും പ്രത്യേക അവലോകന യോഗങ്ങള്‍ ചേരാനും യോഗം തീരുമാനിച്ചു.
Kozhikode
പേരാമ്പ്ര: പൂഴിത്തോട്-പടിഞ്ഞാറത്തറ വയനാട് ബദൽ റോഡിനെ ബജറ്റിൽ അവഗണിച്ചെന്നാരോപിച്ച് റോഡ് കടന്നുപോകുന്ന ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോടയിൽ വേറിട്ട സമരം. റോഡ് കർമസമിതി കൺവീനർ മാത്യു പേഴ്ത്തിങ്കൽ, സമിതി പ്രവർത്തകൻ മാടവന മാത്യൂ എന്നിവർ പ്രതിഷേധ പ്ലക്കാർഡും കറുത്ത കൊടിയുമേന്തി വായ് മൂടിക്കെട്ടി അങ്ങാടിയിൽ ഇന്നലെ വൈകുന്നേരം പ്രകടനം നടത്തി.
കഴിഞ്ഞ മൂന്നു വർഷമായി നടത്തിക്കൊണ്ടിരുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജോയിൻ വെരിഫിക്കേഷൻ നടത്തുകയും ഒന്നരക്കോടി രൂപ അനുവദിച്ച് സർവേയും നടത്തുന്നതിന് കഴിഞ്ഞ സർക്കാർ അനുമതിയും നൽകിയിരുന്നു. പുതുതായി വന്ന യുഡിഎഫ് സർക്കാർ റോഡ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വയനാട് കർമസമിതിയും ചെമ്പനോട കർമസമിതിയും നാട്ടിലെ ജനങ്ങളും പ്രതീക്ഷിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രി ബജറ്റിൽ ഇത് സംബന്ധിച്ച് യാതൊരുവിധ പ്രഖ്യാപനവും നടത്തിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് വയനാട് കർമസമിതി നടത്തിയ പ്രതിഷേധ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ് ചെമ്പനോട കർമസമിതി പ്രതീകാത്മകമായ സമര പരിപാടി നടത്തിയതെന്ന് പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് കർമസമിതി കൺവീനർ മാത്യു പേഴത്തിങ്കൽ പറഞ്ഞു.
Kozhikode
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ 12-ാം എഡിഷന്റെ പരിശീലനം ഇരുവഞ്ഞിപുഴയിലും ചാലിപ്പുഴയിലും ആരംഭിച്ചു. ഇറ്റലിയിലെ ക്യാവരി സ്വദേശി ജിയോവാനി ജോർജി ഇരുവഞ്ഞിപ്പുഴയിൽ കയാക്കിംഗ് പരീശീലനം തുടങ്ങി.
തുഷാരഗിരി അഡ്വഞ്ചർ കയാക്കിംഗ് അക്കാഡമി ഭാരവാഹികളായ പോൾസൺ അറയ്ക്കൽ, ബെനീറ്റോ ചാക്കോ, നിസ്തൂൽ ജോസ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
സോഫ്റ്റ്വെയർ ഡവലപ്പറായി ജോലി ചെയ്യുന്ന 42കാരനായ ജിയോവാനി, ഫ്രാൻസിലേയും ഇറ്റലിയിലേയും പുഴകൾക്ക് പുറമെ ഋഷികേശിൽ ഗംഗയിലും അളകനന്ദയിലും കാളി നദിയിലും കയാക്കിംഗ് നടത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മലബാർ റിവർ ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു. ബംഗളൂരു സ്വദേശി ജോഗി നായകിന്റെ നേതൃത്വത്തിലുള്ള നാഷണൽ ഔട്ട്ഡോർ സ്കൂളിനോടൊപ്പമാണ് പരിശീലനം നടത്തുന്നത്. ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിലാണ് മലബാർ റിവർ ഫെസ്റ്റിവൽ നടക്കുന്നത്.
Kozhikode
കൊയിലാണ്ടി: കാപ്പാട് തുവ്വപ്പാറ ക്ഷേത്രത്തിനുസമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ മാറ്റി.തുവ്വപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ഷൈഖ ബസും സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.
Kozhikode
തിരുവമ്പാടി: കാർഷിക മേഖലയുടെയും ജലസേചന പദ്ധതികളുടെയും കാര്യക്ഷമമായ നടത്തിപ്പിനായി തിരുവമ്പാടി മണ്ഡലത്തിൽ മൈനർ ഇറിഗേഷൻ സെന്റർ അനുവദിക്കണമെന്ന് കേരള കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജലവിഭവ മന്ത്രി മോൻസ് ജോസഫിന് നിവേദനം സമർപ്പിച്ചു.
ജില്ലയിൽ നിലവിൽ നാല് മൈനർ ഇറിഗേഷൻ സെന്ററുകൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മലയോര മേഖലയായ തിരുവമ്പാടിയിൽ കാർഷിക ആവശ്യങ്ങൾക്കും ചെറുകിട ജലസേചന പദ്ധതികളുടെ പരിപാലനത്തിനും പ്രത്യേക മൈനർ ഇറിഗേഷൻ സെന്ററിന്റെ സേവനം അനിവാര്യമാണെന്നും നേതാക്കൾ വ്യക്തമാക്കി.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.ജെ. റോയ്, ജില്ലാ സെക്രട്ടറി ജെയിംസ് വേളാശേരിൽ, തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ജോണി പ്ലാക്കാട്ട് എന്നിവർ മന്ത്രിയെ സന്ദർശിച്ച് നിവേദനം കൈമാറി. വിഷയത്തിൽ അനുകൂല നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി നേതാക്കൾ അറിയിച്ചു.
Kozhikode
കോഴിക്കോട്: ജില്ലയ്ക്ക് വികസനക്കുതിപ്പേകുന്ന പദ്ധതികളുമായി ബജറ്റ്. നഗരത്തിലെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന ലൈറ്റ് മെട്രോ പദ്ധതിയും മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായരുടെ പേരിലുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള കള്‍ച്ചറല്‍ പാര്‍ക്കും ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിലുള്ളത്.
ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വിലങ്ങാടിന്റെ പുനര്‍നിര്‍മിതിക്കായി പ്രത്യേക പാക്കേജും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സൈബർപാർക്കിനെ ഇൻഫോപാർക്ക്-ടെക്നോപാർക്ക് നിലവാരത്തിലേക്ക് ഉയർത്താനുള്ള തീരുമാനവും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
50 കോടിയുടെ എം.ടി. വാസുദേവന്‍ നായര്‍ കള്‍ച്ചറല്‍ പാര്‍ക്ക്
തനത് കലാ-സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി കോഴിക്കോട് നഗരത്തില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഒരു കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കും. സാഹിത്യകാരന് എം.ടി. വാസുദേവന്‍ നായരുടെ പേരിട്ടിരിക്കുന്ന വന്‍കിട പദ്ധതിക്കായി 50 കോടിയാണ് വകയിരുത്തിയത്.
കോഴിക്കോടിന്റെ സാംസ്കാരിക ടൂറിസത്തിന് വലിയ സംഭാവനയാകുന്ന ഈ പാര്‍ക്കിന്റെ നടത്തിപ്പിനായി പ്രത്യേക "കള്‍ച്ചറല്‍- ടൂറിസം ട്രസ്റ്റ്' രൂപീകരിക്കും. കഥകളി, കൂത്ത്, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, ഗോത്രകലകള്‍ എന്നിവ അവതരിപ്പിക്കാനുള്ള വേദികള്‍, പുതിയ തലമുറയിലെ (ജെന്‍സി) കുട്ടികള്‍ക്കായി ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി പ്രദര്‍ശന സൗകര്യങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ലൈബ്രറി, ആര്‍ട്ട് ഗാലറി, ചരിത്ര-സാഹിത്യ മ്യൂസിയങ്ങള്‍,
പ്രശസ്ത എഴുത്തുകാരുടെയും പ്രതിഭകളുടെയും ശബ്ദ മ്യൂസിയം, കുടുംബമായി സമയം ചെലവഴിക്കാനുള്ള ഇടങ്ങള്‍, ഫുഡ് കോര്‍ട്ടുകള്‍, ബുക്ക് ഷോപ്പുകള്‍, ടൂറിസ്റ്റ് ഗസ്റ്റ് ഹൗസുകള്‍ എന്നിവ ഉള്‍പ്പെടുന്ന പാര്‍ക്കാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്.
ഐടി മേഖലയ്ക്ക് ഉണര്‍വ്
കോഴിക്കോട് സൈബര്‍ പാര്‍ക്കിനെ കൊച്ചി ഇന്‍ഫോപാര്‍ക്ക്, തിരുവനന്തപുരം ടെക്നോപാര്‍ക്ക് എന്നിവയുടെ നിലവാരത്തിലേക്ക് ഉയര്‍ത്താനാവശ്യമായ വികസന നടപടികള്‍ സ്വീകരിക്കും. ഇതോടെ മലബാറിലെ ഐടി മേഖലയ്ക്ക് കൂടുതല്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ലഭ്യമാകും.
വിലങ്ങാടിന് ‘ഒരു കൈ’ സഹായം
നാദാപുരം: വിലങ്ങാടിന്റെ പ്രതീക്ഷ കാത്ത് യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. 2024ലെ ഉരുൾപൊട്ടലിൽ തകര്‍ന്ന വിലങ്ങാടിന്റെ മനസറിഞ്ഞുകൊണ്ടുള്ള സഹായ പ്രഖ്യാപനമാണ് മുഖ്യമന്ത്രി വി.ഡി. സതീശന് ബജറ്റിലൂടെ നടത്തിയത്. വിലങ്ങാടിന്റെ വേദന നേരിൽ കണ്ട വി.ഡി. സതീശൻ ബജറ്റിൽ വിലങ്ങാടിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു.അടിസ്ഥാന സൗകര്യ പുനർനിർമാണം, ദുരിതബാധിതരുടെ പുനരധിവാസം, കാർഷിക മേഖലയുടെ പുനരുജ്ജീവനം, പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ സാധിക്കുന്ന തരത്തിലുള്ള മാതൃകകൾ സൃഷ്ടിക്കൽ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള സമഗ്രവും സുസ്ഥിരവുമായ പുനർനിർമിതിയാണ് വിലങ്ങാട് പാക്കേജിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനായി അഞ്ച് കോടിയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. എൽഡിഎഫ് ഭരണ കാലത്ത് അഞ്ച്മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഒട്ടേറെ ഉദ്യോഗസ്ഥരും വിലങ്ങാട് എത്തിയിരുന്നെങ്കിലും കോടികളുടെ നഷ്ടമുണ്ടായ വിലങ്ങാടിനു വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നില്ല. അന്തരിച്ച റിട്ട. ഹെഡ്മാസ്റ്റർ കെ.എ.മാത്യുവിന്റെ കുടുംബത്തിനുള്ള ധനസഹായവും വീടുകൾ നഷ്ടമായവർക്കുള്ള ധനസഹായവും അനുവദിച്ചത് ഒഴിച്ചാൽ വിലങ്ങാടിന്റെ പശ്ചാത്തല സൗകര്യങ്ങൾ സജ്ജീകരിക്കുന്ന കാര്യത്തിൽ തുടങ്ങി അത്യാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്ന കാര്യത്തിൽ പോലും കാര്യമായി ഒന്നും ചെയ്തിരുന്നില്ലെന്ന ആക്ഷേപം ശക്തമായുയര്‍ന്നിരുന്നു.
വിലങ്ങാട് ടൗൺ പാലത്തിനോടു ചേർന്ന് വാണിമേൽ പഞ്ചായത്ത് പണിത ബസ് കാത്തിരിപ്പു കേന്ദ്രം പൂർണമായി തകർന്നതുപോലും ഇതുവരെ പുനർനിർമിക്കാൻ പഞ്ചായത്തിനും കഴിഞ്ഞിട്ടില്ല. ഉരുൾപൊട്ടലിൽ തകർന്ന ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, മഞ്ഞച്ചീളി പാലം, വായാട് പാലം, വിലങ്ങാട് ടൗൺ പാലം, വിലങ്ങാട് അങ്ങാടിയിലെ റോഡുകൾ, പുഴയോര ഭിത്തികൾ നിർമാണം എന്നിവയൊന്നും എവിടെയും എത്തിയിട്ടില്ല.
കോഴിക്കോട്ടെ കുരുക്കഴിയുമോ ? ലൈറ്റ് മെട്രോയ്ക്ക് 15 സ്റ്റേഷനുകള്‍, ഡിപ്പോ നിര്‍മിക്കാന്‍ 5.2 ഹെക്ടർ ഭൂമി
കോഴിക്കോട്: ദേശീയപാതാ വികസനം, മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം തുടങ്ങി നഗരവികസനത്തിൽ മുന്നേറിത്തുടങ്ങിയെങ്കിലും രാവിലെയും വൈകുന്നേരവും നഗരത്തിലെ പ്രധാന പാതകളിൽ കുരുക്കഴിയാതെ തുടരുന്ന ഗതാഗത തടസത്തിന് മുന്നിൽ കോഴിക്കോടിന് ഏറെ പ്രതീക്ഷ നൽകുന്നതാണ് ലൈറ്റ് മെട്രോ പദ്ധതി. ആദ്യ ഘട്ടത്തിൽ മെഡിക്കൽ കോളജ് ഹോസ്റ്റൽ മുതൽ മീഞ്ചന്ത വരെ നീളുന്ന 14.2 കിലോമീറ്റർ പാതയാണ് പരിഗണനയിലുള്ളത്.
മെഡിക്കൽ കോളജ് ഹോസ്റ്റൽ, മെഡിക്കൽ കോളജ്, ചേവായൂർ, തൊണ്ടയാട്, കോട്ടൂളി, പുതിയ ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി, മാനാഞ്ചിറ, പാളയം, റെയിൽവേ സ്റ്റേഷൻ, പുഷ്പ, കല്ലായി, പന്നിയങ്കര, വട്ടക്കിണർ, മീഞ്ചന്ത എന്നിങ്ങനെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 15 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ ചർച്ചയിൽ ഉള്ളത്.
കരിപ്പൂർ എയർപോർട്ട്, രാമനാട്ടുകര, വെസ്റ്റ്ഹിൽ, കോഴിക്കോട് ബീച്ച് എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള അനുബന്ധ പാതകളും സമഗ്ര ഗതാഗത പദ്ധതിയുടെ ഭാഗമായി കോഴിക്കോട്ട് ലൈറ്റ് മെട്രോ നടപ്പാക്കാൻ ഒരുങ്ങുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(കെഎംആർഎൽ) പരിഗണിക്കുന്നു. മീഞ്ചന്തയിൽനിന്ന് രാമനാട്ടുകര വഴി കൊണ്ടോട്ടി കടന്ന് കരിപ്പൂർ വിമാനത്താവളം വരെ നീളുന്ന പാതയാണ് ഇതിൽ വിഭാവനം ചെയ്യുന്നത്.
ഇത് യാഥാർഥ്യമായാൽ മലബാർ മേഖലയിലെ പ്രവാസികൾക്കും മറ്റു യാത്രികർക്കും നഗരത്തിൽനിന്നു വിമാനത്താവളത്തിലേക്ക് വളരെ വേഗം എത്തിച്ചേരാനാകും. കോഴിക്കോട് ലൈറ്റ് മെട്രോയ്ക്ക് മാത്രം ഏകദേശം 2,700 കോടി മുതൽ 3,000 കോടി വരെയാണ് ചെലവ് കണക്കാക്കുന്നത്. മെഡിക്കൽ കോളജ് ഹോസ്റ്റലിന് സമീപമുള്ള 5.2 ഹെക്ടർ സർക്കാർ ഭൂമിയാണ് മെട്രോ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കായുള്ള ഡിപ്പോ നിർമിക്കാൻ കണ്ടെത്തിയിട്ടുള്ളത്.
ബജറ്റില്‍ പണം വകയിരുത്തിയ നഗരത്തിലെ മറ്റ് പദ്ധതികള്‍
Kozhikode
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ തിരക്കേറിയ മുക്കം പിസി ജംഗ്ഷനിൽ സീബ്രാലൈനുകൾ മാഞ്ഞുപോയതും ട്രാഫിക് സിഗ്നലുകൾ മാസങ്ങളായി പ്രവർത്തനരഹിതമായതും പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ദുരിതമാകുന്നു. ദിവസേന നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും ആശ്രയിക്കുന്ന പ്രധാന ജംഗ്ഷനിൽ അടിസ്ഥാന റോഡ് സുരക്ഷാ സംവിധാനങ്ങൾ തകരാറിലായിരിക്കെ ബന്ധപ്പെട്ട അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജംഗ്ഷനിലെ സീബ്രാലൈനുകൾ പൂർണമായും മാഞ്ഞുപോയതിനാൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാനുള്ള സൗകര്യം ഇല്ലാതായിരിക്കുകയാണ്. സ്കൂൾ വിദ്യാർഥികൾ, വയോജനങ്ങൾ, സ്ത്രീകൾ തുടങ്ങിയവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്.
തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ തുടർച്ചയായി കടന്നുപോകുന്നതിനാൽ റോഡ് മുറിച്ചുകടക്കാൻ ഏറെ നേരം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇതിനൊപ്പം, ജംഗ്ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നലുകൾ മാസങ്ങളായി പ്രവർത്തനരഹിതമാണെന്നും പരാതിയുണ്ട്. സിഗ്നലുകൾ പ്രവർത്തിക്കാത്തതിനാൽ വാഹനയാത്രക്കാർക്ക് വ്യക്തമായ നിയന്ത്രണമില്ലാതെ ജംഗ്ഷൻ കടക്കേണ്ടി വരുന്നു. ഇതുമൂലം ഗതാഗതക്കുരുക്കും ചെറിയ അപകടങ്ങളും പതിവാകുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
മുക്കം നഗരത്തിന്റെ പ്രധാന പ്രവേശന കവാടങ്ങളിലൊന്നായ ഈ ജംഗ്ഷനിലൂടെ കോഴിക്കോട്, മലപ്പുറം, വയനാട് മേഖലകളിലേക്കുള്ള വാഹനഗതാഗതം സജീവമാണ്. രാവിലെയും വൈകുന്നേരങ്ങളിലും വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ സിഗ്നലുകളുടെയും റോഡ് അടയാളങ്ങളുടെയും അഭാവം അപകടസാധ്യത കൂട്ടുന്നതായി യാത്രക്കാർ പറയുന്നു.
നിരവധി തവണ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിട്ടും ഇതുവരെ പരിഹാര നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. സീബ്രാലൈനുകൾ പുതുക്കി വരയ്ക്കുക, പ്രവർത്തനരഹിതമായ ട്രാഫിക് സിഗ്നലുകൾ ഉടൻ നന്നാക്കുക, ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും റോഡ് സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കുക എന്നിവ അടിയന്തരമായി നടപ്പാക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
റോഡ് സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ട സാഹചര്യത്തിൽ മുക്കം പിസി ജംഗ്ഷനിലെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, പോലീസ് അധികൃതർ എന്നിവർ അടിയന്തര ഇടപെടൽ നടത്തണമെന്നണ് ജനങ്ങളുടെ ആവശ്യം. അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന മുന്നറിയിപ്പും നാട്ടുകാർ ഉയർത്തുന്നുണ്ട്.
Kozhikode
കോഴിക്കോട്: വായന ഒരു മനുഷ്യന്റെ വ്യക്തിത്വ രൂപീകണത്തിനും അതുവഴി സമൂഹ രൂപീകരണത്തിനും ഏറെ പങ്കു വഹിക്കുന്നുണ്ട്. കുട്ടികൾ ആയിരിക്കുന്പോൾ തന്നെ അക്ഷരങ്ങളുമായി ചങ്ങാത്തം കൂടേണ്ടതുണ്ട്. കുട്ടികളുടെ ചിന്താശേഷിയെ വായനെ ഏറെ സ്വാധീനിക്കുന്നുണ്ട്. അത്തരത്തിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളെ സ്വധീനിച്ച വായനാനുഭവങ്ങളുമാണ് വിദ്യാർഥികൾ ഇവിടെ പങ്കുവയ്ക്കുന്നത്.
‘വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക’
അറിവു നേടുന്നതിനുള്ള ഉപാധിയാണല്ലോ വായന. അതുകൊണ്ടു തന്നെ നാം വായനയ്ക്ക് ഏറെ പ്രധാന്യം നല്‍കേണ്ടതുണ്ട്. വായിക്കുക, അത് നിങ്ങളെ ഒരു പൂര്‍ണ മനുഷ്യനാക്കും എന്ന ഫ്രാന്‍സീസ് ബേക്കണിന്റെ വാക്കുകളെ മാര്ഗദീപമാക്കി വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക.
സാങ്കേതികമായി വന്ന മാറ്റങ്ങള്‍ വായനയില്‍ ഉണ്ടാക്കിയിരിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ നികത്തേണ്ടത് ഇന്നിന്റെ ആവശ്യകതയാണ്. ഇത് ഉള്‍ക്കൊണ്ട് വളരുന്ന തലമുറ പുതിയ വായനാരീതികള്‍ സ്വായത്തമാക്കി മുന്നേറണം.
കെ. ഫാത്തിമ സഫ.
പ്രൊവിഡന്‍സ്
ഗേള്‍സ് എച്ച്എസ്എസ്,
കോഴിക്കോട്.
‘വായന ലഹരിയായി മാറണം’
വായനയുടെ വസന്തം തീര്‍ക്കാന്‍ ലൈബ്രറികള്‍ സ്ഥാപിച്ച പി.എം. പണിക്കരുടെ ഓര്‍മദിനമാണ് വായനാദിനം. ശരീരത്തിന് ഭക്ഷണം എന്നതുപോലെ മനസിന്റെ പോഷകാഹാരമാണ് വായന. നമ്മോടെന്നും ചേര്‍ന്നു നില്ക്കുന്ന, കൂടെ നടക്കുന്ന, നമ്മെ മനസിലാക്കുന്ന കൂട്ടുകാരായി, സന്തതസഹചാരിയായി നമ്മുടെ ചിന്തകളെ പരിപോഷിപ്പിക്കുന്ന പുസ്തകങ്ങള്‍ വായനയുടെ ലോകത്തിലേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തുന്നു.
ലഹരിയുടെ ഈ ലോകത്തില്‍ വായന ലഹരിയായി മാറേണ്ടുന്ന, വായനയെ സ്വന്തമാക്കേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുന്നു. മനസിന് ശാന്തതയും ചിന്തകള്‍ക്ക് പരിപോഷണവും നല്കുന്ന വായനയെ നമുക്കു പ്രോത്സാഹിപ്പിക്കാം. പുസ്തകത്തെ കൂട്ടുകാരാക്കാം.വായനയില്‍ സര്‍ഗാത്മകതയുടെ ലോകം തീര്‍ക്കാം. ഏവര്‍ക്കും വായനാദിനാശംസകള്‍.
തേജാലക്ഷ്മി.
വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഗേള്‍സ് എച്ച്എസ്എസ് പത്താം ക്ലാസ്
വിദ്യാര്‍ഥിനി.
‘പ്രതിസന്ധികളെ തരണം ചെയ്യാനൊരു ഓർമക്കുറിപ്പ്’
രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് ഞാനൊരു പുസ്തകം വായിക്കുകയുണ്ടായി. അതെന്നെ എത്രത്തോളം സ്വാധീനിച്ചു എന്ന് വാക്കുകളിലൂടെ വര്‍ണിക്കാന്‍ സാധിക്കില്ല. ബാബു ഏബ്രഹാം രചിച്ച "കമ്പിളിക്കണ്ടത്തെ കല്ഭരണികള്' എന്ന ഓര്‍മക്കുറിപ്പാണത്. ജീവിതാനുഭവങ്ങളുടെയും പോരാട്ടങ്ങളുടെയും ഹൃദയസ്പര്‍ശിയായ ആവിഷ്കാരമാണ് ഈ പുസ്തകം.
ദാരിദ്ര്യവും പ്രതിസന്ധികളും നിറഞ്ഞ ബാല്യകാല ജീവിതത്തില്‍ നിന്ന് ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ഉയര്‍ന്നുവന്ന കഥാകൃത്തിന്റെ അനുഭവങ്ങളാണ് പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. കുടുംബബന്ധങ്ങളുടെ മഹത്വം, അമ്മയുടെ സ്നേഹവും ത്യാഗവും ജീവിതമൂല്യങ്ങളുടെ പ്രാധാന്യം എന്നിവ ഈ കൃതിയുടെ പ്രധാന പ്രമേയങ്ങളാണ്.
ലളിതവും ഹൃദയസ്പര്‍ശിയുമായ ഭാഷാശൈലി വായനക്കാരെ കഥയോട് കൂടുതല്‍ അടുപ്പിക്കുന്നു. ജീവിതത്തില്‍ പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടാനും വിജയത്തിലേക്ക് മുന്നേറാനും നാമോരോരുത്തര്‍ക്ക് പ്രചോദനം നല്കുന്ന മികച്ച ഒരു ഓര്മക്കുറിപ്പാണ് ഈ പുസ്തകം.
‘ഓരോ പുസ്തകവും പുതിയ ലോകത്തേക്ക് വാതില്‍ തുറക്കുന്നു’
ഓരോ പുസ്തകവും ഒരു പുതിയ അനുഭവവും വെളിച്ചവും നല്കുന്നു. ഒരു പുസ്തകം വായിക്കുമ്പോള്‍ നാം വെറും അക്ഷരങ്ങള്‍ വായിക്കുകയല്ല ചെയ്യുന്നത്. അതിലൂടെ മറ്റൊരാളുടെ അനുഭവങ്ങളും ചിന്തകളും ജീവിതപാഠങ്ങളും അറിയുകയാണ്.
ഓരോ പുസ്തകത്തിനും നമ്മെ പുതിയ കാര്യങ്ങള്‍ പഠിപ്പിക്കാനും ലോകത്തെ മറ്റൊരു കാഴ്ച്ചപ്പാടില്‍ കാണാനും സഹായിക്കുന്നു. ചില പുസ്തകങ്ങള്‍ അറിവ് വര്‍ധിപ്പിക്കുമ്പോള്‍ മറ്റു ചിലത് ജീവിതത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ചിലപ്പോള്‍ പ്രതിസന്ധികളെ നേരിടാനുള്ള ആത്മവിശ്വാസവും നല്കുന്നു. വായനയിലൂടെ മനുഷ്യര്‍ അറിവില്‍ മാത്രമല്ല വ്യക്തിത്വത്തിലും വളരുന്നു.
ചുരുക്കത്തില്‍ ഓരോ പുസ്തകവും ഒരു പുതിയ ലോകത്തിന്റെ വാതില്‍ തുറക്കുന്നു. ഓരോ വായനയും നമ്മുടെ ചിന്തകള്‍ക്ക് പുതിയ വെളിച്ചം പകരുന്നു. അതുപോലെ തന്നെ പത്രവായനയും കുട്ടികളുടെ അറിവും പൊതുവിജ്ഞാനവും വര്‍ധിപ്പിക്കാന്‍ വളരെ സഹായകരമാണ്. ഇത് ഭാഷാപരമായ കഴിവുകളും വായനാശീലവും മെച്ചപ്പെടുത്തി ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുന്നു.
ശിഖ ബാബു.
ഒന്‍പതാം ക്ലാസ്,
സെന്റ് ജോസഫ്സ്
എച്ച്എസ്എസ്,
കോടഞ്ചേരി.
(ദീപിക കളര്‍ ഇന്ത്യ സീസണ് 3 ജേതാവ്)
Kozhikode
കോഴിക്കോട്: കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായി (എഡിഎം) കെ. ഷറീന ചുമതലയേറ്റു. മലപ്പുറം പുളിക്കല്‍ സ്വദേശിയാണ്. മലപ്പുറം, പാലക്കാട് ജില്ലകളിലും കോഴിക്കോട് ജില്ലയിലെ വിവിധ താലൂക്കുകളിലും തഹസില്‍ദാറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ ഡെപ്യൂട്ടി കളക്ടര്‍-പുഞ്ച സ്പെഷല്‍ ഓഫീസറായിരിക്കെയാണ് കോഴിക്കോട് എഡിഎമ്മായുള്ള നിയമനം.
Kozhikode
കൂരാച്ചുണ്ട്: ദേശീയ ദുരന്ത നിവാരണ സേന കോഴിക്കോട് ടീമിന്റെ നേതൃത്വത്തിൽ കൂരാച്ചുണ്ട് പഞ്ചായത്തിലുള്ള സന്നദ്ധ പ്രവർത്തകർക്കായി ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. ടീം കമാൻഡർ കെ. രമേശ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശേരി, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബിന്ദുമോൾ തോമസ്, ചെറിയാൻ ജോസഫ്, മെംബർമാരായ ജലീൽ കുന്നുംപുറത്ത്, ബിന്ദു കുര്യൻ, സണ്ണി ജോസഫ്, കുടുംബശ്രീ ചെയർപേഴ്സൺ സുനിത ജോബ് എന്നിവർ പ്രസംഗിച്ചു. ഹെഡ് കോൺസ്റ്റബിൾ പ്രശോഭ്, കോൺസ്റ്റബിൾമാരായ ഉദയപ്രകാശൻ, കെ.എം. രഞ്ജിത്ത്, ജിനു എന്നിവർ നേതൃത്വം നൽകി.
Kozhikode
കോഴിക്കോട്: ഒരുകുന്നോളം പ്രതീക്ഷകളുണ്ടാകും.എന്നാല്‍ കൈക്കുമ്പിള്‍ നിറയാന്‍ പോലും കിട്ടുകയുമില്ല. കാലങ്ങളായി ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ കോഴിക്കോടിന്റെ അവസ്ഥയാണിത്. ഇതിനൊരുമാറ്റം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
കോഴിക്കോട് ലൈറ്റ് മെട്രോ, മലാപറമ്പ് മൊബിലിറ്റി ഹബ്, മാനാഞ്ചിറയിലെ പാര്‍ക്കിംഗ് പ്ലാസ, കോര്പറേഷന് സ്റ്റേഡിയം നവീകരണം, കോംട്രസ്റ്റ് കൈത്തറി നെയ്ത്ത് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കല്‍, റോഡ് വികസനം തുടങ്ങി കോഴിക്കോട് കാലങ്ങളായി ഉയര്‍ത്തുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് ഇത്തവണ ബജറ്റില്‍ പരിഗണന ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പല പദ്ധതികളും കിഫ്ബി വഴി നടപ്പിലാക്കുമെന്നായിരുന്നു ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ കിഫ്ബിയുടെ മുന്നോട്ടുള്ളപോക്ക് എങ്ങിനെയാകുമെന്നേ കാര്യത്തില്‍ അവ്യക്തതയും നിലനില്ക്കുന്നു.
ബേപ്പൂര്‍ തുറമുഖം ആഴം കൂട്ടല്‍: പ്രതിസന്ധി പരിഹരിക്കപ്പെടുമോ?
ജില്ലയിലെ തുറമുഖ വികസനരംഗത്ത് നിരവധി പദ്ധതികൾക്ക് കഴിഞ്ഞ സംസ്ഥാന ബജറ്റ് തുക വകയിരുത്തിയിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ആയിട്ടില്ല. മലബാറിലെ പ്രധാന തുറമുഖമായ ബേപ്പൂർ തുറമുഖത്ത് 60 കോടി ചെലവിൽ ഡ്രജിംഗ് നടത്താനും, 90 കോടി ചെലവിൽ അധിക വാർഫിന്റെ നിർമാണം മുൻഗണനാക്രമത്തിൽ നടപ്പാക്കാനും ബജറ്റില്‍ ഫണ്ട് വകയിരുത്തിയിരുന്നു.
എന്നാല്‍ വാര്‍ഫിന് താഴേതട്ടില്‍ പാറയാണെന്നു കണ്ട് ഡ്രഡ്ജിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. പാറ തുരന്നാൽ ഉണ്ടായേക്കാവുന്ന പരിസ്ഥിതി ആഘാതം സംബന്ധിച്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയാണു പഠനം നടത്തിയത്. ഈ മാസം അവസാനം ഇതുമായി ബന്ധപ്പെട്ട അന്തിമ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് ലഭിക്കുമെന്നാണു കരുതുന്നത്. ഇതിനു ശേഷം സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ സമിതിയുടെ അനുമതി ലഭ്യമായാൽ മാത്രമേ പാറ തുരന്ന് ആഴം കൂട്ടാനുള്ള പദ്ധതി പ്രാവർത്തികമാകൂ.
നിലവില്‍ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ ഫണ്ട് തികയാതെ വരും. ഇതിനൊപ്പം ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപ്, കൊച്ചി, മംഗളൂരു, തിരുവനന്തപുരം ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപ്, കൊച്ചി, മംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കപ്പൽ സര്‍വീസ് വേണമെന്ന ആവശ്യം നിവേദനങ്ങളായി സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും ഒരു ബജറ്റിലും ഉള്‍പ്പെടുത്തിയിട്ടില്ല.
ഗ്വാളിയോർ റയോൺസ് ഭൂമി പ്രയോജനപ്പെടുത്തണം
മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിയിൽ പരിസ്ഥിതിക്ക് യോജിച്ച ബൃഹത് പദ്ധതി ജില്ല ആഗ്രഹിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. 370 ഏക്കറാണിവിടെ കാടുപിടിച്ച് കിടക്കുന്നത്.
2007ൽ ബിർല മാനേജ്മെന്റ് തന്നെ ആദ്യ പദ്ധതിരേഖ സർക്കാറിന് സമർപ്പിച്ചിരുന്നു. ഇലക്ട്രോണിക്സ്, ഐടി, ടൂറിസം വ്യവസായങ്ങളാണ് പറഞ്ഞിരുന്നത്. പ്രത്യേക സോണെന്ന ആശയവും മുന്നോട്ടുവെച്ചതോടെ എതിർപ്പുണ്ടായി. 11 വർഷത്തിനിടെ ഒമ്പതു തവണ സർക്കാറിന് പദ്ധതികൾ സമർപ്പിച്ചു. ഇവയൊന്നും ഫലം കണ്ടില്ല.
കനോലി കനാലിനെ കൈപിടിച്ചുയര്‍ത്തുമോ ?
കോഴിക്കോട് കനോലി കനാലിലൂടെ ജലപാതയെന്ന സ്വപ്നത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മലബാറിലെ ടൂറിസം രംഗത്തിനുതന്നെ മുതല്കൂട്ടായേക്കാമായിരുന്ന പദ്ധതി ഇപ്പോഴും കടലാസില്‍ തന്നെയാണ്.
കോഴിക്കോട് കോര്പറേഷന്, ജില്ലാ ഭരണകൂടം, ജലസേചന വകുപ്പ്, സംരക്ഷണ സമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ പലതവണ ശുചീകരിച്ചതാണ് കല്ലായി പുഴ. വടക്ക് കോരപ്പുഴയെയും തെക്ക് കല്ലായി പുഴയെയും ബന്ധിപ്പിക്കുന്ന 11.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാലിന്റെ മിക്ക ഭാഗങ്ങളിലും മാലിന്യം അടിഞ്ഞിരിക്കുകയാണ്.
കനാല്‍ വികസനത്തിന് 1.118 കോടിയുടെ പദ്ധതിക്ക് മന്ത്രി സഭായോഗം അംഗീകാരം നല്‍കിയിരുന്നു. കിഫ്ബി സഹായത്തോടെ പദ്ധതി പ്രാവര്‍ത്തികമാകും എന്നായിരുന്നു ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കിഫ്ബിയുടെ പ്രവര്‍ത്തനം പോലും അനിശ്ചിതത്വത്തിലായ അവസ്ഥയില്‍ തുടര്‍ നടപടികള്‍ കണ്ടറിയേണ്ടിവരും.
വരുമോ? കേരള കലാകേന്ദ്രം
നാടകം, നൃത്തം, ആയോധനകലകൾ എന്നിവയുൾപ്പെടെയുള്ള കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള സ്ഥിരം വേദികൾ സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാനവ്യാപക സംരംഭത്തിന്റ ഭാഗമായി കോഴിക്കോട് ഒരു കേരള കലാകേന്ദ്രം സ്ഥാപിക്കുന്ന ഇടതുസര്‍ക്കാരിന്റെ അവസാനബജറ്റില്‍ തീരുമാനിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പുതിയ ബജറ്റില്‍ എന്തെങ്കിലും പരാമര്‍ശങ്ങളുണ്ടാകുമോ എന്നതും കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. പദ്ധതിക്കായി 10 കോടി നീക്കിവച്ചിട്ടുണ്ട്, ആദ്യം തിരുവനന്തപുരത്തും തുടർന്ന് കൊച്ചിയിലും കോഴിക്കോടും കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനിച്ചത്.
ടൂറിസം വികസിച്ചാൽ
വയനാടിനോട് ചേർന്നുള്ള ജില്ലയെന്നത് കോഴിക്കോടിന്റ ടൂറിസം സാധ്യതകൾ വര്‍ധിപ്പിക്കുന്നതാണ്. എന്നാല്‍ ഇതിനനുസരിച്ചുള്ള പദ്ധതികള്‍ കോഴിക്കോടിന് ലഭിക്കുന്നില്ല.വിദേശികള്‍ കൊച്ചി, കോവളം , ആലപ്പുഴ എന്നിവിടങ്ങളില്‍ എത്തി മുടങ്ങുന്ന സ്ഥിതിയാണ് കാലങ്ങളായുള്ളത്.സ്റ്റാർ ഹോട്ടലുകൾ അടക്കമുള്ളവ ജില്ലയിൽ ഏറെ.
ഇവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. ബേപ്പൂർ തുറമുഖത്തുനിന്ന് ക്രൂയിസ് ടൂറിസം, കോഴിക്കോട് ബീച്ചിൽ ടൂറിസം പദ്ധതികൾ, തോണിക്കടവ്, കക്കയം, കക്കാടംപൊയിൽ, കടലുണ്ടി, കടത്തനാട്, ഒളോപ്പാറ, വയലട, തുഷാരഗിരി, കാപ്പാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പുതിയപദ്ധതികൾ വേണം.
വന്യ ജീവികളെ തുരത്താന്‍ സമഗ്ര പദ്ധതി വേണം
എല്ലാ കാലത്തും കോഴിക്കോട് മലയോര നിവസികളുടെ ഉറക്കം കെടുത്തുകയാണ് വന്യ ജീവി ശല്യം. ശാശ്വതപരിഹാരമാണ് മലയോര ജനത ആവശ്യപ്പെടുന്നത്. വന്യജീവികളെ കാടുകയറ്റി കാർഷിക മേഖലയെ രക്ഷിക്കണമെന്ന ആവശ്യമാണ് അവര്‍ നിരന്തരം ഉയര്‍ത്തുന്നത്.
നാളികേരം, വാഴക്കുല അടക്കം കാർഷികോത്പന്നങ്ങൾക്ക് ഇപ്പോള്‍ താരതമ്യേന മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും കാടിറങ്ങുന്ന വന്യജീവികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതാണ് കാർഷികമേഖല ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്.
മലയോര മേഖലയിലടക്കമുള്ള വന്യജീവി ആക്രമണം നേരിടാൻ ശക്തമായ പദ്ധതി വേണം. അതോടൊപ്പം മുഴുവൻ കാർഷിക വിളകൾക്കും ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കണം.
Kozhikode
കൂരാച്ചുണ്ട്: കാട്ടാനശല്യം രൂക്ഷമായ ഓട്ടപ്പാലം, മണ്ടോപ്പാറ പ്രദേശങ്ങളിൽ പരിശോധന നടത്താൻ സർക്കാർ അനുവദിച്ച ബോട്ട് കൂരാച്ചുണ്ടിലെത്തി. ബാലുശേരി എംഎൽഎ വി.ടി. സൂരജ് വനം മന്ത്രി ഷിബു ബേബി ജോണുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിലാണ് തൃശൂർ സോഷ്യൽ ഫോറസ്റ്ററി ഡിവിഷനിൽ നിന്നും കക്കയത്തേക്ക് ബോട്ടെത്തിച്ചത്.
കക്കയം മേഖലയിലെ റിസർവോയറിലൂടെ ബോട്ട് ഉപയോഗിച്ച് വനം വകുപ്പ് ആർആർടി പട്രോളിംഗ് നടത്തും. ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ എം. ജോഷിൽ, പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ എ.സി. സുധീന്ദ്രൻ എന്നിവരുടെ മേൽനോട്ടത്തിൽ ഇന്നലെ ട്രയൽ റൺ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, മെമ്പർമാരായ ഡാർളി ഏബ്രാഹാം പുല്ലംകുന്നേൽ,
പ്രബീഷ് തളിയോത്ത്, സണ്ണി ജോസഫ്, ബിന്ദു കുര്യൻ, കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ സി. വിജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. ബഷീർ, കെ.പി ലിബേഷ്, രജീഷ് എന്നിവർ നേതൃത്വം നൽകി.
Kozhikode
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയകള്‍ക്കെതിരേ പോലീസ് ആരംഭിച്ച ഓപറേഷന് തൂഫാന് പ്രകാരം 17 ദിവസത്തിനുളളില്‍ രജിസ്റ്റര്‍ ചെയ്തത് 339 കേസുകള്‍.
കോഴിക്കോട് സിറ്റി പോലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ 344 പ്രതികളെ അറസ്റ്റു ചെയ്തു. പോലീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം എന്‍ഡിപിഎസ് ആക്ട് പ്രകാരം 299 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
വലിയ അളവില്‍ മയക്കുമരുന്ന് കൈവശം വച്ചതുമായി ബന്ധപ്പെട്ട് അഞ്ച് കൊമേഴ്സ്യല്‍ കേസുകളും ഇടത്തരം അളവ് മയക്കുമരുന്ന് പിടികൂടിയതിന് രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ വിവരങ്ങള്‍: കഞ്ചാവ്: 962.03 ഗ്രാം, എംഡിഎംഎ: 274.07 ഗ്രാം, ഹാഷിഷ് ഓയില്‍: 4.32 ഗ്രാം, ബ്രൗണ്‍ ഷുഗര്‍: 0.18 ഗ്രാം. കഞ്ചാവ് ചെടികള്‍: രണ്ട് എണ്ണം.
കഞ്ചാവ് ബീഡികള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 293 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം ഏഴിനാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 31 എണ്ണം.
മൂന്ന്, നാല് തീയതികളില്‍ 29 കേസുകള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്. വരും ദിവസങ്ങളിലും ലഹരി വിപണനത്തിനും ഉപയോഗത്തിനുമെതിരേ നഗരത്തില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സിറ്റി പോലീസ് അറിയിച്ചു.
Kozhikode
കൂരാച്ചുണ്ട്: മാസങ്ങളായി പഞ്ചായത്തിലെ ഓട്ടപ്പാലം, മണ്ടോപ്പാറ പ്രദേശത്ത് നാശം വരുത്തിയ കാട്ടാനക്കൂട്ടം കക്കയം മുപ്പതാംമൈലിലെ ജനവാസ കേന്ദ്രങ്ങളിലേക്ക്. ഓട്ടപ്പാലത്ത് വനംവകുപ്പ് ആർആർടി സംഘം രാത്രികാല പെട്രോളിംഗ് ആരംഭിച്ചതോടെ ഈ പ്രദേശത്ത് കാട്ടാനയുടെ വരവ് നിലച്ചിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം മുതലാണ് കാട്ടാനകൾ കക്കയം മുപ്പതാംമൈൽ മേഖലയിലേക്ക് നീങ്ങിയത്.
ഇന്നലെ പകൽസമയം കാട്ടാനകൾ കക്കയം കള്ളുഷാപ്പിന് മുകളിലെ മലയിൽ തന്പടിച്ചിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ താമരശേരിയിൽ നിന്നുള്ള ആർആടി സംഘവും കൂരാച്ചുണ്ട് പോലീസും ചേർന്ന് കാട്ടാനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ്. ജനങ്ങൾ രാത്രിയിൽ ജാഗ്രത പുലർത്തണമെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. ആർആർടി പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കക്കയം സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ സി. വിജിത്തിന്റെ നേതൃത്വത്തിലുള്ള വനം ഉദ്യോഗസ്ഥരാണ് സ്ഥലത്തുള്ളത്. വൈകീട്ട് മുപ്പതാംമൈൽ - കക്കയം പഞ്ചവടി വരെയുള്ള ഭാഗത്ത് വാഹനങ്ങൾ കടന്നു പോകുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി വീട്ടുമുറ്റത്ത് വരെ കാട്ടാനകളെത്തിയിരുന്നു.
തുടർന്നു വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ച് തുരത്തുകയാണുണ്ടായത്. മുപ്പതാംമൈലിലെ കർഷകൻ പാറക്കൽ രാജന്റെ കൃഷിയിടത്തിലെ വാഴ, കമുക്, തെങ്ങ്, പ്ലാവ് എന്നിവ കാട്ടാന നശിപ്പിച്ചു. പാറക്കൽ മല്ലികയുടെ കൃഷിയിടത്തിലെ വാഴകളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. കൃഷിയിടത്തിലെ കയ്യാലയും തകർത്തു. കൂടാതെ മറ്റു കർഷകർക്കും കൃഷിനാശം സംഭവിച്ചു.
പുലർച്ചെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ വീട്ടുകാർ മുറ്റത്ത് ആനകളെ കണ്ട് ഭീതിയിലായി. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കംപൊട്ടിച്ചും മറ്റും കാട്ടാനയെ തുരത്തുകയായിരുന്നു. കക്കയം മേഖലയിൽ ജനങ്ങളുടെ സ്വൈര്യ ജീവിതം കെടുത്തുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വിലങ്ങാട് കാട്ടാനകളിറങ്ങി; വ്യാപക കൃഷി നാശം
നാദാപുരം: കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷി നാശം. വാണിമേൽ പഞ്ചായത്ത് എട്ടാം വാർഡ് മലയങ്ങാടാണ് കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്.
വാണിമേൽ സ്വദേശി കോവൂരാൻ മൊയ്തു ഹാജിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ തെങ്ങ്, കമുക്, കുരുമുളക് വള്ളികൾ, എന്നിവയാണ് ആനകൾ നശിപ്പിച്ചത്. ചൊവ്വാഴ്ച്ച രാവിലെ റബർ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് കൃഷി നശിപ്പിച്ചത് കാണുന്നത്. കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തിൽ നിന്നാണ് ആനകൾ മലയങ്ങാട് കൃഷിയിടത്തിലേക്കിറക്കുന്നത്. ഈ മേഖലയിൽ ഫെൻസിംഗ് ലൈനുകൾ ഇല്ലാത്തതാണ് ആനകൾ കൃഷിയിടത്തിലിറങ്ങാൻ ഇടയാകുന്നത്.
Kozhikode
ചക്കിട്ടപാറ: കഴിഞ്ഞ ദിവസമുണ്ടായ മഴയിലും ശക്തമായ ചുഴലിക്കാറ്റിലും ചക്കിട്ടപാറ പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ വ്യാപക നാശനഷ്ടം. മിന്നല്‍ ചുഴലിയിലാണ് പലയിടങ്ങളിലും വീടുകള്‍ക്ക് മേല്‍ മരങ്ങള്‍ വീഴുകയും കാര്‍ഷിക വിളകള്‍ നശിക്കുകയും ചെയ്തത്.
മരങ്ങള്‍ വീണ് വൈദ്യുതി തൂണുകളും ലൈനും പൊട്ടി വീണ് വൈദ്യുതി വിതരണം തകരാറിലായി. ചക്കിട്ടപാറ പഞ്ചായത്തിലെ 15 ാം വാര്‍ഡിലെ മുടിയന് ചാല് കോട്ടോല്മീത്തല് കണാരന്‍കുട്ടിയുടെ വീടിനു മേല്‍ തെങ്ങും, പുത്തന്‍പുരയ്ക്കല്‍ രാജുവിന്റെ വീടിനു മേല്‍ കമുങ്ങും, വലിയപറമ്പില്‍ പത്മനാഭന്റെ വീടിനു മേല്‍ പ്ലാവും, പന്തിരിക്കരമീത്തല്‍ പ്രകാശിന്റെ വീടിനു മേല്‍ തെങ്ങും, ചക്കിട്ടപാറയിലെ കരുമാംതടത്തില് മോളി സുരേഷിന്റെ വീടിനു മേല്‍ വന്മരവും വീണ് നാശനഷ്ടമുണ്ടായി. കൃഷിയിടങ്ങളില്‍ ഒട്ടേറെ കാര്‍ഷിക വിളകള്‍ നശിച്ചു.
കൂവപ്പൊയില്‍ ആലക്കളത്തില്‍ പ്രസാദ് ജോര്‍ജ്, പഴയപറമ്പില്‍ ഷെറി എന്നിവരുടെ വിളകളാണ് നശിച്ചത്. കുളത്തുവയല്‍ സ്കൂളിന്റെ ജനല്‍ ചില്ലുകളും കാറ്റില്‍ നശിച്ചു. മറുമണ്ണ് വാഴുന്നോര്വയലില് കാര്‍ത്ത്യായനിയുടെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. പഞ്ചായത്ത് അംഗങ്ങളായ സുജാത മനയ്ക്കല്‍, ബിന്ദു ബാലകൃഷ്ണന് എന്നിവര്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദര്‍ശിച്ചു.
Kozhikode
കോഴിക്കോട്: ലോകകപ്പ് ഫുട്ബോള്‍ ആവേശം പകര്‍ന്ന് ഹോളിക്രോസ് കോളജില്‍ ഫാന്‍സ് ഷോയും കേരള പോലീസിന്റെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചു.
വിവിധ രാജ്യങ്ങളുടെ ജേഴ്സികള്‍ അണിഞ്ഞ് വിദ്യാര്‍ഥികള്‍ അണിനിരന്നത് ശ്രദ്ധേയമായി. ഫ്ളാഷ്മോബ്, മ്യൂസിക്ക് ബാന്‍ഡ് എന്നിവ ആകര്‍ഷണമായി. ഹോളിക്രോസ് കോളജ് യൂണിയന്, കോളജ് സ്പോര്‍ട്സ് വിഭാഗം, നാഷണല്‍ സര്‍വീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപല്‍ സിസ്റ്റര്‍ ഡോ. ഷൈനി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കോളജ് മാനേജര്‍ സിസ്റ്റര്‍ ജൂലി അഗസ്റ്റിന്, ഡോ. മാര്ട്ടിന് ബെര്‍ണാര്‍ഡ്, ഡോ. വിനീത് മാത്യു, എ.എസ്. കാര്‍ത്തിക്, ലിജോ ജോസഫ്, ജോബി മാത്യു, മുഹമ്മദ് ഫാഹ്മിന്‍, ഇഖ്ലാസ്, അബ്ദുല്‍ അസീസ്, എസ്.അര്ജുന് എന്നിവര്‍ നേതൃത്വം നല്കി.
Kozhikode
കോഴിക്കോട്: രാമനാട്ടുകര സ്വദേശിയായ 43 കാരന് നിപ രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞില്ല. കേന്ദ്രസംഘം പരിശോധനക്കും നിരീക്ഷണത്തിനുമായി എത്തിയിട്ടും അവര്‍ക്കും ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ വവ്വാലുകളുടെയും വളര്‍ത്തുമൃഗങ്ങളുടെയും സ്രവ സാമ്പിളുകളും കാഷ്ഠവും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട്ടെ നിപ വൈറസ് ഉറവിടം കണ്ടെത്താനായില്ലെന്ന് ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. തന്റെ പരിചയക്കുറവിനെ കുറിച്ച് ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും എം.എസ്. മാധവിക്കുട്ടി വ്യക്തമാക്കി.
താന്‍ ജില്ലാ കളക്ടറാണ്. തന്റെ പണി ജില്ലയിലെ വിവിധ വകുപ്പുകളുടെ ഏകോപനമാണ്. അത് ഭംഗിയായി നിര്‍വഹിക്കാന്‍ ശ്രമിക്കുകയാണ്. മറ്റു കാര്യങ്ങളില്‍ പ്രതികരിക്കാനില്ലെന്നും കളക്ടര്‍ പറഞ്ഞു.
വളര്‍ത്തുമൃഗങ്ങളുടെ സ്രവ സാമ്പിളുകള്‍ പരിശോധിക്കും
രാമനാട്ടുകരയിലെ നിപ പ്രഭവകേന്ദ്രത്തിന് സമീപം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നിപ നിരീക്ഷണവും സാമ്പിള്‍ ശേഖരണം നടത്തി. കണ്ണൂര്‍ റീജിയണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബ്, കോഴിക്കോട് ആനിമല്‍ ഡിസീസ് കണ്ട്രോള് പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സാമ്പിളുകള്‍ ശേഖരിച്ചത്. നിപ പ്രഭവകേന്ദ്രത്തിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്നാണ് പരിശോധനയ്ക്കായുള്ള സാമ്പിളുകള്‍ എടുത്തത്. വനംവകുപ്പിന്റെ സഹായത്തോടെ രണ്ടു വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ചു.
കൂടാതെ ഈ പ്രദേശങ്ങളിലെ വളര്‍ത്തു നായ, പൂച്ച എന്നിവയുടെ രക്തം, മൂക്കിലെ സ്രവം തുടങ്ങിയവയും ശേഖരിച്ചിട്ടുണ്ട്. നിപ പ്രഭവകേന്ദ്രത്തിന് സമീപമുള്ള വവ്വാലുകളുടെ താവളങ്ങളില്‍ നിന്ന് കാഷ്ഠവും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളിലും വവ്വാലുകളിലും നിപ വൈറസിന്റെ സാന്നിധ്യമുണ്ടോ എന്ന് ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി സാമ്പിളുകള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും.
Kozhikode
കോഴിക്കോട്: കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നു ബൈക്ക് മോഷണം നടത്തിയ കേസിലെ പ്രതി കുന്നമംഗലം പെരിങ്ങളം സ്വദേശി അറപ്പൊയില്‍ വീട്ടില്‍ മുജീബി (39)നെ പോലീസ് അറസ്റ്റ് ചെയ്തു.
മാനാഞ്ചിറക്ക് സമീപം നിര്‍ത്തിയിട്ട ചെലവൂര്‍ സ്വദേശിയായ രഞ്ജുവിന്റെ ഉടമസ്ഥതയിലുള്ള ആക്ടീവ സ്കൂട്ടര്‍ ഞായറാഴ്ചയാണ് മുജീബ് മോഷ്ടിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ ചുമത്തപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്ന പ്രതി കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും മോഷണ കേസില്‍ ഉള്‍പ്പെടുകയായിരുന്നു.
Kozhikode
കോഴിക്കോട്: കസബ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന മാര്‍ച്ചിനിടെ പോലീസിനെ ആക്രമിച്ചുവെന്ന കേസില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടനാ പ്രവര്‍ത്തകരായ ആറു യുവാക്കള്‍ അറസ്റ്റില്‍.
കടമേരി വില്യാപ്പള്ളി സ്വദേശി തുണ്ടികണ്ടിയില്‍ വീട്ടില്‍ മുഹമ്മദ് സയീദ് (32), വേളം ശാന്തി നഗര്‍ സ്വദേശി കുറുവന്‍തൊടി വീട്ടില്‍ അഫ്നാന് അമീന് (25), പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി മലയില്‍ വീട്ടില്‍ മുബഷീര്‍ (27), കൊഴുക്കല്ലൂര്‍ സ്വദേശി കാരക്കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ് മുജാഹിദ് (33), കല്ലായി കുണ്ടുങ്ങല്‍ സ്വദേശി പി.വി. ഹൗസില്‍ റഹീസ് അഹമ്മദ് (33), പുതുച്ചേരി കോയോട്ടുതെരു സ്വദേശി പി.കെ.ഹൗസില്‍ നിദല്‍ സിറാജ് (26) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത് ഈ മാസം 15ന് സംഘടന കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യൂക്കേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സമരത്തിനിടെ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ സജേഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ സനൂപ് എന്നിവരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Kozhikode
നെല്ലിപ്പൊയിൽ: മഞ്ഞുവയൽ വിമല യുപി സ്കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും ഡിജിറ്റൽ ക്ലാസ് മുറികളുടെയും വെഞ്ചിരിപ്പും ഉദ്ഘാടനവും നടത്തി.
താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു.
ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതു യോഗം കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു. താമരശേരി രൂപത കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കേമുറി, സ്കൂൾ മാനേജർ ഫാ. ജെയിംസ് വള്ളിക്കുന്നേൽ, ഹെഡ്മാസ്റ്റർ ജിബിൻ പോൾ, പിടിഎ പ്രസിഡന്റ് ജിനേഷ് കുര്യൻ, വാർഡ് മെമ്പർ വിത്സൻ തറപ്പേൽ, ആൻസി തോമസ്, അറ്റ്ലിൻ മേരി ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
Kozhikode
മേപ്പയ്യൂർ: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയ യുഡിഎഫ് സർക്കാറിന് അഭിവാദ്യമർപ്പിച്ച് മേപ്പയ്യൂർ പഞ്ചായത്ത് വനിതാ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. ഫാത്തിമ തഹ്ലിയ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.എം. ശ്യാമള അധ്യക്ഷത വഹിച്ചു.
ഷർമിന കോമത്ത്, എം. പ്രസന്നകുമാരി, സറീന ഒളോറ, രാധ അരിക്കുളം, പി.സി. ശോഭ, ജിഷ മഞ്ഞക്കുളം, കെ.പി. രാമചന്ദ്രൻ, പി.കെ. അനീഷ്, പറമ്പാട്ട് സുധാകരൻ, മുജീബ് കോമത്ത്, സി.എം. ബാബു എന്നിവർ പ്രസംഗിച്ചു.
Kozhikode
കൂടരഞ്ഞി: ഷിറ്റോ റിയൂ കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ കരാട്ടെ വിദ്യാർഥികൾക്ക് ബ്ലാക്ക് ബെൽറ്റ് വിതരണം ചെയ്തു. കൂടരഞ്ഞി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് സി.കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രത്നാ രാജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ മുഖ്യപ്രഭാഷണം നടത്തി. തിരുവമ്പാടി പോലീസ് പ്രൊബേഷൻ എസ്ഐ പി. അഭിജിത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കരാട്ടെ കേരള ചീഫ് ഷിഹാൻ ജയേഷ് സ്രാമ്പിക്കൽ, റെൻഷി, കെ.പി. തങ്കച്ചൻ, സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിനു ബേബി, ഹൈസ്കൂൾ പ്രധാനാധ്യാപകൻ സജി ജോൺ, ബാബു ചെല്ലന്തറയിൽ, അനീഷ് പുത്തൻപുര, സോളി ജോസഫ് എന്നിവർ പ്രസംഗിച്ചു. എം.ഡി. മാത്യു, യൂണിവേഴ്സിറ്റി കരാട്ടെ കോച്ച് കെ. വിഷ്ണു, ബെനിറ്റോ തങ്കച്ചൻ, സൗമ്യ ജയേഷ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ 25 വിദ്യാർഥികൾ ബ്ലാക്ക് ബെൽറ്റ് സ്വീകരിച്ചു.
Kozhikode
കൂരാച്ചുണ്ട്: കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ജൻ ആരോഗ്യ യോജന ഇൻഷ്വറൻസ് പദ്ധതി (പിഎംജെഎവൈ) വയോജനങ്ങൾക്കും ലഭ്യമാക്കണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. വയോജന പീഡനവിരുദ്ധ ബോധവത്കരണ ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ ഫോറം കൂരാച്ചുണ്ട് യൂണിറ്റ് പ്രസിഡന്റ് ജോസ് ചെറുവള്ളിൽ അധ്യക്ഷത വഹിച്ചു.
കൂരാച്ചുണ്ട് പോലീസ് സബ് ഇൻസ്പെക്ടർ പി.എസ്. ഗ്രീഷ്മ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ. ബാലൻ വിഷയാവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശേരി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറയ്ക്കൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ്, കെ.കെ. മത്തായി, സുലൈമാൻ ഹാജി നടൂപറമ്പിൽ, യൂണിറ്റ് സെക്രട്ടറി ലീലാമ്മ പുത്തേട്ടുപടവിൽ എന്നിവർ പ്രസംഗിച്ചു.
Kozhikode
കൂരാച്ചുണ്ട്: പ്രവാസി ലീഗ് ബാലുശേരി മണ്ഡലം കമ്മിറ്റിയുടെ കീഴിൽ മെമ്പർഷിപ്പ് കാമ്പയിനും പ്രവർത്തക കൺവൻഷനും നടത്തി. മുസ്ലിം ലീഗ് ബാലുശേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു.
പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് അബു ഹാജി എക്കാലയുള്ളതിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കെ.കെ. സൂപ്പി തിരുവള്ളൂർ മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞമ്മദ് ഹാജി പദ്ധതി വിശദീകരിച്ചു. ഉള്ളിയേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി. കോയ നാറാത്ത്, ഹമീദ് അത്തോളി, കെ.കെ. മമ്മത് കോയ, ബഷീർ നൊരവന, ഹസൻ കോയ പൂനത്ത്, ബഷീർ കുന്നുമ്മൽ, മുഹമ്മദലി വാവോളി, ഇ.കെ. മുഹമ്മദ്, ലത്തീഫ് ഉണ്ണികുളം, ഒ.സി. റഷീദ്, ബഷീർ കൊല്ലി തുടങ്ങിയവർ പ്രസംഗിച്ചു.
Kozhikode
പേരാമ്പ്ര: വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർഥികളെ അനുമോദിക്കുന്നതിനും മികച്ച അധ്യാപകരെയും പിടിഎകളെയും ആദരിക്കുന്നതിനുമായി അസറ്റ് പേരാമ്പ്ര പ്രതിഭാ സംഗമം സംഘടിപ്പിച്ചു.
ഫാത്തിമ തഹ്ലിയ എംഎൽഎ ഉദ്ഘാടനം ചെയ്തു. അസറ്റ് ചെയർമാൻ സി. എച്ച്. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. അസറ്റ് അധ്യാപക പുരസ്കാരം ചിത്രരാജൻ (പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ), ആർ.എസ്. ദിവ്യ (മേപ്പയ്യൂർ ഹയർ സെക്കൻഡറി സ്കൂൾ) എന്നിവർക്ക് സമ്മാനിച്ചു. മണ്ഡലത്തിലെ മികച്ച പിടിഎക്കുള്ള പുരസ്കാരം നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ പിടിഎക്ക് സമ്മാനിച്ചു.
ചടങ്ങിൽ അസറ്റിന്റെ സ്വപ്ന പദ്ധതിയായ അസറ്റ് സ്റ്റാർ പുതിയ ബാച്ച് പ്രഖ്യാപിച്ചു. മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എരവത്തു മുനീർ, റിമ കുന്നുമ്മൽ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ലതിക, ഉമ്മർ തണ്ടോറ, നസീമ വാഴയിൽ എന്നിവരും ബാലചന്ദ്രൻ പറച്ചോട്ടിൽ, എസ്.പി. കുഞ്ഞമ്മദ്, ഇസ്മയിൽ മരുതേരി, ഒ.സി. ലീന, അസറ്റ് ജനറൽ സെക്രട്ടറി നസീർ നൊച്ചാട് എന്നിവർ പ്രസംഗിച്ചു.
Kozhikode
കോഴിക്കോട്: ജില്ലയില്‍ ആവേശം വിതറി സ്ത്രീകള്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ സൗജന്യയാത്ര. നഗര-ഗ്രാമ പ്രദേശങ്ങളില്‍ വന്‍ വരവേല്പാണ് ബസുകള്‍ക്ക് ലഭിച്ചത്. സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രയൊരുക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രിയദര്‍ശിനി പദ്ധതിയാണ് ആദ്യ ദിനം തന്നെ സൂപ്പര്‍ ഹിറ്റായത്.
ജില്ലാതല ഉദ്ഘാടനം കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ പരിസരത്ത് നടന്ന ചടങ്ങില്‍ എം.കെ. രാഘവന് എംപി നിര്‍വഹിച്ചു. ചടങ്ങില്‍ പയിമ്പ്രയിലേക്കുള്ള ആദ്യ പ്രിയദര്‍ശിനി ബസ് സര്‍വീസിന്റെ ഫ്ളാഗ് ഓഫും എംപി നിര്‍വഹിച്ചു. ചടങ്ങില്‍ അഡ്വ. കെ.ജയന്ത് എംഎല്‍എ അധ്യക്ഷനായി. ഷാഫി പറമ്പില്‍ എംപി വിശിഷ്ടാതിഥിയായി.എംഎല്‍എമാരായ അഡ്വ. കെ പ്രവീണ്‍കുമാര്‍, അഡ്വ. ഫൈസല്‍ ബാബു, അഡ്വ. വിദ്യാ ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, കൗണ്‍സിലര്‍മാരായ സി.പി.സലീം, സി കവിത, കവിത അരുണ്‍, ടി.പി.എം. ജിഷാന്‍, ശ്രീജ സുരേഷ്, വിശ്വനാഥന് പുതുശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
കുറ്റ്യാടി: കുറ്റ്യാടിയില്‍ പ്രിയദർശിനി കെഎസ്ആർടിസി ബസ് യാത്ര പാറക്കൽ അബ്ദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ജനങ്ങൾക്ക് നൽകിയ ഓരോ വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന് എംഎൽഎ പറഞ്ഞു. കെഎസ്ആർടിസി വനിതാ കണ്ടക്ടർ ടാനി ജോൺ ടിക്കറ്റ് ഇഷ്യൂ ചെയ്തു. ഡ്രൈവർ ഹിതേഷാണ് വളയം പിടിച്ചത്.
അലങ്കരിച്ച പ്രിയദർശിനി സ്റ്റിക്കറൊട്ടിച്ച ബസിൽ യാത്ര ചെയ്യാനായി രാവിലെ തന്നെ സ്ത്രീകൾ കുറ്റ്യാടി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെത്തിയിരുന്നു. മധുരവിതരണവും ആഹ്ളാദപ്രകടനവും നടന്നു.
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിൽ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് സിനി ജിനോ നിർവഹിച്ചു. ബസ് ജീവനക്കാർക്ക് ഷാളണിയിക്കുകയും യാത്രക്കാർക്ക് മധുരപലഹാരം വിതരണവും ചെയ്തു.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ചെറിയാൻ ജോസഫ് അറയ്ക്കൽ, ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ബ്ലോക്ക് മെമ്പർ അരുൺ ജോസ്, മെമ്പർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, ബിന്ദു കുര്യൻ ആനിക്കാട്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട, വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, യുഡിവൈഎഫ് ചെയർമാൻ സന്ദീപ് കളപ്പുരയ്ക്കൽ, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ സമീറ എന്നിവർ നേതൃത്വം നൽകി.
കല്ലാനോട്: ബസിന് കല്ലാനോട് പൗരാവലി സ്വീകരണം നൽകി. കല്ലാനോട് നിന്നും 9.20ന് പുറപ്പെടുന്ന കെ എസ് ആർ ടി സി ബസിലെ സ്ത്രീകൾക്കും ബസ് ജീവനക്കാർക്കുമാണ് മധുര പലഹാരങ്ങൾ വിതരണം ചെയ്ത് സ്വീകരണം, നൽകിയത്.
തോമസ് കുമ്പുക്കൽ, ബ്ലോക്ക് മെമ്പർ അരുൺ ജോസ് , പഞ്ചായത്തംഗങ്ങളായ ബിന്ദു കളപ്പുരയ്ക്കൽ, ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, കല്ലാനോട് സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺസൺ എട്ടിയിൽ ഷാജൻ കടുകൻമാക്കൽ, സിമിലി ബിജു, സന്ദീപ് കളപ്പുരയ്ക്കൽ എന്നിവർ പങ്കെടുത്തു.
പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡല തല ഉദ്ഘാടനം പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ അഡ്വ. ഫാത്തിമ തഹ്ലിയ എംഎൽഎ നിര്‍വഹിച്ചു.ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച യാത്രയില്‍ എംഎല്‍എയും പങ്കു ചേര്‍ന്നു. മുദ്രാവാക്യം വിളിച്ചും മുഖ്യമന്ത്രിക്കും യുഡിഎഫിനും അഭിവാദ്യമര്‍പ്പിച്ചുമാണ് ആദ്യ ബസിനെ പ്രവര്‍ത്തകര്‍ യാത്രയാക്കിയത്.
സമത്വവും സാമൂഹിക നീതിയും ഉറപ്പ് വരുത്തുന്നതിനും സാമ്പത്തിക സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ടും കേരള സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള കാര്യം ഇവിടെ പൂര്ത്തീകരിക്കുകയാണന്ന് എംഎല്‍എ പറഞ്ഞു. ബസ് രാവിലെ ഒമ്പതോടെ പേരാമ്പ്ര ബസ് സ്റ്റാന്‍ഡിലേക്ക് എത്തിയപ്പോള്‍ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ വന്‍ ജനാവലി സര്‍ക്കാറിനും ബസ് യാത്രക്കും അഭിവാദ്യമര്ച്ച് മുദ്രാവാക്യം മുഴക്കിയിരുന്നു.പായസവും, മിഠായിയും വിതരണം ചെയ്ത് പല സ്റ്റോപ്പുകളിലും ജനങ്ങള്‍ ബസ് യാത്രയെ വരവേറ്റു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മധു കൃഷ്ണന് ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, പഞ്ചായത്ത് പ്രസിഡന്റുമാരായ ലതിക വിനോദ്, നസീമ വാഴയില്‍, യുഡിഎഫ് നേതാക്കളായ രാജന് മരുതേരി, ആര്.കെ.മുനീര്‍, ടി.പി.ചന്ദ്രന്, എം. സൈറാബാനു, വഹീദ പറേമ്മല്‍, ഗിരിജ ശശി, സൗഫി താഴെക്കണ്ടി, വി. ആലീസ് മാത്യൂ, ഷര്‍മിന കോമത്ത്, ചിത്രരാജന്‍, രേഷ്മ പൊയില്‍, സല്‍മ നന്മനക്കണ്ടി, കെ.കെ. സുവര്‍ണ്ണ, വി.സക്കീന, .കെ.അപര്‍ണ്ണ, കെ.കുഞ്ഞയിഷ, ജാനു കണിയാംകണ്ടി തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു.
തിരുവമ്പാടി : തിരുവമ്പാടി കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിൽ നിന്നും സൗജന്യയാത്രയുടെ ആദ്യ ട്രിപ്പ് കക്കാടംപൊയിലിലേക്കായിരുന്നു. നിയോജക മണ്ഡലം എംഎൽഎ സി.കെ. കാസിം ഉദ്ഘാടനം നിർവഹിക്കുകയും ആദ്യ ടിക്കറ്റ് നൽകുകയും ചെയ്തു. പരിപാടിയിൽ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷനായിരുന്നു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കവിത എന്നിവർ സംസാരിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നോളജ് സിറ്റിയിൽ നടത്തി.
കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ബേബി വളയത്തിൽ, റെജി തമ്പി, സി.കെ ചന്ദ്രൻ എന്നിവരും,യൂനാനി കോളജ് പ്രിൻസിപ്പാൾ റഹീമ , നോളജ് സിറ്റി ലൈസണിംഗ് ഓഫീസർ അബ്ദുൽസലാം, അബ്ദുറഹ്മാൻകുട്ടി, ദേവസ്യ പാപ്പാടിയിൽ, ലില്ലിക്കുട്ടി ദേവസ്യ, മിനിമോൾ, സുഹറ,നസീറ,സൈനബ,ജംഷീറ, തസ്ലീന,ജമാൽ, ലത്തീഫ് പരപ്പിൽ, ജിൻഷാൻ കാഞ്ചന എന്നിവർ പങ്കെടുത്തു.
കൊയിലാണ്ടി : യുഡിഎഫ് വനിതാ ജനപ്രതിനിധികളും മഹിളാ കോൺഗ്രസ് പ്രവർത്തകരും ചേർന്ന് കെഎസ്ആർടിസി ബസിന് സ്വീകരണം നൽകി . കെ.പ്രവീൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു .ഡ്രൈവറെയും. കണ്ടക്ടറെയും ആദരിച്ചു.
കോഴിക്കോട്: സംസ്ഥാന സർക്കാർ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച പദ്ധതി ദിവസവേതനക്കാരികളായ സ്ത്രീകളുടെ ജീവിതനിലവാരം ഉയർത്താൻ സഹായകമാകുമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്തീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയ സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കോഴിക്കോട് സിവിൽ സ്റ്റേഷനു മുമ്പിൽ കേരള എൻജിഒ അസോസിയേഷൻ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അഡ്വ. കെ. ജയന്ത് എംഎൽഎ മുഖ്യാതിഥിയായിരുന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു കോറോത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.എസ്. ഉമാശങ്കർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി, ജില്ലാ സെക്രട്ടറി കെ.ദിനേശൻ, പി. ബിന്ദു, കെ. ജയശ്രീ, സജീവൻ പൊറ്റക്കാട്, പി.അനുപമ എന്നിവർ പ്രസംഗിച്ചു.
Kozhikode
വിലങ്ങാട്: 2024ല്‍ ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് പ്രദേശത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കെ.എം. അഭിജിത്ത് എംഎല്‍എയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു. തകര്‍ന്ന റോഡുകള്‍, പാലങ്ങള്‍, ജലസേചന പ്രവൃത്തികള്‍ തുടങ്ങിയവ പൂര്‍ത്തിയാകാത്തതില്‍ ആശങ്ക അറിയിച്ച എംഎല്‍എ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
വീടുകളും കടകളും കൃഷിയുമെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ബാക്കി നല്‍കാനുള്ള നഷ്ടപരിഹാരം സംബന്ധിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്കാന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി യോഗത്തില്‍ നിര്‍ദേശം നല്കി. പ്രദേശത്ത് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനത്തിനുള്ള സാധ്യത പരിശോധിക്കുമെന്ന് അറിയിച്ച കളക്ടര്‍, സ്ഥിരം അഭയകേന്ദ്രം ഒരുക്കുന്നതിനുള്ള ഭൂമി എത്രയും വേഗം കണ്ടെത്താന്‍ പഞ്ചായത്തുകളുടെയടക്കം ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടു.
ഇതുവരെ പൂര്‍ത്തിയായ പ്രവൃത്തികളുടെയും പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികളുടെയും റിപ്പോര്‍ട്ട് തയാറാക്കാനും പ്രവൃത്തികളുടെ ഏകോപനത്തിനുമായി വിലങ്ങാട് നോഡല്‍ ഓഫീസറായി വടകര ആര്‍ഡിഒ കെ.കെ. പ്രസീലിനെ യോഗം ചുമതലപ്പെടുത്തി. സഹകരണ ബാങ്കുകളിലേതൊഴികെയുള്ള മറ്റു ബാങ്കുകളിലെ ഇരകളുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന് വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് സജിന ആവശ്യപ്പെട്ടു.
എന്‍ഐടി പഠനറിപ്പോര്‍ട്ട് പഞ്ചായത്തിന് അനുവദിക്കണമെന്നും സോണ്‍ പരിധി പുനര്‍നിര്‍ണയിച്ചു നല്‍കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വിലങ്ങാട് പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.കെ. പ്രസീല്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ്, വടകര തഹസില്‍ദാര്‍ എല്‍.കെ. സുബൈര്‍, വാണിമേല്‍ പഞ്ചായത്ത് സെക്രട്ടറി കെ.കെ. വിനോദന്‍, ഷാഫി പറമ്പില്‍ എംഎല്‍എയുടെ പ്രതിനിധി പ്രദീപന്, വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Kozhikode
കൂരാച്ചുണ്ട്:പഞ്ചായത്തിലെ ആറാം വാർഡ് കക്കയം മുപ്പതാംമൈലിൽ താമസിക്കുന്ന കുടുംബങ്ങളെ ഭീതിയിലാക്കി വീട്ടുമുറ്റത്ത് കാട്ടാനകൾ.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിന് കക്കയം റോഡരികിൽ താമസിക്കുന്ന കർഷകരായ തേക്കാനത്ത് ബേബി, പാറക്കൽ തങ്കച്ചൻ എന്നിവരുടെ വിട്ടുമുറ്റത്താണ് അഞ്ചോളം കാട്ടാനകളിറങ്ങി ഭീതിവിതച്ചത്.വീടിനരികിൽ നട്ടു പരിപാലിച്ച ഇവരുടെ കൃഷികൾക്കും നാശം സംഭവിച്ചു.
കഴിഞ്ഞ ദിവസങ്ങളായി ഇതിന് സമീപമായി വരുന്ന കൂരാച്ചുണ്ട് പഞ്ചായത്ത് അഞ്ചാം വാർഡിലെ ഓട്ടപ്പാലം, മണ്ടോപ്പാറ പ്രദേശത്ത് കാട്ടാനശല്യത്തെ തുടർന്ന് വനംവകുപ്പിന്റെ ആർആർടി സംഘം കാട്ടാനകളെ തുരത്തിയപ്പോൾ അവ കൂട്ടത്തോടെ ഈ പ്രദേശത്തേക്ക് നീങ്ങിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഈ സാഹചര്യത്തിൽ വനംവകുപ്പിന്റെ അടിയന്തിര ശ്രദ്ധ ഈപ്രദേശത്തേക്കും ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Kozhikode
കോഴിക്കോട്: മാനാഞ്ചിറ - വെള്ളിമാട്കുന്ന് നാലുവരി പാതയുടെ നിർമാണത്തിലും കരാർ നൽകിയതിലും അഴിമതിയുണ്ടെന്നും ഇത് സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും കെ.ജയന്ത് എംഎൽഎ. റോഡ് നിർമാണവുമായി ബന്ധപ്പെട്ടും കരാർ നൽകിയതിലും വൻ അഴിമതിയാണുള്ളത്.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ട്. ഈ സാഹചര്യത്തിൽ അഴിമതി നടത്തിയവരെ കണ്ടെത്തുന്നതിനായി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിയ്ക്കും പൊതുമരാമത്ത് മന്ത്രിയ്ക്കും പരാതി നൽകുമെന്നും എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാനാഞ്ചിറ മുതൽ വെള്ളിമാട്കുന്ന് വരെ 8.3 കിലോമീറ്റർ റോഡാണ് നാലുവരിയായി വികസിപ്പിക്കുന്നത്. മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെയുള്ള ആദ്യഘട്ട പ്രവൃത്തിയ്ക്ക് 85.92 കോടി രൂപയാണ് ടെൻഡർ നിശ്ചയിച്ചത്.
ഒരു കിലോമീറ്റർ റോഡിന്റെ പ്രവൃത്തിയ്ക്ക് 15 മുതൽ 16 കോടി വരെയാണ് ചെലവ് വരുന്നത്. എന്നാൽ പഞ്ചായത്ത് റോഡ് നിർമിക്കുന്നതിന് സമാനമായ രീതിയിലാണ് ഇത്രയും തുക ചെലവഴിച്ചുള്ള റോഡ് കരാർ കമ്പനി നിർമിച്ചതെന്നാണ് ആരോപണം. റോഡ് നിർമാണം നടക്കുന്നിടത്ത് പരിശോധന നടത്താൻ പോലും പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥർ തയാറാവാത്തത് ദുരൂഹമാണ്.
റോഡിന്റെ ഒരു വശത്തുനിന്ന് മറുവശത്തേക്ക് വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ, കെഎസ്ഇബി കേബിളുകൾ, ടെലിഫോൺ, ഇന്റർനെറ്റ് ലൈനുകൾ എന്നിവ കൂടാതെ കടത്തിവിടാൻ വേണ്ടി റോഡിന് അടിയിലൂടെ പ്രത്യേക കോൺക്രീറ്റ് ചാലുകൾ (ക്രോസ് ഡക്ട്) നിർമിക്കുമെന്നായിരുന്നു കരാറിലുള്ളത്. ഓരോ 250 മീറ്ററിലും ഇത്തരത്തിൽ 23 സ്ഥലങ്ങളിലായി റോഡിന് കുറുകേ കോൺക്രീറ്റ് ചാലുകൾ നിർമിക്കണം. എന്നാൽ നിലവിൽ റോഡിന്റെ ടാറിംഗ് പൂർത്തിയായിട്ടും ഇത്തരത്തിൽ ക്രോസ് ഡക്ട് സ്ഥാപിച്ചിട്ടില്ല. പ്രധാനപ്പെട്ട റോഡുകളെല്ലാം ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് നിർമിക്കുന്നത്. എന്നാൽ ഈ നിലവാരത്തിലല്ല റോഡ് നിർമിച്ചതെന്നും ജയന്ത് വ്യക്തമാക്കി.
കൂടാതെ മലപ്പുറം ആസ്ഥാനമായ മിഡ്ലാൻഡ് കോൺട്രാക്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്ക് കരാർ നൽകിയതിലും ദുരൂഹതയുണ്ട്. ടെൻഡറിൽ പങ്കെടുത്ത ഏഴ് കമ്പനികളെ പിന്തള്ളിയാണ് തട്ടിപ്പിലൂടെ കമ്പനി കരാർ നേടിയെടുത്തത്. കരാർ ഏറ്റെടുക്കുന്ന കമ്പനിയ്ക്ക് പ്രവൃത്തി പരിചയമുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ നേരത്തെ നിശ്ചിയിച്ചിട്ടുണ്ട്. എന്നാൽ മറ്റൊരു കമ്പനിയുടെ പ്രവൃത്തി സൂചിപ്പിച്ചുകൊണ്ടാണ് നിലവിലെ കരാർ കമ്പനി ടെൻഡറിൽ പ്രവൃത്തി പരിചയമുണ്ടെന്ന് കാണിച്ചിട്ടുള്ളത്.
ഒൻപത് മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു കരാർ. എന്നാൽ നിലവിൽ 60 ശതമാനം പ്രവൃത്തി മാത്രമാണ് പൂർത്തീകരിച്ചത്. കൂടാതെ രണ്ടാംഘട്ടത്തിലെ പ്രവൃത്തിയ്ക്ക് ടെൻഡർ പോലും വിളിക്കാതെയാണ് ഈ കമ്പനിയ്ക്ക് തന്നെ കരാർ നൽകിയത്. മുൻ കരാറിൽ വീഴ്ചവരുത്തിയ കമ്പനിയ്ക്ക് തന്നെ ഇത്തവണ വീണ്ടും കരാർ നൽകിയതിലും ദുരൂഹതയുണ്ടെന്നും എംഎൽഎ ആരോപിച്ചു.
Kozhikode
പേരാമ്പ്ര: പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍ നിന്നും യാത്രികന് പാമ്പിന്റെ കടിയേറ്റു. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം.പേരാമ്പ്രയിലെ വ്യാപാരിയായ ഫിറാസ് കല്ലാട്ടിനാണ് പാമ്പിന്റെ കടിയേറ്റത്.
ഫിറാസ് മകളെ മദ്രസയില്‍ നിന്നും വീട്ടിലാക്കി തിരിച്ചു വരുമ്പോഴാണ് സ്കൂട്ടറിന്റെ ഹാന്‍ഡിലില്‍ നിന്നും പാമ്പ് ഫിറാസിന്റെ കൈക്ക് കടിച്ചത്. ഉടന്‍ തന്നെ ഫിറാസ് വണ്ടി നിര്‍ത്തിയപ്പോള്‍ പാമ്പ് പുറത്തു ചാടുകയായിരുന്നു.
കടിയേറ്റ ഭാഗത്ത് നീറ്റല്‍ അനുഭവപ്പെട്ട ഉടന്‍ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പെരുമ്പാമ്പിന്റെ കുഞ്ഞാണ് കടിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
Kozhikode
കോഴിക്കോട്: തെക്കെപുറം വെസ്റ്റ് കല്ലായി കുണ്ടുങ്ങൽ എണ്ണപ്പാടം റോഡിന് സമീപത്തെ നൂറ് വർഷം പഴക്കമുള്ള അപകട ഭീഷണിയായ കെട്ടിടം ഉടൻ പോളിച്ച് നീക്കണമെന്ന് പീപ്പിൾസ് ആക്ഷൻ ഗ്രൂപ്പ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ജില്ലാ കളക്ടര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. തുടർന്ന് വിവിധ വകുപ്പുകൾ പരിശോധന നടത്തിയിട്ടും തുടര്‍ നടപടികളായിട്ടില്ല. കഴിഞ്ഞ ദിവസം പോലീസ് ഇതുവഴിയുള്ള റോഡ് അടച്ചു. ദിനം പ്രതി നിരവധിപേര്‍ ആശ്രയിക്കുന്നറോഡാണിതെന്ന് ആക്ഷൻ ഗ്രൂപ്പ് ഭാരവാഹികളായ യൂനസ് പരപ്പിലും എം.എസ്. മെഹബൂബും ചൂണ്ടിക്കാട്ടി.മേയർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
Kozhikode
ചക്കിട്ടപാറ: നാല് വർഷം മുമ്പ് സിപിഎം നേതൃത്വത്തിലുള്ള മുൻ ഭരണ സമിതി താഴിട്ട് പൂട്ടിയ ചക്കിട്ടപാറ പഞ്ചായത്ത് സ്റ്റേഡിയം കോമ്പൗണ്ടിലെ പൊതു ടോയ്ലറ്റ് ഇതുവരെ തുറന്നില്ല. കോൺഗ്രസ് നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി നടപടി സ്വീകരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അവരും അനങ്ങാപ്പാറ നയത്തിലാണ്.
കമ്മ്യൂണിറ്റി ഹാൾ നവീകരണം വരുമ്പോൾ ടോയ്ലറ്റും നന്നാക്കാമെന്നാണ് അധികൃതരുടെ മറുപടി. അതെന്ന് തുടങ്ങുമെന്ന് തീരുമാനവുമില്ല. പ്രാഥമിക കൃത്യനിർവഹണത്തിന് ഇപ്പോൾ പൊതുജനം ബുദ്ധിമുട്ടുകയാണ്.
പഞ്ചായത്തോഫീസിൽ ഭരണ സമിതിക്കും ജീവനക്കാർക്കും സൗകര്യപ്രദമായ ടോയ്ലറ്റ് സൗകര്യമുണ്ട്. കമ്മ്യൂണിറ്റി ഹാൾ നവീകരണം വരെ കാത്തിരിക്കാതെ പൊതു ടോയ്ലറ്റ് അടിയന്തരമായി ഉപയോഗ യോഗ്യമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Wayanad
കല്‍പ്പറ്റ: ജില്ലാ പോലീസ് ചീഫായി എസ്. ദേവമനോഹര്‍ ചുമതലയേറ്റു. അഡീഷണല്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് കമ്മീഷണറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ എപിയായി സേവനം ചെയ്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവിയായിരുന്ന അരുണ്‍ കെ. പവിത്രനെ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായി സ്ഥലംമാറ്റിയിരുന്നു. ഈ ഒഴിവിലാണ് ദേവമനോഹറിന് നിയമനം.
Wayanad
കല്‍പ്പറ്റ: എംപിമാരെയും എംഎല്‍എമാരെയും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും പദവികളും സമ്പത്തും വാഗ്ദാനം ചെയ്തും വരുതിയിലാക്കി കേന്ദ്ര ഭരണ നേതൃത്വം ജനാഭിലാഷത്തെയും ജനാധിപത്യത്തേയും ശ്വാസംമുട്ടിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് ആരോപിച്ചു.
കൂറുമാറാന്‍ തയാറാകുന്ന ജനപ്രതികള്‍ക്ക് "വൈ പ്ലസ്' സുരക്ഷ നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നത് ലജ്ജാകരമാണ്. തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ വോട്ടു ചെയ്യുന്നത് സ്ഥാനാര്‍ഥികളുടെ രാഷ്ട്രീയ നയങ്ങളും ആശയങ്ങളും പരിഗണിച്ചാണ്. എന്നാല്‍ വിരുദ്ധ പ്രത്യയശാസ്ത്രങ്ങളുള്ള ഭരണകക്ഷിക്കാര്‍ ഭീഷണിയും മോഹനവാഗ്ദാനങ്ങളും വഴി ജനപ്രതിനിധികളെ വലവീശുകയാണ്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍രണ്ട് ഭൂരിപക്ഷം കുറുക്കുവഴികളിലൂടെ നേടിയെടുത്ത് ഭരണഘടനാസ്ഥാപനങ്ങളെ നിയന്ത്രിക്കാനും മതേതര-ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനുമാണ് തത്പര കക്ഷികള്‍ ശ്രമിക്കുന്നത്. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ ഇരുണ്ട അധ്യായങ്ങള്‍ സൃഷ്ടിക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരേ ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നു പൗലോസ് ആവശ്യപ്പെട്ടു.
Wayanad
മീനങ്ങാടി: ലക്ഷങ്ങള്‍ വിലമതിക്കുന്ന വീട്ടിമരം അനധികൃതമായി മുറിച്ച് കടത്താന്‍ ശ്രമിച്ചവര്‍ പിടിയില്‍. മുട്ടില്‍ പൂച്ചാക്കൂല്‍ പി.കെ. അസ്രത്ത് (46), മുട്ടില്‍ എടപ്പള്ളി പറമ്പത്ത് ഇ.പി റസാഖ് (39), കല്‍പ്പറ്റ കൈനാട്ടി അയിച്ചോടത്ത് റിജിനേഷ് (47), പുളിയാര്‍മല മൂവട്ടിക്കുന്ന് മണലുംപുറത്ത് രാജേഷ് (42) എന്നിവരെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
മുട്ടില്‍ നോര്‍ത്ത് വില്ലേജ് 644/62 ല്‍പെട്ട സ്ഥലത്ത് സര്‍ക്കാര്‍ നോട്ടിഫൈ ചെയ്ത 70 അടിയോളം നീളമുള്ള വീട്ടി മരമാണ് ഇവര്‍ മുറിച്ചു കടത്താന്‍ ശ്രമിച്ചത്. നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലമുടമയുടെ പരാതിയില്‍ മീനങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
Wayanad
പുൽപ്പള്ളി: വയനാടിന്റെ മലനിരകൾ എന്നും സുഗന്ധങ്ങളുടെ നാടാണ്. കുരുമുളകിന്റെ എരിവും മഞ്ഞളിന്റെ ഔഷധഗുണവും ഏലക്കയുടെ മധുരസ്മരണയും ചേർന്ന ഈ മണ്ണ് നിരവധി കാർഷിക വിജയഗാഥകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് വയനാടിന്റെ ഗ്രാമീണ അടുക്കളകളിൽ നിന്ന് ഉയർന്നുവരുന്നത് മറ്റൊരു വ്യത്യസ്തമായ കഥയാണ്-പുകയ്മണം നിറഞ്ഞ ഉണക്ക പോത്തിറച്ചിയുടെയും ഇടിയിറച്ചിയുടെയും രുചിക്കഥ.
പുൽപ്പള്ളി ആടിക്കൊല്ലി ചാരുപ്ലാക്കൽ ഡില്ല സജി എന്ന വനിതാ സംരംഭകയാണ് ഈ രുചിക്കഥയ്ക്ക് പിന്നിൽ. ഒരുകാലത്ത് മലനാട്ടിലെ വീടുകളിൽ കുടുംബാവശ്യത്തിന് മാത്രം തയാറാക്കിയിരുന്ന ഉണക്കിറച്ചിയെ മൂല്യവർധിത ഉത്പന്നമാക്കി വിപണിയിലെത്തിക്കുകയാണ് അവർ. പാരന്പര്യ പാചകരീതിയും ആധുനിക സാങ്കേതികവിദ്യയും കൈകോർക്കുന്പോൾ ഗ്രാമീണ ഭക്ഷ്യസംസ്കാരത്തിന് എത്രമാത്രം സാധ്യതകളുണ്ടെന്ന് തെളിയിക്കുന്ന മാതൃക കൂടിയാണ് ഈ സംരംഭം.
വയനാടൻ സ്പെഷൽ
മഴക്കാലങ്ങളിലും ഉത്സവ സീസണുകളിലും ഉപയോഗിക്കുന്നതിനായി ഇറച്ചി ഉണക്കിവയ്ക്കുന്ന രീതി വയനാട്ടിലെ പഴയ കുടുംബങ്ങളിൽ സാധാരണമായിരുന്നു. ഫ്രിഡ്ജുകളോ ആധുനിക സംഭരണ സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലത്ത് ഭക്ഷണം ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനുള്ള പ്രായോഗിക മാർഗമായിരുന്നു ഇത്. കാലം മാറിയെങ്കിലും ആ രുചിയുടെ ഓർമകൾ മലയാളികളുടെ മനസിൽ ഇന്നുമുണ്ട്. ആ ഓർമകളെ ഉണർത്തിയാണ് ഡില്ല സജി ഉണക്കിറച്ചിയും ഇടിയിറച്ചിയും തയാറാക്കുന്നത്.
വിപണിയിൽ ലഭിക്കുന്ന പല ഉത്പന്നങ്ങളിലും അമിതമായ മസാലകളുടെ രുചിയാണ് മുൻപന്തിയിൽ.
എന്നാൽ ഇറച്ചിയുടെ യഥാർഥ സ്വാദാണ് ഉപഭോക്താവിന് ലഭിക്കേണ്ടതെന്ന് ഡില്ല പറയുന്നു. ഈ ഉത്പന്നങ്ങളുടെ പ്രധാന പ്രത്യേകത ചേരുവകളിലെ ലാളിത്യമാണ്. ഉപ്പും കുരുമുളകും മഞ്ഞളും മാത്രം ഉപയോഗിച്ചാണ് രുചിക്കൂട്ട് തയാറാക്കുന്നത്. അധികം മസാലകളോ കൃത്രിമ രുചിവർധകങ്ങളോ ചേർക്കുന്നില്ല. അതുകൊണ്ടുതന്നെ ഉണക്കിറച്ചി കൈയിൽ എടുക്കുന്പോൾ അത് പൂർണമായും ഡ്രൈ ആണെങ്കിലും കഴിക്കുന്പോൾ മൃദുത്വം നിലനിൽക്കും. വായിൽ വച്ചാൽ ചുട്ടിറച്ചിയുടെ സ്വാഭാവിക രുചി അനുഭവപ്പെടും. ഇറച്ചിയുടെ യഥാർഥ രുചി മറയ്ക്കാതെ ഉയർത്തിക്കാട്ടുന്നതാണ് ഈ രീതിയുടെ പ്രത്യേകത.
സ്വന്തം കൃഷിയിടത്തിലെ ചേരുവകൾ
സംരംഭത്തിന്റെ മറ്റൊരു സവിശേഷത പ്രധാന ചേരുവകളിൽ പലതും സ്വന്തം കൃഷിയിടത്തിൽ നിന്നാണ് ലഭിക്കുന്നത് എന്നതാണ്. വയനാടിന്റെ കാലാവസ്ഥയിൽ വളരുന്ന കുരുമുളകും മഞ്ഞളും സ്വന്തം കൃഷിയിടത്തിൽ നിന്നാണ് ശേഖരിക്കുന്നത്. രാസവളങ്ങളുടെ അമിത ഉപയോഗമില്ലാതെ വളർത്തുന്ന കാർഷികവിളകളിൽ നിന്നുള്ള ഈ ചേരുവകൾ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നു. വയനാടൻ മണ്ണിന്റെ ആ പ്രത്യേകതയാണ് ഈ ഉത്പന്നങ്ങളിലും പ്രതിഫലിക്കുന്നത്.
ക്ഷമയും കരുതലും ആവശ്യമായ നിർമാണം
ഉണക്കിറച്ചി തയാറാക്കുന്നത് എളുപ്പമുള്ള ജോലിയല്ല. ഗുണമേൻമയുള്ള പോത്തിറച്ചി തെരഞ്ഞെടുക്കുന്നത് മുതലാണ് പ്രക്രിയ ആരംഭിക്കുന്നത്. ഇറച്ചി ചെറിയ കഷണങ്ങളാക്കി മുറിച്ചശേഷം പ്രത്യേകം തയാറാക്കിയ ഡ്രൈയിംഗ് സംവിധാനത്തിലേക്ക് മാറ്റുന്നു. ഓരോ ഘട്ടത്തിലും ചൂടിന്റെ അളവ് കൃത്യമായി നിയന്ത്രിക്കണം. ചൂട് അധികമായാൽ ഇറച്ചിയുട മൃദുത്വം നഷ്ടപ്പെടും. ചൂട് കുറവായാൽ ആവശ്യമായ രീതിയിൽ ഉണങ്ങുകയുമില്ല. അതുകൊണ്ടുതന്നെ ഓരോ ബാച്ചും നിരന്തരം നിരീക്ഷിച്ചാണ് തയാറാക്കുന്നത്.
പണ്ടുകാലത്ത് വിറകടുപ്പിന്റെ പുകയിലും ചൂടിലുമായിരുന്നു ഉണക്കിറച്ചി തയാറാക്കിയിരുന്നത്. ഇന്ന് ആധുനിക ഡ്രൈയിംഗ് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ പഴമയുടെ അതേ രുചിയും നിറവും ഗുണവും നിലനിർത്താൻ പ്രത്യേകം ശ്രദ്ധ നൽകുന്നു.
ഉണക്ക പോത്തിറച്ചിയുടെ ഗുണങ്ങൾ
ഉണക്ക പോത്തിറച്ചി വെറും രുചിക്കായി മാത്രം ഉപയോഗിക്കുന്ന ഒരു വിഭവമല്ല. ശരിയായ രീതിയിൽ തയാറാക്കിയ ഉണക്കിറച്ചിക്ക് നിരവധി ഗുണങ്ങളുമുണ്ട്. ഇറച്ചിയിലെ പ്രോട്ടീൻ സാന്നിധ്യം നിലനിൽക്കുന്നതിനാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നു. ശരിയായ രീതിയിൽ ഉണക്കി പായ്ക്ക് ചെയ്താൽ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം. ഫ്രിഡ്ജിന്റെ സഹായമില്ലാതെ കൊണ്ടുപോകാൻ കഴിയുന്നതിനാൽ യാത്രകളിൽ ഉപയോഗിക്കാൻ സൗകര്യപ്രദമാണ്. ഈർപ്പത്തിന്റെ അളവ് കുറയുന്നതിനാൽ സൂക്ഷ്മജീവികളുടെ വളർച്ച കുറയ്ക്കാൻ സഹായകമാണ്. ചോറിനൊപ്പവും കഞ്ഞിക്കൊപ്പവും കറികളിലും ഫ്രൈ ചെയ്തും വൈവിധ്യമാർന്ന രീതികളിൽ ഉപയോഗിക്കാം.
വിപണി വികസിപ്പിക്കുന്ന സാമൂഹിക മാധ്യമങ്ങൾ
ആരംഭത്തിൽ ചെറിയ തോതിലായിരുന്നു നിർമാണം. എന്നാൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഉത്പന്നങ്ങളുടെ വിവരങ്ങൾ പ്രചരിച്ചതോടെ ആവശ്യക്കാർ വർധിച്ചു.
വയനാടിന് പുറമേ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകളും ഉത്പന്നങ്ങൾ അന്വേഷിച്ചെത്തുന്നുണ്ട്. പ്രവാസി മലയാളികൾക്കിടയിലും ഉണക്കിറച്ചിക്ക് ആവശ്യക്കാർ ഏറെയാണെന്ന് ഡില്ല പറഞ്ഞു. പാരന്പര്യ രുചികളെ വീണ്ടും കണ്ടെത്താനുള്ള ശ്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾക്ക് വിപണിയിൽ വലിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഉണക്കിറച്ചിക്കപ്പുറം മൂല്യവർധിത ഉത്പന്നങ്ങൾ
ഉണക്കിറച്ചിയും ഇടിയിറച്ചിയും മാത്രമല്ല നിരവധി മൂല്യവർധിത ഉത്പന്നങ്ങളും ഈ സംരംഭത്തിന്റെ ഭാഗമാണ്. മഞ്ഞൾ പുഴുങ്ങാതെ ഉണക്കിപ്പൊടിച്ച് തയാറാക്കുന്ന മഞ്ഞൾപ്പൊടി, ഉണക്കമീൻ അച്ചാർ, പച്ചമീൻ അച്ചാർ, കോഴിയിറച്ചി അച്ചാർ, പോത്തിറച്ചി അച്ചാർ എന്നിവയും നിർമിക്കുന്നുണ്ട്. ഇതിനുപുറമേ നാടൻ ചമ്മന്തിപ്പൊടി, കറികൾക്കാവശ്യമായ തേങ്ങ വറുത്തുപൊടിച്ചത് തുങ്ങിയ ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നു.
കുടുംബത്തിന്റെ കരുത്ത്
ഒരു സംരംഭത്തിന്റെ വിജയത്തിന് പിന്നിൽ കുടുംബത്തിന്റെ പിന്തുണയ്ക്ക് വലിയ പങ്കുണ്ട്. ഡില്ല സജിയുടെ സംരംഭത്തിനും അതിൽ വ്യത്യസ്തമല്ല. ഭർത്താവ് സജി, മക്കളായ എയ്ബൽ അഗസ്റ്റ്യൻ, നേഹൽ അഗസ്റ്റ്യൻ എന്നിവർ എല്ലാ പ്രവർത്തനങ്ങളിലും ഒപ്പമുണ്ട്. ഉത്പന്ന നിർമാണം മുതൽ വിപണനം വരെ കുടുംബത്തിന്റെ കൂട്ടായ പരിശ്രമമാണ് സംരംഭത്തെ മുന്നോട്ട് നയിക്കുന്നത്.
വനിതാ സംരംഭകത്വത്തിന്റെ പുതിയ മാതൃക
ഗ്രാമീണ മേഖലകളിലെ നിരവധി സ്ത്രീകൾക്ക് പ്രചോദനമാണ് ഡില്ല സജിയുടെ സംരംഭം. സ്വന്തം കൃഷിയിടത്തിലെ ഉത്പന്നങ്ങൾ ഉപയോഗിച്ച് മൂല്യവർധിത ഭക്ഷ്യവസ്തുക്കൾ തയാറാക്കുകയും അവ വിപണിയിലെത്തിക്കുകയും ചെയ്യുന്നതിലൂടെ ഗ്രാമീണ സന്പദ്വ്യവസ്ഥയ്ക്ക് പുതിയ സാധ്യതകൾ തുറക്കുകയാണ് അവർ. പാരന്പര്യ രുചികളെ നഷ്ടപ്പെടുത്താതെ ആധുനികതയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഡില്ല സജിയുടെ ഉദ്യമം ഗ്രാമീണ സംരംഭകത്വത്തിന്റെ പുതിയ മുഖമാണ്.
Wayanad
മേപ്പാടി: നിരവധി പരിമിതികൾക്ക് നടുവിലാണെങ്കിലും ഫുട്ബോളിന്റെ കാര്യം വരുന്പോൾ അതൊന്നും മൂപ്പൈനാട് പഞ്ചായത്തിലെ തോട്ടം മേഖലയെ ബാധിക്കാറില്ല.
എന്തുവില കൊടുത്തും കൂറ്റൻ ഫ്ളക്സുകളും പ്രമുഖ ടീമുകളുടെ പതാകകളും കൊടി തോരണങ്ങളുമുയർത്തി ഇവിടങ്ങളിലെ ആരാധകർ കളത്തിലിറങ്ങിയിരിക്കും.
അരപ്പറ്റ, റിപ്പണ്‍, തലയ്ക്കൽ, നെടുങ്കരണ എന്നീ ജംഗ്ഷനുകളിലെല്ലാം ഇതിനകം കൂറ്റൻ ഫ്ളക്സുകൾ ഉയർന്നു കഴിഞ്ഞു. മത്സരിക്കുന്ന എല്ലാ പ്രമുഖ ടീമുകൾക്കും ഇവിടെ നാട്ടിൻ പുറങ്ങളിൽ ആരാധകരുണ്ട്. അവരാണ് ഓരോ ടീമിനും വേണ്ടി ഫ്ളക്സുകൾ സ്ഥാപിക്കാൻ കളത്തിലിറങ്ങിയിരിക്കുന്നത്.
ബ്രസീൽ, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമ്മനി, പോർച്ചുഗൽ, എന്നിങ്ങനെയുള്ള ടീമുകളുടെ കൂറ്റൻ ഫ്ളക്സുകൾ ഗ്രാമപ്രദേശങ്ങളിൽപ്പോലും ഉയർന്നു കഴിഞ്ഞു. ഇനിയുള്ള ഓരോ ദിവസവും ആരാധകർക്ക് വീറും വാശിയും ഏറും. മത്സരങ്ങൾ കാണാൻ ടെലിവിഷൻ സെറ്റുകൾക്ക് മുന്നിലായിരിക്കും ഇനിയുള്ള അവരുടെ ദിവസങ്ങൾ.
Wayanad
സുല്‍ത്താന്‍ ബത്തേരി: ബീനാച്ചി-പനമരം റോഡിന്റെ ഇരുവശങ്ങളിലും വളര്‍ന്ന കാടുംപടലും ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്നത് വാഹനാപകട സാധ്യത വര്‍ധിപ്പിക്കുന്നു.
കുത്തനെയുള്ള ഇറക്കങ്ങളും വലിയ വളവുകളും നിറഞ്ഞ റോഡിന്റെ പല ഭാഗങ്ങളിലും എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. റോഡിലേക്ക് ചാഞ്ഞ മരക്കൊമ്പുകളും വശങ്ങളില് വളര്‍ന്ന കുറ്റിച്ചെടികളും വളവുകളില്‍ ദൃശ്യപരിധി കുറയ്ക്കുകയാണ്.
ഇരുചക്രവാഹന യാത്രികരും ചെറിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരും ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. രാത്രിയും മഴയുള്ളപ്പോഴും സ്ഥിതി ഗുരുതരമാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
നിരവധി സ്കൂള്‍ ബസുകള്‍, സ്വകാര്യ ബസുകള്‍, ചരക്കുവാഹനങ്ങള്‍ എന്നിവ ദിനംപ്രതി കടന്നുപോകുന്ന പ്രധാന റോഡായതിനാല്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്. റോഡരികിലെ കാട് വെട്ടിമാറ്റി വളവുകളിലും ഇറക്കങ്ങളിലും ദൃശ്യപരിധി മെച്ചപ്പെടുത്തണമെന്ന് നാട്ടുകാരടക്കം ആവശ്യപ്പെടുന്നുണ്ട്.
Wayanad
കൽപ്പറ്റ: വിദ്യാർഥികൾ പഠനത്തിനും വിനോദങ്ങൾക്കുമൊപ്പം വായന നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ പറഞ്ഞു. മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വായനാ മാസാചരണം ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അവർ. വായന വിശാലമായ ലോകത്തിലേക്കാണ് നമ്മെ നയിക്കുന്നതെന്നും വായനാറിവ് ജീവിതത്തിൽ മുതൽക്കൂട്ടാണെന്ന ബോധ്യം വിദ്യാർഥികൾക്കുണ്ടാകണമെന്നും കളക്ടർ പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സിൽ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ മാനന്തവാടി നഗരസഭാ ചെയർപേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ വാസുദേവൻ ചീക്കല്ലൂർ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. സിനുമോൾ തോമസ് വായനാദിന സന്ദേശം നൽകി. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സ്കൂൾ തയാറാക്കിയ സുവനീർ പിടിഎ പ്രസിഡന്റ് എൽ.ജെ. ഷാജിത്തിന് നൽകി ജില്ലാ കളക്ടർ പ്രകാശനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പി.വി.എസ്. മൂസ വായനാദിന പ്രതിജ്ഞ ചൊല്ലി.
നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പി.വി. ജോർജ്, വാർഡ് കൗണ്‍സിലർ ഹംസ, പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. സുമ, അസിസ്റ്റന്റ് എഡിറ്റർ സൗമ്യ മത്തായി, സ്കൂൾ പ്രിൻസിപ്പൽ പി.സി. തോമസ്, സ്കൂൾ എച്ച്എം സുരേഷ് കുമാർ, എസ്എംസി ചെയർമാൻ മൊയ്തൂട്ടി, മദർ പിടിഎ പ്രസിഡന്റ് ധന്യ, പിടിഎ എക്സിക്യുട്ടീവ് അംഗം നാസർ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി അർജുൻ പി. ജോർജ്, വിദ്യാർഥികൾ, അധ്യാപകർ എന്നിവർ പ്രസംഗിച്ചു.
നടവയല്‍: സെന്റ് തോമസ് എല്‍പി സ്കൂളില്‍ വായനാദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരനും നാടക രചയിതാവുമായ ബാബു ചിറപ്പുറം ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ജിതിന് ചേറാടിയില്‍ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സന്ധ്യാ ലിഷു, സ്റ്റാന്‍ലി ജേക്കബ്, പി.ടി. മോളി, ബിജേഷ് മാത്യു, സോണിയ ബിനോയ്, പി.സി. ഐശ്വര്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുന്ന കുട്ടികള്‍ക്ക് ബാബു ചിറപ്പുറം നല്കുന്ന കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ദേവനാരായണന് അവാര്‍ഡിന് അര്‍ഹനായി.
പയ്യന്പിള്ളി: മാനന്തവാടി മുനിസിപ്പാലിറ്റിതല വായനാദിനാഘോഷം സെന്റ് കാതറിൻസ് ഹൈസ്കൂളിൽ നഗരസഭ ചെയർപേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. ജയിംസ് പുത്തൻപറന്പിൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റി നിർമിച്ചു നൽകിയ തുന്പൂർമുഴി കന്പോസ്റ്റിന്റെ ഉദ്ഘാടനവും നിർവഹിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു കെ. ജോർജ്, തുന്പൂർമുഴി പ്രോജക്ട് എൻജിനീയർ എസ്. രഞ്ജിത, പ്രിൻസിപ്പൽ സുനിൽ മാത്യു, ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ്, പിടിഎ പ്രസിഡന്റ് ജോബി ജോസഫ്, എംപിടിഎ പ്രസിഡന്റ് സുനിത ലാൽസണ്, അധ്യാപിക ബിന്ദു എന്നിവർ പ്രസംഗിച്ചു. എസ്പിസി കേഡറ്റ്സ് സ്കൂൾ ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങൾ നൽകി.
മുള്ളന്‍കൊല്ലി: സെന്റ് തോമസ് എയുപി സ്കൂളില്‍ വായന വാരാഘോഷവും പി.എന്‍. പണിക്കര്‍ അനുസ്മരണവും നടത്തി. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് ആലുക്ക അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പതിനാറാം വാര്‍ഡ് അംഗം സിനി ആന്റണി സന്ദേശം നല്കി. വായനദിന മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം അവര്‍ നിര്‍വഹിച്ചു.
പിടിഎ വൈസ് പ്രസിഡന്റ് ഷിനോയ് മാത്യു സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സ്പോണ്സര് ചെയ്തു. എംപിടിഎ പ്രസിഡന്റ് സബിത പൂത്തോട്ടായില്‍ പ്രസംഗിച്ചു. സാഹിത്യ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരവും പുസ്തക നിരൂപണ അവതരണവും നടത്തി. ഹെഡ്മിസ്ട്രസ് മിനി ജോണ്‍ വിദ്യാരംഗം കണ്‍വീനര്‍ പി.ജെ. സെബാസ്റ്റ്യന്‍ എന്നിവർ സംസാരിച്ചു.
കൽപ്പറ്റ: കണിയാന്പറ്റ ഗവ. യുപി സ്കൂളിൽ വായനാദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സാഹിത്യകാരനും ഗാനരചയിതാവുമായ മുഹമ്മദ് അൻഷിദ് നിർവഹിച്ചു.
വായനാദിന അസംബ്ലി, പുസ്തക ആസ്വാദനം, പോസ്റ്റർ രചന തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. വിജയികൾക്ക് സാലി മാത്യു സമ്മാനങ്ങൾ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് കെ. നിഷാദുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.ജെ. റൈച്ചൽ, മിൽഡ ജോസ്, സി.എച്ച്. ഹനീഫ, പ്രധാനധ്യാപിക കെ.യു. സിനി, എൻ. ജസ്ന എന്നിവർ പ്രസംഗിച്ചു.
മീനങ്ങാടി: വായനയും സർഗാത്മകതയും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മൈലമ്പാടി ഗോഖലെ നഗർ എഎൻഎം യുപി സ്കൂളിൽ സംഘടിപ്പിച്ച വായനവാരാഘോഷങ്ങൾക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം സുൽത്താൻ ബത്തേരി എഇഒ ബി.ജെ. ഷിജിത നിർവഹിച്ചു.
ചടങ്ങിൽ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. അജ്ഞതയുടെ പൂട്ടുകൾ തകർത്ത് അറിവിന്റെയും വായനയുടെയും വിശാല ലോകത്തേക്ക് കുട്ടികൾ കടന്നുചെല്ലണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വായനവാരത്തിന്റെ ഭാഗമായി കുട്ടികളിലെ സർഗവാസനകൾ പരിപോഷിപ്പിക്കാൻ കളികളിലൂടെയും അഭിനയകളരിയിലൂടെയും പ്രത്യേക പരിശീലനം സംഘടിപ്പിച്ചു. പരിശീലകൻ സൗമ്യേന്ദ്രൻ കണ്ണംവെള്ളി ക്ലാസ് നയിച്ചു.
പിടിഎ പ്രസിഡന്റ് പ്രദീപ് അത്തിനിലം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.ആർ. പ്രതാപ്, പിടിഎ വൈസ് പ്രസിഡന്റ് അഫ്സൽ, സീനിയർ അസിസ്റ്റന്റ് നീതു മത്തായി, സ്കൂൾ ലീഡർ ഷാരോൺ ഷിജു എന്നിവർ പ്രസംഗിച്ചു.
Wayanad
കേണിച്ചിറ: പൂതാടി പഞ്ചായത്തിലെ മാങ്ങോട് പ്രദേശത്ത് പുലിശല്യം വര്‍ധിച്ചു. കഴിഞ്ഞ ദിവസം ജനവാസകേന്ദ്രത്തിലെത്തിയ പുലി തോട്ടപ്പള്ളിയില്‍ സുരേഷ് ബാബുവിന്റെ വളര്‍ത്തുനായയെ പിടിച്ചു.
വീട്ടുമുറ്റത്തുനിന്നു പിടിച്ച നായയെ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയെന്നാണ് പ്രദേശവാസികളുടെ നിഗമനം. സ്ഥലത്ത് പതിഞ്ഞ കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് വനം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. നിരീക്ഷണത്തിന് കാമറകള്‍ സ്ഥാപിച്ചു. നിരവധി വീടുകളുള്ള പ്രദേശമാണ് മാങ്ങോട്. ഇവിടെ ഉണ്ടായിരുന്നതില്‍ കുറെ നായ്ക്കളെ ഇപ്പോള്‍ കാണാനില്ല.
ഇവയെ പുലി പിടിച്ചുവെന്ന സംശയത്തിലാണ് നാട്ടുകാര്‍. കഴിഞ്ഞമാസം മാങ്ങോടിനടുത്ത് അരിമുളയില്‍ പുലിയെ കണ്ടവരുണ്ട്. പുലി സാന്നിധ്യം മാങ്ങോട് നിവാസികളെ ഭീതിയിലാക്കി. തോട്ടങ്ങളില്‍ പുല്ലരിയാനുംമറ്റും ആളുകള്‍ പേടിയോടെയാണ് പോകുന്നത്. മാങ്ങോടിന് തൊട്ടടുത്ത് വനമില്ല. പുലിയെ കൂടുവച്ച് പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Wayanad
കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റിന്റെ അവതരണം ധനമന്ത്രിയുമായ മുഖ്യമന്ത്രി വി.ഡി. സതീശന് പൂര്‍ത്തിയാക്കിയപ്പോള്‍ വയനാട്ടില്‍ ചിരിയും കണ്ണീരും.
വയനാട് ട്രൈബല്‍ യൂണിവേഴ്സിറ്റിക്ക് 50 കോടി രൂപയും ബത്തേരി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിനും വയനാട് പാക്കേജില്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍ പദ്ധതിക്കും രണ്ടു കോടി രൂപ വീതവും ബജറ്റില്‍ വകയിരുത്തിയത് ജില്ലയില്‍ ആഹ്ലാദത്തിന് വകയായി.
ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍ രൂപീകരണം, ടൂറിസം മേഖലയില്‍ ബ്രാന്‍ഡ് വയനാട്, കടുവ, പുലി എന്നിവയുടെ ശാസ്ത്രീയ സെന്‍സസ് എന്നിങ്ങനെ ബജറ്റ് നിര്‍ദേശങ്ങളും ജനം കൈയടിയോടെ സ്വീകരിച്ചു. എന്നാല്‍ അതിയായി ഇച്ഛിച്ചതില്‍ പല പദ്ധതികള്‍ക്കും ബജറ്റില്‍ ഇടം ലഭിക്കാത്തത് നിരാശയ്ക്ക് കാരണമായി. വയനാട് ഗവ. മെഡിക്കല്‍ കോളജ് സ്ഥിര നിര്‍മാണത്തിന് സ്ഥലമെടുപ്പ്, സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി, കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍, ചിപ്പിലിത്തോട്-മരുതിലാവ് താമരശേരി ചുരം ബൈപാസ്, പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡ്, മേപ്പാടി പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളില്‍ പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം പരോക്ഷമായി ബാധിച്ചവരുടെ കടം ഏറ്റെടുക്കല്‍ എന്നിവയെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല.
വന്യജീവി ശല്യത്തിന്റെ പരിഹാരത്തിന് വയനാടിന് മാത്രമായി പ്രത്യേക പദ്ധതിക്ക് ബജറ്റില്‍ സ്ഥാനം ലഭിച്ചില്ല. ഇതില്‍ യുഡിഎഫ് അനുഭാവികളിലടക്കം തിളച്ചുമറിയുകയാണ് പ്രതിഷേധം. ജില്ല നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് താമരശേരി ചുരത്തില്‍ അടിക്കടി ആവര്‍ത്തിക്കുന്ന ഗതാഗതക്കുരുക്ക്. ഇതിന് പരിഹാരമെന്ന നിലയില്‍ ചിപ്പിലിത്തോട്-മരുതിലാവ് ബൈപാസിനും പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ് പദ്ധതിക്കും ബജറ്റില്‍ പരിഗണന ലഭിക്കുമെന്ന് കരുതിയിരുന്നവര്‍ നിരവധിയാണ്.
ചുരം ബദല്‍ റോഡിന് അന്തിമ ഡിപിആര്‍ തയാറാക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തുമെന്ന പ്രതീക്ഷയായിരുന്നു പൊതുവെ. ഇക്കാര്യത്തില്‍ പൂഴിത്തോട്-പടിഞ്ഞാറത്തറ ജനകീയ കര്‍മസമിതിക്ക് ജനപ്രതിനിധികളില്നിന്നടക്കം വാഗ്ദാനങ്ങള്‍ ലഭിച്ചതുമാണ്. ചുരം ബദല്‍ റോഡ് പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവുമായി കര്‍മസമിതി 1,260ല്‍പരം ദിവസങ്ങളായി സമരമുഖത്താണ്.
ബദല്‍ റോഡ് പദ്ധതിയെ ബജറ്റില്‍ അവഗണിച്ചതിനെ ആക്ഷേപമായാണ് കര്‍മ സമിതി കാണുന്നത്. കര്‍മസമിതി ഇന്നലെ വൈകുന്നേരം പടിഞ്ഞാറത്തറ ടൗണില്‍ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മയില്‍ സര്‍ക്കാരനെതിരേ നിശിത വിമര്‍ശനമാണ് ഉയര്‍ന്നത്. ബദല്‍ റോഡിനെ ബജറ്റില്‍ തഴഞ്ഞത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കര്‍മ സമിതി കോ ഓര്‍ഡിനേറ്റര്‍ കമല്‍ ജോസഫ് പറഞ്ഞു. മാനന്തവാടിയില്‍ ഗവ. മെഡിക്കല്‍ കോളജ് ഉണ്ടെങ്കിലും ജില്ലയിലുള്ളവര്‍ അടിയന്തര സാഹചര്യങ്ങളില്‍ വൈദ്യസഹായത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയെയും മറ്റും ആശ്രയിക്കേണ്ട സ്ഥിതിയാണ്.
എന്നിരിക്കേ ഗവ. മെഡിക്കല്‍ കോളജില്‍ ആധുനിക ചികിത്സാസൗകര്യങ്ങള്‍ ഒരുക്കുന്നതിന് ബജറ്റില്‍ പ്രത്യേക ഫണ്ട് ജനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനടക്കം 100 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. വയനാട് ഗവ. മെഡിക്കല്‍ കോളജിന്സ്ഥിരനിര്മാണം എവിടെ നടത്തുമെന്നത് സംബന്ധിച്ചും ബജറ്റില്‍ പരാമര്‍ശമില്ല.
റെയില്‍ പദ്ധതി: ബജറ്റില്‍ രണ്ട് കോടി അനുവദിച്ചതിനെ സ്വാഗതം ചെയ്ത് ആക്ഷന്‍ കമ്മിറ്റി
കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ രണ്ട് കോടി രൂപ അനുവദിച്ചതിനെ നീലഗിരി-വയനാട് എന്‍എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി സ്വാഗതം ചെയ്തു. ബജറ്റില്‍ തുക വകയിരുത്തിയതോടെ 10 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതിക്ക് പുതുജീവന്‍ ലഭിച്ചിച്ചുവെന്ന് യോഗം അഭിപ്രായപ്പെട്ടു. 2016ല്‍ കേന്ദ്ര അനുമതി ലഭിച്ച പദ്ധതിയുടെ നിര്‍മാണത്തിന് വിഘാതമായത് കഴിഞ്ഞ സര്‍ക്കാരിന്റെ താത്പര്യ രാഹിത്യമാണ്.
റെയില്‍ പദ്ധതി അഞ്ച് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാമെന്ന് 2010ല്‍ അന്നത്തെ ഡിഎംആര്‍സി ചെയര്മാന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍വേയ്ക്കുള്ള ഫണ്ട് ഡിഎംആര്‍സിക്ക് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. സംസ്ഥാന സര്‍ക്കാര്‍ മുടക്കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഫണ്ടനുവദിച്ചതിനെത്തുടര്ന്ന് പാതയുടെ ഡിപിആറും അന്തിമ സ്ഥലനിര്‍ണയ സര്‍വേയും പൂര്‍ത്തിയായിട്ടുണ്ട്.
റെയില്‍ പദ്ധതിയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരേ ആക്ഷന്‍ കമ്മിറ്റി ഒരു ദശാബ്ദമായി നടത്തുന്ന സമരങ്ങളുടെ വിജയകരമായ പരിസമാപ്തിയാണ് ബജറ്റ് പ്രഖ്യാപനം. സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യം പദ്ധതിക്ക് ദിശാബോധം നല്‍കുമെന്ന് യോഗം വിലയിരുത്തി.
പാത യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, പി.വൈ. മത്തായി എം.എ. അസൈനാര്‍, ജോസ് കപ്യാര്‍മല, സി. അബ്ദുള്‍റസാഖ്, സി.എച്ച്. സുരേഷ്, മോഹന്‍ നവരംഗ്, ജോയിച്ചന്‍ വര്‍ഗീസ്, ജേക്കബ് ബത്തേരി, നാസര്‍ കാസിം, സിറാജുദീന്‍, അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
കല്‍പ്പറ്റ: വയനാടിന്റെ വികസനഭാവിക്ക് ദിശപാകിയ ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ ലഭിച്ചിട്ടുണ്ട്. വയനാട് ട്രൈബല്‍ സര്‍വകലാശാലയും തദ്ദേശ വിജ്ഞാന മേഖലയും തുടങ്ങാനുള്ള തീരുമാനം ആദിവാസി സമൂഹങ്ങളുടെ സവിശേഷമായ സാംസ്കാരിക പൈതൃകം, പരമ്പരാഗത വിജ്ഞാനം, വികസനാഭിലാഷങ്ങള്‍ എന്നിവ ലോകത്തിന് പരിചയപ്പെടുത്താനുള്ള വിപ്ലവകരമായ നടപടിയാണെന്നും സിദ്ദിഖ് പറഞ്ഞു.
ബത്തേരിയിൽ സർക്കാർ കോളജിന് രണ്ട് കോടി: ബജറ്റ് പ്രഖ്യാപനത്തെ ജിസിടിഒ സ്വാഗതം ചെയ്തു
കൽപ്പറ്റ: ജില്ലയിൽ സർക്കാർ കോളജ് ഇല്ലാത്ത നിയമസഭാ മണ്ഡലമായ സുൽത്താൻ ബത്തേരിയിൽ സർക്കാർ കോളജ് സ്ഥാപിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തെ ഗവണ്മെന്റ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ജിസിടിഒ) ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു.
കഴിഞ്ഞ നിരവധി വർഷങ്ങളായി ബത്തേരിയിലെ സർക്കാർ കോളജ് എന്നത് പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിക്കിടന്ന ഒരു ആവശ്യമായിരുന്നു. എന്നാൽ ഇത്തവണ സർക്കാർ ഈ വിഷയത്തിൽ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുവന്ന് കോളജ് സ്ഥാപനം ബജറ്റിൽ ഉൾപ്പെടുത്തി യാഥാർഥ്യമാക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത് വയനാടിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ആദിവാസി സമൂഹവും കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന സാധാരണക്കാരായ കുടുംബങ്ങളുമാണ് ബത്തേരി മണ്ഡലത്തിന്റെ സാമൂഹിക അടിത്തറ. ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളുടെ അപര്യാപ്തത മൂലം നിരവധി വിദ്യാർഥികൾക്ക് ഉപരിപഠന അവസരങ്ങൾ നിഷേധിക്കപ്പെടുകയോ മറ്റ് ജില്ലകളെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകുകയോ ചെയ്തിരുന്നു. പുതിയ സർക്കാർ കോളജിന്റെ സ്ഥാപനം ഈ പ്രശ്നത്തിന് ഗണ്യമായ പരിഹാരമാകുമെന്നും പ്രദേശത്തെ വിദ്യാർഥികൾക്ക് കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിക്കുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സമഗ്രമായ വളർച്ചയും പുതിയ സാധ്യതകളും തുറന്നുകൊടുക്കുന്ന വയനാട് ട്രൈബൽ സർവകലാശാല യാഥാർഥ്യമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടിയും ഏറെ അഭിനന്ദനാർഹമാണ്. ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ, ഗവേഷണ, സാംസ്കാരിക മുന്നേറ്റങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതോടൊപ്പം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് ട്രൈബൽ സർവകലാശാലയുടെ സ്ഥാപനം.
സർക്കാർ കോളജും ട്രൈബൽ സർവകലാശാലയും യാഥാർഥ്യമാകുന്നതോടെ വയനാട് കേരളത്തിലെ പ്രധാന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായി മാറുമെന്ന പ്രതീക്ഷയും കമ്മിറ്റി പ്രകടിപ്പിച്ചു.
വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യനീതിയും പ്രാദേശിക സമത്വവും ഉറപ്പാക്കുന്ന ഈ സുപ്രധാന തീരുമാനങ്ങൾക്ക് ഗവണ്മെന്റ് കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംസ്ഥാന സർക്കാരിനെയും ജില്ലയിലെ ജനപ്രതിനിധികളെയും അഭിനന്ദിച്ചു. ജിസിടിഒ ജില്ലാ പ്രസിഡന്റ് ഷിബു ജോർജ്, ലഫ്. ഡോ. ബഷീർ പൂളക്കൽ, കെ.എസ്. ഷീജ എന്നിവർ പ്രസംഗിച്ചു.
ബജറ്റ് നിരാശാജനകം: എല്‍ഡിഎഫ്
കല്‍പ്പറ്റ: സംസ്ഥാന ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ യുഡിഎഫ് ജില്ലയ്ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് ആദ്യ ബജറ്റില്‍ത്തന്നെ വ്യക്തമായി. അടിയന്തര ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങള്‍പോലും അവഗണിച്ചു. അടിസ്ഥാന പ്രശ്നങ്ങളുടെ പരിഹാരത്തിന് പദ്ധതിയോ തുകയോ ഇല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍പോലും നിലയ്ക്കുന്ന സഹാചര്യമാണ്.
വയനാട് പാക്കേജിന് പണം അനുവദിക്കാതെ അവസാനിപ്പിക്കുകയാണെന്ന സൂചനയാണ് ബജറ്റില്‍. പുഞ്ചിരിമട്ടം ദുരന്തബാധിതരെയും പുനരധിവാസ പദ്ധതിയെയുംകുറിച്ച് ഒരു വാക്കുപോലും ബജറ്റില്‍ ഇല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പുനരധിവാസ പദ്ധതികള്‍ തുടരുമോയെന്നതില്‍ വ്യക്തതയില്ല. വയനാട് മെഡിക്കല്‍ കോളജിന്റെ തുടര്‍വികസനത്തിന് പദ്ധതികളില്ല. തുരങ്കപാതയെക്കുറിച്ച് മിണ്ടുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറെ മുന്നോട്ടുകൊണ്ടുപോയ പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാതയ്ക്ക് ഒരു രൂപ വകയിരുത്തിയില്ല.
രൂക്ഷമായ വന്യമൃഗപ്രതിരോധത്തിന് പ്രത്യേക പദ്ധതിയില്ല. തുക വെട്ടിക്കുറച്ചു. കാര്‍ഷിക, തോട്ടം, പട്ടികവര്‍ഗ മേഖലയെയും അവഗണിച്ചു. ടൂറിസം മേഖല പൂര്‍ണമായും കൈവിട്ടു. കൃഷിമന്ത്രിയുടെ ജില്ലയായിട്ടും കാര്‍ഷിക മേഖലയ്ക്ക് പരിഗണന ലഭിച്ചില്ല. അവഗണനക്കെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
വയനാടിനെ കരുതിയ ബഡ്ജറ്റ്: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
സുൽത്താൻ ബത്തേരി: വയനാട്ടിൽ പട്ടികവർഗ സർവകലാശാല ആരംഭിക്കുമന്ന പ്രഖ്യാപനവും അതിനായി 50 കോടി രൂപ അനുവദിച്ചതും ആദിവാസികളുടെ ഉന്നത വിദ്യാഭ്യാസത്തിന് കരുത്തുപകരുമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ.
വയനാട് പാക്കേജിൽ മൈസൂരു-നഞ്ചൻഗോട് - നിലന്പൂർ റെയിൽപാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രണ്ടു കോടിയും കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് പലകുറി ആവശ്യപ്പെട്ടിട്ടും പണമില്ലെന്നു പറഞ്ഞ് അനുവദിക്കാതിരുന്ന സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് സ്ഥാപിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രണ്ടു കോടിയും ദേശീയ അന്തർദേശീയ തലത്തിൽ വയനാടിനെ അവതരിപ്പിക്കുന്നതിനായി "ബ്രാൻഡ് വയനാട് ’എന്ന ആശയം ടൂറിസം മേഖലയ്ക്കും കരുത്ത് പകരും.
വയനാട് പാക്കേജിൽ ആരോഗ്യം വിദ്യാഭ്യാസം ഉപജീവനമാർഗങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകും എന്നുള്ള പ്രഖ്യാപനവും മനുഷ്യ വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്നുള്ള പദ്ധതികളും ക്ഷീരവികസനം, മൃഗസംരക്ഷണം എന്നിവയ്ക്കുള്ള പ്രത്യേക പരിഗണനയും വയനാടിനു ഗുണം ചെയ്യുമെന്ന് എംഎൽഎ പറഞ്ഞു.
വയനാടിന് പരിഗണന ലഭിച്ചെന്ന് യുഡിഎഫ് നേതൃത്വം
കൽപ്പറ്റ: വി.ഡി. സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റിൽ ജില്ലയ്ക്ക് മുന്തിയ പരിഗണന ലഭിച്ചെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം. ജില്ലയെ ചേർത്തുപിടിച്ച ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് യുഡിഎഫ് ജില്ലാ ചെയർമാനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ കെ.കെ. അഹമ്മദ് പറഞ്ഞു. ജില്ലയുടെ വികസനക്കുതിപ്പിന് വഴിയൊരുക്കുന്നതാണ് ബജറ്റ്. വന്യമൃഗശല്യം, കാർഷിക മേഖലയിലെ പ്രതിസന്ധി അടക്കം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങൾ.
വയനാട് പാക്കേജിൽ ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാർഗങ്ങൾ എന്നീ മേഖലകൾക്ക് മുൻഗണന നൽകുമെന്നുള്ള പ്രഖ്യാപനവും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പദ്ധതികളും ഏറെ ആശ്വാസകരമാണ്. കാർഷിക കടാശ്വാസ കമ്മീഷൻ അവാർഡ് പ്രഖ്യാപിച്ച കർഷകരുടെ പ്രമാണങ്ങൾ തിരിച്ചുനൽകാനുള്ള നടപടി, ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ മേഖലക്കുള്ള പദ്ധതികൾ എന്നിവ ജില്ലയ്ക്ക് ഗുണം ചെയ്യുമെന്നും അഹമ്മദ് പറഞ്ഞു.
ജില്ലയുടെ വികസനത്തിൽ വൻ മുന്നേറ്റം സാധ്യമാക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങളെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് പറഞ്ഞു. പട്ടികവർഗ ഉപപദ്ധതിക്ക് 152.52 കോടി രൂപ അധിക വിഹിതമായി വകയിരുത്തിയതും പ്രത്യേക ഭവന പദ്ധതി പ്രഖ്യാപനവും സ്വാഗതാർഹമാണ്. വിനോദസഞ്ചാരമേഖലയെ പരിസ്ഥിതി സൗഹൃദ രീതിയിൽ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും ദേശീയ-അന്തർദേശീയ തലങ്ങളിൽ വയനാടിനെ അവതരിപ്പിക്കുന്നതിനുള്ള "ബ്രാൻഡ് വയനാട് ’ആശയവും ശ്രദ്ധേയമാണെന്നും മുഹമ്മദ് പറഞ്ഞു. കടുത്ത സാന്പത്തിക പ്രതിസന്ധികൾക്കിടയിലും സമസ്ത മേഖലകൾക്കും പ്രതീക്ഷ നൽകുന്നതാണ് വി.ഡി. സതീശന്റെ പ്രഥമ ബജറ്റെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ എച്ച്.ബി. പ്രദീപ് പറഞ്ഞു.
വയനാട്ടിൽ ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് പട്ടികവർഗ വിഭാഗങ്ങളുടെ പുരോഗതി ത്വരിതപ്പെടുത്തും. വന്യമൃഗ ശല്യത്തിനെതിരേ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തൽ, നെറ്റ് സീറോ കാർബണ്‍ പദ്ധതി, ജെൻസി ടെക്നോളജി മിഷൻ എന്നിവ പ്രതീക്ഷ നൽകുന്നതാണെന്നും പ്രദീപ് പറഞ്ഞു.
ജില്ലയിൽ വികസന മുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് ബജറ്റ് നിർദേശങ്ങളെന്ന് ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് പറഞ്ഞു. വയനാട് ഗവ. മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാൻ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. മലയോര മേഖലയിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് 192.20 കോടി രൂപയാണ് വകയിരുത്തിയത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ പുതിയ ആർആർ ടീമിനെ അനുവദിക്കുന്നത് വയനാടിനും ഗുണം ചെയ്യുമെന്ന് ഐസക് പറഞ്ഞു.
സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ: ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
പുൽപ്പള്ളി: കേരളത്തിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവയ്ക്കേണ്ട അവസ്ഥയിലാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പുൽപ്പള്ളി മേഖല കമ്മിറ്റി അറിയിച്ചു.
ഡീസൽ, ടയർ, സ്പെയർപാർട്സ് എന്നിവയുടെ കുത്തനെയുള്ള വിലവർധന മൂലം കേരളത്തിലെ പൊതുഗതാഗത സംവിധാനം തകരുന്ന അവസ്ഥയാണ്. ഇത് പിടിച്ചുനിർത്തുന്നതിനുള്ള സംവിധാനം ബജറ്റിൽ ഉണ്ടാകുമെന്നായിരുന്നു സ്വകാര്യ ബസ് മേഖല പ്രതീക്ഷിച്ചത്. എന്നാൽ പ്രതിദിനം 130 നും 150 നും ഇടയ്ക്കുമുള്ള ഒരു സംഖ്യ ടാക്സ് ഇനത്തിൽ കുറവ് തന്നിരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്.
കെഎസ്ആർടിസി ബസുകളിൽ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര ആരംഭിച്ചതോടെ 75 ശതമാനം യാത്രക്കാരും സ്വകാര്യ ബസ് മേഖലയ്ക്ക് ഇല്ലാതായി. ഈ അവസ്ഥയിൽ കേവലം 150 രൂപ മാത്രമാണ് സർക്കാർ ആനുകൂല്യം എന്ന നിലയ്ക്ക് തരുന്നത് തങ്ങളെ കളിയാക്കുന്നതിന് തുല്യമാണ്.
സംഘടന സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതുപോലെ കേരളത്തിലെ സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കുകയും ഒരു നിശ്ചിത തുക നൽകുകയോ അല്ലെങ്കിൽ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുകയും ആ സംഖ്യ സർക്കാർ നൽകുകയും ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്.
കേരളത്തിൽ സ്വകാര്യ ബസുകൾ ഇല്ലാതാകുന്ന അവസ്ഥയിലേക്കാണ് ഇപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്. അതിനാൽ പൊതുഗതാഗത സംവിധാനം സർക്കാരിന് യാതൊരുവിധ മുതൽമുടക്കം ഇല്ലാതെ നടത്തുന്നതിന് ആവശ്യമായ സംവിധാനം അടിയന്തരമായി ഉണ്ടാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പുൽപ്പള്ളി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ബ്രിജേഷ് കെ. തോമസ്, സെക്രട്ടറി കെ.വി. ബിനോയ്, ജോർജ് തോമസ്, കെ.സി. ബെന്നി, എം.ജെ. കുര്യാക്കോസ്, എം.ജി. സുമേഷ് എന്നിവർ പ്രസംഗിച്ചു.
Wayanad
പുൽപ്പള്ളി: കഴിഞ്ഞ ദിവസം പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ച മൂന്നുപാലത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി. രാവിലെ മുതൽ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു തെരച്ചിൽ. കഴിഞ്ഞ ദിവസങ്ങളിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ മേഖലകളിലുൾപ്പെടെ തെരച്ചിൽ നടത്തി.
കാടുമൂടിക്കിടക്കുന്ന ക്വാറി പരിസരത്തും തോട്ടങ്ങളിലുമായി ഉത്തവരെ തെരച്ചിൽ നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ലെന്ന് വനംവകുപ്പ് ജീവനക്കാർ പറഞ്ഞു.
പുലി ഭീതിമൂലം പ്രദേശത്തെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. പ്രദേശത്ത് വനംവകുപ്പിന്റെ നിരീക്ഷണം തുടരുമെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം വളർത്തുമൃഗങ്ങളെ പിടികൂടിയ സ്ഥലങ്ങളിൽ വനംവകുപ്പ് നിരീക്ഷണത്തിനായി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
Wayanad
കൽപ്പറ്റ: ആദിവാസി സമൂഹങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയും സാമൂഹ്യസാന്പത്തിക പരിവർത്തനവും ലക്ഷ്യമിട്ട് ബജറ്റിൽ പ്രഖ്യാപിച്ച വയനാട് ട്രൈബൽ സർവകലാശാലയ്ക്കായി പ്രിയങ്കാഗാന്ധി എംപി നടത്തിയത് സമാനതകളില്ലാത്ത ഇടപെടൽ.
ഗോത്രജനവിഭാഗങ്ങളുടെ സാംസ്ക്കാരിക പൈതൃകവും പരന്പരാഗത വിജ്ഞാന സന്പ്രദായങ്ങളും അവരുടെ വികസനാഭിലാഷങ്ങളും അംഗീകരിച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. പ്രിയങ്കാഗാന്ധി എംപി വയനാട് ഉൾപ്പെടെയുള്ള മണ്ഡലത്തിലെ ഗോത്രജനവിഭാഗങ്ങളുടെ ജീവിതങ്ങൾ നേരിട്ടറിയാൻ അവരുടെ ഉന്നതികളിൽ നിരവധി തവണ സന്ദർശനം നടത്തിയിരുന്നു.
ഗോത്രജനവിഭാഗ ക്ഷേമത്തിനായി ദീർഘവീക്ഷണത്തോട് കൂടിയുള്ള ആശയമായിരുന്നു എംപി മുന്നോട്ടുവച്ച ട്രൈബൽ യൂണിവേഴ്സിറ്റി എന്ന പദ്ധതി. യുഡിഎഫ് സർക്കാരിന്റെ പ്രകടനപത്രികയിൽ പ്രസ്തുത പദ്ധതിയെ ഉൾപ്പെടുത്താൻ നിർദേശം ൽകിയതും പ്രിയങ്കാഗാന്ധിയായിരുന്നു.
കിർത്താഡ്സ് പോലുള്ള ഏജൻസികളുമായി ബന്ധപ്പെട്ട് ട്രൈബൽ യൂണിവേഴ്സിറ്റിയുടെ സാധ്യതകളെ സംബന്ധിച്ചും എംപി വിലയിരുത്തുകൾ നടത്തിയിരുന്നു. ഗോത്രജനവിഭാഗങ്ങളിൽപ്പെട്ടവരുമായും ആ രംഗത്ത് പ്രവർത്തിക്കുന്നവരുമായും ബന്ധപ്പെടുകയും ഇത്തരമൊരു പദ്ധതിയുടെ സാധ്യതകളെ സംബന്ധിച്ച് എംപിയെന്ന നിലയിൽ അഭിപ്രായങ്ങളും നിർദേശങ്ങളും തേടുകയും ചെയ്തിരുന്നു. പ്രസ്തുത പദ്ധതിക്കായി മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ 50 കോടി രൂപയാണ് വകയിരുത്തിയിരുത്തിയിട്ടുള്ളത്.
തദ്ദേശീയ പഠനങ്ങൾ, ആദിവാസി സംരംഭകത്വം, ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പ്രതിരോധ ശേഷി, ഭാവി ആവശ്യങ്ങൾക്കനുസൃതമായ നൈപുണ്യ വികസനം എന്നിവയ്ക്കായുള്ള ലോകോത്തര കേന്ദ്രമായി വിഭാവനം ചെയ്യുന്ന യൂണിവേഴ്സിറ്റി ആദിവാസി സമൂഹങ്ങളുടെ സന്പന്നമായ സംസ്കാരിക പാരന്പര്യവും വിജ്ഞാന സന്പ്രദായങ്ങളും സംരക്ഷിക്കുന്നതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ശിപാർശങ്ങൾ സമർപ്പിക്കുന്നതിനായി ഒരു വിദഗ്ധസമിതിയും രൂപീകരിക്കും.
Wayanad
സുൽത്താൻ ബത്തേരി: മഴ ശക്തിപ്രാപിച്ചതോടെ മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലെ ഭൂസമര കേന്ദ്രങ്ങളിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾ ആശങ്കയുടെയും ദുരിതത്തിന്റെയും നാളുകളാണ് തള്ളിനീക്കുന്നത്.
വർഷങ്ങളായി വനഭൂമിയിൽ കുടിൽകെട്ടി ഭൂസമരം നടത്തി വരുന്ന കുടുംബങ്ങളാണ് മഴക്കാലത്ത് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. മീനങ്ങാടി പഞ്ചായത്തിലെ മൂന്നാനകുഴി, അപ്പാട് പ്രദേശങ്ങളിലെയും പൂതാടി പഞ്ചായത്തിലെ മരിയനാട് മേഖലയിലെയും നിരവധി ആദിവാസി കുടുംബങ്ങളാണ് താത്കാലിക കുടിലുകളിൽ കഴിയുന്നത്. കനത്ത മഴയിൽ ചോർന്നൊലിക്കുന്ന മേൽക്കൂരകളും ചുറ്റുപാടുകളും ജീവിതം ദുസഹമാക്കുകയാണ്.
പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ സുരക്ഷിതത്വമില്ലാത്ത സാഹചര്യത്തിലാണ് കഴിയുന്നത്. കുടിലുകൾക്ക് സമീപമുള്ള വൻമരങ്ങൾ കടപുഴകി വീഴാറായ നിലയിലാണെന്നും ശക്തമായ കാറ്റിലും മഴയിലും ദുരന്തഭീഷണി നിലനിൽക്കുന്നതായും നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ ഭയത്തോടെയാണ് പല കുടുംബങ്ങളും കഴിയുന്നത്. കുടിവെള്ള ക്ഷാമവും മേഖലയിലെ പ്രധാന പ്രശ്നമാണ്. ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ദൂരസ്ഥലങ്ങളിൽ നിന്ന് വെള്ളം ശേഖരിക്കേണ്ട അവസ്ഥയാണ്. സുരക്ഷിതത്വമില്ലാത്ത ജലസ്രോതസുകളെ ആശ്രയിച്ചാണ് പല കുടുംബങ്ങളുടെയും ദൈനംദിന ജീവിതം മുന്നോട്ട് പോകുന്നത്.
മഴക്കാലത്ത് ജലസ്രോതസുകൾ മലിനമാകാനുള്ള സാധ്യത കൂടുതലായിരിക്കെ ഇവിടങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കിണറുകളും കുടിവെള്ള സ്രോതസുകളും ശുചീകരിക്കുകയും ആരോഗ്യവകുപ്പിന്റെ പരിശോധനകൾ ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഭൂസമര കേന്ദ്രങ്ങളിലെ കുടുംബങ്ങൾ അവഗണിക്കപ്പെടുന്നതെന്ന പരാതിയും ശക്തമാണ്.
പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യസംരക്ഷണ നടപടികളും മെഡിക്കൽ ക്യാന്പുകളും ഭൂസമര കേന്ദ്രങ്ങളിൽ അടിയന്തരമായി സംഘടിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സുരക്ഷിതമായ താമസസൗകര്യം, ശുദ്ധമായ കുടിവെള്ളം, വൈദ്യുതി, ആരോഗ്യരക്ഷ, ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാരും സാമൂഹിക പ്രവർത്തകരും ആവശ്യപ്പെട്ടു. മഴക്കാലത്ത് ദുരിതം രൂക്ഷമാകുന്നതിന് മുൻപ് സമരകേന്ദ്രങ്ങളിലെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കണമെന്ന ആവശ്യവും ശക്തമാണ്.
Wayanad
കൽപ്പറ്റ: വി.ഡി. സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ പ്രതീക്ഷയോടെ വയനാട്. ജില്ല അഭിമുഖീകരിക്കുന്ന കാർഷിക പ്രതിസന്ധി, വന്യമൃഗശല്യം, ഗതാഗത, വിദ്യാഭ്യാസ മേഖലകളിലെ അപര്യാപ്തത ഉൾപ്പെടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളും പദ്ധതികളും ബജറ്റിൽ ഉണ്ടാകുമെന്ന് കരുതുന്നവർ യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ നിരവധി.
ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് കൽപ്പറ്റ, ബത്തേരി, മാനന്തവാടി എംഎൽഎമാർ ശിപാർശകൾ ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് വെവ്വേറെ നൽകിയിട്ടുണ്ട്. ഇതിൽ അടിയന്തര പ്രാധാന്യമുള്ളവ ബജറ്റിൽ ഇടം പിടിക്കുമെന്നാണ് പൊതുവെ വിലയിരുത്തൽ.
കൃഷി മന്ത്രിയുമായ കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖിന്റ ശിപാർശകളിൽ കാർഷിക മേഖലയുടെ പുരോഗതിക്ക് ഉതകുന്ന പദ്ധതികൾക്കാണ് പ്രാമുഖ്യം. പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദൽ റോഡിന്റെ വിശദമായ ഡിപിആർ തയാറാക്കൽ, ചിപ്പിലിത്തോട്-മരുതിലാവ് ചുരം ബൈപാസ്, ടൂറിസം കേന്ദ്രങ്ങിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തൽ, പുഞ്ചിരിമട്ടം ഉരുൾ ദുരന്തം പരോക്ഷമായി ബാധിച്ചവർക്ക് സഹായം തുടങ്ങിയവയും ശിപാർശകളിലുണ്ട്.
ബൈരക്കുപ്പ പാലം, ബത്തേരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഐ.സി. ബാലകൃഷ്ണ്‍ എംഎൽഎയുടെ ശിപാർശകളിൽ പ്രാധാന്യമെന്നാണ് വിവരം.
വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി പ്രഖ്യാപനം, ഗവ. മെഡിക്കൽ കോളജിലെയും ഗവ. എൻജിനിയറിംഗ് കോളജിലെയും സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവ മാനന്തവാടി എംഎൽഎ ഉഷ വിജയന്റെ ശിപാർശകളിലുണ്ട്. വന്യമൃഗശല്യ ലഘൂകരണത്തിനു പദ്ധതികൾ മൂന്ന് നിയോജകമണ്ഡലം പ്രതിനിധികളും ബജറ്റിൽ ഉൾപ്പെടുന്നതിന് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.
ജീവനക്കാർക്ക് ബജറ്റിൽ പ്രതീക്ഷ: രാകേഷ് കമൽ
കൽപ്പറ്റ: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ജീവനക്കാർക്കും അധ്യാപകർക്കും വലിയ പ്രതീക്ഷയെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. രാകേഷ് കമൽ. അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ കെ.ടി. ഷാജി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി കെ.എ. മുജീബ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു, സി.കെ. ജിതേഷ്, എം.ജി. അനിൽകുമാർ, ഗ്ലോറിൻ സെക്വീര, ആർ. രാംപ്രമോദ്, എൻ.വി. അഗസ്റ്റ്യൻ, പി.എച്ച്. അഷറഫ് ഖാൻ, പി.ടി. സന്തോഷ്, ജി. പ്രവീണ്‍കുമാർ, കെ. നാരായണൻ, പി.വി. പുഷ്പവല്ലി,
രഞ്ജുനാഥ്, പി.എസ്. ഷാജി എന്നിവർ പ്രസംഗിച്ചു. ടി. പരമേശ്വരൻ, ബെൻസി ജേക്കബ്, സിനീഷ് ജോസഫ്, പി.ജെ. ഷിജു, ജയിംസ് കുര്യൻ, എം.വി. സതീഷ്, പി. അബ്ദുൾ ഗഫൂർ, വിപിൻരാജ് എന്നിവർ നേതൃത്വം നൽകി.
Wayanad
സുൽത്താൻ ബത്തേരി: വായന പക്ഷാചരണത്തിന്റെ ഭാഗമായി കുന്താണി ഗവ. എൽ.പി. സ്കൂളിലെ ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ വയനാട്ടിലെ പ്രമുഖ എഴുത്തുകാരനും ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റുമായ പി.കെ. സത്താറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു.
അധ്യാപകരും വിദ്യാർഥികളും ചേർന്ന് അദ്ദേഹത്തോടൊപ്പം വായന പക്ഷാചരണത്തിന്റെ ആദ്യദിനം ആഘോഷിച്ചു. കുട്ടികളുമായി സംവദിച്ച പി.കെ. സത്താർ താൻ രചിച്ച നിരവധി കവിതകൾ കുട്ടികൾക്ക് ചൊല്ലിക്കൊടുക്കുകയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ബാലസാഹിത്യ കൃതികൾ കുട്ടികൾക്ക് സമ്മാനമായും നൽകി.
രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള അദ്ദേഹത്തിന്റെ ലൈബ്രറി കുട്ടികൾക്കായി തുറന്നുകൊടുത്തു. കുഞ്ഞുങ്ങൾ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രധാനാധ്യാപകൻ എം.ടി. ബിജു, അധ്യാപകരായ ബിന്ദു കെ. ജോസ്, എൻ.പി. നിൻസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Wayanad
പുൽപ്പള്ളി: വയസ് 90 ആയെങ്കിലും ജീവിതത്തിന്റെ ഭാഗമായ പുസ്തകവായനയെ കൈവിടാൻ പുൽപ്പള്ളി താന്നിത്തെരുവ് കാഞ്ഞിരക്കാട്ട് ശോശാമ്മ ജോസഫ് ഒരുക്കമല്ല. വിശ്രമജീവിതത്തിൽ മക്കളുടെ വീടുകളിൽ കഴിയുന്പോഴും ഓരോ വീട്ടിലും ശോശാമ്മയ്ക്കായി അവർ പുസ്തകങ്ങളെത്തിച്ച് നൽകും.
വീണ്ടുമൊരു വായനാദിനം കൂടിയെത്തുന്പോൾ ശോശാമ്മയെ പോലുള്ള വായനക്കാരുള്ളിടത്തോളംകാലം വായനയ്ക്ക് മരണമില്ലെന്ന യാഥാർത്ഥ്യം അടിവരയിട്ടുറപ്പിക്കുകയാണ്. പള്ളിക്കൂടത്തിൽ അഞ്ചാംക്ലാസ് വരെയെ ശോശാമ്മ പഠിച്ചിട്ടുള്ളു. എന്നാൽ വായിക്കുന്നതാകട്ടെ ലോകപ്രസിദ്ധ സാഹിത്യകാരൻമാരുടെ പുസ്തകങ്ങളാണ്.
ഡാൻ ബ്രൗണിന്റെ ഡാവിഞ്ചികോഡ്, പൗലോ കൊയ്ലേയുടെ ആൽക്കമിസ്റ്റ്, ഫൊയദോർ ദൊസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും... എന്നിങ്ങനെ പോകുന്നു ശോശാമ്മയുടെ ഇഷ്ടകൃതികൾ. ഈ സാഹിത്യകാരൻമാരുടെ മറ്റ് പല കൃതികളും ശോശാമ്മ വായിച്ചിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ എഴുത്താകാരായ എംടിയുടെയും ബഷീറിന്റെയും മുകുന്ദന്റെയുമെല്ലാം നിരവധി പുസ്തകങ്ങൾ ശോശാമ്മ വായിച്ചിട്ടുണ്ട്.
അമ്മയുടെ വായനാശീലം തിരിച്ചറിഞ്ഞ് മക്കളും കൊച്ചുമക്കളുമെല്ലാമാണ് ശോശാമ്മയ്ക്ക് പുസ്തകങ്ങൾ എത്തിച്ചുനൽകുന്നത്. വീട്ടിൽ ചെറിയ ലൈബ്രറിയും പ്രത്യേക വായനമുറിയും ഒരുക്കിയിട്ടുണ്ടെങ്കിലും ശോശാമ്മക്കിഷ്ടം ഉമ്മറപ്പടിയിലായിരുന്ന് വായിക്കാനാണ്. ഇനിയും ഒട്ടേറെ പുസ്തകങ്ങൾ വായിക്കണമെന്നാണ് ശോശാമ്മയുടെ ആഗ്രഹം.
Wayanad
മേപ്പാടി: താഴെ അരപ്പറ്റ വിംസ് ജംഗ്ഷനിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് പടർന്നു പന്തലിച്ചുനിന്ന കൂറ്റൻ വാകമരത്തിന്റെ കൊന്പുകൾ മുറിച്ചു നീക്കുന്ന നടപടി ആരംഭിച്ചു. എച്ച്എംഎൽ അരപ്പറ്റ എസ്റ്റേറ്റ് അധികൃതർ മുൻകൈയ്യെടുത്ത് പ്രവൃത്തി കരാർ നൽകിയിരിക്കുകയാണ്. കാറ്റിൽ മരക്കൊന്പുകൾ വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണ് അപകടമുണ്ടാകാനുള്ള സാധ്യതയെപ്പറ്റി ജൂണ്‍ 17ന് ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
തുടർന്ന് പഞ്ചായത്തും എസ്റ്റേറ്റ് അധികൃതരും കെഎസ്ഇബി അധികാരികളുമായി ബന്ധപ്പെടുകയും കരാറുകാരനോട് കൊന്പുകൾ ഉടൻ മുറിച്ചുനീക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. വൈദ്യുതി കന്പികളെല്ലാം അഴിച്ചുമാറ്റി മരക്കൊന്പുകൾ മുറിക്കാനുള്ള സാഹചര്യം കഐസ്ഇബി അധികൃതർ ഒരുക്കുകയും ചെയ്തു.
മരത്തിൽ കയറി വളരെ സാഹസികമായാണ് കൊന്പുകൾ മുറിച്ച് താഴേക്കിറക്കുന്ന പ്രവൃത്തി തുടരുകയാണ്. അപകട ഭീഷണി ഒഴിവാക്കാൻ സത്വര നടപടി സ്വീകരിച്ച എച്ച്എംഎൽ എസ്റ്റേറ്റ്, പഞ്ചായത്ത്, കെഎസ്ഇബി അധികൃതരെ പ്രദേശവാസികൾ അഭിനന്ദിച്ചു.
Wayanad
കൽപ്പറ്റ: മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് വയനാട്. ജില്ല രൂപീകൃതമായ 1980 മുതൽ വയനാടൻ ജനത അനുഭവിക്കുന്ന നിരവധി ദുരിതങ്ങൾക്ക് 45 വർഷത്തിന് ശേഷവും പരിഹാരം ആയിട്ടില്ല. മുൻതലമുറകൾ വയനാട്ടിലേക്ക് കയറിയ താമരശേരി ചുരത്തിന്റെ അന്നത്തെ അവസ്ഥയ്ക്ക് ഇന്നും വലിയ മാറ്റം സംഭവിച്ചിട്ടില്ല.
അയൽ സംസ്ഥാനവുമായി സുഗമമായി ബന്ധപ്പെടാൻ സഹായിച്ചിരുന്ന ദേശീയപാത 766ൽ മുത്തങ്ങ മുതൽ മദ്ദൂർ വരെ രാത്രിയിൽ യാത്ര ചെയ്യാൻ ജനങ്ങൾക്ക് അനുവാദമില്ലാതായതോടെ ബൈരക്കുപ്പയിൽ പാലം അടക്കമുള്ളവയ്ക്കായി മുറവിളിയും ശക്തമാണ്. ആരോഗ്യ രംഗം വയനാടിനെ എന്നും കാർന്നുതിന്നുന്ന കാൻസറായി മാറിയിട്ട് വർഷങ്ങളായി.
പേരിനൊരു മെഡിക്കൽ കോളജ് ഉണ്ടെങ്കിലും "റഫറൽ കോളജ്’ എന്ന ദുഷ്പേരാണ് ഇപ്പോഴും കൈമുതലായുള്ളത്. ടൂറിസം രംഗം പച്ചപിടിക്കുന്നുണ്ട്. എന്നാൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പാകുന്നില്ല. ഇതിനെല്ലാം പരിഹാരം കാണാൻ യുഡിഎഫ് സർക്കാരിന്റെ കന്നിബജറ്റിന് കഴിയുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
കുരുക്കഴിയാത്ത താമരശേരി ചുരം
കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ബ്രിട്ടീഷുകാർ നിർമിച്ച ചുരമാണ് താമരശേരി ചുരം.വയനാട്ടുകാർക്ക് കോഴിക്കോടുമായി ബന്ധപ്പെടാനുള്ള പ്രധാനപാതയാണ് ഈ ചുരം. വാഹനങ്ങളുടെ ആധിക്യം ഉച്ചകോടിയിലെത്തിയതോടെ ചുരത്തിലെ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളമായി.
റോഡിന്റെ വീതിക്കുറവ് കാരണം മൾട്ടി ആക്സിൽ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഹെയർപിൻ വളവുകളിൽ തിരിയാൻ ആവശ്യത്തിന് സ്ഥലമില്ലാത്തതും വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധനയും അന്തർസംസ്ഥാന ചരക്കുലോറികളുടെ വർധനയും ചുരത്തിൽ വാഹനങ്ങൾ കേടാകുകയോ അപകടത്തിൽപ്പെടുകയോ ചെയ്യുന്നതും മഴക്കാലത്ത മണ്ണിടിച്ചിലുമാണ് ചുരത്തിലെ ഗതാഗത തടസത്തിന് പ്രധാന കാരണം.
ചുരത്തിലെ മുടിപ്പിൻ വളവുകൾ എത്രയും വേഗം വീതികൂട്ടുക, വലിയ മൾട്ടി ആക്സിൽ ലോറികൾക്കും ടൂറിസ്റ്റ് ബസുകൾക്കും സമയക്രമീകരണം ഏർപ്പെടുത്തുക, ക്രെയിൻ/റെസ്ക്യു സംവിധാനം സ്ഥാപിച്ചാൽ ചുരത്തിൽ വാഹനം കേടായാൽ മിനിറ്റുകൾക്കകം മാറ്റിസ്ഥാപിക്കാൻ സാധിക്കും. ഹെയർപിൻ വളവുകളിൽ ഗതാഗതം നിയന്ത്രിക്കാൻ 24 മണിക്കൂറും ട്രാഫിക് പോലീസിന്റെയോ ചുരം സംരക്ഷണ സമിതിയുടെയോ സേവനം ഉറപ്പാക്കുക തുടങ്ങിയവയാണ് പരിഹാരമാർഗങ്ങൾ.
ദീർഘകാല പരിഹാരമാർഗമായി ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപ്പാത നിർമാണം വേഗത്തിലാക്കുകയും ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ റോഡ്, പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് എന്നീ ബദൽ പാതകൾ യാഥാർഥ്യമാക്കുകയും വേണം.
വയനാട് തുരങ്കപാത
താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനും വികസന പരിമിതികൾക്കും പരിഹാരമെന്ന നിലയിൽ വിഭാവനം ചെയ്ത ബദൽപാത പദ്ധതികളിലൊന്നാണ് വയനാട് തുരങ്കപാത. ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ നിർമാണം പൂർത്തിയാകുന്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ തുരങ്കപാതയായി ഇത് മാറും. തുരങ്കപാത നിർമാണം വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട് വയനാട്ടുകാർ.
പടിഞ്ഞാറത്തറ- പൂഴിത്തോട് പാത
താമരശേരി ചുരത്തിലെ കനത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ബദൽ റോഡാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് പാത. 1994ൽ ആരംഭിച്ച പ്രവർത്തനങ്ങൾ ഇപ്പോഴും പൂർത്തീകരിക്കാൻ മാറിമാറിവന്ന സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല.
1990കളിൽ നിർമാണം ആരംഭിച്ച പദ്ധതിയുടെ 70 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തിയായതാണ്. സംസ്ഥാന ബജറ്റിൽ പടിഞ്ഞാറത്തറ - പൂഴിത്തോട് പാത ഉൾപ്പെട്ടാൽ വയനാട് ജില്ലയുടെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വയനാടൻ ജനത.
റെയിൽവേ ചൂളംവിളിക്ക് കാതോർത്ത് വയനാട്
യാത്രാദുരിതം നേരിടുന്ന വയനാടിന് പ്രതീക്ഷ നൽകുന്നതാണ് നഞ്ചൻഗോഡ്-വയനാട്-നിലന്പൂർ റെയിൽപാത. ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം ഒന്നര പതിറ്റാണ്ടിലേറെയായി തുടരുന്ന പശ്ചാത്തലത്തിലാണ് വയനാട് റെയിൽവേ പ്രാധാന്യമർഹിക്കുന്നത്.
റെയിൽ പദ്ധതിയുടെ ഡിപിആർ തയാറാക്കാൻ ഉമ്മൻചാണ്ടി സർക്കാർ അഞ്ച് കോടി ഡിഎംആർസിക്ക് അനുവദിച്ചിരുന്നു. എന്നാൽ തുടർന്നുവന്ന എൽഡിഎഫ് സർക്കാർ ഫണ്ട് അനുവദിക്കാതെ പദ്ധതി മുടങ്ങി. ഇനിയുള്ള വയനാട്ടുകാരുടെ പ്രതീക്ഷ വി.ഡി. സതീശൻ സർക്കാരിന്റെ ബജറ്റിലാണ്.
ജീവൻവച്ച് ബൈരക്കുപ്പ പാലം
കേരളത്തെയും കർണാടകയെയും പരസ്പരം ബന്ധിപ്പിക്കുന്നതിനായി കബനി നദിക്ക് കുറുകെ വിഭാവനം ചെയ്ത അന്തർസംസ്ഥാന പാലമാണ് പെരിക്കല്ലൂർ - ബൈരക്കുപ്പ പാലം. മൂന്ന് പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന ഈ പദ്ധതി പൂർത്തിയാക്കാൻ ഇപ്പോൾ ശക്തമായ നീക്കങ്ങൾ ആരംഭിച്ചു.
1994 സെപ്റ്റംബർ 22ന് അന്നത്തെ കേരള മുഖ്യമന്ത്രി കെ. കരുണാകരനും കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്ലിയും ചേർന്നാണ് ഈ പാലത്തിന് സംയുക്തമായി തറക്കല്ലിട്ടത്. 2002ൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരവും ഇതിന് ലഭിച്ചു. കേരളത്തിന്റെ ഭാഗത്തുള്ള അപ്രോച്ച് റോഡിന്റെ പണികൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു.
എന്നാൽ കർണാടകയുടെ ഭാഗത്ത് അപ്രോച്ച് റോഡിനായുള്ള ഭൂമി ഏറ്റെടുക്കൽ വൈകിയതും ആവശ്യമായ വന-പരിസ്ഥിതി അനുമതികൾ ലഭിക്കാതിരുന്നതുമാണ് പദ്ധതി ദശകങ്ങളോളം നീണ്ടുപോകാൻ കാരണമായത്.
ബൈരക്കുപ്പ പാലം നിർമാണവുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേരള പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറും തമ്മിൽ അടുത്തിടെ ബംഗളൂരുവിൽ നടത്തിയ ഉന്നതതല ചർച്ചയിൽ ഈ പദ്ധതി വേഗത്തിലാക്കാൻ തീരുമാനമായിട്ടുണ്ട്. പാലം നിർമാണത്തിന് ബജറ്റിൽ ടോക്കണ്‍ വയ്ക്കുമെന്നാണ് കുടിയേറ്റ മേഖലയുടെ പ്രതീക്ഷ.
"റഫറൽ കോളജെ’ന്ന പേര് മാറുമോ
2021ൽ സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. മെഡിക്കൽ കോളജെന്ന പേരുണ്ടെന്നല്ലാതെ ആധുനിക ചികിത്സാ സംവിധാനങ്ങൾ അഞ്ച് വർഷം പിന്നിട്ടിട്ടും ഒരുക്കാൻ സർക്കാരിനായിട്ടില്ല.
മെഡിക്കൽ കോളജിനാവശ്യമായ സ്ഥലം ഇപ്പോഴും ലഭിക്കാത്തതും പ്രതിസന്ധിയാണ്. മെഡിക്കൽ കോളജിനായി മുന്‍പ് മടക്കിമലയിൽ സൗജന്യമായി ലഭിച്ച ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കാടിറങ്ങുന്ന ജീവികൾ
ജില്ല നേരിടുന്ന ഏറ്റവും ഗുരുതരവും സങ്കീർണവുമായ പ്രശ്നങ്ങളിലൊന്നാണ് വന്യമൃഗശല്യം. സമീപവർഷങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിരവധി മനുഷ്യജീവനുകൾ പൊലിയുകയും വലിയ തോതിൽ കൃഷിനാശം സംഭവിക്കുകയും ചെയ്തതോടെ ഈ വിഷയം കടുത്ത ജനകീയ പ്രക്ഷോഭങ്ങൾക്കും നിയമപരമായ ചർച്ചകൾക്കും കാരണമായിട്ടുണ്ട്.
കർണാടകയിലെ ബന്ദിപ്പുര, നാഗർഹോള, തമിഴ്നാട്ടിലെ മുതുമല എന്നീ വന്യജീവി സങ്കേതങ്ങളുമായി വയനാടൻ വനങ്ങൾ അതിർത്തി പങ്കിടുന്നതിനാൽ അന്തർസംസ്ഥാന വന്യമൃഗങ്ങളുടെ സഞ്ചാരം വളരെ കൂടുതലാണ്. വന്യജീവികൾ നാട്ടിൽ ഇറങ്ങുന്നതിന് പരിഹാരം കാണാൻ വനാതിർത്തികളിൽ സൗരോർജ വേലികൾ, കിടങ്ങുകൾ, റെയിൽ ഫെൻസിംഗ്, തൂക്ക് വേലി തുടങ്ങിയവ തീർക്കുകയും ഇവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും വേണം.
കാടും നാടും വേർതിരിക്കുന്നതടക്കമുള്ള ശക്തമായ പ്രതിരോധ സംവിധാനങ്ങളാണ് ഒരുക്കേണ്ടത്. ഇതിനായി ബജറ്റിൽ തുകവകയിരുത്തുമെന്ന പ്രതീക്ഷയിലാണ് കർഷകരടക്കമുള്ള സമൂഹം.
കർഷകർ അരങ്ങൊഴിയുന്ന വയനാട്
കേരളത്തിന്റെ കാർഷിക ഭൂപടത്തിൽ തനതായ സ്ഥാനം അടയാളപ്പെടുത്തിയ ജില്ലയാണ് വയനാട്. എന്നാൽ കാർഷിക മേഖല മുന്പെങ്ങുമില്ലാത്തവിധം കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. വിപണിയിലെ വിലത്തകർച്ചയും ഉയർന്ന ഉത്പാദനച്ചെലവും കർഷകർക്ക് താങ്ങാവുന്നതിനും അപ്പുറമായി.
കാപ്പി, കുരുമുളക്, ഇഞ്ചി, അടയ്ക്ക തുടങ്ങിയ നാണ്യവിളകളുടെ വിപണി വിലയിലുണ്ടാകുന്ന വൻ ഇടിവ് കർഷകരെ കടക്കെണിയിലാക്കുന്നു. വളം, കീടനാശിനികൾ, വിത്തുകൾ എന്നിവയുടെ വിലവർധനയും തൊഴിലാളികളുടെ കൂലിക്കൂടുതലും ഉത്പാദനച്ചെലവ് ക്രമാതീതമായി ഉയർത്തുന്നു.
വിളകളെ ബാധിക്കുന്ന പുതിയ തരത്തിലുള്ള രോഗങ്ങളും കീടബാധകളും കാർഷിക മേഖലയ്ക്ക് വെല്ലുവിളിയായി മാറി. കാർഷിക മേഖലയിൽ പണിയെടുക്കാൻ തൊഴിലാളികളെ ലഭിക്കാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. തൊഴിലുറപ്പ് പദ്ധതി കൃഷിയിടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നത് നേരിയതോതിലെങ്കിലും പരിഹാരമാകുമെന്നാണ് കർഷകർ പറയുന്നത്.
അന്തരീക്ഷ താപനിലയിലുണ്ടായ വർധനവ് കാപ്പി, കുരുമുളക്, ഏലം തുടങ്ങിയ വിളകളുടെ ഉത്പാദനത്തെ തകിടം മറിച്ചു. കർഷകർക്ക് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ് കർഷകർ.
പ്രതീക്ഷയിൽ വിനോദസഞ്ചാരമേഖല
കേരളത്തിലെ ഏറ്റവും ജനപ്രിയമായ ഹിൽ സ്റ്റേഷൻ ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് വയനാട്. സമുദ്രനിരപ്പിൽ നിന്ന് ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന സുഖകരമായ കാലാവസ്ഥയാണ് വയനാടിന്റെ പ്രധാന ആകർഷണം. മണ്‍സൂണ്‍ ടൂറിസവും പ്രാധാന്യമർഹിക്കുന്നു. വയനാടൻ വിനോദ സഞ്ചാരമേഖലയ്ക്ക് ആശ്വാസവും ആകർഷകവുമായ പ്രഖ്യാപനങ്ങളെ കാത്തിരിക്കുയാണ് വിനോദസഞ്ചാരമേഖല.
Wayanad
പുൽപ്പള്ളി: നിർദ്ദിഷ്ട ബൈരക്കുപ്പ പാലം പദ്ധതി പ്രദേശത്ത് ഉദ്യോഗസ്ഥ, ജനപ്രതിനിധി സംഘം സംയുക്ത പരിശോധന നടത്തി. പിഡബ്ല്യുഡി, ദേശീയപാത അഥോറിറ്റി, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും പ്രാദേശിക വികസന സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ പെരിക്കല്ലൂർ കടവിൽ പാലത്തിന് തറക്കല്ലിട്ട സ്ഥലത്താണ് പരിശോധന നടത്തിയത്.
കേരളത്തിന്റെ ഭാഗത്തെ അപ്രോച്ച് റോഡിനുവേണ്ടിയുള്ള പരിശോധനകളാണ് നടന്നത്. സ്വകാര്യ ഭൂമിയോ കെട്ടിടങ്ങളോ ഏറ്റെടുക്കേണ്ടിവരുമോയെന്നും സംഘം പരിശോധിച്ചു. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് സംഘം തയാറാക്കും. പാലം വന്നുകഴിഞ്ഞാൽ 300 മുതൽ 400 മീറ്റർ അപ്രോച്ച് റോഡാണ് നിർമിക്കേണ്ടിവരിക. രണ്ടുവരി പാതയാണെങ്കിൽ 30 മീറ്ററോളം സ്ഥലം ആവശ്യമുണ്ട്. ഒന്‍പത് മീറ്റർ വീതിയിലാണ് ഇവിടെ നിലവിൽ റോഡുള്ളത്. ഈ സാഹചര്യത്തിൽ ഇരുവശത്തുമായി ഭൂമി ഏറ്റെടുക്കേണ്ടിവരും.
വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ നിലവിലുള്ള റോഡിനേക്കാൾ അഞ്ച് മീറ്ററോളം ഉയരത്തിലാവും അപ്രോച്ച് റോഡ് വരിക. ഇത് സംബന്ധിച്ച ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് തയാറാക്കി പിഡബ്ല്യുഡി ദേശീയപാത വിഭാഗം ചീഫ് എൻജിനീയർക്ക് ഉടൻ കൈമാറും.
ബത്തേരി തഹസിൽദാർ ബി. പ്രശാന്ത്, പിഡബ്ല്യുഡി എൻഎച്ച് വിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനിയർ നിധിൽ ലക്ഷ്മണ്, അസി. എൻജിനിയർ കെ.ആർ. രാഘേഷ്, പിഡബ്ല്യുഡി അസി. എൻജിനിയർ സാറ്റീഷ് സൈമണ്‍, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയിൽ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഗിരിജാ കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വർഗീസ് മുരിയൻകാവിൽ, ഫാ. എബിൻ കുന്നപ്പള്ളി,
മുനീർ ആച്ചിക്കുളത്ത്, പി.കെ. ജോണി, പി.എ. പ്രകാശൻ, ബീന ജോസ്, എം.എ. അസീസ്, പഞ്ചായത്തംഗങ്ങളായ ഷൈനി സണ്ണി, പി.കെ. രാജൻ, മിനി ജയിംസ്, ലിംന ഷിനോയ്, സുജാത രാജു, സുമ മാധവൻ, ലിബിൻ ദിലിപ്, പൊതുപ്രവർത്തകരായ സുനിൽ പാലമറ്റം, മനോജ് കടുപ്പിൽ, ഷിനോയ് മാത്യു എന്നിവർ പരിശോധനാ സംഘത്തോടൊപ്പമുണ്ടായിരുന്നു.
Wayanad
മാനന്തവാടി: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് ജില്ലയിൽ കെഎസ്ആർടിസിയുടെ ആദ്യദിന നഷ്ടം 8.65 ലക്ഷം രൂപ. സൗജന്യ യാത്രാ ആനുകൂല്യം പ്രയോജനപ്പെടുത്തി ആയിരക്കണക്കിന് സ്ത്രീകളാണ് ആദ്യദിനം കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്തത്. ഇത് യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാക്കിയെങ്കിലും വരുമാനത്തെ പ്രതികൂലമായി ബാധിച്ചു.
ജില്ലയിലെ മൂന്ന് കെസ്ആർടിസി ഡിപ്പോകളിലായി 8,65,472 രൂപയാണ് വരുമാനയിനത്തിൽ കുറവ് രേഖപ്പെടുത്തിയത്. മാനന്തവാടി ഡിപ്പോയിൽ 3,24,648 രൂപയും കൽപ്പറ്റ ഡിപ്പോയിൽ 2,32,892 രൂപയും ബത്തേരി ഡിപ്പോയിൽ 3,07,932 രൂപയുടെയും നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
ആദ്യദിനമായതിനാൽ സ്ത്രീകളെല്ലാവരും പദ്ധതി എന്താണെന്നെറിയാൻ കയറിയെതെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. വരും ദിവസങ്ങളിൽ സ്ത്രീകളുടെ എണ്ണം കുറയുമെന്നും തൽഫലവായി നഷ്ടം കുറയുമെന്നുമാണ് കെഎസ്ആർടിസി അധികൃതർ കണക്ക് കൂട്ടുന്നത്.
Wayanad
പുൽപ്പള്ളി: മൂന്നുപാലത്ത് പുലിയുടെ ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു. ഒരാടിന് സാരമായ പരിക്കുണ്ട്. മൂന്നുപാലം മരങ്ങാട്ടിൽ തങ്കച്ചന്റെ ആടുകളെയാണ് പുലി ആക്രമിച്ചത്. ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. വീടിന് തൊട്ടുചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ആടുകളെ തീറ്റുന്നതിനായി കെട്ടിയിട്ടതായിരുന്നു. ആടുകളുടെ കരച്ചിൽ കേട്ട് തങ്കച്ചന്റെ ഭാര്യ സായ ഓടിയെത്തിയപ്പോഴേയ്ക്കും പുലി ഇവിടെ നിന്നും കടന്നുകളഞ്ഞു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
കഴിഞ്ഞയാഴ്ച മൂന്നുപാലത്ത് പുലി രണ്ട് ആടുകളെ കൊല്ലുകയും മൂന്ന് ആടുകളെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ബിജുവിന്റെ വീടിന് സമീപം പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. പ്രദേശത്ത് കൃഷിയിടങ്ങളിൽ കാട്മൂടിക്കിടക്കുന്നതുമൂലം പുലി പരിസരത്തുതന്നെയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൂടുതൽ കൂടുകൾ സ്ഥാപിച്ച് പുലിയെ പിടികൂടാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുലിയെ മയക്കുവെടിവച്ച് പിടികൂടണമെന്ന്
പുൽപ്പള്ളി: ആഴ്ചകളായി മൂന്നുപാലം, പാടിച്ചിറ പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങളെ പിടികൂടുന്ന പുലിയെ പിടികൂടാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നുപാലം പ്രദേശത്ത് നാല് ആടുകളെയാണ് പുലി കൊന്നത്. ഇതിന് പുറമേ അഞ്ച് ആടുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടും വനംവകുപ്പ് പുലിയെ പിടികൂടുന്നതിനാവശ്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് മൂന്നുപാലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ പുലിയെ കൂട്ടിൽ കുടുക്കാൻ കഴിഞ്ഞില്ല. മൂന്നുപാലം പ്രദേശത്തെ പല കൃഷിയിടങ്ങളും കാടുമൂടിക്കിടക്കുന്നതിനാൽ പുലി ഈ മേഖലയിൽ തന്നെയുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. എന്നാൽ കൃഷിയിടങ്ങളിലെ കാടുവെട്ടിത്തെളിക്കാനാവശ്യമായ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
ക്ഷീരകർഷകർ ഏറെയുള്ള മേഖലകൂടിയാണിത്. പുലിയുടെ സാന്നിധ്യം മൂലം കൃഷിയിടങ്ങളിലിറങ്ങി പുല്ലരിയാനോ പുലർച്ചെ പശുക്കളെ കറക്കുന്നതിനുപോലും കഴിയാത്ത അവസ്ഥയാണ്. അടിയന്തരമായി പ്രദേശത്തെ കാടുകൾ വെട്ടിത്തെളിച്ച് ജനവാസ മേഖലയിലുള്ള പുലിയ മയക്കുവെടിവച്ച് പിടികൂടുന്നതിനാവശ്യമായ നടപടികൾ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Wayanad
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലങ്ങളായി ഉപയോഗരഹിതമായി കിടക്കുന്ന കരിങ്കൽ ക്വാറികളുടെ ചുറ്റും കാടുമൂടി കിടക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് പരാതി. ഇത്തരം ക്വാറികൾക്ക് സമീപമുള്ള കാടുകൾ വെട്ടിത്തെളിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മരക്കടവിലെ റോഡിനോട് ചേർന്ന് ക്വാറി കാടുമുടി കിടക്കുന്നതിനാൽ കർണാടകയിലെ വനമേഖലയിൽ നിന്നെത്തുന്ന വന്യജീവികൾ ക്വാറികുളം സ്ഥിതിചെയ്യുന്ന മേഖലയിൽ കേന്ദ്രീകരിക്കുന്നതും പതിവായി മാറി.
അടിയന്തരമായി പ്രവർത്തനരഹിതമായ ക്വാറികളുടെ പരിസരത്തുള്ള കാടുകൾ വെട്ടിനീക്കാൻ ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം ഈ മേഖലയിൽ പുലിയിറങ്ങി മൂന്ന് വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നിരുന്നു.
Wayanad
സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ ദിവസം ജീവനൊടുക്കിയ കര്ഷകന് നെന്മേനി താഴത്തൂര്‍ പാടിയേരിക്കുന്ന് കൃഷ്ണന് ചെട്ടിയുടെ കുടുംബത്തെ കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ, ജില്ലാ സെക്രട്ടറി എന്‍.എ. ബില്ലി ഗ്രഹാം, സിപിഎം കോളിയാടി ലോക്കല്‍ സെക്രട്ടറി ക്രിസ്തുദാസ് എന്നിവര്‍ സന്ദര്‍ശിച്ചു.
വീട്ടില്‍നിന്നു പഞ്ചായത്ത് കിണറിലേക്കുള്ളതും ദീര്‍ഘകാലമായി ഉപയോഗിച്ചുവരുന്നതുമായ വഴി സമീപവാസി വേലികെട്ടി അടച്ചതില്‍ മനംനൊന്താണ് 80കാരനായ കൃഷ്ണന് ചെട്ടി ജീവനൊടുക്കിയതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം. രോഗിയായ ഭാര്യ കാര്‍ത്യായനിയും മകള്‍ ഷൈലയും നാല് കുട്ടികളും അടങ്ങുന്നതാണ് കൃഷ്ണന് ചെട്ടിയുടെ കുടുംബം. അന്യര്‍ ഭൂമിയില്‍ പ്രവേശിക്കുന്നതിനെതിരേ കോടതിയില്‍നിന്നു സമ്പാദിച്ച ഉത്തരവിന്റെ മറവിലാണ് സമീവാസി വഴി വേലികെട്ടിയടച്ചത്.
ഇത് വഴിനടക്കുന്നതിനും കുടിവെള്ളമെടുക്കുന്നതിനും പ്രയാസം സൃഷ്ടിച്ച സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് കൃഷ്ണന്‍കുട്ടി പഞ്ചായത്ത് അധികാരികളെയടക്കം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒരു വ്യക്തിയുടെ സ്ഥലത്ത് പ്രവേശിക്കരുതെന്ന കോടതി ഉത്തരവിന്റെ പേരില്‍ ആര്‍ക്കും പൊതുവഴി അടയ്ക്കാന്‍ അനുവാദമില്ലെന്നും കൃഷ്ണ്‍കുട്ടിയുടെ മരണത്തിന് കാരണമായത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണെന്ന് കെ.ജെ. ദേവസ്യ പറഞ്ഞു. ദയനീയ സാഹചര്യത്തില്‍ ജീവിക്കുന്ന കുടുംബത്തെ സഹായിക്കുന്നതിന് ഇടപെടുമെന്ന് അദ്ദേഹം അറിയിച്ചു.
Wayanad
കൽപ്പറ്റ: ദേശീയ സെൻസസിന്റെ ഭാഗമായ സെൽഫ് എന്യുമറേഷൻ നടപടികൾക്ക് തുടക്കമായി. ചരിത്രത്തിൽ ഇതാദ്യമായാണ് സെൻസസിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വന്തം വിവരങ്ങൾ സ്വമേധയാ നൽകാൻ കഴിയുന്ന സംവിധാനം ഒരുക്കിയത്. പൂർണമായി ഡിജിറ്റൽ മാർഗങ്ങളിലൂടെ നടത്തുന്ന ഇത്തവണത്തെ സെൻസസിന്റെ മുഖ്യ ആകർഷകവും സെൽഫ് എന്യുമറേഷൻ തന്നെയാണ്.
ആദ്യദിനം തന്നെ ജില്ലയിൽ നിരവധിപ്പേരാണ് സ്വന്തം വിവരങ്ങൾ സെൻസസ് പോർട്ടലിൽ രേഖപ്പെടുത്തിയത്. ഒപ്പം വ്യാപകമായ ബോധവത്കരണ പ്രവർത്തനങ്ങൾക്കും ജില്ലയിൽ തുടക്കമായി. കളക്ടറേറ്റിൽ സെൻസസ് മാസ്റ്റർ ട്രെയിനർ കൂടിയായ ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.എസ്. ശ്രീജിത്ത് കളക്ടറേറ്റ് ജീവനക്കാർക്ക് സെൽഫ് എന്യുമറേഷൻ പരിചയപ്പെടുത്തി.
ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിന് പകരം പൊതുജനങ്ങൾക്ക് തങ്ങളുടെ വിവരങ്ങൾ സ്വമേധയാ സെൻസസ് വെബ് പോർട്ടലിൽ നൽകാൻ കഴിയുന്ന സംവിധാനമാണ് സെൽഫ് എന്യുമറേഷൻ. ഇത് നിർബന്ധമല്ലെങ്കിലും സാധ്യമാവുന്നത്ര പേർ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അഭ്യർഥിച്ചു.
സെൽഫ് എന്യുമറേഷൻ ചെയ്തു കഴിഞ്ഞാൽ പിന്നീട് അടുത്ത മാസം സെൻസസ് ഉദ്യോഗസ്ഥർ വീടുകളിലെത്തുന്പോൾ വിവരങ്ങൾ നൽകേണ്ടതില്ല. പകരം സെൽഫ് എന്യുമറേഷൻ ഐഡി ഉദ്യോഗസ്ഥർക്ക് കൈമാറിയാൽ മാത്രം മതിയാവും. രണ്ടാഴ്ച മാത്രമാണ് സ്വമേധയാ വിവരങ്ങൾ നൽകാൻ അവസരം ലഭിക്കുക. ജൂലൈ ഒന്ന് മുതൽ എന്യൂമറേറ്റർമാർ ഓരോ വീടുകളിലും എത്തി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങും.
മൊബൈൽ ഫോണിൽ നിന്നോ കംപ്യൂട്ടറിൽ നിന്നോ https://se.census.gov.in/ എന്ന പോർട്ടലിൽ ലോഗിൻ ചെയ്താണ് വിവരങ്ങൾ നൽകേണ്ടത്. ആദ്യം സംസ്ഥാനം തെരഞ്ഞെടുക്കുക. തുടർന്ന് ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേര് നൽകണം. ഒരു മൊബൈൽ ഫോണ്‍ നന്പറും വേണം.
ഒരു മൊബൈൽ ഫോണ്‍ നന്പർ ഒരു വീടിന്റെ വിവരങ്ങൾ നൽകാൻ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ശേഷം ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി കൂടി നൽകുന്നതോടെ അടുത്ത പടിയിലേക്ക് കടക്കാം. വീട് സ്ഥിതി ചെയ്യുന്ന ജില്ല തെരഞ്ഞെടുത്ത് വില്ലേജ്, ടൗണ്‍, സ്ഥലം എന്നിവ നൽകിയാൽ നിങ്ങളുടെ പ്രദേശത്തിന്റെ ഒരു ഭൂപടം ദൃശ്യമാവും. ഇതിൽ നിന്ന് വീട് നിലനിൽക്കുന്ന സ്ഥലം കൃത്യമായി തെരഞ്ഞെടുക്കണം. തുടർന്നാണ് സെൻസസ് ചോദ്യങ്ങൾ ദൃശ്യമാവുക.
ആകെ 34 ചോദ്യങ്ങളാണ് സെൻസസ് വിവരശേഖരണത്തിനുള്ളത്. ചോദ്യങ്ങൾ ഓരോന്നായി ദൃശ്യമാവും. ഒപ്പം അവയുടെ ഉത്തരങ്ങളുമുണ്ടാകും. അവയിൽ നിന്ന് ഓരോരുത്തരുടെയും വീടുമായി യോജിച്ചത് മാത്രം തെരഞ്ഞെടുത്താൽ മതിയാകും. വിവരങ്ങളെല്ലാം നൽകിക്കഴിഞ്ഞാൽ ഒരിക്കൽ കൂടി പരിശോധിക്കാനുള്ള അവസരം ലഭിക്കും. വേണമെങ്കിൽ കൊടുത്ത ഓപ്ഷനുകളിൽ മാറ്റം വരുത്താം. എല്ലാം ശരിയാണെങ്കിൽ മറുപടികൾ സെൻസസ് പോർട്ടലിലേക്ക് സമർപ്പിക്കാം. വിവരങ്ങൾ നൽകിക്കഴിയുന്നതോടെ 11 അക്ക സെൽഫ് എന്യുമറേഷൻ ഐഡി ലഭിക്കും.
Wayanad
വെള്ളമുണ്ട: പ്രായപൂർത്തിയാകാത്ത മകൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പിതാവിന് ബിഎൻഎസ്(ഭാരതീയ ന്യായ സംഹിത) പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ടുകളിലെ വിവിധ വകുപ്പുകളിലായി 14 വർഷത്തെ തടവും 1,30,000 രൂപ പിഴയും വിധിച്ചു. വെള്ളമുണ്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കൽപ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ.ആർ. സുനിൽ കുമാർ ശിക്ഷ വിധിച്ചത്.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ വെള്ളമുണ്ട സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന പി.എൻ. മുരളീധരൻ കേസിൽ ആദ്യം അന്വേഷണം നടത്തുകയും തുടർന്ന് സബ് ഇൻസ്പക്ടറായിരുന്ന എം.പി. ഷാജി അന്വേഷണം പൂർത്തിയാക്കി കോടതി മുന്‍പാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.
Wayanad
മേപ്പാടി: മൂപ്പൈനാട് താഴെ അരപ്പറ്റ വിംസ് ജംംഗ്ഷനിൽ റോഡിലെ വൈദ്യുതി ലൈനിന് മുകളിൽ പന്തലിച്ച് നിൽക്കുന്ന കൂറ്റൻ വാകമരം വൻ അപകട ഭീഷണി ഉയർത്തുന്നതായി പരാതി. അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്കുള്ള നിരവധി ആളുകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിങ്ങനെ നൂറു കണക്കിനാളുകൾ നിത്യേന ബസ് കാത്തു നിൽക്കുന്നത് ഇവിടെയാണ്. അവരുടെ തലയ്ക്ക് മുകളിലാണ് ഇങ്ങനെയൊരു അപകടം പതിയിരിക്കുന്നത്.
മരത്തിന്റെ വലിയ കൊന്പുകൾ കാറ്റടിച്ചാൽ പൊട്ടി വീഴാവുന്ന നിലയിലാണ്. കൊന്പുകൾക്ക് താഴെയായി വൈദ്യുതി ലൈൻ കടന്നു പോകുന്നത് ഏറെ ഭീതി ജനിപ്പിക്കുന്നു.
അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഹാരിസണ്‍ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മരം നിൽക്കുന്നത്. തൊട്ടടുത്തായി എസ്റ്റേറ്റ് പാടിയും സ്ഥിതി ചെയ്യുന്നുണ്ട്. അതിൽ താമസിക്കുന്ന കുടുംബങ്ങളും അപകട ഭീഷണിയിലാണ്. അപകട ഭീഷണി ഉയർത്തുന്നതിനാൽ മരം ഏതുവിധേനയും മുറിച്ചു മാറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Wayanad
മാനന്തവാടി: സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വൃക്ക രോഗികൾക്ക് ആശ്വാസമായി കബനിവാലി റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിക്ക് ഒന്‍പത് ഡയാലിസിസ് മെഷീനുകൾ നൽകി. വൃക്ക രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നിലവിലെ സൗകര്യങ്ങൾ പര്യാപ്തമല്ലാത്തതിനാലാണ് റോട്ടറി ക്ലബ് ഈ പദ്ധതി നടപ്പാക്കിയത്. ഇതോടെ സെന്റ് ജോസഫ്സ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ശേഷി വർധിക്കുകയും കൂടുതൽ രോഗികൾക്ക് ഒരേ സമയം ഡയാലിസിസ് നടത്താനും കഴിയും.
കോയന്പത്തൂർ ആലം റോട്ടറി ക്ലബിന്റെ സഹായത്തോടെ നാലു മെഷീനുകളും മാനന്തവാടി കബനി വാലിയുടെ ഗ്ലോബൽ ഗ്രാൻഡ് പ്രോജക്ട് മുഖേന അഞ്ച് മെഷീനുകളും ഉൾപ്പെടെ ഒന്‍പതെണ്ണം കൈമാറി. മൈസൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റിഷി കന്പനിയുടെയും ബ്രസീലിലെ റോട്ടറി ക്ലബായ കാസിയാസ് ഡു സുളുവും ചേർന്നാണ് ഈ പദ്ധതിക്ക് സാന്പത്തിക പിന്തുണ നൽകിയത്. ആശുപത്രി അധികൃതരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ഗവ. അംഗീകൃത നിരക്കിൽ മാത്രമാണ് രോഗികൾക്ക് ഡയാലിസിസ് നടത്തുക. ബിപിഎൽ കാർഡുടമകൾക്കും പട്ടിക വർഗ വിഭാഗത്തിനും സൗജന്യമായിരിക്കും.
ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം കൃഷി മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. ഉഷാ വിജയൻ എംഎൽഎ, മുനിസിപ്പാലിറ്റി ചെയർപേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യൻ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ, റിഷി സിഇഒ ജോസഫ് ഫ്രാൻസിസ്, മാനന്തവാടി രൂപതാ വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കൽ, കബനിവാലി പ്രസിഡന്റ് ഷാജി ഏബ്രഹാം, സെക്രട്ടറി കെ.പി. റിൻസ്, ഫാ. മനോജ് കവളകാട്ടിൽ, കെ.ജി. സുനിൽ, ഡോ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Wayanad
മാനന്തവാടി: കെഎസ്ആർടിസി ലോക്കൽ ബസുകളിൽ സംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗ്യാരണ്ടിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പാക്കുന്പോൾ 1987ൽ പട്ടികവർഗക്കാരുടെ ഉന്നമന്നം ലക്ഷ്യമിട്ട് നടപ്പാക്കിയ പ്രിയദർശിനി ട്രാൻസ്പോർട്ട് ബസ് സർവീസുകൾ ഇന്ന് കട്ടപ്പുറത്ത്.
തുടക്കത്തിൽ ഒന്‍പത് ബസ് സർവീസുകൾ ഉണ്ടായിരുന്നെങ്കിലും മൂന്ന് സർവീസ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഫലത്തിൽ മൂന്ന് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.മാനന്തവാടിയിൽ നിന്നും കോഴിക്കോട്, വാളാട്, ബത്തേരി സർവീസുകൾ മാത്രമാണ് നടത്തുന്നത്. ബാക്കി ബസുകളെല്ലാം പ്രിയദർശിനിയുടെ പേരിലുള്ള പിലാക്കാവ് പഞ്ചാരകൊല്ലി എസ്റ്റേറ്റിൽ തുരുന്പെടുത്ത് നശിക്കുകയാണ്. നിലവിലുള്ള സർവീസുകളാകട്ടെ തൊഴിലാളികൾക്ക് നടത്തിപ്പിന് നൽകിയിരിക്കയാണ്. 50 ലധികം തൊഴിലാളികൾക്ക് ജോലി ലഭിക്കുന്ന സംരംഭമാണ് ഇപ്പോൾ കട്ടപ്പുറത്തായിരിക്കുന്നത്.
ഒരു ഭാഗത്ത് സൗജന്യ യാത്ര നടപ്പാക്കുന്പോൾ മറുഭാഗത്ത് ഗോത്രവർഗക്കാരുടെ ഉന്നമനം ലക്ഷ്യംവച്ച് നടത്തുന്ന പ്രിയദർശിനി സർവീസ് അധഃപതനത്തിന്റെ പാതയിലാണെന്നാണ് പരാതി ഉയരുന്നത്. എത്രയും വേഗം സർവീസ് നടത്തുന്നതിനാവശ്യമായ നടപടികൾ ഉണ്ടാകണമെന്നാണ് പൊതു ജനങ്ങളുടെ ആവശ്യം.
Wayanad
മാനന്തവാടി: വനിതകൾക്കായി സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടിയിൽ ആഘോഷമാക്കി. ഉഷ വിജയൻ എംഎൽഎയാണ് പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്. എംഎൽഎയും ജനപ്രതികളും പാട്ടുപാടി ആഘോഷമാക്കിയാണ് ആദ്യയാത്ര നടത്തിയത്.
നിരന്തരമായ ആവശ്യത്തെ തുടർന്ന് പുതിയ റൂട്ടായി മാനന്തവാടിയിൽ നിന്നും ആരംഭിച്ച പി.കെ. കാളൻ കോളജ് വഴി തേറ്റമലക്കുള്ള സർവീസാണ് സൗജന്യ യാത്രയ്ക്കായി തെരഞ്ഞെടുത്തത്.
നൂറു കണക്കിനാളുകൾ ഉദ്ഘാടന പരിപാടിക്കായി ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു. യുഡിഎഫ് സർക്കാരിന്റെ ചരിത്രപരമായ പദ്ധതിയിൽ ഏറെ സന്തോഷമുണ്ടെന്ന് വനിത യാത്രക്കാർ പറഞ്ഞു.
ഉദ്ഘാടന യാത്രയ്ക്കായി ബസിലെത്തിയ ഉഷ വിജയൻ എംഎൽഎയ്ക്കൊപ്പം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, ജില്ലാ പഞ്ചായത്തംഗം സൽമ മോയി, നഗരസഭ കൗണ്‍സിലർമാരായ ലേഖാ രാജീവൻ, റസീന സിദ്ദിഖ്, സജന എന്നിവരും ഉണ്ടായിരുന്നു. നഗരസഭാ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, ഡിടിഒ അനിൽ കുമാർ, സൂപ്രണ്ട് സുധീർ റാം, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Wayanad
മേപ്പാടി: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ മൂപ്പെനാട് പഞ്ചായത്ത് രണ്ടാം വാർഡ് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
ജയ്ഹിന്ദ് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എൻ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഡിവിഷൻ അംഗം ഷഹർബാൻ സെയ്തലവി, യുഡിഎഫ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ. സുനിൽ, കൃഷ്ണൻകുട്ടി, എ. ജോണ്‍, വാസു, ഷീല വേലായുധൻ, സുജാത തുടങ്ങിയവർ പ്രസംഗിച്ചു.
Wayanad
പുൽപ്പള്ളി: യാക്കോബായ സുറിയാനി സഭയുടെ മർത്ത മറിയം വനിതാ സമാജത്തിന്റെ മേഖല യോഗം ചീയന്പം മാർ ബസോലിയോസ് ദേവാലയത്തിൽ നടത്തി. ഇടവക വികാരി ഫാ. ബേസിൽ കരനിലത്ത് അധ്യക്ഷത വഹിച്ചൂ. പുൽപ്പള്ളി പഞ്ചായത്ത് അംഗം സിജു തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു.
ഫാ. കുര്യക്കോസ് വെള്ളചാലിൽ, ഫാ. മനിഷ് പുല്യാട്ടേൽ, ഫാ. അനൂപ് ചാത്തനാട്ട്കുടി, മേഖല പ്രസിഡന്റ് ഫാ. ഷിനോജ് പുന്നശേരിയിൽ, ബേബി കെ. ഫിലിപ്പോസ് എന്നിവർ പ്രസംഗിച്ചു.
Wayanad
കൽപ്പറ്റ: മലപ്പുറത്തേക്ക് സ്ഥലംമാറ്റമായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ്ബാബുവിന് വയനാട് പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകർ യാത്രയയപ്പ് നൽകി. പ്രസ് ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ അധ്യക്ഷത വഹിച്ചു.
എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.പി. ഷമീർ, ഷഫീഖ് മുണ്ടക്കൈ, മുൻ പ്രസിഡന്റ് എ.എസ്. ഗിരീഷ്, മുൻ സെക്രട്ടറി നിസാം കെ. അബ്ദുള്ള, നീനു മോഹൻ, സി.വി. ഷിബു, ഒ.ടി. അബ്ദുൾ അസീസ്, പി. ഇല്യാസ്, ഫൈസൽ നെടുന്പാല, ലിന്റോ തോമസ്, ജയ്സണ്‍ തോമസ് എന്നിവർ പ്രസംഗിച്ചു. ടി.എം. ജയിംസ് മെമന്റോ നൽകി. പി. റഷീദ് ബാബു മറുപടി പ്രസംഗം നടത്തി. പ്രസ്ക്ലബ് ട്രഷറർ ജിതിൻ കെ. ജോസ് സ്വാഗതവും എ. ബിജു നന്ദിയും പറഞ്ഞു.
Wayanad
കൽപ്പറ്റ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടയ്ക്കാ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കാർഷിക വിദഗ്ധരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന ജില്ലാതല ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കാൻ തീരുമാനം. മന്ത്രി ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മഞ്ഞളിപ്പ്, കുമിൾ രോഗം എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങൾ കാരണം പല ജില്ലകളിലും അടയ്ക്ക കൃഷിയുടെ ഉത്പാദനക്ഷമത നാലിലൊന്നായി കുറഞ്ഞ സാഹചര്യം ഗൗരവമായാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി പറഞ്ഞു.
കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലും ചില തെക്കൻ ജില്ലകളിലും അടയ്ക്ക കർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വിളവ് കുറയുന്നതിന്റെയും രോഗബാധകളുടെയും കാരണം പ്രത്യേകമായി കണ്ടെത്തി പരിഹാരം കാണാനാണ് ഓരോ ജില്ലകളിലും ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നത്.
കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ കാർഷിക സർവകലാശാല, ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് എന്നിവയിൽ നിന്നുള്ള ശാസ്ത്രജ്ഞരും കാർഷിക വിദഗ്ധരും ടാസ്ക് ഫോഴ്സിലുണ്ടാകും.
മൂന്നാഴ്ചയ്ക്കകം ജില്ലകളിൽ വിശദമായ പഠനം നടത്തി കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരം കണ്ടെത്താനാണ് നിർദേശിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, മണ്ണിന്റെ ഘടനയിലുണ്ടായ മാറ്റം, വളപ്രയോഗത്തിലും കീടനാശിനി ഉപയോഗത്തിലും സംഭവിക്കുന്ന പ്രശ്നങ്ങൾ, രോഗപ്രതിരോധ ശേഷിയുള്ള വിത്തിനങ്ങളുടെ ഉപയോഗം, നിലവിൽ രോഗം ബാധിച്ച കമുകുകൾക്ക് സാധ്യമാവുന്ന പ്രതിരോധ മാർഗങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ജില്ലാതല ടാസ്ക് ഫോഴ്സുകൾ പരിശോധിക്കും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പാക്കേജുകളും പദ്ധതികളും സംയോജിപ്പിച്ച് അടയ്ക്ക കൃഷിയ്ക്ക് സഹായം ലഭ്യമാക്കുന്നത് സംബന്ധിച്ചും തദ്ദേശ സ്വയംഭരണ വകുപ്പുമായി ഉൾപ്പെടെ സഹകരിച്ച് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും റിപ്പോർട്ട് തയാറാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിച്ച് കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. പല ജില്ലകളിലും അടയ്ക്ക കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ പഠനം നടത്തിയിട്ടില്ലാത്തത് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.
രോഗപ്രതിരോധ നടപടികൾ ഒരു മേഖലയിൽ ഒന്നാകെയായി മാത്രമേ സാധ്യമാകൂ എന്നുള്ളതിനാൽ ഓരോ പ്രദേശത്തെയും കർഷകരെ ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ രൂപീകരിക്കുന്നതിനെക്കുറിച്ചും ജില്ലാതല ടാസ്ക് ഫോഴ്സ് റിപ്പോർട്ട് തയാറാക്കുമെന്ന് മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, വിവിധ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ, കാർഷിക സർവകലാശാലയിൽ നിന്നും ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രികൾച്ചർച്ചറൽ റിസർച്ചിൽ നിന്നുള്ള വിദഗ്ധർ, കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓണ്‍ലൈൻ യോഗത്തിൽ പങ്കെടുത്തു.
Wayanad
കല്‍പ്പറ്റ: വിമുക്തഭടന് പുല്ലേലി ലാസറിന്റെ (67)വിയോഗം എടപ്പെട്ടി ഗ്രാമത്തിന് നൊമ്പരമായി.പ്രശസ്തി ആഗ്രഹിക്കാതെ സമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിവന്ന മനുഷ്യസ്നേഹിയെയാണ് ലാസറിന്റെ നിര്യാണത്തിലൂടെ നാടിന് നഷ്ടമായത്.
അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ള നൂറകണക്കിനാളുകളാണ് വീട്ടിലും സംസ്കാര ശുഷ്രൂഷ നടന്ന എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും എത്തിയത്. രോഗബാധിതനായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു നിര്യാണം.
എയര്‍ഫോഴ്സ് അസോസിയേഷന് വയനാട് ജില്ലാ ചാപ്റ്റര്‍ പ്രസിഡന്റ്, ജില്ലാ സൈനിക് ബോര്‍ഡ് അംഗം, എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി സെക്രട്ടറി, അനര്‍ട്ട് മുന്‍ പ്രോജക്ട് എന്‍ജിനിയര്‍, അഭിഭാഷകന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എടപ്പെട്ടി ഡിവൈന്‍ സോളാര്‍ സിസ്റ്റംസ് ഉടമയായിരുന്നു. കൊളവയല്‍ നെല്ലിക്കുന്നേല്‍ കുടുംബാംഗം വത്സയാണ് ഭാര്യ. അനൂപ് പി. ലാസര്‍ (അലയന്‍സ് സര്‍വീസസ്, ടെക്നോപാര്‍ക്ക്, തിരുവനന്തപുരം), ഒഷീന്‍ പി. ലാസര്‍ (ഇന്‍ഫോസിസ്, കാനഡ)എന്നിവര്‍ മക്കളും അനീറ്റ ജോസ് (അധ്യാപിക, സെന്റ് മേരീസ് യുപി സ്കൂള്‍, തരിയോട്), പ്രവീണ്‍ (ഇന്‍ഫോസിസ്, കാനഡ) എന്നിവര്‍ മരുമക്കളുമാണ്. പുല്ലേലി പരേതരായ ഔസേഫും അന്നയുമാണ് മാതാപിതാക്കള്‍. വര്‍ഗീസ്, തോമസ് (വിമുക്തഭടന്), ജോണി (വിമുക്തഭടന്), പത്രോസ്, മറിയം (മതിച്ചിപറമ്പില്‍ തിരുവമ്പാടി), പരേതരായ അന്തോണി, ദേവസി, ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്. കല്‍പ്പറ്റ കൊളവയല്‍ ട്രേഡേഴ്സ് ഉടമ ജോര്‍ജ്, കല്‍പ്പറ്റ ഏദന്‍ ട്രേഡേഴ്സ് ഉടമ തങ്കച്ചന്, പരേതനായ ജോയ് എന്നിവര്‍ ഭാര്യാസഹോദരങ്ങളാണ്.
Wayanad
മീനങ്ങാടി: രാസവളത്തിന്റെ ലഭ്യതയും കർഷകർക്ക് ലഭിച്ചുകൊണ്ടിരുന്ന സബ്സിഡിയും ഉറപ്പ് വരുത്താൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് കേരള കർഷക സംഘം മീനങ്ങാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കെ.കെ. രാമൻകുട്ടി നഗറിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി സി.ജി. പ്രത്യുഷ് ഉദ്ഘാടനം ചെയ്തു.
കർഷകവിരുദ്ധമായ ഇറക്കുമതി കരാറുകൾ കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മീനങ്ങാടി അടക്കമുള്ള മൃഗാശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റിയിരിക്കുകയാണ്. അടിയന്തര ഇടപെടൽ നടത്തണമെന്ന് സമ്മേളനം കേരള സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഏരിയ പ്രസിഡന്റ് സി. അസൈനാർ പതാക ഉയർത്തി. ഏരിയ സെക്രട്ടറി ടി.ടി. സ്കറിയ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം.യു. പൈലിക്കുഞ്ഞ് അനുശോചനപ്രമേയം അവതരിപ്പിച്ചു. സി. അസൈനാർ, ലിസി പൗലോസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. കെ.ടി. ബിനു, പി.വി. സുരേന്ദ്രൻ, അബ്ദുൾ ഗഫൂർ, എം.യു. പൈലിക്കുഞ്ഞ്, സരുണ്‍ മാണി എന്നിവർ വിവിധ സബ്കമ്മിറ്റികൾക്ക് നേതൃത്വം നൽകി.
സംഘാടക സമിതി ചെയർമാൻ വി. സുരേഷ്, കണ്‍വീനർ പി.വി. സുരേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ.പി. കുഞ്ഞുമോൾ, ടി.കെ. ശ്രീജൻ, അല്ലി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. 21 അംഗ ഏരിയ കമ്മിറ്റിയെയും 19 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: സി. അസൈനാർ (പ്രസിഡന്റ്), ടി.ടി. സ്കറിയ (സെക്രട്ടറി), സരുണ്‍ മാണി (ട്രഷറർ), പി.യു. കോര, സലോമി ബെന്നി (വൈസ് പ്രസിഡന്റുമാർ), കെ.ടി. ബിനു, അബ്ദുൾ ഗഫൂർ (ജോയിന്റ് സെക്രട്ടറിമാർ).
Wayanad
കൽപ്പറ്റ: ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരേയുള്ള ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, വയോജന കൗണ്‍സിൽ, എൻഎസ്എസ്, എൻസിസി, എസ്പിസി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വയോജന സംരക്ഷണ ബോധവത്കരണ റാലി കളക്ടറേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന ജില്ലാതല ബോധവത്കരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ജില്ലാതല വയോജന കമ്മിറ്റി അംഗങ്ങളായ സി.കെ. ഉണ്ണികൃഷ്ണൻ, പി.പി. അനിത, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇൻചാർജ് കെ.കെ. പ്രജിത്ത്, ജില്ലാ പ്രൊബേഷൻ ഓഫീസർ കെ. മുഹമ്മദ് ജാബിർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ആരോഗ്യകരവും സജീവവുമായ വാർധക്യം എന്ന വിഷയത്തിൽ ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ. സുഷമ ക്ലാസ് നയിച്ചു. വയോജനാരോഗ്യം ഹോമിയോപ്പതിയിലൂടെ എന്ന വിഷയത്തിൽ കോട്ടത്തറ ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. പ്രേം കുമാറും ആയുർവേദ സംബന്ധമായ വിഷയങ്ങളിൽ ആയുഷ് മെഡിക്കൽ ഓഫീസർ ഡോ. ബിജുല ബാലകൃഷ്ണനും ക്ലാസുകൾക്ക് നേതൃത്വം നൽകി.
വയോജനങ്ങൾക്കായുള്ള സേവനങ്ങളും ക്ഷേമ പദ്ധതികളും സംബന്ധിച്ച് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ക്ലാസെടുത്തു. മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി പാനൽ അഭിഭാഷകൻ ടി.ജെ. ടിക്സണ്‍ പ്രസംഗിച്ചു.
കൽപ്പറ്റ: എല്ലാവർഷവും ഡബ്ല്യുഎച്ച്ഒ ആഗോളതലത്തിൽ ജൂണ്‍ 15ന് ആചരിച്ചു വരുന്ന വയോജന അതിക്രമ വിരുദ്ധദിനം വയോജനങ്ങളുടെ അവകാശ സംരക്ഷണ ദിനമായി സീനിയർ സിറ്റിസണ്‍ സംസ്ഥാന കൗണ്‍സിൽ ആചരിച്ചു.
വയോജനങ്ങളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുവാൻ ജില്ലാ ഭരണകൂടം തയാറാകുകയും സത്വര നടപടികൾ സ്വീകരിക്കുകയും ചെയ്യണം. ശാരീരിക, മാനസിക സാന്പത്തിക ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്തുക, സ്വന്തക്കാരിൽ നിന്നും അവഗണനയും പീഡനങ്ങളും ഉണ്ടാകുന്പോൾ ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരോടും ഡോക്ടറോടും തുറന്നു പറയുവാനുള്ള ധൈര്യം കൊടുക്കുക, സാമൂഹ്യനീതി വകുപ്പ് എല്ലാ മാസവും ആഴ്ചയിലൊരിക്കൽ പഞ്ചായത്തുതല ഗൃഹസന്ദർശനം നടത്തി വയോജനങ്ങൾ നേരിടുന്ന കഷ്ടതകൾ പഠിച്ച് ആവശ്യമായ ആശ്വാസ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.വയോജന വകുപ്പ് രൂപീകരിച്ച സർക്കാരിനെ യോഗം അഭിനന്ദിച്ചു.
കൗണ്‍സിൽ ലീഗൽ അഡ്വൈസർ പി. അറുമുഖൻ ഉദ്ഘാടനം ചെയ്തു. ബി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. പി.പി. വർക്കി, ഏച്ചോം ഗോപി, സി. അയ്യപ്പൻ, ഗോപാലൻ പുഴമുടി, കെ.ജി. രണരാജൻ, വി. മഹേഷ്, പ്രദീപ് കൊട്ടാരം തുടങ്ങിയവർ പ്രസംഗിച്ചു.
Wayanad
കൽപ്പറ്റ: കൃഷി മന്ത്രി ടി. സിദ്ദിഖിന് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മഹിളാ കോണ്‍ഗ്രസ് ജില്ലാജനറൽ സെക്രട്ടറി സന്ധ്യ ലിഷു, ഷിജി, മണ്ഡലം പ്രസിഡന്റുമാരായ രേഷ്മ, വിലാസിനി എന്നിവർ പങ്കെടുത്തു.
Wayanad
കൽപ്പറ്റ: വൈത്തിരി ഉപജില്ലയിൽ സിഎം കിഡ് ഒന്നാംസ്ഥാനം നേടിയ കൽപ്പറ്റ എച്ച്ഐഎം യുപി സ്കൂളിലെ വിദ്യാർഥികൾക്ക് പിടിഎയുടെ ആഭിമുഖ്യത്തിൽ അനുമോദനവും സ്നേഹവിരുന്നും സംഘടിപ്പിച്ചു. കഴിഞ്ഞ സിഎം കിഡ് സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാലയത്തിലെ 17 വിദ്യാർഥികളാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. കൽപ്പറ്റ നഗരസഭാ ചെയർമാൻ വിശ്വനാഥൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഉപഹാരം നൽകി.
അബാക്കസ് ഇന്റർനാഷണൽ ചാന്പ്യൻഷിപ്പിൽ ടെൻത് ഇന്റർനാഷണൻ ചാന്പ്യനായ മുഹമ്മദ് ആദിലിന് കൽപ്പറ്റ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ബിനി ട്രോഫി വിതരണം ചെയ്തു. പരിശീലനത്തിന് നേതൃത്വം വഹിച്ച അധ്യാപകരായ വി.ഐ. സുബിന, എം. അയൂബ്, വിജിഷ, ഷഹാന, ജൈഷൽ എന്നീ അധ്യാപകർക്ക് പിടിഎയുടെ പ്രത്യേക ഉപഹാരം സ്കൂൾ മാനേജർ പയന്തോത്ത് നൽകി. ചടങ്ങിൽ മജീദ് വട്ടക്കാരി, എം.പി. ഹുസൈൻ, വി. ഹംസ, കെ.ടി. റഷീദ്, വി.വി. സലിം, ലെജി ജോണ്‍ തുടങ്ങിയവർ പങ്കെടുത്തു.
Wayanad
കൽപ്പറ്റ: തെക്കുംതറ എൻഎസ്എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. പിണങ്ങോട് കൾച്ചറൽ സെന്ററിറിലായിരുന്നു പരിപാടി. കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.
വിഭാഗീയതയ്ക്കെതിരേ കേരളത്തെ കാത്തുസൂക്ഷിക്കുന്ന കോട്ടപോലെയാണ് എൻഎസ്എസ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയിൽ മന്നത്ത് പദ്മനാഭൻ നായരെ പോലുള്ള സാമൂഹിക നവോഥാന നായകരുടെ സംഭാവനകൾ വലുതാണെന്നും മന്ത്രി പറഞ്ഞു. കരയോഗം അംഗങ്ങളുടെ മക്കളിൽ പ്ലസ്ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ മന്ത്രി ആദരിച്ചു. കെ. മുരളീധരൻ നായർ, പി.കെ. സുധാകരൻ, സി.എൻ. ഉണ്ണിക്കൃഷ്ണൻ, സി.പി. പുഷ്പലത, ലക്ഷ്മിക്കുട്ടി എന്നിവർ നേതൃത്വം നൽകി.
Wayanad
ചീരാൽ: ബത്തേരി-കൊഴുവണ ബസിന് വെള്ളച്ചാലിൽ സ്വീകരണം നൽകി. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ നടപടിയെ അഭിനന്ദിച്ചു.
ചെറിയ വേതനത്തിന് വിവിധ തൊഴിലുകൾക്കായി ഗ്രാമങ്ങളിൽ നിന്ന് പോകുന്ന സ്ത്രീകൾക്ക് ലഭിക്കുന്ന ആനുകൂല്യം കുടുംബ വരുമാനത്തിന്റെ ഭാഗമാണെന്നും ഇത് നിസാരവത്കരിച്ച് പ്രചാരണം നടത്തുന്നത് ഖേദകരമാണെന്നും യോഗം വിലയിരുത്തി. പായസവിതരണവും നടത്തി.
യോഗത്തിൽ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. ബേബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർപേഴ്സണ്‍ ഷീജ രാജു ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ജെ.എ. രാജു, വി.ടി. രാജു, കെ.സി.കെ. തങ്ങൾ, രാഹുൽ ആലിങ്കൽ, കെ.എ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു. രജീഷ്, വിജയൻ, ബാലൻ, തുടങ്ങിയവർ നേതൃത്വം നൽകി.
മഹിളകോണ്ഗ്രസ് സ്വീകരണം നൽകി
വെണ്ണിയോട്: സ്ത്രീകൾക്ക് സാജന്യ യാത്ര അനുവദിച്ച വി.ഡി. സതീശൻ സർക്കാരിന് അഭിവാദ്യമർപ്പിച്ചു മഹിള കോണ്‍ഗ്രസ് കോട്ടത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് കെഎസ്ആർടിസി പ്രിയദർശിനി ബസിന് സ്വീകരണം നൽകി.
ഡ്രൈവറെയും കണ്ടക്ടറെയും ബൊക്കെ നൽകി ആദരിച്ചു. പ്രസിഡന്റ് കെ.എ. ഫിലോമിന അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.സി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കെപിസിസി സംസ്കാര സാഹിതി ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ മുഖ്യപ്രഭാഷണം നടത്തി. സി.കെ. ഇബ്രായി, ജോസ് പീയൂസ്, രശ്മി ജോസഫ്, ജനപ്രതിനിധികളായ എം.ജി. ജെനിമോൾ, പി.കെ. ജോണ്‍, ജസ്റ്റിൻ സിറിയക്, വി.ആർ. ബാലൻ, ഒ.ജെ. ബിന്ദു, സഫിയ അസീസ്, പി.ഇ. വിനോജ്, ആശ ആന്റണി, വത്സമ്മ ജോയ്, പുഷ്പ സുന്ദരൻ, ഷിനി രാജേഷ്, പ്രജീഷ് ജയിൻ, സ്റ്റെല്ല സിബി, എൽസമ്മ ജോർജ്, ലീലാമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു.കരണം നൽകി
സ്ത്രീകളുടെ അന്തസും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന
നടപടിയെന്ന് മന്ത്രി ടി. സിദ്ദിഖ്
കൽപ്പറ്റ: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര സാധ്യമാക്കിയ പ്രിയദർശിനി പദ്ധതി സമൂഹത്തിൽ സ്ത്രീകളുടെ അന്തസും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന മഹത്തായ മുന്നേറ്റമാണെന്ന് സംസ്ഥാന കൃഷി മന്ത്രി ടി. സിദ്ദിഖ്.
കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടത്തരക്കാർക്കും സാധാരണക്കാർക്കും വലിയ ആശ്വാസമായി സൗജന്യ യാത്രാ പദ്ധതി മാറും. വർഷം 30,000 മുതൽ 60,000 രൂപ വരെ യാത്രാക്കൂലി ഇനത്തിൽ സ്ത്രീകൾക്ക് ലാഭിക്കാൻ കഴിയുന്നത് കുടുംബ ബജറ്റിന് കരുത്താവും. വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പ് രൂപീകരണവും കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രയും യാഥാർഥ്യമായതോടെ പ്രകടനപത്രികയിൽ മുന്നോട്ടുവച്ച രണ്ട് പ്രധാന വാഗ്ദാനങ്ങൾ സർക്കാർ യാഥാർഥ്യമാക്കിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ സർക്കാരിന് വരുന്ന അധിക ചെലവ് ഒരു ബാധ്യതയായല്ല മറിച്ച് ഉത്തരവാദിത്തമായാണ് ഏറ്റെടുക്കുന്നത്. സമൂഹത്തിലെ ഓരോ ജനവിഭാഗങ്ങളുടെയും മുഖത്ത് തെളിയുന്ന പുഞ്ചിരിയാണ് ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജന സജീവന് മന്ത്രി ടി. സിദ്ദിഖ് പ്രിയദർശിനി പദ്ധതിയിലെ ആദ്യ സൗജന്യ യാത്രാ ടിക്കറ്റ് നൽകി. തുടർന്ന് ആദ്യ സർവീസ് മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.
നിരവധി സ്ത്രീകളാണ് പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ജില്ലയിലെ ഉദ്ഘാടന സർവീസിൽ യാത്ര ചെയ്യാൻ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ എത്തിയിരുന്നത്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.ആർ. രാജേഷ്, ഡിപ്പോ എൻജിനീയർ സലാമത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, യാത്രക്കാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ജില്ലയിലെ മൂന്ന് ഡിപ്പോകളിൽ നിന്നായി ആകെ 169 സർവീസുകളിലാണ് സൗജന്യ യാത്ര ലഭ്യമാവുന്നത്.
മാനന്തവാടി ഡിപ്പോയിൽ നിന്ന് 68ഉം സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് 59ഉം കൽപ്പറ്റ ഡിപ്പോയിൽ നിന്ന് 42ഉം സർവീസുകളിലുമാണ് സൗജന്യ യാത്ര ലഭിക്കുന്നത്. ഇതിന് പുറമെ മറ്റ് ജില്ലകളിൽ നിന്നെത്തുന്ന ഓർഡിനറി ബസുകളിലും സൗജന്യ യാത്ര ചെയ്യാം. ഓർഡിനറി സർവീസുകൾക്ക് പുറമേ സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി എന്നിങ്ങനെ ഏഴ് വിഭാഗം ബസുകളിൽ സ്ത്രീകൾക്ക് പ്രിയദർശിനി പദ്ധതി പ്രകാരമുള്ള സൗജന്യ യാത്ര സാധ്യമാവും.
പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര:കർണാടക-തമിഴ്നാട്
പ്രദേശങ്ങളിലെ സ്ത്രീകൾക്കും ഗുണം
സുൽത്താൻ ബത്തേരി: സംസ്ഥാന സർക്കാർ കെഎസ്ആർടിസി ബസുകളിൽ നടപ്പാക്കിയ പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര കേരളത്തിലെ വനിതകൾക്ക് മാത്രമല്ല അയൽ സംസ്ഥാനമായ കർണാടക-തമിഴ്നാട് എന്നിവിടങ്ങളിലെ വനിതകൾക്കും പ്രയോജനപ്പെടും.
ജില്ലയുമായി അതിർത്തിപങ്കിടുന്ന കർണാടകയിലെ ഗുണ്ടൽപേട്ട, തമിഴ്നാട്ടിലെ പാട്ടവയൽ, താളൂർ, അയ്യൻകൊല്ലി, ഗൂഡല്ലൂർ എന്നിവിടങ്ങളിലടക്കമുള്ള സ്ത്രീകൾക്കാണ് ഏറെ ഉപകാരപ്പെടുന്നത്. ബത്തേരി ഡിപ്പോയിൽ നിന്ന് ഗുണ്ടൽപേട്ടയിലേക്ക് രണ്ടും കൽപ്പറ്റിയിൽ നിന്ന് ഒന്നും സർവീസാണുള്ളത്. ഈ മൂന്ന് ബസുകൾ ഒരു ദിവസം എട്ട് ട്രിപ്പുകളാണ് നടത്തുന്നത്. ഇതെല്ലാം ഓർഡിനറി സർവീസാണ്.
തമിഴ്നാട് അതിർത്തി പ്രദേശമായ പാട്ടവയിലേക്ക് അഞ്ച് ഓർഡനിറി ബസുകൾ നാൽപ്പത് ട്രിപ്പും ഗൂഡല്ലൂരിലേക്ക് രണ്ട് സർവീസിലായി നാല് ട്രിപ്പുകളുമാണ് നടത്തുന്നത്. ചേരന്പാടി, അയ്യംകൊല്ലി, താളൂർ എന്നിവർ സർക്കുലർ സർവീസുകളുമുണ്ട്. മൊത്തം 56 സർവീസുകളാണ് കർണാടക-തമിഴ്നാട് പ്രദേശങ്ങളിലേക്ക് ഇവിടെ നിന്ന് നടത്തുന്നത്. ഇതെല്ലാം പ്രിയദർശിനി സ്ത്രീസൗജന്യ യാത്ര സൗകര്യമുള്ള ബസുകളാണ്. ഇവിടെനിന്നെല്ലാം ദിനംപ്രതി നൂറുകണക്കിന് സ്ത്രീകളാണ് ഇവിടെയെത്തുന്നത്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി, സ്വകാര്യആശുപത്രികളെയാണ് ഗുണ്ടൽപേട്ട, ഗൂഡല്ലൂർ, പാട്ടവയൽ, താളൂർ, എരുമാട്, അയ്യംകൊല്ലി, ചേരംന്പാടി പ്രദേശങ്ങളിലുള്ളവർ ആശ്രയിക്കുന്നത്. ഇതുവരെ ആശുപത്രി ചെലവിനുപുറമെ യാത്രാക്കൂലിയും കണ്ടെത്തേണ്ടിയിരുന്നു.
ഇനിമുതൽ ഇവർക്ക് സൗജന്യമായി ഇവിടെയെത്തി തിരികെ മടങ്ങാനാകും. കൂടാതെ ജെൻ സി തലമുറയിലെ പെണ്‍കുട്ടികളടക്കം പ്രിയദർശിനി സ്ത്രീ സൗജന്യയാത്രയെ ഏറെ അനുഗ്രഹമായാണ് നോക്കികാണുന്നത്. ട്യൂഷൻ ഫീസടക്കം പഠനംനടത്തുന്ന സാധാരണക്കാരായകുട്ടികൾക്ക് യാത്രചെലവിനുള്ള പണം കണ്ടെത്തേണ്ട എന്നത് ആശ്വാസമാണ്.
Wayanad
പടിഞ്ഞാറത്തറ: ചുരത്തിൽ അനുദിനം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിൽ പൂഴിത്തോട്-പടിഞ്ഞാറത്തറ പാതയുടെ കാര്യത്തിൽ സമയക്രമം നിശ്ചയിക്കണമെന്ന് പൂഴിത്തോട്-പടിഞ്ഞാറത്തറ ജനകീയ കർമ സമിതിയുടെ വാരാന്ത്യ യോഗം ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം സമരം ശക്തമാക്കും. താമരശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും നിർമാണ പ്രവൃത്തികളും ഒരു വശത്ത് മനുഷ്യനെ ശ്വാസം മുട്ടിക്കുന്പോൾ മറുവശത്ത് വീതിക്കുറഞ്ഞ ഇടങ്ങളിൽ വാഹനങ്ങൾ കേടാകുന്നതും മരങ്ങളും മണ്ണും റോഡിലേക്ക് പതിക്കുന്നതും നിത്യ സംഭവമായി മാറുന്നു.
യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രാഥമിക ഡിപിആർന് ക്യാബിനറ്റ് അംഗീകാരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ചക്കിട്ടപ്പാറ, പടിഞ്ഞാറത്തറ പഞ്ചായത്തുകൾ മുൻകൈയ്യെടുത്ത് ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തിരുന്നു. ഈ വിഷയത്തിൽ അടിയന്തര ഫയൽ നീക്കമാണ് ചെയ്യേണ്ടത്. മന്ത്രി ടി. സിദ്ദിഖിന്റെ ഈ വിഷയത്തിലുള്ള ഇടപ്പെടലും പേപ്പറുകൾ പഠിക്കാൻ കാണിക്കുന്ന ജാഗ്രതയും ശ്ലാഘനീയമാണ്.
മുൻ സർക്കാർ നിയോഗിച്ച നോഡൽ ഓഫീസർമാർ ഇതുവരെ പാത സന്ദർശിക്കുകയോ സമരസമിതിയെ കേൾക്കുകയോ ചെയ്തിട്ടില്ല. വിഷയത്തിൽ പ്രമേയം പാസാക്കി പിന്തുണ അറിയിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ, തരുവണ യൂണിറ്റുകൾ, തരിയോട് ഫൊറോനാ വൈദിക സമ്മേളനം എന്നിവയ്ക്ക് യോഗം നന്ദി രേഖപ്പെടുത്തി. റിലേസമരം ഇതിനകം 1260 ദിവസം പിന്നിട്ടു. സാജൻ തുണ്ടിയിൽ അധ്യക്ഷത വഹിച്ചു. കമൽ ജോസഫ് വിഷയാവതരണം നടത്തി. സി.കെ. ആലിക്കുട്ടി, ബെന്നി മാണിക്കത്ത്, നാസർ കൈപ്രവൻ, ഉലഹന്നാൻ പട്ടർമഠം, യു.സി. ഹുസൈൻ, തങ്കച്ചൻ നടക്കൽ, സി.കെ. നാസർ, വി.എസ്. വിശ്വനാഥൻ, അസീസ് കളത്തിൽ, ബെന്നി കുറുമണി എന്നിവർ പ്രസംഗിച്ചു.
Wayanad
സുൽത്താൻ ബത്തേരി: ബൈരക്കുപ്പ പാലം നിർമാണവുമായി ബന്ധപ്പെട്ട് കേരള അതിർത്തിയായ പെരിക്കല്ലൂരിൽ നാളെ വകുപ്പ്തല പരിശോധന നടത്തും.
ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും എച്ച്.ഡി. കോട്ട എംഎൽഎ അനിൽ ചിക്കമതുവും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം. തറക്കല്ലിട്ടതിനുശേഷം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അനക്കമില്ലാതെ കിടക്കുന്ന ബൈരക്കുപ്പ പാലം നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നിർമാണവുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡുകൾ നിർമിക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക ചർച്ചകളാണ് പുരോഗമിക്കുന്നത്.
സംസ്ഥാന അതിർത്തിയിൽ മുള്ളൻകൊല്ലി പഞ്ചായത്തിൽ പാലം വരുന്ന പെരിക്കല്ലൂർ ഭാഗത്ത് നാനൂറ് മീറ്റർ ദൂരവും കർണാടക ഭാഗത്ത് ബൈരക്കുപ്പ പഞ്ചായത്തിൽ ഒരു കിലോമീറ്റർ ദൂരവുമാണ് അപ്രോച്ച് റോഡിന് ആവശ്യമായി വരുന്നത്. ഈ ഭാഗങ്ങളിൽ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ടാണ് എംഎൽഎമാർ യോഗം ചേർന്നത്.
പാലം നിർമിക്കാനുദ്ദേശിക്കുന്ന പെരിക്കല്ലൂർ ഭാഗത്ത് ഈ മാസം പതിനേഴിന് ജനപ്രതിനിധികളും എൻഎച്ച്, പിഡബ്ല്യുഡി, റവന്യു ഉദ്യോഗസ്ഥർ, വികസന സമിതി ഭാരാവാഹികളും പരിശോധന നടത്തും. എത്രഭൂമി ഏറ്റെടുക്കണം എന്നതിനെ സംബന്ധിച്ചും പാലത്തിന്റെ അലൈൻമെന്റും സംഘം പരിശോധ നടത്തും. സംസ്ഥാന സർക്കാർ ഈ മാസം അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിൽ രണ്ടാമത്തെ ടോക്കണ്‍ പ്രൊവിഷനായി പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
കർണാടകയും ബജറ്റ് പ്രൊവിഷൻ വയ്ക്കുമെന്നാണ് മനസിലാകുന്നതെന്നും ഇതുമായി കേന്ദ്രസർക്കാറിനെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഐ.സി. ബാലകൃഷ്ണൻ എംഎൽഎപറഞ്ഞു. പ്രിയങ്കഗാന്ധി എംപി ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായും പൊതുമരാമത്ത് മന്ത്രിമാരായും സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
കർണാടക ഭാഗത്ത് ബൈരക്കുപ്പ പഞ്ചായത്തിൽ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി റവന്യുഭൂമിയിലൂടെ പാലംനിർമിക്കുന്ന ഭാഗത്തേക്ക് എത്തിച്ചേരാനാകും. കൂടാതെ കുറച്ച് ഭൂമി ഏറ്റെടുക്കേണ്ടതായുംവരും. ഇതിൻമേലുള്ള റിപ്പോർട്ട് മൈസൂരു ജില്ലാ കളക്ടർ സർക്കാരിന് സമർപ്പിച്ചതായും എച്ച്.ഡി. കോട്ട എംഎൽഎ അനിൽചിക്കമതു പറഞ്ഞു. നാളെ നടക്കുന്ന സ്ഥലപരിശോധനയ്ക്ക് ശേഷം ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും പൊതുമരാമത്ത് മന്ത്രിമാരും പ്രിയങ്കഗാന്ധി എംപിയും പങ്കെടുക്കുന്ന യോഗം അടുത്തുതന്നെ നടത്താനുമാണ് തീരുമാനം.
ബത്തേരി ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ബത്തേരി തഹസിൽദാർ ബി. പ്രശാന്ത്, പിഡബ്ല്യുഡി റോഡ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സാറ്റിഷ് ഇ. സൈമണ്‍, ദേശീയപാത വിഭാഗം അസിസ്റ്റന്റ് എൻജനീയർ കെ.ആർ. രാകേഷ്, പെരിക്കല്ലൂർ വികസനസമിതി കണ്‍വീനർ ഫാ. എബിൻ കുന്നപ്പള്ളി, മുള്ളൻകൊല്ലി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ മുനീർ ആച്ചിക്കുളം, പി.കെ. ജോണി, രാഷ്ട്രീയ കക്ഷി നേതാക്കളായ ഡി.പി. രാജശേഖരൻ, അബ്ദുള്ള മാടക്കര, ഉമ്മർ കുണ്ടാട്ടിൽ, പി.പി. അയൂബ് തുടങ്ങിയവരും സംബന്ധിച്ചു.
Wayanad
പുൽപ്പള്ളി: ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സംസ്ഥാന പൊതുമാരമത്ത് മന്ത്രി പി.കെ. ബഷീറിന് ഉറപ്പ് നൽകിയതോടെ പാലം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കുടിയേറ്റ മേഖല.
മൂന്ന് പതിറ്റാണ്ട് മുൻപ് കേരള-കർണാടക മുഖ്യമന്ത്രിമാരായ കെ. കരുണാകരനും വീരപ്പ മൊയ്ലിയുടേയും നേതൃത്വത്തിൽ തറക്കല്ലിട്ട പാലം യാഥാർഥ്യമാക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതോടെ പ്രതീക്ഷയിലാണ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ. രണ്ട് മാസം മുൻപ് പ്രിയങ്ക ഗാന്ധി എംപി ഉൾപ്പെടെയുള്ളവർ ബൈരക്കുപ്പ പാലം നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദർശിച്ചിരുന്നു.
എംപിയുടെ നേതൃത്വത്തിൽ കർണാടക സർക്കാരുമായി ചർച്ച ചെയ്ത് പാലം നിർമാണം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വയനാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കുന്നതിനാവശ്യമായ ശ്രമം നടത്തുമെന്ന് വയനാട്ടിലെ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകിയിരുന്നു.
പെരിക്കല്ലൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോർജ് കപ്പുകാലായുടെ നേതൃത്വത്തിൽ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ നേരിൽകണ്ടതിനെ തുടർന്നാണ് എംപി ഉൾപ്പെടെയുള്ളവർ മേഖല സന്ദർശിച്ചത്. പാലം യാഥാർഥ്യമായാൽ കുടിയേറ്റ മേഖലയിൽ വികസനക്കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോഴിക്കോട്, കണ്ണൂർ കൽപ്പറ്റ, ബത്തേരി, പുൽപ്പള്ളിയടക്കമുള്ള പ്രദേശവാസികൾക്ക് വേഗത്തിൽ മൈസൂരു, ബംഗളൂരുവുമായി ബന്ധപ്പെടുന്നതിനും ഈ മേഖലയുടെ പൊതുവായ വികസനത്തിനും ഈ പാലത്തിന്റെ നിർമാണം അനിവാര്യമാണ്. പാലം എത്രയും പെട്ടെന്ന് നിർമിക്കാൻ രാഷ്ട്രീയ, ഉദ്യോഗസ്ഥ കൂട്ടായ്മയോടൊപ്പം പൊതുജനങ്ങളും ഉണർന്നുപ്രവർത്തിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ സമിതി വൈസ് പ്രസിഡന്റ് ഡോ. സാജു കൊല്ലപ്പിള്ളിൽ ആവശ്യപ്പെട്ടു.
Wayanad
പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്റ് തോമസ് എയുപി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗവും രക്ഷിതാക്കൾക്ക് ബോധത്കരണവും നൽകി.
മാനേജർ ഫാ. ജോർജ് ആലുക്ക അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മിനി ജോണ്‍, പിടിഎ പ്രസിഡന്റ് നോബി പള്ളിത്തറ, എംപിടിഎ പ്രസിഡന്റ് സബിത പൂത്തോട്ടായിൽ, സീനിയർ അസിസ്റ്റന്റ് ജോയ്സി ജോർജ് എന്നിവർ പ്രസംഗിച്ചു. "നിങ്ങളുടെ കുട്ടികളെ എങ്ങനെ മിടുക്കരാക്കാം ’എന്ന വിഷയത്തിൽ പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് എയുപി സ്കൂൾ ഹെഡ്മാസ്റ്റർ സജിൻ ജോസ് ക്ലാസെടുത്തു.
കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിദ്യാലയത്തിൽ നടപ്പാക്കുന്ന ഇംഗ്ലീഷ് പ്രോഗ്രാം ‘ST LINGUA', പൊതുവിജ്ഞാനം പരിപാടി ‘STICK’എന്നിവയെക്കുറിച്ച് അധ്യാപകൻ പി.ജെ. സെബാസ്റ്റ്യൻ വിശദീകരിച്ചു. 2026-27 അധ്യായനവർഷത്തെ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു.
Wayanad
കൽപ്പറ്റ: പെട്രോളും ഡീസലും കാനുകളിൽ നൽകുന്നത് നിയന്ത്രിക്കുന്നതിനെതിരേ ബന്ധപ്പെട്ട കേന്ദ്ര മന്ത്രിക്ക് കത്ത് നൽകിയെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്.
മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരെ ഗുരുതമായി ബാധിക്കുന്നതാണ് കേന്ദ്ര തീരുമാനം. അടുത്തയാഴ്ച കേന്ദ്ര മന്ത്രിമാരെ നേരിൽകണ്ട് വിഷയം അവതരിപ്പിക്കും. കൃഷി ആവശ്യത്തിന് ഇന്ധനം കാനുകളിൽ വാങ്ങി ഉപയോഗിക്കുന്ന നിരവധി കർഷകരുണ്ട്. നിയന്ത്രണം നിലവിൽ വന്നാൽ ഇവരുടെ ദൈനംദിന കാർഷിക പ്രവർത്തനം പ്രതിസന്ധിയിലാകും.
സംസ്ഥാനത്തെ പല മൊത്തവിതരണ കേന്ദ്രങ്ങളിലും ഇന്ധന ലഭ്യതയിൽ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര തീരുമാനം കർഷകർക്ക് കൂടുതൽ ബുദ്ധിമുട്ടിന് കാരണമാകും. ഉത്തരവ് പുനഃപരിശോധിക്കാൻ കേന്ദ്ര മന്ത്രാലയം തയാറാകാത്തപക്ഷം കർഷകർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകി ഇന്ധനം ലഭ്യമാക്കുന്നത് സർക്കാർ ആലോചിക്കും.
കർഷക താത്പര്യങ്ങൾക്ക് വിരുദ്ധമായി ഉത്തരവുകൾ അടിച്ചേൽപ്പക്കുന്നത് ശരിയല്ല. കർഷകരെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കും. രാജ്യത്തിന് അന്നം നൽകുന്ന കർഷകരുടെ ജീവനോപാധി തടസപ്പെടുത്തുന്ന നടപടികൾ അംഗീകരിക്കാനാവില്ല. ജില്ലയിൽ ഷിഗെല്ലെ നിയന്ത്രണവിധേയമണെന്നും മന്ത്രി പറഞ്ഞു.
Wayanad
സുൽത്താൻ ബത്തേരി: കേരളത്തിൽ പ്രത്യേകിച്ച് വയനാട്ടിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ നിന്നും മനുഷ്യജീവനും കൃഷിയിടങ്ങളും സംരക്ഷിക്കാൻ ഭരണാധികാരികളുടെയും വനംവകുപ്പിന്റെയും പ്രസ്ഥാവനകളല്ല ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടതെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് മാനന്തവാടി രൂപത പ്രവർത്തകസമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കേവലമായ സമാശ്വാസവും താത്കാലിക ജോലിയുമല്ല സംരക്ഷണമാണ് മനുഷ്യജീവന് നൽകേണ്ടത്. ഇതിൽ വനം വന്യജീവി വകുപ്പ് നിരന്തരം പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊണ്ട് മനുഷ്യന് ജീവിക്കാൻ സാധിക്കാത്ത സാഹചര്യമാണ് ഇന്നുള്ളത്. കർഷകരാണ് ഇതുകൊണ്ട് ബുദ്ധിമുട്ടുന്നത്. വാഴയും നെല്ലും കമുകും തെങ്ങും അങ്ങനെ എല്ലാ കാർഷിക വിളകളും വന്യമൃഗങ്ങൾ നശിപ്പിക്കുന്നു.
കൃഷി ചെയ്ത് കർഷകർക്ക് ജീവിക്കാൻ സാധിക്കുന്നില്ല. വനംവകുപ്പ് അഴിമതിയുടെ കൂത്തരങ്ങായി മാറി. പുതിയ വനം മന്ത്രിക്ക് മുൻകാലങ്ങളെ പോലെ തെറ്റായ ഉപദേശമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്നത്.
മനുഷ്യജീവന് സംരക്ഷണം ലഭിക്കുന്ന രീതിയിൽ വന്യജീവി സംരക്ഷണം നടത്തുന്നതിനുള്ള വിശദമായ പഠന റിപ്പോർട്ട് കത്തോലിക്കാ കോണ്‍ഗ്രസ് വനം മന്ത്രിക്ക് നൽകും. വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ സമാശ്വാസധനം നൽകുക, വനാതിർത്തിയിൽ താമസിക്കുന്നവരെ ഒരുകോടി രൂപയ്ക്ക് സർക്കാർ പ്രീമിയം അടച്ച് ഇൻഷ്വർ ചെയ്യുക, നശിപ്പിക്കപ്പെടുന്ന കൃഷിക്ക് ഉത്പാദനച്ചെലവിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകുക, കാലഹരണപ്പെട്ട നഷ്ടപരിഹാര നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുക, നഷ്ടപരിഹാരം എംഎസി രൂപത്തിൽ നൽകുക, കാടും നാടും വേർതിരിക്കാൻ സംരക്ഷണവേലി കാലോചിതമായി പരിഷ്കരിക്കുക, വനംവകുപ്പിന് പ്രത്യേക എൻജിനീയറിംഗ് വിംഗ് രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 22ന് മാനന്തവാടി ഡിഎഫ്ഒ ഓഫീസിനു മുന്നിൽ സമരം നടത്താനും പ്രവർത്തകസമിതി യോഗം തീരുമാനിച്ചു.
രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെനിൽ കഴുതാടിയിൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ.പി. സാജു കൊല്ലപ്പള്ളി, ഗ്ലാഡീസ് ചെറിയാൻ, സജി ഫിലിപ്പ്, സാജു പുലിക്കോട്ടിൽ, റോബി താണിക്കുന്നേൽ, ജോണ്സണ് കുറ്റിക്കാട്ടിൽ, മാത്യു കൊച്ചുതറയിൽ, സേവ്യർ കൊച്ചുകുളത്തിങ്കൽ, സുനിൽ പാലമറ്റം, ചാൾസ് വടാശേരിൽ, മോളി മാമൂട്ടിൽ, ബീന കരുമാംകുന്നേൽ, മെസ്സിന തോട്ടത്തിൽ, അനീഷ് ഓമക്കര, ഡിന്റോ ജോസ്, തോമസ് പട്ടമന എന്നിവർ പ്രസംഗിച്ചു. കാഞ്ഞിരത്തിനാൽ ജോർജിന്റെ ഭൂമിപ്രശ്നത്തിൽ അദ്ദേഹത്തിന് അനുകൂലമായി വനം വകുപ്പ്നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Kannur
ഇരിട്ടി: വാണിയപ്പാറത്തട്ട് ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം പോലെ തോന്നിക്കുന്ന വസ്തു കണ്ടെത്തിയ സംഭവത്തിൽ കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന നടത്തും. കണ്ണൂർ റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ. ഇ. പ്രേമചന്ദ്രൻ, പേരാവൂർ ഡിവൈഎസ്പി മോഹനചന്ദ്രൻ, കരിക്കോട്ടക്കരി സിഐ എൻ. പ്രശാന്ത് എന്നിവർ പള്ളി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനമായത്. കല്ലറയിൽ മൃതദേഹത്തിന് സമാനമായി കണ്ടെത്തിയ വസ്തു മൂന്നാമതൊരു മൃതശരീരമാണോ എന്ന് ഉറപ്പുവരുത്തണമെന്ന ഇടവകയുടെ പൊതുതാത്പര്യം വികാരി ഫാ. ജിൽബെറ്റ് കൊന്നയിൽ സംഘത്തെ അറിയിച്ചു. തുടർന്നാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള തീരുമാനത്തിലെത്തിയത്.
നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഏറ്റവും അടുത്തദിവസം കല്ലറ തുറന്ന് പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. അതിനായി ഡിഎംഒ, ജില്ലാ കളക്ടർ, എസ്പി എന്നിവർക്ക് ഇന്നുതന്നെ റിപ്പോർട്ട് സമർപ്പിക്കും. ഉത്തരവ് ലഭിച്ചശേഷം കല്ലറ തുറന്ന് പരിശോധിക്കും. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, ഭരണസമിതി അംഗങ്ങൾ, ഡിഎംഒ, തഹസിൽദാർ, വില്ലേജ് അധികൃതർ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
ഈമാസം 13ന് ഒരു സംസ്കാരത്തിനായി 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കംചെയ്ത നിലയിൽ ഒരു മൃതദേഹവും സമീപത്ത് പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തുവും കണ്ടത്. സംഭവത്തിൽ ദുരൂഹത തോന്നിയ പള്ളി അധികൃതർ പോലീസിൽ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലും ദുരൂഹത മാറിയില്ല. തുടർന്നാണ് വാണിയപ്പാറയിൽ വച്ച് കാണാതായെന്ന് സംശയിക്കുന്ന വിലങ്ങാട് സ്വദേശി ആലപ്പാട്ട് സിജോ സ്കറിയയുടെ ബന്ധുക്കൾ ഉൾപ്പടെ കല്ലറയിലെ ദുരൂഹ മൃതദേഹത്തിൽ സംശയമുന്നയിക്കുന്നത്. സിജോയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
ഇതിനിടെ ഈ കല്ലറയിൽ 2015ൽ അടക്കിയ ജയിംസിന്റെ ബന്ധുക്കൾ പള്ളിയിലെത്തി ഇടവക വികാരിയെ അറിയിച്ച കാര്യങ്ങൾ ദുരൂഹത വർധിപ്പിച്ചു. ജയിംസിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് മുന്‍പ് കല്ലറയിൽ അറക്കപ്പൊടിയും മണലും നിരത്തി തുണി വിരിച്ചതായും പെട്ടിയിലാണ് സംസ്കരിച്ചതെന്നുമാണ് ബന്ധുക്കൾ അറിയിച്ചത്. സംസ്കാര സമയത്ത് മറ്റ് മൃതദേഹങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഇതോടെയാണ് മൃതദേഹം പോലെ തോന്നിക്കുന്ന വസ്തു എന്താണെന്ന് ഉറപ്പുവരുത്തണമെന്ന് ഇടവക വികാരിയും ജനങ്ങളും ഒരേപോലെ ആവശ്യപ്പെട്ടത്.
Kannur
തലശേരി: മലയാളത്തിലെ ആദ്യ പത്രമായ ദീപികയുടെ 140-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ നൂറിലധികം വിദ്യാലയങ്ങളിൽ ദീപിക നമ്മുടെഭാഷ പദ്ധതിയും "സൈബർ ലോകത്തെ ചതിക്കുഴികൾ' എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുമെന്ന് ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടനം നാളെ രാവിലെ ഒന്‍പതിന് തലശേരി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ നടക്കും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഉദ്ഘാടനം നിർവഹിക്കും. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും.
ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ പദ്ധതി വിശദീകരിക്കും. തലശേരി എഎസ്പി ഡോ. നന്ദഗോപൻ സെമിനാർ ഉദ്ഘാടനം ചെയ്യും. കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിലെ എ. അജേഷ്കുമാർ ക്ലാസെടുക്കും. സാൻജോസ് മെട്രോപൊളിറ്റൻ സ്കൂൾ മാനേജർ ഫാ. ഡോ. ജോസഫ് കാക്കരമറ്റത്തിൽ ആമുഖപ്രഭാഷണം നടത്തും. ബർസാർ ഫാ. അഖിൽ മുക്കുഴി ദീപിക നമ്മുടെഭാഷ പദ്ധതിയുടെ ആദ്യപത്രം ഏറ്റുവാങ്ങും.
ദീപിക കണ്ണൂർ യൂണിറ്റ് അസിസ്റ്റന്റ് റസിഡന്റ് മാനേജർ ഫാ. എഡ്വിൻ കോയിപ്പുറം, സർക്കുലേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ ജോർജ് തയ്യിൽ എന്നിവർ പ്രസംഗിക്കും. സാൻജോസ് മെട്രോപൊളിറ്റൻ സ്കൂൾ പ്രിൻസിപ്പൽ ലിൻസി പി. സാം സ്വാഗതവും ദീപിക തലശേരി റിപ്പോർട്ടർ നവാസ് മേത്തർ നന്ദിയും പറയും.
ദീപിക കണ്ണൂർ യൂണിറ്റും ദീപിക ചിൽഡ്രൻസ് ലീഗുമായി (ഡിസിഎൽ) സഹകരിച്ചാണ് വിപുലമായ കാമ്പയിൻ നടപ്പിലാക്കുന്നത്. ലഹരി വ്യാപനവും സൈബർ തട്ടിപ്പുകളും പ്രതിരോധിക്കാൻ കുട്ടികളെ ചെറുപ്പത്തിൽ തന്നെ പ്രാപ്തരാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പത്രസമ്മേളനത്തിൽ ദീപിക കണ്ണൂർ യൂണിറ്റ് അസിസ്റ്റന്റ് റസിഡന്റ് മാനേജർ ഫാ. എഡ്വിൻ കോയിപ്പുറം, തലശേരി റിപ്പോർട്ടർ നവാസ് മേത്തർ, സാൻജോസ് മെട്രൊപൊളിറ്റൻ സ്കൂൾ പ്രിൻസിപ്പൽ ലിൻസി പി. സാം എന്നിവരും പങ്കെടുത്തു.
Kannur
രാജപുരം: ബ്ലഡ് കാൻസർ ബാധിച്ച കള്ളാറിലെ ഇലക്കുടിക്കൽ ജിയാമോൾ ജിനീഷിന്റെ (അഞ്ച്) ജീവൻ നിലനിർത്താനായി നാടൊരുമിക്കുന്നു.
കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ എത്രയും വേഗം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് തലശേരി മലബാർ കാൻസർ സെന്ററിലെ വിദഗ്ധ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ശസ്ത്രക്രിയയ്ക്കും തുടർചികിത്സകൾക്കുമായി ഏകദേശം 50 ലക്ഷത്തോളം രൂപ ചെലവ് വരും. മകളുടെ ചികിത്സയ്ക്കായി ഇതിനോടകം സർവതും വിറ്റുപെറുക്കിയ ആ നിർധന കുടുംബത്തിന് നിലവിലെ സാഹചര്യത്തിൽ ഇത്രയും വലിയ തുക ഒറ്റയ്ക്ക് കണ്ടെത്തുക തികച്ചും അസാധ്യമാണ്.
കള്ളാർ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി കമ്മിറ്റിയുടെയും ഇടവക ജനങ്ങളുടെയും നേതൃത്വത്തിൽ ജിയാമോൾ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
എസ്ബിഐ രാജപുരം ബ്രാഞ്ചിൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തിൽ കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത, വൈസ് പ്രസിഡന്റ് എം.എം. സൈമൺ, കമ്മിറ്റി പ്രസിഡന്റ് സിജു ചാമക്കാല, രക്ഷാധികാരി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, സെക്രട്ടറി ചാണ്ടി കള്ളിക്കാട്ട് എന്നിവർ പങ്കെടുത്തു.
അക്കൗണ്ട് വിവരങ്ങൾ: ജിയാമോൾ ചികിത്സാസഹായ കമ്മിറ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), രാജപുരം ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 45274560942, IFSC Code: SBIN0062270.
Kannur
വെള്ളരിക്കുണ്ട്: തലശേരി കോർപറേറ്റ്തല വായനാവാരാചരണത്തിന് കരുവള്ളടുക്കം സെന്റ് ജോസഫ്സ് യുപി സ്കൂളിൽ തുടക്കം. കോർപറേറ്റ് മാനേജർ ഫാ. ഡോ. സോണി വടശേരി ഉദ്ഘാടനം ചെയ്തു.
വായന വ്യക്തിയുടെ ബൗദ്ധിക വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും അനിവാര്യമാണെന്ന് പറഞ്ഞ അദ്ദേഹം അജ്ഞതയ്ക്കെതിരേ പോരാടുക എന്ന പി.എൻ. പണിക്കരുടെ സന്ദേശം ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. പിടിഎ വൈസ് പ്രസിഡന്റ് കെ.ടി. ആന്റണി അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം അനുഗ്രഹപ്രഭാഷണം നടത്തി. സെന്റ് ജൂഡ്സ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. സന്തോഷ് പീറ്റർ, മുഖ്യാധ്യാപിക പി.സി. സോഫി, ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധി പ്രിയ മാത്യു, എംപിടിഎ പ്രസിഡന്റ് ശരണ്യ രാധാകൃഷ്ണൻ, യുപി സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ റെജീന മാത്യു, എൽപി സ്കൂൾ മുഖ്യാധ്യാപിക ഷാന്റി സിറിയക് എന്നിവർ പ്രസംഗിച്ചു.
വായനാവാരാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി വായനക്കുറിപ്പ്, പ്രസംഗം, സ്കിറ്റ്, സംഘനൃത്തം തുടങ്ങിയ വിവിധ സാഹിത്യപരിപാടികൾ സംഘടിപ്പിച്ചു.
Kannur
മയ്യിൽ: മലപ്പട്ടം പഞ്ചായത്തിലെ തൊഴിലുറപ്പ് ജോലിക്കിടെ കാടുവെട്ടിതെളിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. മലപ്പട്ടത്തെ തൊഴിലുറപ്പ് തൊഴിലാളിയായ വയൽഭാഗത്തെ പി.വി. ഖദീജയ്ക്ക് (54) സാരമായും ഇവരുടെ സമീപത്തുണ്ടായിരുന്ന മറ്റ് രണ്ടു സ്ത്രീ തൊഴിലാളികൾക്ക് നിസാര പരിക്കുമാണ് പറ്റിയത്.
ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. കൈയ്ക്കും വയറിന്റെ ഭാഗത്തും പരിക്കേറ്റ ഖദീജ മയ്യിൽ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. മലപ്പട്ടം സെന്ററിന് സമീപം കാപ്പാട്ടുകുന്ന് റോഡിന് സമീപമാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി തൊഴിലുറപ്പ് പ്രവൃത്തികൾ നടന്നു വരുന്നത്.
ഇവിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് വൃത്തിയാക്കുന്നതിനിടയിലാണ് അപകടം. വലിയ ശബ്ദത്തിൽ സ്ഫോടകവസ്തു പൊട്ടുകയായിരുന്നു. മൂന്ന് വാർഡുകളിൽ നിന്നായി നാല് ബാച്ചുകളിലായി 35 തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.
ഏറെകാലമായി കാടുമൂടിയ പ്രദേശത്ത് പന്നിക്കായി വച്ച പടക്കമാകാം പൊട്ടിയതെന്നാണ് മയ്യിൽ പോലീസ് നൽകുന്ന പ്രാഥമിക നിഗമനം. പൊട്ടിത്തെറിച്ച സ്ഥലത്ത് ചെറു ജില്ലികഷണം മാത്രമാണ് ഫോറൻസിക് കണ്ടത്. മലപ്പട്ടം പഞ്ചായത്ത് അധികൃതർ, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ള സംഘവും മയ്യിൽ പോലീസും സംഭവസ്ഥലം സന്ദർശിച്ചു.
മയ്യിൽ പോലീസ് ഇൻസ്പെക്ടർ രാംജിത്ത്, ബോംബ് സ്ക്വാഡ് എസ്ഐ സജീവൻ, ഡോഗ് സ്ക്വാഡ് എസ്ഐ അനൂപ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അന്വേഷണം നടത്തണമെന്ന് യുഡിഎഫ്
മലപ്പട്ടം സെൻട്രലിന് സമീപം സഹകരണ ബാങ്കിന്റെ പിറകുവശത്തുള്ള പഴയ തറവാട് വീട്ടിനടുത്ത് ഇന്നലെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്ക് പരിക്കേൽക്കാൻ ഇടയായ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് മലപ്പട്ടം പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ടി.പി. മുഹമ്മദും ജനറൽ കൺവീനർ എം.പി. രാധാകൃഷ്ണനും ആവശ്യപ്പെട്ടു.
വധഭീഷണിയുള്ള എംഎൽഎ ടി.കെ. ഗോവിന്ദന്റെ വീട് നില്ക്കുന്ന സ്ഥലത്ത് നിന്ന് ഏകദേശം ഒരുകിലോമീറ്റർ മാത്രം അകലെയുള്ള സ്ഥലത്താണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത് എന്നത് ദുരൂഹത വർധിപ്പിക്കുന്നതാണ്. പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തി നാട്ടുകാരുടെ ആശങ്ക ദൂരീകരിക്കണമെന്നും ഇവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Kannur
ചെറുപുഴ: കാപ്പിമല മഞ്ഞപ്പുല്ലിൽ മിന്നലേറ്റ് മരിച്ച ചെറുപുഴ കൊല്ലാടയിലെ വാഴപ്പള്ളി സോനുവിന്റെ ഭാര്യ അഞ്ജുവിന്റെ സംസ്കാരം ഇന്ന് രാവിലെ 10ന് കോളയാട് സെന്റ് അൽഫോൻസ പള്ളിയിൽ നടക്കും.
ഇന്നലെ മൂന്നുമുതൽ ആറുവരെ കൊല്ലാടയിലെ വാഴപ്പള്ളി സെബാസ്റ്റ്യന്റെ ഭവനത്തിൽ പൊതുദർശനത്തിന് വച്ച മൃതദേഹം പിന്നീട് കോളയാട് മേനച്ചോടിയിലുള്ള അഞ്ജുവിന്റെ സ്വഭവനമായ ഉള്ളാതോട്ടത്തിൽ വീട്ടിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് അഞ്ജുവിന് മിന്നലേറ്റത്.
ഭർത്താവ് സോനുവിനും വനംവകുപ്പ് വാച്ചർ ടി.ജി. സതീശനും മിന്നലിൽ സാരമായ പരിക്കേറ്റിരുന്നു.
അഞ്ജുവിന്റെ മൃതദേഹം കൊല്ലാടയിലെ വസതിയിൽ എത്തിച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കാൻ വൻ ജനാവലി ഒഴുകിയെത്തി. ജില്ലാ കളക്ടർ പി. വിഷ്ണുരാജ് മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. എഡിഎം ബാലഗോപാൽ, തഹസിൽദാർ സുരേഷ് ബാബു എന്നിവരും കൂടെയുണ്ടായിരുന്നു. ഉന്നത എക്സൈസ് ഉദ്യോഗസ്ഥരും അന്തിമോപചാരം അർപ്പിക്കാൻ എത്തി.
കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി, പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ്, വിവിധ സർവീസ് സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ എന്നിവരും ആദരാഞ്ജലികൾ അർപ്പിച്ചു.
പുളിങ്ങോം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റായ അഞ്ജുവിന്റെ സഹപ്രവർത്തകരും അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. മിന്നലിൽ പരിക്കേറ്റ ഭർത്താവ് സോനുവും വീട്ടിലുണ്ടായിരുന്നു. ചെറുപുഴ ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, വൈദികർ, സിസ്റ്റേഴ്സ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
Kannur
ചെമ്പേരി: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ചെമ്പേരി പ്രദേശത്ത് റോഡുകൾ കുത്തിപ്പൊളിച്ചത് പൂർവസ്ഥിതിയിലാക്കാത്തതിനെതിരെ ജനകീയ സമിതി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ജനകീയ സമിതി അംഗമായ അഡ്വ. സജി സക്കറിയാസ് മുഖേനയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പൊതുജനങ്ങൾ നേരിടുന്ന യാത്രാദുരിതങ്ങളും സുരക്ഷാപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ഹർജി.
റോഡുകൾ കുത്തിപ്പൊളിച്ചതിനെ തുടർന്ന് പ്രദേശവാസികൾക്കും വിദ്യാർഥികൾക്കും വാഹന യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നതായും ഒരു വിദ്യാർഥിക്ക് ജീവൻ നഷ്ടപ്പെട്ടത് ഉൾപ്പെടെ നിരവധി അപകടങ്ങൾ സംഭവിച്ചതും ചൂണ്ടിക്കാട്ടിയാണ് ഹർജി. ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾ വീഴ്ച വരുത്തിയതായി ഹർജിയിൽ ആരോപിക്കുന്നു.
പ്രദേശവാസികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനും റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണുന്നതിനുമായി കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്ന് ജനകീയ സമിതി നേതാക്കളായ ജോമി ചാലിൽ, വിനു കാഞ്ഞിരത്തിങ്കൽ, നിഖിൽ കിടങ്ങതാഴെ, റോണി മരുതംകുഴി, ബിജു ഈട്ടിക്കൽ തുടങ്ങിയവർ അറിയിച്ചു.
Kannur
ഇരിട്ടി: ഇരിട്ടി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയെ അന്യസംസ്ഥാന തൊഴിലാളിയും മുഴക്കുന്ന് സ്വദേശി അമേഗും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 10.30ന് ആയിരുന്നു സംഭവം.
പാലത്തിലൂടെ വരികയായിരുന്ന ലോറിക്ക് മുന്നിലൂടെ നടന്നുവന്ന യുവതി പാലത്തിന്റെ കൈവരിയിൽ കയറി പുഴയിലേക്ക് ചാടുകയായിരുന്നു.
ഇതിനിടെ അസ്വാഭാവികത തോന്നിയ ഡ്രൈവർ പാലത്തിൽ ലോറി നിർത്തി ഇറങ്ങി അതിവേഗത്തിൽ എത്തി തടയാൻ ശ്രമിക്കുന്നതിനിനിടെ യുവതി പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. ഡ്രൈവർ കൂവി വിളിക്കുന്നതും വെള്ളത്തിൽ യുവതി വീഴുന്ന ശബ്ദവും കേട്ടതോടെ സമീപത്ത് കെട്ടിട നിർമാണത്തൊഴിലിൽ ഏർപ്പെട്ടിരുന്ന അന്യ സംസ്ഥാന തൊഴിലാളി പുഴയിലേക്ക് എടുത്തുചാടി.
പിന്നീട് അന്യസംസ്ഥാന തൊഴിലാളി മുഴക്കുന്ന് സ്വദേശി അമേഗിന്റെ സഹായത്തോടെ യുവതിയെ കരയ്ക്കെത്തിക്കുകയായിരുന്നു. യുവതിയുമായി നീന്തുന്നതിനിടെ തളർന്നു പോയ അന്യസംസ്ഥാന തൊഴിലാളിയെ സഹായിക്കാനാണ് പിന്നീട് അമേഗും ഇറങ്ങിയത്. ഇരുവരും ചേർന്നാണ് യുവതിയെ കരയ്ക്ക് എത്തിച്ചത്.
സ്ഥലത്തെത്തിയ അഗ്നിശമനസേനയും പോലീസും ചേർന്ന് യുവതിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. രക്ഷാപ്രവർത്തനത്തിനിടെ അവശ നിലയിലായ അന്യസംസ്ഥാന തൊഴിലാളിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kannur
കേളകം: കേളകം മേഖലയിൽ പുലി ആക്രമണത്തിൽ ആടുകളെ കൊന്നു. വെണ്ടയ്ക്കുംചാലിൽ കൂട് തകർത്ത് പുലി ആടിനെ കടിച്ചു കൊല്ലുകയും പശു കിടാവിനെ ആക്രമിക്കുകയും ചെയ്തു. പൊയ്യമലയിൽ പുലി ആടിനെ കടിച്ചു കൊല്ലുകയും മറ്റൊന്നിനെ കൊണ്ടു പോകുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വെണ്ടയ്ക്കുംചാലിൽ സംഭവം. ജോസഫ് മാളിയേക്കലിന്റെ ആടിനെ കടിച്ചു കൊന്ന പുലി സമീപത്തെ ത്രേസ്യാമ്മ അറക്കലിന്റെ പശുക്കിടാവിനെയാണ് ആക്രമിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സ്ഥലത്ത് നിന്ന് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതോടെയാണ് മൃഗങ്ങളെ ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചത്.
ഇതേ തുടർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തുകയും കൂടും കാമറയും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പുലി കടിച്ചു കൊന്ന ആടിനെയാണ് കൂട്ടിൽ ഇരയായി വച്ചത്. സംഭവത്തെ തുടർന്ന് പ്രദേശം കടുത്ത ഭീതിയിലാണ്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശം കൂടിയാണ് ഇത്. കഴിഞ്ഞ ദിവസം പുലി റോഡ് മുറിച്ചു കടന്നു പോകുന്നത് കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും വനം വകുപ്പ് നിർദേശം നൽകി. പുലിയുടെ സാന്നിധ്യം സംബന്ധിച്ച വിവരം ലഭിക്കുന്നവർ ഉടൻ അധികൃതരെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
പൊയ്യമലയിൽ പ്ലാതുണ്ടിൽ ശശിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്. ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു സംഭവം. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത ആടിനെ കടിച്ചു കൊന്ന രീതി പരിശോധിച്ചതിനെ തുടർന്ന് വന്യജീവി പുലി തന്നെയാകാമെന്നാണ് പ്രാഥമിക നിഗമനം.
വെണ്ടേക്കുംചാലിൽ പുലി സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശം ഭീതിയിൽ കഴിയുന്നതിനിടെയാണ് പുതിയ സംഭവങ്ങൾ കൂടി നടന്നത്. പുലിയെ കണ്ടെത്തുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനുമായി വനംവകുപ്പ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും വളർത്തുമൃഗങ്ങളെ സുരക്ഷിതമായി കെട്ടിയിടണമെന്നും അധികൃതർ നിർദേശം നൽകി.
ആടിനെ കൊന്നത് കൂട് തകർത്ത്
രാത്രിയിൽ ആടുകളുടെ അസ്വാഭാവിക കരച്ചിൽ കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ കൂടിന് സമീപത്ത് നിന്ന് പുലി ഓടിപ്പോകുന്നതാണ് കണ്ടത്. കൂട് തകർത്താണ് കൂട്ടിനുള്ളിലെ ആടിനെ കടിച്ചു കൊന്ന് പുറത്തേക്ക് വലിച്ചിടുകയായിരുന്നു. കൂട്ടിലുണ്ടായിരുന്ന മറ്റൊരു ആടിനും പരിക്കേറ്റിട്ടുണ്ട്.
ലൈറ്റിട്ടപ്പോൾപുലി ഓടി മറഞ്ഞു
രാത്രിയിൽ കിടാവിന്റെ കരച്ചിൽ കേട്ടാണ് ശ്രദ്ധിച്ചത്. തനിച്ചായതിനാൽ പുറത്തിറങ്ങി നോക്കാൻ ധൈര്യമുണ്ടായില്ല. ലൈറ്റ് ഇട്ട് ജനലിലൂടെ നോക്കുന്പോൾ തൊഴുത്തിന്റെ സമീപത്ത് നിന്ന് വലിയ ഒരു ജീവി ഓടിപ്പോകുന്നതാണ് കണ്ടത്. പശുക്കിടാവിന്റെ കഴുത്തിനാണ് പരിക്കേറ്റിരിക്കുന്നത്.
അടിയന്തര ഇടപെടൽ നടത്തി
പുലി ആടിനെ പിടിച്ച വിവരം അറിഞ്ഞത് മുതൽ വനം വകുപ്പ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. കളക്ടറോടും ഡിഎഫ്ഒയോടും സംസാരിച്ചതിനെ തുടർന്നാണ് കാമറ സ്ഥാപിക്കാനും കൂട് സ്ഥാപിക്കാനും തീരുമാനമായത്.
Kannur
ഇരിട്ടി: 2001 ജൂൺ 22 ഒരു വെള്ളിയാഴ്ച നാലു സുഹൃത്തുക്കൾ ചെന്നൈ മെയിലിൽ കണ്ണൂരിൽനിന്നു ഷൊർണൂരിലേക്കു യാത്രതിരിച്ചു. കൃത്യമായി പറഞ്ഞാൽ ഇന്ന് ആ യാത്രയുടെ 25-ാമത് വാർഷികമാണ്. ചെന്നൈ മെയിലിൽ ഷൊർണൂരിൽ ഇറങ്ങി അവിടെനിന്നു തൃശൂരിലേക്ക്.
പിറ്റേന്നു രാവിലെ തൃശൂരിൽനിന്ന് ആലപ്പി- ബൊക്കാറോ എക്സ്പ്രസിൽ ആന്ധ്രയിലെ വിജയവാഡയിലേക്ക്. ഇതായിരുന്നു സുഹൃത്തുക്കളായ വർഗീസ്, സിജോ, ബിനേഷ്, ബാബു എന്നീ നാലു ചെറുപ്പക്കാരുടെ പ്ലാൻ. കടലുണ്ടി ദുരന്തം ഇവർക്ക് ജീവിതത്തിലേക്കുള്ള രണ്ടാം ജന്മത്തിന്റെ ഓർമകളാണ്. ബിരുദ പഠനശേഷം, സ്വന്തമായി ഒരു ജോലി എന്ന സ്വപ്നവും പേറിയായിരുന്നു അവരുടെ അന്നത്തെ യാത്ര ചെയ്തത്.
കലിതുള്ളി പെയ്യുന്ന മഴയിൽ ഒരു വെള്ളിയാഴ്ച വൈകുന്നേരം അറുപതോളം പേരുടെ ജീവനെടുത്ത കടലുണ്ടി ട്രെയിൻ ദുരന്തത്തിൽനിന്നും രക്ഷപ്പെട്ട ഓർമകളാണ് കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂൾ അധ്യാപകനായ എം.എം. വർഗീസ് ദീപികയോടു പങ്കിട്ടത്. മഴ ശക്തമായതുകൊണ്ട് പതിവ് വേഗമൊന്നുമില്ലാതെ ചെന്നൈ മെയിൽ കോഴിക്കോട് ഫാറോക്ക് സ്റ്റേഷനുകൾ പിന്നിട്ട് കടലുണ്ടി പാലത്തിൽ കയറി. പെട്ടെന്നായിരുന്നു വലിയ ശബ്ദത്തോടെ ട്രെയിനിന്റെ ഏതാനും കോച്ചുകൾ പാലത്തിൽനിന്നും എടുത്തെറിയുന്നതുപോലെ പുഴയിലേക്ക് പതിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുന്നതിന് മുന്‍പുതന്നെ എല്ലാം സംഭവിച്ചു. എങ്ങും മുഴങ്ങുന്നത് കൂട്ടക്കരച്ചിൽ.
ലഗേജുകളും മറ്റുസാധങ്ങളും നാലുപാടും ചിതറി വീഴുന്നു. പുഴയിലേക്കു പതിച്ച ബോഗികളിൽ ഒന്നിലായിരുന്നു ഞങ്ങളും ഉണ്ടായിരുന്നത്. എങ്ങനെയും രക്ഷപ്പെടാനുള്ള കൂട്ടപ്പാച്ചിൽ. അപകടത്തിൽ പരിക്ക് ഏൽക്കാത്തവർ ആരുമില്ല. പരിക്കിനെ വകവയ്ക്കാതെ വെള്ളത്തിൽ മുങ്ങാൻ തുടങ്ങുന്ന ബോഗികൾക്കുള്ളിൽനിന്നു കിട്ടിയ ലെഗേജുകളും വാരിക്കൂട്ടി രക്ഷപ്പെടാൻ പലരും പരക്കം പായുന്നു. ഞങ്ങളുടെ കോച്ചിന്റെ ഒരു ഭാഗം ചെളിയിൽതാഴ്ന്ന് ഉറച്ചിരിക്കുകയായിരുന്നു. നീന്തി രക്ഷപ്പെടാനായി ചിലർ പുഴയിലേക്ക് ചാടി. എല്ലാവരും മരണത്തെ മുന്നിൽക്കണ്ടു.
നിമിഷങ്ങൾക്കുള്ളിൽ പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിനെത്തി. ഇവരുടെ വള്ളത്തിൽ ആളുകളെ കരയിൽ എത്തിക്കുകയായിരുന്നു. ഞങ്ങളുടെ കൂടെ ബാബുവിനു മാത്രമാണ് അല്പം സാരമായ മുറിവേറ്റത്. സർട്ടിഫിക്കറ്റുകൾ അടങ്ങിയ കവർ നെഞ്ചോടു ചേർത്തുപിടിച്ച് രക്ഷകനായി അവതരിക്കുന്ന വള്ളക്കാരന്റെ വരവിനായി ചെളിയിൽ ഉറച്ചുനിൽക്കുന്ന ബോഗിയിൽ ഞങ്ങൾ കാത്തുനിൽക്കുകയായിരുന്നു.
ഒടുവിൽ ഒരു വള്ളത്തിൽ ഞങ്ങൾ നാലാളും കരയ്ക്കെത്തി. പിന്നിലെ കോച്ചുകളിൽനിന്നു കൂട്ടക്കരച്ചിലും അന്തരീക്ഷത്തിൽ മനുഷ്യരക്തത്തിന്റെ മണവും കലർന്ന വൈകുന്നേരമായിരുന്നു അത്. വള്ളത്തിൽനിന്നു നോക്കുന്പോൾ കാണുന്നതു പാലത്തിൽനിന്നു പുഴയിലേക്ക് കുത്തനെ തൂങ്ങിനിൽക്കുന്ന കോച്ചാണ്. അതിൽനിന്നാണു കൂട്ടക്കരച്ചിൽ ഉയർന്നുകേട്ടത്.
അപകടത്തിൽപ്പെട്ട് കരയ്ക്ക് എത്തിയവരുടെ പലരുടെയും പരിക്ക് ഗുരുതരമായിരുന്നു. കൈകാലുകളും കഴുത്തും വരെ ഒടിഞ്ഞവർ അക്കൂട്ടത്തിലുണ്ടായിരുന്നു. വള്ളത്തിൽനിന്ന് പരിക്കിനെ അവഗണിച്ച് ബാബുവാണ് ആദ്യമിറങ്ങിയത്. പിന്നാലെ ഞങ്ങൾ മൂന്നു പേരും. അപകടം നടന്ന പാലത്തിനു സമാന്തരമായി പുതുതായി പണിയുന്ന പാലം നിർമാണത്തിനായി ഇറക്കിയിട്ട ഇരുന്പ് ഷീറ്റുകളിൽ പരിക്കേറ്റവരെ ഒരോരുത്തരെ കിടത്തി. നാലു പേർ ചുമന്നാണ് വാഹനത്തിനു സമീപത്തേക്ക് എത്തിച്ചത്.
നേരം ഇരുളുന്നതുവരെ പരിക്കേറ്റവരെ വാഹനത്തിൽ എത്തിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ അപകടവാർത്ത കാട്ടുതീ പോലെ പടർന്നു. ഞങ്ങൾ ചെന്നൈ മെയിലിൽ ആണ് പോകുന്നതെന്നു വീട്ടുകാർക്ക് അറിയാമായിരുന്നു. അപകടവാർത്ത അറിയുന്നതോടെ നാട്ടിലും വീട്ടിലും അകെ പ്രശ്നമാകും. ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ ബന്ധുക്കളെ വിവരം അറിയിക്കാൻ അപകടത്തിൽ പെട്ടവർക്ക് ഫോൺ നൽകി സഹായിക്കുന്നു.
അങ്ങനെ യാത്രയാക്കാൻ കണ്ണൂരിലെത്തിയ കസിനെ ഫോണിൽ വിളിച്ച് നാലുപേരും സുരക്ഷിതരാണെന്ന് അറിയിച്ചു. പിന്നീട് നാലുപേരും ലഗേജുമെടുത്ത് ഊടുവഴികളിലൂടെ നടന്ന് മെയിൻ റോഡിലെത്തി. കെഎസ്ആർടിസി ബസിൽ കയറി ഫറോക്കിലെത്തി. വസ്ത്രത്തിലും ശരീരത്തിലും മുഴുവൻ ചെളിയും രക്തക്കറകളുമായിരുന്നു. പ്രഥമ ശുശ്രൂഷകൾക്കുശേഷം വീട്ടിലേക്ക് തിരിച്ചാലോ എന്ന് ചിന്തിച്ചെങ്കിലും ബാബുവിന്റെ ദൃഢനിശ്ചയത്തിൽ വിജയവാഡയിലേക്കു പോകാൻ തന്നെ തീരുമാനിച്ച് തൃശൂരിലേക്ക് ബസ് കയറി.
അടുത്ത ദിവസത്തെ പത്രങ്ങൾ കണ്ടപ്പോഴാണ് തങ്ങൾ രക്ഷപ്പെട്ട ദുരന്തത്തിന്റെ വ്യാപ്തി മനസിലായത്. ഞങ്ങൾ വാഹനത്തിൽ എത്തിച്ചവരിൽ ചിലർ മരിച്ചെന്ന അറിവ് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.അതിനിടെ അപകടത്തിൽപ്പെട്ടവരുടെ പണവും സ്വർണവും മോഷ്ടിക്കപ്പെട്ടുവെന്ന വാർത്തയും ഉണ്ടായിരുന്നു.
ആദ്യമൊക്കെ ട്രെയിൻ യാത്രകൾ ഭയമായിരുന്നുവെങ്കിലും പിന്നീട് മനഃപൂർവം യാത്രകൾക്കായി ട്രെയിനുകൾ തന്നെ തെരഞ്ഞെടുത്താണ് ഈ ഭയത്തെ അതിജീവിച്ചത്. വലിയ ദുരന്തത്തിൽനിന്ന് ഒന്നിച്ച് രക്ഷപ്പെട്ട ഞങ്ങളുടെ സൗഹൃദം വിദേശങ്ങളിലും നാടുകളിലുമായി ഇന്നും തുടരുന്നു .
ബാബു ഫിലിപ്പ് അഞ്ചനാട്ട് ഇപ്പോൾ ഓസ്ടേലിയയിൽ ബിസിനസുകാരനാണ്. ചന്ദനക്കാംപാറ സ്വദേശി ബിനേഷ് മാത്യു കാരാംകുന്നേൽ കംപ്യൂട്ടർ സംരംഭം നടത്തിവരികയാണ്. എടപ്പുഴ സ്വദേശി സിജോ അലക്സ് കുവൈറ്റിൽ അധ്യാപകനാണ്. പഴയ പാലത്തിന് പകരം പുതിയ പാലം വന്നു. പുതിയ പാലത്തിലൂടെ വീണ്ടും പലതവണ കടലുണ്ടി പാലം കടന്നിട്ടുണ്ട്. അവിടെ ജീവൻ പൊലിഞ്ഞവരെക്കുറിച്ചുള്ള വേദനകൾ ഇപ്പോഴും കൂടെയുണ്ട്.
Kannur
കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ കലം പൂജക്കുള്ള കലങ്ങൾ അക്കരക്കൊട്ടിയൂർ ക്ഷേത്രസന്നിധിയിലെത്തിച്ചു. കലങ്ങൾ അക്കരെ സന്നിധിയിലെത്തിയതോടെ സന്നിധാനത്തെ ചടങ്ങുകൾക്കും ചിട്ടവട്ടങ്ങൾക്കും മാറ്റവും വന്നു.
അക്കരെ കൊട്ടിയൂരിരിൽ നിഗൂഢ പൂജകളും കലപൂജയും ആരംഭിച്ചു. നാളെ അത്തം നാളിൽ അവസാനത്തെ ചതുശ്ശതമായ അത്തം ചതുശ്ശതം വലിയ വട്ടളം പായസം പെരുമാളിന് സമർപ്പിക്കും. നാളെ വാളാട്ടവും കുടിപതികലുടെ തേങ്ങയേറും നടക്കും. നാളെ രാത്രിയോടെ കലശ പൂജ ആരംഭിക്കും. ഇന്ന് വിശേഷവാദ്യങ്ങളും ആനകളുടെയും അകന്പടിയില്ലാതെയുമുള്ള ഉച്ച ശീവേലി നടന്നു.
Kannur
ചെറുപുഴ: അഞ്ജുവിന്റെ വേർപാടിൽ വേദനയോടെ കൊല്ലാട ഗ്രാമം. ഇന്നലെ വൈകുന്നേരത്തോടെ വാഴപ്പള്ളി സോനു സെബാസ്റ്റ്യനും ഭാര്യ അഞ്ജുവിനും കാപ്പിമല മഞ്ഞപ്പുല്ല് സന്ദർശിക്കുന്നതിനിടെ മിന്നലേറ്റെന്ന വിവരമായിരുന്നു ആദ്യമെത്തിയത്.
വൈകുന്നേരം ആറോടെ മരണം സംഭവിച്ചെന്ന വാർത്ത സ്ഥിരീകരിച്ചു. ജോലിത്തിരക്കിൽനിന്ന് അല്പം ആശ്വാസം തേടിയായിരുന്നു ദന്പതികൾ മഞ്ഞപ്പുല്ലിലെത്തിയത്. ഒന്നര വർഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഫോട്ടോ എടുക്കുന്നതിനിടെയാണ് മിന്നൽ ദുരന്തമായി എത്തിയത്. മിന്നലേറ്റ് വീണ അഞ്ജുവിന്റെ വസ്ത്രങ്ങൾ കത്തിക്കരിഞ്ഞു. സോനുവിനും വീണു പരിക്കേറ്റു. പെട്ടെന്നുണ്ടായ കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസമായി. മൊബൈൽ റേഞ്ച് കിട്ടാതെ വന്നതും വിവരങ്ങൾ അറിയാൻ വൈകി.
ദിവസവും രാവിലെ കൊല്ലാടയിൽനിന്നും നടന്നാണ് അഞ്ജു കാക്കയംചാലിൽ എത്തുന്നത്. അവിടെ നിന്നുമാണ് ആണ് പുളിങ്ങോം വില്ലേജ് ഓഫീസിലേക്ക് പോയിരുന്നത്. അതു കൊണ്ടുതന്നെ നാട്ടുകാരുമായി നല്ലബന്ധമായിരുന്നു.
Kannur
ശ്രീകണ്ഠപുരം: ചെങ്ങളായിയിൽ 4.2268 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. അരിമ്പ്ര സീമാസിൽ ജംഷീർ അബ്ദുൾ ഖാദറിനെ(27)യാണ് ഡാൻസാഫും ശ്രീകണ്ഠപുരം പോലീസും ചേർന്ന് പിടികൂടിയത്. ഡാൻസാഫ് ടീമിന് ലഭിച്ച വിവരം ശ്രീകണ്ഠപുരം എസ്ഐ അമൽ വർഗീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് എഎസ്ഐ വിനോദ് കുമാർ, സീനിയർ സിപിഒമാരായ പ്രബീഷ്, സജേഷ്, കെ.പി.ദേവൻബാബു, അനില എന്നിവരും ഡാൻസാഫ് എസ്ഐ ജിജിമോൻ, സീനിയർ സിപിഒമാരായ അനൂപ്, സജിത്ത്, ശ്രീജിത്ത്, ഗിരീഷ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
തലശേരി: തിരുവങ്ങാട് എംഎം റോഡിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. വടകര കൈനാട്ടി സ്വദേശിയായ പി. അഫ്നാസ് (34) ആണ് തലശേരി പോലീസിന്റെ പിടിയിലായത്.
ഇയാളുടെ പക്കൽ നിന്ന് 1.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
തലശേരി സബ് ഇൻസ്പെക്ടർ വി.വി. ദീപ്തിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീഷ്, ജയഷീലൻ, സിവിൽ പോലീസ് ഓഫീസർ സുബിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Kannur
കണ്ണൂർ: പുസ്തകങ്ങളെയും വായനയെയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ ‘ഇടം’ ഓൾ കേരള റീഡേഴ്സ് കമ്യൂണിറ്റിയുടെ ആദ്യ ‘റീഡിംഗ് അവർ’ കണ്ണൂരിലെ കന്റോൺമെന്റ് പാർക്കിൽ നടന്നു.
വായനാശീലം സമൂഹത്തിൽ കൂടുതൽ സജീവമാക്കുന്നതിനും, പുസ്തകങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾ നടത്തുന്നതിനുമായി രൂപീകരിച്ച കൂട്ടായ്മയാണ് 'ഇടം' ആദ്യ സംഗമത്തിന്റെ ഭാഗമായി മുൻകൂട്ടി തെരഞ്ഞെടുത്ത വൈവിധ്യമാർന്ന പുസ്തകങ്ങളുടെ വായനയാണ് പാർക്കിൽ നടന്നത്. തുടർന്ന് വായനക്കാർ ഒത്തുചേർന്ന് തങ്ങൾ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ആസ്വാദനങ്ങളും ചിന്തകളും പരസ്പരം പങ്കുവച്ചു.
ഡോ. ടി.ആർ. ദീപ്തി, ഷഹ്ന സുജിത്, ഇ.കെ. രുകിഷ.ഡോ. ജ്യോത്സന, ഡോ. അരുൺ ദാസ്, ഡോ. ആരതി എന്നിവരുടെ നേതൃത്വത്തിലാണ് ‘ഇടം' റീഡിംഗ് കമ്യണിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Kannur
മട്ടന്നൂർ: വീടിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കയനിയിലെ മുഹമ്മദിന്റെ വീട്ടിലെ അടുക്കളയിലാണ് പാമ്പിനെ കണ്ടെത്തിയത്.
ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. അടുക്കളയിലെ അടുപ്പിന് താഴെ വിറക് സൂക്ഷിക്കുന്ന സ്ഥലത്താണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.
വീട്ടുകാർ വീടുപൂട്ടി വിദേശത്തേക്ക് പോയതായിരുന്നു. ഗൾഫിൽ നിന്ന് വീട്ടുകാർ വരുന്നതിനാൽ ബന്ധുക്കൾ വീട് തുറന്ന് വൃത്തിയാക്കാൻ ഒരുങ്ങുന്നതിനിടെയാണ് പാമ്പിനെ കണ്ടത്.വിവരം അറിയിച്ചതിനെ തുടർന്ന് മാർക്ക് പ്രവർത്തകനായ ഫൈസൽ വിളക്കോട് എത്തി പാമ്പിനെ പിടികൂടി.
Kannur
കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് യൂത്ത് കെയർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്സവനഗരിയിൽ വിപുലമായ ശുചീകരണ പ്രവർത്തനം നടത്തി. തുടർച്ചയായ മൂന്നാം വർഷമാണ് യൂത്ത് കെയർ പ്രവർത്തകർ ഉത്സവകാലത്ത് ശുചീകരണ ദൗത്യം ഏറ്റെടുക്കുന്നത്.
ഇക്കരെ കൊട്ടിയൂർ, അക്കരെ കൊട്ടിയൂർ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിലായി പ്രവർത്തകർ ശുചീകരണം നടത്തി. ശുചീകരണ പ്രവർത്തനം രണ്ടുദിവസത്തേക്കുകൂടി ദീർഘിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ശുചീകരണ പ്രവർത്തനങ്ങൾ ജില്ല പഞ്ചായത്തംഗം ജയ്സൺ കാരക്കാട്ട് ഉദ്ഘടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.പി. അബ്ദുൾ റഷീദ്, മഹിത മോഹൻ, അശ്വിൻ മകുകോത്ത്, മിഥുൻ മാറോളി, നിധിൻ നടുവനാട്, പ്രിൻസ് പി ജോർജ്, ജിനീഷ് ചെമ്പേരി എന്നിവർ പ്രസംഗിച്ചു.
Kannur
ഉളിക്കൽ: കുടിയേറ്റ ജനതയുടെ കരുത്തിന്റെയും കൂട്ടായ്മയുടെയും അടയാളമായി വട്ട്യാംതോട് പുഴയ്ക്ക് കുറുകെ നിർമിച്ച ജനകിയ പാലത്തിനു പകരം പുതിയപാലം എന്ന സ്വപ്നം ഒടുവിൽ യാഥാർഥ്യമാകുന്നു. ബജറ്റിൽ സർക്കാർ പാലത്തിനായി 9.5 കോടി രൂപ വകയിരുത്തിയതോടെയാണ് കുടിയേറ്റ ജനതയുടെ പാലം സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്.
പതിറ്റാണ്ടുകൾക്കു മുന്‍പ് ജനകീയ കൂട്ടായ്മയിൽ നിർമിച്ച പാലം കാലപ്പഴക്കം കാരണം അപകടാവസ്ഥ നേരിടുകയാണ്. ജില്ലയിലെ പ്രധാന ടുറിസ്റ്റ് കേന്ദ്രമായ പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലിയിലെക്കും ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് ഉൾപ്പടെയുള്ള മലയോരമേഖലയിലെ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന പാലം കൂടിയാണ് വട്ട്യാംതോട് പാലം.
ജനകീയ പാലം വരുന്നതിന് മുന്‍പ് കടത്തുതോണി ആയിരുന്നു പ്രദേശവാസികളുടെ ഏക ആശ്രയം. മഴക്കാലം ആകുന്നതോടെ ഒറ്റപ്പെട്ടുപോകുന്ന ജനങ്ങളുടെ യാത്ര ക്ലേശത്തിന് പരിഹാരം കാണാനായിരുന്നു ഇവിടെ പാലം പണിതത്. മണിക്കടവ്-മാട്ടറ പള്ളിയിലെ വൈദികരുടെ നേതൃത്വത്തിൽ ജനകീയ കമ്മറ്റി രൂപികരിച്ചു പണം കണ്ടെത്തി നാട്ടുകാരുടെ ശ്രമദാനത്തിലൂടെയായിരുന്നു പാലം നിർമിച്ചത്.
നാട്ടുകാരുടെ ശ്രമദാനവും പിരിച്ചെടുത്തതുകയും അന്നത്തെ എംഎൽഎ കെ.സി. ജോസഫിന്റെ പരിശ്രമ ഫലമായി തദേശസ്വയം ഭരണ വകുപ്പിൽ നിന്ന് അനുവദിച്ച ഒരുലക്ഷം രൂപയും ആയിരുന്നു ആദ്യ മൂലധനം. തുടർന്ന് തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളിയും, ആർച്ച്ബിഷപ് എമരറ്റസ് മാർ ജോർജ് വലിയമറ്റത്തിന്റെയും പരിശ്രത്തിൽ ജർമനിയിലെ കൊളോൺ രൂപതയിൽ നിന്ന് ലഭിച്ച ഏതാണ്ട് മുന്നേമുക്കാൽ ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയായിരുന്നു പാലം നിർമാണം പൂർത്തീകരിച്ചത്. 1993 മേയ് ഒന്‍പതിന് അന്നത്തെ ധനകാര്യ മന്ത്രിയും മുൻമുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയായിരുന്നു പാലം തുറന്നു കൊടുത്തത്.
പാലം യാഥാർഥ്യമായെങ്കിലും മഴക്കാലത്തെ വെള്ളപാച്ചിലിൽ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്യുന്നത് പതിവാണ്. മലവെള്ളപ്പാച്ചിലിൽ മരങ്ങളും മറ്റും ഇടിച്ച് പാലത്തിന്റെ കൈവരികൾ തകരുകയും പാലത്തിന് ബലക്ഷയം സംഭവിക്കുകയും ചെയ്തിരുന്നു.
ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന വീതിയേ പാലത്തിനുള്ളൂ എന്നതും അപകടാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഇതോടെയാണ് പുതിയ പാലം വേണമെന്ന് ആവശ്യവുമായി പ്രദേശവാസികൾ എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികൾക്ക് നിരന്തരമായി പരാതികൾ നൽകുന്നത്. സജീവ് ജോസഫ് എംഎൽഎയുടെ ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് വട്ട്യാംതോട് പാലത്തിന് 9.5 കോടി രൂപ ബജറ്റിൽ അനുവദിച്ചത്.
Kannur
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കോലുവള്ളിയെയും ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയംകുന്നിനെയും ബന്ധിപ്പിക്കുന്ന കമ്പിപ്പാലം വി. കുഞ്ഞികൃഷ്ണൻ എംഎൽഎ സന്ദർശിച്ചു.
കണ്ണൂർ-കാസർഗോഡ് ജില്ലകളെ ബന്ധിപ്പിക്കുന്നതും കാര്യങ്കോട് പുഴയ്ക്കു കുറുകെയുള്ളതുമാണു പാലം. ഇവിടെ കോൺക്രീറ്റ് പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ എംഎൽഎയ്ക്ക് നിവേദനം നൽകി.
Kannur
പയ്യന്നൂർ: സുരക്ഷാ ഭീഷണി നേരിടുന്ന മുതിയലം രാമന്‍കുളം വി. കുഞ്ഞികൃഷ്ണൻ എംഎല്‍എ സന്ദര്‍ശിച്ചു. നഗരസഭ ഏല്‍പ്പിച്ച പുനര്‍നിര്‍മാണ പ്രവൃത്തികള്‍ മഴക്കാലമായിട്ടും പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് പ്രതിഷേധങ്ങളുയരുന്നതിനിടെയാണ് എംഎല്‍എയുടെ സന്ദര്‍ശനം.
കുളം പുനര്‍നിര്‍മാണ പ്രവര്‍ത്തി പൂര്ത്തിയാകാത്തതിനാൻ സമീപത്തെ വീടുകള്‍ ഭീഷണിയിലാണ്. മഴ ആരംഭിച്ചതോടെ ഒരു ഇലക്ട്രിക് പോസ്റ്റ് കുളത്തിലേക്ക് മറിഞ്ഞു വീഴുകയും ചെയ്തിരുന്നു. പോസ്റ്റ് വേഗത്തില്‍ മാറ്റി സ്ഥാപിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥരോടും കുളത്തിന്റെ അരികുകള്‍ ഇടിഞ്ഞു വീഴുന്ന വിഷയത്തില്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും എംഎല്‍എ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥര്‍ തന്നെ സ്ഥലം സന്ദര്‍ശിച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളാമെന്ന് ഉറപ്പ് നല്‍കിയതായി എംഎല്‍എ അറിയിച്ചു.
Kannur
തേർത്തല്ലി: ജലജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആലക്കോട് പഞ്ചായത്തിൽ പഞ്ചായത്തിന്റെയും തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ജനകീയ ജല ശുദ്ധീകരണ കാന്പയിന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 6854 കിണറുകളും ക്ലോറിനേറ്റ് ചെയ്യും.
വാർഡ് ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.തേർത്തല്ലിയിൽ സംഘടിപ്പിച്ച കാന്പയിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. ആയിഷ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വത്സമ്മ വാണിശേരി, മെഡിക്കൽ ഓഫീസർ ഡോ. ഇ.വി. സീമി, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ, കെ. നിധീഷ്, മെൽബിൻ, സോളി ജിമ്മി എന്നിവർ പ്രസംഗിച്ചു.
Kannur
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ ലഹരിക്കെതിരെ "വൺ മില്യൺ തൂഫാൻ ഗോൾ' സംഘടിപ്പിച്ചു. എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്. നസീബ് ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നസീറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുറഹ്മാൻ പെരുവണ, പിടിഎ വൈസ് പ്രസിഡന്റ് നൗഷാദ് നടുവിൽ, പ്രിൻസിപ്പൽ എം.പി. അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
Kannur
വായാട്ടുപറമ്പ് സെന്റ് ജോസഫ്സിൽ
വായാട്ടുപറമ്പ്: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ആദരവും വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനവും നടത്തി. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് മോളി സജി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് തെങ്ങുംപ്പള്ളി അധ്യക്ഷത വഹിച്ചു.
വിദ്യാരംഗം കലാ-സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നാടക കൃത്തും നടനും രചയിതാവും കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ കെ.എൻ. മനോജ്കുമാർ നിർവഹിച്ചു. മുഖ്യാധ്യാപകൻ ബിജു സി. ഏബ്രഹാം, വാർഡ് മെംബർ സി.സി. രാജൻ, പിടിഎ പ്രസിഡന്റ് സുനിൽ കീഴാരം, പ്രിൻസിപ്പൽ റിൻസി ജോസഫ്, ലിബി ബിനോ, സജി ജോർജ്, വി.എം. തോമസ്, ലൈല സെബാസ്റ്റ്യൻ, എഡ്വിൻ സനീഷ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് മെമന്റോയും കാഷ് അവാർഡും നൽകി.
നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ
നടുവിൽ: നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മോളി സജി ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു, യുഎസ്എസ്, എൻഎംഎംഎസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ മെമന്റോ നല്കി അനുമോദിച്ചു. സൗത്ത് ഏഷ്യൻ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടി ഇന്ത്യൻ ടീമിൽ അംഗമായ പൂർവ വിദ്യാർഥി ആൽബർട്ട് കെ. ജോണിനെയും ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടിയ വിദ്യാർഥി ശ്രേയ ജയനെയും ചടങ്ങിൽ ആദരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ കെ. രഞ്ജിനി, നടുവിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോമോൾ ജിൽസാദ്, വാർഡ് മെംബർ പി.പി. മുസ്തഫ, മുഖ്യാധ്യാപകൻ കെ.കെ. ലതീഷ്, പിടിഎ പ്രസിഡന്റ് സി.എച്ച്. ഷംസുദ്ധീൻ, നടുവിൽ എഎൽപി സ്കൂൾ മുഖ്യാധ്യാപിക എൻ. ഷീന, മുൻ പ്രിൻസിപ്പൽ സിന്ധു നാരായൺ മഠത്തിൽ, എംപിടിഎ പ്രസിഡന്റ് എ.ഇ. റജീന, ആൽബർട്ട് കെ. ജോൺ, അധ്യാപകരായ ബിനേഷ് തോമസ്, ബി. ശിഹാബുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
Kannur
ചെറുപുഴ: ചെറുപുഴ ഗ്രാമീണ വായനശാലയുടെയും യോഗാ പഠന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ലോക യോഗാ ദിനാചരണവും അനുമോദനവും നടത്തി. വായനശാലാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വായനശാല പ്രസിഡന്റ് വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ ഉന്നത വിജയം നേടിയ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളെ അനുമോദിച്ചു. ചെറുപുഴ യോഗാ പഠനകേന്ദ്രം ഡയറക്ടർ കെ. ദാമോദരൻ യോഗാദിന സന്ദേശം നൽകി. എം. ബാലകൃഷ്ണൻ, ഒ.ജെ. വിൻസെന്റ്, പി. പദ്മനാഭൻ, ജെ. സെബാസ്റ്റൻ, മാത്യു മുകുളേൽ, മധു പ്രാപ്പൊയിൽ എന്നിവർ പ്രസംഗിച്ചു.
Kannur
കൂത്തുപറമ്പ്: മുംബൈയിൽ ലിഫ്റ്റ് തകർന്നുവീണ് പരിക്കേറ്റു ചികിത്സയിലായിരുന്ന പാനൂർ ചെണ്ടയാട് സ്വദേശിയായ യുവാവ് മരിച്ചു. ചെണ്ടയാട് വരപ്ര സ്വദേശിയും മുംബൈയിൽ ബിസിനസുകാരനായ എരഞ്ഞിക്കൽ മഹമൂദിന്റെ മകൻ എരഞ്ഞിക്കൽ മഫ്ലാദാണ് (33) മുംബൈയിൽ മരിച്ചത്.
രണ്ടുദിവസം മുന്‍പ് താമസ സ്ഥലത്തെ ലിഫ്റ്റ് തകർന്നുവീണ് ഗുരുതരമായി പരിക്കേറ്റ് മുംബൈയിലുള്ള ഒരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മൃതദേഹം നാട്ടിലെത്തിച്ച് ചെണ്ടയാട് കല്ലറക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും. അപകടത്തിൽ സഹോദരനായ ഇർഷാദിനും സുഹൃത്തിനും കൂടെ ജോലിചെയ്യുന്ന ആൾക്കും പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Kannur
കണ്ണൂർ: സത്യത്തെയും മൂല്യങ്ങളെയും മുറുകെപിടിച്ച് ജനങ്ങളുടെ കണ്ണും കാതുമായി പ്രവർത്തിക്കുന്ന പത്രമാണ് ദീപികയെന്ന് മന്ത്രി സണ്ണി ജോസഫ്. 140 വർഷം പിന്നിടുന്ന ദീപികയുടെ ചരിത്രം കേരളത്തിന്റെ വളർച്ചയുടെ ചരിത്രം കൂടിയാണ്.
ജനാധിപത്യത്തിലെ നാലാം തൂണുകളെന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കാറ്. ലെജിസ്ലേച്ചർ, എക്സിക്യുട്ടീവ്, ജുഡീഷറി എന്നിവയ്ക്കു പുറമെ ജനാധിപത്യത്തെ താങ്ങി നിർത്തുന്നത് മാധ്യമങ്ങളാണ്. ജനാധിപത്യത്തിന്റെ നാലാം തൂൺ എന്ന വിശേഷണം പൂർണമായും അർഹിക്കുന്ന പത്രമാണ് ദീപിക.
ജനാധിപത്യത്തിനും മതേതരത്തിനും ജനങ്ങൾക്കും ഹിതകരമല്ലാത്ത പ്രവർത്തനങ്ങൾ ആരുടെ ഭാഗത്തു നിന്നുണ്ടായാലും അപ്പപ്പോൾ ദീപിക ശക്തമായി പ്രതികരിക്കാറുണ്ടെന്നം മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
കണ്ണൂർ: ലോകം മുഴുവനുമുള്ള മലയാളികൾ ഓൺലൈനായി വായിക്കുന്ന പത്രമാണ് ദീപികയെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. പറയേണ്ടത് പറയേണ്ട സ്ഥലത്ത് പറയേണ്ട രീതിയിൽ പറയുന്നതാണ് ദീപികയുടെ ശൈലി.
എക്കാലവും സത്യത്തിനൊപ്പം നിൽക്കുന്നതാണ് ദീപികയെ ലോകമലയാളികൾ നെഞ്ചേറ്റാൻ കാരണം. തുടക്കം മുതൽ സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമെന്ന ആശയത്തിൽ നിന്ന് അൽപം പോലും പിന്നോട്ട് പോകാതെയാണ് ദീപിക ഇന്നും മുന്നേറുന്നത്.
ദേശീയ സ്വാതന്ത്ര്യ സമര പോരോട്ടത്തിന് മുന്‍പേ സ്ഥാപിതമായ ദീപിക രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിലും സജീവ ഇടപെടൽ നടത്തിയ പത്രമാണ്.
കണ്ണൂർ: ജാതിമത വർഗ വർണഭേദമന്യേ എല്ലാവരുടെയും ശബ്ദമാണ് ദീപികയെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. സത്യത്തിന്റെയും നീതിയുടെയും പാതയിൽ ഉറച്ചുനിന്ന് പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കർഷകരുടെയും ഉന്നമനത്തിനും വേണ്ടിയാണ് ദീപിക പ്രവർത്തിക്കുന്നത്.
സമൂഹത്തിൽ ഇതിനകം വലിയ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ ദീപികയ്ക്കു കഴിഞ്ഞിട്ടുണ്ട്.
ദീപിക കണ്ണൂരിലേയ്ക്കു വരുന്പോൾ മലബാർ മേഖലയിൽ വിജയിക്കുമോ എന്ന സംശയവും ആശങ്കയും ചിലർ പ്രകടിപ്പിച്ചിരുന്നു. എന്നാൽ എല്ലാകാലത്തും സത്യത്തിന്റെ പക്ഷത്തു നിന്നിരുന്ന മലബാർ ജനത സത്യത്തിനും നീതിക്കും ധാർമികതയ്ക്കും വേണ്ടി പോരാടുന്ന ദീപികയെയെും ഏറ്റെടുത്തു.
ജനങ്ങളിൽനിന്ന് ആർജിച്ചെടുത്ത ഈ വിശ്വാസം തന്നെയാണ് ദീപികയുടെ വിജയമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
Kannur
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ അവസാനത്തെ ആരാധന പൂജ രോഹിണി നാളിൽ അക്കരെ സന്നിധിയിൽ കൊട്ടിയൂർ പെരുമാൾക്ക് സമർപ്പിക്കും.രോഹിണി ആരാധന നാളിൽ സ്വയംഭൂവിനെ ആലിംഗനം ചെയ്ത് കുറുമാത്തൂർ നായ്ക്കൻ സ്ഥാനികൻ നടത്തുന്ന സവിശേഷമായ ആലിംഗന പുഷ്പാഞ്ജലിയും ഞായറാഴ്ച്ച നടക്കും.
ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധന സദ്യയും ഉണ്ടാകും. സന്ധ്യയ്ക്ക് പെരുമാൾക്ക് പാലമൃത് അഭിഷേകവും കളഭാഭിഷേകവും നടത്തും. പഴശി കോവിലകത്തു നിന്നുമാണ് പൂജാദ്രവ്യങ്ങൾ എത്തിക്കുക. രോഹിണി ആരാധന ദിവസം വലിയ ഭക്തജന തിരക്കാണ് കൊട്ടിയൂരിൽ പ്രതീക്ഷിക്കുന്നത്. ആലിംഗന പുഷ്പാഞ്ജലിക്കും വലിയ സവിശേഷതയാണുള്ളത്.
വൈശാഖ മഹോത്സവ കാലത്തെ രോഹിണി നക്ഷത്രത്തിൽ കുറുമാത്തൂർ ഇല്ലത്തെ ബ്രാഹ്മണശ്രേഷ്ഠൻ ഭഗവൽസ്വയംഭൂവിൽ പുഷ്പാഞ്ജലി നടത്തുകയും പുഷ്പാഞ്ജലി ക്കൊടുവിൽ ഭഗവാനെ ആലിംഗനം ചെയ്യുകയും ചെയ്യുന്ന ചടങ്ങാണിത്.
Kannur
കൊട്ടിയൂർ: സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ കൊട്ടിയൂരില്‍ ദര്‍ശനം നടത്തി. ശനിയാഴ്ച്ച ഉച്ചയോടെ കൊട്ടിയൂർ അക്കരെ സന്നിധിയിൽ എത്തിയ അദ്ദേഹത്തേയും കുടുംബത്തെയും ദേവസ്വം അധികൃതർ സ്വീകരിച്ചു. ഭക്തജനങ്ങള്‍ക്ക് സുരക്ഷയും ട്രാഫിക്ക് ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൽ, കൊട്ടിയൂർ സ്പെഷൽ എസ്പി കിരൺ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Kannur
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ കൊട്ടിയൂരിലേക്ക് ഭക്തർ ഒഴുകിയെ ത്തിയതോടെ മലയോര മേഖലയാകെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. വാഹനങ്ങളുടെ നീണ്ടനിര കാരണം കൊട്ടിയൂർ, കേളകം, പേരാവൂർ, കണിച്ചാർ, കോളയാട് മേഖലകളിലെ റോഡുകൾ അക്ഷരാർഥത്തിൽ നിശ്ചലമായി.
നെടുംപൊയിൽ ചുരം മുതൽ കൊട്ടിയൂർ ഭാഗത്തേക്കുള്ള റോഡിൽ കിലോമീറ്ററുകളോളം വാഹന നിര രൂപപ്പെട്ടു. കോളയാട് മുതൽ പേരാവൂർ വരെയും കൊളക്കാട് മുതൽ കേളകം വരെയും പേരാവൂർ മുതൽ കേളകം വരെയുള്ള പ്രധാന പാതകളിലും സമാന്തര റോഡുകളിലും ഗതാഗത ക്കുരുക്ക് അനുഭവപ്പെട്ടു. നിരവധി വാഹനങ്ങൾ മണിക്കൂറുകളോളം ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങാൻ കഴിയാതെ കുടുങ്ങിക്കിടന്നു.
കൊട്ടിയൂർ നീണ്ടുനോക്കി ടൗൺ മുതൽ ക്ഷേത്രപരിസരം വരെ ഒരു വാഹനത്തിന് പോലും എളുപ്പത്തിൽ സഞ്ചരിക്കാനാകാത്ത സാഹചര്യമുണ്ടായി. സ്വകാര്യ വാഹനങ്ങൾ, ബസുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ എന്നിവയുടെ അമിത തിരക്കാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്. കുരുക്കിൽപ്പെട്ട നിരവധി ഭക്തർക്ക് മണിക്കൂറുകളോളം വാഹനങ്ങളിൽ തന്നെ കഴിയേണ്ടി വന്നു.
കൊട്ടിയൂരിലെ തിരക്ക് നിയന്ത്രിക്കാൻ മറ്റു പല ഭാഗങ്ങളിലും വാഹനങ്ങൾ പോലീസ് പിടിച്ചിടുകയായിരുന്നുവെന്നും പറയുന്നു. കഴിഞ്ഞ ഞായറാഴ്ച നടപ്പാക്കിയ ഗതാഗത ക്രമീകരണങ്ങൾ ഇത്തവണ ഒരുക്കാതിരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ഭക്തരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞയാഴ്ച വലിയ ബസുകളും മറ്റും കേളകത്ത് പാർക്ക് ചെയ്യിച്ച് അവിടെ നിന്ന് കെഎസ്ആർടിസി യുടെ പ്രത്യേക ഷട്ടിൽ സർവീസുകൾ വഴി ഭക്തരെ കൊട്ടിയൂരിലേക്ക് എത്തിച്ചിരുന്നതും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഏറെ സഹായകമായിരുന്നു.
എന്നാൽ ഇത്തവണ സമാനമായ സംവിധാനം ഒരുക്കാത്തതും വാഹന നിയന്ത്രണത്തിൽ വേണ്ടത്ര മുൻകരുതൽ സ്വീകരിക്കാത്തതും വലിയ വീഴ്ചയായെന്നാണ് പൊതുവായ വിമർശനം.
ഭക്തജനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് പ്രതീക്ഷിച്ചിരുന്നിട്ടും അതിനനുസരിച്ചുള്ള ട്രാഫിക് മാനേജ്മെന്റ്നടപ്പിലാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന ആക്ഷേപവും ശക്തമാണ്.
കൊട്ടിയൂർ മഹോത്സവത്തിന്റെ പ്രധാന ദിവസങ്ങളിൽ കൂടുതൽ കാര്യക്ഷമമായ ഗതാഗത നിയന്ത്രണവും പാർക്കിംഗ് സംവിധാനങ്ങളും ഷട്ടിൽ സർവീസുകളും ഏർപ്പെടുത്തി ഭക്തർക്ക് സുഗമമായ യാത്ര ഉറപ്പാക്കണമെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
Kannur
കേളകം: വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെയും വിദ്യാർഥികളെയും ആദരിക്കുന്നതിനായി കേളകം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച "എക്സലൻസ് അവാർഡ്-2026' മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്ത് അവാർഡുകൾ വിതരണം ചെയ്തു. വിദ്യാഭ്യാസം, ഗവേഷണം, അക്കാദമിക മികവ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കുന്നതിലൂടെ സമൂഹത്തിന് മാതൃക സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജയ്സൺ കാരക്കാട്ട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോ, പഞ്ചായത്ത് സെക്രട്ടറി പി. മായ, സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൾ സലാം, സുനിത രാജു, ഷിജി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് അംഗങ്ങളായ എസ്.ടി. രാജേന്ദ്രൻ, മൈഥിലി രമണൻ, ബിനു ഏടാൻ, ജെയ്മോൻ കൊച്ചറക്കൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സന്തോഷ് ജോസഫ്, കെ.പി. ഷാജി, ജോസഫ് പാമ്പാടി, യൂസഫ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ വ്യക്തികളെയും പഞ്ചായത്തിന്റെ പരിധിയിലുള്ള വിവിധ സ്കൂളുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു.
Kannur
കണ്ണൂർ: പയ്യാന്പലം ബീച്ചിൽ കൂടുതൽ ലൈഫ്ഗാർഡുമാരെ വിന്യസിക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്. പയ്യാമ്പലത്ത് കടലിൽ ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ ഇറങ്ങിയ കർണാടക സ്വദേശിയെ കാണാതായതിനെത്തു ടർന്ന് ബീച്ചിൽ എത്തിയതായിരുന്നു മന്ത്രി.
കൂടുതൽ അപായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേയർ പി. ഇന്ദിര, ടി.ഒ. മോഹനൻ എംഎൽഎ എന്നിവരും കൂടെയുണ്ടായിരുന്നു.
രാവിലെ 9.15ന് പോലീസ് എയ്ഡ് പോസ്റ്റിന് സമീപം കടലിൽ ഇറങ്ങിയ മൈസൂരു നിന്നുള്ള എട്ടംഗസംഘവും അപകടത്തിൽപെട്ടിരുന്നു. തിരയിൽപ്പെട്ട 24 കാരനായ ചിരന്ത്ശർമയെ രക്ഷപ്പെടുത്തി.
ലൈഫ്ഗാർഡുമാരായ വിജേഷ് ജോസഫ്, ഡേവിഡ് ജോൺസൺ, തീരദേശ പോലീസ് വാർഡൻ അരുൺ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Kannur
ഇരിട്ടി: സ്വന്തം മൊബൈലിൽ ഫോൺ നമ്പർ ഉപയോഗിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സെൽഫ് എന്യൂമറേഷൻ നടത്തി ദേശീയ സെൻസസ് പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു.
എന്യുമറേറ്റർമാരുടെ സഹായമില്ലതെ സെൻസസ് പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് സെൽഫ് എന്യൂമറേഷൻ പ്രേത്സാഹിപ്പിക്കുന്നത്. ഡിജിറ്റലൈസേഷൻ മേഖലയിലെ വളർച്ചയും പങ്കാളിത്തവും ഉറപ്പാക്കലും കൂടിയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വെബ്സൈറ്റിലൂടെ ഐഡിയും പാസ്വേഡും ഉപയോഗിച്ച് കുടുംബവിവരങ്ങൾ ഇതിലൂടെ സമർപ്പിക്കാം.
മന്ത്രി സണ്ണി ജോസഫിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ സെൻസസ് സ്ഥിതി വിവരക്കണക്ക് ഇൻവിജിലേറ്റർ കെ. വിജുല മന്ത്രിയുടെ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തി.
ജില്ലാ പഞ്ചായത്തംഗം ജെയ്സൺ കാരക്കാട്ട്, ഇരിട്ടി തഹസിൽദാർ എസ്. മഞ്ജു, ഹെഡ് ക്വാട്ടേഴ്സ് തഹസിൽദാർ ജോമോൻ മാത്യു, പായം വില്ലേജ് ഓഫീസർ ആർ.പി. പ്രമോദ്, ക്ലാർക്ക് കെ. അഭിഷേക്, സിബിൻ സബാസ്റ്റ്യൻ എന്നിവരും സംബന്ധിച്ചു.
Kannur
കൊട്ടിയൂർ: കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "ഓണക്കനി നിറപ്പൊലിമ' പദ്ധതിയുടെ സിഡിഎസ് തല ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് തൈ നട്ട് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം അധ്യക്ഷത വഹിച്ചു.
മെമ്പർ സെക്രട്ടറി സുബാഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് ആമക്കാട്ട്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സിബി, സിഡിഎസ് ചെയർപേഴ്സൺ എന്നിവർ പ്രസംഗിച്ചു.
കൃഷി ഓഫീസർ ഷെറിൻ റോസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ പ്രിൻസ് തോമസ് എന്നിവർ പദ്ധതിയുടെ വിശദീകരണം നടത്തി. കുടുംബങ്ങളുടെ കാർഷിക സ്വയംപര്യാപ്തതയും വിഷരഹിത പച്ചക്കറി ഉത്പാദനവും ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കുന്നതെന്ന് അവർ അറിയിച്ചു. തുടർന്ന് അഗ്രി സിആർപി പുഷ്പകുമാരി പൊങ്ങുംപുറത്ത് പ്രസംഗിച്ചു. കുടുംബശ്രീ പ്രവർത്തകരും ജനപ്രതിനിധികളും കർഷകരും ചടങ്ങിൽ പങ്കെടുത്തു. ഓണത്തോടനുബന്ധിച്ച് ഓരോ കുടുംബത്തിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓണക്കനി നിറപ്പൊലിമ പദ്ധതി നടപ്പാക്കുന്നത്.
Kannur
ഇരിട്ടി: വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് വ്യാപാരി സമൂഹം അനുഭവിക്കുന്ന പ്രയാസങ്ങളെല്ലാം പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള തുടക്കമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പുതുക്കിയ ബജറ്റെന്ന് മന്ത്രി പറഞ്ഞു. ഇരിട്ടി മർച്ചന്റ് അസോസിയേഷൻ ജനറൽബോഡി യോഗവും അനുമോദന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അയ്യൂബ് പൊയിലയൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ. സുധാകരൻ, ഇരിട്ടി മേഖലാ പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യൻ, മേഖലാ സെക്രട്ടറി മൂസഹാജി, മേഖലാ ട്രഷറർ ജോൺ ജോഷ്വാ, മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് വർഗീസ്, ട്രഷറർ നാസർ തിട്ടയിൽ എന്നിവർ പ്രസംഗിച്ചു. കുറ്റാന്വേഷണ മികവിന് ഇരിട്ടിയിലെ പോലീസ് ഉദ്യോഗസ്ഥർ, സംസ്ഥാന മാധ്യമ പുരസ്കാരം ലഭിച്ച ഉൻമേഷ് പായത്ത്, വിരമിച്ച ചുമട്ടുതൊഴിലാളികൾ, ഉന്നത വിജയം കൈവരിച്ച വ്യാപാരികളുടെ മക്കൾ എന്നിവരെ അനുമോദിച്ചു.
Kannur
കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വൈദ്യുത മന്ത്രി സണ്ണി ജോസഫിന് സ്വീകരണവും പഞ്ചായത്ത് പരിധിയിൽ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് ആദരവും സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ, മറ്റ് വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്കുമാണ് 'എക്സലൻഷ്യ 2026 ' അവാർഡ് വിതരണം നടത്തിയത്. പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ഡോ. ട്രീസ പോൾ ഉദ്ഘാടനം നിർവഹിച്ചു.
ഹയർ സെക്കൻഡറി പരീക്ഷയിൽ 1200 ൽ 1200 മാർക്കു നേടിയ റോസ് ജെനിഫർ, എ പ്ലസ് നേടിയ 48 വിദ്യാർഥികൾ, യുകെ കീലെ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ പഠനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ലിഞ്ചു തോമസ്, അമേരിക്കയിലെ മേരിലാൻഡ് യൂണിവേഴ്സിറ്റിയിൽനിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഷാജി ജോസഫ് ആലുങ്കൽ, ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ വിജയം കരസ്ഥമാക്കിയ ആൽബിന മരിയ പ്രിൻസ്, നാഷണൽ ക്വാളിറ്റി അഷ്വർഡ് സ്റ്റാൻഡേർഡ് യോഗ്യത നേടിയ മാവടി ആയുഷ് ആരോഗ്യ മന്ദിർ സബ് സെന്റർ ടീമം അംഗങ്ങൾ, മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട പാലിയേറ്റീവ് നഴ്സ് വി.ടി. ശാലിനി എന്നിവരെ അവാർഡ് നല്കി ആദരിച്ചു.
ജില്ലാ പഞ്ചായത്ത്ംഗം ജെയ്സൺ കാരക്കാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോയ് ജോർജ്, ഡോ. അതുൽ, കൃഷി ഓഫീസർ അരുൺ ജോസ്, പഞ്ചായത്ത് സെക്രട്ടറി സന്തോഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലാലി ജോസ്, സിന്ധു ചിറ്റേരി, ജിബിൻ ജെയ്സൺ, മിനി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
Kannur
ഇരിട്ടി: ടൗണിലെ ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷാജി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്ദീപ്, മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പല സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Kannur
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ചരൾ മുടയരിഞ്ഞിയിലെ ഈന്തുംകുഴിയിൽ ബിജേഷിന്റെ വീട്ടിലെ ബാത്റൂമിൽ നിന്നും രാജവെമ്പാലയെ പിടികൂടി.
വനംവകുപ്പ് താത്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടാണ് പാമ്പിനെ പിടികൂടിയത്. ഫൈസൽ പിടികൂടുന്ന 121-ാമത്തെ രാജവെമ്പാലയാണിത്. പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.
Kannur
ചെമ്പേരി: മലയോര ഹൈവേയിൽ ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി പാതിവഴിയിൽ നിർത്തിവച്ച് കരാറുകാരൻ പിന്മാറിയതുമൂലം ചെമ്പേരി ടൗണിൽ ഗതാഗത തടസം രൂക്ഷമാകുന്നു. വീതി കുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്ക് വർധിക്കാനിടയായത്.
ഇതിനെതിരേ പരാതി ഉയർന്നതോടെ കുടിയാന്മല പോലീസിന്റെ നിർദേശപ്രകാരം ഏരുവേശി ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ റോഡരികിൽ വിവിധ ഭാഗങ്ങളിൽ ‘നോ പാർക്കിംഗ് 'ബോർഡുകൾ സ്ഥാപിക്കുകയുണ്ടായി. എന്നാൽ ഈ നിർദേശങ്ങൾ അവഗണിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരേ പോലീസ് പിഴ ചുമത്തുകയാണിപ്പോൾ.
റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കി ഗതാഗതം സുഗമമാക്കാൻ വാഹന ഉടമകൾ സഹകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അഭ്യർഥിച്ചു. കേരള പോലീസിന്റെ ട്രാഫിക് നിയന്ത്രണ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ‘ശുഭയാത്ര' സംവിധാനത്തിലൂടെ അനധികൃത പാർക്കിംഗിനെതിരേ പൊതുജനങ്ങൾക്കും പരാതി നൽകാം.
പാർക്ക് ചെയ്ത വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യക്തമായി കാണുന്ന ഫോട്ടോ, റിപ്പോർട്ട് ചെയ്യുന്ന സമയം, സ്ഥലം എന്നിവ രേഖപ്പെടുത്തി 9747001099 എന്ന ശുഭയാത്ര വാട്സ് ആപ് നമ്പറിലേക്ക് അയച്ചാൽ വാഹനത്തിന്റെ ആർസി ഉടമയ്ക്കെതിരേ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
രാവിലെയും വൈകുന്നേരവും സ്കൂൾ വിദ്യാർഥികൾ സഞ്ചരിക്കുന്ന തിരക്കേറിയ സമയങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും സാധ്യമെങ്കിൽ സ്ഥിരമായി ഗതാഗത നിയന്ത്രണത്തിന് മുമ്പുണ്ടായിരുന്ന ഹോം ഗാർഡിനെ നിയോഗിക്കണമെന്നും വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.
Kannur
ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്ത്, പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രം, ആയുഷ് പിഎച്ച്സി (ഹോമിയോ) ചെറുപുഴ, ആയുഷ് പിഎച്ച്സി (ആയുർവേദം) പ്രാപ്പൊയിൽ, ജിഎച്ച്എസ്എസ് കോഴിച്ചാൽ എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ "ആരോഗ്യ ജാഗ്രത-2026' ഭാഗമായി കോഴിച്ചാൽ ടൗണിൽ ഡെങ്കിപ്പനിക്കെതിരേ ജാഗ്രതാ സദസ് സംഘടിപ്പിച്ചു. ചെറുപുഴ ഗ്രാമ പഞ്ചായത്തംഗം വിജി കെ. ജോൺ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം റോഷി ജോസ് ഉദ്ഘാടനം ചെയ്തു. പുളിങ്ങോം എഫ്എച്ച്സി ഹെൽത്ത് ഇൻസ്പെക്ട
ർ വി. മുഹമ്മദ് ഷെരീഫ്, ജൂണിയർ ഹെൽത്ത് ഇന്‍സ്പെക്ടർ മുഹമ്മദ് ഇക്ബാൽ എന്നിവർ ക്ലാസ് നയിച്ചു. പഞ്ചായത്ത് എച്ച്ഐ ജോബിൻ ജോർജ്, പുളിങ്ങോം എഫ്എച്ച്സി ജെഎച്ച്ഐ വി.എസ്. ബിജു, ശ്രീലക്ഷ്മി, ജെപിഎച്ച്എൻ അഞ്ജു ജെയിംസ് എന്നിവർ പ്രസംഗിച്ചു.
പുളിങ്ങോം എഫ്എച്ച്സിയുടെ നേതൃത്വത്തിൽ എട്ട്,10 വാർഡുകളിൽ കൊതുക് ഉറവിട നശീകരണത്തിനും ബോധവത്കരണത്തിനുമായി മെഗാ സ്ക്വാഡ് ഗൃഹ സന്ദർശനം നടത്തി. എട്ട് ടീമുകളിലായി നടത്തിയ ഗൃഹസന്ദർശനത്തിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, എംഎൽഎസ്പിമാർ, ആശ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഗൃഹ സന്ദർശനത്തോടൊപ്പം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ടെമിഫോസ് ഉപയോഗിച്ച് കൊതുക് കൂത്താടി നശീകരണം നടത്തുകയും ചെയ്തു.
ജാഗ്രത സദസിൽ ചെറുപുഴ ആയുഷ് പിഎച്ച്സി (ഹോമിയോ) സഹകരണത്തോടെ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. പ്രാപ്പോയിൽ ആയുഷ് ആയുർവേദ പിഎച്ച്സിയുടെ സഹകരത്തോടെ കൊതുക് നിയന്ത്രണത്തി നായുള്ള ആയുർവേദ അപരാജിത ധൂപ ചൂർണം സൗജന്യമായി വിതരണം ചെയ്തു.
Kannur
നടുവിൽ: മലയോര ഹൈവേയിൽ കരുവഞ്ചാലിനും നടുവിലിനും ഇടയിൽ താവുകുന്നിൽ ഭാരവാഹനങ്ങൾ റോഡിൽ കുടുങ്ങുന്നതു പതിവാകുന്നു. ഇന്നലെ പുലർച്ചെ ബംഗളൂരുവിൽ നിന്നും ചെറുപുഴ ഭാഗത്തേക്ക് ജൽജീവൻ മിഷൻ പദ്ധതിക്കു വേണ്ടി കൂറ്റൻ ഇരുമ്പു പൈപ്പുകൾ കൊണ്ടു പോകുന്ന വലിയ ലോറി റോഡിന് കുറുകെ താഴ്ചയിലേക്ക് തള്ളി നിൽക്കുന്ന വിധത്തിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. പിന്നീട് ക്രെയിൻ എത്തിച്ചാണ് വാഹനം നേരെയാക്കി യാത്ര തുടർന്നത്.
സ്ഥിരം അപകടങ്ങൾ നടക്കുന്ന ഒരു പ്രദേശം കൂടിയാണിത്. 2022 ൽ മലയോര ഹൈവേ ഉദ്ഘാടനം ചെയ്തതിനുശേഷം ഇവിടെ വളവുകളിൽ 100 ലേറെ വാഹനാപകടങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ മൂന്നുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മലയോര ഹൈവേയുടെ നിർമാണത്തിലെ അപാകതകളാണ് ഇവിടെ സ്ഥിരം അപകട മേഖലയായി മാറിയതിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
വലിയ കയറ്റവും വളവുകളും റോഡിന്റെ ഒരുഭാഗത്ത് 30 അടിയിലേറെ താഴ്ചയുമുള്ള മേഖലയാണിത്. നടുവിൽ താവുകുന്ന് കവലയിൽ നിന്നും താവുകുന്ന് തോട് വരെയുള്ള ഏകദേശം ഒരുകിലോമീറ്റർ പ്രദേശത്താണ് നിരന്തരം അപകടക്കെണിയായി മാറിയിരിക്കുന്നത്. ഇവിടെ ജനവാസം കുറഞ്ഞ സ്ഥലം ആയതിനാൽ രാത്രികാലത്തും മറ്റും വാഹനാപകടം നടന്നാൽ നാട്ടുകാർ വിവരമറിയുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും തടസം ഉണ്ടാകുന്നു.
പ്രദേശത്ത് തെരുവ് വിളക്കുകൾ എണ്ണത്തിൽ കുറവാണ്. ഉള്ളവ തന്നെ കത്തുന്നില്ല. വെളിച്ചക്കുറവു കാരണം അന്യദേശങ്ങളിൽ നിന്ന് എത്തുന്ന ഡ്രൈവർമാർക്ക് റോഡിൽ വ്യക്തമായ കാഴ്ച കിട്ടുന്നതിന് തടസമാകുന്നു. റോഡിലേക്ക് തള്ളി നിൽക്കുന്ന മരച്ചില്ലകളും റോഡരികിലെ പൊന്തക്കാടുകളും ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
അപകടങ്ങൾ നടക്കുന്ന വേളയിൽ ഇതുസംബന്ധിച്ച മാധ്യമ വാർത്തകൾ ഉണ്ടാവുമെങ്കിലും ഉത്തരവാദിത്തപ്പെട്ട പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്നും യാതൊരു വിധത്തിലുള്ള നടപടികളും ഉണ്ടായിട്ടില്ല. ഗ്രാമപഞ്ചായത്ത് അധികൃതർ തെരുവുകള്‍ കത്തിക്കുന്നതിനും റോഡരികിലെ കാടുവെട്ടിത്തെളിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരും ഡ്രൈവർമാരും ആവശ്യപ്പെടുന്നു.
Kannur
പയ്യന്നൂര്‍: പുന്നക്കടവ് പാലക്കോട് റോഡിലെ കുറുംകടവ് കായല്‍ കഫേക്ക് സമീപത്തെ തകര്‍ന്ന കലുങ്ക് തകര്‍ന്ന സംഭവത്തില്‍ എംഎല്‍എ വി. കുഞ്ഞികൃഷ്ണന് സ്ഥലം സന്ദര്‍ശിച്ചു. എത്രയും വേഗത്തില്‍ പണി പൂര്‍ത്തിയാക്കുമെന്ന് പിഡബ്ല്യുഡി എന്‍ജിനിയറുടെ ഉറപ്പ്.
രാമന്തളി പഞ്ചായത്തിലെ പ്രധാന റോഡായ പുന്നക്കടവ്- പാലക്കോട് റോഡിലെ കുറുങ്കടവ് കായല്‍ കഫേക്ക് സമീപത്തെ കലുങ്ക് കഴിഞ്ഞ ദിവസം തകര്‍ന്ന് താഴ്ന്നതിനെത്തുടര്‍ന്ന് ബസുകൾ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ രാമന്തളി സെന്‍ട്രല്‍ വഴിയാണു സര്‍വീസ് നടത്തുന്നത്.
ഇതുമൂലം കുന്നത്തെരു മുതല്‍ കുന്നരു മില്ല് വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ യാത്രാക്ലേശം അനുഭവിക്കുകയാണ്. രണ്ടു ദിവസമായിട്ടും പരിഹാര നടപടികള്‍ കാണാത്തതിനെ തുടര്‍ന്ന് ജനങ്ങളുടെ പ്രതിഷേധമുയരുന്നുണ്ട്. സിപിഎം രാമന്തളി ലോക്കല്‍ കമ്മിറ്റി സംഭവത്തില്‍ പ്രതിഷേധിച്ചു.
വിവരമറിഞ്ഞ് വി. കുഞ്ഞികൃഷ്ണന് എംഎല്‍എ സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊതുമരാമത്ത് വകുപ്പ് എൻജിനീയറുമായി ബന്ധപ്പെട്ട് മഴ ശക്തമായാല്‍ പ്രതിസന്ധി രൂക്ഷമാവുമെന്നതിനാല് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് എത്രയും വേഗത്തില്‍ നടപടിയുണ്ടാകുമെന്ന് എൻജിനിയര്‍ ഉറപ്പുനല്‍കിയത്.
Kannur
അലക്സ് നഗർ: ശ്രീകണ്ഠപുരം നഗരസഭയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചെരിക്കോട് മുണ്ടയാട്ട് കുളത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി ഇഴയുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപയും നഗരസഭയിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപയും ഉപയോഗിച്ചാണു നവീകരണം. കുടിവെള്ളം, കൃഷി, സ്കൂൾ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം തുടങ്ങിയ ആവശ്യങ്ങൾക്കായാണു കുളം ഉപയോഗിക്കുക.
കഴിഞ്ഞവർഷം ഒക്ടോബറിലാണു പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിച്ചത്. സജീവ് ജോസഫ് എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്. മുൻ വാർഡ് കൗൺസിലർ ത്രേസ്യാമ്മ മാത്യുവിന്റെയും നഗരസഭയുടെയും സ്വപ്നപദ്ധതിയാണിത്. ഏതാനും ആഴ്ചകളായി പ്രവൃത്തി ഇഴയുകയാണ്.
കാലവർഷം എത്തിയതോടെ കുളത്തിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. വെള്ളം തുറന്നു വിട്ടില്ലെങ്കിൽ അപകടത്തിനും സാധ്യതയുണ്ട്.
കുളത്തിന് കരിങ്കൽഭിത്തി കെട്ടി ഉയർത്തണമെന്ന ആവശ്യവും ശക്തമായി ഉയർന്നുവരുന്നുണ്ട്. ഇനി മഴ തീരാതെ പ്രവൃത്തി നടക്കില്ല. കുളത്തിന്റെ ഒരുവശം മണ്ണിടിഞ്ഞ നിലയിലാണുള്ളത്.
Kannur
ആലക്കോട്: ആലക്കോട് മൃഗാശുപത്രിയിൽ മാസങ്ങളായി സ്ഥിരം ഡോക്ടറില്ലാത്തത് കന്നുകാലി കർഷകർക്ക് ദുരിതമാകുന്നു. നിലവിലുണ്ടായിരുന്ന ഡോക്ടർ വിരമിച്ചതിന് ശേഷം സ്ഥിര ഡോക്ടറെ നിയമിക്കാതെ വന്നതോടെയാണ് മൃഗാശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയത്. ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് ഡോക്ടറുടെ സേവനമുള്ളത്.
ഉദയഗിരി മൃഗാശുപത്രിയിലെ ഡോക്ടർക്കാണ് താത്കാലിക ചുമതല. ക്ഷീര കർഷകർ ഉൾപ്പെടെ ദിനംപ്രതി ഒട്ടേറെ ആളുകൾ വളർത്ത് മൃഗങ്ങളുടെ സംരക്ഷണം, പ്രതിരോധ കുത്തിവയ്പ്പുകൾ, മരുന്ന് തുടങ്ങി വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് എത്തുന്ന ആശുപത്രിയാണിത്. സ്ഥിര ഡോക്ടറില്ലാതെ വന്നതോടെ മൃഗാശുപത്രിയെ ആശ്രയിക്കുന്നവർ ഏറെ ദുരിതത്തിലാണ്.
വാഹനങ്ങളിലും മറ്റും വളർത്തുമൃഗങ്ങളുമായി എത്തുന്നവർ ആശുപത്രിയിലെത്തിയതിന് ശേഷമാണ് ഡോക്ടറില്ലെന്ന് അറിയുന്നത്. മൃഗ സംരക്ഷണവകുപ്പ് സ്ഥിരം ഡോക്ടറെ നിയമിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kannur
ധർമശാല: മഴക്കാല രോഗ പ്രതിരോധത്തിന്റേയും ഷിഗെല്ല രോഗത്തിന്റേയും പശ്ചാത്തലത്തിൽ ആന്തൂർ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി.
തളിപ്പറന്പ് മേഖലയിലെ 20 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതിൽ ധർമശാലയിലെ ഉടുപ്പി വെജിറ്റേറിയൻ ഹോട്ടലിൽനിന്ന് ഫ്രൈഡ്റൈസ്, ന്യൂഡിൽസ്, കടലക്കറി, മസാലക്കറി എന്നിവയും കോൾമൊട്ടയിലെ അനന്തരസ വെജിറ്റേറിയൻ ഹോട്ടലിൽനിന്ന് കൂട്ടുകറി, പൂപ്പൽപിടിച്ച പരിപ്പ് കറി, മസാല ചട്ട്ണി, നെയ്ച്ചോർ, പരിപ്പ് വട എന്നിവയും കൂഴിച്ചാൽ വില്ലേജ് ഓഫീസിന് സമീ പത്തെ വനിത കഫേയിൽനിന്ന് ബീഫ് ഫ്രൈ, മീൻ പൊരിച്ചത്, നെയ്ച്ചോർ, ചിക്കൻ പൊരിച്ചത്, ഇളമ്പക്കഫ്രൈ എന്നിവയും പിടിച്ചെടുത്തു.
വരും ദിവസങ്ങളിലും പരിശോധന ഊർജിതമാക്കുമെന്നും സെക്രട്ടറി കെ. മനോജ്കുമാർ അറി യിച്ചു.
ചില കടകളിൽ ശുചിത്വം ഇല്ലാത്തതിനെത്തുടർന്ന് നോട്ടീസും നൽകിയിട്ടുണ്ട്. ക്ലീൻസിറ്റി മാനേജർ ടി. അജിത്ത്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ടി. ജോഷ്വാ ജോസഫ്, പബ്ലിക് ഹെൽത്ത് ഇൻസ്പെ കടർമാരായ പി.പി അജീർ, ടി. രജിന, പി.പി. അഫ്സില എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Kannur
ചെറുപുഴ: ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കാൻ സെൻട്രൽ ബസാറിൽ തിരുമേനി റോഡിനു സമീപത്തു നിന്നും പയ്യന്നൂർ ഭാഗത്തേക്കു നിർമിച്ച ഡിവൈഡർ ഗതാഗതപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങൾ തിരുമേനി റോഡിൽ നിന്നും വന്ന് പയ്യന്നൂർ ഭാഗത്തേയ്ക്ക് പോകുവാൻ ബുദ്ധിമുട്ടുകയാണ്. തിരുമേനി റോഡിനോട് ചേർന്നു നിർമിച്ച ഡിവൈഡറാണ് പ്രശ്നം. രണ്ടും മൂന്നും തവണ പിന്നോട്ട് എടുത്തശേഷമാണു വാഹനങ്ങൾ ഡിവൈഡറിൽ തട്ടാതെ മുന്നോട്ടു പോകുന്നത്. ഈ ഭാഗത്ത് ഡിവൈഡർ രണ്ടു മീറ്റർ കട്ട് ചെയ്ത് മാറ്റണമെന്നാണ് ആവശ്യമുയരുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ പഞ്ചായത്തിനും പിഡബ്ല്യുഡി അധികൃതർക്കും നൽകിയിട്ടുണ്ട്.
Kannur
ആലക്കോട്: കൃഷിയിടത്തിലെ തെങ്ങിൻതൈകൾ സാമൂഹ്യവിരുദ്ധർ വെട്ടി നശിപ്പിച്ചു. മണക്കടവ് മുക്കടയിലെ കാവുങ്കൽ കെ.ആർ. സുരേഷ്കുമാറിന്റെ മുക്കട-ആനക്കുഴി റോഡിന് സമീപത്തെ കൃഷിയിടത്തിലെ രണ്ടു വർഷം പ്രായമായ ഒന്‍പത് തൈകളാണ് നശിപ്പിച്ചത്. രണ്ടാഴ്ച മുന്‍പും ഇവിടെയുള്ള അഞ്ചു തെങ്ങിൻ തൈകൾ മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചിരുന്നു സുരേഷ് കുമാർ പോലീസിൽ പരാതി നൽകി.
Kasaragod
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് ഹൈസ്കൂൾ എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി. മുഖ്യാധ്യാപിക പി.സി. സോഫി ഉദ്ഘാടനം ചെയ്തു. യോഗ അധ്യാപകൻ നിഥിൻ പരപ്പ ക്ലാസുകൾക്ക് നേതൃത്വം നൽകി. എൻസിസി ഓഫിസർ പി.എൻ. ജെന്നി, സീനിയർ കേഡറ്റ് ആൽഫ്രഡ് ജോമോൻ എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ: നവജ്യോതി കോളജിന്റെയും മുനയംകുന്ന് ആയുർജ്യോതി സമഗ്രസൗഖ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ യോഗദിനാചരണവും ജൈവകർഷകർക്ക് ആദരവും സംഘടിപ്പിച്ചു. വി. കുഞ്ഞികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ഫാ. ഡോ. ജിനീഷ് സിറിയക് സിഎസ്ടി അധ്യക്ഷത വഹിച്ചു. കോളജ് ഡയറക്ടർ ഫാ. ഡോ. സിജോയ് പോൾ സിഎസ്ടി, ആയുർജ്യോതി ചെയർമാൻ മാത്യു ജെ. പെരിങ്ങല്ലൂർ എന്നിവർ പ്രസംഗിച്ചു. ഡോ. ആർ.എം. സുവർണ യോഗ പരിശീലനത്തിനു നേതൃത്വം നൽകി.
സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ അക്ഷയശ്രീ അവാർഡും സംസ്ഥാന സർക്കാരിന്റെയും ജൈവവൈവിധ്യ ബോർഡിന്റെയും അവാർഡുകളും നേടിയ ജൈവകർഷകരായ എ. നാരായണൻ (പാലക്കാട്), ജോയി പെരുമാട്ടിക്കുന്നേൽ (പാലാവയൽ), കുര്യാച്ചൻ തെരുവംകുന്നേൽ (ജോസ്ഗിരി), സെബാസ്റ്റ്യൻ പാലമറ്റം (ഭീമനടി), തേനീച്ച കർഷകൻ പി.ടി. തമ്പി (ആലക്കോട്), ഗൗരാമി മത്സ്യ കർഷകരായ മാമ്മച്ചൻ കായമ്മാക്കൽ, അച്ചൻകുഞ്ഞ് വള്ളിക്കടവ്, രാഘവൻ പലേരി എന്നിവരെ ആദരിച്ചു.
കാഞ്ഞങ്ങാട്: ജില്ലാ യോഗ അസോസിയേഷന്, കാഞ്ഞങ്ങാട് നഗരസഭ, കേരള ഗ്രാമീണ ബാങ്ക് മഡിയന്‍ ബ്രാഞ്ച് എന്നിവ സംയുക്തമായി അന്താരാഷ്ട്ര യോഗദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ആലാമിപ്പള്ളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി നഗരസഭ ചെയര്മാന് വി. വി. രമേശന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യ സുനില്‍ അധ്യക്ഷതവഹിച്ചു.
വൈസ് ചെയര്‍പേഴ്സണ്‍ ലത ബാലകൃഷ്ണന്, കൗണ്‍സിലര്‍ സേതു കുന്നുമ്മല്‍, കേരള ഗ്രാമീണ ബാങ്ക് മഡിയന്‍ ബ്രാഞ്ച് മാനേജര്‍ സി.കെ.നീതു, കെ. ഹരിഹരന്, എം.വി. നാരായണന്, പ്രമോദ്, വി. ദീപ, പി.വി. ചന്ദ്രന്, ടി.പി. രാകേഷ്, കെ.പി. പ്രദീപ്കുമാര്‍,ഉണ്ണി പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Kasaragod
കുറ്റിക്കോല്‍: നരിയന്റെപുന്ന കോണ്‍ഗ്രസ് കമ്മിറ്റി എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കുറ്റിക്കോല്‍ മണ്ഡലം പ്രസിഡന്റ് പവിത്രന് സി. നായര്‍ ഉദ്ഘാടനം ചെയ്തു.
വിജയന് നരിയന്റെപുന്ന അധ്യക്ഷത വഹിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തംഗങ്ങളായ ജോസ് പാറത്തട്ടേല്‍, സൗമ്യ മോഹനന്, കള്ളാര്‍ പഞ്ചായത്തംഗം പി.എ. വാസു, നിഷ കേശവന്, മോഹനന് നരിയന്റെപുന്ന, രാമചന്ദ്രന് കനീലടുക്കം, ഉദയന്‍ വെള്ളരിക്കുണ്ട്, രവി വെള്ളരിക്കുണ്ട്, സിന്ധു വേണു, ചിത്ര ബാലന് എന്നിവര്‍ പ്രസംഗിച്ചു.
Kasaragod
എണ്ണപ്പാറ: പനി രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും കോടോം-ബേളൂര്‍ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രിയായ എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ ക്ഷാമം പരിക്കാന്‍ നാളിതുവരെയായിട്ടും നടപടിയായില്ല.
ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ വന്നതോടെ രോഗികള്‍ പരിശോധനയ്ക്കായി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സ്ഥിതിയിലാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതാണ് സ്ഥിതി. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുമ്പോഴും ഡോക്ടര്‍മാരെ കിട്ടാനില്ലെന്ന നിലപാടിലാണ് അധികൃതര്‍.
രോഗികളെ പരിശോധിക്കാന്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ വന്നതോടെ കുടുംബാരോഗ്യകേന്ദ്രത്തില്‍ വൈകുന്നേരം ആറുവരെ ഉണ്ടായിരുന്ന ഒപി ഉച്ചയ്ക്കു 12 വരെയാക്കി ചുരുക്കി.
ജില്ലയില്‍ ഏറ്റവുമധികം എസ്സി, എസ്ടി ജനവിഭാഗങ്ങളുള്ള പഞ്ചായത്താണ് കോടോം-ബേളൂര്‍. 105 ഉന്നതികളാണ് എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ വരുന്നത്. അസുഖം ബാധിച്ചവരെ 20 കിലോമീറ്ററില്‍ അധികം അകലെയുള്ള കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട സ്ഥിതിയാണുള്ളത്.
പനിബാധ കൂടിയതോടെ 200-300 രോഗികളാണ് നിത്യവും ആശുപത്രിയിലെത്തുന്നത്. പിഎസ്സി വഴി നിയമിതരായ രണ്ടു ഡോക്ടര്‍മാരും പഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടറുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ പിഎസ്സി വഴി നിയമിതനായ ഒരു ഡോക്ടര്‍ ഇല്ലാതായിട്ട് രണ്ടു വര്‍ഷമായി.
നിലവില്‍ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മാത്രമാണുള്ളത്. പലപ്പോഴും മെഡിക്കല്‍ ഓഫീസര്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി പോകുമ്പോള്‍ രോഗികളെ പരിശോധിക്കാന്‍ ഒരാള്‍ മാത്രമാണ് ഉണ്ടാവുക. ഇതോടെ രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്.
Kasaragod
മുനയംകുന്ന്: അപകടാവസ്ഥയിലുള്ള കോലുവള്ളി- മുനയംകുന്ന് കമ്പിപ്പാലം പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ സന്ദർശിച്ചു. കോലുവള്ളിയിൽ കോൺക്രീറ്റ് പാലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാര്യങ്കോടുപുഴക്ക് കുറുകെ കണ്ണൂർ ജില്ലയിലെ കോലുവള്ളിയെയും കാസർഗോഡ് ജില്ലയിലെ മുനയംകുന്നിനെയും ബന്ധിപ്പിച്ച് ഒരു പാലം ഇല്ലാത്തതിനാൽ പ്രദേശവാസികൾ വർഷങ്ങളായി അനുഭവിക്കുന്ന യാത്രാക്ലേശം വിവരിച്ചുകാട്ടിയും പ്രദേശവാസികൾ ഒപ്പിട്ട നിവേദനവും കൈമാറി.
ഈ ആവശ്യം ഉന്നയിച്ച് ചെറുപുഴ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിനെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. പ്രദേശവാസികളുടെ യാത്രാക്ലേശം എംഎൽഎ നേരിൽ കണ്ടു മനസിലാക്കി. പാലം നിർമാണത്തിന് ആവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം സോണി സെബാസ്റ്റ്യൻ, ചെറുപുഴ പഞ്ചായത്തംഗം എ.ഡി. പ്രവീൺ, ചെറുപുഴ പഞ്ചായത്ത് ആസൂത്രണ സമിതി സമിതി ഉപാധ്യക്ഷനും കോൺഗ്രസ് പുളിങ്ങോം മണ്ഡലം പ്രസിഡന്റുമായ മനോജ് വടക്കേൽ, റോയി തട്ടാറയിൽ, ഷാജി കുളത്തിങ്കൽ, ജോയ്സി കുളത്തിങ്കൽ എന്നിവർ എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.
Kasaragod
പെരിയ: ജില്ലാ ഓർഫനേജ് അസോസിയേഷൻ ജനറൽ ബോഡി യോഗം മരിയഭവൻ ഓൾഡ് ഏജ് ഹോമിൽ ചേർന്നു. സർക്കാർ തലത്തിലും ആരോഗ്യരംഗത്തും സാമൂഹിക മേഖലയിലും നേരിടുന്ന വിവിധ വെല്ലുവിളികളും പ്രശ്നങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. ഈ വിഷയങ്ങൾ ജില്ലാ കളക്ടറുടെയും മറ്റു ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നതിനായി യോഗത്തിൽ നിന്ന് ഒരു കമ്മിറ്റി രൂപീകരിച്ച് അതിന് ആവശ്യമായ ചുമതലകൾ നൽകുകയും ചെയ്തു.
അസോസിയേഷൻ ഓഫ് ഓർഫനേജ് ആൻഡ് അദർ ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ തളങ്കര ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബ്രദർ ഈശോദാസ് അധ്യക്ഷത വഹിച്ചു. ഫാ. നിക്സൺ എടേട്ട് പ്രസംഗിച്ചു.
Kasaragod
ചിറ്റാരിക്കാൽ: യോഗാ ദിനാചരണത്തോടനുബന്ധിച്ച് ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രം, കമ്പല്ലൂർ ഗവ. ആയുർവേദ ആശുപത്രി, നല്ലോംപുഴ ഗവ. ഹോമിയോ ആശുപത്രി എന്നിവയുടെ നേതൃത്തിൽ ചിറ്റാരിക്കാലിൽ യോഗാദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.സി. ലേഖ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി, സ്ഥിരംസമിതി അധ്യക്ഷരായ ഡൊമിനിക് കോയിതുരുത്തേൽ, സോണിയ വേലായുധൻ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ മുനീർ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് തീർഥങ്കര എന്നിവർ പ്രസംഗിച്ചു.
ബേക്കല്‍: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് പുരാവസ്തു സര്‍വേ വകുപ്പ് തൃശൂര്‍ സര്‍ക്കിള്‍ ബേക്കല്‍ കോട്ടയില്‍ യോഗദിനാചരണ പരിപാടി സംഘടിപ്പിച്ചു.
കെ. നീലകണ്ഠന് എംഎല്‍എ, ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, പദ്മശ്രീ സത്യനാരായണ ബെലേരി എന്നിവര്‍ മുഖ്യാതിഥികളായി. വിവിധ പ്രായക്കാരായ 450 പേര് പങ്കെടുത്തു. തൃശൂര്‍ സര്‍ക്കിളിലെ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് വിജയകുമാര്‍ എസ്. നായർ നേതൃത്വം നൽകി.
Kasaragod
ചെർക്കള: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളുടെ പ്രവർത്തനം കൂടുതൽ ജനകീയവും ഫലപ്രദവുമാക്കാൻ ലക്ഷ്യമിട്ട് സ്റ്റുഡന്റ് മെന്റർമാരെ നിയോഗിക്കുന്നു. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി തെരഞ്ഞെടുത്ത 320 സ്റ്റുഡന്റ് മെന്റർമാർക്ക് ചെർക്കള മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിൽ പരിശീലനം നൽകി.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ പ്രവർത്തന മികവ്, നേതൃത്വപാടവം, സഹജീവികളോടുള്ള താത്പര്യം, ആശയവിനിമയ ശേഷി, സാങ്കേതിക പരിജ്ഞാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഒമ്പതാം ക്ലാസിലെ അംഗങ്ങളിൽ നിന്നാണ് സ്റ്റുഡന്റ് മെന്റർമാരെ തെരഞ്ഞെടുത്തത്. തങ്ങളുടെ ഗ്രൂപ്പിലുള്ള 10 കൂട്ടുകാർക്കും ഐടി ഉൾപ്പെടെയുള്ള പാഠഭാഗങ്ങൾ കൃത്യമായി മനസിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ക്ലാസുകളിൽ അധ്യാപകരെ സഹായിക്കുക, ഐടി ക്ലബിന്റെ പൊതുപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതലകൾ. കൂടാതെ ഡിജിറ്റൽ തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ലാപ്ടോപ്പോ സ്മാർട്ട്ഫോണോ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് സ്കൂൾ ലാബുകളിൽ പ്രത്യേക സൗകര്യം ഒരുക്കാനും സ്റ്റുഡന്റ് മെന്റർമാർ മുൻകൈ എടുക്കും.
Kasaragod
പെരിയ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ എട്ടാം ഘട്ടത്തിനു തുടക്കമായി. പുല്ലൂർ സീഡ് ഫാമിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ ഉദ്ഘാടനം നിർവഹിച്ചു.
പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബീറ്റു ജോസഫ്, എഡിസിപി ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ആശ ബാലൻ, ജില്ലാ എപിഡിമിയോളജിസ്റ്റ് ഡോ. ക്രിസ് ഐൻസ്റ്റീൻ, പെരിയ വെറററിനറി കേന്ദ്രം സർജൻ ഡോ. വിക്രം കൃഷ്ണ, കൃഷി അസി. ഡയറക്ടർ സിജോ എന്നിവർ പങ്കെടുത്തു.
ജൂലൈ 13 വരെയാണ് പ്രതിരോധ കുത്തിവയ്പ് നടക്കുക. ഇതിനായി നിയോഗിച്ച സ്ക്വാഡ് അംഗങ്ങൾ കർഷകരുടെ വീടുകളിലെത്തി പശുക്കൾക്കും എരുമകൾക്കും സൗജന്യമായി വാക്സിനേഷൻ നൽകും. നാലുമാസമോ അതിന് മുകളിലോ പ്രായമായ കന്നുകാലികൾക്കും എരുമകൾക്കും പ്രതിരോധ കുത്തിവയ്പ് നൽകാം.
Kasaragod
ചിറ്റാരിക്കാൽ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഉൾക്കൊണ്ട് തോമാപുരം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഫുട്ബ്ലാസ്റ്റ് സംഘടിപ്പിച്ചു.
ലോകകപ്പ് താരങ്ങളുടെ 40 അടി ഉയരമുള്ള ഫ്ലക്സ് പ്രദർശിപ്പിച്ചു. പെനാൽറ്റി ഷൂട്ടൗട്ട് മത്സരം, ഫുട്ബോൾ തീം ഡാൻസ്, അർജൻറീന - പോർച്ചുഗൽ ടീമുകളുടെ ആരാധകർ തമ്മിലുള്ള ഫുട്ബോൾ മത്സരം എന്നിവ നടത്തി. വിവിധ ടീമുകളുടെ ജേഴ്സികളണിഞ്ഞ് വിദ്യാർഥികൾ ആഘോഷങ്ങളിൽ പങ്കെടുത്തു.
Kasaragod
അമ്പലത്തറ: ജില്ലാ റൈഫിള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്തു. കെ. നാസര്‍ അധ്യക്ഷതവഹിച്ചു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രഫ. പി. രഘുനാഥ്, അസീസ് കമ്മാടം, രാജേന്ദ്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എഴുപതോളം വിദ്യാർഥികളും ഷൂട്ടിംഗ് താരങ്ങളും പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 50 മീറ്റര്‍ ഓപ്പണ്‍ സൈറ്റ്, 50 മീറ്റര്‍ പീപ് സൈറ്റ് ഫയര്‍ ആംസ്, 25 മീറ്റര്‍ റാപിഡ് ഫയര്‍ എന്നീ ഇനങ്ങളിലായി മത്സരങ്ങള്‍ നടന്നു.
Kasaragod
പാണത്തൂർ: തിരുവനന്തപുരം ആറ്റിങ്ങലിൽ നടന്ന സംസ്ഥാന ഇന്റർ ഐടിഐ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗം ഡബിൾസിൽ തുടർച്ചയായി രണ്ടാംവർഷവും ചാമ്പ്യൻപട്ടം നിലനിർത്തി പാണത്തൂർ സ്വദേശിനിയും കാസർഗോഡ് ഗവ. ഐടിഐ വിദ്യാർഥിനിയുമായ അഖില ശ്രീജേഷ്.
കാസർഗോഡ് സ്വദേശിനി ഫാത്തിമത്ത് അൻസീറയാണ് സഹതാരം. പാണത്തൂർ സ്വദേശികളായ ശ്രീജേഷ്-ഗീത ദമ്പതികളുടെ മകളാണ് അഖില.
Kasaragod
കാഞ്ഞങ്ങാട്: പുതുക്കിയ ബജറ്റില്‍ പൊതുവിദ്യാഭ്യാസത്തെ അവഗണിച്ചത് തിരുത്തുക, പിഎംശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് കാഞ്ഞങ്ങാട് ഡിഇഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം വിനയന് കല്ലത്ത് ഉദ്ഘാടനം ചെയ്തു.
രാജേഷ് ഓള്നടിയന് അധ്യക്ഷത വഹിച്ചു. ടി.എ. അജയകുമാര്‍, എം. ശ്രീജിത്ത്, സുനില്‍കുമാര്‍ കരിച്ചേരി, എം.ടി. രാജീവന്, കെ. വിനോദ്കുമാര്‍, എ. സജയന് എന്നിവര്‍ പ്രസംഗിച്ചു.
Kasaragod
കാസര്‍ഗോഡ്: ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ജില്ലയില്‍ 28നു നടക്കും. പട്ടികവര്‍ഗ മേഖലയില്‍പെട്ട കുട്ടികള്‍ക്കും അതിഥി തൊഴിലാളികളുടെ മക്കള്‍ക്കും പള്‍സ് പോളിയോ വാക്സിന് ലഭിച്ചുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍.
ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറില്‍ നടന്ന വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്. അഞ്ചുവയസില്‍ താഴെയുള്ള 1,03,001 കുട്ടികള്‍ക്കാണ് ജില്ലയില്‍ വാക്സിന് നല്‍കുക. ജില്ലയിലെ വിവിധ പിഎച്ച്സികളിലാണ് വാക്സിന് സൂക്ഷിക്കുക.
ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ പോളിയോ ബൂത്തുകളില്‍ എത്തിക്കുന്നതിന് പോലീസിനും തൊഴില്‍ വകുപ്പിനും കളക്ടര്‍ നിര്‍ദേശം നല്കി. അഞ്ചില്‍ താഴെയുള്ള 1,03,001 കുട്ടികള്‍ക്ക് വാക്സിന് നല്കാന് ജില്ലയില്‍ 1272 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡുകള്‍, മൊബൈല്‍ ബൂത്തുകള്‍, പ്രത്യേകമായി സജ്ജീകരിച്ച മറ്റു ബൂത്തുകള്‍ അടക്കമാണ് 1272 ബൂത്തുകള്‍. എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയോ വാക്സിന് ലഭ്യമാക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ആളുകള്‍ക്ക് എത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനായി മൊബൈല്‍ ടീമുകളും ഒരുക്കിയിട്ടുണ്ട്. പള്‍സ് പോളിയോ ദിനത്തില്‍ അഞ്ചു വയസിനു താഴെയുള്ള എല്ലാ കുട്ടികളെയും തൊട്ടടുത്തുള്ള പള്‍സ് പോളിയോ ബൂത്തിലെത്തിച്ച് തുള്ളിമരുന്ന് നല്‍കാം.
യോഗത്തില്‍ ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തിൽ, ജില്ലാ മെഡിക്കല്‍ ഓഫീസ് പ്രതിനിധി ബേസില്‍ വര്‍ഗീസ്, ഡിഡിഇ ടി. ഷൈല, ജില്ലാ വുമണ്‍സെല്‍ എഎസ്ഐമാരായ ബി. സുപ്രഭ, എ.എം. സരള, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ആര്യ പി. രാജ്, കാസര്‍ഗോഡ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ കെ. മധുസൂദനന് എന്നിവര്‍ പങ്കെടുത്തു.
Kasaragod
മുള്ളേരിയ: ബെള്ളൂർ പഞ്ചായത്തിലെ കുളദപ്പാറയിൽ കാട്ടുപോത്തുകൾ കൂട്ടത്തോടെ കൃഷിയിടത്തിൽ. വീരമൂലയിലെ സൂര്യനാരായണ ഭട്ടിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് പത്തിലേറെ കാട്ടുപോത്തുകൾ ഇറങ്ങിയത്.
നേരത്തേ കാട്ടാനകളും കാട്ടുപോത്തുകളും ഇറങ്ങുന്നത് പതിവായിരുന്നതിനാൽ ഇവിടെ വനാതിർത്തിയിൽ ഒമ്പത് കിലോമീറ്റർ നീളത്തിൽ സൗരോർജവേലി നിർമിച്ചിരുന്നു. എന്നാൽ മതിയായ സംരക്ഷണമോ അറ്റകുറ്റപണികളോ ഇല്ലാത്തതുമൂലം ഇപ്പോൾ വേലിയുടെ പല ഭാഗങ്ങളിലും ചാർജില്ലാതായതാണ് വീണ്ടും കാട്ടുപോത്തുകൾ എത്താൻ കാരണമായതെന്ന് കർഷകർ പറയുന്നു.
വേലി പ്രവർത്തനക്ഷമമാക്കിയില്ലെങ്കിൽ വരുംദിവസങ്ങളിൽ കൃഷിനാശം വർധിക്കുമെന്നാണ് ആശങ്ക.
Kasaragod
കാസർഗോഡ്: ദേശീയപാത സർവീസ് റോഡിൽ കാസർഗോഡ് നഗരത്തിലും വിദ്യാനഗർ സിവിൽ സ്റ്റേഷൻ പരിസരത്തും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ നുള്ളിപ്പാടിയിൽ പുതിയ എൻട്രി പോയിന്റ് അനുവദിക്കണമെന്ന് ജില്ലാ കളക്ടറുടെ നിർദേശം. സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്തുന്നതിനായി കളക്ടർ അർജുൻ പാണ്ഡ്യന്റെയും നഗരസഭ ചെയർപേഴ്സൺ ഷാഹിന സലിമിന്റെയും നേതൃത്വത്തിലുള്ള സംഘം ഇന്നലെ സ്ഥലത്തെത്തിയിരുന്നു.
വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നുള്ളിപ്പാടിയിൽ ദേശീയപാതയുടെ ഇരുവശങ്ങളിലും നിലവിലുള്ള സർവീസ് റോഡിനെ പ്രധാന പാതയുടെ ലെവലിലേക്ക് ഉയർത്തി എൻട്രി പോയിന്റ് അനുവദിക്കുന്നത് പ്രായോഗികവും ഗതാഗത നിയന്ത്രണത്തിന് ഫലപ്രദവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ചൗക്കിയിലെ അടിപ്പാതയ്ക്കും വിദ്യാനഗറിനുമിടയിൽ ഏകദേശം എട്ട് കിലോമീറ്റർ ദൂരത്തിൽ മറ്റൊരു പ്രവേശന സൗകര്യം ഇല്ലാത്തതിനാൽ സർവീസ് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ മുഴുവൻ കാസർഗോഡ് ടൗൺ വഴിയാണ് കടന്നുപോകുന്നത്. ഇതാണ് ബസ്സ്റ്റാൻഡ് മുതൽ കളക്ടറേറ്റ് വരെയുള്ള ഭാഗങ്ങളിൽ ദിവസേന അനുഭവപ്പെടുന്ന കടുത്ത ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് പരിശോധനയിൽ കണ്ടെത്തി.
വിദഗ്ധ സമിതിയുടെ റിപ്പോർട്ടും ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന്റെ ശിപാർശയും ഉൾപ്പെടുത്തി ദേശീയപാത അഥോറിറ്റിയുടെ കണ്ണൂരിലെ പ്രോജക്ട് ഡയറക്ടർക്കും കേരള റീജണൽ ഓഫീസർക്കും പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് എൻട്രി പോയിന്റ് അനുവദിക്കുന്നതിനായി നിലവിലുള്ള പാർശ്വഭിത്തിയും ഡ്രെയ്നേജ് സംവിധാനങ്ങളും പൊളിച്ചുമാറ്റി പുനഃക്രമീകരിക്കേണ്ടിവരും.
നഗരസഭ വൈസ് ചെയർമാൻ കെ.എം. ഹനീഫ്, കൗൺസിലർമാരായ റഹ്മാൻ തൊട്ടാൻ, സമീന മുജീബ്, ഡെപ്യൂട്ടി കളക്ടർ (എൽഎ) ലിപു എസ്. ലോറൻസ്, ഡെപ്യൂട്ടി കളക്ടർ (എൽഎ എൻഎച്ച്) ശശികുമാർ, കാസർഗോഡ് തഹസിൽദാർ ഷമിൽ ബാബു, ദേശീയപാത അഥോറിറ്റിയുടെ സ്വതന്ത്ര എൻജിനിയർ ശങ്കർ ഗണേഷ് എന്നിവരും പങ്കെടുത്തു.
നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ പ്രവൃത്തികൾ രണ്ടുദിവസത്തിനകം പൂർത്തിയാക്കാൻ കരാർ
കമ്പനിക്കു നിർദേശം
നീലേശ്വരം: മാർക്കറ്റ് ജംഗ്ഷനിൽ സർവീസ് റോഡിന്റെയും ഓവുചാലുകളുടെയും പ്രവൃത്തികൾ രണ്ടുദിവസത്തിനകം പൂർത്തിയാക്കാൻ ആർഡിഒ കെ.ആർ. മനോജ് നിർമാണ കരാർ കമ്പനിക്ക് കർശന നിർദേശം നൽകി. ഇന്നലെ ആർഡിഒ നേരിട്ട് സ്ഥലത്തെത്തി പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയിരുന്നു.
ജൂൺ 22നകം പ്രവൃത്തികൾ പൂർത്തിയാക്കണമെന്നായിരുന്നു നേരത്തേ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലെ തീരുമാനം. ഈ കാര്യം കർശനമായി പാലിക്കണമെന്നും അല്ലാത്ത പക്ഷം കരാർ കമ്പനിക്കെതിരേ കടുത്ത നിയമനടപടികളിലേക്ക് കടക്കുമെന്നും ആർഡിഒ മുന്നറിയിപ്പ് നൽകി.
പ്രവൃത്തി നടക്കുന്ന വേളയിൽ മാർക്കറ്റ് ജംഗ്ഷനിലും പരിസരങ്ങളിലുമുണ്ടാകുന്ന കടുത്ത പൊടിശല്യം പരിഹരിക്കാൻ മഴയില്ലാത്ത ദിവസങ്ങളിൽ ദിവസേന മൂന്നുനേരം വെള്ളം തെളിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തി. രാജാ റോഡ് ജംഗ്ഷനും പോലീസ് സ്റ്റേഷനും ഇടയിലുള്ള ഭാഗത്ത് വൈദ്യുത തൂണിനു സമീപം ഓവുചാൽ വളച്ചുനിർമിക്കുന്ന കാര്യം ജനകീയ സമരസമിതി പ്രവർത്തകർ ആർഡിഒയുടെ ശ്രദ്ധ.
Kasaragod
കാസർഗോഡ്: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിച്ചതോടുകൂടി സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ബസുടമകളുടെ സംഘടനാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കെഎസ്ആര്‍ടിസി ഓടാത്ത ഉള്‍പ്രദേശങ്ങളിലെ വനിതാ യാത്രക്കാര്‍ പോലും ദേശീയപാതയിലെത്തുന്നതുവരെ മാത്രം ടിക്കറ്റെടുത്ത് സ്വകാര്യ ബസുകളില്‍ കയറി അതിനുശേഷം കെഎസ്ആര്‍ടിസിയില്‍ പോവാന്‍ ആരംഭിച്ചിരിക്കുകയാണ്. ഇതോടെ എല്ലാ ഭാഗങ്ങളിലും സ്വകാര്യ ബസുകളുടെയും വരുമാനം കുറയുന്ന അവസ്ഥയാണ്. ഇപ്പോള്‍ ദൈനംദിന വരുമാനത്തിൽ 1500 മുതല്‍ 3000 രൂപ വരെയാണ് ഒരു ബസ് ഉടമയ്ക്ക് നഷ്ടം സംഭവിക്കുന്നത്. പുതിയ ബജറ്റ് പ്രകാരം റോഡ് ടാക്സ് ഇനത്തില്‍ കുറഞ്ഞുകിട്ടുന്നത് ഒരു ദിവസം 150 രൂപ മാത്രമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ്, കേന്ദ്ര കമ്മിറ്റി അംഗം സി.എ. മുഹമ്മദ് കുഞ്ഞി, ടി.എസ്. കാർത്തിക് രാജ്, പി.എ. മുഹമ്മദ് കുഞ്ഞി, പി. ചന്ദ്രശേഖര, ബി. രത്നാകര ആൾവ എന്നിവര്‍ പങ്കെടുത്തു.
Kasaragod
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം നിർവഹിച്ചു.
പ്രിൻസിപ്പൽ ഫാ. ഡോ. സന്തോഷ് പീറ്റർ അധ്യക്ഷത വഹിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അബിൻ മൈക്കിൾ മുഖ്യാതിഥിയായി. ഫാ. ജേക്കബ് കാശാങ്ങാട്ട്, കെ.ആർ. സുധീഷ്, ജൈജു എം. ജോയ്, ജുബിൻ ജോസ്, ഡെനാ റോസ് ഷാജി, ഷീജ ജോർജ് എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ്, സ്കൗട്ട്, ഗൈഡ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പുസ്തകഭിക്ഷ എന്ന പരിപാടിയിലൂടെയാണ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമാഹരിച്ചത്.
Kasaragod
കാഞ്ഞങ്ങാട്: നാലു ക്രിമിനൽ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്ത് ജയിലിലടച്ചു. അജാനൂർ കൊളവയൽ ഇട്ടമ്മൽ സ്വദേശി കെ.എം. അഹമ്മദ് അഫ്സലിനെയാണ് (32) ഹൊസ്ദുർഗ് പോലീസ് അറസ്റ്റ്ചെയ്തത്. ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് പ്രതിക്കെതിരേ കരുതൽ തടങ്കൽ ഉത്തരവിറക്കിയത്.
നരഹത്യാശ്രമം, മാരകമായി പരിക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയടക്കമുള്ള കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ. ദിനേശൻ, എസ്ഐ ടി. നീതു, എഎസ്ഐ എം. പ്രകാശൻ, സിവിൽ പോലീസ് ഓഫീസർമാരായ അജീഷ് കുമാർ, ഇ.കെ. ധനീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കർശന സുരക്ഷയോടെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
Kasaragod
ചെര്‍ക്കള: ജില്ലാ ഭരണസംവിധാനവും വിവരപൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വായന മാസാചരണത്തിന്റെ ഉദ്ഘാടനം ചെര്‍ക്കള ജിഎച്ച്എസ്എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള വിശിഷ്ടാതിഥിയായി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് സ്വാഗതവും അസി. എഡിറ്റര്‍ എ.പി. ദില്‍ന നന്ദിയും പറഞ്ഞു.
Kasaragod
പിലിക്കോട്: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സ്കൂള്‍തല പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം പിലിക്കോട് ഗവ. യുപി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമന് നിര്‍വഹിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോധവത്കരണ ക്ലാസ്, സ്കൂളിനകത്തെ ക്ലോറിനേഷന് എന്നീ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. മുഖ്യാധ്യാപിക വി. യമുന, വികസന സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ. ഹരിദാസ്, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി. ഹസീബ്, പിടിഎ പ്രസിഡന്റ് ടി. പ്രദീപ്, മദര്‍ പിടിഎ പ്രസിഡന്റ് അശ്വതി മഹേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി. മഹേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Kasaragod
വെള്ളരിക്കുണ്ട്: കാട്ടുപന്നിശല്യം കുറയ്ക്കാൻ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി വനംവകുപ്പ് നടപ്പാക്കുന്ന തീവ്രയജ്ഞം ബളാൽ, വെസ്റ്റ് എളേരി, കിനാനൂർ-കരിന്തളം പഞ്ചായത്തുകളിൽ ഊർജിതമാക്കി. തിങ്കളാഴ്ച തീവ്രയജ്ഞം തുടങ്ങിയതിനു ശേഷം മൂന്നു പഞ്ചായത്തുകളിലുമായി ഇരുപതോളം കാട്ടുപന്നികളെയാണ് എംപാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിൽ വെടിവച്ചുവീഴ്ത്തിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് 90 ദിവസത്തെ ഊർജിത കാട്ടുപന്നി നിയന്ത്രണദൗത്യം നടപ്പാക്കുന്നത്. പഞ്ചായത്ത് തലത്തിലുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കാട്ടുപന്നിശല്യം ഏറ്റവും കൂടുതലുള്ള പ്രദേശങ്ങൾ കണ്ടെത്തിയാണ് ദൗത്യസംഘത്തെ എത്തിക്കുന്നത്. കാട്ടുപന്നികളുടെ താവളമാകുന്ന ആളൊഴിഞ്ഞ പറമ്പുകളിലെയും പൊതുസ്ഥലങ്ങളിലെയും കുറ്റിക്കാടുകൾ വെട്ടിത്തെളിക്കുന്നതിനും ഖരമാലിന്യ നിർമാർജനത്തിനുമുള്ള ദൗത്യം ഇതോടൊപ്പം തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുത്തു നടപ്പാക്കും. സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സി.കെ. രവീന്ദ്രൻ കുറുഞ്ചേരിയാണ് ഈ മേഖലയിലെ എംപാനൽ ഷൂട്ടർമാരുടെ സംഘത്തിന്റെ കോ-ഓർഡിനേറ്റർ. കരുണാകരൻ കാട്ടിപ്പൊയിൽ, പി. ശശി വട്ടക്കല്ല്, പള്ളിപ്പുറം ശശി, ബാലകൃഷ്ണൻ കാട്ടിപ്പൊയിൽ എന്നിവരാണ് സംഘാംഗങ്ങൾ.
രാത്രികളിൽ ഉറക്കമിളച്ചാണ് അറുപതോളം പേരടങ്ങിയ സംഘം കാട്ടുപന്നിവേട്ടയ്ക്കായി ഇറങ്ങുന്നത്. സംഘാംഗങ്ങൾക്ക് ഭക്ഷണമുൾപ്പെടെയുള്ള അനുബന്ധച്ചെലവുകൾ മിക്കപ്പോഴും തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും സ്വന്തം നിലയ്ക്ക് വഹിക്കുകയാണ്. ഷൂട്ടർമാർക്ക് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ധനസഹായം പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. കർഷകരുടെ ജീവനും വിളകളും സംരക്ഷിക്കാനുള്ള ദൗത്യത്തിനു മുന്നിൽ ഇതൊന്നും പ്രശ്നമാക്കാതെയാണ് ഇവർ ഇറങ്ങുന്നത്. കാട്ടുപന്നിശല്യമുള്ള മേഖലകളിൽ നിന്നുള്ള കർഷകർക്ക് 9495102087 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ എംപാനൽ ഷൂട്ടർമാരുടെ സേവനം ലഭ്യമാകും.
Kasaragod
കാഞ്ഞങ്ങാട്: വിലപിടിപ്പുള്ള നിർമാണ സാമഗ്രികൾ കൊണ്ട് മനോഹരമായ വീടുകൾ പണിത് അവയെ ഒട്ടുമിക്ക സമയങ്ങളിലും ആളനക്കമില്ലാതെ ഒഴിച്ചിടുന്നവരാണ് നമ്മളിലേറെയും. കുടുംബാംഗങ്ങൾ ജോലിക്കും പഠനത്തിനും മറ്റാവശ്യങ്ങൾക്കുമായി പല വഴിയ്ക്കു പോകുമ്പോൾ വീടുകൾ ശൂന്യമാകുകയാണ്.
പക്ഷേ പരപ്പ നെല്ലിയടുക്കത്തെ റിട്ട. മുഖ്യാധ്യാപകൻ എം.കെ. ഗോപകുമാറിന്റെ വീട് ഒരിക്കലും അങ്ങനെയാകില്ല. ഈ വീടിന്റെ ജീവനും ആത്മാവുമെല്ലാം പുസ്തകങ്ങളാണ്. കഥയും കവിതയും നോവലും ബാലസാഹിത്യവും എന്നുതുടങ്ങി ഗഹനമായ തത്വചിന്തകളും വൈജ്ഞാനിക സാഹിത്യവും വരെയുള്ള പുസ്തകങ്ങളും ആനുകാലികങ്ങളും നിറഞ്ഞുനിൽക്കുന്ന ഈ വീടിന്റെ വായനാമുറിക്കുള്ളിലിരുന്ന് നമുക്ക് ലോകം കണ്ടറിയാം.
വായനാദിനത്തിന്റെ ആഘോഷങ്ങൾ കഴിഞ്ഞാൽ പലപ്പോഴും സ്കൂളുകളിൽ പോലും പുസ്തകശാലകൾ നിർജീവമാകുന്ന കാലത്താണ് ഈ അധ്യാപകൻ ഇത്രയേറെ പുസ്തകങ്ങൾ സ്വന്തമായി വാങ്ങി വീട്ടിലൊരു പുസ്തകശാലയൊരുക്കിയത്. എണ്ണായിരത്തോളം പുസ്തകങ്ങളാണ് എം.കെ. ഗോപകുമാറിന്റെ നെല്ലിയടുക്കത്തെ "കൃഷ്ണഗൃഹം' എന്ന വീട്ടിലുള്ളത്. മുകളിലത്തെ നിലയിലുള്ള വായനാമുറിയിലെ ഷെൽഫുകൾ നിറഞ്ഞുകവിഞ്ഞതോടെ ഏതാനും വിഭാഗം പുസ്തകങ്ങളെ താഴെ സ്വീകരണമുറിയിലേക്കു മാറ്റി. ഇപ്പോൾ വീട്ടിലേക്കു കയറിയാലുടൻ നമ്മെ സ്വാഗതം ചെയ്യുന്നത് പുതിയ പുസ്തകങ്ങളുടെ മണമാണ്.
ഗോപകുമാറിന്റെ പെൻഷൻ തുകയിൽ നല്ലൊരു ശതമാനവും ചെലവഴിക്കുന്നത് പുതിയ പുസ്തകങ്ങളും ആനുകാലികങ്ങളും വാങ്ങാനാണ്. വായിക്കുന്നതിനൊപ്പം സമൂഹമാധ്യമങ്ങളിൽ ആസ്വാദനക്കുറിപ്പുകളെഴുതി പുതിയ കാലത്തേയും ഒപ്പം ചേർത്തുനിർത്തുന്നുണ്ട് ഈ അധ്യാപകൻ. മികച്ച വായനക്കാരനായ ഗോപകുമാർ കച്ചവട താത്പര്യങ്ങളില്ലാതെ എഴുതുന്ന ആസ്വാദനക്കുറിപ്പുകൾ എഴുത്തുകാർക്കും പ്രോത്സാഹനമാകുന്നു.
കുട്ടിക്കാലത്ത് വീടിനു സമീപം കട നടത്തിയിരുന്ന സാധാരണക്കാരനായ ഗോപാലേട്ടനും വഴിവക്കിൽ വീണുകിടക്കുന്ന തുണ്ടുകടലാസിലും എന്തെങ്കിലും അറിവുണ്ടാകുമെന്നു പഠിപ്പിച്ച അച്ഛൻ കെ.എസ്. കൃഷ്ണപിള്ളയുമാണ് വായനയുടെ വഴിയിലേക്ക് തന്നെ ആദ്യം കൈപിടിച്ചുനടത്തിയതെന്ന് ഗോപകുമാർ പറയുന്നു.
പഠിക്കുന്ന കാലത്ത് പാഠപുസ്തകമല്ലാതെ മറ്റു പുസ്തകങ്ങൾ വായിക്കുന്നതിന്റെ പേരിൽ പലപ്പോഴും
വീട്ടുകാരുടെ വഴക്ക് കേൾക്കേണ്ടിവന്നിട്ടുണ്ട്. പക്ഷേ സ്കൂളിലെയും കോളജിലെയും പരീക്ഷകളിലും പിഎസ്സി പരീക്ഷയിലും മികച്ച റാങ്ക് വാങ്ങാൻ വഴിയൊരുക്കിയത് പഠനത്തിനൊപ്പമുള്ള ആ വായനാശീലമായിരുന്നു.
അഞ്ചുവർഷം മുമ്പ് സർവീസിൽനിന്ന് വിരമിച്ചെങ്കിലും ഈ പുസ്തകങ്ങൾക്കിടയിലിരിക്കുമ്പോൾ ഒരിക്കലും സമയം പോകുന്നതറിഞ്ഞിട്ടില്ലെന്ന് ഗോപകുമാർ പറയുന്നു. വായനയ്ക്കൊപ്പം പുസ്തക ചർച്ചകളിൽ പങ്കെടുക്കാനും പുസ്തകങ്ങളും വായനയുമായി ബന്ധപ്പെട്ട് ക്ലാസുകളെടുക്കാനും പോകുന്നുണ്ട്. ലളിതഗാനങ്ങൾക്കും ആൽബങ്ങൾക്കുംവേണ്ടി ഗാനരചനയും നിർവഹിച്ചിട്ടുണ്ട്.
ഗോപകുമാറിന്റെ വീട്ടിലെ പുസ്തകശാല കാണാൻ അടുത്തുള്ള സ്കൂളുകളിൽനിന്നും വായനശാലകളിൽ നിന്നും കുട്ടികളും അധ്യാപകരും ഇവിടെയെത്താറുണ്ട്. പുതുതലമുറക്കാർ പുസ്തകങ്ങളിൽനിന്നും വായനയിൽനിന്നും അകന്നുപോകുന്നുവെന്ന ആവലാതികൾക്കിടയിൽ ഇതിൽ കുറച്ചു കുട്ടികൾക്കെങ്കിലും വായനയുടെ സംസ്കാരം ഉൾക്കൊള്ളുന്നതിനുള്ള പ്രേരണയാകാൻ തനിക്കു കഴിഞ്ഞിട്ടുണ്ടെങ്കിൽ താൻ കൃതാർഥനാണെന്ന് ഗോപകുമാർ പറയുന്നു.
Kasaragod
കാസര്‍ഗോഡ്: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മേയ് 31 മുതല്‍ ജൂണ്‍ 26 വരെ ജില്ലയില്‍ നടക്കുന്ന പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളുകളില്‍ നടക്കുന്ന പുകയില വിരുദ്ധ ബോധവത്കരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും പുകയില വിരുദ്ധ പ്രതിജ്ഞയും നായന്മാര്മൂല ടിഐഎച്ച്എസ്എസില്‍ ജില്ലാ കളക്ടര്‍ അര്ജന് പാണ്ഡ്യന് നിര്‍വഹിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട് അധ്യക്ഷത വഹിച്ചു.
സ്കൂളുകളിലെ മുഖ്യകവാടത്തില്‍ പുകയില രഹിത പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കും. വിദ്യാലയ പരിസരത്ത് നൂറു വാര ചുറ്റളവില്‍ പുകയില ഉത്പന്നങ്ങളുടെ വില്പന നിരോധനം നടപ്പിലാക്കുകയും യെല്ലോ ലൈന്‍ വരക്കുകയും ചെയ്യും. എന്‍എസ്എസ് യൂണിറ്റുകളുടെ സഹായത്തോടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കോളജുകളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ശാന്തകുമാരി, വാര്‍ഡ് മെംബര്‍ ഷിഹാബുദ്ദീന്, ഡെപ്യൂട്ടി ഡിഎംഒ ഡോ. അജയ് രാജന്, ടെക്നിക്കല്‍ അസിസ്റ്റന്റ് എം. ചന്ദ്രന്, ചെങ്കള കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.വി. ഗോപിനാഥ്, മുഖ്യാധ്യാപകന്‍ എസ്. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി. സന്തോഷ്, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി. ഹസീബ് എന്നിവർ പ്രസംഗിച്ചു.
Kasaragod
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനായെത്തിയ 17കാരനെ ആശുപത്രിയുടെ രണ്ടാം നിലയിലുള്ള ലാബിനു മുന്നിൽ പട്ടി കടിച്ചു. കഴിഞ്ഞദിവസം വൈകുന്നേരം ഏഴോയോടെയായിരുന്നു സംഭവം. കടിയേറ്റ ബാലൻ വീണ്ടും ഒപി ടിക്കറ്റെടുത്ത് ഏറെനേരം കാത്തുനിന്നതിനു ശേഷമാണ് പ്രാഥമിക ചികിത്സയും കുത്തിവയ്പും ലഭിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
പട്ടിയുടെ കടിയേറ്റത് ബാലന്റെ അശ്രദ്ധ മൂലമാണെന്ന നിലയിലാണ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ പെരുമാറിയതെന്നും അവർ ആരോപിച്ചു. ആളുകൾക്ക് കയറിച്ചെല്ലാൻ കൃത്യമായ നിയന്ത്രണങ്ങളുള്ള ജില്ലാ ആശുപത്രിയുടെ മുകളിലത്തെ നിലകളിൽ പോലും തെരുവുപട്ടികൾ ഇഷ്ടംപോലെ കയറിച്ചെല്ലുന്ന അവസ്ഥയാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.
ഐസിയുവിനു മുന്നിൽ പോലും പട്ടികൾ എത്തുന്നുണ്ട്. ആശുപത്രി പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതി നിലനിൽക്കുന്നതിനിടയിലാണ് മുകൾനിലയിലെ വാർഡുകളിൽ പോലും നായ്ക്കൾ എത്താൻ തുടങ്ങിയത്.
Kasaragod
എണ്ണപ്പാറ: ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു വീണ് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട എണ്ണപ്പാറ പേരിയയിലെ സനോജിന്റെ വീടിന് തറകെട്ടി മണ്ണു നിറച്ചുകൊടുത്ത് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ഇടവക കൂട്ടായ്മ.
സനോജിന് വീട് നിര്‍മിക്കാനായി അഞ്ചു സെന്റ് ഭൂമി സൗജന്യമായി ലഭിച്ചിരുന്നു. 15 ലക്ഷത്തോളം രൂപയാണ് വീടുനിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. വീട് നിര്‍മാണത്തിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മിറ്റിയും രൂപീകരിച്ചു. എന്നാല്‍ പ്രതീക്ഷിച്ച തുക സമാഹരിക്കാന്‍ കഴിഞ്ഞില്ല. സഹായത്തിനായി കമ്മിറ്റിക്കാര് ഹോളി സ്പിരിറ്റ് പള്ളി വികാരി ഫാ. ജോയ്സ് കാരിക്കാത്തടത്തെ സമീപിച്ചു.
എന്നാല്‍ പിരിവെടുത്താല്‍ പരമാവധി 20,000 രൂപ വരെ മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളുവെന്നും അതിനാല്‍ വീടിന്റെ തറനിര്‍മാണം ഇടവകയുടെ നേതൃത്വത്തില്‍ പൂര്ത്തീകരിച്ചുനല്കാമെന്നും ഫാ. ജോയ്സ് പറഞ്ഞു.
ഇടവകാംഗങ്ങളും നിര്മാണത്തൊഴിലാളികളുമായ വിനോജ് എണ്ണപ്പാറ, കുഞ്ഞുമോന് ഇടത്തിനാല്‍, ജോണി കണ്ണംപാലയ്ക്കല്‍, ടോമി വരമ്പകത്ത്, ഷാജി വള്ളോംകുന്നേല്‍, ഷാജി കുടകുത്തിയേല്‍, ടോമി മുക്കാട്ട്, ജോണി പാലനില്‍ക്കുംതൊട്ടിയില്‍, ബെജി കോയിപ്പുറം എന്നിവര്‍ സൗജന്യമായി തറ കെട്ടിക്കൊടുത്തു. പുത്തന്‍പുരയ്ക്കല്‍ കുര്യന് ആവശ്യമായ സിമന്റ് സ്പോണ്സര് ചെയ്തു. പരപ്പയിലെ വെള്ളറക്കല്‍ ജോസ്കുട്ടി തറ നിരപ്പാക്കാന്‍ ജെസിബിയും വിട്ടുകൊടുത്തു.
തുടര്‍ന്ന് 10 ലോഡ് മണ്ണ് എത്തിച്ച് തറയില്‍ നിറച്ചു. ഫാ. ജോയ്സ് തന്നെ കല്ലും മണ്ണും ചുമക്കാന്‍ മുന്നിട്ടിറങ്ങിയതോടെ ഇടവകാംഗങ്ങള്‍ക്ക് ആവേശമായി. 44 ഇടവകാംഗങ്ങള്‍ നിര്‍മാണപ്രവൃത്തിയില്‍ സജീവപങ്കാളികളായി. വീടിന്റെ ഭിത്തിനിര്‍മാണവും ഏറ്റെടുക്കുന്ന കാര്യം ഇടകവക കൂട്ടായ്മയുടെ ആലോചനയിലുണ്ടെന്ന് ഫാ. ജോയ്സ് കാരിക്കാത്തടം അറിയിച്ചു. പകുതി കൂലി മാത്രം വാങ്ങി ഈ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ആലോചിക്കുന്നത്.
Kasaragod
കാസര്‍ഗോഡ്: ജില്ലയിലെ റോഡുകളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന രാവിലെ എട്ടു മുതല്‍ 10 വരെയും ഉച്ചകഴിഞ്ഞ് 3.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയുള്ള സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ നിരോധിക്കുമെന്ന് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് പറഞ്ഞു.
ഇന്നു മുതല്‍ നിരോധനം നടപ്പില്‍ വരുത്തേണ്ടതാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നതിനാലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് ഇത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷ അഥോറിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. നിലവില്‍ രാവിലെ ഒന്‍പത് മുതല്‍ 10 വരെയും വൈകുന്നേരം നാലു മുതല്‍ അഞ്ചുവരെയുമാണ് ടിപ്പര്‍ നിരോധനം. എന്നാല്‍ ജില്ലയില്‍ രാവിലെ എട്ടു മുതല്‍ വിവിധ വാഹനങ്ങളില്‍ വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്നുണ്ട്. ഉച്ചകഴിഞ്ഞ് 3.30ന് വിടുന്ന സ്കൂളുകളുണ്ട്. ഈ സാഹചര്യത്തില്‍ ടിപ്പര്‍ ലോറികളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. സ്കൂള്‍, കോളജ് പരിസരത്തെ റോഡ് സുരക്ഷ കര്‍ശനമാക്കണം. സുരക്ഷ സിഗ്നലുകളും സീബ്രാ ലൈനുകളും ഉറപ്പുവരുത്തണം. സ്കൂള്‍ കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഗൗരവമായി കാണണം. രാവിലെയും വൈകുന്നേരവും കുട്ടികള്‍ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ആര്‍ടിഒ ജെറാഡ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, സുരക്ഷാ അഥോറിറ്റി അംഗങ്ങളായ പോലീസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍, കെഎസ്ടിപി എക്സിക്യുട്ടീവ് എന്‍ജിനിയര്‍, കെആര്‍എഫ്ബി എക്സിക്യുട്ടീവ് എന്‍ജിനിയര്‍, തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിമാര്‍, ദേശീയപാത അഥോറിറ്റി പ്രതിനിധികള്‍ സംസാരിച്ചു.
Kasaragod
കാസര്‍ഗോഡ്: പുതിയ ദേശീയപാതയില്‍ ആദ്യ റീച്ച് നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷത്തോളമാകുമ്പോഴും ഇഴഞ്ഞുനീങ്ങുകയാണ് ബാക്കി രണ്ടു റീച്ചുകളും. തലപ്പാടി-ചെങ്കള റീച്ച് നിര്‍മാണം പൂര്‍ത്തിയാക്കി ഈവര്‍ഷം ഉദ്ഘാടനവും നടത്തിയിരുന്നു. എന്നാല്‍ ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ച് നിര്‍മാണം അനന്തമായി നീളുകയാണ്. ചെങ്കള-നീലേശ്വരം റീച്ചിലെ ചെര്‍ക്കള-ചട്ടഞ്ചാല്‍ പാതയില്‍ പലതവണ മണ്ണിടിഞ്ഞ് ഗതാഗതം നിരോധിച്ചിരുന്നു. ഭീതിയോടെയാണ് ഇതുവഴി യാത്ര. ചെര്‍ക്കള മേല്‍പാലം നിര്‍മാണവും അനന്തമായി നീളുകയാണ്. വയഡക്ട്, ഓടനിര്‍മാണം പലയിടത്തും പൂര്‍ത്തിയാകാത്തതും ആശങ്കയാകുന്നുണ്ട്. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ ബേവിഞ്ച സ്റ്റാര്‍ നഗര്‍ മുതല്‍ തെക്കില്‍ പാലം വരെ മണ്ണിടിച്ചില്‍, വെള്ളക്കെട്ട്, മണ്ണൊലിപ്പുമുണ്ടായി.
ദേശീയപാത നിര്‍മാണക്കരാര്‍ കമ്പനി രണ്ടു കലുങ്കാണ് പണിതത്. അതുതന്നെ പൂര്‍ത്തിയായിട്ടില്ല. ഈ ഭാഗങ്ങളിലെ മഴവെള്ളത്തിന്റെ ഒഴുക്ക് തടയുക പ്രായോഗികമല്ല. വെള്ളമൊഴുകിപ്പോകാന്‍ സൗകര്യം വേണം. അതിന് സ്ഥലം ഏറ്റെടുക്കേണ്ടി വരുമോയെന്നു പഠിക്കേണ്ടി വരും. റോഡ് നിര്‍മാണവും പാതിവഴിയിലാണ്. പ്രത്യാഘാതം ശാസ്ത്രീയമായി പരിശോധിക്കാതെയും പരിഹരിക്കാതെയുമാണ് നിര്‍മാണം നടത്തുന്നതെന്ന പരാതിയുണ്ട്. കൃഷിയിടങ്ങളിലേക്കുള്ള തോടും നടവഴിയും നഷ്ടമായി ദുരിതപര്‍വത്തിലാണ് പൊള്ളക്കടയിലെ മുപ്പതോളം കുടുംബങ്ങള്‍. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇവര്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരം കാണാന്‍ ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല. കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി നിര്‍മിച്ച് സര്‍വീസ് റോഡാക്കിയാല്‍ പരിഹരിക്കാവുന്ന പ്രശ്നമാണിത്. പൊള്ളക്കടയിലെ ഏമ്പംകുണ്ട് തോടിന്റെ പാര്‍ശ്വഭിത്തി നിര്‍മിച്ച് സര്‍വീസ് റോഡ് നിര്‍മാണം മൂന്നു മാസം മുന്‍പ് തുടങ്ങിയെങ്കിലും ഇനിയും പൂര്‍ത്തിയാക്കാനായില്ല. തോടിന്റെ 60 മീറ്റര്‍ ഭാഗമാണ് കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി നിര്‍മിക്കേണ്ടത്. അതിനോട് ചേര്‍ന്നാണ് സര്‍വീസ് റോഡ് പണിയേണ്ടത്. നിലവില്‍ 50 മീറ്റര്‍ ഭാഗത്ത് മാത്രമാണ് പാര്‍ശ്വഭിത്തി നിര്‍മിച്ചിട്ടുള്ളത്.
ബാക്കിയുള്ള 10 മീറ്റര്‍ ഭാഗത്ത് ഇപ്പോഴംഒന്നുമായിട്ടില്ല. ഓവുചാല്‍ നിര്‍മാണവും പൂര്‍ത്തിയാക്കാനുണ്ട്. നിര്‍മാണ കമ്പനിയുടെ മെല്ലെപ്പോക്കാണ് നിര്‍മാണം ഇഴയാന്‍ കാരണമെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു. ഇവിടെ തോടിനു കുറുകെയുണ്ടായിരുന്ന പാലം മാറ്റിയതോടെ പ്രദേശവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഒരു മാര്‍ഗവുമില്ല. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ പൂര്‍ണമായും വെള്ളക്കെട്ടില്‍ മുങ്ങിയിരുന്നു. മയിലാട്ടിക്കുന്നിലെ അനിയന്ത്രിതമായ മണ്ണെടുപ്പുമൂലം സര്‍വീസ് റോഡില്‍ ഒഴുകിയെത്തുന്ന മണ്ണ് പ്രധാന പാതയിലുള്‍പ്പെടെ ചെളിക്കെട്ടിനു കാരണമാകുന്നുണ്ട്.
ദേശീയപാതയുടെ അരികില്‍ തലയെടുപ്പോടെ നിന്നിരുന്ന മയിച്ചയിലെ വീരമല ഇപ്പോള്‍ ഏതു സമയത്തും താഴേക്കു പതിക്കും എന്ന ആശങ്കയിലാണ് നില്‍ക്കുന്നത്.
പാതിയും ഇടിച്ച് മണ്ണ് കടത്തിക്കൊണ്ടുപോയ മലയുടെ ബാക്കിഭാഗം കനത്ത മഴയില്‍ താഴേക്ക് പതിച്ചാലുണ്ടാകുന്ന ദുരിതം ചെറുതല്ല. കഴിഞ്ഞ കാലവര്‍ഷ സമയത്ത് സംരക്ഷണഭിത്തി പോലും തകര്‍ത്താണ് മല ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് മറ്റ് അപകടങ്ങളില്ലാതെ പോയത്. ഈ അപകടത്തെത്തുടര്‍ന്ന് മല തട്ടുകളാക്കി മാറ്റണമെന്ന നിര്‍ദേശം വന്നു. ഇതിനായി കൂടുതല്‍ ഭൂമി ഏറ്റെടുക്കണം. എന്നാല്‍, വനംവകുപ്പിന്റെ ഭൂമി വിട്ടുകിട്ടാനുള്ള നടപടികള്‍ തുടരുന്നതേയുള്ളൂ. വീണ്ടും കാലവര്‍ഷം തുടങ്ങിയതോടെ കളക്ടര്‍ ഇടപെട്ട് തട്ടുകളാക്കി മാറ്റുന്ന പ്രവൃത്തി വേഗത്തിലാക്കാനുള്ള നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മലയെ തട്ടുകളാക്കി ഭൂവസ്ത്രം വിരിച്ച് മനോഹരമാക്കുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനിടയില്‍ ശക്തമായ മഴ പെയ്യുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.
വീരമല കഴിഞ്ഞാല്‍ പിന്നീട് ആശങ്ക ഉയര്‍ത്തുന്ന സ്ഥലമാണ് മട്ടലായി. ഇവിടെ പ്രധാന പ്രശ്നം റോഡിന്റെ വിള്ളലാണ്. പഴയ റോഡിന് സമീപത്ത് സമാന്തരമായി മണ്ണ് ഉയര്‍ത്തി നിര്‍മിച്ച റോഡില്‍ രണ്ട് തവണ വിള്ളല്‍ വീണതോടെ നാടാകെ ആശങ്കയിലാണ്. മണ്ണിന്റെ ഘടനയുടെ പ്രശ്നമാണ് ഇതെന്നാണ് വിലയിരുത്തല്‍. അതേസമയം നിര്‍മാണവേളയില്‍ ഒരു തൊഴിലാളിയുടെ മരണത്തിന് ഇടയാക്കിയ മട്ടലായിക്കുന്നില്‍ സംരക്ഷണഭിത്തി വേണ്ടവിധത്തില്‍ പൂര്‍ത്തീകരിക്കാത്തതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.
Kasaragod
രാജപുരം: കാഞ്ഞങ്ങാട് -പാണത്തൂർ മെക്കാഡം ടാറിംഗിന്റെ ഭാഗമായി രാജപുരം ടൗണിൽ പാലങ്കല്ല് റോഡ് മുതൽ ഇലക്ട്രിസിറ്റി ഓഫീസ് വരെയുള്ള ഓട നിർമാണം ഒരു മാസത്തിലധികമായി ഇഴഞ്ഞുനീങ്ങുന്നത് വ്യാപാരികളെയും വിദ്യാർഥികളെയും കടുത്ത ദുരിതത്തിലാഴ്ത്തുന്നു.
കാലവർഷം കനത്തതോടെ പ്രദേശം പൂർണമായും ചെളിക്കുളമായി മാറിയിരിക്കുകയാണ്. ഓടയ്ക്കായി എടുത്ത കുഴികളിൽ മണ്ണ് നിറഞ്ഞ അവസ്ഥയിലാണുള്ളത്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോ എൻജിനിയറോ സ്ഥലത്തില്ലാതെ കുറച്ച് ഇതരസംസ്ഥാന തൊഴിലാളികളെ മാത്രം വച്ചാണ് നിർമാണം മുന്നോട്ട് കൊണ്ടുപോകുന്നത്. കഴിഞ്ഞദിവസം കൂൾബാറിൽ വന്ന മൂന്നു വയസുള്ള പിഞ്ചുകുട്ടി ഓടയിൽ വീണ് അപകടമുണ്ടായിട്ടും ജനപ്രതിനിധികളോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ പ്രതികരിക്കാൻ തയാറായിട്ടില്ല.
സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ മുൻനിർത്തി ഇനിയൊരു വലിയ അപകടത്തിന് കാത്തുനിൽക്കാതെ അധികൃതർ അടിയന്തരമായി ഇടപെട്ട് നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുപോലെതന്നെ ഈ സംസ്ഥാന പാതയിലെ മറ്റു പല സ്ഥലങ്ങളിലും ഇതു തന്നെയാണ് സ്ഥിതി.
Kasaragod
തൃക്കരിപ്പൂർ: ഇഷ്ട ടീമുകളുടെ പതാകയും ജഴ്സിയും ഫ്ലക്സ് ബോർഡുകളും കൊണ്ട് എല്ലായിടവും നിറയ്ക്കുമ്പോഴും ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്ന മുഴുവൻ ടീമുകളുടെയും പേരും പതാകയും ഓർത്തെടുക്കാൻ പൊതുവേ ആർക്കും സാധിച്ചെന്നു വരില്ല. പക്ഷേ ലോകകപ്പിൽ പങ്കെടുക്കുന്ന 48 ടീമുകളിൽ ഏതു രാജ്യത്തിന്റെ പതാക കാണിച്ചാലും അപ്പോൾതന്നെ രാജ്യമേതാണെന്ന് നിസംശയം വിളിച്ചുപറയും തൃക്കരിപ്പൂർ സെന്റ് പോൾസ് എയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി നീൽ ആദം ജേക്കബ്.
ലോകകപ്പിന്റെ കാര്യത്തിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 150 ലേറെ രാജ്യങ്ങളുടെ പതാകകൾ കണ്ടാൽ രാജ്യമേതെന്നു തിരിച്ചറിയാൻ നീലിനു കഴിയും. അതോടൊപ്പം വിവിധ രാഷ്ട്രങ്ങളുടെ പതാകകളുടെ നിറവും അവയിൽ ആലേഖനം ചെയ്തിട്ടുള്ള മുദ്രകളും മറ്റു പ്രത്യേകതകളും വിവരിച്ചുതരും.
ലോകരാഷ്ട്രങ്ങളെക്കുറിച്ചുള്ള വിവരണങ്ങളടങ്ങിയ പുസ്തകത്തിൽ നിന്നാണ് നീൽ ഓരോ രാജ്യത്തിന്റെയും പതാകകളുടെ ചിത്രം മനസിലുറപ്പിച്ചത്. ചിത്രങ്ങളോടും നിറങ്ങളോടുമുള്ള താത്പര്യം കൊണ്ട് പുസ്തകം വാങ്ങിനോക്കിയ കുട്ടി ക്രമേണ അതിലെ എല്ലാ ചിത്രങ്ങളും ഹൃദിസ്ഥമാക്കുകയായിരുന്നു.
ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളിൽ വൻകിടക്കാരായ ബ്രസീലിനോടും അർജന്റിനയോടും ജർമനിയോടുമുള്ളതിനേക്കാൾ ഇഷ്ടം നീലിനുള്ളത് ഭൂപടത്തിൽ ചെറിയൊരു പൊട്ടുപോലെ കാണുന്ന കുഞ്ഞുരാജ്യമായ പനാമയോടാണ്. എങ്കിലും ഇഷ്ടപ്പെട്ട താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.
ബിസിനസുകാരനായ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശി സന്തോഷ് സേവ്യറിന്റെയും സെന്റ് പോൾസ് എയുപി സ്കൂളിലെ അധ്യാപിക സരിത ജേക്കബിന്റെയും മകനാണ് നീൽ. ചേച്ചി സെറ എലിസബത്ത് ഫിലിപ്പ് ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
Kasaragod
തൃക്കരിപ്പൂർ: ഗവ. താലൂക്ക് ആശുപത്രിയിൽ പത്തുവയസുകാരിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചകഴിഞ്ഞ് ആശുപത്രി വികസനസമിതിയുടെ യോഗം വിളിച്ചു. കഴിഞ്ഞ ദിവസം രാത്രി 10.55 ഓടെ കടുത്ത പനിയും ശ്വാസതടസവുമായി ആശുപത്രിയിലെത്തിച്ച പത്തു വയസുകാരിയുടെ രക്ഷിതാക്കളാണ് പരാതി ഉന്നയിച്ചിട്ടുള്ളത്.
കുട്ടിയുമായി എത്തിയവർക്ക് കൗണ്ടറിന്റെ ചുമതലയുണ്ടായിരുന്ന താത്കാലിക ജീവനക്കാരൻ ടോക്കൺ നൽകാൻ വിസമ്മതിക്കുകയും അതേസമയത്ത് എത്തിയ മറ്റൊരു രോഗിക്ക് ടോക്കൺ നൽകി ഡോക്ടറുടെ അടുത്തേക്ക് അയക്കുകയും ചെയ്തതായാണ് ആക്ഷേപം. സംഭവം പുറത്തുവന്നതോടെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്നലെ രാവിലെ ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരിയും ആശുപത്രിയിലെത്തി വിവരങ്ങൾ ആരാഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു, പഞ്ചായത്തംഗം ഫായിസ് ബീരിച്ചേരി, ആശുപത്രി വികസന സമിതി അംഗം എ.ജി.സി. ഷംഷാദ് എന്നിവരും ആശുപത്രിയിലെത്തി.
Kasaragod
കാസര്‍ഗോഡ്: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി തുടര്‍ച്ചയായി ലഹരി കേസുകളില്‍ പ്രതിയാകുന്നവരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലിലാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കര്‍ശന നിയമമായ പിഐടി എന്‍ഡിപിഎസ് പ്രകാരം ഒരാളെ കൂടി പോലീസ് കരുതല്‍ തടങ്കലിലാക്കി. ചെങ്കള റഹ്മത്ത് നഗറിലെ സി.സെഡ്. നുഹ്മാനെയാണ് (25) വിദ്യാനഗര്‍ പോലീസ് അറസ്റ്റ്ചെയ്തത്. പ്രതിക്കെതിരേ വിവിധ സ്റ്റേഷനുകളിലുള്ള ആറു കേസുകളില്‍ നാലെണ്ണത്തിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടിട്ടും വീണ്ടും ലഹരി ഇടപാടുകള്‍ തുടരുകയും പുതിയ കേസുകളില്‍ പ്രതിയാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് കരുതല്‍ തടങ്കലിലാക്കിയത്. പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
Kasaragod
മാലക്കല്ല്: സെന്റ് മേരീസ് എയുപി സ്കൂളിൽ ലോകകപ്പ് ഫുട്ബോളിന്റെ ആവേശം പങ്കിട്ട് ജഴ്സി ദിനവും ഫുട്ബോൾ വിളംബര ജാഥയും സംഘടിപ്പിച്ചു.
മുഖ്യാധ്യാപിക സിസ്റ്റർ ജോൺസിയ ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികൾ അവരവരുടെ ഇഷ്ട ടീമിന്റെ ജഴ്സി ധരിച്ചാണ് ജാഥയിൽ പങ്കെടുത്തത്. അധ്യാപകരായ അനിൽ തോമസ്, നിധിൻ ജോസ്, ബിനിത് വിൻസൺ എന്നിവർ നേതൃത്വം നൽകി.
Kasaragod
നർക്കിലക്കാട്: വെസ്റ്റ് എളേരി പഞ്ചായത്തിലെ പ്രധാന ടൗണായ നർക്കിലക്കാട് ബസ്സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സും ബസ് കാത്തിരിപ്പുകേന്ദ്രവും നിർമിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നർക്കിലക്കാട് യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി ഉദ്ഘാടനം ചെയ്തു.
ബർക്ക്മാൻസ് ജോർജ് അധ്യക്ഷത വഹിച്ചു. തോമസ് കാനാട്ട്, നിഷാദ്, ഉഷ ചന്ദ്രൻ, രജനി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ബർക്ക്മാൻസ് ജോർജ്- പ്രസിഡന്റ്, വേണുഗോപാലൻ- ജനറൽ സെക്രട്ടറി, നിഷാദ്- ട്രഷറർ.
Kasaragod
കാഞ്ഞങ്ങാട്: സെന്‍സസ് ചുമതലയുള്ള അധ്യാപകര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക, പകരം ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുക, അധ്യാപകരുടെ പ്രമോഷന് സ്ഥലംമാറ്റ നടപടികള്‍ വേഗത്തിലാക്കുക, അന്യായമായ സ്ഥലംമാറ്റങ്ങള്‍ റദ്ദു ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ടിഎ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മാന്തോപ്പ് മെതാനത്ത് കൂട്ടധര്‍ണ സംഘടിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. മഹേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി. സുജാത അധ്യക്ഷത വഹിച്ചു. കെ. ഹരിദാസ്, എന്‍.കെ. ലസിത, ടി. പ്രകാശന്, കെ.വി. രാജേഷ് എന്നിവർ പ്രസംഗിച്ചു.
Kasaragod
ബിരിക്കുളം: റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് യാത്ര ദുഷ്കരമായ കാലിച്ചാമരം-പരപ്പ, കൊല്ലംപാറ- ബിരിക്കുളം റോഡുകള്‍ മെക്കാഡം ചെയ്ത് വികസിപ്പിച്ച് ജനങ്ങളുടെ യാത്ര ദുരിതം പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ബിരിക്കുളം യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. കുഞ്ഞിരാമന് നായര്‍ അധ്യക്ഷത വഹിച്ചു. കെ.ജെ. സജി മുഖ്യാതിഥിയായി. ആസിഫ് കാഞ്ഞങ്ങാട്, ദാമോദരന്‍ കുറ്റിക്കോല്‍, തോമസ് കാനാട്ട്, ഹരി ചെന്നക്കോട്, ബാബു ചെമ്പേന എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കുഞ്ഞിരാമന് നായര്‍- പ്രസിഡന്റ്, ഹരി ചെന്നക്കോട്- ജനറല്‍ സെക്രട്ടറി, ടോമി മാത്യു- ട്രഷറർ.
Kasaragod
നീലേശ്വരം: നീലേശ്വരത്തെ സര്‍വീസ് റോഡിന്റെയും ഓവുചാലിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ മെല്ലെപ്പോക്കിനെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാന്‍ ആര്‍ഡിഒ കെ.ആര്. മനോജിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ആര്‍ഡിഒയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ മേഘ കണ്‍സ്ട്രക്ഷന്‍ പ്രതിനിധിളും ജനകീയ സമരസമിതി ഭാരവാഹികളും പങ്കെടുത്തു. മുന്‍പ് തീരുമാനിച്ചതുപ്രകാരം 22നകം നിര്‍ദ്ദിഷ്ട പണികളെല്ലാം പൂര്‍ത്തിയാക്കണമെന്നും ഇതിന്റെ പുരോഗതി വിലയിരുത്താന്‍ 20നു വീണ്ടുമൊരു അവലോകനയോഗം ചേരുമെന്നും ആര്‍ഡിഒ വ്യക്തമാക്കി.
മാര്‍ക്കറ്റ് ജംഗ്ഷനില്‍ അശാസ്ത്രീയമായി ജില്ലിപ്പൊടിയിട്ട് കുഴികള്‍ നികത്തിയത് കാരണം കടുത്ത പൊടിശല്യത്താല്‍ ജനജീവിതം ദുസഹമായ അവസ്ഥ സമരസമിതി ചൂണ്ടിക്കാട്ടി. ഇതിന് അടിയന്തര നടപടിയായി ഇന്നു വൈകുന്നേരത്തിനുള്ളില്‍ തന്നെ ഈ ഭാഗത്തെ ടാറിംഗ് ജോലി പൂര്‍ത്തിയാക്കാന്‍ ആര്‍ഡിഒ ആവശ്യപ്പെട്ടു.
രാജാ റോഡ് മുതല്‍ പോലീസ് സ്റ്റേഷന് വരെയുള്ള ഡ്രെയ്നേജ് പണിയില്‍ വീണ്ടും രണ്ടാമതൊരു വൈദ്യുത തൂണിന് സമീപം ഓവുചാല്‍ വളച്ചുകൊണ്ട് നിര്‍മിക്കുന്നതിന്റെ തെളിവുകള്‍ സമരസമിതി നിരത്തി. ഈ അപാകത എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ നിര്‍ദേശം നല്കി. പോലീസ് സ്റ്റേഷന് സമീപമുള്ള അണ്ടര്‍പാസിനടുത്തുള്ള സര്‍വീസ് റോഡില്‍ സ്ലാബ് പൊട്ടിയിട്ട് രണ്ടുമാസമായിട്ടും മാറ്റമില്ലാതെ തുടരുന്ന അവസ്ഥ ജനകീയ സമരസമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതിന് ഇന്നു വൈകുന്നേരത്തിനകം പരിഹാരം കാണണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം തെരു റോഡില്‍ വലിയ ലോറി തട്ടി വൈദ്യുത കമ്പി പൊട്ടി വീണ് വലിയ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സര്‍വീസ് റോഡിന്റെയും ഓവുചാലിന്റെയും പണി എത്രയും വേഗം തീര്‍ത്ത് ആവശ്യമായ ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആര്‍ഡിഒ ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ ജനകീയസമരസമിതിയെ പ്രതിനിധീകരിച്ച് ശ്രീനാഥ് ശശി, ഡി. രാജന്, മഹമൂദ് കോട്ടായി, പ്രകാശന് കൊട്ടറ എന്നിവര്‍ പങ്കെടുത്തു. എന്നാൽ ജനകീയ സമര സമിതി പ്രതിനിധികളോടൊപ്പം ചര്‍ച്ചയ്ക്ക് ഇരിക്കാന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കി മുനിസിപ്പാലിറ്റി ചെയര്‍മാനും കര്‍മസമിതി അംഗങ്ങളും യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പണികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാത്ത പക്ഷം കര്‍ശന നടപടികളിലേക്ക് കടക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ബല്ല വയലിലെ റോഡ് നിര്‍മാണം ഇഴയുന്നു
കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍-കാലിച്ചാനടുക്കം റോഡില്‍ കുറ്റിക്കാല്‍ ബല്ല വയലിലെ 200 മീറ്റര്‍ റോഡിന്റെ നിര്‍മാണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ജനുവരി 20 മുതല്‍ മൂന്നുമാസത്തേക്ക് റോഡ് അടിച്ചിട്ടത്. ഇതിന്റെ പേരില്‍ നാട്ടുകാരും സ്കൂള്‍ വിദ്യാര്‍ഥികളും ദുരിതയാത്രയാണ് ഇപ്പോഴും നടത്തുന്നത്. മറ്റുവഴികളിലൂടെയാണ് ബസുകള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഇതുകാരണം മടിക്കൈ ഭാഗത്ത് നിന്നും ബല്ല സ്കൂളിലേക്കും മടിക്കൈ അമ്പലത്തുകരയില്‍ പഠിക്കുന്ന കുട്ടികള്‍ക്കും കൃത്യസമയത്ത് സ്കൂളിലെത്താന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഏപ്രില്‍ 19നു റോഡ് തുറന്നുനല്‍കുമെന്ന് പിഡബ്ല്യുഡി അസി. എന്‍ജിനിയര്‍ നല്കിയ ഉറപ്പ് വെറുതെയായി.
റോഡ് പണി വൈകാന്‍ കാരണം കരാറുകാരന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് സിപിഎം ബല്ല ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
അതേസമയം റോഡ് പ്രവൃത്തി വൈകാന്‍ കാരണം സിപിഎമ്മിന്റെ കഴിവുകേടാണെന്നും അതു മറച്ചുവയ്ക്കുന്നതിനാണ് ഇത്തരം സമരങ്ങള്‍ നടത്തുന്നതെന്നും ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞ 10 വര്‍ഷവും സംസ്ഥാനം ഭരിച്ചിട്ടും നഗരസഭ ഭരണം കൈയാളുമ്പോഴും കുറ്റിക്കാല്‍ പാലത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തി
കരിക്കാന്‍ സിപിഎമ്മിന് സാധിച്ചില്ല. അധികാരത്തില്‍ ഇരിക്കുമ്പോള്‍ കൈയും കെട്ടി നോക്കി നിന്നവര്‍ അധികാരം നഷ്ടപ്പെട്ടപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സമരം നടത്തുന്നത് പരിഹാസ്യമാണ്. എത്രയും വേഗം പണികള്‍ പൂര്‍ത്തികരിച്ച് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ബിജെപി നേതൃത്വം മുന്നറിയിപ്പ് നല്കി.
Kasaragod
കാസര്‍ഗോഡ്: സാഫ് ഗെയിംസില്‍ സീനിയര്‍ വനിതാ ഫുട്ബോള്‍ കിരീടം ചൂടിയ ഇന്ത്യന്‍ ടീമംഗം മടിക്കൈ ബങ്കളം സ്വദേശി പി. മാളവികയെ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് പ്രശസ്തിപത്രം നല്കി അനുമോദിച്ചു.
ഗോവയില്‍ നടന്ന മത്സരത്തിലാണ് മാളവിക ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം കിരീടം നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാളവിക ഒരുഗോള്‍ നേടുകയും മറ്റൊരു ഗോളിലേക്കുള്ള പെനാല്‍റ്റി കിക്കിന് വഴിയൊരുക്കുകയും ചെയ്ത മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.
പരേതനായ എം. പ്രസാദിന്റെയും എ. മിനിയുടെയും മകളാണ്. പരിശീലകന് നിധീഷ് ബങ്കളത്തിന്റെ വുമണ്‍ ഫുട്ബോള്‍ ക്ലിനിക്കിലൂടെയാണ് ഫുട്ബോള്‍ ബാലപാഠങ്ങള്‍ പഠിച്ചെടുത്തത്. തൃശൂര്‍ കാര്‍മല്‍ കോളജില്‍ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്. 26 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീമിലെത്തിയ ഏക മലയാളിയാണ് മാളവിക.
Kasaragod
കാഞ്ഞങ്ങാട്: ഭാരത് സെന്‍സസ് 2027 സ്വയം വിവരങ്ങള്‍ നല്കി ഞാന്‍ പങ്കാളിയായി, രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടിയുള്ള ദേശീയ കണക്കെടുപ്പില്‍ എല്ലാവരും പങ്കാളികളാവുക വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന് പറഞ്ഞു. കാഞ്ഞങ്ങാട് അതിയാമ്പൂരിലെ വീട്ടിലിരുന്ന് മൊബൈല്‍ ഫോണില്‍ സെന്‍സസ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്കി കാനായി കുഞ്ഞിരാമന് ഡിജിറ്റല്‍ സെന്‍സസിന് തുടക്കം കുറിച്ചു. വീട്, കുടിവെള്ളം, ശുചിത്വം, ആസ്തി തുടങ്ങിയ 34 ചോദ്യങ്ങള്‍ക്ക് ഡിജിറ്റലായി ഉത്തരം നല്കുന്ന സെന്‍സസ് സെല്‍ഫ് എന്യുമറേഷന് നടത്തിയാണ് വിവരങ്ങള്‍ രേഖപ്പടുത്തിയത് കാനായിയുടെ ഭാര്യ നളിനി കൂടെയുണ്ടായിരുന്നു സെന്‍സസ് ഓപറേഷന് ഡയറക്ടറേറ്റില്‍ നിന്നുള്ള ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജ്കുമാര് സ്വയം വിവരം രേഖപ്പെടുത്തുന്നതിന് സാങ്കേതിക പിന്തുണ നല്കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, ഹൊസ്ദുര്‍ഗ് താലൂക്ക് ജൂണിയര്‍ സൂപ്രണ്ട് പി.വി. തുളസിരാജ്, കളക്ടറേറ്റ് സെന്‍സസ് വിഭാഗത്തിലെ പി. രാഗേഷ് എന്നിവരും രാജേഷ് അതിയാമ്പൂരും വീട്ടിലെത്തിയിരുന്നു.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പൊതുജനങ്ങള്‍ക്ക് പങ്കാളികളാകാന്‍ സാധിക്കുന്ന സെല്‍ഫ് എന്യൂമറേഷന് പോര്‍ട്ടല്‍ ഈ സെന്‍സസിന്റെ ഒരു പ്രധാന സവിശേഷതയാണ്. പൊതുജനങ്ങള്‍ക്ക് സെന്‍സസ് ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ തന്നെ തങ്ങളുടെ വിവരങ്ങള്‍ സ്വന്തമായി (ഡിജിറ്റല്‍ പോര്‍ട്ടല്‍ വഴി) രേഖപ്പെടുത്താനുള്ള സൗകര്യമാണിത്. ഇന്നലെ മുതല്‍ ആരംഭിച്ച പ്രക്രിയ 30 വരെ നടക്കും. സെല്‍ഫ് എന്യൂമറേഷന് ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു പ്രത്യേക പോര്‍ട്ടല്‍ ഒരുക്കിയിട്ടുണ്ട്: https://se. census.gov.in/. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി 1855 എന്ന ടോള്‍-ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
സെന്‍സസ് നടപടികള്‍ പ്രധാനമായും രണ്ട് ഘട്ടങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. സെല്‍ഫ് എന്യൂമറേഷന് പൊതുജനങ്ങള്‍ക്ക് സ്വയം വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള അവസരമാണിത്. രണ്ടാം ഘട്ടത്തില്‍ ജൂലൈ ഒന്ന് മുതല്‍ ജൂലൈ 30 വരെ. വീടുകളുടെ വിവരശേഖരണവും പട്ടിക തയാറാക്കലുമാണ് നടക്കുന്നത്. 2027 ഫെബ്രുവരിയിലാണ് ജനസംഖ്യ കണക്കെടുപ്പ്.
Kasaragod
കുമ്പള: ഹോട്ടലില്‍ അതിക്രമിച്ചു കയറി മൊബൈല്‍ ഫോണുകളും അടുക്കള സാധനങ്ങളും കവര്‍ന്ന കേസില്‍ പ്രതിയെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യാവര്‍ തവക്കല്‍ സ്വദേശി എച്ച്. അഷറഫ്അലിയാണ് പോലീസിന്റെ പിടിയിലായത്. ജൂണ്‍ 14നു രാത്രിയാണ് ബന്തിയോട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഇറാനി അബ്ബാസിക്ക് കബാബ് ഹോട്ടലിലാണ് കവര്‍ച്ച നടന്നത്. ഹോട്ടലില്‍ അതിക്രമിച്ചുകടന്ന പ്രതി അവിടെയുണ്ടായിരുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍, വിലകൂടിയ പാത്രങ്ങള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവ കവരുകയായിരുന്നു. കവര്‍ച്ചയിലൂടെ തനിക്ക് 53,000 രൂപയുടെ നഷ്ടം ഉണ്ടായതായി ഹോട്ടലുടമ പോലീസില്‍ പരാതി നല്‍കിയിരുന്നു.
Kasaragod
വെള്ളരിക്കുണ്ട്: വിവിധ മേഖലകളിലെ ജനവിഭാഗങ്ങളോട് പിണറായി സർക്കാർ കാണിച്ച അവകാശ നിഷേധത്തിന് പൊതുസമൂഹം നൽകിയ തിരിച്ചടിയാണ് നിയമസഭ തെരത്തെടുപ്പിൽ കണ്ടതെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം. പി. വേലായുധൻ. വെള്ളരിക്കുണ്ട് പേൾ ഇൻ റെസിഡൻസിയിൽ കെഎസ്എസ്പിഎ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.കെ. എവുജിൻ, എം.കെ. ദിവാകരൻ, കെ.പി. ബാലകൃഷ്ണൻ, ചന്ദ്രൻ നാലപ്പാടം, തങ്കമ്മ വേലായുധൻ എന്നിവർ ക്ലാസെടുത്തു. കെ.സി. സെബാസ്റ്റ്യൻ, വി.ജെ. ജോർജ്, കെ.വി. തോമസ്, ഒ.സി. ജയിംസ്, സി.വി. ബാലകൃഷ്ണൻ, കെ. ബാലകൃഷ്ണൻ, സണ്ണി ലൂക്കോസ് എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.മോഹനൻ, ജി.മുരളീധരൻ, പി.എം.ഏബ്രഹാം, സി.എ.ജോസഫ്, കെ.കുഞ്ഞമ്പു നായർ, പി.എ. ജോസഫ്, മാത്യു സേവ്യർ, സി.വി. ശ്രീധരൻ, ജോസുകുട്ടി അറയ്ക്കൽ, ഷേർലി ഫിലിപ്പ്. പി.ജെ. ജോസ്, എം.ഡി. ദേവസ്യ, പി.എ. സെബാസ്റ്റ്യൻ, കെ.ജെ. തോമസ്, പി.കെ. കുഞ്ഞികൃഷ്ണൻ നായർ, വി.എൽ. സൂസമ്മ, ടി.ഒ. ത്രേസ് എന്നിവർ പ്രസംഗിച്ചു.
Kasaragod
കടുമേനി: ദിവസങ്ങൾക്കുമുമ്പ് കടുമേനി പട്ടേങ്ങാനം ഉന്നതിയിലെ കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ സന്ദീപ് വാര്യർ എംഎൽഎ ഒരു വാക്കുനൽകിയിരുന്നു. ഉന്നതിയിലെ കുടുംബങ്ങൾക്ക് ലോകകപ്പ് ഫുട്ബോളിന്റെ ആവേശം പങ്കിടാൻ എത്രയും പെട്ടെന്ന് ഇവിടെ ഒരു ടിവി വാങ്ങിനൽകുമെന്നായിരുന്നു വാഗ്ദാനം.
പക്ഷേ ലോകകപ്പിന്റെ ആരവങ്ങളുയരുമ്പോഴേക്ക് സ്വന്തം അച്ഛന്റെ മരണം മൂലം എംഎൽഎയ്ക്ക് നാട്ടിലേക്കു മടങ്ങേണ്ടിവന്നു. വ്യക്തിപരമായ ദു:ഖത്തിനിടയിലും നാട്ടുകാർക്കു നൽകിയ വാഗ്ദാനം എംഎൽഎ മറന്നില്ല. എംഎൽഎയുടെ സമ്മാനമായ എൽഇഡി ടിവി തിങ്കളാഴ്ച ഉച്ചയോടെ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉന്നതിയിലെത്തിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.സി. ലേഖയുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ കമ്യൂണിറ്റി ഹാളിൽ സ്ഥാപിച്ചു.
ഇനി ഇവിടെയുള്ളവർക്കും ലോകകപ്പിന്റെ ആവേശത്തിൽ പങ്കുചേരാം. ഒപ്പമിരുന്ന് ലോകകപ്പ് കാണാൻ ഉന്നതിയിൽ വീണ്ടുമെത്തുമെന്ന എംഎൽഎയുടെ വാഗ്ദാനവും അച്ഛന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞാലുടൻ പാലിക്കപ്പെടുമെന്നാണ് ഇവരുടെ പ്രതീക്ഷ.
Kasaragod
ചീമേനി: പട്ടാപ്പകല്‍ വീട്ടമ്മയെ വീട്ടിനുള്ളില്‍ മുറിയില്‍ പൂട്ടിയിട്ട് കത്തി കാട്ടി സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. ഗുജറാത്ത് നാപ്പ സ്വദേശി ബക്സ അലി അബ്ബാസ് അലി സെയ്ദിനെയാണ് ചീമേനി പോലീസ് ഗുജറാത്തില്‍ നിന്ന് അറസ്റ്റിലായത്.
ഏപ്രില്‍ 11ന് ഉച്ചകഴിഞ്ഞ് 2.45 ഓടെ ചീമേനി തൊടുവളത്താണ് നാടിനെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. ബാലകൃഷ്ണന്റെ ഭാര്യ എം. നാരായണി (75) ആണ് കവര്‍ച്ചക്കിരയായത്.
ഇവരുടെ മകളുടെ വീട്ടില്‍ വച്ചാണ് സംഭവം. വീട്ടിനുള്ളില്‍ കയറിയ കവര്ച്ചക്കാരന് വയോധികയെ മുറിയില്‍ പൂട്ടിയിട്ട് അരപവന്‍ തൂക്കം വരുന്ന രണ്ടു സ്വര്‍ണ കമ്മല്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഊരി എടുത്തു. ഷെല്‍ഫില്‍ നിന്നു 1000 രൂപയും കവര്‍ന്നു.ആദ്യം പ്രതിയെ തിരിച്ചറിയാനായില്ല. ചീമേനി പൊലീസ് കേസെടുത്ത് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് രണ്ട് മാസങ്ങള്‍ക്കിപ്പുറം പ്രതി പിടിയിലായത്. ചീമേനി എസ്ഐ ശശി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്, രതീഷ്, ഹോംഗാര്‍ഡ് സുരേശന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Kasaragod
കാസര്‍ഗോഡ്: പത്തൊമ്പതുകാരിയെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ കാമുകന് അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി വിഷ്ണുപ്രസാദിനെയാണ് (24) കാസര്‍ഗോഡ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 14നു കാസര്‍ഗോഡ് പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജിലാണ് സംഭവം. അടുത്തിടെ വിവാഹിതയായ യുവതിയെ മുന്‍ കാമുകന് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബലമായി കടന്നുപിടിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി.
യുവതിയെ ഏറെ നേരം കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ലോഡ്ജില്‍ നിന്ന് കണ്ടെത്തിയത്.
Kasaragod
കാസര്‍ഗോഡ്: കെഎസ്ആര്‍ടിസി ബസുകളില്‍ വനിതകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്ക് ജില്ലയില്‍ പ്രൗഢോജ്വല തുടക്കം. വിവിധ മണ്ഡലങ്ങളില്‍ എംഎല്‍എമാരും ജനപ്രതിനിധികളും ആദ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന ചടങ്ങ് കല്ലട്ര മാഹിന്‍ എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം അധ്യക്ഷത വഹിച്ചു. എടിഒ കെ. പ്രിയേഷ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, മുന്‍മന്ത്രി സി.ടി. അഹമ്മദലി, രാഷട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കെ. ഫൈസല്‍, വി.കെ. രവീന്ദ്രന്, ഹരീഷ് ബി. നമ്പ്യാര്‍, എ. ഗോവിന്ദന് നായര്‍, മാഹിന്‍ കേളോട്ട്, മിനി ചന്ദ്രന്, ടി.വി. ഉമേശന്, എഡിഇ എ.വി. അശോകന് എന്നിവര്‍ പ്രസംഗിച്ചു.
മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ഉപ്പള ബസ്സ്റ്റാന്‍ഡില്‍ എ.കെ.എം. അഷറഫ് എംഎല്‍എ ആദ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ഉദുമ നിയോജക മണ്ഡലത്തില്‍ ഉദുമ ടൗണില്‍ കെ. നീലകണ്ഠന് എംഎല്‍എ ആദ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ള, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സുതന്, കെഎസ്ആര്‍ടിസി ജനറല്‍ കണ്ട്രോളിംഗ് ഓഫീസര്‍ എം.കെ. സജിത്കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ബി.എം. ഷെരീഫ്, പ്രഭാകരന് തെക്കേക്കര, ഹക്കീം കുന്നില്‍, സി. രാജന് പെരിയ, എം. കുഞ്ഞമ്പു നമ്പ്യാർ, കെ. വിഭക്തവത്സലന്, ശ്രീധരന് വയലില്‍, എം.എച്ച്. മുഹമ്മദ്കുഞ്ഞി, സിദ്ദിഖ് പള്ളിപ്പുഴ, പി.വി. ഉദയകുമാര്‍, ധന്യ സുരേഷ്, ഗീത കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കാഞ്ഞങ്ങാട് സബ് ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം.പി. ജാഫര്‍ ആദ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.വി. ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണ കമ്മത്ത്, സത്യനാഥന്, ബി.പി. പ്രദീപ്കുമാര്‍, പി.കെ. രഘുനാഥ്, ലക്ഷ്മണന്, അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു. അസി. ഡിപ്പോ എന്‍ജിനിയര്‍ എ. ദാമോദരരന്‍ സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ചിറ്റാരിക്കാലില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ആദ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി, കെഎസ്ആര്‍ടിസി ജനറല്‍ കോണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ പി.പി. ഉത്തമന്, ഇന്‍സ്പെക്ടര്‍ എം.വി. പുരുഷോത്തമന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടോമി പ്ലാച്ചേരി, പി. ശ്രീനിവാസന് എന്നിവര്‍ പ്രസംഗിച്ചു.
Kasaragod
കരിന്തളം: വീട്ടിലേക്ക് കല്ലെറിയുകയും വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തതായും പരാതി.
കാട്ടിപ്പൊയില്‍ മേലാഞ്ചേരിയിലെ എം.പി. ഷാജിയുടെ വീട്ടിലേക്കാണ് അജ്ഞാതര്‍ കല്ലെറിയുകയും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തത്.
ഞായറാഴ്ച രാത്രി 10.15നും 10.45നും ഇടയിലുള്ള സമയത്താണ് ആക്രമണം നടന്നതെന്ന് ഷാജി നീലേശ്വരം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കാട്ടിപ്പൊയില്‍ പള്ളത്ത് ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പ് നടത്തുകയാണ് ഷാജി.
ആരുമായും പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും ഇദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ പ്രതികളെ കുറിച്ചുള്ള യാതൊരു സൂചനയുമില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം എസ്ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രാഥമിക അന്വേഷണം നടത്തി. പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചെങ്കിലും ഒന്നും തന്നെ പ്രവര്ത്തിക്കുന്നവയല്ലെന്ന് പോലീസ് പറഞ്ഞു.