Tech
ന്യൂഡൽഹി: ബജറ്റ് സ്മാർട്ട്ഫോൺ വിപണി ലക്ഷ്യമിട്ട് പുതിയ മോഡലുമായി വൺപ്ലസ്. 'N' പരമ്പരയിലെ ഏറ്റവും പുതിയ ഫോണായ 'OnePlus N6 Lite' ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിൽ ഫോണിന്റെ ആദ്യ സൂചനകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
വൺപ്ലസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ഈ മാസാവസാനത്തോടെ ഫോൺ വിപണിയിലെത്തിയേക്കും.
ഫ്ലാറ്റ് ഡിസ്പ്ലേ, സെൽഫി ക്യാമറയ്ക്കായി മധ്യഭാഗത്തായി പഞ്ച്-ഹോൾ കട്ടൗട്ട്, ആകർഷകമായ ഗ്രീൻ ഫ്രെയിം എന്നിവ ടീസറിൽ കാണാം.
'Powerfully big' എന്ന ടാഗ്ലൈനോടെ എത്തുന്നതിനാൽ കൂറ്റൻ ബാറ്ററിയും (പ്രതീക്ഷിക്കുന്നത് 7,000mAh) വലിയ ഡിസ്പ്ലേയും ഫോണിലുണ്ടാകുമെന്നാണ് കരുതുന്നത്.4ജിബി റാം വേരിയന്റിൽ എത്തുന്ന ഈ ഫോൺ ഒരു ബജറ്റ് 4ജി മോഡൽ ആകാനും സാധ്യതയുണ്ട്.
നിലവിൽ N6 സീരീസിലുള്ള N6x ഫോണിന് താഴെയായിരിക്കും N6 Liteന്റെ സ്ഥാനം. കുറഞ്ഞ വിലയിൽ മികച്ച ബാറ്ററി ലൈഫും പെർഫോമൻസും നൽകി വിലകുറഞ്ഞ ഫോണുകളുടെ വിപണി പിടിച്ചെടുക്കുകയാണ് വൺപ്ലസിന്റെ ലക്ഷ്യം. ഫോണിന്റെ ഔദ്യോഗിക ലോഞ്ച് തിയതിയും കൃത്യമായ വിലയും വൈകാതെ കമ്പനി പുറത്തുവിടും.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഓപ്പൺഎഐ തങ്ങളുടെ പുതിയ ഇമേജ് ജനറേഷൻ മോഡലായ 'ChatGPT Images 2.5' പുറത്തിറക്കി. നിലവിലുള്ള ചാറ്റ്ജിപിടി-ഇമേജ്-2 മോഡലിന്റെ അടുത്ത പതിപ്പായ ഇത്, ചിത്രങ്ങൾ കൂടുതൽ വേഗത്തിലും മികച്ച ഗുണനിലവാരത്തിലും തയ്യാറാക്കാനും എഡിറ്റ് ചെയ്യാനും സഹായിക്കും.
ചിത്രങ്ങളിലെ ലൈറ്റിംഗ്, ടെക്സ്ചർ, സൂക്ഷ്മമായ വിശദാംശങ്ങൾ എന്നിവ കൂടുതൽ സ്വാഭാവികമായി പ്രതിഫലിപ്പിക്കാൻ പുതിയ പതിപ്പിന് കഴിയും. ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ചിത്രം നൽകി പുതിയൊരു പശ്ചാത്തലത്തിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടാൽ, ആ വ്യക്തിയുടെ മുഖച്ഛായയോ തനിമയോ മാറാതെ തന്നെ ചിത്രം നിർമിച്ചു നൽകാൻ ഈ മോഡലിന് സാധിക്കും.
പ്രോംപ്റ്റുകൾ വാക്കാൽ നൽകുന്നതിന് പകരം, മനസ്സിലുള്ള ആശയങ്ങൾ വരച്ച് കാണിക്കാനുള്ള സ്കെച്ച് എന്ന പുതിയ ഫീച്ചറും ചാറ്റ്ജിപിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ മനസ്സിലുള്ള ആശയം ചാറ്റ്ജിപിറ്റിയിൽ വരയ്ക്കുകയും, പ്രോംപ്റ്റിലൂടെ `@Sketch` എന്ന് ടൈപ്പ് ചെയ്ത് ആവശ്യമായ തിരുത്തലുകളോടെ മികച്ച ചിത്രം സൃഷ്ടിക്കുകയും ചെയ്യാം.
ഡെവലപ്പർമാർക്കായി ജിപിടി-ഇമേജ്-2.5 ഫ്ലേർ,ജിപിടി-ഇമേജ്2.5 സൺബസ്റ്റ്, എന്നീ രണ്ട് പുതിയ എപിഐ മോഡലുകളും ഓപ്പൺഎഐ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ഫ്ലേർ മോഡൽ മുൻ പതിപ്പിനേക്കാൾ 50 ശതമാനം കുറഞ്ഞ സമയത്തിനുള്ളിൽ വേഗത്തിൽ ചിത്രങ്ങൾ നൽകും. ചാറ്റ്ജിപിറ്റി ഡെസ്ക്ടോപ്പ്, മൊബൈൽ, വെബ് പതിപ്പുകളിൽ പുതിയ അപ്ഡേറ്റ് ലഭ്യമായിത്തുടങ്ങി.
Tech
ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തുന്ന അമേരിക്കൻ നിർമ്മിത കിറ്റായ 'പീക്കാബൂ' പോലെയുള്ള ഉൽപ്പന്നങ്ങളിലേക്ക് നയിക്കുന്ന ലിങ്കുകൾ ഇന്ത്യയിലെ തെരച്ചിൽ ഫലങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഗൂഗിളിനോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
കൂടാതെ, രാജ്യത്തേക്ക് ഇത്തരം കിറ്റുകൾ ഡെലിവറി ചെയ്യുന്നതിന് കാണിച്ചിരുന്ന പേജുകൾ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഈബേ നീക്കം ചെയ്യുകയും ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പെൺഭ്രൂണഹത്യ തടയുന്നതിനായി ഇന്ത്യയിൽ 1994ൽ പ്രാബല്യത്തിൽ വരുത്തിയ ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയ നിരോധന നിയമത്തിന് വിരുധമായാണ് ഇത്തരം ഉത്പന്നങ്ങളുടെ പ്രചാരണം.
"peekaboo test", "buy peekaboo test online", "boy or girl" തുടങ്ങിയ വാക്ക് തെരച്ചിലുകളിൽ ഈ ഉത്പന്നങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്കുകൾ പ്രത്യക്ഷപ്പെടുന്നത് നിയമവിരുദ്ധമാണെന്നും ഇവ ഉടൻ ബ്ലോക്ക് ചെയ്യണമെന്നും കാട്ടി ഓഗസ്റ്റ് 9നാണ് ആരോഗ്യ മന്ത്രാലയം ഗൂഗിളിന് നിർദ്ദേശം നൽകിയത്.
സൈബർ സുരക്ഷാ സ്ഥാപനമായ ഫോൾക്കൺ ഫീഡ്സ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 'പീക്കാബൂ', 'സ്നീക്ക് പീക്ക്' തുടങ്ങിയ കിറ്റുകൾ ഇന്ത്യയിലേക്ക് ഡെലിവറി ചെയ്യാൻ സാധിക്കുമെന്ന രീതിയിൽ ഈബേയിൽ ഒൻപതോളം മൂന്നാം കക്ഷി സെല്ലർമാർ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇവ ഈബേ നീക്കം ചെയ്തു.
പീക്കാബൂ നിർമാതാക്കളായ യുഎസ് കമ്പനി 'ഡിഎൻഎ ഡയഗ്നോസ്റ്റിക്സ് സെന്റർ' തങ്ങൾ ഇന്ത്യയിലേക്ക് നേരിട്ട് ഈ ഉത്പന്നം വിൽക്കുന്നില്ലെന്നും, മൂന്നാം കക്ഷി റീസെല്ലർമാരെ നിയന്ത്രിക്കാൻ സാധിക്കില്ലെന്നും അറിയിച്ചു.
ഇന്ത്യയിലെ ശക്തമായ പിസിപിഎൻഡിടി നിയമപ്രകാരം ഗർഭസ്ഥ ശിശുവിന്റെ ലിംഗപരിശോധന നടത്തുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Tech
ന്യൂഡൽഹി: ഉത്പാദനചെലവ് ക്രമാതീതമായി ഉയർന്നതും വിൽപ്പനയിലുണ്ടായ ഇടിവും മൂലം ഇന്ത്യയിലെ ടെലിവിഷൻ, ഹോം അപ്ലയൻസ് വിഭാഗങ്ങളിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് സാംസങ് ഇന്ത്യ.
ഡയറക്ടർ തലത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ, ടീം ലീഡർമാർ, ബ്രാഞ്ച്-ഏരിയ മാനേജർമാർ എന്നിവരടക്കം 80 മുതൽ 100 ഓളം ജീവനക്കാരോട് കമ്പനി രാജിവെച്ചുപോകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറുകൂട്ടങ്ങളായാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ കത്തുകൾ നൽകിവരുന്നത്. പലർക്കും നോട്ടീസ് പീരീഡ് പോലും നൽകാതെയാണ് ഉടനടി ജോലിയിൽ നിന്ന് ഒഴിവാക്കിയത്.
എന്നാൽ, ജീവനക്കാർക്ക് മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളവും കമ്പനിയിൽ ജോലി ചെയ്ത ഓരോ വർഷത്തിനും അധികമായി ഒരു മാസത്തെ ശമ്പളവും അടങ്ങുന്ന ആനുകൂല്യ പാക്കേജ് സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
മെമ്മറി ചിപ്പുകളുടെ വില ഇരട്ടിയിലധികം വർധിച്ചതോടെ ഉത്പാദനച്ചെലവ് കുത്തനെ ഉയർന്നു. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത് അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിച്ചെലവ് വർധിപ്പിച്ചു.
വിപണിയിൽ ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കുറഞ്ഞതും ടെലിവിഷൻ, എയർ കണ്ടീഷണർ തുടങ്ങിയ സാധനങ്ങളുടെ വിൽപ്പന മന്ദഗതിയിലായതും ലാഭവിഹിതത്തെ സാരമായി ബാധിച്ചു. ഇവയെല്ലാമാണ് പിരിച്ചുവിടലിന് പിന്നിലെ പ്രധാന കാരണങ്ങൾ.
നിലവിൽ സാംസങ്ങിന്റെ ഏറ്റവും വലിയ ബിസിനസ് മേഖലയായ സ്മാർട്ട്ഫോൺ വിഭാഗത്തെ ഈ പിരിച്ചുവിടൽ ബാധിച്ചിട്ടില്ല. എങ്കിലും, വരും മാസങ്ങളിൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇലക്ട്രോണിക്സ് വിൽപ്പന വിഭാഗത്തിലെ 25 ശതമാനത്തോളം ജീവനക്കാരെക്കൂടി കമ്പനി പുനഃസംഘടനയിലൂടെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന.
Tech
ന്യൂഡൽഹി: എൽജി സ്മാർട്ട് ടിവികൾ ഉപയോക്താക്കളുടെ വീടുകളിലെ സ്വകാര്യ വൈഫൈ നെറ്റ്വർക്കുകൾ നിരീക്ഷിച്ച് മറ്റ് ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതായും, ടിവി ഓഫ് ആയിരിക്കുമ്പോൾ പോലും ശബ്ദം റിക്കാർഡ് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള സുരക്ഷാവീഴ്ചകൾ ഇതിലുണ്ടെന്നും പുതിയ റിപ്പോർട്ട്
'ഗെയ്മേഴ്സ് നെക്സസ്' , 'ലെവൽ1ടെക്സ്' എന്നീ സൈബർ സുരക്ഷാ ഗവേഷകരുടെ പുതിയ അന്വേഷണ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.
വീട്ടിലെ വൈഫൈ നെറ്റ്വർക്കിൽ കണക്റ്റ് ചെയ്തിട്ടുള്ള ഫോണുകൾ, കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, സ്മാർട്ട് ഹോം ഉപകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ടിവി ശേഖരിക്കുന്നു.
ടിവി ഓഫായ നിലയിലോ സ്റ്റാൻഡ്ബൈ മോഡിലോ ആയിരിക്കുമ്പോൾ പോലും മാൽവെയർ ബാധിച്ച ഒരു എൽജി ടിവിക്ക് മൈക്രോഫോണിലൂടെ സംഭാഷണങ്ങൾ റിക്കാർഡ് ചെയ്യാൻ സാധിക്കുമെന്ന് ഗവേഷകർ തെളിയിച്ചു. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത സമയത്ത് പോലും ശബ്ദം സേവ് ചെയ്യാനും, പിന്നീട് കണക്ഷൻ വരുമ്പോൾ വിവരങ്ങൾ അയക്കാനും ഇതിന് സാധിക്കും.
ആളുകൾ ഏതെല്ലാം പ്രോഗ്രാമുകളും പരസ്യങ്ങളുമാണ് കാണുന്നത് എന്ന് മനസ്സിലാക്കുന്ന 'ഓട്ടോമേറ്റഡ് കണ്ടന്റ് റെക്കഗ്നിഷൻ' സവിശേഷത വഴി ഉപയോക്താക്കളുടെ അഭിരുചികൾ ചോർത്തപ്പെടുന്നു.
ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. ടിവിയുടെ privacy settings പരിശോധിച്ച് എസിആർ, വോയിസ് റെക്കഗ്നിഷൻ, പേർസണലൈസ്ഡ് അഡ്വേർട്ടൈസിംഗ് എന്നിവ ഓഫ് ചെയ്യുക.
2. സ്മാർട്ട് ടിവികൾക്കായി റൂട്ടറിൽ ഒരു പ്രത്യേക ഗെസ്റ്റ് നെറ്റ്വർക്ക് അല്ലെങ്കിൽ, ഐഒടി നെറ്റ്വർക്ക് ഉപയോഗിക്കുക.
Tech
ന്യൂഡൽഹി: ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മടക്കാവുന്ന ഫോണായ 'ഷവോമി 18 ഫോൾഡ്' (Xiaomi 18 Fold) ചൈനയിൽ പുറത്തിറക്കി. വിപണിയിലെ മറ്റ് മുൻനിര മടക്കാവുന്ന ഫോണുകളോട് കിടപിടിക്കുന്ന വീതിയേറിയതും ഒതുക്കമുള്ളതുമായ ഡിസൈനിലാണ് ഫോൺ എത്തിയിരിക്കുന്നത്.
ഷവോമിയുടെ സ്വന്തം 3nm 'Xring O3' എഐ ഫ്ലാഗ്ഷിപ്പ് ചിപ്സെറ്റ്, ലൈക്കയുമായി സഹകരിച്ച് തയ്യാറാക്കിയ 200MP ട്രിപ്പിൾ ക്യാമറ, വലിയ 6,000mAh ബാറ്ററി എന്നിവയാണ് ഇതിന്റെ പ്രധാന ആകർഷണങ്ങൾ.
5.38 ഇഞ്ച് അമോലെഡ് കവർ ഡിസ്പ്ലേയും ഉള്ളിലായി 7.58 ഇഞ്ച് അമോലെഡ് മടക്കാവുന്ന ഡിസ്പ്ലേയും. രണ്ടിലും 120Hz റിഫ്രഷ് റേറ്റും 4,000 nits പീക്ക് ബ്രൈറ്റ്നസ്സുമുണ്ട്. ഷവോമിയുടെ ഇൻ-ഹൗസ് 3nm ഡെക്കാ-കോർ Xring O3 പ്രൊസസ്സർ. ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള HyperOS 4 ൽ പ്രവർത്തിക്കുന്നു.
ലൈക്കയുടെ പിന്തുണയുള്ള മൂന്ന് പിൻ ക്യാമറകൾ. ഒഐഎസ് ഉള്ള 200MP പ്രധാന ക്യാമറ, 3.5x ഒപ്റ്റിക്കൽ സൂമും ഒഐഎസ് ഉള്ള 50 എംപി പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 50MP അൾട്രാ-വൈഡ് ക്യാമറ എന്നിവയാണ് പിന്നിലുള്ളത്. സെൽഫികൾക്കായി അകത്തെയും പുറത്തെയും സ്ക്രീനുകളിൽ 16MP ക്യാമറകളുമുണ്ട്.
6,000mAh ബാറ്ററി. 67W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കും. തുറക്കുമ്പോൾ 5.02 മില്ലീമീറ്ററും മടക്കുമ്പോൾ 10.68 മില്ലീമീറ്ററും മാത്രം കനമുള്ള ഫോണിന് 219 ഗ്രാം മാത്രമാണ് ഭാരം. ഐപി58, ഐപി59 (IP58/IP59) വാട്ടർ/ഡസ്റ്റ് റെസിസ്റ്റൻസും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറുമുണ്ട്.
ചൈനയിലെ വിപണിയിൽ 12ജിബി റാം, 256ജിബി സ്റ്റോറേജ് മോഡലിന് 10,999 യുവാൻ ആണ് തുടക്കവില. സെറാമിക് സ്പെഷ്യൽ എഡിഷന്റെ (16GB RAM + 1TB) മോഡലിന് 15,999 യുവാന്നുമാണ് (ഏകദേശം ₹2,25,400) വിപണിയിലെ വില.
ബ്ലാക്ക്, നിഷിനോ റെഡ്, വാം ഗോൾഡ് വൈറ്റ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. നിലവിൽ ചൈനയിൽ പ്രീ-ഓർഡർ ആരംഭിച്ചിട്ടുണ്ടെങ്കിലും മറ്റ് രാജ്യങ്ങളിലും ഇന്ത്യയിലും ഫോൺ എപ്പോൾ ലഭ്യമാകുമെന്ന വിവരം കമ്പനി വ്യക്തമാക്കിയിട്ടില്ല.
Tech
ക്യൂ പെർട്ടിനോ : ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ പുതിയ സീരിസ് സ്മാർട്ട്ഫോണുകൾ നാളെ ഔദ്യോഗികമായി അവതരിപ്പിക്കും.
ക്യുപെർട്ടിനോയിലെ ആപ്പിൾ ആസ്ഥാനത്ത് നടക്കുന്ന "സർപ്രൈസ് ആൻഡ് ഷൈൻ" എന്ന സെപ്റ്റംബർ ഇവന്റിൽ പ്രീമിയം മോഡലുകളായ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയ്ക്കൊപ്പം കമ്പനിയുടെ ചരിത്രത്തിലെ ആദ്യ മടക്കാവുന്ന ഐഫോണും പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, ഇത്തവണ സാധാരണ ഐഫോൺ 18 വേരിയന്റ് പ്രോ മോഡലുകൾക്കൊപ്പം എത്തിയേക്കില്ല. ഇന്ത്യയിലെ പ്രേക്ഷകർക്ക് നാളെ, സെപ്റ്റംബർ 9ന് ഇന്ത്യൻ സമയം രാത്രി 10:30ന് ആപ്പിളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ, ആപ്പിൾ ഇവന്റ്സ് വെബ്പേജ് എന്നിവയിലൂടെ ചടങ്ങ് തത്സമയം കാണാൻ സാധിക്കും.
പുതിയ ഐഫോൺ 18 പ്രോ മോഡലുകളിൽ ഡിസ്പ്ലേ വലിപ്പത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെങ്കിലും, സ്ക്രീനിലെ 'ഡയനാമിക് ഐലൻഡ്' ഭാഗത്തിന്റെ വലിപ്പം ഗണ്യമായി കുറച്ചേക്കും. ടിഎസ്എംസിയുടെ 2nm സാങ്കേതികവിദ്യയിൽ നിർമിച്ച കൂടുതൽ ശേഷിയുള്ള A20 പ്രോ ചിപ്പാണ് ഇതിന് കരുത്ത് പകരുന്നത്.
വെളിച്ചത്തിനനുസരിച്ച് ക്രമീകരിക്കാവുന്ന വേരിയബിൾ അപർച്ചറുള്ള മെയിൻ ക്യാമറ, പുതിയ ഐഒഎസ് 27, മെച്ചപ്പെടുത്തിയ ആപ്പിൾ ഇന്റലിജൻസ് സൗകര്യങ്ങൾ എന്നിവയാണ് പ്രോ സീരീസിന്റെ മറ്റ് പ്രധാന സവിശേഷതകൾ.
അതേസമയം, ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ പുസ്തകം പോലെ തുറക്കാവുന്ന ഡിസൈനിലാണ് എത്തുന്നത്. ഇതിൽ 5.3 മുതൽ 5.5 ഇഞ്ച് വരെയുള്ള പുറം സ്ക്രീനും, ടാബ്ലെറ്റിന് സമാനമായ 7.7 മുതൽ 7.8 ഇഞ്ച് വരെയുള്ള വലിയ ഉള്ളിലെ സ്ക്രീനും ഉണ്ടായേക്കും.
മടക്കുന്ന ഭാഗത്തെ വരമ്പ് പരമാവധി കുറയ്ക്കുന്ന പുതിയ ഹിഞ്ച് ഡിസൈൻ, ടൈറ്റാനിയം അലോയ് ബോഡി, A20 പ്രൊസസർ, 12ജിബി റാം, വൈഫൈ 7 പിന്തുണ, 5,000mAh മുതൽ 5,500mAh വരെയുള്ള ഡ്യുവൽ-സെൽ ബാറ്ററി എന്നിവ ഇതിൽ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഔദ്യോഗിക വിവരങ്ങൾ നാളെ രാത്രി നടക്കുന്ന ലൈവ് ഇവന്റിൽ കമ്പനി വെളിപ്പെടുത്തും.
Tech
കൊച്ചി: കുറ്റവാളികളുടെ താവളമായി ടെലഗ്രാം ആപ്പ് മാറിയിരിക്കുന്നുവെന്ന് ഏഴു വര്‍ഷംമുമ്പ് സംസ്ഥാന പൊലിസ് ഹൈക്കോടതിയെ അറിയിച്ചത് ശരിവയ്ക്കുന്നതാണ് സമീപകാലത്ത് കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍.
സാധാരണ മെസേജിംഗ് ആപ്പുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ഇവിടെ നിയമങ്ങളും നിയന്ത്രണങ്ങളുമില്ലെന്നതാണ് കുറ്റവാളികളെ ടെലഗ്രാമിലേക്ക് അടുപ്പിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ടെലഗ്രാം ഒരു വെല്ലുവിളിയാണ്. കുറ്റവാളികളെ പിന്തുടരാന് ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലെന്നതാണ് ഇതില്‍ പ്രധാനം. ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി സൈബര്‍ഡോം നടത്തിയ പരിശോധനകളില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന കണക്കുകളാണ്. ഇതില്‍ പിടിക്കപ്പെടുന്നവരുടെ പ്രൊഫൈലുകളാണ് അമ്പരപ്പിക്കുന്നത്. ഭൂരിഭാഗവും ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരും ഐടി പ്രഫഷണലുകളും വിദ്യാര്‍ഥികളും എന്തിനധികം അധ്യാപകര്‍ വരെയുണ്ട് ഈ കൂട്ടത്തില്‍.
കൊച്ചിയിലെ കേസുകൾ
ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് അശ്ലീല രീതിയില്‍ പ്രദര്‍ശിപ്പിച്ചതിനും പണം വാങ്ങി വില്പന നടത്തിയതിനും കൊച്ചിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രജിസ്റ്റര്‍ ചെയ്തത് രണ്ട് കേസുകളാണ്.
സഹപാഠികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ടെലഗ്രാമിലെ അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ തൃക്കാക്കര പൊലിസും 25കാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമിലെ അശ്ലീല ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ കടവന്ത്ര പൊലിസും അന്വേഷണം നടത്തിവരികയാണ്. തൃക്കാക്കര കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥി ഇത്തരം റാക്കറ്റിലെ കണ്ണിയാണെന്നാണ് പൊലിസിന്റെ നിഗമനം. കേസില്‍ ഇന്നലെ ഒരാളെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബ്ലാക്ക്മെയിലിംഗ്
ന്യൂഡിഫിക്കേഷന്‍ പ്രക്രിയയിലൂടെ ഒരാളുടെ ചിത്രം സെക്കന്‍ഡുകള്‍ക്കുള്ളില്‍ നഗ്നചിത്രമാക്കി മാറ്റാന്‍ സാധിക്കും. ഇതിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത ബോട്ടുകള്‍ ടെലഗ്രാമില്‍ സുലഭമാണ്. ഈ രീതിയില്‍ നിര്‍മിക്കപ്പെടുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക്മെയിലിംഗ് നടത്തുന്ന മാഫിയതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ടെലഗ്രാമിലെ പീപ്പിള്‍ നിയര്‍ബൈ ഫീച്ചര്‍ ഉപയോഗിച്ച് ലഹരിസംഘങ്ങള്‍ ഉപയോക്താക്കളെ കണ്ടെത്തി കച്ചവടം നടത്തുന്ന സംഭവങ്ങളും നിരവധിയാണ്.
Tech
ന്യൂ ഡൽഹി: ടാറ്റാ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ വരുന്ന രണ്ട് വർഷത്തിനുള്ളിൽ ആഗോളതലത്തിൽ 4,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നു.
ആഗോള വിപണിയിലെ കടുത്ത മത്സരം, വിൽപ്പനയിലുണ്ടായ ഇടിവ്, യുഎസ് താരിഫ് നയങ്ങൾ, സൈബർ ആക്രമണത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവ മറികടക്കാനും കമ്പനിയുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനുമാണ് ഈ വൻ പിരിച്ചുവിടുൽ.
കമ്പനിയിലെ ഫാക്ടറി തൊഴിലാളികളെക്കാൾ, സീനിയർ റോളുകൾ, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് , മാനേജ്മെന്റ് , മറ്റ് ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെയായിരിക്കും ഈ നടപടി പ്രധാനമായും ബാധിക്കുക. ഇതിനായി കമ്പനി ജീവനക്കാർക്കായി സ്വമേധയാ വിരമിക്കൽ പദ്ധതി ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1.7 ബില്യൺ പൗണ്ട് (ഏകദേശം 18,000 കോടിയോളം രൂപ) ചെലവ് ചുരുക്കാനാണ് ജാഗ്വാർ ലാൻഡ് റോവർ ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനായി വലിയ തുക നിക്ഷേപിക്കേണ്ടി വരുന്നതും ഇതിന് കാരണമാണ്.
കഴിഞ്ഞ വർഷം ഫാക്ടറി പ്രവർത്തനങ്ങളെ പൂർണമായി ബാധിച്ച സൈബർ ആക്രമണവും, അമേരിക്കൻ പ്രസിഡന്റിന്റെ താരിഫ് നയങ്ങളും, ചൈനീസ് ബ്രാൻഡുകളിൽ നിന്നുള്ള കടുത്ത മത്സരവും കമ്പനിക്ക് വലിയ വെല്ലുവിളിയായിരുന്നു.
കമ്പനിയുടെ തീരുമാനത്തിൽ യുകെയിലെ പ്രമുഖ തൊഴിൽ സംഘടനയായ 'യുണൈറ്റും' (Unite) ബ്രിട്ടീഷ് സർക്കാരും ചർച്ചകൾ നടത്തിവരികയാണ്. ജീവനക്കാരുടെ നിർബന്ധിത പിരിച്ചുവിടുൽ ഒഴിവാക്കാനും അവർക്ക് പരിശീലനം നൽകി മറ്റ് തസ്തികകളിലേക്ക് മാറ്റാനും സംഘടന ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ, പിരിച്ചുവിടുൽ തടയാൻ നികുതിപ്പണം ഉപയോഗിച്ച് കമ്പനിക്ക് സാമ്പത്തിക സഹായം നൽകില്ലെന്ന് ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറി ജൊനാഥൻ റെയ്നോൾഡ്സ് വ്യക്തമാക്കിയിട്ടുണ്ട്.
Tech
ന്യൂഡൽഹി: വിവോയുടെ വാർഷിക ഡെവലപ്പർ കോൺഫറൻസ് സെപ്റ്റംബർ 16ന് നടക്കുമെന്നും, അതിൽ പുതിയ ആൻഡ്രോയിഡ് 17 അധിഷ്ഠിത 'ഓർജിൻ ഒഎസ് 7' (OriginOS 7) അവതരിപ്പിക്കുമെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു. സ്മാർട്ട്ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പുറമെ, സ്മാർട്ട്വാച്ചുകൾക്കും ഐഒടി ഉപകരണങ്ങൾക്കുമായി 'ബ്ലൂ ഒഎസ് 4' (BlueOS 4) എന്ന സിസ്റ്റവും ഈ ചടങ്ങിൽ അവതരിപ്പിക്കും.
ട്രാൻസ്ലൂസെന്റ് ഗ്ലാസ് ടെക്സ്ചറുകൾ, ഡൈനാമിക് ലൈറ്റിംഗ്, ദ്രാവക രൂപത്തിന് സമാനമായ ആനിമേഷനുകൾ എന്നിവ ഉൾക്കൊള്ളുന്ന 'ലിക്വിഡ് ഗ്ലാസ്' ഡിസൈനിലാണ് പുതിയ ഒഎസ് എത്തുന്നത്. ലോക്ക്സ്ക്രീനിനായി 'ലിക്വിഡ് തീമുകൾ', സിസ്റ്റം വൈഡ് സ്റ്റിക്കർ ഹബ്ബ് എന്നിവ ഇതിലുണ്ട്. സാധാരണ സ്മാർട്ട്ഫോണുകളിൽ ഒരേസമയം ഒന്നിലധികം കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാനായി 'അറ്റോമിക് വർക്ക്ബെഞ്ച്' എന്ന പ്രത്യേക ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിഷ്കരിച്ച 'ബ്ലൂ റിവർ സ്മൂത്ത് എഞ്ചിൻ' വഴി ഫോണിന്റെ പെർഫോമൻസ് ഗണ്യമായി വർധിക്കും
. ഗ്രാഫിക്സ് റെൻഡറിംഗിൽ 14 ശതമാനവും, പേജ് സ്വിച്ചിംഗിൽ 19 ശതമാനവും വേഗത കൂടും. ആപ്പുകൾ തുറക്കുന്ന വേഗതയിൽ 12 ശതമാനം വർദ്ധനവുണ്ടാകും. ഹെവി ആനിമേഷനുകൾ പ്രവർത്തിക്കുമ്പോഴും പ്രൊസസ്സറിന്റെ ഊർജ്ജ ഉപഭോഗം 20 ശതമാനം വരെ കുറയ്ക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
'സ്റ്റോറേജ് കംപ്രഷൻ 2.0' (Storage Compression 2.0) ആണ് മറ്റൊരു പ്രധാന ആ ആകർഷണം. മെമ്മറി കൈകാര്യം ചെയ്യുന്ന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ, 256GB സ്റ്റോറേജുള്ള ഒരു ഫോണിൽ 20GB വരെ അധിക സ്റ്റോറേജ് ഉപയോക്താക്കൾക്ക് സൗജന്യമായി വീണ്ടെടുക്കാൻ സാധിക്കും.
അടുത്തിടെ വിവോ ഇന്ത്യയിൽ പുറത്തിറക്കിയ 'വിവോ T5' (Vivo T5) സ്മാർട്ട്ഫോണിന് 3 ആൻഡ്രോയിഡ് അപ്ഗ്രേഡുകൾ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. 7,050mAh ബാറ്ററിയും 144Hz കേർവ്ഡ് ഡിസ്പ്ലേയുമായി എത്തുന്ന ഈ ഫോണിലായിരിക്കും പുതിയ OriginOS 7 അപ്ഡേറ്റ് ആദ്യമായി ലഭ്യമാകാൻ സാധ്യത.
Tech
ഐക്യൂ Z11xa 5G ഇന്ത്യയിൽ പുറത്തിറക്കി; 7200mAh ബാറ്ററിയും ഡൈമൻസിറ്റി 7400 ടർബോ ചിപ്സെറ്റും 28,999 രൂപയ്ക്ക് സ്വന്തമാക്കാം
ന്യൂഡൽഹി: ഐക്യൂ (iQOO) തങ്ങളുടെ പുതിയ Z11xa 5G സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മീഡിയടെക് ഡൈമൻസിറ്റി 7400ടർബോ ചിപ്സെറ്റ്, 50 മെഗാപിക്സൽ സോണി ക്യാമറ, 7,200mAh കൂറ്റൻ ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. സെപ്റ്റംബർ 14 ഉച്ചയ്ക്ക് 12 മണി മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും.
6.76 ഇഞ്ച് എഫ്എച്ച്ഡി+എൽസിഡി ഡിസ്പ്ലേയിലാണ് ഫോൺ എത്തുന്നത്. 120Hz റിഫ്രഷ് റേറ്റും 1,200 നിറ്റ്സ് ബ്രൈറ്റ്നസും ഇതിലുണ്ട്. കണ്ണുകളുടെ സുരക്ഷയ്ക്കായി 'ടിവി റെയ്ൻലാൻഡ്' സർട്ടിഫിക്കേഷനും, സ്ലീപ്പ് കംഫർട്ട്, ആന്റി-മോഷൻ സിക്നസ് മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
4nm പ്രോസസ്സിൽ നിർമിച്ച മീഡിയടെക് ഡൈമൻസിറ്റി 7400ടർബോ ചിപ്സെറ്റാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 8ജിബി എൽപിഡിഡിആർ4എക്സ് റാമും 128ജിബി യുഎഫ്എസ് 2.2 സ്റ്റോറേജും ലഭിക്കും.
കൂടാതെ 8ജിബി വരെ വെർച്വൽ റാം പിന്തുണയുമുണ്ട്. ഫോണിന്റെ ആന്റൂട്ടൂ സ്കോർ (AnTuTu) 8,90,000ന് മുകളിലാണെന്ന് കമ്പനി അവകാശപ്പെടുന്നു. ആപ്പിൽ നിന്നും പൊടിപടലങ്ങളും വെള്ളവും പുറന്തള്ളാനുള്ള 'വൺ-ടാപ്പ് വാട്ടർ ആൻഡ് ഡസ്റ്റ് ഇജക്ഷൻ' ഫീച്ചറും ഇതിലുണ്ട്.
7,200mAh ബാറ്ററിയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. 44W ഫ്ലാഷ് ചാർജ് പിന്തുണയോടെ വരുന്ന ഫോൺ, 43 മിനിറ്റിനുള്ളിൽ 1 മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യാനാകും. 10 മിനിറ്റ് ചാർജ് ചെയ്താൽ 6 മണിക്കൂർ വരെ ടോക്ക് ടൈം ലഭിക്കുമെന്നും ഐക്യൂ വ്യക്തമാക്കുന്നു.
ഫോട്ടോഗ്രാഫിക്കായി 50 മെഗാപിക്സൽ സോണി IMX852 പ്രധാന ക്യാമറയും 2 മെഗാപിക്സൽ ബൊക്കെ ക്യാമറയും പിന്നിൽ നൽകിയിട്ടുണ്ട്. സെൽഫികൾക്കായി 32 മെഗാപിക്സൽ മുൻ ക്യാമറയുമുണ്ട്. മുന്നിലെയും പിന്നിലെയും ക്യാമറകളിൽ 30fps-ൽ 4K വീഡിയോ റെക്കോർഡിംഗ് സാധ്യമാണ്. ആൻഡ്രോയിഡ് 16 അധിഷ്ഠിത ഓർജിൻ ഒഎസ് 6-ലാണ് (OriginOS 6) ഫോൺ പ്രവർത്തിക്കുന്നത്. സൈനിക തലത്തിലുള്ള തകർച്ചാ പ്രതിരോധ ശേഷിയും IP68, IP69 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗും ഫോണിനുണ്ട്.
8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള മോഡലിന് 28,999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറുകൾക്ക് ശേഷം 27,499 രൂപയ്ക്ക് ഇത് സ്വന്തമാക്കാം. 'ടൈറ്റൻ ബ്ലാക്ക്', 'പ്രിസ്മാറ്റിക് ഗ്രീൻ' എന്നീ രണ്ട് നിറങ്ങളിൽ എത്തുന്ന ഫോൺ ആമസോൺ, ഐക്യൂ ഒഫീഷ്യൽ വെബ്സൈറ്റ്, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ വഴി സെപ്റ്റംബർ 14 മുതൽ ലഭ്യമാകും.
Tech
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിലെ സ്കൂളുകളിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി. മേയർ സോഹ്റാൻ മംദാനിയാണ് തങ്ങളുടെ പബ്ലിക് സ്കൂളുകളിൽ നിർമ്മിത ബുദ്ധിക്ക് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്.
കുട്ടികൾ വളരുന്നതിനും പഠിക്കുന്നതിനും അധ്യാപകരുടെ സാന്നിധ്യവും പരസ്പരമുള്ള മാനുഷിക ബന്ധങ്ങളുമാണ് ആവശ്യമെന്ന് വാർത്താക്കുറിപ്പിൽ മേയർ ചൂണ്ടിക്കാട്ടി. പുതിയ നയത്തിന്റെ ഭാഗമായി എഐ ട്യൂട്ടറുകൾ, ചാറ്റ്ജിപിറ്റി, ക്ലോഡ് തുടങ്ങിയ ചാറ്റ്ബോട്ടുകൾ ഉൾപ്പെടെയുള്ള 38ലധികം സോഫ്റ്റ്വെയറുകൾക്ക് നിരോധനം ബാധകമാകും. ഇത് വഴി ഏകദേശം ആറ് ലക്ഷത്തോളം വിദ്യാർഥികളെ ഈ തീരുമാനം ബാധിക്കും.
എങ്കിലും ഹൈസ്കൂൾ വിദ്യാർഥികൾക്ക് പരിമിതമായ തോതിൽ എഐ സാങ്കേതികവിദ്യ പരിചയപ്പെടാൻ അവസരം നൽകും. പരിശീലനം ലഭിച്ച അധ്യാപകരുടെ മേൽനോട്ടത്തിൽ നടക്കുന്ന പ്രത്യേക പൈലറ്റ് പ്രോഗ്രാമുകളിലൂടെ അഞ്ച് ശതമാനം ഹൈസ്കൂൾ വിദ്യാർഥികൾക്ക് എഐ പഠനവിധേയമാക്കാം. കൂടാതെ എഐയുടെ ഗുണദോഷങ്ങളെയും ധാർമ്മിക വശങ്ങളെയും കുറിച്ച് എല്ലാ ഹൈസ്കൂൾ വിദ്യാർഥികൾക്കും പ്രത്യേക പരിശീലനവും നൽകും.
സ്ക്രീൻ ടൈം കുറയ്ക്കുന്നതിന്റെ ഭാഗമായി രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ വ്യക്തിഗത ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും മൂന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ദിവസവും 30 മുതൽ 45 മിനിറ്റ് വരെ മാത്രം സ്ക്രീൻ ടൈം നിജപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
Tech
ന്യൂഡൽഹി: ഗൂഗിൾ വർക്ക്സ്പേസ് ഉപയോക്താക്കൾക്കായി ജെമിനി എഐ അധിഷ്ഠിത പുതിയ വോയ്സ് ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗിൾ. ഇനി ടൈപ്പ് ചെയ്യുന്നതിന് പകരം സംസാരിച്ചുകൊണ്ട് തന്നെ ജിമെയിലിൽ വിവരങ്ങൾ തെരയാനും, ഗൂഗിൾ ഡോക്സിൽ പുതിയ രേഖകൾ തയ്യാറാക്കാനും, ഗൂഗിൾ കീപ്പിൽ കുറിപ്പുകൾ ക്രമീകരിക്കാനും സാധിക്കും.
ജിമെയിൽ ലൈവ്, ഡോക്സ് ലൈവ്, കീപ്പ് ലൈവ് എന്നീ മൂന്ന് പുതിയ ഫീച്ചറുകളാണ് ഗൂഗിൾ ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്. ഇൻബോക്സിലെ ദീർഘമായ മെയിലുകൾ വായിച്ചുനോക്കാതെ തന്നെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഇതിന് കഴിയും.
ഉദാഹരണത്തിന്, "എന്റെ വിമാനത്തിന്റെ ഗേറ്റ് നമ്പർ എത്രയാണ്?" എന്നോ "കുട്ടിയുടെ സ്കൂളിലെ ഈ ആഴ്ചത്തെ പരിപാടികൾ എന്തൊക്കെയാണ്?" എന്നോ ചോദിച്ചാൽ ജിമെയിൽ പരിശോധിച്ച് കൃത്യമായ മറുപടി നൽകും.
നിങ്ങളുടെ മനസ്സിലുള്ള ആശയങ്ങൾ സംസാരിച്ചു കൊടുത്താൽ, അത് കൃത്യമായ ഘടനയുള്ള ഒരു ഡോക്യുമെന്റാക്കി മാറ്റാൻ ഡോക്സ് ലൈവിന് സാധിക്കും. ഡ്രൈവ്, ജിമെയിൽ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് ഡ്രാഫ്റ്റുകൾ തയ്യാറാക്കാനും ഇത് സഹായിക്കും.
നിങ്ങളുടെ ശബ്ദ സന്ദേശങ്ങളെ പെട്ടെന്ന് തരംതിരിച്ച് നോട്ട്സുകളും ടാസ്ക് ലിസ്റ്റുകളുമാക്കി മാറ്റാൻ ഇത് സഹായിക്കുന്നു.ഗൂഗിൾ എഐ പ്ലസ്, പ്രോ, അൾട്രാ വരിക്കാർക്കായി ഈ ഫീച്ചറുകൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഉടൻ തന്നെ ഗൂഗിൾ വർക്ക്സ്പേസ് ബിസിനസ് ഉപയോക്താക്കൾക്കും ഇത് ലഭ്യമാകും.
Tech
ന്യൂഡൽഹി: കാലാവസ്ഥാ പ്രവചന രംഗത്ത് പുതിയ മാറ്റങ്ങൾ വഴിതെളിച്ചിരിക്കുകയാണ് ഗൂഗിൾ. തങ്ങളുടെ ഏറ്റവും പുതിയ എഐ മോഡലായ 'വെതർനെക്സ്റ്റ് 3' (WeatherNext 3) പുറത്തിറക്കി.
ഭൗമസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നുള്ള തത്സമയ വിവരങ്ങൾ വിശകലനം ചെയ്ത് ഓരോ മണിക്കൂറിലും അഞ്ച് കിലോമീറ്റർ പരിധിവരെ കൃത്യതയുള്ള കാലാവസ്ഥാ വിവരങ്ങൾ നൽകാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും.
നിലവിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ചതും കൃത്യതയുള്ളതുമായ കാലാവസ്ഥാ പ്രവചന മോഡലാണിതെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. മുൻകാല മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഉപഗ്രഹങ്ങളിൽ നിന്നും പ്രാദേശിക വെതർ സ്റ്റേഷനുകളിൽ നിന്നുമുള്ള തത്സമയ വിവരങ്ങളാണ് ഇത് ഉപയോഗപ്പെടുത്തുന്നത്.
ഗൂഗിൾ സെർച്ച്, ജെമിനി, ഗൂഗിൾ മാപ്സ് തുടങ്ങിയ സേവനങ്ങളിൽ ഉടൻ തന്നെ ഈ പുതിയ എഐ സംവിധാനം ലഭ്യമാകും. മുൻ മോഡലായ വെതർനെക്സ്റ്റ് 2വിനേക്കാൾ അഞ്ച് മടങ്ങ് കൂടുതൽ കൃത്യതയോടെ അന്തരീക്ഷ ഊഷ്മാവ്, ഈർപ്പം, കാറ്റിന്റെ വേഗത എന്നിവ പ്രവചിക്കാൻ ഇതിന് കഴിയും.
നാസയുടെ ഡാറ്റ ഉൾപ്പെടെ പ്രയോജനപ്പെടുത്തി പരിശീലനം നൽകിയതിനാൽ മഴയെക്കുറിച്ചുള്ള പ്രവചനങ്ങളിൽ 50% വരെ അധിക കൃത്യത ഉറപ്പുനൽകുന്നു. ചെലവേറിയ സൂപ്പർ കമ്പ്യൂട്ടിംഗ് സംവിധാനങ്ങളുടെ കുറവുമൂലം കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ ലഭിക്കാതിരുന്ന ഏഷ്യ-പസഫിക്, ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഈ എഐ സംവിധാനം ഏറെ ആശ്വാസകരമാകും.
കാറ്റിന്റെ വേഗതയും മേഘാവൃതമായ അന്തരീക്ഷവും കൃത്യമായി മുൻകൂട്ടി അറിയിക്കാൻ കഴിയുന്നതിനാൽ സൗര-കാറ്റാടി ഊർജ്ജ നിലയങ്ങൾക്ക് തങ്ങളുടെ വൈദ്യുതി ഉത്പാദനം കൃത്യമായി പ്ലാൻ ചെയ്യാൻ ഇത് സഹായിക്കും.
Tech
ന്യൂഡൽഹി: ആഗോള സോഫ്റ്റ്വെയർ ഭീമനായ അഡോബിയുടെ പുതിയ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി അനിൽ ചക്രവർത്തിയെ നിയമിച്ചു. കഴിഞ്ഞ 18 വർഷമായി കമ്പനിയെ നയിച്ച ശാന്തനു നാരായൺ ഡിസംബർ ഒന്നിന് സ്ഥാനമൊഴിയുന്ന ഒഴിവിലാണ് അനിൽ ചക്രവർത്തി ചുമതലയേൽക്കുന്നത്.
നിലവിൽ അഡോബിയുടെ കസ്റ്റമർ എക്സ്പീരിയൻസ് ഓർക്കസ്ട്രേഷൻ ബിസിനസ് വിഭാഗം പ്രസിഡന്റാണ് അനിൽ ചക്രവർത്തി. 2020 ജനുവരിയിൽ കമ്പനിയിൽ ചേർന്ന അദ്ദേഹം അഡോബിയുടെ വളർച്ചയിലും എഐ സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അഡോബി ബോർഡ് ഓഫ് ഡയറക്ടേഴ്സിലും അദ്ദേഹം അംഗമാകും.
ഐഐടി വാരണാസിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിടെക് നേടിയ അദ്ദേഹം, ലോകപ്രശസ്തമായ മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മാസ്റ്റേഴ്സും പിഎച്ച്ഡിയും പൂർത്തിയാക്കി.
അഡോബിയിൽ എത്തുന്നതിന് മുൻപ് ക്ലൗഡ് ഡാറ്റ കമ്പനിയായ 'ഇൻഫോമാറ്റിക്ക'യുടെ സിഇഒ ആയിരുന്നു. സിമാന്റെക്, വെരിസൈൻ,മക്കിൻസി എന്നീ വൻകിട സ്ഥാപനങ്ങളിലും ഉയർന്ന പദവികൾ വഹിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യയും എഐയും സോഫ്റ്റ്വെയർ മേഖലയെ വലിയ രീതിയിൽ പുനർനിർവ്വചിക്കുന്ന ഈ കാലഘട്ടത്തിൽ അഡോബിയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് അനിൽ ചക്രവർത്തിയെന്ന് ശാന്തനു നാരായൺ പറഞ്ഞു. സ്ഥാനം ഒഴിയുന്ന ശാന്തനു നാരായൺ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി തുടരും.
എഐ സാങ്കേതികവിദ്യ മുന്നിട്ടുനിൽക്കുന്ന പുതിയ കാലഘട്ടത്തിൽ ഉപയോക്താക്കൾക്കും ജീവനക്കാർക്കും മുൻഗണന നൽകിക്കൊണ്ട് അഡോബിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അനിൽ ചക്രവർത്തി ലിങ്ക്ഡ്ഇൻ കുറിപ്പിൽ വ്യക്തമാക്കി.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻലസ് ലോകത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ട് ഓപ്പൺഎഐ തങ്ങളുടെ ഏറ്റവും കരുത്തുറ്റ എഐ മോഡലായ 'ജിപിടി-6 ആസ്ട്ര' പുറത്തിറക്കി. ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസിന്റെ തുടക്കമാണിതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആസ്ട്ര, ലോകത്തിലെ ഏറ്റവും മികച്ച എഐ മോഡലാണെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ വ്യക്തമാക്കി.
കോഡിംഗ്, സയൻസ്, സൈബർ സെക്യൂരിറ്റി, പ്രൊഫഷണൽ ജോലികൾ എന്നിവയിൽ നിലവിലുള്ള ആന്ത്രോപിക് ക്ലോഡ് ഫേബിൾ 5.1 ഉൾപ്പെടെയുള്ള എല്ലാ എഐ മോഡലുകളെയും ആസ്ട്ര പിന്നിലാക്കിയതായി കമ്പനി അവകാശപ്പെടുന്നു.
മനുഷ്യനെപ്പോലെ സ്വയം ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും ശേഷിയുള്ള നിർമ്മിത ബുദ്ധിയെയാണ് എജിഐ എന്ന് വിളിക്കുന്നത്. ഉപയോക്താവിന്റെ നിർദ്ദേശാനുസരണം വെബ്സൈറ്റുകൾ നിർമിക്കുക, ബ്ലെൻഡറിൽ 3D മോഡലുകൾ തയ്യാറാക്കുക, അവതരണങ്ങൾ ഉണ്ടാക്കുക, ഫോമുകൾ പൂരിപ്പിക്കുക എന്നിവ ആസ്ട്രയ്ക്ക് സ്വയം ചെയ്യാൻ സാധിക്കും.
സോഫ്റ്റ്വെയർ എൻജിനീയറിംഗിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും മികച്ച മോഡലാണിത്. കോഡുകളിലെ പിഴവുകൾ കണ്ടെത്തുന്നതിലും പുതിയ സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് പരിശോധിക്കുന്നതിലും ഇത് മുൻപന്തിയിലാണ്.
സൈബർ സുരക്ഷാ മേഖലയിൽ 100% കൃത്യതയോടെ വീഴ്ചകൾ കണ്ടെത്താൻ ഈ മോഡലിന് കഴിയും. എന്നാൽ സുരക്ഷ മുൻനിർത്തി ദുരുപയോഗം തടയാനുള്ള ശക്തമായ മുൻകരുതലുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.
നിലവിൽ ഡേബ്രേക്ക് ഉപയോക്താക്കൾ ലഭ്യമാക്കിയിരിക്കുന്ന ആസ്ട്ര, വരും ദിവസങ്ങളിൽ ചാറ്റ്ജിപിടി പ്ലസ്, പ്രോ, ബിസിനസ്, എന്റർപ്രൈസ് വരിക്കാർക്കും എപിഐ വഴിയും ലഭ്യമാകും. ഓപ്പൺഎഐ ഉടൻ തന്നെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനിരിക്കെയാണ് ഈ നിർണായക പ്രഖ്യാപനം.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ മുൻനിര കമ്പനിയായ എൻവിഡിയ, ഓപ്പൺ സോഴ്സ് എഐ പ്ലാറ്റ്ഫോമായ 'ഹഗ്ഗിംഗ് ഫേസ്' സ്വന്തമാക്കി. 12.93 ശതകോടി ഡോളറിന്റേതാണ് (ഏകദേശം 1.08 ലക്ഷം കോടി രൂപ) ഈ കരാർ. എൻവിഡിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നാണിത്.
എഐ ഡെവലപ്പർമാർക്ക് ആവശ്യമായ 30 ലക്ഷത്തിലധികം മോഡലുകളും ദശലക്ഷക്കണക്കിന് ഡാറ്റാസെറ്റുകളും സൗജന്യമായി നൽകുന്ന ഏറ്റവും ജനപ്രിയ പ്ലാറ്റ്ഫോമാണ് 2016ൽ പ്രവർത്തനം ആരംഭിച്ച ഹഗ്ഗിംഗ് ഫേസ്. 1.8 കോടിയിലധികം ഡെവലപ്പർമാരാണ് ഈ പ്ലാറ്റ്ഫോം നിലവിൽ ഉപയോഗിക്കുന്നത്.
ഹഗ്ഗിംഗ് ഫേസിനെ എൻവിഡിയ സ്വന്തമാക്കിയെങ്കിലും, പ്ലാറ്റ്ഫോമിന്റെ സ്വതന്ത്ര സ്വഭാവം മാറുകയില്ലെന്ന് എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് വ്യക്തമാക്കി. ഡെവലപ്പർമാർക്ക് അവർക്ക് ഇഷ്ടമുള്ള എഐ മോഡലുകളും കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോമുകളും തെരഞ്ഞെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം തുടരുമെന്നും, എൻവിഡിയയുടെ പ്രൊസസറുകൾ തന്നെ ഉപയോഗിക്കണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
കൂടുതൽ കമ്പ്യൂട്ടിംഗ് കരുത്തും പിന്തുണയും ലഭ്യമാക്കിക്കൊണ്ട് എഐ സാങ്കേതികവിദ്യ ലോകമെമ്പാടും വ്യാപിപ്പിക്കാനാണ് ഈ പങ്കാളിത്തമെന്ന് ഹഗ്ഗിംഗ് ഫേസ് സിഇഒ ക്ലെമന്റ് ഡെലാങ് പറഞ്ഞു. മുൻപ് 2023ൽ 4.5 ശതകോടി ഡോളർ മൂല്യം കണക്കാക്കിയിരുന്ന ഹഗ്ഗിംഗ് ഫേസിന്റെ വിപണി മൂല്യം പുതിയ കരാറോടെ മൂന്നിരട്ടിയോളമാണ് വർധിച്ചിരിക്കുന്നത്.
Tech
ന്യൂഡൽഹി: സന്ദേശങ്ങൾ അയക്കാനുള്ള ഒരു ആപ്പ് എന്ന നിലയിൽ നിന്ന് വാട്സ്ആപ്പ് കൂടുതൽ സേവനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് പുതിയ 'ബിൽ പേയ്മെന്റ്സ്' ഫീച്ചർ അവതരിപ്പിച്ചു.
ഇനി മുതൽ വാട്സ്ആപ്പ് ആപ്പ് വിട്ടുപോകാതെ തന്നെ വൈദ്യുതി, ഗ്യാസ്, ജലം, ഫാസ്ടാഗ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ, വായ്പ തിരിച്ചടവുകൾ തുടങ്ങിയവയെല്ലാം ഉപയോക്താക്കൾക്ക് അടയ്ക്കാൻ സാധിക്കും. ഭാരത് കണക്ട് അഥവാ ബിബിപിഎസ് നെറ്റ്വർക്കിന്റെ പിന്തുണയോടെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ഇതിലൂടെ 30 വിഭാഗങ്ങളിലായി 22,700ലധികം ബില്ലറുകളുടെ സേവനം ലഭ്യമാകും.
ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ മുൻനിര ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമായി നേരിട്ടുള്ള മത്സരത്തിനാണ് ഈ പുതിയ ഫീച്ചറിലൂടെ വാട്സ്ആപ്പ് തുടക്കമിട്ടിരിക്കുന്നത്. എൻപിസിഐ ഡാറ്റ പ്രകാരം നിലവിൽ ഇന്ത്യയിലെ യുപിഐ, ഡിജിറ്റൽ യൂട്ടിലിറ്റി പേയ്മെന്റ് വിപണിയുടെ 80 ശതമാനത്തിലധികം നിയന്ത്രിക്കുന്നത് ഫോൺപേയും ഗൂഗിൾ പേയുമാണ്. ഈ വിപണിയിൽ സ്വന്തമായൊരു ഇടം കണ്ടെത്താനാണ് വാട്സ്ആപ്പ് ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്.
വാട്സ്ആപ്പ് ഹോം സ്ക്രീനിന്റെ മുകളിലുള്ള രൂപയുടെ ചിഹ്നത്തിൽ ടാപ്പ് ചെയ്യുക. ആവശ്യമായ ബിൽ വിഭാഗവും ബില്ലറും തെരഞ്ഞെടുക്കുക. അക്കൗണ്ട് വിവരങ്ങൾ നൽകി സ്ഥിരീകരിച്ച ശേഷം യുപിഐ , ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം നൽകാം.ഒരിക്കൽ ബിൽ അടച്ചു കഴിഞ്ഞാൽ, അടുത്ത തവണ എളുപ്പത്തിൽ പണമടയ്ക്കുന്നതിനായി ആ ബില്ലർ പേയ്മെന്റ്സ് ഹോം സ്ക്രീനിൽ കാണിക്കും.
ഒരേ ബില്ലറിന് കീഴിൽ ഒന്നിലധികം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യവും ഈ ഫീച്ചറിലുണ്ട്. ഇതിലൂടെ വീട്, ഓഫീസ്, കുടുംബാംഗങ്ങൾ എന്നിവരുടെയെല്ലാം ബില്ലുകൾ വെവ്വേറെ ആപ്പുകൾ മാറാതെ ഒരിടത്തുനിന്ന് തന്നെ ട്രാക്ക് ചെയ്യാനും അടയ്ക്കാനും സാധിക്കും. കൂടുതൽ ഉപയോഗിക്കുന്ന ബിൽ വിഭാഗങ്ങൾ പേയ്മെന്റ്സ് ഹോം സ്ക്രീനിൽ സ്വയം പ്രത്യക്ഷപ്പെടും. കൂടാതെ, 20ലധികം വിഭാഗങ്ങളുടെ മുഴുവൻ ലിസ്റ്റും പരിശോധിക്കാൻ സീ ഓൾ ഓപ്ഷനും ലഭ്യമാണ്.
ഇന്ത്യയിൽ വാട്സ്ആപ്പ് ഒരു സാധാരണ ചാറ്റിങ് ആപ്പിനേക്കാൾ ഉപരിയായി ദൈനംദിന സേവനങ്ങൾ നൽകുന്നതിനുള്ള വലിയൊരു ചുവടുവെപ്പാണ് ഈ പുതിയ ഫീച്ചർ. മൊബൈൽ റീചാർജ് ചെയ്യാനും, വിവിധ നഗരങ്ങളിൽ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും, ഔദ്യോഗിക ചാറ്റ്ബോട്ടുകൾ വഴി സർക്കാർ സേവനങ്ങൾ തേടാനും ഉപയോക്താക്കൾ ഇതിനോടകം തന്നെ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ നിരയിലേക്കാണ് ഇപ്പോൾ യൂട്ടിലിറ്റി ബിൽ പേയ്മെന്റുകളും എത്തിയിരിക്കുന്നത്.
ഈ പുതിയ ഫീച്ചർ ഇന്ത്യയിലുടനീളം ഘട്ടം ഘട്ടമായി നടപ്പിലാക്കിവരികയാണെന്നും, വരുന്ന ആഴ്ചകളിൽ എല്ലാ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കും ഇത് ലഭ്യമാകുമെന്നും വാട്സ്ആപ്പ് അറിയിച്ചു.
Tech
ന്യൂഡൽഹി: പഴയ ലാപ്ടോപ്പുകളും ഡെസ്ക്ടോപ്പുകളും മാറ്റാതെ തന്നെ അവയെ ഉയർന്ന ശേഷിയുള്ള 'ക്ലൗഡ് പിസി'യാക്കി മാറ്റാൻ സഹായിക്കുന്ന 'ജിയോ പിസി' സേവനം റിലയൻസ് ജിയോ രാജ്യത്തുടനീളം ആരംഭിച്ചു. മുൻപ് ജിയോഫൈബർ, ജിയോ എയർഫൈബർ ഉപയോക്താക്കൾക്ക് മാത്രമായി ലഭ്യമായിരുന്ന ഈ സേവനം ഇനിമുതൽ ഏത് ടെലികോം/ബ്രോഡ്ബാൻഡ് നെറ്റ്വർക്ക് ഉപയോഗിക്കുന്നവർക്കും ലഭ്യമാകും.
കമ്പ്യൂട്ടറിന്റെ പ്രൊസസ്സിംഗ് ജോലികൾ പൂർണമായും ജിയോയുടെ ക്ലൗഡ് സെർവറുകളിൽ നടത്തുന്നതിലൂടെ, പഴക്കമേറിയതും വേഗത കുറഞ്ഞതുമായ കമ്പ്യൂട്ടറുകളിലും ആധുനിക ആപ്ലിക്കേഷനുകളും എഐ സവിശേഷതകളും തടസ്സമില്ലാതെ പ്രവർത്തിപ്പിക്കാൻ ഇതിലൂടെ സാധിക്കും.
ലാപ്ടോപ്പുകൾക്ക് പുറമേ, ജിയോ സെറ്റ്-ടോപ്പ് ബോക്സ് വഴി ടിവിയിലേക്ക് കീബോർഡും മൗസും ബന്ധിപ്പിച്ച് ടിവിയെ ഒരു കമ്പ്യൂട്ടറാക്കി മാറ്റാനും ജിയോ പിസി സൗകര്യമൊരുക്കുന്നു. അഞ്ച് മിനിറ്റിൽ താഴെ സമയം കൊണ്ട് ഡാറ്റയൊന്നും നഷ്ടപ്പെടാതെ ഈ സേവനത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാം.
ജിയോ പിസി പ്രവർത്തിക്കാൻ തടസ്സമില്ലാത്ത ഇന്റർനെറ്റ് കണക്ഷൻ അത്യാവശ്യമാണ്. ഈ ക്ലൗഡ് പിസി ഉബുണ്ടു. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ വിൻഡോസ് സോഫ്റ്റ്വെയറുകൾ നേരിട്ട് പ്രവർത്തിക്കണമെന്നില്ല. പഠനം, ഓഫീസ് ജോലികൾ, ബ്രൗസിംഗ് എന്നിവയ്ക്കായി പുതിയ കമ്പ്യൂട്ടർ വാങ്ങി പണം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്തവർക്ക് ജിയോ പിസി മികച്ചൊരു ബദലാണ്.
Tech
ന്യൂഡൽഹി: സ്മാർട്ട്ഫോൺ ഉപയോക്താക്കൾ നേരിട്ടിരുന്ന വലിയൊരു പരിമിതിക്ക് പരിഹാരവുമായി ആപ്പിൾ. ഒരൊറ്റ ഫോൺ നമ്പർ ഉപയോഗിച്ച് ഒരേസമയം രണ്ട് ഐഫോണുകൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന പുതിയ 'ഐഫോൺ ഹാൻഡ്ഓഫ്' ഫീച്ചർ കമ്പനി അവതരിപ്പിക്കുന്നതായി റിപ്പോർട്ട്.
സിം കാർഡുകൾ മാറ്റിയിടുകയോ, കോൾ ഫോർവേഡ് ചെയ്യുകയോ, രണ്ടാമതൊരു സെല്ലുലാർ കണക്ഷനായി അധിക തുക നൽകുകയോ ചെയ്യാതെ തന്നെ ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും.
വരാനിരിക്കുന്ന പുതിയ ഐഒഎസ് 27 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫീച്ചർ ആപ്പിൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ നടന്ന ഡബ്ല്യൂഡബ്ല്യൂഡിസി 2026 ചടങ്ങിൽ ഈ ഫീച്ചറിനെക്കുറിച്ച് സൂചനകൾ നൽകിയിരുന്നെങ്കിലും, പ്രവർത്തനം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ 'മാക്റൂമേഴ്സ്'ആണ് പുറത്തുവിട്ടിരിക്കുന്നത്.
ഐഫോണിലെ Settings > Cellular മെനു വഴി വളരെ എളുപ്പത്തിൽ 'ഐഫോൺ ഹാൻഡ്ഓഫ്' സെറ്റ് ചെയ്യാം. ക്രമീകരണ വേളയിൽ ഒരു ഐഫോണിനെ പ്രൈമറി ഫോണായും രണ്ടാമത്തേതിനെ കോംപാനിയൻ ഫോണായും തെരഞ്ഞെടുക്കണം.
പ്രധാന ഫോണിൽ നിലവിലുള്ള ഇ-സിം അടിസ്ഥാനമാക്കി രണ്ടാമത്തെ ഫോണിനായി ഒരു 'ലിങ്ക്ഡ് കോംപാനിയൻ ഇ-സിം' നിർമിക്കപ്പെടും. ഉപയോക്താവ് ഏത് ഫോണാണോ നിലവിൽ ഉപയോഗിക്കുന്നത്, അതിൽ അതേ നമ്പർ സജീവമായിരിക്കും.
ലൊക്കേഷൻ ഷെയറിംഗ് സവിശേഷത നിലവിൽ കൈവശമുള്ള ഫോണിലേക്ക് സ്വയം മാറും. അതിനാൽ ' ഫൈൻഡ് മൈ' ആപ്പ് വഴി നിങ്ങളെ തിരയുന്നവർക്ക് നിലവിൽ ഉപയോഗിക്കുന്ന ഫോണിന്റെ കൃത്യമായ ലൊക്കേഷൻ ലഭ്യമാകും.അക്കൗണ്ട് ക്രമീകരണങ്ങളും സെല്ലുലാർ പ്ലാനുകളും നിയന്ത്രിക്കുന്നത് പ്രധാന ഐഫോൺ വഴിയായിരിക്കും.
രണ്ട് ഫോണുകളിലും ഐഒഎസ് 27 ഉണ്ടെന്നതുകൊണ്ട് മാത്രം ഈ ഫീച്ചർ ഉപയോഗിക്കാനാകില്ല. ആപ്പിൾ വാച്ചുകളിൽ സെല്ലുലാർ സേവനം നൽകുന്നത് പോലെ ടെലികോം ഓപ്പറേറ്റർമാരുടെ സാങ്കേതിക പിന്തുണ ഇതിന് അത്യാവശ്യമാണ്. അമേരിക്കയിലെ ടി- മൊബൈൽ, ജർമ്മനിയിലെ ഡൂഷേ ടെലികോം എന്നീ കമ്പനികളാവും ഈ സേവനം ആദ്യം ലഭ്യമാക്കുകയെന്നാണ് വിവരങ്ങൾ.
വർക്കൗട്ടുകൾക്കോ, യാത്രകൾക്കോ, മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി വിലകൂടിയ പ്രധാന ഫോണിന് പകരം രണ്ടാമതൊരു ഫോൺ ഉപയോഗിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ് ഈ പുതിയ മാറ്റം. ഈ മാസം അവസാനം iOS 27 ഔദ്യോഗികമായി പുറത്തിറങ്ങുന്നതോടെ കൂടുതൽ വിവരങ്ങൾ ആപ്പിൾ വ്യക്തമാക്കും.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളുടെയും സർവൈലൻസ് സിസ്റ്റങ്ങളുടെയും കണ്ണുവെട്ടിക്കാൻ സഹായിക്കുന്ന ഡിജിറ്റൽ ക്യാമൊഫ്ലാഷ് ഷർട്ട് വികസിപ്പിച്ചെടുത്ത് ജർമ്മൻ ഡിസൈനറായ സൈമൺ വെക്കർട്ട്.
വ്യത്യസ്ത നിറങ്ങളും പാറ്റേണുകളും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഈ ഷർട്ട് ധരിച്ചാൽ എഐ കാമറകൾക്ക് വ്യക്തികളെ തിരിച്ചറിയാൻ സാധിക്കില്ല.
ഹ്യൂമൻ ഡിറ്റക്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന എഐ ക്യാമറകൾക്ക് മുന്നിൽ ഈ ഷർട്ട് വയ്ക്കുമ്പോൾ ക്യാമറയ്ക്ക് വ്യക്തിയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് സൈമൺ വെക്കർട്ട് വ്യക്തമാക്കുന്നു.
മനുഷ്യരെപ്പോലെയല്ല എഐ സിസ്റ്റങ്ങൾ കാഴ്ചകളെ കാണുന്നത്. ദശലക്ഷക്കണക്കിന് ചിത്രങ്ങളിൽ നിന്നുള്ള രൂപങ്ങൾ, നിറങ്ങൾ, ബോഡി ഔട്ട്ലൈൻ എന്നിവ അടിസ്ഥാനമാക്കിയാണ് എഐ ഒരാളെ 'മനുഷ്യൻ' എന്ന് അടയാളപ്പെടുത്തുന്നത്.
സൈമൺ ഡിസൈൻ ചെയ്ത ഷർട്ടിലെ തിളക്കമുള്ള നിറങ്ങളും ഒന്നിനുമുകളിൽ ഒന്നായി വരുന്ന പ്രത്യേക പാറ്റേണുകളും എഐ സിസ്റ്റത്തെ ആശയക്കുഴപ്പത്തിലാക്കുന്നു. എഐ സാങ്കേതികവിദ്യയെ തന്നെ ഉപയോഗിച്ചാണ് വെക്കർട്ട് ഈ പാറ്റേണുകൾ നിർമിച്ചെടുത്തത്. നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന യോലോ എന്ന ഓപ്പൺ സോഴ്സ് എഐ സിസ്റ്റത്തിലാണ് ഇത് പരീക്ഷിച്ചത്.
നഗരങ്ങളിൽ എഐ ക്യാമറകൾ വഴിയുള്ള നിരീക്ഷണം ശക്തമാകുന്ന പശ്ചാത്തലത്തിൽ, ഇത്തരം സാങ്കേതികവിദ്യകളുടെ പോരായ്മകൾ ചൂണ്ടിക്കാണിക്കാനും ജനശ്രദ്ധ ആകർഷിക്കാനുമാണ് താൻ ഈ പദ്ധതിയിലൂടെ ശ്രമിച്ചതെന്ന് വെക്കർട്ട് വ്യക്തമാക്കി.
Tech
ന്യൂഡൽഹി: ഷവോമിയുടെ ഏറ്റവും പുതിയ മടക്കാവുന്ന സ്മാർട്ട്ഫോണായ 'ഷവോമി 18 ഫോൾഡ്' (Xiaomi 18 Fold) സെപ്റ്റംബർ 7ന് ചൈനീസ് വിപണിയിൽ അവതരിപ്പിക്കും. നിലവിലുള്ള 'മിക്സ് ഫോൾഡ്' സീരീസിന് പകരം, പുതിയ 'മിഡ്-ഫോൾഡ്' ഡിസൈനിലാണ് കമ്പനി ഈ ഫോൺ വിപണിയിലെത്തിക്കുന്നത്. ഫോണിന്റെ ഔദ്യോഗിക ചിത്രം ഷവോമി പുറത്തുവിട്ടിട്ടുണ്ട്.
പാസ്പോർട്ടിന്റെ വലിപ്പത്തിൽ കൈയിലൊതുങ്ങുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. 5.38 ഇഞ്ച് കവർ ഡിസ്പ്ലേയും, നിവർത്തുമ്പോൾ 7.58 ഇഞ്ച് പ്രധാന ഡിസ്പ്ലേയുമാണ് ഇതിനുള്ളത്. പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച്, ഡീപ് റെഡ് നിറത്തിൽ തിരശ്ചീനമായ ക്യാമറ മൊഡ്യൂളോടെയാണ് ഫോൺ എത്തുന്നത്.
മുൻ മോഡലുകളിലെ സ്നാപ്ഡ്രാഗൺ ചിപ്പുകൾക്ക് പകരം ഷവോമിയുടെ സ്വന്തം 'Xring O3' ഫ്ലാഗ്ഷിപ്പ് പ്രോസസർ. ലെയ്ക്കയുമായി സഹകരിച്ച് വികസിപ്പിച്ച ക്യാമറ സംവിധാനം. 200 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 6,000mAh ബാറ്ററിയും 67W വയർഡ്, 50W വയർലെസ് ചാർജിംഗ് പിന്തുണയും.
മെച്ചപ്പെട്ട ഈടിനായി 'ഡ്രാഗൺ ബോൺ' ഹിഞ്ച്, എൽപിഡിഡിആർ6 റാം സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ.
സെപ്റ്റംബർ 7ന് നടക്കുന്ന ചടങ്ങിൽ ഷവോമി 18 ഫോൾഡിനൊപ്പം ഷവോമി N70 പ്രോ, N70 മാക്സ്, N90 മാക്സ് എന്നീ ഫോണുകളും ഷവോമി പാഡ് 9 പ്രോ മാക്സ് ടാബ്ലെറ്റും പുറത്തിറക്കും.
Tech
ന്യൂഡൽഹി: ടാക്സി സേവന ദാതാക്കളായ ഊബർ 3,300 ജീവനക്കാരെ പിരിച്ചുവിട്ടു. ആഗോള തലത്തിൽ പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കം. പിരിച്ചുവിട്ടതിന് പിന്നാലെ ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയയിലെയും ഉഗാണ്ടയിലെയും പ്രവർത്തനം കമ്പനി പൂർണമായും അവസാനിപ്പിച്ചു.
കമ്പനിയുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളമാണ് ഈ പിരിച്ചുവിടലിലൂടെ ഒഴിവാക്കപ്പെട്ടത്. സെപ്റ്റംബർ 2 മുതൽ ഇരു രാജ്യങ്ങളിലെയും സേവനങ്ങൾ നിറുത്തിവെച്ചതായി ഊബർ ഔദ്യോഗികമായി അറിയിച്ചു. 2014ൽ നൈജീരിയയിലും 2016ൽ ഉഗാണ്ടയിലും പ്രവർത്തനം ആരംഭിച്ച കമ്പനി, ഒരു പതിറ്റാണ്ടോളം നീണ്ട സേവനത്തിന് ശേഷമാണ് ഇപ്പോൾ വിപണി വിടുന്നത്.
ഇതിനുമുമ്പ് ഐവറി കോസ്റ്റ്, ടാൻസാനിയ എന്നിവിടങ്ങളിൽ നിന്നും ഊബർ പിന്മാറിയിരുന്നു. എന്നാൽ ഈജിപ്ത്, ഘാന, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ പ്രവർത്തനം തുടരുമെന്ന് കമ്പനി വ്യക്തമാക്കി.
ഇന്ധനവില വർധനവിന് ആനുപാതികമായി യാത്രാക്കൂലി ലഭിക്കുന്നില്ലെന്ന ഡ്രൈവർമാരുടെ പരാതികളും, ബോൾട്ട് , ഇൻഡ്രൈവ് തുടങ്ങിയ എതിരാളികളിൽ നിന്നുള്ള ശക്തമായ മത്സരവുമാണ് നൈജീരിയയിൽ ഊബറിന് തിരിച്ചടിയായത്.
കോവിഡിനുശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടലാണിതെന്ന് ഊബർ സിഇഒ ദാരാ ഖോസ്രോഷാഹി ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. സ്ഥാപനത്തിന്റെ പ്രവർത്തനച്ചെലവ് കുറയ്ക്കാനും സ്വയം നിയന്ത്രിത ടാക്സികൾ, ഡ്രൈവർരഹിത സാങ്കേതികവിദ്യ തുടങ്ങിയ പുതിയ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്താനും വേണ്ടിയാണ് ഈ നടപടിയെന്ന് കമ്പനി വിശദീകരിക്കുന്നു.
ഇതിന്റെ ഭാഗമായി യുകെ ആസ്ഥാനമായുള്ള 'വെയ്ൻ' എന്ന സ്റ്റാർട്ടപ്പുമായി ചേർന്ന് ലണ്ടനിൽ ഊബർ തങ്ങളുടെ ആദ്യ റോബോടാക്സി സേവനത്തിന് തുടക്കമിട്ടിട്ടുണ്ട്.
Tech
ന്യൂഡൽഹി: വ്യാജ എഐ ഇൻഫ്ലുവൻസർമാരെയും വ്യാജ പ്രൊഫൈലുകളെയും തടയാൻ കർശന നടപടികളുമായി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച കഥാപാത്രങ്ങളെയും വ്യക്തികളെയും അവതരിപ്പിക്കുന്ന അക്കൗണ്ടുകളിൽ അത് വ്യക്തമാക്കുന്ന ലേബലുകൾ നിർബന്ധമാക്കുമെന്ന് മെറ്റാ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം അറിയിച്ചു.
എഐ നിർമിത പ്രൊഫൈലാണെന്ന വിവരം മറച്ചുവെക്കുന്ന അക്കൗണ്ടുകളുടെ റീച്ച് (അതായത് കൂടുതൽ ആളുകളിലേക്ക് പോസ്റ്റ് എത്തുന്ന സൗകര്യം) ഇൻസ്റ്റാഗ്രാം വെട്ടിക്കുറയ്ക്കും.
മുൻപ് നൽകിയിരുന്ന എഐ ക്രിയേറ്റർ എന്ന ലേബലിന് പകരം ഇനി മുതൽ എഐ ജനറേറ്റഡ് പ്രൊഫൈൽ എന്ന ലേബലായിരിക്കും നൽകുക. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടന്റുകൾ നിർമിക്കുന്ന യഥാർഥ മനുഷ്യരാണെന്ന് ഉപയോക്താക്കൾ തെറ്റിദ്ധരിക്കാതിരിക്കാനാണ് ഈ മാറ്റം.
കാണുന്നത് യഥാർഥ മനുഷ്യനെയാണോ അതോ എഐ സൃഷ്ടിച്ച ഡിജിറ്റൽ രൂപത്തെയാണോ എന്ന് ഉപയോക്താക്കൾക്ക് വ്യക്തമായി മനസ്സിലാക്കാനാണ് ഇൻസ്റ്റാഗ്രാമിന്റെ പുതിയ നീക്കം.
Tech
ന്യൂഡൽഹി: ആളുകൾ സംസാരിക്കുന്നത് തത്സമയം കൃത്യതയോടെ ടെക്സ്റ്റാക്കി മാറ്റാൻ ശേഷിയുള്ള പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ 'മ്യൂസ് വോയ്സ് ട്രാൻസ്ക്രിബ്' (Muse Voice Transcribe) അവതരിപ്പിച്ച് മെറ്റാ. മെറ്റാ സൂപ്പർ ഇന്റലിജൻസ് ലാബ്സ് പുറത്തിറക്കുന്ന ആദ്യത്തെ റിയൽ-ടൈം ഓഡിയോ പെർസെപ്ഷൻ മോഡലാണിത്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 പ്രധാന ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ 70ലധികം ഭാഷകളിലെ സംഭാഷണങ്ങൾ കൃത്യമായി പ്രോസസ്സ് ചെയ്യാൻ ഇതിന് കഴിയും.
സംസാരിക്കുന്നതിനിടയിൽ ഇംഗ്ലീഷിൽ നിന്നും പ്രാദേശിക ഭാഷകളിലേക്ക് മാറ്റി മാറ്റി സംസാരിച്ചാലും യാതൊരു തടസ്സവുമില്ലാതെ കൃത്യമായി ടെക്സ്റ്റാക്കി മാറ്റാൻ ഈ മോഡലിന് സാധിക്കും.
ഒരേ സമയം 20ലധികം ആളുകൾ സംസാരിക്കുന്ന ഒരു മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള റിക്കാർഡിംഗുകളിൽ പോലും ഓരോരുത്തരുടെയും ശബ്ദങ്ങൾ വേർതിരിച്ച് ട്രാൻസ്ക്രിപ്ഷൻ നടത്താൻ ഇതിന് ശേഷിയുണ്ട്.
വാചകങ്ങൾ പൂർത്തിയാകാൻ കാത്തുനിൽക്കാതെ സംസാരിക്കുന്ന വേഗതയിൽ തന്നെ ടെക്സ്റ്റ് സ്ക്രീനിൽ തെളിയും. പ്രയാസമേറിയ വാക്കുകൾക്ക് കൂടുതൽ സമയം നൽകുകയും ലളിതമായ വാക്കുകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യുകയും ചെയ്യുന്ന പ്രത്യേക സാങ്കേതികവിദ്യയാണ് മെറ്റാ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
മെറ്റാ എഐ ഫോർ മാക്, മ്യൂസ് കോഡ് എന്നിവയിൽ ഈ ഫീച്ചർ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. കൂടാതെ ഡെവലപ്പർമാർക്കായി മെറ്റായുടെ 'മോഡൽ എപിഐ' വഴി 1,000 ഓഡിയോ മിനിറ്റിന് $3 (ഏകദേശം 250 രൂപ) എന്ന നിരക്കിൽ സേവനം ലഭ്യമാണ്.
ആർട്ടിഫിഷ്യൽ അനാലിസിസ് റിയൽ-ടൈം വോയ്സ് ലീഡർബോർഡിൽ ഒന്നാം സ്ഥാനത്താണ് മ്യൂസ് വോയ്സ് ട്രാൻസ്ക്രിബ് നിലവിൽ റാങ്ക് ചെയ്തിരിക്കുന്നത്.