Tech
യൂട്യൂബ് ക്രിയേറ്റർമാർ നെറ്റ്ഫ്ലിക്സുമായി കരാറുകളിൽ ഏർപ്പെടുന്നത് തടയാൻ ദശലക്ഷക്കണക്കിന് ഡോളറിന്റെ സാമ്പത്തിക പാക്കേജുകൾ വാഗ്ദാനം ചെയ്ത് യൂട്യൂബ്. ജനപ്രിയ ക്രിയേറ്റർമാരെ പ്ലാറ്റ്ഫോമിൽ തന്നെ നിലനിർത്താൻ ലക്ഷ്യമിട്ടാണ് യൂട്യൂബ് ഈ പുതിയ നീക്കം നടത്തുന്നത്.
കണ്ടന്റുകൾ യൂട്യൂബിൽ മാത്രം എക്സ്ക്ലൂസീവ് ആയി നൽകുന്നതിന് ക്രിയേറ്റർമാർക്ക് വൻതുക ധനസഹായമായും പ്രധാന ബ്രാൻഡ് ഡീലുകളിലൂടെയും നൽകാനാണ് യൂട്യൂബിന്റെ പ്ലാൻ. എന്നാൽ നെറ്റ്ഫ്ലിക്സിന് കൂടി വീഡിയോകൾ നൽകുന്ന ക്രിയേറ്റർമാരെ യൂട്യൂബ് തങ്ങളുടെ വൻകിട പരസ്യങ്ങളോ പ്രൊമോഷൻ കാന്പയിനുകളോ പങ്കിടുന്നതിൽ നിന്ന് ഒഴിവാക്കിയേക്കും.
ഒരേ വീഡിയോകൾ മറ്റ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും വരുന്നത് യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തെ ബാധിക്കുമെന്നും പരസ്യദാതാക്കൾക്ക് നൽകുന്ന മൂല്യത്തെ കുറയ്ക്കുമെന്നുമാണ് യൂട്യൂബിന്റെ വിലയിരുത്തൽ.
നെറ്റ്ഫ്ലിക്സുമായി സഹകരിക്കുന്നത് സാമ്പത്തികമായി ലാഭകരമാണെങ്കിലും, ദിവസങ്ങൾക്ക് മുൻപേ വീഡിയോകൾ സമർപ്പിക്കണം എന്ന നിബന്ധനയും സ്പോൺസർഷിപ്പ് നീക്കം ചെയ്യണമെന്ന ആവശ്യവും പല ക്രിയേറ്റർമാർക്കും തിരിച്ചടിയാകുന്നുണ്ട്.
Tech
ന്യൂ ഡൽഹി: തങ്ങളുടെ ജീവനക്കാരെ കുടുംബം എന്ന് വിശേഷിപ്പിക്കുകയും എന്നാൽ സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ പിരിച്ചുവിടുകയും ചെയ്യുന്ന ടെക് കമ്പനികളുടെ നിലപാടിനെ ശക്തമായി വിമർശിച്ച് നെറ്റ്ഫ്ലിക്സ് സഹസ്ഥാപകൻ റീഡ് ഹാസ്റ്റിംഗ്സ്.
കമ്പനികൾ ജീവനക്കാരെ കുടുംബമായി കാണുന്നതിന് പകരം മികച്ച പ്രകടനം പുറത്തെടുക്കുന്ന ഒരു 'സ്പോർട്സ് ടീമിനെപ്പോലെ' പ്രവർത്തിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു സ്ഥാപനം ജീവനക്കാരെ കുടുംബമായി വിശേഷിപ്പിക്കുന്നുണ്ടെങ്കിൽ പിന്നീട് ഒരിക്കലും അവിടെ പിരിച്ചുവിടലുകൾ നടത്തരുത്. ഏതെങ്കിലും ഒരു കുടുംബം സ്വന്തം മക്കളിൽ രണ്ടുപേരെ ഉപേക്ഷിക്കുമോ? എന്നും ഹാസ്റ്റിംഗ്സ് ചോദിക്കുന്നു.
2001ലെ സാമ്പത്തിക തകർച്ചയുടെ കാലത്ത് നെറ്റ്ഫ്ലിക്സിലെ ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്ന അനുഭവമാണ് കമ്പനിയും ജീവനക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
കമ്പനികൾ സ്പോർട്സ് ടീമുകളെപ്പോലെ ഉയർന്ന പ്രകടനം ആവശ്യപ്പെടുന്നവയായിരിക്കണം. ടീമിന്റെ വിജയത്തിനായി ആവശ്യമായ മാറ്റങ്ങൾ വരുത്താനും കഴിവുള്ളവരെ നിലനിർത്താനും മാനേജ്മെന്റിന് സാധിക്കണം. നെറ്റ്ഫ്ലിക്സ് തങ്ങളുടെ മാനേജ്മെന്റ് സംസ്കാരത്തിൽ 'കീപ്പർ ടെസ്റ്റ്' എന്ന രീതിയാണ് പിന്തുടരുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ച ചൂണ്ടിക്കാട്ടി കമ്പനികൾ ആളെ കുറയ്ക്കുന്നതിനെയും പലരും വിമർശിച്ചു.
യഥാർഥത്തിൽ ചെലവ് ചുരുക്കലും സാമ്പത്തിക പ്രതിസന്ധിയുമാണ് പിരിച്ചുവിടലിന് കാരണമെന്നും എഐയെ ഇതിനായി ഒരു കാരണമായി ചൂണ്ടിക്കാണിക്കുകയാണെന്നും സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു അഭിപ്രായപ്പെട്ടു. മറ്റ് ടെക് കമ്പനികളായ എയർബിഎൻബി, ഷോപ്പിഫൈ എന്നിവയുടെ സിഇഒമാരും മുൻപ് സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
Tech
ബീജിംഗ്: സർക്കാരിന്റെയും ഔദ്യോഗിക ഏജൻസികളുടെയും കമ്പ്യൂട്ടറുകളിൽ നിന്ന് മൈക്രോസോഫ്റ്റ് വിൻഡോസ് (Microsoft Windows) ഓപ്പറേറ്റിംഗ് സിസ്റ്റം പൂർണമായും ഒഴിവാക്കാൻ ഉത്തരവിട്ട് ചൈന.
യുഎസ് സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി, വിൻഡോസിന് പകരം ലിനക്സ് അധിഷ്ഠിതമായ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്ക് മാറാനാണ് ചൈനീസ് മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയുടെ നിർദ്ദേശം.
2027 ഫെബ്രുവരിയോടെ ഘട്ടംഘട്ടമായി വിൻഡോസ് ഒഴിവാക്കാനായിരുന്നു ചൈന നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ നിശ്ചയിച്ച സമയത്തിനും മാസങ്ങൾക്കു മുൻപേ വിൻഡോസ് ഉപേക്ഷിക്കാൻ ഇപ്പോൾ തീരുമാനിക്കുകയായിരുന്നു.
സുരക്ഷാ ആശങ്കകളെ മുൻനിർത്തിയാണ് ഈ പെട്ടെന്നുള്ള തീരുമാനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിൻഡോസിന് പകരം ചൈനീസ് കമ്പനികൾ വികസിപ്പിച്ചെടുത്ത കൈലിൻ ഒഎസ് , ഡെബിയൻ അധിഷ്ഠിത യൂണിറ്റി ഒഎസ് തുടങ്ങിയ ലിനക്സ് സിസ്റ്റങ്ങളിലേക്കായിരിക്കും സർക്കാർ ഓഫീസുകൾ മാറുക.
ചൈനീസ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മൈക്രോസോഫ്റ്റും ചൈനീസ് കമ്പനിയും ചേർന്ന് 2016ൽ രൂപകൽപ്പന ചെയ്ത വിൻഡോസ് 10 പ്രത്യേക പതിപ്പാണ് ചൈനീസ് ഏജൻസികൾ ഇതുവരെ ഉപയോഗിച്ചിരുന്നത്.
അമേരിക്കൻ സാങ്കേതിക ഉത്പന്നങ്ങൾ ഒഴിവാക്കാനുള്ള ചൈനയുടെ നീക്കം ഇതാദ്യമല്ല. 2019 മുതൽ വിദേശ കമ്പ്യൂട്ടറുകളും ഹാർഡ്വെയറുകളും മാറ്റാൻ തുടങ്ങിയ ചൈന, മുൻപ് ചില സുപ്രധാന വകുപ്പുകളിൽ ആപ്പിൾ ഐഫോണുകൾക്കും വിലക്കേർപ്പെടുത്തിയിരുന്നു.
എന്നാൽ ചൈന മാത്രമല്ല വിൻഡോസ് ഉപേക്ഷിക്കുന്നത്. ഈ വർഷം ഏപ്രിലിൽ ഫ്രാൻസും തങ്ങളുടെ എല്ലാ സർക്കാർ മന്ത്രാലയങ്ങളിലെയും സിസ്റ്റങ്ങൾ വിൻഡോസിൽ നിന്ന് ലിനക്സിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജർമനി, ഡെൻമാർക്ക്, ഓസ്ട്രിയ എന്നീ രാജ്യങ്ങളും സമാനമായ മാറ്റങ്ങളുടെ പാതയിലാണ്.
അതേസമയം, സാധാരണ ഉപയോക്താക്കളുടെ വിപണിയിൽ ചൈനയിൽ ഇപ്പോഴും വിൻഡോസ് തന്നെയാണ് മുന്നിൽ. ബീജിംഗിലെ സാധാരണ കമ്പ്യൂട്ടറുകളുടെ 87 ശതമാനത്തിലധികവും ഇപ്പോഴും വിൻഡോസിലാണ് പ്രവർത്തിക്കുന്നത്.
Tech
ന്യൂഡൽഹി: കൗമാരക്കാർക്കായി ചാറ്റ്ജിപിടിയുടെ പ്രത്യേക പതിപ്പുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രമുഖരായ ഓപ്പൺഎഐ. ചാറ്റ്ജിപിടി ഫോർ ടീൻസ്' പുറത്തിറക്കി. 13നും 17നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പുതിയ മോഡ്, കുട്ടികൾക്ക് ഹാനികരമായേക്കാവുന്ന ഉള്ളടക്കങ്ങളും അനുചിതമായ സംഭാഷണങ്ങളും പൂർണമായി തടയുന്ന കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് എത്തുത്തുന്നത്.
ആത്മഹത്യ, ഭക്ഷണ വൈകല്യങ്ങൾ, അക്രമം, അശ്ലീല ഉള്ളടക്കങ്ങൾ എന്നിവ ഒഴിവാക്കുന്നതിനൊപ്പം, എഐയ്ക്ക് വികാരങ്ങളോ ചിന്തയോ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പെരുമാറ്റങ്ങളും പ്രണയാതുരമായ ഭാഷാപ്രയോഗങ്ങളും ചാറ്റ്ബോട്ട് ഒഴിവാക്കും. നേരത്തെ കുട്ടികളെ തെറ്റായ രീതിയിൽ സ്വാധീനിച്ചെന്നാരോപിച്ച് കമ്പനിക്കെതിരെ നിയമനടപടികൾ ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ഈ പുതിയ നീക്കം.
വെറുതെ ഉത്തരങ്ങൾ പകർത്തിയെഴുതുന്നതിന് പകരം വിഷയങ്ങൾ ഘട്ടംഘട്ടമായി മനസ്സിലാക്കി പഠിക്കാൻ കുട്ടികളെ സഹായിക്കുകയാണ് ഇതിന്റെ മറ്റൊരു പ്രധാന ലക്ഷ്യം. ഇതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള 'സ്റ്റഡി മോഡ്', ക്വിസുകൾ, ഗൃഹപാഠങ്ങൾ ചെയ്യാനുള്ള ഓർമപ്പെടുത്തലുകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ രക്ഷിതാക്കൾക്ക് കുട്ടികളുടെ അക്കൗണ്ട് ലിങ്ക് ചെയ്ത് ഉപയോഗ സമയം നിയന്ത്രിക്കാനുള്ള 'പാരന്റൽ കൺട്രോൾസ്', പഠന സമയത്തും ഉറക്ക സമയത്തും ആപ്പ് ഉപയോഗിക്കുന്നത് തടയുന്ന 'സ്റ്റഡി അവേഴ്സ്', 'ക്വയറ്റ് അവേഴ്സ്' എന്നീ ഫീച്ചറുകളും ലഭ്യമാണ്.
തുടർച്ചയായി 90 മിനിറ്റിലധികം ഉപയോഗിച്ചാൽ ഇടവേള എടുക്കാനുള്ള ഓർമപ്പെടുത്തലുകളും സ്വകാര്യ ചിത്രങ്ങൾ പങ്കുവെക്കുന്നതിന് മുൻപുള്ള മുന്നറിയിപ്പുകളും ഇത് നൽകും. 18 വയസിൽ താഴെയുള്ള ഉപയോക്താക്കൾക്ക് ഈ പുതിയ ഫീച്ചറുകൾ ഓട്ടോമാറ്റിക്കായി ലഭ്യമാകും.
Tech
ന്യൂഡൽഹി: ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയിലുള്ള ലാപ്ടോപ്പ് നിരയിലേക്ക് കരുത്തുറ്റ മാറ്റങ്ങളോടെ 'മാക്ബുക് നിയോ 2' (MacBook Neo 2) എത്തുന്നു. ഉപയോക്താക്കൾ നിരന്തരം ചൂണ്ടിക്കാണിച്ച പ്രധാന പോരായ്മ പരിഹരിച്ചുകൊണ്ട് കൂടുതൽ റാമുമായാണ് പുതിയ മോഡൽ എത്തുന്നത്.
മാർക്ക് ഗുർമാൻ നൽകുന്ന വിവരമനുസരിച്ച്, A19 പ്രോ ചിപ്പും 12GB റാമും സഹിതമാണ് ആപ്പിൾ മാക്ബുക് നിയോ 2 വികസിപ്പിക്കുന്നത്. നിലവിലെ മാക്ബുക് നിയോയിൽ A18 പ്രോ ചിപ്പും 8GB റാമുമാണുള്ളത്.
റാം 8ജീബി-യിൽ നിന്ന് 12ജീബി ആയി ഉയർത്തുന്നത് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാകും. ആപ്പിൾ തങ്ങളുടെ മാക് ഒഎസിൽ (macOS) കൂടുതൽ എഐ ഫീച്ചറുകൾ അവതരിപ്പിക്കുന്ന സാഹചര്യത്തിൽ 12GB റാം വലിയ സഹായകരമാകും. കൂടാതെ ഒന്നിലധികം ആപ്ലിക്കേഷനുകൾ ഒരേസമയം ഉപയോഗിക്കുമ്പോഴുള്ള പെർഫോമൻസ് തടസ്സങ്ങൾ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
പ്രൊഫഷണൽ വീഡിയോ എഡിറ്റിംഗ് പോലെയുള്ള കഠിനമായ ജോലികൾക്കുള്ളതല്ലെങ്കിലും വിദ്യാർത്ഥികൾക്കും സാധാരണ ആവശ്യങ്ങൾക്കായി ലാപ്ടോപ്പ് ഉപയോഗിക്കുന്നവർക്കും മാക്ബുക് നിയോ 2 മികച്ചൊരു ഓപ്ഷനായിരിക്കും. നിലവിലുള്ള സിൽവർ, ബ്ലഷ്, സിട്രസ്, ഇൻഡിഗോ നിറങ്ങൾക്ക് പുറമെ പുതിയ കളർ വേരിയന്റുകളും ഇതിൽ പ്രതീക്ഷിക്കാം. 2027 ആദ്യ പകുതിയോടെ ഇത് വിപണിയിലെത്താനാണ് സാധ്യത.
Tech
ന്യൂഡൽഹി: പത്ത് വർഷത്തിന് ശേഷം ഇൻസ്റ്റാഗ്രാം തങ്ങളുടെ ഔദ്യോഗിക 'വേഡ്മാർക്ക്' (ടെക്സ്റ്റ് ലോഗോ) കൂടുതൽ ആധുനികവും വ്യക്തവുമായ പുതിയ ശൈലിയിലേക്ക് മാറ്റി.
പഴയ കർസീവ് ഫോണ്ട് മാറ്റി കൂടുതൽ ലളിതമായ ഫോണ്ടാണ് ആപ്പിന് മുകളിലായി ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ മാറ്റത്തിന് പിന്നിൽ ഇന്നത്തെ യുവതലമുറയായ 'ജെൻ സി' ആണെന്നാണ് സോഷ്യൽ മീഡിയയുടെ പുതിയ കണ്ടെത്തൽ.
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കഴിഞ്ഞ ദശകത്തിൽ സ്കൂളുകളിൽ കർസീവ് റൈറ്റിംഗ് നിർബന്ധമല്ലാതാക്കിയതോടെ, പുതിയ തലമുറയ്ക്ക് കർസീവ് എഴുത്തുകൾ വായിക്കാൻ പ്രയാസമാണെന്നാണ് ഉയരുന്ന വാദം. ഇതുകൊണ്ടാണ് ഇൻസ്റ്റാഗ്രാം എല്ലാവർക്കും എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന പുതിയ ഫോണ്ടിലേക്ക് മാറിയതെന്ന് എക്സ് ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
എന്നാൽ പുതിയ മാറ്റത്തിനെതിരെ പരിഹാസങ്ങളും ഉയരുന്നുണ്ട്. പുതിയ ഫോണ്ടിലെ 'r' എന്ന അക്ഷരം കാണാൻ 'z' പോലെയാണെന്നും, അതിനാൽ ഇൻസ്റ്റാഗ്രാം എന്നത് ഇപ്പോൾ 'ഇൻസ്റ്റാഗ്സാം' (Instagzam) പോലെ തോന്നിക്കുന്നുവെന്നും പലരും കുറിച്ചു.
10 വർഷത്തോളം പഴക്കമുള്ള ലോഗോ കാലഹരണപ്പെട്ടതായി തോന്നിയതിനാലാണ് പുതിയ മാറ്റം വരുത്തിയതെന്ന് ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസ്സേരി ഇൻസ്റ്റാഗ്രാം ത്രെഡ്സിലൂടെ വ്യക്തമാക്കി.
Tech
ന്യൂഡൽഹി: മാക് കമ്പ്യൂട്ടറുകളിൽ ഉപയോക്താക്കൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ഓർത്തു വെക്കാനും ഭാവിയിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമായി പുതിയ 'കമ്പ്യൂട്ടർ ഹിസ്റ്ററി' ഫീച്ചർ അവതരിപ്പിച്ച് ഓപ്പൺ എഐ. മാക് ഒഎസിലെ ചാറ്റ് ജിപിടി ഡെസ്ക്ടോപ്പ് ആപ്പിലാണ് ഈ ഫീച്ചർ ലഭ്യമാകുക.
ഉപയോക്താക്കൾ മുൻപ് കമ്പ്യൂട്ടറിൽ എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് വീണ്ടും വിശദീകരിച്ചു നൽകേണ്ട ആവശ്യമില്ലാതെ, മുൻകാല പ്രവർത്തനങ്ങൾ വിശകലനം ചെയ്ത് മറുപടികൾ കൂടുതൽ കൃത്യമാക്കാൻ ഈ ഫീച്ചറിലൂടെ എഐക്ക് സാധിക്കും. മുൻപ് ഉപയോക്താവ് തുറന്ന രേഖകൾ കണ്ടെത്താനും ദിവസത്തെ ജോലികളുടെ സംഗ്രഹം നൽകാനും ചാറ്റ് ജിപിടിക്ക് ഇതിലൂടെ കഴിയും.
ഡിഫോൾട്ടായി ഈ ഫീച്ചർ ഓഫ് ആയിരിക്കും. ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ മാത്രം ഇത് ഓൺ ചെയ്യാം. കൂടാതെ ഏതെല്ലാം ആപ്പുകളിലെയും വെബ്സൈറ്റുകളിലെയും വിവരങ്ങൾ ചാറ്റ് ജിപിടി ശേഖരിക്കണമെന്ന് ഉപയോക്താവിന് തീരുമാനിക്കാനും, ശേഖരിച്ച വിവരങ്ങൾ പരിശോധിക്കാനും ഡിലീറ്റ് ചെയ്യാനും സാധിക്കും.
സ്ക്രീൻഷോട്ടുകൾക്ക് പകരം മാക്ഒഎസിന്റെ ആക്സസിബിലിറ്റി ഫീച്ചറുകൾ വഴിയുള്ള ക്ലിക്കുകൾ, ടൈപ്പിംഗ്, ആപ്പ് മാറ്റങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. നിലവിൽ ചാറ്റ് ജിപിടി പ്രോ , ബിസിനസ് , എന്റർപ്രൈസ് ഉപയോക്താക്കൾക്കാണ് കമ്പ്യൂട്ടർ ഹിസ്റ്ററി ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. യുകെ, യൂറോപ്യൻ സാമ്പത്തിക മേഖല എന്നിവിടങ്ങളിൽ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാക്കിയിട്ടില്ല.
Tech
ന്യൂഡൽഹി: രക്തപരിശോധനയില്ലാതെ തന്നെ ശരീരത്തിലെ ഇൻസുലിൻ പ്രതിരോധത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കണ്ടെത്താനും പ്രമേഹ സാധ്യതയെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകാനും ശേഷിയുള്ള പുതിയ ഹെൽത്ത് ഫീച്ചറുമായി ഗൂഗിളിന്റെ 'പിക്സൽ വാച്ച് 5'.
'ഇൻസുലിൻ റെസിസ്റ്റൻസ് ട്രെൻഡ്സ്' എന്ന് പേരിട്ടിരിക്കുന്ന ഈ സൗകര്യം ഗൂഗിളിന്റെ ഹെൽത്ത് ഗാർഡിയൻ സ്യൂട്ടിന്റെ ഭാഗമായാണ് അവതരിപ്പിച്ചിരിക്കുന്നത്.ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴാണ് ഇൻസുലിൻ പ്രതിരോധം ഉണ്ടാകുന്നത്.
ഇത് കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ ഭാവിയിൽ ടൈപ്പ്-2 പ്രമേഹത്തിലേക്ക് നയിച്ചേക്കാം. ഏകദേശം 40 ശതമാനത്തോളം ആളുകൾക്ക് തങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ഈ മാറ്റങ്ങളെക്കുറിച്ച് അറിവുണ്ടാകാറില്ലെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.
ലോകാരോഗ്യ ഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ 7.7 കോടി ജനങ്ങൾക്ക് പ്രമേഹവും 2.5 കോടി ജനങ്ങൾക്ക് പ്രീ-ഡയബറ്റിസ് അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ഫീച്ചർ ഇന്ത്യക്കാർക്ക് ഏറെ പ്രയോജനകരമാകും.
രക്തം പരിശോധിക്കാതെ തന്നെ കൈത്തണ്ടയിലെ സെൻസറുകൾ വഴി ഉറക്കം, ഹൃദയമിടിപ്പ്, ദിവസേനയുള്ള ശാരീരിക പ്രവർത്തനങ്ങൾ എന്നിവ ആഴ്ചകളോളം നിരീക്ഷിച്ചാണ് വാച്ച് ഇൻസുലിൻ പ്രതിരോധത്തിന്റെ ട്രെൻഡുകൾ വിലയിരുത്തുന്നത്.
പ്രമേഹ നിർണയത്തിനോ രക്തത്തിലെ ഗ്ലൂക്കോസ് അളവ് നേരിട്ട് അറിയാനോ ഉള്ള ഉപകരണമല്ല ഇതെങ്കിലും, ശരീരത്തിലെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ഭക്ഷണക്രമത്തിലും വ്യായാമത്തിലും ശ്രദ്ധ നൽകാൻ ഉപയോക്താക്കൾക്ക് ഇതൊരു മുൻകൂട്ടി മുന്നറിയിപ്പ് സംവിധാനമായി പ്രവർത്തിക്കും.
സെപ്റ്റംബർ മാസത്തോടെ പിക്സൽ വാച്ച് 5, പിക്സൽ വാച്ച് 3, ഫിറ്റ്ബിറ്റ് ഉപകരണങ്ങളിൽ ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങുമെന്ന് ഗൂഗിൾ അറിയിച്ചു.
Tech
ന്യൂഡൽഹി: ടെക് ഭീമനായ ഗൂഗിളിന്റെ ഏറ്റവും പുതിയ ഫിറ്റ്നസ് ബെൻഡ് 'ഫിറ്റ്ബിറ്റ് എയർ' (Fitbit Air) ഒക്ടോബറിൽ ഇന്ത്യൻ വിപണിയിലെത്തും. പിക്സൽ 11 സീരീസ് സ്മാർട്ട്ഫോണുകളുടെ ലോഞ്ചിന് പിന്നാലെയാണ് കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഫിറ്റ്നസ് ബ്രാൻഡായ 'വൂപ്പ്' മോഡലുകൾക്ക് സമാനമായി സ്ക്രീനില്ലാത്ത ഡിസൈനിലാണ് ഇത് നിർമിച്ചിരിക്കുന്നത്.
വെറും 12 ഗ്രാം മാത്രം ഭാരമുള്ള ഈ വെയറബിളിൽ ഡിസ്പ്ലേ നൽകിയിട്ടില്ല. പകരം ഉപയോക്താക്കളുടെ ഹൃദയമിടിപ്പ്, ഉറക്കത്തിന്റെ ഘട്ടങ്ങൾ, സ്ട്രെസ് ലെവൽ, വർക്ക്ഔട്ടുകൾ എന്നിവ കൃത്യമായി ട്രാക്ക് ചെയ്ത് വിവരങ്ങൾ നൽകുകയാണ് ഇത് ചെയ്യുന്നത്. നടത്തം, ഓട്ടം, സൈക്ലിംഗ് ഉൾപ്പെടെ 140ലധികം കായിക വിനോദങ്ങളും വ്യായാമങ്ങളും സ്വയം തിരിച്ചറിയാനുള്ള ശേഷി ഇതിനുണ്ട്.
പുതുതായി പരിഷ്കരിച്ച 'ഗൂഗിൾ ഹെൽത്ത്' ആപ്പുമായി ബന്ധപ്പിച്ചാണ് ഫിറ്റ്ബിറ്റ് എയർ പ്രവർത്തിക്കുന്നത്. വരിക്കാരാകാതെ തന്നെ അടിസ്ഥാന ഫിറ്റ്നസ് വിവരങ്ങൾ ലഭ്യമാകുമെങ്കിലും, എഐ അടിസ്ഥാനമാക്കിയുള്ള വ്യക്തിഗത നിർദ്ദേശങ്ങൾക്കായി 'ഗൂഗിൾ ഹെൽത്ത് പ്രീമിയം' പ്ലാനിന്റെ സൗജന്യ ട്രയലും ഗൂഗിൾ നൽകുന്നുണ്ട്.
അമേരിക്കയിൽ 99 ഡോളർ (ഏകദേശം ₹9,450) വിലയുള്ള ഫിറ്റ്ബിറ്റ് എയറിന്റെ ഇന്ത്യയിലെ ഔദ്യോഗിക വില കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും സമാനമായ മറ്റു വെയറബിളുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനമായ ചാറ്റ്ജിപിടിയിൽ സൗജന്യ ഉപയോക്താക്കൾക്കായി പരസ്യങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി ഓപ്പൺഎഐ . ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചുതുടങ്ങി.
കമ്പനിയുടെ പ്രൈവസി പോളിസിയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതാണ് ഈ ഇമെയിൽ. സൗജന്യമായി ഉപയോഗിക്കുന്ന, കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളിലായിരിക്കും പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. എന്നാൽ പണം നൽകി ഉപയോഗിക്കുന്ന ചാറ്റ്ജിപിടി പ്ലസ് , പ്രോ, എന്റർപ്രൈസ്, ബിസിനസ്, എഡ്യൂക്കേഷൻ പ്ലാനുകളിൽ പരസ്യങ്ങൾ ഉണ്ടായിരിക്കില്ല.
പരസ്യങ്ങൾ വരുന്നത് ചാറ്റ്ജിപിടിയുടെ ഉത്തരങ്ങളെയോ നൽകുന്ന വിവരങ്ങളെയോ യാതൊരുവിധത്തിലും സ്വാധീനിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. ഗൂഗിൾ സെർച്ചിൽ കാണുന്നതുപോലെ സ്പോൺസേർഡ് എന്ന ലേബലോടെ മാത്രമായിരിക്കും ഇവ കാണിക്കുക. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ ചാറ്റ് ഹിസ്റ്ററിയോ പരസ്യദാതാക്കൾക്ക് കൈമാറില്ലെന്നും ഓപ്പൺഎഐ ഉറപ്പുനൽകുന്നു.
നിലവിൽ യുഎസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ആരംഭിച്ച ഈ മാറ്റം ഉടൻ തന്നെ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കളിലേക്കും എത്തും.
Tech
ന്യൂഡൽഹി: ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ തങ്ങളുടെ നാല് പ്രീപേഡ് റീചാർജ് പ്ലാനുകൾ നിശബ്ദമായി പിൻവലിച്ചു. ഏറ്റവും ജനപ്രിയമായ 299 രൂപയുടെ പ്ലാൻ ഉൾപ്പെടെയാണ് എയർടെൽ നിർത്തലാക്കിയത്. യിരിക്കുന്നത്. ടെലികോം നിരക്കുകൾ വീണ്ടും വർധിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് കമ്പനിയുടെ ഈ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
299 രൂപയ്ക്ക് പുറമേ 579, 619, 649 രൂപയുടെ പ്ലാനുകളാണ് എയർടെൽ നീക്കം ചെയ്തത്. നിലവിൽ ഈ പ്ലാനുകൾക്ക് പകരമായി കൂടുതൽ തുക നൽകേണ്ട പ്ലാനുകളാണ് ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്. ഇത് മുൻപത്തെക്കാൾ 5 മുതൽ 16 ശതമാനം വരെ ഉയർന്ന തുകയാണ്.
ദിവസേന 1.5 ജിബി ഡാറ്റ 28 ദിവസത്തേക്ക് നൽകിയിരുന്ന 299 രൂപയുടെ പ്ലാനിന് പകരം, ഇനി ഉപയോക്താക്കൾ 349 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കേണ്ടി വരും. ഇതിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭ്യമാകുമെങ്കിലും തുകയിൽ 16 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ 199 രൂപയുടെയും (28 ദിവസത്തേക്ക് ആകെ 2 ജിബി ഡാറ്റ) 219 രൂപയുടെയും (28 ദിവസത്തേക്ക് ആകെ 3 ജിബി ഡാറ്റ) കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ മാറ്റമില്ലാതെ തുടരുന്നുണ്ട്.
വരും മാസങ്ങളിൽ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ തങ്ങളുടെ റീചാർജ് നിരക്കുകളിൽ 12 മുതൽ 15 ശതമാനം വരെ വർധനവ് വരുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എയർടെലിന്റെ ഈ പെട്ടെന്നുള്ള നീക്കം വരാനിരിക്കുന്ന നിരക്ക് വർധനവിന്റെ സൂചനയായാണോ എന്ന് ഉപയോക്താക്കൾ ആശങ്ക ഉയർത്തുന്നുണ്ട്.
Tech
മെൽബൺ: 16 വയസിൽ താഴെയുള്ള കുട്ടികൾ ഉപയോഗിക്കുന്നുവെന്ന് സംശയിക്കുന്ന 7 ലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ പൂട്ടി മെറ്റ. ഓസ്ട്രേലിയയിൽ നടപ്പിലാക്കിയ സോഷ്യൽ മീഡിയ പ്രായപരിധി നിയമത്തിന്റെ ഭാഗമായാണ് മെറ്റയുടെ ഈ കടുത്ത നടപടി. ഇതിൽ 4,62,000 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും 2,94,000 ഫേസ്ബുക്ക് അക്കൗണ്ടുകളും ഉൾപ്പെടുന്നു.
കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സോഷ്യൽ മീഡിയ ദോഷകരമായി ബാധിക്കുന്നുവെന്ന ആശങ്കയെത്തുടർന്ന്, 16 വയസിൽ താഴെയുള്ളവർ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഓസ്ട്രേലിയയിൽ കഴിഞ്ഞ ഡിസംബർ 10നാണ് ചരിത്രപരമായ നിയമം നിലവിൽ വന്നത്. തുടർന്ന് ഡിസംബറിനും ജൂണിനും ഇടയിലാണ് ഇത്രയധികം അക്കൗണ്ടുകൾ മെറ്റ നീക്കം ചെയ്തത്.
ആർട്ടിഫിഷ്യൽ സാങ്കേതികവിദ്യയും മറ്റ് വിവരങ്ങളും ഉപയോഗിച്ചാണ് മെറ്റ ഉപയോക്താക്കളുടെ പ്രായം കണ്ടെത്തുന്നത്. ഉപയോക്താക്കൾ നൽകുന്ന വിവരങ്ങൾക്ക് പുറമേ, പ്രൊഫൈലുകളിലെ സവിശേഷതകൾ, ജന്മദിനാഘോഷ ചിത്രങ്ങൾ, സ്കൂൾ സംബന്ധമായ വിവരങ്ങൾ എന്നിവ എഐ നിരീക്ഷിച്ച് പ്രായം തിട്ടപ്പെടുത്തുന്നു. വ്യാജ അക്കൗണ്ടുകൾ വീണ്ടും ഉണ്ടാക്കുന്നത് തടയാനുള്ള നടപടികളും കമ്പനി ശക്തമാക്കിയിട്ടുണ്ട്.
നിയമലംഘനം നടത്തുന്ന പ്ലാറ്റ്ഫോമുകൾക്കുള്ള പിഴത്തുക 99 ദശലക്ഷം ഓസ്ട്രേലിയൻ ഡോളറായി ഉയർത്താൻ ഓസ്ട്രേലിയൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിലും കൂടുതൽ അക്കൗണ്ടുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മെറ്റ അറിയിച്ചു. യുവാക്കളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തോടൊപ്പം നിൽക്കുമെന്നും നിയമപരമായ ബാധ്യതകൾ നിറവേറ്റുമെന്നും കമ്പനി വ്യക്തമാക്കി. ഓസ്ട്രേലിയയുടെ ഈ കർശന നിയമം ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളും ഉറ്റുനോക്കുകയാണ്.
Tech
ന്യൂഡൽഹി: സാങ്കേതികവിദ്യ കൈമാറുന്നതിൽ ചൈനീസ് റെഗുലേറ്ററി അതോറിറ്റികൾ എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയുമായുള്ള 2 ശതകോടി ഡോളറിന്റെ (ഏകദേശം ₹16,600 കോടി) ലയന കരാറിൽ നിന്ന് എഐ സ്റ്റാർട്ടപ്പായ 'മാനുസ്' പിന്മാറുന്നു.
ചൈനീസ് സർക്കാരിന്റെ നിർദ്ദേശപ്രകാരം കരാർ റദ്ദാക്കിയതോടെ മാനുസ് എഐ വീണ്ടും സ്വതന്ത്ര കമ്പനിയായി പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. നിലവിൽ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിലും, ചൈനയിലാണ് മാനുസ് എഐയുടെ തുടക്കം.
അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന സാങ്കേതിക തർക്കങ്ങളുടെ പശ്ചാത്തലത്തിൽ, ചൈനയിൽ തുടക്കമിട്ട എഐ സാങ്കേതികവിദ്യ ഒരു യുഎസ് കമ്പനിക്ക് കൈമാറുന്നതിലുള്ള ആശങ്ക മുൻനിർത്തിയാണ് ചൈനീസ് അധികൃതർ ഇടപെട്ട് ലയന കരാർ റദ്ദാക്കിച്ചത്.
മെറ്റ ലയനം പ്രഖ്യാപിച്ച 2025 ഡിസംബർ 29ന് ശേഷമുള്ള ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ വേർപിരിയലിന്റെ ഭാഗമായി സിസ്റ്റത്തിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്യും. സിംഗപ്പൂർ സമയം ഓഗസ്റ്റ് 23, 24 തീയതികളിലാണ് ഈ ഡാറ്റ നീക്കം ചെയ്യുന്നത്.
ബാധിക്കപ്പെടുന്ന ഉപയോക്താക്കൾ ഓഗസ്റ്റ് 23 രാവിലെ 7:59ന് മുൻപായി തങ്ങളുടെ ഡാറ്റ ബാക്കപ്പ് ചെയ്യേണ്ടതാണ്. ഓഗസ്റ്റ് 25 രാവിലെ 8 മുതൽ ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാനും ഡാറ്റ റീസ്റ്റോർ ചെയ്യാനും സാധിക്കും.
ഡിസംബർ 29ന് മുൻപുള്ള ഉപയോക്താക്കളെ ഇത് ബാധിക്കില്ല. അവർക്ക് സാധാരണ പോലെ ആപ്പ് ഉപയോഗിക്കാം. ആപ്പിൾ ഐഡി അല്ലെങ്കിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്തവർ ഇമെയിൽ വിലാസങ്ങൾ ഇല്ലാത്തതിനാൽ ഇൻ-ആപ്പ് നോട്ടിഫിക്കേഷനുകൾ പരിശോധിക്കണമെന്ന് കമ്പനി അറിയിച്ചു. ഈ തടസ്സം ഒരു സെക്യൂരിറ്റി വീഴ്ചയോ ഡാറ്റാ ചോർച്ചയോ അല്ലെന്നും റെഗുലേറ്ററി നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമാണെന്നും മാനുസ് എഐ വ്യക്തമാക്കുന്നു.
Tech
ന്യൂഡൽഹി: ഒരു ചാറ്റ്ബോട്ട് എന്നതിനപ്പുറം ഉപയോക്താക്കൾക്ക് വേണ്ടി വിവിധ ജോലികൾ സ്വയം ചെയ്തു നൽകുന്ന 'ഗ്രോക്ക് ബോട്ട്' എന്ന പുതിയ ഏജന്റ് അവതരിപ്പിച്ചു. സ്പേസ് എക്സ് എഐയും കർസറും ചേർന്നാണ് ബീറ്റ വേർഷനിൽ ഈ ഫീച്ചർ പുറത്തിറക്കിയത്. ഉപയോക്താവിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം ആപ്പുകളിലും വെബ്സൈറ്റുകളിലും കയറി നിർദ്ദിഷ്ട ജോലികൾ പൂർത്തിയാക്കാൻ ഈ എഐ ഏജന്റിന് സാധിക്കും.
ക്ലൗഡിൽ ഓരോ എഐ ഏജന്റിനും സ്വന്തമായി കമ്പ്യൂട്ടർ സംവിധാനം നൽകിയാണ് ഇത് പ്രവർത്തിക്കുന്നത്. ഇതുവഴി യൂസറുടെ ഇമെയിൽ, ബിസിനസ് ആപ്പുകൾ, വിവിധ വെബ്സൈറ്റുകൾ എന്നിവയിലേക്ക് ലോഗിൻ ചെയ്യാനും എപിഐ സൗകര്യമില്ലാത്ത സേവനങ്ങളിൽ പോലും പ്രവർത്തിക്കാനും ഗ്രോക്ക് ബോട്ടിന് കഴിയും.
ഇൻവോയ്സുകൾ പ്രോസസ്സ് ചെയ്യുക, കസ്റ്റമർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക, സോഫ്റ്റ്വെയർ കോഡിംഗിലെ പിഴവുകൾ നികത്തുക തുടങ്ങിയ സങ്കീർണ്ണമായ ജോലികൾ സ്വയം പൂർത്തിയാക്കും. ഒരു ജോലി നിങ്ങൾ എങ്ങനെയാണ് ചെയ്യുന്നതെന്ന് ഗ്രോക്ക് ബോട്ടിന് കാണിച്ചു കൊടുത്താൽ, ആ രീതി ഓർത്തു വെച്ച് ഭാവിയിൽ സമാന ജോലികൾ സ്വയം ചെയ്യും.
സെയിൽസ്, എഞ്ചിനീയറിംഗ്, റിക്രൂട്ട്മെന്റ് തുടങ്ങിയ വിവിധ മേഖലകൾക്കായി ഒരേസമയം ഒന്നിലധികം ബോട്ടുകളെ ഉപയോഗിക്കാം. ഇവയ്ക്ക് പരസ്പരം വിവരങ്ങൾ കൈമാറാനും സാധിക്കും.
നിലവിൽ സൂപ്പർ ഗ്രോക്ക് ഹെവി , കർസർ അൾട്രാ, കർസർ ടീംസ് പ്രീമിയം വരിക്കാർക്ക് ഡെസ്ക്ടോപ്പിലും ഐഒഎസിലും ഇത് ലഭ്യമാണ്. വിൻഡോസിലും ബോട്ട് ലഭ്യമാക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഉടൻ തന്നെ ഈ ഫീച്ചർ ലഭിക്കും.
Tech
ന്യൂഡൽഹി: ആപ്പിളിന് പിന്നാലെ തങ്ങളുടെ തെരഞ്ഞെടുത്ത ഗാലക്സി ബഡ്സ് ഈയർഫോണുകളിൽ ഹിയറിംഗ് എയ്ഡ് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി സാംസങ്. ഇതിനായി യുഎസ് എഫ്ഡിഎയുടെ അനുമതി കമ്പനിക്ക് ലഭിച്ചു. ഈ വർഷം അവസാനത്തോടെ ഘട്ടങ്ങളായി ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാകും. ഇതോടെ വിലകൂടിയ ഹിയറിംഗ് എയ്ഡുകൾക്ക് പകരമായി അനുയോജ്യമായ ഗാലക്സി ബഡ്സുകൾ ഉപയോഗിക്കാൻ സാധിക്കും.
സാധാരണ ഓഡിയോളജിസ്റ്റുകൾ നടത്തുന്ന പരിശോധനയ്ക്ക് സമാനമായി 5 മിനിറ്റിനുള്ളിൽ ചെവിയുടെ കേൾവിശക്തി പരിശോധിക്കാൻ സഹായിക്കുന്ന 'ഹിയറിംഗ് ടെസ്റ്റ്' ഫീച്ചറാണ് സാംസങ് അവതരിപ്പിക്കുന്നത്. ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ബഡ്സ് സൗണ്ട് ഓട്ടോമാറ്റിക്കായി ക്രമീകരിക്കും. പ്രീമിയം ഹിയറിംഗ് എയ്ഡുകളിൽ കാണപ്പെടുന്ന നോയ്സ് റിഡക്ഷൻ, ബീംഫോമിംഗ് എന്നീ സാങ്കേതികവിദ്യകളും ഇതിലുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമായി 1.5 ശതകോടിയിലധികം ആളുകൾക്ക് കേൾവി തകരാറുകളുണ്ട്. ഉയർന്ന ചെലവും അപകർഷതാബോധവും കാരണം പലരും കേൾവി സഹായികൾ ഉപയോഗിക്കാറില്ല. ബഡ്സുകളിൽ ഈ സൗകര്യം വരുന്നതോടെ സാധാരണക്കാർക്ക് കേൾവി സഹായം കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും.
2026 അവസാന പാദത്തിൽ ഗാലക്സി ബഡ്സ് 3 പ്രോ, ഗാലക്സി ബഡ്സ് 4 പ്രോ എന്നിവയിലാണ് ഈ ഫീച്ചറുകൾ ആദ്യം ലഭ്യമാകുക. കേൾവിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സാംസങ് ഹെൽത്ത് ആപ്പിലൂടെയും പരിശോധിക്കാം.
Tech
ന്യൂഡൽഹി: ജനപ്രിയ ഡേറ്റിംഗ് ആപ്പായ ബംബിൾ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശമയക്കൽ നിയമത്തിൽ വലിയ മാറ്റം വരുത്തി. ഇനി മുതൽ സ്ത്രീകൾക്ക് പുറമെ പുരുഷന്മാർക്കും ആദ്യം സന്ദേശമയക്കാൻ അവസരം നൽകുമെന്ന് കമ്പനി അറിയിച്ചു.
2014ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ സ്ത്രീകൾക്ക് മാത്രം ആദ്യ സന്ദേശമയക്കാൻ അനുവാദം നൽകിയിരുന്ന 'വുമൺ ഫസ്റ്റ്' നയത്തിനാണ് ഇതിലൂടെ മാറ്റം വരുന്നത്.
ഡേറ്റിംഗ് ആപ്പുകളിൽ ഉപയോക്താക്കളുടെ പങ്കാളിത്തം കുറയുന്നതും വളർച്ച മന്ദഗതിയിലാകുന്നതും കണക്കിലെടുത്താണ് ഈ പുതിയ പരിഷ്കാരം. ആപ്പിൽ നടത്തിയ സർവേയിൽ 66 ശതമാനം സ്ത്രീകളും പുരുഷന്മാർ ആദ്യം സംഭാഷണം തുടങ്ങുന്നതാണ് തങ്ങൾ ഇഷ്ടപ്പെടുന്നതെന്നും, ഇത് മാനസിക സമ്മർദ്ദം കുറയ്ക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു.
സ്ത്രീകളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നതെന്നും, അത് ഒരു പ്രത്യേക രീതിയിൽ മാത്രം പരിമിതപ്പെടുത്താനല്ല ഉദ്ദേശിക്കുന്നതെന്നും ബംബിൾ സിഇഓ വിറ്റ്നി വുൾഫ് ഹെർഡ് വ്യക്തമാക്കി.
ആദ്യ സന്ദേശത്തിന് മറുപടി നൽകാനുള്ള സമയം 24 മണിക്കൂറിൽ നിന്ന് 72 മണിക്കൂറായി ഉയർത്തി. കാനഡയിൽ നടത്തിയ പരിശോധനയിൽ ഈ മാറ്റം ചാറ്റുകളുടെ എണ്ണം കൂട്ടാനും സംഭാഷണങ്ങൾ കൂടുതൽ സജീവമാക്കാനും സഹായിച്ചതായി കമ്പനി അവകാശപ്പെടുന്നു.
സ്വൈപ്പിംഗ് ഒഴിവാക്കിയുള്ള പുതിയ ഫീച്ചറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ, നേരിട്ടുള്ള കൂടിക്കാഴ്ചകൾ എന്നിവയും ബംബിൾ പരീക്ഷിക്കുന്നുണ്ട്. രണ്ടാം പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ 15.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ബംബിൾ പുതിയ മാറ്റങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
Tech
എൻവിഡിയയുടെ എഐ ചിപ്പുകൾക്കുള്ള അമിത വിലയും ക്ഷാമവും മറികടക്കാൻ സ്വന്തം എഐ ചിപ്പുകളുടെ ഉത്പാദനം വൻതോതിൽ വർധിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. അടുത്ത തലമുറയിൽപ്പെട്ട 3 ലക്ഷത്തിലധികം 'മയാ' (Maia) എഐ ചിപ്പുകൾ നിർമിക്കുന്നതിനായി ചിപ്പ് നിർമാതാക്കളായ ടിഎസ്എംസിയുമായി കമ്പനി ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2027ഓടെ ഇവ ലഭ്യമാക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്.
തങ്ങളുടെ പുതിയ 'മയാ 300' (Maia 300) ചിപ്പുകൾ ഈ വർഷം അവസാനം പുറത്തിറക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. ആമസോൺ, ഗൂഗിൾ തുടങ്ങിയ ടെക് ഭീമന്മാർ വർഷങ്ങൾക്ക് മുൻപ് തന്നെ സ്വന്തമായി എഐ ചിപ്പുകൾ നിർമിച്ച് ഉപയോഗിക്കുന്നുണ്ടെങ്കിലും, മൈക്രോസോഫ്റ്റ് ഈ രംഗത്തേക്ക് വൈകിയാണ് എത്തിയത്.
എങ്കിലും, തങ്ങളുടെ ഡാറ്റാ സെന്ററുകളുടെ ചെലവ് കുറയ്ക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമമായ ക്ലൗഡ് സേവനങ്ങൾ നൽകാനും സ്വന്തം ചിപ്പുകൾ സഹായിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ കണക്കുകൂട്ടൽ.
ഭാവിയിൽ ഭീമമായ അളവിൽ സ്വന്തം മയാ ചിപ്പുകൾ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് അധികൃതർ വ്യക്തമാക്കി. വാർത്ത പുറത്തുവന്നതോടെ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ മൈക്രോസോഫ്റ്റിന്റെ ഓഹരി മൂല്യത്തിൽ 1.3 ശതമാനത്തിന്റെ വർധനവുണ്ടായി.
Tech
സ്വന്തം പേഴ്സണൽ കമ്പ്യൂട്ടറുകളിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന പുതിയ 'മ്യൂസ് ഗ്ലിമ്മർ' എഐ മോഡൽ അവതരിപ്പിച്ച് മെറ്റാ.കൂടുതൽ ശക്തമായ എഐ സാങ്കേതികവിദ്യകൾ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കണമോ അതോ കർശന നിയന്ത്രണങ്ങളിൽ നിലനിർത്തണമോ എന്ന ആഗോള തലത്തിലെ ചർച്ചകൾക്ക് പുതിയ ഊർജ്ജം പകരുന്നതാണ് മെറ്റയുടെ ഈ നീക്കം.
30 ബില്ല്യൺ പാരാമീറ്ററുകളുള്ള മ്യൂസ് ഗ്ലിമ്മർ, സിസ്റ്റം ആവശ്യകതകൾ വളരെ കുറഞ്ഞ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ ഒരു സാധാരണ ഗ്രാഫിക്സ് കാർഡ് ഉപയോഗിച്ച് തന്നെ ഇത് കമ്പ്യൂട്ടറുകളിൽ പ്രവർത്തിപ്പിക്കാം. ദിവസേനയുള്ള ഷെഡ്യൂൾ മാനേജ്മെന്റ്, ഫയലുകൾ ക്രമീകരിക്കൽ തുടങ്ങിയ വ്യക്തിഗത എഐ ജോലികൾക്കായാണ് ഈ മോഡൽ പ്രധാനമായും ഉപയോഗിക്കുക. ഇത് ഹഗ്ഗിംഗ് ഫേസ് പ്ലാറ്റ്ഫോം വഴി സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
മോഡൽ പുറത്തിറക്കിയതിനൊപ്പം മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പുറത്തുവിട്ട ലേഖനത്തിൽ എഐ സാങ്കേതികവിദ്യയെ സവിശേഷമായ നിയന്ത്രണങ്ങളിൽ നിർത്താൻ ആഗ്രഹിക്കുന്ന ഓപ്പൺ എഐ, ആന്ത്രോപിക് തുടങ്ങിയ എതിരാളികളുടെ നിലപാടുകളെ വിമർശിച്ചു.
എഐ സാങ്കേതികവിദ്യ ഏതാനും വൻകിട കമ്പനികളിലോ സർക്കാരുകളിലോ മാത്രം കേന്ദ്രീകരിക്കാതെ, ഓരോ വ്യക്തിക്കും അത് സ്വയം നിയന്ത്രിക്കാനുള്ള ശേഷി നൽകിക്കൊണ്ട് എല്ലാവർക്കും ലഭ്യമാകുന്ന "പേഴ്സണൽ സൂപ്പർഇന്റലിജൻസ്" നിർമിക്കുകയാണ് മെറ്റയുടെ ലക്ഷ്യമെന്ന് സക്കർബർഗ് വ്യക്തമാക്കി.
ചൈനീസ് സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള സൗജന്യ ഓപ്പൺ എഐ മോഡലുകൾ ഉയർത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാൻ അമേരിക്കൻ ഓപ്പൺ സോഴ്സ് മോഡലുകളാണ് ഏറ്റവും മികച്ചതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ ടെക് കമ്പനികൾ എഐ വികസനത്തിനായി ട്രില്യൺ കണക്കിന് ഡോളർ നിക്ഷേപിക്കുന്നതിനിടയിലാണ് സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്ന പുതിയ എഐ മോഡലുമായി മെറ്റ രംഗത്തെത്തിയിരിക്കുന്നത്.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമിത ഉള്ളടക്കങ്ങളും വിവരങ്ങളും തടസ്സമില്ലാതെ തിരിച്ചറിയാനുള്ള പുതിയ സുരക്ഷാ ഫീച്ചറുമായി എഐ കമ്പനിയായ ആന്ത്രോപിക്. കമ്പനി തങ്ങളുടെ ജനപ്രിയ മോഡലായ ക്ലോഡ് നിർമിക്കുന്ന ടെക്സ്റ്റുകളിലും ഫയലുകളിലും ഡിജിറ്റൽ വാട്ടർമാർക്ക് ഉൾപ്പെടുത്താൻ ആരംഭിച്ചതായി കമ്പനി അറിയിച്ചു.
ഇത് മനുഷ്യരുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ലെന്നും, പകർത്തി എഴുതിയാലും ടെക്സ്റ്റുകളിൽ ഈ ഡിജിറ്റൽ മുദ്ര നിലനിൽക്കുമെന്നും ആന്ത്രോപിക് വ്യക്തമാക്കുന്നു. യൂറോപ്യൻ യൂണിയന്റെ എഐ ആക്ടിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ആന്ത്രോപിക് ഈ പുതിയ സുതാര്യതാ സംവിധാനം കൊണ്ടുവരുന്നത്.
ക്ലോഡ് നൽകുന്ന ടെക്സ്റ്റിന്റെ ഉള്ളടക്കത്തിലോ ഗുണനിലവാരത്തിലോ മാറ്റം വരുത്താതെ തന്നെ ടെക്സ്റ്റിനുള്ളിൽ അദൃശ്യമായ കോഡുകൾ ഉൾപ്പെടുത്തും. ടെക്സ്റ്റ് കോപ്പി ചെയ്ത് മാറ്റിയാലും എഡിറ്റ് ചെയ്താലും ഇതിന്റെ അംശം നിലനിൽക്കും.
ഇമേജുകൾ, വെക്റ്റർ ഫയലുകൾ എന്നിവയിൽ സി2പിഎ (C2PA) ഓപ്പൺ സ്റ്റാൻഡേർഡ് അനുസരിച്ചുള്ള ഡിജിറ്റൽ പ്രൊവെനൻസ് മെറ്റാഡാറ്റ നൽകും. ഫയലിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും.
2026 ഓഗസ്റ്റ് 2 മുതൽ പുറത്തിറങ്ങുന്ന പുതിയ ക്ലോഡ് മോഡലുകൾക്കെല്ലാം ഈ ഫീച്ചർ ബാധകമാണ്. ക്ലോഡ് പ്ലാറ്റ്ഫോം, ക്ലോഡ് കോഡ്, എപിഐ എന്നിവയ്ക്ക് പുറമെ ആമസോൺ എഡബ്ല്യൂഎസ്, ഗൂഗിൾ ക്ലൗഡ്, മൈക്രോസോഫ്റ്റ് ഫൗണ്ടറി എന്നിവ വഴി ലഭ്യമാകുന്ന ക്ലോഡ് സർവീസുകളിലും ഇത് പ്രവർത്തിക്കും.
എഐ ഉപയോഗിച്ച് ഉപന്യാസങ്ങളും കോഡുകളും വിവരങ്ങളും നിർമിച്ച് സ്വന്തം പേരിലാക്കുന്നവർക്ക് ഈ നീക്കം തിരിച്ചടിയാകും. ഇതിനാൽ തന്നെ ഉപയോക്താക്കളിൽ ചിലർ കമ്പനിയുടെ ഈ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും സബ്സ്ക്രിപ്ഷൻ റദ്ദാക്കുമെന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ, തെറ്റായ വിവരങ്ങളും വ്യാജ ഉള്ളടക്കങ്ങളും പടരുന്നത് തടയാൻ ഇതൊരു നല്ല തീരുമാനമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഗൂഗിൾ ഡീപ്മൈൻഡിന്റെ 'സിന്ത് ഐഡി' പോലെ ക്ലോഡിന്റെ അദൃശ്യ വാട്ടർമാർക്കുകൾ പരിശോധിച്ചു കണ്ടെത്താനുള്ള ഡിറ്റക്ഷൻ ടൂളുകൾ ഉടൻ ലഭ്യമാക്കുമെന്ന് ആന്ത്രോപിക് അറിയിച്ചിട്ടുണ്ട്
Tech
ന്യൂഡൽഹി: കണ്ടന്റ് ക്രിയേഷൻ രംഗത്തെയ്ക്ക് കാലെടുത്തു വയ്ക്കുന്ന പുതുമുഖങ്ങൾക്ക് തിരിച്ചടിയായി ആഗോള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബിന്റെ പുതിയ നിബന്ധനകൾ. യൂട്യൂബ് പാർട്ണർ പ്രോഗ്രാം വഴി വീഡിയോകളിൽ നിന്ന് പണം സമ്പാദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ യൂട്യൂബ് കുത്തനെ കൂട്ടി. വാച്ച് അവറുകളുടെ എണ്ണം ഇരട്ടിയാക്കിയതിന് പുറമെ യൂട്യൂബ് ഷോർട്സ് കാഴ്ചക്കാരുടെ ആവശ്യകതയിലും വലിയ വർധനവാണ് വരുത്തിയിരിക്കുന്നത്.
2027 ഫെബ്രുവരി 1 മുതൽ നിലവിൽ വരുന്ന പുതിയ നിയമപ്രകാരം ആഡ് റവന്യൂ, യൂട്യൂബ് പ്രീമിയം വരുമാനം എന്നിവ ലഭിക്കുന്നതിന് പുതിയ ക്രിയേറ്റർമാർക്ക് താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:
ലോംഗ് ഫോം വീഡിയോകൾക്ക് കഴിഞ്ഞ 365 ദിവസത്തിനുള്ളിൽ 8,000 വാച്ച് അവറുകൾ (മുമ്പ് ഇത് 4,000 മണിക്കൂർ ആയിരുന്നു). ഷോർട്സുകൾക്ക് കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ 20 ദശലക്ഷം (20 Million) വ്യൂസ്,(മുമ്പ് ഇത് 10 ദശലക്ഷം ആയിരുന്നു).അതേസമയം, 1,000 സബ്സ്ക്രൈബർമാർ വേണമെന്ന നിബന്ധനയിൽ മാറ്റമില്ല.
നിലവിൽ പാർട്ണർ പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള ക്രിയേറ്റർമാരെ പുതിയ വാച്ച് അവർ നിബന്ധന ബാധിക്കില്ല. 2018ന് ശേഷം യൂട്യൂബ് പാർട്ണർ പ്രോഗ്രാമിൽ വരുത്തുന്ന ഏറ്റവും വലിയ മാറ്റമാണിത്.
പുതിയ നിബന്ധനകൾ ഭാവിയിൽ വരുന്നവരെ ലക്ഷ്യമിട്ടാണെങ്കിലും, ഷോർട്സുകളിലൂടെയുള്ള വരുമാനത്തിൽ നിലവിലുള്ള ക്രിയേറ്റർമാർക്കും ബാധകമാകുന്ന ഒരു നിയമമുണ്ട്. ഫെബ്രുവരി 1 മുതൽ ഷോർട്സ് വഴിയുള്ള വരുമാനം തുടരണമെങ്കിൽ കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ 10 ദശലക്ഷം വ്യൂസ് എങ്കിലും നിലനിർത്തേണ്ടതുണ്ട്. ഇതിൽ കുറവ് വന്നാൽ ഷോർട്സിൽ നിന്നുള്ള വരുമാനം നിലയ്ക്കും. എന്നാൽ ദീർഘമേറിയ വീഡിയോകളിൽ നിന്നുള്ള വരുമാനത്തെ ഇത് ബാധിക്കില്ല.
എന്നാൽ തുടക്കക്കാരായ ക്രിയേറ്റർമാർക്കായി ഫാൻ ഫണ്ടിംഗ്, യൂട്യൂബ് ഷോപ്പിംഗ് എന്നിവയ്ക്കുള്ള കുറഞ്ഞ നിബന്ധനകളിൽ (500 സബ്സ്ക്രൈബർമാർ, 3,000 വാച്ച് അവറുകൾ അല്ലെങ്കിൽ 3 ദശലക്ഷം ഷോർട്സ് വ്യൂസ്) മാറ്റമൊന്നും വരുത്തിയിട്ടില്ല.
യൂട്യൂബ് പ്രീമിയം ലഭ്യമായ എല്ലാ രാജ്യങ്ങളിലേക്കും 'പ്രീമിയം ലൈറ്റ്' പ്ലാൻ വ്യാപിപ്പിക്കുമെന്നും യൂട്യൂബ് പ്രഖ്യാപിച്ചു. പരസ്യങ്ങളില്ലാതെ കുറഞ്ഞ ചെലവിൽ വീഡിയോകൾ കാണാൻ സഹായിക്കുന്ന ഈ പ്ലാൻ ഇന്ത്യയിൽ പ്രതിമാസം 89 രൂപയ്ക്കാണ് ലഭ്യമാകുന്നത് (സ്റ്റാൻഡേർഡ് പ്ലാനിന് 149 രൂപയാണ്). പ്രീമിയം ഉപയോക്താക്കളുടെ വർധനവ് വഴി ക്രിയേറ്റർമാർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
Tech
ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ പരമ്പരയായ പിക്സൽ 11 സീരീസ് ഓഗസ്റ്റ് 12ന് ആഗോളതലത്തിൽ പുറത്തിറങ്ങും. പിക്സൽ 11, പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ എക്സ്.എൽ, പിക്സൽ 11 പ്രോ ഫോൾഡ് എന്നീ നാല് ഫോണുകളാണ് ഈ സീരീസിൽ അവതരിപ്പിക്കുന്നത്. ചിപ്പ് പ്രതിസന്ധിയും മെമ്മറി ഘടകങ്ങളുടെ വിലവർദ്ധനവും കാരണം മുൻ മോഡലുകളെ അപേക്ഷിച്ച് പുതിയ സീരീസിന് വില വർധിക്കാൻ സാധ്യതയുണ്ട്.
പൂർണമായും അപ്ഗ്രേഡ് ചെയ്ത പുതിയ ടെൻസർ G6 (Tensor G6) പ്രൊസസറാണ് ഈ ഫോണുകൾക്ക് കരുത്തേകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ വേഗത്തിൽ പ്രവർത്തിപ്പിക്കാൻ ഈ ചിപ്പ് സഹായിക്കും. 120Hz റിഫ്രഷ് റേറ്റും ഉയർന്ന ബ്രൈറ്റ്നസുമുള്ള മികച്ച ഡിസ്പ്ലേ പാനലുകളാണ് എല്ലാ മോഡലുകളിലും നൽകിയിരിക്കുന്നത്.
ക്യാമറ വിഭാഗത്തിൽ പിക്സൽ 11 പ്രോ മോഡലുകളിൽ 50MP പ്രൈമറി ക്യാമറ, 48MP അൾട്രാ-വൈഡ്, 48MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്. അടിസ്ഥാന മോഡലായ പിക്സൽ 11ൽ 48MP പ്രൈമറി ക്യാമറയും 13MP അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെടുന്നു. കൂടാതെ കൂടുതൽ കാര്യക്ഷമമായ ബാറ്ററി ലൈഫുംQi2 വയർലെസ് ചാർജിംഗ് പിന്തുണയും പുതിയ ഫോണുകളിലുണ്ടാകും.
Tech
ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് സേവനങ്ങൾക്ക് ഫീസ് ഈടാക്കാൻ വഴിയൊരുങ്ങുന്നു. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നതായി പുതിയ റിപ്പോർട്ട്.
പാർലമെന്റിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലെ ഭേദഗതിയിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥയുള്ളത്.
വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾക്കോ സാധാരണക്കാരുടെ ദൈനംദിന യുപിഐ ഉപയോഗങ്ങൾക്കോ ഫീസ് ബാധകമാകില്ല. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് തുക ഈടാക്കില്ല.
വർഷത്തിൽ 1.5 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വൻകിട വ്യാപാരികൾക്ക് മാത്രമാകും ഈ നിരക്ക് ബാധകം. ₹2,000 രൂപ മുകളിലുള്ള തുകയ്ക്ക് 0.3% മുതൽ 0.5% വരെ ഫീസ് ഈടാക്കാനാണ് നിർദേശം.
പ്രാദേശിക കടകൾ, ചായക്കടകൾ, ചെറിയ റീട്ടെയ്ൽ സ്ഥാപനങ്ങൾ എന്നിവയെ ഈ തീരുമാനം ബാധിക്കില്ല. നിലവിൽ നിയമത്തിൽ വ്യവസ്ഥ ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. സർക്കാരിന് ആവശ്യാനുസരണം ഭാവിയിൽ ഇത് നടപ്പിലാക്കാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.
സൗജന്യ യുപിഐ സേവനങ്ങൾ നൽകുന്നത് ബാങ്കുകൾക്കും പേയ്മെന്റ് ആപ്പുകൾക്കും സാമ്പത്തിക ബാധ്യത വരുത്തുന്നുവെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തമാക്കാനും സൈബർ സുരക്ഷ മെച്ചപ്പെടുത്താനും വ്യാപാരികളിൽ നിന്ന് ചെറിയൊരു തുക ഫീസായി ഈടാക്കുന്നത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ നടക്കുന്ന ആകെ യുപിഐ ഇടപാടുകളിൽ 5 ശതമാനം മാത്രമാണ് ₹2,000 രൂപയ്ക്ക് മുകളിലുള്ളത്. എന്നാൽ, ആകെ തുകയുടെ 65 ശതമാനവും ഇതിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ക്രെഡിറ്റ് കാർഡുകൾക്ക് 1.5% മുതൽ 3% വരെ മർച്ചന്റ് ഫീസ് ഈടാക്കുന്ന സാഹചര്യത്തിൽ, യുപിഐക്ക് വരുന്ന ഈ ചെറിയ മാറ്റം വലിയൊരു വിഭാഗം വ്യാപാരികളും സ്വയം വഹിക്കാനാണ് സാധ്യത.
Tech
സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ ഓപ്പൺഎഐ തങ്ങളുടെ ആദ്യത്തെ ഹാർഡ്വെയർ ഉൽപ്പന്നമായ സ്മാർട്ട് സ്പീക്കർ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. ആപ്പിളിന്റെ മുൻ പ്രമുഖ ഡിസൈനർ ജോണി ഐവിന്റെ ഐഒ എന്ന സ്റ്റാർട്ടപ്പുമായി സഹകരിച്ച് നിർമിക്കുന്ന ഈ ഉപകരണത്തിന് 300 മുതൽ 400 ഡോളർ വരെ (ഏകദേശം 25,000 മുതൽ 34,000 ഇന്ത്യൻ രൂപ വരെ) വിലവരുമെന്നാണ് വിപണി സൂചനകൾ.
ഹോക്കി പക്കിന്റെ വലിപ്പമുള്ള, വളയത്തിന്റെ ആകൃതിയിലുള്ള ഈ ഉപകരണം പോർട്ടബിളും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമാണ്. ഡിസ്പ്ലേ ഇല്ലാത്ത ഈ സ്പീക്കറിൽ ക്യാമറ സംവിധാനങ്ങളും പരിസരം നിരീക്ഷിക്കാനുള്ള സെൻസറുകളും അടങ്ങിയിട്ടുണ്ട്.
ഉപയോക്താക്കളോട് സംവദിക്കുമ്പോൾ കൂടുതൽ ജീവസ്സുറ്റ അനുഭവം നൽകുന്നതിനായി സ്വയം ചലിക്കാൻ ശേഷിയുള്ള ഭാഗങ്ങളും ഇതിൽ രൂപകൽപ്പന ചെയ്തിട്ടുണ്ട്. 2027ൽ പ്രതീക്ഷിക്കുന്ന ഈ ഉപകരണം വിപണിയിലെ നിലവിലെ മറ്റ് സ്മാർട്ട് സ്പീക്കറുകളേക്കാൾ ഉയർന്ന വിലയിലാണ് എത്തുന്നത്.
Tech
സാൻ ഫ്രാൻസിസ്കോ: ചാറ്റ്ജിപിടി സൗജന്യമായി ഉപയോഗിക്കുന്നവർക്ക് വൻ ആശ്വാസമേകുന്ന പുതിയ പ്രഖ്യാപനവുമായി ഓപ്പൺഎഐ. സൗജന്യ അക്കൗണ്ടുകൾക്കും ഗോ അക്കൗണ്ടുകൾക്കും ഏർപ്പെടുത്തിയിരുന്ന ടെക്സ്റ്റ് സന്ദേശങ്ങളുടെ ദൈനംദിന പരിധി പൂർണമായും ഒഴിവാക്കാൻ കമ്പനി തീരുമാനിച്ചു. വരുന്ന ആഴ്ച മുതൽ സൗജന്യ ഉപയോക്താക്കൾക്ക് എത്ര വേണമെങ്കിലും പരിധിയില്ലാതെ ടെക്സ്റ്റ് സന്ദേശങ്ങൾ വഴി ചാറ്റ്ജിപിടിയുമായി സംവദിക്കാൻ സാധിക്കും.
എങ്കിലും ഇമേജ് ജനറേഷൻ, വോയ്സ് മോഡ്, ഫയലുകളും ചിത്രങ്ങളും അപ്ലോഡ് ചെയ്ത് വിവരങ്ങൾ ചോദിക്കൽ എന്നിവയ്ക്ക് നിലവിലുള്ള പരിധികൾ തുടരുമെന്ന് കമ്പനി വ്യക്തമാക്കി. ഇതോടൊപ്പം, സൗജന്യ/ഗോ അക്കൗണ്ടുകൾക്കായി 'ജിപിടി-5.6 ലൂണ' എന്ന പുതിയ മോഡൽ കമ്പനി ഡിഫോൾട്ടായി ലഭ്യമാക്കി തുടങ്ങി. സന്ദേശങ്ങൾക്ക് കൂടുതൽ ആലോചിച്ച് മറുപടി നൽകാൻ സഹായിക്കുന്ന "തിങ്ക്" ബട്ടണും സൗജന്യമായി ഉപയോഗിക്കാനാകും.
പ്ലസ്, പ്രോ ഉപയോക്താക്കൾക്കായി തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ 'ജിപിടി-5.6 സോൾ' ഓപ്പൺഎഐ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. സംഭാഷണങ്ങൾക്ക് കൂടുതൽ കൃത്യവും ലളിതവുമായ മറുപടികൾ നൽകാൻ ഇതിന് സാധിക്കും. കൂടുതൽ ഉപയോക്താക്കൾക്ക് കൃത്രിമബുദ്ധിയുടെ സേവനം തടസ്സമില്ലാതെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പരിഷ്കാരങ്ങളെന്ന് ഓപ്പൺഎഐ വ്യക്തമാക്കി.
Tech
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ ഇന്ത്യയോടു മാപ്പുപറഞ്ഞ് മെറ്റ മേധാവി മാർക്ക് സക്കർബർഗ് . സിഎസ്എഎം (കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന മെറ്റീരിയൽ), ഡീപ്പ്ഫേക്ക്, പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുന്നതിലെ പിഴവുകൾ എന്നിവയിലാണ് മെറ്റാ സിഇഒ ക്ഷമാപണം നടത്തിയത്. ഉള്ളടക്ക മോഡറേഷനിൽ ഉണ്ടായ തെറ്റുകൾ മെറ്റ സമ്മതിക്കുകയും തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ ദോഷകരമായ ഉള്ളടക്കം കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചതായും അതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
മെറ്റയുടെ കീഴിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ ഫ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിലാണ് നിഷികാന്ത് ദുബേയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതിക്കു മുന്നിൽ മെറ്റാ സിഇഒ ക്ഷമാപണം നടത്തിയത്. മെറ്റയുടെ മുതിർന്ന ഉദ്യോഗസ്ഥരായ ജോയൽ കപ്ലാൻ തുടങ്ങിയവരാണ് പാർലമെന്ററി സമിതിയെ കണ്ടത്. കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങളും സ്ത്രീകൾക്കെതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങളും പ്രസിദ്ധീകരിക്കുന്ന ഇടനില പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടിയെടുക്കണമെന്ന് എംപി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി ഇൻഫർമേഷൻ ടെക്നോളജി സ്റ്റാൻഡിങ് കമ്മിറ്റിയും ആവശ്യപ്പെട്ടു.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നിവ ഉപയോഗിക്കുന്ന ആളുകളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. പ്ലാറ്റ്ഫോം ഉത്തരവാദിത്തം, ഉള്ളടക്ക മോഡറേഷൻ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ചകളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടുന്ന വീഡിയോ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പരാമർശമില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ താൽക്കാലികമായി നീക്കം ചെയ്തതിന് മെറ്റാ മേധാവിയോട് മാപ്പ് പറയണമെന്ന് പാർലമെന്ററി പാനൽ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് മാർക്ക് സക്കർബർഗ് ക്ഷമാപണം നടത്തിയത്.
ജൂലൈ 23ന് കോക്രോച്ച് ജന്ത പാർട്ടി (സിജെപി) പ്രതിഷേധങ്ങൾ കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്താണ് പ്രധാനമന്ത്രി മോദി വീഡിയോ പങ്കുവച്ചത്. എന്നാൽ, മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും വീഡിയോ നീക്കം ചെയ്തു, പക്ഷേ പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തു. ഒരു സാങ്കേതിക തകരാറാണ് കാരണമാണ് വീഡിയോ നീക്കം ചെയ്യേണ്ടിവന്നതെന്ന് മെറ്റ കാരണമായി പറഞ്ഞിരുന്നു.