Tech
സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലേക്ക് പൂർണമായി മാറാനുള്ള മെറ്റയുടെ നീക്കം വൻ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഈ പരിവർത്തനത്തിന്റെ ഭാഗമായി കമ്പനിയിൽ വലിയ തോതിലുള്ള ജീവനക്കാരുടെ വെട്ടിക്കുറയ്ക്കലും പുനഃക്രമീകരണവുമാണ് നടക്കുന്നത്. ഈ പ്രക്രിയ സുഗമമായിരുന്നില്ലെന്നും നിരവധി പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും മെറ്റാ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് വ്യക്തമാക്കി.
കടുത്ത മത്സരമുള്ള എഐ മേഖലയിൽ മുൻപന്തിയിലെത്താനുള്ള മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനയാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി എഐ വിഭാഗത്തിന് മുൻഗണന നൽകിക്കൊണ്ട് മെറ്റ തങ്ങളുടെ ജീവനക്കാരുടെ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തിവരികയായിരുന്നു. മേയ് മാസത്തിൽ കമ്പനിയുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം (ഏകദേശം 8,000 പേരെ) മെറ്റ പിരിച്ചുവിട്ടു. മാർച്ചിലെ കണക്കനുസരിച്ച് 78,000 ജീവനക്കാരായിരുന്നു കമ്പനിയിലുണ്ടായിരുന്നത്.
പിരിച്ചുവിടലിനൊപ്പം തന്നെ ഏഴായിരത്തോളം ജീവനക്കാരെ എഐ സംബന്ധമായ പുതിയ ടീമുകളിലേക്ക് മാറ്റി നിയമിക്കുകയും ചെയ്തു. നിലവിലെ പുനഃസംഘടനകൾ വിലയിരുത്തുമ്പോൾ മെറ്റയിലെ അഞ്ചിൽ ഒരാളെ വീതം ഈ മാറ്റങ്ങൾ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എഐ അടിസ്ഥാന സൗകര്യങ്ങൾക്കും, പ്രതിഭകളെ കണ്ടെത്തുന്നതിനും, പുതിയ ഉത്പന്നങ്ങൾക്കുമായി കമ്പനി കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. കൂടാതെ, മനുഷ്യർ ചെയ്തിരുന്ന പല ജോലികളും എഐ ഏജന്റുകളെ ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാൽ, ഈ മാറ്റങ്ങൾ വിചാരിച്ചത്ര എളുപ്പമായിരുന്നില്ലെന്ന് സക്കർബർഗ് വ്യക്തമാക്കുന്നു.
"ഈ മാറ്റങ്ങളുടെ സങ്കീർണത കണക്കിലെടുക്കുമ്പോൾ, ഞങ്ങൾക്ക് ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, ഇനിയും തെറ്റുകൾ ഉണ്ടായേക്കാം," സക്കർബർഗ് മെമ്മോയിൽ കുറിച്ചു.
കൂടുതൽ ജോലിനഷ്ടം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ എന്നാൽ ഈ വർഷം ഇനി കമ്പനിയിലുടനീളം ഒരു പിരിച്ചുവിടൽ പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞ് സക്കർബർഗ് ജീവനക്കാർക്ക് ഉറപ്പ് നൽകി. എങ്കിലും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി പൂർണമായ ഒരു ഗ്യാരണ്ടി നൽകാൻ അദ്ദേഹം തയ്യാറായിട്ടില്ല. എഐ പരിശീലനത്തിലേക്കും വികസനത്തിലേക്കും മാറ്റപ്പെട്ട ജീവനക്കാർക്ക്, കമ്പനിയുടെ മുൻഗണനകൾ മാറുന്നതിനനുസരിച്ച് ഭാവിയിൽ മറ്റ് വിഭാഗങ്ങളിലേക്ക് മാറാൻ അവസരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tech
ലണ്ടൻ: സ്മാർട്ട്ഫോണുകളിലും ഡെസ്ക്ടോപ്പ് ആപ്പുകളിലും മാത്രം ലഭ്യമായിരുന്ന ഗ്രൂപ്പ് വോയ്സ്, വീഡിയോ കോളിംഗ് ഫീച്ചർ ഇനി വാട്സ്ആപ്പ് വെബിലും. ബ്രൗസർ വഴി വാട്സ്ആപ്പ് ഉപയോഗിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ബീറ്റാ ടെസ്റ്റർമാർക്കായി ഈ സൗകര്യം കമ്പനി ലഭ്യമാക്കിത്തുടങ്ങിയതായി വാട്സ്ആപ്പ് ട്രാക്കിംഗ് വെബ്സൈറ്റായ വാബീറ്റാഇൻഫോ റിപ്പോർട്ട് ചെയ്തു. വരും ആഴ്ചകളിൽ തന്നെ ഈ ഫീച്ചർ എല്ലാ ഉപയോക്താക്കളിലേക്കും എത്തും.
ഇതുവരെ വാട്സ്ആപ്പ് വെബിൽ ഒരാളോട് മാത്രമായി വോയ്സ്, വീഡിയോ കോളുകൾ ചെയ്യാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പുതിയ അപ്ഡേറ്റിലൂടെ ഗ്രൂപ്പ് ചാറ്റുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.
ഈ ഫീച്ചർ ലഭിച്ച ഉപയോക്താക്കളുടെ വാട്സ്ആപ്പ് വെബിലെ ഗ്രൂപ്പ് ചാറ്റ് വിൻഡോയ്ക്ക് മുകളിലായി ഒരു കോളിംഗ് ബട്ടൺ കാണാനാകും. ഇതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ വോയ്സ് കോളാണോ വീഡിയോ കോളാണോ വേണ്ടതെന്ന് തെരഞ്ഞെടുക്കാൻ സാധിക്കും. ഗ്രൂപ്പിലെ എല്ലാവരെയും ഒന്നിച്ച് വിളിക്കുന്നതിന് പകരം, ആവശ്യമുള്ള അംഗങ്ങളെ മാത്രം തെരഞ്ഞെടുത്ത് വിളിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
മൊബൈൽ, ഡെസ്ക്ടോപ്പ് പതിപ്പുകളിലേതുപോലെ തന്നെ വെബ് പതിപ്പിലും ഒരേസമയം 32 പേർക്ക് വരെ ഗ്രൂപ്പ് കോളുകളിൽ പങ്കാളികളാകാം. സിഗ്നൽ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ള എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷ ഈ കോളുകൾക്കും ബാധകമാണ്. അതുകൊണ്ട് തന്നെ കോളിൽ പങ്കെടുക്കുന്നവർക്ക് അല്ലാതെ വാട്സ്ആപ്പിനോ മാതൃകമ്പനിയായ മെറ്റയ്ക്കോ ഈ സംഭാഷണങ്ങൾ ചോർത്താനാകില്ല.
ഉപയോക്താക്കൾക്ക് ഗ്രൂപ്പ് കോളുകളിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നതിനായി പ്രത്യേക ലിങ്കുകൾ നിർമിക്കാനും പങ്കിടാനും സാധിക്കും. ഈ ലിങ്കുകൾ വഴി 30 ദിവസത്തേക്ക് ആരും കയറിയില്ലെങ്കിൽ ഇവ തനിയെ കാലാവധി തീർന്ന് റദ്ദാകും. കൂടാതെ, അനുവാദമില്ലാതെ ആരും കോളിൽ കയറാതിരിക്കാൻ വെയ്റ്റിംഗ് റൂം നിയന്ത്രണവും ഏർപ്പെടുത്താം.
വീഡിയോ കോളിംഗിനിടെ സ്ക്രീൻ ഷെയറിംഗ് ഫീച്ചർ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ ഇത് വോയ്സ് കോളുകളിൽ ലഭ്യമാകില്ല. ഡെസ്ക്ടോപ്പ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാതെ ബ്രൗസർ വഴി മാത്രം വാട്സ്ആപ്പ് ഉപയോഗിക്കുന്ന വിൻഡോസ് ഉപയോക്താക്കൾക്കും, നിലവിൽ വാട്സ്ആപ്പിന് പ്രത്യേക ഡെസ്ക്ടോപ്പ് ആപ്ലിക്കേഷൻ ഇല്ലാത്ത ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവർക്കും ഈ പുതിയ ഫീച്ചർ ഏറെ ഉപകാരപ്പെടും.
നിലവിൽ വാട്സ്ആപ്പ് വെബ് ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമായ പരിമിതമായ ആളുകൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്. നിലവിൽ ഈ ഓപ്ഷൻ കാണാത്തവർക്ക് വരും ദിവസങ്ങളിലെ അപ്ഡേറ്റുകളിലൂടെ ഇത് ലഭിക്കുമെങ്കിലും, എല്ലാവരിലേക്കും എന്ന് എത്തുമെന്ന കൃത്യമായ തീയതി വാട്സ്ആപ്പ് പുറത്തുവിട്ടിട്ടില്ല.
Tech
ലണ്ടൻ: കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തി യുകെയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പൂർണമായി നിരോധിക്കാൻ ഒരുങ്ങി ബ്രിട്ടീഷ് സർക്കാർ. ജൂൺ 15 തിങ്കളാഴ്ച ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ഈ നിർണായക പ്രഖ്യാപനം നടത്തിയത്.
16 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം സർക്കാർ നിരോധിക്കും, സ്റ്റാർമർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കുട്ടികളുടെ ഓൺലൈൻ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സോഷ്യൽ മീഡിയ നിയന്ത്രണങ്ങളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഒരു സമ്പൂർണ്ണ നിരോധനമാണ് ശരിയായ മാർഗ്ഗമെന്ന് എനിക്ക് വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പിലാക്കുക അത്ര എളുപ്പമല്ലെങ്കിലും, വൻകിട സാങ്കേതിക കമ്പനികളുടെ സ്വാധീനത്തെ പ്രതിരോധിക്കാൻ സർക്കാരിന് കൃത്യമായ അധികാരമുണ്ടെന്ന് പ്രധാന മന്ത്രി കീർ സ്റ്റാർമർ .
ടെക് കമ്പനികൾക്കെതിരെ കഴിഞ്ഞ കുറച്ചുകാലമായി ബ്രിട്ടൻ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. പ്രായപരിശോധന കർശനമാക്കുക, അൽഗോരിതങ്ങളിൽ മാറ്റം വരുത്തുക, മൊബൈൽ ഫോണുകളിലൂടെ കുട്ടികൾ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ മുൻപും ഉന്നയിച്ചിരുന്നു. എന്നാൽ, കുട്ടികൾ ഓൺലൈനിൽ അമിത സമയം ചെലവഴിക്കുന്നത് മൂലമുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ശക്തമായ നിരോധനത്തിലേക്ക് കടക്കാൻ സർക്കാർ തീരുമാനിച്ചതെന്നും അദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ച ഓസ്ട്രേലിയയുടെ നടപടിയും, യുകെയിലെ മാതാപിതാക്കളുടെ അഭിപ്രായങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം. കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഓസ്ട്രേലിയ. കഴിഞ്ഞ ഡിസംബർ മുതൽ ടിക്ടോക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്നും 16 വയസ്സിൽ താഴെയുള്ള കുട്ടികളെ ഓസ്ട്രേലിയ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികളുടെ ആരോഗ്യത്തെയും സുരക്ഷയെയും കരുതി കൂടുതൽ രാജ്യങ്ങൾ സമാനമായ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയത്.
Tech
ആൻഡ്രോയിഡ് ഉപയോക്താക്കൾ വർഷങ്ങളായി കാത്തിരുന്ന ഒരു പ്രധാന മാറ്റവുമായി വാട്സ്ആപ്. ദൈനംദിന ചാറ്റിംഗ് കൂടുതൽ ലളിതവും വേഗതയേറിയതുമാക്കാൻ ലക്ഷ്യമിട്ട്, മെസ്സേജുകളിൽ ലോംഗ് പ്രസ്സ് ചെയ്യുമ്പോൾ വരുന്ന ആക്ഷൻ മെനു പൂർണ്ണമായും പരിഷ്കരിക്കുകയാണ്.
നിലവിൽ പരിമിതമായ ബീറ്റാ ഉപയോക്താക്കൾക്കായി ലഭ്യമാക്കിത്തുടങ്ങിയ ഈ പുത്തൻ ഡിസൈൻ, തെരഞ്ഞെടുത്ത മെസ്സേജിന് തൊട്ടടുത്ത് തന്നെ ഒരു 'കോൺടെക്സ്റ്റുവൽ മെനു' ആയിട്ടായിരിക്കും ദൃശ്യമാവുക. ഇതിലൂടെ ഐഫോൺ ഉപയോക്താക്കൾക്ക് നിലവിൽ ലഭിക്കുന്നതിന് സമാനമായ അനുഭവം ആൻഡ്രോയിഡിലും കൊണ്ടുവരാനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത്. 2023ൽ തന്നെ ഇതിന്റെ പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നെങ്കിലും, നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇത് പൊതുജനങ്ങളിലേക്ക് എത്തുന്നത്.
ഒരു മെസ്സേജ് ഫോർവേഡ് ചെയ്യാനോ, എഡിറ്റ് ചെയ്യാനോ, അല്ലെങ്കിൽ മറ്റ് കാര്യങ്ങൾക്കോ സ്ക്രീനിന്റെ മുകളിലുള്ള ടൂൾബാറിനെയും 'ത്രീഡോട്ട്' മെനുവിനെയുമാണ് ആശ്രയിച്ചിരുന്നത്. ഇത് പലപ്പോഴും ഉപയോക്താക്കളുടെ ശ്രദ്ധ സ്ക്രീനിന്റെ പല ഭാഗങ്ങളിലേക്ക് മാറ്റേണ്ടി വരുന്നതിന് കാരണമാകുന്നു. എന്നാൽ പുതിയ മാറ്റത്തോടെ ഇതിന് പരിഹാരമാകും. വാബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം, വാട്സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റാ വേർഷൻ 2.26.23.8ലാണ് ഈ പുതിയ മെനു ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇനിമുതൽ മെസ്സേജിൽ തൊട്ടുപിടിക്കുമ്പോൾ അതിനടുത്ത് തന്നെ മെനു പ്രത്യക്ഷപ്പെടും.ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫീച്ചറുകൾ ഇതിൽ മുന്നിൽത്തന്നെ കാണാം. കുറച്ചുമാത്രം ഉപയോഗിക്കുന്ന മറ്റ് ഓപ്ഷനുകൾ മോർ, എന്ന പ്രത്യേക സെക്ഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് സ്ക്രീൻ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകൾ വ്യത്യസ്ത ഡിസൈൻ ശൈലികളാണ് പിന്തുടരുന്നതെങ്കിലും, ഇരുവിഭാഗം ഉപയോക്താക്കൾക്കും ഒരേപോലെയുള്ള ആപ്പ് അനുഭവം നൽകാനാണ് വാട്സ്ആപ്പ് ഇപ്പോൾ ശ്രമിക്കുന്നത്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഒരുപോലെ ഈ ഫീച്ചർ ലഭ്യമാകും.
നിലവിൽ ബീറ്റാ ഉപയോക്താക്കൾക്ക് മാത്രം ലഭ്യമായ ഈ ഫീച്ചർ, പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാകുന്നതോടെ വരും ആഴ്ചകളിൽ തന്നെ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കളിലേക്കും എത്തും. ഈ മാറ്റം വാട്സ്ആപ്പിനെ പൂർണ്ണമായി മാറ്റിമറിച്ചേക്കില്ലെങ്കിലും, കോടിക്കണക്കിന് ആളുകളുടെ നിത്യേനയുള്ള ചാറ്റിംഗ് കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റുമെന്നുറപ്പാണ്.
Tech
വാട്സാപ് ഐഫോൺ ഉപയോക്താക്കൾക്കായി അവതരിപ്പിച്ച മൾട്ടി അക്കൗണ്ട് ഫീച്ചർ കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. ഒരു ഐഫോണിൽ തന്നെ രണ്ട് വ്യത്യസ്ത വാട്സ്ആപ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ ഈ സൗകര്യം അനുവദിക്കുന്നു. ഇതിലൂടെ വ്യക്തിപരമായ ആശയവിനിമയങ്ങളും ജോലി സംബന്ധമായ ചാറ്റുകളും ഒരേ ആപ്പിൽ തന്നെ കൈകാര്യം ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കും.
വാബീറ്റ ഇൻഫോ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, വാട്സാപ് ഫോർ ഐഒഎസ് പതിപ്പ് 26.22.76 വഴിയാണ് ഈ സൗകര്യം കൂടുതൽ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് കമ്പനി ഈ ഫീച്ചർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിന്റെ ലഭ്യത പരിമിതമായിരുന്നു. ഇപ്പോൾ ഘട്ടംഘട്ടമായുള്ള വിപുലീകരണത്തിലൂടെ കൂടുതൽ ഐഫോൺ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാകുന്നുവെന്നാണ് റിപ്പോർട്ട്.
വാട്സാപിന്റെ അക്കൗണ്ട് മാനേജ്മെന്റ് വിഭാഗത്തിലൂടെയാണ് രണ്ടാമത്തെ അക്കൗണ്ട് ചേർക്കാൻ കഴിയുക. മറ്റൊരു മൊബൈൽ നമ്പർ ഉപയോഗിച്ച് പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യാനോ, ക്യുആർ കോഡ് സ്കാൻ ചെയ്ത് ലിങ്ക്ഡ് ഡിവൈസായി ക്രമീകരിക്കാനോ ഉപയോക്താക്കൾക്ക് സാധിക്കും.
ആപ്പിലെ 'യു' ടാബിൽ ദീർഘനേരം അമർത്തുന്നതിലൂടെ അക്കൗണ്ടുകൾ വേഗത്തിൽ മാറ്റാൻ കഴിയും. അതേസമയം, ടാബിൽ സാധാരണയായി ടാപ്പ് ചെയ്താൽ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ അക്കൗണ്ടുകളുടെയും പട്ടിക കാണാൻ സാധിക്കും. നിലവിൽ ഐഒഎസ് പ്ലാറ്റ്ഫോമിൽ രണ്ട് അക്കൗണ്ടുകൾ വരെ പിന്തുണയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ.ഓരോ അക്കൗണ്ടിലെയും സന്ദേശങ്ങൾ, അറിയിപ്പുകൾ, ക്രമീകരണങ്ങൾ എന്നിവ പരസ്പരം വേർതിരിച്ചാണ് നിലനിൽക്കുക. അതിനാൽ സ്വകാര്യവും ഔദ്യോഗികവുമായ ആശയവിനിമയങ്ങൾ ഒരേ ഉപകരണത്തിൽ കൂടുതൽ സൗകര്യപ്രദമായി കൈകാര്യം ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും.
Tech
ചാറ്റ്ജിപിടിയെ നവീകരിക്കാൻ ഓപ്പൺഎഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. സാധാരണ ചാറ്റ്ബോട്ടിൽ നിന്ന് കൂടുതൽ വിപുലമായ സേവനങ്ങൾ നൽകുന്ന ഒരു എഐ സൂപ്പർആപ്പ് ആയി ചാറ്റ്ജിപിടിയെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. കോഡിംഗ് ടൂളുകൾ, എഐ ഏജന്റുമാർ, വിവിധ ഉത്പാജനക്ഷമത വർധിപ്പിക്കുന്ന ഫീച്ചറുകൾ എല്ലാം ഒരു പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്താനാണ് പദ്ധതി.
ചാറ്റ്ജിപിടിയെ കൂടുതൽ ഉപകാരപ്രദമാക്കുന്നതിന് പുറമെ പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് എന്റർപ്രൈസ് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനായി കമ്പനി ആഭ്യന്തര തലത്തിൽ വിഭവങ്ങൾ പുനഃസംഘടിപ്പിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിലൂടെ ഓപ്പൺഎഐ ഒരു എഐ മോഡൽ നിർമാതാവ് മാത്രമല്ല, ദീർഘകാല വരുമാന വളർച്ച ഉറപ്പാക്കുന്ന സാങ്കേതിക കമ്പനിയായും സ്വയം മാറാൻ ശ്രമിക്കുന്നു.
ഓപ്പൺഎഐ അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ രഹസ്യമായി ഐപിഒ രേഖകൾ സമർപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം, ആന്ത്രോപിക് ഇതിനകം തന്നെ രഹസ്യ എസ്-1 കരട് സമർപ്പിച്ചെന്ന് അറിയിച്ചതോടെ ഐപിഒ മത്സരത്തിന് കൂടുതൽ ചൂടേറി. എന്നാൽ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഈ വിഷയത്തെ വ്യത്യസ്തമായാണ് കാണുന്നത്. ഐപിഒയെ ഒരു മത്സരമായി കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മികച്ച സാങ്കേതികവിദ്യയും ശക്തമായ ബിസിനസും നിർമിക്കുന്നതിലാണ് കമ്പനിയുടെ പ്രധാന ശ്രദ്ധയെന്നും, ഓഹരി വിപണിയിലേക്കുള്ള പ്രവേശനം ഒരു ധനസമാഹരണ നടപടിമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ആദ്യമായി പൊതുജന ഓഹരി വിപണിയിലെത്തുന്ന വലിയ എഐ കമ്പനി മുഴുവൻ എഐ മേഖലയുടെയും മൂല്യനിർണയത്തിന് മാനദണ്ഡം നിർണയിക്കാൻ സാധ്യതയുണ്ട്. അതേസമയം ലാഭക്ഷമത, സുരക്ഷ, അടിസ്ഥാനസൗകര്യ ചെലവ് തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ പരിശോധനയും കമ്പനിക്ക് നേരിടേണ്ടിവരും. അതുകൊണ്ട് തന്നെ, ഓപ്പൺഎഐയുടെയും ആന്ത്രോപിക്കിന്റെയും അടുത്ത നീക്കങ്ങൾ സാങ്കേതിക ലോകം ഉറ്റുനോക്കുകയാണ്.
Tech
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വലിയൊരു മുന്നേറ്റത്തിന് ഒരുങ്ങുകയാണ് ജിയോ ഹോട്ട്സ്റ്റാർ. ഇന്ത്യയിൽ എഐയുമായി ബന്ധപ്പെട്ട 75 ൽ അധികം ജോലികളിലേക്ക് നിയമനം ആരംഭിച്ചുകൊണ്ട് കമ്പനിയുടെ പുതിയ എഐ വിഭാഗം രൂപപ്പെടുത്തുകയാണ്. ക്രിയേറ്റീവ് സിസ്റ്റംസ്, എൻജിനീയറിംഗ്, പ്രൊഡക്ഷൻ, ഓട്ടോമേഷൻ, പ്ലാറ്റ്ഫോം ഇന്റലിജൻസ് തുടങ്ങിയ വിവിധ മേഖലകളിലേക്കാണ് ഈ നിയമനങ്ങൾ വ്യാപിക്കുന്നത്.
ഇത് സാധാരണ ഒരു ടെക്നോളജി നിയമന പ്രക്രിയ മാത്രമല്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. കഥകൾ എങ്ങനെ രൂപപ്പെടുന്നു, പ്രൊഡക്ഷൻ സിസ്റ്റങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു, പ്രേക്ഷകർ ഉള്ളടക്കവുമായി എങ്ങനെ ഇടപെടുന്നു, വിനോദ വ്യവസായത്തിൽ മൂല്യം എങ്ങനെ സൃഷ്ടിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങൾ എല്ലാം എഐ ഉപയോഗിച്ച് മാറ്റുകയാണ് ലക്ഷ്യം.
ഈ പുതിയ മാറ്റത്തിന്റെ പ്രത്യേകത, പരമ്പരാഗത ജോബ് ടൈറ്റിലുകളിൽ നിന്ന് വ്യത്യസ്തമായ പദവികളാണ്. “വിഷൻസ്കേപ്പർ”, “സൗണ്ട് സ്കേപ്പർ”, “ക്രിയേറ്റീവ് ടെക്നോളജിസ്റ്റ്”, “നരേറ്റീവ് സ്റ്റോറിട്ടെല്ലിംഗ് ലീഡ്”, “ക്രിയേറ്റർ ഫസിലിറ്റേറ്റർ” തുടങ്ങിയ അസാധാരണമായ പേരുകളുള്ള ജോലികൾ ഇതിനകം ശ്രദ്ധ നേടുന്നു. ഇതിലൂടെ ടെക്നോളജിയും കഥപറച്ചിലും ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു പുതിയ സംവിധാനമാണ് കമ്പനി ലക്ഷ്യമിടുന്നത്.
കമ്പനിയുടെ അഭിപ്രായത്തിൽ, എഐയുടെ പ്രാധാന്യം വേഗത്തിൽ ഉള്ളടക്കം നിർമിക്കുന്നതിലല്ല. ഉപഭോക്തൃ പെരുമാറ്റം, സൃഷ്ടിപരമായ ഓപ്റ്റിമൈസേഷൻ, വരുമാന മോഡലുകൾ എന്നിവ തമ്മിലുള്ള അതിരുകൾ മങ്ങുകയും കൂടുതൽ ബന്ധിപ്പിച്ച ഒരു വിനോദ പരിസ്ഥിതി രൂപപ്പെടുകയും ചെയ്യും.
ഇതിനൊപ്പം തന്നെ, എഐ ഉപയോഗിച്ച് മൾട്ടിലിംഗ്വൽ വോയിസ് സെർച്ച് സംവിധാനം, ഉപയോക്താക്കൾക്ക് സ്വാഭാവിക ഭാഷയിൽ ഉള്ളടക്കം കണ്ടെത്താൻ സഹായിക്കുന്ന സംവിധാനങ്ങൾ എന്നിവയും നടപ്പിലാക്കി വരുന്നു. പരസ്യ സംവിധാനങ്ങൾ പ്രേക്ഷകന്റെ സാഹചര്യത്തിനും വികാരത്തിനും അനുസരിച്ച് മാറുന്ന രീതിയിലേക്കാണ് കമ്പനി മാറ്റുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Tech
വാഷിംഗ്ടൺ: അമേരിക്കൻ ടെക് ഭീമനായ ആമസോൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലേക്കുള്ള നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം കഴിഞ്ഞ എട്ട് മാസത്തിനിടെ ഏകദേശം 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. സിഇഓ ആൻഡി ജാസിയുടെ നേതൃത്വത്തിൽ കമ്പനിയെ കൂടുതൽ കാര്യക്ഷമമാക്കാനും ഭരണതലത്തിലെ അഴിച്ചുപണി കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള നടപടികളാണ് ഇതിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കുന്നു. അതേസമയം, എഐ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ കമ്പനി ഭീമമായ തുക അതിവേഗം ചെലവിടുകയാണ്.
വലിയ ഡാറ്റാ സെന്ററുകൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ് ശേഷി, എഐ മോഡലുകൾ പ്രവർത്തിപ്പിക്കുന്ന ഉയർന്ന ശേഷിയുള്ള സെർവർ സംവിധാനങ്ങൾ എന്നിവയ്ക്കായി ആമസോൺ ബില്യൺ ഡോളറുകളുടെ നിക്ഷേപം നടത്തുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഈ വിപുലീകരണം മുഖ്യമായും ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോൺ വെബ് സർവ്വീസ് വഴിയാണ് നടക്കുന്നത്. ഈ രണ്ട് നീക്കങ്ങളും ഒരേസമയം നടക്കുന്നത് ജീവനക്കാരിൽ ആശങ്കയും വിമർശനവും ഉയർത്തുന്നുണ്ട്. സിയാറ്റിലിലെ ഒരു സിറ്റി കൗൺസിൽ ഹിയറിംഗിൽ പങ്കെടുത്ത ആമസോണിലെ ചില എൻജിനീയർമാർ ഡാറ്റാ സെന്ററുകളുടെ നിയന്ത്രണമില്ലാത്ത വളർച്ചയ്ക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടു.
ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ കമ്പനി എഐ ശേഷി വർധിപ്പിക്കാൻ അതിവേഗം ശ്രമിക്കുന്നത് നീതി അല്ലെന്നും അവർ അഭിപ്രായപ്പെട്ടു. ഒരു ആമസോൺ വെബ് സർവ്വീസ് സോഫ്റ്റ്വെയർ എഞ്ചിനീയർ ആയ പാട്രിക് ഷ്ലോസർ, കമ്പനിയിലെ വലിയ തോതിലുള്ള പിരിച്ചുവിടൽ വലിയ ടെക് കമ്പനികൾ എത്ര വേഗത്തിൽ എഐ ശേഷി വികസിപ്പിക്കാൻ ശ്രമിക്കുന്നു എന്നതിന്റെ സൂചനയാണ് എന്ന് വ്യക്തമാക്കി. അതേസമയം ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നും, അവരുടെ ആശങ്കകൾ കേൾക്കുമെന്നും ആമസോൺ അറിയിച്ചു. എഐ നിക്ഷേപത്തിൽ ആമസോൺ ഒറ്റയക്കല്ല എന്നതും ശ്രദ്ധേയമാണ്.
Tech
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ തങ്ങളുടെ പ്രീമിയം മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ ശ്രേണിയിലേക്ക് പുതിയ മോഡലുകളായ വിവോ എസ്60, എസ്60ഇ എന്നിവ അവതരിപ്പിച്ചു. 7,200mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗുമാണ് ഈ സീരീസിന്റെ പ്രധാന ആകർഷണം. പ്രോസസറിലും ക്യാമറ സംവിധാനത്തിലും വ്യത്യാസങ്ങളുള്ള ഈ രണ്ട് ഫോണുകളും പ്രീമിയം മിഡ്-റേഞ്ച് വിഭാഗത്തിലാണ് എത്തുന്നത്. അതേസമയം, കൈകാര്യം ചെയ്യാൻ എളുപ്പമുള്ള കോംപാക്റ്റ് ഡിസൈനും കമ്പനി നിലനിർത്തിയിട്ടുണ്ട്.
7,200mAh ശേഷിയുള്ള ബാറ്ററിയാണ് വിവോ എസ്60 സീരീസിലെ ഏറ്റവും വലിയ പ്രത്യേകത. 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടെയാണ് ഈ ബാറ്ററി എത്തുന്നത്. ഇത്രയും വലിയ ബാറ്ററി ഉൾപ്പെടുത്തിയിട്ടും രണ്ട് ഫോണുകൾക്കും 7.92 മില്ലിമീറ്റർ കനവും ഏകദേശം 199 ഗ്രാം ഭാരവുമാണ് ഉള്ളത്. വിവോ എസ്60, എസ്60ഇ എന്നീ രണ്ട് മോഡലുകളിലും 1.5K റെസല്യൂഷനോടുകൂടിയ 6.59 ഇഞ്ച് ഫ്ലാറ്റ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 144Hz റിഫ്രഷ് റേറ്റുള്ള ഈ സ്ക്രീൻ മികച്ച ദൃശ്യാനുഭവം ഉറപ്പുനൽകുന്നു. മെറ്റൽ ഫ്രെയിമും ഗ്ലാസ് റിയർ പാനലും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ പ്രീമിയം ലുക്കും ഫീലും ലഭിക്കും.
പ്രോസസറിന്റെ കാര്യത്തിലാണ് രണ്ട് മോഡലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. വിവോ എസ്60ൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം എസ്60ഇ മീഡിയാടെക്കിന്റെ ഡൈമെൻസിറ്റി 7500 പ്രോസസറോടെയാണ് എത്തുന്നത്. ഫോട്ടോഗ്രഫിക്കായി ഇരുഫോണുകളിലും 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും ഇത് മികച്ച അനുഭവം നൽകും. വിവോ എസ്60ൽ 50MP പ്രൈമറി ക്യാമറ, 8MP അൾട്രാ വൈഡ് ലെൻസ്, 3x ഓപ്റ്റിക്കൽ സൂമോടുകൂടിയ 50MP സോണി IMX882 പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണുള്ളത്. എസ്60ഇയിൽ 50MP പ്രൈമറി ക്യാമറയും 8MP അൾട്രാ-വൈഡ് ലെൻസും മാത്രമാണ് ലഭിക്കുന്നത്. ഇതുകൂടാതെ, 3D അൾട്രാസോണിക് ഫിംഗർപ്രിന്റ്
സ്കാനർ, സ്റ്റീരിയോ ഡ്യുവൽ സ്പീക്കറുകൾ, IP68, IP69 ഡസ്റ്റ്-വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗുകൾ എന്നിവയും ഫോണുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഗു മെയ് കോംപോണന്റ് ’ എന്ന പുതിയ ഇന്ററാക്ടീവ് ഫീച്ചറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്
Tech
മെറ്റ, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കൾക്കായി പുതിയ പെയ്ഡ് സബ്സ്ക്രിപ്ഷൻ പദ്ധതികൾ അവതരിപ്പിച്ചു. പരസ്യ വരുമാനത്തെ മാത്രം ആശ്രയിക്കാതെ ഉപയോക്താക്കളിൽ നിന്ന് നേരിട്ട് വരുമാനം നേടാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇൻസ്റ്റഗ്രാം പ്ലസ്, ഫേസ്ബുക്ക് പ്ലസ് എന്നിവയ്ക്ക് പ്രതിമാസം 3.99 ഡോളറും വാട്സ്ആപ്പ് പ്ലസിന് 2.99 ഡോളറുമാണ് നിലവിലെ അന്താരാഷ്ട്ര നിരക്ക്. ഇന്ത്യയിലെ ഔദ്യോഗിക നിരക്കുകൾ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇൻസ്റ്റഗ്രാം പ്ലസ് ഉപയോക്താക്കൾക്ക് സാധാരണ അക്കൗണ്ടുകളിൽ ലഭിക്കാത്ത നിരവധി പ്രത്യേക സൗകര്യങ്ങൾ ലഭിക്കും. സ്റ്റോറി വീണ്ടും കണ്ടവരുടെ എണ്ണം അറിയുക, കൂടുതൽ ആളുകൾക്കായി സ്റ്റോറി പ്രദർശിപ്പിക്കുക തുടങ്ങിയ ഫീച്ചറുകൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. കൂടാതെ പ്രത്യേക ഫോണ്ടുകൾ, ആനിമേറ്റഡ് 'സൂപ്പർ ഹാർട്ട്' റിയാക്ഷനുകൾ, കസ്റ്റമൈസ്ഡ് ആപ്പ് ഐക്കണുകൾ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും.
ഫേസ്ബുക്ക് പ്ലസിലും സമാനമായ വ്യക്തിഗത ക്രമീകരണങ്ങളും പ്രൊഫൈൽ കസ്റ്റമൈസേഷൻ സംവിധാനങ്ങളും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, വാട്സ്ആപ്പ് പ്ലസ് പ്രധാനമായും മെസേജിംഗ് അനുഭവം കൂടുതൽ വ്യക്തിഗതമാക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ തീമുകൾ, പ്രത്യേക റിങ്ടോണുകൾ, പ്രീമിയം സ്റ്റിക്കറുകൾ, കൂടുതൽ പിൻ ചെയ്ത ചാറ്റുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
മെറ്റാ വൺ എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സബ്സ്ക്രിപ്ഷൻ പദ്ധതികളും മെറ്റ അവതരിപ്പിച്ചു. ഇമേജ് നിർമ്മാണം, വീഡിയോ ക്രിയേഷൻ, ഉയർന്ന തലത്തിലുള്ള എഐ സേവനങ്ങൾ എന്നിവയ്ക്കായി ഉപയോക്താക്കൾക്ക് പ്രത്യേക പ്ലാനുകൾ നൽകും. ഉയർന്ന ഉപയോഗ പരിധിയുള്ള പ്രീമിയം പതിപ്പുകൾക്കും കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടാതെ, കണ്ടന്റ് ക്രിയേറ്റർമാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമായി പുതിയ പ്രൊഫഷണൽ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്.
Tech
വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ, ചാനൽ അഡ്മിൻമാർക്കായി “ചാനൽ സ്റ്റാറ്റസ്” എന്ന പുതിയ സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ ഫീച്ചർ വഴി ചാനൽ ഉടമകൾക്ക് താൽക്കാലികമായി ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് അടക്കമുള്ള അപ്ഡേറ്റുകൾ സ്റ്റാറ്റസ് രൂപത്തിൽ പങ്കിടാൻ കഴിയും.
പുതിയ ഫീച്ചർ ചാനൽ അഡ്മിൻമാർക്കും അവരുടെ ഫോളോവേഴ്സുമായി കൂടുതൽ വേഗത്തിലും എളുപ്പത്തിലും ആശയവിനിമയം നടത്താൻ അവസരം ലഭിക്കും. വാബീറ്റഇൻഫോ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഈ സ്റ്റാറ്റസ് അപ്ഡേറ്റുകൾ 24 മണിക്കൂറിന് ശേഷം സ്വയം അപ്രത്യക്ഷമാകും. അതിനാൽ സ്ഥിരമായ പോസ്റ്റുകൾക്ക് പകരം താൽക്കാലിക അറിയിപ്പുകൾ പങ്കിടാൻ ഈ സംവിധാനം കൂടുതൽ അനുയോജ്യമാകും.
ചാനൽ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുന്നതിനായി ആദ്യം അഡ്മിൻ സ്വന്തം ചാനൽ തുറന്ന് ക്രിയേറ്റ് സ്റ്റാറ്റസ് ഓപ്ഷൻ തെരഞ്ഞെടുക്കണം. തുടർന്ന് ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവ ചേർക്കാൻ സാധിക്കും. സ്റ്റാറ്റസ് എഡിറ്റിംഗ് വിഭാഗത്തിൽ ടെക്സ്റ്റ്, സ്റ്റിക്കർ, മറ്റ് ഗ്രാഫിക് ഘടകങ്ങൾ എന്നിവ ഉൾപ്പെടുത്തി കൂടുതൽ ആകർഷകമാക്കാനും കഴിയും. ഒന്നിലധികം ചാനലുകൾ കൈകാര്യം ചെയ്യുന്നവർക്ക് ഏത് ചാനലിലേക്കാണ് സ്റ്റാറ്റസ് പങ്കിടേണ്ടതെന്ന് തിരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും. എന്നാൽ ഒരേസമയം ഒരു ചാനലിൽ മാത്രമേ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാൻ സാധിക്കൂ.
ഫോളോവേഴ്സിനും ഈ ഫീച്ചറിലൂടെ കൂടുതൽ ഇടപെടൽ സാധ്യമാകും. സ്റ്റാറ്റസുകൾക്ക് ലൈക്ക് നൽകുക, അവ സ്വന്തം വാട്സ്ആപ്പ് സ്റ്റാറ്റസിലേക്ക് ഷെയർ ചെയ്യുക തുടങ്ങിയ സംവിധാനങ്ങളും പരീക്ഷണഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. വ്യക്തിഗത സ്റ്റാറ്റസുകളിൽ നിന്ന് വ്യത്യസ്തമാക്കാൻ ചാനൽ സ്റ്റാറ്റസ് എന്ന ലേബലോടെ ആയിരിക്കും ഇവ പ്രദർശിപ്പിക്കുക. നിലവിൽ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി ഘട്ടംഘട്ടമായാണ് ഫീച്ചർ പുറത്തിറക്കുന്നത്. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tech
കാലിഫോര്‍ണിയ: ആപ്പിൾ, ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ ടിവി, വിഷൻ പ്രോ എന്നിവയ്ക്കായി പുതിയ എഐ അധിഷ്ഠിത ആക്സസിബിലിറ്റി സവിശേഷതകൾ പ്രഖ്യാപിച്ചു. ഉപയോക്താക്കൾക്ക് ശബ്ദം, കാഴ്ച, ചലനം, ഭാഷ എന്നിവയുടെ സഹായത്തോടെ കൂടുതൽ സൗകര്യപ്രദമായി ഉപകരണങ്ങൾ ഉപയോഗിക്കാൻ സഹായിക്കുന്നതിനാണ് പുതിയ അപ്ഡേറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ആപ്പിളിന്റെ ആപ്പിൾ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പുതിയ സംവിധാനങ്ങൾ വോയിസ് ഓവർ, മാഗ്നിഫയർ, വോയിസ് കണ്ട്രോൾ, ആക്സസബലിറ്റി റീഡർ തുടങ്ങിയ പ്രധാന ആക്സസിബിലിറ്റി ടൂളുകളെ കൂടുതൽ മെച്ചപ്പെടുത്തുന്നു. വോയിസ് ഓവറിലേക്ക് ഇമേജ് എക്സ്പ്ലോറർ എന്ന പുതിയ സംവിധാനവും ചേർത്തിട്ടുണ്ട്. ഇതിലൂടെ ചിത്രങ്ങൾ, സ്കാൻ ചെയ്ത ബില്ലുകൾ, രേഖകൾ, മറ്റ് ദൃശ്യ ഉള്ളടക്കങ്ങൾ എന്നിവയുടെ കൂടുതൽ വിശദമായ വിവരണം ഉപയോക്താക്കൾക്ക് കേൾക്കാൻ സാധിക്കും.
ഐഫോൺ മോഡലുകളിൽ ആക്ഷൻ ബട്ടൺ ഉപയോഗിച്ച് ക്യാമറ കാണുന്ന ദൃശ്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും അതിന് ശബ്ദരൂപത്തിൽ മറുപടി ലഭിക്കാനും സാധിക്കും. കാഴ്ച വൈകല്യമുള്ളവർക്കും കുറഞ്ഞ കാഴ്ചശേഷിയുള്ളവർക്കും ഈ സംവിധാനം ഏറെ സഹായകരമാകുമെന്ന് കമ്പനി അവകാശപ്പെട്ടു.
മാഗ്നിഫയർ ആപ്പിലും എഐ അധിഷ്ഠിത ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സൂം ഇൻ, ടേൺ ഫ്ളാഷ് ലൈറ്റ് പോലുള്ള വോയിസ് കമാൻഡുകൾ ഉപയോഗിച്ച് മാഗ്നിഫയർ നിയന്ത്രിക്കാൻ സാധിക്കും. വോയിസ് കണ്ട്രോൾ സംവിധാനത്തിൽ കൂടുതൽ സ്വാഭാവിക ഭാഷ മനസിലാക്കുന്ന ശേഷിയും കൂട്ടിച്ചേർത്തിട്ടുണ്ട്. ഉപയോക്താക്കൾക്ക് കൃത്യമായ ബട്ടൺ പേരുകൾ ഓർമ്മിക്കാതെ തന്നെ, സാധാരണ സംസാര ഭാഷയിൽ നിർദ്ദേശങ്ങൾ നൽകാൻ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത.
ആക്സസബലിറ്റി റീഡർ ഇനി ശാസ്ത്രീയ ലേഖനങ്ങൾ, ടേബിളുകൾ, മൾട്ടി-കോളം ഡോക്യുമെന്റുകൾ തുടങ്ങിയ സങ്കീർണ്ണ ലേഔട്ടുകൾക്കും പിന്തുണ നൽകും. ഇതിനൊപ്പം, ക്യാപ്ഷൻ ഇല്ലാത്ത വീഡിയോകൾക്കായി എഐ സബ്ടൈറ്റിൽ സംവിധാനവും അവതരിപ്പിച്ചു. ഓൺ-ഡിവൈസ് സ്പീച്ച് റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോകളിലെ സംഭാഷണങ്ങൾ സ്വയം ടെക്സ്റ്റാക്കി മാറ്റാൻ കഴിയും.
വിഷൻ പ്രോ ഉപയോക്താക്കൾക്കായി കണ്ണിന്റെ ചലനം ഉപയോഗിച്ച് പവർ വീൽചെയർ നിയന്ത്രിക്കാനുള്ള പുതിയ സംവിധാനവും ആപ്പിൾ അവതരിപ്പിച്ചു. ടോൾട്ട്, എൽയുസിഐ എന്നീ വീൽചെയർ സംവിധാനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ പിന്തുണ ലഭിക്കുക. കൂടാതെ ടിവി ഒഎസിൽ വലിയ അക്ഷരങ്ങൾ, ഹിയറിംഗ് എയിഡ് കണക്റ്റിവിറ്റിയിലെ മെച്ചപ്പെടുത്തൽ, സോണി ആക്സസസ് കണ്ട്രോളർ പിന്തുണ തുടങ്ങിയ അപ്ഡേറ്റുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
Tech
എയർടെൽ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് വേഗമേറിയ 5ജി സേവനം നൽകാനായി ‘പ്രയോറിറ്റി പോസ്റ്റ്പെയ്ഡ്’ സംവിധാനം ആരംഭിച്ചു. 5ജി സ്ലൈസിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരം സേവനം നല്‍കുന്നത്. തടസമില്ലാത്ത ഇന്റർനെറ്റ് അടക്കമുള്ള സൗകര്യങ്ങൾ ലഭിക്കാൻ പ്രയോറിറ്റി പോസ്റ്റ്പെയ്ഡ് സഹായിക്കും.
നിലവിൽ യുഎസ്, സിഗംപ്പൂർ, ബ്രിട്ടൻ, മലേഷ്യ രാജ്യങ്ങളിലാണ് സമാനമായ സേവനമുള്ളത്. ടെലികോം ശൃംഖലയുടെ നിശ്ചിത ഭാഗം നിശ്ചിത ഉപയോക്താക്കൾക്ക് മാത്രമായി അനുവദിക്കുന്ന രീതിയാണ് 5ജി സ്ലൈസിംഗ്. തിരക്കേറിയ സ്ഥലങ്ങളിൽ പോലും പ്രയോറിറ്റി കണക്ഷനുള്ളവർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ സർവീസിനായി എയർടെൽ സ്ലൈസിംഗ് സാങ്കേതിക വിദ്യയുടെ ആധുനികശേഷികൾ ഉപയോഗിച്ച് 5ജി ശൃഖലയെ നവീകരിച്ചു. അത് ശൃംഖലയ്ക്ക് കൂടുതൽ കാര്യക്ഷമതയും കൂടുതൽ ശേഷിയും നല്കി. കൂടാതെ മുൻഗണനാ ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണനിലവാരമുള്ള അനുഭവം നല്കാൻ ലക്ഷ്യമിടുന്ന തരത്തിൽ ഈ ശേഷിയെ ഉപയോഗിക്കാനുള്ള കഴിവ് നല്‍കുകയും ചെയ്യുന്നു.
പ്രതിമാസം 499 രൂപ മുതലാണ് ഈ പ്ലാനുകൾ ആരംഭിക്കുന്നത്.എല്ലാ പ്ലാനുകളിലും അൺലിമിറ്റഡ് 5ജി ഡാറ്റയും പ്രീമിയം കസ്റ്റമർ സപ്പോർട്ടും ലഭിക്കും. കൂടാതെ, പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും ഇന്റർനാഷണൽ റോമിംഗ് പാക്കുകളും ഇതിന്റെ ഭാഗമാണ്. റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയിൽ നിന്നുള്ള ഉപഭോക്താക്കളെ ആകർഷിക്കുകയാണ് എയർടെല്ലിന്റെ ലക്ഷ്യം.
നെറ്റ്വർക്ക് സ്ലൈസിംഗിലൂടെ പ്രത്യേക ഉപഭോക്താക്കൾക്കായി ഒരു 'വെർച്വൽ ലെയ്ൻ' എയർടെൽ ഒരുക്കുന്നു. തിരക്കേറിയ സമയങ്ങളിലും പ്രയോറിറ്റി പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ഏറ്റവും വേഗതയേറിയ ഡാറ്റ ലഭിക്കുമെന്ന് ഇത് ഉറപ്പാക്കുന്നു. തിരക്കുള്ള സ്ഥലങ്ങളിൽ സാധാരണ ഉപഭോക്താക്കൾക്ക് വേഗത കുറഞ്ഞേക്കാം, എന്നാൽ പുതിയ പ്ലാനുകൾ കൂടുതൽ വിശ്വസനീയമായ കണക്ഷൻ വാഗ്ദാനം ചെയ്യുന്നു.
Tech
ന്യൂയോര്‍ക്ക്: ഇന്നാണത്, മെറ്റയിലെ കൂട്ടപിരിച്ചുവിടൽ. ഏകദേശം 8,000 പേരെ പിരിച്ചുവിടാനാണ് മെറ്റ തയ്യാറെടുക്കുന്നത്. ഏകദേശം 10 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കമ്പനി ഇതുവരെ നിയമനം നടത്തിവന്ന 6,000 ഒഴിവുകള്‍ നിര്‍ത്തലാക്കുകയും ചെയ്യും.
പിരിച്ചുവിടല്‍ നടപടികളുമായി ബന്ധപ്പെട്ട ഇമെയിലുകള്‍ പ്രാദേശിക സമയം രാവിലെ നാലിന് എത്തുമെന്നും ജോലിയില്‍ തുടരുന്ന ഏകദേശം 7,000 ജീവനക്കാരെ നാല് പുതിയ എഐ കേന്ദ്രീകൃത സംവിധാനങ്ങളിലേക്ക് മാറ്റുമെന്നും അറിയിപ്പുകൾ ലഭിച്ചതായി റിപ്പോട്ടുകളുയരുന്നു.
പിരിച്ചുവിടല്‍ ചെലവ് ചുരുക്കലിനല്ല പകരം ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണെന്നാണ് റിപ്പോർട്ടുകൾ.പല ടീമുകള്‍ക്കും നിലവില്‍ ചെറിയ ഗ്രൂപ്പുകളായും കുറഞ്ഞ മാനേജ്മെന്റ് തലങ്ങളോടും കൂടി പ്രവര്‍ത്തിക്കാന്‍ കഴിയും. പല സ്ഥാപനങ്ങള്‍ക്കും ലളിതമായ ഘടനയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഘട്ടമാണിത്. പുനര്‍വിന്യാസിക്കുന്ന 7000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന നാല് പുതിയ സംവിധാനങ്ങളും എഐയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവ ആയിരിക്കുമെന്നും മെമ്മോയില്‍ പറയുന്നു.
യുഎസില്‍ പിരിച്ചുവിടപ്പെടുന്നവര്‍ക്ക് 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളം ആനുകൂല്യമായി ലഭിക്കും. കൂടാതെ മെറ്റയില്‍ ജോലി ചെയ്ത ഓരോ വര്‍ഷവും കണക്കിലെടുത്ത് അധിക ആനുകൂല്യങ്ങളും ലഭിക്കും. ഹെല്‍ത്ത് കെയറും കരിയര്‍ പിന്തുണയും മെറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. യുഎസിന് പുറത്തുള്ള ജീവനക്കാര്‍ക്ക് വ്യത്യസ്തമായ പാക്കേജുകള്‍ ലഭിക്കും.
Tech
മനുഷ്യരൂപത്തിൽ, മനുഷ്യരെ അനുകരിച്ച്, മനുഷ്യർക്കൊപ്പം ജോലി ചെയ്യുന്ന യന്ത്രങ്ങൾ ഇന്ന് ആശുപത്രികളിലും ഫാക്ടറികളിലും വീടുകളിലും യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്.
ഒരുകാലത്ത് ഐസക് അസിമോവിന്റെ നോവലുകളിലും ഹോളിവുഡ് ചലച്ചിത്രങ്ങളിലും മാത്രം ജീവിച്ചിരുന്ന ഹുമനോയ്ഡ് റോബോട്ടുകളെന്ന ആശയം, ഇന്നു ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക കമ്പനികളുടെ മുൻഗണനാ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
ടെസ്ലയും ഗൂഗിളും ബോസ്റ്റൺ ഡയ്നാമിക്സും പോലുള്ള കമ്പനികൾ മാത്രമല്ല, ചൈനയും ജപ്പാനും ദക്ഷിണ കൊറിയയും ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾ ഈ മേഖലയിൽ കോടിക്കണക്കിനു ഡോളർ നിക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്.
കൃത്രിമബുദ്ധിയുടെ വളർച്ചയും നിർമാണച്ചെലവിലെ കുറവും ആഗോള തൊഴിലാളി ക്ഷാമവും ഈ മേഖലയുടെ നല്ല ഭാവിക്കു കാരണമായി കൊണ്ടിരിക്കുകയാണ്.
ഫാക്ടറികളിൽനിന്നു ആശുപത്രികളിലേക്കും ആശുപത്രികളിൽനിന്നു നമ്മുടെ വീടുകളിലേക്കും ഇവ ക്രമേണ വ്യാപിച്ചേക്കാം.
കൃത്രിമബുദ്ധിയുടെ കരുത്ത്
ഹുമനോയ്ഡ് റോബോട്ടുകളുടെ ഏറ്റവും വലിയ ശക്തി കൃത്രിമബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്. ലാർജ് ലാംഗ്വേജ് മോഡലുകളുടെ വളർച്ച ഈ മേഖലയിൽ ഒരു നിർണായക വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്.
ഇതിന് മുൻപ്, ഒരു റോബോട്ടിനെ ഒരൊറ്റ ജോലി പഠിപ്പിക്കാൻ ആഴ്ചകളോളം കോഡ് എഴുതേണ്ടി വന്നിരുന്നു. എന്നാൽ ഇന്ന്, കോഡിന്റെ ആവശ്യമില്ലാതെ തന്നെ സ്വാഭാവിക ഭാഷയിലുള്ള നിർദേശങ്ങൾ കൊണ്ട് മാത്രം വേണ്ട കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നു.
ഇതിനൊപ്പം തന്നെ എംബോഡിഡ് എഐ എന്ന സാങ്കേതികവിദ്യ റോബോട്ടുകൾക്ക് മനുഷ്യരെ നിരീക്ഷിച്ച് പ്രവൃത്തികൾ പഠിക്കാനുള്ള ശേഷി നൽകുന്നു.
തുണി മടക്കുക, പൊതി അടുക്കുക, കോഫി യന്ത്രം പ്രവർത്തിപ്പിക്കുക തുടങ്ങിയ ജോലികൾ ഒരു മനുഷ്യൻ ചെയ്തു കാണിച്ചാൽ മതി, റോബോട്ട് ആ പ്രവൃത്തി സ്വായത്തമാക്കും.
പ്രോഗ്രാമിംഗ് കൂടാതെ തന്നെ പഠിക്കുന്ന ഈ ശേഷിയാണ് ഹുമനോയ്ഡ് റോബോട്ടുകളെ പരമ്പരാഗത വ്യാവസായിക യന്ത്രങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നത്. ഇന്ന് റോബോട്ടുകൾക്കു മനുഷ്യമുഖങ്ങൾ തിരിച്ചറിയാനും ശരീരഭാഷ വ്യാഖ്യാനിക്കാനും വരെ കഴിയുന്നു.
ഒരുകാലത്ത് മനുഷ്യർക്കു മാത്രം സാധ്യമായിരുന്ന ഈ ശേഷികൾ യന്ത്രങ്ങൾ കൈവരിക്കുന്നത് സാങ്കേതികവിദ്യയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.
വ്യവസായത്തിൽ ഉള്ള പ്രയോഗം
ലോകത്തിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങൾ ഇവയെ തങ്ങളുടെ ഉൽപ്പാദന ശൃംഖലയിലേക്കു സ്വാഗതം ചെയ്തുകൊണ്ടിരിക്കുന്നു. ടെസ്ലയും ഒപ്റ്റിമസ് റോബോട്ട് കമ്പനിയുടെ സ്വന്തം ഫാക്ടറിയിൽ ജോലി ചെയ്യുന്നു, 1എക്സ് പോലുള്ള സ്റ്റാർട്ടപ്പുകൾ വെയർഹൗസുകളിൽ ചരക്ക് നീക്കത്തിനും അടുക്കിവയ്ക്കലിനും ഇവയെ വിന്യസിക്കുന്നു.
പരമ്പരാഗത വ്യാവസായിക യന്ത്രങ്ങളിൽനിന്നു ഹുമനോയ്ഡ് റോബോട്ടുകളെ വ്യത്യസ്തമാക്കുന്നത് അവയുടെ പൊരുത്തപ്പെടാനുള്ള കഴിവാണ്.
ഗോവണികൾ കയറാനും വ്യത്യസ്ത ഉയരങ്ങളിൽ നിന്ന് സാധനങ്ങൾ എടുക്കാനും ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്ക് അനായാസം മാറാനും ഇവ പ്രാപ്തമാണ്.
മനുഷ്യർക്കായി രൂപകൽപ്പന ചെയ്ത ഇടങ്ങളിൽ, മനുഷ്യരെ പോലെ തന്നെ ഇവ പ്രവർത്തിക്കുന്നു എന്നതാണ് ഇവയുടെ ഏറ്റവും വലിയ മേന്മ. ആരോഗ്യസേവന മേഖലയിലും ഇവ ശ്രദ്ധ നേടുകയാണ്.
അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ, ആവർത്തനസ്വഭാവമുള്ള ജോലികളിൽ, മനുഷ്യർക്ക് ശാരീരികമായി ബുദ്ധിമുട്ടുള്ള ചുമതലകളിൽ ഹുമനോയ്ഡ് റോബോട്ടുകൾ ഫലപ്രദമായ ബദലായി ഉയർന്നുവരുന്നു
ചെലവ് കുറഞ്ഞു, ഡിമാൻഡ് കൂടി
ഒരു ദശകം മുൻപ് ഹുമനോയ്ഡ് റോബോട്ടുകൾ വൻകിട ഗവേഷണ സ്ഥാപനങ്ങളുടെ മാത്രം സ്വത്തായിരുന്നു. 2020-ൽ ഒരു ഗവേഷണ റോബോട്ടിന്റെ വില പത്ത് ലക്ഷം ഡോളറിലേറെ ആയിരുന്നു. എന്നാൽ 2026 ആകുമ്പോഴേക്കും ആ വില ഒരു ലക്ഷം ഡോളറിൽ താഴെയായി കുറഞ്ഞിരിക്കുന്നു.
2030 ആകുമ്പോഴേക്കും 20,000 മുതൽ 30,000 ഡോളർ വരെ മാത്രമേ ചെലവ് വരൂ എന്നാണ് വിദഗ്ധർ കണക്കാക്കുന്നത്. നിർമ്മാണ സാങ്കേതികവിദ്യയിലെ മുന്നേറ്റവും വൻതോതിലുള്ള ഉൽപ്പാദനവും ഈ വിലക്കുറവിന് പ്രധാന കാരണങ്ങളാണ്.
ചെലവ് കുറഞ്ഞതോടൊപ്പം ആവശ്യകതയും കുതിച്ചുയരുകയാണ്. മണിക്കൂറിന് ഏകദേശം രണ്ട് ഡോളർ മാത്രം പ്രവർത്തനച്ചെലവുള്ള ഹുമനോയ്ഡ് റോബോട്ടുകൾ, തൊഴിലാളി ക്ഷാമം നേരിടുന്ന രാജ്യങ്ങൾക്ക് ഏറ്റവും പ്രായോഗികമായ പരിഹാരമായി മാറുകയാണ്.
ജപ്പാനും ചൈനയും ദക്ഷിണ കൊറിയയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ ജനസംഖ്യ കുറയുന്ന മേഖലകളിലെ തൊഴിൽ ശക്തിയുടെ അഭാവം ഇതിനകം തന്നെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഹുമനോയ്ഡ് റോബോട്ടുകൾ കേവലം ഒരു സാങ്കേതിക നവീനതയല്ല, മറിച്ച് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് അനിവാര്യമായ ഒരു ഉത്തരമായി രൂപാന്തരപ്പെടുകയാണ്.
സാധ്യതകൾ
ഹുമനോയ്ഡ് റോബോട്ടുകൾ തുറന്നിടുന്ന സാധ്യതകൾ അനന്തമാണ്. ഉൽപ്പാദന മേഖലയിൽ മാത്രമല്ല, മനുഷ്യജീവിതത്തിന്റെ ഓരോ തലത്തിലും ഇവ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ളവയാണ്.
2050 ആകുമ്പോഴേക്കും തൊഴിൽ പ്രായക്കാരുടെ എണ്ണം 22 ശതമാനം വരെ കുറഞ്ഞേക്കാം എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്ന സാഹചര്യത്തിൽ, ഹുമനോയ്ഡ് റോബോട്ടുകൾ ആ വിടവ് നികത്താനുള്ള ഏറ്റവും ശക്തമായ ഉപകരണമായി ഉയർന്നുവരുന്നു.
ആരോഗ്യസേവന മേഖലയിൽ പ്രായമായവർക്ക് പരിചരണം നൽകുന്നതിൽ ഇവ നിർണ്ണായക പങ്ക് വഹിക്കും. നഴ്സുമാരുടെയും പരിചരണ ജീവനക്കാരുടെയും ക്ഷാമം രൂക്ഷമാകുന്ന ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ ഇത് ഇതിനകം തന്നെ പ്രാധാന്യം നേടിക്കഴിഞ്ഞു.
നിർമാണ മേഖലയിൽ, അപകടകരമായ സ്ഥലങ്ങളിൽ, ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ, ബഹിരാകാശ ദൗത്യങ്ങളിൽ വരെ ഇവ മനുഷ്യർക്ക് പകരക്കാരായി പ്രവർത്തിക്കാൻ പ്രാപ്തമാണ്.
വെല്ലുവിളികൾ
സാധ്യതകൾ എത്ര വലുതാണോ, അത്രതന്നെ ഗുരുതരമാണ് ഈ മേഖല നേരിടുന്ന വെല്ലുവിളികളും. ഏറ്റവും അടിസ്ഥാനപരമായ പ്രശ്നം ബാറ്ററിയുടെ ആയുസാണ്.
ഇന്നത്തെ ഏറ്റവും മികച്ച ഹുമനോയ്ഡ് റോബോട്ടുകൾക്ക് പോലും രണ്ട് മുതൽ നാല് മണിക്കൂർ വരെ മാത്രമേ തുടർച്ചയായി പ്രവർത്തിക്കാൻ കഴിയൂ.
ഒരു വ്യാവസായിക പരിതസ്ഥിതിയിൽ ഇത് ഗുരുതരമായ പരിമിതിയാണ്. സൂക്ഷ്മമായ കൈകൊണ്ടുള്ള ജോലികൾ ഇനിയും ഇവക്ക് വലിയ വെല്ലുവിളിയാണ്.
സൈബർ സുരക്ഷയും ഗുരുതരമായ ആശങ്ക ഉയർത്തുന്നു. നെറ്റ്വർക്കുമായി ബന്ധിപ്പിക്കപ്പെട്ട ഈ യന്ത്രങ്ങൾ ഹാക്കിംഗിനോ ദുരുപയോഗത്തിനോ വിധേയമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
നിയമപരമായ ചട്ടക്കൂടിന്റെ അഭാവം മറ്റൊരു പ്രധാന തടസ്സമാണ്. ഹുമനോയ്ഡ് റോബോട്ടുകളുടെ ഉപയോഗത്തിന് ഇതുവരെ വ്യക്തമായ ആഗോള മാനദണ്ഡങ്ങൾ രൂപപ്പെട്ടിട്ടില്ല.
ഒരു റോബോട്ട് പിഴവ് വരുത്തിയാൽ ആരാണ് ഉത്തരവാദി, നിർമാതാവോ ഉപഭോക്താവോ എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. ഇതിനൊപ്പം തൊഴിൽ നഷ്ടത്തെ കുറിച്ചുള്ള ആശങ്കകളും സമൂഹത്തിൽ ശക്തിപ്പെടുകയാണ്.
യന്ത്രങ്ങൾ ഏറ്റെടുക്കുന്ന ജോലികളിൽ നിന്ന് പുറത്താകുന്ന തൊഴിലാളികൾക്ക് പുനർ പരിശീലനം നൽകുന്നതിൽ സർക്കാരുകളും സ്ഥാപനങ്ങളും ഇതുവരെ വ്യക്തമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടില്ല.
ഭാവി എന്ത്?
2026 മുതൽ 2028 വരെയുള്ള കാലയളവ് ഹുമനോയ്ഡ് റോബോട്ടുകളുടെ ചരിത്രത്തിലെ ഏറ്റവും നിർണായക ഘട്ടമായിരിക്കും. വ്യാവസായിക മേഖലകളിൽ കൂടുതൽ പൈലറ്റ് പ്രോജക്ടുകൾ ആരംഭിക്കും അർധ സ്വയംഭരണ രീതിയിൽ ജോലി ചെയ്യുന്ന റോബോട്ടുകൾ ക്രമേണ സ്ഥിരം സാന്നിധ്യമാകും.
ഇന്ന് നൂറുകണക്കിന് യൂണിറ്റുകളിൽ ഒതുങ്ങുന്ന വിന്യാസം, ഒരു ദശകത്തിനുള്ളിൽ ലക്ഷക്കണക്കിലേക്ക് വളരും എന്നാണ് വ്യവസായ നിരീക്ഷകർ കരുതുന്നത്.
എന്നാൽ ഹുമനോയ്ഡ് റോബോട്ടുകളുടെ ഭാവി ഫാക്ടറി മതിലുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നില്ല. സാധാരണ വീടുകളിലേക്കും ഇവ കടന്നുവരാൻ തുടങ്ങുകയാണ്.
പാത്രം കഴുകുക, വീട് അടിച്ചുവാരുക, പലചരക്ക് സാധനങ്ങൾ അടുക്കിവെക്കുക, കുട്ടികളെ നോക്കുക തുടങ്ങിയ ദൈനംദിന ജോലികൾ ഏറ്റെടുക്കാൻ ശേഷിയുള്ള ഗാർഹിക റോബോട്ടുകൾ ഇതിനകം തന്നെ പരീക്ഷണ ഘട്ടത്തിലാണ്.
ഒരൊറ്റ കുടുംബത്തിന് താങ്ങാനാവുന്ന വിലയിൽ ഒരു ഹുമനോയ്ഡ് ഗൃഹസഹായി എന്ന ആശയം, 2030-കളോടെ യാഥാർത്ഥ്യമായേക്കും.
സാങ്കേതികവിദ്യ മാത്രമല്ല, ഭൂരാഷ്ട്രീയ മത്സരവും ഈ മേഖലയെ നയിക്കുന്നു. ചൈന ഇലക്ട്രിക് വാഹന വ്യവസായത്തിൽ സ്വീകരിച്ച അതേ തന്ത്രം ഹുമനോയ്ഡ് റോബോട്ടിക്സിലും പ്രയോഗിക്കുകയാണ്.
സർക്കാർ പിന്തുണയോടെ, വൻതോതിലുള്ള നിക്ഷേപവുമായി ചൈന ഈ മേഖലയിൽ ആധിപത്യം നേടാൻ ശ്രമിക്കുന്നു. അമേരിക്കയും യൂറോപ്പും ഈ വെല്ലുവിളി തിരിച്ചറിഞ്ഞ് തങ്ങളുടെ നിക്ഷേപ ശക്തിപെടുത്തിക്കൊണ്ടിരിക്കുന്നു.
ഹുമനോയ്ഡ് റോബോട്ടുകളുടെ കാലഘട്ടം ആരംഭിച്ചുകഴിഞ്ഞു, എന്നാൽ ഈ സാങ്കേതികവിദ്യ മനുഷ്യരാശിക്ക് അനുഗ്രഹമാകണമോ ശാപമാകണമോ എന്ന് തീരുമാനിക്കുന്നത് യന്ത്രങ്ങളല്ല, മനുഷ്യർ തന്നെയാണ്.
ഹുമനോയ്ഡ് റോബോട്ടുകൾ നമ്മുടെ ജീവിതം എങ്ങനെ രൂപപ്പെടുത്തും എന്നത് ഇനി വരുന്ന തലമുറകളുടെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്.
Tech
പുതിയ ഡിസപ്പിയറിംഗ് ഫോട്ടോ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. 'ഇന്‍സ്റ്റന്റ്സ്' എന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ പുത്തന്‍ ഫീച്ചറുടെ പേര്. സുഹൃത്തുക്കള്‍ തമ്മില്‍ വളരെ വേഗത്തില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനുള്ള ഫീച്ചറാണിത്. സ്നാപ്ചാറ്റിലെ വ്യൂ വണ്‍സിന് സാമ്യതയുള്ള രീതിയിലാണ് ഈ ഫീച്ചര്‍ മെറ്റ വികസിപ്പിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലെ ക്ലോസ് ഫ്രണ്ട്സ് തമ്മിലോ മ്യൂച്ചല്‍ ഫോളോവേഴ്സ് തമ്മിലോ ഇന്‍സ്റ്റന്റ്സ് വഴി ഫോട്ടോ പങ്കുവെക്കാൻ കഴിയും. ഇന്സ്റ്റഗ്രാമിനുള്ളിലെ ഇന്‍സ്റ്റന്റ്സ് ഫീച്ചറിന് പുറമെ, പ്രത്യേക ഇന്‍സ്റ്റന്റ്സ് ആപ്പ് ഇന്ത്യയടക്കമുള്ള തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ മെറ്റ പരീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇന്‍സ്റ്റന്റ്സ് ആപ്പ് ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് വേര്‍ഷനുകളില്‍ വരും ദിവസങ്ങളില്‍ പുറത്തിറങ്ങും. പ്രധാന ഇന്‍സ്റ്റഗ്രാം ആപ്പ് ഓപ്പണാക്കാതെ തന്നെ ക്യാമറ ഓപ്പണ്‍ ചെയ്ത് ഇന്‍സ്റ്റന്റ്സ് അയക്കാന്‍ ഈ ആപ്പ് വഴിയാകും. ഇന്‍സ്റ്റന്റ് ആപ്പ് വഴി അയക്കുന്ന വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷനിലും ദൃശ്യമാകും.
ഡിസപ്പിയറിംഗ് ഫോട്ടോസ് ഫീച്ചര്‍ സുഹൃത്തുക്കളും മ്യൂച്വല്‍ ഫോളോവേഴ്സും തമ്മില്‍ ചിത്രങ്ങള്‍ അയക്കുമ്പോള്‍ ഉപയോഗിക്കാമെന്ന് ഇന്‍സ്റ്റഗ്രാം വ്യക്തമാക്കി. ഫോട്ടോ ലഭിച്ചയാള്‍ ചിത്രം ഒരുവട്ടം കണ്ടുകഴിഞ്ഞാല്‍ അപ്രത്യക്ഷ്യമാവും. എന്നാല്‍ അയച്ചയാള്‍ക്ക് ഈ ചിത്രം ആര്‍ക്കൈവിലൂടെ ഒരുവര്‍ഷം വരെ കാണാനാകും. ഇന്‍സ്റ്റന്റ്സ് ചിത്രങ്ങളോട് സുഹൃത്തുക്കള്‍ക്ക് റിയാക്ടോ റിപ്ലൈയോ നല്‍കാനുള്ള അവസരമുണ്ടാകും. ഇന്‍സ്റ്റഗ്രാം ഡയറക്ട് മെസേജസില് ഈ പ്രതികരണങ്ങള്‍ തെളിയും.
ഇൻസ്റ്റഗ്രാമിന്റെ ഇൻബോക്സ് വിഭാഗത്തിനുള്ളിൽ ഇന്‍സ്റ്റന്റ്സ് കാണാൻ കഴിയും. ഉപയോക്താക്കൾക്ക് ഒരു ചെറിയ ഫോട്ടോ സ്റ്റാക്ക് ഐക്കണിൽ ടാപ്പ് ചെയ്ത് ക്യാമറ തുറക്കാനും തെരഞ്ഞെടുത്ത സുഹൃത്തുക്കളുമായി ഫോട്ടോകൾ പങ്കിടാനും കഴിയും. സ്റ്റോറികളിൽ നിന്ന് വ്യത്യസ്തമായി, ഇന്‍സ്റ്റന്റ്സ് ചിത്രങ്ങളില്‍ ക്യാപ്ഷന്‍ ചേർക്കാൻ കഴിയും.
ക്യാമറയ്ക്ക് താഴെയുള്ള വെളുത്ത ബട്ടണില്‍ ടാപ്പ് ചെയ്ത് ഒന്നിലേറെ ചിത്രങ്ങള്‍ ഇത്തരത്തില്‍ അയക്കാം. ലഭിക്കുന്നയാള്‍ ഓപ്പണ്‍ ചെയ്യും മുമ്പ് ഈ ഫീച്ചര്‍ പഴയപടിയാക്കാനുള്ള ( അൺഡു ) ഓപ്ഷനും കാണും. ഫോട്ടോ സേവ് ചെയ്യാനോ സ്ക്രീന്‍ഷോട്ട് എടുക്കാനോ സാധിക്കില്ല. ഇന്‍സ്റ്റഗ്രാമിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് പാലിച്ചായിരിക്കും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയെന്നും ചിത്രങ്ങള്‍ റിവ്യൂ ചെയ്യാനുള്ള ഓപ്ഷനുണ്ടാകുമെന്നും മെറ്റ വ്യക്തമാക്കി.
Tech
ഇൻസ്റ്റഗ്രാമിൽ സുഹൃത്തുക്കളുമായോ പ്രിയപ്പെട്ടവരുമായോ സ്വകാര്യ ചാറ്റുകൾ നടത്തുന്നവർക്ക് പൂട്ട് വീണു. നിങ്ങളെ ഞെട്ടിക്കുന്ന ഒരു മാറ്റമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ന് മുതൽ, ഇൻസ്റ്റാഗ്രാം ഡയറക്ട് മെസേജുകളിലെ (DM) എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനം അവസാനിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.ഇതേതുടർന്ന് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും പലഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
ഇൻസ്റ്റാഗ്രാം ഡിഎമ്മുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വാഗ്ദാനം ചെയ്തിരുന്നു, ഉപയോക്താക്കൾക്ക് ഇത് സ്വമേധയാ ഉൾപെടുത്താൻ കഴിയും. ഈ സവിശേഷത ഉപയോഗിക്കുമ്പോൾ , ചാറ്റുകൾ പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്തിരിക്കും, അയച്ചയാൾക്കും സ്വീകർത്താവിനും മാത്രമേ സന്ദേശങ്ങൾ വായിക്കാൻ കഴിയൂ. കമ്പനിക്ക് പോലും ഉള്ളടക്കം കാണാൻ കഴിയില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇപ്പോൾ അവസാനിച്ചതോടെ കമ്പനിക്ക് ഉപയോക്താക്കളുടെ സംഭാഷണങ്ങൾ കാണാനും വായിക്കാനും കഴിയും. ഇൻസ്റ്റാഗ്രാമിന്റെ എൻക്രിപ്ഷനിൽ ആളുകൾക്ക് ഇനി താത്പര്യമില്ലെന്നും അത് ഉപയോഗിക്കുന്നത് കുറവാണെന്നും കമ്പനി വാദിച്ചു. തങ്ങളുടെ എഐ പരിശീലിപ്പിക്കുന്നതിനാണ് കമ്പനി ഇത് ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നീക്കം ചെയ്യുന്നതോടെ, ഉപയോക്താക്കളുടെ ചാറ്റുകൾ വായിക്കാനും അവ ഉപയോഗിച്ച് എഐ പരിശീലിപ്പിക്കാനും കമ്പനിക്ക് എളുപ്പമാകും. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മുമ്പ് ഉപയോക്താക്കളുടെ ചാറ്റുകൾ ആക്സസ് ചെയ്യുന്നതിൽ നിന്ന് കമ്പനിയെ തടഞ്ഞിരുന്നു.
ആളുകൾ സോഷ്യൽ മീഡിയയിൽ വെറുതെ സംസാരിക്കുക മാത്രമല്ല, വ്യക്തിപരമായ സംഭാഷണങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, പ്രധാനപ്പെട്ട വിവരങ്ങൾ എന്നിവ പങ്കിടുകയും ചെയ്യുന്നു. അതിനാൽ, എൻക്രിപ്ഷൻ നീക്കം ചെയ്യുന്നത് സ്വകാര്യതയെ നേരിട്ട് ബാധിച്ചേക്കാം. ഇൻസ്റ്റാഗ്രാമിൽ, ഈ സവിശേഷത മുമ്പ് ഓപ്ഷണലായിരുന്നു, ഇപ്പോൾ നീക്കംചെയ്തിരിക്കുന്നു.
Tech
ഡൽഹി: ലോകത്ത് 2026ന്റെ ആദ്യപാദത്തിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ സ്മാര്‍ട്ട്ഫോണ്‍ എന്ന റിക്കാർഡ് ആപ്പിളിന്റെ ഐഫോണ്‍ 17 സ്വന്തമാക്കിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ സ്ഥാനത്ത് ഐഫോണ്‍ 16 മോഡല്‍ ആയിരുന്നു ബെസ്റ്റ് സെല്ലര്‍. ഈ വർഷം ആദ്യപാദത്തിൽ ആകെ സ്മാര്‍ട്ട്ഫോണ്‍ വില്പനയില് ആറ് ശതമാനം വിപണി വിഹിതമാണ് ഐഫോണ്‍ 17 നേടിയിരിക്കുന്നത്. യുഎസ്, ചൈന എന്നീ പ്രധാന വിപണികളില്‍ ഇരട്ടി വില്പന വളര്‍ച്ച ഐഫോണ്‍ 17 രേഖപ്പെടുത്തിയെന്നും പുതിയ കൗണ്ടർപോയിന്റ് റിപ്പോർട്ടുകൾ സൂചനകൾ നല്കുന്നു. ഏറ്റവുമധികം വിറ്റഴിഞ്ഞ ഫോണുകളില്‍ ഐഫോണ്‍ 17 പ്രോ മാക്സ് രണ്ടും ഐഫോണ്‍ 17 പ്രോ മൂന്നും സ്ഥാനങ്ങളില്‍ ഇടംനേടിയിട്ടുണ്ട്.
ആപ്പിള്‍ ഡിസ്പ്ലെയില്‍ വരുത്തിയ അപ്ഗ്രേഡാണ് ഐഫോണ്‍ 17 ഇത്രയും ജനപ്രീയമാകാനുള്ള കാരണം. ഐഫോണ്‍ 16 മോഡല്‍ 60 ഹെര്‍ട്സ് മികവ് മാത്രമുള്ള ഡിസ്പ്ലെയിലുള്ള ഫോണായിരുന്നുവെങ്കില്‍ ഐഫോണ്‍ 17ന്റെ ഡിസ്പ്ലെ 120 ഹെര്‍ട്സ് ഉയര്‍ന്ന ശേഷിയുള്ളതാണ്. പ്രധാന എതിരാളിയായ സാംസങ് 2020ല്‍ ഗാലക്സി എസ്20 സീരീസിലൂടെ 120 ഹെര്‍ട്സ് ഡിസ്പ്ലെ അവതരിപ്പിച്ച സ്ഥാനത്താണ് ആപ്പിള്‍ അഞ്ച് വര്‍ഷം വൈകി സമാന ഡിസ്പ്ലെ കൊണ്ടുവന്നത്. പ്രോമോഷന് സാങ്കേതികവിദ്യയും ഐഫോണ്‍ 17ലുണ്ടായിരുന്നു.
എ19 ചിപ്പിലുള്ള സ്മാര്‍ട്ട്ഫോണായതിനാല്‍ ഐഫോണ്‍ 17 പ്രകടനത്തില്‍ ഏറ്റവും മികച്ചുനില്ക്കുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളേക്കാള്‍ ദീര്‍ഘസമയ ഗെയിമിംഗിന് ഐഫോണ്‍ 17 ഗുണകരമാണ്. ക്യാമറയിലും ഐഫോണ്‍ 17 മികച്ച ഫീച്ചറുകള്‍ നല്കുന്നു. പ്രോ മോഡലുകളില്‍ നല്‍കിയിരിക്കുന്ന ടെലിഫോട്ടോ ക്യാമറ ലഭ്യമല്ലെങ്കിലും 48മെഗാപിക്സല്‍ പ്രധാന, 48മെഗാപിക്സല്‍ അള്‍ട്രാവൈഡ് ഡബിൾ റിയര്‍ ക്യാമറകള്‍ മികച്ച ഫോട്ടോകളും വീഡിയോകളും പ്രധാനം ചെയ്യുന്നു. വീഡിയോ റിക്കാർഡ് ചെയ്യുന്നതിന് മികച്ച ഓപ്ഷനാണ് ഐഫോണ്‍ 17. 18മെഗാപിക്സലിന്റെ സെന്റര്‍ സ്റ്റേജ് സെല്‍ഫി ക്യാമറയാണ് ഐഫോണ്‍ 17ലുണ്ടായിരുന്ന മറ്റൊരു പ്രധാന ക്യാമറ സവിശേഷത. മികച്ച ബാറ്ററിലൈഫും മാഗ്സേഫ് ചാര്‍ജിംഗ് സാങ്കേതികവിദ്യയും ഐഫോണ്‍ 17 വാങ്ങാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.
Tech
ന്യൂഡൽഹി: ആഗോള ഐടി സേവന ദാതാക്കളായ കോഗ്നിസെന്റ് 12,000 മുതൽ 15,000 വരെ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കമ്പനിയുടെ ചിലവ് കുറയ്ക്കുന്നതിനായുള്ള ‘പ്രൊജക്ട് ലീപ്’ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഇന്ത്യയിൽ നിന്നുള്ള ജീവനക്കാരെയാണ് ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുകയെന്നാണ് റിപ്പോർട്ടുകൾ പ്രകാരമുള്ള സൂചന. ഐടി ലോകത്തെ പ്രമുഖ കമ്പനികളിലൊന്നായ കോഗ്നിസന്റിന്റെ ഈ നീക്കം ഇന്ത്യൻ ഐടി മേഖലയിൽ വലിയ ആശങ്കയ്ക്കാണ് വഴിതെളിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 29-നാണ് കമ്പനി തങ്ങളുടെ ലാഭവിഹിതം വർദ്ധിപ്പിക്കുന്നതിനും ചിലവ് കുറയ്ക്കുന്നതിനുമായി ‘പ്രൊജക്ട് ലീപ്’ പ്രഖ്യാപിച്ചത്. പിരിച്ചുവിടൽ ഉണ്ടാകുമെന്ന് അന്ന് സൂചന നൽകിയിരുന്നെങ്കിലും എത്ര പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നില്ല. കോഗ്നിസെന്റ് കമ്പനിക്ക് നിലവിൽ ആഗോളതലത്തിൽ 3,57,000 ജീവനക്കാരാണുള്ളത്. ഇതിൽ 2,50,000 പേരും ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്.
ഇന്ത്യയിൽ മാത്രം പതിനായിരത്തിലേറെ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കാം. ഇന്ത്യയിലെ ഒരു ജീവനക്കാരന്റെ ശരാശരി വാർഷിക ശമ്പളം 15 ലക്ഷം രൂപയായാണ് കണക്കാക്കുന്നത്. പിരിച്ചുവിടപ്പെടുന്നവർക്ക് ആറ് മാസത്തെ ശമ്പളമായ ഏകദേശം 7.5 ലക്ഷം രൂപ വീതം നൽകാനാണ് കമ്പനിയുടെ പദ്ധതിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അമേരിക്കയിലെ ജീവനക്കാരെ പിരിച്ചുവിടുന്നത് ഇന്ത്യയെ അപേക്ഷിച്ച് കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതുകൊണ്ടുതന്നെ അമേരിക്കയിൽ പിരിച്ചുവിടൽ കുറവായിരിക്കാനാണ് സാധ്യതകൾ. ശമ്പളം, പ്രാദേശിക നിയമങ്ങൾ എന്നിവ പരിഗണിച്ച് ഓരോ രാജ്യത്തെയും പിരിച്ചുവിടൽ തോതിനെകുറിച്ച് കമ്പനി അന്തിമ തീരുമാനമെടുക്കും.
Tech
ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് പ്രമുഖ സ്പേസ്-ടെക് സ്റ്റാര്‍ട്ടപ്പായ പിക്സല്‍, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സ്ഥാപനമായ സര്‍വം എഐയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന അത്യാധുനിക പദ്ധതിയാണ് ഓര്‍ബിറ്റല്‍ ഡാറ്റാ സെന്റര്‍.
പാത്ത്ഫൈന്‍ഡര്‍ എന്നു പേരിട്ടിരിക്കുന്ന സെന്ററിന്റെ ലക്ഷ്യം ഭൂമിയുടെ ഭ്രമണപഥത്തില്‍ (ഓര്‍ബിറ്റ്) നേരിട്ട് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുകയെന്നതാണ്. ഭൂമിയിലെ ഡാറ്റാ സെന്ററുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സ്ഥല പരിമിതിയാണ്.
കൂടാതെ വലിയ ഊര്‍ജവും ആവശ്യമാണ്. ഇതു രണ്ടും പരിഹരിക്കുകയെന്നതാണ് ഓര്‍ബിറ്റല്‍ ഡാറ്റാ സെന്ററിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഈ ദൗത്യം 2026 അവസാനത്തോടെ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.
ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നതിലൂടെ അന്തരീക്ഷത്തിലെ തടസങ്ങളില്ലാതെ സൂര്യപ്രകാശത്തില്‍നിന്ന് നേരിട്ട് ഊര്‍ജം ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യാം എന്നതാണ്.
കൂടാതെ മറ്റ് ഉപഗ്രഹങ്ങളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ബഹിരാകാശത്തുവച്ച് വിശകലനം ചെയ്യാന്‍ സാധിക്കും.
കൂടാതെ ഡാറ്റ ഭൂമിയിലേക്ക് അയച്ച് പ്രോസസ് ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാനും സാങ്കേതിക വിദ്യകള്‍ ബഹിരാകാശത്ത് ഉപയോഗിക്കുന്നതിലൂടെ ഡാറ്റാ സുരക്ഷ വര്‍ധിപ്പിക്കാനും സാധിക്കും.
ബഹിരാകാശത്ത് എത്തുന്ന ഉപഗ്രഹം സ്വയം ഒരു സൂപ്പര്‍ കംപ്യൂട്ടറായി മാറും. ഇതിലെ ഏറ്റവും വലുതും പ്രധാനവുമായ ഭാഗം ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റുകളാണ്.
സാധാരണ ഉപഗ്രഹങ്ങളില്‍നിന്ന് വ്യത്യസ്തമായി, ഡാറ്റാ സെന്ററുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഹൈ-എന്‍ഡ് ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റുകള്‍ ഉപഗ്രഹത്തിലുണ്ടാവും.
പിക്സലിന്റെ ഹൈ്പര്സപെക്ട്രല് ഇമേജിംഗ് കാമറ ഉപയോഗിച്ച് ഭൂമിയുടെ വ്യക്തമായ ചിത്രങ്ങള്‍ എടുക്കാനും അവ തത്സമയം എഐ ഉപയോഗിച്ച് വിശകലനം ചെയ്യാനും കഴിയും.
Tech
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കമന്റ് മാറിപോയോ, അല്ലെങ്കിൽ പോസ്റ്റ് ചെയ്യതതിനുശേഷം തെറ്റുകൾ കണ്ടെത്തിയോ, എന്നാൽ ഇനി മുതൽ ടെൻഷൻ വേണ്ട, നിങ്ങൾക്കുള്ള പരിഹാരവുമായി ദേ ഇന്‍സ്റ്റഗ്രാം എത്തി. മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം, കമന്റുകൾ പോസ്റ്റ് ചെയ്ത 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു.
ഇത്രയും കാലം പോസ്റ്റുകൾ എഡിറ്റ് ചെയ്യാൻ സാധിക്കുമായിരുന്നെങ്കിലും കമന്റുകൾക്ക് അതിനുള്ള സൗകര്യമുണ്ടായിരുന്നില്ല. ഇനി മുതൽ ഒരു കമന്റ് പോസ്റ്റ് ചെയ്തശേഷം, പുതുതായി ചേർത്ത എഡിറ്റ് ഓപ്ഷനിൽ ടാപ് ചെയ്തശേഷം ഉപയോക്താക്കൾക്ക് തിരുത്താനും മാറ്റങ്ങൾ വരുത്താനും സാധിക്കും.
എഡിറ്റ് ചെയ്ത കമന്റുകൾക്ക് താഴെ മാറ്റങ്ങൾ വരുത്തിയെന്ന് സൂചിപ്പിക്കുന്ന ചെറിയ ഗ്രേ നിറത്തിലുള്ള എഡിറ്റഡ് ലേബൽ ദൃശ്യമാകും. എന്നാൽ എഡിറ്റ് ചെയ്തതിനുശേഷം കമന്റിന്റെ പഴയ രൂപം കാണാൻ സാധിക്കില്ല. ഉപയോക്താക്കൾക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും കമന്റ് സെക്ഷനിലെ തെറ്റുകൾ കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
Tech
ഇനി കൺവ്യൂഷനുമില്ല, തപ്പിതിരയലും വേണ്ട. ഗൂഗിളിൽ പത്തോ ഇരുപതോ ടാബുകൾ ഒരേസമയം തുറന്നിടുന്ന ശീലമുള്ളവരാണോ നിങ്ങൾ, നിങ്ങൾക്കുള്ള പരിഹാരവുമായി ദേ ഗൂഗിൾ എത്തി. ഈ പ്രശ്നത്തിന് ഗൂഗിൾ ക്രോം ഇപ്പോൾ ഒരു കിടിലൻ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ഇനി മുതൽ ടാബുകൾ ബ്രൗസറിന് മുകളിൽ മാത്രമല്ല, വശങ്ങളിലും അടുക്കിവെക്കാം. ‘വെർട്ടിക്കൽ ടാബ്സ്’ എന്ന ഈ പുതിയ ഫീച്ചർ ക്രോമിലേക്ക് എത്തുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ടെക് ലോകം ഏറ്റെടുത്തിരിക്കുന്നത്.
വശങ്ങളിൽ ടാബുകൾ വരുന്നതോടെ വെബ്പേജിന്റെ തലക്കെട്ട് പൂർണ്ണമായി വായിക്കാനും നമുക്ക് ആവശ്യമുള്ള ടാബ് പെട്ടെന്ന് കണ്ടെത്താനും സാധിക്കും. ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ക്രോം വിൻഡോയിൽ ജസ്റ്റ് ഒന്ന് റൈറ്റ് ക്ലിക്ക് ചെയ്ത് ഷോ ടാബ്സ് വെർട്ടിക്കലി (Show Tabs Vertically) കൊടുത്താൽ മാത്രം മതി.
അതോടൊപ്പം, വായന തടസപ്പെടാതിരിക്കാൻ മറ്റൊരു അടിപൊളി മാറ്റം കൂടി ഗൂഗിൾ കൊണ്ടുവന്നിട്ടുണ്ട്. വായനയ്ക്കിടയിൽ തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള വെബ്സൈറ്റുകളിലെ പരസ്യങ്ങളും പോപ്പ്-അപ്പുകൾക്കും പരിഹാരവുമായിട്ടാണ് ഗൂഗിൾ പുതിയ റീഡിംഗ് മോഡ് കൊണ്ടുവന്നിരിക്കുന്നത്. പേജിലെ അനാവശ്യ ബഹളങ്ങളെല്ലാം ഒഴിവാക്കി വായനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്ന ഒരു ഫുൾ പേജ് ഡിസൈനാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.
ഇപ്പോൾ ജെമിനി എഐ പോലുള്ള അത്യാധുനിക ഫീച്ചറുകൾക്കൊപ്പം ക്രോമിനെ കൂടുതൽ സ്മാർട്ടാക്കാനാണ് കമ്പനിയുടെ നീക്കം. വരും ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കളിലേക്കും ഈ അപ്ഡേറ്റ് എത്തും. പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് ഗൂഗിൾ വെബ് ബ്രൗസിംഗ് അനുഭവം കൂടുതൽ ലളിതമാക്കുന്നു.
Tech
ടെക് ഭീമനായ ആമസോൺ കിൻഡിൽ ഇ റീഡർ ഉപകരണങ്ങൾക്കുള്ള പിന്തുണ അവസാനിപ്പിക്കാനൊരുങ്ങുന്നു. 2012 ലും അതിനുമുമ്പുമായി പുറത്തിറങ്ങിയ കിൻഡിൽ ഇ റീഡർ ഉപകരണങ്ങൾക്കുള്ള പിന്തുണയാണ് അവസാനിപ്പിക്കുക. മേയ് 20ന് ശേഷം കിൻഡിൽ വഴി പുസ്തകങ്ങൾ വായിക്കാനോ വാങ്ങാനോ സാധിക്കില്ല. കിൻഡിൽ വഴിയുള്ള പ്രധാന സേവനങ്ങൾ ലഭ്യമാകില്ല. അന്നേദിവസം മുതൽ ഈ ഉപകരണങ്ങൾക്കുള്ള ഔദ്യോഗിക പിന്തുണ അവസാനിക്കും എന്ന് ആമസോൺ അറിയിച്ചു.
2012ലോ അതിനുമുമ്പോ പുറത്തിറങ്ങിയ ഉപകരണങ്ങൾക്ക് മേയ് 20 മുതൽ പുതിയ അപ്ഡേറ്റുകൾ ലഭിക്കില്ല. കിൻഡിൽ ടച്ച്, ഫയർ ടാബ്ലെറ്റുകൾ തുടങ്ങിയ ആദ്യകാല മോഡലുകൾ ഉൾപ്പെടെ ഏകദേശം 20 ലക്ഷത്തോളം ഇ റീഡറുകളെ ഈ തീരുമാനം ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഉപയോക്താക്കൾ ഇതിനകം ഡൗൺലോഡ് ചെയ്ത പുസ്തകങ്ങൾ തുടർന്നും വായിക്കാമെങ്കിലും, അക്കൗണ്ടുകളും ലൈബ്രറിയും മൊബൈൽ, ഡെസ്ക്ടോപ്പ് ആപ്പുകൾ വഴി മാത്രമേ പൂർണ്ണമായി ലഭ്യമാകൂ എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Tech
പത്ത് വർഷങ്ങൾക്ക് അല്ലെങ്കിൽ 20 വർഷങ്ങൾക്കു മുന്‍പ് പഠനം എളുപ്പമായിരുന്നു. പരീക്ഷാ അവധിക്കാലത്ത് പാഠഭാഗങ്ങൾ മനഃപാഠമാക്കുകയും അധ്യയന വർഷാവസാനം പരീക്ഷാ പേപ്പറിൽ അത് അതേപടി പകർത്തിവെക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ഇന്ന് പഠനരീതികൾ തികച്ചും വ്യത്യസ്ഥമാണ്. വിദ്യാർഥികൾക്ക് കാര്യങ്ങൾ മനസ്സിലാക്കുവാനും അത് ഓർത്തുവെക്കാനും സഹായിക്കുന്ന ദൃശ്യരൂപത്തിലുള്ള പഠനസഹായികളും ഉപകരണങ്ങളും ആവശ്യമാണ്.
ഈ സാഹചര്യം കണക്കിലെടുത്ത്, അഡോബി തങ്ങളുടെ അക്രോബാറ്റ് ആപ്ലിക്കേഷനിൽ "സ്റ്റുഡൻസ് സ്പേസസ്' എന്ന പേരിൽ സൗജന്യ ആർട്ടിഫിഷൽ ഇന്റലിജൻസ് ബീറ്റ ടൂൾ പുറത്തിറക്കി. വിദ്യാർഥികൾക്ക് ക്ലാസ് നോട്ടുകൾ, ലിങ്കുകൾ എന്നിവ ആപ്പിലേക്ക് ചേർക്കാൻ സാധിക്കും. ഇത് പഠനം എളുപ്പമാക്കുന്നതിനായി സ്റ്റഡി ഗൈഡുകളും മൈൻഡ് മാപ്പുകളും വേഗത്തിൽ തയാറാക്കി നൽകുന്നു. അതോടൊപ്പം, ടെക്സ്റ്റുകളെ ലളിതമായ പോഡ്കാസ്റ്റ് രൂപത്തിലുള്ള ഓഡിയോകളാക്കി മാറ്റാനും, വിഷയങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ചുരുങ്ങിയ ഓഡിയോ സംഗ്രഹങ്ങൾ നൽകാനും ഇതിന് സാധിക്കും.
വിഷയങ്ങൾ കൂടുതൽ സങ്കീർണമാണെങ്കിൽ അക്രോബാറ്റിലെ എഐ അസിസ്റ്റന്റിന് ഒരു ട്യൂട്ടറെപോലെ പ്രവർത്തിക്കാൻ സാധിക്കും. സങ്കീർണ്ണമായ വിഷയങ്ങൾ ലളിതമായി വിശദീകരിക്കാനും, നൽകുന്ന ഉത്തരങ്ങൾ വിശ്വസനീയമാണെന്ന് ഉറപ്പുവരുത്താൻ ഡോക്യുമെന്റുകളുമായി ബന്ധിപ്പിച്ച ഇന്ററാക്ടീവ് സൈറ്റേഷനുകൾ നൽകാനും ഇതിനു സാധിക്കും. കൂടാതെ, വിദ്യാർഥികൾക്ക് സ്വന്തം അറിവ് പരിശോധിക്കുന്നതിനായി ഇന്ററാക്ടീവ് ഫ്ലാഷ് കാർഡുകളും ചോദ്യോത്തരങ്ങളും ഇതിലുണ്ട്. പഠനവിഷയങ്ങളെ മനപാഠമാക്കാനും ഓർത്തുവയ്ക്കാനും വിദ്യാർഥികളെ സഹായിക്കുന്നു.
Tech
ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ വരും വർഷങ്ങളിൽ ചൈനയും ഇടം പിടിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഏറ്റവും കൂടുതൽ പൊതുപണം ചെലവഴിക്കുന്ന രാജ്യം ചൈനയായി മാറുമെന്ന് നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നുണ്ട്.
കാലിഫോർണിയ സർവകലാശാലയിലെ ഫ്രോണ്ടിയേഴ്സ് ഇൻ സയൻസ് ആൻഡ് ഇന്നൊവേഷൻ പോളിസി (എഫ്എസ്ഐപി) എന്ന വിഭാഗത്തിലെ ഗവേഷകർ നടത്തിയ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്. അമേരിക്കയുടെ ഗവേഷണ വികസന സംവിധാനങ്ങളെക്കുറിച്ചും സാങ്കേതിക വികസനത്തിൽ പൊതു സ്വകാര്യ നിക്ഷേപങ്ങളുടെ സ്വാധീനത്തെക്കുറിച്ചും പഠിക്കുന്ന വിഭാഗമാണ് എഫ്എസ്ഐപി.
2023 വരെയുള്ള കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ചൈനയുടെ സർക്കാർ ഗവേഷണ ഫണ്ട് 90 ശതമാനം വർധിച്ച് 133 ബില്യൺ ഡോളറിലെത്തിയതായി ഗവേഷകർ കണ്ടെത്തി. ഇതേ കാലയളവിൽ അമേരിക്കയുടെ പൊതു ഗവേഷണ ചെലവ് വെറും 12 ശതമാനം മാത്രം വർധിച്ച് 155 ബില്യൺ ഡോളറിലെത്തിയതായും ഇത് തുടരുകയാണെങ്കിൽ അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ പൊതു ഗവേഷണ നിക്ഷേപത്തിൽ ചൈന അമേരിക്കയെ മറികടക്കുമെന്ന് എഫ്എസ്ഐപി പ്രവചിക്കുന്നു.2028 ആകുമ്പോഴേക്കും ഇത് സംഭവിക്കാനാണ് സാധ്യതയെന്നും, ചിലപ്പോൾ അത് 2029 വരെ നീളാമെന്നും എഫ്എസ്ഐപി സഹമേധാവിയും ഗവേഷണ നയവിദഗ്ധനുമായ റോബർട്ട് കോൺ അഭിപ്രായപ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഗവേഷണ വികസന മേഖലയിൽ ആഗോളതലത്തിൽ നേതൃത്വം നൽകിയിരുന്നത് അമേരിക്കയായിരുന്നു. എന്നാൽ, പൊതു ഗവേഷണ ചെലവിൽ ചൈന മുന്നിലെത്തുന്നത് ശാസ്ത്രരംഗത്തെ ഒരു പുതിയ ശക്തിയുടെ ഉദയത്തിന് വഴിയൊരുക്കുമെന്ന് വാഷിംഗ്ടൺ ഡിസിയിലെ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഫൗണ്ടേഷനിലെ സാമ്പത്തിക നയവിദഗ്ധ മേഘൻ ഓസ്റ്റർടാഗ് നിരീക്ഷിക്കുന്നു.
നിലവിൽ തന്നെ പല ഗവേഷണ മാനദണ്ഡങ്ങളിലും ചൈന അമേരിക്കയെ പിന്നിലാക്കിക്കഴിഞ്ഞു. നേച്ചർ ഇൻഡക്സ് ട്രാക്ക് ചെയ്യുന്ന 145 നാച്ചുറൽ സയൻസ്, ഹെൽത്ത് സയൻസ് ജേണലുകളിലെ ചൈനയുടെ സംഭാവന 2026 അവസാനത്തോടെ അമേരിക്കയുടേതിനേക്കാൾ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.