Tech
വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺഎഐ തങ്ങളുടെ അത്യാധുനിക എഐ മോഡലുകളായ 'ജിപിടി-5.6 സോൾ', ടെറ, ലൂണ എന്നിവ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. അമേരിക്കൻ സർക്കാരിന്റെ നിർദ്ദേശപ്രകാരം വിശ്വസ്തരായ ചില പങ്കാളികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ മോഡലുകളാണ് ഇപ്പോൾ എല്ലാവർക്കുമായി തുറന്നുനൽകുന്നത്. ഹാപ്പി ബിൽഡിംഗ് എന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഇന്നലെ നടന്ന പ്രഖ്യാപനത്തിൽ 'ജിപിടി-ലൈവ്' എന്ന പേരിൽ പുതിയ തലമുറ വോയ്സ് മോഡലുകളും കമ്പനി അവതരിപ്പിച്ചു. ഒരേസമയം കേൾക്കാനും സംസാരിക്കാനും കഴിവുള്ള ഈ മോഡലുകൾ, ഉപയോക്താക്കൾക്ക് ഒരു മനുഷ്യനുമായി സംസാരിക്കുന്നതുപോലുള്ള അനുഭവം സമ്മാനിക്കുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. ഇതിന്റെ രണ്ട് പതിപ്പുകളായ ജിപിടി ലൈവ്-1 , ജിപിടി ലൈവ്-1 മിനി എന്നിവ ലോകമെമ്പാടുമുള്ള ചാറ്റ്ജിപിടി ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങി.
ജൂണിൽ ജിപിടി-5.6 സീരീസ് പുറത്തിറക്കിയപ്പോൾ, സർക്കാരിന്റെ അനുമതിയുള്ള ചില സംഘടനകൾക്ക് മാത്രമാണ് ഓപ്പൺഎഐ ഇതിലേക്ക് പ്രവേശനം നൽകിയിരുന്നത്. എന്നാൽ സാങ്കേതികവിദ്യ എല്ലാവരിലും എത്തണമെന്നാണ് കമ്പനിയുടെ നിലപാടെന്ന് വ്യക്തമാക്കിയ ഓപ്പൺഎഐ, ഇത്തരത്തിലുള്ള സർക്കാർ നിയന്ത്രണങ്ങൾ സ്ഥിരമായ ഒരു കീഴ്വഴക്കമായി മാറരുതെന്ന് ആവശ്യപ്പെട്ടു. ഇത് ഉപയോക്താക്കൾ, ഡെവലപ്പർമാർ, സൈബർ സുരക്ഷാ വിദഗ്ധർ എന്നിവരിലേക്ക് മികച്ച ടൂളുകൾ എത്തുന്നതിനെ തടസ്സപ്പെടുത്തുമെന്നും ചൂണ്ടിക്കാണിച്ചു.
ഓപ്പൺഎഐയുടെ പ്രധാന എതിരാളികളായ ആന്ത്രോപിക് തങ്ങളുടെ ക്ലോഡ് ഫേബിൾ 5, 'മിത്തോസ് 5' മോഡലുകളുടെ ആക്സസ് പുനസ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഓപ്പൺഎഐയുടെയും പ്രഖ്യാപനം വരുന്നത്. യുഎസ് വാണിജ്യ മന്ത്രാലയത്തിന്റെ കയറ്റുമതി നിയന്ത്രണ നിർദ്ദേശങ്ങളെത്തുടർന്ന് ആന്ത്രോപിക്കിന് ദിവസങ്ങളോളം ഈ മോഡലുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നിരുന്നു.
ഓപ്പൺഎഐയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മോഡലാണ് 'ജിപിടി-5.6 സോൾ' എന്ന് കമ്പനി അവകാശപ്പെടുന്നു. കോഡിംഗ്, ബയോളജി, സൈബർ സുരക്ഷ എന്നീ മേഖലകളിൽ ഈ മോഡൽ മുൻപത്തേക്കാൾ ഏറെ മികവ് പുലർത്തുന്നതായാണ് റിപ്പോർട്ടുകൾ. നിലവിൽ ഈ മോഡലുകളുടെ പ്രിവ്യൂ ആക്സസ് ആഗോളതലത്തിൽ വ്യാപിപ്പിച്ചതായും കമ്പനി അറിയിച്ചു.
Tech
ന്യൂയോർക്ക്: സ്മാർട്ട്ഫോൺ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഗൂഗിളിന്റെ അടുത്ത തലമുറ പിക്സൽ ഫോണുകളുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12ന് ന്യൂയോർക്ക് നഗരത്തിൽ വെച്ച് നടക്കുന്ന 'മെയ്ഡ് ബൈ ഗൂഗിൾ' പരിപാടിയിൽ വെച്ചായിരിക്കും പുതിയ ഫോണുകൾ പുറത്തിറക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക ക്ഷണക്കത്തുകൾ ഗൂഗിൾ മാധ്യമങ്ങൾക്കും മറ്റ് പങ്കാളികൾക്കും അയച്ചുതുടങ്ങി.
ഇത്തവണത്തെ പരിപാടിയിൽ നാല് പുതിയ സ്മാർട്ട്ഫോൺ മോഡലുകൾ ഗൂഗിൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പിക്സൽ 11, പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ എക്സ് എൽ , പിക്സൽ 11 പ്രോ ഫോൾഡ് . സ്മാർട്ട്ഫോണുകൾക്ക് പുറമെ ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചായ പിക്സൽ വാച്ച് 5 ഈ ചടങ്ങിൽ അരങ്ങേറും.
ലോഞ്ച് ചടങ്ങിന് പിന്നാലെ തന്നെ ഫോണുകളുടെ പ്രീ-ഓർഡറുകൾ ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ ഫോൾഡബിൾ മോഡലായ പ്രോ ഫോൾഡ് ഉപഭോക്താക്കളുടെ കൈകളിൽ എത്താൻ സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ വരെ സമയമെടുത്തേക്കാം.
അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച്, പുതിയ പിക്സൽ ഫോണുകൾക്ക് കഴിഞ്ഞ വർഷത്തെ മോഡലുകളേക്കാൾ ഏകദേശം 100 ഡോളർ (ഏകദേശം 8,000 രൂപയിലധികം) വരെ വിലക്കൂടുതൽ ഉണ്ടായേക്കും. കൂടാതെ, ഗൂഗിൾ അയച്ച ക്ഷണക്കത്തിൽ കാണിച്ചിരിക്കുന്ന ആകർഷകമായ കോപ്പർ ബ്രോൺസ് ഷെയ്ഡ്, ഫോണുകളുടെ പുതിയൊരു കളർ ഓപ്ഷനെ സൂചിപ്പിക്കുന്നതാണോ അതോ വെറുമൊരു ഡിസൈൻ ഭംഗി മാത്രമാണോ എന്നറിയാനുള്ള ആകാംഷയിലാണ് ടെക് ലോകം.
Tech
ന്യൂഡൽഹി: മൈക്രോസോഫ്റ്റ് തങ്ങളുടെ കമ്പനിയിൽ വീണ്ടുമൊരു പിരിച്ചുവിടൽ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. എന്നാൽ ഇതോടൊപ്പം തന്നെ, ടെക് വ്യവസായ മേഖലയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ആശ്വാസ പാക്കേജുകളിൽ ഒന്നാണ് കമ്പനി ഇത്തവണ പുറത്താക്കപ്പെടുന്ന ജീവനക്കാർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, യുഎസിലെ തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാർക്ക് അവരുടെ തസ്തികയും കമ്പനിയിലെ സേവനകാലയളവും കണക്കിലെടുത്ത് 39 ആഴ്ച വരെയുള്ള അടിസ്ഥാന ശമ്പളം (ഏകദേശം 9 മാസത്തെ ശമ്പളം) കമ്പനി നൽകും.
മൈക്രോസോഫ്റ്റിന്റെ ആകെ ജീവനക്കാരുടെ 2.1 ശതമാനത്തെ അഥവാ ലോകമെമ്പാടുമുള്ള ഏകദേശം 4,800 ജീവനക്കാരെയാണ് ഈ പിരിച്ചുവിടൽ ബാധിക്കുന്നത്. യുഎസിലെ ജീവനക്കാർക്ക് കമ്പനിയുടെ പേറോളിൽ തുടരുമ്പോൾ തന്നെ കുറഞ്ഞത് 60 ദിവസത്തെ അടിസ്ഥാന ശമ്പളം ഉറപ്പായും ലഭിക്കും. അതിനുശേഷം, അവരുടെ സീനിയോറിറ്റിയും മുൻകാല സേവനവും പരിഗണിച്ച് കൂടുതൽ തുക നൽകും. ഇത് ഭൂരിഭാഗം ജീവനക്കാർക്കും പരമാവധി 39 ആഴ്ചത്തെ ശമ്പളം വരെ ലഭിക്കാൻ സഹായിക്കും.
ജീവനക്കാരുടെ ഇന്റേണൽ ലെവലുകൾ അനുസരിച്ചായിരിക്കും തുക നിശ്ചയിക്കുക. 'ലെവൽ 64 ഉം അതിനു താഴെയുമുള്ള' ജീവനക്കാർക്ക് മൈക്രോസോഫ്റ്റിൽ ജോലി ചെയ്ത ഓരോ ആറ് മാസത്തിനും ഒരു ആഴ്ചത്തെ അടിസ്ഥാന ശമ്പളം വീതം അധികമായി ലഭിക്കും. ലെവൽ 65 മുതൽ 67 വരെയുള്ളവർക്ക് ഓരോ ആറ് മാസത്തെ സേവനത്തിനും രണ്ട് ആഴ്ചത്തെ അടിസ്ഥാന ശമ്പളം വീതം ലഭിക്കും. ഉയർന്ന തസ്തികകളിലുള്ള എക്സിക്യൂട്ടീവുകൾക്കായി മറ്റൊരു പ്രത്യേക പാക്കേജാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
വെറും ശമ്പളം മാത്രമല്ല മൈക്രോസോഫ്റ്റ് നൽകുന്നത്. യോഗ്യരായ ജീവനക്കാർക്ക് അവരുടെ കാലാവധി അനുസരിച്ച് 6 അല്ലെങ്കിൽ 12 മാസത്തേക്ക് സ്റ്റോക്ക് വെസ്റ്റിംഗ് ആനുകൂല്യങ്ങൾ തുടരും. കൂടാതെ, ഇവർക്ക് 6 മാസത്തെ സൗജന്യ ആരോഗ്യ ഇൻഷുറൻസും കമ്പനി നൽകും. ആവശ്യമെങ്കിൽ സ്വന്തം ചിലവിൽ ഒരു വർഷത്തേക്ക് കൂടി കോബ്ര വഴി ഹെൽത്ത് കെയർ കവറേജ് നീട്ടാനുള്ള അവസരവുമുണ്ട്.
മറ്റ് ടെക് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ മൈക്രോസോഫ്റ്റിന്റെ പാക്കേജ് വളരെ മികച്ചതാണ്. സെയിൽസ്ഫോഴ്സ് സാധാരണയായി 9 മുതൽ 30 ആഴ്ച വരെയുള്ള ശമ്പളമാണ് നൽകാറുള്ളത്, ഒറാക്കിൾ പരമാവധി 26 ആഴ്ചത്തെ ശമ്പളം നൽകുമ്പോൾ, മെറ്റാ 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളമാണ് ജീവനക്കാർക്ക് നൽകിയത്.
Tech
ന്യൂഡൽഹി: സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സാംസങ്ങിന്റെ ഈ വർഷത്തെ രണ്ടാമത്തെ 'ഗാലക്സി അൺപാക്ക്ഡ്' ഇവന്റിന്റെ തീയതി പ്രഖ്യാപിച്ചു. ജൂലൈ 22ന് ലണ്ടനിൽ വെച്ചാണ് മെഗാ ലോഞ്ച് ഇവന്റ് നടക്കുകയെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സാംസങ് പുറത്തുവിട്ട പുതിയ ടീസറുകൾ പ്രകാരം ഇത്തവണത്തെ പ്രധാന ആകർഷണം വൈഡ് സ്ക്രീൻ ഡിസൈനിലുള്ള 'ഗാലക്സി ഇസഡ് ഫോൾഡ് 8 അൾട്ര' ആയിരിക്കുമെന്നാണ് സൂചന.
ജൂലൈ 22ന് ഇന്ത്യൻ സമയം വൈകുന്നേരം 6:30നാണ് ഗാലക്സി അൺപാക്ക്ഡ് ഇവന്റ് ആരംഭിക്കുന്നത്. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും യൂട്യൂബ് ചാനൽ വഴിയും ഉപയോക്താക്കൾക്ക് ഈ ലോഞ്ച് തത്സമയം കാണാൻ സാധിക്കും. കൂടാതെ, യുഎസിലുള്ള ഉപയോക്താക്കൾക്കായി ഫോണുകളുടെ പ്രീബുക്കിംഗും സാംസങ് ആരംഭിച്ചിട്ടുണ്ട്.
ഇത്തവണ മൂന്ന് പുതിയ ഫോൾഡബിൾ ഫോണുകളാണ് സാംസങ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഗാലക്സി ഇസഡ് ഫോൾഡ് 8, ഗാലക്സി ഇസഡ് ഫ്ലിപ്പ് 8 എന്നിവയ്ക്ക് പുറമെ വിപണിയിലെ വലിയ വിപ്ലവമായി 'ഗാലക്സി ഇസഡ് ഫോൾഡ് 8 അൾട്ര'കൂടി എത്തും.
2019ൽ ആദ്യ ഫോൾഡ് ഫോൺ ഇറക്കിയതിന് ശേഷം സാംസങ് വരുത്തുന്ന ഏറ്റവും വലിയ ഡിസൈൻ മാറ്റമായിരിക്കും ഇത്. കട്ടി കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഈ മോഡലിൽ 7.6 ഇഞ്ചിന്റെ വലിയ ഇന്നർ ഡിസ്പ്ലേയാണ് ഉണ്ടാകുക. 4:3 ആസ്പെക്ട് റേഷ്യോ ഉള്ളതിനാൽ വീഡിയോകൾ കൂടുതൽ മികച്ച രീതിയിൽ കാണാൻ സാധിക്കും. നിർമാണചെലവ് കുറയ്ക്കുന്നതിനായി ഇതിൽ ട്രിപ്പിൾ ക്യാമറയ്ക്ക് പകരം ഇരട്ട ക്യാമറകൾ മാത്രമായിരിക്കും സാംസങ് നൽകുകയെന്നും റിപ്പോർട്ടുകളുണ്ട്.
സാധാരണ ഫോൾഡ് 8 മോഡലിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെങ്കിലും ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രൊസസ്സറും, 200 മെഗാപിക്സൽ ക്യാമറയും, 5000mAh ബാറ്ററിയും ഇതിലുണ്ടാകും. ഫോൾഡ് ചെയ്യുമ്പോൾ സ്ക്രീനിലെ മടക്കുകൾ വളരെ കുറവായിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഫ്ലിപ്പ് 8 മോഡലിന്റെ ഹിഞ്ച് കൂടുതൽ ബലമുള്ളതും ഭാരം കുറഞ്ഞതുമായി പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.
സ്മാർട്ട്ഫോണുകൾക്ക് പുറമെ സ്മാർട്ട് വാച്ചുകളായ ഗാലക്സി വാച്ച് 9, ഗാലക്സി വാച്ച് അൾട്ര 2 എന്നിവയും ഈ ഇവന്റിൽ ലോഞ്ച് ചെയ്യും. ഇതിൽ ഔട്ട്ഡോർ ആവശ്യങ്ങൾക്കായി നിർമിച്ചിട്ടുള്ള അൾട്ര 2 വാച്ചിൽ 800mAhന്റെ കരുത്തുറ്റ ബാറ്ററിയാണ് സാംസങ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗൂഗിളുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഗ്ലാസുകളായ ഗാലക്സി ഗ്ലാസസ് കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഇവന്റിൽ പുറത്തുവിടും. മെറ്റായുടെ സ്മാർട്ട് ഗ്ലാസുകൾക്ക് സമാനമായി ഇതിൽ ക്യാമറകൾ, മൈക്രോഫോൺ, ഗൂഗിളിന്റെ 'ജെമിനി' എഐ അസിസ്റ്റന്റ് എന്നിവ ലഭ്യമായിരിക്കും. എന്നാൽ ഈ വർഷം 'ഗാലക്സി റിങ് 2' അവതരിപ്പിക്കാൻ സാധ്യതയില്ലെന്നും അടുത്ത വർഷമായിരിക്കും ഇത് വിപണിയിലെത്തുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Tech
ന്യൂ ഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയ്ക്കായി ചെലവഴിക്കുന്ന ഭീമമായ തുക വെട്ടിക്കുറയ്ക്കാൻ പുതിയ തന്ത്രങ്ങളുമായി മൈക്രോസോഫ്റ്റ്. തങ്ങളുടെ ജനപ്രിയ ഓഫീസ് ആപ്ലിക്കേഷനുകളിൽ നിന്നും ഓപ്പൺഎഐ, ആന്ത്രോപിക് എന്നീ കമ്പനികളുടെ എഐ മോഡലുകൾ മാറ്റി, പകരം സ്വന്തമായി വികസിപ്പിച്ചെടുത്ത ഇൻ-ഹൗസ് എഐ സംവിധാനങ്ങൾ ഉൾപ്പെടുത്താൻ മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.
മൈക്രോസോഫ്റ്റ് എക്സൽ, ഔട്ട്ലുക്ക് എന്നീ ആപ്പുകളിൽ ഓരോ ആഴ്ചയും വരുന്ന പതിനായിരക്കണക്കിന് എഐ നിർദ്ദേശങ്ങൾ കൈകാര്യം ചെയ്യാൻ കമ്പനി തദ്ദേശീയമായി വികസിപ്പിച്ച 'എംഎഐ' മോഡലുകൾ ഉപയോഗിച്ചു തുടങ്ങിയതായാണ് വിവരം. മുൻപ് ഈ ഫീച്ചറുകൾക്കായി ചാറ്റ്ജിപിടിയുടെയും ക്ലോഡിന്റെയു മോഡലുകളെയായിരുന്നു കമ്പനി ആശ്രയിച്ചിരുന്നത്. എന്നാൽ ഈ റിപ്പോർട്ടുകളോട് മൈക്രോസോഫ്റ്റ് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
മൈക്രോസോഫ്റ്റിന്റെ വിപുലമായ എഐ ബിസിനസുമായി താരതമ്യം ചെയ്യുമ്പോൾ ഈ മാറ്റം ഇപ്പോൾ ചെറുതാണെങ്കിലും, ഭാവിയിലേക്കുള്ള കമ്പനിയുടെ തന്ത്രപരമായ ചുവടുവെപ്പായാണ് ഇതിനെ വിലയിരുത്തുന്നത്. തങ്ങളുടെ പ്രധാന ഉത്പന്നമായ 'കോപൈലറ്റിൽ'എഐ ഫീച്ചറുകൾ കൂടുതൽ ശക്തമാക്കുമ്പോൾ തന്നെ, പ്രവർത്തനച്ചെലവ് നിയന്ത്രിക്കാനും മറ്റ് എഐ കമ്പനികളോടുള്ള അമിത ആശ്രയം കുറയ്ക്കാനും ഇതിലൂടെ മൈക്രോസോഫ്റ്റിന് സാധിക്കും.
"ഞങ്ങൾ ആന്ത്രോപിക് കമ്പനിക്ക് വലിയ തുകയാണ് നൽകുന്നത്. ഈ ചെലവ് കുറയ്ക്കുകയും ഭാവിയിൽ ഇത് പൂർണമായും ഇല്ലാതാക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് എഐ വിഭാഗം മേധാവി മുസ്തഫ സുലൈമാൻ വ്യക്തമാക്കിയിരുന്നു. കമ്പനിക്കുള്ളിലെ പല വിഭാഗങ്ങളും എഐ ടോക്കണുകൾക്കായി ദശലക്ഷക്കണക്കിന് ഡോളറാണ് ചിലവഴിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കുറഞ്ഞ കമ്പ്യൂട്ടിംഗ് ശേഷി ഉപയോഗിച്ച് മികച്ച ഫലം നൽകാനാണ് 'എംഎഐ' മോഡലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ നടന്ന വാർഷിക ഡെവലപ്പർ കോൺഫറൻസിൽ 'എംഎഐ-തിങ്കിംഗ്-1' ഉൾപ്പെടെ 7 പുതിയ എഐ മോഡലുകൾ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരുന്നു. ആന്ത്രോപിക്കിന്റെ ഏറ്റവും പ്രീമിയം മോഡലായ 'ക്ലോഡ് ഓപസ് 4.6ന് സമാനമായ കോഡിംഗ് ശേഷി വളരെ കുറഞ്ഞ ചെലവിൽ നൽകാൻ തങ്ങളുടെ പുതിയ മോഡലിന് സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ അവകാശവാദം
എക്സൽ, ഔട്ട്ലുക്ക് എന്നിവയ്ക്ക് പുറമെ ഗിറ്റ്ഹബ് കോപൈലറ്റിലും ഈ മോഡലുകൾ ലഭ്യമാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ മൈക്രോസോഫ്റ്റ് ടീംസ് ആപ്പിലും സ്വന്തം എഐ മോഡലുകൾ കൊണ്ടുവരുമെന്ന് സുലൈമാൻ അറിയിച്ചു. വലിയ മോഡലുകൾ നിർമിക്കുന്നതിനേക്കാൾ ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ചെറിയ എഐ മോഡലുകൾ വികസിപ്പിക്കാനുള്ള ആഗോള ടെക് കമ്പനികളുടെ മത്സരത്തിലേക്കാണ് മൈക്രോസോഫ്റ്റിന്റെ ഈ പുതിയ നീക്കം വിരൽ ചൂണ്ടുന്നത്.
Tech
ന്യൂഡൽഹി: മെറ്റ തങ്ങളുടെ ഏറ്റവും പുതിയ എഐ അധിഷ്ഠിത ചിത്ര നിർമാണ ടൂളായ 'മ്യൂസ് ഇമേജ്' പുറത്തിറക്കി. മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്സ് വികസിപ്പിച്ചെടുത്ത ഈ ടൂൾ, ഔദ്യോഗികമായി പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വലിയ സ്വകാര്യതാ വിവാദങ്ങൾക്കും സോഷ്യൽ മീഡിയയിൽ വഴിതുറന്നിരിക്കുകയാണ്. 'മാംഗോ' എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്ന ഈ ഫീച്ചർ നിലവിൽ മെറ്റാ എഐ ആപ്പ്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ ഉപയോക്താക്കൾക്ക് സൗജന്യമായി ലഭ്യമാണ്.
ഈ പുതിയ എഐ ടൂളിന് ചിത്രങ്ങൾ നിർമ്മിക്കുന്നതിനായി ഇൻസ്റ്റാഗ്രാമിലെ വിവരങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്ന് മെറ്റ എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കിയിരുന്നു. അതായത്, ഒരു ഉപയോക്താവിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പബ്ലിക് ആണെങ്കിൽ, മറ്റേതൊരു വ്യക്തിക്കും ആ അക്കൗണ്ട് 'ടാഗ്' ചെയ്തുകൊണ്ട് അവരുടെ ചിത്രങ്ങൾ എഐ വഴി നിർമിച്ചെടുക്കാൻ സാധിക്കും.
വ്യക്തികളുടെ മുൻകൂർ അനുമതിയില്ലാതെ അവരുടെ യഥാർഥ ചിത്രങ്ങൾ എഐ ഫോട്ടോകളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കൾ രംഗത്തെത്തിയിട്ടുണ്ട്. മെറ്റയുടെ നയമനുസരിച്ച് പബ്ലിക് അക്കൗണ്ടുകളിലെ വിവരങ്ങൾ എഐ ഫീച്ചറുകൾക്കായി ഉപയോഗിക്കാമെന്നും, എന്നാൽ ഇത്തരത്തിൽ എഐ ചിത്രങ്ങൾ നിർമിക്കപ്പെടുമ്പോൾ അക്കൗണ്ട് ഉടമയ്ക്ക് നോട്ടിഫിക്കേഷൻ ലഭിക്കുമെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്.
നിലവിൽ ഈ ഫീച്ചർ ഫോണുകളിൽ തനിയെ ആക്റ്റീവ് ആയിരിക്കുമെങ്കിലും, ഉപയോക്താക്കൾക്ക് സെറ്റിങ്സ് വഴി ഇത് ഓഫാക്കാനോ അക്കൗണ്ട് പ്രൈവറ്റ് ആക്കാനോ സാധിക്കും. എന്നാൽ, മുൻപ് ഇത്തരത്തിൽ നിർമിക്കപ്പെട്ട ചിത്രങ്ങൾ ഡിലീറ്റ് ചെയ്യപ്പെടില്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
സ്വകാര്യതാ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നിരവധി നൂതന ഫീച്ചറുകളുമായാണ് മ്യൂസ് ഇമേജ് എത്തിയിരിക്കുന്നത്. സാധാരണ എഐ ടൂളുകളെപ്പോലെ കാർട്ടൂൺ ശൈലിയിലുള്ള ചിത്രങ്ങൾ, പോസ്റ്റ്കാർഡുകൾ, ഇൻവിറ്റേഷൻ കാർഡുകൾ എന്നിവ നിർമിക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ ചിത്രങ്ങൾക്കുള്ളിൽ തന്നെ ക്യുആർ കോഡുകൾ നിർമിക്കാനുള്ള ശേഷിയും ഇതിനുണ്ട്. ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്കായി 30 പുതിയ എഐ ഇഫക്റ്റുകളും ഫിൽട്ടറുകളും ഈ ടൂൾ വഴി മെറ്റാ ഒരുക്കുന്നുണ്ട്.
അലക്സാണ്ടർ വാങ് നയിക്കുന്ന മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്സിന്റെ രണ്ടാമത്തെ വലിയ റിലീസാണിത്. ഓപ്പൺഎഐയുടെ ജിപിടി ഇമേജ് 2 വിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ റേറ്റിങ്ങിൽ മ്യൂസ് ഇമേജ്. ഇതോടൊപ്പം മ്യൂസ് വീഡിയോ എന്ന എഐ വീഡിയോ ജനറേറ്ററും മെറ്റ വികസിപ്പിച്ചുവരികയാണ്.
മ്യൂസ് ഇമേജ് സൗജന്യമായാണ് നൽകുന്നതെങ്കിലും, ഒരു നിശ്ചിത ഉപയോഗ പരിധി കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് മെറ്റാ വൺ പോലുള്ള പെയ്ഡ് പ്ലാനുകൾ എടുക്കേണ്ടി വരും. നിലവിൽ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലും വാട്സ്ആപ്പ് ഡയറക്ട് മെസ്സേജുകളിലും ലഭ്യമായിട്ടുള്ള ഈ ടൂൾ ഈ വർഷം അവസാനത്തോടെ ഫേസ്ബുക്കിലും മെസ്സഞ്ചറിലും ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. പരസ്യദാതാക്കൾക്കായി ബിസിനസ് ടൂളുകളിലും ഈ എഐ സേവനം മെറ്റ ലഭ്യമാക്കുന്നുണ്ട്.
Tech
ന്യൂഡൽഹി: ഗെയിമിംഗ് ഭീമന്മാരായ എക്സ്ബോക്സ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനയിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി 2027 സാമ്പത്തിക വർഷത്തോടെ ഏകദേശം 3,200 തൊഴിലവസരങ്ങൾ കമ്പനി വെട്ടിക്കുറയ്ക്കും. ഇതിൽ 1,600 ജീവനക്കാരെ ഉടനടി കമ്പനിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയുള്ള പിരിച്ചുവിടലുകൾ ഈ വർഷത്തിനുള്ളിൽ ഘട്ടങ്ങളായി നടപ്പിലാക്കുമെന്നും കമ്പനി അറിയിച്ചു.
എക്സ്ബോക്സ് ഡിവിഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനയാണിതെന്ന് എക്സ്ബോക്സ് സിഇഒ ആശാ ശർമ ജീവനക്കാർക്കയച്ച ഔദ്യോഗിക സന്ദേശത്തിൽ വ്യക്തമാക്കി. കമ്പനിയുടെ നിലവിലെ ബിസിനസ് സാഹചര്യം അത്ര ആരോഗ്യകരമല്ല എന്ന് ആശാ ശർമ ജീവനക്കാരെ അറിയിച്ചു. മറ്റ് സമാന പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് എക്സ്ബോക്സിന്റെ പ്രവർത്തന ലാഭം മൂന്ന് മുതൽ പത്ത് മടങ്ങ് വരെ കുറവാണ്. മത്സരരംഗത്തുള്ള മറ്റ് കമ്പനികളെ അപേക്ഷിച്ച് ഉയർന്ന നിർമാണചെലവാണ് എക്സ്ബോക്സിനുള്ളത്.
കമ്പനിയുടെ പ്രധാന സേവനങ്ങളായ ഗെയിം പാസ്, മൾട്ടി-പ്ലാറ്റ്ഫോം വിപുലീകരണം എന്നിവയിലൂടെ പ്രതീക്ഷിച്ച വളർച്ച കൈവരിക്കാൻ സാധിച്ചില്ല."ഇത് തികച്ചും വേദനാജനകമായ തീരുമാനമാണെന്ന് എനിക്കറിയാം," കമ്പനിയിൽ കരിയർ കെട്ടിപ്പടുത്ത നിരവധി ജീവനക്കാരെ ഈ തീരുമാനം ബാധിക്കുമെന്നത് ഖേദകരമാണെന്നും ആശാ ശർമ കൂട്ടിച്ചേർത്തു.
ആക്ടിവിഷൻ , ബെഥെസ്ഡ, ബ്ലിസാർഡ്, കിംഗ്, മോജാങ് , എക്സ്ബോക്സ് ഗെയിം സ്റ്റുഡിയോസ് എന്നിവയെല്ലാം ഈ വെട്ടിക്കുറയ്ക്കലിന്റെ പരിധിയിൽ വരും. എന്നാൽ, നിലവിൽ പ്രഖ്യാപിച്ച പ്രൊജക്ടുകളോ ഗെയിമുകളോ ഒന്നും തന്നെ റദാക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
നാല് പ്രമുഖ ഗെയിമിംഗ് സ്റ്റുഡിയോകൾ എക്സ്ബോക്സിന് കീഴിൽ നിന്ന് പുറത്തുപോകും. കോംപൽഷൻ ഗെയിംസ്, ഡബിൾ ഫൈൻ പ്രൊഡക്ഷൻസ് എന്നിവ വീണ്ടും സ്വതന്ത്ര മാനേജ്മെന്റുകളായി മാറും. നിഞ്ച തിയറി, അൺഡെഡ് ലാബ്സ് എന്നിവ പുതിയ ഉടമസ്ഥരിലേക്ക് മാറും.
ഇതോടൊപ്പം കമ്പനിയുടെ ആഭ്യന്തര മാനേജ്മെന്റ് ഘടനയിലും വലിയ മാറ്റങ്ങൾ വരുത്തും. നിലവിൽ ചില വിഭാഗങ്ങളിൽ 14 ലെവലുകൾ വരെയുള്ള മാനേജ്മെന്റ് തസ്തികകൾ ഉള്ളത് പരമാവധി അഞ്ചോ മൂന്നോ ആയി ചുരുക്കും. കൂടാതെ വിതരണക്കാർക്കായുള്ള ചെലവ് പകുതിയായി കുറയ്ക്കാനും കമ്പനി തീരുമാനിച്ചു.
പുനഃസംഘടനയുടെ ഭാഗമായി ഹെലൻ ചിയാങ്ങിനെ എക്സ്ബോക്സിന്റെ ആദ്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിച്ചു. ഉള്ളടക്കം, ഹാർഡ്വെയർ, പ്ലാറ്റ്ഫോം, സേവനങ്ങൾ എന്നിവയുടെ പൂർണ ചുമതല ഇനി ഹെലനായിരിക്കും. അതേസമയം, 17 വർഷത്തെ സേവനത്തിന് ശേഷം ഡേവ് മക്കാർത്തി കമ്പനിയിൽ നിന്ന് വിരമിക്കുകയാണ്.
Tech
സ്മാർട്ട്ഫോൺ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ടെക് കമ്പനിയായ ആപ്പിൾ. തങ്ങളുടെ ആദ്യത്തെ മടക്കാവുന്ന ഫോണായ 'ഐഫോൺ അൾട്രാ' ഈ വർഷം തന്നെ വിപണിയിലെത്തിക്കാൻ ആപ്പിൾ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. വിപണിയിൽ വൻ ഡിമാൻഡ് പ്രതീക്ഷിക്കുന്നതിനാൽ കമ്പനി ഇതിന്റെ ഉത്പാദന ലക്ഷ്യം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്.
ഏകദേശം 10 മില്യൺ (ഒരു കോടി) മടക്കാവുന്ന ഐഫോൺ അൾട്രാ ഉപകരണങ്ങൾ നിർമിക്കാൻ ആപ്പിൾ തങ്ങളുടെ സപ്ലയർമാർക്ക് നിർദേശം നൽകിയിട്ടുണ്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരത്തെ ഇത് 7 മുതൽ 8 മില്യൺ വരെയായിരിക്കുമെന്നാണ് കരുതിയിരുന്നത്. ആദ്യ ഫോൾഡബിൾ ഫോണിനോടുള്ള ഉപഭോക്താക്കളുടെ താത്പര്യത്തിൽ ആപ്പിളിനുള്ള വർധിച്ച ആത്മവിശ്വാസമാണ് ഈ തീരുമാനത്തിന് പിന്നിൽ.
മടക്കാവുന്ന മോഡലിനൊപ്പം, വരാനിരിക്കുന്ന ഐഫോൺ 18 പ്രോ , ഐഫോൺ 18 പ്രോ മാക്സ് എന്നിവയുടെ 70 മില്യൺ യൂണിറ്റുകളും ആപ്പിൾ ഉത്പാദിപ്പിക്കും. ഇതോടെ, 2026ന്റെ രണ്ടാം പകുതിയിൽ മാത്രം പ്രീമിയം ഐഫോണുകളുടെ ആകെ ഉത്പാദനം 80 മില്യൺ കവിയും. 2026ൽ ആപ്പിളിന്റെ മൊത്തം ഐഫോൺ ഉത്പാദനം 220 മില്യൺ മുതൽ 240 മില്യൺ യൂണിറ്റ് വരെയാകുമെന്നാണ് വിലയിരുത്തൽ.
ആപ്പിൾ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ ഫോൺ
ഐഫോൺ അൾട്രായുടെ വിലയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ ടെക് ലോകം ഉറ്റ് നോക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മടക്കാവുന്ന ഈ ഐഫോണിന്റെ പ്രാരംഭ വില ഏകദേശം 2,500 ഡോളർ (ഏകദേശം 2,38,336 ഇന്ത്യൻ രൂപ) ആയിരിക്കും. ഉയർന്ന സ്റ്റോറേജ് വേരിയന്റുകളുടെ വില 3,000 ഡോളർ (ഏകദേശം 2,86,003 രൂപ) വരെ ഉയർന്നേക്കാം. ഇത് യാഥാർഥ്യമായാൽ, നിലവിലുള്ള പ്രോ മാക്സ് മോഡലുകളെക്കാൾ വളരെ ഉയർന്ന വിലയുള്ള, ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സ്മാർട്ട്ഫോണായി ഐഫോൺ അൾട്രാ മാറും.
പതിവുപോലെ സെപ്റ്റംബറിൽ നടക്കുന്ന ആപ്പിളിന്റെ മെഗാ ലോഞ്ച് ഇവന്റിൽ ഐഫോൺ 18 സീരീസിനൊപ്പം ഐഫോൺ അൾട്ര അവതരിപ്പിക്കുമെന്നാണ് സൂചന. എന്നാൽ ഇതിന്റെ സങ്കീർണമായ നിർമ്മാണ പ്രക്രിയ കാരണം, വിപണിയിൽ ലഭ്യമാകാൻ അല്പം താമസം നേരിട്ടേക്കാം. അതേസമയം സാധാരണ ഐഫോൺ 18ന്റെ ലോഞ്ച് 2027 വസന്തകാലത്തേക്ക് നീട്ടിവെച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Tech
നാവിഗേഷൻ ആപ്പിൽ നിന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സെർച്ച് പ്ലാറ്റ്ഫോമിലേക്കുള്ള ഗൂഗിൾ മാപ്സിന്റെ വളർച്ചയാണ് ഇപ്പോൾ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. ഗൂഗിളിന്റെ എഐ സാങ്കേതികവിദ്യയായ ജെമിനിയുടെയും ‘ആസ്ക് മാപ്സ്’ പോലുള്ള ഫീച്ചറുകളുടെയും പിന്തുണയോടെ, ഉപഭോക്താക്കൾക്കായി നേരിട്ട് ഭക്ഷണം ഓർഡർ ചെയ്യാനുള്ള സംവിധാനം ആപ്പിൽ ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ പൂർണ്ണതോതിൽ ലഭ്യമായിട്ടില്ല. യാത്രയിലായിരിക്കുമ്പോൾ പോലും ഉപഭോക്താവിന് കഴിക്കാൻ തോന്നുന്ന വിഭവങ്ങൾ മാപ്സിനോട് ആവശ്യപ്പെടാമെന്നും, പ്രാദേശിക റെസ്റ്റോറന്റുകൾ കണ്ടെത്തി മാപ്സ് തന്നെ ആ ഓർഡർ നൽകും. നിലവിൽ ഒരു റെസ്റ്റോറന്റ് കണ്ടെത്തിയ ശേഷം ഓർഡർ ചെയ്യാനായി മറ്റ് ഫുഡ് ഡെലിവറി ആപ്പുകളെ ആശ്രയിക്കേണ്ടി വരുന്ന രീതി ഇനി അവസാനിക്കും.
ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ചാറ്റ്ബോട്ട് എന്നതിനപ്പുറം, മനുഷ്യർക്ക് വേണ്ടി ജോലികൾ സ്വയം ചെയ്തുതീർക്കുന്ന ‘എഐ ഏജന്റുകൾ രൂപീകരിക്കാനുള്ള ഗൂഗിളിന്റെ വിപുലമായ പദ്ധതികളുടെ ഭാഗമാണിത്. കലണ്ടർ മാനേജ്മെന്റ്, അപ്പോയിന്റ്മെന്റ് ബുക്കിംഗ് എന്നിവയ്ക്കുശേഷം ദൈനംദിന ജീവിതത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ഫുഡ് ഓർഡറിംഗിലേക്ക് ജെമിനി എഐ കടക്കുന്നത് ഉപഭോക്താക്കൾക്ക് വലിയ രീതിയിൽ സമയം ലാഭിക്കാൻ സഹായിക്കും.
ഗൂഗിൾ മാപ്സ് നേരിട്ട് റെസ്റ്റോറന്റുകളുമായി ബന്ധിപ്പിച്ചാണോ അതോ നിലവിലുള്ള തേർഡ് പാർട്ടി ഡെലിവറി സർവീസുകൾ വഴിയാണോ ഇത് സാധ്യമാക്കുക എന്നതിൽ വ്യക്തത വന്നിട്ടില്ല. കൂടാതെ, ഈ പ്രോസസ് പൂർണമായും ക്ലൗഡ് അധിഷ്ഠിതമാണോ അതോ ഡിവൈസിലുള്ള എഐ സാങ്കേതികവിദ്യയെ ആശ്രയിച്ചാണോ പ്രവർത്തിക്കുക എന്നതിലും വ്യക്തതയില്ല. പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചറുകൾ ചിലപ്പോൾ ഔദ്യോഗികമായി പുറത്തിറങ്ങാറില്ലെങ്കിലും, ഗൂഗിൾ തങ്ങളുടെ എകോസിസ്റ്റത്തിലേക്ക് ജെമിനിയെ വേഗത്തിൽ സംയോജിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഈ ഫീച്ചർ അധികം വൈകാതെ യാഥാർഥ്യമാകുമെന്നാണ് വിലയിരുത്തൽ.
Tech
പുതിയ ഫീച്ചർ പരീക്ഷിച്ച് വാട്സ്ആപ്പ്, ഉപയോക്താക്കളുടെ ചാറ്റിംഗ് അനുഭവം കൂടുതൽ എളുപ്പമാക്കുന്നതിനായാണ് ഈ പുതിയ പരീക്ഷണം. കോൺടാക്റ്റിലുള്ളവർ ഓൺലൈനിലാണോ എന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ 'ഗ്രീൻ ഡോട്ട്' ഇൻഡിക്കേറ്ററാണ് വാട്സാപ്പ് പരീക്ഷിക്കുന്നത്.
ആൻഡ്രോയിഡ് പതിപ്പുകളിൽ ഈ ഫീച്ചർ നേരത്തെ പരീക്ഷണഘട്ടത്തിലായിരുന്നുവെങ്കിൽ, ഇപ്പോൾ ഐഒഎസ് ബീറ്റാ പതിപ്പുകളിലും ഇത് ലഭ്യമാക്കിത്തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റുകളെക്കുറിച്ച് വിവരങ്ങൾ പുറത്തുവിടുന്ന വാബീറ്റാഇൻഫോ ആണ് ഈ വിവരം പുറത്തുവിട്ടത്. വാട്സാപ്പ് ഐഒഎസ് ബീറ്റാ പതിപ്പ് 26.26.19.72ൽ ഈ മാറ്റം ദൃശ്യമാണ്.
നിലവിലെ പരീക്ഷണങ്ങൾ പ്രകാരം, ഒരു വ്യക്തി ഓൺലൈനാണെങ്കിൽ അവരുടെ 'കോൺടാക്റ്റ് ഇൻഫോ' പേജിലെ പ്രൊഫൈൽ ചിത്രത്തിന് താഴെ വലതുഭാഗത്തായിട്ടാണ് ഈ ചെറിയ പച്ച വട്ടം കാണാൻ സാധിക്കുക. ആ വ്യക്തി ഓഫ്ലൈനാകുന്നതോടെ ഈ അടയാളം അപ്രത്യക്ഷമാകും. എന്നാൽ, ചാറ്റ് ലിസ്റ്റിലോ പ്രധാന ചാറ്റ് വിൻഡോയിലോ നിലവിൽ ഈ ഇൻഡിക്കേറ്റർ ലഭ്യമാക്കിയിട്ടില്ല. പ്രൊഫൈൽ പേജിൽ മാത്രം ഒതുങ്ങിനിൽക്കുന്നതിനാൽ നിലവിൽ ഇതിന്റെ ഉപയോഗം പരിമിതമാണെന്നും വിലയിരുത്തലുകളുണ്ട്.
ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഈ ഫീച്ചർ ഭീഷണിയാകില്ല. വാട്സ്ആപ്പിൽ തങ്ങളുടെ ലാസ്റ്റ് സീൻ, ഓൺലൈൻ സ്റ്റാറ്റസ്' എന്നിവ മറച്ചുവെച്ചിട്ടുള്ള ആളുകളുടെ പ്രൊഫൈലിൽ ഈ പച്ചക്കുത്ത് ദൃശ്യമാകില്ല. നിലവിൽ പരിമിതമായ ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്. എല്ലാ ഉപയോക്താക്കൾക്കുമായി ഇത് എപ്പോൾ ഔദ്യോഗികമായി പുറത്തിറക്കുമെന്ന കാര്യത്തിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.
ഫോൺ നമ്പർ കൈമാറാതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന 'യൂസർനെയിം' ഫീച്ചർ കൊണ്ടുവരാൻ വാട്സാപ്പ് അടുത്തിടെ തീരുമാനിച്ചിരുന്നു. ഇത് ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കുമെങ്കിലും, പ്ലാറ്റ്ഫോമിലൂടെയുള്ള സൈബർ കുറ്റകൃത്യങ്ങളും വ്യാജ തട്ടിപ്പുകളും വർദ്ധിക്കാൻ ഇത് കാരണമായേക്കുമെന്ന് ആശങ്കയുയർന്നിട്ടുണ്ട്.
ഈ സുരക്ഷാസാഹചര്യങ്ങൾ മുൻനിർത്തി, ഈ ഫീച്ചർ എല്ലാവരിലേക്കും എത്തിക്കുന്നതിന് മുൻപായി ഇതിന്മേൽ വിശദമായ ഒരു പുനപരിശോധന നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
Tech
യുഎസും ചൈനയും തമ്മിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തർക്കങ്ങൾ മുറുകുന്നതിനിടയിൽ, ചൈനീസ് ടെക് ഭീമന്മാരായ അലിബാബ തങ്ങളുടെ ജീവനക്കാർക്ക് ക്ലോഡ് കോഡ് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നു. ജൂലൈ 10 മുതൽ ഈ നിരോധനം പ്രാബല്യത്തിൽ വരും.
ആന്ത്രോപിക് കമ്പനിയുടെ ജനപ്രിയ എഐ പ്രോഗ്രാമിംഗ് ടൂളായ ക്ലോഡ് കോഡിനെ ഉയർന്ന സുരക്ഷാസാധ്യതയുള്ള സോഫ്റ്റ്വെയറുകളുടെ പട്ടികയിലാണ് അലിബാബ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പകരമായി കമ്പനിയുടെ സ്വന്തം എഐ കോഡിംഗ് ടൂളായ ക്വോഡർ ഉപയോഗിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ചൈനീസ് കമ്പനികൾക്കും അവരുടെ വിദേശ അനുബന്ധ സ്ഥാപനങ്ങൾക്കും തങ്ങളുടെ എഐ ടൂളുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ആന്ത്രോപിക് നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു. എങ്കിലും ചില സാങ്കേതിക ലൂപ്പ്ഹോളുകൾ വഴി ചൈനയിലെ ഉപയോക്താക്കൾ ക്ലോഡ് ഉപയോഗിക്കുന്നത് തുടരുകയായിരുന്നു. ഇത് തടയാൻ ആന്ത്രോപിക് രഹസ്യമായി ചില നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, പിന്നീട് കമ്പനി തന്നെ ഇത് പിൻവലിച്ചതായി വ്യക്തമാക്കി.
യുഎസിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും കുറഞ്ഞ ചിലവിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന എഐ മോഡലുകളുമായി ചൈനീസ് കമ്പനികൾ വിപണിയിൽ മുന്നേറുകയാണ്. കഴിഞ്ഞ മാസം ബീജിംഗ് ആസ്ഥാനമായുള്ള ഇസഡ്.എഐ എന്ന സ്റ്റാർട്ടപ്പ് പുറത്തിറക്കിയ 'GLM-5.2' എന്ന മോഡൽ കോഡിംഗ് രംഗത്ത് സിലിക്കൺ വാലിയെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പടിഞ്ഞാറൻ രാജ്യങ്ങളിലെ വമ്പൻ എഐ മോഡലുകളോട് കിടപിടിക്കുന്ന പ്രകടനമാണ് ഇത് കാഴ്ചവെക്കുന്നത്.
ക്ലോഡ് ഫാബിൾ 5 , മൈത്തോസ് 5 തുടങ്ങിയ അത്യാധുനിക എഐ മോഡലുകൾക്ക് മേൽ യുഎസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിയന്ത്രണങ്ങൾ അടുത്തിടെ നീക്കിയതായും ആന്ത്രോപിക് അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ യുഎസും ചൈനയും തമ്മിലുള്ള എഐ സാങ്കേതിക യുദ്ധം കൂടുതൽ ശക്തമാകുമെന്നാണ് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.
Tech
ന്യൂഡൽഹി: ഇന്ത്യൻ ഐടി മേഖല നിയമനങ്ങളിൽ മന്ദഗതി നേരിടുമ്പോഴും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ തൊഴിലവസരങ്ങൾ കുതിച്ചുയരുന്നതായി റിപ്പോർട്ട്. പുതിയ സാങ്കേതികവിദ്യകൾക്ക് അനുസൃതമായി കമ്പനികൾ തങ്ങളുടെ പ്രവർത്തനശൈലി മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് എഐ തസ്തികകളിലേക്ക് ജീവനക്കാരെ വൻതോതിൽ നിയമിക്കുന്നത്.
കഴിഞ്ഞ ജൂൺ മാസത്തിൽ ഐടി മേഖലയിലെ മൊത്തത്തിലുള്ള നിയമനങ്ങൾ 3 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ, എഐ തസ്തികകളിലെ നിയമനങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. ഒന്നര ലക്ഷത്തിലധികം കമ്പനികൾ നൗക്രി വെബ്സൈറ്റിൽ നൽകിയ തൊഴിൽ പരസ്യങ്ങൾ വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ആഗോള സാമ്പത്തിക പ്രതിസന്ധിയും പരമ്പരാഗത ബിസിനസ് രീതികൾക്ക് എഐ ഉയർത്തുന്ന വെല്ലുവിളികളും കാരണം ഉപഭോക്താക്കൾ ചിലവുകൾ ചുരുക്കിയത് 315 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ഐടി വ്യമ്പനികളെ കടുത്ത സമ്മർദത്തിലാഴ്ത്തിയിരുന്നു. ഈ സാഹചര്യത്തിലും എഐ മേഖലയിലെ നിയമനങ്ങൾ വർധിക്കുന്നത് ശ്രദ്ധേയമാണ്.
ടെക് കമ്പനികൾ നിലവിൽ എവിടെയാണ് കൂടുതൽ നിക്ഷേപം നടത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ മാറ്റമെന്ന് നൗക്രിയുടെ മാതൃകമ്പനിയായ ഇൻഫോ എഡ്ജ് സിഇഒ ഹിതേഷ് ഒബറോയ് പറഞ്ഞു. എഐ എന്നത് കമ്പനികളുടെ പ്രധാന പ്രവർത്തന മേഖലയായി മാറിക്കൊണ്ടിരിക്കുകയാണെന്നും, അനുഭവസമ്പന്നരും പ്രഗത്ഭരുമായ ഉദ്യോഗാർഥികൾക്കാണ് വിപണിയിൽ ഇപ്പോൾ ഡിമാൻഡ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വെയർ കയറ്റുമതിക്കാരായ ടാറ്റാ കൺസൾട്ടൻസി സർവീസസ് തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിന് തുല്യമായി എഐ ഏജന്റുകളെ തങ്ങളുടെ തൊഴിൽ സേനയുടെ ഭാഗമാക്കാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. 2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ടിസിഎസിന്റെ മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ 23,000ത്തിലധികം കുറവ് രേഖപ്പെടുത്തിയിരുന്നു.
ഐടി മേഖലയ്ക്ക് പുറമെ രാജ്യത്തെ മറ്റ് 14 പ്രധാന മേഖലകൾ പരിശോധിക്കുമ്പോൾ എഐ, മെഷീൻ ലേണിംഗ് തസ്തികകളിൽ മൊത്തത്തിൽ 25 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇൻഷുറൻസ്, കൺസ്യൂമർ ഗുഡ്സ് മേഖലകളിലാണ് ഈ കാലയളവിൽ ഏറ്റവും കൂടുതൽ തൊഴിൽ നിയമനങ്ങൾ നടന്നത്.
Tech
ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച തിരക്കേറിയ ഉത്പന്ന വിപണനത്തിനൊരുങ്ങുകയാണ് ആപ്പിൾ. കഴിഞ്ഞദിവസം മാക്ക്റൂമേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2026 അവസാനത്തോടെ 16 പുതിയ അത്യാധുനിക ഉപകരണങ്ങളാണ് ആപ്പിൾ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്. ഐഫോണുകൾ, ആപ്പിൾ വാച്ചുകൾ, മാക് കമ്പ്യൂട്ടറുകൾ, ഐപാഡുകൾ, സ്മാർട്ട് ഹോം ഹാർഡ്വെയറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റായ സിരിയുടെ നവീകരിച്ച പതിപ്പ് വൈകിയതിനെതുടർന്ന് മാറ്റിവച്ചിരുന്ന മറ്റ് പല ഉത്പന്നങ്ങളും വരും മാസങ്ങളിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. സിരിയുടെ പുത്തൻ പതിപ്പ് ബീറ്റാ വേർഷനിൽ എത്തിയതോടെയാണ് ഈ വഴിത്തിരിവ്.
ഈ നിരയിലെ ഏറ്റവും പ്രധാന ആകർഷണം ആപ്പിളിന്റെ ആദ്യത്തെ മടക്കാവുന്ന ഫോണായ 'ഐഫോൺ അൾട്രാ' ആയിരിക്കും. 7.7 ഇഞ്ച് വലുപ്പമുള്ള ഉള്ളിലെ മടക്കാവുന്ന സ്ക്രീനും, 5.3 ഇഞ്ച് വലുപ്പമുള്ള പുറമെയുള്ള സ്ക്രീനുമാണ് ഇതിന്റെ പ്രത്യേകത. പതിവ് ഫേസ് ഐഡിക്ക് പകരം ടച്ച് ഐഡി സപ്പോർട്ടുള്ള പവർ ബട്ടണായിരിക്കും ഈ ഫോണിലുണ്ടാവുക. വരാനിരിക്കുന്ന ഐഒഎസ് 27 ഒരേസമയം ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കാനുള്ള മികച്ച മൾട്ടിടാസ്കിങ് സൗകര്യവും ഇതിലൊരുക്കും.
ഇതിനൊപ്പം പുതിയ എ20 പ്രോ ചിപ്പിന്റെ കരുത്തിൽ എത്തുന്ന ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയും ആപ്പിൾ അവതരിപ്പിച്ചേക്കും. ചെറുതാക്കിയ ഡയനാമിക് ഐലൻഡ്, മെച്ചപ്പെടുത്തിയ ക്യാമറ കൺട്രോൾ ബട്ടൺ, വേരിയബിൾ അപ്പർച്ചർ ക്യാമറ സാങ്കേതികവിദ്യ, ആപ്പിളിന്റെ അടുത്ത തലമുറ സി2 മോഡം, സാറ്റലൈറ്റ് അധിഷ്ഠിത 5ജി വെബ് ബ്രൗസിങ് എന്നിവയും ഇവയുടെ സവിശേഷതകളാണ്.
പുതിയ ആപ്പിൾ വാച്ചുകളും ഐപാഡുകളും
ആപ്പിൾ വാച്ച് സീരീസ് 12, ആപ്പിൾ വാച്ച് അൾട്രാ 4 എന്നിവ കൂടുതൽ വേഗതയേറിയ പ്രൊസസ്സറുകളുമായി എത്തും. ഇതിൽ ടച്ച് ഐഡിയും കൂടുതൽ ആരോഗ്യ സൂചകങ്ങൾ അളക്കാനുള്ള സെൻസറുകളും ഉണ്ടായേക്കും. കൂടാതെ ആപ്പിൾ മാപ്സിനായുള്ള സാറ്റലൈറ്റ് ഫീച്ചറുകൾ, സാറ്റലൈറ്റ് വഴി ഫോട്ടോകൾ പങ്കുവെക്കാനുള്ള സൗകര്യം എന്നിവയും ഉണ്ടാകും.
ടാബ്ലറ്റ് വിഭാഗത്തിൽ, ബേസിക് മോഡൽ ഐപാഡുകൾക്ക് ആപ്പിൾ ഇന്റലിജൻസ് സപ്പോർട്ട് ചെയ്യുന്ന എ18 അല്ലെങ്കിൽ
എ19 ചിപ്പുകൾ ലഭിച്ചേക്കും. ഐപാഡ് മിനിയാവട്ടെ ഒഎൽഇഡി ഡിസ്പ്ലേ, പുത്തൻ പ്രൊസസ്സർ, മികച്ച സ്പീക്കറുകൾ, മെച്ചപ്പെട്ട വാട്ടർ റെസിസ്റ്റൻസ് എന്നിവയോടെയായിരിക്കും പുറത്തിറങ്ങുക.
മാക് കമ്പ്യൂട്ടറുകൾക്ക് M5, M6 അപ്ഗ്രേഡുകൾ
മാക് ശ്രേണിയിലും വലിയ മാറ്റങ്ങളാണ് വരുന്നത്. മാക് സ്റ്റുഡിയോ, മാക് മിനി, ഐമാക് എന്നിവ ഈ വർഷം അവസാനത്തോടെ എം5 സീരിസ് ചിപ്പുകളിലേക്ക് മാറും. അതേസമയം, പുതിയ തലമുറ എം6 ചിപ്പോട് കൂടിയ 14 ഇഞ്ച് മാക്ബുക്ക് പ്രോ കമ്പനി അവതരിപ്പിക്കുമെന്നും സൂചനയുണ്ട്.
2026 അവസാനത്തോടെയോ 2027 ആദ്യത്തോടെയോ പൂർണമായും പുനർരൂപകൽപ്പന ചെയ്ത മാക്ബുക്ക് അൾട്രായും വിപണിയിലെത്തും. ഒഎൽഇഡി ടച്ച്സ്ക്രീൻ, നേർത്ത ബോഡി, ഡയനാമിക് ഐലൻഡ്, എം5 പ്രോ അല്ലെങ്കിൽ എം5 മാക്സ് ചിപ്പുകൾ എന്നിവയായിരിക്കും ഇതിന്റെ സവിശേഷതകൾ.
സ്മാർട്ട് ഹോം ഉപകരണങ്ങൾ
സ്മാർട്ട് ഹോം മേഖലയിലും ആപ്പിൾ സജീവമാകുകയാണ്. 6 മുതൽ 7 ഇഞ്ച് വരെ വലുപ്പമുള്ള ചതുരാകൃതിയിലുള്ള ഡിസ്പ്ലേ, എ18 ചിപ്പ്, ആപ്പിൾ ഇന്റലിജൻസ്, ഫേസ്ടൈം സൗകര്യം, നവീകരിച്ച സിരി എന്നിവയുള്ള ഒരു പുതിയ ഹോം ഹബ് ആപ്പിൾ വികസിപ്പിക്കുന്നുണ്ട്. ഇത് മേശപ്പുറത്ത് വെക്കാനോ ചുവരിൽ ഘടിപ്പിക്കാനോ സാധിക്കുന്ന സ്മാർട്ട് ഹോം കൺട്രോളർ ആയി പ്രവർത്തിക്കും. ഇതിന് പുറമെ ആപ്പിൾ ടിവി, ഹോംപോഡ്, ഹോംപോഡ് മിനി എന്നിവയുടെ പുതിയ പതിപ്പുകളും വേഗതയേറിയ ചിപ്പുകൾ, വൈ-ഫൈ 7 സപ്പോർട്ട്, മെച്ചപ്പെട്ട ഓഡിയോ നിലവാരം എന്നിവയോടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ആപ്പിൾ ഔദ്യോഗികമായി ഈ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സാധാരണയായി സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കാറുള്ള ആപ്പിളിന്റെ ഹാർഡ്വെയർ ലോഞ്ച് ഇവന്റുകളിൽ വെച്ച് ഇവ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ഉപകരണങ്ങളുടെ വിപണി പ്രവേശം 2027 ആദ്യവാരങ്ങളിലേക്ക് നീളാനും സാധ്യതയുണ്ട്.
Tech
ന്യൂയോർക്ക് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നതിനായുള്ള മത്സരം മുറുകുന്നതിനിടെ, തങ്ങളുടെ സബ്സ്ക്രിപ്ഷൻ നിരക്കുകളും എപിഐ സേവനങ്ങളുടെ വിലയും കുറയ്ക്കാൻ എഐ കമ്പനിയായ ഓപ്പൺഎഐ ആലോചിക്കുന്നതായി റിപ്പോർട്ട്. ആന്ത്രാപിക് അടക്കമുള്ള എതിരാളികളിൽ നിന്നുള്ള കടുത്ത വെല്ലുവിളി നേരിടുന്നതിനും ഉപഭോക്താക്കളെ നിലനിർത്തുന്നതിനുമാണ് കമ്പനിയുടെ ഈ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എഐ സേവനങ്ങളുടെ വർധിച്ചുവരുന്ന ചെലവിനെക്കുറിച്ച് ഉപഭോക്താക്കൾ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കമ്പനി വിലക്കുറവിനെക്കുറിച്ച് ആലോചിക്കുന്നത്. എഐ പ്രോസസ്സിംഗിനായി ഉപയോഗിക്കുന്ന ടോക്കണുകളുടെ നിരക്ക് കുറയ്ക്കുന്ന കാര്യം ഓപ്പൺഎഐയുടെ സജീവ പരിഗണനയിലാണ്. എപിഐ വഴിയും എന്റർപ്രൈസ് സേവനങ്ങൾ വഴിയും എഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ ഈ ടോക്കണുകളുടെ അളവ് അടിസ്ഥാനമാക്കിയാണ് കമ്പനികൾ നിരക്ക് ഈടാക്കുന്നത്.
എഐ സാങ്കേതികവിദ്യ വൻതോതിൽ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ വരുന്ന ചെലവിനെകുറിച്ച് ലോകമെമ്പാടുമുള്ള കമ്പനികൾ ഇപ്പോൾ ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷങ്ങളിൽ കമ്പനികൾ എഐ മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തുകയും വലിയ അളവിൽ ടോക്കണുകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. എഐ രംഗത്ത് 'ടോക്കൺമാക്സിങ്' എന്നറിയപ്പെട്ടിരുന്ന ഈ പ്രവണത പക്ഷേ, നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ദീർഘകാലം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് പല കമ്പനികളും വ്യക്തമാക്കുന്നത്.
വിലനിർണയം കമ്പനി നേരിടുന്ന വലിയൊരു പ്രതിസന്ധിയാണെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ തന്നെ നേരത്തെ സമ്മതിച്ചിരുന്നു. നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും, വിപണിയിലെ മത്സരം കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കളെ കൂടെ നിർത്താൻ ഇതാണ് ഏക പോംവഴിയെന്നാണ് കമ്പനിക്കുള്ളിലെ വിലയിരുത്തൽ. ഓപ്പൺഎഐയുടെ പ്രധാന എതിരാളികളായ ആന്ത്രാപിക്കും സമാനമായ വിലക്കുറവ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതായാണ് വിവരം. ഇതോടെ വരും ദിവസങ്ങളിൽ എഐ വിപണിയിൽ കടുത്ത വിലയുദ്ധത്തിന് സാക്ഷ്യം വഹിച്ചേക്കാം.
അതേസമയം, എഐ മേഖലയിലെ നിക്ഷേപകരുടെ ആവേശം മുൻപത്തെ അപേക്ഷിച്ച് അല്പം കുറഞ്ഞു വരുന്ന സമയത്താണ് ഈ പുതിയ നീക്കങ്ങൾ നടക്കുന്നത്. വില കുറയ്ക്കാൻ ആലോചിക്കുമ്പോഴും വിപണി വിപുലീകരിക്കാനുള്ള ശ്രമങ്ങളുമായി ഓപ്പൺഎഐ മുന്നോട്ട് പോവുകയാണ്. കമ്പനി ഉടൻ തന്നെ ഐപിഒയ്ക്ക് അപേക്ഷ നൽകുമെന്നും, വൺ ട്രില്യൺ ഡോളർ (ഒരു ലക്ഷം കോടി ഡോളർ) മൂല്യമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ ആന്ത്രാപിക്കും പബ്ലിക് ലിസ്റ്റിംഗിനായി ഒരുങ്ങുന്നതോടെ എഐ ലോകത്തെ മത്സരം പുതിയൊരു തലത്തിലേക്ക് കടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
Tech
ന്യൂഡൽഹി: ടെലിഗ്രാം വഴി വ്യാജ സിനിമകളും ഒടിടി ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ നടപടി ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. പകർപ്പവകാശം ലംഘിക്കുന്ന ഇത്തരം ചാനലുകളും ഉള്ളടക്കങ്ങളും ഉടൻ നീക്കം ചെയ്യണമെന്നും, സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ടെലിഗ്രാമിനോട് ആവശ്യപ്പെട്ടു.
രാജ്യത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കുന്നതിന്റെയും പകർപ്പവകാശ സംരക്ഷണ നിയമങ്ങൾ ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. ഇന്ത്യയിലെ സിനിമാ മേഖല, ബ്രോഡ്കാസ്റ്റർമാർ, ഒടിടി പ്ലാറ്റ്ഫോമുകൾ, നിർമാതാക്കൾ, വിതരണക്കാർ എന്നിവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഓൺലൈൻ വ്യാജപതിപ്പുകളിൽ നിന്ന് ഡിജിറ്റൽ സാമ്പത്തിക രംഗത്തെ രക്ഷിക്കുന്നതിനുമാണ് ഈ നീക്കമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്ന 3,000ത്തിലധികം ടെലിഗ്രാം ചാനലുകൾക്കെതിരെ മുൻപ് സർക്കാർ നടപടിയെടുത്തിരുന്നു. ഐടി നിയമപ്രകാരവും ഐടി ചട്ടങ്ങൾ പ്രകാരവും ഒരു ഇന്റർമീഡിയറി എന്ന നിലയിൽ ടെലിഗ്രാമിന് വലിയ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. വ്യാജ ചാനലുകൾ കണ്ടെത്താൻ പൂർണമായും സർക്കാരിനെ മാത്രം ആശ്രയിക്കാൻ ടെലിഗ്രാമിന് കഴിയില്ല. ഓരോ ചാനലുകൾക്കെതിരെയായി മാത്രം നടപടിയെടുക്കുന്ന രീതി ഐടി നിയമം 2000, ഐടി ചട്ടങ്ങൾ 2021 എന്നിവ പ്രകാരമുള്ള പ്ലാറ്റ്ഫോമിന്റെ ഉത്തരവാദിത്ത നിർവഹണത്തിന് പകരമാകില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
പകർപ്പവകാശ ലംഘനം വെറുമൊരു സിവിൽ കുറ്റമല്ലെന്നും പകർപ്പവകാശ നിയമം 1957, സിനിമാട്ടോഗ്രാഫ് നിയമം 1952 എന്നിവ പ്രകാരം ഇതൊരു ക്രിമിനൽ കുറ്റമാണെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വ്യാജപതിപ്പുകൾ തടയാൻ സ്വമേധയാ മുൻകൈ എടുക്കണമെന്നാണ് സർക്കാരിന്റെ നിലപാട്.
Tech
ന്യൂ ഡൽഹി : ഇന്ത്യൻ വിപണിയിൽ പ്രമുഖ ബ്രാൻഡുകളുടെ തെരഞ്ഞെടുത്ത സ്മാർട്ട്ഫോണുകളുടെ വില കുത്തനെ കൂട്ടി. ആപ്പിൾ തങ്ങളുടെ ഐപാഡ്, മാക്ബുക്ക് മോഡലുകളുടെ വില വർധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ, റിയൽമി, നതിംഗ് എന്നിവയും വില പുതുക്കി നിശ്ചയിച്ചത്. മോഡലുകൾക്ക് അനുസരിച്ച് 1,000 രൂപ മുതൽ 7,000 രൂപ വരെയാണ് വർധനവ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ചയെത്തുടർന്ന് റാം , സ്റ്റോറേജ് തുടങ്ങിയ മെമ്മറി ഘടകങ്ങളുടെ ആഗോള വിപണിയിലെ വിലക്കയറ്റമാണ് സ്മാർട്ട്ഫോൺ കമ്പനികളെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
വിവോ തങ്ങളുടെ എക്സ്, വി, ടി, വൈ, സീരിസ് ഉൾപ്പെട്ട നിരവധി ഫോണുകൾക്കാണ് വില കൂട്ടിയിരിക്കുന്നത്. ഇതിൽ ഏറ്റവും വലിയ വിലവർധനവ് ഉണ്ടായത്, വിവോ എക്സ്300എഫ്ഇ മോഡലിനാണ്. ഈ ഫോണിന്റെ 256ജിബി, 512ജിബി പതിപ്പുകൾക്ക് മുന്പത്തേക്കാൾ 7000 രൂപയാണ് വർധിച്ചത്. ഇതിന് പുറമെ വിവോ വി70എഫ്ഇ, ടി5എക്സ്, ടി4ലൈറ്റ് എന്നിവയുൾപ്പെടെയുള്ള മോഡലുകൾക്ക് 2,000 രൂപ മുതൽ 5,000 രൂപ വരെ വർധിച്ചിട്ടുണ്ട്.
നതിംഗ് തങ്ങളുടെ 4എ സീരിസിന്റെ വിലയിൽ 4000 രൂപയാണ് വരെയാണ് വർധിപ്പിച്ചത്. നതിംഗ് ഫോൺ 4എയുടെ അടിസ്ഥാന മോഡലായ 8ജിബി + 128ജിബി പതിപ്പിന് ഇനി മുതൽ 39,999 രൂപ നൽകണം. ഈ സീരീസിലെ മറ്റ് ഉയർന്ന സ്റ്റോറേജ് മോഡലുകൾക്കും വില കൂടിയിട്ടുണ്ട്.
റിയൽമി 16, റിയൽമി 16 പ്രോ പ്ലസ് എന്നീ മോഡലുകൾക്ക് 4,000 രൂപ വരെ വില വർധിപ്പിച്ചു. എന്നാൽ, ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസം നൽകിക്കൊണ്ട് റിയൽമി 16 പ്രോ മോഡലിന്റെ തെരഞ്ഞെടുത്ത പതിപ്പുകൾക്ക് 3,000 രൂപ വരെ കമ്പനി കുറച്ചിട്ടുമുണ്ട്. ഫോൺ നിർമാണത്തിനാവശ്യമായ അനുബന്ധ സാമഗ്രികളുടെ കനത്ത വിലക്കയറ്റം കാരണം ഉപഭോക്തൃ ഇലക്ട്രോണിക്സ് വിപണിയിൽ മൊത്തത്തിൽ വിലവർധനവിന്റെ ട്രെൻഡാണ് കാണാൻ സാധിക്കുന്നത്.
Tech
നിങ്ങളുടെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നത് ഇനി കുറച്ചുകൂടി എളുപ്പമായി. ആധാർ ആപ്പിൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ ഒരു പുതിയ സവിശേഷത അവതരിപ്പിച്ചു, ആളുകൾക്ക് അവരുടെ സ്മാർട്ട്ഫോണുകളിൽ നിന്ന് നേരിട്ട് ഇമെയിൽ ഐഡി ചേർക്കാനോ അപ്ഡേറ്റ് ചെയ്യാനോ സാധിക്കും. 2026 ജൂലൈ 1 മുതൽ ആറ് മാസത്തേക്ക് ഈ സേവനം സൗജന്യമായി ലഭ്യമാണ്, കൂടാതെ ആൻഡ്രോയിഡിലും എഒഎസിലും പ്രവർത്തിക്കുന്നു.
ഫീച്ചർ ലൈവായി രണ്ട് ദിവസത്തിനുള്ളിൽ, 2.5 ലക്ഷത്തിലധികം ആളുകൾ ഇതിനകം തന്നെ ആപ്പ് ഉപയോഗിച്ച് അവരുടെ ഇമെയിൽ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. നിങ്ങളുടെ ആധാറിൽ ഒരു ഇമെയിൽ ഐഡി ലിങ്ക് ചെയ്തുകഴിഞ്ഞാൽ, ആധാർ പ്രാമാണീകരണ അഭ്യർത്ഥന നടത്തുമ്പോഴെല്ലാം ഉപയോക്താക്കൾക്ക് തത്സമയ ഇമെയിൽ അറിയിപ്പുകൾ ലഭിക്കും, ഇത് അവരുടെ ഐഡന്റിറ്റി വിശദാംശങ്ങൾ ആരൊക്കെ ആക്സസ് ചെയ്യുന്നുവെന്ന് അറിയാൻ ആളുകളെ സഹായിക്കും.
ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ ആപ്പ് വഴി കൂടുതൽ ആക്സസ് ചെയ്യുന്നതിനായി യുഐഡിഎഐ നടത്തുന്ന വിപുലമായ നീക്കത്തിന്റെ ഭാഗമാണ് ഇമെയിൽ അപ്ഡേറ്റ് സവിശേഷത. ആധാർ ആപ്പ് ഇതിനകം തന്നെ ഉപയോക്താക്കൾക്ക് അവരുടെ ഫോണുകളിൽ നിന്ന് നേരിട്ട് അവരുടെ മൊബൈൽ നമ്പറും വിലാസവും അപ്ഡേറ്റ് ചെയ്യാൻ അനുവദിക്കുന്നു.
ഇതുവരെ, 40 ദശലക്ഷത്തിലധികം ആളുകൾ അവരുടെ മൊബൈൽ നമ്പറുകൾ അപ്ഡേറ്റ് ചെയ്യാൻ ആപ്പ് ഉപയോഗിച്ചു, അതേസമയം ഏകദേശം ഒരു ദശലക്ഷം ആളുകൾ അവരുടെ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഇത് ഉപയോഗിച്ചു. പുതിയ സവിശേഷത ഉപയോഗിക്കുന്നതിന്, താമസക്കാർക്ക് അവരുടെ ഉപകരണത്തിൽ ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യാനോ അപ്ഡേറ്റ് ചെയ്യാനോ കഴിയും, കൂടാതെ ആപ്പിനുള്ളിൽ നിന്ന് ഇമെയിൽ അപ്ഡേറ്റ് ഓപ്ഷൻ ആക്സസ് ചെയ്യാനും കഴിയും.
ക്യുആർ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ, ഫേസ് ഓതന്റിക്കേഷൻ, ബയോമെട്രിക് ലോക്ക് ആൻഡ് അൺലോക്ക്, ഓതന്റിക്കേഷൻ ഹിസ്റ്ററി ട്രാക്കിംഗ് എന്നിവയും ആപ്പ് പിന്തുണയ്ക്കുന്നു, ഇത് ഉപയോക്താക്കൾക്ക് അവരുടെ ആധാർ എവിടെ, എപ്പോൾ ഉപയോഗിച്ചുവെന്ന് കാണാൻ അനുവദിക്കുന്നു. ഒരു ഉപകരണത്തിൽ അഞ്ച് ആധാർ പ്രൊഫൈലുകൾ വരെ ഇത് പിന്തുണയ്ക്കുന്നു, ഇത് കുടുംബങ്ങൾക്ക് ഒരേ സ്ഥലത്ത് ഒന്നിലധികം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു.
Tech
ന്യൂഡല്‍ഹി: ഇലക്ട്രിക് റിക്ഷകള്‍ ഓട്ടത്തിനിടെ മൊബൈല്‍ ആപ്പിലൂടെ നിശ്ചലമാക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ ചൈനീസ് ബാറ്ററി മാനേജ്മെന്റ് ആപ്പുകളെ ആപ്പ് സ്റ്റോറില്‍ നിന്നും പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യാന്‍ ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍. ബിഎടി-ബിഎംഎസ്, ലോസിഗി, ഇപോച്ച്-ഐ അയോണ്‍ തുടങ്ങിയ ആപ്പുകള്‍ നീക്കം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്.
ബ്ലൂടൂത്ത് സൗകര്യമുള്ള ലിഥിയം അയോണ്‍ ബാറ്ററികളെ നിയന്ത്രിക്കുന്ന ആപ്പുകളാണിവ. ബാറ്ററിയുടെ വോള്‍ട്ടേജ്, താപനില, ചാര്‍ജിങ്, സൈക്കിളുകള്‍, ബാറ്ററികളുടെ ആരോഗ്യം തുടങ്ങിയവ തത്സമയം നിരീക്ഷിക്കുന്നതിനാണ് ഈ ആപ്പ് ഉപയോഗിക്കുന്നതെങ്കിലും ഇപ്പോള്‍ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്നാണ് നിഗമനം.
ആപ്പിലൂടെ ബാറ്ററി ഓണ്‍, ഓഫ് ചെയ്യാനുള്ള സൗകര്യമാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. സമീപത്തുകൂടി പോകുന്ന റിക്ഷയുടെ ബാറ്ററിയുമായി ബ്ലൂടുത്ത് ബന്ധിപ്പിച്ച ശേഷമാണ് ഓഫ് ചെയ്യുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ തടസ്സപ്പെടുത്താനോ വിദൂരത്തിരുന്ന് ഓഫാക്കാനോ മറ്റേതെങ്കിലും ആപ്പുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ അവയും ബ്ലോക്ക് ചെയ്യുമെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പല റിക്ഷകളുടെയും വില കുറഞ്ഞ ബ്ലൂടൂത്ത് ബാറ്ററി സംവിധാനങ്ങള്‍ക്ക് കൃത്യമായ പാസ്വേഡ് സുരക്ഷയില്ല. അതുകൊണ്ട് ആര്‍ക്കും ഡിഫോള്‍ട്ട് സംവിധാനം ഉപയോഗിച്ച് ബാറ്ററിയുമായി ബ്ലൂടൂത്ത് ബന്ധിപ്പിക്കാം. 20 മുതല്‍ 15 മീറ്റര്‍ അകലെയുള്ളവര്‍ക്കു ഇത്തരത്തില്‍ ഡ്രൈവര്‍ അറിയാതെ ബാറ്ററി ഓഫ് ചെയ്യാം. വഴി ദൂരെനിന്ന് ഇ-റിക്ഷകളെ പ്രവര്‍ത്തനരഹിതമാക്കുന്ന നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.
ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി ഭരണകൂടം ഗതാഗതവകുപ്പിന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇത്തരം ആപ്പുകള്‍ നീക്കം ചെയ്യാന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭീഷണിയുയർത്തുന്ന ഇത്തരം ആപ്പുകൾ പ്ലാറ്റ്ഫോമുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഗൂഗിൾ, ആപ്പിൾ തുടങ്ങിയ കമ്പനികളുമായി ചേർന്ന് മന്ത്രാലയം സ്ക്രീനിംഗ് നടപടികൾ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
Tech
ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ മറച്ചുവെക്കാൻ സഹായിക്കുന്ന ഫീച്ചറുകൾക്കെതിരെ ഇന്ത്യയിൽ കേന്ദ്ര സർക്കാർ നടപടികൾ കർശനമാക്കുന്നു. വാട്സ്ആപ്പിന്റെ പുതിയ യൂസർനെയിം ഫീച്ചറിനെതിരെ വിശദീകരണം തേടിയതിന് തൊട്ടുപിന്നാലെ, ടെലിഗ്രാം , സിഗ്നൽ എന്നിവയ്ക്കും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചു.
ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ സന്ദേശങ്ങൾ അയക്കാൻ അനുവദിക്കുന്ന ഫീച്ചറുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ എന്ത് മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാനാണ് നോട്ടീസിലെ നിർദ്ദേശം. ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് മേലുള്ള സർക്കാർ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയാണിത്. വ്യാജരേഖ ചമയ്ക്കൽ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, ഫിഷിംഗ്, 'ഡിജിറ്റൽ അറസ്റ്റ്' തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി.
ജൂൺ മാസത്തിൽ കേന്ദ്ര സർക്കാർ ടെലിഗ്രാം താത്ക്കാലികമായി നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആപ്പുകളിലെ സുരക്ഷാ ഫീച്ചറുകൾ നേരിട്ട് പരിശോധിക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഫോൺ നമ്പറുകൾക്ക് പകരം യൂസർനെയിം ഉപയോഗിച്ച് ആളുകളെ തിരയാൻ അനുവദിക്കുന്ന ഫീച്ചർ ഈ ആഴ്ചയാണ് വാട്സാപ്പ് അവതരിപ്പിച്ചത്.
എന്നാൽ ഇതിന്റെ ആഗോളതലത്തിലുള്ള ലോഞ്ച് താത്ക്കാലികമായി നിർത്തിവെക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനകം ഇതിന്റെ കൃത്യമായ കാരണം ബോധിപ്പിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും വാട്സ്ആപ്പിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രമുഖ വ്യക്തികളുടെയോ, ബാങ്കുകളുടെയോ, സർക്കാർ സ്ഥാപനങ്ങളുടെയോ പേരുകളിൽ വ്യാജ യൂസർനെയിമുകൾ ഉണ്ടാക്കി ആളുകളെ പറ്റിക്കാൻ ഈ ഫീച്ചർ കാരണമായേക്കുമെന്നാണ് സർക്കാരിന്റെ പ്രധാന ആശങ്ക. എന്നാൽ, തങ്ങളുടെ ഈ ഫീച്ചർ മറ്റ് ആപ്പുകളെപ്പോലെ പരസ്യമായി തെരയാൻ കഴിയുന്ന ഒന്നല്ലെന്നും, കൃത്യമായ യൂസർനെയിം അറിഞ്ഞാൽ മാത്രമേ ചാറ്റ് തുടങ്ങാൻ സാധിക്കൂ എന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു.
കൂടുതൽ സുരക്ഷയ്ക്കായി 'യൂസർനെയിം കീ' എന്നൊരു അധിക സുരക്ഷാ ലെയറും തങ്ങൾ ഒരുക്കുന്നുണ്ടെന്ന് വാട്സ്ആപ്പ് അറിയിച്ചു. ഫോൺ നമ്പറുകൾ മറച്ചുവെക്കുന്നത് സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് സർക്കാർ നിലപാട്. നേരത്തെ ടെലിഗ്രാമിലെ സമാനമായ യൂസർനെയിം ഫീച്ചറിനെതിരെയും സർക്കാർ രംഗത്തുവന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സിഗ്നലിനും ടെലിഗ്രാമിനും കേന്ദ്രം ഔദ്യോഗികമായി നോട്ടീസ് അയച്ചിരിക്കുന്നത്.
Tech
മെറ്റ ഗെയിമിംഗ് മേഖലയിലേക്ക് ചുവടുവെക്കുന്നു. ലളിതമായ ഭാഷാ നിർദ്ദേശങ്ങൾ നൽകി സ്വന്തമായി ഗെയിമുകളും മറ്റ് ഇന്ററാക്ടീവ് ഫീച്ചറുകളും നിർമിക്കാൻ സഹായിക്കുന്ന 'പോക്കറ്റ്' എന്ന പുതിയ ആപ്പാണ് മെറ്റ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
മെറ്റയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ഈ ആപ്പ് ഇപ്പോൾ ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമായിക്കഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ആപ്പിൽ ഉപയോക്താക്കൾക്ക് സ്വന്തമായി ഗെയിമുകൾ നിർമിക്കാൻ സാധിക്കുമെന്ന് മാത്രമല്ല, മറ്റുള്ളവർ നിർമിച്ച ഗെയിമുകൾ കളിച്ച് നോക്കാനുള്ള ഒരു 'ഡിസ്കവറി ഫീഡ്' സംവിധാനവും ഒരുക്കിയിട്ടുണ്ട്. നിലവിൽ ആപ്പ് പ്രാരംഭ പരീക്ഷണ ഘട്ടത്തിലാണെന്നാണ് ലഭിക്കുന്ന സൂചന.
എഐ അധിഷ്ഠിത ഇന്ററാക്ടീവ് ടൂളുകൾ നിർമിക്കുന്നതിൽ വിദഗ്ധരായ ഗിസ്മോ എന്ന സ്റ്റാർട്ടപ്പ് കമ്പനിയെ മെറ്റ ഈ വർഷം ആദ്യം സ്വന്തമാക്കിയിരുന്നു. ഈ ടീമിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 'പോക്കറ്റ്' വികസിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലെ സ്ക്രീൻഷോട്ടുകൾ പ്രകാരം, പോക്കറ്റ് ആപ്പിന് പഴയ ഗിസ്മോ ആപ്പുമായി ഏറെ സാമ്യമുണ്ട്. കോഡിംഗ് അറിവില്ലാത്ത സാധാരണക്കാർക്കും തങ്ങൾക്ക് ആവശ്യമുള്ള ഗെയിം എന്താണെന്ന് ലളിതമായി വിവരിച്ചു നൽകിക്കൊണ്ട് ഇതിലൂടെ പുതിയ ഗെയിമുകൾ സൃഷ്ടിക്കാനാകും.
പ്രശസ്ത റിവേഴ്സ് എഞ്ചിനീയറായ അലസ്സാൻഡ്രോ പലൂസിയാണ് ഈ ആപ്പ് ആദ്യമായി കണ്ടെത്തിയത്. ആപ്പ് ഇന്റലിജൻസ് സ്ഥാപനമായ ആപ്പ്ഫിഗേഴ്സ് നൽകുന്ന വിവരമനുസരിച്ച്, 2026 ജൂൺ 29നാണ് ഈ ആപ്പ് ആദ്യമായി പ്ലേ സ്റ്റോറുകളിലെത്തിയത്.
ചിത്രങ്ങളും വീഡിയോകളും നിർമിക്കുന്നതിന് പിന്നാലെ ഗെയിമിംഗ് രംഗത്തേക്കും എ ഐ വ്യാപിപ്പിക്കാനുള്ള മെറ്റയുടെ വലിയ പദ്ധതികളുടെ ഭാഗമായാണ് പോക്കറ്റ് ആപ്പിന്റെ വരവ്. മെറ്റ എ ഐ വഴി ചിത്രങ്ങളും, വൈബ്സ് ആപ്പ് വഴി വീഡിയോകളും നിർമിക്കാനുള്ള സൗകര്യം മെറ്റ നേരത്തെ തന്നെ ഒരുക്കിയിരുന്നു. കൂടാതെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിലും, വീഡിയോ എഡിറ്റിംഗ് ആപ്പായ എഡിറ്റ്സ് എന്ന പ്ലാറ്റ്ഫോമിലും ജനറേറ്റീവ് എഐ ഫീച്ചറുകൾ മെറ്റ നിലവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Tech
റോബോട്ടിക്സ് കമ്പനിയായ യുബിടെക് പുതിയ ഹ്യൂമനോയിഡ് റോബോട്ട് പുറത്തിറക്കി. വ്യവസായ മേഖലയിലെ ഓട്ടോമേഷന്‍ അപ്പുറം സാധാരണ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ റോബോട്ടിനെ വികസിപ്പിച്ചിരിക്കുന്നത്. 'യു1' എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്യൂമനോയിഡ് റോബോട്ട് പരമ്പര, വീടുകളിലും പ്രായമായവരുടെ പരിചരണത്തിനും പ്രീമിയം സർവീസ് മേഖലകൾക്കും അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഫാക്ടറി ആവശ്യങ്ങൾക്ക് പുറമെ, റോബോട്ടിക്സ് കമ്പനികൾ ഉപഭോക്തൃ വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള പ്രവണതയുടെ ഭാഗമായാണ് ഷെൻഷെൻ ആസ്ഥാനമായുള്ള യുബിടെക്കിന്റെ ഈ പുതിയ നീക്കം. ലൈറ്റ്, പ്രോ , അൾട്രാ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ യു1 ലഭ്യമാകും. ഇതിന്റെ വില 119,800 യുവാൻ (ഏകദേശം 17,650 ഡോളർ) മുതൽ 990,000 യുവാൻ (ഏകദേശം 138,000 ഡോളർ) വരെയാണ്. പുരുഷൻ, സ്ത്രീ രൂപങ്ങളിൽ ലഭ്യമാകുന്ന റോബോട്ടുകൾക്ക് യഥാക്രമം 183 സെന്റീമിറ്ററും 168 സെന്റീമീറ്ററും ഉയരമുണ്ട്.
88 സെർവോ ജോയിന്റുകളും സിലിക്കൺ പുറംഭാഗവുമുള്ള ഈ റോബോട്ടുകളിൽ റോക്ക്ചിപ്പിന്റെ ആർകെ3588 പ്രൊസസ്സറിലാണ് ഇമോഷണൽ എഐ സിസ്റ്റം പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ക്ലൗഡിൽ സൂക്ഷിക്കുന്നതിന് പകരം ഡിവൈസിൽ തന്നെ ലോക്കലായി സൂക്ഷിക്കുന്നു എന്നതിനാൽ സ്വകാര്യത കൂടുതൽ സുരക്ഷിതമായിരിക്കും.
സംഭാഷണം, കണ്ണ് ചിമ്മിയുള്ള ആശയവിനിമയം , വൈകാരികമായ ഇടപെടലുകൾ എന്നിവയിലൂടെ മനുഷ്യരുമായി സാമൂഹിക ബന്ധം സ്ഥാപിക്കാൻ ഈ റോബോട്ടിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മനുഷ്യന്റെ 20ലധികം വികാരങ്ങളെ 90 ശതമാനത്തിലധികം കൃത്യതയോടെ തിരിച്ചറിയാൻ ഇതിന് കഴിയുമെന്നാണ് യുബിടെക് പറയുന്നത്. എങ്കിലും യഥാർഥ സാഹചര്യങ്ങളിൽ ഈ അവകാശവാദം ഇതുവരെ സ്വതന്ത്രമായി പരിശോധിക്കപ്പെട്ടിട്ടില്ല.
നിലവിൽ ഫാക്ടറികളിലും ലോജിസ്റ്റിക്സ് മേഖലയിലും ഉപയോഗിക്കുന്ന റോബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, വീടുകളിലും കെയർ സെന്ററുകളിലും കുട്ടികൾക്കും പ്രായമായവർക്കും വളർത്തുമൃഗങ്ങൾക്കും ഒപ്പം സുരക്ഷിതമായി പ്രവർത്തിക്കാൻ യു1 റോബോട്ടുകൾക്ക് കഴിയും.
ലോഞ്ച് ചെയ്ത ഉടൻ തന്നെ യു1 സീരീസിനായി 13,000-ത്തിലധികം ഓർഡറുകൾ ലഭിച്ചതായി യുബിടെക് സ്ഥാപകനും സിഇഒയുമായ സൂ ജിയാൻ അറിയിച്ചു. പ്രീ ഓർഡറുകൾക്കായി ജൂലൈ 15 വരെ 3,000 യുവാൻ റീഫണ്ടബിൾ ഡിപ്പോസിറ്റ് നൽകി ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാം.
ചൈനയിലെ ഹ്യൂമനോയിഡ് റോബോട്ട് വിപണി അതിവേഗം വളരുകയാണെന്നാണ് മോർഗൻ സ്റ്റാൻലിയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപ് കണക്കാക്കിയ 28,000 യൂണിറ്റുകളിൽ നിന്ന് 2026ഓടെ ചൈനയിലെ ഹ്യൂമനോയിഡ് റോബോട്ട് ഷിപ്പ്മെന്റ് 50,000 യൂണിറ്റായി ഉയരുമെന്നും 2030ഓടെ ഇത് പ്രതിവർഷം 446,000 യൂണിറ്റുകളിൽ എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Tech
ന്യൂഡൽഹി:സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കുന്നവർക്കായി ഇൻസ്റ്റാഗ്രാം പുതിയ സ്റ്റോറി ക്രിയേഷൻ ടൂളുകൾ പ്രഖ്യാപിച്ചു. റെയ് ബാൻ മെറ്റാ, ഓക്ലി മെറ്റ, മെറ്റ ഗ്ലാസുകൾ എന്നിവ വഴി ചിത്രീകരിക്കുന്ന ഫസ്റ്റ് പേഴ്സൺ വീഡിയോകൾ കൂടുതൽ ആകർഷകമാക്കാനാണ് ഈ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. സ്പിൻ വ്യൂ, മൾട്ടി-കാം എന്നിവയും പുതിയ എഡിറ്റിംഗ് ടൂളുകളും ഇതിൽ ഉൾപ്പെടുന്നു.
പ്രേക്ഷകർക്ക് കൂടുതൽ ആഴത്തിലുള്ള ഒരു ദൃശ്യാനുഭവം നൽകുന്ന ഇന്ററാക്ടീവ് സ്റ്റോറി ഫോർമാറ്റാണിത്. ഉപയോക്താക്കൾ തങ്ങളുടെ സ്മാർട്ട്ഫോണുകൾ തിരിക്കുകയോ ചലിപ്പിക്കുകയോ ചെയ്യുന്നതിലൂടെ, ക്രിയേറ്റർ ഗ്ലാസിലൂടെ കണ്ട ചുറ്റുപാടുകൾ പൂർണമായി കാണാൻ സാധിക്കും.
മെറ്റ സ്മാർട്ട് ഗ്ലാസുകളിലും സ്മാർട്ട്ഫോണിലും ഒരേസമയം റിക്കാർഡ് ചെയ്യുന്ന ദൃശ്യങ്ങളെ ഒരുമിച്ച് ഒറ്റ സ്റ്റോറിയായി ഇതിലൂടെ പങ്കുവെക്കാം. രണ്ട് വ്യത്യസ്ത കോണുകളിലുള്ള ദൃശ്യങ്ങൾ ഒരേസമയം കാണിക്കാൻ ഇത് സഹായിക്കും.
വൈഡ് ആംഗിൾ ദൃശ്യങ്ങൾ റീഫ്രെയിം ചെയ്യാനുള്ള എക്സ്പാൻഡ് ടൂൾ, പശ്ചാത്തല ശബ്ദങ്ങൾ കുറച്ച് ശബ്ദ വ്യക്തത കൂട്ടാനുള്ള ഓഡിയോ ടൂൾ, വീഡിയോയുടെ വേഗത കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന സ്പീഡ് ടൂൾ എന്നിവയും ഇതിലുണ്ട്.
ഇൻസ്റ്റാഗ്രാം ആപ്പിലെ സ്റ്റോറി എഡിറ്ററിലൂടെ നേരിട്ട് ഈ ഫീച്ചറുകൾ ഉപയോഗിക്കാം. സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് എടുത്ത ദൃശ്യങ്ങൾക്ക് മുകളിൽ ഒരു ഗ്ലാസ് ഐക്കൺ കാണാം. ഇതിൽ ടാപ്പ് ചെയ്താൽ ഈ പുതിയ ടൂളുകളെല്ലാം ലഭ്യമാകും. തങ്ങളുടെ വെയറബിൾ ഉപകരണങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ ഈ പുതിയ നീക്കം.
Tech
ന്യൂഡൽഹി: വാട്സ്ആപ്പിൽ യൂസർനെയിം സംവിധാനം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും മെറ്റയും തമ്മിൽ തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിർണായക പ്രഖ്യാപനവുമായി ഇന്ത്യൻ മെസ്സേജിങ് ആപ്പായ അരാട്ടൈ. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി അരാട്ടൈ ആപ്പിലെ യൂസർനെയിം അധിഷ്ഠിത അക്കൗണ്ട് ഫീച്ചർ ഒഴിവാക്കുകയാണെന്ന് സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പ് അറിയിച്ചു.
തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. പുതിയ ഡിജിറ്റൽ സുരക്ഷാ മാനദണ്ഡങ്ങളും സർക്കാർ നിർദ്ദേശങ്ങളും പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ശ്രീധർ വെമ്പ് വ്യക്തമാക്കി. എന്നാൽ ഈ മാറ്റം എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യം കമ്പനി കൃത്യമായി വ്യക്തമാക്കിയിട്ടില്ല.
ഭാരത സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അടുത്തിടെ വാട്സ്ആപ്പിന്റെ പുതിയ യൂസർനെയിം ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് തടഞ്ഞിരുന്നു. മൊബൈൽ നമ്പറുകൾ പരസ്യമാക്കാതെ, ടെലിഗ്രാം മാതൃകയിൽ യൂസർനെയിം മാത്രം ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ അനുവദിക്കുന്നതായിരുന്നു വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ.
ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് ഇത് വലിയ സഹായമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും, സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും നടത്തുന്നവരെ കണ്ടെത്താൻ ഇത് തടസമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ വന്നപ്പോൾ, ടെലിഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യപ്പെടുന്ന കാര്യം സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാട്സ്ആപ്പിന് മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് അയച്ചതും അരാട്ടൈ ആപ്പ് അടിയന്തരമായി ഈ ഫീച്ചർ പിൻവലിക്കാൻ തീരുമാനിച്ചതും.
കേന്ദ്ര സുരക്ഷാ മാനദണ്ഡങ്ങളോട് പൂർണ്ണമായി സഹകരിച്ചുകൊണ്ട് യൂസർനെയിം സംവിധാനം നിർത്തലാക്കുന്ന ആദ്യത്തെ ഇന്ത്യൻ മെസ്സേജിങ് ആപ്പായി മാറിയിരിക്കുകയാണ് സോഹോയുടെ അരാട്ടൈ. സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾക്ക് പകരമായി ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഒരു പ്രമുഖ ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്ഫോമാണ് അരാട്ടൈ.
Tech
ന്യൂഡൽഹി: വാട്സ്ആപ്പിന്റെ പുതിയ 'യൂസർനെയിം' ഫീച്ചറിന് ഇന്ത്യയിൽ താത്ക്കാലിക വിലക്ക്. ഫോൺ നമ്പർ വെളിപ്പെടുത്താതെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ഈ ഫീച്ചർ രാജ്യത്ത് അവതരിപ്പിക്കുന്നത് നിർത്തിവെക്കാൻ കേന്ദ്ര ഐടി മന്ത്രാലയം വാട്സ്ആപ്പിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ട് മന്ത്രാലയം കമ്പനിക്ക് നോട്ടീസ് അയച്ചു. ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഫീച്ചർ ഇന്ത്യയിൽ ലഭ്യമാക്കരുതെന്നാണ് നിർദ്ദേശം.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, വ്യാജ അക്കൗണ്ടുകൾ വഴിയുള്ള ആൾമാറാട്ടം
എന്നിവ വർധിക്കാൻ ഈ ഫീച്ചർ കാരണമായേക്കാമെന്ന് സർക്കാർ കത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഫോൺ നമ്പർ ഇല്ലാതെ തന്നെ ആളുകളെ ബന്ധപ്പെടാൻ സാധിക്കുന്നത് കുറ്റവാളികൾക്ക് സഹായകരമാകുമെന്നും സർക്കാർ വിലയിരുത്തുന്നു.
സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടെന്ന് വാട്സ്ആപ്പ്,
യൂസർനെയിം ഫീച്ചർ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഇതിനായി ഒരുക്കിയിട്ടുണ്ടെന്നും വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റാ വ്യക്തമാക്കി.
ഔദ്യോഗിക സർക്കാർ സ്ഥാപനങ്ങൾ, പൊതുപ്രവർത്തകർ, സെലിബ്രിറ്റികൾ, വെരിഫൈഡ് അക്കൗണ്ടുകൾ എന്നിവരുടെ പേരുകൾ മറ്റുള്ളവർ ദുരുപയോഗം ചെയ്യാതിരിക്കാൻ ഈ യൂസർനെയിമുകൾ വാട്സാപ്പ് മുൻകൂട്ടി മാറ്റിവെച്ചിട്ടുണ്ട്.
യൂസർനെയിമുകൾ പൊതുവായി സെർച്ച് ചെയ്ത് കണ്ടുപിടിക്കാൻ കഴിയില്ല. ഒരാളുടെ കൃത്യമായ യൂസർനെയിം അറിയാമെങ്കിൽ മാത്രമേ അവർക്ക് സന്ദേശം അയക്കാൻ സാധിക്കൂ. ഒരു യൂസർനെയിം വഴി ആദ്യമായി സന്ദേശം ലഭിക്കുമ്പോൾ, അയച്ചയാൾ പുതിയ അക്കൗണ്ടാണോ, നിങ്ങളുടെ കോൺടാക്റ്റിൽ ഉള്ളതാണോ, ഏത് രാജ്യത്ത് നിന്നുള്ളതാണ് തുടങ്ങിയ വിവരങ്ങൾ ഉപഭോക്താവിന് കാണാൻ സാധിക്കും.
ഫോൺ നമ്പർ ഇല്ലാതെ അക്കൗണ്ടുകൾ തുടങ്ങാൻ അനുവദിക്കുന്ന ടെലിഗ്രാം പോലുള്ള ആപ്പുകൾ വഴി വലിയ രീതിയിൽ സൈബർ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് വാട്സാപ്പിനെതിരെയുള്ള സർക്കാരിന്റെ ഈ അടിയന്തര നീക്കം.
Tech
ജാപ്പനീസ് ടെക് ഭീമന്മാരായ സോണി തങ്ങളുടെ ജനപ്രിയ ഗെയിമിംഗ് കൺസോളായ പ്ലേസ്റ്റേഷന്റെ ഫിസിക്കൽ ഗെയിം ഡിസ്കുകളുടെ വിൽപ്പന പൂർണമായും നിർത്തലാക്കാൻ കമ്പനി തീരുമാനിച്ചതായി പ്രഖ്യാപിച്ചു. വീഡിയോ ഗെയിമിംഗ് ലോകത്ത് വലിയൊരു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് സോണിയുടെ ഈ നിർണായക തീരുമാനം.
2028 ജനുവരി മുതൽ പുറത്തിറങ്ങുന്ന പുതിയ പ്ലേസ്റ്റേഷൻ ഗെയിമുകൾ ഇനി ഡിജിറ്റൽ ഡൗൺലോഡുകളായി മാത്രമേ ലഭ്യമാകൂ എന്ന് സോണി ഇന്ററാക്ടീവ് എന്റർടെയ്മെന്റ് അറിയിച്ചു.ഗെയിമർമാരുടെ വാങ്ങൽ ശീലങ്ങളിൽ ഉണ്ടായ വലിയ മാറ്റമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സോണി വ്യക്തമാക്കി. ആളുകൾ കടകളിൽ പോയി സിഡികളും ഡിസ്കുകളും വാങ്ങുന്നതിനേക്കാൾ കൂടുതൽ ഓൺലൈനായി ഗെയിമുകൾ ഡൗൺലോഡ് ചെയ്ത് കളിക്കാനാണ് ഇപ്പോൾ താല്പര്യപ്പെടുന്നത്.
2025 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലെ കണക്കുകൾ പ്രകാരം, പ്ലേസ്റ്റേഷൻ 4, പ്ലേസ്റ്റേഷൻ 5 ഗെയിം വിൽപ്പനയുടെ 85 ശതമാനവും ഡിജിറ്റൽ ഡൗൺലോഡുകൾ വഴിയായിരുന്നു. വെറും 15 ശതമാനം ആളുകൾ മാത്രമാണ് ഫിസിക്കൽ ഡിസ്കുകൾ വാങ്ങിയത്.
ഈ പുതിയ തീരുമാനം 2028ന് മുൻപ് ഇറങ്ങിയ പഴയ ഗെയിമുകളെ ബാധിക്കില്ലെന്ന് സോണി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ വിപണിയിലുള്ള ഡിസ്കുകൾ കടകൾ വഴി തുടർന്നും വാങ്ങാൻ സാധിക്കും. എന്നാൽ ഭാവിയിൽ വരാനിരിക്കുന്ന പുത്തൻ ഗെയിമുകൾക്ക് ഡിസ്കുകൾ ഉണ്ടാകില്ല.
അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6' എന്ന ഗെയിമിന്റെ ഫിസിക്കൽ ബോക്സിനുള്ളിൽ ഡിസ്കിന് പകരം ഡൗൺലോഡ് കോഡ് മാത്രമായിരിക്കും ഉണ്ടാകുക എന്ന വാർത്ത വലിയ ചർച്ചയായിരുന്നു.
ഡിജിറ്റൽ യുഗത്തിലേക്കുള്ള ഈ മാറ്റം ഗെയിം സിഡികൾ വിറ്റിരുന്ന കടകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഗെയിം റീട്ടെയ്ലറായ 'ഗെയിംസ്റ്റോപ്പ്' കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1,300ലധികം സ്റ്റോറുകളാണ് പൂട്ടിപ്പോയത്. ഇതോടൊപ്പം തങ്ങളുടെ പഴയ ഗെയിമിംഗ് സിസ്റ്റങ്ങളായ പ്ലേസ്റ്റേഷൻ 3, പ്ലേസ്റ്റേഷൻ വീറ്റ എന്നിവയ്ക്കുള്ള ഡിജിറ്റൽ സ്റ്റോർ പിന്തുണയും സോണി അവസാനിപ്പിക്കുകയാണ്.
ഈ വർഷം അവസാനം മുതൽ തെരഞ്ഞെടുക്കപ്പെട്ട വിപണികളിലും, അടുത്ത വർഷത്തോടെ ആഗോളതലത്തിലും ഈ സ്റ്റോറുകൾ അടച്ചുപൂട്ടും. ഇതിനുശേഷം ഈ പഴയ കൺസോളുകളിൽ പുതിയ ഗെയിമുകൾ വാങ്ങാൻ സാധിക്കില്ല. എങ്കിലും മുൻപ് വാങ്ങിയ ഗെയിമുകൾ തുടർന്നും ഡൗൺലോഡ് ചെയ്യാം.