Tech
ന്യൂഡൽഹി: ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് തങ്ങളുടെ ഏറ്റവും പുതിയ എഐ വീഡിയോ ജനറേഷൻ മോഡലായ 'സീഡാൻസ് 2.5' പുറത്തിറക്കി. മുൻ പതിപ്പായ സീഡാൻസ് 2.0യെ അപേക്ഷിച്ച് മികച്ച ഫീച്ചറുകളും കൂടുതൽ റഫറൻസ് സാമഗ്രികൾ (ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ) ഉപയോഗിക്കാനുള്ള ശേഷിയും നൽകിയാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്.
തങ്ങളുടെ പുതിയ മോഡലിന്റെ കരുത്ത് വ്യക്തമാക്കുന്ന നാല് മിനിറ്റും 22 സെക്കൻഡും ദൈർഘ്യമുള്ള ഉയർന്ന നിലവാരമുള്ള എഐ വീഡിയോ കമ്പനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ സീഡാൻസ് 2.0 പതിപ്പിൽ 12 റഫറൻസ് ഫയലുകൾ മാത്രം നൽകാൻ സാധിച്ചിരുന്ന സ്ഥാനത്ത്, പുതിയ 2.5 പതിപ്പിൽ 30 ചിത്രങ്ങൾ, 10 വീഡിയോ ക്ലിപ്പുകൾ, 10 ഓഡിയോ ക്ലിപ്പുകൾ എന്നിവ ഒറ്റ പ്രോംപ്റ്റിൽ തന്നെ നൽകാനാകും.
കൂടുതൽ റഫറൻസുകൾ നൽകുന്നതിലൂടെ ഉപയോക്താവ് മനസിൽ കരുതുന്ന അതേ രീതിയിൽ തന്നെ ചിത്രീകരണവും ദൃശ്യങ്ങളും പുനഃസൃഷ്ടിക്കാൻ എഐക്ക് സാധിക്കും.വീഡിയോകളുടെ ദൈർഘ്യത്തിലാണ് മറ്റൊരു പ്രധാന മാറ്റം വന്നിരിക്കുന്നത്. മുൻ മോഡലിന് 15 സെക്കൻഡ് വരെയുള്ള വീഡിയോകൾ മാത്രമേ നിർമിക്കാൻ സാധിച്ചിരുന്നുള്ളൂ എങ്കിൽ, സീഡാൻസ് 2.5ന് 30 സെക്കൻഡ് ദൈർഘ്യമുള്ള എഐ വീഡിയോകൾ നിർമിക്കാനാകും.
കൂടാതെ 'ടൈംസ്റ്റാമ്പ്-ലെവൽ കൺട്രോൾ' സൗകര്യമുള്ളതിനാൽ ശബ്ദവും ദൃശ്യങ്ങളും കൃത്യതയോടെ മാറ്റിയെഴുതാനും തിരുത്താനും സാധിക്കും.നിലവിൽ ജിമെങ് എഐ , ഡൗബാവോ പ്രോ എന്നിവ വഴി സീഡാൻസ് 2.5 ലഭ്യമാണ്. അലിബാബയുടെ 'വാൻ', ക്വായ്ഷോയുടെ 'ക്ലിംഗ്' തുടങ്ങിയ ചൈനീസ് എഐ മോഡലുകളുമായി നേരിട്ട് മത്സരിക്കുന്ന സീഡാൻസ് 2.5, സാധാരണ കണ്ടന്റ് ക്രിയേറ്റർമാർക്കും സിനിമ, പരസ്യ മേഖലയിലുള്ള പ്രൊഫഷണലുകൾക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന തരത്തിലാണ് സീഡാൻസിന്റെ രൂപകല്പന.
Tech
ശതകോടീശ്വരൻ ഇലോൺ മസ്കിന് ചൈനയിലൊരു അപരൻ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ, ചൈനയിലെ ഷാങ്സി പ്രവിശ്യയിലെ ഒരു സാധാരണ ബാർബിക്യു റസ്റ്ററന്റിൽ ചെന്നാൽ സാക്ഷാൽ ഇലോൺ മസ്ക് മാംസം ഗ്രിൽ ചെയ്തു വിളമ്പുന്നത് കാണാം. അതിശയിപ്പിക്കും വിധം ഇലോൺ മസ്കുമായി രൂപസാദൃശ്യമുള്ള മാ ജിയാൻപിങ് എന്ന റസ്റ്ററന്റ് ഉടമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ വൈറൽ താരം.
മുഖവും മുടിയുടെ ശൈലിയും കാരണം ഒറ്റനോട്ടത്തിൽ മസ്ക് ആണെന്നേ ഇയാളെ കണ്ടാൽ തോന്നൂ. മുൻപ് ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന മാ ജിയാൻപിംഗിന്റെ റെസ്റ്റോറന്റിൽ ഇപ്പോൾ മസ്കിന്റെ അപരനെ കാണാനും ഫോട്ടോയെടുക്കാനുമായി ജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇദ്ദേഹത്തിന്റെ റസ്റ്ററന്റിന്റെ പേര് "സ്പേസ് എക്സ് ബാർബിക്യു" എന്ന് മാറ്റണമെന്ന് ഇന്റർനെറ്റ് ലോകം തമാശരൂപേണ ആവശ്യപ്പെടുന്നു. ഇലോൺ മസ്കിനെ ചൈനയിൽവെച്ച് ക്ലോൺ ചെയ്തതാണെന്ന തരത്തിലുള്ള തമാശ നിറഞ്ഞ സിദ്ധാന്തങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പെട്ടെന്നുണ്ടായ ഈ പ്രശസ്തിയിൽ തനിക്ക് അല്പം നാണവും പരിഭ്രമവും ഒക്കെയുണ്ടെന്ന് മാ ജിയാൻപിംഗ് വ്യക്തമാക്കുന്നുണ്ട്. എങ്കിലും ഇത് തന്റെ ബിസിനസ് വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. നിലവിൽ നിരവധി ബിസിനസ് ഓഫറുകൾ ലഭിക്കുന്നുണ്ടെങ്കിലും ലൈവ് സ്ട്രീമിംഗിലേക്ക് കടക്കാൻ താല്പര്യമില്ലെന്നും, രാവിലെ മുതൽ അർദ്ധരാത്രി വരെ റെസ്റ്റോറന്റിൽ ജോലി ചെയ്യുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് 2022ൽ ചൈനയിലെ മാ യിലോങ് എന്നയാളും, 2025ൽ പാകിസ്താനിലെ ഗോഹർ സമൻ എന്നയാളും ഇലോൺ മസ്കുമായി സാദൃശ്യമുള്ളതിന്റെ പേരിൽ ഇന്റർനെറ്റിൽ വൈറലായിരുന്നു.
Tech
സാൻ ഫ്രാൻസിസ്കോ: സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന ഗുണനിലവാരമില്ലാത്ത ഉള്ളടക്കങ്ങൾ അഥവാ എഐ സ്ലോപ്പ്, വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പുതിയ ഫീച്ചറുമായി തൊഴിൽ അധിഷ്ഠിത സോഷ്യൽ നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ.
സ്വന്തം ഫീഡുകളിൽ എഐ നിർമിതമെന്ന് സംശയിക്കുന്ന പോസ്റ്റുകൾ കണ്ടാൽ അവ ഇനി ഉപയോക്താക്കൾക്ക് തന്നെ ഫ്ലാഗ് ചെയ്ത് ഒഴിവാക്കാം. ഉപയോക്താവ് ഒരു പോസ്റ്റ് 'എഐ സ്ലോപ്പ്' ആയി മാർക്ക് ചെയ്താൽ, അത് പിന്നീട് അവരുടെ ഫീഡിൽ കാണിക്കില്ല. കൂടാതെ, പോസ്റ്റ് ചെയ്ത വ്യക്തിയുടെ അക്കൗണ്ട് ഡാഷ്ബോർഡ് വഴി "പോസ്റ്റ് വ്യാജമാണെന്ന് തോന്നാം" എന്ന മുന്നറിയിപ്പ് സ്വകാര്യമായി നൽകുന്ന രീതിയും ലിങ്ക്ഡ്ഇൻ പരീക്ഷിക്കും.
"ഉള്ളടക്കത്തിന്റെ ഗുണനിലവാരം വിലയിരുത്താനോ റേറ്റ് ചെയ്യാനോ ലിങ്ക്ഡ്ഇൻ ആഗ്രഹിക്കുന്നില്ല. എഐ ഡിറ്റക്ടറുകൾ വഴി പരിശോധിച്ച് തെറ്റായ നിഗമനങ്ങളിൽ എത്തുന്നതിന് പകരം, മനുഷ്യരുടെ യഥാർഥ പ്രതികരണങ്ങളിലൂടെ തന്നെ പോസ്റ്റുകളുടെ സുതാര്യത ഉറപ്പാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്," ലിങ്ക്ഡ്ഇൻ ചീഫ് പ്രൊഡക്റ്റ് ഓഫീസർ ഹരി ശ്രീനിവാസൻ വ്യക്തമാക്കി.
ചാറ്റ് ജിപിടി, ക്ലോഡ് , സീഡാൻസ് 2.0 തുടങ്ങിയ എഐ ടൂളുകളുടെ വരവോടെ ഇൻസ്റ്റാഗ്രാം, ടിക് ടോക് എന്നിവയ്ക്ക് സമാനമായി ലിങ്ക്ഡ്ഇനിലും എഐ പോസ്റ്റുകൾ വൻതോതിൽ വർധിച്ചിരുന്നു.വ്യക്തിഗത അനുഭവങ്ങൾക്കും കരിയർ ഉപദേശങ്ങൾക്കും പ്രാധാന്യം നൽകുന്ന ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഇത്തരം എഐ 'വേസ്റ്റുകൾ' ഉപയോക്താക്കളെ അലോസരപ്പെടുത്തുന്നുണ്ട്.
പാൻഗ്രാം എന്ന റിസർച്ച് ഏജൻസിയുടെ പുതിയ റിപ്പോർട്ട് പ്രകാരം സോഷ്യൽ മീഡിയയിലെ നാലിൽ ഒന്ന് ദൈർഘ്യമേറിയ പോസ്റ്റുകളും എഐ നിർമിതമാണ്. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും ലിങ്ക്ഡ്ഇനിലാണ് പ്രത്യക്ഷപ്പെടുന്നത്.
പുതിയ മാറ്റങ്ങളുടെ ഭാഗമായി, പോസ്റ്റുകൾ തയ്യാറാക്കുമ്പോൾ ഉണ്ടായിരുന്ന എൻഹാൻസ് വിത്ത് എഐ എന്ന ഓപ്ഷൻ ലിങ്ക്ഡ്ഇൻ നീക്കം ചെയ്തു. ഇതിന് പകരം ഉള്ളടക്കം മാറ്റാതെ വ്യാകരണ തിരുത്തലുകൾ മാത്രം വരുത്തുന്ന പുതിയ പ്രൂഫ് റീഡിംഗ് ഫീച്ചർ ലിങ്ക്ഡ്ഇൻ അവതരിപ്പിക്കും.
Tech
സാൻ ഫ്രാൻസിസ്കോ: സൈബർ സുരക്ഷാ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി മൈക്രോസോഫ്റ്റ്. കമ്പനിയുടെ ആദ്യത്തെ സൈബർ സെക്യൂരിറ്റി സപെഷ്യലൈസ്ഡ് എഐ മോഡലായ MAI-Cyber-1-Flash, പുതിയ ഏജന്റിക് സെക്യൂരിറ്റി പ്ലാറ്റ്ഫോമായ പ്രോജക്ട് പെർസെപ്ഷനും സാൻ ഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി അവതരിപ്പിച്ചു.
നിലവിലുള്ള പ്രതിരോധ സംവിധാനങ്ങളേക്കാൾ കുറഞ്ഞ ചെലവിൽ മികച്ച സുരക്ഷ ഉറപ്പാക്കാൻ ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു. സൈബർ സെക്യൂരിറ്റി ജോലികളിൽ 90 ശതമാനത്തോളം വരുന്ന സാധാരണ ടാസ്കുകൾ ഇനി മുതൽ MAI-Cyber-1-Flash നേരിട്ട് കൈകാര്യം ചെയ്യും. ഏറ്റവും സങ്കീർണമായ 10% ഘട്ടങ്ങളിൽ മാത്രമാണ് ഓപ്പൺ എഐയുടെ ജിപിടി 5.4 മോഡലിന്റെ സഹായം തേടുക.
മൈക്രോസോഫ്റ്റിന്റെ മിഡാഷ് വൾനറബിലിറ്റി മാനേജ്മെന്റ് സിസ്റ്റത്തിനൊപ്പം പ്രവർത്തിക്കുമ്പോൾ ഈ പുതിയ മോഡൽ സൈബർജിം ബെഞ്ച്മാർക്കിൽ 96% കൃത്യത കൈവരിച്ചിട്ടുണ്ട്. എഐ കമ്പനിയായ ആന്ത്രോപ്പിക്കിന്റെ മിഥോസ് മോഡലിനേക്കാൾ 12 ശതമാനം ഉയർന്ന പ്രകടനമാണിത്. മാത്രമല്ല, നിലവിലുള്ള മൈക്രോസോഫ്റ്റ് സംവിധാനങ്ങളുടെ ചെലവിനേക്കാൾ 50% സാമ്പത്തിക ലാഭവും ഇത് ഉറപ്പുനൽകുന്നു.
സൈബർ ആക്രമണങ്ങളെ നേരിടാൻ മൂന്ന് തരം പ്രത്യേക എഐ ഏജന്റുകളെ സംയോജിപ്പിച്ചാണ് പ്രോജക്ട് പെർസെപ്ഷൻ പ്രവർത്തിക്കുന്നത്. ഹാക്കർമാർ സിസ്റ്റത്തിലേക്ക് എങ്ങനെ കടന്നുകയറാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന റെഡ് ടീം ഏജന്റുകൾ. നിലവിലുള്ള ഭീഷണികളെ തിരിച്ചറിഞ്ഞ് അവയുടെ ഗൗരവം തരംതിരിക്കുന്നു ബ്ലൂ ടീം ഏജന്റുകൾ. സുരക്ഷാ വീഴ്ചകൾ പരിഹരിച്ച് സിസ്റ്റം കൂടുതൽ ശക്തമാക്കുന്ന ഗ്രീൻ ടീം ഏജന്റുകൾ.
മുമ്പ് വിവിധ മേഖലകളിലെ വിദഗ്ധർ മണിക്കൂറുകളെടുത്ത് ചെയ്തിരുന്ന സങ്കീർണമായ പ്രതിരോധ പ്രവർത്തനങ്ങൾ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ ഈ പ്ലാറ്റ്ഫോമിന് സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് ലീഡ് എഞ്ചിനീയർ ഡേവ് വെസ്റ്റൺ വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്റെ ഇൻ-ഹൗസ് സാങ്കേതികവിദ്യയിൽ നിർമിച്ച പ്രോജക്ട് പെർസെപ്ഷൻ ഓഗസ്റ്റ് 3 മുതൽ പൊതു പരീക്ഷണത്തിനായി ലഭ്യമാകും.
മൈക്രോസോഫ്റ്റ് സെക്യൂരിറ്റി ഡിവിഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹയെതെ ഗാലറ്റിന്റെ മേൽനോട്ടത്തിലാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്. പ്രതിദിനം 100 ട്രില്യണിലധികം സൈബർ സുരക്ഷാ സിഗ്നലുകൾ വിശകലനം ചെയ്തുകൊണ്ടാണ് ഈ എഐ മോഡൽ പരിശീലനം നേടിയിട്ടുള്ളത്.
Tech
ന്യൂഡൽഹി: ആന്ത്രോപിക് കമ്പനിയുടെ ക്ലോഡ് എഐ ചാറ്റ്ബോട്ടിൽ ഉപയോക്താക്കൾ നടത്തുന്ന സ്വകാര്യ സംഭാഷണങ്ങൾ ഗൂഗിൾ സെർച്ച് ഫലങ്ങളിൽ പ്രത്യക്ഷപ്പെട്ടതായി പരാതി. ക്രിപ്റ്റോകറൻസി വാലറ്റ് കീകളും മറ്റ് വ്യക്തിഗത വിവരങ്ങളും ഉൾപ്പെടെയുള്ള ഡാറ്റയും ഇത്തരത്തിൽ ഗൂഗിളിൽ ലഭ്യമായെന്നാണ് റെഡ്ഡിറ്റ് ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചത്.
എന്നാൽ, ഇതിൽ പ്രതികരണവുമായി ആന്ത്രോപിക് രംഗത്തെത്തി. പ്രൈവറ്റ് അക്കൗണ്ടുകളിൽ നിന്നുള്ള സംഭാഷണങ്ങൾ ചോർന്നിട്ടില്ലെന്നും, ഉപയോക്താക്കൾ തനിയെ പൊതുജനങ്ങളുമായി പങ്കുവെക്കാൻ തീരുമാനിച്ച ലിങ്കുകൾ മാത്രമാണ് സെർച്ച് എഞ്ചിനുകളിൽ ഇൻഡക്സ് ചെയ്യപ്പെട്ടതെന്നും കമ്പനി വ്യക്തമാക്കി.
ക്ലോഡ് ചാറ്റുകൾ ഡിഫോൾട്ടായി സ്വകാര്യമാണ്. എന്നാൽ, ഉപയോക്താക്കൾ ഏതെങ്കിലും ഒരു പ്രത്യേക സംഭാഷണം മറ്റൊരാളുമായി പങ്കുവെക്കാൻ ഷെയർ ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ നിർമിക്കപ്പെടുന്ന ലിങ്കുകൾ പൊതുവായി ലഭ്യമാകും
ഇന്റർനെറ്റിലുള്ള മറ്റ് പൊതു ഉള്ളടക്കങ്ങൾ പോലെ, ഇത്തരം ഷെയർ ചെയ്ത ലിങ്കുകളും ഗൂഗിൾ അടക്കമുള്ള സെർച്ച് എഞ്ചിനുകൾ ഇൻഡക്സ് ചെയ്യുകയോ ആർക്കൈവ് ചെയ്യുകയോ ചെയ്യാം. നിലവിൽ ഈ പ്രശ്നം പരിഹരിച്ചതായും, ക്ലോഡ് ചാറ്റ് ലിങ്കുകൾ ഇനി ഗൂഗിൾ സെർച്ചിൽ കാണപ്പെടില്ലെന്നും കമ്പനി അറിയിച്ചു.
Tech
ന്യൂഡൽഹി: ആൻഡ്രോയിഡ് ഉപയോക്താക്കളുടെയും കുട്ടികളുടെയും ഡിജിറ്റൽ സുരക്ഷ മുൻനിർത്തി നിർണായക ചുവടുവെപ്പുമായി ഗൂഗിൾ. പ്ലേ സ്റ്റോറിലെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്ന ഉപയോക്താക്കളുടെ പ്രായം നിർണയിക്കുന്നതിനുള്ള 'പ്ലേ ഏജ് സിഗ്നൽ എപിഐ' സംവിധാനം ലോകമെമ്പാടും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ.
2026 അവസാനത്തോടെ അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളിലും ഈ പുതിയ സുരക്ഷാ സംവിധാനം നിലവിൽ വരുമെന്ന് ഗൂഗിൾ ഔദ്യോഗികമായി അറിയിച്ചു. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കാതെ തന്നെ അവരുടെ പ്രായപരിധി ആപ്പ് ഡെവലപ്പർമാർക്ക് സ്ഥിരീകരിക്കാൻ സാധിക്കുന്ന സംവിധാനമാണിത്. ഇതിനായി ഐഡി കാർഡുകളോ സെൽഫി ചിത്രങ്ങളോ നൽകേണ്ടതില്ല.
ഗൂഗിളിന്റെ നിലവിലുള്ള 'ഫാമിലി ലിങ്ക്' ആപ്പ് വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ അക്കൗണ്ടുകൾക്കായി ഒരു നിശ്ചിത പ്രായപരിധി സെറ്റ് ചെയ്തു നൽകാം. രക്ഷിതാക്കൾ നിശ്ചയിക്കുന്ന പ്രായപരിധിക്ക് അനുയോജ്യമായ ആപ്പുകളും ഉള്ളടക്കങ്ങളും മാത്രമേ കുട്ടികൾക്ക് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാകൂ. കുട്ടികളുടെ പ്രായം കൂടുന്നതിനനുസരിച്ച് ഈ പരിധികളിൽ മാറ്റം വരുത്താനും സാധിക്കും.
കുട്ടികൾക്കായി ആപ്പ് സ്റ്റോറുകളിൽ കർശനമായ പ്രായപരിധി പരിശോധന നടത്തണമെന്ന് യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ പുതിയ നീക്കം. സ്വകാര്യതാ വിദഗ്ധർ ഇതിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഇന്റർനെറ്റിലെ വ്യക്തിഗത സ്വകാര്യത ഇല്ലാതാകുമോ എന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നുണ്ട്.
ഗൂഗിളിന്റെ ഈ പുതിയ സംവിധാനത്തിൽ ചില വെല്ലുവിളികളും ഉയർന്നുവരുന്നുണ്ട്.ഡെവലപ്പർമാർ ഈ ഏജ് സിഗ്നൽ സംവിധാനം തങ്ങളുടെ ആപ്പുകളിൽ ഉപയോഗിക്കണമെന്നത് പൂർണമായും നിർബന്ധമല്ല.പുതിയ ഗൂഗിൾ അക്കൗണ്ടുകൾ ഉണ്ടാക്കി തെറ്റായ ജനനത്തീയതി നൽകി കുട്ടികൾക്ക് ഈ സുരക്ഷാ വേലികൾ മറികടക്കാൻ കഴിയും. രക്ഷിതാക്കൾ ഫാമിലി ലിങ്ക് വഴി പ്രായപരിധി നിശ്ചയിച്ചാൽ മാത്രമേ ഈ ഫീച്ചർ പൂർണതോതിൽ ഫലപ്രദമാകൂ.
പ്ലേ സ്റ്റോറിൽ വരുന്ന ഈ മാറ്റം ആൻഡ്രോയിഡ് ആപ്പ് അനുഭവങ്ങളെയും കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെയും കാര്യമായി സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്.
Tech
ന്യൂഡൽഹി: ആപ്പിൾ ഉത്പ്പന്നങ്ങൾ വാങ്ങാൻ ആഗ്രഹമുള്ളവരാണോ നിങ്ങൾ അതിനുള്ള പണം നിങ്ങളുടെ കൈയിൽ ഇല്ലെങ്കിൽ ഇതാ, നിങ്ങൾക്കായി പുതിയ ഒരു പദ്ധതിയുമായി ആപ്പിൾ രംഗത്തെത്തിയിട്ടുണ്ട്.
പുതിയ ഐഫോണുകളും മറ്റ് ഉപകരണങ്ങളും വില കൊടുത്ത് പൂർണമായി സ്വന്തമാക്കുന്നതിന് പകരം കുറഞ്ഞ മാസത്തവണയിൽ വാടകയ്ക്കെടുത്ത് ഉപയോഗിക്കാനുള്ള 'ആപ്പിൾ അപഗ്രേഡ്' പദ്ധതി കമ്പനി യുഎസിൽ അവതരിപ്പിച്ചു.സാമ്പത്തിക സാങ്കേതികവിദ്യ പ്ലാറ്റ്ഫോമായ 'ക്ലാർന'യുമായി സഹകരിച്ചാണ് ആപ്പിൾ ഈ പുതിയ ലീസിംഗ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.
മാസം $17.99 (ഏകദേശം ₹1,500) മുതൽ ഉപഭോക്താക്കൾക്ക് ഐഫോൺ ലീസിന് എടുക്കാം. ഐഫോണിന് പുറമെ ആപ്പിൾ വാച്ച് ($11.99/മാസം മുതൽ), മാക് ($24.99/മാസം മുതൽ), ഐപാഡ് ($11.99/മാസം മുതൽ) എന്നിവയും ഈ പദ്ധതിയിലൂടെ ലഭിക്കും.
ഐഫോൺ, ആപ്പിൾ വാച്ച് എന്നിവയ്ക്ക് 1 അല്ലെങ്കിൽ 2 വർഷത്തെ ലീസ് കാലാവധിയും, മാക്, ഐപാഡ് എന്നിവയ്ക്ക് 2 അല്ലെങ്കിൽ 3 വർഷത്തെ കാലാവധിയുമാണ് നൽകുന്നത്. ഐഫോൺ 16, മാക്ബുക്ക് നിയോ തുടങ്ങിയ എൻട്രി ലെവൽ ഉപകരണങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
Tech
വാഷിംഗ്ടൺ: ചൈനീസ് നിർമിത അഡ്വാൻസ്ഡ് ഹ്യൂമനോയിഡ് റോബോട്ടുകൾക്കും (മനുഷ്യരൂപത്തിലുള്ള റോബോട്ടുകൾ) നാല് കാലുകളുള്ള ക്വാഡ്രൂപ്പഡ് റോബോട്ട് നായ്ക്കൾക്കും വിലക്കേർപ്പെടുത്തി ട്രംപ് ഭരണകൂടം.
ദേശീയ സുരക്ഷയ്ക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയ്ക്കും വൻ ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ പുതിയ ഇറക്കുമതി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
വിദേശനിർമ്മിത അഡ്വാൻസ്ഡ് റോബോട്ടുകൾ തന്ത്രപ്രധാന വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്നാണ് അമേരിക്കൻ ആഭ്യന്തര സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ.
റോബോട്ടുകളിലെ ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് അമേരിക്കൻ പൗരന്മാരുടെയും പ്രധാന സ്ഥാപനങ്ങളുടെയും വിവരങ്ങൾ ചോർത്താൻ വിദേശ ഇന്റലിജൻസ് ഏജൻസികൾക്ക് സാധിച്ചേക്കാം. റോബോട്ടുകളെ വിദൂരത്തിരുന്ന് ഹാക്ക് ചെയ്യാനും തന്ത്രപ്രധാന ഇൻഫ്രാസ്ട്രക്ചറുകൾ തകരാറിലാക്കാനും വഴിതുറക്കും.
റോബോട്ടുകൾക്ക് പുറമെ, സൗരോർജ്ജ-നവീകരിക്കാവുന്ന ഊർജ്ജ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത പവർ ഇൻവെർട്ടറുകൾക്കും അമേരിക്ക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
"അമേരിക്കയുടെ സാമ്പത്തിക ഭദ്രതയെയും ദേശീയ സുരക്ഷയെയും തകരാറിലാക്കാൻ പോന്ന വൻ സുരക്ഷാ വീഴ്ചകളാണ് ഈ ഉപകരണങ്ങൾ ഉണ്ടാക്കുന്നത്. രാജ്യത്തിന്റെ നിർണായക വിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കാൻ എഫ്സിസി കടുത്ത നടപടികൾ തുടരും എന്ന് എഫ്സിസി ചെയർമാൻ ബ്രെൻഡൻ കാർ വ്യക്തമാക്കി.
ആഗോള ഹ്യൂമനോയിഡ് റോബോട്ട് വിപണിയിൽ വലിയ പങ്കാളിത്തമുള്ള ചൈനീസ് കമ്പനിയായ യൂണിട്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അമേരിക്കയുടെ ഈ തീരുമാനം വൻ തിരിച്ചടിയാകുന്നത്. അടുത്തിടെ പെന്റഗൺ തങ്ങളുടെ ചൈനീസ് മിലിട്ടറി ലിസ്റ്റിലും യൂണിട്രീയെ ഉൾപ്പെടുത്തിയിരുന്നു.
അമേരിക്കൻ സർവ്വകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും യൂണിട്രീയുടെ റോബോട്ടുകൾ വ്യാപകമായി ഉപയോഗിച്ചുവരികയായിരുന്നു. എന്നാൽ, ജൂലൈ 28ന് മുൻപ് എഫ്സിസി അനുമതി ലഭിച്ച നിലവിലുള്ള മോഡലുകളുടെ ഉപയോഗത്തെ പുതിയ തീരുമാനം ഉടനടി ബാധിക്കില്ലെന്നും, പുതുതായി വിപണിയിലിറക്കുന്ന മോഡലുകൾക്കാണ് വിലക്കെന്നുമാണ് സൂചന.
അമേരിക്കയുടെ നടപടിയെ ചൈനീസ് വിദേശകാര്യ മന്ത്രാലയവും വാഷിംഗ്ടണിലെ ചൈനീസ് എംബസിയും കടുത്ത ഭാഷയിൽ വിമർശിച്ചു. വാണിജ്യ താത്പര്യങ്ങളെ തകർക്കാനായി അമേരിക്ക ദേശീയ സുരക്ഷയെ ദുരുപയോഗം ചെയ്യുകയാണെന്നും, ചൈനീസ് കമ്പനികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ തിരിച്ചടികൾ നൽകുമെന്നും ചൈന വ്യക്തമാക്കി.
Tech
ഇനി കമ്പ്യൂട്ടറുകളിൽ വാട്സ്ആപ്പ് കോൾ ചെയ്യാൻ ഡെസ്ക്ടോപ്പ് ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നില്ല. വാട്സ്ആപ്പ് വെബിൽ നേരിട്ട് സൗജന്യമായി വോയ്സ്, വീഡിയോ കോളുകൾ ചെയ്യാനുള്ള സൗകര്യം വാട്സ്ആപ്പ് അവതരിപ്പിച്ചു. ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ അനുവാദമില്ലാത്ത ഓഫീസ് ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവർക്കും സ്റ്റുഡന്റസിനും പുതിയ ഫീച്ചർ ഏറെ ഉപകാരപ്പെടും.
വാട്സ്ആപ്പ് ഗ്ലോബൽ മേധാവി കുനാൽ ഷായാണ് ഈ വിവരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കുവെച്ചത്. മെറ്റാ സിഇഓ മാർക്ക് സക്കർബർഗുമായി വാട്സ്ആപ്പ് വെബ് വഴി നടത്തിയ വീഡിയോ കോളിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് തമാശ രൂപേണയാണ് അദ്ദേഹം ഈ പുതിയ അപ്ഡേറ്റ് അറിയിച്ചത്.
വാട്സ്ആപ്പ് കോളുകൾ ഇനി നിങ്ങളുടെ ബ്രൗസറിൽ ലഭ്യമാണ്. നിങ്ങളുടെ ബ്രൗസറിൽ തുറന്നുവെച്ചിരിക്കുന്ന 47 ക്രോം ടാബുകൾക്ക് ഒടുവിൽ ശരിക്കും ഉപകാരപ്രദമായ ഒരു കൂട്ടാളിയെ ലഭിച്ചിരിക്കുന്നു- കുനാൽ ഷാ
ഗൂഗിൾ ക്രോം ഉൾപ്പെടെയുള്ള വെബ് ബ്രൗസറുകളിൽ നേരിട്ട് ലോഗിൻ ചെയ്ത് കോൾ ചെയ്യാം. മൊബൈൽ ആപ്പുകളിലേത് പോലെ തന്നെ വെബ്ബ് വഴിയുള്ള കോളുകൾക്കും പൂർണ സുരക്ഷ ലഭ്യമാണ്. കോളുകളിലിരിക്കെ സ്ക്രീൻ ഷെയർ ചെയ്യാനും ഇമോജി റിയാക്ഷനുകൾ അയക്കാനും സാധിക്കും. മുൻപ് വിളിച്ച വിവരങ്ങൾ അറിയാനും ഫേവറിറ്റ് കോൺടാക്റ്റുകൾ ക്രമീകരിക്കാനും പ്രത്യേക കോൾസ് ടാബ് ബ്രൗസറിൽ കാണാം.
വെബ് കോളിംഗിനൊപ്പം 'കോൾ ട്രാൻസ്ഫർ' എന്ന പുത്തൻ സൗകര്യവും വാട്സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രൂപ്പ് കോൾ വെയ്റ്റിംഗ് ഇല്ലാതെ തന്നെ ലാപ്ടോപ്പിലേക്കോ ബ്രൗസറിലേക്കോ മാറ്റാൻ ഇതിലൂടെ സാധിക്കും.
യാത്രയിലായിരിക്കുമ്പോൾ ഫോണിൽ ആരംഭിക്കുന്ന കോളുകൾ വീട്ടിലോ ഓഫീസിലോ എത്തിയ ശേഷം ബ്രൗസറിലെ വലിയ സ്ക്രീനിലേക്ക് മാറ്റി സംസാരിക്കുന്നത് തുടരാം.വരും ദിവസങ്ങളിൽ ഘട്ടംഘട്ടമായി ലോകമെമ്പാടുമുള്ള എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കളിലേക്കും ഈ പുതിയ ഫീച്ചറുകൾ എത്തിച്ചേരും.
Tech
സാൻഫ്രാൻസിസ്കോ: ജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തുമ്പോൾ വീട് വൃത്തിയാക്കാനും പാത്രങ്ങൾ കഴുകാനും സഹായിയായി ഒരു റോബോട്ട് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവർ ആരും കാണില്ല. ആ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് അമേരിക്കൻ സ്റ്റാർട്ടപ്പായ 'ടൗ റോബോട്ടിക്സ്' (Tau Robotics). വീടുകളിലെ ദൈനംദിന ജോലികൾ ചെയ്യാൻ മനുഷ്യരൂപത്തിലുള്ള 'ഹ്യൂമനോയിഡ്' റോബോട്ടുകളെ അയക്കുന്ന പ്രത്യേക ക്ലീനിംഗ് സർവീസാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.
കമ്പനിയുടെ സിഇഒ അലക്സാണ്ടർ കൊച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച വീഡിയോകൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മണിക്കൂറിന് 30 ഡോളറാണ് (ഏകദേശം 3,000 ഇന്ത്യൻ രൂപ) ഈ ഹ്യൂമനോയിഡ് ക്ലീനിംഗ് സർവീസിന്റെ നിരക്ക്.
വ്യത്യസ്ത തരം ജോലി ആവശ്യങ്ങൾക്കായി വെവ്വേറെ റോബോട്ടുകളെയാണ് ടൗ റോബോട്ടിക്സ് തയ്യാറാക്കിയിരിക്കുന്നത്. ചെൽസി (വെള്ള നിറം) -അടുക്കളയും ബാത്ത്റൂമും കഴുകി വൃത്തിയാക്കാനും ടൈലുകളും സിങ്കും തുടയ്ക്കാനും ചെൽസി സഹായിക്കും.
ഇലൺ(പർപ്പിൾ നിറം)- ആഴ്ച തോറുമുള്ള സാധാരണ അറ്റകുറ്റപ്പണികൾക്കാണ് ഇലൺ. വീടിനുള്ളിൽ വസ്തുക്കൾ എവിടെയാണ് വെക്കേണ്ടതെന്ന് പഠിച്ചെടുത്ത് കാര്യങ്ങൾ ക്രമീകരിക്കാൻ ഇതിന് സാധിക്കും. ടോണി (പച്ച നിറം)- സാധാരണക്കാർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള ജനൽ വിടവുകളും വീടിന്റെ കോണുകളും ആഴത്തിൽ വൃത്തിയാക്കുന്ന 'ഡീപ്പ് ക്ലീനിംഗ്' ജോലികളാണ് ടോണി ചെയ്യുന്നത്.
തികച്ചും വേറിട്ട ഡിസൈനിലുള്ള ഈ റോബോട്ടുകൾക്ക് രണ്ട് ക്യാമറകൾ അടങ്ങിയ മനോഹരമായ മുഖമാണുള്ളത്. പൂർണമായും എഐ ഉപയോഗിച്ചല്ല ഇവ പ്രവർത്തിക്കുന്നത്. മനുഷ്യനായ ഒരു ഓപ്പറേറ്ററും എഐയും ചേർന്നാണ് ഇതിനെ നിയന്ത്രിക്കുന്നത്. വാക്വം ക്ലീനറുകൾ പ്രവർത്തിപ്പിക്കാനും മാലിന്യങ്ങൾ വെളിയിൽ തള്ളാനും ഈ റോബോട്ടുകൾക്ക് സാധിക്കും.
നിലവിൽ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ ക്ഷണിക്കപ്പെട്ട തെരഞ്ഞെടുത്ത ആളുകൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. വൈകാതെ ഇന്ത്യയിലെക്കും ഈ റോബോട്ടുകളെ വ്യാപിപ്പിച്ചേക്കാനുള്ള സാധ്യതകളുമുണ്ട്. എന്നാൽ, വീടുകൾക്കുള്ളിൽ മനുഷ്യ ഓപ്പറേറ്റർമാർ ക്യാമറ വഴി നോക്കി റോബോട്ടിനെ നിയന്ത്രിക്കുമ്പോൾ വരാവുന്ന സ്വകാര്യതാ ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകളും ചിലർ പങ്കുവെക്കുന്നുണ്ട്.
Tech
നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി നിർദ്ദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ സ്വയം ചെയ്തുതീർക്കുന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റായ 'ജെമിനി സ്പാർക്ക്' ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചു.
ഫോൺ ലോക്ക് ചെയ്തിരിക്കുമ്പോഴോ ലാപ്ടോപ്പ് ഓഫാക്കിയിരിക്കുമ്പോഴോ പോലും ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ച് ദൈനംദിന ജോലികൾ പൂർത്തിയാക്കാൻ ഈ എഐ ഏജന്റിന് സാധിക്കും. ഗൂഗിൾ എഐ പ്രോ, എഐ അൾട്രാ വരിക്കാർക്കാണ് വരും ആഴ്ചകളിൽ ഈ സേവനം ലഭ്യമാകുന്നത്.
സാധാരണ ചാറ്റ്ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ഓരോ തവണയും ഉപഭോക്താവ് ഓർമിപ്പിക്കേണ്ട ആവശ്യമില്ലാതെ പശ്ചാത്തലത്തിൽ സ്വയം പ്രവർത്തിക്കാൻ ജെമിനി സ്പാർക്കിന് സാധിക്കും.
ജീമെയിലിൽ എത്തുന്ന ഫ്ലൈറ്റ് ടിക്കറ്റ് വിവരങ്ങൾ ഗൂഗിൾ ഷീറ്റിലെ യാത്രാ പ്ലാനിലേക്ക് സ്വയം കൂട്ടിച്ചേർക്കും.ഉപഭോക്താക്കളുടെ സന്ദേശങ്ങൾ പരിശോധിച്ച് റിപ്ലൈ ഡ്രാഫ്റ്റുകൾ തയ്യാറാക്കി നൽകാനും കല്യാണക്ഷണങ്ങളുടെ മറുപടികൾ ശേഖരിച്ച് വിവരങ്ങൾ ക്രമീകരിക്കാനും കഴിയും.
വെള്ളിയാഴ്ചകളിൽ ലോക്കൽ ഈവന്റുകൾ കണ്ടെത്തി അനുയോജ്യമായ വിനോദ പരിപാടികൾ കലണ്ടറിൽ രേഖപ്പെടുത്തും. ഉപയോഗിക്കാത്ത സബ്സ്ക്രിപ്ഷനുകൾ, വിലവർധനവുകൾ, ട്രയൽ കാലാവധി കഴിയുന്നത് എന്നിവ ഓർമിപ്പിക്കുകയും വേണ്ടിവന്നാൽ റദ്ദാക്കാനുള്ള മെയിലുകൾ ഡ്രാഫ്റ്റ് ചെയ്യുകയും ചെയ്യും.
ഗൂഗിളിന്റെ അത്യാധുനിക ജെമിനി 3.6 ഫ്ലാഷ് എഐ മോഡലിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം പൂർണമായും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ഡിവൈസുകൾ ഓഫായാലും പണി തുടരാൻ സാധിക്കുന്നത്.
ഏതൊക്കെ ആപ്പുകൾ എഐക്ക് ആക്സസ് ചെയ്യാം എന്നത് ഉപഭോക്താക്കൾക്ക് തീരുമാനിക്കാം. ഇമെയിലുകൾ അയക്കുകയോ പണമിടപാടുകൾ നടത്തുകയോ പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് എഐ ഉപഭോക്താവിന്റെ അനുമതി തേടുമെന്ന് ഗൂഗിൾ വ്യക്തമാക്കി.
Tech
ടെക് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ പുതിയ ഐഫോൺ 18 പരമ്പര ഉടൻ വിപണിയിലെത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഡിസൈനിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് പകരം പെർഫോമൻസ്, ബാറ്ററി ലൈഫ്, ക്യാമറ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലാണ് ആപ്പിൾ ഇത്തവണ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി ഐഫോൺ 18 പ്രോ , ഐഫോൺ 18 പ്രോ മാക്സ് മോഡലുകളിൽ പുത്തൻ കളർ വേരിയന്റുകൾ ആപ്പിൾ അവതരിപ്പിക്കുമെന്നാണ് സൂചന. കോസ്മിക് ഓറഞ്ചിന് പകരം മനോഹരമായ മെറൂൺ ഷേഡിലുള്ള ഡാർക്ക് ചെറി കളറിലാകും പുതിയ ഫോൺ എത്തുക. ലൈറ്റ് ബ്ലൂ, ഡാർക്ക് ഗ്രേ, സിൽവർ എന്നീ ആകർഷകമായ നിറങ്ങളിലും ഫോൺ ലഭ്യമാകും.
പ്രോ മോഡലുകളിൽ സ്ക്രീൻ വലുപ്പം മാറ്റമില്ലാതെ തുടരുമെങ്കിലും ഡൈനാമിക് ഐലൻഡിന്റെ വലുപ്പം 35 ശതമാനം വരെ കുറച്ചേക്കും. കൂടാതെ, ഊർജ്ജ ഉപഭോഗം കുറയ്ക്കാനും ബാറ്ററി ലൈഫ് വർധിപ്പിക്കാനും സഹായിക്കുന്ന പുത്തൻ എൽപിടിഒ പ്ലസ് ഡിസ്പ്ലേ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്.
ഫോണിന്റെ വേഗതയിലും പെർഫോമൻസിലും വൻ കുതിച്ചുചാട്ടമുണ്ടാകും. ലോകത്തിലാദ്യമായി 2nm ചിപ്പ് പ്രൊസസ്സറായ എ20 പ്രോ ചിപ്സെറ്റിലാണ് ഐഫോൺ 18 പ്രോ പ്രവർത്തിക്കുക. ഇത് മുൻ തലമുറയെക്കാൾ 15% അധിക വേഗതയും 30% കൂടുതൽ ബാറ്ററി കാര്യക്ഷമതയും നൽകും. ഇത് ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളെ കൂടുതൽ വേഗത്തിലാക്കും.
ഐഫോൺ 18 പ്രോ മാക്സ് മോഡലിൽ 5,500mAh ഭീമൻ ബാറ്ററി ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐഫോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാറ്ററിയാണിത്. ഇതിനായി ഫോണിന്റെ കട്ടി (9mm) അല്പം കൂട്ടുകയും ഭാരം ഏകദേശം 240 ഗ്രാമായി ഉയരുകയും ചെയ്തേക്കാം.
മെഗാപിക്സൽ കൂട്ടുന്നതിന് പകരം പ്രൊഫഷണൽ ഫോട്ടോഗ്രാഫി അനുഭവത്തിനാണ് ആപ്പിൾ മുൻഗണന നൽകുന്നത്. പ്രധാന ക്യാമറയിൽ വെളിച്ചത്തിന്റെ അളവ് സ്വയം ക്രമീകരിക്കാൻ സാധിക്കുന്ന മാനുവൽ അപ്പർച്ചർ അഡ്ജസ്റ്റ്മെന്റ് സിസ്റ്റം കൊണ്ടുവന്നേക്കും. ഇത് ബാക്ക്ഗ്രൗണ്ട് ബ്ലർ ബൊക്കെ എഫക്ട് കൂടുതൽ സ്വാഭാവികമാക്കാൻ സഹായിക്കും.
ആഗോളതലത്തിൽ മെമ്മറി ചിപ്പുകളുടെ വില വർധിച്ചതിനെതുടർന്ന് ഐഫോൺ 18 പ്രോ സീരീസിന് ഇന്ത്യയിൽ മുൻ മോഡലുകളേക്കാൾ ഉയർന്ന വില വന്നേക്കാം, ഐഫോൺ 18 പ്രോ (ബേസ് വേരിയന്റ്)- 1,39,900 , ഐഫോൺ 18 പ്രോ (256ജീബി)- 1,44,900, ഐഫോൺ 18 പ്രോ മാക്സ്- 1,54,900 രൂപ മുതൽ വില ആരംഭിക്കുന്നു. ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പെർഫോമൻസിലും ബാറ്ററി ലൈഫിലും മുന്നിട്ടുനിൽക്കുന്ന മികച്ചൊരു അനുഭവമായിരിക്കും ഐഫോൺ 18 പ്രോ ഉപഭോക്താക്കൾക്ക് സമ്മാനിക്കുക.
Tech
ന്യൂഡൽഹി: സ്മാർട്ട്ഫോൺ, ലാപ്ടോപ്പ് പ്രേമികൾക്ക് കനത്ത തിരിച്ചടിയായി പ്രമുഖ ചിപ്പ് നിർമാതാക്കളായ ക്വാൽകോം തങ്ങളുടെ ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കുന്നു. സെപ്റ്റംബർ 1 മുതൽ വിതരണം ചെയ്യുന്ന ചിപ്പുകൾക്ക് രണ്ട് അക്ക ശതമാനത്തിന്റെ വിലവർധനവ് ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. നിർമാണ സാമഗ്രികളുടെ കടുത്ത ക്ഷാമവും അനുബന്ധ ചെലവുകൾ വർധിച്ചതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
അസംസ്കൃത വസ്തുക്കൾ നൽകുന്ന കമ്പനികളുടെ വിലവർദ്ധനവ് ഇതുവരെ സ്വന്തം നിലയിൽ സഹിക്കുകയായിരുന്നുവെന്നും എന്നാൽ ഇനി അത് സാധ്യമല്ലെന്നുമാണ് ക്വാൽകോം വ്യക്തമാക്കിയിട്ടുള്ളത്. ബദൽ മാർഗ്ഗങ്ങൾ നോക്കിയെങ്കിലും മറ്റ് വഴികളില്ലാത്തതിനാൽ നിർമാതാക്കൾക്ക് കത്തയക്കുകയായിരുന്നു.
സെപ്റ്റംബറിന് ശേഷം ഷിപ്പ് ചെയ്യുന്ന എല്ലാ ക്വാൽകോം ചിപ്പുകൾക്കും ഈ വിലവർദ്ധനവ് ബാധകമാകും. സാംസങ്, ഷവോമി, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളിലും, വിൻഡോസ് പിസികളിലും, സ്മാർട്ട് ഗ്ലാസുകളിലും പ്രവർത്തിക്കുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ ചിപ്പുകളാണ്.
ടെക് ലോകത്ത് സാങ്കേതിക സാമഗ്രികളുടെ വില വർധിക്കുന്നത് ഇത് ആദ്യമല്ല. ആപ്പിൾ, സാംസങ്, ഗൂഗിൾ, മൈക്രോസോഫ്റ്റ്, തുടങ്ങിയ കമ്പനികളെല്ലാം തങ്ങളുടെ ഉത്പ്പന്നങ്ങൾക്ക് വില കൂട്ടാൻ നിർബന്ധിതരാകുകയാണ്.
വരാനിരിക്കുന്ന ഗൂഗിൾ പിക്സൽ 11 മോഡലുകൾക്ക് കഴിഞ്ഞ പതിപ്പിനേക്കാൾ വില കൂടുതലായിരിക്കുമെന്ന് ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. വില കൂട്ടുന്നതിനൊപ്പം പ്രൊഡക്ഷൻ ചെലവ് കുറയ്ക്കാനായി ചില കമ്പനികൾ ഫോണുകളുടെ സവിശേഷതകൾ കുറയ്ക്കാനും സാധ്യതയുണ്ട്.
ചിപ്പുകളുടെ വില വർധിക്കുന്നതോടെ ഫോൺ നിർമാതാക്കൾ ഈ അധികച്ചെലവ് ഉപഭോക്താക്കളുടെ തലയിൽ അടിച്ചേൽപ്പിക്കാൻ തന്നെയാണ് സാധ്യത. ഈ വർഷം അവസാനത്തോടെയോ അല്ലെങ്കിൽ അടുത്ത വർഷം തുടക്കത്തിലോ വിപണിയിലെത്തുന്ന പുതിയ ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ഗണ്യമായ വിലവർധനവ് പ്രതിഫലിച്ചേക്കാം.
Tech
വിവോ തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണായ വിവോ T5e, ഇന്ത്യയിൽ പുറത്തിറക്കി. ആൻഡ്രോയിഡ് 16 അധിഷ്ഠിത ഒറിജിൻ ഒഎസ് 6-ൽ പ്രവർത്തിക്കുന്ന ഈ 4ജി സ്മാർട്ട്ഫോണിൽ 90Hz റീഫ്രഷ് റേറ്റ് നൽകുന്ന 6.74 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേയാണുള്ളത്. മികച്ച പ്രവർത്തനക്ഷമതയ്ക്കായി യൂണിസോക് ടി 7225 പ്രൊസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്.
4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഇതിൽ 4 ജിബി വിർച്വൽ റാമിനുള്ള സൗകര്യവും, മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 2 ടിബി വരെ വർധിപ്പിക്കാനുള്ള സവിശേഷതയുമുണ്ട്. കൂടാതെ, പൊടിയും വെള്ളത്തുള്ളികളും വീണാൽ കേടുപാടുകൾ സംഭവിക്കാത്ത രീതിയിൽ ഐപി64 റേറ്റിംഗോടെയാണ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നീണ്ട ബാറ്ററി ലൈഫ് ഉറപ്പുനൽകുന്ന 5,500 mAh ബാറ്ററിയും ബോക്സിനൊപ്പം 15W ചാർജറും റിവേഴ്സ് ചാർജിംഗ് സൗകര്യവും ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങളാണ്. ക്യാമറ വിഭാഗത്തിൽ 8 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഷാഡോ ഗ്രേ, എയറോ ബ്ലൂ എന്നീ രണ്ട് ആകർഷകമായ നിറങ്ങളിൽ ലഭ്യമായ വിവോ ടി5ഇ യുടെ 4ജീബി/64ജീബി വേരിയന്റിന് ₹13,999 ആണ് വില. ഫ്ലിപ്പ്കാർട്ട്, വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ്, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫോൺ വാങ്ങാൻ സാധിക്കും.
Tech
ന്യൂഡൽഹി: സ്മാർട്ട്ഫോൺ വിപ്ലവത്തിന് ശേഷം വെയറബിൾ സാങ്കേതികവിദ്യയിലെ അടുത്ത വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിരിക്കുകയാണ് ആപ്പിൾ.എഐ അധിഷ്ഠിത സ്മാർട്ട് ഗ്ലാസുകൾ വിപണിയിലെത്തിക്കാനാണ് ആപ്പിൾ ഒരുങ്ങുന്നത്. അടുത്ത വർഷം ജൂണിൽ നടക്കുന്ന ആപ്പിൾ ഡെവലപ്പർ കോൺഫറൻസിൽ പുതിയ സ്മാർട്ട് ഗ്ലാസുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ക്യാമറയില്ലാതെ എഐ, വർഷങ്ങളായി ആപ്പിൾ ഇതിനായി ഗവേഷണം നടത്തുന്നുണ്ടെങ്കിലും, ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകളാണ് ഉത്പ്പന്നം വിപണിയിലെത്തുന്നത് വൈകിപ്പിച്ചത്.
വ്യക്തിഗത വിവര ചോർച്ചയും രഹസ്യ നിരീക്ഷണവും തടയാൻ ക്യാമറ ഒഴിവാക്കിയുള്ള ഗ്ലാസുകൾ ആപ്പിൾ പരീക്ഷിക്കുന്നുണ്ട്. ക്യാമറ സംവിധാനം ഉൾപ്പെടുത്തിയാലും ഫോട്ടോകളോ വീഡിയോകളോ റിക്കാർഡ് ചെയ്യാൻ സാധിക്കാത്ത വിധം സോഫ്റ്റ്വെയർ നിയന്ത്രണമേർപ്പെടുത്തുന്ന രീതിയും പരിഗണനയിലുണ്ട്. ചുറ്റുമുള്ള വിവരങ്ങൾ എഐ പ്രോസസ്സിംഗിനായി തിരിച്ചറിയാൻ മാത്രമായിരിക്കും ഈ ക്യാമറകൾ പ്രവർത്തിക്കുക.
നിലവിൽ എഐ സ്മാർട്ട് ഗ്ലാസ് വിപണിയിൽ 80 ശതമാനത്തോളം മേധാവിത്വം പുലർത്തുന്നത് മെറ്റയാണ്. റേ-ബാൻ ബ്രാൻഡുമായി ചേർന്ന് മെറ്റ അവതരിപ്പിച്ച സ്മാർട്ട് ഗ്ലാസുകൾ മികച്ച ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും, ആരും അറിയാതെ ഫോട്ടോയും വീഡിയോയും പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാമെന്നത് വലിയ സ്വകാര്യതാ ആശങ്ക ഉയർത്തിയിരുന്നു.
ഈ തിരിച്ചടി ഒഴിവാക്കാനാണ് ആപ്പിൾ തികച്ചും വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നത്. ആപ്പിളിന്റെ പുതിയ ഗ്ലാസുകളിൽ മൈക്രോഫോൺ, സ്പീക്കറുകൾ, സിരി വോയ്സ് അസിസ്റ്റന്റ് എന്നിവയുണ്ടാകും.
സ്മാർട്ട്ഫോണുകൾക്ക് പകരക്കാരനായി സ്മാർട്ട് ഗ്ലാസുകൾ മാറും എന്ന കണക്കുകൂട്ടലിൽ പ്രമുഖ കമ്പനികളെല്ലാം ഈ രംഗത്തേക്ക് ചുവടുവെക്കുകയാണ്. ആപ്പിളിന്റെ ഈ പുതിയ മുന്നേറ്റത്തോടെ, ടെക് ലോകം കാത്തിരിക്കുന്ന പ്രൈവസി ഫ്രണ്ട്ലി സ്മാർട്ട് ഗ്ലാസ് വിപ്ലവത്തിന് അടുത്ത വർഷത്തോടെ തുടക്കമാകുമെന്നാണ് കരുതപ്പെടുന്നത്.
Tech
സാൻ ഫ്രാൻസിസ്കോ: ജനപ്രിയ ക്രിയേറ്റർ അധിഷ്ഠിത മെമ്പർഷിപ്പ് പ്ലാറ്റ്ഫോമായ പേട്രിയോൺ (Patreon) തങ്ങളുടെ ആകെ ജീവനക്കാരുടെ 20 ശതമാനം പേരെ പിരിച്ചുവിടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവും വ്യവസായ രംഗത്തുണ്ടായ മാറ്റങ്ങളും മുൻനിർത്തിയാണ് 93 ജീവനക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള ഈ വലിയ പുനഃസംഘടന.
വളരെ ബുദ്ധിമുട്ടേറിയതും എന്നാൽ കമ്പനിയുടെ ദീർഘകാല നിലനിൽപ്പിന് അത്യന്താപേക്ഷിതവുമായ തീരുമാനമാണിതെന്ന് സിഇഒ ജാക്ക് കോണ്ടെ ജീവനക്കാർക്കയച്ച കത്തിൽ വ്യക്തമാക്കി. 2022ൽ 17 ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയും ബെർലിൻ, ഡബ്ലിൻ ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്തതിന് ശേഷമുള്ള പേട്രിയോണിന്റെ ഏറ്റവും വലിയ ലേ-ഓഫ് ആണിത്.
സാങ്കേതികവിദ്യയുടെയും എഐയുടെയും വേഗത്തിലുള്ള വളർച്ച പിരിച്ചുവിടലിനെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും, മനുഷ്യർ ചെയ്യുന്ന ജോലി എഐയെക്കൊണ്ട് ചെയ്യിക്കാനല്ല ഈ നടപടിയെന്ന് ജാക്ക് കോണ്ടെ ജീവനക്കാർക്ക് ഉറപ്പുനൽകി.
"ഇന്നത്തെ ഈ തീരുമാനത്തിൽ എഐയുടെ പങ്കിനെക്കുറിച്ച് വ്യക്തമായി പറഞ്ഞാൽ, എഐ മനുഷ്യർക്ക് പകരമാകും എന്ന് വിശ്വസിക്കുന്നതുകൊണ്ടല്ല ഞങ്ങൾ ഈ മാറ്റങ്ങൾ വരുത്തുന്നത്. സർഗ്ഗാത്മകത, ചിന്താശേഷി, ബന്ധങ്ങൾ എന്നിവ നിർമിക്കാൻ എഐക്ക് കഴിയില്ല എന്ന് ജാക്ക് കോണ്ടെ വ്യക്തമാക്കി.
എങ്കിലും, സോഫ്റ്റ്വെയർ നിർമാണത്തിലും ടീമുകളുടെ പ്രവർത്തനരീതിയിലും എഐ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും, ആ വേഗതയോടൊപ്പം സഞ്ചരിക്കാൻ കമ്പനിയുടെ ചെലവുകളും ഘടനയും ലളിതമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേർപിരിയുന്ന ജീവനക്കാർക്കായി മികച്ച ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞത് 16 ആഴ്ചത്തെ (4 മാസം) ശമ്പളം. സർവീസ് പൂർത്തിയാക്കിയ ഓരോ വർഷത്തിനും അധികമായി ഒരു ആഴ്ചത്തെ ശമ്പളം കൂടി ലഭിക്കും. വർഷാവസാനം വരെ ഹെൽത്ത് കെയർ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കും. ഔദ്യോഗിക ലാപ്ടോപ്പുകൾക്ക് പകരമായി പുതിയത് വാങ്ങാൻ 1,500 യുഎസ് ഡോളർ (ഏകദേശം 1.25 ലക്ഷം രൂപ) പ്രത്യേക അലവൻസ് നൽകും.
കലാകാരന്മാരുടെയും കണ്ടന്റ് ക്രിയേറ്റർമാരുടെയും സൃഷ്ടികൾ അനുമതിയില്ലാതെ എഐ മോഡലുകൾ ട്രെയിൻ ചെയ്യുന്നതിനായി ഡാറ്റ ചോർത്തുന്നത് തടയാൻ കഴിഞ്ഞദിവസം പേട്രിയോൺ 'ക്ലൗഡ്ഫെയർ' കമ്പനിയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു. തങ്ങളുടെ ബിസിനസ്സിൽ പുതിയ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിക്കുമ്പോൾത്തന്നെ ക്രിയേറ്റർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പേട്രിയോൺ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി വ്യക്തമാക്കി.
Tech
ഹനോയ്: കുട്ടികളുടെ മാനസികാരോഗ്യവും ഇന്റർനെറ്റ് സുരക്ഷിതത്വവും മുൻനിർത്തി 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുന്നതിനും കമന്റുകൾ കുറിക്കുന്നതിനും വിലക്കേർപ്പെടുത്താൻ വിയറ്റ്നാം ഒരുങ്ങുന്നു.
ഇതുസംബന്ധിച്ച കരട് നിർദ്ദേശം വിയറ്റ്നാം സർക്കാർ പുറത്തിറക്കി.കൗമാരക്കാർക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആഗോളതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ ഭാഗമായാണ് വിയറ്റ്നാമിന്റെയും ഈ പുതിയ പദ്ധതി.
കരട് നിർദ്ദേശത്തിലെ പ്രധാന വിവരങ്ങൾ:
16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രക്ഷിതാക്കളുടെയോ നിയമപരമായ രക്ഷാധികാരിയുടെയോ വിവരങ്ങൾ ഉപയോഗിച്ച് വേണം രജിസ്റ്റർ ചെയ്യാൻ. കുട്ടികൾ കാണുന്ന ഉള്ളടക്കവും അവ ഉപയോഗിക്കുന്ന സമയവും നിയന്ത്രിക്കേണ്ട പൂർണ ചുമതല രക്ഷിതാക്കൾക്കായിരിക്കും.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കുട്ടികളുടെ അക്കൗണ്ടുകൾ തിരിച്ചറിയാനും അവർക്ക് അനുയോജ്യമായ ഉള്ളടക്കങ്ങൾ മാത്രം പ്രദർശിപ്പിക്കാനുമുള്ള സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തണം.അക്രമം, അശ്ലീലം, ചൂതാട്ടം, മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യാ പ്രേരണ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ തടയാൻ പ്ലാറ്റ്ഫോമുകൾ മുൻകൈ എടുക്കണം.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം പൂർണ്ണമായി നിരോധിക്കുകയല്ല ലക്ഷ്യം. മറിച്ച് അവരുടെ വയസ്സിന് അനുയോജ്യമായതും അപായസാധ്യതകൾ ഇല്ലാത്തതുമായ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ്, വിയറ്റ്നാം ഡെപ്യൂട്ടി സാംസ്കാരിക മന്ത്രി ഫാൻ താം.
സോഷ്യൽ മീഡിയയ്ക്ക് പുറമേ ഓൺലൈൻ ഗെയിമിംഗിലും കുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കരടിൽ നിർദ്ദേശമുണ്ട്. ഗെയിമിംഗ് കമ്പനികൾ ഉപയോക്താക്കളുടെ പ്രായം കർശനമായി പരിശോധിച്ച് ഉറപ്പുവരുത്തണം. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഒരേ കമ്പനിയുടെ ഗെയിം ദിവസവും പരമാവധി 60 മിനിറ്റ് മാത്രമേ കളിക്കാൻ അനുവാദമുള്ളൂ.
കഴിഞ്ഞ ദിവസമാണ് ഫ്രാൻസിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പാർലമെന്റ് വിലക്കേർപ്പെടുത്തിയത്. ഓസ്ട്രേലിയയും സമാനമായ നിരോധനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിയറ്റ്നാമിന്റെ ഈ കരട് നിർദ്ദേശം അന്തിമ അംഗീകാരത്തിന് ശേഷം ഉടൻ പ്രാബല്യത്തിൽ വരും.
Tech
കാലിഫോർണിയ: ഗൂഗിൾ അക്കൗണ്ടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും അക്കൗണ്ട് റിക്കവറി എളുപ്പമാക്കുന്നതിനുമായി പുതിയ 'സെൽഫി വീഡിയോ വെരിഫിക്കേഷൻ' ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ.
പാസ്വേഡ് മറന്നുപോകുകയോ, ഫോൺ നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് അക്കൗണ്ടിലേക്ക് തിരികെ പ്രവേശിക്കാൻ ഈ സംവിധാനം ഉപയോക്താക്കളെ സഹായിക്കും.
സെൽഫി വീഡിയോ വെരിഫിക്കേഷൻ പ്രവർത്തിക്കുന്നത് എങ്ങനെ?
ഈ സെക്യൂരിറ്റി ഓപ്ഷൻ എനേബിൾ ചെയ്യുമ്പോൾ, ഫോണിന്റെ ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് ഉപയോക്താവ് ഒരു ഹ്രസ്വ സെൽഫി വീഡിയോ റെക്കോർഡ് ചെയ്യേണ്ടതുണ്ട്.
ക്യാമറയ്ക്ക് മുന്നിൽ തല വശങ്ങളിലേക്ക് തിരിക്കാൻ ഗൂഗിൾ നിർദ്ദേശിക്കും. ഇതുവഴി മുഖത്തിന്റെ വിവിധ കോണുകൾ സിസ്റ്റം സുരക്ഷിതമായി റിക്കാർഡ് ചെയ്യും. പിന്നീട് അക്കൗണ്ട് ലോക്കാകുന്ന ഘട്ടത്തിൽ പുതിയൊരു സെൽഫി വീഡിയോ റിക്കാർഡ് ചെയ്ത് നൽകണം. എഐ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും തടയാൻ തത്സമയ ചലനങ്ങൾ പരിശോധിക്കുന്ന പ്രത്യേക സുരക്ഷാ പാളികൾ ഈ ഫീച്ചറിലുണ്ട്.
പാസ്വേഡുകളേക്കാൾ സുരക്ഷിതമാണോ?
പ്രധാനമായും അക്കൗണ്ട് റിക്കവറി ഓപ്ഷൻ എന്ന നിലയിലാണ് ഗൂഗിൾ ഇത് അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള പാസ്വേഡ്, പാസ്കീ സംവിധാനങ്ങൾക്ക് പകരമല്ലിത്.
എസ്എംഎസ് വഴി വരുന്ന ഒടിപികളും പാസ്വേഡുകളും തട്ടിപ്പുകാർ ചോർത്താൻ സാധ്യതയുള്ളപ്പോൾ, തത്സമയ ബയോമെട്രിക് വെരിഫിക്കേഷൻ ഹാക്ക് ചെയ്യുന്നത് അത്യന്തം പ്രയാസകരമാണ്.
ഉപയോക്താക്കളുടെ സെൽഫി വീഡിയോകൾ എൻക്രിപ്റ്റ് ചെയ്താണ് സൂക്ഷിക്കുകയെന്നും, അക്കൗണ്ട് റിക്കവറി അല്ലാതെ മറ്റൊന്നിനും ഇത് ഉപയോഗിക്കില്ലെന്നും ഗൂഗിൾ വ്യക്തമാക്കുന്നു. എപ്പോൾ വേണമെങ്കിലും ഇത് ഡിലീറ്റ് ചെയ്യാനും സൗകര്യമുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, കൂടുതൽ സുരക്ഷിതമായ ബയോമെട്രിക് സംവിധാനങ്ങളിലേക്ക് മാറുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഗൂഗിളിന്റെ ഈ നീക്കം.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് വിഭാഗത്തിൽ ജീവനക്കാരെ പിരിച്ചുവിട്ട് ആമസോൺ. ജനുവരിയിൽ നടത്തിയ വൻ തോതിലുള്ള പിരിച്ചുവിടലുകൾക്ക് ശേഷം കമ്പനിയിൽ നടക്കുന്ന തുടർച്ചയായ ചെറിയ വെട്ടിക്കുറയ്ക്കലുകളുടെ ഭാഗമായാണ് ഈ നടപടിയും.
മനുഷ്യബുദ്ധിയെ വെല്ലുന്ന രീതിയിൽ സ്വയം പഠിക്കാനും ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ള സങ്കീർണമായ എഐ സംവിധാനങ്ങളെയാണ് 'ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് എന്ന് വിളിക്കുന്നത്. നിലവിൽ ലോകത്തിലെ പ്രധാനപ്പെട്ട വലിയ എഐ കമ്പനികളെല്ലാം തന്നെ ഇത്തരം സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ മുന്നിലാണ്.
വലിയ എഐ മോഡലുകൾ വികസിപ്പിക്കുന്നത് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനകളിൽ ഒന്നാണെന്നും, എന്നാൽ ഉപഭോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമായ പദ്ധതികളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിനാണ് ചില തസ്തികകൾ റദ്ദാക്കാൻ കഠിനമായ തീരുമാനമെടുത്തതെന്നും ആമസോൺ വക്താവ് വ്യക്തമാക്കി. എജിഐ വിഭാഗത്തിലെ എത്ര പേരെയാണ് പിരിച്ചുവിടൽ ബാധിച്ചതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Tech
ന്യൂഡൽഹി: വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമായ പുതിയ ഫീച്ചർ അവതരിപ്പിച്ച് അഡോബി. ഇനിമുതൽ വാട്സ്ആപ്പിലൂടെ ലഭിക്കുന്ന പിഡിഎഫ് ഫയലുകൾ കാണാനും തിരുത്തലുകൾ വരുത്താനും ആപ്പ് വിട്ടുപോകേണ്ടതില്ല.
വാട്സ്ആപ്പ് വെബ്, വിൻഡോസ് പതിപ്പുകളിലാണ് അഡോബി അക്രോബാറ്റിന്റെ ഈ പുതിയ ഇന്റഗ്രേഷൻ ലഭ്യമാകുന്നത്.നേരത്തെ വാട്സ്ആപ്പിൽ ലഭിക്കുന്ന പിഡഎഫുകൾ തുറക്കാനും തിരുത്താനുമായി മറ്റ് ആപ്പുകളെ ആശ്രയിക്കുകയോ ഡൗൺലോഡ് ചെയ്യുകയോ വേണ്ടിയിരുന്നു.
എന്നാൽ പുതിയ അപ്ഡേറ്റിലൂടെ ചാറ്റിനുള്ളിൽ വച്ച് തന്നെ രേഖകൾ കാണാനും, ടെക്സ്റ്റുകൾ ഹൈലൈറ്റ് ചെയ്യാനും, വരികൾ അടിവരയിടാനും, മാറ്റങ്ങൾ വരുത്താനും സാധിക്കും.
ചെറുകിട വ്യവസായികൾ, വിദ്യാർഥികൾ, പ്രൊഫഷണലുകൾ എന്നിവർക്ക് ഇൻവോയ്സുകളും കരാറുകളും അസൈൻമെന്റുകളും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇത് സഹായിക്കും.
സുരക്ഷയുടെ കാര്യത്തിലും അഡോബി പൂർണ ഉറപ്പ് നൽകുന്നുണ്ട്. വാട്സ്ആപ്പിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിലനിൽക്കുന്നതിനാൽ പാസ്വേഡ് സംരക്ഷിത ഫയലുകളുടെ സുരക്ഷിതത്വത്തെ ബാധിക്കില്ലെന്നും അഡോബി വ്യക്തമാക്കി.
Tech
കലിഫോർണിയ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ആതിപത്യത്തിനായി കോടികൾ നിക്ഷേപിച്ച് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്. ഡാറ്റാ സെന്ററുകൾ പുതിയ ചിപ്പുകൾ, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായുള്ള ഭീമമായ ചിലവഴിക്കൽ കാരണം കമ്പനിയുടെ ചരിത്രത്തിലാദ്യമായി സൗജന്യ പണലഭ്യത നെഗറ്റീവ് ആയി മാറി.
2026 സാമ്പത്തിക വർഷത്തിലെ മൊത്തം മൂലധന ചെലവ് 195 ബില്യൺ മുതൽ 205 ബില്യൺ ഡോളർ വരെയായി ഉയരുമെന്നും കമ്പനി അറിയിച്ചു. ഇതോടെ ആൽഫബെറ്റിന്റെ ഓഹരി മൂല്യത്തിൽ 3.5 ശതമാനത്തിന്റെ ഇടിവുണ്ടായി.
എഐ പോരാട്ടത്തിൽ മൈക്രോസോഫ്റ്റ്, മെറ്റാ, ആമസോൺ തുടങ്ങിയ വൻകിട കമ്പനികളോട് മത്സരിക്കാനാണ് ഗൂഗിളിന്റെ ഈ വൻ നിക്ഷേപം. എന്നാൽ ഭീമമായ ചെലവഴിക്കലിനിടയിലും ഗൂഗിൾ ക്ലൗഡ് ബിസിനസിൽ 82 ശതമാനത്തിന്റെ മികച്ച വരുമാന വളർച്ച (24.8 ബില്യൺ ഡോളർ) നേടാൻ കമ്പനിക്കായി. ക്ലൗഡ് സേവനങ്ങൾക്കും ഗൂഗിളിന്റെ സ്വന്തം 'ടെൻസർ പ്രൊസസിംഗ് യൂണിറ്റ്' ചിപ്പുകൾക്കും വലിയ ആവശ്യക്കാരാണുള്ളത്.
അതേസമയം, ഗൂഗിളിന്റെ പ്രധാന എഐ മോഡലായ 'ജെമിനി 3.5 പ്രോ'യുടെ റിലീസ് വൈകുന്നത് ഓപ്പൺ എഐ പോലുള്ള എതിരാളികൾക്ക് മുന്നിൽ തിരിച്ചടിയാകുമോ എന്ന ആശങ്ക നിക്ഷേപകർക്കുണ്ട്. എങ്കിലും അടുത്ത തലമുറ എഐ മോഡലായ 'ജെമിനി 4'ന്റെ പരിശീലനം ആരംഭിച്ചതായും സാങ്കേതിക മുന്നേറ്റത്തിൽ ഗൂഗിൾ പൂർണ ആത്മവിശ്വാസത്തിലാണെന്നും സിഇഒ സുന്ദർ പിച്ചൈ വ്യക്തമാക്കി.
Tech
കാലിഫോർണിയ: കുട്ടികൾക്കായി മാതാപിതാക്കൾക്ക് സ്വന്തമായി കഥകൾ നിർമിച്ചു നൽകാൻ സഹായിക്കുന്ന പുതിയ എഐ ആപ്പുമായി മെറ്റ. സ്റ്റോറി കിറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത ചില രാജ്യങ്ങളിൽ മെറ്റ അവതരിപ്പിച്ചു.
കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളുടെയോ വ്യക്തികളുടെയോ ചിത്രങ്ങൾ ഉപയോഗിച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഈ ആപ്പിലൂടെ സാധിക്കും. നന്മ, ധൈര്യം, സഹതാപം തുടങ്ങിയ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന കഥ പ്രമേയങ്ങളും പശ്ചാത്തലവും മാതാപിതാക്കൾക്ക് തെരഞ്ഞെടുക്കാം. കഥകൾക്ക് പശ്ചാത്തല സംഗീതം നൽകാനും ആപ്പിൽ സൗകര്യമുണ്ട്.
"ഒരു വാക്ക് പോലും എഴുതാതെ തന്നെ കുട്ടികൾക്കായി മനോഹരമായ ബെഡ്ടൈം സ്റ്റോറികൾ നിർമിക്കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. കുട്ടികൾക്കായുള്ള ആപ്പായതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾക്ക് പ്രാധാന്യം നല്കിയിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി. സോഷ്യൽ മീഡിയ ഫീച്ചറുകൾ ഒന്നുമില്ലാത്ത ഈ ആപ്പ് നിലവിൽ 18 വയസ്സിന് മുകളിലുള്ള മുതിർന്നവർക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.
ജെനറേറ്റീവ് എഐ സാങ്കേതികവിദ്യ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായാണ് മെറ്റ പുതിയ ആപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ആപ്പ് മുഴുവനായി എന്ന് പുറത്തിറക്കും എന്ന കാര്യം കമ്പനി ഇതുവരെ ഔദ്യോഗികമായി
വ്യക്തമാക്കിയിട്ടില്ല.
Tech
പാരീസ്: 15 വയസിൽ താഴെയുള്ള കുട്ടികൾ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് തടയുന്നതിനുള്ള നിർണായക നിയമനിർമാണവുമായി ഫ്രാൻസ് മുന്നോട്ട്.പാർലമെന്റിലെ രണ്ട് സഭകളുടെയും പ്രതിനിധികൾ അടങ്ങിയ സംയുക്ത സമിതി ബില്ലിന്റെ കരടിന് തിങ്കളാഴ്ച അംഗീകാരം നൽകി.
നാഷണൽ അസംബ്ലിയിലും സെനറ്റിലും നടക്കുന്ന അന്തിമ ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷം ബില്ലിന് പൂർണ അംഗീകാരം ലഭിക്കും. സെപ്റ്റംബറിലെ പുതിയ അധ്യയന വർഷാരംഭത്തിന് മുൻപ് തന്നെ നിയമം നടപ്പിലാക്കാനാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ഓൺലൈൻ സുരക്ഷയെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചുമുള്ള ആശങ്കകളെത്തുടർന്നാണ് ഫ്രഞ്ച് സർക്കാരിന്റെ ഈ വിപ്ലവകരമായ നീക്കം.
വിലക്ക് ബാധകമാകുന്ന സോഷ്യൽ മീഡിയ സേവനങ്ങളുടെ ഔദ്യോഗിക പട്ടിക ഫ്രാൻസിന്റെ ഇൻഫർമേഷൻ ടെക്നോളജി മന്ത്രി തയ്യാറാക്കും. ജന്മദിനം രേഖപ്പെടുത്തുന്നതിന് പകരം, ഫ്രാൻസിലെ ഡാറ്റാ പ്രൊട്ടക്ഷൻ അഥോറിറ്റി അംഗീകരിക്കുന്ന കൃത്യമായ പ്രായപരിശോധന സംവിധാനങ്ങൾ സോഷ്യൽ മീഡിയ കമ്പനികൾ ഏർപ്പെടുത്തണം.
കുട്ടികളുടെ ശ്രദ്ധ തിരിയാതിരിക്കാനും പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമായി ഹൈസ്കൂളുകളിൽ സ്മാർട്ട്ഫോണുകളുടെ ഉപയോഗം പൂർണമായി നിരോധിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിൽ ഒന്നായി ഫ്രാൻസ് ഇതോടെ മാറും.
കഴിഞ്ഞ ഡിസംബറിൽ ഓസ്ട്രേലിയ 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്, യൂട്യൂബ് തുടങ്ങിയ പ്രധാന പ്ലാറ്റ്ഫോമുകൾ നിരോധിക്കുന്ന നിയമം പാസാക്കിയിരുന്നു. യൂറോപ്യൻ യൂണിയനിലുടനീളം സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
Tech
ന്യൂഡൽഹി: ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ഡിജിറ്റൽ പേയ്മെന്റുകൾ നടത്തുന്നതിനുള്ള പുതിയ ഫീച്ചർ ഉടൻ നടപ്പിലാക്കാൻ യുപിഐ ഒരുങ്ങുന്നു. റേഞ്ചില്ലാത്ത സ്ഥലങ്ങളിലോ, വിമാനത്തിലോ, അണ്ടർഗ്രൗണ്ട് ടണലുകളിലോ ആയിരിക്കുമ്പോൾ പോലും മറ്റൊരു ഉപകരണത്തിലേക്കോ മർച്ചന്റിന്റെ പോയിന്റ് ഓഫ് സെയിൽ ടെർമിനലിലേക്കോ ഇന്റർനെറ്റ് ഇല്ലാതെ പണം കൈമാറാൻ സാധിക്കും.
റിപ്പോർട്ടുകൾ പ്രകാരം, ബ്ലൂടൂത്തിനേക്കാൾ വേഗതയേറിയതും സുരക്ഷിതവുമായ 'നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ' സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഓഫ്ലൈൻ മർച്ചന്റ് ടെർമിനലുകളിൽ ഇടപാടുകൾ നടത്തുക. ഈ സംവിധാനം വഴി പരമാവധി 2,000 രൂപ വരെ ഒറ്റത്തവണയായി കൈമാറാം.
ഉപഭോക്താക്കൾ ആദ്യം ഇന്റർനെറ്റ് സൗകര്യമുള്ളപ്പോൾ യുപിഐ ലൈറ്റ്, എന്ന ഡിജിറ്റൽ വാലറ്റിലേക്ക് പണം ലോഡ് ചെയ്യണം. ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ വച്ച് ഈ വാലറ്റ് ബാലൻസ് ഉപയോഗിച്ച് യുപിഐ പിൻ ടൈപ്പ് ചെയ്യാതെ തന്നെ എൻഎഫ്സി വഴി ഇടപാട് നടത്താം.
ഇതിനായി യുപിഐ നിയന്ത്രിക്കുന്ന നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ ഉപകരണ നിർമ്മാതാക്കൾക്ക് സർട്ടിഫിക്കേഷൻ നൽകാനുള്ള നടപടികൾ ഈ വർഷം ആരംഭിക്കും.
നിലവിൽ ഇന്റർനെറ്റ് ഇല്ലാതെ പണമടയ്ക്കാൻ *99# എന്ന യുഎസ്എസ്ഡി കോഡും, യുപിഐ 123പേ വോയിസ് കോൾ എന്നീ സേവനങ്ങളും ലഭ്യമാണ്. എന്നാൽ ഇവയ്ക്ക് ജിഎസ്എം സിഗ്നലോ മൊബൈൽ നെറ്റ്വർക്കോ ആവശ്യമാണ്.
എന്നാൽ ഉടൻ വരുന്ന എൻഎഫ്സി ഫീച്ചറിന് യാതൊരുവിധ മൊബൈൽ നെറ്റ്വർക്കിന്റെയോ സിം സിഗ്നലിന്റെയോ ആവശ്യമില്ല. നിങ്ങളുടെ ഫോണിൽ എൻഎഫ്സി സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രം മതിയാകും.
സ്മാർട്ട്ഫോൺ ഇല്ലാത്തവർക്കും സാധാരണ ഫീച്ചർ ഫോണുകളിൽ ജിഎസ്എം നെറ്റ്വർക്ക് വഴി *99# യുഎസ്എസ്ഡി സേവനം ഉപയോഗിക്കാം. 13 ഭാഷകളിൽ ലഭ്യമായ ഈ സേവനത്തിലൂടെ പരമാവധി 5,000 രൂപ വരെ അയക്കാം.
യുപിഐ 123പേ ഫീച്ചർ ഫോൺ ഉപഭോക്താക്കൾക്കായി ഐവിആർ വോയ്സ് കോൾ വഴി പ്രവർത്തിക്കുന്ന സംവിധാനം. 12 ഭാഷകളിൽ ലഭ്യമാണ്. പ്രതിദിനം 1,00,000 രൂപ വരെയും ഒറ്റത്തവണ 5,000 രൂപ വരെയും കൈമാറാം.
നെറ്റ്വർക്ക് സേവനങ്ങൾ പോലും ലഭ്യമല്ലാത്ത മേഖലകളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ എൻഎഫ്സി സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്.
Tech
ജനപ്രിയ എഐ റിസർച്ച് അസിസ്റ്റന്റായ നോട്ട്ബുക്ക് എൽഎമ്മിന്റെ പേര് 'ജെമിനി നോട്ട്ബുക്ക്' എന്ന് മാറ്റി ഗൂഗിൾ. തങ്ങളുടെ എഐ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുന്നതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ പുതിയ നീക്കം. പേരും ലോഗോയും മാറുന്നു എന്നതൊഴിച്ചാൽ ഉപയോക്താക്കളുടെ നിലവിലുള്ള നോട്ട്ബുക്കുകൾ, സേവ് ചെയ്ത വിവരങ്ങൾ, മറ്റ് ഫീച്ചറുകൾ എന്നിവയ്ക്ക് യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും പ്രോജക്റ്റുകൾ സുരക്ഷിതമായിരിക്കുമെന്നും ഗൂഗിൾ അറിയിച്ചു.
2023ലെ ഗൂഗിൾ ഐഓ സമ്മേളനത്തിൽ 'പ്രോജക്റ്റ് ടെയിൽവിൻഡ്' എന്ന പേരിൽ അവതരിപ്പിച്ച ഈ ഫീച്ചറിന് നിലവിൽ ലോകമെമ്പാടുമായി മൂന്ന് കോടിയിലധികം ഉപയോക്താക്കളുണ്ട്. ഇനിമുതൽ പ്രാദേശിക ഉപകരണങ്ങളെ ആശ്രയിക്കാതെ തന്നെ എഐക്ക് കോഡുകൾ എഴുതാനും പ്രവർത്തിപ്പിക്കാനും, ഡാറ്റാസെറ്റുകൾ വിശകലനം ചെയ്യാനും, സങ്കീർണമായ കണക്കുകൂട്ടലുകൾ നടത്താനും സാധിക്കും.
മുൻപ് ഗൂഗിൾ എഐ അൾട്രാ വരിസംഖ്യാക്കാർക്കും ഗൂഗിൾ വർക്ക്സ്പേസ് ബിസിനസ് ഉപയോക്താക്കൾക്കും മാത്രം ലഭ്യമായിരുന്ന ക്ലൗഡ് കമ്പ്യൂട്ടിങ് സേവനം വരും ആഴ്ചകളിൽ ഗൂഗിൾ എഐ പ്രോ വരിസംഖ്യാക്കാർക്കും ലഭ്യമാക്കും. ഗൂഗിൾ സെർച്ചിലെ എഐ മോഡിലേക്ക് ജെമിനി നോട്ട്ബുക്ക് നേരിട്ട് സംയോജിപ്പിക്കാൻ ഗൂഗിൾ പദ്ധതിയിടുന്നുണ്ട്.
ഇതുവഴി വെബ് സെർച്ച് നടത്തുമ്പോൾ തന്നെ ഗവേഷണങ്ങൾ നടത്താനും വിവരങ്ങൾ തയാറാക്കാനും സാധിക്കും. ജനറേറ്റീവ് എഐ രംഗത്ത് മത്സരം കടുക്കുന്ന സാഹചര്യത്തിലാണ് ഗൂഗിൾ തങ്ങളുടെ എഐ ഉത്പ്പന്നങ്ങളെല്ലാം 'ജെമിനി' എന്ന ബ്രാൻഡിന് കീഴിലേക്ക് മാറ്റുന്നത്.