Responses
ദീപികയുടെ ശനിയാഴ്ചത്തെ എഡിറ്റോറിയലിൽ മുഖം നോക്കാതെ, മതതീവ്രവാദത്തെയും മതാധിഷ്ഠിത ഭരണ സംവിധാനങ്ങളെയും വിമർശിച്ചത് നന്നായി. ഒരു ജനാധിപത്യ സംവിധാനത്തിൽ പത്രങ്ങളുടെ കടമതന്നെയാണിത്. ജനാധിപത്യത്തിന്റെയും മനുഷ്യസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണത്തിനായുള്ള ജാഗ്രതകൂടിയാണിത്.
പൊളിറ്റിക്കൽ ഇസ്ലാം, മുസ്ലിം ബ്രദർഹുഡ് തുടങ്ങി എന്തു പേര് വിളിച്ചാലും അത്തരം മതാധിഷ്ഠിത സംവിധാനങ്ങൾ ഇസ്ലാം മതത്തിനുതന്നെ ബാധ്യതയാകുന്ന കാഴ്ചയാണ് നാം കാണുന്നത്. ബഹുഭൂരിപക്ഷം ഇസ്ലാമിക രാജ്യങ്ങളും ഇതിനെ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടുണ്ട്. യുഎഇയും ഈജിപ്തും ഉദാഹരണങ്ങളാണ്. എന്നാൽ, ചുരുക്കം ചില രാജ്യങ്ങൾ ഇതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇറാൻ, പാക്കിസ്ഥാൻ തുടങ്ങിയവ അക്കൂട്ടത്തിൽപ്പെടും. അതുകൊണ്ടുതന്നെ അവർ ചെന്നുപെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയും മനുഷ്യാവകാശ ലംഘനങ്ങളും വാക്കുകൾക്ക് അതീതമാണ്.
യാഥാർഥ്യം ഇതായിരിക്കെ എഡിറ്റോറിയൽ സൂചിപ്പിക്കുന്നതുപോലെ മറ്റു മതങ്ങളും നിർഭാഗ്യവശാൽ നമ്മുടെ രാജ്യവും സംസ്ഥാനവും അത്തരം ചില പ്രവണതകളുടെ പിറകെ പോകുന്നു എന്നുള്ളത് ദുഃഖകരമാണ്. അധികാരത്തിൽ എത്താനുള്ള എളുപ്പവഴിയായിട്ടാണെങ്കിലും ഇതു പിന്നീട് എല്ലാവർക്കും ബാധ്യതയാകും എന്നുള്ള ഓർമപ്പെടുത്തൽ അത്യാവശ്യമാണ്. ആദ്യം മധുരിക്കും പിന്നെ കയ്ക്കും എന്നു തിരിച്ചറിയേണ്ടതാണ്.
മതവും രാഷ്ട്രവും എന്നും ഐക്യത്തിൽ കഴിയേണ്ടതും എന്നാൽ, ഒരിക്കലും ഒന്നിക്കാൻ പാടില്ലാത്തതുമായ സ്ഥാപനങ്ങളാണ് എന്നത് ചരിത്രവസ്തുതയാണ്. ധാരാളം തിക്താനുഭവങ്ങളും ചരിത്രത്തിൽ കാണാം. പക്ഷേ, ഇന്നും ഇതു തുടരുന്നു എന്നുള്ളത് ജീവിതത്തിന്റെ അസംബന്ധ യാഥാർഥ്യമാണ്.
മതത്തെ ആയുധവത്കരിക്കുന്നതും രാഷ്ട്രീയലാഭത്തിനുപയോഗിക്കുന്നതും ആരായാലും അത് പൊതുസമൂഹം തള്ളിക്കളയേണ്ടതുണ്ട്. പൊളിറ്റിക്കൽ ഇസ്ലാം എന്ന ഒരു ചർച്ചയിൽ മാത്രം ഒതുങ്ങാതെയും അതിന്റെ മറവിൽ മറ്റു പൊളിറ്റിക്കൽ മതസംവിധാനങ്ങൾ മുതലെടുക്കാതെയും ശ്രദ്ധിക്കേണ്ടത് എല്ലാവരുടെയും കടമയാണ്; അത് പൊളിറ്റിക്കൽ ഹിന്ദുത്വ ആയാലും ക്രിസ്റ്റ്യാനിറ്റി ആയാലും.
പൊതുവെ പറയാറുള്ളത്, മതങ്ങൾ പുതിയ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുകയും ഉദാഹരണത്തിന് കൊളോണിയൽ സംവിധാനം മൂലം, പുതിയ അനുയായികൾ ഉണ്ടാവുകയും ചെയ്യുമ്പോൾ മതത്തിന്റെ ആഴത്തിലുള്ള ആധ്യാത്മികതയ്ക്കും ബൗദ്ധികചിന്തയ്ക്കും ഒക്കെ നഷ്ടം വരുകയും ഉപരിപ്ലവമായ ഭക്തിക്കും വൈകാരികതയ്ക്കുമൊക്കെ മേൽക്കൈ ഉണ്ടാവുകയും ചെയ്യുന്നു എന്നാണ്. ഒരുപക്ഷേ, മാതാടിസ്ഥാനത്തിൽ അതിവേഗം സംഘടിക്കാനും ഭീകരാക്രമണം നടത്താനും ഈ പരിഷകൃത ലോകത്തും സാധിക്കുന്നു എന്നുള്ളതിന്റെ കാരണവും ഇതുതന്നെയാകാം.
അത്തരം മതാടിസ്ഥാനത്തിലുള്ള ശ്രമങ്ങളെ മുളയിലേ നുള്ളേണ്ടത് മനുഷ്യരുടെ അതിജീവനത്തിനുതന്നെ ആവശ്യമാണ്. ഇതു സാധിക്കേണ്ടത് മതങ്ങൾ പരസ്പരം സംശയിച്ചും കുറ്റം പറഞ്ഞുമല്ല. മറിച്ച്, അതതു മതങ്ങളുടെ ശരിയായ ആധ്യാത്മികതയിലുള്ള പരിശീലനവും അതുവഴി ഉപരിപ്ലവമായ വൈകാരിക അംശങ്ങളെ നിയന്ത്രിച്ചുകൊണ്ടുമാണ്. എന്തിനും ഏതിനും മതത്തിന്റെ പേരിൽ പൊതുനിരത്തുകൾ കൈയടക്കുന്നതും പൊതുജനങ്ങൾക്ക് തടസം വരുന്ന രീതിയിൽ മത്സരാടിസ്ഥാനത്തിൽ മതചടങ്ങുകൾ സംഘടിപ്പിക്കുന്നതും അക്രമത്തിൽ അവസാനിക്കുന്നതുമൊക്കെ മതങ്ങൾ കൂട്ടായി നിയന്ത്രിക്കാൻ തയാറാകുന്നത്, മതത്തിന്റെതന്നെ വിശ്വാസ്യത കൂട്ടാനേ ഉപകരിക്കൂ.
മതാത്മക അക്രമം എന്നുള്ളതുതന്നെ വൈരുധ്യമായി മാറണം. മത ആഘോഷങ്ങളിൽ കയറിക്കൂടിയിരിക്കുന്ന തീർത്തും മതാത്മകമല്ലാത്ത അംശങ്ങളുടെ ആധിക്യവും മറ്റൊരു പ്രശ്നമാണ്. ഇതും നിയന്ത്രിക്കപ്പെടണം. പക്ഷേ, പൂച്ചയ്ക്ക് ആര് മണികെട്ടും എന്നപോലെതന്നെയാണ് ഏതു മതം മുൻകൈയെടുക്കും എന്നതും. ഭാവിയിൽ യുവജനങ്ങൾ മതം ഉപേക്ഷിക്കാതിരിക്കാനും, ഇന്ന് വ്യാപകമാകുന്ന അക്രമത്തിനും അഴിമതിക്കും കൊലപാതകത്തിനും അപകടകരമായ മയക്കുമരുന്ന് ദുരുപയോഗത്തിനും ഒക്കെയുള്ള പരിഹാരത്തിന് മതങ്ങൾ നവീകരിക്കപ്പെടേണ്ടതും അവയുടെ അടിസ്ഥാന മൂല്യങ്ങളിലേക്ക് മടങ്ങിപ്പോയി വിശ്വാസ്യത വീണ്ടെടുക്കേണ്ടതും അത്യാവശ്യമാണ്. ഇതിന് മതാന്തര ചർച്ചകളും ബന്ധങ്ങളും എക്കാലത്തേക്കാളും ആവശ്യമായിരിക്കുന്നു. അല്ലെങ്കിൽ ഉറകെട്ട ഉപ്പുപോലെ മതങ്ങൾ പുറത്തേക്ക് വലിച്ചെറിയപ്പെടുകയും മനുഷ്യരാൽ ചവിട്ടിമെതിക്കപ്പെടുകയും ചെയ്യും.
-പ്രഫ. ഡോ. പി.ജെ. തോമസ് പത്തിൽച്ചിറ, ചങ്ങനാശേരി
Responses
തടവുകാരുടെ വേതനം വർധിപ്പിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 27-01-2026ൽ നിയമസഭയിൽ നൽകിയ മറുപടി കാർഷിക കേരളം കാണാതെ പോകരുത്.
തടവുകാരുടെ വേതനം അവസാനമായി വർധിപ്പിച്ചത് 2018ൽ ആണന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ 2016ലെ മോഡൽ പ്രിസൺ മാനുവൽ പ്രകാരം മൂന്നു വർഷത്തിൽ ഒരിക്കൽ വേതനം വർധിപ്പിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. വന്യജീവികൾ ജനവാസമേഖലയിൽ ഇറങ്ങി കൃഷിനാശം വരുത്തുന്നതിന് നഷ്ടപരിഹാരം കൊടുത്തുകൊണ്ടിരിക്കുന്നത് 2012ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ശിപാർശ പ്രകാരമാണ്. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിൽ വനം മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് 10% വർധന വരുത്തിയത്. പത്തുവർഷമായിട്ടും അതിനൊരു മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല. ഈ 10 വർഷവും കേരളം ഭരിച്ചത് പിണറായി വിജയൻ തന്നെയാണ്. 2015ൽ വർധിപ്പിച്ച 10% തന്നെ വളരെ തുച്ഛമായ തുകയായിരുന്നു.
നാല്പത് വർഷത്തിനു മുകളിൽ ആദായം തരുന്ന ഒരു തെങ്ങ് വന്യജീവികൾ നശിപ്പിച്ചാൽ 700 രൂപ എന്നത് 70 രൂപ വർധിപ്പിച്ച് 770 ആക്കി. കായ്ക്കാത്ത തെങ്ങിന് 350 എന്നുള്ളത് 385 ആക്കി. ടാപ്പ് ചെയ്തുകൊണ്ടിരിക്കുന്ന റബറിന് 300 എന്നുള്ളത് 330 ആക്കി. കൊക്കോ 100 എന്നത് 110 ആക്കി, കായ്ച്ച കമുക് 150 എന്നത് 165 ആക്കി, കായ്കാത്തത് 100 എന്നത് 110 ആക്കി.
ജയിൽപുള്ളികൾക്കുപോലും സമയബന്ധിതമായി വേതനം വർധിപ്പിക്കാൻ മാനുവൽ ഉണ്ട്. എന്നാൽ, കേരളത്തെ അന്നമൂട്ടുന്ന കർഷകനെ സഹായിക്കാൻ യാതൊരു മാനുവലും ഇല്ല. കൃഷിനാശവും വിലക്കുറവുംകൊണ്ട് തകർന്നുനിൽകുന്ന കാർഷികമേഖലയെ രക്ഷിക്കാൻ ഒന്നും ചെയ്യാത്ത ഈ ജനകീയ സർക്കാരിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വനവുമായി നേരിട്ട് അതിർത്തി പങ്കിടുന്ന എൺപതോളം നിയോജകമണ്ഡലങ്ങളിൽ കനത്ത തിരിച്ചടിയുണ്ടാകും.
-സിജുമോൻ ഫ്രാൻസിസ് (ഫാർമേഴ്സ് അവയർനസ് റിവൈവൽ മൂവ്മെന്റ് ജനറൽ സെക്രട്ടറി)
Responses
വർധിച്ചുവരുന്ന മത, വംശ, രാഷ്ട്രീയ വിദ്വേഷത്തെക്കുറിച്ചുള്ള ദീപിക മുഖപ്രസംഗം സന്ദർഭോചിതമായി. കുറേ മനുഷ്യരുടെ ജീവനുതന്നെ ഭീഷണിയായേക്കാവുന്ന രീതിയിൽ ഈ വിദ്വേഷം ഇന്ത്യയിൽ വളരാൻ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് വളരെ ഗൗരവത്തിലുള്ളതാണ്. ചരിത്രത്തിൽ ഇത്തരം മുന്നറിയിപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയെ ബോധപൂർവം അവഗണിക്കത്തക്ക രീതിയിലേക്കു വിദ്വേഷം മനുഷ്യമനസുകളെ ബാധിക്കുകയും അനേകം പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ജർമനിയിലെ യഹൂദ വംശഹത്യയും അർമേനിയയിലെയും നൈജീരിയയിലെയും ക്രിസ്ത്യൻ കൂട്ടക്കൊലയും ഗാസയിലെ മുസ്ലിം വംശഹത്യയും എല്ലാം നമ്മുടെ മുമ്പിലുണ്ട്. ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവർത്തിക്കപ്പെടും എന്ന് മാർക്സ് പറഞ്ഞുവച്ചിട്ടുണ്ട്. മനുഷ്യസംസ്കാരത്തിന്റെ ചരിത്രം, കാടത്തത്തിന്റേതുകൂടിയായിരിക്കുമെന്ന് ജർമൻ ചിന്തകനായ വാൾട്ടർ ബെന്യാമിൻ മുന്നറിയിപ്പ് തന്നിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും, ഇക്കാലത്തും വെറുപ്പും വിദ്വേഷവും രാഷ്ട്രീയ അധികാരത്തിനായും സാമ്പത്തിക നേട്ടത്തിനായും നാം വളർത്തുന്നു എന്നത് ദുഃഖകരമാണ്. ഇതിന്റെ ഇരയാകുന്നത് നാംതന്നെയാണെന്നുള്ള തിരിച്ചറിവില്ലാത്തത് അസംബന്ധമായ ജീവിത യഥാർഥ്യമാണ്. ഒരുപക്ഷേ ഈ ജീവഹാനിക്ക് നറുക്കു വീഴുന്നത് നമുക്കുതന്നെ ആയിരിക്കാം. നാസി പീഡന കാലത്ത് മാർട്ടിൻ നിമോളർ എന്ന പാസ്റ്റർ പറഞ്ഞത് ഈ അസംബന്ധ യഥാർഥ്യമാണ്. ആദ്യം അവർ സോഷ്യലിസ്റ്റുകളെ തേടിവന്നു, ഞാൻ എതിർത്തില്ല; കാരണം ഞാനൊരു സോഷ്യലിസ്റ്റ് ആയിരുന്നില്ല. പിന്നീട് അവർ ട്രേഡ് യൂണിയനിസ്റ്റുകളെ തേടി വന്നു, ഞാൻ എതിർത്തില്ല; കാരണം ഞാനൊരു ട്രേഡ് യൂണിയനിസ്റ്റ് ആയിരുന്നില്ല. പിന്നീട് അവർ യഹൂദരെ തേടിവന്നു, ഞാൻ എതിർത്തില്ല; കാരണം ഞാനൊരു യഹൂദനല്ലായിരുന്നു. അവസാനം അവർ എന്നെ തേടിവന്നു. അപ്പോൾ എതിർക്കാൻ ആരും ശേഷിച്ചില്ല എന്നുള്ള നിമോളറുടെ വാക്കുകൾ നാം ഇടയ്ക്ക് ഓർക്കേണ്ടതാണ്.
ദൂരെയുള്ളവരോടുള്ള സ്നേഹം, അടുത്തുള്ളവരോടുള്ള വെറുപ്പാണെന്ന് അമേരിക്കൻ ചിന്തകനായ എമേഴ്സൺ പറയുന്നു. നാം ഇതുവരെ ദൂരെയുള്ള വംശഹത്യയെക്കുറിച്ചും അതിൽ ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ചും പറയുകയും നമ്മുടെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തെങ്കിൽ, ഇനി നമ്മുടെതന്നെ ജനങ്ങളെക്കുറിച്ചു ചിന്തിക്കാൻ സമയമായി എന്നർഥം.
ഈ വംശീയവിദ്വേഷത്തിനും വെറുപ്പിനും നമുക്കിന്നുള്ള ശക്തമായ പരിഹാരമാർഗമാണ് നമ്മുടെ ജനാധിപത്യ സംവിധാനങ്ങൾ. ഇതിൽ ഏറ്റവും പ്രധാനം തെരഞ്ഞെടുപ്പുകൾ തന്നെയാണ്. സ്വതന്ത്രമായി, വിമർശനബുദ്ധിയോടുകൂടി ഓരോ പൗരനും വോട്ട് ചെയ്യാൻ സാധിക്കുമ്പോഴാണ് നീതിപൂർവമായ ഒരു ഭരണസംവിധാനം ഉണ്ടാകുന്നത്. അത്തരം ഒരു ജനാധിപത്യ ഭരണസംവിധാനത്തിനു മാത്രമേ ഇത്തരം വംശ, മത വെറുപ്പിനെ ന്യായമായും ഉചിതമായും നേരിടാൻ സാധിക്കൂ. ജനാധിപത്യം എന്നതുതന്നെ demos (ജനം) എന്ന ഗ്രീക്ക് പദത്തിൽനിന്നു വരുന്നതാണല്ലോ. ജനങ്ങൾ നേരിട്ട് ഭരണം നിയന്ത്രിച്ചിരുന്ന ആഥൻസ് മോഡലിൽനിന്നാണല്ലോ ജനാധിപത്യം ഉടലെടുക്കുന്നതുതന്നെ. ഇന്ന് പല കാരണങ്ങളാൽ പ്രാതിനിധ്യ സ്വഭാവം കൈവരിച്ചു എന്നേയുള്ളൂ. ഇപ്പോഴും പൗരൻതന്നെയാണ് പ്രധാനമായുള്ളത്. എല്ലാവരെയും പൗരന്മാരായി കണ്ട് അവരുടെ പൊതുക്ഷേമത്തിനും സുരക്ഷയ്ക്കുംവേണ്ടിയുള്ള ഭരണസംവിധാനം ഏർപ്പെടുത്താൻ നാംതന്നെ തയാറാകണം. ഇതാണ് ജനാധിപത്യ ചിന്ത.
മറ്റു ജാതി, മത, സമുദായ ചിന്തകൾ ഈ ജനാധിപത്യ സംവിധാനത്തെ ബലാത്കാരമായി പിടിച്ചെടുക്കാൻ ശ്രമിക്കുന്നതും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതും സമ്മർദത്തിലാക്കുന്നതും തീർത്തും മനുഷ്യത്വരഹിതമായ, ജനാധിപത്യവിരുദ്ധമായ, ആത്മഹത്യാപരമായ പ്രവൃത്തിയാണ്. സമുദായ നേതാക്കൾ ആദരണീയർ തന്നെയാണ്. അവർക്ക് ജനങ്ങളുടെ ഇടയിൽ കുറേ സ്വാധീനം ഉണ്ടെന്നതും യഥാർഥ്യമാണ്. ഇതു പക്ഷേ ഉപയോഗിക്കേണ്ടത് മഹത്തരമായ ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്താൻവേണ്ടിയാണ്. ഇത് വലിയ ഉത്തരവാദിത്വമാണ്. അധികാരത്തേക്കാൾ തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ മനഃപൂർവം സമുദായ സ്വത്വബോധം ആളിക്കത്തിക്കാൻ ശ്രമിക്കുന്നത് തെരഞ്ഞെടുപ്പിനെ അപഹാസ്യമാക്കും. ജനാധിപത്യത്തെ പരാജയപ്പെടുത്തും.
ഓരോരുത്തരും അവരവരുടെ മാത്രം അവകാശങ്ങൾക്കുവേണ്ടി ശ്രമിച്ചാൽ എല്ലാവരുടെയും അവകാശങ്ങൾ ഇല്ലാതാകുമെന്നും, മറിച്ച് ഓരോരുത്തരും എല്ലാവരുടെയും അവകാശങ്ങൾക്കുവേണ്ടി പരിശ്രമിച്ചാൽ മെച്ചപ്പെട്ട ഒരു ജീവിതാവസ്ഥ എല്ലാവർക്കും ഉണ്ടാകുമെന്നുമുള്ള ജനാധിപത്യബോധ്യം ഇന്നിന്റെ ആവശ്യമാണ്. ഇന്നത്തെ വിവര സാങ്കേതിക വിദ്യയും സമൂഹമാധ്യമങ്ങളുമൊക്കെ ജനങ്ങളെ ജാതി, മത, സമുദായ ചിന്തകൾക്കതീതമായ, ഒരു ജനാധിപത്യ പ്രബുദ്ധതയിലേക്ക് നയിക്കുമെന്ന് നമുക്കു പ്രത്യാശിക്കാം. ദുരന്തങ്ങൾ പ്രഹസനങ്ങളായി ആവർത്തിക്കാൻ ഇടവരാതിരിക്കട്ടെ.
-പ്രഫ. ഡോ. പി.ജെ. തോമസ്
Responses
കുട്ടനാട്ടിൽ രണ്ടാം കൃഷിയുടെ കൊയ്ത്തുകാലമായി. അപ്രതീക്ഷിതമായെത്തിയ മഴ കർഷകന്റെ മുഴുവൻ പ്രതീക്ഷയും തകർക്കുന്നു. അതിനിടെയാണ് നെല്ലുസംഭരണം നടത്തണമല്ലോ എന്നുള്ള ചിന്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും ഉണ്ടാവുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ യോഗം കൂടി. എന്നാൽ, മുഖ്യമന്ത്രിതന്നെ യോഗം മാറ്റിവയ്പിച്ചെന്ന വാർത്തകളാണ് പിന്നാലെ വന്നത്. കർഷകരേക്കാൾ മറ്റെന്തിനൊക്കെയോ പ്രാധാന്യം കൊടുക്കുന്നതിനാലാണോ ഇതെന്നു കർഷകർ സംശയിക്കുന്നു. കൃഷി, സിവിൽ സപ്ലൈസ് വകുപ്പുകളാണ് നെല്ലുസംഭരണത്തിൽ നിർണായകം. ഇതു രണ്ടും സിപിഐ ഭരിക്കുന്ന വകുപ്പുകളാണ്. പിഎം ശ്രീയുടെ പേരിൽ സിപിഎമ്മും സിപിഐയും തമ്മിൽ ഉടലെടുത്തിരിക്കുന്ന കലഹം നെല്ലുസംഭരണത്തെ ബാധിക്കുമോയെന്ന ആശങ്ക കർഷകമനസുകളിൽ പെരുകുകയാണ്.
കർഷകരുടെ കാര്യത്തിൽ ആർക്ക് എന്ത് ഉത്തരവാദിത്വം? കൊയ്ത്ത് യന്ത്രം ഇല്ലാതെ നെല്ല് നശിക്കുന്നു, കൊയ്തുകൂട്ടിയ നെല്ല് സംഭരിക്കാതെ വയലിലും വഴിയിലും കിടന്ന് നശിക്കുന്നു. മില്ലുകാരാരും തിരിഞ്ഞു നോക്കുന്നില്ല. നെൽപ്പാടങ്ങളിൽ കർഷകന്റെ കണ്ണീരു വീഴുന്നത് പെരുമഴയിൽ ആരും കാണാതെപോകുന്നു. ഇനി സമരം ചെയ്യാൻപോലും ആവാത്ത അവസ്ഥയിലാണ് കർഷകർ. ആറ് മാസത്തെ ഇടവേളകളിൽ കുട്ടനാട്ടിൽ അരങ്ങേറുന്ന ഒരു പതിവ് കാഴ്ചയായി ഇതു മാറിയിരിക്കുന്നു, അല്ലെങ്കിൽ മാറ്റിയിരിക്കുന്നു. ഇതിനു പിന്നിൽ എന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോ? അതോ സംഘടിക്കാൻ ശേഷിയില്ലാത്ത കർഷകനോട് ഇങ്ങനെ മതി എന്ന ധിക്കാര മനോഭാവമോ? ഒരു പരിഷ്കൃത സമൂഹമെന്ന് കരുതുന്ന മലയാളികൾക്കെല്ലാം ഇത് അപമാനമാണെന്ന് ഉത്തരവാദപ്പെട്ടവർ എന്ന് മനസിലാക്കും?
90 മുതൽ 120 ദിവസംകൊണ്ട് വിളവെത്തുന്ന നെല്ലിനങ്ങളാണ് കുട്ടനാട്ടിൽ വിതച്ച് വിളവെടുക്കുന്നത്. എന്നാൽ, കൊയ്തുകൂട്ടുന്ന നെല്ല് സംഭരിക്കുന്നതിനെപ്പറ്റി മില്ലുകാരുമായി സർക്കാർ കൂടിയാലോചിക്കുന്നത് കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞാണ്. ഇതാകട്ടെ കർഷകരെ പ്രതിരോധത്തിലാക്കിക്കൊണ്ടുള്ള ചർച്ചകളാകും. ആധുനിക സമൂഹത്തിന് അപമാനമാണ് ഈ രീതിയെന്ന് വേണ്ടപ്പെട്ടവർ എന്നാണ് മനസിലാക്കുക?
നെൽകർഷകർ വിത്ത് വിതച്ച് നിശ്ചിത ദിവസങ്ങൾക്കകംതന്നെ നെല്ല് സംഭരിക്കുന്നതിനുവേണ്ടി രജിസ്ട്രേഷൻ നടത്തും. ബന്ധപ്പെട്ട കൃഷിവകുപ്പിൽ ഇതിന്റെ വ്യക്തമായ രേഖകളുണ്ട്. എന്ന് വിളവെടുക്കും, ഏകദേശം എത്ര വിളവുണ്ടാകും, എത്ര കൊയ്ത്ത് യന്ത്രങ്ങൾ ആവശ്യമാണ്, നെല്ല് സംഭരിക്കപ്പെടേണ്ടത് എപ്രകാരം, എത്ര വള്ളങ്ങൾ, ലോറികൾ വേണം, യഥാസമയം സംഭരിക്കാൻ എന്തൊക്കെ ചെയ്യണം എന്നുള്ള കാര്യങ്ങൾ വളരെ വ്യക്തമായ ബോധ്യങ്ങളുള്ളവരാണ് കൃഷിവകുപ്പുമായി ബന്ധപ്പെട്ടവരും സർക്കാരും. എന്നാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി കുട്ടനാട്ടിലെ നെൽകർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അവരുടെ വിളവ് കൊയ്തെടുക്കുന്നതിനുള്ള യന്ത്രങ്ങളുടെ ദൗർലഭ്യവും കൊയ്തുകൂട്ടുന്ന നെല്ല് സംഭരിക്കുന്നതിന്റെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ്.
സംഭരണവുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനങ്ങളും കാലേക്കൂട്ടി നടത്തുകയും തീരുമാനത്തിൽ എത്തുകയും ചെയ്യണം. നെല്ല് വയലിലും വഴിയിലും ഇട്ട് വിലപറയരുത്.
നെല്ല് വഴിയിലിട്ട് സമരം ചെയ്യാൻ കർഷകരെ നിർബന്ധിക്കരുത്. നെൽകർഷകരെ ആദരിച്ചില്ലെങ്കിലും അപമാനിക്കാതെ അവരുടെ ഉത്പന്നം യഥാസമയം സംഭരിക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ച് അവശേഷിക്കുന്നവരെക്കൂടി കൃഷിയിൽനിന്ന് അകറ്റാതിരിക്കാൻ വേണ്ടപ്പെട്ടവർ ശ്രദ്ധിക്കണം. കർഷകരെ അപമാനിക്കുന്ന തരത്തിലുള്ള മന്ത്രി- ഉദ്യോഗസ്ഥതല യോഗങ്ങൾ നടത്തിയും ഇറങ്ങിപ്പോക്ക് നടത്തിയും പാവപ്പെട്ട കർഷകരെ അപമാനിക്കരുതെന്ന അപേക്ഷയും കർഷകർക്കുണ്ട്.
Responses
വിദ്യാഭ്യാസരംഗം അതിവേഗം നവീകരിക്കപ്പെടുകയും അന്താരാഷ്ട്രവത്കരിക്കപ്പെടുകയും നിർമിതബുദ്ധിപോലെയുള്ള പരീക്ഷണങ്ങളെ നേരിടാൻ തക്കവണ്ണം സജ്ജമാക്കപ്പെടുകയും ചെയ്യുമ്പോൾ, നമ്മുടെ വിദ്യാഭ്യാസ രംഗം ഇപ്പോഴും മാർക്ക്, വെയിറ്റേജ് തുടങ്ങി വളരെ നാമമാത്രമായ സാങ്കേതിക ചർച്ചകളിൽ മാത്രം ഒതുങ്ങുന്നത് അതീവ ദുഃഖകരമാണ്. നമ്മുടെ യുവജനത പഠനത്തിനും ജോലിക്കുമായി മറ്റു രാജ്യങ്ങൾ തേടിപ്പോകുന്ന അവസ്ഥ അതിന്റെ മൂർധന്യത്തിൽ എത്തിനിൽകുമ്പോഴാണ് ഇതു സംഭവിക്കുന്നത് എന്ന് ഓർക്കണം.
സർക്കാരും കോടതിയും വിദ്യാഭ്യാസവകുപ്പും മാനേജ്മെന്റും എല്ലാം വിദ്യാർഥിവിരുദ്ധ ദിശയിലാണ് നീങ്ങുന്നതെന്ന് പറയേണ്ടിവരുന്നു. അല്ലെങ്കിൽ പരീക്ഷയും കഴിഞ്ഞ്, റാങ്ക് ലിസ്റ്റ് ആയി അഡ്മിഷൻ സമയമാകുമ്പോൾ എന്തുകൊണ്ടാണ് കോടതികളും മറ്റും സജീവമായി രംഗത്തു വരുന്നത്. ലോകത്തെവിടെയും കാണാത്ത വിദ്യാർഥിവിരുദ്ധതയാണ് ഇത്. ഒരു നാടിന്റെതന്നെ ഭാവിയുടെ നശീകരണമാണിത്.
വിദ്യാർഥികളുടെ അവകാശം, മാതാപിതാക്കളുടെ ആകാംക്ഷ, അധ്യാപകരുടെ മാനം ഇതിനൊന്നും വിലയില്ലാതാക്കുന്ന നിലപാടാണിത്. ഒരു നാടിന്റെ ഭാവി നിർണയിക്കുന്നതിൽ യുവജനതയ്ക്കുള്ള പങ്കും അതിന് അവർക്ക് കൊടുക്കേണ്ട വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഒന്നും നമുക്കിപ്പോഴും മനസിലായിട്ടുണ്ടെന്ന് തോന്നുന്നില്ല. പടിക്കൽ കലമുടയ്ക്കുന്ന ഈ രീതി മാറേണ്ടതുണ്ട്.
സ്വാതന്ത്ര്യം കിട്ടി ഇത്രയും നാൾ കഴിഞ്ഞിട്ടും, ഇത്രയും സാങ്കേതികവിദ്യ വികസിച്ചിട്ടും ഈവക കാര്യങ്ങളിൽ കൃത്യമായ ഒരു വ്യവസ്ഥ രൂപീകരിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് തീർത്തും ലജ്ജാകരമാണ്. കോടതിയായാലും സർക്കാരായാലും തലേദിവസം കാര്യങ്ങൾ തീരുമാനിച്ച് വിദ്യാർഥികളെ വഴിയാധാരമാക്കുന്ന പതിവ് ഉപേക്ഷിച്ച്, ഈ വക കാര്യങ്ങൾ ശാസ്ത്രീയമായി പഠിച്ച് തീരുമാനങ്ങൾ എടുക്കാൻ പറ്റിയ ഒരു സംവിധാനം ഉണ്ടാക്കണം.
“തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും” എന്ന് പറയുന്നതുപോലെ ഭാവിയിലെങ്കിലും സർക്കാരും കോടതിയും ഇത്തരത്തിൽ പ്രവർത്തിക്കാതിരിക്കാൻ, ഇവരെല്ലാം ഉൾപ്പെടുന്ന ഒരു സംവിധാനത്തിൽ, മറ്റു വിദഗ്ധരെയും കൂട്ടി ഇതിനെല്ലാം ഒരു പരിഹാരമുണ്ടാക്കേണ്ടത് ആവശ്യമാണ്. ഓരോ വർഷവും ഇത് കോടതിയും സർക്കാരും തമ്മിലുള്ള ചക്കളത്തി പോരാകുന്നത് തീർത്തും അപലപനീയമാണ്. പ്രത്യേകിച്ച്, കേരളംപോലെ സാക്ഷരതയുള്ള സംസ്ഥാനത്തിന് ഇത് തീർത്തും നാണക്കേടാണ്.
-പ്രഫ. പി.ജെ. തോമസ്പത്തിൽച്ചിറ,ചങ്ങനാശേരി
Responses
കൊച്ചി നിയോജകമണ്ഡലം എംഎൽഎ കെ.ജെ. മാക്സി, ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, മന്ത്രി പി. രാജീവ്, ജില്ലാ കളക്ടർ എന്.എസ്.കെ. ഉമേഷ് എന്നിവരുടെ ശ്രദ്ധയ്ക്ക്:
1) ചെറിയകടവു വരെയുള്ള കടൽഭിത്തി പണി നടക്കുമ്പോൾതന്നെ സിഎംഎസ് മുതൽ വെളി വരെയുള്ള ഇടങ്ങളിലെ പൊളിഞ്ഞുകിടക്കുന്ന കല്ലുകൾ കടൽഭിത്തികളിൽ എടുത്തുവച്ച് വിടവുകൾ നികത്തി കടലിന്റെ രൂക്ഷത കുറയ്ക്കാനുള്ള ശ്രമങ്ങളും നടക്കുമോ? തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അതിനുള്ള നിർദേശം കൊടുക്കുമോ? ഇല്ലെങ്കിൽ അടുത്ത കാലവർഷത്തിന് അവിടങ്ങളിലെ ജനം ചെളിയിലും വെള്ളത്തിലും ഇഴയേണ്ടിവരും. നിങ്ങൾ അവരെ ആ ദുരന്തത്തിന് വിട്ടുകൊടുക്കുമോ?
2) ഇനിയുള്ള ഭാഗത്തെ കടൽഭിത്തി പണിയാനുള്ള പദ്ധതിയിടലും പണം വകയിരുത്തലും ചെയ്യാൻ ഇതിനിടയിൽ നിങ്ങൾ മുന്നോട്ടുവരുമോ? അതോ, ഇനിയും സമരങ്ങളും പ്രതിഷേധങ്ങളും ശാപങ്ങളുമായി തീരദേശജനത ഇറങ്ങിയാലേ അതു പരിഗണിക്കുകയുള്ളൂ എന്നാണോ?
3) തീരസംരക്ഷണ കാര്യത്തിലുള്ള പോർട്ട് ട്രസ്റ്റിന്റെയും എൽഎൻജിയുടെയും ഉത്തരവാദിത്വം നിറവേറ്റാൻ അവരെ നിങ്ങൾ നിർബന്ധിക്കുമോ, ബോധ്യപ്പെടുത്തുമോ?
4) 592 കി.മീ. വരുന്ന കേരളതീരം കൃത്യമായും സമയബന്ധിതമായും ശാശ്വതമായും സംരക്ഷിക്കാൻ, കടമെടുത്തു മുടിയുന്ന ഒരു സർക്കാരിനെക്കൊണ്ടാവില്ല എന്ന് ആർക്കാണറിയാത്തത്. ഫണ്ട് സമൃദ്ധമായുള്ള കേന്ദ്രത്തിനുമേൽ ഇക്കാര്യത്തിൽ സമ്മർദം ചെലുത്താൻ എന്തുകൊണ്ട് സർക്കാർ ശ്രമിക്കുന്നില്ല? കേന്ദ്രമന്ത്രി ജോർജ് കുര്യനെപ്പോലുള്ളവരുടെ ശ്രദ്ധയും പരിഗണനയും ഈ വിഷയത്തിലേക്ക് എന്തുകൊണ്ട് നിങ്ങൾ ക്ഷണിക്കുന്നില്ല? പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കാൻ എംപിമാരോട് എന്തുകൊണ്ട് ആവശ്യപ്പെട്ടുകൂടാ?
<b>-ഫാ. ജോഷി മയ്യാറ്റിൽ</b>