News
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ എറണാകുളം സിറ്റി പോലീസ് കമ്മിഷണർ തെറ്റിദ്ധരിപ്പിച്ചതാണെന്ന് നടി അൻസിബ ഹസൻ. നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ പോലീസ് എഫ്ഐആർ ഫയൽ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണത്തിനെതിരെയാണ് നടി രംഗത്തെത്തിയത്. രമേശ് ചെന്നിത്തലയെ ടാഗ് ചെയ്താണ് അൻസിബയുടെ പ്രതികരണം.
‘‘പോലീസ് എഫ്ഐആർ എടുത്തിട്ടില്ല സർ. എറണാകുളം സിറ്റി പോലീസ് കമ്മിഷണർ അങ്ങയെ പറ്റിച്ചതാണ് സർ. എഫ്ഐആർ ഇടാത്തതിനെ തുടർന്ന് ഞാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് സർ. കേസെടുക്കാനാവില്ല എന്ന് അവർ കോടതിയിലും പറഞ്ഞിട്ടുണ്ട് സർ.
ഞാൻ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയെ ഫോണിൽ വിളിച്ചത് എന്റെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ല. മറിച്ച്, ഇൻസ്റ്റാഗ്രാമിൽ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തടയാൻ അടിയന്തരമായി ഇടപെടണം എന്ന് അഭ്യർഥിക്കാനാണ്.
ആ വീഡിയോയുടെ മുഴുനീള പതിപ്പ് അടുത്ത ദിവസം തന്നെ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത് തടയാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് അപേക്ഷിക്കാനാണ് ഞാൻ വിളിച്ചത്. അല്ലാത്തപക്ഷം, എന്റെ മാനത്തിന് തിരുത്താനാകാത്ത വിധം വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയും ഞാൻ അദ്ദേഹത്തെ അറിയിച്ചിരുന്നു.ഇതിനെത്തുടർന്നാണ് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചത്.
എന്നാൽ, കേസിൽ എഫ്ഐആർ. ഇട്ടിട്ടുണ്ടെന്ന് പോലീസ് ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഇടപെടലിൽ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത ദിവസം തന്നെ പ്രതികൾ ആ മുഴുനീള വീഡിയോ യൂട്യൂബിലൂടെ പരസ്യമായി പ്രചരിപ്പിക്കാൻ തുടങ്ങിയത്. അപ്പോഴാണ് പോലീസ് അതുവരെയും എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്ന യാഥാർഥ്യം ഞാൻ മനസിലാക്കുന്നത്.
പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ പ്രതികൾ പരാമർശിച്ച, ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ കേന്ദ്രീകരിച്ച് പാലാരിവട്ടം പോലീസ് അന്വേഷണം നടത്തിയത് പ്രതികളെ സഹായിക്കാനുള്ള തെളിവുകൾക്ക് വേണ്ടിയായിരുന്നു. അവിടെനിന്ന് അനുകൂലമായി ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ്, ഇത് വെറുമൊരു മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിത്തീർത്ത് പരാതി എഴുതിത്തള്ളാൻ പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്.
ഇതേ പ്രതി നൽകിയ ഒരു വ്യാജ പരാതിയുടെ പുറത്താണ് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് എന്നെക്കൊണ്ട് നിർബന്ധിതമായി മാപ്പെഴുതി വാങ്ങിച്ചതെന്ന കാര്യം ആരും മറന്നുപോകരുത്.
കാക്കിക്കുള്ളിൽ നിങ്ങൾ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്ന പൂർണ ബോധ്യത്തിലാണ് ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ വാതിലിൽ മുട്ടുന്നത്. നീതി ലഭിക്കുന്നതുവരെ ആ വാതിലിൽ ഞാൻ മുട്ടിക്കൊണ്ടേയിരിക്കും.’’അൻസിബയുടെ കുറിപ്പ്.
കേസെടുക്കാനാവില്ലെന്ന് കാണിച്ച് പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ നൽകിയ മറുപടിയും അൻസിബ പുറത്തുവിട്ടു. പരാതിയിന്മേൽ പ്രാഥമിക അന്വേഷണം നടത്തിയതായും പരാതിക്കാധാരമായ വീഡിയോ പരിശോധിച്ചതിൽ അപകീർത്തിപ്രചാരണത്തിനുള്ള വകുപ്പ് പ്രകാരമുള്ള കുറ്റമേ നിലനിൽക്കൂ. മറ്റ് വകുപ്പുകൾ നിലനിൽക്കില്ലെന്നും അതിനാൽ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാവുന്നതാണ് എന്നുമാണ് അൻസിബ പുറത്തുവിട്ട മറുപടിയിൽ ഉള്ളത്.
കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിലാണ് അൻസിബയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ആഭ്യന്തരമന്ത്രി വിശദീകരിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പരാതിയിൽ കേസെടുത്തിട്ടില്ലെന്ന് നടി തന്നെ വിളിച്ച് അറിയിച്ചു. ഉടൻ പോലീസ് കമ്മിഷണറെ വിളിച്ച് അന്വേഷിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നാണ് കമ്മിഷണർ തന്നെ അറിയിച്ചത്. കേസെടുത്താൽ പിന്നെ അന്വേഷണത്തിൽ താൻ ഇടപെടുന്നത് ശരിയല്ലെന്നുമായിരുന്നു ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ.
‘‘നടി എന്നെ ഫോണിൽ വിളിച്ചു. പരാതികൊടുത്തിട്ടും എഫ്ഐആർ. ഇടുന്നില്ല എന്ന് പറഞ്ഞു. കമ്മിഷണറെ വിളിച്ചപ്പോൾ എഫ്ഐആർ. ഇട്ടിട്ടുണ്ടെന്ന് പറഞ്ഞു. പോലീസ് എഫ്.ഐ.ആർ. ഇട്ടാൽ ഞാൻ അന്വേഷണത്തിൽ ഇടപെടുന്നത് ശരിയല്ല. ആഭ്യന്തരമന്ത്രി ഒരു അന്വേഷണത്തിലും ഇടപെടുന്നത് ശരിയല്ല. അതാണ് രീതി, ഞാൻ ഇടപെടുന്നതാണ് തെറ്റ്. എഫ്ഐആർ ഇട്ടാൽ അന്വേഷിച്ച് നടപടിയെടുക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്’’, രമേശ് ചെന്നിത്തല പറഞ്ഞു.
യൂട്യൂബ് ചാനലിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീലപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് അൻസിബ ഹസൻ നടിമാരായ ലക്ഷ്മിപ്രിയ്ക്കും ചാനൽ ഉടമയ്ക്കും ശ്വേതാ മേനോനുമെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനെതിരെയാണ് പരാതി. സാമൂഹികമാധ്യമങ്ങളിൽ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വിഡിയോ നിർമിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിലുണ്ട്.
News
ബോക്സ് ഓഫീസില്‍ ആഗോളതലത്തില്‍ ഋഷഭ് ഷെട്ടി സൃഷ്ടിച്ച കാന്താരതരംഗം ഇനിയും അടങ്ങിയിട്ടില്ല. കാന്താര തുടർഭാഗത്തിനായുള്ള കാത്തിരിപ്പിനിടയില്‍ ഇതാ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റുന്ന മറ്റൊരു വമ്പന്‍ പ്രഖ്യാപനം കൂടി എത്തിക്കഴിഞ്ഞു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള (കാന്താര 3) തിരക്കഥാരചനയ്ക്കു തുടക്കം കുറിച്ചതായി ഋഷഭ് ഷെട്ടി വെളിപ്പെടുത്തി.
മുന്‍ ഭാഗങ്ങളെപ്പോലെ തന്നെ പ്രകൃതിയും ദൈവീകശക്തികളും പരമ്പരാഗത ആചാരങ്ങളും തന്നെയായിരിക്കും ഈ ചിത്രത്തിന്റെയും ആത്മാവ്. എന്നാല്‍ കഥാപശ്ചാത്തലത്തില്‍ വലിയൊരു മാറ്റമുണ്ട്. ഇത്തവണ പുതിയ തലമുറയുടെ കഥയിലൂടെയാണ് സിനിമ സഞ്ചരിക്കുക.
രാജകുടുംബവും ഗോത്രസമൂഹവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അതിന്റെ അടുത്ത തലത്തിലേക്ക് ഉയരുമ്പോള്‍, അത് വിശ്വാസവും ആചാരങ്ങളും തമ്മിലുള്ള വലിയൊരു പോരാട്ടമായി മാറും. മുന്‍ ചിത്രങ്ങളേക്കാള്‍ ഏറെ ത്രില്ലിംഗ് ആയ ദൃശ്യാനുഭവമായിരിക്കും മൂന്നാം ഭാഗമെന്നും അതിനായുള്ള വന്‍ തയാറെടുപ്പുകളിലാണ് അണിയറപ്രവര്‍ത്തകരെന്നും ഋഷഭ് വ്യക്തമാക്കി. കന്നഡമണ്ണില്നിന്ന് വീണ്ടുമൊരു ദൃശ്യവിസ്മയം പ്രതീക്ഷിക്കാം!
News
നേതൃത്വത്തില്‍ എപ്പോഴും ഒരു പുരുഷൻ വേണമെന്നും ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ലെന്നുമുള്ള കുളപ്പുള്ളി ലീലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി.
അറിവില്ലായ്മ ഒരു തെറ്റല്ലെന്നും ഈ രാജ്യത്തല്ലേ നിങ്ങൾ ജീവിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
‘‘എന്റെ ലീലച്ചേച്ചി ഈ രാജ്യത്തല്ലേ ജീവിക്കുന്നത്. അറിവില്ലായ്മ ഒരു തെറ്റല്ല.. ഇന്ത്യയിൽ ഒരു വനിത പ്രധാന മന്ത്രി ഉണ്ടായിരുന്നു, ഇപ്പോഴും ഒരു വനിതാ രാഷ്ട്രപതി ഉണ്ടെന്നും, വനിതാ മന്ത്രിമാർ, വിമാനം പറത്തുന്ന വനിതകൾ ഉണ്ടെന്നും പ്രധാനപ്പെട്ട പല പദവികളിലും സ്ത്രീകൾ ഉണ്ടെന്നും പിന്നെയാണോ ഒരു ആ എഎംഎംഎ എന്ന് ഇവർക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കോ.’’ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.
‘അമ്മ’യില്‍ എപ്പോഴും നേതൃത്വത്തില്‍ ഒരു പുരുഷൻ വേണം. ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ല. ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നും പുതിയ പ്രസിഡന്റായി പൃഥിരാജ് വരണമെന്നുമായിരുന്നു ലീല അഭിപ്രായപ്പെട്ടത്.
News
വിസ്മയ മോഹൻലാൽ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറക്കി. മോഹൻലാലാണ് ചിത്രം സോഷ്യൽ മീഡിയായിലൂടെ റിലീസ് ചെയ്തത്.
കെ.എസ്. ചിത്ര ആലപിച്ച ‘തളിരോമലേ’ എന്നു തുടങ്ങുന്ന മനോഹരമായ മെലഡി ഗാനമാണിത്. ജോ പോളിന്റെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. വിസ്മയ മോഹൻലാലിനൊപ്പം സായ് കുമാർ, ചിപ്പി രഞ്ജിത്ത് എന്നിവരും ഈ ഗാനരംഗത്തിൽ എത്തുന്നുണ്ട്.
News
ടോം ഹോളണ്ടും ക്രിസ്റ്റഫര്‍ നോളനും മുംബൈയില്‍. റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദ് ഒഡീസി’യുടെ പ്രമോഷനായാണ് ഹോളിവുഡിലെ പ്രശ്സ്തരായ ഇരുവരും ഇന്ത്യയിലെത്തിയത്.
ഇത് ആദ്യമായാണ് ക്രിസ്റ്റഫർ നോളൻ ഇന്ത്യ സന്ദർശിക്കുന്നത്. ‘ദ് ഒഡീസി’ ജൂലൈ 16നാണ് ഇന്ത്യയിൽ റിലീസിനെത്തുക. ജൂലൈ 17നാണ് ചിത്രം മറ്റുരാജ്യങ്ങളിൽ റിലീസ് ചെയ്യുക. ജൂലൈ 10, 11 തിയതികളിൽ ഇവർ മുംബൈയിൽ തുടരും. മുംബൈ പിവിആറിൽ ആണ് ചിത്രത്തിന്റെ ഗാൻഡ് പ്രീമിയർ നടക്കുന്നത്.
ഇതിൽ പങ്കെടുക്കാനായി ക്രിസ്റ്റഫർ നോളനൊപ്പം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ടോം ഹോളണ്ട്, മാറ്റ് ഡാമൺ, നോളന്റെ പങ്കാളിയും നിർമാതാവുമായി എമ്മ തോമസുമുണ്ട്. പ്രീമിയർ സ്ക്രീനിംഗിനു പിന്നാലെ നോളനും സംഘവും മാധ്യമങ്ങളോട് സംവദിക്കുകയും ചെയ്യും.
ഓസ്കർ ചിത്രം ഓപ്പൺഹൈമറിന് ശേഷം നോളൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് ഒഡീസി’. പൂർണമായും ഐമാക്സ് ഫിലിം കാമറകളിൽ ചിത്രീകരിച്ച ആദ്യത്തെ വാണിജ്യ ചിത്രമാണിത്.
News
താരസംഘടനയായ അമ്മയിൽ നടക്കുന്ന പ്രശ്നങ്ങളിൽ രൂക്ഷവിമർശനവുമായി നടി കുളപ്പുള്ളി ലീല.
നേതൃത്വത്തില്‍ എപ്പോഴും ഒരു പുരുഷൻ വേണമെന്നും ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ലെന്നും അവർ പറഞ്ഞു. ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നും പുതിയ പ്രസിഡന്റായി പൃഥിരാജ് വരണമെന്നും ലീല പറഞ്ഞു.
സിനിമാ കമ്പനി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
"ഞാൻ അമ്മയിൽ മെമ്പറാണ്. എനിക്ക് എല്ലാ മാസവും ഒന്നാം തിയതി അയ്യായിരം രൂപ കൈനീട്ടം കിട്ടുന്നുണ്ട്. അമ്മയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നമുക്കൊന്നും പറയാൻ പറ്റില്ല.
'ഓടും കൂലിയും'ഒരുപോലെയാണെന്ന് കേട്ടിട്ടില്ല. ഇനി ഞാനെന്തെങ്കിലും പറഞ്ഞിട്ട് വേണം വലിയ പ്രശ്നമാകാൻ. പക്ഷേ എനിക്ക് ഒരു അപേക്ഷയെ ഇവരോടെല്ലാം കൂടി പറയാനുള്ളൂ, ഈ സംഘടന പൊളിക്കരുത്. അത് നിലനിൽക്കണം.
ഞാനൊക്കെ അതു മാത്രം സ്വപ്നം കണ്ട് ജീവിക്കുന്നതാണ്. എന്നെക്കാളും പരാധീനതയുള്ളവർ ഈ സംഘടനയിലുണ്ട്. അവരുടെ ജീവിതമാർഗമാണിത്. വേറെ അസുഖമൊന്നും വന്നില്ലെങ്കിൽ ഈ കൈനീട്ടം മാത്രം മതി ഞങ്ങൾക്ക് ജീവിക്കാൻ. എല്ലാവരും കൂടി ഇത് കളയരുത്.
ഇന്ന് ഈ സംഘടനയിൽ കൂടുതലും ചെറുപ്പക്കാരാണ് ഉള്ളത്. തർക്കിക്കുന്നവരും തർക്കിക്കാത്തവരും എന്ന് തുടങ്ങി പലതരത്തിലുള്ള ആളുകളുണ്ട്. പക്ഷേ നിങ്ങളെല്ലാവരും കൂടി ഇതിനെ പൊളിക്കരുത്. ആ ഒരു അപേക്ഷ മാത്രമെ എനിക്കുള്ളൂ. അതിൽ കൂടുതൽ ഒന്നും പറയാനില്ല.
ഒരു കൊലപാതകത്തിന് സാക്ഷി പറഞ്ഞാൽ കൊന്നതിനെക്കാളും വലിയ കുറ്റമാകുന്ന കാലമാണിത്. അതുകൊണ്ട് പറഞ്ഞാലും കുറ്റമാകും. എനിക്ക് ഏക ആശ്രയമാണ് ഈ സംഘടന. ഇതിനെ മാത്രം ആശ്രയിക്കുന്ന ആയിരങ്ങളുടെ കാര്യമാണ് ഞാൻ പറയുന്നത്.
എന്ത് അന്തസായ രീതിയിൽ പോയിരുന്ന സംഘടനയാണിത്. ഒരു കുഴപ്പവും ഇല്ലായിരുന്നു. നാളിതുവരെ കൈനീട്ടം മുടങ്ങിയിട്ടില്ല. ആരോഗ്യ ഇൻഷുറൻസ് ഞങ്ങൾക്കുണ്ട്, അങ്ങനെ എല്ലാവിധ ആനുകൂല്യങ്ങളും മുടങ്ങാതെ കിട്ടും.
പുരുഷന്മാരാണാല്ലോ ആദ്യം ഈ സംഘടനയുടെ നേതൃത്വത്തിലുണ്ടായിരുന്നത്. അവർക്കെന്തായിരുന്നു കുഴപ്പം? അവരാണോ സംഘടന പൊളിച്ചത്. ഇപ്പോൾ പുരുഷന്മാർ വളരെ കുറവല്ലേ ഉള്ളത്. എന്തിനാണ് പുരുഷ മേധാവിത്വം എന്നൊക്കെയുള്ള വിവാദങ്ങൾ ഉണ്ടാക്കുന്നത്? ഞാനാരെയും കുറ്റപ്പെടുത്താനില്ല. വല്ലതും പറഞ്ഞാൽ നാളെ മുതൽ എന്റെ പുറത്താകും കുതിര കയറുക!
എനിക്ക് പലതും തുറന്ന് പറയാനുണ്ട്. ഞാൻ അതെല്ലാം മൂടിവച്ചിരിക്കുകയാണ്. ഇത്രയും വർഷമായിട്ടും ഞാനതെല്ലാം വേണ്ടെന്നു വച്ചതാണ്. നേതൃമാറ്റത്തെ കുറിച്ചും ഒന്നും പറയുന്നില്ല. മര്യാദയ്ക്ക് ഇത് മുന്നോട്ട് പോകട്ടെ, അത്രമാത്രം.
'അമ്മ' ഞങ്ങളുടെ മൊത്തം നിലനിൽപ്പാണ്, ആത്മാവാണ്. അതിനെ കളങ്കപ്പെടുത്താനില്ല. പിന്നെ ഇപ്പോൾ ഒട്ടും കളങ്കപ്പെട്ടിട്ടില്ലല്ലോ! പക്ഷേ ഞാനായി അതിന് മുതിരില്ല. 'അമ്മ'യിൽ ഇനി നേതൃമാറ്റം വരികയാണെങ്കിലും യുവക്കാളൊന്നും വന്നിട്ട് കാര്യമില്ല.
മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്റും ഒന്നും യുവാക്കളായിരുന്നില്ലല്ലോ? എന്ത് മനോഹരമായിട്ടാണ് ആ കാലത്ത് അമ്മ പ്രവർത്തിച്ചത്. ഒരു കല്ലുകടിയും ഇല്ലായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ആരും മത്സരിക്കാൻ പോലും വരില്ലായിരുന്നു. അവർ തന്നെ എത്രകാലം നേതൃത്വം നൽകി.
എന്തിനും ഒരു മര്യാദ വേണം, നേതൃഗുണം വേണം. ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, പൃഥിരാജ് എന്നിവരിൽ ആര് പ്രസിഡന്റ് ആകണമെന്ന് ചോദിച്ചാൽ ഞാൻ പൃഥിരാജെന്നെ പറയൂ. കാരണം പൃഥിയ്ക്ക് ആരെയും പേടിയില്ല. എന്തുവന്നാലും ഉള്ള കാര്യം അതുപോലെ പറയുന്നയാളാണ്. അഭിനയം പോലെ നല്ല സ്വഭാവത്തിനും ഉടമയാണ്.
കാർക്കശ്യ മനോഭവമുള്ള ആൾ വരണമെന്നാണെങ്കിൽ ഞാൻ ധ്യാൻ ശ്രീനിവാസനെ പിന്തുണയ്ക്കും. നിലവിലുള്ള ആരെയും മോശക്കാരാക്കി പറയുകയല്ല. ഇവരുമായി താരതമ്യം ചെയ്യുമ്പോൾ ഈ പറഞ്ഞവരാണ് അനുയോജ്യർ. ലാലേട്ടനും മമ്മൂട്ടിയും തിരിച്ചു വന്നാലും നല്ലതാണ്.
എപ്പോഴും നേതൃത്വത്തില്‍ ഒരു പുരുഷൻ വേണം. ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ല. ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നാണ് ഞാൻ പറയുന്നത്.
മുഖത്ത് മീശ മുളച്ചവരാണ് പുരുഷന്മാർ! തല്ലാൻ പോലും മുഖത്ത് മീശയുണ്ടേൽ ഇറങ്ങിവാടാ എന്നല്ലേ പറയുന്നത്. അതേസമയം തുല്യത പറയുന്ന സ്ത്രീകൾ എന്തിനാണ് മുഖത്ത് ഒരു രോമം മുളച്ചാൽ ഉടനെ കളയാൻ നടക്കുന്നത്! ആണിന്റെ തുല്യാവകാശമാണ് വേണ്ടതെങ്കിൽ കളയാൻ നടക്കരുത്. അതേസമയം സ്ത്രീ പുരുഷന്റെ അടിമയുമല്ല. എന്നാൽ പുരുഷനെക്കാൾ ഒരുപടി താഴെയാണ് സ്ത്രീ. വനിതാ കമ്മീഷന് പോലെ പുരുഷ കമ്മീഷൻ വേണം. ഞാനതിനെ പിന്തുണയ്ക്കുന്ന ഒരാളാണ്.
News
തമിഴ് ചലച്ചിത്രലോകത്തെ ഇതിഹാസ സംവിധായകന് കെ. ബാലചന്ദറിന്റെ 96-ാം ജന്മവാര്ഷികത്തില് അദ്ദേഹവുമായുള്ള ആത്മബന്ധം ഓര്‍ത്തെടുത്ത് ഉലകനായകന് കമല്ഹാസന്. സോഷ്യല്‍ മീഡിയയിലൂടെയാണ് കമല്ഹാസന് തന്റെ ഗുരുനാഥന് വൈകാരികമായ കുറിപ്പിലൂടെ ആദരമര്‍പ്പിച്ചത്.
കോളിവുഡിലെ സഞ്ചരിക്കുന്ന സര്‍വകലാശാലയായിരുന്ന എന്റെ ഗുരു കെ. ബാലചന്ദര്‍ സാറിന്റെ ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രധാന ശിഷ്യനായിരിക്കുന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു - കമല്ഹാസന് തന്റെ എക്സ് ഹാന്‍ഡിലില്‍ കുറിച്ചു. തമിഴ് സിനിമയുടെ വ്യാകരണവും ഭാവുകത്വവും മാറ്റിമറിച്ച വലിയൊരു പ്രതിഭയോടുള്ള ആദരവായിരുന്നു കമലിന്റെ ഓരോ വാക്കുകളിലും നിറഞ്ഞത്.
1973-ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അരങ്ങേറ്റം എന്ന ചിത്രത്തിലൂടെയാണ് കമല്ഹാസന് തന്റെ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് സൊല്ലത്താന്‍ നിനൈക്കിറേന്‍ (1973), പരുവ കാലം (1974), അവള് ഒരു തുടര്‍ക്കഥൈ (1974), ഇന്ത്യന്‍ സിനിമയിലെ തന്നെ ക്ലാസിക് ചിത്രവും രജനീകാന്തിന്റെ സിനിമാ അരങ്ങേറ്റത്തിന് വഴിയൊരുക്കുകയും ചെയ്ത അപൂര്‍വ രാഗങ്ങള്‍ (1975) ഉള്‍പ്പെടെ മുപ്പതിലധികം വര്‍ഷങ്ങള്‍ നീണ്ടുനിന്ന കരിയറില്‍ 25-ലധികം പ്രോജക്റ്റുകളിലാണ് ഈ ഗുരു-ശിഷ്യ കൂട്ടുകെട്ട് ഒന്നിച്ച് പ്രവര്‍ത്തിച്ചത്.
സിനിമയ്ക്കകത്തും പുറത്തും കെ. ബാലചന്ദര്‍ കമല്ഹാസന് വഴികാട്ടിയായിരുന്നു. ബാലചന്ദര്‍ അവസാനമായി കാമറയ്ക്ക് മുന്നിലെത്തിയതും കമല്ഹാസന് ചിത്രത്തിലൂടെയായിരുന്നു എന്നത് ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. 2015-ല്‍ പുറത്തിറങ്ങിയ ഉത്തമവില്ലന്‍ എന്ന ചിത്രത്തില്‍ കമല്‍ ഹാസന് അവതരിപ്പിച്ച മനോരഞ്ജന്‍ എന്ന കഥാപാത്രത്തിന്റെ ഗുരുവായ മാര്‍ഗദര്‍ശി എന്ന സംവിധായകനായി ജീവിച്ചു കാണിച്ചാണ് കെ. ബാലചന്ദര്‍ ചലച്ചിത്ര ലോകത്തുനിന്നും വിടപറഞ്ഞത്. തമിഴ് സിനിമയുള്ളിടത്തോളം കാലം ആ മഹാപ്രതിഭയും അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനും സിനിമാപ്രേമികളുടെ മനസില്‍ മായാതെനില്ക്കുമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയായി മാറി ഈ ജന്മദിനം.
News
ആരാധകനിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവച്ച് നടി അവന്തിക മോഹൻ. മാസ്ക് ധരിച്ചു നിന്ന തന്നെ തിരിച്ചറിഞ്ഞ ആരാധകന് ആവശ്യം തന്റെ ഫോൺ നമ്പർ ആയിരുന്നുവെന്നും നൽകില്ലെന്നു പറഞ്ഞിട്ടും അയാൾ കാറിൽ വന്ന് പിന്തുടർന്നെന്നും അവന്തിക പറയുന്നു.
‘‘ഇന്നലെ എനിക്ക് ഇതുവരെ ഉണ്ടായതിൽവെച്ച് ഏറ്റവും വിചിത്രമായ ഒരനുഭവമുണ്ടായി. മാസ്ക് ധരിച്ച് പുറത്തുനിൽക്കുന്ന സമയത്ത് ഒരു മനുഷ്യൻ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു. ഞാൻ അവന്തികയാണോ എന്ന് ചോദിച്ചു. ഞാൻ വ്യക്തമായി വേണ്ടെന്ന് പറഞ്ഞിട്ടും ‘പ്രോജക്റ്റുകൾക്ക്’ വേണ്ടി എന്റെ നമ്പർ വേണമെന്ന് അയാൾ നിർബന്ധിച്ചു.
ഞാൻ മര്യാദയോടെ നിരാകരിച്ചെങ്കിലും അയാൾ പിന്മാറിയില്ല. എന്റെ കൂട്ടുകാരി ഞങ്ങളെ വെറുതെ വിടാൻ ആവശ്യപ്പെട്ടു, ഉടൻ തന്നെ അവിടെ നിന്ന് നടന്നുപോയി. കുറച്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അയാളുടെ കാർ ഞങ്ങളെ പിന്തുടരുകയാണെന്ന് ഞാൻ മനസിലാക്കി.
പെട്ടന്ന് കുറച്ച് ആളുകളുള്ള ഒരിടത്ത് നിന്നു അയാളെ നേരിട്ടു. ഈ സ്വഭാവം തുടരുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അയാളോട് പറഞ്ഞു. ഉടനെ അയാൾ കരയാൻ തുടങ്ങി, ‘എനിക്ക് നിങ്ങളെ ഇഷ്ടമാണ്, മാഡം’ എന്ന് പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ എപ്പോഴെങ്കിലും മറുപടി കൊടുക്കുമോ എന്നും അയാൾ ചോദിച്ചു. ആ നിമിഷത്തെ എന്റെ സുരക്ഷയെക്കരുതി ഞാൻ സമ്മതിച്ചു, ഭാഗ്യത്തിന് അയാൾ അവിടെ നിന്ന് പോയി.
ജീവിതത്തിൽ അസ്വാഭാവിക സ്വഭാവമുള്ള പല സൈക്കോകളെയും കണ്ടിട്ടുണ്ട്, പക്ഷേ ഇത് സത്യസന്ധമായി പറഞ്ഞാൽ മറ്റൊരു തലത്തിലുള്ള അസ്വസ്ഥതയായിരുന്നു. ദയവായി ഒരാൾ വേണ്ടെന്ന് പറഞ്ഞാൽ അത് മാനിക്കുക, അതിരുകൾ കടക്കരുത്.’’അവന്തികയുടെ വാക്കുകൾ.
മലയാള സിനിമാ സീരിയൽ രംഗത്ത് സജീവമായ താരമാണ് അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്സ്, നീലാകാശം പച്ച കടൽ ചുവന്ന ഭൂമി തുടങ്ങിയ ചിത്രങ്ങളിൽ അവന്തിക അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത് നായകനായ ധീരം സിനിമയിലും അവന്തിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
News
ലണ്ടനില്‍ നടന്നുകൊണ്ടിരിക്കുന്ന വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ഗാലറിയില്‍ തിളങ്ങി ദക്ഷിണേന്ത്യന്‍ താരങ്ങളായ കല്യാണി പ്രിയദര്‍ശനും ശ്രീലീലയും. ടെന്നീസ് കോര്‍ട്ടിലെ ആവേശപ്പോരാട്ടങ്ങള്‍ കാണാന്‍ ഗ്ലാമറസ് ലുക്കിലെത്തിയ താരസുന്ദരിമാരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. കേവലം ആരാധകര്‍ മാത്രമല്ല, വിംബിള്‍ഡണിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജും ഇരുവരുടെയും ചിത്രങ്ങള്‍ പ്രത്യേകമായി പങ്കുവച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
News
ചലച്ചിത്രാസ്വാദകർക്ക് ആവേശമായി പുത്തൻ ഒടിടി റിലീസ്. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങൾ ഒടിടിയിൽ എത്തിയെങ്കിലും മലയാളികൾക്ക് പ്രിയങ്കരമായിമാറുകയാണ്, യുവതാരം ഷെയ്ന് നിഗമിന്റെ ബാള്‍ട്ടിയും ജയറാം-ഉര്‍വശി കോമ്പോ വീണ്ടുമൊന്നിക്കുന്ന തമിഴ് ചിത്രം പരിമള ആന്‍ഡ് കമ്പനിയും.
കബഡി ലഹരിയിൽ ബാള്‍ട്ടി
കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കബഡി കളിയുടെ ആവേശം നിറഞ്ഞ സ്പോര്‍ട്സ്-ഡ്രാമയാണ് ബാള്‍ട്ടി. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ന് നിഗമിനൊപ്പം തമിഴ് താരം ശന്തനുവും പ്രധാന വേഷത്തിലെത്തുന്നു.
സംവിധായകരായ അല്‍ഫോണ്‍സ് പുത്രന്, സെല്വരാഘവന് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രീതി അസ്രാണിയാണ് നായിക. ഗ്രാമത്തിലെ പ്രശസ്തമായ പഞ്ചമി റൈഡേഴ്സ് എന്ന കബഡി ടീമിലെ നാല് സുഹൃത്തുക്കളുടെ കഥയാണിത്. എന്നാല്‍ ഗ്യാംഗ് പോരുകളും, പ്രണയവും, അപ്രതീക്ഷിതമായ ചതിയും ഇവരുടെ ജീവിതത്തിലേക്കു കടന്നുവരുമ്പോള്‍ ആത്മമിത്രങ്ങളായ ഇവര്‍ എങ്ങനെ ശത്രുക്കളായി മാറുന്നു എന്നാണ് ചിത്രം പറയുന്നത്. സോണി ലിവ് പ്ലാറ്റ്ഫോമില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
News
ഗീതു മോഹൻദാസ് ചിത്രം ടോക്സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്സിലെ വീഡിയോ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ നടി കിയാര അദ്വാനിക്ക് നേരെ വിമർശനം ഉയരുന്നു.
യാഷിനൊപ്പമുള്ള രംഗങ്ങൾ കടുപ്പമായി പോയെന്നാണ് ഒരു പക്ഷം പറയുന്നത്. എന്നാൽ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് അത് ചെയ്തില്ലെന്ന് കിയാര അനുകൂലികളും പറയുന്നു. ഗാനരംഗത്തിൽ യാഷിനൊപ്പം ചൂടൻ രംഗങ്ങളിലാണ് കിയാരയുള്ളത്.
ഗാനരംഗത്തിലെ ഇന്റമേറ്റ് സീനുകളെ ചൊല്ലിയാണ് വിമർശനം ഏറെയും. വിഖ്യാത പേർഷ്യൻ കവി റൂമിയുടെ പ്രശസ്തമായ വരികളോടെയാണ് നാലുമിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ ഗാനം ആരംഭിക്കുന്നത്.
News
സീനു സിദ്ധാർഥ്, ശ്രദ്ധ ജോസഫ്, ആദിൽ ഷാജഹാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തന്ത്ര, കഥാന്തരം എന്നീ ചിത്രങ്ങൾക്കു ശേഷം കെ.ജെ. ബോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹിത എന്ന സിനിമയുടെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു.
ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത വി. സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ, അഞ്ചാം വാർഡ് അംഗം അഞ്ജു ആദ്യ ക്ലാപ്പടിച്ചു. എംടു ബിടു മൂവി മേക്കഴ്സിന്റെ ബാനറിൽ ബാബുരാജ് നിർമിക്കുന്ന ഈ ചിത്രത്തിൽ ഡോക്ടർ സുനിൽ നെല്ലായി, എ.എസ്. ദിനേശ്, ബാബുരാജ്, സിമി സജീവ്, അഖില, രാജൻ സിത്താര, ശ്രീകുമാർ ഹരിപ്പാട്, വിജയ് പി., അരുൺ സോമസുന്ദരം, രഞ്ജിത്ത് കലാഭവൻ, ഡെൻസി, അമൃത് പപ്പൻ തുടങ്ങിയവരും അഭിനയിക്കുന്നു.
ഉത്പൽ വി. നായനാർ ഛായാഗ്രഹണം നിർവഹിക്കുന്നു. എ.എസ്. ദിനേശ്, കെ.ജെ. ബോസ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. സുഭാഷ് ചേർത്തല എഴുതിയ വരികൾക്ക് അനീഷ് ഇന്ദിര വാസുദേവ് സംഗീതം പകരുന്നു.
എഡിറ്റർ-ജ്യോതിഷ് കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിമി സജീവ്, ആർട്ട്-ടി.ജി. ഗോപി, മേക്കപ്പ്-മനോജ് അങ്കമാലി, കോസ്റ്റ്യൂംസ്-ബുസി ബി ജോൺ, കൊറിയോഗ്രഫി-ഡോക്ടർ സുനിൽ നെല്ലായി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-നസീർ ധർമ്മജൻ, പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ, സ്റ്റിൽസ്-സജീവ് മണപ്പുറം, ക്രിയേറ്റീവ് ഹെഡ്-സജിത മഠത്തിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- ഷൈജു പി, അസിസ്റ്റന്റ് ഡയറക്ടർ-ഷാലി അഞ്ജന, രാജി, രാജഗോപാൽ, ഡിസൈൻ-ആദിൽ, പിആർഒ-അഞ്ജു അഷറഫ്.
News
നടി ഉഷ ഹസീനയുടെ സഹോദരനും നിർമാതാവുമായ ഹസീബ് ഹനീഫയുടെ തകർച്ചയ്ക്ക് കാരണമായ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആലപ്പി അഷറഫ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് അഷറഫ് ഈ തുറന്നുപറിച്ചിൽ നടത്തിയത്.
ഹസീബിന്റെ സാമ്പത്തിക തകർച്ചയ്ക്കും ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്കും കാരണം നടൻ ജയറാം നൽകിയ വാഗ്ദാന ലംഘനമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ജയറാമിന്റെ മകന്റെ സിനിമ ഏറ്റെടുത്തതിലൂടെ 10 കോടിയോളം രൂപയുടെ കടബാധ്യത വന്ന് ജപ്തിയുടെ വക്കിലെത്തിയ ഹസീബിനെ സഹായിക്കാൻ താരം തയാറായില്ലെന്നും തുടർന്നുണ്ടായ മാനസികാഘാതത്തിൽ പക്ഷാഘാതം പിടിപെട്ട ഹസീബിന്റെ ചികിത്സാച്ചുമതലകൾ ഏറ്റെടുത്തത് മമ്മൂട്ടിയും ആന്റോ ജോസഫും ബാദുഷയും ചേർന്നാണെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി.
‘‘ജീവിതത്തിൽ നമുക്ക് വിശ്വസിക്കാവുന്നത് കണ്ണാടിയെയും നിഴലിനെയും മാത്രമാണ്. കാരണം കണ്ണാടി കള്ളം പറയില്ല, നിഴലാകട്ടെ പിണങ്ങിപ്പോവുകയുമില്ല. കൊടുക്കുവാനില്ലെങ്കിൽ നമ്മുടെ കൈകൾ പിടിക്കുവാൻ മറ്റുള്ളവർ മടിക്കും; എന്നാൽ എടുക്കുവാൻ എന്തെങ്കിലും ഉണ്ടെങ്കിലോ ആ കൈകളെ പുണരുവാൻ ആളുകൾ മത്സരമായിരിക്കും. നടൻ ജയറാമിന്റെ ഭാഗത്തുനിന്നുണ്ടായ ചില ചതികളും, അതെക്കുറിച്ച് നടി ഉഷയുടെ ചില വെളിപ്പെടുത്തലുകളും, അതിന് ഇരയായ നിർമാതാവ് ഹസീബിന്റെ ഇന്നത്തെ അവസ്ഥയുമാണ് ഈ എപ്പിസോഡ്.
നിലപാടുകൊണ്ടും ശക്തമായ പ്രതികരണശേഷികൊണ്ടും ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഒന്നാകെ നിറഞ്ഞുനിൽക്കുന്ന നടിയാണ് ഉഷാ ഹസീന. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രശസ്ത സംവിധായകനെ സ്ത്രീപീഡനക്കേസിൽ അറസ്റ്റ് ചെയ്യിച്ച് അഴിക്കുള്ളിലാക്കിയ ആദ്യത്തെ ചലച്ചിത്ര നടി കൂടിയാണിവർ.
ഇത് പലർക്കും അറിയാത്ത ഒരു ചരിത്രസത്യവുമാണ്. ഹസീന എന്ന നടി മൂന്ന് നാമധേയങ്ങളിലാണ് അറിയപ്പെടുന്നത്, ഹസീന എന്ന പേര് കൂടാതെ ഉഷ എന്നും, ഇപ്പോൾ ഉഷ ഹസീന എന്നും അവർ അറിയപ്പെടുന്നു. ഉഷയുടെ പിതാവ് ഹനീഫ് ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു.
ഒപ്പം കഴിവുറ്റ ഒരു കലാകാരനുമായിരുന്നു അദ്ദേഹം. നല്ലൊരു തബലിസ്റ്റായിരുന്ന അദ്ദേഹം അന്തരിച്ച പ്രശസ്ത കാഥികൻ വി. സാംബശിവന്റെ കഥാപ്രസംഗവേദികളിൽ തബല വായിച്ചിട്ടുണ്ട്. ചില ആൽബങ്ങൾക്കും കാസറ്റുകൾക്കും വേണ്ടി അദ്ദേഹം സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഞാനും അദ്ദേഹവുമായി നാട്ടുകാരൻ എന്നതിലുപരി നല്ലൊരു സുഹൃദ്ബന്ധം പുലർത്തിയിരുന്നു.
ഉഷയുടെ പിതാവിന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു പഴയകാല പ്രൊഡക്ഷൻ കൺട്രോളറായിരുന്ന ലത്തീഫ്ക്ക. ശരിക്കും ആലപ്പുഴയിലെ ആദ്യത്തെ നടനായിരുന്നു അദ്ദേഹം. 1956-ൽ പുറത്തിറങ്ങിയ രാരിച്ചൻ എന്ന പൗരൻ എന്ന സിനിമയിലെ ടൈറ്റിൽ റോളിൽ രാരിച്ചനായി അഭിനയിച്ചത് ലത്തീഫ്ക്കയായിരുന്നു. ലത്തീഫ്ക്കയുമായുള്ള അടുപ്പവും സൗഹൃദവുമാണ് ഹസീനയ്ക്ക് സിനിമയിലേക്ക് എത്തിപ്പെടാനുള്ള വഴിയൊരുക്കിയത്. കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഹസീനയെ ലത്തീഫ്ക്ക സംവിധായകൻ ബാലചന്ദ്രമേനോന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി.
അന്ന് ഉഷയ്ക്ക് തീരെ പ്രായം തോന്നാത്തതുകൊണ്ട് "ഒരു രണ്ടു വർഷം കഴിഞ്ഞ് എന്നെ വന്ന് കാണൂ" എന്ന് മേനോൻ പറഞ്ഞു. രണ്ടു വർഷം കഴിഞ്ഞപ്പോൾ കോളജ് യുവജനോത്സവത്തിൽ നാടോടിനൃത്തത്തിൽ പങ്കെടുത്ത ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിന്റെ പേരിൽ ഉഷ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പത്രങ്ങളിലെല്ലാം ഹസീനയുടെ ചിത്രം അച്ചടിച്ചുവന്നപ്പോൾ അത് ശ്രദ്ധയിൽപ്പെട്ട ബാലചന്ദ്രമേനോൻ ലത്തീഫ്ക്കയെ വിളിച്ചു. നേരത്തെ അവസരത്തിനായി തന്റെ അടുത്ത് കൊണ്ടുവന്ന പെൺകുട്ടിയല്ലേ ഇതെന്ന് ഉറപ്പുവരുത്തിയ ശേഷം, അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ 'കണ്ടതും കേട്ടതും' എന്ന സിനിമയിൽ ഹസീനയെ നായികയായി തീരുമാനിച്ചു.
ആ ചിത്രത്തിനുവേണ്ടി ബാലചന്ദ്രമേനോൻ നൽകിയ പേരാണ് ഉഷ. അക്കാലത്ത് ബാലചന്ദ്രമേനോന്റെ മറ്റു ചിത്രങ്ങളെപ്പോലെ ഈ ചിത്രത്തിന് വലിയ വിജയം കൈവരിക്കാനായില്ലെങ്കിലും, ഉഷ എന്ന നടി ആ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
അന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു ഉഷയുടെ പിതാവ് ജോലി നോക്കിയിരുന്നത്. 'കണ്ടതും കേട്ടതും' എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ഉഷയ്ക്ക് പോലീസ് ഉദ്യോഗസ്ഥന്മാരെല്ലാം ചേർന്ന് ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ ഒരു സ്വീകരണം ഒരുക്കിയത് ഞാൻ ഇന്നും ഓർക്കുന്നു.
തുടർന്ന് പ്രാധാന്യമുള്ള പല വേഷങ്ങളിലും ചിത്രങ്ങളിലും അവർ അഭിനയിച്ചു. ഇതിനിടയിൽ എപ്പോഴോ, പല ചെറുപ്പക്കാരികളെയും പോലെ ഉഷയുടെ മനസ്സിലും ഒരു പ്രണയം മൊട്ടിട്ടു. പ്രശസ്ത സംവിധായകനായ സുരേഷ് ബാബുവുമായിട്ടായിരുന്നു ഉഷയുടെ പ്രണയം. 'കോട്ടയം കുഞ്ഞച്ചൻ', 'കിഴക്കൻ പത്രോസ്' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം.
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ തകർത്തുകൊണ്ടുള്ള ആ പ്രണയവും വിവാഹവുമെല്ലാം അന്ന് വലിയ വാർത്തയായിരുന്നു. ഇരു കുടുംബക്കാരുടെയും കടുത്ത എതിർപ്പുകൾ അവഗണിച്ചുകൊണ്ടാണ് അവർ വിവാഹിതരായത്. എന്നാൽ കാലക്രമേണ കുടുംബക്കാരുടെ കടുംപിടുത്തമൊക്കെ മാറി അല്പമൊന്ന് അയഞ്ഞപ്പോഴേക്കും ദമ്പതിമാർ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു.
അവർ മെല്ലെ അകലാൻ തുടങ്ങി; അത് പിന്നീട് ഗാർഹിക പീഡനക്കേസാവുകയും ഒടുവിൽ സുരേഷ് ബാബുവിന്റെ അറസ്റ്റിൽ കലാശിക്കുകയുമാണുണ്ടായത്. അങ്ങനെ ഒത്തുപോകാൻ സാധിക്കാത്തവിധം മാനസികമായി അകന്ന് അവർ വിവാഹമോചനത്തിലെത്തി.
ഇത് തികച്ചും ഉഷയുടെയും സുരേഷ് ബാബുവിന്റെയും സ്വകാര്യ ജീവിതത്തിലെ പ്രശ്നമാണെങ്കിലും ഞാൻ ഇതിവിടെ ഇപ്പോൾ പറയാൻ കാരണം മറ്റൊന്നാണ്. നടി ലക്ഷ്മിപ്രിയ, ഉഷ രണ്ടാമത് വിവാഹം കഴിച്ചത് എന്തോ വലിയ അപരാധവും കൊടിയ പാപവുമാണെന്ന രീതിയിൽ ചിത്രീകരിച്ച് അവരെ അപമാനിക്കാൻ ശ്രമിച്ചിരുന്നില്ലേ?
മാനസികമായി അകന്ന്, പരസ്പരം കലഹിച്ചുകൊണ്ട് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി ഒരു കൂടാരത്തിനുള്ളിൽ ജീവിതം ഹോമിച്ചുതീർക്കാത്തതാണോ ഉഷയും സുരേഷ് ബാബുവും ചെയ്ത തെറ്റ്? ലക്ഷ്മിപ്രിയയ്ക്ക് ഉഷയുടെ പേരിൽ മറ്റൊന്നും കണ്ടുപിടിക്കാനില്ല എന്ന് തോന്നിയപ്പോൾ, ഈ വിഷയം പറഞ്ഞ് അവരുടെ ഇമേജ് തകർക്കാമെന്നാണ് കരുതിയതെങ്കിൽ ഒന്ന് മനസിലാക്കുക.
ആദ്യ വിവാഹബന്ധം വേർപെടുത്തി രണ്ടാം വിവാഹം കഴിച്ച് ജീവിക്കുന്ന ആദ്യത്തെ വനിതയല്ല ഉഷ. മാത്രമല്ല, ഉഷയും സുരേഷ് ബാബുവും പുനർവിവാഹം കഴിച്ച് ഇപ്പോൾ രണ്ടുപേരും അവരവരുടെ കുടുംബജീവിതത്തിൽ സന്തോഷത്തോടെ കഴിയുന്നവരാണ്; അവർ തമ്മിൽ ഇപ്പോൾ നല്ലൊരു സൗഹൃദബന്ധം പുലർത്തുന്നുമുണ്ട്.
കുടുംബജീവിതത്തിലുണ്ടായ താളപ്പിഴകളും ഉലച്ചിലുകളും കാരണം കുറേനാൾ ഉഷയ്ക്ക് സിനിമയിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നു. ആ സമയത്താണ് മോഹൻലാലിന്റെ ഒരു ഗൾഫ് ഷോയിൽ ഉഷയെക്കൂടി ഉൾപ്പെടുത്തണമെന്ന് ഞാൻ ലാലിനോട് അഭ്യർത്ഥിക്കുന്നത്.
അങ്ങനെ ആ ഷോയിൽ പങ്കെടുത്ത ഉഷ അവതരിപ്പിച്ച 'ഉപ്പൻ' എന്ന കഥാപാത്രം ഗംഭീര വിജയമായി മാറി. തുടർന്ന് മോഹൻലാലിന്റെ 'മിഥുനം' എന്ന ചിത്രത്തിൽ അവർക്ക് അവസരം ലഭിച്ചു. എന്തൊക്കെ പറഞ്ഞാലും, 'കിരീടം', 'ചെങ്കോൽ' എന്നീ ചിത്രങ്ങളിലെ സേതുമാധവന്റെ സഹോദരിയെ ആർക്കാണ് മറക്കാൻ കഴിയുക? ആ കഥാപാത്രത്തിന് ജീവൻ നൽകി അനശ്വരമാക്കിയത് ഉഷയാണ്. സിനിമയിലാണെങ്കിലും സീരിയലിലാണെങ്കിലും ഡാൻസിലും പാട്ടിലുമെല്ലാം ഒരേപോലെ കഴിവ് തെളിയിച്ച, നല്ല റേഞ്ചുള്ള ഒരു കലാകാരിയാണ് അവർ; ഇന്നും തിരക്കുള്ള ഒരു നടിയാണ്.
ഉഷയ്ക്ക് രണ്ട് സഹോദരന്മാരാണുള്ളത്. രണ്ടുപേരും സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവരാണ്. അനുജൻ ഹസീബ് അറിയപ്പെടുന്ന ഒരു നിർമാതാവാണ്. കലാഭവൻ മണി നായകനായ 'മാണിക്യൻ', പൃഥ്വിരാജ് നായകനായ 'വർഗം', ഉണ്ണിമുകുന്ദന്റെ 'പാതിരാമണൽ', ഫഹദ് ഫാസിലിന്റെ 'ഗോഡ്സ് ഓൺ കൺട്രി', ജയറാമിന്റെ 'ആടുപുലിയാട്ടം', 'ഗ്രാൻഡ്ഫാദർ', മമ്മൂട്ടിയുടെ 'ഉട്ടോപ്യയിലെ രാജാവ്', കുഞ്ചാക്കോ ബോബന്റെ 'കുട്ടനാടൻ മാർപാപ്പ', ജയറാമിന്റെ മകൻ കാളിദാസ് ജയറാം നായകനായ 'ഹാപ്പി സർദാർ' എന്നിവയെല്ലാം ഹസീബ് നിർമിച്ച ചിത്രങ്ങളാണ്.
എന്നാൽ ഹാപ്പി സർദാർ എന്ന ചിത്രത്തോടെ ഹസീബിന്റെ സിനിമാ നിർമാണ പ്രവർത്തനങ്ങൾക്ക് എന്നെന്നേക്കുമായി തിരശീല വീണു; ഒപ്പം അദ്ദേഹത്തിന്റെ മാനസിക, ശാരീരിക, സാമ്പത്തിക സ്ഥിതിയും തകർന്നടിഞ്ഞു. ഈയൊരു അവസ്ഥയിലേക്ക് ഹസീബിനെ എത്തിച്ച സംഭവങ്ങളെക്കുറിച്ച് സഹോദരിയായ ഉഷ സോഷ്യൽ മീഡിയയിലൂടെ ചില വെളിപ്പെടുത്തലുകൾ നടത്തുകയുണ്ടായി.
ഒന്നുമില്ലായ്മയിൽനിന്ന് സിനിമയിലെത്തി, കഠിനാധ്വാനത്തിലൂടെ സ്വന്തമായൊരു സാമ്രാജ്യം കെട്ടിപ്പടുത്ത ആളായിരുന്നു ഹസീബ്. സിനിമാ നിർമാണം കൂടാതെ മറ്റുള്ളവർക്ക് ഫൈനാൻസ് അറേഞ്ച് ചെയ്തു കൊടുക്കലും സാറ്റലൈറ്റ് അവകാശം വാങ്ങിക്കൊടുക്കലുമൊക്കെയായി സിനിമയിൽ അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു.
ആലപ്പുഴയിൽ അത്യാധുനികമായ ഒരു ഭവനവും ആഡംബര വാഹനങ്ങളും ഗോൾഡ് ഷോപ്പുമൊക്കെയായി രാജകീയമായി വാഴുമ്പോഴാണ് അപ്രതീക്ഷിതമായ ഒരു ഇരുട്ടടി അദ്ദേഹത്തിന് ഏൽക്കുന്നത്. ഒരു നിർമാതാവ് പണം മുടക്കിയ ശേഷം പകുതിക്ക് വച്ച് ഉപേക്ഷിച്ചുപോയ ഒരു പ്രോജക്റ്റ് ഏറ്റെടുക്കാൻ ഹസീബ് നിർബന്ധിതനായി. അതുവരെ വലിയ താരമൂല്യമുള്ള ചിത്രങ്ങൾ മാത്രം ചെയ്തിരുന്ന ഹസീബ്, ആദ്യമായി പുതുമുഖ സംവിധായകരുടെ ഒരു ചിത്രം ഏറ്റെടുത്തു. കാളിദാസ് ജയറാം നായകനായ 'ഹാപ്പി സർദാർ' ആയിരുന്നു ആ ചിത്രം.
ഞാൻ ഹസീബിനോട് ചോദിച്ചു, എല്ലാം ബിസിനസ് കണ്ണോടെ മാത്രം നോക്കുന്ന നീ എന്തിനാണ് ഈ പടം ഏറ്റെടുത്തതെന്ന്. അതിന് ഹസീബ് പറഞ്ഞ മറുപടി ജയറാമിന്റെ മേലുള്ള വിശ്വാസമായിരുന്നു. ‘എന്റെ മകന്റെ പടം ഹസീബ് ഏറ്റെടുക്കണം, എന്ത് സംഭവിച്ചാലും ഞാൻ ഒപ്പമുണ്ടാകും, എന്തുണ്ടെങ്കിലും നമുക്ക് പരിഹരിക്കാം’ എന്ന് ജയറാം നൽകിയ ഉറപ്പായിരുന്നു ആ വിശ്വാസം. പലരും ഹസീബിനെ വിളിച്ച് ഇതിൽ ചെന്ന് തലവയ്ക്കരുതെന്ന് വിലക്കിയെങ്കിലും അദ്ദേഹം അത് ചെവികൊണ്ടില്ല. അങ്ങനെ കോടികൾ വാരിയെറിഞ്ഞ് പഞ്ചാബ്, ഹരിയാന, ആന്ധ്ര, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലായി ഷൂട്ടിങ് പൊടിപൊടിച്ചു.
പണം തികയാതെ വന്നപ്പോൾ മാർവാടികളുടെ കയ്യിൽനിന്ന് വട്ടിപ്പലിശയ്ക്ക് ഫൈനാൻസ് എടുത്തു. അങ്ങനെ നാലിടങ്ങളിൽനിന്നാണ് പണം കടം വാങ്ങിയത്. ഒടുവിൽ വലിയ ആഘോഷത്തോടെ റിലീസ് ചെയ്ത പടം എട്ടുനിലയിൽ പൊട്ടി; പോസ്റ്റർ ഒട്ടിച്ച പണം പോലും തിരികെ ലഭിച്ചില്ല. ആ മാനസികാഘാതത്തിൽ ഹസീബും തകർന്നുപോയി. ഏതാണ്ട് 10 കോടി രൂപയോളമാണ് ഈ ഒറ്റച്ചിത്രം കാരണം അദ്ദേഹത്തിന് ബാധ്യത വന്നത്. കടം കയറി തകർന്ന ഒരു നിർമാതാവിന് പിന്നീട് ആരാണ് ഡേറ്റ് കൊടുക്കുക?
തന്റെ കഷ്ടപ്പാടിൽ ഹസീബ് ഏറെ പ്രതീക്ഷയോടെ ജയറാമിനെ സമീപിച്ചു. 'ആടുപുലിയാട്ടം' എന്ന ചിത്രത്തിന്റെ സംവിധായകൻ കണ്ണൻ താമരക്കുളത്തെയും കൂട്ടിയാണ് ഹസീബ് പോയത്. അതിന്റെ രണ്ടാം ഭാഗത്തിനുള്ള കഥ റെഡിയാണെന്നും ഡേറ്റ് നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ, ‘ഡേറ്റിനായി ഒരു വർഷം കാത്തിരിക്കേണ്ടി വരും’ എന്ന അഴകുഴമ്പൻ മറുപടിയാണ് ജയറാം നൽകിയത്. അക്കാലത്ത് ജയറാമിന് വലിയ തിരക്കുകളോ പടങ്ങളോ ഉണ്ടായിരുന്നില്ല. പണമില്ലാത്ത തന്നെ ഒഴിവാക്കാനാണ് ജയറാം അങ്ങനെ പറഞ്ഞതെന്ന് ഹസീബിന് മനസ്സിലായി. സ്വന്തം മകന്റെ കാര്യത്തിനുവേണ്ടി പറഞ്ഞ വാക്കുകളെല്ലാം ജയറാം അപ്പാടെ വിഴുങ്ങി. തകർന്നിരിക്കുന്ന ഹസീബിന് ജയറാം അയച്ച വോയ്സ് മെസ്സേജ് ഇങ്ങനെയായിരുന്നു: ‘എല്ലാം നല്ലതിനാണ്, ഇതും നല്ലതിനാണ് എന്ന് കരുതുക, ദൈവം സഹായിക്കും, ഞാൻ പ്രാർഥിക്കാം.’ അവിടെയും ജയറാം വാക്ക് പാലിച്ചില്ല, കടക്കാർ വന്ന് ഹസീബിനെ വരിഞ്ഞുമുറുക്കി; അദ്ദേഹത്തിന്റെ സ്വത്തുക്കളെല്ലാം ജപ്തിയുടെ വക്കിലെത്തി.
ഹസീബ് എല്ലാ കാര്യങ്ങളും എന്നോട് പങ്കുവയ്ക്കാറുണ്ടായിരുന്നു. ഒരിക്കൽ വേദനയോടെ അദ്ദേഹം എന്നോട് പറഞ്ഞു: ‘‘ഗോകുലം ഗോപാലേട്ടന്റെ കയ്യിൽനിന്ന് വാങ്ങിയ ഫൈനാൻസിന്റെ മുതൽ ഞാൻ എങ്ങനെയെങ്കിലും കൊടുക്കാം, അതിന്റെ പലിശയൊന്ന് ഒഴിവാക്കിത്തരാൻ ജയറാമേട്ടനോട് ഒന്ന് പറയാമോ? ജയറാം പറഞ്ഞാൽ ഗോപാലേട്ടൻ കേൾക്കും.’ ജയറാം അത് ഏറ്റെങ്കിലും പിന്നീട് ചെയ്തുതന്നില്ല. ഞാൻ അപ്പോൾ ഹസീബിനോട് പറഞ്ഞു: ‘‘ഞാൻ ജയറാമിനെ കുറ്റം പറയില്ല, കാരണം ഞാൻ ഉൾപ്പെടെ എല്ലാവരും നിന്നെ വിലക്കിയതല്ലേ ആ പടം ചെയ്യരുതെന്ന്. നീ കേൾക്കാതെ ക്ഷണിച്ച് വരുത്തിയ വിധിയാണിത്.’’
ഹസീബിന്റെ അനുജൻ ഹനീസ് 20 വർഷത്തിലേറെയായി പല പ്രമുഖ സംവിധായകരുടെയും കൂടെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്യുന്ന മിടുക്കനായ ടെക്നീഷ്യനാണ്. അവനെ ഒരു സ്വതന്ത്ര സംവിധായകനാക്കണമെന്നത് ജ്യേഷ്ഠനായ ഹസീബിന്റെ വലിയ ആഗ്രഹമായിരുന്നു. ഞാൻ പലവട്ടം പറഞ്ഞിട്ടും സ്വന്തം അനുജന് വേണ്ടി ഒരു പടം ചെയ്യാൻ ഹസീബിന് സാധിച്ചില്ല; അവിടെയാണ് ജയറാമിന്റെ മകന് വേണ്ടി സർവതും ചെയ്തുകൊടുത്ത് അദ്ദേഹം തകർന്നത് എന്ന് ഓർക്കണം.
കടുത്ത മാനസികാഘാതം മൂലം പക്ഷാഘാതം പിടിപെട്ട് 30 ദിവസത്തോളമാണ് ഹസീബ് ആശുപത്രിയിൽ അബോധാവസ്ഥയിൽ കിടന്നത്. എറണാകുളം ലേക്ഷോർ ഹോസ്പിറ്റലിൽ ഒരേസമയം രണ്ട് മേജർ ഓപ്പറേഷനുകൾക്ക് അദ്ദേഹം വിധേയനായി. അന്ന് നടൻ മമ്മൂട്ടിയാണ് ഡോക്ടർമാരെ വിളിച്ച് ഹസീബിന്റെ ജീവൻ രക്ഷിക്കാനുള്ള അടിയന്തര ഇടപെടലുകൾ നടത്തിയത്.
ഒടുവിൽ പതിനൊന്നര ലക്ഷം രൂപയുടെ ഹോസ്പിറ്റൽ ബില്ല് സെറ്റിൽ ചെയ്തത് നിർമാതാക്കളായ ബാദുഷയും ആന്റോ ജോസഫും ചേർന്നാണ്. ഇത്രയും ഗുരുതരമായ അവസ്ഥയിലൂടെ ഹസീബ് കടന്നുപോയിട്ടും, ഇതിനെല്ലാം കാരണക്കാരനായ വ്യക്തി ഇതൊന്നും അറിഞ്ഞതുമില്ല, ആ വഴിക്ക് വന്നതുമില്ല.
തന്റെ സഹോദരന്റെ ഈ അവസ്ഥ കണ്ടും കേട്ടും സഹികെട്ടപ്പോഴാണ് സഹോദരിയായ ഉഷാ ഹസീന കാര്യങ്ങൾ തുറന്നുപറഞ്ഞ് ജയറാമിനെതിരെ പ്രതികരിച്ചത്. ഉഷ അങ്ങനെയാണ്, പ്രതികരിക്കേണ്ടിടത്ത് അവർ പ്രതികരിക്കും. അവിടെ വലിപ്പച്ചെറുപ്പമോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ അവർ നോക്കാറില്ല. അതുകൊണ്ടുതന്നെ ഉഷയ്ക്ക് ശത്രുക്കളും കൂടുതലാണ്. അവരിന്ന് പലരുടെയും കണ്ണിലെ കരടും പേടിസ്വപ്നവുമാണ്. സത്യസന്ധമായ കാര്യങ്ങൾക്ക് വേണ്ടി ഉഷ നടത്തുന്ന ഈ പോരാട്ടങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും അർപ്പിച്ചുകൊണ്ട് ഞാൻ നിർത്തുന്നു.’’
News
തന്റെ പരാതിയിൽ പോലീസും സർക്കാരും സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷവിമർശനവുമായി നടി അൻസിബ ഹസൻ. തന്നെ അപമാനിച്ച പ്രതികൾക്കെതിരെ പാലാരിവട്ടം പോലീസിൽ നൽകിയ പരാതി കേവലം ഒരു മാനനഷ്ടക്കേസ് മാത്രമായാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നതെന്ന് അൻസിബ ആരോപിച്ചു.
ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരമാവധിയിൽ എത്തിച്ച് അസത്യപ്രചാരണം നടത്തിയവർക്കെതിരെയാണ് താൻ പരാതി നൽകിയതെന്നും എന്നാൽ അൻസിബ നൽകുന്ന പരാതികൾ അന്വേഷിക്കലല്ല കേരള പോലീസിന്റെ ജോലി എന്ന് സർക്കാർ കോടതിയിൽ പറഞ്ഞതായും അറിയാൻ കഴിഞ്ഞിട്ടുണ്ടെന്ന് താരം വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സംസ്ഥാന പോലീസ് മേധാവിയെയും ടാഗ് ചെയ്താണ് അൻസിബ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്.
‘‘സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങൾ അളക്കുന്നതെന്ന് വ്യക്തമാക്കണം; എങ്കിൽ, ഇത്തരം സാഹചര്യങ്ങളിൽ നേരിടേണ്ടി വരുന്ന അപമാനങ്ങൾ ക്ഷമിച്ചുകളയാൻ ഞാൻ തയാറാണ്...
എന്നെ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുകയും, ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരമാവധിയിൽ എത്തിച്ച് അസത്യപ്രചാരണം നടത്തുകയും ചെയ്ത പ്രതികൾക്കെതിരെ ഞാൻ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ, ഈ വിഷയം കേവലം ഒരു 'മാനനഷ്ടക്കേസ്' മാത്രമാണ് എന്നാണ് പാലാരിവട്ടം പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്! അതിനൊപ്പം, അൻസിബ നൽകുന്ന പരാതികൾ അന്വേഷിക്കലല്ല കേരള പോലീസിന്റെ ജോലി എന്ന് സർക്കാർ കോടതിയിൽ പറഞ്ഞതായും അറിയാൻ കഴിഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങൾ അളക്കുന്നതെന്ന് വ്യക്തമാക്കണം; എങ്കിൽ, ഇത്തരം സാഹചര്യങ്ങളിൽ നേരിടേണ്ടി വരുന്ന അപമാനങ്ങൾ ക്ഷമിച്ചുകളയാൻ ഞാൻ തയാറാണ്.
പ്രതികളുടെ നിലവിലെ പ്രവൃത്തി എന്റെ സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അങ്ങേയറ്റം അപമാനിക്കുന്നതാണെന്ന് ബോധ്യമുള്ളതിനാലാണ് ഞാൻ നിയമപരമായി പരാതി നൽകിയത്. ഇനി, അധികാരികൾ കാണുന്ന സ്ത്രീകൾക്ക് ഇത് അപമാനമായി തോന്നുന്നില്ലെങ്കിൽ, ഞാൻ നൽകിയ പരാതിയുടെ പേരിൽ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.
പക്ഷേ, ഈ വിഷയത്തിൽ നീതിതേടി ഏതറ്റം വരെ പോകാനും ഞാൻ തയാറാണ്. കാരണം, നിങ്ങൾ തകർക്കാൻ ശ്രമിച്ചത് എന്റെ അന്തസിനെയാണ്, എന്റെ സ്ത്രീത്വത്തെയാണ്. അത് നഷ്ടപ്പെടുമ്പോഴുള്ള വേദന അനുഭവിക്കുന്നവൾക്ക് മാത്രമേ മനസ്സിലാകൂ; നിങ്ങൾക്കത് മനസിലാകില്ല. കാരണം, ആ വേട്ടക്കാർ നിങ്ങളിലേക്ക് എത്തുന്നതുവരെ നിങ്ങൾ സുരക്ഷിതരാണല്ലോ!
ഒന്നോർക്കുക, ഹിൽപ്പാലസ് കേസിലും കടവന്ത്ര കേസിലും നിങ്ങൾ ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഒടുവിൽ നിങ്ങൾക്ക് ജനമധ്യത്തിൽ നാണംകെട്ട് നീതി നടപ്പിലാക്കേണ്ടി വന്നു. ഈ കേസിലും അതിൽനിന്നും വ്യത്യസ്തമായി ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഈ വിഷയത്തിൽ ഭരണകൂടത്തിന്റെസകല ശക്തിയും നിങ്ങൾ പാലാരിവട്ടം കേസിനായി ഉപയോഗിച്ചാലും, അതിനെയെല്ലാം അതിജീവിച്ച് എന്റെ സ്ത്രീത്വവും നീതിയും തലയുയർത്തിപ്പിടിച്ചു നിൽക്കുക തന്നെ ചെയ്യും. തീർച്ച.’’–അൻസിബയുടെ വാക്കുകൾ.
News
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ കേസെടുത്ത് പോലീസ്. മാവേലിക്കര പോലീസാണ് വിനായകനെതിരെ കേസെടുത്തത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആലപ്പുഴയിൽ വച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിംഗിൽ പോലീസിന് കമ്മീഷൻ കേസെടുക്കാൻ നിർദ്ദേശം നൽകിയതോടെയാണ് എഫ്ഐആർ ഇട്ടത്.
തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്.
News
വിലക്ക് നീങ്ങി വിജയ്യുടെ ജനനായകൻ. ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. എ സർട്ടിഫിക്കറ്റാണ് നൽകിയത്. മൂന്ന് മണിക്കൂർ മൂന്ന് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. എന്നാൽ ജനനായകനിലെ ഏതൊക്കെ സീൻ കട്ട് ചെയ്തുവെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടില്ല.
ജൂലൈ അവസാനം ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം. ഈ വർഷം ജനുവരി ഒമ്പതിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ സമീപിച്ചിരുന്നു.
2025 ഡിസംബറിൽ സെൻസറിംഗിന് സമർപ്പിച്ച ചിത്രം ചില മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ട് സെൻസർ ബോർഡ് തിരിച്ചയച്ചിരുന്നു. തുടർന്ന് നിർമാതാക്കൾ കോടതിയെ സമീപിച്ചെങ്കിലും കാര്യമായ ആശ്വാസം ലഭിച്ചില്ല.
ഇതിനിടെ ഏപ്രിൽ മാസത്തിൽ ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ഇന്റർനെറ്റിൽ ചോർന്നത് അണിയറപ്രവർത്തകരെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഈ ചോർച്ചയുമായി ബന്ധപ്പെട്ട് ഒരു ഫ്രീലാൻസ് എഡിറ്റർ ഉൾപ്പെടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിജയിയുടെ അവസാന ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന ജനനായകൻ അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ആദ്യ ചിത്രം കൂടിയാണ്.
News
തന്റെ സ്വഭാവത്തെക്കുറിച്ചും ആളുകളുമായി ഇടപെടുന്നതിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. തന്റെ ചെറുപ്പക്കാലം അത്ര എളുപ്പമായിരുന്നില്ലെന്നും നിരവധി പ്രശ്നങ്ങൾ തനിക്കുണ്ടായിരുന്നുവെന്നും ഐശ്വര്യ തുറന്നു പറയുന്നു. 23-മാത്തെ വയസ് മുതൽ തെറാപ്പി എടുക്കാൻ തുടങ്ങിയതാണെന്നും അവർ പറഞ്ഞു.
‘‘എന്റെ ചെറുപ്പകാലം അത്ര എളുപ്പമായിരുന്നില്ല. നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. രണ്ട് വർഷത്തോളം ഞാൻ ഇതിനായി തെറാപ്പി എടുത്തു. പ്രധാനമായും എന്താണ് പ്രശ്നമെന്നറിയാനായിരുന്നു.
കാരണം എല്ലാ മനുഷ്യർക്കും അവരുടേതായ ഒരു രീതി ഉണ്ടല്ലോ, ഞാൻ എന്തുകൊണ്ട് ഇങ്ങനെ, എന്താണ് ഇതിന് കാരണം എന്നതൊക്കെയായിരുന്നു എന്റെ പ്രധാന ചിന്ത. എനിക്ക് ചില പ്രശ്നങ്ങളുണ്ടെന്ന് ഞാൻ മനസിലാക്കിയത് കൊണ്ടാണ് തെറാപ്പിയിലേക്ക് നീങ്ങിയത്. ഇപ്പോഴും അച്ഛനും അമ്മയ്ക്കും അറിയില്ല എനിക്ക് ഇത്രയും പ്രശന്ങ്ങളുണ്ടെന്ന്.
ഞാൻ തെറാപ്പി എടുക്കാൻ തുടങ്ങിയത് 23–ാമത്തെ വയസിലാണ്. ഞാൻ എവിടെ പോയാലും ആരോട് സംസാരിച്ചാലും ഒക്കെ എല്ലാ എന്നെ ട്രിഗർ ചെയ്യുന്നത് പോലെ തോന്നുമായിരുന്നു. ഉദാഹരണമായി ഞാൻ എന്റെ എറ്റവും അടുത്ത സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ ഞാൻ വളരെ ഓക്കെയാണ്.
പക്ഷേ വീട്ടിൽ എത്തി അച്ഛനോടും അമ്മയോടും സംസാരിക്കുമ്പോൾ എനിക്ക് പെട്ടെന്ന് ദേഷ്യം വരും. എന്തുകൊണ്ടാണ് ഞാന്‍ ഇവരോടും മാത്രം ദേഷ്യപ്പെടുന്നത്? വേറെ ആരുമായും പ്രശ്നമില്ലല്ലോ. ഒരേ സമയം രണ്ടായി ഞാൻ പെരുമാറുന്നത് പോലെയാണിത്. ഇങ്ങനെയൊക്കെ സംസാരിച്ച് കഴിഞ്ഞാൽ ഞാൻ അവരെ വിളിച്ച് സോറിയും പറയും. ഇതൊക്കെയാണ് തെറാപ്പി തെരഞ്ഞെടുക്കാൻ കാരണമായത്. ഞാൻ ഒരിക്കലും ദേഷ്യപ്പെടുന്ന ഒരാളാകന്‍ ആഗ്രഹിക്കുന്നില്ല. പലകാര്യങ്ങളിലും പ്രതീക്ഷയ്ക്ക് വിപരീതമാണ് സംഭവിച്ചതൊക്കെ, ഇന്നും അത് തുടരുന്നുണ്ട്.
എന്റെ മാതാപിതാക്കൾ അത്ര സോഷ്യലായ മനുഷ്യരല്ല. പക്ഷേ ഞാൻ നേരെ തിരിച്ചാണ്. അതുകൊണ്ട് തന്നെ എനിക്ക് ഒത്തിരി പരിമിതികളുമുണ്ട്. ആരും വീട്ടിൽ വരുന്നതൊന്നും മാതാപിതാക്കൾക്ക് ഇഷ്ടമല്ല. എനിക്ക് അതുകൊണ്ട് എന്റെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും വീട്ടിലേക്ക് ക്ഷണിക്കാൻ പറ്റില്ല. ഞാന്‍ അതിനാൽ കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബോംബൈ എന്നിവിടങ്ങളിലായാണ് പലപ്പോഴും താമസിക്കുന്നത്. എന്നാലും ഞാൻ വീട്ടിലെത്തി അവരോടൊപ്പം സമയം ചെലവഴിക്കാറുണ്ട്.
എന്റെ മാതാപിതാക്കള്‍ 70 വയസ് പിന്നിട്ടവരാണ്. അവർക്കിപ്പോഴും തെറാപ്പിയെ അംഗീകരിക്കാൻ പറ്റിയിട്ടില്ല. എനിക്കവരെ തിരുത്താനും പ്രയാസമാണ്. ഇത്രയും പ്രായമുള്ള ആളുകളെ എങ്ങനെ മനസിലാക്കിക്കൊടുക്കാനാണ്? എന്റെ അമ്മയ്ക്ക് ബ്രാൻഡഡ് സാരി മേടിച്ചു നൽകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്, ഞാൻ മേടിച്ചു നൽകുകയും ചെയ്തു. പക്ഷേ അപ്പോള്‍ അമ്മ പറയുന്നത് എനിക്ക് ഇത്രയും വലിയ സാരി ഇഷ്ടമല്ലെന്നാണ്. അപ്പോൾ എനിക്ക് ഉണ്ടാകുന്ന മാനസികാവസ്ഥ? എന്നോടൊപ്പം താമസം മാറാൻ പറഞ്ഞപ്പോഴും അവർ കേട്ടില്ല. ഈ ലോകത്ത് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട രണ്ടു പേർ അവരാണ്..
എല്ലാത്തരം പ്രശ്നങ്ങൾക്കും തെറാപ്പി വേണമെന്നാണ് ഞാൻ പറയുന്നത്. എല്ലാവരും തെറാപ്പി എടുക്കണം, പ്രത്യേകിച്ച് സിനിമ താരങ്ങള്‍. കാരണം, നമ്മളെ നന്നായി മനസിലാക്കാൻ നമുക്ക് പറ്റിയെങ്കിൽ മാത്രമെ നന്നായി അഭിനയിക്കാൻ സാധിക്കൂ. തെറാപ്പി എന്നത് വളരെ പണച്ചെലവുള്ള കാര്യമാണ്. നിങ്ങള്‍ക്ക് അനുയോജ്യരായ തെറാപ്പിസ്റ്റിനെ കിട്ടുക എന്നതും പ്രധാനമാണ്. ഞാൻ ഇതെല്ലാം മനസിലാക്കിയത് തെറാപ്പി എടുത്തതിന് ശേഷമാണ്. ഭാഗ്യത്തിന് എനിക്ക് കിട്ടിയത് നല്ലൊരു തെറാപ്പിസ്റ്റിനെയാണ്.’’
News
പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ഐ നോബഡി പ്രദർശനത്തിനെത്തി. മികച്ച നിരൂപക പ്രേക്ഷക പ്രശംസ നേടുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.
സർക്കസ് എന്ന ഗാനം ചിത്രത്തിലെ നായകനായ പൃഥ്വിരാജിന്റെ മകൾ അലംകൃത മേനോൻ പൃഥ്വിരാജാണ് ആലപിച്ചത്. "പ്രിയപ്പെട്ട അല്ലി, മമ്മയും ഡാഡയും നിന്റെ ആഗ്രഹങ്ങളെയും താല്പര്യങ്ങളെയും ഓർത്ത് ഒരുപാട് അഭിമാനിക്കുന്നു..." എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ച് കൊണ്ടാണ് പൃഥ്വിരാജ് സർക്കസ് ഗാനം പുറത്തുവിട്ടത്.
ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ ജേക്സ് ബിജോയ് ഒരുക്കിയ ഗാനം രചിച്ചത് സെബാ ടോമിയാണ്. ഇതിന്റെ മുൻപ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ എത്തിയ മോഹൻലാൽ ചിത്രം എമ്പുരാനിലും അലംകൃത പാടിയിരുന്നു.
നിരൂപക - പ്രേക്ഷക പ്രശംസ നേടിയ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം സംവിധാനം ചെയ്യുന്ന ഐ നോബഡി പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റ്സിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി.വി. സാരഥിയും ചേർന്നാണ് നിർമ്മിക്കുന്നത്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന രാജീവൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. പാർവതി അവതരിപ്പിക്കുന്ന മീരയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. ഒരു ബാങ്ക് കവർച്ചയിൽ രാജീവൻ അബദ്ധത്തിൽ സാക്ഷിയാകുന്നതും തുടർന്ന് അയാളുടെ വ്യക്തിജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രം.
News
തെന്നിന്ത്യൻ സിനിമയിൽ അമ്പരപ്പിക്കുന്ന പരീക്ഷണങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് ധനുഷ്. നടനായും സംവിധായകനായും നിർമാതാവായും തിളങ്ങിനിൽക്കുന്ന താരം സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ ഇപ്പോൾ തെന്നിന്ത്യയിലാകെ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. DxV എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ മിസ്റ്ററി പ്രോജക്റ്റിന്റെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. നിഗൂഢതകൾ ഒളിപ്പിച്ചുവച്ച പോസ്റ്റർ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വലിയ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.
സിനിമയുടെ പ്രമേയത്തെക്കുറിച്ചു സൂചനകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്ന പോസ്റ്റർ. കടലിൽ നടക്കുന്ന ഒരു വമ്പൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററിൽ, ഭൂതകാലത്തിലെ ഭീമാകാരമായ യുദ്ധക്കപ്പലുകൾ ആധുനിക സാങ്കേതികവിദ്യയുടെ കരുത്തായ ഫൈറ്റർ ജെറ്റുകളുമായി നേർക്കുനേർ ഏറ്റുമുട്ടുന്ന ദൃശ്യമാണുള്ളത്. ടൈം ട്രാവലോ അതോ സയൻസ് ഫിക്ഷൻ ത്രില്ലറോ ആകാം ചിത്രമെന്ന സൂചന പോസ്റ്റർ നൽകുന്നുണ്ട്. പോസ്റ്ററിനൊപ്പം ധനുഷ് കുറിച്ച, പണിന്തവരെ വിട്ടു വൈപ്പാൻ, പകൈത്തവരെ നാട്ടു വൈപ്പാൻ (അനുകൂലിക്കുന്നവരെ അദ്ദേഹം വെറുതെ വിടും, ശത്രുക്കളെ തകർത്തുകളയും) - എന്ന മാസ് ഡയലോഗ് കൂടിയായപ്പോൾ ആരാധകരുടെ ആവേശം ഇരട്ടിച്ചു.
ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് ആരായിരിക്കും എന്നതിനെച്ചൊല്ലി കോളിവുഡിൽ വലിയ ചർച്ചകളാണു നടക്കുന്നത്. പോസ്റ്ററിലെ DxV എന്നതിലെ D ധനുഷിനെയും V പ്രശസ്ത സംവിധായകൻ വെങ്കട്ട് പ്രഭുവിനെയുമാണ് സൂചിപ്പിക്കുന്നതെന്നാണ് സിനിമാലോകത്തെ പ്രധാന സംസാരം. മുൻപ് ശിവകാർത്തികേയനെ നായകനാക്കി വെങ്കട്ട് പ്രഭു ചെയ്യാനിരുന്ന ടൈം ട്രാവൽ സയൻസ് ഫിക്ഷൻ പ്രോജക്റ്റിലേക്ക് ഒടുവിൽ ധനുഷ് എത്തുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ധനുഷിന്റെ പ്രിയ സംവിധായകൻ വെട്രിമാരൻ തന്നെയാണ് ഈ ചിത്രത്തിനു പിന്നിലെന്നും ചിലർ വാദിക്കുന്നുണ്ട്. സംവിധായകൻ ആരായാലും ഇതൊരു അന്താരാഷ്ട്ര നിലവാരമുള്ള സിനിമാറ്റിക് അനുഭവമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
News
കിരീടം 4K പ്രിവ്യൂ ഷോയിൽ വികാരാധീനനായി നടൻ മോഹൻലാൽ. പ്രിവ്യൂ ഷോയ്ക്ക് പിന്നാലെ ആരാധകരോട് സംസാരിക്കവെയാണ് മോഹൻലാൽ വികാരാധീനനായത്.
ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയ പലരും ഇന്ന് കൂടെയില്ലെന്ന് പറഞ്ഞപ്പോൾ മോഹൻലാലിന്റെ കണ്ണുകൾ നിറഞ്ഞു. തനിക്ക് ആദ്യമായി ദേശീയ പുരസ്കാരം ലഭിച്ച ചിത്രത്തിന്റെ സംവിധായകൻ സിബി മലയിലിന് മോഹൻലാൽ നന്ദി പറഞ്ഞു.
'എന്റെ ജീവിതത്തിൽ വളരെ അപൂർവമായി സംഭവിക്കാവുന്ന ഒരു കാര്യമാണ്. 48 വർഷത്തെ സിനിമാ അഭിനയത്തിൽ എടുത്തുപറയാവുന്ന സിനിമകളിൽ ഒന്നാണ് കിരീടം. ആദ്യമായി ദേശീയ പുരസ്കാരം കിട്ടിയ സിനിമ. സിബിക്ക് നന്ദി. എന്റെ രണ്ടാമത്തെ ദേശീയ പുരസ്കാരവും സിബിയുടെ സിനിമയിലായിരുന്നു', മോഹൻലാൽ ഓർമിച്ചു.
'ഒരുപാട് പ്രത്യേകതകളുണ്ട്. ഒരേസമയം സന്തോഷവും സങ്കടവുമാണ്. കൂടെയുണ്ടായിരുന്ന ഒരുപാട് പേരെ സ്ക്രീനിൽ കാണുമ്പോൾ പെട്ടെന്ന് 37 വർഷങ്ങൾ പിറകിലേക്ക് സഞ്ചരിച്ചു. ഒരുപാട് പേർ നമ്മളെ വിട്ടുപോയി. ഇങ്ങനെയൊരു സിനിമയെടുക്കാൻ ഇങ്ങനെയുള്ള ആളുകളൊന്നും നമ്മുടെ കൂടെയില്ലല്ലോ എന്ന് ഞാൻ സിബിയോട് ചോദിച്ചു. അതിന്റെ സങ്കടമുണ്ട്', അദ്ദേഹം പറഞ്ഞു.
'വളരെ വൈകാരികമായൊരു സിനിമയാണത്. 37 വർഷങ്ങൾക്ക് മുമ്പുള്ള സൗകര്യങ്ങൾവെച്ചു ചെയ്തതാണ്. ഇന്ന് ആ സിനിമ ചെയ്തിരുന്നെങ്കിൽ വളരെ വ്യത്യസ്തമായിരിക്കും.
അന്നത്തെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇങ്ങനെയൊരു സിനിമ എടുത്തു എന്ന് പറയുന്നത് വലിയ കാര്യമാണ്. കിരീടം കാണുമ്പോൾ കുറച്ചധികം ഇമോഷണൽ ആവും. ചില സിനിമകൾക്കുമാത്രം സംഭവിക്കുന്ന കാര്യമാണ്, ചില സിനിമകൾക്ക് എന്നല്ല ഈ സിനിമയ്ക്കാവും കൂടുതൽ. പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ഓർക്കുന്നു, നന്ദി', മോഹൻലാൽ കൂട്ടിച്ചേർത്തു.
1989-ൽ പുറത്തിറങ്ങിയ കിരീടം റീ- റിലീസിന് ഒരുങ്ങുകയാണ്. 37 വർഷങ്ങൾക്കുശേഷം വെള്ളിയാഴ്ച വീണ്ടും തിയേറ്ററിലെത്തും. ഡോൾബി അറ്റ്മോസിൽ 4K ദൃശ്യമികവിലാണ് റീ- റിലീസ്.
മലയാള സിനിമാ ചരിത്രത്തിൽ ഇടംനേടിയ ചിത്രമാണ് ലോഹിതദാസ് - സിബി മലയിൽ ടീമിന്റെ കിരീടം. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി സേതുമാധവൻ മാറി.
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി (NFDC) സഹകരിച്ച് സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് കിരീടം നിർമിച്ചത്.
തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത എന്നീ മൺമറഞ്ഞ താരങ്ങൾ ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്തു.
ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു, ഉഷ, യദു കൃഷ്ണൻ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ഛായാഗ്രാഹണം നിർവഹിച്ചത് എസ്. കുമാറാണ്. എൽ. ഭൂമിനാഥൻ ആണ് ചിത്രസംയോജകൻ. കൈതപ്രത്തിന്റെ വരികൾക്ക് സംഗീതം നൽകിയത് ജോൺസൺ.
മേക്കപ്പ്: വേലപ്പൻ, ആർട്ട്: സി.കെ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: കെ.ആർ ഷൺമുഖം, കോസ്റ്റ്യൂംസ്: നാഗരാജ്, കളറിസ്റ്റ്: രംഗ, കോർഡിനേറ്റർ: വിജയലക്ഷ്മി മോഹൻദാസ്, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, അറ്റ്മോസ് മിക്സിംഗ്: ഹരി നാരായണൻ, റീസ്റ്റോറേഷൻ: NFDC- NFAI, 4K റീമാസ്റ്ററിങ്: പ്രസാദ് കോർപ്പ്, ഹൈ സ്റ്റുഡിയോസ്, ട്രെയ്ലർ കട്സ്: ഡോൺ മാക്സ്, മാർക്കറ്റിങ് & ഡിസ്ട്രിബ്യൂഷൻ: ഹൈസ്സിൻ ഗ്ലോബൽ വെഞ്ചേഴ്സ്, ഡിസൈൻസ്: അർജ്ജുൻ, ഹൈ സ്റ്റുഡിയോസ്, സൂരജ് സൂരൻ, സ്റ്റിൽസ്: സുകുമാരൻ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
News
ബോളിവുഡിലെ ഗ്ലാമര്‍ നായികമാരില്‍ ശ്രദ്ധേയയായ കൃതി സനോൻ നടത്തിയ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അഞ്ചുവര്‍ഷം മുന്‍പ് താന്‍ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
വിവാഹത്തിന്റെയോ മാതൃത്വത്തിന്റെയോ കാര്യത്തില്‍ സമൂഹത്തിന്റെ സമയപരിധിക്ക് അടിമപ്പെടാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കൃതി പറയുന്നു. ഒരു അഭിമുഖത്തിനിടെയാണ് കൃതിയുടെ ഈ തുറന്നുപറച്ചില്‍.
ദേശീയ പുരസ്കാരം നേടിയ മിമി എന്ന ചിത്രത്തിനായി ഏകദേശം 15 കിലോഗ്രാം ഭാരം കൂട്ടേണ്ടി വന്ന സമയത്താണ് ഈ തീരുമാനം എടുത്തത്. രണ്ടു മാസത്തെ ഷൂട്ടിംഗ് ഇടവേള ബുദ്ധിപൂര്‍വം ഉപയോഗിച്ചാണ് ചികിത്സ പൂര്‍ത്തിയാക്കിയത്. അന്ന് ശരീരഭാരവും വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നതിനാല്‍ അതായിരുന്നു ഏറ്റവും അനുയോജ്യമായ സമയമെന്ന് എനിക്ക് തോന്നി.
ജീവിതം ഒറ്റത്തവണ മാത്രമാണ് ലഭിക്കുന്നത്. അത് സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ച് ജീവിക്കണം. വിവാഹവും കുഞ്ഞും ഒരാളുടെ മനസില്‍ നിന്നുള്ള ആഗ്രഹമായിരിക്കണം. സമയത്തിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നല്ല.
അണ്ഡം ശീതീകരിക്കല്‍ സാമ്പത്തികമായും ശാരീരികമായും മാനസികമായും എളുപ്പമല്ല. ഹോര്‍മോണ്‍ വ്യതിയാനങ്ങളും മൂഡ് സ്വിങ്സും ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ നേരിട്ടു. എന്നിരുന്നാലും എന്റെ ഭാവിക്കായി ഞാന്‍ നല്കിയ ഏറ്റവും വലിയ സമ്മാനമാണ് ഈ തീരുമാനം-കൃതി വ്യക്തമാക്കി.
ഗ്ലാമര്‍ ലോകത്ത് തിളങ്ങിക്കൊണ്ടിരിക്കുമ്പോഴും വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഇത്തരമൊരു തുറന്നുപറച്ചിലിലൂടെ ആരാധകരുടെ കൈയടി നേടുകയാണ് കൃതി സനോന്‍. കരിയറിനും വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നതാണ് കൃതിയുടെ ഈ നിലപാടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. 2021ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് മിമി. അമേരിക്കന്‍ ദമ്പതികള്‍ക്കായി വാടക ഗര്‍ഭധാരണത്തിന് തയാറാകുന്ന യുവതിയായാണ് ചിത്രത്തില്‍ കൃതി വേഷമിട്ടത്.
News
സിനിമാ ചിത്രീകരണവേളയിലെ ബിടിഎസ് ദൃശ്യങ്ങൾക്കും ചിത്രങ്ങൾക്കും ഇനി കർശന നിയന്ത്രണം. നിർമാതാവിന്റെ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ ഷൂട്ടിംഗ് സെറ്റിലെ യാതൊരു ദൃശ്യങ്ങളും യൂട്യൂബ് ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഔദ്യോഗികമായി നിർദ്ദേശിച്ചു.
സിനിമ സെറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ പകർത്തി സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രചരിപ്പിക്കുന്നതും അവ വാണിജ്യപരമായി ഉപയോഗിച്ച് സാമ്പത്തിക നേട്ടം കൊയ്യുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അസോസിയേഷൻ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ സർക്കുലർ
"വിഷയം: സിനിമാ ചിത്രീകരണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ, യൂട്യൂബ്, മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്.
സിനിമാ ചിത്രീകരണ വേളയിൽ പ്രവർത്തിക്കുന്ന ചില ടെക്നീഷ്യൻമാരും മറ്റ് അംഗങ്ങളും, ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലെയും സെറ്റിലെ പ്രവർ ത്തനങ്ങളിലെയും, തങ്ങൾ നിർവഹിക്കുന്ന ജോലികളുടെയും ദൃശ്യങ്ങൾ വീഡിയോയോ ചിത്രങ്ങളോ ആയി പകർത്തി സ്വന്തം യൂട്യൂബ് ചാനലുകളിലും മറ്റ് സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും പ്രസിദ്ധീകരിക്കുന്നതും, ചില സാഹചര്യങ്ങളിൽ അവ വാണിജ്യപരമായി ഉപയോഗിച്ച് സാമ്പത്തിക നേട്ടം കൈവരിക്കുന്നതും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഒരു സിനിമയുടെ ചിത്രീകരണ ദൃശ്യങ്ങൾ, സെറ്റിലെ പ്രവർത്തനങ്ങൾ, ബിഹൈൻഡ് ദി സീൻസ് ദൃശ്യങ്ങൾ, മറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ എന്നിവയുടെ പകർപ്പവകാശവും (Copyright), ബൗദ്ധിക സ്വത്തവകാശവും (Intellecutal Property Rigths), അവ ചിത്രീകരിക്കാനും, പ്രസിദ്ധീകരിക്കാനും, വിതരണം ചെയ്യാനും, പ്രദർശിപ്പിക്കാനും, വാണിജ്യപരമായി ഉപയോഗിക്കാനുമുള്ള സമ്പൂർണവും പ്രത്യേകവുമായ അവകാശം ബന്ധപ്പെട്ട സിനിമയുടെ നിർമാതാവിനാണ്.
അതിനാൽ, ബന്ധപ്പെട്ട നിർമാതാവിന്റെ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട യാതൊരു വിഡിയോയോ ചിത്രമോ ശബ്ദരേഖയോ യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, അല്ലെങ്കിൽ മറ്റേതെങ്കിലും മാധ്യമങ്ങൾ വഴി പ്രസിദ്ധീകരിക്കുകയോ, പങ്കുവയ്ക്കുകയോ, വാണിജ്യപരമായി ഉപയോഗിക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല.
ഈ നിർദ്ദേശം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട എല്ലാ ടെക്നീഷ്യൻമാർക്കും, കലാകാരന്മാർക്കും, ജീവനക്കാർക്കും, കരാർ അടിസ്ഥാനത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്കും ഉൾപ്പെടെ ചിത്രീകരണ സ്ഥലത്ത് പ്രവർത്തി ക്കുന്ന എല്ലാവർക്കും ബാധകമാണ്.
സിനിമാ നിർമാണവുമായി ബന്ധപ്പെട്ട എല്ലാവരും ഈ നിർദ്ദേശം കർശനമായി പാലിച്ച് നിർമാതാക്കളുടെ നിയമപരവും പകർപ്പവകാശപരവുമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു.
News
പ്രഭാസ് നായകനായെത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയിൽപ്രാണിയുടെ കടിയേറ്റ നടൻ രാജേഷ് ശര്‍മയുടെ നില ഗുരുതരം.
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ഷൂട്ടിംഗ് പുരോഗമിക്കുമ്പോഴാണ് സംഭവം. നിലവിൽ അദ്ദേഹത്തെ കോൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നടി സുദീപാ ചാറ്റർജിയാണ് രാജേഷ് ശർമയുടെ കുടുംബത്തിന് വേണ്ടി അദ്ദേഹത്തിനുണ്ടായ അപകടത്തെ കുറിച്ചും ആരോഗ്യനിലയെ കുറിച്ചും പ്രസ്താവന പുറത്തുവിട്ടത്.
ഏത് പ്രാണിയാണ് രാജേഷ് ശർമയെ കടിച്ചതെന്ന് വ്യക്തമായിട്ടില്ല. ഏതെങ്കിലും പ്രാണിയോ അല്ലെങ്കിൽ വിഷമുള്ള ചിലന്തിയോ ആണ് അദ്ദേഹത്തെ കടിച്ചതെന്നാണ് അനുമാനം. അദ്ദേഹത്തിന്റെ വലതുകാലിൽ കടുത്ത വേദനയും വീക്കവും ശ്വാസതടസവും ഉണ്ടായി.
ഷൂട്ടിംഗ് അവസാനിച്ച ശേഷം ടെക്നീഷ്യന്മാരുമായി സംസാരിക്കവെയാണ് സംഭവമുണ്ടായത്. കാടുപിടിച്ച സ്ഥലത്തായിരുന്നു അദ്ദേഹം നിന്നിരുന്നത്. ആദ്യം ഗൗരവത്തിലെടുക്കാതിരുന്ന അദ്ദേഹം പ്രാഥമിക ചികിത്സ എടുക്കാതിരുന്നതാണ് കാര്യങ്ങൾ വഷളാക്കിയത്. കടിയേറ്റ് ആറുമണിക്കൂറിന് ശേഷമാണ് അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടായത്. വലതു കാലിനാണ് അതിഭയങ്കരമായ വേദനയുണ്ടായത്.
ആരോഗ്യനില വഷളായിക്കൊണ്ടിരുന്നിട്ടും അദ്ദേഹം കോൽക്കത്തയിലേക്ക് വിമാനം കയറി. യാത്രയ്ക്കിടെ അദ്ദേഹത്തിന് കടുത്ത പനി ബാധിക്കുകയും, കൂടുതൽ അസ്വസ്ഥനാകാൻ തുടങ്ങുകയും, ആരോഗ്യനില കൂടുതൽ വഷളാകുകയും ചെയ്തു. പിറ്റേന്ന് അദ്ദേഹത്തെ ധാക്കുറിയയിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു ദിവസത്തിലേറെയായിട്ടും കടുത്ത പനിയും ശ്വാസംമുട്ടലും തുടരുകയാണ്.
അണുബാധ കാൽവിരലുകളിൽ നിന്ന് കാൽമുട്ടുവരെ വ്യാപിച്ചിട്ടുണ്ട്. ബാധിച്ച ഭാഗത്ത് വലിയ കുമിളകളും രൂപപ്പെട്ടിരിക്കുന്നു. ഡോ. അവിജിത് ഭട്ടാചാര്യയുടെ അഭിപ്രായത്തിൽ ഒരു വ്യക്തമായ വിലയിരുത്തൽ നടത്താൻ ഇനിയും സമയമായിട്ടില്ല.
രാജേഷ് സൂക്ഷ്മമായ നിരീക്ഷണത്തിലാണെന്നും ഇപ്പോഴും അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നുംകുറിപ്പിൽ പറയുന്നു. സങ്കീർണ്ണതകൾ രക്തം കട്ടപിടിക്കുന്നതിലേക്ക് നയിച്ചേക്കാമെന്നും, അത് ശ്വാസകോശങ്ങളിലേക്ക് നീങ്ങിയാൽ ജീവന് ഭീഷണിയായേക്കാമെന്നും ആശങ്കയുള്ളതിനാൽ ഡോക്ടർമാർ അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്.
News
ലക്ഷ്മിപ്രിയക്കെതിരെ അൻസിബ ഹസൻ നൽകിയ പരാതി പാലാരിവട്ടം പോലീസ് തള്ളി. സോഷ്യൽ മീഡിയയിലൂടെ വ്യാജവും അപകീർത്തികരവുമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു അൻസിബ ലക്ഷ്മിപ്രിയയ്ക്കെതിരെ പരാതി നൽകിയത്. പരാതി ഔദ്യോഗികമായി തള്ളിയ വിവരം പോലീസ് അൻസിബയെ അറിയിച്ചിട്ടുണ്ട്.
ലക്ഷ്മിപ്രിയ ചെയ്തത് കേവലം മാനനഷ്ട കുറ്റകൃത്യം മാത്രമാണെന്നും ഇതിൽ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കത്തക്ക കഴമ്പില്ലെന്നുമാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്.
ഓൺലൈൻ മാധ്യമ അഭിമുഖങ്ങളിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ലക്ഷ്മിപ്രിയ തനിക്കെതിരെ അശ്ലീല കഥകളും അപവാദങ്ങളും പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അൻസിബ പാലാരിവട്ടം സ്റ്റേഷനിൽ പരാതി നൽകിയിരുന്നത്.
എന്നാൽ പോലീസ് ഈ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ കൃത്യമായ അന്വേഷണം നടത്താനോ തയ്യാറായില്ല. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ച് അൻസിബ എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി, വിഷയത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ പാലാരിവട്ടം പോലീസിനോട് നിർദ്ദേശിക്കുകയായിരുന്നു.
കോടതി നിർദ്ദേശപ്രകാരം ജൂലൈ ഒൻപതിന് പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് പരാതി തള്ളിയെന്ന അന്തിമ നിലപാട് പോലീസ് അൻസിബയെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
പോലീസിന്റെ ഈ നടപടിയോട് കോടതി എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ഈ കേസിലെ തുടർനടപടികൾ.
News
അമ്മ സംഘടനയിലെ ഏറ്റവും വലിയ സൈലന്റ് കില്ലർ പോയ്സൺ നടി സരയൂ മോഹൻ ആണെന്ന് മായ വിശ്വനാഥ്. സരയൂ മോഹന്റെ ഭർത്താവ് അമ്മ കുടുംബസംഗമവുമായി ബന്ധപ്പെട്ട് രണ്ടര ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയതിനെ ചൊല്ലി സംഘടനയ്ക്കുള്ളിൽ വലിയ ചോദ്യങ്ങൾ ഉയർന്നിരുന്നുവെന്ന് മായാ പറയുന്നു.
സുഹൃത്തുക്കൾ തമ്മിലുള്ള സ്വകാര്യ ഫോൺ സംഭാഷണം റിക്കാർഡ് ചെയ്ത് പ്രചരിപ്പിച്ചതിന് പിന്നിൽ ശ്വേതയുടെ വൃത്തികെട്ട മനസാണെന്നും താരം കുറ്റപ്പെടുത്തി.
‘സീ മലയാള’ത്തിന് നൽകിയ അഭിമുഖത്തിലാണ് മായാ വിശ്വനാഥ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.
"ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ 'സൈലന്റ് കില്ലർ പോയ്സൺ' അത് സരയൂ മോഹൻ തന്നെയാണ്. ആ സത്യം സംഘടനയിലെ എല്ലാ അംഗങ്ങൾക്കും കൃത്യമായി അറിയാം. പക്ഷേ, ആരും അത് തുറന്നു പറയുന്നില്ല എന്ന് മാത്രമേയുള്ളൂ.
മുൻപ് കുടുംബസംഗമം ആരംഭിച്ച സമയത്ത് സരയൂ മോഹഴെ ഭർത്താവിനു രണ്ടര ലക്ഷം രൂപയുടെ ഒരു ഓർഡർ കൊടുത്തിരുന്നു. അന്ന് ഞങ്ങളൊക്കെ അതിനെ ശക്തമായി ചോദ്യം ചെയ്തതാണ്. അമ്മ എന്ന് പറയുന്ന ഓർഗനൈസേഷനിലേക്ക് ഞാൻ വ്യക്തിപരമായി അയച്ച ഒരു ഇമെയിൽ എങ്ങനെയാണ് ഒരു ഓൺലൈൻ മാധ്യമത്തിന് ചോർന്നു കിട്ടിയത്? അങ്ങനെയാണെങ്കിൽ എന്റെ സംഘടനയെക്കുറിച്ച് എനിക്ക് ഇനി എന്ത് വിശ്വാസമാണ് ഉള്ളത്?
അവിടെ നടക്കുന്ന എക്സിക്യൂട്ടീവ് മീറ്റിംഗിലെ പല തീരുമാനങ്ങളും ഭാരവാഹികൾ വീടുകളിൽ എത്തുന്നതിന് മുൻപ് തന്നെ ഓൺലൈൻ ചാനലുകൾ വാർത്തയാക്കുന്നു. പുറത്തുനിന്നുള്ള ആരും ഈ യോഗങ്ങളിൽ പങ്കെടുക്കുന്നില്ലല്ലോ. അപ്പോൾ അകത്തു പറയേണ്ട കാര്യങ്ങൾ എന്തിനാണ് ഇവർ ഒരു ഓൺലൈൻ ചാനൽ വഴി പുറംലോകത്തെ അറിയിക്കുന്നത്? മറ്റുള്ളവരെക്കൊണ്ട് നമ്മളെക്കുറിച്ച് പറയിപ്പിക്കുന്നത് എന്തിനാണ്.
'അമ്മ' എന്ന് പറയുന്നത് വെറുമൊരു കൂട്ടായ്മയല്ല. അതിൽ ഒട്ടനവധി അമ്മമാരുണ്ട്. ഒരു നേരത്തെ മരുന്ന് വാങ്ങാനും ആഹാരത്തിനും ബുദ്ധിമുട്ടുന്നവർ, അസുഖം വന്നാൽ ഇൻഷുറൻസ് പരിരക്ഷ ആവശ്യമുള്ളവർ... അവർക്കൊക്കെ വേണ്ടിയാണ് ഇത് തുടങ്ങിയത്.
നമ്മുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് അങ്കിളും ഇടവേള ബാബുച്ചേട്ടനും ലാലേട്ടനും മമ്മൂക്കയുമടങ്ങുന്ന ഒരു വലിയ ഗ്രൂപ്പ് ഇതിനായി ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്. അന്ന് ആത്മാർത്ഥമായി കഷ്ടപ്പെട്ടവരുടെ പ്രയത്നമൊക്കെ ഇന്ന് എവിടെപ്പോയി? ഞാനും മാലാ പാർവതിയും അവരെ അശ്ലീലം പറഞ്ഞു എന്നാണ് ഇപ്പോൾ അവർ പ്രചരിപ്പിക്കുന്നത്.
ഞാൻ അവിടെ സംസാരിക്കാൻ കാരണം, 'സ്ത്രീത്വത്തെ ഒരു ആയുധമായി ഉപയോഗിക്കരുത്' എന്ന് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞതാണ്. ആ വീഡിയോയോ ഓഡിയോയോ അവരുടെ കൈയിലുണ്ടെന്നാണ് അവർ പറയുന്നത്, എങ്കിൽ അവർ അത് പുറത്തുവിടട്ടെ.
അതോടൊപ്പം 'കണക്കുകൾ കൃത്യമായി കാണിക്കൂ' എന്നും ഞാൻ ആവശ്യപ്പെട്ടു. ഈ പറഞ്ഞതാണോ അശ്ലീലം? ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഒരു കാര്യം ചോദിച്ചാൽ അത് അശ്ലീലമാകുമോ? അതാണ് എനിക്ക് അറിയേണ്ടത്. യഥാർത്ഥത്തിൽ അവരാണ് ആ കമ്മിറ്റിയിൽ മോശം പദപ്രയോഗങ്ങൾ നടത്തുന്നത്. കമ്മിറ്റിയിലുള്ള ഒരു വ്യക്തി തന്നെ സാക്ഷ്യപ്പെടുത്തിയത് അവർ ഏറ്റവും കൂടുതൽ അശ്ലീല പദങ്ങൾ ഉപയോഗിക്കാറുണ്ടെന്നാണ്. മുൻപ് ഒരു പ്രമുഖ നടൻ ഇടപെട്ട് അവരെക്കൊണ്ട് മാപ്പ് പറയിപ്പിച്ച സംഭവം വരെയുണ്ടായിട്ടുണ്ട്.
ശ്വേതാ മേനോനും രമേശ് പിഷാരടിയും തമ്മിലുള്ള ഒരു ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. എന്ത് മോശമാണ് ഇത്. ഒരു ജനപ്രതിനിധിയെ, ഒരു എം.എ.എൽ.എയെ ശ്വേതാ മേനോൻ അഭിസംബോധന ചെയ്യുന്ന രീതി നമ്മൾ കേട്ടതാണ്. ‘പിഷു പിഷു’ എന്നാണു വിളിക്കുന്നത്. ഞാനൊക്കെ രമേശ് പിഷാരടി എന്ന് പറയുന്ന എം.എൽ.എയുടെ കൂടെ നിൽക്കുന്ന ആളാണ്.
പാലക്കാട് നിന്ന് ജനവിശ്വാസം നേടി, നല്ല ഭൂരിപക്ഷത്തോടെ വിജയിച്ച ഒരു ജനപ്രതിനിധിയാണ് അദ്ദേഹം. അപ്പോൾ ആർക്കൊക്കെയോ അതിലൊരു അസഹിഷ്ണുത തോന്നുന്നുണ്ടെന്ന് എനിക്കിപ്പോൾ വ്യക്തമാകുന്നുണ്ട്. അല്ലെങ്കിൽ, അദ്ദേഹം സംസാരിച്ച കാര്യങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ മാത്രം എത്ര വൃത്തികെട്ട മനസുള്ളവരായിരിക്കും അതിന് പിന്നിൽ പ്രവർത്തിച്ചവർ? രണ്ട് സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുമ്പോൾ പലതും പറയും, ശരിയാണ്.
എന്നാൽ ഒരു എം.എ.എൽ.എയെ പിഷു പിഷു എന്ന് വല്ലാത്തൊരു രീതിയിൽ വിളിക്കുന്നത് ഒട്ടും ശരിയല്ല. പ്രോട്ടോക്കോൾ അനുസരിച്ച് ഒന്നുകിൽ എം.എൽ.എ എന്നോ അല്ലെങ്കിൽ സർ എന്നോ വിളിക്കാം.
ശ്വേതച്ചേച്ചി അങ്ങനെ വിളിച്ചിട്ട് പോലും അദ്ദേഹം അത് തിരുത്താൻ പോയില്ല. അവിടെയാണ് എനിക്ക് ഒരു കാര്യം മനസിലായത്. ഈ കാലഘട്ടത്തിൽ നമ്മൾ ആരെയൊക്കെ എവിടെയൊക്കെ നിർത്തണമോ അവിടെത്തന്നെ നിർത്തണം. അർഹിക്കുന്ന അതിർവരമ്പുകളിൽ നിർത്തിയില്ലെങ്കിൽ അത് നമുക്ക് തന്നെ തിരിച്ചടിയാകും.
ഈ അഡ്ഹോക്ക് കമ്മിറ്റി വരുന്നതിലൂടെ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷ പല താരങ്ങൾക്കുമുണ്ട്. എന്നാൽ, ഇനി ഈ സിനിമാ സംഘടനയെ നന്നാക്കാൻ ആര് വന്നാലാണ് ശരിയാവുക? കാരണം, അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് നമുക്ക് പോലും ഇപ്പോൾ പിടിയില്ല.
ഇപ്പോൾ യൂത്ത് എല്ലാം സംഘടനയിൽ നിന്ന് അകന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഞാൻ ഇപ്പോഴും ഉറപ്പിച്ചു പറയും, ധ്യാൻ ശ്രീനിവാസൻ നേതൃത്വത്തിലേക്ക് വരണം. ഇന്നസെന്റിനെപ്പോലെ തന്നെ കാര്യങ്ങൾ ബുദ്ധിപൂർവം സംസാരിക്കാൻ അറിയുന്ന ആളാണ് ധ്യാൻ.
ധ്യാൻ വരണം; ധ്യാൻ മാത്രമല്ല, മുൻപ് ഈ സംഘടനയുടെ കാര്യങ്ങളെല്ലാം ഒരൊറ്റയാൾ പോരാട്ടമായി മുന്നോട്ട് കൊണ്ടുപോയത് ഇടവേള ബാബുച്ചേട്ടനാണ്. പക്ഷേ, അദ്ദേഹത്തിന്റെ പുറകിൽ ഇന്നസെന്റ് എന്ന മനുഷ്യന്റെ വലിയൊരു ബുദ്ധിയും മമ്മൂക്കയുടെയും ലാലേട്ടന്റെയും പോലുള്ള മുതിർന്ന നടന്മാരുടെ ശക്തമായ പിന്തുണയുമുണ്ടായിരുന്നു.
ഇത്രയും വലിയൊരു ചരിത്രമുള്ള സംഘടനയായിട്ടും ഇപ്പോഴുള്ളവർക്ക് ഇത് നന്നായി കൊണ്ടുപോകാൻ പറ്റിയില്ല. അതുകൊണ്ട് ഞാൻ പറയുന്നു, ഇനി മുതിർന്നവർ മാറിനിന്ന് യുവാക്കൾ വരട്ടെ. എന്നാൽ, തങ്ങൾ ഇനിയും മത്സരിക്കുമെന്നും മത്സരിച്ചാൽ ജയിക്കുമെന്നുമാണ് ഇപ്പോഴുള്ള ചിലർ പറയുന്നത്. ഭൂരിഭാഗം ആളുകൾക്കും തങ്ങളെ അവിടെ കാണാൻ താല്പര്യമില്ലെന്ന് മനസ്സിലായിട്ടും ഇവർ എന്തിനാണ് വീണ്ടും വരാൻ വാശിപിടിക്കുന്നത്?
കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ ജഗദീഷേട്ടൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നിന്നിരുന്നതാണ്. ഞാൻ അന്ന് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്നാണ് അദ്ദേഹം തന്റെ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നത്. അതിന് പിന്നിൽ ശ്വേതാ മേനോൻ എന്ന വ്യക്തിയുടെ എന്തെങ്കിലും തന്ത്രങ്ങളുണ്ടോ എന്ന് എനിക്ക് ഇന്ന് ശക്തമായ സംശയമുണ്ട്.
അതുപോലെതന്നെ, ഇലക്ഷന് കഷ്ടിച്ച് മൂന്നാല് ആഴ്ച മുൻപാണ് എല്ലാ ഓൺലൈൻ മാധ്യമങ്ങളിലും മാർട്ടിൻ എന്ന് പറയുന്ന ഒരാൾ പ്രത്യക്ഷപ്പെടുന്നത്. ഒരു വീഡിയോയെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ നമുക്ക് അറിയാവുന്നതാണല്ലോ.
യഥാർത്ഥത്തിൽ അത് ഇവർ തന്നെ കെട്ടിച്ചമച്ച ഒരു നാടകമായിരുന്നു എന്ന് കഴിഞ്ഞ രണ്ടു മാസമായി എനിക്ക് വലിയ സംശയമുണ്ട്. വേറൊന്നുമല്ല, അന്ന് അവരും അവരുടെ ഭർത്താവും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് മാർട്ടിനെതിരെ മൂന്ന് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നാണ്. എന്നാൽ ഇലക്ഷൻ കഴിഞ്ഞ് ഇവർ ജയിച്ചതോടെ ആ മാർട്ടിൻ എവിടെപ്പോയി? ആ കേസ് ഇപ്പോൾ എവിടെയായി? ഇവിടെയൊക്കെയാണ് നമുക്ക് ദുരൂഹത തോന്നുന്നത്.
എന്തൊക്കെ അജണ്ടകൾ ഒപ്പിച്ചാണ് ഇവർ ഈ സ്ഥാനങ്ങളിലേക്ക് വന്നത്! ഒടുവിൽ, താൻ ഇനി ഇല്ലെന്നും അംഗമല്ലെന്നും പറഞ്ഞ് രാജി വെച്ച് പുറത്തുപോയത് തികച്ചും വൈകാരികവും പക്വതയില്ലാത്തതുമായ ഒരു തീരുമാനമായിരുന്നു. ഇപ്പോൾ അഡ്ഹോക്ക് കമ്മിറ്റിയുടെ ആളുകൾ ഇവരോട് ഔദ്യോഗികമായി രാജിക്കത്ത് ആവശ്യപ്പെടുമ്പോൾ ഇവർ ഫോൺ പോലും എടുക്കാതെ ഒളിച്ചുകളിക്കുകയാണ്.
News
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ എറണാകുളം സിറ്റി പോലീസ് കമ്മിഷണർ തെറ്റിദ്ധരിപ്പിച്ചതാണെന്ന് നടി അൻസിബ ഹസൻ. നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ പോലീസ് എഫ്ഐആർ ഫയൽ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണത്തിനെതിരെയാണ് നടി രംഗത്തെത്തിയത്. രമേശ് ചെന്നിത്തലയെ ടാഗ് ചെയ്താണ് അൻസിബയുടെ പ്രതികരണം.
‘‘പോലീസ് എഫ്ഐആർ എടുത്തിട്ടില്ല സർ. എറണാകുളം സിറ്റി പോലീസ് കമ്മിഷണർ അങ്ങയെ പറ്റിച്ചതാണ് സർ. എഫ്ഐആർ ഇടാത്തതിനെ തുടർന്ന് ഞാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് സർ. കേസെടുക്കാനാവില്ല എന്ന് അവർ കോടതിയിലും പറഞ്ഞിട്ടുണ്ട് സർ.
ഞാൻ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയെ ഫോണിൽ വിളിച്ചത് എന്റെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ല. മറിച്ച്, ഇൻസ്റ്റാഗ്രാമിൽ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തടയാൻ അടിയന്തരമായി ഇടപെടണം എന്ന് അഭ്യർഥിക്കാനാണ്.
ആ വീഡിയോയുടെ മുഴുനീള പതിപ്പ് അടുത്ത ദിവസം തന്നെ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത് തടയാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് അപേക്ഷിക്കാനാണ് ഞാൻ വിളിച്ചത്. അല്ലാത്തപക്ഷം, എന്റെ മാനത്തിന് തിരുത്താനാകാത്ത വിധം വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയും ഞാൻ അദ്ദേഹത്തെ അറിയിച്ചിരുന്നു.ഇതിനെത്തുടർന്നാണ് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചത്.
എന്നാൽ, കേസിൽ എഫ്ഐആർ. ഇട്ടിട്ടുണ്ടെന്ന് പോലീസ് ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഇടപെടലിൽ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത ദിവസം തന്നെ പ്രതികൾ ആ മുഴുനീള വീഡിയോ യൂട്യൂബിലൂടെ പരസ്യമായി പ്രചരിപ്പിക്കാൻ തുടങ്ങിയത്. അപ്പോഴാണ് പോലീസ് അതുവരെയും എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്ന യാഥാർഥ്യം ഞാൻ മനസിലാക്കുന്നത്.
പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ പ്രതികൾ പരാമർശിച്ച, ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ കേന്ദ്രീകരിച്ച് പാലാരിവട്ടം പോലീസ് അന്വേഷണം നടത്തിയത് പ്രതികളെ സഹായിക്കാനുള്ള തെളിവുകൾക്ക് വേണ്ടിയായിരുന്നു. അവിടെനിന്ന് അനുകൂലമായി ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ്, ഇത് വെറുമൊരു മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിത്തീർത്ത് പരാതി എഴുതിത്തള്ളാൻ പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്.
ഇതേ പ്രതി നൽകിയ ഒരു വ്യാജ പരാതിയുടെ പുറത്താണ് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് എന്നെക്കൊണ്ട് നിർബന്ധിതമായി മാപ്പെഴുതി വാങ്ങിച്ചതെന്ന കാര്യം ആരും മറന്നുപോകരുത്.
കാക്കിക്കുള്ളിൽ നിങ്ങൾ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്ന പൂർണ ബോധ്യത്തിലാണ് ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ വാതിലിൽ മുട്ടുന്നത്. നീതി ലഭിക്കുന്നതുവരെ ആ വാതിലിൽ ഞാൻ മുട്ടിക്കൊണ്ടേയിരിക്കും.’’അൻസിബയുടെ കുറിപ്പ്.
കേസെടുക്കാനാവില്ലെന്ന് കാണിച്ച് പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ നൽകിയ മറുപടിയും അൻസിബ പുറത്തുവിട്ടു. പരാതിയിന്മേൽ പ്രാഥമിക അന്വേഷണം നടത്തിയതായും പരാതിക്കാധാരമായ വീഡിയോ പരിശോധിച്ചതിൽ അപകീർത്തിപ്രചാരണത്തിനുള്ള വകുപ്പ് പ്രകാരമുള്ള കുറ്റമേ നിലനിൽക്കൂ. മറ്റ് വകുപ്പുകൾ നിലനിൽക്കില്ലെന്നും അതിനാൽ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാവുന്നതാണ് എന്നുമാണ് അൻസിബ പുറത്തുവിട്ട മറുപടിയിൽ ഉള്ളത്.
കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിലാണ് അൻസിബയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ആഭ്യന്തരമന്ത്രി വിശദീകരിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പരാതിയിൽ കേസെടുത്തിട്ടില്ലെന്ന് നടി തന്നെ വിളിച്ച് അറിയിച്ചു. ഉടൻ പോലീസ് കമ്മിഷണറെ വിളിച്ച് അന്വേഷിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നാണ് കമ്മിഷണർ തന്നെ അറിയിച്ചത്. കേസെടുത്താൽ പിന്നെ അന്വേഷണത്തിൽ താൻ ഇടപെടുന്നത് ശരിയല്ലെന്നുമായിരുന്നു ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ.
‘‘നടി എന്നെ ഫോണിൽ വിളിച്ചു. പരാതികൊടുത്തിട്ടും എഫ്ഐആർ. ഇടുന്നില്ല എന്ന് പറഞ്ഞു. കമ്മിഷണറെ വിളിച്ചപ്പോൾ എഫ്ഐആർ. ഇട്ടിട്ടുണ്ടെന്ന് പറഞ്ഞു. പോലീസ് എഫ്.ഐ.ആർ. ഇട്ടാൽ ഞാൻ അന്വേഷണത്തിൽ ഇടപെടുന്നത് ശരിയല്ല. ആഭ്യന്തരമന്ത്രി ഒരു അന്വേഷണത്തിലും ഇടപെടുന്നത് ശരിയല്ല. അതാണ് രീതി, ഞാൻ ഇടപെടുന്നതാണ് തെറ്റ്. എഫ്ഐആർ ഇട്ടാൽ അന്വേഷിച്ച് നടപടിയെടുക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്’’, രമേശ് ചെന്നിത്തല പറഞ്ഞു.
യൂട്യൂബ് ചാനലിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീലപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് അൻസിബ ഹസൻ നടിമാരായ ലക്ഷ്മിപ്രിയ്ക്കും ചാനൽ ഉടമയ്ക്കും ശ്വേതാ മേനോനുമെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനെതിരെയാണ് പരാതി. സാമൂഹികമാധ്യമങ്ങളിൽ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വിഡിയോ നിർമിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിലുണ്ട്.
News
ബോക്സ് ഓഫീസില്‍ ആഗോളതലത്തില്‍ ഋഷഭ് ഷെട്ടി സൃഷ്ടിച്ച കാന്താരതരംഗം ഇനിയും അടങ്ങിയിട്ടില്ല. കാന്താര തുടർഭാഗത്തിനായുള്ള കാത്തിരിപ്പിനിടയില്‍ ഇതാ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റുന്ന മറ്റൊരു വമ്പന്‍ പ്രഖ്യാപനം കൂടി എത്തിക്കഴിഞ്ഞു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള (കാന്താര 3) തിരക്കഥാരചനയ്ക്കു തുടക്കം കുറിച്ചതായി ഋഷഭ് ഷെട്ടി വെളിപ്പെടുത്തി.
മുന്‍ ഭാഗങ്ങളെപ്പോലെ തന്നെ പ്രകൃതിയും ദൈവീകശക്തികളും പരമ്പരാഗത ആചാരങ്ങളും തന്നെയായിരിക്കും ഈ ചിത്രത്തിന്റെയും ആത്മാവ്. എന്നാല്‍ കഥാപശ്ചാത്തലത്തില്‍ വലിയൊരു മാറ്റമുണ്ട്. ഇത്തവണ പുതിയ തലമുറയുടെ കഥയിലൂടെയാണ് സിനിമ സഞ്ചരിക്കുക.
രാജകുടുംബവും ഗോത്രസമൂഹവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അതിന്റെ അടുത്ത തലത്തിലേക്ക് ഉയരുമ്പോള്‍, അത് വിശ്വാസവും ആചാരങ്ങളും തമ്മിലുള്ള വലിയൊരു പോരാട്ടമായി മാറും. മുന്‍ ചിത്രങ്ങളേക്കാള്‍ ഏറെ ത്രില്ലിംഗ് ആയ ദൃശ്യാനുഭവമായിരിക്കും മൂന്നാം ഭാഗമെന്നും അതിനായുള്ള വന്‍ തയാറെടുപ്പുകളിലാണ് അണിയറപ്രവര്‍ത്തകരെന്നും ഋഷഭ് വ്യക്തമാക്കി. കന്നഡമണ്ണില്നിന്ന് വീണ്ടുമൊരു ദൃശ്യവിസ്മയം പ്രതീക്ഷിക്കാം!
News
നേതൃത്വത്തില്‍ എപ്പോഴും ഒരു പുരുഷൻ വേണമെന്നും ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ലെന്നുമുള്ള കുളപ്പുള്ളി ലീലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി.
അറിവില്ലായ്മ ഒരു തെറ്റല്ലെന്നും ഈ രാജ്യത്തല്ലേ നിങ്ങൾ ജീവിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
‘‘എന്റെ ലീലച്ചേച്ചി ഈ രാജ്യത്തല്ലേ ജീവിക്കുന്നത്. അറിവില്ലായ്മ ഒരു തെറ്റല്ല.. ഇന്ത്യയിൽ ഒരു വനിത പ്രധാന മന്ത്രി ഉണ്ടായിരുന്നു, ഇപ്പോഴും ഒരു വനിതാ രാഷ്ട്രപതി ഉണ്ടെന്നും, വനിതാ മന്ത്രിമാർ, വിമാനം പറത്തുന്ന വനിതകൾ ഉണ്ടെന്നും പ്രധാനപ്പെട്ട പല പദവികളിലും സ്ത്രീകൾ ഉണ്ടെന്നും പിന്നെയാണോ ഒരു ആ എഎംഎംഎ എന്ന് ഇവർക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കോ.’’ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.
‘അമ്മ’യില്‍ എപ്പോഴും നേതൃത്വത്തില്‍ ഒരു പുരുഷൻ വേണം. ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ല. ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നും പുതിയ പ്രസിഡന്റായി പൃഥിരാജ് വരണമെന്നുമായിരുന്നു ലീല അഭിപ്രായപ്പെട്ടത്.
News
വിസ്മയ മോഹൻലാൽ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറക്കി. മോഹൻലാലാണ് ചിത്രം സോഷ്യൽ മീഡിയായിലൂടെ റിലീസ് ചെയ്തത്.
കെ.എസ്. ചിത്ര ആലപിച്ച ‘തളിരോമലേ’ എന്നു തുടങ്ങുന്ന മനോഹരമായ മെലഡി ഗാനമാണിത്. ജോ പോളിന്റെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. വിസ്മയ മോഹൻലാലിനൊപ്പം സായ് കുമാർ, ചിപ്പി രഞ്ജിത്ത് എന്നിവരും ഈ ഗാനരംഗത്തിൽ എത്തുന്നുണ്ട്.
News
ടോം ഹോളണ്ടും ക്രിസ്റ്റഫര്‍ നോളനും മുംബൈയില്‍. റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദ് ഒഡീസി’യുടെ പ്രമോഷനായാണ് ഹോളിവുഡിലെ പ്രശ്സ്തരായ ഇരുവരും ഇന്ത്യയിലെത്തിയത്.
ഇത് ആദ്യമായാണ് ക്രിസ്റ്റഫർ നോളൻ ഇന്ത്യ സന്ദർശിക്കുന്നത്. ‘ദ് ഒഡീസി’ ജൂലൈ 16നാണ് ഇന്ത്യയിൽ റിലീസിനെത്തുക. ജൂലൈ 17നാണ് ചിത്രം മറ്റുരാജ്യങ്ങളിൽ റിലീസ് ചെയ്യുക. ജൂലൈ 10, 11 തിയതികളിൽ ഇവർ മുംബൈയിൽ തുടരും. മുംബൈ പിവിആറിൽ ആണ് ചിത്രത്തിന്റെ ഗാൻഡ് പ്രീമിയർ നടക്കുന്നത്.
ഇതിൽ പങ്കെടുക്കാനായി ക്രിസ്റ്റഫർ നോളനൊപ്പം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ടോം ഹോളണ്ട്, മാറ്റ് ഡാമൺ, നോളന്റെ പങ്കാളിയും നിർമാതാവുമായി എമ്മ തോമസുമുണ്ട്. പ്രീമിയർ സ്ക്രീനിംഗിനു പിന്നാലെ നോളനും സംഘവും മാധ്യമങ്ങളോട് സംവദിക്കുകയും ചെയ്യും.
ഓസ്കർ ചിത്രം ഓപ്പൺഹൈമറിന് ശേഷം നോളൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് ഒഡീസി’. പൂർണമായും ഐമാക്സ് ഫിലിം കാമറകളിൽ ചിത്രീകരിച്ച ആദ്യത്തെ വാണിജ്യ ചിത്രമാണിത്.
News
താരസംഘടനയായ അമ്മയിൽ നടക്കുന്ന പ്രശ്നങ്ങളിൽ രൂക്ഷവിമർശനവുമായി നടി കുളപ്പുള്ളി ലീല.
നേതൃത്വത്തില്‍ എപ്പോഴും ഒരു പുരുഷൻ വേണമെന്നും ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ലെന്നും അവർ പറഞ്ഞു. ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നും പുതിയ പ്രസിഡന്റായി പൃഥിരാജ് വരണമെന്നും ലീല പറഞ്ഞു.
സിനിമാ കമ്പനി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
"ഞാൻ അമ്മയിൽ മെമ്പറാണ്. എനിക്ക് എല്ലാ മാസവും ഒന്നാം തിയതി അയ്യായിരം രൂപ കൈനീട്ടം കിട്ടുന്നുണ്ട്. അമ്മയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നമുക്കൊന്നും പറയാൻ പറ്റില്ല.
'ഓടും കൂലിയും'ഒരുപോലെയാണെന്ന് കേട്ടിട്ടില്ല. ഇനി ഞാനെന്തെങ്കിലും പറഞ്ഞിട്ട് വേണം വലിയ പ്രശ്നമാകാൻ. പക്ഷേ എനിക്ക് ഒരു അപേക്ഷയെ ഇവരോടെല്ലാം കൂടി പറയാനുള്ളൂ, ഈ സംഘടന പൊളിക്കരുത്. അത് നിലനിൽക്കണം.
ഞാനൊക്കെ അതു മാത്രം സ്വപ്നം കണ്ട് ജീവിക്കുന്നതാണ്. എന്നെക്കാളും പരാധീനതയുള്ളവർ ഈ സംഘടനയിലുണ്ട്. അവരുടെ ജീവിതമാർഗമാണിത്. വേറെ അസുഖമൊന്നും വന്നില്ലെങ്കിൽ ഈ കൈനീട്ടം മാത്രം മതി ഞങ്ങൾക്ക് ജീവിക്കാൻ. എല്ലാവരും കൂടി ഇത് കളയരുത്.
ഇന്ന് ഈ സംഘടനയിൽ കൂടുതലും ചെറുപ്പക്കാരാണ് ഉള്ളത്. തർക്കിക്കുന്നവരും തർക്കിക്കാത്തവരും എന്ന് തുടങ്ങി പലതരത്തിലുള്ള ആളുകളുണ്ട്. പക്ഷേ നിങ്ങളെല്ലാവരും കൂടി ഇതിനെ പൊളിക്കരുത്. ആ ഒരു അപേക്ഷ മാത്രമെ എനിക്കുള്ളൂ. അതിൽ കൂടുതൽ ഒന്നും പറയാനില്ല.
ഒരു കൊലപാതകത്തിന് സാക്ഷി പറഞ്ഞാൽ കൊന്നതിനെക്കാളും വലിയ കുറ്റമാകുന്ന കാലമാണിത്. അതുകൊണ്ട് പറഞ്ഞാലും കുറ്റമാകും. എനിക്ക് ഏക ആശ്രയമാണ് ഈ സംഘടന. ഇതിനെ മാത്രം ആശ്രയിക്കുന്ന ആയിരങ്ങളുടെ കാര്യമാണ് ഞാൻ പറയുന്നത്.
എന്ത് അന്തസായ രീതിയിൽ പോയിരുന്ന സംഘടനയാണിത്. ഒരു കുഴപ്പവും ഇല്ലായിരുന്നു. നാളിതുവരെ കൈനീട്ടം മുടങ്ങിയിട്ടില്ല. ആരോഗ്യ ഇൻഷുറൻസ് ഞങ്ങൾക്കുണ്ട്, അങ്ങനെ എല്ലാവിധ ആനുകൂല്യങ്ങളും മുടങ്ങാതെ കിട്ടും.
പുരുഷന്മാരാണാല്ലോ ആദ്യം ഈ സംഘടനയുടെ നേതൃത്വത്തിലുണ്ടായിരുന്നത്. അവർക്കെന്തായിരുന്നു കുഴപ്പം? അവരാണോ സംഘടന പൊളിച്ചത്. ഇപ്പോൾ പുരുഷന്മാർ വളരെ കുറവല്ലേ ഉള്ളത്. എന്തിനാണ് പുരുഷ മേധാവിത്വം എന്നൊക്കെയുള്ള വിവാദങ്ങൾ ഉണ്ടാക്കുന്നത്? ഞാനാരെയും കുറ്റപ്പെടുത്താനില്ല. വല്ലതും പറഞ്ഞാൽ നാളെ മുതൽ എന്റെ പുറത്താകും കുതിര കയറുക!
എനിക്ക് പലതും തുറന്ന് പറയാനുണ്ട്. ഞാൻ അതെല്ലാം മൂടിവച്ചിരിക്കുകയാണ്. ഇത്രയും വർഷമായിട്ടും ഞാനതെല്ലാം വേണ്ടെന്നു വച്ചതാണ്. നേതൃമാറ്റത്തെ കുറിച്ചും ഒന്നും പറയുന്നില്ല. മര്യാദയ്ക്ക് ഇത് മുന്നോട്ട് പോകട്ടെ, അത്രമാത്രം.
'അമ്മ' ഞങ്ങളുടെ മൊത്തം നിലനിൽപ്പാണ്, ആത്മാവാണ്. അതിനെ കളങ്കപ്പെടുത്താനില്ല. പിന്നെ ഇപ്പോൾ ഒട്ടും കളങ്കപ്പെട്ടിട്ടില്ലല്ലോ! പക്ഷേ ഞാനായി അതിന് മുതിരില്ല. 'അമ്മ'യിൽ ഇനി നേതൃമാറ്റം വരികയാണെങ്കിലും യുവക്കാളൊന്നും വന്നിട്ട് കാര്യമില്ല.
മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്റും ഒന്നും യുവാക്കളായിരുന്നില്ലല്ലോ? എന്ത് മനോഹരമായിട്ടാണ് ആ കാലത്ത് അമ്മ പ്രവർത്തിച്ചത്. ഒരു കല്ലുകടിയും ഇല്ലായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ആരും മത്സരിക്കാൻ പോലും വരില്ലായിരുന്നു. അവർ തന്നെ എത്രകാലം നേതൃത്വം നൽകി.
എന്തിനും ഒരു മര്യാദ വേണം, നേതൃഗുണം വേണം. ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, പൃഥിരാജ് എന്നിവരിൽ ആര് പ്രസിഡന്റ് ആകണമെന്ന് ചോദിച്ചാൽ ഞാൻ പൃഥിരാജെന്നെ പറയൂ. കാരണം പൃഥിയ്ക്ക് ആരെയും പേടിയില്ല. എന്തുവന്നാലും ഉള്ള കാര്യം അതുപോലെ പറയുന്നയാളാണ്. അഭിനയം പോലെ നല്ല സ്വഭാവത്തിനും ഉടമയാണ്.
കാർക്കശ്യ മനോഭവമുള്ള ആൾ വരണമെന്നാണെങ്കിൽ ഞാൻ ധ്യാൻ ശ്രീനിവാസനെ പിന്തുണയ്ക്കും. നിലവിലുള്ള ആരെയും മോശക്കാരാക്കി പറയുകയല്ല. ഇവരുമായി താരതമ്യം ചെയ്യുമ്പോൾ ഈ പറഞ്ഞവരാണ് അനുയോജ്യർ. ലാലേട്ടനും മമ്മൂട്ടിയും തിരിച്ചു വന്നാലും നല്ലതാണ്.
എപ്പോഴും നേതൃത്വത്തില്‍ ഒരു പുരുഷൻ വേണം. ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ല. ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നാണ് ഞാൻ പറയുന്നത്.
മുഖത്ത് മീശ മുളച്ചവരാണ് പുരുഷന്മാർ! തല്ലാൻ പോലും മുഖത്ത് മീശയുണ്ടേൽ ഇറങ്ങിവാടാ എന്നല്ലേ പറയുന്നത്. അതേസമയം തുല്യത പറയുന്ന സ്ത്രീകൾ എന്തിനാണ് മുഖത്ത് ഒരു രോമം മുളച്ചാൽ ഉടനെ കളയാൻ നടക്കുന്നത്! ആണിന്റെ തുല്യാവകാശമാണ് വേണ്ടതെങ്കിൽ കളയാൻ നടക്കരുത്. അതേസമയം സ്ത്രീ പുരുഷന്റെ അടിമയുമല്ല. എന്നാൽ പുരുഷനെക്കാൾ ഒരുപടി താഴെയാണ് സ്ത്രീ. വനിതാ കമ്മീഷന് പോലെ പുരുഷ കമ്മീഷൻ വേണം. ഞാനതിനെ പിന്തുണയ്ക്കുന്ന ഒരാളാണ്.
News
തമിഴ് ചലച്ചിത്രലോകത്തെ ഇതിഹാസ സംവിധായകന് കെ. ബാലചന്ദറിന്റെ 96-ാം ജന്മവാര്ഷികത്തില് അദ്ദേഹവുമായുള്ള ആത്മബന്ധം ഓര്‍ത്തെടുത്ത് ഉലകനായകന് കമല്ഹാസന്. സോഷ്യല്‍ മീഡിയയിലൂടെയാണ് കമല്ഹാസന് തന്റെ ഗുരുനാഥന് വൈകാരികമായ കുറിപ്പിലൂടെ ആദരമര്‍പ്പിച്ചത്.
കോളിവുഡിലെ സഞ്ചരിക്കുന്ന സര്‍വകലാശാലയായിരുന്ന എന്റെ ഗുരു കെ. ബാലചന്ദര്‍ സാറിന്റെ ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രധാന ശിഷ്യനായിരിക്കുന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു - കമല്ഹാസന് തന്റെ എക്സ് ഹാന്‍ഡിലില്‍ കുറിച്ചു. തമിഴ് സിനിമയുടെ വ്യാകരണവും ഭാവുകത്വവും മാറ്റിമറിച്ച വലിയൊരു പ്രതിഭയോടുള്ള ആദരവായിരുന്നു കമലിന്റെ ഓരോ വാക്കുകളിലും നിറഞ്ഞത്.
1973-ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അരങ്ങേറ്റം എന്ന ചിത്രത്തിലൂടെയാണ് കമല്ഹാസന് തന്റെ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് സൊല്ലത്താന്‍ നിനൈക്കിറേന്‍ (1973), പരുവ കാലം (1974), അവള് ഒരു തുടര്‍ക്കഥൈ (1974), ഇന്ത്യന്‍ സിനിമയിലെ തന്നെ ക്ലാസിക് ചിത്രവും രജനീകാന്തിന്റെ സിനിമാ അരങ്ങേറ്റത്തിന് വഴിയൊരുക്കുകയും ചെയ്ത അപൂര്‍വ രാഗങ്ങള്‍ (1975) ഉള്‍പ്പെടെ മുപ്പതിലധികം വര്‍ഷങ്ങള്‍ നീണ്ടുനിന്ന കരിയറില്‍ 25-ലധികം പ്രോജക്റ്റുകളിലാണ് ഈ ഗുരു-ശിഷ്യ കൂട്ടുകെട്ട് ഒന്നിച്ച് പ്രവര്‍ത്തിച്ചത്.
സിനിമയ്ക്കകത്തും പുറത്തും കെ. ബാലചന്ദര്‍ കമല്ഹാസന് വഴികാട്ടിയായിരുന്നു. ബാലചന്ദര്‍ അവസാനമായി കാമറയ്ക്ക് മുന്നിലെത്തിയതും കമല്ഹാസന് ചിത്രത്തിലൂടെയായിരുന്നു എന്നത് ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. 2015-ല്‍ പുറത്തിറങ്ങിയ ഉത്തമവില്ലന്‍ എന്ന ചിത്രത്തില്‍ കമല്‍ ഹാസന് അവതരിപ്പിച്ച മനോരഞ്ജന്‍ എന്ന കഥാപാത്രത്തിന്റെ ഗുരുവായ മാര്‍ഗദര്‍ശി എന്ന സംവിധായകനായി ജീവിച്ചു കാണിച്ചാണ് കെ. ബാലചന്ദര്‍ ചലച്ചിത്ര ലോകത്തുനിന്നും വിടപറഞ്ഞത്. തമിഴ് സിനിമയുള്ളിടത്തോളം കാലം ആ മഹാപ്രതിഭയും അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനും സിനിമാപ്രേമികളുടെ മനസില്‍ മായാതെനില്ക്കുമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയായി മാറി ഈ ജന്മദിനം.
News
ആരാധകനിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവച്ച് നടി അവന്തിക മോഹൻ. മാസ്ക് ധരിച്ചു നിന്ന തന്നെ തിരിച്ചറിഞ്ഞ ആരാധകന് ആവശ്യം തന്റെ ഫോൺ നമ്പർ ആയിരുന്നുവെന്നും നൽകില്ലെന്നു പറഞ്ഞിട്ടും അയാൾ കാറിൽ വന്ന് പിന്തുടർന്നെന്നും അവന്തിക പറയുന്നു.
‘‘ഇന്നലെ എനിക്ക് ഇതുവരെ ഉണ്ടായതിൽവെച്ച് ഏറ്റവും വിചിത്രമായ ഒരനുഭവമുണ്ടായി. മാസ്ക് ധരിച്ച് പുറത്തുനിൽക്കുന്ന സമയത്ത് ഒരു മനുഷ്യൻ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു. ഞാൻ അവന്തികയാണോ എന്ന് ചോദിച്ചു. ഞാൻ വ്യക്തമായി വേണ്ടെന്ന് പറഞ്ഞിട്ടും ‘പ്രോജക്റ്റുകൾക്ക്’ വേണ്ടി എന്റെ നമ്പർ വേണമെന്ന് അയാൾ നിർബന്ധിച്ചു.
ഞാൻ മര്യാദയോടെ നിരാകരിച്ചെങ്കിലും അയാൾ പിന്മാറിയില്ല. എന്റെ കൂട്ടുകാരി ഞങ്ങളെ വെറുതെ വിടാൻ ആവശ്യപ്പെട്ടു, ഉടൻ തന്നെ അവിടെ നിന്ന് നടന്നുപോയി. കുറച്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അയാളുടെ കാർ ഞങ്ങളെ പിന്തുടരുകയാണെന്ന് ഞാൻ മനസിലാക്കി.
പെട്ടന്ന് കുറച്ച് ആളുകളുള്ള ഒരിടത്ത് നിന്നു അയാളെ നേരിട്ടു. ഈ സ്വഭാവം തുടരുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അയാളോട് പറഞ്ഞു. ഉടനെ അയാൾ കരയാൻ തുടങ്ങി, ‘എനിക്ക് നിങ്ങളെ ഇഷ്ടമാണ്, മാഡം’ എന്ന് പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ എപ്പോഴെങ്കിലും മറുപടി കൊടുക്കുമോ എന്നും അയാൾ ചോദിച്ചു. ആ നിമിഷത്തെ എന്റെ സുരക്ഷയെക്കരുതി ഞാൻ സമ്മതിച്ചു, ഭാഗ്യത്തിന് അയാൾ അവിടെ നിന്ന് പോയി.
ജീവിതത്തിൽ അസ്വാഭാവിക സ്വഭാവമുള്ള പല സൈക്കോകളെയും കണ്ടിട്ടുണ്ട്, പക്ഷേ ഇത് സത്യസന്ധമായി പറഞ്ഞാൽ മറ്റൊരു തലത്തിലുള്ള അസ്വസ്ഥതയായിരുന്നു. ദയവായി ഒരാൾ വേണ്ടെന്ന് പറഞ്ഞാൽ അത് മാനിക്കുക, അതിരുകൾ കടക്കരുത്.’’അവന്തികയുടെ വാക്കുകൾ.
മലയാള സിനിമാ സീരിയൽ രംഗത്ത് സജീവമായ താരമാണ് അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്സ്, നീലാകാശം പച്ച കടൽ ചുവന്ന ഭൂമി തുടങ്ങിയ ചിത്രങ്ങളിൽ അവന്തിക അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത് നായകനായ ധീരം സിനിമയിലും അവന്തിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
News
ലണ്ടനില്‍ നടന്നുകൊണ്ടിരിക്കുന്ന വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ഗാലറിയില്‍ തിളങ്ങി ദക്ഷിണേന്ത്യന്‍ താരങ്ങളായ കല്യാണി പ്രിയദര്‍ശനും ശ്രീലീലയും. ടെന്നീസ് കോര്‍ട്ടിലെ ആവേശപ്പോരാട്ടങ്ങള്‍ കാണാന്‍ ഗ്ലാമറസ് ലുക്കിലെത്തിയ താരസുന്ദരിമാരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. കേവലം ആരാധകര്‍ മാത്രമല്ല, വിംബിള്‍ഡണിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജും ഇരുവരുടെയും ചിത്രങ്ങള്‍ പ്രത്യേകമായി പങ്കുവച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
News
ചലച്ചിത്രാസ്വാദകർക്ക് ആവേശമായി പുത്തൻ ഒടിടി റിലീസ്. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങൾ ഒടിടിയിൽ എത്തിയെങ്കിലും മലയാളികൾക്ക് പ്രിയങ്കരമായിമാറുകയാണ്, യുവതാരം ഷെയ്ന് നിഗമിന്റെ ബാള്‍ട്ടിയും ജയറാം-ഉര്‍വശി കോമ്പോ വീണ്ടുമൊന്നിക്കുന്ന തമിഴ് ചിത്രം പരിമള ആന്‍ഡ് കമ്പനിയും.
കബഡി ലഹരിയിൽ ബാള്‍ട്ടി
കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കബഡി കളിയുടെ ആവേശം നിറഞ്ഞ സ്പോര്‍ട്സ്-ഡ്രാമയാണ് ബാള്‍ട്ടി. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ന് നിഗമിനൊപ്പം തമിഴ് താരം ശന്തനുവും പ്രധാന വേഷത്തിലെത്തുന്നു.
സംവിധായകരായ അല്‍ഫോണ്‍സ് പുത്രന്, സെല്വരാഘവന് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രീതി അസ്രാണിയാണ് നായിക. ഗ്രാമത്തിലെ പ്രശസ്തമായ പഞ്ചമി റൈഡേഴ്സ് എന്ന കബഡി ടീമിലെ നാല് സുഹൃത്തുക്കളുടെ കഥയാണിത്. എന്നാല്‍ ഗ്യാംഗ് പോരുകളും, പ്രണയവും, അപ്രതീക്ഷിതമായ ചതിയും ഇവരുടെ ജീവിതത്തിലേക്കു കടന്നുവരുമ്പോള്‍ ആത്മമിത്രങ്ങളായ ഇവര്‍ എങ്ങനെ ശത്രുക്കളായി മാറുന്നു എന്നാണ് ചിത്രം പറയുന്നത്. സോണി ലിവ് പ്ലാറ്റ്ഫോമില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
Star Chat
ഒരു കൊച്ചു ഫീല്‍ ഗുഡ് ചിത്രമെന്നു തോന്നിപ്പിച്ച ഫസ്റ്റ്ലുക്ക് പോസ്റ്റര്‍. കഥയിലും കഥപറച്ചിലിലും ഞെട്ടിക്കല്‍ ചേരുവകളുണ്ടെന്നു തിരുത്തിയെഴുതി ട്രെയിലര്‍. 88 വര്‍ഷം മുമ്പ് ആദ്യ മലയാളം ശബ്ദസിനിമയെന്നു ചരിത്രമെഴുതിയ "ബാലനു'ശേഷം മറ്റൊരു "ബാലന്റെ' വരവായി; ജിത്തു മാധവന്റെ രചനയില്‍ ചിദംബരം സംവിധാനം ചെയ്ത "ബാലന് - ദി ബോയ്'. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തുവിന്റെ രചന.
"ജാന്‍ എ മനി'നും "മഞ്ഞുമ്മല്‍ ബോയ്സി'നും ശേഷം ചിദംബരത്തിന്റെ സംവിധാനം. ഒരമ്മയുടെയും മകന്റെയും നിഗൂഢ യാത്രകളിലേക്ക് കാമറ തിരിച്ച "ബാലന് - ദി ബോയ്'19നു തിയറ്ററുകളിൽ. ചിദംബരം രാഷ്ട്രദീപികയോടു സംസാരിക്കുന്നു.
ബാലന്, മഞ്ഞുമ്മലിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമായത്..?
"മഞ്ഞുമ്മല്‍ ബോയ്സി'നു ശേഷം ധാരാളം അവസരങ്ങള്‍ വന്നു. ഏതാണു ചെയ്യേണ്ടതെന്നു കണ്‍ഫ്യൂഷനായി. ലോക്കായ പ്രോജക്ടുകളൊക്കെ വലുതും ഏറെ സമയമെടുക്കുന്നവയുമായിരുന്നു."ഒരു ദുരൂഹസാഹചര്യത്തില്‍'അഭിനയിക്കുമ്പോഴാണ് സുഹൃത്തും നടനുമായ സജിന്‍ഗോപു, ജിത്തു മാധവന്റെ പക്കല്‍ കഥയുണ്ടാകുമെന്ന് എന്നോടു പറഞ്ഞത്. അങ്ങനെ ജിത്തു പറഞ്ഞ ഒരു കഥ എനിക്കിഷ്ടമായി. അങ്ങനെ മുൻകൂട്ടി പ്ലാന്‍ ചെയ്യാതെയുണ്ടായ സിനിമയാണിത്.
"ബാലന് - ദി ബോയ്'പറയുന്നത്..?
Star Chat
ഇന്ദ്രന്‍സിന്റെ ഉള്ളുലയ്ക്കുന്ന അഭിനയമൂഹുര്ത്തങ്ങളില് തിളങ്ങി സൂര്യ-ആര്‍ജെ ബാലാജി ചിത്രം "കറുപ്പ്'. ആശ്രയവും അഭയവുമാകേണ്ട കോടതി നീതി നിരസിക്കുകയും വൈകിപ്പിക്കുകയും ചെയ്യുമ്പോള്‍ നിസഹായതയിലാണ്ടുപോകുന്ന സാധാരണക്കാരന്റെ ആത്മവ്യഥയും നിര്‍വികാരതയും അനുഭവിപ്പിക്കുകയാണ് ഇന്ദ്രന്‍സിന്റെ മട്ടാഞ്ചേരി സുകുമാരന്‍. സൂര്യയുടെ നായകവേഷത്തിനും ചിത്രത്തിന്റെ കഥയ്ക്കും ജീവനും കരുത്തും പകരുന്ന കഥാപാത്രം.
മലയാളത്തിന്റെ ഇന്ദ്രന്‍സ് തമിഴക താരനിരയില്‍ ചുവടുറപ്പിക്കുന്ന സുവര്‍ണനിമിഷം. ഇന്ദ്രന്‍സ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
തമിഴ് ഓഫറുകള്‍ പലതവണ നിരസിച്ചെങ്കിലും "കറുപ്പി'ലേക്ക് അടുപ്പിച്ചത്..?
Star Chat
ജീത്തു ജോസഫ്-മോഹന്‍ലാല്‍ വിസ്മയം "ദൃശ്യം 3'ലെ കാരക്ടര്‍ വേഷം ബ്രോക്കര്‍ മത്തായിയെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് നടന് റിയാസ് നര്‍മകല. "മറിമായം', "അളിയന്‍സ്' ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്കു പരിചിതനായ റിയാസിന്റെ കലാജീവിതത്തിനു മിമിക്രിയിലാണു തുടക്കം.
അമ്പതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തുവെങ്കിലും സിനിമ കണ്ടവര്‍ ഇങ്ങോട്ടു വിളിച്ച് കഥാപാത്രം ഗംഭീരമായി എന്നു പറഞ്ഞുകേള്‍ക്കുന്ന അനുഭവം ഇതാദ്യമെന്നു റിയാസ്. മിമിക്രി, ടെലിവിഷന്‍, സിനിമ... റിയാസ് സംസാരിക്കുന്നു.
സിനിമയിലെത്തിയത്..?
തിരുവനന്തപുരം നെടുമങ്ങാടാണു സ്വദേശം. ഉത്സവപ്പറമ്പുകളിലെ മിമിക്രി-സ്റ്റേജ് പരിപാടികള്‍ക്കു നാട്ടുകാരില്‍ നിന്നുണ്ടായ വലിയ പിന്തുണയില്‍ നിന്നാണു തുടക്കം. 1998ല്‍ "നര്‍മകല' എന്ന പേരില്‍ മിമിക്രി ട്രൂപ്പ് തുടങ്ങി. 10-15 വര്‍ഷം സ്റ്റേജ് ഷോയില്‍ സജീവമായിരുന്നു. നിരൂപകനായ വിജയകൃഷ്ണന് സംവിധാനം ചെയ്ത ദൂരദര്ശന് സീരിയല്‍ "ടേക്ക് ഫോര്‍ ഓകെ'യിലൂടെ മിനിസ്ക്രീനിലെത്തി. പിന്നീടു കൈരളി ടിവിയിലെ "ജഗപൊഗ'എന്ന അപരന്മാരുടെ കോമഡി പരമ്പരയില്‍ നടന് മധുവിന്റെ ഡ്യൂപ്പായി.
Star Chat
സിനിമ തീര്‍ന്നിട്ടും മനസില്‍നിന്നു വിട്ടൊഴിയാത "അതിരടി'യിലെ വിഷ്ണു അഗസ്ത്യയുടെ ജോസഫ് ജോപ്പന്. മെറിന്റെ ഓര്മകളോടുചേര്ന്ന് ജോപ്പന് പെയ്തുകൊണ്ടേയിരിക്കുന്നു. ഹൃദയംതൊടുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഒരു കഥാപാത്രം ഉള്ളില്‍ കൊരുക്കുന്ന അപൂര്‍വ അനുഭവം. മസ്തിഷ്ക മരണം, പ്രതിഛായ, അതിരടി തുടങ്ങിയ സമീപകാല സിനിമകളിലെ ആഴവും അര്‍ഥവും അഴകുമുള്ള വേഷങ്ങളിലൂടെ വിഷ്ണു അഗസ്ത്യ മലയാളത്തിന്റെ യുവതാരനിരയില്‍ ചുവടുറപ്പിക്കുന്നു.
"ഒരു സിനിമയില്‍ മൊത്തത്തില്‍ വര്‍ക്കായി വരുന്നത് എന്താണെന്ന് റിലീസിന്റെ തലേന്നും നമുക്കറിയാനാവില്ല. മാസും നര്‍മവും ഉള്‍പ്പെടെ എല്ലാ സ്പേസും ഉള്ളപ്പോഴും അതിരടിയുടെ വൈകാരിക ഇടം നിലനില്ക്കുന്നതു ജോപ്പന്റെ കഥയിലാണ്. അതിലായിരുന്നു എന്റെ ജോലി. അതു ഫലപ്രാപ്തിയിലെത്തിയതില്‍ സന്തോഷം'- വിഷ്ണു പറയുന്നു.
"അതിരടി'യിലേക്ക് എത്തിച്ചത്..?
ഞാന്‍ കേട്ടതില്‍ ഏറ്റവും നല്ല നറേഷനായിരുന്നു ജോപ്പന്. സംവിധായകന് അരുണ്‍ അനിരുദ്ധനും തിരക്കഥാകൃത്ത് പോള്‍സണും കൂടിയാണു കഥ പറഞ്ഞത്. ഇതൊരു നല്ല സിനിമയായിരിക്കുമെന്നും ഈ ടീമിന്റെ ഭാഗമാകണമെന്നും തോന്നി. ഞാന്‍ ഒരുപാടു ചെയ്തുപോരുന്ന വേഷങ്ങളിലൊന്നല്ലായിരുന്നു ജോപ്പന്. എന്താണു വേണ്ടതെന്നു സംവിധായകനു നല്ല ധാരണയുമുണ്ട്. ഒപ്പം സഞ്ചരിച്ചാല്‍ മതി, നമ്മള് നന്നാകുമെന്ന തോന്നലിലാണ് ഈ സിനിമ ചെയ്തത്. കോളജ് ലുക്ക് ഉള്‍പ്പെടെ രണ്ടു ലുക്കുകളില്‍ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്സിനു തന്നെയാണ്.
ഒരു കഥാപാത്രത്തിലേക്കു കയറുന്നതും ഇറങ്ങുന്നതും അനായാസമാണോ..?
സംവിധായകന് എന്താണു വേണ്ടതെന്നു മനസിലാക്കാനാണ് ഞാന്‍ ഏറ്റവുമാദ്യം ശ്രമിക്കുന്നത്. പിന്നീടു കഥാപാത്രത്തിന്റെ മൈന്‍ഡ് സ്കേപ്പും മൈന്‍ഡ് സെറ്റും മനസിലാക്കും. കഥാപാത്രത്തെക്കുറിച്ചു ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ തന്നെയാണോ സംവിധായകനും ഉദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ അദ്ദേഹവുമായി സംസാരിച്ചു വ്യക്തത വരുത്തും.
അതിലേക്ക് എത്തിക്കാന്‍ ഇനി എന്തു ചെയ്യണമെന്ന് ആലോചിക്കും. ഇതിലെ എന്റെ കഥാപാത്രം ഒരു ബ്രേക്ക് ഡൗണിലാണ്. അയാള്‍ തെറാപ്പിക്കു പോകുന്നുണ്ട്. ഒപ്പം ജോലിയും ചെയ്യുന്നുണ്ട്. നേരത്തേയുണ്ടായിരുന്ന സുഹൃത്തുക്കള്‍, വീട്...അടുപ്പമുള്ള എല്ലാറ്റില്‍നിന്നും അകന്നുമാറിയുള്ള ജീവിതം. ആ മനുഷ്യനോട് ആദ്യം എനിക്കു സഹാനുഭൂതിയാണു തോന്നിയത്. അതുമായി താദാത്മ്യം പ്രാപിച്ചാണ് ആ കഥാപാത്രം ചെയ്യാന്‍ ശ്രമിച്ചത്.
ബേസിലിനെ അടുത്തറിയുമ്പോള്‍..?
Star Chat
ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 തിയറ്ററുകളിലെത്തുന്നത് നായകൻ മോഹൻലാലിന്റെ ജന്മദിനത്തിലാണ്. നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന മൂന്നാം ഭാഗം ആശീര്‍വാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.
ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന് സംഭവിച്ച മാറ്റങ്ങളറിയാൻ പ്രേക്ഷകർ കാത്തിരിക്കുന്നു. സിനിമയെയും നായകനെയും കുറിച്ച് മോഹൻലാൽ മനസുതുറന്നപ്പോൾ..
പ്രേക്ഷകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണോ?
ദൃശ്യം 3 പിറന്നാള്‍ സമ്മാനമാണെന്ന് ആളുകളൊക്കെ പറയുന്നു. സമ്മാനം കൊടുക്കുമ്പോള്‍ അത് മോശമാകാന്‍ പാടില്ലല്ലോ. സമ്മാനം അത്യാവശ്യം നല്ലതായിരിക്കുമെന്നാണ് എന്റെ വിശ്വാസം. നല്ലൊരു സിനിമ ചെയ്തുവെന്ന് പറയാന്‍ കഴിയും. പിറന്നാള്‍ ദിനത്തിലെ ഈ റിലീസിംഗ് മന: പൂര്‍വം സംഭവിച്ചതല്ല.
ഈ ചിത്രം നേരത്തെ റിലീസ് ചെയ്യാനൊക്കെ ശ്രമിച്ചതാണ്. പിന്നീടാണ് മിഡില്‍ ഈസ്റ്റ് പരിപാടികളൊക്കെ വന്നത്. വ്യാഴാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ചയാണ് പൊതുവേ റിലീസുകള്‍ വരുന്നത്. മേയ് 21 നോക്കിയപ്പോള്‍ വ്യാഴാഴ്ചയായിരുന്നു.
അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത്രയും ആളുകള്‍ കാത്തിരിക്കുന്നൊരു സിനിമ, അത് പിറന്നാളിന് കൊടുക്കുക എന്നത് ആന്റണിയുടെ അഭിപ്രായമായിരുന്നു. അത് ഒരിക്കലേ സംഭവിക്കുകയുള്ളൂ. എല്ലാ പിറന്നാളിനും സിനിമ ഇറക്കാന്‍ പറ്റില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കാരക്ടറുകളിലൊന്നാണ് ജോര്‍ജുകുട്ടി. അയാളുടെ കുടുംബത്തില്‍ സംഭവിച്ചത് എന്തൊക്കെയാണെന്ന് എല്ലാവര്ക്കും അറിയാം. അതില്‍നിന്നും എങ്ങനെ രക്ഷപ്പെടുന്നു എന്നുള്ളതാണ് എല്ലാവര്ക്കും അറിയേണ്ടത്. പിറന്നാള്‍ ദിനത്തില്‍തന്നെ സിനിമ കാണണം എന്ന് എനിക്കും ആഗ്രഹമുണ്ട്. പിറന്നാള്‍ സമ്മാനമായി പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.
ഇമോഷണല്‍ സിനിമയാണോ ദൃശ്യം 3?
കുറേക്കൂടി ഇമോഷണല്‍ സിനിമയാകാന്‍ സാധ്യതയുണ്ട്. രണ്ടു കുടുംബങ്ങളുടെ കഥയാണത്. ഇരു കുടുംബങ്ങള്‍ക്കും സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല. 13 വര്‍ഷം കൊണ്ട് ജോര്‍ജുകുട്ടിയുടെ കുടുംബം വലുതായി. കുട്ടികള്‍ വലുതായി. കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. ജോര്ജുകുട്ടിയൊരു പാവമാണ്. അയാള്‍ ആരെയും കൊന്നിട്ടില്ല.
കൊലപാതകമല്ല നടന്നത്. ഒരു കൈയബദ്ധമാണ്. അങ്ങനെ എത്രയോ ആള്‍ക്കാര്‍ക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷേ അത് എല്ലാവരെയും ബാധിക്കും. കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജുകുട്ടി ശ്രമിക്കുകയാണ്. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളാണ് ജീത്തു ജോസഫ് ഫോക്കസ് ചെയ്തിരിക്കുന്നത്. അദ്ദേഹം ആ സ്റ്റോറി നല്ലതായി കൈകാര്യം ചെയ്തിട്ടുണ്ട്.
"ജോര്‍ജുകുട്ടി എന്റെ കൈയില്‍നിന്നു പോയി...''
Star Chat
ഇമോഷണല്‍ ഫാമിലി ഡ്രാമയാണ് ദൃശ്യം 3. കഥാപരമായി, ദൃശ്യം ഒന്നുപോലെയായിരുന്നില്ല രണ്ട്. ഒന്നും രണ്ടും പോലെയല്ല മൂന്നാം ഭാഗം. ഇത്തവണ കൂടുതലും ജോര്‍ജുകുട്ടിയുടെ ഇമോഷനിലൂടെയാണു കഥാസഞ്ചാരം. എന്നുകരുതി കരച്ചില് സിനിമയൊന്നുമല്ല. ഇതിലും ആളുകളെ രസിപ്പിക്കുന്ന, പിടിച്ചിരുത്തുന്ന രംഗങ്ങളുണ്ടാവും.
അതിന്റെ അര്‍ഥം, ഇതു വലിയ ട്വിസ്റ്റുള്ള സിനിമയാണ് എന്നുമല്ല. നിങ്ങള്‍ ഒരു നല്ല സിനിമ കാണാന്‍ വരുന്ന രീതിയില്‍, ജോര്‍ജ് കുട്ടിയുടെ കുടുംബത്തില്‍ എന്തൊക്കെ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായി എന്നറിയാനുള്ള കൗതുകത്തോടെ വരിക'- ജീത്തു ജോസഫ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
എപ്പോഴാണ് ദൃശ്യ'ത്തിനു മൂന്നാം ഭാഗം ആലോചിച്ചത്..?
Star Chat
കോമഡി സ്കിറ്റുകളിലൂടെ കുടുംബപ്രേക്ഷകര്‍ക്കു പരിചിതയായ അശ്വതിയെ ജെന്‍ സി ഉള്‍പ്പെടെയുള്ളവര്‍ ഇന്നു തിരിച്ചറിയുന്നത് വാഴ 2ലെ ഹാഷിറിന്റെ ഉമ്മ എന്ന ലേബലിലാണ്. വാഴ 2ലേക്കു വിളിച്ചപ്പോള്‍ ഇത്രമേല്‍ അഭിനയസാധ്യത പ്രതീക്ഷിച്ചിരുന്നില്ല.
സിനിമയോ നാടകമോ സ്കിറ്റോ എന്തുമാവട്ടെ, എപ്പോഴും അഭിനയിക്കുക എന്നതാണ് അശ്വതിയുടെ ആഗ്രഹം. കളക്ഷനില്‍ 250 കോടി പിന്നിട്ടു വാഴ 2 മുന്നേറുമ്പോള്‍ തന്റെ ഉമ്മകഥാപാത്രം ഹിറ്റായതിന്റെ സംതൃപ്തിയിലാണ് അശ്വതി.
"സിനിമയുടെ തുടക്കത്തില്‍ തന്നെ എന്നെ കാണിക്കുമെന്ന് ആദ്യ ഷോട്ട് ചെയ്യുമ്പോള്‍ അറിയില്ലായിരുന്നു. പിന്നെ, ആദ്യാവസാനമുള്ള ഇത്രയും ആഴത്തിലുള്ള കഥാപാത്രം. വാഴ 2 മൊത്തത്തില്‍ സന്തോഷമാണു തന്നത്''- അശ്വതി പറയുന്നു.
സ്കിറ്റുകളിലായിരുന്നോ തുടക്കം..?
സ്കൂള്‍കാലഘട്ടത്തില്‍ ഡാന്‍സിലായിരുന്നു ശ്രദ്ധ. ഒന്നിലധികം തവണ കലാതിലകമായിട്ടുണ്ട്. പ്ലസ് ടുവിനുശേഷം ദൂരദര്‍ശന്റെ ‘ശ്യാമാംബരം’ സീരിയലില്‍ അഭിനയത്തുടക്കം. അവിടെ തുടര്‍ച്ചയായി മൂന്നു സീരിയലുകള്‍. തുടര്‍ന്നു ജയ് ഹിന്ദ് ചാനലില്‍ വിവിധ പരിപാടികള്‍. എല്ലാവരും ടിവിയില്‍ കാണുമല്ലോ എന്നതായിരുന്നു അന്നത്തെ സന്തോഷം. അഭിനയിക്കാന്‍ അല്പമെങ്കിലും കഴിവുള്ളതായി അക്കാലത്തു ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.
ആര്‍ട്സ് കോളജില്‍ ബിഎസ്സി ഫിസിക്സിനു പഠിക്കുമ്പോള്‍ കേരള സര്‍വകലാശാല നാടകോത്സവത്തിനുള്ള കോളജ് നാടകത്തില്‍ സീരിയല്പശ്ചാത്തലം പരിഗണിച്ച് എന്നെയും ഉള്‍പ്പെടുത്തി. മത്സരഫലം വന്നപ്പോള്‍ ഞാന്‍ ബെസ്റ്റ് ആക്ട്രസ്. അതോടെ അഭിനയത്തിന്റെ കൂടുതല്‍ സാധ്യതകള്‍ പഠിക്കണമെന്നു തോന്നി, നിരീക്ഷ വിമന്‍സ് തിയറ്ററിന്റെ ഭാഗമായി. ഒരിടവേളയ്ക്കുശേഷം ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സിലൂടെ ചാനല്‍സ്ക്രീനില്‍ റീഎന്‍ട്രി. അവിടെ ഒരു എപ്പിസോഡില്‍ ഗസ്റ്റായി വന്ന നാദിര്‍ഷിക്ക ‘കേശു ഈ വീടിന്റെ നാഥനി’ല്‍ ചെറിയ വേഷം തന്നു.
തുടര്‍ന്നു മിനി ഐ.ജി. സംവിധാനം ചെയ്ത ‘ഡിവോഴ്സ്’, ‘വയസെത്രയായി മുപ്പത്തി’ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങള്‍. ചാനല്‍ പരിപാടികളും കോമഡി സ്കിറ്റുകളുമായി മുന്നോട്ടുപോകുന്നതിനിടെ ഫ്ളവേഴ്സ് സ്കിറ്റില്‍ തിരുവന്തപുരം സ്ളാംഗില്‍ സംസാരിക്കുന്ന സുനി ചന്ദ്രി എന്ന കഥാപാത്രം വൈറലായി. അതോടെ ഞാന്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.
വാഴ 2ലേക്ക് എത്തിയത്..?
Star Chat
ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 ഈ മാസം 21 ന് തിയേറ്ററുകളിലെത്തുകയാണ്. അതും മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍. സംവിധായകന് ജീത്തു ജോസഫ് ആദ്യ രണ്ട് ഭാഗങ്ങളും സസ്പെന്സിന്റെ മുള്‍മുനയില്‍ നിര്‍ത്തിച്ചതിനാല്‍ മൂന്നാം ഭാഗത്തിലും പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളേറെയാണ്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മൂന്നാം ഭാഗം ആശിര്‍വാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. മീന, അന്‍സിബ ഹസന്, എസ്തര് അനില്‍, മുരളി ഗോപി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
13 വര്‍ഷത്തിനുശേഷം ജോര്‍ജുകുട്ടിയെന്ന അതേ കഥാപാത്രമായി എത്തുകയെന്ന അപൂര്‍വഭാഗ്യവും ഈ ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം ലാലേട്ടനുണ്ട്. ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടന് മോഹന്‍ലാല്‍ മനസ് തുറക്കുന്നു...
പ്രേക്ഷകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണോ?
ദൃശ്യം 3 പിറന്നാള്‍ സമ്മാനമാണെന്ന് ആളുകളൊക്കെ പറയുന്നു. സമ്മാനം കൊടുക്കുമ്പോള്‍ അത് മോശമാകാന്‍ പാടില്ലല്ലോ. സമ്മാനം അത്യാവശ്യം നല്ലതായിരിക്കുമെന്നാണ് എന്റെ വിശ്വാസം. നല്ലൊരു സിനിമ ചെയ്തുവെന്ന് പറയാന്‍ കഴിയും. പിറന്നാള്‍ ദിനത്തിലെ ഈ റിലീസിംഗ് മനഃപൂര്‍വം സംഭവിച്ചതല്ല.
ഈ ചിത്രം നേരത്തെ റിലീസ് ചെയ്യാനൊക്കെ ശ്രമിച്ചതാണ്. പിന്നീടാണ് മിഡില്‍ ഈസ്റ്റ് പരിപാടികളൊക്കെ വന്നത്. വ്യാഴാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ചയാണ് പൊതുവെ റിലീസുകള്‍ വരുന്നത്. മേയ് 21 നോക്കിയപ്പോള്‍ വ്യാഴാഴ്ചയായിരുന്നു. അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത്രയും ആളുകള്‍ കാത്തിരിക്കുന്നൊരു സിനിമ, അത് പിറന്നാളിന് കൊടുക്കുക എന്നത് ആന്റണിയുടെ അഭിപ്രായമായിരുന്നു.
അത് ഒരിക്കലേ സംഭവിക്കുകയുള്ളൂ. എല്ലാ പിറന്നാളിനും സിനിമ ഇറക്കാന്‍ പറ്റില്ല. അതുമാത്രമല്ല ദിവസവും വരണം. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ക്യാരക്ടറുകളിലൊന്നാണ് ജോര്‍ജുകുട്ടി. ആ കുടുംബത്തില്‍ സംഭവിച്ചത് എന്തൊക്കെയാണെന്ന് എല്ലാവര്ക്കും അറിയാം. അതില്‍ നിന്നും എങ്ങനെ രക്ഷപ്പെടുന്നു എന്നുള്ളതാണ് എല്ലാവര്ക്കും അറിയേണ്ടത്. പിറന്നാള്‍ ദിനത്തില്‍ തന്നെ സിനിമ കാണണം എന്ന് എനിക്കും ആഗ്രഹമുണ്ട്. പിറന്നാള്‍ സമ്മാനമായി പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.
ഇമോഷണല്‍ സിനിമ
ദൃശ്യം 3 കുറേക്കൂടി ഇമോഷണല്‍ സിനിമയാകാന്‍ സാധ്യതയുണ്ട്. രണ്ട് കുടുംബത്തിന്റെ കഥയാണത്. രണ്ട് അച്ഛന്മാരുടെ, രണ്ട് അമ്മമാരുടെ, രണ്ട് കുട്ടികളുടെ കഥയാണ്. മകനെ നഷ്ടമായ മാതാപിതാക്കളുടെയും കഥ. അവര്‍ക്ക് സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല.
13 വര്‍ഷം കൊണ്ട് ജോര്‍ജുകുട്ടിയുടെ കുടുംബം വലുതായി. കുട്ടികള്‍ വലുതായി. കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. ജോര്‍ജ് കുട്ടിയൊരു പാവമാണ്. അയാള്‍ ആരെയും കൊന്നിട്ടില്ല. കൊലപാതകമല്ല നടന്നത്. ഒരു കൈയബദ്ധമാണ്. അങ്ങനെ എത്രയോ ആള്‍ക്കാര്‍ക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷെ അത് എല്ലാവരെയും ബാധിക്കും. കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജ്കുട്ടി ശ്രമിക്കുകയാണ്.
ജോര്‍ജുകുട്ടിയുടെ ഇമോഷണലുകളാണ് ജീത്തു ജോസഫ് ഫോക്കസ് ചെയ്തിരിക്കുന്നത്. ദൃശ്യം ഒന്നും രണ്ടും പ്രേക്ഷകര്‍ അവര്‍ക്കൊപ്പം ചേര്‍ത്തതാണ്. ജോര്‍ജ്കുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിച്ചുവെന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് ആഗ്രഹമുണ്ട്. അവരെ നിരാശപ്പെടുത്താനാവില്ല. ജീത്തു ജോസഫ് ആ സ്റ്റോറി നല്ലതായി കൈകാര്യം ചെയ്തിട്ടുണ്ട്. ജോര്‍ജുകുട്ടി തന്റെ കുടുംബത്തിനുവേണ്ടി ചെയ്യുന്ന എല്ലാത്തിനും ഒരു അവസാനം വേണം. അതില്‍ വിജയിച്ചോയെന്ന് നിങ്ങള്‍, പ്രേക്ഷകരാണ് പറയേണ്ടത്.
ജോര്‍ജ്കുട്ടി എന്റെ കൈയില്‍ നിന്നു പോയി
ജോര്‍ജ്കുട്ടി ആരാണെന്ന് എനിക്ക് അറിയില്ല. വളരെ അത്യപൂര്‍വമായി സംഭവിക്കുന്ന കാര്യമാണത്. നമ്മള് ഒരു സിനിമ ചെയ്യുമ്പോള്‍, കഥാപാത്രം കുറച്ചു കഴിഞ്ഞ് അത് മനസിലാകും. ഒരുപാട് സിനിമകളുണ്ട് നമുക്ക് ഓര്‍ത്തുവയ്ക്കാന്‍, വാനപ്രസ്ഥം, തൂവാനത്തുമ്പികള്‍, താളവട്ടം, ചിത്രം, തന്മാത്ര എന്നിങ്ങനെ. ജോര്‍ജ്കുട്ടി തുടങ്ങിയപ്പോള്‍ മുതല്‍ ഒന്നായി, രണ്ടായി ഇപ്പോള്‍ മൂന്നായി... അയാള്‍ ആരാണെന്ന് കഥാപാത്രമായ എനിക്ക് മനസിലാകുന്നില്ല. അയാള്‍ എന്റെ കൈയില്‍ നിന്നൊക്കെ പോയി.
അതുതന്നെയാണ് ജീത്തുവും പറഞ്ഞത്. എന്തായാലും 13 വര്‍ഷമായി കുടുംബവുമായി സഞ്ചരിക്കുന്ന ആളാണ് ജോര്‍ജുകുട്ടി. അയാള്‍ക്ക് ഒരു രഹസ്യം ഒളിപ്പിച്ചു വയ്ക്കേണ്ടിവന്നു. അയാള്‍ ക്രൈം ഒന്നും ചെയ്തിട്ടില്ല. അയാളുടെ മകള്‍ക്കുവേണ്ടി, ഭാര്യക്കുവേണ്ടി, കുടുംബത്തിനുവേണ്ടി ഒരു സത്യം ഒളിപ്പിക്കണ്ടിവന്നു.
‘നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. ഞാനുണ്ട്.'- അത് അയാളുടെ വാക്കാണ്. അത് സംരക്ഷിക്കാനായി കഴിഞ്ഞ 13 വര്‍ഷമായി അയാളൊരു യാത്രയിലാണ്. അയാള്‍ക്ക് വയ്യാതായി, എല്ലാ നിമിഷവും ജോര്‍ജ്കുട്ടിക്ക് പേടിയാണ്. ഭാര്യയുടെയും മക്കളുടെയും ചോദ്യത്തിനു മുന്നില്‍ തന്റെ മനസിലുള്ളത് എന്തെന്ന് പ്രകടിപ്പിക്കാന്‍ പറ്റാത്ത ആളായി മാറി അയാൾ. സന്തോഷിക്കേണ്ട സന്ദര്‍ഭങ്ങളില്‍പോലും അയാള്‍ അറിയാതെ സങ്കടപ്പെടും. എങ്കിലും അത് ആരെയും അറിയാക്കാതെ മുന്നോട്ടു കൊണ്ടുപോകും. എവിടെയെങ്കിലും ഇതെല്ലാം ഒന്നും ഇറക്കിവയ്ക്കണം. അതിനായി പള്ളിയില്‍ പോയി പ്രാര്‍ഥിക്കുന്നു. തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പറയുന്നയാളാണ് ജോര്‍ജ് കുട്ടി.
ജോര്‍ജ് കുട്ടിയെ എങ്ങനെ വിലയിരുത്തുന്നു
ജോര്‍ജ് കുട്ടിയുടെ ഉള്ളിലിരിപ്പ് എനിക്കറിയില്ല. ക്യാരക്ടറിനെ അറിയാതെ പെര്‍ഫോം ചെയ്യുന്ന ഒരു ക്യാരക്ടറേ ഞാന്‍ ചെയ്തിട്ടുള്ളൂ. എനിക്ക് തന്നെ അയാളെ കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല. ഡിഫിക്കല്‍റ്റ് ക്യാരക്ടറാണ്. ഒരു കഥാപാത്രം ചെയ്യുമ്പോള്‍ നമ്മളെ ഹോണ്ട് ചെയ്യാം.
പക്ഷെ ഇയാളെ എനിക്ക് മനസിലാകുന്നില്ല. എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് മനസിലാകുന്നില്ല. കാരണം അയാള്‍ ഭയങ്കര കാല്ക്കുലേഷനിലാകാം ജീവിക്കുന്നത്. ഒരു ചെറിയ ബബിള്‍ പൊട്ടിയാല്‍ എല്ലാം തീര്‍ന്നു. അത്രയും ഇന്റലിജന്റായും പേടിയിലും ജീവിക്കുന്ന ആളാണ്.
ദൃശ്യം മൂന്നിലേക്ക് എത്തിയപ്പോള്‍ അയാള്‍ ഫിലോസഫിക്കലാകുന്നു. സ്പിരിച്വാലിറ്റിയിലേക്ക് പോകുന്നു. അതൊന്നും എനിക്കൊരു മടുപ്പായി തോന്നിയില്ല. കാരണം ജോര്‍ജ് കുട്ടിക്ക് മടുപ്പ് തോന്നിയാല്‍ ഈ സിനിമ നടക്കില്ല. കഥ നടക്കില്ല. പിന്നെ നമ്മള് ചെയ്യുന്ന പ്രഫഷനോട് മടുപ്പു തോന്നിയാല്‍, അങ്ങനെ തോന്നാതിരിക്കട്ടെ, അങ്ങനെ തോന്നിയാല്‍ അത് നിര്‍ത്തുകയാണ് വേണ്ടത്. കാരണം ആ മടുപ്പ് മറ്റുള്ളവരിലേക്കും പടരും. പലര്‍ക്കും ഇഷ്ടമല്ലാത്ത ജോലി ചെയ്യുന്പോൾ അവര്‍ അത് പ്രകടമായി കാണിക്കും. ഒരു അഭിനേതാവിന് ഒരിക്കലും അത് സാധിക്കില്ല. ഞാന്‍ 48 വര്‍ഷമായി സിനിമ ചെയ്യുന്നു. പുതിയ സിനിമ ചെയ്യുമ്പോഴും ആദ്യത്തെ സിനിമ ചെയ്ത പോലത്തെ ഭയം ഇപ്പോഴുമുണ്ട്.
ജോര്‍ജ് കുട്ടി എന്ന അച്ഛനെക്കുറിച്ച്....
എനിക്കും രണ്ട് മക്കളുണ്ട്. അതില്‍ ഒരാള്‍ മകളാണ്. അവര്‍ക്കൊപ്പം അധികസമയം ചെലവഴിക്കാനൊന്നും എനിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് ഇടവേളകളിലെല്ലാം ഈ കുട്ടികളുമായി തമാശകള്‍ പറയും. അതിനുള്ള സ്വാതന്ത്ര്യം ഞാന്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ട്. അവര്‍ എനിക്കും തന്നിട്ടുണ്ട്.
ഈ സിനിമയില്‍ മാത്രമല്ല. എന്നോടൊപ്പം വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ആ സ്വാതന്ത്ര്യം ഞാന്‍ നല്‍കാറുണ്ട്. മലയാള സിനിമയില്‍ കുറച്ച് ആക്ടേഴ്സേ ഉള്ളു. അവരെല്ലാം ഒരു കുടുംബം പോലെയാണ്. കഴിഞ്ഞ് 13 വര്‍ഷമായി ഈ രണ്ടിനെയും കൊണ്ടു നടക്കുന്ന അച്ഛനല്ലേ ഞാൻ. സിനിമയില്‍ പറയുന്നതുപോലെ ആ ചെറുത് ഏറ്റവും വലിയ കുഴപ്പമാണ്. ഞാന്‍ പറഞ്ഞതല്ല എന്നെക്കൊണ്ട് ജീത്തു പറയിപ്പിച്ചതാണ്. അത് ഒരുപരിധിവരെ സത്യവുമാണ്.
Star Chat
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പുനഃസമാഗമത്തിലൊരുങ്ങിയ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ "പേട്രിയറ്റ്' ജനഹൃദയങ്ങളില്‍ ആവേശം വിതച്ച് ബോക്സ്ഓഫീസ് വിജയത്തോടെ രണ്ടാംവാരത്തിലേക്ക്. സൈബര്‍ വിപ്ലവത്തിന്റെ പുതുയുഗത്തില്‍ സാധാരണക്കാരന്റെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ചാണു സിനിമ.
ഇതു സംവിധായകന്റെ സിനിമയാണ്. ഇവിടെ കഥയാണു താരം. കഥയുടെ നെടുംതൂണായി മമ്മൂട്ടിയുടെ കഥാപാത്രം ഡാനിയല്‍ ജെയിംസ്. ഡാനിയലിന്റെ ആത്മസുഹൃത്ത് കേണല്‍ റഹീം നായിക്കായി മോഹന്‍ലാല്‍ കഥയുടെ വൈകാരിക മൂഹൂര്‍ത്തങ്ങളില്‍ തീ പടര്‍ത്തുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തും കോ-എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണന് സംസാരിക്കുന്നു.
കഥ കണ്ടെത്തിയത്..?
നമ്മുടെ ചുറ്റുപാടുകളില്‍ ഇപ്പോള്‍ ധാരാളം ആത്മഹത്യകള്‍ സംഭവിക്കുന്നുണ്ട്. അതിനെയൊക്കെ ചുറ്റിപ്പറ്റി ധാരാളം കേസുകളുമുണ്ട്. ആ കേസുകളിലെല്ലാം എന്തെങ്കിലുമൊക്കെ ഡിജിറ്റല്‍ തട്ടിപ്പുകള്‍ നടക്കുന്നുമുണ്ട്. അതായിരുന്നു ഈ കഥ ആലോചിക്കാനുള്ള പ്രചോദനം. നിരീക്ഷണ സോഫ്റ്റ്വെയര് പെരിസ്കോപ്പിനെക്കുറിച്ചു പത്രം വായിക്കുന്നവര്‍ക്കു ധാരണയുണ്ടാവും.
സൈബര്‍ ദുരുപയോഗത്തിന്റെ മൂലകാരണത്തിലേക്ക് എത്തുമ്പോള്‍ അതിനൊരു തീര്‍പ്പ് ഉണ്ടാകണമെന്ന ഒരു വ്യക്തിയുടെ തീരുമാനം. അങ്ങനെയാണു കഥാസഞ്ചാരം. സാധാരണക്കാരന്റെ പ്രതിനിധി എന്ന നിലയ്ക്കാണ് സ്കൂള്‍കുട്ടിയെ കാണിച്ചിരിക്കുന്നത്.
മുമ്പ് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒന്നിച്ചു കണ്ടത് "ട്വന്റി 20'യിലാണ്. ഈ സിനിമയോട് ഇരുവരുടെയും സമീപനം..?
Star Chat
പ്രൊഡക്ഷന്‍ കണ്ട്രോളര്, എക്സിക്യൂട്ടീവ്, നടന്...ട്വിസ്റ്റും സസ്പെന്‍സുമുള്ള മൂന്നു പതിറ്റാണ്ടിന്റെ ജീവിത തിരക്കഥയാണ് നന്ദു പൊതുവാളിന്റെ സിനിമാസമ്പാദ്യം. കഥകള്‍ക്കും ജീവിതത്തിനും നടുവില്‍ കയ്യെത്തുംദൂരത്ത് മോഹിച്ച വേഷങ്ങളില്‍ പലരും ആടിത്തിമിര്ക്കുമ്പോള് അഭിനയമോഹം ഉള്ളിലൊതുക്കി നന്ദു പ്രൊഡക്ഷന്റെ കാര്യക്കാരനായി.
അതിനിടെ, ചെറിയ വേഷങ്ങളില്‍ മിന്നിമറഞ്ഞ എത്രയെത്ര കഥാമുഹൂര്‍ത്തങ്ങള്‍. ഒടുവില്‍, 2024ല്‍ സൈജുകുറുപ്പിന്റെ "ഭരതനാട്യ'ത്തിലും അതിന്റെ രണ്ടാംഭാഗം "മോഹിനിയാട്ട'ത്തിലും അശോകന് എന്ന ശ്രദ്ധേയവേഷം. കളക്ഷന്‍ ഭണ്ഡാരത്തില് മോഹിനിയാട്ടം 25 കോടി പിന്നിടുമ്പോള്‍ തന്റെ കഥാപാത്രം ഹിറ്റായതിന്റെ സംതൃപ്തിയിലാണ് നന്ദു.
"എന്റെ കരിയറിലെ വലിയ ഹിറ്റാണു മോഹിനിയാട്ടം. ഇതുവരെ വിളിക്കാത്ത പല സംവിധായകരും എന്നെ വിളിച്ച് അഭിനന്ദനമറിയിച്ചു. ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നു പലരും പറഞ്ഞത് അംഗീകാരമാണ്. ഇതിനു മൂന്നാംഭാഗം വരുമെന്നാണു പ്രതീക്ഷ'- നന്ദു പറയുന്നു.
സിനിമയിലെ തുടക്കം..?
ഒമ്പതാം ക്ലാസിലാണ് അഭിനയത്തുടക്കം. അച്ഛന്റെ മുണ്ടുമുടുത്ത് പി. ചന്ദ്രകുമാറിന്റെ "സമയമായില്ലാ പോലും' സിനിമയിലെ ജാഥാസീനില്. എന്റെ നാടായ ഏലൂരിലായിരുന്നു ഷൂട്ടിംഗ്. ആ സീനിലേക്ക് കുറേയാളുകളെ സംഘടിപ്പിച്ചു.
പിന്നീടു ഹാസ്യകലാപ്രകടനവും കോമഡി സ്കിറ്റുകളുമായി കുറേക്കാലം. കൊതുകു നാണപ്പന്റെ "ത്രീ മസ്ക്വിറ്റോസാ'യിരുന്നു പ്രചോദനം. അക്കാലത്തു മുംബൈയില്‍ ഹൈ സെറ്റപ്പിലായിരുന്നു അച്ഛന്റെ ബന്ധുക്കള്‍. പഠനം മറന്ന് ശ്രദ്ധ നാടകത്തിലായപ്പോള് അച്ഛന് അവരോട് എന്റെ ജോലിക്കാര്യം സൂചിപ്പിച്ചു. അവര്‍ നോക്കട്ടെ എന്നു പറയുന്നതിനുമുമ്പ് അച്ഛന് എന്നെ നാടുകടത്തി!
അങ്ങനെ എണ്‍പതുകളില്‍ ബോംബെയില്‍ എയര്‍ കാര്‍ഗോ അസിസ്റ്റന്റായി. അവിടെ സുഹൃത്തുക്കളായ രവികുമാര്‍, മണി നായര്‍ എന്നിവരുമായി ചേര്‍ന്ന് തരംഗിണി ഓര്‍ക്കസ്ട്ര തുടങ്ങി. ഒട്ടേറെ താരനിശകള്‍. നാട്ടില്‍ നിന്നു പിന്നണിഗായകരെ പങ്കെടുപ്പിച്ച് ഗാനമേളകള്‍. ക്രമേണ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കലായി എന്റെ പ്രധാന ജോലി! അതിനിടെ മുംബൈയിലെത്തിയ മിമിക്രി ആര്‍ട്ടിസ്റ്റ് അബിയുമായി ചേര്‍ന്ന് മലയാളി സമാജങ്ങളുടെ പരിപാടികളില്‍ പ്രോഗ്രാം ചെയ്തുതുടങ്ങി. രണ്ടരവര്‍ഷം കഴിഞ്ഞ് അബി നാട്ടിലേക്കു മടങ്ങി.
കുറേ നാളുകള്‍ക്കുശേഷം ജീവിതത്തിന്റെ മുംബൈ ഷെഡ്യൂളിനു പായ്ക്കപ്പ് പറഞ്ഞ് നാട്ടിലെത്തിയപ്പോള്‍ അബി എന്നെ കൊച്ചിന് ഓസ്കാറില്‍ ചേര്‍ത്തു. പിന്നീട് കൊച്ചിന് സാഗര്‍ എന്ന ട്രൂപ്പ് തുടങ്ങിയപ്പോള്‍ ദിലീപ്, നാദിര്‍ഷ, കോട്ടയം നസീര്‍, സലീംകുമാര്‍, ഏലൂര്‍ ജോര്‍ജ്, ടിനി ടോം, ഗിന്നസ് പക്രു, രമേഷ് പിഷാരടി എന്നിവർക്കൊപ്പം ട്രൂപ്പില്‍ എന്നെയും കൂട്ടി. കോമഡി സ്കിറ്റുകളില് അഭിനയിച്ചു.
പിന്നീടു വീഡിയോ കാസറ്റുകളുടെ കാലമായി. സൈനുദീനൊപ്പം കാസറ്റ് ചെയ്തു. നാദിര്‍ഷ പാരഡിയെഴുതിയ കാസറ്റുകള്‍ വിഷ്വല്‍ ചെയ്തപ്പോള്‍ ആര്‍ട്ടിസ്റ്റുകളെ സംഘടിപ്പിക്കാൻ അവസരമുണ്ടായി. അതു സംവിധാനം ചെയ്യാന്‍ ദിലീപിനൊപ്പം അന്ന് സംവിധാന സഹായി ആയിരുന്ന ലാല്‍ ജോസും വന്നിരുന്നു.
സിനിമയില്‍ പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റ് ചെയ്താല്‍ രക്ഷപ്പെടാമെന്ന് ലാല്‍ ജോസിന്റെ ഐഡിയ. ദിലീപിന്റെ "സല്ലാപം' ഹിറ്റായ സമയം. ദിലീപിന്റെ സഹായത്തിൽ സെവന്‍ആര്‍ട്സ് മോഹനുമായി പരിചയത്തിലായി.
തുടര്‍ന്ന് "ലേല'ത്തില്‍ പ്രൊഡക്ഷന്‍ മാനേജരായി സിനിമയിലേക്ക്. ആനക്കാട്ടില്‍ വൈന്‍സ് ഷോപ്പിലെ ജോലിക്കാരനായി സ്ക്രീനിലുമെത്തി. അവിടംതൊട്ട് ജോഷിസാറിന്റെ മിക്ക സിനിമകളുടെയും ഭാഗമായി.
എല്ലാറ്റിലും സെവന് ആര്‍ട്സ് മോഹനായിരുന്നു കണ്ട്രോളര്. സുരേഷ്ഗോപി, രഞ്ജിപണിക്കര്‍ ബന്ധങ്ങള്‍ക്കും തുടക്കം. തുടര്‍ന്നു ലാല്‍ ജോസ്, പ്രിയദര്ശന്, ജോഷി സിനിമകളില്‍ പ്രൊഡക്ഷന്ചുമതല. അവരുടെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളും ചെയ്തു.
ഹരികുമാരന്‍ തമ്പി നിര്‍മിച്ച് കലാഭവന്‍ അന്‍സാറിന്റെ തിരക്കഥയില്‍ ബാലു കിരിയത്ത് സംവിധാനം ചെയ്ത "മിമിക്സ് ആക്ഷന്‍ 500'ൽ പത്തു നായകന്മാരില് ഒരാളായി അഭിനയിച്ചു. ശങ്കരന്‍കുട്ടി, അതായിരുന്നു കഥാപാത്രം. ലാല്‍ ജോസിന്റെ "ചന്ദ്രനുദിക്കുന്ന ദിക്കില്‍' കന്നട വേഷം. "മറവത്തൂര്‍ കനവി'ല്‍ പള്ളിയിലെ പാട്ടുകാരന്. കരുണാമയനേ എന്ന ഹിറ്റ് പാട്ടുസീനില്‍. സത്യന് അന്തിക്കാടിന്റെ "ഭാഗ്യദേവത'യിലും "പുതിയ തീരങ്ങളി'ലും കാരക്ടര്‍ വേഷങ്ങൾ.
കാമ്പുള്ള കഥാപാത്രങ്ങൾ ആഗ്രഹിച്ചിരുന്നില്ലേ..?
തുടര്‍ച്ചയായി അഭിനയിക്കാന്‍ കിട്ടിയാലല്ലേ വരുമാനമുണ്ടാവുകയുള്ളൂ. അഭിനയം മിക്കപ്പൊഴും ചെറിയ വേഷങ്ങളിലൊതുങ്ങി. വരുമാനം പ്രൊഡക്ഷനില്‍ നിന്നായിരുന്നു. എല്ലാവരുമായും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവര്ക്കും എന്നെ അറിയാവുന്നതുമാണ്.
നേരിട്ടു കാണുമ്പോള്‍ " ഉറപ്പായും വിളിക്കും, ധൈര്യമായിരിക്ക്' എന്നൊക്കെ പറയും. പല വേഷങ്ങളും കാണുമ്പോള്‍ "ഈശ്വരാ അത് എനിക്കു തന്നിരുന്നെങ്കില്‍, എന്താണു വിളിക്കാത്തത്' എന്നൊക്കെ വിചാരിച്ചിട്ടുണ്ട്. സച്ചിയുടെ"ഡ്രൈവിംഗ് ലൈസന്‍സി'ലെ പ്രൊഡക്ഷന്‍ കണ്ട്രോളർ, ജോഷിയുടെ "പാപ്പനി'ലെ രവിവര്‍മന്റെ മാനേജര്‍ വേഷം, പ്രിയദർശന്റെ "അറബീം ഒട്ടകോം പി. മാധവന് നായരും' സിനിമയിലെ വേഷം, 'വെട്ട'ത്തിലെ ട്രെയിന്‍ യാത്രികന്, ഷാഫി, റാഫി സിനിമകളിലെ വേഷങ്ങള്‍...ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ടു.
ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലുമെത്തിയത്..?
Review
അനന്തന്, ആശാന് എന്നീ രണ്ടു സാധാരണക്കാരുടെ സിനിമാമോഹങ്ങളുടെ കഥയാണ് ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കോമഡി ഡ്രാമ ആശാന്. നാട്ടിന്‍പുറത്തെ കഥകളിയാശാന്റെ മകനായ അനന്തന് സിനിമയില്‍ അസി. ഡയറക്ടറാകാന്‍ മോഹം.
എറണാകുളത്തെ ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരനും അവിടത്തെ അസോസിയേഷന് പ്രസിഡന്റും അവിടത്തുകാർക്കു പ്രിയപ്പെട്ടവനുമായ ആശാന് സിനിമാനടനാകാന്‍ മോഹം. ഈ മോഹങ്ങളുടെ ഇരുവഴികള്‍, ഒരുനാള്‍ ഒരുവഴിയില്‍ ഒന്നിക്കുന്നതിന്റെ കഥാവിസ്മയമാണ് ജോണ്‍പോള്‍ ജോര്‍ജിന്റെ കൈയൊപ്പുള്ള ഇന്ദ്രൻസ്- ജോമോൻ സിനിമ ആശാന്.
ആശാനായി ഇന്ദ്രൻസും അനന്തനായി ജോമോൻ ജ്യോതിറും സമാനതകളില്ലാത്ത പ്രകടനത്തിലൂടെ ക്ലാസും മാസും ഒന്നുചേരുന്ന മാജിക് അനുഭവം സമ്മാനിക്കുന്നു.
Review
നാട്ടുകാരും വീട്ടുകാരുമൊക്കെ സൗകര്യം പോലെ പ്രഭയെന്നും ഇന്ദുവെന്നും പ്രഭേന്ദുവെന്നുമൊക്കെ മാറിമാറി വിളിക്കാറുള്ള പ്രഭേന്ദു എന്‍. നമ്പൂതിരിയുടെ ജീവിതത്തിലെ ചിരിയും ഇമോഷനും കലര്‍ന്ന ഏതാനും ഏടുകളാണ് നിവിന്‍ പോളി നായകവേഷത്തിലെത്തിയ അഖില്‍ സത്യന് സിനിമ സര്‍വ്വംമായ.
പ്രേതകഥയെന്നോ പ്രേമകഥയെന്നോ വേര്‍തിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞ കഥാസഞ്ചാരത്തില്‍ നിവിന്‍ പോളിയെന്ന നടന്റെ ഹ്യൂമര്‍ മുഖവും ഇമോഷണല്‍ മുഖവും ചേരുംപടിചേര്‍ത്ത് സിനിമയ്ക്കു ഫീല്‍ഗുഡ് ഹൊറർ ഡ്രാമ ഫ്ളേവര്‍ നിലനിര്‍ത്തുന്നതില്‍ സംവിധായകന് വിജയിച്ചുവെന്നുതന്നെ പറയാം.
നൂറ്റാണ്ടുകളായി പൂജയും ഹോമകര്മങ്ങളുമൊക്കെ വിധിപ്രകാരം തുടര്‍ന്നുവരുന്ന ഇല്ലത്തെ ഇളയ സന്തതിയാണു കഥാനായകന് പ്രഭേന്ദു. ആള്‍ക്ക് ഈശ്വര വിശ്വാസം ഇത്തിരി കുറവാണ്. ഇല്ലെന്നു തന്നെ പറയാം. ആള്‍ക്ക് സംഗീതമാണു ദൈവം. ഗിറ്റാറിസ്റ്റാണ്.
ഗാനമേളകള്‍ക്കും ആല്‍ബങ്ങള്‍ക്കും സിനിമാപാട്ടുകള്ക്കും ഗിറ്റാര്‍ വായിക്കുന്നതാണ് പ്രഭയുടെ ജീവനോപാധി. അച്ഛന് നീലകണ്ഠന് നമ്പൂതിരിയും മൂത്തമകന് ദീപാങ്കുരനും ചേര്‍ന്നാണ് പൂജയും വഴിപാടുകളും മറ്റു കര്‍മങ്ങളുമൊക്കെ നടത്തിവരുന്നത്.
അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രഭേന്ദുവിനു സുഹൃത്തായ രൂപേഷ് നമ്പൂതിരിയുടെ പരികര്‍മിയായി പൂജകള്‍ക്കും ബാധ ഒഴിപ്പിക്കലുകള്‍ക്കും പോകേണ്ടിവരുന്നു.
ഒരു ഘട്ടത്തില്‍ മെയിന്‍ പൂജാരിയായി പ്രഭ പ്രമോഷനും നേടുന്നു. തുടര്‍ന്ന് അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ സഞ്ചാരമാണ് അഖില്‍ സത്യന് കഥയെഴുതി സംവിധാനം ചെയ്ത സര്‍വ്വംമായ.
Review
സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ മുഖ്യമന്ത്രി സി.കെ. ജോസഫിനെ ആയിരക്കക്കിനു പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് ഒരു സാധാരണക്കാരന് തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളും വേറിട്ട രീതിയില്‍ സറ്റയറിക്കലായി അവതരിപ്പിക്കുന്ന സിനിമയാണ് നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം ഭഭബ അഥവാ ഭയം ഭക്തി ബഹുമാനം. കുട്ടിക്കൂട്ടങ്ങളായ ദളപതി ബോയ്സും റിച്ച് കിഡ്സും തമ്മില്‍ പറയുന്ന കഥകളിലൂടെയാണ് ഈ സിനിമ പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത്.
ആദ്യമേ പറയട്ടെ, ഇതു നിങ്ങളുടെ ചിന്താശേഷിയെ അളന്നുകുറിക്കാനുള്ള സിനിമയൊന്നുമല്ല. ഇതിലെ കഥാസഞ്ചാരത്തിനും കഥാമുഹൂര്ത്തങ്ങള്ക്കും അണിയറക്കാര്‍ തന്നെ പറഞ്ഞതുപോലെ യാതൊരു ലോജിക്കുമില്ല. ഒരു കൂട്ടം ഭ്രാന്തന് ചിന്തകളുടെയും ആശയങ്ങളുടെയും ഭ്രാന്തന് സീനുകളുടെയും രണ്ടര മണിക്കൂര്‍ അഴിഞ്ഞാട്ടമാണ് ഭഭബ.
Review
വില്ലനിസത്തിന്റെ സമസ്തഭാവങ്ങളും വാരിവിതറി ഇങ്ങനെയൊരു വേഷപ്പകര്‍ച്ചയില്‍ പ്രേക്ഷകര്‍ ഇതേവരെ മമ്മൂട്ടിയെ കണ്ടിട്ടുണ്ടാവില്ല. വേറിട്ട അഭിനയമൂഹൂര്ത്തങ്ങള്ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി ദാഹിക്കുന്ന മമ്മൂട്ടിയിലെ നടന് സംവിധായകന് ജിതിന് കെ. ജോസ് സമ്മാനിച്ച ഉജ്ജ്വല വില്ലന്‍. അതാണു കളങ്കാവലിലെ സ്റ്റാന്‍ലി ദാസ്.
എന്നാലും ഇങ്ങനെയുണ്ടാകുമോ ഒരു വില്ലന്‍? തുടക്കം മുതല്‍ ഒടുക്കം വരെയും വില്ലനിസത്തിന്റെ ഗ്രാഫ് മേലേയ്ക്കുതന്നെ വരച്ചുനീട്ടുന്ന അപൂർവ കഥാമൂഹൂര്ത്തങ്ങളുടെ ഘോഷയാത്ര. ഇനിയൊരാള്‍ക്കും മമ്മൂട്ടിയെ ഇതുക്കുംമേലെ വില്ലനായി അവതരിപ്പിക്കാന്‍ കഴിയാത്തവിധത്തിലുള്ള കാഴ്ചകളും കാര്യങ്ങളുമാണ് ജിതിനും ജിഷ്ണുവും ചേര്‍ന്നു പടച്ചുവിട്ടിരിക്കുന്നത്.
ഒരു പ്രാദേശിക കലാപത്തിന്റെ അന്വേഷണത്തിനിടെ അന്വേഷണ സംഘം ചില സ്ത്രീകളെ കാണാതാകുന്ന കേസുകളിലേക്ക് എത്തിപ്പെടുകയാണ്. അത്തരം കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലുള്ളവരാണ് വിനായകന് അവതരിപ്പിക്കുന്ന ജയകൃഷ്ണനും ജിബിന്‍ ഗോപിനാഥിന്റെ ആനന്ദും. തുടര്‍ന്ന് അവര്‍ എത്തിപ്പെടുന്ന ഞെട്ടിക്കുന്ന സംഭവപരമ്പരകളിലൂടെയാണ് കളങ്കാവൽ യാത്രകൾ.
വാസ്തവത്തിൽ, ദാരികനെത്തേടി ഭദ്രകാളി നടത്തുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു ചടങ്ങാണു കളങ്കാവല്‍. ഈ സിനിമയിലുമുണ്ട് ദാരികനും ഭദ്രകാളിയും. ദാരികനെത്തേടിയുള്ള ഭദ്രകാളിയുടെ യാത്രകളുമുണ്ട്. കഥാന്ത്യം വലിയൊരു സസ്പെന്‍സാണ്, അതിലൊരു ട്വിസ്റ്റുമുണ്ട്. അതൊക്കെ തിയറ്ററില്‍ കണ്ടറിയുന്നതല്ലേ ത്രില്‍.
Review
എല്ലാവരിലുമുണ്ടാവും മറ്റാരുമറിയാത്ത ഒരുപിടി രഹസ്യങ്ങള്‍. അവസാന നിമിഷം വരെയും ആര്‍ക്കും പിടികൊടുക്കാതെ വഴുതി നീങ്ങാനാവും ഒരോരുത്തരുടെയും ശ്രമം. പക്ഷേ, മറ്റുള്ളവരുടെ രഹസ്യങ്ങളും നിഗൂഢതകളുമറിയാനുള്ള മോഹം ഒടുങ്ങുകയുമില്ല.
നമ്മുടെ ഈ വിചിത്രസ്വഭാവം തന്നെയാണു ത്രില്ലര്‍ സിനിമകളുടെ വിജയരഹസ്യം. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ അനുഭവങ്ങളിലൊന്നു തിയറ്ററുകളില്‍ കത്തിപ്പടരുകയാണ്. ഈ അടുത്തകാലത്തൊന്നും അത്രമേല്‍ സംതൃപ്തിയോടെ പ്രേക്ഷകര്‍ തിയറ്റര്‍ വിട്ട് ഇറങ്ങിയിട്ടുണ്ടാവില്ല.
പറഞ്ഞുവരുന്നതു ദിന്‍ജിത്ത് അയ്യത്താന്‍ - ബാഹുല്‍ രമേഷ് ടീമിന്റെ പുത്തൻപടം എക്കോ എന്ന ത്രില്ലിംഗ് പീക്കിനെക്കുറിച്ചു തന്നെ. നെഗറ്റീവില്ലാതെ, ലാഗില്ലാതെ പ്രേക്ഷക മനസുകളിൽ ഫ്രഷ്നെസിന്റെ സംതൃപ്തി നിറയ്ക്കു യാണ് എംആർകെ ജയറാം നിർമിച്ച മിസ്റ്ററി ഡ്രാമ ത്രില്ലർ എക്കോ.
ശീതക്കാറ്റു വീശിയടിക്കുന്ന മലമുകളിലെ കരിങ്കല്‍ വീട്ടില്‍ കുര്യച്ചനെ കാത്തിരിക്കുന്ന അയാളുടെ മലേഷ്യന്‍ ഭാര്യ മ്ലാത്തിച്ചേടത്തി. അവരെ പരിചരിക്കാന്‍ ഒപ്പം തങ്ങുന്ന പിയൂസെന്ന പയ്യന്. മലമുകളിലേക്കുള്ള ജീപ്പിന്റെ ഡ്രൈവര്‍ അപ്പൂട്ടി.
Review
മറയൂര്‍ കാടുകളില്‍ അപൂര്‍വമായി കാണപ്പെടുന്ന അമൂല്യവും വിശേഷപ്പെട്ടതുമായ ചന്ദനമരമാണ് വിലായത്ത് ബുദ്ധ. ഗുണനിലവാരമുള്ള ലക്ഷണമൊത്ത ചന്ദനമരം. ബുദ്ധശില്പങ്ങള് നിര്‍മിക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. അങ്ങനെയാണ് ഈയിനത്തിനു വിലായത്ത് ബുദ്ധയെന്നു പേരുവീണത്.
അങ്ങനെയുള്ള വിലായത്ത് ബുദ്ധയെ വീട്ടുപറമ്പില്‍ പരിപാലിച്ചു വളര്‍ത്തുന്ന മറയൂരിലെ റിട്ട. അധ്യാപകനും മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ ഭാസ്കരനും ആ ചന്ദനമരം മോഷ്ടിക്കുമെന്ന് ഭാസ്കരന് മാസ്റ്ററെ പരസ്യമായി വെല്ലുവിളിച്ച അദ്ദേഹത്തിന്റെ ശിഷ്യന് ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കടത്തുകാരനും തമ്മിലുള്ള പോരാട്ടത്തിന്റെയും പ്രതികാരത്തിന്റെയും സംഭവബഹുലമായ നാള്വഴിച്ചിത്രമാണു വിലായത്ത് ബുദ്ധ.
ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം. അയ്യപ്പനും കോശിയും എഴുതി സംവിധാനം ചെയ്ത സച്ചിയുടെ ശിഷ്യന് ജയന് നമ്പ്യാര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം. പക്ഷേ, അയ്യപ്പനും കോശിയുമായി വിലായത്ത് ബുദ്ധയെ താരതമ്യം ചെയ്യാന്‍ മുതിര്‍ന്നാല്‍ സച്ചിയുടെ തട്ട് താണുതന്നെയിരിക്കും. അതാണു സച്ചിയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്. അതങ്ങനെ തന്നെ തുടരട്ടെ.
Review
മികവുറ്റ രീതിയിൽ ഒരു ഹൊറര്‍ സിനിമ എങ്ങനെ രൂപപ്പെടുത്തണമെന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് രാഹുല്‍ സദാശിവന് കഥയെഴുതി സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഡീയസ് ഈറെ. ശബ്ദവും നിശബ്ദതയും ചേരുംപടി സംയോജിപ്പിച്ച് 115 മിനിറ്റുകള്‍ പേടി അനുഭവിപ്പിക്കുന്ന മേക്കിംഗ് ബ്രില്യന്‍സ്.
ഭൂതകാലത്തില്‍ തുടങ്ങി ഭ്രമയുഗത്തിലൂടെ ഡീയസ് ഈറെയിലെത്തുമ്പോള് തനിക്കു പ്രിയപ്പെട്ട ഹൊറര്‍ ജോണറെന്ന കെട്ടിടത്തില്‍ നമ്മളെ പേടിപ്പെടുത്തുന്ന, ഞെട്ടലിലാഴ്ത്തുന്ന ചില പുതിയ നിഗൂഢ മുറികള്‍ പണിതീര്ക്കുകയാണു സംവിധായകന് രാഹുല്‍ സദാശിവന്.
കൊച്ചിയിലുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ എന്‍ജിനിയറാണ് പ്രണവിന്റെ കഥാപാത്രം രോഹന്. അച്ഛനും അമ്മയും സഹോദരിയുമൊക്കെ അമേരിക്കയിലാണ്. പട്ടണത്തിലെ വലിയ വീട്ടില്‍ ഒറ്റയ്ക്കാണു താമസം. ധാരാളം സുഹൃത്തുക്കളുമൊത്ത് ജീവിതം ആഘോഷിക്കുന്ന പ്രകൃതം. രോഹന്റെ ക്ലാസ്മേറ്റും സുഹൃത്തുമായിരുന്ന കനി ആത്മഹത്യ ചെയ്തുവെന്നു സുഹൃത്തില്‍ നിന്ന് രോഹന് അറിയുന്നു. സുഹൃത്തിനൊപ്പം കനിയുടെ വീടുസന്ദര്‍ശിച്ചു സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്ന രോഹൻ നേരിടുന്ന അസാധാരണ സംഭവങ്ങളിലൂടെയാണു കഥാസഞ്ചാരം. തുടര്‍ന്നുള്ള പേടിപ്പെടുത്തുന്ന കഥാമുഹൂര്‍ത്തങ്ങളും വേറിട്ട കഥാസന്ദര്‍ഭങ്ങളും തിയറ്ററില്‍ ആസ്വദിക്കുന്നതാണു രസകരം.
പ്രവചനാതീതമാണ് ചിത്രത്തിന്റെ കഥാസഞ്ചാരം. ഓരോ നിമിഷവും അടുത്തു സംഭവിക്കാന്‍ പോകുന്നത് എന്തെന്ന ആകാംക്ഷ നിലനിര്‍ത്തുന്ന മേക്കിംഗ് സ്റ്റൈല്‍. വിൻഡോ കർട്ടനുകളെ തട്ടിനീക്കി കാറ്റ് വീശുമ്പൊഴും ചായക്കപ്പും സ്ഫടിക പാത്രങ്ങളും വീണുടയുമ്പൊഴും സിഗരറ്റ് കത്തിച്ചു വലിക്കുന്പോൾ പോലും ഹൊറര്‍ അനുഭവിപ്പിക്കാന്‍ പാകത്തില്‍ ശബ്ദം ഡിസൈന്‍ ചെയ്തുവെന്നത് എടുത്തുപറയാതെ വയ്യ. ഇത്തരമൊരു സസ്പെന്‍സ് ചിത്രത്തിന്റെ ഹൊറര്മൂഡിനു തീപിടിപ്പിക്കുംവിധം പശ്ചാത്തല സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവ്യറും ശബ്ദം ഡിസൈന്‍ ചെയ്ത ജയദേവന് ചക്കടത്തും ശബ്ദമിശ്രണം ഗംഭീരമാക്കിയ എം. ആര്. രാജാകൃഷ്ണനും കൈയടി നേടുന്ന കാഴ്ച.
Review
തെങ്ങുകയറുന്ന റിമ കല്ലിങ്കലിന്റെ ചിത്രമുള്ള പോസ്റ്ററാണ് സജിൻ ബാബുവിന്റെ തിയേറ്റര്‍ എന്ന സിനിമയിലേക്ക് ആദ്യമടുപ്പിച്ചത്. ഒറ്റവീടു മാത്രമുള്ള മാവും പ്ലാവും നിറയെ തെങ്ങുകളുമുള്ള തുരുത്തില്, പ്രായമായ അമ്മയ്ക്കൊപ്പം ന്യൂജെന്‍ ലോകത്തിന്റെ വര്ണത്തിളക്കങ്ങളില്ലാതെ, സോഷ്യല്‍ മീഡിയ എന്തെന്നറിയാതെ, എന്തിന്, മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ പ്രകൃതിയോട് ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന മീരയാണു തിയറ്ററിലെ കഥാനായിക.
22 ഫീമെയില്‍ കോട്ടയത്തിനുശേഷം വേഷപ്പകര്‍ച്ചയില്‍ റിമ കല്ലിങ്കലിന്റെ ശക്തമായ കഥാപാത്രങ്ങളിലൊന്ന്. മരംകേറി, ചക്കയും മാങ്ങയും തേങ്ങയും കുരുമുളകുമൊക്കെ വിളവെടുത്ത് കടത്തുവള്ളത്തിലേറ്റി, താനേ തുഴഞ്ഞ് മറുകരയെത്തി, അവിടത്തെ കടയില്‍ വിറ്റാണ് മീര വീട്ടുചെലവുകൾ നടത്തുന്നതും അമ്മ ശാരദാമ്മയെ സംരക്ഷിക്കുന്നതും.
Review
തിരയ്ക്കുശേഷം വീണ്ടും ത്രില്ലർ വൈബിലേക്ക് വിനീത് ശ്രീനിവാസന്റെ ചുവടുമാറ്റം. ഫീൽഗുഡും ഫാമിലി-ഫ്രണ്ട്ഷിപ്പ് ഇമോഷണൽ ക്രിഞ്ചും വാരിവിതറി ഹൃദയം കവർന്ന 12 വർഷങ്ങൾക്കിപ്പുറം ത്രില്ലിംഗ് അനുഭവങ്ങളുടെ തീപ്പൊരി വിതറുകയാണ് കരം എന്ന ഇന്റർനാഷണൽ ത്രില്ലറിലൂടെ വിനീത് ശ്രീനിവാസൻ.
വിദേശ ത്രില്ലറുകളോടു കിടപിടിക്കുന്ന കഥാപശ്ചാത്തലവും കഥപറച്ചിൽ വേഗവും ആകാംക്ഷയുടെ ശ്വാസവേഗം പരകോടിയിലെത്തിക്കുന്ന ആക്ഷൻ സീക്വൻസുകളും വലിച്ചടുപ്പിക്കുന്ന കിടിലൻ ആക്ഷൻ ത്രില്ലർ. വൈശാഖ് സുബ്രഹ്മണ്യത്തിന്റെ മെറിലാൻസ് സിനിമാസും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണു നിർമാണം.
ലെനാർകോയിൽ ഭാര്യ താരയ്ക്കൊപ്പം കോൺഫറൻസിന് എത്തുന്ന മുൻ ഇന്ത്യൻ മേജർ ദേവ് മഹേന്ദ്രൻ അകപ്പെടുന്ന സംഘർഷഭരിതമായ ചില അവസ്ഥകളിലൂടെയാണു കരത്തിന്റെ കഥാസഞ്ചാരം. ഫ്ലാഷ് ബാക്കിൽ തുടങ്ങുന്ന സിനിമ, പ്രേക്ഷകരെ ഒട്ടും മടിപ്പിക്കാത്ത കഥവഴികളിലൂടെ വർത്തമാനകാലത്തെ സസ്പെൻസ് സീനുകളിലേക്ക് അതിവേഗം കൂട്ടിക്കൊണ്ടുപോകുന്നു.
Review
ജീത്തു ജോസഫിന്റെ പുത്തന്‍പടം മിറാഷിനെപ്പറ്റി വെറുതേ, ത്രില്ലറെന്നു പറഞ്ഞാല്‍ പോരാ, എഡ്ജ് ഓഫ് ദ സീറ്റ് ജീത്തു ജോസഫ് ത്രില്ലര്‍ എന്നു തന്നെ പറയണം. തീര്‍ച്ചയായും ആ വിശേഷണത്തിന് തീ പിടിപ്പിക്കുന്ന കഥാസഞ്ചാരമാണ് രണ്ടാം പകുതിയിലും ക്ലൈമാക്സിനോട് അടുത്ത 15 മിനിറ്റുകളിലും.
ഒരു സാധാരണ മാന്‍ മിസിംഗ് കേസിനെ ചുറ്റിപ്പറ്റിയുള്ള ത്രില്ലിംഗ് അന്വേഷണമെന്നു തുടക്കത്തില്‍ തോന്നുമെങ്കിലും സംഭവബഹുലവും അനുനിമിഷം ട്വിസ്റ്റുകള്‍ കൊണ്ടും സസ്പെന്സുകള് കൊണ്ടും സമ്പന്നവുമാണ് മിറാഷിന്റെ കഥാഗതി.
കഥയിലെയും കഥപറച്ചിലിലെയും പുതുമകളാണ് മിറാഷിനെ രസാവഹമായ എന്‍ഗേജിംഗ് ത്രില്ലറാക്കുന്നത്. രണ്ടര മണിക്കൂറില്‍ നിറയെ ട്വിസ്റ്റുകളും സസ്പെന്സുകളുമുള്ള ജീത്തു ജോസഫ് ത്രില്ലര്‍ സ്വഭാവം തന്നെ മിറാഷിനും.