Jeevithavijayam
1989ൽ പുറത്തിറങ്ങിയ പ്രസിദ്ധമായ ഒരു ഹോളിവുഡ് സിനിമയാണ് "ഡെഡ് പോയറ്റ്സ് സൊസൈറ്റി'. അമേരിക്കൻ സംവിധായകനായ പീറ്റർ വിയർ സംവിധാനംചെയ്ത ഈ സിനിമയിൽ ഒരു അധ്യാപകകഥാപാത്രമായി അഭിനിയിച്ച റോബിൻ വില്യംസ് ആണ് നായകൻ.
ജീവിതത്തിന്റെ അർഥം, യുവത്വത്തിന്റെ സ്വപ്നങ്ങൾ, ആത്മധൈര്യത്തോടെ ജീവിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചൊക്കെ ആഴത്തിൽ ചിന്തിപ്പിക്കുന്ന സിനിമകളിൽ ഇതിനു പ്രത്യേക സ്ഥാനമുണ്ട്.
കഥ നടക്കുന്നത് 1954 കാലഘട്ടത്തിലെ ഒരു ബോർഡിംഗ് സ്കൂളിലാണ്. കർശനമായ നിയമങ്ങളും കടുത്ത നിയന്ത്രണവുമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.
അവിടെ പഠിക്കുന്ന വിദ്യാർഥികൾക്ക് ജീവിതം എന്നത് പണവും പ്രൗഢിയും സ്ഥാനമാനങ്ങളും നേടുന്നതിനുള്ള ഒരു യാത്രയായാണ് അവതരിപ്പിക്കപ്പെടുന്നത്. മാതാപിതാക്കളുടെ പ്രതീക്ഷകളും സമൂഹത്തിന്റെ സമ്മർദങ്ങളും അനുസരിച്ച് മുന്നോട്ടുപോവുകയാണ് അവരുടെ പതിവ്.
ഈ സ്കൂളിലേക്ക് ജോണ് കീറ്റിംഗ് എന്ന പേരിലുള്ള ഒരു ഇംഗ്ലീഷ് അധ്യാപകൻ കടന്നുവരുന്നു. മറ്റ് അധ്യാപകരെപ്പോലെയല്ല അദ്ദേഹം. അവർ പാഠപുസ്തകങ്ങൾ മാത്രം പഠിപ്പിക്കുമ്പോൾ, കീറ്റിംഗ് ചെയ്യുന്നത് വിദ്യാർഥികളെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്. ജീവിതമെന്നത് പരീക്ഷകളുടെയും മാർക്കുകളുടെയും മാത്രം കാര്യമല്ലെന്ന് അദ്ദേഹം അവരെ ഓർമിപ്പിക്കുന്നു.
ഒരു ദിവസം കീറ്റിംഗ് അവരോടു പറഞ്ഞു: ""കാർപെ ഡിയെം''. ഈ ദിവസം പ്രയോജനപ്പെടുത്തുക എന്ന് മലയാളത്തിൽ ഈ ലാറ്റിൻ പ്രയോഗത്തെ പരിഭാഷപ്പെടുത്താം. ജീവിതം വളരെ ഹ്രസ്വമാണെന്നും തന്മൂലം ഓരോ ദിവസവും അർഥവത്തായി ജീവിക്കണമെന്നുമാണ് അദ്ദേഹം അവരെ ഓർമിപ്പിച്ചത്.
""നിങ്ങളുടെ ജീവിതം സാധാരണമായിരിക്കരുത്''- അദ്ദേഹം പറഞ്ഞു. ""അത് അതുല്യമായിരിക്കണം''. ഈ വാക്കുകൾ വിദ്യാർഥികളിൽ വലിയ സ്വാധീനംചെലുത്താൻ തുടങ്ങി. അവരിൽ ചിലർ സ്വന്തം സ്വപ്നങ്ങളെക്കുറിച്ച് ഭാവന ചെയ്യാനാരംഭിച്ചു.
ചിലർ അസാധാരണമായ ധൈര്യത്തോടെ പുതിയ വഴികൾ തെരഞ്ഞെടുത്തു. എന്നാൽ, മറ്റു ചിലരാകട്ടെ ഭയത്തിലും സംശയത്തിലും കുടുങ്ങിക്കിടന്നു. അവർ പല കാര്യങ്ങളും പിന്നീടു ചെയ്യാമെന്നു കരുതി മാറ്റിവച്ചു.
ഈ കഥ ഒരു സുപ്രധാന സത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. അതായത്, നാം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യാതെ അത് അകാരണമായി മാറ്റിവയ്ക്കുന്നുവെന്ന യാഥാർഥ്യം.
ഉദാഹരണമായി, സത്യത്തിനും നീതിക്കും നന്മയ്ക്കുംവേണ്ടി നിലകൊള്ളേണ്ട സാഹചര്യം വരുമ്പോൾ അതു പിന്നീടാകാമെന്നു കരുതി നീട്ടിവയ്ക്കുന്നു. അല്ലെങ്കിൽ, ഒരാളെ സഹായിക്കേണ്ട അവസരം വരുമ്പോൾ അതിനു സമയമായിട്ടില്ലെന്നു പറഞ്ഞ് മുന്നോട്ട് അതു മാറ്റിവയ്ക്കുന്നു.
ജീവിത നവീകരണത്തിന്റെ കാര്യം വരുമ്പോഴും നാം സ്വീകരിക്കുന്ന നിലപാട് പലപ്പോഴും ഇതുപോലെയായിരിക്കും. ഇനിയും സമയമുണ്ടല്ലോ, അല്പംകൂടി കഴിഞ്ഞിട്ടാവാം എന്ന ചിന്താഗതി.
എന്നാൽ ജീവിതം ഒരിക്കലും നമുക്കായി കാത്തുനിൽക്കില്ല എന്നതാണ് വസ്തുത. അതുകൊണ്ടാണ് ദൈവവചനം പറയുന്നത്: ""ഇതാണ് സ്വീകാര്യമായ സമയം; ഇതുതന്നെയാണ് രക്ഷയുടെ ദിവസം'' (2 കോറി 6:2). ഇതേ ആശയം ഏശയ്യാ പ്രവാചകൻ അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്: ""ദൈവത്തെ കണ്ടെത്താവുന്ന സമയത്ത് അവിടത്തെ അന്വേഷിക്കുവിൻ. അവിടന്ന് സമീപമുള്ളപ്പോൾ അവിടത്തെ വിളിച്ചപേക്ഷിക്കുവിൻ'' (55:6).
ഒരാൾക്ക് അതിമനോഹരമായൊരു ക്ലോക്ക് ഉണ്ടായിരുന്നു. ഒരു ദിവസം അതു പ്രവർത്തനരഹിതമായി. അപ്പോൾ ആ ക്ലോക്കിന്റെ ഉടമ സ്വയം പറഞ്ഞു: "ഇതു നാളെ റിപ്പയർ ചെയ്യാം.' എന്നാൽ ആ ക്ലോക്കെടുത്ത് സ്വയം അതു നന്നാക്കാനോ അതു സാധ്യമല്ലെങ്കിൽ മറ്റൊരാളെക്കൊണ്ട് നന്നാക്കിക്കാനോ അയാൾ തുനിഞ്ഞില്ല.
ഒരു ദിവസം ഒരു സുഹൃത്ത് അയാളെ സന്ദർശിക്കാനെത്തി. നിശ്ചലമായ ആ ക്ലോക്ക് കണ്ടപ്പോൾ സുഹൃത്ത് ചോദിച്ചു: ""നിങ്ങൾ എന്തുകൊണ്ടാണ് ഈ ക്ലോക്ക് നന്നാക്കാത്തത്?'' ഉടനെ ഉടമസ്ഥൻ പറഞ്ഞു: ""ഈ ക്ലോക്ക് നിന്നുപോയിട്ട് കുറേനാളായി. ഇതു നന്നാക്കിയിട്ട് വലിയ കാര്യമില്ലെന്നു തോന്നി.''
നമ്മുടെ ജീവിതത്തിലും പലപ്പോഴും സംഭവിക്കുന്നത് ഇതുതന്നെയാണ്. ചെയ്യേണ്ട പലകാര്യങ്ങളും നാം പലപ്പോഴും മാറ്റിവയ്ക്കും. എന്നാൽ കുറേക്കഴിയുമ്പോൾ അതിന്റെ പ്രാധാന്യം നമുക്കു നഷ്ടപ്പെടും. അതുകൊണ്ടുതന്നെ നാം ഒരിക്കലും അവ ചെയ്യുകയുമില്ല. അപ്പോൾപ്പിന്നെ നമ്മുടെ ജീവിതം മുരടിച്ചു നിൽക്കുന്നതിനെക്കുറിച്ച് അദ്ഭുതപ്പെടേണ്ട കാര്യമില്ലല്ലോ.
നമ്മുടെ ആധ്യാത്മികജീവിതം മുരടിച്ചാണോ ഇപ്പോൾ ഇരിക്കുന്നത്? എങ്കിൽ അതിന്റെ കാരണം "പിന്നീടാവാം' എന്ന നമ്മുടെ നിലപാടാണ്. ഈ നിലപാടിൽനിന്നു കരകയറണമെങ്കിൽ സങ്കീർത്തകനെപ്പോലെ നമ്മളും പ്രാർഥിക്കണം, ""ഞങ്ങളുടെ ദിവസങ്ങളെ എണ്ണുവാൻ ഞങ്ങളെ പഠിപ്പിക്കണമേ, അങ്ങനെ ഞങ്ങൾ ഹൃദയവിജ്ഞാനം നേടട്ടെ'' (90:12) എന്ന്.
വളരെ വേഗം കടന്നുപോകുന്നതാണ് നമ്മുടെ ദിവസങ്ങളും വർഷങ്ങളും. കീറ്റിംഗ് വിദ്യാർഥികളെ അനുസ്മരിപ്പിച്ചതുപോലെ ഇപ്പോഴത്തെ ഈ നിമിഷം, അല്ലെങ്കിൽ ഈ ദിവസം നമുക്ക് ഏറ്റവും പ്രയോജനപ്പെട്ടതായി മാറ്റാം.
നമ്മുടെ ആധ്യാത്മികജീവിതത്തിന്റെ ക്ലോക്ക് നിലച്ചുപോയിട്ടുണ്ടോ? എങ്കിൽ, എത്രയുംവേഗം ആ ക്ലോക്ക് നന്നാക്കി അതു പ്രവർത്തനക്ഷമമാക്കാം. ഇനിയും അതു മാറ്റിവയ്ക്കാൻ നാം ഇടയാക്കരുത്.
ആധ്യാത്മികജീവിതത്തിലെന്നപോലെ, ജീവിതത്തിന്റെ സർവമേഖലകളിലും നന്നായി പോകുവാൻ നമുക്കു ശ്രദ്ധയുണ്ടാകണം. അതു നാളെയാകട്ടെ എന്നു കരുതി ഒരിക്കലും മാറ്റിവയ്ക്കരുത്. കാരണം, നമുക്ക് എത്ര നാളെകൾ ഉണ്ടാകുമെന്ന് ദൈവത്തിനു മാത്രമേ അറിവുള്ളൂവല്ലോ.
Jeevithavijayam
റഷ്യൻ സാഹിത്യത്തിലെ മഹാനായ കഥാകൃത്താണ് ആന്റണ് ചെക്കോവ് (1860- 1904). അദ്ദേഹത്തിന്റെ ചെറുകഥകളിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ് "ദി ലോട്ടറി ടിക്കറ്റ്'. വളരെ സാധാരണമായ ഒരു കുടുംബസന്ധ്യയിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഭാര്യാഭർത്താക്കന്മാരായ മാഷയും ഐവാനും ശാന്തമായി വീട്ടിൽ ഇരിക്കുന്നു. അവർതമ്മിൽ യാതൊരു കലഹവും വിഷമവും ഇല്ല. സമാധാനപൂർണമാണ് അവരുടെ ജീവിതം.
ആ സമയത്ത്, തങ്ങളുടെ കൈവശമുള്ള ഒരു ലോട്ടറി ടിക്കറ്റിനെക്കുറിച്ച് മാഷയ്ക്ക് ഓർമവരുന്നു. അവർ ഭർത്താവിനോട് പത്രത്തിൽ ഫലം നോക്കാൻ പറയുന്നു.
ആദ്യം ഐവാന് അക്കാര്യത്തിൽ വലിയ താല്പര്യം തോന്നിയില്ല. എങ്കിലും നന്പർ പരിശോധിച്ചപ്പോൾ വിജയിച്ച സീരീസ് നന്പർ തങ്ങളുടെ ടിക്കറ്റിനോട് ഒത്തുപോകുന്നതായി തോന്നുന്നു. എഴുപതിനായിരം റൂബിളാണ് സമ്മാനം. ഇപ്പോഴത്തെ കണക്കുവച്ച് നോക്കിയാൽ ഇത് 45 കോടി രൂപയോളം വരും.
ഇത്രയും വലിയ തുക സമ്മാനമായി കിട്ടിയേക്കുമെന്നു വന്നപ്പോൾ അവരുടെ രണ്ടുപേരുടെയും ചിന്തകൾ രണ്ടുവഴിക്കു തിരിഞ്ഞു. പുതിയ ഭൂമി വാങ്ങുക, സുഖമായി ജീവിക്കുക, യാത്രകൾ പോവുക.. ഐവാന്റെ ചിന്ത പോയത് അങ്ങനെയായിരുന്നു.
ആ ചിന്തയിൽനിന്ന് മാഷ സാവധാനം അപ്രത്യക്ഷയായി. ഭാര്യ കൂടെയുണ്ടായാൽ ജീവിതം അടിച്ചുപൊളിക്കാൻ സാധിക്കില്ല എന്ന തരത്തിലാണ് അയാളുടെ ചിന്ത പോയത്. പണം മുഴുവൻ അവൾ സ്വാർഥ താല്പര്യങ്ങൾക്കായി ചെലവഴിക്കുമെന്ന് ഐവാൻ ഭയപ്പെട്ടു.
അതേസമയം മാഷയും സ്വപ്നംകാണുകയായിരുന്നു. തന്റെയും തന്റെ സ്വന്തക്കാരുടെയും ആവശ്യങ്ങൾക്കുവേണ്ടി ആ പണം എങ്ങനെ ചെലവഴിക്കാൻ സാധിക്കുമെന്നാണ് അവൾ ആലോചിച്ചത്. മുഴുവനും തന്റെ നിയന്ത്രണത്തിലായിരിക്കണമെന്നായിരുന്നു അവളുടെ മോഹം. ഭർത്താവ് അതിനു തടസംനിൽക്കുമോയെന്നും മാഷ ഭയപ്പെട്ടു.
ഒരു വാക്കു പോലും പരസ്പരം പറയാതെ അവരുടെ ഹൃദയങ്ങളിൽ മാറ്റം സംഭവിക്കുകയാണ്. സ്നേഹമുണ്ടായിരുന്നിടത്ത് സംശയം കടന്നുവരുന്നു. സന്തോഷം ഉണ്ടായിരുന്നിടത്ത് അസ്വസ്ഥത മുളയെടുക്കുന്നു. അവർ പരസ്പരം നോക്കുന്പോൾ കാണുന്നത് ഭാര്യാഭർത്താക്കന്മാരായിട്ടല്ല. പ്രത്യുത, ശത്രുക്കളായി മാത്രം!
ഈ കഥയുടെ ഏറ്റവും പ്രസക്തമായ ഭാഗം എന്താണെന്നോ? യഥാർഥത്തിൽ ഒന്നും സംഭവിച്ചിട്ടില്ല. പണം അവരുടെ കൈവശം എത്തിയിട്ടില്ല. എല്ലാം അവരുടെ ഭാവനയിൽ മാത്രം. എന്നാൽ, പണം ലഭിക്കുമെന്ന ചിന്ത മാത്രം മതിയായിരുന്നു അവരുടെ ഭാര്യാഭർതൃബന്ധത്തിന്റെ ഊഷ്മളത കെടുത്തുവാൻ, അവരുടെ സ്നേഹബന്ധം തകർക്കുവാൻ.
അവസാനം, ഐവാൻ ടിക്കറ്റ് നന്പർ മുഴുവനും സൂക്ഷ്മമായി പരിശോധിക്കുന്നു. അപ്പോൾ അവസാന നന്പറുകൾ ഒത്തുപോകുന്നില്ലെന്നു വ്യക്തമായി. അതോടെ അവരുടെ സ്വപ്നങ്ങൾ പൊലിഞ്ഞുവീണു. അതോടൊപ്പം അവരുടെ പരസ്പരബന്ധത്തിലും വിള്ളൽവീണു.
ധനത്തിനു നമ്മെ മാറ്റിമറിക്കാനാവുമെന്നു നമുക്കറിയാം. എന്നാൽ, ധനമോഹത്തിനും അതു സാധിക്കുമെന്നാണ് ചെക്കോവ് നമ്മെ അനുസ്മരിപ്പിക്കുന്നത്. ലോട്ടറിയിലൂടെ പണം ലഭിക്കാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഐവാന്റെ മാത്രമല്ല, മാഷയുടെയും ചിന്താഗതിയിൽ മാറ്റംവന്നു. അവർ അപ്പോൾ കൂടുതൽ സ്വാർഥരായി മാറുകയായിരുന്നു.
ധനമോഹം നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നത് വലിയ ശബ്ദത്തോടെയായിരിക്കില്ല. അതു നിശബ്ദമായി കടന്നുവരും. ഒരു ചെറിയ സ്വപ്നമായി.. ഒരാഗ്രഹമായി... കൂടുതൽ പണമുണ്ടെങ്കിൽ ജീവിതം മെച്ചമാകും എന്ന ചിന്തയാണ് അതിനുപിന്നിൽ. പക്ഷേ, ആ ചിന്തയാണ് ഐവാനെ മാഷയ്ക്ക് എതിരാക്കിയത്, മാഷയെ കൂടുതൽ സ്വാർഥമതിയാക്കിയത്.
അവരുടെ ജീവിതം ആദ്യം സാധാരണമായിരുന്നെങ്കിലും സമാധാനമുള്ളതായിരുന്നു. പക്ഷേ സന്പത്തിനെക്കുറിച്ചുള്ള പെട്ടെന്നുള്ള അവരുടെ സ്വപ്നം അവരുടെ മനസിൽ അസന്തോഷം പടർത്തി.
ഇതാണ് ധനമോഹത്തിന്റെ ദുരന്തം. ആദ്യം അത് ജീവിതസന്തോഷം കവർന്നുകൊണ്ടുപോകും. അതോടൊപ്പം ജീവിതബന്ധങ്ങളും തകർക്കും. തന്മൂലമാണ് വിശുദ്ധ പൗലോസ് എഴുതിയത്, ""ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം'' എന്ന് (1 തിമോ 6:10).
ദൈവപുത്രനായ യോശു നൽകിയിരിക്കുന്ന മുന്നറിയിപ്പ് ഈ പശ്ചാത്തലത്തിൽ നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അവിടന്ന് പറയുന്നു: ""ജാഗരൂകരായിരിക്കുവിൻ. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയും ചെയ്യുവിൻ'' (ലൂക്കാ 12:14-15).
ധനം ആഗ്രഹിക്കുന്നത് തെറ്റല്ല. എന്നാൽ ധനം ഹൃദയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്പോഴാണ് അപകടം തുടങ്ങുന്നത്. അപ്പോഴാണ് കുടുംബങ്ങളിൽ കലഹങ്ങളുണ്ടാകുന്നത്. സഹയാത്രികർ മത്സരാർഥികളായി മാറുന്നത്. സൗഹൃദങ്ങൾ പിളർക്കപ്പെടുന്നത്. ഹൃദയബന്ധങ്ങളിൽ നിശബ്ദമായ മാറ്റങ്ങൾ ഉണ്ടാകുന്നത്.
യേശു വീണ്ടും പറയുന്നു: ""മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്'' (ലൂക്കാ 12:15). സമ്പത്ത് ജീവിതത്തെ ധന്യമാക്കുമെന്ന മിഥ്യാധാരണയാണ് സന്പത്തിന്റെ പിന്നാലെ പോകാൻ നമ്മെ പ്രേരിപ്പിക്കുന്നത്. എന്നാൽ അതുവഴി നമുക്കുണ്ടാകുന്ന തിന്മകൾ എത്രയോ ഏറെയാണ്. ആ തിന്മകൾ ഒഴിവാക്കിവേണം നാം ധനം സന്പാദിക്കുവാൻ. അതോടൊപ്പം, ജീവിതത്തെ യഥാർഥത്തിൽ ധന്യമാക്കുന്ന കാര്യത്തിൽ നാം ശ്രദ്ധിക്കുകയും വേണം.
അത് എന്താണെന്നോ? യേശുനാഥൻ പറയുന്നു: ""നിങ്ങൾ ആദ്യം ദൈവരാജ്യവും അവിടത്തെ നീതിയും അന്വേഷിക്കുവിൻ. അതോടൊപ്പം, മറ്റെല്ലാം നിങ്ങൾക്കു ലഭിക്കും'' (മത്താ 6:33).
ദൈവരാജ്യം അന്വേഷിക്കുക എന്നു പറഞ്ഞാൽ ദൈവത്തെ നമ്മുടെ ജീവിതത്തിന്റെ ശ്രദ്ധാകേന്ദ്രം ആക്കുക എന്നർഥം. അപ്പോൾ അവിടത്തെ ഇഷ്ടം ചെയ്യാനും അവിടന്നാഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാനും നമുക്കു സാധിക്കും. അപ്പോൾപ്പിന്നെ നാം ധനമോഹത്തിന്റെയോ മറ്റു തിന്മകളുടെയോ പിടിയിൽ അകപ്പെടുകയില്ലെന്നു തീർച്ച.
Jeevithavijayam
റഷ്യൻ സാഹിത്യത്തിലെ മഹാനായ ഒരു എഴുത്തുകാരനാണ് ഐവാൻ തുർഗെനേവ് (1818-1883). മനുഷ്യന്റെ ആത്മസംഘർഷങ്ങളും നിശബ്ദവേദനകളും അതീവ സൗമ്യമായി ചിത്രീകരിക്കുന്നതിൽ അദ്ദേഹം എന്നും ഉത്സുകനായിരുന്നു.
മനുഷ്യഹൃദയത്തിന്റെ അഗാധങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ദർശനം ഇന്നും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നു. അദ്ദേഹം അവതരിപ്പിച്ചിരിക്കുന്ന പല കഥകളും അനുദിനജീവിതത്തിൽ നമുക്കുണ്ടായിരിക്കേണ്ട വിവിധ മൂല്യങ്ങളെ ഓർമിപ്പിക്കുന്നവയാണ്. അങ്ങനെയുള്ള ഒരു കഥ ഇവിടെ വിവരിക്കട്ടെ.
വയസായ ഒരാൾ അനേക വർഷങ്ങൾക്കുശേഷം സ്വന്തം ഗ്രാമത്തിലേക്കു മടങ്ങിവരികയാണ്. അപ്പോൾ അവിടെ എല്ലാത്തിനുംതന്നെ മാറ്റം സംഭവിച്ചിരുന്നു. വഴികളും വീടുകളും ആളുകളുമെല്ലാം പുതിയതായി തോന്നി. എന്നാൽ ആ വൃദ്ധന്റെ മനസിൽ മായാതെകിടന്നിരുന്ന ഒരോർമയുണ്ടായിരുന്നു. വർഷങ്ങളായി ഹൃദയത്തിൽ ഉണങ്ങാതെ കിടന്ന വിരോധത്തിന്റെ വലിയൊരു മുറിവ്.
യൗവനത്തിൽ ആ ഗ്രാമത്തിലെ ഒരാളുമായുണ്ടായ ഒരു വലിയ പിണക്കം ആ വൃദ്ധന്റെ മനസിൽ ആഴമേറിയ ഒരു പിളർപ്പായി മാറിയിരുന്നു. അതു ക്ഷമിക്കാനും മറക്കാനും സാധിക്കാതിരുന്നതുകൊണ്ടാണ് അയാൾ ഗ്രാമംവിട്ടു പോയത്.
ജീവിതം മുന്നോട്ടുപോയെങ്കിലും ആ സംഭവത്തെ അയാൾ തന്റെ ഹൃദയത്തിന്റെ ഇരുണ്ട കോണിൽ സൂക്ഷിച്ചു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്ന ചിന്താഗതിയോടെയാണ് അയാൾ ഗ്രാമത്തിലേക്കു മടങ്ങിയത്.
പക്ഷേ ഗ്രാമത്തിലെത്തി തന്റെ പ്രതിയോഗിയെക്കുറിച്ച് തിരക്കിയപ്പോൾ ഗ്രാമവാസികൾ അയാളെ ആശ്ചര്യത്തോടെ നോക്കി. ചിലർക്ക് അയാൾ ചോദിച്ചയാളെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. എന്നാൽ മറ്റുചിലർ ആ മനുഷ്യൻ പണ്ടേ മരിച്ചുപോയി എന്നു പറഞ്ഞു.
ഒരുകാലത്ത് ആ ഗ്രാമത്തിലെ സകലർക്കും അറിയാമായിരുന്ന ആ രണ്ടുപേരുടെ പരസ്പര ശത്രുതയെക്കുറിച്ച് ലോകം പണ്ടേ മറന്നുപോയിരുന്നു. അത് ഓർമിച്ചിരുന്നതാകട്ടെ ആ വൃദ്ധൻ മാത്രം. ആ രാത്രിയിൽ വൃദ്ധൻ ഒറ്റയ്ക്കിരുന്ന് ഓരോന്നിനെക്കുറിച്ച് ചിന്തിക്കാൻതുടങ്ങി. അപ്പോൾ അയാൾ തിരിച്ചറിഞ്ഞ സത്യം അയാളെ ഞെട്ടിക്കുകതന്നെചെയ്തു.
താൻ ആരോടു ശത്രുതപുലർത്തിയിരുന്നുവോ അയാൾ പണ്ടേതന്നെ സ്വതന്ത്രനായിപ്പോയി. താനാകട്ടെ, ഇപ്പോഴും ചങ്ങലകളാൽ ബന്ധിക്കപ്പെട്ടുകിടക്കുന്നു. ആ ചങ്ങലകൾ കൈകളില്ലല്ല, ഹൃദയത്തിലാണെന്നുമാത്രം!
ഈ കഥ മനുഷ്യജീവിതത്തിലെ ഒരു ഗഹനസത്യത്തെ തുറന്നുകാണിക്കുന്നു. മറ്റൊരാളോടു ക്ഷമിക്കാതിരിക്കുന്പോൾ അയാളെ ശിക്ഷിക്കുകയാണെന്നു നാം കരുതുന്നു. എന്നാൽ യഥാർഥത്തിൽ ശിക്ഷിക്കപ്പെടുന്നത് നമ്മുടെ ശത്രുവല്ല, നാംതന്നെയാണ്.
കാരണം ശത്രുതയുടെ ഭാരം പേറുന്നതു നാംതന്നെയാണ്, ശത്രുവല്ല. കാലം മുന്നോട്ടുപോകുന്പോൾ ലോകം എല്ലാം മറക്കും. എന്നാൽ ക്ഷമിക്കാൻ വിസമ്മതിക്കുന്ന നമ്മുടെ മനസ് എപ്പോഴും ആ ശത്രുത താലോലിച്ചുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ നമ്മുടെ മനസിനൊരിക്കലും ശാന്തിയുണ്ടാവില്ല. മനസിനു ശാന്തി വേണമെങ്കിൽ ശത്രുക്കളോടു ക്ഷമിക്കുകയല്ലാതെ മറ്റൊരു മാർഗമില്ല.
ദൈവവചനം പറയുന്നു: ""മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല'' (മത്താ 6:14-15). ദൈവം നമ്മോടു ക്ഷമിച്ചെങ്കിൽ മാത്രമേ നമുക്കു ശാന്തി ലഭിക്കുകയുള്ളൂ. എന്നാൽ ദൈവം നമ്മോടു ക്ഷമിക്കണമെങ്കിൽ നാം മറ്റുള്ളവരോടു ക്ഷമിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്യാതെ നമുക്കൊരിക്കലും സമാധാനത്തോടെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്നു വ്യക്തം.
ഒരു ജാപ്പനീസ് കഥ. ധാരാളം ശിഷ്യരുണ്ടായിരുന്ന ഒരു ഗുരുവിനു വിലയേറിയ ചില ചായക്കപ്പുകളുണ്ടായിരുന്നു. പ്രമുഖരായവർ സന്ദർശനത്തിനെത്തുന്പോൾ ആ കപ്പുകളിലാണ് ചായ നൽകിയിരുന്നത്. ഒരിക്കൽ ഒരു ശിഷ്യൻ അബദ്ധവശാൽ ആ കപ്പുകളിലൊന്ന് താഴെയിട്ടു പൊട്ടിക്കാനിടയായി. ശിഷ്യൻ ഭയംകൊണ്ടു വിറച്ചു. എന്നാൽ ഗുരുവാകട്ടെ, ആ കപ്പിന്റെ കഷണങ്ങൾ ശാന്തമായി ശേഖരിച്ചശേഷം സ്വർണം ഉപയോഗിച്ച് കൂട്ടിയോജിപ്പിച്ചു. അപ്പോൾ ആ കപ്പ് കൂടുതൽ മനോഹരമായി കാണപ്പെട്ടു.
നമ്മുടെ ജീവിതബന്ധങ്ങൾ വിവിധ കാരണങ്ങളാൽ പൊട്ടിപ്പോകാം. എന്നാൽ ദൈവകൃപ ഉപയോഗിച്ച് ആ ബന്ധങ്ങൾ പൂർവാധികം മനോഹരമാക്കാൻ നമുക്കു സാധിക്കും. ചായക്കപ്പ് പൊട്ടിപ്പോയപ്പോൾ അതിന്റെ വിവിധ കഷണങ്ങൾ കൂട്ടിയോജിപ്പിച്ചത് സ്വർണം വിളക്കിയായിരുന്നു. അപ്പോഴത് പൂർവസ്ഥിതിയിലായി എന്നു മാത്രമല്ല, അതു കൂടുതൽ മനോഹരമായിത്തീരുകയും ചെയ്തു.
ഇതുപോലെതന്നെ ജീവിതബന്ധങ്ങൾ തകരുന്പോൾ ദൈവകൃപയിലാശ്രയിച്ച് ആ ബന്ധങ്ങൾ നാം പുനഃസ്ഥാപിക്കണം. അതു പൂർവാധികം മെച്ചമാക്കുകയും വേണം. ദൈവവചനം പറയുന്നു: ""ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്'' (സങ്കീ 34:18). ദൈവം നമുക്ക് സമീപസ്ഥനായിരിക്കുന്നതുകൊണ്ട് ഏതുനിമിഷവും അവിടത്തെ കൃപയ്ക്കായി നമുക്ക് അവിടത്തെ സമീപിക്കാനാവും. അപ്പോൾ തീർച്ചയായും അവിടന്ന് നമ്മെ അനുഗ്രഹിക്കുമെന്നതിൽ സംശയംവേണ്ട.
ദൈവത്തിന്റെ കൃപ നമുക്കു ലഭിച്ചാൽ ഏതു തെറ്റും ആരോടും നമുക്കു ക്ഷമിക്കാൻ സാധിക്കും. അതുപോലെ തകർന്നുപോയ ബന്ധങ്ങൾ പൂർവാധികം മെച്ചപ്പെടുത്തുവാനും സാധിക്കും. എന്നാൽ ദൈവകൃപയിലാശ്രയിക്കാൻ നാം വിസമ്മതിച്ചാൽ ഹൃദയത്തിലെ ചങ്ങലകൾ നമ്മെ ബന്ധിച്ചുനിർത്തുകതന്നെചെയ്യും.
നമുക്കുവേണ്ടത് ഹൃദയസ്വാതന്ത്ര്യമാണ്. മനസമാധാനമാണ്. സന്തോഷപ്രദമായ ഒരു ജീവിതമാണ്. അതിനാകട്ടെ, നമ്മുടെ ഹൃദയചങ്ങലകൾ തകരുകതന്നെ വേണം. അതിനുള്ള ദൈവകൃപയ്ക്കായി നമുക്കു പ്രാർഥിക്കാം. പ്രത്യേകിച്ചും ഈ നോന്പുകാലത്ത്.
Jeevithavijayam
""എന്റെ മനസ് പതറുന്നു, വാക്കുകൾ ചിതറുന്നു, ഹൃദയം ശൂന്യമായി സ്പന്ദിക്കുന്നു''- ഒരു യുവസന്യാസി തന്റെ ആത്മപിതാവിനോടു പറഞ്ഞു. ""എന്റെ പ്രാർഥനയ്ക്ക് ജീവൻ തോന്നുന്നില്ല.''
ആ ഗുരുവിന്റെ മേശപ്പുറത്ത് ഒരു ഓടക്കുഴൽ ഇരിപ്പുണ്ടായിരുന്നു. ആ ഓടക്കുഴൽ കൈയിലെടുത്ത് അദ്ദേഹം ചോദിച്ചു: ""ഈ ഓടക്കുഴലിന് തന്നിൽനിന്നു പുറപ്പെടാൻപോകുന്ന സംഗീതം അറിയാമോ?''
""അറിയില്ല.'' ശിഷ്യൻ മറുപടിനൽകി.
അപ്പോൾ ഗുരു പറഞ്ഞു: ""എന്നാൽ മിടുക്കനായ ഒരു സംഗീതജ്ഞന്റെ കൈയിൽ പൊള്ളയായ ഈ കുഴൽ ശ്രുതിമധുരമായ സംഗീതമായി മാറുന്നു.'' തെല്ലുനേരത്തെ നിശബ്ദതയ്ക്കുശേഷം ഒരു മന്ദഹാസത്തോടെ ഗുരു തുടർന്നു: ""പ്രാർഥനയും ഇതുപോലെതന്നെയാണ്. നാം നമ്മുടെ ശൂന്യത ദൈവത്തിനു സമർപ്പിക്കുമ്പോൾ അവിടത്തെ സംഗീതം നമ്മിലൂടെ ഒഴുകും.''
അനുദിനം പ്രാർഥിക്കുന്നവരാണ് നമ്മൾ. പ്രാർഥനയിൽ ഏറിയപങ്കും വാചാപ്രാർഥനയുമായിരിക്കും. പ്രാർഥനകൾ കൃത്യമായി ചൊല്ലുന്നതിലായിരിക്കും നമ്മുടെ ശ്രദ്ധ. അതു നല്ലതുതന്നെ. എന്നാൽ പ്രാർഥനയുടെ മഹത്വം അടങ്ങിയിരിക്കുന്നത് വാക്കുകളുടെ ശോഭയിലോ അവയുടെ ഉരുവിടലിലോ അല്ല. പ്രാർഥനവഴി ദൈവം നമ്മിലേക്ക് കടക്കാൻ നാം അനുവദിക്കുന്നുണ്ടോ എന്നതിലാണ്.
ദൈവം നമ്മിലേക്കു കടന്നുവരാൻ പ്രാർഥന നമ്മെ സജ്ജമാക്കിയാൽ ആ പ്രാർഥന ഒരിക്കലും നിർജീവമാകില്ല. എന്നു മാത്രമല്ല, ദൈവത്തിന്റെ സംഗീതം നമ്മിലൂടെ ഒഴുകുകയും ചെയ്യും. തന്മൂലമാണ് ദൈവവചനം ഇപ്രകാരം പഠിപ്പിക്കുന്നത്: ""വേണ്ടവിധം പ്രാർഥിക്കേണ്ടതെങ്ങനെയെന്ന് നമുക്ക് അറിഞ്ഞുകൂടാ. എന്നാൽ, അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു'' (റോമ 8:26). അതായത് ഗുരു യുവസന്യാസിയോടു പറഞ്ഞതുപോലെ, ദൈവത്തിന്റെ സംഗീതം നമ്മിലൂടെ ഒഴുകുമെന്നു സാരം.
അപ്പോഴാണ് പ്രാർഥനാമധ്യേ നാം ദൈവത്തിന്റെ സ്വരം കേൾക്കുക. ആ സ്വരം കേൾക്കുമ്പോൾ, പ്രവാചകനായിത്തീർന്ന ബാലനായ സാമുവൽ പറഞ്ഞതുപോലെ, നാമും പറയണം: ""ദൈവമേ, സംസാരിക്കണമേ. അങ്ങയുടെ ദാസൻ കേൾക്കുന്നു'' (1 സാമുവൽ 3:9).
ചൈനീസ് പുരാണത്തിൽ ഒരു കഥയുണ്ട്. ഒരിക്കൽ ഒരു ചക്രവർത്തി തന്റെ സദസിലുള്ളവരോട് ഏറ്റവും ചെറുതും എന്നാൽ ഏറ്റവും വിശിഷ്ടവുമായ ഒരു പ്രാർഥന എഴുതാൻ ആവശ്യപ്പെട്ടു. അപ്പോൾ അവിടെയുണ്ടായിരുന്ന ആധ്യാത്മികചിന്തകൻഇപ്രകാരം എഴുതിയ ഒരു കുറിപ്പ് ചക്രവർത്തിക്കു കൊടുത്തു: "കേൾക്കുക, അനുസരിക്കുക.'
ഇതു കണ്ടപ്പോൾ ചക്രവർത്തിക്ക് കാര്യം വ്യക്തമായില്ല. വിശദീകരണം ചോദിച്ച ചക്രവർത്തിയോട് ആധ്യാത്മികചിന്തകൻ പറഞ്ഞു: ""നമ്മുടെ പ്രാർഥനയിൽ മുഴുവനും നാമാണ് സംസാരിക്കുന്നത്. എന്നാൽ യഥാർഥ പ്രാർഥനയിൽ നാം ദൈവസ്വരത്തിനായി കാതോർത്തിരിക്കണം. ആ സ്വരം നാം അനുസരിക്കുകയും വേണം.''
ദൈവം എപ്പോഴും നമ്മോടു സംസാരിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ദൈവം പ്രവാചകനിലൂടെ പറയുന്നു: ""നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുന്പോൾ നിന്റെ കാതുകൾ പിന്നിൽനിന്ന് ഒരു സ്വരം ശ്രവിക്കും. ഇതാണ് വഴി. ഇതിലേ പോവുക'' (ഏശയ്യാ 30:21). ദൈവത്തിന്റെ ഈ സ്വരം കേൾക്കാനുള്ള അവസരംകൂടിയായിരിക്കണം നമ്മുടെ പ്രാർഥന.
നമ്മുടെ നാഥനും രക്ഷകനുമായ യേശു പറയുന്നു: ""എന്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കുന്നു'' (യോഹ 10:27). ലാസറിനെയും അയാളുടെ രണ്ടു സഹോദരികളെയും യേശു സന്ദർശിച്ചപ്പോൾ അവരിലൊരാളായ മേരി അവിടത്തെ പാദാന്തികത്തിലിരുന്ന് അവിടത്തെ സ്വരം കേട്ടുകൊണ്ടിരുന്നു. അതേക്കുറിച്ച് പരാതിപറഞ്ഞ മർത്തായോട് യേശു പറഞ്ഞു: ""മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു'' (ലൂക്കാ 10:42)
മറിയം യേശുവിന്റെ സ്വരത്തിനു ചെവികൊടുത്തതുപോലെ, നമ്മുടെ പ്രാർഥനയിലും നാം ദൈവസ്വരത്തിനു ചെവികൊടുക്കണം. എന്നാൽ അതുകൊണ്ട് പ്രാർഥനയിലൂടെ നമ്മുടെ ആവശ്യങ്ങൾ ദൈവത്തോടു പറയേണ്ട എന്ന് അർഥമില്ല. എന്നുമാത്രമല്ല, പ്രാർഥനയിലൂടെ നമ്മുടെ അനുദിനാവശ്യങ്ങളെക്കുറിച്ച് ദൈവത്തോടു സംസാരിക്കുകയും വേണം.
സ്കോട്ട്ലൻഡിനു പടിഞ്ഞാറുഭാഗത്തുള്ള ഒരു ദ്വീപാണ് അയോണ. ഈ ദ്വീപിൽ പൊള്ളയായ ഒരു വലിയ പാറയുണ്ടത്രേ. പണ്ടുകാലത്തു തീർഥാടകർ ഈ പാറയുടെ അരികിൽ പോയിനിന്നു പ്രാർഥിക്കുമായിരുന്നു. ആ പാറയുടെ വിടവിലൂടെ പ്രാർഥിക്കുമ്പോൾ കാറ്റ് ആ പ്രാർഥനകൾ ദൈവസന്നിധിയിൽ എത്തിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം.
ഇതേക്കുറിച്ച് പിന്നീട് ഒരു തീർഥാടകൻ എഴുതി: ""ഈ പാറയുടെ വിടവിലൂടെ പ്രാർഥനകൾ ദൈവസന്നിധിയിൽ എത്തിയിരുന്നു എന്നതല്ല അദ്ഭുതം. പ്രത്യുത ഈ പ്രാർഥനയിലൂടെ അവിടെ പ്രാർഥിച്ചവരുടെ മനസിലും ജീവിതത്തിലും മാറ്റംവന്നു എന്നതാണ് അദ്ഭുതം.''
പ്രാർഥന എപ്പോഴും നമ്മുടെ സാഹചര്യങ്ങളെ മാറ്റിമറിച്ചു എന്നുവരില്ല. അതുപോലെ പ്രാർഥനവഴി നാം ആഗ്രഹിച്ചതെല്ലാം ലഭിച്ചുവെന്നും വരില്ല. എന്നാൽ ദൈവസ്വരത്തിനു കാതോർക്കുന്ന തരത്തിലുള്ളതുകൂടിയാണു നമ്മുടെ പ്രാർഥനയെങ്കിൽ ആ പ്രാർഥന നമ്മെ മാറ്റിമറിക്കുകതന്നെ ചെയ്യും.
അപ്പോൾ നമ്മുടെ ക്രോധം ക്ഷമയായും, ദുഃഖം ശക്തിയായും, ഇരുട്ട് വെളിച്ചമായും മാറും. തന്മൂലമാണ് തത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായ സോറൻ കിർക്കെഗാർഡ് എഴുതിയത്: ""പ്രാർഥന ദൈവത്തെ മാറ്റാനുള്ളതല്ല, പ്രാർഥിക്കുന്നവനെ മാറ്റാനുള്ളതാണ്.''
പ്രാർഥനയിലൂടെ ദൈവം നമ്മിലേക്കു കടന്നുവരാൻ നമുക്ക് അനുവദിക്കാം. അപ്പോൾ അദ്ഭുതങ്ങൾ നമ്മിൽ സംഭവിക്കും. കാരണം ദൈവം കടന്നുവരുന്നിടത്ത് കാര്യങ്ങളൊന്നും പഴയപടി ആയിരിക്കുകയില്ല. അവിടെയെല്ലാം പുതിയ രീതിയിലായിരിക്കും. അതാകട്ടെ, ദൈവം ആഗ്രഹിക്കുന്ന രീതിയിലും.
Jeevithavijayam
വലിയ തീക്ഷ്ണതയോടുകൂടി ഈജിപ്റ്റിലെ മരുഭൂമിയിൽ എത്തിയതായിരുന്നു ആ യുവസന്യാസി. അവിടെയുണ്ടായിരുന്ന മറ്റു സന്യാസികളോടൊപ്പം ആധ്യാത്മികതയിൽ വളരുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ കുറേനാൾ കഴിഞ്ഞപ്പോൾ ആ യുവസന്യാസിക്ക് വലിയ ശൂന്യത അനുഭവപ്പെട്ടു. ഒരുദിവസം ആ യുവസന്യാസി കൂടെയുണ്ടായിരുന്ന ഒരു വൃദ്ധസന്യാസിയോടു പറഞ്ഞു: ""പ്രാർഥിക്കാനുള്ള എന്റെ ആഗ്രഹം നഷ്ടപ്പെടുകയാണ്. എനിക്കൊന്നിനും ഒരുന്മേഷം തോന്നുന്നില്ല.''
അപ്പോൾ തൊട്ടടുത്ത് ഒരു തീക്കനൽ എരിയുന്നുണ്ടായിരുന്നു. വൃദ്ധസന്യാസി ഒരക്ഷരംപോലും ഉരിയാടാതെ ആ തീക്കനലിൽനിന്ന് കത്തുന്ന ഒരു കരിക്കട്ട ഒരു ഇരുന്പുദണ്ഡ് ഉപയോഗിച്ചു മാറ്റി ഒരിടത്തുവച്ചു. അപ്പോൾ സാവധാനം അതിലെ അഗ്നി അപ്രത്യക്ഷമായി. ഉടനെത്തന്നെ വൃദ്ധസന്യാസി ആ കരിക്കട്ടയെടുത്ത് തീയിലേക്കിട്ടു. അതു വീണ്ടും ആളിക്കത്താൻതുടങ്ങി. ""നിന്റെ ആത്മാവ് വീണ്ടും ജ്വലിക്കണമെങ്കിൽ അഗ്നിയോടു ചേർന്നിരിക്കണം''- വൃദ്ധസന്യാസി പറഞ്ഞു., ""ദൈവമാകുന്ന അഗ്നിയോട്.''
ഇന്ന് അന്പതുനോന്പ് ആരംഭിക്കുകയാണ്. എന്താണ് അന്പതുനോന്പ് നമുക്കുനൽകുന്ന പ്രധാന സന്ദേശം? അത് വൃദ്ധസന്യാസി പറഞ്ഞതുപോലെ ദൈവമാകുന്ന അഗ്നിയോടു ചേർന്നിരുന്ന് നമ്മുടെ ആത്മാവിനെ വീണ്ടും ജ്വലിപ്പിക്കുക എന്നതാണ്. ദൈനംദിനജീവിതത്തിന്റെ പ്രത്യേകതകൾമൂലം നമ്മുടെ ആത്മീയജീവിതത്തിന് മങ്ങലേൽക്കുക സ്വാഭാവികമാണ്. അതിനാലാണ് നമ്മുടെ ആത്മാവിനെ ഉജ്വലിപ്പിക്കുവാൻ നാം ഇടയ്ക്കിടെ ദൈവമാകുന്ന അഗ്നിയിലേക്ക് ചേർന്നിരിക്കേണ്ടത്. ദൈവത്തിലേക്കുള്ള ഈ തിരിച്ചുവരവിനു നമ്മെ സഹായിക്കുന്ന മൂന്നു പ്രധാന ഘടകങ്ങളാണ് പ്രാർഥന, ഉപവാസം, ദാനധർമം എന്നിവ.
വിശുദ്ധമായ ഈ നോന്പുദിവസങ്ങളിൽ പ്രപഞ്ചത്തിലെ കോലാഹലങ്ങളിൽനിന്ന് കുറച്ചുനേരമെങ്കിലും മാറിയിരുന്ന് ദൈവത്തിന്റെ ശബ്ദം നാം വീണ്ടും കേൾക്കണം. അതു സാധിക്കണമെങ്കിൽ പ്രാർഥനയിൽ നാം സമയം ചെലവഴിക്കുകതന്നെ വേണം. അങ്ങനെയൊരു മാതൃക ദൈവപുത്രനായ യേശുതന്നെ നമുക്കു നൽകിയിട്ടുണ്ട്. തന്റെ പരസ്യജീവിതം ആരംഭിക്കുന്നതിനുമുന്പ് അവിടന്ന് മരുഭൂമിയിലേക്കു പോയത് പ്രാർഥിക്കാനും ഉപവസിക്കാനുമായിരുന്നു. അങ്ങനെ ചെയ്തതിലൂടെയാണ് തന്റെ ജീവിതം പിതാവായ ദൈവത്തിന്റെ ഹിതത്തിനനുസരിച്ചാണ് നീങ്ങുന്നതെന്ന് യേശു ഉറപ്പുവരുത്തിയത്.
നോന്പുകാലത്തു നാം ചെയ്യേണ്ടതും ഇതുതന്നെയാണ്. പ്രാർഥനയിലൂടെ ദൈവത്തോടൊപ്പം ആയിരുന്നുകൊണ്ട് അവിടത്തെ തിരുവിഷ്ടം നാം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അപ്പോഴാണ് പ്രലോഭനങ്ങളെ വിജയകരമായി നേരിട്ട് ദൈവത്തെ നമ്മുടെ ജീവിത്തിന്റെ മധ്യത്തിൽ നിർത്തിക്കൊണ്ട് മുന്നോട്ടുപോകാൻ നമുക്കു സാധിക്കുക. എന്നാൽ നാം മറന്നുപോകരുതാത്ത മറ്റൊരു കാര്യമുണ്ട്. അത് ഉപവാസമാണ്.
ജോയെൽ പ്രവാചകൻവഴി ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: ""ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടുംകൂടെ നിങ്ങൾ പൂർണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിൻ. നിങ്ങളുടെ ഹൃദയമാണ് കീറേണ്ടത്, വസ്ത്രമല്ല'' (2:12-13). നമ്മുടെ പ്രാർഥനയുടെ അവിഭാജ്യഘടകമായി പശ്ചാത്താപമുണ്ടാകണം. അതോടൊപ്പം ഉപവാസവും.
ഉപവാസമെന്നു പറയുന്നതുകൊണ്ട് ഭക്ഷണം ഉപേക്ഷിക്കുക എന്നു മാത്രമല്ല അർഥമാക്കുന്നത്. പ്രത്യുത, ദൈവത്തിന്റെ വരപ്രസാദം സ്വീകരിക്കാൻ നമ്മെ സജ്ജമാക്കുക എന്നുള്ളതുകൂടിയാണ്. മഹാത്മാഗാന്ധി പറയുന്നതനുസരിച്ച് ""ഉപവാസം സത്യന്ധമായ പ്രാർഥനയാണ്.'' കാരണം നമ്മുടെ മനസ് ശുദ്ധിയാക്കാനും നമ്മുടെ ഇഷ്ടങ്ങളെ ശരിയായ രീതിയിൽ നിയന്ത്രിക്കാനും ഉപവാസം ശക്തിനൽകുന്നു. തന്മൂലം നമ്മുടെ പ്രാർഥനാജീവിതം കൂടുതലായി ജ്വലിക്കുവാൻ തുടങ്ങും.
നോന്പുകാലത്ത് വിശുദ്ധ ഫ്രാൻസിസ് അസീസി മലകളിലേക്കോ ഗുഹകളിലേക്കോ തനിയെ പോയി പ്രാർഥനയിലും ഉപവാസത്തിലും ചെലവഴിക്കുമായിരുന്നു. അവിടെയുള്ള നിശബ്ദതയിൽ ദൈവവുമായി ഒന്നുചേർന്ന അദ്ദേഹം തിരികെയെത്തുന്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖം പ്രകാശിച്ചിരുന്നതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഫ്രാൻസിസ് അസീസിയെപ്പോലെ ഉപവസിക്കുവാനും പ്രാർഥിക്കാനും നമുക്കെല്ലാവർക്കും സാധിച്ചുവെന്നു വരില്ല. എന്നാൽ പ്രാർഥന, ഉപവാസം, ദാനധർമം എന്നിവയിലൂടെ നാം ദൈവത്തോട് കൂടുതൽ അടുക്കാൻ ശ്രമിക്കുകതന്നെവേണം.
പ്രാർഥന നമ്മെ ദൈവത്തോട് ബന്ധിപ്പിച്ച് അടുപ്പിക്കുന്പോൾ ഉപവാസമാകട്ടെ നമ്മുടെ ഹൃദയത്തെ ശുദ്ധീകരിച്ച് ദൈവകൃപ സ്വീകരിക്കാൻ നമ്മെ സജ്ജരാക്കുന്നു. ദാനധർമമാകട്ടെ ദൈവസ്നേഹം ജീവിതത്തിൽ പ്രതിഫലിപ്പിക്കുവാൻ നമ്മെ സഹായിക്കുന്നു. ദാനധർമം ചെയ്യുന്പോൾ അതു നാം ദൈവത്തിനു ചെയ്യുന്നതുപോലെയല്ലേ? അതിനാലല്ലേ ""നിങ്ങൾ ഈ ചെറിയവരിൽ ഒരുവനു ചെയ്തപ്പോഴൊക്കെ എനിക്കുതന്നെയാണു ചെയ്തത്'' എന്നു യേശുനാഥൻ പഠിപ്പിച്ചിട്ടുള്ളത്? (മത്താ 25:40).
ദൈവസ്നേഹത്തെപ്രതി നാം ചെയ്യുന്ന ദാനധർമം നമ്മുടെ പ്രായശ്ചിത്തത്തിന്റെ ഭാഗമായും കാണാനാവും. കാരണം നമ്മുടെ പാപങ്ങളിൽ കുറേയെങ്കിലും നാം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുന്നതാണല്ലോ.
ദൈവവചനം പറയുന്നു: ""നിന്റെ നാട്ടിൽ വസിക്കുന്ന അഗതിയും ദരിദ്രനുമായ നിന്റെ സഹോദരനു കൈയയച്ചു കൊടുക്കുക എന്നു ഞാൻ നിന്നോടു കല്പിക്കുന്നു'' (നിയമ 15:11). ഈ കല്പന പാലിക്കുന്നതിൽ പലപ്പോഴും വീഴ്ചവരുത്തുന്നവരല്ലേ നമ്മൾ? അപ്പോൾപിന്നെ ദാനധർമം ഈ വീഴ്ചയ്ക്കുള്ള പരിഹാരമായി കണ്ടുകൊണ്ടുവേണം നാം അതു ചെയ്യാൻ.
വിശുദ്ധമായ ഈ നോന്പുകാലത്ത് പ്രാർഥനയിലൂടെയും ഉപവാസത്തിലൂടെയും ദാനധർമത്തിലൂടെയും നമ്മുടെ ആത്മീയജീവിതത്തെ ജ്വലിപ്പിക്കാനുള്ള വലിയ കൃപയ്ക്കായി നമുക്കു പ്രാർഥിക്കാം. അപ്പോൾ നമ്മുടെ ജീവിതം തീർച്ചയായും നവീകരിക്കപ്പെടുകതന്നെ ചെയ്യും.
Jeevithavijayam
ചൈനയിലെ പ്രധാനപ്പെട്ട നാലു നദികളാണ് യാംഗ്സി, യെല്ലോ, പേൾ, ഹെയ്ലോംഗ് എന്നിവ. ഇവയുടെ ഉദ്ഭവത്തെക്കുറിച്ച് ചൈനീസ് പുരാണങ്ങളിൽ മനോഹരമായ ഒരു കഥയുണ്ട്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ നാലു വ്യാളികളാണ്. തീതുപ്പുന്ന ഈ വ്യാളികൾ ആദ്യം ആകാശലോകത്താണ് ജീവിച്ചിരുന്നത്. എന്നാൽ ഇവ ആകാശത്തിന്റെയും ഭൂമിയുടെയും പരമാധികാരിയായിരുന്ന ജയ്ഡ് ചക്രവർത്തിയുടെ നിയന്ത്രണത്തിലായിരുന്നു.
പ്രകൃതിയുടെ പ്രവാഹവും മനുഷ്യരുടെ വിധിയും നിയന്ത്രിക്കുന്നതു ജയ്ഡ് ചക്രവർത്തിയാണെന്നായിരുന്നു ചൈനക്കാരുടെ വിശ്വാസം. ഒരുവർഷം ഭൂമിയിൽ കടുത്ത വരൾച്ച വന്നു. പൊട്ടിപ്പൊളിഞ്ഞ ഭൂമി വേദനകൊണ്ടു നിലവിളിച്ചു. ജനങ്ങൾ കുടിവെള്ളത്തിനായി പരക്കംപാഞ്ഞു. സഹായത്തിനായി പ്രാർഥനകൾ സ്വർഗത്തിലേക്ക് ഉയർന്നു. ഈ ദുരിതംകണ്ട് വ്യാളികൾ നാലും ചക്രവർത്തിയുടെ അരമനയിലേക്കു പറന്നു. എത്രയുംവേഗം ഭൂമിയിലേക്ക് മഴ അയയ്ക്കണമെന്ന് അവർ കേണപേക്ഷിച്ചു. ഉടനെതന്നെ മഴ അയയ്ക്കാമെന്ന് ചക്രവർത്തി വാഗ്ദാനംചെയ്തു.
എന്നാൽ ദിവസങ്ങൾ പലതുകഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. സൂര്യൻ കത്തിക്കൊണ്ടിരുന്നു. ഭൂമി വെന്തുരുകാൻ തുടങ്ങി. മനുഷ്യരുടെ ദുഃഖം വർധിച്ചു. ഇതുകണ്ട് കരുണതോന്നിയ വ്യാളികൾ കടലിലേക്കു പറന്നു. അവർ വൻതോതിൽ കടൽജലം ശേഖരിച്ച് ഭൂമിയിലേക്ക് മഴയായി വർഷിച്ചു. അപ്പോൾ മേഘങ്ങൾ കൂട്ടിനെത്തി. അവ മഴ വർഷിച്ചു. ഭൂമി ഉടനടി പുതുജീവൻ നേടി. ഉണങ്ങിയ വയലുകൾ വേഗം പച്ചപിടിച്ചു. ജനങ്ങൾ ആഹ്ലാദഭരിതരായി സ്വർഗത്തിലേക്കുനോക്കി നന്ദിപറഞ്ഞു.
ഭൂമിയിൽ മഴ ലഭിച്ചകാര്യം ജയ്ഡ് ചക്രവർത്തി അറിഞ്ഞു. അദ്ദേഹം കോപിഷ്ഠനായി. തന്റെ അനുമതികൂടാതെ പ്രവർത്തിച്ചതിന് കടുത്ത ശിക്ഷയായി നാലു വ്യാളികളെയും വലിയ പർവതങ്ങൾക്കിടയിൽ തടവിലാക്കി. എന്നാൽ വ്യാളികൾ തങ്ങളുടെ ദുർവിധിയോർത്ത് വിലപിക്കുകയല്ല ചെയ്തത്. പകരം ജനങ്ങളെ എങ്ങനെ സഹായിക്കാമെന്നാണ് അവ ആലോചിച്ചത്.
അതേത്തുടർന്ന് ആ നാലു വ്യാളികളും തങ്ങളെത്തന്നെ നാലു മഹാനദികളാക്കി മാറ്റി. അങ്ങനെയാണത്രേ യാംഗ്സി നദി, മഞ്ഞ നദി, പേൾ നദി, ഹെയ്ലോംഗ് നദി എന്നിവ ഉദ്ഭവിച്ചത്! ഈ മഹാനദികൾ ചൈനയിലെ ജനങ്ങൾക്ക് ഇന്നും വേണ്ടുവോളം ജലം നൽകുന്നു.
ഇതു വെറുമൊരു പുരാണ കഥയാണ്. എന്നാൽ ഈ കഥ നമ്മെ പഠിപ്പിക്കുന്ന വലിയ സത്യമുണ്ട്. ജീവിതം ഒഴുകുന്നത് ത്യാഗത്തിൽനിന്നാണ്. മറ്റുള്ളവരുടെ ത്യാഗത്തിന്റെ ഫലമാണ് നമ്മുടെ ജീവിതത്തിലെ പല ദാനങ്ങളും നന്മകളും. അതുപോലെ നമ്മുടെ ത്യാഗത്തിന്റെയും സേവനത്തിന്റെയും ഫലമായല്ലേ മറ്റുള്ളവരുടെ ജീവിതം പലപ്പോഴും ധന്യമാകുന്നത്?
മക്കളുടെ നന്മയ്ക്കായി മാതാപിതാക്കൾ സഹിക്കുന്ന ത്യാഗങ്ങൾ എത്രയോ വലുതാണ്! അവർ ഉറക്കവും വിശ്രമവുമൊക്കെ ഉപേക്ഷിച്ചല്ലേ മക്കളുടെ നന്മ ഉറപ്പുവരുത്തുന്നത്? രാജ്യസുരക്ഷയ്ക്കായി കൊടുംതണുപ്പത്തും കാവലിരിക്കുന്ന സൈനികരുടെ ത്യാഗം നമുക്ക് വിസ്മരിക്കാനാവുമോ? വിവിധ സേവനരംഗങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയോ അധികമാണ് നമ്മുടെയിടയിൽ? ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ, സാമൂഹ്യസേവകർ, അഗതിശുശ്രൂഷകർ എന്നിവരൊക്കെ ഈ ഗണത്തിൽ ഉൾപ്പെടുന്നു. ഇവരുടെയൊക്കെ ത്യാഗപൂർണമായ സേവനമല്ലേ നമ്മുടെ സമൂഹത്തെ സുഗമമായി മുന്നോട്ടു നയിക്കുന്നത്?
ചൈനീസ് പുരാണത്തിലെ നാലു വ്യാളികളും സ്വന്തം മഹത്വമല്ല അന്വേഷിച്ചത്. അവയുടെ ലക്ഷ്യം മനുഷ്യരുടെ നന്മയായിരുന്നു. തന്മൂലമാണ് ശിക്ഷിക്കപ്പെട്ടിട്ടും സ്വന്തം ത്യാഗത്തിലൂടെ അവ ജനങ്ങൾക്ക് ജലം ഉറപ്പുവരുത്തിയത്. എന്നാൽ ഇന്നത്തെ ലോകത്തു നാം കാണുന്നത് ഇങ്ങനെയല്ലല്ലോ. നമ്മിൽ ഏറെപ്പേരും അന്വേഷിക്കുന്നതു സ്വന്തം സുഖവും മഹത്വവുമൊക്കെയല്ലേ? മറ്റുള്ളവരുടെ നന്മയെക്കുറിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും ആർക്കാണ് സമയം? എന്നാൽ, ഇതാണോ ശരിയായ വഴിയെന്ന് നാം സ്വയം ചോദിക്കേണ്ടതുണ്ട്.
ലോകം കണ്ടിട്ടുള്ള ബുദ്ധിരാക്ഷസന്മാരിൽ അഗ്രഗണ്യനായ ആൽബർട്ട് ഐൻസ്റ്റൈൻ പറയുന്നു: ""മറ്റുള്ളവർക്കായി ജീവിക്കുന്ന ജീവിതം മാത്രമാണ് യഥാർഥത്തിൽ വിലപ്പെട്ടതായിട്ടുള്ളത്.'' അതുപോലെ അമേരിക്കൻ ചിന്തകനും എഴുത്തുകാരനുമായിരുന്ന റാൾഫ് എമേഴ്സണ് പറയുന്നതു ശ്രദ്ധിക്കുക: ""ജീവിതത്തിന്റെ ലക്ഷ്യം സ്വന്തം സുഖം കണ്ടെത്തുക എന്നുള്ളതല്ല, പ്രത്യുത മറ്റുള്ളവർക്ക് ഉപകാരപ്രദവും ആദരണീയവും കരുണാസന്പന്നവുമായിരിക്കുക എന്നതാണ്.''
ഇന്നത്തെ ലോകം "എനിക്ക് എന്തുകിട്ടു'മെന്നു ചോദിക്കുന്പോൾ, "എനിക്ക് എന്തു കൊടുക്കാൻ സാധിക്കും' എന്നു ചോദിക്കാൻ നമുക്കു സാധിക്കുമോ? എന്നാൽ നമ്മുടെ ജീവിതം മറ്റുള്ളവർക്കായി ജീവിക്കുന്ന ജീവിതമായി മാറും. അതിലൂടെ നമ്മുടെ ജീവിതം മറ്റുള്ളവർക്ക് ഉപകാരപ്രദമായി മാറുമെന്നു മാത്രമല്ല, അത് ഏറെ ആദരണീയവും കരുണാമയവുമാകും.
""സ്വീകരിക്കുന്നതിനേക്കാൾ കൊടുക്കുന്നതാണ് ശ്രേയസ്കരം'' എന്നു ദൈവവചനം പറയുന്നു (അപ്പസ്തോല പ്രവർത്തനങ്ങൾ 20:35). നമുക്കും കൊടുക്കാം. നാം കൊടുക്കുന്പോൾ അതിൽ ത്യാഗമുണ്ടാകും. ചെറുതും വലുതുമായ ആ ത്യാഗങ്ങൾവഴി അനേകരുടെ ജീവിതത്തിന് നവജീവൻ നൽകാൻ നമുക്കു സാധിക്കും.
നാലു വ്യാളികളുടെ കഥ ഇന്നത്തെ തലമുറയെയും പോഷിപ്പിക്കുന്ന നദികളിലാണ് അവസാനിക്കുന്നത്. അതുപോലെ നമ്മുടെ കഥയും മറ്റുള്ളവരെ പോഷിപ്പിക്കാനായി നമ്മുടെ ത്യാഗത്തിൽനിന്നൊഴുകുന്ന ജീവിതനദികളായി മാറട്ടെ.
Jeevithavijayam
ബാലസാഹിത്യം, നോവൽ, കവിത എന്നിവയിലൂടെ സാഹിത്യപ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റിയ അമേരിക്കൻ എഴുത്തുകാരിയാണ് ജിൽ നൈമാർക്ക്. അവർ പ്രസിദ്ധീകരിച്ച "ബ്ലഡ് സോംഗ്' എന്ന നോവൽ ജർമൻ, ഇറ്റാലിയൻ, ഹീബ്രൂ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ജിൽ പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതികളിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒന്നാണ് "ദ ഹഗിംഗ് ട്രീ'. ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്ന കഥ ചുരുക്കമായി ഇവിടെ കുറിക്കട്ടെ:
കടൽത്തീരത്തുള്ള കിഴുക്കാംതൂക്കായ ഒരു പാറ. ആ പാറയുടെ ഒരറ്റത്തു വളരുന്ന ഒരു ചെറിയ മരം. മണ്ണ് അധികമില്ലാത്ത സ്ഥലമായിരുന്നു അത്. താൻ എങ്ങനെ അവിടെ മുളച്ചുവളരാൻ തുടങ്ങിയെന്ന് ആ മരത്തിന് അറിയില്ലായിരുന്നു. എങ്കിലും അവിടെയാണ് പ്രകൃതി തനിക്കായി ഒരുക്കിവച്ച സ്ഥലമെന്ന് ആ മരം കരുതി. അങ്ങനെയാണ് വളരെ ബദ്ധപ്പെട്ടിട്ടാണെങ്കിലും മരം തന്റെ വേരുകൾ പാറയ്ക്കുള്ളിലെ വിടവുകളിലൂടെ ആഴത്തിലേക്കു താഴ്ത്താൻ തീരുമാനിച്ചത്.
മണ്ണും വളവും അവിടെ കുറവായിരുന്നു. എങ്കിലും ക്ഷമയോടെ ആ മരം വളർന്നു. കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോഴും തളരാതെ പിടിച്ചുനിന്നു. അത് മരത്തിന് വലിയ ആത്മസന്തോഷം നൽകി. അങ്ങനെയിരിക്കേ ഒരു വേനൽക്കാലത്ത് രണ്ട് ഇണപ്പക്ഷികൾ ആ മരത്തിൽ കൂടുകെട്ടി. അധികം വൈകാതെ കൂട്ടിൽ മുട്ടകൾ പ്രത്യക്ഷപ്പെട്ടു. അവ വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടായി. മരം അവരെ ചൂടിൽനിന്നും കാറ്റിൽനിന്നും സന്തോഷത്തോടെ സംരക്ഷിച്ചു. ആ പക്ഷികൾ മരത്തിന്റെ ആനന്ദമായിരുന്നു.
എന്നാൽ ശൈത്യകാലമെത്തിയമപ്പോൾ ആ പക്ഷികൾ ചൂടുള്ള പ്രദേശങ്ങളിലേക്ക് പറന്നുപോയി. മരം ഒറ്റപ്പെട്ടു. അതിനിടയിൽ ശക്തമായ കൊടുങ്കാറ്റുകൾ ആഞ്ഞുവീശി. മരം ഇടത്തോട്ടും വലത്തോട്ടും കുലുങ്ങി. ചിലപ്പോഴെങ്കിലും താൻ ഒടിഞ്ഞുപോകുമെന്ന് മരം ഭയപ്പെട്ടു. എങ്കിലും അതു കീഴടങ്ങിയില്ല. തന്റെ വേരുകൾ മണ്ണിൽ ശക്തിയായി ഉറപ്പിച്ച് അതു നിലകൊണ്ടു.
നമ്മുടെ ജീവിതവും ഏതാണ്ട് ഈ മരത്തിന്റേതുപോലെയല്ലേ? നാം എവിടെയാണ് ജനിക്കുന്നതെന്നും വളരുന്നതെന്നും നമ്മളല്ലല്ലോ തീരുമാനിക്കുന്നത്. മനുഷ്യരായ നമുക്ക് പ്രായം വർധിക്കുന്പോൾ പുതിയ ജീവിതസൗകര്യങ്ങൾ തേടി പോകാൻ സാധിക്കുമെന്നതു ശരിയാണ്. എങ്കിലും നമ്മുടെ ജീവിതത്തിലും എല്ലാ കാലങ്ങളും സന്തോഷപ്രദമായെന്നുവരില്ല. ചില കാലങ്ങൾ സന്തോഷകരമാണെങ്കിൽ മറ്റുചില കാലങ്ങൾ വേദനയുടെയും ഏകാന്തതയുടേതുമായിരിക്കും. നമ്മെ സന്തോഷിപ്പിക്കുന്ന സാഹചര്യങ്ങൾ മാറിപ്പോകാം. അതുപോലെ നാം ഏറെ സ്നേഹിക്കുന്നവരെ നമുക്ക് നഷ്ടമായി എന്നും തോന്നാം.
അപ്പോൾ നാം എന്താണു ചെയ്യേണ്ടത്? "ദൈവമേ, എന്തിനെന്നെ കഷ്ടപ്പെടുത്തുന്നു' എന്നു നാം വിലപിക്കണോ? അതോ മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ മരം കൊടുങ്കാറ്റിൽ ഉറച്ചുനിന്നതുപോലെ നമ്മളും നിൽക്കണോ? നാം തീർച്ചയായും ഉറച്ചുനിൽക്കുകയാണു വേണ്ടത്. എന്നാൽ അതിനുള്ള ശക്തി നമുക്ക് എവിടെനിന്നാണ് ലഭിക്കുക?
ദൈവവചനം പറയുന്നു: ""കർത്താവിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ. അവന്റെ പ്രത്യാശ കർത്താവ് തന്നെ. അവൻ ആറ്റുതീരത്തുനട്ട മരം പോലെയാണ്. അത് വെള്ളത്തിലേക്കു വേരൂന്നിയിരിക്കുന്നു. അതു വേനൽക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകൾ എന്നും പച്ചകെടാതെ നിൽക്കും. വരൾച്ചയുടെ കാലത്തും അതിന് ഉത്കണ്ഠയില്ല. അതു ഫലം നൽകിക്കൊണ്ടേയിരിക്കും'' (ജറ 17:7-8).
ജീവിതത്തിൽ കൊടുങ്കാറ്റുകൾ ഉണ്ടാകും. അപ്പോൾ നാം ദൈവത്തിൽ ഉറച്ചുതന്നെ നിൽക്കണം. അപ്പോഴാണ് നമ്മുടെ ജീവിതം പച്ചകെടാതെ ഫലംചൂടി നിൽക്കുന്നത്.
ഇനി ആ മരത്തിന്റെ കഥയിലേക്കു മടങ്ങിവരട്ടെ. ഒരുദിവസം ഒരു ബാലൻ ആ മരത്തെ ശ്രദ്ധിക്കാനിടയായി. അതിനടുത്തെങ്ങും മറ്റു മരങ്ങളോ ചെടികളോ കാണാതെവന്നതുകൊണ്ട് ആ മരം തീർച്ചയായും ഏകാന്തത അനുഭവിക്കുന്നതായി അവനു തോന്നി. അവൻ വേഗംചെന്ന് മരത്തെ കെട്ടിപ്പിടിച്ചു. അപ്പോൾ കുളിരുകോരിയിടുന്ന അനുഭവമാണ് ആ മരത്തിനുണ്ടായത്. മരം തന്റെ ചില്ലകൾ ചായ്ച്ച് അവനെ ആലിംഗനംചെയ്തു.
അന്നുമുതൽ എല്ലാ ദിവസവും അവൻ മരത്തെ സന്ദർശിക്കാൻതുടങ്ങി. മാത്രമല്ല അതിനു സമീപത്തായി ചില പൂച്ചെടികൾ അവൻ നട്ടുപിടിപ്പിച്ചു. മരത്തിന് ഏറെ സന്തോഷം പകർന്ന കാര്യമായിരുന്നു അത്. ക്രമേണ മറ്റ് ആളുകളും ആ സ്ഥലത്തേക്കു വരാൻതുടങ്ങി. അവർ ആ മരത്തിന്റെ തണലിൽ വിശ്രമിച്ചു.
മരം അങ്ങനെ പലർക്കും ആശ്വാസമായി. അപ്പോൾ ആ മരം ഒരു കാര്യം മനസിലാക്കി. താൻ പൊട്ടിമുളച്ചു വളർന്നത് തെറ്റായ സ്ഥലത്തല്ല എന്ന കാര്യം. തന്റെ സാന്നിധ്യം എത്രയോ പേർക്ക് ആശ്വാസം നൽകുന്നു എന്ന ചിന്ത മരത്തെ ആനന്ദഭരിതമാക്കി.
ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടുള്ള പല സാഹചര്യങ്ങളിലും നാം ചെന്നുപെടാറുണ്ട്. പലപ്പോഴും നാം പ്രതീക്ഷിക്കാത്ത ക്ലേശങ്ങളും വെല്ലുവിളികളുമായിരിക്കും അവ. എന്നാൽ നാം ദൈവത്തിൽ ആശ്രയിക്കുന്നപക്ഷം അവയെല്ലാം നമ്മുടെ നന്മയ്ക്ക് വഴിയൊരുക്കുമെന്നു തീർച്ചയാണ്. തന്മൂലമല്ലേ പൗലോസ് അപ്പസ്തോലൻ എഴുതിയത്- ""ദൈവത്തെ സ്നേഹിക്കുന്നവർക്ക് എല്ലാം നന്മയ്ക്കായി ഭവിക്കുന്നു'' (റോമാ 8:28) എന്ന്.
""ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ'' (യോഹ 16:33) എന്ന യേശുനാഥന്റെ വചനം നമുക്കു മറക്കാതിരിക്കാം. ദൈവത്തെ സ്നേഹിച്ചുകൊണ്ട് ധൈര്യമായി നമുക്കു മുന്നോട്ടുപോകാം. അപ്പോൾ പച്ചകെടാതെ ഫലംചൂടി നിൽക്കുന്ന വൃക്ഷംപോലെയാകും നമ്മൾ.
Jeevithavijayam
1970കളിലും 80കളിലും അമേരിക്കയിൽ ഏറെ ജനപ്രിയമായിരുന്ന ഒരു ടെലിവിഷൻ സീരീസായിരുന്നു "ഓൾ ഇൻ ദ ഫാമിലി.' ആർച്ചി ബങ്കർ എന്ന പരുക്കൻ മനുഷ്യനും അയാളുടെ സൗമ്യയും ദയാലുവുമായ ഭാര്യ ജൂഡിത്തുമാണ് ഈ സീരീസിലെ രണ്ടു പ്രധാന കഥാപാത്രങ്ങൾ.
ഒട്ടേറെ മുൻവിധികളുള്ള ആർച്ചി ആളുകളുടെ പുറംരൂപം, അഭിപ്രായം എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്പോൾ ഈഡിത്ത് മനുഷ്യരെ കാണുന്നത് ഹൃദയത്തിന്റെ കണ്ണുകളോടെയാണ്. ആർച്ചിയുടെ കടുത്ത പ്രതികരണങ്ങളിലൂടെയും ഈഡിത്തിന്റെ നിസാരമെന്നു തോന്നുന്ന എന്നാൽ ആഴമേറിയ വാക്കുകളിലൂടെയും ഈ ടിവി പരന്പര പല ജീവിതസത്യങ്ങളും അവതരിപ്പിക്കുകയുണ്ടായി.
ഈഡിത്തിന്റെ ഹൈസ്കൂൾ റീയൂണിയനിൽ ഈഡിത്തും ആർച്ചിയും പങ്കെടുക്കുന്നതാണ് ഒരു എപ്പിസോഡ്. അവിടെവച്ച് ഈഡിത്ത് തന്റെ പഴയ സഹപാഠിയായ ബക്കിനെ കാണുന്നു. ഹൈസ്കൂൾ പഠനകാലത്ത് സുന്ദരനും സുമുഖനുമായിരുന്നു ബക്ക്. ഇപ്പോൾ പൊണ്ണത്തടിയനാണ്.
എന്നാൽ ഈഡിത്ത് അതൊന്നും ശ്രദ്ധിക്കുന്നില്ല. പഴയ ഓർമകൾ ഈഡിത്ത് ബക്കുമായി ആഹ്ലാദപൂർവം പങ്കുവയ്ക്കുകയാണ്. അവർ ബക്കിനെ കാണുന്നത് മുന്പെന്നതുപോലെ മനോഹരമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിട്ടാണ്.
അടുത്ത ഒരു രംഗത്തിൽ നാം കാണുന്നത് ആർച്ചിയും ഈഡിത്തും സംസാരിക്കുന്നതായിട്ടാണ്. പതിവുള്ള മൃദുലസ്വരത്തിൽ ഈഡിത്ത് പറയുന്നു: ""നോക്കൂ ആർച്ചി, ബക്ക് എത്ര മനോഹരനായ മനുഷ്യനാണ്!'' ബക്കിന്റെ രൂപംകണ്ട് വെറുപ്പുതോന്നിയ ആർച്ചി അപ്പോൾ പറയുകയാണ്: ""ഈഡിത്ത്, നീയൊരു അസാധാരണക്കാരിതന്നെ! നിനക്കതറിയാം.
നീയും ഞാനും ഒരാളെത്തന്നെ നോക്കുന്നു. നീ കാണുന്നത് മനോഹരനായ ഒരു മനുഷ്യനെ. ഞാൻ കാണുന്നത് ഒരു പൊണ്ണത്തടിയനെയും!'' ഒരുനിമിഷം പകച്ചുനിന്നുപോയ ഈഡിത്ത് അപ്പോൾ പറയുകയാണ്: ""ഓ, അത് എത്ര ദുഃഖകരമാണ്!''
ആർച്ചിയും ഈഡിത്തും കണ്ടത് ഒരാളെത്തന്നെയായിരുന്നു. എന്നാൽ ആർച്ചി കണ്ടത് ബക്കിന്റെ പുറംരൂപമായിരുന്നു. ഈഡിത്ത് കണ്ടതാകട്ടെ ബക്കിന്റെ ഹൃദയവും. ആർച്ചി കണ്ടത് ബക്കിന്റെ പോരായ്മകൾ. ഈഡിത്ത് ശ്രദ്ധിച്ചതാകട്ടെ ബക്കിന്റെ ഹൃദയസൗന്ദര്യവും.
ഇന്നത്തെ ലോകത്ത് ആളുകളെ അവരുടെ രൂപം, നിറം, വിദ്യാഭ്യാസം, സന്പത്ത്, സാമൂഹികനില എന്നിവയൊക്കെ നോക്കിയാണ് നാം പലപ്പോഴും വിലയിരുത്താറുള്ളത്. തന്മൂലം ഇവയൊന്നും ഇല്ലാത്തവരെ തരംതാഴ്ന്നവരായിട്ടാണ് നാം പരിഗണിക്കുക. അവരുടെ ജീവിത പോരാട്ടങ്ങളും ത്യാഗങ്ങളും മനോവേദനകളും നമുക്കു കാണാൻപോലും കഴിയാതെപോകുന്നു. ഈഡിത്തിന്റെ ഭാഷയിൽ പറഞ്ഞാൽ അതു ദുഃഖകരംതന്നെ.
ബൈബിൾ പറയുന്നതനുസരിച്ച്, ദൈവം നമ്മെ കാണുന്നത് മനുഷ്യൻ കാണുന്നതുപോലെയല്ല. സാമുവൽ പ്രവാചകൻ ജസെയുടെ പുത്രന്മാരിൽ രാജാവിനെ തെരയുന്പോൾ ദൈവം പറഞ്ഞു: ""മനുഷ്യൻ ബാഹ്യരൂപത്തിൽ ശ്രദ്ധിക്കുന്നു, കർത്താവാകട്ടെ ഹൃദയഭാവത്തിലും'' (1 സാമു 16:7). ചുങ്കക്കാരനായ സക്കേവൂസിനെ അകറ്റിനിർത്തേണ്ട പാപിയായി ജനങ്ങൾ കണ്ടപ്പോൾ, ദൈവപുത്രനായ യേശു കണ്ടത് ഹൃദയപരിവർത്തനം ആഗ്രഹിക്കുന്ന ഒരു മനുഷ്യനായിട്ടായിരുന്നു (ലൂക്കാ 19:1-10). വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുവാൻ യേശുവിന്റെ പക്കൽ കൊണ്ടുവന്നു. അപ്പോൾ, അവിടന്ന് അവളിൽ കണ്ടത് പശ്ചാത്താപമുള്ള ഒരു ഹൃദയമായിരുന്നു (യോഹ 8:1-11). യേശുവിന്റെ വലതുഭാഗത്തു കുരിശിൽ തറയ്ക്കപ്പെട്ട കള്ളൻ പൊതുജനത്തിന്റെ മുന്പിൽ വലിയ പാപിയായിരുന്നു. എന്നാൽ, സ്വർഗത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഒരു ആത്മാവിനെയാണ് യേശു അവനിൽ ദർശിച്ചത്.
ലെബനീസ്- അമേരിക്കൻ കവിയായ ഖലീൽ ജിബ്രാൻ ഒരിക്കൽ എഴുതി: ""സൗന്ദര്യം മുഖത്തല്ല; സൗന്ദര്യം ഹൃദയത്തിലെ ഒരു പ്രകാശമാണ്.'' ആർച്ചി കണ്ടതു ബക്കിന്റെ പൊണ്ണത്തടിയായിരുന്നു. എന്നാൽ ഈഡിത്ത് കണ്ടത് ബക്കിന്റെ ഹൃദയത്തിലെ പ്രകാശവും. ആർച്ചിയുടെയും ഈഡിത്തിന്റെയും കണ്ണുകളുടെ വ്യത്യാസമായിരുന്നില്ല ഇതിനു കാരണം.
ഒരു യഹൂദ പഴമൊഴിയുണ്ട്: ""ഹൃദയം എന്തു മനസിലാക്കാൻ തയാറാകുന്നുവോ അതു മാത്രമേ കണ്ണുകൾ കാണുകയുള്ളൂ.'' മുൻവിധികൾ നിറഞ്ഞ ഹൃദയം കാണുന്നതു നന്മയായിരിക്കുകയില്ല, കുറ്റങ്ങളും കുറവുകളുമായിരിക്കും. എന്നുമാത്രമല്ല, ആരെങ്കിലും നന്മ ചൂണ്ടിക്കാണിച്ചാൽ അത് അംഗീകരിക്കാനും തയാറാകില്ല. എന്നാൽ സ്നേഹംനിറഞ്ഞ ഹൃദയമാണെങ്കിലോ? മറ്റുള്ളവരുടെ പോരായ്മകൾക്കിടയിലും അവരുടെ നന്മകൾ കാണാൻ തയാറാകും.
"അത് ഏറെ ദുഃഖകരം' എന്ന് ഈഡിത്ത് പറഞ്ഞത് ആർച്ചിയുടെ വീക്ഷണവ്യത്യാസത്തെക്കുറിച്ചായിരുന്നു. എന്നാൽ, നമ്മെ സംബന്ധിച്ചിടത്തോളം ഇതു പലപ്പോഴും ശരിയായിരിക്കാം. നാം ചിലപ്പോഴെങ്കിലും മറ്റുള്ളവരെ വിലയിരുത്തുന്നത് അവരുടെ രൂപവും ഭാവവുമൊക്കെ കണ്ടിട്ടല്ലേ? അതു മാത്രമോ? നമ്മുടെ മുൻവിധികളുടെ പശ്ചാത്തലത്തിലല്ലേ ഈ വിലയിരുത്തലുകൾ നടക്കുക? എന്നാൽ ഈഡിത്തിനെപ്പോലെ, മറ്റുള്ളവരുടെ നന്മ കാണുന്നതിലാണു നമ്മുടെ ശ്രദ്ധയെങ്കിൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം എത്രയോ സുന്ദരമായി മാറുമായിരുന്നു.
റഷ്യൻ സാഹിത്യകാരനായ ടോൾസ്റ്റോയി പറയുന്നതു ശ്രദ്ധിക്കൂ: ""ലോകത്തെ മാറ്റിയെടുക്കുന്നതിനെക്കുറിച്ച് എല്ലാവരും ചിന്തിക്കുന്നുണ്ട്. എന്നാൽ തന്നെത്തന്നെ മാറ്റിയെടുക്കുന്നതിന് ആരും ചിന്തിക്കുന്നില്ല.''
ഒരുപക്ഷേ നമ്മിൽ ആദ്യം വരേണ്ട മാറ്റം നാം ചുറ്റുമുള്ള ലോകത്തെയും മനുഷ്യരെയും എങ്ങനെ കാണുന്നു എന്നതാണ്. നമ്മുടെ ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്ന കാര്യം മറ്റുള്ളവർ എങ്ങനെ കാണപ്പെടുന്നു എന്നതല്ല. പ്രത്യുത, നാം എങ്ങനെ അവരെ കാണുന്നു എന്നതാണ്. ഈഡിത്തിനെപ്പോലെ ഹൃദയംകൊണ്ടാണോ നാം മറ്റുള്ളവരെ കാണുന്നത്? എങ്കിൽ നമുക്കാശ്വസിക്കാം. കാരണം അതാണ് നാം പിന്തുടരേണ്ട യഥാർഥ മാതൃക.
Jeevithavijayam
ഗ്രീക്ക് മിലിട്ടറി ലീഡറും തത്വചിന്തകനും ചരിത്രകാരനുമായിരുന്നു സെനോഫോണ്. ബിസി 431ൽ ജനിച്ച അദ്ദേഹം ബിസി 355നും 354നുമിടയിൽ മരണമടഞ്ഞുവെന്നു കരുതപ്പെടുന്നു. സെനോഫോണ് ഗ്രീക്ക് ഇതിഹാസ കഥാപാത്രമായ ഹെർക്കുലീസിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്ന ഒരു കഥയുണ്ട്.
യുവാവായ ഹെർക്കുലീസ് ജീവിതത്തിലെ ഒരു വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്. അപ്പോൾ അവന്റെ മുന്നിൽ രണ്ടു യുവസുന്ദരികൾ പ്രത്യക്ഷപ്പെടുന്നു. അവരിലൊരുവൾ സുഖസൗകര്യങ്ങളുടെ പ്രതീകമായ ആനന്ദമായിരുന്നു. മറ്റേ സുന്ദരിയാകട്ടെ ആത്മസംയമനവും ത്യാഗവും സേവനവും പ്രതിനിധീകരിക്കുന്ന ധർമവും.
ആനന്ദം ഹെർക്കുലീസിനോട് ഉടനടി സന്തോഷം നൽകുന്ന ആനന്ദകരമായ ഒരു ജീവിതം വാഗ്ദാനംചെയ്തു. ധർമമാകട്ടെ ആത്മത്യാഗത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ആദരവും ആത്മസംതൃപ്തിയും നൽകുന്ന വഴിയാണ് കാണിച്ചുകൊടുത്തത്. ഹെർക്കുലീസ് കുറേസമയം ആലോചിച്ചു. ഒടുവിൽ അവൻ ധർമത്തിന്റെ പാതയാണു തെരഞ്ഞെടുത്തത്. ആ ഒരു സുപ്രധാന തീരുമാനമാണ് ഹെർക്കുലീസിനെ കായികശക്തിയിൽ മാത്രമല്ല, സ്വഭാവഗുണത്തിലും അതിപ്രശസ്തനായ ഒരു വീരനാക്കി മാറ്റിയത്.
നമ്മെ സംബന്ധിച്ചിടത്തോളം ഈ കഥ ഏറെ അർഥവത്താണ്. ഹെർക്കുലീസിനെപ്പോലെ നാമും ജീവിതത്തിന്റെ ചില വഴിത്തിരിവുകളിൽ എത്താറുണ്ട്. ആ വഴിത്തിരിവുകളിൽ ചിലത് എളുപ്പം വിജയംനൽകുന്ന ആകർഷകമായ കുറുക്കുവഴികളായിരിക്കും. എന്നാൽ മറ്റു ചിലതു കഠിനവും ഏറെ വെല്ലുവിളികൾ നിറഞ്ഞതുമായിരിക്കും.
എളുപ്പമുള്ളതും ആകർഷകവുമായ വഴികൾ തെരഞ്ഞെടുക്കാനാവും നാം പലപ്പോഴും ചിന്തിക്കുക. എന്നാൽ അവ ഒരിക്കലും നമുക്കു ശരിയായ ആത്മസന്തോഷം നൽകില്ല എന്നതാണു വാസ്തവം. അവ നമുക്കു താത്കാലികമായ ആനന്ദം നൽകുമെന്നതു ശരിയാണ്. തന്മൂലമാണല്ലോ സന്പത്തും പ്രശസ്തിയും പദവിയുമൊക്കെ നൽകുന്ന ആകർഷകമായ വഴികൾ പലരും തെരഞ്ഞെടുക്കുന്നത്.
ഇതിനിടയിൽ നാം ഓർമിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ആകർഷകമായ എല്ലാ വഴികളും നന്മയിലേക്കല്ല നയിക്കുന്നത് എന്ന യാഥാർഥ്യം. അതുകൊണ്ടല്ലേ ദൈവപുത്രനായ യേശു പറഞ്ഞത്, ""നാശത്തിലേക്കു നയിക്കുന്ന വഴി വിശാലമാണ്, ജീവനിലേക്കു നയിക്കുന്ന വഴി ഇടുങ്ങിയതും'' (മത്താ 7:13-14) എന്ന്. ദൈവവചനം പറയുന്നു: ""ശരിയെന്നു തോന്നുന്ന വഴി ചിലപ്പോൾ മരണത്തിലേക്കു നയിക്കുന്നതാകാം'' (സുഭാ 14: 12).
എളുപ്പമുള്ള വഴിയിൽ എപ്പോഴും ആൾക്കൂട്ടമുണ്ടാകും. എന്നാൽ ശരിയായ വഴിയിൽ അധികമാരെയും കണ്ടെന്നിരിക്കുകയില്ല. അവിടെ പലപ്പോഴും നമ്മൾ ഏകാന്തപഥികരായിരിക്കും. അതുമാത്രമല്ല നാം തെരഞ്ഞെടുത്തിരിക്കുന്ന ധാർമികതയുടെ പാതയായിരിക്കുന്നതുകൊണ്ട് അവിടെ ഏറെ ത്യാഗവും ക്ലേശവുമൊക്കെയുണ്ടാകും. എന്നാൽ അതേക്കുറിച്ച് നാം ഖിന്നരാകേണ്ടതില്ല. കാരണം ധാർമികതയുടെ പാതയാണ് നമ്മുടെ ജീവിതത്തിൽ യഥാർഥ ആനന്ദവും ആത്മസംതൃപ്തിയും നൽകുന്നത്.
യുദ്ധവും സമാധാനവും ഉൾപ്പെടെ നിരവധി പ്രശസ്ത കൃതികളുടെ കർത്താവാണ് റഷ്യൻ സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയ് (1828-1910). സന്പന്നകുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ലൗകികമായ രീതിയിൽ ഒന്നിന്റെയും കുറവില്ലായിരുന്നു. എന്നാൽ സന്പത്തും പ്രശസ്തിയും ലൗകികജീവിതസുഖങ്ങളുമൊന്നും അദ്ദേഹത്തിന് യഥാർഥസന്തോഷം നൽകിയില്ല. ജീവിതം ശൂന്യമായി അനുഭവപ്പെട്ടു.
തന്മൂലം അദ്ദേഹം ചെയ്തതെന്താണെന്നോ. അദ്ദേഹത്തിന് അവകാശപ്പെട്ട പിതൃസ്വത്തുക്കൾ അദ്ദേഹം വേണ്ടെന്നുവച്ചു. വിലയേറിയ വസ്തുക്കൾ ഉപേക്ഷിച്ച് അദ്ദേഹം സാധാരണക്കാരെപ്പോലെ വസ്ത്രംധരിച്ചു. മദ്യപാനവും പുകവലിയും പാടേ നിർത്തലാക്കി. തന്റെ സ്വത്തുക്കളിൽ നല്ലൊരു ഭാഗം പാവപ്പെട്ടവരുമായി പങ്കുവച്ചു.
ഇപ്രകാരം ചെയ്തതുവഴി അദ്ദേഹം തന്റെ ജീവിതത്തിൽ ശരിയായ ഒരു വഴി തെരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹം ഒരിക്കൽ എഴുതി: ""ജീവിതത്തിന്റെ കൃത്യമായ ലക്ഷ്യം കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. എന്നാൽ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഒരുകാര്യം ശരിയായ ദിശയിലേക്ക് അടുത്ത കാൽവയ്പ്പു വയ്ക്കുക എന്നതാണ്. ഇതു മാത്രമേ നിങ്ങളുടെ നിയന്ത്രണത്തിലുള്ളൂ.''
ടോൾസ്റ്റോയ് ചെയ്തത് ഇതാണ്. ലൗകികസുഖസൗകര്യങ്ങൾക്കുവേണ്ടിയുള്ള പ്രയാണം ഉപേക്ഷിച്ച് ജീവിതത്തിന് ആത്മസംതൃപ്തിയും സമാധാനവും സന്തോഷവും നൽകുന്ന വഴി അദ്ദേഹം തെരഞ്ഞെടുത്തു. എന്നാൽ അത് അത്ര എളുപ്പമുള്ള വഴിയായിരുന്നില്ല. ആ വഴിയിലൂടെയുള്ള യാത്ര ഏറെ പ്രതിബന്ധങ്ങൾ നിറഞ്ഞതായിരുന്നു. എങ്കിലും ആ വഴി ധാർമികതയുടെ ശരിയായ വഴിയായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതം ധന്യമായി.
അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റ് (1874-1963) തന്റെ ഒരു കവിതയിൽ ഇപ്രകാരം എഴുതി: ""വനത്തിനുള്ളിൽ രണ്ടു വഴികൾ ഞാൻ കണ്ടു. അവയിൽ കുറച്ച് ആളുകൾ മാത്രം പോയ വഴിയാണ് ഞാൻ തെരഞ്ഞെടുത്തത്. അതാണ് ജീവിതത്തിൽ ഏറെ മാറ്റം വരുത്തിയതും.''
കുറച്ച് ആളുകൾ മാത്രം പോകുന്ന വഴി. ആ വഴിയാണ് ഹെർക്കുലീസ് തെരഞ്ഞെടുത്തത്. ആ വഴിതന്നെയാണ് ടോൾസ്റ്റോയിയും തെരഞ്ഞെടുത്തത്. നമുക്കും ആ വഴിയേ പോകാം. ആ വഴി വിശ്വാസത്തിന്റെ വഴിയാണ്. സത്യസന്ധതയുടെ വഴിയാണ്. ധൈര്യത്തിന്റെ വഴിയാണ്. സ്നേഹത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും ക്ഷമയുടെയും, ഇവയും ഇവയിലധികവും ഉൾക്കൊള്ളുന്ന ധാർമികതയുടെയും വഴിയാണ്.
Jeevithavijayam
ശാസ്ത്രജ്ഞൻ, പര്യവേക്ഷകൻ, നയതന്ത്രജ്ഞൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ഫ്രിഡ്ജഫ് നാൻസൻ (1861-1930). നോർവേയിൽ ജനിച്ചുവളർന്ന അദ്ദേഹം സയൻസിൽ ഡോക്ടർ ബിരുദം നേടിയശേഷം ഏറെക്കാലം സമുദ്രവിജ്ഞാന മേഖലയിൽ പ്രവർത്തിച്ചു. എന്നാൽ അദ്ദേഹം പ്രശസ്തിയിലേക്കുയർന്നത് 1921ലെ റഷ്യൻ ക്ഷാമകാലത്തായിരുന്നു.
മുപ്പതുലക്ഷത്തിലേറെ ആളുകളുടെ മരണത്തിനു വഴിതെളിച്ച 1921-22ലെ ഈ ക്ഷാമകാലഘട്ടത്തിൽ ലീഗ് ഓഫ് നേഷൻസിന്റെ അഭയാർഥി കമ്മീഷണറായി പ്രവർത്തിക്കുകയായിരുന്നു നാൻസൻ. റഷ്യയിൽ സഹായമെത്തിക്കുന്നതിന് പല രാജ്യങ്ങളും മടിച്ചുനിന്നപ്പോൾ നാൻസനാണ് ലീഗ് ഓഫ് നേഷൻസിന്റെ ആഭിമുഖ്യത്തിൽ സഹായമെത്തിക്കുന്നതിന് നേതൃത്വംകൊടുത്തത്.
അദ്ദേഹത്തിന്റെ പരിശ്രമഫലമായി പ്രധാനമായും അമേരിക്കയുടെ സഹായമെത്തിക്കാൻ സാധിച്ചതുകൊണ്ട് അന്ന് എഴുപതുലക്ഷം ആളുകൾ മരണത്തിൽനിന്ന് രക്ഷപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. ഈ സേവനത്തിന്റെ അംഗീകാരമായാണ് അദ്ദേഹത്തിന് 1922ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകിയത്.
എന്നാൽ പ്രശസ്തിക്കും പ്രതിഫലത്തിനും വേണ്ടിയായിരുന്നില്ല നാൻസൻ പ്രവർത്തിച്ചത്. ദുരിതമനുഭവിക്കുന്നവർക്ക് ഏതുവിധേനയും സഹായമെത്തിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവനും. ഇതു വ്യക്തമാക്കുന്ന ഒരു സംഭവം ചരിത്രത്താളുകളിൽനിന്ന് ഇവിടെ കുറിക്കട്ടെ. ഒരുദിവസം റഷ്യയിലെ യാത്രയ്ക്കിടയിൽ അദ്ദേഹം കണ്ട കാഴ്ച അദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു.
പട്ടിണിമൂലം തളർന്നവശനായ ഒരു ബാലൻ വഴിയരികിൽ കിടക്കുകയായിരുന്നു. അവനു സഹായമെത്തിക്കുന്നതിന് മറ്റുള്ളവരോടു നിർദേശിക്കുന്നതിനു പകരം അദ്ദേഹംതന്നെ ആ ബാലനെ തോളിലേറ്റി ഏറെദൂരം നടന്ന് ദുരിതാശ്വാസകേന്ദ്രത്തിൽ എത്തിച്ചു ശുശ്രൂഷിക്കുകയാണ് ചെയ്തത്.
ഈ കാരുണ്യപ്രവൃത്തിയെക്കുറിച്ച് പിന്നീട് സംസാരിക്കേണ്ടിവന്നപ്പോൾ അദ്ദേഹം പറഞ്ഞു: ""ജീവിതത്തിന്റെ ഏക അർഥം മറ്റുള്ളവരുടെ ദുഃഖം കുറയ്ക്കുക എന്നതാണ്.'' ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ച് വിജയം കൈവരിച്ചിട്ടുള്ള അദ്ദേഹം തന്റെ ജീവിതത്തിന്റെ അർഥം കണ്ടെത്തിയത് മറ്റുള്ളവരുടെ കണ്ണുനീർ തുടച്ചുമാറ്റുന്നതിലൂടെയായിരുന്നു.
യഥാർഥ സ്നേഹം എന്താണെന്നു ദൈവവചനം പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: ""സ്നേഹം ക്ഷമയുള്ളതാണ്, കരുണയുള്ളതാണ്'' (1 കോറി 13: 4). കരുണ എന്നു പറയുന്നത് സ്നേഹം പ്രവൃത്തിയായി മാറുന്നതാണെന്നു സാരം. നാൻസന്റെ കാര്യത്തിൽ സംഭവിച്ചത് ഇതുതന്നെയായിരുന്നു. ദുഃഖദുരിതങ്ങൾ അനുഭവിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ സ്നേഹമാണ് കാരുണ്യപ്രവൃത്തികളായി പുറത്തുവന്നത്.
ഇനി, പ്രസിദ്ധ ജർമൻ സംഗീതജ്ഞനും പിയാനിസ്റ്റുമായിരുന്ന ലുഡ്വിഗ് ബീഥോവനെക്കുറിച്ചുള്ള ഒരു കഥ കുറിക്കട്ടെ. അദ്ദേഹം വിയന്നയിൽ താമസിക്കുന്പോൾ അയൽപക്കത്തുള്ള ദരിദ്രമായ ഒരു കുടുംബത്തെക്കുറിച്ച് കേട്ടു. ആ കുടുംബത്തിലെ പെണ്കുട്ടിക്ക് സംഗീതം പഠിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. ഇതു മനസിലാക്കിയ അദ്ദേഹം ഒരുദിവസം ആ കുട്ടിയെ സംഗീതം പഠിപ്പിക്കാൻ അവിടെയെത്തി. അപ്പോഴാണ് അവൾക്കു കാഴ്ചയില്ലെന്ന് അദ്ദേഹം മനസിലാക്കിയത്.
ബീഥോവൻ അവിടെയുണ്ടായിരുന്ന പിയാനോയിൽ ആദ്യം ലളിതഗാനങ്ങൾ വായിച്ചു. പിന്നെ അവൾ ആവശ്യപ്പെട്ട ഗാനങ്ങളും അദ്ദേഹം വായിച്ചു. അന്ന് സന്ധ്യാസമയത്തു നടന്ന ആ പിയാനോ വായനയാണ് പിൽക്കാലത്ത് ബീഥോവൻ രചിച്ച "മൂണ്ലൈറ്റ് സൊണാറ്റ' എന്ന കൃതിയുടെ ഭാവത്തെ സ്വാധീനിച്ചതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇതു യഥാർഥ സംഭവമല്ലെന്നു വാദിക്കുന്നവരുമുണ്ട്.
യാഥാർഥ്യം എന്തുതന്നെയായാലും മറ്റുള്ളവരോടു കരുണ കാണിക്കുന്നതിൽ ബീഥോവൻ ശ്രദ്ധിച്ചിരുന്നുവെന്നു വ്യക്തമാക്കുന്ന തരത്തിലാണ് ഈ കഥ പലപ്പോഴും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മറ്റൊരു കഥകൂടി ഇവിടെ കുറിക്കട്ടെ.
അത് ജോണ് 23-ാമൻ മാർപാപ്പയെക്കുറിച്ചാണ്. 1958ലെ ക്രിസ്മസിന്റെ പിറ്റേദിവസം മാർപാപ്പ റോമിലെ റെജീന ചേളി എന്ന ജയിൽ സന്ദർശിക്കാനെത്തി. അവിടെയുണ്ടായിരുന്ന തടവുകാരോട് അദ്ദേഹം പറഞ്ഞു: ""എന്നെ കാണാൻ വരാൻ നിങ്ങൾക്കു സാധിക്കില്ല. അതുകൊണ്ട് നിങ്ങളെ കാണാൻ ഞാൻ വന്നിരിക്കുകയാണ്.''
ഇതു കേൾക്കാനിടയായി ഒരു തടവുകാരൻ പിന്നീടു പറഞ്ഞു: ""ദൈവം ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഇപ്പോൾ എനിക്കു മനസിലായി.''
ജോണ് 23-ാമൻ മാർപാപ്പയുടെ ഈ കാരുണ്യപ്രവൃത്തി എത്രയോ തടവുകാരെ സ്പർശിച്ചിട്ടുണ്ടായിരിക്കണം. അദ്ദേഹത്തിന്റെ സാന്നിധ്യവും സ്നേഹം തുളുന്പുന്ന വാക്കുകളും ആ തടവുകാർക്കു നവജീവൻ നൽകിയിട്ടുണ്ടാകുമെന്നു തീർച്ച.
നമ്മുടെ കാരുണ്യപ്രവൃത്തികൾക്കും മറ്റുള്ളവരുടെ ജീവിതത്തിൽ ഏറെ സ്വാധീനമുണ്ടാകുമെന്നതിൽ സംശയംവേണ്ട. അതുകൊണ്ടല്ലേ, ""പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാർദ്രതയോടെ പെരുമാറുവിൻ'' എന്ന് ദൈവവചനം അനുസ്മരിപ്പിക്കുന്നത് (എഫേ 4:32).
ആംഗലേയകവിയായ വേഡ്സ്വർത്ത് എഴുതി: ""ഒരു നല്ല മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അയാളുടെ കാരുണ്യപ്രവൃത്തികളാണ്.'' ഈ കാരുണ്യപ്രവൃത്തികൾ ലോകം ശ്രദ്ധിക്കാതെ പോകുമായിരിക്കും.
എന്നാൽ ദൈവം ശ്രദ്ധിക്കുകതന്നെചെയ്യും. കാരണം, ""ഈ ചെറിയവരിൽ ഒരുവനു നിങ്ങൾ ചെയ്തപ്പോഴൊക്കെ എനിക്കുതന്നെയാണ് നിങ്ങൾ ചെയ്തത്'' (മത്താ 25:40) എന്നല്ലേ ദൈവംതന്നെയായ യേശു പറഞ്ഞിരിക്കുന്നത്!
Jeevithavijayam
1933 ജനുവരി 30നാണ് അഡോൾഫ് ഹിറ്റ്ലർ ജർമനിയുടെ ചാൻസലറായി നിയമിതനായത്. പിറ്റേവർഷം ഓഗസ്റ്റിൽ ജർമൻ പ്രസിഡന്റ് പോൾ ഹിൻഡൻബർഗ് നിര്യാതനായപ്പോൾ ഹിറ്റ്ലർ ആ സ്ഥാനംകൂടി ഏറ്റെടുത്തു ജർമനിയുടെ പരമാധികാരിയായി. അതോടുകൂടി യൂറോപ്പ് മുഴുവൻ കീഴടക്കാനുള്ള പദ്ധതിയുമായി നാസി പാർട്ടിയുടെ നേതാവായ ഹിറ്റ്ലർ മുന്നോട്ടുപോയി. അതിന്റെ ആദ്യപടിയായിട്ടാണ് 1938ൽ ഓസ്ട്രിയയെ പിടിച്ചെടുത്ത് ജർമനിയുടെ ഭാഗമായി മാറ്റിയത്.
ഓസ്ട്രിയ അക്കാലത്ത് ഏറെ സാന്പത്തികബുദ്ധിമുട്ടിലായിരുന്നു. ജർമനിയാകട്ടെ സാന്പത്തികമായി കുതിച്ചുയരുകയുമായിരുന്നു. തന്മൂലം പ്രധാനമായും സാന്പത്തിക ഉന്നതി ലക്ഷ്യംവച്ച് ഓസ്ട്രിയയിലെ ആളുകൾ ജർമനിയുടെ അധിനിവേശം സ്വാഗതംചെയ്തു. ഹിറ്റ്ലറുടെ ഗൂഢലക്ഷ്യങ്ങളെക്കുറിച്ച് അന്നു പൊതുജനങ്ങളിൽ ഏറിയപങ്കും അജ്ഞരായിരുന്നു. എന്നാൽ, ഹിറ്റ്ലറുടെയും നാസികളുടെയും പോക്ക് തെറ്റായ വഴിയിലൂടെയാണെന്നു ബോധ്യമുള്ളവരും അക്കാലത്ത് ഉണ്ടായിരുന്നു. അവരിൽ പലരും നിശബ്ദത പാലിച്ചുവെന്നുമാത്രം.
ഹിറ്റ്ലറുടെ ആശയങ്ങളെ എതിർക്കുകയും നാസികളുടെ തത്വസംഹിതയെ തള്ളിപ്പറയുകയും ചെയ്തവർ അന്നു വളരെ കുറവായിരുന്നു. അവരിലൊരാളാണ് ഇന്നു പ്രസിദ്ധനായിക്കൊണ്ടിരിക്കുന്ന ഫ്രാൻസ് ജാഗർസ്റ്റാറ്റർ (1907-1943). മൂന്നു പെണ്കുട്ടികളുടെ പിതാവായ ഒരു ഗ്രാമീണ കർഷകനായിരുന്നു അദ്ദേഹം. ഓസ്ട്രിയയിലെ ഒബർഗ്രില്ലിംഗ് എന്ന ഗ്രാമത്തിൽ ശാന്തമായ ഒരു ജീവിതമാണ് ജാഗർസ്റ്റാറ്റർ സ്വപ്നംകണ്ടത്. എന്നാൽ ജർമനി ഓസ്ട്രിയ കീഴടക്കിയതോടുകൂടി അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ തകർന്നു. എല്ലാ പുരുഷന്മാരും സൈന്യത്തിൽ ചേർന്നു യുദ്ധത്തിനു സജ്ജരാകണമെന്നു ഹിറ്റ്ലർ ശഠിച്ചു.
ജാഗർസ്റ്റാറ്ററിനു സ്വീകാര്യമല്ലായിരുന്നു ഈ നിർദേശം. ഹിറ്റ്ലറുടെ വഴി അനീതിയും അക്രമവും നിറഞ്ഞതാണെന്നും തന്റെ മനസ്സാക്ഷിയനുസരിച്ച് തനിക്കതിനു കൂട്ടുനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പോൾ ഗ്രാമവാസികളിൽ ചിലർ പറഞ്ഞു: "ഹിറ്റ്ലർ പറയുന്നത് അനുസരിക്കുന്നതാണ് നല്ലത്. വെറുതെ എന്തിനു കുടുംബത്തിന്റെ ഭാവി നീ നശിപ്പിക്കുന്നു.' ഉടനെ ജാഗർസ്റ്റാറ്റർ പറഞ്ഞു: "തെറ്റാണെന്ന് എനിക്കു പൂർണബോധ്യമുള്ള കാര്യമാണിത്. എന്റെ ജീവനു ഭീഷണിയായാൽപ്പോലും ഞാൻ ഹിറ്റ്ലറെ അനുസരിക്കുകയില്ല.
സൈന്യസേവനത്തിനു വിസമ്മതിച്ചതിനെത്തുടർന്ന്, 1943 മാർച്ച് ഒന്നിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. തടവിൽ കഴിയുന്പോൾ അദ്ദേഹം ഭാര്യയ്ക്ക് എഴുതി: "അനീതി ചെയ്യുന്നതിനേക്കാൾ അതു സഹിക്കുന്നതാണ് ഏറെ ഉത്തമം.' മറ്റൊരവസരത്തിൽ അദ്ദേഹം ഇപ്രകാരം എഴുതി: "നാം ചെയ്യുന്ന ഓരോ നല്ല പ്രവൃത്തിയും അന്ധകാരത്തിൽ ഓരോ ചെറിയ വിളക്കായി പ്രശോഭിക്കും.'
തന്റെ മനസ്സാക്ഷിയുടെ പ്രചോദനത്തിനു വിരുദ്ധമായി ഹിറ്റ്ലറുടെ സൈന്യത്തിൽ ചേർന്നു യഹൂദരെ കൂട്ടക്കൊല ചെയ്യുന്നതിന് ജാഗർസ്റ്റാറ്റർ തയാറായില്ല. തന്മൂലം 1943 ഓഗസ്റ്റ് ഒന്പതിന് നാസികൾ അദ്ദേഹത്തെ വധിച്ചു. അന്ന് അതു വലിയ വാർത്തയായില്ല. കുടുംബാംഗങ്ങൾ ഒഴികെ അധികമാരും കണ്ണീരൊഴുക്കാനുമുണ്ടായില്ല. എന്നാൽ ചരിത്രം അദ്ദേഹത്തെ മറന്നില്ല.
എന്നുമാത്രമല്ല, മനസ്സാക്ഷിയെപ്രതി രക്തസാക്ഷിയായ അദ്ദേഹത്തെ കത്തോലിക്കാ സഭ ആദരിച്ചു. ദീർഘനാൾ നീണ്ടുനിന്ന നാമകരണ നടപടികൾക്കുശേഷം 2007 ഒക്ടോബർ 26ന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്പതിനാണ് അദ്ദേഹത്തിന്റെ തിരുനാൾദിനമായി ആഘോഷിക്കുന്നത്.
ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെൻറി എട്ടാമന്റെ കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനായ ഉപദേശകനും ചാൻസിലറുമായിരുന്നു തോമസ് മൂർ (1478- 1535). എന്നാൽ ആദ്യഭാര്യയെ ഉപേക്ഷിച്ച് ആനി ബോളിൻ എന്ന യുവതിയെ വിവാഹം കഴിക്കാൻവേണ്ടി ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയെ പിളർത്തി ആംഗ്ലിക്കൻ സഭ ഹെൻറി എട്ടാമൻ സ്ഥാപിച്ചപ്പോൾ അത് അംഗീകരിക്കാൻ തോമസ് മൂറിന് സാധിക്കുമായിരുന്നില്ല.
ദൈവത്തിന്റെ സ്വരം തന്റെ മനസ്സാക്ഷിയിൽ കേട്ട അദ്ദേഹം രാജാവിന്റെ ഇംഗിതത്തിനു വഴങ്ങിയില്ല. അത് അദ്ദേഹത്തെ രക്തസാക്ഷിത്വത്തിലേക്കു നയിച്ചു. തന്റെ മരണത്തിനു മുന്പായി അദ്ദേഹം പറഞ്ഞു: "ഞാൻ രാജാവിന്റെ വിശ്വസ്ത സേവകനാണ്. എന്നാൽ അതിനു മുന്പായി ദൈവത്തിന്റേതും.'
ജാഗർസ്റ്റാറ്ററുടെ കാര്യവും ഏതാണ്ട് ഇതുപോലെയായിരുന്നു. രാജ്യസേവനത്തിന് അദ്ദേഹം എതിരല്ലായിരുന്നു. എന്നാൽ സൈന്യത്തിൽ ചേർന്ന് നാസിപ്പട ചെയ്തിരുന്ന കൂട്ടക്കൊലയ്ക്ക് കൂട്ടുനിൽക്കുന്ന കാര്യം അദ്ദേഹത്തിനു ചിന്തിക്കാൻപോലും സാധ്യമല്ലായിരുന്നു. കാരണം തന്റെ മനസ്സാക്ഷിയിലൂടെ ദൈവത്തിന്റെ സ്വരം അദ്ദേഹം കേട്ടു. ആ സ്വരമാകട്ടെ സത്യത്തിലും നന്മയിലും നീതിയിലും സ്നേഹത്തിലും കാരുണ്യത്തിലുമൊക്കെ അധിഷ്ഠിതമായ സ്വരമായിരുന്നു.
മനസ്സാക്ഷിയിൽ നാം കേൾക്കുന്ന സ്വരം എപ്പോഴും ശരിയായിരിക്കണമെന്നില്ല. കാരണം, വികാരങ്ങളും സ്വാർഥചിന്തകളും അമിതമോഹങ്ങളുമൊക്കെ നമ്മുടെ മനസ്സാക്ഷിയെ തെറ്റായരീതിയിൽ സ്വാധീനിക്കാനിടയുണ്ട്. അതുകൊണ്ട് നമ്മുടെ മനസ്സാക്ഷി രൂപപ്പെടുത്തേണ്ടത് സത്യത്തിലും നീതിയിലും സ്നേഹത്തിലുമൊക്കെയായിരിക്കണം. അതിനു നമ്മെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് ദൈവത്തിന്റെ വചനമാണ്.
ദൈവവചനം നമ്മെ പഠിപ്പിക്കുന്നത് സ്നേഹിക്കാനും ക്ഷമിക്കാനും നീതിക്കുവേണ്ടി പോരാടാനും സഹിക്കാനും സത്യസന്ധതയോടെ പ്രവർത്തിക്കാനും വിനയാന്വിതരായി ജീവിക്കാനുമൊക്കെയാണ്. മനസ്സാക്ഷിയിൽ നാം കേൾക്കുന്നതു ദൈവസ്വരമാണെങ്കിൽ ആ സ്വരത്തിൽ സ്വാർഥതയോ വഞ്ചനയോ കാപട്യമോ വിദ്വേഷമോ തിന്മയായിട്ടുള്ള ഏതെങ്കിലും കാര്യമോ ഉണ്ടാകില്ല. അതായത്, ശരിയായ മനസ്സാക്ഷിയുടെ സ്വരം ദൈവസ്വരംതന്നെ ആയിരിക്കുമെന്നു വ്യക്തം. മാത്രമല്ല, അങ്ങനെയുള്ള ഒരു മനസ്സാക്ഷി പ്രാർഥനയിലൂടെ സ്ഥിരീകരിക്കപ്പെട്ടതുമായിരിക്കും.
വാഴ്ത്തപ്പെട്ടവനായ ജാഗർസ്റ്റാറ്ററിന്റെയും വിശുദ്ധ തോമസ് മൂറിന്റെയുമൊക്കെ മനസ്സാക്ഷി ഇത്തരത്തിലുള്ളതായിരുന്നു. നമ്മുടെ മനസ്സാക്ഷിയും ഇവരുടേതിനു തുല്യമാണെന്ന് ഉറപ്പുവരുത്താം. അപ്പോൾ നമ്മുടെ മനസ്സാക്ഷിയുടെ സ്വരം ദൈവത്തിന്റെ സ്വരംതന്നെയായിരിക്കുമെന്നതിൽ സംശയംവേണ്ട.
Jeevithavijayam
2026 എന്ന പുതിയ വർഷത്തിലേക്ക് നാം പ്രവേശിക്കാൻ പോവുകയാണ്. അതിനുമുമ്പ്, കഴിഞ്ഞ വർഷത്തിലെ അനുഗ്രങ്ങളെക്കുറിച്ച് ദൈവത്തിനു നന്ദിപറയാൻ മറന്നുപോകേണ്ട. കഴിഞ്ഞവർഷത്തെ അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കാനും നാം മറന്നുപോകരുത്.
ആ അനുഭവങ്ങളിൽ പലതും സന്തോഷകരവും മറ്റുള്ളവ ദുഃഖകരവുമാകാം. ദുഃഖകരമായവയിൽ ചിലത് നമ്മുടെ ബലഹീനതകൾമൂലം സംഭവിച്ചവയുമാകാം. അങ്ങനെയെങ്കിൽ നാം അവയെക്കുറിച്ച് ദൈവത്തോട് മാപ്പപേക്ഷിക്കുകയും വേണം. എങ്കിൽ മാത്രമേ ദൈവാനുഗ്രഹത്തോടെ സന്തോഷകരമായി പുതിയവർഷം നമുക്കു തുങ്ങാൻ സാധിക്കൂ.
ഓരോ പുതിയ വർഷവും നമ്മുടെ ജീവിതം പുതിയതായി തുടങ്ങാനുള്ള അവസരമാണ്. അതിനു വലിയ പ്ലാനും പദ്ധതിയും എപ്പോഴും ഉണ്ടായിരിക്കണമെന്നു നിർബന്ധമില്ല. എന്നാൽ ജീവിതം എല്ലാ രീതിയിലും മെച്ചപ്പെടുത്താൻവേണ്ടി ഉറച്ച തീരുമാനങ്ങളും ധീരമായ ചുവടുവയ്പ്പുകളും ഉണ്ടാകണം. എങ്കിൽ മാത്രമേ പലപ്പോഴും പ്രതികൂല സാഹചര്യങ്ങൾ നേരിടുന്ന ലോകത്തിൽ നമുക്കു വിജയംവരിക്കാനാകൂ.
അടുത്തകാലത്ത് അമേരിക്കൻ ടെലിവിഷനിലും പത്രങ്ങളിലുമൊക്കെ പ്രത്യക്ഷപ്പെട്ട വാൾട്ടർ കാർ എന്ന ചെറുപ്പക്കാരന്റെ കഥ ഇവിടെ കുറിക്കട്ടെ. അലബാമ സംസ്ഥാനത്തെ ഹോംവുഡ് സ്വദേശിയാണു വാൾട്ടർ. കോളജ് വിദ്യാർഥിയായ ഈ യുവാവ് പാർട്ട് ടൈം ജോലിചെയ്താണ് തന്റെ പഠനം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതിനിടയിൽ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. പിന്നീട് ഒരു ജോലിക്ക് ഓഫർ ലഭിച്ചത് താമസസ്ഥലത്തുനിന്ന് മുപ്പത്തിരണ്ടു കിലോമീറ്റർ അകലെയുള്ള പെൽഹാം എന്ന സ്ഥലത്തായിരുന്നു.
പഴയൊരു കാറായിരുന്നു വാൾട്ടറിന്റേത്. ജോലിക്കു പോകേണ്ട തലേദിവസം രാത്രിയായപ്പോൾ അതു സ്റ്റാർട്ടാക്കാൻ സാധിക്കാതെവന്നു. കൈയിൽ പണമില്ലാത്തതുകൊണ്ട് കാർ നന്നാക്കിയെടുക്കാനോ ടാക്സി വിളിച്ച് ജോലിക്കു പോകാനോ പറ്റാത്ത സാഹചര്യമായിരുന്നു. തന്നെ ജോലിസ്ഥലത്തെത്തിക്കാൻ വാൾട്ടരിന് ആരുടെയും സഹായവും ലഭിച്ചില്ല.
ജോലിക്കു ഹാജരാകാതിരിക്കാൻ ഇതൊരു ന്യായീകരണമാക്കാമായിരുന്നു. പക്ഷേ വാൾട്ടറിന്റെ തീരുമാനം മറിച്ചായിരുന്നു. അയാൾ ജോലിക്കു ഹാജരാകാൻതന്നെ തീരുമാനിച്ചു. അതിന് ഒരുക്കമായി ഭക്ഷണംകഴിച്ചശേഷം നാലു മണിക്കൂർ ഉറങ്ങി. പിന്നീട് അവൻ ജോലിസ്ഥലത്തേക്കു നടന്നു.
നമ്മുടെ നാട്ടിലേതുപോലെ ബസ് സൗകര്യവും മറ്റുമുള്ള സ്ഥലമല്ല അലബാമയിലെ ഉൾപ്രദേശങ്ങൾ. യാത്രയ്ക്കിടയിൽ വാൾട്ടർ തളർന്നവശനായി വിശ്രമിക്കുന്പോൾ ഒരു പോലീസുകാരൻ അവന്റെ സഹായത്തിനെത്തി. വേറെ രണ്ടു പോലീസുകാരും ഒപ്പംചേർന്ന് അവനു ഭക്ഷണം വാങ്ങിക്കൊടുത്തു. അതു മാത്രമല്ല അവനെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ഒരു പോലീസുകാരൻ സഹായിക്കുകയും ചെയ്തു.
വാൾട്ടർ ജോലിക്കെത്തിയ സ്ഥലം ഒരു വീടായിരുന്നു. അവിടെനിന്ന് വീട്ടുപകരണങ്ങൾ മറ്റൊരു സ്ഥലത്തേക്കു മാറ്റുന്ന ജോലിയായിരുന്നു ബെൽഹോപ്സ് മൂവിംഗ് കന്പനിയുടെ പേരിൽ മറ്റു ജോലിക്കാരോടൊപ്പം അവൻ ചെയ്യേണ്ടിയിരുന്നത്. രാവിലെ എട്ടുമണിക്കാണ് ജോലി തുടങ്ങേണ്ടിയിരുന്നത്.
എന്നാൽ രാവിലെ ആറരയ്ക്ക് വാൾട്ടർ അവിടെ എത്തിയിരുന്നു. എട്ടുമണിവരെ ആ വീട്ടിലെ വിശ്രമമുറിയിൽ ഉറങ്ങി ക്ഷീണം തീർക്കാൻ വീട്ടുടമയായ ജനി ലാമി പറഞ്ഞിട്ടും അതിനു തയാറാകാതെ അവൻ ഉടനെത്തന്നെ തന്റെ ജോലി തുടങ്ങുകയാണ് ചെയ്തത്.
കിട്ടിയ ജോലി നഷ്ടപ്പെടുത്താതിരിക്കാൻ കാൽനടയായി യാത്രചെയ്ത വാൾട്ടറിന്റെ കഥ ജനി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചു. എന്നുമാത്രമല്ല കോളജ് പഠനത്തിന് വാൾട്ടറെ സഹായിക്കാനായി ജനി ഒരു ഫണ്ട് സമാഹരണം ആരംഭിക്കുകയും ചെയ്തു.
ഇതിനിടയിൽ വാൾട്ടറിനെക്കുറിച്ച് കേൾക്കാനിടയായ മൂവിംഗ് കന്പനിയുടെ ചെയർമാൻ ലൂക്ക് മാർക്ക്ലിൻ അവനെ കാണാനെത്തി സ്വന്തം കാർ സമ്മാനമായി നൽകി. വാൾട്ടറിന്റെ കഥ കേട്ടവർ അവനുവേണ്ടിയുള്ള ഫണ്ട് സമാഹരണത്തിൽ സഹായിച്ചു. അങ്ങനെ വാൾട്ടറിന് ഒരു ലക്ഷത്തോളം ഡോളർ ലഭിച്ചു.
എന്നാൽ ആ തുക മുഴുവനും വാൾട്ടർ എടുത്തില്ല. അതിൽനിന്ന് 25,000 ഡോളർ ബർമിംഗ് എഡ്യൂക്കേഷൻ ഫൗണ്ടേഷന് സംഭാവനചെയ്തു. ആ ഫൗണ്ടേഷനാകട്ടെ ആ തുക ഉപയോഗിച്ച് വാൾട്ടറിന്റെ പേരിൽ ഒരു സ്കോളർഷിപ് ആരംഭിച്ചു. വാൾട്ടർ ഇന്നു പലർക്കും ഒരു റോൾ മോഡലായി മാറിയിരിക്കുകയാണ്.
2005ലെ കത്രീന എന്ന കൊടുങ്കാറ്റിൽ വാൾട്ടറിന് വീടു നഷ്ടപ്പെട്ടിരുന്നു. അന്ന് അഞ്ചുവയസുകാരനായിരുന്ന വാൾട്ടർ പിതാവില്ലാതെ അമ്മയോടൊപ്പം കഷ്ടപ്പെട്ടാണ് വളർന്നത്. കറുത്ത വംശജനായ വാൾട്ടർ കോളജ് പഠനത്തിനുശേഷം സൈനികസേവനമാണ് ലക്ഷ്യംവയ്ക്കുന്നത്.
32 കിലോമീറ്റർ നടന്ന് ജോലിക്കുപോകാൻ തീരുമാനിച്ചതിന്റെ കാരണം എന്താണെന്ന് ഒരാൾ ചോദിച്ചപ്പോൾ വാൾട്ടർ പറഞ്ഞു: ""എന്നെ തോല്പിക്കാൻ എനിക്കു മനസില്ലായിരുന്നു.''
പ്രതികൂലസാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ നമ്മിൽ പലരും "എനിക്കു മടുത്തു, എനിക്കു മതിയായി' എന്നുപറഞ്ഞ് ജീവിതത്തിൽനിന്നു പിൻവാങ്ങുകയാണു പതിവ്. നമ്മിൽ ചിലരെങ്കിലും ചിലപ്പോൾ ഒരു പരാജയകാരണം കാണുവാൻ കാത്തിരുന്നുവെന്നും വരാം. അതു കിട്ടുന്പോൾ അവർക്കു സമാധാനമായി.
എന്നാൽ പ്രതികൂലസാഹചര്യങ്ങൾ വാൾട്ടറിനെ തളർത്തിയില്ല. അവൻ അവയെ സധൈര്യം നേരിടുകതന്നെചെയ്തു. അന്ധയും ബധിരയും മൂകയുമായിരുന്ന ലോകപ്രസിദ്ധ പ്രചോദനാത്മക ഗ്രന്ഥകാരി ഹെലൻ കെല്ലർ എഴുതി: ""സുഖത്തിലും നിശബ്ദതയിലും സ്വഭാവം മെച്ചപ്പെടുന്നില്ല. പരീക്ഷണങ്ങളും വേദനകളും വഴിയാണ് ഒരാളുടെ ആത്മാവ് ശക്തമാകുന്നത്.'' വാൾട്ടറിന്റെ ജീവിതം ഈ സത്യമാണ് തെളിയിക്കുന്നത്. പ്രതിബന്ധങ്ങൾ അവനെ തളർത്തിയില്ല. അവ അവനെ മെച്ചപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായി രൂപപ്പെടുത്തി.
പരാജയത്തിന് ഒരു നായീകരണം കണ്ടെത്താനല്ല വാൾട്ടർ ശ്രമിച്ചത്. അതിനുപകരം ഇരുട്ടിലൂടെ പ്രതീക്ഷ നഷ്ടപ്പെടാത്തവനായി നടക്കുകയാണു ചെയ്തത്.
ദൈവവചനം പറയുന്നു: ""നിന്റെ പ്രവൃത്തികൾ കർത്താവിനു സമർപ്പിക്കുക. അപ്പോൾ നിന്റെ പദ്ധതികൾ വിജയിക്കും'' (സുഭാഷിതങ്ങൾ 16: 3). നമ്മുടെ പ്രവൃത്തികൾ നാം ദൈവത്തിനു സമർപ്പിക്കുന്പോൾ തടസങ്ങൾ വേഗം ഇല്ലാതാകണമെന്നില്ല.
എന്നാൽ ആ തടസങ്ങളെ നേരിടാനും അതിജീവിക്കാനുമുള്ള ശക്തി ദൈവം അപ്പോൾ നമുക്കു നൽകും. ആ ശക്തിയാണ് വാൾട്ടറിനെപ്പോലെ രാത്രിയിലും നടന്നു ലക്ഷ്യത്തിലെത്താൻ നമ്മെ സഹായിക്കുന്നത്.
പുതിയൊരു വർഷത്തിലേക്കു നാം കടക്കുമ്പോൾ പരാജയങ്ങൾക്കുള്ള ന്യായീകരണങ്ങൾ നമുക്കു മാറ്റിവയ്ക്കാം. അനുകൂലമായ അവസരങ്ങൾ വരുന്നതുവരെ കാത്തിരിക്കാതെ ഉത്തരവാദിത്തങ്ങളോട് വിശ്വസ്തതയുള്ളവരായി നമുക്കു മുന്നോട്ടുപോകാം.
അപ്പോൾ നമ്മുടെ യാത്ര ഇരുട്ടിലൂടെയാണെങ്കിലും ഓരോ ചുവടും വിജയത്തിലേക്കുള്ളതുതന്നെ എന്നതിൽ സംശയംവേണ്ട.
എല്ലാവർക്കും നവവത്സരാശംസകൾ!
Jeevithavijayam
വിശ്വസാഹിത്യത്തിലെ അജയ്യനായൊരു കൊടുമുടിയാണ് വില്യം ഷേക്സ്പിയർ (1564-1616). ഇംഗ്ലണ്ടിൽ ജനിച്ച അദ്ദേഹം 37 നാടകങ്ങൾ, 154 സോണറ്റുകൾ എന്നിവ കൂടാതെ ഒട്ടേറെ ദീർഘ കവിതകളും രചിച്ചിട്ടുണ്ട്. മനുഷ്യഹൃദയത്തിന്റെ ആഴങ്ങളെ അനാവരണംചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ. സ്നേഹം, അസൂയ, അതിമോഹം, വഞ്ചന, പ്രത്യാശ, ക്ഷമ എന്നിവയൊക്കെ തന്റെ കൃതികളിൽ അതിമനോഹരമായി അദ്ദേഹം വരച്ചുകാട്ടുന്നുണ്ട്.
ഷേക്സ്പിയറിന്റെ രചനകളിൽ ദൈവകാരുണ്യത്തെക്കുറിച്ചുള്ള അനശ്വരമായ ഒരു ദർശനം അവതരിപ്പിക്കുന്ന നാടകമാണ് "ദ മെർച്ചന്റ് ഓഫ് വെനീസ്'. പരസ്പര ബന്ധിതമായ രണ്ടു കഥാധാരകളാണ് ഈ നാടകത്തിലുള്ളത്. ആദ്യ കഥാധാര വെനീസിലെ വ്യാപാരിയായ അന്റോണിയോ, അയാളുടെ ആത്മമിത്രമായ ബസാനിയോ എന്നിവരെ സംബന്ധിക്കുന്നതാണ്. പണക്കാരന്റെ മകളും വിദ്യാസന്പന്നയുമായ പോർഷ്യയെ ചുറ്റിപ്പറ്റിയുള്ളതാണ് രണ്ടാമത്തേത്.
പോർഷ്യയെ വിവാഹം ചെയ്യാൻ ബസാനിയോ ആഗ്രഹിക്കുന്നു. എന്നാൽ, പണമില്ലാതെ ആ യുവതിയെ സ്വാധീനിക്കാനാവില്ല. ബസാനിയോയുടെ കൈയിൽ പണമില്ലതാനും. യാത്രയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി അയാൾ അന്റോണിയോയോട് മൂവായിരം സ്വർണനാണയങ്ങൾ ചോദിക്കുന്നു. കപ്പലുടമയായ അന്റോണിയോ ധനവാനായിരുന്നെങ്കിലും മൂവായിരം സ്വർണനാണയം അപ്പോൾ അയാളുടെ കൈവശമുണ്ടായിരുന്നില്ല.
തന്മൂലമാണ് അയാൾ ഷൈലോക്ക് എന്ന പണക്കാരനിൽനിന്ന് ബസാനിയോയ്ക്കുവേണ്ടി അത്രയും തുക കടംവാങ്ങിയത്. തിരിച്ചടയ്ക്കാൻ കഴിയാതെവന്നാൽ തന്റെ മാംസത്തിൽനിന്ന് ഒരു പൗണ്ട് ഷൈലോക്കിനു നൽകാമെന്നായിരുന്നു അന്റോണിയോയുടെ വാഗ്ദാനം.
അന്റോണിയോ വഴി ലഭിച്ച പണവുമായി ബസാനിയോ പോർഷ്യയെ തേടിപ്പോയി. പോർഷ്യയുടെ പിതാവിന്റെ നിബന്ധനകൾ പാലിച്ച് അവളെ വിവാഹം കഴിക്കാൻ ബസാനിയോയ്ക്കു സാധിക്കുകയും ചെയ്തു.
അപ്പോഴേക്കും ദുരന്തവാർത്തയുമായി ബസാനിയോയ്ക്ക് ഒരു കത്തു ലഭിച്ചു. കപ്പൽനാശംമൂലം അന്റോണിയോയ്ക്ക് ഷൈലോക്കിന്റെ കടം വീട്ടാൻ സാധിക്കില്ലെന്നായിരുന്നു കത്തിലെ ഉള്ളടക്കം. വിവരമറിഞ്ഞ പോർഷ്യ വേഗം ബസാനിയോയോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. അതിനുശേഷം പോർഷ്യ വേഷപ്രച്ഛന്നയായി തന്റെ സുഹൃത്തായ നെറീസയോടൊപ്പം ബസാനിയോയെ പിൻതുടർന്നു.
അന്റോണിയോയ്ക്ക് പണം തിരിച്ചടയ്ക്കാൻ സാധിക്കാതെവന്നതുകൊണ്ട് ഷൈലോക്ക് കേസുമായി വെനീസിലെ ഭരണാധികാരിയായ ഡ്യൂക്കിന്റെ മുന്നിലെത്തി. പറഞ്ഞു സമ്മതിച്ചിരുന്ന മൂന്നുമാസത്തിനകം പണം തിരിച്ചുനൽകാതിരുന്നതുമൂലം തനിക്ക് അന്റോണിയോയുടെ ഒരു പൗണ്ട് മാംസം ലഭിക്കണമെന്നായിരുന്നു ഷൈലോക്കിന്റെ പിടിവാശി.
നീതി നടത്താൻ ആഗ്രഹിച്ച ഡ്യൂക്ക് ഷൈലോക്കിൽനിന്ന് കരുണ പ്രതീക്ഷിച്ചു. അയാൾ കരുണ കാണിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് പോർഷ്യ വേഷപ്രച്ഛന്നയായി അന്റോണിയോയുടെ വക്കീലായി രംഗപ്രവേശം ചെയ്യുന്നത്.
ഷൈലോക്കിന് അന്റോണിയോയുടെ ഒരു പൗണ്ട് മാംസത്തിന് അർഹതയുണ്ടെന്നു സമ്മതിച്ച പോർഷ്യ, ഷൈലോക്ക് അയാളോടു കരുണകാണിക്കണമെന്നു വാദിച്ചു. ഈ വാദത്തിന്റെ അവസാനഭാഗത്ത് പോർഷ്യ ഇപ്രകാരം പറഞ്ഞു:
""യഥാർഥ കാരുണ്യം ആരിൽനിന്നും നിർബന്ധിച്ചു നേടുന്ന ഒന്നല്ല. അതു സ്വർഗത്തിൽനിന്നു ഭൂമിയിൽ പതിക്കുന്ന മൃദുലമായ മഴപോലെയാണ്.''
രണ്ടായിരം വർഷം മുന്പ് സ്വർഗത്തിൽനിന്ന് അസാധാരണമായ ഒരു കാരുണ്യവർഷമുണ്ടായി. മൃദുലമായ ഒരു യഥാർഥ കാരുണ്യവർഷം. അതു സംഭവിച്ചത് ബെത്ലഹേമിലായിരുന്നു. ദൈവം സ്വന്തം മനസാലെ തന്റെ പുത്രനെ ലോകത്തിലേക്കയച്ച സംഭവം. അതിനു കാരണമാകട്ടെ ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചതും(യോഹ 3:16). ആ കാരുണ്യവർഷത്തിന്റെ ഓർമയാണ് നാം ഇപ്പോൾ ആഘോഷിക്കുന്ന ക്രിസ്മസ്.
പാപത്തിന്റെ അന്ധകാരത്തിലാണ്ടുപോയ മനുഷ്യവംശത്തിലേക്കാണ് ദൈവം കരുണ കാണിച്ചുകൊണ്ട് തന്റെ പുത്രനെ അയച്ചത്. അപ്പോൾ സംഭവിച്ചത് എന്താണെന്ന് ദൈവവചനം ഇപ്രകാരം പറയുന്നു: ""അന്ധകാരത്തിൽ കഴിയുന്ന ജനം മഹത്തായ ഒരു പ്രകാശം കണ്ടു. കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു'' (ഏശയ്യാ 9:2).
ആ പ്രകാശം പ്രസരിച്ചത് ബെത്ലഹേമിലെ പുൽത്തൊട്ടിയിൽ കിടന്ന ശിശുവിൽനിന്നായിരുന്നു. അപ്പോഴാണ് സ്വർഗീയ ദൂതന്മാർ ആകാശത്തു പ്രത്യക്ഷപ്പെട്ടുകൊണ്ട് പാടിയത്, ""അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം'' (ലൂക്കാ 2:14).
ആർക്കാണ് ഭൂമിയിൽ ദൈവകൃപ ലഭിക്കുന്നത്? അതു ലഭിക്കുന്നത് മനുഷ്യനായി അവതരിച്ച ദൈവപുത്രനായ യേശുവിനായി ഹൃദയംതുറക്കുന്നവർക്കാണ്. ആരൊക്കെ, എപ്പോഴൊക്കെ ഉണ്ണിയേശുവിനായി ഹൃദയംതുറക്കുന്നുവോ അപ്പോഴൊക്കെ അവരുടെമേൽ ദൈവകൃപയുടെ കാരുണ്യവർഷം ഉണ്ടാകും. ആ കാരുണ്യവർഷമാണ് നമുക്കു ഹൃദയസമാധാനം നൽകുന്നത്. അപ്പോൾ നമ്മുടെ ഹൃദയത്തിൽ ഉണ്ണിയേശു പിറന്നിട്ടുണ്ടാകുമെന്നു തീർച്ച.
പോർഷ്യ തന്റെ വാദത്തിൽ അനുസ്മരിച്ചതുപോലെ, കാരുണ്യം എന്നത് സ്വർഗത്തിൽനിന്ന് സ്വാഭാവികമായി പെയ്തിറങ്ങുന്ന മഴ പോലെയാണ്. അങ്ങനെയുള്ള കാരുണ്യമാണ് നമ്മുടെ ജീവിതത്തിലും നാം കാണിക്കേണ്ടത്. ക്രിസ്മസ് ആഘോഷം നമ്മെ അനുസ്മരിപ്പിക്കുന്ന ഒരു കാര്യമാണിത്. അങ്ങനെയുള്ള കാരുണ്യം പ്രകടിപ്പിക്കാൻ നമുക്കു സാധിച്ചാൽ അതുവഴിയായി നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലുമൊക്കെ ശാന്തിയും സമാധാനവും ഉണ്ടാകുമെന്നതിൽ സംശയംവേണ്ട.
ബ്രിട്ടീഷ് ചിന്തകനായ സി.എസ്. ലൂവീസ് പറയുന്നു: ""ദൈവം മനുഷ്യനായത് നാം യഥാർഥ ദൈവപുത്രന്മാരാകാൻ വേണ്ടിയാണ്.'' അതു സാധിക്കുന്നതാകട്ടെ നാം കാരുണ്യമുള്ളവരായി മാറുന്പോഴും. അതുകൊണ്ടല്ലേ, ""നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ'' (ലൂക്കാ 6:36) എന്ന് യേശു പഠിപ്പിച്ചത്?
അന്റോണിയോയോടു കരുണ കാണിക്കുവാൻ പോർഷ്യ ഷൈലോക്കിനോട് അഭ്യർഥിച്ചു. അതുണ്ടായില്ല. അപ്പോഴാണ് ഒരുതുള്ളി രക്തംപോലും ചിന്താതെവേണം മാംസം മുറിച്ചെടുക്കാൻ എന്ന് പോർഷ്യ ശഠിച്ചത്. അപ്പോഴേക്കും വാദി പ്രതിയായി മാറി. ഷൈലോക്ക് ശിക്ഷിതനാവുകയും ചെയ്തു. കരുണ കാണിക്കാത്തവർക്ക് ലഭിക്കുന്ന പ്രതിഫലമോ ഇത്? എല്ലാവർക്കും ക്രിസ്മസിന്റെയും നവവത്സരത്തിന്റെയും മംഗളാശംസകൾ!
Jeevithavijayam
ആരാണ് നമ്മുടെ ജീവിതകഥ എഴുതുന്നത്? നമ്മൾതന്നെയോ അതോ ദൈവമോ? ദൈവവചനം പറയുന്നു: ""നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലതുകരം പിടിച്ചിരിക്കുന്നു. ഞാനാണ് പറയുന്നത്, ഭയപ്പെടേണ്ട. ഞാൻ നിന്നെ സഹായിക്കും'' (ഏശയ്യാ 41:13). ദൈവമാണ് നമ്മുടെ വലതുകരം പിടിച്ചിരിക്കുന്നതെങ്കിൽ നാം പോകുന്ന വഴി അവിടന്ന് തീരുമാനിക്കുന്നതുപോലെ ആയിരിക്കുമെന്നു വ്യക്തം. നാം അതിനു സഹകരിക്കണമെന്നു മാത്രം.
ഞാൻ എഴുതുന്ന ചിന്താവിഷയങ്ങളിൽ സാധാരണ എന്റെ വ്യക്തിപരമായ ജീവിതാനുഭവങ്ങൾ നേരിട്ടു വിവരിക്കാറില്ല. എന്നാൽ ഇത്തവണ ഒരനുഭവം പങ്കുവയ്ക്കുകയാണ്. അതിന് ഒരു കാരണം ഞാൻ പൗരോഹിത്യം സ്വീകരിച്ചിട്ട് ഈ ഡിസംബർ 17ന് അന്പതു വർഷം പൂർത്തിയാകുന്നു എന്നതാണ്. അതുപോലെ, ദീപികയിൽ തുടർച്ചയായി ഞാൻ ചിന്താവിഷയം എഴുതാൻ തുടങ്ങിയിട്ട് ഈ മാസം 40 വർഷം തികയുന്നു എന്നതും.
ഞാൻ വൈദികനാകാൻ ആഗ്രഹിച്ചത് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിൽ മിഷൻ പ്രവർത്തനം ചെയ്യാനായിരുന്നു. എന്നാൽ ദൈവം എന്നെ കൈപിടിച്ചു നടത്തിയത് പൗരോഹിത്യവും പത്രപ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകാൻ വേണ്ടിയും. അതിന്റെ സൂചന തുടക്കത്തിലേ ഉണ്ടായിരുന്നു. അന്നതു മനസിലായില്ലെങ്കിലും. എന്നാൽ ഇന്നു തിരിഞ്ഞുനോക്കുന്പോൾ എത്ര അദ്ഭുതകരമായാണ് ദൈവം എന്റെ വഴികൾ പ്ലാൻ ചെയ്തത് എന്നു മനസിലാകുന്നു.
1965 മേയ് മാസത്തിൽ എസ്എസ്എൽസി പരീക്ഷാഫലം അറിഞ്ഞദിവസം. അന്നാണ് ഞാൻ വൈദികനായി മിഷണറിയാകുവാൻ തീരുമാനിച്ച വിവരം എന്റെ അമ്മയെ അറിയിച്ചത്. ഞാൻ വൈദികനാകുന്നതിനോട് അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ അത് സിഎംഐ സമൂഹത്തിലായിരിക്കണമെന്ന് അമ്മ ആഗ്രഹിച്ചു. അതിനു കാരണം എന്നെ ദൂരദേശത്തേക്ക് അയയ്ക്കുന്നതിനുള്ള അമ്മയുടെ വൈമനസ്യവും വൈദികരോടുള്ള സഭാംഗങ്ങളോടുള്ള പരിചയവുമായിരുന്നു.
അമ്മയുടെ ആഗ്രഹം മാനിച്ച് സിഎംഐ സമൂഹത്തിൽതന്നെ ചേരാമെന്നു ഞാൻ തീരുമാനിച്ചു. അങ്ങനെയാണ് പരീക്ഷാഫലം അറിഞ്ഞതിന്റെ പിറ്റേദിവസം എന്റെ പിതാവ് എന്നെയുംകൂട്ടി കുര്യനാട് സിഎംഐ ആശ്രമത്തിലെത്തിയത്. ആശ്രമാധിപനായിരുന്ന മണ്ണനാൽ ക്ലെയോഫാസച്ചന് എന്റെ പിതാവിനെ പരിചയമുണ്ടായിരുന്നു. തന്മൂലം കാര്യങ്ങൾക്ക് വേഗം തീരുമാനമായി. പ്രൊവിൻഷ്യലച്ചനെ കാണാനായി കോട്ടയത്തേക്കു പോകണമെന്നും അതിനായി പിറ്റേദിവസം രാവിലെ കൊവേന്തയിലെത്തണമെന്നും അദ്ദേഹം അറിയിച്ചു.
പിറ്റേന്നു രാവിലെ കൊവേന്തയിലെത്തുന്പോൾ ദീപികയുടെ ബോർഡ് വച്ച ഒരു വെളുത്ത അംബാസഡർ കാർ ആശ്രമത്തിന്റെ പോർട്ടിക്കോയിൽ കിടക്കുന്നുണ്ടായിരുന്നു. ആ കാറിലാണ് അക്കാലത്ത് കുര്യനാട് ആശ്രമത്തിലെ സെമിനാരി വിദ്യാർഥികളുടെ അസിസ്റ്റന്റ് റെക്ടറായിരുന്ന കുളത്തിനാൽ എയിഡനച്ചൻ എന്നെ പ്രൊവിൻഷ്യൽ ഹൗസിലേക്കു കൊണ്ടുപോയത്. പള്ളിവാതുക്കൽ ജയിംസച്ചനായിരുന്നു അന്നു കോട്ടയം പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ. അദ്ദേഹം അന്നു സിഎംഐയിലെ വൈദിക വിദ്യാർഥിയായി എന്നെ സ്വീകരിച്ചു.
ദീപികയുടെ കാറിൽ സിഎംഐ സഭയിൽ ചേരാനെത്തിയത് ഒരു യാദൃച്ഛിക സംഭവമായിരുന്നോ? ഇന്നു പിന്തിരിഞ്ഞുനോക്കുന്പോൾ ദൈവം എന്നെക്കുറിച്ചെഴുതിയ കഥയുടെ ഒരു ഭാഗംതന്നെയായിരുന്നു ദീപികയുടെ കാറിലുള്ള ആ യാത്രയെന്ന് ഞാൻ മനസിലാക്കുന്നു. ആ കഥയുടെ ഭാഗമായിട്ടാണ് ഫിലോസഫി ബിരുദം പൂർത്തിയാക്കിയശേഷം പ്രായോഗിക പരിശീലനത്തിനായി ദീപികയുടെ കെട്ടിടത്തിൽതന്നെ പ്രവർത്തിച്ചിരുന്ന ദീപിക ബുക്ക് ഹൗസിൽ സേവനത്തിനെത്തിയതും പിന്നീട് വൈദികനായതിനുശേഷം ദീപികയിലെ സേവനത്തിന് ഒരുക്കമായി 1977ൽ ഉന്നതപഠനത്തിനായി അമേരിക്കയിൽ പോയതും.
1981ൽ അമേരിക്കയിലെ പഠനം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ദീപികയുടെ എക്സിക്യുട്ടീവ് എഡിറ്ററായിട്ടായിരുന്നു നിയമനം. പിന്നീട് വിവിധ കാലഘട്ടങ്ങളിലായി മൂന്നുതവണ ചീഫ് എഡിറ്ററായി. മൂന്നാം തവണത്തെ നിയമനം മൂന്നുമാസമേ നീണ്ടുനിന്നുള്ളൂ. അതിനു കാരണം സിഎംഐ സഭയുടെ പ്രിയോർ ജനറാളായി 2008ൽ തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു.
ഇതെല്ലാം ദൈവത്തിന്റെ അനന്തപരിപാലനയിൽ സംഭവിച്ച കാര്യങ്ങളാണ്. എന്നാൽ ഇതു വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. എന്റെ പൗരോഹിത്യജീവിതം ദീപികയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്നത്. ഇതോടൊപ്പം എടുത്തുപറയേണ്ട ഒരു കാര്യം കഴിഞ്ഞ നാല്പതു വർഷമായി ആഴ്ചതോറും ദീപികയിൽ ഞാൻ ചിന്താവിഷയം എഴുതുന്നു എന്നതാണ്.
എക്സിക്യുട്ടീവ് എഡിറ്ററായി ദീപികയിൽ സേവനംചെയ്യുന്പോഴാണ് 1986ൽ ചിന്താവിഷയം എന്ന പംക്തി ഞാൻ ഏറ്റെടുക്കുന്നത്. ദീപികയിൽനിന്ന് എനിക്ക് മാറ്റങ്ങളുണ്ടായപ്പോഴും ബംഗളൂരു ക്രൈസ്റ്റ് കോളജിൽ പഠിപ്പിച്ചപ്പോഴും ഗവേഷണ പഠനത്തിനായി വീണ്ടും അമേരിക്കയിൽ പോയപ്പോഴും സിഎംഐ സമൂഹത്തിന്റെ പ്രിയോർ ജനറാൾ ആയിരുന്നപ്പോഴും ഈ പംക്തി തുടർന്നുകൊണ്ടേയിരുന്നു. ഇപ്പോൾ അമേരിക്കയിൽ അജപാലന സേവനം ചെയ്യുന്പോഴും ഇതു തുടരുന്നു.
ചെറുപ്പകാലത്ത് ഞാൻ രചിക്കാൻ ആഗ്രഹിച്ച എന്റെ കഥയുടെ ഭാഗമാണോ ഇതൊക്കെ? അല്ലേയല്ല. പ്രത്യുത എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായി ദൈവം രചിച്ച കഥയുടെ ഭാഗമാണ്. സിഎംഐ സമൂഹത്തിൽ ചേരാനായി ദീപികയുടെ കാറിൽ എന്നെ കോട്ടയത്ത് എത്തിച്ചത് എന്റെ ഭാവിയെ സൂചിപ്പിക്കാനായിരുന്നുവെന്ന് ഇന്നു ഞാൻ മനസിലാക്കുന്നു.
പ്രസിദ്ധ എഴുത്തുകാരനായ കാർഡിനൽ ന്യൂമൻ പറയുന്നു: ""ദൈവം ചെയ്യുന്നതെന്തെന്ന് അവിടന്ന് നന്നായി അറിയുന്നു.'' എന്നാൽ നമ്മൾ എപ്പോഴും അറിയുന്നില്ല. എങ്കിലും നാം എപ്പോഴും തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. തുടക്കത്തിൽ മാത്രമല്ല ദൈവം നമ്മോടൊപ്പമുള്ളത്, അവിടന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട് എന്ന യാഥാർഥ്യം. അതു നാം അവിടത്തെ കൈപിടിച്ചു നടക്കാൻവേണ്ടിയാണുതാനും. ഇതു നാം ഒരിക്കലും മറന്നുപോകരുത്.
പൗരോഹിത്യത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും ഇഴകൾ ചേർത്ത് ദൈവം എനിക്കായി രചിച്ച ജീവിതകഥയെ ഓർത്ത് ജൂബിലിയുടെ അവസരത്തിൽ ഞാൻ അവിടത്തേക്കു നന്ദിപറയുന്നു. അതുപോലെ 1981 മുതൽ ദീപികയുടെ പ്രിയപ്പെട്ട വായനക്കാരുമായി ആത്മബന്ധം പുലർത്താൻ സാധിക്കുന്നതിനെക്കുറിച്ചോർത്തും ദൈവത്തിനു നന്ദി.
ഇനി, ദീപികയുടെ കാർ 1965 മേയ് മാസത്തിൽ എനിക്കുവേണ്ടി കുര്യനാട് ആശ്രമത്തിൽ കാത്തുകിടക്കാൻ ഇടയായത് എങ്ങനെയെന്നുകൂടി കുറിക്കട്ടെ. അക്കാലത്ത് ദീപികയുടെ സ്വന്തം കാറുകളിലായിരുന്നു പല സ്ഥലങ്ങളിലും പത്രവിതരണം നടത്തിയിരുന്നത്.
ക്ലെയോഫാസച്ചൻ ദീപികയിലേക്കു വിളിച്ചുപറഞ്ഞതനുസരിച്ച് ആലുവ ഭാഗത്തേക്കു പോയിരുന്ന കാറാണ് മടക്കയാത്രയിൽ കുര്യനാട് ആശ്രമത്തിലെത്തി എനിക്കായി കാത്തുകിടന്നത്. അതാകട്ടെ ദൈവം നമ്മെ ഓരോരുത്തരെക്കുറിച്ചും എഴുതുന്നതുപോലെ, എന്നെക്കുറിച്ചെഴുതിയ കഥയുടെ ഭാഗമായിട്ടായിരുന്നു താനും.
Jeevithavijayam
ജപ്പാന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതും സമാധാനപൂർണവുമായ ഒരു കാലഘട്ടമായിരുന്നു 1603 മുതൽ 1868 വരെയുള്ള വർഷങ്ങൾ. അക്കാലത്തും ജപ്പാനിൽ ചക്രവർത്തി ഉണ്ടായിരുന്നെങ്കിലും യഥാർഥ ഭരണാധികാരികൾ ഷോഗണ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന മിലിട്ടറി നേതാക്കളായിരുന്നു. പിൽക്കാലത്ത് ടോക്കിയോ ആയി മാറിയ ഇഡോ ആയിരുന്നു അവരുടെ ആസ്ഥാനം.
ടോക്കുഗാവ ലെയാസു എന്ന ഷോഗണ് ആയിരുന്നു ഈ കാലഘട്ടത്തിലെ ആദ്യത്തെ ഭരണാധികാരി. അദ്ദേഹത്തിന്റെ കാലത്ത് യുദ്ധങ്ങൾ അവസാനിക്കുകയും സമാധാനം സ്ഥാപിക്കപ്പെടുകയും ചെയ്തതുകൊണ്ട് വിവിധ രീതിയിൽ ജപ്പാനിൽ വളർച്ചയുണ്ടായി. ഈ വളർച്ചയുടെ ഭാഗമായി ജപ്പാനിൽ നിർമിക്കപ്പെട്ടതായിരുന്നു ആൻഡോണ് വിളക്കുകൾ. അതുവരെ രാത്രിയിൽ പ്രകാശം പകരാനായി ഉപയോഗിച്ചിരുന്നത് സാധാരണ വിളക്കുകളോ തീപ്പന്തങ്ങളോ ആയിരുന്നു.
മുള ഉപയോഗിച്ച് ചട്ടക്കൂടുണ്ടാക്കി അതു കട്ടിയുള്ള കടലാസുകൊണ്ട് നാലുവശവും മറച്ച് അതിൽ എണ്ണവിളക്കു സ്ഥാപിച്ചാണ് ആൻഡോണ് വിളക്കുകൾ നിർമിച്ചിരുന്നത്. ഈ വിളക്കുകളാണ് ആളുകളുടെ രാത്രികാല സഞ്ചാരങ്ങൾക്കു വെളിച്ചംപകർന്നത്. ഒരാൾ ഒറ്റയ്ക്ക് ഈ വിളക്കുമായി സഞ്ചരിക്കുമ്പോൾ വിളക്കിന്റെ പ്രകാശം സ്വാഭാവികമായും ചെറുതായിരിക്കും. എന്നാൽ ഉത്സവകാലത്ത് രാത്രിയിൽ ഗ്രാമങ്ങളിലെ എല്ലാവരും ഈ വിളക്കുകൾ തെളിയിക്കാറുണ്ട്. അപ്പോൾ ആ ഗ്രാമം മുഴുവൻ പുതിയൊരു പ്രഭാതംപോലെ തെളിഞ്ഞുനിൽക്കും.
ഈ വിളക്കുകൾ ജപ്പാൻകാരെ പഠിപ്പിച്ച ഒരു പാഠമുണ്ട്. എല്ലാവരും അവരവരുടെ വിളക്കുകൾ തെളിയിച്ചാൽ അന്ധകാരം അതിവേഗം അപ്രത്യക്ഷമാകുമെന്ന സത്യം. നാം ഓരോരുത്തരും ജീവിതത്തിൽ നന്മയുടേതായി ഓരോ വിളക്കു തെളിയിക്കാനിടയായാൽ അത് സമൂഹത്തെ മൊത്തത്തിൽ നന്മപൂരിതമാക്കുമെന്നു സാരം.
""നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്.. നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ'' (മത്താ 5:14- 16) എന്നാണ് യേശുനാഥൻ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ജീവിതത്തിൽ നന്മയുടേതായ ഒരു ചെറിയ വെളിച്ചമെങ്കിലും പ്രകാശിപ്പിക്കാൻ നമുക്കു സാധിച്ചാൽ അതു തീർച്ചയായും നമ്മുടെ സമൂഹത്തെ കൂടുതൽ പ്രകാശപൂർണമാക്കുമെന്നു തീർച്ചയാണ്.
നമ്മുടെ സമൂഹത്തിൽ ഇരുട്ടിനു പലപ്പോഴും കനംകൂടിവരുന്നതായാണു കാണുന്നത്. അതിന്റെ കാരണമാകട്ടെ നന്മയുടെ വിളക്കുകൾ കൊളുത്തുന്നതിനു പകരം, ഉള്ള വിളക്കുകൾ പലരും കെടുത്തിക്കളയുന്നതാണ്. സാമൂഹ്യജീവിതത്തിലും മാധ്യമങ്ങളിൽ വരുന്ന വാർത്തകളിലുമൊക്കെ അത്തരത്തിലുള്ള പ്രവൃത്തികളാണല്ലോ നാം കാണുന്നത്.
ഈ പശ്ചാത്തലത്തിൽ ""ഇരുട്ടിനെ ശപിക്കുന്നതിനു പകരം ഒരു വിളക്കു കൊളുത്തുന്നതാണ് ഏറെ നല്ലത്'' എന്ന പഴമൊഴി ഏറെ പ്രസക്തമാണ്. എന്നാൽ നാം കൊളുത്തുന്ന വിളക്കുകൾ നന്മയുടെ പ്രകാശം പ്രസരിപ്പിക്കുന്നവ ആയിരിക്കണമെന്നു മാത്രം.
കത്തോലിക്കാ ആരാധനക്രമമനുസരിച്ച് ഇപ്പോൾ ആഗമനകാലമാണ്. ക്രിസ്മസ് ആഘോഷിക്കാൻ ആന്തരികമായി ഒരുങ്ങുന്ന കാലം. ആന്തരികമായ ഈ ഒരുക്കത്തെ സഹായിക്കാൻവേണ്ടി ലത്തീൻ സഭയിൽ ആഗമനകാല മെഴുകുതിരികൾ കത്തിക്കുന്ന ഒരു പാരന്പര്യമുണ്ട്.
ആ തിരികൾ സജ്ജീകരിക്കുന്നത് മനോഹരമായ ഒരു റീത്തിനു മുകളിലായിട്ടാണ്. ഈ റീത്തുകളുണ്ടാക്കാൻ സാധാരണ ഉപയോഗിക്കുന്നതാകട്ടെ പൈൻ വൃക്ഷത്തിന്റെയോ ഫിർ മരത്തിന്റെയോ ദേവദാരുവിന്റെയോ പച്ചകെടാത്ത ചെറിയ ശിഖരങ്ങളും.
ആഗമനകാലത്തെ നാലു ഞായറാഴ്ചകളിൽ ആദ്യത്തേതിൽ ഒരു തിരി മാത്രമാണ് കത്തിക്കുന്നത്. ആ തിരി പ്രത്യാശയുടെ പ്രതീകമാണ്. രണ്ടാമത്തെ ആഴ്ച ആദ്യത്തെ തിരിയോടുകൂടി രണ്ടാമത്തെ തിരിയും കത്തിക്കും. അതു സമാധാനത്തിന്റെ പ്രതീകമാണ്.
മൂന്നാമത്തെ ഞായറാഴ്ച ആദ്യത്തെ രണ്ടു തിരികൾക്കൊപ്പം മൂന്നാമത്തെ തിരിയും കത്തിക്കും. ആ തിരി പ്രതിനിധീകരിക്കുന്നത് സന്തോഷമാണ്. നാലാമത്തെ ഞായറാഴ്ച ആദ്യത്തെ മൂന്നു തിരികളോടൊപ്പം നാലാമത്തെ തിരിയും കത്തിക്കും. ഈ തിരി പ്രതിനിധാനം ചെയ്യുന്നത് സ്നേഹമാണ്.
ആഗമനകാലത്തെ പ്രഥമ ഞായറാഴ്ച തെളിയിക്കുന്ന പ്രത്യാശയുടെ തിരി നമ്മോടു പറയുന്നത് ഇരുട്ട് എത്ര കനത്താലും ഒരു ചെറിയ വെളിച്ചംമതി നമ്മെ ദിശകാണിക്കാൻ എന്നാണ്.
സമാധാനവും സന്തോഷവും സ്നേഹവും പ്രതിനിധീകരിക്കുന്ന മറ്റു തിരികൾ നമ്മോടു പറയുന്നത് അവയുടെ വിളക്കുകൾ ജീവിതത്തിൽ അനുദിനം തെളിയിക്കുവാനാണ്. നന്മയുടെ ഈ തിരികൾ ജീവിതത്തിൽ തെളിയിക്കാൻ കഴിഞ്ഞാൽ അതുവഴി നമ്മുടെ സമൂഹം നന്മയാൽ പ്രകാശപൂരിതമാകുമെന്നു തീർച്ച.
ചില സ്ഥലങ്ങളിൽ ആഡ്വെന്റ് റീത്തിന്റെ മധ്യത്തിലായി അഞ്ചാമതൊരു വെളുത്ത തിരികൂടി സ്ഥാപിക്കാറുണ്ട്. അതു പ്രതിനിധീകരിക്കുന്നത് ലോകത്തിന്റെ പ്രകാശമായിവന്ന യേശുനാഥനെയാണ്. യേശു പറഞ്ഞു: ""ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും'' (യോഹ 8:12). യേശുനാഥൻ പഠിപ്പിക്കുന്നതുപോലെ ജീവിച്ചാൽ നാം നന്മയുടെ പ്രകാശംപരത്തുന്നവരായി മാറുമെന്നർഥം.
ഈ ആഗമനകാലത്ത് നാം പ്രത്യേകം അനുസ്മരിക്കേണ്ട കാര്യമാണിത്. ആഡ്വെന്റ് തിരികൾ കൊളുത്തുന്നത് ഒരാചാരമായി മാത്രം ചെയ്യുന്നതല്ല. അത് ജീവിതത്തിൽ നാം തെളിയിക്കേണ്ട വെളിച്ചങ്ങളെ ഓർമിപ്പിക്കാനാണ്. പ്രത്യേകിച്ചും പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും വിളക്കുകൾ തെളിക്കാനുള്ള ഓർമപ്പെടുത്തൽ.
നാം ക്രിസ്മസിന് ഒരുങ്ങുന്നത് ഈ നന്മകളുടെ തിരികളോടൊപ്പം എല്ലാ നന്മകളുടെയും വിളക്കുകൾ ജീവിതത്തിൽ തെളിയിച്ചുകൊണ്ടാകട്ടെ. അപ്പോൾ ആൻഡോണ് വിളക്കുകൾ ഉത്സവകാലത്ത് ഗ്രാമം മുഴുവൻ പ്രഭാപൂരിതമാക്കുന്നതുപോലെ നന്മയുടെ വിളക്കുകൾ സമൂഹത്തെ പ്രകാശപൂരിതമാക്കിമാറ്റും.
Jeevithavijayam
ഒരു പോസ്റ്റ് ഓഫീസാണ് രംഗം. ഒരുദിവസം രാവിലെ ഒരു സ്ത്രീ കോപാകുലയായി കൗണ്ടറിലെത്തി. ""എന്താണ് പ്രശ്നം?'' ജീവനക്കാരി ശാന്തയായി ചോദിച്ചു. ""ഞാൻ ഷോപ്പിംഗിനു പോയിരിക്കുകയായിരുന്നു.'' ആ സ്ത്രീ പറഞ്ഞുതുടങ്ങി. ""വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഞങ്ങളുടെ വാതിലിനു മുന്നിൽ ഒരു കാർഡ് കണ്ടു. പോസ്റ്റ്മാൻ ഒരു പാഴ്സൽ എത്തിക്കാൻ വന്നിരുന്നുവെന്നും എന്നാൽ വീട്ടിൽ ആരും ഇല്ലായിരുന്നെന്നും അതിൽ എഴുതിയിരുന്നു.''
ഒരുനിമിഷം ശ്വാസം വലിച്ചുവിട്ട് ആ സ്ത്രീ തുടർന്നു: ""എന്നാൽ ഞാൻ പറയുന്നു, എന്റെ ഭർത്താവ് ഇന്നു മുഴുവൻസമയവും വീട്ടിലുണ്ടായിരുന്നു. ആരും ബെൽ അടിച്ചതായി അദ്ദേഹം കേട്ടില്ല എന്നാണ് എന്നോടു പറഞ്ഞത്!'' ജീവനക്കാരി ഉടനെ ക്ഷമാപണംചെയ്ത് അകത്തുപോയി പാഴ്സൽ കൊണ്ടുവന്നു. അപ്പോൾ ആ സ്ത്രീയുടെ മുഖം തെളിഞ്ഞു. ""എത്ര നാളായി ഇതിനുവേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.'' ആ സ്ത്രീ പറഞ്ഞു.
അപ്പോൾ കൗതുകപൂർവം ജീവനക്കാരി ചോദിച്ചു: ""എന്താണ് ഈ പാഴ്സലിൽ?'' ഉടനെ അഭിമാനപൂർവം ആ സ്ത്രീ പറഞ്ഞു: ""എന്റെ ഭർത്താവിന്റെ പുതിയ ഹിയറിംഗ് എയ്ഡ്.'' ഒരു നിമിഷത്തെ നിശബ്ദത. എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ ജീവനക്കാരി പറഞ്ഞു: ""ഇനി ആരെങ്കിലും ബെല്ലടിച്ചാൽ അദ്ദേഹം കേൾക്കും!''
ഈ കഥ രസകരമാണ്. എന്നാൽ ഇത് ഒരു കാര്യം നമ്മെ ഓർമിപ്പിക്കുന്നു. അതായത്, നാം പറയുന്ന കാര്യങ്ങൾ എല്ലാവരും എപ്പോഴും കേൾക്കണമെന്നില്ല. പ്രത്യേകിച്ചും ചെവി കേൾക്കുന്നതിനാവശ്യമായ ഉപകരണം ആവശ്യമുള്ളവർ. വേറൊരുകാര്യം- ചെവിയുള്ളതുകൊണ്ട് മറ്റുള്ളവർ നമ്മെ എപ്പോഴും കേൾക്കണമെന്നില്ല.
കാരണം, ചില ആളുകൾക്ക് നമ്മെ കേൾക്കുവാൻ താല്പര്യം ഉണ്ടാവണമെന്നില്ല.
ദൈവത്തിന്റെ കാര്യവും ഇങ്ങനെയാണോ? നമ്മുടെ പ്രാർഥനയുടെ ഫലം ഉടനെ കാണാതെവരുന്പോൾ ചിലപ്പോൾ നാം സംശയിച്ചുപോയേക്കാം. എന്നാൽ സംശയിക്കേണ്ട. നമ്മുടെ പ്രാർഥന എപ്പോഴും ശ്രവിക്കുന്നവനാണ് ദൈവം. അതുമല്ല, നമ്മുടെ സ്നേഹമസൃണമായ പ്രാർഥനകൾ കേൾക്കാൻ എപ്പോഴും കാത്തിരിക്കുന്നവനുമാണ് അവിടുന്ന്.
എങ്ങനെയാണ് ദൈവത്തിന് എപ്പോഴും നമ്മുടെ പ്രാർഥന ശ്രവിക്കാൻ സാധിക്കുക? ദൈവത്തിന് ഒരു കാര്യത്തിലും പരിമിതികൾ ഇല്ല എന്നതുതന്നെ കാരണം. നമ്മെ കേൾക്കാൻ കഴിയാത്ത നിമിഷമോ ശ്രദ്ധ പതറിപ്പോകുന്ന സമയമോ നമ്മെ മറക്കുന്ന സമയമോ അവിടുത്തേക്കില്ല. ദൈവവചനം പറയുന്നു: ""അവരുടെ നിലവിളി കേൾക്കുന്നതിൽ അവിടത്തെ ചെവികൾ ശ്രദ്ധിക്കുന്നു'' (സങ്കീ 34:15)
അതുപോലെ ദൈവവചനം വീണ്ടും പറയുന്നു: ""പ്രാർഥിച്ചുതീരുംമുന്പേ ഞാൻ അതു കേൾക്കും'' (ഏശയ്യാ 65:24). ദൈവം നമ്മെ കേൾക്കുന്നത് നമ്മുടെ വാക്കുകളുടെ മഹത്വംകൊണ്ടല്ല. പ്രത്യുത, അവിടത്തെ സ്നേഹം മഹത്തായതുകൊണ്ടാണ്. ദൈവം നമ്മെ കേൾക്കുന്നത് നാം അതിന് അർഹരായതുകൊണ്ടല്ല. പ്രത്യുത, അവിടന്ന് നമ്മുടെ പിതാവായതുകൊണ്ടാണ്.
ദൈവം നമ്മെ കേൾക്കുന്നത് അവിടന്ന് സ്നേഹമായിരിക്കുന്നതുകൊണ്ടാണ്. കേൾക്കുക എന്നത് സ്നേഹത്തിന്റെ ഉന്നതമായ ഒരു പ്രവൃത്തിയാണ്. ദൈവം നമ്മെ കേൾക്കുന്നതിന്റെ മറ്റൊരു കാരണം നാം അവിടത്തേക്ക് വിലപ്പെട്ടവർ ആയതാണ്. നമ്മുടെ ""തലയിലെ ഓരോ മുടിയിഴയും എണ്ണിയിരിക്കുന്നു'' (മത്തായി 10:30). ദൈവം എത്ര കൂടുതലായി നമ്മുടെ കണ്ണീർ കാണുകയും പ്രാർഥനകൾ കേൾക്കുകയും ചെയ്യും!
ദൈവം നമ്മെ കേൾക്കുന്നതിന്റെ മറ്റൊരു കാരണം നമ്മുടെ വിശ്വാസം അവിടത്തെ സന്തുഷ്ടനാക്കുന്നു എന്നതാണ്. അതുകൊണ്ടല്ലേ ""വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്'' എന്നു ഹെബ്രായ ലേഖനത്തിൽ നാം വായിക്കുന്നത് (11:6).
എന്നാൽ വിശ്വാസത്തോടുകൂടെ നാം പ്രാർഥിക്കുമ്പോഴും ചിലപ്പോൾ നാം പ്രാർഥിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാതെപോകുന്നു. എന്തായിരിക്കാം അതിനു കാരണം? ഒരുപക്ഷേ നമ്മുടെ പ്രശ്നത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ നാം കാണുന്നുണ്ടാവൂ. എന്നാൽ ദൈവം അതിന്റെ പൂർണചിത്രം വ്യക്തമായി കാണുന്നു. അതിനാൽ നമ്മുടെ ഭാവിജീവിതം മുഴുൻ കണ്മുന്നിൽ കണ്ടുകൊണ്ടാണ് അവിടന്ന് തീരുമാനങ്ങൾ എടുക്കുന്നത്.
പ്രാർഥനകൾക്ക് നാം ആഗ്രഹിക്കുന്ന ഉത്തരം ലഭിക്കാതിരിക്കുന്നത് ചിലപ്പോൾ വിശ്വാസത്തിൽ നമ്മെ ആഴപ്പെടുത്താനോ, നമ്മെ കൂടുതൽ ശക്തിയുള്ളവരും നന്ദിയുള്ളവരും വിശുദ്ധിയുള്ളവരുമൊക്കെയായി മാറ്റിയെടുക്കാനോ വേണ്ടിയായിരിക്കണം. അതുപോലെ ദൈവത്തിന്റെ മൗനത്തിൽപ്പോലും അർഥമുണ്ട് എന്നത് നാം മറക്കരുത്. ദൈവത്തെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവിടന്ന് എല്ലാം നമ്മുടെ നന്മയ്ക്കായി ഭവിപ്പിക്കുന്നു എന്നല്ലേ ദൈവവചനം പഠിപ്പിക്കുന്നത്? (റോമാ 8:28).
അപ്പോൾപ്പിന്നെ പ്രാർഥിക്കാൻ നാം മടിക്കേണ്ട. വിശുദ്ധ പൗലോസ് അപ്പോസ്തലൻ പറയുന്നു: ""ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാർഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ'' (ഫിലിപ്പി 4:9). ദൈവപുത്രനായ യേശു നമ്മെ പഠിപ്പിക്കുന്നു: ""ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ നിങ്ങൾക്ക് തുറന്നുകിട്ടും'' (മത്തായി 7:7). ഭഗ്നാശരാകാതെ എപ്പോഴും പ്രാർഥിക്കണമെന്ന് ന്യായാധിപന്റെയും വിധവയുടെയും ഉപമയിലൂടെ അവിടന്ന് നമ്മെ ഓർമപ്പെടുത്തുന്നുമുണ്ട് (ലൂക്കാ 18:1-8).
അതേ, എപ്പോഴും നമ്മുടെ പ്രാർഥന ശ്രവിക്കുന്നവനാണ് ദൈവം. നാം ചോദിക്കുന്ന കാര്യങ്ങൾ അപ്പോൾതന്നെ ലഭിക്കുന്നില്ലെങ്കിലും പ്രാർഥനയിലൂടെ മനസ് ദൈവത്തിലേക്കുയർത്തുന്ന ഓരോ നിമിഷവും സമൃദ്ധമായി പരിശുദ്ധാത്മാവിനെ അവിടന്ന് നമുക്കു നൽകുമെന്നല്ലേ യേശു പഠിപ്പിച്ചിരിക്കുന്നത്? (ലൂക്കാ 11:13). നമ്മുടെ എല്ലാ പ്രാർഥനകളോടും ദൈവം പ്രതികരിക്കുകയും പരിശുദ്ധാത്മാവിനെ നൽകി നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്നു സാരം.
Jeevithavijayam
അമേരിക്കൻ കാർട്ടൂണിസ്റ്റ് ജിം ഡേവിസിന്റെ ഭാവന ജന്മംനൽകിയ അതിമനോഹരമായ കാർട്ടൂണ് പരന്പരയാണ് ഗാർഫീൽഡ്. ഈ പരന്പരയിലെ പ്രധാന കഥാപാത്രം ഗാർഫീൽഡ് എന്ന പൂച്ചയാണ്. മറ്റൊരു കഥാപാത്രം ഓഡി എന്ന ഒരു ചെറിയ നായയും. മൂന്നാമത്തെ കഥാപാത്രം ഇവ രണ്ടിന്റെയും ഉടമയായ ജോണ് അർബക്കിളും.
ഇപ്പോൾ ലഭ്യമായിരിക്കുന്ന കണക്കുകൾ അനുസരിച്ച് ലോകവ്യാപകമായി പത്രങ്ങളും മാസികകളും ഉൾപ്പെടെ 2,580 പ്രസിദ്ധീകരണങ്ങളിലാണ് ഈ കോമിക് സ്ട്രിപ് പ്രത്യക്ഷപ്പെടുന്നത്. ഇതു ഗിന്നസ് വേൾഡ് റിക്കാർഡിൽ സ്ഥാനംപിടിച്ചിട്ടുമുണ്ട്. ഗാർഫീൽഡ് എന്ന കോമിക് സ്ട്രിപ്പിനോടു കിടപിടിക്കാൻ മറ്റൊരു കാർട്ടൂണ് പരന്പര ഇല്ല എന്നു സാരം.
ഈ കോമിക് സ്ട്രിപ്പിനെ ആധാരമാക്കി ഒന്നിലേറെ സിനിമകളും ഒട്ടേറെ ടെലിവിഷൻ പരന്പരകളും ഡസൻ കണക്കിനു വീഡിയോ ഗെയിമുകളും പുസ്തകങ്ങളും ധാരാളം കച്ചവട ഉത്പന്നങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. 2020ലെ കണക്കനുസരിച്ച് ഗാർഫീൽഡ് ഉത്പന്നങ്ങളുടെ വിപണിമൂല്യം നൂറുകോടി ഡോളറിലേറെയാണ്. മനുഷ്യമനസുകളിൽ അത്രയേറെ സ്വാധീനം ഗാർഫീൽഡ് എന്ന കഥാപാത്രത്തിനുണ്ട് എന്നു വ്യക്തം.
പൂണ്ട മടിയനാണ് ഗാർഫീൽഡ് എന്ന കഥാപാത്രം. അതുപോലെ ഭക്ഷണക്കൊതിയനും. ഭക്ഷണം കഴിക്കാത്ത സമയം മുഴുവനുംതന്നെ അവൻ നീണ്ട ഉറക്കത്തിലാണ്. വ്യായാമം ചെയ്യുന്ന കാര്യത്തെക്കുറിച്ച് അവന് ചിന്തിക്കാൻപോലും സാധിക്കില്ല. സ്വാർഥനാണെന്നപോലെ കാര്യം നേടിയെടുക്കാൻ മിടുക്കനുമാണ് അവൻ. തന്നെ ചുറ്റിപ്പറ്റിയാണ് ലോകം തിരിയുന്നത് എന്നാണ് അവന്റെ ഭാവം. ഭാവവ്യത്യാസമില്ലാതെ തമാശപറയാനും അവനറിയാം.
ധാരാളം കുറവുകളുള്ള ഒരു ആന്റി-ഹീറോയാണ് ഗാർഫീൽഡ്. എന്നാൽ വല്ലപ്പോഴും സ്നേഹംകാണിക്കാനും നല്ലകാര്യങ്ങൾ ചെയ്യാനും അവന് അറിയാം. അതുകൊണ്ടുകൂടിയായിരിക്കണം, സുഖലോലുപനായ ഈ പൂച്ചയെ ധാരാളംപേർ ഇഷ്ടപ്പെടുന്നത്. എന്നാൽ ഈ കാർട്ടൂണ് പരന്പര ഒരു പൂച്ചയെക്കുറിച്ചുള്ള കഥ മാത്രമല്ല. ഇത് മനുഷ്യരുടെ സ്വഭാവ പ്രത്യേകതകൾകൂടി അവതരിപ്പിക്കുന്ന ഒരു കഥാപരന്പരയാണ്.
ഈ പരന്പരയിലെ കഥാപാത്രമായ ഓഡി എന്ന കൊച്ചുനായ എപ്പോഴും സന്തോഷവാനാണ്. ബുദ്ധിശക്തിയിൽ പിന്നാക്കമാണെങ്കിലും എപ്പോഴും തന്റെ യജമാനനോട് വിശ്വസ്തനാണ് അവൻ. അതുപോലെ സ്നേഹം പ്രകടിപ്പിക്കാനും അവനു നന്നായി അറിയാം. എന്നാൽ പൂച്ചയെപ്പോലെ, ചിന്തിക്കുന്ന ഒരു കഥാപാത്രമായിട്ടല്ല ഓഡിയെ കാർട്ടൂണിസ്റ്റ് അവതരിപ്പിക്കുന്നത്.
ഇനി ഈ രണ്ടു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന ഒരു കോമിക് സ്ട്രിപ്പിലെ കഥ ഇവിടെ വിവരിക്കട്ടെ: കൊടും തണുപ്പുള്ള ഒരു ദിവസം. ഗാർഫീൽഡ് തന്റെ ഇഷ്ടപ്പെട്ട കസേരയിൽ കാലുംനീട്ടി കിടക്കുകയാണ്. അപ്പോൾ ഗ്ലാസ് ജാലകത്തിനപ്പുറം ഓഡിയെ കാണുന്നു. അവൻ തണുപ്പുകൊണ്ടു വിറയ്ക്കുകയാണ്. അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും വീടിനകത്തു കയറാനുള്ള ശ്രമമാണ്. പക്ഷേ എല്ലാ വാതിലുകളും ജനാലകളും അടഞ്ഞുകിടക്കുന്നു.
ഇതു കാണുന്ന ഗാർഫീൽഡ് മനസിൽ പറയുകയാണ്: ""പാവം ഓഡി. വീടിനുപുറത്തു കൊടുംതണുപ്പിലായിപ്പോയി. ഇതെനിക്ക് കണ്ടുനിൽക്കാൻ സാധിക്കുകയില്ല. ഞാൻ എന്തെങ്കിലും ചെയ്യണം.'' അതോടെ ഗാർഫീൽഡ് എഴുന്നേറ്റു നിൽക്കുന്നു. പിന്നീടു ചെന്ന് ആ ജനാലയുടെ വിരി വലിച്ച് ജനാല മറയ്ക്കുന്നു!
ഈ കോമിക് സ്ട്രിപ്പ് കാണുന്പോൾ നമുക്കു ചിരിക്കാനാണോ കരയാനാണോ തോന്നുക? ഗാർഫീൽഡിന്റെ പൊതുവേയുള്ള സ്വഭാവം വച്ചു നോക്കുന്പോൾ അവൻ ഇതും ഇതിലധികവും ചെയ്യും. എന്നാൽ ഈ ക്രൂരമായ തമാശയുടെ പിന്നിൽ കാർട്ടൂണിസ്റ്റ് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നമ്മിൽ ആരെങ്കിലും ഇതുപോലെ പ്രവർത്തിക്കുന്നുണ്ടോ എന്നതാണ് ആ ചോദ്യം.
മറ്റുള്ളവരുടെ കഷ്ടതകൾ കാണുന്പോൾ അതു കാണാത്തവരെപ്പോലെ നടന്നകലുന്നവരാണോ നമ്മൾ? നമ്മോട് ഒരു സഹായം ചോദിക്കുന്പോൾ അതു കേട്ടില്ലെന്നു നടിക്കുന്നവരാണോ നമ്മൾ? നമ്മുടെ മുന്നിൽ നീതി നിഷേധിക്കപ്പെട്ടവരെ കാണുന്പോൾ അതേക്കുറിച്ച് മൗനം പാലിക്കുന്നവരാണോ നമ്മൾ? എങ്കിൽ നാമും ഗാർഫീൽഡിൽനിന്ന് അല്പംപോലും വ്യത്യസ്തരല്ല.
ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ഒരിക്കൽ പറഞ്ഞു: ""ലോകം ഒത്തിരി സഹിക്കുന്നുണ്ട്. അതു ദുഷ്ടരായവരുടെ അക്രമപ്രവർത്തനംകൊണ്ടല്ല, പ്രത്യുത നല്ലവരെന്നു കരുതപ്പെടുന്നവരുടെ മൗനം മൂലമാണ്.''
തീർച്ചയായും ദുഷ്ടരുടെ പ്രവൃത്തികൾമൂലം ലോകത്തിൽ ധാരാളം ദുഃഖങ്ങളുണ്ടാകുന്നുണ്ട്. അതിനാൽ നെപ്പോളിയന്റെ ഉദ്ധരണിയുടെ ആദ്യഭാഗത്തു പറയുന്നത് നമുക്ക് അംഗീകരിക്കാനാവില്ല. എന്നാൽ രണ്ടാം ഭാഗത്തു പറയുന്നതു നാം സമ്മതിക്കുകതന്നെവേണം.
മൗനം എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് സംസാരത്തിലെ മൗനം മാത്രമല്ല. അതു പ്രവൃത്തിയുടെ അഭാവം കൂടിയാണ്. ഗാർഫീൽഡിന്റെ കാര്യത്തിൽ സംഭവിച്ചത് അതായിരുന്നു. തണുപ്പിൽ വിറങ്ങലിച്ചു നിന്നിരുന്ന ഓഡിക്കു വാതിൽ തുറന്നുകൊടുക്കുകയായിരുന്നു ഗാർഫീൽഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതിനുപകരം ആ കാഴ്ച കണ്ണിൽനിന്ന് മറയ്ക്കാനാണ് അവൻ ശ്രമിച്ചത്.
ഓഡിയെപ്പോലെയുള്ളവർക്ക് നാം വാതിൽ തുറന്നുകൊടുക്കുമോ? അതോ അതിനുപകരം അവരുടെ ദുഃഖം കാണാതിരിക്കാൻ നാം ജനാലയുടെ കർട്ടൻ വലിച്ച് ജനാല അടയ്ക്കുമോ? നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണിത്.
Jeevithavijayam
2016ൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയാണ് ഹിഡൻ ഫിഗേഴ്സ്. മൂന്നു സ്ത്രീകളാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ. അവരാകട്ടെ കറുത്ത വംശജരും. 25 മില്യൺ ഡോളർ ചെലവിട്ടു പുറത്തിറക്കിയ ആ സിനിമ ഇരുനൂറു മില്യൺ ഡോളറിലേറെ ലാഭം കൊയ്തു. 2016ലെ ഏറ്റവും നല്ല പത്തു സിനിമകളിലൊന്നായി ഇത് എണ്ണപ്പെട്ടു. ഏറ്റവും നല്ല ചിത്രത്തിനുള്ള 2016ലെ അക്കാഡമി നോമിനേഷനും ലഭിച്ചു.
ചരിത്രവസ്തുതകളെ ആധാരമാക്കി മാർഗോ ലി ഷെട്ടർലി എഴുതിയ ഇതേ പേരിലുള്ള പുസ്തകമാണ് സിനിമയുടെ ആധാരം. പുസ്തകത്തിലെയും സിനിമയിലെയും കഥ ഏകദേശം ഒരുപോലെയാണ്. കഥ പറയാനുള്ള എളുപ്പത്തിന് സിനിമയിൽ ചില വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ടെന്നു മാത്രം. തിയഡോർ മെൽഫി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മെൽഫിയും ആലിസൺ ഷ്റോഡറുംകൂടി തയാറാക്കിയതാണ്.
മനുഷ്യ കംപ്യൂട്ടർ
മൂന്നു കറുത്ത വനിതകളെക്കുറിച്ചാണ് സിനിമയെങ്കിലും അതിൽ ഏറെ പ്രാധാന്യമർഹിക്കുന്നത് കാത്റിൻ ജോൺസൺ എന്ന കണക്കു വിദഗ്ധയാണ്. അവരെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്. 1957 ഒക്ടോബർ നാലിന് സോവിയറ്റ് യൂണിയന്റെ യൂറി ഗഗാറിൻ ആദ്യ ശൂന്യാകാശയാത്ര നടത്തിയപ്പോൾ അമേരിക്ക ഞെട്ടി. അതിനുള്ള മറുപടിയായിട്ടാണ് അമേരിക്കയുടെ സ്പേസ് പ്രോഗ്രാം വിപുലീകരിക്കപ്പെട്ടത്.
മനുഷ്യനെ ശൂന്യാകാശത്തിലയയ്ക്കണമെങ്കിൽ റോക്കറ്റ് മാത്രം മതിയാവില്ലല്ലോ. ആവശ്യമായ കണക്കുകൂട്ടൽ നടത്തേണ്ടേ? അന്നു കംപ്യൂട്ടറുകളില്ലാതിരുന്ന പശ്ചാത്തലത്തിൽ മനുഷ്യ കംപ്യൂട്ടറുകളെയാണ് കണക്കുകൂട്ടുന്ന ജോലി ഏല്പിച്ചിരുന്നത്. അങ്ങനെ നിയമിക്കപ്പെട്ട ഒരു മനുഷ്യ കംപ്യൂട്ടറായിരുന്നു കാത്റിൻ.
കാത്റിൻ നടത്തിയ കണക്കുകൂട്ടലുകളനുസരിച്ചായിരുന്നു അമേരിക്കയുടെ ആദ്യത്തെ ശൂന്യാകാശ സഞ്ചാരിയായ അലൻ ഷെപ്പേർഡ് 1961 മേയ് അഞ്ചിന് വിജയകരമായ ശൂന്യാകാശ യാത്ര നടത്തിയതും തിരിച്ചു മടങ്ങിയതും. ഇതിനൊക്കെ ശേഷമായിരുന്നു ഐബിഎം കംപ്യൂട്ടറുകൾ കണക്കുകൂട്ടാൻ രംഗത്തെത്തിയത്. അപ്പോഴും കംപ്യൂട്ടറുകളുടെ കണക്കുകൂട്ടലുകളോടൊപ്പം കാത്റിന്റെ കണക്കുകളെയും നാസ ആശ്രയിച്ചിരുന്നു.
കാത്റിന്റെ കഥ ഇത്രയും പറഞ്ഞത് സിനിമയുടെ കേന്ദ്രബിന്ദു അവരായതുകൊണ്ടാണ്. എന്നാൽ, ഇവിടെ പറയാൻ ആഗ്രഹിക്കുന്നത് മറ്റൊരു കഥാപാത്രമായ മേരി ജാക്സനെക്കുറിച്ചാണ്. മേരിയും നാസയുടെ ഒരു മനുഷ്യ കംപ്യൂട്ടറായിരുന്നു. എന്നാൽ, നാസയിൽ എൻജിനിയറായി നിയമനത്തിനായി അവർ അപേക്ഷിച്ചപ്പോൾ അതിനുള്ള യോഗ്യതയായി വിർജീനിയ സംസ്ഥാനത്തെ ഹാംപ്റ്റൺ ഹൈസ്കൂൾ നൽകിയിരുന്ന ഒരു യൂണിവേഴ്സിറ്റി കോഴ്സ് പാസാകേണ്ടതുണ്ടായിരുന്നു. അതു വെളുത്ത വർഗക്കാർക്കുള്ളതായിരുന്നു.
വെളുത്തവരുടെ സ്കൂൾ
കറുത്തവർക്കു വെളുത്തവരുടെ സ്കൂളിൽ പ്രവേശനമില്ലാതിരുന്ന കാലമായിരുന്നു അത്. പ്രതിവിധി തേടി മേരി കോടതിയിലെത്തി. അപ്പോൾ, ജഡ്ജി പറഞ്ഞതു നിയമം അനുവദിക്കുന്നില്ല എന്നായിരുന്നു. ഉടനെ ജഡ്ജിയോട് തനിച്ചു സംസാരിക്കാൻ മേരി അനുവാദം ചോദിച്ചു. മനസില്ലാ മനസോടെ ജഡ്ജി അനുവദിച്ചപ്പോൾ മേരി ജഡ്ജിയോടു പറഞ്ഞത് ചുരുക്കത്തിൽ ഇപ്രകാരമായിരുന്നു:
""അങ്ങയുടെ കുടുംബത്തിൽനിന്ന് ആദ്യമായി നേവിയിൽ ചേർന്നതും യൂണിവേഴ്സിറ്റിയിൽ പഠിച്ചതും ജഡ്ജിയായി നിയമിതനായതും അങ്ങായിരുന്നു.'' ഇത്രയും പറഞ്ഞപ്പോൾ ജഡ്ജി ചോദിച്ചു: ""എന്താണ് നിങ്ങളുടെ പോയിന്റ്.'' മേരി പറഞ്ഞു:""അങ്ങയുടെ മാതൃക അനുസരിച്ച്, ഒന്നാമതാകാൻ ഞാൻ ആഗ്രഹിക്കുന്നു- വെളുത്തവരുടെ സ്കൂളിൽ പഠിച്ചു നാസയിലെ ആദ്യത്തെ കറുത്ത എൻജിനിയറാകാൻ.''
ഉടനെ ജഡ്ജി പറഞ്ഞു:"" അതിനു നിയമം അനുവദിക്കുന്നില്ലല്ലോ.''മേരിയുടെ മറുപടി:""അങ്ങ് എത്രയോ കേസുകൾക്കാണ് അങ്ങയുടെ സേവനകാലത്തു വിധി പറയാൻ പോകുന്നത്! നൂറു വർഷം കഴിഞ്ഞാൽ അവയിൽ ഏതെങ്കിലും ആരെങ്കിലും ഓർത്തിരിക്കുമോ? എന്നാൽ, എന്റെ കേസിൽ അനുകൂല വിധി പറഞ്ഞാൽ നൂറു വർഷം കഴിഞ്ഞാലും ആരെങ്കിലും അതു മറക്കുമോ? ഇപ്രകാരമുള്ള വിധിയുടെ കാര്യത്തിലും അങ്ങ് ഒന്നാമനാകില്ലേ?''
ജഡ്ജിയുടെ വിധി മേരിക്ക് അനുകൂലമായിരുന്നു. അങ്ങനെ മേരി വെളുത്തവരുടെ സ്കൂളിൽ പഠിക്കുകയും നാസയിലെ എൻജിനിയർ തസ്തികയിൽ നിയമിക്കപ്പെടുകയും ചെയ്തു. എല്ലാ കാര്യങ്ങളിലും ഒന്നാമതായി എത്താൻ ആഗ്രഹിക്കാത്തവർ ആരെങ്കിലുമുണ്ടോ? പഠനം, പണസന്പാദനം, അധികാരം, പ്രശസ്തി എന്നിവയുടെയൊക്കെ കാര്യത്തിൽ ഒന്നാമതായി എത്താൻ ആഗ്രഹിക്കുന്നവരും അതിനായി പ്രവർത്തിക്കുന്നവരും ധാരാളമില്ലേ. ഇങ്ങനെയുള്ള കാര്യങ്ങളിലൊക്കെ ഒന്നാമതാകുന്നതു നല്ല കാര്യം തന്നെ.. എന്നാൽ, അതിൽ മാത്രം ശ്രദ്ധിച്ചാൽ മതിയോ?
കോടതിയിൽ മേരി ജഡ്ജിയോട് ചോദിച്ച ആ ചോദ്യമില്ലേ? നൂറു വർഷം കഴിഞ്ഞാൽ ജഡ്ജിയുടെ ഏതെങ്കിലും വിധി ആരെങ്കിലും ഓർത്തിരിക്കുമോ എന്ന ചോദ്യം. ആ ചോദ്യം കേട്ടപ്പോഴാണ് തന്റെ വിധിയുടെ പ്രാധാന്യത്തെക്കുറിച്ച് ആ ജഡ്ജിക്ക് അവബോധമുണ്ടായത്. അതുവരെ, നിയമത്തിലെ വള്ളിയും പുള്ളിയും തെറ്റാതെയുള്ള വിധിയായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. വിധിയുടെ ആധാരമായ നിയമം ശരിയോ തെറ്റോ എന്ന് അദ്ദേഹം പരിഗണിച്ചിരുന്നില്ല. മേരിയുടെ ചോദ്യം അദ്ദേഹത്തിന് പുതിയൊരു തിരിച്ചറിവ് നൽകി. അതു നന്മയായി മാറുകയും ചെയ്തു.
നമ്മുടെ ജീവിതത്തിൽ നാം എന്തെല്ലാം ചെയ്യുന്നു. എത്രയോ നേട്ടങ്ങൾ നേടുന്നു. എന്നാൽ അവയെല്ലാം ആരെങ്കിലും ഓർത്തിരിക്കുമോ? പ്രത്യേകിച്ചും ദൈവം ഓർത്തിരിക്കുമോ? നാം നന്മകളും കാരുണ്യ പ്രവൃത്തികളും ചെയ്താൽ മറ്റുള്ളവർ അത് ഓർത്തിരിക്കുകയും ആദരിക്കുകയും ചെയ്യും.
എന്നാൽ, കുറെ കഴിയുന്പോൾ ലോകം അതു മറന്നുപോയേക്കാം. എന്നാൽ, ദൈവം ഒരിക്കലും മറക്കില്ല. മനുഷ്യൻ മറന്നുപോയാലും ദൈവം മറക്കാത്ത നല്ല പ്രവൃത്തികളാകട്ടെ നമ്മുടെ ജീവിതലക്ഷ്യം. അപ്പോൾ ഇഹലോകത്തിലും പരലോകത്തിലും നാം അനുഗ്രഹിക്കപ്പെടും.
Jeevithavijayam
ഒരുകാലത്ത് ഹോളിവുഡിന്റെ രോമാഞ്ചമായിരുന്ന അതുല്യനടനാണ് ഗ്രിഗറി പെക്ക് (1916- 2003). കാലിഫോർണിയയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം അന്പതിലേറെ നാടകങ്ങളിൽ അഭിനയിച്ചതിനു ശേഷമാണ് സിനിമയിലേക്കു കടന്നുവന്നത്. 1940കളിൽ സിനിമയിൽ തുടക്കമിട്ട പെക്ക് 1950-60 കാലഘട്ടങ്ങളിൽ ലോകപ്രശസ്തനായി മാറി.
1962ൽ "ടു കിൽ എ മോക്കിംഗ് ബേർഡ്' എന്ന സിനിമയിൽ അദ്ദേഹം അഭിനയിച്ചു. അതിലെ ആറ്റിക്കസ് ഫിഞ്ച് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പെക്കിന് ആ വർഷത്തെ പ്രധാന നടനുള്ള ഓസ്കർ അവാർഡ് ലഭിച്ചു. ഹാർപ്പർ ലി എന്ന നോവലിസ്റ്റ് രചിച്ച ഈ സിനിമയിലെ കഥയനുസരിച്ച് സത്യസന്ധനായ, മൂല്യപ്രതിബദ്ധതയുള്ള വിനീതനായ ഒരു മനുഷ്യനാണ് ഫിഞ്ച്. ഈ കഥാപാത്രത്തെപ്പോലെ മഹാനടനായ പെക്കും മനോഹരമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.
സിനിമാലോകത്ത് അദ്ഭുതകരമായ നേട്ടങ്ങൾ കൊയ്തെടുത്ത അദ്ദേഹം ഒരിക്കൽ പറഞ്ഞു: ""ഞാൻ എന്റെ ജോലി ഇഷ്ടപ്പെടുന്നു. എന്റെ ഭാര്യയെയും മക്കളെയും സുഹൃത്തുക്കളെയും ഞാൻ സ്നേഹിക്കുന്നു. ഞാൻ എപ്പോഴും സ്വയം പറയാറുണ്ട്- നീ ഒരു ഭാഗ്യവാനാണ് ഗ്രിഗറി പെക്ക്. ശരിക്കും ഒരു ഭാഗ്യവാൻ!''
പെക്ക് അങ്ങനെ പറയുക മാത്രമല്ല ചെയ്തത്. അദ്ദേഹം ജീവിച്ചത് അങ്ങനെതന്നെയായിരുന്നു. വിനയാന്വിതമായിരുന്നു പെക്കിന്റെ ജീവിതശൈലി. മറ്റു പ്രസിദ്ധ നടന്മാരെപ്പോലെ കൊട്ടാരസമാനമായ വീട്ടിലല്ല അദ്ദേഹം ജീവിച്ചത്. ഹോളിവുഡിലെ പാർട്ടികളിലും ആഘോഷങ്ങളിലുംനിന്ന് അദ്ദേഹം പൊതുവേ അകന്നുനിന്നു. ഒരു സാധാരണ പൗരനെപ്പോലെ ജീവിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
ഒരുദിവസം സുഹൃത്തിനോടൊപ്പം പെക്ക് ലോസ് ആഞ്ചലസിലെ തിരക്കേറിയ ഒരു റസ്റ്റോറന്റിൽ പോയി. തിരക്കുമൂലം അവർക്ക് സീറ്റു കിട്ടാൻ ഏറെസമയം കാത്തുനിൽക്കേണ്ടിവന്നു. അവിടത്തെ റിസപ്ഷനിസ്റ്റാവട്ടെ അദ്ദേഹത്തെ തിരിച്ചറിഞ്ഞതുമില്ല. അപ്പോൾ സുഹൃത്ത് അസഹിഷ്ണുതയോടെ പറഞ്ഞു: ""ഗ്രിഗറി, നീ പോയി ആരാണെന്ന് റിസപ്ഷനിസ്റ്റിനോടു പറയൂ. അപ്പോൾ നമുക്കു വേഗം സീറ്റ് കിട്ടും.'' ഉടനെ ശാന്തമായി അദ്ദേഹം പറഞ്ഞു: ""ഇല്ല, നീ ആരാണെന്നു പറയേണ്ടിവന്നാൽ നീ യഥാർഥത്തിൽ അതായിരിക്കുകയില്ല.''
എത്രയോ അർഥപൂർണമായ മറുപടിയാണിത്! എന്താണ് ഈ മറുപടിയുടെ അർഥം? സ്വയം പ്രഖ്യാപിക്കേണ്ടതല്ല യഥാർഥ മഹത്വം എന്നതല്ലേ? യഥാർഥ മഹത്വം ഒളിഞ്ഞിരിക്കുന്നത് വിനയത്തിലാണ്. യഥാർഥ മഹത്വമുള്ളവർക്ക് അത് സ്വയം പ്രഖ്യാപിക്കേണ്ട കാര്യമില്ല. അവരുടെ നന്മ നിശബ്ദമായി അവരുടെ ജീവിതത്തിൽ പ്രതിഫലിച്ചുകൊള്ളും.
പെക്കിന്റെ ജീവിതത്തിലെ നന്മ അദ്ദേഹം പ്രതിഫലിപ്പിച്ച ഒരു സംഭവം ഇവിടെ കുറിക്കട്ടെ. 1953ൽ പെക്ക് നായകനായി അഭിനയിക്കുന്ന "റോമൻ ഹോളിഡേ' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന അവസരം. അപ്പോഴാണ് തന്നോടൊപ്പം അഭിനയിക്കുന്ന ഓഡ്റി ഹെപ്ബേണ് എന്ന നടിയുടെ അഭിനയശേഷിയും മഹത്വവും അദ്ദേഹം മനസിലാക്കിയത്.
സിനിമയുടെ കരാർ അനുസരിച്ച് പരസ്യങ്ങളിൽ പെക്കിന്റെ പേരും ചിത്രവുമായിരുന്നു പ്രധാനമായും നൽകേണ്ടിയിരുന്നത്. എന്നാൽ ഓഡ്റിയുടെ അഭിനയം കണ്ടപ്പോൾ ആ നടിക്ക് അർഹിക്കുന്ന അംഗീകാരം നൽകാൻ അദ്ദേഹം തീരുമാനിച്ചു. പരസ്യങ്ങളിൽ തന്റെ ചിത്രത്തിന്റെയും പേരിന്റെയുമൊപ്പം അതേ വലിപ്പംതന്നെ ഓഡ്റിയുടെയും ചിത്രത്തിനും പേരിനും നൽകണമെന്നും അദ്ദേഹം ശഠിച്ചു.
എന്നാൽ ഇങ്ങനെ ചെയ്തത് തന്റെ മഹത്വമായി കാണാൻ അദ്ദേഹം തയാറായില്ല. അത് സ്റ്റുഡിയോയുടെ സല്പേരിന് ആവശ്യമാണെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കാരണം ഓഡ്റി ഓസ്കർ അവാർഡ് നേടുമെന്ന് അദ്ദേഹത്തിന് തീർച്ചയായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ ഓഡ്റിക്ക് മുൻകൂട്ടി പബ്ലിസിറ്റി കൊടുക്കാതിരുന്നാൽ അത് സ്റ്റുഡിയോയുടെ തെറ്റാകുമെന്ന് അദ്ദേഹം വിലയിരുത്തി. അദ്ദേഹത്തിന്റെ നിഗമനം ശരിയായിരുന്നുവെന്ന് ചരിത്രം തെളിയിക്കുകയും ചെയ്തു.
ദൈവവചനം പറയുന്നു: ""ആത്മപ്രശംസ ചെയ്യരുത്. മറ്റുള്ളവർ നിന്നെ പ്രശംസിക്കട്ടെ. അന്യന്റെ നാവാണ്, നിന്റേതല്ല അതു ചെയ്യേണ്ടത്'' (സുഭാഷിതങ്ങൾ 27:2). പെക്ക് എന്ന അസാധാരണ നടൻ ആത്മപ്രശംസയുടെ വഴിയേ പോയില്ല. വിനീതമായ ജീവിതം നയിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.
നാം ആരും പെക്കിനെപ്പോലെ കേമന്മാരോ പ്രസിദ്ധരോ അല്ല. എങ്കിൽപ്പോലും നാം അറിയാതെയാണെങ്കിലും ആത്മപ്രശംസയുടെ വഴി തെരഞ്ഞെടുക്കാറില്ലേ? സ്വന്തം സ്തുതിയും പുകഴ്ചയും നാം ആഗ്രഹിക്കുന്നുവെന്നു സാരം. എന്നാൽ ദൈവവചനം പറയുന്നു: ""തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും. തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും'' (മത്താ 23:12).
ദൈവത്തിന്റെ മുന്നിലും മനുഷ്യരുടെ മുന്നിലും നാം വിനയമുള്ളവരായിരിക്കണം. കാരണം പൗലോസ് അപ്പസ്തോലൻ അനുസ്മരിപ്പിക്കുന്നതുപോലെ നാം എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ് (1 കോറിന്തോസ് 15:10). നമ്മുടെ ജീവിതത്തിലെ സകല നന്മകളുടെയും അടിസ്ഥാനം ദൈവത്തിന്റെ കൃപയാണെന്നു സാരം. ഈ യാഥാർഥ്യം മനസിലാക്കിയാൽ നാം എന്നും വിനയമുള്ളവരായി ജീവിക്കും. അപ്പോൾ നമ്മുടെ നന്മ ജീവിതത്തിൽ പ്രതിഫലിക്കുകയും ചെയ്യും.
Jeevithavijayam
നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഹംഗേറിയൻ എഴുത്തുകാരനാണ് ലാസ്ലോ ക്രാസ്നഹോർകായ്. സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം അദ്ദേഹത്തിനായിരുന്നു. ഹൈസ്കൂൾ പഠനകാലത്ത് പിയാനിസ്റ്റായി ചില മ്യൂസിക് ബാൻഡുകളിൽ പ്രവർത്തിച്ചിട്ടുള്ള ക്രാസ്നഹോർകായ് കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷമാണ് സാഹിത്യരചനയിലേക്കു കടന്നത്.
1977ൽ അദ്ദേഹത്തിന്റെ ആദ്യ ചെറുകഥ പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും 1985ൽ പുറത്തിറങ്ങിയ "സാത്താൻടാംഗോ' എന്ന നോവലാണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. ഈ നോവലിനെ ആധാരമാക്കി അദ്ദേഹംതന്നെ തയാറാക്കിയ തിരക്കഥ "സാത്താൻടാംഗോ' എന്ന സിനിമയ്ക്കും ജന്മം നൽകി.
ക്രാസ്നഹോർകായ് ജനിച്ചുവളർന്നത് ഹംഗറിയിലെ കമ്യൂണിസ്റ്റ് ഭരണകാലഘട്ടത്തിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് "സാത്താൻടാംഗോ'യിലെ കഥ ഇതൾവിടർത്തുന്നത്. കഥ നടക്കുന്നത് ഒരു കർഷകഗ്രാമത്തിലാണ്. എല്ലാ രീതിയിലും തകർന്നടിഞ്ഞ ഗ്രാമം. പട്ടിണിയാണ് മുഖമുദ്ര. പ്രതീക്ഷ നഷ്ടപ്പെട്ട് അർധമൃതരായി കഴിയുന്നവരാണ് ഗ്രാമവാസികൾ.
അങ്ങനെയിരിക്കെയാണ് മരിച്ചുപോയി എന്നു ജനം കരുതിയിരുന്ന ഇരീമിയാസ് എന്നൊരാൾ ആ ഗ്രാമത്തിലേക്കു മടങ്ങിയെത്തുന്നത്. അയാളെ കണ്ടപ്പോൾ അവർ പറഞ്ഞു: "അവൻ ജീവിച്ചിരിക്കുന്നു. നമ്മെ രക്ഷിക്കാനായി അവൻ വന്നിരിക്കുകയാണ്.'
പെട്ടെന്ന് ആ ഗ്രാമവാസികളിൽ പ്രതീക്ഷ മുളയെടുത്തു. അയാൾക്ക് പറയാനുള്ളത് എന്താണെന്ന് അവർ ശ്രദ്ധിച്ചു. ദുരിതങ്ങളിൽനിന്ന് മോചനംനൽകാനെത്തിയ രക്ഷകനായാണ് അവർ ഇരീമിയാസിനെ കണ്ടത്.
ഇരീമിയാസ് ജനത്തെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു: ""നമ്മൾ പുതിയൊരു സമൂഹം സൃഷ്ടിക്കാൻ പോവുകയാണ്. നിങ്ങൾ എന്റെകൂടെ വരൂ. നാം ഒരുമിച്ച് പട്ടിണി മാറ്റും. നമ്മുടെയിടൽ സമാധാനം പുനഃസ്ഥാപിക്കും. അധികാരികളുടെ ചൂഷണത്തിൽനിന്നു നിങ്ങളെ ഞാൻ മോചിപ്പിക്കും. നമ്മൾ പുതിയൊരു ജനമായി മാറും. നാം ഒരുമിച്ച് പുത്തൻ നേട്ടങ്ങൾക്ക് ഉടമകളായിമാറും.''
ഇരീമിയാസിന്റെ മധുരവാഗ്ദാനങ്ങൾ അങ്ങനെ നീണ്ടുപോയി. ജനം അയാളെ വിശ്വസിച്ചു. അങ്ങനെയാണ് തട്ടിപ്പിലൂടെ അവരുടെ ജീവിതസന്പാദ്യം മുഴുവൻ അയാളുടെ കൈകളിലെത്തിയത്. എന്നാൽ അയാൾ വാഗ്ദാനംചെയ്ത മോഹന പറുദീസ ഫലമണിഞ്ഞില്ല.
എങ്കിലും അയാൾ പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതായി നോവലിൽ കാണുന്നില്ല. ഇരീമിയാസിന്റെ മോഹനവാഗ്ദാനങ്ങൾ വിശ്വസിച്ചവരാകട്ടെ പ്രതീക്ഷ നശിച്ചവരെപ്പോലെ അലയുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
എവിടെയാണ് ഈ ജനത്തിനു തെറ്റുപറ്റിയത്? അവർ പ്രതീക്ഷയർപ്പിച്ചത് ഒരു വ്യാജ പ്രവാചകനിലായിരുന്നു. അയാളുടെ നുണകൾ അവർ സത്യമായി കരുതി. അയാളുടെ ഇരുണ്ട വഴികളിലൂടെ അവർ വെളിച്ചം കാണാതെ നടന്നു. വെളിച്ചത്തിനു പകരം അവർ ഇരുളിനെ പിന്തുടരുകയായിരുന്നു.
ബ്രിട്ടീഷ് ചിന്തകനും എഴുത്തുകാരനുമായ ജി.കെ. ചെസ്റ്റർട്ടൻ എഴുതി: ""വിശ്വാസമില്ലാത്തിടത്ത് വ്യാജ ദേവന്മാർ ആ സ്ഥാനം കരസ്ഥമാക്കും.'' അപ്പോൾ ആളുകൾ വിശ്വാസമർപ്പിക്കുക ദൈവത്തിലായിരിക്കുകയില്ല. പ്രത്യുത വ്യാജ ദേവന്മാരിലായിരിക്കും. അതുപോലെ, അവർ നൽകുന്ന വ്യാജ വാഗ്ദാനങ്ങളിലും.
ക്രാസ്നഹോർകായ് പറയുന്നത് ഹംഗറിയിലെ ഒരു ഗ്രാമത്തിന്റെ കഥ മാത്രമല്ല, അതു നമ്മുടെയും കഥയാണ്. കാരണം, നാം ഇടയ്ക്കിടെ മറ്റുള്ളവരുടെ മോഹനവാഗ്ദാനങ്ങളിൽ വീണു പോകാറില്ലേ? അവ വരുന്നത് രാഷ്ട്രീയക്കാരിൽനിന്നോ പുത്തൻ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന കച്ചവടക്കാരിൽനിന്നോ ആവാം.
അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽനിന്നോ മറ്റു മേഖലകളിൽനിന്നോ ആകാം. എല്ലാവരും വാഗ്ദാനം നൽകുന്നതാകട്ടെ ജീവിതത്തിൽ അഭിവൃദ്ധിയും സമാധാനവും സന്തോഷവുമൊക്കെ നൽകുമെന്നു മോഹിപ്പിക്കുന്ന കാര്യങ്ങളും.
എന്നാൽ ഇവയ്ക്കൊന്നിനും ജീവിതത്തിൽ യഥാർഥ പ്രതീക്ഷയും സന്തോഷവും തരാൻ സാധിക്കില്ലെന്നതാണ് വസ്തുത. അതു ദൈവത്തിനു മാത്രമേ സാധിക്കൂ.
ദൈവവചനം പറയുന്നു: ""ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തിപ്രാപിക്കും. അവർ കഴുകനെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല. നടന്നാൽ തളരുകയുമില്ല'' (ഏശ 40:31). ഈ വസ്തുത മനസിലാക്കിയതുകൊണ്ടാണ് സങ്കീർത്തകനായ ദാവീദ് എഴുതിയത്: ""ദൈവത്തിൽ മാത്രമാണ് എനിക്കാശ്വാസം. അവിടന്നാണ് എനിക്ക് പ്രത്യാശ നൽകുന്നത്'' (സങ്കീ 62:5-6).
ദൈവവിശ്വാസമില്ലാത്ത ഒരു ജനതയെയാണ് ക്രാസ്നഹോർകായ് തന്റെ നോവലിൽ ചിത്രീകരിച്ചിരിക്കുന്നത്. എന്നുമാത്രമല്ല, ഈ നോവലിലെ ഗ്രാമവാസികൾ സാത്താനോടൊപ്പം സഞ്ചരിക്കുന്നതായിട്ടാണ് നോവലിന്റെ പേരു നൽകുന്ന സൂചന.
ടാംഗോ എന്നത് രണ്ടുപേർ ചേർന്നുള്ള ഒരു നൃത്തമാണ്. പത്തൊന്പതാം നൂറ്റാണ്ടിൽ അർജന്റീനയിലും യുറഗ്വേയിലുമായി രൂപംകൊണ്ട ഈ നൃത്തരീതി ദ്രുതചലനങ്ങളും നാടകീയ നീക്കങ്ങളും ആലിംഗനങ്ങളുംകൊണ്ടു വ്യത്യസ്തമായിത്തീർന്നതാണ്.
"സാത്താൻടാംഗോ' എന്ന പേരു സൂചിപ്പിക്കുന്നത് സാത്താനോടൊത്തു നൃത്തം ചെയ്യുന്നവരെക്കുറിച്ചാവണം. അതായത് പ്രകാശത്തിനു പകരം അന്ധകാരത്തിന്റെ വഴിയിലൂടെ നടക്കുന്നവരെക്കുറിച്ച്. അവരുടെ ജീവിതത്തിൽ എന്നും നിരാശയും അസമാധാനവും അസംതൃപ്തിയും മാത്രമേ ഉണ്ടാകൂ. കാരണം, അവരുടെ ജീവിതത്തിൽ ദൈവത്തിനു സ്ഥാനമില്ല എന്നതുതന്നെ.
എന്നാൽ ജീവിതത്തിൽ ദൈവത്തിന് ഉന്നതസ്ഥാനം നൽകുന്നവരുടെ കാര്യം ഏറെ വ്യത്യസ്തമായിരിക്കും. ദൈവവചനം പറയുന്നു: ""അങ്ങയിൽ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്റെ തികവിൽ സംരക്ഷിക്കുന്നു. എന്തെന്നാൽ, അവൻ അങ്ങയിൽ ആശ്രയിക്കുന്നു'' (ഏശ 26:3). നമുക്ക് എപ്പോഴും ദൈവത്തിൽ ആശ്രയിക്കാം. അപ്പോൾ നമ്മുടെ പ്രതീക്ഷകൾ പൂവണിയും. നാം സമാധാനത്തിന്റെ തികവിലായിരിക്കുകയും ചെയ്യും.
Jeevithavijayam
ഇനീഗോ എന്ന് ആദ്യം അറിയപ്പെട്ടിരുന്ന വിശുദ്ധ ഇഗ്നേഷ്യസ് ഓഫ് ലയോള (1491-1556) സ്പെയിനിലെ ബാസ്ക് പ്രദേശത്താണ് ജനിച്ചത്. പ്രഭുവംശജരായ മാതാപിതാക്കളുടെ പതിമൂന്നു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു അദ്ദേഹം.
ചെറുപ്പത്തിൽ വാൾപ്പയറ്റ് അഭ്യസിക്കുന്നതിലും ഡാൻസ് പഠിക്കുന്നതിലുമൊക്കെയായിരുന്നു ഇഗ്നേഷ്യസിന്റെ ശ്രദ്ധ. പതിനേഴു വസയുള്ളപ്പോൾ അദ്ദേഹം ആർമിയിൽ ചേർന്നു.
നജീറായിലെ പ്രഭുവായിരുന്ന അന്റോണിയ ലാറായുടെ കീഴിൽ പല പ്രാദേശിക യുദ്ധങ്ങളിലും ഇഗ്നേഷ്യസ് പങ്കെടുത്തു. അപ്പോഴൊന്നും അദ്ദേഹത്തിനു പരിക്കേൽക്കുകയുണ്ടായില്ല.
എന്നാൽ 1521 മേയ് മാസത്തിൽ നടന്ന യുദ്ധത്തിൽ അദ്ദേഹത്തിന്റെ കാലിനു സാരമായ പരിക്കേറ്റു. ആ പരിക്കിൽനിന്ന് മോചനംനേടാൻ ഒട്ടേറെ മാസങ്ങൾ അദ്ദേഹത്തിനു വേണ്ടിവന്നു. ഇഗ്നേഷ്യസ് ശാരീരികമായി വളരെയേറെ വേദന സഹിച്ച അവസരമായിരുന്നു അത്.
വേദനയിൽ ആശ്വാസം കണ്ടെത്താനും സമയം തള്ളിനീക്കാനുമായി അദ്ദേഹം പുസ്തകവായനയിലേക്കു തിരിഞ്ഞു. അദ്ദേഹത്തിനു വേണ്ടിയിരുന്നത് യുദ്ധവീരന്മാരുടെ സാഹസിക കഥകളും റൊമാന്റിക് കഥകളുമായിരുന്നു. എന്നാൽ അദ്ദേഹത്തിനു ലഭിച്ചതാകട്ടെ യേശുവിന്റെ ഒരു ജീവചരിത്രവും ചില വിശുദ്ധരുടെ ജീവചരിത്രങ്ങളുമായിരുന്നു.
ഈ വായനയാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. യുദ്ധവീരനായി സ്ഥാനമാനങ്ങളും പ്രശസ്തിയും മോഹിച്ച അദ്ദേഹം അതിവേഗം ആത്മീയവഴിയിലേക്കു തിരിഞ്ഞു. അപ്പോൾ അദ്ദേഹത്തിനു മുപ്പതു വയസായിരുന്നു.
കാലിന്റെ പരിക്ക് സുഖപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം തപസും പ്രായശ്ചിത്തവും നിറഞ്ഞ ജീവിതരീതിയിലേക്കു തിരിഞ്ഞു. അതോടൊപ്പം വിശുദ്ധനാടുകളിലേക്ക് അദ്ദേഹം തീർഥയാത്രയും നടത്തി.
വൈദികനാകാൻ ആഗ്രഹിച്ച അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് പാരിസിൽ പഠനം തുടരുന്പോൾ അവിടെ കണ്ടുമുട്ടി സുഹൃത്തുക്കളായിമാറിയ ആറുപേർക്കൊപ്പം ഈശോ സഭ എന്ന സന്യാസ സമൂഹം സ്ഥാപിച്ചു. ലോകമെന്പാടും ഈ സന്യാസ സമൂഹം ഇപ്പോൾ വ്യാപിച്ചുകിടക്കുന്നു.
ഒരു സന്യാസസഭാ സ്ഥാപകനെന്നപോലെ അദ്ദേഹത്തെ പ്രസിദ്ധനാക്കിയ മറ്റൊരു കാര്യം അദ്ദേഹം രചിച്ച സ്പിരിച്വൽ എക്സർസൈസസ് എന്ന ആധ്യാത്മിക ക്ലാസിക് ആയിരുന്നു. ആധ്യാത്മിക വളർച്ചയുടെ ഇഗ്നേഷ്യൻ മോഡൽ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥത്തിന്റെ രചന ആരംഭിക്കുന്നത് 1522-23 കാലത്താണ്.
മണ്റേസ എന്ന പ്രദേശത്തിനടുത്തുള്ള ഒരു ഗുഹയിൽ പ്രാർഥനയും തപസുമായി പതിനൊന്നുമാസം അദ്ദേഹം ചെലവഴിച്ചു. ഈ അവസരത്തിൽ അദ്ദേഹത്തിനുണ്ടായ ആധ്യാത്മിക അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഈ ഗ്രന്ഥത്തിനു തുടക്കംകുറിക്കുന്നത്.
എന്നാൽ ഈ പുസ്തകത്തിന് അവസാനരൂപം നൽകിയത് 1540-41 കാലത്തായിരുന്നു. എന്തിനാണെന്നോ ഈ പുസ്തകത്തിന്റെ കഥ ഇവിടെ വിവരിച്ചത്? അരൂപിയെ വിവേചിച്ചറിയാനുള്ള നിയമങ്ങൾ എന്നപേരിൽ ഈ പുസ്തകത്തിൽ ഒരു ഭാഗമുണ്ട്. ഇന്നു നമ്മുടെ ജീവിതത്തിലും പ്രസക്തമായ കാര്യങ്ങളാണ് അവയിൽ പ്രതിപാദിക്കപ്പെടുന്നത്.
ശബ്ദപൂർണമാണ് നമ്മുടെ ജീവിതം. എന്തെല്ലാം ശബ്ദങ്ങളാണ് നാം അനുദിനം കേൾക്കുന്നത്? അവയിൽ ദൈവസ്വരം ഉണ്ടാകാം. ദുഷ്ടാരൂപിയുടെ സ്വരം ഉണ്ടാകാം. നമ്മുടെയും സ്വരമുണ്ടാകാം. അവ ഏതൊക്കെയാണെന്ന് എങ്ങനെയാണ് മനസിലാക്കാൻ സാധിക്കുക?
അതിനു നമുക്കു വിവേചന ശക്തിവേണം. നമ്മുടെ ചിന്തകളെയും നാം അഭിമുഖീകരിക്കുന്ന കാര്യങ്ങളെയും ശരിയായി വിവേചിക്കുവാൻ സഹായിക്കുന്നവയാണ് ഇഗ്നേഷ്യസ് നൽകുന്ന ഈ നിയമങ്ങൾ.
നമ്മിലുണ്ടാകുന്ന ചിന്തകളും വികാരങ്ങളും ആഗ്രഹങ്ങളുമൊക്കെ ദൈവത്തിലേക്ക് നമ്മെ അടുപ്പിക്കാൻ സഹായിക്കുന്നവയാണോ? എങ്കിൽ അവ വരുന്നതു ദൈവാരൂപിയിൽനിന്നാണെന്നു തീർച്ചയാണ്.
അതേസമയം നമ്മിലെ ചിന്തകളും വികാരങ്ങളും ആഗ്രഹങ്ങളുമൊക്കെ ദൈവത്തിൽനിന്ന് നമ്മെ അകറ്റുന്നവയാണോ? എങ്കിൽ സംശയിക്കേണ്ട, അവ വരുന്നത് ദുഷ്ടാരൂപിയിൽനിന്നുതന്നെ- വിശുദ്ധ ഇഗ്നേഷ്യസ് പഠിപ്പിക്കുന്നു.
ദൈവാരൂപിയിൽനിന്ന് വരുന്ന പ്രചോദനങ്ങളുടെയും ആഗ്രഹങ്ങളുടെയുമൊക്കെ പ്രത്യേകത അവ നമ്മിൽ ആശ്വാസവും ആനന്ദവും പ്രത്യാശയുമൊക്കെ ജനിപ്പിക്കും എന്നതാണ്.
എന്നാൽ ദുഷ്ടാരൂപിയിൽനിന്നു വരുന്ന നിയന്ത്രണങ്ങൾ നമ്മിൽ സൃഷ്ടിക്കുന്നത് വിരസതയും സംശയവും നിരാശയുമൊക്കെയായിരിക്കും. അവ നന്മയുടെ വഴിയിൽനിന്നു വ്യതിചലിച്ച് തിന്മയുടെ പാതയിലേക്കു തിരിയാൻ നമ്മെ പ്രേരിപ്പിക്കും.
സ്വന്തം അനുഭവത്തിൽനിന്നാണ വിശുദ്ധ ഇഗ്നേഷ്യസ് ഈ നിഗമനത്തിലെത്തിയത്. കാലിനേറ്റ പരിക്കിൽനിന്നു സുഖംപ്രാപിക്കുന്നതിനിടയിൽ തന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം സ്വപ്നം കാണുമായിരുന്നു.
യുദ്ധത്തിൽ വിജയിച്ച് പേരെടുക്കുന്നതിനോടൊപ്പം താൻ രഹസ്യമായി പ്രണയിക്കുന്ന രാജകുമാരിയെ വിവാഹംചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം വിഭാവനംചെയ്തു. ആ ചിന്തകൾ ചുരുങ്ങിയ നിമിഷങ്ങളിലേക്കു സന്തോഷം പകർന്നെങ്കിലും അവ നിലനിന്നില്ല. എന്നുമാത്രമല്ല, ആ ചിന്തകളുടെ ഫലം നിരാശയും ശൂന്യതാബോധവുമൊക്കെയായിരുന്നു.
എന്നാൽ യേശുവിന്റെ ചരിത്രവും വിശുദ്ധരുടെ ചരിത്രവും വായിച്ച അവസരങ്ങളിലൊക്കെ അവ മനസിനു കുളിർമയും സന്തോഷവും നൽകി. മാത്രമല്ല, വിശുദ്ധരുടെ മാതൃക അനുകരിച്ച് യേശുനാഥനെ പിന്തുടരണമെന്ന ചിന്ത കടന്നുവന്നപ്പോൾ ഹൃദയവും മനസും സന്തോഷംകൊണ്ടു നിറഞ്ഞു. അതുപോലെ ആ സന്തോഷം നീണ്ടുനിൽക്കുകയും ചെയ്തു.
ഇങ്ങനെ അദ്ദേഹത്തിനുണ്ടായ അനുഭവത്തിൽനിന്നാണ് നല്ല അരൂപിയെയും ദുഷ്ടാരൂപിയെയും വിവേചിച്ചറിയാനുള്ള നിയമങ്ങൾക്ക് അദ്ദേഹം രൂപംകൊടുത്തത്. ഈ നിയമങ്ങളിൽ അഞ്ചാമത്തേത് വളരെ പ്രധാനപ്പെട്ടതാണ്.
നമ്മുടെ മനസ് ശാന്തമായും സമാധാനപൂർണമായും ഇരിക്കുന്പോൾമാത്രമേ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കാവൂ. അതായത് നാം ദൈവത്തിനോടടുത്തുനിന്നുകൊണ്ടു വേണം തീരുമാനങ്ങൾ എടുക്കാൻ. അല്ലെങ്കിൽ അവ പാളിപ്പോകുമെന്നു തീർച്ച.
നാം കടന്നുപോകുന്നത് ആത്മാവിന്റെ കാളരാത്രിയിലൂടെയാണോ? എങ്കിൽ നാം മുമ്പെടുത്തിട്ടുള്ള നല്ല തീരുമാനങ്ങൾ ഒരുകാരണവശാലും മാറ്റരുത്. എങ്കിൽ മാത്രമേ ആ കാളരാത്രി പിന്നിട്ട് നല്ല തീരുമാനങ്ങളുമായി ജീവിതത്തിലേക്കും അതുവഴി ദൈവത്തിലേക്കും മടങ്ങിവരാനാകൂ. നാം എന്തു തീരുമാനങ്ങൾ എടുത്താലും അവയെല്ലാം ദൈവം നൽകുന്ന വെളിച്ചത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നു സാരം.
Jeevithavijayam
കനേഡിയൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ജോർഡാൻ പീറ്റേഴ്സണ് 2018ൽ പ്രസിദ്ധീകരിച്ച പ്രചോദനാത്മക ഗ്രന്ഥമാണ് "12 റൂൾസ് ഫോർ ലൈഫ്: ആൻ ആന്റിഡോട്ട് ടു കേഓസ്'. മനഃശാസ്ത്രം, മതം, തത്വചിന്ത, ധാർമികത, സാഹിത്യം, വ്യക്തിപരമായ അനുഭവങ്ങൾ എന്നിവ ആധാരമാക്കി തയാറാക്കിയ മാർഗനിർദേശങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഈ മാർഗനിർദേങ്ങളാകട്ടെ ജീവിതത്തിന്റെ അർഥം കണ്ടെത്താനും ഉത്തരവാദിത്തം ഏറ്റെടുക്കാനും വായനക്കാരനെ സഹായിക്കുന്നു.
പ്രസിദ്ധീകരിക്കപ്പെട്ടയുടനെ ബെസ്റ്റ് സെല്ലറായി മാറിയ ഈ പുസ്തകത്തിന്റെ അന്പതു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. അന്പതിലേറെ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുസ്തകത്തിന് ഏറെ പ്രചാരം ലഭിച്ചതിനെത്തുടർന്ന് ഇതിന്റെ രണ്ടാംഭാഗം എന്നപോലെ "ബിയോണ്ട് ഓർഡർ, 12 മോർ റൂൾസ് ഫോർ ലൈഫ്' എന്ന പേരിൽ മറ്റൊരു പുസ്തകവും പീറ്റേഴ്സണ് പ്രസിദ്ധീകരിച്ചു.
ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ പങ്കുവയ്ക്കാനുമുള്ള ഒരു ഇന്റർനെറ്റ് പ്ലാറ്റ്ഫോം ആണ് ക്വോറ. ഈ പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ട ഒരു ചോദ്യമായിരുന്നു "എല്ലാവരും അറിഞ്ഞിരിക്കേണ്ട ഏറ്റവും അമൂല്യമായ കാര്യങ്ങൾ ഏവ' എന്നത്. ക്വോറയിൽ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് ഉത്തരംനൽകുന്നത് പീറ്റേഴ്സന്റെ ഒരു ഹോബിയായിരുന്നു. അങ്ങനെയാണ് ഈ ചോദ്യത്തിന് ഉത്തരം നൽകാനും അതിനു പിന്നാലെ പുസ്തകം തയാറാക്കാനും അദ്ദേഹത്തിന് അവസരമുണ്ടായത്.
അലങ്കോലമായി അല്ലെങ്കിൽ താറുമാറായി കിടക്കുന്ന ജീവിതത്തിന് ഒരു മറുമരുന്ന് എന്നപോലെയാണ് പന്ത്രണ്ടു നിയമങ്ങൾ പന്ത്രണ്ട് അധ്യായങ്ങളിലായി പീറ്റേഴ്സണ് വിവരിച്ചിരിക്കുന്നത്. ആ നിയമങ്ങൾ താഴെപ്പറയുന്നവയാണ്:
1. നിവർന്ന് നെഞ്ചുവിരിച്ചുപിടിച്ചു നിൽക്കുക. 2. സഹായിക്കാൻ നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ട് എന്നപോലെ നിങ്ങളോടുതന്നെ പെരുമാറുക. 3. നിങ്ങൾക്ക് ഏറ്റവും നല്ലത് ആഗ്രഹിക്കുന്നവരുമായി സുഹൃദ്ബന്ധം സ്ഥാപിക്കുക. 4. നിങ്ങൾ ഇന്നലെ എങ്ങനെയായിരുന്നു എന്നതുമായി ഇന്നു നിങ്ങളെ താരതമ്യം ചെയ്യുക. അല്ലാതെ, മറ്റുള്ളവർ ഇന്ന് എങ്ങനെ ആയിരിക്കുന്നു എന്നതിനെക്കുറിച്ചാവരുത്.
5. നിങ്ങൾ നിങ്ങളുടെ മക്കളെ ഇഷ്ടപ്പെടാതിരിക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങളുടെ മക്കളെ അനുവദിക്കരുത്. 6. ലോകത്തെ വിമർശിക്കുന്നതിനുമുന്പ് നിങ്ങളുടെ സ്വന്തം ഭവനം ശരിയായ രീതിയിലാക്കുക. 7. സൗകര്യപ്രദമായ കാര്യങ്ങൾക്കുപിന്നാലെ എന്നതിനുപകരം അർഥപൂർണമായ കാര്യങ്ങൾ പിന്തുടരുക. 8. സത്യം പറയുക. ചുരുങ്ങിയപക്ഷം കള്ളം പറയായിരിക്കുകയെങ്കിലും ചെയ്യുക.
9. നിങ്ങളോടു സംസാരിക്കുന്ന വ്യക്തിക്ക് നിങ്ങൾക്കറിയാത്ത എന്തെങ്കിലും അറിയാമെന്ന് അനുമാനിക്കുക. 10. നിങ്ങളുടെ സംസാരത്തിൽ വ്യക്തത ഉറപ്പാക്കുക. 11. സ്കെയ്റ്റ് ബോർഡിംഗ് ചെയ്യുന്ന കുട്ടികളെ ശല്യപ്പെടുത്താതിരിക്കുക. 12. വഴിയരികിൽ ഒരു പൂച്ചയെ കണ്ടാൽ അതിനെ ഓമനിക്കുക.
പീറ്റേഴ്സണ് നൽകുന്ന ഈ നിയമങ്ങളിൽ ഭൂരിഭാഗവും നമുക്ക് എളുപ്പത്തിൽ മനസിലാകുന്നവയാണ്. എന്നാൽ അവസാനം കൊടുത്തിരിക്കുന്ന നിയമങ്ങൾ മനസിലാക്കാൻ അല്പം വിശദീകരണം വേണ്ടിവരും. അതു നൽകുന്നതിനു മുന്പായി ഈ പുസ്തകത്തിലെ പ്രധാന ആശയം എന്താണെന്ന് ഓർമിപ്പിക്കട്ടെ. പീറ്റേഴ്സന്റെ അഭിപ്രായത്തിൽ ക്രമവും ക്രമരാഹിത്യവും ജീവിതത്തിന്റെ രണ്ടു മുഖങ്ങളാണ്.
ജീവിതം ക്രമരഹിതമായി, അതായത് അലങ്കോലമായി മാറുന്പോൾ എല്ലാം അനിയന്ത്രിതമായിത്തീരും. അതുവഴിയുണ്ടാകുന്ന ദുരന്തങ്ങൾ പലപ്പോഴും പ്രവചനാതീതവുമായിരിക്കും. എന്നാൽ ക്രമമുള്ള ജീവിതത്തിൽ എല്ലാത്തിനും ഒരു ഘടനയുണ്ട്. ആ ജീവിതത്തിന് സുരക്ഷിതത്വവും അർഥവുമുണ്ട്. ക്രമരഹിതമായി ജീവിതം അലങ്കോലമാക്കാതെ, ക്രമവും ചിട്ടയും പാലിച്ച് ജീവിതത്തിൽ അർഥം കണ്ടെത്താനാണ് പീറ്റേഴ്സണ് പഠിപ്പിക്കുന്നത്.
അദ്ദേഹം ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് സഹനം ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. സഹനത്തിന്റെ മുന്നിൽ ഏറെപ്പേരും പകച്ചുനിൽക്കുന്നവരാണ്. അതിനുപകരം ജീവിതത്തിലെ സഹനങ്ങളെ തന്റേടത്തോടെ നേരിടണമെന്നാണ് പീറ്റേഴ്സണ് പഠിപ്പിക്കുന്നത്. നട്ടെല്ലുനിവർത്തി നെഞ്ചുവിരിച്ചുപിടച്ച് നിൽക്കുക എന്ന നിയമംകൊണ്ട് അദ്ദേഹം അർഥമാക്കുന്നത് ഇതാണ്.
ജീവിതത്തിലെ ദുരിതപൂർണമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ നാം വൈമുഖ്യം കാണിക്കരുതെന്നു സാരം. """ഓരോരുത്തരും തന്റെ ഭാരങ്ങൾ ചുമക്കണം'' എന്നാണല്ലോ സെന്റ് പോൾ പഠിപ്പിക്കുന്നത് (ഗലാ 6:5). അതുപോലെ ""എന്നെ പിന്തുടരാൻ ആഗ്രഹിക്കുന്നവൻ തന്റെ കുരിശുമെടുത്തുകൊണ്ട് എന്റെ പിന്നാലെ വരട്ടെ'' (മത്താ 16:24) എന്ന് ദൈവപുത്രനായ യേശു പറഞ്ഞിരിക്കുന്നതും ഇവിടെ ഓർമിക്കേണ്ടതാണ്.
ബൈബിളിലെ ഈ ആശയങ്ങൾ പിന്തുടർന്നുകൊണ്ടാണ് ജീവിതം സഹനപൂർണമാണെങ്കിലും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ജീവിതത്തിന് അർഥം കാണാൻ പീറ്റേഴ്സണ് നമ്മെ ഉപദേശിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നാം ആദ്യം അന്വേഷിക്കേണ്ടത് ജീവിതത്തിന്റെ അർഥമാണ്. അല്ലാതെ സന്തോഷമല്ല.
ഇനി പതിനൊന്നാമത്തെ നിയമം എന്താണെന്നു പറയാം. സ്കെയ്റ്റ് ബോർഡിംഗ് അപകടം വിളിച്ചുവരുത്താവുന്ന ഒരു വിനോദമാണ്. എങ്കിൽപ്പോലും കുട്ടികൾ അതു ചെയ്യട്ടെ എന്നുപറയുന്നതിന്റെ അർഥം ജീവിതത്തിൽ വെല്ലുവിളികൾ നേരിടാൻ അവരെ അനുവദിക്കുക എന്നതാണ്. എങ്കിൽമാത്രമേ അവർക്കു വളരാൻ സാധിക്കുകയുള്ളുവത്രേ.
ഒരു പൂച്ചയെ വഴിയിൽ കണ്ടാൽ അതിനെ ഓമനിക്കുക എന്നുപറയുന്ന പന്ത്രണ്ടാമത്തെ നിയമത്തിന്റെ അർഥം ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കുമിടയിലും ജീവിതത്തിലെ കൊച്ചുകൊച്ചു നന്മകൾ അനുസ്മരിക്കുകയും ആസ്വദിക്കുകയും ചെയ്യുക എന്നാണ്. അങ്ങനെയുള്ള നന്മകൾ ഏറെയുണ്ട് എല്ലാവരുടെയും ജീവിതത്തിൽ.
പീറ്റേഴ്സണ് അവതരിപ്പിച്ചിരിക്കുന്ന പന്ത്രണ്ടു നിയമങ്ങളും നമ്മുടെ ചിന്താവിഷയമായിരിക്കട്ടെ. ജീവിതത്തിന്റെ അർഥം കണ്ടെത്താൻ അവ നമ്മെ സഹായിക്കും.
Jeevithavijayam
വർഷംതോറും ഇരുപതു ലക്ഷത്തിലേറെ ആളുകൾ സന്ദർശിക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ചാവുകടൽ. ഇസ്രയേലിനും വെസ്റ്റ് ബാങ്കിനും കിഴക്കായും ജോർദാനു പടിഞ്ഞാറായും സ്ഥിതിചെയ്യുന്ന ചാവുകടലിന് അന്പതു കിലോമീറ്റർ നീളവും പതിനഞ്ചു കിലോമീറ്റർ വീതിയുമാണുള്ളത്. സമുദ്രോപരിതലത്തിൽനിന്ന് 430 മീറ്റർ താഴെ സ്ഥിതിചെയ്യുന്ന ചാവുകടൽ ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ്.
ബൈബിളിലെ ഉത്പത്തി പുസ്തകത്തിൽ ചാവുകടലിനെക്കുറിച്ച് പരാമർശമുണ്ട്. സോദോം-ഗൊമോറ എന്നീ പട്ടണങ്ങൾ സ്ഥിതിചെയ്തിരുന്നത് ബൈബിളിൽ ഉപ്പുകടൽ എന്നു വിളിക്കപ്പെടുന്ന ചാവുകടലിന് അടുത്തായിരുന്നു (ഉത്പത്തി 14:3). ഉപ്പും ഇരുന്പും കാൽസ്യവും മഗ്നീഷ്യവുമൊക്കെ ധാരാളമായി ലഭിക്കുന്ന പ്രദേശമാണ് ചാവുകടൽ തീരങ്ങൾ. ഹേറോദോസ് മഹാരാജാവ് ചാവുകടൽ തീരത്തായി കൊട്ടാരങ്ങളും കോട്ടകളും പണിതുയർത്തിയിരുന്നു.
കാണാൻ മനോഹരമാണെങ്കിലും ജീവനില്ലാത്ത കടലാണിത്. ഈ കടലിൽ മത്സ്യങ്ങളില്ല. തീരത്തു സസ്യജാലങ്ങളുമില്ല. ചാവുകടൽ നിർജീവമാണെന്നു സാരം. എന്തുകൊണ്ടാവുമിത്? സാധാരണ സമുദ്രജലത്തിൽ മൂന്നര ശതമാനം ഉപ്പുള്ളപ്പോൾ ചാവുകടലിലെ വെള്ളത്തിൽ മുപ്പതു ശതമാനം ഉപ്പുണ്ട്. ഈ ജലത്തിൽ ജീവനു നിലനിൽക്കാൻ സാധിക്കില്ലത്രേ.
ചാവുകടലിലെ ജലത്തിലുള്ള ഉപ്പിന്റെ സാന്ദ്രത വളരെ കൂടിയിരിക്കുന്നതുകൊണ്ടാണ് അവിടെ സാധാരണഗതിയിൽ ആരും മുങ്ങിമരിക്കാറില്ലാത്തത്. നാം ചാവുകടലിൽ ഇറങ്ങിയാൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുകയേയുള്ളൂ, താഴ്ന്നു പോകില്ല.
എന്താണ് ചാവുകടലിൽ ഉപ്പിന്റെ സാന്ദ്രത ഇത്ര കൂടാൻ കാരണം? ഒന്നാമതായി വളരെ ചൂടുള്ള പ്രദേശമാണ് ഇവിടം. തന്മൂലം ജലം നീരാവിയായി മാറുന്പോൾ ഉപ്പ് ചാവുകടലിൽ അടിഞ്ഞുകൂടുന്നു. രണ്ടാമതായി, നൂറ്റാണ്ടുകളായി ചാവുകടലിൽ ഒഴുകിയെത്തുന്ന ജലത്തിൽ ഉപ്പിന്റെയും കാൽസ്യത്തിന്റെയും മറ്റും അംശങ്ങൾ ധാരാളമുണ്ട്.
അവ അവിടെ അടിഞ്ഞുകൂടുന്നതല്ലാതെ പുറത്തേക്ക് ഒഴുകുന്നില്ല. ചാവുകടലിലെ വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നെങ്കിൽ തീർച്ചയായും ഉപ്പിന്റെ സാന്ദ്രത കുറയുമായിരുന്നു. അങ്ങനെയെങ്കിൽ മത്സ്യങ്ങൾക്കും സസ്യജാലങ്ങൾക്കും അവിടെ വളരാൻ സാധിക്കുമായിരുന്നു.
ചാവുകടലിന്റെ ഈ കഥ പറഞ്ഞത് വലിയൊരു ജീവിതയാഥാർഥ്യം ചൂണ്ടിക്കാട്ടാനാണ്. അതായത് നമ്മിലേക്ക് ഒഴുകിയെത്തുന്ന അനുഗ്രഹങ്ങൾ മറ്റുള്ളവരിലേക്ക് ഒഴുകാൻ നാം അനുവദിക്കുന്നില്ലെങ്കിൽ നമ്മുടെ ജീവിതവും നിർജീവമായി മാറും എന്ന യാഥാർഥ്യം.
നമ്മുടെയെല്ലാവരുടെയും ജീവിതത്തിൽ ദൈവം ധാരാളം നന്മകളും അനുഗ്രഹങ്ങളും നൽകാറുണ്ട്. നമ്മുടെ സമയവും വിവിധങ്ങളായ കഴിവുകളും സന്പത്തുമെല്ലാം ദൈവം നൽകുന്ന അനുഗ്രഹങ്ങളാണ്. അവ നമ്മൾ നമുക്കായിമാത്രം വിനിയോഗിച്ചാൽ പോരാ. അവ മറ്റുള്ളവരുടെ നന്മയ്ക്കായും വിനിയോഗിക്കണം.
ദൈവവചനം പറയുന്നു: ""നിങ്ങൾക്കു സൗജന്യമായി കിട്ടി. സൗജന്യമായിത്തന്നെ നിങ്ങൾ കൊടുക്കുവിൻ'' (മത്താ 10:8). നന്മകളെല്ലാംതന്നെ നമുക്ക് സൗജന്യമായി ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ അവ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നാം മടിക്കരുത്. ദൈവവചനം വീണ്ടും പറയുന്നു: ""ദൈവം നിങ്ങളെ എല്ലാ കാര്യങ്ങളിലും സന്പന്നരാക്കുവാൻ കഴിയുന്നവനാണ്'' (2 കോറി 9:8). അവിടന്ന് നമ്മെ സന്പന്നരാക്കുന്നത് എന്തിനാണെന്നോ? ദൈവവചനം തുടർന്നു പറയുന്നതനുസരിച്ച് നാം എല്ലാ സൽപ്രവൃത്തികളിലും സന്പന്നരാകാൻ വേണ്ടിയാണ്.
എന്നാൽ ദൈവം നമുക്കു നൽകിയിരിക്കുന്ന നന്മകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നമുക്ക് പലപ്പോഴും മടിയാണ്. അതിന്റെ ഒരു കാരണം നമ്മുടെ ആവശ്യത്തിനുള്ളവ ഉണ്ടോ എന്ന ഭയമാകാം. അഹങ്കാരമാകാം മറ്റൊരു കാരണം. ഞാൻ അധ്വാനിച്ചു സന്പാദിച്ചത് എനിക്കുമാത്രം വേണ്ടിയുള്ളതാണെന്ന നിലപാട്. വേറെ പലർക്കും സഹായിക്കാൻ കഴിവുണ്ടല്ലോ. അവർ സഹായിക്കട്ടെ എന്ന മനോഭാവമാകാം മറ്റൊരു കാരണം.
കാരണങ്ങൾ എന്തുമാകട്ടെ, നമ്മിലേക്ക് ഒഴുകിയെത്തുന്ന നന്മകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നില്ലെങ്കിൽ നമ്മുടെ ജീവിതം ചാവുകടലിനു സമാനമായി മാറുമെന്നതിൽ സംശയംവേണ്ട. ജീവനില്ലാത്ത ഒരു ജീവിതമായിരിക്കും അതെന്നു തീർച്ച.
ഇസ്രയേലിൽ മറ്റൊരു കടലുണ്ട്- ഗലീലിയാ കടൽ. ചാവുകടലിന്റെ വടക്കുഭാഗത്തുള്ള ഈ കടലിലേക്ക് ഒഴുകിയെത്തുന്ന ജലം അവിടെ അടിഞ്ഞുകിടക്കാറില്ല. അത് താഴേക്കൊഴുകി ചാവുകടലിലാണ് എത്തുന്നത്. ഗലീലിയാ തടാകം എന്നും വിളിക്കപ്പെടുന്ന ഗലീലിയാ കടലിന് ജീവനുണ്ട്. അവിടെ മത്സ്യങ്ങളും സസ്യജാലങ്ങളുമൊക്കെ വളരുന്നു. അതിന്റെ കാരണമാകട്ടെ അവിടത്തെ ജലം പുറത്തേക്കൊഴുകുന്നു എന്നതാണ്.
നമ്മുടെ ജീവിതം ചാവുകടലിനു തുല്യമോ അതോ ഗലീലിയാ കടൽ പോലെയോ? നമുക്കു ചിന്തിച്ചുനോക്കാം.
Jeevithavijayam
ജീവിതം അടിസ്ഥാനപരമായി അധിഷ്ഠിതമായിരിക്കേണ്ടത് സത്യം, നീതി, ദയ, ആർജവം എന്നിങ്ങനെയുള്ള ധാർമിക മൂല്യങ്ങളിലാണ്. ഇവയിൽനിന്ന് വ്യതിചലിച്ച് നാം എന്തുനേടിയാലും അവയൊന്നും യഥാർഥ നേട്ടങ്ങളായിരിക്കുകയില്ല.
അമേരിക്കയിലെ കാലിഫോർണിയയിൽ ജനിച്ച മാർത്താ സലൈനാസ് അത്ര പ്രസിദ്ധയായ എഴുത്തുകാരിയൊന്നുമല്ല. യൂണിവേഴ്സിറ്റിയിൽ ക്രിയേറ്റീവ് റൈറ്റിംഗ് പഠിച്ച മാർത്താ അധികമൊന്നും എഴുതിക്കൂട്ടിയിട്ടുമില്ല.
എങ്കിലും അവർ എഴുതിയ "സ്കോളർഷിപ് ജാക്കറ്റ്' എന്ന കഥ ഒട്ടേറെപ്പേരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. മെക്സിക്കൻ വംശജയായ മാർത്താ സ്വന്തം കഥ പറയുന്നതുപോലെയാണ് ഈ കഥ എഴുതിയിരിക്കുന്നത്. എന്നുമാത്രമല്ല, കഥയിലെ പ്രധാന കഥാപാത്രത്തിന്റെ പേരും മാർത്താ എന്നുതന്നെ.
കഥാപാത്രമായ മാർത്താ പഠിക്കാൻ ബഹുമിടുക്കിയാണ്. അവൾ പഠിച്ച എല്ലാ ക്ലാസുകളിലും എന്നും ഒന്നാമതായിരുന്നു. എല്ലാ വിഷയങ്ങളിലും ഏറ്റവും ഉയർന്ന ഗ്രേഡ് അവൾ നേടി. എട്ടാം ക്ലാസിലെ പഠനം പൂർത്തിയാക്കുന്പോൾ "സ്കോളർഷിപ് ജാക്കറ്റ്' ലഭിക്കുക തനിക്കായിരിക്കും എന്ന് അവൾക്കു തീർച്ചയായിരുന്നു. ആ ബഹുമതി കരസ്ഥമാക്കുക അവളുടെ സ്വപ്നവുമായിരുന്നു. സഹോദരി റോസി തലേവർഷം ആ ബഹുമതി കരസ്ഥമാക്കിയിരുന്നു.
അമേരിക്കൻ സ്കൂളുകളിൽ വിദ്യാർഥികൾ എട്ടാം ക്ലാസും പന്ത്രണ്ടാം ക്ലാസുമൊക്കെ പാസാകുമ്പോൾ അവർക്ക് ഡിപ്ലോമകൾ നൽകുന്ന ബിരുദദാന ചടങ്ങ് നടക്കാറുണ്ട്. ആ ചടങ്ങുകളിൽ വിദ്യാർഥികളെ പ്രതിനിധീകരിച്ച് പ്രസംഗിക്കുന്നയാൾ ആ ക്ലാസിൽ ഏറ്റവും ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർഥിയായിരിക്കും.
വലെഡിക്ടോറിയൻ എന്നാണ് ആ വിദ്യാർഥി അറിയപ്പെടുക. അങ്ങനെയുള്ള വലെഡിക്ടോറിയന് മാർത്തായുടെ സ്കൂളിൽ നൽകിയിരുന്ന സമ്മാനമായിരുന്നു "സ്കോളർഷിപ് ജാക്കറ്റ്'.
തനിക്കു സ്കോളർഷിപ് ജാക്കറ്റ് ലഭിക്കുന്നത് സ്വപ്നംകണ്ടു നടക്കുമ്പോഴാണ് രണ്ട് അധ്യാപകർതമ്മിലുള്ള ഒരു സംഭാഷണം മാർത്താ കേൾക്കാനിടയായത്.
ആ വർഷത്തെ സ്കോളർഷിപ് ജാക്കറ്റ് ആർക്കുനൽകണം എന്നതായിരുന്നു അവരുടെ ചർച്ചാവിഷയം. അതു മാർത്തായ്ക്കാണ് ന്യായമായും ലഭിക്കേണ്ടതെന്ന് ഒരാൾ വാദിച്ചപ്പോൾ മറ്റേയാൾ അതു ജോവാൻ എന്ന പെണ്കുട്ടിക്കു നൽകണമെന്ന നിലപാട് സ്വീകരിച്ചു.
സ്കൂൾ ബോർഡിലെ അംഗവും പണക്കാരനുമായിരുന്നു ജോവാന്റെ പിതാവ്. ജോവാൻ ഏറ്റവും സമർഥയായ വിദ്യാർഥിനിയല്ലെങ്കിലും സ്കോളർഷിപ് ജാക്കറ്റ് അവൾക്കു സമ്മാനിച്ചാൽ അത് സ്കൂളിനു വലിയ മെച്ചമുണ്ടാക്കുമെന്ന് ആ അധ്യാപകൻ വാദിച്ചു.
ഈ സംഭാഷണം കേൾക്കാനിടയായതിന്റെ പിറ്റേദിവസം മാർത്തായെ പ്രിൻസിപ്പൽ തന്റെ ഓഫീസിൽ വിളിപ്പിച്ചു പറഞ്ഞു: ""സ്കോളർഷിപ് ജാക്കറ്റ് സംബന്ധിച്ച നയം സ്കൂൾ ബോർഡ് മാറ്റി. വലെഡിക്ടോറിയനു സ്കോളർഷിപ് ജാക്കറ്റ് ലഭിക്കണമെങ്കിൽ അതിനു പതിനഞ്ചു ഡോളർ നൽകണമെന്നതാണ് ഇപ്പോഴത്തെ വ്യവസ്ഥ. അതു നൽകാൻ തയാറല്ലെങ്കിൽ ആ സ്കോളർഷിപ് ജാക്കറ്റ് മറ്റൊരാൾക്കു നൽകും''.
ഇതു കേട്ടപ്പോൾ മാർത്താ പറഞ്ഞു: ""എന്റെ വല്യപ്പച്ചനോടു ചോദിച്ചിട്ടു പറയാം''. അന്ന് ഏറെ ദുഃഖിതയായിട്ടാണ് അവൾ വീട്ടിലേക്കു മടങ്ങിയത്. മാതാപിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുമൂലം അവൾ താമസിച്ചിരുന്നത് അപ്പച്ചന്റെ മാതാപിതാക്കളോടൊപ്പമായിരുന്നു. വീട്ടിലെത്തിയ അവൾ വല്യപ്പച്ചനോടു കാര്യം പറഞ്ഞു. കൃഷിക്കാരനായിരുന്ന അദ്ദേഹത്തിന് പതിനഞ്ചു ഡോളർ അത്ര വലിയ തുകയൊന്നുമല്ലായിരുന്നു. പക്ഷേ ആ തുക നൽകാൻ അദ്ദേഹം തയാറായില്ല.
""സ്കോളർഷിപ് ജാക്കറ്റ് എന്നു പറയുന്നതിന്റെ അർഥം എന്താണ്''? അദ്ദേഹം മാർത്തായോടു ചോദിച്ചു. ""എട്ടു വർഷം തുടർച്ചയായി പരീക്ഷകൾക്ക് ഏറ്റവും ഉയർന്ന ഗ്രേഡ് നേടുന്നവർക്കു നൽകുന്ന സമ്മാനമാണത്''- അവൾ പറഞ്ഞു.
""അങ്ങനെയെങ്കിൽ അതിനു പണം നൽകിയാൽ അതെങ്ങനെ സ്കോളർഷിപ് ജാക്കറ്റ് ആകും''? അദ്ദേഹം ചോദിച്ചു. ""പണം നൽകാൻ ഞാൻ തയാറല്ലെന്ന് നീ പോയി പ്രിൻസിപ്പലിനോടു പറയൂ''. വല്യപ്പച്ചൻ പറയുന്നത് ശരിയാണല്ലോ എന്ന് അവൾ ഓർമിച്ചു. എങ്കിലും സ്കോളർഷിപ് ജാക്കറ്റ് നഷ്ടപ്പെടുമെന്നോർത്തപ്പോൾ അവളുടെ ഹൃദയം നുറുങ്ങി.
പിറ്റേദിവസം അവൾ പ്രിൻസിപ്പലിനെ കണ്ട് തന്റെ വല്യപ്പച്ചൻ പണംനൽകാൻ തയാറല്ല എന്ന് അറിയിച്ചു. ""നിന്റെ വല്യപ്പച്ചനു പണമുണ്ടല്ലോ. പിന്നെ എന്താണ് പണം നൽകാൻ അദ്ദേഹം വിസമ്മതിക്കുന്നത്''? പ്രിൻസിപ്പൽ ചോദിച്ചു. ഉടനെ അവൾ പറഞ്ഞു: ""സ്കോളർഷിപ് ജാക്കറ്റിനു പണം നൽകിയാൽ അത് സ്കോളർഷിപ് ജാക്കറ്റ് ആകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്''.
ഇത്രയും പറഞ്ഞിട്ട് അവൾ പോകാൻ തുടങ്ങിയപ്പോൾ പ്രിൻസിപ്പൽ പറഞ്ഞു: ""നിൽക്കൂ, പോകാൻ വരട്ടെ. സ്കോളർഷിപ് ജാക്കറ്റ് മാർത്തായ്ക്കുതന്നെ നൽകാൻ ഞാൻ ബോർഡിനോടു പറഞ്ഞുകൊള്ളാം''.
ഈ വിവരം മാർത്താ തന്റെ വല്യപ്പച്ചനോടു പറയുന്നതോടുകൂടി കഥ അവസാനിക്കുകയാണ്. എന്താണ് ഈ കഥ നൽകുന്ന സന്ദേശം? നമ്മുടെ ജീവിതത്തിൽ മറ്റുള്ളവരുടെ ആദരവും ബഹുമതിയും ലഭിക്കുന്നതു നല്ലതുതന്നെ. എന്നാൽ അർഹിക്കുന്ന ആദരവും ബഹുമതിയും ലഭിക്കാതെവന്നാൽ അതിൽ നാം ഖിന്നരാകേണ്ട. അതിനുപകരം നട്ടെല്ലു വളയ്ക്കാതെ നിൽക്കുകയാണു വേണ്ടത്.
പണംകൊടുത്തു ബഹുമതി വാങ്ങിക്കൊള്ളൂ എന്നായിരുന്നു പ്രിൻസിപ്പൽ മാർത്തായോടു പറഞ്ഞത്. എന്നാൽ അങ്ങനെ വാങ്ങുന്ന ബഹുമതി, ബഹുമതിയാകുന്നില്ല എന്നായിരുന്നു അവളുടെ വല്യപ്പച്ചന്റെ നിലപാട്. ആ നിലപാട് അവൾ പൂർണമായി അംഗീകരിക്കുകയും ചെയ്തു. ഈ കഥ ബഹുമതി സ്വീകരിക്കുന്നതിനെക്കുറിച്ചു മാത്രമുള്ളതല്ല. ഇത് ജീവിതത്തിൽ നമുക്കുണ്ടായിരിക്കേണ്ട ആർജവത്തെക്കുറിച്ചുള്ള കഥകൂടിയാണ്.
നമുക്കു ലഭിക്കുന്ന അംഗീകാരവും ബഹുമതിയുമൊക്കെയായിരിക്കും നാം പലപ്പോഴും വലിയ കാര്യമായി കരുതുക. എന്നാൽ അതിലേറെ വലിയകാര്യം നമ്മുടെ ജീവിതം ശരിയായ രീതിയിൽ തത്വാധിഷ്ഠിതമാണോ എന്നുള്ളതാണ്. ജീവിതം അടിസ്ഥാനപരമായി അധിഷ്ഠിതമായിരിക്കേണ്ടത് സത്യം, നീതി, ദയ, ആർജവം എന്നിങ്ങനെയുള്ള ധാർമിക മൂല്യങ്ങളിലാണ്. ഇവയിൽനിന്ന് വ്യതിചലിച്ച് നാം എന്തുനേടിയാലും അവയൊന്നും യഥാർഥ നേട്ടങ്ങളായിരിക്കുകയില്ല.
പണംകൊടുത്തു വാങ്ങുന്ന ബഹുമതി ശരിയായ ബഹുമതിയല്ല എന്ന അവബോധം ആ വല്യപ്പച്ചനുണ്ടായിരുന്നു. അതുപോലെയുള്ള ഒരവബോധം ധാർമികമൂല്യങ്ങളെക്കുറിച്ച് നമുക്കുണ്ടായാൽ ജീവിതം എത്രയേറെ മെച്ചപ്പെടുമായിരുന്നു!.
Jeevithavijayam
2023ൽ പുറത്തിറങ്ങിയ മനോഹരമായ ഒരു സിനിമയാണ് "ദ മിറക്കിൾ ക്ലബ്'. അയർലൻഡിലും ബ്രിട്ടനിലുമായി നിർമിക്കപ്പെട്ട ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് തദേവൂസ് സള്ളിവനാണ്. അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിലെ ബാലിഗർ എന്ന പ്രദേശത്തെ ചില സ്ത്രീകളാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.
അവരിലൊരാൾ ലിലി. രണ്ടാമത്തവൾ ഐലീൻ. മൂന്നാമത്തവൾ ഡോളി. "മിറക്കിൾസ്' എന്ന പേരിൽ അവർ ഒരു മ്യൂസിക് ബാൻഡ് രൂപീകരിച്ചു. ഇടവകപ്പള്ളിയിലെ ടാലന്റ് ഷോ മത്സരത്തിൽ അവർ വിജയികളായി. സമ്മാനമായി കിട്ടിയത് ലൂർദിലേക്കു തീർഥയാത്ര പോകാനുള്ള ടിക്കറ്റുകളായിരുന്നു. തീർഥയാത്ര നയിച്ചിരുന്നത് അവിടത്തെ പള്ളിവികാരിയായ ഫാ. ഡെർമോട്ടും.
ലിലിയുടെ ജീവിതാഭിലാഷമായിരുന്നു ലൂർദിലേക്കു തീർഥയാത്ര പോവുകയെന്നത്. ഐലീനെ സംബന്ധിച്ചിടത്തോളം തന്റെ കാൻസർ രോഗത്തിനു ശമനംതേടുക എന്നതായിരുന്നു യാത്രാലക്ഷ്യം. ഡോളിയുടെ ലക്ഷ്യം മറ്റൊന്നായിരുന്നു. ബാലനായ മകൻ ഡാനിയേലിനു സംസാരശേഷി ലഭിക്കാൻവേണ്ടിയായിരുന്നു അവളുടെ തീർഥയാത്ര.
ഈ മൂന്നുപേരും തീർഥയാത്രയ്ക്കൊരുങ്ങിയപ്പോൾ അവരുടെ ഭർത്താക്കന്മാർ നഖശിഖാന്തം എതിർത്തു. തീർഥയാത്ര പോയാൽ വീട്ടിലേക്കു മടങ്ങിവരേണ്ട എന്ന അന്ത്യശാസനം ഡോളിയുടെ ഭർത്താവ് അവൾക്കു നൽകിയിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ അവർ യാത്രതുടങ്ങി. അപ്പോഴാണ് ക്രിസി എന്ന നാലാമതൊരു സ്ത്രീ അവർക്കൊപ്പം ചേരുന്നത്.
വർഷങ്ങൾക്കുമുന്പ് അമേരിക്കയിലേക്കു കുടിയേറാൻ നിർബന്ധിതയായവളാണ് ക്രിസി. അതിനു കാരണം ലിലിയുടെ മകനായ ഡെക്ലാനുമായുള്ള അവളുടെ പ്രേമബന്ധമായിരുന്നു. വിവാഹത്തിനുമുന്പ് ഡെക്ലാനിൽനിന്നു ഗർഭവതിയായ അവളെ സമൂഹം ആട്ടിപ്പുറത്താക്കുകയായിരുന്നു. ക്രിസി നാടുവിട്ടു എന്നു കേട്ടപ്പോൾ ദുഃഖംമൂലം ഡെക്ലാൻ ആത്മഹത്യചെയ്തു. എന്നാൽ ഒരപകടത്തിൽ അയാൾ മുങ്ങിമരിച്ചു എന്നാണ് പരക്കേ അറിയപ്പെട്ടത്.
അമ്മ മൊറീന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനാണ് ക്രിസി ഡബ്ലിനിൽ തിരിച്ചെത്തിയത്. അപ്പോൾ ലിലിയും ഐലീനും ശത്രുതാമനോഭാവത്തോടെയാണ് അവളോടു പെരുമാറിയത്. എങ്കിലും അമ്മയുടെ സംസ്കാരശുശ്രൂഷകൾ കഴിഞ്ഞപ്പോൾ ക്രിസിയും ആ തീർഥാടനസംഘത്തിൽ ചേരാൻ തീരുമാനിച്ചു.
ലൂർദിലെത്തിയ തീർഥാടകർ അവർ ആഗ്രഹിക്കുന്ന അദ്ഭുതങ്ങൾ അതിവേഗം നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ അവിടത്തെ ജലത്തിൽ കുളിച്ചിട്ടും പ്രത്യക്ഷത്തിലുള്ള അദ്ഭുതങ്ങളൊന്നും നടന്നില്ല. പ്രത്യേകിച്ചും ഐലീന്റെ കാര്യത്തിൽ. ആ സ്ത്രീ പ്രതീക്ഷിച്ചിരുന്നതുപോലെ തന്റെ മാറിലെ മുഴ അപ്രത്യക്ഷമായില്ല. തന്മൂലം ഐലീൻ പൊട്ടിത്തെറിച്ചു. ലൂർദിലെ പരിപാടികളെല്ലാം തട്ടിപ്പാണ് എന്നായിരുന്നു അവളുടെ നിലപാട്.
ഉൗമയായ തന്റെ മകൻ ലൂർദിലെത്തിയാൽ സംസാരിക്കുമെന്നായിരുന്നു ഡോളി വിചാരിച്ചിരുന്നത്. എന്നാൽ ആ അദ്ഭുതം നടക്കാതെവന്നപ്പോൾ അവൾ ആകെ തകർന്നു. ഡാനിയേലിനെ ഗർഭം ധരിച്ചിരുന്നപ്പോൾ അവനെ ഗർഭച്ഛിദ്രത്തിലൂടെ നശിപ്പിക്കാൻ ആലോചിച്ചതിന്റെ ശിക്ഷമൂലമാണ് അവൻ ഊമയായി ജനിച്ചതെന്ന് ഡോളി വിലപിച്ചു.
ക്രിസിയും തന്റെ കുറ്റം ഏറ്റുപറഞ്ഞ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ക്രിസി ഏറ്റുപറഞ്ഞ കുറ്റം തന്റെ ഗർഭച്ഛിദ്രമായിരുന്നു. ഇതിനിടയിൽ ക്രിസി ലിലിയുമായി രമ്യപ്പെട്ടുകഴിഞ്ഞിരുന്നു. ഐലീനും ഡോളിയുമൊക്കെ പ്രതീക്ഷിച്ച അദ്ഭുതം കാണാതെയാണ് ഡബ്ലിനിലേക്കു മടങ്ങിയത്.
എന്നാൽ അവരാരും ശ്രദ്ധിക്കാത്ത വലിയ അദ്ഭുതം ലൂർദിലെ സന്ദർശനത്തിനിടയിൽ അവരുടെ ജീവിതത്തിൽ നടന്നുകഴിഞ്ഞിരുന്നു. ലിലിയെയും ഐലീനെയും ക്രിസിയെയും സംബന്ധിച്ചിടത്തോളം പരസ്പരം ക്ഷമിക്കാനും അങ്ങനെ അവരുടെ ജീവിതം ഏറെ പ്രസന്നമാക്കാനും സാധിച്ചു. ഡോളിയെ സംബന്ധിച്ചിടത്തോളം തന്റെ കുറ്റം ഏറ്റുപറയുകവഴി വലിയ മനസമാധാനം ലഭിച്ചു.
ലിലിയും ഐലീനും ഡോളിയും തീർഥാടനംകഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ ഭർത്താക്കന്മാർ ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. അതും ഒരദ്ഭുതമായിരുന്നു. അതോടൊപ്പം ഡോളി പ്രതീക്ഷിച്ച അദ്ഭുതം നടക്കുന്നതും നാം കാണുന്നുണ്ട്. വീട്ടിൽ മടങ്ങിയെത്തിയ ഡാനിയേൽ വീട് എന്ന അർഥംവരുന്ന "ഹോം' എന്ന വാക്കുപറയുന്നതാണ് ആ അദ്ഭുതം.
എന്താണ് ഈ സിനിമ നൽകുന്ന സന്ദേശം? രോഗശാന്തി മാത്രമല്ല യഥാർഥ അദ്ഭുതം. തെറ്റുകൾ പരസ്പരം ഏറ്റുപറയാനും ക്ഷമിക്കാനും അങ്ങനെ ജീവിതത്തിലെ സങ്കടങ്ങൾ സന്തോഷത്തോടെ നേരിടാനും സാധിച്ചാൽ അതും യഥാർഥ അദ്ഭുതംതന്നെയാണ്.
ദൈവം എപ്പോഴും നമുക്കു രോഗശാന്തി തന്നുവെന്നു വരില്ല. എന്നാൽ ദുഃഖദുരിതങ്ങൾക്കിടയിലും വിശ്വാസം നഷ്ടപ്പെടാതെ നാം നിലനിൽക്കുന്നുവെങ്കിൽ അത് ദൈവത്തിന്റെ കൃപ മൂലമാണ്. അതും വലിയൊരു അദ്ഭുതംതന്നെയെന്നു സാരം.
പ്രാർഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന അദ്ഭുതം നടക്കാതെവരുമ്പോഴും നമ്മിൽ വിശ്വാസം നിലനിൽക്കുന്നുണ്ടോ? സ്നേഹം ഉണ്ടോ? ക്ഷമിക്കാനുള്ള സന്നദ്ധതയുണ്ടോ? സ്വന്തം കുരിശുകൾ വഹിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള മനഃശക്തിയുണ്ടോ? ഉണ്ടെങ്കിൽ അവയൊക്കെ ദൈവം നമ്മിൽ പ്രവർത്തിക്കുന്ന അദ്ഭുതങ്ങൾതന്നെയെന്നതാണ് വാസ്തവം. അതു നാം മറക്കരുത്.
ദൈവം നമ്മിൽ പ്രവർത്തിക്കുന്ന ഈ അദ്ഭുതങ്ങളെക്കുറിച്ച് എത്രമാത്രം അവബോധം നമുക്കുണ്ടാകുന്നുവോ അത്രയും നമ്മുടെ ജീവിതം കൃതജ്ഞതാപൂരിതവും സന്തോഷപ്രദവുമായിരിക്കും.