Business
റിയാദ്: വിദേശ വിനോദസഞ്ചാരികൾക്കായി ആറ് ഗൾഫ് രാജ്യങ്ങളെയും കോർത്തിണക്കിക്കൊണ്ടുള്ള ഏകീകൃത ടൂറിസ്റ്റ് വീസ പദ്ധതി യാഥാർഥ്യത്തിലേക്ക്.
യൂറോപ്യൻ രാജ്യങ്ങളിലെ "ഷെംഗൻ' മാതൃകയിൽ ഒരു വീസ ഉപയോഗിച്ച് സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റിൻ, ഒമാൻ എന്നീ ആറ് ജിസിസി രാജ്യങ്ങളിലും യാത്ര ചെയ്യാൻ അവസരമൊരുക്കുന്നതാണു പുതിയ പദ്ധതി.
റിയാദിൽ നടന്ന "സെക്യൂരിറ്റി ആൻഡ് ഹിസ്റ്ററി ഡയലോഗ് 2026' സമ്മേളനത്തിൽ ജിസിസി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽബുദൈവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും മേഖലയിലെ ടൂറിസം മേഖലയ്ക്കു വലിയ ഉണർവ് നൽകുന്നതിനും നിർണായക ചുവടുവയ്പായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വീസയുടെ ഫീസ്, പ്രാബല്യത്തിൽ വരുന്ന തീയതി, കാലാവധി, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ വരുംദിവസങ്ങളിൽ മാത്രമേ ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
പദ്ധതി കടന്നുവന്ന വഴികൾ
2023ൽ നടന്ന ജിസിസി സുപ്രീം കൗൺസിൽ യോഗത്തിലാണ് ഏകീകൃത വീസ പദ്ധതിക്കു തത്വത്തിൽ അംഗീകാരം ലഭിക്കുന്നത്. തുടർന്ന് ടൂറിസം, ആഭ്യന്തര മന്ത്രിമാരുടെ യോഗങ്ങൾ ഇതിന് അന്തിമ രൂപം നൽകി.
"ജിസിസി ഗ്രാൻഡ് ടൂർസ്' (GCC Grand Tours) എന്ന പേരിലാണ് ഈ ഏകീകൃത വീസ അറിയപ്പെടുകയെന്ന് 2024ൽ ദുബായിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ വച്ച് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി അറിയിച്ചിരുന്നു. 2026ൽതന്നെ വീസ വിതരണം ആരംഭിക്കുമെന്നാണ് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബും നേരത്തേ സൂചിപ്പിച്ചത്.
യാത്രക്കാർക്കുള്ള നേട്ടങ്ങൾ
ജിസിസി ഇതര പൗരന്മാരായ അന്താരാഷ്ട്ര സഞ്ചാരികൾക്കാണ് ഈ സൗകര്യം ലഭിക്കുക. നിലവിൽ ഓരോ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനും പ്രത്യേകം വീസ എടുക്കേണ്ടതുണ്ട്. പുതിയ വീസ നിലവിൽ വരുന്നതോടെ ഓരോ രാജ്യത്തിനും വെവ്വേറെ വീസ ഫീസും അപേക്ഷയും സമർപ്പിക്കേണ്ടി വരില്ല. ഇത് വിനോദസഞ്ചാരികളുടെ ചെലവ് ഗണ്യമായി കുറയ്ക്കും.
ഒന്നു മുതൽ മൂന്നു മാസം വരെ (30 മുതൽ 90 ദിവസം വരെ) കാലാവധിയുള്ള വീസയാണ് പ്രതീക്ഷിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര-സാംസ്കാരിക ഇടങ്ങൾ, ഷോപ്പിംഗ് മേളകൾ എന്നിവ ആസ്വദിക്കാൻ യാത്രാപ്രേമികൾക്ക് മികച്ച അവസരമാണ് ഇതിലൂടെ കൈവരുന്നത്.
സംയുക്ത യാത്രാ പാക്കേജുകൾ അവതരിപ്പിക്കാൻ ടൂർ ഓപ്പറേറ്റർമാർക്കും ഈ തീരുമാനം വലിയ ഊർജം പകരും. അപേക്ഷകൾ സമർപ്പിക്കാനുള്ള ഔദ്യോഗിക വെബ് പോർട്ടലും നിബന്ധനകളും ഉടൻ പുറത്തിറക്കും.
Business
തിരുവനന്തപുരം: ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി സാന്റാമോണിക്ക അഡ്മിഷൻ ഡേ സംഘടിപ്പിക്കുന്നു.
പട്ടം നികുഞ്ചം സറസ് ബിൽഡിംഗ് രണ്ടാം നിലയിലുള്ള സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് ഓഫീസിൽ 12 ന് രാവിലെ 10 മുതൽ രണ്ടു വരെയാണ് ഇൻ-ഹൗസ് അഡ്മിഷൻ ഡേ സംഘടിപ്പിക്കുക.
പരിപാടിയിൽ ഓസ്ട്രേലിയയിലെയും ന്യൂസിലൻഡിലെയും 12 സർവകലാശാലകളുടെ ഔദ്യോഗിക പ്രതിനിധികളെ നേരിട്ടു കാണാനും വിവിധ പഠന പ്രോഗ്രാമുകളെയും അഡ്മിഷൻ സാധ്യതകളെയും കുറിച്ച് വിശദമായി മനസിലാക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും.
താങ്ങാനാകുന്ന ഫീസ് ഘടനയുള്ള വിവിധ പഠന പ്രോഗ്രാമുകൾ, 100 ശതമാനം വരെ സ്കോളർഷിപ്പ് സാധ്യതകൾ, പഠനകാലത്തെയും പഠനശേഷമുള്ളതുമായ തൊഴിലവസരങ്ങളും വർക്ക് റൈറ്റ് സംബന്ധിച്ച വിവരങ്ങളും സർവകലാശാലാ പ്രതിനിധികളിൽനിന്നു നേരിട്ട് അറിയാം.
വിദ്യാർഥികളുടെ അക്കാദമിക് യോഗ്യതകളും പ്രൊഫൈലും On-the-spot Profile Assessment വഴി വിലയിരുത്തി അനുയോജ്യമായ കോഴ്സുകളും സർവകലാശാലകളും നിർദേശിക്കുന്ന സൗകര്യവുമുണ്ടായിരിക്കും. പരിപാടിയുടെ ഭാഗമായി IELTS, PTE പരീക്ഷകൾക്കു പ്രത്യേക ഇളവുകളും ലഭ്യമാണ്. സെപ്റ്റംബർ 12ന് എൻറോൾ ചെയ്യുന്ന വിദ്യാർഥികൾക്ക് 40 ശതമാനം ഡിസ്കൗണ്ടും 13ന് എൻറോൾ ചെയ്യുന്നവർക്ക് 20 ശതമാനം ഡിസ്കൗണ്ടും ലഭിക്കും.
സംശയങ്ങൾക്കു പരിഹാരം നൽകുന്നതിനായി പ്രത്യേക വീസ ഡെസ്ക് ഉണ്ടായിരിക്കും. വിദേശ പഠനത്തിനാവശ്യമായ സാമ്പത്തികസഹായവും വിദ്യാഭ്യാസ വായ്പാ സാധ്യതകളും നേരിട്ടു മനസിലാക്കുന്നതിനായി ബാങ്ക് പ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്കും അവസരമുണ്ടാകും. ഫോൺ: 9446005180, 04714140999.
Business
കൊച്ചി: നഴ്സിംഗ് രംഗത്തെ പ്രമുഖ പുരസ്കാരങ്ങളിലൊന്നായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡിന്റെ അഞ്ചാം പതിപ്പ് 12ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും.
മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ കെ. മുരളീധരൻ, പി.കെ. കുഞ്ഞാലിക്കുട്ടി, റോജി എം. ജോൺ എന്നിവർ പങ്കെടുക്കും.
അവസാന റൗണ്ടിലെത്തിയ പത്തു ഫൈനലിസ്റ്റുകളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന നഴ്സിന് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡും 2,50,000 യുഎസ് ഡോളറും (ഏകദേശം 2.5 കോടി രൂപ) സമ്മാനമായി ലഭിക്കും. നഴ്സിംഗ് മേഖലയിലെ ഏറ്റവും വലിയ ആഗോള പുരസ്കാരങ്ങളിലൊന്നാണിതെന്ന് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
രോഗീ പരിചരണം, നഴ്സിംഗ് നേതൃത്വം, നഴ്സിംഗ് വിദ്യാഭ്യാസം, സാമൂഹിക സേവനം, ഗവേഷണവും നൂതനാശയങ്ങളും എന്നീ മേഖലകളിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.
Business
മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളറിലേക്ക് ഉയർന്നതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്.
തുടർച്ചയായ മൂന്നാം ദിവസവും നഷ്ടം നേരിട്ട പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.
ഐടി ഓഹരികളിലെ വിറ്റഴിക്കലും വിദേശ നിക്ഷേപം പിൻവലിച്ചതും വിപണിയിലെ തകർച്ചയ്ക്ക് ആക്കം കൂട്ടി.ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ ബിഎസ്ഇ സെൻസെക്സ് 813.35 പോയിന്റ് (1.08 ശതമാനം) താഴ്ന്ന് 74,764. 23ലും എൻഎസ്ഇ നിഫ്റ്റി 203.60 പോയിന്റ് (0.86 ശതമാനം) ഇടിഞ്ഞ് 23,431.50ലുമാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇയിൽ 1,805 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 2,382 ഓഹരികൾ നഷ്ടം നേരിട്ടു. 173 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല. നിഫ്റ്റി സ്മോൾക്യാപ് സൂചിക 0.48 ശതമാനവും മിഡ്ക്യാപ് സൂചിക 0.51 ശതമാനവും താഴ്ന്നു.
പ്രധാന കാരണങ്ങൾ
ക്രൂഡ് ഓയിൽ വിലക്കയറ്റം: ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് ബാരലിന് 100 ഡോളർ കടന്നത് ജൂലൈക്ക് ശേഷം ഇതാദ്യമാണ്. പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായതും മിസൈൽ ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകളും ആഗോള ഊർജ വിതരണത്തിൽ ആശങ്ക സൃഷ്ടിച്ചു. ക്രൂഡ് ഓയിൽ വില ഉയരുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി വർധിപ്പിക്കാനും പണപ്പെരുപ്പത്തിനു വഴിവയ്ക്കാനും ഇടയാക്കും.
ദുർബലമായ ആഗോള വിപണി: ജപ്പാന്റെ നിക്കി, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് തുടങ്ങിയ ഏഷ്യൻ സൂചികകളും അമേരിക്കൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഉയർത്തുന്ന റിസ്ക് പ്രീമിയം കാരണം വിപണിയിലെ അനിശ്ചിതത്വം തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ: വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഓഹരികൾ വ്യാപകമായി വിറ്റഴിക്കാൻ തുടങ്ങിയത് വിപണിയിലെ പണലഭ്യതയെ ബാധിച്ചു. സെപ്റ്റംബർ എട്ടിന് മാത്രം 123.19 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്.
രൂപയുടെ മൂല്യത്തകർച്ച: യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 21 പൈസ ഇടിഞ്ഞ് 94.95ലേക്കു താഴ്ന്നു.
ഐടി ഓഹരികളിലെ വീഴ്ച: ഐടി സൂചികയിൽ മൂന്നു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഇന്റേണൽ ഓഡിറ്റിലെ ചില കണ്ടെത്തലുകളെത്തുടർന്ന് ചെയർമാൻ ഓം പ്രകാശ് ഭട്ട് രാജി സമർപ്പിച്ചതോടെ കോഫോർജ് (Coforge) ഓഹരികൾ ആറു ശതമാനം ഇടിഞ്ഞു. അതേസമയം, ആഗോളതലത്തിൽ ഉത്പന്ന വില വർധിപ്പിച്ചതിനെ തുടർന്ന് ഗ്രാഫൈറ്റ് ഇന്ത്യ ഓഹരികൾ 13 ശതമാനത്തിലധികം മുന്നേറി.
Business
കൊച്ചി: ആക്സിസ് ബാങ്ക് ‘സ്പർശ് വീക്ക് 2026’ ആരംഭിച്ചു. 11 വരെ ‘ആക്ട് വിത്ത് സ്പീഡ്’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ രാജ്യത്തുടനീളമുള്ള ഉപയോക്താക്കളുമായി 2.5 ലക്ഷത്തിലധികം സംഭാഷണങ്ങൾ നടത്താനാണു ലക്ഷ്യമിടുന്നത്.
90ലധികം ഉന്നത ഉദ്യോഗസ്ഥർ ഉപഭോക്താക്കളുമായി നേരിട്ടു സംവദിക്കും. മുതിർന്ന പൗരന്മാർ, എൻആർഐകൾ, വനിതാസംരംഭകർ, എംഎസ്എംഇകൾ, കർഷകർ, ഗ്രാമീണ, കോർപറേറ്റ് ഉപഭോക്താക്കൾ എന്നിവർക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കും.
Business
കൊച്ചി: പ്രമുഖ ഗോൾഡ് ലോൺ എൻബിഎഫ്സികളിലൊന്നായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് ഇന്റേണൽ ഓംബുഡ്സ്മാനായി ഡോ. ജോർജ് പോളിനെയും ചീഫ് റിസ്ക് ഓഫീസറായി വിഘ്നേശ്വരൻ സുബ്രഹ്മണ്യനെയും നിയമിച്ചു.
ഉപഭോക്തൃ പരാതി പരിഹാരം, റിസ്ക് മാനേജ്മെന്റ്, ഭരണനിർവഹണം എന്നിവ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണു പുതിയ നിയമനങ്ങൾ.
Business
ടൊറന്റോ: കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധങ്ങൾക്കു കൂടുതൽ ചൂടുപകർന്ന് അമേരിക്ക കനേഡിയൻ ഉത്പന്നങ്ങൾക്കു നിരോധനം ഏർപ്പെടുത്തുന്നു.
കാനഡയിൽനിന്നുള്ള പാലുത്പന്നങ്ങൾ, മദ്യം, മോട്ടോർ സൈക്കിളുകൾ എന്നിവയ്ക്കു നിരോധനം ഏർപ്പെടുത്തുകയാണെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞദിവസം അറിയിച്ചു. കാനഡ അമേരിക്കയിൽനിന്നുള്ള ഏകദേശം 20 ബില്യൺ യുഎസ് ഡോളറിന്റെ ഇറക്കുമതി സാധനങ്ങൾക്കുമേൽ പുതിയ തീരുവ ചുമത്തിയതിനു പകരമായാണ് അമേരിക്കയുടെ പ്രതികാര നടപടി.
അമേരിക്കയെ അമിതമായി ആശ്രയിക്കുന്നതു കുറയ്ക്കുമെന്നും യൂറോപ്യൻ യൂണിനുമായുള്ള വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നേരത്തേ പ്രസ്താവന നടത്തിയിരുന്നു.
വലുതും നീണ്ടുനിൽക്കുന്നതുമായ സർക്കാർ കരാറുകളിൽനിന്ന് കനേഡിയൻ ഉത്പന്നങ്ങളെ ഒഴിവാക്കിക്കൊണ്ട് ഇതിനു മറുപടി നൽകാനാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം.
അമേരിക്കൻ ഉത്പന്നങ്ങൾക്ക് അർഹമായ മുൻഗണന ലഭിക്കാത്തിടത്തോളം കനേഡിയൻ ഉത്പന്നങ്ങൾക്കു കരാറുകളിൽ അയോഗ്യത കല്പിക്കാൻ യുഎസ് ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷന് ട്രംപ് നിർദേശം നൽകിയിട്ടുണ്ട്.
Business
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള ‘കേരള ബ്രാൻഡ്’ പോർട്ടൽ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് തയാറാക്കിയ പോർട്ടൽ വഴി ഉയർന്ന ഗുണനിലവാരവും തനിമയും പുലർത്തുന്ന തദേശീയ ഉത്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള എന്ന സവിശേഷമായ ആഗോള സ്വത്വം കൈവരും.
വെളിച്ചെണ്ണ, കാപ്പി, തേയില, പാദരക്ഷകൾ, നെയ്യ്, തേൻ, കുപ്പിവെള്ളം, പ്ലൈവുഡ്, പിവിസി പൈപ്പ്, സർജിക്കൽ റബർ ഗ്ലൗസ്, കാലിത്തീറ്റ എന്നിങ്ങനെ 11 ഉത്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ സംസ്ഥാനതല സമിതി ഇതിനായി അംഗീകരിച്ചിട്ടുള്ളത്.
കേരളത്തിൽനിന്നുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്നതും പരിസ്ഥിതി സൗഹൃദവും ബാലവേലയോ വിവേചനങ്ങളോ ഇല്ലാത്തതുമായ തൊഴിൽ സാഹചര്യങ്ങളിൽ തയാറാക്കുന്നതുമായ ഉത്പന്നങ്ങൾക്കാണ് ഈ അംഗീകാരം നൽകുന്നത്.
Business
കൊച്ചി: വീഗാലാൻഡ് ഡെവലപ്പേഴ്സിന്റെ ഐപിഒ ഇന്ന് ആരംഭിക്കും. 210 കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഐപിഒ 15ന് അവസാനിക്കും.
18ന് ബിഎസ്ഇ, എന്‍എസ്ഇ തുടങ്ങിയ ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
വീഗാലാന്‍ഡ് ഡെവലപ്പേഴ്സിന്റെ ഓഹരിയൊന്നിന് 130 മുതല്‍ 140 രൂപ വരെയാണ് ഐപിഒയില്‍ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ലോട്ടില്‍ 107 ഓഹരികളാണുള്ളത്.
Business
മുംബൈ: ഇന്ത്യൻ പ്രൈമറി വിപണിക്ക് വളരെ തിരക്കേറിയ ആഴ്ചയാണ്. സബ്സ്ക്രിപ്ഷനായി 12 മെയിൻബോർഡ് ഐപിഒ കളാണ് ഈ ആഴ്ച നടക്കുന്നത്. ഇതിന്റെ ഭാഗമായി പ്രൈമറി വിപണി ഇന്ന് അപൂർവമായൊരു ചരിത്ര മുഹൂർത്തത്തിനാണ് സാക്ഷ്യംവഹിക്കുന്നത്. ഒരൊറ്റ ദിവസം മാത്രം ആറ് മെയിൻബോർഡ് ഐപിഒകളാണ് നിക്ഷേപകർക്കായി തുറക്കുന്നത്.
പ്രൈം ഡാറ്റാബേസിന്റെ റിപ്പോർട്ട് പ്രകാരം, 1996 ഒക്ടോബർ 14ന് ശേഷം ആദ്യമായാണ് ഒരേ ദിവസം തന്നെ ആറ് ഐപിഒകൾ പ്രാഥമിക വിപണിയിലെത്തുന്നത്. ഏഴ് ഐപിഒ ഒരേ ദിവസം എത്തിയിട്ടുണ്ട്. അത് 1996 ഒക്ടോബർ 28 ന് ആയിരുന്നു. ഐപിഒ മാർക്കറ്റിന് അനുകൂല വർഷങ്ങളായിരുന്നു 1995 നും 1996 നും ഇടയിൽ. 10 പബ്ലിക് ഓഫറുകൾ ഒരുമിച്ച് ദലാൽ സ്ട്രീറ്റിൽ എത്തിയ ദിവസങ്ങളുമുണ്ട്.
ഇന്ന് പ്രാഥമിക വിപണിയിലെത്തുന്ന ആറ് കന്പനികളും ചേർന്ന് ആകെ 4,386 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. റെന്റോമോജോ ലിമിറ്റഡ്, അസറ്റ് റീകണ്‍സ്ട്രക്ഷൻ കന്പനി ഇന്ത്യ ലിമിറ്റഡ്, മണിപ്പാൽ പേമെന്റ് & ഐഡന്റിറ്റി സൊല്യൂഷൻസ്, സ്റ്റീംഹൗസ് ഇന്ത്യ, എൽസിസി പ്രോജക്ട്സ് , കർമതാര എൻജിനിയറിംഗ് എന്നിവയാണ് കന്പനികൾ. 30 വർഷം മുൻപത്തെ സാഹചര്യവുമായി താരതമ്യം ചെയ്യുന്പോൾ, പ്രാഥമിക വിപണിയുടെ വ്യാപ്തി എത്രയധികം മാറിയിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽതന്നെ വ്യക്തമാകും.
1996ൽ ഒരൊറ്റ ദിവസം വന്ന ആറ് ഐപിഒകളും ചേർന്ന് ആകെ 22 കോടി രൂപ മാത്രമാണ് സമാഹരിച്ചത്. എന്നാൽ ഈ വ്യാപാര ആഴ്ചയിൽ, 7 മുതൽ 11 വരെ മാത്രം മൊത്തം 12 മെയിൻബോർഡ് ഐപിഒകളിലായി 7,180 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രൈമറി വിപണിയിൽ മുന്നേറ്റം
ഈ വർഷം ഓഗസ്റ്റ് വരെയുള്ള കണക്കു പ്രകാരം 62 മെയിൻബോർഡ് കന്പനികൾ പ്രാഥമിക ഓഹരി വിൽപനയിലൂടെ 73,668.97 കോടി രൂപ സമാഹരിച്ചു. ജൂലൈയിലെ 12 ഐപിഒകളിലൂടെ 28,648.49 കോടി രൂപയാണ് നേടിയത്. ഓഗസ്റ്റിൽ 23 കന്പനികൾ ചേർന്ന് 22,448,27 കോടി രൂപ സമാഹരിച്ചു. ഇത് വർഷത്തിന്റെ രണ്ടാം പകുതിയിൽ പ്രൈമറി മാർക്കറ്റിലുണ്ടായ ശക്തമായ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
ഐപിഒ കുതിപ്പിന് പിന്നിൽ
മ്യൂച്വൽ ഫണ്ട് ഒഴുക്ക്: മ്യൂച്വൽ ഫണ്ടുകളിലേക്ക് ഓരോ മാസവും വൻതോതിൽ പണം എത്തുന്നുണ്ട്. സെക്കൻഡറി മാർക്കറ്റിൽ നിക്ഷേപത്തിനു പരിധിയുള്ളതിനാൽ, ഈ ഫണ്ടുകൾ പുതിയ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്.
വിപണി സാഹചര്യങ്ങൾ: നിലവിലെ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താൻ കന്പനികൾ ശ്രമിക്കുന്നു.
Business
കൊച്ചി: നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (നബാർഡ്) റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ടിൽ (ആർഐഡിഎഫ്) നിന്ന് കേരളത്തിനു കഴിഞ്ഞ അഞ്ചു വർഷം വായ്പയായി ലഭിച്ചത് 3,474.86 കോടി. കൃഷി, അനുബന്ധ മേഖലകളിലെ വികസന പദ്ധതികൾക്കാണ് കൂടുതൽ തുക ചെലവഴിച്ചതെന്ന് മുംബൈയിലെ നബാർഡിന്റെ കാര്യാലയത്തിൽനിന്നുള്ള രേഖകൾ വ്യക്തമാക്കുന്നു.
ഗ്രാമീണമേഖലകളിലെ അടിസ്ഥാനസൗകര്യ വികസനത്തിനാണ് നബാർഡ് സംസ്ഥാനങ്ങൾക്കു പിന്തുണ നൽകുന്നത്. വനം, വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് 505 കോടി രൂപ നബാർഡ് വായ്പ അനുവദിച്ചു. 2024-25 സാമ്പത്തികവർഷത്തിലാണ് കൂടുതൽ തുക സംസ്ഥാനത്തിന് അനുവദിച്ചത്.
ആ വർഷം വായ്പയായി ലഭിച്ച 762.16 കോടിയിൽ 612.60 കോടിയും കാർഷിക വികസന പദ്ധതികൾക്കാണു വകയിരുത്തിയതെന്ന് കാസർഗോഡ് സ്വദേശി മുഹമ്മദ് അഷ്റഫിന് നബാർഡിൽനിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു.
വിവിധ ഫിഷിംഗ് ഹാർബറുകളുടെ വികസനം, പിഎം-കുസും പദ്ധതിപ്രകാരമുള്ള സൗരോർജ കാർഷിക പമ്പ്സെറ്റ്, വിവിധ പാലങ്ങളുടെയും റോഡുകളുടെയും പുനർനിർമാണം, ആശുപത്രി കെട്ടിടങ്ങളുടെ നവീകരണം, കുണ്ടറ കുടിവെള്ള പദ്ധതി, കണ്ണൂർ വിമാനത്താവളത്തിലെ പെരിഷബിൾ കാർഗോ സെന്റർ തുടങ്ങിയ വികസന പദ്ധതികൾക്ക് നബാർഡ് വായ്പ ഉപയോഗിച്ചിട്ടുണ്ട്.വായ്പാത്തുക ലഭിച്ച് ഏഴു വർഷത്തിനുള്ളിൽ തിരിച്ചടവ് പൂർത്തിയാക്കണമെന്നാണു നബാർഡ് വ്യവസ്ഥ.
Business
കൊച്ചി: മത്സ്യമേഖലയിലെ സംരംഭക സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ലക്ഷ്യമിട്ടു ദേശീയതല സംരംഭകത്വ പരിപാടിക്ക് (ക്ഷിതിജ് 2.0 - ദ ബ്ലൂ ഹൊറൈസൺ കോഹോർട്ട്) തുടക്കം. ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിൽ ഫിഷറീസ് ഡവലപ്മെന്റ് കമ്മീഷണർ ഡോ. കെ. മുഹമ്മദ് കോയ മുഖ്യാതിഥിയായിരുന്നു. സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ അധ്യക്ഷത വഹിച്ചു.
കൊച്ചിയിലെ ഐസിഎആർ -സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ഐസിഎആർ-സിഫ്റ്റ്) പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്ന പദ്ധതിയിലൂടെ, മത്സ്യബന്ധന മേഖലയിലെ പുതിയ സംരംഭങ്ങളും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 35 പരിശീലന ക്യാമ്പുകൾ ഇതിനകം സംഘടിപ്പിച്ചു. ഇവയിലൂടെ മത്സ്യബന്ധന, മത്സ്യകൃഷി മേഖലയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 270 അപേക്ഷകരെ പരിപാടിയിലേക്ക് തെരഞ്ഞെടുത്തു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഓൺലൈൻ സംരംഭവികസന പരിപാടി നടക്കും. ഇതിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്നവർക്കായി നാലു മാസത്തെ നേരിട്ടുള്ള പരിശീലനം, മേഖലാതല പരിശോധന, വിദഗ്ധ മാർഗനിർദേശം എന്നിവയുണ്ടാകും.
മത്സ്യകൃഷി, മത്സ്യബന്ധനം, വിളവെടുപ്പിനുശേഷമുള്ള സാങ്കേതികവിദ്യകൾ, മൂല്യവർധിത ഉത്പന്നങ്ങൾ, മത്സ്യബന്ധന-മത്സ്യകൃഷി അവശിഷ്ടങ്ങളുടെ പുനരുപയോഗം, മത്സ്യാരോഗ്യം, മത്സ്യത്തീറ്റ, പാക്കേജിംഗ് തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം നൽകും.
ഐസിഎആറിന്റെ സാങ്കേതികവിദ്യാ പരിപാലന വിഭാഗവും സിഫ്റ്റും സംയുക്തമായാണ് ക്ഷിതിജ് 2.0 സംഘടിപ്പിക്കുന്നത്. നാഷണൽ അഗ്രികൾച്ചർ ഇന്നോവേഷൻ ഫണ്ട്, പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന എന്നിവയുടെ പിന്തുണയും പദ്ധതിക്കുണ്ട്. ഐസിഎആറിന്റെ വിവിധ സ്ഥാപനങ്ങളും പരിശീലന പരിപാടികളിൽ പങ്കാളികളാകും.
സിഫ്റ്റെക് ഐഡിയത്തോൺ
ക്ഷിതിജ് 2.0-ന്റെ ഭാഗമായി സിഫ്റ്റെക് ഐഡിയത്തോൺ സംഘടിപ്പിക്കും. ഇതിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ബിസിനസ് ആശയങ്ങൾ അവതരിപ്പിച്ച് മത്സ്യ ഫിഷറീസ് ഇൻക്യുബേഷൻ സെന്റർ മുഖേന ധനസഹായവും ഇൻകുബേഷൻ പിന്തുണയും നേടാം.
മികച്ച എട്ട് ആശയങ്ങൾക്ക് നാലു ലക്ഷം വീതം വികസന ധനസഹായം ലഭിക്കും. അടുത്ത 20 നിർദേശങ്ങൾക്ക് 50,000 രൂപ വീതം പ്രാരംഭ ധനസഹായവും നൽകും. തെരഞ്ഞെടുക്കപ്പെടുന്ന 40 നിർദേശങ്ങൾക്ക് സൗജന്യ സംരംഭകത്വ രജിസ്ട്രേഷനും ലഭിക്കും.
Business
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് റിന്യൂവബിള്‍ എനര്‍ജി (സിഒആർഇ) സംഘടിപ്പിക്കുന്ന കോര്‍ റിന്യൂ എക്സ്പോ എനര്‍ജി കോണ്‍ക്ലേവ് 11 മുതല്‍ 13 വരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. കേന്ദ്രസര്‍ക്കാരിന്റെ പിഎം സൂര്യഘര്‍ പദ്ധതിയിലൂടെ ലഭ്യമാകുന്ന 78,000 രൂപ വരെയുള്ള സബ്സിഡിയും ഈടില്ലാത്ത ബാങ്ക് വായ്പകളും സംബന്ധിച്ചു പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുകയാണു പരിപാടിയുടെ ലക്ഷ്യം.
സൗരോർജരംഗത്തെ നിര്‍മാതാക്കള്‍, ഇപിസി കരാറുകാര്‍, സാങ്കേതികദാതാക്കള്, നിക്ഷേപകര്‍, വിതരണക്കാര്‍, നയരൂപീകരണ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന 1500ത്തോളം ഇന്സ്റ്റലേഷന് ഏജന്‍സികള്‍ക്ക് രാജ്യത്തെയും ആഗോളതലത്തിലെയും പ്രമുഖ നിര്‍മാതാക്കളുമായി നേരിട്ട് ആശയവിനിമയം നടത്താനും ബിസിനസ് പങ്കാളിത്തം ഉറപ്പാക്കാനും ഈ മേള അവസരമൊരുക്കും.
11ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കും. 12ന് മുഖ്യമന്ത്രി വി.ഡി. സതീശൻ എനർജി കോൺക്ലേവും എക്സ്പോയും ഉദ്ഘാടനം ചെയ്യും.
കെഎസ്ഇബി, കേന്ദ്ര ഊർജ മന്ത്രാലയം, ആർഇസി, എനർജി മാനേജ്മെന്റ് സെന്റർ കേരള , അനർട്ട് എന്നിവയുടെ സഹകരണത്തോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. രാവിലെ ഒന്പതുമുതല് രാത്രി 7.30 വരെയാണ് മേള.
Business
കൊച്ചി: കൊച്ചി ഇൻഫോപാർക്കിലെ സൻസ്കാര സ്കൂളിൽ ഗൂഗിൾ ക്ലൗഡിന്റെ പിന്തുണയോടെ സ്കൂൾ വിദ്യാർഥികൾക്കായി എഐ ഹാക്കത്തണും ബൂട്ട്ക്യാമ്പും നാളെയും 11നും നടത്തും. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസുമായി (മിറ്റ്സ് കൊച്ചി) സഹകരിച്ച് നടത്തുന്ന ഹാക്ക് യുവർ ഫ്യൂച്ചർ ഇന്റർ സ്കൂൾ കോഡിംഗ് ഹാക്കത്തോൺ സീസൺ 2-ൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ), കോഡിംഗ്, മറ്റ് ആധുനിക സാങ്കേതികവിദ്യകൾ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകും. മുന്‍പ് കോഡിംഗ് പരിചയമില്ലാത്തവർക്കും പങ്കെടുക്കാം.
നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം നാലുവരെയാണ് ഗൂഗിൾ ക്ലൗഡിന്റെ പിന്തുണയോടെയുള്ള എഐ ബൂട്ട്ക്യാന്പ്. ഗൂഗിൾ എഐ ടൂളുകൾ, ടീച്ചബിൾ മെഷീൻ, ജെമിനി, നോ-കോഡ് എഐ പ്ലാറ്റ്ഫോമുകൾ എന്നിവ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തും.
11ന് രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ഹാക്കത്തൺ സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സസ്റ്റൈനബിലിറ്റി, സ്മാർട്ട് കമ്യൂണിറ്റികൾ എന്നീമേഖലകളിലെ യഥാർഥ വെല്ലുവിളികൾക്ക് എഐ അധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്തി പ്രോട്ടോടൈപ്പുകൾ തയാറാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആറു മണിക്കൂറിനുള്ളിൽ പ്രോജക്ടുകൾ പൂർത്തിയാക്കി വിധികർത്താക്കൾക്കുമുന്നിൽ അവതരിപ്പിക്കണം.
ഒന്നാംസ്ഥാനം നേടുന്ന ടീമിന് 20,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10,000, 5,000 രൂപയും കാഷ് അവാർഡുകളായി ലഭിക്കുമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ്, സൻസ്കാര സ്കൂൾ പ്രിൻസിപ്പൽ ഡോ. സ്വാമിനാഥൻ കൃഷ്ണ, രോഹിത് രാജ്, മുത്തൂറ്റ് ഗ്രൂപ്പ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് ആൻഡ് സിഎസ്ആർ ഹെഡ് രോഹിത് രാജ് എന്നിവർ അറിയിച്ചു. ഫോൺ: 80892 58531, 94461 26750, 97445 40397.
Business
കൊച്ചി: കണ്ടെയ്നർ ചരക്കുനീക്കത്തിൽ കൊച്ചിൻ തുറമുഖത്തിനു റിക്കാർഡ് നേട്ടം. നടപ്പ് സാമ്പത്തികവർഷത്തിൽ കണ്ടെയ്നർ നീക്കത്തിൽ 18.53 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതോടെ ഈ സാമ്പത്തികവർഷം ഇതുവരെ കൈകാര്യം ചെയ്ത ആകെ കണ്ടെയ്നറുകളുടെ എണ്ണം 3.81 ലക്ഷം ടിഇയു ആയി. ഒരു മാസത്തിനിടെ 97,952 ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്തതും കൊച്ചിൻ തുറമുഖത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസനേട്ടമാണ്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഈ സാമ്പത്തികവർഷത്തിലും നേട്ടം ആവർത്തിക്കാനായത്. തുറമുഖത്തിന്റെ പ്രവർത്തനക്ഷമതയിലും ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയിലും നടത്തിയ വികസന പ്രവർത്തനങ്ങളാണ് തുടർച്ചയായി നേട്ടം കൈവരിക്കാൻ സഹായകമായതെന്ന് കൊച്ചിൻ പോർട്ട് അധികൃതർ പറഞ്ഞു.
വല്ലാർപാടത്തെ ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിന്റെ പ്രവർത്തനവും കൊച്ചിൻ തുറമുഖത്തിന്റെ കണ്ടെയ്നർ നീക്കത്തിലെ വളർച്ചയിൽ നിർണായകമാണ്. വല്ലാർപാടം ടെർമിനലിലെ ക്രെയിനുകളുടെ എണ്ണം ഏഴായി വർധിപ്പിച്ചതും യാർഡ് വിസ്തൃതി ഏകദേശം 14 ലക്ഷം ടിഇയു ശേഷിയിലേക്ക് ഉയർത്തിയതും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി. കൊച്ചിൻ പോർട്ടിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഇക്കണോമിക് ആൻഡ് ട്രേഡ് സോൺ എക്സിം വ്യവസ്ഥ ഏർപ്പെടുത്തിയത് വ്യാപാരം സുഗമമാക്കി.
അന്താരാഷ്ട്ര കപ്പൽപാതകളോടുള്ള സാമീപ്യം, കേരളത്തിന്റെ വ്യവസായ-വ്യാപാര മേഖലകളുമായുള്ള ബന്ധം, ആധുനിക കണ്ടെയ്നർ ടെർമിനൽ സൗകര്യങ്ങൾ എന്നിവയാണു വലിയ മദർഷിപ്പുകളെ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്ക് ആകർഷിക്കാൻ കാരണം. അടുത്തിടെ കൊച്ചിയിലെത്തിയ എംഎസി ഇലാരിയ എന്ന മദർഷിപ്പിൽനിന്നു മാത്രം 8,000ത്തിലധികം ടിഇയു കണ്ടെയ്നറുകളാണ് ടെർമിനലിൽ കൈകാര്യം ചെയ്തത്. ഇതും കൊച്ചി തുറമുഖത്തിന്റെ അപൂർവ നേട്ടങ്ങളിലൊന്നാണ്.
ഭാവിയിൽ വലിയ മദർഷിപ്പുകളെ കൂടുതൽ ആകർഷിക്കുന്നതിനായി കൊച്ചിൻ പോർട്ടിന്റെ കപ്പൽ ചാനലിന്റെ ആഴം 14.5 മീറ്ററിൽനിന്ന് 16 മീറ്ററായി ഉയർത്താനുള്ള 560.50 കോടി രൂപയുടെ പദ്ധതികളും നിലവിൽ പുരോഗമിച്ചുവരികയാണ്. കൂടുതൽ റിക്കാർഡ് നേട്ടങ്ങൾ കൊച്ചി തുറമുഖത്തിന് ഇതിലൂടെ കൈവരിക്കാൻ സാധിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
Business
കൊച്ചി: പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയായ വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നു. കേരളത്തില്‍നിന്ന് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമാണു വീഗാലാന്‍ഡ് ഡെവലപ്പേഴ്സ്.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്റെ 15-ാം വര്‍ഷത്തില്‍ത്തന്നെ ഈ നേട്ടം സാധ്യമാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഒപ്പം, കേരളത്തില്‍നിന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന മൂന്നു കമ്പനികള്‍ സ്ഥാപിച്ച ഒരേയൊരു ബിസിനസ്മാന് എന്ന ഖ്യാതിയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സ്വന്തമാക്കിയിരിക്കുകയാണ്.
വീഗാലാന്‍ഡ് ഡെവലപ്പേഴ്സിന്റെ 210 കോടി രൂപയുടെ പ്രാരംഭ പൊതുഓഹരി വില്പന (ഐപിഒ) 10ന് ആരംഭിക്കും. 15ന് ഐപിഒ അവസാനിക്കും. 18ന് ബിഎസ്ഇ, എന്‍എസ്ഇ തുടങ്ങിയ ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
വീഗാലാന്‍ഡ് ഡെവലപ്പേഴ്സിന്റെ ഓഹരിയൊന്നിന് 130 മുതല്‍ 140 രൂപ വരെയാണു ഐപിഒയില്‍ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.
ഒരു ലോട്ടില്‍ 107 ഓഹരികളാണുള്ളത്. ഉയര്‍ന്ന വിലയായ 140 രൂപപ്രകാരം ഒരു ലോട്ടിന് 14,980 രൂപയാണു നിക്ഷേപിക്കേണ്ടത്. ഐപിഒ പൂര്‍ണമായും പുതിയ ഓഹരികളുടെ വില്പനയാണ്. ഓഫര്‍ ഫോര്‍ സെയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആകെ 1.5 കോടി ഓഹരികളാണ് പുറത്തിറക്കുന്നത്.
ബാങ്കിംഗ്, ധനകാര്യ രംഗത്ത് മാനേജ്മെന്റ് തലത്തിൽ നാലു പതിറ്റാണ്ട് പരിചയ സമ്പത്തുള്ള സിന്‍ഡിക്കറ്റ് ബാങ്കിന്റെ മുന്‍ മാനേജിംഗ് ചെയര്‍മാനും ഡയറക്ടറുമായിരുന്ന ജോര്‍ജ് ജോസഫാണ് വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് ലിമിറ്റഡിന്റെ ചെയര്‍മാനും സ്വതന്ത്ര ഡയറക്ടറുമായി ചുമതലയേറ്റിരിക്കുന്നത്. സാമ്പത്തിക വിദഗ്ധന്‍ ഡോ. വിജയകുമാര്‍ സ്വതന്ത്ര ഡയറക്ടറായും പ്രവര്‍ത്തിക്കും.
2011ലാണ് വീഗാലാൻഡ് ഡെവലപ്പേഴ്സിന് തുടക്കമിട്ടത്. വിഗാര്ഡിലും അമ്യൂസ്മെന്റ് പാര്‍ക്കുകളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ സീനിയര്‍ മാനേജര്‍മാരെയും എന്‍ജിനിയര്‍മാരെയും ഉള്‍പ്പെടുത്തിയാണ് പുതിയ സംരംഭത്തിനു രൂപം നല്‍കിയത്.
എറണാകുളം വാഴക്കാലയിലെ വീഗാലാന്‍ഡ് ഗ്രീന്ക്ലൗഡ്സായിരുന്നു കമ്പനിയുടെ ആദ്യ പദ്ധതി. പരിസ്ഥിതിസൗഹൃദ നിര്‍മാണ രീതികള്‍ക്കു പ്രാധാന്യം നല്കിയ പദ്ധതിയില്‍ ബയോഫിലിക് ലിവിംഗ് ആശയത്തിനാണ് മുന്‍തൂക്കം നല്‍കിയത്. പ്രകൃതിദത്തമായ വെളിച്ചവും വായുവും പരമാവധി ലഭ്യമാക്കുന്ന രൂപകല്പന, ജലഊര്‍ജ സംരക്ഷണം, പച്ചപ്പ് നിലനിര്‍ത്തല്‍ തുടങ്ങിയവ പദ്ധതികളുടെ ഭാഗമാക്കി.
ഇതുവരെ 10 പദ്ധതികള്‍ പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്കു കൈമാറി. സംസ്ഥാനത്തെ വിവിധ നഗരങ്ങളിലായി 12 പദ്ധതികളുടെ നിര്‍മാണം നിലവില്‍ പുരോഗമിക്കുകയാണ്. കൊച്ചിയിലും കോഴിക്കോട്ടും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
നിര്‍മാണമേഖലയിലെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചതിന് വീഗാലാന്‍ഡ് പദ്ധതികള്‍ക്ക് വിവിധ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പുതിയ പദ്ധതികളിലൂടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനൊപ്പം ഓഹരി വിപണി പ്രവേശനത്തിലൂടെ കമ്പനിയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ വേഗം നല്‍കുകയാണ് വീഗാലാന്‍ഡ് ഡെവലപ്പേഴ്സിന്റെ ലക്ഷ്യം.
Business
മുംബൈ: ക്രൂഡ് ഓയിൽ വില വർധന, യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നത്, യുഎസ് പലിശനിരക്ക് ഉയർത്തിയേക്കാമെന്ന ആശങ്ക എന്നിവ നിക്ഷേപരുടെ ആത്മവിശ്വാസത്തെ ബാധിച്ചതിനെത്തുടർന്ന് പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി50യും ഇടിഞ്ഞു.
സാന്പത്തിക-കോർപറേറ്റ് വരുമാന പ്രവണതകൾ അനുകൂലമായി തുടരുന്പോഴും സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ നാലാം ആഴ്ചയും നഷ്ടം രേഖപ്പെടുത്തി.
സെൻസെക്സ് 383 പോയിന്റ് താഴ്ന്ന് 76,133ലും നിഫ്റ്റി 119 പോയിന്റ് നഷ്ടത്തിൽ 23,779ലും ക്ലോസ് ചെയ്തു. യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതിനെത്തുർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയാണ് പ്രധാനമായും വിപണിക്ക് തിരിച്ചടിയായത്.
നാലു ശതമാനത്തോളം താഴ്ന്ന് ഇൻഫോസിസ് ഓഹരികൾ സെൻസെക്സിലെ ഏറ്റവും വലിയ നഷ്ടത്തിലായി. ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസെർവ് ഓഹരികൾ ഏകദേശം രണ്ടു ശതമാനം താഴ്ന്നു. അൾട്രാ ടെക്, ടിസിഎസ്, ട്രെന്റ്, ഏഷ്യൻ പെയിന്റ്സ്, എസ്ബിഐ, അദാനി പോർട്സ്, റിലയൻസ്, എച്ച്സിഎൽ ടെക് എന്നീ ഓഹരികൾക്കും നഷ്ടമായിരുന്നു. എന്നാൽ, പൊതുവായ ട്രെൻഡിനു വിപരീതമായി എൽആൻഡ് ടി, ഭാരതി എയർടെൽ എന്നിവ നേട്ടമുണ്ടാക്കി.
വിശാല സൂചികകളിലെ പ്രകടനം സമ്മിശ്രമായിരുന്നു. നിഫ്റ്റി മിഡ്കാപ്100 ഏകദേശം 0.5 ശതമാനവും നിഫ്റ്റി സ്മോൾകാപ് 100 സൂചിക നേരിയ നേട്ടത്തോടെയും ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
മേഖലാ സൂചികകളിൽ നിഫ്റ്റി ഐടിക്കും (2.86 %)നിഫ്റ്റി മീഡിയയ്ക്കും (2.28 %) വലിയ നഷ്ടം നേരിട്ടു. മെറ്റൽ, പൊതുമേഖല ബാങ്ക്, റിയൽറ്റി എന്നിവയും നഷ്ടത്തിലാണ് കലാശിച്ചത്. നിഫ്റ്റി ഫാർമ, ഫെൽത്ത്കെയർ എന്നിവ നേട്ടമുണ്ടാക്കി.
Business
കൊച്ചി: ലോജിസ്റ്റിക്സ്, ഷിപ്പിംഗ് വിദ്യാഭ്യാസരംഗത്ത് പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് പാക്സ് അക്കാദമി ഫോര്‍ ലോജിസ്റ്റിക് ആന്‍ഡ് ഷിപ്പിംഗ് എല്‍എല്‍പി വൊയേജ് എന്നപേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
കൊച്ചി പനമ്പിള്ളി നഗറിലെ ദി അവന്യൂ സെന്റര്‍ ഹോട്ടലിലെ ദിവാന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വൊയേജ് പരിപാടിയുടെ ഉദ്ഘാടനം കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.പി. സലിം കുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ അക്കാദമിയുടെ പുതിയ ബ്രോഷറിന്റെയും വെബ്സൈറ്റിന്റെയും പ്രകാശനവും ഓണ്‍ലൈന്‍ ക്ലാസുകളുടെ ഔദ്യോഗിക തുടക്കംകുറിക്കലും നടന്നു.
ലോജിസ്റ്റിക്സ്, ഷിപ്പിംഗ് മേഖലകളില്‍ വ്യവസായാധിഷ്ഠിത വിദ്യാഭ്യാസത്തിനും പരിശീലനത്തിനും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണു പരിപാടി സംഘടിപ്പിച്ചതെന്ന് അക്കാദമി അറിയിച്ചു.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോജിസ്റ്റിക്സ്, ഷിപ്പിംഗ്, സപ്ലൈ ചെയിന്‍ മേഖലകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രായോഗിക പരിജ്ഞാനവും തൊഴില്‍ശേഷിയുമുള്ള പ്രഫഷണലുകളെ വാര്‍ത്തെടുക്കുകയാണ് പാക്സ് അക്കാദമിയുടെ ലക്ഷ്യം.
ഷിപ്പിംഗ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ഓപ്പറേഷന്‍സ്, വെയര്‍ഹൗസിംഗ്, കസ്റ്റംസ് ക്ലിയറന്‍സ്, മള്‍ട്ടിമോഡല്‍ ട്രാന്സ്പോര്ട്ടേഷന്, എക്സിം നടപടിക്രമങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് അക്കാദമി വ്യവസായാധിഷ്ഠിത പഠനപരിപാടികള്‍ ഒരുക്കുന്നത്.
Business
ബെയ്ജിംഗ്: ആപ്പിൾ, ഷവോമി തുടങ്ങിയ പ്രമുഖ ആഗോള സാങ്കേതിക ഭീമന്മാരിൽനിന്നുള്ള കടുത്ത വെല്ലുവിളിക്കിടെ ചൈനീസ് പ്രീമിയം ഫോൺ വിപണിയിലെ ഒന്നാം സ്ഥാനം നിലനിർത്താൻ നീക്കങ്ങളുമായി ഹുവായ്.
രണ്ടു മടക്കുകളുള്ള അത്യാധുനിക ഫ്ലാഗ്ഷിപ്പ് ഫോൾഡബിൾ സ്മാർട്ട്ഫോണായ ‘മേറ്റ് എക്സ്.ടി 2’ ഹുവായ് ടെക്നോളജീസ് വിപണിയിൽ അവതരിപ്പിച്ചു. ഒരു സാധാരണ സ്മാർട്ട്ഫോണിന്റെയും വലിയ ടാബ്ലെറ്റിന്റെയും സവിശേഷതകൾ സമന്വയിപ്പിച്ചാണ് ഈ ഫോൺ രൂപകല്പന ചെയ്തിരിക്കുന്നത്.
ഹുവായുടെ ഏറ്റവും പുതിയ ‘കിരിൻ 9050 പ്രോ’ ചിപ്പാണ് മേറ്റ് എക്സ്.ടി 2ൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഈ പ്രീമിയം ഹാൻഡ്സെറ്റിന്റെ വില വിപണിയിൽ വലിയ ചർച്ചയായിട്ടുണ്ട്. 19,999 യുവാൻ (ഏകദേശം 2.5 ലക്ഷം രൂപ) മുതൽ ആരംഭിക്കുന്ന ഫോണുകളുടെ ഏറ്റവും ഉയർന്ന പതിപ്പിന് 24,999 യുവാനു (ഏകദേശം 3.12 ലക്ഷം രൂപ) മുകളിലാണു വില. ഈമാസം 12 മുതലാണ് വിപണിയിൽ വില്പന ആരംഭിക്കുന്നത്.
മെമ്മറി ഘടകങ്ങളുടെ നിർമാണച്ചെലവ് കുത്തനെ ഉയർന്നതാണ് ഉയർന്ന വിലയ്ക്കു കാരണമെന്ന് ഹുവായ് എക്സിക്യൂട്ടീവ് ഡയറക്ടർ റിചാർഡ് യു പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ധാരാളം പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയതിനാൽ ഉത്പാദനച്ചെലവിൽ വലിയ സമ്മർദമുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരം കടുപ്പിച്ച് ഷവോമി;ആപ്പിളും സജ്ജം
ഹുവായ് പുതിയ മോഡൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ, ആപ്പിളിന് വെല്ലുവിളിയുമായി മറ്റൊരു ചൈനീസ് ബ്രാൻഡായ ഷവോമിയും രംഗത്തെത്തി. തങ്ങളുടെ പുതിയ ‘ഷവോമി 18 ഫോൾഡ്’ കമ്പനി പുറത്തിറക്കി. പാസ്പോർട്ട് മാതൃകയിലുള്ള ഈ ഉപകരണത്തിൽ ഷവോമി സ്വന്തമായി വികസിപ്പിച്ച എക്സ്റിംഗ് 03 പ്രൊസസറും ചൈനീസ് കമ്പനിയായ സിഎക്സ്എംടി നിർമിച്ച മെമ്മറിയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സാങ്കേതികവിദ്യകളിലും സപ്ലൈ ചെയിനിലും സ്വയംപര്യാപ്തത കൈവരിക്കാനുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ പുതിയ മോഡലുകൾ. ആപ്പിളിന്റെ പുതിയ ഐഫോൺ സീരീസ് പ്രഖ്യാപനം നാളെ നടക്കാനിരിക്കേയാണ് എതിരാളികളുടെ ഈ മിന്നൽ നീക്കം. ആപ്പിളും ഇത്തവണ തങ്ങളുടെ ആദ്യ ഫോൾഡബിൾ ഫോൺ പുറത്തിറക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സാങ്കേതിക ലോകം.
Business
തൃശൂർ: ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് ഏർപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രകടനത്തിനുള്ള ‘ബെസ്റ്റ് പെർഫോമൻസ് അവാർഡ് (2025-26)’ കല്യാണ്‍ സിൽക്സ് സ്വന്തമാക്കി.
ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന ചടങ്ങിൽ കല്യാണ്‍ സിൽക്സ് മാനേജിംഗ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ പുരസ്കാരം ഏറ്റുവാങ്ങി. ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് ചീഫ് കമേഴ്സ്യൽ ഓഫീസർ പങ്കജ് മെഹ്റോത്ര, ലൂയി ഫിലിപ് ചീഫ് ബിസിനസ് ഓഫീസർ അനിൽ എസ്. കുമാർ എന്നിവർ ചേർന്നാണ് അവാർഡ് സമ്മാനിച്ചത്. കഴിഞ്ഞ വർഷം മാൾട്ടയിൽ നടന്ന എഡിഷനിലും കല്യാണ്‍ സിൽക്സിന് ഇതേ പുരസ്കാരം ലഭിച്ചിരുന്നു.
ഗുണമേന്മയിലുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾക്കും ഉപഭോക്താക്കൾ പതിറ്റാണ്ടുകളായി അർപ്പിക്കുന്ന വിശ്വാസത്തിനുമുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് മാനേജിംഗ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ പറഞ്ഞു. ഈ നേട്ടം സാധ്യമാക്കിയ ഉപഭോക്താക്കൾക്കും പങ്കാളികൾക്കും ജീവനക്കാർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
Business
പെരിന്തൽമണ്ണ: മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ 36-ാമത് കസ്റ്റമർ ഫെസിലിറ്റേഷൻ സെന്റർ പെരിന്തൽമണ്ണയിൽ നഗരസഭ പ്രതിപക്ഷ നേതാവ് വി. രാഹുൽ ഉദ്ഘാടനം ചെയ്തു.
മലങ്കര ക്രെഡിറ്റ് സൊസൈറ്റി ചെയർപേഴ്സണ്‍ മറിയാമ്മ പയസ് അധ്യക്ഷത വഹിച്ചു. വി. രാഹുൽ ആദ്യനിക്ഷേപ സ്വീകരണവും ആദ്യ വായ്പാ വിതരണവും നിർവഹിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ചമയം വാപ്പു, കേരള വ്യാപാരി വ്യവസായി സമിതി പെരിന്തൽമണ്ണ യൂണിറ്റ് പ്രസിഡന്റ് മൻസൂർ നെച്ചിയിൽ, ഏരിയ പ്രസിഡന്റ് സലാം ഗൾഫോണ്‍ എന്നിവർ ചേർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ധനസഹായം കൈമാറി.
മലങ്കര ക്രെഡിറ്റ് സൊസൈറ്റി ഡെപ്യൂട്ടി സിഇഒ പി. ശിവപ്രകാശ്, സിആർഒ കാർത്തിക് നാരായണ്‍ എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലും പ്രവർത്തന അനുമതിയുള്ളതും മെന്പർമാരിൽനിന്നു നിക്ഷേപം സ്വീകരിക്കാനും ലോണ്‍ നൽകാനും അധികാരമുള്ള തുമായ സ്ഥാപനമാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റി.
ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബോചെ പ്രമോട്ടറായി വന്നതിനുശേഷം സൊസൈറ്റിക്ക് 1,75,000ൽപരം അംഗങ്ങൾക്ക് സേവനം നൽകാനും അറുനൂറിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചുവെന്ന് അധികൃതർ പറഞ്ഞു.
പെരിന്തൽമണ്ണ ബ്രാഞ്ച് സേവനങ്ങൾക്കായി 90725 98039, 1800 313 1223 (ടോൾ ഫ്രീ ) എന്നീ നന്പറുകളിൽ ബന്ധപ്പെടാം.
Business
കൊച്ചി: നിക്ഷേപക വിദ്യാഭ്യാസം, സാമ്പത്തിക സാക്ഷരത, നിക്ഷേപക സംരക്ഷണം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന സമയത്ത് പുന്നമട കായലിൽ പ്രത്യേക ഇൻവെസ്റ്റർ അവെയർനസ് പവലിയൻ ഒരുക്കി സെബിയും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും.
പവലിയനിൽ ഒരുക്കിയ സ്പിൻ ദി വീൽ വഴി ഓഹരിവിപണിയെക്കുറിച്ചുള്ള അറിവ് പരീക്ഷിക്കാനും സ്കാം നോ ഗെയിമിലൂടെ തട്ടിപ്പുകൾ തിരിച്ചറിയാനും അവെയർനസ് ഡാർട്സ്, പ്രൊട്ടക്ഷൻ ബാസ്കറ്റ്സ്, ഇൻവെസ്റ്റ് സേഫ് ലുഡോ തുടങ്ങിയ കളികളിലൂടെ നിക്ഷേപ സംരക്ഷണ പാഠങ്ങൾ പഠിക്കാനും പൊതുജനത്തിന് അവസരമൊരുക്കിയിരുന്നു.
Business
തിരുവനന്തപുരം: ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖരായ ഓഡി ഗ്രൂപ്പ് സ്ഥാപനമായിരുന്ന ഇറ്റാൽഡിസൈനിന്റെ ഭൂരിപക്ഷ ഓഹരി ഏറ്റെടുക്കൽ പ്രക്രിയ മുൻനിര എഐ, ടെക്നോളജി ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി പൂർത്തിയാക്കി.
Business
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,130 രൂപയിലും പവന് 1,13,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ താഴ്ന്ന് 11,610 രൂപയിലെത്തി. 14 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ കുറഞ്ഞ് 9,040 രൂപയിലും ഒമ്പത് കാരറ്റ് സ്വർണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,830 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
രണ്ടുദിവസത്തെ കുതിപ്പിനു ശേഷം ശനിയാഴ്ച മുതലാണ് സ്വർണവില വീണ്ടും താഴേക്കുപോകാൻ തുടങ്ങിയത്. ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയുമാണ് കുറഞ്ഞത്. ഓണക്കാല ഇടിവിൽ ഒരാഴ്ചയ്ക്കിടെ പവന് 8,800 രൂപയോളമാണ് ഇടിഞ്ഞത്. ഇതിനു പിന്നാലെ കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരിച്ചുകയറിയ സ്വർണവിലയാണ് വീണ്ടും താഴേക്കുപോയത്.
ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. പിന്നീട് കുതിപ്പും കിതപ്പുമാണ് ദൃശ്യമായത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ഒരുവേള ഔൺസിന് 4,392 ഡോളർ വരെ എത്തിയ രാജ്യാന്തരവില ഇപ്പോഴുള്ളത് 4,404 ഡോളറിലാണ്.
അതേസമയം, വെള്ളി വിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
രാജ്യാന്തര റബർ വിപണി ബുള്ളിഷായി നീങ്ങുമ്പോഴും വാങ്ങൽ താത്പര്യം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. സാങ്കേതികമായി ഓവർസോൾഡായത് തിരിച്ചുവരവിനു വഴിയൊരുക്കാം. തെക്കുകിഴക്കൻ രാജ്യങ്ങളിലെ കാലാവസ്ഥ നിർണായകം. എൽ നിനോ ഫെബ്രുവരി വരെ നീളുമെന്ന വിലയിരുത്തൽ ആഗോള റബർ ഉത്പാദനത്തിൽ വൻ വിള്ളലുണ്ടാക്കും. പ്രതികൂല കാലാവസ്ഥ ഹൈറേഞ്ചിലെ കുരുമുളക് ഉത്പാദനത്തിനു തിരിച്ചടിയാവുമെന്ന ആശങ്കയിൽ കർഷകരും മധ്യവർത്തികളും സ്റ്റോക്കിൽ പിടിമുറുക്കി. ഉയർന്ന പകൽ താപനില ഏലം കർഷകരിൽ ഭീതി ഉളവാക്കുന്നു.
റബർ ഉത്പാദനം ചുരുങ്ങുമെന്ന് ആശങ്ക
മുൻനിര റബർ ഉത്പാദക രാജ്യമായ തായ്ലൻഡിൽ മഴ അല്പം കുറഞ്ഞത് ടാപ്പിംഗിന് അനുകൂല സാഹചര്യം ഒരുക്കുന്നതായാണു വിവരം. അതായത്, വരവ് ഉയരുമെന്ന സൂചന ടയർ വ്യവസായികളെ തിരക്കിട്ടുള്ള വാങ്ങലുകളിൽനിന്നും അല്പം പിൻതിരിപ്പിച്ചു. ഇതിനിടയിൽ എൽ നിനോ പ്രതിഭാസം ഇന്തോനേഷ്യൻ റബർ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. മലേഷ്യൻ കാലാവസ്ഥയിൽ കാര്യമായ മാറ്റമില്ലെങ്കിലും ഈ മൂന്ന് രാജ്യങ്ങളിലും മുന്നിലുള്ള രണ്ട് മാസങ്ങളിൽ പ്രതികൂല കാലാവസ്ഥ തലയുയർത്താനുള്ള സാധ്യതയാണു നിലവിലുള്ളത്. ഉയർന്ന പകൽതാപനില മൂലം മരങ്ങളിൽ നിന്നുള്ള പാൽലഭ്യത ചുരുങ്ങാം.
വ്യവസായികളുടെ വശത്തുനിന്നു വീക്ഷിക്കുമ്പോൾ ഇലക്ട്രിക് വാഹന വില്പന ഉയരുകയാണ്. ചൈനയിലും ഇന്ത്യയിലും മാത്രമല്ല, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കൊപ്പം യൂറോപ്യൻ രാജ്യങ്ങളിലും വാഹന വില്പനയിലെ വർധന ദീർഘകാലയളവിലേക്ക് ടയറിനു ഡിമാൻഡ് പകരും. എന്നാൽ, ഫെബ്രുവരി വരെയുള്ള അഞ്ചു മാസക്കാലയളവിൽ പ്രതികൂല കാലാവസ്ഥയിൽ റബർ ഉത്പാദനം ചുരുങ്ങുമെന്നതു മറികടക്കാനുള്ള നീക്കത്തിലാണു ടയർ ലോബി. ഇക്കാര്യം വിലയിരുത്താൻ വൻകിടക്കാർ കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ ഒത്തുചേർന്നതായാണ് രഹസ്യവിവരം. ഷീറ്റ് ലഭ്യത ചുരുങ്ങുന്ന സാഹചര്യം ഉടലെടുത്താൽ വർഷാന്ത്യം ടയർ ഉത്പാദനത്തിൽ നിയന്ത്രണം വരുത്തുന്ന കാര്യവും ചർച്ച ചെയ്തു. എന്നാൽ, ഇത് സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമാക്കി. റബർ സ്റ്റോക്ക് ചുരുങ്ങുന്നത് വ്യവസായികളിൽ പിരിമുറുക്കം ഉളവാക്കുന്നുണ്ട്.
മഴ മാറി; യീൽഡ് കുറഞ്ഞു
സംസ്ഥാനത്ത് മഴ മാറിയതോടെ റബർ ടാപ്പിംഗ് രംഗം ഉണർന്നെങ്കിലും ഉയർന്ന പകൽ താപനിലയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും മരങ്ങളിൽനിന്നുള്ള യീൽഡ് കുറഞ്ഞു. ഈ നിലയിൽ കാലാവസ്ഥ തുടർന്നാൽ ആഴ്ചയിൽ രണ്ടോ മൂന്നോ വെട്ടിന് മാത്രം കർഷകർക്ക് അവസരം ലഭിക്കും. വാരാരംഭത്തിൽ 27,600 രൂപയിൽ ഇടപാടുകൾ നടന്ന നാലാം ഗ്രേഡ് 27,000 രൂപയിലേക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡ് 26,500 രൂപയിലും ഒട്ടുപാൽ 18,700 രൂപയിലും ലാറ്റക്സ് 19,000 രൂപയിലുമാണ്.
ജപ്പാൻ ഒസാക്കയിൽ റബറിനു 452 യെന്നിലെ പ്രതിരോധം മുന്നിൽക്കണ്ട് ഇടപാടുകാർ ലാഭമെടുപ്പിന് ഇറങ്ങി. സാങ്കേതികമായി വിപണി ഓവർബോട്ടായതാണ് ഓപ്പറേറ്റർമാരെ വാരാരംഭത്തിൽ കവറിംഗിനു പ്രേരിപ്പിച്ചത്. ഫണ്ടുകളുടെ ലാഭമെടുപ്പ് പിന്നീട് വില്പന സമ്മർദമായതിനിടയിൽ ഓവർസോൾഡായി. 427 യെൻ വരെ ഇടിഞ്ഞ ശേഷം 429 യെന്നിലാണ് ക്ലോസിംഗ് നടന്നത്. ഈ വാരം 435-438ൽ പ്രതിരോധവും 423ൽ താങ്ങുമുണ്ട്. ബാങ്കോക്കിൽ റബർ കിലോ 266 രൂപയിൽനിന്ന് 261 രൂപയിലേക്ക് താഴ്ന്നു.
കുരുമുളക് വിപണിയിൽ ചരക്ക് ക്ഷാമം
കുരുമുളക് ഇറക്കുമതി വാർത്തകൾ പ്രചരിപ്പിച്ച് കാർഷിക മേഖലയിലും വിപണികളിലും ആശയക്കുഴപ്പം സൃഷ്ടിക്കാൻ ഒരു വിഭാഗം നടത്തിയ നീക്കം വിലപ്പോയില്ല. വിപണി രൂക്ഷമായ ചരക്ക് ക്ഷാമത്തിന്റെ പിടിയിലാണ്. കിലോ 700 രൂപയ്ക്ക് മുകളിൽ ഉത്പന്നം സഞ്ചരിച്ചിട്ടും ചരക്ക് ഇറക്കാൻ മധ്യവർത്തികളും വൻകിട കർഷകരും തയാറായില്ല. ഇതിനിടയിൽ എൽ നിനോ പ്രതിഭാസം ഫെബ്രുവരി വരെ ഉയർന്ന താപനിലയ്ക്ക് കാരണമാവുമെന്ന കാലാവസ്ഥാ വിലയിരുത്തൽ കണക്കിലെടുത്താൽ തുലാവർഷം ഇക്കുറി ദുർബലമാകാൻ ഇടയുണ്ട്. കാലവർഷം പതിവിലും 21 ശതമാനം കുറവാണു കേരളത്തിൽ ലഭിച്ചത്. കുരുമുളക് വില 740 രൂപ മറികടക്കുമെന്ന പ്രതീക്ഷയിലാണു കാർഷിക മേഖല. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 70,000 രൂപയിൽനിന്നും 70,300 രൂപയായി. ഗാർബിൾഡ് 72,300 രൂപയിലും വ്യാപാരം നടന്നു.
വിയറ്റ്നാം നടപ്പുവർഷം ഇതിനകം ഏകദേശം 1,86,000 ടൺ കുരുമുളക് കയറ്റുമതി ചെയ്തു. സീസൺ ആരംഭിക്കാൻ ഇനിയും മാസങ്ങൾ പലത് മുന്നിലുള്ളതിനിടയിൽ കാർഷികമേഖലകളിൽ കരുതൽശേഖരം ചുരുങ്ങിയത് ആഭ്യന്തര വിലക്കയറ്റത്തിനു വഴിതെളിക്കുമെന്ന പ്രതീക്ഷയിലാണു കർഷകർ. അന്താരാഷ്ട്ര വിപണിയിൽ വിയറ്റ്നാം 6400 ഡോളറും ഇന്തോനേഷ്യ 6700 ഡോളറും ബ്രസീൽ 6000 ഡോളറും മലേഷ്യ 9300 ഡോളറും ഇന്ത്യ 7800 ഡോളറും മുളകിന് രേഖപ്പെടുത്തി.
മികവ് നിലനിർത്തി ഏലം
ഉത്തരേന്ത്യൻ ഉത്സവ ഡിമാൻഡിൽ ഏലം മികവ് നിലനിർത്തി. ആഭ്യന്തര ആവശ്യക്കാരുടെ ശക്തമായ പിന്തുണയ്ക്കിടയിൽ അറബ് രാജ്യങ്ങളിൽനിന്നും അന്വേഷണങ്ങളെത്തുന്നുണ്ട്. ശരാശരി ഇനങ്ങൾ കിലോ 3064 രൂപയിലും വലിപ്പം കൂടിയ ഇനങ്ങൾ 3513 രൂപയിലുമാണ്.