Leader Page
67-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തലസ്ഥാനനഗരിയിൽ തുടക്കം കുറിക്കുന്ന ഈ നിമിഷം അതീവ സന്തോഷകരമാണ്. ഒളിമ്പിക്സ് മാതൃകയിൽ രണ്ടാംതവണ സംഘടിപ്പിക്കുന്ന ഈ മഹാമേള ഇനി തിരുവനന്തപുരം കേരളത്തിന്റെ കായികതലസ്ഥാനം കൂടിയാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.
നമ്മുടെ കായികകേരളത്തിന്റെ ഭാവിയെഴുതാൻ ഏകദേശം 20,000ത്തോളം കായികപ്രതിഭകളാണ് 12 സ്റ്റേഡിയങ്ങളിലായി 41 ഇനങ്ങളിൽ മാറ്റുരയ്ക്കാൻ ഒത്തുചേരുന്നത്. മുഖ്യമന്ത്രിയുടെ അഭിമാനകരമായ സ്വർണക്കപ്പിൽ മുത്തമിടാൻ ഓരോ ജില്ലയും പോരാടുമ്പോൾ അത് ആരോഗ്യകരമായ മത്സരത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയമായി മാറുന്നു.
ഈ മേളയുടെ ഏറ്റവും വലിയ പ്രത്യേകത അത് എല്ലാവരെയും ഉൾക്കൊള്ളുന്നു എന്നതാണ്. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ‘ഇൻക്ലൂസീവ് സ്പോർട്സ്’ ഒരുക്കിയും നമ്മുടെ തനത് ആയോധനകലയായ കളരിയെ മത്സര ഇനമാക്കിയും നമ്മൾ മാതൃകയാകുകയാണ്. യുഎഇയിൽനിന്നുള്ള വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള പ്രവാസിതാരങ്ങളുടെ പങ്കാളിത്തവും ഈ മേളയുടെ മാറ്റുകൂട്ടുന്നു.
നമ്മുടെ അഭിമാനതാരങ്ങളായ സഞ്ജു സാംസണും കീർത്തി സുരേഷും ഈ മേളയുടെ ഭാഗമാകുമ്പോൾ, അതിന്റെ ആവേശം വാനോളമുയരുകയാണ്. അതിലേറെ അഭിമാനകരം ഈ മേളയുടെ ചരിത്രത്തിലാദ്യമായി തീം സോംഗ് പൂർണമായും നമ്മുടെ സ്കൂൾ കുട്ടികൾതന്നെ ഒരുക്കി എന്നതാണ്. ഇത് പൊതുവിദ്യാഭ്യാസ രംഗത്തിന്റെ കരുത്താണ് കാണിക്കുന്നത്.
കായികവിദ്യാഭ്യാസത്തിന് കേരളം വലിയ പ്രാധാന്യമാണു നൽകുന്നത്. സെക്കൻഡറിതലം വരെ കേരളത്തിൽ നടന്ന സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി എസ്സിഇആർടിയുടെ നേതൃത്വത്തിൽ ആരോഗ്യ, കായിക വിദ്യാഭ്യാസ മേഖലയും പൂർണമായ നിലയിൽ പരിഷ്കരണത്തിനു വിധേയമാക്കിയിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള ഉള്ളടക്കമേഖലകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യ, കായിക വിദ്യാഭ്യാസ ആക്ടിവിറ്റി ബുക്കുകളാണ് കുട്ടികൾക്കുവേണ്ടി തയാറാക്കി വിതരണം ചെയ്തിട്ടുള്ളത്. ഈ പുസ്തകങ്ങളുടെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലുള്ള പുസ്തകങ്ങളാണു നിലവിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഉപയോഗിച്ചുവരുന്നത്.
നിരവധി പ്രധാനപ്പെട്ട ഉള്ളടക്കമേഖലകൾ ഉൾപ്പെടുന്നുണ്ടെങ്കിലും ഇന്ന് നമ്മുടെ സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരായ ശക്തമായ ബദൽമാർഗമായി കായികത്തെ ഉപയോഗപ്പെടുത്താനുള്ള സാധ്യതകളാണ് ഈ പുസ്തകങ്ങളിൽ വളരെ സവിസ്തരം ഉൾക്കൊള്ളിച്ചിട്ടുള്ളത്. കൂടാതെ, ഈ ഉള്ളടക്കമേഖലകൾ ഫലപ്രദമായി വിനിമയം ചെയ്യുന്നതിന് സഹായകമാകുന്ന നിലയിൽ അധ്യാപകർക്കുവേണ്ടിയുള്ള ഹാൻഡ് ബുക്കുകൾ സമാന്തരമായി തയാറാക്കിയിട്ടുണ്ട്. ഈ ഹാൻഡ് ബുക്കിൽ കേരളത്തിലെ സ്കൂൾ സ്പോർട്സ് മാന്വലിന്റെ ഭാഗമായി ഉൾപ്പെടുന്ന കായിക ഇനങ്ങളുടെ പരിശീലനരീതി സംബന്ധിച്ച വിവരണം വളരെ കൃത്യമായി ഓരോ ക്ലാസുകളിലും ഘട്ടം ഘട്ടമായി നൽകിയിട്ടുണ്ട്.
പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ സമഗ്ര കായിക, ആരോഗ്യ പരിപോഷണത്തിനുവേണ്ടി തയാറാക്കിയിട്ടുള്ള ഹെൽത്തി കിഡ്സ് പുസ്തകങ്ങളിൽ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ മുഴുവനും എസ്ഐഇടിയുടെ നേതൃത്വത്തിൽ ലഘു വീഡിയോകൾ തയാറാക്കി നിലവിൽ സംപ്രേഷണം ചെയ്തുവരുന്നു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലും സ്പെഷൽ സ്കൂളുകളിലും പഠിക്കുന്ന സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആരോഗ്യ, കായിക വിദ്യാഭ്യാസം വളരെ മികച്ച രീതിയിൽ നിർവഹിക്കുന്നതിന് ആവശ്യമായ അനുരൂപീകരണം നടത്തിയിട്ടുള്ള വീഡിയോ ലെസണുകളുടെ നിർമാണപ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും മികവോടുകൂടി നടക്കുന്ന ലോകത്തിനുതന്നെ മാതൃകയായ ഇൻക്ലൂസീവ് കായികമേളയുടെ സ്പോർട്സ് മാന്വൽ വളരെ ചിട്ടയോടുകൂടി തയാറാക്കുകയും പരിഷ്കരിക്കുകയും ചെയ്തത് എസ്സിഇആർടി കേരളമാണ്.
കൂടാതെ, രാജ്യത്ത് ആദ്യമായി സ്പോർട്സ് സ്കൂളുകൾക്കുവേണ്ടി പ്രത്യേക പാഠ്യപദ്ധതി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ എസ്സിഇആർടിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഈ പ്രവർത്തനത്തിന്റെ ആദ്യഭാഗമായ കേരള സ്പോർട്സ് സ്കൂൾ പാഠ്യപദ്ധതി കാഴ്ചപ്പാടും സമീപനരേഖയും നിലവിൽ തയാറാക്കി സംസ്ഥാനസർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണങ്ങൾ ആരംഭിച്ച ഈ ഘട്ടത്തിൽ ആരോഗ്യ, കായിക വിദ്യാഭ്യാസത്തിന് നിലവിൽ അനുവദിച്ചിട്ടുള്ള രണ്ട് പീരിഡുകളിൽ വിനിമയം ചെയാൻ ഉതകുന്ന നിലയിലുള്ള പ്രത്യേക പാഠപുസ്തകം നിർമിക്കാൻ ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ഹയർ സെക്കൻഡറിയിൽ പതിനൊന്നാം ക്ലാസിൽ പഠിപ്പിക്കാൻ ആവശ്യമായ ആരോഗ്യ, കായിക വിദ്യാഭ്യാസ പാഠപുസ്തകം ഈ അധ്യയനവർഷം അവസാനത്തോടെ തയാറാക്കി വിതരണം ചെയ്യുന്നതായിരിക്കും.
പ്രിയപ്പെട്ട കുട്ടികളേ,
ജയപരാജയങ്ങൾക്കപ്പുറം കായികക്ഷമതയുടെയും സാഹോദര്യത്തിന്റെയും വലിയ പാഠങ്ങൾ ഉൾക്കൊള്ളാൻ ‘കേരള സ്കൂൾ കായികമേള 25 തിരുവനന്തപുരം’ നിങ്ങൾക്ക് അവസരമൊരുക്കട്ടെ. നാളെയുടെ ഒളിമ്പ്യന്മാർ നിങ്ങളിൽ ഓരോരുത്തരിലുമുണ്ട്. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
Leader Page
കേരളത്തിൽ ഗുണമേന്മയുള്ള സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുവേണ്ടി സംസ്ഥാനസർക്കാർ ഭീമമായ ഫണ്ടുകൾ ചെലവഴിച്ചുവരുന്നു. പല മേഖലകളിലൂടെയാണ് ഈ ഫണ്ടുകൾ ചെലവാക്കുന്നത്. ശന്പളം, വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ഹൈടെക് ക്ലാസ് മുറികളുടെ നിർമാണം, വിദ്യാഭ്യാസ സാങ്കേതികവിദ്യകളുടെ ഉപയോഗ വ്യാപനം, നിരന്തരമായ അധ്യാപക പരിശീലനം, കലാ-കായിക മേളകൾ, കുട്ടികൾക്ക് പഠനോപകരണ വിതരണം, തുടങ്ങിയ നിരവധി മേഖലകൾ അക്കൂട്ടത്തിൽ വരും. ഇങ്ങനെ വലിയ ഫണ്ടുകൾ ചെലവഴിക്കുന്നതിന്റെ ഫലമായി നേടുന്ന സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വിലയിരുത്തേണ്ടത് കുട്ടികൾ ആർജിക്കുന്ന പഠനനേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം.
പഠനനേട്ടങ്ങൾ
പഠനനേട്ടങ്ങൾ എന്നതിൽ കുട്ടികൾ നേടുന്ന അറിവുകൾ ഉൾപ്പെടും. എന്നാൽ, അറിവുകൾകൊണ്ടുമാത്രം പഠനനേട്ടങ്ങളാകുകയില്ല. നേടിയ അറിവുകൾ വേണ്ട സമയത്തു പരമാവധി വേഗത്തിൽ വേണ്ടതുപോലെ പ്രയോഗിക്കാനുള്ള കഴിവുകൾകൂടി ഉണ്ടാകണം. ആ വിധത്തിൽ പ്രയോഗിക്കാനുള്ള കഴിവുകളെ നൈപുണ്യങ്ങൾ എന്നു പറയാം. നേടിയ അറിവുകളും നൈപുണ്യങ്ങളുമൊക്കെ തന്റെയും തന്റെ കുടുംബത്തിനകത്തും പുറത്തുമുള്ള മറ്റുള്ളവരുടെയും നന്മയ്ക്കും അഭിവൃദ്ധിക്കും വേണ്ടി ഉപയോഗിക്കാനുള്ള നല്ല മനോഭാവംകൂടി ഉണ്ടാകണം. ഇവ എല്ലാംകൂടി ചേർന്നുവരുന്പോൾ മാത്രമേ നേടിയ അറിവുകളും നൈപുണ്യങ്ങളുമൊക്കെ പഠനനേട്ടങ്ങൾ എന്നനിലയിലും നിലവാരത്തിലും എത്തിയതായി പറയാൻ കഴിയുകയുള്ളൂ.
വിദ്യാഭ്യാസത്തിൽ പഠനനേട്ടങ്ങൾക്ക് ഇപ്പോൾ വലിയ പ്രാധാന്യം നൽകുന്നുണ്ട്. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. രാജ്യത്തുള്ള എല്ലാ വിദ്യാലയങ്ങളിലും നടക്കുന്ന വിദ്യാഭ്യാസ പ്രക്രിയ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പഠനനേട്ടങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാകണമെന്ന് 2020ലെ വിദ്യാഭ്യാസനയത്തിൽ അടിവരയിട്ടു പറയുന്നുമുണ്ട്.
പഠനനേട്ടങ്ങൾ കൈവരിക്കണമെങ്കിൽ
ഇവിടെ സൂചിപ്പിച്ച വിധത്തിലുള്ള പഠനനേട്ടങ്ങൾ കേവലം കാണാപ്പാഠം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രീതികളിലൂടെ കുട്ടികൾക്കു നേടാൻ കഴിയുകയില്ല. അറിവുകൾ ലഭിക്കുന്നതിനുവേണ്ടി നിരവധി കുട്ടികൾ ഇപ്പോൾ ഉപയോഗിക്കുന്ന നിർമിതബുദ്ധിയുടെ (എഐ) സഹായം ഏറെയുണ്ടായാലും കുട്ടികൾക്കു ലഭിക്കുന്ന അറിവുകൾ പഠനനേട്ടങ്ങളുടെ നിലയിലേക്ക് എത്തണമെന്നില്ല. അതിനു കഴിയണമെങ്കിൽ വിദ്യാലയങ്ങളിൽ യോജിച്ച രീതിയിലുള്ള അനുഭവാത്മക പഠനം നടക്കണം. അതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ ക്ലാസ് മുറികൾ ഓരോന്നിലും ഓരോ ദിവസവും കുട്ടികൾ അധ്യാപകരാകുന്ന കപ്പിത്താന്മാരുടെ നേതൃത്വത്തിൽ പഠനനേട്ടങ്ങൾ എന്ന ലക്ഷ്യത്തിലേക്കുള്ള തീർഥയാത്ര നടത്തിക്കൊണ്ടിരിക്കണം. ആ തീർഥാടനത്തിൽ അധ്യാപകരുടെ പങ്കും സ്ഥാനവും വളരെ വലുതാണ്.
അത്തരത്തിൽ വിദ്യാർഥിസമൂഹത്തെ, മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള, പഠനനേട്ടങ്ങളിലേക്കു നയിക്കണമെങ്കിൽ അധ്യാപകരാകുന്ന കപ്പിത്താന്മാർ അതിനു യോജിച്ച മാനസിക, ശാരീരിക അവസ്ഥയിൽ ആയിരിക്കുകകൂടി വേണം. വളരെയേറെ അധ്യാപകർ അങ്ങനെയൊരു അവസ്ഥയിലല്ല എങ്കിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനുവേണ്ടി ഭീമമായ തുകകൾ മുടക്കിക്കൊണ്ടിരിക്കാം എന്നല്ലാതെ അതിനു പൂർണമായ ഫലപ്രാപ്തിയുണ്ടാകുകയില്ല.
എന്നാൽ അത്തരത്തിലുള്ള ഒരു അവസ്ഥയിലല്ല സംസ്ഥാനത്തെ നിരവധി അധ്യാപകർ ഇപ്പോഴുള്ളതെന്നു പറയേണ്ടിയിരിക്കുന്നു. വർഷങ്ങളായി ശന്പളം ലഭിക്കാതെ ജോലി ചെയ്യേണ്ടിവരുന്ന അധ്യാപകരുടെ കാര്യമാണ് ഇവിടെ സൂചിപ്പിച്ചത്. ശന്പളം ലഭിക്കാതിരിക്കാനുള്ള യാതൊരു തെറ്റും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല. സംസ്ഥാനത്ത് ഇപ്പോൾ കുറച്ചൊന്നുമല്ല, പതിനാറായിരത്തോളം അധ്യാപകർ അക്കൂട്ടത്തിൽ ഉണ്ടത്രേ! അവരുടെ സാന്പത്തികക്ലേശങ്ങളും മാനസിക സംഘർഷങ്ങളും തൊഴിൽ അസംതൃപ്തിയുമൊക്കെ ആർക്കാണ് ഊഹിക്കാൻ കഴിയാത്തത്?
മാസ്ലോയുടെ സിദ്ധാന്തം
ഒരു വ്യക്തിയിൽനിന്ന് ഏറ്റവും മെച്ചപ്പെട്ട പ്രകടനം ഉണ്ടാകണമെങ്കിൽ അയാൾക്കു ചില അടിസ്ഥാന ആവശ്യങ്ങൾ നിശ്ചയമായും സാധിച്ചുകിട്ടിയിരിക്കണം. അങ്ങനെ കിട്ടേണ്ട ആവശ്യങ്ങളുടെ ഒരു ശ്രേണി അമേരിക്കൻ മനഃശാസ്ത്രജ്ഞനായിരുന്ന ഏബ്രഹാം മാസ്ലോ (1908-1970) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആ ശ്രേണിയുടെ ഏറ്റവും അടിത്തട്ടിൽ വരുന്നത് വ്യക്തിയുടെ ശാരീരിക ആവശ്യങ്ങളാണ്. മുഖ്യമായും ഭക്ഷണം, വസ്ത്രം തുടങ്ങിയ ആവശ്യങ്ങളാണ് അതിൽ വരുന്നത്. അതിനു തൊട്ടുമുകളിലുള്ള ശ്രേണീഘട്ടത്തിൽ വരുന്ന ആവശ്യം സുരക്ഷയാണ്. ഈ അടിസ്ഥാന ആവശ്യത്തിൽ പ്രധാനമായും വരുന്നത് തൊഴിൽ സുരക്ഷയാണ്.
ഇത്തരത്തിലുള്ള അഞ്ച് ആവശ്യങ്ങൾ മാസ്ലോയുടെ ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ആവശ്യങ്ങളെല്ലാം സാധിച്ചുകിട്ടുന്പോൾ മാത്രമായിരിക്കും ഒരാളിൽനിന്ന് അയാളുടെ ഏറ്റവും മെച്ചപ്പെട്ട പ്രകടനം ഉണ്ടാകുക.
സംസ്ഥാനത്തു വർഷങ്ങളായി ശന്പളം ലഭിക്കാതെ ജോലി ചെയ്തുവരുന്ന പതിനാറായിരത്തോളം അധ്യാപകരുടെ കാര്യത്തിൽ മാസ്ലോ പറയുന്ന അടിസ്ഥാന ആവശ്യ ശ്രേണിയുടെ ഏറ്റവും അടിത്തട്ടിലുള്ള ശാരീരികം, തൊട്ടടുത്ത പടിയിലുള്ള സുരക്ഷ എന്നീ ആവശ്യങ്ങൾപോലും സാധിച്ചുകിട്ടുന്നില്ല എന്നുള്ളതു സത്യമാണ്. അങ്ങനെയൊരു സാഹചര്യത്തിലുള്ള അധ്യാപകർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലേക്കും പഠനനേട്ടങ്ങളിലേക്കും കുട്ടികളെ നയിക്കാൻ പറ്റുന്ന വിധത്തിൽ അധ്യാപനം നടത്താൻ കഴിയുമോയെന്ന് ന്യായമായും ആരും സംശയിച്ചേക്കാം.
ഇപ്പറഞ്ഞ പതിനാറായിരത്തോളം അധ്യാപകർ ഓരോ ദിവസവും 30-35 കുട്ടികൾ വീതമുള്ള പല ക്ലാസുകളിൽ പഠിപ്പിക്കുന്നവരാണ്. അങ്ങനെ നോക്കുന്പോഴാണ് എത്രയോ ലക്ഷം കുട്ടികളെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലേക്കു നയിക്കാനുള്ള ഭാരിച്ച ചുമതലയാണു ശന്പളം കൊടുക്കാതെ ദ്രോഹിക്കുന്ന ഈ അധ്യാപകരെ ഏൽപ്പിച്ചിരിക്കുന്നതെന്ന് മനസിലാകുക! വളരെ ഉത്കണ്ഠയോടുകൂടി മാത്രം ചിന്തിക്കാൻ കഴിയുന്ന ഒരു കാര്യമാണിത്.
എങ്കിലും ഒരു കാര്യം ഉറപ്പിച്ചുപറയാം. ഇവരിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ പ്രിയപ്പെട്ട വിദ്യാർഥികളോടുള്ള സ്നേഹ, വാത്സല്യത്തെ പ്രതി സ്വന്തം ക്ലേശങ്ങൾ സഹിച്ചുകൊണ്ടും പക്ഷപാതപരമായി സർക്കാർ നടത്തുന്ന ദ്രോഹപ്രവർത്തനങ്ങൾ മറന്നുകൊണ്ടും ഇപ്പോഴും ആത്മാർഥമായ അധ്യാപനശുശ്രൂഷ ചെയ്യുന്നുണ്ടാകും. അത്തരത്തിൽ സേവനം ചെയ്യുന്ന അധ്യാപകർ അവരുടെ വ്യക്തിപരമായ സ്വഭാവ വൈശിഷ്ട്യം പ്രകടിപ്പിക്കുകയാണ്. എങ്കിലും അള മുട്ടിയാൽ പിന്നീട് എന്താണു സംഭവിക്കുകയെന്ന് പറയാൻ കഴിയുകയുമില്ല.
ആത്മാർഥതക്കുറവുണ്ട്
ഗുണമേന്മയുള്ള സ്കൂൾവിദ്യാഭ്യാസത്തെയും പഠനനേട്ടങ്ങളെയും കുറിച്ചൊക്കെ സംസ്ഥാനത്തു വലിയ സംവാദങ്ങളും വാർത്തകളും ഉണ്ടാകുന്നുണ്ട്. ലക്ഷ്യങ്ങൾ നേടുന്നതിനായി സംസ്ഥാനസർക്കാരും വിദ്യാഭ്യാസവകുപ്പും ഏറെ ആത്മാർഥതയോടെ പ്രവർത്തിക്കുന്നതായും പറയപ്പെടുന്നുണ്ട്. എങ്കിലും ഗുണമേന്മാവിദ്യാഭ്യാസത്തിനു നേതൃത്വം നൽകേണ്ട അധ്യാപകരിൽ നിരവധി പേർക്ക് അവരുടെ ഉപജീവനമാർഗമായ ശന്പളം യുക്തിരഹിതമായ തടസവാദങ്ങൾ ഉന്നയിച്ചുകൊണ്ട് നൽകാതിരിക്കാനുള്ള നടപടികൾ സർക്കാർ എടുക്കുന്നു! ഇക്കാര്യങ്ങളൊക്കെ കേൾക്കുകയും അറിയുകയും ചെയ്യുന്ന, സ്കൂൾവിദ്യാഭ്യാസത്തിൽ താത്പര്യമുള്ള നിരവധി ആളുകൾ ഇപ്പോൾ ഇങ്ങനെ പറയുന്നു: ഒരു വശത്തുകൂടി സർക്കാർ കേരളത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന പ്രചാരണം നടത്തുന്നു.
മറുവശത്തുകൂടി വിദ്യാഭ്യാസത്തിന്റെ നെടുംതൂണുകളായ അധ്യാപകരിൽ വളരെയേറെ പേരെ അകാരണമായി മാനസികമായും ശാരീരികമായും തളർത്തിക്കളയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു! ഗുണമേന്മാവിദ്യാഭ്യാസത്തിൽ സർക്കാരിനുള്ള ആത്മാർഥതയുടെ പൊള്ളത്തരം ഇതിൽനിന്നു തിരിച്ചറിയാൻ കഴിയുമെന്നും അവർ പറയുന്നു.
(സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ അസോസിയേറ്റ് പ്രഫസറാണ് ലേഖകന്‍)
Leader Page
ആഗോള മിഷൻ ഞായറായ ഇന്ന് സാർവത്രികസഭയിൽ ഏഴുപേരെക്കൂടി വിശുദ്ധരായി പ്രഖ്യാപിക്കും. ആർച്ച്ബിഷപ് ഉൾപ്പെടെ രണ്ടു രക്തസാക്ഷികൾ, മൂന്ന് അല്മായർ, രണ്ട് സന്യാസിനീസമൂഹങ്ങളുടെ സ്ഥാപകർ എന്നിവരാണ് വിശുദ്ധിയുടെ മകുടം ചൂടിയിരിക്കുന്നത്. പ്രാദേശികസമയം ഇന്നു രാവിലെ 10.30ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിലാണ് തിരുക്കർമങ്ങൾ.
തുർക്കിയിൽനിന്നുള്ള അർമേനിയൻ കത്തോലിക്കാ ബിഷപ് ഇഗ്നേഷ്യസ് മലോയൻ, ഇറ്റലിയിൽനിന്നുള്ള സിസ്റ്റർ മരിയ ട്രോങ്കാറ്റി, സിസ്റ്റർ വിസെന്റ മരിയ പൊളോണി, അല്മായനായ ബർത്തോലോ ലോംഗോ, വെനസ്വേലയിൽനിന്നുള്ള സിസ്റ്റർ മരിയ ദെൽ മോന്തെ കാർമെലോ റെൻഡിൽസ് മാർട്ടിനെസ്, അല്മായനായ ഡോ. ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ്, പാപ്പുവ ന്യൂഗിനിയയിൽനിന്നുള്ള അല്മായൻ പെദ്രോ ടു റോട്ട് എന്നിവരാണ് വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നത്. രാജ്യത്തുനിന്ന് ഇതാദ്യമായി ഒരാൾ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നതിന്റെ ആഘോഷത്തിമിർപ്പിലാണ് ഓഷ്യാനിയൻ രാജ്യമായ പാപ്പുവ ന്യൂഗിനിയയെങ്കിൽ രണ്ട് വിശുദ്ധരെ ലഭിച്ചതിന്റെ നിർവൃതിയിലാണ് ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേല. ഏഴുപേരുടെയും വിശുദ്ധപദവിക്ക് അംഗീകാരം നൽകിയത് ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയാണ്.
ആർച്ച്ബിഷപ് ഇഗ്നേഷ്യസ് മലോയൻ
വിശ്വാസത്തിനുവേണ്ടി രക്ഷസാക്ഷിത്വം വഹിച്ച പുണ്യാത്മാവാണ് തുർക്കിയിലെ കൽദായ രൂപതയായ അമിദയിലെ ആർച്ച്ബിഷപ്പായിരുന്ന ഇഗ്നേഷ്യസ് മലോയൻ. 1869ൽ ഇന്നത്തെ തുർക്കിയിൽപ്പെട്ട മാർദിനിലാണ് ജനനം. 1896ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1910 വരെ അലക്സാൺഡ്രിയയിലും കയ്റോയിലും വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്തു. 1911 ഒക്ടോബർ 22ന് മാർദിൻ അതിരൂപതയുടെ ആർച്ച്ബിഷപ്പായി.
1914 മുതൽ ഒന്നാം ലോകമഹായുദ്ധസമയത്ത്, ഓട്ടോമൻ തുർക്കി സാമ്രാജ്യം അർമേനിയൻ ജനതയെ നിർബന്ധിതമായി നാടുകടത്തുകയും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. അവരിൽ ഭൂരിഭാഗവും കത്തോലിക്കരായിരുന്നു. ഇതു ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായി. 1915 ജൂൺ മൂന്നിന് ബിഷപ് ഇഗ്നേഷ്യസ് മലോയനെ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാമിലേക്കു പരിവർത്തനം ചെയ്യാൻ നിർബന്ധിച്ചു. വിസമ്മതിച്ചപ്പോൾ അദ്ദേഹത്തെ വധിച്ചു. 2001 ഒക്ടോബർ ഏഴിന് ജോൺപോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വിശ്വാസത്തിനുവേണ്ടിയുള്ള രക്തസാക്ഷിത്വത്തിന്റെ കാര്യത്തിൽ അനുവദനീയമായതുപോലെ, ഒരു അത്ഭുതത്തിന്റെയും ആവശ്യമില്ലാതെ കഴിഞ്ഞ മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിന്റെ വിശുദ്ധപദവി അംഗീകരിച്ചു.
പീറ്റർ റ്റു റോട്ട്

പാപ്പുവ ന്യൂഗിനിയയിലെ മതപ്രബോധകനായിരുന്നു പീറ്റർ റ്റു റോട്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് 1940ൽ ജപ്പാൻ സൈന്യം രാജ്യം പിടിച്ചടക്കിയതോടെ അവർ ബഹുഭാര്യാത്വം നിയമം മൂലം നടപ്പിലാക്കാൻ തീരുമാനിച്ചു. ഇതിനെതിരേ പീറ്റർ റ്റു റോട്ട് പ്രതിഷേധിച്ചു. കാരണം വിവാഹവും ദാമ്പത്യജീവിതവും ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ മാത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചു, അതിനായി വാദിച്ചു. അതിന് അദ്ദേഹത്തിന് തന്റെ ജീവൻ പോലും ത്യജിക്കേണ്ടിവന്നു. മതപരമായ എല്ലാ പ്രവർത്തനങ്ങളും സൈന്യം നിരോധിച്ചെങ്കിലും തന്റെ പ്രബോധനം തുടർന്ന പീറ്ററിനെ പിടികൂടിയ സൈന്യം വുനയറയിലെ ഒരു കോൺസൻട്രേഷൻ ക്യാമ്പിൽ തടവിലാക്കി. പിന്നീട് 1945 ജൂലൈ ഏഴിന് വിഷം കുത്തിവച്ച് കൊലപ്പെടുത്തി. കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിന് 33 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. 1995 ജനുവരി 17ന് ജോൺപോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
ബർത്തോലോ ലോംഗോ

‘ജപമാലയുടെ അപ്പസ്തോലൻ’ എന്നാണ് വാഴ്ത്തപ്പെട്ട ബർത്തോലോ ലോംഗോ അറിയപ്പെടുന്നത്. സാത്താൻ ആരാധകനിൽനിന്ന് ജപമാലയുടെ അപ്പസ്തോലനായി ഉയർത്തപ്പെട്ട വ്യക്തിയാണ് അദ്ദേഹം. കത്തോലിക്കാ കുടുംബത്തിൽ ജനിച്ച ലോംഗോ 1860കളിൽ നേപ്പിൾസിൽ നിയമപഠനത്തിനിടെ വിശ്വാസത്തിൽനിന്ന് അകന്നു. പിന്നീട് സാത്താൻ സേവയിൽ ആകൃഷ്ടനായി. കുടുംബാംഗങ്ങളുടെ പ്രാർഥനയും സുഹൃത്തുക്കളായ പ്രഫ. വിൻചെൻസോ പെപ്പെയുടെയും ഡൊമിനിക്കൻ വൈദികനായ ഫാ. ആൽബെർത്തോ റാഡെന്റെയുടെയും സ്വാധീനവും വഴി അദ്ദേഹം തന്റെ പഴയ ജീവിതം ഉപേക്ഷിച്ച് കത്തോലിക്കാ വിശ്വാസത്തിലേക്കു മടങ്ങി. പിന്നാലെ ജപമാലയുടെ അപ്പസ്തോലനായി മാറി.
പ്രസിദ്ധമായ മരിയൻ തീർഥാടനകേന്ദ്രമായ ഇറ്റലിയിലെ പോംപൈയിലെ ചർച്ച് ഓഫ് ദ റോസറിയുടെ സ്ഥാപകനാണ് വാഴ്ത്തപ്പെട്ട ബർത്തോലോ. ആത്മീയപ്രവർത്തനങ്ങൾക്കു പുറമെ സാമൂഹ്യനീതിക്കുവേണ്ടി പോരാടിയ വ്യക്തിയുമായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി തടവുകാരുടെ മക്കൾക്കുവേണ്ടി സ്കൂളുകൾ, അഗതിമന്ദിരങ്ങൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ എന്നിവ അദ്ദേഹം ആരംഭിച്ചു. 1926 ഒക്ടോബർ അഞ്ചിന് അന്തരിച്ചു. 1980ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
ഡോ. ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ്

വെനസ്വേലയിലെ ‘പാവങ്ങളുടെ ഡോക്ടർ’ എന്നാണ് ഡോ. ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ് അറിയപ്പെടുന്നത്. തലസ്ഥാനമായ കാരക്കാസിലെ യൂണിവേഴ്സിറ്റിയിൽ മെഡിസിൻ പഠിച്ച അദ്ദേഹം 1889ൽ പാരീസിൽ ഉപരിപഠനവും നടത്തി. പിന്നീട് മാതൃരാജ്യത്തു തിരിച്ചെത്തിയ അദ്ദേഹം കാരക്കാസിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പ്രഫസറായി. ക്ലാസെടുക്കുന്നതിനുമുന്പ് നടത്തിവന്ന പ്രാർഥന അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
മരുന്ന് വാങ്ങാൻ പണമില്ലാതിരുന്ന പാവങ്ങൾക്ക് സൗജന്യമായി ചികിത്സയും മരുന്നും നൽകിയിരുന്നു. ആശുപത്രിയിൽ പോകാൻ കഴിയാത്തവരെ വീട്ടിൽ പോയി സൗജന്യമായി ശുശ്രൂഷിക്കുകയും ചെയ്തു. ഇതോടെ പാവങ്ങൾക്കിടയിൽ അദ്ദേഹം ഏറെ പ്രിയപ്പെട്ട ഡോക്ടറായി മാറി.
വൈദികനാകാൻ അതിയായി ആഗ്രഹിക്കുകയും 1909ലും 1913ലും സെമിനാരിയിൽ ചേരുകയും ചെയ്തെങ്കിലും അനാരോഗ്യം മൂലം രണ്ടു തവണയും തിരികെപ്പോരേണ്ടിവന്നു. 1918ലെ സ്പാനിഷ് ഇൻഫ്ലുവൻസയിൽ വലഞ്ഞ സാധാരണക്കാർക്ക് ചികിത്സയും മറ്റും നൽകുന്നതിൽ കൈമെയ് മറന്നു പരിശ്രമിച്ചു.
ഗ്രാമത്തിലെ പാവപ്പെട്ട ഒരു സ്ത്രീയെ ശുശ്രൂഷിക്കാൻ പോകവേ 1919 ജൂൺ 29ന് അദ്ദേഹം ഒരു വാഹനാപകടത്തിൽ മരിച്ചു. മരണശേഷം ധാരാളമാളുകൾ രോഗസൗഖ്യത്തിനായി അദ്ദേഹത്തിന്റെ കല്ലറയിൽ വന്നു പ്രാർഥിക്കാൻ തുടങ്ങി. 1975ൽ കാരക്കാസ് അതിരൂപത അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ സെമിത്തേരിയിൽനിന്നു മാറ്റി നഗരമധ്യത്തിലുള്ള ഒരു പള്ളിയിൽ സൂക്ഷിക്കുകയും ചെയ്തു. 2021 ഏപ്രിൽ 30ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
സിസ്റ്റർ മരിയ ട്രോങ്കാറ്റി

ഇറ്റാലിയൻ പ്രവിശ്യയായ ബ്രെഷ്യയിലെ കോർത്തെനോ ഗോൾഗിയിൽ ജനിച്ച സിസ്റ്റർ മരിയ ട്രോങ്കാറ്റി സലേഷ്യൻ സിസ്റ്റേഴ്സ് ഓഫ് ഡോൺബോസ്കോ സന്യാസിനീ സമൂഹാംഗമാണ്. ഒന്നാം ലോകയുദ്ധകാലത്ത് സൈനിക ആശുപത്രിയിൽ റെഡ്ക്രോസ് നഴ്സായി ശുശ്രൂഷ ചെയ്തു. പിന്നീട് മെഡിസിൻ പഠനം പൂർത്തിയാക്കി. 1925ൽ ഇക്വഡോറിൽ മിഷൻ പ്രവർത്തനത്തിനായി പോയി. 44 വർഷത്തോളം അവിടെ മിഷണറിയായിരുന്ന സിസ്റ്റർ തദ്ദേശീയർക്കിടയിൽ മാഡ്രെസിറ്റ അഥവാ ലിറ്റിൽ മദർ എന്നാണ് അറിയപ്പെട്ടിരുന്നത്.
ആതുരശുശ്രൂഷയ്ക്കൊപ്പം പാവങ്ങൾക്കിടയിൽ വചനം പങ്കുവയ്ക്കാനും സിസ്റ്റർ മരിയ ട്രോങ്കാറ്റി സമയം കണ്ടെത്തി. 1969 ഓഗസ്റ്റ് 25-ാം വയസിൽ വിമാനാപകടത്തിലാണു മരിച്ചത്. ഭൗതികദേഹം അടക്കം ചെയ്തിരിക്കുന്നത് ഇക്വഡോറിലെ സുക്കുവയിലാണ്. 2012ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
സിസ്റ്റർ വിൻചെൻസ മരിയ പൊളോണി

സിസ്റ്റർ വിൻചെൻസ മരിയ പൊളോണി 1802ൽ ഇറ്റലിയിലെ വെറോണയിൽ ജനിച്ചു. പാവങ്ങളെയും രോഗികളെയും വൃദ്ധരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സേവിക്കുന്നതിനായി 1848 സെപ്റ്റംബർ പത്തിന് കോൺഗ്രിഗേഷൻ ഓഫ് മേഴ്സി ഓഫ് വെറോണ സന്യാസിനീ സമൂഹം സ്ഥാപിച്ചു.
1836ൽ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോൾ എമർജൻസി വാർഡുകളിൽ ഉറക്കംപോലും ഉപേക്ഷിച്ച് ശുശ്രൂഷ ചെയ്തു. 1855 നവംബർ 11ന് ട്യൂമർ ബാധിച്ചു മരിച്ചു. 2025 ജനുവരിയിൽ ഫ്രാൻസിസ് മാർപാപ്പ അവരുടെ മധ്യസ്ഥതയാൽ നടന്ന അത്ഭുതത്തിന് അംഗീകാരം നൽകി. 2008ലാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടത്.
മരിയ ദെൽ മോന്തെ കാർമെലോ റെൻഡൈൽസ് മാർട്ടിനെസ്

‘മദർ കാർമെൻ റെൻഡൈൽസ്’ എന്നറിയപ്പെടുന്ന മരിയ ദെൽ മോന്തെ കാർമെലോ റെൻഡൈൽസ് മാർട്ടിനെസ് 1903ൽ വെനസ്വേലയിലെ കാരക്കാസിൽ ജനിച്ചു. ഇടതുകൈ ഇല്ലാതെ ജനിച്ച സിസ്റ്റർ പിന്നീട് കൃത്രിമ കൈയുടെ സഹായത്തോടെയാണു ജീവിച്ചത്. 1965ൽ സെർവെന്റ്സ് ഓഫ് ജീസസ് സന്യാസിനീ സമൂഹം സ്ഥാപിച്ചു. 1977ൽ മരിച്ചു. കഴിഞ്ഞ മാർച്ചിൽ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നതിന് അംഗീകാരം ലഭിച്ചു. വെനസ്വേലയിൽനിന്നുള്ള ആദ്യവിശുദ്ധയാണ്.
Leader Page
മൂന്നാം ഊഴത്തിനുവേണ്ടി പിണറായി തന്ത്രപൂർവം കരുക്കൾ നീക്കി മുന്നേറുന്പോൾ കോണ്‍ഗ്രസിന് ഓരോ നീക്കത്തിലും പിഴയ്ക്കുകയാണോ? എന്നാൽ, സിപിഎമ്മിൽ എല്ലാ മുറിവുകളും ഉണക്കി ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ മികച്ച നീക്കങ്ങൾ നടക്കുന്നു. കോണ്‍ഗ്രസ് മുറിവുകൾ ഉണ്ടാക്കി സമർഥരായ പോരാളികളെ നിരായുധരാക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ജീവൻമരണ പോരാട്ടമാണ് 2026ലെ തെരഞ്ഞെടുപ്പ് എന്നു നേതാക്കൾ മറക്കുന്നു. എനിക്കില്ലെങ്കിൽ ആർക്കും വേണ്ട എന്ന് പലരും കരുതുന്നു.
പണ്ട് ഉമ്മൻ ചാണ്ടി പടനയിച്ചു ജയിക്കുന്പോൾ കപ്പ് ഏറ്റുവാങ്ങാൻ ഒരാൾ ഡൽഹിയിൽനിന്ന് വരുന്ന പതിവുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി അതു സമ്മതിച്ചിരുന്നു. ഇന്ന് ആരെങ്കിലും അങ്ങനെ കരുതുന്നുണ്ടെങ്കിൽ ഉമ്മൻ ചാണ്ടിമാർ ഇന്നില്ല എന്ന് ഓർക്കുന്നത് നല്ലത്. പണ്ട് ഡൽഹിയിൽനിന്ന് വരുന്ന നേതാവിന്റെ ഇമേജുള്ള ആരും ഡൽഹിയിൽ എന്നല്ല, കോണ്‍ഗ്രസിൽതന്നെ ഇല്ല. ഭാരവാഹികളുടെ പുതിയ പട്ടിക വന്നതോടെ ഡൽഹിയിൽനിന്ന് എത്താനുള്ള അവതാരത്തിനെതിരേ മിക്കവാറും നേതാക്കൾ ഒന്നിച്ചുനീങ്ങാൻ ആലോചിക്കുന്നതായും വാർത്തയുണ്ട്.
കോണ്‍ഗ്രസിനുവേണ്ടി പട നയിച്ചിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എന്നിവരെ കോണ്‍ഗ്രസ് വല്ലാതെ മുറിപ്പെടുത്തി. പാർട്ടി വക്താക്കളിൽ ഒരാളായ ഷമയും പരിഭവം പറഞ്ഞു. അതേസമയം സിപിഎമ്മിൽ അഞ്ചു വർഷമായി പാർട്ടിയുമായി ഉടക്കിക്കഴിഞ്ഞ ജി. സുധാകരനെ പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി നാസർ വീട്ടിലെത്തി കണ്ടു. സി.എസ്. സുജാത തുടങ്ങിയ മുതിർന്ന നേതാക്കളും സംഘത്തിലുണ്ടായിരുന്നു.
ക്രിസ്ത്യാനി ആയതോ പ്രശ്നം?
രാഹുൽ മാങ്കൂട്ടത്തിലിനെ കൊല്ലാൻ കാത്തിരുന്നവർക്കു വീണുകിട്ടിയ വടിപോലെയാണ് ഒരു പെണ്‍കുട്ടി പറഞ്ഞ ആരോപണം ഉപയോഗിക്കപ്പെട്ടത്. പരാതി കൊടുക്കാൻ ആ കുട്ടി തയാറുമല്ല. എന്നിട്ടും രാഹുലിനെ നിഗ്രഹിച്ചു. യൂത്ത് കോൺഗ്രസിൽ രാഹുലിന് പകരം വൈസ് പ്രസിഡന്റായ അബിൻ വർക്കിക്ക് സ്വാഭാവികമായും ലഭിക്കേണ്ട പ്രസിഡന്റ് പദവി നടത്തിപ്പുകാരുമായുള്ള ബന്ധംവച്ച് ഒ.ജെ. ജനീഷിന് കൊടുത്തു. അബിനെ കേരളത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ക്രിസ്ത്യാനി ആയതുകൊണ്ടാണോ അബിന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം കിട്ടാത്തത് എന്ന് മാധ്യമങ്ങൾതന്നെ ചോദിക്കുന്നു.
ടി.വിയും ചാക്കോയും
പാർട്ടിക്കുവേണ്ടി കേരളത്തിൽ ചങ്കുപൊട്ടി പണിയുന്ന ക്രൈസ്തവർക്ക് ഇത്തരം അവഗണന അനുഭവിക്കേണ്ടി വരാറുണ്ട്. ഒന്നാമത്തെ ഉദാഹരണം ടി.വി. തോമസാണ്. ആലപ്പുഴയിലെ പുരാതനപ്രസിദ്ധമായ കത്തോലിക്കാ കുടുംബാംഗം. പാർട്ടിക്ക് ആളും അർഥവും ഇല്ലാതിരുന്ന കാലത്ത് രണ്ടും ഉണ്ടാക്കിയവൻ. 1954ലെ കോണ്‍ഗ്രസ് മന്ത്രിസഭയുടെ കാലത്തെ പ്രതിപക്ഷ നേതാവ്. പക്ഷേ 1957ൽ പാർട്ടിക്ക് അധികാരം കിട്ടിയപ്പോൾ അദ്ദേഹത്തിനു മുഖ്യമന്ത്രി ആകാനായില്ല. പകരം ഇഎംഎസ് വന്നു.
അതിലൂം വലിയ ക്രൂരതയാണ് കോണ്‍ഗ്രസ് കാണിച്ചത്. 1957ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് പാർട്ടിക്കെതിരേ വിമോചനസമരം നയിച്ച് അവരെ പുറത്താക്കിയതു പി.ടി. ചാക്കോയുടെ നേതൃത്വമായിരുന്നു. അദ്ദേഹമായിരുന്നു 1957ലെ പ്രതിപക്ഷ നേതാവ്. കമ്യൂണിസ്റ്റുകാർക്കെതിരേ പോരാടാൻ അദ്ദേഹം മുന്നണിയുണ്ടാക്കിയത് കോണ്‍ഗ്രസിലെ നടത്തിപ്പുകാർക്കു പിടിച്ചില്ല. ഭരണം കിട്ടിയപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ചാക്കോ ഔട്ട്. കാരണം മതം. കോണ്‍ഗ്രസ് മതേതര പാർട്ടിയാണല്ലോ. ആ നന്ദികേടിനുള്ള പ്രതിഷേധമായി ഉണ്ടായതാണ് കേരള കോണ്‍ഗ്രസ്. ആന്റണിയും ഉമ്മൻ ചാണ്ടിയും കേരളത്തിൽ മുഖ്യമന്ത്രി ആയത് കേരള കോണ്‍ഗ്രസിന്റെകൂടി സ്വാധീനത്താലാണ്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പി.പി. തങ്കച്ചനെ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയതും ക്രിസ്ത്യാനി ആയതുകൊണ്ടാണ്. മുഖ്യമന്ത്രി ആകാനുള്ളവർ മെത്രാന്മാരെ കണ്ടതുകൊണ്ടുമാത്രം പദവി നോട്ടം ഇല്ലാത്ത സാധാരണ ക്രിസ്ത്യാനിയുടെ വോട്ട് കിട്ടില്ല. അവർ ഇത്തരം കാര്യങ്ങളും നോക്കും. തെരഞ്ഞെടുപ്പിൽ ജയിച്ചാലേ മുഖ്യമന്ത്രി ആരെന്ന വിഷയമൊക്കെ ഉണ്ടാകൂ.
കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി
രാജീവ് ഗാന്ധിയുടെ സഹപാഠി ആയിരുന്നതുകൊണ്ടു കോണ്‍ഗ്രസിൽ ദേശീയതലത്തിൽ വൻതോക്കായ അഭിഭാഷകപ്രമുഖനാണ് പി. ചിദംബരം. ബിജെപി സർക്കാർ ശരിക്കും പിടിച്ചു കുടഞ്ഞു. അദ്ദേഹം ചെയ്ത ദേശവിരുദ്ധ പ്രവർത്തനങ്ങൾ പലതും കേസാക്കി. അതോടെ അദ്ദേഹം കോണ്‍ഗ്രസിൽ നിന്നുകൊണ്ടു കോണ്‍ഗ്രസ് വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണ്.
ഏറ്റവും അവസാനം അടിച്ച സെൽഫ് ഗോൾ 1984 ജൂണിലെ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ തെറ്റായിരുന്നു എന്ന ഏറ്റുപറച്ചിലാണ്. മിലിട്ടറി പറഞ്ഞതുകൊണ്ട് ഇന്ദിര സമ്മതിച്ചതാണുപോലും. ഹിമാചലിൽ ഖുഷ്വന്ത് സിംഗ് സാഹിത്യോത്സവത്തിലാണ് ഈ ഏറ്റുപറച്ചിൽ നടത്തിയത്. കോണ്‍ഗ്രസ് അടി കൊണ്ടു പുളഞ്ഞു.
കടിഞ്ഞാണ്‍ മുഖ്യമന്ത്രി ഏറ്റെടുക്കുന്നു
നിയമസഭാ- പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടു മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. പാർട്ടിയുടെ എല്ലാ ജില്ലാ സെക്രട്ടേറിയറ്റും തലസ്ഥാനത്ത് എകെജി സെന്ററിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്നു. ജനപ്രിയങ്ങളായ വൻ പ്രഖ്യാപനങ്ങൾ വരാനും സാധ്യതയുണ്ട്. മൂന്നാം മൂഴം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലാണ് പിണറായി.
പിണറായിയുടെ മകൻ വിവേകിന് വന്നതായി പറയുന്ന സമൻസിനെക്കുറിച്ചൊരു വാർത്ത വന്നു. അങ്ങനെ ഒരു സമൻസ് തനിക്കോ മകനോ കിട്ടിയിട്ടില്ലെന്ന് പിണറായി പറഞ്ഞു. ഒരു പത്രം ഉണ്ടാക്കിയതാണ്. തന്നെ ചീത്തയാക്കാൻ നടത്തുന്ന കളികളുടെ ഭാഗമാണിത്. സഖാക്കൾക്ക് അതു വിശ്വാസമാണ്. രാഹുലിനോട് പറഞ്ഞതുപോലെ പിണറായിയോട് നേരുതെളിയിക്കാൻ പാർട്ടിയിലെ ആരും ആവശ്യപ്പെടുന്നില്ല.
ശബരിമലയിൽ ഇഡിയും
ശബരിമലയിലെ തട്ടിപ്പു കേസന്വേഷണം ഹൈക്കോടതിയുടെ നിയന്ത്രണത്തിൽ നന്നായി നടക്കുകയാണ്. അന്വേഷണസംഘം ദേവസ്വം ബോർഡിനെവരെ പ്രതിയാക്കിയതിലൂടെ നല്ല രീതിയിൽ അന്വേഷണം നടക്കുന്നു എന്ന ധാരണയും സമൂഹത്തിലുണ്ട്. അപ്പോഴാണ് ഇഡിയും വരുന്നു എന്ന വാർത്ത വരുന്നത്. ഇതുവരെയുള്ള അനുഭവംവച്ചു നോക്കിയാൽ അവർ ആരെയോ രക്ഷിക്കാൻ വരുന്നു എന്നേ തോന്നൂ. അവർ നടത്തിയ അന്വേഷണങ്ങളിലൊന്നും പ്രതികളായി ചിത്രീകരിക്കപ്പെട്ടവർ പിടികൂടപ്പെട്ടിട്ടില്ല. ശബരിമലയിലെ അന്വേഷണമെങ്കിലും സത്യസന്ധമായി നടക്കട്ടെ.
വഖഫ് ബോർഡ് ഭൂമി തട്ടിപ്പുകാരോ?
മുനന്പം വഖഫ് ഭൂമിയല്ല. ഫാറൂഖ് കോളജിന് 1950ൽ അബ്ദുൾ സത്താർ സേട്ട് ഇഷ്ടദാനമായി കൈമാറിയ 404 ഏക്കർ ഭൂമി 69 വർഷത്തിനുശേഷം വഖഫ് സ്വത്തായി പ്രഖ്യാപിച്ച കേരള വഖഫ് ബോർഡിന്റെ നടപടി നിയ
Leader Page
രാഷ്ട്രീയത്തില്‍ ശത്രുവിന്റെ ശത്രു മിത്രം. സ്ഥിരം ശത്രുക്കളും മിത്രങ്ങളുമില്ല. അധികാരം പിടിക്കാന്‍ ആരെ കൂടെക്കൂട്ടാനും ആരുടെകൂടെ കൂടാനും ആര്‍ക്കും മടിയില്ല. പരസ്യമായ സഖ്യത്തിനു പുറമെ ചില രഹസ്യധാരണകളുമുണ്ട്. ജാതിയും മതവും വര്‍ഗവും പ്രാദേശികവാദവും അടക്കം മുതലെടുപ്പിനുള്ള ഒരു വഴിയും ആരും വേണ്ടെന്നു വയ്ക്കാറില്ല. തീവ്ര, വര്‍ഗീയ ഗ്രൂപ്പുകളുമായി സന്ധിചെയ്യാനും മിക്ക നേതാക്കളും മടിക്കാറില്ല. ജാതിരാഷ്ട്രീയം കൊടികുത്തി വാഴുന്ന ബിഹാറില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ഇവയെല്ലാമുണ്ട്.
വോട്ടവകാശമാണു പൗരന്റെ മറ്റെല്ലാ അവകാശങ്ങളുടെയും അടിസ്ഥാനം. ജനാധിപത്യത്തില്‍ പൗരനുള്ള ഏറ്റവും ശക്തവും വിലപ്പെട്ടതും പവിത്രവുമായ അഹിംസാത്മക ഉപകരണമാണ് വോട്ട്. തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആര്‍) പേരില്‍ ബിഹാറിൽ ലക്ഷക്കണക്കിനാളുകളുടെ വോട്ടവകാശം കവര്‍ന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ വോട്ടവകാശമാണു കൊള്ളയടിച്ചതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറയുന്നു. രാഹുലിന്റെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം ബിഹാറില്‍ നടത്തിയ വോട്ട് അധികാര്‍ യാത്രയ്ക്കു ലഭിച്ച ജനപിന്തുണ വോട്ടായി മാറുമോയെന്നു കണ്ടറിയണം.
തടസമില്ലാതെ എസ്ഐആര്‍
ബിഹാറിലെ എസ്ഐആറില്‍ നീക്കിയതും പുതുതായി ചേര്‍ത്തതുമായ വോട്ടര്‍മാരുടെ പട്ടിക തെരഞ്ഞെടുപ്പു കമ്മീഷന് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ പൂര്ത്തിയാക്കുകയാണെന്നാണു കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ കമ്മീഷന് പറഞ്ഞത്. ഏതായാലും പുതുക്കിയ വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തിലാകും നവംബര്‍ ആറിനും 11നും നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. എസ്ഐആറിനെ ചോദ്യം ചെയ്ത് അസോസിയേഷന് ഓഫ് ഡെമൊക്രാറ്റിക് റിഫോംസ് (എഡിആര്‍) നല്കിയ ഹര്‍ജി നവംബര്‍ നാലിനു മാത്രമേ സുപ്രീംകോടതി ഇനി പരിഗണിക്കുകയുള്ളൂ.
തെരഞ്ഞെടുപ്പു കമ്മീഷന് അവരുടെ ഉത്തരവാദിത്വം നിറവേറ്റുമെന്നതില്‍ സംശയമില്ല. നീക്കിയതും ചേര്‍ത്തതുമായ വോട്ടര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നാണ് സുപ്രീംകോടതിയിലെ ജസ്റ്റീസുമാരായ സൂര്യകാന്തും ജോയ്മല്യ ബാഗ്ചിയും പറഞ്ഞത്. കരടുപട്ടികയിലെ പുതിയ വോട്ടര്‍മാരുടെ പൂര്‍ണലിസ്റ്റ് അവര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും നീക്കംചെയ്ത വോട്ടര്‍മാര്‍ ആരൊക്കെയെന്നാണു വെളിപ്പെടുത്താത്തതെന്നും എഡിആറിനുവേണ്ടി ഹാജരായ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടി. വോട്ടെടുപ്പ് അടുത്തിട്ടും അന്തിമ വോട്ടര്‍പട്ടിക വൈകുന്നതു ദുരൂഹമാണ്.
നിതീഷ് കുമാറിന്റെ കളികള്‍
മാര്‍ച്ച് ഒന്നിന് 75 വയസു തികയുന്ന മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇപ്പോഴും ബിഹാറിലെ കിംഗ് മേക്കര്‍. നിതീഷിന്റെ ചാഞ്ചാട്ടത്തിനനുസരിച്ച് അദ്ദേഹത്തിന്റെ ഐക്യ ജനതാദളും പക്ഷം മാറുന്നു. ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിക്ക് ഇനിയും കൊതി മാറിയിട്ടില്ല. ഇടയ്ക്കു രാജിവച്ചു മുന്നണി മാറിയതടക്കം ഒമ്പതു തവണയാണു നിതീഷ് മുഖ്യമന്ത്രിയായി പ്രതിജ്ഞയെടുത്തത്. പക്ഷേ, ജയിച്ചാലും തോറ്റാലും നിതീഷിന്റെ അവസാന മുഖ്യമന്ത്രി പദമാകും ഇപ്പോഴത്തേതെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍.
വികസന നായകനായ സോഷ്യലിസ്റ്റ് നേതാവ് എന്ന പ്രതിച്ഛായ നിതീഷിനു നഷ്ടമായി. അവസരവാദിയും അധികാരമോഹിയും എന്ന പേരു വീണതൊന്നും നിതീഷിനു പ്രശ്നമല്ല. നിതീഷിന്റെ നേതൃത്വത്തിലാണ് എന്‍ഡിഎ ഇത്തവണയും മത്സരിക്കുന്നത്. എന്‍ഡിഎയ്ക്കു വീണ്ടും ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിസ്ഥാനത്തിനു ബിജെപി പിടിമുറുക്കും. തെരഞ്ഞെടുപ്പിനുശേഷമാകും ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്നു മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതില്‍ എല്ലാമുണ്ട്. ബിഹാറിലെ 243 അംഗ നിയമസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന നവംബര്‍ 14ന് കാര്യങ്ങളില്‍ വ്യക്തത കൈവരും.
മാറുന്ന ബിഹാര്‍ രാഷ്ട്രീയം
നിതീഷിന്റെ ജെഡിയുവും ലാലുപ്രസാദിന്റെ ആര്‍ജെഡിയുമാണ് മൂന്നര പതിറ്റാണ്ടായി ബിഹാര്‍ രാഷ്ട്രീയം അടക്കിവാണിരുന്നത്. 1990ലാണ് ബിഹാറില്‍ കോണ്‍ഗ്രസിന് അവസാന മുഖ്യമന്ത്രി ഉണ്ടായിരുന്നത്. അഴിമതി, സ്വജനപക്ഷപാതം, അവസരവാദം തുടങ്ങിയവകൊണ്ട് ആര്‍ജെഡിയും ജെഡിയുവും ക്ഷീണിച്ചുതുടങ്ങി. കേന്ദ്രഭരണത്തിന്റെ പിന്‍ബലത്തിലും രാഷ്ട്രീയ തന്ത്രങ്ങളുംകൊണ്ടു ബിജെപിയാണു നേട്ടമുണ്ടാക്കിയത്. 2020ല്‍ ബിജെപിയേക്കാള്‍ അഞ്ചു സീറ്റ് കൂടുതൽ കിട്ടിയ ജെഡിയുവിന് ഇത്തവണ ബിജെപിക്കൊപ്പം 101 സീറ്റിലൊതുങ്ങേണ്ടി വന്നു.
അടുത്ത മാസം ആറിനു വോട്ടെടുപ്പു നടത്തുന്ന ആദ്യഘട്ടത്തിലെ 121 മണ്ഡലങ്ങളിലേക്കു പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. എന്നിട്ടും ഭരണകക്ഷിയായ എന്‍ഡിഎയിലും പ്രതിപക്ഷ മഹാസഖ്യത്തിലും പ്രധാന പാര്‍ട്ടികളിലും ആശയക്കുഴപ്പവും പരാതികളും പരിഭവങ്ങളും തീര്‍ന്നില്ല. കഷ്ടിച്ച് ഒപ്പിച്ചെടുത്ത സീറ്റുവിഭജനത്തിലും സ്ഥാനാര്‍ഥിനിര്‍ണയത്തിലും ഇരുമുന്നണികളിലും പ്രശ്നങ്ങളേറെയാണ്. ചിരാഗ് പസ്വാന്റെ എല്‍ജെപിക്കും ജിതിന് റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഒതുങ്ങാതെ വഴിയില്ലായിരുന്നു.
പുറമെ ശാന്തം; ഉള്ളില്‍ പുക
ആര്‍ജെഡിയുമായുള്ള തര്‍ക്കം പരിഹരിക്കാനാകാതെ നീളുന്നതിനിടയില്‍ 48 സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം രാത്രി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പത്രികാ സമര്‍പ്പണം ഇന്നലെ കഴിയുന്നതിനാല്‍ മറ്റു വഴികള്‍ ഉണ്ടായില്ല. 2020ല്‍ മത്സരിച്ച 70ല്‍ ഒരു സീറ്റു മാത്രമേ വിട്ടുകൊടുക്കൂവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. 60 സീറ്റില്‍ കൂടുതല്‍ പറ്റില്ലെന്ന് ആര്‍ജെഡി വാശിപിടിച്ചതോടെ സീറ്റുവിഭജനം നീണ്ടു. മുന്നണി വിടുമെന്ന ഭീഷണിക്കൊടുവില്‍ 13-14 സീറ്റു നല്കി മുകേഷ് സഹാനിയുടെ വികാസ്ഷീല്‍ ഇന്സാന് പാര്‍ട്ടിയെ (വിഐപി) മെരുക്കിയെന്നാണ് ആര്‍ജെഡി പറയുന്നത്. സിപിഐ-എംഎല്, സിപിഎം പാര്‍ട്ടി സ്ഥാനാര്‍ഥികളും ഇന്നലെ പത്രിക നല്കി. സിപിഎമ്മിനു നാലു സീറ്റാണു കിട്ടിയത്.
മുഖ്യമന്ത്രിയാകാന്‍ മോഹിക്കുന്ന തേജസ്വി യാദവിനെ ഐആര്‍സിടിസി ഹോട്ടല്‍ അഴിമതിക്കേസില്‍ ഡല്‍ഹിയിലെ വിചാരണക്കോടതി കുറ്റക്കാരനാക്കിയത് ആര്‍ജെഡിക്കും മഹാസഖ്യത്തിനും തിരിച്ചടിയായി. തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിലൂടെ നഷ്ടമാകുന്ന വോട്ടുകളിലേറെയും മഹാസഖ്യത്തിന്റേതാകും. ഭരണവിരുദ്ധ വികാരവും നിതീഷിന്റെ ചാഞ്ചാട്ടങ്ങളും പ്രായവുമെല്ലാം നേട്ടമാകേണ്ട പ്രതിപക്ഷത്തിന് ഒന്നും ഉറപ്പിക്കാനാകാത്ത നില. പുറമെ കാണുന്നതിലും പ്രശ്നങ്ങള്‍ എന്‍ഡിഎയിലുമുണ്ട്.
കുമിളയായി പ്രശാന്ത് കിഷോര്‍
തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയുടെ രംഗപ്രവേശം വോട്ടര്‍മാരെ എത്രകണ്ടു സ്വാധീനിക്കുമെന്നതാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരേ രഘോപുരില്‍ മത്സരിക്കുന്നതില്‍നിന്നു പിന്മാറിയതിലൂടെ കിഷോര്‍ സെല്‍ഫ് ഗോള്‍ അടിച്ചുവെന്നാണു ചിലരെങ്കിലും കരുതുന്നത്. ഗോലിയാത്തിനെ വെല്ലുവിളിക്കുന്ന ദാവീദായി കിഷോര്‍ സ്വയം വരച്ചുകാട്ടിയ പ്രതിച്ഛായയ്ക്കാണ് ഇടിവുണ്ടായത്. ഒന്നുകില്‍ 150 സീറ്റ് അല്ലെങ്കില്‍ 10 സീറ്റ് തന്റെ പാര്‍ട്ടിക്കു കിട്ടുമെന്ന കിഷോറിന്റെ പ്രസ്താവനയും സ്വന്തം ഗോള്‍പോസ്റ്റിലെ ഗോളടിയായി.
ആകെയുള്ള 243 സീറ്റിലും മത്സരിക്കുമെങ്കിലും ബിഹാറില്‍ ജൻ സുരാജിന് പ്രതീക്ഷ മങ്ങുകയാണ്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കേജരിവാളും ആദ്യം നേടിയതുപോലുള്ള ജനപിന്തുണ കിഷോറിനു കിട്ടില്ല. ആവേശകരമായ ത്രികോണ മത്സരം പ്രതീക്ഷിച്ചവര്‍ക്കു തെറ്റി. എന്‍ഡിഎയും മഹാസഖ്യവും (മഹാഗഡ്ബന്ധന്) തമ്മിലുള്ള ദ്വന്ദയുദ്ധമാകും ബിഹാറിലേത്. കേരളത്തിലേതുപോലെ രണ്ടു പ്രബല മുന്നണികള്‍ തമ്മിലുള്ള ധ്രുവീകരണത്തില്‍ മൂന്നാമത്തെ കളിക്കാരന് ഇടമില്ല. എന്നാല്‍ ജന്‍ സുരാജ് പാര്‍ട്ടി പിടിക്കുന്ന വോട്ടുകള്‍ ജയ-പരാജയങ്ങളെ സ്വാധീനിക്കും. നിതീഷ് കുമാറും ബിജെപിയും പരാജയപ്പെടുമെന്നു കിഷോര്‍ തറപ്പിച്ചു പറയുമ്പോള്‍, എന്‍ഡിഎയ്ക്ക് ഉറക്കം നഷ്ടപ്പെടും.
ജാതിരാഷ്ട്രീയം തന്നെ മുന്നില്‍
ബിഹാറില്‍ ആരു ജയിക്കുമെന്ന് ഇപ്പോള്‍ ആര്‍ക്കും തീര്‍ച്ചപ്പെടുത്താനാകാത്ത നിലയാണ്. എന്‍ഡിഎയിലും മഹാസഖ്യത്തിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പവും ആശങ്കയുമുണ്ട്. ഇരുമുന്നണികളും ജയം ഉറപ്പാണെന്ന് ആവര്‍ത്തിക്കുമ്പോഴും അവര്‍ക്കും തീര്‍ച്ചയില്ല. വികസനമില്ലായ്മയും തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും അടക്കമുള്ള ഭരണപരാജയങ്ങളും വിലക്കയറ്റവും അഴിമതിയും സ്വജനപക്ഷപാതവുമൊന്നും പ്രചാരണത്തില്‍ മുന്നിലല്ല.
ജനകീയ പ്രശ്നങ്ങളെ മറികടക്കാന്‍ പതിവുപോലെ ജാതി, മത, പ്രാദേശിക വികാരങ്ങള്‍ മൂപ്പിച്ചെടുക്കുകയാണു പാര്‍ട്ടികള്‍. ബിഹാറിന്റെ മനസറിയാന്‍ അടുത്ത മാസം 14 വരെ കാത്തിരുന്നേ മതിയാകൂ. വോട്ടർപട്ടികയിലെ ക്രമക്കേടുകള്‍ തടയാന്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍ക്ക് എത്രമാത്രം കഴിയുമെന്നതും ചോദ്യചിഹ്നമാണ്. പൂര്‍ണമായും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നു പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍, ചരിത്രത്തിലെ ഏറ്റവും നിഷ്പക്ഷ തെരഞ്ഞെടുപ്പാകുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് അവകാശപ്പെടുന്നു.
ആര്‍ക്കുമൊന്നിനും ഉറപ്പില്ലാതെ
ഇന്നലെ പാറ്റ്നയിലെത്തി മുഖ്യമന്ത്രി നിതീഷ് കുമാറിനെ കാണുകയും സരനില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയും ചെയ്ത അമിത് ഷായ്ക്കും ആശങ്കകളേറെയാണ്. പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ പാക്കിസ്ഥാന് ഭീകരര്‍ക്ക് അവരുടെ ആസ്ഥാനത്തു തിരിച്ചടി കൊടുത്തുവെന്നാണു ഷാ പ്രസംഗിച്ചത്. ബംഗ്ലാദേശില്‍നിന്നു കുടിയേറുന്ന മുസ്ലിംകള്‍ക്കെതിരേ ഷാ വാചാലനായതിലും വോട്ട് ധ്രുവീകരണംതന്നെ ലക്ഷ്യം. പിന്നാക്ക, ദളിത്, ആദിവാസി, ന്യൂനപക്ഷ വോട്ടുകളിലാണ് പ്രതിപക്ഷത്തിന്റെ കണ്ണ്.
യുപി കഴിഞ്ഞാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവും സ്വാധീനമുള്ള സംസ്ഥാനമാണു ബിഹാര്‍. ബിഹാറിന്റെ ജനവിധി ദേശീയ രാഷ്ട്രീയത്തെ കാര്യമായി സ്വാധീനിക്കും. ബിഹാറില്‍ എന്‍ഡിഎയെ പുറത്താക്കി അധികാരം പിടിക്കാന്‍ ഇന്ത്യ സഖ്യത്തിനു കഴിഞ്ഞാല്‍ മറ്റു സംസ്ഥാനങ്ങളിലും ജനവിധി പ്രതിഫലിക്കും. ജെഡിയു, ബിജെപി സഖ്യം അധികാരത്തുടര്‍ച്ച നേടിയാല്‍ നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പടയോട്ടം തടയാന്‍ കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കാം. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളുടെ നിലനില്പിന്റെ പ്രശ്നം കൂടിയാണ് ബിഹാറിലെ ജനവിധി.
Leader Page
കഴിഞ്ഞ കുറെ ദിവസങ്ങളായി, ദൃശ്യ-പത്ര മാധ്യമങ്ങളിലെ പ്രധാന വാർത്ത പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദമാണ്. ഇതോടു ചേർത്ത്, കന്യാസ്ത്രീകൾ ധരിക്കുന്ന ശിരോവസ്ത്രവും കുട്ടികളുടെ ഹിജാബും തമ്മിൽ താരതമ്യം ചെയ്യുന്ന തികച്ചും ആസൂത്രിതമായ ഒരു സാമാന്യവത്കരണം രൂപപ്പെടുന്നതു കാണാതെ പോകരുത്. കന്യാസ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നതുകൊണ്ട് കുട്ടികൾക്കും അത് അനുവദിക്കണമെന്നു പറയുന്നത്, ക്രിസ്ത്യൻ പുരോഹിതർ ളോഹ ധരിക്കുന്നതുകൊണ്ട് അവർ മേലധികാരികളായ സ്കൂളുകളിൽ കുട്ടികൾക്കു ളോഹ ധരിക്കാൻ അനുമതി കൊടുക്കണമെന്ന അങ്ങേയറ്റം ബാലിശമായ ന്യായീകരണം തന്നെയാണ്.
കേരളത്തിൽ അധ്യയനവർഷം, സ്വാഭാവികമായും തുടങ്ങുന്നത് ജൂണിലാണ്. സ്കൂൾ തുറന്നു നാലു മാസം കഴിഞ്ഞുണ്ടായ ഹിജാബ് വിവാദം, വിവിധ സംഘടനകൾ മാർച്ചും റാലിയുമൊക്കെ നടത്തി ഊതിപ്പെരുപ്പിക്കുന്നതും ഈ ദിവസങ്ങളിൽ നാം കണ്ടതാണ്. സ്കൂൾ അധികൃതരും പിടിഎയും സമുദായ നേതാക്കളും ഒന്നിച്ചിരുന്നു സംസാരിച്ചു തീർക്കേണ്ട വിഷയത്തിലെ ഭരണ-ഉദ്യോഗസ്ഥതല അധികാരികളുടെ ഇരട്ടത്താപ്പു കാണുമ്പോൾ സാംസ്കാരിക കേരളത്തിന്റെ മാറ്റപ്പെടുന്ന മുഖം മറനീക്കി പുറത്തുവരികയും ചെയ്യുന്നുണ്ട്.
കുട്ടികളുടെ ഹിജാബും
കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും കോടതി നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ
Essential Religious Practice (ERP) അഥവാ "അനിവാര്യമായ മതപരമായ ആചാരം' എന്നൊരു നിയമമുണ്ടെന്ന് അറിയാമോ? സ്കൂൾ മാനേജ്മെന്റിന്റെ യൂണിഫോമുമായി ബന്ധപ്പെട്ട നിലപാട്, സ്ഥാപനപരമായ അച്ചടക്കത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവിടെ വിദ്യാർഥി ധരിക്കുന്നത് അക്കാദമിക് സമത്വം ലക്ഷ്യമിട്ടുള്ള പൊതു യൂണിഫോം ആണ്. എന്നാൽ, കന്യാസ്ത്രീകൾ ധരിക്കുന്നത് അവരുടെ ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട സ്ഥാപനപരമായ യൂണിഫോമാണ്; അത് സ്കൂളിന്റെ സ്ഥാപക താത്പര്യത്തെയും പ്രതിനിധീകരിക്കുന്നു. കൃത്യവും ഒപ്പം നിയമപരവുമായ വേർതിരിവുള്ള ഒരു കാര്യത്തെ സംഘബലംകൊണ്ട് ചോദ്യംചെയ്യുന്ന അനീതിയെ കേരളസമൂഹം അർഹിക്കുന്ന അവജ്ഞയോടെതന്നെ തള്ളിക്കളയുമെന്നു തീർച്ച.
മറ്റൊരു താരതമ്യം, സിഖ് തലപ്പാവുമായി ബന്ധപ്പെട്ടാണ്. സിഖ് തലപ്പാവിനുള്ള ഇളവിനെ ഹിജാബുമായി താരതമ്യം ചെയ്യുന്നത് നിയമപരമായിത്തന്നെ നിലനിൽക്കുന്നതല്ല. സിഖ് തലപ്പാവ് അവരുടെ മതത്തിലെ "അനിവാര്യമായ മതപരമായ ആചാരം' (ERP) ആയി നിയമപരമായിതന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഹിജാബ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ടോയെന്ന കാര്യത്തിൽ കർണാടക ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികൾ വിവിധ കേസുകളുമായി ബന്ധപ്പെട്ട് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രവുമല്ല, ഫാത്തിമ തസ്നീം V/s സ്റ്റേറ്റ് ഓഫ് കേരള (2018) കേസിൽ, വിദ്യാർഥികൾക്ക് അവരുടെ വ്യക്തിഗത അവകാശം ഒരു സ്ഥാപനത്തിന്റെ കൂട്ടായ അവകാശങ്ങൾക്കും അച്ചടക്കത്തിനും മുകളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും കേരള ഹൈക്കോടതി തീർപ്പുകൽപ്പിച്ചതും യൂണിഫോം നിശ്ചയിക്കാനുള്ള അധികാരം സ്ഥാപനത്തിനാണെന്ന് കോടതി നിരീക്ഷിച്ചതും ചേർത്തു വായിക്കണം. കർണാടക ഹൈക്കോടതിയുടെ ഹിജാബ് സംബന്ധിച്ച വിധി (2022), ഹിജാബ് അനിവാര്യമായ മതപരമായ ആചാരമല്ല എന്നു വിലയിരുത്തിക്കൊണ്ട് യൂണിഫോം നയത്തിനു മുൻഗണന നൽകിയിട്ടുമുണ്ട്.
മേൽ സൂചിപ്പിക്കപ്പെട്ട കോടതിവിധികളിലൂടെ വ്യക്തമാകുന്നത്, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർഥി പ്രവേശിക്കുമ്പോൾ, പ്രസ്തുത വിദ്യാർഥി സ്ഥാപനപരമായ അച്ചടക്കത്തിനും പൊതുനിയമങ്ങൾക്കും വിധേയനാണ് എന്നതാണ്. യൂണിഫോം ഇളവ് നൽകിയാൽ അത് മറ്റു മതവിഭാഗങ്ങളുടെ ആവശ്യങ്ങൾക്കും വഴിതുറക്കുകയും സ്കൂളിലെ അച്ചടക്കത്തെയും മതനിരപേക്ഷമായ വിദ്യാഭ്യാസ അന്തരീക്ഷത്തെയും തകർക്കുകയും ചെയ്യുമെന്നതും യാഥാർഥ്യമായതിനാൽ സ്കൂൾ മാനേജ്മെന്റിന്റെ ഇക്കാര്യത്തിലുള്ള തീരുമാനം നിയമപരമായിതന്നെ ശരിയെന്നു വേണം, കരുതാൻ.
വർഗീയ ധ്രുവീകരണത്തിനു കുടപിടിക്കുന്നവരുടെ കപടമുഖം
ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ, യാദൃച്ഛികമായുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തികഞ്ഞ ആസൂത്രണത്തിന്റെ മറവിൽ നടത്തപ്പെടുന്ന ഇത്തരം ധ്രുവീകരണങ്ങളെ മുളയിലേ നുള്ളുകയെന്നതുതന്നെയാണ് പ്രാഥമിക പോംവഴി. അതിനപ്പുറം വർഗീയ ചേരിതിരിവുണ്ടാക്കി, കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന അഭ്യുദയകാംക്ഷികളുടെ ഗണത്തിൽ ഭരണനിർവഹണ ചുമതലയിലുള്ളവർ പോലുമുള്ളതിന്റെ കപടത, കേരള സമൂഹം തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരം ശ്രമങ്ങൾ കേരള സമൂഹം അർഹിക്കുന്ന അവജ്ഞയോടെതന്നെ തള്ളിക്കളയുമെന്ന ശുഭാപ്തിവിശ്വാസവുമുണ്ട്.
ഇവിടെ തെളിഞ്ഞുവരേണ്ടത്, സ്കൂൾ വിദ്യാർഥികളുടെ യൂണിഫോമെന്ന തുല്യതയിലേക്കും സമത്വത്തിലേക്കുമുള്ള പാതയാണ്. ജാതിയുടെയും മതത്തിന്റെയും സാമ്പത്തിക ഉച്ചനീചത്വങ്ങളുടെയും അതിർവരമ്പുകളെ ഭേദിക്കുന്ന തുല്യതയുടെ പ്രായോഗികതതന്നെയാണ്, യൂണിഫോമെന്ന ആശയത്തിന്റെ ഉപജ്ഞാതാക്കൾ സ്വപ്നം കണ്ടത്. അതുകൊണ്ടുതന്നെ നൈമിഷികമായ വൈകാരികതയ്ക്കപ്പുറം, നമ്മുടെ നാട് പാരമ്പര്യമായി ആർജിച്ചെടുത്ത മതസൗഹാർദത്തിന്റെ കണ്ണികളെ വിളക്കിച്ചേർക്കേണ്ട ബാധ്യതയാണ് നാം ഏറ്റെടുക്കേണ്ടത്. അതിനുതന്നെയാണ് മാനേജ്മെന്റും പിടിഎയും വിദ്യാർഥികളും പൊതുസമൂഹവും പ്രാമുഖ്യം നൽകേണ്ടത്.
Leader Page
ഒരു ദിവസം രാവിലെ ഉറക്കമുണർന്നിട്ടും വർക്കിച്ചൻ മച്ചിലേക്ക് കണ്ണുനട്ട് വെറുതെ കട്ടിലിൽ കിടന്നു.
സാധാരണഗതിയിൽ ആറുമണിയോടെ എഴുന്നേൽക്കേണ്ടതാണ്. മാത്രമല്ല, കുറച്ചുദിവസമായി രാത്രി അധികം ഉറങ്ങുന്നുമില്ല. പത്തറുപത് വയസായില്ലേ, അതിന്റെ ഏനക്കേടായിരിക്കുമെന്നാണു പ്രിയതമ കരുതിയത്.
പക്ഷേ, കട്ടിലിൽ ചുരുണ്ടുകിടന്ന് വർക്കിച്ചൻ ചോദിച്ചത് മറ്റൊരു കാര്യമായിരുന്നു: “എന്റെ മേരിക്കുട്ടീ! ഈ ഷാജഹാന്റെ മയൂരസിംഹാസനത്തിന്റെ കാര്യമാണ് ഞാനാലോചിക്കുന്നത്. നമ്മുടെ ബ്രിട്ടീഷുകാർക്കാണ് മുഗളന്മാർ ഇതു കൊടുത്തിരുന്നതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? അങ്ങനെ ചെയ്തിരുന്നെങ്കിൽ ബ്രിട്ടീഷ് സർക്കാർ ഇന്ത്യക്കാരുടെ നികുതികൾ കുറയ്ക്കുമായിരുന്നില്ലേ?”
മേരിക്കുട്ടിക്ക് ആദ്യം കാര്യമൊന്നും പിടികിട്ടിയില്ല.
മയൂരത്തിന്റെ ആസനം എന്നുമാത്രം അവർ കേട്ടു.
വർക്കിച്ചൻ തുടർന്ന് ഇപ്രകാരം വിശദീകരിച്ചു:
“പണ്ട് നാദിർഷ എന്നു പറയുന്ന ഒരുവൻ ഇവിടെ വന്ന് ഷാജഹാന്റെ മയൂരസിംഹാസനം പേർഷ്യക്ക് കട്ടോണ്ടുപോയില്ലേ? അത്രയും സമ്പത്ത് കിട്ടിയതുകൊണ്ട് അയാൾ മൂന്നുവർഷത്തേക്ക് പേർഷ്യയിൽ നികുതി പിരിച്ചിരുന്നില്ലത്രെ! പേർഷ്യക്കാരുടെ ഭാഗ്യം!”
ഇതു കേട്ടപ്പോൾ ഭാര്യക്കു ദേഷ്യം വന്നു.
“അതിനിപ്പോ നമ്മളെന്തു വേണം?”-അവർ ചോദിച്ചു.
“അല്ല, ഈസ്റ്റിന്ത്യാ കമ്പനിക്ക് ആദ്യംതന്നെ ഈ സിംഹാസനം മുഗളന്മാരിൽനിന്ന് കിട്ടിയിരുന്നെങ്കിൽ അതവർ നമ്മുടെ ബ്രിട്ടീഷ് രാജ്ഞിക്കു കൊടുക്കുമായിരുന്നു. അപ്പോൾ രാജ്ഞി നമ്മുടെ രാജ്യത്തിന് വലിയ നികുതിയിളവുകൾ തരുമായിരുന്നു. പഴയ ശിപായിലഹള പോലും സംഭവിക്കുമായിരുന്നില്ല.” -ഒരു ചരിത്രപണ്ഡിതനെപ്പോലെ വർക്കിച്ചൻ ചൂണ്ടിക്കാട്ടി.
ഇത്രയുമായപ്പോൾ മേരിക്കുട്ടി പ്രിയതമന്റെ കണ്ണിലേക്ക് ഉറ്റുനോക്കി കുറച്ചുനേരം നിന്നു. ഭർത്താവിന്റെ ശിരസിലെ ആണിയിളകിയോ? പ്രായമാകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കാവുന്നതാണ്. പോരാഞ്ഞ് കണ്ണിൽക്കാണുന്ന പുസ്തകങ്ങളൊക്കെ വായിച്ച് ആവശ്യമില്ലാത്ത ചിന്താഭാരം തലയിൽ കയറ്റിവയ്ക്കുന്ന ആളുമാണ് കണവൻ.
“നിങ്ങളാരാണെന്നാണ് വിചാരം? ലോകം നിങ്ങളുടെ തലയിൽ ചുമക്കണ്ട” -മേരിക്കുട്ടി താക്കീതു നൽകി.
“അതല്ല! ജഹാംഗീറിന്റെ കാലത്താണു ബ്രിട്ടീഷുകാർ ആദ്യമിവിടെ വന്നത്. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് നാദിർഷ ഡൽഹിയിലെത്തി പണവും സിംഹാസനവും രത്നങ്ങളുമെല്ലാം ഇസ്കിക്കൊണ്ടു പോയത്.”-വർക്കിച്ചൻ ഓർമിപ്പിച്ചു.
“അതിനു ഞാനെന്തു ചെയ്യണം?”-മേരിക്കുട്ടി വീണ്ടും വിറച്ചു.
“അതൊക്കെക്കഴിഞ്ഞ് അയ്യായിരം ബ്രിട്ടീഷ് പട്ടാളക്കാരെ ശ്രീരംഗപട്ടണത്തുവച്ച് ടിപ്പു സുൽത്താൻ തട്ടിയില്ലേ? എനിക്കത് വളരെ ഇഷ്ടപ്പെട്ടു!” -വർക്കിച്ചൻ കട്ടിലിൽ എഴുന്നേറ്റിരുന്ന് പിന്നെയും പ്രസ്താവിച്ചു.
“നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആർക്കും ഒരുചുക്കുമില്ല! വീട്ടുകാര്യം നേരേചൊവ്വേ നോക്കാത്ത മനുഷ്യനാണ് വിശ്വചരിത്രാവലോകനം ചെയ്യാനിറങ്ങിയിരിക്കുന്നത്! ഓൺലൈനിൽ കറന്റ് ബില്ല് അടയ്ക്കാൻ പോലും നിങ്ങൾക്കറിയാമോ?” -മേരിക്കുട്ടി ഒരു ഗോളടിച്ചു.
ഇതു കുട്ടിക്കളിയല്ല!
മറ്റൊരു ദിവസം വർക്കിച്ചൻ ടൗണിൽ പോയി ഉച്ചയ്ക്കാണു വന്നത്.
രണ്ടുമൂന്നു പൊതികൾ മൂപ്പരുടെ ബാഗിലുണ്ടായിരുന്നു. പായ്ക്കറ്റുകൾ പൊട്ടിച്ചപ്പോൾ എല്ലാവരും അമ്പരന്നുപോയി. ചെറിയൊരു കാറും പിന്നെ മരംകൊണ്ടുണ്ടാക്കിയ ഒരു ബസും ഒരു പെട്ടിനിറയെ ചീട്ടുകളുമായിരുന്നു കവറിലുണ്ടായിരുന്നത്.
വർക്കിച്ചൻ ഉച്ചയ്ക്കു ചോറുണ്ടശേഷം ബസും കാറും മുറിയിലെ മേശയിൽ പലവട്ടം ഓടിച്ചു രസിച്ചു. പിന്നീട് കട്ടിലിൽ കയറിയിരുന്ന് ചീട്ടുകൾ കിടക്കയിൽ നിരത്തിവച്ച് ഗൗരവത്തോടെ വിളയാടിത്തുടങ്ങി.
വൈകുന്നേരമായപ്പോൾ ചീട്ടുകൾ മാറ്റിവച്ച് വർക്കിച്ചൻ മറ്റൊരാഗ്രഹം വെളിപ്പെടുത്തി: “എനിക്കൊരു തോക്കു വാങ്ങണം. മുഗൾ സാമ്രാജ്യം സ്ഥാപിക്കാൻ ബാബർക്ക് സാധിച്ചത് ഒന്നാം പാനിപ്പട്ട് യുദ്ധത്തിലെ വിജയമാണ്. ആ യുദ്ധത്തിന് ഇബ്രാഹിം ലോദി തോൽക്കാൻ കാരണം ബാബറിന്റെ കൈയിലെ തോക്കും വെടിമരുന്നുമായിരുന്നു. മാർത്താണ്ഡവർമയ്ക്ക് ഡച്ചുകാർ തോക്കും ഉണ്ടയും കൊടുത്തതുകൊണ്ടാണ് ആധുനിക തിരുവിതാംകൂർ ഉണ്ടായത്.”
“നോക്കാം. പെരുന്നാൾ വരട്ടെ. അപ്പോൾ നല്ല കളിത്തോക്ക് കിട്ടും” -മേരിക്കുട്ടി സ്നേഹം ഭാവിച്ചു ചൊല്ലി.
ദൈവം ഉണ്ടോ?
മറ്റൊരു ദിവസം.
മേരിക്കുട്ടി വർക്കിച്ചന്റെ മുറി അടിച്ചുവാരുകയായിരുന്നു.
കട്ടിലിലിരിക്കുകയായിരുന്ന വർക്കിച്ചൻ ഭാര്യയെ കുറച്ചുനേരം തുറിച്ചുനോക്കി. എന്നിട്ടൊരു ചോദ്യം:
“മേരിക്കുട്ടീ! ദൈവം ഉണ്ടോടീ? ഇപ്പോത്തന്നെ നീ കൃത്യമായി മറുപടി പറയണം!”
ഈ ആവശ്യം കേട്ട് മേരിക്കുട്ടി സ്വയം നിയന്ത്രിച്ചു. എന്നിട്ട് കരുതലോടെ സമ്മതിച്ചു: “കർത്താവേ! ദൈവം ശരിക്കും ഉണ്ട്!”
“ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും നീ വെറുതെ പേടിക്കേണ്ടടീ! നിന്റെ പ്രവൃത്തിയിൽ ദൈവമുണ്ടായാൽ മതി” -ഒരു കുട്ടിയോടെന്നവണ്ണം വർക്കിച്ചൻ ഉപദേശിച്ചു.
മേരിക്കുട്ടി ആശ്വാസത്തോടെ തലയാട്ടി.
“കഴുതേ! വെറുതെ തലയാട്ടിയാൽപ്പോരാ, കാര്യം മനസിലാക്കണം!” -വർക്കിച്ചന്റെ ഭാവം പെട്ടെന്നു മാറി.
മേശപ്പുറത്തുണ്ടായിരുന്ന കുപ്പിഗ്ലാസ് മേരിക്കുട്ടിയുടെ നേരെ പാഞ്ഞുവന്നു.
അവർ ഭയ, വൈഭത്തോടെ ഒഴിഞ്ഞുമാറി രക്ഷപ്പെട്ടു.ഡോക്റെ കാണാം!
സംഗതികൾ കൈവിട്ടുപോവുകയാണെന്നും ഭർത്താവിന് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും മേരിക്കുട്ടി സംശയിച്ചു. വിദേശത്തുള്ള ഏകമകൾ ഏലിക്കുട്ടിയോടും മാതാവ് കാര്യങ്ങൾ ചർച്ചചെയ്തു.
ഒരു മനഃശാസ്ത്രജ്ഞനെ കാണിക്കണം എന്നായിരുന്നു മകളുടെ അഭിപ്രായം.
വർക്കിച്ചന്റെ പെങ്ങളുടെ മകൻ മാത്യൂസ് ഗൾഫിലെ പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനാണ്. ആറുമാസം കൂടുമ്പോൾ നാട്ടിൽ വരാറുണ്ട്.
മേരിക്കുട്ടി അദ്ദേഹത്തെ ഫോൺ വിളിച്ച് വർക്കിച്ചന്റെ ഭാവമാറ്റങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകി.
ഡോക്ടർ വന്നു
ഒരു മാസം കഴിഞ്ഞപ്പോൾ മരുമകനായ മനഃശസ്ത്രജ്ഞൻ നാട്ടിൽ വന്നു.
അയാൾ നേരേ വർക്കിച്ചന്റെ വീട്ടിലെത്തി.വർക്കിച്ചൻ അപ്പോൾ സെറ്റിയിലിരുന്ന് പത്രം വായിക്കുകയായിരുന്നു. ആ സെറ്റിയാണ് വർക്കിച്ചന്റെ ഭാഷയിൽപ്പറഞ്ഞാൽ വീട്ടിലെ മയൂരസിംഹാസനം!
മരുമകനുമായി വർക്കിച്ചൻ കുശലം പറഞ്ഞു.
അപ്പോഴാണ് ഒരു കാഴ്ച അദ്ദേഹം കണ്ടത് -
മേരിക്കുട്ടിയുടെ മുറിയിൽ വെറുതെ ഫാൻ കറങ്ങുന്നു! മുറിയിൽ ആരുമില്ല താനും!
ഇതോടെ വർക്കിച്ചൻ പഴയ ഫോമിലായി.
“കണ്ടോ! വൈദ്യുതി പാഴാക്കരുതെന്ന് ഇന്ദിരാഗാന്ധിയും ഇലക്ട്രിസിറ്റി ബോർഡും പണ്ടേ പറഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാൽ ഇടുക്കി പദ്ധതി വന്നതാണ് ഇത്തരം ദുർവ്യയങ്ങൾക്കൊക്കെ കാരണം. എല്ലാ വീട്ടിലും മിക്സി, ഫാൻ, കുക്കർ, ടിവി എന്നിവയൊക്കെയില്ലേ? ഇടുക്കിയിൽനിന്ന് ഇഷ്ടംപോലെ കിട്ടുന്നതുകൊണ്ട് കറന്റിന് വിലയില്ലാതായി” -ഗൃഹനാഥന്റെ റോളിൽ വർക്കിച്ചൻ അലറി.
കാരണങ്ങൾ ചെറുതല്ല
വർക്കിച്ചന്റെ മനസിന്റെ ഗതിവിഗതികളും പെരുമാറ്റവും ഇതിനോടകം നിരീക്ഷിച്ചു പഠിച്ചുകഴിഞ്ഞിരുന്ന മരുമകൻ പിറ്റേന്നു രാവിലെ മേരിക്കുട്ടിയെ വിളിച്ച് രഹസ്യമായി സുഖദമല്ലാത്ത ചില കാര്യങ്ങൾ പറഞ്ഞു. നിരന്തരം ചലിക്കുന്ന ഈ ലോകത്തിൽ ഏകാന്തനായി കഴിയുന്ന ഒറ്റയാന്മാരെ ബാധിക്കുന്ന വ്യഥകളും ഡിപ്രഷനുമാണ് അങ്കിളും അനുഭവിക്കുന്നത്. ഏകമകൾ വിദേശത്തും മേരിക്കുട്ടി സ്ഥിരം അടുക്കളയിലുമാണ്. പിന്നെ വർക്കിച്ചൻ എന്ന തലനരച്ച മനുഷ്യൻ എന്തു ചെയ്യും? വല്ല ക്ലബ്ബിലോ ചായക്കടയിലോ പോകാറുണ്ടായിരുന്നെങ്കിൽ നാലാളോടു മിണ്ടിയും പറഞ്ഞും ടെൻഷൻ കുറയുമായിരുന്നു.
ഇതൊന്നും പോരാഞ്ഞിട്ട് വിവരസാങ്കേതികവിദ്യയുടെ പുഷ്കലകാലം വന്നതിനാൽ ഇൻഫർമേഷൻ വിപ്ലവമാണ് നാട്ടിൽ അരങ്ങേറുന്നത്. കാലത്തിനനുസരിച്ച് സ്വയം അപ്ഡേറ്റ് ചെയ്യുകയാണ് ഏക മാർഗം. പക്ഷേ, ഒരു പ്രായം കഴിഞ്ഞാൽ ഇതിനൊക്കെ ബുദ്ധിമുട്ടാണുതാനും. ഈ അപ്ഗ്രേഡിംഗ് യത്നമാണ് വർക്കിച്ചന് കൂടുതൽ വിനയായത്.
മരുന്നില്ലാത്ത രോഗം
“നമ്മളെന്തു ചെയ്യുമെന്ന് നീ പറയ്! ഞാൻ ഈ മനുഷ്യനെക്കൊണ്ടു മടുത്തു” -മേരിക്കുട്ടി മരുമകനോടു തേങ്ങി.
“ഇതിന് വലിയ മരുന്നൊന്നുമില്ല. ക്ഷമയും സ്നേഹവും നിറഞ്ഞ ഇടപെടലുകൾ മാത്രമാണ് പരിഹാരം. അതിനാണെങ്കിൽ ആർക്കും നേരമില്ലതാനും. കാലംചെല്ലുംതോറും ഒറ്റപ്പെടൽ വർധിച്ചു സ്ഥിതി വഷളാകാനാണ് സാധ്യത” -മാത്യൂസ് പറഞ്ഞു.
മേരിക്കുട്ടിയുടെ വിഷമം കണ്ടപ്പോൾ വിദഗ്ധൻ എന്തായാലും ഒരു പരിഹാരം നിർദേശിച്ചു: “മൂന്നു നേരവും കാപ്പിയിലോ മറ്റോ കുറച്ച് ഉറക്കഗുളിക വിതറിക്കൊടുക്കുക! രോഗി കഴിയുന്നതും ഉണരാതെ നോക്കുക!”
പിറ്റേന്ന് രാവിലെ ഒരു പിടി ഗുളികകൾ കാപ്പിയിൽ ചേർത്ത് ഭർത്താവിന് കൊടുക്കുമ്പോൾ മേരിക്കുട്ടി അറിയാതെ സ്വയം ചോദിച്ചുപോയി: “മകളൊന്നും ഇനി ഇവിടേക്കു തിരിച്ചുവരുന്ന ലക്ഷണമില്ല. അയൽക്കാരും തിരിഞ്ഞുനോക്കില്ല. ഭാവിയിൽ എനിക്കും ഈ ഗുളിക വേണ്ടിവരുമോ കർത്താവേ?”
(www.krpramod.com)
Leader Page
വിവരാവകാശ നിയമം നിലവിൽ വന്നിട്ട് രണ്ടു പതിറ്റാണ്ടു പിന്നിടുന്നു. ഒന്നാം മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് 2005 ഒക്ടോബർ 12നാണ് നിയമം നിലവിൽ വന്നത്. 1923ലെ ഔദ്യോഗിക രഹസ്യനിയമം ഔദ്യോഗിക വിവരങ്ങളെയും നടപടികളെയും പൗരസമൂഹത്തില്‍നിന്ന് മൂടിവയ്ക്കാനാണ് ശ്രമിച്ചത്. എന്നാൽ, വിവരാവകാശ നിയമം വിജ്ഞാപിത പ്രമാണങ്ങളല്ലാത്ത ഏതൊരു രേഖയും ലഭിക്കാനുള്ള അവകാശം പൗരന്മാർക്ക് നൽകി. വിവരാവകാശ നിയമം സംബന്ധിച്ച ബിൽ 2005 മേയ് 11ന് ലോക്സഭയും മേയ് 12ന് രാജ്യസഭയും പാസാക്കി. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് ജൂൺ 15നാണ്. ഇന്ത്യയിൽ ആദ്യ വിവരാവകാശ അപേക്ഷ നൽകിയ വ്യക്തി ഷാഹിദ് റാസ ബെർണേയാണ്. പൂന പോലീസ് സ്റ്റേഷനിലാണ് അദ്ദേഹം അപേക്ഷ നൽകിയത്.
2005ല്‍ പാര്‍ലമെന്റില്‍ വിവരാവകാശ ബിൽ അവതരിപ്പിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് പറഞ്ഞത്, “ഈ ബിൽ പാസാകുന്നത് നമ്മുടെ ഭരണസംവിധാനത്തില്‍ ഒരു യുഗത്തിനു നാന്ദികുറിക്കും” എന്നാണ്.
വിവരാവകാശ നിയമത്തിന്റെ ചരിത്രം
സ്വീഡനിൽ 1887ൽ നിലവിൽ വന്ന ‘ദി ഫ്രീഡം ഓഫ് ദി പ്രസ് ആക്ട്’ വിവരാവകാശ നിയമങ്ങളുടെ മാതാവായി പരിഗണിക്കപ്പെടുന്നു. ഇന്ന് ലോകത്ത് ഏറ്റവും കുറവ് അഴിമതിയുള്ള രാജ്യം സ്വീഡനാണ്. 1946ല്‍ ഐക്യരാഷ്ട്രസംഘടനയും ‘അറിയാനുള്ള അവകാശം പൗരന്റെ മൗലികാവകാശമാണ്’ എന്ന പ്രമേയം പാസാക്കി. 1960ല്‍ യുനസ്കോ ‘അറിയാനുള്ള അവകാശ സ്വാതന്ത്ര്യപ്രഖ്യാപനം’ അംഗീകരിച്ചു. ഇന്ന് 120 രാജ്യങ്ങളിൽ വിവരാവകാശനിയമത്തിനു തത്തുല്യമായ നിയമങ്ങളുണ്ട്.
1975ല്‍ സുപ്രസിദ്ധമായ രാജ് നാരായണന് കേസില്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ സംബന്ധിച്ച് സുപ്രീംകോടതിയിൽനിന്ന് ആദ്യമായി പരാമർശം ഉണ്ടായതോടെയാണ് ഇന്ത്യയിൽ നിയമത്തിനുവേണ്ടി വാദങ്ങൾ ഉയർന്നുതുടങ്ങിയത്.1982ൽ ഭരണഘടനയുടെ അനുച്ഛേദം 19(1) (a) പ്രകാരം വിവരാവകാശം ഒരു മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിക്കുകയുണ്ടായി. “അറിയുവാനുള്ള അവകാശമില്ലെങ്കിൽ ഭരണഘടനയിലെ വ്യക്തിസ്വാതന്ത്ര്യം ഉറപ്പു നൽകുന്ന മൗലിക അവകാശമായ ആർട്ടിക്കിൾ പത്തൊമ്പതിലെ അഭിപ്രായസ്വാതന്ത്ര്യത്തിന് പ്രസക്തി ഇല്ല” എന്നാണ് സുപ്രീംകോടതി അന്നു നിരീക്ഷിച്ചത്.
2002ലാണ് ‘ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട്’ രൂപപ്പെട്ടത്. ഇതിലെ പോരായ്മകള്‍ ചർച്ച ചെയ്യപ്പെടുകയും 2004ല്‍ ‘വിവരാവകാശ ബില്‍’ പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്തു. സാമൂഹിക പ്രവർത്തകയായ അരുണ റോയ് സ്ഥാപിച്ച മസ്ദൂർ കിസാൻ ശക്തി സംഘതൻ എന്ന സംഘടന വിവരാവകാശ നിയമത്തിന്റെ ആവശ്യകത മുൻനിർത്തി നടത്തിയ ശക്തമായ പ്രചാരണമാണ് അവസാനം ലക്ഷ്യം കണ്ടത്.
വിവരാവകാശ നിയമത്തിന്റെ പ്രാധാന്യം
പൊതു അധികാരികളുടെ അധീനതയിലുള്ള വിവരങ്ങൾ പൗരന്മാർക്ക് നിർബാധം ലഭ്യമാക്കുന്നതിനും സർക്കാരുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും വർധിപ്പിക്കുന്നതിനുംവേണ്ടി തയാറാക്കിയ നിയമമാണ് വിവരാവകാശ നിയമം. പഞ്ചായത്ത് ഓഫീസ് മുതൽ സുപ്രീംകോടതി വരെ സർക്കാരിന്റെ അധീനതയിലുള്ള രേഖകളും വിവരങ്ങളും പത്തു രൂപ മുടക്കി വളരെ ലളിതമായ ഒരു അപേക്ഷ നല്കി മുപ്പത് ദിവസത്തിനുള്ളിൽ ഏതൊരു പൗരനും നേടാം.
രണ്ടാം രണ്ടാം ഷെഡ്യൂളിൽ പ്രതിപാദിച്ച ചില സുരക്ഷാ, ഇന്റലിജന്‍സ് വിഭാഗങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ല. എന്നാൽ അഴിമതി, മനുഷ്യവകാശ ലംഘനം തുടങ്ങിയ കേസുകളിൽ ഈ ഡിപ്പാർട്ട്മെന്റ്കളിൽനിന്നു വിവരം തേടാവുന്നതാണ്. പ്രതികരണമൊന്നും ലഭിക്കാത്ത സാഹചര്യത്തിലോ അല്ലെങ്കില്‍ നല്‍കിയിട്ടുള്ള വിവരങ്ങളില്‍ തൃപ്തരല്ലെങ്കിലോ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള അവസരവുമുണ്ട്.
മാധ്യമ, പരിസ്ഥിതി, സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർ, അഭിഭാഷകർ തുടങ്ങിയവരാണ് ഏറ്റവും കൂടുതൽ ഈ നിയമം പ്രയോജനപ്പെടുത്തിയത്. വിവരാവകാശ നിയമപ്രകാരം ഇന്ത്യയിൽ ഒരു വർഷം ഏകദേശം 60 ലക്ഷത്തോളം അപേക്ഷകൾ ലഭിക്കുന്നുണ്ട്. വിവരാവകാശ നിയമം ഉപയോഗിച്ച് വിവിധ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുകയും അഴിമതികൾക്കെതിരേ പ്രതികരിക്കുകയും ചെയ്ത എൺപതോളം മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
നിയമ ഭേദഗതിയും അട്ടിമറിനീക്കങ്ങളും
പക്ഷേ, ദൗർഭാഗ്യകരമെന്നു പറയട്ടെ വിവരാവകാശ നിയമം അട്ടിമറിക്കുന്നതിനുള്ള നീക്കം ഭരണതലത്തിൽ സജീവമാണ്. 2019ൽ പാർലമെന്റ് പാസാക്കിയ വിവരാവകാശ നിയമ ഭേദഗതി 2023ൽ കൊണ്ടുവന്ന ഡിജിറ്റൽ ഡേറ്റാ പ്രൊട്ടക്ഷൻ ആക്ട് എന്നിവ ഉദാഹരണങ്ങളാണ്. മുഖ്യ വിവരാവകാശ കമ്മീഷണറുടെയും വിവരാവകാശ കമ്മീഷണർമാരുടെയും കാലാവധിയും വേതനവും മറ്റ് വ്യവസ്ഥകളും നിശ്ചയിക്കാൻ കേന്ദ്രസർക്കാരിനെ ചുമതലപ്പെടുത്തുന്നതാണ് 2019ലെ ഭേദഗതി . ഇതിലൂടെ വിവരാവകാശ കമ്മീഷനെ സർക്കാരിന്റെ ചൊൽപ്പടിക്കു നിർത്താനും കമ്മീഷനിൽ സർക്കാരിന്റെ ഇടപെടൽ ഉറപ്പുവരുത്താനും കഴിയും. 2023ലെ ഡിജിറ്റൽ ഡേറ്റാ പ്രൊട്ടക്ഷൻ ആക്ട് വിവരാവകാശ നിയമത്തിന്റെ ആത്മാവിനെ തകർത്തുകളഞ്ഞു എന്നുതന്നെ പറയാം. വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്ന് ആക്ടിലെ സെക്ഷൻ 44(3) പറയുന്നു. ദേശസുരക്ഷ, ക്രമസമാധാനം ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ കേന്ദ്രസർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളെ വേണ്ടിവന്നാൽ ഒഴിവാക്കാൻ സാധിക്കുന്ന നിയമത്തിലെ നിബന്ധന വലിയ വിമർശനം നേരിടുന്നു.
മോദി സർക്കാരിന്റെ 11 വർഷത്തെ ഭരണത്തിൽ വിവരാവകാശ കമ്മീഷണർമാരുടെ തസ്തികകൾ നികത്തപ്പെടാതെ ഒഴിഞ്ഞുകിടക്കുകയായിരുന്നു എന്നുകൂടി കൂട്ടിവായിക്കേണ്ടതുണ്ട്. കേന്ദ്രത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണറുടെ കസേര 2014 മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. ഏകദേശം 32,000ത്തോളം വിവരാവകാശ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
Leader Page
സ്നേഹത്തെക്കുറിച്ച് ലോകചരിത്രത്തിൽ ഏറ്റവും ശക്തമായും ആധികാരികമായും തീവ്രമായും എക്കാലവും സംസാരിച്ചിട്ടുള്ളത് കത്തോലിക്കാ സഭയാണ്. മനുഷ്യജീവിതത്തെ മതവർഗീയതയും ജാതിസ്പർധകളും വിഘടനവാദവും വർഗസമരങ്ങളും ഭീകരവാദങ്ങളുമൊക്കെ നിരന്തരം സങ്കീർണമാക്കുമ്പോൾ മിശിഹായുടെ സഭ ലോകത്തിന് പരിചയപ്പെടുത്തുന്നത് ശത്രുക്കളെപോലും സ്നേഹിക്കാൻ ആവശ്യപ്പെടുന്ന ആഴമേറിയ സ്നേഹത്തിന്റെ ‘തീവ്രവാദ’മാണ്. ദരിദ്രരോടുള്ള പരിഗണനയും മാറ്റിനിർത്തപ്പെട്ടവരോടുള്ള പക്ഷം ചേരലും ക്രൈസ്തവ സ്നേഹത്തിന്റെ പ്രകടമായ ധാർമിക ദൗത്യമാണെന്ന് ഒരിക്കൽകൂടി പ്രഖ്യാപിക്കുകയാണ് ‘ദിലക്സി തേ’ (DILEXI TE) ‘ഞാൻ നിന്നെ സ്നേഹിച്ചു’ എന്ന അപ്പസ്തോലിക പ്രബോധനം.
ഫ്രാൻസിസും ലെയോയും
പ്രബോധനത്തിന്റെ സുന്ദരമായ ഒരു തുടർച്ചയാണ് ലെയോ പതിനാലാമൻ മാർപാപ്പയിലേക്കു നടക്കുന്നതെന്ന് തോന്നും. ബെനഡിക്ട് മാർപാപ്പ പൂർത്തിയാക്കാതെ പോയ ‘ലൂമെൻ ഫിദേയി’ പൂർത്തീകരിച്ചുകൊണ്ട് തന്റെ പ്രഥമാചാര്യദൗത്യം ആരംഭിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പൂർത്തീകരിക്കപ്പെടാത്ത ‘ദിലക്സി തേ’ പൂർത്തിയാക്കി പ്രസിദ്ധീകരിച്ചുകൊണ്ടാണ് പിൻഗാമിയായ ലെയോ മാർപാപ്പ തന്റെ ഔദ്യോഗിക പ്രബോധന ദൗത്യം സമാരംഭിക്കുന്നതെന്നത് ശ്ലൈഹിക പിന്തുടർച്ചയുടെ മനോഹരമായ ദൃശ്യമാണ്. അസീസിയിലെ ഫ്രാൻസിസിന്റെ ആധ്യാത്മികപാത പിന്തുടർന്ന് ദൈവത്തിന്റെ മഹാകാരുണ്യത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും നിരന്തരം പഠിപ്പിച്ച ഫ്രാൻസിസ് പാപ്പായുടെ ‘സ്നേഹപ്രബോധന’ത്തിന്റെ ആദ്യഭാഗമായിരുന്നു ‘ദിലെക്സിത്ത് നോസ്’ (അവൻ നമ്മെ സ്നേഹിച്ചു) എന്ന ദൈവസ്നേഹ കേന്ദ്രീകൃതമായ ചാക്രിക ലേഖനം. അതിന്റെ രണ്ടാം ഭാഗമെന്നോണമാണ് സാമൂഹിക സ്വഭാവമുള്ള മനുഷ്യസ്നേഹത്തെക്കുറിച്ചുള്ള ‘ദിലക്സി തേ’ എന്ന അപ്പസ്തോലിക പ്രബോധനം അസീസിയിലെ ഫ്രാൻസിസിന്റെ സന്തതസഹചാരിയായിരുന്ന ലെയോയെ അനുസ്മരിപ്പിക്കുംവിധം ഇപ്പോൾ ലെയോ മാർപാപ്പ പ്രസിദ്ധീകരിക്കുന്നത്. ബെനഡിക്ട് പാപ്പായുടെ പ്രബോധകമനസും ഫ്രാൻസിസ് പാപ്പായുടെ ഹൃദയവുമാണ് ലെയോ പതിനാറാമൻ മാർപാപ്പയുടെതെന്ന് വീണ്ടും തോന്നിപ്പിക്കുകയാണ് ‘ദിലക്സി തേ’.
വെളിപാട് പുസ്തകത്തിലെ ശ്രദ്ധേയമായ ഒരു സ്നേഹപ്രഖ്യാപനമാണ് ഈ അപ്പസ്തോലിക പ്രബോധനത്തിന്റെ പേരായി മാറുന്നത്. ദുർബലവും ദരിദ്രവുമായ ഫിലാദൽഫിയിലെ സഭയോട് മിശിഹാ അരുൾ ചെയ്യുന്ന വാക്കുകളാണിത് (3.9). വിശ്വാസത്തിനും നീതിക്കുംവേണ്ടി സഹനമേറ്റെടുക്കുകയും തന്റേതല്ലാത്ത കുറ്റത്താൽ ദരിദ്രരായിരിക്കുകയും ചെയ്യുന്നവരോടുള്ള മിശിഹായുടെ സ്നേഹമാണ് തിരുസഭ പ്രഖ്യാപിക്കുന്നത്.
ദരിദ്രരുടെ നിലവിളി
ദരിദ്രരുടെ അവസ്ഥ തന്നെയാണ് അവരുടെ നിലവിളി. ആ നിലവിളി മനുഷ്യ ചരിത്രത്തിൽ ഉടനീളം നമ്മുടെ ജീവിതത്തെയും സാമൂഹിക വ്യവസ്ഥയെയും രാഷ്ട്രീയ സാമ്പത്തിക സംവിധാനങ്ങളെയും, സഭയെ തന്നെയും നിരന്തരം വെല്ലുവിളിക്കുന്നുണ്ടെന്ന് പാപ്പാ ഓർമിപ്പിക്കുന്നു. ദരിദ്രന്റെ മുറിവേൽപ്പിക്കപ്പെട്ട മുഖത്ത് നാം കാണുന്നത് നിരപരാധിയുടെ സഹനമാണ്, അത് മിശിഹായുടെതന്നെ സഹനമാണ്. അതേസമയംതന്നെ ദാരിദ്ര്യം ഒരു ബഹുമുഖ പ്രതിഭാസമാണെന്നും അത് ഭൗതിക വസ്തുക്കളുടെ ഇല്ലായ്മ മാത്രമല്ലെന്നും പാപ്പാ നിരീക്ഷിക്കുന്നു. തങ്ങളുടെ മഹത്വത്തിനും സാധ്യതകൾക്കും ശബ്ദം നൽകാൻ കഴിയാതെപോകുന്ന സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ അവസ്ഥയും ദാരിദ്ര്യം തന്നെയാണ്. രോഗികൾ ആരോഗ്യത്തിന്റെ ദാരിദ്ര്യം അനുഭവിക്കുന്നവരും അന്യായമായി തടവിൽ കഴിയുന്നവർ സ്വാതന്ത്ര്യത്തിന്റെ ദാരിദ്ര്യം അനുഭവിക്കുന്നവരുമാണ്. ധാർമികവും ആധ്യാത്മികവുമായ ദാരിദ്ര്യവും സാംസ്കാരിക ദാരിദ്ര്യവും വ്യക്തിപരവും സാമൂഹികവുമായ ദുർബലതയുടെ ദാരിദ്ര്യവും അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതിരിക്കുന്നതിന്റെ ദാരിദ്ര്യവും സാമ്പത്തിക ദാരിദ്ര്യത്തേക്കാൾ കൂടുതൽ ഗൗരവമായ പരിഗണന അർഹിക്കുന്നതാണ്. സാമൂഹിക-സാമ്പത്തിക അസമത്വങ്ങളും ചൂഷണ സംവിധാനങ്ങളും ദാരിദ്ര്യത്തിന്റെ കൂടുതൽ വികൃതമായ മുഖങ്ങളാണ്. ലോകരാഷ്ട്രങ്ങളും രാജ്യാന്തര സംവിധാനങ്ങളും പലപ്പോഴും ദാരിദ്ര്യത്തെ ഒരു സാമ്പത്തിക യാഥാർഥ്യം മാത്രമായി അവതരിപ്പിക്കുന്നുണ്ട്. മനുഷ്യവ്യക്തിയുടെ മഹത്വത്തെ അതിന്റെ സമഗ്രതയിൽ പരിഗണിക്കാതെ നടത്തുന്ന എല്ലാ ദാരിദ്ര്യനിർമാർജന പ്രയത്നങ്ങളും അർഥശൂന്യമാണ് എന്ന് പാപ്പാ ഓർമിപ്പിക്കുന്നു.
ദരിദ്രരോടുള്ള ഐക്യദാർഢ്യം
ദരിദ്രരോടുള്ള പ്രതിബദ്ധത നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത് മാനവ സാംസ്കാരിക തലത്തിൽതന്നെ മാറ്റം വരുത്താൻ കഴിയുന്ന മനോഭാവങ്ങളുടെയും കാഴ്ചപ്പാടുകളുടെയും മാറ്റമാണ്. ആധുനികലോകത്തിൽ ദാരിദ്ര്യം അത്രവലിയ പ്രശ്നമല്ല എന്ന് കണക്കുകൾ അവതരിപ്പിച്ച് വ്യാഖ്യാനിക്കുന്നവരുണ്ട്. പൊതുവിൽ സമ്പത്ത് വർധിച്ചിട്ടുണ്ട്, പക്ഷേ അതോടൊപ്പം അസമത്വവും വർധിച്ചു. ആധുനിക ലോകത്തിൽ പുതിയ തരത്തിലുള്ള ദാരിദ്ര്യമാണ് ആവിര്‍ഭവിക്കുന്നതും വളരുന്നതും. ഒരുകാലത്ത് വൈദ്യുതി കടന്നുചെല്ലാത്ത ഇടങ്ങളെ ദരിദ്രമായി കണക്കാക്കിയിരുന്നെങ്കിൽ ഇന്ന് അതത്ര പ്രസക്തമല്ല. ദാരിദ്ര്യത്തെ കാലികമായി വ്യാഖ്യാനിക്കേണ്ടതുണ്ട്. ആനുപാതികവും യഥാർഥവുമായ അവസരങ്ങളുടെ ലഭ്യതയുമായും മനുഷ്യന്റെ സമഗ്രവികാസ സാധ്യതയുമായി കൂട്ടിച്ചേർത്തു വേണം ഓരോ കാലഘട്ടത്തിലും ദാരിദ്ര്യത്തെ അളക്കാൻ. ദാരിദ്ര്യത്തെ വിലയിരുത്തുന്നതിന്റെ പിറകിലുണ്ടാകേണ്ട ദാർശനിക വീക്ഷണമാണ് മാർപാപ്പ മുന്നോട്ടു വയ്ക്കുന്നത്. അനുഭാവപൂർണമായി ദരിദ്രരെയും ദാരിദ്ര്യത്തെയും മനസിലാക്കാൻ ഈ പുതിയ വീക്ഷണം ആവശ്യമുണ്ട്.
ദൈവം ദരിദ്രരെ തെരഞ്ഞെടുക്കുന്നു!
ദൈവം തെരഞ്ഞെടുക്കുന്നത് ദരിദ്രരെയാണെന്ന് മാർപാപ്പ ഓർമിപ്പിക്കുന്നു. ദരിദ്രരെ തെരഞ്ഞെടുക്കുന്നു എന്നതിന് ദൈവം മറ്റുള്ളവരെ മാറ്റി നിർത്തുന്നു എന്ന് അർഥമില്ല. ഭൗതികദാരിദ്ര്യം ദൈവം വിലമതിക്കുന്ന ഒരു പുണ്യമായി തിരുസഭ കണക്കാക്കുന്നുമില്ല. ദൈവം ആരെയും ദരിദ്രരാക്കുകയോ ആരെങ്കിലും ദരിദ്രരാകണമെന്ന് ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. വിശുദ്ധ ഗ്രന്ഥത്തിലുടനീളം കാണുന്ന ദരിദ്രരോടുള്ള ദൈവത്തിന്റെ മമത അവരുടെ സമ്പത്തില്ലായ്മയോടുള്ള സ്നേഹമല്ല; പകരം, അവർ അനുഭവിക്കുന്ന അനീതിയിലും ചൂഷണത്തിലും ദൈവത്തിന് പങ്കില്ല എന്ന് ലോകത്തെ ഓർമിപ്പിക്കുന്നതാണ്. ദൈവം നൽകിയ സ്വാതന്ത്ര്യത്തെ ദുരുപയോഗിച്ച് മനുഷ്യൻതന്നെ തന്റെ സഹജീവികളോട് ചെയ്യുന്ന അനീതിയോടും ചൂഷണത്തോടുമുള്ള ദൈവത്തിന്റെ എതിർപ്പാണ് ഈ പക്ഷംചേരലിന്റെ അടിസ്ഥാനം. അതിന്റെ പ്രകടമായ പ്രഖ്യാപനമായിരുന്നു ഈശോ തന്റെ ജനനത്തിലും പരസ്യജീവിതത്തിലും സ്വീകരിച്ച ദാരിദ്ര്യവും ദരിദ്രരോടുള്ള സഹവാസവും. ഞാൻ ‘നിന്നെ സ്നേഹിച്ചു’ എന്ന് അവിടുന്ന് ദരിദ്രരോട് അരുൾ ചെയ്യാനുള്ള കാരണവും ഇതാണ്.
ദരിദ്രരോടുള്ള സ്നേഹം അടിസ്ഥാനപരമായി അവർക്കു നൽകുന്ന പരിഗണനയും മഹത്വവുമാണ്, അല്ലാതെ നാം പലപ്പോഴും കരുതുന്നതുപോലെ ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾ മാത്രമല്ല. ദരിദ്രർക്ക് നാം നൽകുന്ന പരിഗണനയും മഹത്വവുമാണ് ദരിദ്രരെ പരിഗണിക്കുന്ന ദൈവത്തോടുള്ള നമ്മുടെ സ്നേഹം. അതുകൊണ്ട് ദരിദ്രരെ സ്നേഹിക്കാത്ത, പരിഗണിക്കുകയും വിലമതിക്കുകയും ചെയ്യാത്ത ആരും ദൈവത്തെ സ്നേഹിക്കുന്നില്ല എന്ന് മാർപാപ്പ ഓർമിപ്പിക്കുന്നു.
യഥാർഥ സമ്പത്ത്
യഥാർഥ സമ്പത്തിനെക്കുറിച്ചുള്ള ശരിയായധാരണയിൽനിന്നു മാത്രമേ ദാരിദ്ര്യത്തെക്കുറിച്ച് അർഥപൂർണമായി സംസാരിക്കാൻ കഴിയുകയുള്ളൂ എന്ന് ഈ പ്രബോധനരേഖ നമ്മെ ഓർമിപ്പിക്കുന്നുണ്ട്. യഥാർഥ സമ്പത്ത് പണമോ അധികാരമോ വസ്തുവകകളോ അല്ല എന്ന തിരിച്ചറിവാണ് മാർപാപ്പ ലോകത്തിനു നൽകാൻ ആഗ്രഹിക്കുന്നത്. യഥാർഥ സമ്പത്ത് ദൈവംതന്നെയാണ്. ദൈവത്തോട് ബന്ധപ്പെട്ടിരിക്കുന്ന മനുഷ്യന്റെ ആത്മാവും വ്യക്തിത്വവും വലിയ സമ്പത്താണ്. വിശുദ്ധിയും നൈർമല്യവും അതിലധിഷ്ഠിതമായ കൂട്ടായ്മയുടെ ബന്ധവും മനുഷ്യവംശത്തിന്റെ ശ്രേഷ്ഠമായ സമ്പത്തായി പരിഗണിക്കപ്പെടണം. സഭ എക്കാലവും ഏർപ്പെടേണ്ട ദാരിദ്ര്യനിർമാർജന പ്രവൃത്തികൾ വെറും സാമ്പത്തിക പരിഹാരപ്രവൃത്തികൾ മാത്രമായി ചുരുങ്ങിപ്പോകരുത്. യഥാർഥ സമ്പത്തായ ദൈവവും മനുഷ്യവ്യക്തിയുടെ മഹത്വവും വിലമതിക്കപ്പെടുന്ന ആധ്യാത്മിക സ്വഭാവമുള്ള ഒരു സാമൂഹിക സാമ്പത്തിക ലോകത്തെ പടുത്തുയർത്താനുള്ള ക്ഷണമാണ് ‘ദിലക്സി തേ’ എന്ന അപ്പസ്തോലിക പ്രബോധനം. അതുതന്നെയായിരിക്കും സഭയ്ക്ക് ലോകത്തിന് നൽകാവുന്ന യഥാർഥമായ സ്നേഹത്തിന്റെ പ്രകടനവും പ്രഖ്യാപനവും.
ദാരിദ്ര്യത്തെക്കുറിച്ചും ദരിദ്രരെക്കുറിച്ചുമുള്ള ഈ അപ്പസ്തോലിക പ്രബോധനത്തിന്റെ മനോഹാരിതയും വ്യതിരക്തതയും അത് സുവിശേഷ മൂല്യങ്ങൾക്ക്, പ്രത്യേകിച്ച് സുവിശേഷാത്മക ദാരിദ്ര്യത്തിന് കൊടുക്കുന്ന ഊന്നലാണ്. അതിന്റെ അഭാവത്തിൽ ഒരുപക്ഷേ ഈ പ്രബോധന രേഖ തീർത്തും ഭൗതിക വീക്ഷണങ്ങളായി അവസാനിച്ചേനെ. തിരുസഭ വെറും ഭൗതിക ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയല്ലെന്നും, ദാരിദ്ര്യത്തിന്റെ ആധ്യാത്മികവും ധാർമികവുമായ വിഷയങ്ങളാണ് തിരുസഭയുടെ അടിസ്ഥാന പരിഗണന എന്നും മാർപാപ്പയുടെ വാക്കുകളിൽനിന്നു വ്യക്തമാണ്. സമ്പത്തും ദാരിദ്ര്യവുമായി ബന്ധപ്പെട്ട കണക്കുകളെക്കാൾ ഈ പ്രബോധന രേഖ മുഴുവൻ നിറഞ്ഞുനിൽക്കുന്നത് വിശുദ്ധ ഗ്രന്ഥ പ്രബോധനങ്ങളും സഭാപിതാക്കന്മാരുടെ വാക്കുകളും സന്യാസ സമൂഹങ്ങളുടെ ജീവിത മാതൃകകളും ഒക്കെയാണ്. ഒരു സാമൂഹിക സാമ്പത്തിക വിശകലനത്തേക്കാൾ സൈദ്ധാന്തികവും പ്രബോധനാത്മകവുമാണ് ലെയോ പാപ്പായുടെ ‘ദിലക്സി തേ’.
ദരിദ്രർക്കായുള്ള മിശിഹായുടെ സഭ
‘ദരിദ്രർക്കായി നിലകൊള്ളുന്ന സഭ’ എന്നാണ് മൂന്നാം അധ്യായത്തിന്റെ ശീർഷകം തന്നെ. തിരുസഭ ഈശോമിശിഹായുടെ തുടർച്ചയാകയാൽ അടിസ്ഥാനപരമായി ദരിദ്രർക്കായി നിലകൊള്ളുന്ന സഭയാണെന്ന് പാപ്പാ പ്രഖ്യാപിക്കുന്നു. ഇത് കത്തോലിക്കാ സഭയുടെ നയപ്രഖ്യാപനമാണ്. സമ്പന്നരും പ്രബലരും അധികമില്ലാതിരുന്ന ആദിമസഭ പക്ഷേ, പങ്കുവയ്ക്കാനും പൊതുവായി കരുതാനുമുള്ള മനോഭാവത്തിൽ സമ്പന്നമായിരുന്നു. തിരുസഭയുടെ യഥാർഥ സമ്പത്ത് ഈ മനോഭാവമായിരിക്കണമെന്ന് ദൈവമാഗ്രഹിക്കുന്നു. സഭാപിതാക്കന്മാർ ആവർത്തിച്ച് പഠിപ്പിക്കുകയും വിശുദ്ധർ ജീവിക്കുകയും സന്യാസ സമൂഹങ്ങൾ സാക്ഷ്യം നൽകുകയും ചെയ്ത സഭ, സമ്പത്തിന്റെ സ്നേഹപൂർണമായ പങ്കുവയ്ക്കലിന്റെയും ഭൗതികവസ്തുക്കളുടെ പൊതുവായ കരുതലിന്റെയും സഭയാണ്. ‘അവർ തങ്ങൾക്കുള്ളതെല്ലാം പൊതുവായി കരുതി’ എന്നും ‘അവരുടെ ഇടയിൽ ദാരിദ്ര്യം അനുഭവിക്കുന്നവർ ആരും ഉണ്ടായിരുന്നില്ല’ എന്നും ആദിമസഭയെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു (അപ്പ. 4.32-34). ഈ ചൈതന്യമാണ് സഭയുടെ വ്യക്തിത്വം എന്ന് പാപ്പാ ഉറപ്പിച്ച് പഠിപ്പിക്കുന്നു.
സുഖസമ്പുഷ്ടമായ ജീവിതത്തിൽനിന്ന് ഉത്ഭവിക്കുന്ന സന്തോഷത്തിന്റെ മിഥ്യാബോധം പലപ്പോഴും മനുഷ്യനെ തള്ളിവിടുന്നത് ഏതുവിധേനയും സമ്പത്തു വാരിക്കൂട്ടാനും സമൂഹത്തിൽ വിജയം നേടാനുമുള്ള പ്രവണതയിലേക്കാണ്. ശക്തരായവരോട് മാത്രം പക്ഷം പിടിക്കുന്ന നീതിരഹിതമായ സാമൂഹിക പ്രത്യയശാസ്ത്രങ്ങളും രാഷ്ട്രീയ സംവിധാനങ്ങളും ഉപയോഗിച്ച് സമ്പന്നരാകുന്നവർ വിജയിച്ചവരായി തെറ്റിദ്ധരിപ്പിക്കപ്പെടുന്നു.
ഒരു വശത്ത് അത്യാഡംബരമായ ജീവിതം നയിക്കുന്ന മനുഷ്യരും മറുവശത്ത് മറ്റൊരു ലോകത്തിലെന്നോണം വിശന്നു മരിക്കുകയോ ജീവൻ നിലനിർത്താൻ പാടുപെടുകയോ ചെയ്യുന്ന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടവരും. ഈ അന്തരം ദരിദ്രരാജ്യങ്ങളിൽ മാത്രമല്ല, വികസിത രാജ്യങ്ങളിലും ദൃശ്യമാണ് എന്നത് നമ്മെ അത്ഭുതപ്പെടുത്തും. സഭ നിലകൊള്ളേണ്ടത് ആ മാറ്റിനിർത്തപ്പെട്ടവരോടൊപ്പമാണ് എന്നാണ് പാപ്പാ പഠിപ്പിക്കുന്നത്. അങ്ങനെയൊരു നിലപാടെടുക്കുന്നതിന്റെ പേരാണ് സഹോദരസ്നേഹം.
Leader Page
ജീവജാലങ്ങളുടെ നിലനില്പിനു വേണ്ട ഊർജവും പോഷകങ്ങളും നല്കുന്ന ശക്തിസ്രോതസാണ് ഭക്ഷണം. പോഷകസന്പന്നമായ ഭക്ഷണം ആരോഗ്യരക്ഷ ഉറപ്പാക്കുന്നു. ഭക്ഷണം ഔഷധമെന്നല്ലോ പഴമൊഴി. ഓരോ ദേശത്തിനും സംസ്കാരത്തിനും സമൂഹത്തിനും തനത് ഭക്ഷ്യക്രമങ്ങളും ആഹാരാചാരങ്ങളുമുണ്ട്. ഭക്ഷണം അവയുടെയെല്ലാം അനന്യതയുടെയും വ്യക്തിത്വത്തിന്റെയും അടയാളമാണ്. ഭക്ഷ്യസാധന ലഭ്യതയും കാലാവസ്ഥാ ഭേദങ്ങളും പ്രദേശത്തിന്റെ ഭക്ഷണസന്പ്രദായത്തെയും സ്വഭാവത്തെയും നിർണയിക്കും.
വിശപ്പിന്റെ വിലാപങ്ങൾ
വിശപ്പ് ആത്മാഭിമാനത്തിന്റെ നിശബ്ദനൊന്പരമാണ്. ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ സ്റ്റേറ്റ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രീഷൻ റിപ്പോർട്ടനുസരിച്ച് 673 ദശലക്ഷം ആളുകൾ ആഗോളതലത്തിൽ പട്ടിണിയിലാണ്. പ്രതിവർഷം ഒൻപതു ദശലക്ഷം പേർ കൊടുംവിശപ്പുകൊണ്ട് മരിക്കുന്നു. പതിനൊന്നു പേരിൽ ഒരാളെങ്കിലും ലോകത്ത് വെറുംവയറുമായി ഉറങ്ങാൻ പോകുന്നു. വിശപ്പിന്റെ വേദന സഹിക്കാനാകാതെ നിലവിളിക്കുന്ന 148 ദശലക്ഷം കുട്ടികളിൽ ഒരു കുട്ടി വീതം ഓരോ സെക്കൻഡിലും വിശപ്പില്ലാലോകത്തേക്ക് യാത്രയാകുന്നു. പ്രതിവർഷം 3.1 ദശലക്ഷം കുഞ്ഞുങ്ങളുടെ ഓമനമുഖങ്ങൾ ലോകത്തുനിന്നു മാഞ്ഞുപോകുന്നു. 822 ദശലക്ഷം ആളുകൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. അന്നജം, കൊഴുപ്പ്, പ്രോട്ടീനുകൾ, ധാതുക്കൾ, ജീവകങ്ങൾ, ഫൈബർ, വെള്ളം എന്നീ സപ്തപോഷകങ്ങളുടെ ഇല്ലായ്മയാണിവർ അനുഭവിക്കുന്നത്.
ഇന്ത്യക്കും വിശക്കുന്നു
ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ 194 ദശലക്ഷം ആളുകൾ പട്ടിണിവയറോടെ അന്തിയുറങ്ങുന്നു. 30 ലക്ഷത്തോളം അനാഥർ ദിവസവും പട്ടിണിയിലാണ്. പട്ടിണിരാജ്യങ്ങളുടെ പട്ടികയിൽ 42-ാം സ്ഥാനത്താണ് ഇന്ത്യ. 13.7 ശതമാനത്തോളം ഇന്ത്യക്കാർ ഗുണനിലവാരം കുറഞ്ഞ ഭക്ഷണംകൊണ്ട് തൃപ്തിപ്പെടുന്നു. വിശപ്പിന്റെ തീവ്രത സൂചിപ്പിക്കുന്ന മാനദണ്ഡവ്യവസ്ഥയനുസരിച്ച് പട്ടിണി ലേശംപോലുമില്ലാത്ത അവസ്ഥയുടെ സൂചിക ‘പൂജ്യം’ (സീറോ) ആയിരിക്കുന്പോൾ ഇന്ത്യയുടെ സ്കോർ 27.13 ആണ്. ഗ്ലോബൽ ഹംഗർ ഇൻഡക്സ് അനുസരിച്ച് 127 രാജ്യങ്ങളിൽ കഴിഞ്ഞവർഷം 101-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വർഷം 107ലേക്ക് വീണു.
ഇന്ത്യൻ വിശപ്പിന്റെ കാരണങ്ങൾ
ഭക്ഷ്യവസ്തുക്കളുടെ സംഭരണത്തിലുണ്ടാകുന്ന നഷ്ടം, വിതരണത്തിലെ കാര്യക്ഷമതക്കുറവ്, അസമത്വം, അഴിമതി, ചൂഷണങ്ങൾ, ഭക്ഷ്യവസ്തുക്കളുടെ പാഴാക്കൽ, ദുരുപയോഗം, മലിനീകരണം, ദരിദ്രകുടുംബത്തിലെ ലിംഗ അസമത്വം, പ്രകൃതിദുരന്ത പ്രത്യാഘാതങ്ങൾ, വീട്ടമ്മമാരുടെ അജ്ഞത... അങ്ങനെ വിശപ്പിന്റെ കാരണങ്ങളുടെ പട്ടിക നീളുകയാണ്.
ദിനപ്രമേയം
‘മികച്ച ഭക്ഷണത്തിനും മികച്ച ഭാവിക്കും വേണ്ടി കൈകോർക്കുക’ എന്നതാണ് ഈ വർഷത്തെ ഭക്ഷ്യദിന പ്രമേയം.
ഭക്ഷ്യസന്പ്രദായം
സമകാലിക ഭക്ഷ്യസന്പ്രദായത്തെക്കുറിച്ച് ആഴത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്. പോഷകാഹാരം, കൃഷി, സാമൂഹ്യബന്ധങ്ങൾ, ഇടപെടലുകൾ എന്നിവയെ സ്വാധീനിക്കുന്ന, പരസ്പരബന്ധിതമായ സംവിധാനങ്ങളുടെയും പ്രക്രിയകളുടെയും സമുച്ചയത്തെയാണ് ഭക്ഷ്യസന്പ്രദായം എന്നു പറയുന്നത്. 100 കോടിയിൽപരം ആളുകളുടെ ഉപജീവനമാർഗമാണ് ആഗോള ഭക്ഷ്യസന്പ്രദായം.
ഭക്ഷണം പാഴാക്കലെന്ന സാമൂഹ്യതിന്മ
ഭക്ഷണം തെരഞ്ഞെടുക്കുന്നതിലും ഭക്ഷണരീതിയിലും ആവശ്യമനുസരിച്ച് പാചകം ചെയ്യുന്നതിലും വിളന്പുന്നതിലും പുലർത്തേണ്ട ജാഗ്രത വലുതാണ്. പാഴാക്കുമ്പോൾ സംഭവിക്കുന്ന സാന്പത്തികനഷ്ടത്തേക്കാൾ ഗുരുതരമാണ് അവ ഉത്പാദിപ്പിച്ച കൃഷിഭൂമിയിൽനിന്നു പുറത്തുവരുന്ന ഹരിതഗൃഹവാതകങ്ങളും രാസവള കീടനാശിനി ഉച്ഛിഷ്ടങ്ങളും മൂലം പടരുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ. കഴിക്കാനാവശ്യമുള്ള അളവിൽ മാത്രം വിളന്പുന്ന ശൈലി സ്വീകരിക്കണം.
മിച്ചം വരുന്ന ഭക്ഷണസാധനങ്ങൾ വിശന്നു പൊരിയുന്നവന്റെ അവകാശമാണ്. അവ നശിപ്പിക്കാൻ ഉടമയ്ക്ക് അധികാരമില്ല. മിച്ചം വരുന്ന ഭക്ഷണം വിശക്കുന്നവരെ കണ്ടെത്തി നല്കാൻ ഉടമയ്ക്ക് ഉത്തരവാദിത്വമുണ്ടെന്നും ഒരു കാരണവശാലും നശിപ്പിക്കരുതെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി കർശന നിർദേശം നല്‍കുന്നുണ്ട്.
ഭക്ഷ്യസുരക്ഷ
‘സകലർക്കും തങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിനാവശ്യമായ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം എല്ലായ്പോഴും ലഭിക്കുന്ന അവസ്ഥയെ ഭക്ഷ്യസുരക്ഷ’ എന്ന് 1996ലെ ലോകഭക്ഷ്യ ഉച്ചകോടി നിർവചിച്ചിട്ടുണ്ട്. സുരക്ഷിത ഭക്ഷണലഭ്യത മനുഷ്യാവകാശമാണ്. സർക്കാർ, ഭക്ഷ്യോത്പാദകർ, ശാസ്ത്രജ്ഞർ, പൗരസമൂഹം, വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവരുടെയെല്ലാം കൂട്ടായ ഉത്തരവാദിത്വമാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നത്.
അനുക്രമം വർധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയും ഭക്ഷണ ഇനങ്ങളുടെ പ്രാദേശിക വൈവിധ്യവും വ്യത്യസ്തമായ ഉപഭോഗ രീതികളും മൂലം ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയിൽ ആശങ്കയുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാനിലവാര അഥോറിറ്റി ഭക്ഷ്യസുരക്ഷാ വ്യവസ്ഥകളുടെയും നിയമങ്ങളുടെയും കാവൽക്കാരാണ്.
പരിസ്ഥിതിയും ഭക്ഷ്യസന്പ്രദായവും
ആഗോള ഭക്ഷ്യസന്പ്രദായത്തിന് പരിസ്ഥിതിയുമായി ബന്ധമുണ്ട്. രാജ്യങ്ങൾക്കിടയിലും ഉള്ളിലുമുള്ള സംഘർഷങ്ങൾ, കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതങ്ങൾ, സാന്പത്തിക അനിശ്ചിതത്വം, ജൈവവൈവിധ്യനഷ്ടങ്ങൾ, മലിനീകരണം, ജലക്ഷാമം, പ്രകൃതിദുരന്തങ്ങൾ തുടങ്ങി ഒട്ടേറെ പ്രതിസന്ധികൾ ഭക്ഷ്യശൃംഖലയെ ദുർബലപ്പെടുത്തുകയോ അവയുടെ വഴിമുടക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, ജൈവവൈവിധ്യ നഷ്ടങ്ങൾ, വനനശീകരണം, മരുഭൂവത്കരണം, മലിനീകരണം, ജലക്ഷാമം തുടങ്ങിയ പ്രതിസന്ധികൾ ലഘൂകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സുസ്ഥിര ഭക്ഷ്യസന്പ്രദായത്തിലേക്കുള്ള മാറ്റം അനിവാര്യമാണെന്ന് ലോകരാഷ്ട്രങ്ങളും എഫ്എഒയും തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.
ഭക്ഷണാവകാശം
ഭരണഘടനയുടെ ആർട്ടിക്കിൾ 21ൽ പ്രതിപാദിക്കുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിൽ ഭക്ഷണം സന്പാദിച്ച് ജീവിക്കാനുള്ള അവകാശവും ഉൾച്ചേർന്നിട്ടുണ്ടെന്നു വ്യാഖ്യാനിക്കാം.
1996ലെ ലോക ഭക്ഷ്യ ഉച്ചകോടി ഭക്ഷണത്തിനുള്ള മനുഷ്യന്റെ അവകാശം പ്രഖ്യാപിച്ചിട്ടുണ്ട്. വിശപ്പ്, പോഷകാഹാരക്കുറവ് എന്നിവയിൽനിന്നു മുക്തരായി സുരക്ഷിതവും മാന്യവുമായ ഭക്ഷണം നേടാനുള്ള അവകാശത്തെ ഭക്ഷണാവകാശമെന്നു വിളിക്കുന്നു. എന്നും എല്ലാവർക്കും സൗജന്യഭക്ഷണം ലഭിക്കണമെന്ന് ഇതിനർഥമില്ല. എന്നാൽ യുദ്ധം, പ്രകൃതിദുരന്തം, തടവ് തുടങ്ങിയ നിയന്ത്രണാതീത സാഹചര്യങ്ങളിൽ ഭക്ഷണം കിട്ടാതെ വരുമ്പോൾ സർക്കാരിൽനിന്നു നേരിട്ടു ഭക്ഷണം ലഭിക്കാനുള്ള അവകാശം ദുരിതബാധിതർക്കുണ്ട്.
Leader Page
1926 മാർച്ചിലെ തണുപ്പില്ലാത്ത രാത്രി. പകലിന്റെ പൊള്ളിക്കുന്ന ചൂട് രാത്രിയുടെ അന്ത്യയാമങ്ങളിലും വിട്ടുമാറിയിരുന്നില്ല. രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ നോന്പുകാല പോപ്പുലർ മിഷൻ ധ്യാനം നടന്നുകൊണ്ടിരിക്കുന്നു. കർമലീത്ത സഭയിലെ പ്രസിദ്ധ ധ്യാനഗുരുവായ ഫാ. ഹിലാരിയോസ് ആണ് മുഖ്യ ധ്യാനഗുരു. ഫാ. ഗ്രിഗോറിയോസ് നീരാക്കൽ, ഫാ. മാത്യു ചക്കുംകുളത്ത് എന്നീ വൈദികർ സഹായികളായി ഉണ്ട്. ആ രാത്രിയിൽ രാമപുരം ഇടവകാംഗമായ തേവർപറന്പിൽ അഗസ്റ്റിൻ എന്ന കുഞ്ഞച്ചന് എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല.
രാമപുരത്തെ പള്ളിമുറിയിൽ ആരോഗ്യകാരണങ്ങളാൽ വിശ്രമിക്കുകയായിരുന്നു അച്ചൻ. തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നെങ്കിലും ഉറക്കം കിട്ടുന്നില്ല. തലേദിവസം ധ്യാനഗുരുവായ ഫാ. ഹാലാരിയോസ് പറഞ്ഞ ഒരു കാര്യം മനസിലേക്ക് വീണ്ടും വീണ്ടും ഇഴഞ്ഞിഴഞ്ഞ് കയറിവരികയാണ്. ധ്യാനം നയിക്കുന്ന കർമലീത്ത വൈദികൻ ഇടവകയിലെ ദളിത് ഭവനങ്ങൾ സന്ദർശിച്ചതുകൊണ്ട് കറെ ദളിത് സഹോദരങ്ങളെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടു വരാൻ കഴിഞ്ഞു.
ധ്യാനമൊക്കെ തീർന്നപ്പോൾ ധ്യാനഗുരു പറഞ്ഞ ആ കാര്യം “ഇനി ഈ ദളിതരുടെ കാര്യം ആരെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ ഈ ധ്യാനംകൊണ്ട് അവർക്ക് യാതൊരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല.’’പൊക്കം കുറഞ്ഞ് കൃശാഗാത്രനായ ഫാ. അഗസ്റ്റിൻ തേവർപറന്പിൽ ഉറക്കം വരാഞ്ഞ് എഴുന്നേറ്റിരുന്നു. ഉള്ളിൽ തന്നോട് ആരോ മന്ത്രിക്കുന്നതുപോലെ ഒരു സ്വരം മുഴങ്ങിക്കേട്ടു ‘ആരെയാണ് ഞാൻ അയയ്ക്കുക, ആരാണ് നമുക്കുവേണ്ടി പോവുക’ഏശ: 6: 8). കുഞ്ഞച്ചൻ എന്ന് ആളുകൾ സ്നേഹത്തോടെ വിളിച്ചിരുന്ന അഗസ്റ്റിൻ അച്ചൻ ഒരു ഉറച്ച തീരുമാനം എടുത്തപോലെ അൽപനേരം കണ്ണടച്ച് പ്രാർഥിച്ചു. പിന്നെ ഉറങ്ങിപ്പോയത് എപ്പോഴാണെന്ന് അറിഞ്ഞില്ല.
പിറ്റേന്ന് ധ്യാനമൊക്കെ കഴിഞ്ഞ് വികാരിയച്ചനും മറ്റ് അച്ചൻമാരും ചേർന്ന് ധ്യാനം നയിച്ച കർമലീത്ത വൈദികരെ യാത്രയാക്കുന്പോൾ തേവർപറന്പിൽ അഗസ്റ്റിൻ അച്ചൻ പറഞ്ഞു: “ദളിതരുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം. ഞാൻ അവരെ ശ്രദ്ധിച്ചുകൊള്ളാം.’’കുഞ്ഞച്ചന്റെ ആ വാക്കുകൾ ചരിത്രപരമായ ഒരു വഴിത്തിരിവായിരുന്നു. പുതിയൊരു പ്രേഷിത ദൗത്യം അവിടെ തുടങ്ങുകയായിരുന്നു.
പിന്നീടങ്ങോട്ട് കുഞ്ഞച്ചന്റെ ജീവിതം ദളിത് മക്കൾക്കുവേണ്ടി തീറെഴുതിക്കൊടുക്കുന്നപോലെയായി. ഓരോ ദിവസവും അതിരാവിലെ ഉണർന്ന് അച്ചൻ പള്ളിയിലെത്തും. തനതു പ്രാർഥനകള ും കാനോ നമസ്കാരവും ചൊല്ലി പൂർത്തിയാക്കിയതിനുശേഷം ദിവ്യബലി അർപ്പിക്കും. പിന്നെ പ്രഭാതഭക്ഷണമായി എന്തെങ്കിലുമൊക്കെ കഴിച്ചുവെന്ന് വരുത്തിയിട്ട് അന്നത്തെ യാത്രയാരംഭിക്കും. ദളിത് മക്കളെത്തേടി അവരുടെ കുടിലുകളിലേക്ക്. അവർ പണി ചെയ്യുന്ന വേല നിലങ്ങളിലേക്ക്. വയലും വരന്പും വേലിയും ഇടവഴിയും താണ്ടിയുള്ള കാൽനട യാത്ര. ഇന്നത്തെപ്പോലെ അന്ന് റോഡുകളും വാഹനങ്ങളുമൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഒരു നൂറു വർഷം മുന്‍പത്തെ കാര്യമാണെന്നോർക്കണം.
ബലിപീഠത്തിൽനിന്നെടുത്ത തീക്കനൽപോലെ അന്നത്തെ വിശുദ്ധബലിയുടെ പുണ്യവും തിരുവചനത്തിന്റെ പൊള്ളിക്കുന്ന ചൂടും നെഞ്ചിലേറ്റിക്കൊണ്ടാവും അച്ചന്റെ യാത്ര. ആ യാത്രകൾ കുഞ്ഞച്ചന് വിശുദ്ധ കുർബാനയുടെ തുടർച്ച തന്നെയായിരുന്നു. ‘അധ്വാനിക്കുകയും ഭാരം വഹിക്കുകയും ചെയ്യുന്ന നിങ്ങളെല്ലാവരും എന്റെയടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും’ (വി. മത്തായി 11: 28) എന്ന ദിവ്യനാഥന്റെ ആശ്വാസവചനങ്ങൾ അപ്പോൾ അച്ചന്റെ നെഞ്ചിൽ എരിയുന്നുണ്ടാകും. സമൂഹം ഭ്രഷ്ട് കൽപിച്ച് അകറ്റിനിർത്തിയിരുന്ന ഒരു ജനത്തെ ഈ സദ്വാർത്ത അറിയിക്കാനാണ് തന്റെ യാത്ര എന്നോർക്കുന്പോൾ അച്ചന്റെ നടപ്പ് കൂടുതൽ വേഗത്തിലാകും. ‘ബന്ധിതകർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും’ (വി. ലൂക്ക: 4: 18) പ്രഖ്യാപിക്കാൻ വന്ന ദിവ്യഗുരുവിനെ കാൽവരിവരെയും അല്ല കുരിശുമരണം വരെയും താൻ അനുഗമിക്കുന്നില്ലെങ്കിൽ തന്റെ പൗരോഹിത്യം ഒരു പാഴ്വേലയാകുമെന്ന് തിരിച്ചറിഞ്ഞവനാണ് തേവർപറന്പിൽ കുഞ്ഞച്ചൻ.
സുവിശേഷം ചുംബിക്കുന്നവർ തിരുവചനത്തിന്റെ ചൂടിനാൽ ജ്വലിക്കേണ്ടവനാണെന്നും അതേ വചനമാകുന്ന ഇരുതലവാൾകൊണ്ട് ലോകബന്ധനങ്ങളെയും ശരീരത്തിന്റെ ദുരാശകളെയും മുറിച്ചുവീഴ്ത്തുകയും ചെയ്യേണ്ടതുണ്ടെന്നും മനസിലാക്കിയിരുന്ന കുഞ്ഞച്ചൻ സ്വജീവിതത്തിൽ താപസതുല്യമായ നിഷ്ഠകളും ചട്ടങ്ങളും പാലിച്ചിരുന്നു.
“നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുത്തിട്ടുമതി നീ എന്നെ അനുഗമിക്കാൻ’’ (വി. മത്താ. 19: 2) എന്ന് ധനികനായ യുവാവിനോട് പറഞ്ഞ ഈശോയെ പൂർണമായും സ്വന്തമാക്കാൻ വേണ്ടി തനിക്കുള്ളതെല്ലാം തന്റെ ദളിത് മക്കൾക്കായി കുഞ്ഞച്ചൻ കൊടുത്തുതീർത്തു. ഒന്നുമില്ലാത്തവരോട് ഒപ്പമാകാൻ ഒന്നുമില്ലാത്തവനായിത്തീർന്നു. നെല്ലായി, അരിയായി, കഞ്ഞിയായി, തുണിയായി അവരുടെ എല്ലാ ഇല്ലായ്മകളിലും അച്ചൻ അവർക്കു തുണയായി. അങ്ങനെ കുഞ്ഞച്ചൻ അവർക്കു തങ്ങളുടെ അച്ചനും കുഞ്ഞച്ചന് അവർ തന്റെ മക്കളുമായി. തന്റെ ദളിത് മക്കളെക്കാണുന്പോൾ നിധി മറഞ്ഞിരിക്കുന്ന വയൽ കണ്ടെത്തിയ രത്നവ്യാപാരിയുടെ സന്തോഷമാകും അഗസ്റ്റിനച്ചനുണ്ടാകുക. പലപ്പോഴും അവരെ കാണാൻവേണ്ടി അവർ വേലചെയ്യുന്ന പണിസ്ഥലംവരെയും അച്ചൻ പോകുമായിരുന്നു. കുരിശിലേറിയ തന്റെ ഗുരുനാഥനോടു കൂടുതൽ സംവദിക്കുന്നതിനും അവിടത്തെ അടുത്തായിരിക്കുന്നതിനും വേണ്ടി മറ്റുള്ളവരോടുള്ള സംഭാഷണത്തിന് അച്ചൻ ഒരുതരം റേഷനിംഗ് സ്വയം പാലിച്ചിരുന്നുവെന്നു പറയാം.
കുഞ്ഞച്ചൻ പ്രാർഥനയുടെ മനുഷ്യനായിരുന്നു. ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് (വി. മത്തായി 12-7) എന്ന സുവിശേഷ തിരുവചനത്തിന്റെ പൊരുൾ കുഞ്ഞച്ചൻ ജീവിച്ചുകാണിച്ചു. ദൈവത്തിന്റെ മുഖം കരുണയുടെ മുഖമാണെന്ന് കുഞ്ഞച്ചനിലൂടെ ജനം മനസിലാക്കി. വ്യക്തികളെയും സംഭവങ്ങളെയും ഈശോയുടെ കണ്ണുകളിലൂടെ കുഞ്ഞച്ചൻ നോക്കിക്കണ്ടു.
ഈ ചെറിയവിരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക (വി. മത്തായി 18. 10), എന്റെ ഏറ്റം എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നത് (വി. മത്തായി 25. 40) എന്നീ തിരുവചനങ്ങൾ സമൂഹത്തിലെ താഴെക്കിടയിലുള്ളവരോടുള്ള കുഞ്ഞച്ചന്റെ ഇടപെടലുകൾക്ക് പ്രമാണരേഖകളായിരുന്നു. തങ്ങളെല്ലാം വലിയവരാണ് എന്ന് അനുഭവിച്ചറിഞ്ഞാണ് സമൂഹം തള്ളിപ്പറഞ്ഞവരൊക്കെയും കുഞ്ഞച്ചനെ കണ്ടു മടങ്ങിപ്പോയത്.
അതിർത്തികൾക്കപ്പുറത്തേക്കു വ്യാപിക്കുന്ന ഇടയസ്നേഹത്തിന്റെയും പ്രതിനന്ദിയോ പ്രത്യുപകാരമോ കാംക്ഷിക്കാതെ ആകാശത്തോളമുയരുന്ന മനുഷ്യസ്നേഹത്തിന്റെയും ദൃശ്യരൂപമായിരുന്നു കുഞ്ഞച്ചൻ. പരുഷവും പരുക്കനുമായ ആധുനിക ലോകത്തിന്റെ മുഖക്കണ്ണാടിയിൽ സ്വർഗത്തിന്റെ പ്രഭയുള്ള കാരുണ്യത്തിന്റെ ചിത്രം തന്റെ ജീവിതംകൊണ്ട് കുഞ്ഞച്ചൻ വരച്ചുകാണിച്ചു.
വേറോനിക്കയുടെ തൂവാലയിൽ പതിഞ്ഞ മുഖം പാതയോരത്തെ ഭിക്ഷക്കാരന്റെ മുഖമാണെന്ന്, ചെറ്റക്കുടിലിലെ കരഞ്ഞു തളർന്ന കുഞ്ഞിന്റെ മുഖമാണെന്ന്, ജയിൽക്കന്പിയിൽ പിടിച്ചുനിൽക്കുന്ന തടവുകാരന്റെ മുഖമാണെന്ന്, വീടില്ലാത്തവന്റെ വിഭ്രാന്തിപടർന്ന മുഖമാണെന്ന് ദളിത് മക്കളുടെ കുടിലുകളിൽപ്പോയി തിരികെയെത്തിയ കുഞ്ഞച്ചൻ നമ്മോടു പറഞ്ഞു. ദൈവസ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ആർദ്രമായ ഒരു തൂവൽസ്പർശമായി നമ്മോടൊത്തുണ്ടായിരുന്ന കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്ക് അപേക്ഷകളും പ്രാർഥനകളുമായി എല്ലാ ദിവസവും തീർഥാടകർ എത്തിക്കൊണ്ടിരിക്കുന്നു.
(വാഴ്ത്തപ്പെട്ട തേവർപറന്പിൽ കുഞ്ഞച്ചന്റെ നാമകരണനടപടികൾക്കായുള്ള വൈസ് പോസ്റ്റുലേറ്ററാണ് ലേഖകൻ)
Leader Page
ജീവിതകാലത്തിനിടയില്‍ മൂന്നു തവണയാണ് ചെമ്പൈക്ക് നാദം നിലച്ചുപോയത്. ഓരോ തവണ ശബ്ദം നിലയ്ക്കുമ്പോഴും ചെമ്പൈ സങ്കടപ്പെട്ടിരുന്നില്ല. എല്ലാം ഗുരുവായൂരപ്പന് ശരിയാക്കിത്തരും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സന്ധ്യാവന്ദനം കഴിഞ്ഞ് അല്പനേരം മിഴികള്‍ പൂട്ടി ഭഗവാനെ മനസില്‍ ആവാഹിച്ചൊന്നിരുത്തിയാല് മതി ഉരുളവലിപ്പത്തില് ഗുരുവായൂരപ്പന് വെണ്ണ തരും. അതൊന്നിറക്കിയാല്, പോയ ശബ്ദത്തെക്കാളേറെ സുഭഗമായൊരു ശബ്ദം വരും. ചെമ്പൈക്ക് നാദം നിലച്ചപ്പോഴെല്ലാം പാഞ്ചജന്യം കൊടുക്കുകയായിരുന്നു ഭഗവാന് എന്നല്ലേ കവിമൊഴി.
സ്വരചക്രവര്ത്തിയായ ചെമ്പൈയുടെ നാദം വെങ്കലനാദമായിരുന്നു. തമിഴില്‍ പറയും, “ആനൈ പുകന്ത ശെമ്പുകടൈ” എന്ന്. ആന കയറിയ വെങ്കലപാത്രക്കട. അതുപോലായിരുന്നു ആ ശബ്ദം. ചെമ്പൈ ഗുരുവായൂരില്‍ വരുമ്പോള്‍ നല്ല തിരക്കാണെങ്കില്‍ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് അദ്ദേഹം വിളിച്ചുപറയും, “ആന വരുന്നേ, ആന വരുന്നേ, വഴി മാറിക്ക”എന്ന്. തിരക്കിനിടയില്‍ വഴി കിട്ടാനായിരുന്നു അത്. ഇങ്ങനെ ചെമ്പൈക്കു ചുറ്റുമായി കഥാസരിത്സാഗരംതന്നെ ഒഴുകിക്കിടപ്പുണ്ട്.
ശബ്ദമില്ലാത്ത ഏറെപ്പേരെ ഞാന്‍ പലപ്പോഴായി കണ്ടുമുട്ടിയിട്ടുണ്ട്. അവരുടെയെല്ലാം ഭാഷ ശരീരത്തിന്റെ ഭാഷയായിരുന്നു. നാവില്‍ കിളിര്‍ക്കുന്ന വാക്കിന്റെ തളിരിലകളെ മാത്രമല്ല അവര്‍ വച്ചുനീട്ടുന്നത്. ഒരു മഹാശാഖിതന്നെ അവര്‍ നമുക്ക് കാട്ടിത്തരുന്നു. ഒരിക്കല്‍ കവി ലൂയിസ് പീറ്റര്‍ എനിക്കൊരാളെ പരിചയപ്പെടുത്തിത്തന്നു.
ഒരു നിശബ്ദന്‍. പക്ഷേ അയാള്‍ എന്നോട് എന്റെ ഭാഷയില്‍ മിണ്ടിപ്പറഞ്ഞു. ഒരു കിളികുലം കളസംഗീതമൊരുക്കുംപോലെ. “ഇന്നു ഭാഷയതപൂർണമിങ്ങഹോ” എന്ന മട്ടില്‍ ഞാന്‍ പകച്ചുനിന്നപ്പോള്‍ ലൂയിസ് പറഞ്ഞു. മിണ്ടിയിരുന്നെങ്കില്‍ ഇവനൊരു വിവേകാനന്ദനും എഴുതിയിരുന്നെങ്കില്‍ ഇവനൊരു കാളിദാസനുമാകുമായിരുന്നു. ഞാനയാളുടെ പാദങ്ങളില്‍ തൊട്ട് നമസ്കരിച്ചു. സകലാധാരഭൂതമായ ഒരു ചൈതന്യം എന്റെ മുന്നില്‍ മര്ത്യാകാരം പൂണ്ടുനില്ക്കുന്നു. അര്‍ത്ഥശങ്കയാല്‍ വന്നുപോകുന്ന പിഴകളെ ഓര്‍ത്തു ഞാന്‍ ലജ്ജിച്ചു നിശബ്ദനായിപ്പോകുന്നു.
വിദൂരപരിചയമുള്ള ഒരു ഗായകനെ എനിക്കോര്‍മ വരുന്നു. അര്‍ബുദബാധയെത്തുടര്‍ന്ന് തന്റെ ശബ്ദം എന്നെന്നേക്കുമായി നിലച്ചുപോകുമോ എന്നയാള്‍ ഏറെ ഭയന്നിരുന്നു. അതിനാല്‍ അയാള്‍ താന്‍ വേദിയില്‍ പാടി പൊലിപ്പിച്ചിട്ടുള്ള പാട്ടുകളെല്ലാം സ്റ്റുഡിയോയില്‍ പോയി റിക്കാര്‍ഡ് ചെയ്തു സൂക്ഷിച്ചു. അതില്‍ ചിലതു പിന്നീട് ഞാന്‍ കേള്‍ക്കുകയുണ്ടായി.
വല്ലാത്ത വികാരമൂര്‍ച്ഛ ആ പാട്ടുകള്ക്കെല്ലാമുണ്ടായിരുന്നു. എരിഞ്ഞടങ്ങുംമുമ്പുള്ള ആളിക്കത്തല്പോലെ. അയാളിപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. പക്ഷേ, ആ പാട്ടുകള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നു നെഞ്ചില്‍ കൈതൊട്ട് പറയാനാകും.
ഒരിക്കല്‍ നഷ്ടപ്പെട്ട ശബ്ദം ഇന്നല്ലെങ്കില്‍ നാളെ തങ്ങളുടെ തൊണ്ടക്കുഴലിലൂടെ ഒഴുകിവരും എന്നു പ്രതീക്ഷിച്ചിരിക്കുന്നവരെത്രപേരുണ്ടാകും? ഒരുപാടുപേര് കാണും. “എന്റെ ശബ്ദം വേറിട്ടു കേട്ടുവോ” എന്ന ഇടശേരിയുടെ ചോദ്യം എല്ലാ മനുഷ്യരുടെയും ഉള്ളിലെ ചോദ്യമാണ്. ആ ചോദ്യം ആത്മപ്രകാശനത്തിന്റെ ഒരുത്തരംകൂടിയാണ്.
മലയാളത്തിലെ ശ്രദ്ധേയരായ ചില എഴുത്തുകാര്‍ കടന്നുപോകുമ്പോള്‍ അടുത്ത ദിവസത്തെ പത്രങ്ങളില്‍ അവരെക്കുറിച്ച് സമാദരമാര്ന്ന ശീര്‍ഷകങ്ങള്‍ വരാറുണ്ട്. ഓരോ പത്രത്തിലും വരുന്ന ശീര്‍ഷകങ്ങള്‍ എന്തായിരിക്കുമെന്ന് തലേ രാത്രിതന്നെ ഞാനെഴുതി സൂക്ഷിക്കുമായിരുന്നു. ഇതു കുട്ടിക്കാലം മുതലേ എനിക്കൊരു ഹരമായിരുന്നു. അടുത്ത ദിവസം എഴുതിയ ശീര്ഷകക്കുറിപ്പുമായി വായനശാലയിലേക്ക് ഓടും. എല്ലാം ഒത്തുനോക്കും. ചിലത് ഞാനെഴുതിയതുമായി ഒത്തുവരും. ചിലതെന്നെ ഞെട്ടിക്കും. ചിലതെന്നെ നിരാശപ്പെടുത്തും. ഇപ്പോഴും രഹസ്യമായി ഞാനതു ചെയ്യാറുണ്ട്.
അഴീക്കോട് മാഷ് മരിച്ചപ്പോള്‍ ദിനപത്രങ്ങളില്‍ വന്ന മുഖ്യ ശീര്‍ഷകങ്ങള്‍ ഞാനിപ്പൊഴും ഓര്‍ക്കുന്നുണ്ട്. സാഗരം ഉറക്കമായി (മനോരമ), സാഗരഗര്‍ജനം നിലച്ചു (ദേശാഭിമാനി), വാക്കിന്റെ കടല്‍ മൗനമായി (ദീപിക), ഇനി ഞാന്‍ ഉപസംഹരിക്കട്ടെ (മാധ്യമം). എത്ര അര്‍ത്ഥവത്തായ ശീര്‍ഷകങ്ങള്‍. കടലിനെയും വാക്കിനെയും തൊടാതെ അര്‍ത്ഥവത്തായ ശീര്‍ഷകങ്ങള്‍ എഴുതിയ മറ്റു പത്രങ്ങളുമുണ്ട്. എന്നാല്‍, ഈ ശീര്ഷകങ്ങള്ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ഉറക്കമായി, നിലച്ചു, ഉപസംഹരിക്കട്ടെ എന്നിങ്ങനെയാണ് അനുബന്ധവാക്കുകളെല്ലാം ചെന്നവസാനിക്കുന്നത്.
ഒരു പുഴ കടലില്‍ ചെന്നുചേരുംപോലെയാണ് ഈ ഒഴുകിപ്പരക്കല്‍. ഈ വാക്കുകളെല്ലാം ശബ്ദവുമായി ബന്ധപ്പെട്ടതാണ്. അതാണു നിലച്ചതും ഉറക്കമായതും മൗനമായതും ഉപസംഹരിക്കപ്പെട്ടതും. സാഗരസാന്നിധ്യമായിരുന്നു അഴീക്കോട് മാഷ്. കടല്‍ ശബ്ദംകൂടിയാണ്. ആ ഇരമ്പലാണ് മാഷ് കടന്നുപോയപ്പോള്‍ ഇല്ലാതായത്.
ഇതെഴുതിവന്നപ്പോള് പണ്ടെങ്ങോ വായിച്ച രസകരമായ ഒരു കാര്യം ഓര്‍മവരുന്നു. സുപ്രസിദ്ധ ഹിന്ദി ചലച്ചിത്രതാരം ഷമ്മി കപൂര്‍ ഒരിക്കല്‍ ഹിമാലയ യാത്ര കഴിഞ്ഞ് ഹരിദ്വാറിലേക്ക് മടങ്ങിവരികയായിരുന്നു. താഴ്വാരത്തേക്കു കുത്തനെയുള്ള വഴി ആയാസപ്പെട്ട് ഇറങ്ങുന്നതിനിടയില്‍ അദ്ദേഹത്തെ ഒരാള്‍ പെട്ടെന്നു തിരിച്ചറിഞ്ഞു.
അയാള്‍ ഷമ്മി കപൂറിന്റെ അടുക്കലേക്കുചെന്ന് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു, “ആപ് കി ആവാസ് ചലി ഗയി” എന്ന്. “താങ്കളുടെ ശബ്ദം താങ്കള്‍ക്ക് നഷ്ടപ്പെട്ടു.” ഷമ്മി കപൂറിന് ഒന്നും മനസിലായില്ല. എന്തെങ്കിലും ചോദിക്കുന്നതിനുമുമ്പേ അയാള്‍ ഏറെ മുകളിലെത്തിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മനസ് അല്പനേരം അസ്വസ്ഥമായി. അപരിചിതനായ യാത്രികന് പറഞ്ഞ കാര്യം ഷമ്മി കപൂര്‍ യാത്രാക്ഷീണത്താല്‍ മറന്നുപോയി.
ഹരിദ്വാറില്‍നിന്ന് ഡല്‍ഹിയിലെത്തി ഹോട്ടല്‍മുറിയില്‍ വിശ്രമിക്കുമ്പോഴാണ് തലേദിവസത്തെ പത്രം ഷമ്മി കപൂര്‍ ശ്രദ്ധിച്ചത്. അതിലെ പ്രധാന വാര്‍ത്ത ‘മുഹമ്മദ് റാഫി അന്തരിച്ചു’ എന്നായിരുന്നു. റാഫി സാബ് പാടിയതിലധികവും തനിക്കുവേണ്ടിയായിരുന്നല്ലോ എന്ന് അപ്പോഴാണ് ഷമ്മി കപൂറിന് ശരിക്കും ബോധ്യപ്പെട്ടത്. അതെ, ചിലര്‍ കടന്നുപോകുമ്പോള്‍ നമ്മുടെ ശബ്ദംകൂടിയാണ് നിലച്ചുപോകുന്നത്.
Leader Page
നമ്മുടെ കുളങ്ങളും പുഴകളും എത്രത്തോളം സുരക്ഷിതമാണ്? കേരളം ഗൗരവമായി നേരിടുന്ന ചോദ്യം. അമീബിക് മസ്തിഷ്കജ്വരം എന്ന ‘അപൂർവ രോഗം’ ബാധിച്ചുള്ള മരണങ്ങളാണ് ഇതിനു കാരണം.
ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 87 പേർക്ക് രോഗം സ്ഥിരീകരിച്ചതായും 21 പേർ മരിച്ചതായുമാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ 141.7 ശതമാനവും മരണനിരക്കിൽ 133.3 ശതമാനവുമാണ് വർധന. രോഗവ്യാപനത്തിന്റെ തീവ്രത ഇരട്ടിയിലധികമായെന്ന് ഇതു വ്യക്തമാക്കുന്നു.
മൂക്കിലൂടെയോ കർണപടത്തിലൂടെയോ അമീബ ശരീരത്തിൽ പ്രവേശിച്ച് തലച്ചോറിനെ ബാധിക്കുന്നതാണ് രോഗകാരണമെന്നാണ് നിലവിലെ പ്രധാന കണ്ടെത്തൽ. എന്നാൽ, മറ്റു വഴികളിലൂടെ രോഗാണു ശരീരത്തില്‍ പ്രവേശിക്കാനുള്ള സാധ്യതകളും ഗവേഷകർ പരിശോധിക്കുന്നുണ്ട്. ഈ രോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ കാലാവസ്ഥയും മനുഷ്യനും ഒരുമിച്ച് സൃഷ്ടിക്കുന്ന സങ്കീർണമായ സാഹചര്യങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.
മാറുന്ന മൺസൂൺ, പെരുകുന്ന അമീബ
നെഗ്ലേരിയ ഫൗലറി എന്ന അമീബയാണ് സാധാരണയായി ഈ രോഗം പരത്തുന്നത്. ചൂടുള്ള വെള്ളത്തിൽ വേഗത്തിൽ വളർന്നുപെരുകുന്ന ഒരു സൂക്ഷ്മജീവിയാണിത്. എന്നാൽ, കേരളത്തിലെ രോഗികളിൽ ‘അക്കാന്ത അമീബ’യുടെ സാന്നിധ്യവും സ്ഥിരീകരിക്കപ്പെട്ടിരുന്നു.
കേരളത്തിലെ ജലാശയങ്ങൾ ഇത്തരം അമീബകൾക്ക് അനുയോജ്യമായതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനവും ക്രമരഹിതമായ മൺസൂണും. ദക്ഷിണേഷ്യൻ മൺസൂണിന് അടിസ്ഥാനപരമായ മാറ്റങ്ങൾ സംഭവിച്ചെന്ന് അടുത്തകാലത്തെ കാലാവസ്ഥാ പഠനങ്ങൾ തെളിയിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്താൽ സമുദ്രസംവഹനം ശക്തമാകുകയും, ഭൂപ്രദേശത്തെ മഴയുടെ അളവ് കുറയുന്നതിനൊപ്പം ഉൾനാടൻ ജലാശയങ്ങൾ ദീർഘകാലം കെട്ടിക്കിടന്നു ചൂടുപിടിക്കുകയും ചെയ്യുന്നു.
മുൻകാലങ്ങളിൽ, മൺസൂൺ കാലത്തെ ശക്തമായ മഴവെള്ളപ്പാച്ചിൽ നമ്മുടെ ജലാശയങ്ങളെ സ്വാഭാവികമായി ശുദ്ധീകരിച്ചിരുന്നു. ‘മൺസൂൺ ഫ്ലഷ്’ എന്നറിയപ്പെട്ടിരുന്ന ആ പ്രതിഭാസം ഇന്ന് ദുർബലമാണ്. ഇതെല്ലാം അമീബയ്ക്ക് വർഷം മുഴുവൻ സജീവമായിരിക്കാൻ അവസരം നൽകുന്നു. അതായത്, വർഷം മുഴുവനുമുള്ള രോഗാണു സമ്മർദം സൃഷ്ടിക്കുന്നു. മുമ്പ് സുരക്ഷിതമായിരുന്ന പല കുളങ്ങളും പുഴകളും ഇന്ന് ഈ അപകടകാരിയായ അമീബയുടെ സ്ഥിരം താവളങ്ങളായി.
ജനുസിന്റെ ഭൂമിശാസ്ത്ര ബന്ധം
നൈഗ്ലേറിയ ഫൗലറിയുടെ പാരിസ്ഥിതിക ചലനങ്ങൾ ഇപ്പോഴും പൂർണമായി കണ്ടെത്തിയിട്ടില്ല. ജലാശയങ്ങളിലെ താപസഹിഷ്ണുതയുള്ള സയനോബാക്ടീരിയയെ (നീലപച്ച ആൽഗ) ആഹാരമാക്കിയാണ് നൈഗ്ലേറിയ ഫൗലറി ജീവിക്കുന്നത്.
വടക്കേ ഇന്ത്യയിലെ പഠനങ്ങളിൽ, ഈ അമീബയുടെ പ്രത്യേക ജനുസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മൺസൂൺ രീതികൾ, ജലാശയങ്ങളുടെ പ്രത്യേകതകൾ, വിവിധ ജനിതക രൂപത്തിലുള്ള രോഗാണുക്കൾ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇതുവരെ ആഴത്തിലുള്ള ഗവേഷണം നടന്നിട്ടില്ല.
അതിനാൽ, ഈ രോഗാണുവിന്റെ ജൈവഭൂമിശാസ്ത്രപരമായ ചിത്രം പൂർണമായും മനസിലാക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. അജ്ഞതയാണ് രോഗവ്യാപനം തടയുന്നതിലെ ഒരു പ്രധാന വെല്ലുവിളി. കേരളം പോലുള്ള തെക്കൻ തീരദേശ സംസ്ഥാനങ്ങളിൽ, ഉയർന്ന താപനില കാരണം ഈ അമീബകൾക്ക് കൂടുതൽ അനുകൂലമായ സാഹചര്യമാണുള്ളത്.
എന്നാൽ, കാലാവസ്ഥാ വ്യതിയാനം മൂലം വടക്കൻ സംസ്ഥാനങ്ങളിലെ ജലാശയങ്ങളുടെ താപനില വർധിക്കുന്നതോടെ, ആ മിതശീതോഷ്ണ മേഖലകളിലും ഇവയ്ക്ക് നിലനിൽക്കാനും പെരുകാനും കഴിയുന്നു. അതായത്, കേരളം ഇന്നു നേരിടുന്ന ഈ പ്രാദേശിക ആരോഗ്യഭീഷണി, വൈകാതെ രാജ്യവ്യാപകമായ വെല്ലുവിളിയായി മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
കാലാവസ്ഥാധിഷ്ഠിത പ്രവചനവും പ്രതിരോധ മാതൃകയും
മാറുന്ന കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ പുതിയ പകർച്ചവ്യാധികളെ നിയന്ത്രിക്കാൻ കാലാവസ്ഥാ ശാസ്ത്രം, സൂക്ഷ്മാണുശാസ്ത്രം, നഗരാസൂത്രണം, പൊതുജനാരോഗ്യ സാംക്രമികരോഗശാസ്ത്രം എന്നീ മേഖലകളുടെ സവിശേഷ സഹകരണം അനിവാര്യമാണ്.
നിലവിൽ, മഴയുടെ രീതികളും താപസഹിഷ്ണുതയുള്ള രോഗാണു വ്യാപനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വ്യക്തമായ പഠനങ്ങളില്ല. ഈ വിടവു നികത്താൻ, പരമ്പരാഗത രീതികളിൽനിന്ന് മാറി ചിന്തിക്കേണ്ടതുണ്ട്. ഇവിടെയാണ് സാങ്കേതികവിദ്യ ഇടപെടേണ്ടത്, ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് ജലാശയങ്ങളിലെ താപനില തത്സമയം നിരീക്ഷിക്കാം. ഇതുവഴി, അമീബ പോലുള്ള രോഗാണുക്കൾക്കു പെരുകാൻ സാധ്യതയുള്ള ‘ജലതാപനില ഹോട്ട്സ്പോട്ടുകൾ’ കൃത്യമായി കണ്ടെത്താനാകും. ഈ ഹോട്ട്സ്പോട്ട് ഡാറ്റ രോഗബാധയുടെ കണക്കുകളുമായി ചേരുമ്പോൾ, കാലാവസ്ഥാപരമായ മാറ്റങ്ങൾ എങ്ങനെ രോഗാണുവ്യാപനത്തെ ത്വരിതപ്പെടുത്തുന്നു എന്നു വ്യക്തമാകും.
ഈ വിവരങ്ങളെല്ലാം സംയോജിപ്പിച്ച് ഒരു ‘ഡൈനാമിക് റിസ്ക് മാപ്പിംഗ് സിസ്റ്റം’ രൂപീകരിക്കുന്നത് പൊതുജനാരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കും. അപകടസാധ്യത വർധിക്കുന്ന സ്ഥലങ്ങളെയും സമയങ്ങളെയുംകുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പുകൾ തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും കൈമാറാൻ ഇതിലൂടെ സാധിക്കും. കേവലം ചികിത്സയിൽ ഊന്നാതെ, കാലാവസ്ഥയ്ക്ക് അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങളിലേക്ക് നമ്മുടെ ആരോഗ്യമേഖലയെ മാറ്റിയെഴുതാൻ ഈ നൂതന സമീപനം സഹായിക്കും.
കേരളം ഒരു മുന്നറിയിപ്പോ മാതൃകയോ?
കാലാവസ്ഥാ മാറ്റം എങ്ങനെ ഒരു പ്രാദേശിക ആരോഗ്യ പ്രതിസന്ധിയായി മാറുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. മൺസൂണിനെ ആശ്രയിക്കുന്ന ലോകത്തിലെ മറ്റു രാജ്യങ്ങൾക്ക് കേരളത്തിന്റെ ഈ അനുഭവം ഒരു പാഠമാണ്. ഈ വെല്ലുവിളിയെ നാം എങ്ങനെ നേരിടുന്നു എന്നതു ലോകം ശ്രദ്ധിക്കുന്നുണ്ട്. ഒടുവിൽ ചോദ്യം ഇതാണ്: ലോകത്തിനു മുന്നിൽ കേരളം ഒരു മുന്നറിയിപ്പായി മാറുമോ, അതോ ഒരു പരിഹാര മാതൃകയായി മാറുമോ? ഉത്തരം നമ്മുടെ സമവായ തീരുമാനങ്ങളിലാണ്.
രോഗനിർണയത്തിലെ നിഴൽയുദ്ധം
ഇന്ത്യയിൽ അമീബിക് മസ്തിഷ്കജ്വരത്തിന്റെ രോഗനിർണയം വളരെ അപര്യാപ്തമാണെന്ന് വിദഗ്ധർ സമ്മതിക്കുന്നു. കേരളത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്, ഒരുപക്ഷേ നമ്മുടെ മെച്ചപ്പെട്ട രോഗനിർണയ സംവിധാനങ്ങൾ മൂലമാകാം.
അതായത്, മറ്റ് സംസ്ഥാനങ്ങളിലും സമാനമായ രോഗവ്യാപനം നടക്കുന്നുണ്ടെങ്കിലും അത് തിരിച്ചറിയപ്പെടാതെ പോകുന്നു. സമീപകാലത്ത് ചണ്ഡിഗഡിൽ നടന്ന പഠനത്തിൽ 156 സംശയാസ്പദ എന്‍സെഫലൈറ്റിസ് രോഗികളിൽ 11 പേരിൽ മാത്രമാണ് സ്വതന്ത്രമായി ജീവിക്കുന്ന അമീബയെ കണ്ടെത്തിയത്. ഈ പ്രതിഭാസത്തെയാണ് ‘ഡയഗ്നോസ്റ്റിക് ഷാഡോ ഇഫക്റ്റ്’ എന്ന് വിളിക്കുന്നത്.
നിരീക്ഷണ സംവിധാനങ്ങളുടെ ഈ ദൗർബല്യം, കാലാവസ്ഥാപ്രേരിത രോഗാണു വ്യാപനവുമായി കൂടിച്ചേരുമ്പോൾ സ്ഥിതി ഗുരുതരമാക്കുന്നു. ഈ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്, ഇന്ത്യ ഇന്നു ലോകത്തിലെ ഏറ്റവും വലുതും എന്നാൽ തിരിച്ചറിയപ്പെടാത്തതുമായ താപസഹിഷ്ണുതയുള്ള രോഗാണുക്കളുടെ മഹാമാരിയെ നേരിടുന്നുവെന്ന ഭീതിജനകമായ സാധ്യതയാണ്.
നഗരവത്കരണവും പുതിയ രോഗാണുകേന്ദ്രങ്ങളും
ഗ്രാമങ്ങളിൽ മാത്രമല്ല, നഗരങ്ങളിലും ഈ അപകടം പതിയിരിപ്പുണ്ട്. നഗരവത്കരണത്തിന്റെ ഭാഗമായി രൂപംകൊണ്ട കൃത്രിമ ജലാശയങ്ങൾ, നിർമാണ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകൾ, ശരിയായി പരിപാലിക്കാത്ത നീന്തൽക്കുളങ്ങൾ എന്നിവയെല്ലാം അമീബകൾക്ക് വളരാൻ പറ്റിയ പുതിയ കേന്ദ്രങ്ങളാണ്.
നഗരങ്ങളിലെ ഉയർന്ന ചൂട് ഈ ജലാശയങ്ങളെ കൂടുതൽ അപകടകാരികളാക്കുന്നു. മലിനീകരണവും അപര്യാപ്തമായ ക്ലോറിനേഷനും വെള്ളത്തിലെ രോഗാണു നിയന്ത്രണശേഷി കുറയ്ക്കുന്നു.
അതിനാൽ നഗരമേഖലകളിലെ ഈ ജലാശയങ്ങൾ പുതിയ തരം രോഗാണുകേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു. വിനോദത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ആളുകൾ ഇത്തരം സുരക്ഷിതമല്ലാത്ത ജലസ്രോതസുകളെ ആശ്രയിക്കുന്നത് രോഗസാധ്യത വർധിപ്പിക്കുന്നു.
(ജർമനിയിലെ RWTH Aachen യൂണിവേഴ്സിറ്റിയിൽ എൻവയോൺമെന്റൽ മെഡിസിൻ വിഭാഗം ഗവേഷകനാണ് ലേഖകൻ)
Leader Page
ജൈവകൃഷിക്ക് കാലികപ്രസക്തിയേറെയുണ്ട്. ഒട്ടേറെ രോഗങ്ങൾക്ക് ശാശ്വതപരിഹാരം, വിശേഷിച്ചും വയോധികർക്ക്.
മണ്ണും മനുഷ്യനും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണിലുള്ള ധാതുക്കളും ലവണങ്ങളും ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതം. മണ്ണിലുള്ള സൂക്ഷ്മാണുക്കൾ സസ്യങ്ങളിലൂടെ വിറ്റാമിനുകളും ധാതുക്കളും ഹോർമോണുകളും ഉത്പാദിപ്പിക്കുന്നു. അത് മറക്കുന്ന, അല്ലെങ്കിൽ മനസിലാക്കാത്ത മനുഷ്യർ വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്നു. സസ്യങ്ങൾ ഉത്പാദിപ്പിക്കുന്നത് മനുഷ്യനു വേണ്ട അളവിൽ സ്വീകരിക്കുന്നില്ല എന്നതാണ് പരമാർഥം.
കേരളീയമല്ലാത്ത ഭക്ഷണരീതിയാണ് ഇന്നത്തെ പരിഷ്കാരം. അത് നമ്മെ അനാരോഗ്യത്തിലും അകാലവാർധക്യത്തിലും എത്തിക്കുന്നു. ആരോഗ്യവും ദീർഘായുസും ആഗ്രഹിക്കുന്നവർ നാരുകളും ജലാംശവും കൂടുതലുള്ള, വിഷരഹിതമായ സമീകൃതാഹാരം ശീലിക്കുന്നു. ഇതു വിഷമില്ലാത്ത ജൈവകൃഷിയിലൂടെ വിശ്വസ്തതയോടെ നേടിയതും ആയിരിക്കണം.
നാം കഴിക്കുന്ന ജൈവസമീകൃതാഹാരത്തിൽ അന്നജം, മാംസ്യങ്ങൾ, കൊഴുപ്പുകൾ, ലവണങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കണം. സമീകൃതാഹാരമാകുമ്പോൾ ഇവയെല്ലാം കൃത്യമായ അളവിലുമാകണം. മറിച്ചായാൽ ആരോഗ്യമോ പ്രതിരോധശേഷിയോ ഉണ്ടാകില്ല. ശാരീരികാരോഗ്യം പ്രകൃതി നല്കുന്ന മഹത്തായ അനുഗ്രഹങ്ങളിൽ ഒന്നാണ്. ഉത്കൃഷ്ട സൃഷ്ടിയായ മനുഷ്യനു വേണ്ട ഉത്കൃഷ്ടമായ ആഹാരവും ഭൂമിയിൽത്തന്നെയുണ്ട്.
ജൈവഭക്ഷണത്തിൽനിന്നു കിട്ടുന്ന ഊർജം ഏറെ ശ്രേഷ്ഠമാണ്. വിഷച്ചേരുവയില്ലാത്തതും രാസപദാർഥങ്ങൾ കലരാത്തതുമാകണം നമ്മുടെ രുചിക്കൂട്ടുകൾ. അതാകട്ടെ അമിതവുമാകരുത്. ആയുർവേദ വിധിപ്രകാരം ഔഷധഗുണമുള്ള ആഹാരവസ്തുക്കളാണ് ജൈവകൃഷിയിലൂടെ ലഭിക്കുന്നത്.
പാശ്ചാത്യ ഭക്ഷണക്രമത്തിലേക്കു നീങ്ങിയതിനാൽ പലവിധ ജീവിതശൈലീ രോഗങ്ങൾ നമ്മെ പിടികൂടുന്നു. വ്യായാമമില്ലായ്മയും കൃത്രിമ രാസവസ്തുക്കളുമാണ് ‘അഭ്യസ്തവിദ്യ’രായ മലയാളികളുടെ ആരോഗ്യകാര്യത്തിലെ വില്ലന്മാർ.
രാസവള പച്ചക്കറികൾ ഉപേക്ഷിക്കാനും ടെറസിലെ കൃഷി, അടുക്കളത്തോട്ടം എന്നിവ പ്രോത്സാഹിപ്പിക്കാനും സർക്കാരിന്റെ പദ്ധതികളുണ്ട്. ഇതിലൂടെ ഗാർഹിക മാലിന്യങ്ങൾ സംഭരിച്ച് ജൈവകൃഷിക്കു വേണ്ട വളവും ജൈവ കീടനാശിനികളുമുണ്ടാക്കാനാകും. ജൈവകൃഷിയിലൂടെ വ്യായാമവും ജീവവായുവായ ഓക്സിജനുംകൂടി നേടുന്നു. ജൈവകൃഷി നല്കുന്ന ആനന്ദം മാനസികസംഘർഷങ്ങളെയും അകറ്റുന്നു.
ശാസ്ത്രം പുരോഗമിച്ചു. സാങ്കേതികവിദ്യ വളർന്നു. എന്നാൽ, ആരോഗ്യം ക്ഷയിച്ചു. പലതരം അർബുദങ്ങളും മാറാരോഗങ്ങളും നമ്മെ തേടിയെത്തി. മറുനാടുകളിൽനിന്നു വരുന്ന വിഷപ്പച്ചക്കറികളും പുതുതലമുറയുടെ ചങ്കായ ‘ജങ്ക് ഫുഡും’ കൃത്രിമ പാനീയങ്ങളും രോഗാവസ്ഥയ്ക്ക് ആക്കം കൂട്ടി.
ജൈവകൃഷിയുടെ മേന്മ കേരളം മനസിലാക്കിയിട്ടുണ്ട്. ജൈവകൃഷി നല്കുന്ന ശാരീരിക, മാനസിക ആരോഗ്യം നിരവധി പേർ മനസിലാക്കിക്കഴിഞ്ഞു. ‘ആരോഗ്യമുള്ള ജനതയ്ക്കായി ജൈവകൃഷി ശീലമാക്കൂ!’ എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം.
Leader Page
ദുരന്തസാധ്യത അവബോധം, ദുരന്ത ലഘൂകരണം എന്നിവയുടെ ആഗോള സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 13ന് അന്താരാഷ്ട്ര ദുരന്തസാധ്യതാ ലഘൂകരണദിനം ആചരിക്കുന്നു. ദുരന്തത്തെ പ്രതിരോധിക്കുന്ന സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിൽ കൂട്ടായ ശ്രമങ്ങൾ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഈ ദിവസം ഓർമിപ്പിക്കുന്നു. ഈ വർഷത്തെ യുഎൻ പ്രമേയം, ‘ദുരന്തങ്ങൾക്കല്ല, പ്രതിരോധശേഷിക്കായി പണം മുടക്കുക’ എന്നത് ഒരു മുദ്രാവാക്യം മാത്രമല്ല, അതൊരു സാമ്പത്തികവും മാനുഷികവുമായ അനിവാര്യതയാണ്.
കാലാവസ്ഥാ ദുരന്തങ്ങളുടെ എണ്ണം, തീവ്രത, പ്രവചനങ്ങൾ തെറ്റുന്നു എന്നിവ ഇന്ത്യയെപ്പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യാഘാതങ്ങൾ ആഴത്തിലുള്ളതും ആവാസവ്യവസ്ഥയെ തടസപ്പെടുത്തുന്നതും ഭക്ഷ്യസുരക്ഷയെ ഭീഷണിപ്പെടുത്തുന്നതും സാമ്പത്തിക പുരോഗതിയെ പാളംതെറ്റിക്കുന്നതുമാണ്. കൃഷി, മത്സ്യബന്ധനം എന്നിവയുൾപ്പെട്ട ഏകദേശം 700 ദശലക്ഷം ഗ്രാമീണ ഇന്ത്യക്കാരുണ്ട്. ഇവരുടെ ഉപജീവനം കാലാവസ്ഥാമാറ്റവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ഒരൊറ്റ ദുരന്തത്തിന് പതിറ്റാണ്ടുകളുടെ വികസനത്തെ ഇല്ലാതാക്കാൻ കഴിയും. കേരളത്തിൽ 2018ലെ വിനാശകരമായ വെള്ളപ്പൊക്കം മുതൽ, സംസ്ഥാനം ദുരന്തത്തിന്റെ താണ്ഡവം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. പുത്തുമല, കവളപ്പാറ (2019), പെട്ടിമുടി (2020), കൂട്ടിക്കൽ, കൊക്കയാർ (2021), വയനാട് വിലങ്ങാട് (2024) എന്നിവിടങ്ങളിലെ ഉരുൾപൊട്ടൽ നിരന്തരമായ ദുരന്തഭീഷണിയിലുള്ള ഒരു സംസ്ഥാനത്തിന്റെ ഭയാനകമായ ചിത്രം വരച്ചുകാട്ടുന്നു.
പരമ്പരാഗത ദുരന്തനിവാരണ രീതി ഇനി പര്യാപ്തമല്ല. മറിച്ച്, ഭാവിയുടെ സുരക്ഷിതത്വം പ്രധാനമായും നൂതനമായ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളെയും ആഴത്തിൽ വേരൂന്നിയ സാമൂഹിക ദുരന്ത പ്രതിരോധത്തെയുമാണ് ആശ്രയിക്കുന്നത്.
മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളുടെ നിർണായക പങ്ക്
മുൻകൂർ മുന്നറിയിപ്പ് സംവിധാനം ഒരു പ്രവചനം മാത്രമല്ല; മറിച്ച് വ്യക്തികൾക്കും സമൂഹത്തിനും സ്ഥാപനങ്ങൾക്കും നഷ്ടം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഉചിതമായി തയാറെടുക്കാനും പ്രവർത്തിക്കാനും പ്രാപ്തമാക്കുന്നതിന് സമയബന്ധിതവും അർഥവത്തായതുമായ വിവരങ്ങൾ ലഭ്യമാക്കുന്ന ഒരു സംയോജിത പ്രക്രിയയാണ്. അതു വിവരങ്ങളിൽനിന്ന് ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനങ്ങളിലേക്ക് നയിക്കുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ പങ്ക്
ഒരു സുപ്രധാന സംരംഭത്തിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ തുടക്കം കുറിച്ചിരിക്കുന്നു. ദുരന്ത നിവാരണ വിദ്യാഭ്യാസം മുഖ്യധാരയിലെത്തിക്കുന്നു. കോളജുകളിൽ ദുരന്ത നിവാരണ ക്ലബ്ബുകൾ (ഡിആർആർ ക്ലബ്ബുകൾ) തുടങ്ങുക എന്നതാണ് ഒരാശയം. ദുരന്തം കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനങ്ങളിൽ വിദ്യാർഥികൾക്ക് ഏർപ്പെടാം. കുറഞ്ഞ ചെലവിലുള്ള എൽഒടി സെൻസറുകൾ, ഫലപ്രദമായ ആശയവിനിമയ ആപ്പുകൾ പോലുള്ള സാങ്കേതിക പരിഹാരങ്ങൾ എന്നിവ വികസിപ്പിക്കാൻ സാധിക്കും.
മറ്റൊന്ന്, ദുരന്ത നിവാരണത്തിൽ 2-ക്രെഡിറ്റ് കോഴ്സ് ബിരുദതലത്തിലുള്ള പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതാണ്. ഇത് അപകടങ്ങളെക്കുറിച്ച് അറിവുള്ള ഒരു തലമുറയെ സൃഷ്ടിക്കും. സ്വയം സംരക്ഷിക്കുന്നതിനുള്ള കഴിവുകൾ മാത്രമല്ല, ഭാവിയിലെ ജോലികളിലും സമൂഹത്തിലും പ്രതിരോധശേഷി വളർത്തുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകാനുള്ള കഴിവുകളും ഇത് യുവാക്കൾക്ക് നൽകും.
ഫലപ്രദമായ മുൻകൂർ മുന്നറിയിപ്പ് സംവിധാനത്തിന്റെ നാലു വശങ്ങൾ
1. ദുരന്തസാധ്യത സംബന്ധിച്ച അറിവ്
ദുരന്തസാധ്യതകളെക്കുറിച്ചുള്ള വ്യക്തമായ ധാരണയിലാണ് മുന്നറിയിപ്പ് സംവിധാനങ്ങൾ നിർമിക്കേണ്ടത്. തുടർച്ചയായ അപകട നിരീക്ഷണം, ദുർബലത വിലയിരുത്തൽ, ശേഷി വിശകലനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
2. ദുരന്തം കണ്ടെത്തൽ, നിരീക്ഷണം, വിശകലനം
ഇതിൽ ദുരന്ത പ്രവചനത്തിന്റെ സാങ്കേതിക നട്ടെല്ല് ഉൾപ്പെടുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പും, കേന്ദ്ര ജലകമ്മീഷനും ചേർന്ന് ഡോപ്ലർ റഡാറുകൾ, ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകൾ, റെയിൻഗേജുകൾ എന്നിവ വിന്യസിച്ചുകൊണ്ട് ഇന്ത്യയിൽ ഗണ്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. എന്നാൽ, ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവ ഉപയോഗിച്ച് കൂടുതൽ കൃത്യവും പ്രാദേശികവുമായ പ്രവചനങ്ങൾ സൃഷ്ടിക്കുന്നതിനും കാലാവസ്ഥാ മാറ്റങ്ങൾ വിശകലനം ചെയ്യാനും കഴിയും.
പശ്ചിമഘട്ടം പോലുള്ള ദുർബലമായ മലമ്പ്രദേശങ്ങളിൽ കുറഞ്ഞ ചെലവിൽ വയർലെസ് സെൻസറുകളുടെ സാന്ദ്രമായ ശൃംഖലകൾ വിന്യസിക്കാം. ഈ സെൻസറുകൾക്ക് മണ്ണിന്റെ ഈർപ്പം, മഴയുടെ തീവ്രത, ഭൂകമ്പ പ്രവർത്തനങ്ങൾ എന്നിവ തത്സമയം നിരീക്ഷിക്കാനും വിവരങ്ങൾ നേരിട്ട് ഒരു കേന്ദ്ര കമാൻഡ് സെന്ററിലേക്ക് കൈമാറാനും കഴിയും. ക്ലൗഡ് കംപ്യൂട്ടിംഗ് പോലുള്ള സാങ്കേതികവിദ്യയും നിർണായക പങ്ക് വഹിക്കുന്നു.
3. മുന്നറിയിപ്പ് നൽകലും ആശയവിനിമയവും
ഒരു മുന്നറിയിപ്പ് അവസാന പോയിന്റിൽ വരെ എത്തിയില്ലെങ്കിൽ അത് ഉപയോഗശൂന്യമാണ്. സെൽ പ്രക്ഷേപണ സംവിധാനങ്ങൾ ഉപയോഗിച്ച്, നെറ്റ്വർക്ക് ട്രാഫിക് പരിഗണിക്കാതെ, ഒരു പ്രത്യേക ഭൂമിശാസ്ത്ര പ്രദേശത്തെ എല്ലാ മൊബൈൽ ഫോണുകളിലേക്കും സെൽ പ്രക്ഷേപണം ലക്ഷ്യം ചെയ്ത അലേർട്ടുകൾ അയയ്ക്കാനാകും. അതുപോലെ, ഉപയോക്തൃ സൗഹൃദ മൊബൈൽ ആപ്ലിക്കേഷനുകൾക്ക് പ്രാദേശിക ഭാഷകളിൽ തത്സമയ അലേർട്ടുകൾ, ഒഴിപ്പിക്കൽ മാപ്പുകൾ, തയാറെടുപ്പ് ഗൈഡുകൾ എന്നിവ നൽകാൻ കഴിയും. അതുപോലെ, ദുരന്തബാധിത മേഖലയിലെ ആരെയും വിട്ടുപോയിട്ടില്ല എന്ന് ഉറപ്പാക്കാൻ പൊതു അലേർട്ട് സംവിധാനങ്ങൾ ആയ സൈറണുകൾ, സോഷ്യൽ മീഡിയ, റേഡിയോ, കമ്യൂണിറ്റി ഉച്ചഭാഷിണി എന്നിവ പ്രയോജനപ്പെടുത്തുകയും ചെയ്യാം.
4. തയാറെടുപ്പും പ്രതികരണശേഷിയും
ഒരു മുന്നറിയിപ്പ് വരുമ്പോൾ എന്തുചെയ്യണമെന്ന് ആളുകൾക്ക് അറിയാമെന്ന് ഉറപ്പാക്കുക എന്നതാണ് അന്തിമവും ഏറ്റവും നിർണായകവുമായ മാർഗം. ഇവിടെയാണ് മുൻകൂർ മുന്നറിയിപ്പ് സമൂഹത്തിന്റെ പ്രതിരോധശേഷിയുമായി സംയോജിപ്പിക്കുന്നത്. ആദ്യം പ്രതികരിക്കുന്നവരായി സമൂഹങ്ങളെ ശക്തീകരിക്കുക എന്നതാണ് പ്രധാനം. മുന്നറിയിപ്പ് കിട്ടിയാലും അതിനനുസരിച്ച് പ്രവർത്തിക്കാനുള്ള അറിവും ശേഷിയും വിഭവങ്ങളും ഉണ്ടെങ്കിൽമാത്രമേ അത് ഫലപ്രദമാകൂ.
സമൂഹ പ്രതിരോധശേഷി വളർത്തുന്നതിനുള്ള മാർഗങ്ങളിൽ പ്രധാനപ്പെട്ടത് സമൂഹാധാരിത ദുരന്ത റിസ്ക് മാനേജ്മെന്റ്, പങ്കാളിത്തത്തിലൂടെ റിസ്ക് മാപ്പിംഗ്, നാട്ടുകാർ അവരുടെ അമൂല്യമായ പരമ്പരാഗത അറിവുപയോഗിച്ച് വിദഗ്ധരുമായി ചേർന്ന് കാര്യങ്ങൾ വിലയിരുത്തുന്നത്, പ്രാദേശിക ദുരന്ത മാനേജ്മെന്റ് പദ്ധതികളുടെ വികസനം, മോക് ഡ്രില്ലുകളും പരിശീലനവും, നിലവിലുള്ള പ്രാദേശിക സംഘടനകളെ ശക്തിപ്പെടുത്തുക എന്നിവയാണ്.
(കേരള സർവകലാശാലയിലെ ഫാക്കൽട്ടി ഓഫ് അപ്ലൈഡ് സയൻസസ് ഡീൻ ആണ് ലേഖകൻ)
Leader Page
2009ലെ ദേശീയ വിദ്യാഭ്യാസ നിയമം നിലവിൽ വരുന്നതിനു മുൻപുതന്നെ ജോലിയിൽ പ്രവേശിച്ചവരുൾപ്പെടെ എല്ലാ അധ്യാപകർക്കും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് വിജയം നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് ചെറുതല്ലാത്ത ആശങ്കകൾക്കാണു വഴിവച്ചിട്ടുള്ളത്.
തൊഴിലുകൾക്കു പുതിയ യോഗ്യതകൾ നിഷ്കർഷിക്കുമ്പോൾ അതു പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്കു മാത്രമാണു സാധാരണ ബാധകമാകുക. എന്നാൽ, സെപ്റ്റംബർ ഒന്നിലെ ഉത്തരവിലൂടെ നിലവിൽ ജോലിയിലുള്ള എല്ലാവർക്കും സർവീസിൽ തുടരണമെങ്കിൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിലെ വിജയം നിർബന്ധമാക്കിയിരിക്കുകയാണു പരമോന്നത കോടതി. എല്ലാ അധ്യാപകരും ഉത്തരവ് തീയതി മുതൽ രണ്ടു വർഷത്തിനുള്ളിൽ ടെസ്റ്റ് വിജയിച്ചിരിക്കണമെന്നാണു നിർദേശം. അമ്പതു വയസിനു മുകളിലുള്ള അധ്യാപകർക്കു സ്ഥാനക്കയറ്റം ആവശ്യമെങ്കിൽ മാത്രം പ്രസ്തുത ടെസ്റ്റ് വിജയിച്ചാൽ മതിയെന്ന ഇളവാണ് കോടതി നൽകിയിട്ടുള്ളത്. കൂടാതെ, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള തീരുമാനം വിശാല ബെഞ്ചിലേക്കു റഫർ ചെയ്യുകയും ചെയ്തു.
വിദ്യാഭ്യാസ അവകാശ നിയമവും അധ്യാപക യോഗ്യതയും
സ്കൂൾ അധ്യാപകരുടെ മിനിമം യോഗ്യതകൾ പുതുക്കി നിശ്ചയിച്ചുകൊണ്ട് 2010ൽ വിജ്ഞാപനമുണ്ടായി. പ്രൈമറി സ്കൂളിൽ വിദ്യാഭ്യാസത്തിലുള്ള ഡിപ്ലോമയും സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസത്തിലുള്ള ബാച്ചിലർ ബിരുദവും അധ്യാപകരുടെ മിനിമം യോഗ്യതയായി നിലനിർത്തിയെങ്കിലും രണ്ടു സുപ്രധാന മാറ്റങ്ങൾ പുതിയ വിജ്ഞാപനം കൊണ്ടുവന്നു. ഒന്നാമത്തേത്, ഈ ഡിപ്ലോമയും ബിരുദവും എൻസിടിഇ അംഗീകരിച്ചവയായിരിക്കണമെന്ന വ്യവസ്ഥ. രണ്ടാമത്തേത്, എൻസിടിഇയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് സർക്കാർ നടത്തുന്ന ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് വിജയിച്ചിരിക്കണമെന്ന വ്യവസ്ഥ. പുതുക്കിയ യോഗ്യതകൾക്കു വിജ്ഞാപന തീയതി മുതലുള്ള പ്രാബല്യമാണ് എൻസിടിഇ നൽകിയത്. പ്രസ്തുത തീയതിക്കു മുന്‍പ് ജോലിയിൽ പ്രവേശിച്ചവർക്കു പുതിയ യോഗ്യത നേടുന്നതിൽനിന്ന് ഇളവ് നൽകുകയും ചെയ്തു.
2017ൽ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്യുകയും 2015 മാർച്ച് 31നു ശേഷം സർവീസിലുള്ള അധ്യാപകർ നാലു വർഷത്തിനുള്ളിൽ പുതിയ യോഗ്യത നേടിയിരിക്കണമെന്നു നിഷ്കർഷിക്കുകയും ചെയ്തു. പ്രസ്തുത ഭേദഗതി ബില്ലിനെ സംബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചകൾ പരിശോധിക്കുമ്പോൾ ബിഎൽഎഡും ഡിഎൽഎഡും ഉൾപ്പെടെയുള്ള പ്രഫഷണൽ പരിശീലനം ലഭിക്കാത്ത അധ്യാപകരെ സംബന്ധിച്ചാണ് സർക്കാരും ജനപ്രതിനിധികളും ചർച്ചകൾ കേന്ദ്രീകരിച്ചിട്ടുള്ളത് എന്നു മനസിലാക്കാൻ കഴിയും. പ്രസ്തുത നിയമനിർമാണത്തിന്റെ അന്തസത്ത പരിശോധിക്കുമ്പോൾ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് വിജയിക്കാത്തതിന്റെ പേരിൽ അധ്യാപകരെ നീക്കം ചെയ്യണമെന്നു പറയുന്നതിലെ അപാകത വ്യക്തമാണ്.
ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്)
ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് നടത്തുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ 2011 ഫെബ്രുവരിയിലാണ് എൻസിടിഇ പുറത്തിറക്കിയത്. അതിൻപ്രകാരം, ടെസ്റ്റിന്റെ യുക്തി താഴെപ്പറയുന്നവയായിരുന്നു.
●ഇത് നിയമന പ്രക്രിയയിൽ ദേശീയ നിലവാരവും അധ്യാപക ഗുണനിലവാരത്തിന്റെ അടിസ്ഥാന മാനദണ്ഡവും കൊണ്ടുവരും.
●അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഈ സ്ഥാപനങ്ങളിലെ വിദ്യാർഥികളെയും അവരുടെ പ്രകടന നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ ഇതു പ്രോത്സാഹിപ്പിക്കും.
●അധ്യാപകരുടെ ഗുണനിലവാരത്തിന് ഗവൺമെന്റ് പ്രത്യേക ഊന്നൽ നൽകുന്നുവെന്ന സന്ദേശം പൊതുസമൂഹത്തിനു നൽകും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു വേണ്ടി സിബിഎസ്ഇയും അതത് സംസ്ഥാനങ്ങൾക്കുവേണ്ടി സംസ്ഥാന ഭരണകൂടങ്ങൾ നിശ്ചയിക്കുന്ന സ്ഥാപനങ്ങളുമാണ് ടെറ്റ് പരീക്ഷകൾ നടത്തുന്നത്. ഇത്തരത്തിൽ, കേരളത്തിന്റെ കെ-ടെറ്റ് നടത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് പരീക്ഷാ ഭവനാണ്. നടപ്പാക്കിയിട്ട് ഒന്നര പതിറ്റാണ്ട് എത്തുമ്പോൾ, മേൽവിവരിച്ചിട്ടുള്ള യുക്തികൾ സാധൂകരിക്കുന്നതിൽ ടെറ്റ് പരീക്ഷകൾ എത്രമാത്രം വിജയിച്ചിട്ടുണ്ട് എന്ന് പരിശോധിക്കുന്നത് ഉചിതമാണ്.
ഒന്നാമത്, നിയമന പ്രക്രിയയിൽ ദേശീയനിലവാരവും അധ്യാപക ഗുണനിലവാരത്തിന്റെ അടിസ്ഥാന മാനദണ്ഡവുമായി ടെറ്റ് മാറുമെന്ന് എൻസിടിഇ പ്രതീക്ഷിക്കുന്നു. എന്നാൽ, നാളിതുവരെ നടന്ന പരീക്ഷകളുടെ ചോദ്യങ്ങൾ പരിശോധിക്കുമ്പോൾ, അധ്യാപകരുടെ ഗുണനിലവാരം നിർണയിക്കുന്നതിൽ ടെറ്റ് എത്രകണ്ട് ഫലപ്രദമാണെന്നു സംശയിക്കേണ്ടതായിവരും. ശാരീരികവും മാനസികവുമായ ധാരാളം ശേഷികളെ ഒരേസമയം സമഞ്ജസമായി സമ്മേളിപ്പിച്ചു നിർവഹിക്കേണ്ട അദ്വിതീയമായ ഒരു കല തന്നെയാണ് അധ്യാപനമെന്നിരിക്കേ, കേവലം മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളിലൂടെ അതിനുള്ള യോഗ്യത അളക്കാമെന്നു കരുതുന്നതു ബുദ്ധിമോശമാണ്. സി-ടെറ്റിനാണെങ്കിലും സംസ്ഥാനങ്ങളുടെ പ്രാദേശിക ടെറ്റുകൾക്കാണെങ്കിലും ചോദ്യങ്ങളിലേറെയും വൈജ്ഞാനികതലങ്ങളുടെ താഴ്ന്ന ശ്രേണിയിൽ മാത്രം ഉൾപ്പെടുന്നവയാണെന്നു കാണാം. കേവലം ഓർമശക്തികൊണ്ടു മാത്രം ഉത്തരമെഴുതാവുന്നവ. അധ്യാപകന് ആവശ്യമായ മറ്റെല്ലാ ശേഷികളെയും വിസ്മരിച്ച് ഓർമശക്തിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പരീക്ഷ അധ്യാപക ഗുണനിലവാരത്തിന്റെ അടിസ്ഥാന മാനദണ്ഡമാകുന്നത് ആശാസ്യമല്ല.
എൻസിടിഇ തന്നെ കർക്കശമായ മാനദണ്ഡങ്ങൾ പാലിച്ച് അംഗീകാരം നൽകിയിട്ടുള്ള അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖാന്തരം ഡിപ്ലോമയും ബിരുദവും നേടിയിട്ടുള്ള ഉദ്യോഗാർഥികളാണ് ഈ പരീക്ഷയ്ക്കു വിധേയരാകുന്നത്. വ്യത്യസ്തങ്ങളായ മൂല്യനിർണയ പ്രക്രിയകളിലൂടെ സഞ്ചരിച്ച് അവർ നേടുന്ന ബിരുദത്തിനുമപ്പുറം, ഇത്തരത്തിൽ നടത്തുന്ന ഒരു പരീക്ഷയാണ് അധ്യാപക യോഗ്യതയുടെ അടിസ്ഥാന മാനദണ്ഡമെന്ന് ഈ സ്ഥാപനങ്ങളിലെ പഠിതാക്കൾ ധരിച്ചാൽ, അവർ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത് അവരുടെ ഓർമശക്തി മാത്രമായിരിക്കുമെന്നതു തീർച്ചയാണ്. അപ്പോൾ, അധ്യാപകരുടെ പ്രകടന നിലവാരം മെച്ചപ്പെടുത്താൻ ടെറ്റ് സഹായകരമാകുമെന്ന രണ്ടാമത്തെ യുക്തിയും അസ്ഥാനത്താണെന്നു പറയേണ്ടതുണ്ട്. അധ്യാപക ഗുണനിലവാരത്തോട് പ്രതിബദ്ധതയുണ്ടെങ്കിൽ എൻസിടിഇ ചെയ്യേണ്ടത്, അവർ അംഗീകാരം നൽകുന്ന അധ്യാപക പരിശീലന സ്ഥാപനങ്ങളിൽ കാലാനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിക്കപ്പെടുന്നുവെന്നും ശരിയായ രീതിയിൽ ബോധനവും മൂല്യനിർണയവും നടക്കുന്നുവെന്നും ഉറപ്പു വരുത്തുകയാണ്.
സി-ടെറ്റിന്റെ ഒരു പരീക്ഷ മാത്രം എഴുതുന്നതിന് ആയിരം രൂപയും രണ്ടു പരീക്ഷകളും എഴുതുന്നതിന് 1,200 രൂപയുമാണ് ഫീസ്. കെ-ടെറ്റിന് ഇത് ഓരോ പരീക്ഷയ്ക്കും അഞ്ഞൂറു രൂപയുമാണ്. ഇപ്രകാരം, ഉദ്യോഗാർഥികളിൽനിന്ന് സാമാന്യം വലിയ തുക ഫീസ് ആയി ഈടാക്കി പരീക്ഷ നടത്തുന്നത്, അധ്യാപകരുടെ ഗുണനിലവാരത്തിന് ഗവൺമെന്റ് പ്രത്യേക ഊന്നൽ നൽകുന്നുവെന്ന മൂന്നാമത്തെ യുക്തിയെയും അപ്രസക്തമാക്കുന്നു. അത്തരമൊരു യുക്തി നിലനിൽക്കണമെങ്കിൽ, മെച്ചപ്പെട്ട പരീക്ഷ സൗജന്യമായി നടത്തി ഗുണനിലവാരമുള്ള അധ്യാപകരെ സമൂഹത്തിനു സമ്മാനിക്കാൻ സർക്കാർ തയാറാകണം. ഓരോ ആറു മാസം കൂടുമ്പോഴും വരുമാനമുറപ്പിക്കാവുന്ന ഒരു മാർഗമായി സർക്കാരുകൾ ടെറ്റിനെ കാണുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെത്തന്നെ അപായപ്പെടുത്തുന്നു.
നീതിനിഷേധമാകരുത്
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ വരവിനു മുൻപുതന്നെ സർവീസിൽ വന്നവരടക്കം എല്ലാ അധ്യാപകരും രണ്ടു വർഷത്തിനുള്ളിൽ ടെറ്റ് യോഗ്യത നേടിയിരിക്കണമെന്നും അല്ലാത്തപക്ഷം പുറത്തുപോകണമെന്നുമുള്ള വിധി, ഈ അധ്യാപകർ വർഷങ്ങൾകൊണ്ടു നേടിയ അനുഭവജ്ഞാനത്തെ പാടേ തമസ്കരിക്കുന്നതാണ്. ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർ വിദ്യാഭ്യാസം നൽകിയ വിദ്യാർഥികൾ ജീവിതത്തിൽ തിളങ്ങിയിട്ടില്ലെന്നു പറയാനാകില്ലെന്നു വിധിയിൽ കൂട്ടിച്ചേർക്കുന്നുണ്ടെങ്കിലും, നിയമത്തിന്റെ പ്രവർത്തനം ഒരിക്കലും തിന്മയായി കാണാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചുകൊണ്ടാണ്, ഈ അധ്യാപകർക്കു പുറത്തേക്കുള്ള വഴി കോടതി തുറന്നിരിക്കുന്നത്.
വർഷങ്ങളുടെയോ ചിലപ്പോൾ പതിറ്റാണ്ടുകളുടെതന്നെയോ പരിചയംകൊണ്ടു നൈപുണ്യവും സാമർഥ്യവും സിദ്ധിച്ച അധ്യാപകരുടെ ജീവിതമാർഗം, മുൻപു പറഞ്ഞതുപോലെ യുക്തികളൊന്നും സാധൂകരിക്കാനില്ലാത്ത ഒരു പരീക്ഷയുടെ പേരിൽ, തുലാസിലാക്കുന്നത് ന്യായീകരിക്കാനാവില്ല. “നിയമം മനുഷ്യന് വേണ്ടിയാണ്; മനുഷ്യൻ നിയമത്തിനു വേണ്ടിയല്ല” എന്ന വാക്കുകൾ ലാഹോർ കോടതിയിൽ ഭഗത് സിംഗ് ഉച്ചരിച്ചിട്ട് ഒരു നൂറ്റാണ്ടു തികയാറാകുന്ന ഈ വേളയിലെങ്കിലും നിയമത്തിന്റെ ഭാഷ കുറച്ചുകൂടി മനുഷ്യത്വമുള്ളതായി മാറേണ്ടിയിരിക്കുന്നു.
കാലം മാറ്റിയ അധ്യാപക ദൗത്യം
സമീപകാല സാമൂഹ്യ, സാംസ്കാരിക, സാങ്കേതികവിദ്യാ പരിണാമങ്ങൾ അധ്യാപകരുടെ പങ്ക് വൻതോതിൽ വൈവിധ്യവത്കരിച്ചിട്ടുണ്ട്. കേവലം അറിവു കൈമാറുന്നവർ എന്ന നിലയിൽനിന്ന് ഉപദേഷ്ടാക്കൾ, മാർഗനിർദേശകർ, സഹായികൾ എന്നീ നിലകളിലേക്കുകൂടി അധ്യാപകർ ഉയർത്തപ്പെട്ടു. വിമർശനാത്മക ചിന്ത, സഹാനുഭൂതി, പ്രതിരോധശേഷി, സാമൂഹിക ഉത്തരവാദിത്വം എന്നിവ വികസിപ്പിക്കാൻ വിദ്യാർഥികളെ പ്രചോദിപ്പിക്കുക എന്നതുകൂടി അധ്യാപകരുടെ കടമയാണ്.
ഡിജിറ്റൽ പൗരത്വം, പരിസ്ഥിതി ആശങ്കകൾ, ലിംഗസമത്വം, മാനസികാരോഗ്യ വെല്ലുവിളികൾ മുതലായ സങ്കീർണമായ സാമൂഹ്യ യാഥാർഥ്യങ്ങളിലൂടെ പഠിതാക്കളെ നയിക്കുന്നതിൽ അധ്യാപകർ ഇന്നു നിർണായക പങ്കുവഹിക്കുന്നു. മികച്ച സംവേദനക്ഷമതയും സംഭാഷണ ചാതുരിയും സഹകരണ മനോഭാവവും അധ്യാപകർക്ക് അനുപേക്ഷണീയമായ ഗുണങ്ങളായി ഗണിക്കപ്പെടുന്നു. വിദ്യാർഥികളുടെ സ്വഭാവം, ധാർമിക തെരഞ്ഞെടുപ്പുകൾ, പൗരബോധം എന്നിവ രൂപപ്പെടുത്തുന്നതിലേക്കും അധ്യാപകരുടെ ദൗത്യം ഇന്നു വ്യാപിച്ചിട്ടുണ്ട്.
കാലം തീർത്ത ഈ പരിവർത്തനം അധ്യാപകരുടെ പങ്കു കുറയ്ക്കുകയല്ല, മറിച്ച് അതിന്റെ ആഴവും പരപ്പും പതിന്മടങ്ങ് വർധിപ്പിക്കുകയാണുണ്ടായത്. വ്യത്യസ്തങ്ങളായ വൈദഗ്ധ്യങ്ങൾ ഒരേസമയം ആവശ്യമുള്ള ഒരു കർമമണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പും തീർച്ചയായും ഈ ശേഷികളെ പരിശോധിക്കാൻ പ്രാപ്തമായിരിക്കണം. ഈ സാഹചര്യത്തിലാണ് ടെറ്റിന്റെ മൾട്ടിപ്പിൾ ചോയ്സ് പരീക്ഷയുടെ യുക്തി ചോദ്യം ചെയ്യപ്പെടുന്നത്.
ഉദ്ദേശ്യം പ്രശംസനീയമാണെങ്കിലും, നല്ല അധ്യാപകരെ ഈ ഫിൽറ്ററിംഗ് പ്രക്രിയയിൽ നഷ്ടപ്പെടുത്തുന്നുവെന്നതാണ് നിലവിലെ ടെറ്റിന്റെ ഫലം. അതിന്റെ ആത്യന്തിക നഷ്ടം വിദ്യാർഥികൾക്കും. അമേരിക്കൻ വിദ്യാഭ്യാസ വിചക്ഷണനും "ബബിൾ ടെസ്റ്റിനുമപ്പുറം' എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവുമായ ലിൻഡ ഡാർലിംഗ് ഹാമൻഡ് അഭിപ്രായപ്പെട്ടതുപോലെ എല്ലായ്പ്പോഴും “നാല് ചോയ്സുകളോടെയല്ലല്ലോ ജീവിതം വരുന്നത്.”
(പാലാ സെന്റ് തോമസ് കോളജ് (ഓട്ടോണമസ്) ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ)
Leader Page
കുഞ്ഞുങ്ങളുടെ ചുമ കേട്ടാൽ മാതാപിതാക്കളുടെ ഹൃദയം പിടയ്ക്കാത്തവരുണ്ടോ? രാത്രി മുഴുവൻ ചുമച്ച് ഉറങ്ങാതെ കിടക്കുന്ന കുഞ്ഞിനെ കാണുമ്പോൾ, ആദ്യം മനസിലെത്തുന്നത് ഒരു ചുമ സിറപ്പാണ്. പക്ഷേ, നിർത്തൂ! എല്ലാ ചുമയും രോഗമാണോ? അല്ലെങ്കിൽ എല്ലാറ്റിനും സിറപ്പ് വേണോ?
ചുമ ശരീരത്തിന്റെ സുഹൃത്തോ ശത്രുവോ?
ചുമയെക്കുറിച്ചു ചിന്തിക്കുമ്പോൾ, പലരും അതിനെ ഒരു രോഗമായി കാണുന്നു. എന്നാൽ സത്യം അതല്ല. ചുമ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധപ്രവർത്തനമാണ്. ഇത് ഒരു‘സുരക്ഷാ വാൽവ്’ പോലെയാണ്. മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയിൽ ശ്ലേഷ്മം, പൊടി, വൈറസുകൾ, ബാക്ടീരിയകൾ അല്ലെങ്കിൽ അലർജനുകൾ അടിഞ്ഞുകൂടുമ്പോൾ, ശരീരം അതിനെ പുറത്താക്കാൻ ശ്രമിക്കുന്നതാണ് ചുമ. ഉദാഹരണത്തിന്, ഒരു കുഞ്ഞ് പൊടിനിറഞ്ഞ മുറിയിൽ കളിക്കുമ്പോൾ ചുമ വരുന്നത്, ശ്വാസകോശത്തെ സംരക്ഷിക്കാനുള്ള ശരീരത്തിന്റെ രീതിയാണ്.
പലപ്പോഴും, ചുമ ഒരു രോഗലക്ഷണമല്ല, അത് ശരീരത്തിന്റെ സ്വയംരക്ഷാ യന്ത്രമാണ്. എന്നാൽ ചില സമയങ്ങളിൽ, അത് ഗുരുതരമായ പ്രശ്നങ്ങളുടെ സൂചനയാകാം. അതുകൊണ്ട്, ചുമയെ അവഗണിക്കാതെ, അതിന്റെ കാരണം മനസിലാക്കുകയാണ് പ്രധാനം.
ആദ്യം ചിന്തിക്കുക: ഇത് എന്തിന്റെ സൂചനയാണ്?
കുഞ്ഞുങ്ങളിലെ ചുമയ്ക്ക് പല കാരണങ്ങളുണ്ട്, അവയിൽ ഭൂരിഭാഗവും ഗുരുതരമല്ല. അവയെ ഒന്നൊന്നായി പരിശോധിക്കാം:
വൈറൽ ഇൻഫെക്ഷൻ: ഏറ്റവും സാധാരണ കാരണം. കോമൺ കോൾഡ്, ഫ്ലൂ തുടങ്ങിയവ മൂലം വരുന്ന ചുമകൾ സ്വയം മാറുന്നവയാണ്. ഇവയ്ക്ക് ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല, കാരണം ആന്റിബയോട്ടിക്കുകൾ ബാക്ടീരിയകളെ മാത്രം നശിപ്പിക്കുന്നു, വൈറസുകളെ അല്ല.
അലർജി: പൊടി, പൂമ്പൊടി, പെറ്റുകളുടെ രോമം തുടങ്ങിയവ മൂലം. ഇത് തൊണ്ടയിൽ ചൊറിച്ചിലും ചുമയും ഉണ്ടാക്കാം. ഉദാഹരണം: നിങ്ങളുടെ വീട്ടിലെ പൂച്ചയോട് കളിക്കുമ്പോൾ കുഞ്ഞിന് ചുമ വരുന്നുണ്ടോ? അലർജിയാകാം!
ആസ്ത്മ അല്ലെങ്കിൽ വീസിംഗ്: ശ്വാസനാളങ്ങൾ വീർക്കുന്നതിനാൽ വരുന്ന ചുമ. രാത്രിയിൽ കൂടുതൽ ശക്തമാകാം.
സൈനസൈറ്റിസ് അല്ലെങ്കിൽ പോസ്റ്റ്നാസൽ ഡ്രിപ്പ്: മൂക്കിലെ ശ്ലേഷ്മം തൊണ്ടയിലേക്ക് ഒഴുകുന്നത് ചുമയുണ്ടാക്കാം.
ചിലപ്പോൾ ഗാസ്ട്രോ-ഈസോഫജിയൽ റിഫ്ലക്സ് (GERD): ആമാശയത്തിലെ ആസിഡ് തൊണ്ടയിലേക്കു വരുന്നത് ചുമയ്ക്ക് കാരണമാകാം, പ്രത്യേകിച്ച് ഭക്ഷണത്തിനു ശേഷം.
*വൈറൽ ചുമകൾക്ക് സാധാരണയായി ആന്റിബയോട്ടിക്കോ ചുമ സിറപ്പോ ആവശ്യമില്ല. പകരം, ക്ഷമയോടെ കാത്തിരിക്കുക, ശരീരംതന്നെ പരിഹരിക്കും!
ചുമ സിറപ്പുകളിൽ എന്തൊക്കെ?
ചുമ സിറപ്പുകൾ മാന്ത്രിക ഔഷധങ്ങളല്ല! അവയിൽ വിവിധഘടകങ്ങൾ ചേർത്താണ് നിർമിക്കുന്നത്. ഓരോന്നിന്റെയും ഉദ്ദേശ്യവും പ്രവർത്തനവും വ്യത്യസ്തമാണ്.
സിറപ്പിലെ ഘടകങ്ങളും അവയുടെ സ്വഭാവവും:
ആന്റി ഹിസ്റ്റമിൻസ് (ഉദാ: Cetirizine, Chlorpheniramine)-അലർജി മൂലമുള്ള മൂക്കൊലിപ്പ്, തൊണ്ടയിലെ ചൊറിച്ചിൽ എന്നിവ കുറയ്ക്കുന്നു. ഇത് ഹിസ്റ്റമിൻ എന്ന രാസവസ്തുവിനെ തടയുന്നതാണ്. പക്ഷേ, ഇവ ക്ഷീണം ഉണ്ടാക്കാം, അതുകൊണ്ട് ഡോക്ടറുടെ നിർദേശമില്ലാതെ കൊടുക്കരുത്.
ഡീകോംഗ്ജസ്റ്റന്റുകൾ (ഉദാ: Phenylephrine, Pseudoephedrine)-മൂക്കടപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. രക്തക്കുഴലുകളെ ചുരുക്കി, ശ്ലേഷ്മം കുറയ്ക്കുന്നു. എന്നാൽ, കുഞ്ഞുങ്ങളിൽ ഹൃദയമിടിപ്പ് വർധിപ്പിക്കാം; അപകടകരം!
മ്യൂക്കോലിറ്റിക്സ്, എക്സ്പെക്ടറന്റുകൾ (ഉദാ: Ambroxol, Guaifenesin, Bromh exine)-കഫം ഇളക്കി, പുറത്താക്കാൻ സഹായിക്കുന്നു. ഇത് ശ്ലേഷ്മത്തെ നേർത്തതാക്കുന്നു.‘വെറ്റ് കഫ്’ ഉള്ളപ്പോൾ ഉപയോഗപ്രദം, പക്ഷേ തെളിവുകൾ പരിമിതം.
ബ്രോങ്കോഡൈലേറ്ററുകൾ (ഉദാ: Salbutamol, Terbutaline)-ആസ്ത്മയിലോ വീസിംഗിലോ ശ്വാസനാളങ്ങൾ വികസിപ്പിക്കുന്നു. പക്ഷേ, സിറപ്പ് രൂപത്തിൽ അല്ല, ഇൻഹേലർ വഴിയാണ് ഫലപ്രദം.
ആന്റിടസ്സീവ്സ് (ഉദാ: Dextromethorphan, Codeine)-ചുമയുടെ ഉത്തേജനം കുറയ്ക്കുന്നു. മസ്തിഷ്കത്തിലെ ചുമ കേന്ദ്രത്തെ ശമിപ്പിക്കുന്നു.എന്നാൽ, Codeine പോലുള്ളവ അപകടകരം, ശ്വാസതടസം ഉണ്ടാക്കാം.
ഇക്കാര്യങ്ങൾ മനസിലാക്കിയാൽ, സിറപ്പ് വാങ്ങുമ്പോൾ കൂടുതൽ ബോധവാന്മാരാകാൻ സാധിക്കും.
സിറപ്പ് കൊടുക്കുന്നതിനു മുൻപ് അറിയേണ്ടവ
സുരക്ഷിതത്വംആദ്യം- ചില കോമ്പിനേഷൻ സിറപ്പുകൾ (പല മരുന്നുകൾ ചേർന്നവ) അനാവശ്യ പാർശ്വഫലങ്ങൾക്ക് കാരണമാകാം
കുഞ്ഞ് ശ്വാസം മുട്ടുന്നു, വീസിംഗ് ഉണ്ട്, ഭക്ഷണം കഴിക്കുന്നില്ല, നീണ്ട പനി തുടങ്ങിയ ‘റെഡ് ഫ്ലാഗുകൾ’ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുക.
സാൽബ്യൂട്ടമോൾ പോലുള്ളവ സിറപ്പായി ശിപാർശ ചെയ്യുന്നില്ല. നെബുലൈസർ വഴി മാത്രമാണ് സുരക്ഷിതം.
സാധാരണ ചെയ്യുന്ന ചില തെറ്റുകൾ!
മാതാപിതാക്കളുടെ സ്നേഹം അന്ധമാക്കുമ്പോൾ, ചില തെറ്റുകൾ സംഭവിക്കാം. ഇവയൊഴിവാക്കണം
*മറ്റൊരു കുട്ടിക്ക് നൽകിയ സിറപ്പ് തങ്ങളുടെ കുഞ്ഞിനും കൊടുക്കൽ: ഓരോ കുഞ്ഞും വ്യത്യസ്തമാണ്, ചുമയുടെ കാരണങ്ങളും വ്യത്യസ്തം!
*അളവ് പാത്രം നഷ്ടപ്പെട്ടാൽ അളവില്ലാതെ കൊടുക്കൽ: ഓവർഡോസ് അപകടകരം. എപ്പോഴും അളന്നു കൊടുക്കുക.
*ഫാർമസി നിർദേശപ്രകാരം ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് വാങ്ങൽ: ഡോക്ടറുടെ ഉപദേശമില്ലാതെ സ്വയം ചികിത്സ അപകടം.
*ഒന്നിലധികം ചുമ സിറപ്പുകൾ ഒരേസമയം കൊടുക്കൽ: ഇത് മരുന്നുകളുടെ ഇന്ററാക്ഷൻ ഉണ്ടാക്കി, പാർശ്വഫലങ്ങൾ വർധിപ്പിക്കാം.
വീട്ടിൽ ചെയ്യാവുന്ന സുരക്ഷിത പരിഹാരങ്ങൾ
മരുന്നുകളിലേക്ക് പോകുന്നതിനു മുൻപ്, വീട്ടിലെ ലളിതമായ പരിഹാരങ്ങൾ പരീക്ഷിക്കാം. ഇവ സുരക്ഷിതവും ഫലപ്രദവുമാണ്:
വെള്ളം ധാരാളം കുടിക്കുക: കഫം ഇളക്കാനും തൊണ്ട നനവാർന്നിരിക്കാനും സഹായിക്കും.
ചൂടുവെള്ളം അല്പം തേൻ ചേർത്ത് (ഒരു വയസിനു മുകളിലുള്ളവർക്ക്) നൽകാം.
ഉപ്പുവെള്ളം മൂക്കിൽ തളിക്കുക (saline drops): മൂക്കടപ്പ് കുറയ്ക്കാം. ദിവസം 2-3 തവണ പരീക്ഷിക്കുക.
തണുത്ത പാനീയങ്ങൾ, ഐസ്ക്രീം ഒഴിവാക്കുക: ഇവ ചുമ വർധിപ്പിക്കാം. ചൂടുള്ള സൂപ്പുകൾ നല്ലത്.
തണുത്ത വായു, പൊടി, അഗർബത്തി പുക ഒഴിവാക്കുക: വീട് വൃത്തിയാക്കി, അലർജനുകൾ കുറയ്ക്കുക.
ചൂടുള്ള വെറ്റ് ഹ്യൂമിഡിഫയർ ഉപയോഗം: ശ്വാസകോശത്തെ നനവാർന്നിരിക്കാൻ സഹായിക്കും. രാത്രി ഉപയോഗിക്കുക.
ഡോക്ടറെ കാണേണ്ട സാഹചര്യം
ചുമ സാധാരണമാണെങ്കിലും ചില ലക്ഷണങ്ങൾ അവഗണിക്കരുത്:
* ശ്വാസം മുട്ടൽ, വീസിംഗ്, മുലകുടിക്കാൻ കഴിയാതിരിക്കുക, ഉടൻ ആശുപത്രി!
*പനി മൂന്നു ദിവസത്തിലധികം തുടരുന്നു.
*കഫത്തിൽ രക്തം അല്ലെങ്കിൽ പച്ച നിറം.
*കുഞ്ഞ് മന്ദമായിരിക്കുക അല്ലെങ്കിൽ അത്യന്തം വിഷണ്ണമായിരിക്കുക.
ഇവയുണ്ടെങ്കിൽ, സമയം കളയാതെ ഡോക്ടറെ സമീപിക്കുക.
ഒഴിവാക്കേണ്ട മരുന്നുകൾ
* Codeine അടങ്ങിയ ചുമ സിറപ്പുകൾ: ശ്വാസതടസം ഉണ്ടാക്കാം, പ്രത്യേകിച്ച് കുഞ്ഞുങ്ങളിൽ.
* Phenylephrine, Pseudoephedrine അടങ്ങിയവ: ആറു വയസിന് താഴെ അപകടകരം.
* കോമ്പിനേഷൻ സിറപ്പുകൾ: ഒറ്റ കുപ്പിയിൽ പല മരുന്നുകൾ, അനാവശ്യ പാർശ്വഫലങ്ങൾ.
ഇവയൊഴിവാക്കി, ഡോക്ടറുടെ നിർദേശം മാത്രം പിന്തുടരുക.
ചുമയെ ജയിക്കാം, ശാസ്ത്രീയമായി
ചുമ ഒരു രോഗമല്ല. അത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധപ്രവർത്തനമാണ്. അതിനെ അനാവശ്യമായി അടിച്ചമർത്താതിരിക്കുക. മിക്ക ചുമകൾക്കും മരുന്നോ സിറപ്പോ ആവശ്യമില്ല, പരിചരണവും ക്ഷമയും മതി. ശാസ്ത്രീയ ബോധമാണ് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനുള്ള ഏറ്റവും നല്ല ‘സിറപ്പ്’! നിങ്ങളുടെ അറിവാണ് ഏറ്റവും വലിയ സംരക്ഷണം. കുഞ്ഞുങ്ങളുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വമാണെന്ന ബോധ്യം എപ്പോഴും ഉണ്ടാകണം.
(സീനിയർ കൺസൾട്ടന്റ്, പീഡിയാട്രിക്സ് & നിയോനാറ്റോളജി മാർ സ്ലീവാ മെഡിസിറ്റി, പാലാ)
Leader Page
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഫോണിൽ വിളിച്ചു. മാസങ്ങൾക്കു ശേഷമാണ് ‘മെെ ഫ്രണ്ട്’ ട്രംപിനെ മോദി വിളിച്ചത്. ‘ഗാസാ കരാറിന്റെ പേരിൽ അഭിനന്ദനം അറിയിക്കാൻ’ എന്നാണ് ഔദ്യോഗിക വിശദീകരണം.
കരാറിന്റെ പേരിൽ നേരത്തേ സമൂഹമാധ്യമ പോസ്റ്റിൽ ട്രംപിനെ അഭിനന്ദിച്ചതിനു പിന്നാലെയുള്ള വിളിക്ക് അതിനപ്പുറം മാനങ്ങൾ ഉണ്ട്. ഇന്ത്യ-യുഎസ് വ്യാപാരകരാർ ചർച്ചയിലെ പുരോഗതിയും സംസാരിച്ചു എന്നാണ് മോദി പിന്നീട് എക്സിൽ കുറിച്ചത്. പക്ഷേ, അതല്ല ഏറ്റവും പ്രധാന കാര്യം. സെർജിയോ ഗോറിനെ ഇന്ത്യയിലെ അമേരിക്കൻ അംബാസഡറും അർധ ഇന്ത്യൻ ആയ പോൾ കപൂറിനെ ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെട്ട മധ്യ-ദക്ഷിണേഷ്യാ മേഖലയുടെ കാര്യങ്ങൾക്കുള്ള അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റും ആയി സെനറ്റ് അംഗീകരിച്ച ശേഷമാണു ഫോൺ വിളി. അതാണു പ്രാധാന്യം. ആ നിയമനങ്ങൾ ചെറിയ കാര്യമല്ല.
അന്നു പ്രതികരിച്ചില്ല
ഓഗസ്റ്റ് മൂന്നാം വാരം ഗോറിനെ ഇന്ത്യയിലെ അംബാസഡറും മധ്യ-ദക്ഷിണേഷ്യ ചുമതലക്കാരനും ആയി ട്രംപ് നോമിനേറ്റ് ചെയ്തതാണ്. അത് ഇന്ത്യക്ക് രസിച്ചില്ല. അതേപ്പറ്റി ഇന്ത്യ ഒന്നര മാസത്തേക്ക് ഒന്നും പ്രതികരിച്ചില്ല. ഗോറിന്റെ നിയമനത്തെപ്പറ്റി ചോദിച്ചപ്പോൾ താൻ അറിഞ്ഞു എന്നു മാത്രമാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അന്നു പ്രതികരിച്ചത്. മാസങ്ങളായി ഒഴിഞ്ഞു കിടന്ന അംബാസഡർ പദവിയിൽ ആൾ വരുന്നതിന്റെ സന്തോഷം പോലും ജയശങ്കർ പ്രകടിപ്പിച്ചില്ല.
ഇന്ത്യക്കു പുറമേ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ബംഗ്ലാദേശുമടക്കം 12 രാജ്യങ്ങൾ ഉള്ളതാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ദക്ഷിണ-മധ്യ ഏഷ്യ ബ്യൂറോ. അവയുടെ ചുമതലക്കാരനെ ഇന്ത്യയിൽ അംബാസഡറും കൂടി ആക്കുമ്പോൾ ഇന്ത്യയെ താഴ്ത്തിക്കെട്ടുകയാണ്. കഴിഞ്ഞ ആഴ്ചയാണു കപൂറിന്റെ നോമിനേഷൻ വന്നതും ഗോറിനെ ഇന്ത്യയിലെ സ്ഥാനപതി മാത്രമായി അംഗീകരിച്ചതും.
2009ൽ റിച്ചാർഡ് ഹോൾബ്രൂക്ക് എന്ന പരിചയസമ്പന്നനായ നയതന്ത്രജ്ഞനെ ദക്ഷിണേഷ്യയിൽ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ശ്രമിച്ചതാണ്. ഇന്ത്യ എതിർത്തതു മൂലം ഹോൾബ്രൂക്കിനെ അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും (അഫ്പാക് ) കാര്യങ്ങൾക്കു മാത്രമുളള പ്രത്യേക പ്രതിനിധിയാക്കി. ഇപ്പോൾ ട്രംപ് പ്രത്യേക പ്രതിനിധി പദവി ഒഴിവാക്കി. പകരം ദക്ഷിണ-മധ്യ ഏഷ്യയുടെ ബ്യൂറോയിൽ ദക്ഷിണേഷ്യാ വിദഗ്ധനായ കപൂറിനെ നിയമിച്ചു.
സുരക്ഷാവിദഗ്ധൻ
ഏതായാലും കപൂർ വന്നതോടെ ഇന്ത്യക്ക് ആശ്വാസമായി. വിദ്യാഭ്യാസകാലം മുതൽ അമേരിക്കയിൽ ആയിരുന്നെങ്കിലും അടുക്കലടുക്കൽ ഇന്ത്യയിൽ വന്നിരുന്നു. കേന്ദ്ര സർക്കാരുമായി അടുത്ത ബന്ധമുള്ള ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുള്ള ആളാണ് അദ്ദേഹം. ആമേഴ്സ്റ്റ് കോളജിൽ ബിരുദ പഠനത്തിനു ദക്ഷിണേഷ്യ ആയിരുന്നു വിഷയം. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗാേയിൽനിന്നു പിഎച്ച്ഡി നേടി. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലും മോൺടേറിയിലെ യുഎസ് നേവൽ പോസ്റ്റ് ഗ്രാജ്വേറ്റ് സ്കൂളിലും അധ്യാപകനായിരുന്നു.സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലും പ്രതിരോധ വകുപ്പിലും കൺസൾട്ടന്റായിരുന്നു.
ദക്ഷിണേഷ്യയിലെ സംഘർഷവും അണ്വായുധവ്യാപനവും സംബന്ധിച്ച ഡേഞ്ചറസ് ഡിറ്ററന്റ് (അപായകാരിയായ പ്രതിബന്ധം), പാക്കിസ്ഥാൻ ഇസ്ലാമിക തീവ്രവാദികളെ ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള ജിഹാദ് ആസ് ഗ്രാൻഡ് സ്ട്രാറ്റജി, ദക്ഷിണേഷ്യയിലെ ആണവനില സംബന്ധിച്ച ഇന്ത്യ, പാക്കിസ്ഥാൻ ആൻഡ് ദ ബോംബ്, അമേരിക്കയുടെയും ഇന്ത്യയുടെയും കാഴ്ചപ്പാടുകൾ താരതമ്യപ്പെടുത്തുന്ന ദ ചലഞ്ചസ് ഓഫ് ന്യൂക്ലിയർ സെക്യൂരിറ്റി എന്നിവയാണ് കപൂറിന്റെ പ്രധാന ഗ്രന്ഥങ്ങൾ. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകൾ മുതൽ ഭീകരരെ ഉപയോഗിച്ചു പോന്നതാണ് പാക്കിസ്ഥാൻ എന്നു നല്ല ബോധ്യമുണ്ട് കപൂറിന്. അദ്ദേഹം നൽകുന്ന ഉപദേശമനുസരിച്ച് ട്രംപ് ഭരണകൂടം നീങ്ങിയാൽ ഇന്ത്യയുടെ കുറെയേറെ ആശങ്കകൾ മാറും. മാറ്റം എങ്ങനെയാകും എന്നതു കാത്തിരുന്നു കാണാം.
ചോളത്തിനു പകരം എഥനോൾ
വ്യാപാരകാര്യത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നതായി സൂചനയുണ്ട്. അമേരിക്കയിൽനിന്നു കൂടുതൽ പെട്രോളിയം ഉത്പന്നങ്ങളും പ്രകൃതിവാതകവും വാങ്ങാൻ ഇന്ത്യ തയാറാണ്. കുറഞ്ഞ വിലയ്ക്കു കിട്ടുമ്പോൾ റഷ്യൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക തടസം നിൽക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. യുദ്ധവിമാനങ്ങളടക്കം പ്രതിരോധ വാങ്ങലുകളിൽ അമേരിക്കയെ കൂടുതൽ ആശ്രയിക്കാനും ഇന്ത്യ തയാറാണ്.
എന്നാൽ, കാർഷിക ഇറക്കുമതിയിൽ ചില പരിധികൾ വയ്ക്കും. ജനിതകമാറ്റം വരുത്തിയ ചോളം ഇറക്കുമതി ചെയ്യാൻ ഇന്ത്യ തയാറല്ല. പകരം അതിൽനിന്നുണ്ടാക്കുന്ന എഥനോൾ ധാരാളമായി വാങ്ങാൻ തയാറാണ്. പല കാർഷിക-ക്ഷീര ഉത്പന്നങ്ങളുടെയും സംസ്കരിച്ച രൂപങ്ങളും ഉപോത്പന്നങ്ങളും വാങ്ങാൻ ഇന്ത്യ തയാറാകും. ഇതു സംബന്ധിച്ച ചർച്ചകൾ പുതിയ അംബാസഡർ സ്ഥാനമേറ്റ ശേഷം വേഗത്തിലാകും എന്നാണു സൂചന.
മൊത്തത്തിൽ ഉഭയബന്ധം ഒരു മഞ്ഞുരുകലിന്റെ വക്കിലായി. രണ്ടു കൂട്ടരും നിലപാടുകളിൽ അയവു വരുത്തിയതാണു പ്രധാനകാരണം. പാക് ഭരണകൂടത്തെ വാഷിംഗ്ടണിൽ നിർബാധം മേയാൻ അനുവദിക്കുന്നതിലെ അപായം മനസിലാക്കി ഇന്ത്യ പ്രവർത്തിച്ചു എന്നും പറയാം. ഇന്ത്യക്കു വേണ്ടി ലോബിയിംഗ് നടത്താൻ മൂന്നു മാസം മുൻപു പുതിയ ഏജൻസിയെ നിയമിച്ചതിന്റെ നേട്ടവുമാകാം ഇത്.
പാക് വിമർശകൻ
ന്യൂഡൽഹിയിൽ ഇന്ത്യക്കാരന് അമേരിക്കൻ വനിതയിൽ ജനിച്ച കപൂർ അമേരിക്കയിലാണു വിദ്യാഭ്യാസം നടത്തിയത്. ഗ്രന്ഥകാരനും അധ്യാപകനുമായ ഈ അൻപത്താറുകാരൻ പാക്കിസ്ഥാന്റെ കടുത്ത വിമർശകനാണ്. ട്രംപ് ഭരണകൂടം പാക്കിസ്ഥാനോടും പാക് സേനാ മേധാവിയോടും കാണിക്കുന്ന അമിത അടുപ്പം മാറ്റാൻ കപൂറിന്റെ നിയമനം സഹായിക്കും എന്ന് ഇന്ത്യ കരുതുന്നു. അതുകൊണ്ടാണ് മോദി ട്രംപിനെ വിളിച്ചത് എന്നതാണു വിലയിരുത്തൽ.
ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ ജനിച്ച്, അമേരിക്കയിൽ കുടിയേറിയ ആളാണു 38 വയസുള്ള സെർജിയോ ഗോർ. (പഴയ പേര് സെർജി ഗോറോഖോവ്സ്കി). നയതന്ത്രമേഖലയിൽ ഒരു പരിചയവുമില്ല. മൂന്നു തവണയും പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ട്രംപിന്റെ സഹായിയായിരുന്നു ഗോർ.
അനുവാദം ചോദിക്കാതെ പ്രസിഡന്റിന്റെ മുറിയിൽ കയറാൻ അനുവാദമുള്ള ആൾ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശത്തു തന്റെ അജൻഡ നടപ്പാക്കാൻ ഏറ്റവും വിശ്വസ്തനും സമർഥനുമായ ആൾ എന്നു വിശേഷിപ്പിച്ചാണ് ഗോറിനെ തന്റെ സമൂഹമാധ്യമ പോസ്റ്റിൽ ട്രംപ് അവതരിപ്പിച്ചത്. ട്രംപിന്റെ വിശ്വസ്തനായതുകൊണ്ട് ഗോർ ഇന്ത്യക്കു കാര്യങ്ങൾ എളുപ്പമാക്കും എന്നു കരുതുന്നവർ ഉണ്ട്.
Leader Page
ശബരിമലയിൽനിന്നു വിലപിടിപ്പുള്ള എന്തെല്ലാം മോഷ്ടിച്ചിട്ടുണ്ടാവാം? നേരിട്ട് ഉത്തരവാദിത്വമുള്ള ദേവസ്വംബോർഡിനറിയില്ല. ദേവസ്വം മന്ത്രിക്കോ സർക്കാരിനോ അറിയില്ല. ശബരിമലയിലെ കാര്യങ്ങൾ പ്രത്യേകം നിരീക്ഷിക്കുന്ന ഹൈക്കോടതിക്കും അറിയില്ല. 2019ൽ ശബരിമലയിൽനിന്നുകൊണ്ടുപോയ സ്വർണപ്പാളികൾ തിരിച്ചുവന്നപ്പോൾ എന്തേ തൂക്കത്തിൽ നാലുകിലോ കുറവുണ്ടായി എന്ന് 2025 സെപ്റ്റംബർ 10ന് കേരള ഹൈക്കോടതി ചോദിക്കുന്നതുവരെ എല്ലാം നടന്നുകൊണ്ടിരിക്കുകയായിരുന്നു. കണക്കുപറയേണ്ടവരെല്ലാം ഞാൻ നിരപരാധിയാണ്, അന്വേഷണം നടക്കട്ടെ, സത്യം പുറത്തുവരട്ടെ എന്നെല്ലാം പറഞ്ഞ് എന്നെ കണ്ടാൽ കിണ്ണംകട്ടെന്നു തോന്നുമോ എന്നു ചോദിക്കുകയാണ്. ഓടരുതമ്മാവാ ആളറിയാം എന്നതാണ് സത്യം.
ഒരു പോറ്റി മാത്രം വിചാരിച്ചാൽ ഇത്രയും കടത്താനാവില്ലെന്നും ശബരിമലയുമായി ബന്ധപ്പെട്ട് കൊള്ളക്കാരുടെ ഒരു സംഘംതന്നെ ഉണ്ടെന്നും കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളായ ഗുരുവായൂർ, ചോറ്റാനിക്കര, ഏറ്റുമാനൂർ, വൈക്കം, തൃപ്പൂണിത്തുറ, കൂടൽമാണിക്യം എന്നിവിടങ്ങളിലെല്ലാം ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞതാണ് സാധാരണക്കാരുടെയെല്ലാം മനസ്. അതുകൊണ്ട് ദേവസ്വം ബോർഡ് ഭരണം ഐഎഎസ്കാരെ ഏൽപ്പിക്കണം എന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയക്കാർക്കെല്ലാം ഇതിൽ പങ്കുണ്ടെന്നല്ലേ അതിനർഥം. തട്ടിപ്പുവിവരം സർക്കാർ അറിഞ്ഞില്ലെങ്കിലും ബോർഡ് അറിയണമായിരുന്നു എന്നു സിപിഎമ്മുകാരനായ മുൻ ദേവസ്വം മന്ത്രി ജി. സുധാകരൻ പറഞ്ഞതിനോട് ആർക്കാണ് വിയോജിക്കാനാകുക?
സർക്കാർ കണക്കനുസരിച്ച് പ്രതിവർഷം 255 കോടി രൂപ വരുമാനം ഉണ്ടാക്കുന്ന തീർഥാടനകേന്ദ്രമാണ് ശബരിമല. ശബരിമലയിൽ ഉണ്ടാകുന്ന വരുമാനം ഇതിലും എത്രയോ കോടി കൂടുതലാകും എന്ന് ജനം ഇപ്പോൾ സംശയിക്കുന്നു.
2018ൽ സുപ്രീംകോടതിവിധിയുടെ മറവിൽ സർക്കാർ ശബരിമലയിൽ നടത്താൻ ശ്രമിച്ച ആചാരലംഘനമാണ് അയ്യപ്പഭക്തരെ അസ്വസ്ഥരാക്കിയതെങ്കിൽ ഇക്കുറി അയ്യപ്പഭക്തന്മാർ അസ്വസ്ഥരാകുന്നത് ശബരിമലയിൽ വേലിതന്നെ വിളവു തിന്നുന്നു എന്ന തിരിച്ചറിവിലാണ്. അവർ അയ്യപ്പന് സമർപ്പിക്കുന്ന കാണിക്കകൾ ശബരിമലയെ ചുറ്റിപ്പറ്റിയുള്ള കൊള്ളസംഘം തട്ടിയെടുക്കുന്നു എന്നതിന് കൃത്യമായ തെളിവുകൾ കേരള ഹൈക്കോടതിതന്നെ കണ്ടെത്തിയിരിക്കുന്നു. മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമല്ലേ ഹൈക്കോടതി കണ്ടുപിടിച്ച സ്വർണപ്പാളി തട്ടിപ്പ് എന്നാണു സംശയം. കട്ടുകട്ട് കള്ളന്മാർ ശബരിമലയിലെ ശ്രീകോവിലിനു മുന്നിലെ ദ്വാരപാലകവിഗ്രഹത്തിൽ പതിപ്പിച്ചിരുന്ന സ്വർണപ്പാളികൾവരെ തട്ടിയെടുത്തു.
ശബരിമലയിലെ ദ്വാരപാലകശില്പങ്ങളുടെ സ്വർണപ്പാളികൾ തന്നെ അറിയിക്കാതെ നീക്കംചെയ്തെന്ന് ഹൈക്കോടതി നിയോഗിച്ച ശബരിമല സ്പെഷൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ 2025 സെപ്റ്റംബർ എട്ടിന് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പണ്ടോറയുടെ പെട്ടി തുറന്നത്. ദേവസ്വംവിജിലൻസിന്റെ അന്വേഷണത്തിൽ വലിയ വെട്ടിപ്പുകൾ പുറത്തുവന്നു. 2019ൽ റിപ്പയർ കഴിഞ്ഞ് തിരിച്ചുവന്ന ദ്വാരപാലകവിഗ്രഹത്തിന്റെ തൂക്കം 4.54 കിലോ കുറഞ്ഞു.
ഉണ്ണികൃഷണൻ പോറ്റി
തട്ടിപ്പുകളുടെ കേന്ദ്രകഥാപാത്രമായി ഉണ്ണികൃഷണൻ പോറ്റി എന്നയാൾ മാറുന്നു. പോറ്റിയുടെ ഭൂതകാലം സംശായസ്പദമാണെന്നു കോടതി നിരീക്ഷിച്ചു. ശബരിമലയിൽനിന്ന് മാറ്റിക്കഴിഞ്ഞും ശബരിമലയിലെ എല്ലാ കാര്യത്തിലും പോറ്റി ഇടപെട്ടു. ആരും തടഞ്ഞില്ല. ചെന്നൈയിലെ സ്മാർട് ക്രിയേഷൻസ് സ്വർണം പൂശിയ വസ്തുവകകൾക്കു കൊടുത്തിരിക്കുന്ന 40 വർഷത്തെ വാറന്റി പോറ്റിയുടെ പേരിലാണ്.
1998ലാണ് ശബരിമലക്ഷേത്രത്തിൽ സ്വർണം പതിച്ചത്. ഈപ്രവൃത്തി വഴിപാടായി നടത്തിയ കർണാടകത്തിലെ വിജയ് മല്യയുടെ യുബി ഗ്രൂപ്പിന്റെ കണക്കനുസരിച്ച് 30.291 കിലോഗ്രാം സ്വർണം ഉപയോഗിച്ചിട്ടുണ്ട്. ദ്വാരപാലക ശില്പങ്ങൾ പൊതിയാൻ 1.564 കിലോ സ്വർണം ഉപയോഗിച്ചെന്നും അവർ അറിയിച്ചു. വിജയ് മല്യ ഇതിനായി 18 കോടി രൂപ ചെലവഴിച്ചു. വി.ജി.കെ. മേനോൻ ആയിരുന്നു ദേവസ്വം പ്രസിഡന്റ്.
20 വർഷത്തിനുശേഷം 2019 ജൂലൈ ഏഴിന് ദേവസ്വം ബോർഡ് ശ്രീകോവിലും വാതിലുകളും ദ്വാരപാലകവിഗ്രഹങ്ങളും അറ്റകുറ്റപ്പണികൾക്കു വിധേയമാക്കാൻ തീരുമാനിച്ചു. വിഗ്രഹത്തിന്റെ ചെന്പുപാളി എന്നാണ് ഉത്തരവിലുള്ളത്. 1.564 കിലോ സ്വർണം പതിപ്പിച്ച പാളിയെയാണ് ചെന്പു പാളിയായി ബോർഡ് പറയുന്നത്. ഇതിനായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്കു ദ്വാരപാലകശില്പങ്ങളുടെ മേൽപ്പാളി കൊണ്ടുപോകാൻ ബോർഡ് നിയോഗിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയെത്തന്നെ. ഇതുസംബന്ധിച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ് 2019 ജൂലൈ 19, 20 തീയതികളിൽ തയാറാക്കിയ മഹസറിൽ ഇതിനായി ഉപയോഗിച്ച സ്വർണത്തിന്റെയോ ചെന്പിന്റെയോ അളവോ ഗുണമോ സംബന്ധിച്ച് ഒന്നും പറയുന്നില്ല. ചെന്പുപാളികൾ എന്ന് പറയുന്നുമുണ്ട്. എന്തേ ഇങ്ങനെയൊക്കെ നടന്നു എന്ന് അക്കാലത്തെ പ്രസിഡന്റ് എ. പത്മകുമാർ പറയുന്നില്ല. അന്വേഷണം വരട്ടെ എന്നാണു വെല്ലുവിളി.
സന്നിധാനത്തെ രേഖയിൽ പറയുന്നത് പാളിക്കു തൂക്കം 42.8 കിലോ എന്നാണ്. ചെന്നൈയിൽ തൂക്കിയപ്പോൾ 38.258 കിലോ മാത്രം. സ്വർണം പൂശിയപ്പോൾ 38.653 കിലോഗ്രാം ആയി. ചെന്നൈയിലെ സ്ഥാപനം പുതിയ പാളികളാണ് സ്വർണംപൂശി നൽകുക. അത് അവരുടെ നയമാണ്. എങ്കിൽ ഇവിടെനിന്നു കൊണ്ടുപോയവ എവിടെ? പോറ്റി പറയുന്നില്ല. മറ്റാർക്കും അറിയില്ലെന്നാണ് ഇതുവരെയുള്ള വിവരം.
അക്കാലത്തെ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന മുരാരി ബാബു പറയുന്നത് ശ്രീകോവിലിന്റെ വാതിൽപ്പടികളും പോറ്റിക്കു കൈമാറി എന്നാണ്. അതുസംബന്ധിച്ച കഥകൾ വരാനുണ്ട്. എ. പത്മകുമാറായിരുന്നു അക്കാലത്ത് ദേവസ്വം ബോർഡ് ചെയർമാൻ. കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയും.
2023ൽ തന്ത്രി കണ്ഠര് രാജീവര് ശില്പങ്ങളുടെ ശോഭ മങ്ങിയെന്നും റിപ്പയർ ചെയ്യണം എന്നും നിർദേശിച്ചു. റിപ്പയർ സ്പോണ്സർ ചെയ്യാമെന്ന് 2024ൽ ഉണ്ണികൃഷ്ണൻ പോറ്റി ബോർഡിനെ അറിയിച്ചു. ബോർഡ് സമ്മതിച്ചു. 2025 സെപ്റ്റംബർ ഏഴിന് ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ ഇളക്കിയെടുത്ത് പോറ്റി ചെന്നൈക്കു കൊണ്ടുപോയി. 2019ലെ നവീകരണ പണിക്ക് ആറാംവർഷം തകരാർ വന്നതുകൊണ്ടും 40 വർഷ വാറന്റി അദ്ദേഹത്തിന്റെ പേരിലായതുകൊണ്ടുമാണ് 2019ൽ ഇടനിലക്കാരനായിരുന്ന പോറ്റിവഴി 2025ൽ റിപ്പയറിന് അയച്ചത് എന്നാണ് ബോർഡിന്റെ വിശദീകരണം. ബോർഡ് ഹൈക്കോടതിയുടെ അനുമതി ചോദിച്ചില്ല. നടപടിക്രമങ്ങൾ തെറ്റിച്ചു. സംഭവം വിവാദമായി. ഇപ്പോൾ ഹൈക്കോടതി ദേവസ്വം വിജിലൻസിനെയും പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തിയിരിക്കുന്നു.
അന്വേഷണം വരട്ടെ
തട്ടിപ്പിന് സമാധാനം പറയേണ്ട ആരോടു ചോദിച്ചാലും അന്വേഷണം വരട്ടെ. സത്യം പുറത്തുവരട്ടെ, ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് വായ്ത്താരി. 2019ലെ ദേവസ്വം ബോർഡ് ചെയർമാൻ സിപിഎം മുൻ എംഎൽഎ എ. പത്മകുമാർ, ഇടനിലക്കാരനായിരുന്ന പോറ്റി, ഇപ്പോഴത്തെ ചെയർമാൻ പി.എസ്. പ്രശാന്ത്, ദേവസ്വം മന്ത്രി വി.എൻ. വാസവൻ തുടങ്ങിയവരെല്ലാം ഈ വാദം ഉന്നയിക്കുന്നു. 2019ൽ തെറ്റുപറ്റിയെന്ന് അവസാനം സർക്കാർ സമ്മതിച്ചു. സ്വർണം പൊതിഞ്ഞ പാളികൾ ചെന്പ് പാളികളാണെന്ന് രേഖപ്പെടുത്തി ഇടനിലക്കാരൻ ഉണ്ണികൃഷ്ണൻ പോറ്റിക്കു കൈമാറിയത് തെറ്റുതന്നെയാണ് എന്ന് സമ്മതിച്ചു. എന്നാൽ, 2025 സെപ്റ്റംബർ ഏഴിന് ഹൈക്കോടതിയെ അറിയിക്കാതെ എന്തുകൊണ്ട് സ്വർണപ്പാളികൾ അഴിച്ച് വീണ്ടും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി എന്ന ചോദ്യത്തിന് ഉത്തരമില്ല.
അന്വേഷണം വരട്ടെ, സത്യം തെളിയട്ടെ. എത്ര ലാഘവത്തോടെയാണ് അവരെല്ലാം പറയുന്നത്? സത്യം തെളിയുകയോ പ്രതികൾ ശിക്ഷിക്കപ്പെടുകയോ ഇല്ലെന്ന് അവർക്ക് തീർച്ചയുള്ളതുപോലെയല്ലേ സമീപനം. ഇതുവരെയുള്ള കേരളചരിത്രത്തിലെ ഏറ്റവും ഭീമമായ തട്ടിപ്പായിരുന്നല്ലോ ലാവ്ലിൻ അഴിമതി. വലിയ ബഹളം ഉണ്ടാക്കി, കേസ് സിബിഐ അന്വേഷിച്ചു. അവസാനം ഒരു സിബിഐ കോടതി പിണറായിയെ വെറുതെവിട്ടു. ലാവ്ലിൻ കേസ് 10 വർഷമായി സുപ്രീംകോടതിയിലാണ്. സിബിഐയാണ് കേസ് നീട്ടിക്കൊണ്ടുപോകുന്നത്. സിബിഐ അന്വേഷിച്ചതുകൊണ്ട് ഒരു വ്യത്യാസവും ഇല്ല.
ഹൈക്കോടതി നിയോഗിച്ച എച്ച്. വെങ്കിടേഷ് അന്വേഷിച്ചാലും സത്യം തെളിയുമോ? കണ്ണൂരെ സിപിഎം നേതാവായ പി.പി. ദിവ്യക്കെതിരേ വിജി
Leader Page
ഗാസ യുദ്ധം അടക്കം നിരവധി സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചതിനു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വേണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അതിമോഹം കരിഞ്ഞുണങ്ങിയതില് അധികമാര്‍ക്കും ദുഃഖമുണ്ടാകില്ല. മേധാവിത്വം സ്ഥാപിക്കാന്‍ നികുതിയുദ്ധം അടക്കം ട്രംപ് നടത്തുന്ന സാമ്പത്തിക തീവ്രവാദം ലോകത്തിനാകെ ഭീഷണിയാണ്.
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ മച്ചാഡോയ്ക്ക് ആണ് 2025ലെ സമാധാന നൊബേല്‍ പുരസ്കാരം. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനങ്ങളിലെ രാഷ്ട്രീയം മറനീക്കുന്നതാണു പുതിയ വിവാദം.
പറക്കട്ടെ, വെള്ളരിപ്രാവുകള്‍
എങ്കിലും ചോരപ്പുഴയൊഴുകിയ ഗാസയില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറന്നുതുടങ്ങിയതില് ആശ്വസിക്കാം. രണ്ടു വര്‍ഷത്തിലേറെ നീണ്ട മനുഷ്യക്കുരുതികള്‍ക്ക് അറുതി വരുന്നുവെന്നതു സന്തോഷകരമാണ്. ഗാസ മുനമ്പിന്റെ പ്രധാന ഭാഗങ്ങളില്‍നിന്ന് ഇസ്രയേല്‍ സൈന്യം ഇന്നലെ പിന്‍വാങ്ങിത്തുടങ്ങി.
മധ്യ ഗാസയിലെ നുസൈറാത്ത് ക്യാമ്പിലെയും തെക്കന്‍ ഗാസയിലെയും കുടുംബങ്ങൾ വടക്കന്‍ ഗാസയിലേക്കു നീങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും, ഇസ്രയേല്‍ സൈന്യം മുമ്പു പ്രവര്‍ത്തിച്ചിരുന്ന നെറ്റ്സാരിം ഇടനാഴിയിലെ പ്രദേശങ്ങളിലേക്കു പ്രവേശിക്കാന്‍ അവര്‍ കാത്തിരിക്കുകയാണ്. മാനുഷിക സഹായങ്ങളുമായി പ്രതിദിനം 400 മുതല്‍ 600 വരെ ട്രക്കുകള്‍ ഗാസയിലെത്തും.
നിര്‍ണായകം 72 മണിക്കൂര്‍
ഈജിപ്തില്‍ മൂന്നു ദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷം കഴിഞ്ഞയാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഗാസയില്‍ 20 ഇന സമാധാന പദ്ധതി അവതരിപ്പിച്ചത്. തടവുകാരെ കൈമാറുകയും ഗാസയുടെ ചില ഭാഗങ്ങളില്‍നിന്ന് ഇസ്രയേല്‍ പിന്‍വാങ്ങുകയും ചെയ്യുന്ന ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാംഘട്ടത്തിന് ഇസ്രയേല്‍ സര്‍ക്കാര്‍ ഇന്നലെ പുലര്‍ച്ചെ അംഗീകാരം നല്കി.
ജീവിച്ചിരിപ്പുണ്ടെന്നു കരുതുന്ന 20 ഇസ്രേലി ബന്ദികളെയും മോചിപ്പിക്കാന്‍ ഹമാസിന് 72 മണിക്കൂര്‍ സമയമുണ്ട്. ബന്ദികളായിരിക്കേ കൊല്ലപ്പെട്ട 28 ഇസ്രയേലുകാരുടെ മൃതദേഹങ്ങളും തിരിച്ചെത്തിക്കും. നൂറുകണക്കിനു ഹമാസ്, പലസ്തീന് തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന 250ഓളം പലസ്തീന് തടവുകാരെയും ഗാസയില്‍നിന്നുള്ള 1,700 തടവുകാരെയും ഇസ്രയേല്‍ മോചിപ്പിക്കും.
സമാധാന കരാര്‍ തുടക്കം
ഗാസ കരാര്‍ വലിയൊരു തീരുമാനമാണ്. പക്ഷേ, തുടക്കം മാത്രമാണിത്. കരാര്‍ പ്രകാരം, സമ്മതിച്ച രേഖയിലേക്കു പിന്‍വാങ്ങാന്‍ ഇസ്രയേല്‍ സൈന്യത്തിന് 24 മണിക്കൂര്‍ സമയമുണ്ട്. സ്ട്രിപ്പിന്റെ 53 ശതമാനം നിയന്ത്രണമുള്ള ഘട്ടത്തിലേക്കു സൈന്യം പിന്‍വാങ്ങുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായുള്ള ഇസ്രേലി പിന്മാറ്റത്തിൽ ആദ്യത്തേതാണിതെന്നാണു കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് വിതരണം ചെയ്ത ഭൂപടം സൂചിപ്പിക്കുന്നത്.
എന്നാല്‍, ശാശ്വത സമാധാനം എങ്ങനെ കൈവരുമെന്നതിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ല. അമേരിക്കന്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ ഏകദേശം 200 സൈനികരുടെ ബഹുരാഷ്ട്ര സേന ഗാസ വെടിനിര്‍ത്തല്‍ നിരീക്ഷിക്കുമെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുഎഇ എന്നിവിടങ്ങളില്‍നിന്നുള്ള സൈനികരാകും സേനയില്‍ ഉള്‍പ്പെടാന്‍ സാധ്യത. ഗാസയില്‍ അമേരിക്കന്‍ സൈന്യം നിലയുറപ്പിക്കില്ലെന്നു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന് പറഞ്ഞു.
പലസ്തീനികളെ കൈവിടരുത്
ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായാല്‍, പിന്നീടുള്ള ഘട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. എന്നാല്‍ ഇവയില്‍ പലതിലും കരാറിലെത്തുക പ്രയാസമാകും. ഗാസയിലെ എല്ലാ സൈനിക, ഭീകര, ആക്രമണ അടിസ്ഥാനസൗകര്യങ്ങളും നശിപ്പിക്കുമെന്ന് ഇസ്രയേല്‍ പറയുന്നു. ട്രംപിന്റെ നേതൃത്വത്തില്‍ യുകെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഉള്‍പ്പെട്ട സമാധാന ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ പലസ്തീന് ടെക്നോക്രാറ്റുകളുടെ താത്കാലിക പരിവര്‍ത്തന സമിതിയാണ് ഗാസ ഭരിക്കേണ്ടതെന്നാണ് ട്രംപിന്റെ പദ്ധതിയില്‍ പറയുന്നത്.
പദ്ധതിപ്രകാരം ഭാവിയില്‍ ഗാസയുടെ ഭരണത്തില്‍ ഹമാസിനു നേരിട്ടോ അല്ലാതെയോ പങ്കുണ്ടാകില്ല. ഗാസ മുനമ്പിന്റെ ഭരണം ഒടുവില്‍ പലസ്തീന് അഥോറിറ്റിക്കു കൈമാറും. ഐക്യരാഷ്ട്രസഭാ ഉച്ചകോടിയില്‍ പലസ്തീനെ സ്വതന്ത്രരാജ്യമായി ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ നേരത്തേ അംഗീകരിച്ചിരുന്നു. ഹമാസ് അംഗങ്ങള്‍ക്കു മറ്റൊരു രാജ്യത്തേക്കു പോകാന്‍ പൊതുമാപ്പു വാഗ്ദാനം ചെയ്യും. പലസ്തീനികള്‍ക്കു ഗാസയില്‍ തുടരാം. ഗാസ പുനര്‍നിര്‍മിക്കാനുള്ള ട്രംപ് സാമ്പത്തിക വികസന പദ്ധതിക്കു വിദഗ്ധ സമിതി രൂപംനല്‍കും.
ഗാസയില്‍ അനിശ്ചിതത്വം
ആയുധങ്ങള്‍ പൂര്‍ണമായി താഴെവയ്ക്കാനും ഭീകരാക്രമണം അവസാനിപ്പിക്കാനും ഹമാസും ഇതര ഭീകര ഗ്രൂപ്പുകളും തയാറാകുമെന്നു കരുതാനാകില്ല. ചര്‍ച്ചകളില്‍ നിരായുധീകരണത്തെക്കുറിച്ച് ഹമാസ് പരാമര്‍ശിക്കാത്തതില്‍ കാര്യം വ്യക്തം. പലസ്തീന് രാഷ്ട്രം സ്ഥാപിതമായതിനുശേഷം മാത്രമേ ആയുധങ്ങള്‍ താഴെ വയ്ക്കൂവെന്നതാണു പരസ്യമായ നിലപാട്. ഏകീകൃത പലസ്തീന് പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാസയില്‍ ഭാവിയില്‍ ചില പങ്കുണ്ടായിരിക്കുമെന്ന് ഹമാസ് പറഞ്ഞിട്ടുമുണ്ട്.
യുദ്ധാനന്തര ഗാസയില്‍ പലസ്തീനിയന്‍ ഏജന്‍സിയുടെ പങ്കാളിത്തം നെതന്യാഹുവും ഉറപ്പിച്ചു പറയുന്നില്ല. ഇസ്രയേല്‍ സൈന്യത്തിന്റെ പിന്‍വലിക്കലിന്റെ വ്യാപ്തിയും തര്‍ക്കവിഷയമാണ്. ആദ്യഘട്ടത്തില്‍ ഗാസയുടെ 53 ശതമാനം നിയന്ത്രണം നിലനിര്‍ത്തുമെന്ന് ഇസ്രയേല്‍ പറയുന്നു. വൈറ്റ് ഹൗസ് പദ്ധതി പ്രകാരം പിന്‍വലിക്കല്‍ ഏകദേശം 40 ശതമാനവും പിന്നീട് 15 ശതമാനം വരെയുമാണ്. ഭീകര ഭീഷണിയില്‍നിന്ന് ഗാസയെ സുരക്ഷിതമാക്കുന്നതുവരെ നിലനില്‍ക്കുമെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഇസ്രയേലിന്റെ സമ്പൂര്‍ണ പിന്‍വലിക്കലിനു വ്യക്തമായ സമയപരിധി നല്‍കുന്നുമില്ല.
തീക്കൊള്ളികൊണ്ടു ചൊറിയല്‍
2023 ഒക്ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രയേലില്‍ കടന്ന് 38 കുട്ടികളടക്കം 1,195 പേരെ വധിക്കുകയും 251 ആളുകളെ ബന്ദിയാക്കുകയും ചെയ്ത ഹമാസ് തീവ്രവാദികളുടെ നടപടിയുടെ ബാക്കിപത്രം അതിഭീകരമായിരുന്നു. തീക്കൊള്ളികൊണ്ട് തലചൊറിഞ്ഞതുപോലെ. പിന്നീടിങ്ങോട്ട് ഇസ്രയേല്‍ നടത്തിയ കൂട്ടക്കുരുതിയില്‍ 67,139 മനുഷ്യർ മരിച്ചുവീണതായാണ് ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമാണെന്നതു ദുഃഖകരം. രണ്ടു വര്‍ഷത്തിനിടെ ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ ഇസ്രയേലില്‍ 2,291 പേരും കൊല്ലപ്പെട്ടു.
ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു രണ്ടു വര്‍ഷവും രണ്ടു ദിവസവും കഴിഞ്ഞാണു യുദ്ധം അവസാനിച്ചത്. ഗാസയിലെ ആശുപത്രികളും സ്കൂളുകളും ഭവനസമുച്ചയങ്ങളും തവിടുപൊടിയായി. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാനും കുടിവെള്ള ലഭ്യത ഉറപ്പാക്കാനും ആഴ്ചകളെടുക്കും. ഭീകരതയുടെ ശേഷിപ്പായ ചോര വീണ ഭൂമിയെയും സാധാരണക്കാരായ ജനതയെയും നമുക്കു വിസ്മരിക്കാനാകില്ല.
ഭീകരതയ്ക്കു മതമില്ല
മതതീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരേ ലോകം ഒന്നിക്കേണ്ട അവസരമാണു കൈവരുന്നത്. എല്ലാത്തരം തീവ്രവാദവും ഭീകരതയും എതിര്‍ക്കപ്പെടണം. ഹമാസും ഇസ്ലാമിക് സ്റ്റേറ്റും (ഐഎസ്) ബൊക്കോ ഹറാമും ജെയ്ഷെ മുഹമ്മദും ലഷ്കര്‍ ഇ തൊയിബയും മുതല്‍ പോപ്പുലര്‍ ഫ്രണ്ട് വരെയുള്ള എല്ലാ തീവ്ര, ഭീകര ശക്തികളുടെയും അടിവേരറക്കാതെ സമാധാനം കൈവരില്ല. ഭീകരതയ്ക്കു മതമില്ല. തീവ്രവാദത്തിനും ഭീകരതയ്ക്കും ഒരു മതത്തിന്റെയും മറയും പരിരക്ഷയും ന്യായീകരണങ്ങളും പാടില്ല.
ഗാസയിലോ ഇസ്രയേലിലോ ജമ്മു കാഷ്മീരിലോ നൈജീരിയയിലോ, മറ്റെവിടെയോ ആയാലും കൂട്ടക്കുരുതികളെ ആരും ന്യായീകരിക്കരുത്. ഒറ്റക്കെട്ടായി എതിര്‍ക്കണം. ഗാസയില്‍ ജീവന് പൊലിഞ്ഞ പതിനായിരങ്ങള്‍ക്കുവേണ്ടി ലോകത്തെ സമാധാനപ്രേമികളും കേരളം അടക്കമുള്ള സര്‍ക്കാരുകളും ഒന്നിച്ചതില്‍ അഭിമാനിക്കാം. പക്ഷേ, നൈജീരിയയില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കൊല്ലപ്പെടുന്ന നിരപരാധികള്‍ക്കു വേണ്ടിക്കൂടി ഇനി ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്താന്‍ നമുക്കു കഴിയണം.
നൈജീരിയയിലും മനുഷ്യരാണ്
നൈജീരിയയില്‍ 2009നു ശേഷം അരലക്ഷം ക്രൈസ്തവരെ ബൊക്കോ ഹറാം അടക്കമുള്ള ഭീകര ഇസ്ലാമിക സായുധ ഗ്രൂപ്പുകള്‍ കൊന്നൊടുക്കിയെന്നാണ് അമേരിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസ് ചൂണ്ടിക്കാട്ടിയത്. 18,000 പള്ളികളും 2,000 സ്കൂളുകളും തകര്‍ത്തതായി അദ്ദേഹം പറഞ്ഞു. ക്രൈസ്തവ കൂട്ടക്കുരുതിക്ക് നൈജീരിയന്‍ സര്‍ക്കാരിന്റെ സഹായമുണ്ടെന്നാണ് ആരോപണം. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ 48 ശതമാനം വരുന്ന ക്രൈസ്തവരെയാണ് വംശഹത്യ ചെയ്യുന്നതെന്നതു കൂടുതല്‍ ഗൗരവമുള്ളതാണ്.
നൈജീരിയയിലെ സുരക്ഷാപ്രശ്നങ്ങളെ വിദേശഗ്രൂപ്പുകള് മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അവിടത്തെ സര്‍ക്കാരിന്റെ വാദം. വടക്കു കിഴക്കന്‍ മേഖലയില്‍ സായുധ ബൊക്കോ ഹറാം വിമതപോരാട്ടം നടത്തുകയാണത്രേ. വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ക്രിമിനല്‍ സംഘങ്ങളുടെ വിളയാട്ടമാണെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. കഷ്ടംതന്നെ. ബൊക്കോ ഹറാമിനെ ഭീകര സംഘടനയായി 2013ല്‍ അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
മതം നോക്കിയാകരുത് മനുഷ്യത്വം
ഗാസയില്‍ കൂട്ടക്കൊല നടത്തിയ ഇസ്രയേലിനു പിന്തുണയും കവചവുമൊരുക്കിയ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സമാധാനത്തിന്റെ മാടപ്രാവാകാന്‍ ശ്രമിച്ചതുപോലുള്ള വൈരുധ്യം ലോകം തിരിച്ചറിയും. പലസ്തീനികളുടെ അവകാശങ്ങള്‍ കവരാന്‍ ആരു ശ്രമിച്ചാലും അംഗീകരിക്കാനാകില്ല. അതേപോലെ ഫാസിസത്തിന്റെ തീച്ചൂളയില്‍നിന്ന് അതിജീവനത്തിന്റെ അദ്ഭുതസാക്ഷ്യമായ യഹൂദ ജനതയ്ക്കും ജീവിക്കാന്‍ അവകാശമുണ്ട്.
ആഗോള-പ്രാദേശിക രാഷ്ട്രീയ, സാമ്പത്തിക താത്പര്യങ്ങള്‍ നോക്കിയുള്ള രാജ്യങ്ങളുടെ നിലപാടുകളിലെ ചാഞ്ചാട്ടങ്ങള്പോലെതന്നെ അപകടകരമാണ് വോട്ടുബാങ്കു നോക്കിയുള്ള സര്‍ക്കാരുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കാപട്യങ്ങള്‍. തീവ്രവാദത്തിനും ഭീകരതയ്ക്കും മതവും രാഷ്ട്രീയവും പാടില്ല. മതം നോക്കിയാകരുത് മനുഷ്യത്വം. നമുക്കു വേണ്ടതു സമാധാനവും സുരക്ഷയുമാണ്.
Leader Page
കേരളത്തിന്റെ വിദ്യാഭ്യാസചരിത്രത്തിൽ എയ്ഡഡ് മേഖല നൽകിയ സംഭാവനകളെ മറന്നുകൊണ്ട്, “കഴിഞ്ഞ നാല് വർഷക്കാലവും ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് കോടതിയിൽ പോകാൻ തയാറാകാത്തവർ...’’എന്ന് എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളെ പരിഹസിച്ചുകൊണ്ട് വിദ്യാഭ്യാസമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സർക്കാരിന്റെ വീഴ്ചകളെ പൊതുസമൂഹത്തിനു മുന്നിൽ മറച്ചുവയ്ക്കാനോ ന്യായീകരിക്കാനോ ഉള്ള തന്ത്രമാണെന്നു കരുതേണ്ടിയിരിക്കുന്നു. അതോ, ഇനിയും വിദ്യാഭ്യാസവകുപ്പിൽനിന്നു നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് പറയാതെ പറയുകയാണോ?
നിയമം പാലിക്കപ്പെടാനുള്ളതാണെന്നും അത് എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നുമുള്ള ഉറച്ച ബോധ്യം ക്രൈസ്തവ മാനേജ്മെന്റുകൾക്കുണ്ട്. അതുകൊണ്ടായിരുന്നു ഇക്കാലമത്രയും 2016ലെ സുപ്രീംകോടതി ഉത്തരവിനെയും 1995ലെ ആർപിഡബ്ല്യുഡി ആക്ടിനെയും മാനിച്ചുകൊണ്ട് ഭിന്നശേഷി സംവരണത്തിനായി 1996 മുതൽ 2017 വരെ മൂന്ന് ശതമാനവും തുടർന്നിങ്ങോട്ട് നാല് ശതമാനവും ഒഴിവുകൾക്ക് ആനുപാതികമായി തസ്തികകൾ മാറ്റിവയ്ക്കുകയും അതോടൊപ്പം മറ്റു ഭിന്നശേഷി നിയമനങ്ങൾ നടത്തുകയും ചെയ്തത്. എന്നാൽ, നിയമനങ്ങൾ അംഗീകരിക്കാതെ വന്നപ്പോഴാണ് ഭിന്നശേഷി നിയമനവുമായി ബന്ധപ്പെടുത്തി എന്തുകൊണ്ട് തങ്ങൾക്കും കോടതിയിൽ പൊയ്ക്കൂടാ എന്നുള്ള ചിന്ത എയ്ഡഡ് മാനേജ്മെന്റുകൾക്കുണ്ടായത്.
2016 മുതൽ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കാൻ സംരക്ഷിത അധ്യാപകരെ വിവിധ തരം ഒഴിവുകളിൽ പുനർവിന്യസിക്കാൻ നിർദേശിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. അവയിൽ കൂടുതലും എയ്ഡഡ് വിദ്യാലയങ്ങളിലെ തസ്തികകളുമായി ബന്ധപ്പെട്ടുള്ളതാണ്. ഭിന്നശേഷിക്കാർക്കു വേണ്ടി മാറ്റിവച്ചിട്ടുള്ള തസ്തികൾക്ക് പുറമേ സംരക്ഷിത അധ്യാപകരുടെ പുനർവിന്യാസത്തിന്റെ പേരിലും എയ്ഡഡ് മേഖലയിൽ മാനേജ്മെന്റുകളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ട്.
സംരക്ഷിതാധ്യാപക നിയമനത്തിനായി നിർബന്ധമായും മാറ്റിവച്ച ഒഴിവുകളിൽ ചിലത് ഇവയാണ്:
* 979 മേയ് 22 മുതൽ പുതുതായി ആരംഭിച്ചതോ ഉയർത്തപ്പെട്ടതോ ആയ വിദ്യാലയങ്ങളിലെ ഒഴിവ്.
*2019-20നു ശേഷം ഉണ്ടാകുന്ന അധിക ഒഴിവുകൾ. (1:1 അനുപാതത്തിൽ) പ്രധാനാധ്യാപക ഒഴിവുകൾ.
*ഒരു വർഷത്തിൽ അധികമുള്ള അവധി ഒഴിവുകൾ.
*എസ്എസ്എ, ആർഎംഎസ്എ മുതലായവയിലേക്ക് സേവനത്തിനു നിയമിക്കപ്പെട്ടവരുടെ ഒഴിവുകൾ.
പുനർവിന്യാസത്തിന് ഒരു ജില്ലയിൽ സംരക്ഷിത അധ്യാപകൻ ലഭ്യമല്ലെങ്കിൽ ഇതര ജില്ലകളിലെ സംരക്ഷിത അധ്യാപക പട്ടികയിൽനിന്ന് ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്വീകരിക്കണം എന്നുമാണ് ഉത്തരവ്.
നിലവിൽ ഇതുപോലുള്ള എല്ലാ നിയമനവും കഴിഞ്ഞു ബാക്കിവരുന്ന തസ്തികകളിലാണ് എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ നടന്നിട്ടുള്ളത്. എന്നിട്ടും, തസ്തികകൾ വിട്ടുകൊടുത്തതിൽ ഒരു അവകാശവാദവും ഉന്നയിക്കാതെ അർഹതയുള്ളതിൽ മാത്രം നിയമനം നടത്തുന്നവർക്കു നേരേ ഉന്നയിക്കുന്ന ഇത്തരത്തിലുള്ള ആരോപണങ്ങൾ എന്തുകൊണ്ടും കഴമ്പില്ലാത്തതാണ്.
ഭിന്നശേഷി ജീവനക്കാർക്കായി എല്ലാ മാനേജുമെന്റുകളും ഒഴിവുകൾ മാറ്റിവയ്ക്കുകയും അവയുടെ കൃത്യമായ കണക്കുകൾ സർക്കാരിലേക്ക് യഥാസമയം അറിയിക്കുകയും ഈ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികൾ എപ്പോൾ വന്നാലും നിയമിച്ചുകൊള്ളാമെന്നുള്ള സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. കാലാകാലങ്ങളിൽ സർക്കാർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് ഇതുവരെ മാനേജ്മെന്റുകൾ നിയമനങ്ങൾ നടത്തിയിരുന്നത്.
എന്നാൽ, ഓരോ മാനേജ്മെന്റും നൽകിയ ഒഴിവുകളിലേക്ക് യോഗ്യരായ ഭിന്നശേഷിക്കാരെ കണ്ടെത്തി നിയമിക്കാൻ കഴിയാതെപോകുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും സർക്കാരിന്റെയും വീഴ്ചയെ, മാനേജ്മെന്റുകളുടെ കുറ്റമായി പൊതുസമൂഹത്തിലേക്ക് അവതരിപ്പിച്ചുകൊണ്ട് കൈയടി നേടാൻ സർക്കാരിന്റെ ഭാഗത്തുനിന്നു ശ്രമങ്ങൾ നടത്തുമ്പോൾ ഒരുപറ്റം അധ്യാപകർ അധ്യാപനത്തോടൊപ്പം രാവ് പകലാക്കി മറ്റുതൊഴിലുകൾ ചെയ്ത് കുടുംബം പോറ്റുന്നുണ്ടെന്നുള്ള യാഥാർഥ്യം വിസ്മരിക്കരുത്. നിയമനങ്ങൾ അംഗീകരിക്കാൻ ശരാശരി അഞ്ചോ ആറോ വർഷം എന്ന തോതിൽ കാലതാമസം വരുന്നതിന് പരിഹാരം ഉണ്ടാകണം. വർഷങ്ങളായി സാങ്കേതികതയുടെ പേരിൽ നിരസിച്ച നിയമനങ്ങൾ ഉടൻ അംഗീകരിക്കാൻ നടപടി ഉണ്ടാകണം.
എയ്ഡഡ് വിദ്യാലയങ്ങൾക്ക് വർഷാവർഷം ലഭിക്കേണ്ട മെയിന്റനൻസ് ഗ്രാന്റ് പോലും കൃത്യമായി ലഭിക്കുന്നില്ല. ഭിന്നശേഷി നിയമനങ്ങൾക്കായി ഓരോ മാനേജ്മെന്റും മാറ്റിവച്ചിരിക്കുന്ന ഒഴിവുകളുടെ കൃത്യമായ കണക്ക് കൈയിലിരിക്കെയാണ് മുട്ടാപ്പോക്ക് ന്യായങ്ങളുയർത്തുന്നത്.അതിനാൽ അധ്യാപകരെ ദ്രോഹിക്കുന്ന നയങ്ങൾ മാറ്റിവച്ചുകൊണ്ടും സുപ്രീം കോടതിവിധിയെ മാനിച്ചും പ്രസ്തുത ഒഴിവുകൾ നികത്താൻ ആവശ്യമായ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കാൻ സർക്കാർ തയാറാകുകയാണു വേണ്ടത്.
മുഖ്യമന്ത്രി കേരള കാത്തലിക് ബിഷപ്സ് കൗൺസിലിന്റെ പ്രസിഡന്റായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് മാനേജ്മെന്റുകൾ നോക്കിക്കാണുന്നത്. യാഥാർഥ്യബോധത്തോടെ ചിന്തിക്കാനുള്ള വിവേകം പ്രകടിപ്പിക്കാൻ ഇനിയും കാലതാമസമുണ്ടാകരുത്. വരുമാനമില്ലാതെ ജീവിതം വഴിമുട്ടിപ്പോയെന്നതിന്റെ പേരിൽ ഒരു മനുഷ്യജീവനും പൊലിയാതിരിക്കാനുള്ള ധാർമിക ഉത്തരവാദിത്വം സർക്കാരിൽ നിക്ഷിപ്തമാണ്.
(കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ കൺസോർഷ്യം വൈസ് ചെയർപേഴ്സനും മാനന്തവാടി രൂപതയുടെ കോർപറേറ്റ് മാനേജരുമാണ് ലേഖകൻ)
Leader Page
ഇന്ന് ലോക മാനസികാരോഗ്യദിനമായി ആചരിക്കുന്നു. ഈ വർഷത്തെ ചിന്താവിഷയം ‘അടിയന്തര സാഹചര്യങ്ങളിൽ മാനസികാരോഗ്യ ഇടപെടലുകൾ സജീവമാകുക’ എന്നതാണ്. പത്തിനും പത്തൊന്‍പതിനും ഇടയിൽ പ്രായമുളള ഏഴ് കൗമാരക്കാരിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നം നേരിടുന്നതായാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
സാക്ഷരതയിൽ ഇന്ത്യൻ ശരാശരിയുടെ മുൻപന്തിയിൽ സ്ഥാനം പിടിച്ചിരിക്കുന്ന കേരളത്തിൽ 30 ലക്ഷത്തിലേറെപ്പേർക്കു വിവിധ മാനസികരോഗാവസ്ഥകളുണ്ടെന്നു പഠനങ്ങൾ സ്ഥിരീകരിക്കുന്നു. അതായത്, ആകെ ജനസംഖ്യയുടെ 10 ശതമാനത്തിലേറെപ്പേർ. മലയാളികളിൽ അഞ്ചിലൊന്നു പേർക്കും വികാര-പെരുമാറ്റ വൈകല്യങ്ങളുണ്ടെന്നു കണക്കുകൾ പറയുന്നു. യുവതലമുറയ്ക്കു മദ്യത്തോടും മറ്റു സിന്തറ്റിക് ലഹരിവസ്തുക്കളോടുമുള്ള ആസക്തി അപകടകരമാംവിധം ഏറിവരുന്നു.
മനസും രോഗങ്ങളും
മനോരോഗമെന്നാൽ ലോകാവസാനം എന്ന മനോഭാവമാണ് ഈ കൃത്രിമബുദ്ധിയുടെ ലോകത്തിലും പലപ്പോഴും കാണപ്പെടുന്നത്. പിളർന്ന മനസ് എന്ന അർഥമുള്ള സ്കിസോഫ്രീനിയ, മനോരോഗങ്ങളിൽ ഏറ്റവും തീവ്രവും ദുരൂഹത നിറഞ്ഞതുമാണ്. ഈ രോഗാവസ്ഥ നൂറിലൊരാൾക്ക് എന്നതോതിൽ സമൂഹത്തിൽ കണ്ടുവരുന്നു. ആഴത്തിൽ വേരൂന്നിയ മിഥ്യാധാരണകളാണ് പൊതുവെ സംശയരോഗം എന്നറിയപ്പെടുന്ന ഡെല്യൂഷണൽ ഡിസോർഡർ എന്ന അവസ്ഥയുടെ മുഖമുദ്ര. പങ്കാളിയുടെ ചാരിത്ര്യത്തെയോ വ്യക്തിവിരോധം മൂലം തന്നെ നശിപ്പിക്കാനൊരുന്പെടുന്ന അയൽക്കാരനെയോ തന്നെ ബാധിച്ച മാരകമായ രോഗാവസ്ഥയെയോ തന്നെ മോഹിക്കുന്ന സിനിമാതാരത്തെയോ ദേഹമാസകലം ഇഴഞ്ഞുനടക്കുന്ന ചെറുപ്രാണികളെയോ ഒക്കെപ്പറ്റിയാകാം ഈ മിഥ്യാധാരണ.
വിഷാദരോഗമാണ് മറ്റൊന്ന്. രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന സങ്കടഭാവം, ആസ്വദിച്ചു ചെയ്തിരുന്ന പ്രവൃത്തികളോടുപോലും താത്പര്യമില്ലായ്മ, തീവ്രമായ ക്ഷീണം, അശുഭചിന്തകൾ, കുറ്റബോധം, ശ്രദ്ധപ്പതർച്ചകൾ, ആത്മവിശ്വാസക്കുറവ്, ആത്മഹത്യാപ്രവണത, വിശപ്പിലും ഉറക്കത്തിലും ശരീരത്തിലുമുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, ലൈംഗിക താത്പര്യകുറവ് എന്നിവയാണ് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ. സമൂഹത്തിൽ മുപ്പതു ശതമാനത്തോളം പേരിൽ കണ്ടുവരുന്ന ഈ രോഗാവസ്ഥ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ രണ്ടുമടങ്ങ് കൂടുതലാണ്.
ബൈപോളാർ ഡിസോർഡർ ഇരട്ടമുഖമുള്ള രോഗാവസ്ഥയാണ്.
വിഷാദവും ഉന്മാദവും മാറി മാറിയോ ഉന്മാദാവസ്ഥകൾ മാത്രമായോ പ്രകടമാകുന്നു. ജീവിത കാലഘട്ടത്തിൽ പല തവണ അസുഖം തലപൊക്കാം. ഓരോ എപ്പിസോഡും പലപ്പോഴും മാസങ്ങൾ നീണ്ടുനിൽക്കുകയും ചെയ്യും. ഉന്മാദാവസ്ഥയിൽ സന്തോഷമോ ദേഷ്യമോ കൂടിയും സംസാരവും ആത്മവിശ്വാസവും പരിധി കവിഞ്ഞും കാണപ്പെടുന്നു. വിഷാദരോഗം സമയത്തു പരിഹരിച്ചില്ലെങ്കിൽ വിവാഹമോചനം മുതൽ ആത്മഹത്യയും റോഡപകടങ്ങൾ വരെയായി മാറാം.
ലഹരിയാകുന്ന ശീലങ്ങൾ
ബിഹേവിയർ അഡിക്ഷനുകൾ എന്നറിയപ്പെടുന്ന പുതുകാല ലഹരിയും യുവത്വത്തിന് സ്വന്തമാണ്. ലഹരിപാദർഥവുമായി ബന്ധമില്ലാത്ത ഒരു പ്രവൃത്തിയോടു തോന്നുന്ന അമിതമായ കന്പമാണിത്. ഇരുപത്തിനാല് മണിക്കൂറും ഇന്റർനെറ്റ് സൗകര്യം ഉള്ളതുകൊണ്ട്, അതിരുകടന്ന ഗാംബ്ലിംഗ്, ഗെയിമുകൾ, വ്യായാമം, ഷോപ്പിംഗ് ഇവയെല്ലാം ഇതിന്റെ പരിധിയിൽ വരും. മറ്റെല്ലാ കാര്യങ്ങൾക്കും ഉപരിയായി ഇവയ്ക്കു പ്രാധാന്യം നൽകും ഇക്കൂട്ടർ.
കൂടെക്കൂടെ മാറിമറിയുന്ന മാനസികാവസ്ഥ, ദേഷ്യം, സങ്കടം ഇത്തരം ശീലങ്ങളിൽനിന്നു ലഭിക്കുന്ന അധികമായ സന്തോഷം മൂലം കൂടുതൽ സമയവും ഈ പ്രവൃത്തികളിലോ അവയെക്കുറിച്ചുള്ള ചിന്തകളിലോ മുഴുകിയിരിക്കുക, അതിനു സാധിക്കാതെ വരുന്പോൾ കഠിനമായ അസ്വസ്ഥതയും പിരുപിരിപ്പും അനുഭവപ്പെടുക, മറ്റുത്തരവാദിത്വങ്ങൾക്ക് യാതൊരു പ്രാധാന്യവും നൽകാതിരിക്കുക, ഇവയെല്ലാം ബിഹേവിയർ അഡിക്ഷന്റെ സൂചനകളാണ്.
ഡിജിറ്റൽ ലോകത്തെ പിരിമുറുക്കം
നൈറ്റ് ഷിഫ്റ്റ് ജോലി വളരെ സാധാരണമായ ഇന്നത്തെ കാലത്ത് താളം തെറ്റിയ ഉറക്കം ഒരു വലിയ പ്രശ്നമായി മൊത്തം ജീവിതത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഉറക്കത്തിന്റെ പാറ്റേണ്‍ മാറുന്നത് നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളിൽ മാറ്റം വരുത്തുമെന്നു പഠനങ്ങളും പറയുന്നു. ചില പ്രകൃതക്കാർ അതിവേഗം ഈ മാറ്റത്തോട് പൊരുത്തപ്പെടും. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം വിഷാദരോഗം, ഉത്കണ്ഠ, മറ്റു മാനസിക സംഘർഷങ്ങൾ എന്നിവ പ്രകടമാക്കാൻ സാധ്യതയുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് നൈറ്റ് ഷിഫ്റ്റ് ജോലി കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്.
ചിന്താഗതികൾ മാറണം
ആരോഗ്യമേഖലയിൽ വിസ്മയകരമായ മാറ്റങ്ങളും പുരോഗതിയും അവകാശപ്പെടുന്ന അത്യാധുനിക കാലഘട്ടത്തിലും മാനസികാരോഗ്യത്തോടുള്ള സമീപനത്തിൽ ഇനിയും കാര്യമായ മാറ്റമുണ്ടായിട്ടില്ല. മാനസികാരോഗ്യത്തെ ഒരു സാധാരണ കാര്യമായി കരുതുന്ന സ്ഥിതി ഉണ്ടാകണമെങ്കിൽ അതിനുള്ള മാറ്റം കുട്ടികളിൽനിന്ന് തുടങ്ങണം. ഫിസിക്കൽ എഡ്യുക്കേഷനും ശാസ്ത്രവും പോലെ ഔപചാരിക വിദ്യാഭ്യാസത്തിൽ മാനസികാരോഗ്യ വിദ്യാഭ്യാസവും ഉൾപ്പെടുത്തണം.
വികാരങ്ങൾ, സഹാനുഭൂതി, മാനസികാരോഗ്യം കൈകാര്യം ചെയ്യൽ, ആരോഗ്യകരമായ ആശയവിനിമയം, സെൽഫ് കെയർ എന്നീ കാര്യങ്ങളെക്കുറിച്ച് വളരെ ചെറിയ പ്രായം മുതൽക്ക് കുട്ടികൾക്ക് അറിവുകൾ നൽകണം. മാനസികാരോഗ്യ പരിചരണത്തിൽ ആധുനിക കാലത്തുണ്ടായ ഗവേഷണങ്ങളും അതുവഴി ചികിത്സാരംഗത്തുണ്ടായ നൂതന സാധ്യതകളും സൗകര്യങ്ങളും കുട്ടികളെ ശാസ്ത്രീയമായി പരിചയപ്പെടുത്തണം.
വലിയ മാനസികാരോഗ്യ പ്രതിസന്ധികൾ ഉണ്ടായിട്ടും ആരോഗ്യ ചർച്ചകളിലും നയരൂപീകരണങ്ങളിലും സാമൂഹിക മുൻഗണനകളിലും മാനസികാരോഗ്യം ഇന്നും മുഖ്യധാരയിലേക്ക് കടന്നുവരാത്ത അവസ്ഥ തുടരുന്നു. ശാരീരികമായ അനാരോഗ്യം പ്രകടമായി അനുഭവപ്പെടുന്പോൾ മാനസികാരോഗ്യ പ്രശ്നങ്ങൾ പലപ്പോഴും മറഞ്ഞിരിക്കുകയോ തെറ്റിദ്ധരിക്കപ്പെടുകയോ മാറ്റിനിർത്തപ്പെടുകയോ ചെയ്യുന്നു.
മാനസികാരോഗ്യ പ്രശ്നങ്ങൾ കാണാതെ പോകുന്ന ഈ സ്ഥിതിവിശേഷം, അവഗണനയിലേക്കും നിഷേധാവസ്ഥയിലേക്കും കൃത്യസമയത്ത് മാനസികാരോഗ്യഇടപെടൽ ഇല്ലാതെ പോകുന്നതിലൂടെ ആത്മഹത്യാപ്രവണതകളിലേക്കും വൈകാരിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിലേക്കും യുവ തലമുറ എടുത്തെറിയപ്പെടുന്നു.
(തൃശൂർ മേരിമാതാ മേജർ സെമിനാരിയിൽ പ്രഫസറും കണ്‍സൾട്ടന്റ് സൈക്കോളജിസ്റ്റുമാണ് ലേഖകൻ)
Leader Page
ചികിത്സിക്കേണ്ടത് സമൂഹത്തെ -2
യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകൾ യാഥാർഥ്യവുമായി ഏറ്റുമുട്ടുന്ന പ്രധാന വേദിയാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗം. അതിന്റെ പ്രവർത്തന മാതൃകയെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും സംഘർഷങ്ങൾക്ക് വഴിവയ്ക്കുന്നത്.
സർക്കാർ ആശുപത്രിയിലെ എന്നല്ല, ഏതൊരു സ്വകാര്യ ആശുപത്രിയിലെയും അത്യാഹിത വിഭാഗം പലപ്പോഴും ഒരു യുദ്ധക്കളത്തിന് സമാനമാണ്. പരിമിതമായ സ്ഥലത്ത് താങ്ങാവുന്നതിലധികം രോഗികൾ, രോഗികളുടെയും ബന്ധുക്കളുടെയും നിലവിളികൾ, ആശുപത്രി ജീവനക്കാരുടെ ധൃതിപിടിച്ച ഓട്ടം... ഈ സമ്മർദം നിറഞ്ഞ അന്തരീക്ഷത്തിൽ രോഗിയുടെ ബന്ധുക്കളുടെ മാനസികാവസ്ഥയും അതിസങ്കീർണമായിരിക്കും.
ഇവിടെ ഒരു സൂപ്പർ മാർക്കറ്റിലെ ക്യൂ പോലെ ‘ആദ്യം വരുന്നയാൾക്ക് ആദ്യ പരിഗണന’ എന്ന രീതിയല്ല പിന്തുടരുന്നത്. ‘ട്രയാജ്’ എന്ന ശാസ്ത്രീയമായ മുൻഗണനാക്രമമാണ് അതിന്റെ പ്രവർത്തനത്തിന് അടിസ്ഥാനം. ഓരോ രോഗിയുടെയും രോഗാവസ്ഥയുടെ ഗൗരവം വിലയിരുത്തി ഏറ്റവും അടിയന്തര സഹായം ആവശ്യമുള്ളയാൾക്ക് മുൻഗണന നൽകുന്ന ജീവൻരക്ഷാ പ്രോട്ടോക്കോൾ ആണിത്.
തലവേദനയുമായി മണിക്കൂറുകളായി കാത്തിരിക്കുന്ന ഒരാളുടെ മുന്നിലേക്ക്, ആംബുലൻസിൽ രക്തത്തിൽ കുളിച്ച് വരുന്ന അപകടത്തിൽപ്പെട്ട ഒരാളെ ഡോക്ടർമാർ ഓടിപ്പോയി പരിശോധിക്കുമ്പോൾ, കാത്തിരിക്കുന്നയാൾക്ക് അത് തന്നോടുള്ള അവഗണനയായി തോന്നാം. ഈ ശാസ്ത്രീയമായ പ്രവർത്തനരീതി മനസിലാക്കാത്തതാണ് പലപ്പോഴും തർക്കങ്ങൾക്കും അക്രമങ്ങൾക്കും വഴിവയ്ക്കുന്നത്. അതോടൊപ്പം, ക്ഷമയും സഹാനുഭൂതിയും കുറഞ്ഞുവരുന്ന ഒരു സമൂഹത്തിൽ, എടുത്തുചാട്ടം ഒരു സ്വഭാവമായി മാറുകയാണ്. തനിക്ക് അസുഖകരമായ ഒന്നുണ്ടായാൽ ഉടൻ പ്രതികരിക്കുക, നിയമം കൈയിലെടുക്കുക എന്ന പ്രവണത വർധിക്കുന്നു.
അക്രമത്തിന്റെ പ്രത്യാഘാതങ്ങൾ
ആശുപത്രി ആക്രമണങ്ങളുടെ ഇരകൾ ഡോക്ടർമാർ മാത്രമല്ല, സമൂഹം ഒന്നടങ്കമാണ്. നിരന്തരമായ ആക്രമണ ഭീഷണിയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർ, രോഗിയെ ചികിത്സിക്കുമ്പോൾ സ്വാഭാവികമായും സ്വന്തം സുരക്ഷയെക്കുറിച്ചും ചിന്തിക്കും. ഇത് ‘ഡിഫൻസീവ് മെഡിസിൻ’ എന്ന അപകടകരമായ അവസ്ഥയിലേക്ക് നയിക്കുന്നു. അതായത്, നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻവേണ്ടി മാത്രം അനാവശ്യമായ ടെസ്റ്റുകൾക്ക് നിർദേശിക്കുക, സങ്കീർണമായ കേസുകൾ ഏറ്റെടുക്കാൻ മടിക്കുക, ചെറിയ അസുഖങ്ങൾക്കുപോലും ഉയർന്ന സ്പെഷ്യലിറ്റി കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യുക തുടങ്ങിയവ. ഇതിന്റെയെല്ലാം ആത്യന്തിക നഷ്ടം സംഭവിക്കുന്നത് സാധാരണക്കാരായ രോഗികൾക്കാണ്.
വേണ്ടത് അടിയന്തര ശസ്ത്രക്രിയ
ഈ രോഗാവസ്ഥയ്ക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്. നിയമത്തിന്റെ കരങ്ങൾ തന്നെയാണ് ആദ്യം പ്രവർത്തിക്കേണ്ടത്. ആശുപത്രി സംരക്ഷണ നിയമം കർശനമായി നടപ്പാക്കുകയും അക്രമികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുകയും വേണം. ആശുപത്രികളെ അതീവ സുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണം. കേവലം നിയമനടപടികൾക്കപ്പുറം, ഡോക്ടർ-രോഗി ബന്ധത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടിൽ തന്നെ മാറ്റങ്ങൾ ആവശ്യമാണ്. നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട് ഈയടുത്ത് സ്വീകരിച്ച ഒരു നിലപാട് ശ്രദ്ധേയമാണ്.
സർക്കാർ ആശുപത്രികളിൽ രോഗികളെ ‘മെഡിക്കൽ സേവന ഗുണഭോക്താക്കൾ’ എന്ന് അഭിസംബോധന ചെയ്യണമെന്ന നിർദേശം കേവലം ഒരു വാക്കിൽ ഒതുങ്ങുന്നില്ല. അതൊരു തത്വശാസ്ത്രപരമായ മാറ്റമാണ്. രോഗിയെ നിസഹായനായ ഒരു സ്വീകർത്താവായി കാണാതെ, അവകാശങ്ങളും അന്തസുമുള്ള ഒരു ഗുണഭോക്താവായി അത് മാറ്റുന്നു. ഇത് ഡോക്ടറും രോഗിയും തമ്മിലുള്ള അധികാരബന്ധത്തിനു പകരം ഒരു സേവന-ബഹുമാന ബന്ധം സ്ഥാപിക്കാൻ സഹായിക്കുന്നു.
അതോടൊപ്പം, സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും രോഗികളുടെ ബന്ധുക്കളോട് സംസാരിക്കാനും അവരുടെ ആശങ്കകൾ അകറ്റാനും പരിശീലനം ലഭിച്ച കൗൺസിലർമാരെയോ സോഷ്യൽ വർക്കർമാരെയോ നിയമിക്കുകയും വേണം. ചുരുക്കത്തിൽ, ഒരു ഡോക്ടറുടെ ദേഹത്ത് വീഴുന്ന ഓരോ അടിയും നമ്മുടെയെല്ലാം ആരോഗ്യസുരക്ഷാ സംവിധാനത്തിന്റെ നെഞ്ചിൽ ഏൽക്കുന്ന മുറിവാണ്.
ചികിത്സകരെ സംരക്ഷിക്കാൻ കഴിയാത്ത ഒരു സമൂഹം ആരോഗ്യകരമായ ഒന്നല്ല. കാരണം, ഭയത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു ചികിത്സകന് നിർഭയമായി ഒരു ജീവൻ രക്ഷിക്കാൻ സാധിക്കില്ല. അതിനാൽ ചികിത്സിക്കേണ്ടത് ഇപ്പോൾ മുറിവേറ്റ ഡോക്ടറെ മാത്രമല്ല, സമൂഹത്തെ മുഴുവനുമാണ്.
(അവസാനിച്ചു)
Leader Page
ലാസ്ലോ ക്രാസ്നഹോർകയോട് ഒരു അഭിമുഖകാരൻ ചോദിച്ചു, അനശ്വരമെന്നു വിളിക്കപ്പെടുന്ന സാഹിത്യത്തിലെ കഥാപാത്രങ്ങളെല്ലാം സാധാരണക്കാരിലൂടെയാണ് ഉരുത്തിരിഞ്ഞതെന്നും ഇതൊരു രഹസ്യപ്രക്രിയയാണെന്നും താങ്കൾ പറയുന്നു. വിശദീകരിക്കാമോ?
അദ്ദേഹം പറഞ്ഞു: “സാധാരണക്കാരൻ മാത്രമേ നിലനിൽക്കൂ. കൂടാതെ അവർ വിശുദ്ധരുമാണ്.’’
സാഹിത്യത്തിന് ഈ വർഷത്തെ നൊബേൽ സമ്മാനം ലഭിച്ച ലാസ്ലോ ക്രാസ്നഹോർക ഹംഗേറിയൻ എഴുത്തുകാരനാണ്. ജീവിതത്തെ വരച്ചുകാട്ടാൻ അദ്ദേഹം ഉപയോഗിക്കുന്ന സവിശേഷശൈലിയാണ് ഹംഗറിയിലെ മുൻനിര എഴുത്തുകാരനായി അദ്ദേഹത്തെ ഉയർത്തിയത്. സങ്കീർണ ദാർശനികസമസ്യകളിൽനിന്ന് നിലംതൊടുന്ന നർമത്തിലേക്ക് പകരുന്ന എഴുത്ത്. അനന്തമായി നീളുന്നതായി തോന്നിക്കുന്ന ഒറ്റവാക്യങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ ആഖ്യാനം.
സ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ കൊച്ചുകൊച്ചു വാക്യങ്ങളിൽ പറയാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പൂർണവിരാമം ‘ദൈവത്തിന്റേതാണ്’ എന്നദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകളിലെ അഗാധമായ മാനവികതയുടെ ഒഴുക്ക് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.
ആധുനികനെങ്കിലും ആധുനികതയെക്കുറിച്ച് പണ്ടു പറഞ്ഞ ‘ബോധധാര’യല്ല ആ രചനകളിലെ ഒഴുക്ക്. മറിച്ച്, ലോകത്തെക്കുറിച്ച് സർവവ്യാപിയായ ഒരുതരം ജിജ്ഞാസയാണ്. വായനക്കാരെ അത് വർത്തമാനകാല വഴികളിലൂടെ നടത്തുന്നു.
1954ൽ ആണ് ക്രാസ്നഹോർക ജനിച്ചത്. കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹത്തിന് യാത്ര ഏറെക്കുറെ അസാധ്യമായിരുന്നു. രഹസ്യപ്പോലീസ് അദ്ദേഹത്തിന്റെ പാസ്പോർട്ട് പിടിച്ചുവച്ചതാണ് കാരണം. ഈ അസഹനീയമായ ശ്വാസംമുട്ടൽ ‘സാത്താൻടാങ്കോ’, ‘മെലങ്കളി ഓഫ് റസിസ്റ്റൻസ്’ എന്നീ നോവലുകളിൽ അനുഭവിക്കാം. കമ്യൂണിസ്റ്റ് ഇരുന്പുമറ മാറിയതിനുശേഷം അദ്ദേഹത്തിനുണ്ടായ ലാഘവത്വം ‘സെയ്ബോ ദേർ ബിലോ’ എന്ന രചനയിൽ വ്യക്തമാണ്. ഏഷ്യൻ കലയും തത്വചിന്തയുമാണ് ഇതിലെ പ്രതിപാദ്യം; വിശേഷിച്ചും ബുദ്ധന്റെ വഴി. മറ്റു ചില കഥകളിലും ഇന്ത്യയും ഇവിടത്തെ ജീവിതവും നിറഞ്ഞുനിൽക്കുന്നുണ്ട്.
ക്രാസ്നഹോർകയുടെ ചലച്ചിത്രകാരനാണ് ബീലതാർ. സാത്താൻടാങ്കോ എന്ന നോവലിനെ അധികരിച്ച് അദ്ദേഹമൊരു സിനിമ ചെയ്തിട്ടുണ്ട്. ഏഴര മണിക്കൂർ നീളം. നോവലിലെ അധ്യായങ്ങൾ നീണ്ടനീണ്ട ഖണ്ഡികകളിലൂടെയങ്ങനെ പോകുകയാണ്. അപ്പോൾപ്പിന്നെ സിനിമയും അങ്ങനെയാകാതെ തരമില്ലല്ലോ. പ്രബന്ധങ്ങളെ അനുസ്മരിക്കുന്നതാണ് അദ്ദേഹത്തിന്റെ രചനാരീതി. മറ്റു നിരവധി കൃതികളും ബീലതാർ സിനിമയാക്കിയിട്ടുണ്ട്. 2011ൽ പുറത്തിറങ്ങിയ ‘ടൂറിൻ ഹോഴ്സ്’ കൂട്ടുകെട്ടിലെ അവസാനത്തെ സിനിമയാണെന്ന് ക്രാസ്നഹോർക പറഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിന്റെ സമീപകാല നോവലായ ഹെർഷ്റ്റ് 07769 സംഗീതജ്ഞനായ ജെ.എസ്. ബാച്ചിനെ ജർമൻ നവ-നാസിസവുമായി നേർക്കുനേർ നിർത്തുന്നു.
‘ദ് യേൽ റിവ്യൂ’വിൽ പ്രസിദ്ധീകരിച്ച ‘ആൻ ഏഞ്ചൽ പാസ്ഡ് എബൗവ് അസ്’ എന്ന കഥ, യുക്രെയ്നിലെ യുദ്ധത്തിലെ ചെളിക്കുഴികളെ അനാവരണം ചെയ്യുന്നു. യുക്രെയ്നെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ പ്രധാനമന്ത്രി ഓർബനെ അദ്ദേഹം നിശിതമായി വിമർശിക്കുന്നു. അയൽരാജ്യത്ത് റഷ്യ അധിനിവേശം നടത്തുന്പോൾ എങ്ങനെ നിഷ്പക്ഷത പാലിക്കുമെന്നാണ് ചോദ്യം.
മനുഷ്യാത്മാക്കളുടെ ഇരുണ്ട, വിഷാദംനിറഞ്ഞ പാതകളിലൂടെയാണ് അദ്ദേഹത്തിന്റെ കഥാപ്രബന്ധങ്ങൾ സഞ്ചരിക്കുന്നത്. ‘ദ് വേൾഡ് ഗോസ് ഓൺ’ എന്ന കഥാസമാഹാരം കഥയില്ലായ്മയിലാണ് ചെന്നുതൊടുന്നത്. നമ്മൾ ഭാവിയെക്കുറിച്ച് സ്വയം വഞ്ചിക്കുകയാണ്. ഭാവിയെക്കുറിച്ചാണ് പ്രത്യാശ. എന്നാൽ ഭാവി ഒരിക്കലും വരില്ല. അത് എപ്പോഴും വരാനിരിക്കുന്നതേയുള്ളൂ. നിലവിലുള്ളത് മാത്രമേ ഇപ്പോഴുള്ളൂ-അദ്ദേഹം പറയുന്നു.
ഭൂതകാലത്തെക്കുറിച്ച് നമുക്ക് ഒന്നും അറിയില്ല, കാരണം ഭൂതകാലമായി നാം കരുതുന്നത് ഭൂതകാലത്തെക്കുറിച്ചുള്ള ഒരു കഥ മാത്രമാണ്. വാസ്തവത്തിൽ വർത്തമാനകാലം ഒരിക്കലും വരാത്ത ഭൂതകാലത്തിന്റെയും ഭാവിയുടെയും കഥയാണ്. വർത്തമാനകാലത്തിൽ ജീവിക്കുന്നത് മാത്രമേ നിലനിൽക്കുന്നുള്ളൂ. നരകവും സ്വർഗവും ഭൂമിയിൽ ഉണ്ട്. ഇപ്പോൾ, ഇവിടെത്തന്നെ. അതിനുവേണ്ടി കാത്തിരിക്കേണ്ടതില്ല.- ക്രാസ്നഹോർകയുടെ ദർശനം ഇങ്ങനെ പോകുന്നു.
നിരവധി വർഷം ബർലിനിൽ ജീവിച്ച അദ്ദേഹം പിന്നീട് ഹംഗറിയിലേക്കു മടങ്ങി. രണ്ടു തവണ വിവാഹം ചെയ്തു. മൂന്നു മക്കളുണ്ട്.
Leader Page
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് കത്തോലിക്കാ എയ്ഡഡ് അധ്യാപകർ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ സമരത്തിലാണ്. കോട്ടയത്തും തിരുവനന്തപുരത്തുമുൾപ്പെടെ കേരളത്തിലങ്ങോളമിങ്ങോളം സംഘടിപ്പിച്ച പ്രതിഷേധസമരങ്ങൾ അധ്യാപകരുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ കൈവരിച്ചിട്ടുണ്ട്. 2018 മുതൽ ആരംഭിച്ച ഭിന്നശേഷി സംവരണപ്രശ്നം ഏതാണ്ട് പതിനാറായിരത്തിലധികം അധ്യാപകർക്ക് ശമ്പളമോ നിയമനാംഗീകാരമോ ലഭിക്കാതെ കടുത്ത ജീവിത സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നുവെന്നതാണ് കഠിന പ്രതികരണങ്ങൾക്കിടയാക്കുന്നത്.
പ്രശ്നപരിഹാരമാണു വേണ്ടത്, രാഷ്ട്രീയവത്കരണമല്ല
നിയമസഭയിൽ അധ്യാപകരുടെ പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടത് ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രശ്നം രാഷ്ട്രീയവത്കരിച്ച് നീട്ടിക്കൊണ്ടുപോകുന്നതിനേക്കാൾ, ഇരകളായ അധ്യാപകർ ആഗ്രഹിക്കുന്നത് അവർക്കർഹതപ്പെട്ട സ്ഥിരനിയമനാംഗീകാരവും ശമ്പളവും ലഭിക്കണമെന്നതു മാത്രമാണ്. അത്രമാത്രം കടുത്ത ജീവിതസാഹചര്യത്തിലൂടെ കടന്നുപോകുന്ന നമ്മുടെ യുവ അധ്യാപകരുടെ പ്രശ്നം പരിഹരിക്കാൻ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടെയും, പ്രത്യേകിച്ച് സർക്കാരിന്റെ പിന്തുണയും സഹായവുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
ഈ സമരം രാഷ്ട്രീയപ്രേരിതമല്ല. സമരത്തിൽ പങ്കാളികളാകുന്ന അധ്യാപകരെല്ലാവരും പ്രതിപക്ഷ കക്ഷികളുടെ ഭാഗമല്ലെന്നതും ഭരണാനുകൂലികളായ ധാരാളം അധ്യാപകരും ഉൾപ്പെടുന്നുവെന്നതും ശ്രദ്ധിക്കണം. പ്രതിഷേധ സമരങ്ങളിലൊന്നിലും ഒരു രാഷ്ട്രീയ കക്ഷിയെയും പങ്കെടുപ്പിച്ചില്ല എന്നതും സർക്കാർ ശ്രദ്ധിക്കണം. പ്രശ്നത്തിന്റെ രാഷ്ട്രീയവത്കരണത്തിന് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് തയാറല്ല എന്നു വ്യക്തം! പ്രതിഷേധം രാഷ്ട്രീയ തർക്കങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിനേക്കാൾ ജീവിതപ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിലാണ് അധ്യാപകർക്കു താത്പര്യം. പ്രശ്നപരിഹാരത്തിന്റെ രാഷ്ട്രീയമാണ് ഞങ്ങൾ സ്വാഗതം ചെയ്യുന്നത്.
വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനകൾ
പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഭിന്നശേഷി പ്രശ്നവുമായി ബന്ധപ്പെട്ട് ക്രൈസ്തവസമുദായത്തെക്കുറിച്ചു നടത്തിയ പ്രസ്താവനകളാണ് ചർച്ചയായിരിക്കുന്നത്. ക്രൈസ്തവ മാനേജ്മെന്റുകൾ ഭിന്നശേഷി സംവരണത്തിന് എതിരാണ്, ഭിന്നശേഷിക്കാർക്ക് ജോലി കൊടുക്കാതിരിക്കാനാണ് അവർ സമരം ചെയ്യുന്നത്, ഭിന്നശേഷിക്കാർ സ്കൂളിൽ പ്രയോജനപ്പെടുന്നില്ല എന്നു പറഞ്ഞ് ഭിന്നശേഷി വിഷയം മാറ്റിവയ്ക്കുന്നവരാണ് തുടങ്ങിയ മന്ത്രിയുടെ പ്രസ്താവനകളാണ് ക്രൈസ്തവസമുദായത്തെ വേദനിപ്പിച്ചത്.
സർക്കാർ എന്തിനാണ് പ്രതിഷേധക്കാരെ ശത്രുക്കളായി കാണുന്നത്? അവർ ഭിന്നശേഷി നിയമനത്തിനെതിരല്ല. അർഹരായ ഭിന്നശേഷിക്കാരെ കിട്ടാത്തതുകൊണ്ടാണ് നിയമിക്കാത്തത്; ഭിന്നശേഷിക്കാർക്കായി സീറ്റുകൾ മാറ്റിവച്ചിട്ടും മറ്റധ്യാപകർക്ക് അംഗീകാരം നൽകാത്തതിലാണ് പ്രതിഷേധം. സമരം ചെയ്യുന്നവർക്കെതിരേ സർക്കാരിന് തെറ്റിദ്ധാരണ വേണ്ട; അത് ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ്. സർക്കാരിന്റെ ഉത്തരവിനെതിരേ രംഗത്തിറങ്ങിയ കത്തോലിക്കരെല്ലാം സർക്കാർ-കോടതി നിയമങ്ങൾ പാലിക്കുന്നവരാണ്. അങ്ങനെ ചെയ്തിട്ടും സർക്കാർ കാണുന്നില്ലെന്നതിലാണ് സങ്കടം.
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ടല്ലോ? അതുമായി ബന്ധപ്പെട്ട് റോസ്റ്റർ തയാറാക്കിയ മാനേജ്മെന്റുകൾ ഏതൊക്കെയാണ്? തസ്തികകൾ ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിട്ടുള്ളവർ ആരൊക്കെയാണ്? ഇതുവരെ ഭിന്നശേഷിക്കാരെ നിയമിക്കാത്തവർ ആരാണ്? കേരളത്തിൽ യോഗ്യതയുള്ള ഭിന്നശേഷിക്കാരുടെ ലഭ്യത സംബന്ധിച്ച കണക്കും സർക്കാരിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്ന് ശേഖരിക്കാവുന്നതാണ്. ഇത്തരം കണക്കുകൾ സർക്കാരിന്റെ കൈവശമുണ്ട്; അത് ഏതാനും ദിവസങ്ങൾക്കകം പ്രസിദ്ധീകരിക്കാവുന്നതുമാണ്. അങ്ങനെ വരുമ്പോൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങൾക്ക് പ്രസക്തിയുണ്ടാവില്ല; പ്രശ്നപരിഹാരം എളുപ്പത്തിൽ നടക്കുകയും ചെയ്യും.
ഒരു പക്ഷേ, മന്ത്രിയുടെ മുമ്പിലെത്തിയ റിപ്പോർട്ടുകളിൽ, മേൽ ആരോപണങ്ങൾക്കിടയാക്കുന്ന കണ്ടെത്തലുകളുണ്ടെങ്കിൽ അവരുടെ നിയമന പ്രൊപ്പോസലുകളല്ലേ മാറ്റിവയ്ക്കേണ്ടതും നടപടി സ്വീകരിക്കേണ്ടതും?
സംവരണം ചെയ്യപ്പെട്ടിരിക്കുന്ന അത്രയും തസ്തികകളിലേക്ക് അർഹരായ ഭിന്നശേഷി ഉദ്യോഗാർഥികളെ ലഭിക്കുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം. നിയമിക്കേണ്ടത് മാനേജരാണെങ്കിലും അർഹരായ ഉദ്യോഗാർഥികളെ കണ്ടെത്തിത്തരേണ്ടത് സർക്കാരാണ്. മാനേജർ പലവട്ടം ആവശ്യപ്പെട്ടിട്ടും ഭിന്നശേഷിക്കാർ ഇല്ലെന്ന മറുപടിയാണു കിട്ടുന്നത്. അതായത്, പ്രശ്നം നീളുന്നതിനു പിന്നിലെ യഥാർഥ കാരണം ആവശ്യത്തിന് ഭിന്നശേഷിക്കാരെ കിട്ടാനില്ല എന്നതുതന്നെ!
കോടതിയോ എജിയോ വലുത്?
ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള തസ്തികകൾ മാറ്റിവച്ചാൽ മറ്റു നിയമനങ്ങൾ സ്ഥിരപ്പെടുത്തി അംഗീകാരം നൽകാമെന്നും സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ബാധകമാണ് എന്നും പ്രശ്നം എത്രയും വേഗം പരിഹരിച്ച് പൂർത്തിയാക്കേണ്ടതാണ് എന്നുമുള്ള സുപ്രീംകോടതി വിധി സാമാന്യബോധമുള്ളവർക്ക് സുവ്യക്തമാണ്. എന്നിട്ടും മന്ത്രിക്കും അഡ്വക്കറ്റ് ജനറലിനും (എജി) മനസിലാകുന്നില്ല. കോടതിവിധിക്ക് ഉപരിയായി എജിയുടെ ഉപദേശത്തിന് സർക്കാർ വില കല്പിക്കുന്നു. ഈ നാട്ടിൽ പൗരന്മാർ ആശ്രയിക്കുന്ന വളരെ സമർഥരായ നിയമവിദഗ്ധരുണ്ട് എന്ന കാര്യം അധികാരികൾ വിസ്മരിക്കുന്നു.
എജിയുടെ ഉപദേശമനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നു പറഞ്ഞ് മന്ത്രി രക്ഷപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ, സർക്കാരിന്റെ താത്പര്യമനുസരിച്ചാണ് എജി പറയുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എത്ര നിസാരമായാണ് എജിയും മന്ത്രിയും ഒത്തു കളിക്കുന്നത്? എൻഎസ്എസിന്റെ സമാന ഉത്തരവ് എന്തുകൊണ്ട് മറ്റുള്ളവർക്കു കൊടുക്കാൻ പാടില്ലെന്ന് എജി വ്യക്തമാക്കുന്നുമില്ല. എന്തായാലും പ്രതിസന്ധിയിലാകുന്നത് അധ്യാപക ജീവിതംതന്നെ!
വച്ചുതാമസിപ്പിക്കുക എന്ന ഗൂഢലക്ഷ്യം
തുടർച്ചയായ പ്രസ്താവനകളിൽ മന്ത്രി പറയുന്നു, എൻഎസ്എസിനെപ്പോലെ മറ്റുള്ളവരും സുപ്രീംകോടതിയിൽനിന്ന് വിധി വാങ്ങി വരാൻ! കോടതി വിധിയില്ലാതെ ഈ നാട്ടിൽ നീതി നടപ്പാകില്ലേ? പിന്നെന്തിനാണ് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ? സത്യം, ധർമം, നീതി, ന്യായം എന്നീ തൂണുകളിലാണ് ഭരണ സംവിധാനം പടുത്തുയർത്തേണ്ടത്. നീതിയും ന്യായവും കോടതി ഉറപ്പാക്കുന്നു. സത്യവും ധർമവും ഭരണകർത്താക്കളിൽനിന്നു ലഭിക്കണം.
കേരളത്തിൽ നൂറുകണക്കിന് സിംഗിൾ, കോർപറേറ്റ് മാനേജ്മെന്റുകൾ ക്രിസ്ത്യൻ സമുദായത്തിൽ തന്നെയുണ്ട്. ഓരോ മാനേജ്മെന്റും അവർക്കായി കോടതിവിധിയുമായി വരണമെന്നാണോ മന്ത്രി ഉദ്ദേശിക്കുന്നത്? എന്തൊരു അസംബന്ധമാണിത്? അതാണോ സത്യ-ധർമ പരിപാലനം? കോടതിയിൽ പോകാൻ മാനേജ്മെന്റുകളെ നിരന്തരം ഉപദേശിക്കുന്ന മന്ത്രിയുടെ ലക്ഷ്യം പ്രശ്നം വച്ചുതാമസിപ്പിക്കുക എന്നതാണ്. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് പരമോന്നത കോടതി അടിവരയിട്ടു പറയുമ്പോൾ എങ്ങനെയും താമസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഓരോരോ മാനേജ്മെന്റുകളായി സുപ്രീംകോടതിയിൽ പോയി വരാൻ കാലതാമസമെടുക്കുമെന്നു സർക്കാരിനറിയാം. അതുകൊണ്ടാണല്ലോ നാലു മാസത്തിനകം തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതി നൽകിയ നിർദേശം അതുവരെ വച്ചുതാമസിപ്പിച്ച് സമയപരിധി തീരാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സർക്കാർ പ്രതികൂല ഉത്തരവിറക്കിയത്. കോടതിയലക്ഷ്യത്തെക്കുറിച്ചു വിലപിക്കുന്ന മന്ത്രി എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന സുപ്രീംകോടതി വിധിയുടെ കോടതിയലക്ഷ്യമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് എന്തേ മനസിലാക്കുന്നില്ല?
ശമ്പളമില്ലാതെ, അസംതൃപ്തനായ അധ്യാപകൻ പഠിപ്പിക്കുന്ന കുട്ടികളത്രയും സർക്കാരിന്റേതു തന്നെയല്ലേ? എയ്ഡഡായാലും സർക്കാരായാലും പൊതുവിദ്യാലയം നാടിന്റേതാണ്; അവിടത്തെ കുട്ടികൾ സർക്കാരിന്റേതാണ്... ഈയൊരു പൊതുബോധമാണ് ഇനി നമ്മെ നയിക്കേണ്ടത്.
ബിഷപ്പുമാർ വായ മൂടിക്കെട്ടണോ?
ഭിന്നശേഷി പ്രശ്നം നിയമസഭയിൽ അവതരിപ്പിക്കവേ ബിഷപ്പുമാരുടെ പ്രശ്നം അവതരിപ്പിക്കാനുള്ള വേദിയല്ല നിയമസഭയെന്ന സ്പീക്കറുടെ പരാമർശം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. തികഞ്ഞ ധാർഷ്ട്യമായിരുന്നു സ്പീക്കറുടെ വാക്കുകളിൽ കേൾക്കാൻ കഴിഞ്ഞത്.
ആധ്യാത്മിക നേതാക്കളായാൽ വായ മൂടി മിണ്ടാതിരിക്കേണ്ടവരാണെന്ന് ഭരണകർത്താക്കൾ വിചാരിക്കുന്നു. വിശ്വാസികളുടെ ആത്മീയവളർച്ച ശ്രദ്ധിക്കുന്നതിനൊപ്പം അവരുടെ ഭൗതിക ഉന്നതിയും ശ്രദ്ധിക്കുന്നതാണ് യഥാർഥ പൗരോഹിത്യ ധർമം. വിശ്വാസി സമൂഹം നേരിടുന്ന കഷ്ടതകളിൽനിന്നും അപമാനങ്ങളിൽനിന്നും മോചനം നൽകുക എന്നതും പ്രതിസന്ധികളിൽ ഒപ്പം നിൽക്കുക എന്നതും സഭാ നേതൃത്വത്തിന്റെ കടമയാണ്.
സഭയുടെ ചരിത്രത്തിൽ എന്നും അങ്ങനെയാണു താനും. അതുകൊണ്ടുതന്നെ ഭിന്നശേഷി പ്രശ്നത്തിലൂടെ ദുരിതമനുഭവിക്കുന്ന അധ്യാപകർക്കുവേണ്ടി കത്തോലിക്കാ ബിഷപ്പുമാർ ഇനിയും സംസാരിക്കും. അതിഷ്ടപ്പെടാത്ത സ്പീക്കർ പദവി രാജഭരണകാലത്തേതല്ലെന്ന് ഓർമിക്കുന്നത് ഉചിതമാണ്.
സർക്കാരിനു ചെയ്യാവുന്നത്
►ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിരിക്കുന്ന മുഴുവൻ തസ്തികകളിലും നിയമനം പൂർത്തീകരിച്ചാൽ മാത്രമേ മറ്റു നിയമനങ്ങൾ അംഗീകരിക്കൂ എന്ന വാശി ഉപേക്ഷിക്കുക.
►കോടതിവിധി അനുസരിച്ച് എത്രയും വേഗം മറ്റു നിയമനങ്ങൾ അംഗീകരിക്കുക.
►യോഗ്യതയുള്ള ഭിന്നശേഷിക്കാരുടെ എണ്ണവും അവർക്കായി തസ്തികകൾ മാറ്റിവച്ചവരുടെയും അല്ലാത്തവരുടെയും കണക്കുകളും പ്രസിദ്ധീകരിക്കുക.
►കോടതി-സർക്കാർ ഉത്തരവുകൾ പാലിക്കാത്തവർക്കെതിരേ നടപടി സ്വീകരിക്കുക.
►ഭിന്നശേഷിക്കാർക്കായി സീറ്റുകൾ മാറ്റിവച്ച് നിയമനം നടത്തിയ മാനേജ്മെന്റുകളും നിയമനം നടത്താത്തവരുമുണ്ട്. നിയമനം നടത്താത്തവർ മിടുക്കന്മാരായി മാറാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം.
►പ്രശ്നപരിഹാരത്തിനായി സർക്കാർ രൂപീകരിച്ചിരിക്കുന്ന സമിതികളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുക.
►പ്രതിഷേധത്തിലേർപ്പെട്ടിരിക്കുന്നവരുമായി ചർച്ച നടത്തുമെന്നു പറഞ്ഞത് എത്രയും വേഗം നടപ്പാക്കി പ്രശ്നപരിഹാരം കണ്ടെത്തുക.
(ലേഖകൻ, കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ രക്ഷാധികാരിയും
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജരുമാണ്)