Leader Page
ചങ്ങനാശേരി അതിരൂപതാംഗവും കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പോസ്തലിക് സെമിനാരിയുടെ മുൻ റെക്ടറുമായ ഫാ. തോമസ് ശ്രാമ്പിക്കൽ, കേരളത്തിലെയും ഭാരതീയ സഭയിലെയും ശ്രദ്ധേയനായ ധാർമിക ദൈവശാസ്ത്രജ്ഞനായിരുന്നു. വൈദിക വിദ്യാർഥികളുടെ പരിശീലനത്തിൽ ദീർഘകാല അനുഭവസമ്പത്തുള്ള അദ്ദേഹം അധ്യാപകൻ, സെമിനാരി റെക്ടർ, ദൈവശാസ്ത്ര പണ്ഡിതൻ, ആത്മീയ പിതാവ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
സെമിനാരി റെക്ടറും രൂപീകരണാചാര്യനും
വടവാതൂർ സെമിനാരി റെക്ടർ എന്ന നിലയിൽ വൈദിക രൂപീകരണത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഫാ. തോമസ് ശ്രാമ്പിക്കലിന് സാധിച്ചു. ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം സജീവ പങ്കുവഹിച്ചു. വൈദിക പരിശീലനത്തിൽ മാനുഷിക തലങ്ങൾക്ക് അദ്ദേഹം വലിയ പ്രാധാന്യം നൽകി.
മനഃശാസ്ത്രജ്ഞൻ കൂടിയായിരുന്ന അച്ചൻ, മനഃശാസ്ത്രവും ധാർമിക ദൈവശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിരന്തരം സംസാരിച്ചു. തത്വശാസ്ത്ര വിദ്യാർഥികൾക്കായി നടത്തിയ ‘വ്യക്തിത്വ വികസന’ക്ലാസുകളിലൂടെ മാനുഷിക പക്വതയുടെ ആവശ്യകതയെക്കുറിച്ച് അവരെ ബോധവത്കരിച്ചു.
‘നല്ല വൈദികനാകുന്നതിന് മുൻപ് നല്ല മനുഷ്യനായിരിക്കണം’ എന്ന് അദ്ദേഹം എപ്പോഴും ഓർമിപ്പിച്ചു. ദൈവത്തിന്റെ കരുണയും സ്നേഹവും മൂല്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നവരാകണം വൈദികരെന്ന് അദ്ദേഹം പഠിപ്പിച്ചു.
മികച്ച പരിശീലകനും പ്രിയങ്കരനായ അധ്യാപകനും
സെമിനാരി വിദ്യാർഥികളുടെ മാനസിക, ആത്മീയ, ബൗദ്ധിക വളർച്ചയ്ക്ക് വ്യക്തിഗത ശ്രദ്ധ നൽകിയ രൂപീകരണാചാര്യനായിരുന്നു അദ്ദേഹം. വിദ്യാർഥികളെ അടുത്തറിയാനും അവരെ ശരിയായ ദിശയിലേക്കു നയിക്കാനും അദ്ദേഹം പ്രത്യേക താത്പര്യമെടുത്തു. അടിസ്ഥാന ധാർമിക ദൈവശാസ്ത്രം, നീതിയും സത്യസന്ധതയും എന്നീ വിഷയങ്ങളിലാണ് അദ്ദേഹം ക്ലാസുകൾ നയിച്ചിരുന്നത്. വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും ആദരവ് പിടിച്ചുപറ്റിയ ഗുരുനാഥനായിരുന്നു അദ്ദേഹം.
സങ്കീർണമായ ദൈവശാസ്ത്ര ആശയങ്ങൾ ലളിതമായി അവതരിപ്പിച്ചിരുന്നതിനാൽ വിദ്യാർഥികൾ അദ്ദേഹത്തിന്റെ അധ്യാപന ശൈലിയെ ഏറെ വിലമതിച്ചു. വിഷയങ്ങളിലെ അഗാധമായ അറിവ് ലളിതമായി വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വിദ്യാർഥികളെ ശ്രദ്ധയോടെ കേൾക്കാനും സംശയങ്ങൾ ചോദിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. അധ്യാപനത്തോടുള്ള താത്പര്യം വിദ്യാർഥികളിലും പഠനാഭിലാഷം വളർത്തി.
പ്രമുഖ ധാർമിക ദൈവശാസ്ത്രജ്ഞൻ
ഭാരതീയ സഭയിൽ ധാർമിക ദൈവശാസ്ത്ര ശാഖയ്ക്ക് പുതിയ ദിശാബോധം നൽകിയ പണ്ഡിതനാണ് ഫാ. തോമസ് ശ്രാമ്പിക്കൽ. മനഃശാസ്ത്രത്തെയും രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അടിസ്ഥാനമാക്കി ‘മനഃസാക്ഷി’യെക്കുറിച്ച് നടത്തിയ പഠനത്തിനായിരുന്നു അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. ധാർമിക തത്വങ്ങളെയും പുണ്യങ്ങളെയും സംയോജിപ്പിച്ച ശൈലിക്ക് അദ്ദേഹം ഊന്നൽ നൽകി. ഓരോ ക്രിസ്ത്യാനിയും ശരിയായ ക്രിസ്തീയ മനഃസാക്ഷി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഓർമിപ്പിച്ചു.
ദൈവശാസ്ത്ര വിഷയങ്ങളിൽ ശ്രദ്ധേയമാ യ പ്രബന്ധങ്ങളും പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അടിസ്ഥാന ധാർമിക തത്വങ്ങളെക്കുറിച്ചും മറ്റു പ്രത്യേക വിഷയങ്ങളെക്കുറിച്ചുമുള്ള ലേഖനങ്ങൾ ശ്രദ്ധേയമാണ്. ‘നീതിയും സത്യസന്ധതയും’എന്ന വിഷയത്തിലെ ഗ്രന്ഥം ഏറെ പ്രശസ്തമാണ്. നീതിക്കുവേണ്ടി ശബ്ദമുയർത്തിയ ധാർമിക വ്യക്തിയായിരുന്നു അദ്ദേഹം. ‘അസോസിയേഷൻ ഓഫ് മോറൽ തിയോളജിയൻസ് ഓഫ് ഇന്ത്യ’യുടെ ആദ്യകാല പ്രമുഖ അംഗങ്ങളിൽ ഒരാൾ കൂടിയായിരുന്നു അച്ചൻ.
ശ്രേഷ്ഠമായ വ്യക്തിത്വം
ദീർഘദർശിയും ആകർഷകമായ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ഫാ. തോമസ് ശ്രാമ്പിക്കൽ. മാതൃകാപരമായ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് പ്രചോദനമായ വ്യക്തി. പ്രതിസന്ധികളിൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ ധൈര്യം കാണിച്ച അദ്ദേഹം, മറ്റുള്ളവരുടെ ആവശ്യങ്ങളോട് കരുണ കാണിക്കുകയും അവരുടെ കാഴ്ചപ്പാടുകളെ മനസിലാക്കുകയും ചെയ്തു. ധാർമിക ദൈവശാസ്ത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകളും വൈദിക പരിശീലനത്തിനുള്ള നിർദേശങ്ങളും സഭയ്ക്ക് എന്നും വിലപ്പെട്ടതാണ്.
ആഴമായ ബോധ്യങ്ങളും കാഴ്ചപ്പാടുകളും
അഡ്വ. ജോജി ചിറയിൽ
ഇന്ത്യയിലെ ധാർമികദൈവശാസ്ത്ര പണ്ഡിതരിൽ പ്രമുഖനാണ് ഫാ. ഡോ. തോമസ് ശ്രാമ്പിക്കൽ. പല സിമ്പോസിയങ്ങളിലും സെമിനാറുകളിലും ഉയർന്നുവന്ന ധാർമികദൈവശാസ്ത്ര പ്രശ്നങ്ങളിൽ അദ്ദേഹം എന്തു പറയുന്നു എന്ന് ആളുകൾ ശ്രദ്ധിച്ചിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ആ വിഷയങ്ങളിലെ ആധികാരിക നിലപാടുകളായിട്ടുണ്ട്.
അനേകം സെമിനാറുകളിൽ ധാർമികദൈവശാസ്ത്ര വിഷയങ്ങളിൽ അദ്ദേഹം പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ മേഖലയിൽ നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ യുവജനങ്ങൾക്കായി കേരളത്തിന്റെ പലഭാഗങ്ങളിലും സംഘടിപ്പിച്ച സെമിനാറുകളിലും ക്യാമ്പുകളിലും യുവജനമനഃശാസ്ത്രം, ലൈംഗികധാർമികത, ജീവന്റെ മൂല്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചതും അവരെ പ്രബുദ്ധരാക്കിയതും എടുത്തു പറയേണ്ട കാര്യമാണ്.
ധാർമികദൈവശാസ്ത്രത്തിലുള്ള നീണ്ട വർഷത്തെ അധ്യാപന പരിചയവും അനേകം കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള അനുഭവ സമ്പത്തും ഗവേഷണനിരീക്ഷണപാടവവും വെളിവാക്കുന്നതാണ് "To act Justly and deal Honestly' എന്ന ശ്രാമ്പിക്കലച്ചന്റെ പുസ്തകം. "നീതിയും സത്യസന്ധതയും' എന്ന തലക്കെട്ടിൽ ഇതിന്റെ മലയാള പരിഭാഷയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈദിക വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും ഈ വിഷയത്തിലെ ഒരു റഫറൻസ് ഗ്രന്ഥമെന്ന നിലയിൽ ഇതിനെ അണിയിച്ചൊരുക്കാൻ അച്ചന് സാധിച്ചു.
വൈദികർക്കുണ്ടാകേണ്ട വിശുദ്ധി, ധാർമികബോധം, അവർ നൽകേണ്ട ജീവിതസാക്ഷ്യം ഇവയെപ്പറ്റി തികഞ്ഞ ബോധ്യമുണ്ടായിരുന്ന ശ്രാമ്പിക്കലച്ചൻ തന്റെ വിദ്യാർഥികളോട് ചില കാര്യങ്ങളിൽ കർശന നിലപാടുകൾ സ്വീകരിച്ചിരുന്നു. ഇങ്ങനെ നിലപാടുകൾ സ്വീകരിക്കുമ്പോഴും വ്യക്തിപരമായി ഓരോരുത്തരെയും അറിയുകയും മനസിലാക്കുകയും തിരുത്തുകയും കരുതുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു എന്നത് അച്ചന്റെ എല്ലാ ശിഷ്യന്മാരും സമ്മതിക്കുന്ന കാര്യമാണ്.
ശ്രാമ്പിക്കലച്ചന്റെ ജീവിത മാതൃകയിൽനിന്നു പ്രചോദനം സ്വീകരിച്ച് അടുത്ത ബന്ധുക്കളായ ഫാ. സിജിമോൻ ശ്രാമ്പിക്കൽ, ഫാ. ക്രിസ്റ്റി കൂട്ടുമ്മേൽ, സിസ്റ്റർ ജോർജ് മരിയ എഫ്സിസി, സിസ്റ്റർ ജോസ്ലിൻ എസ്എസ്എച്ച്, സിസ്റ്റർ മരിയ കൂട്ടുമ്മേൽ സിഎംസി, എന്നിവർ സമർപ്പണജീവിതപാത തെരഞ്ഞടുത്തുഎന്നതും ശ്രദ്ധേയമാണ്.
(ചങ്ങനാശേരി അതിരൂപത പബ്ലിക്
റിലേഷൻസ് ഓഫീസറാണ് ലേഖകൻ)
Leader Page
ദൂരദര്ശൻ മാധ്യമങ്ങൾ ഉൾപ്പെടെ നവമാധ്യമങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് ലോകത്തുണ്ടാകുന്ന സംഭവങ്ങളെക്കുറിച്ച് നമ്മൾ അറിഞ്ഞിരുന്നതു പത്രത്തിലൂടെയാണ്. കേരള ജനതയുടെ വീട്ടിലെത്തിയ ആദ്യ വർത്തമാന പത്രം ദീപികയാണ്.
പത്രം വായിക്കാൻ കഴിയാത്ത ഒരു ദിവസത്തെപ്പറ്റി ചിന്തിക്കാൻപോലും സാധിക്കില്ല. കേരളത്തിന്റെ കലാ സാംസ്കാരിക രംഗത്ത് ദീപിക നൽകിയ സംഭാവനകൾ വളരെ വലുതാണ്. കലാകാരൻമാരെ പ്രോത്സാഹിപ്പിക്കന്ന നയമാണ് ദീപികയ്ക്ക്. എന്റെ നാടകവും നാടകവുമായി ബന്ധപ്പെട്ടുള്ള പുരസ്കാരങ്ങളുടെ വാർത്തയും പടവും നൽകി ദീപിക എക്കാലത്തും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
മലയാള ഭാഷയുടെ വളർച്ചയ്ക്ക് ദീപിക വലിയ സംഭാവനകളാണ് നൽകിയത്. മൂല്യത്തിലും സത്യത്തിലും എപ്പോഴും ഉറച്ചു നിൽക്കുന്ന സമീപനമാണ് ദീപികയ്ക്കുള്ളത്.
പ്രദീപ് മാളവിക നാടക നടൻ, സംവിധായകൻ, സംസ്ഥാന അവാർഡ് ജേതാവ്
Leader Page
പതിമൂന്നു വയസുള്ള ജെയ്മി മില്ലറിനെത്തേടി പോലീസ് അവന്റെ വീട്ടിലെത്തുന്നതോടെയാണ് നെറ്റ്ഫ്ലിക്സിൽ തരംഗമായ അഡോളസൻസ് എന്ന വെബ്സീരീസ് അതിന്റെ ഉദ്വേഗജനകമായ സഞ്ചാരം തുടങ്ങുന്നത്. കാറ്റിയെന്ന പെൺകുട്ടിയുടെ കൊലപാതകത്തിന്റെ ചുരുളഴിക്കുകയായിരുന്നു പോലീസിന്റെ ലക്ഷ്യം. ജെയ്മി ഭയപ്പെടുന്നു, കരയുന്നു. തന്റെ കുട്ടി ഒരിക്കലും അത് ചെയ്യില്ലെന്ന് അവന്റെ പിതാവ് പറയുന്നു. പ്രേക്ഷകരും അവന്റെ മുഖവും അതുതന്നെ പറയുന്നു. പക്ഷേ, തെളിവുകൾ സംസാരിച്ചപ്പോൾ തകർന്നുപോയത് അവന്റെ പിതാവും പ്രേക്ഷകരുമാണ്. കൊലപാതകത്തിന്റെ കാരണം അടുത്ത എപ്പിസോഡുകളിൽ അനാവരണം ചെയ്യുന്നു. അത് ഒരു കാലഘട്ടത്തിന്റെ കഥകൂടിയായി മാറുന്നു.
ഇൻസ്റ്റാഗ്രാം പേജിൽ കാറ്റി ഇട്ട Incel എന്ന വെറുമൊരു കമന്റുണ്ടാക്കുന്ന സംഘർഷങ്ങളുടെ ഇരുണ്ട തിരമാലകളില്പെട്ടാണ് ജെയ്മി സഹപാഠിയായ കാറ്റിയുടെ ജീവനെടുക്കുന്നത്. തന്റെ മകനുവേണ്ടി അഹോരാത്രം വിയർപ്പൊഴുക്കുന്ന പിതാവിന് തന്റെ ചോരയിൽ പിറന്നവൻ എന്തിനാണ് ഈ പാതകം ചെയ്തതെന്ന് മനസിലാകുന്നില്ല. അയാൾക്ക് ഇൻസെൽ എന്ന വാക്ക് അപരിചിതമാണ്. സാമ്പ്രദായിക ഡിക്ഷണറിയിൽ തെരഞ്ഞാൽ ആ വാക്കിന്റെ അർഥം പ്രയോഗാർഥത്തിന്റെ സമീപത്തുപോലും എത്താൻ കഴിയില്ല.
ഒരേ മേൽക്കൂരയ്ക്കു കീഴിലാകുമ്പോഴും രണ്ടു പ്രപഞ്ചങ്ങളിലാണ് കുട്ടികളും മാതാപിതാക്കളും ജീവിക്കുന്നത്. അതാണ് ഇവിടത്തെ പ്രശ്നം. കുട്ടികളും അവരുടെ ഭാഷയും മാതാപിതാക്കൾക്ക് മനസിലാകുന്നില്ല. അവർ നടന്നുനീങ്ങുന്ന സൈബർ ഇടവഴികളും അത് അവരിൽ നിർമിക്കുന്ന വിസ്മയങ്ങളും കൊടുങ്കാറ്റുകളും അറിയാതെപോകുന്നിടത്താണ് യഥാർഥ പ്രശ്നം തുടങ്ങുന്നത്. അഗാധമായ ചുഴികളെ ഉള്ളിലൊളിപ്പിക്കുന്ന ശാന്തസമുദ്രമാകാം ചിലപ്പോൾ അവരുടെ മനസ്. അതു വായിക്കാൻ മാതാപിതാക്കൾക്ക് കഴിയാതെ വരുന്നു.
ജൻ സികളല്ല ആൽഫകൾ
2009 ഡിസംബർ 31ന് ജൻ സിയുടെ കലണ്ടർ അവസാനിച്ചു... 2010ലും അതിനുശേഷവും ജനിച്ചവരാണ് ജനറേഷൻ ആൽഫ. ഡിജിറ്റൽലോക ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള വർഷമാണത്. സമൂഹ മാധ്യമ വിപ്ലവം സൃഷ്ടിച്ച ഇൻസ്റ്റാഗ്രാം പിറക്കുന്നതും മൊബൈലിനും ലാപ്ടോപ്പിനുമിടയിലെ ആപ്പിൾ ഐപാഡ് ജനിക്കുന്നതും അതേ വർഷമാണ്.
ടച്ച്
ലോകത്തിലേക്ക് ജനിച്ചുവീഴുന്ന കുഞ്ഞ് ചുറ്റുപാടുകളെ അറിഞ്ഞു തുടങ്ങുന്നത് സ്പർശനങ്ങളിലൂടെയാണ്. നേർത്തതും പരുപരുത്തതുമായ സ്പർശനങ്ങൾ; അമ്മയുടെ സാന്ത്വനസ്പർശവും. കുഞ്ഞിന്റെ ലോകാനുഭവങ്ങളെല്ലാം പലതരം സ്പർശനങ്ങളുടെ രൂപത്തിൽ സംഭരിക്കപ്പെടുന്നു. ടച്ച് സ്ക്രീൻ കടമെടുത്തത് മനുഷ്യന്റെ ആദിമമായ മനുഷ്യാനുഭവത്തെത്തന്നെയാണ്. ടച്ച് സ്ക്രീനിന്റെ ലോകത്തേക്കാണ് ആൽഫകൾ പിറവികൊണ്ടത്. മനുഷ്യനേക്കാൾ യന്ത്രത്തെ സപർശിച്ച തലമുറയാണവർ. ജൻ സിക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ഉപജീവനത്തിനും വിനോദത്തിനുമുള്ള മാർഗമായിരുന്നുവെങ്കിൽ ആൽഫകൾക്ക് വിനോദവും വിദ്യാഭ്യാസവും വിനിമയവും എല്ലാം ഇതിലൂടെയാകുന്നു. യന്ത്രങ്ങളെ സ്പർശിക്കുന്ന കുഞ്ഞുങ്ങളുടെ മനസിനെ യന്ത്രങ്ങളും സ്പർശിക്കുന്നുവെന്നേയുള്ളൂ.
കരുണ, ആർദ്രത, വിവേകം, കരുതൽ ഇവ യന്ത്രങ്ങൾക്കില്ല എന്നതാണ് പ്രശ്നം. ഇതാണ് ഇനി അങ്ങോട്ടുള്ള പ്രശ്നവും. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന് സ്നേഹം എന്താണെന്ന് നിർവചിക്കാനാകും. അതിനെ അനുഭവമാക്കാൻ കഴിയില്ല. തിയറികളും നിർവചനങ്ങളും മാത്രമുള്ള ജീവിതത്തിന്റെ തണുത്ത ക്ലാസ്മുറികളിലാണ് നമ്മുടെ കുട്ടികളിരിക്കുന്നത്.
കുട്ടികളെ അറിയണം എന്നത് ക്ലീഷേയാണ്.
കുട്ടികൾക്കൊപ്പം സഞ്ചരിക്കണം. അവർ ജീവിക്കുന്ന ഇക്കോസിസ്റ്റം എന്താണെന്ന് മാതാപിതാക്കൾ അറിയണം. പേരന്റിംഗ് കരുതലോ കേൾക്കലോ മാത്രമായി ചുരുക്കേണ്ടതില്ല. മാതാപിതാക്കൾ മാറിയ ലോകം എന്താണെന്നറിയണം. ധാർമികതയും ശരിതെറ്റുകളെക്കുറിച്ചുള്ള ബോധ്യങ്ങളും മാത്രംപോരാ. മനഃശാസ്ത്രപരമായ അറിവും സാങ്കേതികജ്ഞാനവും ഇന്നത്തെ പേരന്റിംഗ് ആവശ്യപ്പെടുന്നുണ്ട്.
ഭാഷ
കുട്ടികളുടെ ഭാഷയും കോഡുകളും മാത്രം ശ്രദ്ധിക്കൂ. അത് രൂപപ്പെടുന്നത് എങ്ങനെയാണെന്ന് നോക്കൂ. ഈ ഇമോജി സാമ്പ്രദായികമായി വിനിമയം ചെയ്യുന്ന ഒരർഥമുണ്ട്. അത് ഇതിലെ ദൃശ്യസൂചനകൾ വച്ചിട്ടുള്ളതാണ്. ഇവിടെ കണ്ണും കണ്ണീരുമുണ്ട്. അതുകൊണ്ട് ഇത് ദുഃഖത്തെ സൂചിപ്പിക്കുന്നുവെന്ന നിഗമനത്തിലെത്താനാണ് എളുപ്പം. പക്ഷേ ഇത് പുതുമുറക്കാരുടെ ചിരി ഇമോജിയാണ്. പ്രത്യക്ഷത്തിലുള്ള എല്ലാ ലാക്ഷണിക ഭാവങ്ങളെയും പ്രവചനീയതകളെയും കാറ്റിൽപറത്തി സാമ്പ്രദായിക സമൂഹം വിചാരിക്കുന്നതിന് കടകവിരുദ്ധമായ ഒരർഥമാണ് ജനിപ്പിക്കുന്നത്. പ്രത്യക്ഷമായ ലാക്ഷണിക അർഥത്തിന് കടകവിരുദ്ധമായ അർഥം നിർമിക്കുന്ന ഈ പ്രവണത (Semantic Subversion) അവരുടെ വിനിമയ തന്ത്രത്തിന്റെ പ്രധാന സവിശേഷതയാണ്.
തങ്ങളുടെ ആന്തരിക സംഭാഷണങ്ങളിലേക്ക് പഴയ തലമുറ പ്രവേശിക്കാതിരിക്കാനുള്ള പ്രതിരോധതന്ത്രം കൂടിയിവിടെയുണ്ട്. പൊളി എന്ന വാക്ക് പണ്ടും ഇന്നും ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക. അർഥം മുന്നൂറ്റിയറുപതു ഡിഗ്രിയിലാണ് തിരിഞ്ഞത്. ഭാഷയുടെ തിരിമറിയലുകൾ യഥാർഥത്തിൽ അവരുടെ ലോകവീക്ഷണത്തിലേക്കുള്ള സൂചനയാണ്. ഭാഷ ഒരാൾ ലോകത്തെ കാണുന്ന വിധം കൂടിയാണ്. കുട്ടികളുടെ നിലപാടുകളും വീക്ഷണങ്ങളും പഴയ തലമുറയുടേതില്‍നിന്ന് കടകവിരുദ്ധമാണ്. അതുകൊണ്ട് അത് തെറ്റാണെന്നല്ല. പുതിയൊരു രീതിശാസ്ത്രംകൊണ്ട് അവരെ മനസിലാക്കാൻ ശ്രമിക്കണം.
ഫോണോസാപിയൻ
ഒരു ഡോക്്ടർ കുറിപ്പടിയെഴുതുന്നതുപോലെ ഈ തലമുറയിലെ പ്രശ്നങ്ങൾക്ക് വേഗം ഉത്തരങ്ങൾ നിർദേശിക്കാൻ കഴിയില്ല. ജെയ്മിയുടെ അച്ഛന് തന്റെ മകന്റെയുള്ളിലെ കൊടുങ്കാറ്റിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. നമ്മൾ പ്രേക്ഷകരും തെറ്റിദ്ധരിച്ചു. മുഖം നിഷ്കളങ്കമാണെങ്കിലും കുട്ടി പ്രായത്തിൽ വളരെ മുമ്പിലാണെന്ന് നാം തിരിച്ചറിഞ്ഞില്ല. പ്രായത്തേക്കാൾ മുമ്പിലാണ് പുതിയ കുട്ടിയുടെ ചിന്തകൾ. കുട്ടികളുടെ മാനസികമായ പ്രായം (Mental Age) എങ്ങനെ നാം കണ്ടെത്തും. കൈയിലിരിക്കുന്ന ഡിവൈസുകളും അതിലൂടെ ലഭ്യമാകുന്ന ഡേറ്റാബേസുകളും അവന്റെ ചിന്തയുടെ ഭാഗമാണ്.
പണ്ടത്തെ തലമുറ ഉത്തരത്തിനുവേണ്ടി എത്ര കാലം മനസിൽ സംഭരിച്ചു കൊണ്ടുനടന്നിട്ടുണ്ട്. മുതിർന്നവരോട് അന്ന് ചോദിച്ച ചോദ്യങ്ങൾക്ക് ‘നീ അത് ഇപ്പോൾ അറിയേണ്ട’ എന്ന ഉത്തരവും കിട്ടിയിട്ടുണ്ട്. പക്ഷേ ഇന്ന് എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ട്. ചോദ്യം ചോദിക്കുന്നവന്റെ പ്രായവും കാലവും മനസിലാക്കാതെ യന്ത്രങ്ങൾ നിരന്തരം ഉത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. നിരന്തരം ചോദ്യം ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്യുന്ന കുട്ടികൾ കാലത്തിനുമുമ്പേ കുതിച്ചുപായുകയാണ്.
ഒരു കുട്ടി തന്റെ അടിസ്ഥാന സങ്കല്പങ്ങൾ രൂപപ്പെടുത്തുന്ന കാലത്തെങ്കിലും ഡിവൈസുകൾ അവനിൽനിന്ന് മാറ്റിവയ്ക്കേണ്ടതുണ്ട്. മനുഷ്യനിൽനിന്നാണ് അവൻ പഠിച്ചുതുടങ്ങേണ്ടത്. ഡിജിറ്റൽ ലോകത്തിന്റെ ഇടനാഴികളിലൂടെ അവർ നടക്കുന്ന ലോകം വിസ്മയങ്ങൾ മാത്രമല്ല മുറിവുകളും ട്രോമകളും അവർക്ക് സമ്മാനിക്കുന്നുണ്ട്. കൊച്ചുകുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നത് നല്ലതാണ്. സോഷ്യൽ മീഡിയ നിരോധനങ്ങളെയോ നിയന്ത്രണങ്ങളെയോ മറികടന്ന് ജനറേഷൻ ആൽഫ നിർമിച്ചെടുക്കുന്ന പുതിയ സാമൂഹിക മണ്ഡലങ്ങളാണ് മൾട്ടിപ്ലെയർ ഡിജിറ്റൽ ഗെയിമുകൾ. കളികളിലൂടെയാണ് ഇന്ന് സൗഹൃദങ്ങൾ കുട്ടികൾ കണ്ടെത്തുന്നത്.
യഥാർഥലോകത്തെ അപകടങ്ങളെപ്പോലെ ഇത്തരം അപകടങ്ങളെയും മാതാപിതാക്കൾ മുൻകൂട്ടി അറിഞ്ഞേ മതിയാകൂ. അവർക്ക് മനസു തുറക്കാൻ ആരെങ്കിലും ഉണ്ടാകണം. വാഹനങ്ങൾ സർവീസ് ചെയ്യുന്നതുപോലെ ഇടയ്ക്ക് പ്രഫഷണൽ കൗൺസലിംഗുകളും കുട്ടികൾക്ക് നല്ലതാണ്. സ്കൂളുകളിൽ കൗൺസലർമാർ ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണ്. സാമ്പത്തിക ബാധ്യതയാണ് കാര്യമെങ്കിൽ സ്കൂൾ ക്ലസ്റ്ററിന് ഒരു കൗൺസലറെയെങ്കിലും അനുവദിക്കുന്നത് പരിഗണിക്കണം. പക്ഷേ ഏറ്റവും പ്രധാനമായി വേണ്ടത് മുറികളിൽ പൊടിപിടിച്ചിരിക്കുന്ന പഴയ ക്രിക്കറ്റ് ബാറ്റ് പൊടിതട്ടിയെടുക്കുക എന്നതാണ്. തൊടികളും പറമ്പുകളും ഉണരട്ടേ. പഴയ കുട്ടിക്കൂട്ടമാകാൻ അവരെ അനുവദിക്കുക. കുട്ടികൾ പരസ്പരം ഇടകലരട്ടെ. വീഴാനും തോൽക്കാനും അവർ പഠിക്കട്ടെ .
ഇടകലരലിൽനിന്നും കളികളിൽനിന്നും വിലപ്പെട്ട സാമൂഹിക പാഠങ്ങൾ പഠിച്ചവരാണ് നാം. യന്ത്രങ്ങളോടുള്ള കുട്ടികളുടെ കൂട്ടുകെട്ട് ലോകത്തിലെ ഏറ്റവും വലിയ ചീത്ത കൂട്ടുകെട്ടായി മാറാം. ശത്രുതയോടെ അതിനെ തകർക്കുയല്ല സ്നേഹത്തോടെ അതിനെ വഴിതിരിച്ചു വിടുകയാണ് വേണ്ടത്. കുട്ടികൾക്കൊപ്പം സഞ്ചരിക്കൂ. അവരുടെ ഭാഷയും മൗനങ്ങളും കൊടുങ്കാറ്റുകളും തിരിച്ചറിയൂ; മറ്റാരെങ്കിലും വാതിൽ തുറന്ന് അകത്ത് പ്രവേശിക്കുന്നതിനു മുമ്പ്.
ഒന്നുകൂടി
സോഷ്യൽമീഡിയയിൽ കുറെ ട്രോളുകളും ഷോര്‍ട്ടുകളും റീലുകളും ഇറങ്ങുന്നുണ്ട്. കുട്ടികൾ പിടിക്കപ്പെട്ടതിനെ ആഘോഷവും കണ്ടന്റുമാക്കുകയാണ് അവർ. പക്ഷേ, അവരുടെ വീഴ്ചയ്ക്ക് നമുക്കും വലിയ ഉത്തരവാദിത്വമില്ലേ? അവർ അനുഭവിച്ച നോവുകളും ശിഥിലമായ കുടുംബാന്തരീക്ഷവും പറയാനാരുമില്ലാത്ത അനാഥത്വവും ഒരു കാരണമായിട്ടുണ്ടാവില്ലേ? പരിഹാസം നല്ലതാണ്. പക്ഷേ അത് നമ്മിലേക്കുതന്നെ തിരിച്ചെത്തുന്നതാകരുത്.
Leader Page
കുട്ടിയുടെ കൈകളിൽ പുസ്തകങ്ങളും കളിപ്പാട്ടങ്ങളും സ്വപ്നങ്ങളുമാണ് ഉണ്ടാകേണ്ടത്. എന്നാൽ ചിലപ്പോൾ അതേ കൈകളിൽ ചോര പുരളുന്നത് ഒരു സമൂഹത്തെ മുഴുവൻ ചിന്തിപ്പിക്കുന്ന വിഷയമാണ്. കുട്ടിയുടെ തെറ്റിനെ മാത്രം കാണുകയാണോ, അതോ ആ തെറ്റിലേക്ക് അവനെ നയിച്ച സാഹചര്യങ്ങളെ മനസിലാക്കുകയാണോ വേണ്ടത്?
ഹരിപ്പാട് കരുവാറ്റയിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു 13 വയസുകാരിയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളും പോലീസ് കസ്റ്റഡിയിലായ സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സംഭവം ഒരു വലിയ സാമൂഹിക ചോദ്യമുയർത്തുന്നു: ഒരു കൗമാരക്കാരന്റെ മനസിൽ ഇത്ര ഗുരുതരമായ കുറ്റചിന്ത എങ്ങനെ രൂപപ്പെടുന്നു?
ഈ ചോദ്യത്തിനുള്ള ഉത്തരം ശിക്ഷയിൽ മാത്രം കണ്ടെത്താനാവില്ല. ഇന്ത്യയുടെ ജുവനൈൽ ജസ്റ്റീസ് ആക്ട് 2015 ഇത്തരം കുട്ടികളെ ‘കുറ്റവാളി’കളായി മാത്രം കാണുന്നില്ല. നിയമത്തിനു വഴങ്ങാത്ത കുട്ടിയുടെ സംരക്ഷണം, വികസനം, ചികിത്സ, പുനരധിവാസം, സാമൂഹിക പുനഃസംയോജനം എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്.
ഈ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ കുട്ടിയുടെ നിരപരാധിത്വത്തെക്കുറിച്ചുള്ള അനുമാനം, കുട്ടിയുടെ പൊതുമാന്യത, മൂല്യബോധം, അടിസ്ഥാന താല്പര്യങ്ങൾ മുതലായവ വിലയിരുത്താനുള്ള അവസരം, കുട്ടിയുടെ അഭിപ്രായം കേൾക്കാനുള്ള അവകാശം, സ്വകാര്യത, കുടുംബത്തിലേക്കുള്ള പുനഃസംയോജനം തുടങ്ങിയവ ഉൾപ്പെടുന്നു. എന്നാൽ ഈ നിയമത്തിൽ കുട്ടികളുടെ കുറ്റകൃത്യങ്ങളെ ഒരിക്കലും നിസാരവത്കരിക്കുന്നില്ല; മറിച്ച് കുറ്റം ചെയ്ത കുട്ടിയുടെ വ്യക്തിത്വത്തെ വിലയിരുത്തി തിരുത്തലുകൾ നൽകുന്ന സമീപനമാണുള്ളത്.
സമൂഹത്തിന്റെ ഉത്തരവാദിത്വം
ഇത്തരത്തിലുള്ള കുട്ടിയെ ജുവനൈൽ ജസ്റ്റീസ് ബോർഡിന്റെ മുമ്പിലാണ് ഹാജരാക്കേണ്ടത്. മാതാപിതാക്കളെയോ രക്ഷിതാക്കളെയോ ഇക്കാര്യം അറിയിക്കേണ്ടതുണ്ട്. കുട്ടിയുടെ കുടുംബപശ്ചാത്തലം, മുൻകാല ജീവിതസാഹചര്യങ്ങൾ, കുറ്റത്തിലേക്ക് നയിച്ചിരിക്കാവുന്ന ഘടകങ്ങൾ എന്നിവ പരിശോധിച്ചു സാമൂഹിക അന്വേഷണ റിപ്പോർട്ട് തയാറാക്കുകയും വേണം. ഇവിടെനിന്നാണ് നമ്മുടെ സമൂഹത്തിന്റെ ഉത്തരവാദിത്വം ആരംഭിക്കുന്നത്.
ജുവനൈൽ ജസ്റ്റീസ് ആക്ട്2015ന്റെ ഏറ്റവും വലിയ സവിശേഷത പുനരധിവാസത്തെ അത് കേന്ദ്രസ്ഥാനത്ത് നിർത്തുന്നു എന്നതാണ്. ജുവനൈൽ ജസ്റ്റീസ് ബോർഡിന് കൗൺസലിംഗ്, ഗ്രൂപ്പ് കൗൺസലിംഗ്, വിദ്യാഭ്യാസം, തൊഴിൽപരിശീലനം, ചികിത്സ, സാമൂഹിക ശുശ്രൂഷ, പ്രൊബേഷൻ തുടങ്ങിയ വിവിധ പരിഹാരമാർഗങ്ങൾ സ്വീകരിക്കാൻ കഴിയും. കുട്ടിയുടെ സാമൂഹിക അന്വേഷണ റിപ്പോർട്ടും വ്യക്തിഗത ആവശ്യങ്ങളും പരിഗണിച്ചാണ് നടപടി സ്വീകരിക്കേണ്ടത്.
അതേസമയം, 16 മുതൽ 18 വയസുവരെയുള്ള കുട്ടിയുടെമേൽ ഹീനമായ കുറ്റകൃത്യം ആരോപിക്കപ്പെട്ടാൽ, ജുവനൈൽ ജസ്റ്റീസ് ബോർഡ് സെക്്ഷൻ 15 പ്രകാരം പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ചില കേസുകളിൽ കുട്ടികളുടെ കോടതിയിലേക്ക് മാറ്റാനുള്ള നിയമപരമായ സാധ്യതയുണ്ട്. എന്നാൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് ഈ പ്രത്യേക വിചാരണ പ്രക്രിയകൾ ബാധകമല്ല.
കുട്ടിയുടെ മാറ്റം തിരിച്ചറിയാതെ പോകരുത്
കൗമാരം ശാരീരികവും മാനസികവും വൈകാരികവുമായ വലിയ മാറ്റങ്ങളുടെ കാലഘട്ടമാണ്. ഈ പ്രായത്തിൽ അംഗീകാരത്തിനും സ്വാതന്ത്ര്യത്തിനും കുട്ടികൾ ഏറെ അഭിലഷിക്കും. കൂട്ടുകാരുടെ സ്വാധീനവും വളരെ പ്രധാനമാണ്. കുടുംബത്തിൽ തുറന്ന സംഭാഷണം ഇല്ലാതാകുമ്പോൾ കുട്ടിയുടെ യഥാർഥലോകം മാതാപിതാക്കളിൽനിന്ന് അകന്നുപോകാം. കുട്ടിയുടെ ചെറിയ പരാതികളും പെരുമാറ്റത്തിലെ മാറ്റങ്ങളും ഒറ്റപ്പെടലും അമിതമായ കോപവും സംശയാസ്പദമായ സൗഹൃദങ്ങളും അവഗണിക്കാൻ പാടില്ല. ഒരു വലിയ പ്രശ്നം രൂപപ്പെടുമ്പോഴാകും കുടുംബത്തിന് ഇവയുടെ ഗൗരവം തിരിച്ചറിയാൻ കഴിയുക.
ഡിജിറ്റൽ ജീവിതത്തിന് മാർഗനിർദേശം
മൊബൈൽ ഫോൺ ഈ പ്രശ്നത്തിന് പുതിയൊരു മാനവും നൽകിയിട്ടുണ്ട്. അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും വലിയ സാധ്യതകൾ നൽകുന്ന അതേ ഡിജിറ്റൽ ലോകത്ത് അക്രമവും കുറ്റകൃത്യങ്ങളും തെറ്റായ ജീവിതമാതൃകകളും കുട്ടികളെ സ്വാധീനിക്കാം. കുട്ടിയുടെ ഡിജിറ്റൽ ജീവിതത്തെ മനസിലാക്കാനും അതിൽ ശരിയായ നിയന്ത്രണവും മാർഗനിർദേശവും നൽകാനും മാതാപിതാക്കൾക്ക് കഴിയണം.
കൂട്ടുകാരുടെ സ്വാധീനവും അത്രതന്നെ പ്രധാനമാണ്. നല്ല സൗഹൃദം വ്യക്തിത്വത്തെ വളർത്തുന്നു; തെറ്റായ കൂട്ടുകെട്ട് തെറ്റായ തീരുമാനങ്ങളെ സാധാരണവത്കരിക്കാനിടയുണ്ട്. അതിനാൽ കുട്ടിയുടെ സുഹൃത്തുക്കളെ നിരാകരിക്കുന്നതിനേക്കാൾ, അവരുടെ സൗഹൃദലോകത്തെ മനസിലാക്കുകയും വിശ്വാസത്തോടെ കുട്ടിയുമായി സംവദിക്കുകയും ചെയ്യുന്നതാണ് ഫലപ്രദം.
കുറ്റവാസന തടയുന്ന സമീപനങ്ങള്‍
തെറ്റ് സംഭവിച്ചതിനുശേഷമാണ് നിയമനടപടികൾ ഉണ്ടാവുക. എന്നാൽ അതിനുമുമ്പ് കുടുംബവും കലാലയങ്ങളും സമൂഹവും ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ട്. കുട്ടിയുടെ മനസ് അറിയുക, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുക, ഡിജിറ്റൽ ഉപയോഗത്തിൽ മാർഗനിർദേശം നൽകുക, നല്ല സൗഹൃദങ്ങൾക്ക് അവസരം നൽകുക, മാനസിക സംഘർഷങ്ങൾ തിരിച്ചറിയുക, ആവശ്യമെന്നു കാണുമ്പോൾ കൗൺസലിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുക എന്നിവയെല്ലാം കുട്ടികളിലെ കുറ്റവാസന തടയുന്നതിനു സ്വീകരിക്കാവുന്ന സാമൂഹിക സമീപനങ്ങളാണ്...
കുട്ടികളെ ശിക്ഷിക്കുന്നതിനുമുമ്പ് അവരെ മനസിലാക്കണം. തെറ്റിനെ ന്യായീകരിക്കാതെ, തെറ്റിലേക്ക് നയിച്ച സാഹചര്യങ്ങളെ തിരിച്ചറിയണം. കുറ്റബോധത്തോടൊപ്പം ഉത്തരവാദിത്വബോധവും വളർത്താനാകണം. നിയമനടപടിക്കൊപ്പം വിദ്യാഭ്യാസവും കൗൺസലിംഗും പുനരധിവാസവും ഉറപ്പാക്കണം. കുട്ടിയുടെ ഭാവി സമൂഹത്തിന്റെ ഭാവിയാണ്. അതുകൊണ്ട് വഴിതെറ്റുന്ന ഓരോ കൗമാരക്കാരന്റെയും ഉള്ളിൽ ഒരു കുറ്റവാളിയെ മാത്രം കാണാതെ, തിരുത്തപ്പെടാനും തിരിച്ചുവരാനും കഴിയുന്ന ഒരു മനുഷ്യജീവിതത്തെ കാണാൻ നമുക്കാവട്ടെ.
(നെടുമങ്ങാട് കളത്തറ വിമല ഇംഗ്ലീഷ്വിദ്യാലയയിലെ ബർസാർ ആണ് ലേഖകൻ)
Leader Page
പതിമൂന്ന് വയസുള്ള ഒരു കുട്ടി കൊലപാതകം ചെയ്യാൻ സുഹൃത്തുകളുടെ സഹായം തേടിയെന്ന സംഭവത്തെ വിലയിരുത്തുമ്പോൾ കുറ്റകൃത്യം മാത്രം നമ്മുടെ മുന്നിൽ ഉണ്ടായാൽ പോരാ. കുട്ടിയുടെ വളർച്ചയും കുടുംബ-സാമൂഹിക സാഹചര്യങ്ങളും കൂടി പരിശോധിക്കേണ്ടതുണ്ട്.
1. പീഡനത്തിന്റെ അനുഭവം
ശാരീരികമോ ലൈംഗികമോ മാനസികമോ ആയ പീഡനങ്ങൾ, കുട്ടികളുടെ സുരക്ഷിതത്വബോധത്തെയും മറ്റുള്ളവരിലുള്ള വിശ്വാസത്തെയും ഗുരുതരമായി ബാധിക്കാം. ഭയം, കോപം, കുറ്റബോധം തുടങ്ങിയ വികാരങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്.
2. ട്രോമയും തുടർച്ചയായ സമ്മർദവും
ദീർഘകാല ഭയം കുട്ടികളുടെ വികാരങ്ങളെ നിയന്ത്രിക്കാനും പ്രശ്നങ്ങളെ ശാന്തമായി നേരിടാനുമുള്ള കഴിവിനെ ബാധിക്കാം. ചില സാഹചര്യങ്ങളിൽ അതിരൂക്ഷമായ പ്രതികരണങ്ങളിലേക്ക് നയിച്ചേക്കാം.
3. കുടുംബത്തിലെ അസ്ഥിരത
മാതാപിതാക്കളുടെ വേർപിരിയൽ, കുടുംബത്തിലെ നിരന്തര സംഘർഷം, അവഗണന തുടങ്ങിയവ കുട്ടികളുടെ മാനസികസുരക്ഷയെ ദുർബലപ്പെടുത്താം. എന്നാൽ ‘broken family’ എന്നതുതന്നെ കുറ്റപ്രവണതയുടെ നേരിട്ടുള്ള കാരണമാകും എന്ന് പറയാനാവില്ല; ഒറ്റ രക്ഷിതാവാണെങ്കിലും കുട്ടിക്ക് ലഭിക്കുന്ന സ്ഥിരതയും പിന്തുണയുമാണ് കൂടുതൽ പ്രധാനപ്പെട്ടത്.
4. വിശ്വസിക്കാവുന്ന മുതിർന്നയാളുടെ അഭാവം
സ്വന്തം ഭയങ്ങളും പ്രശ്നങ്ങളും തുറന്നുപറയാൻ ഒരാൾ ഇല്ലെങ്കിൽ കുട്ടികൾ ഒറ്റപ്പെടാം. സഹായം തേടുന്നതിനു പകരം പ്രശ്നങ്ങൾ സ്വയം കൈകാര്യം ചെയ്യാൻ ശ്രമിക്കുന്ന അവസ്ഥ ഉണ്ടാകാം.
5. അശക്തതയുടെ അനുഭവം
“എന്നെ സംരക്ഷിക്കാൻ ആരുമില്ല” എന്ന തോന്നൽ ശക്തമായാൽ പ്രശ്നത്തിന്റെ ഉറവിടംതന്നെ ഇല്ലാതാക്കുന്നതാണ് ഏക പരിഹാരമെന്ന തെറ്റായ ചിന്ത വളരാം.
6. ഹിംസയെ പ്രശ്നപരിഹാരമായി കാണുന്ന സാഹചര്യം
വീട്ടിലോ ചുറ്റുപാടുകളിലോ സിനിമകളിലോ ഒക്കെ ഹിംസ ആവർത്തിച്ച് കാണുന്ന കുട്ടികൾ, സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാർഗമായി ഹിംസയെ പഠിച്ചെടുക്കാനുള്ള സാധ്യതയുണ്ട്.
7. സുഹൃത്തുക്കളുടെയും പ്രണയബന്ധങ്ങളുടെയും സ്വാധീനം
കുടുംബത്തിൽനിന്ന് ലഭിക്കാത്ത സ്നേഹവും അംഗീകാരവും കൗമാരക്കാർ മറ്റു ബന്ധങ്ങളിൽ തേടാം. ഇരയാക്കപ്പെടുന്ന കുട്ടികൾ ചതി, വഞ്ചന എന്നിവയ്ക്കോ ഭീഷണി, വശീകരണം എന്നിവയ്ക്കോ വശംവദരായിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കേണ്ടതാണ്.
8. മാനസിക അപക്വത
പതിമൂന്ന് വയസിൽ ദീർഘകാല പ്രത്യാഘാതങ്ങൾ കൃത്യമായി വിലയിരുത്താനും സങ്കീർണമായ തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവുകൾ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടമാണ്.
9. ഒറ്റപ്പെടലും വിശ്വാസക്കുറവും
“ഞാൻ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല” എന്ന ധാരണ കുട്ടിയെ സഹായത്തിൽനിന്ന് അകറ്റാം. ഇതിലൂടെ അപകടകരമായ സ്വയം-പ്രശ്നപരിഹാര രീതികൾ രൂപപ്പെടാം.
10. പല ഘടകങ്ങളുടെ കൂട്ടിച്ചേരൽ
ഇത്തരം സംഭവങ്ങളെ ഒരു കാരണത്തിലേക്ക് ചുരുക്കുന്നത് ശരിയല്ല. പീഡനം, കുടുംബത്തിലെ അസ്ഥിരത, ട്രോമ, സമപ്രായക്കാരുടെ സ്വാധീനം, സാമൂഹിക ഒറ്റപ്പെടൽ എന്നിവ പരസ്പരം ഇടപെട്ടിരിക്കാം. പീഡനം അനുഭവിച്ച കുട്ടികളിൽ ഭൂരിഭാഗവും കുറ്റവാളികളാകുന്നില്ല എന്ന കാര്യവും പ്രത്യേകം ഓർക്കണം.
അന്വേഷിക്കേണ്ട പ്രധാന കാര്യങ്ങൾ:
ചുരുക്കത്തിൽ: ഒരു കുട്ടിയുടെ ഗുരുതരമായ കുറ്റകൃത്യത്തെ ന്യായീകരിക്കാതെ തന്നെ, ആ പെരുമാറ്റത്തിനു പിന്നിലെ സാഹചര്യങ്ങൾ മനസിലാക്കേണ്ടത് അത്യാവശ്യമാണ്. കുറ്റകൃത്യത്തിനൊപ്പം പീഡനം, കുടുംബപിന്തുണയുടെ അഭാവം, മാനസിക ആഘാതം, ബന്ധങ്ങളിലെ സ്വാധീനം, സാമൂഹിക സാഹചര്യം എന്നിവ പരിശോധിച്ചാൽ മാത്രമേ ഇത്തരം സംഭവങ്ങൾ നേരത്തേ തിരിച്ചറിയാനും ഭാവിയിൽ തടയാനും കഴിയൂ.
(സൈക്കോളജിക്കൽ കൗൺസിലറാണ് ലേഖിക)
Leader Page
സാമൂഹിക മാധ്യമങ്ങള്‍ ലോകം ഭരിക്കുന്ന കാലത്ത് ആളുകള്‍ ഒരു ചെറിയ സ്ക്രീനിലേക്ക് ഒതുങ്ങി. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇതിന്റെ മോഹവലയത്തിലാണ്. വെറുമൊരു വിനോദോപാധിയായി മാത്രമല്ല; മറിച്ച്, ആളുകളുടെ ദൈനംദിന ദിനചര്യകളെയും പെരുമാറ്റത്തെയും ചിന്തയെയും സമൂഹ മാധ്യമങ്ങൾ ആഴത്തില്‍ സ്വാധീനിക്കുന്നു.
സമയം കളയാന്‍വേണ്ടി വെറുതെ കയറി നോക്കിയിട്ട് ഇപ്പോള്‍ അതില്‍നിന്ന് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് പലരും. ഉറക്കം, സുഹൃത്തുക്കളുമായുള്ള സംസാരങ്ങള്‍ എല്ലാം താളംതെറ്റിയിരിക്കുന്നു. തങ്ങൾ ഡിജിറ്റൽ ലോകത്തിലെ തടവുകാരാണെന്നും സമൂഹമാധ്യമ അടിമയാണെന്നും ഇക്കൂട്ടർ തിരിച്ചറിയാതെ പോകുന്നു.
കണക്കുകള്‍ പറയുന്ന സത്യം
കുട്ടികളില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനും സുരക്ഷാവീഴ്ചകള്‍ക്കും എതിരേ മെറ്റ (ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം) പോലുള്ള വലിയ കമ്പനികള്‍ക്ക് കോടതികള്‍ കോടിക്കണക്കിന് രൂപ പിഴ വിധിക്കുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. സമൂഹ മാധ്യമങ്ങള്‍, കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കുമെന്ന് യുഎസ്എയിലെ ഒറിഗോണ്‍ ഹെല്‍ത്ത് ആൻഡ് സയന്‍സ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകരുടെ പഠനം കണ്ടെത്തിയിരുന്നു. മിക്ക സമൂഹ മാധ്യമങ്ങളിലും അക്കൗണ്ട് സൃഷ്ടിക്കാന്‍ കുറഞ്ഞ പ്രായപരിധി 13 ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ശരാശരി ഒമ്പത് വയസാകുമ്പോള്തന്നെ കുട്ടികള്‍ കയറിപ്പറ്റുന്നു. മാതാപിതാക്കളുടെ അറിവോടെയും അറിവില്ലാതെയുമാണ് ഈ നുഴഞ്ഞുകയറ്റം.
ഒമ്പത് വയസുള്ള കുട്ടി ദിവസവും ഏകദേശം 30 മിനിറ്റ് സമൂഹ മാധ്യമത്തില്‍ ചെലവഴിക്കുന്നു. ഇത് 13 വയസുള്ളവര്‍ക്ക് 2.5 മണിക്കൂറാണ്. 2025ല്‍ ഒറിഗോണ്‍ ഹെല്‍ത്ത് ആൻഡ് സയന്‍സ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണിത്. ഇപ്പോള്‍ 2026 പകുതി കഴിഞ്ഞിരിക്കുന്നു. കാലം മാറി, കണക്കുകളും. ഇന്‍ഫിനിറ്റ് സ്ക്രോള്‍ പോലുള്ള ഫീച്ചറുകള്‍ ആളുകളെ മണിക്കൂറുകളോളം സമുഹമാധ്യമ തടവിലാക്കുന്നു. സമയവും കാലവും ദേശവും അറിയുന്നില്ല. ചുറ്റുപാടും ചുറ്റുമുള്ളവരെയും അറിയുന്നില്ല. ഡിജിറ്റൽ മനുഷ്യരും മഴയും കാറ്റും വെളിച്ചവുമൊക്കെയുള്ള മറ്റൊരു ലോകത്തിൽ അവർ വിരാജിക്കുന്നു. ചിലർ അവിടുത്തെ അഴുക്കുചാലിൽ വീഴുന്നു, മടങ്ങിവരാനാകാതെ മുങ്ങിപ്പോകുന്നു.
നിരോധനമോ നിയന്ത്രണമോ?
കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗം ദോഷകരമാണെന്നതില്‍ രണ്ടഭിപ്രായമില്ല. എന്നാല്‍, ഇത് സമ്പൂര്‍ണമായി നിരോധിക്കണോ അതോ നിയന്ത്രിക്കണോ എന്നത് ലളിതമായൊരു ചോദ്യമല്ല. വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന വിജ്ഞാനവും ലോകവും ഒറ്റയടിക്ക് വേരോടെ മുറിച്ചുമാറ്റിയാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും.
തന്റെ പ്രതിഭ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും അംഗീകാരം നേടാനും മികച്ചൊരു വേദിയായി സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്ന കുട്ടികളുണ്ട്. തങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ ഉപയോഗിച്ച് നേട്ടങ്ങളുണ്ടാക്കുന്നവരുണ്ട്. അവര്‍ക്കു മുന്നില്‍ അവസരങ്ങളുടെ വാതില്‍ കൊട്ടിയടയ്ക്കുന്നത് നീതിയല്ല.
നിയമത്തിന്റെ കടിഞ്ഞാണ്‍
കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങളും വ്യാജവാര്‍ത്തകളും തടയുന്നതിനും ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ കര്‍ശന നിയമങ്ങളാണ് കൊണ്ടുവന്നിരിക്കുന്നതും കൊണ്ടുവരുന്നതും. പ്രത്യേകിച്ച്, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങളും വ്യാജവാര്‍ത്തകളും തടയുന്നതിനുമാണ് ഇത്തരം നിയമങ്ങള്‍.
കുട്ടികളെ അടിമപ്പെടുത്തുന്ന രീതിയിലുള്ള ഇന്‍ഫിനിറ്റ് സ്ക്രോള്‍, നോട്ടിഫിക്കേഷനുകള്‍, ഡോപാമൈന്‍-മാനിപുലേറ്റിംഗ് ഫീച്ചറുകള്‍ എന്നിവ മാറ്റാന്‍ കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദം ഏറിവരുന്നു. കുട്ടികള്‍ വ്യാജവിവരങ്ങള്‍ നല്കി അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത് തടയാന്‍ കര്‍ശനമായ പ്രായപരിശോധനാ സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ ടെക് കമ്പനികളോട് കോടതികളും സര്‍ക്കാരുകളും ആവശ്യപ്പെടുന്നുണ്ട്.
പരിഹാരം നിരോധനമല്ല, ബോധപൂര്‍വമായ നിയന്ത്രണം
ലളിതമായ നിരോധനങ്ങള്‍ക്ക് അപ്പുറത്തേക്ക് കാര്യങ്ങള്‍ ചിന്തിക്കേണ്ട സമയമാണിത്. നിരോധനത്തിനു പകരം നിയന്ത്രണമാണ് ഉത്തമം. കൗമാരക്കാര്‍ക്ക് ലഭ്യമാകുന്ന അനുഭവങ്ങളും അല്‍ഗോരിതങ്ങളും എന്താണെന്ന് മനസിലാക്കാനും നിയന്ത്രിക്കാനും രാഷ്ട്രീയ നേതൃത്വവും ഗവേഷകരും ആക്ടിവിസ്റ്റ് ഗ്രൂപ്പുകളും കൗമാരക്കാരുംതന്നെ ആവശ്യപ്പെടുന്നുണ്ട്.
എങ്കിലും, ഇതിനെക്കുറിച്ചുള്ള വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇനിയും രൂപപ്പെടേണ്ടിയിരിക്കുന്നു. ഡിജിറ്റല്‍ സാക്ഷരത കുട്ടികള്‍ക്ക് സ്കൂള്‍തലത്തില്‍ തന്നെ നല്‍കണം.
മാതാപിതാക്കള്‍ ഓണ്‍ലൈന്‍ ഇടപെടലുകളില്‍ ആരോഗ്യകരമായ നിരീക്ഷണം പുലര്‍ത്തുകകൂടി ചെയ്താൽ കുട്ടികൾ ഡിജിറ്റൽ തടവറയിൽ അകപ്പെടുന്നതിൽനിന്നു തടയാനാകും.
Leader Page
യൂറോപ്പിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഇങ്ങനെ പരിഭ്രാന്തി ഉണ്ടായി, മാറ്റങ്ങൾക്കായി. ഇന്ന് ഇന്റർനെറ്റും എഐയുമൊക്കെ ആണെങ്കിൽ അന്ന് റേഡിയോയും ടൈപ്റൈറ്ററും ആയിരുന്നു. അന്നും പരിഭ്രാന്തിയോടെ ഉള്ളതിനെ ഉപേക്ഷിച്ച് മാറ്റങ്ങൾക്ക് ശ്രമിച്ചവർക്കുള്ള മുന്നറിയിപ്പാണ് ‘പാരമ്പര്യവും വ്യക്തിഗത പ്രതിഭയും’ എന്ന ലേഖനത്തിൽ ടി.സ്. എലിയറ്റ് മുമ്പോട്ടു വയ്ക്കുന്നത്. ഭൂതകാലം വർത്തമാനത്താൽ എത്രത്തോളം മാറ്റപ്പെടുന്നുവോ, അത്രത്തോളംതന്നെ വർത്തമാനവും ഭൂതകാലത്താൽ നിർണയിക്കപ്പെടുന്നു എന്നാണ്. ഭൂതകാലം വർത്തമാനത്തെ നയിക്കണം എന്നാണ്. രണ്ടും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉണ്ടാകണമെന്ന് ചുരുക്കം. നിലവിലുള്ളതിനെ പൂർണമായി തള്ളി, പൂർണമായും പുതിയതിനെ സ്വീകരിക്കുന്നതിലുള്ള അപകടം ഈ ലേഖനം ചൂണ്ടിക്കാണിക്കുന്നു.
കൺവെൻഷനൽ കോഴ്സുകൾക്കെതിരേ പ്രചാരണം
ഇത്തരം പൂർണമായും പഴയതിനെ തള്ളിക്കളയുന്ന പ്രവണതയ്ക്ക് ഉദാഹരണമാണ് കൺവെൻഷനൽ കോഴ്സുകൾക്കെതിരേ ആരംഭിച്ച വമ്പിച്ച പ്രചാരണം. ഇതേതുടർന്ന് തൊഴിലധിഷ്ഠിത കോഴ്സുകൾ മതിയെന്നു ചിന്തിച്ചു തുടങ്ങി. വിദ്യാർഥികൾ ആഗ്രഹിച്ചു എന്നതിനപ്പുറം, അവരെക്കൊണ്ട് ആഗ്രഹിപ്പിച്ചു എന്നു വേണം കരുതാൻ. ഈ ഭ്രമത്തിൽ, കോളജുകളിലെ അടിസ്ഥാന കോഴ്സുകൾ മെച്ചപ്പെടുത്തുന്നതിന് പകരം, തൊഴിലധിഷ്ഠിത കോഴ്സുകൾ അതേ കോളജുകളിൽ നടത്താൻ തുടങ്ങി. അങ്ങനെ രണ്ടിലും വേണ്ടവണ്ണം ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥയായി. കൂടാതെ ഫ്രോയിഡിന്റെ മനഃശാസ്ത്ര തത്വം അനുസരിച്ച് എളുപ്പമുള്ളതും സന്തോഷം തരുന്നതുമല്ലേ കുട്ടികൾ തെരഞ്ഞെടുക്കൂ, അവസരം കൊടുത്താൽ. ഇതിന് അപവാദം ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് ആണ്. കൺവെൻഷനൽ കോഴ്സുകളുടെ നിലവാരം മെച്ചപ്പെടുത്തിത്തന്നെയാണ് ഇന്ത്യയിലെ മികച്ച കോളജായി അത് ഇപ്പോഴും നിലനിൽക്കുന്നത്.
സാങ്കേതികവിദ്യയുടെയും എഐയുടെയും ഇക്കാലത്ത് സയൻസ്, മാനവിക, ഭാഷാ വിഷയങ്ങളിലള്ള അടിസ്ഥാന കോഴ്സുകൾകൂടി ആവശ്യമാണ് എന്ന് ഇപ്പോൾ ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. അപ്പോഴേക്കും ഇത്തരം കോഴ്സുകൾ പല കോളജുകളിൽനിന്നും ഏതാണ്ട് അപ്രത്യക്ഷമാകാറായിട്ടുണ്ട്.
വെല്ലുവിളികൾ വരാനിരിക്കുന്നതേയുള്ളൂ
കോളജുകളിലെ തൊഴിലധിഷ്ഠിത കോഴ്സുകളുടെ അതിപ്രസരവും അനാവശ്യ പ്രാധാന്യവും മൂലം നമ്മുടെ ഗവേഷണ മേഖലയ്ക്കും ഉയർന്ന വിദ്യാഭ്യാസ, ഗവേഷണ യോഗ്യത വേണ്ട അധ്യാപകജോലിക്കും മറ്റു ജോലികൾക്കും ഒക്കെയുള്ള വെല്ലുവിളികൾ വരാനിരിക്കുന്നതേയുള്ളൂ. പെട്ടെന്നുള്ള തൊഴിൽ മാത്രമാണ് വിദ്യാഭ്യാസലക്ഷ്യം എന്ന അപകടംപിടിച്ച ആശയത്തിനാണ് ഇന്ന് പ്രാധാന്യം. വിദ്യാർഥികളായിരിക്കുമ്പോൾതന്നെ തൊഴിലിന്റെ മാഹാത്മ്യം പരിശീലിപ്പിക്കാനും സാമ്പത്തിക സ്വയംപര്യാപ്തത ശീലിപ്പിക്കാനും വിദേശ രാജ്യങ്ങളിൽ പാർട്ട് ടൈം ജോലികൾ, പഠനത്തോടൊപ്പം ഉണ്ട്. അപ്പോഴും തൊഴിൽ മാത്രമല്ല സർവകലാശാല പഠനത്തിന്റെ ഉദ്ദേശ്യം എന്നവർക്കറിയാം. അങ്ങനെ നമ്മൾ ആക്കിയെടുത്തത് ഒരു പ്രത്യേക വക്രീകരണമാണ്.
9/11 നു ശേഷം അമേരിക്കയിൽ ഹോം ലാൻഡ് സെക്യൂരിറ്റി എന്ന വകുപ്പ് നിലവിൽ വരുകയും, രാജ്യത്തെ സുരക്ഷിതമാക്കാൻ വിമാനത്താവളങ്ങൾ ഉൾപ്പടെ പല സ്ഥലത്തും മിടുക്കരായ യൂണിവേഴ്സിറ്റി വിദ്യാർഥികളെ ജോലിക്ക് തയാറാക്കണം എന്നുള്ള അമേരിക്കൻ ഗവൺമെന്റിന്റെ അഭ്യർഥനയെ അന്നത്തെ യൂണിവേഴ്സിറ്റി പ്രസിഡന്റുമാർ ഒന്നടങ്കം എതിർക്കുകയുമുണ്ടായി. അതിന് പലകാരണങ്ങളിൽ പ്രധാനം, മിടുക്കരായ വിദ്യാർഥികളുടെ തുടർപഠന സാധ്യതയും ഗവേഷണ മികവും ഉറപ്പാക്കുക എന്നതായിരുന്നു.
വേണ്ടവിധം മനസിലാക്കാതെ ചുരുക്കാൻ ശ്രമിച്ചു
തൊഴിലധിഷ്ഠിത കോഴ്സുകൾ മറ്റ് വിദ്യാഭ്യാസ തലങ്ങളിൽ ധാരാളം ഉണ്ടല്ലോ. പോളിടെക്നിക് കോളജുകളും ഡിപ്ലോമ പ്രോഗ്രാമുകളും കമ്യൂണിറ്റി കോളജുകളും ഉദാഹരണങ്ങളാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ പ്രാധാന്യമോ പ്രത്യേകതയോ വേണ്ടവിധം മനസിലാക്കാതെയാണ് നമ്മൾ ഇതിനെ തൊഴിലധിഷ്ഠിതമാക്കി മാത്രം ചുരുക്കാൻ ശ്രമിച്ചത്.
ഇതിനോടാനുബന്ധിച്ചു തന്നെയുള്ള മറ്റൊരു പ്രശ്നമാണ് ശാസ്ത്ര സാങ്കേതിക വിഷയങ്ങൾക്ക് കല്പിച്ചുകൊടുത്ത അതിരുകവിഞ്ഞ പ്രാധാന്യം. മെഡിക്കൽ, എൻജിനിയറിംഗ് കോച്ചിംഗ് സെന്ററുകളുടെ ആധിക്യമായും അമിത ഫീസ് ആയും ചോദ്യപേപ്പർ കച്ചവടമായും കടുത്ത കിടമത്സരമായും കുട്ടികളുടെ ആത്മഹത്യയായും ഒക്കെ ഈ അമിത പ്രാധാന്യം നമ്മെ വേട്ടയാടുകയാണ്. അതോടൊപ്പം തന്നെ, ഇങ്ങനെ പഠിച്ചിറങ്ങുന്നവരുടെ സാമൂഹ്യ പ്രതിബദ്ധതയും കാര്യക്ഷമതയും പലപ്പോഴും സംശയത്തിലാകുന്നുമുണ്ട്.
ഇതുമൂലം, സമൂഹനിർമിതിക്ക് സയൻസിനോടൊപ്പംതന്നെ പ്രാധാന്യമുള്ള മാനവിക വിഷയങ്ങൾ അപകടകരമാംവിധം പിന്തള്ളപ്പെടാനും ഇത് കാരണമായി. ഇതിന്റെയും ഭവിഷ്യത്തുകൾ ഭാവിയിൽ വരാനിരിക്കുന്നതേയുള്ളൂ.
‘ഹാർഡ് ടൈംസ്’
ഇത്തരം പ്രായോഗിക സയൻസ് വിഷയങ്ങൾക്ക് മാത്രം അമിത പ്രാധാന്യം നൽകിയ ഇംഗ്ലണ്ടിലെ വിക്ടോറിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചെഴുതപ്പെട്ട നോവലാണ് ചാൾസ് ഡിക്കൻസന്റെ (Charles Dickens) ‘ഹാർഡ് ടൈംസ്’ (Hard Times). ശാസ്ത്രീയവും യുക്തിസഹവുമായ വിദ്യാഭ്യാസ രീതികളുടെ അമിത പ്രാധാന്യം മനുഷ്യത്വത്തെയും ഭാവനയെയും എങ്ങനെ നശിപ്പിക്കുന്നു എന്നതിനെക്കുറിച്ചുള്ള ശക്തമായ ഒരു വിമർശനമാണിത്.
“ഇപ്പോൾ എനിക്ക് വേണ്ടത് വസ്തുതകളാണ്. ഈ ആൺകുട്ടികളെയും പെൺകുട്ടികളെയും വസ്തുതകൾ അല്ലാതെ മറ്റൊന്നും പഠിപ്പിക്കരുത്. ജീവിതത്തിൽ വസ്തുതകൾ മാത്രമാണ് ആവശ്യം. അതല്ലാതെ മറ്റൊന്നും നട്ടുപിടിപ്പിക്കരുത്, മറ്റുള്ളതെല്ലാം വേരോടെ പിഴുതെറിയുക” എന്ന് വിശ്വസിക്കുന്ന നോവലിലെ പ്രധാന കഥാപാത്രമായ തോമസ് ഗ്രാഡ്ഗ്രിൻഡ് എന്ന അധ്യാപകൻ കുട്ടികൾക്കു കേവലം വസ്തുതകളും കണക്കുകളും ശാസ്ത്രീയ വിവരങ്ങളും മാത്രം നൽകുന്ന വിദ്യാഭ്യാസ രീതിയാണ് പിന്തുടരുന്നത്. കുട്ടികളുടെ ഭാവന, കല, വികാരങ്ങൾ എന്നിവയ്ക്ക് അവിടെ യാതൊരു സ്ഥാനവുമില്ല. കുട്ടികളെ വെറും വിജ്ഞാന സംഭരണികളായി മാത്രമാണ് ഈ സിസ്റ്റം കാണുന്നത്. ഈ അമിതമായ ശാസ്ത്രീയ-യുക്തി ചിന്താഗതി മനുഷ്യരെ കേവലം യന്ത്രങ്ങളാക്കി മാറ്റുന്നു എന്ന് ഡിക്കൻസ് വാദിക്കുന്നു.
ശാസ്ത്രവും യുക്തിയും ആവശ്യമാണെങ്കിലും, മനുഷ്യന്റെ പൂർണമായ വികാസത്തിന് ഭാവനയും സർഗാത്മകതയും മാനുഷിക മൂല്യങ്ങളുംകൂടി അത്യന്താപേക്ഷിതമാണെന്ന് നോവൽ വ്യക്തമാക്കുന്നു.
മുന്നറിയിപ്പ് പ്രസക്തം
നോവലും മുന്നറിയിപ്പും നമ്മുടെ കാലത്തും പ്രസക്തമാണെന്ന് തോന്നുന്നു, പ്രത്യേകിച്ചു വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഗവണ്മെന്റുകൾ ശ്രമിക്കുന്ന കാലഘട്ടത്തിൽ. ഇത്തരം സർഗാത്മകമായ സാഹചര്യത്തിന്റെ അന്വേഷ ണത്തിലാണ് നമ്മുടെ വിദ്യാർത്ഥികളും എന്നു നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
ഇത്തരുണത്തിൽ, കർദിനാൾ ജോൺ ഹെൻറി ന്യൂമാന്റെ ‘ദി ഐഡിയ ഓഫ് എ യൂണിവേഴ്സിറ്റി’ (The Idea of a University - 1852) എന്ന വിഖ്യാത ഗ്രന്ഥത്തിൽ, സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളെക്കുറിച്ച് പറയുന്ന ചില പ്രധാന ആശയങ്ങൾ നമ്മുടെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കും പദ്ധതികൾക്കും സഹായകമാകും.
മനുഷ്യന്റെ ബുദ്ധിശക്തിയെയും ചിന്താശേഷിയെയും പൂർണമായി വികസിപ്പിക്കുന്ന ‘ലിബറൽ വിദ്യാഭ്യാസം’ആണ് സർവകലാശാലകൾ നൽകേണ്ടത് എന്ന് അദ്ദേഹം വാദിച്ചു.
Leader Page
എന്റെ പിതാക്കന്മാരുടെ കാലം മുതൽ നിത്യേന ദീപികയുടെ മഹത്വം ഞാൻ കണ്ടറിഞ്ഞിട്ടുള്ളതാണ്. ദീപികയുടെ മുഖപ്രസംഗങ്ങൾ ഈടുറ്റതാണ്. ദീപിക എപ്പോഴും കർഷകരുടെയും പീഡിതരുടെയും കണ്ണീരൊപ്പാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
1961-62 കാലത്ത് ഹൈറേഞ്ചിൽനിന്ന് കർഷകരെ കുടിയിറക്കിയപ്പോൾ അവരുടെ കരളലിയിക്കുന്ന അവസ്ഥ ഒപ്പിയെടുത്ത് വാർത്തയായും ചിത്രങ്ങളായും ദീപികയിൽ പ്രസിദ്ധീകരിച്ചത് അവർക്ക് തുണയായി. പല സംഘടനകളും പ്രശ്നം ഏറ്റെടുത്തു. ദീപിക എന്നും വേദനിക്കുന്നവർക്കുവേണ്ടി ശബ്ദമുയർത്തി തലയുയർത്തി നില്ക്കുന്നു. ഇതാണ് യഥാർഥ പത്രധർമം. ആശംസകൾ.
-എം.എസ്. വർക്കി മണ്ണംപ്ലാക്കൽ പൈക, കോട്ടയം
Leader Page
നമ്മുടെ ദേശീയ, സംസ്ഥാന വിദ്യാഭാസ രംഗങ്ങൾ പല കാരണങ്ങളാൽ ഇന്ന് അതീവ മാധ്യമശ്രദ്ധ നേടുന്ന സമയമാണല്ലോ. ദേശീയ തലത്തിൽ പ്രധാനമായും ചോദ്യപേപ്പർ ചോർച്ചയും പരീക്ഷ നടത്തിപ്പിലെ മറ്റു കുറവുകളുമാണു ചർച്ചയായിരിക്കുന്നതും വലിയ രാഷ്ട്രീയ മാനം കൈവരിച്ചിരിക്കുന്നതും. അതിനു മുമ്പുതന്നെ ദേശീയ വിദ്യാഭാസ പദ്ധതി 2020, ദേശീയ പാഠ്യപദ്ധതി 2023, പിന്നീട് നാലു വർഷ ഡിഗ്രി പ്രോഗ്രാം എന്നിവയും വലിയ ചർച്ചയായിരുന്നു. കേരളത്തിലാകട്ടെ സ്കൂൾതലത്തിലുള്ള പാഠ്യപദ്ധതി കുറേനാളായി തർക്കവിഷയമാണ്. സ്കൂൾതലത്തിലുള്ള പിഎം ശ്രീ പദ്ധതിയാണ് ഇപ്പോൾ മറ്റൊരു വിവാദം.
തിടുക്കത്തിലെ പരിഷ്കാരം
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയും സുരക്ഷിതമായ ഡിജിറ്റൽ സംവിധാനങ്ങൾ ഉറപ്പുവരുത്താതെയും തിടുക്കത്തിൽ നാലു വർഷ ഡിഗ്രി പ്രോഗ്രാം നടപ്പാക്കിയത് വിദ്യാർഥികളെ സാമ്പത്തിക ചൂഷണത്തിലേക്കും അക്കാദമികരംഗത്തെ സുതാര്യതയില്ലായ്മയിലേക്കും അഴിമതിയിലേക്കും നയിക്കുന്നു എന്നു പരാതി ഉയർന്നുതുടങ്ങി. അതുപോലെ ആദ്യത്തെ നാലു വർഷ ഡിഗ്രി ബാച്ച് കഴിയാറായി, എന്നാൽ അവരുടെ ബിരുദാനന്തര ബിരുദ പഠനം ഒരു വർഷമാണോ, അതെങ്ങനെ നടത്തും എന്ന് ഇതുവരെ തീരുമാനമായില്ല. കേരളത്തിനു പുറത്തുള്ള യൂണിവേഴ്സിറ്റികൾ ഇതിൽ തീരുമാനമെടുത്തു എന്നും വാർത്തകൾ വരുന്നു.
അനിശ്ചിതത്വം തുടരുന്നു
നാലു വർഷ ഡിഗ്രി കഴിഞ്ഞ് ഒരു വർഷംകൂടി പഠിച്ചാൽ ബിരുദാനന്തര ബിരുദം കിട്ടുമെന്നാണ്. അതേപോലെതന്നെ രണ്ടു വർഷ ബിരുദാനന്തര കോഴ്സുകളും നിലനിർത്തും എന്നാണ് അറിയുന്നത്. എന്നാൽ, ബിരുദാനന്തര ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള, അധ്യാപനം പോലുള്ള ജോലിക്ക് ഇതിൽ ഏതായിരിക്കും അംഗീകരിക്കുക എന്നുള്ളതിനെക്കുറിച്ചു വ്യക്തത വേണം. രണ്ടും അംഗീകരിക്കുമോ? നിയമനങ്ങൾ അംഗീകരിക്കുന്ന യൂണിവേഴ്സിറ്റി, ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ പിറകെ ഓടേണ്ട ഗതികേടിൽനിന്ന് ഉദ്യോഗാർഥികളെ മുൻകൂട്ടി രക്ഷിക്കേണ്ടതുണ്ട്.
ഇങ്ങനെ നോക്കുമ്പോൾ ദേശീയ-സംസ്ഥാന തലങ്ങളിൽ പൊതുവിദ്യാഭ്യാസവും യൂണിവേഴ്സിറ്റി തല വിദ്യാഭ്യാസവും അനേകം മാറ്റങ്ങളിൽകൂടി കടന്നുപോകുകയാണ്. ഈ മാറ്റങ്ങളെല്ലാംതന്നെ ഈ മേഖലയെ മെച്ചപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഉത്തരവാദപ്പെട്ടവർ മുന്നോട്ടുവച്ചിരിക്കുന്നത്. പക്ഷേ, അതെല്ലാം ഫലവത്താകുന്നുണ്ടോ, അതോ ഈ രംഗം കുറച്ചുകൂടെ മോശമായോ എന്നൊക്കെ പരക്കെ ഈ രംഗത്തുള്ളവരും പൊതുസമൂഹവും ആശങ്കപ്പെടുന്നു.
വിദേശ മാതൃകകൾ
അഭിപ്രായ ഐക്യത്തോടുകൂടി, വേണ്ട തയാറെടുപ്പോടെ, രാഷ്ട്രീയ ലാഭേച്ഛയില്ലാതെ, ചേരിതിരിവില്ലാതെ, സത്യസന്ധമായി, ഫലപ്രദമായി, വിദ്യാർഥികളുടെയും രാജ്യത്തിന്റെയും ഭാവിയെക്കരുതി മാത്രം ഇത്തരം പരിഷ്കാരങ്ങൾ ഈ അത്യന്താധുനിക കാലഘട്ടത്തിലും നമുക്കു നടത്താൻ സാധിക്കുന്നില്ല എന്നുള്ളത് നമ്മുടെ രാഷ്ട്രീയത്തിന്റെ വലിയ വീഴ്ചയാണ്. അതിന്റെ പ്രധാന പ്രതിഫലനമാണല്ലോ നമ്മുടെ വിദ്യാർഥികൾ വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പഠിക്കാനും, പിന്നീട് അവിടെത്തന്നെ ജോലിക്കായും തുടരേണ്ടിവരുന്നത്. ഒരു കണക്കനുസരിച്ച്, 2014ൽ 1.84 ലക്ഷം വിദ്യാർഥികൾ വിദേശത്തു പോയെങ്കിൽ, 2023ൽ അത് 9.08 ലക്ഷമായി ഉയർന്നു. ഇതിനു പല കാരണങ്ങൾ ഉണ്ടെങ്കിലും ഒരു പ്രധാന കാരണം ഈ രംഗത്തു നിലനിൽക്കുന്ന ആശങ്കകൾതന്നെയാണ്. ഇത് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ മനോവീര്യവും നഷ്ടപ്പെടുത്തുന്നുണ്ട്.
രാഷ്ട്രീയ ചേരിതിരിവിനോടൊപ്പംതന്നെ പ്രധാനമാണ്, ഈ രംഗത്തു വരുത്തിയിട്ടുള്ള പരിഷ്കാരങ്ങൾ പലപ്പോഴും അതിവേഗത്തിലും വൈദേശിക അനുകരണഭ്രമത്തിലും, ഏതാണ്ട് ഒരു പരിഭ്രാന്തിയോടെയും നടപ്പാക്കി എന്നുള്ളത്. ഈ പല പരിഷ്കരണങ്ങളും താരതമ്യേന ചെറിയ വികസിത, സമ്പന്ന രാജ്യങ്ങളിൽ, അധ്യാപക-വിദ്യാർഥി അനുപാതം വളരെ കുറഞ്ഞ സാഹചര്യത്തിൽ, പരസ്പരവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, അഭിപ്രായ ഐക്യത്തിൽ നടപ്പാക്കി വിജയിച്ചിട്ടുള്ളതാണ്. നമ്മെപ്പോലെ ബൃഹത്തായ സംവിധാനത്തിന് ഇത് പൂർണമായും യോജിക്കുമോ എന്ന് പലപ്പോഴും ആലോചിച്ചിട്ടില്ല.
നമ്മുടെ സാഹചര്യം
ഉദാഹരണത്തിന്, ഇന്റേണൽ മാർക്ക് സംവിധാനവും തുടർ മൂല്യനിർണയവും അധ്യാപക-വിദ്യാർഥി അനുപാതം വളരെ കുറവും ഉയർന്ന അക്കാദമിക സത്യസന്ധതയും ഉണ്ടെങ്കിലേ വിജയിക്കൂ. അല്ലെങ്കിൽ വിപരീത ഫലമേ ഉണ്ടാകൂ. അതുപോലെ പ്രധാനമാണ് അത്തരം രാജ്യങ്ങളിലെ പ്രബോധന രീതി.
വിദ്യാർഥികളെ പൂർണമായും പങ്കെടുപ്പിച്ച്, പഠനത്തിന്റെ ഉത്തരവാദിത്വം പ്രധാനമായും അവർക്കു നൽകുന്ന വിദ്യാർഥി കേന്ദ്രീകൃത രീതിയാണത്. ലെക്ചർ അതിന്റെ ഒരു ഭാഗം മാത്രമാണ്. നമുക്ക് അതിന്റെ ബാഹ്യ പരിഷ്കാരങ്ങൾ അവിടെനിന്നു കൊണ്ടുവരാം, എന്നാൽ സാമൂതിരി രാജാവ് പറഞ്ഞതുപോലെ, അവരുടെ വിദ്യാഭ്യാസ സംസ്കാരമാകുന്ന "ഞാറ്റുവേല' കൊണ്ടുവരാൻ നമുക്കു സാധിക്കില്ലല്ലോ. നമ്മുടെ ഞാറ്റുവേലയാകട്ടെ വിളയിക്കുന്നത് കടുത്ത കക്ഷി രാഷ്ട്രീയ മത്സരവും വിദ്വേഷവും വിസിമാരുടെ പ്രതീകാത്മകമായ "സംസ്കാരവും' പ്രിൻസിപ്പൽമാരുടെ കുഴിമാട മാതൃകയിലുള്ള ആർട്ട് ഇൻസ്റ്റല്ലേഷനും ഒക്കെയാണ്.
അങ്ങനെ നമ്മുടെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. കേരളത്തിലെതന്നെ കോളജ് വിദ്യാഭാസരംഗത്തു വരുത്തിയ ക്രെഡിറ്റ്, സെമസ്റ്റർ സിസ്റ്റം, ഗ്രേഡിംഗ് സമ്പ്രദായം, ഒട്ടോണമസ് കോളജുകൾ തുടങ്ങി മിക്ക പരിഷ്കാരങ്ങളുടെയും സ്ഥിതി മേൽ സൂചിപ്പിച്ചതുതന്നെ. ഇടതു-വലതു മുന്നണികൾ എല്ലാക്കാലത്തെയുംപോലെ ഇക്കാര്യത്തിലും വിയോജിപ്പിലായിരുന്നു. കൂടാതെ, ഇതൊക്കെ ഒഴിച്ചുകൂടാനാകാത്തതാണോ, ഇതുകൊണ്ട് ഉദ്ദേശിക്കുന്ന ഗുണനിലവാരം ഉണ്ടാകുമോ എന്നൊന്നും കാര്യമായി ഗൃഹപാഠം ചെയ്തോ എന്നു സംശയമുണ്ട്.
ഉദാഹരണത്തിന്, സെമസ്റ്റർ സംവിധാനം, വാർഷിക അടിസ്ഥാനത്തിൽ, മൂന്നു ടേമുകളായി നടത്തിപ്പോന്നിരുന്ന നമ്മുടെ രീതിയെക്കാൾ മെച്ചമാണോ എന്നു കാര്യമായി ചിന്തിച്ചില്ല. യൂറോപ്പിലെയും അമേരിക്കയിലെയും മറ്റും കാലാവസ്ഥപോലും സെമസ്റ്റർ സംവിധാനത്തിനു യോജിച്ചതാണ്. നമ്മുടെ കാലാവസ്ഥയ്ക്കനുസരിച്ചായിരിക്കണം നമ്മൾ വാർഷികപരീക്ഷാ രീതിയും രണ്ടു മാസത്തെ വേനലവധിയും പിന്തുടർന്നത്. പരീക്ഷ സംബന്ധിച്ച ജോലികൾക്ക് അധ്യാപകർക്കും യൂണിവേഴ്സിറ്റിക്കും സമയം കിട്ടിയിരുന്നു, കുട്ടികൾക്കും ആവശ്യത്തിന് അവധിയുണ്ടായിരുന്നു.
നമ്മൾ വിദേശത്തുനിന്നു സ്വീകരിച്ച സെമസ്റ്റർ സംവിധാനം അവിടെ എല്ലായിടത്തും ഇല്ല എന്നുള്ളതും രസകരമാണ്. ഈയിടെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ പോയപ്പോൾ മനസിലായത്, അവർ മൂന്നു ടേമുകളിലായാണ് അധ്യയനവർഷം നടത്തുന്നത്. അതായത്, എട്ട് ആഴ്ചകൾ വീതമുള്ള മൂന്നു തീവ്രമായ ടേമുകളായി തിരിച്ചിരിക്കുന്നു. അവിടെ സെമസ്റ്റർ സംവിധാനം ഇല്ലെന്നു ചുരുക്കം. അതുപോലെ നാല്പതോളം കോളജുകളടങ്ങുന്ന അഫിലിയേറ്റിംഗ് സംവിധാനമാണ് അവർ ഇന്നും പിന്തുടരുന്നത്. പരീക്ഷകൾ പൊതുവായാണു നടത്തുന്നത്.
പരീക്ഷകൾക്കു മാത്രമായി വിപുലമായ സംവിധാനമുള്ള ഓഫീസ് സന്ദർശിക്കാനും ഇടയായി. മുഴുവനായി ഓട്ടോണമസ് കോളജുകളല്ലെന്നു ചുരുക്കം. ലോകറാങ്കിംഗിൽ കഴിഞ്ഞ പത്തു വർഷമായി ഓക്സ്ഫഡാണ് ഒന്നാം സ്ഥാനത്ത് എന്നും ഓർക്കണം. കേംബ്രിജ് യൂണിവേഴ്സിറ്റിയും ഇതുപോലെയാണ് പ്രവർത്തിക്കുന്നത്. ഇത് പാഠ്യപദ്ധതി നിശ്ചയിക്കുകയും വലിയ ക്ലാസുകൾ (ലക്ചറുകൾ) സംഘടിപ്പിക്കുകയും കേന്ദ്രീകൃത പരീക്ഷകൾ നടത്തുകയും ഔദ്യോഗികമായി ബിരുദം നൽകുകയും ചെയ്യുന്നു. അപ്പോൾ പരിഷ്കാരങ്ങൾ മാത്രമല്ല, ഗുണനിലവാരം കൂട്ടാൻ വേണ്ടത് എന്നു വ്യക്തമാണ്.
അധ്യാപകർ എവിടെ?
കേരളത്തിലാകട്ടെ സെമസ്റ്റർ സംവിധാനം വന്നതിനുശേഷം പരീക്ഷകൾ മാത്രമേയുള്ളൂ, പഠിക്കാനോ പഠിപ്പിക്കാനോ സമയമില്ലെന്ന പരാതിയാണ് പൊതുവേ കോളജുകളിൽനിന്നു കേൾക്കുന്നത്. ഉദാഹരണത്തിന് ബിരുദാനന്തര കോഴ്സിന് വാർഷിക അടിസ്ഥാനത്തിൽ 10 പേപ്പറുകൾ പഠിക്കുന്നിടത്ത് ഇപ്പോൾ സെമസ്റ്റർ അടിസ്ഥാനത്തിൽ 20 പേപ്പറുകൾ പഠിക്കണം. പക്ഷേ, അധ്യാപക തസ്തികകൾ വെട്ടിക്കുറച്ചു, പിജി വെയ്റ്റേജ് ഇല്ലാതാക്കി, ഗസ്റ്റ് അധ്യാപകരുടെ എണ്ണം വർധിച്ചു, ഉള്ള അധ്യാപകരുടെ അംഗീകാരവും ശമ്പളവും വൈകുന്നതു സാധാരണമായി.
ഓട്ടോണമസ് സംവിധാനത്തിന്റെ പേരിൽ യൂണിവേഴ്സിറ്റി ചെയ്തിരുന്ന ജോലികൾ അധികഭാരമായി കോളജുകളിലെത്തി. ഫലത്തിൽ രണ്ടു പരിഷ്കാരങ്ങളും ഉദ്ദേശിച്ച ഗുണം ചെയ്തില്ല. ഇത്തരം പരിഷ്കാരങ്ങൾക്ക് അവശ്യം വേണ്ടത് മനുഷ്യവിഭവവും സാമ്പത്തിക പിന്തുണയുമാണ്. എന്നാൽ, ഉള്ളതുകൂടി പിൻവലിച്ചുകൊണ്ടാണ് ഗവൺമെന്റ് ഇവ നടപ്പാക്കിയത്.
മറ്റു പരിഷ്കാരങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. നാലു വർഷ ഡിഗ്രി പ്രോഗ്രാമും മുമ്പു സൂചിപ്പിച്ച പരിമിതികളാൽ ഉദ്ദേശിച്ച ഫലം കണ്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്തു പരിഷ്കാരം നടത്തിയാലും, ഗവൺമെന്റിന് അധികബാധ്യത പാടില്ല എന്നാണ് പ്രമാണം. പിന്നെങ്ങനെ പരിഷ്കാരങ്ങൾ സാധിക്കും? വലിയ പരിഷ്കാരങ്ങളൊന്നും പദ്ധതിയിടാഞ്ഞ കാലഘട്ടത്തിൽ, 2013-14ൽ കേന്ദ്രത്തിന്റെ വിദ്യാഭ്യാസത്തിനുള്ള ജിഡിപി വിഹിതം 4.3 ശതമാനമായിരുന്നു. വലിയ പരിഷ്കാരങ്ങൾ മുമ്പോട്ടു വയ്ക്കുന്ന 2025-26ൽ കേന്ദ്രവിഹിതം 4.1 ശതമാനം മാത്രമാണ്. കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. വിദ്യാഭ്യാസ വിഹിതം 2016-17ൽ മൊത്തം ബജറ്റിന്റെ 15.9 ശതമാനമായിരുന്നെങ്കിൽ 2025-26ൽ 14.1% ശതമാനം മാത്രമാണ്. കേന്ദ്ര, കേരളം ഗവൺമെന്റുകളുടെ വിദ്യാഭ്യാസ പരിഷ്കാരത്തോടുള്ള ആത്മാർഥത ഇതിൽ വ്യക്തമാണ്.
ദിശാബോധം വേണം
എന്തായാലും, സാമാന്യം മെച്ചപ്പെട്ട രീതിയിൽ സമാധാനപരമായി, ഫലപ്രദമായി നടന്നുകൊണ്ടിരുന്ന സ്കൂൾ, കോളജ് തലങ്ങളിലേക്കാണ് ഈ പലവിധ പരിഷ്കാരങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിച്ചത് എന്നോർക്കണം. അതിനൊരു കാരണം, എന്തൊക്കെയോ വലിയ മാറ്റങ്ങൾ ശാസ്ത്ര-സാങ്കേതിക രംഗത്തു വരുന്നു എന്നുള്ള പരിഭ്രാന്തിയിലും നമ്മളും മാറിയേ തീരൂ എന്നുള്ള വലിയ ആശങ്കയിലും ആത്മവിശ്വാസക്കുറവിലുമാണ് മാറ്റങ്ങൾ പലതും കൊണ്ടുവന്നത്.
മറ്റൊന്ന്, ആഗോളവത്കരണകാലത്തിന്റെ ആവശ്യകതകൊണ്ടാണ് ഈ വിദേശ മാതൃകകൾ സ്വീകരിക്കുന്നത് എന്നാണ്. എന്നാൽ, ലോകം ഇപ്പോൾ ആഗോളവത്കരണത്തെക്കുറിച്ചു സംസാരിക്കുന്നത് നിർത്തിയിരിക്കുന്നു എന്ന് പ്രധാനമന്ത്രിതന്നെ പറയാൻ തുടങ്ങി. അതുകൊണ്ട് നിലനിന്നതിനെ വേണ്ടവണ്ണം മനസിലാക്കാതെ ഉപേക്ഷിക്കേണ്ടിവന്നു എന്നു കാണാം. മാത്യു അർനോൾഡ് എന്ന എഴുത്തുകാരൻ പറഞ്ഞതുപോലെ “രണ്ടു ലോകങ്ങൾക്കിടയിൽ അലയുന്നു ഞാൻ, ഒന്ന് മരിച്ചുപോയത്, മറ്റൊന്ന് പിറവിയെടുക്കാൻ ശേഷിയില്ലാത്തത്,” എന്ന ഗതിയാണ് അധ്യാപകർക്കും വിദ്യാർഥികൾക്കും ഈ മേഖലയുമായി ബന്ധപ്പെട്ട പലർക്കും.
(തുടരും)
Leader Page
കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക ചരിത്രത്തിൽ ചലനമുണ്ടാക്കുകയും തനതായ ശൈലി സ്വീകരിച്ചുകൊണ്ട് ഉത്തരവാദിത്വപൂർണമായ മാധ്യമ പ്രവർത്തനം നടത്തുകയും ചെയ്ത പാരന്പര്യമാണ് ദീപികയ്ക്കുള്ളത്.
ഏതു ലക്ഷ്യത്തോടെ ഈ പത്രം പൂർവപിതാക്കന്മാർ ആരംഭിച്ചുവോ അതിൽനിന്നു വ്യതിചലിക്കാതെ ദീപിക മുന്നോട്ടു പോകുന്നുവെന്നത് അഭിമാനമാണ്.ശക്തമായ എഡിറ്റോറിയലുകളിലൂടെ ഇന്നും നാടിന്റെ ശബ്ദം ഉയർത്താൻ കഴിയുന്നു. കേരളത്തിലെ കർഷകരുടെ ജിഹ്വയാണ് ദീപിക.
ധാർമികതയും ദൈവവിശ്വാസവും മുറുകെപ്പിടിക്കുന്നതിനൊപ്പം എല്ലാവരെയും കോർത്തിണക്കി സമൂഹത്തിൽ ഐക്യം പുലർത്താനും ദീപികയ്ക്കു കഴിയുന്നുണ്ട്.
- പ്രഫ. ഡി.കെ. ജോൺ,
(മുൻ സിൻഡിക്കറ്റ് മെംബർ, കേരള,കണ്ണൂർ സർവകലാശാലകൾ,മുൻ പ്രിൻസിപ്പൽ സെന്റ് സിറിൾസ് കോളജ്, അടൂർ.)
Leader Page
മനുഷ്യർക്ക് ഉയർന്ന ആദർശമുണ്ട്. നാം സ്നേഹത്തെയും സഹകരണത്തെയും വിലപ്പെട്ട അറിവുകളായി അടുത്തറിയുന്നവരാണ്. നാം എത്ര ദുഃഖകരമായ സാഹചര്യത്തിലാണെങ്കിലും മറ്റൊരാൾക്ക് ഒരു നല്ല കാര്യം സംഭവിച്ചാൽ അയാളെ അഭിനന്ദിക്കണം എന്നു പഠിച്ചിട്ടുണ്ട്. നാം തകർന്നിരിക്കുകയാണെങ്കിലും പ്രിയപ്പെട്ടവരെ ഒഴിവാക്കുകയോ നിന്ദിക്കുകയോ ചെയ്യുന്നതു പാപമാണെന്നു ധരിച്ചിട്ടുണ്ട്.
നാം നല്ലതിനുവേണ്ടി പ്രയത്നിക്കുന്നു, പ്രാർഥിക്കുന്നു. എന്തെന്നാൽ നമ്മളിൽ നന്മയുണ്ട്. എന്നാൽ മനുഷ്യസ്വഭാവത്തിൽ അക്രമവും അസൂയയും തിന്മയും മത്സരവും വെറുപ്പും കലർന്നിട്ടുണ്ട്. നൂറ്റാണ്ടുകളായി ഈ സ്വഭാവത്തെ വിലയിരുത്തിയത് നാം മൃഗപൈതൃകമുള്ളവരാണെന്നും മൃഗവാസന നമ്മളിൽ ഇപ്പോഴും മായാതെ നിൽക്കുന്നു എന്നുമാണ്.
നമ്മുടെ ജീനുകൾ മൃഗീയമായ വാസനകളെ ഉൾക്കൊള്ളുന്നുണ്ടത്രേ. അതുകൊണ്ട് മൃഗസമാനമായ പെരുമാറ്റങ്ങളിൽനിന്ന് നമുക്ക് മോചനമില്ല. തെറ്റ് ചെയ്യുന്നത് ജീനുകളുടെ ആജ്ഞയിൽ സംഭവിക്കുന്നതാകയാൽ, നാം നിസഹായരാണ്. എന്നാൽ, ഓസ്ട്രേലിയൻ ബയോളജിസ്റ്റ് ജെറമി ഗ്രിഫിത്ത് എഴുതിയ "ഹ്യൂമൻ കണ്ടീഷൻ’ എന്ന കൃതിയിൽ അദ്ദേഹം മറ്റൊരു വാദം മുന്നോട്ടു വയ്ക്കുന്നു. മനുഷ്യന്റെ പെരുമാറ്റത്തിന് ജീനുകളെ കുറ്റപ്പെടുത്തേണ്ടതില്ല. അത് അവൻ ബോധപൂർവം ചെയ്യുന്നതാണ്. ഒരു പെൺകുട്ടിയെ പ്രേമിക്കുന്നത് ബോധപൂർവമായാണ്.
അവളെ തനിക്കു വേണം എന്നു ചിന്തിക്കുന്നത് ജീനുകൾ പറഞ്ഞിട്ടല്ല; കൃത്യമായി ചിന്തിച്ചുറപ്പിച്ചിട്ടുതന്നെയാണ്. മനഃശാസ്ത്രപരമായാണ് മനുഷ്യൻ നീങ്ങുന്നത്. അവനെ ആകർഷിക്കുന്ന ചിലതുണ്ട്. ഇണയെ, സുഹൃത്തിനെ ആകർഷിക്കാൻ പലതും ചെയ്യും. അവനു ബുദ്ധിയുള്ളതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. അവൻ ആസൂത്രണം ചെയ്യുന്നു. അവനു ലക്ഷ്യമുണ്ട്. ലക്ഷ്യത്തിലെത്താൻ കുറുക്കുവഴികളുണ്ടെന്നറിയാം. അവൻ ചിലപ്പോൾ ശകാരിക്കുകയും ചതിക്കുകയും ചെയ്യും. തീവ്രമായി സ്നേഹിച്ചു പിന്നാലെ നടന്നശേഷം പെൺകുട്ടി പ്രേമത്തിലാകുന്നതോടെ അവൻ ആശ്വസിക്കുന്നു.
എന്നാൽ, അവൾ പ്രേമത്തിൽനിന്നു പിന്മാറുമ്പോൾ അവനു താങ്ങാനാകുന്നില്ല, എന്നു മാത്രമല്ല അവൻ പ്രകോപിതനാവുകയും അവളെ ആക്രമിക്കുകയും ചിലപ്പോൾ കൊല്ലുകയും ചെയ്യുന്നു. രണ്ടു കാര്യത്തിൽ നിശ്ചയദാർഢ്യമുണ്ടായിരുന്നു: പ്രേമിക്കാനും പിന്നീട് പ്രേമം നഷ്ടപ്പെട്ടപ്പോൾ ആക്രമിച്ച് വധിക്കാനും. ജീനുകളുടെ നിർദേശമനുസരിച്ച് ഈ രണ്ട് കാര്യങ്ങളും ചെയ്യാനൊക്കില്ല. ജീനുകൾ നിയന്ത്രിക്കുന്ന ജന്മവാസനകൾ ഒരു പ്രത്യേക ചട്ടക്കൂടിലാണുള്ളത്. അത് നൈസർഗികമായ ഒരാവേശമാണ്. അത് ആസൂത്രണത്തിലൂടെ ഉണ്ടാകുന്നതല്ല.
ജെറമി ഗ്രിഫിത്ത് നൂറ്റാണ്ടുകളായുള്ള മനുഷ്യാവസ്ഥയെ പുതിയ രീതിയിൽ വ്യാഖ്യാനിക്കുകയാണ്. മനുഷ്യാവസ്ഥയിൽ ഒരു സംഘട്ടനമുണ്ട്. അത് നൂറ്റാണ്ടുകളായി തുടരുന്നു. ഈ സംഘട്ടനത്തിന്റെ ഫലമായി മനുഷ്യമനസിൽ ഭയവും അരക്ഷിതാവസ്ഥയുമുണ്ടായിരിക്കുന്നു. മൃഗങ്ങളിൽ കാണുന്നതിനു സമാനമായ ജന്മവാസനയും ബുദ്ധിയുദിച്ചതിന്റെ ഫലമായി പ്രത്യേക ലക്ഷ്യത്തോടെയുള്ള പെരുമാറ്റവും തമ്മിലുള്ള സംഘർഷമാണത്. മനുഷ്യർ ജീനുകളുടെ ഇരയല്ല; അവൻ ബുദ്ധിപരമായ ആസക്തിയുടെ ഇരയാണ്. ചിന്തിച്ചു പ്രവർത്തിക്കുന്നതിലൂടെ മനുഷ്യർ അകപ്പെടുന്ന മനഃശാസ്ത്രപരമായ ഏടാകൂടത്തെപ്പറ്റിയാണ് ഗ്രിഫിത്ത് വിശദീകരിക്കുന്നത് .
ഒരു കാര്യം നടപ്പാക്കാൻ പ്രവർത്തിക്കുമ്പോൾ എല്ലായ്പോഴും വിജയിക്കുന്നില്ല. അപ്പോൾ വിഷാദമുണ്ടാകും; സുരക്ഷിതത്വം നഷ്ടപ്പെട്ടതായി തോന്നും. ഇത് ആധിയുണ്ടാക്കുന്നു. ഇതിൽനിന്നു രക്ഷനേടാൻ മനുഷ്യൻ അക്രമകാരിയാകുന്നു. തൊട്ടടുത്തുള്ളവനെ വകവരുത്താൻ ശ്രമിക്കും. സുഹൃത്തുക്കളെപ്പോലും തിരിച്ചറിയാതെ ചിലതൊക്കെ ചെയ്യുന്നു. ഓർമകൾക്കു സ്നേഹം നഷ്ടപ്പെടുന്നു.
തന്റെ പ്രവൃത്തിമൂലം ജീവിതത്തിൽ പിന്തള്ളപ്പെടുന്നു എന്ന തോന്നലുണ്ടാക്കുന്ന അരാജകത്വത്തിൽനിന്നു രക്ഷനേടാൻ സഹജീവികളോടു മത്സരിക്കുകയും വേണ്ടിവന്നാൽ ആക്രമിക്കുകയും ചെയ്യുന്നു. ഇതാണ് ഗ്രിഫിത്ത് നിരീക്ഷിക്കുന്ന മനുഷ്യാവസ്ഥ. മനുഷ്യന്റെ പെരുമാറ്റത്തിന്റെ ഉറവിടം മൃഗീയവാസനകളല്ല; ജീനുകളുടെ അടിസ്ഥാനത്തിലുള്ള സഹവർത്തിത്വവും നാഡീപരമായ വേരുകളുള്ള ബുദ്ധിയും തമ്മിലുള്ള സംഘർഷമാണ് മനുഷ്യാവസ്ഥയുടെ കാതൽ.
മനുഷ്യർക്ക് ബുദ്ധിയുദിച്ചപ്പോൾ ജന്മവാസനകൾക്കു പകരം യുക്തിയിൽ കാര്യങ്ങൾ പഠിച്ചു പെരുമാറി. ഇത് അവനെ മനഃശാസ്ത്രപരമായി കുഴപ്പത്തിലാക്കിയിരിക്കുന്നു. ചെയ്യുന്ന പ്രവൃത്തി തനിക്കു നേരേ തൊടുക്കുന്ന അസ്ത്രമായി മാറുന്നു. എന്തുകൊണ്ടാണ് നാം ഇങ്ങനെ പരിതാപകരമായ കുറ്റകൃത്യത്തിലേക്കും ആത്മമഥനത്തിലേക്കും പതിച്ചതെന്ന് ചിന്തിക്കുന്നവർക്കു കുറ്റബോധമുണ്ടാകും. ഇതു തിരിച്ചറിയുകയാണ് വേണ്ടത്.
ജന്മവാസനയെയോ ബുദ്ധിപരമായ തെരഞ്ഞെടുപ്പിനെയോ നിരാകരിക്കുന്നതുകൊണ്ടു പ്രയോജനമില്ല. ഈ മനുഷ്യാവസ്ഥ തിരിച്ചറിയണം. അപ്പോൾ നമുക്ക് സ്വയം വിധി ക്രമീകരിക്കാനാവും. മുന്നിൽ വന്നുനിൽക്കുന്ന അപരൻ ശത്രുവല്ല; ആ തോന്നൽ അരക്ഷിതബോധത്തിന്റെ ഫലമാണെന്നു മനസിലാക്കുന്നതോടെ മനുഷ്യനു മുന്നിൽ സഹകരണത്തിന്റെ, സ്നേഹത്തിന്റെ വാതിൽ തുറക്കുന്നു.
മനുഷ്യർക്ക് മനഃശാസ്ത്രപരമായ ഒരു പുതിയ വാസസ്ഥലം സംഭാവന ചെയ്യുകയാണ് ഗ്രിഫിത്ത്. മനഃശാസ്ത്രപരമായ പുനരധിവാസം എന്നു വിളിക്കാം. അതുകൊണ്ട് ഏതു തലത്തിലും നാമെല്ലാം നല്ല വ്യക്തികളാണ്. ചീത്തയാക്കുന്ന ഒരു ഘടകവും നമ്മളിലില്ല. ഇത് മനുഷ്യാവസ്ഥയിൽനിന്നുള്ള മോചനമാണ്. മനുഷ്യൻ വിചാരിച്ചാൽ അവന്റെ പെരുമാറ്റത്തെ നന്നാക്കാനാകുമെന്ന് മനുഷ്യാസ്ഥയെക്കുറിച്ചുള്ള ഈ ബോധം തെളിയിക്കുന്നു. ഭൗതികമായ പ്രതാപമാണ് വലുതെന്നു വിചാരിക്കുന്നത് കിടമത്സരത്തിന്റെ ഫലമാണ്. ഇവിടെ ആത്മീയമായ അവബോധമാണ് പ്രധാനമാകുന്നത്. ദാരിദ്ര്യമോ ഭൗതികമായ പ്രതിബന്ധങ്ങളോ അല്ല മനുഷ്യരാശിയുടെ ബന്ധനത്തിനു കാരണം.
Leader Page
നൂറ്റാണ്ടുകളായി നമ്മുടെ ജനതയെ രൂപപ്പെടുത്തിയ, സുഗന്ധവ്യഞ്ജന വ്യാപാരികളെ വിദൂരതീരങ്ങളിലെത്തിച്ച, ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള സഞ്ചാരികളെ ഇരുകൈയും നീട്ടി സ്വീകരിച്ച അതേ അറബിക്കടല്‍ ഇന്ന് പുതുയുഗ കേരളത്തിന്റെ വികസനക്കുതിപ്പിന് ചരിത്രവാതില്‍ തുറന്നിടുകയാണ്.
അന്താരാഷ്ട്ര സമുദ്ര വാണിജ്യ ഭൂപടത്തില്‍ കേരളത്തിന്റെ പേര് സുവര്‍ണാക്ഷരങ്ങളില്‍ അടയാളപ്പെടുത്തിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, അതിന്റെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. വിഴിഞ്ഞത്തുനിന്നുള്ള സമ്പൂര്‍ണ കരമാര്‍ഗ കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കത്തിന് ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നു. അതോടൊപ്പം, കേരളത്തിന്റെ തീരദേശ-തുറമുഖാധിഷ്ഠിത സാമ്പത്തികവളര്‍ച്ചയെ അടിമുടി മാറ്റിമറിക്കാന്‍ പോകുന്ന സമഗ്ര വികസന പദ്ധതിയായ ‘മിഷന് സമുദ്ര’യുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നിര്‍വഹിക്കപ്പെടുകയാണ്.
2024 ജൂലൈ 12ന് ട്രയല്‍ പ്രവര്‍ത്തനങ്ങളും ഡിസംബര്‍ മൂന്നിന് വാണിജ്യ പ്രവര്‍ത്തനങ്ങളും ആരംഭിച്ച വിഴിഞ്ഞം തുറമുഖം ചുരുങ്ങിയ കാലംകൊണ്ട് സ്വന്തമാക്കിയത് അത്യപൂര്‍വ നേട്ടങ്ങളാണ്.
► സാങ്കേതിക കരുത്തായി മാറി
ഇന്ന് ആറ് ഭൂഖണ്ഡങ്ങളിലായി 50 ലോകരാജ്യങ്ങളിലെ 110ലധികം പ്രധാന തുറമുഖങ്ങളുമായി വിഴിഞ്ഞം നേരിട്ട് സമുദ്രബന്ധം സ്ഥാപിച്ചിട്ടുണ്ട്. ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച്, 1,057 കൂറ്റന്‍ കപ്പലുകള്‍ വിഴിഞ്ഞത്ത് അടുക്കുകയും 22 ലക്ഷത്തിലധികം കണ്ടെയ്നറുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുകയും ചെയ്തു. അത്യാധുനിക ഓട്ടോമേഷന്‍ സംവിധാനങ്ങളും 20 മുതല്‍ 24 മീറ്റര്‍ വരെയുള്ള അസാധാരണമായ സ്വാഭാവിക ആഴവുമുള്ള വിഴിഞ്ഞം, ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ മദര്‍ഷിപ്പുകളെ അനായാസം ഉള്‍ക്കൊണ്ട് ആഗോളതലത്തിലെ മുന്‍നിര ടെര്‍മിനലുകളോട് കിടപിടിക്കുന്ന സാങ്കേതിക കരുത്തായി മാറിക്കഴിഞ്ഞു.
ആറ് ഭൂഖണ്ഡങ്ങളിലെ 110 തുറമുഖങ്ങളിലേക്ക് നേരിട്ടു ബന്ധമുള്ള ഒരു തുറമുഖം കേരളത്തിനുണ്ട് എന്നു പറയുമ്പോള്‍ അതിന്റെ യഥാര്‍ഥ അര്‍ഥം, ലോകത്തിലെ ഏതൊരു വന്‍കരയിലേക്കും കേരളത്തില്‍നിന്ന് നേരിട്ടുള്ള വഴിയുണ്ട് എന്നതാണ്. ഇക്കാലമത്രയും ആ വഴി ഉപയോഗിച്ചത് മറ്റുള്ളവരുടെ ചരക്കുകളായിരുന്നു; നാം കൈകാര്യം ചെയ്ത കണ്ടെയ്നറുകളില്‍ 60 ശതമാനവും ഇതര രാജ്യങ്ങളുടെ ട്രാന്ഷിപ്മെന്റുകളായിരുന്നു. അതായത്, നാം തുറമുഖം നിര്‍മിച്ചു; ലോകം അതിനെ ഒരു യാത്രാ ഇടത്താവളമായി ഉപയോഗിച്ചു ഫീസ് നല്കി കടന്നുപോയി.
എന്നാല്‍ ഇന്ന് ലോകത്തെ 110 തുറമുഖങ്ങളിലേക്കും കേരളത്തിന്റെ സ്വന്തം ഉത്പന്നങ്ങള്‍ക്ക് തുറമുഖം തുറക്കുകയാണ്. വിദേശ തുറമുഖങ്ങളിലേക്ക് ഒരു ട്രാന്‍ഷിപ്പ്മെന്റ് പോലുമില്ലാതെ അതിവേഗം ചരക്കുകള്‍ എത്തിക്കാന്‍ സാധിക്കുന്നതുവഴി യാത്രാസമയവും ലോജിസ്റ്റിക്സ് ചെലവും പകുതിയോളം കുറയും. ഇത് നിര്‍മാതാക്കള്‍ക്കും കയറ്റുമതിക്കാര്‍ക്കും കേരളത്തില്‍തന്നെ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ വലിയ പ്രചോദനമാകും.
എക്സിം പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി കസ്റ്റംസ് കമ്മീഷണറേറ്റിന്റെ ഔദ്യോഗിക പബ്ലിക് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍എച്ച്-66-ലേക്ക് തുറമുഖ റോഡില്‍നിന്നുള്ള താത്കാലിക റോഡ് സംവിധാനം പൂര്‍ത്തിയായി.
തിരുവനന്തപുരത്ത് നിലവില്‍ കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന് ഇല്ലാത്തതിന്റെ കുറവ് പരിഹരിക്കാന്‍ തുറമുഖത്തിനുള്ളില്തന്നെ എക്സിം കണ്ടെയ്നറുകള്‍ക്കായി പ്രത്യേക കസ്റ്റംസ്-ബോണ്ടഡ് ഏരിയയും സജ്ജമാക്കിയിട്ടുണ്ട്.
► നമ്മുടെ കരുത്ത് മൂന്ന് നെടുംതൂണുകള്‍
ഈ ആഗോള അവസരത്തെ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കേരളത്തിന് മൂന്ന് സവിശേഷമായ ആഭ്യന്തര കരുത്തുകളുണ്ട്:
ഉന്നത മാനവശേഷി: 94 ശതമാനം സാക്ഷരതയും ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മാനവ വികസന സൂചികയുമുള്ള നമ്മുടെ പ്രബുദ്ധജനതയാണ് ഏറ്റവും വലിയ കരുത്ത്. ഇലക്ട്രോണിക്സ് ആൻഡ് സെമികണ്ടക്ടര്‍ മിഷന്, എഐ മിഷന്, ഫ്യൂച്ചര്‍ ടെക് മിഷന് എന്നിവയിലൂടെ നാം വികസിപ്പിച്ചെടുക്കുന്ന ഹൈ-ടെക് വൈദഗ്ധ്യവും ബാലരാമപുരത്തിന്റെ കൈത്തറി പാരമ്പര്യം പോലുള്ള പരമ്പരാഗത കരകൗശല നൈപുണ്യവും ഒരുപോലെ ആധുനിക കയറ്റുമതിക്ക് കരുത്താകും.
വികസിക്കുന്ന ലോജിസ്റ്റിക്സ് ശൃംഖല: എന്‍എച്ച്-66, എന്‍എച്ച്-544, നിര്‍മാണത്തിലുള്ള ഔട്ടര്‍ റിംഗ് റോഡ്, ദേശീയ ജലപാത-മൂന്ന്, ഉള്‍നാടന്‍ ജലപാതകള്‍ എന്നിവ ഇതിനോടകം രൂപപ്പെട്ടുകഴിഞ്ഞു. ഇന്ത്യയുടെ പ്രധാന തീരപ്രദേശത്തിന്റെ 11 ശതമാനത്തോളം വരുന്ന കേരളത്തില്‍ വിഴിഞ്ഞത്തോടൊപ്പം 17 മൈനര്‍ തുറമുഖങ്ങളും ചേരുന്ന ഒരു സമഗ്ര ഗതാഗത ശൃംഖല യാഥാര്‍ഥ്യമാകുകയാണ്.
നിലവിലുള്ള വ്യാവസായിക ആവാസവ്യവസ്ഥ: പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കുന്ന കിന്‍ഫ്ര പാര്‍ക്കുകള്‍, സെമികണ്ടക്ടര്‍-റോബോട്ടിക്സ്-എയ്റോസ്പേസ് ഹൈടെക് നിര്‍മാണ ചട്ടക്കൂട്, ഇന്ത്യന്‍ ഐടി കയറ്റുമതിയുടെ 10 ശതമാനവും അഞ്ച് ലക്ഷം തൊഴിലവസരങ്ങളും ലക്ഷ്യമിടുന്ന ഐടി നയം എന്നിവ ഇതിനകം സംസ്ഥാനത്തുണ്ട്. ഇവയെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കുക മാത്രമാണ് ഇനി വേണ്ടത്.
ഭക്ഷ്യോത്പന്നങ്ങള്‍, വസ്ത്രനിര്‍മാണം, ആയുര്‍വേദം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്സ്, റബര്‍-പ്ലാസ്റ്റിക്സ്, ഹൈടെക് മാനുഫാക്ചറിംഗ് തുടങ്ങിയ അനുയോജ്യമായ മേഖലകള്‍ക്കാണ് ഇവിടെ മുന്‍ഗണന നല്‍കുന്നത്.
സമുദ്രോത്പന്ന മേഖല: ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 8.4 ബില്യണ്‍ ഡോളര്‍ കടന്നിരിക്കുന്നു; 2030ഓടെ 30 ബില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. കേരളത്തിന്റെ മൂല്യവര്‍ധിത സമുദ്രോത്പന്ന കയറ്റുമതി 2,074 കോടിയാണ്. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ മുഖേന പ്രവര്‍ത്തിക്കുന്ന അത്യാധുനിക സമുദ്രോത്പന്ന പാര്‍ക്ക് വിഴിഞ്ഞത്ത് വിഭാവന ചെയ്യുന്നത്, ഈ അഭൂതപൂര്‍വമായ വളര്‍ച്ചയുടെ ഗുണഫലം തുറമുഖം സാധ്യമാക്കിയ തീരദേശ ജനതയിലേക്കുതന്നെ നേരിട്ടെത്തിക്കാനാണ്.
സംസ്ഥാനവ്യാപക മുന്നേറ്റം: കൊല്ലം-തിരുവനന്തപുരം മേഖലയില്‍ കശുവണ്ടി വ്യവസായത്തിന് പുതിയ ഊര്‍ജം ലഭിക്കും; കൊച്ചിയില്‍ പെട്രോകെമിക്കല്‍ മേഖലയ്ക്കും പാലക്കാട് അഗ്രോ-പ്രോസസിംഗ്, ആയുര്‍വേദ മേഖലകള്‍ക്കും വിഴിഞ്ഞം കൂടുതല്‍ മികച്ച കയറ്റുമതി വഴിതുറക്കും.
വ്യാവസായിക വളര്‍ച്ച ലക്ഷ്യം: ആദ്യവര്‍ഷം ഏകദേശം 45 പുതിയ വ്യാവസായിക യൂണിറ്റുകളോടെ തുടങ്ങി, 2040ഓടെ 1,500ലധികം യൂണിറ്റുകളിലേക്കും ഭൂവിനിയോഗം 20 ഹെക്ടറില്‍നിന്ന് 420ലധികം ഹെക്ടറിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
‘മിഷന് സമുദ്ര’: തീരദേശ വികസനത്തിന്റെ സമഗ്ര മാതൃക വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തിക മുന്നേറ്റം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ‘മിഷന് സമുദ്ര’ ആവിഷ്കരിച്ചിരിക്കുന്നത്:
പോര്‍ട്ട് സിറ്റിയും ക്ലസ്റ്ററുകളും: എട്ട് വ്യാവസായിക ക്ലസ്റ്ററുകള്‍, മൂന്ന് പുതിയ നഗരങ്ങള്‍, വിപുലമായ തീരപ്രദേശം എന്നിവയെ സമന്വയിപ്പിച്ച് ഒരു സമഗ്ര മാരിടൈം ഇക്കണോമിക് റീജിയനായി വിഴിഞ്ഞത്തെ മാറ്റുന്ന ‘പോര്‍ട്ട് സിറ്റി’ കാഴ്ചപ്പാടാണിത്.
Leader Page
ആദ്യം റെബേക്ക എന്ന പെൺകുട്ടിയിലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. വരാൻ പോകുന്ന ദുരന്തത്തിന്റെ ആദ്യസൂചനയായിരുന്നു അത്. പിന്നെ ആ മഹാമാരി ഗ്രാമത്തെയാകെ വിഴുങ്ങി.
ലോകപ്രശസ്ത കൊളംബിയൻ എഴുത്തുകാൻ ഗബ്രിയേല്‍ ഗാർസിയ മാർക്വിസിന്റെ ഭാവനാഗ്രാമമായ മക്കോണ്ടോ സമാനതകളില്ലാത്ത ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. ഗ്രാമത്തിലുള്ള എല്ലാ മനുഷ്യരെയും മറവി ബാധിച്ചിരിക്കുന്നു. തങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കളും ഭാഷയും ഒടുവിൽ തങ്ങളെത്തന്നെയും മറന്നുപോയിരിക്കുന്നു. മക്കോണ്ടോയും അവിടത്തെ കൂട്ടമറവിയും ഒരു നോവലിസ്റ്റിന്റെ ഭാവനയിൽ വിരിഞ്ഞതാണ്.
ആഗോളമറവി
മക്കോണ്ടോയെ ബാധിച്ച ആ മഹാവ്യാധി ആഗോള ഗ്രാമത്തെയാകെ വിഴുങ്ങാൻ വാപിളർന്നിരിപ്പുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത് ഇന്റർനെറ്റിന്റെ പിതാക്കന്മാരിലൊരാളായ വിന്റ് സെർഫാണ്. ഡിജിറ്റൽ അമ്നേഷ്യ എന്നാണ് കൂട്ടമറവിക്ക് സെർഫ് ഇട്ടപേര്.
ആർക്കേവ് ഫീവർ
ജീവിതത്തോടുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ആസക്തിയെ സിഗ്്മണ്ട് ഫ്രോയ്ഡ് ഇറോസ് എന്നുവിളിക്കുന്നു. മരണത്തോടും മറവിയോടുമുള്ള അവന്റെ ഭയത്തെ അതിജീവിക്കാൻ മനുഷ്യർ കണ്ടെത്തിയ വഴിയായിരുന്നു ഓർമകളുടെയും അറിവുകളുടെയും ആർക്കേവിങ്. മാനവചരിത്രത്തിന്റെ ആദ്യനാളുകളിൽ ഓർമകളും അനുഭവങ്ങളും കഥകളും പാട്ടുകളുമായി തലമുറകളിലൂടെ സഞ്ചരിച്ചു. ചിലത് കല്ലിൽകൊത്തി ഗുഹയിൽ ചിത്രങ്ങളായെഴുതി. പിന്നെ എഴുത്തു വന്നു. പ്രാചീന മനുഷ്യന്റെ കഥകളും ഗുഹാചിത്രങ്ങളും താളിയോലകളും ശവകുടീരങ്ങളും പുതിയ മനുഷ്യന്റെ പുസ്തകങ്ങളും ഡിജിറ്റൽ ആർക്കൈവുകളും പറയുന്നത് വിസ്മൃതിയെയും മരണത്തെയും അതിജീവിക്കാനുള്ള മനുഷ്യന്റെ ആഗ്രഹമാണ്.
എന്നാൽ, ജീവിതത്തോടുള്ളതുപോലെതന്നെ മരണത്തോടും നശീകരണത്തോടും നിഗൂഢമായ ആഭിമുഖ്യം മനുഷ്യനിൽ പതിയിരിപ്പുണ്ട്. ഫ്രോയ്ഡ് ഇതിനെ താനത്തോസ് എന്ന് വിളിക്കുന്നു.
ഒരു സമൂഹത്തെ നിസഹായരാക്കാനുള്ള ഏറ്റവും നല്ല വഴിയായിരുന്നു അനുഭവങ്ങളിലൂടെ അവർ സംഭരിച്ച ഓർമകളെയും അറിവുകളെയും നശിപ്പിക്കുക എന്നത്. എല്ലാ യുദ്ധങ്ങളിലും ആദ്യം ലൈബ്രറികളും ആർക്കേവുകളും ആക്രമിക്കപ്പെട്ടു.
ഓർമകൾക്ക് കാവലിരുന്നവർ
പടയാളികൾ ഓർമകൾക്ക് തീയിട്ടപ്പോൾ മറ്റൊരു കൂട്ടർ നാശോന്മുഖമായ അറിവുകളെ സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതുന്ന തിരക്കിലായിരുന്നു. മധ്യകാലത്തെ യൂറോപ്പിലെ സന്യാസാശമങ്ങളിൽ ദേവാലയം കഴിഞ്ഞാൽ അതിവിശുദ്ധ സ്ഥലമായിരുന്നു സ്ക്രിപ്റ്റോറിയങ്ങൾ. ദേവാലയ ശുശ്രൂഷകൾ കഴിഞ്ഞ താപസന്മാർ മരം കോച്ചുന്ന മഞ്ഞുകാലങ്ങളിൽപോലും സ്ക്രിപ്റ്റോറിയങ്ങളിലിരുന്നു പുരാതന ഗ്രന്ഥങ്ങൾ നശിച്ചുപോകാതെ പകർത്തിയെഴുതി. മാനവരാശിയുടെ ഓർമയുടെയും അറിവിന്റെയും കാവലാളുകളായിരുന്നു അവർ.
സുമേറിയൻ ലിഖിതങ്ങൾക്ക് നാലായിരം വയസ്
പകർത്തിയെഴുതാതെതന്നെ നാലു സഹസ്രാബ്ദങ്ങള്‍ അതിജീവിച്ച രേഖകൾ നമ്മുടെ മുമ്പിലുണ്ട്. പ്രാചീന സുമേറിയക്കാർ ടൈഗ്രീസിന്റെയും യൂഫ്രട്ടീസിന്റെയും തീരങ്ങളിലെ കളിമണ്ണു കുഴച്ച് എഴുതി തീയിൽ ചുട്ടെടുത്ത ഫലകങ്ങളിലെ ക്യൂണിഫോം ലിപികളിൽ ഒരു കാവ്യംതന്നെ മറഞ്ഞിരിപ്പുണ്ടായിരുന്നു; ഗിൽഗമേഷ്. ഈജിപ്തുകാർ ഉപയോഗിച്ചിരുന്ന പാപ്പിറസ് ചുരുളുകൾ ആയിരക്കണക്കിന് വർഷങ്ങൾ അതിജീവിച്ചു. തുടർന്ന് മൃഗത്തോലിലെഴുതിയവയും കൂടുതൽ ഈടു നിന്നു.
നാല്പത് തികയാത്ത ഫ്ലോപ്പികൾ
സുമേറിയൻ മൺഫലകങ്ങളുടെ ആയുസ് 4000 വർഷങ്ങളാണെങ്കിൽ കംപ്യൂട്ടർ ഫ്ലോപ്പികളിൽ രേഖപ്പെടുത്തിയ വിവരങ്ങൾക്ക് ഇരുപതുകൊല്ലത്തെ ആയുസുപോലുമുണ്ടായില്ല. ഫ്ലോപ്പി ഡ്രൈവുകൾ കംപ്യൂട്ടറുകളിൽനിന്ന് ഏതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞു. പിന്നീടു വന്ന സിഡികളും ഡിവിഡികളിലും രേഖപ്പെടുത്തിയ ഡേറ്റകളുടെ ആയുർദൈർഘ്യം കുറച്ചത് ഈർപ്പവും പോറലുകളും അമിതമായ പ്രകാശവുമായിരുന്നു. ദീർഘകാലം ഉപയോഗിക്കാതിരുന്നാൽ പെൻഡ്രൈവുകളും അതിലെ ഡാറ്റയും നഷ്ടപ്പെടാം.
ആകാശങ്ങളിലെഴുതിയാൽ
നമ്മുടെ കൈയിലെ ഉപകരണങ്ങളുടെ ദൗർബല്യങ്ങൾ മറികടക്കാനാണ് ക്ലൗഡിൽ ഡാറ്റകൾ സൂക്ഷിക്കാൻ തുടങ്ങിയത്. ക്ലൗഡിൽ സൂക്ഷിക്കുന്നതോടെ നമ്മുടെ ഡാറ്റ നമ്മുടെ നിയന്ത്രണത്തിലല്ലാതാകുന്നു. ഇന്നലെയുണ്ടായിരുന്ന ക്ലൗഡ് കമ്പനി നാളെ ഉണ്ടാകണമെന്നില്ല. കമ്പനി അടച്ചുപൂട്ടുന്നതിലൂടെയോ സെർവറുകൾ പണിമുടക്കുന്നതിലൂടെയോ നമ്മുടെ ഡാറ്റകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
നിശ്ചിതമായ ഒരു ഫോർമാറ്റിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ തുറക്കാൻ ആവശ്യമായ സോഫ്റ്റ്വേർ നാളെ ഇല്ലാതായാൽ? ഫയൽ തുറക്കാൻ കഴിയാതെ വരാം.
അടച്ചുപൂട്ടിയ സിറ്റികൾ
ഓർക്കൂട്ട്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വരുന്നതിതിനു മുമ്പ് 1990കളിൽ ആളുകൾക്ക് വെബ്സൈറ്റുകൾ നിർമിക്കാനും പേരെടുക്കാനും സാധിക്കുന്ന പ്ലാറ്റ്ഫോമായിരുന്നു യാഹൂ ജിയോസിറ്റീസ്. ലക്ഷക്കണക്കിന് ആളുകൾ ഈ സേവനം ഉപയോഗിച്ച് വെബ് പേജുകളും വെബ് സൈറ്റുകളും നിർമിച്ചു. 2009ൽ ജിയോസിറ്റീസ് അടച്ചുപൂട്ടിയപ്പോൾ കൂടെപ്പോയത് കോടിക്കണക്കിനാളുകളുടെ വെബ് പേജുകളും ഫോട്ടോകളുമായിരുന്നു.
പലതും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. പിന്നീട് വന്നുപോയ ഓർക്കുട്ടിന്റെ കൂടെയും കുറേ ഡാറ്റകൾ നഷ്ടപ്പെട്ടു. ഓർക്കുട്ട് അടച്ചുപൂട്ടുന്നതിനുമുമ്പുതന്നെ അതിലെ വിവരങ്ങൾ ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സാവകാശം കമ്പനി നൽകിയിരുന്നു.
Leader Page
കേരളക്കരയുടെ വാർത്താലോകത്തിലെ പ്രചാരമുള്ള പത്രമാണ് ദീപിക. സാമൂഹിക-സാംസ്കാരിക, കാർഷിക-വ്യാപാര-വ്യവസായ മേഖലകളുടെയും വിനോദ സഞ്ചാരമേഖലയുടെയും വളർച്ചയ്ക്കുതകുന്ന മുഖപ്രസംഗങ്ങൾകൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ദീപികയ്ക്കു കഴിഞ്ഞിട്ടുണ്ട്.
വന്യജീവി ആക്രമണം, രാഷ്ട്രീയ ആക്രമണങ്ങൾ, ലഹരി ഉത്പന്നങ്ങൾ മൂലം സമൂഹത്തിന്റെ തകർച്ച, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, വർഗീയതയ്ക്കെതിരേയുള്ള പോരാട്ടങ്ങൾ തുടങ്ങിയവയ്ക്ക് തിരുത്തൽശക്തിയാകാൻ ദീപികയ്ക്കായി.
നിയമനിർമാണ സഭകളിൽ ചെറുകിട വ്യാപാര- വ്യവസായ മേഖലയുടെ തകർച്ചയ്ക്കു വഴിതെളിക്കുന്ന ബജറ്റുകളും നിയമനിർമാണങ്ങളും നടത്തുന്പോൾ അതിനെതിരേ ശക്തമായ പ്രതികരണം നടത്താനും ദീപികയ്ക്കു സാധിച്ചിട്ടുണ്ട്.
-ദേവസ്യ മേച്ചേരി, വ്യാപാരി- വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡന്റ്
Leader Page
രാജ്യം പദ്മശ്രീ നൽകി ആദരിച്ച വയനാട് സ്വദേശി ചെറുവയൽ രാമനെ കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ഉമ്മൻ ചാണ്ടി പുരസ്കാരം സമ്മാനിച്ച് കേരളവും ബഹുമാനിച്ചു. ഒരു കർഷകൻ എന്നതിലുപരി വയനാടിന്റെ പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരനാണ് രാമൻ. മണ്ണിനെയും പ്രകൃതിയെയും ഒരുപോലെ ചേർത്തുപിടിച്ച ജീവിതം. തലമുറകളായി കൈമാറിവന്ന വിത്തുകളുടെ സംരക്ഷണവും പ്രകൃതിയോട് ഇണങ്ങിച്ചേർന്ന കൃഷിരീതിയും ജീവിതചര്യയാക്കിയ രാമേട്ടൻ ഈ കർഷകദിനത്തിൽ തന്റെ അരിവും അനുഭവവും ദീപികയുമായി പങ്കുവച്ചു.
വയനാട്ടിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പാരമ്പര്യമായി കൃഷി ചെയ്തുവരുന്ന കർഷകരിൽനിന്ന് വിത്തുകൾ ശേഖരിച്ചാണ് അദ്ദേഹം തന്റെ വിത്തുശേഖരം വിപുലമാക്കിയത്. ഒരുകാലത്ത് വയനാടൻ വയലുകളിൽ സജീവമായിരുന്ന പല നെൽവിത്തുകളും കാലക്രമേണ അന്യമായപ്പോൾ അവയെ കണ്ടെത്തി സംരക്ഷിക്കുകയെന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തത്. ഇന്ന് അറുപതോളം പരമ്പരാഗത നെൽവിത്തുകൾ രാമൻ കൃഷിയിറക്കുന്നു.
പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിലേക്ക് എത്തിയത്?
പന്ത്രണ്ടാമത്തെ വയസുമുതൽ കൃഷിപ്പണി തുടങ്ങിയതാണ്. ഹരിതവിപ്ലവത്തിന്റെ ഭാഗമായി കാർഷികമേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിച്ച കാലം മുതൽതന്നെ പരമ്പരാഗത വിത്തുകൾ സംരക്ഷിക്കണമെന്ന ചിന്ത എന്റെ മനസിലുണ്ടായിരുന്നു. എന്നാൽ വിത്തുകൾ സംരക്ഷിക്കണമെന്ന ചിന്ത ശക്തമായി മനസിൽ വരുന്നത് ഏകദേശം 25 വർഷം മുമ്പാണ്. തുടർന്ന് 2000ത്തിന്റെ തുടക്കത്തോടെ, അന്യമായിക്കൊണ്ടിരുന്ന പല വിത്തുകളും വീണ്ടും കൃഷിയിറക്കാൻ തുടങ്ങി.
നമ്മുടെ പൈതൃകമായി കിട്ടിയ പല വിത്തുകളും ഓരോ കാലത്തും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ശ്രദ്ധയിൽപ്പെട്ടു. അപ്പോൾ ഇനിയെങ്കിലും കിട്ടാവുന്ന വിത്തുകളെങ്കിലും സംരക്ഷിക്കണമെന്ന തീരുമാനമെടുത്തു. അതിന്റെ ഭാഗമായാണ് എന്റെ കൈയിലുണ്ടായിരുന്ന നെൽവിത്തുകൾ സംരക്ഷിക്കുന്നതിനൊപ്പം വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ച് പാരമ്പര്യമായി കൃഷി ചെയ്യുന്ന ആളുകളെ നേരിൽ കണ്ട് വിത്തുകൾ ശേഖരിക്കാൻ തുടങ്ങിയത്.
അങ്ങനെ ശേഖരിച്ച വിത്തുകളിൽ 500 വർഷം വരെ പഴക്കമുള്ള പാരമ്പര്യവുമായി ബന്ധപ്പെട്ട വിത്തുകൾ എന്റെ കൈയിലുണ്ടെന്നാണ് വിശ്വാസം. അഞ്ചും ആറും തലമുറകളായി ഒരു കുടുംബം കൃഷി ചെയ്തുവരുന്ന വിത്തുകളും അതിലുണ്ട്. വിത്ത് ശേഖരിച്ചുവച്ചാൽ മാത്രം സംരക്ഷണമാകില്ല. അത് കൃഷിയിറക്കുകയും അടുത്ത തലമുറയ്ക്ക് കൈമാറുകയും വേണം. അതുകൊണ്ടാണ് ലഭിച്ച വിത്തുകൾ വീണ്ടും വയലിലിറക്കി പരിപാലിക്കാൻ ശ്രമിച്ചത്.
രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെയാണ് ഞാൻ കൃഷി ചെയ്യുന്നത്. ഇപ്പോൾ അറുപതോളം പരമ്പരാഗത നെൽവിത്തുകൾ കൃഷി ചെയ്തുവരുന്നുണ്ട്. പ്രകൃതിക്ക് ദോഷമുണ്ടാകാത്ത രീതിയിലാണ് കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്. വയനാടിന്റെ ആവാസവ്യവസ്ഥ നിലനിർത്തിക്കൊണ്ടുള്ള കൃഷിയും ജീവിതവുമാണ് എന്റെ ലക്ഷ്യം.
കൃഷിയുടെ ആദ്യനാളുകളിൽ നേരിട്ട പ്രധാന വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?
1970-75 കാലഘട്ടത്തിൽ കാർഷികമേഖലയിൽ വലിയ മാറ്റങ്ങളാണ് വന്നത്. അതിന്റെ ഭാഗമായി നെൽകൃഷിയിലും കാര്യമായ മാറ്റങ്ങളുണ്ടായി. പുതിയ ഇനം വിത്തുകളും പുതിയ കൃഷിരീതികളും ആ കാലഘട്ടത്തിൽ വ്യാപകമായി കടന്നുവന്നു. എനിക്ക് അതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. പാരമ്പര്യ കൃഷിരീതിതന്നെ പിന്തുടരണമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു.
അങ്ങനെ മുന്നോട്ടുപോകുമ്പോൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം വലിയ പ്രശ്നമായി. അതോടൊപ്പം തൊഴിലാളിക്ഷാമവും ഉണ്ടായി. നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ കൃഷി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യങ്ങൾ പലപ്പോഴും ഉണ്ടായി. പുതിയ ഇനം രോഗങ്ങളും കീടങ്ങളുടെ ആക്രമണവും ഉണ്ടായി. ഇതെല്ലാം അതിജീവിച്ചാണ് പരമ്പരാഗത കൃഷി ഇന്നും മുന്നോട്ടുകൊണ്ടുപോകുന്നത്. നമ്മുടെ മുൻതലമുറകൾ നമ്മളിലേക്ക് കൈമാറിയതാണ് ഈ വിത്തുകൾ. നമ്മൾ അത് നഷ്ടപ്പെടുത്തിയാൽ പിന്നെ തിരിച്ചുപിടിക്കാൻ കഴിയണമെന്നില്ല. അതുകൊണ്ട് എത്ര ബുദ്ധിമുട്ടുണ്ടായാലും സംരക്ഷിക്കണം.
കാലാവസ്ഥയിലെ മാറ്റം കൃഷിയെ എങ്ങനെ ബാധിക്കും?
ഓരോ വിത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ചാണ് കൃഷിയുടെ രീതിയും സമയവും നിശ്ചയിക്കേണ്ടത്. എന്നാൽ ഇപ്പോൾ കാലാവസ്ഥയിൽ വലിയ മാറ്റമാണ് സംഭവിക്കുന്നത്. ഇടവപ്പാതിയിലും കർക്കടകത്തിലും ലഭിക്കേണ്ട മഴ ചിങ്ങത്തിൽ ലഭിക്കുന്ന സാഹചര്യമുണ്ട്. മുമ്പ് കർക്കടകത്തിൽ നടത്തിയിരുന്ന പല കൃഷികളും ഇപ്പോൾ ചിങ്ങത്തിൽ നടത്തേണ്ടിവരുന്നു.
കാലാവസ്ഥ മാറുമ്പോൾ കൃഷിയുടെ സമയവും മാറും. കൃഷി ചെയ്യുന്ന സമയത്ത് കാലാവസ്ഥയുടെ സ്വഭാവം മാറിയാൽ ഉദ്ദേശിച്ച തരത്തിലുള്ള വിളവ് ലഭിക്കണമെന്നില്ല. പഴയകാലത്ത് ലഭിച്ചിരുന്ന ഗുണവും മേന്മയും ചിലപ്പോൾ ലഭിക്കാതെ പോകാനും സാധ്യതയുണ്ട്. പ്രകൃതിയുടെ മാറ്റങ്ങൾക്കനുസരിച്ച് കൃഷിയെയും മാറ്റേണ്ടിവരും.
പരമ്പരാഗത വിത്തിനങ്ങളുടെ പ്രചാരം ഭക്ഷ്യക്ഷാമത്തിനു പരിഹാരമാകുമോ?
തീർച്ചയായും കഴിയുമെന്നാണ് എന്റെ വിശ്വാസം. പണ്ടുകാലത്ത് കേരളത്തിലുണ്ടായിരുന്ന നെൽപ്പാടങ്ങളിൽ ഒരു തുണ്ടുപോലും ഉപയോഗശൂന്യമായി കിടന്നിരുന്നില്ല. ഓരോ പ്രദേശത്തും കൃഷി ചെയ്തിരുന്നു. നെൽകൃഷി നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അതുപോലെ, ഇന്ന് കേരളത്തിലെ 14 ജില്ലകളിലും ലഭ്യമായ വയലുകളിൽ നെൽകൃഷി ചെയ്യാൻ കഴിഞ്ഞാൽ ഭക്ഷ്യക്ഷാമം ഒഴിവാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സാധിക്കും. ഭക്ഷ്യസുരക്ഷ എന്നത് വിപണിയിൽ അരി ലഭിക്കുന്നതുകൊണ്ട് മാത്രം ഉറപ്പാകുന്ന ഒന്നല്ല. നമുക്ക് ആവശ്യമായ ഭക്ഷണം നമ്മുടെ മണ്ണിൽതന്നെ ഉത്പാദിപ്പിക്കാനുള്ള ശേഷി നിലനിർത്തണം.
കൃഷിയിടങ്ങൾ ഉപേക്ഷിച്ച് ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്ന സ്ഥിതി വന്നാൽ അത് വലിയ പ്രതിസന്ധിയാകും. അതുകൊണ്ട് ഓരോ കൃഷിയിടവും പരമാവധി ഉപയോഗപ്പെടുത്തണം. പരമ്പരാഗത നെൽവിത്തുകൾക്ക് ഓരോന്നിനും അതിന്റേതായ പ്രത്യേകതയുണ്ട്. അവയെ സംരക്ഷിക്കുകയും കൃഷിയിറക്കുകയും ചെയ്യുന്നതിനൊപ്പം നെൽകൃഷിയുടെ വിസ്തൃതി വർധിപ്പിക്കുകയും വേണം.
എന്തെല്ലാം പരമ്പരാഗത അറിവുകളാണ് പാടങ്ങളിൽ പ്രയോഗിക്കുന്നത്?
പരമ്പരാഗത വിത്തുകൾക്ക് നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ കൃഷിചെയ്ത് പരിപാലിച്ചാൽ ഒരു പരിധിവരെ കീടങ്ങളെ പ്രതിരോധിക്കാൻ സാധിക്കും. പ്രകൃതിയിൽനിന്നുതന്നെ ലഭിക്കുന്ന ഒരു ശേഷി ഈ നെൽവിത്തുകൾക്കുണ്ട്. അതുപോലെ തന്നെ അതിന്റെ ഗുണങ്ങളും ഈ അരി കഴിക്കുന്ന ആളുകളിൽ കാണാൻ കഴിയും എന്നാണ് എന്റെ വിശ്വാസം.
എന്റെ കൈയിലുള്ള അറുപതോളം വിത്തുകളും വയനാടിന്റെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ സാധിക്കുന്നവയാണ്. കൃഷിയിൽ പ്രകൃതിയെ എതിരാളിയായി കാണരുത്. പ്രകൃതിയോടൊപ്പം നിൽക്കുകയാണ് വേണ്ടത്.
പരമ്പരാഗത വിത്തുകളുടെ പ്രത്യേകത?
ഓരോ വിത്തിനും അതിന്റേതായ പ്രത്യേകതയുണ്ട്. ഒരു വിത്ത് മറ്റൊന്നിനെപ്പോലെയല്ല. ചില വിത്തുകൾക്ക് രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ടാകും. ചിലത് പ്രത്യേക കാലാവസ്ഥയ്ക്ക് അനുയോജ്യമായിരിക്കും. ചിലതിന് അരിയുടെ രുചിയിലും ഗുണത്തിലും പ്രത്യേകതയുണ്ടാകും. പാരമ്പര്യമായി കർഷകർ ഓരോ വിത്തും അതിന്റെ സ്വഭാവമനുസരിച്ചാണ് സംരക്ഷിച്ചിരുന്നത്. ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് വിത്തുകൾ കൈമാറിയത് വെറുതെയല്ല. ഇന്ന് ശാസ്ത്രവും സാങ്കേതികവിദ്യയും വളർന്നിട്ടുണ്ട്. അതെല്ലാം നല്ലതാണ്. എന്നാൽ നമ്മുടെ പാരമ്പര്യ അറിവിനെയും ഒപ്പം നിർത്തണം.
വിത്ത് എന്നത് കൃഷിക്കുള്ള ഒരു സാധനം മാത്രമല്ല. ഒരു പ്രദേശത്തിന്റെ ചരിത്രവും സംസ്കാരവും ജീവിതരീതിയും അതിനൊപ്പം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിത്തുകൾ നഷ്ടപ്പെടുന്നത് നമ്മുടെ പൈതൃകത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടുന്നതിന് തുല്യമാണ്.
Leader Page
നൂറാം വയസിലും കൃഷി ചെയ്ത് മണ്ണില്‍ നൂറുമേനി വിളയിച്ചു പുതുതലമുറയ്ക്കും കാര്‍ഷിക കേരളത്തിനും മാതൃകയാകുകയാണ് ഉഴവൂര്‍ ഇടക്കോലി പന്തനാനിക്കല്‍ നാരായണന് നായര്‍.
ഓര്‍മവച്ച കാലം മുതല്‍ മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ചു തുടങ്ങിയ നാരായണന് നായർ ജീവിതസായാഹ്നത്തിലും കൃഷിയെ നെഞ്ചോടു ചേര്‍ക്കുന്നു. നാലു വര്‍ഷം മുമ്പ് വീഴ്ചയില്‍ കാലുകള്‍ക്ക് ചെറിയ ബലക്ഷയം സംഭവിച്ചു. വാക്കറിന്റെ സഹായത്താല്‍ ഇപ്പോഴും കൃഷിപ്പണി തുടരുകയാണ്.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന് കോച്ചേരില്‍ രാമന് നായര്‍ക്കൊപ്പം രാമപുരം കൊണ്ടാട് പാടത്തെ നെല്‍കൃഷിയില്‍ സഹായിച്ചാണ് നാരായണന് നായരുടെ കൃഷിയിലെ തുടക്കം. കാളപൂട്ടും വരന്പൊരുക്കലും വിത്തിടലും ഞാറുനടലും കളപറിക്കലും കൊയ്ത്തും മെതിയുമെല്ലാം ചെറുപ്പത്തിലേ പരിശീലിച്ചു.
ലക്ഷ്മിക്കുട്ടിയെ വിവാഹം ചെയ്താണ് ഇടക്കോലിയിലേക്ക് എത്തുന്നത്. ഇടക്കോലി വീട്ടില്‍ ആദ്യം റബര്‍കൃഷിയായിരുന്നു. പിന്നീട് ഇഞ്ചി, മഞ്ഞള്‍, കച്ചോലം, ചേന, ചേമ്പ്, കാച്ചില്, പയര്‍, പാവല്‍, കേവല്‍, വഴുതന, ചീനി തുടങ്ങിയ എല്ലാം കൃഷിചെയ്തുതുടങ്ങി.
ചക്കയും മാങ്ങയും കപ്പയും കപ്പളവും പേരയും ആവശ്യത്തിനു വീട്ടിലുംപറമ്പിലുമുണ്ടായിരുന്നു. വിവിധയിനത്തിലുള്ള വാഴകളുടെ കൃഷിയും തുടങ്ങി. ഉത്പന്നങ്ങള്‍ ഉഴവൂരിലും രാമപുരത്തുമുള്ള ചന്തകളിലായിരുന്നു വില്പന. കൃഷിക്ക് കൂട്ടായി ആടും കന്നുകാലികളും കോഴിയും താറാവുമൊക്കെയുണ്ടായിരുന്നു. പൂക്കളോടു പ്രത്യേക താത്പര്യമുണ്ട്. കിട്ടുന്ന ചെടികളെല്ലാം നട്ടുപരിപാലിക്കും. ഏഴു വര്‍ഷം മുമ്പാണ് ഭാര്യ ലക്ഷ്മിക്കുട്ടിയമ്മയുടെ മരണം.
അഞ്ചു മക്കളില്‍ ഇളയവനായ ഹരിദാസിന്റെ വീട്ടിലാണ് താമസം കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. ഇടയ്ക്ക് ഹൃദയം ഒന്നു പണിമുടക്കിയെങ്കിലും അതിനെയും അധ്വാനത്തിലൂടെ അതിജീവിച്ചു.
ഇന്നും കൃഷിയിടത്തില്‍ മണ്ണൊരുക്കി തടമെടുക്കുന്നതും വിത്തു നടുന്നതും പരിപാലിക്കുന്നതുമെല്ലാം നാരായണന് നായര്‍തന്നെ. കൃഷിയിടത്തെല്ലാം കണ്ണെത്തും. കൃഷിക്ക് വെള്ളവും വളവും എത്തിക്കുന്നത് വാക്കറിലാണ്. വാക്കറിന്റെ ഇരുവശങ്ങളിലും ചാണകവും വളവും വെള്ളവുമൊക്കെ കെട്ടിത്തൂക്കിയാണ് കൃഷിയിടത്തിലെത്തുന്നത്. കൃഷിപ്പണിയില്‍ മാത്രമല്ല നാരായണന് നായരുടെ കരവിരുത്.
കുട്ടയും മുറവുമൊക്കെ നെയ്യും. ചിരട്ടയിലും തടിയിലും കരകൗശല ഉത്പന്നങ്ങള്‍ തീര്‍ക്കും. ഓലക്കുടയും തൊപ്പിയുമൊക്കെ മനോഹരമായി ഉണ്ടാക്കും.
സ്വന്തം പുരയിടത്തിലും പൊതുസ്ഥലത്തും നൂറുകണക്കിനു വൃക്ഷങ്ങള്‍ നട്ടു പരിപാലിക്കുന്നു. ഇടക്കോലി ക്ഷേത്രത്തിലെ നക്ഷത്ര വനം പദ്ധതിയിലും നാരായണന് നായരുടെ പങ്കുണ്ട്. ഇളയമകന് പരേതനായ ഹരിദാസിന്റെ ഭാര്യ ജയശ്രീ, വിശാഖ്, വീണ എന്നിവര്‍ എപ്പോഴും മുത്തച്ഛനൊപ്പമുണ്ട്. ഉഴവൂര്‍ പഞ്ചായത്ത് ഇന്നു സംഘടിപ്പിക്കുന്ന കര്‍ഷകദിനാചരണത്തില്‍ നരായണന് നായരെ ആദരിക്കും.
Leader Page
പാഠപുസ്തകങ്ങൾക്കപ്പുറം മണ്ണിൽനിന്ന് ജീവിതത്തിന്റെ പാഠങ്ങൾ പഠിക്കുകയാണ് തൃക്കൊടിത്താനം അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിലെ വിദ്യാർഥികൾ. സ്കൂൾ മുറ്റത്ത് നിറം പകരുന്ന ബന്ദിപ്പൂക്കൾ വിളവെടുപ്പിനു പാകമായപ്പോൾ അതവർക്ക് മറ്റൊരു ഉത്സവമായി മാറി.
വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് നടത്തിയ ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് കുട്ടികളുടെ മനസിൽ ഓണാഘോഷ ലഹരി നിറയ്ക്കുകയായിരുന്നു.
മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ പൂത്തുലഞ്ഞുനിന്ന ബന്ദിപ്പൂച്ചെടികൾ സ്കൂൾ അങ്കണത്തിന് വേറിട്ടൊരു സൗന്ദര്യമാണ് സമ്മാനിച്ചത്.
ആദ്യഘട്ടത്തിൽ അഞ്ചുകിലോ പൂക്കൾ
സ്കൂൾ പരിസരത്തെ മൂന്നു സെന്റ് ഭൂമിയിലെ കൃഷിയിടത്തിൽനിന്ന് ഏകദേശം അഞ്ച് കിലോഗ്രാം ബന്ദിപ്പൂവാണ് ആദ്യഘട്ടത്തിൽ വിളവെടുത്തത്. പൂക്കൾ ഓരോന്നായി ശേഖരിക്കുന്പോൾ കുട്ടികളുടെ മുഖത്തു നിറഞ്ഞത് അധ്വാനത്തിന്റെ സന്തോഷമായിരുന്നു. ജൂൺ അവസാനവാരം തങ്ങൾ നട്ടുവളർത്തിയ ചെടികളിൽ വിരിഞ്ഞ പൂക്കൾ സ്വന്തം കൈകളാൽ വിളവെടുക്കാനായതിന്റെ ആവേശത്തിന് അതിർവരന്പുകളില്ലായിരുന്നു.
മണ്ണിൽനിന്ന് മനസിലേക്കൊരു പാഠം
ഇന്നത്തെ തലമുറയെ കാർഷികവൃത്തിയോട് കൂടുതൽ അടുപ്പിക്കുന്നതിനും അധ്വാനത്തിന്റെ മഹത്വം മനസിലാക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് പ്രഥമാധ്യാപിക പറഞ്ഞു. ക്ലാസ് മുറിയിലെ അറിവിനൊപ്പം പ്രകൃതിയുമായി നേരിട്ടിടപഴകി സ്കൂളിലെ കാർഷികപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച ഏഴാംക്ലാസ് വിദ്യാർഥിയായ ആദിദേവിന്റെ കാർഷികസ്നേഹം ഏവർക്കും മാതൃകയാണെന്ന് അധ്യാപകർ ഒന്നടങ്കം പറയുന്നു.
വിത്തിൽനിന്ന് വിളവിലേക്ക്
ഒരു ചെടി നട്ടപ്പോൾ ആരംഭിച്ച പ്രവർത്തനം പൂക്കളുടെ വിളവെടുപ്പിൽ അവസാനിച്ചില്ല. കുട്ടികളുടെ മനസിൽ മണ്ണിനോടുള്ള സ്നേഹവും കൃഷിയോടുള്ള താത്പര്യവും വിതയ്ക്കുന്ന ഒരു പാഠമായി അതു മാറുകയായിരുന്നു.
വിളവെടുത്ത പൂക്കൾകൊണ്ട് സ്കൂളിലെ ഓണാഘോഷ പരിപാടി ആർഭാടമാക്കാനും വരുംകാലത്തേക്ക് കാർഷിക പ്രവർത്തനങ്ങൾ വിപുലമായി കൊണ്ടുപോകാനുമാണ് സ്കൂൾ അധികൃതരുടെ തീരുമാനം. തൃക്കൊടിത്താനം കൃഷിഭവനുമായി സഹകരിച്ച് കൂടുതൽ ഇനം കൃഷികൾ സ്കൂൾ പരിസരത്തൊരുക്കി കാർഷിക പ്രവർത്തനങ്ങൾ സജീവമാക്കാനും പദ്ധതിയുണ്ട്.
Leader Page
ഇന്നത്തെ യുവാക്കളുടെ ഏറ്റവും വലിയ സ്വപ്നം എന്താണ്? മികച്ചൊരു കരിയറോ വ്യക്തിസ്വാതന്ത്ര്യമോ, അതോ സന്തുഷ്ടമായൊരു കുടുംബജീവിതമോ?
വിദ്യാഭ്യാസവും നഗരവത്കരണവും സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയും യുവതലമുറയുടെ ജീവിതശൈലിയിലും കാഴ്ചപ്പാടുകളിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവാഹത്തിനും കുടുംബജീവിതത്തിനുമപ്പുറം സ്വന്തം വ്യക്തിത്വം വളർത്താനും കരിയറിൽ മുന്നേറാനും സ്വതന്ത്രമായി ജീവിക്കാനുമാണ് ഇന്നത്തെ യുവാക്കൾ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന ധാരണ സമൂഹത്തിൽ വ്യാപകമാണ്.
അടുത്തിടെ ജെൻ സിയുടെ ജീവിത കാഴ്ചപ്പാടുകളെക്കുറിച്ച് ടിൻഡർ ഇന്ത്യ നടത്തിയ പഠനവും ഈ ധാരണയെ ശക്തിപ്പെടുത്തുന്നതാണ്. സ്വയം തിരിച്ചറിയുക, ഇഷ്ടമുള്ള മേഖലയിൽ വളരുക, വ്യക്തിപരമായ സ്വാതന്ത്ര്യവും ജീവിതാനുഭവങ്ങളും നേടുക എന്നിവയാണ് പുതിയ തലമുറയുടെ പ്രധാന ലക്ഷ്യങ്ങളെന്നും അതുകൊണ്ടുതന്നെ വിവാഹവും കുട്ടികളുണ്ടാകുന്നതും പലർക്കും ജീവിതത്തിലെ ആദ്യ മുൻഗണനയല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ഈ പൊതുധാരണയ്ക്ക് വ്യത്യസ്തമായ ഒരു ചിത്രം മുന്നോട്ടു വയ്ക്കുകയാണ് യുഎൻ പോപ്പുലേഷൻ ഫണ്ട് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ‘ജീവിതങ്ങൾ, തിരഞ്ഞെടുപ്പുകൾ, ഭാവികൾ’ (Lives, Choices and Futures) റിപ്പോർട്ട്. ഇതിന്റെ ഭാഗമായി 73 രാജ്യങ്ങളിലായി നടത്തിയ ലോകത്തിലെ ഏറ്റവും വലിയ ഡെമോഗ്രാഫിക് ഫ്യൂച്ചർ സർവേയിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്തു. ഇന്ത്യയിൽനിന്നു മാത്രം 1,722 യുവാക്കളാണ് സർവേയുടെ ഭാഗമായത്.
ഈ പഠനത്തിന്റെ കണ്ടെത്തലുകൾ ശ്രദ്ധേയമാണ്. പുറമേ കരിയറിനും വ്യക്തിസ്വാതന്ത്ര്യത്തിനും ജീവിതാനുഭവങ്ങൾക്കുമാണ് യുവാക്കൾ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് തോന്നുമെങ്കിലും, അവരുടെ ജീവിതത്തിലെ അടിസ്ഥാന സ്വപ്നങ്ങളും ആശങ്കകളും ഇന്നും വിവാഹത്തെയും കുടുംബജീവിതത്തെയും ചുറ്റിപ്പറ്റിയാണെന്നാണ് റിപ്പോർട്ട് പറയുന്നത്. കരിയറിലും വ്യക്തിവികസനത്തിലും മുന്നേറാൻ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിലും, സ്നേഹവും സുരക്ഷിതത്വവും വൈകാരിക പിന്തുണയും നൽകുന്ന ഒരു കുടുംബജീവിതം ഇന്നും അവരുടെ പ്രധാന ജീവിതലക്ഷ്യങ്ങളിലൊന്നായി തുടരുന്നുവെന്നാണ് സർവേ വ്യക്തമാക്കുന്നത്.
കുടുംബത്തോടുള്ള ശക്തമായ ആഗ്രഹം
യുവതലമുറ കുടുംബജീവിതത്തിൽനിന്ന് അകന്നുപോകുകയാണെന്ന പൊതുധാരണയെ ഈ പഠനം ചോദ്യം ചെയ്യുന്നു. സർവേയിൽ പങ്കെടുത്തവരിൽ 66 ശതമാനത്തിലധികം പേർ വിവാഹം കഴിക്കാനോ ഒരു പങ്കാളിയോടൊപ്പം ജീവിക്കാനോ ആഗ്രഹിക്കുന്നവരാണ്. ലോകമെമ്പാടും ജനനനിരക്ക് കുറയുകയും ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും കുടുംബജീവിതത്തോടുള്ള താത്പര്യം യുവാക്കൾക്കിടയിൽ ശക്തമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
രണ്ട് കുട്ടികളുള്ള ഒരു ചെറിയ കുടുംബമാണ് ഭൂരിഭാഗം യുവാക്കളുടെയും സ്വപ്നം. അതായത്, മാറുന്ന ജീവിതശൈലികൾക്കിടയിലും കുടുംബബന്ധങ്ങളോടും കുട്ടികളോടുമുള്ള ആഗ്രഹം ഇന്നും ശക്തമായി നിലനിൽക്കുകയാണ്.
രക്ഷാകർതൃത്വത്തിലേക്കുള്ള പ്രധാന തടസം സാമ്പത്തിക സുരക്ഷിതത്വം
യുവാക്കൾക്ക് കുട്ടികളുണ്ടാകാൻ താത്പര്യമില്ലെന്ന വാദവും പഠനം തള്ളിക്കളയുന്നു. പ്രശ്നം താത്പര്യക്കുറവല്ല; സാമ്പത്തിക അനിശ്ചിതത്വമാണ്. പങ്കാളിത്ത ജീവിതത്തിനും (81%) രക്ഷാകർതൃത്വത്തിനും (88%) ഏറ്റവും പ്രധാനപ്പെട്ട അടിത്തറ സാമ്പത്തിക സുരക്ഷിതത്വമാണെന്ന് യുവാക്കൾ പറയുന്നു.
ഉയർന്ന ജീവിതച്ചെലവ്, താങ്ങാനാകാത്ത ഭവനവില, വിശ്വസനീയവും ചെലവു കുറഞ്ഞതുമായ ശിശുപരിചരണ സംവിധാനങ്ങളുടെ അഭാവം എന്നിവയാണ് പ്രധാന വെല്ലുവിളികൾ. സ്ഥിരമായ ജോലിയും സുരക്ഷിതമായ വരുമാനവും ഇല്ലാതെ കുട്ടികളെ വളർത്താൻ പലരും മടിക്കുന്നു. അതിനാൽ രക്ഷാകർതൃത്വം പലരും നീട്ടിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയാണ്.
സാഹചര്യങ്ങൾ മാറ്റുന്ന തീരുമാനങ്ങൾ
സാമ്പത്തിക അരക്ഷിതാവസ്ഥ യുവാക്കളുടെ ജീവിത തീരുമാനങ്ങളെ നേരിട്ട് ബാധിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത അഞ്ചിൽ ഒരാൾ, തനിക്ക് യഥാർഥത്തിൽ ആഗ്രഹിച്ചതിനേക്കാൾ കുറച്ച് കുട്ടികളേ ഉണ്ടാകൂ എന്നുകരുതുന്നു. ഇത് വ്യക്തിപരമായ ഇഷ്ടമല്ല; സാഹചര്യങ്ങൾ നിർബന്ധിതമാക്കുന്ന തീരുമാനമാണ്. സാമ്പത്തിക ഭദ്രതയില്ലായ്മ, തൊഴിൽ അസ്ഥിരത, സാമൂഹിക പിന്തുണയുടെ കുറവ് എന്നിവ യുവാക്കളുടെ പ്രത്യുത്പാദന സ്വാതന്ത്ര്യത്തപ്പോലും പരിമിതപ്പെടുത്തുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
ലിംഗസമത്വം നിർണായകം
കുടുംബ രൂപീകരണത്തിലും രക്ഷാകർതൃത്വത്തിലും സ്ത്രീകളും പുരുഷന്മാരും നേരിടുന്ന അനുഭവങ്ങളിൽ വ്യക്തമായ വ്യത്യാസമുണ്ട്. പുരുഷന്മാരെക്കാൾ സ്ത്രീകളാണ് രക്ഷാകർതൃത്വവുമായി ബന്ധപ്പെട്ട തടസങ്ങളെ കൂടുതൽ ഗൗരവത്തോടെ കാണുന്നത്.
വീട്ടിലും തൊഴിലിടങ്ങളിലും ലിംഗസമത്വം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ കണ്ടെത്തൽ വിരൽചൂണ്ടുന്നത്. സർക്കാരുകളുടെയും തൊഴിലുടമകളുടെയും പിന്തുണ ഇപ്പോഴും അപര്യാപ്തമാണെന്നാണ് യുവാക്കളുടെ വിലയിരുത്തൽ. കുടുംബവും ജോലിയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതികളും കുടുംബസൗഹൃദ തൊഴിൽനയങ്ങളും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
സാമ്പത്തിക ഭദ്രതയും മികച്ച ആരോഗ്യവും മുൻഗണന
ഡെമോഗ്രാഫിക് ഫ്യൂച്ചേഴ്സ് സർവേ പ്രകാരം, യുവാക്കളുടെ ഏറ്റവും വലിയ ജീവിതലക്ഷ്യങ്ങൾ സാമ്പത്തിക ഭദ്രതയും മികച്ച ആരോഗ്യവുമാണ്. സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം 90 ശതമാനം പേരും ഈ രണ്ട് ഘടകങ്ങളെയാണ് ഏറ്റവും പ്രധാനമായി വിലയിരുത്തിയത്.
സാമ്പത്തിക സ്വാതന്ത്ര്യമില്ലാതെ സുരക്ഷിതമായ ഭാവി സാധ്യമല്ലെന്നും നല്ല ആരോഗ്യമില്ലാതെ വ്യക്തിപരമായ വിജയവും സന്തോഷകരമായ കുടുംബജീവിതവും പൂർണമാകില്ലെന്നും യുവാക്കൾ വിശ്വസിക്കുന്നു. അതിനാൽ പരമ്പരാഗത സാമൂഹിക ലക്ഷ്യങ്ങൾക്കൊപ്പം സ്വന്തം സാമ്പത്തിക സുരക്ഷയ്ക്കും ആരോഗ്യത്തിനും അവർ കൂടുതൽ പ്രാധാന്യം നൽകുന്നു.
Leader Page
ഉറച്ച നിലപാടുകളും നിലപാടുകളിൽ വ്യതിചലിക്കാത്ത മുഖപ്രസംഗങ്ങളും കൊണ്ടു നിറഞ്ഞ ദീപിക എന്നും സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങൾ ശ്രദ്ധിക്കപ്പെടുന്നതാണ്.
സത്യത്തിനുവേണ്ടി നിലകൊള്ളുന്പോൾതന്നെ മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ആർജവം ദീപിക കാണിക്കുന്നു. കുടിയേറ്റ ജനതയ്ക്കും കർഷകർക്കും സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി പോരാടുന്ന ദീപിക ശ്ലാഘനീയമായ മുന്നേറ്റമാണ് നടത്തുന്നത്.
ആരോഗ്യമേഖലയെ ചേർത്തുപിടിക്കാനും ആരോഗ്യകേരളത്തിനുവേണ്ടി ലേഖനങ്ങളിലൂടെ ശ്രദ്ധ ക്ഷണിക്കാനും ദീപിക കാണിക്കുന്ന താത്പര്യം എടുത്തുപറയേണ്ടതാണ്. പുതുതലമുറയെ മൂല്യബോധമുള്ള പൗരന്മാരായി വളർത്തിയെടുക്കാനും മയക്കുമരുന്നു പോലുള്ള ലഹരിയിൽനിന്ന് തലമുറയെ രക്ഷിക്കാനും പ്രയത്നം നടത്തുന്ന ദീപികയെ സന്തോഷത്തോടെ നോക്കി കാണുന്നു.
ഡോ. വി.ആർ. ജയറാം ചെയർമാൻ പ്രിസൈസ് സ്പെഷാലിറ്റി ഐ കെയർ
ഹോസ്പിറ്റൽ തിരുവനന്തപുരം
Leader Page
കേരളത്തിൽ കനത്ത കാലവർഷം മനുഷ്യജീവിതം ദുസ്സഹമാക്കിയപ്പോൾ, കാനഡയിലും യൂറോപ്പിലും അത്യുഷ്ണ തരംഗങ്ങൾ കൊളുത്തിയ കാട്ടുതീയിൽ ആളുകൾ വെന്തുമരിക്കുകയായിരുന്നു. മുൻകാലങ്ങളിൽ ഇത്തരം പ്രതിഭാസങ്ങൾ അപൂർവം.
ഇന്നവ വിട്ടുമാറാത്ത പാരിസ്ഥിതിക പ്രതിസന്ധികളായി. ഫലമോ, ദശലക്ഷക്കണക്കിന് ഹെക്ടർ വനനശീകരണം, പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ തകർച്ച, ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിക്കൽ, അന്തരീക്ഷത്തിലേക്ക് വൻതോതിൽ ഹരിതഗൃഹ വാതകങ്ങൾ (ജിഎച്ച്ജി) പുറന്തള്ളൽ. ഇതിന്റെ പ്രധാന കാരണങ്ങളെക്കുറിച്ച് പഠിക്കുന്നതും പ്രധാന കണക്കുകൾ പരിശോധിക്കുന്നതും ദീർഘകാല ആഘാതങ്ങൾ വിലയിരുത്തുന്നതും വ്യക്തമായ സന്ദേശം നൽകുന്നു: പരമ്പരാഗത പ്രതിരോധ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ വേഗത്തിലാണ് കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കുന്നത്.
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്?
വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിലും കാട്ടുതീക്കു പിന്നിലെ അടിസ്ഥാന കാരണങ്ങൾ സമാനമാണ്.
ആധുനിക കാട്ടുതീയുടെ പ്രധാന കാരണമായി പ്രവർത്തിക്കുന്നത് കാലാവസ്ഥാ വ്യതിയാനമാണ്. ആഗോള ശരാശരി താപനില ഉയർന്നത് ചൂടുകൂടിയതും ദൈർഘ്യമേറിയതുമായ വേനൽക്കാലത്തിനും നേരത്തേയുള്ള മഞ്ഞുരുകലിനും ദീർഘകാല വരൾച്ചയ്ക്കും കാരണമായി. ഈ സംയോജനം അപകടകരമായ ‘ഫയർ വെതർ’ (കുറഞ്ഞ അന്തരീക്ഷ ഈർപ്പം, ഉയർന്ന താപനില, വരണ്ട മണ്ണ്, ശക്തമായ കാറ്റ്) സൃഷ്ടിക്കുന്നു. വരണ്ട അന്തരീക്ഷം സസ്യങ്ങളിലെയും മരങ്ങളിലെയും ഈർപ്പം വേഗത്തിൽ വലിച്ചെടുക്കുകയും വിശാലമായ വനപ്രദേശങ്ങളെ എളുപ്പത്തിൽ തീപിടിക്കുന്ന ഇന്ധനമാക്കി മാറ്റുകയും ചെയ്യുന്നു.
തീപിടിത്തത്തിന്റെ ഉറവിടങ്ങൾ:
മനുഷ്യന്റെ ഇടപെടലുകൾ
വ്യത്യസ്ത പ്രദേശങ്ങളിൽ തീപിടിത്തത്തിനുള്ള കാരണങ്ങൾ വ്യത്യസ്തമാണ്:
കാനഡ: ശ്രദ്ധയില്ലായ്മ (ശരിയായി അണയ്ക്കാത്ത ക്യാമ്പ് ഫയറുകൾ, പവർ ലൈനുകളിലെ തകരാറുകൾ, ഉപകരണങ്ങളിൽ നിന്നുള്ള തീപ്പൊരികൾ) പകുതിയോളം തീപിടിത്തങ്ങൾക്ക് കാരണമാകുന്നുണ്ടെങ്കിലും, കത്തിയമർന്ന മൊത്തം വിസ്തൃതിയുടെ 80% മുതൽ 90% വരെ ഭാഗവും ഇടിമിന്നൽ മൂലമുണ്ടാകുന്ന തീപിടിത്തങ്ങൾ കാരണമാണ്. വരണ്ട വനങ്ങൾക്കു മുകളിലൂടെ നീങ്ങുന്ന ഇടിമിന്നലുകൾ, അടിയന്തര സേനകൾക്ക് എത്തിച്ചേരാൻ കഴിയാത്ത വിദൂര പ്രദേശങ്ങളിൽ വലിയ തീപിടിത്തങ്ങൾക്ക് കാരണമാകുന്നു.
യൂറോപ്പ്: യൂറോപ്പിലെ (പ്രത്യേകിച്ച് തെക്കൻ മേഖലകളിൽ) 90 ശതമാനത്തിലധികം കാട്ടുതീയും മനുഷ്യന്റെ നേരിട്ടോ അല്ലാതെയോ ഉള്ള ഇടപെടലുകൾ മൂലമാണ് ഉണ്ടാകുന്നത്. കാർഷിക ആവശ്യങ്ങൾക്കായുള്ള തീയിടൽ, ഉപകരണ അപകടങ്ങൾ, സാമൂഹികവിരുദ്ധരുടെ പ്രവൃത്തികൾ, വനമേഖലകളിലേക്കുള്ള മനുഷ്യന്റെ അധിനിവേശം എന്നിവ ഇതിൽ പ്രധാന ഘടകങ്ങളാണ്.
സസ്യങ്ങളുടെ സ്വഭാവവും ഭൂപരിപാലനവും
പതിറ്റാണ്ടുകളായി ചില പ്രദേശങ്ങളിൽ പിന്തുടരുന്ന തീ അണയ്ക്കൽ രീതികൾ എളുപ്പത്തിൽ തീപിടിക്കുന്ന അടിമരങ്ങളും പുല്ലുകളും വനങ്ങളിൽ അടിഞ്ഞുകൂടാൻ ഇടയാക്കി. തെക്കൻ യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ ഗ്രാമങ്ങളിൽനിന്നുള്ള ജനങ്ങളുടെ കുടിയേറ്റം കൂടി. അതോടെ കൃഷിഭൂമികൾ ഉപേക്ഷിക്കപ്പെടുന്നതിനും എളുപ്പത്തിൽ തീപിടിക്കുന്ന ലന്തൻ ചെടികളും പുല്ലുകളും ഗ്രാമങ്ങളിൽ വളരുന്നതിനും കാരണമായി. കൂടാതെ, ചൂടുള്ള ശൈത്യകാലം കാരണം പെരുകുന്ന കീടങ്ങൾ ലക്ഷക്കണക്കിന് മരങ്ങളെ നശിപ്പിക്കുകയും അവ ഉണങ്ങി തീപിടിക്കാൻ പാകത്തിൽ അവശേഷിക്കുകയും ചെയ്യുന്നു.
കാനഡയിലെ കാട്ടുതീ വർധന
കാനഡയിലെ 2023ലെ കാട്ടുതീ സീസൺ ചരിത്രപരമായ റിക്കാർഡുകൾ ഭേദിച്ചു. ആകെ കത്തിയമർന്ന പ്രദേശം 1.5 കോടി ഹെക്ടറിലധികം. ഇത് ഗ്രീസിനേക്കാൾ വലുതും 1989ൽ രേഖപ്പെടുത്തിയ മുൻ റിക്കാർഡിന്റെ ഇരട്ടിയുമാണ്. ഈ വൻ ദുരന്തം 2,32,000 നിവാസികളെ മാറ്റിപ്പാർപ്പിക്കാൻ നിർബന്ധിതരാക്കി. ഈ വനങ്ങളിൽനിന്ന് ഉയർന്ന പുക വടക്കേ അമേരിക്കൻ നഗരങ്ങളിലെ വായു ഗുണനിലവാരം തകർക്കുകയും, അറ്റ്ലാന്റിക് സമുദ്രം കടന്ന് പടിഞ്ഞാറൻ യൂറോപ്പിൽ വരെ എത്തുകയും ചെയ്തു. 2026ലെ ആഘാതം ഇനിയും തിട്ടപ്പെടുത്തുന്നതേയുള്ളൂ.
യൂറോപ്പിലെ കാട്ടുതീയുടെ യാഥാർഥ്യം
കാനഡയിലെ വലിയ വനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യൂറോപ്യൻ യൂണിയനിൽ കത്തിയമർന്നതിന്റെ വിസ്തൃതി കുറവാണെങ്കിലും ജനസാന്ദ്രത ഉയർന്നതായതിനാൽ ജനങ്ങൾക്കുണ്ടാകുന്ന ആഘാതം വളരെ വലുതാണ്. 2023ൽ ഇ യുവിൽ 5,00,000 ഹെക്ടറിലധികം പ്രദേശം കത്തിയമർന്നു. ഗ്രീസിലെ അലക്സാൻഡ്രോപോലിസിന് സമീപം യൂറോപ്യൻ യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയുണ്ടായി. അത് 90,000 ഹെക്ടറിലധികം പ്രദേശം നശിപ്പിച്ചു. 2026 ലെ ആഘാതം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.
പാരിസ്ഥിതിക, സാമ്പത്തിക ആഘാതങ്ങൾ
കാട്ടുതീയുടെ അനന്തരഫലങ്ങൾ ഭൂമിക്കുണ്ടാകുന്ന താത്കാലിക നാശനഷ്ടങ്ങൾക്കുമപ്പുറമാണ്. വായു മലിനീകരണവും ആഗോളതാപനവും: 2023ൽ കാനഡയിലെ കാട്ടുതീയിലുണ്ടായത് ആഗോള കാട്ടുതീ കാർബൺ പുറന്തള്ളലിന്റെ 23% ആയിരുന്നു. കാർബൺ വലിച്ചെടുക്കുന്ന വനങ്ങൾ നശിക്കുമ്പോൾ, അവ തന്നെ കൂടുതൽ കാർബൺ പുറത്തുവിടുകയും ആഗോളതാപനം വർധിപ്പിക്കുകയും ചെയ്യുന്നു.
മണ്ണിന്റെ നാശവും ജൈവവൈവിധ്യ നഷ്ടവും: അതിശക്തമായ തീപിടിത്തം മണ്ണിന്റെ ഫലഭൂയിഷ്ഠത നശിപ്പിക്കുകയും വെള്ളം ഇറങ്ങാത്ത രീതിയിൽ മണ്ണിനെ മാറ്റുകയും ചെയ്യുന്നു. ഇത് പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമാകുന്നു.
സാമ്പത്തിക തകർച്ച: തീ അണയ്ക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിനും വായുമലിനീകരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ശതകോടി ഡോളറാണ് ഓരോ വർഷവും ചെലവഴിക്കേണ്ടി വരുന്നത്.
നിലനിൽപ്പിനു ഭീഷണി
അടുത്ത കാലത്തായി ലോകത്തെമ്പാടും വർധിച്ചുവരുന്ന കാട്ടുതീ മനുഷ്യന്റെ മാത്രമല്ല, എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനു ഭീഷണിയായിട്ടുണ്ട്. ആഗോള താപനില ഉയരുന്നതിനനുസരിച്ച് പരിസ്ഥിതി വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെയാണിത് കാണിക്കുന്നത്. തീയണയ്ക്കാനുള്ള പരമ്പരാഗത രീതികൾ ഇനി മാറേണ്ടതുണ്ട്. ഭാവിയിലെ ദുരന്തങ്ങൾ ഒഴിവാക്കാൻ ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കുന്നതിനൊപ്പം കാടുകളിലെ ഉണങ്ങിയ മരങ്ങളും പുല്ലുകളും മുൻകൂട്ടി നീക്കം ചെയ്യാനും പ്രകൃതിയെ സംരക്ഷിക്കാനുമുള്ള ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
(കുട്ടിക്കാനം മരിയൻ കോളജിലെ സുസ്ഥിരവികസന സെന്ററിന്റെ അഡ്വൈസറാണ് ലേഖകൻ)
Leader Page
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന സ്വാഭാവിക ഭൂപ്രകൃതിയും ജൈവവൈവിധ്യവുമുള്ള പശ്ചിമഘട്ടത്തിന്റെ സംരക്ഷണം കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ പ്രധാന ഉത്തരവാദിത്വമാണ്.
ആഗോളതലത്തിൽ ഈ പ്രദേശം പൂവിടുന്ന സസ്യങ്ങൾ, പ്രത്യേകതരം മത്സ്യങ്ങൾ, ഉഭയജീവികൾ, പക്ഷികൾ തുടങ്ങിയവയിൽപ്പെട്ട ജീവിവർഗങ്ങളുടെ ആവാസകേന്ദ്രവും കുരുമുളക്, ഏലം, കറുവപ്പട്ട, മാവ്, പ്ലാവ് തുടങ്ങിയ സാന്പത്തിക പ്രാധാന്യമുള്ള വളർത്തു സസ്യയിനങ്ങളുടെ പരിണാമത്തിലെ ഒരു പ്രധാനകേന്ദ്രവും തണ്ണീർത്തട നദീതട ആവാസവ്യവസ്ഥകളുടെ സവിശേഷതകൾ നിറഞ്ഞ ജൈവവൈവിധ്യത്തിന്റെ അമൂല്യ കലവറയുമാണ്. അതുകൊണ്ടു പരിസ്ഥിതി സംവേദക മേഖലകൾ സംരക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ തർക്കമില്ല.എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ സംരക്ഷിക്കേണ്ട പ്രദേശങ്ങളെപ്പോലെ, ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും അതേ മാനദണ്ഡത്തിൽ, ഇഎസ്എ പ്രഖ്യാപനം വഴി, വനനിയമം ബാധകമാകുന്ന വിധത്തിൽ ഉൾപ്പെടുത്തുന്നത് ശാസ്ത്രീയമല്ല. അതിനാൽ 2026 ജൂലൈ 27ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ ‘പരിസ്ഥിതി സംവേദക പ്രദേശം’ (ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയ) അഥവാ ഇഎസ്എയുമായി ബന്ധപ്പെട്ട ഏഴാമത്തെ കരട് വിജ്ഞാപനം അന്തിമമാക്കുന്നതിനു മുന്‍പ് കേരളത്തിന്റെ യാഥാർഥ്യങ്ങൾ പരിഗണിച്ച് സമഗ്രമായ തിരുത്തലുകൾ അനിവാര്യമാണ്.
കേന്ദ്ര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കരട് വിജ്ഞാപനത്തിൽ ആറ് സംസ്ഥാനങ്ങളിലായി 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇഎസ്എയായി നിർദേശിച്ചിരിക്കുന്നത്. കേരളത്തിലെ പന്ത്രണ്ട് ജില്ലകളിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ ഉൾപ്പെടുന്നു. 2026 സെപ്റ്റംബർ 25 വരെയാണ് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള സമയപരിധി.
► ആദ്യം പരിഹരിക്കേണ്ടത് ഭൂപടങ്ങളുടെ അപൂർണത
ഇഎസ്എ സംബന്ധിച്ച ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് സാധാരണ ജനങ്ങൾക്ക് ഇഎസ്എയുടെ കൃത്യമായ അതിർത്തി മനസിലാക്കാൻ കഴിയുന്ന വിധത്തിലുള്ള സന്പൂർണ ഭൂപടങ്ങൾ കരട് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ കഡാസ്ട്രൽ മാപ്പിലൂടെ ലഭ്യമല്ല എന്നതാണ്. കൂടാതെ,ഡാസ്ട്രൽ മാപ്പുകൾ വിവിധ അളവുകളിൽ അശാസ്ത്രീയമായി കൂട്ടിയോജിപ്പിച്ചതിനാൽ അതു ജിയോ റെഫറൻസുകൾ ചെയ്ത് സ്ഥലീയ രേഖകളാക്കാൻ പര്യാപ്തമല്ല. പ്രസ്തുത മാപ്പുകളിൽ പലതിലും ശരിയായ മാപ്പ് സ്കെയിലിംഗും (1:4000) നടത്തിയിട്ടില്ല.അതിനാൽ കഡാസ്ട്രൽ മാപ്പുകളിൽനിന്ന് ഇഎസ്എയുടെ വിസ്തീർണം ഡിജിറ്റൈസ് ചെയ്തു നിർണയിക്കുന്നത് അസാധ്യമാണ്. ഭൂപടം ജനങ്ങൾക്ക് വായിക്കാനാകാത്തതാണെങ്കിൽ പൊതുജനാഭിപ്രായം സ്വീകരിക്കുന്ന പ്രക്രിയതന്നെ അപൂർണമാകും.
അതുകൊണ്ട് കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റും കേരള ജൈവവൈവിധ്യ ബോർഡും അടിയന്തരമായി താഴെപ്പറയുന്നവ പൊതുജനങ്ങൾക്കുവേണ്ടി പ്രസിദ്ധീകരിക്കണം: ഓരോ വില്ലേജിന്റെയും കൃത്യമായ ഇഎസ്എ അതിർത്തി; സർവേ നന്പർ/ ബ്ലോക്ക് നന്പർ അടിസ്ഥാനത്തിലുള്ള കഡാസ്ട്രൽ മാപ്പ്; ഇഎസ്എയിൽ ഉൾപ്പെടുന്ന ഭൂമിയുടെ വിസ്തീർണം; വനഭൂമി, സംരക്ഷിതഭൂമി, തോട്ടഭൂമി, കൃഷിഭൂമി, ജനവാസമേഖല എന്നിവ വേർതിരിച്ചുള്ള ഭൂവിനിയോഗ മാപ്പ്; GIS/KML/shape file രൂപത്തിലുള്ള ഡിജിറ്റൽ ഭൂപടങ്ങൾ; ഇഎസ്എ നിർണയത്തിന് ഉപയോഗിച്ച ഉപഗ്രഹചിത്രങ്ങളും മാനദണ്ഡങ്ങളും അവയുടെ ഉറവിടവും; പലപ്പോഴായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച നിർദേശങ്ങളുടെ പൂർണരൂപം; ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ റിപ്പോർട്ടും അതിന്റെ അടിസ്ഥാന രേഖകളും; ഓരോ തിരുത്തലിന്റെയും അടിസ്ഥാനമായ സ്ഥലപരിശോധനയുടെ രേഖകൾ.
► ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി വരുത്തിയ പിശക്
കേരളത്തിലെ ഇഎസ്എ നിർണയത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ് 123 വില്ലേജുകളിൽ 9,107 ചതുരശ്ര കിലോമീറ്റർ ഭൂമി വനഭൂമിയാണെന്നുള്ള കണ്ടെത്തൽ. ഉമ്മൻ വി. ഉമ്മൻ അധ്യക്ഷനായ മൂന്നംഗ വിദഗ്ധസമിതി തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഇഎസ്എ 9,993.7 ചതുരശ്ര കിലോമീറ്ററായി നിർദേശിക്കപ്പെട്ടതായി ഔദ്യോഗിക രേഖകളിൽ വ്യക്തമാക്കുന്നു. അതിൽ 9,107 ചതുരശ്ര കിലോമീറ്റർ വനഭൂമിയും 886.7 ചതുരശ്ര കിലോമീറ്റർ വനേതരവുമാണെന്ന് സർക്കാർ രേഖകൾ സൂചിപ്പിക്കുന്നു. സംസ്ഥാന സർക്കാർ ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി സമർപ്പിച്ച ഈ റിപ്പോർട്ടിലെ ഇഎസ്എ വിസ്തൃതി തന്നെയാണ് ഇപ്പോഴത്തെ കരട് വിജ്ഞാപനത്തിലും നൽകിയിരിക്കുന്നത്.
ഇഎസ്എയായി പ്രഖ്യാപിച്ചിട്ടുള്ള 9,107 ചതുരശ്ര കിലോമീറ്റർ വനഭൂമി യഥാർഥത്തിൽ 123 വില്ലേജുകളിൽനിന്ന് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി ശാസ്ത്രീയമായി തിരിച്ചറിഞ്ഞ വനമേഖലയുടെ വിസ്തൃതിയല്ല. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടു കിടക്കുന്ന 546 പഞ്ചായത്തുകളിലെ വനഭൂമിയുടെ വിസ്തീർണം 123 വില്ലേജുകളിൽ മാത്രം ഇഎസ്എയുടെ കൃത്യമായ വിസ്തൃതിയായി ഉപയോഗിച്ചിട്ടുള്ളതാണ്. അതിനാൽ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ പ്രസ്തുത കണക്കിന്റെ ഉറവിടം, അതിനായി സ്വീകരിച്ച മാനദണ്ഡം, പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്കെടുപ്പ്, വനനിർണയം എന്നിവ പുനഃപരിശോധിക്കേണ്ടതാണ്. ഒരു പൊതുവായ, ജലരേഖപോലെ വരച്ച, വനഭൂമി കണക്ക് ഇഎസ്എയുടെ കൃത്യമായ വിസ്തൃതിയായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തപ്പെടണം. ഇത് ഒരു ചെറിയപിശകല്ല. ഈ തെറ്റിന്റെ അടിസ്ഥാനത്തിൽ നിർണയിക്കപ്പെട്ട ഇഎസ്എ, ലക്ഷക്കണക്കിന് ഏക്കർ കൃഷിഭൂമിയും മുപ്പത് ലക്ഷത്തിലധികം ജനങ്ങൾ വസിക്കുന്ന കേന്ദ്രങ്ങളും ഇപ്പോഴത്തെ അന്തിമ വിജ്ഞാപനത്തിലൂടെ വനഭൂമിയായി മാറ്റപ്പെടുമെന്ന അപകടം പതിയിരിക്കുന്നു. ഈ തെറ്റു തിരുത്തിനൽകാൻ സംസ്ഥാന ഭരണകൂടവും ഉദ്യോഗസ്ഥരും തയാറാകണം.
► വില്ലേജ് ഇഎസ്എയുടെ അടിസ്ഥാന യൂണിറ്റാകരുത്
കേരളത്തിന്റെ പ്രത്യേക ഭൂമിശാസ്ത്ര-സാമൂഹിക സാഹചര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട തിരുത്തൽ വേണ്ടത് മുഴുവൻ വില്ലേജിനെ ഇഎസ്എയായി പ്രഖ്യാപിക്കുന്ന രീതി ഒഴിവാക്കുക എന്നതാണ്. കസ്തൂരിരംഗൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള മുൻ നിർദേശങ്ങളിൽ, ഒരു വില്ലേജിന്റെ നിശ്ചിത ശതമാനം ഇഎസ്എ പരിധിയിൽ വരുന്പോൾ മുഴുവൻ വില്ലേജിനെയും ഇഎസ്എയായി പരിഗണിക്കുന്ന സമീപനം ഉണ്ടായിരുന്നുവെന്ന് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിതന്നെ വിമർശിച്ചിട്ടുണ്ട്. കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ളതും ആളോഹരി സ്ഥലലഭ്യത കുറവുമായ ഒരു സ്ഥലത്ത് ഒരേ വില്ലേജിനുള്ളിൽ വനവും കൃഷിയിടവും പട്ടണവും ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും തോട്ടങ്ങളും വ്യാപാരകേന്ദ്രങ്ങളും ഉണ്ടെന്നും അതേ റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതുകൊണ്ട് ‘വില്ലേജ് ഭരണപരമായ യൂണിറ്റാണ്; അത് പരിസ്ഥിതിശാസ്ത്രപരമായ ഏകകമല്ല. ഇപ്പോഴത്തെ കരട് വിജ്ഞാപനം അനുസരിച്ച് 131 വില്ലേജുകളെ മുഴുവനായി ഇഎസ്എയായി പ്രഖ്യാപനം നടത്തുന്നതിലൂടെ കേരളത്തിന്റെ പരിസ്ഥിതിയെയും പശ്ചിമഘട്ടത്തെയും സംരക്ഷിക്കാം എന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയാണ്.
► ജനവാസ മേഖല, കൃഷി, തോട്ടങ്ങൾ എന്നിവ ഒഴിവാക്കണം
കേരളത്തിന്റെ പശ്ചിമഘട്ട മേഖല മറ്റു പല സംസ്ഥാനങ്ങളിലേതിൽനിന്നു വ്യത്യസ്തമാണ്. ഇവിടെ വനമേഖലകൾക്കിടയിൽതന്നെ നൂറ്റാണ്ടുകളായി മനുഷ്യവാസവും കൃഷിയും തോട്ടകൃഷിയും നിലനിൽക്കുന്നു. കാപ്പി, ഏലം, കുരുമുളക്, റബർ, തേയില തുടങ്ങിയ തോട്ടങ്ങൾ പല പ്രദേശങ്ങളിലും പ്രാദേശിക സന്പദ്വ്യവസ്ഥയുടെ അടിത്തറയാണ്. ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് പരന്പരാഗത തോട്ടങ്ങൾ, കൃഷി ഭൂമി, ജനവാസമേഖല, സ്വാഭാവിക പ്രദേശം എന്നിവ കൃത്യമായി വേർതിരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
► സംരക്ഷിത പ്രദേശങ്ങൾ ഇഎസ്എയിൽ വ്യക്തമായി ഉൾപ്പെടുത്തണം
ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, അണക്കെട്ടുകൾ, നിർണായക വന്യജീവിവർഗങ്ങളുടെ ആവാസവ്യവസ്ഥകൾ തുടങ്ങിയ സംരക്ഷിത പ്രദേശങ്ങൾ ഇഎസ്എയുടെ അന്തിമ ഭൂപടത്തിൽ വ്യക്തമായി ഉൾപ്പെടുത്തണം. അതിനാൽ സംരക്ഷിത വനമേഖലകൾക്കും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങൾക്കും ശക്തമായ സംരക്ഷണം നൽകുകയും അതേസമയം സാധാരണ കർഷകന്റെ ജീവിതഭൂമിയെ അതേ രീതിയിൽ നിയന്ത്രിക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തമായ വേർതിരിക്കൽ (Precision Demarcation) സമീപനമാണ് സ്വീകരിക്കേണ്ടത്.
► സ്ഥല പരിശോധന വീണ്ടും നടത്തണം
ഉപഗ്രഹ ചിത്രങ്ങളെ മാത്രം ആശ്രയിച്ചുള്ള ഇഎസ്എ നിർണയം കേരളത്തിൽ പലപ്പോഴും തെറ്റിദ്ധാരണകൾക്ക് കാരണമാകാം. പ്രത്യേകിച്ച് ഏലം, കാപ്പി, തുടങ്ങിയ തോട്ടങ്ങൾ ദൂരക്കാഴ്ചയിൽ വനഭൂമിയായി പ്രത്യക്ഷപ്പെടാനുള്ള സാധ്യത ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാൽ അന്തിമ വിജ്ഞാപനം ഉപഗ്രഹചിത്രങ്ങളും കഡാസ്ട്രൽ മാപ്പും സ്ഥല പരിശോധനയും ജനങ്ങൾക്ക് പരിശോധിക്കാനുള്ള അവസരവും സംയോജിപ്പിച്ച് വേണം തയാറാക്കാൻ.
ഓരോ ഇഎസ്എ വില്ലേജിലും റവന്യു, വനം, കൃഷി വകുപ്പുകൾ, ഗ്രാമസഭ, ജൈവവൈവിധ്യ സംരക്ഷണസമിതി എന്നിവയുടെ പ്രതിനിധികളടങ്ങിയ സംയുക്ത സംഘം സ്ഥല പരിശോധന നടത്തി തയാറാക്കുന്ന വില്ലേജ് ഷേപ്പ് ഫയലുകൾ കൂടുതൽ വിശ്വാസ്യത നൽകും. ഗാഡ്ഗിൽ മുതൽ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിവരെ ഗ്രാമസഭകൾകൂടി ഉൾപ്പെടുന്ന ഇതിന് സമാനമായ ഒരു സംവിധാനമാണ് നിർദേശിച്ചിട്ടുള്ളത്.
ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കുന്നത് രേഖകൾ കാണിച്ചുകൊണ്ടായിരിക്കണം ഒരു പ്രദേശം ഇഎസ്എയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിക്കുന്പോൾ ആ പ്രദേശത്തിന്റെ കൃത്യമായ മാപ്പ്, സർവേ, സ്ഥല നിർണയ രേഖകൾ, ഭൂവിനിയോഗ രീതി, പരിസ്ഥിതി സംരക്ഷണത്തിനുള്ള മാനദണ്ഡങ്ങൾ എന്നിവ ജനങ്ങൾക്ക് ലഭ്യമാകണം.
‘ഈ വില്ലേജ് ഇഎസ്എയിലാണ് എന്ന ഒറ്റവാക്യം അപൂർണമാണ്, അപകടകരമാണ്. ഒരു കർഷകന് തന്റെ ഭൂമി ഇഎസ്എയിൽ ഉൾപ്പെടുന്നുണ്ടോ എന്ന് അറിയാൻ കഴിയണം. ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ഉൾപ്പെടുത്തിയെന്നും അതിന്റെ മാനദണ്ഡമെന്താണെന്നും അറിയാൻ കഴിയുന്നതാണ് യഥാർഥ ജനപങ്കാളിത്തം.
Leader Page
മറ്റൊരു സ്വാതന്ത്ര്യദിനം കൂടി കടന്നുപോയി. സവിശേഷതകളേറെയായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്. ആഘോഷത്തേക്കാൾ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളുടെയും ഉത്തരവാദിത്വത്തിന്റെയും കനം പേറിയ ദിനം.
ജനാധിപത്യം, ഭരണഘടന, നീതി, സമത്വം തുടങ്ങി രാജ്യത്തിന്റെ അടിസ്ഥാനശിലകളെ എന്തുവിലകൊണ്ടും സംരക്ഷിക്കേണ്ട ബാധ്യത ഓരോ പൗരനും ഏറ്റെടുക്കേണ്ട കാലത്താണ് നമുക്ക് ലഭിച്ച രാഷ്ട്രീയ സ്വാതന്ത്ര്യം എൺപതാം വർഷത്തിലെത്തിയത്.
രണ്ടു നൂറ്റാണ്ടോളം നീണ്ട ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തില്‍നിന്നു മോചനം നേടിയെങ്കിലും യഥാര്‍ഥ സ്വാതന്ത്ര്യം മരീചികയാണ്.രാജ്യത്തെ ആദിവാസി, ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളും ദരിദ്രരും അടക്കം ഭൂരിപക്ഷം ജനങ്ങള്‍ പലതരത്തിലുള്ള ആശങ്കകകളിലും ചങ്ങലകളിലുമാണ്.
ദുര്‍വ്യാഖ്യാനം, ദുരുപയോഗം
സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റെ ഉദയമാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് 15ന് നമ്മള് ആഘോഷിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങള്‍ക്കുള്ള ആദരാഞ്ജലി, വൈവിധ്യത്തിനിടയിലും രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും ഓര്‍മപ്പെടുത്തല്‍ എന്നിവ കൂടിയാണിത്. പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന ഭരണഘടനയുടെ ആമുഖത്തിലെ പ്രയോഗമാണ് ഇന്ത്യയുടെ അടിസ്ഥാന സ്വഭാവത്തെ നിര്‍വചിക്കുന്നത്.
മതേതരത്വത്തില്‍ വെള്ളം ചേര്‍ക്കാനും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനും ഒളിഞ്ഞും വളഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങള്‍ നടക്കുന്നതു രഹസ്യമല്ല. ഭരണഘടനയില്തൊട്ടു സത്യം ചെയ്യുമ്പോഴും സ്വന്തം രാഷ്ട്രീയ, മത, അധികാര താത്പര്യങ്ങള്‍ക്കായി ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തും വെള്ളം ചേര്‍ത്തുമാണ് ഇത്തരം ശ്രമം തുടരുന്നത്.
പാഴായ പാര്‍ലമെന്റ് സമ്മേളനം
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പ്രമേയം- വന്ദേമാതരത്തിന്റെ 150 വര്‍ഷങ്ങള്‍, 2047ല്‍ വികസിത ഭാരതത്തിനു യുവശക്തി എന്നതായിരുന്നു. വികസിത ഇന്ത്യക്കായി യുവജനങ്ങളുടെ കരുത്ത് എന്നാണു പ്രമേയമെങ്കിലും നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് തല്ലിച്ചതച്ചതും അവർക്കുനേരേ പെല്ലറ്റുകളടക്കം ഉപയോഗിച്ചതുമാണ് വിരോധാഭാസം.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ തയാറാകാതെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഏതാണ്ടു പൂര്‍ണമായി വിട്ടുനിന്നതും ഭൂഷണമല്ല. പതിവ് ഉപസംഹാര പ്രസംഗവും ചോദ്യോത്തര, ശൂന്യവേളകളും പോലുമുണ്ടായില്ല. അമിത് ഷായെ രക്ഷപ്പെടുത്താനാണിതെന്നു പ്രതിപക്ഷം പറയുന്നു.
ചരിത്രം മറക്കരുത്
ബ്രിട്ടീഷുകാരില്‍നിന്നു സ്വാതന്ത്ര്യം നേടിയപ്പോള്‍ പാക്കിസ്ഥാന് വിഭജനത്തിന്റെ മുറിവുകള്‍ മാത്രമായിരുന്നില്ല ഇന്ത്യയുടെ പ്രതിസന്ധി. കടുത്ത സാമ്പത്തിക സ്തംഭനാവസ്ഥ, വ്യാപകമായ ദാരിദ്ര്യം, കാര്‍ഷിക പിന്നാക്കാവസ്ഥ തുടങ്ങിയവയെല്ലാം പ്രശ്നങ്ങളായിരുന്നു. ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ മേഖലകളില്‍ രാജ്യം തീര്‍ത്തും പിന്നിലായിരുന്നു. കാര്‍ഷിക, സാമ്പത്തിക പ്രശ്നങ്ങളം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വലുതായിരുന്നു.
അതിരൂക്ഷ ദാരിദ്ര്യവും വ്യാപക നിരക്ഷരതയും ആഴത്തില്‍ വേരൂന്നിയ ജാതി വ്യവസ്ഥയും സാമൂഹിക, സാമ്പത്തിക അസമത്വങ്ങളും അന്നത്തെ ഇന്ത്യക്കു വെല്ലുവിളിയായി. കോളറ, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍, ആശുപത്രികളുടെ അഭാവം, തുടര്‍ച്ചയായ ക്ഷാമങ്ങള്‍, പട്ടിണി മരണങ്ങള് എന്നിവയുടെ പഴയ കാലം മറക്കരുതല്ലോ. കടുത്ത ജാതിവിവേചനം, തൊട്ടുകൂടായ്മ, ലിംഗ അസമത്വം എന്നിവ സാമൂഹിക ഘടനയെ ശിഥിലമാക്കുകയും ചെയ്തു. കൊളോണിയല്‍ ഭരണത്തിന്റെ അവസാനത്തില്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 12 ശതമാനത്തോളം പേര്‍ക്കു മാത്രമേ വായിക്കാനും എഴുതാനും അറിയാമായിരുന്നുള്ളൂ.
വാക്കിലൊതുങ്ങരുത് സ്വാതന്ത്ര്യം
കലപ്പയേന്തിയ കര്‍ഷകരുടെ കുടിലുകളില്‍നിന്നും ചെരുപ്പുകുത്തികളുടെയും തൂപ്പുകാരുടെയും കുടിലുകളില്‍നിന്നും പുതിയ ഇന്ത്യ ഉയിര്ത്തെഴുന്നേല്ക്കട്ടേ എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകളില്‍ ചിത്രം വ്യക്തം. അര്‍ധരാത്രിയില്‍ ലോകം ഉറങ്ങുമ്പോള്‍ ഇന്ത്യ ജീവനിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുമെന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നല്കിയ ആത്മവിശ്വാസം ആയിരുന്നു കരുത്ത്. നമ്മള് ആദ്യം ഇന്ത്യക്കാരാണ്, അവസാനവും ഇന്ത്യക്കാരാണ് എന്ന് ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കര്‍ പറഞ്ഞതു മറക്കരുത്. വ്യക്തികളെ കൊല്ലാന്‍ എളുപ്പമാണ്, എന്നാല്‍ ആശയങ്ങളെ കൊല്ലാനാവില്ല. വലിയ സാമ്രാജ്യങ്ങള്‍ തകര്‍ന്നുവീണു, പക്ഷേ ആശയങ്ങള്‍ അതിജീവിച്ചു എന്ന ഭഗത് സിംഗിന്റെ വാക്കുകള്‍ താക്കീതാണ്.
വെര്‍ച്വല്‍ വിയോജിപ്പിനും വിലങ്ങ്
യുഎപിഎയും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍ നിയമവും മുതല്‍ എഫ്സിആര്‍എ ഭേദഗതി ബില്‍ വരെയുള്ളവയുടെ ദുരുപയോഗം പ്രശ്നമാണ്. പ്രതിപക്ഷ നേതാക്കളെയും പത്രപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും വേട്ടയാടുന്നതു പതിവായി. സിബിഐ, ഇഡി റെയ്ഡുകളിലെ രാഷ്ട്രീയതാത്പര്യം രഹസ്യമല്ലാതായി. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരും സ്ഥാപനങ്ങളും പീഡനങ്ങള്‍ക്കും പലതരം ഭീഷണികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വിധേയമാകുന്നു.
ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍, ഡിജിറ്റല്‍ നിരീക്ഷണം, കര്‍ശന സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങള്‍ എന്നിവ വെര്‍ച്വല്‍ വിയോജിപ്പിനെയും ഡാറ്റ സ്വകാര്യതയെയും അടിച്ചമര്‍ത്തുന്നു.
ജുഡീഷറി, മാധ്യമങ്ങള്‍ മാറണം
കാന്‍സറുകള്‍ക്കു മരുന്നാകേണ്ട ജുഡീഷറിയിലും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളിലും വിശ്വാസം കുറയുന്നത് അപകടമാണ്. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കൂടുന്നതും നീതി വൈകുന്നതും പ്രശ്നമാണ്. യശ്വന്ത് വര്‍മയെ പോലുള്ള ജഡ്ജിമാര്‍ ഒറ്റപ്പെട്ടതല്ല. ഭരിക്കുന്നവരുടെ താത്പര്യം സംരക്ഷിക്കുന്നവരും രാഷ്ട്രീയ, വര്‍ഗീയ, വ്യക്തി താത്പര്യങ്ങളും അഴിമതിയും ജുഡീഷറിയില്‍ കൂടിവരുന്നുവെന്ന് ആക്ഷേപമുണ്ട്. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളെന്നു വിശേഷിപ്പിച്ച് സിജെപിയുടെ പിതാവായ ചീഫ് ജസ്റ്റീസുള്ള നാടാണിന്ന് ഇന്ത്യ.
മിക്ക ടെലിവിഷന്‍, ഓണ്‍ലൈന്‍, അച്ചടി, ഡിജിറ്റല്‍ മാധ്യമങ്ങളുടെയും ചില മാധ്യമപ്രവര്‍ത്തകരുടെയും പോക്കും സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനു ഭൂഷണമല്ല.
നിയന്ത്രണമെന്നത് പിടിച്ചെടുക്കലാകരുത്
സ്വതന്ത്ര എന്‍ജിഒകള്‍ക്കുള്ള ഫണ്ടു തടയാനും കര്‍ശന നിയന്ത്രണങ്ങളിലൂടെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുമാണു വിവാദ എഫ്സിആര്‍എ ഭേദഗതിയെന്ന പരാതി വെറും ആരോപണമല്ല. സന്നദ്ധസംഘടനകളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്കു കൂച്ചുവിലങ്ങിടുന്നതില്‍ ദുഷ്ടലാക്കുണ്ട്.
വിദേശ സംഭാവനകള്‍ നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും സ്വാഗതാര്‍ഹമാണ്. എന്നാല്‍ നിയന്ത്രിക്കാന്‍ മാത്രമുള്ള എഫ്സിആര്‍എ നിയമത്തെയാണ്, കോടികളുടെ സ്വത്തുക്കള്‍ ചുളുവില്‍ പിടിച്ചെടുക്കാനും നടത്തിപ്പ് ഏറ്റെടുക്കാനുമുള്ളതാക്കി മാറ്റാൻ വളഞ്ഞവഴിക്കു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
സ്വാതന്ത്ര്യമാണ് ജീവശ്വാസം
അശരണരെ സംരക്ഷിക്കുകയും വിദ്യാഭ്യാസ, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യേണ്ടതു സര്‍ക്കാരിന്റെ കടമയാണ്. സര്‍ക്കാര്‍ പരാജയപ്പെട്ടതു കൊണ്ടാണ് എന്‍ജിഒകള്‍ ആ ദൗത്യം ശ്ലാഘനീയമായി നടത്തുന്നത്.
മഹാകവി കുമാരനാശാന് എഴുതിയതു പോലെ, സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യംതന്നെ ജീവിതം, പാരതന്ത്ര്യം മാനികള്‍ക്കു മൃതിയേക്കാള്‍ ഭയാനകം.
സ്വാതന്ത്ര്യത്തിന് എന്തു വില നല്കിയാലും അത് അധികമല്ല; അതു ജീവശ്വാസമാണെന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകളാകട്ടേ സര്‍ക്കാരുകളുടെ ആപ്തവാക്യം.
Leader Page
മലയാള പത്രപ്രവർത്തന ചരിത്രത്തോടൊപ്പം തന്നെ വളർന്നുവന്ന പത്രമാണ് ദീപിക. നിയമരംഗത്ത് പ്രവർത്തിക്കുന്ന ഒരാളായും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ അധ്യക്ഷനായും പൊതുസമൂഹത്തെ അടുത്തറിഞ്ഞപ്പോൾ, ഒരു പത്രത്തിന്റെ യഥാർഥ ശക്തി വാർത്തകളുടെ എണ്ണത്തിലല്ല, അവ ഉയർത്തുന്ന സാമൂഹിക ചോദ്യങ്ങളുടെ ഗൗരവത്തിലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ആ നിലയിൽ, ദീപികയുടെ ശക്തമായ എഡിറ്റോറിയലുകൾ കാലത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ് പൊതുജനാഭിപ്രായത്തെ രൂപപ്പെടുത്തുകയും ഭരണകൂടത്തെയും സമൂഹത്തെയും ഒരുപോലെ ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അവകാശബോധം, നീതി, മാനുഷികത, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ മൂല്യങ്ങൾക്കു ഭാഷയും ദിശയും നൽകുന്ന രചനാത്മകമായ ഒരു ജനാധിപത്യ വേദിയായി ദീപിക നിലകൊള്ളുന്നു.
ഡി.ബി. ബിനു പ്രസിഡന്റ്, ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, എറണാകുളം
Leader Page
ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ ജനിച്ച്, അന്തരീക്ഷത്തെ അളക്കാനും കാലാവസ്ഥാ വ്യതിയാനങ്ങൾ മുൻകൂട്ടി കാണാനും ജീവിതം മാറ്റിവച്ച പ്രശസ്തയായ ഭൗതികശാസ്ത്രജ്ഞയും കാലാവസ്ഥാ നിരീക്ഷകയുമാണ് അന്ന മാണി. ഇന്ത്യൻ കാലാവസ്ഥാ പഠനമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന അവർ, ആധുനിക അന്തരീക്ഷ ശാസ്ത്രത്തിന് ഇന്ത്യ നൽകിയ ഏറ്റവും വിലപ്പെട്ട സംഭാവനകളിലൊരാളാണ്.
ചെറുപ്പം മുതലേ വായനയോടും പ്രകൃതിയോടും വലിയ താത്പര്യം പുലർത്തിയിരുന്ന അന്ന മാണി, ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടയായി ജീവിതത്തിലുടനീളം ഖദർ വസ്ത്രങ്ങൾ മാത്രമാണ് ധരിച്ചിരുന്നത്. മദ്രാസ് പ്രസിഡൻസി കോളജിൽനിന്ന് ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും ബിരുദം നേടിയ ശേഷം, പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ സി.വി. രാമന്റെ കീഴിൽ ഗവേഷണം നടത്തി.
ഗവേഷണത്തിന്റെ മൗലികത കണക്കിലെടുത്ത് അന്നയുടെ പ്രബന്ധം ഇന്നും ബംഗളൂരുവിലെ രാമൻ ആർക്കൈവ്സിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിലും ഓണേഴ്സ് ഡിഗ്രി പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിഗ്രിയായി കണക്കാക്കാൻ കഴിയില്ലെന്ന കാരണത്താൽ മദ്രാസ് സർവകലാശാല അവർക്ക് ഡോക്ടറേറ്റ് നിഷേധിക്കുകയാണുണ്ടായത്.
ലണ്ടനിലെ ഇമ്പീരിയൽ കോളജിൽ ഉപരിപഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ അവർ ഇന്ത്യൻ മെറ്റീരിയറോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ (ഐഎംഡി) ചേരുകയും 1976ൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിക്കുകയും ചെയ്തു.
അക്കാലത്ത് ഇന്ത്യയിൽ അന്തരീക്ഷ പഠനത്തിനുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാൽ അന്ന മാണിയുടെ നേതൃത്വത്തിൽ അന്തരീക്ഷ പഠന ഉപകരണങ്ങൾ ഇന്ത്യയിൽതന്നെ നിർമിക്കാനും മാനകീകരിക്കാനും (Standardisation) ആരംഭിച്ചു. ഇതുവഴി അന്തരീക്ഷ പഠനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ അവർക്ക് സാധിച്ചു. തുമ്പയിൽ ആദ്യത്തെ റോക്കറ്റ് വിക്ഷേപണം നടന്ന വേളയിൽ വിക്രം സാരാഭായിയുടെ ക്ഷണപ്രകാരം കേരളത്തിലെത്തിയ അന്ന മാണിയും സഹപ്രവർത്തകരുമാണ് വിക്ഷേപണത്തിനാവശ്യമായ അന്തരീക്ഷപഠന സംവിധാനങ്ങൾ ഒരുക്കിയത്.
അന്തരീക്ഷ ഘടനയിൽ ഓസോണിനുള്ള പ്രാധാന്യത്തെക്കുറിച്ചുള്ള അന്ന മാണിയുടെ നിരീക്ഷണങ്ങൾ ശാസ്ത്രലോകം രണ്ടു പതിറ്റാണ്ടുകൾക്കു ശേഷമാണ് തിരിച്ചറിഞ്ഞത്. ഇതിന്റെ അംഗീകാരമായി അന്താരാഷ്ട്ര ഓസോൺ കമ്മീഷനിൽ അവർക്ക് അംഗത്വം ലഭിച്ചു. സൗരോർജത്തെയും പവനോർജത്തെയും കുറിച്ച് അവർ രചിച്ച ഗ്രന്ഥങ്ങൾ ഇന്നും ഈ മേഖലയിലെ മികച്ച ആധികാരിക രേഖകളാണ്. ഇന്ത്യയിലുടനീളം എഴുനൂറോളം പവനോർജ സാധ്യതാകേന്ദ്രങ്ങൾ അവർ അടയാളപ്പെടുത്തി. വിരമിക്കലിനുശേഷം ബംഗളൂരുവിൽ സൗരോർജ-പവനോർജ അളവ് ഉപകരണങ്ങൾ നിർമിക്കുന്ന ഫാക്ടറിയും അവർ സ്ഥാപിച്ചു.
ഇന്റർനാഷണൽ റേഡിയേഷൻ കമ്മീഷൻ, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ അംഗമായിരുന്ന അവർ അഞ്ചു വർഷത്തോളം കറന്റ് സയൻസ് അക്കാദമിയുടെ പ്രസിഡന്റായും പ്രവർത്തിച്ചു.
ഒരുകാലത്ത് അന്ന മാണിയുടെ സഹപ്രവർത്തകനായിരുന്ന സി. രാധാകൃഷ്ണൻ 1984ൽ എഴുതിയ ‘പുള്ളിപ്പുലിയും വെള്ളി നക്ഷത്രങ്ങളും’എന്ന ശാസ്ത്ര മലയാള നോവൽ, ശാസ്ത്രജ്ഞ എന്ന നിലയിലുള്ള അന്നയുടെ പ്രത്യേകതകൾ മനോഹരമായി വിവരിക്കുന്നുണ്ട്. നോവലിലെ നായക കഥാപാത്രമായ അപ്പു പറയുന്നതിങ്ങനെയാണ്:
“ആ സ്ഥാപനത്തിന്റെ (ഐഎംഡി) ഡയറക്ടര്‍ ഒരു പെണ്‍കടുവയാണെന്ന് കേട്ടിട്ടുണ്ട്. സ്വന്തം വിരല്‍ത്തുമ്പിലെ അനിഷേധ്യമായ ആജ്ഞാശക്തിയാൽ ഏതു പുരുഷ കേസരിയെയും അനായാസം നിയന്ത്രിക്കാൻ അവർക്ക് കഴിയുമത്രേ.”
ശാസ്ത്രത്തെ ജീവിതവ്രതമായി കണ്ട പ്രശസ്ത മലയാളി ശാസ്ത്രജ്ഞ ഇ.കെ. ജാനകിയമ്മാളിനെപോലെ അവിവാഹിതയായി ജീവിച്ച ഈ അതുല്യ പ്രതിഭ, 2001 ഓഗസ്റ്റ് 16ന് തിരുവനന്തപുരത്ത് അന്തരിച്ചു.
പ്രകൃതിയോടും ശാസ്ത്രത്തോടുമുള്ള അന്ന മാണിയുടെ ആത്മാർഥതയും കൃത്യതയും എക്കാലവും ഓർമിക്കപ്പെടും.
Leader Page
നമുക്കു മികച്ച സ്വാതന്ത്ര്യസമരനേതാക്കൾ ഉണ്ടായിരുന്നു. പക്ഷേ, ഒരാളേ അദ്ഭുത പ്രവർത്തകനായിരുന്നുള്ളൂ. സ്വാതന്ത്ര്യത്തിന്റെ 80 വർഷം പഴക്കമുള്ള അർധരാത്രിയിലൂടെ നടന്നാൽ അദ്ദേഹത്തെയും ഇന്നത്തെ ഇന്ത്യയെയും കാണാം.അലഹബാദിൽനിന്ന് ഒരു തോണിയിലാണ് യാത്ര.
“സാബ്, ബഹുത് ബാരി ബീഡ് ഹേ, ഉദർ തക് ഓട്ടോ നഹി ജായേഗാ.” പ്രയാഗ്രാജാണ്, പഴയ അലഹാബാദ്. കുംഭമേള മൈതാനത്തോടു ചേർന്നുള്ള ത്രിവേണി സംഗമത്തോട് അടുത്തപ്പോൾ ഓട്ടോ റിക്ഷയ്ക്കു കടന്നുപോകാനാവാത്തവിധമുള്ള തിരക്കാണ്. കൂലി വാങ്ങി രാജ്കുമാർ മടങ്ങി. ഒരു കിലോമീറ്ററെങ്കിലും നടക്കണം. വൈകുന്നേരത്തെ ഗംഗാ ആരതിയുടെ സമയമാകുന്പോൾ ഇനിയും തിരക്കേറും. അതിനുമുന്‍പ് ത്രിവേണിസംഗമത്തിലെത്തി മടങ്ങണം. കരയിൽനിന്നു കാണാവുന്ന ദൂരമേയുള്ളു. അദൃശ്യയായ സരസ്വതി, ഗംഗയോടും യമുനയോടും സംഗമിക്കുന്നെന്നു കരുതുന്ന ത്രിവേണി സംഗമത്തിലേക്ക് ഒരു യുവഭക്തനൊപ്പം 200 രൂപവീതം കൊടുത്ത് തോണിയിൽ കയറി.
തോണിക്കാരൻ തണ്ട് ആഞ്ഞുവലിച്ചുകൊണ്ട് പാടി. “ഭഗ്വാൻ...ഓ ദുനിയാ കേ രഖ്വാലേ....” മുഹമ്മദ് റഫിയുടേതാണ്. പാട്ടിനൊടുവിൽ അവന് പറഞ്ഞു. “തോണി എന്റേതല്ല, തുഴക്കൂലിയേ ഉള്ളൂ.” ദേശാടനത്തിനെത്തിയ സൈബീരിയൻ ഗള്ളുകൾ ബോട്ടിനു ചുറ്റും താഴ്ന്നു പറക്കവേ, ഒപ്പമുള്ള യുവാവ് സഞ്ചിയിൽ കരുതിയിരുന്ന തീറ്റ എറിഞ്ഞുകൊടുത്തു. കിട്ടാത്ത പക്ഷികൾ നിലംപറ്റാത്തൊരു മഴപോലെ തോണിയെ വലംവച്ചു. സംഗമത്തിൽ വലിയ തിരക്കാണ്. കടത്തുകാരൻ തോണി തിരുകിക്കയറ്റി കുറ്റിയിൽ കെട്ടിയിട്ടു. യുവാവ് തന്റെ കൃത്രിമക്കൈ ഊരി തോണിയിൽ വച്ചിട്ട് പുണ്യജലത്തിൽ പലവട്ടം മുങ്ങിനിവർന്നു.
തികഞ്ഞ ആദരവോടെ ആ തീർഥത്തിലേക്ക് ഞാൻ കൈകൾ താഴ്ത്തി.
വിറച്ചുപോയി. തണുപ്പല്ല, കൈയിലൊരു വെടിയുണ്ട സ്പർശിച്ചതുപോലെ.
ഏതാണ്ട് മുക്കാൽ നൂറ്റാണ്ട് മുന്‍പ്, കൃത്യമായി പറഞ്ഞാൽ 1948 ഫെബ്രുവരി 13ന്, ഒരുപക്ഷേ ഇതേ സ്ഥലത്ത്, രാംദാസ് എന്നയാൾ ഒരു കുംഭത്തിൽനിന്ന് തന്റെ പിതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്തു; മഹാത്മാ ഗാന്ധിയുടേതായിരുന്നു. ഹിന്ദുത്വയുടെ തോക്കിൽനിന്നു നഥുറാം ഗോഡ്സെ പായിച്ച വെടിയുണ്ടയിൽ നിലച്ച ഇന്ത്യൻ നെഞ്ചകത്തിന്റെ ഒരംശം!
തോണിക്കാരനോടും യുവ തീർഥാടകനോടും യാത്ര പറഞ്ഞ്, പട്ടാളപ്പുരകളാക്കിയ അക്ബർ കോട്ടയുടെ ഓരം ചേർന്നു നടക്കുന്പോൾ പ്രയാഗ്രാജ്, അലഹബാദിന്റെ ചരിത്രത്തിൽ മുങ്ങിനിവരുകയാണ്. ഇവിടെനിന്ന് ഏതാണ്ട് എട്ടു കിലോമീറ്ററകലമേയുള്ളൂ നെഹ്റു കുടുംബത്തിന്റെ തറവാടായിരുന്ന സ്വരാജ് ഭവനിലേക്കും, അതു കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമാക്കിയപ്പോൾ പണിത ആനന്ദ ഭവനിലേക്കുമെത്താൻ. നെഹ്റുവും ഇന്ദിരാ ഗാന്ധിയുമൊക്കെ ജനിച്ച വീടുകൾ. പിന്നീട് ആനന്ദ ഭവൻ ഇന്ദിരാ ഗാന്ധി രാഷ്ട്രത്തിനു സമർപ്പിച്ചതോടെ മ്യൂസിയമായി. ബ്രിട്ടീഷുകാർ രാജ്യദ്രോഹികളെന്നു കരുതിയവരുടെ സങ്കേതം, ഗാന്ധിജി ഉൾപ്പെടെയുള്ള ദേശീയനേതാക്കൾ സമ്മേളിച്ചിരുന്ന ഹാൾ. ഗാന്ധിജി ഉറങ്ങിയ മുറി, നെഹ്റുവിന്റെ പുസ്തക അലമാരകൾ... ഈ ബംഗ്ലാവിന്റെ മട്ടുപ്പാവിൽനിന്ന് ബാപ്പു ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പുണ്യഭൂമിയിൽ ആരതിവിളക്കുകൾ ആളിത്തുടങ്ങി. പിത്തള വിളക്കുകളിൽനിന്നിറങ്ങിയ ജ്വാലാമുഖികൾ ഗംഗയിൽ മുങ്ങിനിവർന്നു.
ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി -നെഹ്റു കുടുംബത്തിലെ മൂന്നു പ്രധാനമന്ത്രിമാരുടെ വീട്; പ്രധാനന്ത്രിയായിരുന്ന വി.പി. സിംഗിന്റെ ജന്മസ്ഥലം, പ്രധാനമന്ത്രിമാരായിരുന്ന ഗുൽസാരിലാൽ നന്ദ, എസ്. ചന്ദ്രശേഖർ എന്നിവർ പഠിച്ച അലഹബാദ് സർവകലാശാല... സ്വാതന്ത്ര്യസമരകാലത്തും അതിനുശേഷവും അലഹബാദ് ചരിത്രത്തിൽ പുതിയ താളുകൾ ചേർത്തുകൊണ്ടിരുന്നെന്നു സന്ദർഭവശാൽ കൂട്ടിച്ചേർത്തുകൊള്ളട്ടെ.
ഏറ്റവുമധികം ഇന്ത്യക്കാർ ഉറക്കമിളച്ച രാത്രി
ആനന്ദഭവനിൽ എടുത്ത സ്വാതന്ത്ര്യപോരാട്ട തീരുമാനങ്ങളുടെ കുരുക്ഷേത്രം മിക്കവാറും ഡൽഹിയായിരുന്നു. നിങ്ങളിതു വായിക്കുന്പോഴേക്കും ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തിയിട്ടുണ്ടാകും. സ്വാതന്ത്ര്യസമര സേനാനികൾ തുന്നിയ ഐക്യത്തിന്റെ തിരുവസ്ത്രം. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ 1947ല്‍ സ്വാതന്ത്ര്യം കിട്ടുവോളം പൊരുതിയവരുടെ ചോരയും നീരും.
പക്ഷേ, ചരിത്രം കറുപ്പും വെളുപ്പുമാണ്. സ്വാതന്ത്ര്യം പ്രഖ്യാപിച്ച 14ന് അർധരാത്രിയിൽ ഗാന്ധിജി കോൽക്കത്തയിൽ “സ്വാതന്ത്ര്യസമരം” തുടരുകയായിരുന്നു. അതേക്കുറിച്ചു പറയുംമുന്പ് ഏറ്റവുമധികം ഇന്ത്യക്കാർ ഉറക്കമിളച്ച ആ രാത്രിയെക്കുറിച്ചു പറയാം. ഡൽഹിയിൽ ഭരണഘടനാസമിതിയുടെ സമ്മേളനഹാൾ (പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാൾ) ഒരുങ്ങി. സന്ധ്യയോടെ ചാറ്റൽമഴ തുടങ്ങിയിരുന്നു. പുറത്തു കാത്തുനിന്നവരുടെ ഖാദിയുടുപ്പുകളും കോൺഗ്രസ് തൊപ്പിയുമൊക്കെ നനഞ്ഞു. ബ്രിട്ടീഷുകാർക്കെതിരേ പതിറ്റാണ്ടുകൾ മുദ്രാവാക്യം വിളിച്ചവർ നിശബ്ദരായിരുന്നു. ഹൃദയം അത്രമേൽ ത്രസിക്കുകയായിരുന്നു.
പ്രഥമ പ്രധാനമന്ത്രി നെഹ്റുവിന് എഴുതിത്തയാറാക്കാൻ സമയം കിട്ടാത്തതും എന്നാൽ പിന്നീട് വിശ്വപ്രസിദ്ധവുമായിത്തീർന്ന ആ പ്രസംഗം, “നിയതിയുമായുള്ള കൂടിക്കാഴ്ച” (Tryst with Destiny) തുടങ്ങി. “നീണ്ട വർഷങ്ങൾക്കുമുന്‍പ് നാം വിധിയുമായൊരു കൂടിക്കാഴ്ചയ്ക്കു സമയം കുറിച്ചിരുന്നു. ഇപ്പോൾ ആ പ്രതിജ്ഞ നിറവേറ്റാനുള്ള സമയമായിരിക്കുന്നു. പൂർണമായിട്ടല്ലെങ്കിലും ഗണ്യമായി. അർധരാത്രിയുടെ മണി മുഴങ്ങുന്പോൾ, ലോകം ഉറങ്ങുന്പോൾ ഇന്ത്യയിതാ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുന്നു....”
പ്രസംഗം ഇടയ്ക്ക് മുന്നറിയിപ്പായി. “ദുഷ്ടമനോഭാവത്തിനും പരദൂഷണത്തിനും നമുക്കു സമയമില്ല. എല്ലാ സന്താനങ്ങൾക്കും പാർക്കാൻ കഴിയുന്ന സ്വതന്ത്ര ഇന്ത്യയുടെ അന്തസുറ്റ ഭവനം നാം നിർമിക്കേണ്ടിയിരിക്കുന്നു.”
ഭരണഘടനാസമിതിഹാളിന്റെ വേദിയിലുണ്ടായിരുന്ന നാഴികമണിയുടെ സൂചികൾ ഇന്ത്യയുടെ ചരിത്രത്തെ പകുത്തുകൊണ്ട് 12ൽ തൊട്ടു. അടിമത്തത്തിന്റെ മരണമണി! മട്ടുപ്പാവിൽ നിന്ന ഖാദി ധാരി ഏറെ നേരമായി കൈയിൽനിന്നു താഴെ വയ്ക്കാതിരുന്ന ശംഖ് ഊതി. സ്വതന്ത്ര ഇന്ത്യ! സ്വാതന്ത്ര്യവും ഉത്തരവാദിത്വവും അംഗീകരിച്ച് ഭരണഘടനാസമിതി അംഗങ്ങൾ പ്രതിജ്ഞയെടുത്തു. ഭരണഘടനാ അസംബ്ലി സമ്മേളിച്ചു. സമിതിയംഗം ഹൻസ മേത്ത രാജ്യത്തെ വനിതകളുടെ പ്രതിനിധിയായി ദേശീയപതാക രാജ്യത്തിനു സമർപ്പിച്ചു.
നമ്മുടെ കൈയിൽ സ്വാതന്ത്ര്യമേ ഉണ്ടായിരുന്നുള്ളൂ. ആ ശുഭരാത്രിയിലും അത്താഴം കഴിക്കാത്തവർ ആഹ്ലാദത്തിമർപ്പിനിടെ അതു മറന്നെന്നേയുള്ളൂ. മഴ നനഞ്ഞു മടങ്ങിയ പലർക്കും പിറ്റേന്നു രാവിലത്തെ റൊട്ടിക്കുള്ള ഗോതന്പുപോലും വീടുകളിൽ ഉണ്ടായിരുന്നില്ല. “ഗാന്ധിജി പലപ്പോഴും ചെന്നു പാർത്തിരുന്ന, തൊട്ടുകൂടാത്തവരായ തൂപ്പുകാരുടെ ഭാങ്ഗി കോളനിയിലെ ഗതികെട്ട ജനങ്ങൾക്ക്, അവരിൽ പലരും മുന്‍പ് അറിഞ്ഞിട്ടില്ലാത്ത ഒരു സമ്മാനം, സ്വാതന്ത്ര്യത്തിന്റെ ഫലമായി കിട്ടി. വെളിച്ചം. സ്വാതന്ത്ര്യത്തെ ആദരിക്കാൻ അവരുടെ ഇരുളടഞ്ഞ കുടിലുകളിൽ കത്തിച്ചുവയ്ക്കാനായി മുനിസിപ്പാലിറ്റി മെഴുകുതിരികളും ചെറിയ എണ്ണവിളക്കുകളും സംഭാവന ചെയ്തു.” (സ്വാതന്ത്ര്യം അർധരാത്രിയിൽ-ലാറി കോളിൻസ്, ഡൊമിനിക് ലാപിയർ). തലസ്ഥാനത്തെ സ്ഥിതി ഇതായിരുന്നെങ്കിൽ മറ്റിടങ്ങളിൽ ദാരിദ്ര്യവും നിരക്ഷരതയും ജാതിവിവേചനവുമൊക്കെ കൂടുതലായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചാൽ ഇന്ത്യ ശിഥിലമാകുമെന്നും അധികാരം കൊള്ളക്കാരുടെയും കഴിവുകെട്ടവരുടെയും കൈയിലാകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിൽ നിന്ദിച്ച രാജ്യം. ഇതായിരുന്നു നെഹ്റുവിന്റെയും സഹപ്രവർത്തകരുടെയും കൈയിൽ കിട്ടിയ ഇന്ത്യ!
ഡൽഹിയാകെ വൈദ്യുതദീപങ്ങളാൽ അലങ്കരിക്കപ്പെട്ടിരുന്നു. ആളുകൾ കാൽനടയായും സൈക്കിളിലും കുതിരവണ്ടിയിലുമൊക്കെയായി തെരുവിലെത്തി. കോണാട്ട് പ്ലേസിലെ ഭക്ഷണശാലകളിൽ ജനങ്ങൾ തിങ്ങിനിറഞ്ഞു. രാജ്യത്ത് പലയിടത്തും ബ്രിട്ടീഷുകാരും ഇന്ത്യക്കാരും, അതുപോലെ ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം ആലിംഗനം ചെയ്തു. ലഖ്നൗവിലെ റസിഡൻസിയിൽ അർധരാത്രിയിലെ പതാക ഉയർത്തലിനുള്ള ക്ഷണക്കത്തിൽ “ദേശീയവേഷം-ധോത്തി” ഉചിതമായിരിക്കും എന്നെഴുതിയിരുന്നു. മദ്രാസും ബാംഗളൂരും ഉറക്കമിളച്ചു. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും രാജ്യത്തിന്റെ വിദൂരഗ്രാമങ്ങളിലുമൊക്കെ രാത്രിയാഘോഷങ്ങൾ അത്ര ഉണ്ടായിരുന്നില്ല. ബോംബെയുടെ മുക്കും മൂലയും വരെ ദീപാലംകൃതമായി. തുടക്കംമുതൽ എത്രയോ വെള്ളക്കാർ സാമ്രാജ്യത്വത്തിന്റെ നടത്തിപ്പുകാരായി കപ്പലിറങ്ങിയ നഗരം!
“ഡൽഹിയിൽ പഴയ ഭരണക്കാരുടെ വിശുദ്ധസങ്കേതമായിരുന്ന ഇംപീരിയൽ ഹോട്ടലിലെ പാനശാലയിൽ ഇന്ത്യക്കാർ തിങ്ങിക്കൂടി. അർധരാത്രി കഴിഞ്ഞതോടെ ഒരാൾ വേദിയിലേക്കു കയറിനിന്നിട്ട് തന്നോടൊത്ത് ഇന്ത്യയുടെ പുതിയ ദേശീയഗാനമാലപിക്കാൻ ആ ജനക്കൂട്ടത്തെ ക്ഷണിച്ചു. അവരെല്ലാവരും സന്തോഷത്തോടെ സമ്മതിച്ചു. പക്ഷേ, ഇന്ത്യയുടെ മഹാനായ ദേശീയകവി ടാഗോർ രചിച്ച ആ ഗാനം ആലപിക്കാൻ തുടങ്ങിയപ്പോൾ അവരിലധികം പേരും ഏറ്റവും മനശ്ശല്യമുണ്ടാക്കുന്ന ആ വസ്തുത കണ്ടുപിടിച്ചു. ആ ഗാനത്തിലെ വാക്കുകൾ അവർക്ക് അറിഞ്ഞുകൂടായിരുന്നൂ. (സ്വാതന്ത്ര്യം അർധരാത്രിയിൽ)