Leader Page
ഞാനെന്റെ ജീവിതമെഴുതുന്നതിനേക്കാൾ മെച്ചം എന്നിലെ കാത്തിരിപ്പുകാരനെക്കുറിച്ചെഴുതുന്നതാണ്. ഞാൻ കാത്തിരുന്നതിനോളം ദൈർഘ്യം ഭൂമിയിൽ ആരും ആരെയും കാത്തിരുന്നിട്ടില്ല. തീവണ്ടിയാപ്പീസിൽ ചൂളംവിളി കാതോർത്തിരിക്കും പോലെയല്ല ചില മനുഷ്യരെ കാത്തിരിക്കുന്നത്. അവർ നുണ പറയും. “ദാ, നിന്റെ പിന്നിലുണ്ട്” എന്നു പറഞ്ഞ് നമ്മുടെ ഉത്സാഹങ്ങളെ കെടുത്തിക്കളയും. ഒരുപക്ഷേ, അതുകൊണ്ടായിരിക്കാം ജീവിതത്തിൽ എപ്പോഴും ഒരു ഏകാകിയുടെ നിഴലിനെ ഞാൻ കൂടെ കൂട്ടിയത്.
കാത്തിരിപ്പിനൊരു സുഖമുണ്ടെന്ന് ഓഷോ പറയുന്നുണ്ട്. സുഖമുള്ള നോവ് എന്ന് ഞാനതിനെ ലളിതമായി വ്യാഖ്യാനിക്കുന്നു. ആദ്യം ആരെയാണ് ഞാൻ കാത്തിരുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അച്ഛനെ ആയിരിക്കണം എന്ന് മറവിയിൽ മുങ്ങിത്തപ്പി ഓർമയുടെ ഒരു വെള്ളാരംകല്ലെടുത്തുകൊണ്ട് ഞാൻ പറയുന്നു. അത് അച്ഛൻ പറഞ്ഞു നിർത്തിയ ഒരു കഥയുടെ ബാക്കി കേൾക്കാനുള്ള കൊതികൊണ്ടല്ല.
വണ്ടുകൾ തുളച്ച പുൽത്തണ്ടുകളിലൂടെ കാറ്റ് മൂളുന്നതിൻ പൊരുളറിയാനുമായിരുന്നില്ല. ഭൂപടത്തിലാരാണ് പെൻസിൽകൊണ്ട് ഇത്രയേറെ കുത്തിവരച്ചത് എന്നു ചോദിക്കാനായിരുന്നു അത്. അമ്മയോടതു ചോദിച്ചപ്പോൾ ഒരു ചിരിയാണ് എനിക്കുത്തരമായി കിട്ടിയത്. അച്ഛൻ വരുമ്പോൾ ചോദിക്കൂ എന്നു പറഞ്ഞ് അടുക്കളയിലെ ഇരുളിൽ അമ്മ മറഞ്ഞു. പിന്നെ വഴിക്കണ്ണുമായി അച്ഛനെ കാത്തിരുന്നു.
പിന്നത്തെ കാത്തിരിപ്പ് ഒരു കൂട്ടുകാരിക്കുവേണ്ടിയായിരുന്നു. ഞങ്ങളൊരുമിച്ചാണ് സ്കൂളിൽ പോയിരുന്നത്. പഠിക്കാൻ അവൾക്കൊട്ടും ഇഷ്ടമല്ലായിരുന്നു. എന്നാൽ, അവൾ മണ്ടിയായിരുന്നില്ല. അവളുടെ മെലിഞ്ഞ് നേർത്ത നീൾവിരൽത്തുമ്പിലിറ്റുവീഴും അക്ഷരങ്ങൾക്ക് വല്ലാത്ത ഭംഗിയായിരുന്നു. എന്നുമൊരു അരളിപ്പൂവ് അവൾ മുടിയിൽ ചൂടിയിരുന്നു. അടരാത്തൊരു മിഴിനീർക്കണം കണ്ണുകളിലെന്നുമുണ്ടായിരുന്നു. നിറവെയിലുപോലെ ചിരിക്കും. പക്ഷേ, ഒന്നും പഠിക്കില്ല.
ക്ലാസ് കഴിഞ്ഞ് കുട്ടികൾ പോയിക്കഴിഞ്ഞാലും അവൾ ഇമ്പോസിഷൻ എഴുതിത്തീർന്നിട്ടുണ്ടാവില്ല. അവളെ കാത്ത് കാറ്റാടിമരത്തിനു താഴെ ഞാനിരിക്കും. അവളൊരിക്കൽ വീട്ടിലേക്കു മടങ്ങുംവഴി എന്നോട് പറഞ്ഞു: “എന്നെ നീയിനി കാത്തിരിക്കേണ്ട. നമ്മൾ ഇഷ്ടത്തിലാണെന്ന് പിള്ളേര് പറയുന്നു.” എല്ലാ കാത്തിരിപ്പും ഒരു വേദനയാണന്ന് ആദ്യമായി തിരിച്ചറിഞ്ഞത് അന്നാണ്. പിന്നെയും ഞങ്ങൾ ഒരേ ക്ലാസിൽ പഠിച്ചു. ഒരേ വരമ്പിലൂടെ നടന്നു. ഒരേ തോട്ടിലിറങ്ങി കാൽ നനച്ചു. ഒരേ കുയിലിന്റെ കൂടെ പാടി. പിന്നീടെപ്പൊഴോ ഞങ്ങളാ വിദൂരസ്വപ്നത്തിൽനിന്ന് എന്നേക്കുമായി കുടിയൊഴിക്കപ്പെട്ടു.
ഒരു കഥയുണ്ട്. പണ്ടെങ്ങോ വായിച്ചതാണ്. കഥ പാദാദികേശം ഓർക്കുവാനാകുന്നില്ല. എങ്കിലും ചില അടരുകൾ ഓർക്കാം. നൊബേൽ സമ്മാന ജേതാവ് ഹെൻറിക് ബോയ്ലിന്റെ കഥയാണ്. ഒരു റേഡിയോ സ്റ്റേഷനിൽ ജോലിയുള്ള ആളാണ് കഥാനായകൻ. അയാളാണ് അവിടെ പ്രഭാഷണങ്ങളും നാടകങ്ങളും മറ്റും ശബ്ദലേഖനം ചെയ്യുന്നത്. അയാളാ ജോലി കൃത്യമായി ചെയ്യുന്നതിനോടൊപ്പം പ്രഭാഷകരുടെ നിശബ്ദതകൂടി കൗതുകത്തിന് രഹസ്യമായി ആലേഖനം ചെയ്യും.
ഒരു വാക്യമോ സംഭാഷണമോ പറഞ്ഞുതീർന്ന് അടുത്തതിലേക്ക് എത്തുന്നതിന് ഇടയ്ക്കുള്ള മാത്രകളിലെ നിശബ്ദതയാണ് അയാൾ ആലേഖനം ചെയ്യുന്നത്. ഇങ്ങനെ ശേഖരിക്കുന്ന നിശബ്ദതകൾക്കുള്ളിൽ നെടുവീർപ്പുകളും കൊടിയ മൗനങ്ങളും ശ്വാസവേഗങ്ങളും ഉണ്ടാകും. ഇതെല്ലാം ചേർത്തുവച്ച് അയാളൊരു അപൂർവ ശബ്ദപ്രപഞ്ചം സൃഷ്ടിക്കും. അതിലയാൾ വളരെ രഹസ്യമായി അഭിരമിക്കും. അതാണയാളുടെ ലോകം. ആ ലോകം സൃഷ്ടിക്കാൻവേണ്ടിയുള്ള അയാളുടെ കാത്തിരിപ്പ് നമ്മെ വല്ലാതെ ഭയപ്പെടുത്തുന്ന ഒന്നാണ്. ബോയ്ലിന്റെ സുന്ദരമായൊരു കഥയാണ്. പക്ഷേ, ആ സൗന്ദര്യത്തിൽ കാത്തിരിപ്പ് ഭയപ്പെടുത്തുന്ന ഒന്നായി മാറുന്നു.
ഒരിറ്റു പ്രണയത്തിനുവേണ്ടികാത്തിരുന്ന കവിയായിരുന്നു ഇടപ്പള്ളി രാഘവൻപിള്ള. “പ്രവർത്തിക്കാനും സ്നേഹിക്കാനും ആശിക്കുവാനും എന്തെങ്കിലും ഉണ്ടായിരിക്കുക. ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശയാണ് അനുഭവം” എന്ന് എഴുതിവച്ച് ഏക രക്ഷാമാർഗമായ മരണത്തെ സ്വീകരിക്കുമ്പോൾ കവി കാത്തിരുന്നത് പ്രണയത്തെയാണോ മൃത്യുവിനെയാണോ എന്നൊരു നേരിയ സന്ദേഹമുണ്ടാകും. തകർന്ന മുരളിയിൽ കവി ആദ്യംമുതലേ പാടിയതെല്ലാം നിരാശയുടെ ഗീതങ്ങളായിരുന്നു. ഹൃദയമില്ലാത്തൊരു ലോകത്തിനോടായിരുന്നല്ലോ കവി എന്നും കലഹപ്പെട്ടുകൊണ്ടിരുന്നത്.
ആ ലോകത്തെ ഏക പ്രണയപ്രതീക്ഷ ഏതോ ഒരു ചന്ദ്രികയായിരിക്കണം. പക്ഷേ, ആ ചന്ദ്രിക കൊമ്പുകുത്തി കളിക്കുന്ന മേഘങ്ങൾക്കുള്ളിലെങ്ങോ മറിഞ്ഞതോടെ പ്രതീക്ഷ മങ്ങി. കാത്തിരിപ്പിനന്ത്യമായി. ഒരു നിശീഥിനിയിൽ വരണമാല്യം സ്വയമണിഞ്ഞ് അനുനയിക്കാനെത്തുന്ന കൂട്ടുകാരോട് യാത്രാമൊഴി പറഞ്ഞ് കവി ഒരു മുഴം കയറിലൊരു ചോദ്യചിഹ്നമായി മാറി.
പ്രതീക്ഷ അവസാനിക്കുന്ന അഴിമുഖത്താണ് കാത്തിരിപ്പും അവസാനിക്കുന്നത്. പിന്നെയും അന്ധകാരത്തിലേക്കുറ്റുനോക്കി ഒരുതുള്ളി വെട്ടം കാത്തിരിക്കുന്നവരുണ്ടാകാം. അത്തരം വിസ്മിതനേത്രങ്ങളെ ഞാൻ വായനയിലുടനീളം കണ്ടിട്ടുണ്ട്.
അവർ “തട്ടിത്തടഞ്ഞുഷ്ണനിശ്വാസമായി സ്വയം തർപ്പണം ചെയ്തു ചെയ്തു ചെയ്താഴങ്ങൾ താണ്ടുന്ന”വരാണ്. അവരുടെ പിന്നീടുള്ള ജീവിതം ക്ഷണവേഗത്തിൽ വെന്തുവെണ്ണീറാകുമെന്നാണ് എന്നിലെ കാല്പനികൻ ചിന്തിച്ചുറപ്പിക്കുന്നത്. എന്നാൽ, അങ്ങനെയല്ലാത്ത എത്രയോ കഥാപാത്രങ്ങളെ പിൽക്കാല വായനകളിൽ കണ്ടുമുട്ടിയിട്ടുണ്ട്. ‘മഞ്ഞി’ലെ വിമലയെ മാത്രം ഞാൻ ഓർക്കുന്നു. എന്തൊരു കാത്തിരിപ്പാണത്. കഴിഞ്ഞ ജന്മത്തിന്റെ ബാക്കിയായ ഒരാളെ അവൾ ഈ ജന്മത്തിലും കാത്തിരിക്കുകയാണ്. ദീർഘദീർഘമാം നക്ഷത്രരജനികൾ പിന്നിട്ടും വർഷ ഹേമന്ത വസന്ത ഗ്രീഷ്മങ്ങൾ പിന്നിട്ടും ആ കാത്തിരിപ്പ് തുടരും. ആ തുടർച്ചയുടെ മറ്റൊരു പേരാണ് ജീവിതം. നിർദയ ലോകത്തിൽ ഒറ്റപ്പെട്ടു പോകുമ്പോഴെല്ലാം ആരെയോ കാത്തിരിക്കുന്ന ജീവിതം.
Leader Page
ഇന്ന് ദീപിക എന്റെ കുടുംബത്തിലെ ഒരംഗമാണ്. ദീപിക പാരായണം ദിനചര്യയുടെ ഭാഗവുമാണ്. വായനക്കാരൻ എന്ന നിലയിൽ ദീപികയുടെ സ്ഥിരതയാണ് എന്നെ ആദ്യം ആകർഷിച്ചത്. ഒരു വിഷയം ഏറ്റെടുത്താൽ അതിലുള്ള തുടർച്ച, വ്യതിചലിക്കാതിരിക്കൽ എന്നിവയിലെല്ലാം ദീപിക മാതൃകയാണ്.
ഇത്ര ദീർഘമായ പാരമ്പര്യമുള്ള പത്രമായിട്ടും, മലയാളത്തിന്റെ ആദ്യപത്രമായിട്ടുകൂടി അതിന്റെ അഹന്ത പത്രത്തിന്റെ ഉള്ളിലോ പുറത്തോ നമുക്ക് ദർശിക്കാനാകില്ല. കലാജീവിതത്തിൽ മാധ്യമങ്ങൾക്കും പ്രാധാന്യമുണ്ടല്ലോ. അതുകൊണ്ടുതന്നെ ദീപികയുടെ ലാളിത്യം ഹൃദയസ്പർശിയാണ്.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് താമസിക്കുന്ന വ്യക്തി എന്ന നിലയിൽ ഒന്നുകൂടി വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് കേരളീയ കലകളെ സംബന്ധിച്ച വാർത്തകൾ ഏറ്റവുമധികം പ്രസിദ്ധീകരിക്കുന്ന മാധ്യമമാണ് ദീപിക. കലാസംബന്ധിയായ വാർത്തകൾ ഇല്ലാത്ത ഒരു ദിവസവും ദീപികയിൽ ഇന്നില്ല എന്നത് സന്തോഷപ്രദമാണ്. കലാകാരന്മാരുടെ വലിപ്പ, ചെറുപ്പം വാർത്തയെ ബാധിക്കുന്നില്ല. അതിൽ കലാലോകത്തിനുവേണ്ടി ദീപികയോട് നന്ദി പറയട്ടെ.
-ഡോ. സദനം കൃഷ്ണൻകുട്ടി (കഥകളി ആചാര്യൻ)
Leader Page
ആഫ്രിക്കയിലെ ഏറ്റവും സമ്പന്ന രാജ്യമായ ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി കുടിയേറ്റവിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. പ്രധാനമായും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് രേഖകളില്ലാതെ എത്തിയ കുടിയേറ്റക്കാരെയാണ് ഈ പ്രക്ഷോഭം ലക്ഷ്യമിടുന്നത്. ജൂൺ 30നകം സ്വമേധയാ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് നിരവധി പേർ മടങ്ങിപ്പോയി.
രേഖകളില്ലാത്ത ഏകദേശം 25 ലക്ഷം കുടിയേറ്റക്കാരിൽ 53,000 പേരെ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിനുശേഷം എല്ലാ വ്യാഴാഴ്ചയും പ്രധാന നഗരങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടക്കുന്നു. ചിലയിടങ്ങളിൽ പ്രതിഷേധക്കാർ നിയമം കൈയിലെടുത്ത് കുടിയേറ്റക്കാരെ തിരിച്ചറിയാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വർണവിവേചന ഭരണത്തിനു ശേഷം ദക്ഷിണാഫ്രിക്കയിൽ നൂറുകണക്കിന് വിദേശിവിരുദ്ധ (സെനോഫോബിക്) ആക്രമണങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇത്തരം ആക്രമണങ്ങളിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഗണ്യമായൊരു വിഭാഗം ദക്ഷിണാഫ്രിക്കക്കാരായിരുന്നു. വിദേശികളാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവരിൽ പലരെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്തത്.
ഒരുകാലത്ത് പാൻ- ആഫ്രിക്കനിസത്തിന്റെ ശക്തമായ വക്താവായിരുന്ന ദക്ഷിണാഫ്രിക്ക ഇന്ന് സ്വന്തം സഹ ആഫ്രിക്കൻ ജനതയ്ക്കെതിരായ വിദേശിവിരുദ്ധ വികാരങ്ങളുടെ കേന്ദ്രമായി മാറിയെന്നത് വലിയ വൈരുധ്യമാണ്.
►പ്രതിഷേധത്തിനു പിന്നിലെ യാഥാർഥ്യങ്ങൾ
ഈ പ്രക്ഷോഭത്തെ വെറും വിദേശിവിരുദ്ധ വികാരമായി മാത്രം കാണുന്നത് യാഥാർഥ്യത്തെ ലഘൂകരിക്കുന്നതാണ്. അതേസമയം എല്ലാ സാമ്പത്തിക പ്രശ്നങ്ങൾക്കും കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്നതും ശരിയല്ല. ദക്ഷിണാഫ്രിക്ക ലോകത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നേരിടുന്ന രാജ്യങ്ങളിലൊന്നാണ്. യുവജന തൊഴിലില്ലായ്മ, സാമ്പത്തികമാന്ദ്യം, കടുത്ത അസമത്വം, ദാരിദ്ര്യം, വൈദ്യുതി ക്ഷാമം, ഭവനപ്രശ്നം, അഴിമതി, ദുർബലമായ ഭരണസംവിധാനം എന്നിവ ജനങ്ങളിൽ കടുത്ത അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർ തൊഴിൽ നഷ്ടപ്പെടുത്തുന്നു, കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നു, സർക്കാർ ആശുപത്രികളിലും വിദ്യാലയങ്ങളിലും അധികഭാരം സൃഷ്ടിക്കുന്നു, കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നു എന്ന വിശ്വാസം ശക്തിപ്പെട്ടിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയുടെ വികസിത സമ്പദ്വ്യവസ്ഥ സിംബാബ്വെ, മൊസാംബിക്, മലാവി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, സൊമാലിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ ആകർഷിച്ചിട്ടുണ്ട്. നിയമാനുസൃതമായി എത്തിയവരും രേഖകളില്ലാതെ എത്തിയവരും ഇതിലുണ്ട്. അതിനാൽ അതിർത്തി നിയന്ത്രണവും കുടിയേറ്റ നിയമങ്ങളുടെ ഫലപ്രദമായ നടപ്പാക്കലും സർക്കാരിന്റെ ന്യായമായ ഉത്തരവാദിത്വമാണെന്ന കാര്യത്തിൽ സംശയമില്ല.
►നിയമവാഴ്ചയുടെ പരീക്ഷണം
ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളെ നയിക്കുന്നത് ഒരൊറ്റ സംഘടനയല്ല. ഓപ്പറേഷൻ ദുദുല (Operation Dudula), മാർച്ച് ആൻഡ് മാർച്ച് (March and March), യുണൈറ്റഡ് സൗത്ത് ആഫ്രിക്ക, പുട്ട് സൗത്ത് ആഫ്രിക്കൻസ് ഫസ്റ്റ് തുടങ്ങിയ വിവിധ സംഘടനകളുടെ അയഞ്ഞ കൂട്ടായ്മയാണ് ഈ പ്രസ്ഥാനം. അതിർത്തി സുരക്ഷ ശക്തമാക്കുക, രേഖകളില്ലാത്ത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുക, തൊഴിൽ, പാർപ്പിടം, ആരോഗ്യം എന്നിവയിൽ ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് മുൻഗണന നൽകുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ.
ഈ ആവശ്യങ്ങളിൽ പലതും ഒരു പരമാധികാര രാഷ്ട്രത്തിന്റെ നിയമാനുസൃത അധികാരപരിധിയിലാണ്. എന്നാൽ, സർക്കാർ നിർവഹിക്കേണ്ട ചുമതലകൾ ജനക്കൂട്ടങ്ങൾ ഏറ്റെടുക്കുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്. തിരിച്ചറിയൽ രേഖകൾ പരിശോധിക്കുക, കടകൾ പരിശോധിക്കുക, വിദേശികളെന്ന് സംശയിക്കുന്നവരെ ഭീഷണിപ്പെടുത്തുക തുടങ്ങിയ നടപടികൾ നിയമവാഴ്ചയെ ദുർബലപ്പെടുത്തുകയും ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാവുകയും ചെയ്യുന്നു.
വർണവിവേചന ഭരണത്തിന്റെ കഠിനമായ അനുഭവങ്ങളിൽനിന്നാണ് ദക്ഷിണാഫ്രിക്കയുടെ ഭരണഘടന രൂപംകൊണ്ടത്. അതിനാൽ കുടിയേറ്റനിയമങ്ങൾ കർശനമായി നടപ്പാക്കുമ്പോഴും മനുഷ്യാവകാശങ്ങളും നിയമപരമായ നടപടിക്രമങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്.
►വിമർശനങ്ങളും പ്രാദേശിക പ്രത്യാഘാതങ്ങളും
കുടിയേറ്റക്കാർ ദക്ഷിണാഫ്രിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നുവെന്നും രാജ്യത്തിന്റെ ഘടനാപരമായ സാമ്പത്തിക പ്രതിസന്ധികൾക്ക് അവരെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും മനുഷ്യാവകാശ സംഘടനകളും ഗവേഷണ സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ പലപ്പോഴും നിയമപരമായി താമസിക്കുന്ന കുടിയേറ്റക്കാരെയും അഭയാർഥികളെയും ഭയത്തിന്റെയും ആക്രമണത്തിന്റെയും ഇരകളാക്കുന്നുവെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
ഇതിന്റെ സ്വാധീനം ദക്ഷിണാഫ്രിക്കയുടെ അതിർത്തിക്കുള്ളിൽ ഒതുങ്ങുന്നില്ല. വർണവിവേചനത്തിനെതിരായ പോരാട്ടകാലത്ത് ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് അഭയവും പരിശീലനവും സാമ്പത്തിക സഹായവും നൽകിയ നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ ഇന്ന് തങ്ങളുടെ പൗരന്മാർക്കെതിരായ ആക്രമണങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഈ പ്രക്ഷോഭം പാൻ-ആഫ്രിക്കൻ ഐക്യത്തിനും ദക്ഷിണാഫ്രിക്കയുടെ പ്രാദേശിക നേതൃപങ്കിനും തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
സാമ്പത്തികരംഗത്തും പ്രത്യാഘാതങ്ങൾ പ്രകടമാണ്. കുടിയേറ്റക്കാർ നടത്തുന്ന സ്പാസ (Spaza) കടകൾ അടച്ചുപൂട്ടിയാൽ അവയുടെ സ്ഥാനത്ത് ഉടൻ പ്രാദേശിക സംരംഭങ്ങൾ ഉയർന്നുവരുമെന്നുറപ്പില്ല. കൃഷി, നിർമാണം, ആതിഥേയ സേവനമേഖല, ഗാർഹിക തൊഴിൽ, ചെറുകിട വ്യാപാരം എന്നിവ കുടിയേറ്റ തൊഴിലാളികളെ ഗണ്യമായി ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. അതിനാൽ കുടിയേറ്റക്കാരുടെ തൊഴിൽ പെട്ടെന്ന് ഇല്ലാതായാൽ തൊഴിലാളി ക്ഷാമവും ഉത്പാദനച്ചെലവിലെ വർധനയും സാമ്പത്തിക മന്ദഗതിയും ഉണ്ടാകാൻ സാധ്യതയുണ്ട്.
►ഇന്ത്യൻ സമൂഹത്തിന്റെ ആശങ്ക
പ്രതിഷേധങ്ങൾ പ്രധാനമായും രേഖകളില്ലാത്ത ആഫ്രിക്കൻ കുടിയേറ്റക്കാരെ ലക്ഷ്യമിടുന്നതാണെങ്കിലും അതിന്റെ അന്തരീക്ഷം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹത്തിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിയമാനുസൃതമായി ജോലി ചെയ്യുന്ന ഇന്ത്യൻ ഡോക്ടർമാർ, അധ്യാപകർ, ഐടി വിദഗ്ധർ, എൻജിനിയർമാർ, ഗവേഷകർ തുടങ്ങിയവർ രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നവരാണ്.
അതേസമയം, 1860 മുതൽ ദക്ഷിണാഫ്രിക്കയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജർ ഇന്ന് ആ രാജ്യത്തിന്റെ അവിഭാജ്യഘടകമാണ്. മഹാത്മാഗാന്ധി, യൂസഫ് ദാദു, അഹമ്മദ് കത്രാഡ, ഫാത്തിമ മീർ തുടങ്ങിയ നേതാക്കളുടെ സംഭാവനകൾ ദക്ഷിണാഫ്രിക്കയുടെ ദേശീയചരിത്രത്തിന്റെ ഭാഗമാണ്. അതിനാൽ ഇന്നത്തെ കുടിയേറ്റചർച്ചയിൽ ദക്ഷിണാഫ്രിക്കൻ ഇന്ത്യക്കാരെ ‘വിദേശികൾ’ എന്ന നിലയിൽ കാണുന്നത് ചരിത്രപരമായും ഭരണഘടനാപരമായും തെറ്റാണ്. എന്നിരുന്നാലും വിദേശിവിരുദ്ധ വികാരങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്കും ഇന്ത്യൻ പ്രഫഷണലുകൾക്കും സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ സ്വാഭാവികമാണ്.
►എഎൻസിയുടെ ക്ഷയവും തെരഞ്ഞെെടുപ്പ് രാഷ്ട്രീയവും
കുടിയേറ്റവിരുദ്ധ പ്രക്ഷോഭം സാമൂഹിക പ്രശ്നം മാത്രമല്ല, ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രീയ ഭൂപടത്തെയും മാറ്റിമറിക്കുന്ന ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. വർണവിവേചനത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകി മൂന്നു പതിറ്റാണ്ടോളം രാജ്യത്തെ ഭരിച്ച ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എഎൻസി) സമീപ വർഷങ്ങളിൽ അഴിമതി ആരോപണങ്ങൾ, സാമ്പത്തിക മുരടിപ്പ്, വൈദ്യുതി പ്രതിസന്ധി, തൊഴിലില്ലായ്മ, ഭരണപരമായ വീഴ്ചകൾ എന്നിവ കാരണം ജനപിന്തുണയിൽ ഗണ്യമായ ഇടിവ് നേരിട്ടു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി പാർട്ടിക്ക് ദേശീയതലത്തിൽ കേവല ഭൂരിപക്ഷം നഷ്ടപ്പെടുകയും സഖ്യഭരണത്തെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു.
Leader Page
ജെൻ സികളെ ഒരിക്കലും തല്ലി ശരിയാക്കാൻ പറ്റില്ലെന്ന് നമ്മുടെ തലമുറയിൽപ്പെട്ട മാതാപിതാക്കൾക്കു നന്നായറിയാം. ഡൽഹി ജന്തർ മന്തറിലെ പാറ്റ സമരം ഭരണകൂടത്തിനും അത് മനസിലാക്കികൊടുത്തു. വാട്സാപ്പും ഇൻസ്റ്റഗ്രാമും തമ്മിലുള്ള പോരാട്ടമായിരുന്നു. രണ്ടും ഒരു കമ്പനിയുടെ സ്കൂളുകളാണെങ്കിലും രണ്ട് തലമുറകളാണ്. ദേശദ്രോഹികൾ, ടൂൾകിറ്റ് ഗ്യാങ്, അർബൻ നക്സൽ, വിദേശ ഫണ്ട്, അന്താരാഷ്ട്ര കുത്തിത്തിരിപ്പ്, തീവ്രവാദി തുടങ്ങിയ സ്ഥിരം ചാപ്പയടി നുണ വാട്സാപ്പ് പ്രയോഗങ്ങളൊന്നും ഇൻസ്റ്റഗ്രാമികളുടെയടുത്ത് വേവില്ല.
ജെൻ സി സമരം വേറെ ലെവല്‍!
പോലീസ് ലാത്തി വീശുമ്പോൾ ദേശീയഗാനം പാടുക, ബാരിക്കേഡിന് ഇരുവശവും നിന്ന് ബാഡ്മിന്റൺ കളിക്കുക, ഇന്റർനെറ്റ് വിച്ഛേദി ക്കുമ്പോൾ ബ്ലൂടൂത്തിൽ വർക്ക് ചെയ്യുന്ന ആപ്പുകൾ ഉപയോഗിക്കുക, പോലീസുകാരുടെ അടുത്തു ചെന്ന് ‘അങ്കിൾ, വെള്ളം ചീറ്റിച്ചു തരാമോ’ ടിയർ ഗ്യാസ് ഇല്ലേ? ഇന്നലത്തേത് ചിലത് പൊട്ടിയില്ല; ഇന്ന് പുതിയത് വേണേ, അല്ലെങ്കിൽ ഒരു ഗുമ്മില്ല, എന്നു പറയുക. പെല്ലറ്റ് തോക്കും മുള്ളാണി ലാത്തിയും വേണ്ടാട്ടോ. സമരം നീറ്റിനെതിരേ ആണെങ്കിലും നീറ്റിക്കല്ലേ എന്ന് പുഞ്ചിരിയോടെ പറയുക. പോലീസുകാർക്ക് ഭക്ഷണം, പൂവ് എന്നിവ കൊടുക്കുക, കോമഡി മീമുകളും റീലുകളും വൈറലാക്കുക എല്ലാം ജെൻ സിയുടെ തഗ് മൂവുകളായിരുന്നു. വാട്ടർ കാനൻ ‘റെയിൻ ഡാൻസ്’ ആക്കി കിടുവായി. ‘സാറേ, ഇത്തിരി തണുത്ത വെള്ളം അടിക്കണേ’ എന്നും പറഞ്ഞ് പാട്ടും ഡാൻസുമായി പൊളിച്ചു. തടയാൻ കെട്ടിയ കയറ് പിടിച്ച് ബിഹാറിലെ പിള്ളേർ നിയമപാലകരെക്കൊണ്ട് റോഡിൽ വടംവലി കളിപ്പിച്ച ഐഡിയ വേറെ ലെവലായിരുന്നു.
അടി വാങ്ങാൻ പോകുമ്പോഴും ഫോണിൽ നോക്കി ചിരിച്ചുകൊണ്ട് കണ്ടന്റ് ഉണ്ടാക്കുന്ന സമരമുറ കണ്ട് പോലീസുകാർ അന്തംവിട്ടു കാണും. കൊട്ടാരം വിദൂഷകരായിരുന്ന ഗോദി മീഡിയയെ യുവാക്കൾ സമരഭൂമിയിൽനിന്ന് ആട്ടിപ്പായിച്ചു. പകരം, ഓൺലൈൻ വഴി ഒത്തുകൂടി. തലയിൽ കൈവയ്ക്കുന്ന പെറ്റമ്മ സഹിക്കില്ലാത്ത തരം കുരുത്തക്കേടുകളാണ് ജെൻ സികളുടെ കൈയിൽ. ചുരുക്കത്തിൽ, നമ്മളൊക്കെ വീട്ടിൽ അനുഭവിക്കുന്നത് സർക്കാർ തെരുവിൽ അനുഭവിച്ചു. അത്രതന്നെ.
യുവാക്കളുടെ വിപ്ലവം, മുന്നറിയിപ്പ്
ഇന്ത്യൻ യുവാക്കളുടെ രണ്ടരമാസ വിപ്ലവം അധികാരോന്മത്തരായ രാഷ്ട്രീയക്കാർക്കെല്ലാം മുന്നറിയിപ്പാണ്. ബുൾഡോസറുകൾ തച്ചുടച്ച ജനാധിപത്യ, മതേതരാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും മനുഷ്യപ്പാറ്റകൾ തക്കം പാർത്തിരിക്കുന്നുണ്ടാകും. തൊഴിൽരഹിതർ, വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടിയവർ, പാർശ്വവത്കരിക്കപ്പെട്ടവർ, ന്യൂനപക്ഷങ്ങൾ, ദളിതർ. പാറ്റകളാകാൻ കാത്തിരിക്കുന്നവർ ഏറെ. ഭയപ്പെടുത്തലിന്റെ കോട്ടകൾ പാറ്റ കരണ്ടു. ഇഡിയെ, സിബിഐയെ ഭയക്കുന്ന പ്രതിപക്ഷമല്ല മറുവശത്ത്. ജനാധിപത്യത്തിന്റെ വഴിയിലേക്കു മടങ്ങിയില്ലെങ്കിൽ അപ്രതീക്ഷിത ചികിത്സകൾക്കു വിധേയമാകേണ്ടിവരും. അലസരായിരുന്നാൽ പ്രതിപക്ഷത്തിന്റെ അവസാന ബസും കടന്നുപോകും.
‘ഓണററി കോക്രോച്ച്’ എന്ന് സ്വയം വിശേഷിപ്പിച്ച ഗാന്ധിയൻ സോനം വാംഗ്ചുകിന്റെ നിരാഹാരസമരം ഇന്ത്യൻ സ്വാതന്ത്ര്യസമര പാരമ്പര്യത്തിലെ ഏറ്റവും പഴയ പ്രതിഷേധ രീതിയാണ്. ജെൻ സിയുടെ ഡിജിറ്റൽ ഭാഷയും ഗാന്ധിയൻ സത്യഗ്രഹവും കൈകോർത്തത് ശ്രദ്ധേയമാണ്.
പുതുമയുള്ള പ്രതിഷേധം
ആക്ഷേപഹാസ്യ ബ്രാൻഡിംഗ്, നേതൃരഹിത ഡിജിറ്റൽ സംഘാടനം, ഒറ്റത്തവണ മാർച്ചുകൾക്ക് പകരം ദീർഘകാല സമരം. സിജെപി പ്രതിഷേധത്തിന്റെ പുതുമകളാണ്. പോലീസ് ക്യാമ്പ് പൊളിച്ചുനീക്കിയപ്പോൾ ഉടൻ തിരിച്ചെത്തി, “ഞങ്ങൾ ഇവിടെ നിലകൊള്ളും” എന്ന് പ്രഖ്യാപിച്ചു. പോലീസ് അതിക്രമത്തിൽ പരിക്കേറ്റവർ ധൈര്യത്തോടെ ബാൻഡേജുകളുമായി സമരപ്പന്തലിൽ തിരിച്ചെത്തിയത് “നിങ്ങൾ ഭയപ്പെടാൻ വിസമ്മതിച്ചാൽ നിങ്ങളെ ഭയപ്പെടുത്താൻ ആർക്കും സാധിക്കുകയില്ല” എന്ന ഗാന്ധിയന്‍ സിദ്ധാന്തത്തിന്റെ പ്രതിഫലനമായിരുന്നു. അവർ പരിക്കുകളും മുറിവുകളും സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തു. മുംബൈയിൽ ഒരു പെൺകുട്ടി ഒറ്റയ്ക്ക് സധൈര്യം സമരക്കാരെ കയറ്റിയ ബസ് തടഞ്ഞത് ഈ പ്രക്ഷോഭത്തിന്റെ മാസ്റ്റർപീസ് ദൃശ്യമായിരുന്നു.
ഗാന്ധിയൻ x ജെൻ സി സമന്വയം
ജൂലൈ 20ലെ അടിച്ചമർത്തലിനെത്തുടർന്ന്, നേതൃത്വം ഒരു തന്ത്രപരമായ പിന്മാറ്റം നടത്തി: “ഞങ്ങൾ വീണ്ടും മാർച്ച് നടത്തില്ല. കാരണം, പോലീസ് യുവാക്കളെ ഉപദ്രവിക്കും.” പ്രകോപനത്തിന് വഴങ്ങാതെ, തന്ത്രപരമായി പ്രതിഷേധ രീതി മാറ്റുന്ന സമീപനം ഗാന്ധി ചൗരി ചൗരയിൽ പ്രയോഗിച്ചതാണ്. പ്രതിഷേധം ആഴ്ചകളോളം നിലനിർത്തിക്കൊണ്ട്, പരീക്ഷാ ചോർച്ചയെക്കുറിച്ച് പരസ്യ അഭിപ്രായം പറയാൻ സർക്കാരിനെ നിർബന്ധിതരാക്കി. ഒരൊറ്റ ഏറ്റുമുട്ടലിനു പകരം നിരന്തരമായുള്ള സമ്മർദം എന്ന പഴയ ഗാന്ധിയൻ രീതി പുതിയ ജെൻ സി രീതിയുമായി സമന്വയിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്.
വിദ്യാഭ്യാസ മന്ത്രിക്ക് ഡയപ്പറുകളിൽ ഒപ്പിട്ട് അയച്ച് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച അടയ്ക്കാൻ സഹായിക്കാൻ ജനങ്ങളെ ക്ഷണിച്ചതും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാത്രം കൊട്ടി നൃത്തം ചെയ്തതും ഇത്തരം സർഗാത്മക പ്രതിഷേധ രീതികളിൽ ഉൾപ്പെടുന്നു. കോക്രോച്ച് വേഷം ധരിച്ച് വോളന്റിയർമാർ പ്രതിഷേധങ്ങളിലും ശുചീകരണ യജ്ഞങ്ങളിലും പങ്കെടുത്തതും ശ്രദ്ധേയമായി.
അഹിംസാത്മക നിയന്ത്രണം
ഗാന്ധിജിയുടെ ഉപ്പ് സത്യഗ്രഹവും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും പോലും ബ്രിട്ടീഷുകാരിൽനിന്ന് ആവശ്യപ്പെട്ടത് നേരിട്ട് നേടിയെടുത്തില്ല. എന്നാൽ, ന്യായമായ ആവശ്യങ്ങളെ അധികാരം ആവർത്തിച്ച് നിരാകരിക്കുന്നത് കൊളോണിയൽ ഭരണത്തിന്റെ നിയമസാധുതയെ ക്ഷയിപ്പിച്ചു.
പോലീസിന്റെ ബലപ്രയോഗത്തോട് പ്രതിഷേധക്കാർ പൊതുവെ അഹിംസാത്മകമായ നിയന്ത്രണം പാലിച്ചു. അക്രമത്തിന് അക്രമംകൊണ്ട് മറുപടി നൽകാതെ അഹിംസാത്മകമായ സ്ഥൈര്യം, തന്ത്രപരമായ പിന്മാറ്റം, സ്ഥലം വിടാതെയുള്ള സമാധാനപരമായ ഇരിപ്പുസമരം ഇതൊക്കെ ഗാന്ധിയൻ അഹിംസാ തത്വങ്ങളോട് അടുത്തുനിൽക്കുന്നു.
26 ദിവസത്തെ നിരാഹാര സമരത്തിനു പിന്നാലെ ചികിത്സയിലായിരുന്ന സോനം വാംഗ്ചുക് ആശുപത്രി വിട്ട ഉടൻ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനുമുമ്പ് പറഞ്ഞു, “മഹാത്മാഗാന്ധി കാണിച്ച വഴി നൂറ് വർഷങ്ങൾക്കു മുമ്പ് എത്രത്തോളം പ്രസക്തവും അനുയോജ്യവുമായിരുന്നുവോ, അതുപോലെതന്നെ ഇന്നും പ്രസക്തവും അനുയോജ്യവുമായി തുടരുന്നു.
ആദ്യം അവർ നിങ്ങളെ അവഗണിക്കും
പിന്നെ അവർ നിങ്ങളെ പരിഹസിക്കും
പിന്നെ അവർ നിങ്ങളോട് പോരാടും
പിന്നെ നിങ്ങൾ വിജയിക്കും.
ഈ ഗാന്ധിസൂക്തമല്ലേ ജന്തർ മന്തറിൽ സംഭവിച്ചത്?
പാറ്റസമരം ഗാന്ധിഗിരി സീസൺ 2 ആയിരുന്നില്ലേ?
(‘ഗാന്ധിഗിരി’ മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ ആധുനിക സമൂഹത്തിൽ പ്രയോഗവത്കരിക്കുന്നതിനെ സൂചിപ്പിക്കുന്നു. 2006ലെ ലഗേ രഹോ മുന്നാഭായി എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെ ഈ പ്രയോഗം കൂടുതൽ പ്രശസ്തമായി.)
Leader Page
സത്യത്തിന്റെയും നീതിയുടെയും ജനാധിപത്യത്തിന്റെയും വെളിച്ചം സമൂഹത്തിലേക്ക് പകർന്നുകൊണ്ടാണ് മാധ്യമപ്രവർത്തനത്തിന്റെ അഭിമാനകരമായ 140 വർഷങ്ങൾ ദീപിക പൂർത്തീകരിക്കുന്നത്.
ഒരു പത്രത്തിന്റെ മഹത്വം അത് കാലത്തോട് എത്രമാത്രം സത്യസന്ധമായി സംവദിച്ചുവെന്നതാണ്. പ്രതിസന്ധികളിലും സമ്മർദങ്ങളിലും പതറാതെ സത്യത്തോടും നീതിയോടും അചഞ്ചലമായ പ്രതിബദ്ധതയോടും കൂടെ മുന്നേറാൻ ദീപികയ്ക്കു കഴിഞ്ഞത് ഇന്ത്യൻ മാധ്യമചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്.
വിപണിശക്തികളുടെയോ അധികാരകേന്ദ്രങ്ങളുടെയോ സമ്മർദങ്ങൾക്ക് വഴങ്ങാത്ത എഡിറ്റോറിയൽ നിലപാടുകളാണ് ദീപികയെ വ്യത്യസ്തമാക്കുന്നത്.
സത്യത്തിനും നീതിക്കും മനുഷ്യന്റെ അന്തസിനും ജനാധിപത്യത്തിനും വേണ്ടി ദീപികയുടെ ശബ്ദം കൂടുതൽ ശക്തമായും വിശ്വാസ്യതയോടെയും വരുംതലമുറകൾക്ക് വഴികാട്ടിയായി മുഴങ്ങട്ടേയെന്ന് ആശംസിക്കുന്നു.
ഡോ. പ്രകാശ് പി. തോമസ്, ജനറൽ സെക്രട്ടറി, കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി)
Leader Page
അൽഫോൻസാമ്മയുടെ സ്നേഹത്തിന്റെ വ്യാപ്തി ശ്രദ്ധേയമാണ്. ആരെയും അവർ ശത്രുവായി കണ്ടില്ല. പ്രയാസങ്ങളിൽ കഴിയുന്നവരെ ആശ്വസിപ്പിക്കാൻ അവർക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. മറ്റുള്ളവരുടെ വേദനയെ സ്വന്തം ഹൃദയത്തിലേക്ക് സ്വീകരിക്കുന്ന ഈ മനോഭാവമാണ് ഇന്ന് ഏറ്റവും അപൂർവമായിക്കൊണ്ടിരിക്കുന്നത്.
കാലം ചില മനുഷ്യരെ ചരിത്രത്തിൽ രേഖപ്പെടുത്തും. ചിലരെ മനുഷ്യഹൃദയങ്ങളിൽ പ്രതിഷ്ഠിക്കും. വിശുദ്ധ അൽഫോൻസാമ്മ രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന വ്യക്തിത്വമാണ്.
വെറും മുപ്പത്തിയാറ് വർഷം മാത്രം നീണ്ട ജീവിതം. വലിയ വേദികൾ ഇല്ല. അധികാരസ്ഥാനങ്ങൾ ഇല്ല. ലോകം ചുറ്റിയ യാത്രകൾ ഇല്ല. എന്നിട്ടും, കാലം കഴിയുന്തോറും അവരുടെ ജീവിതം കൂടുതൽ പ്രസക്തമാകുന്നു. അതിന്റെ കാരണം അവർ ജീവിച്ച കാലമല്ല. അവർ ജീവിച്ച രീതിയാണ്. ഇന്നത്തെ സമൂഹം വേഗത്തിന്റെ ആരാധകരാണ്. വിജയമാണ് പ്രധാന മൂല്യം. കൂടുതൽ സമ്പാദിക്കുക. കൂടുതൽ നേടുക. കൂടുതൽ അനുഭവിക്കുക.
ഈ മത്സരത്തിനിടയിൽ മനുഷ്യൻ പലപ്പോഴും സ്വയം നഷ്ടപ്പെടുത്തുന്നു. ബന്ധങ്ങൾ ക്ഷയിക്കുന്നു. ക്ഷമ കുറഞ്ഞുവരുന്നു. ചെറിയ പരാജയങ്ങൾ പോലും ജീവിതത്തെ തകർക്കുന്ന അനുഭവമായി മാറുന്നു.
അത്തരമൊരു കാലത്ത് അൽഫോൻസാമ്മയുടെ ജീവിതം മറ്റൊരു ജീവിതസൂത്രം മുന്നോട്ടുവയ്ക്കുന്നു. സഹനങ്ങളെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടാണ് അതിൽ ഏറ്റവും പ്രധാനം.
സഹിക്കുക എന്നത് നിസഹായതയല്ല. ജീവിതത്തെ പരാതിയില്ലാതെ സ്വീകരിക്കാനുള്ള ആന്തരിക ശക്തിയാണ്. വേദനയെ മഹത്വവത്കരിക്കുകയല്ല അൽഫോൻസാമ്മ ചെയ്തത്. വേദനയ്ക്ക് മനുഷ്യനെ തകർക്കാതെ, രൂപപ്പെടുത്താൻ കഴിയുമെന്ന് അവർ സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നു.
ശാരീരിക അസ്വസ്ഥതകൾ അവരുടെ ജീവിതത്തിൽ സ്ഥിരസാന്നിധ്യമായിരുന്നു. എന്നാൽ, രോഗം അവരുടെ മനസിനെ കീഴടക്കിയില്ല. ദുഃഖം അവരുടെ പുഞ്ചിരി കവർന്നില്ല. അതുകൊണ്ടാണ് അവരെ പരിചയപ്പെട്ടവർ സ്നേഹത്തോടെ ‘പുഞ്ചിരിക്കുന്ന സഹോദരി’ എന്ന് വിളിച്ചത്.
ജീവിതം എല്ലാവർക്കും ഒരുപോലെ അനുഗ്രഹങ്ങൾ നൽകുന്നില്ല. എന്നാൽ എല്ലാവർക്കും ഒരുപോലെ തെരഞ്ഞെടുപ്പുകൾ നൽകുന്നു. സാഹചര്യങ്ങളുടെ തടവുകാരനാകണമോ അതിനെ അതിജീവിക്കണമോ എന്ന തെരഞ്ഞെടുപ്പ്. അൽഫോൻസാമ്മ രണ്ടാമത്തെ വഴിയാണ് തെരഞ്ഞെടുത്തത്.
അവരുടെ ജീവിതം മറ്റൊരു വലിയ സത്യം കൂടി പഠിപ്പിക്കുന്നു. ഓരോ മനുഷ്യനും ഒരു ജീവിതദൗത്യമുണ്ട്. അത് തിരിച്ചറിയുകയും അതിനുവേണ്ടി ത്യാഗങ്ങൾ സഹിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം അർഥവത്താകുന്നത്.
വിളി കേൾക്കുന്നത് എളുപ്പമാണ്. അതിനോട് വിശ്വസ്തത പുലർത്തുക പ്രയാസവും. അൽഫോൻസാമ്മയുടെ വിശുദ്ധി ഈ വിശ്വസ്തതയിലാണ്. വിശ്വസ്തത വലിയ കാര്യങ്ങളിൽ മാത്രം വേണ്ടതല്ല; ചെറിയ കാര്യങ്ങളിലും വേണം.
ഇന്ന് നാം വലിയ നേട്ടങ്ങളെ ആഘോഷിക്കുന്നു. എന്നാൽ സമൂഹം നിലനിൽക്കുന്നത് ചെറിയ ഉത്തരവാദിത്വങ്ങൾ ആത്മാർഥമായി നിർവഹിക്കുന്ന മനുഷ്യരുടെ തോളിലാണ്. അൽഫോൻസാമ്മയുടെ ജീവിതം അത് നമ്മെ ഓർമിപ്പിക്കുന്നു.
ഏൽപ്പിക്കപ്പെട്ട ഓരോ ജോലിയും ദൈവിക ഉത്തരവാദിത്വമാണെന്ന ബോധത്തോടെ ചെയ്യുമ്പോൾ സാധാരണ ജീവിതം പോലും അസാധാരണമാകുന്നു.പ്രാർഥനയെക്കുറിച്ചുള്ള അവരുടെ വീക്ഷണവും പുതിയ വായന ആവശ്യപ്പെടുന്നു.
പ്രാർഥന ജീവിതത്തിൽനിന്നുള്ള ഒളിച്ചോട്ടമല്ല. ജീവിതത്തെ കൂടുതൽ ധൈര്യത്തോടെ നേരിടാനുള്ള ശക്തിയാണ്. മനുഷ്യനെ കൂടുതൽ കാരുണ്യവാനാക്കുകയും കൂടുതൽ ക്ഷമയുള്ളവനാക്കുകയും ചെയ്യുന്ന ആത്മീയ പരിശീലനമാണ്. അതുകൊണ്ടുതന്നെ പ്രതികൂല സാഹചര്യങ്ങളിലും അവർ പ്രത്യാശ കൈവിട്ടില്ല. നിരാശയെക്കാൾ വിശ്വാസം തെരഞ്ഞെടുക്കുകയായിരുന്നു.
ഇന്ന് നമ്മുടെ സമൂഹം മറ്റൊരു പ്രതിസന്ധിയിലൂടെയും കടന്നുപോകുന്നു. ഉപഭോഗം ജീവിതത്തിന്റെ കേന്ദ്രമായി മാറുന്നു. ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിലുള്ള അതിർത്തികൾ മാഞ്ഞുപോകുന്നു.
സുഖലോലുപത പലപ്പോഴും ജീവിതത്തിന്റെ ലക്ഷ്യമായി അവതരിപ്പിക്കപ്പെടുന്നു. അതിന്റെ ഫലമായി മനസമാധാനം കുറയുന്നു. അസംതൃപ്തി വർധിക്കുന്നു. ഈ സാഹചര്യത്തിൽ അൽഫോൻസാമ്മയുടെ ലാളിത്യവും ആത്മനിയന്ത്രണവും അച്ചടക്കവും വെറും ആത്മീയ മൂല്യങ്ങളല്ല; സാമൂഹിക പ്രസക്തിയുള്ള ജീവിതപാഠങ്ങളുമാണ്.
അൽഫോൻസാമ്മയുടെ സ്നേഹത്തിന്റെ വ്യാപ്തിയും ശ്രദ്ധേയമാണ്. ആരെയും അവർ ശത്രുവായി കണ്ടില്ല. പ്രയാസങ്ങളിൽ കഴിയുന്നവരെ ആശ്വസിപ്പിക്കാൻ അവർക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. മറ്റുള്ളവരുടെ വേദനയെ സ്വന്തം ഹൃദയത്തിലേക്ക് സ്വീകരിക്കുന്ന ഈ മനോഭാവമാണ് ഇന്ന് ഏറ്റവും അപൂർവമായിക്കൊണ്ടിരിക്കുന്നത്.
സാങ്കേതികമായി ലോകം അടുത്തുവന്നിട്ടും മനുഷ്യർ തമ്മിലുള്ള ഹൃദയദൂരം വർധിച്ചുകൊണ്ടിരിക്കുകയാണ്. ആശയവ്യത്യാസങ്ങൾ ശത്രുതകളാകുന്നു. അഭിപ്രായഭിന്നതകൾ വിദ്വേഷമാകുന്നു. ഈ കാലത്ത് അൽഫോൻസാമ്മയുടെ ജീവിതം സൗമ്യതയുടെ ജീവശാസ്ത്രം പഠിപ്പിക്കുന്നു. കാരുണ്യത്തിന്റെ സംസ്കാരം വളർത്താൻ ആഹ്വാനം ചെയ്യുന്നു.
അവരുടെ ഒരു ഉപമ ഇന്നും ഹൃദയത്തെ തൊടുന്നു. പൂക്കളെ എല്ലാവരും ഇഷ്ടപ്പെടുന്നു. എന്നാൽ അവയെ വളർത്തുന്ന ചീഞ്ഞ ഇലകളെ ആരും ശ്രദ്ധിക്കാറില്ല. ‘ആ ഇലകളാകാൻ കഴിഞ്ഞാൽ മതി’ എന്ന അവരുടെ വാക്കുകൾ നിസ്വാർഥസേവനത്തിന്റെ ഏറ്റവും മനോഹരമായ നിർവചനമാണ്. അംഗീകാരമില്ലാത്ത സേവനമാണ് പലപ്പോഴും ഏറ്റവും വലിയ സേവനം.
1946ൽ അവർ വിടപറഞ്ഞപ്പോൾ അവസാനിച്ചത് ഒരു ജീവിതമായിരുന്നു. ആരംഭിച്ചത് ഒരു സാക്ഷ്യമായിരുന്നു. മരണശേഷം വളരെ വേഗംതന്നെ വിശുദ്ധജീവിതത്തിന്റെ അംഗീകാരത്തിലേക്കുള്ള നടപടികൾ ആരംഭിച്ചു.
1986ൽ കോട്ടയത്ത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. പിന്നീട് സഭ അവരെ വിശുദ്ധരുടെ നിരയിലേക്ക് ഉയർത്തി. എന്നാൽ വിശുദ്ധപദവിയേക്കാൾ വലിയ അംഗീകാരം അവരുടെ ജീവിതം ഇന്നും ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതത്തിൽ പ്രത്യാശയുടെ പ്രകാശമായി തുടരുന്നതാണ്.
അൽഫോൻസാമ്മയെ അനുസ്മരിക്കുമ്പോൾ നാം ചോദിക്കേണ്ടത് അവർ എത്ര സഹിച്ചു എന്നതല്ല. അവർ സഹിച്ചതിലൂടെ എന്താണ് പഠിപ്പിച്ചത് എന്നതാണ്. പുഞ്ചിരിയോടെ പ്രയാസങ്ങളെ നേരിടാൻ. ചെറിയ കാര്യങ്ങളിൽ വിശ്വസ്തരാകാൻ. പ്രാർഥനയിൽ കരുത്ത് കണ്ടെത്താൻ. മറ്റുള്ളവർക്കുവേണ്ടി ജീവിക്കാൻ. ജീവിതത്തെ സ്നേഹത്തോടെ ക്രമപ്പെടുത്താൻ.
കാലം മാറും. ജീവിതരീതികൾ മാറും. മനുഷ്യന്റെ വെല്ലുവിളികൾ മാറും. എന്നാൽ സഹനം, വിശ്വാസം, കാരുണ്യം, ആത്മനിയന്ത്രണം, നിസ്വാർഥ സേവനം എന്നീ മൂല്യങ്ങൾ ഒരിക്കലും കാലഹരണപ്പെടില്ല. അതുകൊണ്ടുതന്നെ വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതം ഒരു വിശ്വാസീസമൂഹത്തിന്റെ മാത്രം സമ്പത്തല്ല. കൂടുതൽ മാനുഷികമായ ഒരു സമൂഹം സ്വപ്നം കാണുന്ന എല്ലാവരുടെയും പൊതുസമ്പത്താണ്.
Leader Page
“മനുഷ്യരാരും ഒറ്റപ്പെട്ട, സമ്പൂർണമായ ദ്വീപുകളല്ല. മറിച്ച്, പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു വലിയ ഭൂഖണ്ഡത്തിന്റെ ഭാഗങ്ങളാണ്. പെരുവഴിയുടെ ഒരു അംശമാണ്. ഏതൊരു മനുഷ്യന്റെ മരണവും എന്നെ ചെറുതാക്കുന്നു. കാരണം ഞാൻ മനുഷ്യവർഗത്തിന്റെ ഭാഗമാണ്. അതുകൊണ്ട് ആർക്കുവേണ്ടിയാണ് ആ മരണമണി മുഴങ്ങുന്നതെന്ന് നീ അന്വേഷിക്കേണ്ടതില്ല, അത് നിനക്കുവേണ്ടിത്തന്നെയാണ് മുഴങ്ങുന്നത്.”
ഇംഗ്ലീഷ് കവി ജോൺ ഡണ്ണിന്റെ പ്രശസ്തമായ ഈ വരികൾ മനുഷ്യന്റെ പരസ്പര ബന്ധത്തെയും കൂട്ടായ്മയെയും കുറിക്കുന്നു. ഇതിലെ ‘ആർക്കുവേണ്ടിയാണ് മരണമണി മുഴങ്ങുന്നത്’ എന്ന വരി തന്റെ പ്രശസ്തമായ നോവലിന്റെ തലക്കെട്ടായി തെരഞ്ഞെടുത്തതിലൂടെ ഏണസ്റ്റ് ഹെമിംഗ്വേയും തന്റെ കഥയ്ക്ക് പലതരത്തിലുള്ള അർഥതലങ്ങൾ നൽകി. സ്പെയിനിലെ ഫാസിസത്തിന്റെ സാഹചര്യത്തിൽ അമേരിക്കക്കാരനായ അദ്ദേഹം എഴുതിയ ആ നോവലിലൂടെ ഫാസിസത്തിന്റെ വളർച്ച കേവലം ആ രാജ്യത്തിന്റെ മാത്രം പ്രശ്നമല്ലെന്നും അത് ആഗോള ജനാധിപത്യത്തിനുതന്നെ ഭീഷണിയാണെന്നും ഹെമിംഗ്വേ സമർഥിച്ചു.
സ്പെയിനിൽ സ്വാതന്ത്ര്യം ഇല്ലാതായാൽ അത് ലോകത്തെവിടെയുമുള്ള സ്വാതന്ത്ര്യത്തിന്റെ ഒരു അംശം ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് മരണമണി മുഴങ്ങുന്നത് സ്പെയിനിനുവേണ്ടിയാണ്. എന്നാൽ, അത് ബാക്കി ലോകത്തിനുവേണ്ടികൂടിയാണ് മുഴങ്ങുന്നതെന്ന് ഹെമിംഗ്വേ മുന്നറിയിപ്പ് നൽകുന്നു. അവിടെ ജനാധിപത്യം മരിച്ചാൽ അതിനോടൊപ്പം ആഗോള സ്വാതന്ത്ര്യത്തിന്റെ ഒരു അംശമാണ് ഇല്ലാതാകുന്നത് എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
പ്രതിസന്ധിയെക്കുറിച്ചുള്ള മുന്നറിയിപ്പ്
ഇന്ത്യയിൽ യുവാക്കളുടെ (പാറ്റകളുടെ) നേതൃത്വത്തിൽ ഈയിടെയുണ്ടായ പ്രക്ഷോഭം മനസിലാക്കാനും ഈ ചിന്ത പ്രയോജനപ്പെടുമെന്നു തോന്നുന്നു. മറിച്ച് സ്ഥിരീകരിക്കാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നതും അവർ/നമ്മൾ എന്ന ദ്വന്ദത്തിലൂടെ ഇതിനെ കാണാൻ ശ്രമിക്കുന്നതും മനോഹരമായ ഈ ജനാധിപത്യ വിജയമുഹൂർത്തത്തിന്റെയും ചുരുങ്ങിയത് ഇന്ത്യയിലെങ്കിലും ഉള്ള ജനങ്ങളുടെ തീവ്രമായ ഐക്യദാർഢ്യത്തിനുള്ള ആഗ്രഹത്തിന്റെയും പ്രാധാന്യം ഇല്ലാതാക്കും. അത് ഇന്ത്യൻ ജനാധിപത്യത്തിന് തീരാനഷ്ടമായി ഭവിക്കും.
യുവാക്കളുടെ തീർത്തും സ്വാഭാവികമായ, നൈസർഗികമായ വിദ്യാഭ്യാസ അവകാശങ്ങൾക്കുവേണ്ടിയാണ് ഈ വലിയ പ്രക്ഷോഭം വേണ്ടിവന്നത്. അത്തരമൊരു ജനാധിപത്യ പ്രക്ഷോഭത്തെ തീർത്തും ജനാധിപത്യവിരുദ്ധമായ രീതികളിലൂടെയാണ് നേരിടാൻ ശ്രമിച്ചത്. ഇതു രണ്ടും ഇന്ത്യൻ ജനാധിപത്യം എത്തിപ്പെട്ടിരിക്കുന്ന വലിയ പ്രതിസന്ധിയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് നൽകുന്നത്.
പാറ്റകളുടെ സമരത്തിന്റെയും അവരുടെ ആവശ്യത്തിന്റെയും പ്രസക്തിയും അപ്രസക്തിയും അങ്ങനെയാണ് ജനങ്ങൾ മനസിലാക്കേണ്ടത് എന്നു തോന്നുന്നു. വെറും വിദ്യാഭ്യാസ അവകാശങ്ങൾക്കപ്പുറം ഭാവിയിലും ഒരു ജനാധിപത്യ ഇന്ത്യയിൽ ജീവിക്കാനുള്ള ചെറുപ്പക്കാരുടെ അവകാശസമരമായിട്ടു വേണം ഈ പ്രക്ഷോഭത്തെ കാണേണ്ടത്. അതുകൊണ്ടുതന്നെ ചെറുപ്പക്കാരുടെ അത്തരം ഒരു ആവശ്യത്തെ മനസിലാക്കാതെ പോകുന്നത് ഭരണകൂടത്തിന്റെ വളരെ അപകടകരമായ പരാജയമാകും.
അതുപോലെ, പ്രക്ഷോഭത്തെ വേണ്ടവണ്ണം പിന്തുണയ്ക്കാതെ പോകുന്നത് ഇന്ത്യയിലെ മുതിർന്നവരുടെയും മാധ്യമങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നന്ദികേടും സ്വാർഥതയുമായി വരും. മുതിർന്നവർ ഇതുവരെ അനുഭവിച്ചുപോന്ന മഹത്തരമായ ജനാധിപത്യ സ്വാതന്ത്ര്യം അടുത്ത തലമുറയ്ക്കും ഉറപ്പാക്കുക എന്നുള്ളത് ഇന്ത്യയിലുള്ള എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണെന്നുകൂടി ഈ ‘പാറ്റാസമരം’ നമ്മെ ബോധ്യപ്പെടുത്തുന്നു.
‘രാവണൻകോട്ടയായി’ രാഷ്ട്രീയം
ഇപ്പോഴത്തെ ഇന്ത്യൻ ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളെ എതിർക്കുന്നു എന്നതിനോടൊപ്പം ഇന്ത്യയിലെ വ്യവസ്ഥാപിത രാഷ്ട്രീയ പ്രവർത്തനത്തിനെതിരേയുള്ള വലിയ പ്രതിഷേധമായിക്കൂടി വേണം ഇതിനെ കാണാൻ. ഇന്ത്യയിലെ രാഷ്ടീയ പ്രവർത്തനം കുറെ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും അവരുടെ ആജ്ഞാനുവർത്തികൾക്കും മാത്രമായി ചുരുങ്ങുന്നതും, അഴിമതി നിറഞ്ഞ തട്ടിപ്പും സൂത്രപ്പണിയും ആയി അധഃപതിക്കുന്നതുമാണ് അടുത്ത കാലത്തായി ചെറുപ്പക്കാർക്ക് കാണാൻ കഴിഞ്ഞത്. ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ മനസിലാക്കാനോ അതിന് ലോകോത്തരമായ പരിഹാരം കാണാനോ കഴിയാത്ത കഴിവുകെട്ടവരുടെ ഒരു കൂട്ടമായി രാഷ്ട്രീയം അധഃപതിച്ചു എന്നുള്ളത് അരിശത്തോടെയും ദുഃഖത്തോടെയുമാണ് ഇന്ത്യയിലെ ചെറുപ്പക്കാർ മനസിലാക്കുന്നത്.
വിദ്യാഭ്യാസവും അറിവും ലോകോത്തര കഴിവും ഉള്ളവർക്ക് ഒരിക്കലും എത്തിപ്പെടാൻ പറ്റാത്ത ഒരു ‘രാവണൻകോട്ടയായി’ നമ്മുടെ രാഷ്ട്രീയ പാർട്ടികളും പ്രവർത്തനവും മാറി എന്നുള്ളതും ചെറുപ്പക്കാർ മനസിലാക്കുന്നു. അതുകൊണ്ടാണല്ലോ വിദേശത്ത് പഠിച്ച ദീപ്കെ എന്ന ചെറുപ്പക്കാരന് നേതൃത്വം ഏറ്റെടുക്കേണ്ടിവന്നത്. അദ്ദേഹത്തിനു ചുറ്റും നിലയുറപ്പിക്കുന്നത് അത്തരം ലോകോത്തര നിലവാരമുള്ള ചെറുപ്പക്കാരാണെന്നത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ അണികളായി മാത്രം പ്രവർത്തിക്കുന്ന, അവരെ ന്യായീകരിക്കാൻ മാത്രം പരിശ്രമിക്കുന്ന ചെറുപ്പക്കാർക്കുമുള്ള മുന്നറിയിപ്പാണ്. ആർക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രവർത്തനം എന്നുള്ള വലിയ ചോദ്യവും പാറ്റകളുടെ സമരം ഉയർത്തുന്നു.
സര്‍ക്കാരും മുതിര്‍ന്ന തലമുറയും കുറ്റക്കാര്‍!
വിദ്യാഭ്യാസ അവകാശപ്രശ്നം ഹിമശൈലത്തിന്റെ വെറും അഗ്രം മാത്രമാണ്. ഇന്ത്യൻ സമ്പദ്ഘടനയുടെ പ്രശ്നങ്ങൾ, വർഗീയത, മതമൗലികവാദം, തീവ്രവാദം, തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം, അഴിമതി തുടങ്ങി എത്രയോ പ്രശ്നങ്ങൾ ഇന്ത്യ നേരിടുന്നു. പാറ്റാ സമരത്തെ ഏതാനും ചെറുപ്പക്കാരുടെ പ്രശ്നമായി മാത്രം കണ്ട് അടിച്ചൊതുക്കാൻ ശ്രമിക്കുന്ന സർക്കാരും അതിനെ അധികപ്രസംഗമായി കാണുന്ന മുതിർന്ന തലമുറയും ഒരുപോലെ കുറ്റക്കാരാകുന്നു.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ആയുധം പെല്ലറ്റ് തുപ്പുന്ന തോക്കോ ലാത്തിയോ ടാങ്കുകളോ ആധുനിക ഉപകരണങ്ങളോ അല്ലെന്നും സംവാദവും പരസ്പര ബഹുമാനവും ആണെന്നും തിരിച്ചറിയേണ്ട മുഹൂർത്തമാണിത്. ജനാധിപത്യം എല്ലാവർക്കുംവേണ്ടിയാണെന്നും ഭരിക്കുന്ന പാർട്ടിക്ക് എല്ലാക്കാലത്തും ഭരണത്തിൽ തുടരാനുള്ള തന്ത്രങ്ങൾ മാത്രമല്ലെന്നും ബോധ്യപ്പെടേണ്ട അവസരവും.
ജനാധിപത്യം അത്തരത്തിൽ വിജയിച്ച വികസിത രാജ്യങ്ങളാണ് ഇന്ത്യക്ക് മാതൃകയാക്കേണ്ടത്. അല്ലാതെ ജനാധിപത്യത്തിന് മരണമണി മുഴക്കാൻ ശ്രമിക്കുന്ന ഇക്കാലത്തെ ഏതാനും ഏകാധിപത്യ, ഫാസിസ്റ്റ് രാജ്യങ്ങളല്ല. അങ്ങനെ നമ്മുടെ ഭരണ നേതൃത്വം ഏകാധിപത്യ രാജ്യങ്ങളെ കണ്ട് കോൾമയിർ കൊള്ളാൻ ശ്രമിക്കുന്നത് വിനാശകാലേയുള്ള വിപരീത ബുദ്ധിയായിരിക്കും. സ്നേഹിക്കയില്ല ഞങ്ങൾ ജനാധിപത്യ സംസ്കാരമില്ലാത്ത ഏത് തത്വശാസ്ത്രത്തെയും എന്നാണ് പാറ്റകൾ പറയുന്നത്. അതു കേൾക്കാൻ ശ്രമിക്കുന്നതും അതിനനുസരിച്ചു പ്രവർത്തിക്കുന്നതുമാണ് ജനാധിപത്യ മര്യാദ.
മറിച്ചുള്ള ശ്രമങ്ങളെല്ലാം അത്യന്തം അപകടകരവും ഇന്ത്യക്ക് പൊതുവായ നഷ്ടം വരുത്തിവയ്ക്കുന്നതും ആയിരിക്കും. ഭരണകൂടം ജനങ്ങളെ ഭയപ്പെടുമ്പോൾ അവിടെ സ്വാതന്ത്ര്യമുണ്ട്. ജനങ്ങൾ ഭരണകൂടത്തെ ഭയപ്പെടുമ്പോൾ അവിടെ ഏകാധിപത്യവുമുണ്ട്. ആര് പറഞ്ഞതായാലും ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തിൽ ഇത് പ്രസക്തമാണ്. എല്ലാവർക്കുംവേണ്ടിത്തന്നെയാണ് പാറ്റകളുടെ സമരത്തിന്റെ മണി മുഴങ്ങുന്നതും.
Leader Page
വായനയുടെ ലോകത്തേക്ക് എന്നെ കൈപിടിച്ചുയര്‍ത്തിയത് ദീപികയാണ്. എന്നും രാവിലെ ആകാംക്ഷയോടെ പത്രം പ്രതീക്ഷിച്ചിരിക്കുന്ന വായനാപ്രിയനായ എന്റെ പിതാവിനെയാണ് ഓര്‍മിക്കുന്നത്.
ഞായറാഴ്ചകളില്‍ വരുന്ന വാരാന്ത്യപ്പതിപ്പിലെ മുട്ടത്തു വര്‍ക്കിയുടെ നോവലുകള്‍ അമ്മച്ചിയെ വായിച്ചു കേള്‍പ്പിച്ച് രണ്ടുപേരും അതിനെക്കുറിച്ച് കമന്റുകള്‍ പറയുന്നതും കേട്ടുനിന്നിരുന്ന എനിക്കും വായനയിൽ കൗതുകമുണ്ടായി.
അങ്ങനെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ എന്നും ഒരു പേജ് പ്രതീക്ഷിച്ച് അടുത്തുനില്‍ക്കും. ഓരോ പേജ് വീതം എനിക്കും തരും. പത്രം മുഴുവന്‍ വായിക്കാനും പുതിയ അറിവുകള്‍ എഴുതിവയ്ക്കാനും തുടങ്ങി.
ഇപ്പോഴും ആവേശത്തോടെയും നിറഞ്ഞ തൃപ്തിയോടെയും ദിവസവും ദീപിക വായിക്കുന്നു. സാമൂഹ്യബോധവും മതമൈത്രിയും നിലനിര്‍ത്തുന്നതിൽ സത്യദൂതികയുടെ പങ്ക് വാക്കുകള്‍ക്ക് അതീതമാണ്. ദീപ്തമായി വരും കാലങ്ങളിലും ഈ ദിവ്യസരണി ഒഴുകട്ടെ. ആശംസകള്‍.
എമിലിക്കുട്ടി ജെയിംസ്, കോട്ടയം, റിട്ട. ഐസിഡിഎസ് ഓഫീസര്‍
Leader Page
രാജ്യത്ത് വർധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങൾ വേദനാജനകമാണെന്ന് സീറോമലബാർ സഭ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട്. ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടക്കുന്ന നാലാമത്തെ രാജ്യമാണ് നമ്മുടേത്.
അത് നമുക്ക് ചിന്തിക്കാൻപോലും പറ്റുകയില്ലെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ദീപികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.ഇത്രയും വൈവിധ്യമാർന്ന മതങ്ങളും ഭാഷകളും ഒന്നിച്ചുനിൽക്കുന്ന ഇന്ത്യയുടെ ഹൃദയത്തിൽ ഇതുപോലെ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നു എന്നത് വേദനാജനകമായ കാര്യമാണ്. അത് സത്യമാണെന്നു തെളിയുന്ന സംഭവങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ നമ്മൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നത്.
ക്രൈസ്തവ പീഡനങ്ങൾ കൂടിവരികയാണ്, കുറയുന്നില്ല. രാജ്യത്ത് അത് അസ്വസ്ഥതയും കലാപവുമൊക്കെ സൃഷ്ടിക്കുന്ന വിധത്തിൽ വളരാൻ അനുവദിക്കരുത്. സർക്കാരുകൾ ജാഗ്രത പുലർത്തണമെന്നും മാർ കല്ലറങ്ങാട്ട് ആവശ്യപ്പെട്ടു.
അഭിമുഖത്തിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ മാർ കല്ലറങ്ങാട്ട് ശ്രദ്ധേയമായ പ്രതികരണങ്ങളാണ് നടത്തിയത്.
പശ്ചിമബംഗാളിൽ ഭരണമാറ്റത്തോടെ ക്രൈസ്തവർ അരക്ഷിതാവസ്ഥയിലായിരിക്കുന്നു. സഭ വേണ്ടരീതിയിൽ പ്രതികരിക്കുന്നുണ്ടോ?
പശ്ചിമബംഗാളിൽ പുതിയ സർക്കാരും ക്രൈസ്തവപീഡനവും ഒരുപോലെ പ്രവർത്തിച്ചു മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. ദേവാലയങ്ങൾ തകർക്കപ്പെടുന്നു, വിശ്വാസികൾ ആക്രമിക്കപ്പെടുന്നു. ഇത്തരം പ്രതിസന്ധികൾ ഇല്ലാതാക്കാൻ ഗവൺമെന്റാണ് മുൻകൈയെടുക്കേണ്ടത്. അവർക്ക് അതിനെക്കുറിച്ച് ഒരു നല്ല നീതിബോധം ഉണ്ടാകേണ്ടതുണ്ട്. വലിയ പ്രയാസത്തോടുകൂടിയാണ് സഭ ഇതിനെ നേരിടുന്നത്. മെത്രാന്മാരുടെ സമ്മേളനങ്ങളിലെല്ലാം ഇതേക്കുറിച്ചു ചർച്ചകൾ നടത്തുകയും ആശങ്ക സർക്കാരിനെ അറിയിക്കുകയും ചെയ്യാറുണ്ട്.
ഏറ്റവും ഒടുവിൽവന്ന എഫ്സിആർഎ വിഷയത്തിൽ കേന്ദ്രസർക്കാർ വിശദീകരണങ്ങൾ തൃപ്തികരമാണോ?
നമ്മൾ പണം എവിടെനിന്നോ കൊണ്ടുവന്നു ദുരുപയോഗിക്കുന്നു എന്നൊരു ചിന്ത പരത്തുകയാണ്. വാസ്തവത്തിൽ ഏതെങ്കിലും ഒരു രൂപതയോ അല്ലെങ്കിൽ മതസ്ഥാപനമോ അങ്ങനെ പണം ദുരുപയോഗിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. നമുക്ക് അതു ചെയ്യാൻ ഒരു സാധ്യതയും ഇതിനകത്തില്ല. വിദേശ രാജ്യങ്ങളിൽനിന്നോ അല്ലെങ്കിൽ വ്യക്തികളിൽനിന്നോ ഇന്ത്യയിലെ സംഘടനകൾ അല്ലെങ്കിൽ എൻജിഒകൾ സ്വീകരിക്കുന്ന പണത്തിന്റെ വിനിയോഗത്തിൽ എന്തെങ്കിലും അപാകതകളുണ്ടെങ്കിൽ അത് തിരുത്തപ്പെടണം. എന്നാൽ അതിന്റെ പേരിൽ സത്യസന്ധമായി പ്രവർത്തിക്കുന്നവരെ ആക്ഷേപിക്കരുത്. ക്രമക്കേടുകളുണ്ടെന്ന പുകമറ സൃഷ്ടിക്കരുത്.
ഒരു രൂപപോലും വകമാറ്റാതെയാണ് രൂപതകൾ അത് പാവപ്പെട്ടവർക്കും അർഹതയുള്ളവർക്കും ഇതര മതസ്ഥർക്കുംവേണ്ടി ചെലവഴിക്കുകയും സ്ഥാപനങ്ങൾ പണിയുകയും ചെയ്യുന്നത്. എന്നാൽ ക്രമക്കേടാണെന്ന ആരോപണമുയർത്തി അവരുടെ ആസ്തികൾ ഏറ്റെടുക്കും എന്നു പറയുമ്പോൾ അത് ക്രൈസ്തവ സമൂഹത്തെ വളരെയേറെ വേദനിപ്പിക്കുന്നുണ്ട്. യാതൊരു തെറ്റും അപാകതയും വരുത്താതെ മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്ന സമൂഹങ്ങളെ ഇതുപോലെ പൊതുജനസമൂഹത്തിൽ കുറ്റക്കാരാണെന്നു ചിത്രീകരിക്കുന്നത് പ്രയാസമുള്ള കാര്യമാണ്.
ഇക്കാര്യത്തിൽ സിബിസിഐ ആണ് പ്രതികരിക്കുന്നത്. സർക്കാരിനെ സമീപിച്ചിട്ടുണ്ട്. വിദേശ സംഭാവനകൾ എന്തിനുവേണ്ടി സ്വീകരിക്കുന്നുവോ അത് ആ കാര്യത്തിനുവേണ്ടി ഉപയോഗിക്കണം. അതു വകമാറ്റരുത്. എന്റെ പൂർണമായ ബോധ്യം നമ്മളാരും അത് ചെയ്യാറില്ല എന്നാണ്. ഇപ്പോഴുള്ള നിയമത്തിൽത്തന്നെ അതു വ്യക്തമാണ്. ഇത്തരം പണം രാജ്യത്തിന്റെ താത്പര്യങ്ങൾക്കു വിരുദ്ധമായി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് തടയേണ്ടതാണ്, അവരുടെമേൽ നടപടിയെടുക്കേണ്ടതുമാണ്.
യുവജനങ്ങൾക്കു നാട്ടിൽതന്നെ ജീവിക്കാൻ പ്രേരണയും പ്രതീക്ഷയും നൽകുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് എന്തെല്ലാം നയംമാറ്റങ്ങളുണ്ടാകണമെന്നാണ് പ്രതീക്ഷിക്കുന്നത്? സഭയ്ക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്. പ്ലസ് ടു കഴിഞ്ഞ് വിദേശത്തേക്കു ജോലിക്കായി പോകുന്നവരുടെ എണ്ണം ഇപ്പോൾ വളരെ വർധിച്ചുവരികയാണ്. യുവജനങ്ങൾ നമ്മുടെ നാട്ടിൽതന്നെ ജീവിച്ച്, പഠിച്ച് അവരുടെ ഭൗതികവും ആത്മീയവുമായിട്ടുള്ള മികവ് ഈ രാജ്യത്തിന്റെ വളർച്ചയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തണം. വിദേശ കുടിയേറ്റം സഭയെയും സമുദായത്തെയും മാത്രമല്ല രാജ്യത്തെയും ഗുരുതരമായി ബാധിക്കും. അതുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നല്ല സാങ്കേതിക, ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കി ഉയർന്ന വിദ്യാഭ്യാസ അവസരം ഈ നാട്ടിൽ കൂടുതലായി കൊടുക്കണം.
സഭാ സമൂഹങ്ങളും ആ കൂട്ടത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികൾക്ക് അവർ പഠിക്കുന്ന സ്ഥലത്തുതന്നെ ജോലി ഉണ്ടായാൽ അവർ നാട്ടിൽ നിൽക്കും. യൂണിവേഴ്സിറ്റികളിൽ എല്ലാ ഡിഗ്രി കോഴ്സുകൾക്കുമൊപ്പം എഐ, എസിസിഎ, ഏവിയേഷൻ, റേഡിയോളജി ഉൾപ്പെടെയുള്ള ആഡ് ഓൺ കോഴ്സുകൾ ഉണ്ടാകണം. നിരവധിപ്പേർ പുറത്തുപോയി വളരെയേറെ കഷ്ടപ്പെടുന്നുണ്ട്. പലർക്കും പെട്ടെന്നു ജോലിയും ശമ്പളവുമൊക്കെ കിട്ടുമ്പോൾ അവരുടെ വലിയ സാധ്യതകൾ നഷ്ടപ്പെടുത്തുകയാണ്.
Leader Page
മൂന്നു തലമുറകള്‍ക്കുമുമ്പ് നൂറു രൂപ നല്കി ദീപികയുടെ ആജീവനാന്ത വരിക്കാരായ കുടുംബത്തിലെ ഒരംഗമാണ് ഞാന്‍.
സത്യസന്ധത കൈവിടാതെ കാര്‍ഷിക, സാമൂഹിക വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ എടുക്കുന്നതില്‍ ദീപിക മുന്‍പന്തിയിലാണെന്ന് ദിവസേന ദീപിക വായിക്കുന്ന എനിക്ക് ഏറെ അഭിമാനത്തോടെ പറയാനാകും. പത്രത്തിന്റെ മുഖപ്രസംഗങ്ങള്തന്നെ ഏറ്റവും വലിയ ഉദാഹരണം.
റബര്‍ കര്‍ഷകരുടെ ഉന്നമനത്തിനായി ദീപിക നടത്തിയ പോരാട്ടങ്ങളില്‍ പങ്കുചേരുവാന്‍ സാധിച്ചു എന്നത് കൃതജ്ഞതയോടെ ഓര്‍ക്കുന്നു. 1948ലെ പത്രത്തിന്റെ ഒരു പതിപ്പ് ഇന്നും ഫയലില്‍ സൂക്ഷിക്കുന്നുണ്ട്.
140 വര്‍ഷം പിന്നിടുന്ന ദീപികയുടെ യാത്രയ്ക്ക് എല്ലാവിധ ആശംസകളും.
- പയസ് സ്കറിയ പൊട്ടംകുളം കാഞ്ഞിരപ്പള്ളി
Leader Page
ഇന്ത്യ അടക്കം 60 രാജ്യങ്ങൾക്കുള്ള പുതിയ തീരുവ അമേരിക്ക പ്രഖ്യാപിച്ചു. ഇന്ത്യക്ക് 10 ശതമാനം തീരുവ. ഒറ്റനോട്ടത്തിൽ ആശ്വാസം. പക്ഷേ, വിശദമായ പരിശോധനയിൽ ആശ്വാസമില്ല എന്നു കാണാം. മാത്രമല്ല പല ഇനങ്ങളിലും ഇന്ത്യക്ക് ആഘാതവും വരുന്നുണ്ട്. ഇന്ത്യൻ ഉത്പന്നങ്ങൾക്കു സാധാരണ കസ്റ്റംസ് തീരുവയ്ക്കു പുറമേയാണ് ഈ 10 ശതമാനം.
ഇന്നലെ കാലാവധി അവസാനിച്ച ഒരു താത്കാലിക തീരുവയ്ക്കു പകരം ചുമത്താൻ പോകുന്ന പല തീരുവകളിൽ ഒന്നു മാത്രമാണ് ഇന്നലെ പ്രഖ്യാപിച്ചത്. അവസാനിച്ച തീരുവ 10 ശതമാനം ആയിരുന്നു. പകരം വന്നതും 10 ശതമാനം. ഇത് അടിമപ്പണിക്കെതിരായ അന്വേഷണത്തിന്റെ ഫലം. കയറ്റുമതി സബ്സിഡി, അമിത ഉത്പാദനശേഷി തുടങ്ങിയ വിഷയങ്ങളിലും അമേരിക്കൻ വ്യാപാരപ്രതിനിധിയുടെ ഓഫീസ് അന്വേഷണം നടത്തുന്നുണ്ട്. അതിന്റെ ഫലം വരാനിരിക്കുന്നതേ ഉള്ളൂ.
തീരുവയുദ്ധം തുടരുന്നു
ഡോണൾഡ് ട്രംപ് പ്രസിഡന്റായ ശേഷം തുടങ്ങിയ തീരുവയുദ്ധം ഇവിടെ തീരുന്നില്ല. ഇന്ത്യയുടെ പ്രശ്നങ്ങളും തീരുന്നില്ല. അതുകൊണ്ടാണ് ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഒപ്പുവയ്ക്കാത്തത്. ഫെബ്രുവരിയിൽ ചർച്ചകൾ തീർന്നതാണ്. 50 ശതമാനമായിരുന്നു അന്ന് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ. അതിന്റെ സ്ഥാനത്ത് 18 ശതമാനം തീരുവ ഇന്ത്യ അംഗീകരിച്ചു. പക്ഷേ ട്രംപിന്റെ ‘പകരം തീരുവ’ സംബന്ധിച്ച കേസിൽ യുഎസ് സുപ്രീംകോടതി അന്നു വിധി നൽകിയിരുന്നില്ല. വിധിക്കുമുമ്പ് കരാറിൽ ഒപ്പുവച്ചാൽ വിധിയുടെ ആനുകൂല്യം കിട്ടാതെപോയാലോ എന്ന് ഇന്ത്യ ശങ്കിച്ചു.
വിധി വന്നപ്പോൾ ‘പകരം തീരുവ’ അസാധുവായി. ട്രംപ് വിട്ടുകൊടുത്തില്ല. 1974ലെ വ്യാപാരനിയമത്തിലുള്ള 122-ാം വകുപ്പ് നൽകുന്ന അധികാരം ഉപയോഗിച്ചു പുതിയ താത്കാലിക തീരുവ (10%) ചുമത്തി. ഫെബ്രുവരിയിലെ ആ തീരുവയുടെ പരമാവധി കാലാവധിയായ 150 ദിവസം ഇന്നലെ തീർന്നു. അതിനുമുമ്പ് നിയമത്തിലെ 301-ാം വകുപ്പ് പ്രകാരം ചില അന്വേഷണങ്ങൾ പ്രഖ്യാപിച്ചു. അതിലൊന്നാണ് അടിമപ്പണി.
അടിമപ്പണി ഇല്ലെങ്കിലും...
ഇന്ത്യയിൽ അടിമപ്പണി ഉണ്ടെന്നു കണ്ടെത്തിയിട്ടില്ല. അങ്ങനെ പരാതിയുമില്ല. പക്ഷേ, യുഎസ് വ്യാപാര പ്രതിനിധി ഉടക്കി. ഇന്ത്യക്കു 12.5 ശതമാനം തീരുവ ചുമത്തുമെന്നു മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് അടിമപ്പണി ഉപയോഗിച്ചു നിർമിച്ച ഒന്നും ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യാൻ പാടില്ല എന്ന ഉത്തരവ് ജൂലൈ 13നു പുറപ്പെടുവിച്ചു. അതു ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയെ 12.5ൽനിന്നു 10 ശതമാനം തീരുവ പട്ടികയിലേക്കു മാറ്റിയത്.
സബ്സിഡി, അമിത ഉത്പാദനം തുടങ്ങിയ വിഷയങ്ങളിലും ഇതേപോലെ തീരുവ വന്നെന്നു വരാം. വന്നില്ലെന്നും വരാം. അവയിൽ അന്വേഷണം കഴിഞ്ഞു ഫയൽ ക്ലോസ് ചെയ്താലേ ആശ്വസിക്കാനാകൂ. എങ്കിലും 12.5 ൽനിന്ന് ഒഴിവായത് ചെറിയ ആശ്വാസമാകും.
അവരും നമ്മളും ഒപ്പം
തീരുവ മാത്രമല്ല വിഷയം. നമുക്കു വ്യാപാരമത്സരമുള്ള രാജ്യങ്ങൾക്കും ഇതേ നിരക്കുതന്നെയാണ്. വസ്ത്രകയറ്റുമതിയിൽ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവയോട് ഇന്ത്യക്കു മത്സരമുണ്ട്. അവയ്ക്കും ഇതേ നിരക്കു തന്നെ.
ഇന്തോനേഷ്യ, കംബോഡിയ, മലേഷ്യ എന്നിവയോടു മത്സരിച്ചാണു പല ഇനങ്ങളിലും ഇന്ത്യ കയറ്റുമതി സാധിക്കുന്നത്. അവർക്കും 10 ശതമാനം തന്നെ. ഇന്ത്യക്കു മത്സരമുള്ള ചൈന, വിയറ്റ്നാം രാജ്യങ്ങൾക്കു 12.5 ശതമാനം തീരുവ ഉണ്ട്. 2.5 ശതമാനം അധികം.
മറ്റൊരു പാരയും തീരുവയിൽ ഉണ്ട്. അമേരിക്കയിൽനിന്നു പരുത്തി വാങ്ങി വസ്ത്രങ്ങളും തുണികളും ഉണ്ടാക്കി കയറ്റുമതി ചെയ്യുന്നവർക്കു മൂന്നു വർഷത്തേക്കു തീരുവ ഒഴിവാക്കുന്നു. ബംഗ്ലാദേശും കംബോഡിയയും ഇന്തോനേഷ്യയും മലേഷ്യയും ഈ ഒഴിവിന് അർഹരാകും. മൂന്നു വർഷത്തേക്ക് ഇന്ത്യൻ വസ്ത്ര കയറ്റുമതിക്കാർക്ക് ഈ രാജ്യങ്ങൾ വലിയ വെല്ലുവിളി ആകും എന്നർഥം.
വലിയ വ്യാപാരപങ്കാളി
ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് അമേരിക്ക. ഒന്നാമത്തേത് ചൈന. ഇന്ത്യ-ചൈന വ്യാപാരം 2025ൽ 15,560 കോടി ഡോളറിന്റേതായിരുന്നു. അതിൽ 13,100 കോടി ഡോളറും ഇന്ത്യയിലേക്കുള്ള ഇറക്കുമതി ആണ്. അങ്ങോട്ടു കയറ്റുമതി 2,460 കോടി ഡോളർ മാത്രം.
അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാരം 14,940 കോടി ഡോളറിന്റേതായിരുന്നു. ഇന്ത്യയിൽനിന്നു കയറ്റുമതി ചെയ്തത് 10,380 കോടി ഡോളർ. ഇന്ത്യ ഇറക്കുമതി ചെയ്തത് 4,560 കോടി ഡോളർ. ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന രാജ്യമായതു കൊണ്ട് അമേരിക്കയോട് ഉടക്കാൻ ഇന്ത്യക്കു താത്പര്യമില്ല.
എന്നാൽ, 301-ാം വകുപ്പുപ്രകാരമുള്ള അന്വേഷണ പ്രഹസനങ്ങളും തീരുവ ഭീഷണിയും ഇന്ത്യയെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. പക്ഷേ, ഗവൺമെന്റ് അക്കാര്യത്തിൽ തന്ത്രപരമായ മൗനമാണു പുലർത്തുന്നത്. മനുഷ്യാവകാശങ്ങൾ, വ്യാപാരമത്സരം തുടങ്ങിയ കാര്യങ്ങളിൽ ട്രംപ് ഭരണകൂടം കാണിക്കുന്ന ആത്മാർഥതയില്ലാത്ത താത്പര്യത്തെ നാടകം എന്നു വിളിച്ചു വിമർശിക്കാൻ പോലും ഇന്ത്യ തയാറാകുന്നില്ല.
വ്യാപാരവും യുദ്ധംതന്നെ
പണമുള്ളവനാണു കമ്പോളത്തിലെ രാജാവ് എന്നും പണമുള്ളവൻ തോന്ന്യാസം കാണിച്ചാൽ വിമർശിക്കാൻ ആളുകളില്ല എന്നും ആണ് ഇതിൽ കാണുന്നത്. ഇന്ത്യൻ കയറ്റുമതിയുടെ 18 -20 ശതമാനം നേരിട്ട് അമേരിക്കയിലേക്കു പോകുന്നു. വേറൊരു ഏഴെട്ടു ശതമാനം മറ്റു രാജ്യങ്ങളിൽ മൂല്യവർധന വരുത്തിയോ പായ്ക്കിംഗ് മാറ്റിയോ അമേരിക്കയിലേക്കു പോകുന്നു.
അമേരിക്കക്കാർ വാങ്ങുന്നില്ലെങ്കിൽ കൊഞ്ചും മറ്റും കൂടിയ വിലയ്ക്കു വാങ്ങാൻ അധികം ആൾക്കാർ ഇല്ലെന്നു കഴിഞ്ഞ വർഷം മനസിലായതാണ്. അതുകൊണ്ട് എല്ലാവരും മൗനം അലങ്കാരമായി കൊണ്ടുനടക്കുന്നു. ലോകവ്യാപാരത്തിലെ സർവ കരാറുകളും മര്യാദകളും കാറ്റിൽ പറത്തി ട്രംപ് തന്റെ ഇംഗിതം അടിച്ചേൽപ്പിച്ചപ്പോൾ കൂട്ടായി ചെറുക്കാൻ വലിയ വമ്പ് ഭാവിച്ചിരുന്ന യൂറോപ്യൻ യൂണിയൻപോലും ഉണ്ടായില്ല.
ആ വിജയത്തിന്റെ തുടർച്ചയായുള്ള അശ്വമേധമാണ് ട്രംപിന്റെ പുതിയ തീരുവയിലും മുൻപു പ്രഖ്യാപിച്ച ജനറിക് ഔഷധ തീരുവയിലും കാണുന്നത്. മിസൈലുകളും ഡ്രോണുകളും കൊണ്ടുള്ള യുദ്ധങ്ങളേക്കാൾ നശീകരണശേഷി കുറഞ്ഞതല്ല വ്യാപാരയുദ്ധം. ജനങ്ങളെ കൊല്ലുന്നില്ലെങ്കിലും അവരുടെ തൊഴിലും വരുമാനവും ഇല്ലാതാക്കാൻ ലക്ഷ്യംതെറ്റിയ വ്യാപാരയുദ്ധങ്ങൾക്കു കഴിയും.
Leader Page
എന്റെ മുന്‍ കാമുകന് പോലും എന്നെ ഇത്രയധികം അവഗണിച്ചിട്ടില്ല. ഒരു കൈയില്‍ വൈഫൈയും മറുകൈയില്‍ സത്യവും പിടിച്ചുകൊണ്ടാണ് ഞങ്ങള്‍ വളര്‍ന്നത് - മെഡിക്കല്‍ നീറ്റ് യുജി പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ജെന്‍സീയുടെ ചില പ്രയോഗങ്ങളാണിത്.
കുച്ചു പുച്ചു, റിസൈന്‍ കരോ (രാജിവയ്ക്കൂ). വിദ്യാഭ്യാസ മന്ത്രിയെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന വൈറലായ ടോഡ്ലര്‍ ഓഡിയോ ക്ലിപ്പിലെ ഈ പരിഹാസ സ്പിന്നിന്റെ ലെവലൊന്നു വേറെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ഇത്തരം പരിഹാസമുണ്ട്. എല്ലാ മതങ്ങളെയും ജാതികളെയും ലിംഗഭേദങ്ങളെയും ഒന്നിപ്പിച്ചതിനു കേന്ദ്രസര്‍ക്കാരിനു നന്ദി പറയാനും വിദ്യാര്‍ഥികള്‍ മറന്നില്ല. മൊബൈലിലും ലാപ്ടോപ്പിലും നോക്കി സമയം കളയുന്നവരാണു യുവാക്കളെന്നു തെറ്റിദ്ധരിച്ചവരുടെ വായടപ്പിക്കുന്നതാണു ധൈര്യത്തോടെ തെരുവിലിറങ്ങി പോരാടിയ വിദ്യാര്‍ഥികള്‍.
ചെറുത്തുനില്പിന്റെ രാഷ്ട്രീയം
ജന്തര്‍ മന്തറില്‍ നീണ്ട പ്രസംഗങ്ങളില്ല. പകരം ഇന്‍സ്റ്റഗ്രാം റീലുകളും മീമുകളും അടക്കമുള്ള സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ പ്രതിഷേധത്തിന്റെ ഭാഷയെ പുനര്‍നിര്‍വചിക്കുന്നു. രസകരവും കുറിക്കു കൊള്ളുന്നതുമായ മുദ്രാവാക്യങ്ങള്‍, സ്റ്റിക്കറുകള്‍, ജിഫ്, കാര്ട്ടൂണുകള്, പോസ്റ്ററുകള്‍, പ്ലാക്കാര്‍ഡുകള്‍, വേഷവിധാനങ്ങള്‍ തുടങ്ങിയവയാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തുടരുന്ന പ്രക്ഷോഭത്തെ ശ്രദ്ധേയമാക്കുന്നത്.
ലോകത്താകെ ജനാധിപത്യത്തിന്റെ മറവില്‍ ഏകപക്ഷീയമായി ഭരിക്കുന്നവര്ക്കെതിരേയുള്ള ചെറുത്തുനില്പിന്റെ പുതുരാഷ്ട്രീയമാണ് ഇന്ത്യയിലും ഉണ്ടായത്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ രീതിയിലും കൊടിക്കീഴിലുമല്ലാതെ പ്രതികരിക്കുന്ന ജെന്‍സി മുന്നറിയിപ്പാണ്. ദളിതനും ആദിവാസിയും നയിച്ച ഇന്ത്യയിലെ സമരമെന്ന പ്രത്യേകതയുമുണ്ട്. സിജെപി നേതാവ് അഭിജിത് ദിപ്കെ ദളിതനും 26 ദിവസം ഉപവസിച്ചു സമരത്തിനു ശക്തി പകര്‍ന്ന സോനം വാംഗ്ചുക്ക് ആദിവാസിയുമാണ്. സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടിയല്ല ഇരുവരും പോരാടിയതെന്നതും ശ്രദ്ധേയമായി.
പാറ്റകള്‍ പെരുകിയ ആക്ഷേപം
പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ പാറ്റകളോട് (കോക്രോച്ച്) ഉപമിച്ച സുപ്രീകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ പ്രയോഗത്തെ ആക്ഷേപഹാസ്യ രാഷ്ട്രീയ സ്വത്വത്തിന്റെ ബാഡ്ജാക്കി മാറ്റിയതാണു കോക്രോച്ച് ജനതാ പാര്‍ട്ടിയെന്ന സിജെപി. വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടായ നിഷ്ഠുര മര്‍ദനത്തിന്റെ വീഡിയോകള്‍ കണ്ടു സമയം പാഴാക്കാനില്ലെന്നു പറഞ്ഞ ഇതേ ചീഫ് ജസ്റ്റീസിനെതിരേ വന്ന പരിഹാസ ട്രോള്‍മഴയില്‍ കണ്ടതു രാജ്യത്തിന്റെ നൊമ്പരമാണ്.
നീറ്റ് പരീക്ഷയില്‍ ആവര്‍ത്തിക്കുന്ന ക്രമക്കേടുകള്‍ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതിയിലെ പി.എസ്. നരസിംഹയും അലോക് അരാദേയും അടങ്ങിയ ബെഞ്ചിന്റെ ഇന്നലത്തെ നിരീക്ഷണം പ്രതീക്ഷയാണ്.
അവഗണിച്ച് തീയില്‍ ചാടി
തുടക്കത്തില്‍ അവഗണിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിനും പ്രതിപക്ഷ സമരങ്ങള്‍ക്കും മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കിയിട്ടും പ്രശ്നം ആളിക്കത്തുകയാണ്. മന്ത്രി രാജിവച്ചാലും ഇല്ലെങ്കിലും പെട്ടെന്നു തീയണയാനിടയില്ല. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ രണ്ടു ദിവസം ചര്‍ച്ചയ്ക്കുള്ള നോട്ടീസുകളും സ്പീക്കറെ കണ്ടുള്ള ആവശ്യവും തള്ളിയ സര്‍ക്കാരിനു മൂന്നാം ദിവസം ചര്‍ച്ചയ്ക്കു തയാറാണെന്നു പ്രഖ്യാപിക്കേണ്ടിവന്നു. എന്നിട്ടും വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച പൂര്‍ണമായി സ്തംഭിച്ചു.
Leader Page
മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സത്യസന്ധവും ആദർശനിഷ്ഠവുമായ നിലപാടുകളിൽ ഉറച്ചുനിന്നു മാധ്യമപ്രവർത്തനത്തിന്റെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് ദീപിക 140 വർഷങ്ങൾ പിന്നിടുമ്പോൾ, ദീപികയെ സ്നേഹിക്കുന്ന എന്നെപ്പോലുള്ള മലയാളികൾക്ക് അത് അഭിമാനനിമിഷമാണ്.
ദീപികയിലെ എഡിറ്റോറിയലുകളാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. സമൂഹ മനഃസാക്ഷിയുടെ നേർസ്വരമാണ് അവ. വസ്തുതകളോടുള്ള പ്രതിബദ്ധതയും മൂല്യാധിഷ്ഠിതമായ സമീപനവുമാണ് ദീപികയുടെ എഡിറ്റോറിയലുകളുടെ ഏറ്റവും വലിയ കരുത്ത്.
സത്യത്തോടും നീതിയോടും ജനാധിപത്യമൂല്യങ്ങളോടും പ്രതിബദ്ധത പുലർത്തുന്ന മാധ്യമമായി വരുംകാലങ്ങളിലും മാധ്യമലോകത്തിന്റെ കെടാവിളക്കായി ദീപിക ജ്വലിക്കട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നു.
-റാണിക്കുട്ടി ജോർജ് റിട്ട. എയർപോർട്ട് മാനേജർ, എയർ ഇന്ത്യ,തിരുവനന്തപുരം,
വികസന സ്ഥിരം സമിതി ചെയർപേഴ്സൺ,കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്.
Leader Page
പുതുമയുടെ പുതുപംക്തികൾ ചേർത്ത് വായനക്കാരെ അറിവിന്റെ പ്രകാശത്തിലേക്ക് നയിക്കാൻ ദീപിക എന്നും ശ്രദ്ധിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, കുട്ടികളെയും യുവജനങ്ങളെയും പ്രബുദ്ധരാക്കുന്ന സൃഷ്ടികളിലൂടെ.
മാറുന്ന കാലത്തിന്റെ അഭീഷ്ടമനുസരിച്ച് നീങ്ങി ശതോത്തര റൂബി ജൂബിലിയുടെ നിറവിൽ നില്ക്കുന്ന ദീപികയ്ക്ക് ആശംസകൾ. നന്മയുടെ വടവൃക്ഷമായി പന്തലിച്ചു വളരാൻ ദീപികയ്ക്ക് സാധിക്കട്ടെ എന്നും ആഗ്രഹിക്കുന്നു.
-പി.ജെ. ജോണി, പാലക്കാട് രൂപത നെഹമിയ മിഷൻ മേഖലാ പ്രസിഡന്റ്
Leader Page
1975 ജൂൺ 25നു തുടങ്ങി 1977 മാർച്ച് 21ന് അവസാനിച്ച അടിയന്തരാവസ്ഥയെക്കുറിച്ചു ധാരാളം നോവലുകളും കഥകളും നാടകങ്ങളും ഓർമക്കുറിപ്പുകളും കവിതകളും കാർട്ടൂണുകളും ഉണ്ടായിട്ടുണ്ട്. പല ഭാഷകളിലും അവ പ്രകാശിതമായി.
പതിനഞ്ചോളം ഭാഷകളിൽ എഴുതപ്പെട്ട 280 കവിതകളുടെ സമാഹാരമാണ് ‘അടിയന്തരാവസ്ഥയുടെ ശബ്ദങ്ങൾ: 1975-1977 ലെ അടിയന്തരാവസ്ഥക്കെതിരേയുള്ള പ്രതിഷേധ കവിതകളുടെ അഖിലേന്ത്യാ സമാഹാരം’. അമേരിക്കയിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രഫസറും പ്രശസ്ത സാഹിത്യ നിരൂപകനുമായിരുന്ന ജോൺ ഒലിവർ പെറിയാണ് ഈ കവിതകൾ സമാഹരിച്ചത്.
അടിയന്തരാവസ്ഥയോടും അത് സൃഷ്ടിച്ച പൊതുവായ സാമൂഹിക, രാഷ്ട്രീയ, വൈയക്തിക അന്തരീക്ഷത്തോടുമുള്ള പ്രതികരണമായി ഉയർന്നുവരുന്ന ഏത് വികാരങ്ങളുടെയും കവിതാരൂപത്തിലുള്ള ആവിഷ്കാരത്തെയാണ് പെറി പ്രതിഷേധ കവിതകളായി നിർവചിക്കുന്നത്.
വിമത കവിത (underground poetry) എന്ന ഗണത്തിൽപ്പടുത്തിയിട്ടുള്ള ഈ കവിതകൾ വായനക്കാർക്ക് ‘അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ശ്രദ്ധേയമായ വസ്തുതകൾ’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ഒരു ലിസ്റ്റ് നൽകുന്നു. ആയിരക്കണക്കിന് സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരെ അറസ്റ്റ് ചെയ്യൽ, പത്ര സെൻസർഷിപ്പ്, രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതപ്പെടുന്ന പണിമുടക്കുകൾ, പ്രകടനങ്ങൾ, യോഗങ്ങൾ എന്നിവ നിരോധിക്കൽ എന്നിവയ്ക്കു പുറമേ നീതിന്യായ വ്യവസ്ഥ, ഉദ്യോഗസ്ഥവൃന്ദം, ട്രേഡ് യൂണിയനുകൾ, അക്കാദമിക് മേഖല, പൊതുജനങ്ങൾ എന്നിവരുടെ സ്വാതന്ത്ര്യം വെട്ടിച്ചുരുക്കിയ ഭരണഘടനാ ഭേദഗതികൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
അടിയന്തരാവസ്ഥയെ ജനങ്ങൾ എങ്ങനെയാണ് യഥാർഥമായി അനുഭവിച്ചറിഞ്ഞത് എന്നതിന്റെ എഴുതപ്പെട്ട ആവിഷ്കാരങ്ങൾകൂടിയാണ് ഈ കവിതകൾ എന്ന് പ്രഫ. പെറി അവകാശപ്പെടുന്നു. രാഷ്ട്രീയവും കവിതയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതായിരുന്നു ഇതിനു പിന്നിലെ അടിസ്ഥാനപരമായ വിശ്വാസം.
അനീമിയയ്ക്കും ലുകീമിയയ്ക്കും മധ്യേ
ഈ കവിതാ സമാഹാരത്തിന് ആമുഖം എഴുതിയിരിക്കുന്നത് കവി അയ്യപ്പ പണിക്കരാണ്. അദ്ദേഹം എഴുതുന്നു: “രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ കാലഘട്ടങ്ങളിൽ രചിക്കപ്പെട്ട മികച്ച കവിതകളിലെല്ലാം പൊതുകാര്യങ്ങളിൽ കവിത പുലർത്തുന്ന നിസംഗമായ ഒരു പങ്കാളിത്തം തീർച്ചയായും കാണാൻ കഴിയും. രാഷ്ട്രീയമില്ലായ്മ എന്ന വിളർച്ചയ്ക്കും (അനീമിയ), രാഷ്ട്രീയം മാത്രമെന്ന അർബുദത്തിനും (ലുകീമിയ) മധ്യേയാണ് എക്കാലത്തെയും മഹത്തായ കവിതകൾ അതിന്റെ വഴി വെട്ടിത്തുറന്നു മുന്നോട്ടു പോയിട്ടുള്ളത്. എന്തായാലും ഈ കവിതകളിൽ പ്രകടിപ്പിക്കപ്പെടുന്ന മനോഭാവങ്ങളുടെയും വികാരങ്ങളുടെയും പരിധി വളരെ വലുതാണെങ്കിലും, അവ വ്യക്തമാക്കുന്നത് ഒരു അടിച്ചമർത്തൽ ഭരണകൂടത്തോടുള്ള പ്രതിഷേധമാണ്.”
ഭരണകൂടങ്ങൾ മനുഷ്യാവകാശങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന എല്ലാ കാലത്തും പ്രസക്തമാണ് ഇത്തരം കവിതകൾ. പക്ഷേ പ്രതിഷേധ കവിതകളുടെ സ്വാധീനം ‘വളരെ തുച്ഛമാണ്’ എന്ന് പ്രഫ. പെറി പറയുന്നു. “ഒരു സമൂഹത്തിന്റെ വികാരങ്ങളെ ചരിത്രത്തിലേക്ക് എത്തിക്കുന്ന പുഴയിലെ ഒരു ചെറിയ തുള്ളി” മാത്രമാണതെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. പ്രതിഷേധ കവിതകൾ ജനങ്ങളുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും, അവ പൊതുസംഭവങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എങ്കിലും കവിതയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം നമ്മുടെ കാലത്തും പ്രസക്തമാണ്. കന്നഡ കവി റംസാൻ എ. ദർഗയുടെ കവിത ഉദാഹരണം.
‘ഹലോ, മാഡം, സുഖമാണോ?
ബിസ്കറ്റ് തിന്നുന്ന നിങ്ങളുടെ പട്ടിക്ക് സുഖം തന്നെയല്ലേ?
നിങ്ങളുടെ കാർ നല്ല ‘കണ്ടീഷനിൽ’ ആണോ?
പിന്നെ, സ്വന്തം ബംഗ്ലാവിലേക്ക് താമസം മാറിയോ?
ക്ഷമിക്കണം, ഞാൻ നിങ്ങളെ ചോദ്യങ്ങൾ കൊണ്ട്
ബുദ്ധിമുട്ടിക്കുകയാണെന്ന് ദയവായി വിചാരിക്കരുത്.
ഇല്ല, ഇത് എന്റെ ഒരു കവിത മാത്രമാണ്,
ഇതിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല.’
അയ്യപ്പ പണിക്കരുടെ,
‘കടുക്കത്തോടിടിച്ചിട്ടു കലക്കിക്കഷായമാക്കി
കഴുത്തില്ക്കൂടിറക്കുമ്പോള് അമ്മച്ചി
കടിച്ചല്ലേ പിടിച്ചല്ലേ കടുപ്പം കാട്ടല്ലേ
കടുക്ക ഞാൻ കുടിച്ചേക്കാം’,
എന്നുള്ള വരികൾ ഇന്നും പ്രസക്തമാണ്. നവ്റോസ് മോഡിയുടെ ‘കിഴ്വെണ്മണി’ എന്ന കവിത ‘എല്ലാറ്റിനെയും കയ്പ്പുള്ളതാക്കി മാറ്റുന്ന ഈ രാഗം ഇനി പാടാതിരിക്കാൻ കഴിയില്ലേ? ചെറുപ്പക്കാരായ പാട്ടുകാർ ഈ നാട്ടിൽ ഉദയം കൊണ്ടിട്ടുണ്ടത്രേ, തകർന്ന നാക്കുകളാൽ ഈ പ്രവചനം മന്ത്രിക്കുന്നവർ-ഇത്തരം നിരാശയ്ക്ക് മറ്റൊരു അവസാനമില്ലെന്ന്, അതിന്റെ വേരുകളെ ചോരയൊഴുക്കി അറുത്തുമാറ്റുന്നതല്ലാതെ.’ ഈ കവിതയ്ക്ക് നമ്മുടെ കാലത്തെ ചെറുപ്പക്കാരായ ‘പാറ്റകളുടെ’ ചോദ്യങ്ങളോട്, അവരുടെ വിദ്യാഭാസ അവകാശങ്ങൾക്കു വേണ്ടിയുള്ള ചെറുത്തുനിൽപ്പിനോട് സാമ്യം തോന്നിയാൽ അദ്ഭുതമില്ല.
Leader Page
ചരിത്രത്തിലെ ഏറ്റവും വലുതും ആഡംബരപൂർണവുമായ ഫുട്ബോൾ ലോകകപ്പാണ് സമാപിച്ചത്. സ്പെയിൻ മാത്രമല്ല ഈ ടൂർണമെന്റിലെ വിജയി. സംഘാടകരായ ഫിഫയുടെ സാമ്പത്തിക വിജയത്തിനു മുന്നിൽ മറ്റെല്ലാം നിഷ്പ്രഭമാകുന്നു.കളി നല്കുന്ന ആനന്ദം സാധാരണ ഫുട്ബോൾ പ്രേമികൾക്കും പണം നല്കുന്ന ആനന്ദം കോർപറേറ്റ് സാമ്രാജ്യങ്ങൾക്കും!
ഈ പണമാകട്ടെ സാധാരണ കളിപ്രേമിയെ പോക്കറ്റടിക്കുന്നതും.
ഫുട്ബോൾ എന്നാൽ വെറും ഫുട്ബോളല്ല. ലോകകപ്പെന്നാൽ വെറും ലോകകപ്പുമല്ല. ദേശീയത, ഭരണവർഗ പക്ഷപാതങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന പരസ്യവിപണി, കോർപറേറ്റ് മൂലധനത്തിന്റെ ഭയാനകമായ നിക്ഷേപങ്ങൾ, വർഗ-വർണ-പോരാട്ട രാഷ്ട്രീയത്തിന്റെ വിവിധ ചേരുവകൾ... ഒപ്പം അൽപ്പം ഫുട്ബോളും. ഓരോ കാലത്തെയും സാഹചര്യമനുസരിച്ച് ചേരുവകളിൽ ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും എക്കാലവും അതായിരുന്നു ഫുട്ബോൾ. ഫുട്ബാളിനു മാത്രമല്ല, ക്രിക്കറ്റും അത്ലറ്റിക്സുമടക്കം കായികലോകത്തെ പോരാട്ടങ്ങൾക്കെല്ലാം കേവലം കായികവിനോദം എന്നതിനപ്പുറം മനുഷ്യരുടെ അതിജീവനവും അസ്തിത്വവുമായി നേരിട്ടു ബന്ധമുണ്ട്.
ഫിഫ എന്ന വമ്പൻ കോർപറേറ്റ് സ്ഥാപനത്തിന്റെ തലവനായ ജിയാനി ഇൻഫാന്റിനോയ്ക്കും അമേരിക്കയെന്ന "മഹാ'രാജ്യത്തിന്റെ സിഇഒ ആയ ഡോണൾഡ് ട്രംപിനും ഇത് നല്ലവണ്ണമറിയാം. അതുകൊണ്ടാണ് അവർ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരിക്കുന്നത്. റഫറി ഉയർത്തിയ കാർഡിൽനിന്ന് ചുകപ്പുനിറം മാഞ്ഞുപോയതിനും വേറെ കാരണം വേണ്ട. ഇത്തവണത്തെ ലോകകപ്പ് സമ്മാനദാനച്ചടങ്ങിനിടെ ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ നടത്തിയ "ജോഗിംഗ്' ഈ ദശകത്തിന്റെ കായികചിത്രമാകുന്നതും വെറുതെയല്ല.
ഞങ്ങൾ നിങ്ങളെ കൊള്ളയടിക്കുകയാണേ! എന്ന് കൊള്ളക്കാരും ചൂഷകരും വിളിച്ചുപറയാറില്ല. ഫുട്ബോൾ ലോകത്തും കാര്യങ്ങൾ അങ്ങനെതന്നെയാണ്. താരപ്രഭയുടെയും അമിതാവേശത്തിന്റെയും തിരസ്കരണികളുയർത്തും. അതിന്റെ മറവിൽ നടക്കുന്നത് ലോകം അറിയുന്നില്ല. താരങ്ങളും പണക്കൊഴുപ്പിൽ അന്ധരാകുന്നു.
എങ്കിലും, വലിയ താരങ്ങളായിരിക്കെ ഭരണകൂട അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരേ മനുഷ്യപക്ഷത്തു നിലയുറപ്പിച്ചവരും കായികലോകത്തുണ്ടായിരുന്നു എന്നത് മറന്നുകൂടാ. ഹിറ്റ്ലറെ എതിരിട്ട അത്ലറ്റ് ജസി ഓവൻസും സ്പാനിഷ് ഏകാധിപതി ഫ്രാങ്കോയെ തൃണവൽഗണിച്ച നെതർലൻഡ്സ് ഫുട്ബോൾ ഇതിഹാസം യോഹാൻ ക്രൈഫും ബ്രസീലിയൻ ഫുട്ബോളിലെ ചിന്തകനായിരുന്ന സോക്രട്ടീസും വിയറ്റ്നാമിനെതിരേ പോരാടാൻ നിർബന്ധിത സൈനികസേവനം വിധിച്ചപ്പോൾ “വിയറ്റ്നാമിലെ ജനങ്ങൾ എന്റെ ശത്രുക്കളല്ല” എന്നു പറഞ്ഞ് ചെറുത്തുനിന്ന ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുമെല്ലാം അങ്ങനെ പലർക്കും എത്തിപ്പിടിക്കാനാകാത്ത ഉയരങ്ങളിൽ വിരാജിക്കുന്നവരാണ്.
“കണ്ണാൽ കാൺപതും പൊയ്, കാതാൽ കേൾപ്പതും പൊയ്” എന്നതുപോലെയാണ് കാര്യങ്ങളെന്നു സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. അർജന്റീനയെ കീഴടക്കി സ്പെയിൻ ലോകകിരീടം ചൂടിയതോടെ സമാപിച്ചത് ചരിത്രത്തിലെ ഏറ്റവും വലുതും ആഡംബരപൂർണവുമായ ഫുട്ബോൾ ലോകകപ്പാണ്. സ്പെയിൻ മാത്രമല്ല ഈ ടൂർണമെന്റിലെ വിജയി. സംഘാടകരായ ഫിഫയുടെ സാമ്പത്തികവിജയത്തിനു മുന്നിൽ മറ്റെല്ലാം നിഷ്പ്രഭമാകുന്നു. കളി നല്കുന്ന ആനന്ദം സാധാരണ ഫുട്ബോൾ പ്രേമികൾക്കും പണം നല്കുന്ന ആനന്ദം കോർപറേറ്റ് സാമ്രാജ്യങ്ങൾക്കും! ഈ പണമാകട്ടെ സാധാരണ കളിപ്രേമിയുടെ കീശയിൽനിന്നും.
ലാഭം കൊയ്ത കാർണിവൽ
ചരിത്രത്തിലെ ഏറ്റവും ലാഭകരമായ കായിക കാർണിവലാണ് സമാപിച്ചത്. ഫിഫയുടെ കണക്കു പ്രകാരംതന്നെ 2026ൽ 900 കോടി ഡോളറിലധികം വരുമാനമാണ് ലോകകപ്പ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 2022ലെ ഖത്തർ ലോകകപ്പിൽ 760 കോടി ഡോളറാണ് നേടിയത്. നാലു വർഷം മുമ്പ് 32 ടീമുകളാണ് മത്സരിച്ചിരുന്നതെങ്കിൽ ഇത്തവണ 48 ടീമുകൾ. എന്നുവച്ചാൽ കളിക്കാലം നാലാഴ്ചയിൽനിന്ന് ആറാഴ്ചയായി. 64 മത്സരങ്ങൾക്ക് പകരം 104 മത്സരങ്ങളും. കൂടുതൽ മത്സരമെന്നാൽ കൂടുതൽ പരസ്യസമയം അഥവാ കൂടുതൽ പണം എന്നാണ് കോർപറേറ്റ് നിഘണ്ടുവിലെ അർഥം. കൂടുതൽ ടിക്കറ്റ് എന്ന മറ്റൊരർഥവുമുണ്ട്. ആഗോള കാഴ്ചക്കാരുടെ എണ്ണത്തിലും വർധന. കൂടുതൽ ടീമുകൾ എന്നാൽ കൂടുതൽ കാഴ്ചക്കാരും എന്നാണല്ലൊ.
ടിക്കറ്റ് നിരക്ക് മുതൽ തുടങ്ങി ഇൻഫാന്റിനോയുടെ കണ്ണിൽ ചോരയില്ലാത്ത കച്ചവടം. ശരാശരി നിരക്ക് 900 ഡോളറിന് (86,648 രൂപ) മുകളിലായിരുന്നു. 13,500 രൂപ മുതൽ 2.6 ലക്ഷം രൂപ വരെയായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ ടിക്കറ്റ് നിരക്ക്. ഫൈനൽ ടിക്കറ്റിനിത് 8.35 ലക്ഷം രൂപ വരെ ഉയർന്നു. ടിക്കറ്റ് മറിച്ചുവില്പനക്കാർ പരമാവധി മുതലാക്കി. നിയന്ത്രണമൊന്നും ഇല്ലാത്തതിനാൽ ഫൈനൽ ടിക്കറ്റിന്റെ വില 22 കോടി രൂപ വരെയെത്തിയെന്നാണ് റിപ്പോർട്ട്! ആദ്യം ആശങ്കയുണ്ടായെങ്കിലും സ്റ്റേഡിയങ്ങൾ നിറഞ്ഞു. ആവേശഭരിതനായ ഇൻഫാന്റിനോ 2030ൽ 64 ടീമുകളെ ഇറക്കാനുള്ള ആലോചന തുടങ്ങിക്കഴിഞ്ഞു!
കടുത്ത ചൂട് നേരിടാൻ ഇതാദ്യമായി ഫിഫ കൊണ്ടുവന്ന മൂന്നു മിനിറ്റ് ഹൈഡ്രേഷൻ ബ്രേക്കും പണം വാരി. കളി സംപ്രേഷണം ചെയ്ത ചാനലുകൾ മൂന്നു മിനിറ്റിനെ അനേക ശതം കോടികളായി പെരുപ്പിച്ചു.
പ്രധാനമായും നാലു തന്ത്രങ്ങൾ
ഫിഫയും വിവിധ ബ്രാൻഡുകളും ലോകകപ്പ് കാലത്ത് കോടിക്കണക്കിന് ഡോളർ സമ്പാദിക്കാൻ പ്രധാനമായും നാലു തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.
എക്സ്ക്ലൂസിവിറ്റി: കൊക്കകോള, അഡിഡാസ് തുടങ്ങിയ ഫിഫയുടെ ഔദ്യോഗിക പങ്കാളികൾക്ക് സ്റ്റേഡിയത്തിനകത്തും ടിക്കറ്റുകളിലും തങ്ങളുടെ ബ്രാൻഡ് മാത്രം പ്രദർശിപ്പിക്കാനുള്ള കുത്തകാവകാശം നല്‍കുക.
താരങ്ങളുടെ വ്യക്തിഗത ഇമേജ്: സൂപ്പർ താരങ്ങളെ വലിയ തുക നൽകി ബ്രാൻഡ് അംബാസഡർമാരാക്കി വിപണി പിടിക്കുന്നു. പണമെറിഞ്ഞു പണം വാരുന്ന തന്ത്രം.
ഡിജിറ്റൽ മാധ്യമങ്ങളും റീലുകളും: ടെലിവിഷൻ പരസ്യങ്ങൾക്കു പുറമെ ഇൻസ്റ്റഗ്രാം റീലുകൾ, ടിക്ടോക്ക് ചലഞ്ചുകൾ, ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് എന്നിവയിലൂടെ ആരാധകരുടെ വികാരങ്ങളെ വിറ്റു കാശാക്കുന്നു.
പ്രാദേശികവത്കരണം: ഓരോ രാജ്യത്തെയും ആരാധകരുടെ താത്പര്യങ്ങൾക്കനുസരിച്ച് മാറ്റുന്ന വിപണനതന്ത്രങ്ങൾ. ഉദാഹരണത്തിന് ഇന്ത്യയിൽ ഫുട്ബോൾ ഭ്രാന്തുള്ള കേരളത്തിലും ബംഗാളിലും പ്രത്യേക പരസ്യങ്ങളൊരുക്കി ചൂണ്ടയിടുന്നു.
കുരുട്ടുബുദ്ധി ഉപയോഗിച്ച് ഫിഫയെയും വെട്ടിക്കുന്ന വമ്പൻ വിദ്വാൻമാരുണ്ട്. അംബുഷ് മാർക്കറ്റിംഗ് (ഒളിപ്പോർ വിപണനം) എന്നാണിതിന്റെ വിളിപ്പേര്. ഔദ്യോഗിക സ്പോൺസർഷിപ്പിനായി ഫിഫയ്ക്ക് കോടികൾ നൽകാതെ ലോകകപ്പിന്റെ ജനപ്രീതി തട്ടിയെടുക്കുകയാണ് ഇവരുടെ രീതി.
അഡിഡാസ് ആയിരുന്നു 2010 ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർ. എന്നാൽ നൈക്കി ലോകത്തെ പ്രമുഖ ഫുട്ബോൾ താരങ്ങളെ അണിനിരത്തി "റൈറ്റ് ദി ഫ്യൂച്ചർ' എന്ന പേരിൽ ഒരു ആഗോള പരസ്യപ്രചാരണം നടത്തി. ഇത് ലോകകപ്പ് ഒഫീഷൽ പരസ്യത്തേക്കാൾ ജനപ്രിയമായി. ഭൂരിഭാഗം പ്രേക്ഷകരും നൈക്കിയാണ് ഔദ്യോഗിക സ്പോൺസർ എന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. അംബുഷ് മാർക്കറ്റിംഗിന്റെ കെണി തിരിച്ചറിഞ്ഞതോടെ ഫിഫ ഇതു തടയാൻ പല മാർഗങ്ങളും പരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
ഇത്തവണ പുതുവഴികളും
ഇക്കഴിഞ്ഞ ലോകകപ്പിൽ ആഗോള ബ്രാൻഡുകൾക്കു പുറമെ വടക്കേ അമേരിക്കൻ വിപണി ലക്ഷ്യമിട്ട് പ്രാദേശിക കമ്പനികൾക്കായി പ്രത്യേക സ്പോൺസർഷിപ്പ് പാക്കേജുകൾ അവതരിപ്പിച്ചു. കൂടാതെ, പരമ്പരാഗത ടെലിവിഷൻ ചാനലുകൾക്ക് പുറമെ ഡിജിറ്റൽ, ഒടിടി പ്ലാറ്റ്ഫോമുകൾ വഴി യുവപ്രേക്ഷകരിലേക്കു നേരിട്ടെത്താനുള്ള വഴിയും തേടിയിരുന്നു. ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ), ഓഗ്മെന്റഡ് റിയാലിറ്റി (എആർ) എന്നിവയിലൂടെ സ്റ്റേഡിയത്തിലും വീട്ടിലിരുന്നും കളി കാണുന്ന ആരാധകർക്ക് ബ്രാൻഡഡ് അനുഭവങ്ങൾ ഒരുക്കുന്നതായിരുന്നു മറ്റൊരു രീതി. ബ്രോഡ്കാസ്റ്റിംഗ് അവകാശങ്ങൾ, ടിക്കറ്റ് വില്പനയും ഹോസ്പിറ്റാലിറ്റിയും, സ്പോൺസർഷിപ്പും പരസ്യങ്ങളും, റോയൽറ്റി വരുമാനം എന്നിങ്ങനെയാണ് 2026ൽ ഫിഫ പണം കൊയ്തത്.
പരസ്യങ്ങളിലെ കളിപ്രേമി
പരസ്യങ്ങളുടെ സമാന്തര പ്രപഞ്ചത്തിൽ ഒരു ഫുട്ബോൾ ആരാധകൻ യാതൊരു ചിന്തയുമില്ലാതെ എളുപ്പത്തിൽ സംതൃപ്തരാകുന്ന ജീവികളെപ്പോലെയാണ് ചിത്രീകരിക്കപ്പെടുന്നത്. ഒന്നുകിൽ അതിയായ സന്തോഷം അല്ലെങ്കിൽ അങ്ങേയറ്റത്തെ നിരാശ. ഈ രണ്ടു ഭാവങ്ങളേ ഇവർക്കുണ്ടാകൂ. ഇഷ്ടടീമിന്റെ തോൽവിയിൽ അങ്ങേയറ്റം നിരാശരും ദുഃഖിതരുമാകുന്ന ആരാധകൻ കേവലമൊരു "ബൈ വൺ ഗെറ്റ് വൺ ഫ്രീ' ഓഫറിൽ സന്തുഷ്ടനാകുന്നു. അതോടെ അവർ സങ്കടവും നിരാശയുമെല്ലാം മറന്ന് ആർത്തുചിരിക്കുകയാണ്. അതേസമയം, ഫുട്ബോൾ താരങ്ങളെ അതിമാനുഷരും ഉയർന്ന പ്രകടനത്തെക്കുറിച്ചുള്ള തത്വശാസ്ത്രങ്ങൾ പറഞ്ഞുകൊണ്ട് താടി വടിക്കുന്ന അതീവ സുന്ദരന്മാരുമായാണ് പരസ്യങ്ങളിൽ കാണിക്കുന്നത്. ഫുട്ബോളിലെ ആഴത്തിലുള്ള പരമ്പരാഗതവൈരങ്ങളും വംശീയതയും പണമാക്കാനും ആരാധകരുടെ വിശ്വസ്തത ചൂഷണം ചെയ്യാനും മാത്രമാണ് പരസ്യലോകം ശ്രമിക്കുന്നത്. അല്ലാത്തപ്പോഴൊക്കെ അവർ ഇത്തരം യാഥാർഥ്യങ്ങളെ അവഗണിക്കുന്നു.
Leader Page
എത്ര തവണ വന്നിട്ടുണ്ടാകും ഇവിടെ, ഈ സാഗരോന്മുഖതീരത്ത്; കന്യാകുമാരിയിൽ? വിരലുകൾ മടക്കിയും നിവർത്തിയും അക്കങ്ങളുടെ പെരുക്കപ്പട്ടിക എണ്ണിയെടുക്കുമ്പോൾ വീണ്ടും കണക്ക് തെറ്റുന്നു. ഒത്തിരി തവണ വന്നിട്ടുണ്ടാകണം. ആദ്യമെത്തിയത് ഓർമയുണ്ട്. ഒരു പകലറുതിയിൽ. ഇരുളിന്റെ മുടിച്ചുരുളുകളിൽനിന്നു നീർത്തുള്ളികൾ അടർന്നുവീഴുംമുമ്പ്. നക്ഷത്രങ്ങൾ മുല്ലമൊട്ടുകളെപ്പോലെ നാണത്തോടെ, ഞങ്ങളെ പുണരൂ എന്ന് ഓർമപ്പെടുത്തുംമുമ്പ്.
സന്ധ്യയുടെ നിടിലകുങ്കുമം ചക്രവാളത്തിൽ കുതിർന്നുകിടന്ന നേരത്ത്. അന്ന് ഒപ്പം ആരുമുണ്ടായിരുന്നില്ല. പുഴയിലേക്ക് ഒലിച്ചുപോയ മണ്ണടരുകളിൽനിന്നൊരു തരി പോലെ ഞാൻ. ഒരു ശരണാഗതൻ. കല്പാന്തപൂർണിമ തേടി പുറപ്പെട്ടവൻ. പക്ഷേ, ഞാൻ സന്തുഷ്ടനായിരുന്നു. ചിദംബരത്ത് ആകാശമായും കേദാരനാഥിൽ ജലമായും തിരുവണ്ണാമലയിൽ അഗ്നിയായും ശക്തിസൗന്ദര്യത്തെ വായിച്ചറിഞ്ഞ ഞാൻ ഈ സാഗരസംഗമതീരത്ത് ജീവച്ഛക്തിയുടെ മറ്റൊരു പൊരുൾ തേടിയെത്തുന്നു. ദീർഘായുഷ്മാനായി അങ്ങ് ദൂരെ വിവേകാനന്ദ ശിരസ്. അതിനുമപ്പുറം നഭസ്സിൽ ഇരുളിന്റെ ഘനീഭവിച്ച അഗാധത.
കന്യാകുമാരിയിലെ പ്രഭാതപ്രദോഷങ്ങൾ ഒരിക്കലുമെന്നെ മോഹിപ്പിച്ചിട്ടില്ല. തീരത്ത് ചക്രവാളത്തിൽ കണ്ണുംനട്ട് ക്ഷമയോടെ കാത്തിരിക്കുന്ന ഒരായിരം കണ്ണുകൾ കാണുമ്പോൾ എനിക്കു ചിരി വരാറുണ്ട്. ഉള്ളിലെ സൂര്യനുദിച്ചുയരുന്നതും അസ്തമിച്ച് അണയുന്നതും അറിയാത്തവരാണ് അവർ. പൂർണ ചന്ദ്രോദയങ്ങളിലേക്കു തുള്ളിയുണരുന്ന സാഗരത്തിരകളെ അവർ കാണുന്നില്ല. അശ്രുതീർഥം നിറഞ്ഞ കടൽശംഖുകൾ തിരകൾക്കു മീതെ പൊന്തിവരുന്നത് അവർ കാണുന്നില്ല. ഉദയാർക്കപ്രകാശം തനിത്തങ്കമുരുക്കിയപോലെ പരന്നൊഴുകി കിടക്കുന്നത് കാണുന്നില്ല. ഒന്നും കാണാനാകുന്നതല്ല ആന്ധ്യം; കാണേണ്ടത് കാണാതിരിക്കുന്നതാണ്.
ഒരിക്കൽ ചൈത്രമാസത്തിലെ പൗർണമിക്ക് ഒരു കൂട്ടുകാരനുമൊത്ത് കന്യാകുമാരിയിലെത്തി. പൗർണമിനാളിൽ സൂര്യാസ്തമയവും ചന്ദ്രോദയവും ഒന്നിച്ചു കാണാം. അതൊരു അപൂർവ മുഹൂർത്തമാണ്. അവനുവേണ്ടി കണ്ണും മിഴിച്ച് ചക്രവാളത്തിലേക്കു നോക്കിയിരിക്കേ മദയാനകൾ കണക്കെ കാർമേഘങ്ങൾ തിരശീലയ്ക്കു മുന്നിൽ നെറ്റിപ്പട്ടം കെട്ടി നിന്നു. ഒന്നും കാണാനായില്ല. കാണികൾ നിരാശരായി മടങ്ങുമ്പോൾ ഞാൻ അവനോടു ചോദിച്ചു: “നിനക്ക് വിഷമമായി ഇല്ലേ? ഇത്രയും ദൂരം വന്നിട്ട്.”
അവനൊന്നും പറഞ്ഞില്ല. പക്ഷേ അടുത്ത നിമിഷം അവൻ ഏങ്ങലടിച്ചു കരയാൻ തുടങ്ങി. അവനവനെ നിയന്ത്രിക്കാനായില്ല. എല്ലാവരും ഞങ്ങളെ മാറിമാറി നോക്കി. എനിക്ക് അപാരമായ നാണക്കേടുണ്ടായി. അവനിൽനിന്ന് ഒഴിഞ്ഞുമാറിയാലോ എന്നുപോലും തോന്നി. പക്ഷേ, അന്നു രാത്രിയും അടുത്ത പകലിലും ഒപ്പമുണ്ടായിരുന്നിട്ടും അവൻ കരഞ്ഞതിന്റെ കാരണം പറഞ്ഞില്ല. എന്റെ ചോദ്യങ്ങളിൽനിന്ന് അവൻ ശരവേഗത്തിലാണ് ഒഴിഞ്ഞുമാറിയത്. നാട്ടിലേക്കു മടങ്ങുമ്പോൾ അവൻ പറഞ്ഞു “അപരിഹാര്യമായ സങ്കടങ്ങൾക്ക് വ്യാഖ്യാനങ്ങളില്ല. അതിങ്ങനെ ഉള്ളിലാകെ നൊന്തിരിക്കും.” ഞാനവനെ കൗതുകത്തോടെ നോക്കി. എനിക്ക് അജ്ഞാതമായ എന്തോ ഒന്ന് അവൻ നിശബ്ദതകൊണ്ടു പൂരിപ്പിക്കുകയായിരുന്നു.
അവനെന്നിൽ ഭ്രമണം ചെയ്യുന്നതായി എനിക്കു തോന്നി. അപ്പോൾ ഒരു ഇടിമിന്നൽ എന്നിലേശുന്നതായി എനിക്ക് അനുഭവപ്പെട്ടു. അവൻ പറഞ്ഞു : “നമുക്ക് തിരിച്ചു നടക്കാം. എനിക്ക് കടൽകണ്ട് കൊതി തീർന്നിട്ടില്ല.” അവനിറങ്ങി തിരികെ നടന്നു. അവനൊപ്പം എനിക്കു നടക്കേണ്ടിവന്നു. വീണ്ടും മുന്നിലെ ഇരുളിൽ കടൽ. രാത്രി ആയതിനാലാകണം തിരമാലകൾക്ക് ഒരാനയെ മറിച്ചിടാനുള്ള ശക്തിയുണ്ട്. അവൻ പറഞ്ഞു : “നമുക്ക് നഷ്ടപ്പെട്ടുപോയ അനേകം ഭാഷകളും ലിപികളുമുണ്ട്. അതെല്ലാം കടലിനറിയാം. കാരണം, അതെല്ലാം വിഴുങ്ങിയത് ഈ കടലാണ്.” ഞാനവന്റെ കിറുക്കുകളുടെ തിരച്ചാർത്തിൽ നനഞ്ഞുകൊണ്ടേയിരുന്നു.
അവനിന്നെനിക്കൊപ്പമില്ല. എന്റെ കന്യാകുമാരി യാത്രകളെല്ലാം പിന്നീട് തനിച്ചായിരുന്നു. കുമാരിയമ്മൻ ക്ഷേത്രത്തിന്റെ അടഞ്ഞുകിടക്കുന്ന കിഴക്കേനടയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ഞാൻ അകത്തെ സ്വപ്നലോകങ്ങളെല്ലാം കണ്ടുതീർക്കുകയായിരുന്നു. അതൊരുതരം വിശ്രാന്തിയാണ്. ഇവിടെയിരുന്നാണ് ചിലതൊക്കെ എഴുതാൻ ശ്രമിച്ച് പരാജയപ്പെട്ടത്. ഇവിടെയിരുന്നാണ് ചില പല്ലവികൾ പാടിത്തീർത്തത്. കുത്തിക്കീറുന്ന കൂരിരുട്ടിൽ തണുത്തുവിറച്ച് വിതുമ്പി നിലംപതിച്ചത്. അങ്ങനെ എത്രയെത്ര രാപകലുകൾ. എങ്കിലും ഒരിക്കലും മടുപ്പ് തോന്നാത്ത എന്തോ ഒന്ന് കന്യാകുമാരിയിലുണ്ട്. ആ എന്തോ ഒന്ന് എന്നെ തിരയുന്ന ഞാൻതന്നെയല്ലേ എന്നു തോന്നുന്നു. അറിയില്ല.
മറ്റൊരു സന്ധ്യാനേരത്ത് കന്യാകുമാരിയിൽ കടൽ കണ്ടു നിൽക്കുകയായിരുന്നു. തളിർത്താമരപ്പൂക്കൾപോൽ ആകാശത്ത് നക്ഷത്രങ്ങളുണ്ട്. അതിലൊന്നിന്റെ ശ്വാസനിശ്വാസം എന്റെ നെഞ്ചിനെ പൊള്ളിക്കുന്നുണ്ടായിരുന്നു. ഞാനന്ന് ഒരിറ്റു സ്നേഹത്തിനുവേണ്ടി ഭൂമി ചുറ്റുന്ന കാലമായിരുന്നു. പെട്ടെന്ന് മഴ പെയ്തു. കൽമണ്ഡപത്തിലേക്ക് ആളുകൾ ഓടിക്കയറി. വില്പനയ്ക്ക് വച്ചിരിക്കുന്ന ശംഖുകളും നക്ഷത്രമത്സ്യങ്ങളുമൊക്കെ നനഞ്ഞു കുതിർന്നു. അതിൽ പറ്റിച്ചേർന്ന നിറമിളകി ഒഴുകാൻ തുടങ്ങി. ഞാനെങ്ങോട്ടും ഓടിമാറാതെ അവിടെത്തന്നെ നനഞ്ഞുനിന്നു. കൈയിലുണ്ടായിരുന്ന നോട്ടുപുസ്തകം ഉടുപ്പിനകത്ത് ചേർത്തുപിടിച്ച് നനവ് പടരാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചു. പക്ഷേ അകത്തേക്ക് കുത്തിയൊഴുകുന്ന തിമിർപ്പ് അത് ആവുംമട്ടിൽ കുതിർത്തുകൊണ്ടേയിരുന്നു. അതെന്റെ മുഴുഭ്രാന്തിന്റെ നോട്ടുപുസ്തകമായിരുന്നു.
തോന്ന്യാക്ഷരങ്ങൾ പച്ചകുത്തിയ താളുകൾ. മുടിത്തുമ്പിൽ തിരുകിയ തുളസിയിലൂടെ വാർന്ന മഴത്തുള്ളികളെക്കുറിച്ചും മഷിക്കണ്ണുകളിലാകെ പടർന്ന മേഘക്കൂട്ടുകളെക്കുറിച്ചും എന്നോ വരഞ്ഞിട്ട കവിതകൾ. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ പെട്ടന്ന് മഴ അണഞ്ഞുകെട്ടു. മുത്തുമാലകൾ വിൽക്കുന്ന ശംഭുവിന്റെ കടയിൽ കൊളുത്തിയിട്ട അരണ്ട വെളിച്ചത്തിനു നേരേ മഴ കുളിർപ്പിച്ച നോട്ടുപുസ്തകം തുറന്നുപിടിച്ചു. അതിൽ പച്ചകുത്തിയ അക്ഷരങ്ങളൊന്നുമില്ലായിരുന്നു. പകരം എവിടേക്കോ ഒലിച്ചുപോയ ഒരായിരം ചാലുകൾ അതിൽ വരഞ്ഞുകിടന്നു. എനിക്ക് കരച്ചിൽ വന്നില്ല. ഞാൻ ചിരിച്ചു. തൂക്കുമരത്തിൽ ഇളകിയാടി നിൽക്കുന്നവന്റെ മുഖത്ത് വിരിഞ്ഞ ഒടുവിലത്തെ ചിരി.
ഒറ്റയ്ക്ക് പോകേണ്ട ചിലയിടങ്ങളുണ്ടെന്ന് കവി അയ്യപ്പൻ ഒരിക്കൽ എന്നോട് പറഞ്ഞു. മുളകായി എരിയാനും മുല്ലയായി മണക്കാനും അതാണു നല്ലതെന്ന് പിന്നീട് എനിക്കും തോന്നി. ഒരു നുള്ള് ഭസ്മം തൊട്ടുതുടച്ച് ഓർമകളെ തിളക്കമുള്ളതാക്കാൻ അതാണ് നല്ലതെന്ന് ഓരോ തവണ കടൽ കണ്ട് നിൽക്കുമ്പോഴും എനിക്കു തോന്നിയിരുന്നു. പോയതെല്ലാം അങ്ങനെയായിരുന്നു. പക്ഷേ, ഇപ്പോൾ പൂരം കഴിഞ്ഞ പറമ്പിൽ ഒറ്റയ്ക്കു നിൽക്കുന്ന ഒരു കുട്ടിയെപ്പോലെ ഞാൻ വല്ലാതെ വിതുമ്പിപ്പോകുന്നു. ഒറ്റയ്ക്ക് പോകേണ്ട ഇടമല്ല കന്യാകുമാരിയെന്ന് ഇമചിമ്മി നോക്കുന്ന കാലം എന്നെ ഓർമപ്പെടുത്തുന്നു. പാടിത്തളർന്ന് പടിയിറങ്ങുംമുമ്പ് എനിക്കൊരാളുമൊത്ത് ആളുന്നൊരായിരം കണ്ണിനാൽ കടൽ കണ്ടിരിക്കണം. പച്ചില വെന്തുമണക്കുന്ന കാറ്റിൽനിന്നിത്തിരി കസ്തൂരി നുള്ളിയെടുത്തു നെഞ്ചിൽ പടർത്തണം. കണ്ണുകളിലേക്കു മനസിറക്കിവച്ച് ഉന്മത്തനാകണം. കേശാദിപാദമിരുമയിൽപ്പീലികളായി തിരയിലൊഴുകി നിറയണം.
Leader Page
മലയാളത്തിന്റെ അക്ഷരവെളിച്ചമാണ് ദീപിക. 140 വർഷമായി തുടരുന്ന ആ മാധ്യമപ്രവർത്തനം നാളിതു വരെ അതിന്റെ അടിസ്ഥാന മൂല്യങ്ങളിൽനിന്നു വ്യതിചലിച്ചിട്ടില്ല.
ദീപിക എക്കാലവും മതേതര മൂല്യങ്ങളെ ചേർത്തുപിടിച്ചിരുന്നു. ദീപിക മാത്രമല്ല, അനുബന്ധ പ്രസിദ്ധീകരണങ്ങളും സമൂഹനിർമിതിയിൽ തനതു പങ്കു നിർവഹിച്ചു. കുട്ടികളുടെ ദീപിക, ചിൽഡ്രൻസ് ഡൈജസ്റ്റ്, കർഷകൻ... ഇപ്പോൾ ദീപിക ഓൺലൈനും എടുത്തുപറയേണ്ടതാണ്.
ഡിജിറ്റൽ കാലത്തിന്റെ തുടക്കത്തിൽതന്നെ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ച ദീപിക അക്കാര്യത്തിലും മലയാളത്തിനു വഴികാട്ടിയായി.
ദീപിക ചിൽഡ്രൻസ് ലീഗ് കുഞ്ഞുങ്ങൾക്ക് വായിച്ചും പഠിച്ചും പ്രവർത്തിച്ചും വളരാനുള്ള ഒന്നാന്തരം കളരി ആയിരുന്നു. വർഷങ്ങൾക്കു മുമ്പു വായിച്ച കൊച്ചേട്ടന്റെ കത്ത് എന്ന പംക്തി ഇന്നും ഓർമയിൽ ഉണ്ട്. ഫാ. സെഡ് എം. മുഴൂർ എഴുതിയിരുന്ന ചിന്തോദ്ദീപകമായ പംക്തികൾ - ജീവിതവിജയം, വീട്ടിലേക്ക് എന്നിവയും മറക്കാനാകാത്തത്.
കാലത്തിനൊപ്പം നടക്കുകയല്ല, കാലത്തെ കൈപിടിച്ചു നടത്തുകയായിരുന്നു ദീപികയെന്ന് നിസംശയം പറയാം.
- ബിജി ഷിബു ഡയറക്ടർ, കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്
Leader Page
വിഎസ് എന്ന രണ്ടക്ഷരം ഒടുങ്ങാത്ത സമരവീര്യത്തിന്റെ ചുരുക്കപ്പേരാണ്. ഇടതുപ്രത്യയശാസ്ത്ര സിദ്ധാന്തത്തെ മുറുകെപ്പിടിച്ചു സാമാന്യ മനുഷ്യന്റെ നോവുകൾ തൊട്ടറിഞ്ഞതുകൊണ്ടാണു വേലിക്കകത്തു ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ് ജനപ്രിയ നേതാവായത്. അധികാരലബ്ധിയിലും കടന്നുവന്ന വഴികളെ മറക്കാതിരുന്ന വിഎസിന്റെ ജീവിതംതന്നെ തൊഴിലാളിവർഗ സ്നേഹത്തിന്റെ മാനിഫെസ്റ്റോയാണ്. കലഹവും പ്രതിരോധവും വിമർശനവും ചിന്തയും ഇല്ലാതെ പ്രത്യയശാസ്ത്ര ദാരിദ്ര്യത്തിൽ അമർന്നുപോയ ഇന്നത്തെ സിപിഎമ്മിനു വി.എസ് ഇല്ലാതിരുന്ന കഴിഞ്ഞ ഒരു വർഷക്കാലം ആശയദാരിദ്ര്യത്തിന്റെകൂടി വരൾച്ചാകാലമായിരുന്നു.
ചരിത്രത്തിന്റെ അഗ്നികുണ്ഡത്തിൽനിന്നുവന്ന ഒരു മനുഷ്യന്റെ കഥകൂടിയാണ് വി.എസിന്റെ രാഷ്ട്രീയജീവിതം. സ്വന്തം ജീവിതംതന്നെ അദ്ദേഹം സമരമാക്കി മാറ്റി. ജീവിതവഴിയിൽ മുഴുവൻ തടസങ്ങളായിരുന്നു. വഴിമുടക്കാൻ മുന്നിൽ നിന്നവരെ വെള്ളിയരഞ്ഞാണംകൊണ്ട് അടിച്ചോടിച്ച ബാല്യകാല കഥയെ ഓർമിക്കുംവിധം തന്നെയായിരുന്നു പിന്നീടങ്ങോട്ടു പാർട്ടിയിലെ പുതിയ കഥകളിൽ വി.എസ് പലപ്പോഴും പൊട്ടിത്തെറികൾ സൃഷ്ടിച്ചത്. വിവാദങ്ങളിൽ ചോദ്യമുയരുന്പോഴെല്ലാം സ്വന്തം കണ്ണടകൾക്കിടയിലൂടെ കണ്ണിളക്കി അതു ശരിവയ്ക്കുന്ന പ്രത്യേക വൈഭവവും വി.എസിനുണ്ടായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയെ എസ്.എ. ഡാങ്കയോട് ഉപമിച്ച് അച്ചടക്കനടപടിക്കു വിധേയനായ ശേഷവും അവിഭക്ത പാർട്ടിയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോയ കഥ പറഞ്ഞ് വലതുപക്ഷ അവസരവാദ രാഷ്ട്രീയവും വി.എസ് ഓർമിപ്പിച്ചത് ഇന്നു സിപിഎം രാഷ്ട്രീയത്തിൽ ഏറെ പ്രസക്തമാകുകയാണ്.
ഓരോ തെരഞ്ഞെടുപ്പു കഴിയുന്പോഴും സിപിഎമ്മിന്റെ ജനകീയ അടിത്തറ ഇളകുകയാണ്. പ്രത്യയശാസ്ത്ര ബുദ്ധിജീവികൾക്കുപോലും പ്രതിവിധി കണ്ടെത്താനാകാത്ത അപാരമായ തകർച്ചയിലേക്കു സിപിഎമ്മും ഇടതുപക്ഷവും വീണുപോയിരിക്കുന്നു. ബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ രാഷ്ട്രീയ ശക്തിദുർഗമായ കേരളവും തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ കൈവിട്ടു. അങ്ങനെ രാജ്യത്ത് ആകെയുണ്ടായിരുന്ന കേരളത്തിലെ കമ്യൂണിസ്റ്റു ഭരണവും (താത്കാലികമാകാം) അവസാനിച്ചു. ഓരോ തോൽവിയിലും പിഴവുകൾ തിരുത്തുമെന്നു പറയുന്നതല്ലാതെ ആത്മാർഥമായി അതുണ്ടാകുന്നില്ല. ഇവിടെയാണു വി.എസ് ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്നു പാർട്ടിക്കുള്ളിലെ അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്നവർപോലും ഇപ്പോൾ വിലപിക്കുന്നത്.
തിരുത്തൽ പോരാട്ടം തുടർന്നു
പാർട്ടിയിലെ രാഷ്ട്രീയം ഇനി പുറത്തു മിണ്ടിപ്പോകരുതെന്നു വിലക്കുന്പോഴെല്ലാം ആ വിലക്കു പൊട്ടിച്ചു വി.എസ് പറുത്തുവന്നിരുന്നു. തക്കം കിട്ടുന്പോഴെല്ലാം കപട നേതൃത്വത്തിനെതിരേ പൊട്ടിത്തെറിക്കാൻ വിഎസ് മടികാണിച്ചില്ല. അച്ചടക്കത്തിന്റെ വാൾ തലയ്ക്കു മുകളിൽ നിൽക്കുന്പോഴും പിന്തിരിപ്പിക്കാൻ കൂടെയുള്ളവർതന്നെ നന്നേ പരിശ്രമിച്ചപ്പോഴും വി.എസ് പിന്മാറിയില്ല. അനാരോഗ്യം ചൂണ്ടിക്കാണിച്ചു ഡോക്ടർമാർപോലും വി.എസിനെ മാറ്റാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ചിരിച്ചു മൗനിയായി. ജീവിതത്തിന്റെ അവസാനനാൾ വരെ ഈ തിരുത്തൽ പോരാട്ടം അദ്ദേഹം തുടർന്നു. ശക്തമായി പിന്തുണച്ചവരും കൂടെ നിന്നവരും മറുപക്ഷത്തേക്കു കുടമാറ്റിയെങ്കിലും വി.എസിലെ പോരാട്ടം അവസാനിച്ചില്ല. പാർട്ടി കമ്മിറ്റികളിലെ തീരുമാനങ്ങൾ പുറത്തു മാധ്യമങ്ങൾക്കു ലഭിക്കുന്നതിനു പിന്നിൽ വി.എസിന്റെ സന്തത സഹചാരികളാണെന്ന ഗുരുതരമായ ആരോപണം ഉണ്ടായി. ഈ ആരോപണത്തിന്റെ കുന്തമുന നീണ്ടതും വി.എസിനു നേരേയായിരുന്നു. ഇതിനും അദ്ദേഹം നേതൃത്വത്തിന് ഉചിതമായ മറുപടി നൽകി. മാധ്യമ സിൻഡിക്കറ്റെന്ന് ആരോപിക്കുന്നവർതന്നെ അതിനെ ആശ്രയിക്കുന്നു. ഇതായിരുന്നു വി.എസ് അന്നു നൽകിയ മറുപടി.
വിഎസ് എന്ന തിരുത്തൽശക്തിയുടെ അഭാവം
പിന്നീടു വി.എസ് സജീവ രാഷ്ട്രീയത്തിൽനിന്നു മാറിനിന്നപ്പോഴും സിപിഎം നേതൃയോഗങ്ങളിലെ വാർത്തകൾക്ക് ഒരു ക്ഷാമവും കേരളത്തിലുണ്ടായില്ല. അതിപ്പോഴും കൂടുതൽ തെളിമയോടെ നിർബാധം തുടരുകയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നതാണു സിപിഎമ്മിന്റെ രാഷ്ട്രീയം. പത്തുവർഷം മുന്‍പു വരെ അത് അങ്ങനെതന്നെയായിരുന്നു. എന്നാൽ ഇന്നതു പാടേ മാറി. പാർട്ടി സെക്രട്ടറി പറയുന്നതിനു മുന്‍പുതന്നെ മുതിർന്ന നേതാക്കളെന്ന പുതിയ പരിവേഷം ചാർത്തി നിൽക്കുന്ന എ.കെ. ബാലനെപ്പോലുള്ള നേതാക്കൾ അഭിപ്രായം പറയുകയാണ്. ഒടുവിൽ വിഴിഞ്ഞം ഓഹരി കൈമാറ്റത്തിലെ വിഷയത്തിൽപോലും ഭിന്നാഭിപ്രായങ്ങൾ വിവിധ സിപിഎം നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി. പത്തുവർഷത്തിനിപ്പുറം പാർട്ടി മുഖപത്രത്തിനും ധാരണാപിശക് സംഭവിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയുടെ പാപഭാരം ഏറ്റുവാങ്ങി നിൽക്കുന്ന പാർട്ടി സെക്രട്ടറി മറുപടി പയാൻ കഴിയാത്ത വിധം ദുർബലനായി. വി.എസ് എന്ന തിരുത്തൽശക്തിയുടെ അഭാവം സിപിഎം ശക്തമായി അനുഭവിച്ചുതുടങ്ങിയിരിക്കുന്നു.
സിപിഎമ്മിന് ഇന്ന് അഴിമതിവിരുദ്ധ സമരങ്ങളില്ല. വിഷയദാരിദ്ര്യമല്ല കാരണം. നേതൃത്വം നൽകാൻ വി.എസിനെപ്പോലുള്ള ഒരു സമരനേതാവിന്റെ അസാന്നിധ്യം തന്നെയാണു നിതാന്തം. അഴിമതിക്കെതിരേയുള്ള പോരാട്ടമാണു വി.എസിനെ കൂടുതൽ ജനപ്രിയനാക്കിയതും രാഷ്ട്രീയമായി ശക്തനാക്കിയതും. 20 കൊല്ലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇടമലയാർ കേസിൽ ആർ. ബാലകൃഷ്ണപിള്ളയ്ക്ക് ഒരു വർഷത്തെ ജയിൽശിക്ഷ വാങ്ങിക്കൊടുത്തത്. ഐസ്ക്രീം പാർലർ, പാമോലിൻ ഇറക്കുമതി, സൂര്യനെല്ലി എന്നിങ്ങനെ എത്ര കേസുകളാണു വി.എസ് എന്ന സമരപോരാളിയിലൂടെ കേരളം കണ്ടത്.
സന്ധി ചെയ്യാത്ത സമരപോരാളി
ഉമ്മൻ ചാണ്ടി സർക്കാരിൽ മന്ത്രിയായിരുന്ന കെ.എം. മാണിക്കു ബാർ കോഴ കേസിൽ രാജിവയ്ക്കേണ്ടിവന്നതു വി.എസിന്റെ നിയമപോരാട്ടത്തിന്റെ ഫലമായിട്ടായിരുന്നു. എന്തിന്? കഴിഞ്ഞ പത്തുവർഷം ഇടതുസർക്കാർ തന്നെ ഒളിപ്പിച്ചുവച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായിട്ടുള്ള മൈക്രോഫിനാൻസ് സാന്പത്തിക തട്ടിപ്പുകേസ് കോടതിയിലെത്തിച്ചതും സാക്ഷാൽ വിഎസ് ആയിരുന്നു. ഇപ്പോഴും ഈ കേസ് രാഷ്ട്രീയ വിവാദമായി നിലനിൽക്കുകയാണ്. ഇങ്ങനെ ആരോടും ഒന്നിനോടും സന്ധിചെയ്യാത്ത സമരപോരാളിയായിരുന്നു വിഎസ്. ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ 51 വെട്ടേറ്റ് കൊലചെയ്യപ്പെട്ടതും അതിനെത്തുടർന്നു വിഎസും അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും തമ്മിലുണ്ടായ പാർട്ടിയിലെ ആഭ്യന്തരസംഘർഷവും ഈ പാർട്ടിയുടെ ചരിത്രത്തിന്റെ ഭാഗംകൂടിയാണ്.
ക്യാപ്പിറ്റൽ പണിഷ്മെന്റ് നൽകണമെന്നും വിഗ്രഹം ചുമക്കുന്ന കഴുതയെപ്പോലെയാണെന്നുമൊക്കെ വി.എസിനെ പാർട്ടി സമ്മേളനങ്ങളിൽ അധിക്ഷേപിച്ച നേതാക്കൾപോലും അവരുടെ തെരഞ്ഞെടുപ്പുകളിൽ വോട്ടുപിടിക്കാൻ വി.എസിനെ തോളിലേറ്റി നടക്കുന്ന കാഴ്ചയും രാഷ്ട്രീയകേരളം കണ്ടതാണ്. അത്രയ്ക്കു ജനപ്രിയനായിരുന്നു വി.എസ്. അദ്ദേഹത്തെപ്പോലുള്ള ഒരു നേതാവ് ഇന്നു സിപിഎമ്മിലില്ല. അതിന്റെ പ്രത്യാഘാതങ്ങളാണു തുടർച്ചയായ തെരഞ്ഞെടുപ്പു പരാജയങ്ങളിലുൾപ്പെടെ ഇപ്പോൾ സിപിഎം നേരിടുന്നത്.
Leader Page
ദൈനംദിന ജീവിതത്തിന്റെ ഭാഗംതന്നെയാണ് നമുക്ക് പൊതുനിരത്തുകൾ. സഞ്ചാരസ്വാതന്ത്ര്യത്തിന്റെ മുന്നണിപ്പോരാളികളായി നിലകൊള്ളുന്ന നമ്മുടെ റോഡുകളോട് നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, പഞ്ചായത്ത് റോഡ് തുടങ്ങി തിരിച്ചുവ്യത്യാസങ്ങൾ ഒന്നുമില്ലാതെ നാം ചെയ്യുന്നതോർത്താൽ ഹാ കഷ്ടം എന്നേ പറയാനുള്ളൂ.
ജനസംഖ്യാ അനുപാതത്തിനനുസൃതമായി നമ്മുടെ റോഡ് സൗകര്യങ്ങൾ വികസിച്ചിട്ടുണ്ടോ എന്നതു സംശയമാണ്. ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യയിലെ വൻ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഇത് ശരിവയ്ക്കുന്നു. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും അതിന്റെ തീവ്രത കുറഞ്ഞ മുഖങ്ങളാണ്. ഹൈവേകൾ ഒഴിച്ചാൽ കഷ്ടിച്ച രണ്ടു വലിയ വാഹനങ്ങൾക്ക് കടന്നുപോകാവുന്നതാണ് നമ്മുടെ നാട്ടിലെ മഹാഭൂരിപക്ഷം റോഡുകളും. അതുകൊണ്ടുതന്നെ വൺവേ എന്നത് പലപ്പോഴും നമ്മുടെ സുന്ദരസ്വപ്നമായി അവശേഷിക്കുന്നു. വാഹനപ്പെരുപ്പം നമ്മുടെ പൊതുനിരത്തുകളെ ബാധിക്കുന്ന പ്രശ്നമാണ്.
ദിവസേന എന്നോണമാണ് ഇന്ത്യൻ വാഹനവിപണിയിൽ പുതിയ മോഡലുകൾ നിലവിൽ വരുന്നത്. ടു വീലറുകൾ, ഹാച്ച് ബാക്ക്, സെഡാൻ, എസ്യുവി, മിഡ് സൈസ് എസ്യുവി, കോംപാക്ട് എസ്യുവി, എംയുവി ഡീസൽ, പെട്രോൾ, ഹൈബ്രിഡ്, ഇലക്ട്രിക് എന്നിവയിൽനിന്ന് ഏത് തെരഞ്ഞെടുക്കണമെന്ന ആശങ്കയിലേക്കാണ് കമ്പനികൾ മത്സരബുദ്ധിയോടെ നമ്മെ നയിക്കുന്നത്. ഒരു കുടുംബത്തിന് ഒരു വാഹനം എന്ന നിലയിൽനിന്ന് ഒരു വീട്ടിൽതന്നെ ഒന്നിലധികം കാറുകൾ എന്ന നിലയിലേക്ക് നാം പരിണമിച്ചുകഴിഞ്ഞിരിക്കുന്നു. ഒരു വ്യക്തിക്ക് ഒരു വാഹനം എന്ന ലക്ഷ്യത്തിലേക്ക് നാം അതിവേഗം മുന്നേറുകയുമാണ്. ഈ വാഹനപ്പെരുപ്പം എങ്ങനെ നേരിടും എന്നറിയാതെ കുഴഞ്ഞുനിൽക്കുന്ന റോഡുകളോടാണ് നമ്മൾ തീർത്തും കണ്ണിൽ ചോരയില്ലാതെ പെരുമാറുന്നത്.
അടിസ്ഥാന ആശയത്തെ കാറ്റിൽപ്പറത്തി
ഗതാഗതത്തിന് ഉപയോഗിക്കപ്പെടേണ്ടവയാണ് റോഡുകൾ എന്ന അടിസ്ഥാന ആശയത്തെ കാറ്റിൽപ്പറത്തിക്കൊണ്ട് റോഡുകൾ നമ്മുടെ എല്ലാത്തരം പ്രകടനങ്ങളുടെയും വേദികൾ കൂടിയാവുകയാണ്. വിവിധ മതവിഭാഗങ്ങളിൽ പെട്ടവരുടെ പെരുന്നാളുകൾ, ഉത്സവങ്ങൾ, പ്രദക്ഷിണങ്ങൾ, ഘോഷയാത്രകൾ, ആനയും അമ്പാരിയും, മുത്തുക്കുടയും രൂപങ്ങളും, കൊടി തോരണങ്ങളും ഒക്കെയായി ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ ഗതാഗത സംവിധാനം ആകമാനം തകരാറിലാകുന്നു.
തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാർഥികളുടെ പര്യടനം കൂടാതെ കാൽനടജാഥ, ഇരുചക്രവാഹനജാഥ, മുച്ചക്രവാഹന ജാഥ, റോഡ്ഷോ തുടങ്ങിയവയൊക്കെയായി പൊതുനിരത്തുകളിൽ തിരക്കൊഴിയുന്നതേയില്ല! “ഈ വാഹനത്തിന് തൊട്ടുപിന്നാലെ തുറന്ന വാഹനത്തിൽ നമ്മെ അഭിസംബോധന ചെയ്യാൻ എത്തുന്ന നമ്മുടെ പ്രിയങ്കരനായ/ പ്രിയങ്കരിയായ സ്ഥാനാർഥി….” എന്ന് അനൗൺസ്മെന്റ് കേൾക്കുമ്പോൾ നമുക്ക് ഉറപ്പിക്കാം നമ്മുടെ വിലയേറിയ സമയം വീണ്ടും പെരുവഴിയിലാകുകയാണെന്ന്. തെരഞ്ഞെടുപ്പ് ഫലം വന്നാൽ വിജയാഘോഷവും നന്ദിപ്രകടനവും വീണ്ടും റോഡിൽതന്നെ. റോഡ് ഷോകളുടെ കാലത്ത് പൊതുവഴി മനുഷ്യന് സഞ്ചരിക്കാൻ ഉള്ളതാണെന്ന് എല്ലാ രാഷ്ട്രീയപാർട്ടികളും മറന്നുപോകുന്നു.
പൊതുനിരത്തിൽ ശക്തിപ്രകടനങ്ങൾ
ഇതിനും പുറമേയാണ് പൊതുനിരത്തിൽ അരങ്ങേറുന്ന വിവിധ സംഘടനകളുടെയും സമുദായങ്ങളുടെയും ശക്തിപ്രകടനങ്ങൾ. ഏതെങ്കിലും ഒരു മൈതാനിയിൽ ഒന്നിച്ചു കൂടുന്നതിനുമുമ്പ് ഒരു ജാഥ, ശക്തി പ്രകടനങ്ങൾ നിർബന്ധമാണ്. ആ ശക്തിപ്രവാഹത്തിൽ ഗതാഗതം സ്തംഭിക്കട്ടെ, ആംബുലൻസുകൾപോലും നിശ്ചലമാകട്ടെ! നമ്മുടെ പ്രതിഷേധാഗ്നികളും സമരജ്വാലകളും എത്രയധികം പെട്രോളും ഡീസലും ആണ് കത്തിച്ചുതീർക്കുന്നത്! (ഗതാഗതക്കുരുക്കിൽ പെടുന്ന വാഹനങ്ങളുടെ) പ്രതിഷേധം പെട്രോൾ ഡീസൽ വിലവർധനയ്ക്ക് എതിരാണെങ്കിൽകൂടി!
വിവിധ സാമൂഹിക വിഷയങ്ങളോടുള്ള പ്രതികരണത്തിനും നമ്മൾ പലപ്പോഴും വേദിയാക്കുന്നത് പൊതുവഴികളെത്തന്നെയാണ്. തെരുവുനാടകം, ഫ്ലാഷ് മോബ്, മൗനജാഥ, കലാരൂപം ഏതുമാകട്ടെ, അരങ്ങേറ്റവേദി പൊതുവഴിതന്നെ.
പൊതുനിരത്തുകൾ ഇല്ലാതെ നമുക്കെന്ത് ആഘോഷം? വന്നുവന്ന് നൃത്തനൃത്യാദികൾക്കും പൊതുവഴികൾ വേദിയാവുകയാണ്. ഒരു ആഘോഷത്തിന്റെ ഭാഗമായി പൊതുനിരത്ത് കൈയേറി ഡാൻസ് പ്രോഗ്രാം സംഘടിപ്പിച്ചവർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് ഈ അടുത്തിടെ നാം കേട്ട വാർത്തയാണ്.
പ്രകടനങ്ങളുടെ രംഗവേദിയായി മാറി
ഓണം വന്നാലും, ഉണ്ണി പിറന്നാലും, പുതുവർഷമെത്തിയാലും പൊതുനിരത്തുകളുടെ സ്ഥിതി ഒന്നുതന്നെ. ഓണാഘോഷത്തിന്റെ ഭാഗമായി റോഡ് കൈയേറി വടംവലി മത്സരം നടത്തുക, നാട്ടുകാരെ കാഴ്ചക്കാരാക്കി പുലികളിയും ചെണ്ടകൊട്ടും അവതരിപ്പിക്കുക, ക്രിസ്മസ് റാലികൾ സംഘടിപ്പിക്കുക, പുതുവർഷാഘോഷത്തിന്റെ ഭാഗമായി പൂത്തിരികളും കമ്പിത്തിരികളും കത്തിച്ച് ആഹ്ലാദ പ്രകടനങ്ങൾ നടത്തുക എന്നിങ്ങനെ വിവിധങ്ങളായ പ്രകടനങ്ങളുടെ രംഗവേദിയായി റോഡുകൾ മാറിക്കഴിഞ്ഞു.
പറയാനാണെങ്കിൽ ഇനിയുമേറെയുണ്ട്. റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന ട്രാൻസ്ഫോർമറുകൾ, കന്പിത്തൂണുകൾ, വഴിയ്ക്കിരുപുറവും വലിച്ചെറിഞ്ഞിട്ടുള്ള മാലിന്യക്കെട്ടുകൾ, വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും, കാഴ്ച മറയ്ക്കുന്ന വൻ പരസ്യപ്പലകകൾ, മൈൽക്കുറ്റികളിലും സ്ഥലനാമ ബോർഡുകളിലും പോലും പതിപ്പിച്ചിരിക്കുന്ന നോട്ടീസുകൾ... പദയാത്രികര്‍ക്കു വേണ്ടിയുള്ള ചുരുക്കം ചില ഫുട്പാത്തുകളിൽ പാർക്കുചെയ്യുന്ന വണ്ടികൾ, തെരുവുകച്ചവടക്കാർ, ഇളകിയ ടൈലുകൾ, മൂടിയില്ലാത്ത ഓടകൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ അപര്യാപ്തതകൾ, സ്റ്റോപ്പുകളിൽ നിർത്താത്ത ബസുകൾ...
അപരന്റെ മൂക്കിൻതുമ്പിൽ അവസാനിക്കുന്നതാണ് എന്റെ സ്വാതന്ത്ര്യം എന്ന തിരിച്ചറിവിലേക്ക്, മറ്റൊരാളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ എനിക്ക് ബാധ്യതയുണ്ട് എന്ന ബോധ്യത്തിലേക്ക് നാം വളർന്നാൽ പൊതുനിരത്തുകൾ ഒരു പക്ഷേ, കുറേക്കൂടി സഞ്ചാരക്ഷമമാകും. വിള്ളലുകളും കുഴികളും തെരുവുനായ്ക്കളും നമ്മെ നോക്കി പല്ലിളിക്കുമെങ്കിൽ കൂടി!
(കോട്ടയം ബിസിഎം കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ് ലേഖിക)
Leader Page
കൗമാരകാലം മുതല്‍ ദീപിക നെഞ്ചിൽതന്നെയുണ്ട്. ആശയശക്തിയും ആദർശശുദ്ധിയുമുള്ള അക്ഷര ആയുധമായി ദീപികയുടെ വിശ്വാസ്യത ഇന്നും നിലനിൽക്കുന്നു.
നമുക്കെതിരേ ശത്രുകരങ്ങൾ ഉയരുമ്പോൾ നീതിക്കുവേണ്ടി സ്വരമുയർത്തി പടവെട്ടാനായി ദീപിക എന്നൊരു പത്രപരിചയല്ലാതെ മറ്റൊന്നില്ല. സാഹോദര്യവും സത്യസന്ധതയും നീതിബോധവും മാനവ ഐക്യവും മാനവിക മൂല്യങ്ങളും നിറഞ്ഞുനിൽക്കട്ടെ ദീപികയുടെ അകംപുറം പേജുകൾ.
എന്നും കെടാതെ ആളിക്കത്തുന്ന ദീപിക ദീപം കെട്ടടങ്ങാതെ പുത്തൻ വീക്ഷണത്തോടെ എന്നെന്നും പ്രശോഭിച്ചു നിൽക്കാൻ വേണ്ട സംരക്ഷണമേകാം. സത്യം മുറുകെപ്പിടിച്ച് മുന്നേറുന്ന ദീപികയ്ക്ക് ഇനിയും തലമുറകൾക്കു വേണ്ടി ദർശന ബോധത്തോടെ സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ട് തിരുത്തൽ ശക്തിയായി ആശയശക്തിയോടെ മുന്നേറാൻ കഴിയട്ടെ.
ജോയ്സ് മുക്കുടം, സീറോമലബാർ സഭാ പ്രോ ലൈഫ് അപ്പൊസ്തലേറ്റ് ഗ്ലോബൽ സെക്രട്ടറി
Leader Page
പതിനായിരക്കണക്കിന് മനുഷ്യരെ മരണത്തിലേക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും തള്ളിവിട്ട അതിമാരക കളനാശിനിക്ക് ഇന്ത്യയിൽ അവസാനം വിലക്കു വരുന്നു. മനുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മാരക കളനാശിനി പാരക്വാറ്റ് ഇന്ത്യയിൽ നിരോധിക്കാനാണ് കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി "പാരക്വാറ്റ് ഡൈക്ലോറൈഡ് നിരോധന ഉത്തരവ്, 2026'ന്റെ കരട് ജൂലൈ 13ന് കേന്ദ്രം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഓഗസ്റ്റ് 13നകം പൊതുജനങ്ങൾക്കും ഈ കളനാശിനിയുടെ വ്യാപാരവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയത്തെ അഭിപ്രായങ്ങൾ അറിയിക്കാം. പാരക്വാറ്റ് നിരോധനം പരിശോധിക്കാൻ 2026 ജനുവരിയിൽ കേന്ദ്ര ഗവൺമെന്റ് കൃഷി ശാസ്ജ്ഞരും ഡോക്ടർമാരും അടങ്ങിയ വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു.
ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മൂന്നാമത്തെ കളനാശിനിയാണ് പാരക്വാറ്റ് ഡൈക്ലോറൈഡ്. ഇന്ത്യയിലും കേരളത്തിലും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കളനാശിനികളിലൊന്നാണിത്. 2023-24ൽ 1.05 ലക്ഷം ടൺ പാരക്വാറ്റാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. 1500 കോടി രൂപയാണ് ഈ കളനാശിനിയുടെ ഇന്ത്യയിലെ വാർഷിക മാർക്കറ്റ്. മനുഷ്യരിലും മൃഗങ്ങളിലും ഈ കളനാശിനിയുമായുള്ള സമ്പർക്കം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. ഈ കളനാശിനി ഉള്ളിൽ ചെന്നാൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുമെന്നതിനാൽ കളനാശിനിയാണെന്നു പെട്ടെന്ന് തിരിച്ചറിയാറില്ല. വൃക്ക, കരൾ തുടങ്ങിയ ആന്തരികാവയവങ്ങൾ ക്രമേണ തകരാറിലാകും. അവസാനം ശ്വാസകോശത്തെ ബാധിക്കും. ഫൈബ്രോസിസ് ബാധിച്ച് ശ്വാസകോശം നശിക്കും. തലച്ചോറിലെ കോശങ്ങളെ ബാധിച്ച് പാർക്കിൻസൺസ് രോഗത്തിനു കാരണമാകും. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങൾ പരിശോധിച്ച വിദഗ്ധ സമിതി ഐകകണ്ഠേ്യന ഈ കളനാശിനി നിരോധിക്കാൻ ശിപാർശ ചെയ്യുകയായിരുന്നു.
മാരകവിഷം
ഇന്ത്യയിൽ കീടനാശിനിയുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഏറ്റവും കൂടുതൽ സംഭവിക്കുന്നത് പാരക്വാറ്റ് ഉള്ളിൽ ചെന്നാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത് ഏറ്റവും രൂക്ഷം. ആറു വർഷത്തെ കണക്കുകൾ പഠനവിധേയമാക്കിയ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഈ കളനാശിനി അടിയന്തരമായി നിയന്ത്രിക്കണമെന്ന് തമിഴ്നാട്ടിലെയും ആന്ധ്രപ്രദേശിലെയും ചീഫ് സെക്രട്ടറിമാർക്കു കത്തെഴുതിയിരുന്നു. പാരക്വാറ്റ് വിഷബാധയേറ്റ 80.9 ശതമാനം ആളുകളും ആശുപത്രിയിൽ അഡ്മിറ്റാകുന്ന ഘട്ടത്തിൽതന്നെ മൃതിയടയുന്നതായി ഈ ഡോക്ടർമാരുടെ പഠനത്തിൽ കണ്ടെത്തി. പാരക്വാറ്റ് നിരോധിച്ച ദക്ഷിണ കൊറിയ, തായ്വാൻ എന്നീ രാജ്യങ്ങളിൽ കുറഞ്ഞ കാലംകൊണ്ട് കീടനാശിനിയുമായി ബന്ധപ്പെട്ട മരണങ്ങളിൽ 50 ശതമാനത്തോളം കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ആത്മഹത്യ ചെയ്യാൻ ആളുകൾ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന കീടനാശിനിയാണ് പാരക്വാറ്റ്. ഈ കളനാശിനി സ്ഥിരമായി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ മുൻനിരയിൽ ഹൈദരാബാദിലെ ഡോക്ടേഴ്സ് എഗൻസ്റ്റ് പാരക്വാറ്റ് പോയിസൺ (ഡിഎപിപി) എന്ന സംഘടനയുമുണ്ട്. പാരക്വാറ്റ് ഉള്ളിൽ ചെന്നാൽ മരണനിരക്ക് ഏകദേശം 90 മുതൽ 95 ശതമാനം വരെയാണെന്നും അതിജീവന നിരക്ക് തീരെ കുറവാണെന്നും ഈ സംഘടന പറയുന്നു. അതിജീവിക്കുന്നവർതന്നെ പിന്നീട് അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും.
ഞെട്ടിക്കുന്ന കണക്കുകൾ
കേരളത്തിന്റെ തോട്ടം മേഖല വർഷങ്ങളായി ഈ കളനാശിനി സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ഭീതിയിലാണ്. ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിയോടു ചേർന്ന തേയില, ഏലം തോട്ട മേഖലകളാണു കൂടുതൽ ഭീഷണി നേരിടുന്നത്. മറുമരുന്നില്ലാത്ത മാരക വിഷമാണ് പാരക്വാറ്റ്. നേരിയ അളവിൽ ഉള്ളിൽ ചെന്നാൽപോലും മരണം സുനിശ്ചിതം. ഒരു ഗ്ലാസ് വേണമെന്നില്ല, ഒരു സ്പൂൺ ഉള്ളിൽ ചെന്നാലും മരിക്കും. മരണം വേദനാജനകമായിരിക്കും. കഷ്ടിച്ച് രക്ഷപ്പെടുന്ന കേസുകളിൽ വളരെക്കാലം കഴിയുമ്പോൾപോലും ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ തകരാറിലാകും.
കോട്ടയം മെഡിക്കൽ കോളജിൽ 2025ലെ ആദ്യത്തെ ആറു മാസങ്ങളിൽ പാരക്വാറ്റ് വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 23 പേർ മരിച്ചു. ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിൽനിന്നു നിരവധിയാളുകളാണ് ഓരോ വർഷവും പാരക്വാറ്റ് വിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. പാരക്വാറ്റ് അറിയാതെ ഉള്ളിൽ ചെന്നവരും കളനാശിനി തളിച്ചവരും ആത്മഹത്യക്ക് ഉപയോഗിച്ചവരുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. വർഷങ്ങളായി കേരളത്തിലെ റബർ, തേയില, കാപ്പി, ഏലം തോട്ട മേഖലകൾ ഈ കളനാശിനിയുടെ അനിയന്ത്രിത ഉപയോഗത്തിന്റെ ഭീഷണിയിലാണ്.
2011ൽ സംസ്ഥാന സർക്കാർ കേരളത്തിൽ പാരക്വാറ്റിന്റെ ഉപയോഗം നിരോധിച്ചു. നിരോധനം നിലനിന്നപ്പോഴും അയൽ സംസ്ഥാനങ്ങളിൽനിന്ന് ഇത് സുലഭമായി ലഭിക്കുമായിരുന്നു. നിരോധനത്തിനെതിരേ ചില കീടനാശിനി നിർമാണ കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചു.1968ലെ ഇന്ത്യൻ കീടനാശിനി നിയമം അനുസരിച്ച് സംസ്ഥാന സർക്കാരിന് ഒരു കീടനാശിനി പരമാവധി 60 ദിവസത്തേക്കു മാത്രമേ നിരോധിക്കാൻ സാധിക്കൂ. ഇത് പിന്നീട് 30 ദിവസത്തേക്കുകൂടി നീട്ടാം. ഇതിന്റെ അടിസ്ഥാനത്തിൽ 2022ൽ കേരളത്തിലെ പാരക്വാറ്റ് നിരോധനം കേരള ഹൈക്കോടതി നീക്കി.
കള മാത്രമല്ല മനുഷ്യനും ഇര
ലോകാരോഗ്യ സംഘടന "മിതമായി അപകടകാരിയായ' വിഷവസ്തുവിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും അത്യന്തം മാരകമാണ് ഈ കളനാശിനി. ഇത് തേയില, കാപ്പി, റബർ എന്നീ തോട്ടവിളകളും മുന്തിരി,ആപ്പിൾ, നെല്ല്, ഗോതമ്പ്, മക്കച്ചോളം എന്നീ ഭക്ഷ്യവിളകളും ഉൾപ്പെടെ 10 വിളകളിൽ മാത്രം ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ അനുമതി. ജലാശയങ്ങളിലെ കളകൾ നീക്കാനും ഇത് തളിക്കാം.10 വിളകളിൽ മാത്രം ഉപയോഗിക്കാൻ അംഗീകാരമുള്ള പാരക്വാറ്റ് 23 വിളകളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് മൂന്നു വർഷം മുമ്പ് പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്വർക്ക് (ഇന്ത്യ) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ശിപാർശ ചെയ്യപ്പെടാത്ത വിളകളിലും വ്യാപകമായി ഉപയോഗിക്കുന്നു. ഒരു നിയന്ത്രണവുമില്ലാതെ വിറ്റഴിക്കുന്നതിനാൽ പാരക്വാറ്റ് ആത്മഹത്യക്കും കൊലപാതകത്തിനുമെല്ലാം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു.
ഈ വിഷം മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. അതിലൂടെ അത് വൃക്കകൾ, കരൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങളിലെത്തും. ശ്വാസകോശങ്ങൾക്കാണ് ഏറ്റവും കൂടുതൽ നാശം വരുത്തുക. പിന്നീട് ചികിത്സിച്ചു ഭേദമാക്കാനും സാധിക്കില്ല. ജലാശയങ്ങളിൽ കള നശീകരണത്തിന് വ്യാപകമായി ഉപയോഗിക്കുന്നത് ജലസ്രോതസുകളെ മലിനമാക്കും. ജലജീവികളുടെ വൈവിധ്യത്തിനും ഹാനികരമാണ്. കടലിലെ മത്സ്യങ്ങളേക്കാൾ ശുദ്ധജല മത്സ്യങ്ങൾക്കാണ് പാരക്വാറ്റ് കൂടുതൽ അപകടകരം. ഇത് ഉള്ളിൽ ചെല്ലുന്ന മനുഷ്യർക്കും ജീവികൾക്കും മാത്രമല്ല, പരിസ്ഥിതിക്കും അപകടകരമാണ്. കളകൾ നശിച്ചതിനു ശേഷവും പാരാക്വാറ്റ് മണ്ണിൽതന്നെ ദീർഘകാലം അവശേഷിക്കും.
പാരക്വാറ്റ് ഒരു നോൺ-സെലക്ടീവ് കോൺടാക്റ്റ് കളനാശിനിയാണ്. വേരുകളെ ബാധിക്കാതെ സമ്പർക്കത്തിൽ വരുന്ന എല്ലാ സസ്യങ്ങളുടെയും പച്ച ഭാഗങ്ങൾ നശിപ്പിക്കുന്നു. 65 വർഷമായി പാരക്വാറ്റ് വിപണിയിലുണ്ട്. ഇന്ത്യയിൽ ഇതിന്റെ നിർമാണത്തിന് 1500ലേറെ കമ്പനികൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. പാരക്വാറ്റ് കളനാശിനി നാഡീവ്യവസ്ഥയുടെ ശിഥിലീകരണത്തിലൂടെ പാർക്കിൻസൺസ് ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്കു കാരണമായി എന്ന പരാതിയുമായി അമേരിക്കൻ കോടതികളിൽ പതിനായിരക്കണക്കിന് കേസുകൾ നിലവിലുണ്ട്. പാരക്വാറ്റ് നിർമാതാക്കളായ ബഹുരാഷ്ട്ര കമ്പനി സിൻജെന്തയ്ക്കും വിതരണക്കാർക്കുമെതിരേയാണ് കേസുകൾ. പാർക്കിൻസൺസ് ബാധിച്ച വ്യക്തികളോ അവരുടെ ജീവിത പങ്കാളികളോ ആണ് പരാതിക്കാർ.
Leader Page
സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 2024ലെ ജനന-മരണ കണക്കുകളുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിലെ ആകെ ജനസംഖ്യ 357.58 ലക്ഷം ആണ്. ഇതിൽ 171.56 ലക്ഷം പുരുഷൻമാരും 186.02 ലക്ഷം സ്ത്രീകളുമാണ്. പതിവുപോലെ സ്ത്രീകളുടെ എണ്ണം പുരുഷൻമാരേക്കാൾ മുന്നിട്ടു നില്ക്കുന്നു.
2023ൽ 3,93,231 കുട്ടികൾ ജനിച്ചപ്പോൾ 2024ൽ അത് 3,44,766 ആയി കുറഞ്ഞു. ആകെ ജനസംഖ്യയിൽ സ്ത്രീകൾ മുന്നിലെങ്കിലും 2024ൽ ആകെ ജനിച്ചതിൽ 50.78% ആൺകുട്ടികളും 49.22% പെൺകുട്ടികളുമായിരുന്നു. ആൺ-പെൺ അനുപാതത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നേരിയ വ്യത്യാസം മാത്രമാണുള്ളത്. 2023ലെ സ്ത്രീ-പുരുഷ അനുപാതം 966 ആയിരുന്നത് 2024ൽ 969 എന്നായി മാറിയിട്ടുണ്ട്. ഇത് ഏറ്റവും ഉയർന്നു നില്‍ക്കുന്നത് കണ്ണൂർ ജില്ലയിലാണ് (986) കുറവ് കോട്ടയത്തും (950).
കേരളത്തിലെ ജനന നിരക്ക് 2023ൽ 11.06 ആയിരുന്നത് 2024 ആയപ്പോൾ 9.64 കുറഞ്ഞു. ജനനനിരക്കിൽ മുൻവർഷത്തേക്കാൾ 1.42 കുറവ് ഒരു വർഷം കൊണ്ട് രേഖപ്പെടുത്തി. മുൻവർഷങ്ങളിലും കേരളത്തിലെ ജനന നിരക്ക് കുറഞ്ഞു വരുകയായിരുന്നു. മുൻ വർഷത്തേതുപോലെതന്നെ ജനന നിരക്ക് ഏറ്റവും കുറവ് കണക്കാക്കപ്പെട്ടത് 2024ലും ആലപ്പുഴയിലാണ് 5.28.
കൂടിയ ജനന നിരക്ക് ഇത്തവണയും മലപ്പുറം ജില്ലയിലാണ് 15.16. കേരളത്തിന്റെ ആകെ ജനനനിരക്ക് 9.64 ആണ്. ഇതിനേക്കാൾ വളരെ കൂടിയ നിരക്കാണ് മലപ്പുറത്തേത്. ആലപ്പുഴയിൽ സംസ്ഥാന നിരക്കിനേക്കാൾ 4.38ന്റെ കുറവ് രേഖപ്പെടുത്തുന്നു. കേരളത്തിലെ കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തുന്ന ആലപ്പുഴ ജില്ലയും കൂടിയ നിരക്ക് രേഖപ്പെടുത്തുന്ന മലപ്പുറവും തമ്മിലുള്ള വ്യത്യാസം 9.88 ആണ്. ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (ടിഎഫ്ആർ) 2023ൽ 1.35 ആയിരുന്നത് 2024ൽ 1.19 ആയി കുറഞ്ഞു.
2024ലെ 98.33 % ജനനവും ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമാണ് നടന്നത് എന്നത് കേരളത്തിന്റെ ഉയർന്ന ആരോഗ്യ നിലവാരത്തിന്റെ ലക്ഷണമാണ്. കേരളത്തിലെ 43.23 % ജനനവും സിസേറിയനിലൂടെ ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. 2024ൽ ഏറ്റവുമധികം കുട്ടികൾ ജനിച്ചത് മേയിലാണ് (9.49 %), കുറവ് ഡിസംബറിലും (7.68 %). 18.37 % കുട്ടികൾക്ക് ജനനസമയത്ത് തൂക്കക്കുറവ് അനുഭവപ്പെട്ടിരുന്നു.
2023ലേതുപോലെ 2024ലും 25-29 പ്രായപരിധിയിലുള്ള അമ്മമാരാണ് കൂടുതൽ കുട്ടികൾക്ക് ജന്മം നല്‍കിയത്. 2010ൽ ജനന നിരക്ക് 15.75 ആയിരുന്നത് 15 വർഷം കൊണ്ട് 9.64 ആയി കുറഞ്ഞിരിക്കുന്നു. ജനനനിരക്കിൽ വലിയ ഒരു കുറവാണ് രേഖപ്പെടുത്തുന്നത്. 2024ൽ കേരളത്തിലെ നഗരങ്ങളിൽ 2,27,986 (66.13 %) ജനിച്ചപ്പോൾ ഗ്രാമങ്ങളിൽ ജനിച്ചവർ 1,16,780 (33.87 %) മാത്രമായിരുന്നു.
മരണക്കണക്ക്
കേരളത്തിൽ 2023ൽ രജിസ്റ്റർ ചെയ്യപ്പെട്ട മരണങ്ങൾ 3,04,286 ആയിരുന്നു. എന്നാൽ 2024ൽ അത് 3,13,553 ആയി ഉയർന്നു. 2023ലെ മരണ നിരക്ക് 8.56 ആയിരുന്നത് 2024ൽ 8.77 ആയി വർധിച്ചു. മരണ നിരക്കിൽ മുൻവർഷത്തേക്കാൾ 0.21ന്റെ വർധന രേഖപ്പെടുത്തി. 2022ലേതിനേക്കാൾ മരണനിരക്ക് 2023ൽ കുറവായിരുന്നു, എന്നാൽ 2024ൽ വർധന ഉണ്ടായിരിക്കുന്നു. മുൻ വർഷങ്ങളിലേതുപോലെ മരണത്തിൽ പുരുഷൻമാർ മുന്നിട്ടു നില്ക്കുന്നു. 2024ൽ മരിച്ചവരിൽ 54.59 % പേർ പുരുഷൻമാരും 45.40 % പേർ സ്ത്രീകളുമായിരുന്നു.
ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയ ജില്ല 2024ലും കോട്ടയമാണ് (12.39). മുൻ വർഷത്തേതുപോലെ മരണനിരക്ക് ഏറ്റവും കുറവ് മലപ്പുറം ജില്ലയാണ് (5.24). ഏറ്റവും ഉയർന്ന ജനന നിരക്കും ഏറ്റവും താഴ്ന്ന മരണ നിരക്കും 2023ലും മലപ്പുറം ജില്ലയിലായിരുന്നു. ശിശു മരണനിരക്ക് കേരളത്തിൽ 2024ൽ 5.03 ആയി കുറയുകയുണ്ടായി. 2023ൽ ഇത് 5.26 ആയിരുന്നു. എന്നാൽ ശിശു മരണനിരക്ക് ആകെ മരണവുമായി താരതമ്യം ചെയ്യുമ്പോൾ 2023ൽ 0.68 % ആയിരുന്നത് 2024ൽ 0.55 % ആയും കുറഞ്ഞിട്ടുണ്ട്.
2023ൽ ആശുപത്രികളിലും സ്ഥാപനങ്ങളിലുമായി മരിച്ചവവർ ആകെ മരിച്ചവരുടെ 56.12 % ആയിരുന്നു എങ്കിൽ 2024ൽ ഇത് 51.97 % ആയി കുറഞ്ഞു. 2010ലെ മരണനിരക്ക് 6.88 ആയിരുന്നത് 2024 ആയപ്പോഴേക്കും 8.77 ആയി ഉയർന്നിരിക്കുന്നു. 2024ൽ നഗരങ്ങളിൽ മരിച്ചവരുടെ എണ്ണം 1,15,294 (36.77 %) ആയിരുന്നു. ഗ്രാമങ്ങളിൽ ഇത് 1,98,259 (63.23 %) ആണ്. മരണം ഗ്രാമങ്ങളിൽ കൂടിയിരുന്നപ്പോൾ ജനനം നഗരത്തിലാണ് കൂടുതൽ. മരണനിരക്ക് ഏറ്റവും കൂടിയിരുന്നത് ജൂലൈയിലായിരുന്നു, കുറവ് നവംബറിലും.
2024ലെ മരണകാരണങ്ങളിൽ പ്രധാനമായിരുന്നത് ഹൃദയാഘാതവും അർബുദവുമാണ്. 43.07 % പേർ ഹൃദയാഘാതം മൂലം മരിച്ചപ്പോൾ 16.48 % പേർ മരിച്ചത് അർബുദബാധ മൂലമാണ്. ആസ്ത്മയാണ് തൊട്ടുപിന്നിൽ 10.77 %. 5.86 ശതമാനം പേർ ആത്മഹത്യയിലൂടെ മരിച്ചു. റോഡപകടങ്ങളിൽപെട്ടുള്ള മരണം 1.90 % ആണ്.
Leader Page
അനവധി തലമുറകള്‍ക്കു വഴികാട്ടിയാണ് ദീപിക. ആദരണീയനായ നിധീരിക്കല്‍ മാണിക്കത്തനാരിലൂടെ ആരംഭിച്ച് കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകിയ പത്രമാണിത്.
സാമൂഹിക, ധാര്‍മിക മൂല്യങ്ങളില്‍ അടിയുറച്ചു മുന്നോട്ടുപോകുന്നതില്‍ ദീപിക പുലര്‍ത്തുന്ന പ്രതിബദ്ധത പ്രശംസാര്‍ഹമാണ്. കരുത്തുറ്റ എഡിറ്റോറിയല്‍ ദീപികയെ എന്നും വ്യത്യസ്തമായി നിലനിര്‍ത്തുന്നു. സംസ്ഥാനത്തെ നിരവധി സാമൂഹിക പ്രശ്നങ്ങളില്‍ സമയോചിതമായ ഇടപെടലുകള്‍ നടത്താന്‍ ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കുടിയിറക്ക്, വിലവര്‍ധന, നീതിനിഷേധം എന്നിവയ്ക്കെതിരേ തൂലിക ചലിപ്പിക്കാന്‍ ദീപികയ്ക്കായിട്ടുണ്ട്. ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ദീപികയെന്നു നിസംശയം പറയാം. ശതോത്തര റൂബി ജൂബിലി ആഘോഷിക്കുന്ന ദീപികയ്ക്ക് ഒരായിരം ആശംസകള്‍.
- ടോമി ഓടയ്ക്കല്‍ പ്രസിഡന്റ്, ദിവ്യരക്ഷാലയം, മൈലക്കൊമ്പ്, തൊടുപുഴ
Leader Page
ഇത് ഭ്രമയുഗമാ... കലിയുഗത്തിന്റെ ഒരു അപഭ്രംശം... ഇതു പറയുന്പോൾ കൊടുമൺപോറ്റിയുടെ മുഖത്ത് പടരുന്ന ഒരു ചിരി, അയാൾ യഥാർഥത്തിൽ ചിരിക്കുകയാണോ അതോ കൊലവിളി നടത്തുകയാണോ... പ്രേക്ഷകരെ ഭ്രമലോകത്തിലേക്കു കൊണ്ടുപോയ കൊടുമൺപോറ്റി. യാഥാർഥ്യമോ ഫാന്റസിയോ എന്ന് പകച്ചുപോകുന്ന നിമിഷങ്ങൾ. ഭ്രമയുഗത്തിലൂടെ നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തിന്റെ മഹാനടൻ ദേശീയ പുരസ്കാരം നേടുന്പോൾ കൊടുമൺപോറ്റിയുടെ ആ ചിരി, അതായിരിക്കാം പുരസ്കാര ജൂറിയേയും ഭ്രമിപ്പിച്ചത്.പുരസ്കാരങ്ങൾ മമ്മൂട്ടിയെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. കരിയറിലുടനീളം അദ്ദേഹത്തിനു ലഭിച്ച ബഹുമതികൾക്ക് കണക്കില്ല. ഇതിനിടയിൽ മലയാളസിനിമ മാറി, അഭിനയശൈലിയും മാറി. ആ മാറ്റത്തിനൊപ്പമുള്ള സഞ്ചാരമായിരുന്നു മമ്മൂട്ടിയുടേത്. മാറുന്ന ശൈലിക്കൊപ്പം ഒരു പുതുമുഖ നടന്റെ ആകാംക്ഷയും ആവേശവും ഇന്നും കൊണ്ടുനടക്കുന്ന അദ്ദേഹത്തിന് വീണ്ടും ദേശീയ പുരസ്കാരം ലഭിക്കുന്പോൾ അദ്ഭുതപ്പെടാനില്ല.
സിനിമയെ ഇത്രയെറെ ഗവേഷണബുദ്ധിയോടെ സമീപിക്കുന്ന നടന്മാർ ചുരുക്കം. അദ്ദേഹത്തിന്റെ രൂപസൗകുമാര്യത്തെ പ്രായത്തിനു തോൽപിക്കാനാവില്ല. അഭിനയമികവിനെയും അങ്ങനെ തന്നെ. ആദ്യ ദേശീയ അവാർഡ് നേടിക്കൊടുത്ത മതിലുകൾ മുതൽ ഇപ്പോൾ ഭ്രമയുഗം വരെയുള്ളയുള്ള പകർന്നാട്ടങ്ങൾ ചലച്ചിത്രാസ്വാദകരെ സംബന്ധിച്ച് വിസ്മരിക്കാനാവില്ല. ബോൺ ആക്ടർ എന്നതിനേക്കാൾ പരിശ്രമത്തിലൂടെ ഉന്നതിയിലെത്തിയ നടൻ എന്നാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. മമ്മൂട്ടിയും പല അഭിമുഖങ്ങളിലും ഇതു പറഞ്ഞിട്ടുണ്ട്. അത്തരമൊരു പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് അദ്ദേഹത്തിനു ലഭിച്ച നാലാമത്തെ ദേശീയ പുരസ്കാരം.
എൺപതുകളുടെ പകുതിയിലാണ് മമ്മൂട്ടി മലയാളത്തിലെ ജനപ്രിയതാരമായി ഉദിച്ചുയർന്നത്. അദ്ദേഹത്തിനു ലഭിച്ചതൊക്കെയും കച്ചവട സിനിമകളിലെ ഫോർമുല കഥാപാത്രങ്ങളായിരുന്നു. വാണിജ്യവിജയത്തിനായി ഒന്നിനുപിറകേ ഒന്നായി ഇത്തരം സിനിമകളിലഭിനയിക്കുന്പോഴും പരീക്ഷണങ്ങൾക്കും വ്യത്യസ്തകൾക്കും വേണ്ടിയുള്ള അന്വേഷണം എപ്പോഴുമുണ്ടായിരുന്നു. അങ്ങനെയാണ് മതിലുകളും ഒരുവടക്കൻ വീരഗാഥയും വിധേയനും പൊന്തൻമാടയുമൊക്കെ രൂപപ്പെട്ടത്.
അടൂർഗോപാലകൃഷ്ണനെപ്പോലെ സമാന്തരസിനിമയിലെ പ്രമുഖൻ മമ്മൂട്ടിയെ നായകനാക്കിയതു തന്നെ മാറ്റത്തിനു തുടക്കമായി. 1989ൽ മതിലുകളിലെയും ഒരു വടക്കൻ വീരഗാഥയിലെയും കഥാപാത്രങ്ങളിലൂടെ ആദ്യ ദേശീയ പുരസ്കാരം . ഏറെ വിഭിന്നമായ കഥാപാത്രങ്ങളായിരുന്നു ഇവ രണ്ടും. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിലെ ബഷീറിയൻ പകർന്നാട്ടം മമ്മൂട്ടിയുടെ വിമർശകരുടെ വായടപ്പിക്കുന്നതായിരുന്നു. എംടി-ഹരിഹരൻ ടീമിന്റെ ഒരു വടക്കൻവീരഗാഥയിലെ ചന്തുവും വാണിജ്യപരമായും കലാപരമായും വൻ വിജയമായി.
വിധേയൻ, പൊന്തൻമാട എന്നീ സിനിമകളിലൂടെ 93ൽ വീണ്ടും മമ്മൂട്ടിയെത്തേടി ദേശീയപുരസ്കാരം എത്തി. ഇക്കാലയളവിൽ മമ്മൂട്ടിയുടെ കരിയർ പല പരീക്ഷണങ്ങളേയും നേരിടുകയായിരുന്നു. വാണിജ്യസിനിമകളിലെ ജയപരാജയങ്ങൾ അഭിനേതാക്കളുടെ കരിയറിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന അക്കാലത്ത് വിധേയനും പൊന്തൻമാടയുമൊക്കെ അദ്ദേഹത്തിലെ നടനെ മറ്റൊരു തലത്തിലെത്തിച്ചു.
സക്കറിയയുടെ ഭാസ്കര പട്ടേലറും എന്റെ ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർഗോപാലകൃഷ്ണൻ ഒരുക്കിയ വിധേയനിലെ ഭാസ്കര പട്ടേലറുടെ ക്രൂരതയും കൗടില്യവുമൊക്കെ ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസിക് പ്രകടനങ്ങളിലൊന്നായി. ഈ ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെത്തേടിയെത്തി.
ടി.വി. ചന്ദ്രന്റെ പൊന്തൻമാടയിലെ മാട എന്ന ദളിത് കർഷകന്റെ വികാര-വിചാരങ്ങൾ എത്ര സമർഥമായാണ് അദ്ദേഹം പ്രേക്ഷകരുമായി സംവദിക്കുന്നത്.
അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം 98ൽ ഡോ. ബാബാസാഹിബ് അംബേദ്കറിലൂടെ വീണ്ടും രാജ്യത്തെ മികച്ച നടനായി മമ്മൂട്ടി. ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഇംഗ്ലീഷ് ഭാഷയിലുള്ള ഈ സിനിമ രാജ്യമൊട്ടാകെ ചർച്ച ചെയ്യപ്പെട്ടു.
98നുശേഷം ദേശീയ പുരസ്കാര നിർണയ സമയങ്ങളിൽ പലപ്പോഴും മമ്മൂട്ടിയുടെ പേര് സജീവമായി ചർച്ച ചെയ്യപ്പെടുകയും അവസാനം തള്ളപ്പെടുകയുമാണ് ഉണ്ടായിട്ടുള്ളത്. അതിന്റെ ന്യായാന്യായങ്ങൾ എന്തുമാകട്ടെ, മലയാളസിനിമ ആഗ്രഹിച്ച ആ പുരസ്കാരം ഭ്രമയുഗത്തിലൂടെ മമ്മൂട്ടിയെത്തേടി വീണ്ടുമെത്തുകയാണ്.
മതിലുകളിലെ ബഷീറിൽ നിന്ന് ഭ്രമയുഗത്തിലെ കൊടുമൺപോറ്റി വരെയുള്ള നീണ്ട കാലയളവിൽ മമ്മൂട്ടിയെന്ന നടനും ഏറെ രൂപപരിണാമങ്ങൾക്കു വിധേയനായി. അപ്പോഴും തന്റെ കഥാപാത്രങ്ങളിലൂടെ എന്തെങ്കിലുമൊരു വിസ്മയം സമ്മാനിക്കാൻ അദ്ദേഹം സദാ ജാഗരൂകനായിരുന്നു. അത്തരം വിസ്മയങ്ങൾക്കായി സിനിമാ ആസ്വാദകർ ഇനിയും കാത്തിരിക്കുകയാണ്. അതിനായുള്ള അന്വേഷണങ്ങളിലാണ് മമ്മൂട്ടിയും.