Leader Page
പശ്ചിമഘട്ടത്തിൽ ലോക പ്രകൃതി പൈതൃക പട്ടിക പദ്ധതി നടപ്പാക്കുന്നതിനുള്ള ഏഴാമത്തെ കരടു വിജ്ഞാപനം ജൂലൈ 27ന് കേന്ദ്ര -വനം പരിസ്ഥിതി മന്ത്രാലയം വീണ്ടും ഇറക്കിയിരിക്കുകയാണ്. തെക്കൻ തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്ന് ആരംഭിച്ച് കേരളത്തിന്റെ കിഴക്കൻ മലമേഖലയിലൂടെ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ വഴി ഗുജറാത്തിന്റെ മൂലയ്ക്ക് എത്തി അവസാനിക്കുന്ന മലനിരകളാണ് പശ്ചിമഘട്ടം.
ചെറുപട്ടണങ്ങളും നഗരങ്ങളുമായി അഞ്ച് കോടിയിലധികം ജനങ്ങൾ കൃഷിയും വ്യാപാരവും മറ്റു തൊഴിലുകളും ചെയ്ത് ജീവിക്കുന്ന പ്രദേശമാണ് പശ്ചിമഘട്ടം. ഇവരുടെ ഭൗതിക ജീവിതത്തിനുള്ള ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ എല്ലാം ഈ പ്രദേശത്തുണ്ട് പശ്ചിമഘട്ട പ്രകൃതി പൈതൃക പദ്ധതി നടപ്പാക്കുന്നതോടുകൂടി ഈ പ്രദേശം ഇക്കോളജിക്കൽ സെൻസിറ്റീവ് ഏരിയ (ഇഎസ്എ) ആയി മാറുന്നതാണ്. അതോടെ കൃഷി ചെയ്യാനും ഇന്നത്തേതുപോലെ മറ്റു തൊഴിലുകൾ ചെയ്യാനും 20000 അടിയിൽ കൂടുതലുള്ള നിർമാണ പ്രവർത്തനങ്ങൾക്കും 50 സെന്റിൽ കൂടുതലുള്ള ടൗൺഷിപ്പുകൾ നിർമിക്കുന്നതിനും തടസമുണ്ടാകും.
ഖനനങ്ങളും കന്നുകാലി വളർത്തലും അസാധ്യമാകും. വനം പരിസ്ഥിതി നിയമങ്ങളുടെ പൂർണ നിയന്ത്രണത്തിലാകും. ജനജീവിതം വഴിമുട്ടുകയും ചെയ്യും. ഉപജീവനമാർഗം നിഷേധിക്കപ്പെടുന്ന ജനങ്ങൾ സ്വമേധയാ തങ്ങളുടെ വീടും സ്വത്തും വിട്ടൊഴിഞ്ഞ് മറ്റ് ജീവിതമാർഗങ്ങൾ തേടിപ്പോകും. പിന്നീട് അവിടമെല്ലാം വനം വന്യജീവി കേന്ദ്രമായി മാറും.
കാസർഗോഡ്, ആലപ്പുഴ എന്നിവ ഒഴികെയുള്ള 12 ജില്ലകളിലെ 38 താലൂക്കുകളിലും 134 വില്ലേജുകളിലുമായി നൂറ്റാണ്ടുകളായി അധിവസിച്ചുവരുന്ന ഒരു കോടിയിലധികം മനുഷ്യരെയാണ് ക്രൂരമായ ഈ ദുഃസ്ഥിതി ബാധിക്കുന്നത്. ഇത്തരമൊരു പ്രദേശം ലോക പൈതൃക പട്ടികയിൽപെടുത്തിയത് തെറ്റായ റിപ്പോർട്ടുകളും ബാഹ്യശക്തികളുടെ കടുത്ത സമ്മർദവും മൂലമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ പശ്ചിമഘട്ട മേഖലയിൽ പ്രധാനമായും ചെറുകിട കർഷകരാണുള്ളത്. ജന്മിത്വം നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽനിന്നു ഭൂമി പിടിച്ചെടുക്കുന്നതുപോലെ ഇവിടെ കഴിയില്ല. ഇതാണ് പൈതൃക പട്ടികയിൽ കേരളത്തെ പെടുത്തുന്നതിനുള്ള പ്രധാനമായ തടസം.
പ്രതിഷേധം അവഗണിച്ചു
2006ലാണ് പശ്ചിമഘട്ടത്തെ ലോക പ്രകൃതി പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന് യുനെസ്കോയ്ക്ക് ഇന്ത്യ അപേക്ഷ സമർപ്പിച്ചത്. ഈ അപേക്ഷ പരിശോധിച്ച വിദഗ്ധ സമിതി ജനവാസമേഖലയും ആദിവാസികളും ഉള്ള പ്രദേശമായതിനാൽ അപേക്ഷ നിരസിച്ചു. വനം-പരിസ്ഥിതി സംരക്ഷണത്തിന് പ്രാമുഖ്യം നൽകുന്നവർ അവരുടെ പരിശ്രമം ശക്തമായി തുടർന്നുകൊണ്ടിരുന്നു. മാധവ് ഗാഡ്ഗിൽ കമ്മിറ്റി വന്നു. കമ്മിറ്റി 2011 ൽ റിപ്പോർട്ട് സമർപ്പിച്ചു.
കേന്ദ്രമന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. ഇത്രയും പ്രധാനപ്പെട്ട കാര്യത്തിൽ സർക്കാർ തീരുമാനം ഏകപക്ഷീയമായിരുന്നു. ഇതിനെതിരേ പശ്ചിമഘട്ട മേഖലയിൽ, വിശേഷിച്ച് കേരളത്തിൽ വലിയ പ്രതിഷേധമുണ്ടായി. എല്ലാം അവഗണിച്ച് 2012ൽ യുനെസ്കോ പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽപ്പെടുത്തി. ജയറാം രമേശ് ചെയർമാനായ ബംഗളൂരുവിലെ അശോക ട്രസ്റ്റിന്റെ റിപ്പോർട്ട്, യുനെസ്കോയുടെ കീഴിലുള്ള ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) ശിപാർശ ചെയ്യുകയും മുമ്പ് പരിസ്ഥിതി - വനം സംരക്ഷണത്തിനായി നിർമിച്ചിട്ടുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്നും ഇതിന്റെ ഏകോപനത്തിനായി പ്രത്യേക സംവിധാനം ഉണ്ടാക്കിയെന്നും സർക്കാർ ഉറപ്പ് നല്കുകയും ചെയ്തതാണ് യുനെസ്കോയെ നിർബന്ധിതമാക്കിയത്. തന്റെ റിപ്പോർട്ട് ഇതിനു സഹായകമായി എന്ന് മാധവ് ഗാഡ്ഗിൽ പിന്നീട് പറയുകയുണ്ടായി.
കേരളത്തിലെ വനത്തെക്കാൾ കൂടുതൽ പ്രദേശം 13108 ചതുരശ്ര കിലോമീറ്റർ ഇഎസ്എ എന്നായിരുന്നു മാധവ് ഗാഡ്ഗിലിന്റെ കണ്ടെത്തൽ. ഇതിനെതിരായി വീണ്ടും പ്രതിഷേധം വന്നപ്പോൾ ഡോ. കസ്തൂരിരംഗനെ നിയമിച്ചു. അദ്ദേഹവും ഈ റിപ്പോർട്ട് അംഗീകരിച്ചു. തുടർന്ന് ഉമ്മൻ വി. ഉമ്മൻ ചെയർമാനായി മൂന്നഗ കമ്മിറ്റിയെ സർക്കാർ നിയമിച്ചു. ഈ കമ്മിറ്റി ഏരിയയും വില്ലേജുകളുടെ അളവും കുറച്ച് 124 വില്ലേജുകളിലായി 9993.7 ച.കിലോമീറ്റർ പരിസ്ഥിതി ദുർബല മേഖലയായി നൽകിയ റിപ്പോർട്ട് 2014 മാർച്ച് മാസം പത്തിന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ച്, ഇഎസ്എ കരട് വിജ്ഞാപനമിറക്കി.
എൽഡിഎഫ് സർക്കാർ 2018ൽ 8656 ചതുരശ്ര കിലോമീറ്ററും, ഇഎസ്എ നിർണയിച്ചു നൽകിയതും കേന്ദ്രം അംഗീകരിക്കാത്ത സാഹചര്യത്തിൽ വീണ്ടും വിശദമായ പഠനത്തിനുശേഷം 8690 കിലോമീറ്റർ ഇഎസ്എയായി കണ്ടെത്തി 2024 വീണ്ടും കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും കേന്ദ്രം ഇതു അംഗീകരിച്ചില്ല.
പുതിയ ചിന്ത വേണം
കസ്തൂരിരംഗൻ റിപ്പോർട്ടിൽ പറയുന്നത് 100 ആളുകൾ ഒരു ചതുരശ്ര കിലോമീറ്ററിൽ ഉണ്ടെങ്കിലോ 20 ശതമാനത്തിലധികം വനവിസ്തൃതി ഇല്ലെങ്കിലോ ഈ പ്രദേശത്തെ ഇഎസ്എയിൽനിന്ന് ഒഴിവാക്കണമെന്നാണ്. കേരളത്തിൽ ഇതു രണ്ടുമില്ലയെന്നതാണ് വസ്തുത. ഒരു പ്രദേശമോ ഒരു സ്ഥാപനമോ ലോകപൈതൃകമായി മാറുമ്പോൾ അതുമായി ബന്ധപ്പെട്ട ജീവിച്ചുവരുന്ന മനുഷ്യരുടെ ഉപജീവനമാർഗത്തെയോ ജീവിതത്തെയോ പ്രതികൂലമായി ബാധിക്കുന്നുവെങ്കിൽ അത്തരം പ്രദേശങ്ങൾ ഒഴിവാക്കണമെന്നാണ് യുനെസ്കോയുടെ നിർദേശങ്ങളിലുള്ളത്. പ്രശ്നങ്ങൾ ഒന്നുമില്ല എന്നു ബോധ്യപ്പെട്ടതിനുശേഷം മാത്രമാണ് ഒരു പ്രദേശത്തെയോ നിർമിതിയെയോ ലോക പൈതൃകമായി യുനെസ്കോ പ്രഖ്യാപിക്കുന്നത്. ഇത് നമ്മളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതും ഈ പ്രതിസന്ധിയിൽനിന്നു വെളിയിൽ കടക്കാനുള്ള നല്ല മാർഗവും ആണ്.
ഒമാനിൽ ലോക പൈതൃക പട്ടികയിൽ പെടുത്തിയ പ്രദേശത്തിന്റെ വ്യാപ്തി വെട്ടിക്കുറച്ചിരുന്നു. എണ്ണസാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഒമാൻ സർക്കാരിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. പ്രദേശം എണ്ണ ഖനനത്തിന് വിട്ടുകൊടുക്കുകയും ചെയ്തു. എങ്കിലും കാര്യങ്ങൾ എളുപ്പമല്ല. രാജ്യാന്തര കരാറുകൾ തടസമാകും.
പൈതൃകപ്രദേശമായി പ്രഖ്യാപിച്ചാൽ അത് ലോകത്തിന്റേതാണ്. അതിന്റെ ലോക്കൽ കസ്റ്റോഡിയൻ മാത്രമായി രാജ്യം മാറും. പശ്ചിമഘട്ടം ഇന്ത്യക്കാരുടെ മാത്രം പൈതൃകമാണ്. അത് ലോകത്തിന് പങ്കുവയ്ക്കരുത്.
സംസ്ഥാന സർക്കാർ മനസ് തുറന്ന് ഒരു പുതിയ സമീപനം സ്വീകരിക്കാൻ തയാറാകണം. കേരളത്തിന്റെ യഥാർഥ പ്രശ്നം യുനെസ്കോയെ നേരിട്ടു ബോധ്യപ്പെടുത്താൻ തീരുമാനിക്കണം. എന്നിട്ട് വേൾഡ് ഹെറിറ്റേജ് സമിതി വഴി ഈ ആവശ്യം യുനെസ്കോയുടെ മുമ്പിൽ നേരിട്ട് എത്തിക്കുകയും വേണം. കൂടാതെ ഈ കാര്യങ്ങൾ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി അതുവഴിയും സമ്മർദം വർധിപ്പിക്കണം.
(അഖിലേന്ത്യ കിസാൻ സഭ സംസ്ഥാനവൈസ് പ്രസിഡന്റും ദേശീയ സമിതി
അംഗവുമാണ് ലേഖകൻ.)
Leader Page
തീവ്രമായി ആഗ്രഹിച്ചാലേ എന്തെങ്കിലും നേടാനൊക്കൂ. ഒരു പത്രപ്രവർത്തകനാകണമെന്ന്, ഗായകനാകണമെന്ന്, ചിത്രകാരനാകണമെന്ന്, നടനാകണമെന്ന്, എഴുത്തുകാരനാകണമെന്ന് ആഗ്രഹിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്. വെറുതെ ആഗ്രഹിച്ചാൽ പോരാ, തീവ്രമായി പരിശ്രമിക്കണം. അതിൽനിന്ന് നമ്മെ പിന്തിരിപ്പിക്കാൻ ഒരു വസ്തുവിനെയും അനുവദിക്കരുത്.
തീവ്രമായ അഭിലാഷമുള്ളപ്പോൾ നമുക്ക് ഒരു പ്രത്യേക മാനസികാവസ്ഥയുണ്ടായിരിക്കും. അതിനുവേണ്ടി സഹിക്കാനും പൊറുക്കാനും തയാറാകും. പലതും നഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടത് കിട്ടാൻ വേണ്ടി മനഃക്ലേശമില്ലാതെ പണിയെടുത്തുകൊണ്ടിരിക്കും. ജീവിതത്തിന് അർഥമില്ലാത്തതു കൊണ്ട്, ഒരർഥം കണ്ടുപിടിക്കാൻ ഒരുങ്ങുന്നവരാണ് എന്തെങ്കിലുമായിത്തീരുന്നത്.
ഒരു പശ്ചാത്തലമുള്ളതുകൊണ്ട് ആർക്കും എന്തും നേടാനൊക്കില്ല. ഓരോരുത്തരുടെയും പ്രയത്നമാണ് പ്രധാനം. ജീവിതത്തിന് അർഥമുണ്ടാക്കാൻ പാടുപെടുന്നവർ കല സൃഷ്ടിക്കുന്നു. ജീവിതത്തിൽ സത്യം കണ്ടെത്താൻ ആഗ്രഹിക്കുന്നവർ ഗലീലിയോയെപോലെ സത്യത്തിനുവേണ്ടി എന്തും ചെയ്യാൻ മനസുള്ളവരായി മാറും. ഇത് ജീവിതപ്രേമമാണ്. ജീവിതത്തോടുള്ള പ്രേമമെന്നാൽ ദുരാഗ്രഹമല്ല, സമ്പത്ത് വാരിക്കൂട്ടലല്ല -ജീവിതത്തിന്റെ അർഥം ഗ്രഹിക്കാനുള്ള ആഗ്രഹമാണ്.
ബ്രിട്ടീഷ് ദൈവശാസ്ത്രജ്ഞനും സാഹിത്യപണ്ഡിതനുമായ സി.എസ്. ലെവിസ് (1898-1963) "ദ് വെയ്റ്റ് ഓഫ് ഗ്ളോറി ആൻഡ് അദർ അഡ്രസസ്' എന്ന കൃതിയിൽ പറയുന്നുണ്ട്, എല്ലാം തികഞ്ഞിട്ട് അർഥവത്തായ എന്തെങ്കിലും ചെയ്യാൻ സമയം കണ്ടെത്താമെന്ന് വിചാരിക്കരുതെന്ന്. അങ്ങനെയൊരു സമയമില്ല.
ജീവിതത്തിൽ താരതമ്യേന മികച്ച രീതിയിൽ പ്രവർത്തിക്കുന്നവരെല്ലാം അസാധാരണ സാഹചര്യങ്ങളെ അനുകൂലമാക്കിയവരാണ്. നമ്മേക്കാൾ പ്രധാനപ്പെട്ട മറ്റൊന്നിനുവേണ്ടി കാത്തിരിക്കുന്നതിന് പകരം നമ്മെത്തന്നെ ഉപയോഗിക്കുകയാണ് വേണ്ടത്. നമ്മളാകട്ടെ വളരെ അസംസ്കൃതമാണ്. നാം നിറയെ വൈരുധ്യങ്ങളുള്ള ഒരു ഭൂപ്രദേശമായിരിക്കെ അതിൽനിന്ന് ഒരിടം വൃത്തിയാക്കിയെടുക്കുകയാണ് അഭികാമ്യമായിട്ടുള്ളത്.
ദൈവം എല്ലായിടത്തുമുണ്ട്. ഒരു വിശ്വാസിക്ക് ദൈവത്തെ എവിടെയും കാണാം. പ്രാപഞ്ചികമായ സമയക്രമവും ചലനനിയമവും നോക്കുമ്പോൾ ദൈവത്തിന് എല്ലായിടത്തും അദൃശ്യമായിട്ടാണെങ്കിലും സന്നിഹിതമാകാതെ തരമില്ല. ദൈവം എല്ലായിടത്തുമുണ്ടെങ്കിലും ദയ എവിടെയുമില്ല. അതിനുവേണ്ടി പലരോടും യാചിക്കേണ്ടിവരുന്നു. വളരെ ശ്രമകരമാണ് ദയയെ കണ്ടുപിടിക്കുകയെന്നത്. ഒരിടത്തും അത് പ്രദർശിപ്പിച്ചിട്ടില്ല. അത് തീർത്തും അദൃശ്യമാണ്.
എന്നാൽ മനുഷ്യനിൽ ദയയുണ്ട്. അവൻ വിശക്കുന്ന ഒരു ജീവിക്ക് ഭക്ഷണം കൊടുക്കും, ആശ്രയം കൊടുക്കും. അതൊക്കെ നമുക്ക് കാണാവുന്നതാണ്. പക്ഷേ വ്യക്തികൾക്ക് ദയ അനുഭവപ്പെടുന്നില്ല. സ്നേഹിതർ, ബന്ധുക്കൾ, പ്രണയികൾ, ഉദ്യോഗസ്ഥർ, അധികാരികൾ തുടങ്ങിയവരൊക്കെ ദയ കാണിക്കാതെ ഒളിച്ചിരിക്കുകയാണെന്ന് വിചാരിക്കുന്നവരുണ്ട്. ദയ ഇല്ലാത്തതുകൊണ്ടാണല്ലോ പലരും അനാവശ്യമായി പ്രകോപിതരായി ആക്രമിക്കുന്നത്. ഭക്ഷണത്തോടൊപ്പം വിളമ്പിയ നാരങ്ങയിൽ നീര് കുറഞ്ഞുവെന്നതിന്റെ പേരിൽ ഒരു ഹോട്ടൽ അടിച്ചുതകർക്കുന്നതും സൈഡ് കൊടുത്തില്ലെന്ന കാരണം പറഞ്ഞ് ബസ് ഡ്രൈവറെ തടഞ്ഞു താഴെയിറക്കി മർദിക്കുന്നതും മനുഷ്യരിൽ ദയ ഇല്ലാത്തതുകൊണ്ടല്ല; അത് അദൃശ്യമായിരിക്കുന്നതുകൊണ്ടാണ്.
ദയ ഉൾവലിഞ്ഞു പോയിരിക്കുന്നു. ദയയെ ഉള്ളിൽചെന്ന് കണ്ടുപിടിക്കണം. ഇത് ഒരു വലിയ ഏണി പ്ലാവിൽ ചാരിവച്ച് ചക്ക പറിക്കുന്നതിനെക്കാൾ പ്രയാസകരമാണെന്നറിയാം. എങ്കിലും നമുക്ക് ശ്രമിക്കാം. അങ്ങനെയാണല്ലോ സ്വന്തം ജീവിതത്തിന് അർഥം കൊടുക്കുന്നത്.
മനുഷ്യർ സത്യത്തെയും സൗന്ദര്യത്തെയും എന്നും ആരാധിച്ചിട്ടുണ്ട്. നല്ലൊരു തുക ബാങ്കിൽ നിക്ഷേപിക്കുന്നതുവരെയോ സൗന്ദര്യമുള്ള പങ്കാളിയെ കിട്ടുന്നതുവരെയോ മനുഷ്യർ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം നിർത്തിവച്ചിട്ടില്ല. എല്ലാം പൂർത്തീകരിച്ചിട്ടല്ല നമ്മൾ ഇതൊക്കെ നേടിയിട്ടുള്ളത്. അങ്ങനെ ചെയ്തിരുന്നെങ്കിൽ നാം പ്രാകൃതരായിതന്നെ തുടരുമായിരുന്നു, ഷേക്സ്പിയറുടെ നാടകങ്ങൾ ആസ്വദിക്കാനറിയാതെ, മുഹമ്മദ് ഇഖ്ബാലിന്റെ കവിതകൾ ഉൾക്കൊള്ളാനാകാതെ. താജ്മഹലും ഈഫൽ ടവറും നിർമിച്ചത്, മനുഷ്യർ അപ്പം കൊണ്ട് മാത്രമല്ല സൗന്ദര്യംകൊണ്ടും ജീവിക്കുന്നു എന്നതിനു തെളിവാണ്.
ഏറ്റവും നല്ലത്, ആനന്ദിപ്പിക്കുന്നത് ഭാവന ചെയ്യുന്നത്, നമ്മെ ജീവിപ്പിക്കുന്നു. ജീവിതം അത്ര സാധാരണമല്ല; ലെവിസ് എഴുതുന്നുണ്ട്. യുദ്ധകാലത്തെയാണ് പലപ്പോഴും അസാധാരണഘട്ടമെന്ന് വിലയിരുത്താറുള്ളത്. എന്നാൽ ജീവിതം എപ്പോഴും യുദ്ധസമാനമായ അന്തരീക്ഷത്തെ നേരിടുന്നുണ്ട്. ജീവിതത്തിലെ ആഗ്രഹങ്ങൾക്ക് ഒരു എതിർപക്ഷവുമുണ്ട്. എല്ലാവരും അംഗീകരിക്കണമെന്നില്ല.
ഗുസ്താവ് ഈഫൽ എന്ന എൻജിനിയറുടെ കമ്പനിയാണ് പാരീസിൽ ഈഫൽ ടവർ (1889)നിർമിച്ചത്. മുന്നൂറ് മീറ്റർ ഉയരമുള്ള ടവർ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികം പ്രമാണിച്ചാണ് പണിതത്. പതിനെണ്ണായിരം ഉരുക്കുപാളികൾ വേണ്ടിവന്ന ടവറിന് നാല് നിലയുണ്ട്. ഇതിന്റെ നിർമാണം തുടങ്ങിയപ്പോൾ ഉരുക്കും പ്രയത്നവും പാഴാക്കി കളയുകയാണെന്ന് ആരോപിച്ച് ചിലർ ലഹളയുണ്ടാക്കി. പക്ഷേ അത് ആ എൻജിനിയറുടെ ദീർഘവീക്ഷണമായിരുന്നു. ഇപ്പോൾ അത് ഫ്രഞ്ച് ജനതയുടെ അഭിമാനമാണ്. ജീവിതത്തെ മഹത്തായ സൗന്ദര്യമായി അഭിദർശിക്കുന്നതാണ് നാം കണ്ടത്.
അതുപോലെ നാം എഴുതുകയോ വരയ്ക്കുകയോ ചെയ്യുമ്പോൾ എല്ലാവരും പിന്തുണയ്ക്കുന്നില്ല. നമ്മെ സ്നേഹിച്ചവരോ പഠിപ്പിച്ചവരോ പരിചയപ്പെട്ടവരോ പൂർണമായി അതിനോട് യോജിക്കണമെന്നില്ല. ആ കാരണം പറഞ്ഞ് സർഗാത്മകമായ ലക്ഷ്യം ഉപേക്ഷിക്കാനാവില്ല. എന്തെങ്കിലും ചെയ്യാൻ തുടങ്ങുന്നതിനുമുന്നേ അത് അവസാനിപ്പിക്കാൻ കാരണം തേടുന്നവരുണ്ട്. ലിവിസ് എഴുതുന്നു: ""അനുകൂലമായ സാഹചര്യങ്ങൾ ഒരിക്കലും വരില്ല.''
പൂർത്തിയാക്കാൻ സമയമില്ല എന്ന് മുൻകൂട്ടി വിചാരിക്കുന്നവരുണ്ട്. അവർ ഭാവിയെ ദൈവത്തിനു വിടുകയാണ് ചെയ്യേണ്ടത്. അങ്ങനെ മനസിന്റെ ശാന്തത നിലനിർത്തുക. നമ്മെ കുഴയ്ക്കുന്ന ചില പ്രശ്നങ്ങളുണ്ടെങ്കിൽ കുറച്ചുസമയത്തേക്ക് സ്വച്ഛമായിരുന്ന് അതിന് പരിഹാരം കാണാൻ കഴിയുമോ എന്ന് ആലോചിക്കുക. നിങ്ങളുടെ കർമമേഖലകൊണ്ട് പരിഹരിക്കാവുന്നതാണെങ്കിൽ പരിശ്രമത്തിന്റെ തോതും സമയവും വർധിപ്പിച്ചു നോക്കുക.
നിങ്ങൾക്കൊരിക്കലും പരിഹരിക്കാനാകാത്ത വിഷയമാണെങ്കിൽ ദൈവത്തിന് വിടുക. വെറുതെ മാനസികമായി പിരിമുറുക്കം ഏറ്റെടുക്കേണ്ടതില്ല. അതേസമയം ഈ വർത്തമാനകാലത്തെ ഉപേക്ഷിക്കരുത്. അത് മാത്രമേ നിങ്ങളുടെ കൈയിലുള്ളൂ. ഈ ലോകത്തെ പ്രതിബന്ധങ്ങൾ നിങ്ങളെ പിന്തിരിപ്പിച്ചേക്കാമെങ്കിലും നിങ്ങൾക്ക് നിങ്ങളെതന്നെ സ്നേഹിക്കാനാകും; കൈവിടാതിരിക്കാനാവും. ലെവിസ് പറയുന്നു, ""കർത്താവിനെ'' പോലെ നിരന്തരം പ്രവർത്തിക്കുക. ഒരു പ്രശ്നത്തെ സ്ഥിരമായ ആധിയായി മനസിൽ കുടിയിരുത്തിയവർക്ക് പുതിയ പ്രശ്നം വരുമ്പോൾ അതിനോട് പ്രതികരിക്കാനാകില്ല; അവർ കല്ലുപോലെ നിസഹായമാകും. എന്തെന്നാൽ, നേരത്തെ അവർ ഒരു തീയുണ്ട മനസിൽ വച്ചിരിക്കുകയാണല്ലോ.
Leader Page
1887ൽ സ്ഥാപിതമായ ദീപിക അഴിമതിക്കും ക്രമക്കേടുകൾക്കുമെതിരേ സമൂഹ മനഃസാക്ഷിക്കുനേരേ പിടിച്ചിരിക്കുന്ന കണ്ണാടിയാണ്. വാർത്തകൾ യഥാസമയം വസ്തുനിഷ്ഠമായി ജനങ്ങളിൽ എത്തിച്ച് കാർഷികമേഖലയിലും പ്രാദേശിക, സാമൂഹിക വിഷയങ്ങളിലും പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിൽ വിജയക്കൊടി മിന്നിച്ചു മുന്നേറുന്നു.
ക്രൈസ്തവ മൂല്യങ്ങളിലും ധാർമികതയിലും അടിയുറച്ച കാഴ്ചപ്പാടുള്ള മുഖപ്രസംഗം ഏറ്റവുമധികം ജനഹൃദയങ്ങളെ കീഴടക്കുന്നതാണ്. സമകാല മാധ്യമങ്ങളിൽ വിശ്വാസ്യതയുള്ള വാർത്താസ്രോതസാണ് ദീപിക. പ്രാദേശിക പദ്ധതികളും സർക്കാർ പദ്ധതികളും കരിയർ മാർഗനിർദേശങ്ങളും സ്കോളർഷിപ്പ് വിവരങ്ങളും നൽകുന്നതിനാൽ വിദ്യാർഥികൾക്ക് ഭാഷാപരിജ്ഞാനവും സാമൂഹിക അവബോധവും വളർത്താൻ ദീപികയ്ക്ക് കഴിയുന്നുണ്ട്. ദീപികയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയപൂർവ്വം ആശംസകൾ.
കരോളിൻ ജോസ്
റിട്ടയേഡ് ഹെഡ്മിസ്ട്രസ്,സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ, ചെമ്മണ്ണാർ.
Leader Page
ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ആർ. ശരത്, തന്റെ കരിയറിന്റെ തുടക്കത്തിൽതന്നെ അന്തർദേശീയതലത്തിൽ ആദരിക്കപ്പെട്ട പ്രതിഭയായിരുന്നു. ഒമ്പത് അന്താരാഷ്ട്ര പുരസ്കാരങ്ങളും ഒരു ദേശീയ പുരസ്കാരവും നാല് കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ചിത്രങ്ങൾ നിരവധി അന്താരാഷ്ട്ര വേദികളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. 2000ൽ പുറത്തിറങ്ങിയ ‘സായാഹ്നം’ എന്ന ചിത്രത്തിലൂടെയാണ് ശരത് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റചിത്രമായിരുന്നു ഇത്. ഈ ചിത്രം ഏഴ് സംസ്ഥാന പുരസ്കാരങ്ങളും നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരവും സ്വന്തമാക്കി. 2001ലെ മ്യൂണിക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിക്കുകയും മറ്റ് നിരവധി പ്രശസ്തമായ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്തു. ഇന്ത്യയിലെ പരിസ്ഥിതി, ആണവ വിഷയങ്ങളെ കേന്ദ്രീകരിച്ചുളള സിനിമയാണിത്.
തന്റെ അടുത്ത ഫീച്ചർ ചിത്രമായ ‘സ്ഥിതി’യിൽ, വിധിയുടെ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുന്ന ഒരു മധ്യവർത്തി ദന്പതികളുടെ പിരിമുറുക്കം നിറഞ്ഞ കഥയാണ് ശരത് അവതരിപ്പിച്ചത്. പിന്നണി ഗായകൻ ഉണ്ണിമേനോൻ ഈ ചിത്രത്തിൽ നവാഗതനടനായി അഭിനയിച്ചിരുന്നു. അദ്ദേഹം സംഗീതസവിധായകനായും പ്രവർത്തിച്ചു. ‘ഒരു ചെന്പനീർ പൂവിറുത്തു ഞാനോമലേ’ എന്ന മനോഹരഗാനം ഈ ചിത്രത്തിലാണ്.
2003ലെ ബാങ്കോക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രീമിയർ ചെയ്ത ഈ ചിത്രം, പ്രദർശിപ്പിച്ച വിവിധ അന്താരാഷ്ട്ര മേളകളിൽ മികച്ച പരാമർശങ്ങൾ നേടി. ഗ്രാമീണ കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള ഹൃദയസ്പർശിയായ നാടകീയ ചിത്രമായ ‘ശീലാബതി’ (2006) ആയിരുന്നു അടുത്ത ചിത്രം. ഗ്രാമത്തിന് പുറത്തുനിന്നെത്തിയ രണ്ട് യുവാക്കളുടെ അനുഭവങ്ങളിലൂടെയാണ് കഥ വികസിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടുകയും നിരൂപകരിൽനിന്ന് അനുകൂലമായ പരാമർശങ്ങൾ സ്വന്തമാക്കുകയും ചെയ്തു. തായ്വാനിലെ ഏഷ്യ പസഫിക് ചലച്ചിത്രമേളയിൽ ചിത്രം പ്രീമിയർ ചെയ്യപ്പെട്ടു.
ഇന്തോ-ചൈനീസ് സംയുക്ത സംരംഭമായ ‘ദ ഡിസയർ-എ ജേർണി ഓഫ് എ വുമണ്’ (2010) എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ രചനയും സംവിധാനവും ശരത് നിർവഹിച്ചിട്ടുണ്ട്. ഈ അതുല്യ ചിത്രം വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും നിരവധി ബഹുമതികൾ നേടുകയും ചെയ്തു. ജനീവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരമാണ് ഇതിൽ ഏറ്റവും പ്രധാനം.
ന്യൂജഴ്സി, ന്യൂയോർക്ക്, ബോസ്റ്റണ്, ലണ്ട ൻ ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ഈ ചിത്രം പുരസ്കാരങ്ങൾ നേടി. ഒരു ഇന്ത്യൻ ശാസ്ത്രീയ നർത്തകിയുടെയും യാത്രാമധ്യേ അവൾ പരിചയപ്പെടുന്ന ഒരു ചൈനീസ് കലാകാരനോടുള്ള അവളുടെ പ്രണയത്തിന്റെയും സംഭവബഹുലമായ യാത്രയാണ് ഈ ചിത്രം. ഇന്ത്യൻ നടിയായ ശിൽപാ ഷെട്ടിയും ചൈനീസ് സൂപ്പർതാരം സിയായുവും അഭിനയിച്ച ഈ ചിത്രം അതിരുകൾക്കതീതമായ സ്നേഹത്തിന്റെ പ്രമേയത്തെ ആഘോഷിക്കുന്നു.
മതത്തിന്റെ യാഥാസ്ഥിതികവും യാഥാസ്ഥിതികമല്ലാത്തതുമായ വഴികൾ തമ്മിലുള്ള എന്നെന്നേക്കുമുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചു പുതിയ ചിന്താചക്രവാളങ്ങൾ ‘പറുദീസ’യിലൂടെ (2012) ശരത് അവതരിപ്പിച്ചു. മെക്സിക്കൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ആംസ്റ്റർഡാം ചലച്ചിത്രമേളയിലും പറുദീസ പുരസ്കാരങ്ങൾ നേടി. ഈ ജനപ്രിയ ചിത്രം ഇന്നും അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. വിനു ഏബ്രഹാം ആണ് ഇതിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത്.
തന്റെ കരിയറിലൂടെ എക്കാലവും വിസ്മയിപ്പിക്കുന്ന പ്രതിഭയായ ചാർളി ചാപ്ലിന് ആദരവ് അർപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ‘ബുദ്ധൻ ചിരിക്കുന്നു’ എന്ന ചിത്രം. ചാപ്ലിന്റെ അഭിനയജീവിതത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ അദ്ദേഹത്തിന്റെ ജീവിതത്തെ ഈ ചിത്രം ആഘോഷമാക്കിരുന്നു. ചാപ്ലിനെ ആരാധിക്കുന്ന ഒരു ഇന്ത്യൻ ഹാസ്യനടനാണ് ചിത്രത്തിലുള്ളത്. ഓട്ടിസവുമായി ബന്ധപ്പെട്ട മറഞ്ഞിരിക്കുന്ന സാമൂഹിക കളങ്കങ്ങളെയാണ് ശരത്തിന്റെ ‘സ്വയം’ (2017)ചിത്രീകരിക്കുന്നത്. ഓട്ടിസമുള്ള ഒരു കുട്ടിയെ ഉൾക്കൊള്ളാത്ത സമൂഹത്തിൽ അതിജീവനത്തിനായി ഒരു കുട്ടിയും അമ്മയും എങ്ങനെയാണ് പ്രതിസന്ധികളെ തരണം ചെയ്യുന്നതെന്ന് ചിത്രം കാണിക്കുന്നു.
അന്താരാഷ്ട്രതലത്തിൽ പ്രശംസ നേടിയ തന്റെ ഡോക്യുമെന്ററിയായ ‘ദ പെയിന്റഡ് എപിക്സ്’ ചിത്രീകരിക്കുന്നതിനിടയിൽ, കിലുനൂർ ക്ഷേത്രത്തിൽനിന്ന് രാജാ രവിവർമയുടെ അപൂർവമായ ചില ചുവർചിത്രങ്ങൾ ശരത് കണ്ടെത്തി. യാദൃച്ഛികമായ ഈ കണ്ടെത്തൽ ചുവർ ചിത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന് വലിയ പ്രചോദനമായി മാറി.
ചുവർചിത്രങ്ങളെക്കുറിച്ച് വിശദമായി പഠിച്ച ശരത്തിന്, മ്യൂറൽ ഗവേഷണത്തിനായി 1996ൽ കേന്ദ്രസാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പ് ലഭിച്ചു. 10 ഡോക്യുമെന്ററികളും അഞ്ച് ഹ്രസ്വചിത്രങ്ങളും ശരത്തിന്റെ പേരിലുണ്ട്. ഒ.എൻ.വി. കുറുപ്പിന്റെ ‘ഭൂമിക്ക് ഒരു ചരമഗീതം’ അതേ പേരിൽ തയാറാക്കിയ ഡോക്യുമെന്ററി-ഫിക്ഷൻ ഹ്രസ്വചിത്രം അതിന്റെ ശൈലിയുടെ പേരിൽ ഏറെ പ്രശംസിക്കപ്പെട്ടു.
കേരള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം അടുത്തിടെയാണ് വിരമിച്ചത്. സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ എംപിസിസി ഡയറക്ടറായും ഭാരത് ഭവൻ സെക്രട്ടറിയായും അദ്ദേഹം മുന്പ് സേവനമനുഷ്ഠിച്ചിരുന്നു.
2011ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ ജൂറി അംഗവും 2012ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡിന്റെ ജൂറി ചെയർമാനും ആയിരു ന്നു അദ്ദേഹം. വി.കെ. കൃഷ്ണമനോനെക്കുറിച്ചുള്ള അന്താരാഷ്ട്ര ഇംഗ്ലീഷ്-ഹിന്ദി ഫീച്ചർ ചിത്രത്തിന്റെ പണിപ്പുരയിൽ ആയിരിക്കുന്പോഴാണ് അകാല വിയോഗം.
Leader Page
ഒരു സ്ട്രോക്ക് (പക്ഷാഘാതം) ഒരാളുടെ ജീവിതത്തെ ഒരു നിമിഷംകൊണ്ടു മാറ്റിമറിച്ചേക്കാം. ഇന്നലെവരെ സ്വന്തം കാര്യങ്ങൾ സ്വയം ചെയ്തിരുന്ന ഒരാൾക്ക് ഇന്നു നടക്കാനും ഇരിക്കാനും എഴുന്നേൽക്കാനും കൈ ഉപയോഗിക്കാനും സംസാരിക്കാനുംപോലും മറ്റൊരാളുടെ സഹായം ആവശ്യമായി വന്നേക്കാം.
ആദ്യഘട്ടത്തിൽ രോഗിയുടെ ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. എന്നാൽ, ചികിത്സ മുന്നോട്ടു പോകുമ്പോൾ ചോദ്യം മാറണം: “എങ്ങനെ ഈ വ്യക്തിയെ വീണ്ടും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാം?” ഇവിടെയാണ് സ്ട്രോക്ക് റിഹാബിലിറ്റേഷന്റെയും ഫിസിയോതെറാപ്പി ഡോക്ടർമാരുടെയും പ്രാധാന്യം.
2026ലെ ലോക ഫിസിയോതെറാപ്പി ദിനത്തിന്റെ പ്രമേയം ഹൃദ്രോഗങ്ങൾ, പക്ഷാഘാതം എന്നിവയുടെ തടയൽ, പരിപാലനം, പുനരധിവാസം എന്നിവയിൽ ഫിസിയോതെറാപ്പിയുടെയും കായിക പ്രവർത്തനങ്ങളുടെയും പങ്ക് എന്നതാണ്.
ചികിത്സ അവസാനിക്കുന്നില്ല
തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയോ തലച്ചോറിലെ രക്തക്കുഴൽ പൊട്ടുകയോ ചെയ്യുമ്പോഴാണ് സ്ട്രോക്കുണ്ടാകുന്നത്. തലച്ചോറിന്റെ ഏതു ഭാഗത്താണു തകരാർ സംഭവിക്കുന്നത് എന്നതനുസരിച്ച് ശരീരത്തിന്റെ ഒരു വശത്തു ബലക്കുറവ്, നടക്കാനുള്ള ബുദ്ധിമുട്ട്, ബാലൻസ് നഷ്ടപ്പെടൽ, കൈകളുടെ പ്രവർത്തനക്കുറവ്, സംസാരിക്കാനും ആഹാരം വിഴുങ്ങാനും ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം.
അടിയന്തര ചികിത്സയിലൂടെ ജീവൻ രക്ഷിക്കുക എന്നതാണ് ആദ്യപടി. നഷ്ടപ്പെട്ട പ്രവർത്തനങ്ങൾ പരമാവധി വീണ്ടെടുക്കുക എന്നതാണ് അടുത്ത പ്രധാനഘട്ടം. അതാണ് സ്ട്രോക്ക് പുനരധിവാസം. കഴിയുന്നത്ര സ്വയം ഇരിക്കാനും നിൽക്കാനും നടക്കാനും വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനും ശുചിമുറി ഉപയോഗിക്കാനും കുടുംബത്തോടും സമൂഹത്തോടും വീണ്ടും ഇടപഴകാനും കഴിയുന്ന അവസ്ഥയിലേക്ക് രോഗിയെ എത്തിക്കുകയാണു യഥാർഥ ലക്ഷ്യം.
റീഹാബിലിറ്റേഷൻ വ്യായാമം മാത്രമല്ല
സ്ട്രോക്ക് റീഹാബിലിറ്റേഷൻ എന്നത് കുറച്ചു വ്യായാമങ്ങൾ ചെയ്യിക്കുന്നതിൽ ഒതുങ്ങുന്നില്ല. ഫിസിയോതെറപ്പി ഡോക്ടർമാർ ആദ്യം രോഗിയുടെ ശാരീരികവും പ്രവർത്തനപരവുമായ ശേഷി വിശദമായി വിലയിരുത്തുന്നു. ഓരോ രോഗിയുടെയും ലക്ഷ്യം വ്യത്യസ്തമാണ്. അതുകൊണ്ട് വ്യക്തിഗത ലക്ഷ്യങ്ങളോടെയുള്ള റീഹാബിലിറ്റേഷനാണ് ആധുനിക സമീപനം.
ന്യൂറോപ്ലാസ്റ്റിസിറ്റി
സ്ട്രോക്കിനുശേഷം ശേഷിക്കുന്ന ആരോഗ്യമുള്ള ഭാഗങ്ങൾക്കു ചില പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും പുതിയ ന്യൂറൽ കണക്ഷൻസ് രൂപപ്പെടുത്താനും തലച്ചോറിനുള്ള കഴിവിനെയാണ് പൊതുവായി ന്യുറോപ്ലാസ്റ്റിസിറ്റി എന്നു വിളിക്കുന്നത്. ഇതു പ്രയോജനപ്പെടുത്തുന്നതിന് ആവർത്തിച്ചുള്ളതും ലക്ഷ്യബോധമുള്ളതും പ്രവർത്തനാധിഷ്ഠിതവുമായ പരിശീലനത്തിനു വലിയ പ്രാധാന്യമുണ്ട്. കൈ ഉപയോഗിച്ച് വസ്തു എടുക്കുക, കപ്പ് പിടിക്കുക, വസ്ത്രം ധരിക്കുക, നടക്കുക, തിരിയുക, പടികൾ കയറുക തുടങ്ങിയ യഥാർഥ ജീവിതപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിശീലനത്തിനാണ് ഇന്ന് കൂടുതൽ പ്രാധാന്യം.
Leader Page
അഫ്ഗാനിസ്ഥാനോ ഇറാനോ പോലെ ഒരു മതരാഷ്ട്രത്തിൽ ഇല്ലാത്തതും, സെക്കുലർ രാഷ്ട്രമായ ഇന്ത്യയിൽ ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്നതുമായ അവകാശങ്ങളാണ് ലിംഗ, മത, ഭൂരിപക്ഷ, ന്യൂനപക്ഷ ഭേദമില്ലാതെ എല്ലാ പൗരന്മാർക്കുമുള്ള തുല്യ അവകാശങ്ങൾ.
ഈ ഭരണഘടനയുള്ളതുകൊണ്ടാണ് ഏതൊരു പൗരനും ആരെയും വിമർശിക്കാനും അഭിപ്രായങ്ങൾ പറയാനും അവകാശങ്ങളുള്ളത്. മതസ്വാതന്ത്ര്യം വാഗ്ദാനം ചെയ്തിരിക്കുന്ന 25-ാം വകുപ്പ്, ആ സ്വാതന്ത്ര്യം മറ്റെല്ലാ മൗലികാവകാശങ്ങൾക്കും വിധേയമാണ് എന്ന് പ്രത്യേകം നിഷ്കർഷിക്കുന്നു. അതായത്, ലിംഗഭേദമില്ലാതെയുള്ള തുല്യത, അന്തസോടെ ജീവിക്കാനുള്ള അവകാശം മുതലായ അവകാശങ്ങൾക്കു വിധേയമാണ് ഏതൊരു മതത്തിന്റെയും സ്വാതന്ത്ര്യങ്ങൾ. ഞങ്ങളുടെ മതത്തിലെ സ്ത്രീക്ക് ഞങ്ങൾ കൊടുക്കുന്ന സ്വാതന്ത്ര്യമേ ഉള്ളൂ എന്ന് ഈ മതേതര രാജ്യത്തെ, ഒരു മതത്തിനും അവകാശപ്പെടാനാകില്ല.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ, കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ പ്രസ്താവനയോടു പ്രതികരിച്ചത്. സതീശനെതിരേ ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിൽ സുപ്രഭാതം ദിനപത്രത്തിൽ വന്ന ലേഖനം വാസ്തവവിരുദ്ധവും ധാർഷ്ട്യം കലർന്ന ഭാഷയിലുള്ളതുമാണ് എന്നു പറയാതെവയ്യ. മര്യാദകേടായി ഒരു വാക്കുപോലും പറയാതെയാണ്, മുഖ്യമന്ത്രി ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സ്ത്രീ സമത്വത്തിനെതിരായുള്ള വാദങ്ങളെ നിരാകരിച്ചത്. സ്ത്രീകൾക്കു തുല്യ അവകാശങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്, പുരോഗമനസമൂഹവും സ്ത്രീകളും കൈയടിച്ചു സ്വീകരിച്ചിരിക്കുന്ന അവസരത്തിലാണ് പത്രത്തിന്റെ വിമർശനം. ‘സ്ത്രീ അഴിഞ്ഞാട്ടങ്ങളുണ്ടാക്കുന്ന അധാർമികതകൾ’ എന്ന പ്രയോഗംതന്നെ സ്ത്രീ വിരുദ്ധമാണ്. ജാത്യാധിക്ഷേപം പോലെതന്നെ, സ്ത്രീയെന്ന വ്യക്തിയോട്, അവളുടെ വ്യക്തിത്വത്തിന്റെ പേരിൽ മാത്രം വെറുപ്പുളവാക്കാൻ പര്യാപ്തമായ വാക്കുകളാണിത്.
ഇന്നത്തെ സ്ത്രീസ്വാതന്ത്ര്യത്തെ അളക്കേണ്ടത് ആധുനിക മൂല്യങ്ങളുടെ വെളിച്ചത്തിലാണ്. ഇന്ത്യ ഒരു മതരാഷ്ട്രമല്ല, ഭരണഘടനയാൽ നിയന്ത്രിക്കപ്പെടുന്ന രാജ്യമാണ്.
ഇന്ത്യൻ ഭരണഘടനയിലെ തുല്യതയെ ശരിയായ അർഥത്തിൽ നാം മനസിലാക്കണം. സ്വാതന്ത്ര്യവും സമത്വവും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനശിലകളാണ്. അവ തമ്മിൽ ഉരസലുകളുണ്ടായാൽ സമത്വത്തിനു വിധേയമായി വേണം സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടത്. ഉദാഹരണത്തിന്, ജാത്യാധിക്ഷേപം അഭിപ്രായസ്വാതന്ത്ര്യമല്ല, ഒരു ക്രിമിനൽ കുറ്റമാണ്. മുത്തലാക്ക് മതസ്വാതന്ത്ര്യമല്ല, ഭരണഘടനയിലെ സമത്വത്തിനു വിരുദ്ധമാണ്.
കുട്ടികളെ ദത്തെടുക്കാൻ ഇന്ത്യയിലെ മുസ്ലിംകൾക്കും കഴിയും, വർണാശ്രമ വ്യവസ്ഥയ്ക്കു വിപരീതമായി വിവാഹം കഴിക്കാൻ ഭരണഘടന അവകാശം നൽകിയിരിക്കുന്നു. ഇപ്പറഞ്ഞ സന്ദർഭങ്ങളിലൊന്നും മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്ന വാദം നില്ക്കാത്തത്, ആ സ്വാതന്ത്ര്യത്തിന് ഇന്ത്യൻ ഭരണഘടനയിലെ പരിമിതികൾ ഉള്ളതുകൊണ്ടാണ്.
തുല്യതയും വ്യക്തിസമത്വവും ഏറ്റവും പ്രധാനപ്പെട്ട പൗരാവകാശങ്ങളാണ്. സ്ത്രീ തുല്യവ്യക്തിയാണെന്ന് സയൻസ് പറയുന്നു, അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം പറയുന്നു, എല്ലാ നവോത്ഥാന മൂല്യങ്ങളും പറയുന്നു. സർവോപരി, ഇന്ത്യൻ ഭരണഘടന അമൂല്യ അവകാശമായി വാഗ്ദാനം ചെയ്തിരിക്കുന്നു. ആ ഭരണഘടനയുടെ കീഴിൽ ജീവിക്കുന്ന, അതിലെ അവകാശങ്ങൾ വിനിയോഗിക്കുന്ന ഒരാൾക്കും, ഞങ്ങളുടെ മതനിയമങ്ങൾ ഈ ഭരണഘടനയ്ക്കു മുകളിലാണ് എന്നൊരു തോന്നലുണ്ടാകാൻ പാടില്ല. അവകാശങ്ങളെപ്പറ്റിയുള്ളതുപോലെതന്നെ, അതിന്റെ പരിമിതികളെപ്പറ്റിക്കൂടി പൂർണബോധ്യം വേണം. അത് മതത്തിന്റെ ഉള്ളിൽനിന്നുതന്നെ വരുന്നില്ലെങ്കിൽ നിയമനിർമാണ സഭ, ഭരണനിർവഹണ വിഭാഗം, നീതിന്യായ വ്യവസ്ഥ മുതലായ ഭരണഘടനാ സ്ഥാപനങ്ങളിൽനിന്നു വരും.
“കാന്തപുരം പറഞ്ഞത് അദേഹത്തിന്റെ മതവിശ്വാസമാണ്” എന്ന വാദത്തിന്റെ മറുപുറമാണ് അപ്രകാരം മതത്തിൽ എവിടെയെങ്കിലും നിഷ്കർഷിച്ചിട്ടുണ്ടെങ്കിൽകൂടി, അതിനൊന്നും ഭരണഘടനയുടെ മതസ്വാതന്ത്ര്യം എന്ന സംരക്ഷണമില്ല എന്നത്. ഭരണഘടനയുടെ പരിരക്ഷ ആഗ്രഹിക്കുന്ന, ഭരണഘടന പ്രകാരം തങ്ങൾക്കുള്ള സ്വാതന്ത്ര്യങ്ങളെപ്പറ്റി ബോധ്യവും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവർ, സ്വന്തം മതത്തിനുള്ളിലെ സ്ത്രീകൾക്കുകൂടി പൂർണമായ ഭരണഘടനാ അവകാശങ്ങൾ ഉണ്ടെന്ന് എപ്പോഴും ഓർക്കണം. അവർ ഒരു ഗ്രൂപ്പിന്റെ ഭാഗമായതുകൊണ്ട് പൗരാവകാശങ്ങൾ ഇല്ലാതാവുന്നില്ല. ഇത് കാന്തപുരത്തെ ഓർമിപ്പിക്കുക മാത്രമാണ് കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്തത്.
ഇത് ഇസ്ലാമിന്റെ മതസ്വാതന്ത്ര്യത്തിന്റെ വിഷയമല്ല. മറിച്ച്, എല്ലാ സ്ത്രീകൾക്കും പൂർണ ഭരണഘടനാ സ്വാതന്ത്ര്യങ്ങളുണ്ട് എന്ന പൗരാവകാശ വിഷയമാണ്. ഈയൊരു വിഷയത്തിന്റെ പേരിൽ വി.ഡി. സതീശൻ എന്ന രാഷ്ട്രീയ നേതാവിനെ വ്യക്തിപരമായി വിലയിരുത്താനും വേറെ നേതാക്കളുമായി താരതമ്യം ചെയ്യാനും ശ്രമിച്ച പത്രം ഒരു കാര്യം മറന്നു. ഇദ്ദേഹമല്ലാതെ വേറെ ആരെങ്കിലും കോൺഗ്രസിൽനിന്നോ വേറേതെങ്കിലും പാർട്ടിയിൽനിന്നോ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായാലും സ്ത്രീ സ്വാതന്ത്ര്യത്തെ ആരെങ്കിലും വെല്ലുവിളിച്ചാൽ ഇതുതന്നെയേ ചെയ്യാൻ കഴിയൂ. ലിംഗ, മത ഭേദമില്ലാതെ, ഭയമോ പക്ഷാഭേദമോ കൂടാതെ, ഭരണഘടന ഉയർത്തിപ്പിടിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്താണ് മുഖ്യമന്ത്രി പദവിയേൽക്കുന്നത്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനിക യുഗത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ ആർജവമുള്ളതായിരുന്നു. പുതിയ ജനറേഷനും എല്ലാ പുരോഗമനവാദികളും കക്ഷി രാഷ്ട്രീയ, മത ജാതി ഭേദമില്ലാതെ എല്ലാ സ്ത്രീകളും ആഹ്ലാദപൂർവം ഹൃദയത്തിലേക്കെടുത്ത ഈയൊരു നിലപാട്, മുന്നോട്ട് ഒരു മിനിമം മാനദണ്ഡമായിക്കഴിഞ്ഞിരിക്കുന്നു. യാഥാസ്ഥിതിക വാദികളും ഈയൊരു കൊടുങ്കാറ്റ് കാണട്ടെ.
(സുപ്രീംകോടതി അഭിഭാഷകനാണ് ലേഖകൻ)
Leader Page
140 വർഷത്തെ പത്രധർമത്തിന്റെ മഹത്തായ പാരമ്പര്യവുമായി ദീപിക മുന്നേറുന്നു. കേരളത്തിന്റെ ആദ്യ പത്രമെന്ന അഭിമാനത്തോടെ, അച്ചടി മാധ്യമത്തിലും ഇപ്പോൾ പുതിയ കാലത്ത് ഓൺലൈൻ രംഗത്തും വിശ്വാസ്യതയുടെ ശബ്ദമായി നിലകൊള്ളുന്ന ദീപികയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.
ചെറുപ്പം മുതലേ വായിക്കുന്ന പത്രമാണ് ദീപിക. വാർത്തകളുടെ സത്യസന്ധതയാണ് ദീപികയുടെ മുഖമുദ്ര. കർഷകരുടെ പ്രശ്നങ്ങൾ ദീപിക എക്കാലവും ഉയർത്തിപിടിക്കാറുണ്ട്.
ദീപികയുടെ ഓണലൈൻ പ്ളാറ്റ്ഫോമുകളും മൂല്യങ്ങളും സത്യവും ഉയർത്തിപ്പിടിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. ഇനിയും അനേകം വർഷങ്ങൾ ജനഹൃദയങ്ങളിൽ ദീപിക നിറഞ്ഞുനിൽക്കട്ടെ.
- മായ രാഹുൽ (ചെയർപേഴ്സൺ, പാലാ നഗരസഭ)
Leader Page
“കുട്ടിക്കാലത്തു നടന്നതും മനസിൽ തോന്നിയതുമൊക്കെ വലുതാവുന്പോ പലരും മറക്കും.... മറക്കാറാണ് പതിവ്. പക്ഷേ ചാത്തോത്ത് പറന്പിൽ കളിവീട് വച്ച് കളിച്ചതും ഊഞ്ഞാല് കെട്ടിത്തന്നതും ഒന്നും കുട്ടിശങ്കരൻ മറന്നില്ല. മറക്കാൻ പറ്റിയില്ല.”
കമലിന്റെ അഴകിയ രാവണൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ ശങ്കർദാസ് നായിക അനുരാധയോട് (ഭാനുപ്രിയ) പറയുന്ന ഡയലോഗ് ആണിത്. കാലം പിന്നിടുന്തോറും കൗമാരകാലത്തോ യൗവനത്തിലോ തോന്നുന്ന പ്രണയമോ അഭിനിവേശമോ മനുഷ്യർ പൊതുവേ മറക്കുകയാണ് പതിവ്. പ്രകൃതിയുടെതന്നെ ഒരു നിയമമാണത്. എന്നാൽ ചിലപ്പോൾ ചില മനുഷ്യരിൽ സ്വപ്നം അല്ലെങ്കിൽ പ്രണയം വിട്ടുപോകാതെ ഊറിപ്പിടിച്ചങ്ങനെ നില്ക്കും. അഴകിയ രാവണനിലെ കുട്ടിശങ്കരൻ എന്ന വാല്യക്കാരന് അനുക്കുട്ടി എന്ന ചാത്തോത്ത് കുടുംബത്തിലെ കുട്ടിയോട് തോന്നിയ അഭിനിവേശം പോലെ...
മമ്മൂട്ടി എന്ന മെഗാ സ്റ്റാറിനു സിനിമയോടുള്ളതും ഇമ്മാതിരി ഒരു ഇഷ്ടമാണ്, അല്ലെങ്കിൽ പ്രണയമാണ് ! കാലത്തിന് അതിനുമേൽ ഒരു പോറൽപോലും ഏൽപിക്കുവാൻ കഴിയുന്നതെയില്ല. ഈ അടുത്തകാലത്ത് വൈറലായ ഒരു വീഡിയോയിൽ മമ്മൂട്ടി തന്നെ സ്വന്തം ഹൃദയത്തിൽ ചുറ്റിവരിഞ്ഞുപോയ ഈ അഭിനയമോഹത്തെക്കുറിച്ച് പറയുന്നുണ്ട്. ഒരിക്കലും അവസാനിക്കാത്ത തന്റെ അഭിനയദാഹത്തക്കുറിച്ചുതന്നെ!
1971-ൽ റിലീസായ സത്യൻ നായകനായ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ ’കൂട്ടത്തിൽ ഒരാൾ’ ആയി വെള്ളിത്തിരയിൽ എത്തിയ നടനാണ് മമ്മൂട്ടി. ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ആ റോൾ കിട്ടാൻ ഏറെ പ്രയാസപ്പെടേണ്ടിവന്നു അന്നത്തെ മെലിഞ്ഞുനീണ്ട എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിക്ക്.
പിന്നീടുള്ള സിനിമായാത്രയും തീരെ സുഖകരമായിരുന്നില്ല. മമ്മൂട്ടിതന്നെ പറഞ്ഞിട്ടുള്ളതു പോലെ അഭിനയിക്കാൻ അവസരം തേടി സിനിമാ ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്ക് എത്രയോ തവണ അലഞ്ഞിട്ടുണ്ട്.
വിൽക്കാനുണ്ട് സ്വപ്നങ്ങൾ, മേള തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു. എങ്കിലും 1981 പുറത്തിറങ്ങിയ ഐ.വി. ശശിയുടെ തൃഷ്ണയിലാണ് പ്രധാനപ്പെട്ട കഥാപാത്രമായി (കൃഷ്ണദാസ്) മമ്മൂട്ടി എത്തുന്നത്. ഇവിടം മുതൽ മലയാള സിനിമയിലെ മമ്മൂട്ടി യുഗത്തിനു തുടക്കം കുറിക്കുകയായിരുന്നു എന്നു പറയാം.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ ഈ നടന്റെ എത്രയധികം വേഷപ്പകർച്ചകളാണ് നമ്മൾ കണ്ടത്...
ചന്ദനക്കാതൽ കടഞ്ഞെടുത്ത മെയ്യഴകുള്ള ചന്തുവായി, "മതിലുകൾ'ക്കുള്ളിൽ പെട്ടുപോയ പാവം വൈക്കം മുഹമ്മദ് ബഷീറായി, ഭാസ്കര പട്ടേലരായി, മന്ത്രി സുകുമാരനായി, നത്ത് നാരായണനായി, പഴശിരാജയായി, പ്രാഞ്ചിയേട്ടനായി, മേലേടത്ത് രാഘവൻ നായരായി, പത്രപ്രവർത്തകൻ രവിശങ്കറായി, വാല്യക്കാരൻ കൃഷ്ണനായി, കുറ്റാന്വേഷകൻ സേതുരാമയ്യരായി, ഇൻസ്പെക്ടർ ബൽറാമായി അങ്ങനെ ഓരോ വേഷവും ഈ നടൻ ആവാഹിച്ചെടുക്കുകയായിരുന്നു. അഭിനയ പാരന്പര്യമില്ലാതെ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനമൊന്നുമില്ലാതെ മമ്മൂട്ടിതന്നെ പറഞ്ഞതുപോലെ സ്വയം തേച്ചുതേച്ചു മിനുക്കിയുള്ള അഭിനയ ചുവടുകൾ!
കാമുകിയെ, ഭാര്യയെ ചേർത്തുപിടിക്കുന്ന പ്രണയാർദ്രനായ കാമുകനായും ഭർത്താവായും മമ്മൂട്ടിയെ കാണാൻ ആഗ്രഹിച്ച പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് പല നെഗറ്റീവ് വേഷങ്ങളും മമ്മൂട്ടി കൈയാളി. പ്രണയവും ദാഹവും ഒന്നിച്ചലിയുന്ന കണ്ണുകൾക്കു പകരം വരമീശയും കഴുകൻ കണ്ണുകളുമുള്ള അഹമ്മദ് ഹാജിയെ ജനം കണ്ടു.
കാലിലെ പെരുവിരൽകൊണ്ട് പെണ്ണിന്റെ വസ്ത്രം അഴിക്കുന്ന പലേരി മാണിക്യത്തിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയെ! കഥാപാത്രങ്ങളിൽനിന്നും കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുകയാണ് ഈ നടൻ. എത്ര പൊലിസ് വേഷങ്ങൾ മമ്മൂട്ടി അണിഞ്ഞിട്ടുണ്ട് എന്ന് എണ്ണിത്തിട്ടപ്പെടുത്താൻതന്നെ പ്രയാസം! യവനികയിലെ എസ് ഐ ജേക്കബ് ഈരാളിയിൽനിന്നും എത്രയോ അകലെയാണ് കണ്ണൂർ സ്ക്വാഡിലെ ജോർജ് മാർട്ടിൻ! കളങ്കാവലിലെ എഎസ്ഐ സ്റ്റാൻലിദാസ് വേറെ ഏതോ ലെവലിലാണ്!
ഏറ്റവും സുന്ദരനായ നടൻ എന്നു മാത്രമല്ല ഏറ്റവും സുന്ദരനായ പുരുഷൻ എന്ന് മലയാളം ആരാധനയോടെ വിളിച്ച കാലത്തും പുട്ടുറുമീസായും പൊന്തൻമാടയായും വേട്ടക്കാരൻ വാറുണ്ണിയായും എത്തി മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ചു.
2024-ൽ രാഹുൽ സദാശിവന്റെ ഭ്രമയുഗത്തിലെ കൊടുമണ് പോറ്റി കറുത്ത പല്ല് കാട്ടി പൈശാചികമായി ചിരിച്ചപ്പോൾ ആരാധകർ വല്ലാതെ നടുങ്ങിപ്പോയിരുന്നു.
നവാഗത സംവിധായകരായ ചെറുപ്പക്കാരുടെ സിനിമകളുടെ പ്രധാന നടനാവുക എന്ന "റിസ്ക്’ ഏറ്റെടുക്കുന്നതിനു ഒരു പ്രധാന കാരണവും തന്നിലെ നടനു വ്യത്യസ്തമായ റോൾ കൊടുക്കുക എന്നതുതന്നെയാണ്. നവാഗത സംവിധായകനായി ആഷിഖ് അബു എത്തിയ "ഡാഡി കൂളിലെ' (2009) പൊലിസ് ഉദ്യോഗസ്ഥൻ സൈമണ് ആയി എത്ര കൂളായാണ് മമ്മൂട്ടി അഭിനയിച്ചത്. അൻവർ റഷീദിന്റെ ആദ്യചിത്രം രാജമാണിക്യത്തിലെ ബെല്ലാരി രാജ ഇന്നും പ്രേക്ഷകഹൃദയത്തിൽനിന്ന് ഇറങ്ങിപ്പോയിട്ടില്ല.
Leader Page
ഇന്ത്യ സാമ്പത്തികമായി വളരുന്നോ ഇല്ലയോ എന്നതല്ല തർക്കം. പറയുന്ന കണക്കുകളുടെ വിശ്വാസ്യതയാണു തർക്കവിഷയം. പല കാര്യങ്ങളിലും വിശ്വാസ്യത ഉറപ്പാക്കുന്ന തുറവി കണക്കുകളിലില്ല. വേണ്ടത്ര ഒരുക്കമില്ലാതെ മാറ്റങ്ങൾ വരുത്തുന്നു. ആ മാറ്റങ്ങൾ വിലയിരുത്താൻ തക്ക ഡാറ്റാ ശേഖരങ്ങൾ വിദഗ്ധർക്കുപോലും ലഭിക്കുന്നില്ല. അതാണു തർക്കത്തിന് ആധാരം.
ഏപ്രിൽ-ജൂൺ പാദത്തിലെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) കണക്കുകളാണു വിവാദത്തിലായത്. 2022-23ലെ വിലയിൽ (സ്ഥിരവില) 7.8 ശതമാനം വളർന്നു എന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പറഞ്ഞു. ഇറാനിലെ യുദ്ധവും മറ്റും മൂലം സാമ്പത്തിക വെല്ലുവിളികൾ നിറഞ്ഞ അവസരത്തിൽ ഇത്രയും വളർച്ച അധികമാരും പ്രതീക്ഷിച്ചില്ല. റിസർവ് ബാങ്ക് ഏഴു ശതമാനമാണു പ്രതീക്ഷിച്ചത്. വിവിധ സ്വകാര്യ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളും ബ്രോക്കറേജുകളും ഏഴു മുതൽ 7.5 വരെ ശതമാനം പ്രതീക്ഷിച്ചു. അപ്പോഴാണ് 7.8% എന്ന കണക്കു വന്നത്.
കുറേക്കാലമായി സർക്കാർ കണക്കുകളുടെ വിശ്വാസ്യതയിൽ രാജ്യത്തും പുറത്തും സന്ദേഹങ്ങൾ ഉയരുന്നുണ്ട്. നമ്മുടെ കണക്കിന്റെ വിശ്വാസ്യത ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യനിധി) റേറ്റിംഗ് സൂചികയിൽ ബിയിൽനിന്നു സിയിലേക്കു താഴ്ത്തിയിരുന്നു. ഈ സാഹചര്യത്തിൽ വിമർശനങ്ങൾ സ്വാഭാവികം.
രണ്ടു തരം വിമർശനങ്ങൾ
രണ്ടു തരം വിമർശനങ്ങളുയർന്നു. ഒരു കൂട്ടർ കണക്കിൽ കൃത്രിമം ഉണ്ടെന്ന സംശയമുന്നയിച്ചു. രണ്ടാമത്തെ കൂട്ടർ ഈ ഉയർന്ന വളർച്ചയെ സാധൂകരിക്കുന്ന തൊഴിൽ വളർച്ചയും മൂലധന നിക്ഷേപവും കാണാത്തതു ചൂണ്ടിക്കാണിക്കുന്നു.
കണക്കിലെ തട്ടിപ്പു പറയുന്നവരുടെ പ്രധാന ആക്ഷേപം പഴയ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ഉന്നയിച്ചതാണ്. 2025 ഏപ്രിൽ-ജൂണിൽ നടപ്പുവിലയിലെ (Current Price) ജിഡിപി 86.05 ലക്ഷം കോടി (ട്രില്യൺ) രൂപ ആണെന്ന് എൻഎസ്ഒ കണക്കാക്കി. 2011-12 അടിസ്ഥാന വർഷമായി എടുത്ത കണക്കാണത്. ഈ ഫെബ്രുവരിയിൽ 2022-23 അടിസ്ഥാന വർഷമാക്കി കണക്ക് പരിഷ്കരിച്ചു. അതനുസരിച്ചു 2025 ജൂൺ പാദത്തിലെ ജിഡിപി സംഖ്യ 80.10 ട്രില്യൺ രൂപ ആക്കി. ഇക്കൊല്ലം ജൂൺ പാദത്തിൽ നടപ്പുവിലയിലെ ജിഡിപി 88.27 ട്രില്യൺ. വർധന 10.3 ശതമാനം. പക്ഷേ 2011-12ലെ വിലയിലുള്ള 86.05 ട്രില്യണിൽനിന്നു വർധന 2.6 ശതമാനം മാത്രമേ ഉള്ളൂ. ഇതാണ് ഗാർഗ് പറഞ്ഞത്.
മാറ്റം അത്ര ചെറുതല്ല
അടിസ്ഥാനവർഷം (Base year) മാറ്റിയപ്പോൾ തുകയിലും വളർച്ചാനിരക്കിലും മാറ്റം വന്നു. അതു മുന്പും സംഭവിച്ചിട്ടുള്ളതാണ്. രണ്ടോ മൂന്നോ ശതമാനം മാറ്റമാണു സാധാരണ വരാറ്. ഇത്തവണ ജിഡിപി തുക ഏഴു ശതമാനത്തോളം കുറഞ്ഞു. അതുപോലെ സ്ഥിരവിലയിലെ ജിഡിപിയും ഗണ്യമായി മാറി. ആ മാറ്റമാണ് ഉയർന്ന വളർച്ച ഉണ്ടെന്നു തോന്നാൻ കാരണമെന്നു ഗാർഗ് പറയുന്നു.
രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്: അടിസ്ഥാനവർഷം ഇടയ്ക്കിടെ മാറ്റും. അതു സാധാരണമാണ്. സമൂഹം ഉപയോഗിക്കുന്ന സാധനങ്ങളും സേവനങ്ങളും മാറുന്നതനുസരിച്ചു കണക്കു ശേഖരണം മാറ്റണം. എങ്കിലേ കണക്ക് കാലികമാകൂ.
രണ്ട്: ഇങ്ങനെ മാറുമ്പോൾ നടപ്പുവിലയിലെ ജിഡിപി തുക കൂടുന്നതാണു പതിവ്. കൂടുതൽ സാധനങ്ങളും സേവനങ്ങളും കണക്കെടുപ്പിൽ ഉൾപ്പെടുമ്പോൾ വർധന സ്വാഭാവികമാണ്. കുറയുന്നതാണ് അസ്വാഭാവികം.
അന്നു ചെയ്തത്
മോദി സർക്കാർ ഭരണമേറ്റ ശേഷം രണ്ടു തവണ അടിസ്ഥാനവർഷം മാറ്റി. രണ്ടു തവണയും ജിഡിപി വളർച്ചയും തുകയും കുറഞ്ഞു. ആദ്യം അടിസ്ഥാനവർഷം 2004-05ൽ നിന്ന് 2011-12 ലേക്കു മാറ്റി. അത് മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്തെ വളർച്ചാ നിരക്ക് കുറച്ചു കാണിക്കാനുള്ള ശ്രമമായിട്ടാണ് പലരും കണ്ടത്. സ്റ്റാറ്റിസ്റ്റീഷ്യന്മാർ നിരീക്ഷിക്കുന്ന പല അടിസ്ഥാന വിവരങ്ങളും പുതിയ കണക്കിൽ മറച്ചുവച്ചതിനാൽ സംശയകരമായ പല കാര്യങ്ങളും ഉണ്ടായി. അന്നത്തെ വിവാദപരമായ തിരുത്തൽ ഇങ്ങനെ
2011-12ൽ നിന്നു 2022 -23ലേക്ക് അടിസ്ഥാന വർഷം മാറ്റിയപ്പോൾ മോദിയുടെ ഭരണകാലത്തെ വളർച്ചാനിരക്കിലാണു കുറവു വന്നത്. 2012നു ശേഷം ജിഡിപിയിലെ യഥാർഥ വളർച്ചയേക്കാൾ കൂടുതലാണ് സർക്കാർ പുറത്തുവിട്ട കണക്കിൽ ഉണ്ടായിരുന്നതെന്നാണു പുതിയ കുറയ്ക്കൽ കാണിക്കുന്നത്.
എന്നാൽ ആ കുറവ് ഇപ്പോഴത്തെ വളർച്ച കൂടുതലാണെന്നു വരുത്താൻ സഹായിക്കുന്നു. പഴയ കണക്ക് കൂടിയോ കുറഞ്ഞോ എന്നു സാധാരണ ജനം നോക്കില്ലല്ലോ. അപ്പോൾ വമ്പൻ വളർച്ച പറഞ്ഞ് എതിരാളികളെ അടിച്ചമർത്താൻ കണക്കിലെ കളി സഹായിക്കും. അതിലേക്കാണ് ഗാർഗ് വിരൽ ചൂണ്ടിയത്. ഒന്നാം മോദി സർക്കാരിന്റെ കാലത്തെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്റെയും മറ്റും വിമർശനവും കണക്കിൽ വിശ്വാസ്യത ഇല്ലെന്നുതന്നെയാണ്.
എങ്കിൽ തൊഴിൽ എവിടെ?
റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന്റെ വിമർശനം കാതലായ മറ്റൊരു വിഷയം ഉയർത്തുന്നു. ഇത്രയും വലിയ ജിഡിപി വളർച്ചയ്ക്കു തക്ക തൊഴിൽ എവിടെ? ഇങ്ങനെ വളർച്ചയുണ്ടെങ്കിൽ സ്വദേശികളും വിദേശികളും മൂലധനനിക്ഷേപത്തിന് ഓടിക്കൂടേണ്ടതല്ലേ? രണ്ടുമില്ല. എന്നു മാത്രമല്ല യുവാക്കളുടെ തൊഴിലില്ലായ്മ വിഷയമായി ഉന്നയിച്ച കോക്രോച്ച് ജനതാ പാർട്ടി (സിജെപി) എന്നൊരു പ്രസ്ഥാനം ചുരുങ്ങിയ നാൾ കൊണ്ട് രാജ്യത്തു വലിയ സ്വാധീനശക്തിയാകുകയും ചെയ്തു.
പുതിയ കമ്പനികൾ കരാർജോലികളേ നൽകൂ എന്നോ വളർച്ചയുടെ പിന്നാലെയാണു തൊഴിൽ വർധന എന്നോ ഒക്കെ ന്യായീകരിക്കാൻ കുറേ പേർ ശ്രമിച്ചു നാണംകെട്ടു. വലിയ വളർച്ച കാണുന്ന രാജ്യത്തെ വിപണിയിൽനിന്നു വിദേശനിക്ഷേപകർ പണം പിൻവലിക്കുന്നതിനോ സ്വദേശവ്യവസായികൾ മൂലധന നിക്ഷേപം കൂട്ടാത്തതിനോ യുക്തിസഹമായ വിശദീകരണം സർക്കാർ വക്താക്കൾക്കു നൽകാൻ കഴിഞ്ഞിട്ടുമില്ല. നല്ല വളർച്ചയുണ്ടെങ്കിൽ ബിസിനസ് ലാഭകരമായി വളരും. ലാഭം കിട്ടുമെന്നു കണ്ടാൽ കമ്പനികൾ പണംമുടക്കി ഉത്പാദനശേഷി വർധിപ്പിക്കും. അതു നടക്കുന്നില്ലെങ്കിൽ അത്രയും വളർച്ചയില്ലെന്നുതന്നെയാണ് അർഥം.
ഇരട്ടക്കുത്തിലെ പൊരുത്തക്കേട്
ജിഡിപി കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തിയ രീതിയാണ് വിദഗ്ധരെ അസ്വസ്ഥരാക്കിയത്. പ്രത്യേകിച്ചും വിലക്കയറ്റത്തിന്റെ പ്രത്യാഘാതം കുറയ്ക്കാൻ ഇരട്ടക്കുത്ത് (Double deflation) ഏർപ്പെടുത്തിയത്. നേരത്തേ വിലക്കയറ്റത്തിന്റെ പ്രഭാവം കുറയ്ക്കാൻ നടപ്പുവിലയിൽ വിലക്കയറ്റ സൂചിക ഉപയോഗിച്ച് ഒരു തവണ കുറവു വരുത്തിയിരുന്നു. ഇപ്പോൾ രണ്ടുഘട്ടത്തിൽ രണ്ടു വ്യത്യസ്ത സൂചികകൾ ഉപയോഗിക്കും. ഉത്പന്നത്തിന്റെ ഘടകവസ്തുക്കളുടെ വിലക്കയറ്റം ഒരു ഘട്ടത്തിൽ കുറയ്ക്കും. ഉത്പന്നത്തിന്റെ വിലക്കയറ്റം അടുത്ത ഘട്ടത്തിലും. ഐഎംഎഫ് നിർദേശിച്ചിട്ടാണു മാറ്റം വരുത്തിയത്. മാറ്റം വന്നപ്പോൾ കഥ വ്യത്യസ്തമായി. കഴിഞ്ഞ പാദത്തിൽ ചില്ലറ വിലക്കയറ്റം മൂന്നര ശതമാനം. മൊത്ത വിലക്കയറ്റം ഒന്പതു ശതമാനം. പക്ഷേ വിലക്കയറ്റം വെറും 2.5 ശതമാനം എന്നു തോന്നുന്ന വിധമാണ് ഇരട്ടക്കുത്ത് നടത്തിയത്. അതിന്റെ വിശദാംശങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. ഇരട്ടക്കുത്തിൽ അങ്ങനെ സംഭവിക്കും എന്ന ഒഴുക്കൻ ന്യായമേ അധികൃതർക്കു പറയാനുള്ളൂ.
മുമ്പേചെയ്യേണ്ടത് പിമ്പേ
ഐഎംഎഫ് പറഞ്ഞത് ഉത്പാദക വിലസൂചിക (Producer Price Index - PPI) ഉപയോഗിക്കാനാണ്. ഫാക്ടറിയിൽനിന്ന് ഉത്പന്നം പുറത്തേക്കു നൽകുമ്പോൾ ഈടാക്കുന്ന വിലയാണ് ഇതിനു വേണ്ടത്. അതു നൽകാൻ മുമ്പ് ഫാക്ടറി ഉടമകൾക്കു സമ്മതമില്ലായിരുന്നു. അതുകൊണ്ടാണ് പിപിഐ തയാറാക്കാത്തതെന്ന് എൻഎസ്ഒയുടെ മുൻ തലവൻ പ്രണബ് സെൻ പറഞ്ഞത്. ഇപ്പോൾ പിപിഐ എങ്ങനെ ഉണ്ടാക്കി എന്നു വ്യക്തമല്ല. അതിന്റെ ഡാറ്റാ ശേഖരവും ലഭ്യമല്ല. ഇപ്പോൾ സർക്കാർ പറയുന്നതു നാലഞ്ചു വർഷം പുതിയ രീതിയും പഴയരീതിയും സമാന്തരമായി നിലനിർത്തി പോരായ്മകൾ കണ്ടെത്തി പരിഹാരം കാണാമെന്നാണ്. പുതിയ രീതി നടപ്പാക്കും മുമ്പു ചെയ്യേണ്ട കാര്യമായിരുന്നു അത്.
Leader Page
അക്ഷരവെളിച്ചം തിരിച്ചറിഞ്ഞ കാലം മുതൽ ഇന്നോളം മലയാള മാധ്യമലോകത്തിന്റെ വിശ്വസ്തതയുടെ അടയാളമായ ദീപികയെ നെഞ്ചിലേറ്റാൻ സാധിച്ചത് എന്റെ ആത്മീയ-ബൗദ്ധിക ജീവിതത്തിലെ നന്മയായി കരുതുന്നു.
കേരളത്തിന്റെ വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്കാരിക ഉന്നമനത്തിനു ദിശാബോധമേകുന്നതിനൊപ്പം ഒരു മതേതര സമൂഹത്തിന്റെ ന്യായമായ അവകാശങ്ങളെയും ആവശ്യങ്ങളെയും അധികാരകേന്ദ്രങ്ങൾക്കു മുന്നിൽ നിഷ്കർഷയോടെ അവതരിപ്പിച്ചുകൊണ്ട് നവകേരള നിർമിതിയിൽ ദീപിക വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്.
രാഷ്ട്രീയ അന്ധതയ്ക്കും അനീതികൾക്കുമെതിരേ വിട്ടുവീഴ്ചയില്ലാത്ത ധാർമിക ശബ്ദമായി നിലകൊള്ളാനും പൊതുസമൂഹത്തിന്റെ ജീവസുറ്റ മനഃസാക്ഷിയായി മാറി സത്യത്തിന്റെ പക്ഷം ചേരാനും ഈ പത്രത്തിന് എക്കാലവും സാധിച്ചിട്ടുണ്ട്.
വാർത്തകളെ യാഥാർഥ്യബോധത്തോടെ അവതരിപ്പിക്കുകയും അഭിപ്രായങ്ങളെ സുതാര്യമായി വേർതിരിച്ചു കാണിക്കുകയും ചെയ്യുന്ന ഈ സ്വതന്ത്ര മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെയും മതേതരമൂല്യങ്ങളുടെയും പ്രഭാവത്തെ സദൃശ്യമായി ശക്തിപ്പെടുത്തുന്നു.
സത്യത്തെയും നീതിയെയും മുൻനിർത്തിയുള്ള ദീപികയുടെ ഈ മഹത്തായ അക്ഷരപ്രയാണത്തിന് ഹൃദയം നിറഞ്ഞ മംഗളങ്ങൾ.
- ബിനു വെളിയനാടൻ
(കെസിഎസ്എൽ, ചങ്ങനാശേരി അതിരൂപത പ്രസിഡന്റ്,
അധ്യാപകൻ,സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കുറുമ്പനാടം)
Leader Page
റാണി ഗൗരി പാർവതി ബായിയുടെ കാലത്ത് 1822ൽ കാർഡമം പ്രൊക്ലമേഷൻ വഴി ഏലം ശേഖരണത്തിന് പുറംപ്രദേശങ്ങളിൽനിന്നുള്ള തൊഴിലാളികളെ കൊണ്ടുവന്നു. 1829 മുതൽ ഹൈറേഞ്ചിൽ കൃഷിയാരംഭിച്ചു. 1877ൽ പൂഞ്ഞാർ രാജാ മലനിരകളിലെ ഏകദേശം 588 ചതുരശ്ര കിലോമീറ്റർ പ്രദേശം ജോണ് ഡാനിയൽ മണ്റോയ്ക്ക് പാട്ടത്തിനു നൽകി.
1900-1920 ആയപ്പോൾ തമിഴ്നാട്ടിൽനിന്നു തൊഴിലാളികളെ കൊണ്ടുവന്നിരുന്നു. 1941ൽ നാട്ടിൽ ഭക്ഷ്യവിളകൾക്കായി ഒരാൾക്ക് അഞ്ച് ഏക്കർ വരെ കുത്തകപ്പാട്ടം അനുവദിച്ചത് അന്നത്തെ സർക്കാരാണ്. 1940കളിൽ ഗ്രോമോർ ഫുഡ് പദ്ധതിയിലൂടെ കുടിയേറ്റം രാജാവുതന്നെ പ്രോത്സാഹിപ്പിച്ചു. നാട്ടിൽ പട്ടിണിയായിരുന്നു. ടി.കെ. നാരായണപിള്ളയുടെ കാലത്ത് ഇടുക്കിയിലേക്ക് കൂട്ടമായി കുടിയേറ്റക്കാരെ അനുവദിച്ചു. 1954-55ൽ പട്ടം താണുപിള്ള ഹൈറേഞ്ച് കോളനൈസേഷൻ സ്കീം ആരംഭിച്ചു.
കല്ലാർ, പട്ടം കോളനികൾ സ്ഥാപിച്ചു. 1956ലെ സംസ്ഥാന പുനഃസംഘടനയ്ക്കുശേഷവും കുടിയേറ്റം തുടർന്നു. നിലന്പൂർ കാടുകളിൽ 1800കളിൽ ക്ലിയർ ഫെല്ലിംഗ് നടത്തിക്കൊണ്ട് കാടിനെ മാറ്റിയത് ബ്രിട്ടീഷുകാരാണ്. തേക്കും ഏലവും ഒക്കെ വന്നതിൽ അവരുടെ പങ്കും നിർണായകമാണ്. ഇടുക്കിയിലെ വിവിധ ഭാഗങ്ങളിലെ ഏലവും ചുക്കും കുരുമുളകും തലച്ചുമടായും കാളവണ്ടിയിലും ചങ്ങനാശേരിയിൽ കൊണ്ടുവന്നശേഷം ബോട്ടുകളിലാക്കി വിദേശത്തയച്ച് കാശുണ്ടാക്കി കൂടിയാണ് മലയാളികളാകെ അന്നമുണ്ടത്.
മലയോര കുടിയേറ്റക്കാർ
കുടിയേറ്റ കർഷകരിൽ കൂടുതലും ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവരായതിലും കാരണമുണ്ട്. രാജാവിന്റെ കാലത്ത് കഴിയുന്നത്ര പേരോട് മലനിരകൾ കയറി കൃഷി ചെയ്യാൻ പറഞ്ഞു. മുസ്ലിംകൾ ഏറെയും മത്സ്യവിൽപനയും കച്ചവടവും ചെയ്യുന്നവരായതുകൊണ്ട് കൂടുതലായി പോയില്ല. ക്ഷേത്രാരാധനയും അത്യാവശ്യം ഭൂമിയുമുണ്ടായിരുന്ന ഹിന്ദുക്കളും മാറിപ്പോകാൻ വിസമ്മതിച്ചു. ഇങ്ങനെയൊക്കെയുള്ള മതപരവും സാംസ്കാരികവുമായ കാര്യങ്ങൾകൊണ്ടാണ് ക്രൈസ്തവരിൽ വലിയൊരു വിഭാഗം മലകയറിയത്.
ഇന്നത്തെപ്പോലെയുള്ള വഴികളോ റോഡോ ഒന്നും ഇല്ലായിരുന്ന കാലത്ത് വന്യമൃഗങ്ങളോടും പ്രകൃതിയോടും പോരടിച്ചും മല്ലടിച്ചും തന്നെയാണ് മലനിരകളിൽ വാസമുറപ്പിച്ചത്. അതിന്റെ ഗുണം കേരള സമൂഹത്തിനാകെ ലഭിച്ചിട്ടുണ്ട്. നാട്ടിലെ പട്ടിണി മാറിയതും മലയാളി ഒരുകാലഘട്ടത്തിൽ അതിജീവിച്ചതും മലയോര കുടിയേറ്റക്കാരുടെകൂടി സഹായത്തിലാണ്. കുടിയേറ്റ കർഷകർ കാലത്തിന്റെ സൃഷ്ടിയും ആവശ്യകതയും കൂടിയായിരുന്നു.
കൈയേറ്റക്കാർ വന്നപ്പോൾ
ജാതി, മത വ്യത്യാസമില്ലാതെ നാട്ടിലെ പ്രമാണിമാരുൾപ്പെടെ കൈയേറാൻ തുടങ്ങുന്നിടത്ത് കഥ മാറി. കുടിയേറ്റക്കാർ ഒരു വീടോ പാലമോ റോഡോ ഉണ്ടാക്കിയെങ്കിൽ കൈയേറ്റക്കാർ എത്തിയപ്പോൾ കഥ മാറി. അതും കർഷകരുടെ ചെലവിൽ ചേർക്കുന്നിടത്തുനിന്നു പ്രശ്നങ്ങൾ ആരംഭിക്കുന്നു. ക്വാറിയുടെ പേരിലും ടൂറിസത്തിന്റെ പേരിലും നാട്ടിലെ പ്രമാണിമാർ പശ്ചിമഘട്ട മലനിരകളെ കണ്ണുവച്ചതിൽ രാഷ്ട്രീയവും സാമൂഹികവുമായ കാര്യങ്ങളുമുണ്ട്.
1970കൾ വരെ പട്ടിണി മാറ്റാനും നിലനിൽപിനുമായി സർക്കാർ നിർബന്ധപ്രകാരവും സ്വമേധയാലും കർഷകർ മലകയറിയെങ്കിൽ തുടർന്ന് കയറിയവരും കൈയേറ്റക്കാരും മറ്റൊരു കഥയുടെ ബാക്കിപത്രമാണ്. 1980കൾ മുതൽ മലയാളികൾ വിദേശരാജ്യങ്ങളിൽ പോകാൻ തുടങ്ങി. 1990കളായപ്പോൾ വിദേശപണം, ശന്പള പരിഷ്കരണം, റബർ കൃഷി തുടങ്ങിയവകൊണ്ട് മലയാളികളിൽ ഒരുവിഭാഗം സന്പന്നരായി. അതേസമയം, കേരള സമൂഹത്തിലെത്തിയ പണം ഉത്പാദനമേഖലകളിൽ ഇറക്കാനോ അങ്ങനെ തിരിച്ചുവിടാനോ കഴിഞ്ഞില്ല. അപ്പോൾ ശരിക്കും സംഭവിച്ചത് മറ്റൊരു കഥയാണ്.
കേരളത്തിലെ ഗ്രാമങ്ങളിലുൾപ്പെടെ ചെറുകിട, വൻകിട വ്യവസായങ്ങളൊന്നും വന്നില്ല. ഒരു സംരംഭം തുടങ്ങാനുള്ള ചുവപ്പുനാട ബ്യൂറോക്രസിയും ട്രേഡ് യൂണിയൻ ഇടപെടലുകളും രാഷ്ട്രീയ പാർട്ടികളുടെ സമീപനവുമെല്ലാം പ്രധാനമായിരുന്നു. ബൂർഷ്വാ, പെറ്റിബൂർഷ്വാ കാഴ്ചപ്പാടുകളും നാം ചർച്ച ചെയ്യണം. ഒരു വ്യവസായവുമില്ല. വൈദ്യുതി പ്രതിസന്ധി രൂക്ഷം. ഒരു പെട്ടിക്കട നടത്താൻപോലുമാകാത്ത രാഷ്ട്രീയ, സാമൂഹിക സാഹചര്യമുണ്ടായി. ഇതേസമയം ധാരാളം പണം കേരളത്തിലുണ്ടാവുകയും മറ്റു സാധ്യകളില്ലാത്തതിനാൽ പണമുള്ളവർ വസ്തുക്കൾ വാങ്ങിക്കൂട്ടി. റിയൽ എസ്റ്റേറ്റ് മേഖല വല്ലാതെ വളർന്നു.
വയലുകളുൾപ്പെടെ നികത്താൻ തുടങ്ങി. വസ്തു ഏറ്റവും വലിയ മൂലധനവും സുരക്ഷിത നിക്ഷേപവുമായി മാറി. പണമുണ്ടായിരുന്നവർ വീടുകളും കോംപ്ലക്സുകളും കെട്ടാൻ തുടങ്ങി. മണലിനും ചുടുകല്ലിനും തടിക്കും പാറയ്ക്കും ഡിമാൻഡ് വർധിച്ചു. മണലൂറ്റൽ കൂടിയപ്പോൾ അവ നിയന്ത്രിക്കേണ്ടി വന്നു. അപ്പോൾ എം സാൻഡും പാറപ്പൊടിയും ആയി മെറ്റീരിയൽ. അതിനുവേണ്ടി പാറകളോടൊപ്പം കൂടുതൽ ക്വാറികളുണ്ടായി. ചുരുക്കത്തിൽ, മണലെടുത്ത് പുഴകളെയും ചുടുകട്ടയുണ്ടാക്കി വയലുകളെയും ക്വാറിയെടുത്ത് മലനിരകളെയും മാറ്റിത്തീർക്കുവാനുണ്ടായ സാഹചര്യം സൗകര്യപൂർവം നാം മറന്നാലും പ്രകൃതിക്ക് ഓർമയുണ്ട്. വീടും കെട്ടിടങ്ങളും കൂടുതലായപ്പോൾ പിന്നെ വാഹനപ്പെരുപ്പമായി. വീണ്ടും പണം കൈയിലുള്ളവർ ഹിൽ ടൂറിസമെന്നപേരിൽ മലകയറിയത് നാം കാണുന്നില്ല.
പ്രശ്നങ്ങളറിയണം
വയനാട്, ഇടുക്കി, പാലക്കാട് തുടങ്ങിയ ജില്ലകളിൽ ടൂറിസത്തിന്റെയും ക്വാറിയുടെയും പേരിൽ പണം മുടക്കിയിട്ടുള്ളത് മലയോര കർഷകരല്ല. നാട്ടിലെ പുത്തൻ പണക്കാരാണ്. അവരെ കുറ്റം പറയാതെ നാട്ടിൽതന്നെ പണം മുടക്കാനുള്ള സാഹചര്യമാണ് ഉണ്ടാക്കേണ്ടത്. പരിസ്ഥിതി സൗഹൃദ ഉത്പാദനമേഖലകളിലേക്ക് അവരുടെ പണം തിരിച്ചുവിടണം. നാട്ടിലെ തൊഴിലില്ലായ്മയും മാറും പരിസ്ഥിതിയും സംരക്ഷിക്കപ്പെടും. മലനിരകളിലെ കൃഷി ഇല്ലാതാക്കി ടൂറിസം വരുന്പോൾ അതും ചർച്ചചെയ്യണം. ഇതരസംസ്ഥാന തൊഴിലാളികൾ, പട്ടണങ്ങളിലെ സന്പന്നർ മുടക്കുന്ന പണം എന്നിവയെല്ലാം മലനിരകളിലെത്തിയിട്ട് കുറ്റമെല്ലാം അതിജീവനത്തിനുവേണ്ടി കുടിയേറിയ കർഷകരുടെ പറ്റിൽ എഴുതിച്ചേർക്കുന്നത് കാണാൻ നല്ല ചേലുണ്ട്.
എന്താ സംഭവിക്കുന്നത് എന്നറിയാത്ത പാവം കർഷകരുടെ അവസ്ഥ ആരും ചർച്ച ചെയ്യുന്നില്ല. അവർ ഇടനാട്ടിൽനിന്നു പലായനം ചെയ്ത് വന്നവരാണ്. ഇനി അവർ എവിടെ പോകണം? നിലവിൽതന്നെ സമ്മർദമുള്ള ഇടനാട്ടിൽ ഇനിയും ആവാസകേന്ദ്രങ്ങൾ പറ്റുമോ എന്നതും പ്രധാനമാണ്. മലയോര കർഷകരുടെ പ്രശ്നങ്ങൾ കൃത്യമായി പഠിക്കണം. അവർ മലനിരകളിൽ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യേണ്ടതും പ്രധാനമാണ്.
Leader Page
പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിന് ആവശ്യമായ പഠനം നടത്തുന്നതിന് കമ്മിഷനെ നിയമിക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനവും മൂവാറ്റുപുഴ ജില്ല രൂപീകരണം ഗൗരവമായി പരിഗണിക്കുമെന്നുള്ള തുടർ പ്രസ്താവനയും സമ്മിശ്ര പ്രതികരണങ്ങളാണ് പൊതുസമൂഹത്തിൽ ഉയർത്തിയിരിക്കുന്നത്.
ക്ഷേമപ്രവർത്തനങ്ങൾ വേഗത്തിലും കാര്യക്ഷമമായും ജനങ്ങൾക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണകേന്ദ്രങ്ങൾ പല പ്രദേശങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത് . ജനക്ഷേമത്തേക്കാൾ ഉപരിയായി രാഷ്ട്രീയമായ കണക്കുകൂട്ടലുകളും സ്ഥാപിത താത്പര്യങ്ങളുമാണ് പുതിയ സർക്കാർ ഓഫീസുകൾ തുടങ്ങിയതിന്റെ പിന്നിലെ പ്രധാന ഘടകമായി വർത്തിച്ചിട്ടുള്ളത്. സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയൽ കൂന്പാരങ്ങളെക്കുറിച്ച് കാലകാലങ്ങളായി അധികാരത്തിൽ എത്തുന്നവരുടെ വിലാപങ്ങൾ നമ്മൾ കേൾക്കാറുള്ളതാണല്ലോ? പുതിയ ഓഫീസുകൾ പലയിടങ്ങളിലും തുറന്നിട്ടും ഫയലുകൾക്ക് ഒച്ചിഴയുന്ന വേഗം പോലും ഇപ്പോഴുമില്ല.
കേരളത്തിലെ ജനസംഖ്യ
മൂന്നര കോടിക്ക് അല്പം മുകളിലാണ് കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യ. ജനസംഖ്യാ ശാസ്ത്ര പ്രകാരം ജനസംഖ്യാ വളർച്ചയുടെ മൂന്നാംഘട്ടത്തിലാണിപ്പോൾ കേരളം. കുറഞ്ഞ ജനനനിരക്കും കുറഞ്ഞ മരണനിരക്കും. എന്നു പറഞ്ഞാൽ, ജനസംഖ്യ കൂടുന്ന ഘട്ടം കഴിഞ്ഞ് കുറഞ്ഞു കൊണ്ടിരിക്കുന്ന കാലത്തിലേക്ക് കേരളം മാറിയിരിക്കുന്നു. പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനുള്ള മാനദണ്ഡമായി പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളത് ജനസംഖ്യയാണ്. ആ തലത്തിൽ നോക്കിയാൽ ഇനി കേരളത്തിൽ പുതിയ ജില്ലകൾ രൂപീകരിക്കുന്നത് ഒട്ടും അനിവാര്യമല്ലെന്ന് കാണുവാൻ സാധിക്കും. ഒരു കോടിയിൽ കൂടുതൽ ജനസംഖ്യയുള്ള പല ജില്ലകളും മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലുംകർണാടകയിലുമുണ്ട്.
വികസനവും ജില്ലാ രൂപീകരണവും
പ്രാദേശികമായ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നത് വഴി സാധ്യമാകും എന്നൊരു വാദഗതി ഉന്നയിക്കുന്നവരുണ്ട്. പുതിയ ജില്ലകളുടെയും താലൂക്കുകളുടെയും ആസ്ഥാനങ്ങളിൽ പുതുതായി കുറെ സർക്കാർ ജീവനക്കാർക്ക് ജോലി കിട്ടുകയും അതിനോടനുബന്ധിച്ച് ചില്ലറ വ്യാപാരശാലകൾ സ്ഥാപിക്കപ്പെടുമെന്നല്ലാതെ കാര്യമായ ഒരു മാറ്റവും എങ്ങും സംഭവിച്ചിട്ടില്ല. സർക്കാരിന്റെ ഭരണ നിർവഹണ ചെലവ് വലിയതോതിൽ വർധിക്കുകയും സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രമോഷൻ സാധ്യതകൾ കൂടുകയും ചെയ്യുമെന്നല്ലാതെ സാധാരണക്കാർക്ക് ഒരു പ്രയോജനവും ഉണ്ടാവുകയില്ല. കടം എടുത്ത് നിത്യ നിദാന ചെലവുകൾ നടത്തുന്ന സർക്കാരിന് വളരെ വലിയ സാന്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നതാണ് ഇതിന്റെ ഫലം.
കേരളം ഒറ്റ നഗരം
കേരളത്തെ മൊത്തത്തിൽ ഒരൊറ്റ നഗരമായി വിശേഷിപ്പിക്കുന്ന സാമൂഹിക-സാന്പത്തിക ശാസ്ത്രജ്ഞരുണ്ട്. ഗ്രാമ-നഗര വ്യത്യാസം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിൽ എവിടെയും എല്ലാ ആധുനിക വാർത്താവിനിമയ-ഗതാഗത-വിദ്യാഭ്യാസ-ആരോഗ്യ-വ്യാപാര വാണിജ്യ കേന്ദ്രങ്ങൾ പത്തോ പതിനഞ്ചോ കിലോമീറ്ററിനുള്ളിൽ ലഭ്യമാണ്. സർക്കാർ ഓഫീസുകൾ സ്ഥാപിച്ചാൽ പ്രാദേശികമായി പിന്നാക്കവസ്ഥ പരിഹരിക്കപ്പെടും എന്ന വാദഗതിക്ക് യഥാർഥ്യവുമായി ബന്ധമില്ല.
എന്താണ് വികസനം?
വികസനത്തെ ക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആറ്വരി പാതകളും വിമാനത്താവളങ്ങളും കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന മാളുകളും വന്പൻ കെട്ടിടങ്ങളുടെ നിർമാണവുമാണ് ഈ കാലഘട്ടത്തിലെ വികസനത്തിന്റെ പ്രതീകങ്ങളായി വാഴ്ത്തപ്പെടുന്നത്. ശുദ്ധജലവും ശുദ്ധഭക്ഷണവും ശുദ്ധവായുവും ശുദ്ധമായ പരിസ്ഥിതിയും തൊഴിലിടങ്ങളും ഉറപ്പുവരുത്തുന്നതാണ് യഥാർഥ വികസനമെന്ന് നമ്മുടെ പൊതുസമൂഹവും നേതാക്കളും തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിരില്ലാത്ത വാഗ്ദാനവും സന്പന്നതയും വാഗ്ദാനം ചെയ്യുന്ന യക്ഷിക്കഥയാണ് വികസനമെന്ന് ആർട്ടുറോ എസ്ക്കോന്പർ എന്ന ചിന്തകൻ ചൂണ്ടിക്കാട്ടിയത് ഇന്ന് ഏറെ പ്രസക്തമാണ്. വികസനത്തിലേക്കുള്ള കുറുക്കുവഴിയായാണ് പുതിയ ജില്ലകളുടെയും താലൂക്കുകളുടെയും രൂപീകരണത്തെ ചിലർ ചിത്രീകരിക്കുന്നത്.
അധികാര വികേന്ദ്രീകരണം
ഗ്രാമപഞ്ചായത്തുകളെ പ്രാദേശിക ഭരണകൂടങ്ങളായി ഉയർത്തിയാൽ സാധാരണക്കാർ ഇന്നു നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാം. കൊളോണിയൻ ഭരണകാലത്തിന്റെ പ്രതീകങ്ങളായി ഇന്നും നിലകൊള്ളുന്ന അധികാരകേന്ദ്രങ്ങളെ - രാവണൻ കോട്ടകളെ ഇല്ലാതാക്കി അവയുടെ പദവിയിലേക്കും സ്ഥാനത്തേക്കും ഗ്രാമപഞ്ചായത്തുകളെയും മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഉയർത്തിയാൽ പൊതുജനങ്ങൾക്ക് അവരുടെ ആവലാതികൾക്കും പരാതികൾക്കും പരിഹാരം നേടാൻ എളുപ്പം കഴിയും.
ബഹുഭൂരിപക്ഷം സാധാരണക്കാർക്കും പഞ്ചായത്ത്-വില്ലേജ് ഓഫീസുകൾ വഴി പരിഹരിക്കേണ്ട വിഷയങ്ങളേ ഉണ്ടാകാറുള്ളൂ. ആ ഓഫീസുകൾ ശക്തീകരിച്ചാൽ അവരുടെ കാര്യങ്ങൾക്ക് പരിഹാരമുണ്ടാക്കാം. വിവരസാങ്കേതികവിദ്യയും നിർമിത ബുദ്ധിയും ഉപയോഗിച്ചുള്ള പുതിയ സാങ്കേതിക വിദ്യകളുടെ വർത്തമാനകാലത്ത്, വിരൽത്തുന്പിൽ കാര്യങ്ങൾക്ക് പരിഹാരസാധ്യമായിട്ടുള്ള ഇക്കാലത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കേണ്ടതുണ്ടോയെന്ന് സർക്കാർ ഗൗരവത്തിൽ ചിന്തിക്കണം.
Leader Page
പരിസ്ഥിതിലോലം പന്ത്രണ്ടു വർഷവും ഏഴ് വിജ്ഞാപനങ്ങളും പിന്നിട്ടിട്ടും ഒരു സ്ഥിരപരിഹാരം കണ്ടെത്താൻ കഴിയാത്തത് നയരൂപീകരണത്തിന്റെ പരാജയമാണ്. ഈ പരിസ്ഥിതി നിയമങ്ങൾ നടപ്പാക്കാൻ പുതിയ വിജ്ഞാപനങ്ങളിലൂടെ സമയം നീട്ടുകയല്ല വേണ്ടത്; ജനങ്ങളുടെ ജീവിതവും പ്രകൃതിയുടെ നിലനിൽപും ഒരുപോലെ ഉറപ്പാക്കുന്ന നീതിയുക്തവും ശാസ്ത്രീയവുമായ അന്തിമതീരുമാനമാണ് ജനങ്ങൾ കാത്തിരിക്കുന്നത്.
പരിസ്ഥിതി സംരക്ഷിക്കുന്നതിന് യഥാർഥ പരിസ്ഥിതി പ്രവർത്തികരോ കർഷകരോ ബഹുജനസംഘടനകളോ എതിരല്ല. ഏതാനും വിദഗ്ധർ സ്വന്തം വിജ്ഞാനം മാത്രം പ്രയോജനപ്പെടുത്തി എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്ന് ശഠിക്കുന്നത് ധിക്കാരമാണ്. ഏകാധിപത്യപ്രവണതയാണ്.
1989 ഓഗസ്റ്റ് 31ന് പുറപ്പെടുവിച്ച ഗവൺമെന്റ് ഓർഡർ (G.O (MS).no. 655/89/RD) കേരളം മുഴുവൻ വനാതിർത്തി സർവേചെയ്തു തിട്ടപ്പെടുത്താനുള്ളതായിരുന്നു. സംയുക്ത സർവേ ഒരു വർഷംകൊണ്ട് തീർക്കണം എന്ന് ഓർഡർ പറയുന്നുണ്ടെങ്കിലും ഇതുവരെയായിട്ടും കേരളത്തിലെ വനാതിർത്തി തിരിക്കാനുള്ള പ്രവർത്തനങ്ങൾ വനംവകുപ്പ് പൂർത്തിയാക്കിയിട്ടില്ല. കൃത്യമായി വനാതിർത്തി തിരിച്ചാൽ പിന്നീട് വനം കൈയേറ്റങ്ങളും ഇല്ലാതാകും. വനം കൈയേറ്റത്തിന് ഒത്താശ ചെയ്തു കൊടുക്കുക എന്നതാണ് കുറെ വനപാലകരുടെ പ്രധാന അഴിമതി വരുമാന മാർഗമിപ്പോൾ.
സോഷ്യൽ ഫോറസ്റ്ററി, വനാതിർത്തി സംരക്ഷണം, അതിർത്തി ജണ്ടകൾ കെട്ടൽ എന്നിവയിലൂടെ ആയിരക്കണിക്കിന് കോടി വിഹിതമാണ് വനം വകുപ്പ് കഴിഞ്ഞ വർഷങ്ങളിൽ ചെലവാക്കിയത്. ഇവർ വിതരണം ചെയ്തു എന്ന് പറയുന്ന വൃക്ഷത്തൈകൾ ചെറിയ ഒരു ശതമാനമെങ്കിലും വളർന്നിരുന്നെങ്കിൽ കേരളം മുഴുവൻ ഇന്ന് വനമാകുമായിരുന്നു.
വനം വകുപ്പ് വിഴുങ്ങിയ ഈ ഫണ്ടുകളുടെ സത്യാവസ്ഥ അറിയാൻ സോഷ്യൽ ഓഡിറ്റ് നടത്തണമെന്ന ആവശ്യം പൊതു ജനത്തിനിടയിൽ ശക്തിപ്പെടുകയാണ്. യഥാർഥ പരിസ്ഥിതി സംരക്ഷകരെ ഒതുക്കി പരിസ്ഥിതി സംരക്ഷണം എന്നത് ഫണ്ടുകൾ തട്ടാനുള്ള കച്ചവട മാർഗമായി മാറ്റുകയാണ് ഇവിടെ ഈ കപട പരിസ്ഥിതി വാദി മാഫിയകൾ. പ്രകൃതിയില്ലാതെ കർഷകനില്ല, കർഷകനില്ലാതെ പ്രകൃതിയെക്കൊണ്ട് കാര്യവുമില്ല.
കാരണം പ്രകൃതി പ്രകൃതിക്കുവേണ്ടിയല്ല മനുഷനുവേണ്ടിയാണ്. മണ്ണിൽ പണിയെടുക്കുന്ന കർഷകന് വേണ്ടിയാണ്. അതായത് രാജ്യത്തെ ജനത്തെ നാലു നേരം തീറ്റിപ്പോറ്റുന്ന കർഷകർക്ക് വേണ്ടിയാണ്. വികസനത്തെയും പരിസ്ഥിതിയെയും സംബന്ധിച്ച തീരുമാനങ്ങളില് നിന്ന് വലിയൊരു വിഭാഗം ഒഴിവാക്കപ്പെടുന്നു. വികസന പദ്ധതികളും പരിസ്ഥിതി സംരക്ഷണ പദ്ധതികളും അവരുടെ താത്പര്യങ്ങള്ക്ക് വിരുദ്ധമായി അടിച്ചേല്പ്പിക്കപ്പെടുന്നു.
താഷ്കെന്റ് പൈകട
Leader Page
മലയാളത്തിലെ ആദ്യദിനപത്രമായ ദീപികയ്ക്ക് ജനമനസുകളിൽ എന്നും സവിശേഷമായ സ്ഥാനമാണുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, കല, കായികം തുടങ്ങി വിവിധ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പൊതുപ്രവർത്തകർക്കും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ദീപിക നൽകുന്ന പിന്തുണയും ഏറെ ശ്രദ്ധേയമാണ്. പത്രം കൈയിലെടുക്കുമ്പോൾ തന്നെ ആദ്യം ശ്രദ്ധിക്കുന്നത് പ്രാദേശിക വാർത്തകളാണ്.
സ്വന്തം നാടിന്റെ വിശേഷങ്ങളും നാട്ടുകാരുടെ വാർത്തകളും കൃത്യമായും സമയബന്ധിതമായും വായനക്കാരിലെത്തിക്കുന്നതിൽ ദീപിക കാണിക്കുന്ന കാര്യക്ഷമത പ്രത്യേകം എടുത്തുപറയേണ്ടതാണ്.
നാടിന്റെ സ്പന്ദനങ്ങൾക്കൊപ്പം സഞ്ചരിക്കുകയും സാധാരണക്കാരന്റെ ശബ്ദത്തിന് ഇടം നൽകുകയും ചെയ്യുന്ന ദീപികയുമായുള്ള ഈ ദീർഘകാല ബന്ധം അഭിമാനത്തോടെയും സന്തോഷത്തോടെയും ഓർക്കുന്നു.
മാത്തുക്കുട്ടി ഞായർകുളം സാമൂഹ്യ പ്രവർത്തകൻ
Leader Page
ഹൃദയങ്ങളെ തൊടുന്ന കലയാണ് അധ്യാപനം. ‘മാതാപിതാ ഗുരോ ദൈവം’ എന്നതിന്റെയർഥം അച്ഛനുമമ്മയും ഗുരുവും ചേർന്ന ത്രിത്വമാണ് ഒരു വ്യക്തിയെ സൃഷ്ടിക്കുന്ന ദൈവം എന്നുകൂടിയാണ്.
(ഇന്ന് ത്രിത്വത്തിനൊപ്പം സോഷ്യൽ മീഡിയ എന്നും ചേർക്കേണ്ടിവരും!) മക്കളിൽ ഒരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞിട്ടില്ലാത്ത അച്ഛനമ്മമാരുടെ മക്കളെപ്പോലും അധ്യാപകർ മഹത്വത്തിലേക്ക് കൈപിടിക്കാറുണ്ട്. ഒരുകാലത്ത് ഗുരുത്വമില്ലായ്മ-കുരുത്തക്കേട് ആയിരുന്നു ഏവരും വീഴുന്ന ആഴമുള്ള കുഴി.
ഗുരുത്വം കുട്ടികൾക്കുണ്ടാകണമെങ്കിൽ ഗുരുത്വമുള്ള അധ്യാപകരുണ്ടാകണം. നിറഞ്ഞ ആദരവോടെ എത്ര ദൂരെനിന്നും മനസുകൊണ്ട് വണങ്ങാൻ തോന്നുന്ന വ്യക്തികളാകണം അധ്യാപകർ. ഇന്ന് അധ്യാപകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സമൂഹത്തിലെ ജീർണതകളിലേക്ക് വീണുപോകാതിരിക്കുക എന്നതുതന്നെയാണ്.
എല്ലാ ബന്ധത്തിലുമെന്നപോലെ അധ്യാപക-വിദ്യാർഥി ബന്ധത്തിലും വിള്ളലുകളുണ്ട്. പഠിച്ചിരുന്ന കാലത്ത് എത്ര ശ്രദ്ധകൊടുത്തിട്ടും നമ്മെ നിരാശപ്പെടുത്തിയ ചില കുട്ടികൾ പിന്നീട് പ്രതീക്ഷിക്കാത്ത ഉയരങ്ങളിലെത്തുന്നതു കാണുമ്പോൾ മനസു നിറയാറുണ്ട്.
കണ്ണു നിറയ്ക്കുന്ന അവരുടെ ചിരികൾ കൺമുമ്പിലുണ്ട്. അധ്യാപകരുടെ ആത്മകഥ മുമ്പിലെത്തുന്ന ഓരോ കുട്ടിയുടെയും ജീവിതകഥകൂടിയാണ്. അധ്യാപനത്തിന്റെ മുപ്പത്തിനാലാം വർഷത്തിലെത്തുമ്പോൾ അധ്യാപനം എത്ര ഇഷ്ടമാണെന്നു ചോദിച്ചാൽ, “ദാ ആ കാണുന്ന ആകാശത്തിലെ നക്ഷത്രങ്ങളോളം വരുമത് !”
-ഷിജി വർഗീസ്, പ്രിൻസിപ്പൽ, സെന്റ് തെരേസാസ് എച്ച്എസ്എസ്
വാഴപ്പള്ളി, ചങ്ങനാശേരി
Leader Page
ഭാവിയെ രൂപപ്പെടുത്തുന്നവരാണ് അധ്യാപകർ. ഈ അധ്യാപകദിനത്തിൽ, നമ്മുടെ കോടിക്കണക്കിന് വിദ്യാർഥികളുടെ ജീവിതത്തിലേക്ക് അറിവും നൈപുണ്യവും മൂല്യങ്ങളും പ്രചോദനവും പകർന്നുനൽകുന്ന എല്ലാ അധ്യാപകർക്കും മുഴുവൻ ഭാരതീയരുടെയും പേരിൽ ഞാൻ എന്റെ നന്ദി രേഖപ്പെടുത്തുന്നു.
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ, തന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കണമെന്ന് ആഗ്രഹിച്ച കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ ഒരു പണ്ഡിതനും പ്രശസ്തനായ എഴുത്തുകാരനും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞനുമായിരുന്നിട്ടുപോലും, അദ്ദേഹം അധ്യാപകനെന്ന തന്റെ പങ്കിനെയാണ് മറ്റെന്തിനേക്കാളും പ്രധാനമായി കരുതിയത്.
ഇന്ത്യയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന മുൻ രാഷ്ട്രപതിമാരിൽ ഒരാളായ ഡോ. എ.പി.ജെ. അബ്ദുൾ കലാമിനോട്, ജനങ്ങൾ അദ്ദേഹത്തെ ഒരു ശാസ്ത്രജ്ഞനായാണോ അതോ ഒരു രാഷ്ട്രപതിയായാണോ ഓർമിക്കാൻ കൂടുതൽ ആഗ്രഹിക്കുന്നത് എന്ന് ഒരിക്കൽ ചോദിക്കുകയുണ്ടായി. താൻ ഒരു അധ്യാപകനായി ഓർമിക്കപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നാണ് ഡോ. കലാം മറുപടി നൽകിയത്.
►അധ്യാപകരുടെ സ്വാധീനം
യോഗ്യതയും വ്യക്തിത്വവുംകൊണ്ട് ആദരണീയരാകുന്ന അധ്യാപകരും അത്തരം അധ്യാപകരോട് സമർപ്പണബോധമുള്ള വിദ്യാർഥികളുമാണ് എന്നും നമ്മുടെ മാതൃക. പണ്ഡിതരും അനുകമ്പയുള്ളവരുമായ നിരവധി അധ്യാപകർ എന്നെ വഴിനടത്തിയിട്ടുണ്ട് എന്നത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. ഏഴാം ക്ലാസ് പൂർത്തിയാക്കിയശേഷം, തുടർപഠനത്തിനായി ഗ്രാമത്തിന് വെളിയിലേക്ക് ഇറങ്ങിത്തിരിച്ച ആദ്യത്തെ പെൺകുട്ടിയായിരുന്നു ഞാൻ. പിന്നീട് ഭുവനേശ്വറിൽ പഠിക്കുമ്പോഴും അധ്യാപകരിൽനിന്ന് ധാരാളം സ്നേഹവും പ്രോത്സാഹനവും ലഭിക്കാൻ ഭാഗ്യം ചെയ്തവളായിരുന്നു ഞാൻ.
വളരെ വിനയത്തോടെയാണ് ഞാൻ ഇവിടെ എന്റെ അധ്യാപകരെക്കുറിച്ച് പരാമർശിക്കുന്നത്, കാരണം അവരുടെ കഥ ആഴമേറിയ ഒരു സത്യത്തെ വെളിപ്പെടുത്തുന്നു: സ്നേഹസമ്പന്നനും സമർപ്പിതനുമായ ഒരു അധ്യാപകന് ഒരു വിദ്യാർഥിയിൽ അതിരുകളില്ലാത്ത ശേഷിയും പ്രചോദനവും ഉണർത്താൻ സാധിക്കും. നൂറ്റാണ്ടുകൾക്ക് മുമ്പ്, തന്റെ ‘മാളവികാഗ്നിമിത്രം’ എന്ന നാടകത്തിൽ മഹാകവി കാളിദാസൻ എഴുതിയത്, ആഴത്തിലുള്ള അറിവും ഒപ്പം ആ അറിവ് കാര്യക്ഷമമായി പകർന്നുനൽകാനുള്ള കഴിവുമുള്ള ആളാണ് നല്ലൊരു അധ്യാപകൻ എന്നാണ്. അധ്യാപനം എന്നത് വെറുമൊരു തൊഴിൽ മാത്രമല്ല; അതൊരു വ്രതമാണ്. അതൊരു കരിയറിനോ ജോലിക്കോ ഉപരിയാണ്.
►മായാത്ത ഓർമകൾ
അധ്യാപനവുമായി ബന്ധപ്പെട്ട എന്റെ ഓർമകൾ സവിശേഷമായ ഒരു സംതൃപ്തി നൽകുന്നുണ്ട്. ഒഡീഷയിലെ റൈരംഗ്പുരിലുള്ള ശ്രീ അരബിന്ദോ ഇന്റഗ്രൽ സ്കൂളിൽ ഞാൻ കുട്ടികളെ പഠിപ്പിച്ചിരുന്നു. വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിനു പുറമെ, കുട്ടികളെ അവരുടെ സംഗീത പരിപാടികൾക്കും കായിക വിനോദങ്ങൾക്കും നാടകങ്ങൾക്കും തയാറാക്കാൻ സഹായിക്കുന്നതിൽ ഞാൻ പൂർണമായി പങ്കാളിയായിരുന്നു.
സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കായുള്ള നമ്മുടെ തയാറെടുപ്പുകളെക്കുറിച്ചും ചടങ്ങുകളിലെ കുട്ടികളുടെ സന്തോഷകരമായ ആവേശത്തെക്കുറിച്ചും ഓർത്തെടുക്കുന്നത് ഇന്നും എനിക്ക് വലിയ ഉന്മേഷം നൽകുന്നു. മനോഹരമായ പ്രകൃതിഭംഗിയുള്ള സ്ഥലങ്ങളിലേക്ക് വിദ്യാർഥികളെ പിക്നിക്കുകൾക്ക് കൊണ്ടുപോകുന്നതിലും, കളികളിലൂടെയും പര്യവേക്ഷണങ്ങളിലൂടെയും മൃഗങ്ങളുടെയും പക്ഷികളുടെയും മരങ്ങളുടെയും സസ്യങ്ങളുടെയും ലോകത്തേക്ക് അവരെ പരിചയപ്പെടുത്തുന്നതിലും ഞാൻ വലിയ തൃപ്തിയും അർഥവും കണ്ടെത്തിയിരുന്നു.
►വിദ്യാർഥികളിൽനിന്നു പഠിച്ച പാഠങ്ങൾ
സ്കൂൾ പഠനം കഴിഞ്ഞ് വർഷങ്ങൾക്കുശേഷവും, എന്റെ വിദ്യാർഥികൾ എന്നെ അവരുടെ കുടുംബചടങ്ങുകളിലേക്ക് ക്ഷണിക്കാറുണ്ട്. എന്റെ പല വിദ്യാർഥികളുടെയും പേരുകൾ മാത്രമല്ല, നമ്മൾ സ്നേഹത്തോടെ അവരെ വിളിച്ചിരുന്ന വിളിപ്പേരുകളും എനിക്ക് വ്യക്തമായി ഓർമയുണ്ട്. ഞാൻ പഠിപ്പിച്ച വിദ്യാർഥികളിൽനിന്ന് ഞാനും ഒട്ടേറെ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. കുട്ടികളുടെ സ്വാഭാവികതയിൽനിന്നും ജിജ്ഞാസയിൽനിന്നും അധ്യാപകരും ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
രാഷ്ട്രപതിയായുള്ള എന്റെ കാലാവധിയുടെ രണ്ടാം വർഷം പൂർത്തിയാകുന്ന വേളയിൽ, രാഷ്ട്രപതിഭവന്റെ സമുച്ചയത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളിലെ വിദ്യാർഥികളോടൊപ്പം ഞാൻ സമയം ചെലവഴിക്കുകയും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവരെ പഠിപ്പിക്കുകയും ചെയ്തു. വിദ്യാർഥികളെ കാണാനും അവരുടെ ചിന്തകളും ആശയങ്ങളും മനസിലാക്കാനും ഞാൻ എപ്പോഴും താത്പര്യപ്പെടുന്നു. അവർ പങ്കുവയ്ക്കുന്ന കാര്യങ്ങൾ എപ്പോഴും എന്റെ മനസിൽ നിലനിൽക്കും.
ഏകദേശം പതിനൊന്ന് വർഷങ്ങൾക്കുമുമ്പ്, ഞാൻ എന്റെ ഗ്രാമത്തിലെ വീട്ടിൽ ഒരു റെസിഡൻഷ്യൽ സ്കൂൾ സ്ഥാപിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികളും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുമാണ് ആ സ്കൂളിൽ പഠിക്കുന്നത്. ഞാൻ ഇടയ്ക്കിടെ ആ സ്കൂൾ സന്ദർശിക്കാറുണ്ട്. ഈ വർഷം ജൂൺ 20ന്, എന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയും എന്നോടൊപ്പം സ്കൂൾ സന്ദർശിക്കുകയും വിദ്യാർഥികൾക്ക് പ്രചോദനം നൽകുകയും ചെയ്തു. അദ്ദേഹത്തെ കണ്ടുമുട്ടിയ ആ അസാധാരണ അനുഭവം അവർക്ക് എന്നും നിലനിൽക്കുന്ന ഒരു പ്രചോദന സ്രോതസായിരിക്കും.
►നവഭാരത സൃഷ്ടിക്കായി കൈകോർക്കാം
രക്ഷിതാക്കൾ തങ്ങളിൽ അർപ്പിച്ചിരിക്കുന്ന പവിത്രമായ വിശ്വാസം കാത്തുസൂക്ഷിക്കുക എന്നത് ഓരോ അധ്യാപകന്റെയും ധർമമാണ്. നല്ല അധ്യാപകർ തങ്ങളുടെ വിദ്യാർഥികളെ അവരുടെ ഏറ്റവും മികച്ച പതിപ്പുകളായി മാറുവാൻ സഹായിക്കുന്നു.
സാമൂഹിക ഉൾക്കൊള്ളലിന് മുൻഗണന നൽകിക്കൊണ്ട് നമ്മുടെ രാജ്യം ഒരു വികസിത രാഷ്ട്രമാകുക എന്ന ലക്ഷ്യത്തിലേക്ക് സ്ഥിരതയോടെ മുന്നേറുകയാണ്. ഈ യാത്രയിൽ, നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെയും പാരമ്പര്യങ്ങളുടെയും മഹത്വത്തെ വിലമതിക്കുന്ന; ശാസ്ത്രീയ കാഴ്ചപ്പാട് വളർത്തിയെടുക്കുകയും മാനവരാശിയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന; അന്ത്യോദയ എന്ന സങ്കല്പത്തെ ഉയർത്തിപ്പിടിക്കുന്ന; പരിസ്ഥിതിയെയും സർവ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന; വ്യക്തിഗതവും കൂട്ടായതുമായ ഉന്നതിക്കായി പരിശ്രമിക്കുന്ന; ഒപ്പം ‘രാഷ്ട്രം പ്രഥമം’ എന്ന ബോധത്തോടെ മുന്നോട്ടു പോകുന്നതുമായ വിദ്യാർഥീ തലമുറകളെ നമ്മുടെ അധ്യാപകർ വാർത്തെടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
രാജ്യത്തെ ഓരോ പൗരനോടും ഞാൻ അഭ്യർഥിക്കുന്നു: പ്രതിബദ്ധതയും ആത്മാർഥതയുമുള്ള നമ്മുടെ അധ്യാപകരെ എപ്പോഴും ഏറ്റവും ഉയർന്ന ആദരവോടെ കാണുക. സമർപ്പിതരായ നമ്മുടെ അധ്യാപകരുടെ സംഭാവനകളിലൂടെ ഭാരതം തുടർന്നും പഠിക്കുകയും മുന്നിൽനിന്ന് നയിക്കുകയും ചെയ്യട്ടെ എന്ന് ഞാൻ ആത്മാർഥമായി ആശംസിക്കുന്നു.
Leader Page
അധ്യാപകൻ നൽകുന്ന പ്രചോദനമാണ് വിദ്യാർഥിയുടെ ജീവിതംതന്നെ മാറ്റിമറിക്കുന്നത്. പ്രിയ അധ്യാപകൻ പ്രഫസർ ആചാരി സാർ തന്ന പ്രചോദനമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്.
പിറവം മുളങ്കുളം സ്വദേശിയായിരുന്നു പ്രഫ. കെ.കെ. രാജപ്പൻ ആചാരി. വാഴൂർ എസ്വിആർ എൻഎസ്എസ് കോളജിലെ ആക്ടിംഗ് പ്രിൻസിപ്പലും കോമേഴ്സ് വിഭാഗം മേധാവിയും. ഞാൻ കണ്ടതിൽവച്ച് ഏറ്റവും ഉത്തമനായ അധ്യാപകൻ.
തുടർച്ചയായി ഒരു പോള കണ്ണടയ്ക്കാതെ യാതൊരുവിധ റഫറൻസ് ഇല്ലാതെ ഗിന്നസ് അധികൃതരുടെ അതികർശനമായ നിബന്ധനകളെയെല്ലാം പാലിച്ച് നാല് പകലും മൂന്നു രാത്രിയും തുടർച്ചയായി പ്രസംഗിച്ച് പ്രസംഗത്തിനുള്ള ലോക റിക്കാർഡ് ആയ ‘ഗിന്നസ് വേൾഡ് റിക്കാർഡ് ഫോർ സ്പീച്ച്’ കരസ്ഥമാക്കാൻ സാധിച്ചതിന്റെ പിന്നിൽ എന്റെ അധ്യാപകനായിരുന്നു. പത്താം ക്ലാസ് വരെ ഒരിക്കൽപോലും സ്റ്റേജിൽ കയറുകയോ മൈക്ക് കൈകൊണ്ടു തൊടുകയോപോലും ചെയ്യാത്ത എന്നെ ആദ്യമായി സ്റ്റേജിൽ കയറ്റിയത് ആചാരി സാറാണ്.
നാഷണൽ സർവീസ് സ്കീമിന്റെ ദശദിന ക്യാമ്പ് ആണ് വേദി. ഞാനും ക്യാമ്പിലെ ഒരു അംഗമാണ്. ക്യാമ്പിന്റെ നടത്തിപ്പിലേക്ക് വിവിധ കമ്മറ്റികളുണ്ട്. ഫുഡ് കമ്മിറ്റി, ഡിസിപ്ലിൻ കമ്മിറ്റികൾ, വർക്ക് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി തുടങ്ങി പല കമ്മിറ്റികൾ. എല്ലാ കുട്ടികളും ഏതെങ്കിലും കമ്മിറ്റിയിൽ അംഗമായിരിക്കണം. പ്രോഗ്രാം ഓഫീസർ ആയിരുന്ന ആചാരി സാർ എന്നെ ഏൽപ്പിച്ച ചുമതല എല്ലാ ദിവസവും വൈകിട്ട് നടക്കുന്ന കൾച്ചറൽ പ്രോഗ്രാമിൽ ആ ദിവസത്തെ പ്രവർത്തനങ്ങളെപ്പറ്റി വിലയിരുത്തൽ നടത്തണമെന്നതായിരുന്നു. ഞാൻ ഞെട്ടിപ്പോയി. അപ്പോൾ സാർ സ്നേഹവും ആത്മാർഥതയും കാർക്കശ്യവും എല്ലാം നിറഞ്ഞ സ്വതസിദ്ധമായ ഗൗരവത്തിൽ എന്റെ തോളിൽ രണ്ടടി അടിച്ചിട്ട് പറഞ്ഞു, “എടാ ബിനു, നിനക്ക് സാധിക്കുമെടാ.”
അങ്ങനെ ഞാൻ ആദ്യമായി അന്ന് സ്റ്റേജിൽ കയറി. ആൺകുട്ടികളും പെൺകുട്ടികളും ഉള്ള ക്യാമ്പാണ്. പലരും പല കുരുത്തക്കേടും കുസൃതിയുമൊക്കെ കാണിക്കുമല്ലോ. ഇതെല്ലാം ഞാൻ സ്റ്റേജിൽ കയറി മൈക്കിന് മുമ്പിൽ പച്ചയ്ക്ക് പേരെടുത്തു പറഞ്ഞു. സരസമായി അവതരിപ്പിച്ചു സ്റ്റേജിൽനിന്ന് ഇറങ്ങിയപാടെ ആൺകുട്ടികൾ പിടിച്ച് നല്ല ഇടി തന്നു. പെൺകുട്ടികൾ കരയാനും തുടങ്ങി. കുറെ ഇടി കിട്ടിയാലും പെൺകുട്ടികൾ ഇരുന്നു കരഞ്ഞാലും ഒരു കാര്യം എനിക്ക് മനസിലായി. ഞാൻ പറയുന്ന കാര്യങ്ങൾ എറിക്കുന്നുണ്ട് എന്ന്.
ഈ ക്യാമ്പിലെ 10 ദിവസം കൊണ്ട് മൈക്ക് എന്റെ അടുത്ത സുഹൃത്തായി മാറി. പിന്നെ സ്റ്റേജ് കിട്ടാത്ത കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ നിരവധി വർഷത്തെ കഠിനപരിശ്രമത്തിനൊടുവിൽ 2017 സെപ്റ്റംബർ അഞ്ചിനു (അധ്യാപകദിനം) രാവിലെ ഒമ്പതു മണിക്ക് ആരംഭിച്ച പ്രസംഗം സെപ്റ്റംബർ എട്ടാം തീയതി രണ്ടുമണി വരെ നീണ്ടു. തുടർച്ചയായി 77 മണിക്കൂർ പ്രസംഗിച്ച് റിക്കാർഡ്!
ഇത് എന്റെ മിടുക്കല്ല. കാരണക്കാരൻ എന്റെ അധ്യാപകനാണ്. എനിക്ക് ലഭിച്ച ലോകറിക്കാർഡ് ഈ അധ്യാപകദിനത്തിൽ എന്റെ പ്രിയ ഗുരുനാഥൻ ആചാരി സാറിന് ഗുരുദക്ഷിണയായി സമർപ്പിക്കുന്നു.
Leader Page
നമ്മൾ സെപ്റ്റംബർ അഞ്ച് ദേശീയ അധ്യാപകദിനമായി ആഘോഷിക്കുക മാത്രല്ല, ത്യാഗപൂർണമായ ജീവിതയാത്രയിലൂടെ നാടിനു വഴികാട്ടിയായ ഡോ. എസ്. രാധാകൃഷ്ണൻ എന്ന മഹാനായ അധ്യാപകന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പാത പിൻതുടരുകയുമാണ്. അതോടൊപ്പം, നമ്മുടെ നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ നിസ്വാർഥ സേവനം അനുഷ്ഠിക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിന് അധ്യാപകരെ ഗുരുസ്ഥാനീയരായി കണ്ടുകൊണ്ട് ഹൃദയത്തോട് ചേർക്കുകയും ചെയ്യുന്നു.
പൊതുവിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവമായ വളർച്ചയും നേട്ടങ്ങളും കൈവരിക്കാൻ നമ്മുടെ നാടിന് കഴിഞ്ഞിരിക്കുന്നു എന്നത് ഏറെ സന്തോഷകരവും അഭിമാനകരവുമാണ്. സമ്പൂർണ സാക്ഷരതയിൽനിന്ന് ഹൈടെക് ക്ലാസ് മുറികളിലേക്കുള്ള നമ്മുടെ പ്രയാണം മികവേറിയ നേട്ടമാണ്. മറ്റു സംസ്ഥാനങ്ങൾക്ക് കൊച്ചുകേരളത്തിലെ പൊതുവിദ്യാലയങ്ങളും വിദ്യാഭ്യാസ രീതികളും മാതൃകയായി മാറുന്നു എന്നതും ചരിത്രപരമായ അടയാളപ്പെടുത്തൽ തന്നെയാണ്. ഈ മികവുകൾ യാദൃച്ഛികമായി വന്നു ഭവിച്ചതല്ല.
കൊളോണിയൽ പൂർവ കാലഘട്ടത്തിലെ ഗുരുകുല - പള്ളിക്കൂട സംസ്കൃതിയും പ്രാദേശിക ഭരണകൂടങ്ങളുടെ ഇടപെടലുകളും മിഷനറി വിദ്യാഭ്യാസവും തുടർന്നു നടപ്പിലായ ഔപചാരിക വിദ്യാഭ്യാസവുമാണ് സ്വാതന്ത്ര്യാനന്തരം നമ്മൾ കൈവരിച്ച നേട്ടങ്ങൾക്ക് അടിത്തറയൊരുക്കിയത്. ഈ നേട്ടങ്ങളുടെ വെളിച്ചം കെടാതെ കാത്തു സംരക്ഷിക്കുന്നതിൽ അധ്യാപകർ ഓരോരുത്തരും നടത്തുന്ന ആത്മസമർപ്പണവും അധ്യാപകദിനത്തിൽ സ്മരിക്കപ്പെടേണ്ടതുതന്നെയാണ്.
നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന ഗൗരവമായ വെല്ലുവിളികളെ വിജയകരമായി തരണംചെയ്ത് പൊതുവിദ്യാഭ്യാസ മേഖലയെ നാടിന്റെ വഴികാട്ടിയായി നിലനിർത്തുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം.
പരിഹരിക്കപ്പെടേണ്ടുന്ന സാമൂഹിക അന്തരം
ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമായി അടയാളപ്പെടുത്തപ്പെടുമ്പോഴും സാമൂഹികവും സാമ്പത്തികവുമായ നിരവധി അസമത്വങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നത് യാഥാർഥ്യമാണ്. എഐ കാലഘട്ടത്തിൽ ഡിജിറ്റൽ ഡിവൈസ് പോലുള്ള അസമത്വങ്ങൾ പൂർണമായും പരിഹരിക്കപ്പെടണം. ഒരു വശത്ത് എല്ലാ സൗകര്യവുമുള്ള കുട്ടികൾ, മറുവശത്ത് ഒരു സ്മാർട്ട് ഫോൺ പോലും സ്വപ്നം കാണാൻ കഴിയാത്ത കുട്ടികൾ. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾ, പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ തുടങ്ങിയ യാഥാർഥ്യങ്ങൾ ഒരു കുട്ടിയുടെയും പരിമിതിയായി മാറാതെ പരിഹാരം കാണാനുള്ള പരിശ്രമം എന്നതാണ് നമ്മുടെ നയം. ഇത് ഒരു മുദ്രാവാക്യമല്ല, മറിച്ച് നമ്മുടെ പ്രതിജ്ഞയാണ്.
കാലത്തിനൊപ്പം സഞ്ചരിക്കുക എന്ന ദൗത്യം
മിഴി ചിമ്മി തുറക്കുന്ന വേഗത്തിലാണ് ലോകം മാറിക്കൊണ്ടിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, കാലാവസ്ഥാ വ്യതിയാനം, തൊഴിൽ മേഖലയിലെ വൻ മാറ്റങ്ങൾ തുടങ്ങി ഇന്നത്തെ കുട്ടികള് നേരിടുന്ന ജീവിതയാഥാർഥ്യങ്ങൾ ഇന്നലകളിൽ നേരിടേണ്ടിവന്നിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ നമ്മുടെ പഠനരീതികളും പരീക്ഷാ സമ്പ്രദായങ്ങളും കാലാനുസൃതമായി നിരന്തര പരിഷ്കരണത്തിനു വിധേയമാകണം. പഠനത്തോടൊപ്പം സ്വയം ചിന്തിക്കാൻ കഴിയുന്നതിലേക്കും ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നതിൽനിന്നു ജീവിത യാഥാർഥ്യങ്ങളോട് ചോദ്യം ചോദിക്കാൻ കഴിയുന്നതിലേക്കും മാർക്ക് വാങ്ങാൻ പഠിക്കുന്നതിൽനിന്ന് ജീവിക്കാൻ പഠിക്കുന്നതിലേക്കും ഓരോ വിദ്യാർഥിയെയും പ്രാപ്തരാക്കുക എന്നതാണ് അധ്യാപകരോട് പുതിയ കാലം ആവശ്യപ്പെടുന്നത്.
പൊതുവിദ്യാഭ്യാസ മേഖലയിൽ ഭൗതികമായി പ്രാപ്യതയും തുല്യതയും ഉറപ്പുവരുത്തുന്നതിൽ നമ്മൾ വിജയം കൈവരിച്ചിട്ടുണ്ടെങ്കിലും വിദ്യാർഥികളെ പഠന പ്രവർത്തനങ്ങളിലും കലാ-കായിക മേഖലകളിലും സജീവമായി പങ്കെടുപ്പിക്കാൻ നമുക്ക് കഴിയുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. നവമാധ്യമങ്ങളുടെ അതിപ്രസരവും അപകടകരമായ ലഹരിയുടെ വ്യാപനവും വിദ്യാർഥികളുടെ നിസംഗതയും പൂർണമായും ഇല്ലാതാക്കി സ്വയം നിർണയവും പഠന നേട്ടങ്ങളും തിരിച്ചറിവും നേടാൻ നമ്മുടെ മക്കളെ പ്രാപ്തരാക്കേണ്ടതുണ്ട്.
Leader Page
ദീപിക എന്നും കര്ഷകരുടെ ശബ്ദമായിരുന്നു, നിരാലംബരുടെ സ്വപ്നമായിരുന്നു, തൊഴില് അന്വേഷകരുടെ ആശ്രയമായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്, അതു പൊതുവിദ്യാഭ്യാസമായാലും ഉന്നതവിദ്യാഭ്യാസ മേഖലയിലായാലും ദീപിക സമഗ്രമായി പ്രതിപാദിക്കാറുണ്ട്.
അന്വേഷണാത്മകമായ റിപ്പോര്ട്ടുകള് പ്രസിദ്ധീകരിക്കാറുണ്ട്. ന്യൂനപക്ഷ അവകാശ ധ്വംസനത്തിനെതിരേ നിരന്തരം ദീപികയുടെ തൂലിക ചലിക്കുന്നു. ദീപിക നമ്മുടെ ഭാഷാ പദ്ധതിയിലൂടെ കേരളത്തിലെ സ്കൂളുകളിലെ കുട്ടികളില് വായനാശീലവും അറിവും ഭാഷാ നൈപുണ്യവും വളര്ത്തുന്നതിലും ദീപിക വലിയ പങ്കാണ് വഹിക്കുന്നത്.
ഇനിയും നൂറ്റാണ്ടുകള് പ്രശോഭിക്കാന് ദീപികയ്ക്കു കഴിയട്ടെയെന്ന് ഹൃദയപൂര്വം ആശംസിക്കുന്നു.
-ഡോ. നോയല് മാത്യൂസ് സംസ്ഥാന പ്രസിഡന്റ്, കേരള സ്റ്റേറ്റ് സ്കൂള് ടീച്ചേഴ്സ് ഫ്രണ്ട് (കെഎസ്എസ്ടിഎഫ്)
Leader Page
ജൂലൈ 27ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം പുറപ്പെടുവിച്ച ഇഎസ്എ കരട് വിജ്ഞാപനത്തിനെതിരേ ആക്ഷേപങ്ങളും പരാതികളും അറിയിക്കേണ്ട അവസാന തീയതി ഈ മാസം 25 ആണ്. ജനങ്ങളുടെ കിടപ്പാടങ്ങളും കൃഷിഭൂമികളും അന്തിമ വിജ്ഞാപനത്തിലൂടെ വനഭൂമിയുടെ ഭാഗമായി മാറുകയോ ഇഎസ്എയിൽ പെടുകയോ ചെയ്താൽ കർഷകരുടെ ഭൂമിയിൽ വനനിയമം ബാധകമാകുന്ന വിധത്തിൽ സംഭവിക്കാവുന്ന അപകടങ്ങൾ ഒഴിവാക്കിയെടുക്കുന്നതിന് അടിയന്തര ഇടപെടലുകൾ ആവശ്യമാണ്. കരട് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ളതുപോലെ തിരുത്തലുകളും വിശദീകരണങ്ങളും ആക്ഷേപങ്ങളും 25നു മുമ്പ് പോസ്റ്റൽ ആയിട്ടോ മെയിൽ വഴിയോ സമർപ്പിക്കണം.
ഗുരുതര വീഴ്ചകളും വേണ്ട തിരുത്തലുകളും
ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി സംസ്ഥാന സർക്കാർ നൽകിയ ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 131 വില്ലേജുകളിലെ വനമായി, കരടിൽ രേഖപ്പെടുത്തിയിരിക്കുന്ന 9993.7 ചതുരശ്രകിലോമീറ്റർ (9107 വനവും 886.7 വനേതരവും) എന്ന വനവിസ്തൃതിയിലെ തെറ്റ് അടിയന്തരമായി തിരുത്തണം. വനംവകുപ്പിന്റെ ഔദ്യോഗിക രേഖ അനുസരിച്ച്, കേരളത്തിലെ ആകെ വനംവിസ്തൃതി 9107ചതുരശ്ര കിലോമീറ്ററാണ്. എന്നാൽ ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിൽ ഈ ആകെ വനവിസ്തൃതി ഇഎസ്എയിൽ ഉൾപ്പെട്ട 123 (ഇപ്പോൾ 131) വില്ലേജുകളിലെ വിസ്തൃതിയായി രേഖപ്പെടുത്തിയിരിക്കുന്നു. യഥാർഥത്തിൽ ഈ 123 വില്ലേജുകളിലെ വനവിസ്തൃതി 7595.67 ചതുരശ്രകിലോമീറ്റർ മാത്രമാണ്. ഈ അടിസ്ഥാനപരമായ തെറ്റ് അടിയന്തരമായി തിരുത്തി നൽകണമെന്നതാണ് കേരളത്തിലെ മലയോരജനതയുടെ പ്രധാന ആവശ്യം. ഉമ്മൻ കമ്മിറ്റിക്ക് പറ്റിയ ഈ തെറ്റ്, കേരളത്തിലെ വനം വകുപ്പും പരിസ്ഥിതി മന്ത്രാലയവും വ്യക്തമായി മനസിലാക്കിയിട്ടും സമ്മതിച്ചിട്ടും തിരുത്തപ്പെടുന്നില്ല. ഈ തെറ്റായ വന വിസ്തീർണത്തിന്റെ (9993.7 ചതുരശ്ര കിലോമീറ്റർ എന്ന തെറ്റ്) ചുവടുപിടിച്ച് വീണ്ടും കേരളം പുതിയ പുതിയ റിപ്പോർട്ടുകൾ ഉണ്ടാക്കി കേന്ദ്രത്തിന് അയച്ചു കൊടുത്തുകൊണ്ടിരിക്കുകയാണ്.
കേരളവും ഇഎസ്എയിലെ റവന്യു വില്ലേജുകളും
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ റവന്യു വില്ലേജ് ഇഎസ്എ പ്രഖ്യാപനത്തിൽ അടിസ്ഥാന ഘടകമായി പരിഗണിക്കാൻ പാടില്ല. മുഴുവൻ വില്ലേജുകളിലെയും ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എപരിധിയിൽനിന്ന് ഒഴിവാക്കണം. റവന്യു വില്ലേജിന്റെ പേരിൽ ഇഎസ്എ അറിയപ്പെടരുത്. അഥവാ സൗകര്യത്തിനു വേണ്ടി റവന്യു വില്ലേജിന്റെ പേരിലാണ് ഇഎസ്എ അന്തിമ വിജ്ഞാപനത്തിൽ അറിയപ്പെടുന്നതെങ്കിൽ, ആ വില്ലേജിലെ റവന്യു ഭൂമിയിൽ ഇഎസ്എ നിയമങ്ങൾ ബാധകമല്ല, മറിച്ച് വനമേഖലയിലും സംരക്ഷിത മേഖലയിലും മാത്രമേ നിയമങ്ങൾ ബാധകമായിട്ടുള്ളൂ എന്ന് കൃത്യമായി അന്തിമ വിജ്ഞാപനത്തിൽ രേഖപ്പെടുത്തണം.
അന്തിമ വിജ്ഞാപനത്തിൽ പെടുത്തേണ്ട വനമേഖലയുടെയും സംരക്ഷിത മേഖലയുടെയും കൃത്യമായ ജിയോ കോർഡിനേറ്റ് മാപ്പ്, ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ഒഴിവാക്കി, അടിയന്തരമായി തയാറാക്കി സംസ്ഥാനം കേന്ദ്ര വനം-പരിസ്ഥിതിവകുപ്പിന് നൽകണം, ഒപ്പം പരാതികൾ അയയ്ക്കാൻ ഈ മാപ്പ് , ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ജനങ്ങൾക്ക് ലഭ്യമാക്കണം. 12 വർഷമായിട്ടും ഇഎസ്എ ഏരിയയുടെ കൃത്യമായ മാപ്പ് കേന്ദ്രത്തിന് സമർപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്. മറ്റു സംസ്ഥാനങ്ങളുടെ മാപ്പുകളും അനുബന്ധ രേഖകളും കരടുവിജ്ഞാപനത്തിൽ ചേർക്കുമ്പോൾ എന്തുകൊണ്ട് കേരളത്തിന്റേതില്ല . ഉത്തരവാദപ്പെട്ടവർ മറുപടി പറയണം.
ഇനിയും ലഭ്യമാക്കാത്ത റിപ്പോർട്ടിന്റെ നിഗൂഢത
ഇക്കാര്യങ്ങളൊക്കെ ഇപ്പോഴത്തെ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ അതിനെ ലാഘവബുദ്ധിയോടെ കാണുകയും കഴിഞ്ഞ സർക്കാരിന്റെ 98 വില്ലേജുകളും 8590 ചതുരശ്ര കിലോമീറ്റർ ഇഎസ്എ ഏരിയയും എന്ന തെറ്റായ റിപ്പോർട്ട് ഇപ്പോഴത്തെ സർക്കാരിന്റെയും റിപ്പോർട്ട് ആക്കി മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പരിസ്ഥിതി മന്ത്രാലയവും വനംവകുപ്പും തുറന്നു സമ്മതിക്കുന്ന ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ തെറ്റ് തിരുത്താൻ അല്ല കഴിഞ്ഞ സർക്കാരുകളെപ്പോലെ ഈ സർക്കാരും ശ്രമിക്കുന്നത്. പകരം ചില അവിശുദ്ധ കൂട്ടുകെട്ട് വഴി ,123 വില്ലേജുകളിലെ 7590 ചതുരശ്രകിലോമീറ്റർ യഥാർഥ ഫോറസ്റ്റ് വിസ്തീർണം എന്നത്, 98 വില്ലേജുകളിലെ 8590 ചതുരശ്ര കിലോമീറ്റര് എന്ന റിപ്പോർട്ട്തന്നെ അംഗീകരിച്ച് നൽകി ഈ വില്ലേജുകളിലെ ജനങ്ങളെ മാത്രം ബലിയാടാക്കാനുള്ള ശ്രമം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
ലോകരാജ്യങ്ങൾ ഡി ലിസ്റ്റ് ചെയ്യുമ്പോൾ...
വേൾഡ് ഹെറിറ്റേജ് സൈറ്റ് പ്രഖ്യാപനം വഴി വന്ന ഇഎസ്എ നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധിയെ മനസിലാക്കി ജർമനി, യുകെ തുടങ്ങിയ പല രാജ്യങ്ങളും ലോക പൈതൃക പദവിയിൽനിന്നുതന്നെ തങ്ങളുടെ പ്രദേശങ്ങളെ ഡിലിസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലാണ് (ഉദാ: ഡ്രെസ്ഡൺ എൽബി വാലി ജർമനി, ലിവർപൂൾ മാരിടൈം മാർക്കന്റൈൽ സിറ്റി യുകെ) ഇവിടെ പശ്ചിമഘട്ടം സംരക്ഷിക്കാൻ എന്ന വ്യാജേന കേരളത്തിലെ പശ്ചിമഘട്ടത്തിൽ പെടുന്ന വനം ഉൾപ്പെടുന്ന 443 വില്ലേജുകളിൽനിന്ന് കേവലം 98 വില്ലേജുകളെ മാത്രം തെരഞ്ഞെടുത്ത്, അവിടത്തെ 25 ലക്ഷത്തിലധികം വരുന്ന ജനങ്ങളെ ഇഎസ്എ യുടെ പേരിൽ ബലി കൊടുക്കുന്നത്.
കസ്തൂരി രംഗനും ഉമ്മൻ കമ്മിറ്റിയും ശിപാർശ ചെയ്ത 123 വില്ലേജുകളുടെ ആകെ വിസ്തൃതി 12,915.67 കിലോമീറ്റർ ആണ് എന്നോർക്കണം. അതിൽപെടുന്ന 9993.6 ചതുരശ്ര കിലോമീറ്ററും കരട് വിജ്ഞാപനം വഴി ഇഎസ്എയിൽ പെടുത്തിയിരിക്കുകയാണ്. ബാക്കി കേവലം 2923 കിലോമീറ്റർ ആണ് അതിൽനിന്ന് ഒഴിവ് നൽകിയിട്ടുള്ളത്. അവിടെയാണത്രേ ഈ 123 വില്ലേജുകളിലെ 25 ലക്ഷം ജനങ്ങളും വസിക്കുന്നത്. എന്തൊരു വിരോധാഭാസമാണിത്.
കരട് വിജ്ഞാപനത്തിലെ കരട്
ഒരുപക്ഷേ അതുകൊണ്ടാവാം ഉമ്മൻ കമ്മിറ്റിയെ വച്ച് നടത്തിയ ഫിസിക്കൽ വെരിഫിക്കേഷൻ റിപ്പോർട്ട് അനുസരിച്ചുള്ള ഇഎസ്എ ഏരിയയും 2024 മുതൽ 123 വില്ലേജുകളിൽ വിഭജിക്കപ്പെട്ട എട്ടു വില്ലേജുകളുടെ എണ്ണം കൂട്ടിച്ചേർത്ത് 131 വില്ലേജുകൾ എന്ന ഇപ്പോഴത്തെ വില്ലേജുകളും കേന്ദ്ര സർക്കാർ 2026ലെ കരടിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുബന്ധമായ മറ്റു വിശദീകരണങ്ങളോ, രേഖകളോ, മറ്റു സംസ്ഥാനങ്ങളുടെ കാര്യത്തിൽ ചെയ്തിരിക്കുന്നതുപോലെ, കേരളത്തിന്റെ കാര്യത്തിൽ, കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്താതെ പോയതും കേരളത്തിൽ നിന്നുള്ള റിപ്പോർട്ടുകളിലെ വൈരുധ്യം കാരണമാകാം. തെറ്റ് മനുഷ്യസഹജമാണ്. എന്നാൽ തെറ്റ് തിരുത്തുന്നതാണ് വിവേകം. സംസ്ഥാന സർക്കാർ ഈ വിവേകം കാട്ടുമെന്നു പ്രതീക്ഷിക്കാം.
Leader Page
ആലപ്പുഴ കരുവാറ്റയിൽ ഒരു വയോധികനെ പതിമൂന്നു വയസുകാരിയും സുഹൃത്തുക്കളും ചേർന്നു കൊലപ്പെടുത്തിയ സംഭവം കേട്ട് നടുങ്ങിയവരോട് പറയാം. വരാനിരിക്കുന്ന ഒരു വലിയ ദുരന്തത്തിന്റെ തുടക്കമാണിത്. 40 വർഷമായി കേരളത്തിലെ ഓരോ ചലനവും നിരീക്ഷിക്കുന്ന ഞാൻ ഇതിനകം ഇതുപോലെ പല മുന്നറിയിപ്പുകളും നല്കിയിരുന്നു. അതെല്ലാം ഒന്നിനു പുറകേ ഒന്നായി സംഭവിക്കുകയും ചെയ്തു. ഒന്നാലോചിച്ചു നോക്കൂ, ഒരമ്മ മകനെക്കുറിച്ച് ഭയപ്പെടുന്ന നിമിഷം എത്ര വേദനാജനകമായിരിക്കും?
ഒരു ദിവസംകൊണ്ട് സംഭവിക്കുന്നതല്ല
കുട്ടികൾ ഒരുദിവസം കൊണ്ട് അക്രമകാരികളാകുന്നില്ല. വർഷങ്ങളായി പരുവപ്പെട്ട അനുഭവങ്ങളും ബന്ധങ്ങളും പെരുമാറ്റങ്ങളും വികാരങ്ങളും അതിനു പിന്നിലുണ്ടാകാം. കുടുംബത്തിലെ അക്രമവും ലഹരി ഉപയോഗവും പെരുമാറ്റ വൈകല്യങ്ങളും കൂട്ടുകാരുടെ സ്വാധീനവും ദീർഘകാലമായുള്ള നിരാശയും ഒറ്റപ്പെടലുമൊക്കെ പലരിലും പലപ്പോഴും കുറ്റകൃത്യങ്ങൾ ചെയ്യുന്നതിന് കാരണമാവാം. അതുകൊണ്ടുതന്നെ “ഈ കുട്ടി ഇങ്ങനെ ആയത് ഈ ഒരു കാരണത്താലാണ്” എന്ന് പറയുന്നതിൽ ശാസ്ത്രീയതയില്ല. ഒരു കുട്ടിയുടെ ആദ്യത്തെ പാഠപുസ്തകം പലപ്പോഴും വീടാണ്. ഏഴായിരത്തിലധികം സ്കൂളുകളിൽ പ്രോഗ്രാമിനു പോയിട്ടുള്ള ഞാൻ ഒരു ഗവൺമെന്റ് എൽപി സ്കൂളിലെ പ്രധാനാധ്യാപികയുടെ വാക്കു കേട്ട് ഞെട്ടിപ്പോയി. ആ സ്കൂളിലെ 60 ശതമാനം കുട്ടികളുടെ പാരന്റ്സും തെറ്റിപ്പിരിഞ്ഞു താമസിക്കുന്നവരാണത്രേ! മിക്ക കുട്ടികളും സിംഗിൾ പാരന്റിംഗിൽ വളരുന്നവർ. അവരിൽ പല കുട്ടികളെയും നിയന്ത്രിക്കാൻ അധ്യാപകർ പെടാപ്പാടുപെടുകയാണ്. ആരു പറഞ്ഞാലും അനുസരിക്കാത്ത, എല്ലാറ്റിനും തർക്കുത്തരം പറയുന്ന കുട്ടികൾ. വീടുകളിൽനിന്നു രൂപപ്പെടുന്ന പുതിയ സംസ്കാരമെന്നു കരുതിയാൽ മതി.
അമ്മയുടെ മാത്രം കടമയോ?
ഞാൻ എക്സൈസ് കമ്മിഷണറായിരുന്ന സമയത്ത് മക്കളുടെ പ്രശ്നങ്ങളും സങ്കടങ്ങളുമായി എന്നെ സമീപിച്ചത് അമ്മമാർ മാത്രമായിരുന്നു. കുട്ടികളെ വളർത്തുക എന്നത് മാതാവിന്റെ മാത്രം കടമയാണെന്ന ധാരണയും ഈ പുതിയ സംസ്കാരത്തിന്റെ ഭാഗമായിരിക്കാം. “കുട്ടിയുടെ അച്ഛനെന്താ വരാത്തത്” എന്നു ചോദിച്ചാൽ “അദ്ദേഹത്തിനു മക്കളുടെ കാര്യത്തിൽ താല്പര്യമില്ലെന്നു മാത്രമല്ല, വൈകുന്നേരം അദ്ദേഹം വലിച്ചും കുടിച്ചും പാൻപരാഗ് ഉപയോഗിച്ചുമൊക്കെ വീട്ടിൽ വന്ന് ഉണ്ടാക്കുന്ന ബഹളവും തല്ലും പുകിലുകളും കണ്ടാണ് മക്കൾ ഇത്തരത്തിലായത്” എന്നായിരിക്കും ബഹുഭൂരിപക്ഷത്തിന്റെയും മറുപടി.
കുട്ടികളുടെ സ്വഭാവ വ്യതിയാനം ഭയപ്പെടുത്തുന്നതാണ്. അച്ഛനമ്മമാരെ തെറി പറയുന്നതും തല്ലുന്നതും കൊല്ലുന്നതും പുതുമയല്ലാതായിരിക്കുന്നു. കഴിഞ്ഞ പതിനഞ്ചു മാസത്തെ കണക്കു നോക്കുകയാണെങ്കിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ കാരണം 16 അമ്മമാർ മരണപ്പെട്ടിട്ടുണ്ട്.
എന്നാൽ കുട്ടികൾ പറയുന്നതാകട്ടെ അവർക്കു വീട്ടിൽ യാതൊരു വിലയുമില്ലെന്നും അവരുടെ താല്പര്യങ്ങൾക്ക് പിന്തുണ കിട്ടുന്നില്ല എന്നുമാണ്. നിരന്തരം ഭീഷണി, മർദനം, അപമാനം തുടങ്ങിയവയും അവർ നേരിടുന്നുണ്ട്.
സ്നേഹവും വേണം, അതിരുകളും വേണം
സ്നേഹവും വ്യക്തമായ അതിരുകളും ഒരുമിച്ചുള്ള രക്ഷാകർതൃത്വമാണു വേണ്ടത്. കേൾക്കുന്നതിനേക്കാൾ കാണുന്നത് അനുകരിക്കുന്നവരാണ് കുട്ടികൾ. ചിലത് എന്തുകൊണ്ടാണ് അനുവദിക്കാത്തത്? ചിലത് എന്തുകൊണ്ട് അനുവദിച്ചു? ഇത് കുട്ടിക്ക് വ്യക്തമായിരിക്കണം. അപ്പോഴാണ് അത് Authoritative Parenting ആവുന്നത്. കുട്ടിയെ കേൾക്കുകയും അവന്റെ വികാരങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നതിനൊപ്പം, വ്യക്തമായ നിയമങ്ങളും ഉത്തരവാദിത്വങ്ങളും നിലനിർത്തുന്ന സമീപനമാണത്.
ദേഷ്യം തെറ്റല്ല എന്നും ദേഷ്യത്തിന്റെ പേരിൽ മറ്റൊരാളെ ഉപദ്രവിക്കുന്നതാണ് തെറ്റെന്നുമുള്ള പാഠമാണ് കുട്ടിക്കു നല്കേണ്ടത്. ഇതെല്ലാം ‘അവന്റെ പിടിവാശി’ എന്നു പറഞ്ഞ് തള്ളിക്കളയുന്നത് പ്രശ്നം വഷളാക്കാം.
കുട്ടിയുടെ പ്രശ്നം നമുക്ക് ചെറുതായി തോന്നിയാലും, അവന് അത് വലുതായിരിക്കാം. ചിലപ്പോൾ പരിഹാരത്തേക്കാൾ തന്റെ വാക്കുകൾക്ക് ഒരു ചെവി ഉണ്ടെന്ന ഉറപ്പാണ് കുട്ടിക്ക് വേണ്ടിവരുന്നത്. മക്കളുടെ ഭാവിയെക്കുറിച്ചുള്ള മാതാപിതാക്കളുടെ സ്വപ്നങ്ങൾ സ്വാഭാവികമാണ്. പക്ഷേ, ഒരു കുട്ടിയുടെ ജീവിതത്തെ മുഴുവൻ മാർക്ക് ഷീറ്റിൽ ഒതുക്കുമ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്. വിജയിക്കാൻ പഠിപ്പിക്കുന്നതുപോലെതന്നെ തോൽക്കാനും വീണ്ടും ശ്രമിച്ച് ജയിക്കാനും പഠിപ്പിക്കണം. അവരുടെ ഇഷ്ടവും പരിഗണിക്കണം.
ലഹരിയും ശ്രദ്ധിക്കണം
ലഹരി ഉപയോഗിക്കുന്ന എല്ലാ കുട്ടികളും അക്രമകാരികളല്ല. അതുപോലെ ആക്രമിക്കുന്ന എല്ലാ കുട്ടികളും ലഹരിക്ക് അടിമകളുമല്ല. എങ്കിലും ലഹരി വസ്തുക്കളുടെ ഉപയോഗം വിധിനിർണയത്തെയും പെരുമാറ്റനിയന്ത്രണത്തെയും ബാധിക്കുന്നതുതന്നെയാണ്. കുടുംബത്തിലെ അക്രമാനുഭവങ്ങൾക്ക് ലഹരി ഉപയോഗവുമായി ബന്ധമുണ്ടെന്ന് ലോകാരോഗ്യസംഘടനയും സിഡിസിയും ചൂണ്ടിക്കാണിക്കുന്നു. രഹസ്യസ്വഭാവം വർധിക്കുക, പണം ആവശ്യപ്പെടുന്നത് കൂടുക, പഠനത്തിൽ പെട്ടെന്ന് ഇടിവുണ്ടാകുക, പുതിയ കൂട്ടുകെട്ടുകളെക്കുറിച്ച് ഒന്നും പറയാതിരിക്കുക, അമിതമായ പ്രകോപനം, ഉറക്കത്തിലെ വലിയ മാറ്റങ്ങൾ തുടങ്ങിയവ കാണുമ്പോൾ “കുട്ടിയുടെ സ്വഭാവം മാറി” എന്നു പറഞ്ഞ് അവഗണിക്കരുത്. വളരെ കരുതലോടെ കൈകാര്യം ചെയ്യണം.
വിവാഹമോചനം സംഭവിച്ചതുകൊണ്ടോ ഒറ്റ രക്ഷിതാവിനൊപ്പം വളരുന്നതുകൊണ്ടോ ഒരാൾ അക്രമകാരിയാകുമെന്ന് പറയുന്നത് തെറ്റാണ്. ഒരു അക്രമത്തിന് സാക്ഷിയാവുക, ശാരീരികമോ മാനസികമോ ആയ പീഡനം അനുഭവിക്കുക, അവഗണിക്കപ്പെടുക, വീട്ടിൽ ലഹരി ഉപയോഗം കാണുക, കുടുംബത്തിൽ സ്ഥിരതയില്ലായ്മ അനുഭവിക്കുക തുടങ്ങിയവ കുട്ടിയുടെ ദീർഘകാല മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കാം. കുട്ടി പഠിക്കുന്നത് സ്കൂളിലെ പാഠങ്ങൾ മാത്രം അല്ല. ലോകം സുരക്ഷിതമാണോ? മനുഷ്യരെ വിശ്വസിക്കാമോ? പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കാമോ? എന്നതും കൂടിയാണ്.
ശിക്ഷ മാത്രം പോരാ
“അവനെ ശിക്ഷിച്ചാൽ പ്രശ്നം തീരും” എന്ന സമീപനം മാത്രം മതിയാകില്ല. അക്രമത്തിലേക്ക് നയിച്ച ഘടകങ്ങളെ തിരിച്ചറിയുകയും ആവർത്തനം തടയുകയും വേണം. അതിനായി കുട്ടിയുമായി ദിവസവും കുറച്ചു സമയമെങ്കിലും സംസാരിക്കുകയും അവന്റെ പ്രശ്നങ്ങൾ കേൾക്കുകയും വ്യക്തമായ അതിരുകൾ നിശ്ചയിക്കുകയും പഠനഫലങ്ങൾക്കൊപ്പം മാനസികാരോഗ്യം ശ്രദ്ധിക്കുകയും വേണം.
Bullying കണ്ടെത്തുകയും ഇടപെടുകയും കൗൺസലിംഗ് സംവിധാനങ്ങൾ ശക്തമാക്കുകയും വേണം. കുട്ടികൾക്ക് വികാരനിയന്ത്രണം, പ്രശ്നപരിഹാരം, സംഘർഷപരിഹാരം തുടങ്ങിയ ജീവിതനൈപുണ്യങ്ങൾ പഠിപ്പിക്കുകയും പെരുമാറ്റ വൈകല്യങ്ങൾ അധികരിച്ചാൽ മാനസികാരോഗ്യവിദഗ്ധൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരിൽനിന്ന് വിലയിരുത്തൽ തേടുകയും വേണം.
പ്രതികരണ-പിന്തുണാ സേവനങ്ങൾ
കുട്ടികളെ സംരക്ഷിക്കുന്ന സാമൂഹിക ശൃംഖലകൾ ശക്തമാക്കുകയും സുരക്ഷിതമായ സ്കൂളുകൾ, ലഹരി പ്രതിരോധ പരിപാടികൾ, കുടുംബപിന്തുണ, മാനസികാരോഗ്യ സേവനങ്ങൾ, യുവാക്കൾക്കുള്ള ആരോഗ്യകരമായ സാമൂഹിക ഇടങ്ങൾ തുടങ്ങിയവ വർധിപ്പിക്കുകയും വേണം. സാമൂഹിക മാനദണ്ഡങ്ങളിലെ മാറ്റവും സുരക്ഷിതമായ അന്തരീക്ഷവും മാതാപിതാക്കൾക്കുള്ള പിന്തുണയും സാമ്പത്തിക ശക്തീകരണവും പ്രതികരണ-പിന്തുണാ സേവനങ്ങളും വിദ്യാഭ്യാസവും ജീവിതനൈപുണ്യ പരിശീലനവുമെല്ലാം കുട്ടികൾക്കെതിരായ അക്രമം തടയുന്നതിനുള്ള പ്രധാന വഴികളായി ചൂണ്ടിക്കാണിക്കുന്നു.
ആവശ്യം വരുമ്പോൾ സഹായം ചോദിക്കാമെന്നും അത് ദൗർബല്യമല്ല എന്നും മറ്റുള്ളവരോട് വിയോജിക്കാമെന്നും പക്ഷേ, അവരെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത് എന്നും സ്വന്തം ജീവിതത്തിന് വിലയുള്ളതുപോലെ മറ്റുള്ളവരുടെ ജീവിതത്തിനും അതേ വിലയുണ്ടെന്നും കുട്ടി അറിയണം. ഈ മൂല്യങ്ങൾ ജീവിതത്തിൽ രൂപപ്പെടുന്നതാണ്.
Leader Page
പത്രധർമത്തിന്റെ കൈവിളക്കേന്തി മറ്റു പ്രസിദ്ധീകരണങ്ങൾക്ക് മാതൃകയായി ദീപിക ഇന്നും വിരാജിക്കുന്നു.1930 കാലഘട്ടത്തിൽ അധ്യാപകനും പ്രഭാഷകനുമായിരുന്ന എന്റെ പിതാവ് ജോസഫ് മങ്കുഴിക്കരി നസ്രാണിദീപികയിൽ മണിരാഗം, മേരിക്കുട്ടി, അബലാബലം എന്നീ നോവലുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി, മരിക്കുംവരെ ദീപികയുമായി അദ്ദേഹം സുദൃഢബന്ധം കാത്തുസൂക്ഷിച്ചു. അദ്ദേഹത്തിനു ദീപികയുടെ വലിയ ശേഖരംതന്നെ ഉണ്ടായിരുന്നു.
ദീപിക കർഷകരെ പ്രതിരോധിക്കുകയും വളർത്തുകയും ചെയ്തതിനു നിരവധി ഉദാഹരണങ്ങളുണ്ട്. ചുരുളി- കീരിത്തോട് കുടിയിറക്കിനെതിരേ ദീപികയുടെ തൂലിക പടവാളായിമാറിയത് ഒരു ഉദാഹരണം മാത്രം.
കർഷകദ്രോഹത്തിൽ മുങ്ങിയ അന്നത്തെ സർക്കാരിന്റെ പതനം ദീപിക ഉറപ്പാക്കി. അതുപോലെ, വിദ്യാഭ്യാസ അവകാശങ്ങൾക്കും ന്യൂനപക്ഷാവകാശങ്ങൾക്കുംവേണ്ടി ദീപിക, രക്തസാക്ഷികളുടെ ധീരതയോടെ നിലപാടുകളെടുത്തു വിജയം കണ്ടു.
അക്കാലത്ത് പത്രാധിപരായിരുന്നു കെ.എം.ജോസഫ് എഴുതിയ മുഖപ്രസംഗങ്ങൾ കോരിത്തരിപ്പിക്കുന്നവയായിരുന്നു. പല പത്രങ്ങളും അധികാരശ്രേണിയിലുള്ളവരെ പ്രീണിപ്പിക്കുന്നവരാണെങ്കിൽ ദീപികയുടേത് അഴിമതിക്കെതിരേയുള്ള പോരാട്ടമാണ്. അതേ, ദീപികയ്ക്കു സമം ദീപിക മാത്രം.
-ജയിംസ് മങ്കുഴിക്കരി അണ്ടർ സെക്രട്ടറി പിഎസ്സി (റിട്ട.) തിരുവനന്തപുരം
Leader Page
കേരളം ജനസംഖ്യ കുറയുന്നതിന്റെ വക്കിലൂടെ നീങ്ങുകയാണ്. പക്ഷേ, അതേപ്പറ്റി ആരും ആശങ്ക പുലർത്തുന്നില്ല. സംസ്ഥാനത്തെ എല്ലാ മതവിഭാഗങ്ങളും തുറന്ന ആകുലത പ്രകടിപ്പിച്ചിട്ടും ജനസംഖ്യാശോഷണം പൊതുസമൂഹത്തിൽ സജീവ ചർച്ചാവിഷയമായിട്ടില്ല.
അതിനു പല കാരണങ്ങളുണ്ടാകാം. മുന്പു സൂചിപ്പിച്ചതുപോലെ ജനപ്പെരുപ്പം വലിയ അപകടമാണെന്നു പഠിച്ചു വളർന്നവരാണ് രണ്ടു മൂന്നു തലമുറകൾ. പഠിച്ചത് ശാസ്ത്രസത്യമാണെന്ന് അവർ കരുതുന്നു. പഠിച്ചതിലേറെയും ഭാവനയാണെന്നും പ്രവചനങ്ങൾ പാളിപ്പോയെന്നും ആരും അവരോടു പറഞ്ഞിട്ടുമില്ല. അതിനു വിരുദ്ധമായ കാര്യങ്ങൾ തത്പരകക്ഷികളുടെ ജല്പനങ്ങളായി തള്ളിക്കളയുന്നു. കൂടുതൽ പേരെ ജനിപ്പിച്ചാൽ ആരു ചെലവിനു നൽകും, ആരു ജോലി നൽകും തുടങ്ങിയ ബദൽ ചോദ്യങ്ങളുയർത്തുകയും ചെയ്യുന്നു-മറ്റു രാജ്യങ്ങളിലെ യുവാക്കളെപ്പോലെ.
രാജ്യത്ത് ജനസംഖ്യാവർധന കുറച്ചുവർഷം മുന്പു വരെ ഉയർന്ന തോതിലായിരുന്നു. ഇപ്പോൾ കുറഞ്ഞ തോതിലായി. 2021ൽ സെൻസസ് നടന്നെങ്കിൽ അതിന്റെ യഥാർഥ ചിത്രം അറിയാൻ പറ്റുമായിരുന്നു. ദൗർഭാഗ്യവശാൽ ആ സെൻസസ് നടന്നില്ല. 2001-11 കാലത്തെ ഉയർന്ന നിരക്കിന്റെ കണക്കു വച്ചുള്ള വിലയിരുത്തലുകളാണ് ഇപ്പോഴും രാജ്യത്തുള്ളത്. അതും നമ്മുടെ കാഴ്ചപ്പാടിനെ വികലമാക്കുന്നു.
കണ്ണിൽ പെടാത്ത കാര്യങ്ങൾ
പത്തനംതിട്ടയിലെ ആൾപ്പാർപ്പില്ലാത്ത വീടുകളും ആൾക്കാർ സമതലങ്ങളിലേക്കും നഗരങ്ങളിലേക്കും ചിലർ വിദേശത്തേക്കും മാറിയപ്പോൾ മലനാട്ടിലും ഇടനാട്ടിലും കാടുപിടിക്കുന്ന കൃഷിഭൂമികളും കുട്ടികൾ ഇല്ലാത്തതുകൊണ്ടു പ്രവർത്തിക്കാത്ത അങ്കണവാടികളും അടച്ചുപൂട്ടുന്ന വിദ്യാലയങ്ങളും അപേക്ഷകരില്ലാത്തതിനാൽ നിന്നുപോകുന്ന ബിരുദ കോഴ്സുകളും ആരെയും ചിന്തിപ്പിക്കുന്നില്ല. മണ്ണിൽ മുതൽ ഫാക്ടറികളിലും അടുക്കളകളിലും വരെ അതിഥി തൊഴിലാളികൾ ആവശ്യമായി വന്നതിന്റെ സാഹചര്യം സാമ്പത്തികം മാത്രമല്ലെന്നു മനസിലാക്കുന്നുമില്ല. ജനനം കുറഞ്ഞതും കുടിയേറ്റം കൂടിയതുമാണ് കേരളത്തിൽ ആൾ കുറയാൻ കാരണം. രണ്ടും തിരുത്താൻ എളുപ്പമല്ല.
ഗൾഫ് രാജ്യങ്ങളിൽ ജോലിക്കു പോയവർ തിരിച്ചുവന്നതുപോലെ അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലുംനിന്നു മടങ്ങിവരുമെന്നു കരുതാനാവില്ല. ഉയർന്ന ജീവിത സാഹചര്യങ്ങളിൽനിന്നു താഴ്ന്ന നിലവാരത്തിലേക്കു മടങ്ങുന്നതു മനുഷ്യസ്വഭാവമല്ലല്ലോ.
ഭാരതത്തിൽതന്നെ കേരളത്തിനു പുറത്തു ദശാബ്ദങ്ങൾ ജീവിച്ച് അവിടെ വേരുകൾ പടർത്തിയവരിലെ ഭൂരിപക്ഷവും മടക്കയാത്ര ഉദ്ദേശിക്കുന്നില്ല. മടങ്ങിവരുമ്പോൾ തങ്ങളുടെ പഴയ ലോകം ഇവിടെ ഇല്ലെന്ന തിരിച്ചറിവാണു കാരണം. ജനസംഖ്യ സമീപഭാവിയിൽ ചുരുങ്ങുന്നതിനെപ്പറ്റി കേരളം ആശങ്ക കാണിക്കാത്തതിനു മറ്റു ചില കാരണങ്ങളുമുണ്ട്.
അന്ധവിശ്വാസങ്ങളും അറിവില്ലായ്മയും
ഒന്ന്: അങ്ങനെ സംഭവിക്കുകയില്ല എന്ന അന്ധവിശ്വാസം. ചുറ്റും നോക്കുമ്പോൾ മുന്പത്തേക്കാൾ കൂടുതൽ ആൾക്കാരെ കാണാം. ആയുർദൈർഘ്യം കൂടിയതും മരണനിരക്ക് (ശിശുക്കളുടെ മുതൽ വൃദ്ധരുടെ വരെ) കുറഞ്ഞതും അതിനു കാരണമാണ്.
രണ്ട്: കുറേ ദമ്പതികൾക്ക് ഒറ്റക്കുട്ടി മാത്രം. കൂടുതൽ പേർക്ക് രണ്ടു കുട്ടികൾ. കുറച്ചു പേർക്ക് രണ്ടിലധികം. ഇത് ജനസംഖ്യ കുറയുന്നതിന്റെ തുടക്കമാണെന്നു കരുതാൻ പലരും തയാറല്ല. അവിടെയും ഇവിടെയുമൊക്കെ കൂടുതൽ കുട്ടികളുള്ളതിന്റെ കണക്കുകൾ അവർക്കു പറയാനുണ്ട്.
മൂന്ന്: സംസ്ഥാനത്ത് ജനനനിരക്ക് ഇത്രകണ്ടു കുറഞ്ഞു എന്ന അറിവ് ഭൂരിപക്ഷം പേർക്കുമില്ല. 1975 മുതൽ 2017 വരെ തുടർച്ചയായ 43 വർഷം കേരളത്തിൽ വാർഷിക ശിശുജനനം അഞ്ചു ലക്ഷത്തിൽ കൂടുതൽ ഉണ്ടായിരുന്നു. (ഒരു വർഷം 4.96 ലക്ഷവും മറ്റൊരു വർഷം 6.08 ലക്ഷവും ആയി). അവിടെനിന്ന് മൂന്നര ലക്ഷത്തിനു താഴേക്ക് 2024ലും 25ലും ശിശുജനനം കുറഞ്ഞു എന്നു സമൂഹം തിരിച്ചറിഞ്ഞിട്ടില്ല. 1997ലെ 6.077 ലക്ഷം ജനനത്തിന്റെ പകുതിയിലേക്കാണ് ഈ വർഷം സംസ്ഥാനത്തെ ജനനസംഖ്യ നീങ്ങുന്നത്. 27 വർഷംകൊണ്ട് ജനനനിരക്ക് പകുതിയിൽ താഴെയായതിന്റെ ഫലം.
ഒരു വലിയ മൂഢവിശ്വാസം
ഇതിനെല്ലാമുപരിയായ ഒരു കാര്യമുണ്ട്. എപ്പോൾ വേണമെങ്കിലും ജനനം തിരിച്ചുപിടിക്കാമല്ലോ എന്ന മൂഢവിശ്വാസം. താത്കാലികമായ ചില തിരുത്തലുകളല്ലാതെ ജനസംഖ്യ സ്ഥായിയായ തിരിച്ചുകയറ്റം നടത്തിയ രാജ്യങ്ങളില്ല. പലരും യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ജനസംഖ്യയും പ്രത്യുത്പാദനനിരക്കും കൂടിയതിന്റെ കണക്കുകൾ ഉദ്ധരിക്കാറുണ്ട്. പക്ഷേ അതു കുടിയേറ്റം വർധിച്ചതുകൊണ്ടുമാത്രം സംഭവിച്ചതാണ്. ശമ്പളത്തോടുകൂടിയ അവധിയടക്കം പ്രോത്സാഹനങ്ങളും സമ്മാനങ്ങളും നൽകിയിട്ടും റഷ്യ, ചൈന, ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങൾക്ക് ജനനനിരക്കുയർത്താൻ കഴിഞ്ഞിട്ടില്ല. ലോകജനസംഖ്യയുടെ 70 ശതമാനത്തിലധികം താമസിക്കുന്നത് നിലനിൽപിനുള്ള ജനനനിരക്കില്ലാത്ത രാജ്യങ്ങളിലാണ്.
വലിയ കുടുംബങ്ങൾ സാധാരണമായിരുന്ന കാലത്ത് അതാണു വേണ്ടതെന്ന് എല്ലാവരും കരുതി. എണ്ണം കുറയുന്നതു കഴിവുകേടായി കണക്കാക്കപ്പെട്ടു. അന്നത്തെ സമൂഹാന്തരീക്ഷം അതായിരുന്നു. ഇപ്പോൾ മറിച്ചാണ്. ചെറിയ കുടുംബമാണു രീതി. അതിൽനിന്നു വേറിട്ടു കൂടുതൽ കുട്ടികളുള്ള കുടുംബം ബഹുഭൂരിപക്ഷം പേരുടെയും ചിന്തയിൽ പോലും വരുന്നില്ല. ചെറിയ കുടുംബങ്ങളിൽ വളർന്ന്, ചുറ്റും ചെറിയ കുടുംബങ്ങളെ കണ്ടും കേട്ടും പരിചയിച്ചവർക്കു മറ്റൊരു കുടുംബചിത്രം മനസിൽ ഇല്ല.
സാംസ്കാരികമായ ഈ തടസം മാത്രമല്ല ഉള്ളത്. വലിയ കുടുംബങ്ങളിൽ വളർന്നവർപോലും ചെറിയ കുടുംബങ്ങളിലേക്കു മാറി. അതിനു പ്രായോഗികമായ, സാമ്പത്തികമായ പല ന്യായങ്ങളും കണ്ടെത്തി. ചെറിയതിനെ വലിയ കുടുംബമാക്കാൻ ആ പറഞ്ഞ ന്യായങ്ങൾ തെറ്റാണെന്നു വരണം. ഉയർന്ന ജീവിതച്ചെലവ് ആ സാഹചര്യം ഇല്ലാതാക്കുന്നു.
'എന്റെ ഇഷ്ടം' വാഴുമ്പോൾ
ഇതോടൊപ്പം സ്ത്രീശക്തീകരണം സ്ത്രീകളെ തൊഴിൽ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്നു. പുരുഷൻ തേടിക്കൊടുക്കുന്നവനും സ്ത്രീ കുടുംബം നോക്കി കുട്ടികളെ വളർത്തുന്നവളും എന്ന പ്രാചീന ഗോത്രസങ്കൽപം പാടേ മറഞ്ഞു. പ്രഫഷണൽ വളർച്ചയ്ക്കു കൂടുതൽ പ്രസവങ്ങളും ശിശുപരിപാലനവും തടസമാണ്. ‘നാമൊന്ന്, നമുക്കൊന്ന്’എന്നതു നല്ല മുദ്രാവാക്യമായി സ്വീകരിക്കും.
കുടുംബജീവിതത്തെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന വ്യവസ്ഥിതിയും കുടുംബത്തിലെ വിട്ടുവീഴ്ചകളെ സ്വത്വം നഷ്ടപ്പെടുത്തുന്ന കീഴടങ്ങലുമായി ചിത്രീകരിക്കുന്നതാണ് 21-ാം നൂറ്റാണ്ടിൽ കാണുന്നത്. എല്ലാറ്റിനുമുപരി ‘എന്റെ ഇഷ്ടം’ (My Choice) എന്നതു പ്രമാണമാകുമ്പോൾ വിവാഹംപോലെ പഴയ വ്യവസ്ഥിതിയുടെ ശേഷിപ്പുകൾ തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കും. കമ്യൂണിസത്തിലും കാപ്പിറ്റലിസത്തിലും അതിനു വ്യത്യാസമില്ല. വംശം നിലനിർത്തൽ എന്ന ദൗത്യം തങ്ങളുടേതായി അവർ കാണുന്നില്ല.
വിജനഭൂമിയിലേക്കോ?
അത്തരം ചിന്താഗതികൾ വളരുന്നതാണ് ഭൂമി ഒരു വിജനഗ്രഹമാകുമോ എന്ന ചോദ്യത്തിലേക്കു നയിക്കുന്നത്. ഡാരൽ ബ്രിക്കറും ജോൺ ഇബ്ബിറ്റ്സണും ചേർന്നു 2019ൽ എഴുതിയ "എംപ്റ്റി പ്ലാനറ്റ്' (Empty Planet) എന്ന പുസ്തകം ആ ചോദ്യമാണു ചോദിക്കുന്നത്.
“കുട്ടികൾ ഇല്ലാതെയോ ഒന്നോ രണ്ടോ കുട്ടികൾ മാത്രമായോ രണ്ടുമൂന്നു തലമുറ കഴിയുമ്പോൾ ജനങ്ങൾ ഏകാന്തതയുടെ മടുപ്പ് അനുഭവിക്കും. കുടുംബയോഗങ്ങൾ നടത്താൻ ഒരു ഇരിപ്പുമുറി മതിയാകും. ആടാൻ ആളില്ലാതെ ഊഞ്ഞാലുകൾ തുരുമ്പെടുക്കും. തെരുവുകളിൽ കുട്ടികളുടെ ഒച്ചയും ബഹളവുമില്ല... അന്ന്, ആ ഭാവികാലത്ത്, 50 കഴിഞ്ഞ ദമ്പതികൾ പറഞ്ഞെന്നു വരും: ഒരു കുട്ടികൂടി ആയാലോ?” (പേജ് 240. Empty Planet).
ജനങ്ങളുടെ എണ്ണം കുറയ്ക്കുന്ന വളർച്ച അങ്ങനെ ഒരവസ്ഥയിൽ എത്തുമോ? അതു തീരുമാനിക്കേണ്ടത് ഇന്നും നാളെയും ഈ ചോദ്യം അഭിമുഖീകരിക്കുന്ന യുവതയാണ്.
Leader Page
ജൂലൈ 25ന് ബെർലിനിൽ നടന്ന ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ പരേഡിലേക്കു വാഹനം ഇടിച്ചുകയറ്റി ഒരാളെ കൊല്ലുകയും നിരവധി പേർക്കു മാരകമായ പരിക്കേൽപിക്കുകയും ചെയ്ത സംഭവം ജർമനിയിൽ വലിയ ചർച്ചകൾക്കും അഭിപ്രായ ധ്രുവീകരണങ്ങൾക്കുമാണു വഴിതെളിച്ചത്. ലബനീസ് വംശജനായ അബ്ദുൽ ബാല്ലുത്ത് എന്ന ഇസ്ലാമിക തീവ്രവാദിയാണ് ഈ ഭീകരാക്രമണം നടത്തിയത്. ഇയാളുടെ കുടുംബാംഗങ്ങളിൽ പലരും തീവ്രവാദ ബന്ധമുള്ളവരാണെന്ന കാര്യം പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ രണ്ടു മച്ചുനന്മാർ ഐഎസിൽ ചേർന്ന് അക്രമങ്ങളിൽ പങ്കുചേർന്നിട്ടുള്ളവരാണ്. ബാല്ലുത്ത്തന്നെ വിദേശത്തു പോയി ഐഎസിൽ ചേരാൻ പലതവണ ശ്രമിച്ചിട്ടുള്ള ആളാണ്.
ആ ശ്രമത്തിൽ 2025 ജൂലൈയിൽ ലബനനിൽവച്ച് അറസ്റ്റിലാകുകയും മൂന്നുമാസം അവിടെ തടവിൽ കിടക്കുകയും ചെയ്തിട്ടുണ്ട്. ലബനീസ് പോലീസ് ജർമൻ രഹസ്യ പോലീസിനു നൽകിയ റിപ്പോർട്ട് അനുസരിച്ച് ബാല്ലുത്ത് ഭീകരരുമായി നിരന്തര സമ്പർക്കത്തിലായിരുന്നെന്ന് ജർമനിയിലെ ദി സൈറ്റ് പത്രം റിപ്പോർട്ട് ചെയ്തു. അയാളുടെ മച്ചുനന്മാരായ അബു ബിലാലും (ഐഎസ് ആക്രമത്തിനിടെ മരിച്ചു) മുഹമ്മദും (ഇപ്പോൾ ഇറാക്കി ജയിലിൽ) ആണ് ബാല്ലുത്തിനെ റിക്രൂട്ട് ചെയ്തത്. ഈ രണ്ടു പേരുടെയും പിതാവ് അന്തർദേശീയ ജിഹാദിയായി അറിയപ്പെടുന്ന ഒമാർ ബക്റി മുഹമ്മദാണ്.
അഭയാർഥി നയത്തിൽ മാറ്റം
ജർമൻ ഫെഡറൽ ക്രിമിനൽ പോലീസ് ഓഫീസ് നൽകുന്ന വിവരമനുസരിച്ച് രാജ്യസുരക്ഷയെ അപകടപ്പെടുത്താൻ ശേഷിയുള്ള 410 ഭീകരന്മാർ ഇപ്പോൾ ജർമനിയിലുണ്ട്. ഭീകരവാദത്തോട് ആഭിമുഖ്യമുള്ള മുസ്ലിംകളുടെ സംഖ്യ ഇതിലും എത്രയോ അധികമാണ്. ഇവരുയർത്തുന്ന സുരക്ഷാ ഭീഷണിയെ നേരിടാൻ എന്തൊക്കെ ചെയ്യണം എന്നതിനെപ്പറ്റിയാണ് ഇപ്പോൾ ജർമനിയിൽ ചർച്ചകൾ നടക്കുന്നത്.
ഭീകരാക്രമണത്തിൽ മരിച്ചയാളിന്റെ അനുസ്മരണ ശുശ്രൂഷ നടത്തിയ ബെർലിനിലെ സെന്റ് മേരീസ് പള്ളിയിൽവച്ച് ചാൻസലർ ഫ്രീഡ്റിക്ക് മെർട്സ് പറഞ്ഞതിങ്ങനെയാണ്: “നമ്മുടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുവേണ്ടി നമ്മൾ സകലതും ചെയ്യും.” സോഷ്യലിസ്റ്റ് ഇടതുപക്ഷ പാർട്ടി നേതാവായ ലൂയിജി പാന്തിസാനോയും ഇതേ വികാരമാണു പ്രകടിപ്പിച്ചത്: “വെറുപ്പ് മതതീവ്രവാദത്തിൽനിന്നോ മറ്റ് എവിടെയെങ്കിലുംനിന്നോ വന്നതാകട്ടെ, അത് വിജയിക്കാൻ പാടില്ല.”
ഭീകരാക്രമണം നടത്തിയ വ്യക്തിക്ക് ജർമൻ പൗരത്വമുണ്ട്. ഇയാൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും ജർമനിയിൽ തടവിലായിരുന്നെന്നും അപകടകാരിയാണെന്നും ജർമൻ പോലീസിന് അറിയാമായിരുന്നു. ആക്രമണത്തിനു കോപ്പുകൂട്ടിയതിന്റെ പേരിൽ തടവിലാക്കപ്പെട്ടെങ്കിലും ശിക്ഷാ കാലാവധി തീരും മുമ്പേ കഴിഞ്ഞ മേയ് മുതൽ ഇയാൾ സ്വതന്ത്രനായി കഴിയുകയായിരുന്നു. കുറേക്കാലത്തേക്ക് ഇയാളുടെ ഫോൺ ചോർത്തിയിരുന്നെങ്കിലും പിന്നീടത് നിലച്ചു. ഭീകരന്മാർക്ക് തടവുശിക്ഷയിൽനിന്ന് ഇളവ് നൽകുന്ന കാര്യം പുനരാലോചിക്കണം എന്ന് ജർമൻ ആഭ്യന്തരമന്ത്രി അലക്സാണ്ടർ ദോബ്രിണ്ട് പറഞ്ഞു. ഇത്തരം വ്യക്തികളുടെ സഞ്ചാരസ്വാതന്ത്ര്യം തടയേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജർമനിയുടെ ആഭ്യന്തര സുരക്ഷയെക്കുറിച്ചു നടത്തിയ ഉന്നതതല സമ്മേളനത്തിൽ, കുറ്റവാളികളായ കുടിയേറ്റക്കാരോടുള്ള മൃദുസമീപനത്തെ വിമർശനാത്മകമായി പരിശോധിക്കുകയുണ്ടായി.
ബർലിനിൽ നടന്ന ഈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അഭയാർഥികളുടെ കുടിയേറ്റം, അവർക്കു നൽകുന്ന ആനുകൂല്യങ്ങൾ, തിരിച്ചയയ്ക്കൽ തുടങ്ങിയ വിഷയങ്ങളെപ്പറ്റി ജർമൻ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും തീക്ഷ്ണമായ ചർച്ചയാണു നടത്തുന്നത്. ആഞ്ചല മെർക്കൽ ചാൻസലർ ആയിരുന്നപ്പോൾ അഭയാർഥികൾക്കു വാതിൽ തുറന്നിട്ടതിന്റെ പേരിൽ അവരെ പഴിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അഭയാർഥികൾ മൂലം സാധാരണക്കാരനുപോലും പുറത്തിറങ്ങാനും യാത്ര ചെയ്യാനുമുള്ള ഭയം, കുട്ടികളെ നീന്തൽക്കുളത്തിലേക്കു വിടാനുള്ള ആശങ്ക, സ്ത്രീകൾക്ക് തനിയെ നടക്കാനോ ഷോപ്പിംഗിനു പോകാനോ പറ്റാത്ത അവസ്ഥ, ആഘോഷങ്ങളിൽ എന്തു സംഭവിക്കും എന്നുള്ള ഉത്കണ്ഠ ഇതെല്ലാം അഭിസംബോധന ചെയ്യപ്പെടേണ്ടതായിട്ടുണ്ട്. അഭയാർഥികളെക്കാൾ ദാരിദ്ര്യാവസ്ഥയിൽ ജീവിക്കുന്ന വൃദ്ധരും തൊഴിൽരഹിതരും ഒറ്റപ്പെട്ടവരുമായ ആളുകളും ജർമനിയിൽ ധാരാളമാണ്.
തീവ്രവാദ ഭീഷണി ശക്തം
ജർമൻ നയങ്ങളെ വിമർശിച്ചുകൊണ്ട് രംഗത്തുവന്ന ഒരു പ്രധാന വ്യക്തി ഇറേനിയൻ-അമേരിക്കൻ പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ മാസി അലി നെജാത്ത് ആണ്. ജർമൻ രാഷ്ട്രീയവും മാധ്യമ സംസ്കാരവും അടിമുടി മാറിയില്ലെങ്കിൽ ആസന്നഭാവിയിൽ അവിടെ ജനാധിപത്യം അസ്തമിക്കും എന്നാണ് അവർ അഭിപ്രായപ്പെട്ടത്. ‘പൊളിറ്റിക്കൽ കറക്റ്റ്നെസി’നുവേണ്ടി ഇസ്ലാമിസത്തിന്റെ അപകടങ്ങൾ കുറച്ചു കാണുന്നത് ആത്മഹത്യാപരമാണെന്ന് അവർ ബിൽഡ് പത്രവുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു. ജർമൻ രാഷ്ട്രീയക്കാരും മാധ്യമങ്ങളും മുസ്ലിം സംഘടനകളും ഇക്കാര്യത്തിൽ കുറ്റവാളികളാണെന്നും ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി ഉള്ളതിനാൽ പോലീസ് സംരക്ഷണത്തിൽ കഴിയുന്ന അവർ ചൂണ്ടിക്കാട്ടി. ഇറാനിലെ മുല്ലാ ഭരണകൂടത്തിന്റെ ഹിറ്റ് ലിസ്റ്റിൽപ്പെട്ട ആളാണ് അവർ. ഏതാനും വധശ്രമങ്ങളെ അതിജീവിച്ച അവർ അമേരിക്കയിലാണു താമസിക്കുന്നത്.
ഇസ്ലാമിസത്തിന്റെ ഇര എന്ന നിലയിൽ തന്നെ കാണുന്നവർപോലും കുറ്റവാളികളുടെ പേരും അവരുടെ ആശയ നിലപാടും എടുത്തുപറയാൻ ഭയപ്പെടുന്നതായി മാസി അലി നെജാത്ത് കുറ്റപ്പെടുത്തുന്നു. “ഭീകരാക്രമണങ്ങളിൽ മരിച്ചവർക്കുവേണ്ടി പൂക്കളും മെഴുകുതിരിയും പതാക താഴ്ത്തിക്കെട്ടലും മാത്രം പോരാ. കൃത്യമായ പ്രവർത്തനമാണു വേണ്ടത്. അതുകൊണ്ടേ ഫലമുണ്ടാകൂ. മതമുദ്രാവാക്യങ്ങൾ കേൾക്കുമ്പോൾതന്നെ പേടിയാകുന്നു” എന്നാണ് ടെഹ്റാനിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്ത് വെടിവയ്പിൽ വലതുകണ്ണ് നഷ്ടപ്പെട്ട് ഇപ്പോൾ ബർലിനിൽ താമസിക്കുന്ന കോസർ എഫ്റെ ഖാരി അഭിമുഖത്തിൽ മാസിയോടൊപ്പം പറഞ്ഞത്.
മുല്ലാ ഭരണത്തിന്റെ ക്രൂരതകൾ അനുഭവിച്ചിട്ടില്ലാത്ത ആളുകൾ അതേ ഭീകര ഭരണകൂടത്തിന്റെ പതാകയും പേറി അവർക്കു ജയ് വിളിക്കുന്നത് അചിന്ത്യമാണെന്ന് അവർ പറയുന്നു. ഈ മുദ്രാവാക്യംമുഴക്കികളെപ്പോലും ഇറാനിൽ എത്തിയാൽ പിടിച്ചു ജയിലിടും എന്നവർക്ക് അറിഞ്ഞുകൂടാ. ജർമനിയിൽ സുരക്ഷിതത്വം അനുഭവിക്കുന്ന അഭയാർഥികളായ മുസ്ലിംകൾ ഇറാനിലും മറ്റും അടിച്ചമർത്തപ്പെടുന്ന മുസ്ലിംകൾക്കുവേണ്ടി ശബ്ദിക്കാത്തത് ഒരു വൈരുധ്യമാണ്. സുരക്ഷാഭീഷണി ഉയർത്തുന്ന ഭീകരരോട് ഒരു ദയയും പാടില്ല. ഈ ഭീകരരെ ഡീറാഡിക്കലൈസ് ചെയ്യാനുള്ള സർക്കാർ ശ്രമങ്ങളൊന്നും വിജയിക്കുകയില്ല. അവർ അതിനെയൊക്കെ ദുരുപയോഗിക്കുകയാണ്.
ജർമൻ ഫ്രീ ഡെമോക്രാറ്റ്സ് പാർട്ടി (എഫ്ഡിപി) നേതാവായ കരോലിൻ പ്രൈസ്ലർ ഇന്നത്തെ സ്ഥിതിവിശേഷങ്ങൾക്ക് രാഷ്ട്രീയക്കാരെ മാത്രമല്ല, ക്രൈസ്തവസഭാ നേതാക്കളെയും കുറ്റപ്പെടുത്തുന്നു. ജർമനി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇസ്ലാമിക തീവ്രവാദമാണെന്ന് അവർ പറയുന്നു. ക്രൈസ്തവചിന്തയിൽ അടിയുറച്ച മനുഷ്യദർശനമാണ് (സ്വാതന്ത്ര്യം) രാഷ്ട്രീയ ഇസ്ലാം ഏറ്റവും പുച്ഛത്തോടെ കാണുന്നത്. സമൂഹത്തെ അടിമപ്പെടുത്തി നശിപ്പിക്കുകയാണ് ഈ ചിന്താ പദ്ധതി.
സമീപകാലത്തായി ഇസ്ലാമിസ്റ്റുകളും തീവ്ര ഇടതുപക്ഷവും യഹൂദവിരുദ്ധരും കൈകോർക്കുന്നതു സമൂഹത്തിന് വമ്പിച്ച ഭീഷണിയാണ്. അഭിഭാഷകയും രാഷ്ട്രമീമാംസാ വിദഗ്ധയുമായ പ്രൈസ്ലറുടെ അഭിപ്രായത്തിൽ ജർമനി ഇതുവരെ ഇക്കാര്യങ്ങൾ കൃത്യമായി മനസിലാക്കിയിട്ടില്ല. ഇസ്ലാമിക തീവ്രവാദം വലതു തീവ്രവാദത്തിനു വഴിമരുന്നിടുന്നു. വലതു തീവ്രവാദത്തെ ക്രൈസ്തവ സഭകൾ തള്ളിപ്പറയുന്നുണ്ട്. പക്ഷേ ഇസ്ലാമിക തീവ്രവാദത്തിന്റെ ഭീഷണികൾ കണ്ടില്ലെന്നു നടിക്കുകയാണ് അവർ. കഴിഞ്ഞ ഏതാനും വർഷങ്ങളായി പെരുകിക്കൊണ്ടിരിക്കുന്ന സുരക്ഷാ ഭീഷണികൾ, അക്രമങ്ങൾ, ലൈംഗിക കുറ്റകൃത്യങ്ങൾ, വെറുപ്പ് പടർത്തുന്ന സംസാരങ്ങൾ ഇവയൊക്കെ നിരീക്ഷിച്ചാൽ കാര്യങ്ങളുടെ പോക്കു മനസിലാക്കാമെന്ന് അവർ ഇദേയ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കുടിയേറ്റത്തിൽ നിയന്ത്രണം
അഭയാർഥികൾക്കുള്ള ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോ അടുത്തകാലത്ത് ജർമനിയിൽ വൈറലായി. അഭയാർഥികളുടെ ദുരവസ്ഥ ചിത്രീകരിക്കാൻ ശ്രമിച്ച യുട്യൂബറെ സിറിയക്കാരനായ ഒരു ക്രിസ്ത്യൻ അഭയാർഥി തിരുത്തുകയാണ്. ഭൂരിപക്ഷം അഭയാർഥികളും ജർമനിയിൽ കിട്ടുന്ന ആനുകൂല്യങ്ങൾ തേടി വരുന്നവരാണെന്നും അഭയം തേടുകയല്ല അവരുടെ ലക്ഷ്യമെന്നുമാണ് അയാൾ പറയുന്നത്.
Leader Page
പത്രത്തറവാട്ടിലെ മുത്തശിയായ ദീപിക സമൂഹത്തിനും നാടിനും ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ സേവനങ്ങള് നിസ്തുലമാണ്. വെറും വാര്ത്താ റിപ്പോര്ട്ടിംഗിന് അപ്പുറത്ത്, സങ്കീര്ണ വിഷയങ്ങളെ ആഴത്തില് അപഗ്രഥിച്ച്, ജനങ്ങള്ക്കു ലളിതമായ ഭാഷയില് അവതരിപ്പിക്കുന്ന ദീപിക ശൈലി ഏവരെയും ആകര്ഷിക്കുന്നതാണ്.
കാലാകാലങ്ങളില് കേന്ദ്ര-സംസ്ഥാന സര്ക്കാരുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അവരുടെ ഉത്തരവാദിത്വങ്ങളെയും ജനാധിപത്യപരമായ ഭരണനിര്വഹണത്തെയും ഓര്മിപ്പിക്കുന്നതില് ദീപിക പുലര്ത്തുന്ന ചങ്കൂറ്റം ഏറ്റവും ശ്ലാഘനീയമാണ്.
ലോകത്തിന്റെയും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ആത്യന്തികമായ സാമ്പത്തികാവസ്ഥയെ സംബന്ധിച്ച് മുന്കൂട്ടി അപഗ്രഥനം നടത്താനും അതുവഴി ജനങ്ങള്ക്കു തങ്ങളുടെ സാമ്പത്തിക ക്രയവിക്രയത്തെ സംബന്ധിച്ച് ഒരു അവഗാഹം ഉണ്ടാക്കാനും ദീപികയിലെ ലേഖനങ്ങള് പലപ്പോഴും നല്ല ഫലങ്ങള് നല്കുന്നവയാണ്.
എല്ലാ വിഷയങ്ങളിലുമുള്ള ദീപികയുടെ സമഗ്രവും സുതാര്യവും സര്ഗാത്മകവുമായ കാര്യശേഷി തുടര്ന്നും ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുകയും അതിനായി പ്രാര്ഥിക്കുകയും എല്ലാ ആശംസകളും ഹൃദയപൂര്വം നേരുകയും ചെയ്യുന്നു.
- പ്രഫ. ലോപ്പസ് മാത്യു (സംസ്ഥാന വയോജന കമ്മിഷൻ അംഗം)