Leader Page
കൊച്ചുകൃഷ്ണൻ വിളിക്കുന്നു എന്നാണർഥം. കൃഷ്ണഭക്തയായിരുന്നു ജാനകിയമ്മ. ജാനകിയമ്മ വേദിയിൽ പാടുന്പോൾ കണ്ടിട്ടുണ്ടാകും കൈപ്പത്തിയിലൊതുങ്ങാൻമാത്രം വലുപ്പമുള്ള ചെറിയ പുസ്തകത്തിന്റെ കവറിൽ കൊച്ചുകൃഷ്ണന്റെ ചിത്രങ്ങൾ. മകന്റെ പേര് മുരളീകൃഷ്ണ. വിടപറഞ്ഞിട്ടു മാസങ്ങളെ ആയിട്ടുള്ളൂ. മകനു പിന്നാലെ ഇപ്പോൾ അമ്മയും.
"വെർസറ്റാലിറ്റി’ എന്നൊരു വാക്കുണ്ടല്ലോ ഇംഗ്ലീഷിൽ. "ബഹുമുഖമായ’ എന്നാണ് കൃത്യമായ അർഥം. കേവലം ഒന്നുമാത്രമല്ല പലതും ചെയ്യാൻ സാധിക്കുന്ന, പരിമിതവിഭവനല്ല അപരിമിത കഴിവുകളോടുകൂടിയ വ്യക്തി എന്നൊക്കെയാണ് അർഥം. അദ്ഭുതജന്മം എന്നൊക്കെ വിശേഷിപ്പിക്കുമെങ്കിലും കലയിൽ അത്തരക്കാർക്കു രണ്ടാംസ്ഥാനമേ ലഭിക്കൂ എന്നുള്ളതാണ് സത്യം. ഉദാഹരണങ്ങൾ നിരവധി. ജാനകിയമ്മയെ തന്നെയെടുക്കാം.
പദ്മിനി, രാഗിണി മുതൽ ഷീല, ശാരദ, സീമ, ശോഭനയും വരെയുള്ള നായികമാർക്ക് ജാനകിയമ്മ പാടിയിട്ടുണ്ട്. ബേബി ശാലിനിയുടെ ശബ്ദത്തിലും പാടിയിട്ടുണ്ട്. 1962ൽ പുറത്തിറങ്ങിയ "കൊഞ്ചും സിലങ്കൈ’ എന്ന ചിത്രത്തിലെ ഗാനം "ശിങ്കാരവേലനെ ദേവ’ എന്ന ഗാനം അവർ ആലപിച്ചത് നാഗസ്വരത്തോടൊപ്പമാണ്. അതായത് നാഗസ്വരത്തിന്റെ ശ്രുതിയിൽ. ഇനി പുരുഷശബ്ദത്തിൽ പാടണോ, ജാനകിയമ്മപാടും. മറ്റൊരു ഇതിഹാസ ഗായിക പി. സുശീലാമ്മയ്ക്കൊപ്പം പുരുഷശബ്ദത്തിൽ ഡ്യുയറ്റ് പാടുന്നത് കാണാം. അംങ്ങനെയൊക്കെയുള്ള ജാനകിയമ്മ പലപ്പോഴും ചവിട്ടുപടിയായി മാറി. അതാണ് പറഞ്ഞത്, ’വെർസറ്റാലിറ്റി’ എന്നതു വെറും വിശേഷണമാകുന്നു.
പി. സുശീല, എസ്. ജാനകി. മലയാളത്തിലും തമിഴിലും സ്ത്രീശബ്ദത്തിന്റെ രണ്ടു പര്യായങ്ങൾ. സ്വരനിയന്ത്രണവും ഭാവസന്പന്നതയും കൊണ്ട് പി. സുശീല പ്രഥമഗണനീയയായി. സുശീലാമ്മയെക്കാൾ "വെർസറ്റാലിറ്റി’ ഉണ്ടായിട്ടും എസ്. ജാനകി രണ്ടാമതായി. അതാണ് സത്യം. ഏതൊരു ശ്രോതാവിനെ സംബന്ധിച്ചും ആദ്യം ഇഷ്ടപ്പെടുക ജാനകിയമ്മയുടെ ആലാപനമാകും.
ഒരുഘട്ടം കഴിയുന്പോൾ പലരും സുശീലാമ്മയിലേക്കു ചുവടുമാറും. തമിഴിലായാലും മലയാളത്തിലായാലും അതുതന്നെ പതിവ്. മലയാളത്തിൽ പ്രത്യേകിച്ചും. എത്രയാലോചിച്ചാലും പിടികിട്ടാത്ത ഒരു രഹസ്യം. ഉത്തരമുണ്ട്, കലയുടെ തത്വമാണത്. ബഹുമുഖ പ്രതിഭകളുടെ കഴിവ് ജന്മസിദ്ധമാണ്. അവർ ഒരു പുഴപോലെ ഒഴുകിക്കൊണ്ടിരിക്കും. നിയമങ്ങൾ അവരെ അലോസരപ്പെടു ത്തും. എന്നാലോ നിയമം പാലിച്ചു, ചിട്ടകൾ സൃഷ്ടിച്ചു, ക്രമപ്പെടുത്തിയ ഒരു അണക്കെട്ട് കൂടുതൽ മൂല്യവത്താകും. അവരെ കൂടുതൽ പരിപാലിക്കും, ഭയക്കും. മുഹമ്മദ് റാഫി, യേശുദാസ്, പി. സുശീല എന്നിവരൊക്കെ ആ ഗണത്തിൽപെടും. ജാനകി, കിഷോർകുമാർ, ജയചന്ദ്രൻ, ബാലസുബ്രഹ്മണ്യം എന്നിവരൊക്കെ പുഴയാകും വേലിയേറ്റവും ഇറക്കവുമുള്ള സമുദ്രമാകും, പ്രവാചകന്മാരെപ്പോലും വെല്ലുവിളിക്കുന്ന പ്രവചനാതീതരാകും.
ഡാൻസ് അവിടെ നിൽക്കട്ടെ, അലറിപ്പൊളിക്കുന്ന ഇന്നത്തെ പാട്ടുശൈലിയുടെ പ്രചാരകരോട്, എസ്. ജാനകി ഒന്ന് മര്യാദയ്ക്ക് വായതുറന്നു പാടുന്നത് കണ്ടിട്ടുണ്ടോ വലിയ പൊട്ടുകൾ, കൈയിറക്കം കുറഞ്ഞ ബ്ലൗസ്, ഇടുപ്പിൽകുത്തിയ സാരിയുടെ തല, കൈയിൽ ചെറിയൊരു പുസ്തകം.
ഈ രൂപത്തിൽനിന്നാണ് ഈ ശബ്ദം വരുന്നതെന്ന് വിശ്വസിക്കാൻതന്നെ സമയമെടുക്കും. മലയാളംതന്നെ അധികം വശമില്ലാത്ത ഈ ഗായികയിൽനിന്നാണ് തളിരിട്ട കിനാക്കളും, താനേ തിരിഞ്ഞും മറിഞ്ഞും, സ്വർണമുകിലേ, ഓലത്തുന്പത്തിരുന്നൂയലാടും, ഇപ്പോൾ വീണ്ടും ഹിറ്റായ കിളിയേ കിളിയേ എന്ന ഗാനമൊക്കെ രൂപം പ്രാപിച്ചതെന്നു ആലോചിക്കുന്പോൾ ആ ഗായികയെ വിശേഷിപ്പിക്കാൻ എന്തു വർണന മതിയാകും ! ഇസൈജ്ഞാനി ഇളയരാജ ആദ്യമായി സംഗീതംപകർന്ന "അന്നക്കിളി’ എന്ന ചിത്രത്തിലെ "അന്നക്കിളി ഉന്നൈ തേടുതെ’ എന്ന ഗാനം ആലപിച്ചു രാജയ്ക്കു തമിഴ്നാട്ടിൽ ഒരു സ്ഥാനമുണ്ടാക്കിയത് ജാനകിയമ്മയാണ്.
വിദ്യാസാഗർ എന്ന സംഗീത സംവിധായകൻ തമിഴിൽ ഇപ്പോളും അറിയപ്പെടുന്നത് "മലരേ മൗനമാ'എന്ന ഗാനത്തിലൂടെയാണ്. ആ ഗാനം പാടാൻ വിസമ്മതിച്ച എസ്.പി. ബാലസുബ്രഹ്മണ്യം അപ്പോൾത്തന്നെ റെക്കോർഡിംഗിനു തയാറായത് ജാനകിയമ്മ ആലപിച്ച ഭാഗം കേട്ടതോടെയാണ്.
മലയാളത്തിലോ ദക്ഷിണാമൂർത്തി, ബാബുരാജ്, ജോണ്സണ് എന്നിവരാണ് ജാനകിയമ്മയുടെ ശബ്ദത്തെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയത്. അന്നത്തെ ഒന്നാം സ്ഥാനക്കാരൻ ദേവരാജൻ വേണ്ട പരിഗണന നൽകിയില്ല എന്നതും സത്യം.
എന്തായാലും തന്റെ സിദ്ധികൾ മാറ്റരേക്കാളും ജാനകിയമ്മയ്ക്കു അറിയാമായിരുന്നു എന്നതാണ് സത്യം. അതുകൊണ്ടാണല്ലോ 2013ൽ പദ്മഭൂഷണ്‍ നൽകാമെന്നു പ്രഖ്യാപിച്ചപ്പോൾ, കേവലം പദ്മഭൂഷണല്ല, ഭാരതരത്നമാണ് തനിക്കു തരേണ്ടതെന്നു പറഞ്ഞ് എസ്. ജാനകി നിഷേധിച്ചത്.
Leader Page
മധുമാസസുന്ദരചന്ദ്രലേഖയായും കത്തുന്ന അനുരാഗമായും മലര്ക്കൊടിയായും മാനത്ത ശിങ്കാരത്തോപ്പായും കുങ്കുമത്തരികളായി മറയുന്ന വിഷാദമായും നിറഞ്ഞുതുളുമ്പുന്ന മൗനമായും... ജാനകിയമ്മയുടെ ഭാവസാന്ദ്രമായ ശബ്ദമില്ലാതെ മലയാളിയുടെ ഒരു ദിനവും പൂര്‍ണമാകില്ല.
കുഞ്ഞുങ്ങളുടെ നിഷ്കളങ്കത മുതല്‍ പ്രണയിനിയുടെ ആകുലതകളും വിരഹിണിയുടെ കണ്ണീരും വരെ ആ ശബ്ദത്തില്‍ ഒരേസമയം സുരക്ഷിതമായിരുന്നു. സ്വരജാനകീപ്രപഞ്ചത്തില് മന്നവന്റെയും യാചകന്റെയും മനം ഒരുപോലെ നിറഞ്ഞു. ആ ഗാനകോകിലം നമുക്കായി അവശേഷിപ്പിച്ചത്, ആത്മാവിന്റെ ഏറ്റവും മനോഹരമായ അംശമാണ്.
ഇന്ത്യന്‍ ചലച്ചിത്രസംഗീതം ഏതെങ്കിലുമൊരു ശബ്ദം കേന്ദ്രീകരിച്ച് അടയാളപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍, ദക്ഷിണേന്ത്യയുടെ സ്വരഭൂപടത്തില് ഒരു പേരുകാരി മാത്രമാണുണ്ടാകുക, അത് എസ്. ജാനകി മാത്രമാണ്! ആന്ധ്രയിലെ ഗുണ്ടൂരില്‍ ജനിച്ച ഒരു പെണ്‍കുട്ടി തന്റെ അസാധാരണമായ സ്വരവൈവിധ്യംകൊണ്ട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഇരുപതിലധികം ഭാഷകളുടെ ഹൃദയതാളമായി മാറിയ ചരിത്രം സമാനതകളില്ലാത്ത ആലാപനയാത്രയാണ്. ഭാവതീവ്രത കൊണ്ടും അനായാസമായ ഭാവപ്പകര്ച്ചകള്കൊണ്ടും സംഗീതപ്രപഞ്ചത്തില് ജാനകിയമ്മ തീര്‍ത്ത ഗഗനമാന്ത്രികതയ്ക്ക് അതിരുകള്‍ വരയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല, ഇനി ആര്‍ക്കും കഴിയുമെന്നും തോന്നുന്നില്ല!
സംഗീതസംവിധായകര്‍ പോലും ബഹുമാനിച്ചിരുന്ന ജാനകിയമ്മയെ, സമകാലികരില്‍നിന്നു വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഒരു ഭാഷയില്‍നിന്നു മറ്റൊരു ഭാഷയിലേക്കു മാറുമ്പോള്‍ കേവലം ഉച്ചാരണശുദ്ധി മാത്രമല്ല, ആ ഭാഷയുടെ ആത്മാവുകൂടി തന്റെ ശബ്ദത്തിലേക്ക് ആവാഹിക്കാന്‍ ജാനകിയമ്മയ്ക്ക് കഴിഞ്ഞു എന്നതാണ്.
അന്യഭാഷ ഗായികമാര്‍ മലയാളത്തില്‍ ഹിറ്റുകള്‍ തീര്‍ത്തെങ്കിലും വരികള്‍ക്കിടയില്‍ കല്ലുകടിയും മലയാളിക്ക് അനുഭവിക്കേണ്ടിവന്നു. നാഥാ നീ വരും, തേനും വയമ്പും, താമരക്കുമ്പിളലല്ലോ മമഹൃദയം, മലര്‍ക്കൊടിപോലെ, സന്ധ്യേ കണ്ണീരിതെന്തേ തുടങ്ങിയ ഗാനങ്ങള്‍ പാടിയത് തെലുങ്കുദേശം വളര്‍ത്തിയ പെണ്‍കുട്ടിയാണെന്ന് ഒരുകാലത്ത് ആരും വിശ്വസിക്കുകപോലുമുണ്ടായില്ല.
ബാബുരാജ്, ദേവരാജന്‍, എം.കെ. അര്ജുനന്, സലീൽ ചൗധരി, ഇളയരാജ തുടങ്ങിയ സംഗീത സംവിധായകരുടെ പ്രഥമ പരിഗണനയ്ക്ക് എന്നും അര്‍ഹമായത് ജാനകിയമ്മ ആയിരുന്നു. ജാനകിയമ്മയ്ക്ക് അസൗകര്യമുണ്ടെങ്കില്‍ മാത്രം മറ്റൊരു ഗായികയെ പരിഗണിച്ചിരുന്ന കാലംപോലുമുണ്ടായിരുന്നു. താന്‍ ചിട്ടപ്പെടുത്തിയ "മാതളപ്പൂപോലൊരു മാനസം ഞാന്‍ കണ്ടു...’ എന്ന ഗാനത്തിന്റെ പ്രാഥമിക ഈണത്തിന് ഒഎന്‍വിയുടെ വരികളെത്തിയപ്പോള്‍, ഇന്നു നാം കേള്‍ക്കുന്ന രീതിയില്‍ ആ ഗാനം പാടിയത് ജാനകിയമ്മയായിരുന്നു. പാടി മുഴുമിപ്പിച്ചപ്പോള്‍ സലീല്‍ ചൗധരിപോലും അവരെ അഭിനന്ദിച്ചത് മദിരാശിപ്പട്ടണത്തിന് ഇന്നും നിത്യവിസ്മയമായ ഓര്മ!
തെലുങ്ക് മാതൃഭാഷയായ ജാനകി കന്നഡയില്‍ പാടുമ്പോള്‍ അവിടത്തുകാര്‍ക്ക് അവള് തങ്ങളുടെ സ്വന്തം മകളായിരുന്നു. "യുഗ യുഗാദി കളെദരൂ’ പോലുള്ള ഗാനങ്ങള്‍ കന്നഡ സംഗീതത്തിന്റെ ഐക്കണുകളായി മാറി. ഇളയരാജയുടെ സംഗീത സാമ്രാജ്യത്തില്‍ ജാനകിയമ്മ പാടിയ പാട്ടുകള്‍ തമിഴകത്തിനു വൈകാരികജീവിതത്തിന്റെ ഭാഗമായി. ഭാഷാവ്യത്യാസങ്ങളില്ലാതെ, സംഗീതത്തിന്റെ സാര്‍വലൗകികമായ ഭാഷയിലൂടെ അവര്‍ ഭാരതമണ്ണിലെ സംഗീതാസ്വാദകരെ ഒരുനൂലില്‍ കോര്‍ത്തുനിര്‍ത്തി. അത് ഇന്ത്യയിലെ മറ്റൊരു ഗായികയ്ക്കും സാധിക്കുമായിരുന്നില്ല.
സംഗീതനിരൂപകര്‍ ചൂണ്ടിക്കാണിക്കുന്ന ജാനകിയമ്മയുടെ ഏറ്റവും വലിയ സവിശേഷത, ആ ശബ്ദത്തിന്റെ വഴക്കമായിരുന്നു.
മലയാളത്തില്‍ ജാനകിയമ്മ പാടിയ താരാട്ടുപാട്ടുകള്‍ കേള്‍ക്കാത്ത കുട്ടികളുണ്ടായിരുന്നില്ല ഒരു കാലത്ത്. കാമുകിയുടെ മനം മയക്കുന്ന പ്രണയഭാവവും (അകലെയകലെ നീലാകാശം), വിരഹത്തിന്റെ തീക്ഷ്ണതയും (നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍) ജാനകിയമ്മ പാടുമ്പോള്‍ അത് ആസ്വാദകന്റെ ഉള്ളുലച്ചു.
പ്രായഭേദമന്യേ ശബ്ദം മാറാനുള്ള ജാനകിയമ്മയുടെ കഴിവ് എല്ലാവരെയും അത്ഭുതപ്പെടുത്തി. "ഓളങ്ങള്‍’ എന്ന ചിത്രത്തിലെ "തുമ്പി വാ’ എന്ന ഗാനത്തില്‍ ഒരു കുട്ടിയുടെ ശബ്ദത്തില്‍ തുടങ്ങി, ഒടുവില്‍ ഒരു മുതിര്‍ന്ന ഗായികയുടെ ഭാവത്തിലേക്ക് മാറുന്ന ജാനകീസ്പര്ശം ഇന്ത്യന്‍ സംഗീതത്തിലെ തന്നെ അത്യപൂര്‍വമായ പരീക്ഷണമാണ്.
ആണ്‍കുട്ടിയുടെ ശബ്ദത്തിലും പാടി ജാനകിയമ്മ വിസ്മയിച്ചു എന്നതും ചരിത്രം രേഖപ്പെടുത്തി. ബാബുരാജിന്റെ ഹാര്‍മോണിയത്തില്‍ വിരിഞ്ഞ ഗസല്‍ സ്പര്‍ശമുള്ള ഈണങ്ങള്‍ക്ക് ജാനകിയമ്മയുടെ ശബ്ദം പ്രണയത്തിന്റെ പുതിയൊരു ഭാഷ നല്കി. പിന്നീട് ദേവരാജന്‍ മാസ്റ്റര്‍, എം.കെ. അര്ജുനന്, ശ്യാം, ജോണ്സണ് മാസ്റ്റര്‍, ഇളയരാജ എന്നിവരുടെയെല്ലാം ഈണങ്ങള്‍ക്ക് ജീവന് പകരാന്‍ ജാനകിയമ്മയ്ക്കു കഴിഞ്ഞു. പി. ജയചന്ദ്രന്, കെ.ജെ. യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം എന്നിവര്‍ക്കൊപ്പം അവര്‍ പാടിയ യുഗ്മഗാനങ്ങള്‍ പ്രണയികളുടെ വസന്തോത്സമാണ്.
ഭൗതികമായി ജാനകിയമ്മ വിടപറയുമ്പോഴും, ആ സംഗീതം ഒരാളുടെ മനസില്നിന്നുപോലും മായില്ല. വരുംതലമുറകള്‍ക്കും ആലാപന വ്യത്യസ്തതയും ആഴവുമറിയാന്‍ ആ വാനമ്പാടിയുടെ സ്വരപ്രപഞ്ചത്തിലേക്കു മടങ്ങിവരേണ്ടി വരും. ആ ശബ്ദം അനശ്വരമാണ്..!
Leader Page
കാലത്തെ അതിജീവിച്ച സ്വരം നിശബ്ദമായിരിക്കുന്നു. അനേകം തലമുറകളുടെ കണ്ണീരിനും പുഞ്ചിരിക്കുമൊപ്പം ഒഴുകിയ മാന്ത്രികസ്വരം - എസ്. ജാനകിയെന്ന വാനന്പാടി ഇനി ഓർമ. ഭാഷകളുടെയും അതിരുകളുടെയും വേർതിരിവുകൾ മറികടന്ന് സംഗീതത്തെ വികാരമാക്കിയ ആ അപൂർവ ശബ്ദം ഇനി ആസ്വാദക ഹൃദയങ്ങളിൽ മാത്രം.
ശബ്ദത്തിലെ ശാലീനതയും ആലാപനത്തിലെ മാധുര്യവുമാണ് അവരെ വേറിട്ടു നിർത്തിയത്. നടിമാരുടെ അഭിനയത്തിനും കഥാപാത്രങ്ങളുടെ സ്വഭാവത്തിനും അനുസരിച്ച് ശബ്ദത്തിൽ മാറ്റം വരുത്താൻ ജാനകിയമ്മയ്ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. ഏതു ഭാഷയിലെയും പാട്ടുകൾ വളരെ പെട്ടെന്ന് പഠിച്ചിരുന്ന അവർ ഉച്ചാരണശുദ്ധിക്ക് പ്രാധാന്യവും നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ മലയാളി അല്ലെന്ന് അവരുടെ പാട്ടുകേട്ടാൽ ആർക്കും പറയാനുമാകില്ലായിരുന്നു.
വരികൾ കൃത്യമായി മനസിലാക്കി പഠിച്ചതിനു ശേഷമായിരുന്നു അവർ പാടിയിരുന്നതെന്ന് സംഗീതസംവിധായകർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സംഗീത സംവിധായകർ പാടിക്കൊടുക്കുന്നവ ക്ഷണനേരത്തിൽ ഹൃദിസ്ഥമാക്കാൻ പ്രത്യേക കഴിവുതന്നെ അവർക്കുണ്ടായിരുന്നു.
പതിനേഴ് ഭാഷകളിലായി 48,000 ത്തോളം ഗാനങ്ങളാണ് ആ സ്വരമാധുരിയിൽനിന്നും ആസ്വാദകർക്കായി ഒഴുകിയത്. എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, പഞ്ചാബി, ഒറിയ, ഇംഗ്ലീഷ്, സംസ്കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര, ബഡഗ, ജർമൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചു. 1200ൽ പരം മലയാള സിനിമാ ഗാനങ്ങൾക്കാണ് ജാനകിയമ്മ ശബ്ദം പകർന്നത്.
1957ൽ പുറത്തിറങ്ങിയ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ഇരുൾ മൂടുകയോ എൻ വാഴ്വിൽ... എന്ന ഗാനത്തിലൂടെയാണ് ജാനകിയമ്മ മലയാളത്തിലേക്കെത്തുന്നത്. പിന്നീടിങ്ങോട്ട് മലയാളി അവരുടെ ശബ്ദത്തെ നെഞ്ചേറ്റുകയായിരുന്നു. അവർ പാടിയ ശോകഗാനങ്ങളും താരാട്ടുപാട്ടുകളും മലയാളി മനസിൽ തളംകെട്ടി നിൽക്കുന്നവയാണ്. മൗനമേ..., മലർകൊടി പോലെ..., ഉണ്ണി ആരാരിരോ..., രാകേന്ദു കിരണങ്ങൾ..., ചാന്തുപൊട്ടിലെ ആഴക്കടലിന്റെ അങ്ങേക്കരയിലായ്.... തുടങ്ങിയവ അതിനുദാഹരണങ്ങൾ മാത്രം.
മലയാളത്തിൽ എം.എസ്. ബാബുരാജിനു വേണ്ടിയാണ് കൂടുതൽ ഗാനങ്ങൾ അവർ ആലപിച്ചത്. തളിരിട്ട കിനാക്കൾതൻ...(മൂടുപടം), അഞ്ജന കണ്ണെഴുതീ...(തച്ചോളി ഒതേനൻ), സൂര്യകാന്തീ..(കാട്ടുപൂവ്), ഒരു കൊച്ചു സ്വപ്നത്തിൻ (തറവാട്ടമ്മ), താമര കുമ്പിളിലല്ലോ മമഹൃദയം (അന്വേഷിച്ചു കണ്ടെത്തിയില്ല), താനേ തിരിഞ്ഞും മറിഞ്ും...(അന്പലപ്രാവ്) തുടങ്ങിയവയെല്ലാം ഇന്നും നാവിൻ തുന്പിൽ നിൽക്കുന്നവ തന്നെ. ഹിറ്റുകൾക്ക് ഇടവേള നല്‍കാതെയായിരുന്നു അവരുടെ ആലാപനം. ഏതുസിനിമയിൽ പാടിയാലും ജാനകിയമ്മയുടെ ഒരു പാട്ടെങ്കിലും കാലാതീതമായി നിലകൊള്ളുന്നതായിരുന്നു എന്നതാണ് സത്യം.
ഏറ്റുമാനൂരന്പലത്തിൽ...,മഞ്ഞണിപ്പൂനിലാവ് (രാഘവൻ മാസ്റ്റർ), മുറ്റത്തെ മുല്ലയിൽ... നീയെവിടേ നിൻ നിഴലെവിടേ..., ഇലഞ്ഞിപ്പൂമണം (ദേവരാജൻ മാസ്റ്റർ) ഇന്നലെ നീയൊരു സുന്ദരരാഗമായെൻ..., പുലയനാർ മണിയമ്മ..., ഗോവർധനഗിരി..., ആലാപനം..., വൈക്കത്തഷ്ടമി നാളിൽ...(ദക്ഷിണാമൂർത്തി), നിദ്രതൻ നീരാഴി(ചിദംബരനാഥ്), തുന്പിവാ തുന്പക്കുടത്തിൻ..., ശ്രുതിയിൽ നിന്നുയരും..., കിളിയേ കിളിയേ...(ഇളയരാജ), രാകേന്ദുകിരണങ്ങൾ...(എ.ടി. ഉമ്മർ), സന്ധ്യേ കണ്ണീരിതെന്തേ..., മലർക്കൊടി പോലെ....(സലിൽ ചൗധരി), ഉണരൂ വേഗം നീ...(ഉഷാഖന്ന), ആ നിമിഷത്തിന്റെ നിർവൃതിയിൽ..., ഒരുപുഷ്പം മാത്രമെൻ..., കസ്തൂരി മണക്കുന്നല്ലോ, ഇളംമഞ്ഞിൻ കുളിരുമായ്..., താളം ശ്രുതിലയതാളം...,പീലിയേഴും വീശിവാ...(കണ്ണൂർ രാജൻ), ചിരിക്കുന്പോൾ കൂടെ ചിരിക്കാൻ (എം.ബി. ശ്രീനിവാസൻ), മഞ്ഞണിക്കൊന്പിൽ...(ജെറി അമൽദേവ്), ഗോപികേ നിൻവിരൽ..., സ്വർണമുകിലേ..., ആടിവാ കാറ്റേ..., പൊന്നുരുകും പൂക്കാലം..., പൂങ്കാറ്റിനോടും കിളികളോടും... (ജോൺസൺ), നാഥാ നീ വരും കാലൊച്ച..., മൗനമേ നിറയും മൗനമേ...(എം.ജി. രാധാകൃഷ്ണൻ), തേനും വയന്പും(രവീന്ദ്രൻ), മൈനാകം(ശ്യാം) തുടങ്ങി മലയാളത്തിൽ നിരവധി ഗാനങ്ങളാണ് ആസ്വാദക ഹൃദയം കീഴടക്കിയിട്ടുള്ളത്.
ജാനകിയമ്മയുടെ മികച്ച ഗാനങ്ങളെ തരം തിരിക്കുകതന്നെ ശ്രമകരമാണ്.
തമിഴിലും തെലുങ്കിലും ജാനകിയമ്മ പാടിയ ഗാനങ്ങൾ ഏറിയപങ്കും ജനഹൃദയങ്ങളിൽ ചേക്കേറിയവയായിരുന്നു. എം.എസ്. വിശ്വനാഥൻ, ഇളയരാജ, എ.ആർ. റഹ്മാൻ തുടങ്ങിയ പ്രഗത്ഭ സംഗീതസംവിധായകരുടെ കീഴിൽ നിരവധി തമിഴ് ഹിറ്റ് ഗാനങ്ങൾ അവർ പാടി.
രണ്ടുദേശീയ പുരസ്കാരങ്ങൾ തമിഴിൽ പാടിയ ഗാനങ്ങൾക്കായിരുന്നു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും അവർക്ക് ലഭിച്ചു. തെലുങ്ക് സിനിമകളിലൂടെയായിരുന്നു അവരുടെ സിനിമാ അരങ്ങേറ്റവും. എസ്പിബിയുമൊത്ത് നിരവധി ഡ്യൂയറ്റ് പാട്ടുകളും അവർ തെലുങ്കിൽ ആലപിച്ചിട്ടുണ്ട്.
2017 ഒക്ടോബറിൽ മൈസൂരിലെ മാനസഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു എസ്. ജാനകിയുടെ അവസാന സംഗീതനിശ. ഇനി പൊതുവേദിയിൽ പാടില്ലെന്ന് അവർ അവിടെ പ്രഖ്യാപിച്ചു. 2016ൽ പുറത്തിറങ്ങിയ പത്തു കൽപ്പനകൾ എന്ന ചിത്രത്തിലായിരുന്നു അവരുടെ അവസാന സിനിമാഗാനം. ശബ്ദം മൗനമായെങ്കിലും ജാനകിയമ്മ പാടിയ ഓരോ ഗാനവും സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ എന്നും അനശ്വരമായി മുഴങ്ങുമെന്ന് തീർച്ച. ഇത് ഒരു യുഗത്തിന്റെ അവസാനമാണെങ്കിലും ആ സ്വരമാധുര്യം ഒരിക്കലും അസ്തമിക്കില്ല.
Leader Page
അന്തരിച്ച ഗായിക എസ്. ജാനകിക്ക് എല്ലാ ആദരവും അർപ്പിക്കുന്നു. നമ്മുടെ സംഗീതമേഖലയിൽ ഇതുപോലെ മറ്റൊരു ബഹുമുഖ വ്യക്തിത്വമില്ല. ഒരു നടൻ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ നമ്മൾ ബഹുമുഖപ്രതിഭ എന്നൊക്കെ പറയാറുണ്ട്. അതുപോലെ വ്യത്യസ്തമായ വൈകാരിക അവസ്ഥകളെ ജാനകിയമ്മ എങ്ങനെയാണ് സംഗീതത്തിലൂടെ പ്രതിഫലിപ്പിച്ചു തന്നത് എന്നതു നമ്മൾ ആലോചിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് സംഗീതത്തിലെ ബഹുമുഖ പ്രതിഭയാണ് അവർ എന്നു പറയുന്നത്. ക്ലാസിക്കൽ രൂപത്തിലുള്ള പാട്ടുകൾ ആയാലും ഫോക്ക് രൂപത്തിലുള്ള പാട്ടുകൾ ആയാലും മറ്റ് വൈകാരിക അവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന പാട്ടുകളായാലും ജാനകിയമ്മ അത് അനായാസം അവതരിപ്പിച്ചിരുന്നു.
അവർ തെലുങ്കുനാട്ടിൽ ജനിച്ച ഒരാളാണ്. പക്ഷേ മലയാള ഭാഷയോട് അവർ കാണിച്ച സ്നേഹം ഒരു മലയാളിക്കും മറക്കാനാകില്ല. എസ്. ജാനകി നമ്മുടെ ഉള്ളിൽ എപ്പോഴും പാടിക്കൊണ്ടേയിരിക്കും. എസ്. ജാനകി മരിക്കുന്നില്ല. അവർ പാട്ടു നിർത്തിയപ്പോൾ ഞാൻ അങ്ങനെ പറഞ്ഞിരുന്നു. പാട്ടു നിർത്തിയാലും ജാനകിയമ്മ മലയാളിയുടെ ഉള്ളിൽ പാടിക്കൊണ്ടേയിരിക്കും എന്ന്. കാരണം അത് നിലയ്ക്കാത്ത ഒരു സംഗീത പ്രവാഹമാണ്.നമ്മുടെ ഭാഷയോട് അവർ കാണിച്ച സ്നേഹം പല സന്ദർഭങ്ങളിലും പല ഇന്റർവ്യൂകളിലുമൊക്കെ ഞാൻ മനസിലാക്കിയിട്ടുണ്ട്. പി. ഭാസ്കരൻ മാഷോടൊക്കെ അവർ കാണിച്ച സ്നേഹം മലയാളി ഗായികമാർക്കുപോലും പറ്റാത്ത വിധമാണ്. കവിതയോടും ഭാഷയോടും അവർ കാണിച്ച സ്നേഹം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഉച്ചാരണത്തിൽ ശ്രദ്ധിക്കുന്നതിനും വാക്കുകളുടെ അർഥം മനസിലാക്കി പാടുന്നതിനും ആ ഭാഷാസ്നേഹം അനിവാര്യമാണ്.
ഒരിക്കലവർ ഇരുകണ്ണീർത്തുള്ളികൾ എന്ന പാട്ടിനെക്കുറിച്ച് വിശദീകരിച്ചപ്പോൾ ഞാൻ അദ്ഭുതപ്പെട്ടുപോയി. കാരണം ആ പാട്ടിനെ ഒരു മലയാളിയായിട്ടുപോലും ഞാനങ്ങനെ മനസിലാക്കിയിരുന്നില്ല. പക്ഷേ ഭാസ്കരൻമാഷ് അവർക്കത് വിശദീകരിച്ചു കൊടുത്ത കാര്യം അവർ എത്ര ആദരവോടെയാണ് പറയുന്നത്. അവരുടെ മാതൃഭാഷയല്ലാത്ത ഒരു ഭാഷയോട് അവർ കാണിച്ച വളരെ ഗൗരവമായ ഒരു സ്നേഹം അല്ലെങ്കിൽ ബഹുമാനം ഒരു ജനതയോട് കാണിച്ച ബഹുമാനമാണ്. മലയാളിസമൂഹത്തോടുള്ള അവരുടെ സ്നേഹം സവിശേഷമായിരുന്നു. അതുകൊണ്ടുതന്നെ മലയാളിയുടെ മനസിൽ അവർ ഒരിക്കലും മരിക്കുന്നില്ല.
ശാസ്ത്രീയ സംഗീതത്തിൽ അവർ വലിയ പണ്ഡിതയൊന്നുമായിരുന്നില്ല. അല്ലെങ്കിൽ വലുതായി പഠിച്ചിട്ടില്ലായിരുന്നു എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. പക്ഷേ അവരുടെ പാട്ടു കേട്ടാൽ അതൊന്നും തോന്നില്ല. തെലുങ്കിലും തമിഴിലും ഒക്കെ ശുദ്ധ ശാസ്ത്രീയ രീതിയിൽ പാടിയിട്ടുള്ള ചില പാട്ടുകൾ മറ്റൊരാൾക്ക് അനുകരിക്കാൻ പറ്റാത്ത രീതിയിലായിരുന്നു. മനുഷ്യകണ്ഠത്തിന് അസാധ്യമായ ചില പ്രയോഗങ്ങളൊക്കെ വയലിനിൽ വായിക്കാം എന്ന് എൽ. സുബ്രഹ്മണ്യം പറഞ്ഞപ്പോൾ ജാനകിയമ്മ അതൊരു ചലഞ്ച് ആയി ഏറ്റെടുത്തു പാടി കേൾപ്പിച്ചു കൊടുക്കുന്നുണ്ട്.
അങ്ങനെയുള്ള ഒരുപാട് സന്ദർഭങ്ങൾ പലരുടെയും ഓർമയിലുണ്ട്. ശിങ്കാരവേലനേ എന്നൊരു പാട്ടുണ്ട്. നാഗസ്വരവും എസ്. ജാനകിയും കൂടി മത്സരിക്കുന്ന ആ പാട്ടൊക്കെ നമുക്ക് ഒരിക്കലും മറക്കാനാകില്ല.
പാടുമ്പോൾ അവർ ആ കഥാപാത്രമായി സ്വയം മാറുകയാണ്. അതായത് ഒരു പാട്ട് ഒരു സംഗീത സംവിധായകൻ പറഞ്ഞു കൊടുക്കുമ്പോൾ ആ പാട്ടിന് അദ്ദേഹം കൊടുത്തിട്ടുള്ള വൈകാരികമായ സമീപനം ഉണ്ടാകും. അത് രാഗങ്ങളിലൂടെയോ അല്ലാതെയോ ഒക്കെ വരുന്നതാകും. ആ സമീപനത്തിന് ഒരു സാംസ്കാരിക പശ്ചാത്തലവും ഉണ്ടാകും. പക്ഷേ ഈ സാംസ്കാരിക പശ്ചാത്തലത്തെ മനസിലാക്കി പാടുന്നവർ വളരെ കുറവാണ്. കാരണം ആ കഥാപാത്രത്തിന്റെ വികാരം മാത്രമല്ല ഏതു കഥാപാത്രമാണെന്നുകൂടി മനസിലാക്കി പാടുന്ന ഒരു രീതി. അത് ഒരുപക്ഷേ മലയാളികളായിട്ടുള്ള ഗായകർക്കുപോലും സാധിച്ചിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ബഹുമുഖപ്രതിഭ എന്ന് നേരത്തേ പറഞ്ഞപ്പോൾ അതിന്റെ കൂടെ പറയേണ്ടിയിരുന്ന ഒരു കാര്യമാണിത്.
മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകർ എം.എസ്. ബാബുരാജിന്റെ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് എസ്. ജാനകിയാണ്.
ഹിന്ദിയിൽ മദൻ മോഹൻ എന്ന സംഗീത സംവിധായകൻ ചില പാട്ടുകൾക്കു വേണ്ടി ലതാ മങ്കേഷ്കറെ കാത്തിരുന്നു എന്നു കേട്ടിട്ടുണ്ട്. അതുപോലെയായിരുന്നു ബാബുരാജും ജാനകിയമ്മയും തമ്മിലുള്ള ബന്ധം. ഇന്ന് കേൾക്കുന്ന ബാബുക്കായുടെ പാട്ടുകൾ മുഴുവനും സ്ത്രീ ദുഃഖങ്ങളാണ്. സ്ത്രീകളുടെ പ്രശ്നങ്ങളാണ്. സ്ത്രീയാണല്ലോ മുഖ്യ കഥാപാത്രം. അവരുടെ അകത്തളങ്ങളിലെ ദുഃഖങ്ങളും തറവാടുകൾക്കകത്ത് തളയ്ക്കപ്പെട്ട സ്ത്രീ ജീവിതങ്ങളുടെ ഒരു ബഹിർസ്ഫുരണമായിട്ടാണ് പലപ്പോഴും ഈ പാട്ടുകൾ അവതരിപ്പിക്കുന്നത്. ആ പാട്ടുകളൊക്കെ ആ രീതിയിലാണ് അവർ അവതരിപ്പിച്ചിട്ടുള്ളത്. ഓളവും തീരവും എന്ന ചിത്രത്തിൽ നബീസു ആണെങ്കിൽ ഇരുട്ടിന്റെ ആത്മാവിൽ അമ്മുക്കുട്ടിയായി അനായാസം ജാനകിയമ്മ മാറുന്നു. ഇങ്ങനെ ഒരു പരകായപ്രവേശം ഒരു പക്ഷേ മറ്റധികം പേർക്ക് സാധിച്ചിട്ടില്ല.
എസ്. ജാനകിക്ക് മുൻപേ ഇവിടെ ഉണ്ടായിരുന്ന ശാന്ത പി. നായർ, ജിക്കി, പി. ലീല തുടങ്ങിയവർക്കെല്ലാം ഒരുപാട് പരിമിതികളുണ്ടായിരുന്നു. ആ പരിമിതികൾ മറികടന്ന് ഈ ചലച്ചിത്ര സംഗീത ശാഖയെ വിസ്തൃത തലത്തിലേക്ക് വളർത്തിയെടുക്കുന്നതിൽ ഇവർക്ക് വലിയ പങ്കുണ്ട്. എസ്. ജാനകിക്കും പി. സുശീലയ്ക്കും യേശുദാസിനും ഒക്കെ പങ്കുണ്ട്.
സംഗീതസംവിധായകരുടെ ഭാവനയെതന്നെ വിശാലമായ തലത്തിലേക്ക് വികസിപ്പിച്ചെടുക്കുകയാണ്. ഒരു പാട്ട് നല്ലതാവുന്നു എന്നതിലപ്പുറം അവർ ഈ സംഗീത സംവിധാന മേഖലയുടെ വികാസത്തിൽകൂടി പങ്കാളിയായെന്നത് എടുത്തു പറയേണ്ടതാണ്.
Leader Page
ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ ചാക്രിക ലേഖനമായ "മാഞ്ഞിഫിക്ക ഹുമാനിത്താസ്' ആഗോള തലത്തിൽ വലിയ ബൗദ്ധിക-രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. മനുഷ്യന്റെ ചിന്തയെയും ഓർമയെയും തൊഴിലെന്ന ആശയത്തെയും ഭാവിയെത്തന്നെയും കീഴടക്കാൻ ഡാറ്റയും നിർമിത ബുദ്ധിയും അൽഗോരിതങ്ങളുമായി ടെക്നോ കാപ്പിറ്റലിസ്റ്റുകൾ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് ‘മഹത്തായ മാനവികത’ എന്ന ഈ ചാക്രിക ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ-സാമൂഹിക പ്രതിസന്ധികളായ നിർമിത ബുദ്ധി (എഐ) യുടെ ഉടമസ്ഥത, സാങ്കേതിക വിദ്യയുടെ കേന്ദ്രീകരണം, തൊഴിൽ നഷ്ടം, മനുഷ്യന്റെ അസ്തിത്വ പ്രതിസന്ധി എന്നിവയെക്കുറിച്ചുള്ള ശക്തമായ സാമൂഹിക-ആത്മീയ ഇടപെടലായി ഈ ലേഖനം ഉയർന്നു നിൽക്കുന്നു.
ഇത് കത്തോലിക്കാ സഭയുടെയോ മാർപാപ്പയുടെയോ വെറും ധാർമിക ഉപദേശം മാത്രമല്ല. ടെക്നോ കാപിറ്റലിസത്തിന്റെ പുതിയ സാമ്രാജ്യത്വത്തിനെതിരേ ഉയരുന്ന മനുഷ്യകേന്ദ്രിത പ്രഖ്യാപനമാണ് തന്റെ ആദ്യ ചാക്രിക ലേഖനത്തിലൂടെ മാർപാപ്പ നടത്തിയിരിക്കുന്നത്. മനുഷ്യന്റെ മാന്യത, തൊഴിലിന്റെ മഹത്വം, പൊതുനന്മ, അധികാരത്തിന്റെ കേന്ദ്രീകരണം എന്നിവയെക്കുറിച്ചുള്ള മാർപാപ്പയുടെ നിലപാടുകൾ ശ്രദ്ധിക്കാതെ പോകാനാവില്ല.
മാനവികത എന്നതിനെ അപ്രസക്തമാക്കി ലോകം വെട്ടിപ്പിടിക്കാൻ അധികാരത്തിന്റെ ഹുങ്കും സാങ്കേതിക മികവിന്റെ ഗർവും സമ്പത്തിന്റെ അഹങ്കാരവുമായി എഴുന്നള്ളുന്ന ഭരണകൂട ദുർമേദസുകൾ ലോകമെല്ലാം അസ്വസ്ഥതകൾ വിതക്കുമ്പോഴാണ് ഈ ലേഖനം പുറത്തുവരുന്നത്. “ദൈവം അതിന്റെ എല്ലാ മഹത്വത്തോടും കൂടി സൃഷ്ടിച്ച മാനവികത ഇന്ന് ഒരു നിർണായക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണെന്നും ഒന്നുകിൽ ഒരു പുതിയ ബാബേൽ ഗോപുരം പണിയുക അല്ലെങ്കിൽ ദൈവവും മനുഷ്യരും ഒരുമിച്ച് വസിക്കുന്ന നഗരം പണിയുക” എന്നാണ് മാർപാപ്പ ആഹ്വാനം ചെയ്യുന്നത്.
വർത്തമാനകാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുന്നതിനുള്ള ഊർജമായി ഈ ലേഖനം മാറുന്നു എന്നതാണ് ശ്രദ്ധേയം. ബാബേൽ ഗോപുരവും ടെക്നോ-കാപിറ്റലിസവും ഈ ചാക്രിക ലേഖനത്തിലെ ഏറ്റവും ശക്തമായ പ്രതീകങ്ങളാണ്. ബൈബിളിൽ ഉല്പത്തി പുസ്തകത്തിൽ ‘നമുക്ക് ആകാശത്തെത്തുന്ന ഗോപുരം പണിയാം’ എന്ന് പറയുന്നുണ്ട്. ഇത് വെറുമൊരു പുരാതന കഥയല്ല. നിയന്ത്രണമില്ലാത്ത അധികാരത്തിന്റെ രാഷ്ട്രീയ ഉപമയാണ്. ഇന്ന് ഡാറ്റയും എഐ സംവിധാനങ്ങളും ഏതാനും കമ്പനികളുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുമ്പോൾ ‘പുതിയ ബാബേൽ ഗോപുരം’ എന്നത് ഒരു മുന്നറിയിപ്പു കൂടിയായി മാറുന്നു.
ഈ ചാക്രിക ലേഖനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ ഒപ്പുവച്ച മേയ് 15 എന്ന തീയതി പ്രത്യേകമായ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. 135 വർഷങ്ങൾക്ക് മുമ്പ് 1891 മേയ് 15നാണ് ലെയോ പതിമൂന്നാമൻ മാർപാപ്പ ‘റേരും നൊവാരും’ എന്ന വിഖ്യാതമായ ചാക്രിക ലേഖനം പുറപ്പെടുവിച്ചത്. പുതിയ കാര്യങ്ങളെക്കുറിച്ച് എന്നർഥമുള്ള ആ ചാക്രികലേഖനം പറഞ്ഞതാവട്ടെ തൊഴിലാളിവർഗത്തിന്റെ അവസ്ഥയെക്കുറിച്ചായിരുന്നു. സ്വകാര്യസ്വത്ത് സമ്പാദനത്തോട് യോജിച്ചുകൊണ്ട് തൊഴിലാളികളെ കൊടിയ ചൂഷണത്തിന് വിധേയമാക്കുന്നത് മനുഷ്യത്വത്തിന് നിരക്കാത്തതും ലജ്ജാവഹവുമാണെന്നും ലെയോ പതിമൂന്നാമൻ പാപ്പാ പ്രഖ്യാപിച്ചു.
വ്യവസായ വിപ്ലവകാലത്ത് തൊഴിലാളിയുടെ ശരീരത്തെ യന്ത്രം കീഴടക്കിയെങ്കിൽ, ഇന്നത്തെ ഡിജിറ്റൽ വിപ്ലവത്തിന്റെ കാലത്ത് മനുഷ്യന്റെ ബുദ്ധിയെയും സ്വകാര്യതയെയും വികാരങ്ങളെയും വരെ അൽഗോരിതങ്ങൾ നിയന്ത്രിക്കാൻ തുടങ്ങുന്നതിനെയാണ് ലെയോ പതിനാലാമൻ മാർപാപ്പ തന്റെ ആദ്യ ചാക്രിക ലേഖനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. അങ്ങിനെ മാഞ്ഞിഫിക്ക ഹുമാനിത്താസ് മനുഷ്യന്റെ മാന്യതയ്ക്കുവേണ്ടിയുള്ള സംസാരമായി മാറുന്നു.
“സാങ്കേതികവിദ്യ മനുഷ്യത്വത്തിന് വിരുദ്ധമായ ഒരു ശക്തിയല്ല, അത് സ്വതസിദ്ധമായി തിന്മയും അല്ല’’ എന്നാണ് പാപ്പാ പറയുന്നത്. എന്നാൽ അതിന്റെ തുടർച്ചയായി അദ്ദേഹം നടത്തുന്ന നിരീക്ഷണമാണ് ഏറെ ശ്രദ്ധേയം. “സാങ്കേതികവിദ്യ ഒരിക്കലും നിഷ്പക്ഷമല്ല, കാരണം അത് രൂപപ്പെടുത്തുകയും ധനസഹായം നൽകുകയും നിയന്ത്രിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ സ്വഭാവസവിശേഷതകൾ സ്വീകരിക്കുന്നു’’ എന്ന വാക്കുകൾ ഈ കാലത്തിന്റെ രാഷ്ട്രീയ സത്യമാണ്. അതുകൊണ്ടാണ് അവരുടെ ചെയ്തികൾ സൃഷ്ടിക്കാൻ പോകുന്ന ദുരിതങ്ങളെപ്പറ്റിയുള്ള ഭയാശങ്ക ഇതിൽ നിഴലിക്കുന്നതും. അതിനാൽ, ‘പൊതുനന്മയ്ക്കായി യത്നിക്കണമെന്നും’ ‘മനുഷ്യരായി തുടരണമെന്നും’ ലെയോ പതിനാലാമൻ മാർപാപ്പ ജനങ്ങളോട് അഭ്യർഥിക്കുന്നു. അങ്ങിനെയാകുമ്പോൾ “ദൈവം വസിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമായി മനുഷ്യഹൃദയത്തെ ലോകം തിരിച്ചറിയും’’ എന്നാണ് പാപ്പായുടെ പ്രത്യാശ.
ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ അന്തസ് സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും പാപ്പാ ചൂണ്ടിക്കാട്ടുന്നുണ്ട്. മനുഷ്യനെ “ ഉപയോഗിക്കാനും ചൂഷണം ചെയ്യാനുമുള്ള ഒരു വിഭവമായി ” കണക്കാക്കുന്നതിനോട് വിയോജിക്കുന്നു എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഏറ്റവും വലിയ രാഷ്ട്രീയ നിലപാടാണ്. ഗർഭധാരണം മുതൽ സ്വാഭാവിക അവസാനം വരെ ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശമെന്നും അതിനെ ലംഘിക്കുന്നത് ന്യായീകരിക്കാൻ കഴിയാത്തതാണെന്നും ഒഴുക്കൻ മട്ടിൽ പറഞ്ഞുപോകുന്നതിനപ്പുറം ഗർഭഛിദ്രം, നിരപരാധികളെ കൊല്ലൽ, ദയാവധം എന്നിവയെ സഭ ഗുരുതരമായ തെറ്റായി കണക്കാക്കുന്ന തെരഞ്ഞെടുപ്പുകൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Leader Page
കെവൈസി പുതുക്കാനായില്ല; ചികിത്സക്കു പണമില്ലാതെ വ്യദ്ധൻ മരിച്ചു എന്ന വാർത്ത നമ്മുടെ ഡിജിറ്റൽ ബാങ്കിംഗ് വ്യവസ്ഥിതി സാധാരണക്കാരനുനേരേ നടത്തുന്ന ക്രൂരമായ വ്യവസ്ഥാപിത കൊലപാതകത്തിന്റെ സാക്ഷ്യപത്രമാണ്. ജാർഖണ്ഡിലെ ഗർവാ ജില്ലയിൽ നിന്നുള്ള രത്തൻ ലക്ര എന്ന 75 വയസുകാരൻ സ്വന്തം അക്കൗണ്ടിൽ ചികിത്സയ്ക്കുള്ള പണമുണ്ടായിട്ടും ഒരു നേരത്തെ മരുന്നിന് വകയില്ലാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കുറ്റം എന്തെന്നല്ലേ? ‘’കെവൈസി’’ (KYC) എന്ന സാങ്കേതിക നൂലാമാല പുതുക്കിയില്ലത്രേ! മൂന്ന് മാസത്തോളം രത്തൻ ലക്ര ബാങ്ക് കയറിയിറങ്ങി. ഒടുവിൽ മരണം തൊട്ടുമുന്നിൽ നിൽക്കുമ്പോൾ കുടുംബാംഗങ്ങൾ അദ്ദേഹത്തെ ഓട്ടോറിക്ഷയിൽ അവിടെയെത്തിച്ചിട്ടും ഒന്നു പുറത്തിറങ്ങി നോക്കാൻപോലും മാനേജർ തയാറായില്ല. ജീവനക്കാരെക്കൊണ്ട് ആ കുടുംബത്തെ കഴുത്തിനു പിടിച്ച് പുറത്താക്കിയ ബാങ്ക് ഉദ്യോഗസ്ഥരുടെ ക്രൂരത ഏതൊരു മനുഷ്യസ്നേഹിയുടെയും ചോര തിളപ്പിക്കുന്നതാണ്.
മനുഷ്യന്റെ ജീവിതം ലളിതമാക്കാനും വേഗം കൂട്ടാനുമാണ് സാങ്കേതികവിദ്യ എന്ന് പ്രസംഗിക്കുന്ന ഭരണാധികാരികളും കോർപ്പറേറ്റുകളും ഈ വയോധികന്റെ മരണത്തിന് മറുപടി പറയേണ്ടതുണ്ട്. ഇന്ന് നമ്മുടെ ബാങ്കിംഗ് രംഗം പൂർണമായും ഡിജിറ്റൽ വത്കരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അത് ആർക്കുവേണ്ടിയാണ്? സ്മാർട്ട്ഫോണും അതിവേഗ ഇന്റർനെറ്റും ഡിജിറ്റൽ സാക്ഷരതയുമില്ലാത്ത വലിയൊരു വിഭാഗം പാവപ്പെട്ട ജനങ്ങളെ ഈ വ്യവസ്ഥിതി ക്രൂരമായി മാറ്റിനിർത്തുകയാണ്. സാങ്കേതിക സുരക്ഷയുടെ പേരിൽ നിർമിച്ചുവച്ചിരിക്കുന്ന കരിനിയമങ്ങൾ സാധാരണക്കാരന്റെ പൗരാവകാശങ്ങളെയും ജീവിക്കാനുള്ള അവകാശത്തെയുമാണ് ഇല്ലാതാക്കുന്നത്.
ബാങ്കുകളുടെ പിടിച്ചുപറി
ബാങ്കുകളുടെ ഈ ഡിജിറ്റൽ ധാർഷ്ട്യം കേവലം സേവനനിഷേധത്തിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ഇതിന്റെ മറവിൽ സാധാരണക്കാരെ പിഴിഞ്ഞൂറ്റാനുള്ള സകല അടവുകളും അവർ പയറ്റുന്നുണ്ട്. മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ പാവപ്പെട്ടവരുടെ അക്കൗണ്ടുകളിൽനിന്ന് ആയിരക്കണക്കിന് കോടി രൂപയാണ് ബാങ്കുകൾ പിഴയായി കൊള്ളയടിക്കുന്നത്. കേന്ദ്ര ധനകാര്യമന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ മാത്രം (2022-23 മുതൽ 2024-25 വരെ) അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ ഇന്ത്യയിലെ ബാങ്കുകൾ പൊതുജനങ്ങളിൽനിന്ന് പിഴയായി ഈടാക്കിയത് 19,083 കോടി രൂപയാണ്. ഇതിൽ സ്വകാര്യ ബാങ്കുകൾ മാത്രം 11,000 കോടി രൂപ ജനങ്ങളിൽ നിന്ന് കൊള്ളയടിച്ചപ്പോൾ, പൊതുമേഖലാ ബാങ്കുകൾ 8,093 കോടി രൂപ പിടിച്ചെടുത്തു. എസ്ബിഐ അടക്കമുള്ള ചില പൊതുമേഖലാ ബാങ്കുകൾ നിലവിൽ ഈ പിഴ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, സ്വകാര്യ ബാങ്കുകളും മറ്റ് പല ധനകാര്യ സ്ഥാപനങ്ങളും പാവപ്പെട്ടവന്റെ അക്കൗണ്ടിലേക്ക് ഇപ്പോഴും ദാക്ഷിണ്യമില്ലാതെ കത്രിക വയ്ക്കുന്നുണ്ട്.
ഇതിനുപുറമേയാണ് സാധാരണക്കാർക്ക് അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ നൽകുന്ന എടിഎം ഉപയോഗ നിരക്കുകളും എസ്എംഎസ് ചാർജുകളും. പാർലമെന്റ് രേഖകൾ പ്രകാരം എസ്എംഎസ് അലേർട്ടുകൾ നൽകിയ വകയിൽ മാത്രം പൊതുമേഖലാ ബാങ്കുകൾ മൂന്ന് വർഷത്തിനിടെ 3,388 കോടി രൂപയാണ് ജനങ്ങളിൽനിന്ന് ഈടാക്കിയത്.
മറുവശത്ത്, ഗ്രാമീണ മേഖലകളിൽ ആധാർ അധിഷ്ഠിത പണമിടപാടുകളിൽ (AePS) 10 ശതമാനത്തിൽ കൂടുതൽ തവണയും ബയോമെട്രിക് പൊരുത്തക്കേടുകൾ കാരണം പണം നിഷേധിക്കപ്പെടുന്നു. കഠിനാധ്വാനം ചെയ്ത് വിരലിലെ രേഖകൾ മാഞ്ഞുപോയ ഒരു സാധാരണ തൊഴിലാളിക്ക് തന്റെ സ്വന്തം പെൻഷൻ പണം നിഷേധിക്കാൻ ഡിജിറ്റൽ അൽഗോരിതങ്ങൾക്ക് ആരാണ് അധികാരം നൽകിയത്? മറുവശത്ത്, സാങ്കേതികവിദ്യയെക്കുറിച്ച് അറിവില്ലാത്ത സാധാരണക്കാരെ ലക്ഷ്യമിട്ട് വ്യാജ ലോൺ ആപ്പുകളും ഒടിപി തട്ടിപ്പുകാരും വിലസുമ്പോൾ നോക്കുകുത്തിയായി നിൽക്കുന്നതും ഇതേ ബാങ്കിംഗ് സംവിധാനങ്ങളാണ്. ഒരു പാവപ്പെട്ടവൻ തന്റെ പെൻഷൻ തുകയ്ക്കായി വരുമ്പോൾ സാങ്കേതികവിദ്യയുടെ തടസങ്ങൾ പറയുന്നവർ, വലിയ കോർപ്പറേറ്റുകൾക്ക് കോടികളുടെ കടം എഴുതിത്തള്ളാൻ യാതൊരു സാങ്കേതിക തടസവും കാണാറില്ല എന്നത് വിരോധാഭാസമാണ്.
അൽഗോരിതങ്ങൾക്കും കംപ്യൂട്ടർ കോഡുകൾക്കും മനുഷ്യന്റെ ജീവനേക്കാൾ വില കൽപ്പിക്കുന്ന ഈ ഡിജിറ്റൽ അന്ധതയ്ക്കെതിരേ നാം പ്രതികരിച്ചേ മതിയാകൂ. സാങ്കേതികവിദ്യ മനുഷ്യന് മേൽക്കോയ്മ നേടുന്ന ഇത്തരം കെണികൾ ഇനിയും അനുവദിച്ചുകൂടാ. ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങൾക്ക് മാനുഷിക മുഖമുണ്ടാകണം. ഡിജിറ്റൽ സാക്ഷരതയില്ലാത്ത സാധാരണക്കാർക്ക് പ്രത്യേക പരിഗണന നൽകാനും ഇത്തരം സാങ്കേതിക തകരാറുകളുടെ പേരിൽ ഇനിയൊരു ജീവൻപോലും പൊലിയാതിരിക്കാനും ശക്തമായ നിയമനിർമാണങ്ങൾ അടിയന്തരമായി ഉണ്ടാകണം. നിയമങ്ങളേക്കാളും സാങ്കേതികവിദ്യയേക്കാളും വലുതാണ് മനുഷ്യന്റെ ജീവൻ എന്ന് ഈ വ്യവസ്ഥിതിയെ ഓർമിപ്പിക്കാൻ നാം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
(മൂവാറ്റുപുഴ നിർമല കോളജിലെ സാമൂഹ്യ പ്രവർത്തന വിഭാഗം അസി. പ്രഫസറാണ് ലേഖകൻ)
Leader Page
ഓരോ പ്രഭാതത്തിലും വിജ്ഞാനത്തിന്റെ പ്രകാശവും ഉണര്‍ത്തുപാട്ടുമാണ് ദീപിക. ദീപിക വായന എനിക്കൊരു ജൈവ അനുഭവവും അനുഭൂതിയുമാണ്. ഓരോ ദിവസവും ഞാനും ഒരു പുതിയ എഡിഷനാകുന്ന സന്തോഷകരമായ അനുഭവം.
വായനക്കാരുടെ മനസില്‍ പുത്തന്‍ ആശയങ്ങളുടെ വിത്ത് മുളപ്പിച്ച് എത്രയോ മഹാരഥന്മാരെ കഴിഞ്ഞ 140 വര്‍ഷംകൊണ്ടു ദീപിക സമൂഹത്തിന് സംഭാവന ചെയ്തു, രാഷ്ട്രനിര്‍മിതിയുടെ ഭാഗമായി.
മുഖപ്രസംഗങ്ങള്‍, സണ്‍ഡേ സപ്ലിമെന്റ്, ചിന്താവിഷയം എല്ലാം വായനക്കാരുടെ ചിന്തകളെ ഉണര്‍ത്തി, ഭാവന വളര്‍ത്തി. സമൂഹമനഃസാക്ഷിയില്‍ സ്ഫുടം ചെയ്തെടുത്ത പ്രവാചകശബ്ദം വായനക്കാരുടെ പ്രതികരണശേഷി വര്‍ധിപ്പിച്ച് സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തിയ അനേകം ഉദാഹരണങ്ങള്‍...
ശബ്ദമില്ലാത്തവരുടെ ശബ്ദം, പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം പരിഹാരവും നിര്‍ദേശിക്കുന്ന ട്രബിള്‍ ഷൂട്ടര്‍, ഇന്നലെകളുടെ ഇതിഹാസം, ഇന്നിന്റെ ജാഗ്രത, നാളെയുടെ അഭ്യുദയകാംക്ഷി... ദീപികയുടെ പത്രധര്‍മത്തിന് വിശേഷണങ്ങളേറെ. ദീപികയുടെ ദീപം ഇനിയും ലോകം മുഴുവന്‍ പ്രകാശിക്കട്ടെ.
അഡ്വ. ജോബി സെബാസ്റ്റ്യന്‍ എംഡി, വിര്‍ഗോ ഇന്‍ഡസ്ട്രീസ് കോതമംഗലം
Leader Page
ന്യൂഡല്‍ഹി: താന്‍ ഗാന്ധിയോ ഹീറോയോ അല്ലെന്നും വെറുമൊരു സാധാരണ പൗരനാണെന്നും കാലാവസ്ഥാ പ്രവര്‍ത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാംഗ്ചുക്. പരീക്ഷാ ക്രമക്കേടുകളടക്കം രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പ്രതിഷേധിക്കാന്‍ ആരെങ്കിലും നയിക്കാന്‍ കാത്തിരിക്കേണ്ടതില്ലെന്നും പൗരന്മാരെന്ന നിലയില്‍ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ടു വരണമെന്നും ഡല്‍ഹി ജന്തര്‍ മന്തറില്‍ രണ്ടാഴ്ചയായി നിരാഹാര സമരം തുടരുന്ന വാംഗ്ചുക് പറഞ്ഞു.
? പരീക്ഷാ ക്രമക്കേടിനെതിരേ കോക്രോച്ച് ജനതാ പാര്‍ട്ടി തുടങ്ങിയ പ്രക്ഷോഭത്തില്‍ പങ്കാളിയായി നിരാഹാരം തുടങ്ങിയതിനെക്കുറിച്ച് ഇപ്പോഴെന്തു തോന്നുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രസ്ഥാനത്തെ പിന്തുണച്ചതിന് ആളുകളോട് നന്ദി പറയുന്നു. എന്നാല്‍ രണ്ടു തരത്തിലുള്ള അഭിപ്രായങ്ങള്‍ എന്നെ നിരാശനാക്കി. പലരും എന്നെ 21-ാം നൂറ്റാണ്ടിലെ ഗാന്ധിയെന്നും ആധുനിക ഗാന്ധിയെന്നും വിളിക്കുന്നു. മറ്റുള്ളവര്‍ എന്നെ ഹീറോയെന്നു വിളിക്കുന്നു. ഈ അഭിപ്രായങ്ങള്‍ എന്നെ അസ്വസ്ഥനാക്കുന്നു. ഞാന്‍ ഗാന്ധിയോ ഹീറോയോ അല്ല. എന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ശ്രമിച്ച ഒരു സാധാരണ പൗരന് മാത്രമാണ്.
? യുവാക്കളോട് എന്താണു പറയാനുള്ളത്.
ദയവായി മറ്റൊരാളില്‍ ഒരു ഹീറോയെ അന്വേഷിക്കരുത്. നിങ്ങളുടെ സ്വന്തം ജീവിതത്തിലെ ഹീറോയാകുക. ഒരു പൗരനെന്ന നിലയില്‍ നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുക.
? പരീക്ഷാ ക്രമക്കേടിന്റെ ദുരന്തമായി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യേണ്ടിവന്നതു വേദനിപ്പിച്ചോ
വിദ്യാര്‍ഥികളുടെ ആത്മഹത്യ അടക്കമുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണു പ്രതിഷേധം. മേയ് മാസത്തിലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിനെത്തുടര്‍ന്ന് 20 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. അടുത്ത വര്‍ഷം എണ്ണം 40 അല്ലെങ്കില്‍ 80 ആയി ഉയരാന്‍ പാടില്ല. അത്തരം സാഹചര്യങ്ങള്‍ തടയുന്നതിനാണ് പ്രതിഷേധിക്കുന്നത്. മരിച്ച വിദ്യാര്‍ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയാറാകണം.
? ജന്തര്‍മന്തറിലെ സമരപ്പന്തലില്‍ തുടക്കത്തിലുള്ളതുപോലെ ആളുകളുടെ പങ്കാളിത്തം കുറയുന്നുണ്ടോ.
ജീവനൊടുക്കിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ നിങ്ങളുടെ സഹോദരിയോ മകളോ ആയിരുന്നെങ്കില്‍ നിങ്ങളും സമരത്തില്‍ ചേരുമായിരുന്നു. പക്ഷേ അതിനായി കാത്തിരിക്കരുത്. ജന്തര്‍ മന്തറിലെ സമരപ്പന്തലില്‍ എല്ലാ ദിവസവും വരാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു ദിവസമെങ്കിലും ഞങ്ങളോടൊപ്പം ചേരുക. ഡല്‍ഹിയില്‍ വരാന്‍ കഴിയാത്തവര്‍ എവിടെയായിരുന്നാലും ഒരു ഉപവാസമനുഷ്ഠിക്കുകയും നിങ്ങളുടെ സന്ദേശം പങ്കിടുകയും ചെയ്യുക. ഞങ്ങളെപ്പോലെ 24 ദിവസം പട്ടിണി കിടക്കേണ്ടതില്ല. ഭക്ഷണം കഴിച്ചിട്ടു വരാം. നിഷ്ക്രിയരായി തുടരുന്നതിനു പകരം പൗരനെന്ന നിലയിലുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് 20ലെ പാര്‍ലമെന്റ് മാര്‍ച്ചില്‍ കൂടുതലാളുകള്‍ വരിക.
? രണ്ടാഴ്ച നിരാഹാരം കിടന്നപ്പോള്‍ ക്ഷീണമില്ലേ.
13 ദിവസം കഴിഞ്ഞിട്ടും എനിക്കു കുഴപ്പമൊന്നുമില്ല. ചെറിയ ക്ഷീണമുണ്ട്. മറ്റു പ്രശ്നങ്ങളൊന്നുമില്ല. ആദ്യദിവസമുണ്ടായ വിശപ്പ് പിന്നീടില്ല. നിരാഹാരവുമായി ശരീരം പൊരുത്തപ്പെടുന്നതിനാല്‍ ആദ്യദിവസങ്ങള്‍ ബുദ്ധിമുട്ടേറിയതാണ്. ഇപ്പോള്‍ കൊഴുപ്പിനൊപ്പം പേശികളും നഷ്ടപ്പെട്ടു. അസ്ഥികള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷേ എനിക്കിപ്പോഴും ഊര്‍ജസ്വലത തോന്നുന്നുണ്ട്.
? ആരോഗ്യം വഷളായാല്‍ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റില്ലേ.
എന്റെ ജീവന് ഒരു ഭീഷണിയുമില്ല. അവരെന്നെ നീക്കം ചെയ്താല്‍, അത് ഞങ്ങളുടെ അവകാശങ്ങളുടെ ലംഘനമായിരിക്കും. സമാധാനപരമായ പ്രതിഷേധമാണു നടത്തുന്നത്. രാജ്യവും ലോകവും നമ്മുടെ ജനാധിപത്യത്തിന്റെ അവസ്ഥ ഉറ്റുനോക്കുകയാണ്. ഇതൊരു ഔദാര്യമല്ല; അവകാശമാണ്. ആര്‍ട്ടിക്കിള്‍ 19 പ്രകാരം സമാധാനപരമായ പ്രതിഷേധം നടത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. ആ അവകാശം തുടര്‍ന്നും ബഹുമാനിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
? വിദ്യാഭ്യാസമന്ത്രിയുടെ രാജി ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടോ.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിനു മുമ്പായി വിദ്യാഭ്യാസമന്ത്രിയുടെ രാജി സ്വീകരിച്ചാല്‍ സര്‍ക്കാരിന് യുവാക്കള്‍ക്കിടയില്‍ വീണ്ടും ജനപ്രീതി നേടാനാകും. യുവാക്കള്‍ക്കിടയില്‍ നിലവില്‍ വലിയ രോഷമുണ്ട്.
ഇതവര്‍ക്ക് രാഷ്ട്രീയമായി തിരിച്ചടിയാകും. മന്ത്രി രാജിവച്ചില്ലെങ്കില്‍ ഞങ്ങള്‍ ചെയ്യേണ്ട മറ്റു കാര്യങ്ങള്‍ ചെയ്യും.
Leader Page
രാഷ്ട്രീയ, മത താത്പര്യങ്ങള്‍ കലര്‍ത്തി വിദ്യാഭ്യാസരംഗം ആരും കുളമാക്കരുത്. ഉന്നതവിദ്യാഭ്യാസ മേഖല കലുഷിതമായാല്‍ വിദ്യാര്‍ഥികളുടെ ഭാവിയാകും തകരുക. അമേരിക്കയിലെ ഹാര്‍വാഡ്, മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), സ്റ്റാന്‍ഫഡ്, ബെര്ക്ലി, യേല്‍, കൊളംബിയ, ഇംഗ്ലണ്ടിലെ ഓക്സ്ഫഡ്, കേംബ്രിജ്, ചൈനയിലെ സിന്‍ഹുവ തുടങ്ങിയ സ്ഥാപനങ്ങള്‍ പോലെ ഒന്നെങ്കിലും ഇന്ത്യക്ക് അന്യമായതിനു കാരണം രാഷ്ട്രീയക്കാരുടെ ദുഷ്ടലാക്കോടെയുള്ള ഇടപെടലുകളാകും.രാഷ്ട്രീയ, മത താത്പര്യങ്ങള്‍ കലര്‍ത്തി വിദ്യാഭ്യാസരംഗം ആരും കുളമാക്കരുത്. ഉന്നതവിദ്യാഭ്യാസ മേഖല കലുഷിതമായാല്‍ വിദ്യാര്‍ഥികളുടെ ഭാവിയാകും തകരുക.
അമേരിക്കയിലെ ഹാര്‍വാഡ്, മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), സ്റ്റാന്‍ഫഡ്, ബെര്ക്ലി, യേല്‍, കൊളംബിയ, ഇംഗ്ലണ്ടിലെ ഓക്സ്ഫഡ്, കേംബ്രിജ്, ചൈനയിലെ സിന്‍ഹുവ തുടങ്ങിയ സ്ഥാപനങ്ങള്‍ പോലെ ഒന്നെങ്കിലും ഇന്ത്യക്ക് അന്യമായതിനു കാരണം രാഷ്ട്രീയക്കാരുടെ ദുഷ്ടലാക്കോടെയുള്ള ഇടപെടലുകളാകും.
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാന്‍ (വിബിഎസ്എ)-2025 ബില്‍ വിവാദമാകുന്നതില്‍ അതിശയിക്കാനില്ല. ഹിന്ദിയിലും സംസ്കൃതത്തിലും ശിക്ഷാ അധിഷ്ഠാന്‍ എന്നുപയോഗിക്കുന്ന പദങ്ങളെ വിദ്യാഭ്യാസ സ്ഥാപനം എന്നു മലയാളത്തിലും എഡ്യൂക്കേഷന്‍ എസ്റ്റാബ്ലിഷ്മെന്റ് എന്ന് ഇംഗ്ലീഷിലും പരിഭാഷപ്പെടുത്താം.
ഇനിയെല്ലാം കേന്ദ്രീകൃതം
ഒരൊറ്റ ഉന്നത റെഗുലേറ്ററി കൗണ്‍സിലിലൂടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഘടനാപരമായ പുനഃസംഘടനയാണ് വിബിഎസ്എ ബില്ലില്‍ നിര്‍ദേശിക്കുന്നത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് (യുജിസി), ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിടിഇ), നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ (എന്‍സിടിഇ) തുടങ്ങിയവ മാറ്റിയാണു പകരം ഒരൊറ്റ നിയന്ത്രണ സംവിധാനം നിര്‍ദേശിക്കുന്നത്.പുതിയ ബില്ലിലെ സിംഗിള്‍ റെഗുലേറ്ററി സ്ഥാപനത്തിലെ 12 അംഗങ്ങളെ രാഷ്ട്രപതി നിയമിക്കും. ഫലത്തില്‍, കേന്ദ്രസര്‍ക്കാരിന്റെ ഇഷ്ടക്കാര്‍ മാത്രമാകും ഉണ്ടാകുക. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയിലുള്ള വിബിഎസ്എ ബില്‍ 20ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സമര്‍പ്പിച്ചു പാസാക്കാനാണ് കേന്ദ്രനീക്കം.
മൂന്നു കൗണ്‍സിലുകള്‍
യുജിസി, എഐസിടിഇ, എന്‍സിടിഇ എന്നിവയുടെ കീഴിലെ നിയന്ത്രണം, അക്രഡിറ്റേഷന്, മാനദണ്ഡങ്ങള്‍ എന്നിവയ്ക്കായി മൂന്നു സ്വതന്ത്ര കൗണ്‍സിലുകള്‍ ബില്ലിലെ വ്യവസ്ഥയില്‍ ഉള്‍പ്പെടുന്നു. പൊതുവിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും ഇതിലുള്‍പ്പെടുന്നു. മെഡിക്കല്‍, ദന്തൽ, നിയമ മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. അതതു പ്രഫഷണല്‍ കൗണ്‍സിലുകള്‍ക്കു കീഴില്‍ ഇവ തുടരും. അക്കാഡമിക്, സ്ഥാപന മാനദണ്ഡങ്ങള്‍ സജ്ജമാക്കുന്ന സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ (വികസിത് ഭാരത് ശിക്ഷ മനക് പരിഷത്ത്), ചട്ടങ്ങളുടെ അനുസരണവും ഏകോപനവും നിരീക്ഷിക്കുന്നതിനായി റെഗുലേറ്ററി കൗണ്‍സില്‍ (വികസിത് ഭാരത് ശിക്ഷാ വിനിയാമന് പരിഷത്ത്), ഗുണനിലവാര ഗ്രേഡിംഗും അക്രഡിറ്റേഷനും മേല്‍നോട്ടം വഹിക്കുന്ന അക്രഡിറ്റേഷന് കൗണ്‍സില്‍ (വികസിത് ഭാരത് ശിക്ഷാ ഗുണ്വത്ത പരിഷത്ത്) എന്നിവയാണ് ഏകീകൃത റെഗുലേറ്ററി സ്ഥാപനത്തിനു കീഴിലുള്ള സ്വതന്ത്ര കൗണ്‍സിലുകള്‍.
ഫണ്ടധികാരം സര്‍ക്കാരിന്
സാങ്കേതികമേഖലയടക്കം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലേക്കു മാറ്റും. മികച്ച സ്ഥാപനങ്ങള്‍ക്കു സ്വയംഭരണം നല്‍കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഒപ്പം, ക്രമക്കേടുകള്‍ക്കു കര്‍ശന സാമ്പത്തിക പിഴകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയാണു പിഴ. പക്ഷേ, പുതിയ സംവിധാനം ഫണ്ട് വിതരണം ചെയ്യുന്നില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളാകും ധനസഹായം കൈകാര്യം ചെയ്യുക. യുജിസി അടക്കമുള്ളവയുടെ ഫണ്ടുവിതരണം ഇല്ലാതാകും. ഗ്രാന്റ് വിതരണത്തില്‍നിന്നു നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വേര്‍തിരിക്കും. നിലവിലെ ഫീസ് ഘടനകള്‍, ധനകാര്യം, ഭരണനയങ്ങള്‍ എന്നിവ സര്‍വകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെ കേന്ദ്രീകൃത പ്ലാറ്റ്ഫോമില്‍ പരസ്യമായി പട്ടികപ്പെടുത്തണമെന്നതു നിര്‍ബന്ധമാക്കുന്നുണ്ട്.
ഒരൊറ്റ കുടക്കീഴില്
ബിരുദ അംഗീകാരത്തിനുള്ള പുതിയ നിര്‍വചനവും വിവാദമാകും. 1956ലെ യുജിസി നിയമം അനുസരിച്ച് പരമ്പരാഗത സ്ഥാപനങ്ങള്‍ക്കു മാത്രമായി ഡിഗ്രി അംഗീകാരം പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, കേന്ദ്ര അംഗീകാരത്തോടെ ഇതര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബിരുദങ്ങള്‍ നല്കാന് റെഗുലേറ്ററി കൗണ്‍സിലിനെ അനുവദിക്കുന്നതാണ് വിബിഎസ്എ ബില്ലിലെ വ്യവസ്ഥ. ഒന്നിലധികം പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇനി ഒന്നിലധികം മന്ത്രാലയങ്ങളില്നിന്നോ ബോര്ഡുകളില്നിന്നോ അംഗീകാരങ്ങള്‍ ആവശ്യമില്ല.ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിവിധ നിയന്ത്രണ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കി ഏകീകരിക്കുന്നുവെന്ന ലളിതമായ ലക്ഷ്യമാണു ബില്ലിനെന്നാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് അവകാശപ്പെട്ടത്. ഉദ്യോഗസ്ഥവൃന്ദം കുറയ്ക്കുന്നതിനും സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ മേല്‍നോട്ടം പ്രോത്സാഹിപ്പിക്കുന്നതുമാണു പുതിയ സംവിധാനമെന്ന് കേന്ദ്രം പറയുന്നു. പ്രവേശനം, ക്രെഡിറ്റ് ട്രാന്‍സ്ഫര്‍, ഡിഗ്രി വെരിഫിക്കേഷന് എന്നിവയ്ക്കായി വിദ്യാര്‍ഥികള്‍ക്ക് ഏകവും സുതാര്യവുമായ ചട്ടക്കൂട് ലഭിക്കുമെന്നു വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടി.
നീറ്റില്‍ നീറാതെ മന്ത്രി
നീറ്റ്, സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളുടെ പേരില്‍ രാജ്യത്തെ വിദ്യാര്‍ഥികളും രക്ഷിതാക്കളും രോഷാകുലരായിരിക്കവേയാണ് വിബിഎസ്എ ബില്‍ പാസാക്കാനുള്ള നീക്കം. നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിക്കാരും സോനം വാങ്ചുകും ജന്തര്‍ മന്തറില്‍ നിരാഹാര സമരം തുടരുമ്പോഴും അനങ്ങാപ്പാറനയം തുടരുന്ന വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് ആണ് വിബിഎസ്എ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തച്ചുടയ്ക്കുന്നതും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശങ്ങളില്‍ കടന്നു കയറുന്നതുമാണു വിവാദ വിബിഎസ്എ ബില്ലെന്നാണു പരാതി. ബിജെപി, എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും ശിക്ഷാ അധിഷ്ഠാന്‍ ബില്ലിലെ കേന്ദ്രസര്‍ക്കാരിന്റെ അധികാര കേന്ദ്രീകരണ വ്യവസ്ഥകളെ ഒരുമിച്ചെതിര്ക്കുന്നതില് കാര്യം വ്യക്തം. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരമുള്ള കൺകറന്റ് ലിസ്റ്റിൽ പെട്ടതാണ് വിദ്യാഭ്യാസം.
ബിജെപി സര്‍ക്കാരും എതിര്
ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, മേഘാലയ എന്നിവയുള്‍പ്പെടെ എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളും കേരളം, തമിഴ്നാട്, കര്‍ണാടകം, തെലുങ്കാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും നിരവധി സര്‍വകലാശാലകളും വിവാദ വ്യവസ്ഥകളെ എതിര്‍ക്കുന്നു. കേന്ദ്ര റെഗുലേറ്റര്‍ സംവിധാനം കേന്ദ്രസര്‍ക്കാരിന്റെ കൈയാക്കി മാറ്റുമെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാല (ബിഎച്ച്യു) മുന്നറിയിപ്പു നല്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ പ്രശസ്ത സര്‍വകലാശാലയാണ് ബിഎച്ച്യു.ഫെഡറല്‍ ഘടനയെ ലംഘിക്കുന്നതും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ദുര്‍ബലപ്പെടുത്തുന്നതും കേന്ദ്രസര്‍ക്കാരില്‍ അധികാരം കേന്ദ്രീകരിക്കുന്നതുമാണു വിബിഎസ്എ ബില്ലെന്നാണു വിമര്‍ശനം. അതിനാല്‍ ആന്ധ്രപ്രദേശ് ഉള്‍പ്പെടെ എന്‍ഡിഎ ഭരണ സംസ്ഥാനങ്ങള്‍ പാര്‍ലമെന്റില്‍ എതിര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ഇന്നലെ ആവശ്യപ്പെട്ടതിന്റെ പൊരുള്‍ വ്യക്തം.
അധികാര കടന്നുകയറ്റം
ഭരണഘടനാപരമായ കേന്ദ്ര, സംസ്ഥാന അതിരുകള്‍ കടക്കുന്നതാണു വിവാദ ബില്ലെന്ന് ജയ്റാം രമേശ് പറയുന്നു. നിയന്ത്രണാധികാരങ്ങള്‍ കേന്ദ്രീകരിക്കുന്നത് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു വിനാശകരമാകുമെന്നു സംയുക്ത പാര്‍ലമെന്ററി സമിതിക്കു മുന്നില്‍ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്നറിയിപ്പു നല്കി. ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളിലെ മാനദണ്ഡങ്ങള്‍ ഏകോപിപ്പിക്കാനും നിര്‍ണയിക്കാനും പാര്‍ലമെന്റിനു മാത്രം അധികാരം നല്കുന്ന യൂണിയന് ലിസ്റ്റിലെ എന്‍ട്രി 66 പ്രകാരമാണ് ബില്‍ അവതരിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഉന്നതവിദ്യാഭ്യാസത്തിനോ ഗവേഷണത്തിനോ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെയോ ഏകോപനത്തിനും മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്നതിനു മാത്രമുള്ളതാണു ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയന് ലിസ്റ്റ് എന്‍ട്രി 66. ഇതില്‍ കേന്ദ്രസര്‍ക്കാരിനു പരിമിതവും നിര്‍ദിഷ്ടവുമായ നിയമനിര്‍മാണ അധികാരങ്ങളാണുള്ളത്. ഇതുപയോഗിച്ച് ബില്‍ കൊണ്ടുവന്നതു സംസ്ഥാനങ്ങളുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് ജയ്റാമിന്റെ ആരോപണം.
Leader Page
വിദ്യാഭ്യാസകാലം മുതൽ ദീപികയുടെ സ്ഥിരം വായനക്കാരനാണ്. ആനുകാലിക വിഷയങ്ങളിൽ ഓരോന്നിലും ഏറ്റവും സത്യസന്ധതയോടെ യഥാസമയം ശക്തമായി പ്രതികരിക്കുന്ന പത്രമാണ് ദീപിക.
കര്‍ഷകരുടെയും സാധാരണക്കാരുടെയും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ദീപികയുടെ നിലപാടുകള്‍ വ്യക്തവും സുദൃഢവുമാണ്. അത് കര്‍ഷകരുടെയും സാധാരണക്കാരുടെയും യഥാര്‍ഥ ശബ്ദമാണ്. വാണിജ്യ താത്പര്യങ്ങള്‍ക്കപ്പുറം ഇങ്ങനെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന സമീപനമാണ് ദീപികയെ വേറിട്ടതാക്കുന്നത്.
- പി.കെ. ജോസഫ് പുള്ളോലിൽ റിട്ട. മുഖ്യാധ്യാപകൻ, കർഷകൻ, പാലാവയൽ
Leader Page
ദശാബ്ദങ്ങളായി ജനസംഖ്യയോടും കുടുംബത്തിലുണ്ടാകേണ്ട കുട്ടികളുടെ എണ്ണത്തോടും രാജ്യങ്ങൾക്കും ജനതകൾക്കും കുടുംബങ്ങൾക്കും തങ്ങളുടേതായ സമീപനത്തിൽ വലിയ മാറ്റങ്ങളാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. വലിയ കുടുംബങ്ങളോടുള്ള പരന്പരാഗത ആഭിമുഖ്യം മാറിപ്പോയിരിക്കുന്നു. "ജനസംഖ്യാ വിസ്ഫോടനം', "മിടിക്കുന്ന ടൈംബോംബ്', "ജനസംഖ്യാദുരന്തം' തുടങ്ങിയ പ്രയോഗങ്ങൾ അന്തർദേശീയ മാധ്യമങ്ങളിലും പൊതുചർച്ചകളിലും സർവസാധാരണമായിക്കഴിഞ്ഞിരിക്കുന്നു. ജനനനിരക്കു കുറയ്ക്കാൻ കടുത്ത സമ്മർദങ്ങളും പ്രോത്സാഹനങ്ങളുമടങ്ങുന്ന സമീപനങ്ങളും തന്ത്രങ്ങളും രാജ്യങ്ങളുടെ വികസനപദ്ധതിയുടെ ഭാഗമായിരിക്കുന്നു. ജനനനിരക്ക് (TFR) 2.1നു താഴെയാക്കുകയെന്നത് ഇക്കാര്യത്തിലുള്ള നിർണായക നേട്ടമായി കണക്കാക്കപ്പെട്ടു.
ജനസംഖ്യാ നിയന്ത്രണങ്ങളുടെ ഫലത്തെ വിശകലനം ചെയ്തുകൊണ്ട് വ്യത്യസ്തങ്ങളായ പഠനങ്ങളും അഭിപ്രായങ്ങളും ചർച്ചകളും നടക്കുന്നു. ജനനനിരക്ക് കുറച്ചുകൊണ്ടുള്ള ജനസംഖ്യാ നിയന്ത്രണം ഒരു രാജ്യത്തിന്റെ ജനസംഖ്യയുടെ പ്രായഘടനയെ ബാധിക്കുന്നു. ജനനനിരക്കിൽ ക്രമേണ സംഭവിക്കുന്ന കുറവ് ജനസംഖ്യയെ പ്രായമേറിയതാക്കുന്നു. ഒരു രാജ്യത്തിന്റെ ജനസംഖ്യാ നയം, ആ രാജ്യത്തെ കുടുംബങ്ങളുടെ വലുപ്പം എന്തായിരിക്കണമെന്നു പരോക്ഷമായി സ്വാധീനിക്കുന്നു. ഇക്കാര്യത്തിൽ മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ ചിന്താഗതികളും പ്രാധാന്യമുള്ളതാക്കുന്നു.
ജനസംഖ്യയും അതിന്റെ വളർച്ചാനിരക്കും അതത് രാജ്യത്തിന്റെ സാന്പത്തികവളർച്ചയും വികസനവുമായി കണ്ടുവരുന്ന ബന്ധം സങ്കീർണമാണ്. ഈ വിഷയത്തിൽ നിലനിൽക്കുന്ന വിവിധ ചിന്താധാരകൾ, സ്കൂളുകൾ ഈ സങ്കീർണത പ്രകടമാക്കുന്നു. ജനസംഖ്യാ വളർച്ചയുടെ നേട്ടങ്ങളെയും കോട്ടങ്ങളെയും സംബന്ധിച്ച് ഇവർ തങ്ങളുടെ അഭിപ്രായഭിന്നത വ്യക്തമാക്കുന്നു. വർധിച്ച ജനസംഖ്യയെ ഒരു വിഭാഗം ശാപമായി കാണുന്പോൾ മറ്റൊരു വിഭാഗം അതിനെ അനുഗ്രഹമായി കാണുന്നു. ഇന്ത്യയിലെ ജനസംഖ്യ ഒരു ആസ്തി എന്നതിലുപരി ഒരു ബാധ്യതയാകുന്നത് എപ്രകാരമാണെന്നുള്ള ചർച്ച രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും സഹായകമായ ക്രിയാത്മക പരിചിന്തനത്തിനു യോഗ്യമായ വിഷയമാണ്.
ഇന്ത്യയിലെ പ്രത്യുത്പാദന നിരക്കിലെ മാറ്റങ്ങൾ
ഇന്ത്യൻ കുടുംബങ്ങളുടെ ശരാശരി വലുപ്പം സമീപ ദശാബ്ദങ്ങളിൽ പ്രവചിച്ചതിലും വേഗത്തിൽ കുറഞ്ഞിട്ടുണ്ട്. വർധിച്ചുവരുന്ന വരുമാനവും സ്ത്രീകൾക്ക് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ലഭിക്കുന്ന പ്രവേശനവും കുടുംബത്തിന്റെ വലിപ്പത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2.1 എന്നത് സ്ഥിരതയാർന്ന പ്രത്യുത്പാദനനിലയായി കണക്കാക്കപ്പെടുന്നു. ഇതിനർഥം ഓരോ സ്ത്രീക്കും ശരാശരി 2.1 കുട്ടികൾ ഉണ്ടായാൽ, ജനസംഖ്യ സ്ഥിരതയാർന്ന്, കുറയാതെയും കൂടാതെയും നിൽക്കുമെന്നതാണ്. രാജ്യത്തിന്റെ ജനസംഖ്യ, പ്രത്യുത്പാദന നിരക്ക് 2012ൽ 2.4 ആയിരുന്നത് 2013ൽ 2.3 ആയി കുറഞ്ഞിരുന്നു. തെക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യുത്പാദന നിരക്ക്, ഇപ്പോൾ 2.1ൽ താഴെയാണ്. പ്രധാന സംസ്ഥാനങ്ങളിൽ 2018ലെ കണക്കനുസരിച്ച് ബിഹാറിൽ മാത്രമാണ് ഈ നിരക്ക് മൂന്നിൽ കൂടുതലായി കാണുന്നത്. 2020കളുടെ മധ്യത്തോടെ ഇന്ത്യ സ്ഥിരതയാർന്ന പ്രത്യുത്പാദന നിരക്കിലെത്തുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അതിനുശേഷം ജനസംഖ്യാ വളർച്ച ആദ്യം സ്ഥിരത കൈവരിക്കുകയും ക്രമേണ കുറയാൻ തുടങ്ങുകയും ചെയ്യും.
രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ 2021ൽ പ്രസിദ്ധീകരിച്ച സാന്പിൾ രജിസ്ട്രേഷൻ സ്ഥിതിവിവര റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ പ്രത്യുത്പാദന നിരക്ക് 2.0 ആയിരുന്നു. തലമുറകളായി ജനസംഖ്യ നിലനിർത്താൻ ആവശ്യമായതിലും കുറഞ്ഞ കുട്ടികളാണ് ഇന്ത്യൻ സ്ത്രീകൾക്ക് ശരാശരിയുള്ളത്. 2025 ഏപ്രിലിൽ ഇന്ത്യയുടെ ജനസംഖ്യ 146.39 കോടിയിൽ എത്തിയതായി കണക്കാക്കപ്പെടുന്നു. പ്രസ്തുത യുഎൻ ജനസംഖ്യാ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ പ്രത്യുത്പാദന നിരക്ക് 1.9 ആയി കുറഞ്ഞിരിക്കുന്നു. ലോകജനസംഖ്യയുടെ അവസ്ഥ 2025: യഥാർഥ പ്രത്യുത്പാദന പ്രതിസന്ധി എന്ന പേരിലുള്ള യുഎൻ റിപ്പോർട്ട് പ്രകാരം അടുത്ത 40 വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ജനസംഖ്യ 170 കോടിയിലെത്തി ക്രമേണ കുറയാൻ തുടങ്ങുമെന്നു പ്രവചിക്കുന്നു. ചൈനയെ 141.61 കോടിയെന്ന സംഖ്യയിൽ നിർത്തി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യാ രാജ്യമായി മാറിയിരിക്കുന്നു. ഇന്ത്യയുടെ അയൽ രാജ്യങ്ങളിലെ പ്രത്യുത്പാദന നിരക്ക് അഫ്ഗാനിസ്ഥാൻ (4.7), പാക്കിസ്ഥാൻ (3.5), ബംഗ്ലാദേശ് (2.1), നേപ്പാൾ (1.9), ശ്രീലങ്ക (1.9), ഭൂട്ടാൻ (1.4), ചൈന (1) എന്നിങ്ങനെയാണ്.
ജനസംഖ്യയുടെ പ്രായഘടന
ആധുനിക സമൂഹത്തിന് അതിന്റെ ജനസംഖ്യാ പ്രവണതയുമായി ബന്ധപ്പെട്ട് രണ്ടു ബദലുകളുണ്ടെന്ന് സാൻഡ്രോ ഗ്രുവെസ്ക്യു പറയുന്നു. അതിന്റെ ജനസംഖ്യക്ക് ഒന്നുകിൽ വളരാം അല്ലെങ്കിൽ വാർധക്യത്തിലേക്കു നീങ്ങാം. ജനസംഖ്യ കാര്യമായ നിരക്കിൽ വർധിച്ചാൽ മാത്രമേ അതിന് വാർധക്യത്തെ തടയാൻ കഴിയൂ. ഇനിയും വളരേണ്ടെന്ന് തെരഞ്ഞെടുക്കുന്ന (അഥവാ ചുരുങ്ങാൻ താത്പര്യപ്പെടുന്ന) ഒരു ജനസംഖ്യ അനിവാര്യമായും വാർധക്യത്തിലേക്കു നീങ്ങും. ജനനനിരക്ക് ഏതൊരു ജനസംഖ്യയുടെയും പ്രായഘടന നിർണയിക്കുന്ന ഘടകങ്ങളിലൊന്നാണ്. പ്രായമായവർക്കു മതിയായ ആരോഗ്യസംരക്ഷണ സൗകര്യങ്ങളോടുകൂടിയ കുറഞ്ഞ ജനനനിരക്ക്, ജനസംഖ്യയെ പ്രായമുള്ളവരും ആശ്രിതരുമാക്കി മാറ്റും. പൊതുവായി പറഞ്ഞാൽ, വാർധക്യത്തിലെത്തുന്ന ജനസംഖ്യയെന്നത് പ്രായമായവരുടെ വർധിച്ചുവരുന്ന അളവും ചെറുപ്പക്കാരുടെ കുറഞ്ഞുവരുന്ന അളവും ഉയർത്തുന്ന സാന്പത്തിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ജനസംഖ്യയെന്നാണ്.
മിക്ക വികസിത രാജ്യങ്ങളിലും വാർധക്യത്തിലെത്തുന്ന ജനസംഖ്യയാണ് കണ്ടുവരുന്നത്. 65 വയസും അതിൽ കൂടുതലുമുള്ള ആളുകളുടെ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ ഐക്യരാഷ്ട്രസഭ ജനസംഖ്യയെ മൂന്നായി തരം തിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തിന്റെ ജനസംഖ്യയെ യുവത്വമുള്ളതെന്നോ പക്വതയാർന്നതെന്നോ വാർധക്യമായതെന്നോ വിശേഷിപ്പിക്കാം. ഒരു രാജ്യത്തെ ജനസംഖ്യയിൽ നാലു ശതമാനമോ അതിൽ കുറവോ ആളുകൾ 65 വയസോ അതിൽ കൂടുതലോ ഉള്ളവരാണെങ്കിൽ ആ ജനസംഖ്യ യുവജനസംഖ്യയാണ്. പക്വതയുള്ള ജനസംഖ്യയിൽ 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ ശതമാനം ഏഴായിരിക്കും. അതിൽ കൂടുതൽ അനുപാതം ആളുകൾ 65 വയസിന് മുകളിൽ ഉള്ളവരാണെങ്കിൽ ആ ജനസംഖ്യ വാർധക്യത്തിലെത്തിയ ജനസംഖ്യയാണ്. പല വ്യാവസായിക രാജ്യങ്ങളും വാർധക്യത്തിലെത്തിയ ജനസംഖ്യയുടെ വിഭാഗത്തിൽപ്പെടുന്നു. ഉദാഹരണത്തിന്, ജർമനിയിൽ 2000-ാമാണ്ടിൽ 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ 16.4 ശതമാനമായിരുന്നു.
ഇന്ത്യയെ സംബന്ധിച്ചത്തോളം തൊഴിൽ ചെയ്യുന്ന പ്രായപരിധിയിലുള്ള ജനസംഖ്യ കുറയുന്പോൾ, ആശ്രിതരായ ജനവിഭാഗത്തെ പിന്തുണയ്ക്കാൻ സർക്കാർ അധിക വിഭവസമാഹരണം നടത്തേണ്ടതായി വരും. ഇന്ത്യൻ ജനസംഖ്യയിൽ 65 വയസും അതിനു മുകളിലുമുള്ളവർ 7.15 ശതമാനമാണ്. അതായത്, 10.4 കോടി. 2024ലെ കണക്കുപ്രകാരം 0-14 പ്രായപരിധിക്കുള്ളിലുള്ളവർ 24.6 ശതമാനമാണ്. അതായത്, തൊഴിൽ ചെയ്തു വരുമാനം നേടുന്ന വിഭാഗം 68.2 ശതമാനത്തിൽ നിൽക്കുന്നു. കുറഞ്ഞ പ്രത്യുത്പാദന നിരക്കിനോടൊപ്പം മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം മൂലമുണ്ടാകുന്ന കുറയുന്ന മരണനിരക്ക് ജനസംഖ്യയെ വാർധക്യത്തിലേക്കു കൂടുതൽ നയിക്കും. 60 വയസിനു മുകളിലുള്ളവർ 11 ശതമാനമായിട്ടുണ്ട്.
Leader Page
കേരളത്തിന്റെ ഗുരുതരമായ ധനകാര്യാവസ്ഥ ധവളപത്രം പുറത്തുകൊണ്ടുവന്നു. എന്നാൽ, പിന്നാലെ വന്ന ബജറ്റ് ഇത് പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല. നികുതി കുടിശിക പിരിച്ചെടുക്കാനുള്ള പദ്ധതിയും മോട്ടര്‍ വാഹന നികുതി നിരക്കിലെ ചില മാറ്റങ്ങളും ഒഴിച്ചാല്‍ അധിക വിഭവസമാഹരണ നിര്‍ദേശങ്ങള്‍ ഒന്നുമില്ല. കുറേ വര്‍ഷങ്ങളായി തുടരുന്ന ഒരു പ്രവണതയാണിത്. ഇത് തിരുത്തി തുടങ്ങാനുള്ള ഒരു അവസരമാണ് ഇവിടെ നഷ്ടപ്പെട്ടത്.
നികുതിനല്‍കല്‍ ശേഷിയിലെ കുതിപ്പ്
കേരളം രൂപീകൃതമായിട്ട് 70 വര്‍ഷം ആകാന്‍ പോകുന്നു. ഈ കാലയളവില്‍ കേരളീയരുടെ നികുതി നല്കല് ശേഷി പതിന്മടങ്ങ് വര്‍ധിച്ചു. ആളോഹരി ഉപഭോഗത്തില്‍ 1972-73ല്‍ കേരളം എട്ടാം സ്ഥാനത്തായിരുന്നു. 1970കളുടെ മധ്യത്തോടെ ഗള്‍ഫ് പണത്തിന്റെ പച്ചയില്‍ കേരളം മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 1999-2000 മുതല്‍ ഒന്നാംസ്ഥാനത്താണ്. 2022-23ലെ ഉപഭോഗ സര്‍വേയിലും കേരളം ഒന്നാംസ്ഥാനത്ത് തുടരുകയാണ്. ഇന്ത്യയില്‍ ആകെ ഉത്പാദിപ്പിക്കപ്പെടുന്ന ആഡംബര ഉപഭോഗ വസ്തുക്കളുടെ 10 ശതമാനം കേരളത്തിലാണ് വിപണനം ചെയ്യപ്പെടുന്നത് എന്നൊക്കെ ചില സ്ഥിരീകരിക്കപ്പെടാത്ത കണക്കുകളുണ്ട്.
ഇതൊന്നും പക്ഷേ കേരളത്തിന്റെ തനത് വിഭവസമാഹരണത്തില്‍ പ്രതിഫലിക്കുന്നില്ല. 1957-58 മുതല്‍ 1966-67 വരെയുള്ള 10 വര്‍ഷക്കാലം ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമാഹരിച്ച തനത് വരുമാനത്തില്‍ കേരളത്തിന് 4.45 ശതമാനം ഓഹരി ഉണ്ടായിരുന്നു. 2025-26 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ഇത് 3.71 ശതമാനത്തിലേക്ക് താണിരിക്കുകയാണ്.
മനസുവച്ചാല്‍ മാര്‍ഗമുണ്ട്
പൊതു വിഭവസമാഹരണത്തിലെ പരാജയം മുന്നണി രാഷ്ട്രീയത്തിന്റെ അനിവാര്യമായ പരിണതിയാണ്. സമാഹാരിക്കാവുന്നതും സമാഹരിക്കേണ്ടതുമായ പൊതുവിഭവങ്ങള്ക്കു പകരം കടമെടുത്ത് ചെലവുകള്‍ ചെയ്തുവന്നു. ജനപ്രിയതയ്ക്കുവേണ്ടി നികുതി ഇളവുകളും സൗജന്യങ്ങളും കൊടുക്കുന്നതില്‍ അന്യോന്യം മത്സരിച്ചു. ഇന്നിപ്പോള്‍ കടമെടുപ്പില്‍ കര്‍ശന നിയന്ത്രണം വന്നപ്പോള്‍ പൊതുവിഭവ സമാഹരണത്തിന് ജനങ്ങളെ സമീപിക്കാന്‍ മടി. വര്‍ഷങ്ങളോളം താഴ്ന്ന നികുതി ഭാരവുമായി തഴക്കം വന്നുപോയ ജനങ്ങളില്‍നിന്നു വിഭവ സമാഹരണം ക്ലേശകരം തന്നെയാണ്.
നോര്‍വേ, സ്വീഡന്, ഡെന്മാര്ക്ക് എന്നീ നോര്‍ഡിക് രാജ്യങ്ങളില്‍ ദേശീയ വരുമാനത്തിന്റെ 40 ശതമാനം വരെയാണ് നികുതിയായി പിരിക്കുന്നത്. വര്‍ഷങ്ങള്‍കൊണ്ട് വളര്‍ത്തിയെടുത്ത നികുതിനല്‍കല്‍ സംസ്കാരമാണിത് സാധ്യമാക്കുന്നത്.
2015-16ല്‍ തനത് നികുതിവരുമാനം സംസ്ഥാന വരുമാനത്തിന്റെ 6.94 ശതമാനമായിരുന്നത് 2025-26 ആകുമ്പോള്‍ 6.41 ശതമാനമായി കുറഞ്ഞതായാണ് ധവളപത്രം കണ്ടെത്തിയിരിക്കുന്നത്. മെച്ചപ്പെട്ട പൊതുസേവനങ്ങള്‍ സ്വയംഭൂവല്ലെന്നും സ്വകാര്യ ഉപഭോഗം കുറച്ച് പൊതു ആവശ്യങ്ങള്‍ക്കായി വിഭവങ്ങള്‍ മാറ്റിവച്ച് നേടിയെടുക്കുന്നതാണെന്നും അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ജനങ്ങളോട് പറയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഇവിടെ വേണ്ടത്.
പ്രത്യക്ഷ നികുതികളും യുക്തിസഹമായ ഫീസുകളും
ജിഎസ്ടി വന്നതോടെ അധികാരമെല്ലാം പോയെന്ന് വിലപിച്ചിരിക്കുന്നതിനു പകരം സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന നല്കുന്ന അധികാരങ്ങള്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുകയാണു വേണ്ടത്. കേരളത്തിന്റെ സാഹചര്യത്തില്‍ വലിയ സാധ്യതയുള്ള വരുമാന സ്രോതസാണ് വസ്തുനികുതി. ഇത് ചുമത്താനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കിയിട്ടുള്ളതാണ്.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പഠനം കാണിക്കുന്നത് ഈ നികുതി സ്രോതസിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള സ്വയംപ്രചോദനമോ കരവിരുതോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇല്ലെന്നാണ്. അവരുടെ നഷ്ടം നികത്തിക്കൊടുക്കാം എന്ന കരാറിന്മേല് ഈ നികുതി സംസ്ഥാനത്തിന് തിരികെയെടുക്കാം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംസ്ഥാനമൊട്ടാകെ കുറേക്കൂടി ഉയര്‍ന്ന നിരക്കില്‍ പിരിച്ചാല്‍ ഇന്നു ലഭിക്കുന്ന വരുമാനത്തിന്റെ ഇരട്ടി സമാഹരിക്കാന്‍ കഴിയും.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സര്‍ക്കാര്‍ സേവനങ്ങളുടെമേല്‍ യുക്തിസഹമായ ഫീസുകളാണ് മറ്റൊന്ന്. 1970-71ൽ ഈ മേഖലയിലെ റവന്യു ചെലവിന്റെ 5.55 ശതമാനം ഫീസുകളായി പിരിച്ചിരുന്നു. 2021-22 മുതല്‍ 2025-26 വരെയുള്ള അഞ്ചു വര്‍ഷക്കാലം ഇത് ശരാശരി 1.35 ശതമാനം മാത്രമായിരുന്നു. നേരേമറിച്ച് തമിഴ്നാട്ടില്‍ ഇത് 5.51 ശതമാനമാണ്. വൈദ്യുതി തീരുവ യുക്തിസഹമായി വര്‍ധിച്ചാല്‍ അധികവരുമാനത്തോടൊപ്പം വൈദ്യുതിയുടെ ദുരുപയോഗവും കുറയ്ക്കാം. പാവപ്പെട്ടവരെയും താഴ്ന്ന വരുമാനക്കാരെയും ഒഴിവാക്കി മധ്യവര്‍ഗത്തില്‍നിന്നും സമ്പന്നരില്‍നിന്നും വിഭവസമാഹരണം നടത്താനുള്ള മൂന്നു മാര്‍ഗങ്ങളാണിവ.
ഖജനാവില്‍ പൂച്ച പെറ്റുകിടക്കുകയാണ് എന്ന് നിരന്തരം ആക്ഷേപിച്ചു വന്ന ധനമന്ത്രികൂടിയായ മുഖ്യമന്ത്രി അത് നിറച്ചുതുടങ്ങാനുള്ള ആദ്യാവസരം നഷ്ടപ്പെടുത്തി. അടുത്ത ബജറ്റിലെങ്കിലും അദ്ദേഹം ഈ വീഴ്ച തിരുത്തുമെന്ന് പ്രതീക്ഷിക്കാം.
Leader Page
ഇന്ത്യയിൽ ഇപ്പോൾ കർഷകർക്കുവേണ്ടിയുള്ള കാർബൺ ക്രെഡിറ്റ് പദ്ധതികൾ പ്രധാനമായും മൂന്ന് വിഭാഗത്തിൽപ്പെട്ട ഏജൻസികളാണ് നടപ്പാക്കി വരുന്നത്. കാർബൺ ഫാമിംഗിനു വേണ്ടി മാത്രം രൂപീകരിക്കപ്പെട്ട ഏജൻസികളാണ് ആദ്യത്തേത്. അഗ്രി സ്റ്റാർട്ടപ്പുകളാണ് ഇതിൽ കൂടുതലും. കർഷകരിൽനിന്നു കാർബൺ ക്രെഡിറ്റുകൾ വാങ്ങി, തങ്ങളുടെ കാർബൺ ബഹിർഗമനം കുറച്ചതായി കാണിക്കാൻ ബഹുരാഷ്ട്ര കമ്പനികൾ രൂപീകരിച്ച സബ്സിഡിയറി കമ്പനികളാണ് രണ്ടാമത്തെ വിഭാഗം. ബഹുരാഷ്ട്ര കമ്പനികളായ ബെയറും ആമസോണും ചേർന്ന് ഈ വർഷം ഏപ്രിലിൽ രൂപീകരിച്ച ‘ഗുഡ് റൈസ് അലയൻസാ’ണ് ഒരുദാഹരണം. ജൈവകൃഷി, കാർഷിക കയറ്റുമതി തുടങ്ങിയവയിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻസികളാണ് മൂന്നാമത്തെ വിഭാഗം. ഇവയ്ക്ക് കാർബൺ ഫാമിംഗ് പുറമെയുള്ള അധികച്ചുമതലയാണ്.
വൻകിട ഫാമുകളുള്ള അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കൃഷിയുമായി ബന്ധപ്പെട്ട കാർബൺ ക്രെഡിറ്റ് പദ്ധതികൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ കാർഷിക കാർബൺ വിപണിയിൽ പത്തോളം വൻകിട കമ്പനികളാണ് ഇപ്പോൾ കടുത്ത മത്സരത്തിൽ. 40 ലക്ഷം ഹെക്ടർ കൃഷി സ്ഥലത്തുനിന്നു പ്രതിവർഷം 12 ദശലക്ഷം ടൺ കാർബൺ ഡയോക്സൈഡിന് തുല്യമായ ഹരിതഗൃഹ വാതകങ്ങൾ ഒഴിവാക്കുകയോ വേർതിരിച്ചു സംഭരിക്കുകയോ ചെയ്യാനാണ് ഈ കമ്പനികൾ ലക്ഷ്യമിടുന്നത്. വരാഹ, ഗ്രോ ഇൻഡിഗോ, ഭൂമിത്ര എന്നിവയാണ് ഈ മേഖലയിലെ പ്രബലരായ ഇന്ത്യൻ കമ്പനികൾ. കൃഷിയിലെ കാർബൺ വിപണിക്കു വേണ്ടിയുള്ള ചട്ടക്കൂടും അഗ്രോഫോറസ്ട്രി നഴ്സറികളുടെ അക്രഡിറ്റേഷൻ പ്രോട്ടോക്കോളും 2024 ജനുവരിയിൽ കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് പ്രസിദ്ധീകരിച്ചു. കാർബൺ ഫാമിംഗ് കർഷകർക്ക് അധിക വരുമാനം നേടിക്കൊടുക്കുമെന്ന് വൻ പ്രചാരണമുണ്ടെങ്കിലും കാർബൺ ക്രെഡിറ്റുകൾ നേടിയെടുക്കുന്നത് അനായാസകരമായ നടപടിയല്ല.
കാർബൺ ഫാമിംഗിന്റെ ലോകത്തിലെതന്നെ ഏറ്റവും വലിയ പരീക്ഷണശാലകളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. മുമ്പ് കാർബൺ ക്രെഡിറ്റുകൾ വിപണിയിൽനിന്നു വില കൊടുത്തു വാങ്ങിയിരുന്ന വൻകിട കമ്പനികൾ പലതും ഈ മേഖലയിൽ നേരിട്ട് നിക്ഷേപം നടത്താൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം പ്രോത്സാഹിപ്പിച്ച്, ഭൂമി ശോഷണത്തിനും മണ്ണിലെ കാർബൺ നഷ്ടത്തിനും വഴിതെളിച്ചവരാണ് ഈ കമ്പനികളിൽ ചിലതെന്നതാണ് വൈരുദ്ധ്യം. ഇന്ത്യയുടെ കാർബൺ മാർക്കറ്റ് 2025ൽ 417 കോടി ഡോളറായിരുന്നു. കഴിഞ്ഞ വർഷം തുടക്കമിട്ട ഇന്ത്യൻ കാർബൺ മാർക്കറ്റ് സജീവമാകുന്നതോടെ 2032ൽ ഇത് 4,824 കോടി ഡോളറായി ഉയരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
നിലവിലുള്ള കൃഷിക്ക് കാർബൺ ക്രെഡിറ്റില്ല
നിലവിലുള്ള തോട്ടങ്ങളും അതിലെ വൃക്ഷങ്ങളും അന്തരീക്ഷത്തിൽനിന്ന് കാർബൺ ഡയോക്സൈഡ് വേർതിരിച്ചെടുത്ത് സംഭരിക്കുന്നുണ്ടെങ്കിലും അതിന് കാർബൺ ക്രെഡിറ്റ് ലഭിക്കില്ല. അന്തരീക്ഷത്തിലേക്കുള്ള കാർബൺ ഉത്സർജനം കുറയ്ക്കുന്നതിനും ഒഴിവാക്കുന്നതിനും പരമാവധി വേർതിരിച്ചെടുത്ത് മണ്ണിൽ സംഭരിക്കുന്നതിനും വേണ്ടി കർഷകർ അധികമായി ഏറ്റെടുത്ത് നടപ്പാക്കുന്ന പുതിയ കാർഷിക പ്രവർത്തനങ്ങൾക്കാണ് കാർബൺ ക്രെഡിറ്റ്. നിലവിലുള്ള ഒരു കാർഷിക പ്രവർത്തനത്തിന്റെ സ്വാഭാവിക പരിണാമത്തിന് ക്രെഡിറ്റ് ലഭിക്കില്ല. ആദ്യംതന്നെ കാർബൺ ഫാമിംഗ് പദ്ധതി ഇല്ലായിരുന്നെങ്കിൽ കൃഷിയിടത്തിൽനിന്ന് എത്രമാത്രം ഹരിതഗൃഹ വാതക വിസർജനം നടക്കുമായിരുന്നുവെന്നും എത്രമാത്രം കാർബൺ ഡയോക്സൈഡ് ആഗീരണം ചെയ്യപ്പെടുമായിരുന്നുവെന്നും കണക്കാക്കും. ഈ അടിസ്ഥാന കണക്കിൽനിന്നു കാർബൺ ഫാമിംഗ് നടപ്പാക്കിയതിലൂടെ അധികമായി എന്ത് മാറ്റമുണ്ടാക്കി എന്ന് വിലയിരുത്തിയാകും കാർബൺ ക്രെഡിറ്റ് നൽകുക. ഇതിലുണ്ടാകുന്ന വിവിധ ചോർച്ചകളും കാർബൺ ക്രെഡിറ്റ് നൽകുന്നതിനു മുമ്പ് കിഴിക്കും.
നേട്ടം ഇടത്തട്ടുകാർക്ക്
കാർബൺ ക്രെഡിറ്റ് വിൽപനയിൽ കർഷകരേക്കാൾ നേട്ടം കൊയ്യുന്നത് ഇടത്തട്ടുകാരാണെന്നതാണ് പ്രധാന വിമർശനം. കാർബൺ ക്രെഡിറ്റുകൾ ഒരു വിപണിയധിഷ്ഠിത സംവിധാനമാണ്. കമ്പനികളുടെ ലാഭത്തിനാണ് പ്രാഥമിക പരിഗണന. കർഷകർക്ക് അധിക വരുമാനം നേടിക്കൊടുക്കുന്നതോ കർഷക ക്ഷേമം ഉറപ്പാക്കുന്നതോ ഇതിന്റെ ലക്ഷ്യമല്ല. പ്രോജക്ട് ഡെവലപ്പർമാരായ കമ്പനികളുടെ സാമ്പത്തിക നേട്ടമാണ് ഇതിൽ പങ്കെടുക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. കർഷകരുമായുള്ള കാർബൺ ക്രെഡിറ്റ് കരാറുകൾ പലപ്പോഴും സുതാര്യമല്ല. ‘കർഷകൻ ആദ്യം’ എന്ന നിലപാട് കമ്പനികൾക്കില്ല. ലാഭത്തിന്റെ ന്യായമായ വിഹിതം കർഷകർക്കു കൈമാറാൻ കമ്പനികൾ മടികാണിക്കും. കർഷകർ കൃഷിഭൂമിയും അധ്വാനവും കാർബൺ ഫാമിംഗിനു വേണ്ടി മാറ്റി വയ്ക്കുമ്പോൾ ലാഭത്തിന്റെ അധികപങ്കും കമ്പനികൾ കൊണ്ടുപോകുന്നു.
വരുമാനനഷ്ടവും ഭക്ഷ്യസുരക്ഷയും
രാസവളങ്ങളും രാസ കീടനാശിനികളുമെല്ലാം പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള പരിസ്ഥിതി സൗഹൃദ കൃഷിരീതികളാണ് കാർബൺ ഫാമിംഗിൽ ശിപാർശ ചെയ്യുന്നത്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കാർബൺ ഫാമിംഗ് പദ്ധതി തുടങ്ങി കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതു വരെയുള്ള കാത്തിരിപ്പ് കാലം ഇന്ത്യയിൽ താരതമ്യേന കൂടുതലാണ്. നാല് വർഷം വരെയെടുത്തേക്കാം. ഈ പരിവർത്തന കാലഘട്ടത്തിൽ വിളവ് കുറയുന്നത് കർഷകരുടെ വരുമാനത്തെയും ഭക്ഷ്യ സുരക്ഷയെയും ബാധിക്കും. ഡോക്യുമെന്റേഷൻ ഉൾപ്പെടെ ആദ്യ ഘട്ടത്തിൽ കർഷകർക്ക് ചെലവും കൂടുതലായിരിക്കും.
പുനരുജ്ജീവന കൃഷിയും ബയോചാറും
ഇന്ത്യയിൽ നടപ്പാക്കുന്ന കാർബൺ ഫാമിംഗ് പദ്ധതികളിൽ പലതും പുനരുജ്ജീവന കൃഷി (റിജെനെറേറ്റീവ് അഗ്രികൾച്ചർ), ബയോചാർ പ്രയോഗം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് നടപ്പാക്കുന്നത്. ഓക്സിജൻ രഹിതമോ ഓക്സിജൻ പരിമിതമോ ആയ അന്തരീക്ഷത്തിൽ കാർഷിക ജൈവാവശിഷ്ടങ്ങൾ ഉയർന്ന താപനിലയിൽ ചൂടാക്കുമ്പോൾ ലഭിക്കുന്ന കാർബൺ സമ്പന്ന ജൈവ വസ്തുവാണ് ബയോചാർ അഥവാ ജൈവകരി. കാർബൺ വേർതിരിച്ച് മണ്ണിൽ ദീർഘകാലം സംഭരിക്കാൻ ബയോചാർ കാർബൺ ഫാമിംഗ് കമ്പനികൾ ഇന്ത്യയിൽ വൻതോതിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ, വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത ഫലങ്ങളാണ് ബയോചാർ പ്രയോഗത്തിൽനിന്നു കൃഷിയിടങ്ങളിൽ ലഭിക്കുന്നത്. അതേസമയം, കന്നുകാലി വളർത്തൽ മേഖലയിൽനിന്നു മീഥെയ്ൻ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള പദ്ധതികൾക്ക് ഇന്ത്യയിലെ മുഖ്യധാരാ കമ്പനികൾ അർഹമായ പ്രാധാന്യം നൽകിയിട്ടില്ല.
സ്ഥിരതയില്ലാത്ത കാർബൺ സംഭരണം
മറ്റാരോ നടത്തിയ അന്തരീക്ഷ മലിനീകരണം പരിഹരിക്കാൻ കർഷകർ ഏറ്റെടുത്തു നടത്തുന്ന അധികപ്രവർത്തനമാണ് കാർബൺ ഫാമിംഗ്. അന്തരീക്ഷത്തിൽനിന്നു വേർതിരിച്ച് മണ്ണിൽ സംഭരിച്ചിരിക്കുന്ന കാർബൺ ശാശ്വതമായി അവിടെ നിലനിൽക്കണമെന്നില്ല. കർഷകർ കാർബൺ ഫാമിംഗ് കൃഷി രീതികൾ ഉപേക്ഷിച്ചാൽ മണ്ണിൽ സംഭരിച്ചിരിക്കുന്ന കാർബൺ വീണ്ടും അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടാനുള്ള സാധ്യതയുണ്ട്. വിപണിയിലെ ചാഞ്ചാട്ടം, കാലാവസ്ഥാ വ്യതിയാനം, ശക്തമായ ഗവൺമെന്റ് നിയന്ത്രണ സംവിധാനങ്ങളുടെ അഭാവം എന്നിവയും കർഷകർക്ക് കാർബൺ ഫാമിംഗിൽനിന്നുള്ള നഷ്ടസാധ്യതകൾ വർധിപ്പിക്കുന്നു.
Leader Page
കടന്നുപോയ സുദീർഘമായ കാലഘട്ടങ്ങളിൽ സത്യസന്ധമായി തൂലിക ചലിപ്പിച്ച് ഇപ്പോൾ കെട്ടിലും മട്ടിലും മാറ്റങ്ങളുടെ സൗന്ദര്യവുമായി ജനഹൃദയങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് ദീപിക.
പത്രധർമം എന്ന പവിത്രമായ കടമയെ ഒരു പ്രസ്ഥാനത്തിനും കീഴ്പ്പെടാതെ ശക്തിയുക്തം ഉയർത്തിക്കാട്ടാൻ ദീപിക എക്കാലവും നിലകൊണ്ടിട്ടുള്ളത് മലയാളികൾക്ക് മറക്കാൻ കഴിയില്ല.
കർഷകരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി ദീർഘവീക്ഷണത്തോടെ മൂർച്ചയേറിയ തൂലിക ചലിപ്പിക്കുന്ന ദീപിക എക്കാലവും കലാ-സാംസ്കാരിക രംഗത്തുള്ളവരെയും കൈപിടിച്ചുയർത്തുന്നതിൽ പ്രത്യേക ശ്രദ്ധ വയ്ക്കുന്നു എന്നുള്ളത് വളരെ അഭിമാനത്തോടെയും നന്ദിപൂർവവും സ്മരിക്കുന്നു.
ദീപികയുടെ കൈത്താങ്ങ് കിട്ടിയ എത്രയോ കലാകാരന്മാർ സമൂഹത്തിൽ മുൻനിരയിലേക്ക് കടന്നുവന്നിരിക്കുന്നു. അക്കൂട്ടത്തിൽ ഒരുവനാണ് ഞാനും.
തുടർന്നും അക്ഷരങ്ങളിലൂടെ വിപ്ലവം തീർത്ത്, മൂല്യങ്ങളിൽ അടിയുറച്ച നിലപാടുകളും സത്യസന്ധതയുടെ നേർക്കാഴ്ചകളുമായി ദീപിക വരുംകാലങ്ങളിലും ശോഭിച്ചുയരട്ടെ എന്ന് ആശംസിക്കുന്നു.
-സിബി ചങ്ങനാശേരി ചിത്രകാരൻ
Leader Page
കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം ഉറപ്പാക്കി, കാർബൺ പിടിച്ചെടുക്കുന്ന കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുമെന്നും കാർബൺ ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ സംസ്ഥാനതല സംവിധാനം ഏർപ്പെടുത്തുമെന്നുമാണ് 2026-27ലെ പുതുക്കിയ കേരള ബജറ്റിലെ പ്രഖ്യാപനം.
2050ഓടു കൂടി കേരളത്തെ പൂർണമായ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കി മാറ്റുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. കേരളത്തെ 2050ഓടു കൂടി സമ്പൂർണ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കി മാറ്റുമെന്ന് 2022-23ലെ ബജറ്റ് പ്രസംഗത്തിൽ അന്നത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലും പ്രഖ്യാപിച്ചിരുന്നു.
എന്നാൽ അന്തരീക്ഷത്തിൽനിന്നു കാർബൺ പിടിച്ചെടുക്കുന്ന കാർബൺ ഫാമിംഗ് കേരളത്തിൽ നടപ്പാക്കുമെന്ന പ്രഖ്യാപനം ആദ്യമായാണ് സംസ്ഥാന ബജറ്റിൽ ഇടംപിടിക്കുന്നത്. കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങൾക്കും കാർബൺ വേർതിരിച്ചെടുക്കലിനും കാർബൺ ക്രെഡിറ്റ് നേടിയെടുക്കുന്നതിനുമുള്ള പദ്ധതികൾക്കായി ജൂൺ 22ന് അവതരിപ്പിച്ച പശ്ചിമ ബംഗാൾ ബജറ്റിൽ 200 കോടി രൂപയുടെ കാലാവസ്ഥാ ഫണ്ട് പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെ പുതുക്കിയ ബജറ്റിൽ പ്രത്യേക കാലാവസ്ഥാ ഫണ്ടൊന്നും പ്രഖ്യാപിച്ചിട്ടില്ല.
കാർബൺ ന്യൂട്രലോ നെറ്റ് സീറോയോ?
കേരളത്തിൽ സർക്കാർ കൃഷിഫാമുകളും ചില പഞ്ചായത്തുകളും കാർബൺ ന്യൂട്രലാക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്തുന്നതായി കഴിഞ്ഞ ഏതാനും വർഷങ്ങളായി കേൾക്കുന്നുണ്ട്. 1997ലെ ക്യോട്ടോ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ടാണ് കാർബൺ ന്യൂട്രൽ എന്ന പദം പ്രയോഗത്തിലായത്. ഒരു കമ്പനി പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങൾക്ക് പകരമായി മറ്റൊരു രാജ്യത്തുനിന്നു കാർബൺ കുറയ്ക്കുന്നതിലൂടെ ലഭിക്കുന്ന കാർബൺ ക്രെഡിറ്റുകൾ വാങ്ങി കാർബൺ ബഹിർഗമനം തുലനാവസ്ഥയിലാക്കുന്നതാണ് കാർബൺ ന്യൂട്രൽ.
2015ലെ പാരിസ് കാലാവസ്ഥാ ഉടമ്പടി നിലവിൽ വന്നതോടെ കാർബൺ ന്യൂട്രൽ എന്ന പദം അപ്രസക്തമായി. പകരം നെറ്റ് സീറോ എന്ന പ്രയോഗം നിലവിൽവന്നു. കാർബൺ ഉത്സർജനം നെറ്റ് സീറോയാക്കുന്ന പ്രക്രിയ കുറെക്കൂടി ഊർജിതവും സമഗ്രവുമാണ്. മൂന്ന് സ്കോപ്പുകളിലുമുള്ള ഹരിതഗൃഹ വാതക ഉദ്വമനം കഴിയുന്നത്ര പൂജ്യത്തോട് അടുത്ത് കുറയ്ക്കുക, തുടർന്ന് അവശേഷിക്കുന്നവ ശാശ്വതമായി നീക്കം ചെയ്യുക എന്നിവയാണ് നെറ്റ് സീറോ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് എല്ലാ ഹരിതഗൃഹ വാതകങ്ങളെയും ഉൾക്കൊള്ളുന്നു.
നെറ്റ് സീറോ ലക്ഷ്യത്തിലെത്തുന്നതിന് ഓരോ രാജ്യവും ദേശീയമായി നിശ്ചയിച്ച സംഭാവനകൾ (എൻഡിസി) കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യുഎൻ ഫ്രെയിംവർക്ക് കൺവെൻഷന് റിപ്പോർട്ട് ചെയ്യണം. ഇന്ത്യ 2070ഓടെയാണ് നെറ്റ് സീറോ കൈവരിക്കാൻ ലക്ഷ്യമിടുന്നത്; യൂറോപ്യൻ യൂണിയൻ 2050ലും ചൈന 2060ലും. ദേശീയമായി നിശ്ചയിച്ച സംഭാവനകളിലെ (എൻഡിസി) ലക്ഷ്യങ്ങളുമായി ചേർന്നുപോകണമെങ്കിൽ കാർബൺ ന്യൂട്രൽ അല്ല, നെറ്റ് സീറോയാണ് സംസ്ഥാനം ലക്ഷ്യമിടേണ്ടത്.
കാർബൺ ഫാമിംഗ്
കാർബൺ ഫാമിംഗ് കർഷകർക്ക് വലിയ തോതിൽ അധികവരുമാനം നേടിക്കൊടുക്കുമെന്ന വൻ പ്രചാരണമാണ് അടുത്ത കാലത്ത് വിവിധ മാധ്യമങ്ങളിലൂടെ നടക്കുന്നത്. ഇന്ന് ഇന്ത്യയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാർബൺ ഫാമിംഗ് പദ്ധതികളിലെ കാർബൺ ക്രെഡിറ്റ് വിറ്റ് കിട്ടുന്ന പണം ഇടത്തട്ടുകാർ വഴി കർഷകരിലെത്തിക്കുമ്പോൾ കേരളത്തിൽ കർഷകർക്ക് നേരിട്ട് സാമ്പത്തിക സഹായം ഉറപ്പാക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.
ആഗോള തലത്തിൽ അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതക പുറന്തള്ളലിന്റെ 18 ശതമാനം കൃഷിയിലും അനുബന്ധ മേഖലകളിലുംനിന്നാണ്. ഇന്ത്യയിൽ ഇത് 14 ശതമാനത്തിനടുത്താണ്. കന്നുകാലി വളർത്തൽ, നെൽകൃഷി എന്നിവയിൽനിന്നുള്ള മീഥെയ്ൻ ബഹിർഗമനത്തിന്റെ പ്രധാനസ്രോതസുകളാണ്. രാസവളങ്ങൾ, പ്രത്യേകിച്ച് നൈട്രജൻ രാസവളങ്ങൾ നൈട്രസ് ഓക്സൈഡ് പുറന്തള്ളലിന് കാരണമാകുന്നു. കാർഷികാവശിഷ്ടങ്ങളുടെ കത്തിക്കൽ, വളങ്ങളുടെ മോശപ്പെട്ട പരിപാലനം, ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള യന്ത്രങ്ങളുടെ പ്രവർത്തനം തുടങ്ങിയവയും കൃഷിയിൽനിന്നു ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളാൻ കാരണമാകുന്നു.
കാർബൺ ക്രെഡിറ്റുകൾ ലക്ഷ്യമാക്കി, അതിന് ഇണങ്ങുന്ന കൃഷിരീതികൾ സംയോജിപ്പിച്ചുകൊണ്ട് നടത്തുന്ന കൃഷിയെ കാർബൺ ഫാമിംഗ് എന്ന് വിളിക്കാം. ഇതിന് നിരവധി പരിസ്ഥിതി സൗഹൃദ കൃഷിരീതികൾ പിന്തുടരണം. കാർബൺ ക്രെഡിറ്റ് ലഭിക്കുന്ന കാർഷിക പദ്ധതികളെ പൊതുവെ രണ്ടായി തരംതിരിക്കാം. അന്തരീക്ഷത്തിലെ കാർബൺ വേർതിരിച്ച് മണ്ണിൽ സംഭരിക്കുന്ന പദ്ധതികളാണ് ആദ്യത്തെ വിഭാഗം.
ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന പദ്ധതികളാണ് രണ്ടാമത്തെ വിഭാഗത്തിൽപെടുന്നത്. രാസവളങ്ങൾ കുറയ്ക്കുകയോ സൂക്ഷ്മാണുക്കൾ ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങളിലൂടെ രാസവളങ്ങൾ ഒഴിവാക്കുകയോ ചെയ്യുന്നതാണ് ഒരു കൃഷി രീതി. നിലം ഉഴുന്നത് പരമാവധി ഒഴിവാക്കണം. വിള അവശിഷ്ടങ്ങൾ കത്തിക്കാതെ ശാസ്ത്രീയമായി സംസ്കരിക്കണം. തരിശിടരുത്. ആവരണ വിളകൾ കൃഷി ചെയ്യണം.
നെൽകൃഷിയിൽ നിന്നുള്ള മിഥെയ്ൻ ബഹിർഗമനം കുറയ്ക്കാൻ നേരിട്ട് വിതയ്ക്കുകയും ഒന്നിടവിട്ട് നനയ്ക്കുകയും ഉണക്കുകയും ചെയ്യുന്നതുപോലുള്ള സാങ്കേതിക വിദ്യകൾ സ്വീകരിക്കണം. കന്നുകാലി വളർത്തലിൽനിന്നു മിഥെയ്ൻ ബഹിർഗമനം കുറയ്ക്കണം. കാർഷിക വനവത്കരണം ഉൾപ്പെടെ വൃക്ഷാവരണം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. കൃഷി യന്ത്രങ്ങളുടെ പ്രവർത്തനത്തിന് ഫോസിൽ ഇന്ധനങ്ങൾ ഒഴിവാക്കണം. ഇത്തരം കൃഷിരീതികൾ ഏറ്റെടുത്തു നടപ്പാക്കുമ്പോൾ കർഷകന് കാർബൺ ക്രെഡിറ്റുകൾ സമ്പാദിക്കാം.
സന്നദ്ധ കാർബൺ വിപണി
രണ്ട് തരം കാർബൺ വിപണികൾ നിലവിലുണ്ട്. സർക്കാരുകളും രാജ്യാന്തര ഏജൻസികളും നിയന്ത്രിക്കുന്ന നിയന്ത്രിത കാർബൺ വിപണിയും (സിസിഎം) കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സന്നദ്ധ കാർബൺ വിപണിയും (വിസിഎം). ആദ്യ വിപണിയിലെ പങ്കാളിത്തം നിർബന്ധിതമാണ്. സ്വന്തം ഇഷ്ടപ്രകാരം ചേരാവുന്ന സന്നദ്ധ കാർബൺ വിപണിയാണ് കർഷകർക്ക് പങ്കെടുക്കാവുന്ന കാർബൺ വിപണി. കർഷകർ നേരിട്ടല്ല കാർബൺ ക്രെഡിറ്റ് വില്പന നടത്തുന്നത്.
കർഷകർക്ക് പുറമെ, പദ്ധതി നടപ്പാക്കുന്ന പ്രോജക്ട് ഡെവലപ്പർമാരായ സ്വകാര്യ ഏജൻസി അല്ലെങ്കിൽ സന്നദ്ധ സംഘടന, പദ്ധതി സ്വതന്ത്രമായി വിലയിരുത്തി സർട്ടിഫൈ ചെയ്യുന്ന മൂന്നാം ഏജൻസി എന്നിവരുടെയും പങ്കാളിത്തം ഇതിലുണ്ടാകും. പദ്ധതികൾ മൂന്നാമത്തെ ഏജൻസിയുടെ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണം. വെറ, ഗോൾഡ് സ്റ്റാൻഡാർഡ് തുടങ്ങിയവയാണ് ഈ മേഖലയിലെ പ്രധാന രജിസ്ട്രേഷൻ പ്ലാറ്റ്ഫോമുകൾ. വെറയിൽ മാത്രം ഇന്ത്യയിൽനിന്ന് 140ലേറെ കാർഷിക കാർബൺ ക്രെഡിറ്റ് പദ്ധതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കാർബൺ ക്രെഡിറ്റുകൾ
അന്തരീക്ഷത്തിൽനിന്നു നീക്കം ചെയ്യുന്നതോ വേർതിരിച്ച് ഇല്ലാതാക്കുന്നതോ ബഹിർഗമനം ഒഴിവാക്കുന്നതോ ആയ ഒരു മെട്രിക് ടൺ കാർബൺ ഡയോക്സൈഡിനോ തത്തുല്യമായ ഹരിതഗൃഹ വാതകത്തിനോ നൽകുന്നതാണ് ഒരു കാർബൺ ക്രെഡിറ്റ്.
ഇത്തരം ക്രെഡിറ്റുകൾ കാർബൺ വിപണിയിൽ വിറ്റ് കാശാക്കാം. പ്രകൃതി സൗഹൃദ കൃഷിരീതികളിലൂടെ ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കുകയോ വേർതിരിച്ചെടുത്ത് സംഭരിക്കുകയോ ചെയ്യുന്ന കർഷകർക്കും കാർബൺ ക്രെഡിറ്റ് വിറ്റ് പണം നേടാം. അന്താരാഷ്ട്ര വിപണികളിൽ ഒരു കാർബൺ ക്രെഡിറ്റിന് 700 മുതൽ 1500 രൂപ വരെയാണ് വില. വിശ്വസനീയതയുള്ള പ്രീമിയം കാർബൺ ക്രെഡിറ്റിന് വില ഇതിലും കൂടും. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി സൗഹൃദ കൃഷിരീതികൾ പിന്തുടരുന്ന ഒരു കർഷകന് ഒരു ഹെക്ടറിൽ നിന്ന് രണ്ടു മുതൽ ആറ് വരെ കാർബൺ ക്രെഡിറ്റുകൾ സൃഷ്ടിക്കാം. ചില അനുകൂല സാഹചര്യങ്ങളിൽ ഇത് 10 വരെയാകാം.
കാർബൺ വിപണി
ഹരിതഗൃഹ വാതക ബഹിർഗമനത്തിന്റെ തീവ്രത കുറച്ചുകൊണ്ടുവന്ന് നെറ്റ് സീറോയിൽ എത്തിക്കേണ്ടത് കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും മനുഷ്യരാശിയുടെ നിലനിൽപ്പിനും അനിവാര്യമാണ്. 1997ലെ ക്യോട്ടോ പ്രോട്ടോക്കോൾ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായി മൂന്നു തരം കാർബൺ വിപണി സംവിധാനങ്ങൾക്ക് വ്യവസ്ഥ ചെയ്തിരുന്നു.
ഹരിതഗൃഹ വാതകം പുറംതള്ളുന്നതിൽ മുൻനിരയിലുള്ള വികസിത രാജ്യങ്ങൾക്കും കമ്പനികൾക്കും കാർബൺ ബഹിർഗമനം കുറയ്ക്കുന്ന മറ്റ് രാജ്യങ്ങളിൽനിന്നു ന്യൂനീകരണ ക്രെഡിറ്റുകൾ വാങ്ങാൻ അനുമതി നൽകുന്ന ശുദ്ധ വികസന തന്ത്രമായിരുന്നു അതിലൊന്ന്. ക്യോട്ടോ പ്രോട്ടോക്കോളോടെയാണ് രാജ്യാന്തര കാർബൺ വിപണി നിലവിൽവന്നത്.
2015ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയുടെ ആർട്ടിക്കിൾ 6 പ്രകാരം കാർബൺ ക്രെഡിറ്റുകളുടെ വിപണനത്തിലൂടെ ഓരോ രാജ്യത്തിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും അവരുടെ ദേശീയമായി നിശ്ചയിക്കപ്പെട്ട സംഭാവനകളുടെ (എൻഡിസി) ലക്ഷ്യം നേടുന്നതിനും പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യാം. ഏതെങ്കിലും ഒരു രാജ്യത്ത് നടക്കുന്ന മലിനീകരണത്തിന് മറ്റൊരു രാജ്യത്ത് നടക്കുന്ന ലഘൂകരണ പ്രക്രിയയിലൂടെ പരിഹാരം കണ്ടെത്തുന്ന മാർക്കറ്റിംഗ് തന്ത്രമാണ് കാർബൺ വിപണനം.
കാലാവസ്ഥാ വ്യതിയാനം ആഗോള പ്രതിഭാസമായതിനാൽ ലോകത്ത് എവിടെ നടക്കുന്ന കാർബൺ ബഹിർഗമനത്തിനും പകരമായി മലിനീകരണം നടത്തുന്ന കമ്പനികൾക്ക് മറ്റൊരിടത്തുനിന്ന് കാർബൺ ക്രെഡിറ്റുകൾ വാങ്ങാം. തങ്ങളുടെ മൊത്തം കാർബൺ ബഹിർഗമന കണക്കിൽനിന്നു തട്ടിക്കിഴിക്കാം. കാർബൺ ക്രെഡിറ്റുകൾ ഉത്പാദിപ്പിക്കുന്ന കർഷകർക്കും മറ്റുള്ളവർക്കും മതിയായ പ്രതിഫലം നൽകി ഈ ക്രെഡിറ്റുകൾ വിപണിയിൽനിന്നു വാങ്ങാം. അങ്ങനെ കടലാസിൽ കാർബൺ ബഹിർഗമനം നെറ്റ് സീറോയായി കാണിച്ച് വ്യവസായം തുടരാം.
(തുടരും)
Leader Page
കേരളത്തിൽ ആവർത്തിച്ചുണ്ടാകുന്ന മണ്ണിടിച്ചിൽ ഗൗരവമായി പഠിക്കേണ്ട വിഷയമാണ്. അതനുസരിച്ച് ഭൂവിനിയോഗത്തിൽ ശാസ്ത്രീയമായ മാറ്റങ്ങളുമുണ്ടാകണം. ഇതിനായി വ്യക്തമായ അറിവും പഠനവും അനിവാര്യമാണ്.
കേരളത്തിന്റെ 48 ശതമാനം മലനാട് ആണ്. ഇവയിൽ കുന്നുകൾ മുതൽ കുത്തനെ ചെരിവുള്ള മേഖലകൾ വരെയുണ്ട്.
മലനിരകളും കാടുകളുമാണ് പ്രധാന ആവാസ വ്യവസ്ഥ. 42 ശതമാനം ഇടനാടാണ്. 10 ശതമാനം തീരമേഖലയും. കടലിന്റെയും കായലുകളുടെയും സാമീപ്യമുള്ളതിനാൽ തീരപ്രദേശവും അത്ര സുരക്ഷിതമല്ല. ചുരുക്കത്തിൽ ഇടനാടൻ മേഖലയുടെ ബഫർ സോൺ ഉൾപ്പെടെ 60 ശതമാനം പ്രദേശം മാത്രമേ താരതമ്യേന സുരക്ഷിതമായിട്ടുള്ളൂ. ഇടനാട്ടിൽ ആവട്ടെ തണ്ണീർത്തടങ്ങൾ, വയലുകൾ, ജലസ്രോതസുകൾ, കുന്നുകൾ എന്നിവയ്ക്കും സ്ഥലം ആവശ്യമാണ്. മറ്റിടങ്ങളിലെപോലെ വാസസ്ഥലം, കൃഷിയിടങ്ങൾ എന്ന വേർതിരിവില്ലാതെ ചിതറിക്കിടക്കുന്ന ആവാസരീതിയാണ് നമുക്കുള്ളത്.
കിഴക്കുനിന്ന് പടിഞ്ഞാറേക്ക് ചെരിഞ്ഞാണ് കൂടുതൽ ഭൂമിയും കിടക്കുന്നത്. നദികൾ ഉൾപ്പെടെയുള്ളവയുടെ നീരൊഴുക്കിന്റെ ദിശയും ഇതേ രീതിയിൽ തന്നെയാണ്. പക്ഷേ നമ്മുടെ വികസന ഇടപെടലുകൾ കൂടുതലും നടന്നത് തെക്കുവടക്ക് ദിശയിലാണ്.
വർഷത്തിൽ 120 ദിവസം മാത്രമേ നല്ല മഴ ലഭിക്കൂ. പെയ്യുന്ന ദിവസങ്ങളിലാവട്ടെ ഏതാനും മണിക്കൂറുകളിലാണ് ഇത്രയധികം മഴ ചെരിഞ്ഞ ഭൂമിയിൽ വീഴുന്നത്. 40 മണിക്കൂർ കൊണ്ട് 3,000 മില്ലിമീറ്റർ വാർഷിക മഴ എന്നാണ് കണക്ക്. മഴത്തുള്ളിയുടെ കനവും വലിപ്പവും ശക്തിയും വളരെ കൂടുതലാണ്. പെയ്തൊഴിയുന്ന മഴയുടെ നല്ലൊരു ഭാഗവും ഉപരിതല നീരൊഴുക്കായി 72 മണിക്കൂറിനുള്ളിൽ കടലിലേക്കു പോകുന്നു. മണ്ണിന്റെ കനം കുറവായതിനാൽ ഒരേസമയം ധാരാളം മഴവെള്ളം കരുതിവയ്ക്കാനുള്ള സ്ഥലവും കുറവാണ്. അതുകൊണ്ടുതന്നെ മഴക്കാലത്ത് വെള്ളപ്പൊക്കം, പ്രളയം. മഴ മാറിയാൽ വരൾച്ച, ജലക്ഷാമം എന്ന രീതിയിലാണ് കാര്യങ്ങൾ.
ഒരിഞ്ച് കനത്തിൽ സ്വാഭാവികമായി മണ്ണ് ഉണ്ടാകാൻ ആയിരം വർഷം വേണം. അതു നഷ്ടമാകാൻ കേവലം നാലു വർഷം മതി. കേരളത്തിൽ ഒരു ഹെക്ടറിൽനിന്ന് ശരാശരി ഒരു വർഷം 32 ടൺ വരെ മേൽമണ്ണ് ഒഴുകി നഷ്ടമാകുന്നുണ്ട്. ഭൂമിയിൽനിന്ന് കുറെ മണ്ണ് ഏതു സാഹചര്യത്തിലും നഷ്ടമാകാം. ചുഴലിക്കാറ്റുകൾ ഉൾപ്പെടെ തീരത്തെ കൂടുതൽ അശാന്തമാക്കുന്നു.
ഓരോ പ്രദേശവും ഓരോ കാർഷിക ആവാസവ്യവസ്ഥയിലാണ് കിടക്കുന്നത്. അവയെല്ലാം തനതായ സവിശേഷതകളുള്ളവയാണ്. ഒരു ഹെക്ടർ വന ആവാസവ്യവസ്ഥ 30,000 ഘന കിലോലിറ്ററും 10 സെന്റ് വയൽ 1,60,000 ലിറ്ററും മഴവെള്ളം ഉൾക്കൊള്ളും. നീർവാർച്ച, കിനിഞ്ഞിറങ്ങൽ, നീരൊഴുക്കു വിന്യാസം എന്നിവയെല്ലാം തനതും വ്യത്യാസമുള്ളവയുമാണ്. ഓരോയിടത്തും കാർഷിക, ഭൂവിനിയോഗ രീതികൾക്കും വ്യത്യാസം കാണാവുന്നതാണ്.
സമഗ്രവും ശാസ്ത്രീയവുമായ ഭൂ പരിപാലനത്തിന് ഈ സവിശേഷതകൾ വേർതിരിച്ചറിയേണ്ടതുണ്ട്. ഭൂപ്രകൃതി, ചെരിവ്, മൺതരങ്ങൾ, പാറകളുടെ ഘടന, ജലാഗിരണ ശേഷി, ഭൂവിനിയോഗം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളും മനുഷ്യന്റെ ഇടപെടലുകളും കൂടിയാണ് ഓരോ പ്രദേശത്തിന്റെയും ദീർഘകാല നിലനിൽപ് നിർണയിക്കുന്നത്. ഓരോ പ്രദേശത്തെയും പ്രകൃതി പ്രതിഭാസങ്ങൾക്കും ദുരന്തങ്ങൾക്കും വ്യത്യാസമുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ് എന്നിവ മലനാടിനു ഭീഷണിയാകുന്നു. വരൾച്ച, വെള്ളക്കെട്ട്, വെള്ളപ്പൊക്കം, ഭൂകമ്പം, പ്രളയം എന്നിവ ഇടനാടിനെയും ചുഴലിക്കാറ്റുകൾ ഉൾപ്പെടെയുള്ളവ തീരദേശത്തെയും പ്രശ്നസങ്കീർണമാക്കുന്നു.
സ്വാഭാവികവും മനുഷ്യപ്രേരിതവുമായ കാരണങ്ങളാൽ വിവിധ പ്രകൃതിപ്രതിഭാസങ്ങൾ രൂപപ്പെടുന്നു. അവയെ മനസിലാക്കി പ്രതിരോധിക്കാനും ദുരന്തങ്ങൾ കുറയ്ക്കാനും മാത്രമേ കഴിയുകയുള്ളൂ. മുൻകൂട്ടി അറിഞ്ഞ് ദുരന്തങ്ങൾ ഒഴിവാക്കുക എന്നതാണ് മുന്നിലുള്ള വഴി. പിന്നെ പ്രകൃതിയുടെ പ്രതിഭാസങ്ങൾ വർധിപ്പിക്കുന്ന മനുഷ്യ ഇടപെടലുകളുണ്ടാകുന്ന ജീവിതശൈലി ഒഴിവാക്കുന്നതും പ്രധാനമാണ്.
സംസ്ഥാനതല കാഴ്ചപ്പാടുകൾക്കും കണക്കുകൾക്കുമപ്പുറം ഓരോ പ്രദേശത്തെയും ഭൗമ സവിശേഷതകൾ, സാധ്യതകൾ, പരിമിതികൾ, പ്രശ്നങ്ങൾ, നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ, ഏർപ്പെടേണ്ട മുൻകരുതലുകൾ എന്നിവയും തനതും വ്യത്യസ്തവുമാണ്. ഇവ സംബന്ധിച്ച് വിപുലവും വിശാലവുമായ വിദ്യാഭ്യാസം ആവശ്യമാണ്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വിഭവ ഭൂപടങ്ങൾ തയാറാക്കിയിട്ടുണ്ട്. ഓരോ സർവേ നമ്പറിലെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടങ്ങളും റിപ്പോർട്ടുകളും ആണിവ.
ബ്ലോക്ക്തല നീർത്തട ഭൂപടങ്ങൾ, പ്ലാനുകൾ, റിപ്പോർട്ടുകൾ എന്നിവയും ലഭ്യമാണ്. ഇവയുടെ സഹായത്താൽ ഭൂസാക്ഷരതാ പരിപാടി നടത്താവുന്നതാണ്. പരിണാമഘടനയിലെ നിലവിലെ അവസാന ജീവിയായ മനുഷ്യരും പ്രകൃതിയുടെ ഭാഗമാണെന്ന് തിരിച്ചറിയുന്ന ഒരു ഭൂസാക്ഷരത നമുക്ക് ആവശ്യമാണ്. അവയിൽ ജലം, പരിസ്ഥിതി, മണ്ണ്, ജൈവസമ്പത്ത്, നീർത്തടങ്ങൾ, തണ്ണീർത്തടങ്ങൾ, കൃഷി, ഊർജം, ആരോഗ്യം, ദുരന്ത പരിപാലനം, മറ്റ് പ്രകൃതി ഘടകങ്ങൾ എന്നീ മേഖലകളിലും സാക്ഷരത ആവശ്യമാണ്. ഇവയെല്ലാം ചേർത്തുള്ള വിഭവ സാക്ഷരതയുടെ മുൻ ഉപാധിയാണ് ഭൂസാക്ഷരത.
Leader Page
പ്രിയദർശിനി സർവീസുകളിലൂടെ കെഎസ്ആർടിസി ഏറെപ്പേർക്കു പ്രിയപ്പെട്ടതായെന്നതു വസ്തുതയാണ്. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്ന വനിതകളുടെ എണ്ണത്തിൽ വലിയ കുതിപ്പാണ് കേരളമെമ്പാടും ഉണ്ടായത്. ഈ കുതിപ്പ് കെഎസ്ആർടിസിയുടെ ലാഭത്തിന്റെ കണക്കായി മാറുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും, പ്രിയദർശിനിയെ വനിതകളായ ബസ് യാത്രികരെല്ലാം ഹൃദയത്തിലേറ്റിക്കഴിഞ്ഞു.
പ്രിയദർശിനി തൂക്കിയ പ്രിയം
പ്രിയദർശിനി വന്നപ്പോൾ വലിയൊരു വിഭാഗം വനിതാ യാത്രക്കാർക്കു പ്രിയം കുറഞ്ഞൊരു വിഭാഗമുണ്ട്. അതു സംസ്ഥാനത്തെ സ്വകാര്യബസുകളാണ്.
വരൂ, സീറോ ടിക്കറ്റിൽ യാത്ര ചെയ്യാം... സുസ്വാഗതവുമായി കെഎസ്ആർടിസി പ്രിയദർശിനി കൈനീട്ടി വിളിക്കുമ്പോൾ, എന്തിനു സ്വകാര്യ ബസുകളിൽ പണം കൊടുത്തു യാത്ര ചെയ്യണമെന്നു സ്ത്രീകളുടെ സ്വാഭാവിക ചോദ്യം.
ഈ ചോദ്യം കേരളത്തിലെ ലക്ഷത്തിലധികം ആളുകളുടെ വരുമാനമാർഗമായ സ്വകാര്യബസ് വ്യവസായത്തെയാണു പ്രതിസന്ധിയിലേക്കു തള്ളിവിട്ടതെന്നു ബസുടമകൾ. പ്രവർത്തനച്ചെലവ് കൂടിയതിന്റെ ഭാരം താങ്ങാനാവുന്നില്ലെന്ന പരാതി നിലനിൽക്കുമ്പോഴാണു തങ്ങളെ വീണ്ടും വരുമാന നഷ്ടത്തിലേക്കു തള്ളിവിട്ടു സർവീസ് നടത്താനാവാത്ത സാഹചര്യത്തിലെത്തിച്ചതെന്നാണു സ്വകാര്യ ബസുടമകളുടെ വാദം.
ഇതു ബസല്ല, ജീവിതമാണ്!
സംസ്ഥാനത്ത് 14 ജില്ലകളിലായി ആകെ 11,950 സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നാണ് സംസ്ഥാന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ കണക്ക്. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ആറു ജില്ലകളിലാണ് സ്വകാര്യ ബസ് സർവീസുകൾ അധികമുള്ളത്.
ബസുടമകളുടെ എണ്ണം എണ്ണായിരത്തിലധികം. ഡ്രൈവർമാർ, കണ്ടക്ടർമാർ, ക്ലീനർമാർ, സഹായികൾ എന്നീ വിഭാഗങ്ങളിൽ അറുപതിനായിരത്തോളം ആളുകൾ സ്വകാര്യ ബസുകളിലൂടെ വരുമാനം കണ്ടെത്തുന്നു. ഇവയ്ക്കു പുറമേ, ടെക്നീഷന്മാർ, ബസ് സ്റ്റാൻഡുകളിൽ ജോലി ചെയ്യുന്നവർ, വർക്ക് ഷോപ്പ് ജോലിക്കാർ തുടങ്ങി സ്വകാര്യബസ് മേഖലയെ ആശ്രയിച്ചു ജീവിതമാർഗം തേടുന്നവർ മുപ്പതിനായിരത്തോളം പേരുണ്ടാകും. അങ്ങനെ ലക്ഷത്തോളം പേരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതമാണു സ്വകാര്യ ബസ് മേഖലയിൽനിന്നു പ്രകാശം തേടുന്നത്.
അതെ.., തങ്ങൾ നടത്തുന്നതു കേവലം ബസ് സർവീസല്ല, ജീവിതം കൂടിയാണെന്നു ബസുടമകളും ജീവനക്കാരും...!
നഷ്ടം വരുന്ന വഴി
പ്രിയദർശിനി സൗജന്യ യാത്രാസൗകര്യം വന്നതിനു പിന്നാലെ, സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വനിതാ യാത്രക്കാരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു. ഇതു ബസുകളുടെ കളക്ഷൻ തുകയിൽ ശരാശരി 1000 - 4000 രൂപ കുറവുണ്ടാക്കിയിട്ടുണ്ടെന്നാണു ബസുടമകളുടെ വാദം.
കളക്ഷനിൽ 60 ശതമാനം ഡീസലിനായി മാറ്റിവയ്ക്കണം. പ്രതിദിനം 160 മുതൽ 350 കിലോമീറ്റർ വരെയാണു സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ശരാശരി ദൂരം.
20-25 ശതമാനം തുക ജീവനക്കാർക്കു ശമ്പളമിനത്തിൽ നൽകേണ്ടതുണ്ട്. തെക്കൻ ജില്ലകളിൽ ശരാശരി രണ്ടും മലബാർ ജില്ലകളിൽ മൂന്നും വീതം ജീവനക്കാർ ബസിലുണ്ട്. ചിലയിടങ്ങളിൽ ഉടമകൾ തന്നെ ഡ്രൈവറോ കണ്ടക്ടറോ ആയി പണിയെടുക്കുന്നുണ്ട്. ഓണം പോലുള്ള ആഘോഷാവസരങ്ങളിൽ ജീവനക്കാർക്കു ബോണസും നൽകണം.
12 ശതമാനത്തോളം തുക നികുതി, ടയർ തേയ്മാനം, ഓയിൽ മാറ്റം, ഫിറ്റ്നസ്, മെയിന്റനൻസ് എന്നിവയ്ക്കായി മാറ്റിവയ്ക്കണം. ഇതെല്ലാം കഴിഞ്ഞു തുച്ഛമായ തുകയാണ് തങ്ങളിലേക്ക് എത്തുന്നതെന്നു ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
പ്രിയദർശിനി സൗജന്യയാത്രയിലൂടെ സ്വകാര്യ ബസുകളുടെ വരുമാനം കുറഞ്ഞെന്നും ലാഭം ഇല്ലാതായെന്നും മാത്രമല്ല, പല റൂട്ടുകളിലും ജീവനക്കാർക്ക് ഉടമകൾ പോക്കറ്റിൽനിന്ന് ശമ്പളം കൊടുക്കേണ്ട ഗതികേടിലാണെന്നും സംസ്ഥാന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഹംസ ഏരക്കുന്നേൽ പറഞ്ഞു.
പ്രിയദർശിനി പദ്ധതി തുടങ്ങിയശേഷം ആദ്യത്തെ 15 ദിവസം സ്വകാര്യ ബസുകളുടെ കളക്ഷനിൽ ഏകദേശം 30 കോടി രൂപയുടെ കുറവുണ്ടായെന്നാണ് ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ കണക്ക്.
പ്രിയദർശിനിയായത് 3,125 ബസുകൾ
സംസ്ഥാനത്ത് 3,125 കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കു സൗജന്യയാത്ര നൽകുന്ന സീറോ ടിക്കറ്റ് സേവനം ലഭ്യമാണ്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ എന്നീ വിഭാഗങ്ങളിലുള്ള ബസുകളിലാണ് പ്രിയദർശിനി സൗജന്യയാത്ര നിലവിൽ അനുവദിച്ചിട്ടുള്ളത്. 100 ദിവസത്തിനു ശേഷം പദ്ധതി വ്യാപിപ്പിക്കുമെന്നാണ് ആദ്യഘട്ടത്തിൽ സർക്കാർ നൽകിയ സൂചന.
ജി ഫോം ആശ്രയം!
നഷ്ടത്തിലായ ബസുകളുടെ സർവീസുകൾ സ്വമേധയാ നിർത്തിവയ്ക്കാൻ ഗതാഗത വകുപ്പുതന്നെ സ്വകാര്യ ബസുടമകൾക്കു നൽകുന്ന അവസരമാണ് ജി ഫോം സമർപ്പിക്കൽ. ഇതു നല്കിയാല് ബസുകള്‍ മൂന്ന് മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ സർവീസില്ലാതെ ഷെഡിലിടാം.
ഇതിനിടയിൽ ജി ഫോം പിൻവലിച്ചു ബസുകൾ നിരത്തിലിറക്കാനും അവസരമുണ്ട്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്കു സൗജന്യയാത്ര ആരംഭിച്ചതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശരാശരി 15- 30 ബസുകൾ ജി ഫോം നൽകി സർവീസ് നിർത്തിയിട്ടുണ്ടെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ ബസുകളുടെ പ്രതിദിന കളക്ഷനിൽനിന്നുള്ള ചെലവ്-ശതമാനത്തിൽ
പ്രതിദിന കളക്ഷൻ
ഇന്ധനം
ശമ്പളം
നികുതി, മെയിന്റനൻസ്, അനുബന്ധ ചെലവുകൾ
10,000-16,000 (റൂട്ട് അനുസരിച്ച്)
60 ശതമാനം
20-25 ശതമാനം
12 ശതമാനം
Leader Page
മൊട്ടുസൂചി ഇടപാടില്‍ പോലും കമ്മീഷനടിക്കുന്നുവെന്നു പേരുദോഷമുള്ള കെഎസ്ആര്‍ടിസി, ‘പ്രിയദര്‍ശിനി’ സൗജന്യ യാത്രാ പദ്ധതികൊണ്ട് രക്ഷപ്പെടുമോ? കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ സ്ത്രീകളെ കുത്തിനിറച്ച് ഓടുന്നതു കാണുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. കെഎസ്ആര്‍ടിസി ബസുകളില്‍ കയറാന്‍ സ്ത്രീകളുടെ കൂട്ടയിടിയാണ്.
സൗജന്യയാത്ര എന്ന ഒറ്റക്കാരണത്താല്‍ സ്ത്രീകളുടെ കൂടെയുള്ള ആണ്‍കുട്ടികളും പുരുഷന്മാരും പ്രിയദര്‍ശിനി ബസുകളില്‍ തിങ്ങിഞെരുങ്ങി യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. സ്ത്രീകളുടെ തള്ളിക്കയറ്റം കെഎസ്ആര്‍ടിസിയുടെ ഖജനാവ് നിറയ്ക്കുമോ? സൗജന്യയാത്രയ്ക്ക് പ്രതിമാസം സര്‍ക്കാര്‍ കോടികള്‍ കൊടുത്താല്‍പോലും കെഎസ്ആര്‍ടിസിക്ക് അത് അത്ര ആശ്വാസമാവില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അത്രമാത്രം ഭാരിച്ച ചെലവുകളുമായാണ് കെഎസ്ആര്‍ടിസി കിതച്ചു നീങ്ങുന്നത്. സൗജന്യയാത്ര സ്ത്രീകള്‍ക്ക് ആശ്വാസമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടു നീങ്ങുന്ന സംസ്ഥാന സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും കനത്ത ബാധ്യത ഒഴിവാക്കാന്‍ ടിക്കറ്റ് വരുമാനത്തോടൊപ്പം ഇതര വരുമാനസമ്പാദന മാര്‍ഗങ്ങളും സ്വീകരിക്കേണ്ടിയിരിക്കുന്നു.
ഏറ്റവും ഒടുവില്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2,065.57 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് സാമ്പത്തികസഹായമായി നല്‍കിയെന്നാണ്. 2021-22 വര്‍ഷത്തില്‍ 2,037.51 കോടി രൂപയും നല്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തുക നല്‍കേണ്ടിവന്നത് 2023-24ലാണ്. പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നത് സര്‍ക്കാരിനു നേട്ടമാണ്. അതിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതിനൊപ്പം പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ നടപടി സ്വീകരിക്കേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തത് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത ഇരട്ടിപ്പിക്കുകയാണ്.
പരസ്യമാകണം ബസുകള്‍
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയത് 3,87,66,151 രൂപ. 2021 മുതല്‍ കെഎസ്ആര്‍ടിസി നേരിട്ട് ബസുകളില്‍ പരസ്യം ചെയ്തു തുടങ്ങി. അതിലൂടെ വലിയൊരു തുക വരുമാനമായി ലഭിക്കുന്നു. 2021ല്‍ 1.31 കോടിയായിരുന്നു പരസ്യവരുമാനം. 2022ല്‍ ഇത് 8.53 കോടിയായും 2024ല്‍ 8.77 കോടിയായും ഉയര്‍ന്നു. 2025ല്‍ 7.51 കോടി രൂപയാണ് പരസ്യ ഇനത്തില്‍ നേരിട്ട് സമാഹരിച്ചത്.
ഈ വര്‍ഷം ഏപ്രിലില്‍ ടിക്കറ്റ് വരുമാനമായി കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് 227.63 കോടി രൂപയാണ്. 2025-26 സാമ്പത്തികവര്‍ഷം ടിക്കറ്റിതര വരുമാനമാര്‍ഗമായി 330.96 കോടി രൂപയും ലഭിച്ചു. ഈ വിധത്തിലുളള വരുമാനത്തിനൊപ്പം പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി പ്രകാരമുള്ള കോടികള്‍ ലഭിച്ചാലും നിലവിലുള്ള ചെലവുകള്‍ കണക്കാക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് അത് കാര്യമായി ആശ്വാസമേകില്ല. 2021 മുതലാണ് കെഎസ്ആര്‍ടിസി നേരിട്ട് ബസുകളില്‍ പരസ്യം ചെയ്തു തുടങ്ങിയത്. അന്നുമുതലുള്ള വരുമാനം ചുവടെ:
2021: 1,31,21,564 രൂപ
2022: 8,53,70,943
2023: 6,23,38,381
2024: 8,77,57,878
2025: 7,51,57,987
10 വര്‍ഷം, സര്‍ക്കാര്‍ കത്തിച്ചത് 13,522.95 കോടി
2016-17 സാമ്പത്തികവര്‍ഷം മുതല്‍ 2025-26 വരെയുള്ള കഴിഞ്ഞ 10 വര്‍ഷത്തിനിടെ വായ്പകള്‍ എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയത് 13,522.95 കോടി രൂപയാണ്. സാമ്പത്തികവര്‍ഷം, ലഭിച്ച തുക (കോടി രൂപയില്‍) എന്നിവ യഥാക്രമം ചുവടെ:
2016-17: 305.00
2017-18: 835.00
2018-19: 1,056.35
2019-20: 987.37
2020-21: 1,739.86
2021-22: 2,037.51
2022-23: 1,434.81
2023-24: 2,065.57
2024-25: 1,602.41
2025-26: 1,459.07
Leader Page
മലയാള പത്രപ്രവര്‍ത്തനത്തിന്റെ പൈതൃകത്തിനു തുടക്കമിട്ട ദീപിക ഒന്നര നൂറ്റാണ്ടായി സമൂഹത്തിന്റെ മനഃസാക്ഷിയായും സത്യത്തിനു കാവലായും പ്രവര്‍ത്തിച്ചുവരുന്നു. തെറ്റായ വിവരങ്ങള്‍ അതിവേഗം പ്രചരിക്കുന്ന ഡിജിറ്റല്‍ കാലഘട്ടത്തില്‍, വിശ്വസനീയമായ മാധ്യമങ്ങളുടെ പ്രാധാന്യം മുമ്പത്തേക്കാള്‍ കൂടുതലാണ്.
140 വര്‍ഷങ്ങളായി ധാര്‍മികവും ഉത്തരവാദിത്വപരവുമായ പത്രപ്രവര്‍ത്തനമാണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയെന്ന് ദീപിക തെളിയിച്ചിരിക്കുന്നു.
ഈ മഹത്തായ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന നേതൃത്വത്തിനും മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. സമൂഹത്തിന്റെ ശക്തമായ ശബ്ദമായി വരും ദശകങ്ങളിലും ദീപിക കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കട്ടെയെന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.
-ഒളിംപ്യന്‍ മഞ്ജിമ കുര്യാക്കോസ്
Leader Page
ഇന്ത്യയുടെ ഏറ്റവും നേരിട്ടുള്ള ജനാധിപത്യ വേദിയാകേണ്ട ഒന്നാണ് ഗ്രാമസഭ. പക്ഷേ, പല ഗ്രാമങ്ങളിലും അത് സജീവമായി പ്രവർത്തിക്കുന്നില്ല. ഭരണഘടനാപരമായ ഒരു വാഗ്ദാനമായി മാത്രം അവശേഷിക്കുന്നു.
കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിനുവേണ്ടി ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തീരാജ്’ തയാറാക്കിയ, ‘സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗ്രാമസഭകളിലെ കുറഞ്ഞ പങ്കാളിത്തത്തെക്കുറിച്ചുള്ള ദേശീയ പഠന റിപ്പോർട്ട്’ ഏറെ സമയബന്ധിതമായ ഒന്നാണ്. ആളുകൾ എന്തുകൊണ്ടാണ് യോഗങ്ങളിൽ പങ്കെടുക്കാത്തത് എന്നു മാത്രമല്ല ഈ റിപ്പോർട്ട് ചോദിക്കുന്നത്; ഗ്രാമീണ ജനാധിപത്യത്തിന്റെ അടിത്തറയായ ഈ സ്ഥാപനത്തിന് ജനവിശ്വാസം നേടിയെടുക്കാൻ കഴിയാതെപോകുന്നത് എന്തുകൊണ്ടാണ് എന്നുകൂടിയാണ്.
26 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 213 ജില്ലകളിലായി നാനൂറോളം ഗ്രാമപഞ്ചായത്തുകളിലെ 7,800ലധികം ആളുകളിൽനിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് നിതി ആയോഗ് അംഗമായ ആർ. ബാലസുബ്രഹ്മണ്യം ന്യൂഡൽഹിയിൽവച്ച് പ്രകാശനം ചെയ്ത ഈ റിപ്പോർട്ട്.
ആദിവാസി മേഖലകളിലെ പഞ്ചായത്തുകളും സ്ത്രീസൗഹൃദ പഞ്ചായത്തുകളും ഇതിൽ ഉൾപ്പെടുന്നു. കേവലം ഹാജർ നിലയ്ക്ക് അപ്പുറം പോയി അവബോധം, ആശയവിനിമയം, പങ്കാളിത്തം, ഭരണം, അടിസ്ഥാന സൗകര്യങ്ങൾ, പങ്കാളിത്തത്തിനുള്ള തടസങ്ങൾ, ജനങ്ങളുടെ നിർദേശങ്ങൾ, മികച്ച മാതൃകകൾ എന്നിവയെല്ലാം പരിശോധിക്കുന്നു എന്നതിലാണ് ഈ പഠനത്തിന്റെ പ്രാധാന്യം.
ഭരണഘടനയുടെ അനുച്ഛേദം 243A (Article 243A) വിഭാവന ചെയ്യുന്നത്, ഗ്രാമപഞ്ചായത്തിലെ രജിസ്റ്റർ ചെയ്ത ഓരോ വോട്ടർക്കും പ്രാദേശിക ഭരണത്തിൽ പങ്കാളികളാകാനുള്ള ഒരു വേദിയാണ് ഗ്രാമസഭ എന്നാണ്. ഗ്രാമപഞ്ചായത്ത് വികസന പദ്ധതികൾ ചർച്ച ചെയ്യുക, ഗുണഭോക്തൃ പട്ടികകൾ അംഗീകരിക്കുക, പരാതികൾ ഉന്നയിക്കുക, പൊതുവിഭവങ്ങൾ വിലയിരുത്തുക, പ്രാദേശിക ആസൂത്രണത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുക, സാമൂഹിക ഓഡിറ്റിംഗ് ശക്തമാക്കുക എന്നിവയെല്ലാമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. തത്വത്തിൽ, പദ്ധതികൾ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ എന്ന നിലയിൽനിന്ന് പ്രാദേശിക വികസനത്തിന്റെ പങ്കാളികളായി പൗരന്മാരെ മാറ്റാൻ ഇതിന് കഴിയും. എന്നാൽ, പ്രായോഗിക തലത്തിൽ ഈ മാറ്റം എല്ലായിടത്തും ഒരുപോലെയല്ല.
Leader Page
എന്റെ അധ്യാപനജീവിതം ആരംഭിക്കുന്നതിനു മുമ്പു തന്നെ ദീപിക വായന ദിനചര്യയുടെ ഭാഗമായിരുന്നു.
അധ്യാപനരംഗത്തെയും സാമൂഹ്യസേവന രംഗത്തെയും മികച്ച പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തകളാക്കി സമൂഹത്തിന്റെ മുമ്പില്‍ എത്തിക്കാന്‍ ദീപികയെ പോലുള്ള ദിനപത്രങ്ങള്‍ തയാറായതിനാലാണ് എനിക്ക് സംസ്ഥാനത്തെ മികച്ച അധ്യാപകരില്‍ ഒരാളാകാന്‍ സാധിച്ചത്.
വളര്‍ന്നുവരുന്ന യുവതലമുറയെ ചേര്‍ത്തുനിര്‍ത്താന്‍ ദീപിക കാണിക്കുന്ന ശുഷ്കാന്തി എടുത്തുപറയേണ്ടതാണ്. സ്കൂളുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്നതിനോടൊപ്പം വേണ്ട നിര്‍ദേശങ്ങള്‍ നല്കി കൂടുതല്‍ മികവുറ്റതാക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നു.
പ്രാദേശിക വാര്‍ത്തകള്‍ കൂടുതല്‍ മികവോടെ ചര്‍ച്ച ചെയ്യാന്‍ ദീപിക എപ്പോഴും ശ്രമിക്കുന്നുണ്ട്. 140-ാം പിറന്നാള്‍ ആഘോഷിക്കുന്ന ദീപികയ്ക്ക് ആശംസകള്‍ നേരുന്നതിനൊപ്പം കൂടുതല്‍ ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയട്ടെ എന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.
- കെ.ടി. ജോഷിമോന് (സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ്)
Leader Page
ദൈവത്തിന്റെയോ ക്ഷേത്രത്തിന്റെയോ പണമോ സ്വത്തോ മോഷ്ടിക്കുന്നതു ഏറ്റവും കഠിന പാപങ്ങളിലൊന്നായാണു ഹിന്ദു വിശ്വാസത്തിലും കണക്കാക്കപ്പെടുന്നത്. എളുപ്പത്തില്‍ ശുദ്ധീകരിക്കാന്‍ കഴിയാത്ത അധര്‍മം. ഭക്തരുടെ വിശ്വാസം, ശുദ്ധമായ ഭക്തി, കഠിനാധ്വാനം, ത്യാഗം എന്നിവയുടെ ഫലമാണ് ദേവധനം എന്നു വിശേഷിപ്പിക്കുന്ന ക്ഷേത്ര വഴിപാടുകള്‍. ദേവനില്നിന്നോ ബ്രാഹ്മണനില്നിന്നോ മോഷ്ടിക്കുന്നതു മഹാപാപമാണെന്നു മനുസ്മൃതിയും പുരാണങ്ങളും പറയുന്നു.
ക്ഷേത്രങ്ങളോ വഴിപാടുകളോ കൊള്ളയടിക്കുന്ന പാപികള്‍ കടുത്ത അന്ധകാരത്തിന്റെ നരകത്തില്‍ പ്രവേശിക്കുമെന്നു ഗരുഡപുരാണം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ബൈബിളും ഖുറാനും അടക്കമുള്ള മതഗ്രന്ഥങ്ങളിലും മോഷണം ഗുരുതരപാപമാണ്. കാണിക്കപ്പണത്തിന്റെ മോഷണം അതിതീവ്ര പാപമാകും. മോഷണത്തിനു മതവ്യത്യാസങ്ങളില്ല. മോഷ്ടിക്കരുതെന്നതു ബൈബിളിലെ പത്തു കല്പനകളില് പ്രധാനമാണ്. ദൈവത്തെയും പണത്തെയും (മാമോനെയും) ഒരുമിച്ചു സേവിക്കാന്‍ കഴിയില്ലെന്ന് മത്തായിയുടെ സുവിശേഷം ആറാം അധ്യായത്തിലെ 24-ാം വാക്യം ഓര്‍മിപ്പിക്കുന്നു.
സ്റ്റീലിംഗ് ഫ്രം ഗോഡ്
"സ്റ്റീലിംഗ് ഫ്രം ഗോഡ്' എന്ന പേരില്‍ നിരീശ്വരവാദിയായ അമേരിക്കന്‍ എഴുത്തുകാരന് ഫ്രാങ്ക് ട്യൂറക് ഒരു പുസ്തകം തന്നെയെഴുതി. അക്ഷരാര്‍ഥത്തിലും ദൈവശാസ്ത്ര വീക്ഷണത്തിലും ദാര്‍ശനിക കാഴ്ചപ്പാടിലും സാഹിത്യ ഉദ്ധരണികളിലും വിശ്വാസികളുടെ ചിന്തയിലുമെല്ലാം ദൈവത്തിനായി നല്കിയ പണം കക്കുന്നതു പൊറുക്കാനാകാത്ത തിന്മയാണ്. വിശ്വാസികള്‍ പൊറുക്കാത്ത കുറ്റം.
എന്നിട്ടും കോടിക്കണക്കിനു ഹിന്ദുമത വിശ്വാസികളുടെ പുണ്യക്ഷേത്രമായ അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ വന്‍കൊള്ള നടന്നു. സ്വര്‍ണവും വെള്ളിയും പണവുമെല്ലാം കണക്കില്ലാതെ കൊള്ളയടിച്ചു. എത്ര കോടി രൂപ കട്ടുവെന്നു കൃത്യമായി ആര്‍ക്കുമറിയില്ല. മോഷ്ടിക്കപ്പെട്ട 80 ലക്ഷത്തിലധികം രൂപ, സ്വര്‍ണം, വെള്ളി, വിദേശ കറന്‍സി എന്നിവ അറസ്റ്റിലായ എട്ടു പേരില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ മോഷണം നടന്നതായി യുപി സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. രാമക്ഷേത്രത്തിനായുളള ഭൂമി വാങ്ങലും നിര്‍മാണവും മുതല്‍ ഭക്തരുടെ സംഭാവനകള്വരെ കോടികളുടെ പണമാണ് ആസൂത്രിതമായി തട്ടിയെടുത്തത്.
ബദ്രിനാഥിലും
വിഖ്യാത ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ ബദ്രിനാഥിലെ വഴിപാടുകളിലെ വെട്ടിപ്പിന്റെ വാര്‍ത്തയും വന്നു. ക്ഷേത്ര സംഭാവനകള്‍ അപഹരിച്ചതിനെക്കുറിച്ച് ബദ്രിനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടു. സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍ പ്രചരിക്കുന്നതിനാലാണ് അന്വേഷണമെന്നു ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു.
പുതിയ വിവാദങ്ങള്‍ക്കിടയിലും ആയോധ്യ രാമക്ഷേത്രത്തിലെ പ്രതിദിന സംഭാവന ഇരട്ടിയോളമായി. ദിവസം 20 ലക്ഷം രൂപയാണിപ്പോള്‍ ശരാശരി വരവ്. അതാണു വിശ്വാസത്തിന്റെ ശക്തി. അയോധ്യയിലും ബദ്രിനാഥിലും ശബരിമലയിലും മറ്റും കൊള്ള നടത്തിയവരോടു വിശ്വാസികള്‍ പൊറുക്കാനിടയില്ല. എന്നാല്‍ സുതാര്യമായും സത്യസന്ധമായും സ്വത്തു കൈകാര്യം ചെയ്യുന്ന ആരാധനാലയങ്ങളും വിവിധ മത, ധര്‍മ, സാമൂഹ്യക്ഷേമ സ്ഥാപനങ്ങളും ഉണ്ടെന്നതും വിസ്മരിക്കാനാകില്ല.
പിശുക്കില്ലാത്ത സംഭാവനകള്‍
ഹൈന്ദവ, ക്രൈസ്തവ, മുസ്ലിം ആരാധനാലയങ്ങളില്‍ എവിടെയൊക്കെ വലിയ കൊള്ള നടന്നിട്ടുണ്ടെന്നു കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണ്ടിവന്നേക്കും. ഏറ്റവും സമ്പത്തുള്ള തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണശേഖരം മോഷ്ടിക്കാതെ സൂക്ഷിക്കുകയെന്നതു സര്‍ക്കാരിനും സുപ്രീംകോടതിക്കും വെല്ലുവിളിയാണ്. ഇന്ത്യയില്‍ വഴിപാടായി ഏറ്റവുമധികം പണം ലഭിക്കുന്ന ശബരിമല, ഗുരുവായൂര്‍, തിരുപ്പതി, പുരി ജഗന്നാഥ്, വൈഷ്ണോ ദേവി, മഹാരാഷ്ട്രയിലെ ഷിര്‍ദിസായി ബാബ, സിദ്ധിവിനായക, മധുര മീനാക്ഷി തുടങ്ങിയ ക്ഷേത്രങ്ങളിലെ ശതകോടികളുടെ സംഭാവനയും സ്വത്തും മോഷ്ടിക്കപ്പെടുന്നില്ലെന്നത് ഒരു വിശ്വാസം മാത്രമാകും.
തിരുപ്പതിയില്‍ ആയിരം കോടിയോളം രൂപയാണു (2024-25ല്‍ 918.6 കോടി) ഓരോ വര്‍ഷവും ലഭിക്കുന്നത്. ശബരിമല മണ്ഡലപൂജ സീസണില്‍ 430 കോടിയാണു വരുമാനം. ഗുരുവായൂരില്‍ വര്‍ഷം 400-500 കോടി വരുമാനമുണ്ട്. അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ വര്‍ഷം 500 കോടി രൂപ വരുമാനമുണ്ട്. ക്രൈസ്തവ, ബുദ്ധ, ജൈന മതവിശ്വാസികളും സംഭാവന നല്കുന്നതില് പിശുക്കാറില്ല. മുസ്ലിംകള് സക്കാത്തായും റംസാന് കാലത്തും മറ്റും നല്കുന്ന സംഭാവനകള്‍ അനേക കോടികളാണ്.
ആര്‍എസ്എസും വിഎച്ച്പിയും
കേന്ദ്രസര്‍ക്കാര്‍ നിയമിച്ച അയോധ്യ ക്ഷേത്ര ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തില്‍ വന്വീഴ്ചയുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുകയാണ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാനായി പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയെയാണു കേന്ദ്രം നിയമിച്ചത്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ അടക്കം നടത്തിയതും പ്രധാനമന്ത്രി തന്നെ. ബിജെപിയെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിച്ചതില്‍ രാമക്ഷേത്രത്തിനുള്ള പങ്കിനെ ആര്‍ക്കും തള്ളിപ്പറയാനാകില്ല. സാങ്കേതികമായി ശ്രീരാമ തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് സ്വയംഭരണാകവകാശമുള്ള സംവിധാനമാണെങ്കിലും ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി നേതാക്കളാണു ഫലത്തില്‍ നായകര്‍.
കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ക്ഷേത്ര ട്രസ്റ്റിലും അതിന്റെ ദൈനംദിന നടത്തിപ്പിലും ആര്‍എസ്എസിനും വിഎച്ച്പിക്കും ആഴത്തിലുള്ള പങ്കുണ്ട്. ക്ഷേത്ര നിര്‍മാണം മുതല്‍ തീര്‍ഥാടകരുടെ വരവും കോടികളുടെ കാണിക്കയും കൈകാര്യം ചെയ്യുന്നവരെല്ലാം ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകരാണ്. എന്നിട്ടും ആര്‍എസ്എസിന്റെ പ്രസ്താവന പോലും വൈകി. ""മുഴുവന്‍ സമൂഹത്തിന്റെയും ലക്ഷക്കണക്കിന് ശ്രീരാമ ഭക്തരുടെയും വികാരങ്ങളെയും വിശ്വാസത്തെയും ആഴത്തില്‍ മുറിപ്പെടുത്തിയിരിക്കുന്നു. ഈ സംഭവത്തില്‍ ഞങ്ങളെല്ലാം അതീവ ദുഃഖിതരും അസ്വസ്ഥരുമാണ്.'' ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പ്രസ്താവനയില്‍ പറഞ്ഞു.
പ്രബലരെ തൊടാതെ കാക്കുന്നു
ദൈവത്തിനുള്ള പണം കക്കാന്‍ മടിക്കാത്തവര്‍ എവിടെയുമുണ്ടാകും. പക്ഷേ അയോധ്യയിലെ വന്‍ വെട്ടിപ്പു ഞെട്ടിച്ചു. പക്ഷേ, ക്ഷേത്ര നടത്തിപ്പിന്റെ ചുമതലയുള്ള ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിലെ പ്രബലരോ അവരെ നിയമിച്ചവരോ അറസ്റ്റിലായില്ല. ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് നേതാവുമായ ചമ്പത് റായിയും ട്രസ്റ്റി അനില്‍ മിശ്രയും പദവികള്‍ രാജിവച്ചു. ചുമതലയൊഴിഞ്ഞെങ്കിലും സാങ്കേതികത്വം പറഞ്ഞ് ഇരുവരും ട്രസ്റ്റില്‍ തുടരുകയാണ്. കഴിഞ്ഞ ജൂണ്‍ 13ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച എസ്ഐടി ഇരുവരെയും ചോദ്യം ചെയ്തെങ്കിലും അറസ്റ്റു ചെയ്യാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
വമ്പന്‍ സ്രാവുകളെ പിടിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ധൈര്യമുണ്ടാകില്ല. ഹൈന്ദവര്‍ക്കെതിരായ ഗൂഢാലോചനയെന്നു യോഗി പറയുന്നതു പോലും തടിതപ്പാനാകും. പണം എണ്ണുന്ന നിരവധി തൊഴിലാളികളെ അനില്‍ മിശ്രയുടെ ശിപാര്‍ശയില്‍ നിയമിച്ചിട്ടുണ്ടെന്നു കണ്ടെത്തിയെങ്കിലും അദ്ദേഹവും സ്വതന്ത്രമായി വിലസുന്നു. സഹോദരീഭര്ത്താക്കന്മാരായ ലവ്കുശ് മിശ്രയും അനുകല്പ് മിശ്രയും ഉള്‍പ്പെടെ ആകെ എട്ടു പേരെയാണു പോലീസ് അറസ്റ്റു ചെയ്തത്. അവിനാഷ് ശുക്ല, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡെ, രാം ശങ്കര്‍ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമശങ്കര്‍ എന്ന ടിന്നു യാദവ് എന്നിവരാണു മറ്റുള്ളവര്‍.
സ്വയം മായുന്ന സിസിടിവികള്‍
നോട്ടെണ്ണുന്ന കേന്ദ്രത്തിനുള്ളില്‍ പ്രതികളായ സഹോദരീഭര്‍ത്താക്കന്മാര്‍ ഒരുമിച്ചിരിക്കുന്ന സിസിടിവി ദൃശ്യം ആണ് വലിയ തെളിവായി കൊട്ടിഘോഷിച്ചത്. ഇത്രയധികം പണം കൈകാര്യം ചെയ്യുമ്പോള്‍ തെളിവാകേണ്ട സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസം കഴിയുമ്പോള്‍ സ്വയം മായ്ക്കപ്പെടുന്നു.
ഫലത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. വസ്ത്രങ്ങളിലോ സോക്സിലോ നോട്ടുകെട്ടുകള്‍ കടത്തി. ശുചിമുറികളില്വരെ പണം ഒളിപ്പിച്ചു. ലവ്കുശ്, അനുകല്പ് മിശ്രമാര്‍ ഭൂമിയും കെട്ടിടവും അടക്കം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
ക്ഷേത്ര ട്രസ്റ്റിന്റെ മുന്‍ ഡ്രൈവറായ ടിന്നു യാദവ് കൗണ്ടിംഗ് മുറിയുടെ താക്കോലുകളിലൊന്ന് അനധികൃതമായി കൈവശം വച്ചിരുന്നു. ക്ഷേത്ര ട്രസ്റ്റുമായും അറസ്റ്റിലായ എട്ട് പ്രതികളുമായും ബന്ധപ്പെട്ട ഏഴു ബാങ്കുകളില്‍നിന്ന് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍, ഇടപാടു ചരിത്രങ്ങള്‍, കെവൈസി വിശദാംശങ്ങള്‍, നിക്ഷേപ രേഖകള്‍ എന്നിവ ഉള്‍പ്പെടെ അഞ്ചു വര്‍ഷത്തെ ബാങ്കിംഗ് രേഖകള്‍ എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. ട്രസ്റ്റിന്റെ പ്രധാന സംഭാവനകളുടെ അക്കൗണ്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അയോധ്യ ധാം ബ്രാഞ്ചിലെ രേഖകള്‍ പ്രധാനമാകും.
2021 മുതൽ തുടങ്ങി
കഴിഞ്ഞ വര്‍ഷമാദ്യം നടന്ന മഹാകുംഭമേളയ്ക്കിടെയാണ് ഏറ്റവും വലിയ കൊള്ള നടന്നത്. അയോധ്യയിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട് 2021 മുതല്‍ കൊള്ളതുടങ്ങിയെന്നു ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറയുന്നു. രണ്ടു കോടി രൂപയ്ക്കു വാങ്ങിയ ഒരു ഭൂമി പത്തു മിനിറ്റു കഴിഞ്ഞ് 18 കോടി രൂപയ്ക്കു ക്ഷേത്ര ട്രസ്റ്റ് വാങ്ങി. ഇതേ പോലെ മൂന്നു കോടിയുടെ വസ്തു 24 കോടിക്കും ഒമ്പതു കോടിയുടേത് 55 കോടിക്കും 14 കോടി രൂപയുടേത് 95 കോടി രൂപയ്ക്കും ക്ഷേത്ര ട്രസ്റ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.
വന്‍ കൊള്ള ശ്രദ്ധയില്‍ പെട്ടിട്ടും പ്രബലരെ സംരക്ഷിക്കാനാണു യുപി പോലീസിന്റെ എസ്ഐടി ശ്രമിച്ചതെന്നു സമാജ്വാദി, കോണ്‍ഗ്രസ്, എഎപി നേതാക്കള്‍ ആരോപിക്കുന്നു. കേസന്വേഷണം സിബിഐക്കു വിട്ടിട്ടില്ല. സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ നിരീക്ഷണത്തിലാകട്ടെ അന്വേഷണം. ക്രമക്കേടുകളെക്കുറിച്ചുള്ള ആശങ്കകള്‍ മൂന്നു മാസം മുമ്പ് ട്രസ്റ്റിനെയും പോലീസിനെയും അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നു എസ്ബിഐ അവകാശപ്പെടുന്നു.
പണം എണ്ണുന്ന ജീവനക്കാരെ മാറ്റാന്‍ ബാങ്ക് നിര്‍ദേശിച്ചെങ്കിലും ചില ട്രസ്റ്റ് ഭാരവാഹികള്‍ അതിന് അനുമതി നല്‍കിയില്ലെന്നാണു റിപ്പോര്‍ട്ട്.
മുതലെടുപ്പു വേണ്ട, തിരുത്തണം
മതത്തെയും വിശ്വാസങ്ങളെയും രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ചു മുതലെടുപ്പു നടത്തുന്നതു തടയാനായില്ലെങ്കില്‍ കൂടുതല്‍ വലിയ കൊള്ളകള്‍ തുടര്‍ക്കഥയാകും. അതിലേറെ ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്ത മതേതര, ജനാധിപത്യ മൂല്യങ്ങള്‍ക്കു ക്ഷതമേല്ക്കും.
അഭിപ്രായ സ്വാതന്ത്ര്യവും തുല്യാവകാശവും തുല്യനീതിയും ഇഷ്ടമുള്ള മതവും വിശ്വാസവും പിന്തുടരാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും അടക്കമുള്ള പൗരന്റെ മൗലികാവശങ്ങള്‍ ചവിട്ടിമെതിക്കപ്പെടരുത്. അയോധ്യയിലെ സംഭാവനക്കൊള്ളയെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയല്ല വേണ്ടത്. മുന്നറിയിപ്പ് ഉള്‍ക്കൊണ്ട്, തിരുത്തലുകള്‍ക്കു സര്‍ക്കാരുകളും കോടതികളും മതനേതൃത്വങ്ങളും ജനങ്ങളും കൈകോര്‍ക്കണം.
Leader Page
ലഹരി വിപത്ത് ആഗോള വിഷയമാണെന്നും നിലവിലുള്ള പ്രശ്നങ്ങളെയും വെല്ലുവിളികളെയും മനസിലാക്കാൻ നൂതനമായ പ്രതികരണ-പ്രചാരണ പരിപാടികൾ ആരംഭിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും യുഎൻ പറയുന്നു. ലോക രാജ്യങ്ങൾ കൂട്ടായി ഈ മഹാ തിന്മയ്ക്കെതിരേ ഒന്നിക്കണമെന്നും യുഎൻ ആഹ്വാനം ചെയ്യുന്നു.
ലഹരിവസ്തുക്കളുടെ പ്രദാനവും പ്രചോദനവും നിരന്തരമായ ഇടപെടലുകളിലൂടെ കുറച്ചു കൊണ്ടുവന്ന് ലോകത്തെ രക്ഷിക്കുവാനുള്ള ദൗത്യം ഏറ്റെടുക്കണമെന്ന് യുഎൻ നിർദേശിക്കുന്നു. ലഹരി മാഫിയയെ ഊട്ടിവളർത്തുന്ന ക്രൈം സിൻഡിക്കറ്റുകളുടെ ചിറക് അരിയേണ്ടത് മനുഷ്യകുലത്തിന്റെ നിലനില്പിന് അനുപേക്ഷണീയമാണെന്നും 2026ലെ ലഹരിക്കെതിരേയുള്ള യുഎൻ പ്രമേയത്തിൽ പറയുന്നുമുണ്ട്.
ഭാരതവും ലഹരിയും
നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ പരിപാടികളിൽ മുഖ്യസ്ഥാനം മദ്യത്തിനും മറ്റു ലഹരി പദാർഥങ്ങൾക്കുമെതിരേയുള്ള നടപടികൾക്ക് നൽകിയിരുന്നു. ഗാന്ധിജി സ്വാതന്ത്ര്യത്തിനുവേണ്ടി അവതരിപ്പിച്ച 18 ഇന പരിപാടികളിൽ മദ്യത്തിനെതിരേയുളള പോരാട്ടത്തിന് പ്രഥമ പരിഗണനയാണ് നൽകിയിരുന്നത്. കോൺഗ്രസിൽ അംഗത്വം എടുക്കുന്നവർക്ക് മദ്യമടക്കമുള്ള ലഹരി വസ്തുക്കളുമായി ഒരുതരത്തിലുളള ബന്ധവും പാടില്ലെന്നുള്ള കർശന വ്യവസ്ഥ ഏർപ്പെടുത്തിയിരുന്നു.
ഭരണഘടനയുടെ നിർദേശകതത്വങ്ങളിൽ രാജ്യത്ത് ഘട്ടംഘട്ടമായി മദ്യവും മറ്റു ലഹരികളും പൂർണമായി നിരോധിക്കണമെന്ന് നിർദേശിച്ചിട്ടുള്ളതുമാണ്. എന്നാൽ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം അധികാരത്തിൽ വന്ന സർക്കാരുകൾ ഈ വിഷയത്തിന് വേണ്ടത്ര പരിഗണനയും പ്രാധാന്യവും നൽകാതിരുന്നതുകൊണ്ട് മദ്യവും മറ്റു ലഹരി വസ്തുക്കളും രാജ്യത്ത് വ്യാപകമാവുകയും സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും പടർന്നു കയറുകയും ചെയ്തിരിക്കുന്നു.
കേരളം ഒന്നാമത്
മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും ഉപഭോഗത്തിൽ കേരളം ഇന്ന് മറ്റെല്ലാ സംസ്ഥാനങ്ങളെയും പിന്നിലാക്കി ഒന്നാമത് എത്തിയിരിക്കുന്നു . നമ്മുടെ കാമ്പസുകളിലും സിനിമ മേഖലകളിലും രാഷ്ട്രീയ ഇടങ്ങളിലും തെരഞ്ഞെടുപ്പുകളിലും മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപഭോഗം ആരെയും ഭീതിപ്പെടുത്തുന്ന തോതിൽ ഉയർന്നുകൊണ്ടിരിക്കുന്നു. കൃഷിപ്പണികൾക്കും കെട്ടിടം പണികൾക്കുംവരെ തൊഴിലാളികളെ കിട്ടണമെങ്കിൽ മദ്യസേവ അവശ്യ ഘടകമായിരിക്കുന്നു.
കേരളം മദ്യത്തിൽ മദിക്കുകയും അതുവഴി സാമൂഹ്യ വിപത്തുകളെ എമ്പാടും വിളിച്ചുവരുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. മാരകരോഗങ്ങളുടെ വർധനയുടെ പിന്നിൽ മദ്യവും മയക്കുമരുന്നുകളുമാണ് പ്രധാന പങ്കു വഹിക്കുന്നത്. കരൾ, കാൻസർ രോഗങ്ങൾ ഉള്ളവർ എല്ലാ വീടുകളിലും ഉണ്ടാകുന്ന ഗുരുതരമായ അവസ്ഥയാണ് കേരളത്തിലിപ്പോൾ. നിർഭാഗ്യവശാൽ നമ്മുടെ ഭരണകർത്താക്കളും രാഷ്ട്രീയ നേതാക്കളും മനുഷ്യരെ രോഗികളാക്കുന്ന മദ്യവ്യാപനനത്തിന്റെയും മദ്യസംസ്കാരത്തിന്റെയും അപകടങ്ങളെക്കുറിച്ച് വേണ്ടത്ര ബോധ്യം ഇല്ലാത്തവരോ അറിഞ്ഞുകൊണ്ട് അജ്ഞത നടിക്കുന്നവരോ ആണ്.
തങ്ങളെ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ മദ്യശാലകളല്ല, പുതിയ സ്കൂളുകളാണ് തുറക്കുക എന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ 29 ബാറുകൾ ഉണ്ടായിരുന്നിടത്ത് പുതുതായി 900 ത്തോളം ബാറുകൾ അനുവദിക്കുകയും ദൂരപരിധി കുറയ്ക്കുകയും ചെയ്തു. ഐടി പാർക്കുകൾ ഉൾപ്പെടെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും മദ്യശാലകൾ തുറക്കുകയാണ് ഉണ്ടായത്. മദ്യത്തിന്റെ ലഭ്യത സാർവത്രികമാക്കി.
മദ്യത്തിലെ വീര്യം
മദ്യം എവിടെ സുലഭമാണോ, മദ്യം എവിടെ കൂടുതൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്നുവോ, അവിടെ മദ്യാസക്തരുടെ എണ്ണം വർധിക്കും. വീര്യം കുറഞ്ഞ മദ്യത്തിൽ നിന്നാണ് ഏത് കുടിയന്മാരുടെയും തുടക്കം. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ചാൽ കേരളത്തിൽ മദ്യപ്രശ്നം തീർന്നെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥ മേലാളന്മാർക്കും മദ്യ നിർമാതാക്കൾക്കും ഇത് അറിയാത്തതല്ല.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിരക്ക് കുറയ്ക്കാനുള്ള ബജറ്റ് പ്രഖ്യാപനം ഇപ്പോൾ വിവാദമായിരിക്കുകയാണ്. ""ഇടതൻ വന്നു ഭരിച്ചാലും, വലതൻ വന്നാലും, നടുവൻ ഭരിച്ചാലും മദ്യം നാട് ഭരിക്കും'' എന്നുള്ള മന്മഥൻ സാറിന്റെ പതിറ്റാണ്ടുകൾക്ക് മുമ്പുളള മുന്നറിയിപ്പ് ശരിവയ്ക്കുന്ന കാര്യങ്ങളാണ് കേരളത്തിലും ഭാരതത്തിലും നടന്നുകൊണ്ടിരിക്കുന്നത്.
നാട്ടിൽ തെങ്ങും പനയും ചെത്തി കള്ള് ഉണ്ടാക്കുന്നവരുടെ എണ്ണം വളരെ വളരെ കുറവാണെങ്കിലും പാലക്കാട്ടുനിന്നും കൃത്രിമ കള്ള് ഉത്പാദിപ്പിച്ച് കേരളം മുഴുവൻ ഒഴുക്കുന്ന മാഫിയയെക്കുറിച്ച് ഉന്നതങ്ങളിലുള്ളവർക്ക് അറിയാമെങ്കിലും അവർ കണ്ണടയ്ക്കും. മയക്കുമരുന്നുകളുടെ വ്യാപനത്തിന്റെ പിന്നിലും രാഷ്ട്രീയ - ഉദ്യോഗസ്ഥ - കൂട്ടുകച്ചവടമാണ് പലയിടത്തും നടക്കുന്നത്.
തൂഫാനും കേരളവും
മയക്കുമരുന്ന് വ്യാപനത്തിനെതിരേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേതൃത്വം കൊടുക്കുന്ന തൂഫാനിൽ വിദേശ മദ്യകടകളെയും ബാറുകളെയും കള്ളുഷാപ്പുകളെയും ഉൾപ്പെടുത്തിയതായി കാണുന്നില്ല. മയക്കുമരുന്നിലെന്നപോലെ മദ്യകച്ചവടത്തിലും വലിയ സ്രാവുകൾ വിഹരിക്കുന്നുണ്ട്.
സ്വന്തമായി വിദേശ മദ്യം ഉദ്പാദിപ്പിച്ച് സ്വയം വിൽപ്പന നടത്തുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാത്രി പത്തുമണിക്കു ശേഷമെങ്കിലും ഉറങ്ങേണ്ടത് ശരിയായ ആരോഗ്യ പരിപാലനത്തിന് അനുപേക്ഷണീയമാണെന്ന് ആ രംഗത്തുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
പാതിരാവരെ മദ്യശാലകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞ സർക്കാർ എടുത്ത തീരുമാനം റദ്ദാക്കുവാനുള്ള ഇച്ഛാശക്തി പുതിയ സർക്കാരിന് ഉണ്ടാകുമോ? മദ്യത്തിനും മയക്കുമരുന്നിനും എതിരേയുള്ള പാഠഭാഗങ്ങൾ അഞ്ചാം ക്ലാസുമുതൽ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തുമോ? ഒരു പ്രദേശത്ത് മദ്യഷാപ്പ് അനുവദിക്കുവാനുള്ള അധികാരം പഞ്ചായത്തുകൾക്കായിരുന്നു. കവർന്നെടുത്ത ഈ അധികാരം പഞ്ചായത്തുകൾക്ക് തിരിച്ചു നൽകി മദ്യത്തിനും മയക്കുമരുന്നിനും എതിരേയുള്ള ജനപക്ഷ നിലപാട് ഈ സർക്കാർ സ്വീകരിക്കുമോ?
Leader Page
കേരളക്കരയുടെ വാർത്താലോകത്തിലെ പത്രമുദ്രയാണ് ദീപിക. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, കാർഷിക മേഖലകളിലെല്ലാം ഓരോ പൗരന്റെയും ശബ്ദമായിത്തീർന്ന പത്രമാണിത്. നിയമസഭയിലും ഇതരമേഖലകളിലും ശ്രദ്ധിക്കപ്പെടുന്ന മുഖപ്രസംഗങ്ങളാണ് ദീപികയുടേത്.
കാർഷിക പ്രതിസന്ധി, വന്യജീവി ആക്രമണം, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങി സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ ഉറച്ച നിലപാടുകളിലൂടെയും വ്യക്തമായ കാഴ്ചപ്പാടുകളിലൂടെയും കൃത്യമായ ഇടപെടലുകളിലൂടെയും എന്നും കൂടെനിൽക്കുന്ന പത്രമാണ് ദീപിക.
-മാർ ജോസ് പുളിക്കൽ (കാഞ്ഞിരപ്പള്ളി ബിഷപ്).