Leader Page
നൂറ്റിനാൽപ്പത് വർഷത്തെ പാരമ്പര്യമുള്ള ഏക മലയാള ദിനപത്രമായ ദീപികയുമായി കഴിഞ്ഞ അമ്പത്തഞ്ച് വർഷങ്ങൾ മുമ്പ് തുടങ്ങിയ പരിചയമാണ് എനിക്കുള്ളത്.
മലബാറിൽ ദീപിക ലഭിക്കാതിരുന്ന നാളുകളിൽ കോട്ടയത്തുനിന്ന് തപാലിൽ വരുത്തി വായിച്ചിരുന്നവരിൽ ഒരാളായിരുന്നു ഞാൻ.
അതിനെന്നെ പ്രേരിപ്പിച്ചത് അന്തരിച്ച കെ.സി. സെബാസ്റ്റ്യൻ എഴുതിയിരുന്ന ഈടുറ്റ ലേഖനങ്ങളും നിയമസഭാനിരീക്ഷണ അവലോകനങ്ങളുമായിരുന്നു. എന്നെപ്പോലെയുള്ള രാഷ്ട്രീയപ്രവർത്തകർക്ക് അതൊരു പാഠപുസതകമായാണ് പ്രയോജനപ്പെട്ടിരുന്നത്.
ചില പ്രമുഖ മലയാള പത്രങ്ങൾ സർക്കാരുകളെ ഭയന്ന് വാർത്തകൾ പലതും ഒതുക്കി വയ്ക്കുമ്പോൾ ദീപിക ധൈര്യപൂർവം അത്തരം വാർത്തകൾ പ്രസിദ്ധീകരിച്ചുകൊണ്ട് യഥാർഥ പത്രധർമം നിർവഹിക്കുന്നത് മലയാളികൾക്കെന്നും അഭിമാനകരമായിരിക്കും. ദീപികയ്ക്ക് ഇനിയും ഇതേ രീതിയിൽ മുന്നോട്ടു പോകാൻ കഴിയട്ടേയെന്ന് ആശംസിക്കുന്നതോടൊപ്പം ഏറെഹൃദ്യമായ അഭിനന്ദനങ്ങളും അറിയിക്കുന്നു.
- ജോസ് ചെമ്പേരി, കേരള കോൺഗ്രസ്-എം സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയംഗം.
Leader Page
വ്യത്യസ്ത ഭൂഖണ്ഡങ്ങളിലാണെങ്കിലും നിക്കോബാറും അൽബേനിയയും ഒരു പൊതുദുരന്തത്തിന്റെ വിവാദച്ചുഴിയിലാണ്. പരിസ്ഥിതിയും രാഷ്്ട്രീയവും സാന്പത്തിക താത്പര്യങ്ങളും കൂടിക്കുഴഞ്ഞ പ്രശ്നം. നീതിയെക്കുറിച്ചും
അതിജീവനത്തെക്കുറിച്ചുമുള്ള ആശങ്കകൾ ഉരുണ്ടുകൂടി വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ് രണ്ടിടത്തും
“നമ്മുടെ ചോരയുടെ നിറം ഒന്നാണ്, നമ്മുടെ കണ്ണീരിന്റെ രുചിയും ഒന്നാണ്”. വിഖ്യാത റഷ്യൻ സാഹിത്യകാരൻ മാക്സിം ഗോർക്കിയുടെ അമ്മ എന്ന നോവലിൽനിന്നാണ് ഈ വാക്കുകൾ.
ദേശഭേദമില്ലാതെ ഏതു നാട്ടിലെ മനുഷ്യരും സഹിക്കുന്ന വേദനയും ദുരന്തങ്ങളും സമാനമാണെന്ന് ഇത് ഓർമിപ്പിക്കുന്നു.“എവിടെയെങ്കിലും നടക്കുന്ന അനീതി എല്ലായിടത്തുമുള്ള നീതിക്ക് ഭീഷണിയാണ്. നാം പരസ്പരം മാറ്റിവയ്ക്കാനാകാത്തവിധം ഒരു വലക്കണ്ണിയാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു”. മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിന്റെ ഈ വരികളും സമാനചിന്ത പങ്കിടുന്നു.
നിക്കോബാറിലോ അൽബേനിയയിലോ കെനിയയിലോ മെക്സിക്കോയിലോ, എവിടെയുമുണ്ടാകുന്ന ഭരണകൂട ചൂഷണവും ആത്യന്തികമായി ലോകത്തെ മുഴുവൻ മനുഷ്യരെയും ബാധിക്കുന്ന വലിയ അനീതിയുടെ ഭാഗമാണെന്ന ഉൾക്കാഴ്ച ഈ മഹദ്വചനങ്ങൾ നൽകുന്നുണ്ട്.അതെ, വ്യത്യസ്ത ഭൂഖണ്ഡങ്ങളിലാണെങ്കിലും നിക്കോബാറും അൽബേനിയയും ഒരു പൊതുദുരന്തത്തിന്റെ വിവാദച്ചുഴിയിലാണ്.
പരിസ്ഥിതിയും രാഷ്്ട്രീയവും സാന്പത്തിക താത്പര്യങ്ങളും കൂടിക്കുഴഞ്ഞ പ്രശ്നം. നീതിയെക്കുറിച്ചും അതിജീവനത്തെക്കുറിച്ചുമുള്ള ആശങ്കകൾ ഉരുണ്ടുകൂടി വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ് രണ്ടിടത്തും. അതോടൊപ്പം കെനിയയിലും മെക്സിക്കോയിലുമുണ്ടായ വിവാദങ്ങളും ഒരേ തൂവൽപക്ഷികളാണെന്നു തിരിച്ചറിയേണ്ടതുണ്ട്.ഇന്ത്യയുടെ തെക്കുകിഴക്കൻ ഭാഗത്ത് ബംഗാൾ ഉൾക്കടലിലാണ് നിക്കോബാർ ദ്വീപുകൾ.
കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ തെക്കേയറ്റം. തെക്കുകിഴക്കൻ യൂറോപ്പിലെ ബാൽക്കൻ ഉപദ്വീപിലാണ് അൽബേനിയ എന്ന രാജ്യം.ഇന്ത്യയുടെ ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിയും അൽബേനിയയിലെ സാസൻ ദ്വീപ് വ്യോസനാർട്ട ടൂറിസം പദ്ധതിയും അനീതിയുടെയും പരിസ്ഥിതി നാശത്തിന്റെയും സമാനതകളാൽ ആഗോളതലത്തിൽത്തന്നെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു.
പരിസ്ഥിതിനാശം, അഴിമതി, പ്രതിഷേധം
യുനെസ്കോയുടെ ബയോസ്ഫിയർ റിസർവിൽ ഉൾപ്പെട്ട, ലോകത്തിലെതന്നെ ഏറ്റവും അപൂർവമായ നിബിഡവനങ്ങളും പവിഴപ്പുറ്റുകളുമുള്ള മേഖലയാണ് നിക്കോബാർ. ലെതർബാക്ക് ആമകളുടെ പ്രധാന പ്രജനന കേന്ദ്രമായ ഗലാത്തിയ ബേ ഇതിന്റെ ഭാഗമാണ്.
ഇനി അൽബേനിയയിലേക്കു വന്നാലോ, അവിടുത്തെ ഏക സമുദ്ര ദേശീയ പാർക്കായ സാസൻ ദ്വീപിലും, വംശനാശഭീഷണി നേരിടുന്ന പക്ഷികളും പിങ്ക് ഫ്ലെമിംഗോകളും വസിക്കുന്ന വ്യോസനാർട്ട തണ്ണീർത്തടത്തിലുമാണ് വിവാദപദ്ധതി വരുന്നത്. സംരക്ഷിത പ്രദേശമാണ് ഈ തണ്ണീർത്തടം.ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ, ഗ്രീൻഫീൽഡ് അന്താരാഷ്്ട്ര വിമാനത്താവളം, ഉൗർജ പദ്ധതികൾ, പുതിയ നഗരവികസം എന്നിവ ഉൾപ്പെട്ടതാണ് ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതി.
വിമാനത്താവളത്തിനും തുറമുഖത്തിനുമായി ഏകദേശം ഏഴു മുതൽ ഒന്പതുലക്ഷം വരെ മരങ്ങൾ വെട്ടിമാറ്റേണ്ടി വരുമെന്നാണ് ഒൗദ്യോഗിക കണക്ക്. അതിലും കൂടുതലാണെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിക്കുന്നുണ്ട്.അൽബേനിയയിൽ റിസോർട്ടുകൾക്കായി തീരദേശ പൈൻ വനങ്ങളും പ്രകൃതിദത്ത മണ്കൂനകളും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വൻതോതിൽ ഇല്ലാതാക്കുകയാണ്.നിക്കോബാറിൽ നവഭാരത് ടൂറിസം, ട്രാൻസ്ഷിപ്മെന്റ് പോർട്ട് എന്നിവയുടെ നിർമാണത്തിൽ അദാനി ഗ്രൂപ്പ് പോലുള്ള വൻകിട കോർപറേറ്റുകളുടെ പങ്കാളിത്തം പ്രതിപക്ഷം വലിയ രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്.
പദ്ധതിയുടെ പാരിസ്ഥിതിക അനുമതി വേഗത്തിലാക്കിയതിലെ സുതാര്യതയില്ലായ്മയും ഏറെ വിമർശനവിധേയമാകുന്നു.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപിന്റെ ഭർത്താവായ ജാരെഡ് കുഷ്നറുടെ അഫിനിറ്റി പാർട്ണേഴ്സ് എന്ന അമേരിക്കൻ കന്പനിയാണ് അൽബേനിയയിലെ 1.4 ബില്യണ് ഡോളറിന്റെ (13,250 കോടി രൂപ) ആഡംബര പദ്ധതിക്കു പിന്നിൽ.
പൊതു ടെൻഡറുകൾ ഒന്നുമില്ലാതെയാണ് ഈ സ്ഥലം ഇവർക്കു കൈമാറിയത്.വനസംരക്ഷണ നിയമങ്ങളിലും ആദിവാസി ഗോത്ര മേഖലകളുടെ അതിർത്തികളിലും ഇളവുകൾ വരുത്തിക്കൊണ്ടാണ് നിക്കോബാറിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത്. സംരക്ഷിത വനമേഖലകളിൽ വൻകിട നിർമാണങ്ങൾ പാടില്ലെന്ന നിയമം അൽബേനിയയിലുണ്ടായിരുന്നു.
അൽബേനിയൻ പാർലമെന്റി ലൂടെ നിയമഭേദഗതി വരുത്തിക്കൊണ്ടാണ് പ്രകൃതിസംരക്ഷണ പരിധിയിൽ കിടക്കുന്ന സ്ഥലങ്ങളിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ പണിയാൻ അവിടുത്തെ സർക്കാർ അനുമതി നൽകിയത്.നിക്കോബാറിലെ പൗരാണിക ഗോത്രവർഗക്കാരായ ഷോന്പൻ, നിക്കോബാറീസ് ജനതയുടെ നിലനിൽപ്പിനെ പദ്ധതി ബാധിക്കുമെന്നു വ്യക്തമാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.പ്രകൃതി നശീകരണത്തിനും അഴിമതിക്കുമെതിരേ അൽബേനിയയിൽ ജനങ്ങൾ തെരുവിൽ വൻ പ്രതിഷേധത്തിലാണ്. ഫ്ലെമിംഗോ പക്ഷികളെ പ്രതീകമാക്കി ഫ്ലെമിംഗോ വിപ്ലവം എന്നാണ് അൽബേനിയയിലെ ജനകീയ സമരത്തെ വിശേഷിപ്പിക്കുന്നത്.
ഒരേ ഭരണകൂട ന്യായീകരണം
രണ്ടു ഭരണകൂടങ്ങളും ഉന്നയിക്കുന്ന വാദം ഒന്നുതന്നെയാണ്: സാന്പത്തിക വളർച്ചയും വികസനവും. ഇന്ത്യ തന്ത്രപ്രധാനമായ സൈനികവ്യാപാര ഇടനാഴിയായി നിക്കോബാറിനെ മാറ്റാൻ ശ്രമിക്കുന്പോൾ, അൽബേനിയ തങ്ങളുടെ രാജ്യത്തെ ഒരു രാജ്യാന്തര ആഡംബര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടില്ലെന്ന് ഇരുകൂട്ടരും അവകാശപ്പെടുന്നുണ്ടെങ്കിലും ശാസ്ത്രലോകം അംഗീകരിക്കുന്നില്ല.
വികസനത്തിന്റെയും ടൂറിസത്തിന്റെയും പേരിൽ ആഗോളതലത്തിൽ നടക്കുന്ന കോർപറേറ്റ് കടന്നുകയറ്റങ്ങളും അതിനായി ഭരണകൂടങ്ങൾ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽപ്പറത്തുന്നതുമാണ് രണ്ട് പദ്ധതികളെയും ഒരുപോലെ വിവാദത്തിലാക്കുന്നത്. തങ്ങളുടെ കൊട്ടാരങ്ങൾ പണിയാൻവേണ്ടി കോർപറേറ്റുകൾക്ക് വഴിമാറിക്കൊടുക്കുന്പോൾ ഭരണകൂടങ്ങൾ സ്വന്തം ജനതയുടെ ശവക്കുഴികളാണ് തോണ്ടുന്നത് എന്ന നോം ചോംസ്കിയുടെ വാക്കുകൾകൂടി ഓർക്കുന്പോൾ ചിത്രം വളരെ വ്യക്തമാകുന്നു.
ഏഷ്യയും യൂറോപ്പും കഴിഞ്ഞ് ആഫ്രിക്കയിലും വടക്കേ അമേരിക്കയിലുമെത്തുന്പോഴും കാര്യങ്ങൾ ഇതുപോലെതന്നെ. കെനിയയിലെ മാസായി മാരാ വിവാദം ഇപ്പോഴും പോരാട്ടവഴിയിലാണ്. മെക്സിക്കോയിൽ 2020ൽ തുടങ്ങിയ ട്രെൻ മായ പദ്ധതി എതിർപ്പുകളെയെല്ലാം അടിച്ചമർത്തി 2024 ഡിസംബറിൽ പൂർത്തിയായെങ്കിലും വിവാദങ്ങളും അതുണ്ടാക്കിയ പ്രശ്നങ്ങളും കെട്ടടങ്ങിയിട്ടില്ല.
മാസായി മാര വിവാദം
കെനിയയിലെ വിഖ്യാതമായ മാസായി മാര നാഷണൽ റിസർവ് വന്യജീവി സങ്കേതത്തിൽ അന്താരാഷ്്ട്ര ആഡംബര ഹോട്ടൽ ശൃംഖലയായ റിറ്റ്സ്കാൾട്ടണ് പണിയുന്ന ആഡംബര സഫാരി ക്യാന്പാണ് നിലവിലെ വലിയ പരിസ്ഥിതി വിവാദം.
ലോകത്തിലെ ഏറ്റവും വലിയ വന്യജീവി കൂട്ടപ്പലായനങ്ങളിൽ ഒന്നായ ഗ്രേറ്റ് മൈഗ്രേഷൻ നടക്കുന്ന പ്രധാന വന്യജീവി ഇടനാഴിയിലാണ് ഈ ആഡംബര റിസോർട്ട് പണിയുന്നത്. ഇത് വന്യജീവികളുടെ സ്വാഭാവിക സഞ്ചാരത്തെ തടസപ്പെടുത്തുമെന്ന് പ്രകൃതിസ്നേഹികൾ മുന്നറിയിപ്പു നൽകുന്നു.മാസായി മാരയുടെ ഒൗദ്യോഗിക മാനേജ്മെന്റ് പ്ലാൻ അനുസരിച്ച് ഈ മേഖലയിൽ 2032 വരെ പുതിയ ഹോട്ടലുകളോ റിസോർട്ടുകളോ പാടില്ലെന്ന് വ്യക്തമായ വിലക്കുണ്ട്. എന്നാൽ ഈ നിയമങ്ങൾ മറികടന്നാണ് പദ്ധതിക്ക് അനുമതി നൽകിയത്.
പരിസ്ഥിതി പ്രവർത്തകരും പ്രാദേശിക മാസായി ഗോത്രത്തലവന്മാരും ഇതിനെതിരേ കോടതിയെ സമീപിച്ചെങ്കിലും ശക്തമായ രാഷ്ട്രീയ സ്വാധീനത്താൽ കേസ് തള്ളുകയാണുണ്ടായത്.
ട്രെൻ മായ പദ്ധതി
മെക്സിക്കോയിലെ വിനോദസഞ്ചാര മേഖലകളെ പരസ്പരം ബന്ധിപ്പിച്ച് നടപ്പിലാക്കിയ 1,500 കിലോമീറ്റർ നീളമുള്ള അതിവേഗ റെയിൽവേ പാതയും അതിനോടനുബന്ധിച്ചുള്ള മെഗാ ടൂറിസം പദ്ധതിയുമാണിത്. മുൻ മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രേസ് മാനുവൽ ലോപ്പസ് ഒബ്രാദോറിന്റെ സ്വപ്നപദ്ധതിയായിരുന്നു ട്രെൻ മായ.
Leader Page
മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച 2026-27 സാന്പത്തികവർഷത്തേക്കുള്ള പരിഷ്കരിച്ച ബജറ്റ് കേരളത്തിന്റെ ധനകാര്യ ചരിത്രത്തിൽ പ്രത്യേക സ്ഥാനമാണ് കൈവരിക്കുന്നത്. ഇത് ഒരു സാധാരണ വാർഷിക ബജറ്റല്ല. രണ്ട് പ്രധാന സംഭവവികാസങ്ങൾക്കു ശേഷമാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ഒന്നാമതായി, മുൻ എൽഡിഎഫ് സർക്കാർ 2026-27 വർഷത്തേക്കുള്ള സന്പൂർണ ഇടക്കാല ബജറ്റ് ഇതിനകം അവതരിപ്പിച്ചിരുന്നു.
രണ്ടാമതായി, അധികാരത്തിലെത്തിയ ഉടൻ പുതിയ സർക്കാർ ഒരു ഫിസ്കൽ ഹെൽത്ത് സ്റ്റാറ്റസ് റിപ്പോർട്ട് പുറത്തിറക്കി. സമീപകാലത്ത് കേരളത്തിന്റെ പൊതുധനകാര്യത്തെക്കുറിച്ച് ഏറ്റവും തുറന്നും സത്യസന്ധമായും രോഗനിർണയം നടത്തിയ രേഖയെന്ന നിലയിലാണ് ഈ ധവളപത്രം ശ്രദ്ധേയമാകുന്നത്. ഈ റിപ്പോർട്ട് അഞ്ച് പ്രധാന ആശങ്കകളാണ് അടിവരയിട്ടു പറഞ്ഞത്.
2031 വരെ നീളുന്ന ധനകാര്യ വീണ്ടെടുപ്പ് ചട്ടക്കൂട് അനിവാര്യമാണെന്നതാണ് ധവളപത്രം പരോക്ഷമായി ആവശ്യപ്പെട്ടത്.
പരിഷ്കരിച്ച ബജറ്റ് മുൻകാല ബജറ്റുകളേക്കാൾ കൂടുതൽ ധനകാര്യ യാഥാർഥ്യബോധം പ്രകടിപ്പിക്കുന്നുവെന്നത് സംശയമില്ല. റവന്യു കമ്മി ഗ്രാന്റ് നിർത്തലാക്കപ്പെട്ടതും കേന്ദ്രസർക്കാരിൽനിന്നുള്ള കൈമാറ്റങ്ങളുടെ വളർച്ച കുറഞ്ഞതും മൂലം കേരളത്തിന്റെ ധനകാര്യ ഇടം ചുരുങ്ങിയിരിക്കുന്നുവെന്ന് സർക്കാർ തുറന്നു സമ്മതിക്കുന്നു. കൂടാതെ, മെച്ചപ്പെട്ട നികുതി സമാഹരണം, കിഫ്ബി പുനഃസംഘടന, ഭൂമിനിയന്ത്രണ പരിഷ്കാരങ്ങൾ, സമുദ്രവികസന സംരംഭങ്ങൾ, തെരഞ്ഞെടുത്ത വളർച്ചാമുഖ നിക്ഷേപങ്ങൾ എന്നിവയും ബജറ്റ് മുന്നോട്ടു വയ്ക്കുന്നു. എങ്കിലും, സാധാരണ പൗരന് എളുപ്പത്തിൽ മനസിലാകാത്ത ഒരു സാങ്കേതിക ബജറ്റ് ക്രമീകരണത്തിലാണ് ഈ യാഥാർഥ്യബോധത്തിന്റെ ഏറ്റവും പ്രധാന സൂചന ഒളിഞ്ഞിരിക്കുന്നത്.
ആദ്യ ഇടക്കാല ബജറ്റിൽ സംസ്ഥാന പദ്ധതി അടങ്കൽ 35,750 കോടി രൂപയായി നിർദേശിക്കപ്പെട്ടിരുന്നു. പരിഷ്കരിച്ച ബജറ്റിൽ ഇത് 30,370 കോടിയായി കുറച്ചു. അതായത്, ഏകദേശം 5,380 കോടിയുടെ കുറവ്. ഇതിനു പുറമെ, വരുമാന ചെലവ് തലങ്ങളിലും മൂലധനച്ചെലവ് തലങ്ങളിലും ഏകദേശം 12,028.68 കോടി രൂപയുടെ ചെലവുമാറ്റങ്ങളും നടപ്പാക്കി. ഈ മാറ്റങ്ങൾ 12,028.68 കോടി രൂപ അധികമായി ചെലവഴിച്ചുവെന്നർഥമല്ല. മറിച്ച്, ധവളപത്രം ചൂണ്ടിക്കാട്ടിയ ധനകാര്യ യാഥാർഥ്യങ്ങളോട് സർക്കാർ ചെലവുകൾ പൊരുത്തപ്പെടുത്തുന്നതിനായി ചെലവു മുൻഗണനകളുടെ വ്യാപകമായ പുനഃക്രമീകരണം, കുറവ് വരുത്തൽ, മാറ്റിവയ്ക്കൽ, പദ്ധതികളുടെ പുനഃക്രമീകരണം, വകുപ്പുതല പുനർവിന്യാസം എന്നിവ നടന്നുവെന്നതാണ് ഇതിന്റെ അർഥം. സാന്പത്തികമായി നോക്കുന്പോൾ, ഇത് ചെലവു വിപുരീകരണത്തിൽനിന്ന് ചെലവു നിർവഹണത്തിലേക്കുള്ള മാറ്റമാണ്.
12,028.68 കോടി എന്ന സംഖ്യയിൽതന്നെ അല്ല ഈ നടപടിയുടെ യഥാർഥ പ്രാധാന്യം. അത് നൽകുന്ന സന്ദേശത്തിലാണ് പ്രാധാന്യം. ഇടക്കാല ബജറ്റിന്റെ അടിസ്ഥാനത്തിലുള്ള ധനകാര്യ അനുമാനങ്ങൾ സംസ്ഥാനത്തിന്റെ യഥാർഥ ധനശേഷിയേക്കാൾ കൂടുതൽ ആശാവഹമായിരുന്നുവെന്ന് ഇത് പരോക്ഷമായി സമ്മതിക്കുന്നു. അതേസമയം, 12,028.68 കോടി രൂപയുടെ ചെലവുമാറ്റങ്ങളും 5,380 കോടി രൂപയുടെ പദ്ധതി അടങ്കൽ കുറവും സർക്കാർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും സമഗ്രമായ പദ്ധിതതല വെളിപ്പെടുത്തൽ ബജറ്റ് രേഖകളിലില്ല.
ഭാഗിക ധനകാര്യ യാഥാർഥ്യബോധം
ധവളപത്രം ഉയർത്തിയ ചില നിർദേശങ്ങളെ ബജറ്റ് പരിഗണിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. വിഭവപരിമിതികളെ അത് അംഗീകരിക്കുന്നു; പദ്ധതി അടങ്കൽ കുറയ്ക്കുന്നു; മുൻഗണനകൾ പുനർവിന്യസിക്കുന്നു; വിദഗ്ധ സമിതിയിലൂടെ കിഫ്ബി പുനഃസംഘടന നിർദേശിക്കുന്നു; പുതിയ ഭൂമിനിയന്ത്രണ നയം പ്രഖ്യാപിക്കുന്നു; ക്ഷേമം, ആരോഗ്യരംഗം, സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കുള്ള പിന്തുണ തുടരുന്നു. സമുദ്രാധിഷ്ഠിത അടിസ്ഥാനസൗകര്യങ്ങൾ, ലോജിസ്റ്റിക്സ് വികസനം, ഗതാഗത നവീകരണം, ജലസേചനവും പ്രളയനിയന്ത്രണവും, തീരസംരക്ഷണം, നവീകരണ സംരംഭങ്ങൾ, സാന്പത്തിക ഇടനാഴി വിസനം തുടങ്ങിയ മേഖലകളിലൂടെ ദീർഘകാല വളർച്ചയെ പിന്തുണയ്ക്കാനും ബജറ്റ് ശ്രമിക്കുന്നു.
പൂർണമായ ചികിത്സാപദ്ധതിയില്ല
ഈ അനുകൂല സൂചനകൾ ഉണ്ടായിട്ടും ഫിസ്കൽ ഹെൽത്ത് സ്റ്റാറ്റസ് റിപ്പോർട്ടിനെ സമഗ്രമായ ധനകാര്യ തിരുത്തൽ തന്ത്രമായി മാറ്റുന്നതിൽ ബജറ്റ് പൂർണമായി വിജയിച്ചിട്ടില്ല.
ബജറ്റ് രോഗം തിരിച്ചറിയുന്നു; എന്നാൽ പൂർണമായ ചികിത്സാപദ്ധതി നിർദേശിക്കുന്നില്ല.
2031ഓടെ കടം-ജിഎസ്ഡിപി അനുപാതം 30-32 ശതമാനം പരിധിയിലേക്ക് കുറയ്ക്കുന്നതിനുള്ള വ്യക്തമായ റോഡ് മാപ്പ് ഇല്ല. കടമെടുപ്പുകളുടെ ഒരു നിർദിഷ്ട കുറഞ്ഞ വിഹിതം ഉത്പാദനക്ഷമമായ മൂലധന നിർമാണത്തിനായി മാത്രം മാറ്റിവയ്ക്കുമെന്ന പ്രതിബദ്ധതയും ഇല്ല.
പഴയ കുപ്പിയില് പുതിയ വീഞ്ഞ്
പുതിയ ആശയങ്ങൾ അവതരിപ്പിക്കപ്പെടുന്പോഴും നിലവിലുള്ള പ്രവൃത്തിപദ്ധതികൾ അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടരുന്പോഴാണ് ‘പഴയ കുപ്പിയിലെ പുതിയ വീഞ്ഞ്’ എന്ന പ്രയോഗം സാധാരണ ഉപയോഗിക്കുന്നത്. ഫിസ്കൽ ഹെൽത്ത് സ്റ്റാറ്റസ് റിപ്പോർട്ട് സംശയമില്ലാതെ പുതിയ ചിന്തയെ പ്രതിനിധീകരിക്കുന്നു. കടബാധ്യതാ സമ്മർദം, ചെലവിന്റെ കാഠിന്യം, കുടിശികകൾ, ഓഫ്-ബജറ്റ് ബാധ്യതകൾ, ഘടനാപരമായ ദൗർബല്യങ്ങൾ എന്നിവയെ അത് തുറന്നുപറയുന്നു. തിരുത്തലും ഉത്തരവാദിത്വവും അത് ആവശ്യപ്പെടുന്നു. എന്നാൽ, ബജറ്റ് പ്രധാനമായും കേരളത്തിന്റെ പരന്പരാഗത ധനകാര്യ മാതൃക തുടരുകയാണ്.
അതിനാൽ, ഈ ബജറ്റ് ‘പഴയ കുപ്പിയിലുള്ള പുതിയ വീഞ്ഞ്’ എന്ന വിമർശനം പൂർണമായി തള്ളിക്കളയാനാവില്ല. ഇത് മുൻ മാതൃകയുടെ പൂർണമായ തുടർച്ചയുമല്ല; അതേസമയം അതിൽനിന്നുള്ള നിർണായകമായ മാറ്റവുമില്ല.
ധനവകുപ്പിന്റെ പരിഷ്കാരം
ധവളപത്രം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം ചെലവിനെക്കുറിച്ച് മാത്രമല്ല അത് ധനവകുപ്പിന്റെ സ്ഥാപന ശേഷിയെക്കുറിച്ചുമാണ്. ധനവകുപ്പ് ഒരു ട്രഷറി-മാനേജ്മെന്റ് സ്ഥാപനത്തിൽനിന്ന് ആധുനിക ഫിസ്കൽ മാനേജ്മെന്റ് സ്ഥാപനമായി മാറണം.
Leader Page
സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ വായിച്ചു തുടങ്ങിയതാണ് ദീപിക. ഇന്നും മുടക്കമില്ലാതെ തുടരുന്നു എന്ന് പറയുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്.
എന്റെ വളർച്ചയിൽ ദീപിക ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് സത്യസന്ധമായി സാക്ഷ്യപ്പെടുത്താൻ എനിക്കാകും. എന്റെ കാഴ്ചയ്ക്ക് തെളിമ ഉണ്ടാക്കാനും ഭാഷയ്ക്കു കരുത്തുണ്ടാക്കാനും അറിവിന് ആഴമുണ്ടാക്കാനും ദീപിക സഹായിച്ചുവെന്ന് നിസംശയം പറയാം.
ദീപികയുടെ പോരാട്ടങ്ങൾ എന്നും ശബ്ദമില്ലാത്തവർക്കും അരികുവത്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ളതാണ്. ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾക്കുവേണ്ടി തൂലിക ചലിപ്പിക്കുമ്പോഴും, കടമകളെക്കുറിച്ച് പറയാനും ദീപിക മടികാണിക്കുന്നില്ല. കേരള കത്തോലിക്കാ സഭയുടെ തൂലിക പോരാളിയാണ് ദീപിക.
ദീപികയിൽ വരുന്ന മുഖപ്രസംഗങ്ങൾക്ക് കാരിരുമ്പിന്റെ കരുത്തും ചാട്ടവാറിന്റെ പ്രഹരശേഷിയും ലോഹത്തിന്റെ തിളക്കവുമാണ്. ദീപികയുടെ ദീപം കെടാതിരിക്കാൻ നമുക്ക് ആ തിരിക്കു ചുറ്റും കരങ്ങൾ ചേർത്തു നിൽക്കാം.
ഡോ. റൂബിൾ രാജ് മുൻ പ്രിൻസിപ്പൽ മരിയൻ കോളജ്, കുട്ടിക്കാനം
Leader Page
ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുന്നതും ഹരിത ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതുമെല്ലാമാണ് ഇ85, ഇ100 ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത്. ഇതിനു പിന്നിലുള്ള ഭീമമായ ജല പാദമുദ്ര ചർച്ചകളിൽ കടന്നുവരുന്നതേയില്ല.
ഡിസ്റ്റിലറികളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് മാത്രം ഉയർത്തിക്കാട്ടി എഥനോൾ ഉത്പാദനത്തിന് പിന്നിലുള്ള യഥാർഥ ജല പാദമുദ്ര മറച്ചുവയ്ക്കപ്പെടുന്നു. കരിമ്പ്, മക്കച്ചോളം തുടങ്ങി എഥനോൾ ഉത്പാദനത്തിനുവേണ്ടിയുള്ള കൃഷി എറ്റവും കൂടുതൽ വ്യാപിക്കുന്നത് അതിതീവ്രമായ ജലസമ്മർദം നേരിടുന്ന മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.
എഥനോൾ ഉത്പാദനം വർധിക്കുന്നതോടെ ഭക്ഷ്യവിളകളുടെ കൃഷിക്കും കുടിവെള്ളത്തിനുമുള്ള ശുദ്ധജലം ഇതിലേക്ക് വഴിതിരിച്ചുവിടപ്പെടും. ഒരു കിലോ അരി ഉത്പാദിപ്പിക്കാൻ 4000 ലിറ്റർ വെള്ളം വേണ്ടിവരും. രണ്ടര-മൂന്ന് കിലോഗ്രാം അരിയിൽനിന്ന് ഒരു ലിറ്റർ എഥനോൾ ഉണ്ടാക്കാം. അരിയിൽനിന്ന് ഓരോ ലിറ്റർ എഥനോൾ നിർമിക്കുമ്പോഴും പിന്നിൽ 10,000 ലിറ്ററിലേറെ വെള്ളത്തിന്റെ പാദമുദ്രയുണ്ടാവും. പഞ്ചസാരയിൽനിന്ന് ഒരു ലിറ്റർ എഥനോൾ നിർമിക്കുമ്പോൾ 3630 ലിറ്റർ വെള്ളവും ഉപയോഗിക്കപ്പെടും.
മക്കച്ചോളത്തിൽനിന്ന് ഒരു ലിറ്റർ എഥനോൾ നിർമിക്കാൻ 4670 ലിറ്റർ വെള്ളം വേണമെന്ന് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു. ഡിസ്റ്റിലറികളിൽ എഥനോൾ ശുദ്ധീകരണത്തിനും വൻതോതിൽ ശുദ്ധജലം ആവശ്യമുണ്ട്. വയലുകളിൽ ഉപയോഗിക്കുന്ന ജലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതു കുറവാണെങ്കിലും ഈ ഡിസ്റ്റിലറികൾ സ്ഥിതി ചെയ്യുന്നത് തീവ്രമായ ശുദ്ധജല പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളിലാണ്.
ഒരു ലക്ഷം ലിറ്റർ എഥനോൾ ഉത്പാദിപ്പിക്കുന്ന ഒരു പ്ലാന്റിന് പ്രതിദിനം നാല്-നാലര ലക്ഷം ലിറ്റർ ഭൂഗർഭ ജലം ഊറ്റിയെടുക്കാൻ കേന്ദ്ര പരിസ്ഥിതി വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. യഥാർഥത്തിൽ ഇതിലുമേറെ വരും എഥനോൾ പ്ലാന്റുകളുടെ ജല ഉപഭോഗം. ജലം പുനരുപയോഗം ചെയ്യുന്നുണ്ടെന്നാണ് കമ്പനികളുടെ അവകാശവാദം.
രൂക്ഷമായ ജല പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളിൽ ജൈവ ഇന്ധനത്തിനാണോ ഭക്ഷ്യവിളകളുടെ കൃഷിക്കാണോ പ്രഥമ പരിഗണന നൽകേണ്ടതെന്നതാണ് പ്രധാന ചോദ്യം. രാജ്യത്തെ 60 കോടിയിലേറെ ജനങ്ങൾ തീവ്രമായ ശുദ്ധജലക്ഷാമംനേരിടുമ്പോൾ കുടിവെള്ളത്തിന്റെ ലഭ്യതയും പ്രധാന പ്രശ്നമായി ഉയർന്നുവരുന്നു.
എഥനോൾ ഹരിത ഇന്ധനമോ?
രാജ്യസ്നേഹം ഉയർത്തിക്കാട്ടി, എഥനോൾ ഏറ്റവും പരിസ്ഥിതിസൗഹൃദപരമായ ബദൽ ഇന്ധനമായാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ, ഭൂവിനിയോഗത്തിലുണ്ടാകുന്ന മാറ്റങ്ങൾ, വനനശീകരണം, രാസവളങ്ങൾ ഉപയോഗിച്ചുള്ള ഊർജിത കൃഷി തുടങ്ങിയ കാരണങ്ങളാൽ ഒന്നാം തലമുറ എഥനോൾ ഫോസിൽ ഇന്ധനങ്ങളേക്കാള് 16 ശതമാനം കൂടുതൽ കാർബൺ ഡയോക്സൈഡ് മൊത്തത്തിൽ പുറന്തള്ളുമെന്ന് യൂറോപ്യൻ സംഘടനയായ ടി&ഇ (ട്രാൻസ്പോര്ട്ട് ആൻഡ് എന്വയോണ്മെന്റ് ) പറയുന്നു.
അസംസ്കൃത വസ്തുക്കളുടെ ഉത്പാദനത്തിനുള്ള കൃഷി, രാസവള - കീടനാശിനി പ്രയോഗം, ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, വനനശീകരണം, ഗതാഗതം, സംസ്കരണം, മാലിന്യ നിർമാർജനം തുടങ്ങി ജീവിതചക്രം പൂർണമായി കണക്കിലെടുക്കുമ്പോൾ എഥനോൾ വിശേഷിപ്പിക്കപ്പെടുന്ന അത്ര ഹരിതമല്ലെന്ന് കാണാം. എഥനോൾ ഉപയോഗിക്കുന്ന വാഹനങ്ങളിൽനിന്നു നേരിട്ടുള്ള കാർബൺ പുറന്തള്ളൽ കുറവായിരിക്കാം.
എന്നാൽ ഓക്സിജിനേറ്റഡ് ജൈവ സംയുക്തങ്ങളുടെ ബഹിർഗമനം കൂടാൻ സാധ്യതയുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് മനുഷ്യരിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. എഥനോൾ പ്ലാന്റുകൾ വലിയ അളവിൽ മലിനജലം ഉത്പാദിപ്പിക്കുന്നു.
ഇത് ശരിയായ രീതിയിൽ സംസ്കരിച്ചില്ലെങ്കിൽ അരുവികൾ, കുളങ്ങൾ, പുഴകൾ, ജലാശയങ്ങൾ തുടങ്ങിയ ഉപരിതല ജലത്തെയും ഭൂഗർഭജലത്തെയും ഒരുപോലെ മലിനീകരിക്കും. ഇന്ത്യയുടെ പല ഭാഗങ്ങളിലും എഥനോൾ പ്ലാന്റുകളിൽ നിന്നുള്ള ജലമലിനീകരണത്തിനെതിരേ പ്രാദേശിക സമൂഹങ്ങൾ സമരപാതയിലാണ്.
ഊർജസാന്ദ്രത കുറവ്
ഇ85, ഇ100 വാഹനങ്ങളിലേക്കുള്ള മാറ്റം ഒറ്റദിവസംകൊണ്ട് സാധ്യമാവില്ല. ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ വൻതോതിൽ നിരത്തിൽ ഇറക്കേണ്ടിവരും. പെട്രോൾ വാഹനങ്ങൾ കാലക്രമേണ നിരത്തൊഴിയേണ്ടിവരും. അടിസ്ഥാനസൗകര്യ വികസനത്തിനും സംഭരണ -വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും വൻ നിക്ഷേപം നടത്തേണ്ടിവരും. ഇതെല്ലാം സാധിച്ചാലും എഥനോൾ മിശ്രിതത്തിൽ ഓടുന്ന വാഹനങ്ങൾക്ക് പൊതുവേ ഊർജസാന്ദ്രത കുറവായിരിക്കും. കുറഞ്ഞ ഇന്ധനത്തിൽ കൂടുതൽ ദൂരം ഓടുകയെന്നതാണ് ഓരോ വാഹന ഉടമസ്ഥന്റെയും ആഗ്രഹം. ഇതിനെതിരാണ് എഥനോൾ മിശ്രിതത്തിൽ ഓടുന്ന വാഹനങ്ങൾ. പെട്രോളുമായി താരതമ്യം ചെയ്യുമ്പോൾ എഥനോളിന്റെ ഊർജസാന്ദ്രത കുറവാണ്.
ഒരു ലിറ്റർ പെട്രോൾ 34-36 മെഗാജൂൾസ് ഊർജം ഉത്പാദിപ്പിക്കുമ്പോൾ ഒരു ലിറ്റർ എഥനോളിൽനിന്ന് 21-24 മെഗാജൂൾസ് ഊർജം മാത്രം. എഥനോൾ വാഹനങ്ങൾക്ക് മൈലേജ് കുറവായതിനാൽ പെട്രോളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരേ ദൂരം സഞ്ചരിക്കാൻ കൂടുതൽ എഥനോൾ കത്തിക്കേണ്ടിവരും. ഇന്ധനത്തിനായി വിളകൾ കൃഷി ചെയ്യുന്നതിനേക്കാൾ വളരെ കാര്യക്ഷമമായ ഭൂവിനിയോഗമാണ് സൗരോർജം ഉൾപ്പെടെയുള്ള പുനരുജ്ജീവനക്ഷമമായ ഊർജത്തിന്റെ ഉത്പാദനം.
ആഗോളതലത്തിൽ നിലവിൽ എഥനോൾ ഉത്പാദനത്തിനായി ഉപയോഗിക്കുന്ന കൃഷി ഭൂമിയുടെ മൂന്നു ശതമാനം സ്ഥലത്ത് മാത്രം ഉൾക്കൊള്ളുന്ന സോളാർ പാനലുകൾ മതി, അതേ അളവിൽ ഊർജം ഉത്പാദിപ്പിക്കാൻ. വൈദ്യുതിവാഹനങ്ങളുടെ ഉയർന്ന കാര്യക്ഷമത കാരണം ലോകത്തിലുള്ള മൂന്നിലൊന്ന് ഭാഗം കാറുകൾക്കും ഊർജം നൽകാൻ അത് മതിയാകുമെന്ന് ടി&ഇ എന്ന സംഘടന പറയുന്നു.
നേട്ടം ആർക്ക്?
ഭക്ഷ്യോത്പാദകർക്ക് നൽകേണ്ട സബ്സിഡികളും പൊതുഖജനാവിൽനിന്നുള്ള നിക്ഷേപവും നികുതി ഇളവുകളും ജൈവ ഇന്ധന ഉത്പാദന മേഖലയിലേക്ക് വഴിതിരിച്ചുവിടുമ്പോൾ അന്തിമനേട്ടം ആർക്കെന്ന ചോദ്യം അവശേഷിക്കുന്നു. കർഷകർ ഇവിടെ അസംസ്കൃത വസ്തുക്കളുടെ ഉത്പാദകർ മാത്രമാണ്. വിപണി കൂടുതൽ മത്സരക്ഷമമാകുകയും സർക്കാർ പിൻവാങ്ങുകയും ചെയ്താൽ കർഷകർക്ക് ഉയർന്ന വില തുടർന്നും ലഭിക്കണമെന്നില്ല.
ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ഭാഗമായി എഥനോൾ ഉത്പാദനത്തിന് വൻതോതിൽ ഇന്ത്യയിലേക്ക് ചോളം ഇറക്കുമതി നടത്താൻ അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നതും കണക്കിലെടുക്കണം. എഥനോൾ പ്ലാന്റുകളുടെ സമീപത്ത് കൃഷിസ്ഥലമുള്ള ചുരുക്കം വൻകിട കർഷകർക്കു മാത്രമേ പുതിയ ജൈവ ഇന്ധനത്തിന്റെ നേട്ടം ലഭിക്കാൻ സാധ്യതയുള്ളൂ. ഇ85, ഇ100 നയം മാറ്റത്തിന്റെ അന്തിമനേട്ടം പഞ്ചസാര ഫാക്ടറികൾ, എഥനോൾ പ്ലാന്റുകൾ, ജൈവഇന്ധന കമ്പനികൾ തുടങ്ങിയവയുടെ ഉടമസ്ഥർക്കായിരിക്കും. ഭരണ നേതൃത്വവുമായി ബന്ധപ്പെട്ട ചില ജൈവ ഇന്ധന കമ്പനികൾക്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടയിലുണ്ടായ അസാധാരണമായ വളർച്ച കേന്ദ്രത്തിന്റെ പുതിയ ജൈവഇന്ധന നയവുമായി ചേർത്തുവായിക്കണം.
ജൈവ ഇന്ധനത്തിനു വേണ്ടിയുള്ള കൃഷി വ്യാപിപ്പിക്കുന്നതിന് മുമ്പ് ഓരോ പ്രദേശത്തിന്റെയും ജല പ്രതിസന്ധി വിശദമായ ഓഡിറ്റിന് വിധേയമാക്കണം. ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, പോഷകസുരക്ഷ എന്നിവ വിലയിരുത്താതെ ജൈവ ഇന്ധനങ്ങൾക്കുവേണ്ടി ഇന്ത്യയുടെ കാർഷിക ഭൂപടം പാടേ മാറ്റിമറിക്കുന്നത് അപകടകരമാണ്.
(അവസാനിച്ചു)
Leader Page
140 വർഷം പിന്നിടുന്ന ദീപികയുടെ സംഭാവനകൾ വളരെ വലുതാണ്. കലാ, സാംസ്കാരിക, സംഗീത രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള ദീപികയുടെ ആഭിമുഖ്യം കലാകാരന്മാർക്ക് ഊർജം പകരുന്നു. പെരുവനം ആറാട്ടുപുഴ പൂരവും സവിശേഷതകളും നിറഞ്ഞ വാർത്തകൾ വായനക്കാരിൽ എത്തിക്കുന്നതിനും ദീപികയുടെ പങ്ക് വിസ്മരിക്കാനാകില്ല. സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ കലാകാരന്മാ രുടെയും പാട്ട് ആസ്വാദകരുടെയും ഉന്നമനത്തിനു ദീപിക എന്നും ദീപ്തത നിറഞ്ഞതാണ്.
നാട്ടിലെ പ്രാദേശിക വാർത്തകൾ ഉൾപ്പെടെ പൊതുജനമധ്യത്തിലേക്ക് എത്തിക്കുന്നതിൽ ദീപിക ദിനപത്രത്തിന്റെ സവിശേഷമായ നേട്ടങ്ങളെ ഒരു സംഗീതകാരനെന്ന നിലയിൽ മുക്തകണ്ഠം പ്രശംസിക്കുന്നു.
കരുത്തോടെ, ദീർഘനാൾ ഇനിയുംദീപിക മുന്നേറട്ടെ. എല്ലാവിധ ആശംസകളും.
പി.എസ്. വിദ്യാധരൻ മാസ്റ്റർ, സംഗീത സംവിധായകൻ
Leader Page
വാഹനങ്ങളിൽ 100 ശതമാനം എഥനോൾ ഉപയോഗിക്കുന്നതിനുള്ള ഇ100 നിയന്ത്രണ ചട്ടക്കൂടിനു കഴിഞ്ഞയാഴ്ച കേന്ദ്ര റോഡ് ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകി. ഫോസിൽ ഇന്ധനങ്ങൾ ഒഴിവാക്കി ബദൽ ഊർജസ്രോതസുകളിലേക്കു ചുവടുമാറുന്നതിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നിർണായകമായ ചുവടുവയ്പാണ് ഇ100 ചട്ടക്കൂടിന്റെ അംഗീകാരം.
2018ലെ ദേശീയ ജൈവഇന്ധന നയത്തിന്റെ ഭാഗമായി 2030ഓടെ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനായിരുന്നു കേന്ദ്രഗവൺമെന്റ് ലക്ഷ്യമിട്ടിരുന്നത്. ഇത് അഞ്ചു വർഷം നേരത്തേ 2025ൽ തന്നെ നേടിയതോടെയാണ് ഇ85, ഇ100 ചട്ടക്കൂടുകൾ കേന്ദ്ര ഗവൺമെന്റ് അവതരിപ്പിച്ചിരിക്കുന്നത്. 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും അടങ്ങിയതാണ് ഇ85 ഇന്ധനമിശ്രിതം. ഡീസലിൽ 15 ശതമാനം ഐസോബുട്ടനോൾ കലർത്തുന്നതിനുള്ള പദ്ധതിക്കും കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ട്. ബദൽ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇ22 മുത ൽ 30 വരെയുള്ള ഇന്ധന മിശ്രിതങ്ങളുടെ എക്സൈസ് തീരുവയും കേന്ദ്രം ഒഴിവാക്കി.
ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ച് വിദേശനാണ്യം ലാഭിക്കുക, ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിലൂടെയുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കുക, ഊർജ സ്വയംപര്യാപ്തത കൈവരിക്കുക തുടങ്ങിയവയാണ് എഥനോൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. കർഷകർക്കു സ്ഥിരമായി ഉയർന്ന വരുമാനം ഉറപ്പാക്കാൻ ഇതു സഹായിക്കും. പരിസ്ഥിതി മലിനീകരണം കുറയും. പരിസ്ഥിതി സൗഹൃദപരമായ "ഹരിത ഇന്ധന'മായാണ് എഥനോളിനെ കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്. എഥനോൾ കലർത്തിയതോടെ 2014-15നും 2025 ഓഗസ്റ്റിനുമിടയിൽ 1.44 ലക്ഷം കോടി രൂപയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി കേന്ദ്രം ലാഭിച്ചു. കർഷകർക്ക് 80,000 കോടി രൂപയുടെ വരുമാനനേട്ടമുണ്ടായി. 73.6 ദശലക്ഷം മെട്രിക് ടൺ കാർബൺ ഉത്സർജനം ഒഴിവായി. 30 കോടി വൃക്ഷങ്ങൾ നട്ടുവളർത്തുന്നതിനു തുല്യമാണിതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നു. എന്നാൽ, ഈ അവകാശവാദങ്ങൾക്കപ്പുറം രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, പോഷകസുരക്ഷ, ഭൂവിനിയോഗം, രാസവളം പ്രയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട അതിസങ്കീർണമായ വിഷയമാണ് വൻതോതിലുള്ള എഥനോൾ ഉപയോഗത്തിലേക്കുള്ള പരിവർത്തനം.
കൃഷിയുടെ ഇന്ധനവത്കരണം: ഭക്ഷണമോ ഇന്ധനമോ ആദ്യം?
റബർ, പരുത്തി, ചണം തുടങ്ങിയ ചുരുക്കം വിളകൾ ഒഴിച്ചുനിർത്തിയാൽ ഇന്ത്യയിലെ കർഷകർ പരമ്പരാഗതമായി ഭക്ഷ്യോത്പാദകരാണ്. പുതിയ നയത്തോടെ ഭക്ഷ്യോത്പാദകരായ കർഷകർ കൂട്ടത്തോടെ ഊർജോത്പാദകരായി മാറും. എണ്ണപ്പാടങ്ങൾക്കു പകരം ഊർജം വിളവെടുക്കുന്നത് കർഷകരുടെ വയലുകളിൽനിന്നായിരിക്കും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ നൽകുന്ന രാസവളം സബ്സിഡികളുടെയും കുറഞ്ഞ താങ്ങുവിലയുടെയുമെല്ലാം അദൃശ്യ ഗുണഭോക്താക്കളായി ഡിസ്റ്റിലറികളും ജൈവ ഇന്ധന കമ്പനികളും മാറും.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിലയിരുത്താതെയാണ് ഇ85ലേക്കും ഇ100ലേക്കുമുള്ള ദ്രുതപരിവർത്തനം. പെട്രോളിൽ വൻതോതിൽ എഥനോൾ കലർത്താനുള്ള പദ്ധതി ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുമെന്ന് ഈ വർഷത്തെ കേന്ദ്രബജറ്റിനു മുന്നോടിയായി സമർപ്പിച്ച 2024-25ലെ ഇക്കണോമിക് സർവേ മുന്നറിയിപ്പു നൽകിയിരുന്നു. ഇതു പരിഗണിക്കാതെയാണ് കേന്ദ്രത്തിന്റെ നയം മാറ്റം. അരി, മക്കച്ചോളം, കരിമ്പ് എന്നിവയാണ് എഥനോൾ ഉത്പാദനത്തിന് ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫീഡ് സ്റ്റോക്കുകൾ.
ഇന്ത്യയുടെ എഥനോൾ ഉത്പാദനത്തിന്റെ 65 ശതമാനവും ഭക്ഷ്യധാന്യങ്ങൾ ഉപയോഗിച്ചാണ്. എഥനോൾ ഉത്പാദനത്തിന്റെ 40 ശതമാനമെങ്കിലും ധാന്യങ്ങളിൽനിന്നായിരിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിബന്ധന. 2024-25ൽ 52 ലക്ഷം ടൺ അരി, "പൊടിഞ്ഞ അരി' എന്ന ലേബലിൽ എഫ്സിഐ ഗോഡൗണുകളിൽനിന്ന് എഥനോൾ ഡിസ്റ്റിലറികളിലേക്കു വഴിതിരിച്ചുവിട്ടു. 2025-26ൽ ഇത് 90 ലക്ഷം ടൺ ആയിരിക്കുമെന്ന് കണക്കാക്കുന്നു. ഇ85, ഇ100 ലക്ഷ്യങ്ങൾ നേടണമെങ്കിൽ ബഫർ സ്റ്റോക്കിലുള്ള കൂടുതൽ അരി ഡിസ്റ്റലറികളിലേക്കു വഴിതിരിച്ചുവിടേണ്ടിവരും. പശ്ചിമേഷ്യാ യുദ്ധത്തെത്തുടർന്ന് ലോകമെങ്ങും രാസവള പ്രതിസന്ധി നേരിടുകയാണ്.
രാസവളം പ്രതിസന്ധിയും ആസന്നമായ സൂപ്പർ എൽ നിനോയും കാലാവസ്ഥാ വ്യതിയാനവും ലോകത്തെ ആസന്നഭാവിയിൽ ഭക്ഷ്യപ്രതിസന്ധിയിലേക്കു തള്ളിവിട്ടേക്കുമെന്ന ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഊർജ സ്വയംപര്യാപ്തയ്ക്കുവേണ്ടി ഭക്ഷ്യസുരക്ഷയെ അവഗണിക്കുന്നത് അപകടകരമായ കളിയാണ്. ആഗോളതലത്തിൽ ഓരോ 20 ടൺ രാസവളം ഉപയോഗിക്കുമ്പോഴും ഒരു ടൺ എഥനോളിനു വേണ്ടിയുള്ള കൃഷിയിലേക്കാണ് പോകുന്നത്. കൂടുതൽ എഥനോൾ ഉത്പാദിപ്പിക്കുമ്പോൾ അതിന്റെ കൃഷിക്ക് കൂടുതൽ രാസവളം വേണ്ടിവരും. ക്രൂഡ് ഓയിൽ ഇറക്കുമതി കുറയുമെങ്കിലും കൃഷിക്കാവശ്യമുള്ള യൂറിയ, ഡിഎപി, പൊട്ടാസ്യം രാസവളങ്ങൾ വിദേശ ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നു. ഭക്ഷ്യോത്പാദനത്തിനുള്ള കൃഷിയും ഇന്ധനത്തിനുവേണ്ടിയുള്ള കൃഷിയും തമ്മിൽ രാസവളത്തിനുവേണ്ടി കടുത്ത മത്സരമുണ്ടാകും.
പോഷകസുരക്ഷയും അപകടത്തിൽ
ഇ85 ലക്ഷ്യത്തിലെത്തണമെങ്കിൽ നിലവിലെ എഥനോൾ ഉത്പാദനം മൂന്ന്-നാല് ഇരട്ടിയെങ്കിലും വർധിപ്പിക്കണം. മക്കച്ചോളമാണ് എഥനോൾ ഉത്പാദനത്തിനുവേണ്ടി ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന ധാന്യവിള. 2020-21ൽ രാജ്യത്ത് മക്കച്ചോളം ഏഴു ലക്ഷം ഹെക്ടറിലാണ് എഥനോൾ ഉത്പാദനവുമായി ബന്ധപ്പെട്ട് കൃഷി ചെയ്തിരുന്നതെങ്കിൽ, 2024-25ൽ അത് 57 ലക്ഷം ഹെക്ടറായി ഉയർന്നു. ഇ85, ഇ100 ലക്ഷ്യങ്ങൾ നേടണമെങ്കിൽ സമീപഭാവിയിൽ പോഷകസുരക്ഷയുമായി ബന്ധപ്പെട്ട വിളകൾ മക്കച്ചോളം കൃഷിക്ക് വഴിമാറേണ്ടിവരും. ഉയർന്നതും ഉറപ്പുള്ളതുമായ വില ലഭിക്കുന്നതിനാൽ മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർ പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, ചെറുധാന്യങ്ങൾ തുടങ്ങിയവ ഉപേക്ഷിച്ച് മക്കച്ചോളം കൃഷിയിലേക്കു തിരിഞ്ഞതായി 2024-25ലെ കേന്ദ്ര സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. ജനങ്ങളുടെ ഭക്ഷണത്തിലെ പ്രോട്ടീന്റെ 25 ശതമാനവും പയറുവർഗങ്ങളിൽനിന്നാണ് വരുന്നത്.
Leader Page
വിദ്യാഭ്യാസരംഗത്ത് കേരളം കുതിച്ചുകൊണ്ടിരിക്കുകയാണ്. സിബിഎസ്ഇ പരീക്ഷകളിൽ കേരളത്തിലെ വിദ്യാർഥികൾ അഖിലേന്ത്യാ തലത്തിൽതന്നെ വർഷങ്ങളായി ഏറ്റവും കൂടുതൽ വിജയശതമാനം നേടുന്നുണ്ട്. സംസ്ഥാന തലത്തിൽനിന്നുള്ള കേരളത്തിലെ 10, 12 ക്ലാസുകളിലെ വിജയശതമാനവും പ്രശംസനീയമാണ്. കൂടാതെ, ഈയടുത്ത കാലത്ത് കേരള സംസ്ഥാനത്തിന്റെ എഐ പ്ലാറ്റ്ഫോം "സമഗ്ര പ്ലസ്' അഖിലേന്ത്യാ തലത്തിൽ അംഗീകാരവും പ്രശംസയും നേടി. സാക്ഷരതയുടെ കാര്യത്തിൽ, സ്ത്രീവിദ്യാഭ്യാസ രംഗത്ത് കേരളം എന്നും മുൻപന്തിയിൽതന്നെയാണ്. ദേശീയ വിദ്യാഭ്യാസ പദ്ധതി കേരളത്തിലെ സ്കൂളുകളിലും കോളജുകളിലും നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
ഫലാധിഷ്ഠിത സന്പ്രദായം
ഫലാധിഷ്ഠിത വിദ്യാഭ്യാസമാണ് ഇന്നത്തെ വിദ്യാഭ്യാസരീതിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾക്കും നേട്ടങ്ങൾക്കും മുൻഗണന നൽകുന്ന വിദ്യാർഥി കേന്ദ്രീകൃതമായ ഒരു പഠന സന്പ്രദായമാണിത്. വിദ്യാർഥിയുടെ കഴിവുകളെയെല്ലാം പ്രയോജനപ്പെടുത്തി നല്ലൊരു പൗരൻ ആകത്തക്ക രീതിയിലാണ് ഈ വിദ്യാഭ്യാസരീതി വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നോ രണ്ടോ പരീക്ഷകളിലോ വാർഷിക പരീക്ഷയിലോ മാത്രമൊതുക്കിക്കൊണ്ട് വിദ്യാർഥിയുടെ അറിവുകളെ പരിശോധിക്കുന്ന രീതിയല്ല ഇവിടെ അവലംബിക്കുന്നത്. മറിച്ച്, പഠനാരംഭം മുതൽ തുടർച്ചയായ പരിശീലനവും അതേത്തുടർന്നുള്ള പരിശോധനാ രീതിയുമാണിത്. ഇവിടെ അധ്യാപകന്റെ റോളും വ്യത്യസ്തമാണ്. ഒരേസമയംതന്നെ അധ്യാപകനായും പരിശീലകനായും സഹായിയായും മാർഗദർശിയായും വർത്തിക്കുന്നു. ഈ ഫലാധിഷ്ഠിത സന്പ്രദായത്തിൽ, മൂല്യങ്ങൾ വളർത്തുന്നതിനും നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിനും പ്രത്യേകം പ്രത്യേകം പരിശീലന രീതികൾ സ്കൂളുകളിലും കോളജുകളിലും അവലംബിക്കുന്നുണ്ട്.
സ്കൂളുകളിൽ മൂല്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ നടക്കുന്പോൾ (മോറൽ വിദ്യാഭ്യാസം) കോളജുകളിൽ ജീവിത നൈപുണ്യ (ലൈഫ് സ്കിൽ) ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ കോഴ്സുകളിലുംതന്നെ ഇവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ആശയവിനിമയ ശേഷി വർധിപ്പിക്കുന്നതിനുള്ള പരിശീലനം (കമ്യൂണിക്കേഷൻ സ്കിൽ), പ്രശ്നപരിഹാരത്തിനുള്ള പരിശീലനം (പ്രോബ്ലം സോൾവിംഗ് സ്കിൽ), തൊഴിൽ അധിഷ്ഠിതമായ സ്കില്ലുകൾ (വൊക്കേഷണൽ സ്കിൽ) തുടങ്ങിയവ വികസിപ്പിക്കാനും സാന്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യാനും നേതൃപാടവം വളർത്തിയെടുക്കാനും പരിശീലനം നൽകുന്നുണ്ട്. അതുപോലെതന്നെ ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന, പ്രത്യേകിച്ച് വിദ്യാർഥികൾക്ക് ഉണ്ടായിരിക്കണമെന്നു കരുതുന്ന ജീവിത നൈപുണ്യങ്ങളായ ആത്മബോധവും സഹാനുഭൂതിയും വിശകലന ചിന്തയും സർഗാത്മക ചിന്തയും തീരുമാനമെടുക്കാനുള്ള ശേഷിയും പ്രശ്നപരിഹാര മികവും ആശയവിനിമയ ശേഷിയും പരസ്പരബന്ധം ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്ന നയങ്ങളും, വികാരങ്ങളെയും സമ്മർദങ്ങളെയും നിയന്ത്രിക്കാനുള്ള കഴിവുകളും വിദ്യാഭ്യാസത്തിലൂടെ ആർജിക്കണം. കൂടാതെ, സാർവത്രിക മാനുഷിക മൂല്യങ്ങളായ സത്യം, സമാധാനം, സ്നേഹം, കാരുണ്യം, അഹിംസ, ധർമം തുടങ്ങിയവ വിദ്യാലയങ്ങളിൽ കൂടുതൽ പഠനവിധേയമാക്കുകയും അവയിൽ പ്രായോഗിക പരിശീലനം നൽകുകയും വേണം. അപ്പോഴാണ് പഠിതാക്കൾ ഉന്നതവിദ്യാഭ്യാസമുള്ളവരും ഉദ്യോഗസ്ഥരും സാന്പത്തികശേഷിയുള്ളവരുമായി മാറുന്നത്.
അഖിലേന്ത്യാ തലത്തിൽ കേരളത്തിലെ ആത്മഹത്യാനിരക്ക് 30.6 (മൂന്നാമത്). അതുപോലെ കൊലപാതകങ്ങളുടെ നിരക്കും വർധിച്ചുകൊണ്ടിരിക്കുന്നു. വിദ്യാർഥികൾ മുതൽ കുടുംബങ്ങൾ മുഴുവനായും ആത്മഹത്യ ചെയ്യുന്ന പ്രവണതയും കൂടികൊണ്ടിരിക്കുന്നു. സംസാരിച്ചു പരിഹരിക്കാൻ പറ്റുന്ന നിസാര കാര്യങ്ങൾപോലും പരിഹരിക്കാതെ കൊലപാതകത്തിലേക്കു മാറുന്നുവെന്നതാണു ദയനീയ അവസ്ഥ. ധാരാളം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം. ലഹരിവസ്തുക്കളുടെയും മദ്യത്തിന്റെയും ഉപയോഗം കാര്യമായുണ്ട്. അതുവഴി വിദ്യാർഥികൾ മോശമായ സാഹചര്യങ്ങളിലേക്കു വഴുതി വീഴാനുള്ള സാധ്യതയേറെയാണ്. സ്വയം നഷ്ടപ്പെടുത്തിക്കളയുന്ന പ്രവൃത്തികളിലേക്കുള്ള സഞ്ചാരവുമുണ്ട്. അങ്ങനെ മനുഷ്യജീവിതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചുള്ള വ്യക്തമായ ഒരു അനുഭവം ഇവിടെ ഇല്ലാതാകുന്നു.
കൂടാതെ, മദ്യപാനത്തിന്റെ ഫലമായി ഗാർഹിക പീഡനങ്ങൾ വർധിക്കുകയും കുടുംബഭദ്രത തകരാറിലാകുകയും ചെയ്യുന്നു. വിവാഹം വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം നാട്ടിൽ പെരുകുന്നു. യുവദന്പതികളുടെ ഡിവോഴ്സ് സാധാരണ സംഭവമായിരിക്കുന്നു. സമൂഹത്തിന്റെ അടിത്തറയായ കുടുംബം, കുട്ടികൾ എന്ന കാഴ്ചപ്പാട് ഇന്നു കൈമോശം വന്നിരിക്കുന്നു. പരസ്പര ധാരണക്കുറവ്, ഈഗോ തുടങ്ങിയവയും സമൂഹത്തിന്റെതന്നെ കെട്ടുറപ്പിനെ ബാധിക്കുന്ന വലിയൊരു പ്രതിസന്ധിയാണ്. വരവിനേക്കാൾ കൂടുതൽ ചിലവഴിക്കുന്ന ഒരു ഉപഭോഗ സംസ്കാരം ഇന്നു പ്രബലമായിരിക്കുന്നു.
വീടാകുന്ന വിദ്യാലയം
സമൂഹത്തിൽ നിലനിൽക്കുന്ന ഈ അവസ്ഥകൾക്കു മാറ്റം വരണമെങ്കിൽ, വിദ്യാലയങ്ങൾ വിദ്യാർഥികൾക്ക് അവരുടെ രണ്ടാമത്തെ ഭവനമായി (ചിലരുടെ കാര്യത്തിൽ ഒന്നാമത്തെ തന്നെ) അനുഭവപ്പെടണം. ഫലാധിഷ്ഠിത വിദ്യാഭ്യാസ സന്പ്രദായത്തിലൂടെ ജോലി ലഭിക്കുന്നതിനും സാന്പത്തികഭദ്രതയുണ്ടാക്കുന്നതിനും നല്ല പ്രോത്സാഹനം ലഭിക്കുന്നുണ്ട്. എന്നാൽ, നല്ല മനുഷ്യനാകുക എന്ന "ഏറ്റവും വലിയ ലക്ഷ്യ' പ്രാപ്തിക്ക് ഇത് പ്രേരകമാകുന്നില്ലെന്നുവേണം മനസിലാക്കാൻ. ജീവിതത്തെ സ്നേഹിക്കാനും വിലമതിക്കാനും ജീവൻ സംരക്ഷിക്കാനുമുള്ള കരുത്ത് നാം നമ്മുടെ വിദ്യാർഥികൾക്ക് നൽകേണ്ടതുണ്ട്.
നമ്മുടെ സ്കൂളുകളിലും കോളജുകളിലും ഇന്നു നിലവിലുള്ള മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കൂടുതൽ അനുഭവവേദ്യമാക്കണം. ഉദാഹരണമായി ധാർമികത, സ്നേഹം, പരസ്പര ബഹുമാനം, സഹാനുഭൂതി എന്നീ മൂല്യങ്ങളെക്കുറിച്ചു പറയുന്നതിലുപരി അവ യാഥാർഥ്യവും അനുഭവവേദ്യവുമാക്കണം. ഒരു വിദ്യാർഥിപോലും ഒറ്റപ്പെട്ടു പോകാൻ അനുവദിക്കരുത്. ഇത്തരത്തിൽ മാനവിക വിഷയങ്ങളും ചരിത്രപഠനവും പ്രാധാന്യമർഹിക്കുന്നുണ്ട്.
കൂടാതെ, വിദ്യാർഥികളുടെ പ്രായോഗിക പരിശീലനത്തിൽ കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തെരഞ്ഞെടുക്കുകയും വീട്ടിൽ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സഹായിക്കുന്ന തരത്തിലുള്ള, അവരോടുള്ള കടമകൾ മനസിലാക്കുന്ന തരത്തിലുള്ള ചെറിയ പ്രോജക്ടുകളോ അസൈൻമെന്റുകളോ കൊടുക്കുകയും വേണം.
Leader Page
അറുപതു വര്ഷമായി ദീപികയുടെ സ്ഥിരം വരിക്കാരനും വായനക്കാരനുമാണ്. ചെറിയ ചില കാലങ്ങളിലെ വ്യത്യാസമൊഴിച്ചാല് ഈ കാലം മുഴുവനും ഒരേ നിലപാടുകളില് മാറ്റമില്ലാതെ നില്ക്കാന് കഴിഞ്ഞുവെന്നതാണ് ദീപികയുടെ സവിശേഷത.
ലാഭനഷ്ടങ്ങള് നോക്കാതെ സത്യത്തിനും ധാര്മികതയ്ക്കുമൊപ്പവും കര്ഷകര്ക്കൊപ്പവും ഉറച്ച നിലപാടുകള് സ്വീകരിക്കുന്ന ഏക പത്രം ദീപികയാണ്. അതുകൊണ്ടുതന്നെയാണ് വായനയുടെ സംസ്കാരം പുതുതലമുറകള്ക്കും മടിയില്ലാതെ പകര്ന്നുകൊടുക്കാന് ദീപികയ്ക്കു കഴിയുന്നത്.
- എ.കെ. ജോൺ അറയ്ക്കൽ
റിട്ട. മുഖ്യാധ്യാപകന്, മുൻ ചെയർമാൻ, ഫെയർ ട്രേഡ് അലയൻസ് കേരള
പാലാവയല്
Leader Page
ഇന്ത്യൻ രാഷ്ട്രീയത്തിൽ ‘കൂറുമാറ്റം’ എന്ന വാക്ക് കേൾക്കുമ്പോൾതന്നെ പലർക്കും ഓർമ വരുന്നത് ഹരിയാനയിലെ ഗയാലാൽ എന്ന നിയമസഭാംഗത്തെയാണ്.
1967ൽ അദ്ദേഹം ഏതാനും മണിക്കൂറുകൾക്കുള്ളിൽ പലതവണ പാർട്ടി മാറിയതോടെയാണ് “ആയാ റാം, ഗയാ റാം” എന്ന പ്രയോഗം ഇന്ത്യൻ രാഷ്ട്രീയ നിഘണ്ടുവിന്റെ ഭാഗമായി മാറിയത്. അന്നുമുതൽ കൂറുമാറ്റം ഇന്ത്യൻ ജനാധിപത്യത്തിന്റെ സ്ഥിരം സവിശേഷതയും ഒരേസമയം അതിന്റെ ഏറ്റവും വലിയ ദൗർബല്യങ്ങളിലൊന്നുമായി തുടരുകയാണ്.
എന്നാൽ, കൂറുമാറ്റത്തെ വ്യക്തിപരമായ ധാർമികതയുടെ പ്രശ്നമായോ രാഷ്ട്രീയ അവസരവാദത്തിന്റെ പ്രകടനമായോ മാത്രം കാണുന്നത് മതിയാകില്ല. അതിന്റെ വേരുകൾ ഇന്ത്യൻ പാർട്ടി സംവിധാനത്തിന്റെ സ്വഭാവത്തിലും ഭരണഘടനാപരമായ ക്രമീകരണങ്ങളിലുമാണ്. അതുകൊണ്ടുതന്നെ കൂറുമാറ്റം ഒരു രാഷ്ട്രീയ പ്രശ്നം മാത്രമല്ല; അത് ജനവിധി, പാർട്ടി ജനാധിപത്യം, ഭരണഘടനാ സ്ഥാപനങ്ങൾ, ഫെഡറലിസം എന്നിവയെ സ്പർശിക്കുന്ന ഒരു അടിസ്ഥാന ജനാധിപത്യ ചോദ്യമാണ്.
ആഗോള പ്രതിഭാസം, ഇന്ത്യൻ പ്രത്യേകത
രാഷ്ട്രീയ നേതാക്കൾ പാർട്ടി മാറുന്നത് ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന കാര്യമല്ല. ബ്രിട്ടനിൽ പാർലമെന്റ് അംഗങ്ങൾ പാർട്ടി വിട്ട് സ്വതന്ത്രരാകുകയോ മറ്റൊരു പാർട്ടിയിൽ ചേരുകയോ ചെയ്യാറുണ്ട്. മുൻ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ തന്റെ രാഷ്ട്രീയജീവിതത്തിൽ രണ്ടുതവണ പാർട്ടി മാറിയിരുന്നു.
അമേരിക്കയിൽ പാർട്ടിയേക്കാൾ വ്യക്തിക്കാണ് പ്രാധാന്യം. അതിനാൽ പാർട്ടി മാറുന്നത് അവിടെ ജനാധിപത്യവിരുദ്ധമായി കണക്കാക്കാറില്ല. ഇറ്റലി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും പാർട്ടി മാറ്റങ്ങൾ അസാധാരണമല്ല.
എന്നാൽ, ഇന്ത്യയിലെ കൂറുമാറ്റത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ വ്യാപ്തിയും പ്രത്യാഘാതവുമാണ്. മറ്റ് ജനാധിപത്യ രാജ്യങ്ങളിൽ കൂറുമാറ്റം പലപ്പോഴും വ്യക്തിപരമായ രാഷ്ട്രീയ തീരുമാനമായി മാത്രം നിൽക്കുമ്പോൾ, ഇന്ത്യയിൽ അത് സർക്കാരുകളെ അട്ടിമറിക്കാനും അധികാര സമവാക്യങ്ങൾ മാറ്റിമറിക്കാനുമുള്ള ശക്തമായ രാഷ്ട്രീയ ആയുധമാണ്.
കൂറുമാറ്റ വിരുദ്ധ നിയമം: ഉദ്ദേശ്യവും യാഥാർഥ്യവും
1960കളിലും 1970കളിലും നിരന്തരമായി സർക്കാരുകൾ വീഴുകയും ജനപ്രതിനിധികൾ പാർട്ടി മാറുകയും ചെയ്തതോടെയാണ് കൂറുമാറ്റ വിരുദ്ധ നിയമത്തിന്റെ ആവശ്യം ശക്തമായത്. 1985ൽ ഭരണഘടനയുടെ പത്താം പട്ടികയിലൂടെ ഈ നിയമം നിലവിൽ വന്നു. ലക്ഷ്യം വ്യക്തമായിരുന്നു: അധികാരത്തിനും പദവിക്കും വേണ്ടി നടക്കുന്ന അവസരവാദ കൂറുമാറ്റം തടയുക. ഒരു പാർട്ടിയുടെ ടിക്കറ്റിൽ വിജയിച്ച ജനപ്രതിനിധി പാർട്ടി വിട്ടാൽ, പാർട്ടി വിപ്പിന് വിരുദ്ധമായി വോട്ട് ചെയ്താൽ, സ്വതന്ത്രനായി ജയിച്ച് പിന്നീട് പാർട്ടിയിൽ ചേർന്നാൽ, അയോഗ്യനാക്കപ്പെടും.
ആദ്യഘട്ടത്തിൽ നിയമം ഒരു പാർട്ടിയിലെ മൂന്നിലൊന്ന് അംഗങ്ങൾ പിളർന്നുപോയാൽ അതിനെ നിയമാനുസൃതമായ ‘പിളർപ്പ്’ ആയി അംഗീകരിച്ചിരുന്നു. എന്നാൽ, ഈ വ്യവസ്ഥ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതോടെ 2003ലെ 91-ാം ഭരണഘടനാ ഭേദഗതിയിലൂടെ അത് ഒഴിവാക്കി. പകരം, ഒരു പാർട്ടിയിലെ മൂന്നിൽ രണ്ട് അംഗങ്ങൾ ചേർന്ന് മറ്റൊരു പാർട്ടിയുമായി ലയിച്ചാൽ അയോഗ്യത ബാധകമാകില്ലെന്ന വ്യവസ്ഥ നിലനിർത്തി. ഇതാണ് ഇന്ന് നിയമത്തിലെ ഏറ്റവും വലിയ പഴുതായി മാറിയിരിക്കുന്നത്.
നിയമത്തിന്റെ വിരോധാഭാസം
കൂറുമാറ്റ വിരുദ്ധ നിയമം വ്യക്തിഗത കൂറുമാറ്റം കുറച്ചെങ്കിലും കൂട്ടമായുള്ള കൂറുമാറ്റത്തെ പ്രോത്സാഹിപ്പിച്ചു. ഇന്ന് രാഷ്ട്രീയ നേതാക്കൾ ഒറ്റയ്ക്ക് പാർട്ടി വിടുന്നില്ല. അവർ മൂന്നിൽ രണ്ട് ഭൂരിപക്ഷം സമാഹരിച്ച് കൂട്ടത്തോടെ നീങ്ങുന്നു.
സ്പീക്കറുടെ പങ്കും ഭരണഘടനാ പ്രതിസന്ധിയും
കൂറുമാറ്റ കേസുകളിൽ തീരുമാനമെടുക്കാനുള്ള അധികാരം നിയമസഭാ സ്പീക്കർക്കോ സഭാധ്യക്ഷനോ ആണ്. എന്നാൽ, സ്പീക്കർ സാധാരണയായി ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗമായതിനാൽ നിഷ്പക്ഷതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നു. ഇതിലും വലിയ പ്രശ്നം, തീരുമാനമെടുക്കാൻ ഭരണഘടന ഒരു സമയപരിധി നിശ്ചയിച്ചിട്ടില്ല എന്നതാണ്. അതുകൊണ്ട് അയോഗ്യതാ ഹർജികൾ മാസങ്ങളോളം, ചിലപ്പോൾ വർഷങ്ങളോളം തീർപ്പാകാതെ കിടക്കുന്നു. ഇതിനിടയിൽ സർക്കാരുകൾ രൂപീകരിക്കപ്പെടുകയും അധികാര സമവാക്യങ്ങൾ മാറുകയും ചെയ്യുന്നു. ഇതോടെ രാഷ്ട്രീയ പോരാട്ടങ്ങൾ നിയമസഭയിൽനിന്ന് കോടതികളിലേക്കും തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കും മാറുന്നു.
പശ്ചിമബംഗാൾ: അടുത്ത വലിയ പരീക്ഷണക്കേസ്
പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിനെ ചുറ്റിപ്പറ്റിയുള്ള പുതിയ പ്രതിസന്ധി ഇന്ത്യയിലെ കൂറുമാറ്റ രാഷ്ട്രീയത്തിന്റെ എല്ലാ ഘടകങ്ങളും ഒരുമിച്ച് കാണിക്കുന്നു. ഇത് ആശയപരമായ ഭിന്നതയുടെ പ്രശ്നമല്ല. തെരഞ്ഞെടുപ്പ് തിരിച്ചടി, നേതൃശൈലിയെക്കുറിച്ചുള്ള അതൃപ്തി, അഭിഷേക് ബാനർജിയുടെ ഉയർച്ചയെക്കുറിച്ചുള്ള ആശങ്ക, പാർട്ടിയിലെ അധികാര കേന്ദ്രീകരണം എന്നിവയാണ് വിമതരുടെ പ്രധാന പരാതികൾ. ഇവിടെ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്: പാർട്ടിയിലെ നിയമസഭാ കക്ഷിക്ക്, മാതൃസംഘടനയിൽനിന്ന് സ്വതന്ത്രമായി പ്രവർത്തിക്കാനാകുമോ? ശിവസേന കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയത്, നിയമസഭാ കക്ഷിയല്ല, മറിച്ച് യഥാർഥ രാഷ്ട്രീയ പാർട്ടിയാണ് നിർണായക ഘടകമെന്നാണ്. അതുകൊണ്ട് പശ്ചിമബംഗാൾ കേസ് തൃണമൂലിന്റെ ഭാവി മാത്രമല്ല, ഇന്ത്യയിലെ കൂറുമാറ്റ വിരുദ്ധ നിയമത്തിന്റെ ഭാവിയും നിർണയിച്ചേക്കാം.
ആശയപ്രശ്നമോ അധികാരപ്രശ്നമോ?
ഇന്ത്യയിലെ കൂറുമാറ്റത്തിന്റെ മറ്റൊരു പ്രത്യേകത, അത് പലപ്പോഴും ആശയപരമായ കാരണങ്ങളേക്കാൾ അധികാര രാഷ്ട്രീയംകൊണ്ടാണ് നയിക്കപ്പെടുന്നത് എന്നതാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ ജനതയുടെ വലിയൊരു വിഭാഗം കൂറുമാറ്റത്തെ ആശയപരമായ നിലപാടുമാറ്റമെന്നതിലുപരി രാഷ്ട്രീയ കണക്കുകൂട്ടലായാണ് കാണുന്നത്.
Leader Page
എന്റെ ബാല്യകാലം മുതലുള്ള സന്തതസഹചാരിയാണ് ദീപിക. 1970കളുടെ അവസാനം ഡിഗ്രി വിദ്യാര്ഥിയായിരിക്കുമ്പോള് ദീപികയില്നിന്നു തുടര്ച്ചയായി കുറിച്ചെടുത്തിരുന്ന പൊതുവിജ്ഞാന വിവരങ്ങളും മറ്റും പിഎസ്സി പരീക്ഷയെഴുതാന് എന്നെ ഒരുക്കുകയും വ്യവസായ-വാണിജ്യവകുപ്പില് ജോലി സമ്പാദിക്കാന് സഹായിക്കുകയും ചെയ്തു. തുടര്ന്നാണ് കോളജ് അധ്യാപനരംഗത്തേക്കു പ്രവേശിച്ചത്.
കെട്ടിച്ചമച്ച കഥകളില്ലാതെ കാര്യംപറയുന്ന ദീപിക എക്കാലത്തും സ്വതന്ത്രവായന ആഗ്രഹിക്കുന്ന നാനാജാതി മതസ്ഥരായ വായനക്കാര്ക്ക് പ്രിയപത്രമാണ്. ഈ മാധ്യമമുത്തശ്ശിക്ക് 140ന്റെ ആശംസകള്.
-ഡോ. പി.സി. അനിയന്കുഞ്ഞ് (ജനറൽ സെക്രട്ടറി, കേരള കൗണ്സില്
ഓഫ് റിട്ട. കോളജ് പ്രിന്സിപ്പല്സ്, നാക് പിയര് ടീം അംഗം)
Leader Page
ഹെൻറി ഡേവിഡ് തോറോയെ അറിയുന്നതിനും വായിക്കുന്നതിനും മുൻപ് ഹൃദിസ്ഥമാക്കിയൊരു വരിയുണ്ട്. “Love your life, poor as it is.” നിങ്ങളുടെ ജീവിതം എത്ര ദരിദ്രമാണെങ്കിലും അതിനെ സ്നേഹിക്കുക. അത്രമേൽ വെളിച്ചത്താൽ എഴുതപ്പെട്ട ഒരു വരി. ഒരു പതിനഞ്ചുവയസുകാരന് ഈ വരി ഓട്ടോഗ്രാഫിൽ എഴുതിക്കിട്ടുമ്പോൾ അവനതിന്റെ അർഥം അറിയില്ലായിരുന്നു. ഇംഗ്ലീഷ് അധ്യാപകൻ വിൻസെന്റ് സാറാണ് ഇതെഴുതിത്തന്നത്. അതിനർഥം അറിയില്ലെങ്കിലും അന്നേ ആ വരി ഞാൻ മനപ്പായസമാക്കിയിരുന്നു. എന്നെ ആകർഷിച്ചത് അതിലെ മൂന്ന് വാക്കുകളായിരുന്നു. Love, Life, Poor. ഇതിൽ Loveന്റെയും Poorന്റെയും അർഥമറിയാമെങ്കിലും Lifeന്റെ അർഥമറിയില്ലായിരുന്നു. ആ അറിവില്ലായ്മ ഇപ്പോഴുമുണ്ട്. ആയുസൊടുങ്ങുംവരെ അതുണ്ടാകുമെന്നാണ് തോന്നുന്നത്.
ജീവിതത്തെക്കുറിച്ച് ഒരറിവും ഇല്ലാതിരുന്ന കാലമായിരുന്നു അത്. എന്നിട്ടും ഒരു പതിനെട്ടുകാരൻ കവിതാ മത്സരത്തിൽ “ജീവിച്ചു തീർക്കേണ്ടതാണ് ജീവിതം” എന്നെഴുതിവച്ചു. എന്തു ധൈര്യത്തിലാണ് അതെഴുതിയതെന്ന് ഇന്നുമെനിക്കറിയില്ല. പക്ഷേ, എഴുതി. നല്ല ഭംഗിയുള്ള കൈയക്ഷരത്തിൽ. പിന്നീട് പതിയെ തിരിഞ്ഞുനോക്കുമ്പോൾ ആ ഭംഗി ജീവിതത്തിനുണ്ടായിരുന്നോ എന്നറിയില്ല. ബിരുദ ക്ലാസിൽ പഠിക്കുമ്പോൾ ജീവിതത്തെക്കുറിച്ച് വീണ്ടും എഴുതി, “തൊണ്ടയിൽ കുടുങ്ങിക്കിടക്കുന്ന നിലവിളിയാണ് ജീവിതം” എന്ന്. അതു വായിച്ച് ഞങ്ങളുടെ പ്രഫസർ കിളിമാനൂർ രമാകാന്തൻ സാർ എന്നെ നെഞ്ചിലേക്കു ചേർത്തുപിടിച്ചത് ഓർമയുണ്ട്. അപ്പോഴേക്കും എന്റെ സ്വപ്നങ്ങൾ കാലം കൊത്തിനുറുക്കിത്തുടങ്ങിയിരുന്നു. ബിരുദാനന്തര ബിരുദ പഠനകാലത്ത് വീണ്ടും ജീവിതത്തെക്കുറിച്ച് വ്യഥിതശ്രുതിയിൽ ഞാനെഴുതി “ആഘാതങ്ങൾക്കിടയിൽ ആരും കേൾക്കാതെപോയ സംഗീതമായിരുന്നു എന്റെ ജീവിത”മെന്ന്. അപ്പോഴേക്കും അപാരത നോക്കിനിൽക്കുമൊരു ഭ്രഷ്ടകാമുകനായി ഞാൻ മാറിക്കഴിഞ്ഞിരുന്നു.
കേട്ടതിലേക്കുംവച്ച് ഏറ്റവും ജ്വരബാധിതമായ ജീവിതനിർവചനം ഒരു മുഴുക്കുടിയന്റേതായിരുന്നു. “തൃഷ്ണകളുടെ ആവർത്തനമാണ് ജീവിതം” എന്നാണ് അയാൾ പറഞ്ഞത്. കൊല്ലത്തെ ഒരു ലഹരിവിമോചനകേന്ദ്രത്തിൽവച്ച് അയാളിതു പറയുമ്പോൾ അയാളുടെ ആയുസ് ഒടുങ്ങിയിരിക്കുകയാണെന്ന് ഞാനറിഞ്ഞിരുന്നില്ല. ചരമശയ്യയിൽ യാത്രപറയുവാൻ ലിപികളൊന്നിച്ചടുക്കിവയ്ക്കുകയായിരുന്നു അയാൾ. ആ രാത്രി അയാൾ മൃത്യുദംശത്താൽ വരഞ്ഞ നീലപ്പാടുകളുമായി എവിടേക്കെന്നില്ലാതെ ഇഴഞ്ഞുപോയി. അടുത്ത ദിവസം പ്രഭാതത്തിൽ തൃഷ്ണകളുടെ ആ മൺകൂട് ചുടുകാട്ടിലേക്കു ചുമന്നുകൊണ്ടുപോയവരിൽ ഒരാൾ ഞാനായിരുന്നു. എരിഞ്ഞടങ്ങുമ്പോഴും അയാൾക്കെന്നോട് എന്തൊക്കെയോ പറയാനുള്ളതുപോലെ തോന്നി. പക്ഷേ, അയാളൊന്നും പറഞ്ഞില്ല.
ഏറെക്കാലം എന്റെയുള്ളിലാ ഉച്ചവെയിൽ കനത്തു നിന്നിരുന്നു. ജീവിതത്തെക്കുറിച്ച് പിന്നീട് ഉപന്യസിക്കേണ്ടിവന്നപ്പോഴെല്ലാം ഞാനയാളുടെ കുലച്ച വില്ല് ഓർത്തെടുത്തു. കറുത്തു പുകയുന്നൊരഗ്നിപർവതംപോലെ ആ ഓർമകൾ ഇപ്പോഴുമെന്റെ നെഞ്ചിലുണ്ട്. പാതി പതിരായി അയാള് പറഞ്ഞുപോയ ആ വരിയുടെ പിന്നാലെ ഞാനേറെ ദൂരം നടന്നു. ആ നടത്തം ശ്രാവസ്തിയിലാണ് ചെന്നെത്തിയത്. അക്കാലത്ത് ഞാൻ വായിച്ച പുസ്തകങ്ങളിലധികവും ബുദ്ധചരിതങ്ങളായിരുന്നു.
ബുദ്ധശിശുവിന്റെ പവിത്രപാദങ്ങൾ പതിഞ്ഞിടമെല്ലാം പത്മങ്ങൾ വിരിഞ്ഞു എന്നു വായിച്ചു ഞാൻ ഒരു തൂവൽപോലെ മണ്ണിൽ കൊഴിഞ്ഞുവീണു. കൊട്ടാരം വിട്ടിറങ്ങിയവന്റെ നിഴലിൽ ചവിട്ടി ഞാനലഞ്ഞു. ക്ഷീണിതഗാത്രനായ് അവൻ തൃഷ്ണകളുടെ മഹാനദി ഒറ്റയ്ക്ക് കടക്കുന്നത് ഞാൻ കണ്ടു. ഇതെല്ലാം തൃഷ്ണകളെ മറികടക്കാൻ അവൻ കണ്ടെത്തിയ ജീവിതവഴികളായിരുന്നു. എന്നാൽ, ആ വഴികളിലൂടെ അധികദൂരം നീങ്ങാൻ എനിക്കായില്ല. ദുഃഖഹേതുവായ തൃഷ്ണകളും മനുഷ്യമഹാജീവിതവും തമ്മിൽ അടർക്കളത്തിൽ തുറിച്ചുനോക്കി നിൽക്കവേ രക്ഷാമന്ത്രം ചൊല്ലി ഞാൻ അവിടെനിന്ന് പലായനം ചെയ്തു.
പിന്നീടെപ്പോഴോ ആന്റൺ ചെക്കോവിന്റെ ഒരു കഥ വായിച്ചു. കാമുകിയായ വോൾഗാ നിപ്പറിന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ചെക്കോവ് ആ കഥ അവതരിപ്പിക്കുന്നത്. അതിലൊരിടത്ത് ചെക്കോവ് എഴുതുന്നു, “ജീവിതം സ്തോഭനിർദയമാണ്. ഒരിക്കലും കാരുണ്യം പ്രതീക്ഷിക്കരുത്. പക്ഷേ, കാരുണ്യം പ്രതീക്ഷിച്ചവരിൽ രണ്ടുപേർ നമ്മൾ രണ്ടുപേരുമായിരിക്കും. നമ്മളായിരിക്കും ജീവിതം അന്വേഷിച്ചുപോയ ഭൂമിയിലെ ആദ്യത്തെയും അവസാനത്തെയും വിഡ്ഢികൾ!” ആ കഥ വായിച്ചപ്പോൾ അതെ, അതെ എന്ന് ഒരായിരം തവണ വിളിച്ചുപറയണമെന്ന് എനിക്കു തോന്നി. എത്ര പരുഷമായാണ് ജീവിതം നമ്മോട് പെരുമാറുന്നത് എന്നോർത്തപ്പോൾ വല്ലാത്ത സങ്കടം തോന്നി.
“ആത്മാവ് നഷ്ടപ്പെട്ടൊരഭയാർഥിയാം മർത്ത്യനോട് ജീവിതം അങ്ങനെയേ പെരുമാറുകയുള്ളൂ” എന്ന് കുഞ്ഞിരാമൻ നായർ എഴുതിയിട്ടുണ്ട്. മീനനിലാവ് പരന്ന ഒരു സന്ധ്യയിലാണ് കുഞ്ഞിരാമൻ നായർ ഇങ്ങനെ ചിന്തിക്കുന്നത്. ഏതോ വളകിലുക്കം കേട്ട് പാതിരാക്കടവത്തുനിന്ന് ഒറ്റയ്ക്ക് തോണി തുഴയുമ്പോഴാകണം കവി ഇതെഴുതിയിട്ടുണ്ടാവുക.
ഓഷോയുടെ ഒരു പുസ്തകമുണ്ട്. Book I have Loved. ഓഷോ വായിച്ച ആയിരക്കണക്കിന് പുസ്തകങ്ങളിൽനിന്ന് തെരഞ്ഞെടുത്ത നൂറ്റിയറുപത്തിയെട്ട് പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകമാണത്. ‘പുസ്തകങ്ങളുടെ പുസ്തകം’ എന്ന് അതിനെ ലളിതമായി വിശേഷിപ്പിക്കാം. അതിൽ നിറയെ ദാഹവിരഹങ്ങളുടെ തടാകങ്ങളും അന്ധപ്രക്ഷുബ്ധമാം ജീവിതസാഗരങ്ങളുമാണ്. ചിലേടങ്ങൾ ശിലാമയ വനാന്തരങ്ങൾപോലെ തമോപ്രത്യക്ഷങ്ങളാണ്. എല്ലാം ജീവിതമെന്ന അഴിമുഖത്തേക്ക് ഒഴുകിയെത്തുന്നു. അഭൗമമായ വെളിപാടുകൾക്കും സൂക്ഷ്മലോകസഞ്ചാരങ്ങൾക്കുമൊടുവിൽ നാം എത്തിച്ചേരുന്നിടം ജീവിതം എന്നാണ് ഓഷോ പറയുന്നത്. മരണാനന്തരം നാം എത്തിച്ചേരുന്നിടം ശൂന്യതയല്ല; അവിടെ വീണ്ടും ജീവിതം കാത്തുനിൽക്കുന്നു എന്ന്. എന്തൊരു പരീക്ഷണമാണിത്.
മൃതിപ്പെട്ടാലും ജീവിതത്തിൽനിന്ന് മോക്ഷമില്ലെന്ന് ഓഷോ പറയുന്നു. പാതിവെന്ത ശിരോലിഖിതങ്ങൾ ആരാണ് അടുത്ത ജീവിതത്തിനു നോവിക്കാനായി സുഖപ്പെടുത്തുന്നത്? പെരുകുന്നൊരുത്സാഹത്തിൻ വെളിച്ചക്കടലിലേക്ക് നഗ്നനായി മനുഷ്യൻ വീണ്ടും ഇറങ്ങുന്നതെന്തിനാണ്? അറിയില്ല. പക്ഷേ, ഒന്നുമാത്രം അറിയാം. നമുക്ക് അപരിചിതമായ ഏതോ ഒരു വാക്കിന്റെ വിപരീത പദമായിരിക്കണം ജീവിതമെന്നത്.
Leader Page
പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുന്നതിനു തുടക്കമായി. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് കരാറിന്റെ ഒപ്പുവയ്ക്കൽ. അതിനു ദിവസങ്ങൾ പലതുണ്ട്. അതിനു ശേഷമേ യുദ്ധാവസാനം ഉറപ്പായി എന്നു പറയാൻ പറ്റൂ. കാരണം, ഏതവസരത്തിലും നിർദിഷ്ട കരാറിൽനിന്നു കക്ഷികൾ പിന്മാറാം. അത്ര സങ്കീർണമാണു പ്രശ്നം. അത്ര കണ്ടു ദുർബലമാണു ധാരണ. കരാർ വ്യവസ്ഥകളും വെള്ളിയാഴ്ചയേ അറിയാൻ പറ്റൂ. ഇറാൻ പുറത്തുവിടുന്ന ധാരണാപത്രങ്ങൾ ആഭ്യന്തര എതിർപ്പ് ശമിപ്പിക്കാൻ ഉദ്ദേശിച്ചുള്ളവയാകാം. (ട്രംപിന്റെ പല പ്രസ്താവനകളുംപോലെ).
കരാറിനെതിരേ ഇവർ
അമേരിക്ക - ഇറാൻ കരാർ തകർക്കാൻ താത്പര്യമുള്ള രണ്ടു വലിയ ശക്തികളുണ്ട്. ഇസ്രയേലും ഇറാനിലെ ഇസ്ലാമിക് റെവലൂഷണറി ഗാർഡ്സ് കോറും (ഐആർജിസി). വെള്ളിയാഴ്ചയ്ക്കു മുൻപോ അതിനു ശേഷമോ ഒക്കെ ഈ രണ്ടു ശക്തികളും കരാറിനെതിരേ നീങ്ങിയേക്കാം എന്ന ആശങ്ക എങ്ങുമുണ്ട്. ഇസ്രേലി പ്രധാനമന്ത്രിയും ഐആർജിസി സേനാധിപനും സാഹസിക നീക്കങ്ങൾക്കു മടിയില്ലാത്തവരാണ്.
ലബനനിൽ അടക്കം യുദ്ധം അവസാനിപ്പിക്കണം എന്നാണു കരാറിൽ പറയുന്നത്. ഇറാന്റെ കൂലിപ്പടയായി കരുതപ്പെടുന്ന ഹിസ്ബുള്ള ലബനന്റെ പല മേഖലകളിലും സ്വന്തം ഭരണം നടപ്പാക്കിയിട്ടുണ്ട്. ലബനീസ് സൈന്യത്തേക്കാൾ ശക്തവും വലുതുമാണ് ഹിസ്ബുള്ളയുടെ ഷിയാ സേന. ലബനനിൽനിന്ന് അവർ ഇസ്രയേലിനെതിരേ വർഷങ്ങളായി ആക്രമണം നടത്തുന്നു. അവരെ തുരത്താനാണ് ഇസ്രേലി സേന ലബനന്റെ തെക്കുഭാഗം ഈയിടെ കൈവശപ്പെടുത്തിയതും തലസ്ഥാനമായ ബെയ്റൂട്ടിൽ ആക്രമണം നടത്തിയതും.
ലബനനിലെ യുദ്ധം നിർത്തുക എന്നു വച്ചാൽ ഹിസ്ബുള്ളയുടെ സ്വതന്ത്ര പ്രവർത്തനം അനുവദിക്കുക എന്നാണർഥം. ഇസ്രയേലിന് അസ്വീകാര്യമാണിത്. മെഡിറ്ററേനിയൻ തീരത്തെ ഗാസയിലും ജോർദാൻ നദിയുടെ പടിഞ്ഞാറുള്ള വെസ്റ്റ് ബാങ്കിലും (പലസ്തീൻ പ്രദേശങ്ങൾ) ഹമാസ് സേനയും വടക്കു കിഴക്ക് ലബനനിൽ ഹിസ്ബുള്ള സേനയും ചേർന്നു തങ്ങളെ തകർക്കുമെന്ന് ഇസ്രയേൽ ഭയപ്പെടുന്നു. ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു, പ്രസിഡന്റ് ട്രംപുമായി തെറ്റിയതും ലബനൻ വിഷയത്തിലാണ്.
ഐആർജിസിയും തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദിയും തുടക്കം മുതലേ അമേരിക്കയുമായുള്ള സമാധാന ചർച്ചയ്ക്ക് എതിരായിരുന്നു. ചർച്ച പലവട്ടം ധാരണയിൽ എത്തിയപ്പോഴെല്ലാം അതു തകർത്തത് ഇവരാണ്. ഇസ്ലാമാബാദിലെ യുഎസ് - ഇറാൻ ചർച്ച ഇടയ്ക്കു വച്ച് നിർത്തിയത് വഹീദി പരമോന്നത നേതാവിനെ സ്വാധീനിച്ചാണ്. പിന്നീടും ധാരണാപത്രങ്ങൾ പലതും ഐആർജിസിയുടെ എതിർപ്പ് മൂലം തള്ളി.
ഇപ്പോഴും അമേരിക്കയെ യുദ്ധത്തിൽ തോൽപിക്കാം എന്നു വാദിക്കുന്ന ഇവരാണ് കഴിഞ്ഞ ആഴ്ച ബെയ്റൂട്ടിലെ ആക്രമണത്തിനു പകരമായി ഇസ്രയേലിലേക്ക് 24 മിസൈലുകൾ പായിച്ചത്. ആ ആക്രമണം കരാർ വേഗം പൂർത്തിയാക്കാൻ പ്രസിഡന്റ് പെസെഷ്കിയാനെയും സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫിനെയും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയും നിർബന്ധിതരാക്കി എന്നു വ്യാഖ്യാനമുണ്ട്. ഇപ്പോൾ ഭരിക്കുന്ന മിതവാദികൾ എന്നു കരുതപ്പെടുന്ന വിഭാഗത്തിനെതിരേ അട്ടിമറിക്കു തീവ്രവാദി വിഭാഗം ശ്രമിക്കുമോ എന്നും സന്ദേഹം ഉയരുന്നുണ്ട്.
Leader Page
മനുഷ്യർക്കു പകരം യന്ത്രമനുഷ്യൻ തോക്കെടുത്ത് യുദ്ധമുന്നണിയിൽ ശത്രുവിനെ നേരിടുന്നുവെന്നത് ഒരുപക്ഷേ സാങ്കല്പിക കഥയായി മാത്രമേ പലരും കാണൂ. എന്നാൽ, റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്ൻ ഈ ആശയം വിജയകരമായി നടത്തിവരുന്നുവെന്നതാണ് വാസ്തവം. എഐ നിയന്ത്രിത ഹ്യൂമനോയിഡുകൾ (മനുഷ്യരൂപത്തിലുള്ള റോബോട്ട്) വരെയാണ് യുക്രെയ്നിലെ പ്രതിരോധ വിദഗ്ധർ രംഗത്തിറക്കിയിരിക്കുന്നത്.
ഭാവിയിലെ ഹ്യൂമനോയിഡ് റോബോട്ടുകളുടെ പരീക്ഷണശാലയായും യുക്രെയ്നിലെ യുദ്ധഭൂമി മാറിയിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ എറിക് ട്രംപുമായി അടുത്ത ബന്ധമുള്ള റോബോട്ടിക് സ്റ്റാർട്ടപ് ഫൗണ്ടേഷൻ എന്ന പ്രതിരോധ കമ്പനി തങ്ങൾ വികസിപ്പിച്ച ‘ഫാന്റം എംകെ-1’ എന്ന അത്യാധുനിക ഹ്യൂമനോയിഡ് റോബോട്ട് യുക്രെയ്നിൽ പരീക്ഷിച്ചുവരികയാണ്.
യുദ്ധമേഖലകളിൽ നിരീക്ഷണം നടത്തുക, ആയുധങ്ങളും ഉപകരണങ്ങളും കടത്തുക, സൈനികനിരയിലേക്കുള്ള കൈമാറ്റം വേഗത്തിലാക്കുക എന്നിവയാണ് ഫാന്റത്തിന്റെ പ്രധാന ചുമതലകൾ. യുഎസ് ഭരണകൂടത്തിന്റെ പിന്തുണയോടെ യുക്രെയ്ൻ ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് അതീവ അപകടകരമായ മേഖലകളിൽ ഈ പരീക്ഷണം നടക്കുന്നത്. മനുഷ്യൻ ഉപയോഗിക്കുന്ന ഏത് ആയുധവും പ്രയോഗിക്കാൻ ശേഷിയുള്ള രീതിയിലാണ് ഫാന്റം എംകെ-1 റോബോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്.
ആയുധങ്ങൾ പ്രയോഗിക്കാനുള്ള അന്തിമതീരുമാനം മനുഷ്യന്റെ നിയന്ത്രണത്തിൽ തന്നെയായിരിക്കുമെങ്കിലും അപകടകരമായ പല ദൗത്യങ്ങളും ഭാവിയിൽ ഇവ ഏറ്റെടുക്കും. ചുരുക്കത്തിൽ, സൈനികരെ സഹായിക്കുന്ന നിലയിൽനിന്നു മാറി യുദ്ധമുഖത്ത് അവരെ പൂർണമായി മാറ്റി സ്ഥാപിക്കുന്ന ഒരു യന്ത്രയുഗത്തിനാണ് യുക്രെയ്ൻ മണ്ണ് സാക്ഷ്യം വഹിക്കുന്നത്.
ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ശേഷിയുള്ള നൂതനമായ കംപ്യൂട്ടർ നിയന്ത്രിത ഡ്രോണുകളാണ് യുക്രെയ്ന്റെ മറ്റൊരു നേട്ടം. എഐ നിർദേശമനുസരിച്ച് ശത്രുതാവളങ്ങൾ ആക്രമിക്കാനുതകുന്ന പ്രത്യേക സംവിധാനം ഈ ദീർഘദൂര ഡ്രോണുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. അടുത്തിടെ മോസ്കോയിലും സെന്റ് പീറ്റേഴ്സ്ബർഗിലുമൊക്കെ ആക്രമണം നടത്താൻ യുക്രെയ്ൻ ഉപയോഗിച്ചത് ഈ ഡ്രോണുകളാണ്.
തലയൂരാനാകാതെ പുടിൻ
2022 ഫെബ്രുവരി 24ന് യുക്രെയ്നെതിരേ ആക്രമണം ആരംഭിച്ചപ്പോൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും വിശ്വസ്തരും കരുതിയത് ആ കൊച്ചുരാജ്യം കേവലം പത്തുദിവസത്തിനകം കീഴടങ്ങുമെന്നായിരുന്നു. ദുർബലമായ ചെറുത്തുനില്പിനെ നിഷ്പ്രയാസം നേരിട്ട് തലസ്ഥാനമായ കീവിലേക്കു നിങ്ങാമെന്നും അപ്പോഴേക്കും സൈനികരെല്ലാം ആയുധം വച്ച് കീഴടങ്ങിയിരിക്കുമെന്നും സെലൻസ്കിയും ഭരണകൂടവും പലായനം ചെയ്തിരിക്കുമെന്നും പുടിനും തന്ത്രജ്ഞരും സ്വപ്നം കണ്ടു. അധികം രക്തച്ചൊരിച്ചിലില്ലാതെ യുക്രെയ്നെ പൂർണമായി കീഴടക്കാനാകുമെന്നും ആദ്യം അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും എതിർപ്പുയരുമെങ്കിലും പിന്നാലെ തണുക്കുമെന്നും അവർ മനക്കോട്ട കെട്ടി. എന്നാൽ, യുദ്ധം അഞ്ചാം വർഷത്തിലേക്കു കടന്നിട്ടും റഷ്യയുടെ തന്ത്രങ്ങളെല്ലാം പിഴച്ചു.
യുക്രെയ്ന്റെ അത്യാധുനിക ഡ്രോണുകൾ തലസ്ഥാനമായ മോസ്കോയ്ക്കു പുറമെ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവും സാംസ്കാരിക തലസ്ഥാനവും പുടിന്റെ ജന്മനാടുമായ സെന്റ് പീറ്റേഴ്സ്ബർഗിൽ വരെയെത്തി ജനങ്ങളെ വിറപ്പിക്കുന്നു. വൻ നാശം വരുത്തിവയ്ക്കുന്നു. ഏറ്റവുമൊടുവിൽ 130 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത പുടിന്റെ അഭിമാന സാന്പത്തിക ഉച്ചകോടി നടക്കവെ രണ്ടാഴ്ച മുന്പ് ഈ നഗരത്തിലുണ്ടായ ആക്രമണം റഷ്യയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. പുടിനു വലിയ നാണക്കേടുമായി. സെലൻസ്കിയുമായി കൂടിക്കാഴ്ചയ്ക്കു താത്പര്യമില്ലെന്ന് പുടിൻ പ്രഖ്യാപിച്ചതിനു പിറ്റേന്നാണ് ആക്രമണമുണ്ടായത്. തുടർച്ചയായ രണ്ടാം ദിവസവും ആക്രമണം നടന്നതോടെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മേയർ അലക്സാണ്ടർ ബെഗ്ലോവിന് മുന്നറിയിപ്പ് നൽകേണ്ടിവന്നു. അഞ്ചാം വർഷത്തിലേക്കു കടന്നിരിക്കുന്ന യുദ്ധത്തിനിടെ ഒരു റഷ്യൻ നഗരത്തിൽ ഇത്തരമൊരു നിയന്ത്രണം ആദ്യമാണ്.
ഒന്നാം ലോകയുദ്ധത്തെ കടത്തിവെട്ടി തുടരുന്ന യുദ്ധം
ക്രൂരമായ ആക്രമണങ്ങളും കനത്ത നാശനഷ്ടങ്ങളും കാരണം റഷ്യ-യുക്രെയ്ൻ യുദ്ധത്തെ പലപ്പോഴും ഒന്നാം ലോകയുദ്ധവുമായി താരതമ്യം ചെയ്യപ്പെടാറുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച 1569 ദിവസം പിന്നിട്ടതോടെ ദൈർഘ്യത്തിലും യുക്രെയ്ൻ-റഷ്യ യുദ്ധം ഒന്നാം ലോകയുദ്ധത്തെ കടത്തിവെട്ടിയിരിക്കുകയാണ്. 1568 ദിവസം നീണ്ട ഒന്നാം ലോകയുദ്ധത്തിൽ കടുത്ത നാവിക ഉപരോധത്തിലൂടെ ജർമനിക്കുമേൽ സാമ്പത്തിക സമ്മർദം ചെലുത്തിയും ഒപ്പം നിരന്തരമായ സൈനിക ആക്രമണങ്ങളിലൂടെ കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചുമാണ് സഖ്യകക്ഷികൾ വിജയം നേടിയത്. റഷ്യക്കെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള യുക്രെയ്ന്റെ തന്ത്രങ്ങളിലും ആ സമീപനത്തിന്റെ ചില സമാനതകൾ കാണാം.
യുക്രെയ്നെതിരായ യുദ്ധത്തിൽ തങ്ങൾക്ക് എത്ര സൈനികരെ നഷ്ടമായി എന്നു തുറന്നുപറയാൻ റഷ്യ ഇനിയും തയാറായിട്ടില്ല. സൈന്യത്തിലെ വലിയ ആൾനാശത്തിനു പുറമെ ദിനംപ്രതി വർധിച്ചുവരുന്ന യുദ്ധച്ചെലവും പ്രധാന വരുമാനമാർഗമായ എണ്ണപ്പാടങ്ങൾക്കു നേരേ യുക്രെയ്ൻ നടത്തുന്ന ആക്രമണവും റഷ്യയെ വലിയ സാന്പത്തിക പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്. വിലക്കയറ്റവും രൂക്ഷമാണ്. എണ്ണ-പ്രകൃതിവാതകത്താൽ രാജ്യം സന്പന്നമാണെങ്കിലും എണ്ണപ്പാടങ്ങൾക്കു നേരേ യുക്രെയ്ൻ നടത്തിയ ആക്രമണത്തെത്തുടർന്ന് പലയിടത്തും ഇന്ധനക്ഷാമം അനുഭവപ്പെടുന്നു.
യുദ്ധത്തിന്റെ പേരിൽ യൂറോപ്പിലും അമേരിക്കയിലും തുടരുന്ന വീസ നിയന്ത്രണവും ഒറ്റപ്പെടുത്തലും യുവാക്കളുടെ സ്വപ്നങ്ങൾ തകർക്കുന്നു. തത്ഫലമായി രാജ്യത്ത് തൊഴിലില്ലായ്മയുമേറി. 18നും 30നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കെല്ലാം സൈനികസേവനം നിർബന്ധമാണെന്നിരിക്കെ പ്രാണഭയത്താൽ നിരവധി പേരാണ് അയൽരാജ്യമായ ജോർജിയയിലേക്കു രക്ഷപ്പെടുന്നത്. യുദ്ധം അഞ്ചാം വർഷത്തിലെത്തിലേക്കു കടന്നിരിക്കെ ജോർജിയയിൽ അഭയം തേടിയത് 20 ലക്ഷം റഷ്യക്കാരാണെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
Leader Page
ഞാൻ ആദ്യം കാണുന്ന പത്രം ദീപികയാണ്. ഇപ്പോഴുമോർക്കുന്നു, മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയതിന്റെ വാർത്തയും ചിത്രവുമടങ്ങുന്ന ദീപികയിലെ മുൻപേജ്. ഇരുൾമൂടിക്കിടന്ന എന്റെ ബാലമനസിൽ മിന്നിയ റാന്തൽ വെളിച്ചമായിരുന്നു ആ കാഴ്ച.
കുടിയേറ്റത്തിന്റെ ബാലാരിഷ്ടതയും ക്ലേശവും നിറഞ്ഞുനിന്ന അക്കാലത്ത് ഹൈറേഞ്ചിന്റെ ശബ്ദം ദീപികയായിരുന്നു. ഈ നാടിന്റെ ഹൃദയത്തുടിപ്പറിയാൻ അന്ന് ദീപികയേ ഉണ്ടായിരുന്നുള്ളൂ. കാലമേറെക്കഴിഞ്ഞ് ഫിലിം സൊസൈറ്റി പ്രവർത്തനം ഒരു വികാരമായി കൊണ്ടുനടന്നപ്പോൾ ദീപികയുടെ വലിയ പിന്തുണ കിട്ടി.
അതാകട്ടെ, ഞങ്ങൾക്ക് നാട്ടിൽ വലിയ സ്വീകാര്യത ലഭിക്കാൻ സഹായിച്ചു. ഹൈറേഞ്ചിലെ ഭൂപ്രശ്നങ്ങളും അതിജീവന പ്രതിസന്ധികളും അർഹിക്കുന്ന ഗൗരവത്തോടെ തുറന്നുകാട്ടുന്നതിൽ ദീപിക ഇപ്പോഴും മുന്നിലാണ്.
ആഴത്തിൽ പഠിച്ച് വസ്തുനിഷ്ഠമായി അക്കാര്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ ഒരു ആക്ടിവിസ്റ്റ് സമീപനം ദീപികയിൽ പ്രതിഫലിക്കുന്നു എന്നു പറയാൻ എനിക്ക് മടിയില്ല.കേരളത്തിന്റെ പത്രമുത്തശ്ശിക്ക് ആശംസകൾ.
-ഇ.ജെ. ജോസഫ് (എഴുത്തുകാരൻ, ദർശന മുൻ പ്രസിഡന്റ്)
Leader Page
നീണ്ട കാലത്തെ അവഗണനയ്ക്കു ശേഷം പ്രതീക്ഷയോടെ കേരളത്തിന്റെ ബജറ്റിനെ കാത്തിരിക്കുകയാണ് കുട്ടനാട്. വിസ്മയങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ന്യായമായതും പതിറ്റാണ്ടുകളായി അവഗണിക്കപ്പെടുന്നതുമായ ആവശ്യങ്ങൾ നിറവേറ്റപ്പെടും എന്ന പ്രതീക്ഷയിലാണ് കുട്ടനാട്. 2018ലെ പ്രളയം തുടങ്ങി അടിസ്ഥാനപരമായ ചില മാറ്റങ്ങൾക്കു വേണ്ടി കുട്ടനാട് കാത്തിരിക്കുകയാണ്.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 73 പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന വിശാലമായ ഒരു ഭൂപ്രദേശമാണ് കുട്ടനാട് എങ്കിലും കുട്ടനാട് നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്നത് 13 പഞ്ചായത്തുകളാണ്. രണ്ട് ലക്ഷത്തോളം ആളുകൾ നേരിട്ടും 14 ലക്ഷത്തോളം ആളുകൾ അല്ലാതെയും ബന്ധപ്പെടുന്ന കുട്ടനാട് കേരളത്തിൽ ഭക്ഷ്യസുരക്ഷയ്ക്കു വേണ്ടി പോരാടുന്നവരുടെ നാടാണ് എന്ന പരിഗണന നല്കണം. കുട്ടനാടൻ ജനതയുടെ ആവശ്യങ്ങൾ ഏറെയാണ്. അവയിൽ പ്രധാനപ്പെട്ട ചിലത് ഇവയാണ്.
കുട്ടനാട് ഡെവലപ്മെന്റ് അഥോറിറ്റി
മുഖ്യമന്ത്രി വി.ഡി. സതീശൻ തെരഞ്ഞെടുപ്പു കാലത്ത് കുട്ടനാടൻ ജനതയ്ക്ക് കുട്ടനാട്ടിൽ വച്ച് നല്കിയ വാഗ്ദാനമാണ് കുട്ടനാട് ഡെവലപ്മെന്റ് അഥോറിറ്റി. കുട്ടനാടിന്റെ സമഗ്രപുരോഗതി ലക്ഷ്യം വയ്ക്കുന്നതും ഇവിടത്തെ ജനജീവിതത്തെയും കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു സാഹചര്യം രൂപപ്പെടുത്തിയെടുക്കാനും കുട്ടനാടിന് ഒരു വികസന മാസ്റ്റർ പ്ലാൻ രൂപീകരിക്കാനും നേതൃത്വം കൊടുക്കാൻ സാധിക്കുന്ന സമതിയാകണം കുട്ടനാട് ഡെവലപ്മെന്റ് അഥോറിറ്റി. ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടുമൊപ്പം കുട്ടനാടിനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നവർ ഉൾപ്പെടുന്നതാകണം ഈ അഥോറിറ്റി. അതിന്റെ രൂപീകരണവും പ്രഖ്യാപനവും കുട്ടനാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
നെല്ലു സംഭരണത്തിന് സ്ഥിരം ഫണ്ട്
എന്നും പ്രശ്നസങ്കീർണമായ ഒരു മേഖലയാണ് കുട്ടനാട്ടിലെ നെൽകൃഷിയും നെല്ല് സംഭരണവും. കൃഷി തുടങ്ങുമ്പോൾ മുതൽ തുടങ്ങുന്ന പ്രശ്നങ്ങൾ നെല്ല് സംഭരണം നടത്തി മാസങ്ങൾ കഴിഞ്ഞാലും നെല്ല് വില കൊടുക്കാനാവാത്തതിനാൽ തുടർന്നുകൊണ്ടേയിരിക്കുന്നു. നഷ്ടം സഹിച്ചും കൃഷി ചെയ്താൽ യഥാസമയം നെല്ലുവില കിട്ടും എന്ന പ്രതീക്ഷയെങ്കിലും ഉണ്ടെങ്കിൽ മാത്രമേ കർഷകർ കൃഷിക്ക് ഒരുങ്ങൂ. നെല്ല് സംഭരണത്തിനു വേണ്ടി ഏകദേശം 750-1000 കോടി രൂപ ഒരിക്കൽ മാറ്റിവയ്ക്കാൻ സർക്കാർ തയാറായാൽ തീർപ്പാക്കാവുന്ന പ്രശ്നങ്ങളേ ഈ മേഖലയിൽ നിലവിലുള്ളൂ. ഭക്ഷ്യ സുരക്ഷയ്ക്കായി പോരാടുന്ന കേരളത്തിലെ നെൽകർഷകർക്കു വേണ്ടി ഇത്രയും ചെയ്യാനായാൽ അവരുടെ പ്രതീക്ഷകൾക്ക് ജീവൻ വയ്ക്കും.
കുട്ടനാടൻ തനത് ഇനങ്ങൾക്ക് പ്രോത്സാഹനം
കുട്ടനാട്ടിൽ മാത്രമുള്ള കുട്ടനാടൻ പുഞ്ച അരി, ദേശീയ അംഗീകാരം നേടിയ കുട്ടനാടൻ താറാവ്, കുട്ടനാടൻ കരിമീൻ എന്നിവയുടെ വിപണന സാധ്യതകൾ വർധിപ്പിക്കുന്നതിനും കൂടുതൽ ജനകീയമാക്കുന്നതിനും വേണ്ട കേന്ദ്രീകൃത ഇടപെടലും പ്രോത്സാഹനവും ഉണ്ടാവണം. കുട്ടനാടൻ നെല്ല് കുട്ടനാട്ടിലോ സമീപ പ്രദേശത്തോ സംഭരിച്ച് അരിയാക്കി വിപണിയിൽ എത്തിക്കുന്നതിനുള്ള സൗകര്യം ഉണ്ടാവേണ്ടിയിരിക്കുന്നു. അതോടൊപ്പം വിദേശവിപണിയിലും ഇടം നേടിയെടുക്കണം. തനത് കുട്ടനാടൻ പുഞ്ച അരിയുടെ വിവിധ ഉത്പന്നങ്ങളും അവ തയാറാക്കാനുള്ള യൂണിറ്റുകളും ആരംഭിക്കണം. അങ്ങനെയുള്ള യൂണിറ്റുകൾക്ക് അതിനു ധനസഹായം നല്കുന്നതിനുള്ള നടപടികളും ഉണ്ടാവണം. അതോടൊപ്പം തനത് കുട്ടനാടൻ താറാവിനങ്ങൾതന്നെ എന്ന് ഉറപ്പ് വരുത്തി കാർഷകർക്കും ഉപഭോക്താക്കൾക്കും യഥാക്രമം മികച്ച വിലയും നല്ല ഉത്പന്നവും ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ സാധിക്കണം. എങ്കിൽ മാത്രമേ കുട്ടനാടൻ പുഞ്ച അരിയും കുട്ടനാടൻ തനത് താറാവുംകൊണ്ട് കുട്ടനാടിന് ഗുണം ചെയ്യൂ.
കുടിവെള്ളവും അടിസ്ഥാന വികസനവും
വീട്, വഴി, കുടിവെള്ളം ഇവയെല്ലാം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണെങ്കിലും കുട്ടനാടൻ ജനതയ്ക്ക് ഇവ പലപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു. എല്ലായിടത്തും കുടിവെള്ളം എത്തിക്കാൻ പ്രാദേശിക കുടിവെള്ള പദ്ധതികൾ വളരെ വേഗം നടപ്പിൽ വരുത്തണം. റോഡുകൾ കുട്ടനാടൻ ഭൂപ്രകൃതിക്ക് ഇണങ്ങുംവിധം രൂപകല്പന നടത്തുകയും ഭൂപ്രകൃതിക്കും റോഡിനും താങ്ങാവുന്ന തരം വാഹനങ്ങൾമാത്രം കുട്ടനാട്ടിലെ റോഡുകളിൽ സഞ്ചരിക്കുന്നതിന് അനുമതി നല്കുകയും ചെയ്യണം.
വിനോദസഞ്ചാരനേട്ടം ലഭ്യമാകണം
കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കുട്ടനാടെങ്കിലും കുട്ടനാട്ടുകാർ ഇവിടെ വെറും കാഴ്ചക്കാർ മാത്രമായി മാറുന്നു. കുട്ടനാടിന്റെ കായൽ പശ്ചാത്തലങ്ങളും കൃഷിയിടങ്ങളും നല്ല വിനോദ സഞ്ചാര ലക്ഷ്യങ്ങളും ഫാം ടൂറിസ കേന്ദ്രങ്ങളും ആക്കിത്തീർക്കുന്നതിനുള്ള പദ്ധതികൾ കൂടി രൂപകല്പന ചെയ്യണം. പ്രഖ്യാപിച്ച് നടപ്പിലാക്കണം.
വെള്ളക്കെട്ട് ഒഴിവാക്കണം
മഴ പെയ്താൽ വെള്ളം പൊങ്ങും എന്നത് പ്രകൃതി നിയമമാണ്. ഇത് അംഗീകരിക്കാനും അതിനോട് പൊരുത്തപ്പെടാനും കുട്ടനാടൻ ജനത തയാറാണ്. എന്നാൽ ഉത്തരവാദിത്വപ്പെട്ടവരുടെ പിടിപ്പുകേടിന്റെ തിക്തഫലം അനുഭവിക്കാനാണ് ഇന്ന് കുട്ടനാട്ടുകാർ നിർബന്ധിതരായിരിക്കുന്നത്. കായലിലെയും നദികളിലെയും മണലും ചെളിയും നീക്കം ചെയ്ത് 1990 കളിലെ ആഴത്തിലേക്ക് ഇവയെ കൊണ്ടുവന്നാൽ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരീതം ലഘുകരിക്കാൻ സാധിക്കും. അതോടൊപ്പം ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് യഥാസമയം ഒഴുക്കിക്കളയാനുള്ള സൗകര്യവും ഒരുക്കണം.
പത്തനംതിട്ടയിലും കോട്ടയത്തും മഴ പെയ്താൽ വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാട്ടിൽ, മേൽ പറഞ്ഞ സ്ഥലങ്ങളിൽനിന്ന് ഒഴുകിയെത്താവുന്ന വെള്ളത്തിന്റെ കണക്ക് അവിടെത്തന്നെ കണക്കാക്കി എത്ര വേഗത്തിൽ ഒഴുക്കി കളഞ്ഞാൽ കുട്ടനാട്ടിൽ ദുരിതം വിതയ്ക്കാതെ കടന്നുപോകും എന്ന് കണക്കാക്കാനുള്ള ആധുനിക സൗകര്യങ്ങൾ ഇന്ന് നിലവിലുണ്ട്. അവ ഉപയോഗിക്കാനാവണം. എങ്കിൽ മാത്രമേ കുട്ടനാട് വെള്ളപ്പൊക്ക ദുരിതത്തിൽനിന്നു കരകയറൂ.
Leader Page
റഷ്യൻ അധിനിവേശത്തിനെതിരേ അഞ്ചു വർഷമായി പോരടിക്കുന്ന യുക്രെയ്ന്റെ യുദ്ധമുന്നണി അന്പരപ്പിക്കുന്ന മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. ആദ്യം തങ്ങളുടെ ഡ്രോൺ നിർമാണ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി റഷ്യയിൽ വൻ നാശനഷ്ടം വരുത്തിയ യുക്രെയ്ൻ ഇപ്പോൾ റോബോട്ടുകളും റിമോട്ട് കൺട്രോൾ ടാങ്കുകളും രംഗത്തിറക്കിയാണ് റഷ്യൻ മുന്നേറ്റം തടയുന്നത്. മാത്രമല്ല, റഷ്യ കീഴടക്കിയ ഖാർകീവ് മേഖലയിലെ കുപിയാൻസ്കും സ്പോർജിയ മേഖലയിലെ ചില പ്രദേശങ്ങളും തിരിച്ചുപിടിച്ചും യുക്രെയ്ൻ ശക്തി തെളിയിച്ചുകഴിഞ്ഞു. ചുരുക്കത്തിൽ ടാങ്കുകളും പീരങ്കികളും കാലാൾപ്പടയും നേർക്കുനേർ പോരാടിയിരുന്ന പരമ്പരാഗത യുദ്ധശൈലിയിൽനിന്നു മാറി യുദ്ധക്കളം ഇപ്പോൾ പൂർണമായും യന്ത്രങ്ങൾ കൈക്കലാക്കുകയാണ്.
മുന്പ് ആയിരക്കണക്കിനു സൈനികർ ചെയ്തിരുന്ന അതീവ അപകടകരമായ ദൗത്യങ്ങൾ റോബോട്ടുകളും ഡ്രോണുകളും റിമോട്ട് കൺട്രോൾ വാഹനങ്ങളുമാണു നിർവഹിക്കുന്നത്. ആക്രമണങ്ങൾക്കപ്പുറം യുദ്ധമുഖത്തുള്ള സൈനികർക്കാവശ്യമായ ആയുധങ്ങൾ, ഭക്ഷണം, വെള്ളം എന്നിവ എത്തിക്കുന്നതിനും പരിക്കേറ്റവരെ സുരക്ഷിതമായി മാറ്റുന്നതിനും യുക്രെയ്ൻ റോബോട്ടുകളെ ഉപയോഗിക്കുന്നു. ചില റോബോട്ടുകളിൽ ഘടിപ്പിച്ചിട്ടുള്ള ഹെവി മെഷീൻ ഗണ്ണുകൾ ദിവസങ്ങളോളം ഒളിച്ചിരുന്ന് ശത്രുക്കളെ ആക്രമിക്കാൻ ശേഷിയുള്ളവയാണ്.
യുക്രെയ്നിലെ യുദ്ധതന്ത്രജ്ഞരുടെ നീക്കങ്ങൾക്കുമുന്നിൽ വൻ രാജ്യമായ റഷ്യ പതറുകയാണെന്നാണു പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനാൽതന്നെ ഈ യുദ്ധത്തിൽ “റഷ്യ വിജയിക്കുന്നുമില്ല യുക്രെയ്ൻ പരാജയപ്പെടുന്നുമില്ലെ”ന്നാണ് പാശ്ചാത്യ പ്രതിരോധവിദഗ്ധർ വിലയിരുത്തുന്നത്. ഡ്രോണുകളുടെയും ആളില്ലാ ഗ്രൗണ്ട് വെഹിക്കിളുകളുടെയും സഹായത്തോടെ ഈ വർഷം 600 ചതുരശ്ര കിലോമീറ്റർ പ്രദേശം തിരിച്ചുപിടിക്കാൻ യുക്രെയ്നായി. ഡ്രോൺ പ്രതിരോധ സംവിധാനവും യുക്രെയ്ൻ വികസിപ്പിച്ചുകഴിഞ്ഞു.
റഷ്യയിൽനിന്നുള്ള 90 ശതമാനം ഡ്രോൺ ആക്രമണങ്ങളും ഇതുവഴി പ്രതിരോധിക്കാൻ സാധിക്കുന്നു. ആധുനിക യുദ്ധത്തിൽ ഡ്രോൺ നിർണായക ആയുധമായി മാറിയിരിക്കെ ഡ്രോൺ പ്രതിരോധ സാങ്കേതികവിദ്യ സ്വായത്തമാക്കാൻ അമേരിക്കവരെ യുക്രെയ്ന്റെ സഹായം തേടിക്കഴിഞ്ഞു. യുക്രെയ്ൻ അടുത്തിടെ ഗൾഫ്രാജ്യങ്ങളിൽ ഡ്രോൺ പ്രതിരോധസംവിധാനം സജ്ജമാക്കി നൽകിയിരുന്നു. ഈ സാങ്കേതികവിദ്യകൾ നേരത്തേ ലഭ്യമായിരുന്നെങ്കിൽ ആയിരക്കണക്കിനു സൈനികരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് യുക്രെയ്ൻ പ്രതിരോധവിദഗ്ധർ പറയുന്നത്.
റോബോട്ടിക് യുദ്ധം
യുക്രെയ്ൻ സൈനികർ കിലോമീറ്ററുകൾക്കപ്പുറമിരുന്നു നിയന്ത്രിക്കുന്ന, സ്ഫോടകവസ്തുക്കൾ വഹിച്ച റോബോട്ടിക് ഗ്രൗണ്ട് ഡ്രോണുകളുടെ ഒരു വലിയ നിരയാണ് ഇപ്പോൾ ആക്രമണങ്ങൾക്കു നേതൃത്വം നൽകുന്നത്. കിടങ്ങുകളും കാട്ടുപ്രദേശങ്ങളും റഷ്യൻ പ്രതിരോധക്കോട്ടകളും മറികടന്നു ലക്ഷ്യസ്ഥാനത്തെത്തി ഇവ സ്വയം പൊട്ടിത്തെറിക്കുന്നു. ഈവർഷം ആദ്യമാസങ്ങളിൽ മാത്രം ഇത്തരം യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് 22,000ലധികം ദൗത്യങ്ങൾ യുക്രെയ്ൻ നടത്തിയതായി പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറയുന്നു. പൊട്ടിത്തെറിക്കുന്നതിനു തൊട്ടുമുന്പ് മാത്രം ശബ്ദം കേൾപ്പിക്കുന്ന ഈ റോബോട്ടുകളെ റഷ്യൻ സൈനികർ ‘സൈലന്റ് ഡെത്ത്’ (നിശബ്ദ മരണം) എന്നാണു വിശേഷിപ്പിക്കുന്നത്.
യുദ്ധരംഗത്ത് റഷ്യൻ സൈന്യം കിലോമീറ്ററുകളോളം വരുന്ന വലിയ മൺകോട്ടകളും ബങ്കറുകളും നിർമിച്ച് അതിനുള്ളിൽ ഒളിച്ചിരിക്കാൻ തുടങ്ങിയതോടെ ആകാശത്തുനിന്നുള്ള ഡ്രോൺ ആക്രമണങ്ങളിൽനിന്നും മിസൈലുകളിൽനിന്നുമുള്ള പ്രതിരോധം എളുപ്പമായിരുന്നു. ഇതോടെ, ശത്രുവിന്റെ ഒളിത്താവളങ്ങൾക്കരികിലേക്കു നേരിട്ടുചെന്ന് ബോംബുകൾ സ്ഥാപിക്കുന്നത് യുക്രെയ്ൻ സൈനികരുടെ ജീവനു വലിയ ഭീഷണിയാകുകയും ചെയ്തു. ഈ കടുത്ത പ്രതിസന്ധി മറികടക്കാനും സ്വന്തം സൈനികരുടെ ജീവൻ പൂർണമായി സംരക്ഷിച്ചുകൊണ്ട് റഷ്യൻ ഒളിത്താവളങ്ങൾക്കുള്ളിലേക്കു നേരിട്ടെത്തി ആക്രമണം നടത്താനുമാണ് യുക്രെയ്ൻ റോബോട്ടുകളെ ഉപയോഗപ്പെടുത്തിത്തുടങ്ങിയത്. അതു വിജയത്തിലെത്തുകയും ചെയ്തു.
ഒരു കോട്ടപോലെ റഷ്യൻ സൈന്യം തീർത്ത ശക്തമായ പ്രതിരോധത്തെ തങ്ങളുടെ ഭാഗത്തു ജീവഹാനി വരാതെതന്നെ പൂർണമായി തകർക്കാൻ പുതിയ തന്ത്രങ്ങളിലൂടെ യുക്രെയ്നു കഴിയുന്നു. മാത്രമല്ല, വളരെ കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന ഇത്തരം റോബോട്ടുകൾക്ക് റഷ്യയുടെ വലിയ ആയുധങ്ങളെപ്പോലും നശിപ്പിക്കാൻ സാധിക്കുന്നുവെന്നതും പ്രധാനമാണ്.
യുക്രെയ്ൻ സൈനികർക്ക് കിലോമീറ്ററുകൾ ദൂരെ സുരക്ഷിതമായി ഇരുന്നുകൊണ്ടുതന്നെ ശത്രുക്കളെ ലക്ഷ്യം വയ്ക്കാൻ റോബോട്ടിക് ഗ്രൗണ്ട് ഡ്രോൺ മൂലം സാധിക്കുന്നുണ്ട്. അതിനാൽ, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ റഷ്യൻ സൈനികർ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തുതന്നെ ഇവ ബങ്കറുകളിലേക്ക് ഇരച്ചുകയറി പൊട്ടിത്തെറിക്കുകയും വലിയ ആഘാതം ഉണ്ടാക്കുകയും ചെയ്യുന്നു.
Leader Page
കേരളത്തിൽ ആർട്സ് ആൻഡ് സയൻസ് വിദ്യാഭ്യാസ മേഖല നിരവധി വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാർഥികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ്, വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുമുള്ള കുടിയേറ്റം, പരമ്പരാഗത വിഷയങ്ങളോടുള്ള താത്പര്യക്കുറവ്, വേണ്ടത്ര നൈപുണ്യം നൽകാൻ അപര്യാപ്തമായ പാഠ്യപദ്ധതി, തൊഴിൽസാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾ, ഗവേഷണ നവീകരണ പ്രവർത്തനങ്ങളുടെ അപര്യാപ്തത, വ്യവസായ-വിദ്യാഭ്യാസ ബന്ധത്തിന്റെ ദൗർബല്യം തുടങ്ങിയ ഘടകങ്ങൾ ഈ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഇവയ്ക്കെല്ലാം ഒരു പരിഹാരമെന്നോണം, നമ്മുടെ സംസ്ഥാനത്തു വർഷങ്ങളായി നടപ്പാക്കിയ പദ്ധതികളൊന്നും വേണ്ടരീതിയിൽ ലക്ഷ്യം കണ്ടില്ലെന്നു മാത്രമല്ല, ഇവ കുട്ടികളെ പരമ്പരാഗത ബിരുദ വിദ്യാഭ്യാസത്തിൽനിന്ന് അകറ്റുകയാണുണ്ടായത്. ഈ വിഷയത്തിൽ പുതുതായി ചുമതലയേറ്റ സർക്കാരിലെ ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധ അടിയന്തരമായി പതിയേണ്ടതുണ്ട്.
മാറേണ്ട വിദ്യാഭ്യാസരീതി
ഓരോ വർഷം മുന്നോട്ടു പോകുന്തോറും ആർട്സ് ആൻഡ് സയൻസ് പഠനത്തിനെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണു നമ്മുടെ സംസ്ഥാനത്തുണ്ടായിക്കൊണ്ടിരിക്കുന്നത്, പ്രത്യേകിച്ച് സയൻസ് വിഷയങ്ങളിൽ. ഈ അവസ്ഥ മാറിയേ തീരൂ. പരമ്പരാഗത ബിരുദ വിദ്യാഭ്യാസം ഒരു ജോലി നേടാനുള്ള മാർഗം മാത്രമല്ല; ഒരു വ്യക്തിയുടെ ചിന്താശേഷി, ആശയവിനിമയ കഴിവ്, സാമൂഹിക ബോധം, പ്രശ്നപരിഹാര ശേഷി, ശാസ്ത്രീയ സമീപനം എന്നിവ വികസിപ്പിക്കുന്ന അടിസ്ഥാന ഘടകമാണ്. എന്നാൽ സെമസ്റ്റർ സമ്പ്രദായത്തിൽ പ്രത്യേകിച്ച്, അധ്യയന ദിവസങ്ങളുടെ കുറവും പരീക്ഷകളുടെയും മൂല്യനിർണയങ്ങളുടെയും ബാഹുല്യവും കൂടിയാകുമ്പോൾ വിദ്യാർഥികളുമായി, അവർ ആഗ്രഹിക്കുന്ന രീതിയിൽ സംവദിക്കാൻപോലും അധ്യാപകർക്കു സാധിക്കുന്നില്ല എന്നതാണ് വസ്തുത. ഓട്ടപ്രദക്ഷണത്തിലാണ് എല്ലാവരും.
കുട്ടികളുടെ ഭാവനകൾ ഉണർത്തുന്ന രീതിയിലല്ല നമ്മുടെ പാഠ്യപദ്ധതി എന്നത് അടിസ്ഥാന പ്രശ്നമായി അവശേഷിക്കുന്നു. ക്ലാസ് മുറികളിൽ ചിന്തകൾ ഉണരുന്നില്ല, ചർച്ചകൾ നടക്കുന്നില്ല. “ഇത് കൊള്ളാമല്ലോ” എന്ന് വിദ്യാർഥികൾക്കു തോന്നുന്ന എത്ര കാര്യങ്ങൾ നമ്മുടെ പാഠ്യപദ്ധതിയിലുണ്ട് എന്ന് അധ്യാപകർ സ്വയം ചോദിക്കുന്നതു നന്നാകും. പിന്നെങ്ങനെ നാം വിദ്യാർഥികളുടെ "അറ്റൻഡൻസ് സ്പാൻ'നെ കുറ്റം പറയും.
സാധാരണ കുടുംബങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിലേക്കു പ്രവേശനം ലഭിക്കുന്ന പ്രധാന വേദികളാണ് പരമ്പരാഗത ബിരുദ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. സംസ്ഥാനത്തെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ നമ്മുടെ ഭാവി വിജ്ഞാനസമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തണമെങ്കിൽ ബിരുദതല ആർട്സ് ആൻഡ് സയൻസ് വിദ്യാഭ്യാസത്തെ കൂടുതൽ പ്രസക്തവും ആകർഷകവും തൊഴിൽകേന്ദ്രീകൃതവുമാക്കി മാറ്റേണ്ടത് അനിവാര്യമാണ്. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ലഭിക്കുന്ന വിദ്യാഭ്യാസം കൂടുതൽ ശക്തിപ്പെടുത്തുകയും ആധുനിക കാലഘട്ടത്തിന് അനുയോജ്യമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
പതിവാകുന്ന നിർദേശങ്ങൾ
നമ്മുടെ ആർട്സ് ആൻഡ് സയൻസ് വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളൊന്നും പുതിയതല്ല. ആധുനികവും തൊഴിൽകേന്ദ്രീകൃതവുമായ പാഠ്യപദ്ധതികൾ നടപ്പാക്കുക, നൈപുണ്യ വികസനത്തിനു പ്രത്യേക പ്രാധാന്യം നൽകുക, വ്യവസായ-വിദ്യാഭ്യാസ ബന്ധം ശക്തിപ്പെടുത്തുക, ഗവേഷണ സംസ്കാരം ബിരുദതലത്തിൽതന്നെ വളർത്തുക, ശാസ്ത്ര വിഷയങ്ങളോടുള്ള താത്പര്യം വർധിപ്പിക്കുക, കലാ-മാനവിക വിഷയങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുക, ക്ലാസ് മുറികളിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുക, അധ്യാപക ശക്തീകരണം ഊർജിതമാക്കുക, ദേശീയ, അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുക, സംരംഭകത്വ വികസനം സാധ്യമാക്കുക, കരിയർ ഗൈഡൻസ് അഭിരുചിക്കനുസൃതമാക്കുക, പരിസ്ഥിതി ബോധവും സാമൂഹിക ഉത്തരവാദിത്വവും വർധിപ്പിക്കുക എന്നിങ്ങനെ മേഖലകൾ അനവധി. എന്നാൽ ഇവയൊക്കെ നടപ്പാക്കിയതിലുള്ള പാളിച്ചകൾ അഥവാ ഇച്ഛാശക്തിയില്ലായ്മയാണ് ഈ ദുരവസ്ഥക്കു കാരണം. സമൂലമായ പാഠ്യപദ്ധതി പരിഷ്കരണത്തിന് ആർട്സ് ആൻഡ് സയൻസ് വിദ്യാഭ്യാസസമൂഹം തയാറാകണം. മേൽ സൂചിപ്പിച്ചവയെല്ലാം നമ്മുടെ പാഠ്യപദ്ധതിയിലൂടെ സാധ്യമാകണം.
നമ്മുടെ ചിന്താഗതികളിൽ മാറ്റമുണ്ടാകണം. സമ്പൂർണമായ മാറ്റത്തിനു നാം തയാറാകണം. വിട്ടുവീഴ്ചകൾ നിർബന്ധമായി വരും. അല്ലാതെ പേരിനു മാത്രമായി ഇവയെല്ലാം കാട്ടിക്കൂട്ടിയാൽ പരീക്ഷണത്തിനായി എക്കാലത്തും കുട്ടികളെ കിട്ടില്ലെന്ന യാഥാർഥ്യം നാം തിരിച്ചറിയണം.
ബോധവത്കരണം
ആർട്സ് ആൻഡ് സയൻസ് ബിരുദ വിദ്യാഭ്യാസത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രാധാന്യം പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുന്നതിന് സർക്കാർ പ്രത്യേക ബോധവത്കരണ പരിപാടികൾ നടപ്പാക്കുന്നത് നന്നായിരിക്കും. പല വിഷയങ്ങളുടെയും പാഠ്യപദ്ധതികൾ ഇന്നത്തെ തൊഴിൽ വിപണിയുടെ ആവശ്യങ്ങളുമായി ഒട്ടുംതന്നെ പൊരുത്തപ്പെടുന്നില്ല. ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി അധ്യാപക പരിശീലനത്തിനു കൂടുതൽ പ്രാധാന്യം നൽകണം. ആശയവിനിമയം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കംപ്യൂട്ടർ പരിജ്ഞാനം, ടീം വർക്ക്, പ്രശ്നപരിഹാര കഴിവ്, നേതൃത്വശേഷി തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന ക്രെഡിറ്റ് അധിഷ്ഠിത കോഴ്സുകൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.
Leader Page
ഞാൻ ദീപികയെ കാണുന്നതു കർഷകരുടെ സുഹൃത്തായ ഒരു പത്രമായാണ്. കർഷകസ്നേഹമാണ് ദീപികയുടെ മുഖമുദ്ര. കർഷകരുടെ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരാനും അവയുടെ പരിഹാരമാർഗങ്ങൾ നിർദേശിക്കാനും ദീപിക ശ്രദ്ധിക്കുന്നു. ഇതിനു മുൻപന്തിയിൽ നിൽക്കുന്നതു ദീപിക മാത്രമാണ്.
കാർഷികമേഖല വലിയ പ്രതിസന്ധിയിലാണ്. കൃഷിച്ചെലവ് 50 ശതമാനംവരെ വർധിച്ചിരിക്കുന്നു. എന്നാൽ കാർഷിക ഉത്പന്നങ്ങൾക്ക് സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവില വർധിച്ചത് അരശതമാനംമാത്രമാണ്. അതിനാൽതന്നെ ഉത്പന്നങ്ങൾക്കു ലഭിക്കുന്ന വില തുച്ഛവുമാണ്. വിദേശരാജ്യങ്ങളുമായുള്ള പല കരാറുകളും കാർഷികമേഖലയുടെ നട്ടെല്ലൊടിക്കുന്നു.
വിയറ്റ്നാമിൽനിന്ന് അടയ്ക്ക, കുരുമുളക്, ഇന്തോനേഷ്യയിൽനിന്ന് നാളികേരം എന്നിവ ഇറക്കുമതി ചെയ്യുന്നതു കർഷകദ്രോഹമാണ്. ഇവയെക്കുറിച്ചെല്ലാം സദാ ജാഗ്രതയോടെ സമൂഹത്തെ അറിയിക്കാൻ ദീപിക ശ്രദ്ധിക്കുന്നു.
140 ദീപ്തവർഷങ്ങൾ പിന്നിടുന്ന ദീപികയ്ക്ക് എല്ലാ ആശംസകളും.
- കെ. കൃഷ്ണൻകുട്ടി (മുൻമന്ത്രി)
Leader Page
"മണിപ്പുരിലെ സാഹചര്യം കഴിഞ്ഞ മൂന്ന് വർഷങ്ങളായി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ ദുരിതപൂർണമായ അവസ്ഥ സമുദായ നേതാക്കളോ, മത നേതാക്കളോ, രാഷ്ട്രീയ നേതാക്കളോ അല്ല അനുഭവിക്കുന്നത്; മറിച്ച് ഇവിടത്തെ ഓരോ മനുഷ്യനുമാണ് അത് നേരിടുന്നത്. ഇത് ഇത്രയധികം നീണ്ടുപോകുന്നു എന്നത് തന്നെയാണ് ഏറ്റവും ദുഃഖകരം.’’
മണിപ്പുരിന്റെ ദുരവസ്ഥയെക്കുറിച്ച് ഇംഫാൽ ആർച്ച്ബിഷപ് ഡോ. ലിനസ് നെലി പറയുന്നു.
ഇതൊരു വംശീയ പ്രതിസന്ധിയായി കാണപ്പെടുമ്പോഴും, വംശീയത മാത്രമല്ല യഥാർഥ കാരണം. ഒട്ടനവധി ചരിത്രപരമായ കാരണങ്ങളും ജനങ്ങളുടെ പരാധീനതകളും വികസനമില്ലായ്മയും കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുള്ള ശ്രദ്ധക്കുറവും പ്രാദേശിക നേതാക്കളുടെ ഇടപെടലുകൾ ഉണ്ടാകാത്തതുമൊക്കെയുണ്ട്- അദ്ദേഹം വ്യക്തമാക്കുന്നു.
ഡോ. ലിനസ് നെലിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:
ഞങ്ങൾ അങ്ങേയറ്റം ദുഃഖിതരാണ്; പ്രകാശത്തിന്റെ ഒരു കിരണത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ നിർഭാഗ്യവശാൽ അങ്ങനെയൊരു നേരിയ പ്രതീക്ഷയോ ആശ്വാസമോ നൽകുന്നതായ ഒരു പരിഹാരമാർഗവും ഇതുവരെ കണ്ടെത്താനായിട്ടില്ല.
? കത്തോലിക്കാ സഭയ്ക്ക് ഇക്കാര്യത്തിൽ എന്താണ് ചെയ്യാൻ കഴിയുന്നത്.
മണിപ്പുരിലുള്ള ഹിന്ദു, സനമഹി, പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ, മുസ്ലിംകൾ തുടങ്ങിയ നിരവധി സമുദായങ്ങൾക്കിടയിൽ കത്തോലിക്കാ സഭ എന്നത് വളരെ ചെറിയൊരു കൂട്ടായ്മയാണ്.അതേസമയം വളരെ സജീവവും ദൃശ്യവുമായ സാന്നിധ്യവുമാണ്. ആ നിലയ്ക്ക്, സാന്നിധ്യംകൊണ്ടും പ്രവർത്തനങ്ങൾകൊണ്ടും സമാധാനം പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ നിരന്തരം ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ചും, ഒരു സഭ എന്ന നിലയിൽ ഞങ്ങൾ നൽകിയ ഏറ്റവും വലിയ സംഭാവന മാനവീയമായ ഇടപെടലുകളാണ്.
വിഭാഗീയതകൾക്കതീതമായി ഞങ്ങൾ ഒട്ടേറെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. എല്ലാ മതവിഭാഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇന്റർ ഫെയ്ത്ത് ഫോറവുമായി ചേർന്ന് സമാധാനത്തിനായി ഒന്നിച്ച് ശബ്ദമുയർത്തുന്നു.
? പരസ്പരം പോരടിക്കുന്ന സമുദായങ്ങളിലെല്ലാം സഭാംഗങ്ങളുണ്ട്. സമാധാനം സ്ഥാപിക്കുന്നതിനായി അവർ വഴി നമുക്ക് എന്തൊക്കെ
സംഭാവനകൾ നൽകാൻ സാധിക്കും.
അത് വളരെ വ്യക്തമായ കാര്യമാണ്. കത്തോലിക്കാ സഭ എപ്പോഴും ഒറ്റക്കെട്ടായി നിൽക്കുന്നു എന്നതിനെ മറ്റുള്ളവർ വലിയ കാര്യമായാണ് കാണുന്നത്. വ്യത്യസ്ത ഇടവകകളിലും വംശീയ വിഭാഗങ്ങളിലും ഉള്ള നമ്മുടെ വൈദികരെയും സന്യസ്തരെയും മാറ്റി നിയമിച്ചുകൊണ്ട് ഞങ്ങൾ ഈ ഐക്യം വളർത്തുന്നുണ്ട്. വിശുദ്ധ കുർബാനകൾ ഒരുമിച്ച് ആഘോഷിക്കുകയും കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുകയും എവിടെയൊക്കെ സഹായം ആവശ്യമുണ്ടോ അവിടെയൊക്കെ വേർതിരിവുകളില്ലാതെ എത്തിച്ചേരുകയും ചെയ്യുന്നു.
? ജീവന്റെ പവിത്രതയെ മാനിക്കണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുമ്പോൾ നേരിടുന്ന പ്രധാന തടസങ്ങൾ എന്തൊക്കെയാണ്.
സമുദായങ്ങൾ തമ്മിലുള്ള വിശ്വാസക്കുറവ് തന്നെയാണ് പ്രധാന തടസം. ജനക്കൂട്ടത്തിന്റെ കോപത്തെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സാധിക്കുന്നില്ല. ആയുധങ്ങൾ കൈയിലേന്തിയ, സ്വന്തം കമാൻഡർമാരുടെയും നേതാക്കളുടെയും മാത്രം വാക്ക് കേൾക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും.
? ഇത്രയും ഭിന്നിച്ചു നിൽക്കുന്ന ഒരു ചുറ്റുപാടിൽ സമുദായ പ്രതിനിധികളെ എപ്രകാരം ഒരു മേശയ്ക്ക് ചുറ്റുമിരുത്താൻ കഴിയും.
ചർച്ചകളുടെ മേശയിലേക്ക് എല്ലാവരെയും കൊണ്ടുവരിക എന്നത് അനിവാര്യമായ കാര്യമാണ്. അതിന് സമയമെടുക്കും, അത് ബുദ്ധിമുട്ടായിരിക്കാം, പക്ഷേ അതൊരിക്കലും അസാധ്യമല്ല. നീതി എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അർഹമായ നീതി നടപ്പിലാക്കിക്കഴിഞ്ഞാൽ ജനങ്ങൾക്ക് തങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചുവെന്ന ആശ്വാസമുണ്ടാകും.
? മണിപ്പുരിന്റെ പശ്ചാത്തലത്തിൽ ‘വീണ്ടെടുക്കൽ നീതി’ പ്രായോഗികമാകും.
വീണ്ടെടുക്കൽ നീതിക്ക് പല തലങ്ങളുണ്ട്. സ്വത്തുക്കളും ജീവിതവും അവകാശങ്ങളും നഷ്ടപ്പെട്ടവർക്ക് അത് തിരികെ നൽകുക എന്നതാണ് ഒരു വശം. അത് ആത്മീയവും ഭൗതികവുമായ തലത്തിലും വിഭവങ്ങളുടെ പങ്കുവയ്ക്കലിലും ഒക്കെ വരാം. എന്തൊക്കെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ, അതിന് സാധ്യമായതും ന്യായമായതുമായ പരിഹാരം കണ്ടെത്തണം. ഇത് നിരീക്ഷിക്കാനും ഉറപ്പുനൽകാനും ശക്തമായ ഔദ്യോഗിക സംവിധാനം ആവശ്യമാണ്. ഭാവിയിൽ നമുക്ക് ഒരുമിച്ച് ജീവിക്കാമെന്ന പ്രതീക്ഷയാണ് വളർത്തിയെടുക്കേണ്ടത്.
? മണിപ്പുരിൽ ഒരു സമുദായവും തങ്ങൾ പാർശ്വവത്കരിക്കപ്പെട്ടവരാണെന്ന് ചിന്തിക്കാതിരിക്കാൻ എന്തൊക്കെ രാഷ്ട്രീയ-ഭരണപരിഷ്കാരങ്ങളാണ് അടിയന്തിരമായി വേണ്ടത്.
മണിപ്പുരിനെ സംബന്ധിച്ചിടത്തോളം ‘ഭൂമി’ എന്നത് വളരെ നിർണായകമായ പ്രശ്നമാണ്. ഭൂമിയുടെ പങ്കുവയ്ക്കലും കൈവശം വയ്ക്കലുമെല്ലാം ഇവിടെ വലിയ തർക്കങ്ങൾക്ക് കാരണമാകുന്നുണ്ട്. മലയോര മേഖലയിലെ ഗോത്രവർഗക്കാരുണ്ട്, താഴ്വരയിലെ മെയ്തേയി വിഭാഗക്കാരുമുണ്ട്. മെയ്തേയികൾ ഗോത്രവർഗ പദവിയിലുള്ളവരല്ല. സംസ്ഥാനത്തെ ആകെ ഭൂമിയുടെ പത്ത് ശതമാനമാണ് അവരുടെ കൈവശമുള്ളത്. ബാക്കി തൊണ്ണൂറ് ശതമാനം ഗോത്രവർഗക്കാരുടെ ഭൂമിയാണ്.
അതുകൊണ്ട് ഭൂമി സംബന്ധിച്ചുള്ള തർക്കങ്ങൾ ശാശ്വതമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. അതോടൊപ്പം തന്നെ സർക്കാർ വിഭവങ്ങളും അവസരങ്ങളും ഏതെങ്കിലും ഒരു വിഭാഗം കൂടുതലായി കൈക്കലാക്കുന്നുണ്ടോ, ആർക്കെങ്കിലും അത് നിഷേധിക്കപ്പെടുന്നുണ്ടോ എന്നും പരിശോധിക്കണം.
Leader Page
ഒരു മാധ്യമസ്ഥാപനം ഭരണകൂടത്തിന് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പറയുന്നു. പിന്നാലെ ശൂന്യതയിൽനിന്ന് അവർക്കെതിരേ ഒരു കേസ് പ്രത്യക്ഷപ്പെടുന്നു. അതോടെ പോലീസ്, ഇന്റലിജൻസ്, സിബിഐ, നികുതിവകുപ്പ്, ഇഡി എന്നിവ ചോരയുടെ മണംപിടിച്ചെത്തുന്നു. പിന്നെയങ്ങോട്ട് അന്വേഷണ പരമ്പരകൾ, ദീർഘദീർഘമായ ചോദ്യം ചെയ്യലുകൾ, അവസാനിക്കാത്ത റെയ്ഡുകൾ...അതിനിടെ കേസുകളുടെ രൂപവും സ്വഭാവവും മാറുന്നു. ആ മാധ്യമസ്ഥാപനത്തിലെ ഉന്നതൻ മുതൽ എല്ലാ ജീവനക്കാരുടെയും ഉറക്കംകെടുത്തി നിയമനടപടികൾ വർഷങ്ങളോളം നീളുന്നു.
ജനാധിപത്യ ഇന്ത്യയിൽ ഇതെല്ലാം തുടർക്കാഴ്ചകളായി മാറുകയാണ്. ഈ പരമ്പരയിൽപ്പെട്ടതാണ് ഓൺലൈൻ പോർട്ടലായ ന്യൂസ് ക്ലിക്കിനും അതിന്റെ സ്ഥാപക എഡിറ്റർ പ്രബീർ പുർസ്കായസ്തയ്ക്കുമെതിരെയും ചുമത്തിയ കേസുകൾ.
ഇപ്പോഴിതാ, ന്യൂസ് ക്ലിക്കിനെതിരേയുള്ള എഫ്ഐആറും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനങ്ങൾക്കെതിരേയുള്ള നിലപാടുകളുടെ നെറുകംതലയിൽത്തന്നെയാണ് കോടതിയുടെ പ്രഹരം. സാമാന്യനീതിക്കും ജനാധിപത്യത്തിനും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനും കൈത്താങ്ങാണ് ഈ സുപ്രധാന വിധി.
തീർത്തും ദുർബലമായ ആരോപണങ്ങൾ. അവ അടിസ്ഥാനമാക്കി കെട്ടിച്ചമയ്ക്കുന്ന ക്രിമിനൽ കേസുകൾ. അന്വേഷണപ്രഹസനം വർഷങ്ങളോളം നീട്ടിക്കൊണ്ടുപോയി മാധ്യമപ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന സമ്മർദം. സാധാരണമായിക്കൊണ്ടിരിക്കുന്ന ഈ സമ്പ്രദായത്തിന്റെ കടയ്ക്കലാണ് കോടതി ആഞ്ഞുവെട്ടിയിരിക്കുന്നത്.
കേസിന്റെ തുടക്കം
2020ലാണ് ന്യൂസ് ക്ലിക്കിനെതിരേയുള്ള കേസിന്റെ തുടക്കം. അമേരിക്ക ആസ്ഥാനമായ വേൾഡ്വൈഡ് മീഡിയ ഹോൾഡിംഗ്സ് എൽഎൽസി എന്ന സ്ഥാപനത്തിൽനിന്ന് 2018ൽ ന്യൂസ് ക്ലിക്കിന് ലഭിച്ച വിദേശനിക്ഷേപമായിരുന്നു ആരോപണവിഷയം. ഓഹരികളുടെ മൂല്യം ഉയർത്തിക്കാണിച്ചു, നേരിട്ടുള്ള വിദേശ നിക്ഷേപ നിയമം (എഫ്ഡിഐ) ലംഘിച്ചു, പണം വകമാറ്റി ചെലവഴിച്ചു എന്നൊക്കെയായിരുന്നു കുറ്റങ്ങൾ.
വിധിയിൽ ഏറ്റവും പ്രധാനമായി കോടതി നിരീക്ഷിച്ചത് നിക്ഷേപം നടത്തുന്ന സമയത്ത് വിദേശ നിക്ഷേപ പരിധി നിലവിലില്ലായിരുന്നു എന്നതാണ്. ഇല്ലാത്ത പരിധി മറികടന്നാണ് ന്യൂസ് ക്ലിക്കിന്റെ ഇടപാടെന്ന ആരോപണത്തിന്റെ അസംബന്ധമാണ് കോടതി പൊളിച്ചത്. ആരോപണവിധേയമായ നിക്ഷേപം നടന്ന് കുറച്ചു കാലത്തിനുശേഷം 2019 സെപ്റ്റംബറിലാണ് ഡിജിറ്റൽ വാർത്താ മാധ്യമങ്ങളിൽ 26 ശതമാനം വിദേശ നിക്ഷേപ പരിധി ഏർപ്പെടുത്തിയത്. കൂടാതെ ഇതു സംബന്ധിച്ച ചട്ടങ്ങളെക്കുറിച്ച് ന്യൂസ് ക്ലിക്ക് 2017ൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽനിന്ന് വിശദീകരണം തേടിയ കാര്യവും വിധിന്യായത്തിലുണ്ട്. ഓൺലൈൻ പോർട്ടലുകൾ അച്ചടിമാധ്യമങ്ങൾക്കായുള്ള ചട്ടങ്ങളുടെ പരിധിയിൽ വരില്ലെന്നാണ് മന്ത്രാലയം മറുപടി നല്കിയിരുന്നത്.
സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ
ഈ കേസ് നടപടികൾ മാധ്യമ സ്വാതന്ത്ര്യത്തിനു നേരേയുള്ള ഏകപക്ഷീയ ആക്രമണമാണെന്നാണ് ഉത്തരവിൽ ജസ്റ്റീസ് നീന ബൻസാൽ കൃഷ്ണയുടെ ബെഞ്ച് നിരീക്ഷിച്ചത്.
ഓഹരികളുടെ മൂല്യനിർണയം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട രീതിയിലൂടെ ഫെമ ചട്ടങ്ങൾക്ക് അനുസൃതമായാണ് നടത്തിയതെന്നും ഇരുപക്ഷവും തമ്മിലുള്ള വാണിജ്യപരമായ ചർച്ചകളിലൂടെയാണ് വില നിശ്ചയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. വിപണിയുടെ ദൈനംദിന വിലയിരുത്തലിന്റെയും കമ്പനിയുടെ വളർച്ചാ സാധ്യതകളുടെയും അടിസ്ഥാനത്തിൽ പരസ്പരം സമ്മതിച്ച വിലയാണിത്. ഇതൊരു സാമ്പത്തിക തീരുമാനമാണ്. ഇതിൽ യാതൊരുവിധ ക്രിമിനൽ കുറ്റവും അടങ്ങിയിട്ടില്ല. വിദേശ പണമിടപാട് ഓട്ടോമാറ്റിക് റൂട്ട് വഴിയാണ് നടന്നതെന്നും ഓഹരികൾ നൽകുന്നതിലോ ഫെമ ചട്ടങ്ങൾ പ്രകാരം റിപ്പോർട്ട് ചെയ്യുന്നതിലോ യാതൊരുവിധ കാലതാമസവും ഉണ്ടായിട്ടില്ലെന്ന് റിസർവ് ബാങ്ക് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും കോടതി വ്യക്തമാക്കി.
ഐപിസി 415, 420 വകുപ്പുകൾ പ്രകാരമുള്ള ചതിയെക്കുറിച്ച് പരിശോധിച്ച കോടതി, തങ്ങൾ വഞ്ചിക്കപ്പെട്ടെന്നോ തങ്ങളുടെ സ്വത്ത് കൈമാറാൻ പ്രേരിപ്പിക്കപ്പെട്ടെന്നോ ആരുംതന്നെ പരാതിപ്പെട്ടതായി എഫ്ഐആറിലോ അന്വേഷണ റിപ്പോർട്ടിലോ ഇല്ലെന്ന് വ്യക്തമാക്കി. സ്റ്റാറ്റസ് റിപ്പോർട്ടിൽ വ്യക്തമാക്കിയ അന്വേഷണങ്ങളിൽപോലും ഹർജിക്കാരനാൽ വഞ്ചിക്കപ്പെട്ടതോ ദ്രോഹിക്കപ്പെട്ടതോ ആയ ആരുംതന്നെയില്ല. ആരോപണങ്ങളെല്ലാം സമ്മതിച്ചാൽപോലും ചതിയെന്ന കുറ്റം ഇവിടെ സ്ഥാപിക്കപ്പെടുന്നില്ല.
വിശ്വാസവഞ്ചന സംബന്ധിച്ച ആരോപണങ്ങളും നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു, കാരണം ഇവിടെ സ്വത്ത് ഏൽപ്പിക്കലോ അത് ദുരുപയോഗം ചെയ്തതായുള്ള ആരോപണമോ ഇല്ല. ഐപിസി 406, 420 വകുപ്പുകൾ ഇല്ലെങ്കിലും ഐപിസി 120ബി പ്രകാരമുള്ള ക്രിമിനൽ ഗൂഢാലോചനാ കുറ്റം നിലനിൽക്കുമെന്നും അതുകൊണ്ട് ഇസിഐആറുമായി മുന്നോട്ടുപോകാമെന്നുമായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം.
ഈ വാദം തള്ളിക്കളഞ്ഞുകൊണ്ട് കോടതി നിരീക്ഷിച്ചത്, നിയമവിരുദ്ധമായ ലക്ഷ്യമോ മാർഗങ്ങളോ ഉണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ ഇല്ലാതെ, കക്ഷികൾ തമ്മിൽ കരാറിലേർപ്പെട്ടു എന്നതുകൊണ്ടുമാത്രം ക്രിമിനൽ ഗൂഢാലോചനയാകില്ല എന്നാണ്. ഒന്നര വർഷത്തോളം വിപുലമായ അന്വേഷണം നടത്തിയിട്ടും ഇഡിക്ക് കുറ്റകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
Leader Page
ദീപികയുമായി എനിക്കുള്ളത് നാലു പതിറ്റാണ്ടോളം നീളുന്ന ആത്മബന്ധമാണ്. അതിശയിപ്പിക്കുന്ന മാധ്യമസാധ്യതകളുടെ ഇക്കാലത്തും ഒട്ടും അപ്രസക്തയാകാതെ തലമുറകൾക്ക് ദിശാബോധം നൽകുന്ന ദീപിക നമ്മുടെയൊക്കെ അഭിമാനവും കരുത്തുമാണ്.
കാലദേശാതിർത്തികളെ ഉൾക്കൊള്ളുന്ന നിലപാടുകളും ദർശനധാരകളും കൊണ്ട് ആധുനിക കേരളസമൂഹത്തിന് വഴിവിളക്കായി ഈ പത്രസ്ഥാപനം നിലകൊണ്ടു എന്നത് വിസ്മരിക്കാനാവാത്ത ചരിത്രസത്യം.
രാഷ്ട്രീയാതിപ്രസരവും വാണിജ്യവത്കരണവും പത്രപ്രവർത്തനമേഖലയെ ആകെ മാറ്റിമറിച്ച കഴിഞ്ഞ ദശകങ്ങളിൽ ഉത്തമബോധ്യങ്ങളിലും സാമൂഹികപ്രതിബദ്ധതയിലും ഉറച്ചുനിന്ന ഈ പത്രം അതിന്റെ ഉദാത്തമായ പൈതൃകം കാത്തു എന്നത് തികച്ചും അഭിനന്ദനീയംതന്നെ.
സ്ഥാപകമൂല്യങ്ങളിൽനിന്നു തെല്ലും വ്യതിചലിക്കാതെ ജനാധിപത്യ-മതേതര ദർശനങ്ങളെയും മാനവസ്നേഹത്തെയും മുറുകെപ്പിടിച്ചു മുന്നേറുന്നു എന്നത് എത്രയോ പ്രചോദനാത്മകമാണ്! പ്രതീക്ഷ നിറഞ്ഞ പുതിയ ചക്രവാളത്തിന്റെ ഭാവിയിലേക്ക് ദീപിക കരുത്തോടെ ചിറകടിച്ചുയരട്ടേ എന്ന് പ്രാർഥിക്കുന്നു. സ്നേഹാശംസകൾ!
- ഡോ. രേഖ മാത്യൂസ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ചങ്ങനാശേരി അതിരൂപത.
Leader Page
യഥാർഥ വികസനം ‘സമഗ്രമായ’ വികസനമാണെന്ന് പോൾ ആറാമൻ പാപ്പാ പഠിപ്പിച്ചു. വ്യക്തികൾക്കും രാഷ്ട്രങ്ങൾക്കും വികസനം അവകാശവും കടമയുമാണ്. മനുഷ്യന്റെ മഹത്വത്തിന് അനുയോജ്യമായ വളർച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സാഹചര്യങ്ങൾ ഉറപ്പാക്കപ്പെടണം. മനുഷ്യരോടുള്ള നീതിയും സൃഷ്ടിയോടുള്ള കരുതലും സംയോജിപ്പിക്കാൻ കഴിയുമ്പോഴാണ് വികസനം യഥാർഥ പുരോഗതിയായി മാറുന്നത്.
സമ്പത്തിന്റെ ശേഖരണത്തേക്കാൾ മനുഷ്യനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതും ഏതാനും ആളുകളുടെ ഉപഭോഗം വർധിപ്പിക്കാനായി മറ്റുള്ളവരിൽ ഭാരം ചുമത്താതിരിക്കുന്നതും ഭാവിതലമുറകളോടുള്ള ഉത്തരവാദിത്വം വിലമതിക്കുന്നതുമായ വികസനമാണ് യഥാർഥ മാനവവികസനം. അത് സാമ്പത്തിക മേഖലയെ മാത്രം സംബന്ധിക്കുന്നതല്ല; ആത്മീയ, സാംസ്കാരിക, ധാർമിക, തലങ്ങളിലുമുള്ള വളർച്ചയെ സമഗ്രമായി ഉൾക്കൊള്ളുന്നതാണ് എന്ന് പാപ്പാ കരുതുന്നു.
ഡിജിറ്റൽ വിപ്ലവവും കൃത്രിമബുദ്ധിയും ഉൾപ്പെടെയുള്ള സാങ്കേതിക മുന്നേറ്റങ്ങളെ വിലയിരുത്തുന്നതിനുള്ള മാനദണ്ഡം അത് എത്രമാത്രം മനുഷ്യന്റെ സമഗ്ര വികസനത്തിന് സഹായിക്കുന്നു എന്നുള്ളതായിരിക്കണം. സാങ്കേതികവിദ്യ നിഷ്പക്ഷമല്ല എന്ന് ചാക്രിക ലേഖനം വിലയിരുത്തുന്നു. അതുകൊണ്ട് ഓരോ സാങ്കേതിക മുന്നേറ്റവും പരിശോധിക്കേണ്ട ഒരു അടിസ്ഥാന ചോദ്യമുണ്ട്. “ഈ സാങ്കേതിക വിദ്യ മനുഷ്യരെയും ജനതകളെയും കൂടുതൽ മാനുഷിക മൂല്യങ്ങളും സാഹോദര്യവും ഉള്ളതായി മാറ്റുകയും നമ്മുടെ പൊതു ഭവനമായ ഈ പ്രപഞ്ചത്തെയും ഭാവിതലമുറകളെയും ആദരിക്കുകയും ചെയ്യുന്നുണ്ടോ?” എന്നതാണത്.
നിർമിത ബുദ്ധി
നിർമിത ബുദ്ധിയെക്കുറിച്ചുള്ള സമഗ്രമായ ഒരു പഠനം അല്ല ഈ ചാക്രിക ലേഖനത്തിന്റെ ലക്ഷ്യം. പകരം മനുഷ്യ വ്യക്തിയുടെ പ്രാധാന്യവും മഹത്വവും പരിഗണിച്ചുകൊണ്ട് സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന് പരിധികൾ നിർദേശിക്കാനും മനഃസാക്ഷിയോടും ഉത്തരവാദിത്വത്തോടും കൂടെ അവ ഉപയോഗിക്കാനും സഹായിക്കുന്ന ഏതാനും അടിസ്ഥാന കാര്യങ്ങൾ നിർദേശിക്കുകയാണ്. മനുഷ്യബുദ്ധിയും അതിന്റെ മനഃസാക്ഷിയും സ്വാതന്ത്ര്യവുമാണ് എപ്പോഴും സാങ്കേതികവിദ്യയെ നയിക്കേണ്ടതെന്ന അടിസ്ഥാനമാണ് പാപ്പാ പ്രഖ്യാപിക്കുന്നത്.
നിർമിത ബുദ്ധിയുടെ വളർച്ച അതിവേഗത്തിലാണ്. അവ രൂപകൽപന ചെയ്യുന്നവർക്കുപോലും അവയുടെ പ്രവർത്തനരീതിയും പ്രത്യാഘാതങ്ങളും പൂർണമായി മനസിലാക്കാൻ കഴിയുന്നില്ല. ഇന്നത്തെ എഐ സംവിധാനങ്ങൾ ‘നിർമിക്കപ്പെടുന്നവ’യേക്കാൾ ‘വളർത്തപ്പെടുന്നവ’യാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. അവയെ വികസിപ്പിക്കുന്നവർ ഓരോ ഘടകവും നേരിട്ട് രൂപകൽപന ചെയ്യുന്നില്ല; മറിച്ച് കൃത്രിമബുദ്ധി വളരുന്നതിനുള്ള ഒരു ചട്ടക്കൂട് സൃഷ്ടിക്കുകയാണ് അവർ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ നിരവധി അടിസ്ഥാന ഘടകങ്ങൾ ഇന്നും അജ്ഞാതമായി തുടരുന്നു. അതുകൊണ്ട് നിർമിത ബുദ്ധിയെ സംബന്ധിച്ച വിഷയത്തിൽ ശാസ്ത്രീയ ഗവേഷണവും ധാർമിക-ആത്മീയ വിവേചനവും ഒരുപോലെ ആവശ്യമാണ് എന്ന് ചാക്രിക ലേഖനം ഓർമിപ്പിക്കുന്നു.
ഏറ്റവും പ്രധാനമായ കാര്യം കൃത്രിമ ബുദ്ധിയെ മനുഷ്യബുദ്ധിയുമായി തുലനം ചെയ്യരുത് എന്നതാണ്. ഈ സംവിധാനങ്ങൾ മനുഷ്യബുദ്ധിയുടെ ചില പ്രവർത്തനങ്ങളെ അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. അവയ്ക്ക് അനുഭവങ്ങളില്ല, ശരീരമില്ല, സന്തോഷമോ വേദനയോ അനുഭവിക്കാനാവില്ല, ബന്ധങ്ങളിലൂടെ പക്വത പ്രാപിക്കാനാവില്ല, പ്രാർഥിക്കാനാവില്ല. സ്നേഹം, സൗഹൃദം, ജോലി, ഉത്തരവാദിത്വം എന്നിവയുടെ ആന്തരിക അർഥം അവയ്ക്ക് അറിയില്ല. അവയ്ക്ക് ധാർമിക മനഃസാക്ഷിയുമില്ല; നല്ലതും ചീത്തയും വിധിക്കാനോ പ്രവർത്തനഫലങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ കഴിയില്ല. അവയ്ക്ക് മനുഷ്യന്റെ ഭാഷ അനുകരിക്കാൻ കഴിയും എന്നാൽ, ഹൃദയത്തിന്റെ ഭാഷ ഗ്രഹിക്കാനാവില്ല. നിയമങ്ങൾ വിശകലനം ചെയ്യാൻ കഴിയും പക്ഷേ, കരുണകാണിക്കാൻ കഴിയില്ല. ഭാഷയും സഹാനുഭൂതിയും അനുകരിക്കാൻ കഴിയുമെങ്കിലും അവ യഥാർഥത്തിൽ ആ അനുഭവങ്ങളെ മനസിലാക്കുന്നില്ല. മനുഷ്യൻ ജീവിതാനുഭവങ്ങളിലൂടെ വളരുന്നതുപോലെയല്ല എഐ പഠിക്കുന്നത്; വിവരശേഖരത്തെ അടിസ്ഥാനമാക്കി കൃത്രിമമായി പ്രതികരിക്കാൻ അവയെ പരിശീലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
പ്രയോജനപ്രദമായ കണ്ടെത്തലും അനിവാര്യമായ ജാഗ്രതയും
ആധുനിക കാലഘട്ടത്തിന്റെ ഏറ്റവും അദ്ഭുതകരമായ മുന്നേറ്റം തന്നെയാണ് നിർമിത ബുദ്ധി. ശാസ്ത്രസാങ്കേതിക മേഖലയിലും സാധാരണ മനുഷ്യ ജീവിതത്തിലും വലിയ നന്മകളും ഉപകാരങ്ങളും പ്രദാനം ചെയ്യാൻ കഴിവുള്ള കണ്ടുപിടിത്തം. നിർമിത ബുദ്ധിക്ക് മനുഷ്യജീവിതം എളുപ്പമുള്ളതാക്കാൻ കഴിയും.
അതേസമയം, നിരന്തര ഉപയോഗം വഴി നിർമിത ബുദ്ധിയോട് മനുഷ്യന് വിവേചനരഹിതമായ അടിമത്തം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒപ്പം മനുഷ്യന്റെ സർഗാത്മക കഴിവുകൾ കാലക്രമത്തിൽ ഇല്ലാതായിപ്പോകാനുള്ള സാധ്യതയുമുണ്ട്. മനുഷ്യൻ നിർമിക്കുന്ന കലാരൂപങ്ങളേക്കാൾ മനോഹരമായ എഐ ചിത്രങ്ങളും കലാരൂപങ്ങളും കൂടുതൽ ആകർഷകമാവുകയും കലാകാരന്മാർ ഇല്ലാതാവുകയും ചെയ്യും. മനുഷ്യനോട് ഇടപെടുന്നതുപോലെ നിർമിത ബുദ്ധിയോട് സംസാരിക്കുന്നതിലെ മിഥ്യ തിരിച്ചറിയാത്ത ഒരു തലമുറ വളർന്നുവരുന്നു എന്നുള്ളതും പതിയിരിക്കുന്ന അപകടമാണ്.
അതീവ ഗൗരവതരമായ മറ്റൊരു പ്രശ്നം സാങ്കേതിക സംവിധാനങ്ങൾ ഒന്നും നിഷ്പക്ഷമല്ല എന്നതാണ്. നിർമിതബുദ്ധി നൽകുന്ന ഉത്തരങ്ങൾ എപ്പോഴും അത് രൂപകല്പന ചെയ്തവരുടെ സാംസ്കാരിക ധാർമിക പരിമിതികളെ പ്രതിഫലിപ്പിക്കുന്നവയാണ്. അവ രൂപകല്പന ചെയ്യുന്നവർ ധാർമിക വീക്ഷണമുള്ളവരോ സാമ്പത്തിക നേട്ടത്തേക്കാൾ സമൂഹത്തിന്റെ നന്മ ലക്ഷ്യംവയ്ക്കുന്നവരോ ആകണമെന്നില്ല.
സഹാനുഭൂതി, സൗഹൃദം, സ്നേഹം തുടങ്ങിയവ അനുകരിക്കാൻ കഴിയുന്ന നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ കംപ്യൂട്ടർ, റോബോട്ടിക് സംവിധാനങ്ങളുണ്ട്. അവ യഥാർഥ ബന്ധങ്ങളുടെ വ്യാജ പതിപ്പുകൾ സൃഷ്ടിക്കുകയും മനുഷ്യരെ യഥാർഥ ബന്ധങ്ങളിൽനിന്ന് അകറ്റുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.
ആശയവിനിമയ സംവിധാനങ്ങളിലും ഭരണ നിർവഹണത്തിലുംപോലും തീരുമാനമെടുക്കാനും നിയന്ത്രിക്കാനും കഴിയുന്ന വിധത്തിൽ വ്യാപകമായി ഇന്ന് നിർമിത ബുദ്ധി ഉപയോഗിക്കപ്പെടുന്നുണ്ട്. കാര്യക്ഷമത വർധിക്കുന്നു എന്നത് അംഗീകരിക്കുമ്പോഴും മനുഷ്യനും അവന്റെ തൊഴിൽ ഉൾപ്പെടെയുള്ള സാധ്യതകളും വെല്ലുവിളിക്കപ്പെടുന്നു എന്ന് മറക്കരുത്. നിർമിത ബുദ്ധിയുടെ വിവേചനരഹിതമായ ഉപയോഗം എന്തൊക്കെ അപകടങ്ങളാണ് വരുത്തി വയ്ക്കാവുന്നതെന്ന് ഇപ്പോഴും നമുക്കറിഞ്ഞുകൂടാ. നിർമിത ബുദ്ധിയുടെ സംവിധാനങ്ങൾ വരുത്തിവയ്ക്കുന്ന പരിസ്ഥിതി ആഘാതവും പരിഗണിക്കപ്പെടേണ്ടതാണ്.
സാങ്കേതിക ആധിപത്യവും നിരായുധീകരിക്കപ്പെടേണ്ട നിർമിത ബുദ്ധിയും
നിർമിത ബുദ്ധിയെ നിരായുധീകരിക്കുക എന്നതുകൊണ്ട് മാർപാപ്പ ഉദ്ദേശിക്കുന്നത് മനുഷ്യരാശിയുടെ മേൽ ആധിപത്യം പുലർത്താനുള്ള മത്സര മനോഭാവത്തിൽനിന്ന് നിർമിത ബുദ്ധിയെ വിമോചിപ്പിക്കുക എന്നതാണ്. നിർമിത ബുദ്ധിയുടെ സംവിധാനങ്ങൾക്ക് സ്വയംഭരണാധികാരം ഉണ്ടാകരുത്. പകരം അത് മനുഷ്യന്റെ സേവനത്തിനായി വിവേകപൂർവം ഉപയോഗിക്കപ്പെടണം.
സാങ്കേതിക വളർച്ചയും കണ്ടുപിടിത്തങ്ങളും ദൈവത്തിന്റെ സൃഷ്ടികർമത്തിലുള്ള മനുഷ്യന്റെ പങ്കാളിത്തം തന്നെയാണ്. ഓരോ പുതിയ കണ്ടെത്തലും മനുഷ്യനെക്കുറിച്ചുള്ള ദർശനത്തെതന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ട് ഉത്തരവാദിത്വത്തോടും സുതാര്യതയോടും സമൂഹത്തിന്റെ നന്മയോടുള്ള പ്രതിബദ്ധതയോടും കൂടി വേണം നിർമിത ബുദ്ധിയെ വികസിപ്പിക്കേണ്ടത്.
സാങ്കേതിക ആധിപത്യം ബുദ്ധിശക്തിയെ പരമമൂല്യമാക്കി മാറ്റുമ്പോൾ സ്നേഹം, പ്രതിബദ്ധത, ബന്ധങ്ങൾ തുടങ്ങിയ ജീവിതത്തിന്റെ അനിവാര്യ ഘടകങ്ങൾ തിരസ്കരിക്കപ്പെടും. സാങ്കേതിക ശക്തി നിയന്ത്രണങ്ങളില്ലാതെ വളരുമ്പോൾ അത് നമ്മെ കൂടുതൽ കഴിവുള്ളവരാക്കുന്നതിനു പകരം കൂടുതൽ ഒറ്റപ്പെട്ടവരാക്കി മാറ്റും.
ക്രിയാത്മക ഇടപെടലുകൾ
ചർച്ചയ്ക്ക് വഴിയൊരുക്കുന്ന ഒരു ചാക്രിക ലേഖനം സംഭാവന ചെയ്യുക മാത്രമല്ല വത്തിക്കാൻ ചെയ്യുന്നത്. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിരന്തരം പഠനങ്ങൾ നടത്താനും നയരൂപീകരണം നടത്താനുമായി ഒരു ഇന്റർ ഡിക്കാസ്ട്രിയൽ കമ്മീഷനെയും (Interdicasterial Commission on Artificial Intelligence) മാർപാപ്പ നിയമിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും സാമൂഹിക പ്രവർത്തകരും റോമൻ കൂരിയായിലെ വിവിധ വകുപ്പുകളിലെ അംഗങ്ങളും ഉൾക്കൊള്ളുന്ന ഒരു കമ്മീഷൻ ആണിത്. അതോടൊപ്പം ഭാവിയിൽ ഈ ചാക്രിക ലേഖനത്തിന്റെ നിർദേശങ്ങൾ രാഷ്ട്ര-അന്താരാഷ്ട്ര തലങ്ങളിലുള്ള നയ രൂപീകരണങ്ങൾക്ക് അടിത്തറയായി മാറാൻ കഴിയുന്നതുപോലെ തുടർ പരിപാടികൾ ക്രമീകരിക്കാനുള്ള പരിശ്രമവും നടക്കുന്നുണ്ട്.
Leader Page
വി.ഡി. സതീശൻ സർക്കാരിന്റെ ദീർഘവീക്ഷണമുള്ളതും മാതൃകാപരവുമായ തീരുമാനമാണ് സംസ്ഥാനത്തെ ആദ്യ വയോജന ക്ഷേമ വകുപ്പിന്റെ രൂപീകരണം. ആദ്യ മന്ത്രിസഭാ യോഗത്തിൽതന്നെ ഈ തീരുമാനമെടുത്തത് മുതിർന്ന പൗരന്മാരോട് ഈ സർക്കാരിനുള്ള പ്രത്യേക കരുതലാണ് കാണിക്കുന്നത്. പ്രധാനമന്ത്രിയടക്കം ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 20 ശതമാനത്തോളവും 60 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാരാണ്. വയോജനങ്ങളുടെ ആനുപാതികമായ എണ്ണത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് ഒന്നാം സ്ഥാനത്ത്. ഇത് ദേശീയ ശരാശരിയേക്കാളും (11 %), ലോക ശരാശരിയേക്കാളും (10.5 %) വളരെ കൂടുതലാണ്.
ദേശീയ ജനസംഖ്യാ കമ്മീഷന്റെ പുതിയ കണക്കുകൾപ്രകാരം കേരളത്തിലെ നിലവിലെ ജനസംഖ്യ 3.62 കോടിയാണ്. ഇതിൽ ഏകദേശം 70 ലക്ഷത്തോളം ആളുകൾ മുതിർന്ന പൗരന്മാരാണെന്ന വസ്തുത തികച്ചും ഗൗരവത്തോടെ കാണേണ്ടതുണ്ട്. വരുംകാല സർക്കാർ നയ രൂപീകരണത്തിൽ ഇവർക്കായി പ്രത്യേക ഊന്നൽ നൽകേണ്ടിവരുമെന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഒരു പുതിയ ‘വയോജന ക്ഷേമ വകുപ്പ്’ രൂപീകരിച്ചതിന്റെ പ്രാധാന്യം ഏറുന്നത്.
ഇതേസമയം തന്നെ, ഇന്ത്യയിൽ 15-29 വയസ് പ്രായമുള്ള യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കേരളത്തിലെ ഈ പ്രായക്കാരുടെ ഇടയിലെ തൊഴിലില്ലായ്മ നിരക്ക് 18.2 ശതമാനമാണ്. കേരളത്തിലെ ബിരുദധാരികളുടെ തൊഴിലില്ലായ്മ നിരക്ക് എടുത്താൽ അത് ഇന്ത്യയിൽതന്നെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണ്. ഏകദേശം 42 ശതമാനം.
കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളുടെ തൊഴിലില്ലായ്മയും വയോജനങ്ങളുടെ പ്രശ്നങ്ങളും ഒരേസമയം പരിഹരിക്കാൻ ‘തലമുറകളുടെ കൂട്ടായ്മ’ എന്ന തന്ത്രപരമായ സമീപനത്തിലൂടെ സാധിക്കും. വിദേശത്തുനിന്ന് മടങ്ങിയെത്തിയവരും വിവിധ മേഖലകളിൽനിന്ന് വിരമിച്ചവരുമായ വലിയൊരു വിഭാഗം വയോജനങ്ങൾ ഇന്ന് നമ്മുടെ നാട്ടിലുണ്ട്.
ഇവരെ വെറുമൊരു ആശ്രിതസമൂഹമായോ തൊഴിലില്ലാത്ത യുവാക്കളെ ഒരു ബാധ്യതയായോ കാണാതെ വയോജനങ്ങളുടെ അനുഭവസമ്പത്തും യുവാക്കളുടെ പ്രായോഗിക കഴിവും സമന്വയിപ്പിച്ചാൽ ഇരുവിഭാഗത്തെയും ഉത്പാദനക്ഷമമായ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ കഴിയും.
ജപ്പാൻപോലുള്ള രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ ‘ടൈം ബാങ്ക്’ പദ്ധതിയും തലമുറകളുടെ കൂട്ടായ്മയിലൂടെ രൂപപ്പെടുന്ന ‘മെന്റർപ്രൊട്ടേഗെ’ (Mentor-Protégé) സ്റ്റാർട്ടപ്പുകളും കേരളത്തിന് പുതിയ ആശയങ്ങളാകും.
ടൈം ബാങ്ക് പദ്ധതി
ജപ്പാനിൽ വിജയകരമായി നടപ്പാക്കി വരുന്ന ടൈം ബാങ്ക് പദ്ധതി ലോകമെമ്പാടും അറിയപ്പെടുന്നത് ‘ഫുറൈ കിപ്പു’(Fureai Kippu) എന്ന പേരിലാണ്. ‘സ്നേഹബന്ധത്തിന്റെ ടിക്കറ്റുകൾ’ (Caring Relationship Tickets) എന്നാണ് ഈ വാക്കിന്റെ അർഥം. 1973ൽ തുടക്കമിട്ട ഈ പദ്ധതി, പണത്തിന് പകരം ‘സമയം’ ഒരു കറൻസിയായി ഉപയോഗിച്ച് പ്രായമായവരെ സംരക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച മാതൃകയാണ്. ആരോഗ്യമുള്ള ഒരു വ്യക്തിക്കു മുതിർന്ന വ്യക്തിയെ സഹായിക്കാൻ ചെലവഴിക്കുന്ന സമയം അയാൾക്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആയി സൂക്ഷിക്കാം. പിന്നീട് അയാൾക്ക് സഹായം ആവശ്യമുള്ളപ്പോൾ ഈ സമയം ഉപയോഗിച്ച് മറ്റുള്ളവരുടെ സഹായം സൗജന്യമായി തിരികെ വാങ്ങാം. ഇതാണ് ഇതിന്റെ ആശയം.
ഇതിനായി ഒരു ഡിജിറ്റൽ ടൈം ബാങ്ക് പോർട്ടൽ രൂപകൽപന ചെയ്യേണ്ടതുണ്ട്. വയോജന ക്ഷേമ വകുപ്പും ഐടി മിഷനും സംയുക്തമായി മൊബൈൽ ആപ്പും വെബ്സൈറ്റും നിർമിക്കണം. ഇതിൽ ഓരോ വ്യക്തിക്കും ഒരു ‘ടൈം അക്കൗണ്ട്’ ഉണ്ടായിരിക്കും. പണത്തിനു പകരം ‘മണിക്കൂറുകൾ’ ആണ് ഇതിലെ കറൻസി. വാർഡ് തലത്തിൽ സേവനം ആവശ്യമുള്ള വയോധികരുടെ രജിസ്ട്രേഷനാണ് അടുത്ത ഘട്ടം. അക്ഷയ കേന്ദ്രങ്ങൾ വഴിയോ വാർഡ് മെമ്പർമാർ വഴിയോ തങ്ങൾക്ക് ആവശ്യമുള്ള സഹായങ്ങൾ (ഉദാഹരണത്തിന്: ആശുപത്രിയിൽ പോകാൻ കൂട്ട്, മരുന്ന് വാങ്ങൽ, ബാങ്ക് കാര്യങ്ങൾ, ഡിജിറ്റൽ സാക്ഷരത) ഇവർക്ക് ആപ്പിൽ രേഖപ്പെടുത്താം. അതോടൊപ്പംതന്നെ, സേവനം നൽകാൻ താത്പര്യമുള്ള അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികളായ യുവാക്കൾ ഈ ആപ്പിൽ വോളന്റിയർമാരായി രജിസ്റ്റർ ചെയ്യണം. അവരുടെ ഒഴിവ് സമയവും താത്പര്യമുള്ള സേവന മേഖലകളും രേഖപ്പെടുത്താവുന്നതാണ്.
ഒരു യുവാവ് ഒരു മുതിർന്ന പൗരനെ ആശുപത്രിയിൽ കൊണ്ടുപോകാൻ രണ്ടു മണിക്കൂർ ചെലവഴിച്ചാൽ, വയോധികന്റെ അക്കൗണ്ടിൽ ക്രെഡിറ്റുണ്ടെങ്കിൽ അതിൽ നിന്ന് രണ്ടു മണിക്കൂർ കുറയുകയും യുവാവിന്റെ അക്കൗണ്ടിൽ ‘രണ്ട് ടൈം ക്രെഡിറ്റുകൾ’ ലഭിക്കുകയും ചെയ്യുന്ന ലളിതമായ ഒരു രീതിയാണിത്. യുവാക്കൾ നേടുന്ന ഈ ക്രെഡിറ്റുകൾക്ക് സർക്കാർ കൃത്യമായ ആനുകൂല്യങ്ങൾ ഉറപ്പാക്കണം; ഉദാഹരണത്തിന്, നിശ്ചിത ക്രെഡിറ്റുള്ളവർക്ക് പിഎസ്സി പരീക്ഷാ ഫീസിളവോ കെഎഎസ് പോലുള്ള മത്സരപരീക്ഷകൾക്ക് സൗജന്യ പരിശീലനമോ നൽകാം. കൂടാതെ, ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കേരള ബാങ്ക് വഴിയോ കെഎസ്ഐഡിസി വഴിയോ കുറഞ്ഞ പലിശയ്ക്ക് ലോൺ ലഭിക്കാനുള്ള അധിക യോഗ്യതയായി ഇതിനെ പരിഗണിക്കാവുന്നതാണ്.
കോളജ് ഉപരിപഠനത്തിന് അപേക്ഷിക്കുമ്പോൾ എൻഎസ്എസ് സർട്ടിഫിക്കറ്റിന് നൽകുന്നതുപോലെ ടൈം ബാങ്ക് വോളന്റിയർമാർക്കും പ്രത്യേക വെയിറ്റേജ് മാർക്കുകൾ നൽകുന്നത് ഈ പദ്ധതിയിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കാൻ സഹായിക്കും. ആധികാരികത ഉറപ്പാക്കാൻ വാർഡ് മെമ്പർമാർക്കോ ആശ വർക്കർമാർക്കോ മറ്റോ ഇതിന്റെ മോണിറ്ററിംഗ് നല്കാവുന്നതാണ്.
ഇപ്രകാരം പരസ്പര പൂരകങ്ങളായ ഈ രണ്ട് തലമുറകളെ കോർത്തിണക്കുന്നതിലൂടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാനും സാധിക്കും.
Leader Page
ദീപികയുമായുള്ള എന്റെ ബന്ധത്തിനു ദശാബ്ദങ്ങൾ പഴക്കമുണ്ട്. അറുപതുകളിലും എഴുപതുകളിലുമൊക്കെ എന്റെ നാടകങ്ങളുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് കോട്ടയത്തെത്തുന്ന കാലംമുതലുള്ളതാണ് ആ ബന്ധം.
ദീപിക പത്രാധിപസമിതിയിലുള്ള പ്രശസ്ത നോവലിസ്റ്റ് മുട്ടത്തു വർക്കി, വേളൂർ കൃഷ്ണൻകുട്ടി എന്നിവരൊക്കെ എന്നെപ്പോലുള്ള തുടക്കക്കാരുമായി സംസാരിക്കാൻ സമയം കണ്ടെത്തിയതു വലിയ പ്രോത്സാഹനമായിരുന്നു. നാടകകൃത്തെന്ന നിലയിലുള്ള വളർച്ചയ്ക്കും ദീപിക മികച്ച പിന്തുണ നൽകി. ഏറ്റവും ഒടുവിൽ, ഈ വർഷം റെബേക്ക എന്ന നോവലിന്റെ എന്റെ പരിഭാഷ പ്രസിദ്ധീകരിക്കാൻവരെ ദീപിക സന്മനസു കാട്ടി.
ഈ 94-ാംവയസിൽ, ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷത്തിന്റെ തൃശൂർ യൂണിറ്റ്തല ഉദ്ഘാടനം നിർവഹിക്കാനും എനിക്കു ഭാഗ്യമുണ്ടായി.
എന്റെ വീട്ടിൽ ദീപിക മാത്രമല്ല. വേറെയും പത്രങ്ങൾ വരുന്നുണ്ട്. എല്ലാം മറിച്ചുനോക്കും വായിക്കും. ദിവസങ്ങൾ കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ, കാന്പും കരുത്തുമുള്ള സത്യവാർത്തകൾ ദീപികയിലാണ് കൂടുതൽ പ്രത്യക്ഷപ്പെട്ടത് എന്നു ബോധ്യമാവും. തീവ്രപരിശ്രമവും സത്യസന്ധതയുമാണ് ദീപികയുടെ വളർച്ചയ്ക്കു നിദാനം. ഈ സത്യസഞ്ചാരം ദീപിക എന്നും തുടരട്ടെ. വിജയാശംസകൾ.
-ഷെവ. സി.എൽ. ജോസ് (പ്രശസ്ത നാടകകൃത്ത്)