Kerala
തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ, പന്തളം സ്റ്റേഷൻ), എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ (കക്കടശേരി സ്റ്റേഷൻ, തൊടുപുഴ സ്റ്റേഷൻ), കോട്ടയം ജില്ലയിലെ മീനച്ചിൽ (പാലാ സ്റ്റേഷൻ) എന്നീ നദികളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കോട്ടയം ജില്ലയിലെ മീനച്ചിൽ (പേരൂർ സ്റ്റേഷൻ), മണിമല (മണിമല സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരവന്നൂർ (കരവന്നൂർ സ്റ്റേഷൻ), കണ്ണൂർ ജില്ലയിലെ വളപട്ടണം (അനങ്ങോട് സ്റ്റേഷൻ), കാസർഗോഡ് ജില്ലയിലെ കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), മോഗ്രാൽ (മധുർ സ്റ്റേഷൻ) എന്നീ നദികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
യാതൊരു കാരണവശാലും മേൽപറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: കാലടിയിൽ വയോധികയെ അതിക്രൂരമായി മർദിച്ച കേസിൽ മകനും മരുമകളും അറസ്റ്റിൽ. മധു (40), ഭാര്യ ആതിര (32) എന്നിവരാണ് പിടിയിലായത്.
കാലടി മരുതൂർക്കടവ് കുഞ്ചുവീട് ലെയ്നിൽ താമസിക്കുന്ന സരസ്വതിയെയാണ് (73) ഇളയ മകൻ മധുവും ഭാര്യ ആതിരയും ചേർന്ന് മർദിച്ച് തലയിലും മുഖത്തും പരിക്കേൽപ്പിച്ചത്. മർദനത്തിൽ സരസ്വതിയുടെ ചുണ്ടിലും തലയിലും മുറിവുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ മർദനത്തിനു ശേഷം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ഒത്തുതീർപ്പാക്കുകയുമായിരുന്നു. എന്നാൽ മർദന വിവരം വാർത്തയായതോടെ പോലീസ് വീണ്ടും എത്തി സരസ്വതിയുടെ മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂർ - കാസറഗോഡ് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ ഇന്നു വൈകുന്നേരം 05.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.
Kerala
തൊടുപുഴ: ഇടുക്കിയിൽ വൃഷ്ടിപ്രദേശത്തെ ശക്തമായ മഴയ്ക്ക് പിന്നാലെ പ്രധാനപ്പെട്ട അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ നാല് അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി, കല്ലാർ , പാംബ്ല , മലങ്കര ഡാമുകളാണ് തുറന്നത്.
ഇടുക്കി അണക്കെട്ടിൽ 2339.62 അടിക്ക് മുകളിലാണ് ജലനിരപ്പ്. ഒറ്റ ദിവസം കൊണ്ട് കൂടിയത് ഒമ്പത് അടി വെള്ളമാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയിലാണ്.
അതേസമയം, കനത്ത മഴയുടെ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശന വിലക്കും രാത്രിയാത്രാ നിരോധനവും തുടരുകയാണ്. ഇടുക്കിയിൽ ശനിയാഴ്ച മാത്രം 14 വീടുകൾ തകർന്നു . ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 101 പേരാണ് ഉള്ളത്.
Sports
ബാഴ്സലോണ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ആഴ്സണലിന് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ജിറോണയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
ആഴ്സണലിന് വേണ്ടി കായ് ഹാവെർട്സ്, ക്രിസ്റ്റോസ് ടിസോലിസ്, മാക്സ് ഡോവ്മാൻ, ഗബ്രിയേൽ ജെസൂസ് എന്നിവരാണ് ഗോളുകൾ നേടിയത്. അർനൗ മാർട്ടിനെസ് ആണ് ജിറോണയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Kerala
പത്തനംതിട്ട: പ്രളയക്കെടുതിയിൽ വലിയ തോതിൽ ദുരിതം നേരിടുന്ന ആറന്മുളയിലേക്ക് അടിയന്തരമായി കൂടുതൽ സർക്കാർ സഹായം എത്തിക്കണമെന്ന് എംഎൽഎ അബിൻ വർക്കി. തികച്ചും അപ്രതീക്ഷിതമായ ദുരന്തമാണ് ആറന്മുളയിൽ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റാന്നിയിൽ കയറിയ വെള്ളം മുഴുവൻ എത്തിച്ചേരുന്നത് ആറന്മുളയിലേക്കാണ്. അതിനാൽ റാന്നി മേഖലയിൽ ജലനിരപ്പ് കുറയുമ്പോൾ ആറന്മുളയിൽ വെള്ളം കൂടുതൽ ഉയരുന്ന സാഹചര്യമാണുള്ളത്. ആറന്മുള നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കനത്ത നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ റവന്യൂ വകുപ്പ് കൂടുതൽ കാര്യക്ഷമതയോടെയും വേഗത്തിലും ഇടപെടണമെന്നും അബിൻ വർക്കി അഭ്യർഥിച്ചു.
Kerala
കോതമംഗലം: ചേലാടിന് സമീപം കരിങ്ങഴയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്റെ പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു. പുന്നേക്കാട് കൈതവേലിൽ ജോണിന്റെ മകൻ ജിതിൻ (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം. പിക്കപ്പ് വാൻ റോഡരികിൽ നിർത്തി പഞ്ചറായ ടയർ മാറ്റുന്നതിനിടെയായിരുന്നു സംഭവം.
മഴയും റോഡിലെ വളവും കാരണം റോഡരികിൽ നിർത്തിയിട്ട വാഹനം ജിതിന്റെ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ജിതിനെ ഉടൻ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്റീരിയർ വർക്കറായ ജിതിൻ പണിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഭാര്യ: അനറ്റ് (കീഴില്ലം എരമത്തുകുടി കുടുംബാംഗം). മകൻ: ആഷർ.
Kerala
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോൺ എന്നയാളുടെ മൃതദേഹമാണ് കണ്ടത്തിയത്.
കണ്ണാന്തുറയില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. ഇനി ഒരാളുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്.അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു അപകടത്തിൽപ്പെട്ട വള്ളം.
അപകടസമയത്ത് വള്ളത്തിൽ നാലുപേരുണ്ടായിരുന്നു. രക്ഷാപ്രവർത്തനം ഇഴഞ്ഞതിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെത്തി ശനിയാഴ്ച പ്രതിഷേധിച്ചിരുന്നു. പിന്നാലെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി സ്കൂബ ഡൈവിംഗ് ടീമിനെ നിയോഗിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.
International
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ റെസ്റ്റോറന്റിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ചാവേറായ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. മോസ്കോയിലെ കുദ്രിൻസ്കയ സ്ക്വയറിലെ റെസ്റ്റോറന്റിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ 21 പേർക്ക് പരിക്കേറ്റു.
പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. അജ്ഞാതയായ ഒരു സ്ത്രീ ബോംബ് കൈവശംവെച്ച് റെസ്റ്റോറന്റിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, സുരക്ഷാ ജീവനക്കാരൻ ഇവരെ തടഞ്ഞു. ഇതിനിടെയാണ് സ്ത്രീയുടെ കൈവശമുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ചത് .
ചാവേറായ സ്ത്രീയും സുരക്ഷാ ജീവനക്കാരനും മറ്റൊരാളുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ദേശീയ ഭീകരവിരുദ്ധ സമിതിയും മോസ്കോ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റിയും അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.
പിടിയിലായി. പേഴക്കാപ്പിള്ളി എസ് വളവ് ഭാഗത്ത് പാലത്തിങ്കൽ പുത്തൻപുരയിൽ അർഷാദ് (47), മോഷണമുതലുകൾ വാങ്ങിയ ആക്രി കട ഉടമ പുന്നോപടി കൂരിക്കാവ് ഭാഗത്ത് കളപ്പുരയിൽ വീട്ടിൽ ഷാനവാസ് (42) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 31-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പിടിയിലായ അർഷാദ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഷാനവാസിന്റെ ആക്രി കടയിൽ നടത്തിയ പരിശോധനയിൽ മോഷണം പോയ ഇലക്ട്രിക് വയറുകൾ പോലീസ് കണ്ടെടുത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
മതപഠന സ്ഥാപനങ്ങളും ട്യൂഷൻ സെന്ററുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. അതേസമയം ഇന്ന് നടക്കേണ്ട സെറ്റ്, ഹയർ സെക്കൻഡറി തുല്യത പരീക്ഷകൾ മാറ്റി. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല പരീക്ഷയും പിന്നീട് നടക്കും.
ഇടുക്കിയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള കായിക ക്ഷമത പരീക്ഷ ചൊവ്വ, ബുധൻ തീയതികളിൽ നടത്താൻ പിഎസ്സി നിശ്ചയിച്ചിരുന്നത് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്സി അറിയിച്ചു.
National
മുംബൈ: 32 കോടിയുടെ സാമ്പത്തിക തർക്കത്തെത്തുടർന്ന് പ്രമുഖ അലുമിനിയം ഫോയിൽ നിർമാണ കമ്പനിയായ ‘ജിഎസ്എം ഫോയിൽസ്’ മാനേജിംഗ് ഡയറക്ടർ മോഹൻസിംഗ് പർമാറിനുനേരേ വധശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കമ്പനി ചെയർമാൻ സാഗർ ഭാനുശാലി (33) ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാർത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയിൽ 20 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.
വധശ്രമം കമ്പനി വളപ്പിൽ; ക്വട്ടേഷൻ 30 ലക്ഷത്തിന്
കഴിഞ്ഞ മാസം 24ന് മുംബൈ വസായി ഈസ്റ്റിലെ നവ്ജീവൻ ഡയമണ്ട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള കമ്പനി വളപ്പിൽ വച്ചാണ് പർമാറിനുനേരേ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗസംഘം പർമാറിനെ തടഞ്ഞുനിർത്തി തോളിന് വെടിവയ്ക്കുകയായിരുന്നു. വീണ്ടും വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്ക് ജാമായതോടെ തോക്കിന്റെ പിൻഭാഗം കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച ശേഷം അക്രമികൾ കടന്നുകളഞ്ഞു.
പോലീസ് അന്വേഷണത്തിലാണ് കൊലപാതക ശ്രമത്തിനു പിന്നിലെ പ്രധാന സൂത്രധാരൻ ചെയർമാൻ സാഗർ ഭാനുശാലിയാണെന്നു തെളിഞ്ഞത്. 30 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് ഇയാൾ കൊലയാളി സംഘത്തിനു നൽകിയത്. ഇതിനായി അഞ്ചു ലക്ഷം രൂപ അഡ്വാൻസും നൽകിയിരുന്നു. ഉത്തർപ്രദേശ് പോലീസിലെ സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ സഹായത്തോടെ ഉത്തർപ്രദേശിൽനിന്നാണ് ഭാനുശാലിയെ മഹാരാഷ്ട്ര പോലീസ് പിടികൂടിയത്.
സാമ്പത്തികബാധ്യതയും കമ്പനി പിടിച്ചെടുക്കൽ മോഹവും
അലുമിനിയം ഫോയിലുകൾ നിർമിക്കുന്ന ജിഎസ്എം ഫോയിൽസിലെ തന്റെ ഓഹരികൾ സാഗർ ഭാനുശാലി നേരത്തേ പർമാറിന് വിറ്റ് 32 കോടിയോളം കൈപ്പറ്റിയിരുന്നു. ഔദ്യോഗിക ഓഹരിക്കൈമാറ്റം നടന്നുമില്ല. എന്നാൽ അന്താരാഷ്ട്ര ഓഹരി വിപണിയിൽ തെറ്റായ നിക്ഷേപങ്ങൾ നടത്തി ഇയാൾ കടുത്ത സാമ്പത്തികബാധ്യതയിലായി.
പർമാറിനെ വധിച്ചാൽ ഈ സാമ്പത്തിക ബാധ്യതയിൽനിന്നു രക്ഷപ്പെടാമെന്നും കമ്പനിയുടെ പൂർണ നിയന്ത്രണം തിരികെ പിടിക്കാമെന്നുമുള്ള കണക്കുകൂട്ടലിലാണ് ഭാനുശാലി ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്.
ഓഹരി വിപണിയിൽ വൻ തിരിച്ചടി
സംഭവം നടന്ന് ദിവസങ്ങൾക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജിഎസ്എം ഫോയിൽസ് കമ്പനി അധികൃതർ വെടിവയ്പു വിവരങ്ങൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ ഔദ്യോഗികമായി അറിയിച്ചത്. ഇതിനു പിന്നാലെ കമ്പനിയുടെ ഓഹരിവില ഒറ്റയടിക്ക് 20 ശതമാനം ഇടിഞ്ഞ് 192ലേക്ക് കൂപ്പുകുത്തി.
അതേസമയം, ആക്രമണം കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും വസായി, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഫാക്ടറികൾ പതിവുപോലെ പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.
Kerala
ആലുവ: സംരംഭങ്ങള്‍ തുടങ്ങാനായി ക്ലിയറന്‍സ് കിട്ടുകയെന്നതു വലിയ വെല്ലുവിളിയാണെന്നും സംരംഭകര്‍ ഓരോരോ ഓഫീസുകള്‍ കയറിയിറങ്ങി മടുക്കുകയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. ഇക്കാര്യത്തിൽ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ ശക്തമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോ. ടോണീസ് ഐ ഹോസ്പിറ്റലിന്റെ പുതിയ ഏഴുനില കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡോ. ടോണി ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. മന്ത്രി റോജി എം. ജോണ്‍, ബെന്നി ബെഹനാന് എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, ആലുവ നഗരസഭാധ്യക്ഷ സൈജി ജോളി, കൗണ്‍സിലര്‍ ശ്രീലത രാധാകൃഷ്ണന്, ഡോ. ഫ്രെഡി ടി. സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ഇവോണ്‍ ഫെര്‍ണാണ്ടസ് മെമ്മോറിയല്‍ വെല്‍ഫെയര്‍ അവാര്‍ഡുകള്‍ ഉഡാന്‍ അക്കാദമി അധ്യാപകന് സുനില്‍ ജോസ്, വെളിയത്ത് നാട് വെല്‍ഫയര്‍ അസോസിയേഷന് എന്നിവര്‍ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
International
ഏഥൻസ്/പാരീസ്: ആഴ്ചകളായി യൂറോപ്യൻരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കാട്ടുതീക്ക് ശമനമാകുന്നു. സ്പെയിൻ, ഫ്രാൻസ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ പടർന്നുപിടിച്ച തീ അഗ്നിരക്ഷാസേനയുടെ കഠിനശ്രമത്തിനൊടുവിൽ നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കുകയാണ്. ചൂടിന് ആശ്വാസമായി താപനില താഴ്ന്നതും കാറ്റിന്റെ വേഗത കുറഞ്ഞതുമാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചത്.
കാട്ടുതീ പടർന്നതിനെത്തുടർന്ന് ഒഴിപ്പിച്ച ആയിരക്കണക്കിന് ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഗ്രീസ് തലസ്ഥാനമായ ഏഥൻസിനു സമീപവും വിനോദസഞ്ചാരകേന്ദ്രങ്ങളിലും ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ വരികയാണ്. ഫ്രാൻസിലെ ബോർഡോ മേഖലയിലും സ്ഥിതിഗതികൾ ശാന്തമായിട്ടുണ്ട്.
Kerala
കൊടുങ്ങല്ലൂർ: അസുഖബാധിതയായ സഹോദരിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു. മണിക്കൂറുകൾക്കുള്ളിൽ സഹോദരിയും മരണത്തിനു കീഴടങ്ങി.
പുല്ലൂറ്റ് പി ഡബ്ളിയു കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന കളത്തിപ്പറന്പിൽ സുരേന്ദ്രന്റെയും സിന്ധുവിന്റെയും മക്കളായ സുമ(26), ശരത് (22) എന്നിവരാണു മരിച്ചത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശസംബന്ധമായ രോഗംമൂലം ഗുരുതരാവസ്ഥയിലായ സുമയുടെ സ്ഥിതിയറിഞ്ഞ ശരത് ആശുപത്രിയിൽനിന്നു വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു.
ശരത് വീട്ടിലെത്തിയതിനെത്തുടർന്ന് പിതാവ് സുരേന്ദ്രൻ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ആശുപത്രിയിലേക്കു പോയപ്പോഴാണ് ശരത് തൂങ്ങിയത്. ശരത്തിനെ അന്വേഷിച്ചെത്തിയ കൂട്ടുകാരാണ് തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാത്രി എട്ടരയോടെ സഹോദരി സുമയും മരണത്തിനു കീഴടങ്ങി.
ശനിയാഴ്ച വൈകീട്ട് ഇരുവരുടെയും മൃതദേഹം ചാപ്പാറ നഗരസഭ ക്രിമറ്റോറിയത്തിൽ സംസ്കരിച്ചു. കടലായി കാരുമാത്ര സ്വദേശികളായ കുടുംബം രണ്ടുവർഷംമുന്പാണ് പുല്ലറ്റ് താമസം തുടങ്ങിയത്.
സുമ ഇടപ്പള്ളിയിൽ കംപ്യൂട്ടർ ലാബ് അധ്യാപികയാണ്. ശരത്തിന് പെരുന്പാവൂരിൽ സ്വകാര്യ കന്പനിയിലായിരുന്നു ജോലി.