Sports
ബാഴ്സലോണ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ആഴ്സണലിന് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ജിറോണയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
ആഴ്സണലിന് വേണ്ടി കായ് ഹാവെർട്സ്, ക്രിസ്റ്റോസ് ടിസോലിസ്, മാക്സ് ഡോവ്മാൻ, ഗബ്രിയേൽ ജെസൂസ് എന്നിവരാണ് ഗോളുകൾ നേടിയത്. അർനൗ മാർട്ടിനെസ് ആണ് ജിറോണയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Kerala
പത്തനംതിട്ട: പ്രളയക്കെടുതിയിൽ വലിയ തോതിൽ ദുരിതം നേരിടുന്ന ആറന്മുളയിലേക്ക് അടിയന്തരമായി കൂടുതൽ സർക്കാർ സഹായം എത്തിക്കണമെന്ന് എംഎൽഎ അബിൻ വർക്കി. തികച്ചും അപ്രതീക്ഷിതമായ ദുരന്തമാണ് ആറന്മുളയിൽ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റാന്നിയിൽ കയറിയ വെള്ളം മുഴുവൻ എത്തിച്ചേരുന്നത് ആറന്മുളയിലേക്കാണ്. അതിനാൽ റാന്നി മേഖലയിൽ ജലനിരപ്പ് കുറയുമ്പോൾ ആറന്മുളയിൽ വെള്ളം കൂടുതൽ ഉയരുന്ന സാഹചര്യമാണുള്ളത്. ആറന്മുള നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കനത്ത നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ റവന്യൂ വകുപ്പ് കൂടുതൽ കാര്യക്ഷമതയോടെയും വേഗത്തിലും ഇടപെടണമെന്നും അബിൻ വർക്കി അഭ്യർഥിച്ചു.
Kerala
കോതമംഗലം: ചേലാടിന് സമീപം കരിങ്ങഴയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്റെ പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു. പുന്നേക്കാട് കൈതവേലിൽ ജോണിന്റെ മകൻ ജിതിൻ (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം. പിക്കപ്പ് വാൻ റോഡരികിൽ നിർത്തി പഞ്ചറായ ടയർ മാറ്റുന്നതിനിടെയായിരുന്നു സംഭവം.
മഴയും റോഡിലെ വളവും കാരണം റോഡരികിൽ നിർത്തിയിട്ട വാഹനം ജിതിന്റെ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ജിതിനെ ഉടൻ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്റീരിയർ വർക്കറായ ജിതിൻ പണിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഭാര്യ: അനറ്റ് (കീഴില്ലം എരമത്തുകുടി കുടുംബാംഗം). മകൻ: ആഷർ.
Kerala
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോൺ എന്നയാളുടെ മൃതദേഹമാണ് കണ്ടത്തിയത്.
കണ്ണാന്തുറയില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. ഇനി ഒരാളുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്.അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു അപകടത്തിൽപ്പെട്ട വള്ളം.
അപകടസമയത്ത് വള്ളത്തിൽ നാലുപേരുണ്ടായിരുന്നു. രക്ഷാപ്രവർത്തനം ഇഴഞ്ഞതിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെത്തി ശനിയാഴ്ച പ്രതിഷേധിച്ചിരുന്നു. പിന്നാലെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി സ്കൂബ ഡൈവിംഗ് ടീമിനെ നിയോഗിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.
International
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ റെസ്റ്റോറന്റിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ചാവേറായ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. മോസ്കോയിലെ കുദ്രിൻസ്കയ സ്ക്വയറിലെ റെസ്റ്റോറന്റിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ 21 പേർക്ക് പരിക്കേറ്റു.
പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. അജ്ഞാതയായ ഒരു സ്ത്രീ ബോംബ് കൈവശംവെച്ച് റെസ്റ്റോറന്റിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, സുരക്ഷാ ജീവനക്കാരൻ ഇവരെ തടഞ്ഞു. ഇതിനിടെയാണ് സ്ത്രീയുടെ കൈവശമുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ചത് .
ചാവേറായ സ്ത്രീയും സുരക്ഷാ ജീവനക്കാരനും മറ്റൊരാളുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ദേശീയ ഭീകരവിരുദ്ധ സമിതിയും മോസ്കോ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റിയും അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.
പിടിയിലായി. പേഴക്കാപ്പിള്ളി എസ് വളവ് ഭാഗത്ത് പാലത്തിങ്കൽ പുത്തൻപുരയിൽ അർഷാദ് (47), മോഷണമുതലുകൾ വാങ്ങിയ ആക്രി കട ഉടമ പുന്നോപടി കൂരിക്കാവ് ഭാഗത്ത് കളപ്പുരയിൽ വീട്ടിൽ ഷാനവാസ് (42) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 31-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പിടിയിലായ അർഷാദ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഷാനവാസിന്റെ ആക്രി കടയിൽ നടത്തിയ പരിശോധനയിൽ മോഷണം പോയ ഇലക്ട്രിക് വയറുകൾ പോലീസ് കണ്ടെടുത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
മതപഠന സ്ഥാപനങ്ങളും ട്യൂഷൻ സെന്ററുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. അതേസമയം ഇന്ന് നടക്കേണ്ട സെറ്റ്, ഹയർ സെക്കൻഡറി തുല്യത പരീക്ഷകൾ മാറ്റി. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല പരീക്ഷയും പിന്നീട് നടക്കും.
ഇടുക്കിയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള കായിക ക്ഷമത പരീക്ഷ ചൊവ്വ, ബുധൻ തീയതികളിൽ നടത്താൻ പിഎസ്സി നിശ്ചയിച്ചിരുന്നത് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്സി അറിയിച്ചു.
National
മുംബൈ: 32 കോടിയുടെ സാമ്പത്തിക തർക്കത്തെത്തുടർന്ന് പ്രമുഖ അലുമിനിയം ഫോയിൽ നിർമാണ കമ്പനിയായ ‘ജിഎസ്എം ഫോയിൽസ്’ മാനേജിംഗ് ഡയറക്ടർ മോഹൻസിംഗ് പർമാറിനുനേരേ വധശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കമ്പനി ചെയർമാൻ സാഗർ ഭാനുശാലി (33) ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാർത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയിൽ 20 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.
വധശ്രമം കമ്പനി വളപ്പിൽ; ക്വട്ടേഷൻ 30 ലക്ഷത്തിന്
കഴിഞ്ഞ മാസം 24ന് മുംബൈ വസായി ഈസ്റ്റിലെ നവ്ജീവൻ ഡയമണ്ട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള കമ്പനി വളപ്പിൽ വച്ചാണ് പർമാറിനുനേരേ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗസംഘം പർമാറിനെ തടഞ്ഞുനിർത്തി തോളിന് വെടിവയ്ക്കുകയായിരുന്നു. വീണ്ടും വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്ക് ജാമായതോടെ തോക്കിന്റെ പിൻഭാഗം കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച ശേഷം അക്രമികൾ കടന്നുകളഞ്ഞു.
പോലീസ് അന്വേഷണത്തിലാണ് കൊലപാതക ശ്രമത്തിനു പിന്നിലെ പ്രധാന സൂത്രധാരൻ ചെയർമാൻ സാഗർ ഭാനുശാലിയാണെന്നു തെളിഞ്ഞത്. 30 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് ഇയാൾ കൊലയാളി സംഘത്തിനു നൽകിയത്. ഇതിനായി അഞ്ചു ലക്ഷം രൂപ അഡ്വാൻസും നൽകിയിരുന്നു. ഉത്തർപ്രദേശ് പോലീസിലെ സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ സഹായത്തോടെ ഉത്തർപ്രദേശിൽനിന്നാണ് ഭാനുശാലിയെ മഹാരാഷ്ട്ര പോലീസ് പിടികൂടിയത്.
സാമ്പത്തികബാധ്യതയും കമ്പനി പിടിച്ചെടുക്കൽ മോഹവും
അലുമിനിയം ഫോയിലുകൾ നിർമിക്കുന്ന ജിഎസ്എം ഫോയിൽസിലെ തന്റെ ഓഹരികൾ സാഗർ ഭാനുശാലി നേരത്തേ പർമാറിന് വിറ്റ് 32 കോടിയോളം കൈപ്പറ്റിയിരുന്നു. ഔദ്യോഗിക ഓഹരിക്കൈമാറ്റം നടന്നുമില്ല. എന്നാൽ അന്താരാഷ്ട്ര ഓഹരി വിപണിയിൽ തെറ്റായ നിക്ഷേപങ്ങൾ നടത്തി ഇയാൾ കടുത്ത സാമ്പത്തികബാധ്യതയിലായി.
പർമാറിനെ വധിച്ചാൽ ഈ സാമ്പത്തിക ബാധ്യതയിൽനിന്നു രക്ഷപ്പെടാമെന്നും കമ്പനിയുടെ പൂർണ നിയന്ത്രണം തിരികെ പിടിക്കാമെന്നുമുള്ള കണക്കുകൂട്ടലിലാണ് ഭാനുശാലി ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്.
ഓഹരി വിപണിയിൽ വൻ തിരിച്ചടി
സംഭവം നടന്ന് ദിവസങ്ങൾക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജിഎസ്എം ഫോയിൽസ് കമ്പനി അധികൃതർ വെടിവയ്പു വിവരങ്ങൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ ഔദ്യോഗികമായി അറിയിച്ചത്. ഇതിനു പിന്നാലെ കമ്പനിയുടെ ഓഹരിവില ഒറ്റയടിക്ക് 20 ശതമാനം ഇടിഞ്ഞ് 192ലേക്ക് കൂപ്പുകുത്തി.
അതേസമയം, ആക്രമണം കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും വസായി, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഫാക്ടറികൾ പതിവുപോലെ പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.
Kerala
ആലുവ: സംരംഭങ്ങള്‍ തുടങ്ങാനായി ക്ലിയറന്‍സ് കിട്ടുകയെന്നതു വലിയ വെല്ലുവിളിയാണെന്നും സംരംഭകര്‍ ഓരോരോ ഓഫീസുകള്‍ കയറിയിറങ്ങി മടുക്കുകയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. ഇക്കാര്യത്തിൽ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ ശക്തമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോ. ടോണീസ് ഐ ഹോസ്പിറ്റലിന്റെ പുതിയ ഏഴുനില കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡോ. ടോണി ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. മന്ത്രി റോജി എം. ജോണ്‍, ബെന്നി ബെഹനാന് എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, ആലുവ നഗരസഭാധ്യക്ഷ സൈജി ജോളി, കൗണ്‍സിലര്‍ ശ്രീലത രാധാകൃഷ്ണന്, ഡോ. ഫ്രെഡി ടി. സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ഇവോണ്‍ ഫെര്‍ണാണ്ടസ് മെമ്മോറിയല്‍ വെല്‍ഫെയര്‍ അവാര്‍ഡുകള്‍ ഉഡാന്‍ അക്കാദമി അധ്യാപകന് സുനില്‍ ജോസ്, വെളിയത്ത് നാട് വെല്‍ഫയര്‍ അസോസിയേഷന് എന്നിവര്‍ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
International
ഏഥൻസ്/പാരീസ്: ആഴ്ചകളായി യൂറോപ്യൻരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കാട്ടുതീക്ക് ശമനമാകുന്നു. സ്പെയിൻ, ഫ്രാൻസ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ പടർന്നുപിടിച്ച തീ അഗ്നിരക്ഷാസേനയുടെ കഠിനശ്രമത്തിനൊടുവിൽ നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കുകയാണ്. ചൂടിന് ആശ്വാസമായി താപനില താഴ്ന്നതും കാറ്റിന്റെ വേഗത കുറഞ്ഞതുമാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചത്.
കാട്ടുതീ പടർന്നതിനെത്തുടർന്ന് ഒഴിപ്പിച്ച ആയിരക്കണക്കിന് ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഗ്രീസ് തലസ്ഥാനമായ ഏഥൻസിനു സമീപവും വിനോദസഞ്ചാരകേന്ദ്രങ്ങളിലും ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ വരികയാണ്. ഫ്രാൻസിലെ ബോർഡോ മേഖലയിലും സ്ഥിതിഗതികൾ ശാന്തമായിട്ടുണ്ട്.
Kerala
കൊടുങ്ങല്ലൂർ: അസുഖബാധിതയായ സഹോദരിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു. മണിക്കൂറുകൾക്കുള്ളിൽ സഹോദരിയും മരണത്തിനു കീഴടങ്ങി.
പുല്ലൂറ്റ് പി ഡബ്ളിയു കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന കളത്തിപ്പറന്പിൽ സുരേന്ദ്രന്റെയും സിന്ധുവിന്റെയും മക്കളായ സുമ(26), ശരത് (22) എന്നിവരാണു മരിച്ചത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശസംബന്ധമായ രോഗംമൂലം ഗുരുതരാവസ്ഥയിലായ സുമയുടെ സ്ഥിതിയറിഞ്ഞ ശരത് ആശുപത്രിയിൽനിന്നു വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു.
ശരത് വീട്ടിലെത്തിയതിനെത്തുടർന്ന് പിതാവ് സുരേന്ദ്രൻ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ആശുപത്രിയിലേക്കു പോയപ്പോഴാണ് ശരത് തൂങ്ങിയത്. ശരത്തിനെ അന്വേഷിച്ചെത്തിയ കൂട്ടുകാരാണ് തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാത്രി എട്ടരയോടെ സഹോദരി സുമയും മരണത്തിനു കീഴടങ്ങി.
ശനിയാഴ്ച വൈകീട്ട് ഇരുവരുടെയും മൃതദേഹം ചാപ്പാറ നഗരസഭ ക്രിമറ്റോറിയത്തിൽ സംസ്കരിച്ചു. കടലായി കാരുമാത്ര സ്വദേശികളായ കുടുംബം രണ്ടുവർഷംമുന്പാണ് പുല്ലറ്റ് താമസം തുടങ്ങിയത്.
സുമ ഇടപ്പള്ളിയിൽ കംപ്യൂട്ടർ ലാബ് അധ്യാപികയാണ്. ശരത്തിന് പെരുന്പാവൂരിൽ സ്വകാര്യ കന്പനിയിലായിരുന്നു ജോലി.
Kerala
പൂഞ്ഞാര്‍: അമ്മയും മകനും മരിക്കാനിടയായ പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടം വണ്ടന്പ്ലാവിലെ ഉരുള്‍പൊട്ടലില്‍ വീടിനോടു ചേര്‍ന്ന് പിൻഭാഗത്തുള്ള വലിയ കുന്നാണ് ഇടിഞ്ഞിറങ്ങിയത്.
വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയില്‍ കുന്നിന്റെ മുകള്‍ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായി. കുതിച്ചെത്തിയ ഉരുളില്‍ വീട് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും ഇരുട്ടായതിനാല്‍ ഒന്നും കാണാന്‍ പറ്റിയില്ല. രാത്രിതന്നെ രക്ഷാസംഘങ്ങളും മണ്ണുമാന്തിയന്ത്രവും എത്തിച്ചു.
രാവിലെ ഏഴിനാണ് മണപ്പാട്ട് ജോസഫിന് ജോണിയുടെ മൃതദേഹം കണ്ടെത്തിയത്. പത്തു മീറ്റർ താഴെ, ചെളിക്കടിയില്നിന്ന് അമ്മ റെജീനയുടെ മൃതദേഹവും കണ്ടെടുത്തു.
പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിലെ താത്കാലിക ജീവനക്കാരിയാണ് റെജീന. ജോസഫിന് ഭരണങ്ങാനം ചൂണ്ടച്ചേരി എന്‍ജിനിയറിംഗ് കോളജിലെ താത്കാലിക ജീവനക്കാരനാണ്.
റെജീനയുടെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ ജോണി ജോസ് വീട്ടിലുണ്ടായിരുന്നില്ല. മൂത്ത മകള്‍ ജോമിറ്റ് വിവാഹിതയായി എറണാകുളത്താണ്. പഠനകാര്യങ്ങള്‍ക്കായി ഇളയമകള്‍ സോമിറ്റ് സഹോദരിക്കൊപ്പമാണ് താമസം.
International
ബ്രസീലിയ: ഡെങ്കിപ്പനി, ചികുൻഗുനിയ, സിക്ക എന്നിവയുൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരേ വേറിട്ട പ്രതിരോധവുമായി ബ്രസീൽ. രോഗകാരികളായ പെൺകൊതുകുകളുടെ പ്രജനനം തടയാൻ ലബോറട്ടറിയിൽ പ്രത്യേകം വന്ധ്യംകരിച്ച ലക്ഷക്കണക്കിന് ആൺകൊതുകുകളെ തുറന്നുവിട്ടാണ് ബ്രസീലിലെ ആരോഗ്യവകുപ്പ് പ്രതിരോധം തീർക്കുന്നത്.
കാർഷികമേഖലയിൽ കീടങ്ങളെയും ‘ഫ്രൂട്ട് ഫ്ലൈ’ പോലെയുള്ള ഈച്ചകളെയും തുരത്താൻ ഉപയോഗിച്ചിരുന്ന ‘സ്റ്റെറൈൽ ഇൻസെക്റ്റ് ടെക്നിക്’ എന്ന ശാസ്ത്രീയരീതിയാണ് കൊതുകുകൾക്കെതിരേയും ബ്രസീൽ വിജയകരമായി പ്രയോഗിക്കുന്നത്.
ഡ്രോണുകൾ വഴി ആകാശത്തുനിന്ന് ആക്രമണം
ഡെങ്കിപ്പനി പരത്തുന്ന ‘ഈഡിസ് ഈജിപ്തി’ ഇനത്തിൽപ്പെട്ട കൊതുകുകളെയാണ് ഇത്തരത്തിൽ ലക്ഷ്യമിടുന്നത്. ലബോറട്ടറികളിൽ വളർത്തിയെടുക്കുന്ന ആൺകൊതുകുകളെ റേഡിയേഷൻ വഴി പ്രജനനശേഷി ഇല്ലാത്തവയാക്കി മാറ്റുന്നു. തുടർന്ന് ഡ്രോണുകൾ ഉപയോഗിച്ച് നഗരപ്രദേശങ്ങൾക്കു മുകളിലൂടെ ഇവയെ വൻതോതിൽ പറത്തിവിടുകയാണ് ചെയ്യുന്നത്. ബ്രസീലിൽ ഇത്തരത്തിൽ കൊതുകുകളെ ഉത്പാദിപ്പിക്കുന്ന മൂന്നു ലബോറട്ടറികളാണു പ്രവർത്തിക്കുന്നത്.
കടിക്കില്ല, രോഗം പരത്തില്ല
മനുഷ്യരെ കടിക്കുന്നതും രോഗങ്ങൾ പരത്തുന്നതും പെൺകൊതുകുകൾ മാത്രമാണ്. ഇവയുടെ മുട്ടകൾ ശരിയായി വളരുന്നതിനും വിരിയുന്നതിനും പ്രോട്ടീനും അയണും അത്യന്താപേക്ഷിതമാണ്. ഇതിനായി മാത്രമാണ് ഇവ മനുഷ്യരെയും മറ്റു ജീവികളെയും കടിച്ച് രക്തം കുടിക്കുന്നത്. എന്നാൽ ലബോറട്ടറിയിൽ നിർമിക്കുന്ന ആൺകൊതുകുകൾ മനുഷ്യർക്കു ഭീഷണിയല്ല.
പ്രജനനശേഷിയില്ലാത്ത ഈ ആൺകൊതുകുകൾ പുറത്തുള്ള പെൺകൊതുകുകളുമായി സമ്പർക്കത്തിൽ വരുമ്പോൾ ഉണ്ടാകുന്ന മുട്ടകൾ വിരിയാതാകുന്നു. ഇതോടെ ഏതാനും ആഴ്ചകൾക്കുള്ളിൽ ആ പ്രദേശത്തെ കൊതുകുകളുടെ എണ്ണം 90 ശതമാനം വരെ കുറയുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. പുതിയ പ്രതിരോധമാർഗം ലോകശ്രദ്ധ നേടിക്കഴിഞ്ഞു.
Kerala
കുടയത്തൂർ (ഇടുക്കി): കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷികല്ലേൽ രവിയുടെ ഭാര്യ സുമതിക്കു ജീവൻ നഷ്ടമായത് മകൻ രതീഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ.
ഉരുൾപൊട്ടലുണ്ടായപ്പോൾ രവിയും സുമതിയും വീടിനു മുൻഭാഗത്തായിരുന്നു. മുറിക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്നു രതീഷ്. ഭർത്താവ് രവി ഓടിമാറിയതിനാൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനിടെ പുലർച്ചെ ആറോടെയാണ് വീടിന് 500 മീറ്റർ അകലെ സുമതിയുടെ മൃതദേഹം എൻഡിആർഎഫ് സംഘം കണ്ടെത്തിയത്. സുമതിയുടെ മൃതദേഹം തൊടുപുഴ ജില്ലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരം അഞ്ചോടെ തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
രതീഷിനെയും സുമതിയെയും രക്ഷിക്കുന്നതിനായി തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവും കെഎസ്ആർടിസി കണ്ടക്ടറുമായ മഷികല്ലേൽ എം.വി. വിഭാഷിന്റെ വീട്ടിൽ നിലവിളിയോടെ രവി ഓടിയെത്തി. തുടർന്ന് കൂടുതൽ പേർ രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു.
അടുക്കളയുടെ സ്ലാബിനടിയിൽ കിടന്ന് നിലവിളിച്ച രതീഷിന്റെ ശബ്ദംകേട്ട് പ്രദേശവാസികളായ എളങ്ങനാൽ ജെമിനീഷും വഴീപുരയ്ക്കൽ രാഹുലും ചേർന്ന് മണ്ണുംകല്ലും നീക്കി അരമണിക്കൂറിനുള്ളിൽ രതീഷിനെ പുറത്തെടുത്തു. രതീഷിന്റെ കൈ മാത്രമായിരുന്നു മണ്ണിന് മുകളിലുണ്ടായിരുന്നത്. രതീഷിന് വാരിയെല്ലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ വീട് ഉരുൾപൊട്ടലിൽ പൂർണമായും ഒലിച്ചുപോയി.
അടുത്തുനിൽക്കുന്ന ആളിനെപ്പോലും കാണാനാകാത്ത വിധം ദുരന്തമേഖലയാകെ കോടമഞ്ഞ് നിറഞ്ഞനിലയിലായിരുന്നു. പ്രദേശത്തെ ഊരുമൂപ്പനായ പുത്തൻപുരയ്ക്കൽ നൈനാൻ, പുത്തൻപുരയ്ക്കൽ ജോണ്‍, മഷികല്ലേൽ വിഭാഷ് എന്നിവരുടെ വീടിനു സമീപത്തുകൂടിയാണ് ഉരുൾപൊട്ടി മലവെള്ളം കുത്തിയൊലിച്ചെ ത്തിയത്.
Kerala
കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലകളില്‍ പലയിടത്തും വെള്ളം കയറി. കോടഞ്ചേരി നിരന്നപാറയില്‍ ഉരുള്‍പൊട്ടലുണ്ടായി. കരിങ്കല്‍ ക്വാറിക്ക് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്.
ഏക്കര്‍ കണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. സമീപത്ത് വീടുകള്‍ ഇല്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കോടഞ്ചേരി-നിരന്നാപാറ റോഡില്‍ മണ്ണ് ഒഴുകിവന്ന് അടിഞ്ഞുകിടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.
ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ചുരത്തില്‍ ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്സില്‍ ലോറികള്‍, ട്രെയിലറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം നിരോധിച്ചു.
ഇത്തരം വാഹനങ്ങള്‍ കുറ്റ്യാടി ചുരമോ നാടുകാണി ചുരമോ വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങള്‍, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങള്‍ എന്നിവയ്ക്ക് താമരശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താത്കാലികമായി വിലക്കിയിട്ടുണ്ട്.
അതേസമയം, കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ഫയര്‍ ആന്‍ഡ് റെസ്ക്യു സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, പോലീസ് വാഹനങ്ങള്‍, അവശ്യ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് നിയോഗിച്ചിട്ടുള്ള വാഹനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. തുടര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നിയന്ത്രണം തുടരും.
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ പോലീസ്, വനം വകുപ്പ്, ഡിടിപിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലബാര്‍ റിവര്‍ ഫെസ്റ്റിവലും മാറ്റിവച്ചു.
ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഇനിയും ഉയർന്നാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം.
കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് ശക്തമായ മഴ തുടരുന്നതിനാല്‍ അതീവ ജാഗ്രത തുടരുകയാണ്. കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍നിന്നു മീൻപിടിത്തത്തിനു പോയ ബോട്ട് ശക്തമായ മഴയില്‍ എന്ജിന് തകരാറിലായി കടലുണ്ടി കപ്പലങ്ങാടിക്ക് പടിഞ്ഞാറു ഭാഗത്ത് കുടുങ്ങി. ബോട്ടിലുണ്ടായിരുന്ന 17 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.