Kerala
കോഴിക്കോട്: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും വടകര എംപിയുമായ ഷാഫി പറമ്പിലിനും കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളക്കും എതിരായി ഭീഷണിപ്രസംഗം നടത്തിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരേ പോലീസില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി. ദുല്‍കിഫിലാണ് എം. മെഹബൂബിനെതിരേ വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്.
കാഫിര്‍ സ്ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട് എസ്പി ഓഫീസിലേക്കു നടത്തിയ മാര്‍ച്ചില്‍ എം. മെഹബൂബ് ഭീഷണി മുഴക്കിയെന്നാണ് പരാതി. കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസിലെ എസ്ഐടി അന്വേഷണം തടസപ്പെടുത്താനുള്ള നീക്കത്തിനെതിരേ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനെതിരേ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി കഴിഞ്ഞദിവസം പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. റൂറല്‍ എസ്പിയുടെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. ഷാഫി പറമ്പിലിനെയും പാറക്കല്‍ അബ്ദുള്ളയെയും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന തരത്തിലായിരുന്നു മെഹബൂബിന്റെ പ്രസംഗം.
Kerala
തിരുവനന്തപുരം: തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള അധികവൈദ്യുതി ലഭ്യമായതിനെത്തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവായി.
കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പവർ കോറിഡോറിൽ നിയന്ത്രണം ഇല്ലാത്തതും കെഎസ്ഇബിക്ക് സഹായകമായി. ഏകദേശം 650 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങിയെത്തിച്ചാണ് നിയന്ത്രണം ഒഴിവാക്കിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴുമുതൽ 12 വരെ വൈദ്യുതി ലഭ്യതയിൽ ശരാശരി 300 മുതൽ 500 മെഗാവാട്ട് വരെയാണ് കുറവുണ്ടായത്.
ശനിയാഴ്ചത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയായ 4833 മെഗാവാട്ട് രാത്രി 7.17നു രേഖപ്പെടുത്തി. ഞായറാഴ്ചവൈദ്യുതി ആവശ്യകത 600 മുതൽ 700 മെഗാവാട്ട് വരെ കുറഞ്ഞത് സംസ്ഥാനത്ത് ലഭിച്ച മഴ മൂലം അന്തരീക്ഷ താപനിലയില്‍ കുറവ് വന്നതുകൊണ്ടാണ്. ഇതുമൂലം വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നില്ല.
മൺസൂൺ ശക്തി പ്രാപിക്കാത്തതും അണക്കെട്ടുകളിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞുനിൽക്കുന്നതും ദേശീയതലത്തിലുള്ള വൈദ്യുതി ലഭ്യതയിലുള്ള കുറവും കാരണം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിലനിൽക്കുകയാണ്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധിയെത്തുടര്‍ന്ന് പരീക്ഷകള്‍ മുടങ്ങിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സ്വകാര്യ വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനത്തിനായി പ്രത്യേക മൂല്യനിര്‍ണയ നയം രൂപീകരിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
പുതിയ നയപ്രകാരം പത്താം ക്ലാസ് ബോർഡ് പരീക്ഷയിലെ തിയറി മാർക്കിന്റെ 40 ശതമാനവും പന്ത്രണ്ടാം ക്ലാസിലെ തിയറി മാർക്കിന്റെ 60 ശതമാനവും അടിസ്ഥാനമാക്കിയായിരിക്കും പ്രൈവറ്റ് വിദ്യാർഥികളുടെ റദ്ദാക്കിയ പരീക്ഷാമാർക്ക് കണക്കാക്കുക. ഈ മൂല്യനിർണയത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് അടുത്ത പൊതുപരീക്ഷ എഴുതാൻ അവസരമുണ്ടാകുമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഹർജിക്കാരനായ വിദ്യാർഥിയുടെ ഫലം ഈ രീതിയിൽ കണക്കാക്കി ഇമെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും ഡിജിലോക്കറിൽ ഉടൻ ലഭ്യമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. യുദ്ധ സാഹചര്യം മുന്‍നിര്‍ത്തി ബഹറിൻ, ഇറാന്, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷകള്‍ സിബിഎസ്ഇ നേരത്തേ റദ്ദാക്കിയിരുന്നു.
തുടര്‍ന്ന് റഗുലര്‍ വിദ്യാര്‍ഥികള്‍ക്കായി മാര്‍ച്ച് 27ന് സിബിഎസ്ഇ പ്രത്യേക മൂല്യനിര്‍ണയ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പ്രൈവറ്റ് വിദ്യാര്‍ഥികളുടെ കാര്യത്തില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ ഇല്ലാതിരുന്നതിനാൽ ഫലപ്രഖ്യാപനം നടന്നില്ല. തുടർന്നാണ് സൗദി അറേബ്യയിലെ അൽ ജുബൈലിൽനിന്നുള്ള പ്രാന്‍സു ജിഗര്‍കുമാര്‍ പട്ടേല്‍ എന്ന വിദ്യാർഥി സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം വിദ്യാർഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പ് നേടാനും പുനർമൂല്യ നിർണയം നടത്താനും സുപ്രീംകോടതി അനുമതി നൽകിയില്ല. യഥാർഥ ഹർജിയിൽ അത്തരമൊരു ആവശ്യം പരാമർശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതത്തിന് കാട്ടുപന്നി വളരെ പ്രതിസന്ധി സൃഷ്ടിക്കുന്നതായും 50,000 കാട്ടുപന്നികളാണ് വനത്തിനു പുറത്തു ജനവാസ മേഖലകളിൽ ഉള്ളതെന്നും വനം മന്ത്രി മന്ത്രി ഷിബു ബേബി ജോണ്‍.
പഴകുളം മധുവിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വൻതോതിൽ പന്നികൾ പെറ്റുപെരുകുന്ന സാഹചര്യത്തിൽ പന്നികളെ കൊല്ലാനുള്ള ഒരു ഡ്രൈവ് നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ നടത്തും. പല പഞ്ചായത്തുകളിലും പന്നികളെ കൊല്ലുന്നതിനു ഷൂട്ടർമാരില്ല. ഇവിടങ്ങളിൽ ഷൂട്ടർമാരെ നിയമിക്കും.
ജൂലൈ മുതൽ ഓഗസ്റ്റ് വരെ ഡ്രൈവ് നടത്തും. കർഷകരെ വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനങ്ങളാവും വനം വകുപ്പ് നടത്തുക. കർഷകർ നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമാണ്. കർഷകന്റെ ശത്രുവല്ല വനംവകുപ്പ് എന്ന നിലയാണ് സർക്കാരിനുള്ളത്. കർഷകരുമായി സഹകരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ.
വയനാട്ടിൽ വന്യമൃഗങ്ങളുടെ കാരിയിംഗ് കപ്പാസിറ്റി പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.
ആനകളുടെ എണ്ണം സംബന്ധിച്ച് സംസ്ഥാനത്ത് പല കണക്കുകളുണ്ടെന്നും ഏതു കണക്കാണ് കൃത്യമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ അടിയന്തരമായി പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിർദേശം. ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആയുഷ് വകുപ്പ് എന്നിവയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ സംബന്ധിച്ച് അടിയന്തരമായി അവലോകനം നടത്തി നടപടി സ്വീകരിക്കണമെന്നാണ് നിർദേശം. ആരോഗ്യവകുപ്പിന് കീഴിൽ നിരവധി ഒഴിവുകളുണ്ടായിട്ടും റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റാങ്ക്ഹോൾഡേഴ്സ് നൽകിയ നിവേദനത്തെ തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ.
International
ലണ്ടൻ: മാസങ്ങളായി ലേബർ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കും ആഭ്യന്തര തർക്കങ്ങൾക്കും വിരാമമിട്ട് സർ കീയർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രിപദവും ലേബർ പാർട്ടി നേതൃസ്ഥാനവും രാജിവച്ചു.
ഡൗണിംഗ് സ്ട്രീറ്റിൽ നടത്തിയ പ്രഖ്യാപനത്തിൽ പാർട്ടിയുടെയും രാജ്യത്തിന്റെയും താത്പര്യം മുൻനിർത്തിയാണു രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. 411 എം പി മാരുടെ പിന്തുണയുമായി 2024 ജൂലൈ അഞ്ചിന് അധികാരത്തിലെത്തിയ സ്റ്റാർമർ രണ്ടു വർഷം പൂർത്തിയാക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേയാണ് രാജിവച്ചൊഴിയുന്നത്.
സെപ്റ്റംബർ ആദ്യ വാരം പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുന്നതു വരെ അദ്ദേഹം പ്രധാനമന്ത്രിയായി തുടരും. പത്തു വർഷത്തിനിടെ പടിയിറങ്ങുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് സ്റ്റാർമർ (63).
സ്റ്റാർമർക്ക് പകരക്കാരനായി ലേബർ പാർട്ടിയുടെ ജനപ്രിയ നേതാവ് ആൻഡി ബേർനാം എത്തുമെന്നു കരുതപ്പെടുന്നു. ഒരുമാസം മുന്‍പ് പ്രാദേശിക കൗൺസിലുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലേബർ പാർട്ടിക്കേറ്റ കനത്ത പരാജയത്തെത്തുടർന്ന് പാർട്ടിക്കുള്ളിൽ ഉടലെടുത്ത വിമതനീക്കങ്ങളാണ് പെട്ടെന്നു ശക്തി പ്രാപിച്ച് സ്റ്റാർമറുടെ രാജിയിലേക്കു വഴിതെളിച്ചത്.
National
ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4.80 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. ബാങ്കോക്കിൽനിന്നെത്തിയ ഇന്ത്യൻ പൗരനിൽനിന്നാണു ഹൈഡ്രോപോണിക് വീഡ് എന്നറിയപ്പെടുന്ന കഞ്ചാവ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. ഇയാളെ മയക്കുമരുന്ന് നിരോധന നിയമമായ എൻഡിപിഎസ് നിയമത്തിനു കീഴിൽ അറസ്റ്റ് ചെയ്തു.
മണ്ണിൽ വളർത്തുന്നതിനു പകരം പ്രത്യേക ജലാധിഷ്ഠിത പോഷക മിശ്രിതത്തിൽ വളർത്തുന്ന ഹൈഡ്രോപോണിക് കഞ്ചാവിന് കരിഞ്ചന്തയിൽ ഉയർന്ന വിലയാണ്. ഏകദേശം 13.84 കിലോ തൂക്കം വരുന്ന കഞ്ചാവാണ് ഇയാൾ ബാങ്കോക്കിൽനിന്ന് ഇന്ത്യയിലേക്കു കടത്തിയത്.
വിമാനത്താവളത്തിന്റെ ഗ്രീൻ ചാനൽ വഴി കടന്ന ഇയാളെ അധികൃതർ പരിശോധനയ്ക്കായി തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് ബാഗുകൾ എക്സ്റേ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ സംശയം തോന്നിപ്പിക്കുന്ന ചില വസ്തുക്കൾ ശ്രദ്ധയിൽപ്പെടുകയും വിശദമായ പരിശോധനയിൽ ലഹരിമരുന്ന് പിടികൂടുകയുമായിരുന്നു.
Kerala
കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന കപ്പലില്‍ "ഐ ലവ് പാക്കിസ്ഥാന്' എന്നു കോറിയിട്ട സംഭവത്തില്‍ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കൊച്ചിന് ഷിപ്യാർഡിലെ ഔട്ട്ഫിറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഷിപ് ബില്‍ഡിംഗ് ഡിവിഷനിലെ അസിസ്റ്റന്റ് മാനേജരുടെ പരാതിയിലാണു കേസെടുത്തത്.
രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അപകടപ്പെടുത്തുംവിധം പ്രവര്‍ത്തിക്കുന്നതിന് എതിരേയുള്ള ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പു പ്രകാരമാണു കേസ്.
വാക്ക്, എഴുത്ത്, അടയാളങ്ങള്‍ ഉള്‍പ്പെടെയുള്ള ആശയവിനിമയ രീതികളിലൂടെ രാജ്യത്തിനെതിരേ പ്രവര്‍ത്തിച്ചതായി തെളിഞ്ഞാല്‍ ജീവപര്യന്തമോ ഏഴു വര്‍ഷം തടവോ ലഭിക്കാവുന്ന വകുപ്പാണിത്.
Kerala
തിരുവനന്തപുരം: പകർച്ച വ്യാധി പടർന്നു പിടിച്ചുവെന്നാരോപിച്ച് നിയമസഭയിൽ ഭരണ- പ്രതിപക്ഷ ആരോപണം. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ മുഹമ്മദ് റിയാസും ആരോഗ്യമന്ത്രി കെ. മുരളീധരനും തമ്മിലാണ് ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് വാദപ്രതിവാദങ്ങൾ നടന്നത്.
ആരോഗ്യമേഖല കടുത്ത പ്രതിസന്ധിനേരിടുകയാണെന്നും പകർച്ചവ്യാധികൾ വ്യാപിക്കുകയാണെന്നുമുള്ള മുഹമ്മദ് റിയാസിന്റെ പരാമർശത്തിന് മറുപടിയായി കഴിഞ്ഞ 10 വർഷക്കാലത്തെ റീൽസും അവസാനത്തെ അഞ്ചു വർഷത്തെ വീണമീട്ടലുമായിരുന്നുആരോഗ്യവകുപ്പിൽ നടന്നതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പരിഹസിച്ചു.
നിപ സ്ഥിരീകരണം സംബന്ധിച്ച് മന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും പ്രതികരണങ്ങളിലെ വൈരുധ്യം റിയാസ് സഭയിൽ ഉന്നയിച്ചപ്പോൾ ഉള്ള മറുപടിയിലായിരുന്നു സർക്കാരിനെ വിമർശിച്ചത്. ഇതിനു മറുപടിയായാണ് മുരളീധരന്റെ വിമർശനം. ചില ഉദ്യോഗസ്ഥൻമാർ ഭരണം മാറിയത് അറിയാതെ കഴിഞ്ഞ സർക്കാരിനോട് കൂറുകാണിക്കുന്ന പ്രവർത്തനം നടത്തിയപ്പോൾ അവരുടെ കസേര ഒന്നു മാറ്റി ഇരുത്തിയെന്നേയുള്ളൂവെന്നായിരുന്നു ഡിഎച്ച്എസിന്റെ സ്ഥലംമാറ്റത്തെക്കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം.
രോഗങ്ങൾ മറച്ചുവച്ച് എല്ലാം ശരിയാണെന്നു പറയുന്ന സമീപനമല്ല സംസ്ഥാന സർക്കാരിനുള്ളത്. രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുകയും ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ കണ്ടെത്തുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആശുപത്രികളിലെ വിദഗ്ധ ഡോക്ടടർമാരുടെ കുറവ് പരിഹരിക്കുന്നതിനു പ്രത്യേക പരിഗണന നല്‍കും. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന കാര്യത്തിൽ മുൻ സർക്കാർ ഗുരുതര വീഴ്ച്ച വരുത്തിയെന്നും ആരോഗ്യമന്ത്രി ആരോപിച്ചു.
ഫെബ്രുവരി മാസം മുതലാണ് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇക്കാര്യത്തിൽ വീഴ്്ച ഉണ്ടായി. ഫെബ്രുവരി മുതൽ ഒരു പ്രതിരോധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. കഴിഞ്ഞ മേയിൽ യുഡിഎഫ് അധികാരമേറ്റ ശേഷമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ജില്ലാ മെഡിക്കൽ ഓഫീസർമാരില്ലാത്ത അവസ്ഥയായിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് 2018-ൽ നിപാ വൈറസ് ബാധമൂലം 16 പേർ മരണപ്പെട്ടതായി ചോദ്യങ്ങൾക്ക് സഭയിൽ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരാൾക്ക് രോഗം ബാധിച്ചപ്പോൾ തന്നെ സംസ്ഥാനത്ത് നിപാ വ്യാപനമെന്ന രീതിയിലുള്ള പ്രചാരണമാണ് നടത്തുന്നത്. 10 വർഷമായി തകർന്നു കിടന്ന ഒരു സിസ്റ്റത്തെ ശരിയാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഒരു സർക്കാരിനെ വിലയിരുത്താൻ 35 ദിവസം മതിയാവില്ലെന്നും എന്നാൽ സർക്കാരിന്റെ ദിശ എങ്ങോട്ടാണ് പോകുന്നതെന്നറിയാൻ ഈ ദിവസങ്ങൾ മാത്രം മതി ധാരാളമെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളാ മോഡൽ തകർക്കാനുള്ള യുഡിഎഫിന്റെ നീക്കം അനുവദിക്കില്ലെന്നും പകർച്ച വ്യാധികൾ പടർന്നു പിടിച്ചപ്പോൾ സർക്കാർ ഒഴിഞ്ഞു മാറുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. അഞ്ചു ജില്ലകളിൽ മെഡിക്കൽ ഓഫീസർമാരില്ലെന്നും അദ്ദേഹം ആരോപിച്ചു.
വളരെ ഗൗരവമായ പ്രശ്നത്തെ എങ്ങനെ ലാഘവമായി കാണുമെന്നാണ് മന്ത്രി പറഞ്ഞതെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു. നിപ മാരകശേഷിയുള്ള ഒരു രോഗമാണെന്നുള്ളത് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്.
എല്ലാ പ്രവർത്തനങ്ങൾക്കും ഏകോപനം നടത്തേണ്ട ആരോഗ്യ മന്ത്രി എത്ര ദിവസത്തിനു ശേഷമാണ് നിപ ബാധിച്ച കോഴിക്കോട് എത്തിയത്.രോഗിക്ക് നിപ സ്ഥിരീകരിച്ച സമയത്ത് ആരോഗ്യമന്ത്രി തിരുവനന്തപുരത്തായിരുന്നു. എന്തുകൊണ്ടാണ് ഉടൻ അവിടെ എത്താതിരുന്നത്.
സാധാരണ ഗതിയിൽ ചെയ്യേണ്ടത് ചെയ്തില്ലെന്നും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തു നിന്നു വലിയ കാലതാമസമുണ്ടായതായും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനു പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Kerala
തിരുവനന്തപുരം: നെല്ലിന്റെ സംഭരണ വില വർധിപ്പിക്കുന്നത് പരിശോധിക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്.
സുമേഷ് അച്യുതന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് കേന്ദ്രസർക്കാർ മാനദണ്ഡം പാലിച്ചാണ് നെല്ല് സംഭരണം.
പാലക്കാട്ട് നെല്ല് സംഭരണം പുനരാരംഭിച്ചു. സഹകരണ സംഘങ്ങളെ ഒഴിവാക്കിയ എസ്.ബി.ഐ- കാനറാ ബാങ്ക് കണ്‍സോർഷ്യം വഴി കർഷകർക്ക് പണം നൽകുകയും ചെയ്യുന്നു.
217 കോടി ഇതിനകം വിതരണം ചെയ്തു. രണ്ടാംവിളയിൽ കർഷകരിൽ നിന്ന് വെള്ള, ചുവപ്പ് ഇനങ്ങൾ തുല്യ അനുപാതത്തിൽ സംഭരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ ആദ്യ ചോദ്യങ്ങള്‍ക്ക് ആദ്യത്തെ മറുപടി നല്‍കിയത് ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബ്.
ആലപ്പുഴ എംഎല്‍എ എ.ഡി. തോമസിനാണു ആദ്യത്തെ ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ചത്. അങ്ങനെ ഇരുവരും നിയമസഭാ നടപടികളുടെ ചരിത്രത്തില്‍ ഇടംപിടിച്ചു.
ഒമ്പതു മണിക്കു സഭ ആരംഭിച്ചപ്പോള്‍, നെല്ലുസംഭരണവുമായി ബന്ധപ്പെട്ടു നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായിരുന്നു ആദ്യം ഉന്നയിക്കപ്പെട്ടത്. എ.ഡി. തോമസിനു പുറമേ, ഉമ തോമസ്, എം.ജെ. സെബാസ്റ്റ്യന്‍, പഴകുളം മധു എന്നിവരും സമാനസ്വഭാവമുള്ള ചോദ്യങ്ങള്‍ ചോദിച്ചു.
കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച അംഗം എന്ന റെക്കോര്‍ഡ് മന്ത്രി അനൂപ് ജേക്കബിന്റെ പിതാവും മുന്‍ മന്ത്രിയുമായ ടി.എം. ജേക്കബിനാണ്. നിയമസഭയിലെ ചോദ്യോത്തരവേള ഫലപ്രദമായി ഉപയോഗിച്ച അംഗങ്ങളില്‍ ഒരാളാണ് അദ്ദേഹം.
Kerala
തിരുവനന്തപുരം: 2026-27 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയ്ക്ക് നിയമസഭയില്‍ തുടക്കമായി. ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാനാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
ഒരു രൂപപോലും അധിക നികുതി ഭാരം വരുത്താതെ ഖജനാവ് നിറയ്ക്കാനുള്ള സമഗ്രവും നയപരവുമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് ഷാനിമോള്‍ ഉസ്മാന് പറഞ്ഞു. തുടര്‍ന്ന് പ്രസംഗിച്ച മാത്യു കുഴല്നാടന് മുന്‍ സര്‍ക്കാരിലെ ധനകാര്യ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു.
ഇരുട്ടിന്റെ മറവില്‍ ആര്‍എസ്എസ് താത്പര്യങ്ങള്‍ക്ക് വഴങ്ങി പിഎം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ ഉത്തരവിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും ഇപ്പോള്‍ യുഡിഎഫിന് നേരേ വിരല്‍ ചൂണ്ടാന്‍ അവര്‍ക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബജറ്റില്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരുകളെ കുറ്റപ്പെടുത്തക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നു വി.ജോയ് കുറ്റപ്പെടുത്തി. ഇന്ത്യയെ നട്ടെല്ലു നിവര്‍ത്തി നില്ക്കാന് പഠിപ്പിച്ചത് കോണ്‍ഗ്രസാണെന്ന് തന്റെ കന്നി പ്രസംഗത്തില്‍ രമേശ് പിഷാരടി പറഞ്ഞു.
യഥാര്‍ഥ സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസുകാരാണെന്ന് വാദിച്ചുകൊണ്ടും ഇടതുപക്ഷത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുമായിരുന്നു പ്രഫ.റോണി കെ. ബേബി പ്രസംഗിച്ചത്. കര്‍ഷകത്തൊഴിലാളികളോട് നീതികാണിക്കാന്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു സാധിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ 10 വര്‍ഷമായി സ്തംഭിച്ചിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സര്‍ക്കാര്‍ പുതുജീവന്‍ നല്‍കുമെന്ന് എം.ആര്. ബൈജു പറഞ്ഞു. ഒരുപതിറ്റാണ്ട് കാലം കേരളം പരീക്ഷണങ്ങളുടെ പേരില്‍ നടപ്പിലാക്കിയ തുഗ്ലക്ക് പരിഷ്കാരങ്ങളുടെ ദുരിതഫലങ്ങളാണ് അനുഭവിച്ചുകൊണ്ടിരുന്നതെന്ന് സുമേഷ് അച്ചുതന് ചര്‍ച്ചയില്‍ ഉന്നയിച്ചു.
കേരളത്തിലെ സാധാരണക്കാര്‍ക്ക് ആത്മവിശ്വാസവും പുതിയ തലമുറയ്ക്ക് പ്രതീക്ഷയും നല്‍കുന്നതാണ് മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റെന്ന് സജീവ് ജോസഫ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
Kerala
തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.
കഴിഞ്ഞ ഇടതു സർക്കാർ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു തുടങ്ങിയതാണു സ്ത്രീ സുരക്ഷാ പെൻഷൻ. ഈ പദ്ധതി തുടരുന്നതിൽ യുഡിഎഫ് സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പിആര്‍എസ് വായ്പ തിരിച്ചടവിലെ കാലതാമസം നെല്‍ കര്‍ഷകരുടെ സിബില്‍ സ്കോറിനെ ബാധിക്കുന്നത് ഒഴിവാക്കാന്‍ സപ്ളൈകോയുടേയും ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റേയും പിആര്‍എസ് വായ്പാ വിവരങ്ങള്‍ ലഭ്യമാക്കുന്ന വെബ് സീരിസ് ഇന്റഗ്രേഷന്‍ പോര്‍ട്ടലില്‍ സാങ്കേതിക മാറ്റങ്ങള്‍ വരുത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ് നിയമസഭയില്‍ അറിയിച്ചു.
ഔട്ട് ടേം റേഷ്യോ (ഒടിആര്‍) നടപടികള്‍ പൂര്‍ത്തിയാക്കാത്ത സ്വകാര്യ മില്ലുകള്ക്കെതിരേ പരിശോധിച്ചു നടപടിയെടുക്കും.
സ്വകാര്യമില്ലുകളെ ആശ്രയിക്കുന്നതു കുറയ്ക്കാന്‍ സപ്ലൈകോ സ്വന്തമായി മില്‍ തുടങ്ങുന്നതിന്റെ സാധ്യതകളും സാഹചര്യങ്ങളും പരിശോധിക്കും. ഫലപ്രദമായ റിവോള്‍വിംഗ് ഫണ്ട് പദ്ധതി മുന്നോട്ടുവയ്ക്കാന്‍ സപ്ലൈകോയോട് ആവശ്യപ്പെട്ടുണ്ട്.
നെല്ലിന്റെ വില കാലതാമസമില്ലാതെ ലഭ്യമാക്കാന്‍ ബാങ്കുകള്‍ മുഖേന നല്കുന്ന പാഡി രസീത് ഷീറ്റ് (പിആര്‍എസ്) വായ്പയുടെ തിരിച്ചടവിനു കാലതാമസമുണ്ടാകുമ്പോള്‍ കര്‍ഷകര്‍ക്ക് ബാധ്യതയാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അംഗങ്ങളുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
നെൽ കർഷകർക്കു അക്കൗണ്ടിലേക്കു നേരിട്ടു തുക കൈമാറുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തും
തിരുവനന്തപുരം: നെൽ കർഷകരിൽ നിന്നും നെല്ലു സംഭരിച്ച ശേഷം പരമാവധി കുറഞ്ഞ സമയത്തിനുള്ളിൽ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു തുക കൈമാറുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നു മന്ത്രി അനൂപ് ജേക്കബ് നിയമസഭയിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർക്കു സഭാനടപടികളിൽ പങ്കു ചേരുന്നതിനു തടസം സൃഷ്ടിക്കുന്ന കീഴ്വഴക്കം മാറ്റണമെന്നു ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ അഭ്യർഥന. ഷാനിമോൾക്കു പിന്തുണയുമായി മുഖ്യമന്ത്രി വി.ഡി. സതീശനും രംഗത്തെത്തി. ഇക്കാര്യം പരിഗണിക്കാവുന്നതാണെന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
ബജറ്റ് പൊതുചർച്ചയ്ക്കു തുടക്കം കുറിച്ചു കൊണ്ടുള്ള ചർച്ചയ്ക്കിടയിലാണ് ഷാനിമോൾ തന്റെ അവകാശങ്ങൾക്കു വേണ്ടി വാദിച്ചത്. നിയമസഭയിൽ ഒരു വർഷം ഡപ്യൂട്ടി സ്പീക്കർക്കു ബജറ്റ് ചർച്ച തുടങ്ങി വച്ചു കൊണ്ടു പ്രസംഗിക്കാനുള്ള അവസരം മാത്രമാണു ലഭിക്കുന്നത്. ആദ്യകാലം മുതലുള്ള രീതിയാണിത്. ചോദ്യങ്ങൾ ചോദിക്കാനോ സബ്മിഷൻ അവതരിപ്പിക്കാനോ ഡെപ്യൂട്ടി സ്പീക്കർക്ക് അവകാശമില്ല. താൻ ഒരു നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയാണെന്നും അവിടത്തെ ആവശ്യങ്ങൾ ഉന്നയിക്കാൻ അവസരം ലഭിക്കേണ്ടതാണെന്നും ഷാനിമോൾ പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഡപ്യൂട്ടി സ്പീക്കർക്കു പിന്തുണയുമായി എത്തി. ഡെപ്യൂട്ടി സ്പീക്കർ സഭയിൽ സംസാരിക്കാൻ പാടില്ലെന്നു ചട്ടമില്ലെന്നു സതീശൻ ചൂണ്ടിക്കാട്ടി. ഇതു കീഴ്വഴക്കമാണ്. ചില കീഴ്വഴക്കങ്ങൾ മാറാനുള്ളതാണെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി കൂടി പറഞ്ഞ സാഹചര്യത്തിൽ ഇതു സഭയുടെ പൊതുവികാരമാണെന്നു കരുതുകയാണെന്ന് സ്പീക്കർ പറഞ്ഞു. ഷാനിമോൾ ഉന്നയിച്ച വിഷയം പരിഗണിക്കാമെന്ന് ഉറപ്പും നൽകി.