Kerala
കൊച്ചി: നിരോധിത പുകയില ഉല്‍പ്പന്നമായ 61 പാക്കറ്റ് ഹാന്‍സുമായി യുവാവ് പിടിയില്‍. പള്ളുരുത്തി പെരുമ്പടപ്പ് കുഴിക്കണ്ടത്തില്‍ നവാസ് ആണ് ഞാറക്കല്‍ പോലിസിന്റെ പിടിയിലായത്.
ശനിയാഴ്ച രാവിലെ വാഹന പരിശോധനക്കിടെ കാള മുക്കില്‍ വച്ചാണ് നവാസ് പിടിയിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. കേസ് എടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
International
കയ്റോ/ആഡിസ് അബാബ: നൈൽ നദിയിൽ പുതിയ മൂന്നു ജലവൈദ്യുത ഡാമുകൾ കൂടി നിർമിക്കാനുള്ള എത്യോപ്യയുടെ തീരുമാനം വടക്കുകിഴക്കൻ ആഫ്രിക്കയിൽ വീണ്ടും നയതന്ത്ര പ്രതിസന്ധി സൃഷ്ടിക്കുന്നു. 2025 സെപ്റ്റംബറിൽ 'ഗ്രാൻഡ് എത്യോപ്യൻ റിനൈസൻസ് ഡാം' ഔദ്യോഗികമായി നാടിനു സമർപ്പിച്ച് ഒരു വർഷം തികയുന്നതിനു മുന്‍പാണ് പുതിയ തർക്കങ്ങൾക്കു വഴിതുറന്നിരിക്കുന്നത്. എത്യോപ്യയുടെ നീക്കത്തിനെതിരേ രൂക്ഷമായ പ്രതികരണവുമായി ഈജിപ്ത് രംഗത്തെത്തിയതോടെ മേഖലയിൽ തർക്കം മുറുകുകയാണ്.
ഈജിപ്തും എത്യോപ്യയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിന് ഉടനടി സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അതേസമയം, നിഴൽ പോരാട്ടങ്ങളും നയതന്ത്ര സമ്മർദങ്ങളും മേഖലയിൽ രൂക്ഷമായേക്കാം. സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നതിനുമുന്പ് വിഷയം പരിഹരിക്കാൻ അമേരിക്ക അടക്കമുള്ള വൻശക്തികളുടെ മധ്യസ്ഥത ഇരുരാജ്യങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
ഈജിപ്തിന്റെ ആശങ്ക
ഈജിപ്ത് തങ്ങളുടെ കുടിവെള്ളത്തിനും കൃഷിക്കുമായി 90 ശതമാനത്തിലധികം ആശ്രയിക്കുന്നത് നൈൽ നദിയെയാണ്. ഇതിൽ 85 ശതമാനം വെള്ളവും എത്തുന്നത് ബ്ലൂ നൈൽ പോഷകനദി വഴിയുമാണ്. പുതിയ നിർമാണപ്രവർത്തനങ്ങൾ തങ്ങളുടെ ജലലഭ്യതയെ ബാധിക്കുമെന്നും മുൻകൂട്ടി കൂടിയാലോചിക്കാതെ നടത്തുന്ന ഏതൊരു നീക്കവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദെലാറ്റി വ്യക്തമാക്കി. തങ്ങളുടെ ജലസുരക്ഷ സംരക്ഷിക്കാൻ നിയമപരമായ സ്വയംരക്ഷാ അവകാശം ഈജിപ്തിനുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2024 ഒക്ടോബറിൽ ആറ് രാജ്യങ്ങൾ (ബുറുണ്ടി, എത്യോപ്യ, റുവാണ്ട, സൗത്ത് സുഡാൻ, ടാൻസാനിയ, ഉഗാണ്ട) അംഗീകരിച്ച 'നൈൽ റിവർ ബേസിൻ കോ-ഓപ്പറേറ്റീവ് ഫ്രെയിംവർക്ക് എഗ്രിമെന്റ്' നിലവിൽ വന്നിരുന്നു. എന്നാൽ, ചരിത്രപരമായ ജലാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഈജിപ്തും സുഡാനും ഇതിൽ ഒപ്പുവയ്ക്കാൻ തയാറായിട്ടില്ല.
എത്യോപ്യയുടെ നിലപാട്
സ്വന്തം അതിർത്തിക്കുള്ളിൽ ഉത്ഭവിക്കുന്ന ജലസ്രോതസുകൾ വികസന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് രാജ്യത്തിന്റെ പരമാധികാര അവകാശമാണെന്ന് എത്യോപ്യ വാദിക്കുന്നു. രാജ്യത്തു നിലനിൽക്കുന്ന രൂക്ഷമായ ഊർജക്ഷാമവും ദാരിദ്ര്യവും പരിഹരിക്കാൻ ഈ ജലവൈദ്യുത പദ്ധതികൾ അത്യന്താപേക്ഷിതമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
തർക്കം ജലലഭ്യതയിലുമപ്പുറം
നൈൽ നദീതട തർക്കം ഇപ്പോൾ കേവലം ജലലഭ്യതയിൽ മാത്രം ഒതുങ്ങുന്നില്ല. ചെങ്കടലിലെ ആധിപത്യത്തിനും തുറമുഖങ്ങളുടെ നിയന്ത്രണത്തിനുമുള്ള വൻശക്തികളുടെ പോരാട്ടമായി ഇതു മാറിയിരിക്കുന്നു. എത്യോപ്യയെ പ്രതിരോധിക്കാനും നയതന്ത്രപരമായി ഒറ്റപ്പെടുത്താനും അയൽരാജ്യങ്ങളായ സൊമാലിയ, എരിത്രിയ, ജിബൂട്ടി എന്നിവയുമായി ഈജിപ്ത് സൈനിക-സുരക്ഷാ ബന്ധങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ചെങ്കടൽ മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ ഇസ്രയേലും തുർക്കിയും തമ്മിൽ ശക്തമായ മത്സരമാണു നടക്കുന്നത്. 2025 ഡിസംബറിൽ ഇസ്രയേൽ സൊമാലിയയുടെ ഭാഗമായ 'സൊമാലിലാൻഡിനെ' സ്വതന്ത്ര രാജ്യമായി അംഗീകരിച്ചത് ഇതിന്റെ ഭാഗമായാണ്. ഇതു സൊമാലിയയെ പിന്തുണയ്ക്കുന്ന തുർക്കിയുമായുള്ള മത്സരത്തിനു വഴിവച്ചു.
മേഖലയിൽ യുഎഇ വൻതോതിൽ സാമ്പത്തിക-സൈനിക നിക്ഷേപങ്ങൾ നടത്തുമ്പോൾ, സൗദി അറേബ്യ ഈജിപ്ത്, തുർക്കി, ഖത്തർ എന്നിവരുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.
Kerala
പത്തനംതിട്ട: ആറന്മുള വള്ളസദ്യയ്ക്ക് പാസ് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനെന്ന വ്യാജേനെയാണ് യുവാവ് പണം തട്ടിയതെന്നാണ് പരാതി.
3,000 മുതൽ 5,000 രൂപ വരെയാണ് ഇയാൾ വാങ്ങിയിരുന്നത്. പുറത്തുനിന്നുള്ളവർക്ക് ആറന്മുള സദ്യ ബുക്ക് ചെയ്യുന്നതിനുള്ള ഔദ്യോഗിക നിരക്ക് 300 രൂപ മാത്രമാണ്. ഹരിപ്പാട് സ്വദേശിനിയാണ് ഒടുവിൽ തട്ടിപ്പിനിരയായത്. ഇവരിൽ നിന്ന് 2,000 രൂപയാണ് പ്രതി കൈക്കലാക്കിയതെന്നാണ് പരാതി.
സമാനരീതിയിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.
Kerala
കൊച്ചി: ടാക്സികൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ കാറിന്റെ ചില്ല് തകർത്തതായി പരാതി. ഫോർട്ട് വൈപ്പിൻ റോറോ ജെട്ടിയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പറവൂർ ചാത്തനാട് തെക്കേപറമ്പിൽ ആഷ്ലി റിബല്ലോയുടെ യൂബർ ടാക്സി കാറിന്റെ പിൻഭാഗത്തെ ചില്ലാണ് അടിച്ച് തകർത്തത്. റോറോ ജെട്ടിക്ക് സമീപം കാളമുക്കിൽവച്ച് റിബല്ലോ ഓടിച്ചിരുന്ന ടാക്സി മുന്നിൽ പോകുകയായിരുന്ന മറ്റൊരു കാറിന്റെ പിന്നിൽ ഇടിച്ചിരുന്നു.
ഇതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. സംഭവത്തിൽ പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാളുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കുന്നതിനിടെ ഇയാൾ ആക്രമിക്കുകയും ഫോൺ തട്ടിയെടുക്കുകയും ചെയ്തതായും റിബല്ലോ മുളവുകാട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Sports
മക്കായ്: ഓസ്ട്രേലിയായ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന് വൻ തകർച്ച. ഓസീസ് പേസർമാരുടെ തീപ്പന്തുകൾക്ക് മുന്നിൽ ബാറ്റർമാർ തകർന്നടിഞ്ഞതോടെ 64 റൺസിന് എല്ലാവരും പുറത്തായി. ബംഗ്ലാദേശ് നിരയിൽ നാല് ബാറ്റർമാർ ഡക്കായി മടങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ പന്തിൽ തന്നെ ഷാഡ്മാൻ ഇസ്ലാമിനെ നഷ്ടമായി. അഞ്ച് ഓവർ പൂർത്തിയാകുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ പത്തു റൺസെന്ന ദയനീയ നിലയിലായിരുന്നു. പത്താം വിക്കറ്റിൽ തയ്ജുൾ ഇസ്ലാമും ഷൊറിഫുൾ ഇസ്ലാമും ചേർന്ന് 25 റൺസ് കൂട്ടിച്ചേർത്തതോടെയാണ് ബംഗ്ലാദേശ് 64 റൺസിലെത്തിയത്.
പത്ത് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കാണ് ബംഗ്ലാദേശിന്റെ ഇന്നിംഗ്സിന്റെ നടുവൊടിച്ചത്. പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റും നേടി. ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് വിജയിച്ചിരുന്നു.
Kerala
കോട്ടയം: മഹാരാജാസ് കോളജിൽ പി.എം. ആർഷോയ്ക്ക് മതിയായ ഹാജരില്ലാതെ പ്രവേശനം നൽകിയ സംഭവത്തിൽ എംജി സർവകലാശാല വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്സിൽ ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് പ്രവേശനം നൽകിയതുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പലിനെതിരെ നേരത്തെ അന്വേഷണം നടന്നിരുന്നു.
വിഷയത്തിൽ മുൻ ഇടത് സിൻഡിക്കേറ്റിന് രജിസ്ട്രാർ റിപ്പോർട്ട് നൽകിയിരുന്നു. സർവകലാശാലയ്ക്ക് തെറ്റായ വിശദീകരണം നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് മുൻ സിൻഡിക്കേറ്റ് പ്രിൻസിപ്പലിന് താക്കീത് നൽകി കേസ് തീർപ്പാക്കിയിരുന്നു. എന്നാൽ ഈ തീരുമാനം പുനഃപരിശോധിക്കാൻ വെള്ളിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു.
സംഭവത്തിൽ തുടർ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെയും നിയോഗിച്ചു. സർവകലാശാലയ്ക്ക് ഉണ്ടായ മാനഹാനി പരിഗണിച്ചാണ് സമഗ്ര അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് ഉത്തരവിട്ടത്. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ആൽസൺ മാർട്ട്, ഡോ. ആതിര പ്രകാശ്, പ്രമോദ് ഗോപിനാഥ് എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ.
അതേസമയം മുൻ ഇടത് സിൻഡിക്കേറ്റ് അംഗമായിരുന്ന പി. ഹരികൃഷ്ണൻ കൃത്രിമ രേഖകൾ സൃഷ്ടിച്ച് യാത്രാബത്ത ഉൾപ്പെടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിലും സമഗ്ര അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. ഡോ. ജോബിൻ ജോസ് ചാമക്കാല, ഡോ. ജി.എസ്. ഗിരീഷ്കുമാർ, ഡോ. ആൽസൺ മാർട്ട് എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ.
Kerala
തിരുവനന്തപുരം: ജെൻസികളെ പാറ്റകളെന്ന് വിളിക്കരുതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ. സിജെപി സമരത്തെ താൻ ആക്ഷേപിച്ചിട്ടില്ലെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ചില വിദേശ ശക്തികൾ ജെൻസികളെ ബോധപൂർവം വഴിതെറ്റിക്കാൻ ശ്രമിക്കുന്നുണ്ട്.
അവരെ മയക്കുമരുന്നിന് അടിമകളാക്കി നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിസി കുറ്റപ്പെടുത്തി. ഇതിനെ ചെറുത്തില്ലെങ്കിൽ താൻ എങ്ങനെ ഒരു വിസിയാകുമെന്നും അദ്ദേഹം ചോദിച്ചു. വിദേശത്ത് നിന്ന് എതിർശബ്ദം ഉയർന്നത് യാദൃശ്ചികമായി കാണാനാകില്ല. കുട്ടികളോട് പാറ്റയാണോ എന്ന് ചോദിച്ചത് ചോദ്യം മനസിലാകാത്തത് കൊണ്ടാണ് അവർ നിശബ്ദരായിരുന്നത്.
മുതിർന്ന കുട്ടികളായിരുന്നെങ്കിൽ പ്രതികരിച്ചേനെ. ചടങ്ങ് കഴിഞ്ഞ് അങ്കിൾ പറഞ്ഞത് മനസിലായില്ലെന്ന് കുട്ടികൾ തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത് എന്ന പരാമർശത്തിൽ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.
ഭൂമിയെ വണങ്ങുന്ന കാര്യമാണ് താൻ ഉദ്ദേശിച്ചത്. തനിക്ക് സംഘി മുദ്ര ചാർത്തുന്നത് ചില ലക്ഷ്യങ്ങളോടെയാണ്. രാജ്യം ഭരിക്കുന്നത് തന്നെ ആർഎസ്എസ് ആശയങ്ങളിൽ വിശ്വസിക്കുന്നവരാണ്. അവർക്ക് തന്റെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. വള എടക്കോത്ത് മീത്തൽ രാഘവൻ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 10ഓടെയാണ് അപകടം ഉണ്ടായത്.
കൂടെയുണ്ടായിരുന്ന മകൾ അനാമിക നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സതേടി. പേരാമ്പ്ര ഗ്രാൻഡ് ഹൗസിൽ ജോലി ചെയ്യുന്ന അനാമികയെ വീട്ടിലേക്ക് കൂട്ടിവരുമ്പോഴായിരുന്നു അപകടം. ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം പോലീസ് പിടികൂടി.
Kerala
തിരുവനന്തപുരം: കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ 100 അംഗ ഹാര്‍ബര്‍ റെസ്ക്യൂ സംഘം രൂപീകരിക്കാനും തീരദേശ പട്രോളിംഗ് ശക്തമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതാകുകയും പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തിയാലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുന്ന അവസ്ഥ ഉണ്ടായതിനെതുടർന്നാണ് അടിയന്തര രക്ഷാ പ്രവര്‍ത്തനത്തിനു റസ്ക്യു സംഘം രൂപീകരിക്കാനും പട്രോളിംഗ് ശക്തമാക്കാനും സര്‍ക്കാര്‍ തയാറായത്.
അടുത്തിടെ തിരുവനന്തപുരത്ത് മുതലപ്പൊഴിയിലും വിഴിഞ്ഞത്തും നീണ്ടകരയിലും വള്ളം മറിഞ്ഞു നിരവധി മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു. ഇതില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ ഇതുവരെയും കണ്ടെത്തനായിട്ടില്ല. ഈ വര്‍ഷം കടലില്‍ പോയ 30ലധികം മത്സ്യത്തൊഴിലാളികള്‍ മരിച്ചതായാണ് ഫിഷറീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് തീരദേശത്ത് പട്രോളിംഗ് കൂടി ശക്തമാക്കാന്‍ തീരുമാനിച്ചത്. അപകടങ്ങള്‍ തടയുക, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള തയാറെടുപ്പ് മെച്ചപ്പെടുത്തുക, സമുദ്ര, മത്സ്യബന്ധന ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയിലായിരിക്കും തീരദേശ പട്രോളിംഗ് സംഘം ശ്രദ്ധ കേന്ദ്രീകരിക്കുക.
സംസ്ഥാനത്തെ 15 തുറുമുഖങ്ങളിലാണ് രക്ഷാ സംഘം രൂപീകരിക്കുക.പദ്ധതിക്കായി മൂന്നു കോടി രൂപയാണ് ഏകദേശ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ രണ്ടു കോടി രുപ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ വകുപ്പിന് അനുവദിച്ച 50 കോടി രൂപയില്‍ നിന്ന് അധിക ഫണ്ടിനായി പ്രത്യേക നിര്‍ദേശം സമര്‍പ്പിക്കാന്‍ ഫിഷറീസ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
കടലിനെ അറിയാവുന്ന മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് സംഘം രൂപീകരിക്കുക. ഇവര്‍ക്ക് നേതൃത്വം നല്കാന് കടല്‍ റെസ്ക്യൂ പരിശീലനം നേടിയ ഉദ്യോഗസ്ഥരും ഉണ്ടാകും. കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ചും സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ അവബോധം വർധിപ്പിക്കുന്നതിനു വകുപ്പ് പട്രോളിംഗുകള്‍ ഉപയോഗിക്കും. കടലില്‍ പോകുന്നതിനുമുമ്പ് അധികാരികള്‍ നല്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പാലിക്കാനും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാനും മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കും.
തീരം വിടുന്നതിനുമുമ്പ് എല്ലാ നിര്‍ബന്ധിത രേഖകളും സുരക്ഷാ ഉപകരണങ്ങളും ബോട്ടുകളില്‍ ലഭ്യമാണെന്ന് മത്സ്യത്തൊഴിലാളികള്‍ ഉറപ്പാക്കണമെന്ന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ നിയമപരമായ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്താനും അവരോട് നിര്‍ദേശിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡി നിലപാട് കടുപ്പിച്ചതോടെ പ്രതിരോധവുമായി സിപിഎം. പാർട്ടി മുഖപത്രത്തിൽ ഇന്നലെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഇത്തരം ഏത് നീക്കത്തെയും ജനാധിപത്യപരമായും നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള കരുത്തും ആർജവവും സിപിഎമ്മിനുണ്ടെന്നും വ്യക്തമാക്കുന്നത്. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ മാസപ്പടി കേസിൽ പത്രക്കുറിപ്പ് ഇറക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും അതു പ്രസിദ്ധീകരിച്ച മാധ്യമങ്ങളെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്.
ഒരു സ്ഥാപനത്തിനോ വ്യക്തികൾക്കോ എതിരേ ഉയർന്ന ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുന്നതിന്റെ പരിധികടന്ന് ഒരു രാഷ്ട്രീയ പാർട്ടിയെയും അതിന്റെ നേതാക്കളെയും അവരുമായി ബന്ധമുള്ളവരെയും ലക്ഷ്യമിട്ട് പരിശോധനകൾ നടക്കുന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നു മുഖപ്രസംഗത്തിൽ പറയുന്നു. പാർട്ടി നേതാക്കളുടെ സുഹൃത്തുക്കളിലേക്കും കടന്നുചെന്ന് അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുകയാണ്.
അപസർപ്പക കഥകൾ മെനയുന്നതും കേസ് വലിച്ചുനീട്ടുന്നതും ദുരൂഹമാണ്. അന്വേഷണത്തിന്റെ പേരിൽ മാധ്യമങ്ങളിൽ ആരോപണങ്ങളുടെ പെരുമഴ സൃഷ്ടിക്കുന്നത് രാഷ്ട്രീയ പ്രചാരണത്തിന് ഉപകരണമാക്കുന്നതിന്റെ ഭാഗമാണ്. ഇഡി കണ്ടെത്തൽ, അന്വേഷണത്തിൽ തെളിഞ്ഞു തുടങ്ങിയ തലക്കെട്ടുകൾ പലപ്പോഴും കോടതികൾ കണ്ടെത്തിയ വസ്തുതകളെന്ന മട്ടിലാണ് മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. ചില സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സിപിഎം നേതാക്കളെ മാത്രമല്ല പാർട്ടിയെത്തന്നെ പ്രതിചേർത്ത വിചിത്രസംഭവമുണ്ടായെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
ഇപ്പോൾ കോലാഹലം സൃഷ്ടിക്കുന്ന കേസിൽ 182 കോടിയുടെ ക്രമക്കേടാണ് കേന്ദ്ര ഏജൻസികൾ നേരത്തേ ആരോപിച്ചത്. നിലവിൽ ഒരാൾക്കെതിരേ പറയുന്ന രണ്ടു കോടി കഴിച്ച് ബാക്കി 180 കോടി രൂപയുടെ ഇടപാടിനെക്കുറിച്ച് ഇഡി അന്വേഷിച്ചോ? ബാങ്ക് വഴി വാങ്ങുകയും ആദായനികുതി അടയ്ക്കുകയും ചെയ്തത് സാന്പത്തിക തട്ടിപ്പാണെന്ന് ആരോപിക്കുന്നു.
സിപിഎമ്മിനെ രാഷ്ട്രീയമായി ദുർബലപ്പെടുത്താൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കാമെന്ന് ലക്ഷ്യമിടുന്നുണ്ടെങ്കിൽ അത് ചരിത്രത്തെ അറിയാത്തവരുടെ കണക്കുകൂട്ടലാണ്... അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തി സിപിഎമ്മിനെ ദുർബലപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
International
ടെഹ്റാൻ: അമേരിക്കയുമായി മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. നിലവിൽ യുഎസിനേക്കാൾ ശക്തവും അന്തസുറ്റതുമായ നിലപാടിലാണ് ഇറാനുള്ളതെന്നും യുദ്ധത്തിൽ തങ്ങൾക്കാണു വിജയമെന്ന് ലോകം അംഗീകരിച്ചുകഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
ടെഹ്റാനിൽ നടന്ന "ഇസ്ലാമിക് അസോസിയേഷൻ ഓഫ് ദി ഇറാനിയൻ മെഡിക്കൽ സൊസൈറ്റി'യുടെ 31-ാമത് ജനറൽ അസംബ്ലിയിൽ സംസാരിക്കവെയാണ് പെസഷ്കിയാൻ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തി അമേരിക്ക ഇറാന്റെ സ്കൂളുകളും ആശുപത്രികളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ആക്രമിക്കുകയായിരുന്നെന്ന് പെസെഷ്കിയാൻ കുറ്റപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കുന്നതിനായി ജൂണിൽ അമേരിക്കയുമായി ഉണ്ടാക്കിയ ധാരണാപത്രം ഇറാന്റെ കീഴടങ്ങലല്ലെന്നും വ്യവസ്ഥകളെല്ലാം എതിർഭാഗത്തിന് ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനിക നീക്കങ്ങൾക്കു പകരം ഇറാനെ സാമ്പത്തികമായി തകർക്കാൻ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിനു പിന്നാലെയുള്ള പെസെഷ്കിയാന്റെ പ്രസ്താവന ശ്രദ്ധേയമാണ്.
അമേരിക്കയുടെ പുതിയ ഉപരോധനീക്കം സാമ്പത്തിക ഭീകരവാദവും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവുമാണെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചത്.
അതേസമയം, ഇറാനെതിരേ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തെ ചൈന വിമർശിച്ചു. ഉപരോധങ്ങളും സൈനികശക്തി ഉപയോഗിച്ചുള്ള ഭീഷണികളും മേഖലയിലെ സംഘർഷങ്ങൾ കൂടുതൽ വർധിപ്പിക്കുകയേയുള്ളൂവെന്നും നയതന്ത്ര ചർച്ചകളിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
International
ദുബായ്: മേയ് മാസം മുതൽ ഇതുവരെ ഹോർമുസ് കടലിടുക്കിലൂടെ 66 കോടിയിലധികം ബാരൽ അസംസ്കൃത എണ്ണ സുരക്ഷിതമായി കടത്തിവിടാൻ സഹായിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇറാനുമായി തുടരുന്ന സംഘർഷങ്ങൾക്കിടയിലും തന്ത്രപ്രധാനമായ ഈ കടൽപ്പാതയിലൂടെ എണ്ണക്കപ്പലുകളുടെ ഗതാഗതം സജീവമായി നിലനിർത്താൻ കഴിഞ്ഞതായും യുഎസ് ചൂണ്ടിക്കാട്ടി.
സുരക്ഷാ ഭീഷണികൾ നിലനിൽക്കെതന്നെ മേയ് മാസത്തിനുശേഷം 1,300ഓളം വാണിജ്യ കപ്പലുകൾക്ക് യുഎസ് നാവികസേന സുരക്ഷയൊരുക്കിയതായി യുഎസ് നേവി ക്യാപ്റ്റൻ ടിം ഹോക്കിൻസ് സ്ഥിരീകരിച്ചു.
ഹോർമുസിൽ ഇറാന്റെ പിടി അയയുന്നതായും അമേരിക്കൻ സൈന്യത്തിന്റെ സുരക്ഷാ ഉറപ്പിൽ കപ്പലുകൾ സഞ്ചരിക്കുന്നുണ്ടെന്നും നേരത്തേ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മെത്രാഭിഷേക രജതജൂബിലി സമാപനം ഇന്ന്.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടില്‍ തയാറാക്കിയിരിക്കുന്ന പ്രത്യേക പന്തലില്‍ രാവിലെ 8.30 നു ചടങ്ങുകള്‍ ആരംഭിക്കും.
കാതോലിക്കാബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലി നടക്കും. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചന സന്ദേശം നല്‍കും. അന്ത്യോക്യായിലെ സുറിയാനി കത്തോലിക്ക പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ മുഖ്യാതിഥിയായിരിക്കും.
11 ന് ആരംഭിക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിക്കും. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ മുഖ്യാതിഥി ആയിരിക്കും.
ഗോവ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, മാര്‍ത്തോമ്മാ സഭ മെത്രാപ്പോലീത്ത തെയഡോഷ്യസ് മാര്‍ത്തോമ്മ, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാർ തോമസ് തറയില്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്, എം.എ. യൂസഫലി, ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ബിഷപ് ജോസഫ് മാര്‍ ദിവന്നാസിയോസ്, ശശി തരൂര്‍ എംപി, കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, രജതജൂബിലി ജനറല്‍ കണ്‍വീനര്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവർ പ്രസംഗിക്കും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മറുപടി പ്രസംഗം നടത്തും.
National
ന്യൂഡൽഹി: ജൂലൈ 20ലെ ജന്തർ മന്തർ പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗണ്ണിൽനിന്നുള്ള വെടിയേറ്റ് ഒരു യുവാവിനു പരിക്കേറ്റ സംഭവത്തിൽ എഫ്ഐആർ രേഖപ്പെടുത്തി ഡൽഹി പോലീസ്. അപ്രതീക്ഷിതമായ നീക്കത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ നടത്തിയ ധർണയ്ക്കുശേഷമാണ് പോലീസ് നടപടി. പെല്ലറ്റ് ഗൺ ആക്രമണത്തിൽ സാഹിൽ ലൗച്ചാവ് എന്ന പത്തൊമ്പതുകാരന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
ഭാരതീയ ന്യായ സംഹിതയുടെ 118 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ), 25 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി) വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിശ്ചയദാർഢ്യത്തിന്റെ ആറ് മണിക്കൂർ
ജന്തർ മന്തർ പ്രതിഷേധത്തിനിടെ വലതുകണ്ണിലും ശരീരത്തിലും ഗുരുതരമായ ബുള്ളറ്റ് പരിക്കുകൾ നേരിട്ടിരുന്ന സാഹിൽ ലൗച്ചാവ് എന്ന യുവാവ് പെല്ലറ്റ് ഗൺ ആക്രമണത്തിനെതിരെ ഈ മാസം 14നും 17നും ഡൽഹി പോലീസിനു പരാതി നൽകിയിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായിരുന്നില്ല. അപ്പോഴാണ് രാഹുൽ ഗാന്ധി വിഷയം ഏറ്റെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി കമ്മീഷണർ സച്ചിൻ ശർമയുടെ ഓഫീസിൽ സാഹിലിനോടൊപ്പം നേരിട്ടെത്തി പരാതി നൽകിയിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയാറായില്ല. അതോടെ പോലീസ് സ്റ്റേഷന്റെ മുന്നിൽ കസേരയിട്ട് രാഹുൽ ധർണ ആരംഭിക്കുകയായിരുന്നു.
ഉച്ചകഴിഞ്ഞ് പന്ത്രണ്ടോടെയാണ് ധർണ ആരംഭിച്ചത്. ആറ് മണിക്കൂറിലധികം രാഹുൽ ഒരേ കസേരയിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇടയ്ക്കുവച്ച് പ്രിയങ്കയും ജയ്റാം രമേശുമടങ്ങുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളും ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ അൻപതോളം കോൺഗ്രസ് പ്രവർത്തകരും പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് സ്റ്റേഷന്റെ ഗേറ്റിനു പുറത്ത് നൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യങ്ങളുമായെത്തി.
മുദ്രാവാക്യം വിളി അഞ്ച് മണിക്കൂറിലേറെ തുടർന്നു. വൈകുന്നേരം ആറോടെ കേസ് രജിസ്റ്റർ ചെയ്തെന്ന വിവരം പുറത്തുവന്നെങ്കിലും എഫ്ഐആറിന്റെ പകർപ്പ് ലഭിക്കാതെ ധർണ അവസാനിപ്പിക്കില്ലെന്നായിരുന്നു രാഹുലിന്റെ നിലപാട്. ഒടുവിൽ എഫ്ഐആർ പകർപ്പുമായി മാധ്യമങ്ങളോട് സംസാരിച്ചാണ് ആറ് മണിക്കൂറിലേറെ നീണ്ട സമരം അവസാനിപ്പിച്ചത്.
National
ന്യൂഡൽഹി: പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പോലീസ് തയാറായത് ഗത്യന്തരമില്ലാതെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
സ്വാഭാവിക നടപടി സ്വീകരിക്കേണ്ട കേസിൽപോലും പോലീസ് മനഃപൂർവം വൈകിച്ചുവെന്നത് ഗുരുതരമായ കുറ്റമാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു.