Agriculture
പരിസ്ഥിതി ദിനത്തില്‍ മാത്രം വൃക്ഷത്തൈകൾ നടാതെ, അതു ജീവിതചര്യയാക്കിയ പ്രകൃതിസ്നേഹിയാണ് പ്രഫ. സി.പി. റോയി എന്ന "ട്രീ മാൻ'. ഗ്രീന്‍ ലീഫ് എന്ന സംഘടനയിലൂടെ വൃക്ഷത്തൈകൾ നടാനാരംഭിച്ച സി.പി. റോയിയ്ക്ക് ഓരോ വൃക്ഷത്തെയും അടുത്തു ചെന്ന് പേര് ചൊല്ലി വിളിക്കാനാകുന്നത്ര ബന്ധമുണ്ട്.
നാളിതുവരെ നട്ടതാകട്ടെ, പത്തോ നൂറോ എണ്ണമല്ല, അമ്പതിനായിരത്തിലധികം! മണ്ണും മരവും ഉണ്ടെങ്കിലേ മനുഷ്യനുള്ളെന്ന് മനസിലാക്കിയ അദേഹം 1990 ലാണ് ഗ്രീന്‍ ലീഫ് എന്ന സംഘടന സ്ഥാപിക്കുന്നത്. സംഘടനയുടെ പ്രവര്‍ത്തന ശൈലിയും തികച്ചും വ്യത്യസ്തമാണ്.
പൊതുസ്ഥലത്ത് ചെടി നട്ട് ആര്‍ക്കും ഗ്രീന്‍ ലീഫില് അംഗത്വമെടുക്കാം, പക്ഷേ സ്വന്തമായി നടണമെന്നു മാത്രം. കട്ടപ്പന ഗവ. ട്രൈബല്‍ സ്കൂളിലാണ് ഗ്രീന്‍ ലീഫ് ആദ്യമായി ചെടി നട്ടത്. കോട്ടയം, ഇടുക്കി ജില്ലകളാണ് പ്രധാന പ്രവര്‍ത്തന മേഖല.
സ്കൂള്‍ കാമ്പസുകളും റോഡിന്റെ വശങ്ങളിലുമാണ് പ്രധാനമായും തൈകള്‍ നട്ടിരുന്നത്. പിന്നീട് 2005ല്‍ ചങ്ങനാശേരി ബൈപ്പാസിലും 2006ല്‍ ഏറ്റുമാനൂര്‍ പാലാ റോഡിലും തൈകള്‍ നട്ടു. ഇന്ന് ആ റോഡില്‍ തണലായി പച്ചവിരിച്ചു നില്ക്കുന്ന മഴമരങ്ങളെല്ലാം പ്രഫ.സി.പി. റോയിയുടെ സംഭാവനയായിരുന്നു.
പ്ലാവ്, മാവ്, ബാംബു എന്നിങ്ങനെയെല്ലാവിധ തൈകളും നാളിതുവരെ നടാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് അദേഹം. ചെടികളും മരങ്ങളുമായി 1990 കളില്‍ ആരംഭിച്ച ബന്ധം ഇന്നും തുടരുകയാണ്. തൈകള്‍ ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു നല്‍കുന്നത് തികച്ചും സൗജന്യമായാണ്.
ആവശ്യത്തിനുള്ള തൈകൾ ഉത്പാദിക്കുന്ന ചുമതലയും അദേഹം തന്നെയാണ് ചെയ്യുന്നത്. ഇതിനായി വിത്തുകളെല്ലാം സംഭരിക്കുകയും അതിനെ മുളപ്പിച്ചെടുക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തുവരുന്നു.
വീടിനോടു ചേര്‍ന്നും റോഡിന്റെ സൈഡിലുമൊക്കെയായി വിത്തുകള്‍ കുഴിച്ച് മുളപ്പിച്ചെടുക്കാറാണ് ചെയ്യുന്നത്. ഇപ്പോള്‍ തന്നെ മൂവായിരത്തിലധികം മാവിന് തൈകളെ ഉത്പാദിപ്പിക്കുന്നതിനുള്ള അധ്വാനത്തിലാണ് അദേഹം.
പ്രായത്തിന്റെ അവശതകള്‍ ഉണ്ടെങ്കിലും മണ്ണിനെയും മരത്തെയും വിട്ടൊരു ജീവിതം സി.പി. റോയിക്കില്ല. ഇന്നും മരങ്ങള്‍ നട്ടും നട്ട മരങ്ങളെ സന്ദര്‍ശിച്ചും സംരക്ഷിച്ചും കരുതിയുമാണ് ജീവിതം.
തിരുനക്കര ടാക്സി സ്റ്റാന്‍ഡില്‍ സ്റ്റാന്‍ഡ് അധികൃതരോടൊപ്പം നട്ട ഇരുന്നൂറു ചെടികളെ നോക്കാനും പരിപാലിക്കാനും ഇന്നും എല്ലാ ദിവസവും രാത്രി ഏഴിന് പതിവായി എത്താറുണ്ട്.
പരിസ്ഥിതി പ്രവര്‍ത്തകനെന്ന നിലയില്‍ അവകാശപ്പോരാട്ടങ്ങളിലും കാമ്പയിനുകളിലും സജീവമാണ് സി.പി. റോയി.
Agriculture
ആഹാ! അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ രസം... എന്താടാ സമദേ നമുക്കീ ബുദ്ധി നേരത്തേ തോന്നാഞ്ഞത്? എല്ലാത്തിനും അതിന്റേതായ
◄ സമയമുണ്ട് ഹർഷാദേ...
ചങ്ങായീ ഇജ്ജ് ഗൾഫീന്നിങ്ങട്ട് പോന്നോളീ ആടത്തെ ചൂടൊന്നും അനക്ക് പറ്റൂല്ല... മ്മക്ക് ഇവിടെ വല്ല ബിസിനസും ചെയ്തങ്ങട്ട് പോകാമെന്ന് അബ്ദുൾ സമദ് വിളിച്ച് ഫോൺവച്ചപാടെ ഹർഷാദിന് മറുത്തൊന്നും ചിന്തിക്കേണ്ടി വന്നില്ല. ഗ്രാഫിക് ഡിസൈനറായുള്ള പ്രവാസ ജീവിതത്തോട് ടാറ്റാ ബൈബൈ പറഞ്ഞ് ഓനിങ്ങ് പാലക്കാട്ടേക്ക് പാഞ്ഞെത്തി.
നാട്ടിലെത്തി പച്ചപ്പും ഹരിതാഭയും ആവോളം ആസ്വദിച്ച് തീരും മുൻപേ നാട്ടുകാരുടെ പതിവ് ചോദ്യം പേടിച്ച് രണ്ടാളും ബിസിനസ് ചിന്തകളിൽ തലപുകച്ചു. അവസാനം ആടിനെ വളർത്താമെന്ന തീരുമാനത്തിലെത്തി.
അങ്ങനെ ആട് വളർത്തലിലേക്ക് കടന്നു. എന്നാൽ അത് എട്ടുനിലയിൽ പൊട്ടി. പിന്നീടിങ്ങോട്ട് ബിസിനസ് പ്ലാനുകളുടെ അയ്യരുകളിയായിരുന്നു. എല്ലാം പ്ലാൻ ചെയ്യുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. കാലിവളർത്തലിൽ നല്ല വരുമാനം കിട്ടുമെന്ന തോന്നലിൽ ചാടിപ്പുറപ്പെട്ടു. ആ വണ്ടി പിന്നെ നിന്നത് ചിന്താമണിയിലാണ്.
അവിടെയെത്തി പശുവിനെയും വാങ്ങി നേരേ പാലക്കാട്ടേക്ക് വന്നു. പശുക്കൾ ആയതുകൊണ്ടുതന്നെ ഫാമിന്റെ പേരിന്റെ കാര്യത്തിൽ ഏറെ ചിന്തിക്കേണ്ടി വന്നില്ല. ഇരുവരും ചേർന്ന് ക്ഷീരാ ഡയറി എന്ന് പേരും ഇട്ടു.
എന്നാൽ ആശങ്ക മുഴുവൻ പശുവിന്റെ തീറ്റയിലായിരുന്നു. പുല്ലൊക്കെ പശുവിനു വെറും പുല്ലാണെന്ന് പശുവിനെ കൊടുത്തയാൾ പറഞ്ഞെങ്കിലും വിശ്വസിക്കാൻ കുറച്ച് പ്രയാസമായിരുന്നു. എന്നാൽ പിന്നെയാണ് മനസിലായത് ഈ പശുക്കൾ പുല്ല് തിന്നട്ടേ ഇല്ലെന്ന കാര്യം. പുല്ല് ഒക്കെ വളരെ ഔട്ട്ഡേറ്റഡ് സാധനമെന്നാണ് ഹർഷാദും സമദും പറയുന്നത്. പശുവിന് തീറ്റയായി കൊടുക്കുന്നത് സൈലേജ് ആണ്.
◄ എന്താണ് സൈലേജ്?
പച്ചപ്പുല്ലിനേക്കാൾ പോഷക സമ്പുഷ്ടമായ ഒന്നാണ് സൈലേജ്. ധാരാളം പാൽ ചുരത്താനും സൈലേജ് സഹായിക്കും. ചോളച്ചെടി മൂപ്പെത്തുന്നതിനു മുൻപ് മൂടോടെ വെട്ടിയെടുത്ത് വേരുമാറ്റി അവ ചെറുതായി അരിഞ്ഞെടുക്കും.
ഇതിലേക്ക് ശർക്കരവെള്ളം, ഉപ്പ്, അൽപം ധാന്യപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കും. ശേഷം വായു സഞ്ചാരം കടക്കാത്ത വലിയ ഡ്രമ്മുകളിൽ അടച്ച് സൂക്ഷിക്കും. വായു കടക്കാത്തതു മൂലം ലാക്ടിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുകയും അതിലൂടെ അവ ഫെർമെന്റ് ആവുകയും ചെയ്യുന്നു.
60 മുതൽ 90 ദിവസംവരെ സൂക്ഷിക്കന്പോഴാണ് ഇവ ഫെർമെന്റ് ആകുന്നത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് മാസങ്ങളോളം കേടുകൂടാതെ ഇരിക്കുകയും ചെയ്യുന്നു. അതിൽ നിന്ന് ആവശ്യാനുസരണം പശുക്കൾക്ക് തീറ്റയായി നൽകുന്നു.
പശുവിന് കൊടുക്കുന്നതിനു മുൻപ് എത്രയാണോ അവയ്ക്ക് വേണ്ടത് അത്രയും അളവിൽ സൈലേജ് എടുക്കുന്നു. ശേഷം അതിൽ വെള്ളം തളിച്ച് പശുവിനു നൽകുന്നു.
◄ സൈലേജ് എവിടെനിന്ന് ?
മിൽമ വഴി സബ്സിഡി മുഖേന സൈലേജ് ലഭ്യമാകുന്നുണ്ട്. ഒരു കിലോ സൈലേജിന് പുറത്ത് എട്ട് രൂപയാണ് കൊടുക്കേണ്ടിവരുന്നത്. തൽസ്ഥാനത്ത് മിൽമവഴി വാങ്ങുമ്പോൾ രണ്ട് രൂപ സബ്സിഡി ഇനത്തിൽ പോയി ആറ് രൂപ മാത്രമേ മുടക്ക് ആകുന്നുള്ളൂ.
ഫാമിലേക്ക് അവർതന്നെ നേരിട്ട് എത്തിച്ച് തരികയും ചെയ്യും. പത്ത് മുതൽ പന്ത്രണ്ട് ടൺവരെ സൈലേജ് ഒരു ദിവസം പശുവിനു നൽകേണ്ടി വരുന്നു. ആയതിനാൽ മിൽമ നൽകുന്ന സബ്സിഡി വളരെ ഉപകാരമാണ്.
◄ സൈലേജിനെക്കുറിച്ചുള്ള നെഗറ്റീവുകൾക്ക് മറുപടി?
പശുക്കൾ പുല്ല് മാത്രമേ കഴിക്കൂ അതിനാൽ അവ സസ്യഭുക്കുകളാണ എന്നാണ് ചെറിയ ക്ലാസുകൾ മുതൽ നമ്മൾ കേട്ടുവളർന്നത്. എന്നാൽ പുല്ലിനു പകരം സൈലേജ് നൽകിയപ്പോൾ ആളുകൾ അവർ കേട്ടുശീലിച്ച ആ ബോധ്യത്തിൽ നിന്ന് നെഗറ്റീവുകൾ പറയാൻ തുടങ്ങി.
സൈലേജും സസ്യാഹാരമാണ്. എന്നാൽ ഫെർമെന്റ് ചെയ്യുന്ന ഈ കൂട്ട് പശുക്കൾക്ക് നൽകുന്നത് ശരിയല്ല എന്നാണ് പലരും പറഞ്ഞത്. ഇത് പരിശോധിക്കാൻ പാലക്കാട് മിൽമയിൽ നിന്ന് 20 ൽപരം ക്ഷീര കർഷകർ ക്ഷീരാ ഡയറിയിലെത്തിയിരുന്നു.
എന്നാൽ പശുക്കളുടെ പരിപാലനവും അവയുടെ ആഹാര രീതിയും കണ്ടതോടെ സൈലേജുകളെക്കുറിച്ചുള്ള അതുവരെ ഉണ്ടായിരുന്ന അവരുടെ എല്ലാ തെറ്റിദ്ധാരണകളും മാറി.
Agriculture
വനപ്രദേശത്തോടു ചേർന്നും വനാതിർത്തിയിലുമൊക്കെ താമസിക്കാൻ വിധിക്കപ്പെട്ട കർഷകർ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് രൂക്ഷമായ വന്യമൃഗശല്യം. കാട്ടുപന്നി, കുരങ്ങ്, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം മൂലം വലിയ തോതിലുള്ള വിളനാശമാണ് കർഷകർ നേരിട്ടുകൊണ്ടിരിക്കുന്നത്.
വന്യജീവി സംരക്ഷണനിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് വന്യമൃഗങ്ങളെ നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ സഹചര്യത്തിൽ ആണ് സലാക്ക് പഴത്തിന്റെ കൃഷി കേരളത്തിൽ പ്രാധാന്യമർഹിക്കുന്നത്.
ഇന്തോനേഷ്യയിലെ ജാവ, സുമാത്ര തുടങ്ങിയ ദ്വീപുകളിൽ സുലഭമായി വളരുന്ന വിളയാണ് സലാക്ക്. ചുവന്ന തവിട്ടു നിറത്തിലുള്ള പാന്പിന്റെ ചർമ്മത്തോട് ഉപമിക്കുന്ന തൊലിയുള്ളതിനാൽ ഈ പഴത്തിന് പാന്പ് പഴം എന്നും വിളിപ്പേരുണ്ട്.
ഗുലാ പസീർ എന്ന പേരിൽ അറിയപ്പെടുന്ന ഒരിനമാണ് സലാക്ക് പഴങ്ങളിൽ മധുരം കൂടിയവ. തരി പഞ്ചസാര എന്നാണ് ഗുലാ പസീർ എന്ന വാക്കിന്റെ അർഥം. പെക്റ്റിൻ, പൊട്ടാസ്യം, ബീറ്റകരോട്ടിൻ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നതിനാൽ ഈ പഴത്തിന്റെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്.
Agriculture
സമീപകാലത്ത് ഏറെ പ്രചാരം നേടിയ ഉദ്യാനരീതിയാണ് വെർട്ടിക്കൽ ഗാർഡൻ അഥവാ ലംബോദ്യാനം. സ്ഥലപരിമിതിയുള്ള ഇടങ്ങളിൽ വീടുകളുടെ ചുവരുകളോടും മതിലുകളോടും ചേർന്ന് ചെടികൾ നട്ടുവളർത്തി പച്ചപ്പിന്റെയും ശുദ്ധവായുവിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുതകുന്നതാണ് ലംബോദ്യാനങ്ങൾ.
ചുവരുകൾ, മതിൽ, ബാൽക്കണി, ടെറസ്, മുറ്റം എന്നിവ കൂടാതെ അകത്തളങ്ങളിലും ഭംഗിയേറിയ വെർട്ടിക്കൽ ഗാർഡനുകൾ ഒരുക്കാം. അനുയോജ്യമായ ചെടികൾ തെരഞ്ഞെടുത്തു നടുന്നതിലൂടെ വീടിന് പച്ചപ്പ് നൽകാനും അന്തരീക്ഷം ശുദ്ധീകരിക്കാനും സാധിക്കും.
നഗരവത്കരണം സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള സൃഷ്ടിപരവും പരിസ്ഥിതി സൗഹൃദപരവുമായ പരിഹാരമാർഗമെന്ന നിലയിൽ ഇത് സമീപകാലത്ത് ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
പരിമിതമായ സ്ഥലത്തിന്റെ പരമാവധി ഉപയോഗം ഉറപ്പുവരുത്തുന്നതുവഴി ഇത് നഗരപരിസരങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്. വീടിനു ചുറ്റുമുള്ള അന്തരീക്ഷത്തിലെ കാർബണ്‍ അളവ് കുറയ്ക്കുകയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
അന്തരീക്ഷത്തിലെ താപനില നിയന്ത്രിക്കുന്നതിനും വീടും പരിസരവും കുളിർമയുള്ളതാക്കാനും സഹായിക്കുന്നു. നഗരമധ്യത്തിലായാലും വീട്ടുപരിസരങ്ങളിൽ പക്ഷികൾക്കും ചിത്രശലഭങ്ങൾക്കും ഇടമൊരുക്കുന്നു. വീടിന്റെ ദൃശ്യഭംഗിയും കൂട്ടുന്നു.
പുതിയ കാലത്തെ ജീവിതസാഹചര്യങ്ങളിൽ ഇതെല്ലാം മനസിനും ശരീരത്തിനും ആശ്വാസം പകരുന്നു. ഭാരം കുറഞ്ഞ ചട്ടികളും മാധ്യമവുമാണ് ലംബോദ്യാനങ്ങൾക്ക് ഉപയോഗിക്കേണ്ടത്. ചെടികൾക്ക് കൃത്യമായ ജലസേചനവും വളപ്രയോഗവും നടത്തണം.
അനുയോജ്യമായ സ്ഥലം തെരഞ്ഞെടുത്ത് അവിടെ ഉറപ്പിക്കുന്ന ലോഹ ഫ്രെയിമിലാണ് ചട്ടികളോ പിവിസി പാളികളോ ഉറപ്പിക്കേണ്ടത്. ഇവയിൽ സൃഷ്ടിക്കുന്ന ചെറു പോക്കറ്റുകളിലാണ് തെരഞ്ഞെടുത്ത ചെടികളോ വിത്തുകളോ നടേണ്ടത്.
ജലസേചന സംവിധാനം കാര്യക്ഷമമാക്കാൻ സ്വയം പ്രവർത്തിക്കുന്ന ഡ്രിപ്പ് ഇറിഗേഷൻ രീതിയായിരിക്കും കൂടുതൽ നല്ലത്. അധിക ജലത്തിന്റെ പുനരുപയോഗത്തിന് ലംബോദ്യാനത്തിന്റെ അടിത്തട്ടിൽ ഒരു ശേഖരണ സംവിധാനം വയ്ക്കുന്നതും നല്ലതായിരിക്കും.
കീടരോഗബാധകൾ നിയന്ത്രിക്കുന്നതിന് പരിശോധനകൾ നടത്തണം. എങ്കിലും സാധാരണ കൃഷിരീതിയുമായി വച്ചുനോക്കുന്പോൾ ലംബോദ്യാനങ്ങൾക്ക് വളരെ കുറഞ്ഞ പരിചരണം മാത്രമേ ആവശ്യമായുള്ളൂ.
നിലത്തുനിന്ന് വളർന്നുവരുന്ന സസ്യങ്ങൾ മതിലിലേക്ക് പടരുന്ന തരത്തിലും ഉദ്യാനങ്ങളുണ്ടാക്കാം. ഉദ്യാനസസ്യങ്ങൾക്കും പുൽവർഗങ്ങൾക്കും പുറമേ ചെറിയ പച്ചക്കറികളും ഭക്ഷ്യയോഗ്യമായ സസ്യങ്ങളും ലംബോദ്യാനങ്ങളിൽ വളർത്തിയെടുക്കാം.
മനോഹരമായ ലംബോദ്യാനങ്ങൾ ഒരുക്കിയെടുക്കുന്നതിലൂടെ നമ്മുടെ വീടുകളെയും ഓഫീസുകളെയും നഗരമധ്യത്തിലെ പച്ചത്തുരുത്തുകളായി മാറ്റാൻ സാധിക്കും.
ലംബോദ്യാനത്തിൽ ഇനി ഔഷധസസ്യങ്ങളും
അലങ്കാരച്ചെടികൾക്കു പുറമേ നിത്യജീവിതത്തിൽ ഏറെ ആവശ്യമായ പല ഒൗഷധസസ്യങ്ങളും നമുക്ക് ലംബോദ്യാനങ്ങളിൽ വളർത്തിയെടുക്കാം. ഫ്ളാറ്റുകളിലോ അപ്പാർട്ട്മെന്റുകളിലോ താമസിക്കുന്നവർക്ക് ഇവയൊന്നും നട്ടുവളർത്താൻ സ്ഥലമില്ലെന്ന പ്രശ്നം അങ്ങനെ പരിഹരിക്കാം.
തുളസി, പനിക്കൂർക്ക, വിഷമൂലി, മുറികൂട്ടി, അയ്യപ്പന, ഗരുഡപ്പച്ച, വാതംകൊല്ലി, വിഷ്ണുക്രാന്തി, കേശവർധിനി, മധുരതുളസി (സ്റ്റീവിയ) തുടങ്ങിയ ഒൗഷധസസ്യങ്ങൾ ലംബോദ്യാനങ്ങളിൽ വളർത്താൻ വളരെ അനുയോജ്യമാണ്.
ജലദോഷം, തൊണ്ടവേദന, ചുമ, മുറിവുകൾ, കീടോപദ്രവം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രഥമ ശുശ്രൂഷയ്ക്കാവശ്യമായ ഔഷധസസ്യങ്ങൾ ഇങ്ങനെ കൈയെത്തുന്ന അകലത്തിൽ ലഭ്യമാക്കാനാകും.
വെർട്ടിക്കൽ ഗാർഡനിലെ ഓരോ ചട്ടിയിലും 1:1:1 എന്ന അനുപാതത്തിൽ മണൽ, മണ്ണ്, ജൈവവളം എന്നിവ ചേർത്തുണ്ടാക്കുന്ന നടീൽ മിശ്രിതം നിറച്ചാണ് ഔഷധസസ്യങ്ങൾ നടേണ്ടത്.
തൈകൾ നടുന്പോഴും തുടർന്നും ആവശ്യാനുസരണം ജലസേചനം നടത്തണം. കീടങ്ങളുടെ ആക്രമണവും രോഗബാധയും കുറവായതിനാൽ വലിയ പരിചരണമില്ലാതെ തന്നെ ഈ സസ്യങ്ങൾ നന്നായി വളർന്നുവരും.
Agriculture
സ്ത്രീകൾ കൃഷിയിലേക്ക് കടന്നുവരുന്പോൾ ഗ്രാമങ്ങളുടെ ഭാവി എത്ര മനോഹരമാകാമെന്ന് തെളിയിക്കുകയാണ് സി. വൃന്ദ. മയ്യിൽ ഒരു ഗ്രാമം മാത്രമല്ല മണ്ണിനോടുള്ള സ്നേഹത്തിന്റെ കഥയാണ്. വിത്തിടുന്പോൾ പ്രതീക്ഷ വിതയ്ക്കുന്ന, കൊയ്ത്തുകാലത്ത് സ്വപ്നങ്ങൾ കൊയ്യുന്ന ഒരു കാർഷിക ഗ്രാമം. കണ്ണൂർ ജില്ലയിലെ പച്ചപ്പിന്റെ നിറവിൽ നിൽക്കുന്ന കാർഷിക ഗ്രാമം.
നെൽവയലുകൾ നീളെ പന്തലിച്ചു കിടക്കുന്ന നാട്, കാലാവസ്ഥയുടെ ചക്രവാളത്തോടൊപ്പം ജീവിക്കുന്ന ഒരു കാർഷിക സംസ്കാരത്തിന്റെ പ്രതീകമാണ് മയ്യിൽ എന്ന കാർഷിക ഗ്രാമം. ജനിച്ചു വീഴുന്ന കുരുന്നുകൾ മുതൽ മണ്ണിനോട് ഇഴകി ചേർന്ന വയോജനങ്ങൾക്കു വരെ മയ്യിൽ എന്ന ഗ്രാമത്തിലെ കാർഷിക കഥകൾ ഒരുപാട് പറയാനുണ്ട്.
മുല്ലപ്പൂന്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ട് സൗരഭ്യം എന്ന വാക്യം നൂറിൽ നൂറ്റൊന്ന് സത്യമാക്കുന്ന ഇടമാണ് മയ്യിൽ മുല്ലക്കൊടിയെന്ന ഗ്രാമവും ഗ്രാമവാസികളും. മുല്ലപ്പൂവിനെപോലെ ഒരു നാട് മുഴുവൻ ന·പടർത്തുന്ന ഗ്രാമത്തിലേക്ക് കണ്ണൂർ അഴീക്കോടിൽ നിന്നു മരുമകളായി വന്ന വൃന്ദ ഇന്ന് മുല്ലക്കൊടിയുടെ മകളായി മാറി.
മയ്യിൽ വയലുകളുടെ നാട്
മയ്യിലിൽ പ്രഭാതം ആരംഭിക്കുന്നത് കോഴിയുടെ കൂവലോടെ അല്ല, വയലിലേക്ക് പോകുന്ന കർഷകരുടെ ചുവടുകളോടെയാണ്. നെൽവയലുകളിൽ കാറ്റടിക്കുന്പോൾ കാണുന്ന പച്ചത്തിരകൾ ഗ്രാമത്തിന്റെ ആത്മാവാണ്.
പാടശേഖര സമിതികളുടെ കൂട്ടായ പ്രവർത്തനം ഇവിടെ കൃഷിയെ ശക്തിപ്പെടുത്തുന്നു. യന്ത്രസഹായം, വിത്ത് വിതരണം, സബ്സിഡി പദ്ധതികൾ എല്ലാം ചേർന്ന് കർഷകരുടെ പരിശ്രമം ഫലപ്രദമാകുകയും ഇന്നു കേരളത്തിൽ മയ്യിൽ ഗ്രാമത്തിന്റെ പ്രവർത്തികൾ വാനോളം ഉയർന്നിരിക്കുകയാണ്.
പൊതുപ്രവർത്തകയായ പി. പ്രസീതയുടെയും ബസ് ഡ്രൈവറായ സുരേഷ് മണിയുടെയും മകളായ സി. വൃന്ദയ്ക്ക് ഈ കാർഷിക ഗ്രാമത്തിലേക്ക് യാതൊരു കാർഷിക പശ്ചാത്തലമില്ലാതെയാണ് 2010ൽ മുല്ലക്കൊടിയിലെ മനപ്പുറത്ത് വീട്ടിലേക്ക് മരുമകളായി എത്തിയത്.
ബികോം പഠിച്ച് അക്കൗണ്ട്സ് ജോലി ചെയ്തിരുന്ന വൃന്ദയ്ക്ക് പിന്നീട് രണ്ടു കുട്ടികളായതോടെ ജോലിക്കു പോകാൻ സാധിച്ചില്ല. ഗ്രാഫിക് ഡിസൈനർ ആയ ഭർത്താവ് സുകേഷ് കിരണിന്റെ അച്ഛൻ എം.വി. കരുണാകരനും അമ്മ ടി. സുമതിയും പാരന്പര്യ കർഷക കുടുംബത്തിലുള്ളവരായിരുന്നു.
ഏക്കർ കണക്കിന് സ്ഥലത്ത് അച്ഛനും അമ്മയും ചെയ്യുന്ന കൃഷികൾക്ക് തന്നാലായത് ചെയ്തായിരുന്നു വൃന്ദയുടെ കാർഷികമേഖലയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്.
ജീവനി കാർഷിക വിപണി
കൃഷി ചെയ്യുന്ന പച്ചക്കറികൾക്ക് വലിയ തോതിൽ മാർക്കറ്റ് ഉണ്ടാകാതിരുന്ന കാലമായിരുന്നു അന്ന്. അക്കാലത്ത് ഇവരുടെ വയലിൽ വൻതോതിൽ ചീര വിളവെടുത്തതോടെ ഇവ എവിടെ കൊണ്ടു വിൽക്കുമെന്ന ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തിയ വൃന്ദയുടെ കഥ രസകരമായിരുന്നു.
ചീര ഓരോ കെട്ടുകളാക്കി മുല്ലക്കൊടിയുടെ റോഡരികിൽ കൊണ്ടുവച്ചു ചീര...ചീര... എന്ന് ഉറക്കെവിളിച്ചു വിൽപ്പന നടത്താൻ കാണിച്ച ആ ധൈര്യം ആത്മവിശ്വാസത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. പിന്നീട് തന്റെയുള്ളിൽ മയ്യിൽ മേഖലയിലെ നിരവധി കർഷകരുടെ വിയർപ്പിനുള്ള പ്രതിഫലം കിട്ടുന്ന ഒരു സംരംഭത്തിലേക്ക് കടക്കാമെന്ന ചിന്തയിലായിരുന്നു വൃന്ദ.
അതിനായി കൃഷിവകുപ്പിന്റെയും കേരളസർക്കാരിന്റെയും ഒപ്പം മുല്ലക്കൊടി പാടശേഖര സമിതി, കൈവയൽ പാടശേഖരസമിതി എന്നിവരുടെ സഹായത്തോടെ 2021ൽ ജീവനി കാർഷിക വിപണിയെന്ന പേരിൽ സംരംഭത്തിന് വൃന്ദ തുടക്കമിട്ടു.
ഇതോടെ കൂടുതൽ കൃഷിക്കാരുടെ ഉത്പന്നങ്ങളെല്ലാം കാർഷിക വിപണിയിലൂടെ ന്യായമായ വിലയിൽ വിൽപന നടത്താൻ മയ്യിലിലുള്ള കർഷകർക്ക് സാധിച്ചു.
Agriculture
ആലപ്പുഴ കലവൂരിലെ ലിറ്റിൽ ഫ്ളവർ നഴ്സറിക്ക് പറയാനുള്ളത് വലിയ സുഗന്ധകഥകളാണ്. ചെറുപുഷ്പത്തിന്റെ പേരിൽ തുടങ്ങിയ നഴ്സറി കർഷകരുടെയും കൃഷിപ്രേമികളുടെയും വിശ്വാസമാർജിച്ച് മുന്നേറുകയാണ്.
അലങ്കാരച്ചെടികൾ, കാർഷിക ഗ്രന്ഥാലയം, ഔഷധ സസ്യങ്ങൾ, പഴവർഗ തൈകൾ, നക്ഷത്ര വനം, കാർഷിക മേഖലയിലേക്കു കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രമോഷൻ ക്ലാസ് എന്നിങ്ങനെ വൈവിധ്യങ്ങളായ സേവനങ്ങൾ ഇവിടെനിന്നും ലഭിക്കും.
ആന്പൽ കണ്ടത്തിൽ സുനിലാണ് ലിറ്റിൽ ഫ്ളവർ നഴ്സറിയുടെ സാരഥി. വളം-കീടനാശിനി ഉപയോഗം എന്നിവയ്ക്കായി പ്രത്യേക സെഷനും 85 സെന്റിലെ നഴ്സറിയിലുണ്ട്. നഴ്സറിയിൽ എത്തുന്ന സന്ദർശകർക്ക് ഇവിടുത്തെ വൃക്ഷങ്ങളിലെ ഫലങ്ങൾ കിളികൾക്കും അണ്ണാനും നൽകാനുള്ള പ്രത്യേക വനസൗകര്യം ഒരുക്കിയിട്ടുണ്ട്.
പിതാവ് പി.സി. വർഗീസിന്റെ മരണശേഷാണ് സുനിൽ നഴ്സറിയുടെ ചുമതലയേറ്റെടുത്തത്.
ഔഷധോദ്യാനം
350 ഇനം ഔഷധ സസ്യങ്ങളുമായി ഒൗഷധോദ്യാനം നഴ്സറിയിൽ എത്തുന്നവരുടെ ശ്രദ്ധയാകർഷിക്കും. പുരാണങ്ങളിൽ ഉള്ള വിവിധ വൃക്ഷങ്ങൾ, ഒലിവ് മരം, മധുര തുളസി എന്നറിയപ്പെടുന്ന സ്റ്റീവിയ, നക്ഷത്ര വൃക്ഷങ്ങൾ, ദശമൂലം, ദശപുഷ്പം, നാൽപാമരങ്ങൾ, ത്രിഫല, സോമലത തുടങ്ങിയവയെല്ലാം ഔഷധോദ്യാനത്തിലെ അപൂർവ കാഴ്ചകളാണ്.
പൂച്ചപ്പഴം, തൊണ്ടിപ്പഴം തുടങ്ങിയ പഴയകാല ഫലവൃക്ഷങ്ങളും ഇവിടെയുണ്ട്. എക്സോടിക് ഫ്രൂട്ടുകളായ റംബുട്ടാൻ, മിറക്കിൾ, മംഗോസ്റ്റിൻ, ഡ്രാഗണ്‍ എന്നിവയുടെ തൈകളും ഇവിടെ ലഭിക്കും. കൃഷിക്കാവശ്യമായ എല്ലാം കൃഷികാര്യ സൂപ്പർമാർക്കറ്റിലുണ്ട്.
ചാണകം, കോഴിവളം, ഗോമൂത്രം എന്നിവയും ലഭ്യമാണ്. റോസ് ബുഷ്, ഭഗീനിയ, ബൊഗെൻവില്ല തുടങ്ങി അലങ്കാര ചെടികളുടെ വലിയൊരു ശേഖരവും നഴ്സറിയിലുണ്ട്.
കാർഷിക ലൈബ്രറി
നഴ്സറിയുടെ ഓഫീസിനു പിന്നിലായി വെർട്ടിക്കൽ ഗാർഡനാൽ മനോഹരമാക്കിയ കെട്ടിടത്തിനുള്ളിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം 6.30 വരെ ആർക്കും ഇവിടെ എത്തി പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാം.
കാർഷിക സർവകലാശാലകളുടെയും വിവിധ സർവകലാശാലകളുടെയും പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. ആയിരത്തിലധികം പുസ്കങ്ങൾ ലൈബ്രറിയിൽ ഉണ്ട്. വിദഗ്ധരുമായി ഫോണിൽ ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരണത്തിനുള്ള ക്രമീകരണങ്ങളും ചെയ്തുതരും.
കൃഷിയിൽ പ്രായോഗിക പരിശീലനം
ബിഎസ്സി അഗ്രികൾച്ചർ, വിഎച്ച്എസ്ഇ, സ്കൂൾ വിദ്യാർഥികൾക്ക് വിത മുതൽ വിളവെടുപ്പു വരെ 10 ദിവസത്തെ പ്രായോഗിക പരിശീലനം നൽകിവരുന്നുണ്ട്. കാർഷിക പഠന ഗ്രൂപ്പുകൾക്കും പരിശീലനം നൽകിവരുന്നു.
ലയറിംഗ്, ഗ്രാഫ്റ്റിംഗ്, ബഡിംഗ്, പച്ചക്കറി വളർത്തൽ എന്നിവയിൽ പ്രത്യേകം പരിശീലനമുണ്ട്. ഒരാഴ്ചയിൽ 10 പേർക്കാണ് പരിശീലനം നൽകുക. തെങ്ങിൻ യന്ത്രം ഉപയോഗിച്ചു കയറുന്നതിനുവരെ പരിശീലിപ്പിച്ചാണു കോഴ്സ് അവസാനിക്കുന്നത്.
Agriculture
ഓഫീസ് ടേബിളിലും മുറികളുടെ കോർണറുകളിലുമൊക്കെ പോസിറ്റിവിറ്റി നിറയ്ക്കുന്ന ഇൻഡോർ പ്ലാന്റുകൾ ഇന്നൊരു ട്രെൻഡാണ്. മണിപ്ലാന്റ്, ലക്കിബാംബു, ക്രോട്ടോണ്സ്, ക്രിപ്റ്റാൻന്തസ്, അഗ്ളോണിമ തുടങ്ങി വ്യത്യസ്ത ഇനങ്ങളുണ്ട്.
ഇൻഡോർ പ്ലാന്റുകളുടെ ഒരു നഴ്സറി സ്വപ്നം കണ്ടുനടന്ന മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ മൻമോഹൻ ഇന്ന് അതു യാഥാർഥ്യമാക്കി.
എറണാകുളത്തെ എസ്ആർവി സ്കൂൾ പഠനകാലത്താണ് മൻമോഹനെ ഇൻഡോർ പ്ലാന്റുകൾ ആകർഷിച്ചത്.
കളപ്പറന്പത്ത് മൻമോഹൻ പിതാവ് അജിത്കുമാറിന്റെയും അമ്മ ലക്ഷ്മിയുടെ നിർബന്ധത്തിനു കോതമംഗലം എംഎ കോളജിൽ നിന്നും മെക്കാനിക്കൽ എൻജിനിയറിംഗ് പൂർത്തിയാക്കി.
പഠനമൊക്കെ കഴിഞ്ഞ് ജോലിക്കായി അപേക്ഷിക്കുകയും അഭിമുഖങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ജോലി കിട്ടി എന്നുള്ള ഇ-മെയിലുകളും സന്ദേശങ്ങളും സന്തോഷത്തേക്കാളേറെ സങ്കടമേ നൽകിയുള്ളൂ.
എൻജിനിയറാകാനല്ല മറിച്ച് ഒരു നഴ്സറി നടത്തിപ്പുകാരനാകാനായിരുന്നു മൻമോഹന് ആഗ്രഹം.
പഠനകാലത്തെ പാഷനു പിന്നാലെ
2012 മുതൽ മൻമോഹൻ ചെറിയതോതിൽ ഇൻഡോർ പ്ലാന്റുകളുടെ കച്ചവടം ആരംഭിച്ചിരുന്നു. ആദ്യം ചെടികളുടെ പ്രദർശന വിപണന മേളകളിലാണ് പങ്കെടുത്തിരുന്നത്. കുറച്ച് സ്റ്റോക്ക് എടുക്കും.
അതുമായി പ്രദർശനത്തിനു പോകും. അതു വിറ്റു തീരുമ്പോൾ മടങ്ങും എന്നതായിരുന്നു രീതി. എക്സിബിഷനുകളിൽനിന്നും ചെടി വാങ്ങുന്നവർ പിന്നീട് കാണുമ്പോൾ നല്ല ചെടിയായിരുന്നു, ഇപ്പോഴും ആരോഗ്യത്തോടെ വളരുന്നുണ്ട് എന്നൊക്കെ പറയുന്നത് വലിയ പ്രചോദനമായി.
അങ്ങനെ എറണാകുളത്തെ വീട്ടിലേക്കും എട്ടു സെന്റ് സ്ഥലത്തേക്കും തന്റെ പാഷനെ മൻമോഹൻ എത്തിച്ചു. 2014 ൽ 5,000 രൂപയുടെ സ്റ്റോക്കുമായി വാടകയ്ക്ക് എടുത്ത സ്ഥലത്ത് നഴ്സറി ആരംഭിച്ചു.
അങ്ങനെ ഇൻഡോർ പ്ലാന്റുകളെ വളർത്തിയും വിൽപ്പന നടത്തിയും പഠനകാലത്തേ സ്വന്തം വഴി ഈ യുവാവ് കണ്ടെത്തിയിരുന്നു. പക്ഷേ, വാടക സ്ഥലങ്ങൾക്ക് പരിമിതികളുണ്ട്.
കാരണം പെട്ടെന്ന് സ്ഥലം മാറുമ്പോഴൊക്കെയും ഈ ചെടികളെ പാക്ക് ചെയ്ത് മറ്റൊരു സ്ഥലത്തേക്കു കൊണ്ടു പോവുക, അവയെ വീണ്ടും പരിപാലിച്ചു വളർത്തുക അൽപ്പം റിസ്കാണ്.
ചിലപ്പോൾ ഏറെ പ്രിയപ്പെട്ട ചെടികൾ നശിച്ചു പോകാനുള്ള സാധ്യതയുമുണ്ട്. സ്വന്തമായി അൽപ്പം സ്ഥലം അതിലൊരു നഴ്സറി എന്ന സ്വപ്നം അങ്ങനെ മൻമോഹന്റെയുള്ളിൽ കടന്നു കൂടി.
Agriculture
നാടനും വിദേശിയുമായ അറുനൂറിലേറെ ഇനം വാഴകളെ പരിപാലിക്കുന്ന ഒരാൾ കേരളത്തിലുണ്ട്. വാഴച്ചേട്ടൻ എന്ന ഖ്യാതിയിൽ 2015ൽ ലിംക ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ പാറശാല കൊടിവിളാകം വിനോദ് സഹദേവൻ നായർ.
അച്ഛൻ ടി.സി.ആർ. സഹദേവൻ നായരാണ് വിനോദിനെ കൃഷിയിടത്തിലേക്കിറക്കിയത്. ഏഴാം ക്ലാസിൽ നാടൻ വാഴകൾ നട്ടു തുടങ്ങിയ വിനോദിന് വാഴക്കൃഷി എക്കാലവും ആവേശവും ആദായവുമാണ്.
പുതിയ ഇനം വാഴകളെക്കുറിച്ച് ഓണ്‍ലൈനിൽ വായിച്ചറിഞ്ഞ് കൃഷിയിടത്തിൽ എത്തിക്കുക മാത്രമല്ല കൈമോശം സംഭവിച്ചു വന്നുകൊണ്ടിരിക്കുന്ന നാടൻ ഇനങ്ങൾ കരുതലോടെ ഇദ്ദേഹം പരിപാലിച്ചു സംരക്ഷിക്കുകയും ചെയ്യുന്നു.
നെൽകൃഷി നിലച്ചു തിരിശു കിടന്ന നാലരയേക്കർ പാടം ഇന്നൊരു വൻ വാഴത്തോട്ടമാണ്. ഓരോ ഇനം വാഴയും ഏത് ഇനം, ഏത് രാജ്യത്തേത്, വിളവു തരാൻ എത്ര കാലം, വാഴക്കുലയുടെ വിശേഷങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും അടങ്ങുന്ന ഡേറ്റ ബുക്കും സ്വന്തം.
എംടെക്കുകാരനും വാഴക്കൃഷിയിൽ തത്പരനുമായ മകൻ അബനീഷാണ് ഡേറ്റാ ബുക്കിന്റെ ചുമതലക്കാരൻ. അച്ഛനെപ്പോലെ വാഴക്കൃഷിയിൽ അപാര അറിവാണ് അബനീഷും പറഞ്ഞുതരിക. ഇത്രത്തോളം ഇന വൈവിധ്യമുള്ള മറ്റൊരു വാഴത്തോപ്പ് വേറെയുണ്ടാവില്ല.
തോട്ടത്തിലെ ഓരോ ഇനം വാഴയെക്കുറിച്ചും ആധികാരികമായി പറയാനുള്ള അറിവനുഭവങ്ങൾ 65കാരനായ വിനോദിനുണ്ട്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തു വേണം വാഴ നടാൻ എന്നതാണ് ആദ്യപാഠം.
ചാണകപ്പൊടി, കടലപ്പിണ്ണാക്ക് എന്നിവയ്ക്കൊപ്പം യൂറിയ, പൊട്ടാഷ് എന്നിവയും വളമായി ചേർക്കാം. ഞാലിപ്പൂവൻ, പാളയംകോടൻ കന്നുകൾ അറുത്തു മാറ്റരുതെന്നും തള്ളയെക്കാൾ നല്ല കുല പിള്ളയ്ക്ക് കിട്ടുമെന്നുമാണ് ഇവർ പറയുക.
വാഴത്തോട്ടത്തിൽ കളയും പുല്ലും വളരാൻ അനുവദിക്കണമെന്നാണ് വിനോദിന്റെ പക്ഷം. വലിയ തോതിൽ പുല്ലുവളരുന്പോൾ ചെത്തി വാഴച്ചുവട്ടിൽ വളമാകാൻ ഇടും. പുല്ലുവളർന്നാൽ വാഴച്ചുവട്ടിൽ ഈർപ്പം നിൽക്കുമെന്നും വാഴയ്ക്ക് ഉണക്കൽ ബാധിക്കില്ലെന്നുമാണ് ഇവർ പറയുക.
ബംഗാളിലെ ബോജി മനോഹർ, തായ്ലാൻഡിലെ പിസാൻ നവാക്ക, ഉത്തര കർണാടകയിലെ രാജാപുരി, ഓസ്ട്രേലിയയിലെ ഷുഗർ ബാനൻ, അൾസറിനു മരുന്നായ പൂങ്കള്ളി എന്നിങ്ങനെ പോകുന്നു വിശേഷാൽ ഇനങ്ങൾ.
വാഴ മാത്രമല്ല പച്ചക്കറിയും കോഴിയും താറാവുമൊക്കെ വിനോദിനു വരുമാനമാണ്. ബിഎസ്സി ഫിസിക്സ് പൂർത്തിയാക്കി കുറേക്കാലം സോഫ്റ്റ്വെയർ ബിസിനസ് നടത്തിയെങ്കിലും വാഴ കന്പത്തിൽ മുഴുവൻ സമയ കർഷകനായി.
എൻജിനിയറായ മകനും അച്ഛനൊപ്പം കൃഷിയിൽതന്നെ. പന്ത്രണ്ട് ഇനം വാഴകളിലായിരുന്നു തുടക്കം. പതിറ്റാണ്ടുകളുടെ ശ്രമകരമായ അന്വേഷണത്തിലും യാത്രയിലുമാണ് ഇത്രയും ഇന വൈവിധ്യം സ്വന്തമാക്കിയത്.
ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, ബംഗാൾ, ഒഡിഷ, ആസാം, അരുണാചൽ പ്രദേശ്, മണിപ്പൂർ ഇവിടങ്ങളിലൊക്കെ ട്രെയിനിൽ പോയി വിശേഷാൽ ഇനം വാഴക്കന്നുകൾ ശേഖരിച്ചു.
പലതും കേരളത്തിലെ കാലാവസ്ഥയ്ക്കു പാകമല്ലെങ്കിലും ശ്രദ്ധയോടെ പരിപാലിച്ചു പച്ചപിടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഹോർട്ടികൾച്ചർ, കൃഷി വകുപ്പ്, ഗവേഷണ സ്ഥാപനങ്ങൾ, കൃഷിവിജ്ഞാന കേന്ദ്രങ്ങൾ, ഫാമുകൾ എന്നിവിടങ്ങളിൽനിന്നു കന്നുകൾ സ്വന്തമാക്കി.
വാഴവിത്തുകൾ തേടിയുള്ള ഓരോ യാത്രയും ഏറെ സഹനങ്ങളും ദുരിതങ്ങളും നിറഞ്ഞതായിരുന്നു. തെക്കൻ ജില്ലകളിൽ മുൻപു സമൃദ്ധമായിരുന്ന തിരുവനന്തപുരം വാഴ കണ്ടെത്തിയത് കർണാടകയിലെ ഒരു ഫാമിൽ നിന്നാണ്.
നാലാം മാസം കുലയ്ക്കുന്ന സിവി റോസ് ഫിലിപ്പീൻസിൽ നിന്നുള്ളതാണ്. അഗസ്ത്യാർകൂടത്തിൽനിന്നു കിട്ടിയതാണ് ഒറ്റമുംഗിലിയും കിളിച്ചുണ്ടനും. ആയിരം കാ പൂവൻ എന്ന ഇനം വാഴക്കുലയ്ക്കു മോഹവിലയാണ്.
ആഫ്രിക്കൻ ഏത്തവാഴയായ ബിഗ് യബാംഗ, സാൻസിബാർ എന്നിവയും കാഴ്ചയാണ്. ഗോത്തിയ എന്ന ഇനം കുലയ്ക്ക് ഒരു പടല മാത്രമേയുണ്ടാകൂ. എട്ടോ പത്തോ കായ്കളുമായി പൂ കണക്കെ ഒറ്റ പടല കുല കാണാൻ ഏറെ രസം.
ഉത്തര കർണാടകയിലെ രാജാപുരി, കന്യാകുമാരിയിലെ മട്ടി, പഴനി ക്ഷേത്രത്തിൽ പൂജകൾക്ക് ഉപയോഗിക്കുന്ന വിരുപാക്ഷി, തമിഴ്നാട് നാമക്കല്ലിലെ കോരിമലകളിലുള്ള മനോരഞ്ജിതം, ശ്രീലങ്കൻ പാളയംകോടൻ, പഴത്തിനു നീല നിറമുള്ള ഐസ്ക്രീം ബനാന, ത്രിപുരയിലെ പൂവൻ പഴമായ സബായി, തായ്ലാൻഡിൽ നിന്നുള്ള പിസാൻ അവാക്ക, നീല നിറത്തിലുള്ള പഴം തരുന്ന സാന്പാൾ നെയ് വർണൻ, ബംഗാളിലെ ബോജി മനോഹർ, കുലയ്ക്കാൻ രണ്ടര വർഷം വേണ്ടിവരുന്ന നമ്മ റോയ്, അസമിലെ ബോർ ചന്പ, ഇറച്ചി വാഴ, ബാരാ ബംഗ്ല എന്ന ബംഗാളി കറിക്കായ, തേൻ മധുരമുള്ള ഇനം 2390 എന്നിങ്ങനെ നീളുന്നു വാഴ വൈവിധ്യം.
Agriculture
വരണ്ടുണങ്ങിയ മണ്ണിൽ മഴ വീണ് നനഞ്ഞു കുതിർന്നാൽ റംബുട്ടാൻ നടാൻ സമയമായി. വളർച്ചയുടെ ഘട്ടത്തിലും കായ്കളാകുമ്പോഴും സദാ നനവ് ആവശ്യമായതിനാൽ ജലസേചന സൗകര്യം പ്രധാനം. മേയ്-ജൂണ്‍ മാസങ്ങളിൽ പുതുകൃഷി ആരംഭിക്കാം.
പൈനാപ്പിൾ കൃഷിയുമായി താരതമ്യം ചെയ്യുന്പോൾ പരിപാലന ചെലവ് കുറവാണെന്നും എന്നാൽ, വിളവെടുപ്പിനോടനുബന്ധിച്ചാണ് കൂടുതലായി ഉത്പാദന ചെലവ് ഉണ്ടാകുന്നതെന്നും കഴിഞ്ഞ മൂന്നു വർഷമായി 35 ഏക്കറോളം റംബുട്ടാൻ കൃഷി ചെയ്യുന്ന വാഴക്കുളത്തെ മന്ന പൈനാപ്പിൾസ് ഉടമകളായ ഗ്രീൻ വിൻസെന്റ്, സിബി ജോർജ് എന്നിവർ പറയുന്നു.
ഇടുക്കി ജില്ലയിലെ ഉടുന്പന്നൂർ, എറണാകുളം ജില്ലയിലെ പെരുന്പാവൂർ, ആയവന, കാവക്കാട്, എന്നിവിടങ്ങളിലാണ് നിലവിൽ ഇവർക്ക് കൃഷിയുള്ളത്. നീർവാർച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതും ജലസേചന സൗകര്യം ഉള്ളതുമായ സ്ഥലമാണ് റംബുട്ടാൻ കൃഷിക്ക് ഏറ്റവും ഉത്തമം.
ഒന്നര മുതൽ രണ്ടര വരെ അടി ആഴത്തിലും വിസ്തൃതിയിലും കുഴിയെടുത്ത് അതിൽ പച്ചില കന്പോസ്റ്റ്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, മണ്ണിര കന്പോസ്റ്റ് തുടങ്ങിയവ ഉൾപ്പെടെ അടിവളമായി ചേർത്ത് കുഴി മൂടുന്നു.
ഇതിലേക്കു തൈ ഇറക്കിയാണ് നടുന്നത്. ബഡ് ചെയ്ത തൈകളാണ് നടാൻ ഉപയോഗിക്കുന്നത്. എൻ പതിനെട്ട് എന്ന ഇനമാണ് ഇവർ ഉപയോഗിച്ചിട്ടുള്ളത്. കുഴികൾ തമ്മിൽ 20-30 അടി അകലം പാലിച്ചിട്ടുണ്ട്.
മരം ഉയർന്ന് ഇല ചൂടും വരെ തന്നാണ്ട് ഇടവിള കൃഷികൾ ചെയ്യാവുന്നതാണ്. ഇല ചൂടി തണൽ ആകുന്നതിനാൽ പൈനാപ്പിൾ കൃഷി ചെയ്താൽ മൂന്നാം തവണ ഉത്പാദന നഷ്ടം ഉണ്ടാകും. മൂന്നു മാസം തോറും തോട്ടങ്ങളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള ചാണക സ്ലറിയിൽനിന്ന് ജീവാമൃത ലായനി വളമായി ചേർക്കുന്നു.
വളർച്ചയുടെ തോതനുസരിച്ച് വിവിധ ഘട്ടങ്ങളിൽ യൂറിയ, പൊട്ടാഷ് തുടങ്ങിയവ ആവശ്യമെങ്കിൽ മണ്ണിൽ ചേർത്തു നൽകും. തോട്ടത്തിൽ വളരുന്ന പാഴ് പുല്ലും ഇതര ചെടികളും മുറിച്ച് മണ്ണിൽ ചേർക്കുന്നു. ഇവ ദ്രവിച്ചും പൊടിഞ്ഞും വളമായി മാറുന്നു.
കീടബാധ പൊതുവേ കുറവാണ്. ഉണ്ടായാൽ തന്നെ സാധാരണ തോതിലുള്ള ജൈവ കീടനാശിനി തന്നെ ഫലപ്രദമാണ്. അഥവാ കീടബാധിതമായ ശിഖരങ്ങൾ മുറിച്ചു നീക്കം ചെയ്തും കീടബാധ നിയന്ത്രിക്കാം.
തോട്ടങ്ങളിൽ സ്പ്രിങ്ക്ളർ ഉപയോഗിച്ചാണ് ജലസേചനം. ചെടികൾക്ക് എപ്പോഴും നനവു നിലനിർത്തുന്ന രീതിയിൽ ജലവിതരണം ക്രമീകരിക്കും. മൂന്നാം വർഷം മുതൽ ഉത്പാദനക്ഷമത കൂടും.
Agriculture
പ്രതിസന്ധികളിലും കൃഷിയെ കൈവിടാത്ത ഒരു കാർഷിക സംരംഭകനാണ് കൊല്ലം കടയ്ക്കൽ മുക്കുന്നത്ത് ഫൗറുദീൻ. എമു ഫാം നടത്തിയിരുന്ന ഇദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ രോഗം പോലും വഴിമാറി.
നല്ല നിലയിൽ പോയിരുന്ന എമു ഫാം ശാരീരിക അവശതകളെത്തുടർന്ന് അടച്ചുപൂട്ടേണ്ടി വന്നു. എങ്കിലും മണ്ണിനോടും കൃഷിയോടുമുള്ള അഭിനിവേശം വീണ്ടും കൃഷിക്കാരനും കാർഷിക സംരംഭകനുമാക്കി.
തിരിച്ചുവരവിൽ പ്ലാവ്, മലവേപ്പ്, അൽപീസിയ മരങ്ങളുടെ കൃഷിയാണ് ഇദ്ദേഹം നടത്തുന്നത്. കൂടാതെ, ആവശ്യക്കാർക്ക് തൈകൾ നൽകുന്ന നഴ്സറിയും.
ഗൾഫിൽനിന്ന് കൃഷിയിലേക്ക്
കടയ്ക്കൽ മുക്കുന്നം മുഹമ്മദ് കണ്ണിന്റെ മകനായ ഫൗറുദീൻ 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തി. ഗൾഫിൽ ആക്രി ബിസിനസിലൂടെ സന്പാദിച്ച പണം കൊണ്ട് 15 ഏക്കർ ഭൂമി വാങ്ങി.
ആദ്യഘട്ടത്തിൽ റബർ, തെങ്ങ്, വാഴ, തന്നാണ്ടു വിളകൾ കൃഷി ചെയ്തു. കൂടാതെ, പശു, ആട് ഫാമും തുടങ്ങി. 110 കിലോ തൂക്കമുള്ള ആടുകൾ ഫാമിലുണ്ടായിരുന്നു. പിന്നീട്, 1990ൽ കടയ്ക്കൽ മുക്കുന്നത്ത് എമു ഫാം ആരംഭിച്ചു.
എമു മുട്ട, ഇറച്ചി, തീറ്റ എന്നിവയുടെ കച്ചവടം നടത്തിയിരുന്നു. നല്ല നിലയിൽ കൃഷിയും ഫാമുകളും മുന്നേറിയപ്പോഴാണ് ഫൗറുദിനു വൃക്കരോഗം പിടിപെട്ടത്. വൃക്ക മാറ്റിവച്ച ഇദ്ദേഹത്തിനു ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ ഫാമുകൾ ഓരോന്നായി ഉപേക്ഷിക്കേണ്ടിവന്നു.
വീണ്ടും കൃഷിയിലേക്ക്
നോക്കാൻ ആളില്ലാത്തതിനാൽ കുറച്ചു ഭൂമി വിൽക്കേണ്ടി വന്നെങ്കിലും തിരിച്ചടികളിൽ തളരാതെ ഫൗറുദീൻ വീണ്ടും കൃഷിയിലേക്ക് ഇറങ്ങി. റബർ കൃഷി നഷ്ടമായതിനാൽ പ്ലാവ്, മലവേപ്പ്, അൽപീസിയ മരങ്ങളുടെ കൃഷിയാണ് ഇത്തവണ തെരഞ്ഞെടുത്തത്.
വീടിനോടു ചേർന്നുള്ള ഏഴേക്കറോളം സ്ഥലത്താണ് കൃഷി. വിയറ്റ്നാം ഏർലി പ്ലാവാണ് കൃഷി ചെയ്തിരിക്കുന്നത്. ആദ്യ വർഷം തന്നെ ചക്ക ലഭിക്കും. മൂന്നാമത്തെ വർഷം മുതൽ മികച്ച വിളവ് ലഭിക്കും.
ഒരു ഏക്കറിൽ തൊണ്ണൂറ് പ്ലാവ് കൃഷി ചെയ്തിട്ടുണ്ട്. ഓഫ് സീസണിൽ വലിയ ചക്ക അറുനൂറ് രൂപയ്ക്കു വരെ വിറ്റിട്ടുണ്ട്. ആറ് ഏക്കർ സ്ഥലത്ത് മലവേപ്പ്, അൽപീസിയ മരങ്ങൾ കൃഷി ചെയ്തിട്ടുണ്ട്.
പൾപ്പ്, പ്ലൈവുഡ് എന്നിവയ്ക്കാണ് മലവേപ്പിന്റെ തടി ഉപയോഗിക്കുന്നത്. റബറിനെ അപേക്ഷിച്ച് കുറച്ച് പരിചരണം മതി. കുറച്ചു നാളിനുള്ളിൽ വരുമാനം വേണ്ടവർക്ക് മലവേപ്പ് മികച്ച തീരുമാനമാണെന്ന് ഫൗറുദീൻ പറഞ്ഞു.
ആവശ്യക്കാർക്ക് പ്ലാവ്, മലവേപ്പ്, അൽപീസിയ തൈകൾ വിതരണം ചെയ്യാൻ ആർഎഫ് ഫാം എന്ന പേരിൽ നഴ്സറിയും നടത്തുന്നുണ്ട്. കൃഷി കാര്യങ്ങൾ നോക്കി നടത്താൻ ഒരു സഹായിയും കൂടെയുണ്ട്.
കടയ്ക്കൽ മുക്കുന്നത്ത് അൽഅസ എന്ന പേരിൽ സ്വർണക്കടയും നടത്തുന്ന ഹൗറുദീനു പിന്തുണയുമായി ഭാര്യ റാഹില ബീവിയും വിവാഹിതരായ മൂന്നു പെണ്മക്കളുമുണ്ട്.
ഫോണ്‍: 9447407499
മലവേപ്പ്
മലവേപ്പ് (കാട്ടുകടുക്ക/കാട്ടുവേപ്പ്) 6-7 വർഷം കൊണ്ട് വളർത്തിയെടുക്കാം. ഏക്കറിൽ 400 മരം നടാം. പ്ലൈവുഡ് വ്യവസായത്തിന് ആവശ്യമായ പാഴ്മരങ്ങളിൽ ഒന്നാണ്. ഏഴു വർഷം കൊണ്ട് 35 ഇഞ്ച് വരെയെത്തും.
ഈ പ്രായത്തിൽ ഒരു മരത്തിൽനിന്ന് ശരാശരി 750 കിലോ തടി പ്രതീക്ഷിക്കാം. പാഴ്തടികളിൽ വളരെ വേഗത്തിൽ വളരുന്നതിനാൽ, മലവേപ്പ് കൃഷി പ്രചാരത്തിലായിട്ടുണ്ട്.
Agriculture
കാഴ്ചയിൽ അരളിപ്പൂവിനു സമാനമെന്നു തോന്നുമെങ്കിലും ആളൊരൽപം പരിഷ്കാരിയാണ്. കേരളത്തിന്റെ മണ്ണിലേക്ക് എത്തിയിട്ട് അധിക കാലമായിട്ടില്ലെങ്കിലും മലയാളികൾ ഇദ്ദേഹത്തെ അങ്ങട് സ്വീകരിച്ചിരുത്തി.
അഡീനിയത്തെ കുറിച്ചാണ് പറഞ്ഞുവന്നത്. അപ്പോസൈനേസി കുടുംബത്തിൽപ്പെട്ട കട്ടിയുള്ള തണ്ടോടു കൂടിയ ഒരു സക്യുലൻറ് ചെടിയാണിത്. കാഴ്ചയിലുള്ള ഭംഗി മാത്രമല്ല കൈനിറയെ കാശും തരുന്നു.
പാലക്കാട്ട് പൊൽപ്പുള്ളി കൂളിമൂട്ടത്തെ വീട്ടിലിരുന്ന് മുരളി എന്ന അന്പത്തൊന്പതുകാരൻ അഡീനിയം കൃഷി ചെയ്തു സന്പാദിക്കുന്നതു ചില്ലറകളല്ല. 25 വർഷം മുൻപ് പാലക്കാട്ട് നടന്നൊരു പുഷ്പമേളയിലാണ് ആദ്യമായി അഡീനിയത്തെ മുരളി കാണുന്നത്.
ആദ്യ കാഴ്ചയിൽതന്നെ നന്നേ ബോധിച്ചു. തടിച്ചുകൊഴുത്ത് തവിട്ടു നിറത്തിലെ തണ്ടോടു കൂടിയ ചെടിയിൽ നല്ല പിങ്ക് നിറത്തിൽ പൂക്കളിങ്ങനെ വിരിഞ്ഞ് നിൽക്കുന്ന അഡീനിയത്തിന്റെ തൈ ഒരെണ്ണം അവിടെനിന്നു വാങ്ങി.
ബോണ്‍സായി പ്രകൃതമുള്ള ചെടിയിനമാണെന്നും എന്നും ചില്ലകൾ പൂക്കളാൽ സന്പന്നമാകുമെന്നും കടക്കാരൻ പറഞ്ഞതു വിശ്വസിച്ചു. വെറുമൊരു കൗതുകത്തിനു വാങ്ങിയ ആ ആറ് തൈകൾ ഇന്നു തന്റെ ജീവനും ജീവിതവുമായി മാറുമെന്നു മുരളിച്ചേട്ടൻ അന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
തുച്ഛമായ മുതൽ മുടക്കിൽനിന്നു വളർത്തിയെടുത്ത അഡീനിയം തൈകൾ മുരളിച്ചേട്ടനു പ്രതിഫലമായിക്കൊടുക്കുന്നത് മാസം 30,000 മുതൽ ലക്ഷങ്ങൾ വരെയാണ്. തണ്ടിൽ വെള്ളം സംഭരിച്ചു സൂക്ഷിക്കുന്ന വലുപ്പമേറിയ കോഡക്സ് ആണ് അഡീനിയത്തിന്റെ പ്രത്യേകത.
ഡെസേർട് റോസുകൾ ആയതിനാൽ അഡീനിയം ചെടികൾക്ക് ലളിതമായ പരിചരണം മാത്രം മതി. എന്നാൽ, ചെടികൾ നന്നായി വളരുകയും പൂക്കളാൽ സന്പന്നമാകണമെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണം.
പരിപാലനം
ആറ് ഇഞ്ച് വലുപ്പമുള്ള ചട്ടികൾ അഡീനിയം തൈകൾ നടുന്നതിനായി തെരഞ്ഞെടുക്കാം. നാരു കലർന്ന ചകിരിച്ചോറിനൊപ്പം ചാണകപ്പൊടിയോ എല്ലുപൊടിയോ കരിയിലപ്പൊടിയോ കലർത്തി ചെടി നടാനുള്ള മിശ്രിതം തയാറാക്കാം.
ചെടി നട്ടതിനുശേഷം ഈ മിശ്രിതം നന്നായി കുതിരുന്ന രൂപത്തിൽ നനകൊടുക്കണം. തുടർന്നുള്ള നന മിശ്രിതത്തിലെ ഈർപ്പം ഉണങ്ങിയശേഷം നൽകിയാൽ മതി. ഇതോടൊപ്പം നന്നായി പൂക്കൾ ലഭിക്കാൻ നാനോ ഡിഎപിയും നൽകാം.
ചെടിയുടെ വളർച്ചയ്ക്ക് നന്നായി സൂര്യപ്രകാശവും ലഭ്യമാക്കണം. നാലോ അഞ്ചോ ദിവസത്തേക്ക് ഇത് നനച്ചില്ലെങ്കിലും കുഴപ്പമില്ല. മഴയും അഡീനിയത്തിന്റെ വളർച്ചയ്ക്കു തടസമില്ല. വെള്ളം വാർന്നു പോകാനുള്ള സൗകര്യം ചട്ടിയിൽ സജ്ജമാക്കിയാൽ മതിയാകും.
അതുമല്ലെങ്കിൽ മഴയുള്ള ദിവസങ്ങളിൽ ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാതെ ചരിച്ചിട്ടാലും മതിയാകും.
Agriculture
കേരളത്തിൽ പൂന്തോട്ടത്തിലും പൂന്തോട്ട സംരംഭത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുയാണ്. പൂച്ചെടികൾ, തണൽമരങ്ങൾ, ഇലച്ചെടികൾ, വെള്ളച്ചാട്ടങ്ങൾ, പ്രതിമകൾ, പുൽത്തകിടികൾ, ഇരുപ്പിടങ്ങൾ എന്നിവയുള്ള പൂന്തോട്ടങ്ങൾ പുത്തൻസാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഒരുങ്ങുന്നത്.
ഉപഭോക്താവിന്റെ താത്പര്യത്തിന് അനുസരിച്ച് വീട്, ഓഫീസ് എന്നിവിടങ്ങളിൽ വന്പൻ ഉദ്യാനങ്ങൾ സജ്ജീകരിച്ചുകൊടുക്കുന്ന സംരംഭങ്ങൾ നിരവധിയുണ്ട്. സൂര്യപ്രകാരം കടന്നെത്തുന്ന അകത്തളങ്ങളിൽ ഇൻഡോർ പ്ലാന്റുകൾ വയ്ക്കുന്നതും പുതിയ ട്രെൻഡാണ്.
സ്നേക് പ്ലാന്റ്, പീസ് ലിലി, അലോ, ഫിറ്റോണിയ, അലങ്കാര കള്ളിച്ചെടികൾ എന്നിവയാണ് സാധാരണ ഉപയോഗിക്കുന്നത്. ചെടികൾക്കും മുറിയുടെ ഭംഗിക്കും ഇണങ്ങുന്ന രീതിയിലുള്ള സെറാമിക്, ഫൈബർ, ഗ്ലാസ്, വിയറ്റ്നാം പോട്ടുകളിലാണ് ഇൻഡോർ പ്ലാന്റുകൾ വയ്ക്കുന്നത്.
ഓഫീസുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിലും ഇൻഡോർ പ്ലാന്റുകൾ സ്ഥലം പിടിച്ചിട്ടുണ്ട്. മുറികളിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ ഇൻഡോർ പ്ലാന്റുകൾക്കു സാധിക്കുന്നതിനാൽ വൻ ഡിമാൻഡ് ആണ്.
നമ്മുടെ കാലാവസ്ഥയിൽ വളരുന്ന അലങ്കാരച്ചെടികൾക്കും പൂച്ചെടികൾക്കും ഓർക്കിഡിനും പിന്നാലെ, കടൽ കടന്നെത്തുന്ന ഡിസൈൻഡ് ടോപ്പിയറി വൃക്ഷങ്ങളും പൂന്തോട്ടങ്ങളിൽ പ്രധാനിയാണ്.
ടോപ്പിയറി ചെയ്തു വിവിധ ആകൃതിയിൽ വളർത്തിയെടുക്കുന്ന മാൽപീജിയ, കോണിഫർ, പോഡോകാർപസ്, ബൊഗേൻവില്ല, ഫീക്കസ്, പാംസ് എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്.
ടോപ്പിയറി ചെയ്ത മൾട്ടി കളേർഡ് ബൊഗേണ്വില്ലയാണ് വിപണിയിലെ താരം. ആൽവർഗത്തിൽപെട്ട ടോപ്പിയറി ചെയ്ത ഫീക്കസ് മരങ്ങൾക്കു ലക്ഷങ്ങളാണ് മാർക്കറ്റ് വില. പുൽത്തകിടിയിൽ പേൾ ഗ്രാസാണ് എല്ലാവരും ഉപയോഗിക്കുന്നത്.
ചിതലിന്റെയോ കുമിളിന്റെയോ ശല്യമില്ലാത്തതിനാൽ പരിചരണം കുറച്ചുമതി. മെക്സിക്കൻ ഗ്രാസ്, ബഫലോ ഗ്രാസ് എന്നിവയ്ക്കു പകരമാണ് പേൾ ഗ്രാസ് ഉപയോഗിക്കുന്നത്.
കൂടാതെ, ആർട്ടിഫിഷൽ ഗ്രാസിനും ചെടികൾക്കും നല്ല ഡിമാൻഡുണ്ട്. കൃഷി അനുബന്ധ മേഖലയിൽ ഉദ്യാനപരിപാലനം ലാഭകരമായ സംരംഭമേഖലയാണ്.
Agriculture
കാട്ടുമൃഗശല്യവും റബർ കൃഷിയിലെ അനിശ്ചിതത്വവും പ്രതിസന്ധികളായപ്പോൾ പരന്പരാഗത വിളകൾ ഉപേക്ഷിച്ച് പുതുകൃഷിയിൽ പരീക്ഷണം നടത്തുകയാണ് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കടുത്ത് കിഴക്കഞ്ചേരി പട്ടേംപ്പാടം മുല്ലമംഗലം ബേബി എന്ന കർഷകൻ.
കോട്ടേകുളം പൂതനക്കയം മലഞ്ചെരിവിലാണ് ബേബിയുടെ ചെറുനാരക കൃഷി. മലമുകളിൽ കവുങ്ങ് കൃഷി തന്നെ പുതുമയുള്ളതാണ്. ഇതിനൊപ്പമാണ് ചെറുനാരകത്തെ പരിഗണിച്ചിട്ടുള്ളത്. മൂന്ന് ഏക്കറിലുണ്ടായിരുന്ന റബർ മരങ്ങൾ മുറിച്ചു മാറ്റിയാണ് കവുങ്ങും നാരക കൃഷിയും.
ഇതിനായി നാടൻ തൈകൾക്കു പുറമെ ആന്ധ്രയിൽനിന്നും ഹൈബ്രീഡ് ഇനത്തിൽപ്പെട്ട 300 ബഡ് നാരകതൈ എത്തിച്ചാണ് കൃഷി ചെയ്തിട്ടുള്ളത്. തൈകൾക്ക് ഒരു വർഷമാകും മുന്‍പെ പൂവിട്ട് കായ്ക്കാൻ തുടങ്ങി.
ചെടിയുടെ വളർച്ചയും കരുത്തും കാണുന്പോൾ അടുത്ത സീസണോടെ വില്പനക്കായി കൂടുതൽ നാരങ്ങ വിളയുമെന്നാണ് ബേബിയുടെ പ്രതീക്ഷ. ഇനവും പരിചരണവും നന്നാകുന്പോൾ വിളവിലും കുറവു വരാനിടയില്ല.
തൈകൾക്ക് നാലു വർഷമാകുമ്പോൾ ഒരു തൈയിൽനിന്നുതന്നെ ഒരു സീസണിൽ 15 കിലോ വരെ നാരങ്ങ കിട്ടുമെന്നാണ് കണക്ക്. പ്രായപൂർത്തിയാകുന്നതോടെ ഒരു നാരക മരത്തിൽനിന്ന് എണ്‍പത് മുതൽ നൂറ് കിലോ വരെയാകും വിളവ്.
ചെറിയ തോതിൽ വിളവ് തുടങ്ങിയപ്പോൾ തന്നെ ആവശ്യക്കാരുടെ ബഹളമാണെന്ന് ബേബി പറയുന്നു. എത്രയുണ്ടായാലും ഒന്നിച്ച് എടുക്കാമെന്ന് പറഞ്ഞ് വാക്ക് ഉറപ്പിച്ച് പോകുന്നവരുമുണ്ട്.
Agriculture
ഐടി മേഖലയിൽ ജോലി ചെയ്യുമ്പോഴും കത്തുന്ന സൂര്യനു കീഴിലെ കൃഷിയിടത്തെയും കർഷകരെയും മറക്കാതെ, കിട്ടുന്ന സമയമൊക്കെ മണ്ണിൽ പൊന്നുമത്തൻ വിളയിക്കുകയാണ് മൂവാറ്റുപുഴ ആയവന ഉപ്പൂട്ടുങ്കൽ ഷോണ്‍ ജോഷി.
പച്ചക്കറി കൃഷിക്കു നൽകുന്ന സാധാരണ പരിചരണവും അൽപം ശ്രദ്ധയും നൽകി തണ്ണിമത്തൻ കൃഷി വിജയിപ്പിക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവ കർഷകൻ. വേനൽ വിളയായി പച്ചക്കറി കൃഷി ചെയ്തു വരുന്നതിനിടയിലാണ് തണ്ണിമത്തൻ കൃഷി പരീക്ഷിച്ചാലോ എന്ന ഒരു തോന്നൽ ഷോണിനുണ്ടാവുന്നത്.
പരീക്ഷണമെന്ന നിലയിൽ നോക്കിയ തണ്ണിമത്തൻ എന്ന വേനൽക്കാല കൃഷി ഇപ്പോൾ വിജയകരമായി നാലു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. പരമാവധി നനവു നിൽക്കുന്ന എന്നാൽ, വെയിൽ ലഭിക്കുന്ന മണ്ണാണ് കൃഷിക്ക് അനുയോജ്യമെന്ന് ഷോണ്‍ പറഞ്ഞു.
നെൽപ്പാടം പോലെയുള്ള താഴ്ന്ന, നിരപ്പായ കൃഷിയിടം പരിപാലനം എളുപ്പമാക്കും. ഉയർന്ന് അല്പം ചെരിവുള്ള പ്രതലത്തിലാണ് ഷോണ്‍ കൃഷി ചെയ്യുന്നത്. കൃഷി ആണ്ടുവട്ടം തുടർച്ചയായി ചെയ്യാൻ പദ്ധതിയുള്ളതിനാൽ കൃഷിയിടം മുഴുവൻ പൈപ്പു സ്ഥാപിച്ച് ഡ്രിപ്പ് ഇറിഗേഷനിലൂടെയാണ് തണ്ണിമത്തന് ജലസേചനം ക്രമീകരിച്ചിരിക്കുന്നത്.
Agriculture
ടാറ്റാ കണ്‍സൾട്ടൻസിയിലെ ജോലി ഉപേക്ഷിച്ച് പച്ചക്കറി കൃഷിയിലേക്ക് ഇറങ്ങിയ യുവാവ് ഇന്നു ചരിത്രം സൃഷ്ടിക്കുന്നു. തൂശനിലയും പച്ചക്കറികളും വെള്ളരി എന്ന ബ്രാൻഡിൽ ഓണ്‍ലൈൻ, ഓഫ്ലൈൻ വിപണിയിൽ എത്തിക്കുന്ന ആലപ്പുഴ പുത്തനന്പലം ഭാഗ്യയിൽ ഭാഗ്യരാജ് എന്ന യുവകർഷകൻ കാർഷിക കേരളത്തിനും യുവാക്കൾക്കും മാതൃകയാണ്.
ഇലയ്ക്കും കുലയ്ക്കുമായി പതിനായിരത്തോളം ഞാലിപ്പൂവൻ വാഴകളാണ് കൃഷി ചെയ്തിരിക്കുന്നത്. ചേർത്തലയിലെയും പരിസരപ്രദേശത്തെയും ഹോട്ടലുകാർക്ക് എല്ലാ ദിവസവും ഭാഗ്യരാജ് ഇലകൾ എത്തിക്കുന്നുണ്ട്.
365 ദിവസവും വിളവെടുക്കുന്ന രീതിയിലാണ് പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത സ്ഥലത്തുമാണ് കൃഷി. ചേർത്തലയിലെയും എറണാകുളത്തെയും സ്വന്തം കട വഴിയും പച്ചക്കറി വില്പന നടത്തുന്നുണ്ട്.
കൃഷിയിലിറങ്ങാൻ ജോലി ഉപേക്ഷിച്ചു
ബികോം ബിരുദവും എച്ച്ആർ ആൻഡ് ഫിനാൻസിൽ എംബിഎയും നേടിയ ഭാഗ്യരാജ് കൃഷിയോടുള്ള താത്പര്യത്തിലാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്.
പൂന ടാറ്റാ കണ്‍സൾട്ടൻസിയിലെ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കു തിരിയാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും ആദ്യം എതിരായിരുന്നു.
എങ്കിലും തീരുമാനത്തിനൊപ്പം ഉറച്ചുനിന്നു. കൂറ്റുവേലി സ്കൂളിനു സമീപം 80 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. ചീരയും വെണ്ടയും ആയിരുന്നു ആദ്യ കൃഷി.
ആദ്യത്തെ ലാഭംകൊണ്ട് സെന്റ് മൈക്കിൾസ് കോളജിനടുത്തുള്ള ഒരു ഏക്കറിലേക്ക് കൃഷി വ്യാപിച്ചു. ഇവിടെ നെയ്കുന്പളം ആയിരുന്നു വിള.
Agriculture
കൗതുകക്കാഴ്ചയായി കള്ളിമുള്‍ ചെടി പൂത്തു. ഇറുമ്പയം ഒറക്കനാംകുഴി ജോണ്സണ് വര്‍ക്കിയുടെ വീട്ടുമുറ്റത്തു നില്ക്കുന്ന 48 വര്‍ഷത്തോളം പ്രായമുള്ള കള്ളിമുള്‍ ചെടിയാണ് പൂത്തത്.
ഒറ്റ തണ്ടില്‍ പത്ത് അടിയിലേറേ ഉയരത്തില്‍ വളര്‍ന്ന് നില്ക്കുന്ന ചെടിയില്‍ അഞ്ഞൂറോളം പൂക്കളാണുള്ളത്. വിടരാറായ നിരവധി മൊട്ടുകളും ചെടിയിലുണ്ട്.
ഏതാണ്ട് താമര പൂവിന്റെ വലിപ്പത്തിലുള്ള പൂവിന് വെള്ള നിറമാണ്. മൂന്നു ദിവസത്തോളമാണ് ഒരു പൂവിന്റെ ആയുസെന്ന് വീട്ടുകാര്‍ പറയുന്നു. രാവിലെ നാലോടെ പൂക്കളെല്ലാം വിടരും.
അഞ്ചു വര്‍ഷമായി മുടങ്ങാതെ ചെടി പൂക്കുന്നുണ്ടെന്നും വീട്ടുകാര്‍ പറയുന്നു. പൂക്കൾ കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി നിരവധി ആളുകള്‍ എത്തുന്നുണ്ടെന്നും വീട്ടുകാര്‍ പറയുന്നു.
Agriculture
അപ്രതീക്ഷിതമായ ആ മാറ്റം സംഭവിച്ചതു രണ്ടായിരത്തിലാണ്. മണ്ണിനെ അറിയുന്ന കുടുംബത്തിലെ സന്തതി മണ്ണിനെ സ്നേഹിക്കുവാൻ തുടങ്ങിയതിൽ ആരും അദ്ഭുതം ഒന്നും കണ്ടില്ല. പക്ഷേ, അയാൾ മണ്ണിനെ പ്രണയിച്ച്, താലോലിച്ച് കൃഷി ചെയ്യുവാൻ തീരുമാനിച്ചതിൽ എല്ലാവരിലും എതിർപ്പുളവാക്കി.
അപ്പനായി ഉണ്ടാക്കിയെടുത്തതെല്ലാം മകനായി നശിപ്പിക്കുമെന്നു പറഞ്ഞവരാണധികവും. ബന്ധുക്കളും നാട്ടുകാരും ഒക്കെ. പക്ഷെ അയാൾ പിൻവാങ്ങിയില്ല. ജൈവകൃഷിയുടെ പാഠങ്ങൾ പഠിച്ചുകൊണ്ട് അയാൾ കൃഷിയുമായി ശക്തമായി മുന്നോട്ടു പോയി.
ആ യാത്ര ഇപ്പോൾ ഇരുപത്തിയഞ്ചു വർഷം പിന്നിടുകയാണ്. ആ യുവാവിന്റെ തീരുമാനം തെറ്റായിരുന്നില്ല എന്നു കാലം എതിർത്തവരേകൊണ്ടൊക്കെ പറയിപ്പിച്ചു. അതാണ് പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം സ്വദേശി സോജി മാത്യു എന്ന ജൈവ കർഷകൻ.
കർഷകനായ പിതാവ് പുതുപ്പറന്പിൽ മാത്യു ജോസഫിന്റെ ശാരീരിക അവശതകളാണ് കംപ്യൂട്ടർ അധ്യാപകനായ സോജിയെ പൂർണ സമയ കൃഷിയിലേക്കു വഴി തിരിച്ചുവിട്ടത്. അക്കാലത്ത് നാച്വറൽ വാനിലയ്ക്കു വിപണിയിൽ നല്ല വിലയുണ്ടായിരുന്നു.
സ്വദേശത്തും വിദേശത്തും രാസ കീടനാശിനികളുടെ ഉപയോഗം ഇല്ലാത്ത നാച്വറൽ വാനിലയ്ക്കു വലിയതോതിൽ ആവശ്യക്കാരുണ്ടെന്ന തിരിച്ചറിവ് സോജിയെ ജൈവ വാനില കൃഷിയിലേക്ക് എത്തിച്ചു.
ഒപ്പം തന്റെ ഉല്പന്നങ്ങൾക്ക് ജൈവ സർട്ടിഫിക്കേഷൻ ലഭ്യമാക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആ ശ്രമങ്ങളെ ആദ്യ ഘട്ടങ്ങളിൽ വിജയത്തിലെത്തിക്കുവാൻ സോജിക്ക് കഴിഞ്ഞില്ലെങ്കിലും ജൈവ കൃഷി ഉപേക്ഷിക്കുവാൻ തയാറായില്ല. ജൈവ കൃഷിയിലേക്കുള്ള മാറ്റം ആദ്യഘട്ടത്തിൽ നിരാശയാണ് നൽകിയത്. വിളവ് വൻ തോതിൽ കുറഞ്ഞു.
കൂട്ടുകാരും നാട്ടുകാരും സോജിയെ പിന്തിരിപ്പിക്കുവാനും ഉപദേശിക്കുവാനും തുടങ്ങി. പക്ഷേ, അയാൾ മണ്ണിനൊപ്പം നിന്നു. ഇനി ജൈവ രീതിയിലുള്ള കൃഷിയുമായിതന്നെ മുന്നോട്ടു പോകുമെന്ന് എല്ലാവരോടും ഉറച്ചു പറഞ്ഞു.
ആ തീരുമാനവും മുന്നോട്ടു പോകലും വിജയത്തിലേക്കുള്ള തുടക്കമായിരുന്നു. പ്രീമിയം ഉത്പന്നങ്ങൾ മാത്രം ഉല്പാദിപ്പിക്കുന്ന മികച്ച കൃഷിയിടമായി സോജിയുടെ കൃഷിയിടം മാറി. ഈ ഉത്പന്നങ്ങൾക്ക് വിപണിയിലും ഇന്നു വലിയ ഡിമാന്റ് ഉണ്ട്.
Agriculture
ആയിരങ്ങൾക്ക് കൃഷിപാഠങ്ങൾ പകർന്നു നൽകിയ ഇടുക്കി ജില്ലാ റിട്ട. കൃഷി ഓഫീസറും കൃഷി ജോയിന്റ് ഡയറക്ടറുമായ ഷാജി എം. മണക്കാട്ട് ഇന്നു തൊട്ടതെല്ലാം പൊന്നാക്കി കാർഷിക സമൃദ്ധിയുടെ വിജയഗാഥ രചിക്കുന്നു.
ഒരു വർഷം ഡിടിപിസി സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കാർഷിക-ടൂറിസം മേഖലകളിലെ അനുഭവജ്ഞാനം കോർത്തിണക്കി വിളവൈവിധ്യത്തിന്റെയും പ്ലാന്റേഷൻ ടൂറിസത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന കൃഷിയിടം കാർഷിക പരീക്ഷണത്തിന്റെ മികച്ച മാതൃക കൂടിയാണ്.
മഴമറയിൽ പച്ചക്കറി കൃഷി
ഇടുക്കി ജില്ലയിൽ തൊടുപുഴ മാരിയിൽകലുങ്കിനു സമീപം 20 സെന്റിലും കോട്ടയം ജില്ലയിൽ നീലൂരിനു സമീപം മേരിലാന്റിൽ അഞ്ചേക്കറിലുമാണ് വിവിധയിനം കൃഷികൾ നടത്തി വരുന്നത്.
തൊടുപുഴയിലെ വീടിനോടു ചേർന്ന് കോവൽ, പാവൽ, പയർ, നേന്ത്രവാഴ എന്നിവയാണ് കൃഷി ചെയ്തിരിക്കുന്നത്. മേരിലാന്റിൽ മൂന്നു മഴമറയ്ക്കുള്ളിൽ പാവൽ, പയർ, സാലഡ് കുക്കുംബർ, തക്കാളി തുടങ്ങിയവയുടെ വിപുലമായ കൃഷിയുണ്ട്.
കീടബാധയെ ചെറുക്കുന്നതിനായി കാന്താരിമുളക് ചെടിയിൽ ഗ്രാഫ്റ്റ് ചെയ്ത തക്കാളിയും വളർത്തുന്നുണ്ട്. തക്കാളിത്തൈകൾ തഴച്ചു വളർന്ന് പന്തലിൽ പടർന്നു പഴുത്ത് പാകമായി കിടക്കുന്നതുകണ്ടാൽ ആരും നോക്കിനിന്നു പോകും.
വീടിനോട് ചേർന്ന് അക്വാപോണിക്സ് സംവിധാനത്തിൽ കാന്തല്ലൂർ ചീര, കാബേജ്, കോളിഫ്ളവർ എന്നിവ മണ്ണില്ലാതെ ചെറിയ ചരൽ മെറ്റലിൽ കൃഷി ചെയ്തിട്ടുണ്ട്. കോവിഡ് കാലത്താണ് കൃഷി വ്യാപകമായി ആരംഭിച്ചത്.
ബ്രാന്റഡ് പച്ചക്കറിയിനങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പ്രധാനമായും വില്പന നടത്തുന്നത്.
പഴവർഗങ്ങൾ
റംബുട്ടാൻ, മംഗോസ്റ്റിൻ, പുലാസാൻ, അവക്കാഡോ, പപ്പായ, കോട്ടൂർക്കോണം, മൂവാണ്ടൻ ഇനത്തിൽപ്പെട്ട മാവ്, ബംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടി കൾച്ചറിൽനിന്ന് എത്തിച്ച ഡ്രാഗണ്‍ ഫ്രൂട്ട്, വിയറ്റ്നാം ഏർലി, ജെ-33, സിദ്ദു, കംബോഡിയൻ ഓറഞ്ച്, സീഡ്ലസ്, നാടൻ ഇനങ്ങളിൽപ്പെട്ട പ്ലാവ് എന്നിവയും കൃഷി ചെയ്തിട്ടുണ്ട്.
15 സെന്റോളം സ്ഥലത്ത് പാഷൻഫ്രൂട്ട് നട്ടു വളർത്തിയിട്ടുണ്ട്. ഇതിനായി ജിഐ പൈപ്പ സ്ഥാപിച്ച് നൂൽക്കമ്പിയും പ്ലാസ്റ്റിക് വള്ളിയും ഉപയോഗിച്ച് പന്തൽ സജ്ജമാക്കിയിട്ടുണ്ട്.
മറ്റു വിളകൾ
ജാതി, ഗ്രാഫ്റ്റ് ചെയ്ത കുന്പുക്കൻ, കരിമുണ്ട പന്നിയൂർ-1 ഇനം കുരുമുളക്, ഡിഃടി, നാടൻ ഇനം തെങ്ങ്, കാസർഗോഡൻ, മോഹിന്ത്നഗർ ഇനം കമുക്, റബർ എന്നിവയും കൃഷി ചെയ്തിട്ടുണ്ട്.
ഗുണമേന്മയുള്ള തൈകളും വിത്തുകളുംമാത്രമേ നടീൽ വസ്തുവായി ഉപയോഗിക്കാറുള്ളു. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും കാണിക്കാറില്ലെന്നാണ് മുൻ ജില്ലാ കൃഷി ഓഫീസറുടെ നിലപാട്.
Agriculture
കൃത്യതാ കൃഷിയിലൂടെ തണ്ണിമത്തൻ കൃഷി ചെയ്തു വിജയം കൈവരിച്ചിരിക്കുകയാണ് പിറവംകാരനായ എസ്. സനിൽ കുമാർ എന്ന യുവ കർഷകൻ. പിറവം മുനിസിപ്പാലിറ്റിയുടെ ഈ വർഷത്തെ യുവ കർഷക അവാർഡ് ജേതാവുകൂടിയാണ് ഇദ്ദേഹം.
ഒന്നര ഏക്കറിൽ നാല് ടണ്ണിനടുത്ത് തണ്ണിമത്തൻ സനിൽ കൃഷി ചെയ്തു വിളവെടുത്തു. വാരങ്ങളെടുത്തു പോളിത്തീൻ മൾച്ചിംഗ് ഷീറ്റും ഡ്രിപ്പ് ലൈനും നൽകി, കൃത്യമായ ഇടവേളകളിൽ നനച്ചും വളമിട്ടും മതിയായ കളനിയന്ത്രണങ്ങൾ ചെയ്തും സനിൽ തന്റെ പറമ്പിൽ തണ്ണിമത്തൻ കൃഷി ചെയ്തു വിജയിപ്പിച്ചിരിക്കുകയാണ്.
മുന്നൊരുക്കം
കൃഷിയിടം ടാക്ടർ ഉപയോഗിച്ച് ഉഴുതശേഷം നിലം ചെറിയ വരന്പുകളായി മാറ്റിയെടുക്കും. അതിലേക്ക് ആദ്യം കോഴിവളം ഇടും. ഇതിനു ശേഷം മണ്ണിട്ട് ഡോളോമെറ്റ് വിതറും. പിന്നെ അതിനു മുകളിൽ മണ്ണിട്ടശേഷം ഡ്രിപ്പ്ലൈൻ ഓസ് വലിക്കും.
ഇതിനുശേഷം പോളിത്തീൻ മൾച്ചിംഗ്ഷീറ്റ് വിരിക്കും. എത്ര അകലത്തിലാണോ തൈ നടുന്നത് അതനുസരിച്ച് ഷീറ്റിൽ ദ്വാരങ്ങളുണ്ടാക്കും. ഒന്നര ഇഞ്ച് പിവിസി പൈപ്പ് ഉപയോഗിച്ചാണ് ദ്വാരമിടുന്നത്.
വിത്തു പാകി തൈ മുളപ്പിക്കും
മുക്കാസോ, സൂപ്പർ ക്വീൻ, ഷുഗർ ക്വീൻ ഇനങ്ങളാണ് നടുന്നത്. പെരുന്പളത്തെ ശ്രീഅഗ്രി ഫാമിൽനിന്നാണ് പ്രധാനമായും വിത്ത് എടുക്കുന്നത്. വിത്തുപാകുന്നതിനായി ചകിരിച്ചോറ്, ജൈവവളം, സ്യൂഡോമോണസ് എന്നിവ മിക്സ് ചെയ്തത് ട്രേയിൽ നിറയ്ക്കും.
ഇതിൽ വിത്ത് പാകും. പത്തോ പതിനഞ്ചോ ദിവസത്തിനുശേഷം മുളപൊട്ടി തൈ ആകും. ഈ തൈയാണ് തോട്ടത്തിൽ നടുന്നതിന് ഉപയോഗിക്കുന്നത്. തണ്ണിമത്തൻ കൃഷിക്ക് പ്രധാനമായും കോഴിവളമാണ് ഇടുന്നത്. അടുത്തുള്ള കോഴിഫാമിൽനിന്നുമാണ് കൃഷിക്ക് ആവശ്യമായ വളം ശേഖരിക്കുന്നത്.
കൃഷിസ്ഥലത്ത് മാപ്പിംഗ് നടത്തിയാണ് ജലസംവിധാനം ഒരുക്കുന്നത്. ഇതിനായി വെഞ്ച്വറി പൈപ്പ്, ഫിൽട്ടർ എന്നിവ എവിടെയൊക്കെ വേണമെന്ന് നേരത്തെ സെറ്റ് ചെയ്തു വയ്ക്കും. ഡ്രിപ്പ്ലൈനിൽ ഒരേ മർദത്തിലാണ് വെള്ളം ചെടിയുടെ വേരുകളിലേക്ക് എത്തുന്നത്.
തണ്ണിമത്തനു പുറമെ നെല്ല്, വാഴ, പച്ചക്കറി കൃഷികളും സനിൽ ചെയ്യുന്നുണ്ട്. ഓണവിപണിയെ ലക്ഷ്യമിട്ടു 2500 വാഴ നട്ടിട്ടുണ്ട്. നേന്ത്രവാഴയും റോബസ്റ്റയുമാണ് പ്രധാന ഇനങ്ങൾ. ടിഷ്യു കൾച്ചർ വിത്താണ് നട്ടിരിക്കുന്നത്. ഒരു തടത്തിൽ രണ്ട് തൈകൾ വീതമാണ് വച്ചുപിടിപ്പിച്ചിരിക്കുന്നത്.
ഉമ ഇനത്തിൽപ്പെട്ട നെല്ലും കൃഷിചെയ്യുന്നു. വെണ്ട, പാവൽ ചീര, പയർ, മത്തൻ ഇങ്ങനെ പോകുന്നു മറ്റ് കൃഷികൾ. വീട്ടാവശ്യത്തിനായുള്ള പച്ചക്കറികളിൽ ഭൂരിഭാഗവും സനിൽ തന്നെ ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ പച്ചക്കറി വിളവെടുക്കും.
വെല്ലുവിളികൾ എന്തൊക്കെ
വിപണി കണ്ടെത്തുക എന്നതാണ് കൃഷിയിൽ പ്രയാസകരമായ കാര്യം. മികച്ച കാലാവസ്ഥയും ജലലഭ്യതയുമുണ്ടെങ്കിൽ കൃഷി രക്ഷപ്പെടുമെങ്കിലും ഓരോ വിത്തിനും ഓരോ സീസണ് ഉണ്ട്.
അതനുസരിച്ച് കൃത്യമായ പ്ലാനിംഗോടെ വിത്ത് ഇറക്കിയാൽ ലാഭകരമായി മാറും. വളങ്ങളുടെ വില വർധനവും ലഭ്യതക്കുറവും മറ്റൊരു വെല്ലുവിളിയാണ്.
തൊഴിലാളികളുടെ എണ്ണം കുറവായതുകൊണ്ട് കൂലിച്ചെലവ് കുറയ്ക്കാൻ സാധിക്കും. മൾച്ചിംഗ് ഷീറ്റ് ഇട്ട് തൈ നട്ടതിനാൽ കള ശല്യം ഉണ്ടാവുകയില്ല. തണ്ണിമത്തനു പുറമെ നെല്ല്, വാഴ, പച്ചക്കറി, തെങ്ങ് കൃഷിയും ചെയ്യുന്നുണ്ട്.
ഫോണ്‍: 9544242120
Agriculture
വിഷു പടിവാതില്‍ക്കലെത്തിയതോടെ കണിയൊരുക്കാനുള്ള വെള്ളരിക്കായ്കള്‍ വിളവെടുക്കുന്ന തിരക്കിലാണ് മറ്റത്തൂരിലെ കര്‍ഷകനായ താളൂപ്പാടം സ്വദേശി രാജന് പനങ്കൂട്ടത്തില്‍. രാജന് വിളയിച്ചെടുത്ത കണിവെള്ളരിക്കായ്കള് ഹോര്‍ട്ടികോര്‍പ്പ് വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നുണ്ട്.
കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിനു കീഴില്‍ കോടാലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റത്തൂര്‍ സ്വാശ്രയകര്‍ഷക വിപണി വഴിയാണ് രാജന് ഉത്പാദിപ്പിക്കുന്ന വെള്ളിരി ഭൂരിഭാഗവും വിറ്റഴിക്കുന്നത്.
മൂന്നുമുറിക്കടുത്തുള്ള ചെട്ടിച്ചാല്‍ പാടശേഖരത്തില്‍ സ്വന്തമായുള്ള രണ്ടരയേക്കറോളം നിലത്തിലാണ് രാജന്റെ വെള്ളരിക്കൃഷി. തുടര്‍ച്ചയായുള്ള ആറാം വര്‍ഷമാണ് രാജന് ഇവിടെ വെള്ളിരി കൃഷി ചെയ്യുന്നത്.
ആണ്ടില്‍ രണ്ടുതവണ നെല്‍കൃഷി ചെയ്തുപോരുന്ന പാടത്ത് വേനല്‍ക്കാല വിളയായാണ് കണിവെള്ളരി നട്ടുവളര്‍ത്തുന്നത്. മികച്ച വിളവുതരുന്ന മഞ്ചേരി ഇനത്തിലുള്ള വെള്ളരിവിത്താണ് ഇത്തവണയും രാജന് കൃഷിക്കുപയോഗിച്ചത്.
ഓരോ വര്‍ഷവും വിളവെടുക്കുമ്പോള്‍ മികച്ച വെള്ളരിക്കായ്കള്‍ മാറ്റിവച്ച് അവയില്‍ നിന്ന് എടുക്കുന്ന വിത്തുകളാണ് തുടര്‍ന്നുള്ള വര്‍ഷം കൃഷിയിറക്കാന്‍ ഉപയോഗിക്കാറുള്ളത്. ഒരാഴ്ച മുമ്പാണ് രാജന്റെ കൃഷിയിടത്തില്‍ വെള്ളരിയുടെ വിളവെടുപ്പ് ആരംഭിച്ചത്.
ഇത്തവണ അനുഭവപ്പെട്ട കടുത്ത ചൂട് ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും വെള്ളരിക്കയുടെ ഇപ്പോഴത്തെ വിലനിലവാരം കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതാണ്. എന്നാല്‍ വര്‍ധിച്ചുവരുന്ന കൃഷിച്ചെലവിനും അധ്വാനത്തിനും അനുസൃതമായ രീതിയിലുള്ള വില കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്ന സങ്കടവും കര്‍ഷകര്‍ക്കുണ്ട്.
വിളവെടുത്ത വെള്ളരിക്കായ്കള്‍ വിഎഫ്പിസികെ മുഖേന ഹോര്‍ട്ടികോര്‍പ്പിനാണ് നല്‍കുന്നത്. 12 ടണ്ണിലേറെ കണിവെള്ളരിയ്ക്കയാണ് ഇന്നലെ ഹോര്‍ട്ടികോര്‍പ്പ് ഇവിടെനിന്ന് സംഭരിച്ചത്.
കഠിനാധ്വാനവും അനുകൂല കാലാവസ്ഥയും ഉണ്ടെങ്കില്‍ ഈ കൃഷിയില്‍ നിന്ന് മികച്ച വരുമാനം നേടാനാകുമെന്ന് മറ്റത്തൂരിലെ മാതൃകാകര്‍ഷകനായ രാജന് പറയുന്നു.
കണിവെള്ളരിക്കു പുറമെ വാഴ, വിവിധയിനം പച്ചക്കറികള്‍ എന്നിവയും കൃഷിചെയ്യുന്നുണ്ട്. കൃഷിപ്പണികളില്‍ ഭാര്യ ഷീജ ഒപ്പമുണ്ട്. വിദ്യാര്‍ഥികളായ മക്കള്‍ അക്ഷയും അഭിജിത്തും ഒഴിവുസമയങ്ങളില്‍ മാതാപിതാക്കളെ സഹായിക്കാനായി കൃഷിതോട്ടത്തില്‍ എത്താറുണ്ട്.
Agriculture
കേരളത്തിന്റെ ആപ്പിൾ താഴ്വരയായ കാന്തല്ലൂർ വീണ്ടും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു. ജില്ലയിലെ ദേവികുളം താലൂക്കിലെ മലയോര ഗ്രാമത്തിൽ ആപ്പിൾമരങ്ങൾ നിറയെ പൂവുകൾ വിരിഞ്ഞിരിക്കുകയാണ്.
കേരളത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ ആപ്പിൾ വിളയുന്ന ഏക പ്രദേശമായ കാന്തല്ലൂർ ഇപ്പോൾ കർഷകരുടെയും സഞ്ചാരികളുടെയും ശ്രദ്ധാകേന്ദ്രമാണ്. 1500 അടി മുകളിൽ ഉയരവും തണുത്ത കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും കാന്തല്ലൂരിലെ ആപ്പിൾ കൃഷിക്ക് ഏറെ അനുയോജ്യമാണ്.
സാധാരണയായി ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ആപ്പിൾ മരങ്ങൾ പൂക്കുന്നത്. ആറു മുതൽ ഏഴു മാസത്തിനുള്ളിൽ വിളവെടുപ്പ് തുടങ്ങാനാകും. സാധാരണയായി ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് പഴങ്ങൾ പാകമാകുക.
ചുവപ്പ്, പച്ച നിറങ്ങളിലുള്ള ആപ്പിളുകളാണ് ഇവിടെ പ്രധാനം. റോയൽ ഡിലീഷ്യസ്, ഗ്രാനി സ്മിത്ത്, ഗ്രാനി ഗോൾഡ് തുടങ്ങിയ വകഭേദങ്ങളും കൃഷി ചെയ്യുന്നു. ഒരു മരത്തിൽനിന്ന് ശരാശരി 30 മുതൽ 50 കിലോഗ്രാം വരെ വിളവു ലഭിക്കാറുണ്ട്.
ശീതകാല പച്ചക്കറികൾ
ആപ്പിളിനു പുറമേ ഫ്രൂട്ട് ബൗൾ എന്നറിയപ്പെടുന്ന സ്ട്രോബെറി, ഓറഞ്ച്, പ്ലം, പീച്ച്, മാതളം, പാഷൻ ഫ്രൂട്ട്, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങളും കാരറ്റ്, ബീൻസ്, കാബേജ്, ഉരുളക്കിഴങ്ങ് തുടങ്ങിയ ശീതകാല പച്ചക്കറികളും ധാരാളമായി വിളയുന്നു.
തട്ടുതട്ടായുള്ള കൃഷിരീതിയാണ് പ്രധാനമായും പിന്തുടരുന്നത്. കാഷ്മീരിൽനിന്ന് വിമാനമാർഗം ആപ്പിൾതൈകൾ എത്തിച്ചുതുടങ്ങിയ പരീക്ഷണമാണ് ഇന്നു വിജയകരമായ കൃഷിയായി മാറിയത്. കർഷകരുടെ കഠിനാധ്വാനമാണ് ഈ നേട്ടത്തിനു പിന്നിൽ.
Agriculture
പോഷകങ്ങളുടെ കലവറയായ ചെറുധാന്യകൃഷിയിൽ വേറിട്ട മാതൃകയാണ് അട്ടപ്പാടി അഗളി സ്വദേശി ശരത് നാരായണൻ. ഡൽഹിയിലെ കോർപറേറ്റ് ജോലി ഉപേക്ഷിച്ചാണ് ഇദ്ദേഹം അട്ടപ്പാടിയിലും സമീപപ്രദേശങ്ങളിലും മില്ലറ്റ് (ചെറുധാന്യം) കൃഷി നടത്തുന്നത്.
അട്ടപ്പാടിയിലെ വിവിധ ആദിവാസി ഉൗരുകൾ സന്ദർശിച്ചതിലൂടെ കിട്ടിയ അറിവുകളാണ് മില്ലറ്റ് കൃഷി ആരംഭിക്കുന്നതിനുള്ള പ്രചോദനം ലഭിച്ചത്. അട്ടപ്പാടിയിൽ വർഷങ്ങൾക്ക് മുൻപ് പ്രധാനമായും കൃഷി ചെയ്തിരുന്നത് ചെറുധാന്യങ്ങൾ ആയിരുന്നു.
കാലക്രമേണ ആദിവാസികൾതന്നെ ഈ കൃഷി ഉപേക്ഷിക്കുകയും സർക്കാരിന്റെ റേഷൻ സാധനങ്ങൾ മുഖ്യ ആഹാരം ആകുകയും ചെയ്തു. ഇത് പോഷകാഹാര കുറവിലേക്കും ശിശു മരണങ്ങളിലേക്കുമൊക്കെ നയിക്കുന്നതിനു കാരണമായി.
മില്ലറ്റ് മിഷന്റെ അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾ മില്ലറ്റ് കൃഷിക്ക് വീണ്ടും പ്രചാരം നൽകിയിട്ടുണ്ട്. 2023 യുഎൻ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചതുമൊക്കെ മില്ലറ്റിനെപ്പറ്റി കൂടുതൽ പഠിക്കുവാൻ സഹായിച്ചു.
തുടക്കത്തിൽ അട്ടപ്പാടിയിൽ ലഭ്യമായ വിത്തുകൾ ഉപയോഗിച്ചാണ് കൃഷി ചെയ്തിരുന്നത്. ഇവിടെ തനത് വിത്തുകൾ ഉപയോഗിച്ചു കൃഷി ചെയ്യണം എന്നായിരുന്നു ആഗ്രഹം.
എന്നാൽ, അത്തരം വിവിധ തരം വിത്തുകൾ കൂടുതലായി ഇവിടെ ലഭ്യമല്ല എന്ന് അറിഞ്ഞതുകൊണ്ട് മറ്റ് മാർഗങ്ങൾ അന്വേഷിക്കുകയായിരുന്നു.
മില്ലറ്റ് തേടി ഒഡീഷയിൽ
2025ലെ മില്ലറ്റ് ക്യൂൻ ആയി തെരഞ്ഞെടുക്കപ്പെട്ട റായിമതി ഗുരിയയെപ്പറ്റി അറിയുകയും അവരുടെ നാടായ ഒഡീഷയിലെ കൊറപ്പുട്ടിൽ പോകുകയും അവരിൽനിന്നു ചെറുധാന്യങ്ങളിലെ വിവിധ ഇനങ്ങളെപ്പറ്റിയും അവയുടെ സവിശേഷതകളെപ്പറ്റിയുമൊക്കെ വിശദമായി മനസിലാക്കുകയും ചെയ്തു.
അവരുടെ കൃഷി രീതികൾ മനസിലാക്കി അവരിൽനിന്നു കുറച്ചു വിത്തുകൾ ശേഖരിച്ച് അതിൽ നിന്നാണ് വിവിധയിനം ചെറുധാന്യങ്ങൾ അട്ടപ്പാടിയിൽ കൃഷിചെയ്തത്.
ഒഡീഷയിലേക്കുള്ള താമസവും ഗ്രാമങ്ങളിലേക്കുള്ള യാത്രയുമുൾപ്പടെയുള്ള എല്ലാ സഹായവും ചെയ്തത് കൊറാപ്പുട്ടിലെ എം.എസ്. സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷനിലെ ഉദ്യോഗസ്ഥരാണ്.
റായിമതി ഗുരിയ അവിടെ അവരുടെ ഗ്രാമത്തിൽ സർക്കാർ സഹായത്തോടെ ഒരു ഫാം സ്കൂൾ നടത്തുന്നുണ്ട്. അവരുടെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നത് എം.എസ്. സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷനാണ്.
അവരുടെ പൂർണ സഹകരണത്തോടെ അവിടെ മില്ലറ്റ് കൃഷിയെക്കുറിച്ചും മില്ലറ്റ് കൊണ്ട് ഉണ്ടാക്കാവുന്ന മൂല്യ വർധിത ഉല്പന്ന നിർമാണവുമൊക്കെ പരിശീലനം നൽകുന്നുണ്ട്.
ജൈവകൃഷി
മില്ലറ്റ് കൃഷിയിൽ വിളവെടുപ്പിനാണ് കൂടുതൽ അധ്വാനം വേണ്ടത്. വിളവെടുപ്പിനും സംസ്കരണത്തിനും കൂടുതൽ സമയം ആവശ്യമുണ്ട്. എങ്കിലും മില്ലറ്റ് കൃഷി വളരെയധികം ലാഭകരമാണ്. മില്ലറ്റിനെക്കുറിച്ചുള്ള അവബോധം വർധിച്ചു വരുന്നതിനാൽ വിപണനം പ്രയാസമില്ല.
അട്ടപ്പാടിയിൽ ജൈവരീതിയിൽ കൃഷി ചെയ്യുന്ന ചെറുധാന്യങ്ങൾക്ക് വലിയ തോതിൽ ആവശ്യക്കാരുണ്ട്. ശരത് നാരായണൻ കൃഷിയോടൊപ്പം മറ്റു കർഷകരിൽനിന്നു ശേഖരിക്കുന്ന ചെറുധാന്യങ്ങൾ വരഗാർ ഓർഗാനിക്സ് എന്ന ലേബലിൽ മാർക്കറ്റ് ചെയ്യുന്നുണ്ട്.
അയൽ സംസ്ഥാനങ്ങളിൽ ഉള്ള മലയാളികൾ ഉൾപ്പെടെ ഒരു വലിയ വിഭാഗത്തിന് സ്ഥിരമായി ഇവിടെനിന്നും ഉത്പന്നങ്ങൾ അയച്ചു നൽകാറുണ്ട്. ഇടനിലക്കാരില്ലാതെ നേരിട്ടു വിപണനം ചെയ്യുന്നതിനാൽ നല്ല ലാഭമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെറു ധാന്യങ്ങൾ ഉപയോഗിച്ചു പോഷക സമൃദ്ധമായ മില്ലറ്റ് സൂപ്പ് ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതിനുള്ള പരിശീലനം ഒഡീഷയിൽനിന്ന് ലഭിച്ചിട്ടുണ്ട്. വൻതോതിൽ സൂപ്പ് ഉത്പാദനം ആരംഭിക്കുമ്പോൾ മറ്റു കർഷകരിൽനിന്നും മികച്ച വിലയ്ക്ക് മില്ലറ്റ് വാങ്ങാൻ സാധിക്കുമെന്നും ശരത് നാരായണൻ പറഞ്ഞു.
ശരത് നാരായണൻ ഫോണ്‍: 9871462312
Agriculture
വന്യമൃഗശല്യത്തെ അതിജീവിച്ച് മത്സ്യകൃഷി ചെയ്ത് നൂറുമേനി വിളയിച്ച് മാതൃകയാവുയാണ് കോതവഴിക്കൽ സിന്ധു ജോബിഷ്. പുൽപ്പള്ളി പഞ്ചായത്തിലെ വേലിയന്പത്ത് വനാതിർത്തിയോട് ചേർന്ന 16 ഏക്കർ കൃഷിസ്ഥലത്തെ നാലേക്കറിലെ രണ്ടു കുളങ്ങളിലായാണ് മത്സ്യകൃഷി.
മൂന്നു വർഷത്തോളമായി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് മത്സ്യകൃഷി നടത്തി വരുന്നത്. തിലോപ്പിയ, ചെന്പല്ലി, ഗ്രാസ് കാർപ്പ്, വരാൽ, കാരി, കരിമീൻ, നട്ടർ എന്നിങ്ങനെ വിവിധങ്ങളായ മത്സ്യങ്ങളാണ് കൃഷി ചെയ്ത് വരുന്നത്. പ്രധാനമായി വരാലും വിവിധയിനം തിലോപ്പിയയുമാണ് വ്യാവസായിക അടിസ്ഥാത്തിൽ കൃഷി ചെയ്ത് വരുന്നത്.
കുളത്തിനോടുചേർന്ന പാടത്ത് നെൽകൃഷിക്കൊപ്പം മീൻ വളർത്തുന്ന രീതിയും ഇവിടെ അവലംബിച്ചിട്ടുണ്ട്. വനത്തിൽനിന്നു വന്യമൃഗങ്ങൾ കൂട്ടമായി കൃഷിയിടത്തിലിറങ്ങി കാർഷിക വിളകൾ പൂർണമായി നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് മത്സൃകൃഷിയിലേക്ക് തിരിയാൻ കാരണമായത്.
വിദേശത്തെ നഴ്സിംഗ് ജോലി ഉപേക്ഷിച്ചാണ് സിന്ധു വേറിട്ട രീതികൾ അവലംബിച്ച് കൃഷിയിലേക്കിറങ്ങിയത്. ഇതിനിടെ നിരവധി കർഷകപുരസ്കാരങ്ങളും ഈ വീട്ടമ്മ സ്വന്തമാക്കിയിട്ടുണ്ട്. ഭർത്താവ് ജോബിഷിനോടൊപ്പം ചേർന്ന് മത്സ്യകൃഷി കൂടുതൽ വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് ഇവർ.
12 മാസവും വിളവെടുക്കാവുന്ന രീതിയിലുള്ള കൃഷിരീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. ദിവസവും നിരവധിയാളുകൾ മത്സ്യം വാങ്ങാൻ ഇവിടെ എത്തുന്നുണ്ട്. അധികം വൈകാതെ മത്സ്യവിപണത്തിനായി ഒൗട്ട് ലെറ്റ് സ്ഥാപിക്കുമെന്നും സിന്ധു പറഞ്ഞു.
മത്സ്യകൃഷിക്കു പുറമേ ഒൗഷധസസ്യങ്ങളും നട്ടു പരിപാലിക്കുന്നുണ്ട്. മത്സ്യകുളത്തിനരികിലും കൃഷിയിടങ്ങളിലുമായി 56ഓളം ഇനങ്ങളിലുള്ള മുളകളും കൃഷി ചെയ്തു വരുന്നു.
ആന്ധ്രാ, പൂന എന്നിവിടങ്ങളിൽനിന്നും പുൽപ്പള്ളിയിലെ ജോണ്സണ് തൊട്ടിയിലിന്റെ മുളശേഖരത്തിൽനിന്നുമാണ് അപൂർവങ്ങളായ മുളകൾ എത്തിച്ചത്.
Agriculture
രണ്ടുപതിറ്റാണ്ടിലേറെ സ്വന്തമായി നടത്തിയ സൂക്ഷ്മപഠനത്തിലൂടെ കണ്ടെത്തിയ അറിവുകൾ പ്രയോജനപ്പെടുത്തി തേൻകൃഷിയിൽ വിജയഗാഥ രചിക്കുകയാണ് കഞ്ഞിക്കുഴി ആൽപ്പാറ സ്വദേശിയായ കൂട്ടുങ്കൽ ജോമി തോമസ്.
വർഷങ്ങൾക്കു മുമ്പ് പിതാവ് നൽകിയ ഒരു ചെറുതേനീച്ചപ്പെട്ടിയിൽനിന്നായിരുന്നു തേൻകൃഷിയുടെ തുടക്കം. തേനും തേനീച്ചയും ഇദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. അതിനാൽതന്നെ തേൻകൃഷിയിൽ പുത്തൻപരീക്ഷണങ്ങൾക്ക് ജോമി മുന്നോട്ടുവന്നു.
ഇങ്ങനെ ലഭിച്ച പുത്തൻ അറിവുകളാണ് സിബിഎസ്ഇ സ്കൂളുകളിലെ പാർട്ട് ടൈം ചിത്രകല അധ്യാപകൻ കൂടിയായ ജോമിയെ ശ്രദ്ധേയനാക്കുന്നത്.
തേനീച്ചകളുടെ സ്വഭാവം, ഭക്ഷണരീതി, തേൻനിർമാണം, വ്യത്യസ്ത ഇനം തേനീച്ചകളുടെ സവിശേഷതകൾ എന്നിവയെല്ലാം ഒരുപതിറ്റാണ്ടോളം നിരീക്ഷിച്ചാണ് ഈ കർഷകൻ തേനീച്ചകൃഷിയിൽ സ്വന്തമായ പാത വെട്ടിത്തുറന്നത്.
പുരയിടത്തിൽ 250 തേനീച്ചകോളനികൾ
ലളിതമായ രീതിയിൽ ആരംഭിച്ച ചെറുതേനീച്ചകൃഷി ഘട്ടംഘട്ടമായി വർധിപ്പിച്ച് 250 തേനീച്ചകോളനിയിൽ എത്തിക്കാൻ ഇദ്ദേഹത്തിനായി. ബി-ഹണി ഇടുക്കി എന്ന ബ്രാൻഡിലാണ് ചെറുതേൻ വിപണനം നടത്തിവരുന്നത്.
കിലോയ്ക്ക് ശരാശരി 2,500 രൂപയ്ക്കാണ് വിൽപ്പന. അനുകൂല കാലാവസ്ഥ തേൻ ഉത്പാദനത്തിന് പ്രധാനമാണ്. വീടിനോടു ചേർന്ന അരയേക്കർ പുരയിടത്തിൽ ജാതി, കൊക്കോ, തെങ്ങ്, കുരുമുളക്, റമ്പുട്ടാൻ, തന്നാണ്ടുകൃഷികൾ എന്നിവയ്ക്കൊപ്പമാണ് തേനീച്ചകോളനികൾ സ്ഥാപിച്ചിരിക്കുന്നത്.
പരിപാലനം
മറ്റുജോലികൾക്കിടയിലും ആയാസമില്ലാതെ ചെയ്യാൻ കഴിയുന്നുവെന്നതാണ് തേനീച്ചകൃഷിയുടെ പ്രത്യേകത. വീടിനോടുചേർന്ന ഭാഗത്തും പുരയിടങ്ങളിലും മഴ നനയാതെ സൂക്ഷിക്കാനായാൽ എത്ര കോളനി വേണമെങ്കിലും സ്ഥാപിക്കാൻ കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്.
പുരയിടങ്ങളിൽ സ്റ്റാന്റിൽ ഉറപ്പിച്ചും വീടിന്റെ ഇറമ്പിൽ വള്ളിയിൽ കെട്ടിത്തൂക്കിയും കൂടുകൾ സ്ഥാപിക്കാം. കൂടിനുള്ളിൽ ഈർപ്പം തട്ടിയാൽ ഈച്ചകൾ ചത്തുപോകാനും കൂട് ഉപേക്ഷിച്ച് പോകാനും സാധ്യതയേറെയാണ്.
ഇതോടൊപ്പം മുട്ടകളിൽ പൂപ്പൽ ബാധിക്കുകയും മുട്ട വിരിയാതിരിക്കുകയും ചെയ്യും. അതിനാൽ ഏറെ ശ്രദ്ധ ഇക്കാര്യത്തിൽ അനിവാര്യമാണ്. അമിതമായ ചൂടും ദോഷം ചെയ്യും. കൂടുകളുടെ പ്രവേശന കവാടങ്ങൾ തമ്മിൽ ഒരടി അകലമെങ്കിലും വേണം.
തേനീച്ചകൾ അവരവരുടെ സ്വന്തം കൂട് കണ്ടെത്തുന്നത് ഗന്ധം, ശബ്ദം എന്നിവയിലൂടെയാണ്. ഓരോ കോളനിയിലേയും ഈച്ചകൾക്ക് വ്യത്യസ്ത ഗന്ധമാണുള്ളത്. സ്വന്തം കൂട്ടിലെ ഈച്ചകളെ തിരിച്ചറിയുന്നതും ഇതിലൂടെയാണ്.
Agriculture
സൗത്ത് സോണിലെ 2025ലെ മികച്ച ക്ഷീര കർഷകയായി ഇന്ത്യൻ ഡയറി അസോസിയേഷൻ തെരഞ്ഞെടുത്ത എം.പി. ബിന്ദു(ബിന്ദു ഷാജി)വയനാടിന് അഭിമാനമായി. ഡൽഹിയിൽ നടന്ന നാഷണൽ ഡയറി ഇൻഡസ്ട്രി കോണ്‍ഫറൻസ് ആൻഡ് എക്സിബിഷനിൽ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനിൽനിന്നാണ് ബിന്ദു പുരസ്കാരം ഏറ്റുവാങ്ങിയത്.
പ്ലസ് ടു പഠനത്തിനുശേഷമാണ് ബിന്ദു ക്ഷീരരംഗത്ത് സജീവമായത്. വിവാഹശേഷവും ക്ഷീരവൃത്തി തുടർന്ന അവർ കുടുംബാംഗങ്ങളുടെ പിന്തുണയോടെ 2018ലാണ് മാണ്ടാടിൽ ഡയറി ഫാം ആരംഭിച്ചത്. നാല് ഏക്കർ 30 സെന്റ് വരുന്നതാണ് ഫാം.
ബിന്ദുവിനെ സംബന്ധിച്ചിടത്തോളം ക്ഷീരവൃത്തി തൊഴിലിനുപരി സ്വാശ്രയത്വം, സന്തോഷം, സമൂഹത്തിന് ഗുണമേൻമയുള്ള പാൽ നൽകണമെന്ന പ്രതിബദ്ധത എന്നിവ ആധാരമാക്കിയ ജീവിതശൈലിയാണെന്ന് മാണ്ടാട് നിവാസികൾ പറയുന്നു.
2018 മുതൽ തേനേരി ക്ഷീരസംഘം അംഗമാണ് ബിന്ദു. ഉത്പാദിപ്പിക്കുന്ന പാൽ പൂർണമായും സഹകരണ സംഘത്തിനാണ് ലഭ്യമാക്കുന്നത്. നിലവിൽ ശാസ്ത്രീയ രീതിയിൽ നടത്തുന്ന ഡയറി യൂണിറ്റിൽ കറവയുള്ള 67ഉം വറ്റുകറവയിലുള്ള 14ഉം പശുക്കളും 13 കിടാരികളും ആറ് മൂരിക്കുട്ടൻമാരും 13 പശുക്കുട്ടികളും ഒന്നുവീതം കാളയും പോത്തും ഉണ്ട്.
ദിനേന ശരാശരി 850 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്ന ബിന്ദുവിന്റെ ഫാം പ്രദേശത്തെ ശ്രദ്ധേയ ഡയറി യൂണിറ്റുകളിലൊണ്. കുടുംബത്തിന്റെ കൈവശത്തിലുള്ള കൃഷിയിടത്തിൽ 11 ഏക്കർ പൂർണമായും തീറ്റപ്പുൽക്കൃഷിക്കാണ് വിനിയോഗിക്കുന്നത്.