Agriculture
തിരുവനന്തപുരം കല്ലിയൂര്‍ പഞ്ചായത്തിലെ നെടിഞ്ഞല്‍, പാപ്പഞ്ചാണി, പാലപ്പൂര് പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാല്‍ പുഞ്ചിരിക്കുന്ന മുഖവുമായി മണ്ണിനോടു മല്ലടിക്കുന്ന വനിതകളെ കാണാം. പരന്നും ചെരിഞ്ഞും വിശാലമായി കിടക്കുന്ന ഹെക്ടര്‍ കണക്കിനു കൃഷിയിടങ്ങള്‍.
അത്ര വളക്കൂറുള്ള മണ്ണല്ല, എങ്കിലും കഠിനാധ്വാനം കൊണ്ട് മണ്ണില്‍ പൊന്നു വിളയിക്കുകയാണിവര്‍. ചീര, കത്തിരി, അമരപ്പയര്‍, വള്ളിപ്പയര്‍, പാവല്‍, വെണ്ട, വെള്ളരി, സലാട് വെള്ളരി, മത്തന്‍, പച്ചമുളക്, വാഴ, കോവല്‍, ചതുരപ്പയര്‍, പപ്പായ, മരച്ചീനി തുടങ്ങിയവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നു. കീട നിയന്ത്രണത്തിനായി വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, പുകയില കഷായം തുടങ്ങിയവയും മണ്ണിന്റെ ഫലഭൂയിഷ്ഠി വര്‍ധിപ്പിക്കുന്നതിനായി മണ്ണിര കമ്പോസ്റ്റ് പോലുള്ള വളങ്ങളും ഇവര്‍ ഉപയോഗിക്കുന്നു.
തിരുവനന്തപുരത്തു നിന്നും കന്യാകുമാരി നാഷണല്‍ ഹൈവേയില്‍ പാപ്പനംകോട്, പുന്നമൂട് വഴി 20 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ കല്ലിയൂര്‍ പഞ്ചായത്തിലെ പാപ്പഞ്ചാണി എന്ന സ്ഥലത്തെത്താം. ജൈവ കൃഷിരീതിയിലാണ് ഇവിടെ ഏറെയും കൃഷി ചെയ്യുന്നതെന്നു വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന മേരിസ്റ്റെല്ല പറയുന്നു. കൃഷിരീതികളെക്കുറിച്ച് വ്യക്തമായ ധാരണ വര്‍ഷങ്ങളായി കാര്‍ഷികവൃത്തിയിലൂടെ ജീവിതം നയിക്കുന്ന മേരി സ്റ്റെല്ലയ്ക്കുണ്ട്. അനുകൂലമായ കാലാവസ്ഥ കൃഷിക്ക് വളരെ പ്രധാനമാണ്, എന്നാല്‍ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന മഴ കൃഷിയെ ദോഷകരമായി ബാധിക്കും.
നല്ല വെയിലും നല്ല ജലസേചനവുമാണ് കൃഷിക്ക് വേണ്ടത്. എന്നാല്‍ വെയില് ഇല്ലാത്തതും ചുവട്ടില്‍ വെള്ളം കെട്ടി നില്ക്കുന്നതും കൃഷിയെ ദോഷകമായി ബാധിക്കും. കൃഷി സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും കല്ലിയൂര്‍ കൃഷി ഓഫീസില്‍ നിന്നും സഹായം ലഭിക്കുമെന്നും മേരി സ്റ്റെല്ല പറയുന്നു. മണ്ണിനെയും പ്രകൃതിയേയും സംരക്ഷിച്ചുകൊണ്ടുള്ള ജൈവ കൃഷി രീതികളോടാണ് ഇവര്‍ക്കു പ്രിയം.
പുതുതലമുറ കൃഷിക്കാര്‍ക്ക് ഉപദേശവും സഹായവും നല്‍കുന്നതിനും ഇവര്‍ക്കു കഴിയുന്നു. ഒരു വര്‍ഷത്തില്‍ മൂന്നു തവണയായി വിവിധ കൃഷികളാണ് ഇവിടെ നടത്തുന്നത്.
പുലര്‍ച്ചെ കൃഷിയിടത്തിലേക്ക്
രാവിലെ 5.45ഓടെ കൃഷിയിടത്തിലെത്തുന്ന മേരി സ്റ്റെല്ല പുതിയ തൈകള്‍ നടാനുണ്ടെങ്കില് അതാണ് ആദ്യം ചെയ്യുക. തുടര്‍ന്ന് പയറോ, ചീരയോ വിളവെടുക്കാനുണ്ടെങ്കില്‍ അതിലേക്കു കടക്കും. അതിനു ശേഷമാണ് വളപ്രയോഗം, നന, കളപറിക്കല്‍ തുടങ്ങിയ ജോലികള്‍. മണ്ണ് കിളച്ച് പരുവപ്പെടുത്തി രണ്ടു പകല്‍ മണ്ണ് ഉണങ്ങാനായി കാത്തിരിക്കും. അതിനു ശേഷം ചാരവുമായി ചേര്‍ത്താണ് ചീര വിത്ത് വിതയ്ക്കുക.
ഏഴ്, എട്ട് ദിവസമാകുമ്പോള്‍ ആദ്യ വളം നല്‍കും. 10-ാം ദിവസം കള പറിച്ചശേഷം കോഴിക്കാഷ്ടവും വളമായി നല്‍കും. 25 ദിവസം ആകുമ്പോള്‍ ചീര വിളവെടുക്കാം. രാവിലെ 5.45ന് ആരംഭിക്കുന്ന ജോലികള്‍ കഴിയുമ്പോള്‍ ഉച്ചയാകും. അതുവരെയുള്ള ഭക്ഷണവും വെള്ളവുമെല്ലാമായാണ് വീട്ടില്‍ നിന്നും ഇറങ്ങുന്നത്. പ്രതികൂല കാലാവസ്ഥയെ തരണം ചെയ്തു കൃഷിയില്‍ മുന്നേറാന്‍ ദൈവാനുഗ്രഹം കൂടി വേണമെന്നു മേരി സ്റ്റെല്ല പറയുന്നു.
മരച്ചീനി നൂറുമേനി
ഈ വനിതാ കര്‍ഷകയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ് മരച്ചീനി കൃഷി. നീണ്ടുപരന്നു കിടക്കുന്ന മരച്ചീനി തോട്ടം ആരെയും കൊതിപ്പിക്കും. ഇടയ്ക്ക് കുറച്ചു സ്ഥലങ്ങളില്‍ വാഴയും കൃഷി ചെയ്തിരിക്കുന്നു. പരിപാലനവും ശ്രദ്ധയും അധികം ആവശ്യമില്ലാത്ത കിഴങ്ങുവിളയാണ് മരച്ചീനിയെന്നാണ് ഈ വനിതാ കര്‍ഷകയുടെ സാക്ഷ്യം. വലിയ കീടബാധയില്ലെന്നതാണ് ഒരു പ്രത്യേകത. അടിവളമായി ഒരു തവണ വളമിടും. പിന്നീട് രണ്ടോ മൂന്നോ തവണ വളമിട്ടാല്‍ മതിയാകും.
കീടനാശിനികളൊന്നും തളിക്കേണ്ട ആവശ്യം വരുന്നില്ല. എന്നാല്‍ എലി ശല്യം സൂക്ഷിക്കണം. വര്‍ഷം മുഴുവന്‍ വിളവെടുക്കാവുന്ന തരത്തില്‍ മൂന്നായി തിരിച്ചാണ് ഇവിടുത്തെ കൃഷിരീതി. തമിഴ്നാട്ടില്‍ നിന്നും വരുന്ന മരച്ചീനി കേരളത്തിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാണെന്നു പറയാറുണ്ട്. എന്നാല്‍ തങ്ങള്‍ ഉത്പാദിപ്പിക്കുന്ന മരച്ചീനിക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് ഇവര്‍ പറയുന്നു.
ശാസ്ത്രീയമായ രീതിയില്‍ മരച്ചീനി കൃഷി നടത്തിയാല്‍ നഷ്ടമുണ്ടാകില്ല. ഒരേക്കര്‍ സ്ഥലത്ത് 3000, മുതല്‍ 3500 വരെ മരച്ചീനി തണ്ടുകളാണ് നടുന്നത്. മൂന്നു മുളമൊട്ടുകള് മുകളില്‍ വരുന്ന തരത്തിലാണ് ഇവ നടുക. ഒരു തണ്ടില്‍ നിന്നും മുളച്ചു പൊന്തുന്ന രണ്ടു മുളമൊട്ടുകളെയാണ് വളര്‍ത്തുന്നത്. മറ്റുള്ളവയെ നുള്ളിക്കളയും. മഴക്കാലത്ത് ചുവട്ടില്‍ വെള്ളം കെട്ടാതെ നോക്കുകയും അതേസമയം വേനല്‍ക്കാലത്ത് നനയ്ക്കുകയും വേണം.
കുമാരിയുടെ ചീരപ്പാടം
കല്ലിയൂര്‍ പഞ്ചായത്തിലെ പാലപ്പൂര് എന്ന ഗ്രാമത്തിലെത്തിയാല് പയറും ചീരയും വിളഞ്ഞു നില്ക്കുന്ന കുമാരിയുടെ കൃഷിയിടം കാണാം. ഏക്കറുകളോളം സ്ഥലത്ത് വിളഞ്ഞു നില്ക്കുന്ന പച്ചക്കറികള്‍. ഇതില്‍ ചീരയും പയറുമാണ് പ്രധാനം. ചീര 24-27 ദിവസം കൊണ്ട് വിളവെടുക്കാം എന്ന പ്രത്യേകതയുണ്ട്. പ്രധാനമായും കുമാരി തന്നെയാണ് ഇവയ്ക്ക് പരിചരണം നല്‍കുന്നത്. കുമാരിക്കൊപ്പം ശാന്തിയും അംബികയും സഹായത്തിനു കൂടും.
കാല് നൂറ്റാണ്ടിലേറെയായി കൃഷി ജീവിതവൃത്തിയായിട്ടെന്നു കുമാരി പറയുന്നു. മുന്‍പ് മരച്ചീനിയും ഏത്ത വാഴയും കൃഷി ചെയ്തിരുന്നു. പിന്നീട് അത് കുറച്ചു. കൃഷി ചെയ്യുന്ന ഇനങ്ങള്‍ ഇടയ്ക്കിടെ മാറ്റുന്നതാണ് നല്ലത്. അതുകൊണ്ട് ഇടയ്ക്കിടെ ഇവ മാറിമാറി കൃഷി ചെയ്യുമെന്നും കുമാരി പറയുന്നു.
സംതൃപ്തി നല്‍കും പയര്‍ കൃഷി
കര്‍ഷകര്‍ക്ക് ഏറ്റവും അധികം സംതൃപ്തി നല്കുന്ന ഒരു കാര്‍ഷിക വിഭവമാണ് വള്ളിപ്പയര്‍ കൃഷിയെന്നു കുമാരി പറയുന്നു. അതുകൊണ്ടുതന്നെ പയര്‍ മാത്രം കൃഷി ചെയ്യുന്ന കൃഷിക്കാരുമുണ്ട്. മുന്‍പ് വെണ്ട കൃഷി ചെയ്തിരുന്നെങ്കിലും വിലക്കുറവും കീടശല്യവും മൂലം അത് കുറച്ചു. പയറിന് എല്ലാ കാലത്തും നല്ല മാര്‍ക്കറ്റുണ്ട്.
കായ്ചു തുടങ്ങിയാല്‍ ഒന്നര മാസത്തോളം വിളവെടുക്കാം എന്ന പ്രത്യേകതയുമുണ്ട്. രാവിലെ തോട്ടത്തിലേക്ക് ഇറങ്ങിയില്‍ അഞ്ച് സെന്റില്‍ നിന്നും 20 കിലോ വരെ പയര്‍ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ പയര്‍ വിളവെടുക്കാം. ഒരു കുലയില്നാലും അഞ്ചും പയറുണ്ടാകും. കല്ലിയൂര്‍ കൃഷി ഓഫീസറുടെ കൃത്യമായ നിര്‍ദേശപ്രകാരമാണ് കൃഷി നടത്തുന്നത്.
പയറില്‍ നിന്നും വള്ളികള്‍ നീണ്ടുവരും. അത് ചുറ്റിക്കൊടുക്കണം. എന്നാല്‍ അധികം നീളാതെ മുറിച്ചു കളയുകയും വേണം. അങ്ങിനെ ചെയ്യുമ്പോള്‍ ലഭിക്കുന്ന പൂവിനും കായ്ക്കും വലുപ്പം കൂടും. അല്ലെങ്കില്‍ ചെറിയ കായ്കളാകും ഉണ്ടാകുക - കുമാരിയുടെ അനുഭവ സാക്ഷ്യം. കുട്ടിക്കാലം മുതല്‍ കൃഷിയില്‍ താല്പര്യമുണ്ട്. കൃഷിയില്‍ നിന്നും ലഭിക്കുന്ന സംതൃപ്തി ഒന്നു വേറെ തന്നെയാണെന്നും കുമാരി പറയുന്നു.
വളം പ്രധാനം
പയറിനു പ്രധാനമായും കോഴിക്കാഷ്ടമാണ് വളമായി നല്‍കുന്നത്. നടുന്നതിനു മുന്‍പായി കോഴിവളമിട്ടാണ് നിലം ഒരുക്കുന്നത്. ചാലുകീറി കോഴിവളം ഇടും. അങ്ങനെ ആദ്യം ഇട്ടു കഴിഞ്ഞാല്‍ പിന്നീട് വേറെ വളത്തിന്റെ ആവശ്യമില്ല. കോഴിവളം ഇടുന്നതുകൊണ്ട് കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കുന്നതിനും സാധിക്കും. ചാണകവും വളമായി ഉപയോഗിക്കാറുണ്ട്.
വിത്തു മുതല്‍ വിപണി വരെ എല്ലാം സജ്ജം
കല്ലിയൂര്‍ കൃഷിഭവനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കര്‍മസേനയാണ് ഈ വനിതാ കര്‍ഷക കൂട്ടായ്മയ്ക്കാവശ്യമായ ഹൈബ്രഡ് വിത്തുകള്‍ നഴ്സറിയില്‍ ഉത്പാദിപ്പിച്ചു നല്‍കുന്നത്. വിത്തു മുതല്‍ വിപണി വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായ രൂപരേഖയുമായി കല്ലിയൂര്‍ കൃഷിഭവന് ഇവര്‍ക്കൊപ്പമുണ്ട്.
കൃഷിക്കാവശ്യമായ ജൈവ വളങ്ങള്‍ കൃഷിയിടത്തില്‍ തന്നെ എത്തിച്ചുകൊടുക്കുന്ന സംഘങ്ങളുമുണ്ട്. എന്നാല്‍ ചീര വിത്തുകള്‍ കര്‍ഷകര്‍ തനിയേ നട്ട് ഉത്പാദിപ്പിക്കുന്നതാണ് രീതി. വിളവെടുക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ കൃഷി ചെയ്യുന്ന സ്ഥലത്തു തന്നെ ചന്തകള്‍ നടത്തി വില്‍ക്കുന്നതാണ് ചിലരുടെ രീതി.
വാഴകള്‍ പലതരം
ഇവിടെ പലതരം വാഴകള്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഏത്തന്, റോബസ്റ്റ, ഞാലിപ്പൂവന് എന്നീ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഞാലിപ്പൂവന് ഒരു തവണ കുഴിച്ചിട്ടാല്‍ പിന്നെ അതിന്റെ ചുവട്ടിലേക്ക് വിളവെടുപ്പിനു മാത്രം പോയാല്‍ മതിയെന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്.
വെള്ളം നനയ്ക്കണ്ട, ഒടിഞ്ഞു പോകില്ല, കാര്യമായും കേടും ഇല്ല. ലൂസ് മണ്ണില്‍ വാഴ നട്ടാല്‍ നല്ല രീതിയില്‍ വിളവെടുക്കാം. എന്നാല്‍ മറ്റു വാഴകളുടെ കൃഷിക്കായി കന്നുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. വാഴയില്‍ നിന്നും പൊട്ടിമുളയ്ക്കുന്ന കൂര്‍ത്ത ഇലകള്‍ ഉള്ള കന്നുകളാണ് ആണ് നടുന്നതിനായി ഉപയോഗിക്കേണ്ടത്. കുലവെട്ടി 10-20 ദിവസത്തിനുള്ളില്‍ കന്നുകള്‍ പിരിച്ചെടുക്കണം.
ചാണകവും ചാരവും കൂട്ടിക്കലക്കിയ വെള്ളത്തില്‍ മൂന്നു നാലു ദിവസം മുക്കിയെടുത്ത് വെയിലത്ത് വച്ച് ഉണക്കണം. പിന്നീട് 10 ദിവസത്തോളം തണലില്‍ സൂക്ഷിച്ചശേഷമാണ് നടുന്നതിനായി എടുക്കുന്നത്. സ്ഥലം ഒരുക്കി രണ്ടു മീറ്റര്‍ അകലത്തില്‍ കുഴികളെടുത്ത് തൈവച്ചാല് ഹെക്ടറില്‍ 2500 വഴകള്‍ നടാം.
നടാനായി എടുക്കുന്ന കുഴിയില്‍ ജൈവ വളത്തോടൊപ്പം കുമ്മായവും ഇടും. മണ്ണിന്റെ അമ്ലത ഒഴിവാക്കാനാണ് ഇത്. ചാണകം, പച്ചിലവളം ജൈവവളം എന്നിവയാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.
പടര്‍ന്നു പന്തലിച്ച് പാവല്‍
ചില സീസണുകളില്‍ വലിയ വിളവു ലഭിക്കുമെന്നതാണ് പാവല്‍ കൃഷിയുടെ പ്രത്യേകത. പാവയ്ക്ക പന്തലില്‍ ആണ് നടുന്നത്. സ്ഥിരമായി ഒരു പന്തല്‍ ഇടുന്നതാണ് ഇതിന്റെ രീതി. ടെക്നോളജിയുടെ കൂട്ടുപിടിച്ചുള്ള കൃഷി വളരെ ലാഭം നല്‍കുന്നതാണെന്ന് ഇവിടുത്തെ കര്‍ഷകര്‍ പറയുന്നു. തുള്ളിനന ഇതില്‍ പ്രധാനമാണ്.
ഈ വെള്ളത്തിലൂടെ തന്നെ വളവും കടത്തിവിടാനുള്ള സംവിധാനമുണ്ട്. അതിലൂടെ വളരെയേറെ ജോലി ലാഭിക്കാനാകും. ജൈവരീതിയിലുള്ള കീടനാശിനി പ്രയോഗങ്ങളിലൂടെ കീടങ്ങളെ തുരത്താം. തുള്ളിനനയ്ക്കായുള്ള പൈപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ സ്ഥിരമായി ഈ രീതിയില്‍ കൃഷി ചെയ്യാനും സാധിക്കും.
അതിജീവിക്കാനുള്ള മനുഷ്യന്റെ ആഗ്രഹമാണ് കൃഷിയെങ്കില്‍ ആ കൃഷിയുടെ നട്ടെല്ലാണ് ഇന്ന് വനിതാ കര്‍ഷകര്‍. മണ്ണറിഞ്ഞ് പണിയെടുക്കുന്ന അവര്‍ കൃഷിയെ ഒരു ജീവിതമാര്‍ഗം മാത്രമായല്ല കാണുന്നത്. തന്റെ ജീവിതത്തിന്റെ സന്തോഷം കൃഷിയാണെന്നു മനസിലാക്കി ജീവിക്കുന്നവരാണ് ഇവര്‍.
Agriculture
വയനാടിന്റെ മലനിരകൾ എന്നും സുഗന്ധങ്ങളുടെ നാടാണ്. കുരുമുളകിന്റെ കാഠിന്യവും മഞ്ഞളിന്റെ ഔഷധഗുണവും ഏലക്കയുടെ മധുരസ്മരണയും ചേർന്ന ഈ മണ്ണ് നിരവധി കാർഷിക വിജയഗാഥകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
എന്നാൽ, ഇന്നു വയനാടിന്റെ ഗ്രാമീണ അടുക്കളകളിൽനിന്ന് ഉയർന്നുവരുന്നത് മറ്റൊരു വ്യത്യസ്തമായ കഥയാണ്പുകമണം നിറഞ്ഞ ഉണക്ക പോത്തിറച്ചിയുടെയും ഇടിയിറച്ചിയുടെയും രുചിക്കഥ.
പുൽപ്പള്ളി ആടിക്കൊല്ലി ചാരുപ്ലാക്കൽ ഡില്ല സജി എന്ന വനിതാ സംരംഭകയാണ് ഈ രുചിക്കഥയുടെ കേന്ദ്രകഥാപാത്രം. ഒരുകാലത്ത് മലനാട്ടിലെ വീടുകളിൽ കുടുംബാവശ്യത്തിനു മാത്രം തയാറാക്കിയിരുന്ന ഉണക്കിറച്ചിയെ മൂല്യവർധിത ഉത്പന്നമാക്കി വിപണിയിലെത്തിക്കുകയാണ് അവർ.
പാരന്പര്യ പാചകരീതിയും ആധുനിക സാങ്കേതികവിദ്യയും കൈകോർക്കുന്പോൾ ഗ്രാമീണ ഭക്ഷ്യസംസ്കാരത്തിന് എത്രമാത്രം സാധ്യതകളുണ്ടെന്ന് തെളിയിക്കുന്ന മാതൃക കൂടിയാണ് ഈ സംരംഭം.
അടുക്കളയിൽനിന്ന് വിപണിയിലേക്ക്
മഴക്കാലങ്ങളിലും ഉത്സവസീസണുകളിലും വീട്ടുപയോഗത്തിനായി ഇറച്ചി ഉണക്കിവെക്കുന്ന രീതി വയനാട്ടിലെ പഴയ കുടുംബങ്ങളിൽ സാധാരണമായിരുന്നു. ഫ്രിഡ്ജുകളോ ആധുനിക സംഭരണ സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലത്ത് ഭക്ഷണം ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനുള്ള പ്രായോഗിക മാർഗമായിരുന്നു ഇത്.
കാലം മാറിയെങ്കിലും ആ രുചിയുടെ ഓർമ്മകൾ മലയാളികളുടെ മനസിൽ ഇന്നും ജീവനോടെയുണ്ട്. ആ ഓർമ്മകളെ ഉണർത്തിയാണ് ഡില്ല സജി ഉണക്കിറച്ചിയും ഇടിയിറച്ചിയും നിർമിക്കുന്നത്. മാംസ് സ്പെഷൽ എന്ന ബ്രാൻഡിലാണ് ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്.
""വിപണിയിൽ ലഭിക്കുന്ന പല ഉത്പന്നങ്ങളിലും അമിതമായ മസാലകളുടെ രുചിയാണ് മുൻപന്തിയിൽ. എന്നാൽ, ഇറച്ചിയുടെ യഥാർഥ സ്വാദാണ് ഉപഭോക്താവിന് ലഭിക്കേണ്ടത്'' എന്ന് ഡില്ല പറയുന്നു.
ഉപ്പും കുരുമുളകും മഞ്ഞളും മാത്രം ഉപയോഗിച്ചാണ് രുചിക്കൂട്ട് തയ്യാറാക്കുന്നത്. അധിക മസാലകളോ കൃത്രിമ രുചിവർധകങ്ങളോ ചേർക്കുന്നില്ല.
അതുകൊണ്ടുതന്നെ ഉണക്കിറച്ചി കൈയിൽ എടുക്കുമ്പോൾ അത് പൂർണമായും ഡ്രൈ ആണെങ്കിലും കഴിക്കുന്പോൾ മൃദുത്വം നിലനിൽക്കും. വായിൽ വെച്ചാൽ ചുട്ടിറച്ചിയുടെ സ്വാഭാവിക ഫ്ളേവർ അനുഭവപ്പെടും.
ഇറച്ചിയുടെ യഥാർഥ രുചി മറയ്ക്കാതെ ഉയർത്തിക്കാട്ടുന്നതാണ് ഈ രീതിയുടെ പ്രത്യേകത.
സ്വന്തം കൃഷിയിടത്തിലെ ചേരുവകൾ
സംരംഭത്തിന്റെ മറ്റൊരു സവിശേഷത പ്രധാന ചേരുവകളിൽ പലതും സ്വന്തം കൃഷിയിടത്തിൽ നിന്നാണ് ലഭിക്കുന്നത് എന്നതാണ്. വയനാടിന്റെ കാലാവസ്ഥയിൽ വളരുന്ന കുരുമുളകും മഞ്ഞളും സ്വന്തം കൃഷിയിടത്തിൽനിന്നാണ് ശേഖരിക്കുന്നത്.
രാസവളങ്ങളുടെ അമിത ഉപയോഗമില്ലാതെ വളർത്തുന്ന കാർഷികവിളകളിൽ നിന്നുള്ള ഈ ചേരുവകൾ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നു. ഉണക്കിറച്ചി നിർമിക്കുന്നത് എളുപ്പമുള്ള ജോലിയല്ല.
ഗുണമേന്മയുള്ള പോത്തിറച്ചി തെരഞ്ഞെടുക്കുന്നതോടെയാണ് പ്രക്രിയ ആരംഭിക്കുന്നത്. ഇറച്ചി ചെറിയ കഷണങ്ങളാക്കി മുറിച്ചശേഷം പ്രത്യേകമായി തയ്യാറാക്കിയ ഡ്രൈയിംഗ് സംവിധാനത്തിലേക്കു മാറ്റുന്നു.
ഓരോ ഘട്ടത്തിലും ചൂടിന്റെ അളവ് കൃത്യമായി നിയന്ത്രിക്കണം. അധിക ചൂട് ലഭിച്ചാൽ ഇറച്ചിയുടെ മൃദുത്വം നഷ്ടപ്പെടും. ചൂട് കുറവായാൽ ആവശ്യമായ രീതിയിൽ ഉണങ്ങുകയുമില്ല.
അതുകൊണ്ടുതന്നെ ഓരോ ബാച്ചും നിരന്തരം നിരീക്ഷിച്ചാണ് തയ്യാറാക്കുന്നത്. പണ്ടുകാലത്ത് വിറകടുപ്പിന്റെ പുകയിലും ചൂടിലുമായിരുന്നു ഉണക്കിറച്ചി തയ്യാറാക്കിയിരുന്നത്.
ഇന്ന് ആധുനിക ഡ്രൈയിംഗ് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ, പഴമയുടെ അതേ രുചിയും നിറവും ഗുണവും നിലനിർത്താൻ പ്രത്യേക ശ്രദ്ധ നൽകുന്നു.
Agriculture
മണ്ണിനെയും കൃഷിയെയും ഏറെ സ്നേഹിക്കുന്ന രാജീവ് മാത്യു പാടത്തിലിന്റെ തോട്ടത്തിലുള്ളത് നാവിൽ തേൻ മധുരം പകരുന്ന വിവിധയിനം പഴങ്ങളുടെ വൻ ശേഖരം. ഇടുക്കി ജില്ലയിൽ കോടിക്കുളം പഞ്ചായത്തിലെ കൊടുവേലിയിലാണ് മധുരം വിളയും കൃഷിയിടം.
അഞ്ചേക്കറിൽ ശങ്കര, സിദ്ദു, രാമചന്ദ്ര, തായ്ലൻഡ് റെഡ്, ജെ-33, കംബോഡിയൻ ജാക്ക്, സീഡ്ലെസ് ജാക്ക്, ഡെംഗ്സൂര്യ എന്നീ ഇനങ്ങളിൽപ്പെട്ട പ്ലാവാണ് കൃഷി ചെയ്തിരിക്കുന്നത്. 2021ൽ നട്ട പ്ലാവിനങ്ങളിൽ നിറയെ കായ്ഫലങ്ങളുണ്ട്.
ജനുവരി-ജൂണ്‍ മാസങ്ങളാണ് ചക്കയുടെ സീസണ്. കംബോഡിയൻ ജാക്ക് മാത്രം നവംബറിൽ കായ്ഫലം നൽകാൻ തുടങ്ങും. ചക്കയുടെ വിപണനത്തിന് ഒരിടത്തേക്കും പോകേണ്ട. കച്ചവടക്കാർ തോട്ടത്തിലെത്തി ചക്ക ശേഖരിക്കുകയാണ് ചെയ്യുന്നത്.
കിലോയ്ക്ക് 30 രൂപ ലഭിക്കും. തോട്ടത്തിലെ ഏതാനും ഭാഗത്തെ റബർ വെട്ടിനീക്കിയ ശേഷമാണ് പ്ലാവ് ഉൾപ്പെടെയുള്ള പഴവർഗങ്ങളുടെ കൃഷി ആരംഭിച്ചത്.
ചക്ക പോഷകസമൃദ്ധം
പോഷക സമൃദ്ധമായ ചക്കയ്ക്ക് ആവശ്യക്കാർ ഏറെയാണെന്ന് രാജീവ് മാത്യു പറയുന്നു. ചക്കച്ചുളയിലെ നാരുകൾ കുടലിലെ കാൻസറിനെ പ്രതിരോധിക്കാൻ സഹായകമാണ്. ദഹനപ്രക്രിയയ്ക്കും ഇത് ഉത്തമമാണ്.
ചക്കപ്പഴത്തിലെ സെലീനിയം ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. പാകമായ ചുളയിൽ 74 ശതമാനം ജലാംശവും 23 ശതമാനം അന്നജവും രണ്ടു ശതമാനം പ്രോട്ടീനും ഒരു ശതമാനം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ചക്കയിൽനിന്ന് 85 കലോറി ഉൗർജം ലഭിക്കും.
ഇരുന്പ് ധാരാളം അടങ്ങിയതിനാൽ വിളർച്ച തടയാനും നല്ലതാണ്. ആസ്ത്മക്കും തൈറോയ്ഡിനും ഗുണപ്രദമാണ്. ഹോർമോണ്‍ ഉത്പാദനം ക്രമപ്പെടുത്താനും സഹായകമാണ്. മഗ്നീഷ്യവും കാൽസ്യവും ഉള്ളതിനാൽ എല്ലുകളെ ബലപ്പെടുത്തും.
ഇതിലെ വൈറ്റമിൻ-സി കണ്ണുകളുടെ പരിരക്ഷയ്ക്കും പ്രയോജനകരമാണ്. ബാക്ടീരിയ സംബന്ധമായ രോഗങ്ങൾ ചെറുക്കാനും ശ്വേതാണുക്കളുടെ പ്രവർത്തനം ത്വരിതപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായകമാണ്.
ചക്കപ്പൊടി പ്രമേഹ നിയന്ത്രണത്തിനും ഫലപ്രദമാണെന്നാണ് പഠന റിപ്പോർട്ട്. ചക്കയുടെ പോഷക ഗുണങ്ങളും മൂല്യ വർധിത ഉത്പന്നങ്ങളുടെ നിർമാണവുമാണ് ഡിമാൻഡ് വർധിക്കാൻ കാരണം.
Agriculture
റംബുട്ടാൻ കൃഷിയിൽ നൂറുമേനി വിളവു കൊയ്തിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ വായാട്ടുപറമ്പ് കവലയിലെ ബിനു തോമസ് മാളിയേക്കൽ എന്ന യുവകർഷകൻ. റബർ കൃഷിയെക്കാൾ മികച്ച വരുമാനം നൽകുമെന്ന് മനസിലാക്കിയാണ് രണ്ടുവർഷം മുമ്പ് റബർ മരങ്ങൾ മുറിച്ചു നീക്കി റംബുട്ടാൻ കൃഷിയിലേക്ക് തിരിഞ്ഞത്.
റബർ മുറിച്ചുമാറ്റി റംബുട്ടാൻ കൃഷി ചെയ്തപ്പോൾ സുഹൃത്തുക്കളും അയൽവാസികളും ഉൾപ്പെടെ കുറ്റപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ മനസ് നിറയെ സന്തോഷമാണ്. രണ്ടാം വർഷം തന്നെ മികച്ച വിളവ് ലഭിക്കുകയും ചെയ്തു. 18 കായയിൽനിന്നും ഒരു കിലോ തൂക്കം ലഭിക്കുമെന്ന് ബിനു പറയുന്നു.
നാലുവർഷം ആയ ഒരു ചെടിയിൽനിന്ന് 50 കിലോ മുതൽ 60 കിലോ വരെ കായ്കൾ ലഭിക്കുമെന്നും ഇപ്പോൾ 175 മുതൽ 200 രൂപ വരെ വില ലഭിക്കുന്നതായും അവകാശപ്പെടുന്നു. വീട്ടിൽ വന്നു തന്നെ ആവശ്യക്കാർ വാങ്ങിക്കൊണ്ടു പോകുന്നുണ്ട്. ഓർഗാനിക് രീതിയിലാണ് ഇദ്ദേഹം കൃഷി ചെയ്തിരിക്കുന്നത്. ആവശ്യമായ ജലസേചനവും നൽകുന്നു.
വളപ്രയോഗം
10 കിലോ ജൈവവളം എങ്കിലും ഒരു വർഷത്തിൽ നൽകണം. പ്രായം കൂടുന്നതിനനുസരിച്ച് വളത്തിന്റെ തോതും വർധിപ്പിച്ചു കൊണ്ടുവരണം. ജനുവരി മാസത്തിൽ പൂവിടൽ തുടങ്ങുമെന്നതിനാൽ നന അല്പം കുറയ്ക്കേണ്ടതാണ്.
പഴുത്തു തുടങ്ങിയ കായികളെ പക്ഷിമൃഗാദികളിൽനിന്നും സംരക്ഷിക്കുന്നതിന് മരം പൂർണമായും വലയിട്ട് മൂടുന്ന പ്രക്രിയ കാണാറുണ്ട്. എന്നാൽ, ഇദ്ദേഹം ഇങ്ങനെ ചെയ്യാറില്ല. പക്ഷികളും പ്രകൃതിയുടെ ഭാഗമാണെന്നും അവയ്ക്കായി കുറച്ചു കായകൾ നീക്കിവെച്ചാലും വലിയ നഷ്ടം സംഭവിക്കില്ലെന്ന് പറയുന്നു.
ട്രൈക്കോഡെർമ ചാണകപ്പൊടി ഇവ നൽകുന്നത് വേരു രോഗങ്ങൾ കുറയ്ക്കും. മണ്ണ് അറിഞ്ഞുള്ള വളപ്രയോഗമാണ് മികച്ച വിളവിന് ഏറ്റവും അത്യുത്തമം.
കായ്പിടിത്തം കൂട്ടാൻ
കായ്പിടിത്തം കുറയുന്നതിന് പല കാരണങ്ങളുണ്ട്. പ്രധാന കാരണം പൂവിടുന്ന കാലത്തെ കൂടിയ താപനിലയാണ്. വേണ്ടത്ര പരാഗകാരികൾ ഇല്ലാത്തതും ചില സൂക്ഷ്മ മൂലകങ്ങളുടെ അപര്യാപ്തതയും കായ്പിടുത്തത്തെ ബാധിക്കാം.
റംബുട്ടാൻ പൂക്കുന്ന സമയം ആകുമ്പോഴേക്കും നന നിർത്തണം. പൂത്തതിനുശേഷം വീണ്ടും നന തുടരാം. സാധാരണ ചെയ്യുന്ന വളപ്രയോഗത്തോടൊപ്പം പൊട്ടാഷ് വളം അല്പം കൂടുതൽ നൽകുന്നത് പൂക്കുന്നതിന് സഹായിക്കും.
പൊട്ടാസ്യത്തിന്റെ കുറവുണ്ടെങ്കിൽ ഇലകളുടെ അരികിൽനിന്ന് ഉള്ളിലേക്ക് കരിഞ്ഞു വരുന്നതായി കാണാം. എൻ 18 ഇനത്തിലുള്ള റംബുട്ടാൻ ആണ് ഇവിടെ കൃഷി ചെയ്യുന്നത്. ഇത് മികച്ച വിളവ് തരുന്ന ഇനമാണ്.
റംബുട്ടാൻ കൃഷി ചെയ്യുന്ന കർഷകർക്ക് ആവശ്യമായ പിന്തുണയും പ്രൂണിങ് ഉൾപ്പെടെ ചെയ്തു നൽകുകയും ചെയ്യുന്നുണ്ട്. കൂടുതൽ കർഷകർ റംബുട്ടാൻ കൃഷിയിലേക്ക് തിരിയണം എന്നാണ് ബിനുവിന്റെ ആഗ്രഹം. ഇപ്പോൾ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയും ചെയ്തു വരുന്നു.
ഫോണ്‍: 9526270595
Agriculture
ഇടത്തരം വലിപ്പമുള്ള നിത്യഹരിത വൃക്ഷമായി വളരുന്ന മരമാണ് നാഗമരം. പിങ്ക് കലർന്ന പുതിയ ഇലകളുടെ മനോഹാരിത, ദീർഘവൃത്താകാരം മുതൽ കുന്താകാരം വരെ, കടുംപച്ചനിറം, പൂക്കൾ വെളുത്ത് ഒറ്റയ്ക്കോ ജോഡികളായോ കാണപ്പെടുന്നു.
ഇലകൾക്ക് അഞ്ചു മുതൽ രണ്ട് സെന്റീമീറ്റർ വരെ നീളം. അണ്ഡകാരത്തിലുള്ളതും അഗ്രഭാഗത്ത് കൂർത്തതുമായ പഴങ്ങൾ അടിഭാഗത്ത് സ്ഥിരമായ ബാഹ്യദളങ്ങൾ കൊണ്ട് മൂടിയിരിക്കുന്നു, മഞ്ഞക്കറയുണ്ട്.
മരത്തിന് തൊലി പൊഴിക്കുന്ന സ്വഭാവമുണ്ട്. ഫെബ്രുവരി മുതൽ ജൂണ്‍ വരെയാണ് നാഗമരത്തിന്റെ പൂക്കാലം. നിത്യഹരിത വനങ്ങളിലെ തണൽ ഇഷ്ടപ്പെടുന്ന മരമാണിത്.
മെസുവ നാഗസേറിയം, കോസ്ട്രം, മെസുവ ഫെറിൻ ലിൻ ((Messua Nagassarium, kotsrem, Mesua Ferrea linn) എന്ന ശാസ്ത്രീയ നാമത്തിൽ അറിയുന്ന നാഗമരത്തിന്റെ കുടുംബം ക്ലൂസി യേസി (clusia cae) ആണ്. സമുദ്രനിരപ്പിൽനിന്ന് അയായിരത്തി ഇരുന്നൂറ് അടിവരെ ഉയരമുള്ള ഉഷ്ണമേഖല വനങ്ങളിൽ നാഗമരം സമൃദ്ധമായി വളർന്നു വരുന്നു.
കിഴക്കൻ ഹിമാലയം, പശ്ചിമബംഗാൾ, പശ്ചിമഘട്ടം, പൂർവ്വഘട്ടം, കർണ്ണാടകം, കേരളം, ബർമ്മ, ആൻഡമാൻ, കൊങ്കൻ ആസാം, ഉത്തർപ്രദേശ് കൂടാതെ ശ്രീലങ്ക, മലേഷ്യ എന്നിവടങ്ങളിലെല്ലാം കണ്ടുവരുന്നു.
ശ്രീലങ്കയുടെ ദേശീയ വൃക്ഷമായ നാഗമരത്തെ സിലോണ്‍ ഇരുന്പുമരമെന്നും മൂർഖന്റെ കുങ്കുമം എന്നെല്ലാം അറിയപ്പെടുന്നു. കൊടുംചൂടും കൊടുംതണുപ്പും ഈ മരങ്ങൾക്ക് ചേർന്നതല്ല.
ഔഷധങ്ങളുടെ കലവറയാണ് നാഗമരം. വേരിന്റെ പുറംതൊലി, തണ്ടിന്റെ പുറംതൊലി, വിത്തിലെ എണ്ണ, വിത്ത്, കേസരം, പൂവ് എന്നിവയെല്ലാം ഔഷധാവശ്യങ്ങൾക്ക് ഉപയോഗിച്ചു വരുന്നു.
ദഹന സംബന്ധമായ അസുഖങ്ങൾ, ദാഹം എന്നിവയ്ക്കും പനി, പൈൽസ്, ചർമ്മരോഗങ്ങൾ, ഛർദ്ദി എന്നീ വ്യാധികൾക്കും നാഗമരത്തിന്റെ വിവിധ ഭാഗങ്ങൾ വളരെ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.
നാഗമരത്തിന്റെ വിത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന എണ്ണ സൈന സെറ്റീസ്, ജലദോഷം, പനി എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് നല്ലൊരു ഇൻഹേലറായി ഉപയോഗിക്കുന്നു. മുൻകാലങ്ങളിൽ നാഗമരത്തിന്റെ പൂക്കൾ തലയിണയിൽ നിറച്ച് ഉപയോഗിക്കുമായിരുന്നു.
പൂക്കൾ നല്ല അണുനാശകമായിരുന്നതിനാൽ ശയ്യാനുബന്ധികളായ സൂഷ്മാണുക്കളെ നശിപ്പിക്കുകയും പൂക്കൾ നിറച്ചതലയിണകൾക്ക്നിത്യസുഗന്ധവും ഉണ്ടായിരുന്നു. നാഗപ്പൂവെന്ന പേരിൽ ഇന്ന് കേരളത്തിലെ പച്ചമരുന്നുകടകളിൽ വിൽക്കുന്നത് നാഗകേസരമല്ല.
പകരം കാട്ടുപുന്ന, ആറ്റുപുന്ന, ചെറൂള, കറുവ, മലംപ്പുന്ന എന്നിവയൊക്കെയാണ് ലഭിക്കുന്നത്. ഇതുപോലെ അതിപ്രാധാന്യമുള്ള വൃക്ഷങ്ങളെ സംരക്ഷിക്കുവാൻ പഞ്ചായത്തുകളിലോ, മുനിസിപ്പാലിറ്റി കളിലോ ഉള്ള ചെറിയ പാർക്കുകളിൽ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നത് നന്നായിരിക്കും.
ആയില്ല്യം നക്ഷത്രക്കാർ ഈ വൃക്ഷം വീട്ടിൽ വലിയ ചട്ടികളിൽ വളർത്തി സംരക്ഷിക്കാവുന്നതാണ്. മണൽ, ചാണകപ്പൊടി, ചെമ്മണ്ണ് ഇവ ചേർത്തുണ്ടാക്കിയ പോട്ടിംഗ് മിശ്രിതത്തിൽ നട്ടുവളർത്താവുന്നതാണ്.
പൊതുവേ കാണാൻ ഭംഗിയുള്ള ഈ മരം പ്രൂണ്‍ ചെയ്ത് സംരക്ഷിക്കുകയാണെങ്കിൽ അമിതമായുള്ള വളർച്ചയെ തടഞ്ഞ് ക്രമമായി നിലനിർത്താൻ സാധിക്കും.
ഈ നക്ഷത്രക്കാർക്കും വൃക്ഷങ്ങളെ സ്നേഹിക്കുന്നവർക്കും ഈ മരത്തെ അറിയുവാനും മറ്റുള്ളവർക്ക് പരിചയപ്പെടുവാനും ഉപകാരമായിരിക്കും.
Agriculture
ഇന്ത്യയിൽ വന്യമായി വളരുന്ന വൻ വൃക്ഷമാണ് പുളിമരം. പുളി നമ്മുടെ ഭക്ഷണ പദാർഥങ്ങളിൽ രുചിക്കുവേണ്ടി പ്രധാനമായും ചേർത്ത് ഉപയോഗിക്കുന്നു. പുളിയിൽ ജീവികം സി ധാരാളമായി അടങ്ങിയിരിക്കുന്നു.
അതുകൊണ്ടുതന്നെ ജീവകം സിയുടെ അഭാവത്താൽ ഉണ്ടാകുന്ന രോഗങ്ങൾ നമ്മുടെയിടയിൽ കുറവുള്ളതിനു കാരണം ആഹാരത്തിലൂടെയുള്ള പുളിയുടെ ഉപയോഗമാണെന്നു കരുതപ്പെടുന്നു. പഴക്കംചെന്ന പുളിയാണ് നല്ലത്. ഇതു കരൾ, ആമാശയം എന്നിവയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നു.
പുളിയുടെ ഇല, പൂവ്, ഫലമജ്ജ, ഫലം, വിത്ത്, തോല് എന്നിവ ഔഷധയോഗ്യങ്ങളാണ്. പല പേരുകൾ: ചിഞ്ചാ, അമ്ലികാ, തിന്തിദ്ധാ എന്നിങ്ങനെ സംസ്കൃതത്തിലും ടമരിൻ ട്രീ എന്ന് ഇംഗ്ലീഷിലും പുളിക്കു പേരുകളുണ്ട്.
സിസാൽപിനിയേസി സസ്യകുടുംബത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പുളിമരത്തിന്റെ ശാസ്ത്രനാമം ടമറിഡസ് ഇൻഡിക്ക എന്നാണ്.
രസാദിഗുണങ്ങൾ: അമ്ലരസവും ഗുരു രൂക്ഷഗുണവും ഉഷ്ണവീര്യവും വിപാകത്തിൽ അമ്ലം എന്നിങ്ങനെയാണ്. ആയുർവേദ വിധിപ്രകാരം പുളിമരത്തിന്റെ രസാദിഗുണങ്ങൾ.
രാസഘടകങ്ങൾ: പുളിമരത്തിന്റെ ഫലത്തിൽ ടാർടാറിക് അമ്ലം, സിട്രിക് അമ്ലം, മാലിക് അമ്ലം, അസെറ്റിക് അമ്ലം, പൊട്ടാസ്യം, പഞ്ചസാര, പെക്ടിൻ, ആൽബുമിനോയ്ഡ്, കൊഴുപ്പ്, അന്നം എന്നീ രാസഘടകങ്ങൾ അടങ്ങിയിരിക്കുന്നു.
പുളി വാതം ശമിപ്പിക്കുന്നു. ദാഹത്തെ ശമിപ്പിക്കുന്നു. വൃണം ഉണങ്ങുന്നതിനും ശബ്ദം തെളിയുന്നതിനും നന്ന്. മദ്യലഹരി ശമിപ്പിക്കുന്നതിനും വായുക്ഷോഭം, മലബന്ധം എന്നിവ അകറ്റാനും വിരേചനം, നീര്, വേദന, ക്ഷീണം എന്നിവ ശമിപ്പിക്കാനും അതിസാരം, പ്രമേഹം, മൂത്രച്ചൂട്, ചെങ്കണ്ണ്, തേൾവിഷം എന്നിവ ഭേദമാക്കാനും വാളമ്പുളി അത്യുത്തമം.
ഔഷധപ്രയോഗങ്ങൾ
ശരീരക്ഷീണവും വേദനയും മാറുന്നതിന് പുളിയില ഇട്ട് വെന്ത വെള്ളത്തിൽ കുളിക്കുക. തൊണ്ട ശുദ്ധമാവുകയും ശബ്ദം തെളിയുകയും ചെയ്യാൻ: പഴന്പുളി ചൂർണമാക്കി തേൻ ചേർത്ത് ദിവസവും ആറു ഗ്രാം വരെ പതിവായി രണ്ടുനേരം കഴിക്കുക.
വൃണം ഉണങ്ങാൻ: പുളിയിലയും സമം കറിവേപ്പിലയും ചേർത്തു തിളപ്പിച്ച് ആ വെള്ളത്തിൽ വൃണം കഴുകുക. പഴന്പുളി കരളിന്റെയും ആമാശയത്തിന്റെയും പ്രവർത്തനം വർധിപ്പിക്കും.
മസൂരിക്ക് ശമനം കിട്ടാൻ: ആറ് ഗ്രാം പുളിയില അരച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി പതിവായി ആറുദിവസം മൂന്നുനേരം വീതം കുടിക്കുക.
പുളി അധികം കഴിച്ചാൽ വെള്ളപ്പാണ്ടു രോഗം അധികരിക്കും. മദ്യലഹരി ശമിക്കാൻ പുളിവെള്ളം കുടിക്കുക.
വായുക്ഷോഭം മാറാൻ: പുളിവെള്ളത്തിൽ തിളപ്പിച്ച് അതിൽ പഞ്ചസാര ചേർത്തു കഴിക്കുക.
പനിയുള്ളവർക്ക് മലബന്ധം പിടിപെട്ടാൽ: ഒരു ഔണ്‍സ് പുളി അത്രതന്നെ ഈന്തപ്പഴം എന്നിവ പാലിൽ തിളപ്പിച്ച് അരിച്ച് ഏലത്തരി, ഗ്രാന്പൂ, കർപ്പൂരം എന്നിവ ചേർത്തു കഴിക്കുക.
പ്രമേഹശമനത്തിന്: പുളിന്തോട് ചുട്ട് ഭസ്മമാക്കി ഒരു ടീസ്പൂണ്‍ വെള്ളത്തിൽ കലക്കി കുടിക്കുക.
തേൾവിഷത്തിന്: പുളി, ചുണ്ണാമ്പ് എന്നിവ അരച്ച് വിഷമുള്ള ഭാഗത്ത് ഇടുക. ഫലപ്രദമായ ഒരു ഔഷധപ്രയോഗമാണിത്.
നീരിനും വേദനയ്ക്കും ആശ്വാസം കിട്ടാൻ: പുളിയും പുളിയിലയും പച്ചവെള്ളത്തിൽ അരച്ച് പുറമേ പുരട്ടുക. മഹോദരം, പ്രമേഹം എന്നിവയുടെ ശമനത്തിന്: പുളിയുടെ തോട് ചുട്ട് ഭസ്മമാക്കി ഒരു ടീസ്പൂണ്‍ തിളപ്പിച്ച വെള്ളത്തിൽ കലക്കി കഴിക്കുക.
അതിസാരം ശമിക്കാൻ: പുളിങ്കുരുവിന്റെ തോട് (ചുവപ്പുനിറത്തിലുള്ള പുറന്തൊലി) അതിനൊപ്പം (സമം) ജീരകവും പഞ്ചസാരയും ചേർത്തു പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം കഴിക്കുക.
മൂത്രച്ചൂട് മാറ്റാൻ: പുളിയില ഇടിച്ചുപിഴിഞ്ഞ നീര് കുടിക്കുക. നേത്രരോഗങ്ങൾ (ചെങ്കണ്ണ്) ശമിക്കാൻ: പുളിയിലയും പൂവും ഇട്ടു തിളപ്പിച്ച വെള്ളംകൊണ്ട് കണ്ണിൽ ധാര കോരുക.
അതിസാരം ഭേദമാകാൻ: പുളിയില ഇടിച്ചുപിഴിഞ്ഞ നീരിൽ പഴുപ്പിച്ച ഇരുന്പുകഷണമിട്ട് ചൂടാക്കിയശേഷം കഴിക്കുക.
പ്രഫ. കെ. നസീമ
9633552460
Agriculture
മണ്ണിൽ ചേർക്കുന്ന വളങ്ങളുടെ യഥാർഥ കഴിവ് സസ്യങ്ങൾക്ക് പ്രയോജനപ്പെടണമെങ്കിൽ അതു സസ്യങ്ങൾക്കു ചേർത്തുകൊടുക്കുന്ന രീതിയെ ആശ്രയിച്ചിരിക്കും.
റബർതോട്ടത്തിൽ സാധാരണയായി വളപ്രയോഗം ചെയ്യുന്നത് തെക്കുപടിഞ്ഞാറൻ കാലവർഷത്തിനുമുന്പും (ഏപ്രിൽ- മേയ് മാസങ്ങളിൽ), വടക്കുകിഴക്കൻ കാലവർഷത്തിനു തൊട്ടുമുന്‍പോ (ഓഗസ്റ്റ്- സെപ്റ്റംബർ മാസം)ആണ്.
മണ്ണിൽ വളം ചേർക്കുമ്പോ ൾ മണ്ണിൽ വേണ്ടത്ര ഈർപ്പം ഉണ്ടായിരിക്കണം. മഴയുള്ള സമയത്തോ മഴ വരാൻ സാധ്യതയുള്ളപ്പോഴോ മണ്ണിൽ വളം ചേർത്തു കൊടുക്കരുത്.
വളമിട്ടതിനുശേഷം ഏകദേശം എട്ടു മണിക്കൂർ നേരമെങ്കിലും മഴ പെയ്തിറങ്ങാതിരിക്കുന്നതാണു നല്ലത്.
രണ്ടു തരത്തിലാണ് റബർ തോട്ടത്തിൽ കർഷകർക്കു വളം ചെയ്യാൻ സാധിക്കുക.
1. തോട്ടത്തിൽ ആവശ്യമുള്ള വളം വിതറിയിട്ടു കൊടുക്കുന്ന രീതി. 2. മണ്ണിൽ ചെറു ഖണ്ഡങ്ങളിലായി വളം നിക്ഷേപിക്കുന്ന രീതി.
മണ്ണിൽ ആവശ്യമായ വളം നല്ലപോലെ കൂട്ടിച്ചേർത്തിട്ടാണ് മരങ്ങൾക്കു നൽകേണ്ടത്. അല്ലെങ്കിൽ ആവശ്യമുള്ള അളവ് സസ്യങ്ങൾക്കു ലഭിക്കുകയില്ല.
വിതറിയിടുന്ന രീതി അത്ര വിജയപ്രദമായിരിക്കുകയില്ല. യൂറിയപോലുള്ള വളങ്ങൾ മണ്ണിൽനിന്നു വെയിലേറ്റു നഷ്ടപ്പെട്ടുപോകാൻ സാധ്യതയുണ്ട്.
മാത്രമല്ല ഈ രീതി എല്ലാ മരത്തിനും ഒരേപോലെ അളവിൽ വളങ്ങൾ ലഭ്യമാകുന്നതിനു തടസമാവുകയും ചെയ്യും. രണ്ടാമത്തെ രീതിയാണ് കർഷകർക്ക് അനുയോജ്യമായ രീതി.
ചെറിയ മരങ്ങൾക്കു വളംചെയ്യുന്നത് അതിന്റെ ചുറ്റിലും വീതികൂടിവരുന്ന വലയങ്ങളിലായിട്ടാണ്. തൈ നട്ട് മൂന്നാംമാസം ആദ്യത്തെ വളപ്രയോഗം നടത്താം. ഒന്നാമത്തെ വർഷം തൈ ചുവട്ടിൽനിന്ന് ഏഴു സെന്റിമീറ്റർ മാറ്റി 30 സെ.മി. വീതിയുള്ള വലയങ്ങളിലാണ്.
രണ്ടാം വർഷം 30 സെന്റിമീറ്റർ ചുവട്ടിൽനിന്ന് മാറ്റി 45 സെന്റി മീറ്റർ വീതിയുള്ള വലയങ്ങളിൽ വളം ചേർത്തുകൊടുക്കേണ്ടതാണ്. 60 സെന്റിമീറ്റർ മുതൽ 90 സെന്റിമീറ്റർ വരെയുള്ള വൃത്തവലയങ്ങളിലാണ് വളം നിക്ഷേപിക്കേണ്ടത്.
അഞ്ചാം വർഷം മുതൽ ടാപ്പ് ചെയ്യുന്ന മരങ്ങൾ ഉൾപ്പെടെ ചെറുഖണ്ഡങ്ങളിലാണ് വളം നിക്ഷേപിക്കേണ്ടത്.
ചെരിവുള്ള തോട്ടങ്ങളിൽ രണ്ടു മരങ്ങൾക്കിടയിലുള്ള ചെറുഖണ്ഡങ്ങളിലും നിരപ്പുള്ള തോട്ടങ്ങളിൽ നാലു മരത്തിനിടയിലുള്ള ചെറുഖണ്ഡങ്ങളിലുമായാണ് വളം ചെയ്യേണ്ടത്.
വൃത്ത വലയങ്ങളിലോ ചെറുഖണ്ഡങ്ങളിലോ വളം ചേർത്ത് പണിയായുധംകൊണ്ട് മണ്ണുമായി വളം ഇളക്കിച്ചേർത്തു കൊടുക്കേണ്ടത് ആവശ്യമാണ്.
അല്ലെങ്കിൽ വളത്തിൽനിന്നും മണ്ണിൽനിന്നും പോഷകമൂലകങ്ങൾ ആവിയായി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
Agriculture
വയനാട്ടിലെ മലഞ്ചെരിവുകൾക്കിടയിൽ പച്ചപ്പിന്റെ പുതിയ രാഷ്ട്രീയം എഴുതുകയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത്. കാലാവസ്ഥാ വ്യതിയാനവും മണ്ണിന്റെ ക്ഷയവും രാസകൃഷിയുടെ ദോഷഫലങ്ങളും കാർഷിക മേഖലയെ വെല്ലുവിളിക്കുന്ന കാലത്ത്, "കാർബണ്‍ തുലിത മീനങ്ങാടി’ എന്ന ആശയം ഗ്രാമത്തിന്റെ കൃഷി സംസ്കാരത്തെയും ജീവിത രീതികളെയും മാറ്റിമറിക്കുകയാണ്.
ഇന്ന് മീനങ്ങാടിയുടെ വീട്ടുമുറ്റങ്ങളിലും വയലുകളിലും പച്ചക്കറി തോട്ടങ്ങൾ നിറയുന്പോൾ, അതിനു പിന്നിൽ പ്രവർത്തിക്കുന്നത് ശാസ്ത്രീയ കൃഷിരീതികളും സമൂഹപങ്കാളിത്തവും ചേർന്നൊരു വലിയ പരീക്ഷണമാണ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന തണൽ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കാർബണ്‍ ഉത്സർജനം കുറയ്ക്കുകയും അതേസമയം കാർബണ്‍ ആഗിരണം വർധിപ്പിക്കുകയും ചെയ്ത് ഗ്രാമതലത്തിൽ പരിസ്ഥിതി സൗഹൃദ വികസനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം മുന്നോട്ട് പോകുന്നത്.
എന്നാൽ, പദ്ധതി പരിസ്ഥിതി സംരക്ഷണത്തിൽ മാത്രം ഒതുങ്ങിയില്ല; ഗ്രാമത്തിലെ കർഷകരുടെ ഉപജീവനത്തെയും ഭക്ഷ്യസുരക്ഷയെയും അത് ശക്തമായി സ്വാധീനിച്ചു.
"മണ്ണാരുക്കാം' വഴി മണ്ണിലേക്കൊരു മടങ്ങിവരവ്
കാർബണ്‍ തുലിത പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ന്ധമണ്ണാരുക്കാം’ ഉപപദ്ധതിയാണ് പച്ചക്കറി കൃഷിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയത്. 24 മാസ്റ്റർ കർഷകരുടെ നേതൃത്വത്തിൽ ഗ്രാമത്തിലെ വിവിധ വാർഡുകളിലായി ജൈവകൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. 31 ക്ലസ്റ്ററുകളിലായി നൂറുകണക്കിന് കർഷകർ ഇതിനോടകം പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.
രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം കാരണം മണ്ണിന്റെ സ്വാഭാവിക ശേഷി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, ആദ്യം മണ്ണിനെ മനസിലാക്കുകയാണ് പദ്ധതി ചെയ്യുന്നത്. ഓരോ കൃഷിയിടങ്ങളിലും മണ്ണു സാന്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധന നടത്തുന്നു.
മണ്ണിൽ ഏതു ഘടകങ്ങളുടെ കുറവാണുള്ളത്, എന്ത് പോഷകങ്ങളാണ് ആവശ്യമായത് തുടങ്ങിയ വിവരങ്ങൾ കർഷകർക്ക് വ്യക്തമായി കൈമാറുന്നു. അതോടൊപ്പം ജൈവവളങ്ങൾ, ജീവാമൃതം, പഞ്ചഗവ്യം, ജൈവ കീടനാശിനികൾ എന്നിവ സ്വയം തയാറാക്കുന്നതിനുള്ള പരിശീലനവും നൽകുന്നു.
"വിപണിയിൽനിന്ന് വാങ്ങുന്ന വളം കുറയുന്പോൾ ചെലവും കുറയുന്നു’ എന്നതാണ് പല കർഷകരുടെയും അനുഭവം. മണ്ണിന്റെ ആരോഗ്യവും വിളവിന്റെ ഗുണമേ·യും ഒരുപോലെ ഉയരുന്നതായും അവർ പറയുന്നു.
വീട്ടുവളപ്പുകളിൽനിന്ന് വിപണിയിലേക്ക്
ഒരുകാലത്ത് വീട്ടുപയോഗത്തിനായി മാത്രം പരിമിതമായിരുന്ന പച്ചക്കറി കൃഷി ഇന്ന് മീനങ്ങാടിയിൽ വരുമാന മാർഗമായി മാറുകയാണ്. തക്കാളി, പയർ, വെണ്ട, മുളക്, വഴുതന, കാബേജ്, കോളിഫ്ളവർ തുടങ്ങിയ വിവിധ ഇനങ്ങൾ കർഷകർ കൃഷി ചെയ്യുന്നു. മഴയേയും കാലാവസ്ഥാ വ്യതിയാനങ്ങളേയും ചെറുക്കാൻ അനുയോജ്യമായ രീതികളും പരിശീലിപ്പിക്കുന്നു.
ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾക്ക് വിപണിയിൽ ലഭിക്കുന്ന സ്വീകാര്യതയാണ് കർഷകർക്ക് ആത്മവിശ്വാസം നൽകുന്നത്. ആരോഗ്യകരമായ ഭക്ഷണത്തിനായി ഉപഭോക്താക്കൾ കൂടുതൽ ശ്രദ്ധ പുലർത്തുന്ന സാഹചര്യത്തിൽ രാസവസ്തുക്കൾ ഒഴിവാക്കിയ ഉത്പന്നങ്ങൾക്ക് നല്ല വിലയും സ്ഥിരമായ ആവശ്യകതയും ലഭിക്കുന്നു.
ഇതോടെ "സ്വന്തം ആവശ്യത്തിനുള്ള കൃഷി’ എന്ന ചിന്തയിൽനിന്ന് "ആരോഗ്യകരമായ ഉത്പാദനത്തിലൂടെ വരുമാനം’ എന്ന പുതിയ കാഴ്ചപ്പാടിലേക്ക് കർഷകർ മാറിയിരിക്കുകയാണ്.
Agriculture
വന്യമൃഗങ്ങളുടെ ആക്രമണമില്ലാതെ അവയുടെ ഭീകരശബ്ദമില്ലാതെ സമാധാനത്തിലൊരു കാടുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടുണ്ടാകും. എന്നാൽ, അങ്ങനെയൊരു വനം കോന്നി എലിയറയ്ക്കൽ കല്ലേലി റൂട്ടിൽ പത്തേക്കർപടിയിലുണ്ട്, ന്ധഹരിതഗിരി ജീവനം തപോവനം’.
തന്റെ ഏഴ് ഏക്കർ സ്ഥലത്തു ഓക്സിജൻ ഏറ്റവും കൂടുതൽ പ്രദാനം ചെയ്യുന്ന വൃക്ഷത്തൈകൾ നട്ടു പരിപാലിച്ചുപോരുകയാണ് ജി എന്ന് അറിയപ്പെടുന്ന വേഗവരക്കാരൻ അഡ്വ. എസ്. ജിതേഷ്.
തപോവന ആശയത്തിനു പിന്നിൽ...
പരിമിതികൾക്കു വിലക്ക് കൽപ്പിക്കാതെ വിശാലമായി തുറന്നിട്ടിരിക്കുന്ന ലോകം മനുഷ്യനു മാത്രമല്ല അവകാശപ്പെട്ടത്. മണിക്കൂറുകളുടെ ആയുസോടെ പുത്തൻ മഴയിൽ വിരിയുന്ന കുമിളുകൾക്കും പച്ചത്തുള്ളൻമാർക്കും ആന മുതൽ ഉറുന്പുകൾവരെ എല്ലാവരും ഈ ഭൂമിയുടെ അവകാശികളാണെന്ന ബോധ്യത്തിലാണ് നാട്ടിലൊരു കാടെന്ന തിരിച്ചറിവിലേക്ക് ജിതേഷ് ജി എത്തിയത്.
ഈ വലിയ ലോകത്തെ ചെറിയ മനുഷ്യരായ നമ്മൾ സഹജീവികളെ സ്നേഹിക്കണമെന്ന ചിന്തയാണ് ജിതേഷ്ജിക്ക് പ്രകൃതി തേടിയിറങ്ങാനുള്ള മൂലഹേതു. ഭൂമിയിൽ താൻ ജീവിക്കുന്ന കാലമത്രയും അതു മറ്റുള്ള ആളുകൾക്കുകൂടി ഉപകാരപ്പെടണമെന്ന ചിന്തയിലാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിച്ചത്.
അരയാൽ, പേരാൽ, വ്യത്യസ്ത മുളയിനങ്ങൾ എന്നിവയാൽ നിബിഡമായ വനത്തിൻറെ പേര് ന്ധഹരിതഗിരി ജീവനം തപോവന’മെന്നാണ്. ഈ ആശയത്തിനു പിന്നിലുമൊരു കൗതുകമുണ്ട്. ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ അക്കീര മിയാവാക്കിയുടെ "മിയാവാക്കി വനമാതൃക’യാണ് "ഹരിതഗിരി ജീവനം തപോവനം’ എന്ന ആശയത്തിനു പ്രചോദനം.
ഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലം
പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇക്കോസോഫിസെന്ററാണ് ന്ധഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലം. ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ ഇക്കോ പ്രോജക്റ്റുകളിലൊന്നാണു ഹരിതഗിരി "ജീവനം തപോവനം’ എന്ന സ്വകാര്യ തപോവനം.
പാരിസ്ഥിതിക തത്വചിന്തകൾ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മണ്ണ് മര്യാദ ഗുരുകുലം നിലകൊള്ളുന്നത്. മണ്ണുമര്യാദയും വനവിജ്ഞാനവും ജലസാക്ഷരതയും സഹസൃഷ്ടിഭാവനയും സഹ ജീവികളോടുള്ള സ്നേഹവും പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലം ആരംഭിച്ചത്.
ഗവേഷണത്തിന്റെ ഭാഗമായും സന്ദർശനത്തിനുമൊക്കെയായി ദിവസേന ധാരാളം ആളുകൾ അവിടേക്ക് എത്തുന്നുണ്ട്. ജീവിത്തിൽ ഒരിക്കലെങ്കിലും എല്ലാവരും ഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലം സന്ദർശിക്കണമെന്ന് ജിതേഷ് ജി പറയുന്നു.
ഇലക്ട്രോണിക് ഗാഡ്ജെറ്റുകളുടെ നവലോകത്ത് ജീവിക്കുന്ന പുതിയ തലമുറയിൽപ്പെട്ട കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയുന്നതിനും ആവാസ വ്യവസ്ഥയെക്കുറിച്ച് മനസിലാക്കുന്നതിനുമൊക്കെ ഇതിലൂടെ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
Agriculture
സ്വന്തം പരീക്ഷണങ്ങളും ശാസ്ത്രീയ പരിപാലനവുംകൊണ്ടു മൂന്നര ഏക്കറിലെ കുരുമുളക് കൃഷിയിൽനിന്ന് നേട്ടം കൊയ്തു താരമാകയുമാണ് ജോണിച്ചേട്ടൻ. കോട്ടയം നീഴൂർ വിലങ്ങുപാറയിൽ വി.ഡി. ജോണി ഏഴു വർഷത്തോളമായി കുരുമുളക് കൃഷിയിൽ സജീവമാണ്.
ആദ്യം റബർ കൃഷിയാണ് ചെയ്തിരുന്നതെങ്കിലും റബറിനു വില കുറഞ്ഞത് തിരിച്ചടിയായി. പരിപാലന ചെലവിനനുസരിച്ച് ലാഭം കിട്ടാതെ വന്നതും കുരുമുളകിനു വിലയുള്ളതും കുരുമുളകു കൃഷിയിലേക്കു തിരിയാൻ കാരണമായി.
അങ്ങനെ റബർ വെട്ടിമാറ്റി പുരയിടത്തിനോടു ചേർന്നുള്ള അഞ്ചേക്കറിൽ മൂന്നര ഏക്കർ സ്ഥലത്തു കുരുമുളക് കൃഷിയും ഒന്നര ഏക്കറിൽ തെങ്ങു കൃഷിയും വ്യാപിപ്പിച്ചു.
കുറഞ്ഞ ചെലവിലൂടെയും നൂതന ആശയങ്ങളിലൂടെയും കുരുമുളകിനെ ലാഭമാക്കി മാറ്റിയ ജോണിച്ചേട്ടന്റെ കൃഷിവിദ്യ പുതിയ കർഷകർക്ക് ഒരു മാതൃകയാണ്.
മികച്ചത് കുതിരവാലി
മൂന്നര ഏക്കറിൽ കുതിരവാലി, കരിമുണ്ട, കാണിക്കാടൻ എന്നിവയാണ് പരിപാലിച്ചുവരുന്നത്. പുതിയ ഇനങ്ങളിൽ പന്നിയൂർ-5, മഞ്ഞമുണ്ടി, ചോലമുണ്ടി എന്നിവയും നട്ടിട്ടുണ്ട്. ഏറ്റവും ഉത്പാദന ക്ഷമതയുള്ളതും നല്ലതും കുതിരവാലിയാണ്. കോട്ടയത്തെ കാലാവസ്ഥക്ക് ഇവ വളരെ അനുയോജ്യമാണ്.
വളർച്ചയുള്ള തിരികളാണ് കുതിരവാലിയുടേത്. പറിക്കാനും എളുപ്പമാണ്. മറ്റൊന്ന് കാണിക്കാടൻ ആണ്. നല്ല കൊടിയാണെങ്കിലും എല്ലാ സമയവും വേണ്ടപോലെ കായിക്കാറില്ല. കരിമുണ്ടയെക്കുറിച്ച് പറഞ്ഞാൽ എല്ലാ സീസണിലും ഉണ്ടാകും, പക്ഷെ അതൊരു പോരായ്മയാണ്.
ഗുണമേ·യില്ലാത്ത കായ്കളാണ് പലപ്പോഴും കിട്ടുന്നത്. അതുകൊണ്ട് പ്രയോജനമില്ല. പറിക്കാൻ ചെന്നാലും തിരിയിൽ കായ്കൾ നിറച്ചു കാണണമെന്നില്ല.
ഏതൊരു വിളയ്ക്കും നടീൽകാലം പ്രധാനമാണ്. കുരുമുളകിനെ സംബന്ധിച്ചു വർഷത്തിൽ ഏതു സമയവും അനുയോജ്യമാണ്. എങ്കിലും മഴ കൂടുതൽ ലഭ്യമാകുന്ന ജൂണ്‍, ജൂലൈ മാസങ്ങളിലാണ് തൈകൾ നടാറുള്ളത്.
മണ്ണിൽ ഈർപ്പമുള്ള സമയമായതിനാൽ തൈകൾ കൂടുതൽ കാര്യക്ഷമതയോടെ വളരും. ജലസേചനവും എളുപ്പമാണ്. പുതിയ തൈകൾ നടുന്പോൾ കുഴിയിലെ മണ്ണിൽ ചാണകപ്പൊടിയോ, വേപ്പിൻപിണ്ണാക്കോ നന്നായി മിക്സ് ചെയ്തിട്ടുവേണം തൈകൾ നടാൻ.
മണ്ണിലെ അമ്ലത്വം നിയന്ത്രിക്കാൻ കുമ്മായമോ ഡോളോമൈറ്റോ ഇടയ്ക്കിടക്ക് ഇട്ടുകൊടുക്കണം. ചൂടു കൂടിയ സമയങ്ങളിൽ തൈകൾ നട്ടാൽ വളർത്തിയെടുക്കാൻ അല്പം പ്രയാസമാണ്.
താങ്ങു മഹാഗണിയും പയ്യാനിയും
താങ്ങുകളുടെ തെരഞ്ഞെടുപ്പ് പ്രധാനമാണ്. മഹാഗണിയും പയ്യാനിയുമാണ് കുരുമുളക് വള്ളികളുടെ വളർച്ചക്ക് നല്ലത്. മഹാഗണിയുടെ തടിക്ക് കേടുവരാറില്ല. കുരുമുളകിന് അതിവേഗം പിടിച്ചു വളരാൻ എളുപ്പം മഹാഗണിയാണ്.
കുരുമുളക് നടുന്നതിനു മുൻപ് തന്നെ മഹാഗണി നട്ടു പാകമാക്കി എടുക്കാറുണ്ട്. എല്ലാ ജൂണ്‍ മാസത്തിനും മുന്നോടിയായി ഇവയുടെ കന്പിറക്കാറുണ്ട്. മഹാഗണി കഴിഞ്ഞാൽ പിന്നെ പയ്യാനിയാണ് താങ്ങായി ഉപയോഗിക്കുന്നത്.
കേടുവന്നാലും ഇവയുടെ തടി മുറിച്ചുകളയാൻ കഴിയും. മുൻപ് പൊങ്ങല്യവും താങ്ങായി ഉപയോഗിച്ചിരുന്നു. എന്നാൽ പുഴു ശല്യം ഉള്ളതുകൊണ്ട് തടിക്കു കേടുവരാറുണ്ട്. വിളയെ ബാധിക്കുന്നതുകൊണ്ട് ഇപ്പോൾ ഉപയോഗിക്കാറില്ല.
പരിപാലനവും വളപ്രയോഗവും
മറ്റു വിളകളെ പോലെ കുരുമുളക് ചെടിക്ക് ശരിയായ പരിപാലനവും വളപ്രയോഗവും ആവശ്യമാണ്. ഇതിൽ ഒന്നാമതായി ചെയ്യേണ്ടത് കൊടി (കുരുമുളക് ചെടി) വളരുന്പോൾ താങ്ങുമരത്തിന്റെ ഷെയ്ഡ് ഇറക്കികൊടുക്കണം.
വളർന്നു പന്തലിച്ചു തുടങ്ങിയാൽ വളർച്ച മന്ദഗതിയിലാകും. മാത്രമല്ല മറ്റു കൊടികൾ കൊഴിഞ്ഞുപോകാനും അവയ്ക്ക് കേടുവരാനും സാധ്യതയുണ്ട്. ഷെയ്ഡ് ഇറക്കാൻ പ്രത്യേക സമയമില്ല, വളർന്നു പടർന്നുകഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും മുറിച്ചുമാറ്റാം.
കുരുമുളക് ചെടിയുടെ പരിപാലനത്തിനായി ജൈവവളവും രാസവളവും സന്തുലിതമായി ഉപയോഗിക്കുകയാണ് പതിവ്. ജൈവവളമായി ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും കോഴിവളവുമാണ് ഉപയോഗിക്കുന്നത്. മുൻതൂക്കം ചാണകപ്പൊടിക്കാണ്.
രാസവളമായി 16:16 ചജഗ, 10:26 എന്നിവയാണ് ഉപയോഗിക്കുന്നത്. വർഷത്തിൽ രണ്ടുതവണമാത്രമാണ് രാസവളപ്രയോഗം നടത്തുന്നത്. 16:16 ചജഗ മേയ്മാസത്തിലും 10:26 നവംബർ മാസത്തിലുമാണ് പ്രയോഗിക്കുന്നത്.
വളർന്നുവരുന്ന കൊടികളിൽ കേടുവരാൻ സാധ്യതകളേറെയാണ്. മഞ്ഞളിപ്പും കാലാപുഴുവുമാണ് കൂടുതലായും കണ്ടുവരുന്ന രോഗബാധ. ഇവയെ പ്രതിരോധിക്കാൻ തിപ്പിലയിൽ ഗ്രാഫ്റ്റിംഗ് നടത്താറുണ്ട്.
തിപ്പിലയ്ക്ക് പൊതുവെ രോഗപ്രതിരോധ ശേഷി കൂടുതലായതിനാൽ കൊടിതൈകൾ ശക്തമായി തഴച്ചുവളരും. വളപ്രയോഗത്തിലൂടെ പരിധിവരെ രോഗബാധ തടയപ്പെടാറുണ്ട്.
Agriculture
കാട്ടുപന്നിയുടെ ആക്രമമാണ് ഗ്രോ ബാഗ് പച്ചക്കറി കൃഷിയിലേക്ക് തിരിയാൻ കണ്ണൂർ, കാടച്ചിറ സ്വദേശി സുരേഷ് ബാബുവിനെയും കുടുംബത്തെയും പ്രേരിപ്പിച്ചത്. നേരത്തെ നിലത്ത് കൃഷി ചെയ്തിരുന്നുപ്പോൾ, കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു.
ഗ്രോ ബാഗിൽ കൃഷി ചെയ്താൽ, വന്യജീവി ആക്രമണം കുറവാണെന്ന അറിവിനെത്തുടർന്ന് അതു പരീക്ഷിച്ചാലോ എന്നാലോചിച്ചു. ആദ്യം പറന്പിലും പിന്നീട്, വീടിന്റെ ടെറസിലുമായി ഗ്രോബാഗ് കൃഷി വ്യാപിപ്പിച്ചു.
ഏകദേശം അഞ്ചു വർഷത്തോളമായി ടെറസിലെ ഗ്രോ ബാഗിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. മികച്ച വിളവാണ് ലഭിക്കുന്നത്.
മണ്ണ് പരിശോധിക്കും
ഗ്രോ ബാഗുകളിൽ പച്ചക്കറി നടുന്നതിനായി ആദ്യമായി ബാഗുകളിൽ മണ്ണു നിറയ്ക്കും. ഗ്രോ ബാഗുകളിൽ നിറയ്ക്കാനുള്ള മണ്ണ് എടുക്കുന്ന സ്ഥലത്തെ മണ്ണ് ആദ്യം പരിശോധനയ്ക്കായി അയയ്ക്കും. പോഷകമൂലകങ്ങളുടെ കുറവ്, കൂടുതൽ, മാധ്യമം എന്നിവ മനസിലാക്കാൻ ഇതിലൂടെ സാധിക്കും.
അതിന്റെ അടിസ്ഥാനത്തിലല്ല വളപ്രയോഗം ചെയ്തതെങ്കിലും ആവശ്യമുള്ള അളവിലുള്ള വളം മാത്രമേ ചേർത്തിരുന്നുള്ളു. ഗ്രോ ബാഗ് തയാറാക്കുന്നതിന്റെ ആദ്യപടിയായി കരിയിലയോടൊപ്പം മേൽമണ്ണ് മാത്രം നിറയ്ക്കും.
ചാണകം മണ്ണുമായി ചേർത്തിളക്കി മണ്ണ് വളക്കൂറുള്ളതാക്കി മാറ്റുന്നു. ചാണകം ഇടുന്നതിനുമുൻപായി കുറച്ച് കുമ്മായം ഓരോ ബാഗിലും ചേർത്തിളക്കും. എല്ലുപൊടിയും ചേർത്ത് ബാഗിലെ മണ്ണിനെ പച്ചക്കറി നടാൻ പാകത്തിലാക്കുന്നു.
ചാണകത്തിനോടൊപ്പം ചില സമയങ്ങളിൽ ട്രൈക്കോഡെർമയും ചേർക്കാറുണ്ട്. ഇത് ജീവാണുവളമാണ്. നടുന്നതിനായി പച്ചക്കറി തൈകൾ കൃഷിഭവനിൽനിന്നു ലഭിക്കാറുണ്ട്. ചിലപ്പോൾ വിത്തുകൾ പുറത്തുനിന്നു വാങ്ങിച്ചു വിതയ്ക്കും.
ശീതകാല കൃഷിയും വേനൽക്കാല കൃഷിയും ചെയ്യാറുണ്ട്. ചെറിയ തോട്ടമായതിനാൽ കൂടുതൽ വിഷമം ഉണ്ടാകാറില്ലെങ്കിലും വെള്ളത്തിനു വേനൽക്കാലങ്ങളിൽ ദൗർലഭ്യം നേരിടുന്നതിനാൽ വേനൽക്കാല കൃഷി വിചാരിച്ചത്ര വിജയിക്കാറില്ല.
ജീവാണുവും സൂക്ഷ്മമൂലകവും
പച്ചക്കറികൾ നടുന്നതിനു മുമ്പായി കുഴികളിൽ വാം എന്ന ജീവാണു വളം അഞ്ചു ഗ്രാം ഓരോ കുഴിയിലും ചേർക്കും. വേരുകളിൽ പടർന്നു പിടിച്ചു വളരുന്ന മിത്രകുമിളാണ് വിഎഎം. ഇതു വേരുകൾ ശക്തമാക്കാനാനും വളർച്ച ത്വരിതപ്പെടുത്താനും സഹായിച്ചിട്ടുണ്ട്.
ഇതു മണ്ണിൽ ഫോസ്ഫറസിന്റെ അളവു കൂട്ടുന്നതിനാൽ കുറച്ചു മാത്രം എല്ലുപൊടി ചേർത്താൽ മതിയാകും. വാം ചേർത്തതിനുശേഷം പച്ചക്കറി തൈകൾ പറിച്ച് ഈ കുഴികളിലേക്കു നടുകയാണു ചെയ്യുന്നത്.
പച്ചക്കറി തൈകൾ വളർന്ന് ഒരാഴ്ചയായാൽ അല്ലെങ്കിൽ നാല് ഇലകൾ വന്നാൽ അഞ്ചു ഗ്രാം അയർ എന്ന സൂക്ഷ്മ മൂലകം ഓരോ ചെടിക്കും ചേർത്തുകൊടുക്കാറുണ്ട്. ഇതു കഴിഞ്ഞ് രണ്ടാഴ്ചയാകുന്പോൾ ആദ്യ വളപ്രയോഗം നടത്തുന്നു.
കന്പോസ്റ്റ്, ചാണകം എന്നിവയോടൊപ്പം സ്യൂഡോമോണസും മിതമായ അളവിൽ ചേർക്കാറുണ്ട്. പിന്നീടു പല തവണകളിലായി ചാണക മിശ്രിതം ഒഴിച്ചുകൊടുക്കുന്നു. സാധാരണയായി ശീതകാല കൃഷിയിൽ തക്കാളി, പച്ചമുളക്, കാബേജ് എന്നിവ നടാറുണ്ട്.
വേനൽക്കാല കൃഷിയിൽ വെള്ളരി, പയർ, പോട്ടിക്ക എന്നിവയും നടുന്നു. തികച്ചും ജൈവികമായ പച്ചക്കറി കുറച്ചു ദിവസമെങ്കിലും കഴിക്കാനും കാണാനും സാധിക്കുമല്ലോ എന്നു കരുതിയാണ് കൃഷിക്കിറങ്ങിയത്.
കൃഷി ഭവനിൽനിന്ന് ഇടയ്ക്കു കൃഷി ഓഫീസർ ഗ്രോ ബാഗ് കൃഷിയായിട്ടുപോലും ഇവിടെ സന്ദർശിക്കുകയും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. കണ്ണൂർ ജില്ലയിലെ കടന്പൂർ കൃഷിഭവന്റെ പരിധിയിലാണ് ഈ പ്രദേശം.
ഫോണ്‍: 8547421587
Agriculture
വൈദികവൃത്തിയുടെ വിശുദ്ധിക്കൊപ്പം ശുദ്ധമായ കൃഷിയുടെ സന്ദേശവും ജനങ്ങളിലേക്ക് പകരുകയാണ് ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭയുടെ കൊല്ലം തില്ലേരി സെന്റ് ആന്റണീസ് ആശ്രമത്തിലൂടെ. വിശുദ്ധ ഫ്രാൻസിസിനെപോലെ ലാളിത്വവും സാഹോദര്യവും പ്രാർഥനയും പ്രകൃതിയോടു ചേർന്നുള്ള ജീവിതവുമാണ് ആശ്രമത്തിൽനിന്നും ഒഴുകുന്നത്.
പച്ചപ്പ് നിറഞ്ഞ പ്രകൃതിയും ചെടികളും മൃഗങ്ങളും പക്ഷികളും ആശ്രമത്തിനൊരു ചൈതന്യമാണ് പകരുന്നത്. ആറ് ഏക്കർ വരുന്ന കൃഷിയിടത്തിൽ നിറഞ്ഞുനിൽക്കുന്ന പച്ചപ്പ് കണ്ണിനു കുളിരു പകരുന്നു.
ഇവിടെയാണ് പശുഫാം സ്ഥിതി ചെയ്യുന്നത്. എച്ച്എഫ്, ജേഴ്സി, എച്ച്എഫ് ക്രോസ് ഇനത്തിൽപ്പെട്ട 20 പശുക്കളും രണ്ട് എരുമകളും ആറോളം പശുക്കിടാങ്ങളും ഫാമിനൊരു ജീവനാണ് നൽകുന്നത്.
പശുഫാമിന്റെ പരിപാലകനായ ഫാ. അൽഫോൻസ് ലൂഷ്യസിനെ കാണുന്പോൾ ആ പശുക്കിടാങ്ങളുടെ സന്തോഷപ്രകടനം കാണേണ്ടതുതന്നെ. സാധാരണനിലയിൽ പശുഫാമിലേക്ക് അച്ചനെത്തുന്നതു ളോഹയിലല്ല.
എന്നും കാണുന്ന വേഷത്തിലെത്തിയാൽ പിന്നെ ശരീരത്തിലേക്ക് പാഞ്ഞുകയറിയുള്ള സ്നേഹപ്രകടനമാണ്. 21 അടി ഉയരത്തിലും 60 അടിനീളത്തിലും 45 അടി വീതിയിലുമുള്ള മനോഹരമായ പശുഫാമാണ് ഈ തോട്ടത്തിലെ മറ്റൊരു ആകർഷണം.
കാറ്റും വെളിച്ചവും കയറുന്ന ഫാം. പശുക്കൾക്കായി ഫാനും ഒരുക്കിയിട്ടുണ്ട്. കോണ്‍ക്രീറ്റ് തറകളും കന്നുകാലികളുടെ കാലിനു പ്രശ്നം ഉണ്ടാകാതെയിരിക്കാൻ റബർമാറ്റും കുടിക്കാൻ വെള്ളവും ഒരുക്കിയിട്ടുണ്ട്.
കുളിപ്പിക്കാൻ ഇഷ്ടംപോലെ വെളളം. വൃത്തിയും വെടിപ്പുമാണ് ഫാമിന്റെ പ്രത്യേകത. നിലവിൽ 12 പശുക്കളെ കറക്കുന്നുണ്ട്. 35 ലിറ്റർ പാലു നൽകുന്ന പശുക്കൾ വരെയുണ്ട്. രണ്ട് എരുമകളെയും കറക്കുന്നു.
വെളുപ്പിനെ അഞ്ചിനും ഉച്ചക്ക് രണ്ടിനുമാണ് യന്ത്രമുപയോഗിച്ചു കറക്കുന്നത്. ഇവയുടെ പരിപാലനത്തിനായി തൊഴിലാളികളുണ്ട്. ദിവസവും 150 ലിറ്റർ പാൽ ലഭിക്കുന്നുണ്ട്. ആവശ്യത്തിന് എടുത്തശേഷം കവറിലാക്കി പുറത്തു നാട്ടുകാർക്കു കൊടുക്കുന്നുണ്ട്.
Agriculture
തിരക്കിട്ട കോർപ്പറേറ്റ് ജീവിതത്തിന്റെ ചുഴിയിൽപ്പെട്ട് നെടുവീർപ്പിടുന്ന യുവജനങ്ങളോട് നല്ല നാടൻ വിജയത്തിന്റെ കഥ പങ്കുവയ്ക്കുകയാണ് കോട്ടയംകാരനായ അജീഷ്. ഏസിയുടെ തണുപ്പിൽ ടൈയും കോട്ടുമിട്ട് വൈറ്റ് കോളർ ജോലി സ്വപ്നം കാണുന്ന എല്ലാവരോടും അജീഷിനു പറയാനുള്ളതും സ്വസ്ഥതയാണ് മുഖ്യം എന്നാണ്.
ഉയർന്ന സാലറിയും വൻ പദവിയും ഉപേക്ഷിച്ചാണ് തോട്ടയ്ക്കാട് പരിയാരം പാക്കത്ത് പടിഞ്ഞാറേതിൽ എൻ. അജീഷ് കുമാർ ക്ഷീരകർഷകനാകാൻ നിശ്ചയിച്ചത്. ലോകത്തിലെ എല്ലാ സുഖസൗകര്യങ്ങളും നേടാൻ പ്രാപ്തിയുള്ള ജോലി ഇട്ടെറിയുന്പോൾ അജീഷിന് മുന്നിലേക്കെത്തിയത് ക്ഷീരമേഖലയിൽ നാടൻ പശുക്കളുടെ സംരക്ഷകനും സംരംഭകനുമാകുക എന്ന നിയോഗമായിരുന്നു.
കോർപ്പറേറ്റ് മേഖലയിലെ ജോലി ചെയ്താൽ മാത്രമേ ജീവിക്കാനാകൂ എന്ന ചിന്തയാണ് ഇന്നു പല യുവാക്കൾക്കുമുള്ളത്. അതൊന്നും ഇല്ലെങ്കിലും പശുവിനെ വളർത്തിയാലും വരുമാനവും ജീവിതവും കെട്ടിപ്പടുക്കാനാകുമെന്നും അജീഷ് പറയുന്നു. വസുധ ഫാംസ് ആൻഡ് ഡയറി പ്രോഡക്ടസ് എന്നാണ് അജീഷിന്റെ പുതിയ ലോകത്തിനു പേരിട്ടിരിക്കുന്നത്.
നാലു വർഷം മുൻപായിരുന്ന അത് നടന്നത്... ജോലി ഉപേക്ഷിച്ച് പശുവളർത്തലിലേക്ക് ഇറങ്ങിയതിനെക്കുറിച്ച് അജീഷ് പറയുന്നു. ന്ധന്ധകോർപ്പറേറ്റ് മേഖലയിലെ സമാധാനക്കേടും സ്വസ്ഥതയില്ലാത്ത ജീവിതാന്തരീക്ഷവുമാണ് എന്നെ മാറ്റി ചിന്തിപ്പിച്ചത്.
മായം കലരാത്ത പാലും പാൽ ഉത്പന്നങ്ങളും നാട്ടുകാർക്ക് എത്തിക്കുക എന്ന ലക്ഷ്യവും അതിനോടൊപ്പമുണ്ടായിരുന്നു, ക്ഷീര കർഷകനാകുക എന്ന തീരുമാനമങ്ങനെയാണ് എടുക്കുന്നത്. 20 സെന്റിലാണ് ഫാം പ്രവർത്തിക്കുന്നത്. മൂന്നു തൊഴുത്തുകളുണ്ട്. സഹോദരീഭർത്താവിനൊപ്പമാണ് ഈ മേഖലയിലേക്ക് എത്തുന്നത്.’’
നാടൻ പശുക്കളായതിനാൽ വലിയ ചെലവ് ഇല്ല എന്ന കാരണമാണ് അവയെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. വെച്ചൂർ, കാസർകോട് കുള്ളൻ, ചെറുവള്ളി തുടങ്ങിയ ഇനങ്ങളാണ് ഫാമിൽ പ്രധാനമായുള്ളത്.
20 പശുക്കളുള്ളതിൽ മൂന്നു വെച്ചൂർ പശുക്കളും അഞ്ചു കാസർകോട് കുള്ളൻമാരും ഒരു ചെറുവള്ളിയും ഒരു ഗീർ പശുവുമാണുള്ളത്. കാസർകോട് കുള്ളന്റെ വംശവർധന നടത്തുന്നതിന് ഒരു മേറ്റിംഗ് ബുള്ളും അജീഷിന്റെ ഫാമിലുണ്ട്.
പശുക്കൾക്ക് പുറമേ പാലുത്പന്നങ്ങളും വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് അജീഷ്. ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ ജീവാമൃതം, ബയോഗ്യാസ് സ്ലറി, വെർമി കന്പോസ്റ്, ചാണകപ്പൊടി എന്നിവയും വരുമാനസ്രോതസുകളാണ്.
നാടൻ കോഴികളും പച്ചക്കറി, വാഴ, കപ്പ, കാച്ചിൽ, ചേന, ചേന്പ് ഇഞ്ചി, മഞ്ഞൾ എന്നിവയും മഞ്ഞൾപ്പൊടി പോലുള്ള മുല്യവർധിത ഉത്പന്നങ്ങളും അജീഷിന്റെ പക്കലുണ്ട്. നാടൻ കന്നുകുട്ടികളെ ആവശ്യമുള്ളവർക്ക് വില്പനയും നടത്തുന്നുണ്ട്.
അജീഷ് കോർപ്പറേറ്റ് ജോലി വിട്ടപ്പോൾ മുതൽ എല്ലാ പിന്തുണയുമായും കുടുംബവുമൊപ്പമുണ്ട്. ഫാമിലെ കാര്യങ്ങളിൽ സഹായിക്കുന്നതിൽ പ്രധാനികളും ഇവരാണ്. ഭാര്യ: ശ്രീവിദ്യ (ബാങ്ക് ജീവനക്കാരി). ദേവദർശ, ദർശിത്, ദക്ഷിത് എന്നിവരാണ് മക്കൾ.
Agriculture
പരിസ്ഥിതി ദിനത്തില്‍ മാത്രം വൃക്ഷത്തൈകൾ നടാതെ, അതു ജീവിതചര്യയാക്കിയ പ്രകൃതിസ്നേഹിയാണ് പ്രഫ. സി.പി. റോയി എന്ന "ട്രീ മാൻ'. ഗ്രീന്‍ ലീഫ് എന്ന സംഘടനയിലൂടെ വൃക്ഷത്തൈകൾ നടാനാരംഭിച്ച സി.പി. റോയിയ്ക്ക് ഓരോ വൃക്ഷത്തെയും അടുത്തു ചെന്ന് പേര് ചൊല്ലി വിളിക്കാനാകുന്നത്ര ബന്ധമുണ്ട്.
നാളിതുവരെ നട്ടതാകട്ടെ, പത്തോ നൂറോ എണ്ണമല്ല, അമ്പതിനായിരത്തിലധികം! മണ്ണും മരവും ഉണ്ടെങ്കിലേ മനുഷ്യനുള്ളെന്ന് മനസിലാക്കിയ അദേഹം 1990 ലാണ് ഗ്രീന്‍ ലീഫ് എന്ന സംഘടന സ്ഥാപിക്കുന്നത്. സംഘടനയുടെ പ്രവര്‍ത്തന ശൈലിയും തികച്ചും വ്യത്യസ്തമാണ്.
പൊതുസ്ഥലത്ത് ചെടി നട്ട് ആര്‍ക്കും ഗ്രീന്‍ ലീഫില് അംഗത്വമെടുക്കാം, പക്ഷേ സ്വന്തമായി നടണമെന്നു മാത്രം. കട്ടപ്പന ഗവ. ട്രൈബല്‍ സ്കൂളിലാണ് ഗ്രീന്‍ ലീഫ് ആദ്യമായി ചെടി നട്ടത്. കോട്ടയം, ഇടുക്കി ജില്ലകളാണ് പ്രധാന പ്രവര്‍ത്തന മേഖല.
സ്കൂള്‍ കാമ്പസുകളും റോഡിന്റെ വശങ്ങളിലുമാണ് പ്രധാനമായും തൈകള്‍ നട്ടിരുന്നത്. പിന്നീട് 2005ല്‍ ചങ്ങനാശേരി ബൈപ്പാസിലും 2006ല്‍ ഏറ്റുമാനൂര്‍ പാലാ റോഡിലും തൈകള്‍ നട്ടു. ഇന്ന് ആ റോഡില്‍ തണലായി പച്ചവിരിച്ചു നില്ക്കുന്ന മഴമരങ്ങളെല്ലാം പ്രഫ.സി.പി. റോയിയുടെ സംഭാവനയായിരുന്നു.
പ്ലാവ്, മാവ്, ബാംബു എന്നിങ്ങനെയെല്ലാവിധ തൈകളും നാളിതുവരെ നടാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് അദേഹം. ചെടികളും മരങ്ങളുമായി 1990 കളില്‍ ആരംഭിച്ച ബന്ധം ഇന്നും തുടരുകയാണ്. തൈകള്‍ ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു നല്‍കുന്നത് തികച്ചും സൗജന്യമായാണ്.
ആവശ്യത്തിനുള്ള തൈകൾ ഉത്പാദിക്കുന്ന ചുമതലയും അദേഹം തന്നെയാണ് ചെയ്യുന്നത്. ഇതിനായി വിത്തുകളെല്ലാം സംഭരിക്കുകയും അതിനെ മുളപ്പിച്ചെടുക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തുവരുന്നു.
വീടിനോടു ചേര്‍ന്നും റോഡിന്റെ സൈഡിലുമൊക്കെയായി വിത്തുകള്‍ കുഴിച്ച് മുളപ്പിച്ചെടുക്കാറാണ് ചെയ്യുന്നത്. ഇപ്പോള്‍ തന്നെ മൂവായിരത്തിലധികം മാവിന് തൈകളെ ഉത്പാദിപ്പിക്കുന്നതിനുള്ള അധ്വാനത്തിലാണ് അദേഹം.
പ്രായത്തിന്റെ അവശതകള്‍ ഉണ്ടെങ്കിലും മണ്ണിനെയും മരത്തെയും വിട്ടൊരു ജീവിതം സി.പി. റോയിക്കില്ല. ഇന്നും മരങ്ങള്‍ നട്ടും നട്ട മരങ്ങളെ സന്ദര്‍ശിച്ചും സംരക്ഷിച്ചും കരുതിയുമാണ് ജീവിതം.
തിരുനക്കര ടാക്സി സ്റ്റാന്‍ഡില്‍ സ്റ്റാന്‍ഡ് അധികൃതരോടൊപ്പം നട്ട ഇരുന്നൂറു ചെടികളെ നോക്കാനും പരിപാലിക്കാനും ഇന്നും എല്ലാ ദിവസവും രാത്രി ഏഴിന് പതിവായി എത്താറുണ്ട്.
പരിസ്ഥിതി പ്രവര്‍ത്തകനെന്ന നിലയില്‍ അവകാശപ്പോരാട്ടങ്ങളിലും കാമ്പയിനുകളിലും സജീവമാണ് സി.പി. റോയി.
Agriculture
ആഹാ! അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ രസം... എന്താടാ സമദേ നമുക്കീ ബുദ്ധി നേരത്തേ തോന്നാഞ്ഞത്? എല്ലാത്തിനും അതിന്റേതായ
◄ സമയമുണ്ട് ഹർഷാദേ...
ചങ്ങായീ ഇജ്ജ് ഗൾഫീന്നിങ്ങട്ട് പോന്നോളീ ആടത്തെ ചൂടൊന്നും അനക്ക് പറ്റൂല്ല... മ്മക്ക് ഇവിടെ വല്ല ബിസിനസും ചെയ്തങ്ങട്ട് പോകാമെന്ന് അബ്ദുൾ സമദ് വിളിച്ച് ഫോൺവച്ചപാടെ ഹർഷാദിന് മറുത്തൊന്നും ചിന്തിക്കേണ്ടി വന്നില്ല. ഗ്രാഫിക് ഡിസൈനറായുള്ള പ്രവാസ ജീവിതത്തോട് ടാറ്റാ ബൈബൈ പറഞ്ഞ് ഓനിങ്ങ് പാലക്കാട്ടേക്ക് പാഞ്ഞെത്തി.
നാട്ടിലെത്തി പച്ചപ്പും ഹരിതാഭയും ആവോളം ആസ്വദിച്ച് തീരും മുൻപേ നാട്ടുകാരുടെ പതിവ് ചോദ്യം പേടിച്ച് രണ്ടാളും ബിസിനസ് ചിന്തകളിൽ തലപുകച്ചു. അവസാനം ആടിനെ വളർത്താമെന്ന തീരുമാനത്തിലെത്തി.
അങ്ങനെ ആട് വളർത്തലിലേക്ക് കടന്നു. എന്നാൽ അത് എട്ടുനിലയിൽ പൊട്ടി. പിന്നീടിങ്ങോട്ട് ബിസിനസ് പ്ലാനുകളുടെ അയ്യരുകളിയായിരുന്നു. എല്ലാം പ്ലാൻ ചെയ്യുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. കാലിവളർത്തലിൽ നല്ല വരുമാനം കിട്ടുമെന്ന തോന്നലിൽ ചാടിപ്പുറപ്പെട്ടു. ആ വണ്ടി പിന്നെ നിന്നത് ചിന്താമണിയിലാണ്.
അവിടെയെത്തി പശുവിനെയും വാങ്ങി നേരേ പാലക്കാട്ടേക്ക് വന്നു. പശുക്കൾ ആയതുകൊണ്ടുതന്നെ ഫാമിന്റെ പേരിന്റെ കാര്യത്തിൽ ഏറെ ചിന്തിക്കേണ്ടി വന്നില്ല. ഇരുവരും ചേർന്ന് ക്ഷീരാ ഡയറി എന്ന് പേരും ഇട്ടു.
എന്നാൽ ആശങ്ക മുഴുവൻ പശുവിന്റെ തീറ്റയിലായിരുന്നു. പുല്ലൊക്കെ പശുവിനു വെറും പുല്ലാണെന്ന് പശുവിനെ കൊടുത്തയാൾ പറഞ്ഞെങ്കിലും വിശ്വസിക്കാൻ കുറച്ച് പ്രയാസമായിരുന്നു. എന്നാൽ പിന്നെയാണ് മനസിലായത് ഈ പശുക്കൾ പുല്ല് തിന്നട്ടേ ഇല്ലെന്ന കാര്യം. പുല്ല് ഒക്കെ വളരെ ഔട്ട്ഡേറ്റഡ് സാധനമെന്നാണ് ഹർഷാദും സമദും പറയുന്നത്. പശുവിന് തീറ്റയായി കൊടുക്കുന്നത് സൈലേജ് ആണ്.
◄ എന്താണ് സൈലേജ്?
പച്ചപ്പുല്ലിനേക്കാൾ പോഷക സമ്പുഷ്ടമായ ഒന്നാണ് സൈലേജ്. ധാരാളം പാൽ ചുരത്താനും സൈലേജ് സഹായിക്കും. ചോളച്ചെടി മൂപ്പെത്തുന്നതിനു മുൻപ് മൂടോടെ വെട്ടിയെടുത്ത് വേരുമാറ്റി അവ ചെറുതായി അരിഞ്ഞെടുക്കും.
ഇതിലേക്ക് ശർക്കരവെള്ളം, ഉപ്പ്, അൽപം ധാന്യപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കും. ശേഷം വായു സഞ്ചാരം കടക്കാത്ത വലിയ ഡ്രമ്മുകളിൽ അടച്ച് സൂക്ഷിക്കും. വായു കടക്കാത്തതു മൂലം ലാക്ടിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുകയും അതിലൂടെ അവ ഫെർമെന്റ് ആവുകയും ചെയ്യുന്നു.
60 മുതൽ 90 ദിവസംവരെ സൂക്ഷിക്കന്പോഴാണ് ഇവ ഫെർമെന്റ് ആകുന്നത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് മാസങ്ങളോളം കേടുകൂടാതെ ഇരിക്കുകയും ചെയ്യുന്നു. അതിൽ നിന്ന് ആവശ്യാനുസരണം പശുക്കൾക്ക് തീറ്റയായി നൽകുന്നു.
പശുവിന് കൊടുക്കുന്നതിനു മുൻപ് എത്രയാണോ അവയ്ക്ക് വേണ്ടത് അത്രയും അളവിൽ സൈലേജ് എടുക്കുന്നു. ശേഷം അതിൽ വെള്ളം തളിച്ച് പശുവിനു നൽകുന്നു.
◄ സൈലേജ് എവിടെനിന്ന് ?
മിൽമ വഴി സബ്സിഡി മുഖേന സൈലേജ് ലഭ്യമാകുന്നുണ്ട്. ഒരു കിലോ സൈലേജിന് പുറത്ത് എട്ട് രൂപയാണ് കൊടുക്കേണ്ടിവരുന്നത്. തൽസ്ഥാനത്ത് മിൽമവഴി വാങ്ങുമ്പോൾ രണ്ട് രൂപ സബ്സിഡി ഇനത്തിൽ പോയി ആറ് രൂപ മാത്രമേ മുടക്ക് ആകുന്നുള്ളൂ.
ഫാമിലേക്ക് അവർതന്നെ നേരിട്ട് എത്തിച്ച് തരികയും ചെയ്യും. പത്ത് മുതൽ പന്ത്രണ്ട് ടൺവരെ സൈലേജ് ഒരു ദിവസം പശുവിനു നൽകേണ്ടി വരുന്നു. ആയതിനാൽ മിൽമ നൽകുന്ന സബ്സിഡി വളരെ ഉപകാരമാണ്.
◄ സൈലേജിനെക്കുറിച്ചുള്ള നെഗറ്റീവുകൾക്ക് മറുപടി?
പശുക്കൾ പുല്ല് മാത്രമേ കഴിക്കൂ അതിനാൽ അവ സസ്യഭുക്കുകളാണ എന്നാണ് ചെറിയ ക്ലാസുകൾ മുതൽ നമ്മൾ കേട്ടുവളർന്നത്. എന്നാൽ പുല്ലിനു പകരം സൈലേജ് നൽകിയപ്പോൾ ആളുകൾ അവർ കേട്ടുശീലിച്ച ആ ബോധ്യത്തിൽ നിന്ന് നെഗറ്റീവുകൾ പറയാൻ തുടങ്ങി.
സൈലേജും സസ്യാഹാരമാണ്. എന്നാൽ ഫെർമെന്റ് ചെയ്യുന്ന ഈ കൂട്ട് പശുക്കൾക്ക് നൽകുന്നത് ശരിയല്ല എന്നാണ് പലരും പറഞ്ഞത്. ഇത് പരിശോധിക്കാൻ പാലക്കാട് മിൽമയിൽ നിന്ന് 20 ൽപരം ക്ഷീര കർഷകർ ക്ഷീരാ ഡയറിയിലെത്തിയിരുന്നു.
എന്നാൽ പശുക്കളുടെ പരിപാലനവും അവയുടെ ആഹാര രീതിയും കണ്ടതോടെ സൈലേജുകളെക്കുറിച്ചുള്ള അതുവരെ ഉണ്ടായിരുന്ന അവരുടെ എല്ലാ തെറ്റിദ്ധാരണകളും മാറി.
Agriculture
വനപ്രദേശത്തോടു ചേർന്നും വനാതിർത്തിയിലുമൊക്കെ താമസിക്കാൻ വിധിക്കപ്പെട്ട കർഷകർ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് രൂക്ഷമായ വന്യമൃഗശല്യം. കാട്ടുപന്നി, കുരങ്ങ്, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം മൂലം വലിയ തോതിലുള്ള വിളനാശമാണ് കർഷകർ നേരിട്ടുകൊണ്ടിരിക്കുന്നത്.
വന്യജീവി സംരക്ഷണനിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് വന്യമൃഗങ്ങളെ നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ സഹചര്യത്തിൽ ആണ് സലാക്ക് പഴത്തിന്റെ കൃഷി കേരളത്തിൽ പ്രാധാന്യമർഹിക്കുന്നത്.
ഇന്തോനേഷ്യയിലെ ജാവ, സുമാത്ര തുടങ്ങിയ ദ്വീപുകളിൽ സുലഭമായി വളരുന്ന വിളയാണ് സലാക്ക്. ചുവന്ന തവിട്ടു നിറത്തിലുള്ള പാന്പിന്റെ ചർമ്മത്തോട് ഉപമിക്കുന്ന തൊലിയുള്ളതിനാൽ ഈ പഴത്തിന് പാന്പ് പഴം എന്നും വിളിപ്പേരുണ്ട്.
ഗുലാ പസീർ എന്ന പേരിൽ അറിയപ്പെടുന്ന ഒരിനമാണ് സലാക്ക് പഴങ്ങളിൽ മധുരം കൂടിയവ. തരി പഞ്ചസാര എന്നാണ് ഗുലാ പസീർ എന്ന വാക്കിന്റെ അർഥം. പെക്റ്റിൻ, പൊട്ടാസ്യം, ബീറ്റകരോട്ടിൻ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നതിനാൽ ഈ പഴത്തിന്റെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്.
Agriculture
സമീപകാലത്ത് ഏറെ പ്രചാരം നേടിയ ഉദ്യാനരീതിയാണ് വെർട്ടിക്കൽ ഗാർഡൻ അഥവാ ലംബോദ്യാനം. സ്ഥലപരിമിതിയുള്ള ഇടങ്ങളിൽ വീടുകളുടെ ചുവരുകളോടും മതിലുകളോടും ചേർന്ന് ചെടികൾ നട്ടുവളർത്തി പച്ചപ്പിന്റെയും ശുദ്ധവായുവിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുതകുന്നതാണ് ലംബോദ്യാനങ്ങൾ.
ചുവരുകൾ, മതിൽ, ബാൽക്കണി, ടെറസ്, മുറ്റം എന്നിവ കൂടാതെ അകത്തളങ്ങളിലും ഭംഗിയേറിയ വെർട്ടിക്കൽ ഗാർഡനുകൾ ഒരുക്കാം. അനുയോജ്യമായ ചെടികൾ തെരഞ്ഞെടുത്തു നടുന്നതിലൂടെ വീടിന് പച്ചപ്പ് നൽകാനും അന്തരീക്ഷം ശുദ്ധീകരിക്കാനും സാധിക്കും.
നഗരവത്കരണം സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള സൃഷ്ടിപരവും പരിസ്ഥിതി സൗഹൃദപരവുമായ പരിഹാരമാർഗമെന്ന നിലയിൽ ഇത് സമീപകാലത്ത് ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
പരിമിതമായ സ്ഥലത്തിന്റെ പരമാവധി ഉപയോഗം ഉറപ്പുവരുത്തുന്നതുവഴി ഇത് നഗരപരിസരങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്. വീടിനു ചുറ്റുമുള്ള അന്തരീക്ഷത്തിലെ കാർബണ്‍ അളവ് കുറയ്ക്കുകയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
അന്തരീക്ഷത്തിലെ താപനില നിയന്ത്രിക്കുന്നതിനും വീടും പരിസരവും കുളിർമയുള്ളതാക്കാനും സഹായിക്കുന്നു. നഗരമധ്യത്തിലായാലും വീട്ടുപരിസരങ്ങളിൽ പക്ഷികൾക്കും ചിത്രശലഭങ്ങൾക്കും ഇടമൊരുക്കുന്നു. വീടിന്റെ ദൃശ്യഭംഗിയും കൂട്ടുന്നു.
പുതിയ കാലത്തെ ജീവിതസാഹചര്യങ്ങളിൽ ഇതെല്ലാം മനസിനും ശരീരത്തിനും ആശ്വാസം പകരുന്നു. ഭാരം കുറഞ്ഞ ചട്ടികളും മാധ്യമവുമാണ് ലംബോദ്യാനങ്ങൾക്ക് ഉപയോഗിക്കേണ്ടത്. ചെടികൾക്ക് കൃത്യമായ ജലസേചനവും വളപ്രയോഗവും നടത്തണം.
അനുയോജ്യമായ സ്ഥലം തെരഞ്ഞെടുത്ത് അവിടെ ഉറപ്പിക്കുന്ന ലോഹ ഫ്രെയിമിലാണ് ചട്ടികളോ പിവിസി പാളികളോ ഉറപ്പിക്കേണ്ടത്. ഇവയിൽ സൃഷ്ടിക്കുന്ന ചെറു പോക്കറ്റുകളിലാണ് തെരഞ്ഞെടുത്ത ചെടികളോ വിത്തുകളോ നടേണ്ടത്.
ജലസേചന സംവിധാനം കാര്യക്ഷമമാക്കാൻ സ്വയം പ്രവർത്തിക്കുന്ന ഡ്രിപ്പ് ഇറിഗേഷൻ രീതിയായിരിക്കും കൂടുതൽ നല്ലത്. അധിക ജലത്തിന്റെ പുനരുപയോഗത്തിന് ലംബോദ്യാനത്തിന്റെ അടിത്തട്ടിൽ ഒരു ശേഖരണ സംവിധാനം വയ്ക്കുന്നതും നല്ലതായിരിക്കും.
കീടരോഗബാധകൾ നിയന്ത്രിക്കുന്നതിന് പരിശോധനകൾ നടത്തണം. എങ്കിലും സാധാരണ കൃഷിരീതിയുമായി വച്ചുനോക്കുന്പോൾ ലംബോദ്യാനങ്ങൾക്ക് വളരെ കുറഞ്ഞ പരിചരണം മാത്രമേ ആവശ്യമായുള്ളൂ.
നിലത്തുനിന്ന് വളർന്നുവരുന്ന സസ്യങ്ങൾ മതിലിലേക്ക് പടരുന്ന തരത്തിലും ഉദ്യാനങ്ങളുണ്ടാക്കാം. ഉദ്യാനസസ്യങ്ങൾക്കും പുൽവർഗങ്ങൾക്കും പുറമേ ചെറിയ പച്ചക്കറികളും ഭക്ഷ്യയോഗ്യമായ സസ്യങ്ങളും ലംബോദ്യാനങ്ങളിൽ വളർത്തിയെടുക്കാം.
മനോഹരമായ ലംബോദ്യാനങ്ങൾ ഒരുക്കിയെടുക്കുന്നതിലൂടെ നമ്മുടെ വീടുകളെയും ഓഫീസുകളെയും നഗരമധ്യത്തിലെ പച്ചത്തുരുത്തുകളായി മാറ്റാൻ സാധിക്കും.
ലംബോദ്യാനത്തിൽ ഇനി ഔഷധസസ്യങ്ങളും
അലങ്കാരച്ചെടികൾക്കു പുറമേ നിത്യജീവിതത്തിൽ ഏറെ ആവശ്യമായ പല ഒൗഷധസസ്യങ്ങളും നമുക്ക് ലംബോദ്യാനങ്ങളിൽ വളർത്തിയെടുക്കാം. ഫ്ളാറ്റുകളിലോ അപ്പാർട്ട്മെന്റുകളിലോ താമസിക്കുന്നവർക്ക് ഇവയൊന്നും നട്ടുവളർത്താൻ സ്ഥലമില്ലെന്ന പ്രശ്നം അങ്ങനെ പരിഹരിക്കാം.
തുളസി, പനിക്കൂർക്ക, വിഷമൂലി, മുറികൂട്ടി, അയ്യപ്പന, ഗരുഡപ്പച്ച, വാതംകൊല്ലി, വിഷ്ണുക്രാന്തി, കേശവർധിനി, മധുരതുളസി (സ്റ്റീവിയ) തുടങ്ങിയ ഒൗഷധസസ്യങ്ങൾ ലംബോദ്യാനങ്ങളിൽ വളർത്താൻ വളരെ അനുയോജ്യമാണ്.
ജലദോഷം, തൊണ്ടവേദന, ചുമ, മുറിവുകൾ, കീടോപദ്രവം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രഥമ ശുശ്രൂഷയ്ക്കാവശ്യമായ ഔഷധസസ്യങ്ങൾ ഇങ്ങനെ കൈയെത്തുന്ന അകലത്തിൽ ലഭ്യമാക്കാനാകും.
വെർട്ടിക്കൽ ഗാർഡനിലെ ഓരോ ചട്ടിയിലും 1:1:1 എന്ന അനുപാതത്തിൽ മണൽ, മണ്ണ്, ജൈവവളം എന്നിവ ചേർത്തുണ്ടാക്കുന്ന നടീൽ മിശ്രിതം നിറച്ചാണ് ഔഷധസസ്യങ്ങൾ നടേണ്ടത്.
തൈകൾ നടുന്പോഴും തുടർന്നും ആവശ്യാനുസരണം ജലസേചനം നടത്തണം. കീടങ്ങളുടെ ആക്രമണവും രോഗബാധയും കുറവായതിനാൽ വലിയ പരിചരണമില്ലാതെ തന്നെ ഈ സസ്യങ്ങൾ നന്നായി വളർന്നുവരും.
Agriculture
സ്ത്രീകൾ കൃഷിയിലേക്ക് കടന്നുവരുന്പോൾ ഗ്രാമങ്ങളുടെ ഭാവി എത്ര മനോഹരമാകാമെന്ന് തെളിയിക്കുകയാണ് സി. വൃന്ദ. മയ്യിൽ ഒരു ഗ്രാമം മാത്രമല്ല മണ്ണിനോടുള്ള സ്നേഹത്തിന്റെ കഥയാണ്. വിത്തിടുന്പോൾ പ്രതീക്ഷ വിതയ്ക്കുന്ന, കൊയ്ത്തുകാലത്ത് സ്വപ്നങ്ങൾ കൊയ്യുന്ന ഒരു കാർഷിക ഗ്രാമം. കണ്ണൂർ ജില്ലയിലെ പച്ചപ്പിന്റെ നിറവിൽ നിൽക്കുന്ന കാർഷിക ഗ്രാമം.
നെൽവയലുകൾ നീളെ പന്തലിച്ചു കിടക്കുന്ന നാട്, കാലാവസ്ഥയുടെ ചക്രവാളത്തോടൊപ്പം ജീവിക്കുന്ന ഒരു കാർഷിക സംസ്കാരത്തിന്റെ പ്രതീകമാണ് മയ്യിൽ എന്ന കാർഷിക ഗ്രാമം. ജനിച്ചു വീഴുന്ന കുരുന്നുകൾ മുതൽ മണ്ണിനോട് ഇഴകി ചേർന്ന വയോജനങ്ങൾക്കു വരെ മയ്യിൽ എന്ന ഗ്രാമത്തിലെ കാർഷിക കഥകൾ ഒരുപാട് പറയാനുണ്ട്.
മുല്ലപ്പൂന്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ട് സൗരഭ്യം എന്ന വാക്യം നൂറിൽ നൂറ്റൊന്ന് സത്യമാക്കുന്ന ഇടമാണ് മയ്യിൽ മുല്ലക്കൊടിയെന്ന ഗ്രാമവും ഗ്രാമവാസികളും. മുല്ലപ്പൂവിനെപോലെ ഒരു നാട് മുഴുവൻ ന·പടർത്തുന്ന ഗ്രാമത്തിലേക്ക് കണ്ണൂർ അഴീക്കോടിൽ നിന്നു മരുമകളായി വന്ന വൃന്ദ ഇന്ന് മുല്ലക്കൊടിയുടെ മകളായി മാറി.
മയ്യിൽ വയലുകളുടെ നാട്
മയ്യിലിൽ പ്രഭാതം ആരംഭിക്കുന്നത് കോഴിയുടെ കൂവലോടെ അല്ല, വയലിലേക്ക് പോകുന്ന കർഷകരുടെ ചുവടുകളോടെയാണ്. നെൽവയലുകളിൽ കാറ്റടിക്കുന്പോൾ കാണുന്ന പച്ചത്തിരകൾ ഗ്രാമത്തിന്റെ ആത്മാവാണ്.
പാടശേഖര സമിതികളുടെ കൂട്ടായ പ്രവർത്തനം ഇവിടെ കൃഷിയെ ശക്തിപ്പെടുത്തുന്നു. യന്ത്രസഹായം, വിത്ത് വിതരണം, സബ്സിഡി പദ്ധതികൾ എല്ലാം ചേർന്ന് കർഷകരുടെ പരിശ്രമം ഫലപ്രദമാകുകയും ഇന്നു കേരളത്തിൽ മയ്യിൽ ഗ്രാമത്തിന്റെ പ്രവർത്തികൾ വാനോളം ഉയർന്നിരിക്കുകയാണ്.
പൊതുപ്രവർത്തകയായ പി. പ്രസീതയുടെയും ബസ് ഡ്രൈവറായ സുരേഷ് മണിയുടെയും മകളായ സി. വൃന്ദയ്ക്ക് ഈ കാർഷിക ഗ്രാമത്തിലേക്ക് യാതൊരു കാർഷിക പശ്ചാത്തലമില്ലാതെയാണ് 2010ൽ മുല്ലക്കൊടിയിലെ മനപ്പുറത്ത് വീട്ടിലേക്ക് മരുമകളായി എത്തിയത്.
ബികോം പഠിച്ച് അക്കൗണ്ട്സ് ജോലി ചെയ്തിരുന്ന വൃന്ദയ്ക്ക് പിന്നീട് രണ്ടു കുട്ടികളായതോടെ ജോലിക്കു പോകാൻ സാധിച്ചില്ല. ഗ്രാഫിക് ഡിസൈനർ ആയ ഭർത്താവ് സുകേഷ് കിരണിന്റെ അച്ഛൻ എം.വി. കരുണാകരനും അമ്മ ടി. സുമതിയും പാരന്പര്യ കർഷക കുടുംബത്തിലുള്ളവരായിരുന്നു.
ഏക്കർ കണക്കിന് സ്ഥലത്ത് അച്ഛനും അമ്മയും ചെയ്യുന്ന കൃഷികൾക്ക് തന്നാലായത് ചെയ്തായിരുന്നു വൃന്ദയുടെ കാർഷികമേഖലയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്.
ജീവനി കാർഷിക വിപണി
കൃഷി ചെയ്യുന്ന പച്ചക്കറികൾക്ക് വലിയ തോതിൽ മാർക്കറ്റ് ഉണ്ടാകാതിരുന്ന കാലമായിരുന്നു അന്ന്. അക്കാലത്ത് ഇവരുടെ വയലിൽ വൻതോതിൽ ചീര വിളവെടുത്തതോടെ ഇവ എവിടെ കൊണ്ടു വിൽക്കുമെന്ന ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തിയ വൃന്ദയുടെ കഥ രസകരമായിരുന്നു.
ചീര ഓരോ കെട്ടുകളാക്കി മുല്ലക്കൊടിയുടെ റോഡരികിൽ കൊണ്ടുവച്ചു ചീര...ചീര... എന്ന് ഉറക്കെവിളിച്ചു വിൽപ്പന നടത്താൻ കാണിച്ച ആ ധൈര്യം ആത്മവിശ്വാസത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. പിന്നീട് തന്റെയുള്ളിൽ മയ്യിൽ മേഖലയിലെ നിരവധി കർഷകരുടെ വിയർപ്പിനുള്ള പ്രതിഫലം കിട്ടുന്ന ഒരു സംരംഭത്തിലേക്ക് കടക്കാമെന്ന ചിന്തയിലായിരുന്നു വൃന്ദ.
അതിനായി കൃഷിവകുപ്പിന്റെയും കേരളസർക്കാരിന്റെയും ഒപ്പം മുല്ലക്കൊടി പാടശേഖര സമിതി, കൈവയൽ പാടശേഖരസമിതി എന്നിവരുടെ സഹായത്തോടെ 2021ൽ ജീവനി കാർഷിക വിപണിയെന്ന പേരിൽ സംരംഭത്തിന് വൃന്ദ തുടക്കമിട്ടു.
ഇതോടെ കൂടുതൽ കൃഷിക്കാരുടെ ഉത്പന്നങ്ങളെല്ലാം കാർഷിക വിപണിയിലൂടെ ന്യായമായ വിലയിൽ വിൽപന നടത്താൻ മയ്യിലിലുള്ള കർഷകർക്ക് സാധിച്ചു.
Agriculture
ആലപ്പുഴ കലവൂരിലെ ലിറ്റിൽ ഫ്ളവർ നഴ്സറിക്ക് പറയാനുള്ളത് വലിയ സുഗന്ധകഥകളാണ്. ചെറുപുഷ്പത്തിന്റെ പേരിൽ തുടങ്ങിയ നഴ്സറി കർഷകരുടെയും കൃഷിപ്രേമികളുടെയും വിശ്വാസമാർജിച്ച് മുന്നേറുകയാണ്.
അലങ്കാരച്ചെടികൾ, കാർഷിക ഗ്രന്ഥാലയം, ഔഷധ സസ്യങ്ങൾ, പഴവർഗ തൈകൾ, നക്ഷത്ര വനം, കാർഷിക മേഖലയിലേക്കു കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രമോഷൻ ക്ലാസ് എന്നിങ്ങനെ വൈവിധ്യങ്ങളായ സേവനങ്ങൾ ഇവിടെനിന്നും ലഭിക്കും.
ആന്പൽ കണ്ടത്തിൽ സുനിലാണ് ലിറ്റിൽ ഫ്ളവർ നഴ്സറിയുടെ സാരഥി. വളം-കീടനാശിനി ഉപയോഗം എന്നിവയ്ക്കായി പ്രത്യേക സെഷനും 85 സെന്റിലെ നഴ്സറിയിലുണ്ട്. നഴ്സറിയിൽ എത്തുന്ന സന്ദർശകർക്ക് ഇവിടുത്തെ വൃക്ഷങ്ങളിലെ ഫലങ്ങൾ കിളികൾക്കും അണ്ണാനും നൽകാനുള്ള പ്രത്യേക വനസൗകര്യം ഒരുക്കിയിട്ടുണ്ട്.
പിതാവ് പി.സി. വർഗീസിന്റെ മരണശേഷാണ് സുനിൽ നഴ്സറിയുടെ ചുമതലയേറ്റെടുത്തത്.
ഔഷധോദ്യാനം
350 ഇനം ഔഷധ സസ്യങ്ങളുമായി ഒൗഷധോദ്യാനം നഴ്സറിയിൽ എത്തുന്നവരുടെ ശ്രദ്ധയാകർഷിക്കും. പുരാണങ്ങളിൽ ഉള്ള വിവിധ വൃക്ഷങ്ങൾ, ഒലിവ് മരം, മധുര തുളസി എന്നറിയപ്പെടുന്ന സ്റ്റീവിയ, നക്ഷത്ര വൃക്ഷങ്ങൾ, ദശമൂലം, ദശപുഷ്പം, നാൽപാമരങ്ങൾ, ത്രിഫല, സോമലത തുടങ്ങിയവയെല്ലാം ഔഷധോദ്യാനത്തിലെ അപൂർവ കാഴ്ചകളാണ്.
പൂച്ചപ്പഴം, തൊണ്ടിപ്പഴം തുടങ്ങിയ പഴയകാല ഫലവൃക്ഷങ്ങളും ഇവിടെയുണ്ട്. എക്സോടിക് ഫ്രൂട്ടുകളായ റംബുട്ടാൻ, മിറക്കിൾ, മംഗോസ്റ്റിൻ, ഡ്രാഗണ്‍ എന്നിവയുടെ തൈകളും ഇവിടെ ലഭിക്കും. കൃഷിക്കാവശ്യമായ എല്ലാം കൃഷികാര്യ സൂപ്പർമാർക്കറ്റിലുണ്ട്.
ചാണകം, കോഴിവളം, ഗോമൂത്രം എന്നിവയും ലഭ്യമാണ്. റോസ് ബുഷ്, ഭഗീനിയ, ബൊഗെൻവില്ല തുടങ്ങി അലങ്കാര ചെടികളുടെ വലിയൊരു ശേഖരവും നഴ്സറിയിലുണ്ട്.
കാർഷിക ലൈബ്രറി
നഴ്സറിയുടെ ഓഫീസിനു പിന്നിലായി വെർട്ടിക്കൽ ഗാർഡനാൽ മനോഹരമാക്കിയ കെട്ടിടത്തിനുള്ളിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം 6.30 വരെ ആർക്കും ഇവിടെ എത്തി പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാം.
കാർഷിക സർവകലാശാലകളുടെയും വിവിധ സർവകലാശാലകളുടെയും പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. ആയിരത്തിലധികം പുസ്കങ്ങൾ ലൈബ്രറിയിൽ ഉണ്ട്. വിദഗ്ധരുമായി ഫോണിൽ ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരണത്തിനുള്ള ക്രമീകരണങ്ങളും ചെയ്തുതരും.
കൃഷിയിൽ പ്രായോഗിക പരിശീലനം
ബിഎസ്സി അഗ്രികൾച്ചർ, വിഎച്ച്എസ്ഇ, സ്കൂൾ വിദ്യാർഥികൾക്ക് വിത മുതൽ വിളവെടുപ്പു വരെ 10 ദിവസത്തെ പ്രായോഗിക പരിശീലനം നൽകിവരുന്നുണ്ട്. കാർഷിക പഠന ഗ്രൂപ്പുകൾക്കും പരിശീലനം നൽകിവരുന്നു.
ലയറിംഗ്, ഗ്രാഫ്റ്റിംഗ്, ബഡിംഗ്, പച്ചക്കറി വളർത്തൽ എന്നിവയിൽ പ്രത്യേകം പരിശീലനമുണ്ട്. ഒരാഴ്ചയിൽ 10 പേർക്കാണ് പരിശീലനം നൽകുക. തെങ്ങിൻ യന്ത്രം ഉപയോഗിച്ചു കയറുന്നതിനുവരെ പരിശീലിപ്പിച്ചാണു കോഴ്സ് അവസാനിക്കുന്നത്.
Agriculture
ഓഫീസ് ടേബിളിലും മുറികളുടെ കോർണറുകളിലുമൊക്കെ പോസിറ്റിവിറ്റി നിറയ്ക്കുന്ന ഇൻഡോർ പ്ലാന്റുകൾ ഇന്നൊരു ട്രെൻഡാണ്. മണിപ്ലാന്റ്, ലക്കിബാംബു, ക്രോട്ടോണ്സ്, ക്രിപ്റ്റാൻന്തസ്, അഗ്ളോണിമ തുടങ്ങി വ്യത്യസ്ത ഇനങ്ങളുണ്ട്.
ഇൻഡോർ പ്ലാന്റുകളുടെ ഒരു നഴ്സറി സ്വപ്നം കണ്ടുനടന്ന മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ മൻമോഹൻ ഇന്ന് അതു യാഥാർഥ്യമാക്കി.
എറണാകുളത്തെ എസ്ആർവി സ്കൂൾ പഠനകാലത്താണ് മൻമോഹനെ ഇൻഡോർ പ്ലാന്റുകൾ ആകർഷിച്ചത്.
കളപ്പറന്പത്ത് മൻമോഹൻ പിതാവ് അജിത്കുമാറിന്റെയും അമ്മ ലക്ഷ്മിയുടെ നിർബന്ധത്തിനു കോതമംഗലം എംഎ കോളജിൽ നിന്നും മെക്കാനിക്കൽ എൻജിനിയറിംഗ് പൂർത്തിയാക്കി.
പഠനമൊക്കെ കഴിഞ്ഞ് ജോലിക്കായി അപേക്ഷിക്കുകയും അഭിമുഖങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ജോലി കിട്ടി എന്നുള്ള ഇ-മെയിലുകളും സന്ദേശങ്ങളും സന്തോഷത്തേക്കാളേറെ സങ്കടമേ നൽകിയുള്ളൂ.
എൻജിനിയറാകാനല്ല മറിച്ച് ഒരു നഴ്സറി നടത്തിപ്പുകാരനാകാനായിരുന്നു മൻമോഹന് ആഗ്രഹം.
പഠനകാലത്തെ പാഷനു പിന്നാലെ
2012 മുതൽ മൻമോഹൻ ചെറിയതോതിൽ ഇൻഡോർ പ്ലാന്റുകളുടെ കച്ചവടം ആരംഭിച്ചിരുന്നു. ആദ്യം ചെടികളുടെ പ്രദർശന വിപണന മേളകളിലാണ് പങ്കെടുത്തിരുന്നത്. കുറച്ച് സ്റ്റോക്ക് എടുക്കും.
അതുമായി പ്രദർശനത്തിനു പോകും. അതു വിറ്റു തീരുമ്പോൾ മടങ്ങും എന്നതായിരുന്നു രീതി. എക്സിബിഷനുകളിൽനിന്നും ചെടി വാങ്ങുന്നവർ പിന്നീട് കാണുമ്പോൾ നല്ല ചെടിയായിരുന്നു, ഇപ്പോഴും ആരോഗ്യത്തോടെ വളരുന്നുണ്ട് എന്നൊക്കെ പറയുന്നത് വലിയ പ്രചോദനമായി.
അങ്ങനെ എറണാകുളത്തെ വീട്ടിലേക്കും എട്ടു സെന്റ് സ്ഥലത്തേക്കും തന്റെ പാഷനെ മൻമോഹൻ എത്തിച്ചു. 2014 ൽ 5,000 രൂപയുടെ സ്റ്റോക്കുമായി വാടകയ്ക്ക് എടുത്ത സ്ഥലത്ത് നഴ്സറി ആരംഭിച്ചു.
അങ്ങനെ ഇൻഡോർ പ്ലാന്റുകളെ വളർത്തിയും വിൽപ്പന നടത്തിയും പഠനകാലത്തേ സ്വന്തം വഴി ഈ യുവാവ് കണ്ടെത്തിയിരുന്നു. പക്ഷേ, വാടക സ്ഥലങ്ങൾക്ക് പരിമിതികളുണ്ട്.
കാരണം പെട്ടെന്ന് സ്ഥലം മാറുമ്പോഴൊക്കെയും ഈ ചെടികളെ പാക്ക് ചെയ്ത് മറ്റൊരു സ്ഥലത്തേക്കു കൊണ്ടു പോവുക, അവയെ വീണ്ടും പരിപാലിച്ചു വളർത്തുക അൽപ്പം റിസ്കാണ്.
ചിലപ്പോൾ ഏറെ പ്രിയപ്പെട്ട ചെടികൾ നശിച്ചു പോകാനുള്ള സാധ്യതയുമുണ്ട്. സ്വന്തമായി അൽപ്പം സ്ഥലം അതിലൊരു നഴ്സറി എന്ന സ്വപ്നം അങ്ങനെ മൻമോഹന്റെയുള്ളിൽ കടന്നു കൂടി.
Agriculture
നാടനും വിദേശിയുമായ അറുനൂറിലേറെ ഇനം വാഴകളെ പരിപാലിക്കുന്ന ഒരാൾ കേരളത്തിലുണ്ട്. വാഴച്ചേട്ടൻ എന്ന ഖ്യാതിയിൽ 2015ൽ ലിംക ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ പാറശാല കൊടിവിളാകം വിനോദ് സഹദേവൻ നായർ.
അച്ഛൻ ടി.സി.ആർ. സഹദേവൻ നായരാണ് വിനോദിനെ കൃഷിയിടത്തിലേക്കിറക്കിയത്. ഏഴാം ക്ലാസിൽ നാടൻ വാഴകൾ നട്ടു തുടങ്ങിയ വിനോദിന് വാഴക്കൃഷി എക്കാലവും ആവേശവും ആദായവുമാണ്.
പുതിയ ഇനം വാഴകളെക്കുറിച്ച് ഓണ്‍ലൈനിൽ വായിച്ചറിഞ്ഞ് കൃഷിയിടത്തിൽ എത്തിക്കുക മാത്രമല്ല കൈമോശം സംഭവിച്ചു വന്നുകൊണ്ടിരിക്കുന്ന നാടൻ ഇനങ്ങൾ കരുതലോടെ ഇദ്ദേഹം പരിപാലിച്ചു സംരക്ഷിക്കുകയും ചെയ്യുന്നു.
നെൽകൃഷി നിലച്ചു തിരിശു കിടന്ന നാലരയേക്കർ പാടം ഇന്നൊരു വൻ വാഴത്തോട്ടമാണ്. ഓരോ ഇനം വാഴയും ഏത് ഇനം, ഏത് രാജ്യത്തേത്, വിളവു തരാൻ എത്ര കാലം, വാഴക്കുലയുടെ വിശേഷങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും അടങ്ങുന്ന ഡേറ്റ ബുക്കും സ്വന്തം.
എംടെക്കുകാരനും വാഴക്കൃഷിയിൽ തത്പരനുമായ മകൻ അബനീഷാണ് ഡേറ്റാ ബുക്കിന്റെ ചുമതലക്കാരൻ. അച്ഛനെപ്പോലെ വാഴക്കൃഷിയിൽ അപാര അറിവാണ് അബനീഷും പറഞ്ഞുതരിക. ഇത്രത്തോളം ഇന വൈവിധ്യമുള്ള മറ്റൊരു വാഴത്തോപ്പ് വേറെയുണ്ടാവില്ല.
തോട്ടത്തിലെ ഓരോ ഇനം വാഴയെക്കുറിച്ചും ആധികാരികമായി പറയാനുള്ള അറിവനുഭവങ്ങൾ 65കാരനായ വിനോദിനുണ്ട്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തു വേണം വാഴ നടാൻ എന്നതാണ് ആദ്യപാഠം.
ചാണകപ്പൊടി, കടലപ്പിണ്ണാക്ക് എന്നിവയ്ക്കൊപ്പം യൂറിയ, പൊട്ടാഷ് എന്നിവയും വളമായി ചേർക്കാം. ഞാലിപ്പൂവൻ, പാളയംകോടൻ കന്നുകൾ അറുത്തു മാറ്റരുതെന്നും തള്ളയെക്കാൾ നല്ല കുല പിള്ളയ്ക്ക് കിട്ടുമെന്നുമാണ് ഇവർ പറയുക.
വാഴത്തോട്ടത്തിൽ കളയും പുല്ലും വളരാൻ അനുവദിക്കണമെന്നാണ് വിനോദിന്റെ പക്ഷം. വലിയ തോതിൽ പുല്ലുവളരുന്പോൾ ചെത്തി വാഴച്ചുവട്ടിൽ വളമാകാൻ ഇടും. പുല്ലുവളർന്നാൽ വാഴച്ചുവട്ടിൽ ഈർപ്പം നിൽക്കുമെന്നും വാഴയ്ക്ക് ഉണക്കൽ ബാധിക്കില്ലെന്നുമാണ് ഇവർ പറയുക.
ബംഗാളിലെ ബോജി മനോഹർ, തായ്ലാൻഡിലെ പിസാൻ നവാക്ക, ഉത്തര കർണാടകയിലെ രാജാപുരി, ഓസ്ട്രേലിയയിലെ ഷുഗർ ബാനൻ, അൾസറിനു മരുന്നായ പൂങ്കള്ളി എന്നിങ്ങനെ പോകുന്നു വിശേഷാൽ ഇനങ്ങൾ.
വാഴ മാത്രമല്ല പച്ചക്കറിയും കോഴിയും താറാവുമൊക്കെ വിനോദിനു വരുമാനമാണ്. ബിഎസ്സി ഫിസിക്സ് പൂർത്തിയാക്കി കുറേക്കാലം സോഫ്റ്റ്വെയർ ബിസിനസ് നടത്തിയെങ്കിലും വാഴ കന്പത്തിൽ മുഴുവൻ സമയ കർഷകനായി.
എൻജിനിയറായ മകനും അച്ഛനൊപ്പം കൃഷിയിൽതന്നെ. പന്ത്രണ്ട് ഇനം വാഴകളിലായിരുന്നു തുടക്കം. പതിറ്റാണ്ടുകളുടെ ശ്രമകരമായ അന്വേഷണത്തിലും യാത്രയിലുമാണ് ഇത്രയും ഇന വൈവിധ്യം സ്വന്തമാക്കിയത്.
ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, ബംഗാൾ, ഒഡിഷ, ആസാം, അരുണാചൽ പ്രദേശ്, മണിപ്പൂർ ഇവിടങ്ങളിലൊക്കെ ട്രെയിനിൽ പോയി വിശേഷാൽ ഇനം വാഴക്കന്നുകൾ ശേഖരിച്ചു.
പലതും കേരളത്തിലെ കാലാവസ്ഥയ്ക്കു പാകമല്ലെങ്കിലും ശ്രദ്ധയോടെ പരിപാലിച്ചു പച്ചപിടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഹോർട്ടികൾച്ചർ, കൃഷി വകുപ്പ്, ഗവേഷണ സ്ഥാപനങ്ങൾ, കൃഷിവിജ്ഞാന കേന്ദ്രങ്ങൾ, ഫാമുകൾ എന്നിവിടങ്ങളിൽനിന്നു കന്നുകൾ സ്വന്തമാക്കി.
വാഴവിത്തുകൾ തേടിയുള്ള ഓരോ യാത്രയും ഏറെ സഹനങ്ങളും ദുരിതങ്ങളും നിറഞ്ഞതായിരുന്നു. തെക്കൻ ജില്ലകളിൽ മുൻപു സമൃദ്ധമായിരുന്ന തിരുവനന്തപുരം വാഴ കണ്ടെത്തിയത് കർണാടകയിലെ ഒരു ഫാമിൽ നിന്നാണ്.
നാലാം മാസം കുലയ്ക്കുന്ന സിവി റോസ് ഫിലിപ്പീൻസിൽ നിന്നുള്ളതാണ്. അഗസ്ത്യാർകൂടത്തിൽനിന്നു കിട്ടിയതാണ് ഒറ്റമുംഗിലിയും കിളിച്ചുണ്ടനും. ആയിരം കാ പൂവൻ എന്ന ഇനം വാഴക്കുലയ്ക്കു മോഹവിലയാണ്.
ആഫ്രിക്കൻ ഏത്തവാഴയായ ബിഗ് യബാംഗ, സാൻസിബാർ എന്നിവയും കാഴ്ചയാണ്. ഗോത്തിയ എന്ന ഇനം കുലയ്ക്ക് ഒരു പടല മാത്രമേയുണ്ടാകൂ. എട്ടോ പത്തോ കായ്കളുമായി പൂ കണക്കെ ഒറ്റ പടല കുല കാണാൻ ഏറെ രസം.
ഉത്തര കർണാടകയിലെ രാജാപുരി, കന്യാകുമാരിയിലെ മട്ടി, പഴനി ക്ഷേത്രത്തിൽ പൂജകൾക്ക് ഉപയോഗിക്കുന്ന വിരുപാക്ഷി, തമിഴ്നാട് നാമക്കല്ലിലെ കോരിമലകളിലുള്ള മനോരഞ്ജിതം, ശ്രീലങ്കൻ പാളയംകോടൻ, പഴത്തിനു നീല നിറമുള്ള ഐസ്ക്രീം ബനാന, ത്രിപുരയിലെ പൂവൻ പഴമായ സബായി, തായ്ലാൻഡിൽ നിന്നുള്ള പിസാൻ അവാക്ക, നീല നിറത്തിലുള്ള പഴം തരുന്ന സാന്പാൾ നെയ് വർണൻ, ബംഗാളിലെ ബോജി മനോഹർ, കുലയ്ക്കാൻ രണ്ടര വർഷം വേണ്ടിവരുന്ന നമ്മ റോയ്, അസമിലെ ബോർ ചന്പ, ഇറച്ചി വാഴ, ബാരാ ബംഗ്ല എന്ന ബംഗാളി കറിക്കായ, തേൻ മധുരമുള്ള ഇനം 2390 എന്നിങ്ങനെ നീളുന്നു വാഴ വൈവിധ്യം.
Agriculture
വരണ്ടുണങ്ങിയ മണ്ണിൽ മഴ വീണ് നനഞ്ഞു കുതിർന്നാൽ റംബുട്ടാൻ നടാൻ സമയമായി. വളർച്ചയുടെ ഘട്ടത്തിലും കായ്കളാകുമ്പോഴും സദാ നനവ് ആവശ്യമായതിനാൽ ജലസേചന സൗകര്യം പ്രധാനം. മേയ്-ജൂണ്‍ മാസങ്ങളിൽ പുതുകൃഷി ആരംഭിക്കാം.
പൈനാപ്പിൾ കൃഷിയുമായി താരതമ്യം ചെയ്യുന്പോൾ പരിപാലന ചെലവ് കുറവാണെന്നും എന്നാൽ, വിളവെടുപ്പിനോടനുബന്ധിച്ചാണ് കൂടുതലായി ഉത്പാദന ചെലവ് ഉണ്ടാകുന്നതെന്നും കഴിഞ്ഞ മൂന്നു വർഷമായി 35 ഏക്കറോളം റംബുട്ടാൻ കൃഷി ചെയ്യുന്ന വാഴക്കുളത്തെ മന്ന പൈനാപ്പിൾസ് ഉടമകളായ ഗ്രീൻ വിൻസെന്റ്, സിബി ജോർജ് എന്നിവർ പറയുന്നു.
ഇടുക്കി ജില്ലയിലെ ഉടുന്പന്നൂർ, എറണാകുളം ജില്ലയിലെ പെരുന്പാവൂർ, ആയവന, കാവക്കാട്, എന്നിവിടങ്ങളിലാണ് നിലവിൽ ഇവർക്ക് കൃഷിയുള്ളത്. നീർവാർച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതും ജലസേചന സൗകര്യം ഉള്ളതുമായ സ്ഥലമാണ് റംബുട്ടാൻ കൃഷിക്ക് ഏറ്റവും ഉത്തമം.
ഒന്നര മുതൽ രണ്ടര വരെ അടി ആഴത്തിലും വിസ്തൃതിയിലും കുഴിയെടുത്ത് അതിൽ പച്ചില കന്പോസ്റ്റ്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, മണ്ണിര കന്പോസ്റ്റ് തുടങ്ങിയവ ഉൾപ്പെടെ അടിവളമായി ചേർത്ത് കുഴി മൂടുന്നു.
ഇതിലേക്കു തൈ ഇറക്കിയാണ് നടുന്നത്. ബഡ് ചെയ്ത തൈകളാണ് നടാൻ ഉപയോഗിക്കുന്നത്. എൻ പതിനെട്ട് എന്ന ഇനമാണ് ഇവർ ഉപയോഗിച്ചിട്ടുള്ളത്. കുഴികൾ തമ്മിൽ 20-30 അടി അകലം പാലിച്ചിട്ടുണ്ട്.
മരം ഉയർന്ന് ഇല ചൂടും വരെ തന്നാണ്ട് ഇടവിള കൃഷികൾ ചെയ്യാവുന്നതാണ്. ഇല ചൂടി തണൽ ആകുന്നതിനാൽ പൈനാപ്പിൾ കൃഷി ചെയ്താൽ മൂന്നാം തവണ ഉത്പാദന നഷ്ടം ഉണ്ടാകും. മൂന്നു മാസം തോറും തോട്ടങ്ങളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള ചാണക സ്ലറിയിൽനിന്ന് ജീവാമൃത ലായനി വളമായി ചേർക്കുന്നു.
വളർച്ചയുടെ തോതനുസരിച്ച് വിവിധ ഘട്ടങ്ങളിൽ യൂറിയ, പൊട്ടാഷ് തുടങ്ങിയവ ആവശ്യമെങ്കിൽ മണ്ണിൽ ചേർത്തു നൽകും. തോട്ടത്തിൽ വളരുന്ന പാഴ് പുല്ലും ഇതര ചെടികളും മുറിച്ച് മണ്ണിൽ ചേർക്കുന്നു. ഇവ ദ്രവിച്ചും പൊടിഞ്ഞും വളമായി മാറുന്നു.
കീടബാധ പൊതുവേ കുറവാണ്. ഉണ്ടായാൽ തന്നെ സാധാരണ തോതിലുള്ള ജൈവ കീടനാശിനി തന്നെ ഫലപ്രദമാണ്. അഥവാ കീടബാധിതമായ ശിഖരങ്ങൾ മുറിച്ചു നീക്കം ചെയ്തും കീടബാധ നിയന്ത്രിക്കാം.
തോട്ടങ്ങളിൽ സ്പ്രിങ്ക്ളർ ഉപയോഗിച്ചാണ് ജലസേചനം. ചെടികൾക്ക് എപ്പോഴും നനവു നിലനിർത്തുന്ന രീതിയിൽ ജലവിതരണം ക്രമീകരിക്കും. മൂന്നാം വർഷം മുതൽ ഉത്പാദനക്ഷമത കൂടും.
Agriculture
പ്രതിസന്ധികളിലും കൃഷിയെ കൈവിടാത്ത ഒരു കാർഷിക സംരംഭകനാണ് കൊല്ലം കടയ്ക്കൽ മുക്കുന്നത്ത് ഫൗറുദീൻ. എമു ഫാം നടത്തിയിരുന്ന ഇദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ രോഗം പോലും വഴിമാറി.
നല്ല നിലയിൽ പോയിരുന്ന എമു ഫാം ശാരീരിക അവശതകളെത്തുടർന്ന് അടച്ചുപൂട്ടേണ്ടി വന്നു. എങ്കിലും മണ്ണിനോടും കൃഷിയോടുമുള്ള അഭിനിവേശം വീണ്ടും കൃഷിക്കാരനും കാർഷിക സംരംഭകനുമാക്കി.
തിരിച്ചുവരവിൽ പ്ലാവ്, മലവേപ്പ്, അൽപീസിയ മരങ്ങളുടെ കൃഷിയാണ് ഇദ്ദേഹം നടത്തുന്നത്. കൂടാതെ, ആവശ്യക്കാർക്ക് തൈകൾ നൽകുന്ന നഴ്സറിയും.
ഗൾഫിൽനിന്ന് കൃഷിയിലേക്ക്
കടയ്ക്കൽ മുക്കുന്നം മുഹമ്മദ് കണ്ണിന്റെ മകനായ ഫൗറുദീൻ 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തി. ഗൾഫിൽ ആക്രി ബിസിനസിലൂടെ സന്പാദിച്ച പണം കൊണ്ട് 15 ഏക്കർ ഭൂമി വാങ്ങി.
ആദ്യഘട്ടത്തിൽ റബർ, തെങ്ങ്, വാഴ, തന്നാണ്ടു വിളകൾ കൃഷി ചെയ്തു. കൂടാതെ, പശു, ആട് ഫാമും തുടങ്ങി. 110 കിലോ തൂക്കമുള്ള ആടുകൾ ഫാമിലുണ്ടായിരുന്നു. പിന്നീട്, 1990ൽ കടയ്ക്കൽ മുക്കുന്നത്ത് എമു ഫാം ആരംഭിച്ചു.
എമു മുട്ട, ഇറച്ചി, തീറ്റ എന്നിവയുടെ കച്ചവടം നടത്തിയിരുന്നു. നല്ല നിലയിൽ കൃഷിയും ഫാമുകളും മുന്നേറിയപ്പോഴാണ് ഫൗറുദിനു വൃക്കരോഗം പിടിപെട്ടത്. വൃക്ക മാറ്റിവച്ച ഇദ്ദേഹത്തിനു ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ ഫാമുകൾ ഓരോന്നായി ഉപേക്ഷിക്കേണ്ടിവന്നു.
വീണ്ടും കൃഷിയിലേക്ക്
നോക്കാൻ ആളില്ലാത്തതിനാൽ കുറച്ചു ഭൂമി വിൽക്കേണ്ടി വന്നെങ്കിലും തിരിച്ചടികളിൽ തളരാതെ ഫൗറുദീൻ വീണ്ടും കൃഷിയിലേക്ക് ഇറങ്ങി. റബർ കൃഷി നഷ്ടമായതിനാൽ പ്ലാവ്, മലവേപ്പ്, അൽപീസിയ മരങ്ങളുടെ കൃഷിയാണ് ഇത്തവണ തെരഞ്ഞെടുത്തത്.
വീടിനോടു ചേർന്നുള്ള ഏഴേക്കറോളം സ്ഥലത്താണ് കൃഷി. വിയറ്റ്നാം ഏർലി പ്ലാവാണ് കൃഷി ചെയ്തിരിക്കുന്നത്. ആദ്യ വർഷം തന്നെ ചക്ക ലഭിക്കും. മൂന്നാമത്തെ വർഷം മുതൽ മികച്ച വിളവ് ലഭിക്കും.
ഒരു ഏക്കറിൽ തൊണ്ണൂറ് പ്ലാവ് കൃഷി ചെയ്തിട്ടുണ്ട്. ഓഫ് സീസണിൽ വലിയ ചക്ക അറുനൂറ് രൂപയ്ക്കു വരെ വിറ്റിട്ടുണ്ട്. ആറ് ഏക്കർ സ്ഥലത്ത് മലവേപ്പ്, അൽപീസിയ മരങ്ങൾ കൃഷി ചെയ്തിട്ടുണ്ട്.
പൾപ്പ്, പ്ലൈവുഡ് എന്നിവയ്ക്കാണ് മലവേപ്പിന്റെ തടി ഉപയോഗിക്കുന്നത്. റബറിനെ അപേക്ഷിച്ച് കുറച്ച് പരിചരണം മതി. കുറച്ചു നാളിനുള്ളിൽ വരുമാനം വേണ്ടവർക്ക് മലവേപ്പ് മികച്ച തീരുമാനമാണെന്ന് ഫൗറുദീൻ പറഞ്ഞു.
ആവശ്യക്കാർക്ക് പ്ലാവ്, മലവേപ്പ്, അൽപീസിയ തൈകൾ വിതരണം ചെയ്യാൻ ആർഎഫ് ഫാം എന്ന പേരിൽ നഴ്സറിയും നടത്തുന്നുണ്ട്. കൃഷി കാര്യങ്ങൾ നോക്കി നടത്താൻ ഒരു സഹായിയും കൂടെയുണ്ട്.
കടയ്ക്കൽ മുക്കുന്നത്ത് അൽഅസ എന്ന പേരിൽ സ്വർണക്കടയും നടത്തുന്ന ഹൗറുദീനു പിന്തുണയുമായി ഭാര്യ റാഹില ബീവിയും വിവാഹിതരായ മൂന്നു പെണ്മക്കളുമുണ്ട്.
ഫോണ്‍: 9447407499
മലവേപ്പ്
മലവേപ്പ് (കാട്ടുകടുക്ക/കാട്ടുവേപ്പ്) 6-7 വർഷം കൊണ്ട് വളർത്തിയെടുക്കാം. ഏക്കറിൽ 400 മരം നടാം. പ്ലൈവുഡ് വ്യവസായത്തിന് ആവശ്യമായ പാഴ്മരങ്ങളിൽ ഒന്നാണ്. ഏഴു വർഷം കൊണ്ട് 35 ഇഞ്ച് വരെയെത്തും.
ഈ പ്രായത്തിൽ ഒരു മരത്തിൽനിന്ന് ശരാശരി 750 കിലോ തടി പ്രതീക്ഷിക്കാം. പാഴ്തടികളിൽ വളരെ വേഗത്തിൽ വളരുന്നതിനാൽ, മലവേപ്പ് കൃഷി പ്രചാരത്തിലായിട്ടുണ്ട്.
Agriculture
കാഴ്ചയിൽ അരളിപ്പൂവിനു സമാനമെന്നു തോന്നുമെങ്കിലും ആളൊരൽപം പരിഷ്കാരിയാണ്. കേരളത്തിന്റെ മണ്ണിലേക്ക് എത്തിയിട്ട് അധിക കാലമായിട്ടില്ലെങ്കിലും മലയാളികൾ ഇദ്ദേഹത്തെ അങ്ങട് സ്വീകരിച്ചിരുത്തി.
അഡീനിയത്തെ കുറിച്ചാണ് പറഞ്ഞുവന്നത്. അപ്പോസൈനേസി കുടുംബത്തിൽപ്പെട്ട കട്ടിയുള്ള തണ്ടോടു കൂടിയ ഒരു സക്യുലൻറ് ചെടിയാണിത്. കാഴ്ചയിലുള്ള ഭംഗി മാത്രമല്ല കൈനിറയെ കാശും തരുന്നു.
പാലക്കാട്ട് പൊൽപ്പുള്ളി കൂളിമൂട്ടത്തെ വീട്ടിലിരുന്ന് മുരളി എന്ന അന്പത്തൊന്പതുകാരൻ അഡീനിയം കൃഷി ചെയ്തു സന്പാദിക്കുന്നതു ചില്ലറകളല്ല. 25 വർഷം മുൻപ് പാലക്കാട്ട് നടന്നൊരു പുഷ്പമേളയിലാണ് ആദ്യമായി അഡീനിയത്തെ മുരളി കാണുന്നത്.
ആദ്യ കാഴ്ചയിൽതന്നെ നന്നേ ബോധിച്ചു. തടിച്ചുകൊഴുത്ത് തവിട്ടു നിറത്തിലെ തണ്ടോടു കൂടിയ ചെടിയിൽ നല്ല പിങ്ക് നിറത്തിൽ പൂക്കളിങ്ങനെ വിരിഞ്ഞ് നിൽക്കുന്ന അഡീനിയത്തിന്റെ തൈ ഒരെണ്ണം അവിടെനിന്നു വാങ്ങി.
ബോണ്‍സായി പ്രകൃതമുള്ള ചെടിയിനമാണെന്നും എന്നും ചില്ലകൾ പൂക്കളാൽ സന്പന്നമാകുമെന്നും കടക്കാരൻ പറഞ്ഞതു വിശ്വസിച്ചു. വെറുമൊരു കൗതുകത്തിനു വാങ്ങിയ ആ ആറ് തൈകൾ ഇന്നു തന്റെ ജീവനും ജീവിതവുമായി മാറുമെന്നു മുരളിച്ചേട്ടൻ അന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
തുച്ഛമായ മുതൽ മുടക്കിൽനിന്നു വളർത്തിയെടുത്ത അഡീനിയം തൈകൾ മുരളിച്ചേട്ടനു പ്രതിഫലമായിക്കൊടുക്കുന്നത് മാസം 30,000 മുതൽ ലക്ഷങ്ങൾ വരെയാണ്. തണ്ടിൽ വെള്ളം സംഭരിച്ചു സൂക്ഷിക്കുന്ന വലുപ്പമേറിയ കോഡക്സ് ആണ് അഡീനിയത്തിന്റെ പ്രത്യേകത.
ഡെസേർട് റോസുകൾ ആയതിനാൽ അഡീനിയം ചെടികൾക്ക് ലളിതമായ പരിചരണം മാത്രം മതി. എന്നാൽ, ചെടികൾ നന്നായി വളരുകയും പൂക്കളാൽ സന്പന്നമാകണമെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണം.
പരിപാലനം
ആറ് ഇഞ്ച് വലുപ്പമുള്ള ചട്ടികൾ അഡീനിയം തൈകൾ നടുന്നതിനായി തെരഞ്ഞെടുക്കാം. നാരു കലർന്ന ചകിരിച്ചോറിനൊപ്പം ചാണകപ്പൊടിയോ എല്ലുപൊടിയോ കരിയിലപ്പൊടിയോ കലർത്തി ചെടി നടാനുള്ള മിശ്രിതം തയാറാക്കാം.
ചെടി നട്ടതിനുശേഷം ഈ മിശ്രിതം നന്നായി കുതിരുന്ന രൂപത്തിൽ നനകൊടുക്കണം. തുടർന്നുള്ള നന മിശ്രിതത്തിലെ ഈർപ്പം ഉണങ്ങിയശേഷം നൽകിയാൽ മതി. ഇതോടൊപ്പം നന്നായി പൂക്കൾ ലഭിക്കാൻ നാനോ ഡിഎപിയും നൽകാം.
ചെടിയുടെ വളർച്ചയ്ക്ക് നന്നായി സൂര്യപ്രകാശവും ലഭ്യമാക്കണം. നാലോ അഞ്ചോ ദിവസത്തേക്ക് ഇത് നനച്ചില്ലെങ്കിലും കുഴപ്പമില്ല. മഴയും അഡീനിയത്തിന്റെ വളർച്ചയ്ക്കു തടസമില്ല. വെള്ളം വാർന്നു പോകാനുള്ള സൗകര്യം ചട്ടിയിൽ സജ്ജമാക്കിയാൽ മതിയാകും.
അതുമല്ലെങ്കിൽ മഴയുള്ള ദിവസങ്ങളിൽ ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാതെ ചരിച്ചിട്ടാലും മതിയാകും.
Agriculture
കേരളത്തിൽ പൂന്തോട്ടത്തിലും പൂന്തോട്ട സംരംഭത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുയാണ്. പൂച്ചെടികൾ, തണൽമരങ്ങൾ, ഇലച്ചെടികൾ, വെള്ളച്ചാട്ടങ്ങൾ, പ്രതിമകൾ, പുൽത്തകിടികൾ, ഇരുപ്പിടങ്ങൾ എന്നിവയുള്ള പൂന്തോട്ടങ്ങൾ പുത്തൻസാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഒരുങ്ങുന്നത്.
ഉപഭോക്താവിന്റെ താത്പര്യത്തിന് അനുസരിച്ച് വീട്, ഓഫീസ് എന്നിവിടങ്ങളിൽ വന്പൻ ഉദ്യാനങ്ങൾ സജ്ജീകരിച്ചുകൊടുക്കുന്ന സംരംഭങ്ങൾ നിരവധിയുണ്ട്. സൂര്യപ്രകാരം കടന്നെത്തുന്ന അകത്തളങ്ങളിൽ ഇൻഡോർ പ്ലാന്റുകൾ വയ്ക്കുന്നതും പുതിയ ട്രെൻഡാണ്.
സ്നേക് പ്ലാന്റ്, പീസ് ലിലി, അലോ, ഫിറ്റോണിയ, അലങ്കാര കള്ളിച്ചെടികൾ എന്നിവയാണ് സാധാരണ ഉപയോഗിക്കുന്നത്. ചെടികൾക്കും മുറിയുടെ ഭംഗിക്കും ഇണങ്ങുന്ന രീതിയിലുള്ള സെറാമിക്, ഫൈബർ, ഗ്ലാസ്, വിയറ്റ്നാം പോട്ടുകളിലാണ് ഇൻഡോർ പ്ലാന്റുകൾ വയ്ക്കുന്നത്.
ഓഫീസുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിലും ഇൻഡോർ പ്ലാന്റുകൾ സ്ഥലം പിടിച്ചിട്ടുണ്ട്. മുറികളിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ ഇൻഡോർ പ്ലാന്റുകൾക്കു സാധിക്കുന്നതിനാൽ വൻ ഡിമാൻഡ് ആണ്.
നമ്മുടെ കാലാവസ്ഥയിൽ വളരുന്ന അലങ്കാരച്ചെടികൾക്കും പൂച്ചെടികൾക്കും ഓർക്കിഡിനും പിന്നാലെ, കടൽ കടന്നെത്തുന്ന ഡിസൈൻഡ് ടോപ്പിയറി വൃക്ഷങ്ങളും പൂന്തോട്ടങ്ങളിൽ പ്രധാനിയാണ്.
ടോപ്പിയറി ചെയ്തു വിവിധ ആകൃതിയിൽ വളർത്തിയെടുക്കുന്ന മാൽപീജിയ, കോണിഫർ, പോഡോകാർപസ്, ബൊഗേൻവില്ല, ഫീക്കസ്, പാംസ് എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്.
ടോപ്പിയറി ചെയ്ത മൾട്ടി കളേർഡ് ബൊഗേണ്വില്ലയാണ് വിപണിയിലെ താരം. ആൽവർഗത്തിൽപെട്ട ടോപ്പിയറി ചെയ്ത ഫീക്കസ് മരങ്ങൾക്കു ലക്ഷങ്ങളാണ് മാർക്കറ്റ് വില. പുൽത്തകിടിയിൽ പേൾ ഗ്രാസാണ് എല്ലാവരും ഉപയോഗിക്കുന്നത്.
ചിതലിന്റെയോ കുമിളിന്റെയോ ശല്യമില്ലാത്തതിനാൽ പരിചരണം കുറച്ചുമതി. മെക്സിക്കൻ ഗ്രാസ്, ബഫലോ ഗ്രാസ് എന്നിവയ്ക്കു പകരമാണ് പേൾ ഗ്രാസ് ഉപയോഗിക്കുന്നത്.
കൂടാതെ, ആർട്ടിഫിഷൽ ഗ്രാസിനും ചെടികൾക്കും നല്ല ഡിമാൻഡുണ്ട്. കൃഷി അനുബന്ധ മേഖലയിൽ ഉദ്യാനപരിപാലനം ലാഭകരമായ സംരംഭമേഖലയാണ്.