International
വത്തിക്കാൻ സിറ്റി: പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്നതിനൊപ്പം അവയുടെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്താനും പരിഹരിക്കാനും ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
മനുഷ്യന്റെ അന്തസ് ഉയർത്തിപ്പിടിക്കാനും അയൽക്കാരനെ സ്നേഹിക്കാനുമുള്ള സുവിശേഷസന്ദേശം സഭയുടെയും ലോക ഭക്ഷ്യപദ്ധതിയുടെയും ദൗത്യങ്ങളിൽ ഒരുപോലെ പ്രതിഫലിക്കുന്നുണ്ടെന്നും മാർപാപ്പ പറഞ്ഞു.
റോമിലെ ആസ്ഥാനത്തു നടന്ന ഐക്യരാഷ്ട്രസഭ ലോക ഭക്ഷ്യപദ്ധതിയുടെ വാർഷികയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. സംഘർഷങ്ങൾക്കിടയിലും പ്രകൃതിദുരന്തങ്ങൾക്കിടയിലും ജീവന് സംരക്ഷണമൊരുക്കുവാൻ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ-കാർഷിക സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ മാർപാപ്പ പ്രശംസിച്ചു.
രാജ്യങ്ങൾ തമ്മിലുള്ള അവിശ്വാസം വർധിക്കുന്നതും സൈനിക ചെലവുകൾക്കായി വിഭവങ്ങൾ വകമാറ്റുന്നതും ദാരിദ്ര്യ വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നു. ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു എന്നത് വേദനാജനകമായ ഒരു വൈരുദ്ധ്യമാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ താത്പര്യങ്ങൾക്കുപരിയായി മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകാൻ ആഗോള സമൂഹം തയാറാകണം.
ഭക്ഷണം, വെള്ളം, ആരോഗ്യം എന്നിവ വിപണിയിലെ കച്ചവടച്ചരക്കുകളല്ല, മറിച്ച് ഓരോ മനുഷ്യന്റെയും മൗലികാവകാശമാണ് -മാർപാപ്പ പറഞ്ഞു. സർക്കാരുകൾക്കും അന്താരാഷ്ട്ര ഏജൻസികൾക്കും കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള മേഖലകളിൽ കത്തോലിക്കാസഭയുടെ കീഴിലുള്ള ഇടവകകളും കാരിത്താസ് പോലുള്ള സന്നദ്ധ സംഘടനകളും നടത്തുന്ന സേവനങ്ങളെ മാർപാപ്പ പ്രത്യേകം പരാമർശിച്ചു.
ഇത്തരം പ്രാദേശിക പങ്കാളികളുമായി സഹകരിക്കുന്നത് സഹായങ്ങൾ അർഹരായവരിലേക്ക് നേരിട്ടെത്തിക്കാൻ സഹായിക്കും. പട്ടിണി നിർമാർജനം ചെയ്യുന്നത് കേവലം ഒരു കാരുണ്യപ്രവർത്തനമല്ല, മറിച്ച് ലോകത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും അത്യന്താപേക്ഷിതമായ കാര്യമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
International
കിൻഷാസ: കിഴക്കൻ കോംഗോയിൽ എബോള ബാധിച്ചുള്ള മരണം 254 ആയി. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,003 ആയി ഉയർന്നു. രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നത് വെല്ലുവിളിയായി തുടരുകയാണ്.
നിലവിൽ 365 പേർ ആശുപത്രികളിലോ ക്വാറന്റൈനിലോ ആണെന്നു കോംഗോ ആരോഗ്യമന്ത്രാലയം അറിയിച്ചു.
കണ്ടെത്താനാവാത്ത കേസുകൾ നിരവധിയുണ്ടാകാമെന്നാണ് ആരോഗ്യപ്രവർത്തകർ കരുതുന്നത്. രോഗ വ്യാപനത്തിന്റെ മൂർധന്യാവസ്ഥ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും ഉദ്യോഗസ്ഥർ പറയുന്നു. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ 35,000ത്തിലധികം ആളുകളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
കിഴക്കൻ കോംഗോയിൽ വിമതരുടെ ആക്രമണം രോഗബാധിതരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. രോഗബാധ പൊട്ടിപ്പുറപ്പെട്ട ഇറ്റുരിയിൽ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സിന്റെ ആക്രമണങ്ങൾ മൂലം ഗ്രാമങ്ങളിലേക്ക് ആരോഗ്യപ്രവർത്തകർക്കു കടക്കാനാവുന്നില്ല. ആക്രമണങ്ങൾ മൂലം ലആളുകൾ പലായനം ചെയ്യുന്നതും രോഗബാധ കണ്ടെത്താൻ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
രോഗം പൊട്ടിപ്പുറപ്പെട്ടിട്ട് ഒരു മാസത്തിലേറെയായെങ്കിലും ഇതിന്റെ യഥാർഥ വ്യാപ്തി ആർക്കുമറിയില്ല. ഇറ്റൂരി പ്രവിശ്യയുടെ തലസ്ഥാനമായ ബുനിയയിലുള്ള കിഗോൺസെ അഭയാർഥി ക്യാമ്പിൽ കഴിഞ്ഞ ആഴ്ച അസാധാരണ സാഹചര്യങ്ങളിൽ 10 പേർ മരിച്ചതായി ക്യാമ്പ് ഉദ്യോഗസ്ഥർ പറയുന്നു.
International
കീവ്: വടക്കുകിഴക്കൻ യുക്രെയ്നിലെ സുമിയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടു.
രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീടിനു മുകളിൽ ഡ്രോൺ പതിച്ച് മുപ്പത്തിയാറുകാരനും ഇദ്ദേഹത്തിന്റെ 13 വയസുള്ള മകനും ഭാര്യയുടെ 73 വയസുള്ള അമ്മയുമാണ് കൊല്ലപ്പെട്ടത്.
ഭാര്യയും 10 വയസുള്ള മകനും പരിക്കേറ്റു. ഡ്രോൺ ആക്രമണത്തിൽ വീട് പൂർണമായും തകർന്നു.
തെക്കുകിഴക്കൻ യുക്രെയ്ൻ നഗരമായ സപോർഷ്യയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 11 വയസുള്ള കുട്ടിയുൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു.
International
ഒബ്ബർഗൻ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടെ ഇറാന്റെ എണ്ണ ഉൽപ്പാദനത്തിനും വിതരണത്തിനുംമേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉപരോധം താൽക്കാലികമായി നീക്കിയതായി യുഎസ് ട്രഷറി അറിയിച്ചു.
സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനിയൻ ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.
ഓഗസ്റ്റ് 21-ന് അർധരാത്രി 12:01 വരെ അസംസ്കൃത എണ്ണ ഉൽപ്പാദിപ്പിക്കാനും വിൽക്കാനും വിതരണം ചെയ്യാനുമുള്ള അനുമതി ഇറാന് നൽകിയതായി അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ ചരക്ക് നീക്കം ഉറപ്പാക്കുമെന്ന ഇറാന്റെ ഉറപ്പും അന്താരാഷ്ട്ര ആണവോർജ ഏജൻസി ഇൻസ്പെക്ടർമാർക്ക് ഇറാനിൽ പരിശോധന നടത്താൻ അനുമതി നൽകിയതുമാണ് ഉപരോധം പിൻവലിക്കാൻ കാരണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ചൂണ്ടിക്കാട്ടി.
International
മനില: ഫിലിപ്പീൻസിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ടു. ഏഴ് വിദ്യാർഥികൾക്ക് പരിക്കേറ്റു. പ്രതികളായ രണ്ട് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ടാക്ലോബാൻ സിറ്റിയിലെ സാൻ ജോസ് നാഷണൽ ഹൈസ്കൂളിലാണ് സംഭവം.
ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഒന്നാം പ്രതിയെ വെടിവയ്പ്പ് നടന്ന ഉടൻ പോലീസ് പിടികൂടിയിരുന്നു. ഒൻപതാം ക്ലാസ് വിദ്യാർഥിയായ രണ്ടാമത്തെ പ്രതിയെ മണിക്കൂറുകൾക്ക് ശേഷം പ്രദേശവാസികളുടെ സഹായത്തോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
വെടിവയ്പ്പിനു പിന്നിലെ കൃത്യമായ കാരണവും മറ്റാരെങ്കിലും ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
International
ലണ്ടൻ: ലേബർ പാർട്ടിക്കുള്ളിൽ രാജി സമ്മർദ്ദം ശക്തമായതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ രാജിവച്ചു. ലേബർ പാർട്ടി നേതൃസ്ഥാനവും സ്റ്റാർമർ രാജിവച്ചിട്ടുണ്ട്. തന്റെ തീരുമാനം ചാൾസ് മൂന്നാമനെ അറിയിച്ചതായും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുംവരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും കിയർ സ്റ്റാർമർ മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ജനപിന്തുണ കുറഞ്ഞതോടെയാണ് പാർട്ടിയിൽ നേതൃമാറ്റത്തിനായുള്ള മുറവിളി ഉയർന്നത്. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേരിട്ട കനത്ത പരാജയത്തെത്തുടർന്ന് എഴുപതിലധികം പാർട്ടി എംപിമാർ സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ടിരുന്നു.
ബ്രിട്ടന്റെ 58-ാമത് പ്രധാനമന്ത്രിയായി അധികാരമേറ്റ് രണ്ട് വർഷത്തിന് ശേഷമാണ് സ്റ്റാർമർ രാജിവെച്ച് ഒഴിയുന്നത്. നിലവിലെ സാഹചര്യത്തിൽ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള നീക്കം പാർട്ടിക്കുള്ളിൽ സജീവമായികഴിഞ്ഞു. നിരവധി പേരുകളാണ് സ്റ്റാർമറുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്നത്.
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ജനപ്രിയ മേയറായിരുന്ന ആൻഡി ബേൺഹാമാണു പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള പരിഗണനയിൽ മുന്നിലുള്ളത്. അടുത്തിടെ മേക്കർഫീൽഡ് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചിരുന്നു.
ലേബർ പാർട്ടി നേതൃത്വത്തിൽ വൻ സ്വാധീനമുള്ള മുൻ ആരോഗ്യസെക്രട്ടറിയായിരുന്ന വെസ് സ്ട്രീറ്റിംഗിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. ഇതിനു പുറമേ ലേബർ പാർട്ടിയിലെ മുൻ നിരനേതാക്കളായ ആഞ്ചല റെയ്നർ, എഡ് മിലിബാൻഡ് എന്നിവരുടെ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്.
വരുന്ന ആഴ്ച പാർലമെന്റിന്റെ സംയുക്തസമ്മേളനത്തെ ചാൾഡ് രാജാവ് അഭിസംബോധന ചെയ്യാനിരിക്കയേയാണു രാജ്യത്ത് പുതിയ രാഷ്ട്രീയസംഭവികാസങ്ങൾ ഉടലെടുത്തിരിക്കുന്നത്.
International
അയ്യായിരം വർഷം പഴക്കമുള്ള മമ്മിയിൽനിന്നു കണ്ടെടുത്ത ഈസ്റ്റ് ഉപയോഗിച്ച് ബ്രെഡ് തയാറാക്കി ശാസ്ത്രജ്ഞർ. ഗവേഷകലോകത്തു മാത്രമല്ല, കൗതുക വാർത്ത ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൻ തരംഗമായി മാറി. ബ്രെഡിനു പിന്നാലെ ഇതേ ഈസ്റ്റ് ഉപയോഗിച്ച് ബിയർ നിർമിക്കാനുള്ള തയാറെടുപ്പിലുമാണു ഗവേഷകർ!
ആൽപ്സ് പർവതനിരകളിൽനിന്നു കണ്ടെത്തിയ ഒറ്റ്സി ദി ഐസ്മാൻ- എന്ന മമ്മിയിൽ നിന്നാണ് ഗവേഷകർ പുരാതന ഈസ്റ്റ് വേർതിരിച്ചെടുത്തത്. ഏകദേശം 5300 വർഷത്തിലേറെയായി മഞ്ഞിൽ പൂണ്ടുകിടന്ന മൃതദേഹം, 1991-ൽ ഇറ്റലി-ഓസ്ട്രിയ അതിർത്തിയിലെ ആൽപ്സ് പർവതനിരകളിൽനിന്നാണു കണ്ടെത്തിയത്.
ചരിത്രാതീത കാലത്തെ മനുഷ്യരുടെ ജീവിതരീതികളെക്കുറിച്ച് പഠിക്കാൻ ഗവേഷകർ മമ്മി നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് യുറാക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മമ്മി സ്റ്റഡീസിലെ ശാസ്ത്രജ്ഞർ ഒറ്റ്സിയുടെ ശരീരത്തിൽനിന്ന് ഈസ്റ്റ് വേർതിരിച്ചെടുത്തത്.
International
ലണ്ടൻ: ബ്രിട്ടനിലെ ഹണ്ടിംഗ്ഡണിൽ മൂന്ന് വയസുകാരനെ മൃഗശാലയിലെ മുതലകൾ കിടക്കുന്ന കൂട്ടിലേക്ക് മാനസിക വെല്ലുവിളികൾ നേരിടുന്ന യുവാവ് എറിഞ്ഞു. മാനസിക വെല്ലുവിളി നേരിട്ട് ചികിത്സയിലുള്ള മുപ്പതുകാരനെ മൃഗശാല സന്ദർശനത്തിന് കൊണ്ടുവന്നപ്പോഴാണ് സംഭവം.
മുതലകൾ കുട്ടിയെ ആക്രമിക്കുന്നത് കണ്ടതോടെ മൃഗശാല ഉടമയുടെ ഭാര്യ ട്രേസി ജോൺസൺ ഒട്ടും മടിക്കാതെ മുതലകൾക്കിടയിലേക്ക് ചാടുകയായിരുന്നു. ട്രേസിയുടെ സമയോചിതവും ധീരവുമായ ഇടപെടലാണ് പരിക്കേറ്റെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കാരണമായത്. മുതലയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കേംബ്രിഡ്ജിലെ അഡ്ഡൻബ്രൂക്ക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അത് വഷളാകാതെ സ്ഥിരത കൈവരിച്ചിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. മാനസിക വെല്ലുവിളിയുള്ള യുവാവിനൊപ്പമുണ്ടായിരുന്നയാൾ ഫോൺ ഉപയോഗിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് നോർഫോക്ക് സ്വദേശിയായ യുവാവിനെ കൊലപാതകശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തോടുള്ള ആദരസൂചകമായി മൃഗശാലയിലെ മുതലകളെ പാർപ്പിച്ചിരിക്കുന്ന ഭാഗം താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. സംഭവം നടക്കുന്ന സമയത്ത് മൃഗശാലയിൽ ഉണ്ടായിരുന്ന സന്ദർശകരിൽ നിന്നും ദൃക്സാക്ഷികളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
International
ദോഹ: ഖത്തറിലെ പ്രമുഖ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികളെ കാണാതായി. 54 പേർക്ക് പരിക്കുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഞായറാഴ്ച രാത്രിയോടെയാണ് സ്ഫോടനം ഉണ്ടായത്. ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തൊഴിലാളികൾ ശ്രമിക്കുന്നതിനിടെ സ്ഫോടനം ഉണ്ടായെന്നാണ് വിവരം.
ഇൻഡസ്ട്രിയൽ ഏരിയയിലെ ബാർസാൻ ഗ്യാസ് സപ്ലൈ കേന്ദ്രത്തിലാണ് സ്ഫോടനവും പിന്നാലെ തീപ്പിടിത്തവും ഉണ്ടായതെന്ന് ഖത്തർ എനർജി സ്ഥിരീകരിച്ചു. ആദ്യഘട്ടത്തിൽ കുറച്ചുപേർക്ക് മാത്രമേ പരുക്കേറ്റിട്ടുള്ളൂ എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ പിന്നീട് ഖത്തർ ആഭ്യന്തര മന്ത്രാലയം യഥാർഥ കണക്കുകൾ പുറത്തുവിടുകയായിരുന്നു.
അതേസമയം രാജ്യതലസ്ഥാനമായ ദോഹയ്ക്ക് വടക്ക് സ്ഥിതി ചെയ്യുന്ന റാസ് ലഫാൻ പ്രദേശം രാജ്യത്തെ പ്രധാന എൽഎൻജി സംസ്കരണ കേന്ദ്രമാണ്. ഇത് ആഗോള ഊർജ്ജ വിപണിയിൽ വലിയ പ്രതിസന്ധിക്ക് കാരണമായേക്കാം.
International
ദോഹ: ഖത്തറിൽ ഞായറാഴ്ച ഉഗ്ര സ്ഫോടനനമുണ്ടായതായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനില ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ഏതെങ്കിലും തരത്തിലുള്ള ആക്രമണമല്ലെന്നും സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
രാജ്യ തലസ്ഥാനമായ ദോഹയ്ക്ക് വടക്ക് സ്ഥിതി ചെയ്യുന്ന പ്രദേശം രാജ്യത്തെ പ്രധാന എൽഎൻജി സംസ്കരണ കേന്ദ്രമാണ്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. എന്നാൽ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള യാതൊരുവിധ വാതക ചോർച്ചയും ഉണ്ടായിട്ടില്ലെന്നാണ് മന്ത്രാലയം വിശദീകരിച്ചു. അപകട സമയത്ത് ദോഹയിൽ വലിയ രീതിയിലുള്ള സ്ഫോടന ശബ്ദം കേട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
International
ജനീവ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യുഎസ്-ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചയ്ക്കു സ്വിറ്റ്സർലൻഡിൽ തുടക്കമായി.
കഴിഞ്ഞയാഴ്ച ഇരുരാജ്യങ്ങളും ഒപ്പിട്ട താത്കാലിക ധാരണ ഉറപ്പിക്കുന്നതിനാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറേനിയൻ പ്രതിനിധിസംഘവും ചർച്ച ആരംഭിച്ചത്.
പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ഇറാനെ പ്രതിനിധീകരിച്ചു സംഘത്തിലുണ്ട്. ഇതുകൂടാതെ പാക്കിസ്ഥാൻ, ഖത്തർ പ്രതിനിധികളും സമാധാന ചർച്ചയ്ക്കെത്തി. 60 ദിവസത്തിനുള്ളിൽ അന്തിമ സമാധാന കരാറിലെത്തുക, ലബനൻ ഉൾപ്പെടെ എല്ലായിടത്തും ആക്രമണം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് തുറക്കുക എന്നിവയാണ് കഴിഞ്ഞയാഴ്ച ധാരണയിലെത്തിയത്
ചർച്ചയ്ക്കെത്തിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി കൂടിക്കാഴ്ച നടത്തി. പാക് കരസേനാ മേധാവി അസിം മുനീറും ഷരീഫിനൊപ്പം സ്വിറ്റ്സർലൻഡിലെത്തിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറേനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും കഴിഞ്ഞയാഴ്ച സമാധാനത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. വെള്ളിയാഴ്ച യുഎസ്-ഇറാൻ ചർച്ച സ്വിറ്റ്സർലൻഡിൽ നടക്കേണ്ടതായിരുന്നു.
ലബനനിലെ ഇസ്രേലി ആക്രമണത്തെത്തുടർന്ന് ഇറാൻ ചർച്ചയിൽനിന്നു പിന്മാറി. തുടർന്ന് ചർച്ച നീട്ടിവയ്ക്കുകയായിരുന്നു. ലബനനിലെ ഇസ്രയേൽ ആക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് അടയ്ക്കുകയാണെന്ന് ഇറാൻ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
60 ദിവസത്തിനുള്ളിൽ അന്തിമ കരാറിൽ എത്തിയില്ലെങ്കിൽ ഹോർമുസിൽ അമേരിക്ക ടോൾ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
International
ബെർലിൻ: ജർമനി 32 അഫ്ഗാൻ പൗരന്മാരെക്കൂടി നാടുകടത്തി. താലിബാനുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊലപാതകം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയവരെയാണ് തിരിച്ചയച്ചതെന്ന് ജർമൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
2021ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതിനുശേഷം സുരക്ഷാകാരണങ്ങളാൽ താത്കാലികമായി നിർത്തിവച്ചിരുന്ന നാടുകടത്തൽ നടപടി 2024 ഓഗസ്റ്റ് 30നാണ് ജർമനി പുനരാരംഭിച്ചത്.
വർഷങ്ങൾക്കുശേഷം നടന്ന ഈ ആദ്യഘട്ടത്തിൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട 28 അഫ്ഗാൻ പൗരന്മാരെയാണ് ജർമനി ചാർട്ടർ വിമാനം വഴി തിരികെ അഫ്ഗാനിസ്ഥാനിലേക്കു നാടുകടത്തിയത്.
2024 മേയിൽ ജർമനിയിലെ മാൻഹൈം നഗരത്തിൽ ഒരു അഫ്ഗാൻ പൗരൻ നടത്തിയ കത്തിക്കുത്ത് ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തെത്തുടർന്ന് പൊതുജനരോഷമുയരുകയും രാജ്യസുരക്ഷ മുൻനിർത്തി ക്രിമിനൽ പശ്ചാത്തലമുള്ള അഭയാർഥികളെ തിരികെ അയയ്ക്കാൻ സർക്കാർ തീരുമാനിക്കുകയുമായിരുന്നു. 2025 ജൂലൈയിൽ ക്രിമിനൽ പശ്ചാത്തലമുള്ള 81 അഫ്ഗാൻ പുരുഷന്മാരെക്കൂടി ജർമനി നാടുകടത്തിയിരുന്നു.
International
വത്തിക്കാൻ സിറ്റി: പീഡനങ്ങളും അക്രമങ്ങളും സംഘർഷങ്ങളും മൂലം പലായനം ചെയ്യാൻ നിർബന്ധിതരായവരെ കൈവിടരുതെന്നും അവരെ സംരക്ഷിക്കണമെന്നും ലോകരാജ്യങ്ങളോടു ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്നലെ ത്രിസന്ധ്യാപ്രാർഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ തീർഥാടകരെ അഭിസംബോധന ചെയ്യവേ ജൂൺ 20ന് ഐക്യരാഷ്ട്ര സഭ ആചരിച്ച ലോക അഭയാർഥി ദിനത്തെ അനുസ്മരിച്ചു സംസാരിക്കുകയായിരുന്നു മാർപാപ്പ.
അഭയാർഥികളുടെ പദവി സംബന്ധിച്ച 1951ലെ കൺവൻഷന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, രണ്ടാം ലോകയുദ്ധത്തിനുശേഷം അഭയാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സ്വന്തം വീട് വിട്ടുപോകാൻ നിർബന്ധിതരായവർക്ക് നിയമപരമായ സംരക്ഷണം നൽകുന്നതിനുമായി രൂപീകരിച്ച അന്താരാഷ്ട്ര കരാറിന്റെ പ്രാധാന്യത്തെക്കുറിച്ച് മാർപാപ്പ ഓർമിപ്പിച്ചു.
“ഈ സുപ്രധാന അന്താരാഷ്ട്ര ഉടമ്പടിയുടെ രൂപീകരണത്തിനു പ്രചോദനമേകിയ വികാരം രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വമുള്ളവരുടെ മനഃസാക്ഷിയെ ഇന്നും പ്രകാശിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
മനുഷ്യന്റെ കഷ്ടപ്പാടുകൾക്കുമുന്നിൽ ഉദാസീനത കാണിക്കുന്നത് ഒരു പോംവഴിയല്ല. അഭയവും സുരക്ഷിതത്വവും തേടുന്നവരിൽനിന്ന് ആർക്കും മുഖം തിരിക്കാൻ കഴിയില്ല”മാർപാപ്പാ പറഞ്ഞു.
International
കീവ്: റഷ്യയുടെ അധീനതയിലുള്ള ക്രിമിയയിലെ എണ്ണസംഭരണശാലകൾ, തന്ത്രപ്രധാന മേഖലകൾ എന്നിവ ലക്ഷ്യമാക്കി യുക്രെയ്ൻ ആക്രമണം ശക്തമാക്കിയതോടെ മേഖലയിലേക്കുള്ള ഇന്ധനവിതരണം അധികൃതർ പൂർണമായി നിർത്തിവച്ചു.
ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ക്രിമിയയിലെ ക്രെംലിൻ ഗവർണർ സെർജി അക്സ്യോനോവ് വ്യക്തമാക്കി.
കഴിഞ്ഞദിവസം യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ധനവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. പുതിയ ഉത്തരവു പ്രകാരം ക്രിമിയയുടെ സുരക്ഷ ഉറപ്പാക്കുന്ന സർക്കാർ ഏജൻസികൾക്കു മാത്രമായിരിക്കും ഇനി ഇന്ധനം നൽകുക.
റഷ്യ ക്രിമിയ പിടിച്ചെടുത്തതിനു ശേഷം പ്രദേശത്തുണ്ടാകുന്ന ഏറ്റവും വലിയ ഊർജപ്രതിസന്ധിയാണിത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ക്രിമിയയിലെയും റഷ്യയിലെ ക്രാസ്നോദർ മേഖലയിലെയും എണ്ണ സംഭരണശാലകൾക്കു നേരേ യുക്രെയ്ൻ നിരന്തരം ഡ്രോൺ ആക്രമണം നടത്തുന്നുണ്ട്.
International
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ ഇന്ത്യൻ വംശജനായ വിദ്യാർഥി കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു.
ടെക്സാസ് റിയോ ഗ്രാൻഡെ വാലി സർവകലാശാല വിദ്യാർഥിയായ ഗൗരവ് ചോപ്ര(19) യാണു മാതാപിതാക്കളായ സ്വീര റാം (56), അമ്മ കമലേഷ് റാണി (46) എന്നിവരെയും മുത്തശി മിന്ദർ കൗറി (73) നെയും വെടിവച്ചുകൊന്നത്. കാറിൽ രക്ഷപ്പെട്ട ഇയാളെ പിന്നീട് പോലീസ് പിന്തുടർന്ന് പിടികൂടി.
ആക്രമണത്തിൽ ഗൗരവിന്റെ സഹോദരനും പരിക്കേറ്റു. ആക്രമണത്തിനിടയിൽ അത്ഭുതകരമായി രക്ഷപ്പെട്ട സഹോദരൻ ഉടൻതന്നെ എമർജൻസി നമ്പറായ 911ൽ വിളിച്ച് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
വിവരമറിഞ്ഞു പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും മലേഷ് റാണിയും മിന്ദർ കൗറും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്വീര റാമിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചു. ഇതിനിടെ സ്ഥലത്തുനിന്ന് കാറിൽ രക്ഷപ്പെട്ട ഗൗരവ് ചോപ്രയെ പോലീസ് പിന്തുടർന്നു.
സിനിമകളെ വെല്ലുന്ന രീതിയിൽ അമിതവേഗതയിൽ പാഞ്ഞ പ്രതിയുടെ കാർ മറ്റു യാത്രക്കാരുടെ വാഹനത്തിൽ ഇടിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് പോലീസ് ഗൗരവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറിൽനിന്ന് ഹാൻഡ് ഗൺ കണ്ടെടുത്തു. ഈ തോക്ക് ഉപയോഗിച്ചാണു കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
കോടതിയിൽ ഹാജരാക്കിയ പ്രതിക്കെതിരേ കൂട്ടക്കൊലപാതകം, വധശ്രമം, അറസ്റ്റ് ഒഴിവാക്കാൻ ശ്രമിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൃത്യം ചെയ്യാനുണ്ടായ കാരണം എന്താണെന്നു വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. അന്വേഷണത്തിനിടെ പ്രതി പറഞ്ഞ പല കാര്യങ്ങളും വാസ്തവവിരുദ്ധമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
International
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ അടുത്താഴ്ച സ്ഥാനമൊഴിഞ്ഞേക്കുമെന്നു റിപ്പോർട്ട്. ഭരണകക്ഷിയായ ലേബർ പാർട്ടിയിൽനിന്നു നേരിടുന്ന കടുത്ത ആഭ്യന്തരസമ്മർദങ്ങളാണ് സ്റ്റാർമറെ രാജിയിലേക്കു നയിക്കുന്നതെന്നാണു വിവരം.
മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ലേബർപാർട്ടി നേരിട്ട കനത്ത പരാജയത്തെത്തുടർന്ന് എഴുപതിലധികം പാർട്ടി എംപിമാർ സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ടിരുന്നു.
നിലവിലെ സാഹചര്യത്തിൽ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള നീക്കം പാർട്ടിക്കുള്ളിൽ സജീവമായികഴിഞ്ഞു. നിരവധി പേരുകളാണ് സ്റ്റാർമറുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്നത്.
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ജനപ്രിയ മേയറായിരുന്ന ആൻഡി ബേൺഹാമാണു പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള പരിഗണനയിൽ മുന്നിലുള്ളത്. അടുത്തിടെ മേക്കർഫീൽഡ് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചിരുന്നു.
ലേബർ പാർട്ടി നേതൃത്വത്തിൽ വൻ സ്വാധീനമുള്ള മുൻ ആരോഗ്യസെക്രട്ടറിയായിരുന്ന വെസ് സ്ട്രീറ്റിംഗിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.
ഇതിനു പുറമേ ലേബർ പാർട്ടിയിലെ മുൻ നിരനേതാക്കളായ ആഞ്ചല റെയ്നർ, എഡ് മിലിബാൻഡ് എന്നിവരുടെ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്.
വരുന്ന ആഴ്ച പാർലമെന്റിന്റെ സംയുക്തസമ്മേളനത്തെ ചാൾഡ് രാജാവ് അഭിസംബോധന ചെയ്യാനിരിക്കയേയാണു രാജ്യത്ത് പുതിയ രാഷ്ട്രീയസംഭവികാസങ്ങൾ ഉടലെടുത്തിരിക്കുന്നത്.
International
ജറൂസലെം: ലബനനിലെ ഭീഷണി ഇല്ലാതാക്കാൻ ഇസ്രേലി സൈന്യത്തിനു നിയന്ത്രണമില്ലാതെ പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഇസ്രേലി പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്.
സുരക്ഷാ മേഖലയെന്ന് ഇസ്രയേൽ പരാമർശിക്കുന്ന ലെബനനിലുള്ളിലെ പ്രദേശത്ത് സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെക്കൻ ലെബനനിൽ 10 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന സുരക്ഷാ മേഖലയിൽ സൈന്യം തുടരും. വടക്കൻ ഇസ്രയേലിലെ ജനങ്ങളെ സംരക്ഷിക്കാനാണിതെന്നും കാറ്റ്സ് പറഞ്ഞു.
International
റോം: വേദപാരംഗതനായ വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകള് സൂക്ഷിച്ചിരിക്കുന്ന വടക്കൻ ഇറ്റലിയിലെ പാവിയയിലുള്ള സെന്റ് പീറ്റർ ബസിലിക്കയില് ലെയോ പതിനാലാമൻ മാർപാപ്പ സന്ദർശനം നടത്തി.
722 മുതൽ വിശുദ്ധ അഗസ്റ്റിന്റെ ഭൗതികദേഹം സൂക്ഷിച്ചിരിക്കുന്ന പള്ളിയാണിത്. 504ൽ അൾജീരിയയിലെ ഹിപ്പോയിൽനിന്ന് ഇറ്റലിയിലെ സാർഡീനിയയിലെ കാലിയാരിയിലേക്കു കൊണ്ടുവന്ന ഭൗതികദേഹം പിന്നീട് പാവിയ ബസിലിക്കയിൽ അടക്കം ചെയ്യുകയായിരുന്നു.
ബസിലിക്കയിലെത്തിയ മാർപാപ്പയെ അഗസ്റ്റീനിയൻ സന്യാസസമൂഹം പ്രിയോർ ജനറൽ ഫാ. ജോസഫ് എൽ. ഫാരെൽ, പ്രൊവിൻഷ്യൽ ഫാ. ഗബ്രിയേൽ പെദിചിനോ എന്നിവർ സ്വീകരിച്ചു. വത്തിക്കാനിൽനിന്നു ഹെലികോപ്റ്ററിലെത്തിയ മാർപാപ്പ ആദ്യം ഇവിടത്തെ കാൻസർ ആശുപത്രിയിൽ രോഗികളെ സന്ദർശിച്ചശേഷമാണു ബസിലിക്കയിലെത്തിയത്.
വിശുദ്ധ അഗസ്റ്റിന്റെ കബറിടത്തിനുമുന്നിൽ പ്രാർഥിച്ച മാർപാപ്പ തുടർന്ന് പള്ളിക്കുള്ളിൽ ബിഷപ്പുമാർ, അഗസ്റ്റീനിയൻ സന്യാസിമാർ, വൈദികർ, വൈദികവിദ്യാർഥികൾ, വിശ്വാസികളുടെ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സാന്റ് ആഞ്ചെലോ ലൊജിജിയാനോയിലെ സെന്റ് ആന്റണി ആബട്ട് ആൻഡ് സെന്റ് ഫ്രഞ്ചെസ്ക കാബ്രിനി ഇടവകപ്പള്ളിയും മാർപാപ്പ സന്ദർശിച്ചു.
അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ പ്രിയോർ ജനറൽ എന്നനിലയിൽ പാവിയ ബസിലിക്ക സന്ദർശിച്ചിട്ടുണ്ടെങ്കിലും സാർവത്രികസഭയുടെ അധ്യക്ഷന് എന്നനിലയില് നടത്തുന്ന ആദ്യ സന്ദര്ശനമാണിത്.
International
ധാംബുള്ള: ഏതാനും ദിവസങ്ങൾക്ക് മുൻപ് മൈതാനത്ത് വെച്ച് കൊമ്പുകോർത്ത ഇന്ത്യൻ യുവബാറ്റർ വൈഭവ് സൂര്യവംശിയെ ലോകറെക്കോർഡ് പ്രകടനത്തിന് പിന്നാലെ ഹസ്തദാനം ചെയ്ത് അഭിനന്ദിച്ച് ശ്രീലങ്കൻ എ താരങ്ങൾ. ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ഫൈനലിലാണ് കായികലോകത്തിന്റെ കൈയടി നേടുന്ന ഈ മനോഹരമായ കാഴ്ച അരങ്ങേറിയത്.
പരമ്പരയിലെ മുൻ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ 15-കാരനായ വൈഭവ്, ഫൈനലിൽ ശ്രീലങ്കൻ ബൗളർമാരെ നിലംതൊടാതെ പറപ്പിച്ചു. വെറും 11 പന്തിൽ നിന്നാണ് താരം അർധസെഞ്ച്വറി പൂർത്തിയാക്കിയത്. 2005-ൽ ശ്രീലങ്കയുടെ കൗശല്യ വീരരത്നെ സ്ഥാപിച്ച 12 പന്തിലെ അർധസെഞ്ച്വറി എന്ന 21 വർഷം പഴക്കമുള്ള റെക്കോർഡാണ് ബിഹാർ സ്വദേശിയായ ഈ ഇടംകയ്യൻ തകർത്തുതരിപ്പണമാക്കിയത്.
കഴിഞ്ഞ ലീഗ് മത്സരത്തിൽ ഇന്ത്യ എ പരാജയപ്പെട്ടതിന് പിന്നാലെ ശ്രീലങ്കൻ താരങ്ങളും വൈഭവും തമ്മിൽ വലിയ വാക്കുതർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനുള്ള മറുപടിയെന്നോണം ഫൈനലിൽ 29 പന്തിൽ 10 ഫോറും 8 സിക്സറുമടക്കം 94 റൺസാണ് സൂര്യവംശി അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിക്ക് തൊട്ടരികിലാണ് താരം പുറത്തായത്.
തങ്ങളെ തല്ലിച്ചതച്ച ഇന്നിംഗ്സ് ആയിരുന്നിട്ടും വൈഭവ് പുറത്തായി മടങ്ങുമ്പോൾ ശ്രീലങ്കൻ വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്വെല്ലയും മറ്റ് താരങ്ങളും ഓടിയെത്തി താരത്തെ കെട്ടിപ്പിടിച്ചും പുറത്തുതട്ടിയും അഭിനന്ദിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് കടുത്ത സ്ലെഡ്ജിങ്ങും പോരും നടത്തിയവരാണ് ഈ മാന്യത പുറത്തെടുത്തത്.
International
ഒബ്ബർഗൻ: യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും ഇറാന്റെ ആണവ പദ്ധതികളെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിനുമുള്ള നിർണായക ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും ഉന്നത പ്രതിനിധികൾ സ്വിറ്റ്സർലൻഡിലെത്തി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരുമാണ് ഞായറാഴ്ച രാവിലെ സ്വിറ്റ്സർലൻഡിലെ ലൂസേൺ തടാകത്തിനടുത്തുള്ള റിസോർട്ടിൽ ചർച്ചകൾക്കായി ഒത്തുകൂടിയത്.
കഴിഞ്ഞ ആഴ്ച ഇരുരാജ്യങ്ങളും ഒപ്പുവെച്ച താത്കാലിക കരാറിന്റെ സാങ്കേതിക വശങ്ങൾ ചർച്ച ചെയ്യാനും ആഗോള സമ്പദ്വ്യവസ്ഥയെയും സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളിൽ 60 ദിവസത്തിനകം അന്തിമ ധാരണയിലെത്താനുമാണ് ഈ അടിയന്തര നീക്കം. ഖത്തർ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നത്.
ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ശക്തമായതും, ലോകത്തിലെ വലിയൊരു പങ്ക് എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ മുന്നറിയിപ്പും ചർച്ചകൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
യുഎസുമായി ചർച്ചയ്ക്ക് തയ്യാറാണെങ്കിലും തങ്ങളുടെ ആണവ പദ്ധതികൾ പൂർണമായി ഉപേക്ഷിക്കില്ലെന്നും യൂറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. യുദ്ധം പൂർണമായി അവസാനിപ്പിക്കാൻ യുഎസ് ഇസ്രയേലിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം.
ഡോണൾഡ് ട്രംപ് ഭരണകൂടം ഇറാനുമായി ഉണ്ടാക്കിയ ഈ താത്കാലിക കരാറിനെതിരെ യുഎസിലെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ കടുത്ത വിമർശനം ഉയരുന്നതിനിടയിലാണ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിൽ നിർണായക ചർച്ചകൾ പുരോഗമിക്കുന്നത്.
International
ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തിയ ബോംബാക്രമണത്തിൽ അൽ ജസീറ അറബിക് ചാനലിന്റെ ക്യാമറാമാൻ അഹമ്മദ് വിഷ്വ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ അൽ ജസീറ ജീവനക്കാരനാണ് അഹമ്മദ് വിഷ്വ.
ശനിയാഴ്ചയാണ് മധ്യ ഗാസയിലെ അൽ-ബുറൈജ് അഭയാർഥി ക്യാമ്പിലുള്ള അഹമ്മദ് വിഷ്വയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ അഹമ്മദ് വിഷ്വയുടെ ഭാര്യയും മക്കളും ഉൾപ്പെടെ കുടുംബത്തിലെ നിരവധി പേർ കൊല്ലപ്പെട്ടതായാണ് വിവരം.
അൽ ജസീറയുടെ ഗാസയിലെ തത്സമയ സംപ്രേക്ഷണങ്ങളിലും വാർത്താ കവറേജുകളിലും സജീവ സാന്നിധ്യമായിരുന്നു അഹമ്മദ് വിഷ്വ. ഗാസയിലെ യുദ്ധസാഹചര്യങ്ങൾ ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ അഹമ്മദ് വിഷ്വ നിർണായക പങ്ക് വഹിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തി മാധ്യമപ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും മനഃപൂർവം ലക്ഷ്യമിടുന്ന ഇസ്രായേലിന്റെ നടപടിയെ അപലപിച്ച് അൽ ജസീറ നെറ്റ്വർക്ക് രംഗത്തെത്തിയിട്ടുണ്ട്.
International
ധാക്ക: ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ധാക്കയിൽ വൻ പ്രതിഷേധം. ബംഗ്ലാദേശിൽ നിർമാണത്തിലിരുന്ന ശ്രീരാമ പ്രതിമയുടെ പണി തടസപ്പെടുത്തുകയും രാമചിത്രത്തെ അപമാനിക്കുകയും ചെയ്തതിനെതിരെയാണ് തലസ്ഥാനമായ ധാക്കയിൽ ആയിരക്കണക്കിന് ആളുകൾ ‘ജയ് ശ്രീറാം' വിളികളുമായി പന്തംകൊളുത്തി പ്രകടനം നടത്തിയത്.
ബംഗ്ലാദേശിലെ രംഗ്പൂരിന് സമീപം ഗായ്ബന്ധ ജില്ലയിലെ പലാഷ്ബാരിയിൽ നിർമിച്ചുകൊണ്ടിരുന്ന 81 അടി ഉയരമുള്ള ശ്രീരാമ പ്രതിമയുടെ നിർമാണം ഇസ്ലാമിസ്റ്റ് സംഘടനകളുടെ ഭീഷണിയെ തുടർന്ന് തടസപ്പെട്ടിരുന്നു. ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായി 22 കോടി ചെലവിൽ നിർമിക്കുന്ന ഈ പദ്ധതിയുടെ 80 ശതമാനം പണികളും പൂർത്തിയായതായിരുന്നു. ഇതിന് പിന്നാലെ ഈ മാസം ആദ്യം നടന്ന ഒരു പ്രതിഷേധ പ്രകടനത്തിനിടെ അക്രമികൾ ശ്രീരാമന്റെ ചിത്രത്തിന് മേൽ ചെരുപ്പ് വച്ച് അപമാനിച്ചതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണമായത്.
ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതികളെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. താലിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ നിഷ്ക്രിയത്വം പാലിക്കുകയാണെന്ന് ആരോപിച്ച ഹൈന്ദവ സംഘടനകൾ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ 72 മണിക്കൂർ സമയം നൽകിയിട്ടുണ്ട്. പ്രതിമ നിർമാണത്തിന് അനുമതി നൽകിയില്ലെങ്കിൽ ബംഗ്ലാദേശിലെ എല്ലാജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമിക്കുമെന്ന് ഹിന്ദു മഹാജോട്ട് മുന്നറിയിപ്പ് നൽകി.
International
ദുബായ്/ വാഷിംഗ്ടൺ ഡിസി: ലബനനിലെ ഇസ്രേലി ആക്രമണത്തെച്ചൊല്ലി യുഎസ്-ഇറാൻ സമാധാനക്കരാറിന്റെ ഭാവി ചോദ്യം ചെയ്യപ്പെട്ടെങ്കിലും കാര്യങ്ങളെല്ലാം മുൻ നിശ്ചയിച്ചപ്രകാരംതന്നെ മുന്നോട്ടു പോകുകയാണെന്ന് അമേരിക്ക. സ്വിറ്റ്സർലൻഡിലെ ബർഗെൻസ്റ്റോക് നഗരത്തിലാണ് ഇന്നു ചർച്ച നടക്കുക.
ചർച്ചകൾക്കായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നറും യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇതിനകംതന്നെ സ്വിറ്റ്സർലൻഡിൽ എത്തിയിട്ടുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു.
ജാരെദിനോടും സ്റ്റീവിനോടും സംസാരിച്ചതിൽനിന്നും കാര്യങ്ങൾ നന്നായി മുന്നോട്ടുപോകുന്നുവെന്നാണ് തനിക്കു മനസിലാക്കാൻ കഴിഞ്ഞതെന്നും ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ വാൻസ് വ്യക്തമാക്കി.
യുഎസ് ഇറാനുമായി ഉണ്ടാക്കിയ 14 പോയിന്റ് കരാറിലെ വെടിനിർത്തൽ വ്യവസ്ഥകൾ നിലനിൽക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചതായി യുഎസിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളിൽ പങ്കുചേരുമോയെന്ന ചോദ്യത്തിന് അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ താൻ അങ്ങോട്ടു തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു വാൻസിന്റെ മറുപടി.
ചർച്ചകൾക്കായി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള ഇറാൻ പ്രതിനിധിസംഘം സ്വിറ്റ്സർലൻഡിലേക്കു തിരിച്ചതായി ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഘരീബാബാദി, വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് തുടങ്ങിയവരും സംഘത്തിലുണ്ട്.
ഇറാൻ-യുഎസ് സാങ്കേതികതല ചർച്ചകൾ ഇന്ന് സ്വിറ്റ്സർലൻഡിൽ ആരംഭിക്കുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. യുഎസ്, ഇറാൻ പ്രതിനിധികൾക്കൊപ്പം പാക്കിസ്ഥാൻ, ഖത്തർ എന്നിവിടങ്ങളിൽനിന്നുള്ള മധ്യസ്ഥരും ചർച്ചകളിൽ പങ്കെടുക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം, ലബനനിലെ ഇസ്രേലി ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ സൈന്യം അറിയിച്ചു. അമേരിക്ക നടത്തിയ വിശ്വാസവഞ്ചനയ്ക്കും തെക്കൻ ലബനനിൽ ഇസ്രയേൽ തുടരുന്ന വെടിനിർത്തൽ ലംഘനങ്ങൾക്കും മറുപടിയായാണ് ഈ നടപടിയെന്ന് ഇറാൻ സൈനിക കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ, തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം മാറ്റമില്ലാതെ തുടരുന്നുവെന്നും ഇന്നലെ 55 കപ്പലുകൾ ഇതുവഴി കടന്നുപോയെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കപ്പൽ ഗതാഗതം തടസപ്പെട്ടതിന് തെളിവുകളൊന്നുമില്ലെന്ന് യുഎസ് ഭരണകൂടവും പ്രതികരിച്ചു.
അതേസമയം, കൈയടക്കിയ പ്രദേശങ്ങളിൽനിന്നു പിന്മാറാതെതന്നെ തെക്കൻ ലബനനിൽ വെടിനിർത്താൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും സൈന്യത്തിനു നിർദേശം നൽകിയതായി ഇസ്രേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തു. അമേരിക്കയുമായുള്ള ഏകോപനത്തോടെയാണ് ഈ തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു.
വെടിനിർത്തൽ ലംഘിച്ചു വെള്ളിയാഴ്ച രാത്രി മുതൽ ഇന്നലെ രാവിലെ വരെ തെക്കൻ ലബനനിലെ നബാതിയ മേഖലയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇതാണ് ഇറാനെ പ്രകോപിപ്പിച്ചത്.
International
ബെയ്റൂട്ട്: വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ഇസ്രേലി സേന ലബനനിൽ നടത്തിയ ആക്രമണങ്ങളിൽ പത്തുപേരെങ്കിലും കൊല്ലപ്പെട്ടു.
ഹിസ്ബുള്ളയുടെ ആക്രമണത്തിനു മറുപടിയായിരുന്നു ഇതെന്ന് ഇസ്രയേൽ വിശദീകരിച്ചു. ഇസ്രേലി സേനയെ ലബനനിൽ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കില്ലെന്ന് ഹിസ്ബുള്ളയും പ്രതികരിച്ചു.
യുഎസ്-ഇറാൻ സമാധാനക്കരാർ പ്രകാരമാണ് ഇസ്രയേലും ഹിസ്ബുള്ളയും വെടിനിർത്തലുണ്ടാക്കിയത്. കരാറിൽ പങ്കാളിയല്ലെന്നാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്. ലബനന്റെ അഞ്ചു ശതമാനം പ്രദേശം ഇസ്രേലി അധിനിവേശത്തിലാണ്. ഇവിടെനിന്നു പിന്മാറില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ഹിസ്ബുള്ള ഭീകരർ തെക്കൻ ലബനനിലെ ഇസ്രേലി സേനയ്ക്കു നേരേ 50 റോക്കറ്റുകൾ വിക്ഷേപിച്ചിരുന്നു.
International
റോം: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള വാക്പോര് കൂടുതൽ രൂക്ഷമാകുന്നു.
ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ മെലോണി തന്നോടൊപ്പം ഫോട്ടോയെടുക്കാൻ യാചിച്ചുവെന്നും മെലോണിയുടെ ജനപ്രീതി ഇടിയുകയുമാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മെലോണി നൽകിയ ഏറ്റവും പുതിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിന് ഇന്നലെ ഇൻസ്റ്റഗ്രാമിലൂടെയാണു മെലോണി മറുപടി നൽകിയത്.
അമേരിക്കൻ നയങ്ങളോടുള്ള നിലപാട് കാരണം മെലോണിയുടെ ജനപ്രീതി ഇടിയുകയാണെന്ന ട്രംപിന്റെ ആരോപണത്തെ ‘’എന്റെ ജനപ്രീതി ഇറ്റലിയെ സംരക്ഷിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു’’ എന്നുപറഞ്ഞാണ് മെലോണി നിരാകരിച്ചത്. “എന്റെ ജനപ്രീതിയെ സംബന്ധിച്ചിടത്തോളം നിങ്ങളുമായി സൗഹൃദത്തിലായത് അതിന് ഒട്ടും സഹായിച്ചിട്ടില്ല.
അത് നിങ്ങളുമായുള്ള എന്റെ ബന്ധത്തെ ആശ്രയിച്ചുമല്ല ഇരിക്കുന്നത്. എന്റെ ജനപ്രീതി നിങ്ങളുടെ വിഷയമല്ല. നിങ്ങൾ നിങ്ങളുടെ സ്വന്തം ജനപ്രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ നിർദേശിക്കുന്നു,” -മെലോണി പറഞ്ഞു.
പാശ്ചാത്യരാജ്യങ്ങളുടെ ഐക്യത്തിൽ താൻ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും സഖ്യകക്ഷികൾ തമ്മിലുള്ള വ്യക്തിപരമായ ആക്രമണങ്ങൾ അനാവശ്യമാണെന്നും അതു ഗുണകരമല്ലെന്നും മെലോണി കൂട്ടിച്ചേർത്തു.