International
ഹനോയ്: വിയറ്റ്നാമിൽ സ്പീഡ് ബോട്ട് അപകടത്തിൽ മരിച്ച 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഹോ ചിമിൻ സിറ്റിയിലെത്തിച്ചു. ഇവിടെനിന്ന് ഇന്ന് ഇന്ത്യയിലെത്തിക്കും.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്ന് വിയറ്റ്നാമിലെ ഇന്ത്യൻ എംബസി അറിയിച്ചു. അപകടത്തിൽ രക്ഷപ്പെട്ട 17ൽ 16 ഇന്ത്യക്കാരും നാട്ടിലേക്കു മടങ്ങിയതായും എംബസി എക്സിൽ പറഞ്ഞു. ഫു ക്വോകിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നയാളുടെ നില ഗുരുതരമാണ്.
വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക് ദ്വീപിലെ ഹോൺ മെയ് റുട്ട് എൻഗോയ്ക്ക് സമീപം ശനിയാഴ്ചയായിരുന്നു അപകടം. ഇന്ത്യയിൽനിന്നുള്ള 32 വിനോദസഞ്ചാരികളും നാല് പ്രാദേശിക ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. 15 പേർ മരിച്ചു. മറ്റുള്ളവരെയെല്ലാം രക്ഷപ്പെടുത്തി.
മരിച്ചവരിൽ രണ്ടു പേർ മലയാളികളാണ്. വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമ കൊട്ടാരക്കര സ്വദേശി എ.സി. തോമസും ഭാര്യ ലവ്നി തോമസും.
വിയറ്റ്നാം അധികൃതരുമായി ബന്ധം പുലർത്തുന്നുണ്ടെന്നും, മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് എത്രയും വേഗം എത്തിക്കുന്നതിന് എല്ലാ സഹായവും അവർ ഉറപ്പുനൽകിയിട്ടുണ്ടെന്നും എംബസി അറിയിച്ചു.
മരിച്ചവരിൽ 10 പേർ തമിഴ്നാട്ടിൽനിന്നുള്ളവരും മൂന്നു പേർ ആന്ധ്രയിൽനിന്നുള്ളവരുമാണ്. രണ്ടു സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു.
വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫു ക്വോക്, വെള്ളമണൽ കടൽത്തീരങ്ങൾ, പവിഴപ്പുറ്റുകൾ, ദ്വീപ് ഹോപ്പിംഗ് ഉല്ലാസയാത്രകൾ എന്നിവയ്ക്കു പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമാണ്.
International
കീവ്: റഷ്യൻ സേന ശനിയാഴ്ച യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. വടക്കൻ നഗരമായ സുമിയിൽ രണ്ടു ബോംബുകൾ പതിച്ച് അഞ്ചു പേരാണു മരിച്ചത്.
ബസ് സ്റ്റോപ്പും പാർപ്പിടസമുച്ചയവുമാണ് ആക്രമിക്കപ്പെട്ടത്. 30 പേർക്കു പരിക്കേറ്റു. തെക്കൻ യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡേസയിലുണ്ടായ മിസൈൽ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
സാപ്പോറിഷ്യ നഗരത്തിലുണ്ടായ ബോംബാക്രമണത്തിൽ പത്തു പേർക്കു പരിക്കേറ്റു.
കപ്പൽ ആക്രമിച്ചു
മോസ്കോ: അസോവ് കടലിൽ റഷ്യൻ ടാങ്കർ കപ്പലിനു നേർക്ക് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. കപ്പലിലുണ്ടായ തീപിടിത്തം അണച്ചുവെന്നു റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നയങ്ങളെ ശക്തമായി പിന്തുണച്ചിരുന്ന സെനറ്റർ ലിൻഡ്സെ ഗ്രഹാം (71) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം പെട്ടെന്നുണ്ടായ അസുഖമാണു മരണകാരണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
സൗത്ത് കരോളൈനയിലെ സെനറ്ററായിരുന്ന ഗ്രഹാം ഇസ്രയേലിനെയും റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നെയും ശക്തമായി പിന്തുണച്ചിരുന്നു. വെള്ളിയാഴ്ച യുക്രെയ്നിലെത്തി പ്രസിഡന്റ് സെലൻസ്കിയുമായി കുടിക്കാഴ്ച നടത്തി മടങ്ങിയെത്തിയതിനു പിന്നാലെയാണ് മരണം. യുക്രെയ്ൻ യാത്രയ്ക്കു മുന്‍പ് അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല.
ആദ്യകാലത്ത് ട്രംപുമായി ഭിന്നതയിലായിരുന്ന ഗ്രഹാം പിന്നീട് അദ്ദേഹത്തിന്റെ നയങ്ങളെ ശക്തമായി പിന്തുണയ്ക്കാൻ തുടങ്ങി. റഷ്യൻ ഉപരോധവുമായി ബന്ധപ്പെട്ട പുതിയ നിയമ നിർമാണത്തിലായിരുന്നു ഗ്രഹാം എന്നു റിപ്പോർട്ടുണ്ട്.
ഗ്രഹാമിന്റെ വിയോഗത്തിൽ ട്രംപ്, സെലൻസ്കി, ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ അനുശോചനം രേഖപ്പെടുത്തി.
International
ജറൂസലെം: ഗാസയിൽ ഇസ്രേലി ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഒന്‍പതു വയസുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഗാസാ സിറ്റിക്കു സമീപമുള്ള സബ്രയിലെ ഇരുന്പുകടയിലായിരുന്നു ആദ്യ ആക്രമണം.
International
ഇസ്ലാമബാദ്: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കയോടും ഇറാനോടും പരമാവധി ആത്മസംയമനം പാലിക്കാൻ ആഹ്വാനം ചെയ്ത് പാക്കിസ്ഥാൻ.
മേഖലയിലെ ആശങ്കാജനകമായ സാഹചര്യം കണക്കിലെടുത്ത് പാക് ഉപപ്രധാനമന്ത്രി ഇഷാദ് ദാർ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണിൽ ചർച്ച നടത്തി.
2026 ജൂണിൽ ഒപ്പുവച്ച ഇസ്ലാമബാദ് ധാരണാപത്രം അനുസരിച്ച് ഇരുപക്ഷവും സംഘർഷത്തിൽ നിന്നുപിന്മാറണമെന്നും ആത്മസംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
International
ബെയ്ജിംഗ്: ബാവി ചുഴലിക്കൊടുങ്കാറ്റ് കിഴക്കൻ ചൈനയിൽ വലിയ നാശനഷ്ടങ്ങൾ വരുത്തി. വലിയ തോതിൽ മുൻകരുതൽ എടുത്തിരുന്നതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഷെജിയാൻ പ്രവിശ്യ അടക്കമുള്ള തീരപ്രദേശങ്ങളിൽ കനത്ത മഴയുണ്ടായി. വ്യാപകമായി കൃഷിനാശം റിപ്പോർട്ട് ചെയ്തു. വേഗം കുറഞ്ഞതോടെ ബാവിയെ കാലാവസ്ഥാ നിരീക്ഷകർ ചുഴലിക്കൊടുങ്കാറ്റിൽനിന്നു സാധാരണ കൊടുങ്കാറ്റിലേക്കു തരംതാഴ്ത്തിയെങ്കിലും വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുണ്ട്.
International
കാരക്കാസ്: ജൂൺ 24ന് വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകന്പങ്ങളിൽ മരിച്ചത് 4,333 പേർ. വെനസ്വേലൻ നാഷണൽ അസംബ്ലി അധ്യക്ഷൻ ഹോർഹെ റോദ്രിഗസ് ആണ് ഇക്കാര്യം അറിയിച്ചത്.
16,740 പേർക്കു പരിക്കേറ്റു. മരിച്ചവരിൽ 315 പേരെ തിരിച്ചറിയാനായിട്ടില്ല. 6,462 പേരെ രക്ഷ്പ്പെടുത്താനായി. 17,000 പേർ ഭവനരഹിതരായി.
International
ദോഹ: ഖത്തറിന്റെ മുൻ അമീർ ഷേഖ് ഹമദ് ബിൻ ഖലീഫ അൽ താനി (74) അന്തരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ഖത്തർ അമീരി ദിവാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് മരണവിവരം അറിയിച്ചത്.
1995 മുതൽ 2013 വരെ ഖത്തറിന്റെ ഭരണാധികാരിയായിരുന്നു അദ്ദേഹം. 2013-ൽ തന്റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ഷേഖ് തമീം ബിൻ ഹമദ് അൽ താനിക്ക് അധികാരം കൈമാറി ചരിത്രപരമായ ദൗത്യം നടത്തിയിരുന്നു.
ആധുനിക ഖത്തറിന്റെ നിർമാണത്തിൽ പ്രധാന പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഖത്തർ അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയത്. അൽ ജസീറ ടിവി നെറ്റ്വർക്ക് സ്ഥാപിതമായതും. 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തർ നേടിയെടുത്തതുമെല്ലാം ഷേഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ ഭരണകാലത്താണ്.
International
ഒട്ടാവ: കാനഡയിലെ ടൊറന്റോയിൽ വെടിവയ്പ്പ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയാണ് സംഭവം. വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും മൂന്നുപേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്.
സൽസ ഫെസ്റ്റിവൽ നടന്ന നിരവധി കടകളും റെസ്റ്റോറന്റകളുള്ള പ്രദേശത്താണ് വെടിവയ്പ്പ് നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. നിലവിൽ സ്ഥിതിഗതികൾ പോലീസിന്റെ നിയന്ത്രണത്തിലാണെന്നും പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. അക്രമിക്കായി പോലീസിന്റെ തെരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടുകളിലുണ്ട്.
കഴിഞ്ഞമാസം കാനഡയിലെ മോൺട്രിയയിലും വെടിവയ്പ്പുണ്ടായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേരാണ് അന്ന് കൊല്ലപ്പെട്ടത്. ഫെബ്രുവരിയിൽ ടംബ്ലർ റിഡ്ജിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ എട്ടുപേരും കൊല്ലപ്പെട്ടിരുന്നു.
International
ടെഹ്റാൻ: യുഎസ് ഇടപെടൽ അവസാനിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടച്ചെന്ന പ്രഖ്യാപനവുമായി ഇറാൻ. ഒരു കപ്പലിനെയും കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. അനധികൃത പാതയിലൂടെ സഞ്ചരിച്ച കപ്പലിനെ ആക്രമിച്ചതായും ഇറാൻ അറിയിച്ചു.
ഇറാൻ അംഗീകരിക്കാത്ത ഒരു വഴിയിലൂടെയും കപ്പലുകൾ കടക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമാൻ കടലിടുക്കിലൂടെ രണ്ട് വ്യത്യസ്ത പാതകൾ നിർദേശിച്ചതായി റിപ്പോർട്ടുകൾ വന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം.
അതേസമയം ഇറാനുമായി നിലനിന്നിരുന്ന താത്കാലിക വെടിനിർത്തൽ കരാർ പൂർണമായും അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുകയും വാണിജ്യ കപ്പലുകൾക്കുനേരെ ആക്രമണം നടത്തുകയും ചെയ്ത ഇറാന്റെ നടപടിക്ക് പിന്നാലെയാണ് അമേരിക്ക കടുത്ത സൈനിക നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത്.
ഖത്തറിന്റെ മധ്യസ്ഥതയിൽ നിലനിന്നിരുന്ന താത്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി ട്രംപ് ഔദ്യോഗികമായി അറിയിച്ചു. എന്നാൽ, ഇറാനുമായുള്ള ചർച്ചകൾക്ക് താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയായ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമസേന തുടർച്ചയായ ആക്രമണങ്ങൾ നടത്തിവരികയാണ്. ഇതിന് മറുപടിയായി ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്കുനേരെ ഇറാനും പ്രത്യാക്രമണം നടത്തി.
International
വാഷിംഗ്ടൺ: ഇറാനുമായി നിലനിന്നിരുന്ന താത്കാലിക വെടിനിർത്തൽ കരാർ പൂർണമായും അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുകയും വാണിജ്യ കപ്പലുകൾക്കുനേരെ ആക്രമണം നടത്തുകയും ചെയ്ത ഇറാന്റെ നടപടിക്ക് പിന്നാലെയാണ് അമേരിക്ക കടുത്ത സൈനിക നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത്.
ഖത്തറിന്റെ മധ്യസ്ഥതയിൽ നിലനിന്നിരുന്ന താത്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി ട്രംപ് ഔദ്യോഗികമായി അറിയിച്ചു. എന്നാൽ, ഇറാനുമായുള്ള ചർച്ചകൾക്ക് താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയായ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമസേന തുടർച്ചയായ ആക്രമണങ്ങൾ നടത്തിവരികയാണ്. ഇതിന് മറുപടിയായി ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്കുനേരെ ഇറാനും പ്രത്യാക്രമണം നടത്തി.
അനുമതിയില്ലാതെ സഞ്ചരിക്കുന്നുവെന്ന് ആരോപിച്ച് ഇറാൻ ചരക്കുകപ്പലുകൾ ആക്രമിച്ചതോടെ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. നൂറുകണക്കിന് നാവികർ മേഖലയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തർ നേതൃത്വത്തിൽ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഇറാൻ പരമോന്നത സുരക്ഷാ കൗൺസിൽ അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
അമേരിക്കയുടെ ഭാഗത്തുനിന്ന് തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടായാൽ കരാർ ബാധകമല്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നുമാണ് ഇറാന്റെ നിലപാട്. ആഴ്ചകളായി തുടരുന്ന ഈ സംഘർഷം പശ്ചിമേഷ്യയെ വീണ്ടും വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ജനസംഖ്യാ വർധനവ് നിയന്ത്രിക്കാൻ രൂപീകരിച്ച ഉന്നതതല സമിതിയിൽ അംഗമായി സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രൂപീകരിച്ച ഉന്നതതല സമിതിയിലാണ് അസിം മുനീറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രതിരോധം, നയതന്ത്രം, സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്ക് പുറമെയാണ് ഇപ്പോൾ ജനസംഖ്യാ നിയന്ത്രണവും അസിം മുനീറിന്റെ ചുമതലകളിലേക്ക് എത്തിയിരിക്കുന്നത്.പാക്കിസ്ഥാൻ സെനറ്റ് സമിതികളുടെ സംയുക്ത യോഗത്തിൽ ഫെഡറൽ ആരോഗ്യ മന്ത്രി സയിദ് മുസ്തഫ കമാലാണ് വിവരം ഔദ്യോഗികമായി അറിയിച്ചത്.
രാജ്യത്തെ ജനസംഖ്യാ വർധനവ് തടയുന്നതിനുള്ള നയരൂപീകരണത്തിനായി ധനകാര്യം, ആസൂത്രണം, ആരോഗ്യം എന്നീ വകുപ്പുകളിലെ മുതിർന്ന മന്ത്രിമാർക്കൊപ്പം അസിം മുനീറും ഈ സമിതിയിൽ പ്രവർത്തിക്കും.
ജനസംഖ്യാ വർധനവ് പാക് സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും എല്ലാ തലങ്ങളിലും പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങൾ എടുത്തു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള അഞ്ചാമത്തെ രാജ്യമാണ് പാക്കിസ്ഥാൻ.
International
മസ്കറ്റ്: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിനു തടസം നിൽക്കില്ലെന്ന് പരസ്യമായി സമ്മതിക്കണമെന്ന് അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
അടുത്തിടെ ഹോർമുസിൽ കപ്പൽ ആക്രമിച്ചത് അബദ്ധത്തിലായിരുന്നുവെന്നും തീവ്ര നിലപാടുകൾ പുലർത്തുന്ന വിമത വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഒമാനിൽ നടക്കുന്ന ചർച്ചയിൽ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്.
ഇറാനിൽനിന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ചർച്ചയിൽ സജീവമായി ഇടപെടുന്നുണ്ട്.
“ഞങ്ങൾക്കു തെറ്റു പറ്റി, നമുക്ക് ചർച്ച തുടരാം” എന്നാവശ്യപ്പെട്ട് ഇറേനിയൻ സംഘം സമീപിച്ചുവെന്നാണ് അമേരിക്കൻ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടലിനു വഴിതെളിച്ച ഹോർമുസിലെ കപ്പൽ ആക്രമണത്തിനു പിന്നിൽ തീവ്രനിലപാടുകൾ പുലർത്തുന്ന വിമതരാണെന്നും അമേരിക്കയുമായുള്ള ചർച്ചകൾ അട്ടിമറിക്കാൻവേണ്ടിയായിരുന്നു കപ്പലാക്രമണമെന്നും ഇറേനിയൻ സംഘം പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഹോർമുസിൽ ഇനി കപ്പലുകൾ ആക്രമിക്കില്ലെന്ന പരസ്യ ഉറപ്പ് നല്‍കണമെന്നും നേരത്തേയുണ്ടായ ആക്രമണം തെറ്റായിപ്പോയെന്നു സമ്മതിക്കണമെന്നും അമേരിക്ക ഇറാനോട് മധ്യസ്ഥർ വഴി ആവശ്യപ്പെട്ടു.
International
ബെയ്ജിംഗ്: ആയിരം കിലോമീറ്റർ വിസ്തൃതിയുള്ള ബാവി ചുഴലിക്കൊടുങ്കാറ്റിനെ നേരിടുന്നതിനു മുന്നോടിയായി കിഴക്കൻ ചൈനയിൽ 18 ലക്ഷം പേരെ ഒഴിപ്പിച്ചു മാറ്റി.
ഫിലിപ്പീൻസ്, ജപ്പാൻ, തായ്വാൻ എന്നിവടങ്ങളിലേതിനു സമാനമായി ചൈനയിലും ബാവി വലിയ ദുരന്തം വിതച്ചേക്കുമെന്നാണ് അനുമാനം.
ഇന്നു രാവിലെ കിഴക്കൻ ചൈനയിലെ ഷെജിയാംഗ്, ഫുജിയാൻ പ്രവിശ്യകളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു. ഷെജിയാംഗിൽ 17ഉം ഫുജിയാനിൽ ഒന്നും ലക്ഷം പേരെ ഒഴിപ്പിച്ചുമാറ്റി.ഷെജിയാംഗിലെ വെൻഷൗ നഗരത്തിൽ കടുത്ത ജാഗ്രത പുലർത്തുന്നു.
ബാവിയുടെ പ്രഭാവം മൂലം കനത്ത മഴ അനുഭവപ്പെട്ട ഫിലിപ്പീൻസിലെ മിണ്ടനാവോ ദ്വീപിൽ മണ്ണിടിച്ചിലുണ്ടായി 17 പേർ മരിച്ചു. ഒട്ടേറെപ്പേരെ കാണാതായി. തായ്വാനിലും ജപ്പാനിലും ആളപായം ഉണ്ടായില്ലെങ്കിലും നാശനഷ്ടങ്ങളുണ്ടായി.
International
ടെഹ്റാൻ: യുഎസ്-ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ രക്തത്തിനു പകരം ചോദിക്കുമെന്ന് മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ മുജ്തബ ഖമനയ്.
അലി ഖമനയ്യുടെ സംസ്കാരത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് മുജ്തബ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികാരം അനിവാര്യമാണ്. തങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും നടന്നിരിക്കും. ഖമനയ്യുടെ സംസ്കാരത്തിന് ലക്ഷങ്ങൾ സംബന്ധിച്ചത് ശത്രുവിനെ തകർക്കുന്നതിനു തുല്യമാണെന്നും അതിനു നന്ദി പറയുന്നുവെന്നും മുജ്തബ കൂട്ടിച്ചേർത്തു.
International
ഓക്ലൻഡ്: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഉഭയകക്ഷിബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചകളിലാണ് ഉഭയകക്ഷിബന്ധത്തിൽ വലിയ മുന്നേറ്റത്തിന് സഹായകമായ ധാരണകൾ രൂപപ്പെട്ടത്.
ചരക്ക്-സേവന മേഖലകളിലെ വ്യാപാരം 2030-ഓടെ ഇരട്ടിയാക്കി 35,000 കോടി രൂപയിൽ എത്തിക്കുന്നതാണു പ്രധാന ലക്ഷ്യം. ഉഭയകക്ഷി ചർച്ചയിൽ പത്ത് സുപ്രധാന കരാറുകൾ ഉൾപ്പെടെ 18 നിർണായക തീരുമാനങ്ങളാണ് ഉരുതിരിഞ്ഞത്.
അടുത്ത നാലുവർഷത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വ്യാപിക്കുന്നതിനുള്ള റോഡ് മാപ്പ്, ഇൻഡോ-പസഫിക് സമുദ്രസുരക്ഷാ സഹകരണം വർധിപ്പിക്കുന്നതിനുള്ള ചട്ടക്കുട്, ഇരുരാജ്യങ്ങളുടെയും സൈനികവിഭാഗങ്ങൾ തമ്മിലുള്ള പരസ്പര ലോജിസ്റ്റിക്സ് പിന്തുണ കരാർ എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.
ഇൻഡോ-പസഫിക് മേഖലയെക്കുറിച്ച് മോദിയും ലക്സണും കാഴ്ചപ്പാടുകൾ പങ്കുവച്ചതായും സ്വതന്ത്രവും തുറന്നതും സമാധാനപരവുമായ ഒരു മേഖലയോടുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുനേതാക്കളും വീണ്ടും ഉറപ്പിച്ചതായും സംയുക്തപ്രസ്താവനയിൽ പറയുന്നു.
International
റോം: ലോകത്ത് നിലനിൽക്കുന്ന ദാരിദ്ര്യത്തിന്റെയും അനീതിയുടെയും യഥാർഥ കാരണങ്ങൾ ഇല്ലാതാക്കാൻ സമൂഹം ഒന്നടങ്കം മുന്നോട്ടു വരണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
റോമിനുപുറത്തുള്ള വേനൽക്കാല വസതിയായ കസ്താൽ ഗൊണ്ടോൾഫോയിലെ ലൗദാത്തോ സി ഉദ്യാനത്തിൽ ദരിദ്രർക്കായി ഒരുക്കിയ പ്രത്യേക ഉച്ചവിരുന്നിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാർഥ ജീവകാരുണ്യത്തോടും നീതിയോടുമുള്ള വിശപ്പാണ് തനിക്കുള്ളതെന്നു വ്യക്തമാക്കിയ മാർപാപ്പ എല്ലാവർക്കുമായി വാതിലുകൾ തുറന്നിടുന്ന, എല്ലാവരെയും സ്നേഹത്തോടെ സ്വീകരിക്കുന്ന ഒരു സഭയ്ക്കായുള്ള ആഗ്രഹവും പങ്കുവച്ചു.
അവിടെ ആരും ശത്രുക്കളല്ലെന്നും സമാധാനവും പരസ്പര പൊരുത്തപ്പെടലുകളും ക്ഷമയുമാണ് ഉണ്ടാകേണ്ടതെന്നും മാർപാപ്പ ഓർമിപ്പിച്ചു. ചരിത്രപരമായി മാർപാപ്പമാരെ വിശേഷിപ്പിക്കുന്ന ‘പോന്തിഫ്’എന്ന പദത്തിന്റെ അർഥം ‘പാലങ്ങൾ പണിയുന്നയാൾ’ എന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മാർപാപ്പയോടൊപ്പം ഉച്ചഭക്ഷണം’ എന്നപേരിൽ സംഘടിപ്പിച്ച ഈ കൂട്ടായ്മയിൽ റോം രൂപതയിലെ വിവിധ സാമൂഹിക പ്രതിസന്ധികൾ നേരിടുന്ന 35 കുട്ടികൾ ഉൾപ്പെടെ ഇരുനൂറോളം പേരാണ് അതിഥികളായെത്തിയത്.
റോമിലെ ‘ഈസോള ദെല്ല പിറ്റ്സ’എന്ന റസ്റ്ററന്റാണ് വിവിധ സംസ്കാരങ്ങളിൽനിന്നുള്ളവർക്ക് അനുയോജ്യമായ രീതിയിലുള്ള വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 17ന് അൽബാനോ രൂപതയിലെ നിർധനരായ ആളുകൾക്കായും തുടർന്ന് നവംബർ 16നും മാർപാപ്പ ഇത്തരത്തിൽ ഉച്ചവിരുന്നുകൾ ഒരുക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലത്തെ സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചത്.
International
ഫൂ ക്വോക്ക്: വിയറ്റ്നാമിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും. കൊട്ടാരക്കര സ്വദേശിയും വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയുമായ എ.വി.തോമസും ഭാര്യ ലൗനിയുമാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. മൂന്നു ദിവസം മുൻപാണ് ഇവർ വിയറ്റ്നാമിലേക്ക് പോയത്.
ബോട്ടിലുണ്ടായിരുന്ന 32 യാത്രക്കാരുടെ പട്ടിക വിയറ്റ്നാമിലെ ഇന്ത്യൻ എംബസി പുറത്തുവിട്ടു. വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ശനിയാഴ്ച രാവിലെ 10.30നാണ് ദുരന്തം സംഭവിച്ചതെന്നും അപകടത്തിൽ 15 പേർ മരിച്ചെന്നും അധികൃതർ വ്യക്തമാക്കി.
മരിച്ചവരിൽ തമിഴ്നാട് പഴനി സ്വദേശിയായ മുരുകപ്രഭു (44) ഉൾപ്പെട്ടതായും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ലാവ മൊബൈൽ കമ്പനിയുടെ വിതരണക്കാരനായ ഇയാളെ തൊഴിലിടത്തിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കമ്പനി തന്നെയാണ് വിദേശ യാത്രയ്ക്ക് അയച്ചത്.
അപകടത്തിൽപ്പെട്ട 21 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന് നിയന്ത്രണം വിട്ട സ്പീഡ് ബോട്ട് കീഴ്മേൽ മറിയുകയായിരുന്നു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. വിയറ്റ്നാം അധികൃതരുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
International
വാഷിംഗ്ടൺ: തനിക്കെതിരെ വധശ്രമമുണ്ടായാൽ ഇറാൻ ഇതുവരെ കാണാത്ത തരത്തിലുള്ള അതിശക്തമായ തിരിച്ചടി നൽകാൻ സൈന്യത്തിന് നിർദേശം നൽകിയതായി ഡൊണാൾഡ് ട്രംപ്. വർഷങ്ങളായി ഇറാൻ തന്നെ ലക്ഷ്യം വെച്ചിരിക്കുകയാണ്. ശത്രുക്കളുടെ ആ ലിസ്റ്റിൽ വളരെക്കാലമായി തന്റെ പേരുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
വധശ്രമം പോലുള്ള നീക്കങ്ങൾ ഇറാന്റെ ഭാഗത്തുനിന്നുണ്ടായാൽ ആ രാജ്യത്തിന് മേൽ കനത്ത ബോംബാക്രമണം നടത്താനാണ് സൈന്യത്തിന് നൽകിയിരിക്കുന്ന നിർദേശം. പിന്നെ ആ രാജ്യം ഭൂമുഖത്തുണ്ടാകില്ല. ഇതുവരെ അവർ അനുഭവിക്കാത്ത തരത്തിലുള്ള വലിയ പ്രത്യാഘാതമായിരിക്കും അതെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
അതേസമയം നിലവിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള പുതിയ വധശ്രമങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ പുതിയ നേതൃത്വം അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കഴിഞ്ഞ ദിവസം നടത്തിയ കടുത്ത പ്രസ്താവനകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ ഭീഷണി പുറത്തുവരുന്നത്.
International
ഫൂ ക്വോക്ക്: വിയറ്റ്നാമിലുണ്ടായ ബോട്ട് അപകടത്തിൽ 15 ഇന്ത്യക്കാർ മുങ്ങിമരിച്ചു. വിയറ്റ്നാമിലെ ദ്വീപായ ഫൂ ക്വോക്കിന് സമീപമാണ് ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞത്.
ബോട്ടിൽ 32 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ 21 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപിൽനിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ വിയറ്റ്നാം ഭരണകൂടം സൈന്യം, പോലീസ്, സിവിൽ രക്ഷാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വലിയ തോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
International
ടെഹ്റാൻ: ട്രംപിനും നെതന്യാഹുവിനും മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി. തങ്ങളുടെ മുതിർന്ന നേതാക്കളെ വധിച്ച ശത്രുക്കളെ വെറുതെ വിടില്ലെന്നും പ്രതികാരം ചെയ്യാനായി ഓരോ ശത്രുവിന്റെയും പട്ടിക തയാറാക്കിയിട്ടുണ്ടെന്നും മുജ്തബ ഖമനെയി പറഞ്ഞു.
താൻ ഉൾപ്പെടെയുള്ള നിലവിലെ ഭരണനേതൃത്വം ഇല്ലാതായാൽ പോലും ഈ പ്രതികാര ദൗത്യം മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെയാണ് പുതിയ പ്രസ്താവനയുമായി മുജ്തബ ഖമേനി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ നേതാക്കളെ വധിക്കാൻ നേതൃത്വം നൽകിയ കൊലയാളികളുടെ കൃത്യമായ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും, ആഗോളതലത്തിൽ തങ്ങളെ പിന്തുണയ്ക്കുന്നവർ ഈ ദൗത്യം ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരെ അമേരിക്ക പുതിയ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് മുജ്തബയുടെ ഭീഷണി പുറത്തുവന്നിരിക്കുന്നത്. ഇറാന്റെ ഭരണനേതൃത്വത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസുകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായി മുജ്തബ ഖമേനിയുടെ പ്രധാന സാമ്പത്തിക ഇടപാടുകാരനായ അലി അൻസാരിയെയും മറ്റ് 13 വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് അമേരിക്ക സാമ്പത്തിക വിലക്ക് ഏർപ്പെടുത്തിയത്. ഒരിടവേളയ്ക്കുശേഷം ഇറാനും അമേരിക്കയും തമ്മിലുള്ള അസ്വാരസ്യങ്ങൾ വീണ്ടും കടുക്കുന്ന സാഹചര്യത്തിലാണ് വാക്പോരും രൂക്ഷമാകുന്നത്.
International
ഫൂ ക്വോക്ക്: വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. 15ഓളം ഇന്ത്യക്കാർ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം.
മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
അപകടസമയത്ത് ബോട്ടിൽ 32 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ വിയറ്റ്നാം ഭരണകൂടം സൈന്യം, പോലീസ്, സിവിൽ രക്ഷാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വലിയ തോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു.
പ്രാദേശിക മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ഇവർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിട്ടുണ്ട്. സംഭവത്തെത്തുടർന്ന് വിയറ്റ്നാമിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
International
വയനാട് കള്ളാടി-മേപ്പാടി ഇരട്ടത്തുരങ്ക പദ്ധതി പ്രദേശത്തുണ്ടായ ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. ഇതുവരെ ഏഴു പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ആധുനിക മനുഷ്യനു നിരവധി തുരങ്കദുരന്തങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. കാരണങ്ങൾ പലതാകാം, എന്നാൽ, മനുഷ്യചരിത്രത്തിലെ കറുത്ത അധ്യായങ്ങളാണ് അതെല്ലാം.
2025 ഫെബ്രുവരിയിൽ സംഭവിച്ച തെലങ്കാന തുരങ്ക അപകടം രാജ്യത്തെ നടുക്കുന്നതായിരുന്നു. എട്ടുപേരുടെ ജീവനാണു പൊലിഞ്ഞത്. ഉത്തരാഖണ്ഡ് സിൽക്യാര തുരങ്ക ദുരന്തം (2023 നവംബർ) രാജ്യം കണ്ട മറ്റൊരു അപകടമായിരുന്നു. നിർമാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്ന് 41 തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയായിരുന്നു. പതിനേഴു ദിവസത്തോളം നീണ്ട കഠിനമായ ശ്രമങ്ങൾക്കൊടുവിലാണ് റാറ്റ്-ഹോൾ ഖനനത്തിലൂടെ എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. ഹിമാചൽ പ്രദേശിലെ റാംപുർ തുരങ്ക അപകടവും (2025) വൻ ദുരന്തമായി മാറി.
ഹോക്സ് നെസ്റ്റ് ടണൽ ദുരന്തം (അമേരിക്ക-1930), സലാംഗ് ടണൽ ദുരന്തം (അഫ്ഗാനിസ്ഥാൻ-1982), മോണ്ട് ബ്ലാങ്ക് ടണൽ തീപിടിത്തം (ഫ്രാൻസ്-ഇറ്റലി അതിർത്തി-1999), താവോയാൻ തുരങ്ക ദുരന്തം (ചൈന-2020), ഗോട്ട്ഹാർഡ് റോഡ് ടണൽ അപകടം (സ്വിറ്റ്സർലൻഡ്-2001), സാസാഗോ ടണൽ തകർച്ച (ജപ്പാൻ-2012) അങ്ങനെ എത്രയെത്ര ദുരന്തങ്ങൾ.
എന്നാൽ 2600 വർഷമായിട്ടും ഒരു ദുരന്തിനും ഇരയാകാതെ ഇന്നും വിസ്മയമായി തുടരുന്ന ഒരു തുരങ്കമുണ്ട്, ഹെസക്കിയാ രാജാവിന്റെ തുരങ്കം അഥവാ ശീലോഹ തുരങ്കം. ഇസ്രയേലിലെ ജറൂസലെം നഗരത്തിൽ നിത്യവിസ്മയമായി സ്ഥിതിചെയ്യുന്ന, ചരിത്രവും വിശ്വാസവും ഇഴചേർന്ന നിർമിതി പൗരാണിക എൻജിനീയറിംഗിന്റെ ഉത്തമ മാതൃകയാണ്.
International
നസാവു: കരീബിയന്‍ രാജ്യമായ ബഹാമസില്‍ ചെറുവിമാനം തകര്‍ന്നുവീണ് 10 പേര് മരിച്ചു. നസാവുവിന് അടുത്തുള്ള നോര്‍ത്ത് ആന്‍ഡ്രോസ് എന്ന ദ്വീപിന് സമീപമാണ് അപകടമുണ്ടായത്.
നസാവുവിലെ ലിന്‍ഡന്‍ പിന്ഡ്ലിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സാന്‍ ആന്‍ഡ്രോസിലേക്ക് പുറപ്പെട്ട സെസ്ന 402 വിഭാഗത്തില്‍പ്പെട്ട ചെറുവിമാനമാണ് തകര്‍ന്നുവീണത്. അപകടത്തെത്തുടര്‍ന്ന് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഫ്ളമിംഗോ എയറിന്റെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
അപകടത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫ്ളമിംഗോ എയറിന്റെ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് താല്‍ക്കാലികമായി റദ്ദാക്കിയത് മുന്‍കരുതല്‍ നടപടി മാത്രമാണെന്ന് ഊര്‍ജ-വ്യോമയാന മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച ഫ്ളമിംഗോ എയറിന്റെ മറ്റൊരു വിമാനത്തിന് സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടിരുന്നു. മായാഗ്വാനയിലേക്ക് പോവുകയായിരുന്ന വിമാനത്തില്‍ പൈലറ്റ് തകരാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് നസാവുവിലേക്ക് തന്നെ തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി ഇറക്കി യാത്രക്കാരെ പുറത്തെത്തിച്ചതിന് പിന്നാലെ തീപിടിക്കുകയായിരുന്നു. രണ്ട് സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
International
ഭൂതകാലത്തിന്റെ ഏടുകളിൽ മറഞ്ഞുകിടന്ന, അത്യപൂർവമായ പുരാവസ്തുക്കൾ കണ്ടെത്തിയിരിക്കുന്ന ഗവേഷകർ. പ്രാചീന ഭാരതവുമായി ബന്ധമുള്ള അപൂർവ കണ്ടെത്തൽ, ഇരു ഭൂപ്രദേശങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധത്തെ അനാവരണം ചെയ്യുന്നു. ഏറെ പ്രത്യേകതകളുള്ള പുരാമുദ്രകൾ ഗവേഷകർക്ക് അദ്ഭുതമായി. ഇതുവരെയുണ്ടായിരുന്ന പല നിഗമനങ്ങളും ഇനി പൊളിച്ചെഴുതേണ്ടിവരും.
പടിഞ്ഞാറൻ തായ്ലൻഡിലെ പുരാവസ്തു ഗവേഷണകേന്ദ്രത്തിൽനിന്നാണ് ഏകദേശം 2,000 വർഷം പഴക്കമുള്ള രണ്ട് സ്വർണമോതിരങ്ങൾ കണ്ടെത്തിയത്. ഇതിലൊന്നിന് പ്രാചീന ഇന്ത്യയിലെ ബ്രാഹ്മി ലിപിയുമായി ബന്ധമുണ്ടെന്നതാണ് ചരിത്ര-ശാസ്ത്ര ലോകത്തെ ആവേശത്തിലാക്കുന്നത്.
തായ്ലൻഡിലെ ഫെച്ചാബുരി പ്രവിശ്യയിലുള്ള ദോൺ യായ് തോങ് എന്ന പുരാവസ്തു ഖനന പ്രദേശത്തുനിന്നാണ് മനുഷ്യ അസ്ഥികൂടങ്ങൾക്കൊപ്പം സ്വർണമോതിരങ്ങൾ കണ്ടെടുത്തതെന്ന് തായ് ഗവൺമെന്റിന്റെ ഫൈൻ ആർട്സ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
മോതിരത്തിലെ രഹസ്യ ലിഖിതം
കണ്ടെത്തിയ രണ്ട് മോതിരങ്ങളിലൊന്നിന്, പുരാതന ഇന്ത്യൻ എഴുത്തുരീതിയായ ബ്രാഹ്മി ലിപിയിലുള്ള അക്ഷരങ്ങൾ കൊത്തിവച്ചിട്ടുണ്ട്. പ്രാഥമിക വിശകലനങ്ങൾക്കുശേഷം വിദഗ്ധർ ലിഖിതം വായിച്ചെടുത്തത്, പുസരഖിതസ - എന്നാണ്. ഇന്ത്യൻ ജ്യോതിശാസ്ത്ര പ്രകാരം ഏറ്റവും സവിശേഷവും ഐശ്വര്യപ്രദവുമായി കണക്കാക്കപ്പെടുന്ന, പുഷ്യനക്ഷത്രവുമായി ബന്ധപ്പെട്ടതാണ് ഈ വാക്ക്. പുഷ്യ നക്ഷത്രത്താൽ സംരക്ഷിക്കപ്പെടുന്നവൻ - എന്നാണ് ഈ വാക്കിന്റെ അർഥം.
രണ്ടാമത്തെ സ്വർണമോതിരത്തിൽ അടയാളങ്ങളോ കൊത്തുപണികളോ ഉണ്ടായിരുന്നില്ല. രണ്ടു മോതിരങ്ങളും അക്കാലത്ത് ഇന്ത്യയിൽനിന്നും വ്യാപാരത്തിനായി എത്തിയ വൈശ്യവിഭാഗത്തിൽപ്പെട്ട ഏതെങ്കിലും ധനാഢ്യനായ വ്യാപാരിയുടേതാകാം എന്നാണ് ഗവേഷകർ അനുമാനിക്കുന്നത്.