International
ദുബായി: അമേരിക്കയുടെ സാമ്പത്തിക ഉപരോധഭീഷണി തള്ളി ഇറാൻ. സാമ്പത്തിക ഉപരോധംപോലുള്ള പരാജയപ്പെട്ട നയങ്ങൾ ഇറേനിയൻ ജനങ്ങളുടെ ശത്രുത വിളിച്ചുവരുത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
സാമ്പത്തിക ഉപരോധം തീർത്ത് ഇറാനെ ഞെരുക്കി ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണ് അരാഗ്ചിയുടെ പ്രതികരണം.
ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങളിൽനിന്ന് അമേരിക്കക്കാരുടെ ശ്രദ്ധതിരിച്ചുവിടുകയാണ് ഇത്തരം ഭീഷണികളുടെ ലക്ഷ്യമെന്ന് അരാഗ്ചി സമൂഹമാധ്യമപോസ്റ്റിൽ പറഞ്ഞു. ആഗോള ഭീകരവാദമാണ് അമേരിക്ക നടത്തുന്നത്.
ഇത് ലോകത്തിന് മുഴുവൻ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക ചരിത്രത്തിലെതന്നെ ഏറ്റവും ശക്തമായ ഏകോപിത സാമ്പത്തിക ഒറ്റപ്പെടുത്തലാണ് ഇറാൻ ഇനി നേരിടാൻ പോകുന്നതെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു.
ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന മറ്റു രാജ്യങ്ങൾക്കും കമ്പനികൾക്കും മേൽ ഉപരോധം ഏർപ്പെടുത്തും. യുഎസ് സഖ്യകക്ഷികൾ അവരുടെ നിലപാട് തീരുമാനമെടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
International
ടെഹ്റാൻ: രണ്ടു പതിറ്റാണ്ടിലേറെയായി ഇറാനിലെ സംഘർഷങ്ങളും ജനകീയ പ്രക്ഷോഭങ്ങളും കാമറയിൽ പകർത്തി ലോകത്തിനുമുന്നിൽ എത്തിച്ച പ്രമുഖ ഫോട്ടോജേർണലിസ്റ്റ് യൽദ മൊയേരിക്ക് 15 വർഷം തടവുശിക്ഷ വിധിച്ച് കോടതി.
‘ദേശീയ സുരക്ഷയ്ക്കെതിരേ സയണിസ്റ്റ് ഭരണകൂടത്തിന്റെ താത്പര്യങ്ങൾക്കായി പ്രവർത്തിച്ചു’ എന്ന കുറ്റം ചുമത്തിയാണു ശിക്ഷ. വിധിക്കെതിരേ അപ്പീൽ നൽകാൻ തീരുമാനിച്ചതായി യൽദ അറിയിച്ചു.
മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടന്ന യുഎസ്-ഇസ്രയേൽ സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രാജ്യത്തുടനീളം അലയടിച്ച പ്രതിഷേധങ്ങളും പകർത്തി ലോകത്തിനുമുന്നിൽ എത്തിച്ച വ്യക്തിയാണ് യൽദ.
തന്റെ കേസിന് ലഭിക്കുന്ന രാജ്യാന്തര ശ്രദ്ധ, സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കു കീഴിൽ ഭയത്തോടെ ജോലി ചെയ്യുന്ന മറ്റു മാധ്യമപ്രവർത്തകർക്കും കരുത്താകുമെന്ന് യൽദ പറഞ്ഞു.
International
ന്യൂയോർക്ക്: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അമേരിക്കൻ സന്ദർശനത്തിനൊരുങ്ങവേ, സംഘടനയ്ക്ക് ഉപരോധം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ (യുഎസ്സിഐആർഎഫ്). ആർഎസ്എസ് നേതാക്കൾക്കു നയതന്ത്രപരിഗണനയോ ഉന്നതതല കൂടിക്കാഴ്ചകൾക്ക് അവസരമോ നൽകരുതെന്നും സംഘടന ആവശ്യപ്പെട്ടു.
ഇന്ത്യയിൽ മുസ്ലിം, ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ആർഎസ്എസ് പങ്കാളികളാണെന്ന് സമിതി ചൂണ്ടിക്കാട്ടി. ഈമാസം 29ന് ന്യൂയോർക്കിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ മോഹൻ ഭാഗവത് എത്തുന്നതിന് തൊട്ടുമുമ്പാണ് സമിതിയുടെ ഈ നിർദേശം.
അതേസമയം, ആർഎസ്എസ് തലവന്റെ സന്ദർശനത്തെ ‘ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്’എന്ന സംഘടനയും വിമർശിച്ചു. മുന്പും ബിജെപി സർക്കാരിനെതിരേ യുഎസ്സിഐആർഎഫ് രംഗത്തെത്തിയിരുന്നെങ്കിലും ആരോപണങ്ങൾ പക്ഷപാതപരമാണെന്നു വ്യക്തമാക്കി ഇന്ത്യ ഇവ തള്ളിക്കളഞ്ഞിരുന്നു.
29ന് ന്യൂയോർക്കിൽ നടക്കുന്ന ആർഎസ്എസ് ജന്മശതാബ്ദി ആഘോഷ പരിപാടിയിൽ പങ്കെടുക്കാനാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എത്തുന്നത്. ‘അമേരിക്കൻ ഹിന്ദൂസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ്സ്’എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഗർഭച്ഛിദ്ര ഗുളികകളുടെ ഉപയോഗവും പ്രചാരവും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരേ ശക്തമായ പ്രാർഥനയും ബോധവത്കരണ നടപടികളുമായി യുഎസ് കത്തോലിക്കാ മെത്രാൻ സമിതി.
പ്രോ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ അവസാനം വരെ നീണ്ടുനിൽക്കുന്ന പ്രാർഥനായജ്ഞത്തിനും പ്രതിഷേധ പരിപാടികൾക്കുമാണ് സഭ ആഹ്വാനം ചെയ്തിരിക്കുന്നത്.
“ഓരോ ഗർഭച്ഛിദ്രവും ഒരു കുഞ്ഞിന്റെ മരണത്തിനും അമ്മയുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങൾക്കുമാണ് കാരണമാകുന്നത്. ഗുളികകൾ എളുപ്പത്തിൽ ലഭ്യമാകാൻ തുടങ്ങിയതോടെ രാജ്യത്തു ഗർഭച്ഛിദ്രനിരക്കും ആരോഗ്യസംബന്ധമായ അപകടസാധ്യതകളും ആശങ്കാജനകമായ രീതിയിൽ ഉയരുകയാണ്”-യുഎസ് മെത്രാൻസമിതി പ്രസിഡന്റ് ആർച്ച്ബിഷപ് പോൾ കോക്ലിയും പ്രോ ലൈഫ് കമ്മിറ്റി ചെയർമാൻ ബിഷപ് ഡാനിയൽ തോമസും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഓൺലൈൻ വഴിയും തപാൽമാർഗവും ഗർഭച്ഛിദ്ര ഗുളികകൾ ലഭ്യമാക്കാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് ബിഷപ്പുമാർ ചൂണ്ടിക്കാട്ടി. വൈദ്യസഹായമോ മേൽനോട്ടമോ ഇല്ലാതെ സ്ത്രീകൾ ഒറ്റയ്ക്കു ഗർഭച്ഛിദ്രത്തിന് മുതിരുന്നത് വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുന്നുണ്ടെന്നും ഇതു ചൂഷണങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.
വിശ്വാസികൾ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥത തേടി പ്രാർഥിക്കണമെന്നും ഗർഭച്ഛിദ്ര ഗുളികകൾ നിർമിക്കുന്ന മരുന്ന് കമ്പനികൾക്കെതിരേയുള്ള പ്രതിഷേധങ്ങളിൽ അണിചേരണമെന്നും മെത്രാൻസമിതി അഭ്യർഥിച്ചു.
International
ബ്രസൽസ്: പതിറ്റാണ്ടുകൾ നീണ്ട ആകാംക്ഷകൾക്കും ഊഹാപോഹങ്ങൾക്കും വിരാമം. കാർ ഷോറൂമിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന 26കാരനായ ക്ലമന്റ് വാൻഡെൻകെർക്കോവിന് ഇനി രാജകീയ പദവി. ബൽജിയത്തിലെ ലോറന്റ് രാജകുമാരൻ ക്ലമന്റിനെ തന്റെ മൂത്ത മകനായി നിയമപരമായി അംഗീകരിച്ചു.
ലോറന്റിന് ബൽജിയൻ ഗായികയും മോഡലുമായ വെൻഡി വാൻ വാന്റനുമായുള്ള (ഐറിസ് വാണ്ടൻകെർക്കോവ്) ബന്ധത്തിൽ 2000 ഓഗസ്റ്റിലാണ് ക്ലമന്റ് ജനിക്കുന്നത്. മകനെ അദ്ദേഹമോ രാജകുടുംബമോ അംഗീകരിച്ചിരുന്നില്ല. തുടർന്ന് വെൻഡി ഏറെ കഷ്ടപ്പെട്ടാണു മകനെ വളർത്തിയത്. ഉന്നതവിദ്യാഭ്യാസത്തിനു മകനെ വിട്ടതുമില്ല. ഇതോടെ കാർ ഷോറൂമിൽ ജോലിചെയ്താണു ക്ലമന്റ് ജീവിച്ചത്.
നിലവിലെ ബൽജിയം രാജാവ് ഫിലിപ്പിന്റെ ഇളയ സഹോദരനാണ് ലോറന്റെ രാജകുമാരൻ. 2003ൽ ക്ലെയർ രാജകുമാരിയുമായുള്ള വിവാഹത്തിൽ ലോറന്റിന് ലൂയിസ് രാജകുമാരി, നിക്കോളാസ്, അയ്മെറിക് എന്നീ മൂന്നു മക്കളുണ്ട്.
മകനായി അംഗീകരിച്ചതോടെ മൂത്തമകനെന്ന പദവിയാണ് ക്ലമന്റിനു ലഭിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ സിവിൽ രജിസ്ട്രാർക്കുമുന്നിൽ ഹാജരായി ലോറന്റ് രാജകുമാരൻ പിതൃത്വം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തുകയായിരുന്നു.
തനിക്കു 16 വയസുള്ളപ്പോഴാണ് രാജകീയ വംശപരമ്പരയെക്കുറിച്ച് അമ്മയിൽനിന്ന് ക്ലമന്റ് അറിയുന്നത്. തുടർന്ന് 20-ാം വയസിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ 99.5% ജനിതക പൊരുത്തത്തോടെ പിതൃത്വം സ്ഥിരീകരിക്കപ്പെട്ടു.
പദവിയുണ്ട്, പക്ഷേസിംഹാസനമില്ല
നിയമപരമായി രാജകുമാരൻ എന്ന പദവിയും പിതാവിന്റെ സ്വകാര്യ സ്വത്തിൽ അവകാശവും ലഭിച്ചെങ്കിലും ക്ലമന്റിന് രാജസിംഹാസനത്തിനായുള്ള അവകാശമോ ഔദ്യോഗിക രാജകീയ ചുമതലകളോ പൊതുഫണ്ടിൽനിന്നുള്ള ആനുകൂല്യങ്ങളോ ലഭിക്കില്ല.
രാജകുടുംബത്തിന്റെ 'സാക്സെ-കോബർഗ്' എന്ന സർനെയിമിലേക്കു മാറാൻ താത്പര്യമില്ലെന്ന് ക്ലമന്റ്വ്യക്തമാക്കി. "എന്നെ വളർത്താൻ അമ്മ അനുഭവിച്ച സഹനങ്ങളോട് ചെയ്യുന്ന വഞ്ചനയാകും അത്. അതിനാൽ അമ്മയുടെ കുടുംബപ്പേരായ 'വാൻഡെൻകെർക്കോവ്' തന്നെ തുടരും," -ക്ലമന്റ് മാധ്യമങ്ങളോട് പറഞ്ഞു.
മുൻ ബൽജിയം ഭരണാധികാരി ആൽബർട്ട് രണ്ടാമൻ രാജാവിനും സമാനമായി വിവാഹേതര ബന്ധത്തിൽ ജനിച്ച മകളെ (ഡെൽഫിൻ ബോയൽ) നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 2020ൽ അംഗീകരിക്കേണ്ടി വന്നിരുന്നു.
International
ഇസ്ലാമാബാദ്: സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വീണ്ടും ജയിലിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലർച്ചെയാണ് ഇമ്രാൻ ഖാനെ ഇസ്ലാമാബാദിലെ ഷിഫ ഇന്റർനാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനകൾക്ക് ശേഷം ആരോഗ്യനില തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹത്തെ ജയിലിലേക്ക് തിരികെ കൊണ്ടുപോയത്. നേത്രരോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ നൽകുന്നതിനായി സുപ്രീംകോടതി ഉത്തരവിനെ തുടർന്നായിരുന്നു 73കാരനായ ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റിയത്.
കനത്ത സുരക്ഷയ്ക്കിടെ പോലീസ് അകമ്പടിയോടെയാണ് അദിയാല ജയിലിൽ നിന്ന് ആശുപത്രിയിലെത്തിച്ചത്. 2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ ഖാൻ ജയിലിലാണ്. വിവിധ കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തടവിലാക്കിയത്. എന്നാൽ കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് ഇമ്രാൻ ഖാനും അനുയായികളും ആരോപിക്കുന്നത്.
കഴിഞ്ഞ ഏഴ് മാസമായി കുടുംബാംഗങ്ങൾക്കും ഡോക്ടർമാർക്കും അഭിഭാഷകർക്കും ഇമ്രാനെ കാണാൻ അനുമതി ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഇമ്രാൻ ഖാന്റെ വലത് കണ്ണിന്റെ കാഴ്ചശക്തി 85 ശതമാനം നഷ്ടമായതായി നേരത്തെ അമിക്കസ് ക്യൂറി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
International
വാഷിംഗ്ടൺ: അമേരിക്കയിലെ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാരടക്കം എട്ടുപേർ മരിച്ചു. സെക്യൂരിറ്റി ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഇരട്ട എൻജിൻ സെസ്ന 441 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ആങ്കറേജിൽനിന്ന് കേപ് ന്യൂവൻഹാമിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.15ഓടെ പടിഞ്ഞാറൻ അലാസ്കയിലെ വിദൂര മേഖലയിലായിരുന്നു അപകടം.
വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചെങ്കിലും മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും എൻടിഎസ്ബിയും അന്വേഷണത്തിന് ഉത്തരവിട്ടു.
International
ടോക്കിയോ: ജപ്പാനിൽ റെയിൽവേ ട്രാക്കിൽ കള നശിപ്പിക്കുന്ന ജോലിയിലേർപ്പെട്ടിരുന്ന നാല് ജീവനക്കാർ എക്സ്പ്രസ് ട്രെയിൻ ഇടിച്ചു മരിച്ചു. ഷിൻ-കനുമ സ്റ്റേഷനിലായിരുന്നു അപകടം.
ടോക്കിയോയിലേക്ക് പോവുകയായിരുന്ന സ്പേഷ്യ എക്സ്പ്രസ് ട്രെയിനാണ് ട്രാക്കിൽ നിന്ന് ജോലി ചെയ്തിരുന്നവരെ ഇടിച്ചത്. മൂന്ന് തൊഴിലാളികളും ഒരു സൂപ്പർവൈസറും ഉൾപ്പെടെ നാല് മരിച്ചത്. പരിക്കേറ്റരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്ത് പേരാണ് റെയിൽവേ ട്രാക്കിൽ കളനാശിനി തളിക്കുന്ന ജോലി ചെയ്തിരുന്നത്. ആറ് പേർ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. പോലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
മൊഗാദിഷു: സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പലിൽ ഇന്ത്യക്കാരായ ആറ് ജീവനക്കാർ ഉൾപ്പെടെയുള്ളവർ കുടുങ്ങി. കാമറൂൺ പതാക ഘടിപ്പിച്ച 'എംവി ലുതുഫ്' എന്ന കപ്പലാണ് കഴിഞ്ഞ തിങ്കളാഴ്ച പൻഡ്ലാൻഡ് തീരത്തിനു സമീപംവച്ച് അക്രമികൾ തട്ടിയെടുത്തത്.
തുർക്കി സൈന്യത്തിനുള്ള ആയുധങ്ങളും അത്യാധുനിക വാർത്താവിനിമയ–ഉപഗ്രഹ സംവിധാനങ്ങളുമായി സഞ്ചരിക്കുകയായിരുന്ന കപ്പലാണ് ഇപ്പോൾ കൊള്ളക്കാരുടെ നിയന്ത്രണത്തിലുള്ളത്.
പൻഡ്ലാൻഡിലെ ഐൽ ജില്ലയിൽനിന്ന് മൂന്നര നോട്ടിക്കൽ മൈൽ അകലെവച്ചാണ് സംഭവം. പോളാർ മൂവ്മെന്റ് ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ, മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു.
കപ്പലിലെ ആകെ പത്ത് ജീവനക്കാരിൽ ആറു പേരും ഇന്ത്യക്കാരാണ്. ഇവരെക്കൂടാതെ ഒരു തുർക്കി പൗരൻ, ഒരു ജോർജിയൻ പൗരൻ, രണ്ട് സെർബിയൻ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരാണ് കപ്പലിലുള്ളത്. ജീവനക്കാരുടെ നിലവിലെ സുരക്ഷാ സ്ഥിതി സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല.
കപ്പൽ തട്ടിയെടുത്ത ശേഷം നഗ്ഗൽ തീരത്തേക്കു മാറ്റിയതായി സൊമാലിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏപ്രിൽ 26ന് "എംവി സ്വാഡ്' എന്ന കപ്പൽ തട്ടിക്കൊണ്ടുപോയ അതേ സംഘത്തിലെ എട്ട് കടൽക്കൊള്ളക്കാരാണ് ഈ റാഞ്ചലിനു പിന്നിലുമെന്നാണ് വിവരം.
International
വാഷിംഗ്ടൺ ഡിസി: യുദ്ധത്തിൽ അടിയറവു പറയാൻ തയാറാകാത്ത ഇറാനെ സാന്പത്തികമായി തളർത്താൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കുമേൽ അമേരിക്കയുടെ സാന്പത്തിക നടപടികളുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. ആഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന യുദ്ധം ആറു മാസമായിട്ടും അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് ട്രംപിന്റ പുതിയ നീക്കം.
ഇറാനെതിരേ ഇനി സാന്പത്തികയുദ്ധം നടത്തുമെന്നും മുന്പു കണ്ടിട്ടില്ലാത്തവിധം ഇറാനെ ഒറ്റപ്പെടുത്തുമെന്നുമാണ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇറാനിലെ ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ, ഗവൺമെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ഏതെങ്കിലും തരത്തിൽ സഹായം നല്കുന്ന രാജ്യങ്ങൾ കടുത്ത സാന്പത്തിക പ്രത്യാഘാതം നേരിടേണ്ടിവരും.
അതേസമയം, എന്തുതരം നടപടികളാണു പരിഗണനയിലുള്ളതെന്നു ട്രംപ് വ്യക്തമാക്കിയില്ല. ട്രംപിന്റെ പുതിയ പ്രഖ്യാപനത്തെ ഇറാൻ വിമർശിച്ചു. അമേരിക്കയിലെ സാന്പത്തിക പ്രശ്നങ്ങളിൽനിന്ന് അമേരിക്കൻജനതയുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.
ഉപരോധവും സമ്മർദവും പ്രശ്നങ്ങൾ പരിഹരിക്കില്ലെന്നും ചർച്ച നടത്താനാണു ശ്രമിക്കേണ്ടതെന്നും ചൈന പ്രതികരിച്ചു.
International
ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റായി ഭരണകക്ഷിയായ ബിഎൻപിയിലെ മിർസ ഫഖ്റുൾ ഇസ്ലാം ആലംഗീർ (78) തെരഞ്ഞെടുക്കപ്പെട്ടു. ആലംഗീറിന് 255 വോട്ടും പ്രതിപക്ഷ സ്ഥാനാർഥി കേണൽ (റിട്ട.) ഒലി അഹമ്മദിന് 88 വോട്ടും ലഭിച്ചു. ആകെയുള്ള 349 പാർലമെന്റ് അംഗങ്ങളിൽ 343 പേർ വോട്ട് ചെയ്തു. ആറു പേർ വോട്ട് ചെയ്തില്ല.
1991നുശേഷം ആദ്യമായാണു പ്രസിഡന്റ്സ്ഥാനത്തേക്കു വോട്ടെടുപ്പ് നടന്നത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഹമ്മദ് ഷഹാബുദ്ദീൻ രാജിവച്ചതിനെത്തുടർന്നാണ് പ്രസിഡന്റ്സ്ഥാനത്തേക്കു തെരഞ്ഞെടുപ്പ് നടന്നത്.
International
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും പരിസരപ്രദേശങ്ങളിലും റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 16 മരണം.
നാൽപ്പതിലേറെ പേർക്കു പരിക്കേറ്റു. വ്യോമപ്രതിരോധസംവിധാനങ്ങളുടെ അഭാവമാണ് മരണസംഖ്യ ഉയരാൻ കാരണമെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. ബാലിസ്റ്റിക്, ക്രൂസ്, ഹൈപ്പർസോണിക് ഇനങ്ങളിൽപ്പെട്ട മിസൈലുകളും 168 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഭൂരിഭാഗം ഡ്രോണുകളും ബാലിസ്റ്റിക് ഒഴികെയുള്ള മിസൈലുകളും നിർവീര്യമാക്കാനായെന്നും കൂട്ടിച്ചേർത്തു. കീവിലെ സ്ലൊമിയാൻസികിയിൽ ഒന്പതുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം തകർന്നാണ് 15 പേരും കൊല്ലപ്പെട്ടത്. സ്കൂൾ, കുട്ടികളുടെ ആശുപത്രി, ഗോഡൗണുകൾ തുടങ്ങിയവയും ആക്രമിക്കപ്പെട്ടു.
International
നാസയുടെ മൂൺബേസ് പദ്ധതിയിൽ പങ്കാളിയാകാൻ ഐഎസ്ആർഒയ്ക്കു ലഭിച്ച ക്ഷണം ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ നിർണായക വഴിത്തിരിവാണ്.
ബഹിരാകാശരംഗത്ത് അമേരിക്കയും ഇന്ത്യയും തമ്മിൽ കൂടുതൽ പങ്കാളിത്തം കെട്ടിപ്പടുക്കാനുള്ള ഈ നീക്കം പ്രതീക്ഷ നൽകുന്നതാണ്. അന്താരാഷ്ട്ര ബഹിരാകാശ കരാറായ ആർട്ടെമിസ് അക്കോർഡ്സിന്റെ പശ്ചാത്തലത്തിലാണ് സഹകരണം. നാസയുമായുള്ള ഈ സഹകരണം ഇസ്രോയ്ക്ക് കൂടുതൽ സാങ്കേതിക മുന്നേറ്റത്തിന് വഴിതെളിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.
എന്താണ് മൂൺബേസ് പദ്ധതി
ചന്ദ്രനിൽ സ്ഥിരമായി പ്രവർത്തിക്കുന്ന ഒരു ഗവേഷണകേന്ദ്രം സ്ഥാപിക്കുകയെന്നതാണ് മൂൺബേസ് പദ്ധതിയുടെ ലക്ഷ്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപത്തായി മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുന്ന മൂൺബേസ് നിർമിക്കാനാണു നാസ ലക്ഷ്യമിടുന്നത്. ബഹിരാകാശ യാത്രികർക്കും റോബോട്ടുകൾക്കും ദീർഘകാലം ഇവിടെ താമസിച്ചു പഠനങ്ങൾ നടത്താനും ചന്ദ്രനിലെ വിഭവങ്ങൾ കണ്ടെത്താനും ഈ കേന്ദ്രം സഹായിക്കും.
വർഷങ്ങളെടുത്ത് ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന ഈ പദ്ധതി, മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീർണവും ചെലവേറിയതുമായ എൻജിനിയറിംഗ് ദൗത്യങ്ങളിലൊന്നായിരിക്കും.
സാമ്പത്തികപ്രതിസന്ധിയും ബജറ്റ് വെട്ടിക്കുറയ്ക്കലും നേരിടുന്ന നാസയ്ക്കു പദ്ധതി ഒറ്റയ്ക്കു നടപ്പിലാക്കാൻ കഴിയില്ല. അതിനാലാണ് ഐഎസ്ആർഒ ഉൾപ്പടെയുള്ള മറ്റു ബഹിരാകാശഏജൻസികളെയും പദ്ധതിയുടെ ഭാഗമാക്കുന്നത്.
ഇന്ത്യക്ക് ലഭിക്കുന്ന നേട്ടങ്ങൾ
മൂൺബേസ് പദ്ധതിയുടെ ഭാഗമാകുന്നതോടെ ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയ്ക്ക് നിരവധി നേട്ടങ്ങളാണ് ഉണ്ടാകുന്നത്. സാങ്കേതിക മുന്നേറ്റമാണ് ഇതിൽ പ്രധാനം. സ്വന്തമായി ഇത്തരം സങ്കീർണമായ ദൗത്യങ്ങൾ നടപ്പിലാക്കാൻ വലിയ തുകയും പതിറ്റാണ്ടുകളുടെ സമയവും ആവശ്യമാണ്. എന്നാൽ, നാസയുമായി സഹകരിക്കുന്നതിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ അത്യാധുനിക സാങ്കേതികവിദ്യ കൈവരിക്കാൻ ഇസ്രോയ്ക്ക് കഴിയും.
ചന്ദ്രനിൽ സ്വന്തമായി ബഹിരാകാശനിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതി നേരത്തേ ഇസ്രോ വിഭാവനം ചെയ്തിരുന്നു. എന്നാൽ ഭീമമായ ചെലവ് ഇന്ത്യയെപ്പോലുള്ള രാജ്യത്തിന് വലിയ സാമ്പത്തികബാധ്യത വരുത്തിവച്ചേക്കാം. ഇത്തരം പങ്കാളിത്ത ദൗത്യങ്ങൾ ഇതിനു പരിഹാരമാണ്. നാസയുമായുള്ള ഈ ബഹിരാകാശ സഹകരണം ഇസ്രോയ്ക്കുമുന്നിലുള്ള വലിയൊരു അവസരമാണ്. ഇത് ഇന്ത്യയുടെ ബഹിരാകാശസ്വപ്നങ്ങൾക്ക് വേഗം കൂട്ടുകയും മറ്റു മേഖലകളിലേക്ക് ഇതിന്റെ ഗുണഫലങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യും.
International
ബെയ്ജിംഗ്: ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ തകർച്ചയ്ക്കിടയാക്കിയ എവർഗ്രാൻഡെ കന്പനിയുടെ സ്ഥാപക ചെയർമാൻ ഹുയി യാ യാനിനു ജീവപര്യന്തം തടവുശിക്ഷ. ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി അറിയപ്പെട്ടിരുന്ന ഹുയി കാ യാനിന്റെ സ്വത്തുവകകൾ മുഴുവൻ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഇയാളുടെ മക്കളായ ഷു ഷിജിയാൻ, ഷു ടെംഗെ എന്നിവർ അടക്കം കന്പനിയുമായി ബന്ധപ്പെട്ട 56 പേർക്ക് 22 മാസം മുതൽ 18 വർഷം വരെ തടവുശിക്ഷ ലഭിച്ചു. സാമ്പത്തിക തട്ടിപ്പ്, ഫണ്ട് ദുരുപയോഗം, പൊതുജനങ്ങളിൽനിന്ന് നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിക്കൽ, കൈക്കൂലി തുടങ്ങിയ കുറ്റങ്ങളാണു കോടതിയിൽ തെളിഞ്ഞത്.
ഗ്രാമീണ പശ്ചാത്തലത്തിൽനിന്നു റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തെത്തിയ ഹുയി 1996ലാണ് എവർഗ്രാൻഡെ സ്ഥാപിച്ചത്. അതിവേഗ വളർച്ച മൂലം കന്പനി ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സ്ഥാപനവും ഹുയി ഏഷ്യയിലെ ഏറ്റവും വലിയ സന്പന്നനുമായി. റിയൽ എസ്റ്റേറ്റ് മേഖലയിലെ കടബാധ്യത നിയന്ത്രിക്കാൻ ചൈനീസ് ഭരണകൂടം 2020ൽ സ്വീകരിച്ച നടപടികളാണ് എവർഗ്രാൻഡെയെ തകർച്ചയിലേക്കു നയിച്ചത്. വായ്പകൾ തിരിച്ചടയ്ക്കാൻ കിട്ടിയ വിലയ്ക്കു ഭൂമി വിറ്റഴിക്കാൻ തുടങ്ങിയ കന്പനി 2021ൽ തകർന്നു.
പാർപ്പിട സമുച്ചയ പദ്ധതികളുടെ പേരിൽ കന്പനി ജനങ്ങളിൽനിന്നു മുൻകൂറായി ഫണ്ട് സമാഹരിച്ചെന്നും ഫണ്ട് പുതിയ പദ്ധതികൾക്കായി വകമാറ്റിയതോടെ പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. 2016 നും 2021 നും ഇടയിൽ കമ്പനി തങ്ങളുടെ വരുമാനത്തിലും ആസ്തിയിലും ഏകദേശം 8000 കോടി ഡോളറിന്റെ കള്ളക്കണക്ക് ഉണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി. 99 ശതമാനം മൂല്യം ഇടിഞ്ഞ എവർഗ്രാൻഡെ ഓഹരി 2025ൽ ഹോംഗോംഗ് വിപണിയിൽനിന്നു നീക്കം ചെയ്തു. എവർഗ്രാൻഡെയുടെ തകർച്ച ചൈനീസ് റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ മാന്ദ്യത്തിനിടയാക്കിയിരുന്നു.
International
ലിസ്ബൺ: പൊതുസ്ഥലങ്ങളിൽ വ്യക്തിത്വം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളും മുഖംമൂടികളും ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്ലിൽ പോർച്ചുഗൽ പ്രസിഡന്റ് അന്റോണിയോ ജോസ് സെഗുറോ ഒപ്പുവച്ചു. ഇതോടെ മുഖം പൂർണമായി മറയ്ക്കുന്ന ബുർഖ, നിഖാബ് തുടങ്ങിയ വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന യൂറോപ്യൻ രാജ്യങ്ങളുടെ പട്ടികയിലേക്ക് പോർച്ചുഗലും ഉൾപ്പെട്ടു.
മനുഷ്യന്റെ വ്യക്തിത്വത്തിന്റെയും പരസ്പര ആശയവിനിമയത്തിന്റെയും പ്രധാന ഘടകമാണു മുഖമെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമത്തിനു പ്രസിഡന്റ് അംഗീകാരം നൽകിയത്.
വലതുപക്ഷ ‘ചെഗ’ പാർട്ടി പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിന് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് അംഗീകാരം ലഭിച്ചത്.പോർച്ചുഗലിനുപുറമെ ലോകമെമ്പാടുമുള്ള 24ഓളം രാജ്യങ്ങളിൽ നിലവിൽ പൂർണമായോ ഭാഗികമായോ മുഖംമൂടുന്ന വസ്ത്രങ്ങൾക്കു വിലക്കുണ്ട്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ പൊതുകടം 40.05 ലക്ഷം കോടി (40 05 ട്രില്യൻ) ഡോളറായി. ധനകാര്യം കൈകാര്യം ചെയ്യുന്ന യുഎസ് ട്രഷറി വകുപ്പാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. ചരിത്രത്തിൽ ഒരു രാജ്യം നേരിടുന്ന ഏറ്റവും വലിയ ദേശീയ കടമാണിത്.
ട്രംപ് പ്രസിഡന്റായിരിക്കേ അമേരിക്കയുടെ പൊതുകടത്തിലുണ്ടായ വൻ വർധന സാന്പത്തിക വിദഗ്ധരെ ആശങ്കപ്പെടുത്തുന്നുണ്ട്. വലിയ തോതിൽ കടം വാങ്ങുന്നതും വലിയ തോതിൽ ചെലവഴിക്കുന്നതും നാമമാത്ര നികുതികളും, ആഗോള സന്പദ്വ്യവസ്ഥയുടെ കേന്ദ്രമായ അമേരിക്കയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം എന്നാണ് ആശങ്ക.
ചെലവുചുരുക്കൽ മുഖമുദ്രയാക്കിയാണ് ട്രംപ് 2025 ജനുവരിയിൽ രണ്ടാം ഭരണം ആരംഭിച്ചത്. സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനായി മാത്രം അദ്ദേഹം തുടക്കമിട്ട ‘ഡോജ്’ വകുപ്പ് കേന്ദ്ര സർക്കാരിലെ രണ്ടര മുതൽ മൂന്നര വരെ ലക്ഷം തൊഴിലുകൾ റദ്ദാക്കുകയും അമേരിക്ക ആഗോളതലത്തിൽ നല്കുന്ന സാന്പത്തികസഹായങ്ങൾ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.
എന്നിട്ടും അമേരിക്കയുടെ പൊതുകടം പെരുകുന്നതു നിയന്ത്രിക്കാനായില്ല. പൊതുകടം 40 ലക്ഷം കോടി ഡോളറിലെത്താൻ 2028 വരെ എടുക്കുമെന്നാണ് അമേരിക്കൻ അധികൃതർ 2023ൽ കണക്കുകൂട്ടിയിരുന്നത്.
അതിവേഗം പെരുകുന്നു
മുൻ പതിറ്റാണ്ടുകളേക്കാൾ അതിവേഗത്തിലാണ് പൊതുകടം വർധിക്കുന്നത്. ട്രംപിന്റെ ഒന്നാം ഭരണം ആരംഭിച്ച 2017 ജനുവരിയിൽ കടം 19.95 ലക്ഷം കോടി ഡോളറായിരുന്നു. തുടർന്ന് പത്തു വർഷം തികയും മുന്പേ ഇരട്ടിയായി വളർന്നിരിക്കുന്നു.
ട്രംപിന്റെ ഒന്നാം ഭരണത്തിൽ അമേരിക്കയുടെ പൊതുകടത്തിലേക്ക് 7.8 ലക്ഷം കോടി ഡോളർ കൂടി ചേരുകയുണ്ടായി. കോവിഡ് മഹാവ്യാധിയോടുള്ള സർക്കാരിന്റെ പ്രതികരണമാണ് ഈ വലിയ വർധനയ്ക്കു കാരണം. 2025 ജനുവരിയിൽ ട്രംപ് രണ്ടാം ഭരണം ആരംഭിച്ചശേഷം 3.8 ലക്ഷം കോടി ഡോളർ കൂടി കടമുണ്ടായി.
ഇക്കഴിഞ്ഞ മാർച്ചിലാണ് കടം 39 ലക്ഷം കോടി പിന്നിട്ടത്. ഒരു ലക്ഷം കോടി കൂടി വർധിച്ച് 40ലെത്താൻ വേണ്ടിവന്നത് പിന്നീടുള്ള അഞ്ചു മാസവും. അതിവേഗം കടം പെരുകുന്നത് ഇതിൽനിന്നു ബോധ്യപ്പെടും.
കടം വളരാൻ കാരണം
2007-09ലെ മാന്ദ്യവും 2020-23ലെ കോവിഡ് പ്രതിസന്ധിയും അമേരിക്കയുടെ കടം വർധിപ്പിച്ച പ്രധാന കാരണങ്ങളായിരുന്നു. ഇതിൽതന്നെ കോവിഡ് കാലത്ത് സർക്കാരിനു വളരെ വലിയതോതിൽ തുക ചെലവഴിക്കേണ്ടിവന്നു. ജോ ബൈഡൻ പ്രസിഡന്റായിരിക്കെ കോവിഡ് പ്രതിസന്ധി മൂലം ദേശീയ കടത്തിൽ 8.4 ലക്ഷം കോടിയുടെ വർധന ഉണ്ടായിരുന്നു.
നികുതി അടക്കമുള്ള വരുമാനങ്ങൾ കുറഞ്ഞതും കടം വർധിക്കാനിടയാക്കി. പെൻഷനും ആരോഗ്യപരിരക്ഷയ്ക്കും ചെലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായി നികുതി വർധിപ്പിക്കാൻ ഭരണകൂടങ്ങൾ തയാറല്ല. ബൈഡനും ട്രംപും ഇക്കാര്യത്തിൽ ഒരേ പോലെ പരാജയമാണത്രേ.
ഉയർന്ന പലിശനിരക്കാണ് കടം വർധിപ്പിക്കുന്ന മറ്റൊരു കാരണം. ഇതു മൂലം വായ്പകൾക്ക് ഉർന്ന പലിശ നല്കേണ്ട ഗതികേട് സർക്കാരിനുണ്ടാകുന്നു.
കടം ആരോട്
ദേശീയ, അന്തർദേശീയ ധനകാര്യ, നിക്ഷേപ സ്ഥാപനങ്ങളിൽനിന്നാണ് 80 ശതമാനത്തോളം കടം. ഏതാണ് 32 ലക്ഷം കോടി ഡോളർ വരുമിത്. കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്, മ്യൂച്ചൽ ഫണ്ട്, പെൻഷൻ ഫണ്ട്, വാണിജ്യ ബാങ്കുകൾ, ഡെപ്പോസിറ്ററി സ്ഥാപനങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, വ്യക്തിഗത വായ്പക്കാർ എന്നിവരിൽനിന്നൊക്കെയാണ് അമേരിക്കൻ സർക്കാർ കടം വാങ്ങിയിരിക്കുന്നത്.
ഇതര രാജ്യങ്ങളിൽനിന്നും സ്വകാര്യ നിക്ഷേപകരിൽനിന്നും കടമുണ്ട്. 2025ലെ കണക്ക് പ്രകാരം ഇത്തരം കടം മൊത്തം കടത്തിന്റെ 32 ശതമാനം വരും. സർക്കാരിന്റെ വരുമാനത്തിൽ നല്ലൊരു തുക ഇതര രാജ്യങ്ങളിലേക്ക് തിരിച്ചടവും പലിശയുമായി പോകുന്നു എന്നാണ് ഇതിനർഥം.
2025വരെ ജപ്പാനോട് അമേരിക്കയ്ക്ക് 1.203 ലക്ഷം കോടി ഡോളർ കടമുണ്ടായിരുന്നു. ബ്രിട്ടനോട് 88,900 കോടിയും ചൈനയോട് 68,300 കോടിയും.
അനന്തരഫലങ്ങൾ
കടം പെരുകുന്നത് സാന്പത്തിക പ്രതിസന്ധിക്കു കാരണമാകാം. വിലക്കയറ്റവും പലിശനിരക്കിലെ വർധനവും അനന്തരഫലങ്ങളാകും. കടം പെരുകുന്നിടത്ത് നിക്ഷേപം നടത്താൻ സ്ഥാപനങ്ങൾ മടിക്കുന്ന അവസ്ഥയുണ്ടാകാം. ഉർന്ന നികുതിക്കും ചെലവ് ചുരുക്കലിനും സർക്കാർ നിർബന്ധിതമാകാം. ധനകാര്യത്തിൽ അമേരിക്കയെടുക്കുന്ന ഓരോ തീരുമാനവും ആഗോളവിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാം.
International
സീയൂൾ: യുഎസ്-ദക്ഷിണകൊറിയ വാർഷിക സൈനികാഭ്യാസത്തിനിടെ മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. പത്തിലധികം ഹ്രസ്വദൂര ബാലിസ്റ്റ് മിസൈലുകൾ ഉത്തരകൊറിയ പരീക്ഷിച്ചതായി ദക്ഷിണകൊറിയ അറിയിച്ചു.
മുന്നൂറു കിലോമീറ്റർ പറന്ന മിസൈലുകൾ കടലിൽ പതിക്കുകയായിരുന്നു. ഉത്തരകൊറിയയുടെ നടപടി യുഎസ് ഉപരോധങ്ങളുടെ ലംഘനമാണെന്ന് ദക്ഷിണകൊറിയ ആരോപിച്ചു.
ചെറിയ ആണവ പോർമുനകൾ വിക്ഷേപിക്കാൻ ശേഷിയുള്ള കെഎൻ-25 എന്നയിനം മിസൈലുകളാണ് പരീക്ഷിച്ചതെന്നു സൂചനയുണ്ട്. ഉത്തരകൊറിയയുടെ പക്കൽ 80നും 120നും ഇടയിൽ അണ്വായുധങ്ങളുണ്ടെന്ന് ദക്ഷിണകൊറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
യുഎസ്-ദക്ഷിണകൊറിയ സൈനികാഭ്യാസം വെട്ടിച്ചുരുക്കിയിട്ടും ഉത്തരകൊറിയ വിമർശനം തുടർന്നിരുന്നു. ഉത്തകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായുള്ള നല്ല ബന്ധം ചുണ്ടിക്കാട്ടി അമേരിക്കൻ പ്രസിഡന്റ ്ട്രംപാണ് സൈനികാഭ്യാസം അഞ്ചു ദിവസത്തിലേക്കു ചുരുക്കാൻ നിർദേശിച്ചത്.
International
വാഴ്സോ: പോളണ്ടിലെ കൊണോട്ടോപ്പി എന്ന ഗ്രാമത്തിൽ സ്ഥാപിച്ച, യൂറോപ്പിലെ ഏറ്റവും വലിയ ദൈവമാതാവിന്റെ പ്രതിമ തീർഥാടകർക്കായി തുറന്നുകൊടുത്തു. 182 അടി (55.5 മീറ്റർ) ഉയരമുള്ള ഈ കൂറ്റൻ നിർമിതി, യൂറോപ്പിലെ ഏറ്റവും ഉയരമുള്ള കന്യാമറിയത്തിന്റെ പ്രതിമയാണ്. മാത്രമല്ല, ലോകത്തിലെ രണ്ടാമത്തെ വലിയ കന്യാമറിയത്തിന്റെ പ്രതിമ കൂടിയാണിത്.
തലസ്ഥാനമായ വാഴ്സോയിൽനിന്ന് ഏകദേശം നൂറു മൈൽ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കൊണോട്ടോപ്പിയിലെ പ്രശസ്തമായ കപ്പേളയ്ക്കു സമീപമാണ് പുതിയ ശിൽപ്പം സ്ഥാപിച്ചിരിക്കുന്നത്. സ്റ്റീൽ, കോൺക്രീറ്റ് എന്നിവ ഉപയോഗിച്ചാണ് നിർമാണം. 26 മില്യൺ യുഎസ് ഡോളറാണ് നിർമാണച്ചെലവ്. പോളണ്ടിലെ പ്രമുഖ വ്യവസായി റോമൻ കർകോസിക്കും ഭാര്യ ഗ്രസീനയുമാണു നിർമാണത്തിനായുള്ള പണം നൽകിയത്.
133 അടി ഉയരമുള്ള ദൈവമാതാവിന്റെ പ്രതിമയും കിരീടത്തിന്റെ ആകൃതിയിൽ പണിതീർത്ത 49 അടി ഉയരമുള്ള പീഠവും ചേരുന്നതാണു ഘടന. പീഠത്തിന്റെ മുകളിൽ ടെറസ് ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് അവിടെനിന്ന് ആ ഗ്രാമത്തിന്റെ അതിമനോഹരമായ കാഴ്ചകൾ കാണാം. ഓഗസ്റ്റ് പതിനഞ്ചിനാണ് പ്രതിമ വിശ്വാസികൾക്കായി സമർപ്പിച്ചത്. വ്ളൊക്ളാവെക് രൂപതാ ബിഷപ്പ് ക്രിസ്റ്റോഫ് വെറ്റ്കോവ്സ്കി പ്രതിമ ആശീർവദിച്ചു. മുൻ പോളിഷ് പ്രസിഡന്റും നൊബേൽ സമ്മാന ജേതാവുമായ ലെക് വലേസ ഉൾപ്പെടെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ചടങ്ങിലുണ്ടായിരുന്നു. ചടങ്ങിനിടെ ആകാശത്തുനിന്ന് ഹെലികോപ്റ്റർ വഴി പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു.
ലോകപ്രശസ്തമായ റിയോ ഡി ജനീറോ (ബ്രസീൽ) യിലെ ക്രൈസ്റ്റ് ദി റെഡീമർ പ്രതിമയേക്കാൾ ഉയരമുള്ളതാണ് പോളീഷ് ഗ്രാമത്തിൽ സ്ഥാപിച്ചിരിക്കുന്ന ദൈവമാതാവിന്റെ പ്രതിമ. വിനോദസഞ്ചാരികളെയും തീർഥാടകരെയും ഒരുപോലെ ആകർഷിക്കുന്ന, ലോകഭൂപടത്തിലെ പ്രധാനയിടങ്ങളിലൊന്നായി പോളീഷ് ഗ്രാമം മാറിയിരിക്കുകയാണ് ഇപ്പോൾ.
International
ബെയ്ജിംഗ്: ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ തകർച്ചയ്ക്കിടയാക്കിയ എവർഗ്രാൻഡെ കന്പനിയുടെ സ്ഥാപക ചെയർമാൻ ഹുയി യാ യാനിന് ജീവപര്യന്തം തടവുശിക്ഷ. ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി അറിയപ്പെട്ടിരുന്ന ഹുയി കാ യാനിന്റെ സ്വത്തുവഹകൾ മുഴുവൻ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഇയാളുടെ മക്കളായ ഷു ഷിജിയാൻ, ഷു ടെംഗെ എന്നിവർ അടക്കം കന്പനിയുമായി ബന്ധപ്പെട്ട 56 പേർക്ക് 22 മാസം മുതൽ 18 വർഷം വരെ തടവുശിക്ഷ ലഭിച്ചു.
സാമ്പത്തിക തട്ടിപ്പ്, ഫണ്ട് ദുരുപയോഗം, പൊതുജനങ്ങളിൽനിന്ന് നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിക്കൽ, കൈക്കൂലി തുടങ്ങിയ കുറ്റളാണ് കോടതിയിൽ തെളിഞ്ഞത്.
ഗ്രാമീണ പശ്ചാത്തലത്തിൽനിന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തെത്തിയ ഹുയി 1996ലാണ് എവർഗ്രാൻഡെ സ്ഥാപിച്ചത്. അതിവേഗ വളർച്ച മൂലം കന്പനി ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സ്ഥാപനും ഹുയി ഏഷ്യയിലെ ഏറ്റവും വലിയ സന്പന്നനുമായി.
റിയൽ എസ്്റ്റേറ്റ് മേഖലയിലെ കടബാധ്യത നിയന്ത്രിക്കാൻ ചൈനീസ് ഭരണകൂടം 2020ൽ സ്വീകരിച്ച നടപടികളാണ് എവർഗ്രാൻഡെയെ തകർച്ചയിലേക്കു നയിച്ചത്. വായ്പകൾ തിരിച്ചടയ്ക്കാൻ കിട്ടിയ വിലയ്ക്കു ഭൂമി വിറ്റഴിക്കാൻ തുടങ്ങിയ കന്പനി 2021ൽ തകർന്നു.
പാർപ്പിട സമുച്ചയ പദ്ധതികളുടെ പേരിൽ കന്പനി ജനങ്ങളിൽനിന്ന് മുൻകൂറായി ഫണ്ട് സമാഹരിച്ചെന്നും ഫണ്ട് പുതിയ പദ്ധതികൾക്കായി വകമാറ്റിയതോടെ പ്രൊജക്റ്റുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
2016 നും 2021 നും ഇടയിൽ കമ്പനി തങ്ങളുടെ വരുമാനത്തിലും ആസ്തിയിലും ഏകദേശം 8000 കോടി ഡോളറിന്റെ കള്ളക്കണക്ക് ഉണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി
99 ശതമാനം മൂല്യം ഇടിഞ്ഞ എവർഗ്രാന്ഡെ ഓഹരി 2025ൽ ഹോംഗോംഗ് വിപണിയിൽനിന്ന് നീക്കം ചെയ്തു. എവർഗ്രാൻഡെയുടെ തകർച്ച ചൈനീസ് റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ മാന്ദ്യത്തിനിടയാക്കിയിരുന്നു.
International
ലണ്ടൻ: ബ്രിട്ടനിലെ രാജകുമാരനായ ഹാരിയും ഭാര്യ മെഗനും ബ്രിട്ടനിലേക്കു താമസം മാറ്റുമെന്ന് റിപ്പോർട്ട്. അഞ്ചു വർഷം മുന്പ് ഇരുവരും രാജകീയ ഉത്തരവാദികൾ ഉപേക്ഷിച്ച് അമേരിക്കയിൽ താമസം ആരംഭിച്ചതാണ്. ബ്രിട്ടനിലേക്കുള്ള മടങ്ങിവരവ് ഈ മാസം തന്നെ ഉണ്ടാകും.
ബ്രിട്ടീഷ് രാജകുടുംബവുമായി തെറ്റിപ്പിരിഞ്ഞാണ് ദന്പതികൾ അമേരിക്കയ്ക്കു പോയത്. ഇരുവരും രാജകുടുംബത്തെ കൂടെക്കൂടെ വിമർശിക്കാറുണ്ടായിരുന്നു. രാജകുടുംബത്തിൽനിന്നും കിരീടാവകാശിയായ രാജകുമാരൻ വില്യമിൽനിന്നും നേരിട്ട അവഗണനകൾ ഹാരി പുസ്തകത്തിൽ പ്രസിദ്ധീകരിച്ചതു വലിയ വിവാദമായിരുന്നു.
ഹാരിയുടെയും മെഗന്റെയും മടക്കം ബ്രിട്ടനിലെ രാജാവ് ചാൾസ് സ്വാഗതം ചെയ്തു.
അതേസമയം ഹാരിയും മെഗനും ബ്രിട്ടനിൽ തിരിച്ചെത്തിയാലും രാജകീയ വസതികളിൽ താമസിക്കുകയോ രാജകീയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയോ ചെയ്യില്ല.
ഹാരിയും പാതി ആഫ്രിക്കൻ വംശജയായ മെഗൻ മാർക്കിളും തമ്മിലുള്ള വിവാഹം 2020 മാർച്ചിലായിരുന്നു. ഏഴും അഞ്ചും വയസ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്.
International
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും പരിസരപ്രദേശങ്ങളഇലും റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 16 മരണം; 40നു മുകളിൽപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യോമപ്രതിരോധസംവിധാനങ്ങളുടെ അഭാവമാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
ബാലിസ്റ്റിക്, ക്രൂസ്, ഹൈപ്പർസോണിക് ഇനങ്ങളിൽപ്പെട്ട മിസൈലുകളും 168 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്്ൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഭൂരിഭാഗം ഡ്രോണുകളും ബാലിസ്റ്റിക് ഒഴികെയുള്ള മിസൈലുകളഉം നിർവീര്യമാക്കാനായെന്നും കൂട്ടിച്ചേർത്തു.
കീവിലെ സ്ലൊമിയാൻസികിയിൽ ഒന്പതുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം തകർന്നാണ് 15 പേരും കൊല്ലപ്പെട്ടത്. സ്കൂൾ, കുട്ടികളുടെ ആശുപത്രി, ഗോഡൗണുകൾ മുതലായവയും ആക്രമിക്കപ്പെട്ടു. യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡേസയിലും കനത്ത റഷ്യൻ ആക്രമണമുണ്ടായി.
അതേസമയം, ഡ്രോൺ ഘടങ്ങൾ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ, ആയുധ സംഭരണശാല മുതലായ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിൽ ഉപയോഗിക്കുന്ന ഇന്റർസെപ്റ്റർ മിസൈലുകളുടെ അഭാവം മൂലം അടുത്തിടെ യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ മരണസംഖ്യ ഉയരുന്നുണ്ട്. ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിടാൻ പേട്രിയറ്റിനേ കഴിയൂ.
യുക്രെയ്ന്റെ സഖ്യകക്ഷികൾ പേട്രിറ്റ് മിസൈലുകൾ നല്കാൻ തയാറാകണമെന്ന് പ്രസിഡന്റ് സെലൻസ്കി ഇന്നലെ വീണ്ടും അഭ്യർഥിച്ചു.
International
ഭൂമിയെ ലക്ഷ്യമിട്ടുവരുന്ന ഛിന്നഗ്രഹങ്ങൾ ചിലപ്പോഴൊക്കെ വലിയ വെല്ലുവിളികൾ ഉയർത്തുന്നവയാണ്. നമ്മുടെ ഗ്രഹത്തിനു സമീപത്തുകൂടി നിരവധി ധൂമകേതുക്കൾ കടന്നുപോകാറുണ്ട്. അവയെല്ലാം ബഹിരാകാശഗവേഷകർ നിരീക്ഷിക്കാറുണ്ട്. ആശങ്കയുണർത്തുന്ന ഛിന്നഗ്രഹങ്ങളും അക്കൂട്ടത്തിൽപ്പെടുന്നു. ലക്ഷക്കണക്കിനു കിലോമീറ്റർ അകലത്തിലാണു സഞ്ചാരപഥമെങ്കിലും ഗൗരവമായിത്തന്നെയാണ് ശാസ്ത്രലോകം ഇതിനെയെല്ലാം നോക്കിക്കാണുന്നത്.
ഒരു ഫുട്ബോൾ മൈതാനത്തിന്റെ വലിപ്പം മാത്രമുള്ള ഛിന്നഗ്രഹത്തിനു വൻ നഗരങ്ങളെപ്പോലും നാമാവശേഷമാക്കാൻ കഴിയുമെന്ന് ബഹിരാകാശ ഗവേഷകർ പറയുന്നു. പലപ്പോഴും ഛിന്നഗ്രഹങ്ങളെ കണ്ടെത്തുക പ്രയാസകരമാണ്. ഇരുണ്ടതും കറഞ്ഞ അളവിൽ പ്രകാശം പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഇവയെ തിരിച്ചറിയുക ശ്രമകരമാണ്.
എന്നാൽ ഭൂമിക്കുനേരേ വരുന്ന, അപകടം വിതയ്ക്കാവുന്ന സാഹചര്യത്തിൽ ഛിന്നഗ്രഹങ്ങളെ തകർക്കാൻ ആണവായുധങ്ങൾ ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. വൻ പ്രഹരശേഷിയോടെ എത്തുന്ന ഇവയെ പൂർണമായും തകർക്കാനുള്ള പരീക്ഷണങ്ങൾ നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. പ്രതിരോധത്തിന്റെ അവസാനനിരയായാണ് ആണവായുധം പ്രയോഗിക്കുക എന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.
അമേരിക്കയിലെ ലോറൻസ് ലിവർമോർ നാഷണൽ ലാബോറട്ടറിയിലെ ജ്യോതിശാസ്ത്രജ്ഞനായ ഇസയ്യ സാന്റിസ്റ്റീവന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. 160 മീറ്റർ വീതിയുള്ള ഛിന്നഗ്രഹത്തിനെതിരേ ഒരു മെഗാടൺ ആണവായുധം ഉപയോഗിച്ചാൽ എന്തു സംഭവിക്കുമെന്ന് പഠിക്കാൻ കംപ്യൂട്ടർ സിമുലേഷൻ ഉപയോഗിക്കുകയായിരുന്നു ഗവേഷകർ.
ആണവായുധം ഛിന്നഗ്രഹത്തിൽ ഇടിക്കണമെന്നില്ല. മീറ്ററുകൾക്കകലെ വച്ചു പൊട്ടിത്തെറിച്ചാൽ മതി. സ്ഫോടനശേഷം ഉണ്ടാകുന്ന എക്സ് റേ എനർജി ചിന്നഗ്രഹത്തിന്റെ ഉപരിതലത്തിലെ താപനില ഉയർത്തുകയും തുടർന്നു തകർക്കുകയും ചെയ്യുന്നു.
ഗവേഷണങ്ങൾക്കായി മൂന്ന് ത്രീഡി സിമുലേഷനുകൾ ഗവേഷകർ സൃഷ്ടിച്ചു. നാസയുടെ OSIRIS-REx ദൗത്യത്തിൽ വിശദമായി പഠിച്ച ബെന്നു എന്ന ഛിന്നഗ്രഹത്തെ അടിസ്ഥാനമാക്കിയാണ് അവർ സിമുലേറ്റഡ് ഛിന്നഗ്രഹത്തിന്റെ രൂപവും മറ്റും സൃഷ്ടിച്ചത്. 2013ൽ റഷ്യയിൽ പതിച്ച ചെല്യബിൻസ്ക്, 2018ൽ നൈജീരിയയിൽ പതിച്ച അബ പാനു ഉൽക്കാശില എന്നിവയിൽനിന്നുള്ള വിവരങ്ങളും ഗവേഷകർ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചു.
ആണവായുധങ്ങൾ പൂർണമായും ഫലപ്രദമോ
ഒരു സിമുലേഷനിൽ, 10 മീറ്റർ അകലെ വച്ചാണ് ആണവസ്ഫോടനം നടത്തിയത്. ഛിന്നഗ്രഹത്തിന്റെ 98.2 ശതമാനം ഭാഗവും നിശേഷം തകർന്നു. 97 ശതമാനം അവശിഷ്ടങ്ങൾ ഛിന്നഗ്രഹത്തിന്റെ ഗുരുത്വാകർഷണത്തിൽനിന്നു വിട്ടുപോകാനുള്ള വേഗതയേക്കാൾ കൂടുതൽ വേഗം കൈവരിച്ചെന്നും ഗവേഷകർ പറഞ്ഞു. രണ്ടാമത്തെ സ്ഫോടനം 25 മീറ്റർ അകലെവച്ചാണു നടത്തിയത്. ഇതിൽ വ്യാപകനാശമുണ്ടായി. കുറഞ്ഞ ഊർജം മാത്രമേ, എത്തിയുള്ളുവെങ്കിലും ഉപരിതലത്തിൽ വ്യാപകമായി എക്സ് റേ പതിച്ചു. എന്നിരുന്നാലും, പരീക്ഷണങ്ങളിൽ പരിമിതിയുണ്ട്. ഏറ്റവും ദൈർഘ്യമേറിയ സിമുലേഷൻ 145 മില്ലിസെക്കൻഡ് മാത്രമായിരുന്നു. 1,680 കംപ്യൂട്ടർ പ്രോസസറുകൾ ഉപയോഗിച്ച് പരീക്ഷണം പൂർത്തിയാക്കാൻ 59 ദിവസമെടുത്തു. അതുകൊണ്ട്, കൂടുതൽ കാലം ഛിന്നഗ്രഹത്തിന് എന്തു സംഭവിക്കുമെന്നു കണ്ടെത്താൻ ഗവേഷകർക്കു കഴിഞ്ഞില്ല.
വിനാശകരമായ ക്ഷുദ്രഗ്രഹങ്ങളെ നേരിടാൻ ആണവായുധങ്ങൾ പൂർണമായും ഫലപ്രദമെന്ന് പറയാൻ കഴിയില്ലെന്ന് ഗവേഷകർ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, അപകടകരമായേക്കാവുന്ന ഛിന്നഗ്രഹങ്ങളുടെ പ്രതിരോധത്തിൽ അവസാന ആശ്രയമായി ആണവായുധങ്ങളെ ഉപയോഗിക്കാൻ കഴിയുമോ എന്നതിൽ പരീക്ഷണങ്ങൾ നിർണായക വിവരങ്ങൾ നൽകുന്നുവെന്ന് ഗവേഷകസംഘം വ്യക്തമാക്കി.
International
വാഷിംഗ്ടൺ: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനം അടുത്തിരിക്കെ, ആർഎസ്എസിനും അതിലെ നേതാക്കൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ അമേരിക്കൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ആർഎസ്എസ് നേതാക്കൾക്ക് ഒരു തരത്തിലുള്ള നയതന്ത്ര സ്വീകരണങ്ങളോ ഉന്നതതല കൂടിക്കാഴ്ചകളോ അനുവദിക്കരുതെന്നും കമ്മീഷൻ ആഹ്വാനം ചെയ്തു.
'അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ്' ഓഗസ്റ്റ് 29-ന് ന്യൂയോർക്കിൽ സംഘടിപ്പിക്കുന്ന 'യൂണിവേഴ്സൽ വൺനസ് സെലിബ്രേഷൻസ്' പരിപാടിയിൽ പങ്കെടുക്കാനാണ് മോഹൻ ഭാഗവത് യുഎസിൽ എത്തുന്നത്. ആർഎസ്എസ് ഉപസംഘടനകൾ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ നടത്തുന്നുണ്ടെന്ന് യുഎസ് കമ്മീഷൻ ചെയർമാൻ ആസിഫ് മഹ്മൂദും കമ്മീഷണർ ജീൻ മിൽസും ആരോപിച്ചു. അതിനാൽ മതസ്വാതന്ത്ര്യം ലംഘിക്കുന്ന ആർഎസ്എസ് അംഗങ്ങൾക്കെതിരെ ലക്ഷ്യാധിഷ്ഠിത ഉപരോധങ്ങൾ വേണമെന്നാണ് ഇവരുടെ ആവശ്യം.
കമ്മീഷൻ നൽകിയ റിപ്പോർട്ട് തള്ളിക്കളഞ്ഞ ഇന്ത്യ, വസ്തുതാവിരുദ്ധവും മുൻവിധികളോടെയുള്ളതുമായ അജണ്ടയാണ് ഇതിന് പിന്നിലെന്ന് തിരിച്ചടിച്ചു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെയും സഹവർത്തിത്വത്തെയും കാണാതെ പക്ഷപാതപരമായി പെരുമാറുന്ന കമ്മീഷനാണ് യഥാർത്ഥത്തിൽ ആശങ്കയുണ്ടാക്കുന്ന സംഘടനയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ തുറന്നടിച്ചു.
International
ബെർലിൻ: ജർമനിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കൊടുങ്കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. വ്യാഴാഴ്ച പുലർച്ചെയോടെ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ ഒരു സ്ത്രീ മരിക്കുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
പടിഞ്ഞാറൻ, മധ്യ ജർമനിയിലെ വിവിധ പ്രദേശങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. പടിഞ്ഞാറൻ ജർമൻ സംസ്ഥാനമായ റൈൻലാൻഡ്-പാലറ്റിനേറ്റിലെ വാൾഡോർഫിലാണ് അപകടം നടന്നത്.
സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ 58 വയസ്സുകാരി പെട്ടെന്നുണ്ടായ കാറ്റിൽ നിന്ന് രക്ഷനേടാൻ സമീപത്തെ താൽക്കാലിക ഷെൽട്ടറിലേക്ക് മാറിയെങ്കിലും, മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഇവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം പലയിടങ്ങളിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബവേറിയയിലെ ക്രോണാഹിൽ നടന്ന ഒരു പ്രാദേശിക ഉത്സവ നഗരിയിൽ കാറ്റ് ആഞ്ഞടിച്ചതിനെത്തുടർന്ന് ആളുകളെ ഒഴിപ്പിച്ചു.
ഏകദേശം 3,500 പേരെ ഔട്ട്ഡോർ വേദിയിൽ നിന്നും സുരക്ഷിതമായി ബിയർ ഹാളുകളിലേക്ക് മാറ്റി. ഹെസ്സനിലെ വെറ്റ്സ്ലാർ മേഖലയിൽ മാത്രം അറുപതോളം വീടുകൾക്ക് ചുഴലിക്കാറ്റിൽ ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായി ഫയർഫോഴ്സ് അറിയിച്ചു.
തുരിങ്ങൻ, ബ്രാൻഡൻബുർഗ് എന്നിവിടങ്ങളിൽ കൊടുങ്കാറ്റിൽ മരങ്ങൾ വീണും ഗതാഗതം തടസ്സപ്പെട്ടും വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മോശം കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ ജർമനിയിലെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിൽ വീണ്ടും കൂടിക്കാഴ്ചയ്ക്കു സാധ്യത തെളിയുന്നു. ഉത്തര കൊറിയയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയുമായി ചേർന്നു നടത്താറുള്ള സംയുക്ത സൈനിക പരിശീലനത്തിന്റെ ദൈർഘ്യം ട്രംപ് വെട്ടിച്ചുരുക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇരുനേതാക്കളും തമ്മിലുള്ള ചർച്ചകളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്.
ഉത്തര കൊറിയൻ ഭരണാധികാരിയുമായി തനിക്കു നല്ല വ്യക്തിബന്ധമാണുള്ളതെന്നും ഈ വർഷം അവസാനത്തോടെ കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്താൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും കഴിഞ്ഞദിവസം ട്രംപ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. സംഭാഷണത്തിനായുള്ള തന്റെ അഭ്യർഥനയോടു കിം അനുകൂലമായി പ്രതികരിച്ചതായും ട്രംപ് അവകാശപ്പെട്ടു.
നയതന്ത്ര ചർച്ചകൾക്കു കളമൊരുക്കാനായി ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനിക അഭ്യാസത്തിന്റെ ദൈർഘ്യം പത്തു ദിവസത്തിൽനിന്ന് അഞ്ചു ദിവസമായി അമേരിക്ക കുറച്ചിരുന്നു.
അതേസമയം, കൊറിയൻ ഉപദ്വീപിൽ സമാധാനം കൊണ്ടുവരാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമായുള്ള ഈ തീരുമാനത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മൈംഗ് സ്വാഗതം ചെയ്തു.
തന്റെ ആദ്യ ഭരണകാലത്ത് ട്രംപ്, കിം ജോംഗ് ഉന്നുമായി മൂന്നു തവണ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ആണവായുധങ്ങൾ പൂർണമായി ഉപേക്ഷിക്കാൻ ഉത്തര കൊറിയ തയാറായിരുന്നില്ല. നിലവിലെ പുതിയ നീക്കങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വീണ്ടും മാറ്റങ്ങൾ കൊണ്ടുവരുമോ എന്നാണ് ആഗോളസമൂഹം ഉറ്റുനോക്കുന്നത്.
അറിയില്ലെന്ന് കിമ്മിന്റെ സഹോദരി
എന്നാൽ, ട്രംപിന്റെ അവകാശവാദങ്ങൾക്കു മറുപടിയുമായി കിം ജോംഗ് ഉന്നിന്റെ സഹോദരിയും ഭരണകൂടത്തിലെ പ്രധാനിയുമായ കിം യോ ജോംഗ് രംഗത്തെത്തി. സഹോദരൻ ട്രംപുമായി സംസാരിച്ചതായി തനിക്ക് അറിവില്ലെന്നാണ് അവർ അറിയിച്ചത്.
എന്നാൽ, തന്റെ സഹോദരന് ട്രംപുമായി വളരെ നല്ല വ്യക്തിബന്ധമുണ്ടെന്നും ട്രംപിനെക്കുറിച്ചു നല്ല ഓർമകളും ചിന്തകളുമാണ് ഉള്ളതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ട്രംപ് അവകാശപ്പെട്ടതുപോലെ ഇരുനേതാക്കളും തമ്മിൽ അടുത്തിടെ ആശയവിനിമയം നടന്നുവെന്ന കാര്യം സ്ഥിരീകരിക്കാൻ സഹോദരി തയാറായില്ല.
"ഞങ്ങളുടെ പരമോന്നത നേതൃത്വത്തിന്റെ വിദേശനയത്തെക്കുറിച്ച് എനിക്കറിയാത്ത ഒരേയൊരു കാര്യം ഒരുപക്ഷേ ഇതായിരിക്കാം'- ഇരുനേതാക്കളും തമ്മിൽ നടന്നുവെന്നു പറയപ്പെടുന്ന ആശയവിനിമയത്തെക്കുറിച്ച് കിം യോ ജോംഗ് മാധ്യമങ്ങളോടു പറഞ്ഞു.
ഉത്തര കൊറിയൻ ഭരണാധികാരിയുടെ വിശ്വസ്തയും സർക്കാരിന്റെ പ്രധാന നയപ്രഖ്യാപനങ്ങൾ നടത്തുന്ന വ്യക്തിയുമായ കിം യോ ജോംഗിന്റെ ഈ പ്രസ്താവന ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.