International
ഏഥൻസ്/പാരീസ്: ആഴ്ചകളായി യൂറോപ്യൻരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കാട്ടുതീക്ക് ശമനമാകുന്നു. സ്പെയിൻ, ഫ്രാൻസ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ പടർന്നുപിടിച്ച തീ അഗ്നിരക്ഷാസേനയുടെ കഠിനശ്രമത്തിനൊടുവിൽ നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കുകയാണ്. ചൂടിന് ആശ്വാസമായി താപനില താഴ്ന്നതും കാറ്റിന്റെ വേഗത കുറഞ്ഞതുമാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചത്.
കാട്ടുതീ പടർന്നതിനെത്തുടർന്ന് ഒഴിപ്പിച്ച ആയിരക്കണക്കിന് ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഗ്രീസ് തലസ്ഥാനമായ ഏഥൻസിനു സമീപവും വിനോദസഞ്ചാരകേന്ദ്രങ്ങളിലും ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ വരികയാണ്. ഫ്രാൻസിലെ ബോർഡോ മേഖലയിലും സ്ഥിതിഗതികൾ ശാന്തമായിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനിൽ വൻ ആക്രമണത്തിനു കോപ്പുകൂട്ടുന്നതായി റിപ്പോർട്ട്. ഇറാനെ അടിയറവു പറയാൻ പ്രേരിപ്പിക്കുന്ന തരം ആക്രമണം നടത്തണമെന്ന് അമേരിക്കൻ സേനയ്ക്ക് പ്രസിഡന്റ് ട്രംപ് നിർദേശം നല്കിയത്രേ.
ഇറാനെ ശക്തമായി അടിക്കാൻ പോവുകയാണെന്നും ഇനിയിതു താങ്ങാൻ ഞങ്ങൾക്കു കഴിയില്ലെന്ന് ഇറാൻ പറയേണ്ടിവരുമെന്നും ട്രംപ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. നുണ പറയുകയും കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഇറാനിൽ തനിക്കു വിശ്വാസം നഷ്ടപ്പെട്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേലും പങ്കുചേരുമെന്നാണ് റിപ്പോർട്ട്. ഇറാന്റെ എണ്ണശുദ്ധീകരണ ശാലകളിലും ഊർജ സംവിധാനങ്ങളിലും ഇതുവരെ കാണാത്ത ബോംബാക്രമണത്തിനാണ് പദ്ധതിയെന്നും പറയുന്നു. ആക്രമണത്തിന് അന്തിമാനുമതി നൽകേണ്ടത് ട്രംപാണ്.
ഫെബ്രുവരി 28ന് ഇസ്രയേലും യുഎസും ഇറാനിൽ ബോംബിട്ടതോടെയാണ് സംഘർഷം ആരംഭിച്ചത്. പിന്നീട് യുഎസ് ഒറ്റയ്ക്കാണ് ഇറാനിൽ വ്യോമാക്രമണം നടത്തിയിരുന്നത്. അറബി രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളിൽ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയായിരുന്നു ഇറാന്റെ തിരിച്ചടി.
International
മാഡ്രിഡ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒന്‍പതു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.
യുക്രെയ്ൻ സേന വ്യോമപ്രതിരോധ മിസൈലുകളുടെ ക്ഷാമം നേരിടുന്നതിനാൽ റഷ്യൻ ആക്രമണങ്ങൾ അടുത്തകാലത്ത് കനത്ത നാശം വിതച്ചുതുടങ്ങിയിട്ടുണ്ട്.
35 മിസൈലുകളും 185 ഡ്രോണുകളാണ് റഷ്യ ഇന്നലെ തൊടുത്തതെന്നെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. 27 എണ്ണം ബാലിസ്റ്റിക് മിസൈലുകളായിരുന്നു.
ഇതിൽ ഒരെണ്ണം വെടിവച്ചിടാനേ യുക്രെയ്നു കഴിഞ്ഞുള്ളൂ. അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിൽ ഉപയോഗിക്കുന്ന മിസൈലുകൾ ലഭ്യമല്ലാത്തതാണ് കാരണമെന്ന് സെലൻസ്കി കൂട്ടിച്ചേർത്തു.
തുടരെയുള്ള മിസൈൽ ആക്രമണത്തിൽ കീവ് നഗരത്തിൽ ഡസൻകണക്കിനു സ്ഫോടനങ്ങളുണ്ടായി. 18 പാർപ്പിടസമുച്ചയങ്ങൾ, ഒരു സ്കൂൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നശിച്ചു.
കീവിലെ ലിത്വാനിയൻ എംബസിക്കു കേടുപാടുണ്ടായി. എംബസി പരിസരത്ത് രണ്ടു മിസൈലുകൾ പതിച്ചതായി ലിത്വാനിയൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അടുത്തടുത്ത ദിവസങ്ങളിൽ കീവ് നേരിടുന്ന രണ്ടാമത്തെ വൻ ആക്രമണമാണിത്. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിലും ഒന്‍പതു പേർ കൊല്ലപ്പെട്ടിരുന്നു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ട്രംപ് ഭരണകൂടം ആരംഭിച്ച വീസ ബോണ്ട് പദ്ധതി 50 രാജ്യങ്ങൾക്കായി സ്ഥിരപ്പെടുത്തി.
ബിസിനസ്, ടൂറിസം വീസകളിലെത്തുന്നവർ 20,000 വരെ ഡോളർ ബോണ്ടായി നല്‍കണമെന്നാണ് പദ്ധതി നിർദേശിക്കുന്നത്. വീസ ചട്ടങ്ങൾ ലംഘിച്ചാൽ പണം തിരികെ ലഭിക്കില്ല.
കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി സ്ഥിരപ്പെടുത്തുന്നതായാണ് കഴിഞ്ഞദിവസത്തെ അറിയിപ്പ്. ഇതു ബാധകമായ 50 രാജ്യങ്ങളിൽ ഭൂരിഭാഗവും ആഫ്രിക്കയിൽനിന്നാണ്. ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ രാജ്യങ്ങളെ ഉൾപ്പെടുത്തിയെങ്കിലും ഇന്ത്യക്കു ബാധകമല്ല.
ബിസിനസ്, ടൂറിസം ആവശ്യങ്ങൾക്കുള്ള ബി1, ബി2 വീസക്കാരാണ് ബോണ്ട് നല്‍കേണ്ടത്. കഴിഞ്ഞ വർഷം 5000, 10000, 15000 എന്നിങ്ങനെയാണ് ബോണ്ട് വാങ്ങിയിരുന്നത്. ഇനി 10000, 15000, 2000 എന്നിങ്ങനെയായിരിക്കും. തിങ്കളാഴ്ചയാണ് പുതിയ പദ്ധതി പ്രാബല്യത്തിൽ വരുന്നത്.
വീസക്കാലാവധി പൂർത്തിയാകുന്നതിനു മുന്‍പ് മടങ്ങാത്തവരുടെയും കാലവധി തീരും മുന്‍പ് വീസ പുതുക്കിവാങ്ങാത്തവരുടെയും ബോണ്ട് തുക പിടിച്ചെടുക്കും.
International
സനാ: ചെങ്കടലിലൂടെ പോകുന്ന വാണിജ്യ കപ്പലുകളിൽനിന്ന് ഫീസ് പിരിക്കാൻ ആലോചിക്കുന്നുവെന്ന വാർത്ത വ്യാജമാണെന്ന് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾ അറിയിച്ചു. ഷിപ്പിംഗ് സ്ഥാപനങ്ങൾ ആർക്കും പണം നല്‍കരുതെന്നും ഹൂതികൾ നിർദേശിച്ചു.
ബാബ് അൽ മന്ഡെപിലൂടെ പോകുന്ന കപ്പലുകളിൽനിന്ന് ഫീസ് ഈടാൻ ഹൂതികൾ ആലോചിക്കുന്നതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
International
പെഷവാർ: പാക്കിസ്ഥാനിലെ ബ്രോഡ് പീക് കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ അകപ്പെട്ട പ്രസിദ്ധ നേപ്പാളി പർവതാരോഹകൻ നിർമൽ പുർജ (43) അടക്കം പത്തുപേരും മരിച്ചു. വെള്ളിയാഴ്ച അർധരാത്രി 6,600 മീറ്റർ ഉയരത്തിൽവച്ചാണ് അപകടമുണ്ടായത്.
8,051 മീറ്റർ ഉയരമാണ് ബ്രോഡ് പീക്കിനുള്ളത്. ഉയരത്തിൽ ലോകത്തിലെ 12-ാമതു കൊടുമുടി. 2019ൽ എവറസ്റ്റ് അടക്കം ലോകത്തിലെ ഏറ്റവും ഉയരമുള്ള 14 കൊടുമുടികൾ ആറുമാസത്തിനുള്ളിൽ കീഴടക്കിയാണ് നിർമൽ പുർജ ലോകശ്രദ്ധ നേടിയത്.
നേപ്പാളിൽ ജനിച്ച അദ്ദേഹം പിന്നീട് ബ്രിട്ടീഷ് സൈന്യത്തിൽ ദീർഘകാലം സേവനം ചെയ്തിരുന്നു.
International
റോം: സ്പെയിനിലെ സെവുത്ത അതിർത്തി വഴി യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വൻതോതിൽ വർധിച്ചതോടെ, സ്പെയിനുമായുള്ള ഷെങ്കൻ കരാർ താത്കാലികമായി സസ്പെൻഡ് ചെയ്ത് ഇറ്റലി. യൂറോപ്യൻ രാജ്യങ്ങളിൽ സഞ്ചാര സ്വാതന്ത്ര്യം നൽകുന്ന കരാർ താത്കാലികമായി സസ്പെൻഡ് ചെയ്തതോടെ അതിർത്തികളിൽ കർശന പരിശോധനകൾ ഏർപ്പെടുത്തി ഇറ്റലി.
സ്പെയിനിന്റെ പ്രദേശമായ സെവുത്ത വഴി പതിനായിരക്കണക്കിനു കുടിയേറ്റക്കാരാണ് യൂറോപ്യൻ യൂണിയനിലേക്കു കടക്കാൻ ശ്രമിക്കുന്നത്. ഈ സാഹചര്യം രാജ്യത്തിന്റെ സുരക്ഷയ്ക്കും ആഭ്യന്തര ക്രമസമാധാനത്തിനും ഭീഷണിയാണെന്നു ചൂണ്ടിക്കാണിച്ചാണ് ഇറ്റാലിയൻ ആഭ്യന്തരമന്ത്രാലയം കർശന നടപടിയിലേക്കു കടന്നത്. അഭയാർഥി പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സ്പെയിനിനു വീഴ്ച സംഭവിച്ചെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആരോപിച്ചിരുന്നു.
കരാർ റദ്ദാക്കിയതോടെ, സ്പെയിനിൽനിന്ന് ഇറ്റലിയിലേക്ക് എത്തുന്ന വിമാനങ്ങൾ, കപ്പലുകൾ, റോഡ് മാർഗമുള്ള വാഹനങ്ങൾ എന്നിവയിലെല്ലാം സുരക്ഷാ പരിശോധനകൾ പുനരാരംഭിച്ചു. വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റ പ്രവാഹം യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടാക്കുന്ന രാഷ്ട്രീയ-സുരക്ഷാ സമ്മർദത്തിന്റെ വ്യക്തമായ സൂചനയായാണ് ഇറ്റലിയുടെ നീക്കം വിലയിരുത്തപ്പെടുന്നത്.
അതേസമയം, നടപടി താത്കാലികമാണെന്നും സ്ഥിതിഗതികൾ വിലയിരുത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഇറ്റാലിയൻ സർക്കാർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ ഷെങ്കൻ നിയമത്തിലെ പ്രത്യേക വകുപ്പുകൾ ഉപയോഗിച്ച് അംഗരാജ്യങ്ങൾക്ക് അതിർത്തി പരിശോധനകൾ പുനഃരാരംഭിക്കാൻ അവകാശമുണ്ട്.
International
ഇതൊരു കെട്ടുകഥയല്ല, സ്പർശിച്ചാൽ ജീവികൾ കല്ലുപോലെയാകുന്ന തടാകം! നമുക്കു സങ്കൽപ്പിക്കാനാകാത്ത പ്രതിഭാസം! ചോരച്ചുവപ്പ് നിറമുള്ള, ശവശീരങ്ങൾ അഴുകാതെ വർഷങ്ങളോളം സൂക്ഷിക്കുന്ന വിചിത്രജലാശയം! ആഫ്രിക്കയിലെ ടാൻസാനിയയിലാണ് അവിശ്വസനീയമെന്നു തോന്നുന്ന തടാകം, ആ അതിശയ ജലാശയത്തിന്റെ പേര് ലേക്ക് നേട്രൺ (Lake Natron) എന്നാണ്.
ലേക്ക് നേട്രണിന്റെ സവിശേഷതകൾക്കു പിന്നിൽ ഭൗമശാസ്ത്രപരമായ നിരവധി കാരണങ്ങളുണ്ടെന്നു ഗവേഷകർ പറയുന്നു. തടാകത്തിന്റെ ചോരച്ചുവപ്പ് നിറത്തിനു പിന്നിൽ ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപു സംഭവിച്ച അഗ്നിപർവത സ്ഫോടനങ്ങളും ഭൗമമാറ്റങ്ങളുമാണു കാരണമായി വർത്തിച്ചതെന്നു ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. തടാകത്തിനു സമീപമുള്ള ഓൾ ഡോയിന്യോ ലെംഗായ് (Ol Doinyo Lengai) എന്ന അഗ്നിപർവതത്തിൽനിന്നു വലിയ തോതിൽ ധാതുക്കളും ലവണങ്ങളും തടാകത്തിലേക്ക് ഒഴുകിയെത്തുന്നു. ഇതിലടങ്ങിയിരിക്കുന്ന സോഡിയം കാർബണേറ്റ്, കാൽസ്യം ബൈകാർബണേറ്റ് എന്നിവ തടാകത്തിലെ ജലത്തെ തീവ്ര ആൽക്കലൈൻ സ്വഭാവത്തിലേക്കു മാറ്റിത്തീർക്കുന്നു.
അഴുകില്ല മൃതദേഹങ്ങൾ
ലേക്ക് നേട്രണിലെ ജലത്തിന്റെ പിഎച്ച് മൂല്യം 10.5 വരെയാണ്. ഇത്തരമൊരു തീവ്ര ആൽക്കലൈൻ അവസ്ഥയെ അതിജീവിക്കാൻ പല ജീവികൾക്കും കഴിയില്ല. ജീവികൾ വെള്ളവുമായി സമ്പർക്കം പുലർത്തുന്പോൾ ശരീരത്തിലെ ഈർപ്പവും കൊഴുപ്പും പൂർണമായി വലിച്ചെടുക്കപ്പെടുകയും ചത്തുവീഴുകയും ചെയ്യും. സോഡിയം കാർബണേറ്റ് ധാരാളമായി അടങ്ങിയിട്ടുള്ള തടാകത്തിലെ ജലം, പ്രകൃതിദത്ത പ്രിസർവേറ്റീവായി പ്രവർത്തിക്കുന്നതിനാൽ, ചത്തുവീഴുന്ന പക്ഷികളുടെയും ജീവികളുടെയും ശരീരങ്ങൾ അഴുകിപ്പോകാതെ വർഷങ്ങളോളം കല്ലുപോലെ ഉറച്ചുനിൽക്കും. പുരാതന ഈജിപ്തിൽ മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നത് സോഡിയം കാർബണേറ്റ് ആണ്. ഈജിപ്തിലെ വരണ്ട തടാകക്കരകളിൽനിന്നും നൈൽ നദീതടങ്ങളിൽനിന്നും അവരിതു ഖനനം ചെയ്തെടുക്കുകയായിരുന്നു.
ലെസർ ഫ്ലെമിംഗോയുടെ പ്രജനനകേന്ദ്രം
മറ്റു ജീവികൾക്കു വിഷജലമാണെങ്കിലും ലേക്ക് നേട്രൺ പൂർണമായും ജീവരഹിതമല്ല. ഉയർന്ന ലവണാംശമുള്ള ജലത്തിൽ തഴച്ചുവളരുന്ന സൈനോബാക്ടീരിയ (ബ്ലൂ-ഗ്രീൻ ആൽഗ) പോലുള്ള സൂക്ഷ്മജീവികളാണ് തടാകത്തിന് ചോരച്ചുവപ്പ് നിറം നൽകുന്നത്. മാത്രമല്ല, മറ്റ് ഇരപിടിയൻ ജീവികൾക്ക് എത്തിപ്പെടാൻ കഴിയില്ല എന്നതിനാൽ അപൂർവയിനം ലെസർ ഫ്ലെമിംഗോ പക്ഷികളുടെ പ്രധാന പ്രജനനകേന്ദ്രം കൂടിയാണ് തടാകം. ഇവിടുത്തെ ആൽഗകളെ ആഹാരമാക്കുന്ന ഫ്ലെമിംഗോകൾക്ക് തടാകത്തിലെ വെള്ളം ദോഷകരമായി ബാധിക്കാറില്ല.
ഒറ്റപ്പെട്ടുകിടക്കുന്ന ലേക്ക് നേട്രണിന്റെ നിഗൂഢതകൾ പ്രകൃതിസ്നേഹികൾക്കും ശാസ്ത്രലോകത്തിനും എന്നും അദ്ഭുതമാണ്!
International
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിന് നേർക്ക് അജ്ഞാത വസ്തു പതിച്ചു. ഒമാനിലെ ലിമയ്ക്ക് വടക്കുകിഴക്കായി ഏകദേശം 11 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് സംഭവം നടന്നത്.
ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും തുടർന്ന് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതി മലിനീകരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുകെഎംടിഒ വ്യക്തമാക്കി.
വിവരമറിയിച്ചതിനെ തുടർന്ന് പ്രാദേശിക കോസ്റ്റ് ഗാർഡ് അധികൃതർ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന മറ്റ് കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും അധികൃതർ നിർദേശം നൽകി.
International
ന്യൂയോര്‍ക്ക്: ഗാസയിലെ ഹമാസ് ഭീകരരെ സമ്പൂര്‍ണമായി നിരായുധീകരിക്കുന്നതിനു കരാറിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഇസ്രേലി സൈന്യം ഗാസയില്‍നിന്നു ഘട്ടംഘട്ടമായി പിന്മാറാനും ധാരണയായെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ അറിയിച്ചു. ട്രംപ് രൂപവത്കരിച്ച "ബോര്‍ഡ് ഓഫ് പീസ്' ആണ് ചരിത്രപരമായ കരാറിലെത്തിയത്. ഗാസയില്‍ പുതിയ ഭരണകൂടം സ്ഥാപിക്കുന്നതിനും കരാറായി. ഘട്ടങ്ങളായാണു കരാർ നടപ്പാക്കുകയെന്ന് ട്രംപ് പറഞ്ഞു.
“ഹമാസിന്റെ നിരായുധീകരണം പൂർത്തിയായാൽ ഇസ്രേലി സേനയെ ഗാസയിൽനിന്നു പിൻവലിക്കും. പുതിയ പലസ്തീൻ പോലീസിനൊപ്പം ചേർന്ന് ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സ് ഗാസയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും” -ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതേസമയം, കരാറിൽ അവ്യക്തത തുടരുകയാണെന്ന വിലയിരുത്തലുണ്ട്.
ഹമാസ് ആയുധങ്ങൾ കൈമാറണമെന്നും തുരങ്കശൃംഖല നശിപ്പിക്കണമെന്നും ട്രംപ് നേരത്തേ അവതരിപ്പിച്ച 20 ഇന സമാധാന പദ്ധതിയിൽ ആവശ്യപ്പെടുന്നുണ്ട്. ഇസ്രേലി സേന പിന്മാറിയശേഷം പുതിയ ടെക്നോക്രാറ്റിക് പലസ്തീനിയൻ സർക്കാർ ഗാസയുടെ ഭരണം ഏറ്റെടുക്കുക, അന്താരാഷ്ട്ര സുരക്ഷാസേനയെ വിന്യസിക്കുക, ഗാസയുടെ പുനരുദ്ധാരണം നടത്തുക എന്നിവയും സമാധാന പദ്ധതിയിലെ നിർദേശങ്ങളാണ്.
ഒന്‍പതു മാസം മുന്‍പാണ് അമേരിക്കയുടെ മധ്യസ്ഥതയിൽ ഗാസയിൽ സമാധാന കരാർ ഒപ്പുവച്ചത്. എന്നാൽ, ഹമാസിന്റെ നിരായുധീകരണം, ഗാസയുടെ പുനർനിർമാണം തുടങ്ങിയ വിഷയങ്ങളിൽ ഇസ്രയേൽ-ഹമാസ് ചർച്ച വഴിമുട്ടി. യുദ്ധാനന്തര ഗാസയുടെ പുനര്‍നിര്‍മാണം, ഭരണം, സുരക്ഷ എന്നിവയുടെ മേല്‍നോട്ടത്തിനായി ഈ വര്‍ഷം ആദ്യം രൂപവത്കരിച്ച അന്താരാഷ് ട്ര സംഘടനയാണ് ബോര്‍ഡ് ഓഫ് പീസ്. ഡോണള്‍ഡ് ട്രംപ് ആണ് ഇതിന്റെ സ്ഥാപക ചെയര്മാന്.
വെടിനിർത്തൽ ധാരണയിലെ സുപ്രധാന ഭാഗമായ നിരായുധീകരണത്തിനു തങ്ങൾ സമ്മതിച്ചതായി ഇന്നലെ ഹമാസ് നേതൃത്വം അറിയിച്ചു. എന്നാൽ, ട്രംപിന്റെ കരാർ ഇസ്രയേലിനു സ്വീകാര്യമല്ലെന്ന് തീവ്ര വലതുപക്ഷ നേതാവും സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ ഗിവർ പറഞ്ഞു.
ഹമാസിന്റെ യഥാർഥത്തിലുള്ള നിരായുധീകരണം പൂർത്തിയായാൽ മാത്രമേ ഗാസയിൽനിന്നു സേനയെ പിൻവലിക്കൂ എന്നാണു മുതിർന്ന ഇസ്രേലി ഉദ്യോഗസ്ഥൻ പറഞ്ഞത്.
International
ന്യൂഡൽഹി: റഷ്യൻ പട്ടാളത്തിനൊപ്പം ഇനിയും ഇരുപതോളം ഇന്ത്യക്കാർ അവശേഷിക്കുന്നതായി കേന്ദ്രസർക്കാർ.
യുക്രെയ്നുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇവരെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്ത്യക്കാരെ തിരിച്ചയയ്ക്കണമെന്ന് റഷ്യയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു.പാചകം, റഷ്യൻ സൈനികരുടെ സഹായികൾ തുടങ്ങിയ നിലയിലാണ് ഇന്ത്യക്കാരെ ഉപയോഗിക്കുന്നത്.
യുക്രെയ് നുമായുള്ള സംഘർഷം തുടങ്ങിയശേഷം ഇതുവരെ 139 ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിച്ചിട്ടുണ്ട്.
റഷ്യയിൽനിന്നുള്ള ജോലി വാഗ്ദാനങ്ങൾ കുടുങ്ങരുതെന്ന മുന്നറിയിപ്പും മന്ത്രാലയം പങ്കുവച്ചു.
International
കൊളംബോ: 2019 ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിൽ മുൻ പോലീസ് തലവൻ പുജിത് ജയസുന്ദേര, പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഹേമാസിരി ഫെർണാണ്ടോ എന്നിവർക്കു വധശിക്ഷ. ഇരുവരും ഡ്യൂട്ടിയിൽ ക്രിമിനൽ വീഴ്ച വരുത്തിയെന്നു ഹൈക്കോടതി കണ്ടെത്തിയിരുന്നു.
ഭീകരാക്രമണത്തിൽ 279 പേരാണു കൊല്ലപ്പെട്ടത്. ഇവരിൽ 45 വിദേശികളും ഉൾപ്പെടുന്നു. 2019 ഏപ്രിൽ 19ന് ക്രൈസ്തവ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലുമാണ് ബോംബ് സ്ഫോടനമുണ്ടായത്. ജയസുന്ദേരയും ഫെർണാണ്ടോയും 2019ൽ അറസ്റ്റിലായിരുന്നു.
നാലു മാസത്തിനുശേഷം ജാമ്യത്തിലിറങ്ങി. 2022ൽ ഹൈക്കോടതി ഇരുവരെയും വെറുതേ വിട്ടിരുന്നു. എന്നാൽ, സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് 2024 നവംബറിൽ കേസിൽ വീണ്ടും വിചാരണ ആരംഭിച്ചു.
International
ഒരുവശത്ത് ഒറ്റദിവസംകൊണ്ട് അരക്ഷിതാവസ്ഥയിലായ നാട്ടുകാര്‍. മറുവശത്ത് മെച്ചപ്പെട്ട ജീവിതം സ്വപ്നംകണ്ട് ജീവന്‍പോലും പണയപ്പെടുത്തി എത്തിയവര്‍. ആഫ്രിക്കന്‍ അതിര്‍ത്തിയിലുള്ള സെവ്ത എന്ന ചെറിയ ഉപദ്വീപിന്റെ ദയനീയാവസ്ഥയാണിത്.
സ്പെയിനിന്റെ അധികാരപരിധിയിലുള്ള യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ സെവ്ത കുടിയേറ്റക്കാരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. വര്‍ഷങ്ങളായി മൊറോക്കോയില്‍നിന്നുള്ള ആയിരക്കണക്കിന് അഭയാര്‍ഥികള്‍ സെവ്തയിലേക്ക് കുടിയേറിയിട്ടുണ്ട്.
പക്ഷേ വ്യാഴാഴ്ച നടന്ന സംഭവങ്ങള്‍ സെവ്ത ജനതയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. നിലവില്‍ 85,000 ജനങ്ങളാണ് സെവ്തയില് ഉള്ളത്. ഇവരില്‍ ക്രൈസ്തവരും മുസ്ലിംകളും സ്പാനിഷുകാരും മൊറോക്കോക്കാരുമൊക്കെയുണ്ട്. ഇവിടേക്കാണ് മൊറോക്കോയിൽനിന്ന് ആയിരക്കണക്കിനു കുടിയേറ്റക്കാര്‍ കൂട്ടത്തോടെയെത്തിയത്. ഏറെക്കുറെ 60,000ത്തില്‍പ്പരം ആളുകള്‍!
സെവ്ത ലക്ഷ്യമിടാന്‍ കാരണം
1580 മുതല്‍ സെവ്ത സ്പെയിനിന്റെ അധീനതയിലാണ്. പക്ഷേ, മൊറോക്കോ സെവ്ത യെ അധിനിവേശ ഭൂമിയെന്നാണ് വിശേഷിപ്പിക്കുന്നത്. സ്പെയിനിലേക്കും യൂറോപ്യന്‍ യൂണിയനിലേക്കും പ്രവേശിക്കാനുള്ള ഒരു പാലമായാണ് സെവ്ത കണക്കാക്കപ്പെടുന്നത്. മൊറോക്കോയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ കടലിലൂടെ സഞ്ചരിച്ചാല്‍ സെവ്തയില് എ എത്താം.
‘വിവ എസ്പാഞ്ഞ!’ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടാണ് അഭയാര്‍ഥികള്‍ എത്തിയത്. ഭൂരിഭാഗവും പുരുഷന്മാരായിരുന്നുവെങ്കിലും സ്ത്രീകളും കുട്ടികളുമുള്ള കുടുംബങ്ങളും അവരിലുണ്ടായിരുന്നു. സെവ്തയുടെ അതിര്‍ത്തികള്‍ കുടിയേറ്റക്കാര്‍ തകര്‍ത്തു. സുരക്ഷാസേനയ്ക്ക് കാഴ്ചക്കാരായി നോക്കിനില്ക്കേണ്ടിവന്നു.
പെട്ടെന്നുള്ള പ്രവാഹത്തിനു കാരണം
കടല്‍ വഴിയുള്ള കുടിയേറ്റക്കാരെ ഉടന്‍ മൊറോക്കോയിലേക്കു തിരിച്ചയയ്ക്കാന്‍ കഴിയില്ലെന്ന് സ്പാഷിഷ് സുപ്രീംകോടതി ഈ മാസം ആദ്യം വിധിച്ചിരുന്നു. ഇതു മുതലെടുത്തുകൊണ്ടുള്ള മനുഷ്യക്കടത്ത് ലോബിയുടെ ഇടപെടലാണ് വലിയ അഭയാർഥി പ്രവാഹത്തിനു കാരണമെന്നാണ് കരുതപ്പെടുന്നത്. അതേസമയം മൊറോക്കോ പരമാധികാരം അവകാശപ്പെടുന്ന പടിഞ്ഞാറന്‍ സഹാറയുടെ നിയന്ത്രണത്തെച്ചൊല്ലി അള്‍ജീരിയയുമായി സ്പെയിന് പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയതിന്റെ പ്രതികാരനടപടിയുടെ ഭാഗമാണിതെന്നും ചിലര്‍ സംശയിക്കുന്നു.
രാജ്യത്ത് ഇതിനകം തടസങ്ങളില്ലാതെ കഴിയുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് നിയമപരമായ പദവി നല്‍കാനുള്ള സ്പെയിനിന്റെ പുതിയ പദ്ധതിയാണ് ഇത്തരം അനധികൃത കുടിയേറ്റങ്ങളെ ആകര്‍ഷിക്കുന്നതെന്നാണ് വലതുപക്ഷ വിമര്‍ശകരുടെ കുറ്റപ്പെടുത്തൽ
ഇനിയെന്ത് ?
സെവ്തയില് സ്ഥിതി സാധാരണ നിലയിലാക്കാന്‍ സ്പെയിന് കിണഞ്ഞു പരിശ്രമിക്കുകയാണ്. അതിര്‍ത്തിസുരക്ഷ നടപ്പിലാക്കുന്നതിനായി സൈനികരെ അയയ്ക്കുമെന്നും വ്യോമ-നാവിക പിന്തുണയോടെ പട്രോളിംഗ് നടത്താന്‍ ഡൈവിംഗ് ടീമുകളെ നിയോഗിക്കുമെന്നും സ്പാനിഷ് സര്‍ക്കാര്‍ വ്യക്തമാക്കി. മൊറോക്കോയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അനധികൃതമായി കടന്നവരെ തിരിച്ചയയ്ക്കാന്‍ സ്പെയിനും മൊറോക്കോയും താത്കാലിക കരാറിലെത്തി.
International
ജക്കാർത്ത: എക്സ്റ്റസി എന്നയിനം മയക്കുമരുന്നിന്റെ 70,000 ഗുളികളുമായി വിമാന പൈലറ്റ് അറസ്റ്റിൽ.
ബുധനാഴ്ച മലേഷ്യയിലെ ക്വാലാലംപുരിൽനിന്ന് ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്ക് വിമാനം പറത്തിയെത്തിയ പൈലറ്റിൽനിന്ന് കസ്റ്റംസ് ഇവ പിടിച്ചെടുക്കുകയായിരുന്നു. മെത്താംഫിറ്റമൈൻ എന്ന മയക്കുമരുന്ന് നലു ഗ്രാമും കണ്ടെത്തി.
മുപ്പത്തൊന്പതുകാരനായ പൈലറ്റിന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മലേഷ്യൻ എയർലൈൻസ് വിമാനമാണ് ഇയാൾ പറത്തിയിരുന്നതെന്നു സൂചനയുണ്ട്. ജക്കാർത്തയിലെ സുകാർണോ ഹത്താ വിമാനത്താവളത്തിൽവച്ചാണ് പിടിയിലായത്.
മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് പൈലറ്റ് വിമാനം പറത്തിയിരുന്നത്. എംഡിഎംഎ, കൊക്കെയ്ൻ, മെത്താംഫിറ്റമൈൻ എന്നീ മയക്കുമരുന്നുകൾ ഇയാൾ ഉപയോഗിച്ചിരുന്നതായി മൂത്രപരിശോധനയിൽ കണ്ടെത്തി.
International
നോം പെൻ: വെള്ളത്തിനടിയിൽ ഒറ്റ ശ്വാസത്തിൽ ഏറ്റവും കൂടുതൽ പുഷ് അപ്പുകൾ എടുത്ത് ഇന്ത്യക്കാരൻ റിക്കാർഡ് സ്ഥാപിച്ചു. ഹരിയാനയിൽനിന്നുള്ള കമൽ കോലോയി (38) എന്ന യോഗാധ്യാപകനാണ് 86 പുഷ് അപ്പുകളുമായി ഈ അപൂർവ നേട്ടം കൈവരിച്ചത്.
വിയറ്റ്നാമിൽ താമസിക്കുന്ന അദ്ദേഹം അവിടെവച്ചാണ് റിക്കാർഡ് നേട്ടം പ്രദർശിപ്പിച്ചത്. സ്വിമ്മിംഗ് പൂളിൽ മുങ്ങി വീണ്ടും മുകളിലെത്തി ശ്വാസമെടുക്കുന്നതിനു മുന്‍പായി ഇത്രയും പുഷ് അപ്പുകൾ എടുക്കുകയായിരുന്നു.ഗിന്നസ് വേൾഡ് റിക്കാർഡ് ആണ് ബഹുമതി നല്‍കിയത്.
രണ്ടു വർഷമായി ഇതിനു പരിശീലിക്കുകയായിരുന്നുവെന്ന് കമൽ പറഞ്ഞു. 2020ൽ വെള്ളത്തിനടിയിൽ തുടർച്ചയായി 21 യോഗ പോസിഷനുകൾ കമൽ പ്രദർശിപ്പിച്ചതും റിക്കാർഡായിരുന്നു.
International
ജക്കാർത്ത: ഉത്തര, ദക്ഷിണ കൊറിയകൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനായി ഉത്തരകൊറിയയിൽ പോയി കിം ജോംഗ് ഉന്നുമായി ചർച്ച നടത്താൻ തയാറാണെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ.
ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുംഗ് തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടുവെന്ന് പ്രബോവോ വെളിപ്പെടുത്തി. ഏപ്രിലിൽ ദക്ഷിണകൊറിയ സന്ദർശിച്ചപ്പോഴായിരുന്നിത്.
ഉത്തരകൊറിയയിലേക്കു പോകാൻ തയാറാണെന്നു മറുപടി നല്കി. എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് ഇന്തോനേഷ്യ ആഗ്രഹിക്കുന്നതെന്നും പ്രബോവോ കൂട്ടിച്ചേർത്തു.
International
സിഡ്നി: ഓസ്ട്രേലിയയിൽ കുട്ടികൾക്കേർപ്പെടുത്തിയ സോഷ്യൽമീഡിയ നിരോധനം ഫലപ്രദമാകുന്നില്ല. 16നു താഴെയുള്ള കുട്ടികളിൽ ഭൂരിഭാഗത്തിനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പുതിയ അക്കൗണ്ട് തുടങ്ങാനും പഴയ അക്കൗണ്ട് നിലനിർത്താനും കഴിയുന്നുവെന്നാണു കണ്ടെത്തൽ.
ലോകത്താദ്യമായി കുട്ടികൾക്കു സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയ രാജ്യമാണ് ഓസ്ട്രേലിയ. ഡിസംബർ 12നാണു പ്രാബല്യത്തിൽ വന്നത്. തുടർന്നുള്ള മൂന്നുമാസത്തെ അടിസ്ഥാനമാക്കി ഓസ്ട്രേലിയൻ ഇന്റർനെറ്റ് റെഗുലേറ്ററായ ഇസേഫ്റ്റി തയാറാക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കുട്ടികളുടെ പ്രായം നിർണയിക്കാൻ ഫലപ്രദമായ മാർഗങ്ങൾ നടപ്പിലാക്കാത്തതാണു പ്രധാന കാരണമെന്ന് ഇന്നലെ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിരോധനം നടപ്പാക്കുന്നതിനു മുന്‍പ് ഇസേഫ്റ്റി നടത്തിയ സർവേയിൽ പങ്കെടുത്ത 16നു താഴെയുള്ള കുട്ടികളിൽ 85.9 ശതമാനവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി അറിയിച്ചിരുന്നു. നിരോധനം നടപ്പാക്കി മൂന്നു മാസത്തിനുശേഷം നടത്തിയ സർവേയിൽ ഇത് 81.5 ശതമാനമായി. വളരെച്ചെറിയ കുറവു മാത്രമാണുണ്ടായത്. അക്കൗണ്ടുകൾ നിലനിർത്തുന്നതായും പുതിയവ തുടങ്ങുന്നതായും കുട്ടികൾ വെളിപ്പെടുത്തി.
പാർലമെന്റിൽ പാസാക്കിയ നിയമം നടപ്പാക്കാൻ നടപടികൾ എടുക്കാത്തതിന്റെ പേരിൽ ഫേസ്ബുക്കിന്റെ മാതൃ കന്പനിയായ മെറ്റ അടക്കമുള്ളവർക്കെതിരേ ഇസേഫ്റ്റി നേരത്തേ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
International
പെഷവാർ: പാക്കിസ്ഥാനിലെ ഗിൽഗിത് ബാൾട്ടിസ്ഥാനിലുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിലൊന്നായ ബ്രോഡ് പീക്കിലുണ്ടായ ഹിമപാതത്തിൽ പത്തംഗ മലകയറ്റ സംഘത്തെ കാണാതായി. പ്രമുഖ മലകയറ്റ വിദഗ്ധൻ നിർമൽ പുർജയും (43) സംഘത്തിലുണ്ടായിരുന്നു.
രക്ഷാപ്രവർത്തനം നടത്തുന്ന പാക് സംഘം ഇന്നലെ നാലു മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും ആരുടേതാണെന്നു സ്ഥിരീകരിച്ചിട്ടില്ല. നേപ്പാൾ, പാക്കിസ്ഥാൻ, ഒമാൻ, അമേരിക്ക, ചൈന രാജ്യക്കാരാണു സംഘത്തിലുണ്ടായിരുന്നത്. മൂന്നു പേർ നേപ്പാളി ഷെർപ്പ ഗൈഡുകളാണ്.
8,051 മീറ്ററുമായി ഉയരത്തിൽ ലോകത്തിൽ 12-ാം സ്ഥാനമുള്ള കൊടുമുടിയാണ് ബ്രോഡ് പീക്ക്. വ്യഴാഴ്ച അർധരാത്രി 6,600 മീറ്റർ ഉയരത്തിലുണ്ടായ മഞ്ഞിടിച്ചിലിൽ മലകയറ്റ സംഘം പെട്ടിരിക്കാമെന്നാണ് അനുമാനം.
ലോകത്തിലെ ഏറ്റവും ഉയരമുള്ള 14 കൊടുമുടികൾ ഏറ്റവും വേഗത്തിൽ കീഴടക്കിയതിന്റെ റിക്കാർഡ് നിർമൽ പുർജയുടെ പേരിലാണ്. ഇദ്ദേഹം നേപ്പാൾ സ്വദേശിയാണ്. അങ്ങേയറ്റം ദുഷ്കരമായ സ്ഥലത്താണ് രക്ഷാപ്രവർത്തനമെന്ന് പാക് വൃത്തങ്ങൾ പറഞ്ഞു.
International
കറാച്ചി: പാക്കിസ്ഥാനിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 34 തൊഴിലാളികൾ മരിച്ചു.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയ്ക്കു സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. 4000 അടി താഴ്ചയിൽ മീഥേൻ വാതകസ്ഫോടനം ഉണ്ടായെന്നാണ് അനുമാനം.
International
മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോർ, പസഫിക് സമുദ്രത്തോടു ചേർന്നുകിടക്കുന്ന മനോഹരരാജ്യം. രമണീയ കടൽത്തീരങ്ങളുടെയും കാപ്പിത്തോട്ടങ്ങളുടെയും സാമ്രാജ്യം ചരിത്രപ്രാധാന്യമുള്ള ഭൂപ്രദേശം കൂടിയാണ്. മെസോ-അമേരിക്കന്‍ പ്രദേശത്ത് രണ്ടായിരത്തിലേറെ വര്‍ഷങ്ങൾക്കു മുന്‍പു ജീവിച്ചിരുന്ന മനുഷ്യരുടെ ചരിത്രത്തിലേക്കു വെളിച്ചംവീശുന്ന കണ്ടെത്തലുകൾ നടത്തിയിരിക്കുകയാണ് പുരാവസ്തുഗവേഷകർ. ബിസി 850-ാളം പഴക്കം കണക്കാക്കുന്ന പുരാതന ശവകുടീരത്തിന്റെ കണ്ടെത്തലാണ് ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചയായിരിക്കുന്നത്. തലസ്ഥാനമായ സാൻ സാല്‍വദോറിന്റെ പ്രാന്തപ്രദേശമായ ആന്റിഗ്വോ കുസ്കറ്റ്ലാനിലാണ് പ്രീ-ഹിസ്പാനിക് കാലഘട്ടത്തിലെ ശവകുടീരം കണ്ടെത്തിയത്.
യേല്‍ സര്‍വകലാശാലയിലെ ഗവേഷകസംഘമാണു പര്യവേക്ഷണം മുന്നേറുന്നത്. നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് കള്‍ച്ചറിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് ഖനനം. ഖനനത്തിനിടയില്‍ മനുഷ്യന്റെ തലയോട്ടിക്കൊപ്പം കടലാമയുടെ ആകൃതിയിലുള്ള ചെറിയൊരു ഉസുലൂത്താന് കളിമണ്‍ പാത്രവും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തുണ്ടായ അഗ്നിപര്‍വത സ്ഫോടനത്തെത്തുടര്‍ന്ന് അടിഞ്ഞുകൂടിയ ചാരപ്പാളികള്ക്കടിയിൽനിന്നു മറ്റു ചില വസ്തുക്കളും ഗവേഷകർക്കു കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മെസോ-അമേരിക്കയിലെ തന്നെ ഏറ്റവും പഴക്കമേറിയ പ്രീ-ഹിസ്പാനിക് ശവകുടീരങ്ങളില്‍ ഒന്നായി ഇതു മാറാനാണു സാധ്യത. രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ്, ഈ മണ്ണില്‍ വസിച്ചിരുന്ന മനുഷ്യരുടെ ജീവിതരീതിയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ഈ കണ്ടെത്തലിലൂടെ ലഭിക്കുമെന്നാണു ഗവേഷകരുടെ പ്രതീക്ഷ. കമഴ്ത്തിക്കിടത്തിയ നിലയിലാണ് മനുഷ്യന്റെ അവശിഷ്ടങ്ങള്‍. കൃത്യമായ പഴക്കം നിര്‍ണയിക്കുന്നതിനായി റേഡിയോകാര്‍ബണ്‍ ഡേറ്റിംഗിനു വിധേയമാക്കും. ഒപ്പം, ലിംഗഭേദം തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധനകളും പുരോഗമിക്കുകയാണ്.
പശ്ചിമ എല്‍ സാല്‍വദോറിലെ പ്രസിദ്ധമായ ചാല്ചുവാപ്പ പുരാവസ്തു കേന്ദ്രത്തില്‍നിന്നു ലഭിച്ച തെളിവുകളുമായി പുതിയ ശവകുടീരത്തിനു സാമ്യതകളുണ്ടെന്ന് ഗവേഷകര്‍ കരുതുന്നു. 1970-കളില്‍ ചാല്ചുവാപ്പയില് നടത്തിയ ഖനനത്തില്‍ 33 മനുഷ്യരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. പൂർണരൂപത്തിലുള്ള 26 അസ്ഥികൂടങ്ങളും നാലു ഭാഗിക അവശിഷ്ടങ്ങളും മൂന്നു തലയോട്ടികളുമാണ് അന്നവിടെനിന്നു ഗവേഷകർക്കു ലഭിച്ചത്. അതില്‍ പലതും കൈകാലുകള്‍ കൂട്ടിക്കെട്ടി കമഴ്ത്തിക്കിടത്തിയ നിലയിലും, ചിലത് ശിരച്ഛേദം ചെയ്യപ്പെട്ട നിലയിലുമായിരുന്നു. സമാനമായ എന്തെങ്കിലും ആചാരങ്ങളോ, സംസ്കാരങ്ങളോ ആണോ പുതിയ കണ്ടെത്തലിനു പിന്നിലെന്നും ഗവേഷകർ പരിശോധിക്കുന്നു.
International
ശാസ്ത്രലോകത്തിന് ചൊവ്വ എന്ന ചുവന്ന ഗ്രഹം എന്നു വിസ്മയമാണ്. ജീവന്റെ സാന്നിധ്യമുണ്ടോ/ഉണ്ടായിരുന്നോ, ഭാവിയിൽ മനുഷ്യനെ ചൊവ്വയിലെത്തിക്കാൻ കഴിയുമോ തുടങ്ങിയ ഗവേഷണങ്ങൾ പുരോഗമിക്കുന്ന കാലം കൂടിയാണിത്. ഇപ്പോൾ, ചൊവ്വയിൽനിന്നുള്ള വിസ്മയകരമായ ചിത്രങ്ങൾ പകർത്തിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ക്യൂരിയോസിറ്റി റോവർ. കണ്ണെത്താദൂരത്തോളം തേനീച്ചക്കൂടുകളുടെ മാതൃകയില്‍ പരന്നുകിടക്കുന്ന അതിവിശാലമായ പ്രദേശമാണ് റോവര്‍ കണ്ടെത്തിയത്. നേരത്തെ, ഇത്തരത്തിലുള്ള ചെറിയ ഘടനകള്‍ ചൊവ്വാദൗത്യത്തിനിടയില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇത്രയും വിശാലമായ മേഖല ശ്രദ്ധയില്‍പ്പെടുന്നത് അന്വേഷണചരിത്രത്തിലെ ആദ്യത്തെ അധ്യായമാണ്!
വാലെ ഗ്രാന്‍ഡെ എന്നു പേരിട്ടിരിക്കുന്ന ചൊവ്വാ താഴ്വരയിലേക്ക് ക്യൂരിയോസിറ്റി അടുത്തിടെ പ്രവേശിക്കാനാരംഭിച്ചപ്പോഴാണ് അതിശകരമായ കണ്ടെത്തൽ. ഏകദേശം 1.5 മുതല്‍ മൂന്ന് ഇഞ്ചുവരെ വലിപ്പമുള്ള ബഹുഭുജ രൂപത്തിലുള്ള വിള്ളലുകളാല്‍ സമൃദ്ധമാണ് പ്രദേശം. വ്യാപ്തിയുടെ കാര്യത്തില്‍, മുൻ കണ്ടെത്തലുകളേക്കാള്‍ എത്രയോ മുകളിലാണ് വാലെ ഗ്രാന്‍ഡെയിലെ പ്രതിഭാസമെന്നു ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന നാസയിലെ ഗവേഷകർ അഭിപ്രായപ്പെട്ടു.
റോവർ പകർത്തിയ 360-ഡിഗ്രി പനോരമ ദൃശ്യങ്ങളില്‍, നാനാഭാഗങ്ങളിലേക്കും പടര്‍ന്നുകിടക്കുന്ന ജ്യാമിതീയ രൂപങ്ങള്‍ വ്യക്തമാണ്. പ്രദേശത്തുളള, ആറ് മീറ്റര്‍ ഉയരമുള്ള മിറാഫ്ളോര്സ് എന്ന പാറക്കെട്ടിനു ചുറ്റുമാണ് ബഹുഭുജരൂപങ്ങൾ. റോവറിന്റെ കാമറകളിലൂടെ കൗതുകകരമായ പല കാഴ്ചകളും കണ്ടിട്ടുണ്ടെങ്കിലും, ഒരേ രീതിയിലുള്ള ഈ ക്രമം തികച്ചും അത്ഭുതപ്പെടുത്തുന്നതാണെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ഗവേഷകർ അഭിപ്രായപ്പെട്ടു.
കണ്ടെത്തിയ ഘടനകളുടെ ആകൃതിയും രാസഘടനയും ശാസ്ത്രജ്ഞര്‍ വിശദമായ പഠനത്തിനു വിധേയമാക്കി. നേരത്തെ നടത്തിയ ദൗത്യങ്ങളില്‍ ദൃശ്യമായ ഇത്തരം പ്രതിഭാസങ്ങള്‍ ഉണങ്ങിവരണ്ട ചെളിയിലെ വിള്ളലുകള്‍ കാരണം രൂപപ്പെട്ടതാണെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വിള്ളലുകള്‍, ഒരുപോലെ ആവര്‍ത്തിക്കപ്പെടുന്ന തണുപ്പും ചൂടും നിറഞ്ഞ കാലാവസ്ഥാ വ്യതിയാനങ്ങളോ, അല്ലെങ്കില്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ സമ്മര്‍ദം ചെലുത്തപ്പെട്ട് ജലം പുറന്തള്ളപ്പെട്ടപ്പോള്‍ സംഭവിച്ച മാറ്റങ്ങളോ ആകാം എന്നാണ് ഗവേഷകുടെ വിലയിരുത്തല്‍. കൂടുതല്‍ പഠനങ്ങളിലൂടെ ചൊവ്വയിലെ പ്രാചീന അന്തരീക്ഷത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ റോവറിന്റെ പുതിയ കണ്ടെത്തലിലൂടെ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണു നാസ.
International
മുംബൈ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും മുറുകുന്നത് എണ്ണ വിപണിയെ ചൂടുപിടിപ്പിക്കുന്നു. ഇറാനുനേരേയുള്ള ആക്രമണം രണ്ടുദിവസം അമേരിക്ക നിർത്തിവച്ചതിനെത്തുടർന്ന് വീപ്പയ്ക്ക് 86 ഡോളറിലേക്ക് ഇടിഞ്ഞ എണ്ണവില വ്യാഴാഴ്ച വീണ്ടും 90 ഡോളറിനുമുകളിലെത്തി.
അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വീപ്പയ്ക്ക് 92.20 ഡോളർ വരെ കയറി. പിന്നീട് നേരിയ തോതിൽ തിരിച്ചിറങ്ങി വീപ്പയ്ക്ക് 89.86 ഡോളറെന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അമേരിക്കൻ ബെഞ്ച്മാർക്കായ ഡബ്ല്യുടിഐ ക്രൂഡ് വില വീപ്പയ്ക്ക് 83.49 ഡോളറാണ്.
ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുമ്പോഴും മറ്റു മാർഗങ്ങളിലൂടെ വിപണിയിൽ എണ്ണ എത്തുന്നുണ്ടെന്നതാണ് ഇത്തവണ വലിയ അളവിൽ വില കൂടാത്തതിനുകാരണം. യെമനെയും ആഫ്രിക്കയിലെ ജിബൂട്ടി, എറിത്രിയ എന്നിവയെയും ബന്ധിപ്പിക്കുന്ന ബാബ് എൽ മൻഡേബ് കടലിടുക്കുവഴി ചെങ്കടലിലേക്ക് എണ്ണക്കപ്പലുകൾ തടസമില്ലാതെ എത്തുന്നുണ്ട്. ഇപ്പോഴത്തെ സ്ഥിതി കൂടുതൽ തുടർന്നാൽ ഈ വഴിയുള്ള എണ്ണനീക്കം കൂടാനും ഹോർമുസ് വഴിയുള്ള ചരക്കുനീക്കത്തിൽ ഇറാനുള്ള സ്വാധീനം കുറയാനും കാരണമായേക്കാമെന്ന് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നു.
International
കാഠ്മണ്ഡു: ക്രമസമാധാന നില വഷളായതിനെതുടർന്നു നേപ്പാളിലെ മാധേശ് പ്രവിശ്യയുടെ വിവിധഭാഗങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. ഇന്ത്യയോട് അതിർത്തി പങ്കിടുന്ന കോശിയിലെ സുൻസരി ജില്ലയിലുണ്ടായ വർഗീയസംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണു നടപടി. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ മധേഷ് പ്രവിശ്യയിലെ ധനുഷ, സിരഹ എന്നീ ജില്ലകളിലാണ് അധികൃതർ കർഫ്യൂ ഏർപ്പെടുത്തിയത്.
സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻതോതിൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച സുൻസരിയിലെ കാപ്തൻഗഞ്ച് മേഖലയിൽ രണ്ട് സമുദായങ്ങളുടെ ആഘോഷങ്ങൾക്കിടയിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അക്രമിസംഘങ്ങളെ പിരിച്ചുവിടാൻ പോലീസ് നടത്തിയ വെടിവയ്പിനിടെയാണ് ഒരാൾ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥരടക്കം 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ബീഹാറുമായി അതിർത്തി പങ്കിടുന്ന സുൽസരി, ഇന്ത്യ-നേപ്പാൾ വ്യാപാര, ഗതാഗത ഇടനാഴിയിലെ പ്രധാനമേഖലയാണ്.
International
കയ്റോ: പരസ്പരം രൂക്ഷ ആക്രമണവുമായി യുഎസും ഇറാനും. ജോർദാനിലെ തങ്ങളുടെ താവളത്തിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനു തിരിച്ചടിയായി യുഎസ് സേന ഇറാനിലുടനീളം കനത്ത വോമ്യാക്രമണം നടത്തി.
കഴിഞ്ഞയാഴ്ച ബോംബാക്രമണം താത്കാലികമായി നിർത്തിവച്ചതിനുശേഷമുള്ള ആദ്യ അമേരിക്കൻ ആക്രമണമാണിത്.
കുവൈറ്റിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ നേപ്പാൾ സ്വദേശി കൊല്ലപ്പെട്ടു. ചൈനീസ് സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിനു കാര്യമായ നാശനഷ്ടമുണ്ടായി.
ജോർദാനിലേക്ക് ഇന്നലെയും ഇറാൻ മിസൈൽ വർഷം നടത്തി. അഞ്ചു മിസൈലുകൾ തകർത്തെന്ന് ജോർദാൻ അറിയിച്ചു. ജോർദാനു നേർക്കുള്ള ആക്രമണത്തിൽ യുഎസ് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടു.
ഇറാനിൽ കനത്ത ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. റവലൂഷണറി ഗാർഡ് കേന്ദ്രങ്ങൾ, ഡ്രോൺ, മിസൈൽ സംവിധാനങ്ങൾ, തീരനിരീക്ഷണ സംവിധാനം എന്നിവയാണ് ആക്രമിക്കപ്പെട്ടത്.
ഖെഷം ദ്വീപിലെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ദന്പതികളും രണ്ടു വയസുള്ള കുട്ടിയുമാണു മരിച്ചത്. ബുധനാഴ്ച ഈജിപ്ഷ്യൻ തുറമുഖമായ ഡമിയേറ്റയിൽ ഡ്രോൺ ആക്രമണത്തിൽ രണ്ടു പ്രകൃതിവാതക കപ്പലുകൾക്കു തീപിടിച്ചതായി ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി സ്ഥാപനമായ ആംബ്രേ അറിയിച്ചു.
യുഎസ് ഉടമസ്ഥതയിലുള്ള ഫ്ലോട്ടിംഗ് സംഭരണ സംവിധാനവും ഗ്രീക്ക് ഉടമസ്ഥതയിലുള്ള ടാങ്കറുമാണ് ആക്രമിക്കപ്പെട്ടത്. അതേസമയം, ആക്രമണത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല.
അമേരിക്കയുടെ ഉറ്റ സുഹൃത്തായ ഈജിപ്റ്റ് യുഎസ്-ഇറാൻ സമാധാന ചർച്ചയ്ക്കു മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ്. ഈജിപ്റ്റിൽ ഇതുവരെ നേരിട്ടുള്ള ആക്രമണം ഉണ്ടായിട്ടില്ല. ഇറാനോ കൂട്ടാളികളോ ആണ് ഈജിപ്റ്റിൽ ആക്രമണം നടത്തിയതെങ്കിൽ മേഖലയിൽ സംഘർഷം വ്യാപിച്ചേക്കുമെന്നാണു റിപ്പോർട്ട്.
ബുധനാഴ്ച യുഎസ്-സൗദി സംയുക്ത ആക്രമണത്തിൽ ഇറാക്കിൽ 20 ഇറാൻപക്ഷ സായുധ സംഘാംഗങ്ങളും ആറ് ഇറേനിയൻ ഉപദേഷ്ടാക്കളും കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ്-ഇറാൻ സംഘർഷം കനത്തത്.
International
ടോക്കിയോ: ജപ്പാനിലെ കുമാമോട്ടോയിലുണ്ടായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി.
കുമാമോട്ടോ നഗരത്തിൽ തകർന്ന ഷോപ്പിംഗ് മാളിൽനിന്ന് ഏഴു മൃതദേഹങ്ങൽകൂടി കണ്ടെത്തി. ഭൂകന്പത്തിനു പിന്നാലെ ഷോപ്പിംഗ് മാളിൽ വാതകസ്ഫോടനം ഉണ്ടായിരുന്നു.
7.1 തീവ്രതയുള്ള ഭൂകന്പമാണു ചൊവ്വാഴ്ചയുണ്ടായത്. കുമാമോട്ടോ പ്രവിശ്യയിലുടനീളം വ്യാപക നാശനഷ്ടങ്ങളുണ്ടായി. വീട്, കെട്ടിടം, റോഡ്, പാലം മുതലായവ തകർന്നു.
ഷെൽട്ടറുകളിൽ അഭയം തേടിയ 9500 പേർ ഇന്നലെയും മടങ്ങിയില്ല. ആയിരക്കണക്കിനു വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല.