International
ചിത്രങ്ങളിലും ദൃശ്യങ്ങളിലും മാത്രം കണ്ടിട്ടുള്ള ചരിത്രശേഷിപ്പുകളെ നേരിട്ടു കാണാൻ ആരാണ് ആഗ്രഹിക്കാത്തത്. ശാസ്ത്രജ്ഞര്‍, ഭരണാധികാരികള്‍, വിശുദ്ധന്മാര് മുതല്‍ പുരാതന മനുഷ്യര്‍ വരെയുള്ളവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഇന്നും മ്യൂസിയങ്ങളിലും പള്ളികളിലും കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കപ്പെടുന്നു. വിവിധ രാജ്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന, പൊതുജനങ്ങൾക്കു സന്ദർശനം അനുവദിച്ചിട്ടുള്ള ഒമ്പതു ചരിത്രശേഷിപ്പുകൾ മനസിലാക്കാം.
1. ഗലീലിയോ ഗലീലിയുടെ നടുവിരല്‍
ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവായ ഗലീലിയോ ഗലീലിയുടെ കൈവിരല്‍ ഇറ്റലിയിലെ ഫ്ളോറന്‍സിലുള്ള 'മ്യൂസിയോ ഗലീലിയോ'യില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അസ്ഥികൂടത്തില്‍നിന്നു വേര്‍പെടുത്തിയ നടുവിരൽ സന്ദർശകർക്കു കാണാം. പ്രത്യേക ഗ്ലാസ് പേടകത്തിലാണു സൂക്ഷിച്ചിരിക്കുന്നത്. ശാസ്ത്രലോകത്തിന് അദ്ദേഹം നല്കിയ സംഭാവനകളുടെ ഭൗതിക സ്മാരകമായി ഇതു നിലകൊള്ളുന്നു.
അസ്ട്രോണമിക്കൽ ടെലിസ്കോപ്പ്, ജ്യോമെട്രിക് ആൻഡ് മിലിറ്ററി കോമ്പസ്, തെർമോസ്കോപ് (തെർമോമീറ്ററിന്റെ ആദ്യരൂപം) തുടങ്ങി നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയ മഹാനായ ശാസ്ത്രജ്ഞനാണ് ഗലീലിയോ.
2. വിശുദ്ധ തോമസ് അക്വിനാസിന്റെ കൈയുടെ അസ്ഥി
കത്തോലിക്കാ സഭയിലെ വിശുദ്ധനും പാശ്ചത്യ തത്വചിന്തയിലെ പ്രമുഖനുമായിരുന്ന വിശുദ്ധ തോമസ് അക്വിനാസിന്റെ കൈയുടെ അസ്ഥി നേപ്പിള്‍സിലെ 'സാന്‍ ഡൊമെനിക്കോ മജിയോറെ' പള്ളിയില്‍ പുണ്യശേഷിപ്പായി സൂക്ഷിച്ചിട്ടുണ്ട്. വിശ്വാസികള്‍ വലിയ ആദരവോടെയാണ് ഈ വിശുദ്ധ തിരുശേഷിപ്പു കാണാനെത്തുന്നത്. 1272-1274 കാലഘട്ടത്തിൽ അക്വിനാസ് ഈ മഠത്തിലാണു ജീവിച്ചിരുന്നത്.
വെങ്കലം, വെള്ളി, ഗ്ലാസ് എന്നിവ കൊണ്ടു നിർമിച്ച പ്രത്യേക പെട്ടിയിലാണ് അസ്ഥി പൊതുജനങ്ങൾക്കു ദർശിക്കാൻ സാധിക്കുന്ന രീതിയിൽ സൂക്ഷിച്ചിരിക്കുന്നത്.
3. സിയന്നയിലെ വിശുദ്ധ കാതറിന്റെ ശിരസ്
വിശുദ്ധ കാതറിന്റെ ശിരസ് ഇറ്റലിയിലെ സിയന്നയിലുള്ള 'ബസിലിക്ക കാറ്ററിനിയാന സാന്‍ ഡൊമെനിക്കോ' പള്ളിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ പ്രധാന തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. 600-ലേറെ വർഷം കഴിഞ്ഞിട്ടും ഇപ്പോഴും തേജസോടെ വിശുദ്ധയുടെ ശിരസ് ദർശിക്കാം.
International
ഹോങ്കോംഗ്: ഹോങ്കോംഗ് നഗരത്തിൽ വർഷങ്ങളോളം ടിയാനൻമെൻ കൂട്ടക്കൊലാ അനുസ്മരണം സംഘടിപ്പിച്ചിരുന്ന മൂന്ന് ആക്ടിവിസ്റ്റുകൾക്ക് കോടതി അഞ്ചു മുതൽ ഏഴു വരെ വർഷം തടവുശിക്ഷ വിധിച്ചു.
ലീ ച്യൂക്ക് യാൻ, ചൗ ഹാംഗ് തുംഗ്, ആൽബർട്ട് ഹോ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ജനാധിപത്യ പ്രവർത്തനങ്ങൾ അടിച്ചമർത്താൻ ചൈന ഹോങ്കോംഗിൽ നടപ്പാക്കിയ ദേശീയ സുരക്ഷാ നിയമം അനുസരിച്ചാണ് ഇവരെ വിചാരണ ചെയ്തത്.
2021 സെപ്റ്റംബറിൽ അറസ്റ്റിലായ മൂന്നു പേരും വർഷങ്ങളായി കസ്റ്റഡിയിലായിരുന്നു. അട്ടിമറി, വിധ്വംസക കുറ്റങ്ങളാണ് ഇവർക്കെതിരേ കോടതിയിൽ തെളിഞ്ഞത്.
ഹോങ്കോംഗിലെ പ്രമുഖ ജനാധിപത്യവാദി കൂടിയായ കർദിനാൾ ജോസഫ് സെൻ അടക്കമുള്ളവർ വിധിപ്രഖ്യാപനം കേൾക്കാൻ കോടതിയിലെത്തിയിരുന്നു.
International
നവീനശിലായുഗവുമായി ബന്ധപ്പെട്ടു പുരാവസ്തു ഗവേഷകര്‍ക്കു ലഭിച്ച അപൂര്വമുദ്ര! പുരുഷന് പുള്ളിപ്പുലിയുടെ പുറത്തു കയറിയിരിക്കുന്ന മനോഹര ശില്പം! മനുഷ്യകുലത്തിന്റെ ആധിപത്യം കലയിലൂടെയും പ്രതീകങ്ങളിലൂടെയും അടയാളപ്പെടുത്തുന്നതിന്റെ തെളിവായാണു ശാസ്ത്രലോകം പുതിയ കണ്ടെത്തലുകളെ വിലയിരുത്തുന്നത്.
തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ ചരിത്രപ്രധാന കേന്ദ്രമായ കരാഹന് ടെപെയില്‍ നടന്ന ഖനനത്തിനിടെയാണ് 11,000 വര്‍ഷം പഴക്കമുള്ള അപൂര്‍വ ശില്പം കണ്ടെത്തിയത്. പുരുഷന് പുള്ളിപ്പുലിയുടെ പുറത്തു കയറിയിരിക്കുന്ന രൂപത്തിലുള്ള ശില്പം, നവീനശിലായുഗ കാലഘട്ടത്തിലെ കലാരൂപങ്ങളിലും സാമൂഹിക ഘടനയിലുമുണ്ടായിരുന്ന വ്യത്യസ്തമായ സങ്കല്പ്പങ്ങളിലേക്കു വെളിച്ചം വീശുന്ന കണ്ടെത്തലാണ്. ഏകദേശം 2.3 അടി ഉയരമുള്ള ഈ പ്രതിമ ഇത്തരത്തില്‍ ഇതുവരെ കണ്ടെത്തപ്പെട്ടിട്ടുള്ളവയില് തികച്ചും വേറിട്ടുനില്ക്കുന്നതാണെന്നു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
International
ജനീവ: കിഴക്കൻ സ്വിറ്റ്സർലൻഡിലുണ്ടായ വാഹനാപകടത്തിൽ ഡച്ച് വിനോദയാത്രക്കാർ സഞ്ചരിച്ച ബസ് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 40 പരിക്കേറ്റിട്ടുണ്ട്. ഗ്രാബ്യൂണ്ടൻ കന്റണിലെ സുഷ് ഗ്രാമത്തിന് സമീപമാണ് അപകടം സംഭവിച്ചത്.
നെതർലൻഡ്സിൽ നിന്നുള്ള 48 യാത്രക്കാരാണ് ഈ ബസിലുണ്ടായിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച നെതർലൻഡ്സിൽ നിന്ന് പുറപ്പെട്ട ബസ്, ഓസ്ട്രിയയിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്ക് ഒരു ദിവസത്തെ സന്ദർശനത്തിനായി വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
അപകടകാരണത്തെക്കുറിച്ചോ മരിച്ചവരുടെ വിവരങ്ങളെക്കുറിച്ചോ അധികൃതർ പുറത്തുവിട്ടിട്ടില്ല. യാത്രക്കാരുടെ കുടുംബങ്ങളെ വിവരമറിയിക്കുന്നതുവരെ ഔദ്യോഗിക വിവരങ്ങൾ പൂർണമായി പുറത്തുവിടാൻ കഴിയില്ലെന്ന് പൊലിസ് അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ എച്ച്-വൺ ബി വിസയുള്ള ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്താൻ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം നീക്കം ആരംഭിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, താത്കാലിക തൊഴിൽ വിസയിലുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ ഉടൻ തന്നെ രാജ്യം വിടേണ്ടി വരും.
ഇന്ത്യക്കാരായ ഐടി പ്രഫഷണലുകളെയാണ് ഈ തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുക. എച്ച്-വൺ ബി വിസകളുടെ അപേക്ഷാ ഫീസ് കുത്തനെ വർധിപ്പിച്ച നടപടിക്ക് പിന്നാലെയാണ് ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം. വിദേശ തൊഴിലാളികളെ വൻതോതിൽ ആശ്രയിക്കുന്ന പ്രമുഖ അമേരിക്കൻ ഐടി കമ്പനികൾക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും. വിദേശ ജീവനക്കാരുടെ ഒഴിവുകളിലേക്ക് അമേരിക്കക്കാർക്ക് തന്നെ കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
International
ഡൽഹി: ബ്രിക്സ് ഉച്ചകോടിയിലും ഉഭയകക്ഷി ചർച്ചകളിലും പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ന്യൂഡൽഹിയിലെത്തി. ഡൽഹിയിലെ പാലം വിമാനത്താവളത്തിലെത്തിയ റഷ്യൻ പ്രസിഡന്റിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റും ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു.
സന്ദർശനത്തിനിടയിൽ റഷ്യൻ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം, ഊർജ പങ്കാളിത്തം, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചകളിൽ പ്രധാന അജണ്ടയാകും. നിലവിലെ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ ഇന്ത്യ-റഷ്യ സൗഹൃദം കൂടുതൽ ശക്തമാക്കുക എന്നതാണ് ഈ ഉഭയകക്ഷി കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
വികസ്വര രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക കൂട്ടായ്മ ഉറപ്പുവരുത്തുന്നതിനും, പ്രാദേശിക സുരക്ഷ, ആഗോള സാമ്പത്തിക വ്യവസ്ഥയിലെ മാറ്റങ്ങൾ എന്നിവയെക്കുറിച്ചും ഉച്ചകോടിയിൽ മറ്റ് അംഗരാജ്യങ്ങളിലെ നേതാക്കളുമായി പുടിൻ ചർച്ച നടത്തും. ഉച്ചകോടിയുടെ ഭാഗമായി മറ്റ് ചില ലോകനേതാക്കളുമായും അദ്ദേഹം പ്രത്യേക കൂടിക്കാഴ്ചകൾ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
International
ബെയ്റൂട്ട്: തെക്കൻ ലബനനിലെ അലി അൽ-താഹിർ മലനിരകളിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ളയ്ക്ക് കനത്ത നാശം. ഹിസ്ബുള്ള നിർമിച്ച വൻ തുരങ്ക ശൃംഖലകളും മിസൈലുകളും റോക്കറ്റുകളും തകർത്തതായി ഇസ്രയേൽ വ്യോമസേന വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ സ്ഫോടന പരമ്പരകളിലൂടെയാണ് ഇവ തകർത്തതെന്നും സൈന്യം അറിയിച്ചു. ഇറാന്റെ സാമ്പത്തിക പിന്തുണയോടെയും ആസൂത്രണത്തോടെയും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഹിസ്ബുള്ള വികസിപ്പിച്ചെടുത്ത പ്രധാന ആയുധ-സൈനിക അടിസ്ഥാന സൗകര്യമാണ് തകർത്തത്
തുരങ്കങ്ങൾ തകർത്തതോടെ അലി അൽ-താഹിർ മലനിരകളുടെ മുകളിലും ഭൂഗർഭ മേഖലയിലും തങ്ങളുടെ നിയന്ത്രണം ശക്തമാക്കിയതായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ലബനനിലെ നബാത്തിയ മേഖലയിലെ മലനിരകളിൽ നടന്ന സ്ഫോടനങ്ങളുടെ പ്രകമ്പനം കിലോമീറ്ററുകൾ അകലെ വരെ അനുഭവപ്പെട്ടതായി വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു.
ഭൂമിക്കടിയിൽ നിന്ന് ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ സൈന്യത്തിന്റെ കണക്കനുസരിച്ച് ഭൂമിക്കടിയിൽ രണ്ട് കിലോമീറ്ററിലധികം നീളത്തിൽ വ്യാപിച്ചുകിടന്ന വൻ തുരങ്ക സമുച്ചയമാണ് തകർത്തത്. ഹിസ്ബുള്ളയുടെ പ്രധാന ആയുധശേഖരവും സൈനിക സംവിധാനങ്ങളും ഇവിടെ പ്രവർത്തിച്ചിരുന്നത്.
തുരങ്കത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇറാൻ നിർമിത റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും മെഷീൻ ഗണ്ണുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചതായും സൈന്യം അറിയിച്ചു. ഡസൻ കണക്കിന് ടാങ്ക് വിരുദ്ധ മിസൈലുകൾ, നൂറുകണക്കിന് ലാൻഡ് മൈനുകൾ, വൻതോതിലുള്ള സ്ഫോടക വസ്തുക്കൾ എന്നിവയും കണ്ടെത്തിയതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
International
ന്യൂയോർക്ക്: തകർന്നടിഞ്ഞ ‘ഗ്രൗണ്ട് സീറോ’യിൽനിന്ന് അമേരിക്കൻ കരുത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി പുതിയ വേൾഡ് ട്രേഡ് സെന്റർ സമുച്ചയം തലയുയർത്തി നിൽക്കുന്നു. ഇരട്ട ഗോപുരങ്ങൾ നിലംപൊത്തിയ മണ്ണിൽ ഇന്ന് അത്യാധുനിക അംബരചുംബികളായ കെട്ടിടങ്ങളും ചരിത്രസ്മാരകങ്ങളും സാംസ്കാരിക കേന്ദ്രങ്ങളുമാണ് പുനർജനിച്ചിരിക്കുന്നത്.
ദുരന്തഭൂമി വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കണോ അതോ സ്മാരകമാക്കണമോ എന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ നിർമാണത്തെ അല്പം വൈകിച്ചിരുന്നു. ഒടുവിൽ വാണിജ്യ സൗകര്യങ്ങളും സ്മരണകളും സമന്വയിപ്പിച്ച് ‘വൺ വേൾഡ് ട്രേഡ് സെന്റർ’പടുത്തുയർത്താൻ അധികൃതർ ധാരണയിലെത്തുകയായിരുന്നു.
ഇരട്ട ഗോപുരങ്ങൾ നിലംപൊത്തിയ 17 ഏക്കറിൽ അഞ്ച് അംബരചുംബികളായ കെട്ടിടങ്ങൾ, മ്യൂസിയം, കൂറ്റൻ കൃത്രിമ അരുവികൾ, സാംസ്കാരികകേന്ദ്രം, അത്യാധുനിക റെയിൽവേ ടെർമിനൽ എന്നിവയാണ് നിർമിച്ചിട്ടുള്ളത്. ആറാമത്തെ ബഹുനില മന്ദിരത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.
ഭീകരാക്രമണത്തിന്റെ കറുത്ത ഓർമകളിൽനിന്നു മാറി, പ്രതിരോധത്തിന്റെയും പുനർനിർമാണത്തിന്റെയും ആഗോള മാതൃകയായി ന്യൂയോർക്കിലെ ദുരന്ത ഭൂമി ഇന്ന് മാറിയിരിക്കുന്നു.
'ഫ്രീഡം ടവർ’
ആക്രമണത്തിൽ തകർന്ന ഇരട്ട ഗോപുരങ്ങൾക്കു പകരമായി നിർമിച്ച വൺ വേൾഡ് ട്രേഡ് സെന്റർ അഥവ ‘ഫ്രീഡം ടവർ’ആണ് പുനർനിർമാണത്തിലെ പ്രധാന ആകർഷണം. അമേരിക്കൻ സ്വാതന്ത്ര്യ വർഷമായ 1776നെ ഓർമിപ്പിച്ചുകൊണ്ട് 1776 അടി (541 മീറ്റർ) ഉയരത്തിലാണ് ഈ കെട്ടിടം പണിതുയർത്തിയിരിക്കുന്നത്. 2006ൽ നിർമാണം ആരംഭിച്ച് 2014 നവംബർ മൂന്നിന് ഉദ്ഘാടനം ചെയ്ത ഈ 104 നില കെട്ടിടസമുച്ചയം നിലവിൽ അമേരിക്കയിലെയും പാശ്ചാത്യ അർധഗോളത്തിലെയും ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്.
ഓർമകളുറങ്ങുന്ന സ്മാരകവും മ്യൂസിയവും
ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ സ്മരണ നിലനിർത്താൻ നിർമിച്ച ‘നാഷണൽ 9/11 മെമ്മോറിയൽ ആൻഡ് മ്യൂസിയം’ ലോകശ്രദ്ധയാകർഷിക്കുന്ന കേന്ദ്രമാണ്.തകർന്നുവീണ പഴയ ഇരട്ട ഗോപുരങ്ങൾ നിലനിന്നിരുന്ന കൃത്യമായ സ്ഥലത്തു നിർമിച്ചിരിക്കുന്ന കൂറ്റൻ കൃത്രിമ തടാകങ്ങളായ റിഫ്ലക്ടിംഗ് പൂളുകൾ ഏവരെയും ആകർഷിക്കുന്നു. ഇതിന്റെ വശങ്ങളിലെ വെങ്കല ഫലകങ്ങളിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഴുവൻ ആളുകളുടെയും പേരുകൾ കൊത്തിവച്ചിട്ടുണ്ട്.
ആക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും തകർന്ന ഫയർ എൻജിനുകളും ഇരയായവരുടെ സ്മരണകളും സൂക്ഷിച്ചിരിക്കുന്ന ഭൂഗർഭ മ്യൂസിയം 2014ലാണ് പൊതുജനങ്ങൾക്കായി തുറന്നത്.
വാസ്തുവിദ്യാ വിസ്മയം ‘ദ ഒക്കുലസ്’
പ്രശസ്ത ആർക്കിടെക്ട് സാന്റിയാഗോ കാലാട്രാവ രൂപകല്പന ചെയ്ത ‘ദ ഒക്കുലസ്’വേൾഡ് ട്രേഡ് സെന്റർ ട്രാൻസ്പോർട്ടേഷൻ ഹബ്ബ് ദുരന്തഭൂമിയിലെ പ്രധാന ഗതാഗതകേന്ദ്രമാണ്. ഒരു കുട്ടിയുടെ കൈകളിൽനിന്ന് പറന്നുയരുന്ന വെള്ളപ്പക്ഷിയുടെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന ഈ മനോഹര സമുച്ചയം റെയിൽവേ/മെട്രോ ശൃംഖലകളെ ബന്ധിപ്പിക്കുന്നതോടൊപ്പം വലിയൊരു ഷോപ്പിംഗ് ഹബ്ബുകൂടിയാണ്.
പുതിയ ഗോപുരങ്ങൾ
പഴയ കെട്ടിടങ്ങൾക്കു പകരം 7 ഡബ്യുടിസി (2006), 4 ഡബ്യുടിസി (2013), 3 ഡബ്യുടിസി (2018) എന്നീ ആധുനിക വാണിജ്യ സമുച്ചയങ്ങൾ നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഇതിനുപുറമെ 2000 പേർക്ക് ഇരിക്കാവുന്ന പെർഫോമിംഗ് ആർട്സ് സെന്റർ, ആക്രമണത്തിൽ തകർന്നതിനെത്തുടർന്ന് പുനർനിർമിച്ച സെന്റ് നിക്കോളാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളി, ലിബർട്ടി പാർക്ക് എന്നിവയും ദുരന്തഭൂമിക്ക് പുതിയ മുഖം നൽകുന്നു.
തകർന്ന ഇരട്ട ഗോപുരങ്ങളിൽ രണ്ടാമത്തേതിനു പകരം നിർമിക്കുന്ന ‘2 വേൾഡ് ട്രേഡ് സെന്റർ’നിർമാണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സാമ്പത്തിക-വാണിജ്യ കേന്ദ്രമായ ലോവർ മാൻഹാട്ടൻ പുനർവികസനത്തിലെ അവസാനത്തെ പ്രധാന ഘടകമാണ് ഈ കെട്ടിടം.
55 നിലകളിലായി 1226 അടി ഉയരത്തിൽ നിർമിക്കുന്ന ഈ അംബരചുംബി പ്രമുഖ സാമ്പത്തിക സേവന കമ്പനിയായ ‘അമേരിക്കൻ എക്സ്പ്രസി’ന്റെ ആഗോള ആസ്ഥാനമായി മാറും. 2031ഓടെ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
International
ന്യൂയോർക്ക്: മരണത്തിന്റെ ഭീതിദമായ നിഴൽ വീണ അംബരചുംബിയായ കെട്ടിടം. ചുറ്റും പുകയും തകർന്നടിഞ്ഞ ചുവരുകളും മാത്രം. വിമാനം ഇടിച്ചുകയറിയ അതേ നിലയിൽനിന്ന്, മരണത്തെ തൊട്ടുരുമ്മി തിരിച്ചുവന്ന ആ രണ്ടു മനുഷ്യർ 25 വർഷങ്ങൾക്കിപ്പുറവും ആ അപൂർവ സൗഹൃദത്തിന്റെ ഊഷ്മളത പങ്കുവയ്ക്കുകയാണ്-സ്റ്റാൻലി പ്രൈംനാഥും ബ്രയാൻ ക്ലാർക്കും.
2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിൽ സൗത്ത് ടവറിലെ ‘ഇംപാക്ട് സോണിൽ’നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട നാലുപേരിൽ രണ്ടുപേരാണ് ഇവർ.
സൗത്ത് ടവറിന്റെ 81-ാം നിലയിലെ ഫുജി ബാങ്ക് ജീവനക്കാരനായിരുന്ന സ്റ്റാൻലിയുടെ ഓഫിസിലേക്കാണ് രണ്ടാമത്തെ വിമാനം നേരിട്ട് ഇടിച്ചുകയറിയത്. മേശയ്ക്കടിയിൽ അഭയം പ്രാപിച്ച സ്റ്റാൻലിയെ, പുക നിറഞ്ഞ തകർന്ന ചുമരുകൾക്കിടയിൽ നിന്ന് 84-ാം നിലയിലെ യുറോ ബ്രോക്കേഴ്സ് വൈസ് പ്രസിഡന്റായ ബ്രയാൻ ക്ലാർക്ക് ചേർത്തുപിടിക്കുകയായിരുന്നു.
തകർന്നുവീഴാറായ ആ കെട്ടിടത്തിന്റെ 1620 പടികൾ ഇരുവരും ഒരുമിച്ച് ഓടിയിറങ്ങി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മുറിവുകളിൽനിന്ന് ഉയർന്ന രക്തം അന്യോന്യം പുരണ്ടപ്പോൾ, "ഇനി നാം ജീവിതകാലം മുഴുവൻ രക്തബന്ധമുള്ള സഹോദരങ്ങളാണ്' എന്ന് ഇരുവരും ഉറപ്പിച്ചു പറഞ്ഞു. അവർ പുറത്തെത്തി മിനിറ്റുകൾക്കകം സൗത്ത് ടവർ പൂർണമായി നിലംപൊത്തി.
ദുരന്തത്തിനുശേഷമുള്ള ഈ കാൽ നൂറ്റാണ്ടിൽ ഇരുവരും പിരിയാത്ത സുഹൃത്തുക്കളായി ജീവിച്ചു. ഇപ്പോൾ 79 വയസുള്ള ബ്രയാൻ ക്ലാർക്ക് വിശ്രമജീവിതം നയിക്കുമ്പോൾ, 69 വയസുകാരനായ സ്റ്റാൻലി പ്രൈംനാഥ് പാസ്റ്ററായി സേവനമനുഷ്ഠിക്കുന്നു. സ്കൂളുകളിലും ടിവി ചാനലുകളിലുമായി ആയിരത്തിലധികം വേദികളിൽ ഇവർ തങ്ങളുടെ അതിജീവന കഥ ഇതിനകം പങ്കുവച്ചുകഴിഞ്ഞു.
"ദുരന്തമുഖത്ത് രാഷ്ട്രീയമോ വംശീയമോ ആയ യാതൊരു വേർതിരിവുകളും ഇല്ലായിരുന്നു. മനുഷ്യത്വം മാത്രമാണ് അന്ന് ഞങ്ങളുടെ ജീവൻ രക്ഷിച്ചത്''-25 വർഷത്തിനുശേഷവും ലോകത്തോടായി ഇരുവരും ഓർമിപ്പിക്കുന്നു.
International
വാഷിംഗ്ടൺ ഡിസി: 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിൽ അമേരിക്കക്കാരുടെ ഏറ്റവും വലിയ ഭയം രാജ്യത്തിനുള്ളിലെതന്നെ ആഭ്യന്തര തീവ്രവാദമാണെന്ന് റോയിട്ടേഴ്സ്/ഇപ്സോസ് സർവേ.
വിദേശ ഭീകരസംഘടനകളേക്കാൾ സ്വന്തം നാട്ടിലെ തീവ്രവാദ ഗ്രൂപ്പുകളും വംശീയ-രാഷ്ട്രീയ അക്രമങ്ങളുമാണ് രാജ്യസുരക്ഷയ്ക്കു വലിയ ഭീഷണിയെന്ന് ഭൂരിഭാഗം പൗരന്മാരും അഭിപ്രായപ്പെട്ടു.
സർവേയിൽ പങ്കെടുത്ത 33% പേർ ‘ആഭ്യന്തര ഭീകരത’യാണ് ഏറ്റവും വലിയ ഭീഷണിയെന്നു ചൂണ്ടിക്കാട്ടിയപ്പോൾ 20% പേർ മാത്രമാണു വിദേശ ഭീകരതയെ ഭയക്കുന്നത്. 42% പേർ കൂട്ടവെടിവയ്പുകളെയാണ് പ്രധാന ഭീഷണിയായി കാണുന്നത്.
ഡോണൾഡ് ട്രംപിനുനേരേയുണ്ടായ വധശ്രമങ്ങൾ, വംശീയ അക്രമങ്ങൾ, 2025ൽ ചാർലി കിർക്ക് കൊല്ലപ്പെട്ട സംഭവം എന്നിവ ജനങ്ങൾക്കിടയിലെ ഭീതി വർധിപ്പിച്ചു.
കൂടാതെ, 9/11നുശേഷം യുഎസ് നടത്തിയ അഫ്ഗാനിസ്ഥാൻ, ഇറാക്ക് യുദ്ധങ്ങളും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇറാൻ സൈനിക നടപടിയും നഷ്ടമായിരുന്നുവെന്നാണ് ഭൂരിഭാഗം അമേരിക്കക്കാരുടെയും വിലയിരുത്തൽ.
International
വാഷിംഗ്ടൺ ഡിസി: ശ്വാസമടക്കിപ്പിടിച്ച ആ 40 മിനിറ്റുകൾക്കൊടുവിൽ അമേരിക്ക ലോകത്തോട് വിളിച്ചുപറഞ്ഞു- ""നീതി നടപ്പിലായിരിക്കുന്നു!’’. ലോകത്തെ ഭീതിയുടെ നിഴലിൽ നിർത്തിയ 9/11 ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഒസാമ ബിൻ ലാദനെ തേടി അർധരാത്രിയിൽ പാക് മണ്ണിലിറങ്ങിയ യുഎസ് കമാൻഡോകൾ, ലോക സൈനിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ദൗത്യത്തിലൂടെ വകവരുത്തിയ നിമിഷങ്ങൾ ഇന്നും ഓരോ അമേരിക്കക്കാരനും അഭിമാനത്തോടെ സ്മരിക്കുന്നു.
ഒരു പതിറ്റാണ്ട് നീണ്ട അക്ഷീണമായ തെരച്ചിലിനൊടുവിൽ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ കനത്ത സുരക്ഷയോടെ കഴിഞ്ഞിരുന്ന രഹസ്യസങ്കേതത്തിൽ 2011 മേയ് രണ്ടിന് അർധരാത്രി ഇരച്ചുകയറിയായിരുന്നു യുഎസ് സൈനിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഈ മിന്നലാക്രമണം.അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു യുഎസ് ചരിത്രത്തിലെ ഏറ്റവും വീറും വാശിയുമേറിയ സൈനികദൗത്യം ആസൂത്രണം ചെയ്തത്.
◄സിഐഎ കുരുക്ക്
ഒസാമ ബിൻ ലാദനും അൽ ക്വയ്ദയുടെ പ്രധാന നേതാക്കളും ഒളിവിൽ കഴിയാൻ തെരഞ്ഞെടുത്തത് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ, പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള അതീവ ദുർഘടമായ തോറ ബോറ മലനിരകളായിരുന്നു. പ്രകൃതിദത്തമായി രൂപപ്പെട്ട നൂറുകണക്കിന് ഗുഹകളും ഇടുങ്ങിയ മലയിടുക്കുകളും നിറഞ്ഞതാണ് ഈ പ്രദേശം. പുറത്തുനിന്നുള്ള വ്യോമാക്രമണങ്ങളെയും ബോംബുകളെയും പ്രതിരോധിക്കാൻ ശേഷിയുള്ള കൂറ്റൻ ഗുഹാശൃംഖലകൾ ബിൻ ലാദൻ ഇവിടെ വികസിപ്പിച്ചിരുന്നു.
2001 ഡിസംബറിൽ യുഎസ് സൈന്യവും സഖ്യകക്ഷികളും അൽ ക്വയ്ദയെ ലക്ഷ്യമിട്ട് തോറ ബോറ മലനിരകളിൽ അതിശക്തമായ വ്യോമാക്രമണവും കരമാർഗമുള്ള തെരച്ചിലും നടത്തി. "ബാറ്റിൽ ഓഫ് തോറ ബോറ’ എന്നറിയപ്പെടുന്ന ഈ പോരാട്ടത്തിൽ നൂറുകണക്കിന് അൽ ക്വയ്ദ ഭീകരർ കൊല്ലപ്പെട്ടെങ്കിലും ബിൻ ലാദൻ അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്ക് കടന്നുകളയുകയായിരുന്നു.
ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാതെ പൂർണമായും ഒറ്റപ്പെട്ടു ജീവിച്ചു. എന്നാൽ, ലാദന്റെ സന്ദേശങ്ങൾ കൈമാറിയിരുന്ന അബു അഹമ്മദ് അൽ കുവൈത്തി എന്ന വിശ്വസ്തനായ സഹായിയെ സിഐഎ വർഷങ്ങളോളം പിന്തുടർന്നു. ഈ സഹായിയിലൂടെയാണ് പാക്കിസ്ഥാൻ മിലിട്ടറി അക്കാദമിക്കു തൊട്ടടുത്തുള്ള മൂന്നുനില കോട്ടയെക്കുറിച്ച് അമേരിക്കയ്ക്ക് സൂചന ലഭിക്കുന്നത്.
മുൾവേലികളും വലിയ മതിലുകളും കെട്ടിയുയർത്തിയ ഈ വീട്ടിൽ ഫോണോ ഇന്റർനെറ്റോ ഇല്ലായിരുന്നു. എന്നാൽ, വീടിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ പതിവായി നടക്കാറുള്ള "പൈസർ’എന്ന നിഴൽ ബിൻ ലാദന്റേതാണെന്ന് ഉപഗ്രഹ ചിത്രങ്ങളിലൂടെ സിഐഎ നിരീക്ഷിച്ചുറപ്പിച്ചു.
◄വാക്സിനേഷൻ തന്ത്രം
ബിൻ ലാദന്റെ സാന്നിധ്യം അന്തിമമായി സ്ഥിരീകരിക്കാൻ സിഐഎ പ്രയോഗിച്ച തന്ത്രമായിരുന്നു വ്യാജ പ്രതിരോധ കുത്തിവയ്പ് ദൗത്യം. പാക്കിസ്ഥാനി ഡോക്ടറായ ഷക്കീൽ അഫ്രീദിയെ ഉപയോഗിച്ച്, ഹെപ്പറ്റൈറ്റിസ്-ബി സൗജന്യ വാക്സിനേഷൻ എന്ന വ്യാജേന കെട്ടിടത്തിനുള്ളിൽ കഴിഞ്ഞ ലാദന്റെ മക്കളുടെ ഡിഎൻഎ സാമ്പിളുകൾ രഹസ്യമായി ശേഖരിച്ചു. ഈ വിവരങ്ങളാണ് ലാദൻ അവിടെയുണ്ടെന്ന് അന്തിമമായി ഉറപ്പിക്കാൻ യുഎസിനെ സഹായിച്ചത്.
◄സീൽ ടീം 6 ദൗത്യം
ലാദൻ അബോട്ടാബാദിലെ താവളത്തിലുണ്ടെന്ന് ഉറപ്പായതോടെ വ്യോമാക്രമണത്തിനു പകരം നേരിട്ട് കമാൻഡോകളെ ഇറക്കാൻ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിട്ടു. അമേരിക്കൻ നാവികസേനയുടെ കമാൻഡോ വിഭാഗമായ "നേവി സീൽസ് ടീം 6’ദൗത്യം ഏറ്റെടുത്തു. താവളത്തിന്റെ മാതൃക അമേരിക്കയിൽ നിർമിച്ച് ആഴ്ചകളോളം പരിശീലനം നേടിയശേഷമായിരുന്നു ദൗത്യത്തിനായി കമാൻഡോസംഘം പുറപ്പെട്ടത്.
പാതിരാത്രിയിൽ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽനിന്ന് പാക് റഡാറുകളുടെ കണ്ണുവെട്ടിച്ച് അത്യാധുനിക സ്റ്റെൽത്ത് ഹെലികോപ്റ്ററുകളിൽ കമാൻഡോകൾ അതിർത്തി കടന്നു. അബോട്ടാബാദിലെ കെട്ടിടത്തിനു മുകളിലെത്തിയ ഒരു ഹെലികോപ്റ്റർ സാങ്കേതിക തകരാർ മൂലം നിലത്തിടിച്ചെങ്കിലും പരിക്കേൽക്കാതെ പുറത്തിറങ്ങിയ സൈനികർ മതിലുകൾ തകർത്ത് അകത്തുകയറി.
ആ 40 മിനിറ്റിനുള്ളിൽ ഓരോ നിലയും സുരക്ഷിതമാക്കി അവർ മുന്നേറി. ഒടുവിൽ മൂന്നാം നിലയിലേക്ക് ഇരച്ചുകയറിയ കമാൻഡോകൾക്കു നേരേ ആക്രമണത്തിന് മുതിർന്ന ബിൻ ലാദനെ തലയ്ക്കും നെഞ്ചിനും വെടിയുതിർത്ത് അവർ വധിക്കുകയായിരുന്നു. കനത്ത വെടിവയ്പിൽ ലാദന്റെ മകനടക്കം ചില കൂട്ടാളികളും കൊല്ലപ്പെട്ടു.
ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും ഡിഎൻഎ പരിശോധനയും വഴി കൊല്ലപ്പെട്ടത് ബിൻ ലാദൻ തന്നെയാണെന്ന് തത്സമയം സ്ഥിരീകരിച്ചു. തുടർന്ന് സ്മാരകമായി മാറാതിരിക്കാൻ, മൃതദേഹം വടക്കൻ അറബിക്കടലിലെ യുഎസ്എസ് കാൾ വിൻസൺ എന്ന യുദ്ധക്കപ്പലിലെത്തിച്ച് ഇസ്ലാമിക ആചാരപ്രകാരം രഹസ്യമായി കടലിൽ അടക്കം ചെയ്തു.
"നീതി നടപ്പിലായിരിക്കുന്നു' എന്ന ബറാക് ഒബാമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ന്യൂയോർക്കിലും വാഷിംഗ്ടണിലും ആയിരക്കണക്കിന് ജനങ്ങളാണ് വിജയാഘോഷത്തിനായി തെരുവിലിറങ്ങിയത്.
International
ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആ ഭീകരാക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഇന്നും ആ മുറിവുകൾ ഉണങ്ങിയിട്ടില്ല. ""ഓരോ നിമിഷവും ആ ഓർമകൾ എന്റെ മനസിൽ നിറഞ്ഞുനിൽക്കുകയാണ്, ഇത്രയും കാലം കഴിഞ്ഞിട്ടും അത് എന്നെ ശ്വാസം മുട്ടിക്കുന്നു...’’വിതുമ്പലോടെ ടോം റെസ്റ്റ ഓർത്തെടുക്കുന്നു.
ആ ദുരന്തദിനത്തിൽ ടോമിനു നഷ്ടമായത് ജ്യേഷ്ഠൻ ജോണിനെയും അദ്ദേഹത്തിന്റെ ഏഴു മാസം ഗർഭിണിയായ ഭാര്യ സിൽവിയയെയുമാണ്. വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കൻ ടവറിലെ 92-ാം നിലയിൽ ജോലി ചെയ്യുകയായിരുന്ന ഈ ദമ്പതികൾക്ക്, ജനിക്കാനിരിക്കുന്ന കുഞ്ഞിനായി കണ്ട സ്വപ്നങ്ങളോടൊപ്പം ജീവൻ വെടിയേണ്ടിവന്നു.
അമേരിക്കൻ മണ്ണിൽ നടന്ന ഏറ്റവും വലിയ കുറ്റകൃത്യമെന്നു വിശേഷിപ്പിക്കപ്പെടുമ്പോഴും ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പടെയുള്ള പ്രതികളുടെ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല. കഴിഞ്ഞ 20 വർഷമായി ഗ്വാണ്ടനാമോ ബേയിലെ സൈനിക തടവറയിൽ കഴിയുന്ന പ്രതികളുടെ ശിക്ഷ നീണ്ടുപോകുന്നത് ഇരകളുടെ കുടുംബങ്ങളിൽ വലിയ നിരാശയാണു സൃഷ്ടിക്കുന്നത്.
നിയമനടപടികൾ നീണ്ടുപോകുന്നതിനാൽ, അർഹിച്ച നീതി കാണാതെ തങ്ങളുടെ പ്രായമായ മാതാപിതാക്കളും ബന്ധുക്കളും കണ്ണടയ്ക്കുമോയെന്ന ഭയത്തിലാണ് ടോം റെസ്റ്റയെപ്പോലുള്ളവർ.
International
ന്യൂയോർക്ക്: ആധുനിക ചരിത്രത്തെ ‘9/11ന് മുമ്പും പിമ്പും’എന്ന് അടയാളപ്പെടുത്തിയ അമേരിക്കയിലെ ഭീകരാക്രമണം നടന്നിട്ട് ഇന്ന് കാൽ നൂറ്റാണ്ട് തികയുന്നു.
2001 സെപ്റ്റംബർ 11ന് നടന്ന ആ ദുരന്തം അമേരിക്കയുടെ മാത്രം നടുക്കമായിരുന്നില്ല; മറിച്ച് ആഗോള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സമവാക്യങ്ങളെയാകെ മാറ്റിമറിച്ച വലിയൊരു വഴിത്തിരിവായിരുന്നു.
അൽ ക്വയ്ദയുടെ 19 ഭീകരർ നാല് യാത്രാവിമാനങ്ങൾ റാഞ്ചി അമേരിക്കയുടെ അഭിമാനസ്തംഭങ്ങൾക്കു നേരേ പ്രയോഗിക്കുകയായിരുന്നു.
രണ്ടു വിമാനങ്ങൾ നിമിഷങ്ങളുടെ ഇടവേളയിൽ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലെ ഇരട്ടഗോപുരങ്ങൾക്കുനേരേ ഇടിച്ചിറക്കി. മറ്റൊരു വിമാനം സൈനിക ആസ്ഥാനമായ പെന്റഗണിലാണു ഇടിച്ചിറക്കിയത്.
നാലാമത്തെ വിമാനം കോക്പിറ്റില്‍ ഭീകരരും യാത്രക്കാരുമായി നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് പെന്‍സില്‍വാനിയയിലെ പിറ്റ്ട്സ്ബര്ഗില് പാടത്ത് തകര്‍ന്നുവീണു. അമേരിക്കയുടെ ഹൃദയം തകർത്ത ഈ ഭീകരാക്രമണങ്ങലിൽ 77 രാജ്യങ്ങളിൽനിന്നുള്ള 2,977 പേർക്കു ജീവൻ നഷ്ടപ്പെടുകയും ആറായിരത്തിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് ‘ഭീകരതയ്ക്കെതിരേയുള്ള യുദ്ധം’ പ്രഖ്യാപിച്ച അമേരിക്ക, അഫ്ഗാനിസ്ഥാനിലും ഇറാക്കിലും നടത്തിയ സൈനിക നീക്കങ്ങൾക്കും നാലര ട്രില്യൺ ഡോളറിലധികം ചെലവിട്ട യുദ്ധങ്ങൾക്കും ലോകം സാക്ഷ്യംവഹിച്ചു.
സോവ്യറ്റ് യൂണിയനെതിരേ ഒരുകാലത്ത് അമേരിക്കതന്നെ വളർത്തിയെടുത്ത ഒസാമ ബിൻ ലാദനും ഭീകരഗ്രൂപ്പുകളും പിന്നീട് സ്വന്തം യജമാനന്മാർക്കു നേരേതന്നെ തിരിയുകയായിരുന്നുവെന്നത് ചരിത്രത്തിന്റെ മറ്റൊരു വിരോധാഭാസമായി.
വർഷങ്ങൾ നീണ്ട നീതിക്കായുള്ള പോരാട്ടത്തിനൊടുവിൽ, 2011 മേയ് രണ്ടിന് പാക്കിസ്ഥാനിലെ അബോട്ടാബാദിൽ വച്ച് മിന്നലാക്രമണത്തിലൂടെ ബിൻ ലാദനെ വധിച്ചുകൊണ്ട് ‘നീതി നടപ്പിലായി’ എന്ന് അമേരിക്ക ലോകത്തോട് വിളിച്ചുപറഞ്ഞു.
സൗദി ഭരണകൂടത്തിന് ആക്രമണത്തിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളും മുഖ്യസൂത്രധാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെ 2028ലെ വിചാരണാ പ്രഖ്യാപനവുമെല്ലാം നിയമപോരാട്ടങ്ങളുടെ തുടർച്ചയായി നിലനിൽക്കുന്നു.
എന്നിരുന്നാലും, തകർന്നടിഞ്ഞ ‘ഗ്രൗണ്ട് സീറോ’യിൽനിന്ന് കരുത്തോടെ തലയുയർത്തിനിൽക്കുന്ന പുതിയ വേൾഡ് ട്രേഡ് സെന്റർ സമുച്ചയം ഇന്ന് അമേരിക്കൻ അതിജീവനത്തിന്റെ പ്രകാശഗോപുരമാണ്.
International
കയ്റോ/അങ്കാറ: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം കൂടുതൽ വഷളാക്കിക്കൊണ്ട് യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ചെങ്കടലിലെ തന്ത്രപ്രധാന തുറമുഖനഗരമായ മോച്ചയും ഹനീഷ് ദ്വീപുകളും പിടിച്ചെടുത്തു. ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നായ ബാബ് അൽ മൺഡെപ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത ഹൂതികൾ, സൗദി അറേബ്യൻ കപ്പലുകൾക്കു മേഖലയിൽ വിലക്കേർപ്പെടുത്തി.
ചെങ്കടലിലേക്കുള്ള പ്രവേശനകവാടമായ ബാബ് അൽ മൺഡെപ് കടലിടുക്കിനു സമീപമാണ് ചരിത്രപ്രസിദ്ധമായ മോച്ച സ്ഥിതി ചെയ്യുന്നത്. യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ സേനയെ തുരത്തിയാണ് ഹൂതികൾ ഈ തുറമുഖ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തത്.
ഹോർമൂസ് കടലിടുക്ക് നേരത്തേതന്നെ സംഘർഷം മൂലം അടഞ്ഞതിനെത്തുടർന്ന് സൗദി അറേബ്യ എണ്ണ കയറ്റുമതിക്കായി ചെങ്കടൽ പാതയെയായിരുന്നു പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാൽ ഹൂതികൾ ഇവിടെയും ഉപരോധം പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്ക ശക്തമായി. ഇതോടെ ആഗോളവിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില നാലു ശതമാനം വർധിച്ച് ബാരലിന് 105 ഡോളറിലെത്തി.
സൗദിയിലെ ഖമീസ് മുശൈതിലെ എയർബേസിനും എണ്ണ കേന്ദ്രങ്ങൾക്കും നേരേ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 73 പേർക്ക് പരിക്കേറ്റതിനു പിന്നാലെ മേഖലയിൽ നയതന്ത്ര നീക്കങ്ങൾ ഊർജിതമായിട്ടുണ്ട്. ഹൂതികളെ അടിയന്തരമായി പിന്തിരിപ്പിക്കണമെന്ന് പാക്കിസ്ഥാൻ ഇറാനോട് ആവശ്യപ്പെട്ടു. സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ കരാർ ചൂണ്ടിക്കാട്ടിയായിരുന്നു പാക്കിസ്ഥാന്റെ മുന്നറിയിപ്പ്.
International
വാഷിംഗ്ടൺ ഡിസി: 2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഖാലിദ് ഷെയ്ഖ് മുഹമ്മദും മറ്റു മൂന്ന് പ്രതികളും ഒടുവിൽ വിചാരണ നേരിടുന്നു.
ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ സൈനിക ട്രൈബ്യൂണലിൽ 2028 ജൂൺ അഞ്ചിനു വിചാരണനടപടികൾ ആരംഭിക്കാൻ യുഎസ് എയർഫോഴ്സ് ജഡ്ജി ലഫ്. കേണൽ മൈക്കൽ സ്രാമ ഉത്തരവിട്ടു. രണ്ടു പതിറ്റാണ്ടിലധികമായി തുടരുന്ന നിയമതടസങ്ങൾക്കൊടുവിലാണ് കേസിൽ നിർണായകമായ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികളായ ഖാലിദ് ഷെയ്ഖ് മുഹമ്മദ്, വലീദ് ബിൻ അതീഷ്, മുസ്തഫ അഹമ്മദ് അൽ ഹവ്സാവി, അലി അബ്ദുൾ അസീസ് അലി എന്നിവർ കുറ്റം സമ്മതിക്കുന്നതിനു പകരം മരണശിക്ഷ ഒഴിവാക്കി നൽകാമെന്ന ധാരണ നേരത്തേ ഉണ്ടാക്കിയിരുന്നു. എന്നാൽ ശക്തമായ ജനരോഷത്തെത്തുടർന്ന് കഴിഞ്ഞ വർഷം യുഎസ് അപ്പീൽ കോടതി ഈ കരാർ പൂർണമായും റദ്ദാക്കുകയായിരുന്നു.
2027 ജനുവരിയിൽ വിചാരണ ആരംഭിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വിചാരണയ്ക്കു മുന്നോടിയായുള്ള തെളിവുശേഖരണത്തിനും ഹർജികൾ പരിഗണിക്കുന്നതിനും കൂടുതൽ സമയം ആവശ്യമാണെന്ന് വ്യക്തമാക്കി ജഡ്ജി തീയതി 2028 ജൂണിലേക്ക് നീട്ടുകയായിരുന്നു.
യുഎസ് സൈനിക ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്ന പ്രത്യേക ജൂറിയെ തെരഞ്ഞെടുക്കുന്നതോടെ വിചാരണയ്ക്ക് തുടക്കമാകും. ജൂറി രൂപീകരിച്ച് 30 ദിവസത്തിനുള്ളിൽ പ്രോസിക്യൂഷൻ തെളിവെടുപ്പും വാദവും ആരംഭിക്കും.
പ്രോസിക്യൂഷൻ നടപടികൾ പൂർത്തിയായി 60 ദിവസത്തിനുശേഷമായിരിക്കും പ്രതിഭാഗത്തിന് തെളിവുകൾ ഹാജരാക്കാൻ അവസരം ലഭിക്കുക. തുടർന്ന് ശിക്ഷാവിധിക്കായുള്ള അന്തിമ വാദം നടക്കും.
2003 മാർച്ച് ഒന്നിന് പാക്കിസ്ഥാനിൽനിന്നാണ് ഖാലിദ് ഷെയ്ഖ് മുഹമ്മദ് പിടിയിലാകുന്നത്. പാക് മാതാപിതാക്കൾക്ക് കുവൈറ്റിൽ ജനിച്ചയാളാണ് അൽ ക്വയ്ദയുടെ പ്രചാരണവിഭാഗം തലവനായിരുന്ന ഖാലിദ്. 2002ൽ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് സ്ഥാപിച്ച ഗ്വാണ്ടനാമോ ബേയിലെ അതീവ സുരക്ഷാ തടവറയിലാണ് നിലവിൽ ഇയാളെ പാർപ്പിച്ചിരിക്കുന്നത്.
International
ബെയ്ജിംഗ്: ചൈനയിലെ കപ്പൽനിർമാണശാലയിൽ അറ്റകൂറ്റപ്പണി നടത്തുകയായിരുന്ന ചരക്കു കപ്പലിന് തീപിടിച്ച് 25 പേർ മരിച്ചു. അഞ്ചു പേരെ കാണാതായിട്ടുണ്ട്.
42 പേരാണ് കപ്പലിലുണ്ടായിരുന്നത്. 12 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ശേഷിച്ചവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
കിഴക്കൻ ചൈനയിലെ ക്വിംഗ്ദാവോ തുറമുഖത്ത് നങ്കൂരമിട്ട ചരക്ക് കപ്പലിനാണ് തീപിടിച്ചത്. ഇന്നലെ പ്രാദേശിക സമയം രാവിലെ 11.15നായിരുന്നു അപകടം.
ലൈബീരിയൻ പതാകയുള്ള ഓഷ്യൻ മെലഡിയെന്ന ചരക്കുകപ്പലിനാണ് തീപിടിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിംഗ് കോർപ്പറേഷന്റെ ഭാഗമായ ക്വിംഗ്ദാവോയിലെ ബെയ്ഹായ് ഷിപ്പ് ബിൽഡിംഗ് കമ്പനിയിൽ കപ്പലിന്റെ അറ്റകുറ്റപ്പണികൾ നടന്നു വരികയായിരുന്നു.
International
ന്യൂയോർക്ക്: വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ വാർഷികദിനത്തിൽ ഗ്രൗണ്ട് സീറോയിൽ നടക്കാറുള്ള ഔദ്യോഗിക അനുസ്മരണ ചടങ്ങിൽ ചരിത്രത്തിലാദ്യമായി ഏഴാമതൊരു നിശബ്ദ പ്രാർഥനകൂടി ഉൾപ്പെടുത്തി.
ആക്രമണത്തിനുശേഷം കെട്ടിടാവശിഷ്ടങ്ങളിൽനിന്നുള്ള വിഷപ്പുകയും കെമിക്കൽ പൊടിയും ശ്വസിച്ച് പിന്നീട് വിവിധ രോഗങ്ങളാൽ മരിച്ച ആയിരക്കണക്കിന് ആളുകൾക്ക് ആദരമർപ്പിക്കാനാണ് ഈ തീരുമാനം.
2001 സെപ്റ്റംബർ 11ലെ ആക്രമണസമയത്ത് വിമാനങ്ങൾ ഇടിച്ചുകയറിയതും ടവറുകൾ തകർന്നുവീണതുമായ ആറു നിർണായക നിമിഷങ്ങളെ അനുസ്മരിച്ച് ആറുതവണ മണി മുഴക്കി മൗനം പാലിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി.
എന്നാൽ, ദുരന്തത്തിൽ നേരിട്ട് കൊല്ലപ്പെട്ടവരുടെയും പിന്നീട് രോഗബാധിതരായി മരിച്ചവരുടെയും കുടുംബങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഇത്തവണ ഏഴാമതൊരു മണികൂടി മുഴക്കി പ്രാർഥന നടത്താൻ ‘9/11 മെമ്മോറിയൽ ആൻഡ് മ്യൂസിയം’ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ആക്രമണദിവസം നേരിട്ട് കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാൾ (2,977) കൂടുതലാളുകൾ ദുരന്താനന്തര രോഗങ്ങൾ കാരണം പിന്നീട് മരിച്ചിട്ടുണ്ടെന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി വ്യക്തമാക്കി. സംഭവസ്ഥലത്തെ വായു സുരക്ഷിതമാണെന്ന് അന്ന് അധികൃതർ തെറ്റായ സന്ദേശം നൽകിയിരുന്നതായി വ്യക്തമാക്കുന്ന രേഖകൾ ന്യൂയോർക്ക് ഭരണകൂടം അടുത്തിടെ പുറത്തുവിട്ടിരുന്നു.
നിലവിൽ 57,000ത്തിലധികം രക്ഷാപ്രവർത്തകർക്കും രക്ഷപ്പെട്ടവർക്കും കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 11ന്റെ ഇരകളായി രോഗബാധിതരായി മരിച്ച ആയിരക്കണക്കിന് ആളുകളുടെ കുടുംബങ്ങൾക്ക് വർഷങ്ങൾക്കുശേഷം ലഭിക്കുന്ന വലിയൊരു അംഗീകാരമാണ് ഈ ഏഴാമത് അനുസ്മരണ നിമിഷം.
International
ടെൽ അവീവ്: ഇസ്രയേലിനെ നടുക്കിയ 2023 ഒക്ടോബർ ഏഴ് ഭീകരാക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് യുഎഇ പ്രസിഡന്റിൽനിന്നു മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം അത് അവഗണിക്കുകയായിരുന്നുവെന്നും റിപ്പോർട്ട്. പൊതുതെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഇസ്രേലി രാഷ്ട്രീയത്തിൽ വലിയ വിവാദത്തിനാണ് ഈ ആരോപണം തിരി കൊളുത്തിയിരിക്കുന്നത്.
ഹമാസ് ആക്രമണത്തിനു പത്തു ദിവസം മുന്‍പ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് ഹമാസും യഹിയ സിൻവറും വലിയൊരു ആക്രമണത്തിനു പദ്ധതിയിടുന്നുണ്ടെന്നു മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് ഇസ്രേലി പത്രമായ ‘ഹാരെറ്റ്സ്’ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ വിവരങ്ങൾ പ്രധാനമന്ത്രി രാജ്യത്തെ സുരക്ഷാസേനകൾക്കു കൈമാറിയില്ലെന്നും വാർത്തയിൽ ആരോപിക്കുന്നു.
അതേസമയം, വാർത്ത തികച്ചും വ്യാജവും രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതുമാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. യുഎഇ പ്രസിഡന്റുമായി ഇത്തരമൊരു സംഭാഷണം നടന്നിട്ടില്ലെന്നും റിപ്പോർട്ട് നൽകിയ പത്രത്തിനും മാധ്യമപ്രവർത്തകനുമെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ അഭിഭാഷകർക്കു നിർദേശം നൽകിയതായും നെതന്യാഹു അറിയിച്ചു. എന്നാൽ, തങ്ങൾ പ്രസിദ്ധീകരിച്ച വാർത്തയിൽ ഉറച്ചുനിൽക്കുന്നതായി ‘ഹാരെറ്റ്സ്’ വ്യക്തമാക്കി.
ഇസ്രയേലും യുഎഇയും തമ്മിൽ തുറന്ന നയതന്ത്രബന്ധങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ആവശ്യമായ വിവരങ്ങൾ കൈമാറാറുണ്ടെന്നും വ്യക്തമാക്കിയ യുഎഇ വിദേശകാര്യ മന്ത്രാലയം, ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള വാർത്ത ശരിവയ്ക്കാനോ നിഷേധിക്കാനോ തയാറായില്ല.
അടുത്തമാസം 27ന് ഇസ്രയേലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷം ഈ വിഷയം നെതന്യാഹുവിനെതിരേ വലിയ ആയുധമാക്കിയിരിക്കുകയാണ്.
മുൻ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്, പ്രതിപക്ഷനേതാവ് ഗാഡി ഐസൻകോട്ട് തുടങ്ങിയവർ നെതന്യാഹുവിനെതിരേ ഗുരുതരമായ വീഴ്ച ആരോപിക്കുകയും ആക്രമണത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
1,200ഓളം പേർ കൊല്ലപ്പെടുകയും നൂറുകണക്കിനു പേർ ബന്ദികളാക്കപ്പെടുകയും ചെയ്ത ഒക്ടോബർ ഏഴിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിൽ നെതന്യാഹു ഭരണകൂടത്തിനു വലിയ വീഴ്ച സംഭവിച്ചെന്ന ആരോപണം ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.
International
ന്യൂയോർക്ക്: ലോകക്രമത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ വഴിയൊരുക്കിയ 9/11 ഭീകരാക്രമണത്തിന്റെ 25-ാം വർഷികമാണ് വെള്ളിയാഴ്ച. അൽ ഖ്വായിദ ഭീകരസംഘടനയിലെ 19 ഭീകരർ അമേരിക്കയിലെ നാലു യാത്രാവിമാനങ്ങൾ തട്ടിയെടുത്തു വേൾഡ് ട്രേഡ് സെന്റർ അടക്കമുള്ള കെട്ടിടങ്ങളിൽ ഇടിച്ചിറക്കിയ ആക്രമണത്തിൽ 2,977 പേർ നേരിട്ടു മരിച്ചു. വിഷപ്പുകയും പൊടിപടലങ്ങളും ശ്വസിച്ച് കാൻസർ പോലുള്ള രോഗങ്ങൾ പിടിപെട്ട് 9,600 പേർ പരോക്ഷമായും മരിച്ചു.
ഭീകരാക്രമണത്തിന്റെ നാള്‍വഴി
1. അമേരിക്കന്‍ എയര്‍ലൈന്‍സ് 11 വിമാനം രാവിലെ 7.59-ന് ബോസ്റ്റണിലെ ലോഗന് വിമാനത്താവളത്തില്‍നിന്ന് 81 യാത്രക്കാരും 11 ജീവനക്കാരുമായി ലോസ് ഏഞ്ചലസിലേക്ക് പുറപ്പെട്ടു.
8.14- യാത്രാമധ്യേ മാസച്യുസെറ്റ്സിനു മുകളില്‍വച്ച് ഭീകരര്‍ റാഞ്ചി
8.46- ന്യൂയോർക്കിലെ ലോകവ്യാപാരകേന്ദ്രത്തിന്റെ വടക്കേ ഗോപുരത്തില്‍ ഇടിച്ചുകയറി. 93-99 നിലകളിലേക്കായിരുന്നു ആക്രമണം
10.28- വിമാനം ഇടിച്ച് 1.42 മണിക്കൂറിനുശേഷം ലോകവ്യാപാരകേന്ദ്രത്തിന്റെ വടക്കേ ഗോപുരം തകര്‍ന്നുവീണു. ഗോപുരങ്ങളുടെ താഴെ സ്ഥിതി ചെയ്തിരുന്ന മാരിയറ്റ് ഹോട്ടലും തകര്‍ന്നു
2. യുനൈറ്റഡ് എയര്‍ലൈന്‍സ് 175 വിമാനം 8.14- ലോഗനില്‍നിന്ന് ലോസ് ഏഞ്ചലസിലേക്ക് പുറപ്പെട്ടു. വിമാനത്തില്‍ 56 യാത്രക്കാരും ഒമ്പത് ജീവനക്കാരും.
8.42-നും 8.46-നും ഇടയില്‍ വിമാനം 175 വടക്കുപടിഞ്ഞാറന്‍ ന്യൂജേഴ്സിക്കു മുകളില്‍വച്ച് ഭീകരർ റാഞ്ചി
9.03- ലോകവ്യാപാരകേന്ദ്രത്തിന്റെ തെക്കേ ഗോപുരത്തില്‍ ഇടിച്ചു. 77-85 നിലകളിലേക്കായിരുന്നു ആക്രമണം.
9.59- വിമാനം ഇടിച്ചതിന്റെ ആഘാതത്തില്‍ 56 മിനിറ്റിനുശേഷം ലോകവ്യാപാരകേന്ദ്രത്തിന്റെ തെക്കേ ഗോപുരം തകര്‍ന്നുവീണു.
3. യുനൈറ്റഡ് എയര്‍ലൈന്‍സ് 77 വിമാനം
8.20- വാഷിംഗ്ടണിലെ ഡാളസ് വിമാനത്താവളത്തില്‍നിന്ന് ലോസ് ഏഞ്ചലസിലേക്ക് 58 യാത്രക്കാരും ആറു ജീവനക്കാരുമായി പുറപ്പെട്ടു.
8.50നും-8.54നും ഇടയില്‍ തെക്കന്‍ ഒഹിയോക്കു മുകളില്‍വച്ച് ഭീകരർ റാഞ്ചി.
9.37- സൈനിക ആസ്ഥാനമായ പെന്റഗണില്‍ ഇടിച്ചിറക്കി. തുടര്‍ന്ന് കെട്ടിടത്തില്‍ തീ പടര്‍ന്നു.
10.50-പെന്റഗണിന്റെ ഒരു ഭാഗത്തിന്റെ അഞ്ചുനില മന്ദിരം തീപിടിത്തത്തില്‍ തകര്‍ന്നു.
4. യുനൈറ്റഡ് എയര്‍ലൈന്‍സ് 93 വിമാനം
8.42-നെവാര്‍ക്ക് വിമാനത്താവളത്തില്‍നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് 73 യാത്രക്കാരും ഏഴു ജീവനക്കാരുമായി പുറപ്പെട്ടു.
9.28-വിമാനം വടക്കന്‍ ഒഹിയോയുടെ മുകളില്‍വച്ച് ഭീകരര്‍ റാഞ്ചി.
9.57-വിമാനത്തിൽ ഭീകരരും യാത്രക്കാരുമായി സംഘര്‍ഷം.
10.03-കോക്പിറ്റില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് വിമാനം പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗില്‍ പാടത്തേക്ക് തകര്‍ന്നുവീണു.
International
സനാ: ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ തന്ത്രപ്രധാന മോച്ച തുറമുഖം പിടിച്ചെടുത്തു. ചെങ്കടൽവഴിയുള്ള എണ്ണയൊഴുക്ക് കൂടുതൽ തടസപ്പെടുത്തുന്ന സംഭവവികാസമാണിത്.
ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ ബാബ് അൽ മൺഡെപ് കടലിടുക്കിനു സമീപമാണ് മോച്ച. യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ സേനയെ തുരത്തിയ ഹൂതികൾ മോച്ചയുടെ നിയന്ത്രണം ഏറ്റെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. മോച്ച കാപ്പിയുടെ ജന്മദേശമായി പരിഗണിക്കുന്നത് ഈ തുറമുഖ നഗരത്തെയാണ്.
ചെങ്കടലിലെ തന്ത്രപ്രധാന ഹാനിഷ് ദ്വീപുകളും ഹൂതികളുടെ നിയന്ത്രണത്തിലായതായി റിപ്പോർട്ടുണ്ട്.
ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത് ചെങ്കടൽവഴിയാണ്. ഹൂതികൾ ചെങ്കടൽ നിയന്ത്രിക്കുന്നത് യുദ്ധത്തിൽ ഇറാന്റെ മേൽക്കൈ വർധിപ്പിക്കും.
പുതിയ സംഭവവികാസങ്ങൾ അന്താരാഷ്ട്രവിപണിയിൽ എണ്ണവില ഉയർത്തി. ബ്രെന്റ് ഇനം ക്രൂഡ് വില വീപ്പയ്ക്ക് നൂറു ഡോളറിനു മുകളിലായി.
അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം നേരിട്ട ഇറാനു പിന്തുണയുമായി മാർച്ച് 28നാണ് ഹൂതികൾ യുദ്ധത്തിന്റെ ഭാഗമാകുന്നത്. ജൂലൈയിൽ സൗദിക്കെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ച ഹൂതികൾ യുദ്ധത്തിൽ കൂടുതൽ സജീവമായി.
സൗദിക്കെതിരേ ഹൂതികൾ ആക്രമണം നടത്തുന്നുണ്ട്. ഇതിൽ പാക്കിസ്ഥാൻ കഴിഞ്ഞദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. പാക്കിസ്ഥാനും തുർക്കിയും സൗദിയുമായി അടുത്തകാലത്ത് ‘മൈക്ക സൈനിക സഖ്യം’ ഉണ്ടാക്കിയിരുന്നു. ഹൂതികളെ ഇറാൻ അടക്കി നിർത്തണമെന്നാണ് പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്.
International
അമ്മാൻ: ഇറാനിലെ വിപ്ലവഗാർഡ് ജോർദാനിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒട്ടേറെ അമേരിക്കൻ വിമാനങ്ങൽക്കു കേടുപാടുണ്ടായതായി റിപ്പോർട്ട്.
ജോർദാനിലെ മുവാഫക് സാൾട്ടി വ്യോമതാവളത്തിലുണ്ടായിരുന്ന അമേരിക്കൻ വ്യോമസേനയുടെ എ-10 തണ്ടർബോൾട്ട് വിമാനത്തിന്റെ ചിറകൊടിഞ്ഞു. എഫ്-15 യുദ്ധവിമാനങ്ങളിൽ എട്ടെണ്ണത്തിനു ചെറിയരീതിയിൽ നാശമുണ്ടായി. എല്ലാ വിമാനങ്ങളും സർവീസിനു കയറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞദിവസം അമേരിക്ക ഇറാന്റെ അഞ്ച് എണ്ണടാങ്കർ കപ്പലുകൾ മുക്കിയതിനു മറുപടിയായിട്ടായിരുന്നു ജോർദാനിലെ ആക്രമണം. അതേസമയം, ഇറാൻ തൊടുത്ത 20 ബാലിസ്റ്റിക് മിസൈലുകളിൽ 18 എണ്ണം വെടിവച്ചിട്ടെണ്ണം ശേഷിക്കുന്നവ ആളില്ലാ സ്ഥലങ്ങളിൽ പതിച്ചെന്നുമാണ് ജോർദാൻ നേരത്തേ അറിയിച്ചിരുന്നത്.
വിമാനങ്ങൾക്കു കേടുപാടുണ്ടായ വിവരം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
International
ന്യൂയോർക്ക്: ലോകക്രമത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ വഴിയൊരുക്കിയ 9/11 ഭീകരാക്രമണത്തിന്റെ 25-ാം വർഷികം ഇന്ന്. അൽ ഖ്വായിദ ഭീകരസംഘടനയിലെ 19 ഭീകരർ അമേരിക്കയിലെ നാലു യാത്രാവിമാനങ്ങൾ തട്ടിയെടുത്തു വേൾഡ് ട്രേഡ് സെന്റർ അടക്കമുള്ള കെട്ടിടങ്ങളിൽ ഇടിച്ചിറക്കിയ ആക്രമണത്തിൽ 2,977 പേർ നേരിട്ടു മരിച്ചു; വിഷപ്പുകയും പൊടിപടലങ്ങളും ശ്വസിച്ച് കാൻസർ പോലുള്ള രോഗങ്ങൾ പിടിപെട്ട് 9,600 പേർ പരോക്ഷമായും മരിച്ചു.
ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ 110 നിലകൾ വീതമുള്ള ഇരട്ട ടവറുകൾ രണ്ടു മണിക്കൂറിനുള്ളിൽ തകർന്നു തരിപ്പണമാകുന്നത് ലോകമെന്പാടുമുള്ളവർ ടെലിവിഷനിൽ തത്സമയം കണാണുകയുണ്ടായി. ആഗോളചരിത്രത്തെ മാറ്റിമറിച്ച് 2001 സെപ്റ്റംബർ 11നുണ്ടായ സംഭവം, മാസത്തിന്റെയും ദിവസത്തിന്റെയും കണക്കുവച്ച് 9/11 ഭീകരാക്രമണം എന്നറിയപ്പെടാൻ തുടങ്ങി.
അമേരിക്കയിലെ ആഭ്യന്തര സർവീസ് നടത്തുന്ന നാലു യാത്രാ വിമാനങ്ങളാണ് ഭീകരർ തട്ടിയെടുത്തത്. രണ്ട് വിമാനങ്ങൾ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചുകയറ്റി. നൂറു മിനിറ്റിനുള്ളിൽ രണ്ടു കെട്ടിടങ്ങളും തകർന്നുവീണു. മൂന്നാമത്തെ വിമാനം അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലേക്ക് ഇടിച്ചിറക്കി. നാലാമത്തെ വിമാനം അണേരിക്കൻ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസോ, പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളോ ലക്ഷ്യമിട്ട് വാഷിംഗ്ടൺ ഡിസിയിലേക്കാണു നീങ്ങിയത്. എന്നാൽ യാത്രക്കാരും ജീവനക്കാരും ഭീകരരെ ധീരമായി ചെറുത്തതിനെത്തുടർന്ന് വിമാനം പെൻസിൽവേനിയയിലെ വിജനമായ പാടശേഖരത്തിൽ തകർന്നു വീണു.
അൽ ഖ്വായിദ തലവൻ ഒസാമ ബിൻ ലാദൻ ആയിരുന്നു ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻ. ഖാലിദ് ഷെയ്ഖ് മുഹമ്മദ് എന്ന ഭീകരൻ ഭീകരാക്രമണം നടപ്പാക്കേണ്ട രീതികൾ ആസൂത്രണം ചെയ്തു. അമേരിക്കൻ സേന പത്തു വർഷത്തിനുശേഷം 2011-ൽ പാകിസ്ഥാനിൽ രഹസ്യ ഓപ്പറേഷൻ നടത്തി ബിൻ ലാദനെ വധിച്ചു.
ഭീകരാക്രമണത്തെ തുടർന്ന് അന്നത്തെ യുഎസ് പ്രസിഡന്റ്് ജോർജ് ഡബ്ല്യു. ബുഷ് ഭീകരതയ്ക്കെതിരെ ആഗോള യുദ്ധം പ്രഖ്യാപിച്ചു. ഇത് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ പുറത്താക്കുന്നതിലേക്കും തുടർന്ന് ഇറാഖ് അധിനിവേശത്തിലേക്കും വഴിതെളിച്ചു. കൂടാതെ, ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിലെയും രാജ്യങ്ങളിലെയും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ ഈ സംഭവം കാരണമായി.
ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് അമേരിക്കയിലുടനീളവും ആഗോളതലത്തിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ന്യൂയോർക്കിലെ 9/11 മെമ്മോറിയൽ മ്യൂസിയത്തിൽ (ഗ്രൗണ്ട് സീറോ) ആയിരിക്കും പ്രധാന പരിപാടി.
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഏഴ് നിമിഷത്തെ മൗനാചരണം ഉണ്ടായിരിക്കും. ഇരട്ട ഗോപുരങ്ങളിൽ വിമാനങ്ങൾ ഇടിച്ച സമയം, അവ തകർന്നുവീണ സമയം, പെന്റഗണിലെയും പെൻസിൽവാനിയയിലെയും ആക്രമണ സമയങ്ങൾ എന്നിവയ്ക്ക് പുറമെ, രക്ഷാപ്രവർത്തനത്തിന് ശേഷം ആരോഗ്യപ്രശ്നങ്ങളാൽ ജീവൻ നഷ്ടപ്പെട്ടവർക്കായാണ് ഏഴു മിനിട്ട് മൗനാചരണം.
പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോ ബെൽജിയത്തിലെ ആസ്ഥാനം, ബ്രിട്ടൻ, ഇസ്രയേൽ, ഐക്യരാഷ്ട്രസഭ, വിവിധ രാജ്യങ്ങളിലെ യുഎസ് എംബസികൾ തുടങ്ങിയവർ അനുസ്മരണ പരിപാടികൾ നടത്തും.
International
സീയൂൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന് മൂത്ത ആൺകുട്ടി ഉണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാൻ ശ്രമിച്ചുവരുന്നതായി ദക്ഷിണകൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് (എൻഐഎസ്).
അതേസമയം മകൻ ഉണ്ടായാലും ഇല്ലെങ്കിലും കിമ്മിന്റെ കൂടെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന മകൾ കിം ജു ഏ ആയിരിക്കും ഉത്തരകൊറിയയുടെ അടുത്ത ഭരണാധികാരി എന്ന കാര്യത്തിൽ ഏതാണ്ടു തീർച്ചയുണ്ടെന്നും എൻഐഎസ് അറിയിച്ചു.
കിമ്മിനും ഭാര്യ റി സോൾ ജുവിനും ആൺമക്കൾ ഇല്ലെന്ന് എൻഐഎസ് സ്ഥിരീകരിച്ചതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എൻഐഎസ് വ്യാഴാഴ്ച ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കിമ്മിന് ആൺമക്കൾ ഉണ്ടായാലും മകൾ കിം ജു ഏ തന്നെയായിരിക്കും അനന്തരാവകാശി എന്നാണ് എൻഐഎസിന്റെ നിഗമനം. ജു ഏയിക്ക് ഇപ്പോൾ 13 വയസുണ്ടെന്നാണ് കരുതുന്നത്. ജു ഏ അടുത്തകാലത്ത് കിമ്മിനൊപ്പം പല വേദികളിലും പ്രത്യക്ഷപ്പെടുന്നുണ്ട്.
ജു ഏയിക്കു താഴെ ഒരു കുട്ടി കൂടി കിമ്മിന് ഉള്ളതായി കരുതുന്നു. ഇത് ആണാണോ പെണ്ണാണോ എന്നതിൽ സ്ഥിരീകരണമില്ല.
ജു ഏയുടെ സ്ഥാനാരോഹണം ഉത്തരകൊറിയൻ നേതൃനിരയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. 1948 ൽ ഉത്തരകൊറിയ സ്ഥാപിതമായതു മുതൽ കിം കുടുംബത്തിലെ ആണുങ്ങളാണ് ഭരണം നടത്തുന്നത്. സൈനിക നേതൃത്വം അടക്കം പെൺഭരണത്തെ എതിർത്തേക്കാം.
42 വയസ് മാത്രം പ്രായമുള്ള കിം അനന്തരാവകാശിയെ ഉടൻ നിശ്ചയിക്കാൻ സാധ്യതയില്ലെന്നും ഒരഭിപ്രായമുണ്ട്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ മിഡ്ടേം തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ മൂന്നു വരെ ഇറാൻ യുദ്ധം അവസാനിക്കില്ലെന്ന് പ്രസിഡന്റ ്ട്രംപ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കുമെന്നാണ് അദ്ദേഹം അമേരിക്കൻ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ കൺവൻഷനിൽ പറഞ്ഞത്.
അമേരിക്കൻ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇറാൻ കിണഞ്ഞു പരിശ്രമിക്കുന്നതായി ട്രംപ് അവകാശപ്പെട്ടു. “തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കുമെന്നാണ് എനിക്കു തോന്നുന്നത്. അതിൽക്കൂടുതൽ പിടിച്ചുനിൽക്കാൻ ഇറാനു കഴിയില്ല”- ട്രംപ് പറഞ്ഞു.
ഇറാൻ യുദ്ധം ദീർഘകാലം നീണ്ടേക്കാമെന്ന സൂചനയ്ക്കിടെയാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്. ട്രംപിന്റെ ഭരണകാലത്ത് യുദ്ധം അവസാനിച്ചേക്കില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ട്രംപിനു നേരിട്ടു മുന്നറിയിപ്പു നല്‍കിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാന്റെ ആണവപദ്ധതികൾ സ്ഥിതിചെയ്യുന്ന പിക്ആക്സ് മലയിൽ ബോംബിടുമെന്ന ഭീഷണിയും ട്രംപ് പാർട്ടി കൺവെൻഷനിൽ മുഴക്കി. നേരത്തേയുള്ള യുഎസ്-ഇസ്രേലി ആക്രമണത്തിൽ തകർന്ന നതാൻസ് ആണവനിലയത്തിനു സമീപമാണ് പിക്ആക്സ്.
ഇറാൻ യുദ്ധത്തിൽ അമേരിക്കൻ ജനതയ്ക്കുള്ള അതൃപ്തി മിഡ്ടേം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് സൂചന. കോൺഗ്രസിന്റെ രണ്ടു സഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായേക്കും. ട്രംപിന്റെ ജനപ്രീതിയും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
International
വാഷിംഗ്ടൺ ഡിസി: നവംബറിലെ മിഡ്ടേം തെരഞ്ഞെടുപ്പിൽ ഭരണപക്ഷ റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിലെ ഇരു സഭകളിലും ഭൂരിപക്ഷം നേടിയാൽ പ്രായപൂർത്തിയായ ഓരോ അമേരിക്കക്കാരനും 5,000 ഡോളർവച്ചു നല്‍കുമെന്ന് പ്രസിഡന്റ് ട്രംപ്. ട്രംപിന്റെ ഇറേനിയൻ യുദ്ധം മൂലം റിപ്പബ്ലിക്കൻ പാർട്ടിക്ക് ജനപ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷം നഷ്ടമായേക്കുമെന്ന സൂചനയ്ക്കിടെയാണ് ഈ വാഗ്ദാനം.
പാർട്ടി കൺവെൻഷനിലാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇതിനുള്ള പണം എങ്ങനെ കണ്ടെത്തും എന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചില്ല.
അമേരിക്കയിൽ പ്രായപൂർത്തിയായ 27 കോടി പേരുണ്ട്. ഇത്രയും പേർക്ക് അയ്യായിരം വച്ചു നല്കാൻ 1.3 ലക്ഷം കോടി ഡോളർ വേണ്ടിവരും.
തെരഞ്ഞെടുപ്പ് ജയിക്കാൻ അമേരിക്കൻ പ്രസിഡന്റ് വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്യുന്ന ആദ്യ സംഭവമായിരിക്കുമിത്. ഇതിന്റെ നിയമസാധുതയെക്കുറിച്ചും പ്രായോഗികതയെക്കുറിച്ചുമെല്ലാം ചോദ്യങ്ങൾ ഉയർന്നുകഴിഞ്ഞു. ട്രംപിന്റേത് ശൂന്യമായ വാഗ്ദാനമാണെന്ന് പ്രതിപക്ഷ ഡെമോക്രാറ്റുകൾ പ്രതികരിച്ചു.
ട്രംപ് ലോകരാജ്യങ്ങൾക്ക് ഇറക്കുമതി ചുങ്കം ചുമത്തി പിരിച്ചെടുത്തതിൽനിന്ന് ഇതിനാവശ്യമായ തുക കണ്ടെത്താനാകുമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സൂചിപ്പിച്ചു. അടിസ്ഥാനപരമായി അമേരിക്കൻ തൊഴിലാളികൾക്ക് ട്രംപ് നല്കുന്ന ഡിവിഡന്റ് ആണിതെന്നും വാൻസ് വിശദീകരിക്കാൻ ശ്രമിച്ചു.
ഇറാൻ യുദ്ധം മൂലം ഇന്ധനത്തിന്റെയും അവശ്യവസ്തുക്കളുടെയും വില ഉയരുന്നത് അമേരിക്കൻ ജനതയെ അസ്വസ്ഥരാക്കുന്നുണ്ട്. ട്രംപിന്റെ ജനപ്രീതിയിൽ വലിയ ഇടിവുണ്ടെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. യുദ്ധം അവസാനിപ്പിക്കാനായി റിപ്പബ്ലിക്കൻ നേതാക്കൾ ട്രംപിനുമേൽ സമ്മർദം ചെലുത്തുന്നുണ്ട്.