Special
ഇന്ത്യ പിന്നോക്ക രാജ്യമാണെന്ന ധാരണകളെ തിരുത്തിക്കുറിച്ചുകൊണ്ട് മുംബൈയിൽ താമസിക്കുന്ന നെതർലാന്റ്സ് സ്വദേശിയായ യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നു.
രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ ലഭ്യമാകുന്ന അതിവേഗ സേവനങ്ങളും സൗകര്യങ്ങളും ചൂണ്ടിക്കാണിച്ചാണ്, പാശ്ചാത്യ ലോകത്തെ പ്രമുഖ രാജ്യങ്ങളേക്കാൾ പല കാര്യങ്ങളിലും ഇന്ത്യ ബഹുദൂരം മുന്നിലാണെന്ന് ഇവർ വ്യക്തമാക്കുന്നത്.
ക്വിക്ക്-കൊമേഴ്സ് ആപ്പുകൾ വഴി വെറും 10 മിനിറ്റിനുള്ളിൽ പൂക്കൾ വീട്ടുപടിക്കൽ എത്തിയ അനുഭവമാണ് യുവതിയെ അതിശയിപ്പിച്ചത്. സ്വന്തം നാടായ നെതർലാന്റ്സിലും ഇത്തരം സൗകര്യങ്ങൾ ഉണ്ടെങ്കിലും, ഇന്ത്യയിലെ വലിയ നഗരങ്ങൾക്ക് പുറമെ സാധാരണ നഗരങ്ങളിൽ പോലും ഇത്ര വേഗത്തിൽ സേവനങ്ങൾ ലഭ്യമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് ഇവർ പറയുന്നു.
ഇന്ത്യയെ എപ്പോഴും കുറ്റപ്പെടുത്തുന്നവർ അനുഭവ യാഥാർഥ്യങ്ങൾ കാണാതെ പോവുകയാണെന്നും, അനാവശ്യമായ ഇടുങ്ങിയ ചിന്താഗതിയും അപകർഷതാബോധവുമാണ് ഇന്ത്യയിലെ വികസനത്തെയും വളർച്ചയെയും അംഗീകരിക്കാൻ പലരെയും മടിപ്പിക്കുന്നതെന്നും യുവതി കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയിൽ പോരായ്മകൾ ഉണ്ടാകാമെങ്കിലും ദൈനംദിന ജീവിതം സുഗമമാക്കുന്ന സാങ്കേതിക മുന്നേറ്റങ്ങളിൽ രാജ്യം വളരെ മുന്നിലാണ്. യുവതിയുടെ ഈ നിരീക്ഷണം ഇൻസ്റ്റാഗ്രാമിൽ വൻ തോതിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നത്.
ഇന്ത്യയിലെ ക്വിക്ക് ഡെലിവറി ആപ്പുകൾ സൃഷ്ടിച്ച മാറ്റത്തെയും സമയലാഭത്തെയും പ്രശംസിച്ചുകൊണ്ട് നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്.
Kouthukam
റോഡരികിൽ വിൽപ്പനയ്ക്കായി വച്ചിരുന്ന ഗണപതി വിഗ്രഹം പുലർച്ചെ നാലംഗ സംഘം വാഹനത്തിൽ കടത്തിക്കൊണ്ടുപോയി. ബംഗളൂരു ദാസറഹള്ളി മഗാഡി റോഡിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നേ മുക്കാലോടെയാണ് സിനിമാറ്റിക് മോഡൽ മോഷണം നടന്നത്. സംഭവത്തിന്റെ പൂർണ ദൃശ്യങ്ങൾ സമീപത്തെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ടാറ്റാ എയ്സ് ഗുഡ്സ് വാഹനത്തിലെത്തിയ നാലംഗ സംഘമാണ് മോഷണത്തിന് പിന്നിൽ. റോഡരികിലെ താത്കാലിക പന്തലിൽ സൂക്ഷിച്ചിരുന്ന വിഗ്രഹത്തിന് സമീപം വാഹനം നിർത്തിയ ശേഷം, രണ്ട് പേർ വിഗ്രഹം എടുത്തുയർത്തി വാഹനത്തിന്റെ പിൻഭാഗത്തേക്ക് കയറ്റുകയായിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ ഇവർ വിഗ്രഹവുമായി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഉത്സവ സീസണുകളിൽ റോഡരികിൽ വിഗ്രഹങ്ങൾ വച്ച് വിൽപ്പന നടത്തുന്ന ചെറുകിട കച്ചവടക്കാരെ വലിയ രീതിയിൽ ആശങ്കയിലാഴ്ത്തുന്നതാണ് ഈ സംഭവം.
മഗാഡി റോഡ് പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷ്ടാക്കൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ മുൻനിർത്തിയുമാണ് പൊലിസ് പരിശോധന പുരോഗമിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Viral
സാങ്കേതികവിദ്യയുടെ വികാസത്തോടെ ഹ്യൂമനോയിഡ് റോബോട്ടുകൾ വിവിധ മേഖലകളിൽ സാന്നിധ്യമറിയിക്കുന്നത് ഇപ്പോൾ പതിവാണ്.
എന്നാൽ പരമ്പരാഗതമായ ഇന്ത്യൻ ശാസ്ത്രീയ നൃത്തം അവതരിപ്പിച്ചുകൊണ്ട് വേറിട്ടൊരു അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് 'മായാ' എന്ന റോബോട്ട്.
ഇൻസ്റ്റാഗ്രാമിലൂടെ സോഹൻ റായ് പങ്കുവെച്ച വീഡിയോയിലൂടെയാണ് മായയുടെ ഈ നൃത്തപ്രകടനം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.
പ്രശസ്തമായ ഒരു മറാത്തി ഗാനത്തിനൊത്ത്, പരമ്പരാഗത വസ്ത്രധാരണത്തിൽ ഒരു നർത്തകിക്കൊപ്പം കൃത്യതയോടെയാണ് റോബോട്ട് ചുവടുകൾ വെക്കുന്നത്.
ചൈനീസ് റോബോട്ടിക്സ് കമ്പനിയായ 'യൂണിട്രീ'യുടെ നിലവിലുള്ള ജി1 റോബോട്ട് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് മായായുടെ നിർമ്മാണം.
ഇതിനെ പൂർണമായും ഒരു ഇന്ത്യൻ രൂപത്തിലേക്ക് മാറ്റിയെടുത്തത് ട്യൂസ്ഡേ ലാബ്സിലെ വിദഗ്ദ്ധരും മാസ്റ്റേഴ്സ് യൂണിയനിലെ വിദ്യാർഥികളും ചേർന്നാണ്.
റോബോട്ടിന് പ്രത്യേക ശബ്ദവും വ്യക്തിത്വവും ചലനങ്ങളും നൽകിയ സംഘം, മനുഷ്യന്റേതിന് സമാനമായ മുടിയുള്ള വിഗും പ്രത്യേക ആഭരണങ്ങളും 3ഡി പ്രിന്റഡ് ശരീരഭാഗങ്ങളും നൽകി ഇതിന് ഒരു ഇന്ത്യൻ ലുക്ക് നൽകുകയായിരുന്നു.
ഒരു ശാസ്ത്രീയ നർത്തകിയുടെ ചലനങ്ങൾ 'മോഷൻ ക്യാപ്ചർ' സാങ്കേതികവിദ്യ വഴി റെക്കോർഡ് ചെയ്ത ശേഷമാണ് മായയെ പരിശീലനം നൽകി എടുത്തത്.
ഈ വിവരങ്ങൾ ഉപയോഗിച്ച് ബാലൻസ് തെറ്റാതെ ചുവടുകൾ വെക്കാൻ റോബോട്ടിനെ പ്രാപ്തമാക്കി. റോബോട്ടിക് രംഗത്ത് ഇത് വലിയൊരു നേട്ടമായി വിദഗ്ദ്ധർ വിലയിരുത്തുമ്പോഴും സമ്മിശ്ര പ്രതികരണങ്ങളാണ് പൊതുജനങ്ങളിൽ നിന്നും ഉണ്ടാകുന്നത്.
ശാസ്ത്രീയ നൃത്തത്തിന് ആവശ്യമായ ഭാവങ്ങളും ആത്മബന്ധവും ഒരു യന്ത്രത്തിന് ഒരിക്കലും നൽകാനാവില്ലെന്നും, മനുഷ്യന്റെ സർഗാത്മകതയ്ക്ക് പകരമാവാൻ ടെക്നോളജിക്ക് കഴിയില്ലെന്നും ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നു.
Video
അറ്റ്ലാന്റയിലെ തിരക്കേറിയ ഹൈവേ ഓവർപാസിന് മുകളിൽ സിനിമാരംഗങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലുണ്ടായ കാറപകടത്തിൽ നിന്നും ഇരുപത്തൊന്നുക്കാരനായ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
സെപ്റ്റംബർ ആറിന് വിൻഡ്സർ സ്ട്രീറ്റിന് സമീപമുള്ള അന്തർസംസ്ഥാന പാതയിലാണ് കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള സംഭവം അരങ്ങേറിയത്.
നിയന്ത്രണം വിട്ട മെഴ്സിഡസ് ബെൻസ് എസ്യുവി മീഡിയനിലെ കോൺക്രീറ്റ് തടസത്തിൽ ശക്തിയായി ഇടിച്ചുകയറി അന്തരീക്ഷത്തിലേക്ക് ഉയരുകയും, ഓവർപാസിന് താഴെയുള്ള ബീമുകൾക്കിടയിൽ ചെന്നു പതിയ്ക്കുകയുമായിരുന്നു.
നിലത്തുനിന്ന് ഏകദേശം 20 അടിയോളം ഉയരത്തിൽ കോൺക്രീറ്റ് തൂണുകൾക്കിടയിൽ വശങ്ങളിലേക്ക് ചരിഞ്ഞു കുടുങ്ങിപ്പോയ വാഹനത്തിനുള്ളിൽ നിന്നും ഡ്രൈവറുടെ കാലുകൾ പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന കാഴ്ച കണ്ട് മറ്റ് യാത്രക്കാർ പരിഭ്രാന്തരായി.
ട്രാഫിക് തടസം കണ്ട് റോഡ് പണിയാണെന്ന് കരുതിയ വാഹനയാത്രികർ മുകളിലേക്ക് നോക്കിയപ്പോഴാണ് അപകടത്തിന്റെ ഭീകരത തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ താഴെയുണ്ടായിരുന്ന നാട്ടുകാർ യുവാവിന് ധൈര്യം പകരുകയും രക്ഷാപ്രവർത്തകർ എത്തുന്നതുവരെ കാറിനുള്ളിൽ അനങ്ങാതെയിരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
പരിഭ്രാന്തിക്കിടയിലും താഴെ നിന്നവരുടെ വാക്കുകളോട് പ്രതികരിച്ച ഡ്രൈവർ പൂർണ ബോധവാനായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അറ്റ്ലാന്റ ഫയർ റെസ്ക്യൂ സംഘവും പൊലിസും ചേർന്ന് അതിസാഹസികമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഏതാനും നിമിഷത്തെ അശ്രദ്ധ വലിയ ദുരന്തത്തിന് വഴിവെക്കുമായിരുന്ന സാഹചര്യത്തിൽ, വാഹനം കൂടുതൽ താഴേക്ക് പതിക്കാതിരിക്കാൻ ആദ്യം വാഹനം സുരക്ഷിതമായി ഉറപ്പിച്ചുനിർത്തി.
തുടർന്നാണ് അപകടത്തിൽപ്പെട്ട യുവാവിനെ പുറത്തെത്തിച്ചത്. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഡ്രൈവർക്ക് ഗുരുതര പരിക്കുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല. ആരോഗ്യനില തൃപ്തികരമാണെങ്കിലും കൂടുതൽ വൈദ്യപരിശോധനകൾക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
പിന്നീട് വലിയ ക്രെയിൻ ഉപയോഗിച്ചാണ് ബീമുകൾക്കിടയിൽ ഉറച്ചുപോയ വാഹനം താഴെയിറക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതിനോടകം തന്നെ ഈ അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
Special
ഉത്തർപ്രദേശിലെ ഫത്തേപ്പൂരിൽ മൊബൈൽ നെറ്റ്വർക്ക് തടസപ്പെട്ടതിനെത്തുടർന്ന് കടുത്ത അമർഷത്തിലായ ഗ്രാമീണർ ടെലികോം കമ്പനി ജീവനക്കാരനെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു.
ദീർഘനാളായി ഫോൺ വിളിക്കാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ സാധിക്കാത്തതിൽ പ്രകോപിതരായ പ്രദേശവാസികൾ ജീവനക്കാരനെ മൊബൈൽ ടവറിൽ കെട്ടിയിടുകയായിരുന്നു.
കമ്പനിയുടെ മുതിർന്ന അധികാരികൾ സ്ഥലത്തെത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ ഇയാളെ മോചിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ.
സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ പൊലിസിന് ഇടപെടേണ്ടി വന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബിന്ദ്കി പൊലിസ് സംഘം നാട്ടുകാരുടെ കസ്റ്റഡിയിലായിരുന്ന ജീവനക്കാരനെ സുരക്ഷിതമായി മോചിപ്പിച്ചു.
സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഗ്രാമീണരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു.
Kouthukam
സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ കാൽനൂറ്റാണ്ട് തികയുന്ന വേളയിൽ, ദുരന്തത്തിൽ പൊലിഞ്ഞുപോയ നിരപരാധികളുടെ ഓർമ്മകൾക്ക് മുന്നിൽ അപൂർവ്വമായ ആദരമർപ്പിച്ച് ന്യൂയോർക്ക് നഗരം.
ബുധനാഴ്ച രാത്രി ന്യൂയോർക്ക് ഹാർബറിന് മുകളിൽ അണിനിരന്ന 2,977 പ്രകാശപൂരിതമായ ഡ്രോണുകൾ ചരിത്രത്തിലെ ഏറ്റവും വികാരനിർഭരമായ ആകാശദൃശ്യങ്ങളിലൊന്നാണ് പൊതുജനങ്ങൾക്ക് സമ്മാനിച്ചത്.
“2,977 ലൈറ്റ്സ് ഓവർ ന്യൂയോർക്ക് ഹാർബർ” എന്ന പേരിട്ടിരുന്ന ഈ ആർട്ട് ഇൻസ്റ്റളേഷൻ, ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ വ്യക്തിയുടെയും ഓർമ്മകളെയാണ് പ്രകാശബിന്ദുക്കളായി വാനിൽ ഉയർത്തിയത്.
ഹാർബറിന് മുകളിലേക്ക് ഒന്നിച്ച് ഉയർന്ന പ്രകാശങ്ങൾ തുടക്കത്തിൽ ക്രമമില്ലാതെ നീങ്ങിയെങ്കിലും, നിമിഷങ്ങൾക്കകം അത് വേൾഡ് ട്രേഡ് സെന്ററിന്റെ അതേ അളവുകളിൽ ഇരട്ടഗോപുരങ്ങളുടെ ഭീമാകാരമായ രൂപം കൈവരിച്ചു.
ഭൗതികമായി തകർക്കപ്പെട്ട കെട്ടിടങ്ങളെ പ്രകാശ രൂപത്തിൽ പുനർജനിച്ചപ്പോൾ കണ്ടുനിന്നവർക്ക് അത് വിസ്മയവും ഒപ്പം നൊമ്പരവുമായി മാറി.
താഴത്തെ മാൻഹട്ടന്റെ വാനിൽ വർഷം തോറും നടക്കാറുള്ള പരമ്പരാഗത “ട്രിബ്യൂട്ട് ഇൻ ലൈറ്റ്” ചടങ്ങിനോട് ചേർന്നുനിൽക്കുന്ന രീതിയിലാണ് ഈ ഡ്രോൺ പ്രദർശനം ആസൂത്രണം ചെയ്തിരുന്നത്.
വേൾഡ് ട്രേഡ് സെന്റർ, പെന്റഗൺ, യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 93 എന്നിവിടങ്ങളിലായി കൊല്ലപ്പെട്ട 2,977 പേരുടെയും ഓർമ്മയ്ക്കായി കൃത്യം അത്രയും തന്നെ ഡ്രോണുകളാണ് ഉപയോഗിച്ചത്.
ആക്രമണത്തിൽ സഹപ്രവർത്തകരായ 343 അഗ്നിശമന സേനാംഗങ്ങളെ നഷ്ടപ്പെട്ട ഫയർഫൈറ്റർ ടിം ബ്രൗൺ ഉൾപ്പെടെയുള്ളവരുടെ ആശയ പങ്കാളിത്തം ഈ പദ്ധതിക്ക് വലിയ വൈകാരിക പ്രാധാന്യം നൽകി.
കൊല്ലപ്പെട്ടവരെ കേവലം കണക്കുകളായി കാണാതെ, ഓരോ വ്യക്തിയുടെയും ജീവിതത്തെയും ത്യാഗത്തെയും ഓർമ്മിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ഇൻസ്റ്റളേഷൻ അടിവരയിടുന്നത് എന്ന് ദുരന്തബാധിതരുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി.
ഗ്രൗണ്ട് സീറോയിലെയും 9/11 മെമ്മോറിയൽ മ്യൂസിയത്തിലെയും ഔദ്യോഗിക അനുസ്മരണ ചടങ്ങുകൾക്ക് പുറമെയാണ് ഈ വേറിട്ട പൊതു കലാസൃഷ്ടി ഒരുക്കിയത്.
തകർക്കപ്പെട്ട നിർമ്മിതികളെ ആകാശത്ത് താത്കാലികമായി പുനഃസൃഷ്ടിച്ചതിലൂടെ നഷ്ടപ്പെട്ട ജീവിതങ്ങൾ ഇന്നും പ്രകാശമായി നിലനിൽക്കുന്നു എന്ന സന്ദേശമാണ് ഈ ആകാശദൃശ്യം ലോകത്തിന് നൽകിയത്.
Viral
അസമിലെ ഗോലാഘട്ടിൽ കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങി ജീവൻ അപകടത്തിലായ കാട്ടാനയെ വനംവകുപ്പും വന്യജീവി സംരക്ഷണ സംഘവും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി.
കഴുത്തിൽ ടയർ മുറുകിയതിനെ തുടർന്ന് കടുത്ത വേദനയും പ്രയാസവും അനുഭവിച്ച നിലയിലാണ് പ്രദേശവാസികൾ ആനയെ കണ്ടെത്തിയത്.
തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് കാസിരംഗയിലെ സെന്റർ ഫോർ വൈൽഡ് ലൈഫ് റീഹാബിലിറ്റേഷൻ ആൻഡ് കൺസെർവേഷനും ഗോലാഘട്ട് ഫോറസ്റ്റ് ഡിവിഷനും പ്രദേശവാസികളും ചേർന്ന് നടത്തിയ ദ്രുതഗതിയിലുള്ള ദൗത്യത്തിനൊടുവിൽ ആനയുടെ കഴുത്തിൽ നിന്ന് ടയർ വിജയകരമായി അഴിച്ചുമാറ്റുകയായിരുന്നു.
ടയർ എങ്ങനെയാണ് ആനയുടെ കഴുത്തിൽ കുടുങ്ങിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എങ്കിലും, മനുഷ്യർ അശ്രദ്ധമായി തള്ളുന്ന മാലിന്യങ്ങളും ഉപേക്ഷിക്കുന്ന സാമഗ്രികളും വന്യമൃഗങ്ങളുടെ ജീവന് എത്രത്തോളം വലിയ ഭീഷണിയാകുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.
മനുഷ്യവാസമേഖലകൾക്ക് സമീപം ജീവിക്കുന്ന വന്യജീവികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കാടുകളിലും പരിസര പ്രദേശങ്ങളിലും പ്ലാസ്റ്റിക്കും മറ്റു അവശിഷ്ടങ്ങളും വലിച്ചെറിയുന്നത് തടയുന്നതിനും കൂടുതൽ ജാഗ്രത വേണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ രക്ഷാപ്രവർത്തനം.
Video
കാർ മോഷണം തടയാൻ തികച്ചും വ്യത്യസ്തവും അമ്പരപ്പിക്കുന്നതുമായ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ബിഹാറിലെ ഗോപാൽഗഞ്ചിൽ നിന്നുള്ള ഒരു കുടുംബം.
അടുത്തിടെ വാങ്ങിയ മഹീന്ദ്ര സ്കോർപിയോ മോഷ്ടാക്കളുടെ കൈകളിൽ അകപ്പെടാതിരിക്കാൻ ഇവർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി സ്വന്തം ഇരുനില വീടിന്റെ മേൽക്കൂരയിൽ പാർക്ക് ചെയ്യുകയായിരുന്നു.
ഇസ്രായേലിൽ ജോലി ചെയ്യുന്ന മനോജ് യാദവ് എന്നയാളുടേതാണ് ഈ എസ്യുവി നാട്ടിലില്ലാത്തതിനാൽ വാഹനം നോക്കിനടത്താൻ അദ്ദേഹം ഒരു ഡ്രൈവറെ ചുമതലപ്പെടുത്തിയിരുന്നു.
എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം ഡ്രൈവർ ജോലി ഉപേക്ഷിച്ച് പോയതോടെയാണ് കുടുംബത്തിന് വാഹനത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നത്.
കാർ മുറ്റത്തോ വീടിന് പുറത്തോ ഇട്ടാൽ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കരുതിയ ഇവർ, ഒടുവിൽ വാഹനം ടെറസിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
ഒരു ക്രെയിൻ വരുത്തി സ്കോർപിയോ പതുക്കെ വായുവിൽ ഉയർത്തി വീടിന്റെ മേൽക്കൂരയിലേക്ക് വളരെ ശ്രദ്ധയോടെ ഇറക്കിവെക്കുന്ന ദൃശ്യങ്ങൾ പ്രദേശവാസികളാണ് ക്യാമറയിൽ പകർത്തുകയും തുടർന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തത്.
വീഡിയോ നിമിഷങ്ങൾക്കകം വൈറലാവുകയും വൻതോതിൽ ആളുകൾ പങ്കുവെക്കുകയും ചെയ്തു. ടെറസിലെ അപൂർവ്വ പാർക്കിങ് ദൃശ്യങ്ങൾ ഇന്റർനെറ്റിൽ കൗതുകവും തമാശയും പടർത്തിയെങ്കിലും ചില ആശങ്കകൾക്കും വഴിതുറന്നിട്ടുണ്ട്.
ഇത്രയും വലിയൊരു എസ്യുവിയുടെ ഭാരം താങ്ങാനുള്ള ശേഷി ആ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കുണ്ടോ എന്ന് യാതൊരു പരിശോധനയും നടത്താതെയാണ് ഇത് ചെയ്തതെന്നാണ് വിവരം. ദീർഘകാലത്തേക്ക് ഇത്തരം ഒരു വാഹനം ടെറസിൽ നിർത്തുന്നത് കെട്ടിടത്തിന്റെ ഉറപ്പിനെ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Special
ഇന്ത്യയിലെ മെട്രോ ട്രെയിനുകളിൽ നടക്കുന്ന നിയമലംഘനങ്ങളും വിചിത്ര സംഭവങ്ങളും പരാമർശിക്കുമ്പോൾ സാധാരണയായി ഡൽഹി മെട്രോയാണ് വാർത്തകളിൽ നിറയാറുള്ളത്.
യാത്രക്കാരുടെ റീൽസ് ചിത്രീകരണം, അനാവശ്യ നൃത്തങ്ങൾ, ബഹളങ്ങൾ എന്നിവയെല്ലാം ഡൽഹിയിൽ നിന്ന് സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു സംഭവം അടുത്തിടെ കൊൽക്കത്ത മെട്രോയിൽ നിന്നും പുറത്തുവന്നിരിക്കുകയാണ്.
സെപ്റ്റംബർ ഏഴിന് കൊൽക്കത്തയിലെ നേതാജി ഭവൻ മെട്രോ സ്റ്റേഷനിൽ വച്ച് രണ്ട് യാത്രക്കാർ റെയിൽവേ സംരക്ഷണ സേനയിലെ (ആർപിഎഫ്) വനിതാ ഉദ്യോഗസ്ഥയുമായി തർക്കത്തിലും കയ്യാങ്കളിയിലും ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. തുടർന്ന് ഇരു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടാകുകയായിരുന്നു.
സംഭവം വലിയ വാർത്തയായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരോട് അനാദരവ് കാണിച്ചതിന് യാത്രക്കാരിൽ നിന്ന് 1000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു.
അതേസമയം ഡൽഹി മെട്രോയിലും നിയമലംഘനങ്ങൾ തടസമില്ലാതെ തുടരുകയാണ്. യെല്ലോ ലൈനിലെ വനിതാ കോച്ചിൽ പൂർണമായും പുരുഷന്മാർ കയ്യേറിയിരിക്കുന്നതിന്റെ മറ്റൊരു വീഡിയോയും ഇതിനോടകം പുറത്തുവന്നു.
വനിതാ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും പുരുഷന്മാർ മാറാൻ തയ്യാറായില്ലെന്നും, ഇത് മെട്രോയിൽ സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരി വ്യക്തമാക്കുന്നു.
ഇരു സംഭവങ്ങളുടെയും വീഡിയോകൾ ഇന്റർനെറ്റിൽ വൈറലായതോടെ, പൊതുഗതാഗത സംവിധാനങ്ങളിൽ കർശന സുരക്ഷയും നിയമപാലനവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് അധികൃതരെ ടാഗ് ചെയ്ത് പ്രതികരിക്കുന്നത്.
Kouthukam
പ്രസിദ്ധ തീർഥാടന കേന്ദ്രമായ ആലന്ദിയിലെ ഇന്ദ്രായണി നദി ഘാട്ടിൽ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. ഭക്തരിൽ നിന്ന് പണം പിരിക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം പിന്നീട് രൂക്ഷമായ അക്രമത്തിൽ കലാശിക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തീർഥാടകരെയും പ്രദേശവാസികളെയും സാക്ഷിനിർത്തിയായിരുന്നു സംഭവം. സംഘർഷത്തിനിടയിൽ 26 കാരനായ യോഗേഷ് സതീഷ് ഗണമോട്ടെ എന്നയാൾക്ക് ഇരുമ്പ് ആയുധം കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
എതിർസംഘം തങ്ങൾക്ക് നേരെ വധഭീഷണി മുഴക്കിയതായും യോഗേഷ് പരാതിയിൽ വ്യക്തമാക്കുന്നു. നിഗ്ഡി സ്വദേശികളായ പരി യാദവ്, സനം, ഖുഷി, റാണി, അഞ്ജലി എന്നിവർക്കും തിരിച്ചറിയാത്ത മറ്റ് രണ്ടുപേർക്കുമെതിരെ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു.
അക്രമത്തിന് പിന്നാലെ തങ്ങളുടെ സ്വർണ്ണമാലകളും മൊബൈൽ ഫോണുകളും അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായെന്നും പരാതിക്കാരൻ ആരോപിക്കുന്നു. യോഗേഷിന്റെയും സുഹൃത്തുക്കളായ പ്രശാന്ത് പദ്മാകർ ഗരഡ്, സ്വാതി നിംബ അഹീർ എന്നിവരുടെയും മാലകളും രണ്ട് ഫോണുകളുമാണ് സംഘർഷത്തിനിടയിൽ നഷ്ടപ്പെട്ടത്.
പൊലിസ് സ്റ്റേഷനിൽ നിന്ന് കേവലം 300 മീറ്റർ മാത്രം അകലെ നടന്ന സംഭവത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ആലന്ദി പൊലിസ് കേസെടുത്തിട്ടുണ്ട്.
കേസിൽ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി പൊലിസ് ഇൻസ്പെക്ടർ ഭീമ നർക്കെ അറിയിച്ചു.
Viral
അടിയന്തര വാഹനങ്ങൾക്ക് വഴിമാറി നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും റോഡിലെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ് രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള ഒരു വിഡിയോ.
വഴിയിൽ വാഹനം തടസപ്പെടുത്തിയിട്ടതിനെ തുടർന്ന് ആംബുലൻസ് കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജയ്പൂരിലെ പഞ്ച്യാവാല പ്രദേശത്തുള്ള പെട്രോൾ പമ്പിന് സമീപമാണ് സംഭവം നടന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മറ്റൊരു യാത്രക്കാരനുമായി തർക്കത്തിലേർപ്പെട്ട സ്ത്രീ തന്റെ വാഹനം റോഡിന് നടുവിൽ നിർത്തിയിടുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുവാൻ തുടങ്ങുകയുമായിരുന്നു.
ഈ സമയമത്രയും പുറകിൽ കിടന്ന ആംബുലൻസ് തുടർച്ചയായി സൈറൺ മുഴക്കുന്നുണ്ടായിരുന്നെങ്കിലും വാഹനം മാറ്റാൻ ഇവർ തയ്യാറായില്ലെന്നാണ് ആരോപണം.
ഇൻസ്റ്റാഗ്രാം വഴി പുറത്തുവന്ന ദൃശ്യങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്. ഗതാഗതം തടസപ്പെടുത്തിയ വ്യക്തിക്കെതിരെ കടുത്ത രീതിയിലുള്ള നിയമനടപടികൾ സ്വീകരിക്കണമെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു.
ലൈസൻസ് റദ്ദാക്കുകയും കനത്ത പിഴയടക്കം ചുമത്തുകയും ചെയ്യണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം. കൂടാതെ, ഇത് വെറുതെ കണ്ടുനിന്നവർ വാഹനം മാറ്റിപ്പാർക്ക് ചെയ്യാൻ ഇടപെടാതിരുന്നതിനെയും ചിലർ വിമർശിക്കുന്നുണ്ട്.
മോട്ടോർ വാഹന നിയമത്തിലെ 194ഇ വകുപ്പ് പ്രകാരം ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ അടിയന്തര സർവീസ് വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കാതിരിക്കുന്നത് 5000 രൂപ വരെ പിഴയോ ആറുമാസം വരെ തടവോ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണ്.
സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും ഔദ്യോഗികമായ അന്വേഷണമോ കേസ് രജിസ്റ്റർ ചെയ്ത വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. എങ്കിലും, അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷാ വാഹനങ്ങൾക്ക് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വലിയൊരു മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.
Viral
ഇന്ധനം നിറച്ച ശേഷം നോസിൽ മാറ്റുന്നതിന് മുൻപ് വാഹനം മുന്നോട്ടെടുത്തതിനെ തുടർന്ന് പെട്രോൾ പമ്പ് ജീവനക്കാരനെ മീറ്ററുകളോളം വലിച്ചിഴച്ച സംഭവത്തിൽ വൻ പ്രതിഷേധം ഉയരുന്നു.
ആലപ്പുഴ ജില്ലയിലെ പ്രമുഖ ഇന്ധന സംഭരണ കേന്ദ്രത്തിൽ വെച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഡ്രൈവർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ അശ്രദ്ധ വീണ്ടും ചർച്ചയാകുന്നത്.
ഇന്ധനം അടിച്ചു കഴിഞ്ഞ ഉടൻ തന്നെ വാഹനത്തിന്റെ ടാങ്കിൽ നിന്നും നോസിൽ വേർപെടുത്താൻ പമ്പ് ജീവനക്കാരൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാൾ പ്രവൃത്തി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ വാഗൺആർ കാർ പെട്ടെന്ന് വേഗതയിൽ മുന്നോട്ട് എടുത്തു.
ഇതോടെ കാറുമായി ബന്ധിപ്പിച്ചിരുന്ന ശക്തമായ ഹോസിൽ കുരുങ്ങി ജീവനക്കാരൻ നിലംപതിക്കുകയും വാഹനത്തോടൊപ്പം കുറെയധികം ദൂരം റോഡിലൂടെ വലിച്ചിഴയ്ക്കപ്പെടുകയുമായിരുന്നു. പെട്ടെന്നുണ്ടായ അപകടത്തിൽ സ്വയം പ്രതിരോധിക്കാനോ മാറിനിൽക്കാനോ ജീവനക്കാരന് സാധിച്ചില്ല.
സംഭവം കണ്ടയുടൻ സഹപ്രവർത്തകർ ഓടിയെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രഥമശ്രുശ്രൂഷ നൽകിയ ശേഷം കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ ജീവനക്കാരന്റെ വാരിയെല്ലിന് സാരമായ ക്ഷതമേറ്റിട്ടുണ്ട്. ശരീരത്തിലുടനീളം പരുക്കുകളുണ്ടെങ്കിലും നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രാദേശിക പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച കാറിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് അന്വേഷണ സംഘം.
ഡ്രൈവറുടെ അനാസ്ഥയാണോ അതോ വാഹനത്തിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് വഴിവെച്ചതെന്ന് പൊലിസ് പരിശോധിച്ചു വരുന്നു. പമ്പുകളിൽ ഇന്ധനം നിറയ്ക്കുമ്പോൾ ജീവനക്കാർ സുരക്ഷിതമായി നോസിൽ നീക്കം ചെയ്തുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം വാഹനം മുന്നോട്ടെടുക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.
Viral
സ്മാർട്ട് ഗ്ലാസിന്റെ വിലയെച്ചൊല്ലി അമ്മയും മകനും തമ്മിൽ നടന്ന രസകരമായ ഒരു സംഭാഷണമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ ചിരിയുണർത്തുന്നത്.
ഇൻസ്റ്റാഗ്രാം ഉപയോക്താവായ ബികാസ് മീന തന്റെ അമ്മയോട് പുതിയ മെറ്റാ സ്മാർട്ട് ഗ്ലാസിന്റെ വില ഊഹിച്ചു പറയാൻ ആവശ്യപ്പെടുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
വെറും മുന്നൂറോ അഞ്ഞൂറോ രൂപ വിലവരുന്ന സാധാരണ കണ്ണടയാണിതെന്ന ചിന്തയിലായിരുന്നു അമ്മയുടെ പ്രതികരണങ്ങൾ. തുടക്കത്തിൽ 200 അല്ലെങ്കിൽ 250 രൂപയായിരിക്കും ഇതിന് എന്ന് വളരെ നിസാരമായാണ് അമ്മ പറഞ്ഞത്. തുക കൂട്ടിപ്പറയാൻ മകൻ നിർബന്ധിച്ചപ്പോൾ 1,500 രൂപ മുതൽ ഘട്ടം ഘട്ടമായി ഉയർത്തി ഒടുവിൽ 3,000 രൂപ വരെ അവർ അനുമാനിച്ചു.
എന്നാൽ യഥാർഥ തുക കേട്ടാൽ അമ്മ ഞെട്ടിപ്പോകുമോ എന്ന ഭയത്താൽ, "ഇത് കേട്ടാൽ ഹൃദയാഘാതം ഉണ്ടാകുമോ" എന്ന് മകൻ തമാശയായി ചോദിക്കുന്നുമുണ്ട്. എന്നാൽ അതൊന്നും ഉണ്ടാകില്ലെന്നും വില എത്രയാണെന്ന് ഉടനടി വെളിപ്പെടുത്താനും അമ്മ ആവശ്യപ്പെട്ടു.
ഒടുവിൽ കണ്ണടയുടെ യഥാർഥ വില 50,000 രൂപയാണെന്ന് മകൻ വെളിപ്പെടുത്തിയതും അമ്മ അക്ഷരാർഥത്തിൽ അമ്പരന്നുപോയി. വിശ്വസിക്കാൻ കഴിയാതെ അവർ വീണ്ടും വിലയെക്കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു.
ഇതിനിടയിലാണ് തങ്ങൾ സംസാരിക്കുന്നത് കണ്ണടയിലെ ക്യാമറ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന വിവരം മകൻ പങ്കുവെക്കുന്നത്. ഇതുകേട്ട് കൂടുതൽ അത്ഭുതപ്പെട്ട അമ്മ, കണ്ണട സൂക്ഷ്മമായി പരിശോധിച്ച് അതിലെ റെക്കോർഡിംഗ് ഇൻഡിക്കേറ്റർ ലൈറ്റ് കണ്ടെത്തുകയും ഇത്തരം ഒരു സംവിധാനം ഇതിൽ എന്തിനാണ് നൽകിയിരിക്കുന്നത് എന്ന് ആശ്ചര്യത്തോടെ ചോദിക്കുകയും ചെയ്തു.
അമ്മയുടെ നിഷ്കളങ്കമായ ഈ പ്രതികരണങ്ങളും ഭാവങ്ങളുമാണ് വീഡിയോയെ വേഗത്തിൽ വൈറലാക്കിയത്. ചുരുങ്ങിയ സമയം കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. അമ്മയുടെ സ്വാഭാവികമായ പെരുമാറ്റത്തെയും ചിരിപ്പിക്കുന്ന ചോദ്യങ്ങളെയും പ്രശംസിച്ച് നിരവധി ആളുകളാണ് കമന്റ് ബോക്സിൽ സ്നേഹം ചൊരിയുന്നത്.
Viral
സ്റ്റുഡിയോ ജിബ്ലി ആനിമേഷൻ ലുക്കുകൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ പുതിയൊരു എഐ ട്രെൻഡ് ആവേശം വിതറുകയാണ്. ഇന്ത്യയിലെ വീടുകളിലേക്ക് കളർ ടെലിവിഷനുകൾ കടന്നുവരികയും ഫാഷൻ ലോകത്ത് വൻ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്ത 1980-കളിലെ ഓർമ്മകളിലേക്കാണ് ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ ഇപ്പോൾ തിരിഞ്ഞുനോക്കുന്നത്.
സ്വന്തം ചിത്രങ്ങളെ പഴയകാല സിനിമാ സ്റ്റില്ലുകളുടെയോ വിന്റേജ് ആൽബങ്ങളുടെയോ രൂപത്തിലേക്ക് മാറ്റി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതാണ് ഈ പുതിയ ട്രെൻഡ്.
വോളിയം കൂട്ടിയ മുടിയിഴകളും വലിയ കമ്മലുകളും കടുംനിറത്തിലുള്ള സാരികളും അണിഞ്ഞാണ് സ്ത്രീകൾ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പുരുഷന്മാരാകട്ടെ, അയഞ്ഞ ഷർട്ടുകളും ഹൈ-വേസ്റ്റ് ട്രൗസറുകളും കട്ടിയുള്ള മീശയും സ്റ്റൈലിഷ് ഹെയർസ്റ്റൈലുമായി പഴയകാല ബോളിവുഡ് നായകന്മാരുടെ ലുക്കിലേക്ക് മാറുന്നു.
ചാറ്റ്ജിപിറ്റി പോലുള്ള അത്യാധുനിക എഐ ടൂളുകൾ ഉപയോഗിച്ചാണ് ഉപയോക്താക്കൾ ഈ മാറ്റങ്ങൾ വരുത്തുന്നത്. വ്യക്തതയുള്ള ഒരു ചിത്രം അപ്ലോഡ് ചെയ്ത ശേഷം, ആവശ്യമായ വസ്ത്രധാരണവും പശ്ചാത്തലവും ലൈറ്റിംഗും കൃത്യമായി ആവശ്യപ്പെടുന്നതിലൂടെ എഐ ഈ ചിത്രങ്ങൾ നിർമ്മിച്ചു നൽകും.
വാം ലൈറ്റിംഗും, ഫേഡ് ആയ നിറങ്ങളും, പഴയ ഫിലിം റോളിന്റെ ടെക്സ്ചറുമൊക്കെയാണ് ഈ ചിത്രങ്ങൾക്ക് ഒരു റെട്രോ ഫീൽ നൽകുന്നത്. മുഖത്തിന്റെ സ്വാഭാവിക ഭംഗിയും സ്കിൻ ടോണും മാറ്റാതെ തന്നെ തങ്ങൾക്ക് അനുയോജ്യമായ വിന്റേജ് ലുക്കുകൾ കണ്ടെത്താൻ സാധിക്കുന്നു എന്നതാണ് ഈ ട്രെൻഡിന്റെ പ്രധാന ആകർഷണം.
ബോളിവുഡ് മാഗസിൻ കവർ, പഴയകാല വിവാഹ ഫോട്ടോ, റെട്രോ ഡിസ്കോ ലുക്ക് എന്നിങ്ങനെ വ്യത്യസ്ത ശൈലികളിൽ ആളുകൾ ഇപ്പോൾ തങ്ങളുടെ ചിത്രങ്ങൾ പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
നിങ്ങളുടെ ചിത്രങ്ങൾ 80-കളിലെ ലുക്കുകളിലേക്ക് മാറ്റാൻ ഉപയോഗിക്കാവുന്ന അഞ്ച് പ്രോംപ്റ്റുകൾ:
ബോളിവുഡ് റെട്രോ ആക്ഷൻ/മാസ് ലുക്ക് (പുരുഷന്മാർക്ക്):
> "Reimagine this photo into a 1980s Bollywood mass hero poster style. Preserve the person's exact face and natural skin tone. Add a classic leather jacket over a denim shirt, aviator sunglasses, a thick mustache, and slightly messy layered hair. Use dramatic warm lighting, high contrast, and a gritty vintage film texture."
ക്ലാസിക് സൗത്ത് ഇന്ത്യൻ സാരി ലുക്ക് (വനിതകൾക്ക്):
> "Transform this image into a classic 1980s South Indian traditional portrait. Preserve the natural facial features and skin tone. Style with a vibrant Kanjeevaram silk saree, traditional temple jewelry, a neat pleated pallu, and hair styled with a jasmine flower gajra. Soft studio lighting with warm, nostalgic color tones."
80s ഡിസ്കോ & പോപ്പ് പാർട്ടി ലുക്ക്:
> "Convert this photo into a colorful 1980s disco party portrait. Keep the person's recognizable face and skin tone unchanged. Add shiny sequin/metallic outfits, bold colorful accessories, dramatic neon studio lighting in the background, big hair, and a glossy, high-energy vintage retro aesthetic."
വിന്റേജ് മാഗസിൻ കവർ ലുക്ക്:
> "Recreate this image as an authentic 1980s Indian fashion magazine cover shoot. Retain the person's natural face and skin tone. Add elegant retro formal wear, sophisticated styling, classic pearl jewelry or a vintage watch, a textured studio background, and subtle film grain with rich, saturated colors."
നോസ്റ്റാൾജിക് കുടുംബ ആൽബം ഫീൽ (കാഷ്വൽ ലുക്ക്):
> "Transform this photo into a cozy 1980s Indian home studio portrait. Keep the natural face and skin tone perfectly intact. Add a simple printed retro shirt or cotton saree, natural warm sunlight coming from a side window, soft-focus background, and slightly faded, nostalgic 35mm film photo print aesthetics."
ചെറിയൊരു ടിപ്പ്: നിങ്ങളുടെ ഫോട്ടോയുടെ സ്വാഭാവികത മാറാതിരിക്കാൻ പ്രോംപ്റ്റിനൊപ്പം "Do not alter the eyes, smile, or facial structure" എന്ന് കൂടി ചേർത്താൽ കൃത്യമായിരിക്കും!
Kouthukam
മതത്തിന്റെയും അതിരുകളുടെയും വേലിക്കെട്ടുകൾക്കപ്പുറം മനുഷ്യത്വത്തിന്റെ തിളക്കമുള്ളൊരു കാഴ്ച കറാച്ചിയിൽ നിന്ന് സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ്.
പാകിസ്ഥാനിലെ കറാച്ചി നഗരത്തിൽ വസിക്കുന്ന ഒരു മഹാരാഷ്ട്രീയൻ കുടുംബത്തിന്റെ കുടുംബക്ഷേത്രത്തിലേക്ക് വേണ്ടിയുള്ള ഗണപതി വിഗ്രഹം ഒരു മുസ്ലീം കലാകാരൻ ഏറെ ഭക്തിയോടും സൂക്ഷ്മതയോടും കൂടെ ചായം പൂശി മനോഹരമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്.
കലയിലും നിർമ്മലമായ സ്നേഹത്തിലും മനുഷ്യർ ഒന്നാകുന്ന ഈ മുഹൂർത്തം വലിയ രീതിയിലുള്ള പ്രശംസയാണ് ഏറ്റുവാങ്ങുന്നത്.കറാച്ചിയിലെ 'മഠ് മന്ദിർ' എന്ന ക്ഷേത്രത്തിന് വേണ്ടിയാണ് ഈ വിഗ്രഹം ഒരുങ്ങുന്നത്.
"ആര് ഹിന്ദു? ആര് മുസ്ലീം? ഗണപതി ഭഗവാന്റെ മഹിമയും കറാച്ചിയുടെ യഥാർഥ സൗന്ദര്യവും" എന്ന കുറിപ്പോടെ പുറത്തുവന്ന ദൃശ്യങ്ങൾ വിദ്വേഷങ്ങൾക്കപ്പുറം സഹവർത്തിത്വത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു.
താൻ ചെയ്യുന്ന ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, വിഗ്രഹത്തിന് പൂർണത നൽകുന്ന കലാകാരന്റെ സമർപ്പണത്തെ വാനോളം പുകഴ്ത്തിക്കൊണ്ട് ഒന്നര ലക്ഷത്തിലധികം ആളുകളാണ് ഇതിനകം ഈ വീഡിയോ കണ്ടത്.
രാഷ്ട്രീയപരമായ തർക്കങ്ങൾ മാറ്റിനിർത്തിയാൽ മനുഷ്യരെയെല്ലാം കോർത്തിണക്കുന്നത് സ്നേഹമാണെന്ന് ഈ വീഡിയോ ഓർമ്മിപ്പിക്കുന്നതായി നെറ്റിസൺസ് കുറിക്കുന്നു.
വംശീയമോ മതപരമോ ആയ വേർതിരിവുകൾ ഇല്ലാതെ പരസ്പരം ബഹുമാനിക്കാനും സമാധാനത്തോടെ ജീവിക്കാനും സാധിച്ചിരുന്നെങ്കിൽ ലോകം എത്ര സുന്ദരമായേനെ എന്ന് കമന്റ് ബോക്സുകളിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.
വൻകരകളെയും ജനവിഭാഗങ്ങളെയും വേർതിരിക്കുന്ന അതിരുകൾക്കപ്പുറം കലയും ഭക്തിയും പരസ്പരബഹുമാനവും മനുഷ്യരെ എങ്ങനെ ഒന്നിച്ചുനിർത്തുന്നു എന്നതിന്റെ മനോഹരമായ ഉദാഹരണമായി ഈ സംഭവം മാറിക്കഴിഞ്ഞു.
Kouthukam
റീൽസ് ചിത്രീകരണത്തിനിടെ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് അണക്കെട്ടിലേക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. റക്സ മേഖലയിലെ പർവായ് ഗ്രാമത്തിൽ നിന്നുള്ള പുഷ്പേന്ദ്ര പഹൂജ് എന്ന യുവാവാണ് മുപ്പതടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടി അപകടത്തിൽപ്പെട്ടത്.
സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ അണക്കെട്ട് സന്ദർശിക്കാനെത്തിയത്. സാഹസികമായ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിനായി വ്യൂ പോയിന്റിലെ സംരക്ഷണ വേലി ലംഘിച്ചാണ് ഇയാൾ താഴേക്ക് എടുത്തുചാടിയത്.
തുടക്കത്തിൽ സുഹൃത്തുക്കൾ തമാശരൂപേണ മുന്നറിയിപ്പ് നൽകിയെങ്കിലും യുവാവ് അത് കൂട്ടാക്കാതെ മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ വിചാരിച്ചത്ര ആഴം വെള്ളത്തിനുണ്ടായിരുന്നില്ല എന്ന കാര്യവും, വെള്ളത്തിനടിയിലെ പാറക്കെട്ടുകളും ഇയാളുടെ ശ്രദ്ധയിൽപ്പെട്ടില്ല.
ഉയർന്ന സ്ഥലത്തുനിന്നും ചാടിയ ഇയാൾ ആഴമില്ലാത്ത ഭാഗത്തെ പാറകളിൽ ചെന്നിടിക്കുകയായിരുന്നു. ഇതോടെ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു.
അപകടത്തെ തുടർന്ന് കാലുകൾ തളർന്ന് വെള്ളത്തിൽ താഴാൻ തുടങ്ങിയ യുവാവ്, കൈകൾ മാത്രം ഉപയോഗിച്ച് നീന്തി അടുത്തുണ്ടായിരുന്ന ഇരുമ്പ് കമ്പിയിൽ തൂങ്ങിനിൽക്കുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളും കൂടെയുള്ളവരും ചേർന്നാണ് ഇയാളെ പുറത്തെത്തിച്ചത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലിസ് സംഘം യുവാവിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പരിക്ക് ഗുരുതരമായതിനാൽ ഒരു കാലിൽ ശസ്ത്രക്രിയ നടത്തുകയും എല്ലുകൾ കൂട്ടിയോജിപ്പിക്കുന്നതിനായി ഇരുമ്പ് റോഡ് ഘടിപ്പിക്കുകയും ചെയ്തു.
രണ്ടാമത്തെ കാലിനും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്. ഇത്തരം അപകടകരമായ പ്രവൃത്തികൾ ഇനി ആവർത്തിക്കില്ലെന്ന് ആശുപത്രിയിൽ കഴിയുന്ന യുവാവ് വ്യക്തമാക്കി.
താത്കാലിക പ്രശസ്തിക്കായി ജീവൻ പണയം വെച്ച് സ്റ്റണ്ടുകൾ നടത്തുന്ന പ്രവണതകൾക്കെതിരെ വലിയ രീതിയിലുള്ള മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്. എന്നാൽ ഇയാൾക്കെതിരെ പൊലിസ് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
Kouthukam
ഹിമാചൽ പ്രദേശിലെ സ്പിറ്റി താഴ്വരയിൽ കൊച്ചു ബുദ്ധസന്യാസിമാരുടെ ഫുട്ബോൾ മത്സരത്തിനിടയിലേക്ക് 'മാഫു' എന്ന ഗോൾഡൻ റിട്രീവർ നായ അപ്രതീക്ഷിതമായി കടന്നുവന്ന കാഴ്ച സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
കളിക്കളത്തിൽ കുട്ടികൾക്കൊപ്പം പന്തിനു പിന്നാലെ ആവേശത്തോടെ ഓടിനടന്ന മാഫുവിന്റെ വികൃതികൾ ഇന്റർനെറ്റ് ലോകത്തിന്റെ മനസ് കീഴടക്കിക്കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ മനോഹര വീഡിയോ ഇതിനോടകം 18 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
ഗാംഭീര്യമുള്ള ഹിമാലയൻ മലനിരകളുടെ പശ്ചാത്തലത്തിൽ കുട്ടികളും വളർത്തുനായയും തമ്മിലുള്ള സൗഹൃദം ദൃശ്യമായതോടെ, മാഫുവിനെ 'പവ്നാൾഡോ' എന്ന് വിശേഷിപ്പിച്ചാണ് ആരാധകർ ഈ കുഞ്ഞു ഫുട്ബോൾ മത്സരത്തെ ഏറ്റെടുത്തിരിക്കുന്നത്.
Special
രാജസ്ഥാനിലെ പ്രശസ്തമായ ചരിത്രനഗരമായ ജയ്പൂരിലെ ശുചിത്വമില്ലായ്മ തുറന്നുകാട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നു.
നഗരത്തിലെ പ്രധാന വാണിജ്യമേഖലയിൽ അടിഞ്ഞുകൂടിയ മാലിന്യത്തിന് നടുവിൽ നിൽക്കുന്ന പശുവിന്റെ ചിത്രങ്ങൾ വിദേശവിനോദസഞ്ചാരികൾ ക്യാമറയിൽ പകർത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സെപ്റ്റംബർ ആദ്യവാരം പ്രചരിക്കാൻ തുടങ്ങിയ ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. കോട്ടകളും കൊട്ടാരങ്ങളും കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികൾ എത്തുന്ന നഗരത്തിൽ തെരുവുകളിലെങ്ങും അവശിഷ്ടങ്ങളും കെട്ടിക്കിടക്കുന്ന മലിനജലവും നിറഞ്ഞ അവസ്ഥയാണുള്ളത്.
ഈ സംഭവം മുൻനിർത്തി പ്രാദേശിക ഭരണകൂടത്തിന്റെ വീഴ്ചകളെയും പൗരബോധമില്ലായ്മയെയും വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തി.
മുൻപ് സംരക്ഷണ വീഴ്ചകളെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ച പശ്ചാത്തലത്തിൽ, നഗരത്തിന്റെ പൈതൃക പദവി തന്നെ ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണെന്ന് പലരും അഭിപ്രായപ്പെടുന്നു.
അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുന്നുണ്ടെങ്കിലും മാലിന്യനിർമാർജനത്തിൽ മാറ്റമൊന്നുമില്ലെന്നാണ് ഉയർന്നുവരുന്ന പ്രധാന വിമർശനം. എന്നാൽ ഉയർന്ന ജനരോഷത്തിനിടയിലും സംഭവത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
Special
ഛത്രപതി സംഭാജിനഗറിലെ തിരക്കേറിയ റോഡിലൂടെ ഒരൊറ്റ സ്കൂട്ടറിൽ അഞ്ച് പേർ നടത്തിയ അപകടകരമായ അഭ്യാസപ്രകടനം വലിയ പൊലീസ് നടപടിക്ക് വഴിവെച്ചിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാം റീൽസിനായി ചിത്രീകരിച്ച ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് കന്റോൺമെന്റ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്.
സെപ്റ്റംബർ ഒന്നിന് പഞ്ചക്കി-ഔറംഗപുര പാതയിലൂടെ അതിവേഗത്തിൽ വാഹനമോടിച്ച് പൊതുജനങ്ങളുടെ ജീവന് ഭീഷണിയുയർത്തിയതിന് അദ്നാൻ പഠാൻ എന്ന യുവാവിനെതിരെ ഹെഡ് കോൺസ്റ്റബിൾ മഹാശങ്ഖ് നാമദേവ്റാവു നൽകിയ പരാതിയിലാണ് കേസ് എടുത്തത്.
മോട്ടോർ വാഹന നിയമവും ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകളും ചുമത്തിയാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച നാലുപേർ ചേർന്ന് അഞ്ചാമത്തെയാളെ വായുവിൽ തൂക്കിപ്പിടിച്ച നിലയിലായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.
ഹെൽമറ്റ് പോലും ധരിക്കാതെയാണ് ഇത്രയും തിരക്കുള്ള റോഡിലൂടെ ഇവർ വാഹനം പായിച്ചത്. വാർത്ത പരക്കുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെ തെറ്റ് ഏറ്റുപറഞ്ഞ് ഇവർ രംഗത്തെത്തി.
ഇൻസ്റ്റാഗ്രാമിൽ കാഴ്ചക്കാരെ കൂട്ടാൻ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയത് വലിയ തെറ്റായിപ്പോയെന്നും അതിനുള്ള ശിക്ഷ തങ്ങൾക്ക് ലഭിച്ചുവെന്നും വാഹനം ഓടിച്ച യുവാവ് കൈകൂപ്പി മാപ്പ് ചോദിക്കുന്ന വീഡിയോയും പുറത്തുവന്നു.
ഇനിമേൽ ഇരുചക്രവാഹനങ്ങളിൽ രണ്ടുപേരിൽ കൂടുതൽ യാത്ര ചെയ്യില്ലെന്നും ഹെൽമറ്റ് നിർബന്ധമായും ധരിക്കുമെന്നും ഉറപ്പുനൽകിയ ഇവർ, ലൈക്കുകൾക്ക് വേണ്ടി സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും പണയം വെക്കരുതെന്ന് മറ്റ് ചെറുപ്പക്കാരോട് അഭ്യർഥിക്കുകയും ചെയ്തു.
Video
പൊലിസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 17-കാരൻ ഓടിച്ച ആഡംബര കാർ വിമാനത്താവളത്തിന്റെ സുരക്ഷാവേലി തകർത്ത് അകത്തുകടന്ന് നിർത്തിയിട്ടിരുന്ന വിമാനത്തിലിടിച്ച് വൻ അപകടം. ന്യൂ ഹാംഷെയറിലെ പോർട്സ്മൗത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സിനിമാ രംഗങ്ങളെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്.
ലൈറ്റുകൾ പോലുമണച്ച് അമിതവേഗതയിൽ പാഞ്ഞ കാർ റൺവേയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന പൈലറ്റസ് പിസി-12 ബിസിനസ് വിമാനത്തിൽ ഇടിച്ചാണ് ഒടുവിൽ നിന്നത്. അപകടത്തിൽ വിമാനത്തിനും കാറിനും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വിവിധ കേസുകളുമായി ബന്ധപ്പെട്ട് പൊലിസ് തിരയുകയായിരുന്ന കറുത്ത ഫോർഡ് മസ്റ്റാങ് കാർ റോഡിൽ കണ്ടതിനെത്തുടർന്ന് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
എന്നാൽ വാഹനം നിർത്താൻ തയ്യാറാകാതിരുന്ന കൗമാരക്കാരൻ, വാഹനത്തിന്റെ ഹെഡ്ലൈറ്റുകൾ പൂർണമായും അണച്ച് അതിവേഗതയിൽ ഓടിച്ചുപോവുകയായിരുന്നു.
പൊലിസിന്റെ കണ്ണുവെട്ടിച്ച് പാഞ്ഞ വാഹനം വിമാനത്താവളത്തിന്റെ ചെയിൻ-ലിങ്ക് വേലി തകർത്താണ് വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ഏപ്രണിലേക്ക് ഇരച്ചുകയറിയത്.
നിയന്ത്രണം വിട്ട കാർ ആദ്യം അവിടെയുണ്ടായിരുന്ന ഒരു ഗ്രൗണ്ട് സപ്പോർട്ട് ട്രാക്ടറിലാണ് ചെന്നിടിച്ചതും തുടർന്ന് തൊട്ടടുത്തുണ്ടായിരുന്ന ടർബോപ്രോപ്പ് വിമാനത്തിൽ ശക്തമായി ഇടിച്ചുനിൽക്കുകയുമായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുക്കുകയും വിദഗ്ദ്ധ വൈദ്യപരിശോധനകൾക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന 'പ്ലെയിൻസെൻസ്' കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനത്തിനാണ് അപകടത്തിൽ വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചത്. കാറിടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ ഇടതുഭാഗത്തെ ചിറക് വേർപെടുകയും ലാൻഡിംഗ് ഗിയറുകൾ തകരുകയും ചെയ്തു.
ഇതിനുപിന്നാലെ വിമാനത്തിൽ നിന്ന് ഇന്ധനം ചോർന്നത് പരിഭ്രാന്തി പരത്തിയെങ്കിലും അധികൃതർ സമയബന്ധിതമായി ഇടപെട്ട് സുരക്ഷ ഉറപ്പാക്കി.
അതീവ സുരക്ഷാ മേഖലയായ വിമാനത്താവളങ്ങളിലെ വേലി തകർത്ത് ഇത്രയെളുപ്പത്തിൽ വാഹനത്തിന് അകത്തുകടക്കാൻ കഴിഞ്ഞത് വലിയ സുരക്ഷാ വീഴ്ചയാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിക്കൽ, പൊലിസിന്റെ ഉത്തരവ് ലംഘിക്കൽ, അപകടമുണ്ടാക്കി രക്ഷപ്പെടാൻ ശ്രമിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങിയ നിരവധി കുറ്റങ്ങളാണ് പിടിയിലായ 17-കാരനെതിരെ പൊലിസ് ചുമത്തിയിരിക്കുന്നത്.