Sports
ലണ്ടൻ: വിമ്പിൾഡൻ വനിതാ സിംഗിൾസിൽ കരോലിൻ മുഹോവയെ വീഴ്ത്തി ലിൻഡ നൊസ്കോവ കിരീടം ചൂടി. പുൽക്കോർട്ടിലെ വിസ്മയ പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെ തന്നെ പത്താം സീഡ് താരം കരോലിൻ മുഹോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് (6-2, 5-7, 6-3) ഒമ്പതാം സീഡുകാരിയായ നൊസ്കോവ നിഷ്പ്രഭയാക്കിയത്.
വിമ്പിൾഡൻ ചരിത്രത്തിലാദ്യമായാണ് രണ്ട് ചെക്ക് റിപ്പബ്ലിക് താരങ്ങൾ വനിതാ സിംഗിൾസ് ഫൈനലിൽ നേർക്കുനേർ കൊമ്പുകോർത്തത്. കോർട്ടിന്റെ ബേസ്ലൈനിൽ നിന്ന് കണ്ണഞ്ചിപ്പിക്കുന്ന ഫോർഹാൻഡ് ഷോട്ടുകളുമായി തുടക്കം മുതൽ നൊസ്കോവ കളം നിറഞ്ഞു കളിച്ചു. ആദ്യ സെറ്റ് 6-2ന് നൊസ്കോവ അനായാസം നേടി.
എന്നാൽ രണ്ടാം സെറ്റിൽ മുഹോവ വൻ തിരിച്ചുവരവാണ് നടത്തിയത്. അഞ്ച് മാച്ച് പോയിന്റുകൾ പ്രതിരോധിച്ച മുഹോവ 7-5ന് സെറ്റ് പിടിച്ചെടുത്തതോടെ മത്സരം നിർണായകമായ മൂന്നാം സെറ്റിലേക്ക് നീണ്ടു. എന്നാൽ കിരീടപ്പോരാട്ടത്തിന്റെ സസ്പെൻസ് നിറഞ്ഞ ഫൈനൽ സെറ്റിൽ കളിയിലെ നിയന്ത്രണം നൊസ്കോവ പൂർണമായും തിരിച്ചുപിടിച്ചു.
കരുത്തുറ്റ സർവുകളുമായി മുഹോവയെ കോർട്ടിന്റെ നാലുപാടും ഓടിച്ച നൊസ്കോവ 6-3ന് സെറ്റും കരിയറിലെ ആദ്യ ഗ്രാൻസ്ലാം കിരീടവും സ്വന്തമാക്കി വിമ്പിൾഡനിലെ പുതിയ റാണിയായി. ജയത്തോടെ കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്നാം തവണയാണ് വിമ്പിൾഡൻ വനിതാ കിരീടം ചെക്ക് റിപ്പബ്ലിക്കിലേക്ക് എത്തുന്നത്.
2023ൽ മാർകേറ്റ വാന്ദ്രസോവയും 2024-ൽ ബാർബറ ക്രെജിക്കോവയും വിമ്പിൾഡനിൽ മുത്തമിട്ടിരുന്നു. യൂജിൻ ബൗച്ചാർഡിനു ശേഷം വിമ്പിൾഡൻ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായി ഇരുപത്തിയൊന്നുകാരി നൊസ്കോവ.
Sports
ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ വൻ അഴിച്ചുപണി. മുഖ്യ പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് സ്ഥാനത്തുനിന്ന് പുറത്താക്കി. ആഷസ് പരമ്പരയിലെ കനത്ത തിരിച്ചടിക്കും ന്യൂസിലൻഡിനെതിരായ പരമ്പര തോൽവിക്കും പിന്നാലെയാണ് നടപടി.
ടെസ്റ്റ് പദവി ഒഴിഞ്ഞെങ്കിലും മക്കല്ലം പരിമിത ഓവർ ടീമുകളുടെ പരിശീലകനായി തുടരും. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പരിശീലകനെയും മാറ്റാനുള്ള തീരുമാനത്തിലേക്ക് ബോർഡ് എത്തിയത്. നൈറ്റ് ക്ലബ് വിവാദത്തെ തുടർന്ന് ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് സ്റ്റോക്സിനെ ഒഴിവാക്കിയിരുന്നു.
ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ വഴിത്തിരിവാ, ആക്രമണോത്സുക ബാസ്ബോൾ ശൈലി ഇംഗ്ലണ്ട് ടീമിൽ കൊണ്ടുവന്നത് മക്കല്ലവും സ്റ്റോക്സും ചേർന്നായിരുന്നു. എന്നാൽ സമീപകാലത്തെ തുടർച്ചയായ തോൽവികളും വിവാദങ്ങളും ഈ കൂട്ടുകെട്ടിന്റെ തകർച്ചയ്ക്ക് കാരണമാവുകയായിരുന്നു.
Sports
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും സിംബാബ്വെക്കെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ അഴിച്ചുപണി. പരിക്കേറ്റ് പുറത്തായ ഹർഷിത് റാണയ്ക്ക് പകരം യുവതാരം പ്രിൻസ് യാദവിനെയും വരുൺ ചക്രവർത്തിക്ക് പകരം സ്പിന്നർ രവി ബിഷ്ണോയിയെയുമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സിംബാബ്വെക്കെതിരായ ടി20 പരമ്പരയ്ക്കുള്ള സ്ക്വാഡിൽ വരുൺ ചക്രവർത്തിക്ക് പകരമാണ് രവി ബിഷ്ണോയിയെ ഉൾപ്പെടുത്തിയത്. ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാമത് ടി20 മത്സരത്തിനിടയിലാണ് ഹർഷിത് റാണയ്ക്കും വരുൺ ചക്രവർത്തിക്കും പരിക്കേറ്റത്. വലത് തുടയിലെ പേശിക്ക് അസ്വസ്ഥത അനുഭവപ്പെട്ട ഹർഷിതിനെ സ്കാനിംഗിന് വിധേയനാക്കിയപ്പോൾ പരിക്ക് സാരമുള്ളതാണന്ന് കണ്ടെത്തുകയായിരുന്നു.
ഇതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽനിന്ന് റാണ പുറത്തായി. വരുൺ ചക്രവർത്തിക്ക് ഇടത് തുടയിലെ പേശിക്കാണ് പരിക്ക്. ഇതേതുടർന്ന് താരത്തെ സിംബാബ്വെക്കെതിരായ ടി20 പരമ്പരയിൽനിന്ന് ഒഴിവാക്കുകയായിരുന്നു.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ സെമിഫൈനൽ ലൈനപ്പായി. ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, അർജന്റീന എന്നീ ടീമുകളാണ് സെമിയിൽ ഏറ്റുമുട്ടുക.
ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 12.30 ന് നടക്കുന്ന ആദ്യ സെമിയിൽ നിലവിലെ റണ്ണറപ്പുകളായ ഫ്രാൻസ് സ്പെയിനെ നേരിടും. അർലിംഗ്ടണിലെ ഡാലസ് സ്റ്റേഡിയത്തിലാണ് മത്സരം.
ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 12.30 ന് നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഇംഗ്ലണ്ടിനെ നേരിടും. അറ്റലാന്റയിലെ അറ്റലാന്റ സ്റ്റേഡിയത്തിലാണ് മത്സരം.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ സെമിഫൈനലിൽ കടന്ന് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന. ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് അർജന്റീന സെമിയിൽ കടന്നത്.
അർജന്റീനയ്ക്ക് വേണ്ടി മാക് അലിസ്റ്റർ ജൂലിയൻ അൽവാരസ് ലൗതാരോ മാർട്ടിനസ് എന്നിവരാണ് ഗോളുകൾ നേടിയത്. ഡാൻ എൻഡോയെ ആണ് സ്വിറ്റ്സർലൻഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ലോകകപ്പ് ചരിത്രത്തിൽ അർജന്റീന ഏഴാം തവണയാണ് സെമിയിൽ കടക്കുന്നത്. 2022ൽ സെമിയിലെത്തിയ അർജന്റീന ക്രൊയേഷ്യയെ തകർത്ത് ഫൈനലിലെത്തുകയും പിന്നീട് ഫ്രാൻസിനെ വീഴ്ത്തി ലോകകപ്പ് നേടുകയും ചെയ്തു.
Sports
ഫിഫ ലോകകപ്പ്: ഫിഫ ലോകകപ്പിലെ അർജന്റീന-സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനൽ എക്സ്ട്രാടൈമിൽ. നിശ്ചിത സമയത്തും ഇഞ്ചുറി സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്ല്യത പാലിച്ചതോടെയാണ് മംത്സരം എക്സ്ട്രാടൈമിലൈയ്ക്ക് നീണ്ടത്.
അർജന്റീനയ്ക്ക് വേണ്ടി മാക് അലിസ്റ്റർ ആണ് ഗോൾ നേടിയത്. ഡാൻ എൻഡോയെ ആണ് സ്വിറ്റ്സർലൻഡിന് വേണ്ടി ഗോൾ മടക്കിയത്.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ലെ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരെ അർജന്റീന മുന്നിൽ. ആദ്യ പകുതി അവസാനിക്കുന്പോൾ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന മുന്നിലുള്ളത്.
മത്സരത്തിന്റെ തുടക്കം മുതൽ സ്വിറ്റ്സർലൻഡാണ് ആക്രമിച്ച് കളിച്ചത്. എന്നാൽ ഗോളിലെക്കെത്താൻ അവർക്കായില്ല. കൗണ്ടർ അറ്റാക്കുകൾക്കാണ് അർജന്റീന ശ്രമിച്ചത്.
പത്താം മിനിറ്റിൽ ലഭിച്ച കോർണർ ഗോളാക്കി ലോകചാന്പ്യൻമാർ മുന്നിലെത്തുകയായിരുന്നു. മെസി എടുത്ത കോർണർ കിക്ക് സുന്ദരമായ ഹെഡറിലൂടെ മാക്ക് അലിസ്റ്റർ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
പിന്നീട് ഗോൾ മടക്കാൻ സ്വിറ്റ്സർലൻഡ് ശ്രമിച്ചെങ്കിലും നടന്നില്ല. ആദ്യ പകുതി 1-0ത്തിന് അവസാനിക്കുകയായിരുന്നു.
Sports
മയാമി: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നോർവേയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് മുന്നേറി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഇംഗ്ലണ്ട് ആവേശകരമായ വിജയം നേടിയത്.
മത്സരത്തിന്റെ 40-ാം മിനിറ്റിൽ ആന്ദ്രിയാസ് ഷെൽഡെറൂപിലൂടെയാണ് നോർവേ മുന്നിലെത്തിയത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നിന് പന്ത് നഷ്ടപ്പെട്ടതിനെത്തുടർന്ന് ലഭിച്ച അവസരം മുതലെടുത്ത് ബോക്സിന്റെ അരികിൽ നിന്ന് ഷെൽഡെറൂപ്പ് തൊടുത്ത ശക്തമായ ഷോട്ട് ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡിനെ മറികടന്ന് വലയിലെത്തി.
എന്നാൽ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ തന്നെ ഇംഗ്ലണ്ട് തിരിച്ചടിച്ചു. നോർവേയുടെ പ്രതിരോധം മറികടന്ന് ബോക്സിലേക്ക് ഇരച്ചുകയറിയ ജൂഡ് ബെല്ലിംഗ്ഹാം ഇടംകാലുകൊണ്ട് പന്ത് വലയിലാക്കി ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു. ഇതിനിടെ ഹാരി കെയ്ൻ ഒരു ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് വിളിച്ചതിനെത്തുടർന്ന് അത് അനുവദിച്ചില്ല.
മത്സരം 90 മിനിറ്റ് പിന്നിട്ടിട്ടും ഇരുടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ 93-ാം മിനിറ്റിൽ ബെല്ലിംഗ്ഹാം വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷകനായി. നോർവേ ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് ബെല്ലിംഗ്ഹാം നേടിയ തകർപ്പൻ ഗോൾ ഇംഗ്ലണ്ടിന് സെമി ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കി.
Sports
സതാംപ്ടണ്: ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ഇടംപിടിച്ചു.
കൗമാര താരം വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയാണ് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അയര്‍ലന്‍ഡ് പര്യടനത്തിലും ഇംഗ്ലണ്ടിന് എതിരായ ആദ്യ മത്സരത്തിലും (5, 0, 1) രണ്ടക്കം പോലും കാണാതിരുന്നതോടെയാണ് സഞ്ജുവിനു പുറത്തിരിക്കേണ്ടിവന്നതെന്നതും ശ്രദ്ധേയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഇംഗ്ലണ്ട്, 20 ഓവറില്‍ തല്ലിക്കൂട്ടിയത് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ്. 64 പന്തില്‍ എട്ട് സിക്സും 12 ഫോറും അടക്കം 131 റണ്‍സ് അടിച്ചെടുത്ത ജോസ് ബട്ലറിന്റെ സെഞ്ചുറിയാണ് ഇംഗ്ലീഷ് ഇന്നിംഗ്സിനു കരുത്തേകിയത്. ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 45 പന്തില്‍ 95 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ റിക്കാര്‍ഡ് ട്വന്റി-20 സ്കോറാണ് 257/3.
മത്സരത്തിൽ ഇന്ത്യ 56 റണ്‍സിന് പരാജയപ്പെട്ടു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റണ്‍സ് എടുക്കാനേ ഇന്ത്യക്കു സാധിച്ചുള്ളൂ. ഓപ്പണിംഗ് ഇറങ്ങിയ സഞ്ജു സാംസണ് 14 പന്തിൽ 27 റണ്‍സ് നേടി. ഇഷാൻ കിഷനാണ് (35 പന്തിൽ 56) ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
തിലക് വർമയും (25 പന്തിൽ 53) അർധസെഞ്ചുറി സ്വന്തമാക്കി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 28 റണ്‍സ് നേടി. അഭിഷേക് ശർമ (3) തുടക്കത്തിലേ പുറത്തായി. ഇതോടെ ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റൻസിയിലെ ആദ്യ രണ്ട് പരന്പരയും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു.
Sports
ടിക്കി ടാക്കയുടെ ഉപജ്ഞാതാക്കളായ, എസ്പാനക്കാര് ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സെമി ടിക്കറ്റ് കരസ്ഥമാക്കി. 2010ല്‍ കന്നി ലോകകപ്പ് നേടിയശേഷം സ്പെയിനിന്റെ ആദ്യസെമി.
നീണ്ട 16 വര്‍ഷത്തിനു ശേഷമാണ് സ്പെയിന് കാല്‍പ്പന്ത് പോരാട്ടത്തിന്റെ ഭൂഗോളപ്പോരില് അവസാന നാലില്‍ ഇടം നേടുന്നതെന്നതാണ് ശ്രദ്ധേയം. ബെല്‍ജിയത്തെ ഒന്നിനെതിരേ രണ്ട് ഗോളിനു കീഴടക്കിയാണ് സ്പെയിന് സെമി ടിക്കറ്റ് കരസ്ഥമാക്കിയത്.
കലിഫോര്‍ണിയയിലെ ഇംഗിള്‍വുഡിലെ സോഫി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞത് 70,492 കാണികള്‍. സ്പെയിന് ആരാധകര്‍ക്ക് ആവേശം വിതറിയ മത്സരമായിരുന്നു അരങ്ങേറിയത്. ടിക്കി ടാക്കയുടെ മനോഹര നീക്കങ്ങളുമായി സ്പാനിഷ് ടീം കളത്തില്‍ നിറഞ്ഞു. അവരുടെ ടീനേജ് സെന്‍സേഷനായ ലാമിന് യമാല്‍ രണ്ടു പേര് മാര്‍ക്ക് ചെയ്തിട്ടുപോലും ബെല്‍ജിയം പെനാല്‍റ്റി ബോക്സില്‍ ചലനം സൃഷ്ടിച്ചു.
ഗോൾ 1: ഫാബിയന്‍ റൂയിസ്
സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെ ഞെട്ടിക്കുന്ന മാറ്റത്തോടെയാണ് സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചത്. ഒരു ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഇതാദ്യമായി പെദ്രിയെ സബ്സ്റ്റിറ്റ്യൂഷന് ബെഞ്ചില്‍ ഇരുത്തി. പകരം സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടം നേടിയത് ഫാബിയന്‍ റൂയിസ്. ഫ്യൂന്റെയുടെ ആ നീക്കത്തിനു 30-ാം മിനിറ്റില്‍ ഫലമെത്തി. ഫാബിയന്‍ റൂയിസിന്റെ ഗോളില്‍ സ്പെയിന് 1-0ന്റെ ലീഡ് നേടി. പോറൊയും യമാലും വണ്‍-ടു പ്ലേയുമായി ബെല്‍ജിയം ഗോള്‍മുഖത്തേക്ക്. പന്തിന്റെ നിയന്ത്രണം ലഭിച്ച ഡാനി ഓള്‍മോയുടെ ലോംഗ്ഷോട്ട്. എന്നാല്‍, ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൊ കോര്‍ട്വ പന്ത് തട്ടിത്തെറിപ്പിച്ചു. റീബൗണ്ടായി പന്ത് എത്തിയത് ഫാബിയന്‍ റൂയിസിന്റെ പാകത്തിന്. റൂയിസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് വലയില്‍.
ഗോൾ 2: സ്പെയിൻ ഗോള്‍ വഴങ്ങി
2026 ഫിഫ ലോകകപ്പില്‍ സ്പെയിന് വഴങ്ങുന്ന ആദ്യ ഗോളിനായിരുന്നു 41-ാം മിനിറ്റ് സാക്ഷ്യം വഹിച്ചത്. ബെല്‍ജിയത്തിന്റെ ചാള്‍സ് ഡി കെറ്റലെയറിന്റെ ഹെഡര്‍ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനയ് സിമോണിനെ കടന്ന് വലയില്‍. അതോടെ 1-1 എന്ന നിലയില്‍ ബെല്‍ജിയം തലയുയര്‍ത്തി ആദ്യപകുതിക്കു പിരിഞ്ഞു. സ്പെയിനിന്റെ ആക്രമണത്തോടെയാണ് രണ്ടാം പകുതിക്കു തുടക്കമായത്. 1958നുശേഷം ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ രണ്ട് കൗമാരക്കാരുമായി മത്സരം തുടങ്ങിയ ടീമായിരുന്നു സ്പെയിന്. പൗ കുബാര്‍സിയും യമാലുമായിരുന്നു ലാ റോജയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെ കൗമാരക്കാര്‍.
ഗോൾ 3: മെറിനോ
71-ാം മിനിറ്റില്‍ ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൊ കോര്‍ട്വ പരിക്കേറ്റു പുറത്തായി. റെഡ് ഡെവിള്‍സ് എന്നറിയപ്പെടുന്ന ബെല്ജിയത്തിനേറ്റ പ്രഹരമായിരുന്നു അത്. രണ്ടാം നമ്പര്‍ ഗോള്‍ കീപ്പറായ സെനെ ലാമന്‍സ് അതോടെ വലയ്ക്കു മുന്നിലെത്തി. 86-ാം മിനിറ്റില്‍ ഡാനി ഓള്‍മോയെ പിന്‍വലിച്ച് സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെ തന്റെ വജ്രായുധമായ മൈക്കല്‍ മെറിനോയെ ഇറക്കി. കളത്തിലെത്തി രണ്ടാം മിനിറ്റില്‍ മെറിനോയുടെ ഗോള്‍.
88-ാം മിനിറ്റ്. ലാമിന് യമാലും നിക്കൊ വില്യംസും നടത്തിയ ശ്രമം ഫലം കണ്ടില്ല. തുടര്‍ന്ന് കുബാര്‍സിയുടെ ലോംഗ് റേഞ്ച്. ബെല്‍ജിയം ഗോളി സെനെ ലാമന്‍സ് അത് തട്ടിത്തെറിപ്പിച്ചു. എന്നാല്‍, പന്ത് എത്തിയത് മെറിനോയുടെ പക്കലേക്ക്. റീബൗണ്ട് വലയിലാക്കി മെറിനോ സ്പെയിനിനെ ജയത്തിലെത്തിച്ചു.
Sports
തിരുവനന്തപുരം: അടിസ്ഥാനവില 75,000 രൂപ പ്രഖ്യാപിച്ച് സി കാറ്റഗറിയില്‍ ലേലത്തിനു വച്ച സിബിന് ഗിരീഷ് കെസിഎല്‍ താരലേലത്തില്‍ രാജാവായി.
11.80 ലക്ഷം രൂപയ്ക്ക് സിബിന് ഗിരീഷിനെ ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കിയപ്പോള്‍ കെസിഎല്‍ സീസണ് മൂന്നിലെ ഏറ്റവും വിലയേറിയ താരമെന്ന ഖ്യാതിയും സ്വന്തം. 11.20 ലക്ഷം രൂപയ്ക്ക് കൃഷ്ണദേവനെ കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സ് സ്വന്തമാക്കി.
കഴിഞ്ഞ സീസണില്‍ കൊല്ലം ഏരീസിനുവേണ്ടി ജഴ്സിയണിഞ്ഞ സച്ചിന് ബേബിയെ 10 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിള് സ്വന്തമാക്കി. ഇന്നലെ നടന്ന ലേലത്തില്‍ 89 പേരെയാണ് വിവിധ ടീമുകള്‍ സ്വന്തമാക്കിയത്.
സിബിനു പിന്നാലെ വാശിയോടെ ലേലം വിളി നടന്നത് കൃഷ്ണദേവനു വേണ്ടിയായിരുന്നു. 11.20 ലക്ഷത്തിനു കാലിക്കട്ട് കൃഷ്ണദേവനെ സ്വന്തമാക്കി. വിഷ്ണു വിനോദിനെ 7.80 ലക്ഷത്തിന് ട്രിവാണ്‍ഡ്രം റോയല്‍സ് പിടിച്ചെടുത്തു.
6.60 ലക്ഷത്തിന് പേസര്‍ എം.ഡി. നിധീഷിനെ കൊല്ലവും 5.40 ലക്ഷത്തിന് ബേസില്‍ തമ്പിയെ കൊച്ചി ബ്ലൂ ടൈഗേഴ്സും തങ്ങളുടെ പാളയത്തിലെത്തിച്ചു. ഓഗസ്റ്റ് 20നാണ് മൂന്നാം സീസണ് കേരള ക്രിക്കറ്റ് ലീഗ് ട്വന്റി-20ക്കു തുടക്കമാകുക.
Sports
ലണ്ടന്‍: വിംബിൾഡൻ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ചെക് റിപ്പബ്ലിക്കിന്റെ ലിൻഡ നോസ്കോവയ്ക്ക്.
ചെക് താരങ്ങളായ കരോളിന മുചോവയും ലിൻഡ നോസ്കോവയും തമ്മിലുളള ഫൈനൽ മൂന്നു സെറ്റ് നീണ്ടു. ഒന്‍പതാം സീഡായ നോസ്കോവ 6-2, 5-7, 6-3 എന്ന സ്കോറിനാണ് വെന്നിക്കൊടി പാറിച്ചത്.
ചെക് താരത്തിന്റെ കന്നി ഗ്രാൻസ് ലാം കിരീടമാണ്. വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനല്‍ ഇന്നു നടക്കും. ലോക ഒന്നും രണ്ടും താരങ്ങളായ ഇറ്റലിയുടെ യാനിക് സിന്നറും ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവും തമ്മിലാണ് കലാശപ്പോരാട്ടം.
ബ്രിട്ടന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ ആര്‍തര്‍ ഫെറിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സ്വരേവ് 2026 സീസണിലെ രണ്ടാം ഫൈനലിലേക്കു മുന്നേറിയത്. 7-6 (7-0), 6-2, 6-4 എന്ന സ്കോറില്‍, ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ സ്വരേവ് സെമി ജയിച്ചു കയറി.
സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തറപറ്റിച്ചാണ് യാനിക് സിന്നര്‍ സെമിയിലെത്തിയത്. സ്കോര്‍: 6-4, 6-4, 6-4.
Sports
കൊച്ചി: യോനെക്സ് സണ്‍റൈസ് ഓള് ഇന്ത്യ സീനിയര്‍ റാങ്കിംഗ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ പുരുഷ സിംഗിള്‍സില്‍ മലയാളിതാരം ജേക്കബ് തോമസ് സിദ്ധാര്‍ഥ മിശ്രയെ (15-12, 11-15, 15- 09) പരാജയപ്പെടുത്തി.
വനിതാ ഡബിള്‍സിൽ കേരളത്തിന്റെ അപര്‍ണ ബാലന്- ആരതി സാറ സുനില്‍ സഖ്യം ഉത്തര്‍പ്രദേശിന്റെ റിദ്ദി ഭരദ്വാജ് - ഉത്തരാഖണ്ഡിന്റെ സാംഭവി റൗതാന് സഖ്യത്തെ പരാജയപ്പെടുത്തി പ്രീക്വർട്ടറിൽ പ്രവേശിച്ചു.
Sports
സതാംപ്ടണ്: ഇന്ത്യക്കെതിരായ അഞ്ചാം ടി20 മത്സരത്തിലും ഇംഗ്ലണ്ടിന് ജയം. 57 റൺസിന്റെ തകർപ്പൻ ജയമാണ് ആതിഥേയർ സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പര ഇംഗ്ലണ്ട് 4-0 സ്വന്തമാക്കി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 258 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് നേടിയത്. 35 പന്തില്‍ 56 റണ്‍സെടുത്ത ഇഷാന് കിഷനും, 25 പന്തില്‍ 53 റണ്‍സെടുത്ത തിലക് വര്‍മയും മാത്രമാണ് പൊരുതിയത്.
ശ്രേയസ് അയ്യര്‍ (28), സഞ്ജു സാംസണ് (27) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ടീമിനെ ജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കറനും രണ്ട് വിക്കറ്റ് നേടിയ ആദില്‍ റഷീദുമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.
നേരത്തെ ജോസ് ബട്ലറുടെ (64 പന്തില്‍ 131) തകർപ്പൻ സെഞ്ചുറിയും 45 പന്തില്‍ 95 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ വെടിക്കെട്ടുമാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഈ പരമ്പര തോൽവിയോടെ ഇന്ത്യക്ക് ഐസിസി ടി20 റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമായി. ഇംഗ്ലണ്ടാണ് പുതിയ ഒന്നാം റാങ്കുകാർ.
Sports
കാന്‍സസ് സിറ്റി: ഈജിപ്ഷ്യന്‍ മാന്ത്രികര്‍ ഇളക്കിവിട്ട 'ഫിഫയുടെ അര്‍ജന്റൈന്‍ സ്നേഹം' എന്ന ഭൂതത്തിനിടെ, ലയണല്‍ മെസിയും സംഘവും ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യന്‍ സമയം ഇന്നു രാവിലെ 6.30ന് കാന്‍സസ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
ഈജിപ്തിന് എതിരായ പ്രീക്വാര്‍ട്ടറില്‍ ഫിഫയും റഫറിയും അര്‍ജന്റീനയ്ക്കുവേണ്ടി കളിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. മത്സരത്തില്‍ പരാജയപ്പെട്ടതിനുശേഷം ഈജിപ്ഷ്യന്‍ കോച്ചാണ് ഈ ആരോപണം പ്രത്യക്ഷത്തില്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയിലടക്കം ഫിഫയ്ക്കും അര്‍ജന്റീനയ്ക്കും എതിരായ പ്രചരണം ശക്തമായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് 2026 ഫിഫ ലോകകപ്പിലെ അവസാന ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി മെസിയും സംഘവും ഇന്നിറങ്ങുന്നത്. ഈ പോരാട്ടത്തോടെ 2026 എഡിഷന്റെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയാകും. ഈജിപ്തിന് എതിരായ പ്രീക്വാര്‍ട്ടറില്‍ രണ്ട് ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ചായിരുന്നു അര്‍ജന്റീന ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു ഗോള്‍ നേടിയതും ഒരു ഗോളിന് അസിസ്റ്റ് നടത്തിയതും മെസിയായിരുന്നു.
ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ, എര്‍ലിംഗ് ഹാലണ്ട് എന്നിവര്‍ക്കൊപ്പം ഫിഫ 2026 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മെസിയുണ്ട്. എംബപ്പെയുടെ ക്വാര്‍ട്ടര്‍ പോരാട്ടം കഴിഞ്ഞപ്പോള്‍ എട്ട് ഗോളും മൂന്ന് അസിസ്റ്റുമായി അദ്ദേഹമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
എട്ട് ഗോളും ഒരു അസിസ്റ്റുമുള്ള മെസിക്കാണ് രണ്ടാം സ്ഥാനം. നോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ടിന് ഏഴ് ഗോളുണ്ട്. അര്‍ജന്റീന x സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടം തുടങ്ങുന്നതിനു മുമ്പായി ഹാലണ്ടിന്റെ നോര്‍വെയും ഹാരി കെയ്ന്റെ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ ഇറങ്ങും. അര്‍ജന്റീന x സ്വിറ്റ്സര്‍ലന്‍ഡ് വിജയികളും നോര്‍വെ x ഇംഗ്ലണ്ട് വിജയികളുമാണ് സെമിയില്‍ ഏറ്റുമുട്ടുന്നത്.
Sports
ഡാളസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സെമിയില്‍ യൂറോപ്യന്‍ പോരാട്ടത്തിനു കളമൊരുങ്ങി. ആദ്യസെമി ഫൈനലില്‍ കാല്‍പ്പന്ത് ലോകത്തിലെ കരുത്തരായ സ്പെയിനും ഫ്രാന്‍സും കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം ബുധന്‍ പുലര്‍ച്ചെ 12.30ന് ആര്‍ലിംഗ്ടണിലെ ഡാളസ് സ്റ്റേഡിയത്തിലാണ് കിക്കോഫ്.
ഈ ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ 2-1ന് ബെല്‍ജിയത്തെ കീഴടക്കിയാണ് സ്പെയിന് സെമി ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ മൊറോക്കോയെ കീഴടക്കിയാണ് (2-0) ഫ്രാന്‍സിന്റെ സെമി പ്രവേശം.
സ്പാനിഷ് ലാ ലിഗ ടീമുകളായ റയല്‍ മാഡ്രിഡിന്റെ കിലിയന്‍ എംബപ്പെയും എഫ്സി ബാഴ്സലോണയുടെ ലാമിന് യമാലും തമ്മില്‍ ലോകവേദിയില്‍ ഏറ്റുമുട്ടുന്നു എന്നതും ഫ്രാന്‍സ് x സ്പെയിന് പോരാട്ടത്തിന്റെ പ്രത്യേകത. ലാ ലിഗയില്‍ ഇരുവരും തമ്മില്‍ പലതവണ ഏറ്റമുട്ടിയിട്ടുണ്ടെങ്കിലും അതുക്കും മേലെയാണ് ഭൂഗോള പോരാട്ടത്തിലെ കൊമ്പുകോര്‍ക്കല്‍.
തീരാപ്പകയുടെ പോരാട്ടം
ഫ്രാന്‍സ് x സ്പെയിന് ഫുട്ബോള്‍ ശത്രുതയ്ക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഒരിക്കലും തീര്‍ത്താല്‍ തീരാത്ത വൈരിപോരാട്ടത്തിന്റെ കഥകളും. 1922ല്‍ സ്പാനിഷ് ടീം ഫ്രാന്‍സില്‍ എത്തിയതോടെയാണ് ഇരുടീമും തമ്മിലുള്ള കാല്‍പ്പന്ത് ശത്രുതയ്ക്കു കിക്കോഫ് നടന്നത്. അന്നത്തെ പോരാട്ടത്തില്‍ 4-0ന് സ്പെയിന് ജയം സ്വന്തമാക്കി. എന്നാല്‍, 1938 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച് ഫ്രാന്‍സ് അതിവേഗം ലോകവേദിയിലേക്കെത്തി. പക്ഷേ, ആഭ്യന്തരയുദ്ധത്തിന്റെ (1936-39) പശ്ചാത്തലത്തില്‍ സ്പെയിന് സ്തംഭിച്ചു. പിന്നാലെ രണ്ടാം ലോകമഹായുദ്ധം. നാസികള്‍ക്ക് താവളം നല്‍കിയതോടെ ഫ്രാന്‍സും സ്പെയിനും തമ്മിലുള്ള ശത്രുത വര്‍ധിച്ചു.
രാജ്യാന്തര വേദിയില്‍ ആദ്യ ട്രോഫി സ്വന്തമാക്കിയത് സ്പെയിനായിരുന്നു. 1964 യൂറോപ്യന്‍ നേഷന്‍സ് കപ്പ് (യൂറോ) സ്വന്തമാക്കിയതോടെ ആയിരുന്നത്. എന്നാല്‍, 1984ല്‍ ഫ്രാന്‍സും യൂറോ കപ്പ് ചാമ്പ്യന്മാരായി. ഫിഫ ലോകകപ്പ് ആദ്യം സ്വന്തമാക്കിയത് ഫ്രാന്‍സ് ആയിരുന്നു; 1998ല്‍ സിനദീന്‍ സിദ്ദാന്റെ നേതൃത്വത്തില്‍.
2010ല്‍ ആന്ദ്രെ ഇനിയെസ്റ്റയടക്കമുള്ളവരുടെ സ്പെയിനും ഫിഫ ലോകകപ്പ് ട്രോഫിയില്‍ ചുംബിച്ചു. 2018ല്‍ രണ്ടാം തവണയും ഫ്രാന്‍സ് ലോകകപ്പ് ഉയര്‍ത്തി. രാജ്യാന്തര വേദിയിലെ ട്രോഫി നേട്ടത്തില്‍ ഫ്രാന്‍സിനാണ് (8) സ്പെയിനിനേക്കാള്‍ (6) മുന്‍തൂക്കം.
ഗ്രേറ്റ് നോക്കൗട്ട് ഫൈറ്റ്
ഫ്രാന്‍സും സ്പെയിനും കാല്‍പ്പന്ത് വേദിയില്‍ നേര്‍ക്കുനേര്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ അതെല്ലാം സുപ്രധാന ടൂര്‍ണമെന്റുകളിലെ നിര്‍ണായക പോരാട്ടങ്ങളിലായിരിക്കുമെന്നതാണ് സമീപനാളില്‍ കണ്ടുവരുന്നത്. 2026 ഫിഫ ലോകകപ്പ് സെമി ഇക്കാര്യത്തില്‍ ഏറ്റവും അവസാനത്തേത്. ഇതിനു മുമ്പ് ഇരുടീമും ഏറ്റുമുട്ടിയത് 2025 യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍. ഒമ്പത് ഗോള്‍ പിറന്ന സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍, ഫ്രാന്‍സിനെ സ്പെയിന് 5-4നു കീഴടക്കി. അതിനു മുമ്പ് 2024 യൂറോ സെമിയിലായിരുന്നു ഇരുടീമും ഏറ്റുമുട്ടിയത്. അതിലും സ്പെയിന് (2-1) ജയം സ്വന്തമാക്കി. 2021 യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ സ്പെയിനിനെ കീഴടക്കിയായിരുന്നു ഫ്രാന്‍സ് (2-1) ചാമ്പ്യന്മാരായത്.
ഇതിന്റെയെല്ലാം ബാക്കിപത്രമായിരിക്കും ഡാളസ് സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുക. കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ്, ഡെസിറെ ഡൂവേ തുടങ്ങിയവര്‍ അണിനിരക്കുന്ന ഫ്രാന്‍സിനാണ് സെമിക്കു മുമ്പുള്ള കണക്കുകളില്‍ മുന്‍തൂക്കം. ലാമിന് യമാല്‍, മാര്‍ക്ക് കുര്ക്കെയ്യ, ഫാബിയന്‍ റൂയിസ്, ഗാവി, ഡാനി ഓള്‍മോ, റോഡ്രി, പെദ്രി തുടങ്ങിയവരുടെ സ്പെയിന് വെറുംകൈയോടെ മടങ്ങാന്‍ തയാറാകില്ലെന്ന് ഉറച്ചുതന്നെയാണ്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് വനിതകള്‍ക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്.
285 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 170ല്‍ ഒതുക്കിയാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്.
37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കാന്തി ഗൗഡിന്റെ ബൗളിംഗ് മികവില്‍ ഇന്ത്യ ലീഡ് നേടി. രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഇന്ത്യ ആദ്യ 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 51 റണ്‍സ് എടുത്തു. അതോടെ ഇന്ത്യയുടെ ആകെ ലീഡ് 166 റണ്‍സായി.
Sports
സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് 258 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ജോസ് ബട്ലറുടെ തകർപ്പൻ സെഞ്ചറിയുടെയും (131) ഹാരി ബ്രൂക്കിന്റെ (95) വടിക്കെട്ടിന്റെയും കരുത്തിൽ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 257 റൺസെന്ന കൂറ്റൻ സ്കോർ അടിച്ചെടുത്തു.
രണ്ടാം വിക്കറ്റിൽ ബട്ലർ-ബ്രൂക്ക് സഖ്യം പടുത്തുയർത്തിയത് 233 റൺസിന്റെ റിക്കാർഡ് കൂട്ടുകെട്ടാണ്. ഇന്ത്യൻ ബൗളർമാരെ നിർദാക്ഷിണ്യം തല്ലിച്ചതച്ച ജോസ് ബട്ലർ 64 പന്തുകളിൽ നിന്ന് എട്ടു സിക്സറുകളും 12 ഫോറുകളുമടക്കം 131 റൺസ് അടിച്ചുകൂട്ടിയാണ് മടങ്ങിയത്. എട്ട് സിക്സും നാലു ഫോറും ഉൾപ്പെടെ വെറും 45 പന്തിൽ നിന്ന് 95 റൺസുമായി ഹാരി ബ്രൂക്ക് പുറത്താകാതെ നിന്നു.
പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ രണ്ടാം ഓവറിൽ സൂര്യാൻഷ് ഷെഡ്ഗെ ക്യാച്ചെടുത്ത് ഫിൽ സാൾട്ട് (ആറു റൺസ്) പുറത്താകുമ്പോൾ ഇംഗ്ലണ്ട് സ്കോർ ബോർഡിൽ എട്ട് റൺസ്. പിന്നീടുള്ള 103 പന്തുകളിൽ ഇന്ത്യൻ താരങ്ങളെ അക്ഷരാത്ഥത്തിൽ കാഴ്ചക്കാരാക്കി ജോസ് ബട്ലറും ഹാരി ബ്രൂക്കും തകർത്തടിക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ശിവം ദുബെ രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.
Sports
സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളിൽ തിളങ്ങാതിരുന്ന വൈഭവ് സൂര്യവംശിക്ക് പകരം മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടംനേടി.
കഴിഞ്ഞ മൂന്ന് കളികളിലും സഞ്ജുവിന് പ്ലെയിംഗ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ഇന്ത്യക്ക് പരമ്പര ഇതിനകം തന്നെ നഷ്ടമായിക്കഴിഞ്ഞു. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. 2006ൽ അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തുടർച്ചയായ തോൽവിയാണിത്.
ഇംഗ്ലണ്ടിന് മുന്നിൽ മാത്രമല്ല, ഇതിന് തൊട്ടുമുമ്പ് നടന്ന അയർലൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ നാലാം തോൽവി ഒഴിവാക്കി ആശ്വാസ ജയത്തോടെ പരമ്പര അവസാനിപ്പിക്കുക മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം.
ഇന്ത്യൻ ടീം:അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട് ടീം: ഫിലിപ്പ് സാൽട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജേക്കബ് ബെഥേൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്സ്, ലിയാം ഡോസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, ജോഷ് ടംഗ്.
Sports
ലോസ് ആഞ്ചലസ്: ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് സ്പെയ്ന്‍ സെമിയിലേക്ക്. ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ സ്പെയ്നും ഫ്രാന്‍സും തമ്മിൽ ഏറ്റുമുട്ടും. ഫാബിയന്‍ റൂയിസ്, മികേല്‍ മെറീനോ എന്നിവരാണ് സ്പെയ്നിനായി ഗോളുകള്‍ നേടിയത്. ചാര്‍ളസ് ഡി കെറ്റെലെയറുടെ വകയായിരുന്നു ബെല്‍ജിയത്തിന്റെ ഏക ഗോള്‍. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു.
30-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ഫാബിയന്‍ റൂയിസിലൂടെയാണ് സ്പെയിന് ലീഡ് നേടിയത്. പെഡ്രിക്ക് പകരം ആദ്യ ഇലവനില്‍ ഇടംപിടിച്ച റൂയിസ് തനിക്ക് ലഭിച്ച അവസരം കൃത്യമായി ഉപയോഗപ്പെടുത്തി. 40-ാം മിനിറ്റില്‍ ടിമോത്തി കാസ്റ്റഗ്നെ നല്കിയ മനോഹരമായ ക്രോസിന് തലവെച്ചുകൊണ്ട് ചാള്‍സ് ഡി കെറ്റെലെയര്‍ ബെല്‍ജിയത്തിനായി സമനില ഗോള്‍ നേടി. ഇതോടെ, ലോകകപ്പുകളില്‍ തുടര്‍ച്ചയായി പത്ത് മണിക്കൂറിലധികം ഗോളുകള്‍ വഴങ്ങാതെ സ്പെയിന് കാത്തുസൂക്ഷിച്ച ഗിന്നസ് ലോക റിക്കാര്ഡിനാണ് ബെല്‍ജിയം വിരാമമിട്ടത്. ആദ്യ പകുതി ഇതോടെ 1-1 എന്ന നിലയില്‍ അവസാനിച്ചു.
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുമെന്ന് കരുതിയ അവസാന നിമിഷങ്ങളിൽ സ്പെയിനിന്റെ പാവ് കുബാര്‍സി തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് ബെല്‍ജിയത്തിന്റെ ഗോള്‍കീപ്പര്‍ സെന്നെ ലാമെന്‍സ് തടുത്തെങ്കിലും വഴുതിമാറിയ പന്ത് കൃത്യസമയത്ത് ഓടിയെത്തിയ മെറീനോ അനായാസം വലയിലാക്കി. പകരക്കാരനായി കളത്തില്‍ ഇറങ്ങി രണ്ട് മിനിറ്റ് തികയും മുന്‍പേയാണ് മൈക്കല്‍ മെറീനോ സ്പെയിനിനായി ഈ അതിനിര്‍ണായക ഗോള്‍ സ്വന്തമാക്കുന്നത്.
Sports
ഫിഫ 2026 ലോകകപ്പില്‍ നോര്‍വീജിയന്‍ വൈക്കിംഗ്സും ഇംഗ്ലീഷ് നൈറ്റുകളും തമ്മിലുള്ള യുദ്ധം. ചരിത്രത്തിന്റെ അകമ്പടിയുള്ള വൈക്കിംഗ് x നൈറ്റ്സ് പോരാട്ടമാണ് ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 2.30ന് മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്. ലോകകപ്പ് സെമി മോഹവുമായി എര്‍ലിംഗ് ഹാലണ്ട് നയിക്കുന്ന നോര്‍വെയും ഹാരി കെയ്ന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കും.
ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി കളിക്കുന്ന നോര്‍വീജിയന്‍ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ട്, ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നതാണ് ഈ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ഹൈലൈറ്റ്. ജൂഡ് ബെല്ലിങ്ഗം, ബുകായൊ സാക്ക, മാര്‍ക്കസ് റാഷ്ഫോഡ് തുടങ്ങിയവര്‍ അണിനിരക്കുന്ന ഇംഗ്ലണ്ട് ലോകകിരീടം നേടാന്‍ കരുത്തുള്ളവരാണ്.
2026 ലോകകപ്പില്‍ ഗ്രൂപ്പ് എല്‍ ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. റൗണ്ട് ഓഫ് 32ല്‍ കോംഗോയെ (2-1) മറികടന്നു. പ്രീക്വാര്‍ട്ടറില്‍ സഹആതിഥേയരായ മെക്സിക്കോയെയും (3-2) തോല്‍പ്പിച്ചു. 1966 ലോകകപ്പ് ജേതാക്കളാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലൂടെയാണ് നോര്‍വെ ക്വാര്‍ട്ടറില്‍ എത്തിനില്‍ക്കുന്നത്. എര്‍ലിംഗ് ഹാലണ്ട്, ക്യാപ്റ്റന്‍ മാര്ട്ടിന് ഒഡെഗാഡ്, അലക്സാണ്ടര്‍ സോര്‍ലോത്ത് എന്നിങ്ങനെ നീളുന്ന താരങ്ങള്‍. കന്നി ലോകകപ്പില്‍ത്തന്നെ തരംഗം സൃഷ്ടിച്ച എര്‍ലിംഗ് ഹാലണ്ടിന്റെ ക്ലിനിക്കല്‍ ഫിനിഷിംഗ് മികവാണ് നോര്‍വെയുടെ കരുത്ത്.
2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐ രണ്ടാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32ല്‍. റൗണ്ട് ഓഫ് 32ല്‍ ഐവറികോസ്റ്റിനെ (2-1) കീഴടക്കി. പ്രീക്വാര്‍ട്ടറില്‍ നെയ്മര്‍, വിനിസ്യൂസ് ജൂണിയര്‍ തുടങ്ങിയവര്‍ അണിനിരന്ന ബ്രസീലിനെ (2-1) വീഴ്ത്തി. അതേപ്രകടനം ഇംഗ്ലണ്ടിന് എതിരേയും കാഴ്ചവയ്ക്കാന്‍ ഹാലണ്ടിനും സംഘത്തിനും സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
Sports
ഇംഗ്ലണ്ട് x നോര്‍വെ ക്വാര്‍ട്ടറിനു പിന്നാലെ അര്‍ജന്റീനയും സ്വിറ്റ്സര്‍ലന്‍ഡും കാന്‍സസ് സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കും. 2026 ഫിഫ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് അര്‍ജന്റീന.
ഫിഫ ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത് ടീം എന്ന ചരിത്ര നേട്ടത്തിനായാണ് ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ശ്രമിക്കുന്നത്. ഇറ്റലി (1934, 38), ബ്രസീല്‍ (1958, 62) ടീമുകള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. ഏഴ് ഗോള്‍ നേടിയ ലയണല്‍ മെസി അര്‍ജന്റൈന്‍ പോരാട്ടം മുന്നില്‍നിന്നു നയിക്കുന്നു.
2026 ലോകകപ്പ് ഗ്രൂപ്പ് ജെ ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. റൗണ്ട് ഓഫ് 32ല്‍ അധിക സമയത്തേക്കു നീണ്ട മത്സരത്തില്‍ കേപ് വെര്‍ദെയെ (3-2) മറികടന്നു. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ (3-2) തോല്‍പ്പിച്ചു. 1978, 1986, 2022 ചാമ്പ്യന്മാരാണ്.
ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിനൊപ്പമാണ് സ്വിറ്റ്സര്‍ലന്‍ഡ്. ഗ്രാനിത് സാക്കയാണ് ടീമിന്റെ നായകന്. ബ്രീല്‍ എംബോളൊ, റൂബന്‍ വര്‍ഗസ് തുടങ്ങിയവരാണ് കരുത്ത്. അര്‍ജന്റൈന്‍ കരുത്തിനെ ക്വാര്‍ട്ടറില്‍ കീഴടക്കാന്‍ സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
2026 ലോകകപ്പ് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ല്‍. ആഫ്രിക്കന്‍ കരുത്തുമായെത്തിയ അള്‍ജീരിയയെ (2-0) റൗണ്ട് ഓഫ് 32ല്‍ മറികടന്നു. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4-3) കീഴടക്കി.
Sports
ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിന് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയില്‍ ഒരു ജയമെങ്കിലും എന്ന പ്രതീക്ഷയോടെ ഇന്ത്യ ഇന്നിറങ്ങുന്നു. അഞ്ച് മത്സര പരമ്പരയിലെ നാലു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 3-0ന് ഇന്ത്യ പരമ്പര തോറ്റു.
ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ ആദ്യ ട്വന്റി-20 പരമ്പര നേട്ടമാണ്.നാലാം മത്സരത്തില്‍ 37 പന്ത് ബാക്കിനില്‍ക്കേ ഒമ്പത് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയത് വെറും 159 റണ്‍സ് എന്ന ലക്ഷ്യം.
ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് (35 പന്തില്‍ 79), ഫില്‍ സാള്‍ട്ട് (42 പന്തില്‍ 59) എന്നിവരുടെ പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 144 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ജയം അനായാസമാക്കി. 13.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യം കണ്ടു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ (49 പന്തില്‍ 80 നോട്ടൗട്ട്) ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് 158ല്‍ എത്തിയത്. ശിവം ദുബെ 22 റണ്‍സ് നേടി. ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശി (15), അഭിഷേക് ശര്‍മ (16) എന്നിവര്‍ നിരാശപ്പെടുത്തി.
Sports
ന്യൂഡൽഹി: ഓസ്ട്രേലിയയുടെ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റായ ബിഗ് ബാഷ് ലീഗ് (ബിബിഎൽ) ആദ്യമായി ഇന്ത്യയിലെത്തുന്നതിനു പകരമായി ഇന്ത്യയുടെ ഐപിഎൽ ഓസ്ട്രേലിയയിൽ നടത്താൻ പദ്ധതിയെന്നു റിപ്പോർട്ട്.
ബിബിഎൽ അടുത്ത സീസണിന്റെ ആദ്യമത്സരം ഡിസംബറിൽ ചെന്നൈയിൽ നടത്തുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഐപിഎൽ ആദ്യമായി ഓസ്ട്രേലിയയിലും ഉടൻ സംഘടിപ്പിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നത്.
ഇന്ത്യയുമായി ക്രിക്കറ്റ് സഹകരണത്തിലൂടെ നയതന്ത്ര, വാണിജ്യബന്ധം ശക്തമാക്കാനാണ് ഓസ്ട്രേലിയയുടെ ശ്രമം. ബിബിഎൽ, ഐപിഎൽ ഫ്രഞ്ചൈസികൾക്ക് സ്വകാര്യ നിക്ഷേപങ്ങളടക്കം ലഭിക്കാനും ഈ നീക്കത്തിലൂടെ സാധിക്കുമെന്നും കരുതപ്പെടുന്നു.
ഓസ്ട്രേലിയയ്ക്കു പുറത്ത് ബിബിഎൽ നടക്കുന്നത് ആദ്യമായാണ്. ഇത്തരത്തിലുള്ള നീക്കത്തിലെ ആദ്യ വേദിയാകാൻ ഭാഗ്യം ലഭിച്ചത് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിനും. മെൽബൺ റെനഗേഡ്സും പെർത്ത് സ്കോർച്ചേഴ്സും തമ്മിൽ ഡിസംബർ 12നാണ് മത്സരം.
ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഒരു വിദേശ ഫ്രഞ്ചൈസി ക്രിക്കറ്റ് ലീഗ് മത്സരമാണിതെന്നതും പ്രത്യേകത.
Sports
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് ഫൈനലില്‍.
ബ്രിട്ടന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ അര്‍തര്‍ ഫെറിയെ കീഴടക്കിയാണ് സ്വരേവ് ഫൈനല്‍ ടിക്കറ്റ് എടുത്തത്. സ്കോര്‍: 7-6 (7-0), 6-2, 6-4. ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവാണ് സ്വരേവ്.
ചെക് ഫൈനല്‍
വനിതാ സിംഗിള്‍സ് ഫൈനല്‍ ഇന്നു നടക്കും. ചെക് താരങ്ങളായ കരോളിന മുചോവയും ലിന്‍ഡ നോസ്കോവയും തമ്മിലാണ് കലാശപ്പോരാട്ടം. നോസ്കോവയുടെ കന്നി ഗ്രാന്സ്ലാം ഫൈനലാണ്. മുചോവയുടെ രണ്ടാമത്തെതും.