Sports
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ജയം. ലണ്ടനിലെ ദ ഓവൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 253 റൺസിന്റെ തകർപ്പൻ ജയമാണ് കിവികൾ സ്വന്തമാക്കിയത്. 463 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 209ന് അവസാനിച്ചു.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 1-1 എന്ന നിലയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. രണ്ട് ഇന്നിംഗ്സുകളിലായി 11 വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ട് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ച പേസർ മാറ്റ് ഹെൻറിയാണ് കളിയിലെ താരം. ഒരു ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഒരു ന്യൂസിലൻഡ് ബൗളറുടെ എക്കാലത്തെയും മികച്ച പ്രകടനമാണിത്.
സ്കോർ: ന്യൂസിലൻഡ്: 391 & 362 ഇംഗ്ലണ്ട്: 291 & 209. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഗ്ലെൻ ഫിലിപ്സിന്റെ (100) ഉജ്ജ്വല സെഞ്ചുറി മികവിലാണ് ഒന്നാം ഇന്നിംഗ്സിൽ 391 റൺസ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 291 റൺസിൽ ഒതുക്കാൻ കിവികൾക്കായി.
100 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാമത് ബാറ്റ് ചെയ്ത ന്യൂസിലൻഡ്, ഹെൻറി നിക്കോൾസിന്റെ (121) സെഞ്ചുറി കരുത്തിൽ 362 റൺസ് കൂടി അക്കൗണ്ടിലാക്കി. ഇതോടെ ഇംഗ്ലണ്ടിന് മുന്നിൽ 463 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യമാണ് കിവികൾ വെച്ചുനീട്ടിയത്. വമ്പൻ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് ന്യൂസിലൻഡ് ബൗളിംഗ് നിരയ്ക്ക് മുന്നിൽ കൃത്യമായ മറുപടിയില്ലായിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ വെറും 29 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റുകൾ പിഴുത മാറ്റ് ഹെന്റിയാണ് ഇംഗ്ലണ്ടിന്റെ തകർച്ച പൂർത്തിയാക്കിയത്. അർധ സെഞ്ചുറി നേടിയ ജോ റൂട്ട് (77) ഹാരി ബ്രൂക്ക് (58) എന്നിവർ മാത്രമാണ് ഇംഗ്ലീഷ് നിരയിൽ അൽപ്പമെങ്കിലും ചെറുത്തുനിന്നത്.
Sports
വാൻകൂവർ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജി പോരാട്ടത്തിൽ ന്യൂസിലൻഡിനെ തകർത്ത് ഈജിപ്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മുഹമ്മദ് സലയുടെയും സംഘത്തിന്റെയും വിജയം. ഈജിപ്തിന്റെ ലോകകപ്പിലെ ആദ്യ വിജയം കൂടിയാണിത്.
കളിതുടങ്ങി പതിനഞ്ചാം മിനിറ്റിൽ ന്യൂസിലൻഡ് ആണ് ലീഡ് നേടിയത്. ഫിൻ സർമാനാണ് കിവീസിനായി വലകുലുക്കിയത്. ആദ്യ പകുതിയിൽ ലീഡ് നിലനിർത്തിയ ന്യൂസിലൻഡ് ജയം സ്വപ്നംകണ്ടു.
എന്നാൽ, 58-ാം മിനിറ്റിൽ കിവീസിന്റെ നെഞ്ചുതകർത്ത് മുസ്തഫ സീക്കോയുടെ ഗോൾ. ഇരു ടീമും സമാസമം. പിന്നാലെ നായകന്റെ കളി പുറത്തെടുത്ത മുഹമ്മദ് സലയുടെ ഊഴമായിരുന്നു. 67-ാം മിനിറ്റിൽ വലതുവിംഗിൽ നിന്നും പന്തുമായി മുന്നേറിയ സല ഇടംകാലുകൊണ്ട് പന്ത് ഗോൾ പോസ്റ്റിന്റെ വലതുമൂലയിലേക്ക് തൊടുത്തുവിട്ടു. ഈജിപ്തിന് ലീഡ്. പിന്നാലെ ട്രേസിഗുവറ്റിലൂടെ ഈജിപ്തിന്റെ മൂന്നാം ഗോൾ എത്തിയതോടെ ഈജിപ്തിന് ആവേശ ജയം.
ജയത്തോടെ നാലു പോയിന്റുകളുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ഈജിപ്ത്. രണ്ടു പോയിന്റുകളുമായി ഇറാനും ബെൽജിയവുമാണ് തൊട്ടുപിന്നിൽ.
Sports
കാലിഫോർണിയ: ലോകകപ്പ് മത്സരത്തിൽ ഗ്രൂപ്പ് ജിയിലെ ഇറാനും ബെൽജിയവും സമനിലയിൽ. 90 മിനിറ്റും ഇരുടീമുകളും പോരടിച്ചെങ്കിലും ആർക്കും വലകുലുക്കാനാവാതെ വന്നതോടെ ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇരുടീമുകളുടെയും രണ്ടാമത്തെ സമനിലയാണിത്.
ആക്രമണ പ്രത്യാക്രമണങ്ങളാൽ നിറഞ്ഞുനിന്ന മത്സരത്തിൽ 67-ാം മിനിറ്റിൽ ബെൽജിയം താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചെങ്കിലും ഇറാൻ പ്രതിരോധത്തെ വിറപ്പിച്ച പ്രകടമനായിരുന്നു ബെൽജിയത്തിന്റേത്. ആക്രമണ ഫുട്ബോൾ കഴ്ചവച്ച റൊമേലു ലുക്കാക്കുവും കെവിൻ ഡിബ്രുയിനും ലിയാൻഡ്രോ ട്രൊസാർഡും ആദ്യ 20 മിനിറ്റിനുള്ളിൽതന്നെ നിരവധി അവസരങ്ങൽ സൃഷ്ടിച്ചെങ്കലും ഗോൾ മാത്രം അകന്നുനിന്നു.
അവസരങ്ങൾ പാഴാക്കാതെ ഇറാനും കളിയിൽ മുന്നേറ്റങ്ങൾ നടത്തിയിരുന്നു. 26-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽനിന്ന് ഇറാൻ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡാണെന്ന് തെളിഞ്ഞതോടെ ഗോൾ നിഷേധിച്ചു.
Sports
അറ്റ്ലാന്റ: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിൽ സ്പാനിഷ് ടീമിന്റെ വന്പൻ ജയം. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ കുഞ്ഞന്മാരായ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങിയ സ്പെയിൻ ഇന്നലെ രാത്രിയിൽ അരങ്ങേറിയ മത്സരത്തിൽ സൗദി അറേബ്യയെ ഗോളിൽ മുക്കി. മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് സ്പെയിൻ ജയമാഘോഷിച്ചു.
കൗമാര സൂപ്പർ താരം ലാമിൻ യമാലിനെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തിയാ ലാ റോജ എന്നറിയപ്പെടുന്ന സ്പെയിൻ കിക്കോഫിനെത്തിയത്. അതിന്റെ ഫലം 10-ാം മിനിറ്റിൽ കണ്ടു. മൈക്കൽ ഒയർസബാലിന്റെ അസിസ്റ്റിൽ ലാമിൻ യമാൽ ഉജ്വലമായ ഫിനിഷിംഗിലൂടെ സ്പെയിനെ മുന്നിലെത്തിച്ചു.
21-ാം മിനിറ്റിൽ ഒയർസബാലിന്റെ ഗോൾ. ലാപോർട്ടെയുടെ അസിസ്റ്റിലായിരുന്നു ഗോളിന്റെ പിറവി. 24-ാം മിനിറ്റിൽ വീണ്ടും ഒയർസബാൽ സൗദി ഗോൾവല കുലുക്കി. ഇത്തവണ അസിസ്റ്റ് നൽകിയത് ഡാനി ഓൾമോ.
രണ്ടാം പകുതി തുടങ്ങിയപ്പോൾ സൗദിയുടെ ഹസൻ തംബാക്തി (49-ാം മിനിറ്റ്) സ്വന്തം വലയിൽ പന്ത് നിക്ഷേപിച്ചു. പിന്നീട് ഗോൾ പിറന്നില്ല. അതോടെ 4-0നു ജയിച്ച് സ്പെയിൻ കളം വിട്ടു.
Sports
ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഗോള്‍കൊണ്ട് സെഞ്ചുറി തികച്ച് ഓറഞ്ചീസ് എന്നറിയപ്പെടുന്ന നെതര്‍ലന്‍ഡ്സ്. 2026 എഡിഷന്റെ ഗ്രൂപ്പ് എഫില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ 5-1നു സ്വീഡനെ തകര്‍ത്തതോടെയാണ് നെതര്‍ലന്‍ഡ്സ് 100 ഗോള്‍ കടന്നത്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ 100 ഗോള്‍ ക്ലബ്ബില്‍ ഇടംപിടിക്കുന്ന എട്ടാമത് ടീമാണ് ഓറഞ്ചീസ്.
ഗ്രൂപ്പ് എഫിലെ ആദ്യമത്സരത്തില്‍ ജപ്പാനുമായി സമനില വഴങ്ങിയ നെതര്‍ലന്‍ഡ്സ്, സ്വീഡന് എതിരായ ജയത്തോടെ നാലു പോയിന്റുമായി ഒന്നാമതെത്തി. ഇത്രയും പോയിന്റുമായി ജപ്പാന് രണ്ടാമതുണ്ട്. നെതര്‍ലന്‍ഡ്സിന്റെ ബ്രയാന്‍ ബ്രോബിയും കോഡി ഗാക്പോയും ഇരട്ടഗോള്‍ സ്വന്തമാക്കി. ഗാക്പോ നേടിയ രണ്ടാം ഗോള്‍ 2026 ലോകകപ്പിലെ 100-ാം ഗോളായിരുന്നു എന്നതും ശ്രദ്ധേയം.
സൈമണ്‍ സാറിനെ ഓര്‍മിച്ചു
സ്വീഡന് എതിരായ മത്സരം കണ്ടപ്പോള്‍ 1973ല്‍ സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ കേരള ടീമിന്റെ പരിശീലകന് സൈമണ്‍ സാറിനെ ഓര്‍ത്തുപോയി. അന്നു ഞങ്ങളെ സൈമണ്‍ സാര്‍ പഠിപ്പിച്ചതുപോലെ, വിംഗുകള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണമായിരുന്നു നെതര്‍ലന്‍ഡ്സ് സ്വീഡന് എതിരേ കാഴ്ചവച്ചത്.
അഞ്ചാം മിനിറ്റില്‍ ബ്രയാന്‍ ബ്രോബി നെതര്‍ലന്‍ഡിനായി ആദ്യ ഗോള്‍ നേടി. ഇടതു വിംഗില്നിന്നു കോഡി ഗാക്പോ നല്കിയ കാര്‍പ്പറ്റ് ഡ്രൈവ് ക്രോസില്‍നിന്നായിരുന്നു ബ്രോബിയുടെ ഗോള്‍. 17-ാം മിനിറ്റില്‍ ബ്രോബി വീണ്ടും ലക്ഷ്യംകണ്ടു. ഇത്തവണ ഡെന്‍സില്‍ ഡെംഫ്രിസ് വലതു വിംഗില്നിന്നു നല്കിയ കാര്‍പ്പറ്റ് ഡ്രൈവ് ക്രോസിലായിരുന്നു ഗോള്‍.
രണ്ടാം പകുതിയില്‍ കോഡി ഗാക്പോ 47, 54 മിനിറ്റുകളില്‍ ലക്ഷ്യംകണ്ടതോടെ നെതര്‍ലന്‍ഡ്സ് 4-0നു മുന്നില്‍. എന്നാല്‍, 59-ാം മിനിറ്റില്‍ സ്വീഡന്റെ ആന്റണി എലാഞ്ഞ ഒരു ഗോള്‍ മടക്കി. എന്നാല്‍, 89-ാം മിനിറ്റില്‍ കിസെന്സിയോ സമ്മര്‍വില്‍ നെതര്‍ലന്‍ഡ്സിന്റെ അഞ്ചാം ഗോള്‍ സ്വീഡിഷ് വലയിലെത്തിച്ചു.
ഓറഞ്ച് ആക്രമണം
വിംഗുകള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണമായിരുന്നു നെതര്‍ലന്‍ഡ്സ് നടത്തിയത്. അതില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടന്നത് ഇടതു വിംഗിലൂടെ ആയിരുന്നു. മറുവശത്ത് പെര്‍ഫെക്ട് പാസിംഗ് നടത്താന്‍ പോലും സ്വീഡനു സാധിച്ചില്ല. മിഡ്ഫീല്‍ഡേഴ്സ് വിത്ഡ്രോ ചെയ്തു കളിക്കുന്നതിലും പരാജയപ്പെട്ടു. നെതര്‍ലന്‍ഡ്സ് ഗോള്‍ കീപ്പര്‍ ബാര്‍ത് ഫെര്ബ്രൂഹന്റെ ഉജ്വല സേവുകളും സ്വീഡിന്റെ ഗോളിലേക്കുള്ള വഴിയില്‍ തടസമായി.
Sports
ഡാളസ്: ഫിഫ ലോകകപ്പിൽ രണ്ടാം റൗണ്ട് ഗ്രൂപ്പ് പോരാട്ടത്തിനായി ലയണൽ മെസിയുടെ അർജന്റൈൻ സംഘം ഇന്നു കളത്തിൽ. ഗ്രൂപ്പ് ജെയിൽ ഓസ്ട്രിയയാണ് അർജന്റീനയുടെ എതിരാളികൾ.
ഇന്ത്യൻ സമയം രാത്രി 10.30നാണ് കിക്കോഫ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മെസിയുടെ ഹാട്രിക്കിൽ അർജന്റീന 3-0ന് അൾജീരിയയെ കീഴടക്കിയിരുന്നു. ഓസ്ട്രിയ ആദ്യ മത്സരത്തിൽ ജോർദാനെയും തോൽപ്പിച്ചതാണ്.
Sports
ദാംബുള്ള: ഇന്ത്യ എ x ശ്രീലങ്ക എ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ഫൈനലില്‍ ചരിത്ര നേട്ടം കുറിച്ച് കൗമാര ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശി.
ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ അര്‍ധസെഞ്ചുറി എന്ന റിക്കാര്‍ഡ് വൈഭവ് സൂര്യവംശി സ്വന്തമാക്കി. വെറും 11 പന്തില്‍ 50 കടന്നു. അഞ്ച് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു 15കാരനായ വൈഭവിന്റെ 11 പന്തിലെ 50.
റിക്കാര്‍ഡ് 50
4, 4, 4, 6, 6, 0, 6, 4, 4, 6, 6 എന്നിങ്ങനെയായിരുന്നു വൈഭവിന്റെ റിക്കാര്‍ഡ് ബുക്കിലേക്കുള്ള 11 പന്തുകള്‍. 2005ല്‍ ശ്രീലങ്കയുടെ കൗസല്യ വീരരത്നെ 12 പന്തില്‍ നേടിയ അര്‍ധസെഞ്ചുറിയുടെ റിക്കാര്‍ഡ് ഇതോടെ പഴങ്കഥയായി. മത്സരത്തില്‍ 29 പന്തില്‍ എട്ട് സിക്സും 10 ഫോറും അടക്കം 94 റണ്‍സ് സൂര്യവംശി സ്വന്തമാക്കി.
ക്യാപ്റ്റന്‍ തിലക് വര്‍മ (90 പന്തില്‍ 67), ഋതുരാജ് ഗെയ്ക്വാദ് (51 പന്തില്‍ 40), അനുകൂല്‍ റോയ് (15 പന്തില്‍ 39), പ്രിയാന്‍ഷ് ആര്യ (29 പന്തില്‍ 39) എന്നിവരും ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിലേക്കു സംഭാവന നല്കി. അതോടെ ഇന്ത്യ എ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് എടുത്തു.
Sports
മാഞ്ചസ്റ്റർ: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തിരിച്ചടി. പാകിസ്താനെയും നെതർലൻഡ്സിനെയും തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. തകർപ്പൻ ബാറ്റിംഗോടെ 81 റൺസ് അടിച്ചുകൂട്ടിയ മാറിസന്നെ കാപ്പാണ് ഇന്ത്യൻ ബൗളിംഗ് നിരയെ തച്ചുതകർത്തത്. 20 റൺസ് നേടിയ ക്യാപ്റ്റൻ ലോറ വോൾവർട്ടും അവർക്ക് മികച്ച പിന്തുണ നൽകി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 158 റൺസെടുത്തത്. 31 റൺസ് നേടിയ ഓപ്പണർ ഷെഫാലി വർമയും, 29 റൺസെടുത്ത ദീപ്തി ശർമയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. എന്നാൽ മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ ഇന്ത്യൻ ബൗളർമാർക്ക് മേൽ പൂർണ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഈ തോൽവിയോടെ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ നിലവിൽ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ്. നിലവിൽ ഓസ്ട്രേലിയയാണ് ഗ്രൂപ്പിൽ ഒന്നാമത്.
Sports
അറ്റ്ലാന്റ: ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ തകർപ്പൻ പ്രകടനത്തോടെ സ്പെയിന്റെ തിരിച്ചുവരവ്. ഗ്രൂപ്പ് എച്ചിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സ്പെയിൻ സൗദി അറേബ്യയെ തകർത്തത്. കൗമാര താരം ലമീൻ യമാലിന്റെയും മിഷേൽ ഒയാർസബാലിന്റെയും തകർപ്പൻ പ്രകടനമാണ് സ്പെയിന് അനായാസ ജയം സമ്മാനിച്ചത്.
കളി തുടങ്ങി പത്താം മിനിറ്റിൽ ലമീൻ യമാലിലൂടെയാണ് സ്പെയിൻ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ കടുത്ത വിമർശനം നേരിട്ട ഒയാർസബാൽ പിന്നീട് ഇരട്ട ഗോളുകളുമായി സ്പെയിന്റെ വിജയമുറപ്പിച്ചു. ആദ്യ മത്സരത്തിൽ നവാഗതരായ കേപ് വെർഡെയോട് ഗോൾരഹിത സമനില വഴങ്ങേണ്ടി വന്ന സ്പെയിന്, അറ്റ്ലാന്റയിലെ സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരം നിർണായകമായിരുന്നു.
കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ച ചരിത്രമുള്ള സൗദി അറേബ്യ ആദ്യ മത്സരത്തിൽ ഉറുഗ്വേയെ സമനിലയിൽ തളച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങിയതെങ്കിലും സ്പാനിഷ് പടയ്ക്ക് മുന്നിൽ അവർക്ക് മറുപടിയുണ്ടായിരുന്നില്ല. ഈ തകർപ്പൻ ജയത്തോടെ സ്പെയിൻ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി.
Sports
മാഞ്ചസ്റ്റര്‍: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റില്‍ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.
ഗ്രൂപ്പ് എയില്‍ ഇരുടീമും തമ്മിലുള്ള പോരാട്ടം ഇന്ത്യന്‍ സമയം രാത്രി ഏഴിന് ആരംഭിക്കും. ആദ്യ രണ്ടു മത്സരങ്ങളിലും ജയിച്ച ഇന്ത്യക്ക് നാല് പോയിന്റുണ്ട്. ഒരു ജയവും ഒരു തോല്‍വിയുമായി ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് പോയിന്റും.
ടീം ദക്ഷിണാഫ്രിക്ക: ലോറ വോൾവാർഡ്, ടാസ്മിൻ ബ്രിട്ട്സ്, ആനെറി ഡെർക്സെൻ, ഡെയ്ൻ വാൻ നീകെർക്ക്, മാരിസാൻ കാപ്പ്, നദീൻ ഡി ക്ലെർക്ക്, ക്ലോ ട്രിയോൺ, സിനാലോ ജഫ്ത, ഷബ്നിം ഇസ്മായിൽ, അയബോംഗ ഖാക്ക, നോങ്കുലുലെക്കോ മ്ലാബ
ടീം ഇന്ത്യൻ: സ്മൃതി മന്ദാന, ഷഫാലി വർമ, യാസ്തിക ഭാട്ടിയ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, റിച്ച ഘോഷ് , ദീപ്തി ശർമ, അരുന്ധതി റെഡ്ഡി, ശ്രീ ചരണി, നന്ദിനി ശർമ, പ്രേമ റാവത്ത്.
Sports
ധാംബുള്ള: എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയുടെ ഫൈനലില്‍ ഇന്ത്യയ്ക്ക് ജയം. ശ്രീലങ്കയ്ക്കെതിരെ 66 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 47.1 ഓവറില്‍ 311 ഓള്‍ഔട്ടായി. ശ്രീലങ്കയ്ക്കായി വനുജ സഹാനും സദീര സമരവിക്രമയും അര്‍ധ സെഞ്ചുറി പ്രകടനം കാഴ്ചവച്ചു. വനുജ 69 പന്തില്‍ 62 റണ്‍സും സദീര 44 പന്തില്‍ 52 റണ്‍സും നേടി.
ഓപ്പണര്‍ നിരോഷന്‍ ഡിക്ക് വെല്ല 25 റണ്‍സും ക്യാപ്റ്റന്‍ സഹന് റാച്ചിഗെ 38 റണ്‍സും വിജയകാന്ത് 39 റണ്‍സും നേടി.
ഇന്ത്യയ്ക്കായി യാഷ് താക്കൂറും വിപ്രജ് നിഗവും മൂന്ന് വിക്കറ്റ് വീതവും അനുകുല്‍ റോയ് രണ്ട് വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 377 റൺസാണ് അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയുടെ റിക്കാർഡ് സ്വന്തം പേരിലാക്കിയ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ സ്വപ്നതുല്യമായ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.
കേവലം 11 പന്തിൽ നിന്ന് അർധസെഞ്ചുറി തികച്ച വൈഭവ് 29 പന്തിൽ എട്ട് സിക്സും 10 ഫോറും ഉൾപ്പെടെ 94 റൺസ് വാരിക്കൂട്ടി. ഒന്നാം വിക്കറ്റിൽ വെറും 8.5 ഓവറിൽ 132 റൺസാണ് വൈഭവും പ്രിയാന്‍ഷ് ആര്യയും (39)ചേർന്ന് അടിച്ചെടുത്തത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വൈഭവിനെ സഹൻ ആരാച്ചിഗെയുടെ പന്തിൽ വിജയകാന്ത് വിയസ്കാന്ത് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ഓപ്പണർമാർ പുറത്തായതിന് പിന്നാലെ ഇന്ത്യൻ സ്കോറിംഗ് നിരക്ക് അൽപ്പം മന്ദഗതിയിലായി. ക്യാപ്റ്റൻ തിലക് വർമ (67) മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ നിഷാന്ത് സിന്ധും (18 പന്തിൽ 16), വിപ്രജ് നിഗവും (20 പന്തിൽ 27) ചേർന്നാണ് സ്കോർ മുന്നൂറു കടത്തിയത്. അനുകുൽ റോയ് 15 പന്തിൽ 39 റൺസെടുത്തു പുറത്തായി.
ലങ്കയ്ക്കുവേണ്ടി ഫെർണാണ്ടോ, വനുജാ സഹൻ, കുഖതാസ് മത്തുലൻ എന്നിവർ രണ്ടും മുഹമ്മദ് ഷിറാസ്, സഹൻ ആരാച്ചിഗെ, ദുലജ് സമുദിത, എന്നിവർ ഓരോ വിക്കറ്റും നേടി.
Sports
മുംബൈ: ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ബുംറയും ടീമിൽ ഇടം നേടി. അഫ്ഗാനിസ്ഥാനെതിരായ അവസാന മത്സരത്തിൽ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിന് ടീമിലിടം നേടാനായില്ല.
അതേസമയം കോഹ്ലിയുടെ സ്ഥാനം ഫിറ്റ്നസ് ക്ലിയറൻസിന് വിധേയമായിരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. ജൂലൈ 14നാണ് പരമ്പര ആരംഭിക്കുക. ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനൊപ്പം കളിക്കുന്നതിനിടെ പരിക്കേറ്റ ഹാർദിക് പാണ്ഡ്യയെ ഫിറ്റ്നസ് വീണ്ടെടുക്കാനാകാത്തതിനെ തുടർന്ന് ടീമിലെടുത്തില്ല.
ഇംഗ്ലണ്ടിനെതിരായ ഏകദിന ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, ഗുർനൂർ ബ്രാർ.
Sports
ധാംബുള്ള: എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയുടെ ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് 378 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 377 റൺസാണ് അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയുടെ റിക്കാർഡ് സ്വന്തം പേരിലാക്കിയ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ സ്വപ്നതുല്യമായ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.
കേവലം 11 പന്തിൽ നിന്ന് അർധസെഞ്ചുറി തികച്ച വൈഭവ് 29 പന്തിൽ എട്ട് സിക്സും 10 ഫോറും ഉൾപ്പെടെ 94 റൺസ് വാരിക്കൂട്ടി. ഒന്നാം വിക്കറ്റിൽ വെറും 8.5 ഓവറിൽ 132 റൺസാണ് വൈഭവും പ്രിയാന്‍ഷ് ആര്യയും (39)ചേർന്ന് അടിച്ചെടുത്തത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വൈഭവിനെ സഹൻ ആരാച്ചിഗെയുടെ പന്തിൽ വിജയകാന്ത് വിയസ്കാന്ത് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ഓപ്പണർമാർ പുറത്തായതിന് പിന്നാലെ ഇന്ത്യൻ സ്കോറിംഗ് നിരക്ക് അൽപ്പം മന്ദഗതിയിലായി. ക്യാപ്റ്റൻ തിലക് വർമ (67) മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ നിഷാന്ത് സിന്ധും (18 പന്തിൽ 16), വിപ്രജ് നിഗവും (20 പന്തിൽ 27) ചേർന്നാണ് സ്കോർ മുന്നൂറു കടത്തിയത്. അനുകുൽ റോയ് 15 പന്തിൽ 39 റൺസെടുത്തു പുറത്തായി.
ലങ്കയ്ക്കുവേണ്ടി ഫെർണാണ്ടോ, വനുജാ സഹൻ, കുഖതാസ് മത്തുലൻ എന്നിവർ രണ്ടും മുഹമ്മദ് ഷിറാസ്, സഹൻ ആരാച്ചിഗെ, ദുലജ് സമുദിത, എന്നിവർ ഓരോ വിക്കറ്റും നേടി.
Sports
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ തകർപ്പൻ ജയവുമായി ജപ്പാൻ. മൈതാനത്ത് കളം നിറഞ്ഞു കളിച്ച ജപ്പാൻ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ആധികാരിക ജയം സ്വന്തമാക്കിയത്. അയാസെ ഉയേഡയുടെ ഇരട്ട ഗോളുകളും ഡെയ്ച്ചി കമാഡ, ജുന്യ ഇറ്റോ എന്നിവരുടെ ഓരോ ഗോളുകളുമാണ് ജപ്പാന് വന്‍ ജയമൊരുക്കിയത്.
കോച്ച് ഹാജിമെ മൊറിയാസുവിന്റെ 3-4-3 ഫോർമേഷനിൽ ജപ്പാൻ താരങ്ങൾ കളം നിറഞ്ഞു കളിച്ചതോടെ ട്യുണീഷ്യൻ നിര ശരിക്കും കാഴ്ചക്കാരായി മാറി. ഈ ലോകകപ്പില്‍ ജപ്പാന്റെ ആദ്യ ജയം കൂടിയാണിത്. ആദ്യ മത്സരത്തില്‍ ജപ്പാന് കരുത്തരായ നെതര്‍ലന്‍ഡ്സുമായി 2-2ന് സമനിലയില്‍ പിരിഞ്ഞിരുന്നു.
ടുണീഷ്യക്കെതിരെയുള്ള വൻ ജയത്തോടെ ഗ്രൂപ്പില്‍ നിലവില്‍ ഡച്ചിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ജപ്പാന്. ഈ തോൽവിയോടെ ടൂണീഷ്യ ടൂർണമെന്റിൽ നിന്ന് പുറത്തായി. ആദ്യമത്സരത്തിലും അവർ പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്വീഡനാണ് ജപ്പാന്റെ എതിരാളി.
Sports
ധാംബുള്ള: എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയുടെ ഫൈനലിൽ ശ്രീലങ്കൻ ബൗളർമാരെ തല്ലിച്ചതച്ച് ഇന്ത്യയുടെ പതിനഞ്ചുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശി. ഗ്രൂപ്പ് ഘട്ടത്തിൽ ലങ്കൻ താരങ്ങളുമായുണ്ടായ വാക്കേറ്റ വിവാദങ്ങൾക്ക് ബാറ്റ് കൊണ്ട് വായടപ്പിക്കുന്ന മറുപടി നൽകിയ താരം വെറും 11 പന്തിൽ അർധസെഞ്ചുറി തികച്ചു.
ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന ലോക റിക്കാർഡും താരം സ്വന്തം പേരിൽ കുറിച്ചു. ടോസ് നേടി ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കാനുള്ള ലങ്കൻ നായകന്റെ തീരുമാനം പൂർണമായും പാളിയെന്ന് തെളിയിക്കുന്നതായിരുന്നു മൈതാനത്ത് അരങ്ങേറിയ ഇന്ത്യൻ ഓപ്പണർമാരുടെ സിക്സർ പൂരം.
സൂര്യവംശി കളം നിറഞ്ഞ് കത്തിയതോടെ ഒമ്പത് ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എന്ന അതിശക്തമായ നിലയിലാണ് ഇന്ത്യ. തുടക്കം മുതൽ ലങ്കൻ ബൗളിംഗ് നിരയെ നിഷ്പ്രഭമാക്കിയ സൂര്യവംശി 29 പന്തിൽ 94 റൺസ് നേടിയാണ് പുറത്തായത്.
പത്ത് ബൗണ്ടറികളും എട്ട് പടുകൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു ഈ കൗമാരതാരത്തിന്റെ ഇന്നിംഗ്സ്. വെറും ആറ് റൺസ് അകലെ സെഞ്ചുറി നഷ്ടമായെങ്കിലും ധാംബുള്ളയിൽ ഒരു പുതിയ ലോകചരിത്രം എഴുതിച്ചേർത്താണ് താരം ക്രീസ് വിട്ടത്.
Sports
ധാംബുള്ള: എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയുടെ ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോഴെല്ലാം നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. ആദ്യ മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്നാണ് തിലക് വർമ്മയും സംഘവും അവിശ്വസനീയ വിജയം പിടിച്ചെടുത്തത്.
അവസാന നാല് ഓവറിൽ നാലുവിക്കറ്റുകൾ കൈയിലിരിക്കെ ശ്രീലങ്കയ്ക്ക് ജയിക്കാൻ 22 റൺസ് മാത്രം മതിയായിരുന്ന സാഹചര്യത്തിൽ നിന്നായിരുന്നു ഇന്ത്യൻ ബൗളർമാർ വിജയം തട്ടിയെടുത്തത്. എന്നാൽ രണ്ടാം മത്സരത്തിൽ ലങ്ക ശക്തമായി തിരിച്ചടിച്ചു. സൂപ്പർ ഓവറിലേക്ക് നീണ്ട ആ പോരാട്ടത്തിൽ ശ്രീലങ്കയാണ് വിജയം വരിച്ചത്.
മത്സരത്തിനിടെ അമ്പയറുടെ ചില തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ നായകൻ തിലക് വർമ്മ കളം വിട്ടതും മത്സരശേഷം ഇന്ത്യയുടെ പതിനഞ്ചുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശിയും ശ്രീലങ്കയുടെ വിഷെൻ ഹലംബഗെയും തമ്മിൽ മൈതാനത്ത് വെച്ച് തർക്കത്തിലും ഉന്തും തള്ളിലും ഏർപ്പെട്ടതും വലിയ വിവാദമായിരുന്നു.
മത്സരം രാവിലെ പത്തു മുതൽ സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും ലഭ്യമാണ്. പ്രിയാംൾ ആര്യ, വൈഭവ്, ആയുഷ് ബദോനി, പ്രഭ്സിമ്രൻ സിംഗ്, കുമാർ കുശാഗ്ര തുടങ്ങി കരുത്തുറ്റ ബാറ്റിംഗ് നിരയുമായാണ് ഇന്ത്യ എ ഇറങ്ങുന്നത്. പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ നേരത്തെ പുറത്തായിരുന്നു.
Sports
ടൊറന്റോ: ഫിഫ ലോകകപ്പ് 2026ലെ ഗ്രൂപ്പ് ഇ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെതിരെ ജർമ്മനിക്ക് തകർപ്പൻ വിജയം. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽനിന്ന ശേഷമാണ് രണ്ടാം പകുതിയിൽ ജർമ്മനി തകർപ്പൻ തിരിച്ചുവരവ് നടത്തിയത്. ഈ വിജയത്തോടെ ജർമ്മനി ടൂർണമെന്റിന്റെ നോക്കൗട്ട് യോഗ്യത ഉറപ്പാക്കി.
21-ാം മിനിറ്റിൽ ജർമ്മനിയുടെ യുവതാരം അലക്സാണ്ടർ പാവ്ലോവിച്ച് ഐവറി കോസ്റ്റിന്റെ വലകുലുക്കിയെങ്കിലും ഗോൾ നേടുന്നതിന് തൊട്ടുമുമ്പ് ഐവറി കോസ്റ്റ് ഗോൾകീപ്പർ യഹിയ ഫൊഫാനയെ ജർമ്മൻ താരം ഫൗൾ ചെയ്തതായി വിഎആർ പരിശോധനയിൽ കണ്ടെത്തുകയും റഫറി ഗോൾ നിഷേധിക്കുകയും ചെയ്തു. 30-ാം മിനിറ്റിൽ ഐവറി കോസ്റ്റ് പെട്ടെന്നുള്ള കൗണ്ടർ അറ്റാക്കിലൂടെ ജർമ്മനിയുടെ വലകുലുക്കി. യാൻ ഡിയോമൻഡെയുടെ പാസിൽനിന്ന് അമദ് ഡിയാലോ എടുത്ത ഷോട്ട് ജർമ്മൻ ഗോൾകീപ്പർ മാനുവൽ നോയർ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ ഓടിയെത്തിയ ക്യാപ്റ്റൻ ഫ്രാങ്ക് കെസ്സി പന്ത് വലയിലെത്തിച്ച് ഐവറി കോസ്റ്റിന് 1-0ന്റെ ലീഡ് സമ്മാനിച്ചു.
പിന്നീട് ആക്രമണം ശക്തമാക്കിയ ജർമ്മനി 38-ാം മിനിറ്റിൽ ഫ്ലോറിയൻ വിർട്സിന്റെ പാസിൽ നിന്ന് കൈ ഹാവെർട്സ് മനോഹരമായി പന്ത് വലയിലെത്തിച്ചെങ്കിലും വീണ്ടും വിഎആർ വില്ലനായി. ഗോൾ നീക്കത്തിന് തുടക്കമിട്ട സമയത്ത് വിർട്സ് ഐവറി കോസ്റ്റിന്റെ കോസൗനുവിനെ ഫൗൾ ചെയ്തതായി റഫറി വിധിച്ചു. റഫറിയുടെ വൈകിയ തീരുമാനം ജർമ്മൻ ക്യാമ്പിൽ പ്രതിഷേധത്തിന് കാരണമായി.
ആദ്യ പകുതിയിൽ 1-0 ന് പിന്നിലായിരുന്ന ജർമ്മനി രണ്ടാം പകുതിയിൽ നടത്തിയ തകർപ്പൻ പടയോട്ടത്തിൽ കളി തങ്ങളുടേതാക്കി മാറ്റി. 68-ാം മിനിറ്റിൽ ഡെനിസ് ഉന്ദാവിലൂടെ ജർമ്മനി സമനില പിടിച്ചു. എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തിലാണ് (90+4 മിനിറ്റ്) ജർമ്മനി ഐവറി കോസ്റ്റിനെ ഞെട്ടിച്ച വിജയഗോൾ നേടിയത്.
ആദ്യ മത്സരത്തിൽ കുറസോവയെ 7-1 ന് തകർത്ത ജർമ്മനിക്ക് ഈ വിജയത്തോടെ ഗ്രൂപ്പ് ഇ-യിൽ 6 പോയിന്റായി. തുടർച്ചയായ രണ്ട് വിജയങ്ങളോടെ ജർമ്മനി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. ആദ്യ മത്സരത്തിൽ ഇക്വഡോറിനെ തോൽപ്പിച്ച ഐവറി കോസ്റ്റിന് മൂന്ന് പോയിന്റാണുള്ളത്. നോക്കൗട്ട് ഉറപ്പാക്കാൻ അവർക്ക് അവസാന മത്സരം നിർണായകമാകും.
Sports
ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ സ്വീഡനെ തകർത്ത് നെതർലൻഡ്സ്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് നെതർലൻഡ്സിന്റെ വിജയം. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ബ്രയാൻ ബ്രോബിയുടെയും കോഡി ഗാക്പോയുടെയും ഇരട്ടഗോൾ കരുത്തിലാണ് ഡച്ച് പട വമ്പൻ വിജയം സ്വന്തമാക്കിയത്.
കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ സമ്മര്‍വില്ലിയുടെ വകയായിരുന്നു നെതര്‍ലന്‍ഡ്സിന്റെ അഞ്ചാം ഗോള്‍. സ്വീഡനായി ആന്റിണി എലാംഗ ആശ്വാസ ഗോൾ നേടി. ജയത്തോടെ ഗ്രൂപ്പ് എഫിൽ നോക്കൗട്ട് സാധ്യതകൾ നെതർലൻഡ്സ് കൂടുതൽ ശക്തമാക്കി. ടൂണിഷ്യക്കെതിരെയാണ് നെതർലൻഡ്സിന്റെ അടുത്ത മത്സരം. സ്വീഡൻ അടുത്ത മത്സരത്തിൽ ജപ്പാനെ നേരിടും.
Sports
കലിഫോർണിയ: മത്സരത്തിനിടെ വായ പൊത്തിപ്പിടിച്ച് എതിർ താരത്തോട് സംസാരിച്ചതിനു റെഡ് കാർഡ് കണ്ട് പുറത്തുപോയ ആദ്യ ഫുട്ബോളർ എന്ന ദുഷ്പേര് പരാഗ്വെയുടെ മിഗ്വൽ അൽമിറോണിന്.
ഫിഫയുടെ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ തുർക്കിക്കെതിരായ മത്സരത്തിന്റെ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു സംഭവം.
ഫൗൾ ചെയ്തതിനെച്ചൊല്ലി തുർക്കിയുടെ പ്രതിരോധതാരം മെർട്ട് മുൾഡറും അൽമിറോണും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ ടീമംഗങ്ങൾ ചേരിതിരിഞ്ഞ് തർക്കമായി. ഇതിനിടെ അൽമിറോൺ കൈകൊണ്ട് വായമറച്ച് സംസാരിച്ചു.
ഇതു തുർക്കി താരങ്ങൾ റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തി. റഫറി വാർ പരിശോധന നടത്തിയാണ് അൽമിറോണിന് മാച്ചിംഗ് ഓർഡർ നൽകിയത്. എതിർ കളിക്കാരുമായി വാക്കുതർക്കമുണ്ടാകുമ്പോൾ കൈകൊണ്ടോ ജഴ്സി ഉപയോഗിച്ചോ വായപൊത്തി സംസാരിച്ചാൽ ചുവപ്പുകാർഡ് നൽകുമെന്നതാണ് ഫിഫയുടെ പുതിയ നിയമം.
യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ റയൽ മാഡ്രിഡിന്റെ വിനിസ്യൂസിനെ ബെൻഫിക്കയുടെ ജിയാൻലൂക്ക പ്രെസ്റ്റിയാനി വായപൊത്തിപ്പിടിച്ച് വംശീയമായി അധിക്ഷേപിച്ച സംഭവത്തിനു പിന്നാലെയാണ് ഫിഫ പുതിയ നിയമം കൊണ്ടുവന്നത്. 2026 ഫിഫ ലോകകപ്പ് മുതൽ നിയമം പ്രാബല്യത്തിലായി.
Sports
കലിഫോര്‍ണിയ: ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കാണാതെ ആര്‍ദ ഗുലറിന്റെ തുര്‍ക്കി പുറത്ത്. ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെയാണ് തുര്‍ക്കി പുറത്തായത്.
ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈം മുതല്‍ പരാഗ്വെയുടെ അംഗബലം 10 പേരിലേക്കു ചുരുങ്ങിയിരുന്നു. രണ്ടാം മിനിറ്റില്‍ മത്തിയാസ് ഗലര്‍സ നേടിയ ഗോളിലാണ് പരാഗ്വെയുടെ ജയം. ബോക്സിനു പുറത്തുനിന്നുള്ള മികച്ചൊരു ലോംഗ് റേഞ്ചില്‍നിന്നായിരുന്നു മത്തിയാസിന്റെ ഉജ്വല ഗോള്‍.
ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരത്തിലായി 62 ഗോൾ ഷോട്ട്. എന്നാൽ, ഒന്നുപോലും ഗോളാക്കാനായില്ല. തുർക്കിയാണ് ഈ ഹതഭാഗ്യർ. 1966നു ശേഷം ഇത്രയധികം ഗോൾ ഷോട്ടുകളുതിർത്ത് ഒരു ഗോളുപോലും നേടാനാവാതെപോയ നാണക്കേടിന്റെ റിക്കാർഡും തുർക്കി സ്വന്തമാക്കി.
ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ ഓസ്ട്രേലിയയ്ക്കും പരാഗ്വെയ്ക്കും എതിരേ പരാജയപ്പെട്ട് തുർക്കി നോക്കൗട്ട് കാണാതെ പുറത്തായി. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയൻ പോസ്റ്റിലേക്ക് 29 ഷോട്ടുകളാണ് ആർദ ഗുലറുൾപ്പെടെയുള്ള തുർക്കിയുടെ സൂപ്പർതാരങ്ങൾ തൊടുത്തത്.
രണ്ടാം മത്സരത്തിൽ പരാഗ്വെയുടെ പോസ്റ്റിലേക്ക് 33 ഷോട്ടുകളും പായിച്ചു. എന്നാൽ, ഒന്നുപോലും ലക്ഷ്യം കണ്ടില്ല. ലോകകപ്പിൽനിന്നും പുറത്തായതിനു പിന്നാലെ ആരാധകരോട് ഗുലർ മാപ്പ് ചോദിച്ചു.
"ലജ്ജ തോന്നുന്നു. എല്ലാവരും ലോകോത്തര ക്ലബ്ബുകൾക്കായി കളിക്കുന്നവർ. രണ്ട് കളികളിൽ ഒരു ഗോൾപോലും നേടാനായില്ല''- ഗുലർ പറഞ്ഞു.
Sports
ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് സിയില്‍ ബ്രസീലിന്റെ അവസാന മത്സരത്തില്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂണിയര്‍ കളത്തിലെത്തുമെന്ന് മുഖ്യപരിശീലകന്‍ കാര്‍ലോ ആഞ്ചെലോട്ടി.
ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ 3-0നു ഹെയ്തിയെ തോല്‍പ്പിച്ചശേഷം നടത്തിയ പ്രതികരണത്തിലാണ് നെയ്മര്‍ അടുത്ത മത്സരത്തില്‍ കളിക്കുമെന്ന് ആഞ്ചെലോട്ടി പറഞ്ഞത്.
ഇന്ത്യന്‍ സമയം 25നു പുലര്‍ച്ചെ 3.30ന് സ്കോട്ലന്ഡിന് എതിരേയാണ് ഗ്രൂപ്പില്‍ ബ്രസീലിന്റെ അവസാന മത്സരം. നിലവില്‍ രണ്ടു മത്സരങ്ങളില്‍നിന്ന് നാല് പോയിന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തി. ഇത്രയും പോയിന്റുള്ള മൊറോക്കോയെ ഗോള്‍ വ്യത്യാസത്തില്‍ പിന്തള്ളിയാണ് കാനറികള്‍ തലപ്പത്തുള്ളത്. ഒരു ജയവും ഒരു തോല്‍വിയുമായി സ്കോട്ലന്ഡിന് മൂന്നു പോയിന്റുണ്ട്.
നെയ്മര്‍ ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചിരുന്നു. 34കാരനായ നെയ്മര്‍ കാലിന്റെ പരിക്കിനെത്തുടര്‍ന്ന് പൂര്‍ണമായി കളത്തില്‍ സജീവമായിട്ടില്ല. 2023 ഒക്ടോബറിനുശേഷം ബ്രസീല്‍ ജഴ്സിയിയില്‍ നെയ്മര്‍ കളിച്ചിട്ടില്ലെന്നതും ശ്രദ്ധേയം.
129 രാജ്യാന്തര മത്സരങ്ങളില്‍നിന്ന് 79 ഗോള്‍ നേടിയ നെയ്മര്‍, ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോററാണ്.
Sports
മാഞ്ചസ്റ്റര്‍: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ.
ഗ്രൂപ്പ് എയില്‍ ഇരുടീമും തമ്മിലുള്ള പോരാട്ടം ഇന്ത്യന്‍ സമയം രാത്രി ഏഴിന് ആരംഭിക്കും. ആദ്യ രണ്ടു മത്സരങ്ങളിലും ജയിച്ച ഇന്ത്യക്ക് നാല് പോയിന്റുണ്ട്.
ഒരു ജയവും ഒരു തോല്‍വിയുമായി ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് പോയിന്റും. മത്സരം സ്റ്റാര്‍സ്പോര്‍ട്സ് ചാനലുകളിലും ജിയൊഹോട്ട്സ്റ്റാറിലും തത്സമയം.
Sports
ദോഹ: 2026 ദോഹ ഡയമണ്ട് ലീഗ് അത്ലറ്റിക്സില് പുരുഷ ജാവലിന്‍ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കു നാലാം സ്ഥാനം മാത്രം.
85.69 മീറ്റര്‍ മാത്രമാണ് നീരജിനു ക്ലിയര്‍ ചെയ്യാന്‍ സാധിച്ചത്. ശ്രീലങ്കയുടെ റുമേഷ് തരംഗ പതിരഗെയ്ക്കാണ് സ്വര്‍ണം. നാലാം ശ്രമത്തില്‍ 88.68 മീറ്റര്‍ ലങ്കന്‍ താരം ക്ലിയര്‍ ചെയ്തു.
ഗ്രനാഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സ് 86.38 മീറ്ററുമായി വെള്ളിയും അമേരിക്കയുടെ കര്‍ട്ടിസ് തോംസണ്‍ 85.99 മീറ്ററുമായി വെങ്കലവും സ്വന്തമാക്കി.
Sports
ഫിഫ 2026 ലോകകപ്പില്‍ ആതിഥേയരായ അമേരിക്ക നോക്കൗട്ടില്‍. ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിയാണ് അമേരിക്കന്‍ സംഘം റൗണ്ട് ഓഫ് 32 ഉറപ്പാക്കിയത്. കഴിഞ്ഞദിവസം ഗ്രൂപ്പ് എയില്‍ രണ്ട് ജയത്തോടെ മറ്റൊരു ആതിഥേയരായ മെക്സിക്കോയും റൗണ്ട് ഓഫ് 32ല്‍ ഇടം നേടിയിരുന്നു. നോക്കൗട്ട് ഉറപ്പിക്കുന്ന ആദ്യ രണ്ടു ടീമുകള്‍ എന്ന നേട്ടം രണ്ട് ആതിഥേയരും സ്വന്തമാക്കി. മൂന്നാമത്തെ ആതിഥേയരായ കാനഡ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തുണ്ട്. കാനഡയും നോക്കൗട്ട് ഉറപ്പിക്കാനാണ് സാധ്യത.
ഈ കളി പോരാ
ലോകകപ്പ് ലെവലില്‍ ഉള്ള കാല്‍പ്പന്ത് കളിയല്ലായിരുന്നു അമേരിക്കയുടേത്. എങ്കിലും ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ 2-0ന് ഓസ്ട്രേലിയയെ കീഴടക്കാന്‍ യുഎസ്എയ്ക്കു സാധിച്ചു. 11-ാം മിനിറ്റില്‍ ഓസ്ട്രേലിയന്‍ താരം കാമറോണ്‍ ബര്‍ഗസിന്റെ സെല്‍ഫ് ഗോളിലൂടെ അമേരിക്ക ലീഡ് നേടി. 21കാരനായ റൈറ്റ് ബാക്ക് അലക്സ് ഫ്രീമാന്‍ 43-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ യുഎസ് ജയമുറപ്പിച്ചു. റിഫ്ളക്റ്റ് ചെയ്ത് എത്തിയ പന്തില്‍ ഹെഡറിലൂടെയായിരുന്നു ഫ്രീമാന്റെ ഗോള്‍ നേട്ടം. ലോകകപ്പില്‍ അമേരിക്കയ്ക്കായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത് താരമെന്ന നേട്ടവും ഫ്രീമാനു സ്വന്തം. 2014ല്‍ 19കാരനായ ജൂലിയന്‍ ഗ്രീന്‍ ഗോള്‍ നേടിയതാണ് ഇക്കാര്യത്തിലെ റിക്കാര്‍ഡ്.
രണ്ടാം പകുതി
ആദ്യപകുതിയില്‍ പിറന്ന രണ്ടു ഗോളിനപ്പുറം വല കുലുങ്ങിയില്ല. മാത്രമല്ല, രണ്ടാം പകുതിയില്‍ ഇരുടീമും പരുക്കന്‍ അടവുകള്‍ പുറത്തെടുത്തതോടെ മത്സരം അരോചകമായി. സോക്കറൂസ് എന്നറിയപ്പെടുന്ന ഓസ്ട്രേലിയ രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളില്‍ ഫൗളിന്റെ കുത്തൊഴുക്കാണ് നടത്തിയത്.
യുഎസിന്റെ ഡിഫെന്‍സും അത്ര മികച്ചതായിരുന്നില്ല. റൗണ്ട് ഓഫ് 32ല്‍ എത്തിയെങ്കിലും മൗറീഷ്യോ പോച്ചെറ്റീനോ പരിശീലിപ്പിക്കുന്ന അമേരിക്ക കുറെയേറെ മുന്നോട്ടു പോകാനുണ്ട്. ഗ്യാപ്പുകളില്‍ മാറി പന്ത് റിസീവ് ചെയ്യുന്നതില്‍ യുഎസ് ടീം പരാജയപ്പെട്ടു. ആതിഥേയര്‍ ഒരു ഗുഡ് ഫുട്ബോളാണ് കളിച്ചതെന്നു പറയാന്‍ സാധിക്കില്ല. ടീം ഇനിയും മുന്നോട്ട് പോകണമെങ്കില്‍ ഒരുപാട് മാറേണ്ടിയിരിക്കുന്നു.
ഗ്രൂപ്പ് ജേതാവ്
ഫിഫ ലോകകപ്പ് ഫുട്ബോളില്‍ അമേരിക്ക ഇതിനു മുമ്പ് ഗ്രൂപ്പ് ചാമ്പ്യന്മാരായത് 1930, 2010 എഡിഷനുകളില്‍. ഇത്തവണയും ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള സാധ്യത സജീവമാക്കിയിരിക്കുകയാണ് അമേരിക്ക. ആറ് പോയിന്റുള്ള അമേരിക്കയ്ക്ക്, അടുത്ത മത്സരത്തില്‍ തുര്‍ക്കിയുമായി സമനില നേടിയാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകാം. മൂന്നു പോയിന്റ് വീതമുള്ള പരാഗ്വെയും ഓസ്ട്രേലിയയും തമ്മിലാണ് നേരിട്ട് റൗണ്ട് ഓഫ് 32ല്‍ പ്രവേശിക്കാനുള്ള പോരാട്ടം. ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് നേരിട്ട് റൗണ്ട് ഓഫ് 32ൽ ഇടംപിടിക്കുക. മികച്ച എട്ട് മൂന്നു സ്ഥാനക്കാർക്കും 32ലേക്കു ടിക്കറ്റു ലഭിക്കും.
Sports
ചെന്നൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. ചെന്നൈയിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഒമ്പതു വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് ഇന്ത്യ കൈക്കലാക്കി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഉയർത്തിയ 219 റൺസിന്റെ വിജയലക്ഷ്യം വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 28.4 ഓവറിൽ ഇന്ത്യ അടിച്ചെടുത്തു. തകർപ്പൻ സെഞ്ചുറിയോടെ 110 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ വിജയത്തിന് കരുത്തുറ്റ അടിത്തറയിട്ടത്.
രോഹിത് ശർമ്മ 69 പന്തിൽ 79 റൺസെടുത്തപ്പോൾ, ശ്രേയസ് അയ്യർ 20 റൺസുമായി ജയ്സ്വാളിന് കൂട്ടായി. സ്കോർ: അഫ്ഗാനിസ്ഥാൻ 218/10 (44.2), ഇന്ത്യ 224/1 (28.4). ആറാം ഏകദിനം കളിക്കുന്ന ജയ്സ്വാളിന്റെ കരിയറിലെ രണ്ടാമത്തെ സെഞ്ചുറിയാണ് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ പിറന്നത്. ഇതോടെ ഏറ്റവും കുറവ് ഇന്നിംഗ്സുകളിൽ നിന്ന് രണ്ട് ഏകദിന സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡും ജയ്സ്വാൾ സ്വന്തം പേരിൽ കുറിച്ചു.
ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് രണ്ട് സെഞ്ചുറി നേടിയ ശിഖർ ധവാന്റെ റിക്കാർഡാണ് യുവതാരം മറികടന്നത്. അതേസമയം പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത് ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് പ്ലെയർ ഓഫ് ദി ടൂർണമെന്റ്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷമാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. സെഞ്ചുറിയുമായി ഒറ്റയാൾ പോരാട്ടം നയിച്ച ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദിയാണ് (102) അവരുടെ ടോപ് സ്കോറർ. അസ്മത്തുള്ള ഒമർസായി (50) ക്യാപ്റ്റന്‍ മികച്ച പിന്തുണ നൽകി.
മുഹമ്മദ് നബി (21), ഇബ്രാഹിം സദ്രാൻ (11) എന്നിവർ മാത്രമാണ് പിന്നീട് അഫ്ഗാൻ നിരയിൽ രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്മാന്മാർ. ഇന്ത്യൻ ബൗളിംഗ് നിരയിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ പ്രസിദ്ധ് കൃഷ്ണയാണ് അഫ്ഗാന്റെ കുതിപ്പിന് തടയിട്ടത്.