Sports
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മൂന്നു മത്സര ട്വന്റി-20 പരമ്പരയ്ക്ക് ഇന്നു ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ തുടക്കം. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമിലേക്ക് മലയാളിതാരം സഞ്ജു സാംസണ്, പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ തിരിച്ചെത്തിയിട്ടുണ്ട്.
നെറ്റ്സില്‍ ബുംറയെ നേരിടാന്‍ വിയര്‍ത്ത വൈഭവ് സൂര്യവംശിക്ക് വിശ്രമം അനുവദിച്ചേക്കും. ദുലീപ് ട്രോഫിയില്മിന്നും ഫോം പുറത്തെടുത്ത ഇഷാന് കിഷന് പരിശീലനത്തിനിടെ പരിക്കേറ്റത് തിരിച്ചടിയാണ്. അതേസമയം, സഞ്ജുവിന് സാധ്യത ഏറുകയും ചെയ്യുന്നു.
മാറ്റത്തിനു സാധ്യത
ബാറ്റിംഗില്‍ ഓപ്പണിംഗിലും ടോപ്പ് ഓര്‍ഡറിലും മാറ്റങ്ങള്‍ക്കു സാധ്യത. നെറ്റ്സില്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം സഞ്ജു ദീര്‍ഘനേരം ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. ഇഷാന്റെ പരിക്കും വൈഭവിന്റെ നെറ്റ്സിലെ മോശം പ്രകടനവും സഞ്ജുവിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍, തിലക് വര്‍മ, അക്സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ തുടങ്ങിയവരുടെ പ്രകടനം നിര്‍ണായകമാകും.
ബൗളിംഗ് മൂര്‍ച്ച കൂടും
വിശ്രമത്തിനുശേഷം തിരിച്ചെത്തിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പ്രതീക്ഷ നല്കുന്ന പ്രകടനമാണ് നെറ്റ്സില്‍ കാഴ്ചവച്ചത്. ബുംറയ്ക്കൊപ്പം അര്‍ഷദീപ് സിംഗ് പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും. സ്പിന്‍ നിരയില്‍ രവി ബിഷ്ണോയി, വരുണ്‍ ചക്രവര്‍ത്തി എന്നിവരില്‍ ആര്‍ക്കു നറുക്ക് വീഴുമെന്നതും ശ്രദ്ധേയം. അതേസമയം, അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. മത്സരത്തില്‍ വെല്ലുവിളി നേരിടാനുള്ള സാധ്യത കുറവാണ്.
ഇന്ത്യ സന്ദര്‍ശകര്‍
പരമ്പരയില്‍ ഇന്ത്യന്‍ ടീം ഉപയോഗിക്കുക അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ സന്ദര്‍ശകര്‍ക്കുള്ള ഡ്രസിംഗ് റൂമാണ്. പരമ്പരയിലെ എല്ലാ മത്സരങ്ങളും ഇന്ത്യയിലാണ് നടക്കുന്നത്. എന്നാല്‍, ഈ പരമ്പരയുടെ ഔദ്യോഗിക ആതിഥേയര്‍ അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ആണ്. ഐസിസി പ്രോട്ടോക്കോള്‍ അനുസരിച്ച് ഹോസ്റ്റ് ടീമിനാണ് ഹോം ഡ്രസിംഗ് റൂം അനുവദിക്കുക.
Sports
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും ഗ്ലാമര്‍ ഡെര്‍ബിയായ മാഞ്ചസ്റ്റര്‍ ഡെര്‍ബി ഇന്നരങ്ങേറും. ഇന്ത്യന്‍ സമയം രാത്രി ഒമ്പതിനു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയുടെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡിലാണ് കിക്കോഫ്.
മാഞ്ചസ്റ്റര്‍ സിറ്റി ലീഗില്‍ ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളിലും ജയം സ്വന്തമാക്കി. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു ജയം, ഒരു സമനില, ഒരു തോല്‍വി എന്നിങ്ങനെ സമ്മിശ്രപ്രകടനത്തോടെ നാലു പോയിന്റുമാത്രമേ നേടിയിട്ടുള്ളൂ.
ചെൽസി, ലിവർപൂൾ
ഇന്നലെ നടന്ന മത്സരങ്ങളിൽ ചെൽസിയെ 2-2നു ഹൾസിറ്റി സമനിലയിൽ തളച്ചു. ലിവർപൂളിനെ 0-0നു ഫുൾഹാമും പിടിച്ചുകെട്ടി.
Sports
പട്യാല: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വുഷു ടീമിൽനിന്ന് അവസാനനിമിഷം ഒഴിവാക്കിയതിനെത്തുടർന്ന് പതിനെട്ടുകാരിയായ ദിവ്യാൻഷി ആത്മഹത്യാ ഭീഷണി മുഴക്കി.
പട്യാലയിലെ ദേശീയ ക്യാമ്പിൽ ചിത്രീകരിച്ച ഒന്‍പത് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിലാണ് താൻ നേരിട്ട മാനസിക-ശാരീരിക പീഡനങ്ങളെക്കുറിച്ച് വിങ്ങിപ്പൊട്ടിക്കൊണ്ട് ദിവ്യാൻഷി വെളിപ്പെടുത്തിയത്.
60 കിലോഗ്രാം സാന്താ വിഭാഗത്തിൽ നടന്ന അഞ്ച് സെലക്ഷൻ ട്രയൽസിലും ഒന്നാമതെത്തിയ ദിവ്യാൻഷിയെ ഒഴിവാക്കി ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവായ റോഷിബിന ദേവിയെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ദിവ്യാൻഷിക്ക് കാൽമുട്ടിനു പരിക്കാണെന്നും ശാരീരികക്ഷമതയില്ലെന്നുമാണ് വുഷു ഫെഡറേഷൻ നൽകുന്ന വിശദീകരണം.
എന്നാൽ, തെരഞ്ഞെടുപ്പുപ്രക്രിയ പൂർണമായും അട്ടിമറിക്കപ്പെട്ടതാണെന്നും മുൻനിര താരമായ റോഷിബിന തന്റെ സ്വാധീനം ഉപയോഗിച്ച് ടീമിൽ ഇടം പിടിക്കുകയായിരുന്നുവെന്നും ദിവ്യാൻഷിയും പരിശീലകൻ അശോക് ഗൗതമും ആരോപിക്കുന്നു.
തനിക്കു നേരിയ പരിക്ക് മാത്രമാണുള്ളതെന്നും ഡോക്ടർമാരുടെ അനുമതിയോടെ മത്സരിക്കാൻ സാധിക്കുമെന്നും ദിവ്യാൻഷി പറയുന്നു.
ശ്രീനഗറിൽ നടന്ന ക്യാമ്പിനിടെ റോഷിബിന തന്നോടു മോശമായി പെരുമാറുകയും പരിശീലനത്തിനിടെ തോളെല്ലിന് മനഃപൂർവം പരിക്കേൽപ്പിക്കുകയും ചെയ്തതായി ദിവ്യാൻഷി ആരോപിച്ചു. കഴിഞ്ഞ ജൂൺ മാസത്തിനുശേഷം താൻ അതിരൂക്ഷമായ മാനസിക പീഡനമാണു നേരിടുന്നത്. സ്വന്തം ഭാഗം വിശദീകരിക്കാൻ ഫെഡറേഷൻ അവസരം നൽകിയില്ലെന്നും ഇനിയും ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന അവസ്ഥയിലാണ് താനെന്നും കണ്ണീരോടെ ദിവ്യാൻഷി പറഞ്ഞു.
എന്നാൽ, ആരോപണങ്ങൾ വുഷു ഫെഡറേഷൻ നിഷേധിച്ചു. മെഡിക്കൽ പരിശോധനയിൽ എസിഎൽ പരിക്ക് കണ്ടെത്തിയതിനാലാണു ദിവ്യാൻഷിയെ ഒഴിവാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. ജപ്പാനിലേക്ക് ഇന്ത്യൻ സംഘം പുറപ്പെടാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിഷയത്തിൽ കേന്ദ്ര കായിക മന്ത്രാലയം ഇടപെടുമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ പരിശീലകൻ.
Sports
ബുഡാപെസ്റ്റ്: അള്‍ട്ടിമേറ്റ് അത് ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ പോള്‍വോള്‍ട്ടില്‍ സ്വീഡിഷ് സൂപ്പര്‍ താരം അര്‍മാന്‍ഡ് ഡുപ്ലാന്റിസിനു സ്വര്‍ണം.
6.20 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് ഡുപ്ലാന്റിസിന്റെ സുവര്‍ണനേട്ടം. 6.32 മീറ്റര്‍ ക്ലിയര്‍ ചെയ്യാന്‍ മൂന്നു തവണ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സ്വന്തം പേരിലെ 6.31 മീറ്റര്‍ എന്ന ലോക റിക്കാര്‍ഡ് തിരുത്താനുള്ള ശ്രമമായിരുന്നു ഡുപ്ലാന്റിസ് നടത്തിയത്.
ഗ്രീസിന്റെ എമ്മാനൊയ് കരാസില്സിനാണ് വെള്ളി. 6.15 മീറ്റര്‍ ക്ലിയര്‍ ചെയ്തായിരുന്നു ഗ്രീക്ക് താരത്തിന്റെ മെഡല്‍ നേട്ടം. നോര്‍വെയുടെ സോണ്ഡ്രെ ഗുട്ടോംസെന് (5.95 മീറ്റര്‍) വെങ്കലം സ്വന്തമാക്കി.
Sports
ദുബായ്: 2026 വനിതാ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്നു പകപോക്കല്‍ പോരാട്ടം. 2024 എഡിഷന് ഫൈനലിന്റെ തനിയാവര്‍ത്തനമായി ഇന്ത്യയും ശ്രീലങ്കയും ഇന്നു കൊമ്പുകോര്‍ക്കും.
ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. 2024 എഡിഷന് ഫൈനലില്‍ ശ്രീലങ്കയ്ക്കു മുന്നില്‍ എട്ടു വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതിന്റെ പകവീട്ടലാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ഇരുടീമിന്റെയും സ്പിന്നര്‍മാരുടെ ബല പരീക്ഷണമായിരിക്കും പിച്ചില്‍ നടക്കുക.
അപരാജിതര്‍
ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്തവരാണ് ഇന്ത്യയും ശ്രീലങ്കയും. ഗ്രൂപ്പ് എ ചാമ്പ്യന്മാരായി ഇന്ത്യയും ബിയില്‍ ഒന്നാം സ്ഥാനത്തോടെ ശ്രീലങ്കയും സെമിയിലെത്തി.
ഇന്ത്യ 40 റണ്‍സിനു ബംഗ്ലാദേശിനെ കീഴടക്കിയാണ് ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. പാക്കിസ്ഥാന്റെ പോരാട്ടം നാലു വിക്കറ്റിനു മറികടന്നായിരുന്നു ശ്രീലങ്കയുടെ ഫൈനല്‍ പ്രവേശം.
Sports
മോഖി (ചൈന): 2026 ഹോക്കി ജൂണിയര്‍ ഏഷ്യ കപ്പില്‍ ഇന്ത്യക്ക് ഇരട്ടഫൈനല്‍. പുരുഷന്മാര്ക്കു പിന്നാലെ വനിതകളും ഫൈനലില്‍ പ്രവേശിച്ചു.
രണ്ടു ഫൈനലും ഇന്നു നടക്കും. പെണ്‍കുട്ടികളുടെ ഫൈനലില്‍ ചൈനയാണ് എതിരാളികള്‍. ആണ്‍കുട്ടികളുടെ ഫൈനല്‍ ഇന്ത്യയും ദക്ഷിണകൊറിയയും തമ്മിലാണ്.
ദക്ഷിണകൊറിയയെ കീഴടക്കിയാണ് (5-1) ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ഫൈനലിലെത്തിയത്. ഇന്ത്യക്കായി സുപ്രിയ (17, 33, 56 മിനിറ്റ്) ഹാട്രിക് സ്വന്തമാക്കി. മധു സിദാര്‍ (13-ാം മിനിറ്റ്), സുഖ്വീര്‍ കൗര്‍ (21-ാം മിനിറ്റ്) എന്നിവരും ഇന്ത്യക്കായി ലക്ഷ്യംകണ്ടു.
Sports
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനല്‍ ചിത്രംതെളിഞ്ഞു. ലോക രണ്ടാം നമ്പറും ഒന്നാം സീഡുമായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവും നാലാം നമ്പറും എട്ടാം സീഡുമായ അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടണും തമ്മിലാണ് ഗ്രാന്‍ഡ് ഫിനാലെ. നിലവിലെ ചാമ്പ്യനായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കീഴടക്കിയവനാണ് ബെന്‍ ഷെല്‍ട്ടണ്‍.
കന്നി ബെന്‍
ഇരുപത്തിമൂന്നുകാരനായ ബെന്‍ ഷെല്‍ട്ടണിന്റെ കന്നി ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ പ്രവേശമാണിത്. സെമിയില്‍ സ്വന്തം രാജ്യക്കാരനായ ഫ്രാന്‍സെസ് തിയാഫൊയെ കീഴടക്കി ബെന്‍ ഷെല്‍ട്ടണ്‍ കിരീടപോരാട്ടത്തിനു യോഗ്യത സ്വന്തമാക്കുകയായിരുന്നു. ആദ്യസെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു ബെന്നിന്റെ മടങ്ങിവരവു ജയമെന്നതും ശ്രദ്ധേയം. സ്കോര്‍: 4-6, 6-3, 6-3, 7-5.
2023 യുഎസ് ഓപ്പണ്‍, 2025 ഓസ്ട്രേലിയന്‍ ഓപ്പണുകളുടെ സെമിയില്‍ പ്രവേശിച്ചതായിരുന്നു ബെന്‍ ഷെല്‍ട്ടണിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം.
ഹാട്രിക് സ്വരേവ്
2026 സീസണില്‍ സ്വരേവിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍. ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കരിയറില്‍ ആറാം ഫൈനലും. 2026ല്‍ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കി കന്നി ഗ്രാന്‍ഡ്സ് ലാം നേട്ടത്തിലെത്തി. ഫ്രഞ്ച് ഓപ്പണിനു പിന്നാലെ ഈ സീസണില്‍ വിംബിള്‍ഡണിന്റെ ഫൈനലിലും സ്വരേവ് എത്തിയിരുന്നു.
അലക്സാണ്ടര്‍ സ്വരേവ് യുഎസ് ഓപ്പണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത് ഇതു രണ്ടാം തവണ. റഷ്യയുടെ കരെണ്‍ ഖാച്ചനോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് സ്വരേവ് ഇത്തവണ ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. സ്കോര്‍: 6-3, 7-6 (9-7), 7-6 (8-6).
Sports
അനന്തപുര്‍ (ആന്ധ്രപ്രദേശ്): ദേശീയ ജൂണിയര്‍ ഫുട്ബോളില്‍ കേരള പെണ്‍കുട്ടികള്‍ക്കു ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയം.
ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ 5-0നു ഛത്തീസ്ഗഡിനെ പരാജയപ്പെടുത്തി. അമേയ രമേഷ് (മൂന്നാം മിനിറ്റ്), എന്‍.കെ. ഷെഫ്ന ഷെറിന് (അഞ്ചാം മിനിറ്റ്), അനുവ സംഗീത് (17-ാം മിനിറ്റ്), അര്‍പ്പിത സാറ ബിജു (41-ാം മിനിറ്റ്), ഇവാന എ. ബിജു (71-ാം മിനിറ്റ്) എന്നിവരാണ് കേരളത്തിനായി ഗോള്‍ നേടിയത്.
നാളെ മണിപ്പുരിനെതിരേയാണ് കേരളത്തിന്റെ അവസാന മത്സരം.
Sports
ബിര്‍മിംഗ്ഹാം: പാക്കിസ്ഥാനെതിരായ മൂന്നു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. മൂന്നാം ടെസ്റ്റില്‍ ആതിഥേയര്‍ എട്ടു വിക്കറ്റ് ജയം നേടിയതോടെയാണിത്.
സ്കോര്‍: പാക്കിസ്ഥാന് 133, 449. ഇംഗ്ലണ്ട് 453, 130/2.
ആദ്യ ഇന്നിംഗ്സില്‍ 65 റണ്‍സ് നേടുകയും പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സില്‍ രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഇംഗ്ലീഷ് താരം ഡാന്‍ ലോറന്‍സാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
പാക്കിസ്ഥാന്റെ മുഹമ്മദ് അബ്ബാസും ഇംഗ്ലണ്ടിന്റെ ഒല്ലി റോബിന്‍സണും പ്ലെയര്‍ ഓഫ് ദ സീരീസ് പുരസ്കാരം പങ്കുവച്ചു.
Sports
മാഞ്ചസ്റ്റര്‍/മ്യൂണിക്: യൂറോപ്യന്‍ ടോപ് ഡിവിഷന് ഫുട്ബോളായ യുവേഫ ചാമ്പ്യന്‍സ് ലീഗിലേക്കുള്ള മടങ്ങിവരവ് ഗോളടിമേളത്തോടെ ആഘോഷിച്ച് ഇംഗ്ലീഷ് സൂപ്പര്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സി. സ്വന്തം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ അരങ്ങേറിയ മത്സരത്തില്‍ ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റക്കാരായ സബാഹ് എഫ്കെയെ മറുപടിയില്ലാത്ത നാലു ഗോളിനാണ് ചുവന്ന ചെകുത്താന്മാരെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ത്തത്.
മൂന്നു സീസണിനുശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സി ചാമ്പ്യന്‍സ് ലീഗില്‍ എത്തിയതെന്നതാണു ശ്രദ്ധേയം. 2023-24 സീസണിലായിരുന്നു ഇംഗ്ലീഷ് വമ്പന്മാര് അവസാനമായി ചാമ്പ്യന്‍സ് ലീഗില്‍ ഇറങ്ങിയത്. മത്തേവൂസ് കുന്യ (27-ാം മിനിറ്റ്), ബ്രൂണൊ ഫെര്‍ണാണ്ടസ് (42), ബെഞ്ചമിന്‍ സെസ്കൊ (45-ാം മിനിറ്റ്), ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് (68-ാം മിനിറ്റ്) എന്നിവര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിക്കായി വല കുലുക്കി.
ബയേണിന്റെ രണ്ടാം പകുതി
നോര്‍വീജിയന്‍ ക്ലബ്ബായ ബൊഡൊ ഗ്ലിംറ്റിനെയാണ് ജര്‍മന്‍ വമ്പന്മാരായ എഫ്സി ബയേണ്‍ മ്യൂണിക്ക് മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്കു തകര്‍ത്തെറിഞ്ഞത്. ബയേണ്‍ മ്യൂണിക്കിന്റെ അഞ്ചു ഗോളും രണ്ടാംപകുതിയിലായിരുന്നു എന്നതും ശ്രദ്ധേയം. 87-ാം മിനിറ്റില്‍ ഒഡിന്‍ ബ്ജോതഫ്റ്റ് ചുവപ്പുകാര്‍ഡ് കണ്ടതോടെ ബൊഡൊ ഗ്ലിംറ്റ് പത്തു പേരുമായാണ് മത്സരം അവസാനിപ്പിച്ചത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 47-ാം മിനിറ്റില്‍ യമാല്‍ മുസിയാലയിലൂടെ ബയേണ്‍ മ്യൂണിക്ക് ലീഡ് സ്വന്തമാക്കി. തുടര്‍ന്നു ഹാരി കെയ്ന്‍ (61-ാം മിനിറ്റ്), അല്‍ഫോന്‍സൊ ഡേവിസ് (77-ാം മിനിറ്റ്) എന്നിവരും ലക്ഷ്യംകണ്ടു. മൈക്കല്‍ ഒലിസിന്റെ (83, 90+2 മിനിറ്റ്) ഇരട്ടഗോള്‍ കൂടി ആയതോടെ ബയേണിന് ആധികാരിക ജയം.
ഫാബ്രിഗസിന്റെ കൊമൊ
2010 ഫിഫ ലോകകപ്പ്, 2008, 2012 യൂറോ കപ്പ് എന്നിവ നേടിയ സ്പാനിഷ് ടീമില്‍ അംഗമായിരുന്നു സെസ് ഫാബ്രിഗസിന്റെ ശിക്ഷണത്തില്‍ ഇറങ്ങിയ ഇറ്റാലിയന്‍ ക്ലബ് കൊമൊ ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റം ജയത്തോടെ ആഘോഷിച്ചു. 4-1നു ജര്‍മന്‍ ക്ലബ്ബായ ആര്‍ബി ലൈപ്സിഗിനെയാണ് കൊമൊ ഹോം ഗ്രൗണ്ടില്‍ തോല്‍പ്പിച്ചത്. 2024 മുതല്‍ ഫാബ്രിഗസാണ് കൊമൊയുടെ മാനേജര്‍.
ഫ്രഞ്ച് ക്ലബ് ലെന്‍സ് 3-2നു ചെക് സംഘമായ സ്ലാവിയ പ്രാഗിനെ തോല്‍പ്പിച്ചു. എഎസ് റോമ x ഫെനെര്‍ബാഷ്, ഐന്തോവന് x ഷാക്തര്‍ ഡോനെസ്ക് മത്സരങ്ങള്‍ 1-1 സമനിലയില്‍ പിരിഞ്ഞു.
Sports
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്കു മുന്നോടിയായി ടീം ഇന്ത്യ ഇന്നലെ പരിശീലനം ആരംഭിച്ചു.
അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ നാളെയാണ് ഇന്ത്യ x അഫ്ഗാനിസ്ഥാന് ആദ്യ പോരാട്ടം. മൂന്നു മത്സരങ്ങളാണു പരമ്പരയില്‍ ഉള്ളത്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലായി നാലു മത്സരം കളിച്ചതിനുശേഷം സഞ്ജു പുറത്തിരിക്കുകയായിരുന്നു.
മഴയെത്തിയതോടെ ഇന്നലെ ഇന്ത്യയുടെ പരിശീലന സെഷന് ഇടയ്ക്കുവച്ചു തടസപ്പെട്ടു. പരിക്കേറ്റു വിശ്രമത്തിലായിരുന്ന പേസര്‍ ജസ്പ്രീത് ബുംറ, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. 15, 17 തീയതികളിലാണ് പരമ്പരയിലെ രണ്ടും മൂന്നും പോരാട്ടം.
ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), അര്‍ഷദീപ് സിംഗ്, ജസ്പ്രീത് ബുംറ, ശിവം ദുബെ, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, വൈഭവ് സൂര്യവംശി, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, യഷ് ഠാക്കൂര്‍.
Sports
മോഖി (ചൈന): 2026 ഏഷ്യ കപ്പ് പുരുഷ ജൂണിയര്‍ ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ 3-1നു മലേഷ്യയെ കീഴടക്കിയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ക്യാപ്റ്റന്‍ അന്മൊള് എക്ക ഇന്ത്യക്കായി ഇരട്ടഗോള്‍ സ്വന്തമാക്കി.
16, 54 മിനിറ്റുകളിലായിരുന്നു അന്മൊള് എക്ക മലേഷ്യന്‍ വലകുലുക്കിയത്. സുഖ് വിന്ദറിന്റെ (51-ാം മിനിറ്റ്) വകയായിരുന്നു മറ്റൊരു ഗോള്‍. 60-ാം മിനിറ്റില്‍ എം. രാഹുല്‍ മലേഷ്യക്കായി ഒരു ഗോള്‍ മടക്കി.
ദക്ഷിണകൊറിയയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. 4-1നു പാക്കിസ്ഥാനെ കീഴടക്കിയാണ് ദക്ഷിണകൊറിയയുടെ ഫൈനല്‍ പ്രവേശം. പാര്‍ക്ക് സിയൊവോന് (21-ാം മിനിറ്റ്), ലീ മിന്ഹ്യോക്ക് (26-ാം മിനിറ്റ്), ചോയ് ദൊഹ്യോന് (41, 52 മിനിറ്റ്) എന്നിവരുടെ വകയായിരുന്നു ദക്ഷിണാകൊറിയയുടെ ഗോളുകള്‍.
നദീം (30-ാം മിനിറ്റ്) പാക്കിസ്ഥാനായി ആശ്വാസ ഗോള്‍ കണ്ടെത്തി. നാളെയാണ് ഇന്ത്യ x ദക്ഷിണകൊറിയ ഫൈനല്‍. മലേഷ്യ x പാക്കിസ്ഥാന് മൂന്നാംസ്ഥാന പോരാട്ടവും നാളെ നടക്കും.
Sports
പാലാ: 45-ാമത് ബിഷപ് വയലില്‍ അഖില കേരള ഇന്റർ കൊളീജിയറ്റ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ആതിഥേയരായ പാലാ സെന്റ് തോമസ് കോളജും വനിതാ വിഭാഗത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജും ജേതാക്കളായി.
വനിതാ ഫൈനലില്‍ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്ക് പാലാ അല്‍ഫോന്‍സ കോളജിനെ കീഴടക്കിയാണ് അസംപ്ഷന്‍ കിരീടം നേടിയത്. സ്കോര്‍: 25-18, 25-20, 17-25, 25-22.
പുരുഷ വിഭാഗം ഫൈനലില്‍ പാലാ സെന്റ് തോമസ് കോളജ് നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അങ്കമാലിയെ കീഴടക്കി കിരീടം നിലനിര്‍ത്തി. സ്കോര്‍: 25-22, 25-21, 25-19.
Sports
ഹാനോയ്: വിയറ്റ്നാം ഓപ്പണ്‍ ബാഡ്മിന്റണില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്, തന്വി ശര്‍മ, രക്ഷിത രാംരാജ്, ഇഷറാണി എന്നിവര്‍ സെമിയില്‍.
പുരുഷ സിംഗിള്‍സില്‍ സന്‍സ്കാര്‍ സരസ്വതിനെ നേരിട്ടുള്ള ഗെയിമിനു തോല്‍പ്പിച്ചാണ് പ്രണോയ് സെമി ടിക്കറ്റ് കരസ്ഥമാക്കിയത്.
സ്കോര്‍: 28-26, 21-12. വനിതാ സിംഗിള്‍സില്‍ മാളവിക ബന്സൂദിനെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് തന്വി ശര്‍മ അവസാന നാലില്‍ ഇടംനേടിയത്.
സ്കോര്‍: 21-18, 15-21, 21-14. ഇഷറാണി ചൈനീസ്തായ്പെയിയുടെ ഹ്വാങ് ചിങ് പിങിനെയാണ് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. സ്കോര്‍: 21-15, 21-18. രക്ഷിത ശ്രീ ഇന്ത്യയുടെ മാന്‍സി സിംഗിനെ കീഴടക്കിയും സെമിയിലെത്തി; 21-12, 21-10.
Sports
ദുബായ്: ഏഷ്യ കപ്പ് വനിത ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യ x ശ്രീലങ്ക ഫൈനൽ. രണ്ടാം സെമിയിൽ പാക്കിസ്ഥാനെ നാലു വിക്കറ്റിനു കീഴടക്കി ശ്രീലങ്കൻ വനിതകൾ ഫൈനലിൽ പ്രവേശിച്ചു.
സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 130. ശ്രീലങ്ക 18.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 134.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനുവേണ്ടി ക്യാപ്റ്റൻ ഫാത്തിമ സമ 36 പന്തിൽ 47 റൺസുമായി ടോപ് സ്കോററായി.
ഷവാൽ സുൽഫിക്കർ (16 പന്തിൽ 24), ഗുൽ ഫിറോസ (32 പന്തിൽ 21) എന്നിവരും പാക് ഇന്നിംഗ്സിലേക്കു സംഭാവന ചെയ്തു.
Sports
ന്യൂയോര്‍ക്ക്: 2026 യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ടെന്നീസ് കിരീടത്തിനായി ലോക ഒന്നും രണ്ടും നമ്പര്‍ താരങ്ങള്‍ കൊമ്പുകോര്‍ക്കും. നിലവിലെ ചാന്പ്യനും ഒന്നാം നമ്പറുമായ ബെലാറൂസിന്റെ അരീന സബലെങ്കയും രണ്ടാം നമ്പറായ കസാക്കിസ്ഥാന്റെ എലെന റെബാകിനയും തമ്മിലാണ് കിരീടപോരാട്ടം.
റെബാകിന സെമിയില്‍ പ്രവേശിച്ചതോടെ അടുത്ത ലോക ഒന്നാം നമ്പര്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുറത്തുവരുന്ന അടുത്ത റാങ്കിംഗ് അനുസരിച്ച് റെബാകിന ഒന്നിലും സബലെങ്ക രണ്ടിലുമായിരിക്കും. ഞായറാഴ്ചയാണ് വനിതാ സിംഗിള്‍സ് ഫൈനല്‍.
സബലെങ്ക
അരീന സബലെങ്ക യുഎസ് ഓപ്പണ്‍ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിക്കുന്നത് തുടര്‍ച്ചയായ നാലാം തവണയാണ്. 2023ല്‍ ഫൈനലില്‍ കൊക്കൊ ഗൗഫിനോടു പരാജയപ്പെട്ട സബലെങ്ക, 2024ല്‍ ജെസീക്ക പെഗുലയെയും 2025ല്‍ അമാന്‍ഡ അനിസിമോവയെയും തോല്‍പ്പിച്ചു ട്രോഫി സ്വന്തമാക്കി. നാലു ഗ്രാന്‍ഡ്സ്ലാം (രണ്ട് യുഎസ് ഓപ്പണും രണ്ട് ഓസ്ട്രേലിയന്‍ ഓപ്പണും) സബലെങ്കയ്ക്കുണ്ട്.
സെമിയില്‍ അമേരിക്കയുടെ ജെസീക്ക പെഗുലയെ കീഴടക്കിയായിരുന്നു അരീന സബലെങ്കയുടെ ഫൈനല്‍ പ്രവേശം. സ്കോര്‍: 7-5, 6-2.
റെബാകിന
എലെന റെബാകിന യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിക്കുന്നത് ഇതാദ്യം. 2025ല്‍ നാലാം റൗണ്ടില്‍ പ്രവേശിച്ചതായിരുന്നു ഇതുവരെയുള്ള മികച്ച പ്രകടനം.
2026 ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവായ എലെന റെബാകിന, അമേരിക്കയുടെ നാലാം സീഡായ കൊക്കൊ ഗൗഫിനെയാണ് സെമി ഫൈനലില്‍ വീഴ്ത്തിയത്. സ്കോര്‍: 3-6, 6-4, 6-4. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു കസാക്കിസ്ഥാന്‍ താരത്തിന്റെ തിരിച്ചുവരവു ജയം എന്നതും ശ്രദ്ധേയം.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ (2026), വിംബിള്‍ഡണ്‍ (2022) കിരീടങ്ങള്‍ നേടിയ റെബാകിന മൂന്നാം ഗ്രാന്‍ഡ്സ്ലാം ആണു ലക്ഷ്യംവയ്ക്കുന്നത്.
Sports
കണ്ണൂർ: സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടക്കുന്ന ഗ്രൂപ്പ് ഒന്ന് മത്സരങ്ങൾ ഇന്ന് മുതൽ 15 വരെ കണ്ണൂരിലെ വിവിധ വേദികളിൽ നടക്കും. തയ്ക്വണ്ടോ, ജിംനാസ്റ്റിക്സ്, ഫെൻസിംഗ്, റെസ്ലിംഗ്, ചെസ് എന്നീ മത്സരയിനങ്ങളാണ് കണ്ണൂരിൽ നടക്കുന്നത്.
14 ജില്ലകളിൽനിന്നായി ഏകദേശം 2,300 കുട്ടികൾ നാല് ദിവസങ്ങളായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ എത്തിച്ചേരും. ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് ഒന്നിന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും. ടി.ഒ. മോഹനൻ എംഎൽഎ അധ്യക്ഷത വഹിക്കും.
തലശേരി സായി സെന്ററിൽ ഇന്നും നാളെയും ജിംനാസ്റ്റിക്സ് മത്സരങ്ങൾ. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ 14വരെ റെസ്ലിംഗ്. 13,14,15 തീയതികളിൽ തയ്ക്വണ്ടോ മത്സരങ്ങളും മുണ്ടയാടു നടക്കും. കണ്ണൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 14, 15 തീയതികളിൽ ചെസ് മത്സരങ്ങളും 14, 15 തീയതികളിൽ തലശേരി ബാസ്കറ്റ്ബോൾ കോർട്ടിൽ ഫെൻസിംഗ് മത്സരങ്ങളും നടത്തും. അഞ്ച് മത്സരയിനങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങളിലായി വിജയികളാവുന്ന വിദ്യാർഥികൾ ദേശീയ സ്കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി, അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസർ ഒളിമ്പ്യൻ കുഞ്ഞുമുഹമ്മദ്, ജില്ലാ സ്പോർട്സ് കോ-ഓർഡിനേറ്റർ പി.പി. മുഹമ്മദലി, സൂപ്രണ്ട് കെ.പി. പ്രജീഷ്, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ.ടി. സാജിദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Sports
ഫുകുവോക്ക (ജപ്പാന്): എവിസി (ഏഷ്യന്‍ വോളിബോള്‍ കോണ്‍ഫെഡറേഷന്‍) പുരുഷ കോണ്ടിനെന്റല് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. ആതിഥേയരായ ജപ്പാനാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യയെ തോല്‍പ്പിച്ചത്.
നിലവിലെ ചാമ്പ്യന്മാരായ ജപ്പാന്, തുടര്‍ച്ചയായ ഏഴാം തവണയാണ് സെമി ഫൈനലില്‍ പ്രവേശിക്കുന്നതെന്നതും ശ്രദ്ധേയം. സ്കോര്‍: 25-17, 25-15, 25-19.ഔട്ട് സൈഡ് ഹിറ്റര്‍ റാന്‍ തകാഹാഷി (14 പോയിന്റ്), സ്പൈക്കര്‍ യുവി നിഷിദ (12), ക്യാപ്റ്റന്‍ യുകി ഇഷികാവ (12), ബ്ലോക്കര്‍ ലാറി ഇവ്ബഡാന് (9) എന്നിവരായിരുന്നു ജപ്പാനായി സ്കോറിംഗിനു നേതൃത്വം നല്‍കിയത്.
മലയാളി താരം സി. ജെറോം വിനീതാണ് (11) ഇന്ത്യയുടെ ടോപ് സ്കോറര്‍. ഔട്ട്സൈഡ് ഹിറ്റര്‍ ചിരാഗ് യാദവ് ആറു പോയിന്റ് നേടി.
Sports
കോല്‍ക്കത്ത: ബ്രസീല്‍ ഫുട്ബോള്‍ ആരാധകര്‍ക്കു സന്തോഷവാര്‍ത്ത... വിനിസ്യൂസ് ജൂണിയര്‍ അടക്കമുള്ള ബ്രസീല്‍ സൂപ്പര്‍ താരങ്ങള്‍ ഇന്ത്യയിലേക്ക് എത്തുന്നു. ഫിഫ 2026 ലോകകപ്പ് സമയത്ത് കേരളത്തില്‍ അങ്ങോളമിങ്ങോളം പോസ്റ്ററുകളില്‍ നിറഞ്ഞ കളിക്കാര്‍ പന്തുതട്ടുന്നതു നേരില്‍ കാണാനുള്ള അവസരമാണ് ആരാധകര്‍ക്കു മുന്നിലെത്തിയിരിക്കുന്നത്. അടുത്ത മാസം മൂന്നിനു കോല്‍ക്കത്തയില്‍ ഇന്ത്യക്കെതിരേ നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള ബ്രസീല്‍ ടീമിനെ മുഖ്യപരിശീലകന്‍ കാര്‍ലൊ ആഞ്ചെലോട്ടി പ്രഖ്യാപിച്ചു.
ഒക്ടോബര്‍ മൂന്നിന് ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് ബ്രസീല്‍ x ഇന്ത്യ സൗഹൃദ ഫുട്ബോളിന്റെ കിക്കോഫ്. സാള്‍ട്ട്ലേക്ക് സ്റ്റേഡിയമാണു വേദി. 2030 ഫിഫ ലോകകപ്പ് ലക്ഷ്യംവച്ചുള്ള കാനറികളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഒന്നാംനിര ടീമുമായി കാര്‍ലൊ ആഞ്ചെലോട്ടി ഇന്ത്യയിലേക്കെത്തുന്നത്.
വിനിസ്യൂസ്, റാഫീഞ്ഞ
സ്പാനിഷ് ലാ ലിഗയിലെ വമ്പന്‍ ക്ലബ്ബുകളായ റയല്‍ മാഡ്രിഡിന്റെ വിനിസ്യൂസ് ജൂണിയര്‍, എന്‍ഡ്രിക്, എഫ്സി ബാഴ്സലോണയുടെ റാഫീഞ്ഞ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ആഴ്സണല്‍ എഫ്സിയുടെ ബ്രൂണോ ഗിമാറാഷ്, ഗബ്രിയേല്‍ മഗലായിസ് എന്നിങ്ങനെ നീളുന്ന താരസമ്പന്നമായ 26 അംഗ ടീമിനെയാണ് കാര്‍ലൊ ആഞ്ചെലോട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
എസ്റ്റാവൊ, ജൊവാവൊ പെഡ്രൊ, റയാന്, സാമുവല്‍ ലിനൊ, വിനിസ്യൂസ്, റാഫീഞ്ഞ, എന്‍ഡ്രിക്, മാര്‍ക്കിഞ്ഞോസ്, ഡാനിലൊ സാന്റോസ്, ഡഗ്ലസ് ലൂയിസ് എന്നിങ്ങനെ നീളുന്നതാണ് ബ്രസീലിന്റെ ആക്രമണനിര.
ഇന്ത്യയില്‍ എത്തുന്നതിനു മുമ്പ് സെപ്റ്റംബര്‍ 25, 29 തീയതികളില്‍ ബ്രസീല്‍ ഓസ്ട്രേലിയയ്ക്ക് എതിരേ രണ്ടു സൗഹൃദമത്സരങ്ങള്‍ കളിക്കും. ഈ മത്സരങ്ങള്ക്കുകൂടിയുള്ള ടീമിനെയാണ് ആഞ്ചെലോട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
ലക്ഷ്യം 2030 ലോകകപ്പ്
2030 ഫിഫ ലോകകപ്പ് ലക്ഷ്യംവച്ചുള്ള മുന്നൊരുക്കം ബ്രസീല്‍ ആരംഭിച്ചതായി ആഞ്ചെലോട്ടി പറഞ്ഞു. അതുകൊണ്ടുതന്നെ പരിചയസമ്പത്തും യുവത്വവുമുള്ള സന്തുലിത ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എട്ടു പുതുമുഖങ്ങളെ ആഞ്ചെലോട്ടി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2002ലാണ് ബ്രസീല്‍ അവസാനമായി ഫിഫ ലോകകപ്പ് സ്വന്തമാക്കിയത്. അതിനുശേഷം ഫൈനലില്‍ എത്തിയിട്ടുമില്ല. 2026 ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ പുറത്തായിരുന്നു.
ഇന്ത്യ x ബ്രസീല്‍ ആദ്യം
ഇന്ത്യന്‍ ടീമിന് എതിരേ ബ്രസീല്‍ ഫുട്ബോള്‍ തട്ടുന്നത് ചരിത്രത്തില്‍ ഇതാദ്യം. നിലവില്‍ ഫിഫ ലോക അഞ്ചാം റാങ്കുകാരാണ് അഞ്ചു തവണ ലോകകപ്പുയര്‍ത്തിയ കാനറികള്‍. 138-ാം റാങ്കുകാരാണ് ഇന്ത്യ. ലോകകപ്പ് ഉള്‍പ്പടെയുള്ള വന്വേദികളില് കളിച്ച ബ്രസീല്‍ ടീം അംഗങ്ങള്‍ക്കെതിരേ ഇറങ്ങാമെന്നുള്ള ഭാഗ്യമാണ് ഇന്ത്യന്‍ ദേശീയ ടീമിനു വന്നിരിക്കുന്നത്. മാര്‍ച്ച് 31നു ഹോങ്കോംഗിന് എതിരേയാണ് ഇന്ത്യയുടെ അവസാന ജയം. അതിനുശേഷം കളിച്ച നാലു മത്സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ടു.
ടിക്കറ്റിന് `5000
ഇന്ത്യ x ബ്രസീല്‍ സൗഹൃദ ഫുട്ബോളിനുള്ള ടിക്കറ്റ് ഡിസ്ട്രിക്റ്റ് ആപ്പിലൂടെ ലഭ്യമാണ്. 5000 മുതല്‍ 25,000 രൂപവരെയാണ് ടിക്കറ്റ് ചാര്‍ജ്. ബെയ്സ് ഫീസും ജിഎസ്ടിയും അടക്കം 5000 രൂപയുടെ ടിക്കറ്റിന്റെ ആകെത്തുക 5,531 ആകും.
Sports
ന്യൂയോര്‍ക്ക്: 2026 യുഎസ് ഓപ്പണ്‍ ടെന്നീസ് പോരാട്ടം സെമി ഫൈനല്‍ വാതിലില്‍. പുരുഷ സിംഗിള്‍സ് സെമിയില്‍ ഒന്നാം സീഡായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് റഷ്യയുടെ കരെന്‍ ഖാച്ചനോവിനെ നേരിടും. നിലവിലെ ചാമ്പ്യനായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസിനെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയ അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടണ്‍, നാട്ടുകാരനായ ഫ്രാന്‍സെസ് തിയാഫൊയുമായി സെമിയില്‍ കൊമ്പുകോര്‍ക്കും.
വസെമി സ്റ്റൈല്‍... പുരുഷ സിംഗിള്‍സ്:- സ്വരേവ് x ഖാച്ചനോവ് തിയാഫൊ x ഷെല്‍ട്ടണ്‍ വനിതാ സിംനിതാ സിംഗിള്‍സ് സെമിയില്‍ ആദ്യ നാലു സീഡുകാര്‍ പരസ്പരം ഏറ്റുമുട്ടും. ഒന്നാം സീഡായ ബെലാറൂസിന്റെ അരീന സബലെങ്ക മൂന്നാം സീഡായ അമേരിക്കയുടെ ജെസീക്ക പെഗുലയെയും നാലാം സീഡായ അമേരിക്കയുടെ കൊക്കൊ ഗൗഫ് രണ്ടാം സീഡായ കസാക്കിസ്ഥാന്റെ എലെന റെബാകിനയെയും നേരിടും.
ഡച്ച് താരം ബോട്ടിക് വാന്‍ഡി സാവന്ഡ്ഷൂള്പ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് സ്വരേവ് സെമിയിലെത്തിയത്. സ്കോര്‍: 6-2, 7-5, 6-1. ബെല്‍ജിയത്തിന്റെ അലക്സാണ്ടര്‍ ബ്ലോക്സിനെ മറികടന്നാണ് ഖാച്ചനോവിന്റെ സെമി പ്രവേശം. സ്കോര്‍: 6-2, 7-5, 3-2. മൂന്നാം സെറ്റിനിടെ പരിക്കേറ്റ് അലക്സാണ്ടര്‍ ബ്ലോക്സ് പിന്മാറുകയായിരുന്നു.
നമ്പര്‍ 1 റെബാകിന
വനിതാ ടെന്നീസ് സിംഗിള്‍സ് ലോക ഒന്നാം നമ്പറിനു പുതിയ അവകാശി; കസാക്കിസ്ഥാന്റെ എലെന റെബാകിന. 99 ആഴ്ച ഒന്നാം സ്ഥാനം അലങ്കരിച്ച ബെലാറൂസിന്റെ അരീന സബലെങ്കയെ പിന്തള്ളിയാണ് റെബാകിന തലപ്പത്തെത്തിയത്. ലോക സിംഗിള്‍സ് (പുരുഷ-വനിത) ഒന്നാം റാങ്കില്‍ എത്തുന്ന ആദ്യ കസാക്കിസ്ഥാന്‍ താരമാണ് എലെന റെബാകിന.
ഒന്നാം സ്ഥാനം അലങ്കരിക്കുന്ന 30-ാമതു താരമാണ്.യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ ചൈനയുടെ ഖ്വെങ് ക്വിന്‍വെന്നിനെ തോല്‍പ്പിച്ചതോടെയായിരുന്നു റെബാകിനയുടെ റാങ്കിംഗ് മുന്നേറ്റം. 3-6, 6-1, 6-4 എന്ന സ്കോറിനായിരുന്നു റെബാനികയുടെ ജയം. സെമിയില്‍ റെബാകിന അമേരിക്കയുടെ കൊക്കൊ ഗൗഫിനെ നേരിടും. റഷ്യയുടെ മിറ ആന്‍ഡ്രീവയെ ക്വാര്‍ട്ടറില്‍ കീഴടക്കിയാണ് ഗൗഫ് സെമിയിലെത്തിയത്. സ്കോര്‍: 2-6, 7-6 (9-7), 6-2.
Sports
ചെന്നൈ: 2026 ദുലീപ് ട്രോഫി ക്രിക്കറ്റ് കിരീടം ഈസ്റ്റ് സോണിന്. സൗത്ത് സോണിന് എതിരായ ഫൈനല്‍ സമനിലയില്‍ കലാശിച്ചെങ്കിലും ഒന്നാം ഇന്നിംഗ്സിലെ ലീഡിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് സോണ്‍ കപ്പുയര്‍ത്തി. സ്കോര്‍: ഈസ്റ്റ് സോണ്‍ 708, 388/7 ഡിക്ലയേര്‍ഡ്. സൗത്ത് സോണ്‍ 336. 2012-13നുശേഷം ആദ്യമായാണ് ഈസ്റ്റ് സോണ്‍ ദുലീപ് ട്രോഫി സ്വന്തമാക്കുന്നത്.
അഞ്ചാംദിനമായ ഇന്നലെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എന്ന നിലിയില്‍ ഈസ്റ്റ് സോണ്‍ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാന്‍ എത്തി. നാലാംദിനംതന്നെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഈസ്റ്റ് സോണ്‍ കപ്പുറപ്പിച്ചായിരുന്നു അഞ്ചാംദിനം കളത്തിലെത്തിയത്. 34 റണ്‍സുമായി കുമാര്‍ കുശാഗ്രയും 26 റണ്‍സുമായി കുനൈന്‍ ഖുറൈഷിയുമായിരുന്നു ക്രീസില്‍. കുശാഗ്ര 46 റണ്‍സുമായി പുറത്തായി. എന്നാല്‍, തന്റെ ഓള്‍റൗണ്ട് മികവു വെളിപ്പെടുത്തിയ ഖുറൈഷി 190 പന്തില്‍ 116 റണ്‍സുമായി പുറത്താകാതെ നിന്നു. അനുകുല്‍ റോയ് 64 റണ്‍സ് നേടി.
ആദ്യ ഇന്നിംഗ്സില്‍ 270ഉം രണ്ടാം ഇന്നിംഗ്സില്‍ 80ഉം റണ്‍സ് നേടിയ ഈസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ ഇഷാന് കിഷനാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സൗത്ത് സോണിന്റെ ക്യാപ്റ്റന്‍ തിലക് വര്‍മ പ്ലെയര്‍ ഓഫ് ദ സീരീസായി തെരഞ്ഞെടുക്കപ്പെട്ടു.
Sports
ബാഴ്സലോണ/പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി മുന്ചാമ്പ്യന്മാരായ എഫ്സി ബാഴ്സലോണ ടീമുകളുടെ ഗോളാറാട്ട്. ഹോംഗ്രൗണ്ടായ കാമ്പ് നൗവില്‍ ഇറങ്ങിയ എഫ്സി ബാഴ്സലോണ 5-1നു ഡച്ച് ക്ലബ്ബായ ഫെയ്നൂര്‍ഡ് റോട്ടര്‍ഡാമിനെ തകര്‍ത്തു.
ക്യാപ്റ്റന്‍ റാഫീഞ്ഞ (3, 57 മിനിറ്റ്) ഇരട്ടഗോള്‍ സ്വന്തമാക്കി. കരിം അഡെയാമി (22-ാം മിനിറ്റ്), ലാമിന് യമാല്‍ (77-ാം മിനിറ്റ്), ഗബ്രിയേല്‍ ജെസ്യൂസ് (85-ാം മിനിറ്റ്) എന്നിവരായിരുന്നു ബാഴ്സയുടെ ഗോള്നേട്ടക്കാര്.
ഫിഫ ലോകകപ്പ് ഫൈനലില്‍ സ്പെയിനിനെ കിരീടത്തിലെത്തിച്ച ഗോള്‍ സ്വന്തമാക്കിയ ഫെറാന്‍ ടോറസ് ഹാട്രിക്ക് കുറിച്ച പോരാട്ടത്തില്‍ പിഎസ്ജി 6-1ന് സ്ലോവാക്യയില്‍നിന്നുള്ള സ്ലോവന് ബ്രാറ്റിസ്ലാവയെ നിലംപരിശാക്കി. 31, 47, 57 മിനിറ്റുകളില്‍ ഫെറാന്‍ ടോറസ് ഗോള്‍ നേടി. ഉസ്മാന് ഡെംബെലെ (17, 23 മിനിറ്റ്) ഇരട്ടഗോള്‍ സ്വന്തമാക്കിയപ്പോള്‍ ഒരു ഗോള്‍ ഫാബിയന്‍ റൂയിസിന്റെ (87-ാം മിനിറ്റ്) വകയായിരുന്നു.
ഇംഗ്ലീഷ് ക്ലബ്ബുകളായ ആഴ്സണല്‍ എഫ്സിയും ലിവര്‍പൂള്‍ എഫ്സിയും ജയം സ്വന്തമാക്കി. ആഴ്സണല്‍ 1-0ന് ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പൊളിയെ തോല്‍പ്പിച്ചു. ലിവര്‍പൂള്‍ എഫ്സി 2-1ന് സ്പാനിഷ് സംഘമായ അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി. പോര്‍ച്ചുഗല്‍ ക്ലബ് സ്പോര്‍ട്ടിംഗ് സിപി, ജര്‍മന്‍ ക്ലബ് സ്റ്റട്ട്ഗഡ് എന്നിവയും ജയം നേടി.
Sports
അനന്തപുര്‍ (ആന്ധ്രാപ്രദേശ്): ജൂണിയര്‍ പെണ്‍കുട്ടികളുടെ ദേശീയ ഫുട്ബോള്‍ (ടയര്‍ 1) ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ ജയമാഘോഷിച്ച് കേരളം. ക്യാപ്റ്റന്‍ നന്ദയുടെ (18, 86, 90 മിനിറ്റ്) ഹാട്രിക്കിന്റെ ബലത്തില്‍ കേരളം 6-0ന് ഉത്തര്‍പ്രദേശിനെ തകര്‍ത്തു.
രണ്ടാം പകുതിയിലാണ് കേരളം അഞ്ചു ഗോള്‍ സ്കോര്‍ ചെയ്തത്. സമന്താ ഷാന്‍ (59-ാം മിനിറ്റ്), ഇവാന എ. ബിജു (48-ാം മിനിറ്റ്), അമേയ റാംദാസ് (74-ാം മിനിറ്റ്) എന്നിവരും കേരളത്തിനായി ഗോള്‍ സ്വന്തമാക്കി. മുഹമ്മദ് ജംഷാദ് കരാട്ടുചാലാണ് കേരള കോച്ച്.
Sports
ദുബായി: ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ വനിതാ ഏഷ്യാകപ്പ് ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ സെമിഫൈനലിൽ ബംഗ്ലാകടുവകളെ 40 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ കിരീടപ്പോരിന് ടിക്കറ്റെടുത്തത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക-പാകിസ്ഥാൻ സെമിഫൈനൽ വിജയിയാകും ഇന്ത്യയുടെ എതിരാളികൾ.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് മാത്രമാണ് നേടാനായത്. ഓപ്പണർ ഷെഫാലി വർമയുടെ തകർപ്പൻ അർധസെഞ്ചറിയാണ് (40 പന്തിൽ 64) ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്.
ഹർമൻപ്രീത് കൗർ (24), റിച്ച ഘോഷ് (21), പ്രതിക റാവൽ (20) എന്നിവരും നിർണായക സംഭാവന നൽകി. ബംഗ്ലാദേശിനായി സുൽത്താന ഖാത്തൂൻ രണ്ട് വിക്കറ്റെടുത്തു. മറൂഫ അക്തർ, നഹിദ അക്തർ, റബേയ ഖാത്തൂൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.150 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനായി ഷൊർണ അക്തർ 18 പന്തിൽ പുറത്താകാതെ 22 റൺസ് നേടി ടോപ് സ്കോററായി.
ദിലാറ അക്തർ (21), നിഗർ സുൽത്താന (19), ശോഭന മൊസ്താരി (18) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ ബംഗ്ലാദേശിന് പിടിച്ചു നിൽക്കാനായില്ല. ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്നും നന്ദിനി ശർമ രണ്ടും ശ്രീചരണിക്കും പ്രേമ റാവത്തിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. ഈ ജയത്തോടെ ഇന്ത്യ തുടർച്ചയായ പത്താം തവണയാണ് ഏഷ്യാ കപ്പ് ഫൈനലിലെത്തുന്നത്.
Sports
പുതുപ്പള്ളി: പ്രഥമ കത്തനാർ ക്രിക്കറ്റ് ലീഗ് കിരീടം ചൂടി എറണാകുളം അങ്കമാലി അതിരൂപതയുടെ ഏകം. പുതുപ്പള്ളി ബെയ്ൽസ് അരീനയിൽ നടന്ന മത്സരത്തിൽ ചങ്ങനാശേരി അതിരൂപതയുടെ കത്തനാർ ക്രിക്കറ്റ് ക്ലബ്ബിനെയാണ് അവർ പരാജയപ്പെടുത്തിയത്. 52 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഏകം 5.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി.
ഏകത്തിനു വേണ്ടി ഓപ്പണർമാരായ ഫാ. സുജിത്ത് 27 റൺസും ഫാ. അമൽ 10 റൺസും നേടി. കത്തനാർ ക്ലബ്ബിനുവേണ്ടി ഫാ. ജോബിൻ രണ്ടു വിക്കറ്റും ഫാ. മോഹൻ ഒരു വിക്കറ്റും നേടി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കത്തനാർ ക്രിക്കറ്റ് ക്ലബ് നിശ്ചിത എട്ട് ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 51 റൺ നേടി. 16 റൺസെടുത്ത ഫാ. ലിജോ ജേക്കബും 15 റൺസെടുത്ത ഫാ. ജിൻസ് മാത്യുവുമാണ് ടോപ് സ്കോറർമാർ. ഏകം എറണാകുളത്തിന് വേണ്ടി ഫാ. മനുമാൻ മൂന്നും ഫാ. അമൽ ആന്റണിയും ഫാ. ജിസ്മോൻ ജോസഫും രണ്ടു വിക്കറ്റു വീതവും നേടി.
നേരത്തെ തലശേരി അതിരൂപതയുടെ മലബാർ ഫൈറ്റേഴ്സും കോട്ടയം അതിരൂപതയുടെ കോട്ടയം ബ്രദേഴ്സും തമ്മിൽ നടന്ന ലൂസേഴ്സ് ഫൈനലിൽ മലബാർ ഫൈറ്റേഴ്സ് വിജയികളായി. മലബാർ ഫൈറ്റേഴ്സിന് മൂന്നാം സ്ഥാനവും കോട്ടയം ബ്രദേഴ്സിന് നാലാം സ്ഥാനവും ലഭിച്ചു.
മറ്റു പുരസ്കാരങ്ങൾ: മാൻ ഓഫ് ദ സീരിസ് ഫാ. മനുമാൻ (ഏകം എറണാകുളം). മികച്ച സ്ട്രൈക്ക്റേറ്റ് ഫാ. ജിജി വട്ടമുകളേൽ (പാലാ അച്ചായൻസ്), മോസ്റ്റ് സിക്സ്സ് ഫാ. ജിജോ എംഎസ്ടി (ബ്രദേഴ്സ് കോട്ടയം), മോസ്റ്റ് ഇക്കണോമിക് ബൗളർ ഫാ. ജിനോ പുന്നമറ്റം (കോതമംഗലം പ്രീസ്റ്റ് ലീഗ്), ഫെയർ പ്ലേ ഫാ. ബിബിൻ കണ്ടോത്ത് (ബ്രദേഴ്സ് കോട്ടയം), ബെസ്റ്റ് ക്യാപ്റ്റൻ ഫാ. ടോണി മുര്യൻകാവുങ്കൽ (കത്തനാർ ക്രിക്കറ്റ് ക്ലബ്), വിക്കറ്റ് കീപ്പർ ഫാ. അൻസിലോ മാത്യു (കത്തനാർ ക്രിക്കറ്റ് ക്ലബ്), ബെസ്റ്റ് ഫീൽഡർ ഫാ. ജിസ്മോൻ ജോസഫ് (ഏകം, എറണാകുളം), ബെസ്റ്റ് ക്യാച്ച് ഫാ. മനു (ഏകം, എറണാകുളം), ബെസ്റ്റ് ബാറ്റ്സ്മാൻ ഫാ. ജിജോ എംഎസ്ടി (ബ്രദേഴ്സ് കോട്ടയം), ബെസ്റ്റ് ബൗളർ ഫാ. ഷിന്റോ (മലബാർ ഫൈറ്റേഴ്സ്).
വിജയികൾക്ക് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ട്രോഫി സമ്മാനിച്ചു.