Sports
തായ്പെയ്: 2026 തായ്പെയ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ തന്വി ശർമ ഫൈനലില്‍.
ടൂര്‍ണമെന്റ് ഫേവറിറ്റായ തായ് വാന്റെ ഹുവാങ് യുഹ്സുനെ സെമിയില്‍ കീഴടക്കിയാണ് തന്വി ശർമ ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍: 21-17, 21-11.
അതേസമയം, ഇന്ത്യയുടെ മറ്റൊരു താരം ഉന്നതി ഹൂഡ സെമിയില്‍ പരാജയപ്പെട്ടു. വിയറ്റ്നാമിന്റെ ഗ്വിയന് ത്വിലിനോടായിരുന്നു ഉന്നതി പരാജയപ്പെട്ടത്. സ്കോര്‍: 15-21, 18-21. ഇന്നു നടക്കുന്ന ഫൈനലിൽ തന്വി ശർമ, ഗ്വിയന് ത്വിലിനോട് ഏറ്റുമുട്ടും.
Sports
മുംബൈ: ഇന്ത്യയുടെ ആദിത്യ പട്നായിക്കിന് റേസിംഗില്‍ കന്നി രാജ്യാന്തര ജയം.
മലേഷ്യയിലെ സെപാംഗ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന ഗോള്‍ഡ് വിയോസ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍ സ്പോര്‍ട്ടിംഗ് ക്ലാസ് വിഭാഗത്തിലാണ് മുംബൈ സ്വദേശിയായ ഈ ഇരുപതുകാരന് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. 15,000 മലേഷ്യന്‍ റിംഗിറ്റ് (35 ലക്ഷം രൂപ) സമ്മാനത്തുകയായി ലഭിച്ചു.
കന്നി അന്താരാഷ്ട്ര കാര്‍ റേസിംഗ് സീസണില്‍തന്നെ മികച്ച പ്രകടനമാണ് ആദിത്യ നടത്തുന്നത്. എഫ്വണ് മുന്‍ ഡ്രൈവര്‍ അലക്സ് യംഗിന്റെ ടീം ആക്സല്‍ സ്പോര്‍ട്സിനുവേണ്ടിയാണ് റയോ റേസിംഗിന്റെ ആദിത്യ മത്സരരംഗത്തിറങ്ങിയത്.
ചാമ്പ്യന്‍ഷിപ്പില്‍ ഒരു റൗണ്ട് മാത്രം ശേഷിക്കെ 88 പോയിന്റോടെ നിലവില്‍ മൂന്നാം സ്ഥാനത്താണ് താരം. 2023ലെ എഫ്എംഎസ് സിഐ നാഷണല്‍ കാര്‍ട്ടിംഗ് ചാമ്പ്യനായ ആദിത്യ, കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ കൈക്ക് പരിക്കേറ്റ് മാസങ്ങളോളം വിശ്രമത്തിലായിരുന്നു.
Sports
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഡല്‍ നേട്ടവുമായി ഇന്ത്യയുടെ ഡെക്കാത്തലണ്‍ താരം തേജസ്വിന് ശങ്കര്‍.
കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യ ഡെക്കാത്തലണില്‍ സ്വന്തമാക്കുന്ന ആദ്യമെഡലാണ് തേജസ്വിന്റെ വെങ്കലം. 10 ഇനങ്ങളിലുമായി 7976 പോയിന്റോടെയാണ് തേജസ്വിന് വെങ്കലത്തില്‍ മുത്തമിട്ടത്.
ഗ്രെനഡയുടെ ലിന്ഡണ് വിക്ടര്‍ സ്വര്‍ണവും കാനഡയുടെ ഡാമിയന്‍ വാര്‍ണര്‍ വെള്ളിയും സ്വന്തമാക്കി.
Sports
ആലപ്പുഴ: മൂന്നാമത് ജോണ്‍സ് അംബ്രല്ല ഓള് കേരള ഇന്റര്‍ സ്കൂള്‍ ബാസ്കറ്റില്‍ കോഴിക്കോട് പ്രൊവിഡന്‍സും കോട്ടയം ഗിരിദീപം ബഥനിയും ഫൈനലില്‍.
പെണ്‍കുട്ടികളുടെ സെമിയില്‍ പ്രൊവിഡന്‍സ് 61-36ന് എറണാകുളം സെന്റ് തെരേസാസിനെ കീഴടക്കി. ആണ്‍കുട്ടികളുടെ സെമിയില്‍ ഗിരിദീപം 73-68ന് മാന്നാനം സെന്റ് എഫ്രേംസിനെ തോല്‍പ്പിച്ചു.
Sports
ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗ് റിംഗിൽ ഇന്ത്യയുടെ സുവർണ കുതിപ്പ് തുടരുന്നു. 51 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി ചൗധരിയും 60 കിലോഗ്രാം വിഭാഗത്തിൽ പ്രിയ ഗൻഗാസുമാണ് സ്വർണം നേടിയത്.
വനിതകളുടെ 60 കിലോഗ്രാം വിഭാഗം ഫൈനലിൽ കനേഡിയൻ താരം മേരി ബത്തോളിനെതിരെ ആധികാരിക ജയമാണ് പ്രിയ ഗൻഗാസ് നേടിയത്. 4-1 എന്ന സ്കോറിലാണ് പ്രിയ എതിരാളിയെ പരാജയപ്പെടുത്തി സ്വർണം നേടിയത്.
51 കിലോഗ്രാം വിഭാഗത്തിന്റെ ഫൈനലിൽ സാക്ഷി ചൗധരിയും എതിരാളിക്ക് ഒരവസരവും നൽകാതെയാണ് വിജയം പിടിച്ചെടുത്തത്. ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ 5-0 എന്ന ഏകപക്ഷീയമായ സ്കോറിനാണ് സാക്ഷി ഇടിച്ചിട്ടത്.
നേരത്തെ വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാറും, 57 കിലോഗ്രാം വിഭാഗത്തിൽ ജയ്സ്മിൻ ലംബോറിയയും സ്വർണ മെഡലുകൾ നേടിയിരുന്നു. ബോക്സിംഗിൽ ഇതുവരെ നടന്ന അഞ്ച് ഫൈനലുകളിൽ നിന്ന് നാല് സ്വർണവും ഒരു വെള്ളിയുമാണ് ഇന്ത്യയുടെ സമ്പാദ്യം.
Sports
ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാറും 57 കിലോഗ്രാം വിഭാഗത്തിൽ ജയ്സ്മിൻ ലംബോറിയയും സ്വർണത്തൂവൽ അണിഞ്ഞു. മികച്ച പ്രകടനത്തിലൂടെയാണ് ഇരുവരും ഇന്ത്യക്കായി സ്വർണം സ്വന്തമാക്കിയത്.
കാനഡയുടെ സ്കാർലെറ്റ് സവന്നയെ പരാജയപ്പെടുത്തിയാണ് പ്രീതി പവാർ സ്വർണനേട്ടത്തിലെത്തിയത്. നോർത്തേൺ അയർലൻഡിന്റെ മിക്കായേല വാൽഷിനെ അട്ടിമറിച്ചാണ് ജയ്സ്മിൻ ലംബോറിയ റിംഗിംൽ കിരീടം ചൂടിയത്.
അതേസമയം, ബോക്സിംഗിൽ ഇന്ത്യയുടെ സ്വർണപ്രതീക്ഷയായിരുന്ന ജദ്ദുമണി സിംഗിന് ഫൈനലിൽ തിരിച്ചടിയേറ്റു. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗം ഫൈനലിൽ ഓസ്ട്രേലിയയുടെ ഡിക്സോണിനോട് 5-0 എന്ന സ്കോറിനാണ് ജദ്ദുമണി പരാജയപ്പെട്ടത്. ഇതോടെ താരത്തിന് വെള്ളി മെഡലിൽ തൃപ്തിപ്പെടേണ്ടി വന്നു.
ഇന്ത്യൻ ബോക്സിംഗ് സംഘത്തിന്റെ പോരാട്ടങ്ങൾ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഏഴ് ഇന്ത്യൻ താരങ്ങൾ കൂടി വിവിധ വിഭാഗങ്ങളിലായി ഇനി മത്സരത്തിനിറങ്ങുന്നുണ്ട്. സാക്ഷി ചൗധരി, പ്രിയ ഗൻഗാസ്, അരുന്ധതി ചൗധരി, ഒളിമ്പിക് മെഡൽ ജേതാവ് ലവ്ലിന, സച്ചിൻ സിവാച്ച്, അങ്കുഷ് പങ്കൽ, നരേന്ദർ ബെർവൽ എന്നിവരാണ് കൂടുതൽ സ്വർണ പ്രതീക്ഷകളുമായി ഇനി ബോക്സിംഗ് റിംഗിലെത്തുക.
Sports
ലണ്ടൻ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സ്പോർട്ടിംഗ് സിപിക്ക് ഗംഭീര ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
സ്പോർട്ടിംഗ് സിപിക്ക് വേണ്ടി റാഫെൽ നെൽ രണ്ട് ഗോളുകളും ഇസ ഡൗന്പിയയും ഗോൺസാലോ ഇനോസിയോയും ഓരോ ഗോൾ വീതവും നേടി.
ഇഗോർ ജെസൂസ് ആണ് നോട്ടിംഗാമിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Sports
ഗ്ലാസ്കോ: കോമണ്‍വെൽത്ത് ഗെയിംസ് പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ. ഇന്ത്യയുടെ ഒളിമ്പിക്സ് ചാമ്പ്യൻ നീരജ് ചോപ്രയും യഷ് വീർ സിംഗുമാണ് മെഡൽ സ്വന്തമാക്കിയത്.
നീരജ് ചോപ്ര വെള്ളി സ്വന്തമാക്കിയപ്പോൾ യഷ് വീർ സിംഗ് വെങ്കലം കരസ്ഥമാക്കി. 85.83 മീറ്റർ ജാവലിൻ പായിച്ചാണ് നീരജ് വെള്ളി നേടിയത്. സീസണിലെ നീരജിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. 85.41 മീറ്റർ ദൂരമാണ് യാഷ് കണ്ടെത്തിയത്.
ശ്രീലങ്കയുടെ റുമേഷ് പതിരാഗെയ്ക്കാണ് സ്വർണം.
Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്സിംഗിൽ ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലേക്ക് ഇടിച്ചുകേറി... ബോക്സില്‍ ഇന്നാണ് ഫൈനല്‍ പോരാട്ടങ്ങള്‍. സ്വര്‍ണവുമായി ഫൈനല്‍ ഇടിച്ചുകേറിവാ... എന്ന ആശംസയോടെ ഇന്ത്യന്‍ കായികലോകം ഗ്ലാസ്ഗോയിലേക്കു കണ്ണുനട്ടിരിക്കും...
വനിതകളുടെ 54 കിലോഗ്രാം സെമി ഫൈനലോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ റിംഗില്‍ എത്തിത്തുടങ്ങിയത്. 54 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ പ്രീതി പവാര്‍ സാംബിയയുടെ കാതറിന് എംവാപെയെ ഇടിച്ചിട്ട് സെമിയിലേക്കു മുന്നേറി. 5-0ന് ആയിരുന്നു പ്രീതിയുടെ സെമി ജയം. ഫൈനലില്‍ കാനഡയുടെ സ്കാര്‍ലറ്റ് ഡെല്‍ഗാഡോയാണ് പ്രീതിയുടെ എതിരാളി.
പുരുഷ വിഭാഗം 80 കിലോഗ്രാമില്‍ അങ്കുഷ് പംഗലിന്റെ സെമി പോരാട്ടമായിരുന്നു തുടര്‍ന്ന്. കാനഡയുടെ ജോഷ്വ ഒഫോറിയെ ഏകപക്ഷീയമായി (5-0) തകര്‍ത്ത് അങ്കുഷും ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കി. ഇംഗ്ലണ്ടിന്റെ ഡിമെദി ഷിട്ടുവാണ് ഫൈനലില്‍ ഇന്ത്യന്‍ താരത്തിന്റെ എതിരാളി.
വനിതകളുടെ 57 കിലോഗ്രാം ബോക്സിംഗില്‍ ജാസ്മിന് ലാംബോറിയയും ഫൈനലില്‍ പ്രവേശിച്ചു. ലെസോത്തോയുടെ റാപെലാങ് മാസെലെലയെയാണ് സെമിയില്‍ കീഴടക്കിയത്. വനിതാ വിഭാഗം 70 കിലോഗ്രാമില്‍ അരുന്ധതി ചൗധരിയും ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. സെമിയില്‍ വെയ്ല്‍സിന്റെ റോസി എക്കിള്സിനെയാണ് ഇടിച്ചിട്ടത്.
പുരുഷന്മാരുടെ 55 കിലോ വിഭാഗത്തില്‍ ജദുമാനി സിംഗും ഫൈനലിലേക്ക് ഇടിച്ചു മുന്നേറി.
Sports
ഗ്ലാസ്ഗോ: പ്രസവാനന്തര സന്ധിവാതവും കാല്‍മുട്ടിന്റെ പരിക്കും അതിജീവിച്ച ഹരിയാന സ്വദേശിയായ സീമ കാളിരാംന, കോമണ്‍വെല്‍ത്ത് ഗെയിംസ് ഡിസ്കസ് ത്രോയില്‍ വെങ്കലവുമായി തിളങ്ങി.
58.65 മീറ്റര്‍ ഡിസ്കസ് പായിച്ചാണ് സീമയുടെ വെങ്കല നേട്ടം. ആദ്യശ്രമം ഫൗളില്‍ കലാശിച്ചു. രണ്ടാം ശ്രമത്തില്‍ 57.32 മീറ്ററുമായി മെഡല്‍ ഏകദേശം ഉറപ്പിച്ചു. മൂന്നാം ശ്രമത്തിലാണ് 58.65 മീറ്ററിലേക്ക് ഡിസ്ക് പായിച്ചത്. നാലും അഞ്ചും ആറും ശ്രമങ്ങൾ ഫൗളായി.
61.66 മീറ്റര്‍ ദൂരം കണ്ടെത്തിയ ജമൈക്കയുടെ സമന്ത ഹാളിനാണ് സ്വര്‍ണം. അഞ്ചാം ശ്രമത്തിലായിരുന്നു സമന്ത ഈ ദൂരം കുറിച്ചത്. കാനഡയുടെ ജൂലിയ ടങ്കിനാണ് (60.67 മീറ്റര്‍) വെള്ളി. ഇന്ത്യയുടെ മറ്റൊരു താരമായ നിധി റാണി 57.10 മീറ്ററുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മൂന്നാം ശ്രത്തിലാണ് നിധി ഈ ദൂരം ക്ലിയര്‍ ചെയ്തത്.
പിഎച്ച്ഡി സ്കോളര്‍
ഇരുപത്തേഴുകാരിയായ സീമ കാളിരാംന, നിലവില്‍ ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ പിഎച്ച്ഡി ചെയ്യുകയാണ്. നാലു തവണ ഇന്ത്യക്കായി കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ സ്വന്തമാക്കിയ സീമ പൂനിയയുടെ പിന്ഗാമിയായിരിക്കുകയാണ് സീമ കാളിരാംന. ഭര്‍ത്താവ് രവീന്ദര്‍ കാളിരാംനയാണ് സീമയുടെ പരിശീലകന്. ആദ്യമായാണ് സീമ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കുന്നത്.
60 മീറ്റര്‍ ക്ലിയര്‍ ചെയ്യാന്‍ സാധിക്കാതിരുന്നതിന്റെ നിരാശ മത്സരശേഷം സീമ വെളിപ്പെടുത്തി. ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടാന്‍ സാധിച്ചതിന്റെ സന്തോഷവും താരം പങ്കുവച്ചു.
2021 ഓഗസ്റ്റിലാണ് സീമ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. 11 മാസത്തിനുശേഷം 2022 ജൂലൈയില്‍ പരിശീലനം പുനരാരംഭിച്ചു. 2025 ദേശീയ ഗെയിംസില്‍ സ്വര്‍ണം സ്വന്തമാക്കി ശ്രദ്ധ പിടിച്ചുപറ്റി.
Sports
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ലൗപ്രീത് സിംഗിനു വെള്ളി.
110+ കിലോഗ്രാം വിഭാഗത്തില്‍ ന്യൂസിലന്‍ഡിന്റെ ഡേവിഡ് ലിറ്റിയുമായി ശക്തമായ പോരാട്ടം നടത്തിയശേഷമായിരുന്നു ലൗപ്രീത് വെള്ളികൊണ്ട് തൃപ്തിപ്പെട്ടത്. ഡേവിഡ് 389 കിലോഗ്രാം ഉയര്‍ത്തി.
ലൗപ്രീത് 388ഉം. ഇംഗ്ലണ്ടിന്റെ ആന്‍ഡ്രൂ ഗ്രിഫ്ത്തിനാണ് (356) വെങ്കലം. ഗെയിംസില്‍ ലൗപ്രീതിന്റെ രണ്ടാം മെഡലാണ്. 2022 ബിര്‍മിംഗ്ഹാമില്‍ വെങ്കലം നേടിയിരുന്നു.
Sports
സൂറിച്ച് /ക്വലാലംപുർ: ലോകകപ്പ് ഉൾപ്പെടെയുള്ള വൻകിട ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങളുടെ പങ്ക് സ്വകാര്യ നിക്ഷേപകർക്കു വിൽക്കാനുള്ള ഫിഫയുടെ നീക്കത്തിനെതിരേ ആഗോള ഫുട്ബോൾ ലോകത്ത് പ്രതിഷേധമിരമ്പുന്നു.
ലോകകപ്പ് ചാന്പ്യനായ സ്പെയിൻ ഉൾപ്പെടുന്ന യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയ്ക്കുപിന്നാലെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും (എഎഫ്സി) വടക്കേ അമേരിക്കൻ രാജ്യങ്ങളിലെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് നോർത്ത്, സെൻട്രൽ അമേരിക്ക ആൻഡ് കരീബിയൻ അസോസിയേഷൻ ഫുട്ബോളും (കോൺകാകാഫ്) വിവാദ പദ്ധതിക്കെതിരേ രംഗത്തെത്തി.
പദ്ധതി പരസ്യമായി പ്രഖ്യാപിക്കുന്നതിനുമുന്‍പ് തങ്ങളുമായി ആലോചിച്ചിരുന്നില്ലെന്നും ഇതിന്റെ സാമ്പത്തിക, നിയമപരമായ ആഘാതങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടില്ലെന്നും 47 രാജ്യങ്ങൾ ഉൾപ്പെടുന്ന എഎഫ്സി അറിയിച്ചു. ഫിഫയുടെ ഈ ഏകപക്ഷീയമായ സമീപനം പരസ്പര സഹകരണത്തിലും സുതാര്യതയിലും അധിഷ്ഠിതമായ ഏഷ്യൻ ഫുട്ബോളിന്റെ അടിത്തറയെത്തന്നെ തകർക്കുന്നതാണെന്നും അവർ മുന്നറിയിപ്പ് നൽകി.
സെപ്റ്റംബർ 19നകം തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടു ഫിഫ നൽകിയ സമയപരിധിയെ കോൺകാകാഫ് ചോദ്യം ചെയ്തു. നടപടിക്രമങ്ങളുടെ സുതാര്യതയിൽ സംശയമുണ്ടെന്നും സംഘടന വ്യക്തമാക്കി.
പദ്ധതിക്കെതിരേ ആദ്യം രംഗത്തുവന്ന യൂറോപ്യൻ ഫുട്ബോൾ ബോഡിയായ യുവേഫ, തങ്ങളുടെ 55 അംഗരാജ്യങ്ങളും ഏകകണ്ഠമായി ഫിഫയുടെ പദ്ധതി തള്ളിക്കളഞ്ഞതായി അറിയിച്ചിരുന്നു. സ്വകാര്യ പങ്കാളിത്തം ഒഴിവാക്കിയില്ലെങ്കിൽ ഭാവി ഫിഫ മത്സരങ്ങൾ ബഹിഷ്കരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ലോക ഫുട്ബോളിലെ പ്രധാനപ്പെട്ട മൂന്നു ഭൂഖണ്ഡ കൂട്ടായ്മകൾ ഒന്നടങ്കം എതിർത്തതോടെ ഫിഫയുടെ 211 അംഗങ്ങളിൽ 143 രാജ്യങ്ങളും പദ്ധതിക്കെതിരായി രംഗത്തുവന്നിരിക്കുകയാണ്.
Sports
സൂറിച്ച്: ടൂർണമെന്റുകളിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള ഫിഫയുടെ നീക്കത്തിൽ പ്രതിഷേധിച്ച് പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയുടെ മുതിർന്ന ഉപദേഷ്ടാവും മുൻ ബാങ്കറുമായ കാർലോസ് കോർഡീറോ രാജിവച്ചു.
രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയുടെ വിവാദ തീരുമാനത്തിൽ കടുത്ത വിയോജിപ്പ് പരസ്യമാക്കിയാണ് കോർഡീറോയുടെ രാജി.
ലോകകപ്പ് മത്സരങ്ങളുടെയും മറ്റു പ്രധാന ടൂർണമെന്റുകളുടെയും കച്ചവടാവകാശം സ്വകാര്യ നിക്ഷേപകർക്കു നൽകാനുള്ള നീക്കം ഫുട്ബോളിന്റെ ഭാവിയെ അപകടപ്പെടുത്തുന്ന മോശം കരാറാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Sports
മിലാന്: ഇതിഹാസ ഇറ്റാലിയന്‍ ഡിഫെന്‍ഡര്‍ ഫ്രാങ്കോ ബറേസി (66) അന്തരിച്ചു. 1982ല്‍ ഇറ്റലി ഫിഫ ലോകകപ്പ് നേടിയപ്പോള്‍ ടീമിലെ നിര്‍ണായക താരമായിരുന്നു ഈ സെന്റര്‍ ഡിഫെന്‍ഡര്‍. 1994 ഫിഫ ലോകകപ്പില്‍ റണ്ണേഴ്സ് അപ്പും 1990ല്‍ മൂന്നാം സ്ഥാനവും നേടിയ ഇറ്റാലിയന്‍ ടീമിലുണ്ടായിരുന്നു.
ക്ലബ് കരിയറില്‍ എസി മിലാനുവേണ്ടി മാത്രമാണ് ബറേസി കളിച്ചത്. 1980- 90 കാലഘട്ടത്തില്‍ മിലാന്റെ ക്യാപ്റ്റനായിരുന്നു. മൂന്ന് യൂറോപ്യന്‍ കപ്പുകളും ആറ് ഇറ്റാലിയന്‍ ലീഗ് കിരീടങ്ങളും എസി മിലാന് സമ്മാനിച്ച നായകന് മണ്മറയുമ്പോള് ഒരു കാലഘട്ടത്തെ ഉരുക്കു പ്രതിരോധക്കോട്ടയുടെ സൗന്ദര്യംകൂടി അസ്തമിച്ചു.
പൗളൊ മാൾദീനി, മൗറോ ടാസോട്ടി, അലസാന്‍ഡ്രോ കോസ്റ്റാകുര്‍ട്ട എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഒരു കാലഘട്ടത്തില്‍ യൂറോപ്പിലെ എല്ലാ സ്ട്രൈക്കര്‍മാരും ഭയപ്പെട്ടിരുന്ന പ്രതിരോധനിര ബറേസി കെട്ടിപ്പടുത്തു.
ഇറ്റലിയുടെ ദേശീയ ടീമിനായി 81 മത്സരങ്ങളില്‍ പ്രതിരോധകോട്ട തീര്‍ത്ത ബറേസി ക്ലബ് കരിയറില്‍ 719 മത്സരങ്ങളില്‍ പന്ത് തട്ടി. രാജ്യാന്തര കരിയറില്‍ ഒരു ഗോളും ക്ലബ്ബിനായി 33 ഗോളും സ്വന്തമാക്കി. 1997ല്‍ പ്രഫഷണല്‍ ഫുട്ബോളില്‍നിന്നു വിരമിച്ചു.
1960 മേയില്‍ ലോംബാര്‍ഡിയില്‍ ജനിച്ച ഫ്രാന്ചിനോ ‘ഫ്രാങ്കോ' ബറേസി 1974ല്‍ എസി മിലാന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു. 18-ാം വയസില്‍ ടീമിലെ സ്ഥിരം അംഗമായും 22-ാം വയസില്‍ ക്യാപ്റ്റനായും മാറി.
മികച്ച സാങ്കേതികത്തികവ്, എതിരാളികളുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവ്, ടാക്ലിംഗ് മികവ്, നേതൃപാടവം എന്നിവയാല്‍ ശ്രദ്ധിക്കപ്പെട്ടു. 20-ാം നൂറ്റാണ്ടിലെ മികച്ച 100 ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ 15-ാം സ്ഥാനത്തുണ്ടായിരുന്നു.
Sports
കോടഞ്ചേരി: അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരങ്ങള്‍ ചാലിപ്പുഴയില്‍ തുടങ്ങി. പുരുഷ-വനിത വിഭാഗങ്ങളിലായി ഇന്റര്‍മീഡിയറ്റ് കാറ്റഗറി എക്സ്ട്രീം സ്ലാലം മത്സരങ്ങളാണ് ആദ്യ ദിനം അരങ്ങേറിയത്.
പുരുഷ വിഭാഗത്തില്‍ ഇറ്റാലിയന്‍ താരം ജിയോവാനി ജിയോര്‍ഗി ഒന്നാം സ്ഥാനവും ഇന്ത്യന്‍ താരങ്ങളായ നചികേത്ത ഗുപ്ത, നവീന്‍ യാദവ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും നേടി.
വനിതാ വിഭാഗത്തില്‍ കര്‍ണാടകയില്‍നിന്നുള്ള എസ്. മസ്കാന് ഒന്നും എറണാകുളത്തുനിന്നുള്ള പതിമൂന്നുകാരി ഡോണ മാര്‍സല രണ്ടും കര്‍ണാടകയില്‍നിന്നുള്ള സ്പൂര്ത്തി ലോകേഷ് മൂന്നും സ്ഥാനം നേടി.
Sports
കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് സീസൺ മൂന്നിനുള്ള പരിശീലക സംഘത്തെ കൊച്ചി ബ്ലൂ ടൈഗേഴ്സ് പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ടീമിന് മികച്ച നേട്ടങ്ങൾ സമ്മാനിച്ച വിജയക്കൂട്ടുകെട്ട് ഇത്തവണയും നിലനിർത്തിക്കൊണ്ടാണ് ടീം പുതിയ സീസണിലേക്ക് ഒരുങ്ങുന്നത്.
മുൻ ഇന്ത്യൻ താരമായ റൈഫി വിൻസെന്റ് ഗോമസ് മുഖ്യ പരിശീലകനായി തുടരും. സി.എം.ദീപക് ഡയറക്ടർ ഓഫ് ക്രിക്കറ്റിംഗ് കോച്ചിംഗായും എസ്. അനീഷ് ബൗളിംഗ് കോച്ചായും സനുത്ത് ഇബ്രാഹിം ലീഡ് കോച്ചായും ടീമിനൊപ്പം തുടരും.
പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വവും താരങ്ങളുമായുള്ള മികച്ച ഏകോപനവും തന്നെയാണ് കഴിഞ്ഞ സീസണിലെ വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നെന്ന് ടീം വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ അതേ വിജയക്കൂട്ടുകെട്ടിനെ നിലനിർത്തിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സീസൺ മൂന്നിലേക്കും ഇറങ്ങുന്നത്.
കഴിഞ്ഞ സീസണിൽ പരിശീലക സംഘം കാഴ്ചവെച്ച ആത്മാർത്ഥതയും പ്രൊഫഷണലിസവും ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അവരുടെ നേതൃത്വത്തിൽ താരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ടാണ് ഈ വിജയക്കൂട്ടുകെട്ട് തുടരട്ടെയെന്ന തീരുമാനമെടുത്തത്.
സീസൺ മൂന്നിലും ആരാധകർക്ക് അഭിമാനിക്കാവുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിന് ടീമിനെ സജ്ജമാക്കാൻ ഈ പരിശീലക സംഘത്തിന് കഴിയുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും ടീം ഉടമ സുബാഷ് മാനുവൽ പറഞ്ഞു. സീസൺ മൂന്നിലും കിരീടപ്പോരാട്ടത്തിൽ ശക്തമായ സാന്നിധ്യമാകാൻ ലക്ഷ്യമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പരിശീലന ക്യാമ്പുകളും മറ്റ് ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.
Sports
തിരുവനന്തപുരം: വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി കേരളം. കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ അഞ്ചു വരെയാണ് ഇത്തവണത്തെ മത്സരങ്ങൾ നടക്കുന്നത്. ആറ് ഫ്രാഞ്ചൈസികൾ മാറ്റുരയ്ക്കുന്ന 17 ദിവസം നീളുന്ന ക്രിക്കറ്റ് മാമാങ്കത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഓഗസ്റ്റ് 20ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30നാണ് ഈ മത്സരം ആരംഭിക്കുന്നത്. അന്ന് വൈകുന്നേരം 7.30ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് കൊല്ലം സെയിലേഴ്സിനെ നേരിടും.
സെപ്റ്റംബർ നാലിനാണ് നിർണായകമായ സെമിഫൈനൽ പോരാട്ടങ്ങൾ. പോയിന്റ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനക്കാരും, ഒന്നും നാലും സ്ഥാനക്കാരും തമ്മിലാണ് സെമിയിൽ ഏറ്റുമുട്ടുന്നത്. കേരളത്തിലെ ക്രിക്കറ്റ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഗ്രാൻഡ് ഫിനാലെ സെപ്റ്റംബർ അഞ്ചിന് നടക്കും.
ചെറിയ കാലയളവ് കൊണ്ട് തന്നെ രാജ്യത്തെ മുൻനിര പ്രാദേശിക ടി20 ലീഗുകളിൽ ഒന്നായി മാറാൻ കെസിഎല്ലിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണുകളിൽ സ്റ്റാർ സ്പോർട്സിലൂടെ മാത്രം നാല് കോടിയിലധികം പ്രേക്ഷകരാണ് മത്സരങ്ങൾ കണ്ടത്. ഫാങ്കോഡിൽ 70 ലക്ഷത്തിലധികം ആളുകളും ഏഷ്യാനെറ്റ് പ്ലസിൽ 1.34 കോടിയിലേറെ പേരും ലീഗ് തത്സമയം ആസ്വദിച്ചു.
തമിഴ്നാട് പ്രീമിയർ ലീഗ്, കർണാടക മഹാരാജ ട്രോഫി തുടങ്ങിയ വമ്പൻ ലീഗുകളെപ്പോലും വ്യൂവർഷിപ്പിൽ പിന്തള്ളിയാണ് കെസിഎൽ ഈ നേട്ടം കൈവരിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും വലിയ ജനപ്രീതി നേടിയെടുക്കാൻ കഴിഞ്ഞത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ദീർഘവീക്ഷണത്തിനും മികച്ച സംഘാടനത്തിനും ലഭിച്ച അംഗീകാരം കൂടിയാണ്.
ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്റെ കുതിച്ചുചാട്ടത്തിന് അടിവരയിടുന്നതാണ് ഈ മുന്നേറ്റം. മുൻ സീസണുകളെ വെല്ലുന്ന ആവേശത്തോടുകൂടി മൂന്നാം പതിപ്പിന് കളംതുറക്കുമ്പോൾ വൻ വരവേൽപ്പ് നൽകാനുള്ള തയാറെടുപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ.
Sports
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ജസ്പ്രീത് ബുംറ ഫിറ്റ്നെസ് വീണ്ടെടുത്ത് തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ താരം ബംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നടത്തിയ ഫിറ്റ്നസ് ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കിയാണ് ടീമിൽ ഇടംനേടിയത്.
ഫിറ്റ്നസ് പരിശോധന വിജയിക്കണമെന്ന വ്യവസ്ഥയോടെയാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് സ്ക്വാഡില്‍ താരത്തെ ഉൾപ്പെടുത്തിയിരുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ബുംറ കളിക്കുമെന്നാണ് റിപ്പോർട്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യക്ക് ബുംറയുടെ തിരിച്ചുവരവ് വലിയ കരുത്താണ് പകരുന്നത്.
ശ്രീലങ്കയ്ക്ക് തൊട്ടുമുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 2027-ലെ ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഈ പരമ്പരയിലെ വിജയങ്ങൾ നിർണായകമാണ്. നിലവിൽ ശേഷിക്കുന്ന ഒമ്പതുടെസ്റ്റുകളില് ഏഴെണ്ണത്തിലെങ്കിലും വിജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് ഫൈനല്‍ സാധ്യത നിലനിര്‍ത്താനാകൂ. ശ്രീലങ്കയിലെ പരമ്പരയ്ക്ക് ശേഷം ഈ വര്‍ഷാവസാനം ന്യൂസിലന്‍ഡിലേക്ക് പര്യടനമുണ്ട്.
അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ നിന്ന് വിശ്രമം അനുവദിച്ചിരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജുഡേജയും പരമ്പരയ്ക്കായി ടീമിലേക്ക് തിരിച്ചെത്തി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവരാണ് ടീമിലെ മറ്റ് പേസ് ബൗളർമാർ.
Sports
പോണ്ടിച്ചേരി: സീനിയർ വനിതകളുടെ സീചെം ട്രോഫി ഫൈനലിൽ ഹിമാചൽപ്രദേശിനെ തകർത്ത് കേരളത്തിന് കിരീടം. കലാശപ്പോരിൽ 48 റൺസിനാണ് കേരളം ഹിമാചലിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽപ്രദേശ് 18.3 ഓവറിൽ 98 റൺസിന് എല്ലാവരും പുറത്തായി. തകർപ്പൻ ബൗളിംഗിലൂടെ കേരളത്തിന് വിജയമൊരുക്കിയ നിയ നസ്നീനാണ് പ്ലെയർ ഓഫ് ദി മാച്ച്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരുടെ ഭേദപ്പെട്ട പ്രകടനമാണ് മികച്ച സ്കോർ സമ്മാനിച്ചത്.
കിരൺ നവ്ഗിരെ (34) ടി. ഷാനി (30) റൺസെടുത്തു. 15 പന്തുകളിൽ 24 റൺസെടുത്ത സി.എം.സി. നജ്ലയുടെയും ആറ് പന്തുകളിൽ 15 റൺസെടുത്ത നിയ നസ്നീന്റെയും പ്രകടനവും ശ്രദ്ധേയമായി. ഹിമാചൽപ്രദേശിനു വേണ്ടി നീന ചൗധരി നാലും യമുന വി. റാണ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ഹിമാചൽപ്രദേശ് ബാറ്റിംഗ് നിരയിൽ 40 റൺസെടുത്ത ഹർലീൻ ഡിയോളും 30 റൺസെടുത്ത ഹിമാൻഷി മേത്തയും മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. മറ്റ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. നാല് ഓവറിൽ രണ്ട് മെയ്ഡനടക്കം എട്ട് റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ നിയ നസ്നീനാണ് ഹിമാചൽ ബാറ്റിംഗ് നിരയെ തകർത്തത്.വി. എസ്. മൃദുല, ടി. ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതവും സജന സജീവൻ ഒരു വിക്കറ്റും വീഴ്ത്തി.
ടൂർണമെന്റിൽ ഒരേയൊരു മത്സരത്തിൽ മാത്രമായിരുന്നു കേരളം തോൽവി വഴങ്ങിയത്. നേരത്തെ സീചെം ട്രോഫിയുടെ അണ്ടർ 19 വിഭാഗത്തിലും കേരളം കിരീടം നേടിയിരുന്നു.
Sports
റോം: ഇറ്റാലിയൻ ഇതിഹാസ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി (66) അന്തരിച്ചു. മിലാനിൽ വച്ചായിരുന്നു രോഗബാധിതനായി ചികിത്സയിലായിരുന്ന ബറേസിയുടെ അന്ത്യം.
ഒരൊറ്റ ക്ലബ്ബിന് വേണ്ടി മാത്രം പന്തുകളിച്ച 'വൺ ക്ലബ്ബ് മാൻ' വിശേഷണത്തിന് അർഹനായ താരമാണ് ബറേസി. 1977 മുതൽ 1997 വരെയുള്ള ദീർഘമായ 20 വർഷക്കാലം എസി മിലാന് വേണ്ടി മാത്രമാണ് ബറേസി കളത്തിലിറങ്ങിയത്.
കളിക്കളത്തിലെ അസാധാരണമായ ശാന്തതയും, കൃത്യതയാർന്ന ടാക്കിളുകളും, ലിബറോ പൊസിഷനിലെ തനതായ ശൈലിയും കൊണ്ട് പ്രതിരോധ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച താരമാണ് ബറേസി. അര്‍ജന്റീനിയൻ ഫുട്ബോൾ ഇതിഹാസമായ ഡിയഗോ മറഡോണ പോലും താൻ നേരിട്ടതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയതും മികച്ചതുമായ ഡിഫൻഡർ എന്ന് വിശേഷിപ്പിച്ചത് ബറേസിയെയായിരുന്നു.
1982-ൽ സ്പെയിനിൽ നടന്ന ലോകകപ്പ് നേടിയ ഇറ്റാലിയൻ ടീമില്‍ അംഗമായിരുന്നു ബറേസി. 1994-ലെ യുഎസ്എ ലോകകപ്പിൽ ഇറ്റലിയെ ഫൈനലിലേക്ക് നയിച്ചത് ക്യാപ്റ്റനായ ബറേസിയായിരുന്നു. ഇറ്റാലിയൻ ദേശീയ ടീമിനായി 81 അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രതിരോധക്കോട്ട കാത്തു.
Sports
ലണ്ടൻ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിന് ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ സണ്ടർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ലൂക്കാസ് എൻമേച്ചയാണ് ലീഡ്സിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ എട്ടാം മിനിറ്റിലാണ് എൻമേച്ച ഗോൾ കണ്ടെത്തിയത്.
Sports
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലയാളശ്രീ. മലയാളികളായ മുരളി ശ്രീശങ്കറും മുഹമ്മദ് ബേസിലും വെള്ളി സ്വന്തമാക്കിയതോടെയാണിത്. പാരാഗെയിംസ് പുരുഷ 100 മീറ്റര്‍ ടി47ലാണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ബേസിലിന്റെ വെള്ളി നേട്ടം. ഈയിനത്തില്‍ ഇന്ത്യയുടെ ദിലീപ് ഗാവിത് സ്വര്‍ണം നേടി.
പുരുഷ ലോംഗ്ജംപില് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യതാരമെന്ന ചരിത്രനേട്ടം കുറിച്ചാണ് മുരളി ശ്രീശങ്കര്‍ വെള്ളിയണിഞ്ഞത്. 8.09 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് ഈ പാലക്കാട് സ്വദേശിയുടെ വെള്ളി നേട്ടം. രണ്ടാം ശ്രമത്തിലായിരുന്നു ശ്രീശങ്കര്‍ 8.09 മീറ്റര്‍ ക്ലിയര്‍ ചെയ്തത്. യോഗ്യതാ റൗണ്ടില്‍ 8.01 മീറ്ററുമായാണ് ശ്രീശങ്കര്‍ ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്.
ജമൈക്കയുടെ തജേ ഗെയ്ലിനാണ് സ്വര്‍ണം. 8.15 മീറ്ററാണ് ഗെയ്ല് ചാടിയത്. മൂന്നാം ശ്രമത്തില്‍ ജമൈക്കന്‍ താരം സ്വര്‍ണത്തിലേക്കുള്ള ഈ ദൂരം കുറിച്ചു. സ്കോട്ലന്ഡിന്റെ സ്റ്റീഫന്‍ (8.08) വെങ്കലം സ്വന്തമാക്കി.
രണ്ടാം വെള്ളി
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാലക്കാട് സ്വദേശിയായ മുരളി ശ്രീശങ്കറിന്റെ രണ്ടാം വെള്ളി മെഡല്‍ നേട്ടമാണിത്. 2022 ബിര്‍മിംഗ്ഹാം ഗെയിംസിലും ശ്രീശങ്കര്‍ വെള്ളി നേടിയിരുന്നു. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ലോംഗ്ജംപില് രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡ് ശ്രീശങ്കര്‍ കുറിച്ചു. സുരേഷ് ബാബു (1978, പുരുഷ വെങ്കലം), അഞ്ജു ബോബി ജോര്‍ജ് (2002, വനിത വെങ്കലം), എം. പ്രജുഷ (2010, വനിത വെള്ളി) എന്നിവര്‍ മാത്രണ് ഇന്ത്യക്കായി കോമണ്‍വെല്‍ത്ത് ലോംഗ്ജംപില് ശ്രീശങ്കറിനു മുമ്പ് മെഡല്‍ നേടിയത്.
8.03 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് ശ്രീശങ്കര്‍ ഫൈനല്‍ പോരാട്ടം തുടങ്ങിയത്. രണ്ടാം ശ്രമത്തില്‍ 8.09 കുറിച്ചു. എന്നാല്‍, മൂന്നും നാലും ശ്രമങ്ങള്‍ ഫൗളായി. 7.94, 7.97 എന്നിങ്ങനെ അവസാന രണ്ട് ചാട്ടത്തോടെ മത്സരം പൂര്‍ത്തിയാക്കി. 2024ല്‍ കാല്‍മുട്ടിനേറ്റ ഗുരുതര പരിക്കില്‍നിന്നു തിരിച്ചെത്തിയാണ് ശ്രീശങ്കര്‍ ഇന്ത്യക്കായി മെഡല്‍ നേടിയതെന്നതും ശ്രദ്ധേയം.
Sports
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം നീരജ് ചോപ്രയ്ക്ക് ഈ രാത്രി ഫൈനല്‍ പോരാട്ടം. പുരുഷന്മാരുടെ ജാവലിന്‍ത്രോയില്‍ നീരജ് ഇന്ന് അര്‍ധരാത്രി 12.45ന് ഇറങ്ങും.
ഇന്നലെ നടന്ന യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനത്തോടെയാണ് നീരജ് ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. 79.61 മീറ്റര്‍ നീരജ് ജാവലിന്‍ പായിച്ചു. ആദ്യശ്രമത്തില്‍ 76.28 മീറ്റര്‍ മാത്രമാണ് ഇന്ത്യന്‍ താരം ക്ലിയര്‍ ചെയ്തത്.
ശ്രീലങ്കയുടെ റുമേഷ് തരംഗയാണ് യോഗ്യതാ റൗണ്ടില്‍ മികച്ച ദൂരം കണ്ടെത്തിയ താരം. 82.84 മീറ്റര്‍ ആദ്യ ശ്രമത്തില്‍ത്തന്നെ ലങ്കന്‍ താരം ക്ലിയര്‍ ചെയ്തു.
ഗ്രനാഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സ് (81.29), ദക്ഷിണാഫ്രിക്കയുടെ ഡൗ സ്മിത്ത് (80.64), ഇംഗ്ലണ്ടിന്റെ ബെന്‍ ഈസ്റ്റ് (80.34) എന്നിവരാണ് യോഗ്യതാ റൗണ്ടില്‍ നീരജ് ചോപ്രയേക്കാള്‍ മികച്ച ദൂരം കണ്ടെത്തിയവര്‍.
പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം 78.63 മീറ്ററുമായി ഫൈനല്‍ യോഗ്യത നേടിയിട്ടുണ്ട്. ഇന്ത്യയുടെ രോഹിത് യാദവ് (78.37), യസ് വീര്‍ സിംഗ് (78.36) എന്നിവരും ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കി.
Sports
തിരുവനന്തപുരം: പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ പരിശീലനത്തിനിടെ കാല് മുട്ടിന് ഗുരുതരമായി പരിക്കേറ്റ് കണ്ണീരോടെ ജംപിംഗ് പിറ്റില്‍നിന്നും ആശുപത്രി കിടക്കയിലേക്ക് പോകകേണ്ടിവന്നിരുന്നു മുരളി ശ്രീശങ്കറിന്.
മുട്ടുചിരട്ട തകര്‍ന്ന് ശസ്ത്രക്രിയ നടത്തിയശേഷം ഇനി മത്സരത്തിലേക്ക് തിരികെ എത്തുമോ എന്നു പോലും ആശങ്ക നിറഞ്ഞ നാളുകള്‍. ഒരു വര്‍ഷത്തോളം ഫിസിയോ തൊറാപ്പിയുള്പ്പെടെ നടത്തി. ആശങ്കയുടെയും വേദനയുടെയും ദിനങ്ങളെല്ലാം മറികടന്ന് ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയപ്പോള്‍ ശ്രീശങ്കര്‍ എന്ന കായികതാരത്തിന്റെ പോരാട്ടവീര്യമാണ് വെളിപ്പെടുത്തുന്നത്.
2024 ഏപ്രില്‍ 16നാണ് പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ പരിശീലനത്തിനിടെ ശ്രീശങ്കറിന് പരിക്കേറ്റത്. മുട്ടുചിരട്ട തകര്‍ന്നു മുട്ടിനു താഴെഭാഗവുമായുള്ള ബന്ധം തകരാറിലായ സ്ഥിതിയായിരുന്നു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി ദോഹയിലേക്കു കൊണ്ടുപോയി. അവിടെ ശസ്ത്രക്രിയ. തുടര്‍ന്നു ബംഗളൂരുവില്‍ മാസങ്ങളോളം ഫിസിയോ തൊറാപ്പി. ചെറിയ തോതില്‍ നടക്കാന്‍ കഴിയുന്ന സ്ഥിതി.
ജംപിംഗ് പിറ്റിലേക്ക് തിരികെ എത്താനുള്ള കാത്തിരിപ്പ്. ഇത്തരത്തില്‍ പരിക്കേറ്റവരില്‍ ലോകത്തുതന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വം ആളുകള്‍ക്ക് മാത്രമാണ് വീണ്ടും പരിശീലനത്തിലേക്ക് എത്താന്‍ കഴിയുക. അത്തരത്തില്‍ ഒരാളായി ശ്രീശങ്കര്‍.
പരിക്കേറ്റ് ഒരു വര്‍ഷത്തിനുശേഷം 2025 ഏപ്രിലിലാണ് വീണ്ടും ചെറിയ തോതില്‍ പരിശീലനത്തിനായി ഇറങ്ങിയത്. 2025 ഏപ്രിലില്‍ പരിക്കിനു ശേഷം ആദ്യ ഘട്ടങ്ങളില്‍ ചാടാന്‍ കഴിഞ്ഞത് മൂന്നു മീറ്റര്‍ മാത്രം. അവിടെനിന്നും പടിപടിയായി പിതാവ് മുരളിയുടെ പൂര്‍ണ പിന്തുണയോടെ ശ്രീശങ്കര്‍ ജംപിംഗ്പിറ്റില് ശക്തമായ തിരിച്ചുവരവ് നടത്തി.
2025 ജൂലൈ 12ന് പൂനയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ 8.05 മീറ്റര്‍ ചാടി സുവര്‍ണ നേട്ടവുമായി ഈ മലയാളി വീണ്ടും ജംപിംഗ് കുതിപ്പ് നടത്തി. അതേവര്‍ഷം നടന്ന അഞ്ചു മത്സരങ്ങളില്‍ മൂന്നിലും എട്ടു മീറ്ററിലധികം ദൂരം ചാടി. ലോക മീറ്റിലും മത്സരത്തിനിറങ്ങി. ഈ വര്‍ഷം ആദ്യം ബംഗളൂരുവില്‍ 8.15 മീറ്റര്‍ ചാടിയ ശ്രീശങ്കര്‍ വിവിധ മത്സരങ്ങളിലായി ഈ വര്‍ഷം 15 തവണ എട്ടു മീറ്റര്‍ മറികടന്നു. 2023ല്‍ പൂനയില്‍ ചാടിയ 8.41 മീറ്ററാണ് ശ്രീശങ്കറിന്റെ മികച്ച ദൂരം. ശ്രീശങ്കറിന്റെ മികച്ച പ്രകടനം പാരീസ് ഡയമന്‍ഡ് ലീഗിലെ ബ്രോണ്‍സ് നേട്ടമാണ്.
വെള്ളി നേട്ടം സ്വന്തമാക്കിയ ശ്രീശങ്കറിനെ തേടി ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫോണ്‍കോള്‍ എത്തിയതായും അത് ഏറെ സന്തോഷം നല്‍കിയതായും ശ്രീശങ്കറിന്റെ പിതാവ് മുരളി പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസ് ഉള്‍പ്പെടെയുള്ള മീറ്റുകളില്‍ മിന്നും നേട്ടം സ്വന്തമാക്കിയ ശ്രീശങ്കര്‍, സര്‍ക്കാര്‍ ജോലിക്കായി അപേക്ഷ നല്കി കാത്തിരിപ്പ് തുടരുകയാണ്.
Sports
സൂറിച്ച്: ഫുട്ബോൾ മത്സരങ്ങളുടെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്കു വിൽക്കാനുള്ള രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി യൂറോപ്യൻ ഫുട്ബോൾ ഗവേണിംഗ് ബോഡിയായ യുവേഫ രംഗത്ത്.
ഈ നീക്കവുമായി ഫിഫ മുന്നോട്ടുപോകുകയാണെങ്കിൽ ലോകകപ്പ് മത്സരങ്ങൾ പൂർണമായി ബഹിഷ്കരിക്കാൻ യുവേഫ അംഗങ്ങളായ 55 രാജ്യങ്ങൾ തീരുമാനിച്ചു.
ലോകകപ്പ് ഒരു നിക്ഷേപ ഉത്പന്നമായി കാണാൻ കഴിയില്ലെന്നു യുവേഫ വ്യക്തമാക്കി.തീരുമാനം നടപ്പിലായാൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന വനിതാ ലോകകപ്പ് പ്ലേ ഓഫ് മത്സരങ്ങളെയാകും ഇത് ആദ്യം ബാധിക്കുക.
ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകൾ നടത്തുന്നതിനായി ‘ഫിഫ ഫോർവേഡ് എന്റർപ്രൈസ്’എന്നപേരിൽ ഒരു ഉപകമ്പനി രൂപീകരിക്കാനും ഇതിന്റെ ഓഹരികൾ പുറത്തുള്ള സ്വകാര്യ നിക്ഷേപകർക്കു വിൽക്കാനുമാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോയുടെ പദ്ധതി.
അമേരിക്കൻ സംരംഭകനായ ജോഷ്വ കുഷ്നറുടെ നേതൃത്വത്തിലുള്ള ‘ത്രൈവ് എറ്റേണൽ’ എന്ന വെഞ്ച്വർ ക്യാപിറ്റൽ ഫേം ഇതിനായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.