Todays Story
മരക്കച്ചവടക്കാരെ കേന്ദ്രീകരിച്ച് അതിവിദഗ്ധമായി തട്ടിപ്പ് നടത്തുന്ന അന്തർസംസ്ഥന പ്രതിയെ ഇരിട്ടി പോലീസ് കണ്ടെത്തി കുരുക്കിയത് ഒരു മുഴുനീളൻ ക്രൈം ത്രില്ലർ കഥപോലെ. കഴിഞ്ഞ നവംബറിലാണ് പ്രതി പിടിയിലാകുന്നത്. പിടിയിലായ പ്രതിയെക്കുറിച്ച് അറിഞ്ഞ അന്വേഷണ ഉദ്യോഗസ്ഥർ തലയിൽ കൈവെച്ചു നിന്നുപോയി.
കണ്ണൂർ കാങ്കോൽ സ്വദേശി ടി.വി. ഗണേശനെ പിടികൂടുന്നതുവരെ ഇയാൾ പല ദേശങ്ങളിൽ പല പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഒരു സിനിമ ഡയലോഗ് പോലെ പലദേശങ്ങളിൽ മുസ്തഫ, ജലീൽ, വിഷ്ണു എന്നിവരായി അവതരിച്ച് കച്ചവടക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടുകയാണ് വിരുതന്റെ രീതി. പകൽ പത്തു മുതൽ അഞ്ച് വരെ മാത്രം ഫോണിൽ ബന്ധപ്പെടും.
ഒന്നുമുതൽ അഞ്ചു മിനിട്ടുവരെ നീളുന്ന സംഭാഷണം. പിന്നീട് ഫോൺ സ്വിച്ച്ഓഫ്. ഒരു ഫോൺ ലൊക്കേഷൻ മംഗലാപുരം ആണെങ്കിൽ അടുത്തത് കോഴിക്കോട്. ഇതിനിടയിൽ ഫോൺ സ്വിച്ച്ഓഫ്.
ഇരകൾ കേരളത്തിലും കർണാടകയിലും
കോളിക്കടവിലെ ഒരു മരവ്യപാരിയെ പറ്റിച്ചതിന് ഇരിട്ടി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിലൂടെയാണ് ഈ അന്തർസംസ്ഥാന തട്ടിപ്പിന്റെ ചുരുൾ അഴിഞ്ഞു തുടങ്ങുന്നത്. കേരളത്തിനകത്തും പുറത്തും തട്ടിപ്പ് നടത്തുന്ന പ്രതിക്കെതിരേ പരാതി നല്കാൻ പലരും മടിച്ചതാണ് പോലീസിന്റെയും നിയമത്തിന്റെയും പിടിയിൽപ്പെടാതെ ഇത്രയുംകാലം ഇയാൾ രക്ഷപ്പെടാൻ കാരണം.
എഴുത്തും വായയും അറിയാത്ത പ്രതി നടത്തിയ അത്യന്തം ആസൂത്രിതമായ തട്ടിപ്പ് അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചുകളഞ്ഞു. കേരളത്തിലെയും കർണാടകയിലെയും വിവിധ വ്യക്തികളുടെ ഐഡി കാർഡുകൾ ഉപയോഗിച്ച് അവരെക്കൊണ്ട് സിം കാർഡുകൾ തരപ്പെടുത്തുകയായിരുന്നു ഇയാളുടെ തട്ടിപ്പിന്റെ ആദ്യ കടമ്പ.
മംഗലാപുരത്തേക്കും പെരുമ്പാവൂരിലേക്കും മരം എത്തിക്കുന്ന കച്ചവടക്കരെ കണ്ടെത്തി അവരുടെ ഫോൺ നമ്പറുകൾ സംഘടിപ്പിച്ചു ഫോണിൽ ബന്ധപ്പെടും. മുസ്തഫ, ജലീൽ പട്ടാമ്പി, വിഷ്ണു തുടങ്ങിയ വിവിധ പേരുകളിലാണ് ഇയാൾ വ്യാപരികളെ ബന്ധപ്പെട്ടിരുന്നത്.
ഒരിക്കലും ഗണേശൻ എന്ന യഥാർഥ പേര് വെളിപ്പെടുത്തിയിരുന്നില്ല. പ്രതി പറയുന്ന സ്ഥലങ്ങളിൽ മരം എത്തിച്ചാൽ കൂടുതൽ തുക വാഗാദാനം ചെയ്ത് ഡീൽ ഉറപ്പിക്കുന്നതോടെ തട്ടിപ്പിന്റെ പകുതി ദൂരം പിന്നിട്ടു.
പണം ട്രാൻസ്ഫർ ചെയ്യിക്കുന്നത് വ്യത്യസ്ഥ ബാങ്ക് അകൗണ്ടുകളിലേക്ക്
എഴുത്തും വായനയും അറിയില്ലെങ്കിലും തട്ടിപ്പിൽ പിഎച്ച്ഡി നേടിയ പോലെയായിരുന്നു ഇയാളുടെ തട്ടിപ്പ് രീതി. അതിവിദ്ധക്തമായി വാക്ചാതുരിയിലൂടെയും പെരുമാറ്റത്തിലൂടെയുമാണ് ഇയാൾ ഇടപാടുകാരെ പാട്ടിലാക്കിയിരുന്നത്.
തട്ടിപ്പിന്റെ മറ്റൊരു ഘട്ടമായി കർണാടകയിലെയും കേരളത്തിലെയും ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരുടെ കൈയിൽ നിന്ന് ബാങ്ക് അകൗണ്ടും മറ്റ് വിവരങ്ങളും തന്ത്രപൂർവം ഇയാൾ കൈക്കലാക്കും.
പ്രമുഖ പ്ലൈവുഡ് കമ്പിനിയുടെ മാനേജറായും ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന ആളായുമൊക്കെ പരിചയപ്പെടുത്തിയാണ് എല്ലാ സ്ഥലങ്ങളിലും തട്ടിപ്പ് നടത്തുന്നത്. മരവ്യാപാരികളുമായി ഡീൽ ഉറപ്പിച്ചാൽ അടുത്തത് പ്ലൈവുഡ് കമ്പിനിയിൽ ബന്ധപ്പെടും.
ലോഡുമായി വരുന്ന ലോറി നമ്പർ ഉൾപ്പെടെ ഓഫിസിൽ അറിയിക്കും. ഒപ്പം തന്ത്രത്തിൽ ഒപ്പിച്ച ബാങ്ക് അകൗണ്ട് നമ്പറിലേക്ക് പണം അയക്കാൻ കമ്പനിയോട് ആവശ്യപ്പെടും. മരം അൺലോഡ് ചെയ്യുന്നതോടെ വ്യപാരിയെ വിളിച്ച് പണം താൻ നേരിട്ട് എത്തിക്കാമെന്നും വാഹനം മടങ്ങി പോകാനും ആവശ്യപ്പെടുന്നതോടെ അതുവരെ സംസാരിച്ചിരുന്ന നമ്പർ സ്വിച്ച്ഓഫ് ആകും.
പിന്നീട് പ്രതി ബാങ്ക് അകൗണ്ട് ഉടമകളെ സ്വാധീനിച്ച് 5000 മതൽ 10,000 വരെ കമ്മീഷൻ നൽകി പണം കൈക്കലാക്കി രക്ഷപ്പെടും. ഒരിക്കൽ പോലും ഇടപാടുകാരുടെ മുന്നിൽ നേരിട്ടെത്താതെ മൊബൈൽ ഫോണിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി ആയിരുന്നു തട്ടിപ്പ്.
തട്ടിപ്പിന് പിന്നാലെ അലഞ്ഞാൽ സമയവും പണവും നഷ്ട്ടപ്പെടും എന്ന കാരണം കൊണ്ടും നാണക്കേട് ഭയന്നും തട്ടിപ്പിനിരയായവർ ആരും പരാതിയും നൽകിയില്ല.
കേരളത്തിലും കർണാടകയിലും തട്ടിപ്പ്
ഇരിട്ടി സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും പ്രതിയെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ഇല്ലായിരുന്നു. പരാതിക്കാരൻ ഒരിക്കൽപോലും പ്രതിയെ നേരിട്ട് കണ്ടിട്ടില്ല. പ്രതി കണ്മുന്നിൽ നിന്നാലും തിരിച്ചറിയാൻ കഴയാത്ത സാഹചര്യത്തിലാണ് കേസ് അന്വേഷണം ആരംഭിക്കുന്നത്. പരാതി ലഭിച്ച സ്റ്റേഷനുകളിൽ കേസ് അന്വേഷണം എവിടെ നിന്ന് തുടങ്ങണം എന്നറിയാത്ത പ്രതിസന്ധിയും.
അന്നത്തെ ഡിവൈഎസ്പി ആയിരുന്ന ധനജയ ബാബുവിന്റെ നിർദേശപ്രകാരം അന്നത്തെ ഇരിട്ടി സിഐ മെൽവിൻ ജോസഫിന്റെയും, എസ്ഐ കെ. ഷറഫുദിന്റെ നേതൃത്വത്തിൽ എസ്ഐ പ്രവീൺ, എഎസ്ഐ ജോഷി സെബാസ്റ്റ്യൻ, ഡിവൈഎസ്പിയുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ എം.എം. ഷിജോയ്, കെ.ജെ. ജയദേവ്, രതീഷ് കല്യാട് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ തേടി ഇറങ്ങുന്നത്.
Todays Story
ക്രിസ്തുവിനു മുമ്പുള്ള നാലാം നൂറ്റാണ്ട്. ഇപ്പോൾ ഇറ്റലിയുടെ ഭാഗമായ സിസിലിയിലെ സീറക്യൂസ് അന്ന് ഗ്രീക്കുകാരുടെ ഒരു നഗരമായിരുന്നു. അവിടെ ബിസി 367 മുതൽ 357 വരെയും പിന്നീട് 346 മുതൽ 344 വരെയും ഭരണം നടത്തിയിരുന്നത് ഡയനീഷ്യസ് രണ്ടാമൻ (397-343) എന്ന രാജാവായിരുന്നു. പിതാവായ ഡയനീഷ്യസ് ഒന്നാമനിൽനിന്നാണ് ഭരണാധികാരം അദ്ദേഹത്തിനു ലഭിച്ചത്.
ആ കാലഘട്ടത്തിലെ മറ്റു പല രാജാക്കന്മാരെയും പോലെ ഡയനീഷ്യസ് രണ്ടാമനും ധാരാളം സന്പത്തുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലിയ ആഡംബരജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. അക്കാലത്ത് അദ്ദേഹത്തിന്റെ അരമനസേവകരിലൊരാളായിരുന്നു ഡമോക്ലിസ്. രാജാവിന്റെ സന്പത്തും ആഡംബരവും അധികാരവുമൊക്കെ അയാളെ അദ്ഭുതപ്പെടുത്തി.
രാജാവ് എല്ലാ രീതിയിലും വലിയ ഭാഗ്യവാനാണെന്നു കരുതിയ ഡമോക്ലിസ് അക്കാര്യം ആവർത്തിച്ചുപറഞ്ഞുകൊണ്ട് രാജാവിനെ നിരന്തരം പുകഴ്ത്തിക്കൊണ്ടിരുന്നു. അയാളുടെ കണ്ണിൽ രാജാവിന്റെ ജീവിതം പരിപൂർണമായ സന്തോഷം നിറഞ്ഞതായിരുന്നു.
ഡമോക്ലിസിന്റെ പ്രശംസാവചനങ്ങൾ കേട്ടു മടുത്ത രാജാവ് അയാളെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. രാജാവ് അയാളോടു പറഞ്ഞു: ""എനിക്ക് അത്രമാത്രം ഭാഗ്യമുണ്ടെന്നു നീ കരുതുന്നുവെങ്കിൽ ഒരുദിവസം നീ എന്റെ സ്ഥാനത്ത് രാജസിംഹാസനത്തിൽ ഇരിക്കൂ.'' ഡമോക്ലിസിനു സ്വീകാര്യമായിരുന്നു ഈ നിർദേശം. ഉടനെ അയാളെ രാജകീയവസ്ത്രം ധരിപ്പിച്ച് സിംഹാസനത്തിൽ ഇരുത്താൻ രാജാവ് കല്പിച്ചു.
ഡമോക്ലിസ് ആഹ്ലാദപൂർവം രാജകീയവസ്ത്രങ്ങൾ അണിഞ്ഞ് സിംഹാസനത്തിലിരുന്നു. അപ്പോൾ സേവകർ അയാൾക്ക് രുചികരമായ ഭക്ഷണം വിളന്പി. പശ്ചാത്തലത്തിൽ മധുരസംഗീതം മുഴങ്ങി. നർത്തകർ പ്രത്യക്ഷപ്പെട്ട് ആനന്ദനൃത്തം ചെയ്തു. ആ നിമിഷം താൻ പരിപൂർണ സന്തോഷത്തിലേക്ക് പ്രവേശിച്ചുവെന്ന് അയാൾക്കു തോന്നി.
എന്നാൽ, സിംഹാസനത്തിൽ ഇരിക്കുന്പോൾ ഒരുകാര്യം അയാളുടെ ശ്രദ്ധയിൽപ്പെട്ടു. തന്റെ തലയ്ക്കു മുകളിലായി മൂർച്ചയുള്ള ഒരു വാൾ തൂങ്ങിക്കിടക്കുന്നു. അതു തൂക്കിയിട്ടിരിക്കുന്നതാകട്ടെ ഒരൊറ്റ നൂലിലും! ഏതു നിമിഷവും ആ നൂൽ പൊട്ടി വാൾ തന്റെ തലയിൽ വീഴാം! ഇക്കാര്യം ഓർമിച്ചപ്പോൾ ഡമോക്ലിസിന്റെ സന്തോഷമെല്ലാം അതിവേഗം ചോർന്നുപോയി. ഭക്ഷണത്തിനു രുചിയില്ലാതായി. സംഗീതം ശബ്ദമായി മാത്രം കേട്ടു. ഭയം അയാളെ ആകമാനം ഗ്രസിച്ചു.
സന്തോഷത്തിന്റെ സിംഹാസനം ഭയത്തിന്റെ തടവറയായി മാറി. അയാൾ രാജാവിനോടു പറഞ്ഞു: ""എനിക്ക് ഈ സിംഹാസനം വേണ്ട. എന്നെ ഇവിടെനിന്നു താഴെയിറക്കൂ.'' മറ്റുള്ളരുടെ ജീവിതവിജയം, അവരുടെ സന്പത്ത്, അവർക്കു ലഭിക്കുന്ന ആദരവും അംഗീകാരവും- ഇവയെല്ലാം കാണുന്പോൾ അവർ ഏറെ ഭാഗ്യവാന്മാരാണെന്നാവും നാം സാധാരണ കരുതുക. തന്മൂലം അവരുടെ ജീവിതം ഏറെ സന്തോഷപൂർണമാണെന്ന് നാം കണക്കുകൂട്ടുന്നു. എന്നാൽ നാം കാണുന്നത് അവർ ഇരിക്കുന്ന സിംഹാസനം മാത്രമാണ്. അവരുടെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാൾ അല്ല.
പുറമേനിന്നു നോക്കുമ്പോൾ മറ്റുള്ളവർ എത്ര സന്തോഷവാന്മാരാണെന്നു തോന്നിയാലും അവരുടെയും ജീവിതത്തിൽ ഒട്ടേറെ ദുഃഖങ്ങളുമുണ്ടാകും എന്നതാണ് യാഥാർഥ്യം. അതുപോലെ, അവരുടെയും ജീവിതം ഏതുനിമിഷവും താളംതെറ്റാം. അവരുടെ സമ്പത്ത് നഷ്ടപ്പെടാം. ആരോഗ്യം ക്ഷയിച്ചുപോകാം. ബന്ധങ്ങളിൽ തകർച്ചയുണ്ടാകാം. അവരുടെ പദ്ധതികളും നിമിഷങ്ങൾകൊണ്ട് പാളിപ്പോകാം. ആര് എത്ര ഉന്നതരായാലും അവരുടെയെല്ലാം തലയ്ക്കുമുകളിൽ ഒരു വാൾ തൂങ്ങിക്കിടക്കുന്നുണ്ടാകുമെന്നതാണ് വസ്തുത. അതായത്, നാം അനുഭവിക്കുന്ന സന്പത്തും പ്രതാപവും ഐശ്വര്യവും ആരോഗ്യവുമെല്ലാം നൈമിഷികമാണെന്നു വ്യക്തം.
തന്മൂലമാണ് ദൈവവചനം പറയുന്നത്: ""നാളെയെച്ചൊല്ലി അഹങ്കരിക്കേണ്ട. ഒരു ദിവസംകൊണ്ട് എന്തു സംഭവിക്കാമെന്നു നീ അറിയുന്നില്ല'' (സുഭാ 27:1). ദൈവവചനം വീണ്ടും പറയുന്നു: ""നാളത്തെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങൾക്ക് അറിഞ്ഞുകൂടാ. അല്പനേരത്തേക്കു പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന മൂടൽമഞ്ഞാണ് നിങ്ങൾ'' (യാക്കോബ് 4:14).
ഡയനീഷ്യസ് രണ്ടാമൻ രാജാവിന്റെ കഥയിലേക്കു മടങ്ങിവരട്ടെ. അദ്ദേഹം സന്പന്നനായിരുന്നു. എല്ലാവിധ ജീവിതസൗകര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മാതുലൻ ഡയണ്‍ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി. വീണ്ടും അദ്ദേഹം തിരിച്ചെത്തി രണ്ടുവർഷംകൂടി രാജ്യം ഭരിച്ചെങ്കിലും കോറിന്തിലെ ടിമോളിയോണ് രാജാവ് അദ്ദേഹത്തെ യുദ്ധത്തിൽ പരാജയപ്പെടുത്തി രാജ്യം കീഴടക്കി. പിന്നീട് അദ്ദേഹത്തിന് ഒരു സാധാരണക്കാരനെപ്പോലെ ജീവിക്കേണ്ടിവന്നുവെന്ന് ചരിത്രം പറയുന്നു.
താൻ രാജാവാണെങ്കിലും തനിക്കു മുകളിൽ അനിശ്ചിതത്വത്തിന്റെ ഒരു വാൾ തൂങ്ങിക്കിടക്കുന്നുണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അത് അദ്ദേഹത്തിന്റെ ഉറക്കംകെടുത്തിയോ എന്നറിയില്ല. എന്നാൽ തലയ്ക്കുമുകളിൽ അത്തരമൊരു വാൾ തൂങ്ങിക്കിടക്കുകയാണെങ്കിൽ അതു നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുമെന്നു തീർച്ചയാണ്.
എത്ര കേമന്മാരായാലും നൈമിഷികമാണ് ഈ ഭൂമിയിലെ നമ്മുടെ ജീവിതം. അതുപോലെ, നാളെ നമുക്ക് എന്തു സംഭവിക്കുമെന്നു തീർച്ചയില്ലാത്ത അവസ്ഥയുമുണ്ട്. എങ്കിലും നാം ഭയപ്പെടരുത്. കാരണം ദൈവത്തിന്റെ പരിപാലനയാണ് നമ്മെ വഴിനടത്തുന്നത്. ആ വഴി നന്മയ്ക്കാണെന്നു മനസിലാക്കി അവിടന്നു കാണിച്ചുതരുന്ന വഴിയേ നമുക്കു നടക്കാം. അപ്പോൾ തലയ്ക്കുമുകളിൽ ഏതു തരത്തിലുള്ള വാൾ തൂങ്ങിക്കിടന്നാലും അതൊന്നും നമ്മെ നശിപ്പിക്കുകയില്ലെന്നു തീർച്ചയാണ്.
Todays Story
കോട്ടയം: തിരയടിച്ചുകയറുന്ന കടൽ പാലം അടുത്തു കണ്ടപ്പോൾ ആ അമ്മമാരിൽ പലരുടെയും മനവും കണ്ണും നിറഞ്ഞു. പത്രങ്ങളിലും ടിവിയിലുമൊക്കെ കണ്ടിട്ടുള്ള കടലും കടൽത്തീരവുമൊക്കെ ചുറ്റി ഒന്നു യാത്ര ചെയ്യാൻ പറ്റുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
എംസിഎ തിരുവല്ല അതിരൂപത സമിതിയുടെ അല്മായ ദിനാഘോഷം പുത്തനങ്ങാടി മാർ തെയോഫിലോസ് സ്നേഹഭവനിൽ ആഘോഷിക്കാൻ തീരുമാനിച്ചതോടെയാണ് അഗതികളായ അമ്മമാരുടെ ജീവിതത്തിൽ പുതിയ നിറവും സന്തോഷവും പകരുന്ന നിമിഷങ്ങൾ ഒരുങ്ങിയത്.
കടലും കടൽത്തീരവും കടൽ പാലവുമൊക്കെ അവരിൽ പലരും ആദ്യമായിട്ടായിരുന്നു നേരിട്ടു കാണുന്നത്. കോട്ടയത്തുനിന്ന് ആരംഭിച്ച് കുമരകം വഴിയായിരുന്നു യാത്ര. ഹൗസ് ബോട്ടുകളും തണ്ണീർമുക്കം ബണ്ടും ആലപ്പുഴയിലെ കടലുമൊക്കെ പലർക്കും അത്ഭുത കാഴ്ചകളായി.
പെരുന്നാൾ ആഘോഷം നടക്കുന്ന പുതുപ്പള്ളി പള്ളിയും അവിടത്തെ ദീപാലങ്കാരങ്ങളുമൊക്കെ കണ്ടപ്പോൾ സന്തോഷം ഇരട്ടി. ഇഷ്ടപ്പെട്ട ഭക്ഷണങ്ങളുമൊക്കെ കഴിച്ച് അവസാനം ഒരു ഐസ്ക്രീമും രുചിച്ച് അതിനേക്കാൾ മധുരമുള്ള ഓർമകളുമായിട്ടാണ് ഈ അമ്മമാർ തിരികെ സ്നേഹഭവനിൽ എത്തിയത്.
സ്നേഹസദൻ ഡയറക്ടർ റവ.ഫാ. വർഗീസ് പള്ളിക്കൽ എംസിഎ അതിരൂപത ജനറൽ സെക്രട്ടറി ജസ്റ്റിൻ ജോൺ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
Todays Story
രണ്ടു നിലകളിൽ നിറയെ പാമ്പുകൾ. അവയിൽ വിഷമുള്ളതും ഉണ്ട് ഇല്ലാത്തവയുമുണ്ട്. പാമ്പുകളുടെ ഷോയും ഇവിടെ കാണാം. ഇതാണ് അമേരിക്കയിലെ ദക്ഷിണ ഡക്കോട്ടയിലുള്ള റാപ്പിഡ് സിറ്റിയിലുള്ള റെപ്ടൈൽ ഗാർഡൻസ് എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉരഗ പാർക്ക്.
ഗിന്നസ് വേൾഡ് റിക്കാർഡ്സ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ഉരഗ പാർക്ക് ഇതാണ്. ഏറ്റവും കൂടുതൽ ഉരഗ വർഗങ്ങളെ പാർപ്പിച്ചിരിക്കുന്ന സ്ഥലം എന്ന നിലയിൽ 2014-ലും 2018-ലും ഗിന്നസ് വേൾഡ് റിക്കാർഡ് ലഭിച്ചു.
ഇവിടെ പാമ്പുകൾക്ക് പുറമെ മുതലകൾ, ആമകൾ, മറ്റ് ഉരഗങ്ങൾ എന്നിവയും ഉണ്ട്. ഇതിന്റെ മധ്യഭാഗത്തുള്ള സ്കൈ ഡോം ആണ് ഏറ്റവും ശ്രദ്ധേയം. ഇവിടെ രണ്ട് നിലകളിലായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളെ കാണാം..
പാമ്പുകളുടെയും മുതലകളുടെയും പ്രത്യേക ഷോകൾ സന്ദർശകർക്കായി ഇവിടെ ഒരുക്കാറുണ്ട്. മാനിയാക്' എന്ന് പേരുള്ള 16 അടി നീളമുള്ള ഭീമൻ ഉപ്പുവെള്ള മുതല ഇവിടുത്തെ പ്രധാനിയാണ്. കൂടാതെ കൂറ്റൻ ആമകളെയും ഇവിടെ കാണാം.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്നേക്ക് പാർക്കുകളിൽ ഒന്ന് ചെന്നൈയിലെ ഗിണ്ടി സ്നേക്ക് പാർക്ക് ആണ്. 1972-ൽ റോമുലസ് വിറ്റേക്കർ സ്ഥാപിച്ച ഇത് ഇന്ത്യയിലെ ആദ്യത്തെ പാമ്പ് പാർക്കാണ്. ഇവിടെ രാജവെമ്പാല, പെരുമ്പാമ്പ് എന്നിവയുൾപ്പെടെ നിരവധി ഇനങ്ങളുണ്ട്.
കേരളത്തിലെ കണ്ണൂരിൽ സ്ഥിതി ചെയ്യുന്ന പറശിനിക്കടവിലെ പാമ്പുകളത്തിൽ കേന്ദ്രം പാമ്പുകളുടെ സംരക്ഷണത്തിനും വിഷചികിത്സാ പഠനത്തിനും പേരുകേട്ടതാണ്. വിവിധയിനം വിഷപ്പാമ്പുകൾ (രാജവെമ്പാല ഉൾപ്പെടെ), വിഷമില്ലാത്ത പാമ്പുകൾ, മുതലകൾ, ഉടുമ്പുകൾ തുടങ്ങിയവയെ ഇവിടെ കാണാം. പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും ഇവിടെ നടക്കാറുണ്ട്.
ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന ബാനാർഘട്ട നാഷണൽ പാർക്കിൽ വിദേശയിനം പാമ്പുകളെയും കാണാൻ സാധിക്കും. പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് തൃശൂർ മൃഗശാല മാറിക്കൊണ്ടിരിക്കുകയാണെങ്കിലും റംബു കാവിലെ മൃഗശാലയിൽ വിശാലമായ ഒരു സ്നേക്ക് പാർക്ക് ഉണ്ട്. വിവിധയിനം പാമ്പുകളെ ഇവിടെ ചില്ല് കൂട്ടിൽ കാണാം.മൂർഖൻ, അണലി, മലമ്പാമ്പ് തുടങ്ങിയവയെ ഇവിടെ കാണാൻ സാധിക്കും.
തിരുവനന്തപുരം മൃഗശാല ഏഷ്യയിലെ തന്നെ ഏറ്റവും പഴയ മൃഗശാലകളിൽ ഒന്നാണ്. ഇവിടെ അതിവിപുലമായ ഒരു റെപ്റ്റൈൽ ഹൗസ് ഉണ്ട്. പലതരം പാമ്പുകൾ, ആമകൾ, മുതലകൾ എന്നിവയെ ഇവിടെ മികച്ച രീതിയിൽ സംരക്ഷിച്ചിരിക്കുന്നു.
മലമ്പുഴ പാമ്പ് പുനരധിവാസ കേന്ദ്രം പാലക്കാട് മലമ്പുഴ ഗാർഡന് സമീപത്തായി സ്ഥിതി ചെയ്യുന്നു. ഈ പാർക്ക് വനം വകുപ്പിന് കീഴിലുള്ളതാണ്. രാജവെമ്പാലകൾക്കായി പ്രത്യേകം എയർ കണ്ടീഷൻ ചെയ്ത കൂടുകൾ ഇവിടെയുണ്ട്. വെള്ള മൂർഖൻ, അണലി, മലമ്പാമ്പ്, ശംഖുവരയൻ, കരിമൂർഖൻ, മഞ്ഞച്ചേര തുടങ്ങി ഒട്ടേറെ വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെ ഇവിടെ കാണാം.
റെപ്റ്റൈൽ ഗാർഡൻ എന്ന നിലയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ മഹാബലിപുരത്തിന് അടുത്തുള്ള മദ്രാസ് ക്രൊക്കഡൈൽ ബാങ്ക് ആൻഡ് സെന്റർ ഫോർ ഹെർപ്പറ്റോളജി.
Todays Story
‘സത്യത്തിൽ ഡ്രാക്കുളയോട് എനിക്ക് എന്നും അസൂയ കലർന്ന ആരാധനയാണ്. ഹൊറർ കഥാപാത്രമാണെങ്കിലും എന്തൊരു അടിപൊളി ജീവിതമാണ്! ഏകമയം പരബ്രഹ്മം. ജീവിതത്തിന്റെ അല്ലലും അലച്ചിലും വല്ലതും അറിയണോ? "വീട്ടുകാര്യം നോക്കാതെ കമ്പനി കൂടി നടന്നിട്ട് കേറി വന്നോളും’ എന്നൊക്കെയുള്ള കുത്തുവാക്ക് കേൾക്കണ്ട.
ഇ.എം. ഐ മുടങ്ങിയതിന് ബാങ്കിൽ നിന്നുള്ള വിളിയില്ല. പണയം വയ്ക്കാൻ ഫിനാൻസിൽ പോകണ്ട, മകൾക്ക് കല്യാണപ്രായമായെന്നും സ്ത്രീധന കാശ് എങ്ങനെ കണ്ടെത്തും എന്നും ആധി കയറേണ്ട. ജനിച്ചാൽ ഇങ്ങനെ ജനിക്കണം.'
പത്തഞ്ഞൂറ് ഏക്കറിനു നടുവിൽ, ഒന്നാന്തരം ഒരു ഡ്രാക്കുളക്കോട്ടയിൽ സസുഖം വാഴുന്ന ഡ്രാക്കുളയെ ഇങ്ങനെ "ആരാധിക്കുന്നത് ' കൃഷ്ണ പൂജപ്പുരയാണ്.. പ്രശസ്ത നർമസാഹിത്യകാരനും തിരക്കഥാകൃത്തുമായ കൃഷ്ണ പൂജപ്പുരയുടെ "ഡ്രാക്കുള നമ്മുടെ ആളാ 'എന്ന പുതിയ പുസ്തക ത്തിലാണ് ഈ ഡ്രാക്കുള ചരിത്രം. 31 വ്യത്യസ്ത നർമ സൃഷ്ടികൾ അടങ്ങുന്ന പുസ്തകത്തിലെ ഒരു ലേഖനമാണ് പുസ്തകത്തിന്റെ ശിർക്ഷകം കൂടിയായ ഈ രചന.
ലോക ചരിത്രത്തിൽ തന്നെ ഒരു പക്ഷേ ഡ്രാക്കുളയെ ഇങ്ങനെ നർമത്തിലൂടെ കാണുന്ന മറ്റൊരു രചന ഉണ്ടാവില്ല. മുൻ തലമുറയിലെ വലിയൊരു വിഭാഗത്തെ പേടിപ്പിച്ചു വിറപ്പിച്ച കഥാപാത്രമാണ് ഡ്രാക്കുള പ്രഭു. ബ്രോം സ്റ്റോക്കറിന്റെ ഈ സൃഷ്ടി കോട്ടും പാന്റും ഒക്കെ ഇട്ട്, തലമുടി നന്നായി ചീകി ഒതുക്കി കേരളത്തിലും കുറെ ഏറെക്കാലം തന്റെ ഭീകരമായ കോട്ട കെട്ടിയിട്ടുണ്ട്. നർമലേഖനത്തിന്റെ തുടക്കത്തിൽ കൃഷ്ണ പൂജപ്പുര പറയുന്നുണ്ട്...
കാർപാത്യൻ മലനിരകളിലെ ഡ്രാക്കുളക്കോട്ടയിൽ, ചെന്നായ്ക്കളുടെ ഓരിയിടലിന്റെയും കടവാവലുകളുടെ ചിറകടികളുടെയും പശ്ചാത്തലത്തിൽ വരുന്ന ഡ്രാക്കുള, തന്റെ ഉറക്കം കെടുത്തിയ കഥ. ഈ അനുഭവം, ഏതാണ്ട് അര നൂറ്റാണ്ടിനു മുൻപ് കേരളത്തിലെ നൂറുകണക്കിന് കുട്ടികളുടെ, കൗമാരക്കാരുടെ അനുഭവം തന്നെയായിരുന്നു.
യക്ഷിക്കഥകളും പ്രേതകഥകളും കേട്ട്, അത് അപ്പാടെ വിശ്വസിച്ചു വിറപൂണ്ടിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. കാർട്ടൂണിലും മൊബൈൽ ഗെയിമുകളിലും ആനന്ദം കണ്ടെത്തുന്ന പുതിയ കാലത്തെ കുട്ടികളിൽ നിന്നു വളരെ വ്യത്യസ്തമായ ഒരു തലമുറ. ആ തലമുറയുടെ പ്രതിനിധിയായി നിന്ന് ‘ഡ്രാക്കുള നമ്മുടെ ആളാണ്' കൃഷ്ണ പൂജപ്പുര എഴുതുന്നു.
സ്ക്കൂൾ പഠനക്കാലത്ത് ഹൊറർ കഥകളും കോട്ടയം പുഷ്പനാഥിന്റേത് ഉൾപ്പെടെ നിരവധി ഡിറ്റക്ടീവ് നോവലുകളും വായിച്ചിരുന്നു കൃഷ്ണ പൂജപ്പുര. അപസർപക കഥകൾ ഏറെ ഇഷ്ടമാണെന്നും അദ്ദേഹം പറയാറുണ്ട്. അതുകൊണ്ടാവും ഡ്രാക്കുള കഥ ഒരു ഡിറ്റക്റ്റീവ് നോവലിന്റെ ഫ്രെയിം വർക്കിലാണ് എഴുത്തുകാരൻ സൃഷ്ടിച്ചിരിക്കുന്നത്.
ഏറെ രസകരമാണ് ഈ ഡിറ്റക്റ്റീവ് നോവൽ. രംഗം ഒന്നിൽ പോലീസ് ചീഫിന്റെ ആസ്ഥാനം കാണാം. ചീഫും ഉപ ചീഫുമായി കൂടിയാലോചിച്ച് ഡ്രാക്കുളക്കോട്ട സ്ഥിതി ചെയ്യുന്ന കാർപാത്യയിലേക്ക് ഡിറ്റക്റ്റീവ് ക്രോഷിനെ അയയ്ക്കുകയാണ്. ശരിക്കൊരു ഡിക്ടറ്റീവ് നോവലിന്റെ ഗൗരവവും ആവേശഭരിതമായ അന്തരീക്ഷവും ഇവിടെ ഉണ്ട്. അതിനിടയിലേക്ക് കൃഷ്ണ പൂജപ്പുരയുടെ സ്വതസിദ്ധമായ നർമം കയറി വരുന്നു.
ഡ്രാക്കുളയെ തളയ്ക്കാൻ ഡിക്ടറ്റീവ് ക്രോഷിനെ ചുമതല പ്പെടുത്തിയ ശേഷം ഉള്ള രംഗം... "ശരി ചീഫ് ഞാൻ ഇറങ്ങുന്നു ."ക്രോഷ് എണീറ്റു. "ലേഡി അസിസ്റ്റന്റിനെ വേണ്ടേ "ചീഫ് ചോദിച്ചു. "വേണ്ട ചീഫ്. ഡ്രാക്കുളയെ പിന്നെയും സഹിക്കാം." ഇനി ക്രോഷ് യാത്ര പറഞ്ഞിറങ്ങുന്ന രംഗം ആവട്ടെ. "അപ്പോൾ ശരി, രാത്രി യാത്രയില്ല."തെക്കൻ കേരളത്തിലെ നാട്ടുമ്പുറം കാരണവരെ പോലെ ക്രോഷും യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ ചീഫ് ചുമയ്ക്കാൻ തുടങ്ങി.
പോലീസ് ചീഫ് ആയാൽ ചുരുട്ട് വലിച്ചിരിക്കണം എന്ന പരമ്പരാഗതക്കാരുടെ പിടിവാശി എന്ത് കഷ്ടമാണെന്ന് പുള്ളി മനസിൽ പറഞ്ഞു. ബീഡി പോലും വലിച്ചിട്ടില്ലാത്ത താൻ ഈ തസ്തികയിൽ പ്രവേശിച്ചതോടെ ചുരുട്ട് തന്നെ വലിച്ചു തുടങ്ങി. ഇപ്പോൾ എന്താണെന്നുവച്ചാൽ ഒടുക്കത്തെ ചുമയാണ്...'
ഒറിജിനൽ ഡ്രാക്കുള നോവലിലെ കുതിരവണ്ടിക്കാരനെപ്പോലെ മുഖത്തേക്കു ചരിച്ച് തൊപ്പി ധരിച്ചിരുന്നു കാർപത്യയിലെ കുതിരവണ്ടിക്കാരനും! ഡ്രാക്കുള കോട്ടയിലേക്കാണ് തന്റെ യാത്രയെന്നു ക്രോഷ് പറഞ്ഞതും കുതിരവണ്ടികാരന്റെ കമന്റ്..."എങ്കിൽ റിട്ടേൺ തരണം അവിടെനിന്ന് തിരിച്ചിങ്ങോട്ട് ആള് കിട്ടാറില്ല’
പൈൻ കാടുകളിലൂടെ സഞ്ചരിച്ച് ഒടുവിൽ കോട്ടയിലെത്തി ഡിറ്റക്റ്റീവ് ക്രോഷ്. കോട്ടുധാരിയായ ഡ്രാക്കുളയോട് താനൊരു പത്ര പ്രവർത്തകനാണെന്നു പറഞ്ഞാണ് പരിചയപ്പെട്ടത്. ഇരുവരും സംസാരിക്കാൻ തുടങ്ങിയതും നേരം പുലർന്നു... പകൽ ഡ്രാക്കുളയ്ക്കു ചലിക്കാനാവില്ലത്രേ. അതിനാൽ കിഴക്ക് സൂര്യന്റെ തലവെട്ടം കണ്ടതും, റെയിൽവേ സ്റ്റേഷനിൽ ട്രെയിന്റെ ചൂളം വിളി കേട്ട സീസൺ ടിക്കറ്റുകാരനെ പോലെ ഡ്രാക്കുള ഓടി...അടുത്ത രാത്രി തേറ്റപ്പല്ലുകൾ കാട്ടി, ‘രണ്ട് ലിറ്റർ രക്തത്തി'നായി ക്രോഷിനെ സമീപിച്ച ഡ്രാക്കുളയെ ക്രോഷ് നിലംപരിശാക്കി. ‘മലയാളിയല്ലേ 'എന്ന ചോദ്യവുമായി..
താൻ പിടിക്കപ്പെട്ടു എന്നറിഞ്ഞ ഡ്രാക്കുള സ്വന്തം കഥ പറഞ്ഞു... സാധാരണ മലയാളിയെപ്പോലെ കുറേക്കാലം ജോലി തേടി അലഞ്ഞ് ഒടുവിൽ ഡ്രാക്കുളയായി ഉപജീവനമാർഗം കണ്ടെത്തുന്ന കഥ. ജോലി തേടി കാനഡ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കും വിമാനം കയറിയിരുന്നു ഈ പാവം ഡ്രാക്കുള. എന്ത് ചെയ്യാനാണ്, എല്ലായിടവും ഹൗസ് ഫുൾ.. മലയാളികൾ ലോകം മുഴുവൻ തമ്പടിച്ച സാഹചര്യത്തിൽ ഡ്രാക്കുളകോട്ടയിലേക്ക് താമസം മാറ്റുകയായിരുന്നു ഈ ത്രിബിൾ എംഎക്കാരൻ.
‘എങ്ങനെയാണ് താനൊരു മലയാളിയാണെന്ന്' ക്രോഷ് കണ്ടെത്തിയത് എന്ന ഡ്രാക്കുളയുടെ ചോദ്യത്തിനുള്ള ഡിറ്റക്ടീവിന്റെ മറുപടി ഏറെ രസകരം. ഡ്രാക്കുള കോട്ടയ്ക്കു മുന്നിൽ ചെരുപ്പ് ഊരി ഇടാൻ തുടങ്ങിയപ്പോൾ ഡ്രാക്കുള പറഞ്ഞു.. "വേണ്ട കാലിൽ കിടക്കട്ടെ" എന്ന്. ഇത് മലയാളിയെ തിരിച്ചറിയാനുള്ള ആദ്യത്തെ അടയാളം. ( ഇങ്ങനെ അതിഥികളോട് പറയുന്നത് മലയാളികൾ) പിന്നെ സിഗരറ്റ് വലിച്ച് ചാരം മുറിക്കുള്ളിൽ കുടഞ്ഞിട്ടു വൃത്തികേടാക്കി. ടീപോയി മേൽ ആഷ് ട്ര ഉണ്ടെങ്കിലും ഇങ്ങനെ ചെയ്യുന്നത് ലോകത്ത് മലയാളികൾ മാത്രം!
ക്രോഷിനു മുൻപ് ഡ്രാക്കുളയെ തേടി എത്തിയ 43 പേർക്കു തന്റെ ‘എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ' പലവിധ ജോലികൾ നൽകിക്കഴിഞ്ഞു എന്നും ഡ്രാക്കുള. ചിലർ ചെന്നായ്ക്കളെ പോലെ ഓരിടുന്നു. ഒരാൾ കടവാവലായി പറന്നു നടക്കുന്നു. കുറച്ചു പേർ ഡ്രാക്കുള കഥകൾ പറഞ്ഞുനടന്ന് മനുഷ്യരെ പേടിപ്പിക്കുന്നു. ഈ കഥകളൊക്കെ കേട്ട് പ്രൈവറ്റ് ഡിറ്റക്ടീവിന്റെ ഒരു അഭ്യർഥനയുണ്ട്... ‘അളിയാ എനിക്കും കൂടി ഒരു ജോലി...'
നർമഭാവന മാത്രമല്ല ഇതുപോലുള്ള ധാരാളം പ്രേത കഥകളും എഴുതിയിട്ടുണ്ട് കൃഷ്ണ പൂജപ്പുര. എന്തുകൊണ്ട് പ്രേത കഥകൾ എന്ന് ചോദിക്കുമ്പോൾ എഴുത്തുകാരൻ പറയുന്നു. "എന്റെ കുട്ടിക്കാലത്ത് ധാരാളം പ്രേതകഥകൾ ഞാൻ വായിച്ചിട്ടുണ്ട്. പകൽ നേരങ്ങളിൽ വളരെ ത്രില്ലടിച്ചാണ് ഇത്തരം കഥകൾ വായിക്കുക. രാത്രിയാകുമ്പോൾ പക്ഷേ പേടിച്ചു വിറയ്ക്കും.
ചീവീടുകളുടെ ശബ്ദം പോലും ഭയാനകമായി തോന്നിയിരുന്ന യാമങ്ങൾ...എങ്കിലും അടുത്ത പകലും വീണ്ടും വായന തുടരും. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് ഞാൻ ഡ്രാക്കുള നോവൽ വായിക്കുന്നത്.
ബ്രോം സ്റ്റോക്കറിന്റെ ഇംഗ്ലീഷ് നോവലിന്റെ ഒരു പരിഭാഷ. എന്നെ വളരെയേറെ പേടിപ്പിച്ച കഥാപാത്രമാണ് ഡ്രാക്കുള. ചെന്നായ്ക്കളുടെ ഓരിയിടലും കടവാവലുകളുടെ ചിറകടിയും എല്ലാം വല്ലാത്തൊരു അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കൗമാരകാലത്ത് എന്നെ ഒരു പോലെ വശീകരിക്കുകയും പേടിപ്പിക്കുകയും ചെയ്ത ഡ്രാക്കുള പ്രഭുവിനെ ഇപ്പോൾ മറ്റൊരു തരത്തിൽ നോക്കിക്കാണുന്നു. അത്ര മാത്രം.’
പണ്ട് പണ്ടെന്നോ മനസിൽ ഉറഞ്ഞു കൂടിയ കാർപാത്യക്കാരൻ ഡ്രാക്കുളയോട് തോന്നിയ ഭയത്തിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം ആണോ പുതിയ മലയാളി ‘ഡ്രാക്കുള '? അതോ പണ്ട് കുറെ പേടിപ്പിച്ചതിനുള്ള പ്രതികാരം വീട്ടിലോ? അങ്ങനെ ചോദിക്കുമ്പോൾ ‘കൃത്യമായും അറിയില്ല 'എന്നു പറഞ്ഞു പുഞ്ചിരിക്കുന്നു നർമസാഹിത്യകാരൻ.
Todays Story
കൊടുംചൂടിൽ വെന്തുരുകുകയാണ് ഈ വേനൽക്കാലം. ഈ അമിതമായ ചൂട് മനുഷ്യരെ മാത്രമല്ല, പ്രകൃതിയിലെ ഏറ്റവും അപകടകാരികളായ ജീവികളിൽ ഒന്നായ പാമ്പുകളെയും ഒരുപോലെ ബാധിക്കുന്നുണ്ട്.
ചൂടേറുന്നതോടെ കൂടുതൽ അസ്വസ്ഥരും ആക്രമണോത്സുകരും ആകുന്ന ഇവ തണലും തണുപ്പും തേടി മനുഷ്യവാസ മേഖലകളിലേക്ക് ഇറങ്ങിവരുന്നു. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പാമ്പുകളുടെ സാന്നിധ്യവും പാമ്പുകടി സംഭവങ്ങളും ആശങ്കാജനകമാം വിധം വർധിക്കുന്നതായി ഒട്ടേറെ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ഒരൊറ്റ കടിയിൽ പാമ്പുവിഷം ശരീരത്തിൽ പ്രവേശിക്കുന്നതോടെ അത് നേരെ പോകുന്നത് നിർണായകമായ ശാരീരിക പ്രവർത്തനങ്ങളിലേക്കാണ്, പിന്നീട് ഇത് മരണത്തിനു വരെ കാരണമാകുന്നു.
ഇങ്ങനെ നിമിഷങ്ങൾക്കുള്ളിൽ ജീവൻ അപഹരിക്കാൻ ശേഷിയുള്ള ഈ ജീവികളിൽ ഏറ്റവും വിഷമുള്ളവ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
സോ-സ്കെയിൽഡ് വൈപ്പർ
ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യ ജീവൻ അപഹരിക്കുന്ന പാമ്പാണ് സോ-സ്കെയിൽഡ് വൈപ്പർ. ജീവനു ഭീഷണി നേരിടുമ്പോൾ ശരീരം ഉരസി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നത് കൊണ്ടാണ് ഇവയെ "സോ-സ്കെയിൽഡ്' എന്ന് വിളിക്കുന്നത്.
മിഡിൽ ഈസ്റ്റിലും ദക്ഷിണേഷ്യയിലും വ്യാപകമായി കാണപ്പെടുന്ന ഈ പാമ്പ് ലോകമെമ്പാടുമുള്ള പാമ്പുകടി മരണങ്ങളിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നതായി ഡബ്ല്യുഎച്ച്ഒ രേഖപ്പെടുത്തിയിട്ടുണ്ട്.
"ഇന്ത്യൻ സോ-സ്കെയിൽഡ് വൈപ്പർ' അഥവാ ചുരുട്ടയണലി ഇവയുടെ ഒരു പ്രത്യേക ഉപജാതിയാണ്, ഇന്ത്യയിൽ പാമ്പുകടിയേറ്റ മരണങ്ങൾക്ക് പ്രധാനമായും കാരണമാകുന്ന നാല് പാമ്പുകളെയാണ് ബിഗ് ഫോർ എന്ന് വിളിക്കുന്നത്, അതിൽ ഇവയും ഉൾപ്പെടുന്നു.
വലിപ്പത്തിൽ ചെറുതാണെങ്കിലും ഇവയുടെ വിഷം രക്തം കട്ടപിടിക്കാനുള്ള ശേഷി തകർക്കുകയും ആന്തരിക രക്തസ്രാവത്തിന് കാരണമാകുകയും ചെയ്യുന്നു.
ടൈഗർ സ്നേക്ക്
ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഓസ്ട്രേലിയയിലെ ടൈഗർ സ്നേക്ക്. ഒരൊറ്റ കടിയിൽ ന്യൂറോടോക്സിൻ, കോആഗുലന്റ്, മയോടോക്സിൻ എന്നിങ്ങനെ മൂന്ന് തരം വിഷങ്ങളുടെ മാരക സംയോജനം ഇരയുടെ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നു.
നാഡീവ്യൂഹം തകരാറിലാക്കി രക്തം കട്ടപിടിക്കാനുള്ള ശേഷി നശിപ്പിച്ച് പേശികളെ അകത്തുനിന്ന് ഭേദിക്കുന്ന ഈ വിഷമിശ്രിതം ആന്റിവെനം ഇല്ലാതെ ചികിത്സിക്കുക ഏതാണ്ട് അസാധ്യമാണ്.
ആന്റിവെനം കണ്ടെത്തുന്നതിന് മുമ്പ് കടിയേറ്റവരിൽ 40 - 60 ശതമാനം പേർ മരണമടഞ്ഞിരുന്നതായി ഓസ്ട്രേലിയൻ വെനം റിസേർച്ച് യൂണിറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കോസ്റ്റൽ തായ്പ്പൻ
ഓസ്ട്രേലിയ തന്നെ മറ്റൊരു മാരക ജീവിക്കും കൂടി ആവാസഭൂമിയാണ്, കോസ്റ്റൽ തായ്പ്പൻ. ഓസ്ട്രേലിയയുടെ വടക്കൻ, കിഴക്കൻ തീരപ്രദേശങ്ങളിലും ന്യൂ ഗിനിയയിലുമാണ് ഇവയെ പ്രധാനമായും കാണുന്നത്. ഇവയുടെ വിഷം നാഡീവ്യൂഹത്തെയും രക്തചംക്രമണത്തെയും ബാധിക്കുന്നു. ഇത് വളരെ വേഗതയുള്ളതും പ്രകോപിപ്പിക്കപ്പെട്ടാൽ തുടർച്ചയായി പലതവണ കടിക്കാൻ മടിക്കാത്തതുമായ പാമ്പാണ്.
ബ്ലാക്ക് മാംബ
എന്നാൽ വേഗതയുടെ കാര്യം വരുമ്പോൾ ലോകം മുഴുവൻ ഭയക്കുന്ന പേരാണ് ബ്ലാക്ക് മാംബ. മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഇത് ലോകത്തിലെ ഏറ്റവും വേഗമേറിയ കരപ്പാമ്പാണ്. ആഫ്രിക്കയുടെ പേടിസ്വപ്നമായ ഈ ജീവിയുടെ വായ തുറക്കുമ്പോൾ ഉൾഭാഗം മഷി പോലെ കറുത്തിരിക്കുന്നതിനാലാണ് ഇവയ്ക്ക് 'ബ്ലാക്ക് മാംബ' എന്ന് പേര് ലഭിച്ചത്.
ഒരു കടിയിൽ ഒന്നിലധികം തവണ ആക്രമിക്കുന്ന ശീലമുള്ള ഇതിന്റെ ന്യൂറോടോക്സിൻ ഇരയുടെ ശ്വസനവ്യൂഹത്തെ പൂർണ്ണമായും നിശ്ചലമാക്കുന്നു, കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ 20 മിനിറ്റിനുള്ളിൽ മരണം സംഭവിക്കാം. antivenom ലഭിക്കാതെ വന്നാൽ മരണനിരക്ക് ഏതാണ്ട് 100% ആണെന്ന് African Snakebite Institute വ്യക്തമാക്കുന്നു.
ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്
ഓസ്ട്രേലിയയിലേക്ക് തിരിച്ചുവന്നാൽ, ആ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ മനുഷ്യജീവൻ അപഹരിക്കുന്നത് ഈസ്റ്റേൺ ബ്രൗൺ സ്നേക്കാണ്. ഇവയുടെ വിഷം വൃക്കകളുടെ പ്രവർത്തനത്തെയും ഹൃദയത്തെയും ബാധിക്കുന്നു.
അതിവേഗവും അങ്ങേയറ്റം ആക്രമണോത്സുകവുമായ ഈ പാമ്പ് മനുഷ്യവാസ മേഖലകളോട് ചേർന്ന് ജീവിക്കുന്നത് ഇതിനെ ഏറ്റവും അപകടകാരിയാക്കുന്നു. ഓസ്ട്രേലിയയിലെ ആകെ പാമ്പുകടി മരണങ്ങളിൽ 60% ത്തിലധികവും ഈ ഒറ്റ ഇനം കാരണമാണെന്ന് Australian Museum രേഖപ്പെടുത്തുന്നു.
റസ്സൽസ് വൈപ്പർ
ഏഷ്യയിലേക്ക് വരുമ്പോൾ, ഇന്ത്യയിലും ദക്ഷിണേഷ്യ മുഴുവനും ഭയത്തോടെ മാത്രം പറയുന്ന പേരാണ് അണലി എന്നറിയപ്പെടുന്ന റസ്സൽസ് വൈപ്പർ. വ്യാപകമായ ആവാസ മേഖലയും അക്രമോത്സുക സ്വഭാവവും ചേരുന്നതോടെ ഇത് ഏഷ്യയിലെ ഏറ്റവും മാരകമായ പാമ്പുകളിൽ ഒന്നായി മാറുന്നു.
WHOയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ വാർഷിക പാമ്പുകടി മരണങ്ങളിൽ ഏറിയ പങ്കും ഈ ഒറ്റ ഇനം കാരണമാണ് അതിനാൽ തന്നെ ഇവ ബിഗ് ഫോറിൽ ഉൾപ്പെടുന്നു. കടിയേറ്റാൽ വൃക്ക തകരാർ, ആന്തരിക രക്തസ്രാവം, കലകളുടെ നാശം എന്നിവ അതിവേഗം സംഭവിക്കുന്നു.
ഇൻലൻഡ് തായ്പ്പൻ
എന്നാൽ വിഷത്തിന്റെ തീവ്രതയിൽ ഇവരെയെല്ലാം പിന്നിലാക്കുന്നത് ഇൻലൻഡ് തായ്പ്പനാണ്, ഭൂമിയിലെ ഏറ്റവും വിഷമുള്ള പാമ്പ്. ഒരൊറ്റ കടിയിൽ നൂറ് മനുഷ്യരെ കൊല്ലാൻ ആവശ്യമായ വിഷം ഉൾക്കൊള്ളുന്ന ഈ ജീവി, ഓസ്ട്രേലിയയുടെ ഉൾനാടൻ മരുഭൂമിയിൽ മാത്രം വസിക്കുന്ന അങ്ങേയറ്റം ഏകാന്തപ്രിയമായ ഒന്നാണ്.
Antivenom ഉപയോഗിച്ച് ചികിത്സിച്ച ഒരൊറ്റ കേസിലും ഇതുവരെ മരണം സംഭവിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ഹുക്ക്-നോസ്ഡ് സീ സ്നേക്ക്
കരയിൽ നിന്ന് കടലിലേക്ക് വരുമ്പോൾ അപകടം കുറയുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും വസിക്കുന്ന ഹുക്ക്-നോസ്ഡ് സീ സ്നേക്ക് ലോകത്തിലെ അത്യന്തം വിഷമുള്ള സമുദ്ര പാമ്പുകളിൽ ഒന്നാണ്. എന്നാൽ സ്വഭാവത്തിൽ സൗമ്യവും ഒരു കടിയിൽ പുറത്തുവിടുന്ന വിഷത്തിന്റെ അളവ് വളരെ കുറവുമായതിനാൽ മനുഷ്യ മരണങ്ങൾ അപൂർവ്വമാണ്.
ഡുബോയ്സ് സീ സ്നേക്ക്
അതേ കടലിൽ തന്നെ ഒളിഞ്ഞിരിക്കുന്ന മറ്റൊരു ഭീഷണിയാണ് ഡുബോയ്സ് സീ സ്നേക്ക്. ഓസ്ട്രേലിയയുടെ പവിഴ പുറ്റുകളിൽ മറഞ്ഞിരിക്കുന്ന ഇവ ഡൈവർമാർക്ക് ഏറ്റവും ഗുരുതരമായ ഭീഷണിയാണ്. ഒരൊറ്റ കടി ഒരു ഡൈവറുടെ ജീവൻ അപഹരിക്കാൻ പര്യാപ്തമാണെന്ന് Journal of Herpetology വ്യക്തമാക്കുന്നു.
യെല്ലോ-ബെല്ലീഡ് സീ സ്നേക്ക്
പസഫിക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും വ്യാപകമായി കാണപ്പെടുന്ന യെല്ലോ-ബെല്ലീഡ് സീ സ്നേക്കാണ് ഈ പട്ടികയിലെ അവസാനത്തേത്. തിളക്കമുള്ള മഞ്ഞ-കറുപ്പ് നിറം കൊണ്ട് ഉടൻ തിരിച്ചറിയാൻ കഴിയുന്ന ഈ പൂർണ്ണ ജലജീവിയുടെ വിഷം ശക്തമാണെങ്കിലും ചെറിയ കടിക്കൊള്ളികളും കുറഞ്ഞ വിഷ അളവും കാരണം മനുഷ്യ മരണങ്ങൾ അപൂർവ്വമാണ്.
ലോകത്തിൽ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ട സമുദ്ര പാമ്പാണിതെന്ന് National Geographic രേഖപ്പെടുത്തുന്നു. ഇങ്ങനെ വിഷത്തിന്റെ ശക്തിയാലും വേഗത്താലും സ്വഭാവത്താലും മനുഷ്യനെ നിമിഷങ്ങൾക്കുള്ളിൽ കീഴടക്കാൻ കഴിയുന്ന പാമ്പുകളുടെ ലോകം ഒരേസമയം ഭീതിജനകവും അതിശയകരവുമാണ്.
എന്നാൽ ഈ ജീവികൾ മനുഷ്യനെ തേടിയെത്തുന്നവരല്ല, അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ ജീവിക്കുന്നവരാണ്. മനുഷ്യന്റെ ഇടപെടലുകളും കാലാവസ്ഥാ മാറ്റവും വനനശീകരണവും മനുഷ്യവാസമേഖലകളുടെ വ്യാപനവും കൂടുന്തോറും, മനുഷ്യനും പാമ്പും തമ്മിലുള്ള അകലം കുറഞ്ഞുവരുന്നതായി കാണാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ, പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണം കൂടുതൽ പ്രാധാന്യമാർജിക്കുന്നു.
Todays Story
വേട്ടക്കുറുമർ, അടിയർ, കാട്ടുനായ്ക്കർ എന്നിവരിൽ ജനസംഖ്യം അതിവേഗം കുറഞ്ഞുവരികയാണ്. നാലര ലക്ഷത്തോളം ആദിവാസികളാണ് സംസ്ഥാനത്തുള്ളത്. ഇതിൽതന്നെ ഒന്നര ലക്ഷവും വയനാട് ജില്ലയിലാണ്.
ശിശുമരണം, ഗർഭച്ഛിദ്രം, വന്ധ്യംകരണം, വന്ധ്യത എന്നിവ ഗോത്രവിഭാഗങ്ങളിൽ കൂടുതലാണ്. ഇക്കാലത്ത് വീടുകളിൽ കുട്ടികളുടെ എണ്ണം ഒന്നോ രണ്ടോ മാത്രമായി.
തരിയോട്, വെള്ളമുണ്ട , തൊണ്ടർനാട്, എടവക, പൊഴുതന, പടിഞ്ഞാറെത്തറ പഞ്ചായത്തുകളിലെ 174 കുടുംബങ്ങളിലായി കാടർ സമുദായത്തിലെ ആകെ അംഗങ്ങൾ 673 മാത്രം. കുറ്റ്യാടിക്കല്യാണം വന്നതോടെ ഇവിടെയും യുവാക്കൾക്ക് പെണ്ണു കിട്ടാതായി.
കാടർക്ക് മറ്റ് വിഭാഗങ്ങളിൽനിന്ന് പെണ്ണിനെ സ്വീകരിക്കാനാവാത്തതിനാൽ വംശം വൈകാതെ അന്യം നിൽക്കും. ആണ്‍കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗംമൂലം പഠിപ്പുള്ള പല പെണ്‍കുട്ടികളും കുറ്റ്യാടിക്കല്യാണത്തിനായി കാത്തിരിക്കുന്നു.
വയനാട്ടിൽ നിന്നു ബംഗളൂരുവിലും മൈസൂരുവിലും ഉപരിപഠനത്തിനു പോയ പെണ്‍കുട്ടികൾ കർണാടകത്തിൽനിന്നുള്ള വിവാഹം കഴിക്കുന്നതും പതിവാണ്. തമിഴ് യുവാക്കളെ വിവാഹം ചെയ്തവരും കുറവല്ല.
വലിയ ആദിവാസി വിഭാഗമായ പണിയർ വംശനാശഭീഷണിയിലാണ്. പണിയ നൃത്തത്തിലൂടെ സവിശേഷ സംസ്കാരമുള്ള ഇവരേറെയും അകാല മരണത്തിന് ഇരയാകുന്നു. പണിയെടുക്കുന്നവർ എന്നാണ് പണിയർ എന്ന വാക്കിന് അർഥം.
പണിയരിൽ 74.49 ശതമാനം പേരും വയനാട്ടിലാണ് ജീവിക്കുന്നത്. കുടകിൽ ജോലിക്കുപോയി ദുരൂഹമരണത്തിന് ഇരയാകുന്നതേറെയും പണിയ യുവതീ യുവാക്കളാണ്. ആദിവാസികൾക്കിടയിൽ ഏറ്റവും കുറഞ്ഞ ജനനനിരക്കും കുറഞ്ഞ ആയുർദൈർഘ്യവും പണിയർക്കിടയിലാണ്.
ഇരുപതിനായിരത്തിൽ താഴെയാണ് കാട്ടുനായ്ക്കരുടെ എണ്ണം. പ്രാക്തന ഗോത്ര വർഗമായ ഇവർ തേൻകുറുമർ എന്നും അറിയപ്പെടുന്നു. തേനും കാട്ടുകിഴങ്ങുകളും കായ്കളുമാണ് പ്രധാന ആഹാരം. തേൻശേഖരണമാണ് മുഖ്യതൊഴിൽ എന്നതിനാൽ കാട്ടുനായ്ക്കർ തേൻകുറുമർ അഥവാ ജ്യേനുക്കുറുമർ എന്ന് അറിയപ്പെടുന്നു.
വൻമരങ്ങളിൽ കിടക്കുന്ന തൂക്കുതേൻ, വേരിലും മരപ്പുറ്റിലും കാണുന്ന പുറ്റുതേൻ, കുറ്റിക്കാട്ടിലെ കോലു തേൻ, ചെറുതേൻ എന്നിവ ശേഖരിച്ച് ഉപജീവനം നയിക്കുന്നു. അടിയർ എന്നാൽ അടിമയെന്നും അടിയൻ എന്നമാണ് അർഥം. കർണാടകത്തിൽ കൃഷിചെയ്ത് ജീവിച്ചിരുന്ന ഇവർ വയനാട്ടിലെത്തി ജന്മികളുടെ അടിമകളായി മാറി.
ഇവരുടെ അനുഷ്ഠാന കലയാണ് നാട്ടുഗദ്ദിക. കുടകിനോട് ചേർന്ന വയനാടൻ പ്രദേശങ്ങളിലാണ് ഏറെയും താമസം. അടിയരിലും കുറ്റ്യാടിക്കല്യാണത്തിനു കുറവില്ല. കുള്ളുകൾ എന്നറിയപ്പെടുന്ന അടിയ കുടിലുകളിൽ കഴിയുന്ന പെണ്‍കുട്ടികൾക്കും താത്പര്യം നാട്ടിലെ ചെറുക്കൻമാരെയാണ്.
പാരന്പര്യപ്രകാരം അന്യജാതിക്കാരുമായി അടിയർക്ക് വിവാഹം പാടില്ല. വിവാഹം നിശ്ചയിക്കുന്നത് സമുദായ കാരണവരാണ്. താലി കെട്ടാനുള്ള അവകാശവും മൂപ്പൻ എന്ന കാരണവർക്കാണ്. പെണ്‍കുട്ടികൾ കുറ്റ്യാടിക്കല്യാണങ്ങളിലേക്ക് പോയതോടെ ആചാരമൊക്കെ ഉൗരുകൾക്ക് അന്യമാവുകയാണ്.
കുടുംബശ്രീയുടെ കരുതൽ
കുറ്റ്യാടിക്കല്യാണങ്ങൾക്ക് പ്രചാരം വർധിച്ചതോടെ വയനാട് കുടുംബശ്രീ മിഷന്റെ ശക്തമായ ഇടപെടുലുണ്ടായതായി ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ പറഞ്ഞു. 2012 ലാണ് കുറ്റ്യാടിക്കല്യാണങ്ങൾ ഊരുകളിൽ തുടക്കമായത്.
പിന്നോക്കം നിൽക്കുന്ന ഗോത്രവാസി പെണ്‍കുട്ടികളെയാണ് പുറംവാസികൾ വിവാഹം ചെയ്യാനെത്തിയത്. വിവാഹങ്ങൾ വ്യാപകമായതോടെ കുടുംബശ്രീ മിഷൻ വിഷയത്തിൽ സജീവമായി ഇടപെട്ടു.
ഒരു വിഭാഗം പെണ്‍കുട്ടികൾ ഇടനിലക്കാർ മുഖേന ഇരകളാക്കപ്പെട്ടതായി കണ്ടെ ത്തിയതോടെ കൗണ്‍സിലർമാർ ബോധവത്കരണവുമായി ഉന്നതികളിലെത്തി. ബാലസഭകൾ, യൂത്ത് ക്ലബുകൾ, സ്പോർട്സ് ക്ലബുകൾ, സഹവാസ ക്യാന്പുകൾ എന്നിവയിലൂടെ ചെറിയ പ്രായക്കാരെ ബോധവത്കരിച്ചു.
ഊരുമൂപ്പൻമാർക്കും ബോധവത്കരണം നൽകി. ഇതരവിഭാഗങ്ങളിൽപ്പെട്ടവർ വിവാഹം ചെയ്ത പട്ടികവർഗ യുവതികളുടെ ഭർതൃഗൃഹങ്ങളിലെ ജീവിതാവസ്ഥയെക്കുറിച്ചു പഠിക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നിലവിലെ തീരുമാനം.
മിഷനു കീഴിൽ രൂപീകരിച്ച വിജിലന്റ് ഗ്രൂപ്പുകളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തുന്നു. കുറ്റ്യാടിക്കല്യാണങ്ങളിലെ ചതിയും കെണിയും തിരിച്ചറിയാൻ ഗോത്രവാസികൾക്ക് ഒരു പരിധി വരെ സാധിച്ചതായി ആശ പോൾ പറഞ്ഞു.
ഇതിൽ ചതിയുണ്ട്, കെണിയുണ്ട്
കുറ്റ്യാടിക്കല്യാണത്തിനെതിരേ ബോധവത്കണം നടത്തുന്നതിൽ പരിമിതിയേറെയുണ്ട്. ഇത്തരം കല്യാണങ്ങളിൽ ചതിവും വഞ്ചനയും ഒളിഞ്ഞിരിക്കുന്നതായി അച്ഛനമ്മമാരെ ബോധിപ്പിക്കുക എളുപ്പമല്ല. എന്റെ മകൾക്ക് നാട്ടിൽ നല്ല കാലം വരുന്നത് ഇല്ലാതാക്കാനാണോ ശ്രമം എന്ന് അച്ഛനമ്മമാർ ചോദിക്കും.
മറ്റു പലരും കെണിയിൽപ്പെട്ട കാര്യം പറഞ്ഞാൽ കല്യാണം മുടക്കാൻ വന്നതാണോ എന്നാവും മറുചോദ്യം. മാനം നഷ്ടപ്പെടാതിരിക്കാൻ പലരും ഇത്തരം ബോധവത്കരണത്തിന് പോകില്ല- വിശ്വനാഥൻ പറഞ്ഞു. പഠിപ്പുള്ള പെണ്‍കുട്ടികളിൽ ചിലർക്ക് കുറ്റ്യാടിക്കല്യാണത്തോട് അനുഭാവമാണ്.
ജോലി നേടിയവർ നാട്ടിലെ പരിഷ്കാരി പയ്യൻമാരെ കെട്ടാൻ ആഗ്രഹിക്കുന്നു. സ്വന്തം ഊരുവാസിയെ കെട്ടിയാൽ ഭർത്താവിന്റെയും അവരുടെ അച്ഛനമ്മമാരുടെയും സംരക്ഷണം ഏറ്റെടുക്കേണ്ടിവരില്ലെയെന്നതാണ് ജോലിക്കാരായ ആദിവാസി പെണ്‍കുട്ടികളുടെ കാഴ്ചപ്പാട്.
തന്നെയുമല്ല ഊരുകളിലെ പരിമിതമായ സാഹചര്യങ്ങൾ വിട്ടൊഴിയാൻ പെണ്‍കുട്ടികളിൽ ചിലരൊക്കെ ആഗ്രഹിക്കുന്നു. പാവപ്പെട്ട പിന്നോക്ക ആദിവാസി കുടുംബങ്ങളിലായിരിന്നു കുറ്റ്യാടിക്കല്യാണങ്ങൾക്ക് തുടക്കം. ഒരു പരിധിവരെ ആദിവാസികളുടെ പിന്നോക്കാസ്ഥയെ പലരും ചൂഷണം ചെയ്യുകയായിരുന്നു.
പിന്നീട് അത് എല്ലാ വിഭാഗങ്ങളേക്കും കടന്നു കയറി. നിലവിൽ അതിന് പുതിയ മാനങ്ങളും കാഴ്ചപ്പാടുകളും വന്നിരിക്കുന്നു. ഇത്തരം കല്യാണങ്ങളിൽ നിന്ന് മുതലെടുപ്പ് നടത്തുന്ന ഇടനിലക്കാരുടെ ചതിക്കെണികൾ തിരിച്ചറിയേണ്ടതുണ്ട്.
കുറ്റ്യാടിക്കല്യാണങ്ങൾ നടത്തിയ പെണ്‍കുട്ടികൾ ആകെ എത്രയെന്നതിൽ ഒരാൾക്കും തിട്ടമില്ല. എന്നാൽ നിലവിലെ അവരുടെ ജീവിത സാഹചര്യം പഠനവിഷയമാക്കേണ്ടതുണ്ട്. ചതിയിൽപെട്ട പല യുവതികളുണ്ടെന്നതിൽ സംശയമില്ല - വിശ്വനാഥൻ പറഞ്ഞു.
Todays Story
കുറ്റ്യാടിക്കല്യാണങ്ങളിലേറെയും വധുവിന് പ്രായം ഇരുപതിൽ താഴെയാണ്. വരന് പത്തും ഇരുപതും വയസ് കൂടുതലുണ്ടാകും. കല്യാണത്തിന് മുൻപ് നാട്ടിലും വീട്ടിലും വരനെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാഹചര്യമില്ല.
ഊരിനു പുറത്ത് ബന്ധങ്ങളും പരിചയവുമില്ലാത്ത ആദിവാസികൾക്ക് നഗരവാസിയായ ചെറുക്കനെക്കുറിച്ച് ഇടനിലക്കാരൻ നൽകുന്ന അറിവേ ഉണ്ടായിരിക്കൂ. പട്ടിക വർഗ ക്ഷേമസ്ഥാപനങ്ങളോ സംഘടനകളോ അറിയാതെയും അറിയിക്കാതെയുമാണ് കുറ്റ്യാടിക്കല്യാണങ്ങൾ നടക്കുക.
ഓരോ ഗോത്രവാസി വിഭാഗത്തിനും തനതു സംസ്കാരവും പാരന്പര്യവും ആചാരങ്ങളുണ്ട്. എന്നാൽ നാട്ടുവാസികൾക്ക് ഇത്തരത്തിലുള്ള യാതൊരു ബോധ്യങ്ങളുമില്ല. ചെറുക്കൻ കണ്ട് ധാരണയിലെത്തിയാൽ അതിവേഗം കല്യാണം നടത്തി വധുവിനെ കൊണ്ടുപോവുകയാണ് പതിവ്.
ഇടനിലക്കാരുടെ കൈവശം ഇത്തരത്തിൽ ഒട്ടേറെ പെണ്‍കുട്ടികളുടെ ഫോട്ടോയുണ്ടാകും. നാട്ടിലെ ചെറുക്കനെ ഈ ഫോട്ടോകൾ കാണിച്ചാണ് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കണ്ടെത്തുക.
തലേന്ന് പെണ്ണിനെ കണ്ട് പിറ്റേന്ന് വിവാഹം നടത്തിയ സംഭവങ്ങളുമുണ്ട്. വധുവിന്റെ കുടുംബവുമായി പരിചയപ്പെടാൻപോലും ഇടനിലക്കാർ പെണ് വീട്ടുകാരെ സമ്മതിക്കില്ല. ഇടനിലക്കാർ പെണ്ണിനെ നാട്ടിലെത്തിച്ചു ചെറുക്കനു കൈമാറിയ സംഭവങ്ങളുമുണ്ട്.
കുറ്റ്യാടിക്കല്യാണം സാന്പത്തിക നേട്ടമുള്ള കച്ചവടമായി മാറിയതോടെ നാട്ടിൻപുറങ്ങളിൽ മാത്രമല്ല കല്യാണ ബ്രോക്കർമാർ. വിവിധ ഊരുകളിൽ ആദിവാസി സ്ത്രീകൾ ഉൾപ്പെടെ ഇടനിലക്കാരുണ്ട്.
ഊരു മൂപ്പനും പെണ്ണിന്റെ അച്ഛനമ്മാവൻമാർക്കും കാശും കള്ളും കൊടുത്ത് ഇടനിലക്കാർ പെണ്‍കുട്ടികളെ വിവാഹത്തിന് നിർബന്ധിക്കുന്നതും പതിവാണ്. വിവാഹശേഷം വൈകാതെ വരന്റെ സ്വഭാവരീതിയിലും പെരുമാറ്റത്തിലും മാറ്റം വരാം.
രക്ഷിതാക്കൾക്ക് മകൻ ഗോത്രവാസിയെ മകൻ വിവാഹം ചെയ്തതിൽ എതിർപ്പുണ്ടാകാം. കാട്ടിൽനിന്നു കൊണ്ടുവന്ന പെണ്ണിനു വൃത്തിയും അഴകും അറിവുമില്ലെന്ന അധിക്ഷേപത്തിൽ കുറ്റം ചാർത്തലും അവഹേളനവും പതിവാകും.
ഒരു കല്യാണം നടത്തിയാൽ ഇടനിലക്കാരൻ അതേ ഊരിൽ സാധ്യതയുടെ വൻ കന്പോളമുറപ്പിക്കും. മുൻപു നടത്തിയ വിവാഹത്തിൽ വധുവിനു സിദ്ധിച്ച സൗഭാഗ്യവും വരന്റെ വീട്ടിലെ സൗകര്യങ്ങളും പറഞ്ഞ് പ്രലോഭനത്തിൽ വീഴ്ത്തും.
യോഗ്യരായ ചെറുക്കനെ കൊണ്ടുവരാം എന്ന ധാരണയിൽ കൗമാരക്കാരികളുടെ ഫോട്ടോയും ഫോണ്‍ നന്പറും ഇടനിലക്കാരൻ വാങ്ങിയെടുക്കും. നാട്ടുവാസികളായ പുരുഷൻമാരുടെ ഫോട്ടോകളും ജോലി വിവരങ്ങളും വീടും കാണിച്ച് ഗോത്രവാസികളെ വലയിലാക്കും.
ഇത്തരത്തിൽ പല പെണ്‍കുട്ടികളും കെണിയിൽ വീണിട്ടുണ്ട്. ആഘോഷത്തോടെ ചെറുക്കനും പെണ്ണും കാറിൽ ഊരിലേക്കു മടങ്ങുന്നത് പലർക്കും പ്രലോഭനമാണ്. നാട്ടുവാസികൾ കൊണ്ടുപോകുന്ന പെണ്‍കുട്ടികൾക്കെല്ലാം നല്ല കാലമാണെന്ന ഇടനിലക്കാരുടെ വീന്പിളക്കലിൽ പല പെണ്‍കുട്ടികളും പ്രലോഭിതരാകുന്നു.
കുറ്റ്യാടിക്കല്യാണങ്ങളിൽ അപൂർവമായി നല്ല നിലയിൽ കഴിയുന്നവരുണ്ട്. കല്യാണങ്ങളൊന്നും ഊരിൽവച്ച് നടക്കാറില്ല. പെണ്ണിനെ നാട്ടിലെത്തിച്ചശേഷമാണ് വിവാഹം. ചിലപ്പോൾ ആചാരപരമായ നടപടികളൊന്നും ഉണ്ടാകാറില്ല. പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെയോ സഹോദരങ്ങളെപ്പോലുമോ ക്ഷണിക്കാതെ വരന്റെ വീട്ടിൽ കല്യാണം നടത്തിയവരുണ്ട്.
കല്യാണങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നില്ലെന്നതാണ് പെണ്‍കുട്ടിക്ക് പിൽക്കാലത്തുണ്ടാകുന്ന കുരുക്ക്. കുട്ടികളുമായോ അല്ലാതെയോ ഉപേക്ഷിക്കപ്പെടുന്നവർക്ക് ജീവനാംശം കിട്ടാതെ വരും. ഇത്തരത്തിൽ തിരികെ വന്നു കൂലിവേലയെടുത്ത് ജീവിക്കുന്ന യുവതികൾ വയനാട്ടിൽ പലരാണ്.
പറ്റിയ ചതിയും കെണിയും പുറത്തുപറയാൻ താത്പര്യപ്പെടാത്തവരാണ് ഏറെയും. ചിലരാകട്ടെ ഊരിലും കുടിയിലും ഇടമില്ലാതെ തമിഴ് നാട്ടിലേക്കും കുടകിലേക്കും ജോലി തേടിപോകുന്നു.
പുനർ വിവാഹത്തിനുള്ള സാധ്യത ഗോത്ര ആചാരത്തിൽ പതിവില്ല. കുറ്റ്യാടിക്കല്യാണത്തിൽ ജനിക്കുന്ന കുട്ടികൾ അച്ഛന്റെ സമുദായാചാരങ്ങളും വിശ്വാസങ്ങളും പിന്തുടരുന്ന സാഹചര്യത്തിൽ ആദിവാസി ഗോത്രത്തിന് പിൻതുടർച്ച ലഭിക്കുന്നില്ല.
അന്യാധീനപ്പെടുന്ന ഗോത്രസംസ്കാരം
മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചു നാട്ടുവാസികളെ കല്യാണം കഴിക്കാൻ താൽപര്യപ്പെടുന്ന ഗോത്രവാസി പെണ്‍കുട്ടികളുമുണ്ട്. പഠിപ്പും ജോലിയുമുള്ള പെണ്‍കുട്ടികൾക്ക് അനുയോജ്യരായ ചെറുക്കൻമാർ സമുദായത്തിൽ കിട്ടുക എളുപ്പമല്ല.
വനംവകുപ്പിലും പോലീസിലും ഉൾപ്പെടെ വയനാട്ടിൽ ഇരുന്നൂറോളം ആദിവാസികൾക്ക് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സർക്കാർ ജോലി ലഭിച്ചതിൽ 80 ശതമാനവും പെണ്‍കുട്ടികളാണ്. ഇവർക്ക് അനുയോജ്യരായ ചെറുക്കൻമാരെ സ്വന്തം സമുദായത്തിൽ ലഭിക്കുക എളുപ്പമല്ല.
പണിയ പെണ്‍കുട്ടിക്ക് കാട്ടുനായ്ക്ക വിഭാഗത്തിലെ ചെറുക്കനെ കെട്ടാൻ അനുവാദമില്ല. സമുദായം മാറി കല്യാണം കഴിച്ചാൽ എതിർപ്പുകളുയരും. സർക്കാർ ജോലിയും ബിരുദവും നേടിയ പെണ്‍കുട്ടികൾ എട്ടാം ക്ലാസുവരെ പോലും പഠിപ്പില്ലാതെ അലസനായി ജീവിക്കുന്ന ഗോത്രവാസി യുവാക്കളെ വിവാഹം ചെയ്യാൻ തയാറല്ല.
മദ്യത്തിനും കഞ്ചാവിനും മൊബൈലിനും അടിമപ്പെട്ടവരും വനവിഭവങ്ങൾ ശേഖരിച്ചും മരം കയറിയും കൂലിവേല ചെയ്തും കഴിയുന്നവരാണ് ഏറെ യുവാക്കളും. ഈ നിലയിൽ പരിഷ്കൃതരായ നാട്ടുവാസികൾക്കൊപ്പം പോയാൽ തങ്ങൾക്കും അടുത്ത തലമുറയ്ക്കും നല്ലകാലം വരുമെന്ന തിരിച്ചറിവിലാണ് പലരിലും ഇക്കാലത്ത് കുറ്റ്യാടിക്കല്യാണത്തിന് താത്പര്യക്കാരേറുന്നത്.
സാന്പത്തിക സാമൂഹിക തലങ്ങളിൽ വന്ന മാറ്റമാണ് കുറ്റ്യാടിക്കല്യാണങ്ങൾ പ്രചാരത്തിലാകാൻ കാരണം. ഊരിലെ ചെറുക്കൻമാരെ പഠിപ്പും പ്രാപ്തിയുമുള്ള പെണ്‍കുട്ടികൾക്ക് വേണ്ട ാതായിരിക്കുന്നു.
പയ്യൻമാരുടെ അലസത മാത്രമല്ല അവരുടെ ജീവിത ശൈലിയും തൊഴിലും ഇക്കാലത്തും പഴയതുതന്നെ. പെരുമരങ്ങൾ കയറിയിറങ്ങി തേനെടുക്കുന്ന ചെറുക്കനെ സർക്കാർ ഉദ്യോഗം കിട്ടിയ ആദിവാസി പെണ്ണിന് ഉൾക്കൊള്ളാനാവില്ല.
ഈയിടെയായി വിദ്യാഭ്യാസവും ഉദ്യോഗവുമുള്ള പെണ്‍കുട്ടികളാണ് കുറ്റ്യാടിക്കല്യാണത്തിലൂടെ ഊരുവിടുന്നവരിൽ പലരും. ഇവരേറെയും ഉന്നത പഠനത്തിനും ജോലിക്കും നഗരങ്ങളിലെത്തിയപ്പോൾ വികസിത ലോകത്തിൽ ആകൃഷ്ടരുമായിരിക്കും.
സ്വന്തം ഊരിലെ ആണുങ്ങളാവട്ടെ വനജീവിതം മാത്രം പരിചയപ്പെട്ടവരും പഠനത്തിൽ പിന്നോക്കവുമായിരിക്കും. ആദിവാസി പെണ്കുട്ടികക്ക് ഉൗരുകളിൽ പുരുഷനു തുല്യമായ അധികാരവും അവകാശങ്ങളുമുണ്ട്.
മരണം, കല്യാണം ചടങ്ങുകളിൽ കർമം ചെയ്യാനുള്ള അവകാശം ഉൾപ്പെടെ പ്രത്യകം പദവിയും പരിഗണനയുമുണ്ട്. ഇത്തരത്തിൽ പെണ്‍കുട്ടി പുറത്തൊരാളെ കല്യാണം കഴിക്കാൻ താത്പര്യപ്പെട്ടാൽ കുലത്തിലും ഗണത്തിലും എതിർപ്പുകളുണ്ടാകില്ല.
ഇത്തരത്തിൽ പണിയ, കാട്ടുനായ്ക്ക, അടിയ വിഭാഗങ്ങളിൽ പെണ്ണു കിട്ടാതെയും വിവാഹം മുടങ്ങിയും കഴിയുന്ന ചെറുപ്പക്കാർ ഏറെയാണ്. ആദിവാസി ജനസംഖ്യ ഭാവിയിൽ അതിവേഗം കുറയാൻ ഇത് ഇടയാക്കും.
കുറ്റ്യാടിക്കല്യാണങ്ങളുടെ സാഹചര്യങ്ങളെപ്പറ്റി ഗൗരവമായ പഠവും ശ്രദ്ധയും വേണ്ടതുണ്ടെന്ന് ആദിവാസി ഗോത്രസഭാ നേതാവ് സി.കെ. ജാനു പറഞ്ഞു. നാട്ടിലേക്കു പോകുന്ന അപൂർവം പെണ്‍കുട്ടികൾ നന്നായി പോകുന്നുണ്ടാകാം.
എന്നാൽ ഏറെപ്പേർക്കും ദുരിതമായിരിക്കും ജീവിതം. കുറ്റ്യാടിക്കല്യാണു നടത്തിയവരുടെ ഇന്നത്തെ സ്ഥിതിയും നിലയും എന്തെന്ന് ഊരുകാർക്കും അറിയില്ല. പോയ പെണ്‍കുട്ടികളിൽ ഒരിക്കലും തിരിച്ചുവരാത്തവരുമുണ്ട്.
പിന്നോക്കം നിൽക്കുന്ന എല്ലാ ആദിവാസി വിഭാഗങ്ങൾക്കിടയിലും കുറ്റ്യാടിക്കല്യാണമുള്ളതായി ജാനു പറഞ്ഞു.
Todays Story
വയനാട്ടിലെ കുറ്റ്യാടിക്കല്യാണം ഇക്കാലത്തും ഗോത്രവാസി വിഭാഗങ്ങളിൽ ആചാരമായി തുടരുകയാണ്. പട്ടിക വർഗ ആദിവാസി പെണ്‍കുട്ടികളെ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്നുള്ള പൊതുവിഭാഗക്കാർ ഇടനിലക്കാർ മുഖേന നടത്തുന്ന കുറ്റ്യാടിക്കല്യാണങ്ങൾക്കു തടയിടാൻ നിയമ സംവിധാനങ്ങൾക്കാവുന്നില്ല.
കൂത്തുപറമ്പ്, തലശേരി, നാദാപുരം, വടകര, കുറ്റ്യാടി, താമരശേരി, പേരാന്പ്ര, വളയം, തളിപ്പറന്പ് പ്രദേശങ്ങളിൽനിന്നുള്ളവരാണ് വയനാട്ടിലെ ഊരുകളിലെത്തി പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത്. ഇരകളിൽ പലരും പതിനെട്ടു വയസ് തികയാത്തവരുമാണ്.
പോക്സോ ഉൾപ്പെടെ കേസുകളെടുക്കാവുന്ന വിവാഹങ്ങളാണ് പലതും. ഈ വിവാഹങ്ങളിൽ ഒട്ടേറെ ഗോത്രവാസികൾ ചതിക്കപ്പെടുന്നു. എന്നാൽ ഒന്നിലും അന്വേഷണങ്ങൾ നടക്കുന്നുമില്ല. തിരുനെല്ലി പഞ്ചായത്തിൽ മാത്രം 34 വിവാഹങ്ങൾ നടന്നതായി കുടുംബശ്രീ മിഷൻ സർവേയിൽ കണ്ടെത്തിയിരുന്നു.
ഇത്തരത്തിൽ ഊരുവിട്ടു വിവാഹിതരായ നിരവധി പെണ്‍കുട്ടികൾ ഭർതൃവീട്ടിൽനിന്നു മടങ്ങി എത്തിയിട്ടുമുണ്ട്. മാനന്തവാടി ബ്ലോക്കിൽമാത്രം 215 കുറ്റ്യാടി കല്യാണങ്ങൾ നടന്നു. പണിയ വിഭാഗത്തിൽ തുടങ്ങിയ കുറ്റ്യാടി കല്യാണം പിന്നീട് വയനാട്ടിലെ വിവിധ പിന്നാക്ക ഗോത്രങ്ങളിലും പ്രചാരം നേടി.
ജാതി, ജാതകം എന്നിവ പ്രശ്നമല്ലെന്നും പിന്നോക്ക പെണ്‍കുട്ടികളെ സ്ത്രീധനമില്ലാതെ കെട്ടാൻ തയാറാണെന്നുമുള്ള പതിവു പത്രപര്യങ്ങൾ കുറ്റ്യാടി കല്യാണത്തിനുള്ള ഇരകളെ ലക്ഷ്യം വച്ചുള്ളതാണ്.
കർണാടകത്തിലെ കുടകിൽ ജോലി തേടി പോയ യുവതികളായിരുന്നു ആദ്യകാലങ്ങളിൽ കുറ്റ്യാടി കല്യാണത്തിന്റെ ഇരകൾ. അതിർത്തി ഗ്രാമങ്ങളിൽനിന്നാണ് കുറ്റ്യാടിക്കല്യാണം വയനാടൻ ഉൗരുകളിലേക്ക് പടർന്നത്.
കുടകു കല്യാണത്തിന് ഇരകളായ പെണ്‍കുട്ടികളേറെയും ചൂഷണങ്ങൾക്കിരയായി. മോചനം കിട്ടാതെ പൊറുതിമുട്ടിയ പലരും ജീവനൊടുക്കി.
വയനാട്ടിൽ ആകെ എത്ര കുറ്റ്യാടിക്കല്യാണങ്ങൾ നടന്നുവെന്നും എത്രപേർ ഉപേക്ഷിക്കപ്പെട്ടു ഊരുലേക്കു മടങ്ങിവന്നുവെന്നും ഒരു ഏജൻസിയുടെയും പക്കൽ കണക്കില്ല. ഇത്തരം വിവാഹങ്ങളേറെയും രജിസ്റ്റർ ചെയ്യപ്പെടുന്നുമില്ല.
ചൂഷണത്തിന്റെ ഇരകൾ
കുടുംബശ്രീ മിഷനും പട്ടികവർഗ വകുപ്പും ജാഗ്രത പുലർത്തിയിട്ടും പുറംലോകം അറിയാതെ മാസം ഒന്നും രണ്ടും കുറ്റ്യാടിക്കല്യാണങ്ങൾ നടക്കുന്നു.
ഗോത്രവാസികളിൽ സാന്പത്തികവും സാമൂഹികവുമായി ഏറ്റവും പിന്നിലുള്ള പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ പെണ്‍കുട്ടികളെയാണ് പുറംനാട്ടുകാർ കൂടുതലായി വിവാഹം ചെയ്യുന്നത്.
വിവാഹശേഷം ഭർത്താക്കൻമാർ ഇവരെ പലതരത്തിൽ ചൂഷണത്തിനും പീഡനത്തിനും വിധേയമാക്കുന്ന സംഭവങ്ങളുണ്ട്. ഊരുകളിലേക്ക് കുഞ്ഞുങ്ങളുമായി തിരികെ വന്നവരുണ്ട്. ഒരിക്കൽപോലും മടങ്ങി വന്നിട്ടില്ലാത്തവരുമുണ്ട്.
കുറ്റ്യാടിക്കല്യാണങ്ങളിൽ ചതിവും വഞ്ചനയും ചൂഷണവും തുടർകഥയായിരിക്കെ കുടുംബശ്രീ മിഷൻ ഊരുകൾ തോറും ബോധവത്കരണം നടത്തുന്നുണ്ട്. ഇത്തരം കല്യാണങ്ങളിലൂടെ വയനാട്ടിൽ എത്ര യുവതികൾ അന്യനാടുകളിലേക്ക് പോയി എന്നതിൽ കണക്കുകളില്ല.
കണിയാന്പറ്റ, കോട്ടത്തറ, കൽപറ്റ, മുണ്ടേരി ഊരുകളിലും നിരവധി കുറ്റിയാടി കല്യാണങ്ങൾ നടന്നിട്ടുണ്ട്. ഇവിടെ മൂന്നു യുവതികൾ ഭർതൃവീട്ടിൽനിന്നു സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തി.
മുണ്ടേരിയിൽനിന്നു മേപ്പാടിക്കാരനായ ഇടനിലക്കാരൻ മുഖേന പണിയ വിഭാഗത്തിലെ രണ്ടു യുവതികളെയാണ് നാദാപുരത്തേക്കു വിവാഹം ചെയ്തു കൊണ്ടുപോയത്.
ആദിവാസികളുടെ സാമ്പത്തിക പരിമിതികളെയാണ് ഇത്തരത്തിൽ ചൂഷണം ചെയ്യുന്നത്. മറുനാട്ടിൽ നിന്നുള്ള ചെറുക്കൻ ആഭരണങ്ങളും പണവുമായി വന്ന് പെണ്ണിനെ കൊണ്ടുപോകുന്ന സാഹചര്യം. വിവാഹച്ചെലവ് വരൻ വഹിക്കുമെന്നു മാത്രമല്ല പെണ്ണിന്റെ അച്ഛനമ്മമാർക്ക് പണവും വസ്ത്രവും നൽകും.
വരന് നാട്ടിൽ വീടും സ്വത്തും കാറുമൊക്കെയുണ്ടെന്ന പ്രലോഭനത്തിൽ പെണ്‍കുട്ടികൾ ഇവർക്കൊപ്പം ഇറങ്ങിപ്പോകുന്നു. എന്നാൽ ഒന്നോ ഒന്നിലേറെയോ ഭാര്യമാരും മക്കളുമുള്ളവരാണ് പ്രായപരിധിയില്ലാതെ ഉൗരുകളിലെത്തുന്നത്.
അൻപതു വയസുകാരൻ വരെ ഇത്തരത്തിൽ വിവാഹം നടത്തി മടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘങ്ങൾക്ക് കൈമാറിയതും വിറ്റതുമായ സംഭവങ്ങൾ പലതുണ്ടായിട്ടും മനുഷ്യക്കടത്തിന് തടയിടാനാകുന്നില്ല.
പെണ്‍കുട്ടികളെ അപഹരിക്കാൻ പുറത്തുനിന്നുള്ള ഇടനിലക്കാർ ഉൗരുകൾ കയറിയിറങ്ങുകയാണ്. വീട്ടുപകരങ്ങളും വസ്ത്രവും മാസ ഗഡുക്കളായി വിൽക്കാനെന്ന പേരിലെത്തി ദല്ലാൾമാർ സാഹചര്യം നോക്കി പെണ്‍കുട്ടികളെയും രക്ഷിതാക്കളെയും വലയിലാക്കുന്നു.
ഉന്നതനിലയിൽ സ്വത്തും ജോലിയുമുള്ള നാട്ടുവാസിയുമായി വിവാഹം നടത്തിക്കൊടുക്കാമെന്ന പ്രലോഭനത്തിൽ പെണ്‍കുട്ടികളും രക്ഷിതാക്കളും വീണുപോകും. ഒരു വിവാഹം നടത്തിക്കൊടുത്താൽ അരലക്ഷംരൂപ മുതൽ ഒരു ലക്ഷം രൂപ വരെ ദല്ലാളിനു കമ്മീഷൻ ലഭിക്കും.
ആചാരപ്രകാരമല്ലാതെ നടത്തുന്ന കല്യാണങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നില്ല. നാൽപതും അൻപതും വയസുള്ള പുരുഷൻമാർ ആദിവാസി പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിലെ ചതി തിരിച്ചറിയാൻ ഊരുവാസികൾക്കാകുന്നില്ല. ആദിവാസികളുടെ പൊതു അജ്ഞതയാണ് ഇവിടെയും ചൂഷണം ചെയ്യപ്പെടുന്നത്.
വിവാഹം ചെയ്തയച്ച ഏതാനും യുവതികൾ നല്ല നിലയിൽ കഴിയുന്നുണ്ട്. എന്നാൽ ഒറ്റപ്പെട്ട ഇത്തരം സാഹചര്യങ്ങളുടെ മറവിൽ പലരും പ്രലോഭത്തിൽപെടുന്നു. ഭർത്താവിന് വേറെയും വിവാഹ ബന്ധമുണ്ടെന്ന് ഗോത്രവാസി യുവതികൾ അറിയുക ഏറെ വൈകിയാരിക്കും.
ആദിവാസികളുടെ ശൈലിയും സംസ്കാരവുമായി നാട്ടുവാസിയായ പുരുഷനും രക്ഷിതാക്കൾക്കും ഒത്തുപോവുക എളുപ്പമല്ല. അവഹേളനവും ആക്ഷേപവും ദുരിതങ്ങളും സഹിക്കാനാവാതെ വീടുകളിലേക്ക് കണ്ണീരോടെ മടങ്ങിപ്പോന്നവർ മിക്ക ഊരുകളിലുമുണ്ട്.
പല സാഹചര്യങ്ങളാൽ നാട്ടിൽ പെണ്ണു കിട്ടാത്ത ആണുങ്ങളാണ് ആദിവാസി യുവതികളെ വിവാഹം ചെയ്യാൻ താൽപര്യപ്പെടുന്നത്. സ്വന്തം സമുദായത്തിൽനിന്നു വരനെ ലഭിക്കാത്ത ആദിവാസി യുവതികൾ നാട്ടുവാസികളെ വിവാഹം ചെയ്യാൻ നിർബന്ധിതമാകുന്ന സാഹചര്യവുമുണ്ട്.
രേഖയില്ലാത്ത കല്യാണം
കുറ്റ്യാടിക്കല്യാണം ഗോത്രത്തനിമയെയും സംസ്കാരത്തെയും അവരുടെ അംഗബലത്തെയും ദുർബലമാക്കുമെന്നതു വലിയ പരിമിതിയാണ്. ഇവരിൽ ജനിക്കുന്ന സങ്കരമക്കളുടെ ഭാവിയെക്കുറിച്ചും ആശങ്കയേറെയുണ്ട്.
കല്യാണങ്ങളിൽ പലപ്പോഴും പതിനെട്ടു വയസു തികഞ്ഞവരായിരിക്കില്ല പെണ്‍കുട്ടി. പ്രായം അറിയാതെയോ മറച്ചുവച്ചോ വിവാഹം ചെയ്യുന്ന വരൻ പോക്സോ കേസിൽപ്പെടാം. പ്ലസ്ടുവിനു പഠിക്കുന്ന പെണ്‍കുട്ടികളെ പഠനകാലത്ത് വിവാഹം ചെയ്ത സംഭവങ്ങളുമുണ്ട്.
ഹൈസ്കൂൾ കുട്ടികളെ വരെ മുൻകൂർ ബുക്ക് ചെയ്ത ഇടനിലക്കാർ ആദിവാസി ഊരുകളിൽ കച്ചവടം ഉറപ്പിച്ചുവയ്ക്കുന്ന സാഹചര്യവുമുണ്ട്. പെണ്ണിനെ കണ്ടു മടങ്ങിയാൽ കൊണ്ടുപോകാൻ പലപ്പോഴും ചെറുക്കനല്ല ഉൗരിലെത്തുക. നാട്ടുവാസിയായ ചെറുക്കൻ പട്ടും മാലയും പണവും ബന്ധുക്കൾ കൈവശം കൊടുത്തുവിടും. ഒപ്പം ഇടനിലക്കാരനും കാണും.
വധു അതണിഞ്ഞ് ബന്ധുക്കൾക്കൊപ്പം വരന്റെ വീട്ടിലേക്കു പോകും. പെണ്ണിന്റെ അച്ഛനും അമ്മയ്ക്കും കൊടുക്കാനെന്ന പേരിൽ ഇടനിലക്കാർ വരനിൽ നിന്നും പണം വാങ്ങിയെടുക്കും. പലപ്പോഴും നാലോ അഞ്ചോ പേരാണ് പെണ്ണിനെ കൊണ്ടുപോകാൻ ഊരിലേക്കു പോവുക.
അപൂർവം കല്യാണങ്ങളിൽ മാത്രമാണ് വധുവിന്റെ ബന്ധുക്കൾ കല്യാണത്തിനെത്തുക. ഭൂരിഭാഗം വിവാഹവും വരന്റെ നാട്ടിലെ അന്പലങ്ങളിലാണു നടക്കുന്നത്. ചില കല്യാണങ്ങൾ ഓഡിറ്റോറിയങ്ങളിലും. ചിലപ്പോഴാകട്ടെ താലികെട്ട് എന്നൊരു ചടങ്ങുപോലും ഉണ്ടാകാറില്ല.
രേഖകളില്ലാതെ ആദിവാസി പെണ്‍കുട്ടിയെ കൂടെ പാർപ്പിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്നവരുമുണ്ട്.
Todays Story
എല്ലാവരും ജയിക്കാന്‍വേണ്ടി മത്സരിക്കുമ്പോള്‍ തോല്ക്കാന്വേണ്ടി മാത്രം മത്സരിച്ച് "ഇലക്ഷന് കിംഗ്' എന്ന റെക്കോര്‍ഡ് നേടിയ ഒരാളുണ്ട്. തമിഴ്നാട് സേലം മേട്ടൂര്‍ ഡാമിന് സമീപത്തെ ഡോ. കെ. പത്മരാജന്.
തോല്‍വി ചരിത്രത്തിന്റെ തനിയാവര്‍ത്തനത്തിനായി 23ന് തമിഴ്നാട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ മേട്ടൂരില്‍ മത്സരിക്കാനായി 253-ാമത്തെ പത്രികയും ടിവികെ നേതാവും സിനിമാ താരവുമായ വിജയ്ക്കെതിരെ ചെന്നൈയിലെ പെരമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായുള്ള 254-ാമത്തെ നാമനിര്‍ദേശ പത്രികകൂടി നല്കിയിരിക്കുകയാണിദ്ദേഹം.
ഇതോടെ ഇദ്ദേഹത്തിന്റെ 254-ാം തെരഞ്ഞെടുപ്പ് മത്സരം കൂടിയാണിപ്പോള്‍ നടക്കുന്നത്. രാഷ്ട്രപതിക്കും പ്രധാന മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്ക്കുമെതിരെയുള്ള മത്സരത്തിലൂടെ ശ്രദ്ധേയനായ പത്മരാജന് ഇക്കുറി ടിവികെ നേതാവ് വിജയുമായാണ് മത്സരിക്കുന്നത്.
തമിഴ്നാട് തെരഞ്ഞെടുപ്പില്‍ ഇക്കുറി വിജയ് ആണ് ശ്രദ്ധിക്കപ്പെടുന്ന താരം എന്നതിനാലാണ് പത്മരാജന് വിജയ്ക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്. എല്ലാ തെരഞ്ഞെടുപ്പിലും തോല്‍വി ഉറപ്പായതിനാല്‍ എറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റയാളെന്ന റെക്കോര്‍ഡ് കൈവിടാതിരിക്കുകയാണ് ലക്ഷ്യം.
പത്മരാജന് ചെറിയ മീനല്ല
പത്മരാജന് ജനിച്ചതും വളര്‍ന്നതുമെല്ലാം സേലത്താണ്. ഇദ്ദേഹത്തിന്റെ മാതാപിതാക്കളുടെ നാടാണ് പയ്യന്നൂരിന് സമീപത്തെ കുഞ്ഞിമംഗലം. കുഞ്ഞിമംഗലവുമായുള്ള ഈ വേരോട്ടമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കുഞ്ഞിമംഗലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള കാരണമായത്.
ഇത്തവണ നടന്ന കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനായി നാമനിര്‍ദേശ പത്രികയുടെ ഫോമുകൾ വാങ്ങിയെങ്കിലും പത്രിക സമര്‍പ്പിക്കാനായില്ല. തുടര്‍ന്നാണ് തമിഴനാട് തെരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളിലായി പത്രിക നല്‍കിയത്. 1988ല്‍ തുടങ്ങിയതാണ് ഇദ്ദേഹത്തിന്റെ തോല്‍വിക്കു വേണ്ടിയുള്ള മത്സരം.
ഇതുവരെ വാജ്പേയ്, ജയലളിത, കരുണാനിധി, വയലാര്‍ രവി, എ.കെ. ആന്റണി, യദൂരപ്പ, ബംങ്കാരപ്പ, എസ്.എം. കൃഷ്ണ, വിജയ് മല്യ, പിണറായി വിജയന്, പ്രിയന്കാ ഗാന്ധി, എടപ്പാടി പഴനിസ്വാമി തുടങ്ങി ഉപരാഷ്ട്രപതി ടി.പി. രാധാകൃഷ്ണന് വരേയുള്ളവര്ക്കെതിരെ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ലോകസഭ, രാജ്യസഭ, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പഞ്ചായത്ത് എന്നിങ്ങനെ എല്ലാ തലങ്ങളിലും മത്സരിച്ചിരുന്നു.
Todays Story
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിരഞ്ജനെ കാണാൻ ഡെന്നിസിനെ കൂട്ടി അഭിരാമി ജയിലിൽ വരുന്ന രംഗം സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയുടെ ക്ലൈമാക്സ് ആണ്. നിരഞ്ജൻ ആവശ്യപ്പെട്ടത് പ്രകാരം ഡെന്നീസ് അഭിരാമിയെ താലി കെട്ടുന്നതാണ് പിന്നീടുള്ള ഹൃദയസ്പർശിയായ കാഴ്ച.
ഡെന്നിസിനെ വിവാഹം കഴിക്കാൻ കൂട്ടാക്കാതെ അഭിരാമി നിരഞ്ജനെ വിവാഹം കഴിച്ചിരുന്നെങ്കിലോ? ആ ക്ലൈമാക്സ് തന്നെ വേറെ ലെവൽ ആയേനെ. സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ ജീവിതത്തിൽ ഇതുപോലൊരു സിറ്റുവേഷൻ ഉണ്ടായാലോ... ഒന്ന് ചിന്തിച്ചു നോക്കൂ... എന്നാൽ അങ്ങനെയൊന്നുണ്ടായി.
അമേരിക്കയിലെ ടെക്സസിൽ സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയുടെ ക്ലൈമാക്സിനോട് സമാനമായ ഒരു സംഭവം നടന്നു. ഇരട്ടക്കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ടെക്സസ് ജയിലിൽ കഴിയുന്ന പ്രതിയെ വധശിക്ഷയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഒരു ബ്രിട്ടീഷ് യുവതി വിവാഹം കഴിച്ചു.
മരണം എന്നായിരിക്കും എന്ന് കൃത്യമായി അറിയുന്ന ഒരാളെ വിവാഹം കഴിക്കുക. അതൊരു ധൈര്യമോ ത്യാഗമോ എന്തായിരിക്കും എന്നാണ് ലോകം ഇപ്പോൾ ചിന്തിക്കുന്നത്. 2008-ൽ രണ്ട് പേരെ വെടിവച്ചു കൊന്നു എന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ടെക്സസിലേ ജയിലിൽ കഴിയുന്ന ജെയിംസ് ബ്രോഡ്നാക്സിനെ (37) ബ്രിട്ടീഷ് യുവതി ടിയാന ക്രാസ്നികിയാണ് ജയിലിൽ വച്ച് വിവാഹം ചെയ്തത്.
വിവാഹം നടന്നത് കഴിഞ്ഞത് ഏപ്രിൽ 14ന്. ജെയിംസ് ബ്രോഡ്നാക്സിന്റെ വധശിക്ഷ നടപ്പാക്കാൻ പോകുന്നത് ഏപ്രിൽ 30നും. വെറും 16 ദിവസം മാത്രം നീണ്ടുനിൽക്കുന്ന ഒരു വിവാഹബന്ധം എന്ന് പുറംലോകത്തിന് തോന്നാമെങ്കിലും ജീവിതാവസാനം വരെ രണ്ടുപേർക്കും ഓർക്കാനുള്ള 16 ദിവസങ്ങളാണ് ഇത്.
ഏപ്രിൽ 30-ന് വിഷമിശ്രിതം കുത്തിവെച്ചാണ് ജെയിംസ് ബ്രോഡ്നാക്സിന്റെ വധശിക്ഷ നടപ്പാക്കുക. അപൂർണമായ പ്രണയം നുരയുന്ന അയാളുടെ സിരകളിലേക്ക് വിഷ മിശ്രിതം കലരുമ്പോഴും അയാൾ തനിക്ക് ലഭിച്ച ആ 16 ദിവസങ്ങളെ കുറിച്ചായിരിക്കും അവസാനമായി ഓർക്കുക.
റഫീഖ് അഹമ്മദ് എഴുതിയ പോലെ മരണമെത്തുന്ന നേരത്തു നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ എന്ന് ജെയിംസ് ബ്രോഡ്നാക്സ് ആഗ്രഹിക്കും. പക്ഷേ നടക്കില്ല. ജയിലിലെ ഗ്ലാസ് മറയ്ക്ക് പിന്നിൽ നിന്ന് വെറും 20 മിനിറ്റ് നീണ്ടുനിന്ന ചടങ്ങിലൂടെയായിരുന്നു വിവാഹം.
ബഷീറിന്റെ മതിലുകളിൽ ബഷീറും നാരായണീയും ചേർന്നുള്ള പ്രണയം പോലെയാണ് ജെയിംസ് ബ്രോഡ്നാക്സും ടിയാനയും തമ്മിലുള്ള പ്രണയവും വിവാഹവും. അവർ ഒരു മറയുടെ അപ്പുറത്തും ഇപ്പുറത്തും ആണ്. ടെക്സസ് ജയിലിന്റെ വൻ മതിലുകൾക്ക് ഇരുവശത്തും നിന്നവർ 16 ദിവസം പ്രണയിക്കും...
പതിനാറാം നാൾ മതിലിന് അപ്പുറത്ത് ഒരാൾ ഉണ്ടാകില്ല.. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ സ്പർശിക്കാൻ ടെക്സസ് നിയമം അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ ഒന്ന് സ്പർശിക്കാൻ പോലും അവർക്ക് ആവില്ല... തനിക്ക് ലഭിച്ച ഈ 16 ദിവസം ജെയിംസിന്റെ ജീവൻ തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമങ്ങൾ കൂടിയാണ് ടിയാന നടത്തുന്നത്.
Todays Story
സമൂഹമാധ്യമങ്ങളില്‍ ദിവസങ്ങളായി നടക്കുന്ന വലിയ ചര്‍ച്ചയാണ് ആര്‍ട്ടെമിസ് 2 ദൗത്യം യാഥാര്‍ഥ്യമോ അതോ വ്യാജമോ എന്നത്! മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ആര്‍ട്ടെമിസ് ദൗത്യം വ്യാജവാര്ത്തയാണെന്നാണു പ്രചരിപ്പിക്കുന്നത്.
ചന്ദ്രനെ ഭ്രമണം ചെയ്തു മടങ്ങുന്ന ദൗത്യം സിനിമാ സ്റ്റുഡിയോയില്‍ ചിത്രീകരിച്ചതാണെന്നും ദൃശ്യങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്മിച്ചതാണെന്നുമാണു പ്രധാന പ്രചാരണം.
വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയാണു ശാസ്ത്രീയ അടിത്തറയില്ലാത്ത അവകാശവാദങ്ങള്‍ പ്രചരിക്കുന്നത്.
ദൗത്യത്തിലെ ബഹിരാകാശസഞ്ചാരികൾ ഗ്രീന്‍ സ്ക്രീനിനു മുന്നില്‍ കാമറകളെ അഭിമുഖീകരിച്ച് നില്ക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകളാണു കണ്ടത്.
എന്നാല്‍ ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കൃത്രിമമായി നിര്‍മിച്ചതാണെന്ന് ഡിജിറ്റല്‍ ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, ചന്ദ്രോപരിതലത്തില്‍ നിഗൂഢമായ വസ്തുക്കളെ കണ്ടെത്തിയെന്ന തരത്തിലുള്ള വീഡിയോകളും തെറ്റായ രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
ദൗത്യത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ ഉണ്ടായ ചില സാങ്കേതിക പിഴവുകളെ ദൗത്യം വ്യാജമാണ് എന്നതിന് തെളിവായി ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നു.
ഉദാഹരണത്തിന്, ഔദ്യോഗിക മാസ്കോട്ടിന് മുകളിലൂടെ അക്ഷരങ്ങള്‍ തെളിഞ്ഞുവന്നത് ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന വാദത്തിനു കാരണമായി.
എന്നാല്‍, ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത ഒരു വാര്‍ത്താ ഏജന്‍സിക്ക് സംഭവിച്ച ഗ്രാഫിക്സ് പിഴവാണിതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.
പഴയ അപ്പോളോ 11 ദൗത്യത്തെക്കുറിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ വീണ്ടും സജീവമാക്കാന്‍ ഇത്തരം പ്രചാരണങ്ങള്‍ കാരണമാകുന്നുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
1972ന് ശേഷം ദീര്‍ഘകാലത്തെ ഇടവേളകഴിഞ്ഞാണ് മനുഷ്യന് വീണ്ടും ചന്ദ്രനിലേക്കു പോകുന്നത് എന്നതും പുതിയ തലമുറയ്ക്ക് ഇതിലുള്ള അവിശ്വാസം വര്‍ധിപ്പിക്കാന്‍ കാരണമായതായി വിദഗ്ധര്‍ പറയുന്നു.
ഓറിയോണ്‍ പേടകത്തില്നിന്നയച്ച ഭൂമിയുടെയും ചന്ദ്രന്റെയും അതിമനോഹരമായ ദൃശ്യങ്ങള്‍ മനുഷ്യന്റെ ശാസ്ത്രീയ നേട്ടത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് ബഹിരാകാശ വിദഗ്ധര്‍ പറയുന്നു.
വ്യാജവാര്‍ത്തകള്‍ തള്ളിക്കളയാന്‍ ഈ ചിത്രങ്ങള്‍ മാത്രം മതിയെന്നും ഗവേഷകലോകം ചൂണ്ടിക്കാണിച്ചു.
Todays Story
“കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി കനകക്കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞുകാണേണം ഭഗവാനേ''... ഒരിക്കലെങ്കിലും ഈ ഗാനം കേള്‍ക്കാത്ത മലയാളികള്‍ കാണില്ല.
ഗൃഹാതുരതയുടെ ഒളിമങ്ങാത്ത ഓര്‍മകളുമായി ഒരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുന്നു. കണിക്കൊന്നയും വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമൊക്കെയായി മലയാളികള്‍ വിഷുവിനെ എതിരേല്ക്കാനുള്ള ഒരുക്കത്തിലാണ്.
വിഷു ഒരു സംസ്കാരമാണ്. കാര്‍ഷികവൃത്തിക്ക് ആദരം നല്കുന്ന സംസ്കാരം കൂടിയാണിത്.
വിഷു ആചാരം
കേരളത്തിന്റെ സ്വന്തം ആഘോഷമാണു വിഷു. വിഷു എന്നാല്‍ തുല്യമായത് എന്നര്‍ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. രാത്രിയും പകലും സമമായ മേടമാസം ഒന്നാം തീയതിയാണു വിഷുവായി ആഘോഷിക്കുന്നത്.
ഇത്തവണ മേടം രണ്ടിന്, ഏപ്രില്‍ 15നാണ് വിഷു. കേരളത്തില്‍ വിഷുദിനം സൂര്യരാശി അനുസരിച്ചുള്ള പുതുവര്‍ഷമാണ്. വിഷു മലയാളിക്കു കാര്‍ഷികോത്സവത്തിന്റെ തുടക്കം കൂടിയാണ്. പണ്ടു വിഷു ദിനത്തില്‍ വിഷുവെപ്പ് എന്നൊരു ചടങ്ങുണ്ടായിരുന്നു.
നെല്ലും അരിയും എണ്ണയും നാളികേരവുമൊക്കെ തമ്പുരാന് കുടിയാന്മാര്ക്കു നല്‍കും. ഇങ്ങനെ തമ്പുരാനില്‍ നിന്നും ദ്രവ്യങ്ങള്‍ വാങ്ങുന്ന കുടിയാന്മാര് ആ കാര്ഷികവര്ഷം മുഴുവനും അദ്ദേഹത്തിനായി പണിയെടുക്കണമെന്നാണു വിശ്വാസം.
ഐതീഹ്യത്തേരിലെത്തുന്ന വിഷു
നരകാസുരന് ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണു വിഷുവായി ആഘോഷിക്കുന്നതെന്നാണു വിശ്വാസം. കൊട്ടാരത്തിനുള്ളില്‍ വെയില് തട്ടിയതു ഇഷ്ടപ്പെടാഞ്ഞതിനാല്‍ സൂര്യനെ നേരേ ഉദിക്കാന്‍ രാവണന് സമ്മതിച്ചില്ലെന്നും രാവണനെ രാമന് വധിച്ചശേഷം സൂര്യന് നേരെ ഉദിച്ചതാണു വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസമുണ്ട്.
ആദിദ്രാവിഡാഘോഷങ്ങളില്പ്പെട്ട ഒരു ഉത്സവമാണ് വിഷു. മത്സ്യമാംസാഹാരാദികള്‍ വര്‍ജിച്ചുകൊണ്ടുള്ള ഓണം ബുദ്ധമത സിദ്ധാന്തങ്ങള്‍ക്ക് ചേരുന്നതാണെങ്കില്‍ വിഷു അതിന് കടകവിരുദ്ധമാണ്. വേട്ടയാടി കാലയാപനം കഴിച്ചിരുന്ന ആദിദ്രാവിഡരുടെ മാംസാഹാരത്തോടുള്ള അഭിരുചി വിഷു ആഘോഷങ്ങളില്‍ നിഴലിക്കുന്നു.
അതിനാല്‍ ഓണത്തേക്കാള് പഴക്കമുള്ള ആഘോഷമാണ് വിഷു എന്നു കരുതുന്നു. കേരളത്തിന്റെ പ്രധാന വിളവെടുപ്പ് ഉത്സവമാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ വിഷു, വേനല്‍ പച്ചക്കറിവിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്.
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...
കണിക്കൊന്നയ്ക്കു വിഷുവുമായി അഭേദ്യ ബന്ധമാണുള്ളത്. സ്വര്‍ണക്കിങ്ങിണികള്‍ വാരിവിതറിയതുപോലെ കൊന്നമരച്ചില്ലകളില്‍ നിറഞ്ഞുനില്ക്കുന്ന കൊന്നപ്പൂക്കള്‍ വിഷുക്കാലത്തെ കാഴ്ചയാണ്. കേരളത്തിന്റെ സംസ്ഥാനപുഷ്പം കൂടിയാണു കണിക്കൊന്ന.
കണിക്കൊന്നയ്ക്കു പിന്നിലെ ഐതീഹ്യകഥ ഇങ്ങനെയാണ്. കലികാലത്ത് കണ്ണനെ കളിക്കൂട്ടുകാരനായി കണ്ടിരുന്ന ഒരു കുട്ടിക്ക് ശ്രീകൃഷ്ണന്റെ ബാല്യരൂപം കാണണമെന്ന ആഗ്രഹത്തില്‍ പ്രാര്‍ഥിച്ചു. കുഞ്ഞിന്റെ പ്രാര്‍ഥനയില്‍ മനം നിറഞ്ഞ ശ്രീകൃഷ്ണന് കണ്ണന്റെ രൂപത്തില്‍ ബാലനു മുന്നില്‍ പ്രത്യക്ഷപ്പെട്ട് എന്താണു വേണ്ടതെന്നു ചോദിച്ചു.
നിന്നെ കാണുന്നതല്ലാതെ മറ്റെന്തു കിട്ടാനാണ് എന്നു പറഞ്ഞ കുട്ടിക്ക് ശ്രീകൃഷ്ണന് തന്റെ അരഞ്ഞാണം സമ്മാനമായി നല്കി. ബാലന് തനിക്ക് കണ്ണനില്‍ നിന്നു കിട്ടിയ സമ്മാനം എന്ന പേരില്‍ പലരെയും ആ അരപ്പട്ട കാണിച്ചുകൊടുത്തെങ്കിലും ആരും അവനെ വിശ്വസിച്ചില്ല.
അടുത്ത ദിവസം അമ്പലത്തിലെ പൂജാരി നടതുറന്നപ്പോഴാണ് കണ്ണന്റെ അരപ്പട്ട കാണാതായത് ശ്രദ്ധിച്ചത്. പലരും ആ ബാലന് കള്ളനാണെന്ന് മുദ്രകുത്തി വീട്ടിലെത്തി അപമാനിക്കാന്‍ തുടങ്ങി.
എന്നാല്‍ ആളുകള്‍ തന്റെ മകനെ കള്ളനെന്നു വിളിക്കുന്നതു സഹിക്കാനാവാതെ കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് കുഞ്ഞിനെ അടിക്കുകയും ആ അരഞ്ഞാണം ഒരു തോട്ടത്തിലേക്കു വലിച്ചെറിയുകയും ചെയ്തു.
അരഞ്ഞാണം ഒരു മരത്തില്‍ കുടുങ്ങി, മരം പെട്ടെന്ന് മഞ്ഞ പൂക്കള്‍ കൊണ്ട് വിരിഞ്ഞു. ഈ മരമാണ് പിന്നീട് കണിക്കൊന്ന എന്നറിയപ്പെടാന്‍ തുടങ്ങിയെന്നാണ് ഐതീഹ്യം.
വിഷു സംക്രാന്തി
ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലേക്കു സൂര്യന് പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായതാണു മഹാവിഷു. വിഷുവിനു തലേന്നു വൈകുന്നേരം വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചു കളയും. വീടു ശുദ്ധിയാക്കി പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.
അതോടെ വീടുകളില്‍ പടക്കം പൊട്ടിച്ചു തുടങ്ങും. ഓലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പു തുടങ്ങി നിറപ്പകിട്ടാര്‍ന്ന വിഷുപ്പടക്കങ്ങള്‍ പൊട്ടിക്കുന്നതു കേരളത്തില്‍ പതിവാണ്. ഇതു വിഷുനാളിലും പുലര്‍ച്ചെ കണികണ്ടശേഷവും വൈകിട്ടും തുടരും.
കണിയൊരുക്കല്
വിഷുപ്പുലരിയില്‍ ഭഗവാനെ കാണുന്ന ചടങ്ങാണു വിഷുക്കണി. വിഷുവിന്റെ പ്രധാനപ്പെട്ട ആഘോഷവും ഇതുതന്നെയാണ്. മംഗളകരമായ ഒരു വര്‍ഷത്തിന്റെ തുടക്കമായിട്ടാണ് ഇതിനെ കാണുന്നത്.
വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണു വിഷുക്കണിയൊരുക്കാനും അതു കാണിക്കാനുമുള്ള ചുമതല. കഴിഞ്ഞ വര്‍ഷത്തെ പ്രതിസന്ധികളെ മറികടക്കാന്‍ ആദ്യം കാണുന്ന വിഷുക്കണിക്കു കഴിയുമെന്നാണു വിശ്വാസം.
പൂജാമുറിയിലോ അതുപോലെ ശുദ്ധമായ മറ്റെതെങ്കിലും മുറിയിലോ ആണു കണിയൊരുക്കുന്നത്. ഏഴു തിരിയിട്ടു കത്തിച്ച നിലവിളക്കിനു മുന്നിലൊരുക്കിയ ഓട്ടുരുളിയിലാണു കണിയൊരുക്കുന്നത്. മഞ്ഞപ്പട്ടണിഞ്ഞ ശ്രീകൃഷ്ണവിഗ്രഹത്തിനുമുന്നില് ആവണിപ്പലകയില് ഓട്ടുരുളി വയ്ക്കും.
വരും വര്‍ഷത്തില്‍ ആഹാരത്തിനും വസ്ത്രത്തിനും മുട്ടില്ലാതിരിക്കാന്‍ അരിയും മഞ്ഞളും ചേര്‍ത്ത മിശ്രിതവും കോടിമുണ്ടുമാണ് ഉരുളിയില്‍ ആദ്യം വയ്ക്കുന്നത്. തുടര്‍ന്ന് ഓട്ടു കിണ്ടി വച്ച് അതിന്റെ വാലില്‍ ഒരു വാല്‍ക്കണ്ണാടി ഉറപ്പിക്കണം.
പൊന്നും കണിവെള്ളരിയും കണിക്കൊന്നയും പഴുത്ത അടയ്ക്കയും വെറ്റിലയും കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ, നാളികേരപ്പാതി, ചക്ക, മാങ്ങ, വെള്ളിപ്പണം ഇവയൊക്കെ വച്ചാണു കണിയൊരുക്കുന്നത്.
കത്തിച്ച ചന്ദനത്തിരിയും വെള്ളം നിറച്ച ഓട്ടുകിണ്ടിയും പുതിയ കസവുമുണ്ടും അടുത്തുണ്ടാവണമെന്നാണു പഴമക്കാര്‍ പറയുന്നത്. കണിക്കൊന്നപ്പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്. കണിയൊരുക്കുന്ന മുറി നിറയെ കണിക്കൊന്നപ്പൂക്കള്‍കൊണ്ട് അലങ്കരിക്കും.
ചില സ്ഥലങ്ങളില്‍ കറിക്കൂട്ടും ഗ്രന്ഥവും കണിക്കു വയ്ക്കാറുണ്ട്. രാമായണമോ മഹാഭാരതമോ ആണ് ഗ്രന്ഥങ്ങളായി വയ്ക്കുന്നത്. പ്രകാശവും ധനവും ഫലങ്ങളും ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍ പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.
കണികാണും നേരം
പുലര്‍ച്ചെ നാലു മുതല്‍ ആറുവരെയുള്ള ബ്രഹ്മമുഹൂര്‍ത്തത്തിലാണു കണികാണുന്നത്. വീട്ടിലെ മുതിര്‍ന്ന സ്ത്രീക്കുതന്നെയാണ് ഇതിനുള്ള അവകാശവും. പുലര്‍ച്ചെ കുളിച്ചു പുതുവസ്ത്രമണിഞ്ഞു നിലവിളക്കുകൊളുത്തിയാണു വീട്ടമ്മമാര്‍ കണികാണുക.
അതിനുശേഷം മുതിര്‍ന്ന കുടുംബാംഗത്തില്‍ തുടങ്ങി കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികള്‍ വരെ എന്ന ക്രമത്തിലാണു കണികാണിക്കുന്നത്. ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി പുറകില്‍ നിന്നു കണ്ണുപൊത്തി കൊണ്ടുപോയാണു കണിക്കാണിക്കുക.
കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടശേഷം വീടിന്റെ കിഴക്കുവശത്തു കണികൊണ്ടുചെന്നു പ്രകൃതിയെ കണികാണിക്കും. അതിനുശേഷം ഫലവൃക്ഷങ്ങളെയും വീട്ടുമൃഗങ്ങളെയും കണികാണിക്കുന്നു.
വിഷുക്കൈനീട്ടം
കണികണ്ടശേഷം ഗൃഹനാഥന് കുടുംബാംഗങ്ങള്‍ക്കു നല്കുന്ന സമ്മാനമാണു വിഷുക്കൈനീട്ടം. ആദ്യകാലങ്ങളില്‍ സ്വര്‍ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങളായിരുന്നു നല്‍കിയിരുന്നത്.
വര്‍ഷം മുഴുവനും സമ്പല്‍സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടെയെന്ന് അനുഗ്രഹിച്ചുകൊണ്ടാണു കൈനീട്ടം നല്‍കുന്നത്. പ്രായമായവര്‍ പ്രായത്തില്‍ ഇളയവര്‍ക്കാണു സാധാരണ കൈനീട്ടം നല്കുന്നതെങ്കിലും ചില സ്ഥലങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും കൈനീട്ടം നല്‍കാറുണ്ട്.
വിഷുവിഭവങ്ങള്‍
പണ്ടൊക്കെ വിഷു ആഘോഷം ആരംഭിക്കുന്നതുതന്നെ ഗൃഹനാഥന് ചക്ക വെട്ടിയിടുന്നതോടെയാണ്. വിഷുവിനു നിര്‍ബന്ധമായും ഉപയോഗിക്കുന്ന ഒന്നാണു വരിക്കച്ചക്ക. വിഷു വിഭവങ്ങളില്‍ ചക്ക എരിശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാകും.
എരിശേരിയില്‍ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേര്‍ക്കും. ഒരു മുഴുവന്‍ ചക്കച്ചുള, തൊലിയോടു കൂടിയ ചക്കക്കുരു, ചക്ക മട, ചക്കയുടെ ഏറ്റവും മുകളിലുള്ള മുള്ള് എന്നിവ എരിശേരിയില്‍ ചേര്‍ക്കും.
വള്ളുവനാടു പ്രദേശങ്ങളില്‍ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വച്ചു പഴുത്ത പ്ലാവിലകൊണ്ടാണു തേങ്ങ ചിരകിയിട്ടു കഞ്ഞി കുടിക്കുന്നത്.
ഇതിനൊപ്പം കഴിക്കാന്‍ ചക്ക എരിശേരിയും ചക്ക വറുത്തതും ഉണ്ടാകും. തെക്കന്‍ പ്രദേശങ്ങളില്‍ ഓണസദ്യയുടെ പോലുള്ള വിഭവസമൃദ്ധമായ സദ്യ വിഷുവിനും ഉണ്ടാകും.
തൃശൂര്‍ക്കാര്‍ക്കു വിഷുദിവസം രാവിലെ പ്രാതലിനു വിഷുക്കട്ട എന്ന വിഭവം നിര്‍ബന്ധമാണ്. നാളികേരപ്പാലില്‍ പുന്നെല്ലിന്റെ അരി വേവിച്ചു ജീരകം ചേര്‍ത്തു വറ്റിച്ചാണു വിഷുക്കട്ട ഉണ്ടാക്കുന്നത്.
വിഷുക്കട്ടയ്ക്കു മധുരമോ ഉപ്പോ ഉണ്ടാകാറില്ല. ശര്‍ക്കര പാനിയോ മത്തനും പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇതു കഴിക്കുക. ഉച്ചയ്ക്കു വിഭവസമൃദ്ധമായ സദ്യ.
സദ്യയില്‍ മാമ്പഴ പുളിശേരി നിര്‍ബന്ധം. ചക്ക എരിശേരിയോ ചക്കപ്രഥമനോ കാണും. ഓണസദ്യയില്‍ നിന്നു വിഷുസദ്യയ്ക്കുളള വ്യത്യാസവും ഇതുതന്നെയാണ്.
Todays Story
അവസാനത്തെ പരീക്ഷ കഴിഞ്ഞാൽ അന്ന് പെട്ടെന്നൊന്നും വീട്ടിലെത്താറുണ്ടായിരുന്നില്ല. അന്ന് സ്കൂൾ ഗൗണ്ടിലെ കളി ഏറെ നേരം നീണ്ടുനിൽക്കും. ചിലപ്പോൾ ഒരു അടിപിടിയും കണക്കുതീർക്കലുമൊക്കെ ഉണ്ടാകും. ഒരു വർഷം കഴിയുകയല്ലേ... സന്ധ്യ മയങ്ങും മുമ്പ് വീടണയും. അല്ലെങ്കിൽ വീട്ടിൽ നിന്ന് വർഷാവസാന കണക്ക് തീർക്കൽ ഉണ്ടാകും.
വീട്ടിലെത്തിയ ഉടൻ പുസ്തക സഞ്ചി വലിച്ച് ഒരൊറ്റയേറാണ്. ജയിച്ചാലും തോറ്റാലും ഇനി രണ്ടുമാസം കഴിഞ്ഞില്ലേ അത് തൊടേണ്ടൂ എന്നൊരു ആശ്വാസത്തോടെ. അന്ന് പല വീട്ടിലും ടിവി ഇല്ല. നേരത്തെ അത്താഴം കഴിഞ്ഞ് കിടക്കും. പഠിക്കാൻ ആരും പറയില്ലല്ലോ. നേരം പോകാൻ മൊബൈലും ഇല്ല. പിറ്റേന്ന് പതിവിലും നേരത്തെ എഴുന്നേൽക്കും.
സാധാരണ സ്കൂളിൽ പോകാൻ അമ്മയും അച്ഛനും പലവട്ടം വിളിച്ചാലും കിടക്കപ്പായയിൽ നിന്ന് എഴുന്നേൽക്കാത്തവർ അവധിക്കാലത്തിന്റെ ആദ്യദിവസം സൂര്യനേക്കാൾ മുന്‍പ് എഴുന്നേൽക്കും. പല്ലുതേച്ച് മുഖം കഴുകി നേരെ കറങ്ങാൻ ഇറങ്ങും. നാട്ടിടവഴികളിലൂടെ, പാടവരമ്പിലൂടെ, മാവും പ്ലാവുമൊക്കെ തിങ്ങിനിൽക്കുന്ന പറമ്പുകൾക്കിടയിലൂടെ..
നീന്തൽ അറിയുന്നവർ നേരെ കുളത്തിലേക്ക്. ചാടിയും കുതിച്ചുമറിഞ്ഞും മുങ്ങാംകുഴിയിട്ടും പരസ്പരം വെള്ളം തെറിപ്പിച്ചും കുളത്തിൽ നീരാട്ടോട് നീരാട്ട്.. ഒന്ന് കേറി പോടാ എന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നതുവരെ ഈ തുടിച്ചുകുളി തുടരും.
കുളത്തിൽ നിന്ന് കരയ്ക്ക് കയറി തലതോർത്തി ഒരൊറ്റ ഓട്ടമാണ് വീട്ടിലേക്ക്. രാവിലെ ഒന്നും കഴിക്കാതെ വീട്ടിൽ നിന്നിറങ്ങിയതല്ലേ. വയറ്റിൽ വിശപ്പ് കത്തി കാളുന്നുണ്ടാകും. അതുകൊണ്ടുതന്നെ നന്നായി കഴിക്കും, എന്തുതന്നെയാണെങ്കിലും.
ഇനി ഉച്ചവരെ അധ്വാനിക്കാനുള്ളതാണ്. ഉച്ചയൂണിന്റെ സമയം വരെ ചെയ്യേണ്ട കാര്യങ്ങൾ കുളത്തിൽ വച്ച് തന്നെ പ്ലാൻ ചെയ്തിട്ടുണ്ടാകും. അതുകൊണ്ട് കൺഫ്യൂഷൻ ഇല്ല പ്രഭാത ഭക്ഷണം കഴിഞ്ഞാൽ നേരെ കളിക്കളത്തിലേക്ക്.
രണ്ടുമാസത്തെ അവധിക്കാലം എന്നു പറഞ്ഞാൽ നല്ല വേനൽക്കാലമാണ്. അതായത് അസൽ മാമ്പഴക്കാലം. പുലർച്ചെ എഴുന്നേറ്റ് മാവിൻചുവട്ടിലേക്ക് ഓടുന്നത് ഒരു കോമ്പറ്റീഷൻ ഇനം അല്ലാത്തത് കൊണ്ട് കപ്പൊന്നും കിട്ടിയിട്ടില്ല.
പക്ഷേ അത് ഒരു ഒന്നൊന്നര ഓട്ടമായിരുന്നു. മാവിൻചുവട്ടിൽ ആദ്യം എത്തുന്നത് ആരാണ്, ആർക്കാണ് ഏറ്റവും കൂടുതൽ താഴെ വീണു കിടക്കുന്ന മാങ്ങ പെറുക്കിയെടുക്കാൻ പറ്റുക തുടങ്ങിയ കാര്യങ്ങളിൽ ഒക്കെ നല്ല മത്സരമായിരുന്നു.
ആര് കൂടുതൽ പെറുക്കി എടുത്താലും അതെല്ലാം അന്ന് പങ്കിട്ടു കൊടുക്കുമായിരുന്നു. പച്ച മാങ്ങയാണെങ്കിൽ കൈപ്പിടിയിൽ ഒതുക്കി കല്ലിൽ ഒരൊറ്റ അടി. പല കഷ്ടങ്ങൾ ആയി ആ മാങ്ങ വീതിച്ചു വിണ്ടുകീറും. ആരെങ്കിലും ഉപ്പും മുളകുപൊടിയും കൊണ്ടുവന്നിട്ടുണ്ടെങ്കിൽ സംഗതി ഉഷാർ.
പഴുത്ത മാങ്ങയാണെങ്കിൽ കടിച്ചു വലിച്ചു ചവച്ച് ഈമ്പി കുടിക്കും. കൈവിരലുകൾക്കിടയിലൂടെ മാങ്ങയുടെ പഴുത്ത ചാറ് അങ്ങനെ ഒഴുകി കൈമുട്ട് വരെ എത്തും. കൈമുട്ടിലേക്ക് ഒലിച്ചിറങ്ങുമ്പോഴേക്കും ആ മാങ്ങാച്ചാർ നക്കിയെടുക്കുന്ന ഒരു സ്റ്റൈൽ ഉണ്ട്. അറപ്പ് തോന്നേണ്ട കാര്യമില്ല അതൊരു രസമായിരുന്നു.
പറങ്കിമാവിന്റെ താഴെ കശുവണ്ടി വീണു കിടപ്പുണ്ടാകും. അതെടുത്ത് ചുട്ടു തിന്നുന്നതും രുചിയുള്ള ഓർമയായി തന്നെ നിൽക്കുന്നു. മാഞ്ചുവട്ടിലെ ബാല്യകാലവും അവധിക്കാലവും നാട്ടിൻപുറത്തെ കുട്ടികൾ ഇപ്പോഴും ആസ്വദിച്ചാഘോഷിക്കുന്നുണ്ടാകും... ഭാഗ്യം ചെയ്തവർ.
വെക്കേഷൻ തുടങ്ങുമ്പോൾ തന്നെ അമ്മ അമ്മ വീട്ടിലേക്കും അച്ഛൻ വീട്ടിലേക്കും അമ്മാവന്റെ വീട്ടിലേക്ക് ഒക്കെ യാത്ര പോകുന്നത് രസമായിരുന്നു. അവിടെയും കുട്ടിപ്പട കാത്തിരിക്കുന്നുണ്ടാവും. വെക്കേഷന് തങ്ങളുടെ വീട്ടിലേക്ക് എത്തുന്ന കുട്ടി അതിഥികളെ കാത്ത്... ആകെ ബഹളമായമായിരിക്കും പിന്നെ.
കളിയും ഭക്ഷണവും ഊണും ഉറക്കവും എല്ലാം ഒരുമിച്ച്. അമ്മായി വൈകുന്നേരം നാലുമണിക്ക് നല്ല പലഹാരങ്ങൾ ഉണ്ടാക്കി തരും. വട്ടം കൂടിയിരുന്ന് അതും ചായയും കഴിച്ച് വീണ്ടും കളിയോട് കളി. അമ്മാവൻ ഇടയ്ക്ക് സിനിമയ്ക്ക് കൊണ്ടുപോകും. അതും ഒരു സംഭവമായിരുന്നു.
മിക്കവാറും വൈകുന്നേരത്തെ ആറു മണിക്കുള്ള ഷോയ്ക്ക് ആയിരിക്കും കൊണ്ടുപോവുക. നഗരത്തിലെ തിയറ്ററിൽ ആണെങ്കിൽ അത്ഭുതം കൂടും. എസിയുടെ തണുപ്പും പതുപതുത്ത കുഷ്യനുള്ള സീറ്റും ഇന്റർവെല്ലിന് ഒത്തു കിട്ടുന്ന വ്യത്യസ്തങ്ങളായ പലഹാരങ്ങളും സിനിമ കാണൽ അടിപൊളിയാക്കും.
നാട്ടിൻപുറങ്ങളിലെ ഉത്സവം കൂടലും അവധിക്കാലത്തെ ഒഴിച്ചുകൂടാനാവാത്ത കാര്യമായിരുന്നു.അന്നു കയറി മേഞ്ഞ പൂരപ്പറമ്പുകൾ എത്ര.. ചുറ്റിക്കറങ്ങിയ ഉത്സവപ്പറമ്പുകൾ എത്ര.. ഓർമയില്ല..
അവധിക്കാലം കഴിയും മുന്‍പ് അമ്മാവന്റെ വീട്ടിൽ നിന്നുമുള്ള മടങ്ങിവരവാണ് സങ്കടം.
അന്ന് അമ്മാവന്റെ വീട്ടിൽ ചിലപ്പോൾ പ്രായമായ മുത്തശീമാർ ഉണ്ടാകാറുണ്ട്. സന്ധ്യയ്ക്ക് നാമം ചൊല്ലൽ പ്രാർത്ഥന ഇതെല്ലാം പലയിടത്തും കർശനമായിരുന്നു. മുത്തശിക്കഥ കേട്ട് ഒരു ബാല്യവും ഒരുപാട് പേർക്ക് ഉണ്ടായിരുന്നു.
അവധിക്കാലം ആൺകുട്ടികളെപ്പോലെ തന്നെ പെൺകുട്ടികളും ആഘോഷമാക്കിയിരുന്നു കേട്ടോ. അവർക്ക് അധികം പുറത്ത് ചുറ്റി കറങ്ങാൻ താൽപര്യം കാണാറില്ല. പെൺകുട്ടികൾ വീടിന്റെ ഉമ്മറത്തോ തണലത്തോ ഇരുന്ന് അഞ്ചാംകല്ല്, പടവെട്ട്, പാവകളി, ചോറും കറിയും ഉണ്ടാക്കി കളിക്കൽ, തുന്നൽ, കല്ലുകളിൽ ഇതെല്ലാം ചെയ്തു സമയം കളഞ്ഞു.
മണ്ണിൽ കളിക്കുന്നത് കൊണ്ട് അന്ന് ആർക്കും ഒരു അസുഖവും വന്നിരുന്നില്ല. അതുകൊണ്ടുതന്നെ മണ്ണിൽ കളിക്കേണ്ട എന്ന് അന്ന് ആരും പറഞ്ഞിട്ടുമില്ല. മണ്ണപ്പം ചുട്ടും മണ്ണ് കുഴച്ച് രൂപങ്ങൾ ഉണ്ടാക്കിയും അങ്ങനെ കളിച്ചു തിമിർത്ത നാളുകൾ.
നാടൻ കളിപ്പാട്ടങ്ങൾ അന്ന് ബ്രാൻഡഡ് കമ്പനികൾ അല്ല കുട്ടികൾ തന്നെയാണ് കളിക്കാനായി സ്വയം ഉണ്ടാക്കിയിരുന്നത്. അതിൽ ഓലപ്പന്തുണ്ടാകും, ഓലപ്പീപ്പിയുണ്ടാകും, മച്ചിങ്ങയിൽ ഈർക്കിൽ കുത്തി പമ്പരം ചുറ്റും, കാറ്റാടി ഉണ്ടാക്കും, കടലാസുകൊണ്ട് സൂപ്പർ ജെറ്റ് പ്ലെയിൻ ആകാശത്ത് പറപ്പിക്കും...
അങ്ങനെ കളികൾ ഏറെ.. കളിത്തട്ട് അല്ലെങ്കിൽ കിളിത്തട്ട്, കുട്ടിയും കോലും, കൈകൊട്ടി കളി, ഒളിച്ചുകളി അഥവാ സാറ്റടിച്ചുകളി, കണ്ണുകെട്ടി കളി, ഗോലി കളി, ഏറു പന്ത്, തുടങ്ങി ഒട്ടനവധി കളികൾ അന്ന് വീട്ടിനകത്തും പുറത്തും കളിച്ചിട്ടുണ്ട്.
സഹൃദയരായ കലാവാസനയുള്ള കുട്ടികൾ അവധിക്കാലത്ത് നാടകവും സെറ്റ് ചെയ്യാറുണ്ട്. പ്ലാവില തൊപ്പി വച്ച രാജാവും കുന്തം പോലെ വടി കുത്തിപ്പിടിച്ച മന്ത്രിമാരും ഒക്കെ അന്ന് അരങ്ങു തകർത്തിരുന്നു. എറിയാൻ മിടുക്കരായവർ മാവിലും പുളിയിലും നല്ല ഏറ് എറിഞ്ഞ് മാങ്ങയും പുളിയും എല്ലാം താഴെ വീഴ്ത്തുമ്പോൾ ഓടിച്ചെന്ന് പെറുക്കാൻ എന്ത് രസമായിരുന്നു.
Todays Story
തെരഞ്ഞെടുപ്പു ചൂടിനേക്കാളും കനക്കുകയാണു വേനല്‍ ചൂട്. പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന കത്തുന്ന വെയില്. വരും ദിവസങ്ങളില്‍ ചൂട് ഇതിലും കൂടുമെന്നാണു മുന്നറിയിപ്പുകള്‍. തുറസായ സ്ഥലങ്ങളിലും ഡെലിവറി മേഖലകളിലുമൊക്കെ ജോലി ചെയ്യുന്നവരുടെ അവസ്ഥയാണു കഷ്ടം.
കടുത്ത വെയിലില്‍ റോഡിലിറങ്ങിയുള്ള പ്രചാരണത്തില്‍ നിന്ന് സ്ഥാനാര്‍ഥികളും ഒന്ന് മടിച്ചുനില്‍ക്കുകയാണ്. വെയിലില്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ അല്‍പ്പമൊന്നു ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നത്.
ജാഗ്രത പാലിക്കണം
വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ പാലിക്കണമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്. ഉയര്‍ന്ന ചൂട് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പകല്‍ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
വേനല്‍ കടുക്കുന്നതിനാല്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണമെന്നും ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവ ധാരാളമായി ഉപയോഗിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
വെള്ളംകുടി മസ്റ്റ്
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉത്തമം. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
Todays Story
ചൊവ്വ, മനുഷ്യനെന്നും അദ്ഭുതഗ്രഹമാണ്! ആ ചുവന്നഗ്രഹം കേന്ദ്രീകരിച്ചു നിരവധി പഠനങ്ങളാണു നടക്കുന്നത്. ഭാവിയിൽ ചൊവ്വയിൽ മനുഷ്യവാസം സാധ്യമാണോ എന്നുപോലും ഗവേഷണം നടക്കുന്ന കാലം കൂടിയാണിത്.
ഇപ്പോൾ നാസയുടെ പെർസീവിയറൻസ് റോവർ, ചൊവ്വയുടെ ഉപരിതലത്തിലൂടെ നദിയൊഴുകിയിരുന്നതായി കണ്ടെത്തിയതിനുപിന്നാലെ, ചുവന്ന ഗ്രഹം വീണ്ടും ശാസത്രലോകത്തു വലിയ ചർച്ചയാകുകയാണ്.
ചൊവ്വയുടെ ഉപരിതലത്തിലെ വലിയ ഗർത്തമായ ജെസീറോ ക്രേറ്ററിൽ കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപു ജലസമൃദ്ധമായ പരിസ്ഥിതി നിലനിന്നിരുന്നു എന്നാണ് നാസയുടെ കണ്ടെത്തൽ.
ഉപരിതലമേഖലയ്ക്കുതാഴെ മറഞ്ഞുകിടക്കുന്ന പുരാതന നദീതടത്തിന്റെ അവശിഷ്ടങ്ങളാണ് റോവറിലെ അത്യാധുനിക ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്.
ചൊവ്വയുടെ ഭൂതകാലത്തെക്കുറിച്ചും അവിടെ ജീവന്റെ സാന്നിധ്യം ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ചും നിർണായക വിവരങ്ങൾ നൽകുന്നതാണ് ഈ കണ്ടെത്തൽ. ജെസീറോ ക്രേറ്ററിലൂടെ ഏകദേശം 6.1 കിലോമീറ്റർ സഞ്ചരിച്ച റോവർ, ഉപരിതലത്തിന് 35 മീറ്റർ താഴെയുള്ള ഘടനകളാണു വിശകലനം ചെയ്തത്.
ഏകദേശം 370 കോടി മുതൽ 420 കോടി വർഷംവരെ പഴക്കമുള്ളതാണ് ഈ ഡെൽറ്റ എന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. ചൊവ്വയുടെ രൂപീകരണത്തിന് തൊട്ടുപിന്നാലെയുള്ള കാലഘട്ടത്തിൽ ഈ പ്രദേശം ഒരു വലിയ തടാകമായിരുന്നു എന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്.
റോവറിലെ റിംഫാക്സ് എന്ന ഉപകരണം ഉപയോഗിച്ച് ഭൂമിക്കടിയിലേക്ക് അയച്ച റഡാർ തരംഗങ്ങളുടെ സഹായത്തോടെയാണ് ഇതിന്റെ ത്രിമാന ചിത്രം തയാറാക്കിയത്. ഒരു നദി വലിയൊരു ജലാശയത്തിലേക്കു പതിക്കുമ്പോൾ അടിഞ്ഞുകൂടുന്ന മണ്ണും മണലും ചേർന്നാണ് ഡെൽറ്റകൾ രൂപപ്പെടുന്നത്.
ഭൂമിയിലെ ഇത്തരം നദീതടങ്ങൾ സൂക്ഷ്മജീവികളുടെ വളർച്ചയ്ക്ക് അനുയോജ്യമായ സ്ഥലങ്ങളാണ്. അതുകൊണ്ട്, ചൊവ്വയിലെ ഈ പുരാന ഡെൽറ്റയിൽ പണ്ടു ജീവന്റെ അടയാളങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടാകാമെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.
നിലവിൽ തണുത്തുറഞ്ഞതും വരണ്ടതുമായ ചൊവ്വയിൽ ഒരുകാലത്തു ജലം ദ്രാവകാവസ്ഥയിൽ നിലനിൽക്കാൻ കഴിയുന്ന അന്തരീക്ഷവും താപനിലയും ഉണ്ടായിരുന്നു എന്നതിലേക്കാണു പുതിയ കണ്ടെത്തൽ വിരൽ ചൂണ്ടുന്നത്.
നേരത്തെ നടന്ന ഗവേഷണങ്ങളിലും ചൊവ്വയുടെ വിവിധ ഭാഗങ്ങളിൽ ജലമുണ്ടായിരുന്നതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ചൈനയുടെ സുറോംഗ് റോവറും സമാനമായ രീതിയിൽ പുരാതന സമുദ്രതീരത്തിന്റേതെന്നു കരുതുന്ന തെളിവുകൾ കണ്ടെത്തിയിരുന്നു.
ഓരോ പുതിയ കണ്ടെത്തലുകളും ചുവന്ന ഗ്രഹത്തിന്റെ അതിസങ്കീർണമായ ചരിത്രത്തിലേക്കും അവിടെ ജീവൻ നിലനിന്നിരുന്നോ എന്ന ചോദ്യത്തിലേക്കുമുള്ള ഗവേഷകരുടെ ദൂരം കുറയ്ക്കുകയാണ്.
Todays Story
ഏകദേശം രണ്ടു സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഒരു സൂപ്പര്‍നോവയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നാസയുടെ പുതിയ എക്സ്-റേ മിഷന് പുറത്തുവിട്ടു. നാസയുടെ ഐഎക്സ്പിഇ എന്ന ദൗത്യമാണ് RCW 86- എന്നറിയപ്പെടുന്ന ഈ നക്ഷത്ര സ്ഫോടന അവശിഷ്ടത്തെക്കുറിച്ച് പുതിയ പഠനങ്ങള്‍ നടത്തിയത്.
മുന്‍പ് മറ്റ് ടെലിസ്കോപ്പുകള് നല്കിയ വിവരങ്ങളേക്കാള്‍ കൂടുതല്‍ വ്യക്തതയാര്‍ന്ന ചിത്രമാണ് പുതിയ നിരീക്ഷണത്തിലൂടെ ശാസ്ത്രജ്ഞര്‍ക്കു ലഭിച്ചിത്. നക്ഷത്രങ്ങളുടെ ആയുസ് തീരുമ്പോള്‍ സംഭവിക്കുന്ന അതിശക്തമായ പൊട്ടിത്തെറിയെയാണ് സൂപ്പര്‍നോവ എന്നു വിളിക്കുന്നത്.
RCW 86-നെ നേരത്തെ നിരീക്ഷിച്ച നാസയുടെ ചന്ദ്ര എക്സ്-റേ ഒബ്സര്‍വേറ്ററി, ഇതിനു ചുറ്റും സാന്ദ്രത കുറഞ്ഞ ഒരു വലിയ ഗര്‍ത്തം കണ്ടെത്തിയിരുന്നു.
ഈ ശൂന്യമായ പ്രദേശം കാരണമാണ് സ്ഫോടനത്തിനു ശേഷം അവശിഷ്ടങ്ങള്‍ സാധാരണ സംഭവിക്കാറുള്ളതിനേക്കാളേറെ വേഗത്തില്‍ വ്യാപിക്കാന്‍ ഇടയായത്. ഇതാണ് ഈ സൂപ്പര്‍നോവയുടെ സവിശേഷമായ ആകൃതിക്ക് കാരണമായി ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.
നാസ നടത്തിയ പുതിയ പഠനത്തില്‍, സ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ ഈ ഗര്‍ത്തത്തിന്റെ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ അവയുടെ വേഗത കുറഞ്ഞതായി കണ്ടെത്തി. ഈ പ്രതിഭാസം കാരണം സ്ഫോടനതരംഗങ്ങള് തിരികെ പ്രതിഫലിക്കുന്ന ഒരു റിഫ്ളക്റ്റഡ് ഷോക്ക്- അവിടെ രൂപപ്പെട്ടു.
നാസ പുറത്തുവിട്ട ഏറ്റവും പുതിയ ചിത്രത്തില്‍ പര്‍പ്പിള്‍ നിറത്തിലാണ് ഈ പ്രതിഭാസം രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധ ടെലിസ്കോപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ കൂട്ടിയിണക്കിയാണ് ഈ ചിത്രം നാസ തയാറാക്കിയത്.
Todays Story
മൂന്നു പതിറ്റാണ്ടുകളായി ബഹിരാകാശ ഗവേഷണരംഗത്ത് കൈവരിച്ച വന്‍ മുന്നേറ്റങ്ങളിലൂടെ അമേരിക്കയുടെ ആധിപത്യത്തിനു വെല്ലുവിളി ഉയര്‍ത്തുകയാണ് ചൈന. 2030-ഓടെ ചന്ദ്രനില്‍ തങ്ങളുടെ സഞ്ചാരികളെ എത്തിക്കാനും തുടര്‍ന്ന് അവിടെ ഒരു സ്ഥിരം ഗവേഷണകേന്ദ്രം സ്ഥാപിക്കാനുമുള്ള തീവ്രശ്രമത്തിലുമാണ് ചൈനീസ് ബഹിരാകാശ ഏജന്‍സിയായ സിഎന്‍എസ്എ.
പ്രോജക്റ്റ് 921 എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബഹിരാകാശ സ്വപ്നങ്ങളുടെ ഭാഗമാണെന്ന് ചൈന പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് 2011-ല്‍ അമേരിക്ക വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ചൈന സ്വന്തമായി തിയാന്ഗോംഗ് എന്ന ബഹിരാകാശ നിലയം നിര്‍മിച്ചു.
നിലവില്‍ മൂന്ന് ചൈനീസ് ഗവേഷകര്‍ അവിടെ താമസിച്ച് പഠനങ്ങള്‍ നടത്തുന്നുണ്ട്. ബഹിരാകാശ നടത്തം, ഡോക്കിംഗ്, അറ്റകുറ്റപ്പണികള്‍ എന്നിവയില്‍ ചൈന ആര്‍ജിച്ച പ്രാവീണ്യം ചന്ദ്രനിലേക്കുള്ള യാത്രയില്‍ നിര്‍ണായകമാകും. രാഷ്ട്രീയമായ സ്ഥിരതയും മുടങ്ങാത്ത ഫണ്ടിംഗുമാണ് ചൈനീസ് പദ്ധതികളുടെ വിജയരഹസ്യമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചന്ദ്രനിലെത്താനുള്ള പുതിയ സാങ്കേതികവിദ്യ ചൈന ഇപ്പോള്‍ പരീക്ഷിക്കുന്നുണ്ട്. നിലവിലുള്ള ഷെന്‍ഷൗ പേടകത്തിനു പകരമായി മെംഗ്ഷൗ എന്ന പുതിയ ബഹിരാകാശ പേടകം 2026-ല്‍ പരീക്ഷിക്കും.
ഇതോടൊപ്പം ചന്ദ്രനിലേക്കു പേടകത്തെ എത്തിക്കാന്‍ 90 മീറ്റര്‍ നീളമുള്ള അതിശക്തമായ ലോംഗ് മാര്‍ച്ച്-10 റോക്കറ്റും വികസിപ്പിക്കുന്നുണ്ട്. 2028-29 കാലയളവില്‍ ചന്ദ്രനില്‍ ഇറങ്ങാനാവശ്യമായ ലാന്യു ലാന്‍ഡറും പരീക്ഷണ പറക്കലിനു തയാറെടുക്കുകയാണ്.
2035-ഓടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഒരു അന്താരാഷ്ട്ര ചാന്ദ്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. റഷ്യയുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയില്‍ ചന്ദ്രനിലെ മണ്ണ് ഉപയോഗിച്ച് 3ഡി - പ്രിന്റിംഗ് സാങ്കേതിക വിദ്യയലൂടെ കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള പരീക്ഷണം 2028-ലെ ചാംഗ് ഇ 8 - ദൗത്യത്തില്‍ നടക്കും.
ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുക, വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുക എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. അമേരിക്കയുമായി മത്സരത്തിനില്ലെന്ന് ചൈന അവകാശപ്പെടുമ്പോഴും, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ പരിമിതമായ സ്ഥലങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്നത് വരുംകാലത്ത് വലിയ തര്‍ക്കങ്ങള്‍ക്കു കാരണമായേക്കാം.
ചന്ദ്രനില്‍ താവളം ഉറപ്പിച്ച ശേഷം 2040-ന് ശേഷം ചൊവ്വയിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള പരീക്ഷണശാലയായി ഈ ചാന്ദ്രകേന്ദ്രത്തെ മാറ്റാനാണ് ചൈനയുടെ ലക്ഷ്യം.
Todays Story
പെസഹാ അപ്പം, കുരിശപ്പം, ഇൻറി അപ്പം എന്നീ വിവിധ പേരുകളിൽ അറിയപ്പെടുന്നതാണ് പെസഹാ ദിനത്തിൽ തയാറാക്കുന്ന അപ്പവും പാലും. വളരെ ചിട്ടവട്ടങ്ങളോടെയും അനുഷ്ഠാനങ്ങളോടെയും തയാറാക്കേണ്ടതാണ് പെസഹ അപ്പവും പാലും.
കലം, തവി തുടങ്ങിയ പുതിയ പാത്രങ്ങൾ അല്ലെങ്കിൽ അതിനായി മാത്രം ഉപയോഗിക്കുന്ന പാത്രങ്ങൾ, ഏറ്റവും ശുദ്ധമായ വസ്തുക്കൾ എന്നിവ ഉപയോഗിച്ച് പ്രാർഥനാന്തരീക്ഷത്തിലാണ് ഇവ തയാറാക്കുന്നത്. നോമ്പുനോറ്റും വ്രതമെടുത്തുമാണ് പലരും അപ്പം തയാറാക്കാൻ ഒരുങ്ങുന്നത്.
കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രാദേശികമായി പല ചേരുവകളും ഉൾപ്പെടുത്തുമെങ്കിലും സാധാരണയായി തയാറാക്കുന്ന രീതിയാണ് ഇവിടെ പറയുന്നത്.
പെസഹ അപ്പം
ചേരുവകൾ:
തയാറാക്കുന്ന വിധം
1. അരിപ്പൊടി ഒരു വലിയ പാത്രത്തിൽ ഇട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക.
2. കുതിർത്ത ഉഴുന്ന് നന്നായി അരച്ച ശേഷം അരിപ്പൊടിയുമായി ചേർത്തു നന്നായി മിക്സ് ചെയ്യുക.
3. ചുവന്നുള്ളിയും വെളുത്തുള്ളിയും അരച്ച് അരിപ്പൊടിയുമായി ചേർക്കുക.
4. ചിരകിയ തേങ്ങായും ജീരകവും ഒരുമിച്ച് ഇതുമായി മിക്സ് ചെയ്യുക.
5. മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ഒരുമിച്ച് നന്നായി മിക്സ് ചെയ്യുക ,ആവശ്യമെങ്കിൽ ഉപ്പും ചേർക്കുക. സാധാരണയായി നമ്മൾ ഇഢലിക്ക് അരയ്ക്കുന്നതിനേക്കാൾ അല്പം കൂടി കുറഞ്ഞ മുറുക്കം മതിയാകും.
6. ഒരു രണ്ടു മണിക്കൂർ നേരം ബാറ്റെർ വയ്ക്കുക (പുളിപ്പിക്കരുത്).
7. ഒരു സ്റ്റീൽ പാത്രത്തിനുള്ളിൽ (റൗണ്ട് ആയ) വാഴയില, സിൽവർ ഫോയിൽ, സിലിക്കൺ പേപ്പർ, അഥവാ ബട്ടർ പേപ്പറോ ഇതിലൊന്ന് വയ്ക്കുക. (അപ്പം ഒട്ടിപ്പിടിക്കാതിരിക്കാൻ ഇതു സഹായിക്കും). അതിലേക്കു മിക്സ് ചെയ്ത മിശ്രിതം ഒഴിക്കുക
8. കുരിശോല മുറിച്ചു കുരിശാകൃതിയിൽ അപ്പത്തിന്റെ മുകളിൽ നടുക്ക് വയ്ക്കുക.
9. ഇഡ്ഡ്ലി കുക്കറിലോ അപ്പച്ചെമ്പിലോ വെള്ളം തിളപ്പിച്ച ശേഷം മിശ്രിതം ഉള്ള പാത്രം തട്ടിൽ ഇറക്കി വച്ച് പതിനഞ്ച് മിനിറ്റ് അടച്ചു വച്ചു വേവിക്കുക.
10. ബാക്കിയുള്ള മാവ് ഉപയോഗിച്ചു കുരിശു വയ്ക്കാത്ത സാധാരണ അപ്പം ഉണ്ടാക്കാം.
പെസഹാ പാൽ - ചേരുവകൾ
തയാറാക്കുന്ന വിധം
1. ശർക്കര ചീകി അരകപ്പ് വെള്ളത്തിൽ ചെറിയ തീയിൽ തിളപ്പിച്ച് അരിച്ചെടുക്കുക.
2.തേങ്ങാപ്പാൽ പിഴിഞ്ഞെടുത്ത് ഒരു പാത്രത്തിൽ മാറ്റി വക്കുക (തേങ്ങാ പാൽ കിട്ടുന്നില്ല എങ്കിൽ കോക്കനട്ട് മിൽക്ക് പൌഡർ ഉപയോഗിക്കാം)
3. അരിച്ചെടുത്ത ശർക്കര പാനി അടുപ്പിൽ വച്ചു ചെറുതായി തിള വരുമ്പോൾ അതിലേക്കു തേങ്ങാപ്പാലും അരിച്ചു ചേർക്കുക. എന്നിട്ട് അടിക്കു പിടിക്കാത്ത വിധത്തിൽ നന്നായി ഇളക്കുക.
4. അരിപ്പൊടി കട്ട കെട്ടാതെ അൽപ്പം വെള്ളത്തിൽ ഒഴിച്ച് കലക്കി മാറ്റി വയ്ക്കുക.
5. ശർക്കരയും തേങ്ങാപ്പാലും ചേർന്ന പാനി നന്നായി തിളച്ചു വന്നതിനു ശേഷം തീ അൽപ്പം കുറച്ച് വച്ചതിനു ശേഷം വെള്ളത്തിൽ കലക്കി വച്ചിരിക്കുന്ന അരിപ്പൊടി ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു മുറുക്കം വരുത്തിയെടുക്കുക.
6. തീ കെടുത്തിയ ശേഷം ഇതിലേക്ക് ചുക്ക് , ജീരകം , ഏലക്ക പൊടിച്ചത് എന്നിവ ചേർക്കുക.
7. ചെറുതായി അരിഞ്ഞ ചെറുപഴം ലഭ്യമാണെങ്കിൽ ചേർക്കുന്നതും ഉചിതമാണ്.
അപ്പം മുറിക്കുന്നത്
പെസഹായുടെ പള്ളിയിലെ തിരുക്കർമങ്ങൾക്കു ശേഷം വീട്ടിൽ എത്തി കുടുംബ പ്രാർഥനകൾക്കു ശേഷം കുടുംബനാഥൻ ആണ് പെസഹാ അപ്പം മുറിച്ചു പാലിൽ മുക്കി കുടുംബാംഗങ്ങൾക്ക് നൽകുന്നത്.
നോന്പ് എടുത്തിരിക്കുന്നവരും കുടുംബാംഗങ്ങളുമാണ് കുരിശപ്പം മുറിച്ചുകഴിക്കുന്നത്. പുറത്തുള്ളവർക്കു നൽകുമ്പോൾ കുരിശു വയ്ക്കാതെ ഉണ്ടാക്കിയ സാധാരണ അപ്പമാണ് മുറിച്ചു പാലിനൊപ്പം നൽകുന്നത്.
Todays Story
രണ്ടുമാസത്തെ അവധിക്കാലം തുടങ്ങുകയായി. ഇനി കളിച്ചു തിമിർത്തു നടക്കുന്ന സമയം. കുളത്തിലും പുഴയിലും ഒക്കെ നീന്തൽ അറിയില്ലെങ്കിലും ഇറങ്ങാൻ വെമ്പുന്ന കാലം.
നീന്തൽ അറിയാത്തതുകൊണ്ട് നിലയില്ലാ വെള്ളത്തിലേക്ക് ആണ്ടു പോയി ജലംകൊണ്ട് മുറിവേറ്റവർ നിരവധി. നീന്തൽ പഠിക്കുക എന്നത് ജീവിതത്തിന്റെ ഭാഗവും ശീലവും ആക്കേണ്ട കാലം വല്ലാതെ അതിക്രമിച്ചിരിക്കുന്നു.
ഗൾഫിലെ ചില സ്കൂളുകളിൽ വിദ്യാർഥികൾ നിർബന്ധമായും തെരഞ്ഞെടുത്ത പരിശീലനം നേടേണ്ട രണ്ട് സംഭവങ്ങളുണ്ട്. ഒന്നു നീന്തൽ രണ്ട് ഫുട്ബോൾ.
ഇതിൽ ഏതെങ്കിലും ഒരെണ്ണം കുട്ടികൾ നിർബന്ധമായും എടുത്തിരിക്കണം എന്ന് സ്കൂളിൽ ചേരുമ്പോൾ തന്നെ അധികൃതർ പറയാറുണ്ട്. എന്നാൽ കേരളത്തിലെ സ്കൂളുകളിൽ ഈ നിബന്ധന ഇല്ലെങ്കിലും കുട്ടികൾ നിർബന്ധമായും നീന്തൽ പഠിച്ചിരിക്കണം എന്ന് പറയുന്ന ഒരാളുണ്ട്.
തൃശൂർ ജില്ലയിലെ ആളൂർ കുഴിക്കാട്ടുശേരി സ്വദേശി ഹരിലാൽ മൂത്തേടത്ത്. എം. എസ്. ഹരിലാൽ വലിയ അപകടങ്ങളിൽ നിന്നാണ് ആയിരക്കണക്കിന് പേര് രക്ഷിച്ചിരിക്കുന്നത്.
നീന്തൽ അറിയാത്തതുമൂലം സംസ്ഥാനത്തുണ്ടാകുന്ന മുങ്ങിമരണങ്ങളുടെ കണക്ക് ഞെട്ടിപ്പിക്കുമ്പോൾ ആയിരക്കണക്കിനാളുകളെ നീന്തൽ സാക്ഷരരാക്കി മാറ്റിയ ഹരിലാൽ മാഷ് ചെയ്ത കാര്യം നിറഞ്ഞ നന്ദിയോടെ മാത്രമേ വിവരിക്കാനാകൂ.
വർഷങ്ങളായി നിരവധി ആളുകളെയും നീന്തൽ പഠിപ്പിക്കുക എന്ന ദൗത്യം ആവേശം ഒട്ടും കുറയാതെ ഏറ്റെടുത്ത് മുന്നോട്ടു നീന്തി കുതിക്കുകയാണ് ഹരിലാൽ.
Todays Story
ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ നഗരം, വലിപ്പം കൊണ്ടും നിഗൂഢത കൊണ്ടും ഒരു അദ്ഭുതമാകുന്ന നഗരം.
ഡെറിങ്കുയു എന്നറിയപ്പെടുന്ന വിസ്മയകരമായ സ്ഥലം, നൂറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യർ ബുദ്ധിപരവും കലാപ രവും സുരക്ഷിതവുമായ താമസസ്ഥലങ്ങൾ നിർമിച്ചിരുന്നു എന്നുള്ളതിനുള്ള സാക്ഷ്യമാണ്.
1963ൽ ഒരു പ്രാദേശിക നിവാസി തന്റെ വീടിന്റെ ഭിത്തിക്ക് പിന്നിൽ അവിചാരിതമായി ഒരു രഹസ്യമുറി കണ്ടെത്തുന്നതുവരെ, നൂറ്റാണ്ടുകളോളം പുറംലോകത്തിന് അജ്ഞാതമായിരുന്ന ഡെറിങ്കുയു നഗരം, ഇന്നിത് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പുരാവസ്തു കേന്ദ്രമാണ്.
തുർക്കി കപ്പഡോഷ്യ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഡെറിങ്കുയു ഭൂമിക്കടിയിലേക്ക് ഏകദേശം 280 അടി താഴ്ചയിലാണ് നിർമിച്ചിരിക്കുന്നത്. ടണലുകളും മുറികളുമായി നിരവധി നിലകൾ ഇതിനുണ്ട്.
യുദ്ധസമയത്തും മറ്റ് അപകടഘട്ടങ്ങളിലും ആഹാരസാധനങ്ങളും മൃഗങ്ങളും ഉൾപ്പെടെ ഏകദേശം 20,000 ആളുകളെ വരെ ഉൾക്കൊള്ളാൻ ഈ നഗരത്തിന് കഴിയും.
ഇതിനുള്ളിൽ വീടുകൾ, അടുക്കളകൾ, സംഭരണശാലകൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് പുറമെ ശുദ്ധവായു ലഭിക്കുന്നതിനായി പ്രത്യേക വായുസഞ്ചാര സൗകര്യങ്ങളും ഒരുക്കിയിരുന്നു.
യുദ്ധകാലങ്ങളിൽ ഒരു അഭയകേന്ദ്രമായാണ് ഈ നഗരം ഉപയോഗിച്ചിരുന്നത്. സുരക്ഷയ്ക്കായി ഭാരമേറിയ കൽവാതിലുകളാണ് സ്ഥാപിച്ചിരുന്നത്.
മധ്യ തുർക്കിയുടെ ഭാഗത്തായി ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഡെറിങ്കുയു , ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ നഗരമാണ്. മൃദുവായ അഗ്നിപർവത ശിലകൾ തുരന്നാണ് ഇതു നിർമിച്ചിരിക്കുന്നത്.
പണ്ടുകാലത്ത് മനുഷ്യർ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന മറഞ്ഞിരിക്കുന്ന ഒരു യഥാർഥ നഗരമായി ഇത് പ്രവർത്തിച്ചിരുന്നു.
Todays Story
കടലിന്റെ രാജാവാകാൻ എത്തിയ സ്വീഡൻ പടക്കപ്പൽ കന്നിയാത്രയിൽ മുങ്ങി; രാജാവിന്റെ അഹങ്കാരം വരുത്തിയ വിനയെന്ന് ചരിത്രംധുനിക യുദ്ധതന്ത്രങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന സ്വീഡനിലെ ഗുസ്താവ് അഡോൾഫ് രണ്ടാമൻ രാജാവ്, തങ്ങളുടെ സൈനികശക്തി ലോകരാജ്യങ്ങൾക്കു മുന്പിൽ വിളിച്ചോതാൻ ഒരു പടുകൂറ്റൻ യുദ്ധക്കപ്പൽ നിർമിച്ചു.
നിർമാണഘട്ടത്തിൽതന്നെ ആ പടക്കപ്പൽ ശത്രുരാജ്യങ്ങളുടെ പേടിസ്വപ്നമായി മാറുകയും ചെയ്തു. വാസ- എന്നു പേരിട്ട യുദ്ധക്കപ്പൽ കടലിന്റെ രാജാവാകുമെന്നാണ് രാജാവ് കരുതിയത്.
എന്നാൽ, അഹങ്കാരത്തോടെ നീറ്റിലിറക്കിയ ആ കപ്പലിന്റെ വിധി മറ്റൊന്നായിരുന്നു. നിർമാണം പൂർത്തിയാക്കി കന്നി യാത്രയ്ക്കിറങ്ങിയ വാസ; തുറമുഖംവിട്ട് വെറും 1,300 മീറ്ററോളം പിന്നിട്ടപ്പോഴേക്കും, എല്ലാവരും നോക്കിനിൽക്കെ കടലിൽ മുങ്ങിപ്പോയി.
രാജ്യത്തിന്റെ കരുത്തൻ, കന്നിയാത്രയിൽ കടലിന്നാഴങ്ങളിൽ മുങ്ങിത്താണത് രാജാവിനു വലിയ മാനക്കേടായി മാറുകയും ചെയ്തു.
വാസയുടെ കഥ
ഗുസ്താവ് രാജാവിന്റെ സ്വപ്നമായിരുന്നു വാസ എന്ന പടക്കപ്പൽ. ഡെന്മാർക്കും റഷ്യയും പോളണ്ടുമായി യുദ്ധം ചെയ്തിരുന്ന കാലത്ത് ബാൾട്ടിക് മേഖലയിൽ സ്വീഡന്റെ ആധിപത്യം ഉറപ്പിക്കാനാണ് രാജാവ് കപ്പൽ നിർമിക്കാൻ ഉത്തരവിട്ടത്.
സ്വീഡന്റെ സൈനിക ശക്തിയും പ്രതാപവും ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുകയായിരുന്നു വാസയിലൂടെ രാജാവ് ലക്ഷ്യമിട്ടത്. 1626-ൽ നിർമാണം ആരംഭിച്ച ഈ കപ്പൽ അക്കാലത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നായിരുന്നു. 69 മീറ്റർ നീളവും 64 പീരങ്കികളും ഇതിലുണ്ടായിരുന്നു.
ഡച്ച് കപ്പൽ നിർമാതാവായ ഹെൻറിക് ഹൈബെർട്സണായിരുന്നു ഇതിന്റെ പൂർണ നിർമാണ ചുമതല. യുവത്വത്തിൽ തന്നെ വലിയ പ്രതിസന്ധികൾ നേരിടേണ്ടിവന്ന ഗുസ്താവ് അഡോൾഫിന് സ്വീഡനെ ബാൾട്ടിക് മേഖലയിലെ ഏറ്റവും ശക്തമായ രാജ്യമാക്കി മാറ്റണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു.
ഡെന്മാർക്ക്, റഷ്യ, പോളണ്ട് എന്നീ രാജ്യങ്ങളുമായി നിരന്തരം യുദ്ധത്തിലേർപ്പെടുകയും ചെയ്തു. 1630-ൽ റോമൻ സാമ്രാജ്യത്തിൽ നടന്നുകൊണ്ടിരുന്ന മുപ്പതുവർഷ യുദ്ധത്തിൽ സ്വീഡൻ ഇടപെട്ടു. (1632 നവംബർ ആറിന് ലൂട്സൻ യുദ്ധത്തിലാണ് ഗുസ്താവ് അഡോൾഫ് മരിക്കുന്നത്.)
ബാൾട്ടിക് കടലിലെ തന്റെ ശത്രുക്കളേക്കാൾ മികച്ചുനിൽക്കുന്ന ഒരു കപ്പലായിരിക്കണം വാസ എന്ന് രാജാവിനു നിർബന്ധമുണ്ടായിരുന്നു. എന്നാൽ യുദ്ധരംഗത്തെ ആധിപത്യം ഉറപ്പിക്കാനുള്ള രാജാവിന്റെ അമിതമായ ആവേശവും നിർമാണത്തിൽ വരുത്തിയ മാറ്റങ്ങളുമാണ് ഒടുവിൽ ആ കപ്പലിന്റെ തകർച്ചയ്ക്കു വിനയായത്.
നിർമാണഘട്ടങ്ങളിൽ രാജാവ് അനാവശ്യമായി ഇടപെടുകയും പുതിയ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. നിർദേശങ്ങൾ കപ്പലിന്റെ ബാലൻസിനെ ബാധിച്ചു.
കപ്പലിന്റെ രൂപരേഖയിൽ ആദ്യം വിഭാവന ചെയ്തതിനേക്കാൾ അധികമായി രണ്ടാമതൊരു ഗൺ ഡെക്ക് കൂടി വേണമെന്ന് രാജാവ് നിർബന്ധം പിടിച്ചതാണ് കപ്പൽ മുങ്ങാനുള്ള പ്രധാനകാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൂടുതൽ പീരങ്കികൾ സ്ഥാപിച്ചതോടെ കപ്പലിന്റെ ഭാരം ഗണ്യമായി വർധിച്ചു. ഇത് കപ്പലിന്റെ പീരങ്കികൾവയ്ക്കുന്ന ഭാഗം വെള്ളത്തിനടുത്തെത്താൻ കാരണമായി. കപ്പലിന്റെ യാത്രയ്ക്കു മുമ്പു നടത്തിയ സ്റ്റെബിലിറ്റി ടെസ്റ്റിൽ തന്നെ കപ്പൽ അപകടകരമായി ആടുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
എന്നാൽ രാജാവിന്റെ കോപത്തെ ഭയന്ന ഉദ്യോഗസ്ഥർ ഇക്കാര്യം പുറത്തപറഞ്ഞില്ല.
വാസ മുങ്ങുന്നു കൺമുന്നിൽ
1628 ഓഗസ്റ്റ് 10ന് ആയിരുന്നു ആ കറുത്ത ദിനം. ആയിരക്കണക്കിനാളുകളെ സാക്ഷിനിർത്തി വാസ യാത്ര തുടങ്ങി. എന്നാൽ ഇരുപതു മിനിറ്റിനുള്ളിൽ കപ്പൽ വശങ്ങളിലേക്കു ചരിയുകയും പീരങ്കി വാതിലുകളിലൂടെ വെള്ളം അകത്തേക്കു കയറുകയും ചെയ്തു.
അധികം വൈകാതെ വാസ കടലിന്റെ ആഴങ്ങളിലേക്കു മറഞ്ഞു. അന്ന് കപ്പലിലുണ്ടായിരുന്ന ഏകദേശം 200 പേരിൽ 31 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
വാസ മ്യൂസിയം
333 വർഷം കടലിനടിയിൽ കിടന്ന വാസയെ 1961-ൽ ആണു പുറത്തെടുത്തത്. കപ്പലിന്റെ 95 ശതമാനവും കേടുകൂടാതെ ലഭിച്ചു എന്നതു വലിയ അത്ഭുതമായി. ഇപ്പോൾ സ്റ്റോക്ക്ഹോമിലെ വാസ മ്യൂസിയത്തിൽ ഈ കപ്പൽ ചരിത്രത്തിന്റെ അടയാളമായി സൂക്ഷിച്ചിരിക്കുന്നു.
ലോകമെമ്പാടുനിന്നും ലക്ഷക്കണക്കിന് ആളുകളാണ് ഈ ചരിത്രവിസ്മയം കാണാൻ എത്തുന്നത്. ഏകദേശം 220 കോടി രൂപ ചെലവാക്കി, വിപുലമായ സംരക്ഷണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ഈ ചരിത്രവിസ്മയം വരംതലമുറകൾക്കായി നിലനിർത്താനുള്ള ശ്രമങ്ങൾ 2028-ഓടെ പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു.
Todays Story
ഒരുമാസം കഴിഞ്ഞാല്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ട്രെയിന്‍ കോച്ചിലിരുന്ന് ഇഷ്ടഭക്ഷണം കഴിക്കാം. ആവശ്യമുള്ളവര്‍ക്ക് സ്വദേശിയായ നാടന്‍ ഭക്ഷണവും ചൈനീസ് ഉള്‍പ്പെടെയുള്ള വിദേശ ഭക്ഷണവും കഴിക്കാം.
പാഴ്സല്‍ ആവശ്യമുള്ളവര്‍ക്ക് വാങ്ങിക്കൊണ്ടുപോകാനും സൗകര്യമുണ്ടാകും. 24 മണിക്കൂറും ഈ റസ്റ്ററന്റ് പ്രവര്‍ത്തിക്കുമെന്നതാണ് പയ്യന്നൂരുകാര്ക്കുകൂടി ആശ്വാസകരമായ വാര്‍ത്ത.
പെരുവാമ്പയിലെ ഹരികൃഷ്ണന്, കാനായിയിലെ സാജിദ്, സതീശന് പയ്യന്നൂര്‍, ജസ്ല എന്നിവരുടെ മനസില്‍ നാമ്പിട്ട ആഗ്രഹം റെയില്‍വേ അധികൃതര്‍ക്കുമുന്നില്‍ വച്ചപ്പോള്‍ അവര്‍ പച്ചക്കൊടി കാണിക്കുകയായിരുന്നു.
കോയമ്പത്തൂരുള്ള കോച്ച് റസ്റ്ററന്റ് സന്ദര്‍ശിച്ചതോടെ ആശയം അരക്കിട്ടുറപ്പിച്ചു. ഇതേത്തുടര്‍ന്ന് അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി ത്വരിതഗതിയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ മുന്‍ഭാഗത്തെ ബസ്ബേയോടു ചേര്‍ന്നാണ് റെയില്‍ കോച്ച് റസ്റ്ററന്റ് ഒരുക്കുന്നത്.
ഇതിനായി ഇവിടെ പ്രത്യേക പാളമൊരുക്കി. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച പഴയ എസി കോച്ചാണ് റസ്റ്ററന്റിനായി പയ്യന്നൂരിലെത്തിച്ചത്. കോച്ചിലെ ചില ഉപകരണങ്ങള്‍ മംഗളൂരുവില്‍ കൊണ്ടുപോയി മാറ്റിയശേഷം റെയില്‍പാളത്തിനരികെ റോഡ് സൗകര്യമുള്ള ഒളവറയിലെത്തിക്കുകയായിരുന്നു.
റെയില്‍വേ ജീവനക്കാരുടെ സഹായത്തോടെ ട്രാക്കിലെ വൈദ്യുത ബന്ധം വിച്ഛേദിക്കുകയും കോച്ചിനെ ചക്രങ്ങളില്‍നിന്നും വേര്‍പെടുത്തുകയായിരുന്നു. ഇതിനുശേഷം ക്രെയിനുകളുപയോഗിച്ച് ട്രെയിലറില്‍ കയറ്റി.
ട്രെയിലറില്‍നിന്നും പുറത്തേക്ക് പതിനഞ്ചടിയോളം നീണ്ടുനിന്ന കോച്ചിനെ മറ്റൊരു ക്രെയിനിന്റെ സഹായത്തോടെയാണ് നിലത്ത് താഴാതെ താങ്ങിയത്.
Todays Story
എഎസ് ഡി എഫ് ജി എഫ്.... സെമി കോളൻ എൽ കെ ജെ എച്ച് ജെ.... ഇത് വേറൊന്നുമല്ല, പഴയ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പോകുമ്പോൾ ആദ്യം പഠിപ്പിക്കുന്നത് ഈ അക്ഷരങ്ങളാണ്. ടൈപ്പ് റൈറ്ററിലെ കീ കളുമായി ടച്ച് വരാൻ ആദ്യം പഠിപ്പിക്കുക ഇതാണ്.
പണ്ടൊക്കെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ കുട്ടികൾ ടൈപ്പ് പഠിക്കാൻ പോകും. അന്നൊക്കെ ടൈപ്പ് പഠിച്ച് ഷോട്ട് ഹാൻഡും പാസായി ബോംബെയ്ക്ക് വണ്ടി കയറി കഴിഞ്ഞാൽ ജോലി ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ ആൺകുട്ടികളും പെൺകുട്ടികളും എല്ലാം ടൈപ്പിന് പോകും.
അന്ന് നാട്ടിൻപുറങ്ങളിൽ പോലും ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉണ്ടായിരുന്നു. ഒരു ചെറിയ മുറിയിൽ പത്തും പന്ത്രണ്ടും ടൈപ്പ് റൈറ്ററുകൾ വച്ച് മനോഹരമായ ക്ലാസെടുത്തിരുന്നവർ. ലോവറും ഹയറും പാസാവുക എന്നത് അത്ര എളുപ്പമല്ലെങ്കിലും നിരവധി പേർ അക്കാലത്ത് ടൈപ്പ് റൈറ്റിംഗ് പരീക്ഷ പാസായിട്ടുണ്ട്.
ഒരു മണിക്കൂർ ആയിരിക്കും അന്ന് ക്ലാസ് ടൈം. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരം ഒക്കെയായി പല ബാച്ചുകളിലായി ആൺ, പെൺകുട്ടികൾ ടൈപ്പ്റൈറ്ററുകളിൽ അടിച്ച് തിമർത്തു. അന്ന് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാൽ വേറെ വെക്കേഷൻ ക്ലാസുകൾ ഒന്നുമില്ല. പത്തും ടൈപ്പുമായിരുന്നു അന്നത്തെ അടിസ്ഥാന യോഗ്യതകൾ.
ബെഞ്ചും ഡസ്കുമായിരിക്കും മിക്ക ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും ഫർണിച്ചർ സെറ്റപ്പ്. ഒരു ഫാനും ഉണ്ടായിരിക്കും ഇൻസ്റ്റിറ്റ്യൂട്ടിലെ ടീച്ചർ ക്ലാസ് മുറിയിൽ റോന്ത് ചുറ്റി നടക്കും. എഎസ്ഡിഎഫ് ആദ്യമായി കൊട്ടി പഠിക്കുന്നവർ കുറച്ചു ദിവസങ്ങൾ എടുക്കും ഒന്ന് സെറ്റ് ആവാൻ.
കീബോർഡിലേക്ക് നോക്കരുത് എന്ന് ടീച്ചർ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാലും അറിയാതെ കണ്ണുകൾ താഴേക്ക് പോകും. അക്ഷരങ്ങൾ പെറുക്കി തപ്പിയെടുത്ത് എഎസ്ഡിഎഫ്ജിഎഫ് മുഴുപ്പിക്കാൻ ബുദ്ധിമുട്ട് കുറച്ചൊന്നുമായിരുന്നില്ല.
വളരെ കുറഞ്ഞ ഫീസ് ആയിരുന്നു അന്ന് ടൈപ്പ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ വാങ്ങിയിരുന്നത്. വൻകിട സെറ്റപ്പുകളിൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയവരും അക്കാലത്ത് ഉണ്ടായിരുന്നു. അവരുടെ പക്കൽ ഇലക്ട്രോണിക് ടൈപ്പ് റൈറ്ററുകൾ ഉണ്ടായിരുന്നു.
അച്ചടിച്ച പോലെ മനോഹരമായ ഇംഗ്ലീഷ് അക്ഷരങ്ങൾ തെളിയുന്ന ഇലക്ട്രോണിക് ടൈപ്പ് റൈറ്ററുകൾ. അത് കുട്ടികളെ കൊണ്ട് തൊടീക്കുമായിരുന്നില്ല. വളരെ എക്സ്പീരിയൻസ്ഡ് ആയ ചേട്ടന്മാരും ചേച്ചിമാരും മാത്രമാണ് അതിൽ കൈ വച്ചിരുന്നത്.
കീബോർഡിൽ താളം കിട്ടിയാൽ അന്ന് എല്ലാവരും ആദ്യം അടിച്ചിരുന്നത് സ്വന്തം പേരും അഡ്രസും ആണ്. വീട്ടിലെ അനിയന്മാർക്കും അനിയത്തിമാർക്കും നെയിംസ്ലിപ്പിന് പകരം അവരുടെ പേരും ക്ലാസും ഡിവിഷനും സ്കൂളും എല്ലാം ടൈപ്പ് ചെയ്ത് വീട്ടിൽ കൊണ്ട് കൊടുത്ത് അഭിമാനത്തോടെ തലയുയർത്തി നിന്നത് മറക്കാൻ ആവില്ല.
അന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആ പേപ്പറും കൊണ്ട് വീട്ടിലേക്കുള്ള ദൂരം എത്ര പെട്ടെന്നാണ് താണ്ടിയിരുന്നത്. ഒരുവിധം കീബോർഡും അക്ഷരങ്ങളും പരിചയമായി കഴിഞ്ഞാൽ പിന്നെ പതുക്കെ വലിയ വാചകങ്ങൾ അടിക്കാൻ തുടങ്ങും. അപ്പോൾ ഒരു പത്രാസ് ഉണ്ട്.
എനിക്കും സ്പീഡായി എന്ന ഗമ. ആ സമയത്ത് എഎസ്ഡിഎഫ്ജിഎഫ് അടിക്കുന്ന പുതിയ അഡ്മിഷനുകളെ ഉപദേശിക്കാനും ചിലപ്പോൾ ശ്രമിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് പോകുന്നതും ഒരു രസമുള്ള സംഭവം ആയിരുന്നു.
പരീക്ഷ അടുക്കുന്നതോടെ ഒരു മണിക്കൂർ എന്നുള്ളത് രണ്ടും മൂന്നും മണിക്കൂർ പ്രാക്ടീസിലേക്ക് നീങ്ങും. ടീച്ചർ ബെല്ലടിക്കുമ്പോൾ ടൈപ്പിംഗ് തുടങ്ങണം. ടെൻഷൻ പിടിച്ച പരിപാടിയാണ്. അക്ഷരങ്ങളൊക്കെ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോകും. ചിലപ്പോൾ ചില വരികൾ കണ്ണിൽപെടുകയേ ഇല്ല.
പരീക്ഷ രാവിലെ ആയിരിക്കും. പരീക്ഷയ്ക്ക് കൊണ്ടുപോകുന്ന ടൈപ്പ് റൈറ്ററുകൾ ടീച്ചറും സഹായിയും കൂടി നല്ല രീതിയിൽ വൃത്തിയാക്കി ഓയിൽ ഒക്കെ ഇട്ട് നല്ല സ്മൂത്ത് ആക്കി വെക്കും. എളുപ്പത്തിൽ ടൈപ്പ് ചെയ്യുന്നതിനും സ്റ്റക്ക് ആവാതെ ഇരിക്കാനും.
രാവിലെ ടൈപ്പറൈറ്ററുകളുംകൊണ്ട് കാറിലോ ഓട്ടോറിക്ഷയിൽ പരീക്ഷ സെന്ററിലേക്ക് ഒരു പോക്കുണ്ട്. അവിടെ അപ്പോഴേക്കും ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകാരെ കൊണ്ട് നിറഞ്ഞിരിക്കും. പരീക്ഷ തുടങ്ങിയാൽ ഹാളിൽ നിറയെ കട കട ശബ്ദം... അതോടെ സംഭരിച്ചുവെച്ച സകല ധൈര്യവും പോകും.
ചിലർ രണ്ടോ മൂന്നോ ചാൻസുകൾകൊണ്ടേ ലോവർ പാസാകാറുള്ളൂ. ചിലരാകട്ടെ ഒറ്റ തവണ കൊണ്ട് തന്നെ ജയിച്ചു കയറും. കുട്ടികളൊക്കെ പരീക്ഷാ ഹാളിലേക്ക് കയറിയാൽ ഇൻസ്റ്റിറ്റ്യൂട്ടുകാരായ ടീച്ചർമാർ എല്ലാം ഒത്തുകൂടി സൊറ പറഞ്ഞിരിക്കുന്നത് പരീക്ഷ വരാന്തയിലെ കാഴ്ചയായിരുന്നു. പരീക്ഷ കഴിഞ്ഞാലും ടൈപ്പ് റൈറ്റിംഗ് ക്ലാസിൽ പോകും.
പ്രാക്ടീസ് തുടരണമല്ലോ.. റിസൾട്ട് വരുമ്പോൾ മാത്രമേ ലോവർ തന്നെ ചെയ്യണോ അതോ ഹയറിലേക്ക് പോണോ എന്ന് തീരുമാനിക്കൂ. റിസൾട്ട് വരുമ്പോൾ ചിലർ വീണ്ടും ലോവറിൽ കൊട്ടിക്കൊണ്ടിരിക്കും. ഹയർ പരീക്ഷയ്ക്ക് പോകുന്നവർക്ക് പ്രാക്ടീസ് ടൈം കുറച്ചു കൂടും. ഇതിനിടയിൽ അപ്പുറത്തെ മുറിയിൽ നിന്ന് ഷോർട്ട് ഹാൻഡ് കാരുടെ ശബ്ദം കേൾക്കാം.
ടീച്ചർ ഉറക്കെ വിളിച്ചു പറയുന്ന വാക്കുകൾ കുത്തിക്കുറിക്കുന്ന ചേട്ടന്മാരെയും ചേച്ചിമാരെയും കാണാറുണ്ട്. അതൊരു കാലമായിരുന്നു പത്താം ക്ലാസ് കഴിഞ്ഞിട്ടുള്ള ടൈപ്പ് പഠനത്തിന്റെ കാലം. പിന്നെ പതിയെ പതിയെ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ അടച്ചു തുടങ്ങി. കമ്പ്യൂട്ടർ കയറി വന്നതോടെ ടൈപ്പ് റൈറ്ററുകൾ വഴിമാറി. കിട്ടിയ വിലയ്ക്ക് ടൈപ്പ് റൈറ്ററുകൾ കൊടുത്ത് സ്ഥാപനങ്ങൾ നിരവധി അടച്ചുപൂട്ടി.
ഇന്ന് വളരെ അപൂർവമാണ് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ. ഒന്നോ രണ്ടോ ഉണ്ടാകും. പത്താം ക്ലാസ് പരീക്ഷ കഴിയാൻ പോകുമ്പോൾ നിരവധി വെക്കേഷൻ ക്ലാസുകൾ ആണ് ഇന്നുള്ളത്. കമ്പ്യൂട്ടറും റോബോട്ടിക്സും എല്ലാം കുട്ടികളെ കാത്തിരിക്കുന്നു. പുതിയ കുട്ടികൾക്ക് അറിയില്ല എഎസ്ഡിഎഫ്ജിഎഫ് എന്ന ആ മന്ത്രം. ഒരുപാട് കുടുംബങ്ങളിൽ അടുപ്പ് പുകയാൻ കാരണമായ മന്ത്രമാണത്.
Todays Story
ബഹിരാകാശത്തുനിന്നുള്ള ഇന്ത്യയുടെ മനോഹരമായ രാത്രിദൃശ്യങ്ങള്‍ പങ്കുവച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്). അറബിക്കടലിനു മുകളിലൂടെ, ഹിമാലയന്‍ മേഖല ലക്ഷ്യമിട്ടു സഞ്ചരിക്കവെ പകര്‍ത്തിയ ചിത്രങ്ങളാണ് ഗവേഷകര്‍ പുറത്തുവിട്ടത്.
ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ തരംഗമായി മാറി. രാത്രിയില്‍ ലക്ഷക്കണക്കിനു നഗരവിളക്കുകളാല് ഇന്ത്യ മിന്നിത്തിളങ്ങുന്ന ദൃശ്യം അതിമനോഹരമാണ്. ഐഎസ്എസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ചിത്രം പങ്കുവച്ചത്.
വലിയ നഗരങ്ങളിലെയും ചെറിയ ഗ്രാമങ്ങളിലെയും വെളിച്ചത്തിന്റെ ശൃംഖല, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ രൂപം ബഹിരാകാശത്തുനിന്നു കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലാണ്. സ്പെഷലൈസ്ഡ് ലോംഗ് എക്സ്പോഷര്‍ ഡിജിറ്റല്‍ ക്യാമറകള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ രാത്രിദൃശ്യങ്ങള്‍ പകര്‍ത്തിയത്.
സോഷ്യല്‍ മീഡിയ വലിയ ആവേശത്തോടെയാണ് ചിത്രങ്ങള്‍ ഏറ്റെടുത്തത്. ഇന്ത്യ തിളങ്ങുകയാണ്, വിളക്കുകളേക്കാള്‍ പ്രകാശമുള്ളതാണ് രാജ്യത്തിന്റെ സംസ്കാരം... തുടങ്ങിയ നിരവധി പ്രതികരണങ്ങളാണു ചിത്രങ്ങള്‍ക്കു ലഭിക്കുന്നത്.
ഭൂമിയില്‍നിന്ന് ഏകദേശം 370 മുതല്‍ 460 വരെ കിലോമീറ്റര്‍ ഉയരത്തിലാണ് ബഹിരാകാശ നിലയം ഭ്രമണം ചെയ്യുന്നത്. ഏകദേശം 90 മിനിറ്റുകൊണ്ട് ഐഎസ്എസ് ഭൂമിയെ ഒരുതവണ വലംവയ്ക്കുന്നു. ബഹിരാകാശത്തെ മനുഷ്യന്റെ ഏക സ്ഥിരതാമസകേന്ദ്രമായ ഐഎസ്എസില്‍ അത്യാധുനികഗവേഷണങ്ങളാണ് നടക്കുന്നത്.