STHREEDHANAM
കഴിഞ്ഞ 35 വര്‍ഷക്കാലത്തിലേറെയായി കേരളത്തിലെ വിവിധ സ്റ്റേജുകളിലും വിദേശത്തും ഗാനമേള പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ അനുഗ്രഹീത കലാകാരനും ഗായകനുമായിരുന്നു ശ്രീജയുടെ ഭര്‍ത്താവ് സുരേഷ് ഗോള്‍ഡന്‍ ബീറ്റ്സ്.
അപ്രതീക്ഷിതമായി വിധി സുരേഷിന്റെ ജീവന് കവര്‍ന്നെടുത്തു. ഗാനമേള പ്രോഗ്രാമിന് പോകുന്നതിന് മുന്‍പ് ട്രൂപ്പിന്റെ വാഹനം വര്‍ക്ക് ഷോപ്പില്‍ കാണിച്ച് അറ്റകുറ്റപ്പണിക്ക് കൊടുത്ത് മടങ്ങവെയാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് സുരേഷ് മരിച്ചത്.
അകാലത്തില്‍ സുരേഷ് മരണപ്പെട്ടതോടെ വീട്ടമ്മയായി അടുക്കളയില്‍ ഒതുങ്ങിക്കൂടിയിരുന്ന ശ്രീജയ്ക്ക് ഗാനമേള ട്രൂപ്പിന്റെ മേല്‍നോട്ടം ഏറ്റെടുക്കേണ്ടിവരികയായിരുന്നു. തങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന 25ലധികം കലാകാരന്മാരുടെയും കലാകാരികളുടെയും അണിയറ പ്രവര്‍ത്തകരുടെയും അത്താണിയായി മാറിയിരുന്ന ട്രൂപ്പിനെ നയിക്കാന്‍ ശ്രീജ മുന്നോട്ട് വരികയായിരുന്നു.
ദുരന്തമുഖങ്ങളിലും പ്രതിസന്ധികളിലും തളരാതെ പതറാതെ ശ്രീജ ചുരുങ്ങിയ വര്‍ഷം കൊണ്ട് കേരളത്തിലെ മികച്ച ഗാനമേള ട്രൂപ്പുകളിലൊന്നാക്കി കൊച്ചിന് ഗോള്‍ഡന്‍ ബീറ്റ്സിനെ മാറ്റുകയായിരുന്നു. സമിതിയുടെ ഉടമയും ഡയറക്ടറുമായി ശ്രീജയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൊച്ചിന് ഗോള്‍ഡന്‍ ബീറ്റ്സിനെ ജനഹൃദയങ്ങളില്‍ ഇടം നേടാന്‍ സഹായിച്ചു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ വിവിധ വേദികളില്‍ ഗാനമേള പ്രോഗ്രാം അവതരിപ്പിച്ച് ശ്രദ്ധേയമായി മാറിയിരിക്കുകയാണ് ശ്രീജയുടെ ഗാനമേള ട്രൂപ്പായ കൊച്ചിന് ഗോള്‍ഡന്‍ ബീറ്റ്സ്.
STHREEDHANAM
പ്രതിസന്ധികളെ അതിജീവിച്ച് വേമ്പനാട്ടുകായലിൽ ഒമ്പതു കിലോമീറ്റര്‍ നീന്തിക്കടന്ന് റിക്കാര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് 63കാരിയായ റൂബി. ആലപ്പുഴ ചേര്‍ത്തല കുമ്പേല്‍ കടവില്‍ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്ക് 2 മണിക്കൂര്‍ 7 മിനിറ്റ് കൊണ്ടാണ് 9 കിലോമീറ്റർ റൂബി സാഹസികമാ യി നീന്തിക്കയറിയത്.
വേമ്പനാട്ടുകായല്‍ നീന്തിക്കടന്ന പ്രായം കൂടിയ വനിത എന്ന റിക്കാര്‍ഡ് ഇതോടെ റൂബിക്കു സ്വന്തമായി. കോതമംഗലം വാരപ്പെട്ടി മോളേല്‍ എം.എം. മത്തായിയുടെ ഭാര്യ റൂബിയുടെ വിജയഗാഥ വായിക്കാം.
ഒഴുക്കിനെതിരേ തുഴഞ്ഞ്
ഫ്രെബുവരി ഏഴിന് രാവിലെ 7.13 ന് ചേര്‍ത്തല കൂമ്പേല്‍ കടവില്‍ റൂബിയുടെ സാഹസിക നീന്തല്‍ പെരുമ്പാവൂര്‍ യൂണിയന് ബാങ്ക് സീനിയര്‍ ചീഫ് മാനേജര്‍ എസ്. അരവിന്ദനാണ് ഫ്ളാഗ് ഓഫ് ചെയ്തത്. ശക്തമായ ഒഴുക്ക് പല ഘട്ടത്തിലും റൂബിയുടെ ലക്ഷ്യത്തിന് തടസം സൃഷ്ടിച്ചെങ്കിലും അവര്‍ പിന്മാറിയില്ല.
അതിനെയെല്ലാം അതിജീവിച്ച് 9.20 ന് റിക്കാര്‍ഡ് തിളക്കത്തില്‍ വൈക്കം ബീച്ചില്‍ റൂബി നീന്തി കയറി. കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക്ക് ക്ലബ്ബ് നീന്തല്‍ കോച്ച് ബിജു തങ്കപ്പനാണ് പരിശീലകന്.
വേമ്പനാട്ടുകായല്‍ നീന്തിക്കടന്ന പ്രായം കൂടിയ വനിത
പ്രായം ഒന്നിനും ഒരു തടസം അല്ല, മനസിന്റെ ലക്ഷ്യമാണു ശക്തിയെന്ന് നിറചിരിയോടെ റൂബി പറഞ്ഞു. വേമ്പനാട്ടുകായല്‍ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതയാണ് റൂബി. കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക്ക് ക്ലമ്പില്‍ പരിശീലിച്ച് വേമ്പനാട്ടുകായല്‍ നീന്തിക്കയറി റിക്കാര്‍ഡില്‍ ഇടംപിടിച്ച 33-ാമത്തെ താരമാണ് റൂബി.
STHREEDHANAM
മനുഷ്യജീവിതം ദുഃഖവും ബുദ്ധിമുട്ടുകളും കൊണ്ടു നിറഞ്ഞതാണെന്നും, മനുഷ്യന്റെ ആശകളും ഒടൂങ്ങാത്ത ആഗ്രഹങ്ങളുമാണ് ഈ ദുഃഖങ്ങള്‍ക്കു കാരണമെന്നും പഠിപ്പിച്ച ശ്രീ ബുദ്ധന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ പോസ്റ്റല്‍ സ്റ്റാമ്പുകളിലൂടെ അണിയിച്ചൊരുക്കിയിരിക്കുകയാണ് തൃപ്പൂണിത്തുറ സ്വദേശിനിയായ സുധ പുല്‍പ്ര.
ഗൗതമ ബുദ്ധന്റെ ജനനം, ആദ്യകാല ജീവിതം, ജ്ഞാനോദയം, സൂക്തങ്ങള്‍, മഹാപരിനിര്‍വാണം (മരണം) ഇവയെല്ലാം സൂചിപ്പിക്കുന്ന സ്റ്റാമ്പുകളാണ് സുധ പുല്പ്രയുടെ കൈവശമുള്ളത്.
അച്ഛന് സമ്മാനിച്ച സ്റ്റാമ്പുകള്‍
കുട്ടിയായിരുന്നപ്പോള്‍ അച്ഛന് സമ്മാനിച്ച കുറച്ചു സ്റ്റാമ്പുകളായിരുന്നു സുധയെ സ്റ്റാമ്പ് ശേഖരണത്തിലേക്ക് നയിച്ചത്. ബിസിനസുകാരനായ അച്ഛന് രാമന് മേനോന് തന്റെ കൈവശം കിട്ടുന്ന സ്റ്റാമ്പുകളെല്ലാം മകള്‍ക്ക് കൊണ്ടുവന്നു കൊടുക്കും.
സുധയുടെ സ്റ്റാമ്പുകളുടെ താല്പര്യം കണ്ട് വിദേശത്തുള്ള അമ്മാവനും അച്ഛന്റെ സഹോദരന്മാരുമൊക്കെ സ്റ്റാമ്പുകള്‍ നല്‍കുമായിരുന്നു. കിട്ടുന്ന സ്റ്റാമ്പുകളെല്ലാം സുധ നോട്ട് പുസ്തകത്തില്‍ ഒട്ടിച്ചുവയ്ക്കും.
അമ്മ റിട്ട. അധ്യാപികയായിരുന്ന ലീലയും മകള്‍ക്കൊപ്പം നിന്നു. തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹൈസ്ക്കൂളില്‍ പഠിക്കുന്ന സമയത്ത് ഔവര്‍ ഇന്ത്യ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ മത്സരത്തില്‍ സ്വതന്ത്ര സമര സേനാനികളുടെ സ്റ്റാമ്പ് ശേഖരണം സുധയെ സമ്മാനാര്ഹയാക്കി.
അത് ആ കുട്ടിക്ക് ആത്മവിശ്വാസമേകി. തുടര്‍ന്ന് അങ്ങോട്ട് ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍ നിന്നൊക്കെ സ്റ്റാമ്പുകള്‍ വാങ്ങി സുധ തന്റെ ശേഖരം വിപുലമാക്കി.
STHREEDHANAM
ഹുലാ ഹൂപ്പ് പ്രകടനം പരിചിതമല്ലെന്ന് തീര്‍ത്തും പറയാന്‍ വയ്യ. ടെലിവിഷന്‍ ചാനലുകളിലെ വിവിധ സ്റ്റേജ് ഷോകളില്‍ ഇത് പതിവ് കാഴ്ചയാണ്. നൃത്തത്തിന് ഒപ്പമുള്ള ഹുലാ ഹൂപ്പ് പ്രകടനം പലപ്പോഴും കാണികളെ അമ്പരപ്പിക്കുന്നുമുണ്ട്.
സാധാരണ നൃത്തരൂപങ്ങളില്‍ നിന്നു മാറി മറ്റിനങ്ങള്ക്കൊപ്പമായാല് ഹുലാ ഹൂപ്പ് ഒരു അത്ഭുതം തന്നെയാകില്ലേ ? ഓരോ നൃത്തത്തിന്റെയും ചട്ടക്കൂടുകള്‍ തെറ്റിക്കാതെ അതില്‍ ഹുലാ ഹൂപ്പ് ലയിപ്പിച്ചിരിക്കുകയാണ് ഈ കൗമാരക്കാരി.
നിശ്ചയ ദാര്‍ഢ്യത്തിനും തീവ്രമായ ആഗ്രഹത്തിനും പ്രതിഫലമായി സിന്നു കുര്യാക്കോസ് എന്ന യുവ നര്‍ത്തകിയെ തേടിയെത്തിയത് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡാണ്. ആ വിശേഷങ്ങള്‍ വായിക്കാം...
നൃത്തത്തെ പ്രണയിച്ച കുട്ടിക്കാലം
കല്ലൂര്‍ക്കാട് കളമ്പുകാട്ട് സിന്നു കുര്യാക്കോസിന് കുട്ടിക്കാലം മുതല്‍ നൃത്തത്തോട് കമ്പമായിരുന്നു. കൊച്ചുകുട്ടിയായിരിക്കുമ്പോള് തന്നെ നൃത്ത മത്സരങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. അഞ്ചാം ക്ലാസ് മുതല്‍ നൃത്തം പഠിച്ചു തുടങ്ങി.
ശാസ്ത്രീയ നൃത്തത്തില്‍ ഭരതനാട്യത്തിലാണ് കൂടുതല്‍ പരിശീലനം നേടിയത്. 11 വര്‍ഷമായി നൃത്തം അഭ്യസിക്കുന്ന സിന്നു എട്ടു വര്‍ഷമായി ഹുലാ ഹൂപ്പും പരിശീലിച്ചുവരുന്നു.
വേള്‍ഡ് റിക്കാര്ഡിലെത്തിച്ച ഹൂലാ ഹൂപ്പ്
ഏറെ ഇഷ്ടപ്പെട്ട നൃത്തം എവിടെ കണ്ടാലും അത് സൂക്ഷ്മമായി കാണുന്നത് സിന്നു ഒരു ശീലമാക്കി. ഇതിനിടയില്‍ ഹുലാ ഹൂപ്പ് ചുറ്റി നടത്തുന്ന പ്രകടനം ഒരു ടി വി പ്രോഗ്രാമില്‍ കാണാനിടയായതാണ് സിന്നുവിന് വഴിത്തിരിവായത്.
സ്വന്തമായി അതൊന്ന് പരീക്ഷിച്ചു നോക്കിയാലോ എന്ന തോന്നല്‍ ഉണ്ടായതോടെ പിന്നീട് അതിനുള്ള പരിശ്രമമായി. നൃത്തത്തിലല്ലാതെ ഹുലാ ഹൂപ്പ് അരയില്‍ ധരിച്ച് പരിശീലനം ആരംഭിച്ചു. തുടര്‍ന്ന് സാധാരണ നൃത്തത്തിനൊപ്പവും പരിശീലിച്ചു. പല നൃത്ത പരിപാടികളും കണ്ട് അതു പോലെ പരിശീലനം നടത്തി നോക്കി.
റിംഗ് ഏതാണ്ട് വഴങ്ങുമെന്നായപ്പോള്‍ ഭരതനാട്യത്തിനൊപ്പം അതു ചെയ്യാന്‍ പറ്റുമോ എന്നതായി പിന്നീടുള്ള ശ്രമം. തുടര്‍ന്നങ്ങോട്ട് ഭരതനാട്യത്തില്‍ അനുവദനീയമായ മോഡിഫിക്കേഷന് നടത്തി ഹുലാ ഹൂപ്പ് പ്രകടനവും ഒന്നിപ്പിക്കുകയായിരുന്നു.
STHREEDHANAM
ദിനംതോറും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പെരുകുകയാണ്. ഉറ്റവരാലും ഉടയവരാലും അക്രമികളാലും ആക്രമിക്കപ്പെടുന്നവരായി ഇന്ന സ്ത്രീകള്‍ മാറി. നിത്യേന നാം കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം ഈ വാദത്തെ സാധൂകരിക്കുന്നതാണ്.
എന്നാല്‍ ഇപ്പോഴിതാ ലോകത്ത് ഓരോ 10 മിനിറ്റിലും ഒരു സ്ത്രീ ബന്ധുക്കളാല്‍ കൊല്ലപ്പെടുന്നെന്ന് റിപ്പോ മായി ഐക്യരാഷ്ട്ര സഭ രംഗത്ത് വന്നിരിക്കുകയാണ്. യുഎന്‍ വുമണ്‍, യുഎന്‍ ഓഫീസ് ഓഫ് ഡ്രഗ് ആന്റ് ക്രൈം എന്നിവ സംയുക്തമായിട്ടാണ് പഠനം നടത്തിയത്.
2024 -ല്‍ മാത്രം 50,000 സ്ത്രീകള്‍ ബന്ധുക്കളാലോ പങ്കാളിയാലോ കൊല്ലപ്പെട്ടെന്നും അതില്‍ തന്നെയും വീട്ടുകാരുടെയും പങ്കാളികളുടെയും അതിക്രമങ്ങളും ഒട്ടും കുറവല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരം കൊലപാതകങ്ങളില്‍ 60 ശതമാനവും സ്വന്തം കുടുംബാംഗങ്ങളോ പങ്കാളികളോ ആണ് കുറ്റവാളികള്‍.
ഓരോ ദിവസവും ശരാശരി 137 സ്ത്രീകള്‍ സ്വന്തം കുടുംബാംഗങ്ങളാല്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. നിലവിലത്തെ പങ്കാളികളോ മുന്‍ പങ്കാളികളോ ആണ് ആ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളെന്നും ജീവിത സാഹചര്യവും സ്വാര്‍ഥ ചിന്താഗതിയും സൈബര്‍ സ്റ്റോക്കിംഗ് പോലെയുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടക്കുന്ന അതിക്രമങ്ങള്‍ കൊലപാതകങ്ങളിലേക്ക് നയിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇത്തരം കൊലകള്‍ കൂടുതലായി നടക്കുന്നത് ആഫ്രിക്കയിലാണ്. ഒരു ലക്ഷം സ്ത്രീകളില്‍ മൂന്നുപേര്‍ എന്ന നിരക്കിലാണ് ആഫ്രിക്കയില്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത്.
അതിക്രമങ്ങള്‍ തടയാന്‍ യുഎന്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍
* അതിക്രമങ്ങള്‍ തടയുന്നതിനായി അടിയന്തരവും ഏകോപിതവുമായ നടപടികൾ വേണം.
* നിയമ പരിരക്ഷ ശക്തമാക്കുക.
* ലൈംഗിക അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം പരിശീലനം ലഭിച്ച ജുഡീഷ്യല്‍ സംവിധാനം കൊണ്ടുവരിക.
* സാഹചര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാനും ഇടപെടാനും സാധിക്കുന്ന ഏജന്‍സികളെ ഏകോപിപ്പിക്കുക.
* അതിക്രമങ്ങളെ അതിജീവിച്ചവര്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കുക.
* ബോധവല്‍ക്കരണ കാമ്പയിനുകള്‍ നടത്തുക.
STHREEDHANAM
കണ്ണെത്താദൂരം ഭേദിക്കുന്ന ജാവലിനിൽ കയ്യൂർ സ്വദേശി ശോഭന രാജീവൻ തൊടുത്തു വച്ച സ്വപ്നം ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ യാഥാർഥ്യമായി. 23-ാമത് ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ജാവലിൻ ത്രോയിൽ സ്വർണം നേടിയാണ് ശോഭന തന്റെ സ്വപ്നം സഫലമാക്കിയത്.
2023ൽ ഫിലിപ്പീൻസിൽ നടന്ന 22-ാമത് ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാനാകാതെ വെള്ളി മെഡൽ നേടിയായിരുന്നു ശോഭനയുടെ മടക്കം.
എന്നാൽ, ആത്മവിശ്വാസത്തോടെ മാസങ്ങളോളം നീണ്ടുനിന്ന കഠിന പ്രയത്നത്തിലും പരിശീലനത്തിലും ശോഭന വിജയം നേടിയെടുത്തു. ലോകചാന്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ശോഭന.
കായികരംഗത്തേക്ക്
തൃക്കരിപ്പൂർ പടന്ന യുപി സ്കൂളിൽ പഠനം ആരംഭിച്ച ശോഭന സ്കൂളിലെ മികച്ച കായിക താരമായിരുന്നു. കായിക മത്സങ്ങൾക്കൊപ്പം കലാമത്സരങ്ങളിലും പങ്കാളിയായിരുന്നു.
പിന്നീട് ഹൈസ്കൂൾ പഠനത്തിനായി പടന്ന എംആർഎച്ച്എസിൽ ചേർന്നെങ്കിലും കായിക മത്സങ്ങളിൽ കൂടുതൽ കഴിവുണ്ടായിരുന്ന ശോഭനയ്ക്ക് കണ്ണൂർ സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ ലഭിച്ചു. ഇതാണ് ശോഭനയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
സ്കൂളിൽ ഓട്ടമത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച ശോഭനയുടെ ജീവിതത്തിലേക്ക് ജാവലിൻ എന്ന കായിക ഇനം കടന്നുവന്നത് സ്പോർട്സ് സ്കൂളിലെ പരിശീലനത്തിലാണ്. ചിട്ടയായ പരിശീലനത്തിലൂടെ ജാവലിൻത്രോ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ തുടങ്ങിയവയിൽ പങ്കെടുത്ത് എല്ലാ മത്സരങ്ങളിലും വിജയം നേടാൻ താരത്തിന് സാധിച്ചു.
1992-93 കാലഘട്ടത്തിൽ സംസ്ഥാന സ്കൂൾ മീറ്റിൽ ജാവലിനിൽ ഒന്നാംസ്ഥാനം നേടി ദേശീയ മീറ്റിലേക്ക് യോഗ്യത നേടി. വെള്ളപ്പൊക്കം കാരണം ആവർഷം മീറ്റ് നടന്നില്ല. എന്നാൽ, തൊട്ടടുത്ത വർഷം നടന്ന ദേശീയ മീറ്റിൽ ആറാംസ്ഥാനവും സൗത്ത്സോൺ മീറ്റിലും ഇന്റർസോൺ മീറ്റിലും ഒന്നാംസ്ഥാനവും നേടി.
കായികമേഖലയിലെ മികവുറ്റ പ്രകടനത്തിന്റെ ഫലമായാണ് ചങ്ങനാശേരി അസംപ്ഷൻ കോളജിൽ പ്രീഡിഗ്രി പഠിക്കാൻ താരത്തിന് അവസരം ലഭിച്ചത്.
കോളജിലെ കായികാധ്യാപകരായ വെൽസി, ഉദയകുമാർ എന്നിവരുടെ കീഴിലുള്ള പരിശീലനത്തിലൂടെ മഹാത്മഗാന്ധി സർവകലാശാല ഇന്റർ കൊളീജിയറ്റ് മീറ്റിൽ ഒന്നാംസ്ഥാനവും സൗത്ത്സോൺ അണ്ടർ 17 മീറ്റിലെ രണ്ടാംസ്ഥാനവും പ്രീഡിഗ്രീ കാലത്തെ മികച്ച നേട്ടങ്ങളാണ്.
അസംപ്ഷനിൽ തന്നെ ഡിഗ്രീ പഠനം ആരംഭിച്ച ശോഭനയ്ക്ക് കോളജ് പഠന കാലത്തും ജാവലിനിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ജാവലിൻ ജൂണിയർ വിഭാഗത്തിൽ ദേശീയതലത്തിൽ ഒന്നാമതെത്തി വിജയം ആവർത്തിച്ചു.
ദേശീയതലത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വെസ്റ്റേൺ റെയിൽവേയിൽ ജൂണിയർ ക്ലർക്കായി ജയ്പൂരിൽ നിയമനം ലഭിച്ചു. ജോലിക്കിടയിലും മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയുണ്ട്.
വിവാഹം, നിരന്തരമായുള്ള സ്ഥലം മാറ്റം, ജോലി ഭാരം എന്നിവ മാനസികമായി തളർത്തി. അതുകൊണ്ട് 2021ൽ റെയിൽവേയിൽ നിന്ന് വോളണ്ടറി റിട്ടയർമെന്റ് എടുത്തു. പിന്നീട് കായികമത്സരങ്ങളിൽ നിന്നും ഇടവേളയെടുത്ത് ഭർത്താവിനും മകൾക്കുമൊപ്പം ജീവിതം നയിച്ചു.
കായിക രംഗത്തേക്കുള്ള തിരിച്ചുവരവ്
ജില്ലാ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിലൂടെയാണ് ശോഭന വീണ്ടും കായിക രംഗത്തേക്ക് എത്തുന്നത്. പിന്നീടങ്ങോട്ട് പഴയ ആർജവത്തോടെ ജാവലിനിൽ സംസ്ഥാന മാസ്റ്റേഴ്സ് മീറ്റ്, മൺസൂൺമീറ്റ്, മാഫി അത്ലറ്റിക് മീറ്റ് എന്നിവയിൽ വിജയം ആവർത്തിച്ചു.
ഫിലിപ്പീൻസിൽ നടന്ന 22-ാമത് ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ വെള്ളി നേടി. ചെന്നൈയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ജാവലിൻ ത്രോയിൽ സ്വർണം നേടി ദക്ഷിണ കൊറിയയിൽ നടക്കുന്ന വേൾഡ് മീറ്റിലേക്ക് യോഗ്യത നേടിയിരിക്കുന്നു.
മീറ്റിൽ പങ്കെടുക്കാനായി കൂടുതൽ സാമ്പത്തികം ആവശ്യമാണ്. സർക്കാരിൽ നിന്നും മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. വേൾഡ് മീറ്റിൽ എങ്ങനെ പങ്കെടുക്കും എന്നതിനെക്കുറിച്ചുള്ള ആലോചനയിലാണെന്ന് ശോഭന പറയുന്നു.
ചെറുപ്പത്തിൽ തന്നെ അമ്മ നഷ്ടപ്പെടുകയും അമ്മയുടെ മരണത്തിൽ മാനസികമായി തളർന്ന അച്ചനും സഹോദരങ്ങൾക്കും താങ്ങായത് അമ്മമ്മ പാറുക്കുട്ടിയും മാമൻ ഭാസ്കരനുമാണ്. മാമന്റെയും അമ്മമ്മയുടെയും പിന്തുണയും പ്രോൽസാഹനവുമാണ് ജീവിതത്തിലെ ഈ വിജയങ്ങൾക്ക് കാരണമെന്ന് ശോഭന പറയുന്നു.
കെഎസ്ഇബി ഉദ്യോഗസ്ഥനായ ഭർത്താവ് കെ. രാജീവും മകൾ അവന്തികയും പൂർണ പിന്തുണയും സ്നേഹവും നൽകി കൂടെയുണ്ടെന്നും ശോഭന പറയുന്നു.
STHREEDHANAM
മറ്റ് ജോലികള്‍ക്കൊന്നും പോകാതെ കുടുംബത്തിനു വേണ്ടി തങ്ങളുടെ ജീവിതം മാറ്റിവച്ച ഒരു കൂട്ടം വനിതകള്‍ക്ക് സ്വന്തമായി വരുമാനമാര്‍ഗം ഉണ്ടാക്കിക്കൊടുത്തതിന്റെ നിറവിലാണ് പുത്തന്‍വേലിക്കര തിരുത്തിപ്പുറം സ്വദേശിനിയായ മേരി സുമി. സുമി പകര്‍ന്നു നല്കിയ കരകൗശല നിര്‍മാണത്തിലൂടെ ഇതിനകം സ്വയംസംരംഭകരായത് ആയിരത്തിലധികം സ്ത്രീകളാണ്.
തുടക്കം കാവടി പൂക്കളിലൂടെ
പത്താം ക്ലാസില്‍ ട്യൂഷന് പഠിപ്പിച്ച മണി ടീച്ചറാണ് കരകൗശല വസ്തുക്കള്‍ നിര്‍മിക്കാന്‍ സുമിയെ പഠിപ്പിച്ചത്. അടുത്തുള്ള ക്ഷേത്രങ്ങളിലേക്ക് കാവടിപ്പൂക്കള്‍ ഉണ്ടാക്കിയായിരുന്നു മേരി സുമിയുടെ തുടക്കം. മനോഹരമായ കാവടിപ്പൂക്കള്‍ ഉണ്ടാക്കിയതോടെ അത് വാങ്ങിക്കാനും ആവശ്യക്കാരേറി.
പൂ വില്പനയിലൂടെ വളരെ ചെറുപ്പത്തില്‍ തന്നെ അവര്‍ സ്വന്തമായി വരുമാനമുണ്ടാക്കിത്തുടങ്ങി. തന്റെ അറിവുകള്‍ മറ്റു സ്ത്രീകള്‍ക്ക് വരുമാനമാകട്ടെയെന്ന ചിന്തയിലാണ് 2015 മുതല്‍ സുമി സ്വയംസംരംഭക പരിശീലന ക്ലാസുകള്‍ നടത്തുന്നത്.
STHREEDHANAM
ലഹരിയുടെ മാസ്മര വലയത്തില്‍ അകപ്പെട്ട് ജീവിതം തന്നെ ഇല്ലാതാക്കുന്ന ഇന്നത്തെ യുവസമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ഉറച്ച തീരുമാനത്തിലാണ് ഈ 12 വീട്ടമ്മാര്‍. അതിനായി അവര്‍ കണ്ടെത്തിയ മാര്‍ഗമാകട്ടെ ലഹരി വിരുദ്ധ പ്രചാരണവുമായി ഒരു സൈക്കിള്‍ യാത്രയാണ്.
"സേ നോ ടു ഡ്രഗ്സ്, സേ യെസ് ടു ലൈഫ്' എന്നതാണ് ലഹരിക്കെതിരേയുള്ള സൈക്കിള്‍ സന്ദേശയാത്രയുടെ മുദ്രാവാക്യം.
കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്
അഞ്ചു ജില്ലകളിലായി 200 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ഇവര്‍ ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നത്. നവംബര്‍ 2ന് ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര നവംബര്‍ 8ന് തിരുവനന്തപുരത്ത് സമാപിക്കും.
യാത്രികരില്‍ അങ്കണവാടി ആശ പ്രവര്‍ത്തകരും തയ്യല്‍ക്കാരികളും വീട്ടമ്മമാരുമാണുള്ളത്. ലഹരി വ്യാപനത്തിനെതിരേ സമൂഹ മനഃസാക്ഷിയെ ഉണര്‍ത്തുകയെന്നതാണ് അമ്മമാരായ തങ്ങള്‍ ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷീ സൈക്ലിംഗ് നാഷണല്‍ പ്രോജക്ട് ഓര്‍ഡിനേറ്റര്‍ എം.എ. സീനത്ത് പറഞ്ഞു.
യാത്ര കടന്നുപോകുന്ന ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 14 സ്കൂളുകളിലും നാല് കോളജുകളിലും സംഘം ബോധവല്‍ക്കരണ പരിപാടി നടത്തും. സൈക്ലിങ് അംഗങ്ങളുടെ സ്കിറ്റും നാടന്പാട്ടുസംഘത്തിന്റെ കലാപരിപാടിയും ഉണ്ടാകും.
എന്‍സിസി, എസ്പിസി, എന്‍എസ്എസ് വളന്റിയര്‍മാരും പരിപാടിയുടെ ഭാഗമാകും. ഗ്ലോബല്‍ കേരള ഇനിഷ്യേറ്റീവ് കേരളീയം സംഘടിപ്പിക്കുന്ന ഈ ചരിത്ര യാത്രയില്‍ ഷീ സൈക്ലിംഗും, താരസംഘടനയായ അമ്മയും, ഇന്റസ് മീഡിയയും കൈകോര്‍ക്കുന്നു.
ഈ ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്നത് തിരുവനന്തപുരം ബൈസൈക്കിള്‍ മേയറും, ഷീ സൈക്ലിങ്ങിന്റെ സീനിയര്‍ നാഷണല്‍ പ്രോജക്ട് മാനേജറും ആയ പ്രകാശ് പി. ഗോപിനാഥാണ്.
STHREEDHANAM
ഓട്ടോയ്ക്ക് ഓട്ടമില്ലെങ്കിലും ഉണ്ടെങ്കിലും ഷാജിദ റഹീം ഹാപ്പിയാണ്. ഒരു മിനിറ്റ് പോലും വെറുതെ കളയാതെ തന്റെ ലോകത്തേക്കു അവർ സഞ്ചരിക്കും. പാഴ്വസ്തുക്കളും പേപ്പറുകളും ടിഷ്യൂ പേപ്പറുകൾകൊണ്ട് അവർതന്റെ ലോകം തീർക്കും.
ഇത് ഷാജിദ റഹീം. കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിലെ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. ആയത്തിൽ ഗാന്ധിനഗർ തെക്കേകാവ് ഷാജിദ റഹീമിന് പുഷ്പങ്ങളാണ് ഇഷ്ടം. ടിഷ്യൂ പേപ്പറുകൾകൊണ്ട് ആരും മണത്തുനോക്കാൻ കൊതിക്കുന്ന മുല്ലപ്പൂക്കളുണ്ടാക്കും.
നല്ല കളർ പേപ്പറുകൾകൊണ്ട് വിവിധ വർണത്തിലുള്ള പൂക്കളുടെ ശേഖരം തന്നെ ഉണ്ടാക്കും. മുല്ലപ്പൂക്കളുടെ മാലയുണ്ടാക്കി കൂട്ടുകാർ വാങ്ങികൊണ്ടുപോകാറുണ്ട്. ഇതൊന്നും വിലയ്ക്കു കൊടുക്കില്ല. അവർ അന്പലത്തിലും പള്ളിയിലും പോകുന്പോൾ വാങ്ങാറുണ്ട്. ഒറിജിനലിനെ വെല്ലുന്ന പൂക്കളാണ് ഇവരുടെ കരവിരുതിൽ വിരിയുന്നത്.
ഇതൊന്നും പഠിച്ചിട്ടില്ല. പക്ഷേ, ചെറുപ്പം മുതലുള്ള ശീലമാണ്. കിട്ടുന്ന പേപ്പറുകൾകൊണ്ടും പാഴ് വസ്തുക്കൾ കൊണ്ടും ഇതെല്ലാം ഉണ്ടാക്കുമായിരുന്നു. തെർമോകോളും പേപ്പറും പശയുമുണ്ടെങ്കിൽ എത്ര പൂക്കൾ വേണമെങ്കിലും വിരിയിക്കാം. ഒരു പൂവ് ചോദിച്ചാൽ ഒരു പൂക്കുട തന്നെ നൽകാനും ഇവർ തയാറാണ്.
വെളുപ്പിനു തന്നെ വീട്ടിലെ പണിയെല്ലാം കഴിഞ്ഞാണ് ഓട്ടോറിക്ഷയുമായി സ്കൂൾഓട്ടത്തിനിറങ്ങും. 25 കുട്ടികളുടെ ഓട്ടം രാവിലെയും വൈകുന്നേരമുണ്ട്. അതിനിടയിലുള്ള സമയത്താണ് സ്റ്റാൻഡിലെത്തും.
റെയിൽവേ സ്റ്റാൻഡിൽ കിടക്കുന്ന സമയത്തു വെറുതെ സമയം കളയില്ല. ഓട്ടോറിക്ഷയിൽ പൂക്കളുണ്ടാക്കാനുള്ള വസ്തുക്കളെല്ലാം റെഡിയാണ്. വെറുതെയിരിക്കുന്പോൾ സമയം കളയാനൊരു അവസരം.
കൂടാതെ ഇതെല്ലാം ഇഷ്ടപ്പെട്ടു ചെയ്യുന്നതാണ്. ഫിഷർമെന്റ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ വി- ഓട്ടോ പദ്ധതിയിൽഅംഗമാണ് ഷാജിദ റഹീം. പദ്ധതിയിൽ ചേർന്ന് ഓട്ടോ ഓടിക്കാൻ പഠിച്ചു. ലൈസൻസും ലോണും കിട്ടിയപ്പോൾ സ്വന്തമായി ഒരുവാഹനം കിട്ടി.
ഇലക്ട്രിക് ഓട്ടോറിക്ഷയാണ് ഓടിക്കുന്നത്. മാസം ഏകദേശം 25,000 മുതൽ 30,000 രൂപ വരെ കിട്ടും. ലോൺ അടയ്ക്കാനും കുട്ടികളുടെ കാര്യം നോക്കാനും ഇതെല്ലാം ധാരാളംമതി. മൂന്നു വർഷം കൊണ്ട് ജീവിതം തന്നെ മാറിപ്പോയെന്ന് ഇവർ പറയുന്നു.
ജീവിതം തന്നെ മുന്നിൽ ചോദ്യചിഹ്നമായിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഷാജിദ കടന്നു പോയത്. കുട്ടികളുടെ കാര്യം നോക്കാൻ പോലും സാധിക്കാത്തഅവസ്ഥയിലാണ് വി-ഓട്ടോ പദ്ധതിയുമായി ഡോൺബോസ്കോ സഭ എത്തുന്നത്.
ഒന്നുമില്ലായ്മയിൽനിന്നു തീരദേശമേഖലയിലെ സ്ത്രീകളെ രക്ഷപ്പെടുത്താൻ വേണ്ടി ഡോൺബോസ്കോ സഭ നടപ്പിലാക്കിയ ഫിഷർമെന്റ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് വി- ഓട്ടോ ഷാജിദയ്ക്ക് കിട്ടിയത്. മക്കൾ സുൽത്താൻ പത്തിലും ജന്നത്ത് ഏഴിലും പഠിക്കുന്നു.
STHREEDHANAM
കുട്ടിക്കാലത്ത് തന്റെ വീടിനടുത്തുകൂടി പാഞ്ഞു പോകുന്ന ട്രെയിനുകൾ സുരേഖ എന്ന കൊച്ചു കുട്ടി കൗതുകത്തോടെ നോക്കി നിന്നിരുന്നു. എന്നെങ്കിലും അതൊന്ന് ഓടിക്കാൻ കിട്ടുമോ എന്ന് അവളുടെ കുഞ്ഞുമനസിൽ ഒരു മോഹം തോന്നിയിരിക്കാം.
അതുകൊണ്ടാണല്ലോ ഏഷ്യയിലെ ആദ്യത്തെ വനിത ട്രെയിൻ ഡ്രൈവറായി സുരേഖ യാദവ് റെയിൽവേയുടെ ചരിത്രത്തിൽ തന്റെ പേര് അടയാളപ്പെടുത്തിക്കൊണ്ട് ഇന്ത്യയിൽ അങ്ങോളമിങ്ങോളം ട്രെയിനുകൾ ഓടിച്ചത്.
ഈ വരുന്ന മുപ്പതിന് ഇന്ത്യൻ റെയിൽവേയുടെ പടിയിറങ്ങുമ്പോൾ ഒരുപാട് മാറ്റങ്ങൾക്ക് വഴി തുറന്ന ഒരു ചരിത്ര വനിതയാണ് ഇന്ത്യൻ റെയിൽവേയുടെ ലോക്കോ പൈലറ്റിന്റെ ലോക്കോ മോട്ടീവ് ക്യാബിനിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുന്നത്.
മഹാരാഷ്്ട്രയിലെ സത്താറയിലാണ് സുരേഖ ജനിച്ചത്. സാത്ത് താര ആണ് പിന്നീട് സത്താറ എന്നറിയപ്പെട്ടത്. സാത്ത് താര എന്നാൽ ഏഴു നക്ഷത്രങ്ങൾ എന്നർഥം. അവിടെ ജനിച്ച സുരേഖ പിന്നെ എങ്ങനെ താരമാകാതിരിക്കും. പഠിക്കാൻ മിടുക്കിയായിരുന്നു സുരേഖ.
കുട്ടിക്കാലത്ത് സ്കൂളിൽ പഠിക്കുമ്പോൾ ആരാകാനാണ് ആഗ്രഹം എന്ന് ടീച്ചർ ചോദിച്ചപ്പോൾ എനിക്ക് ട്രെയിൻ ഓടിക്കണം ടീച്ചർ എന്നൊരു പക്ഷേ കൊച്ചു സുരേഖ പറഞ്ഞിട്ടുണ്ടാകാം.
എന്നാൽ സുരേഖ അത് ഓർക്കുന്നില്ല. ലോക്കോ പൈലറ്റിന്റെ ട്രാക്കിലേക്ക് ഒരു കൗതുകത്തോടെ കടന്നുവന്നു എന്നാണ് സുരേഖ പറയുന്നത്. തികച്ചും യാദൃശ്ചികമായാണ് റെയിൽവേയുടെ ലോക്കോ പൈലറ്റ് പരീക്ഷ സുരേഖ എഴുതുന്നത്.
കറാഡിലെ ഗവ. പോളിടെക്നിക്കില്‍ നിന്ന് ഇലക്ട്രിക്കല്‍ എൻജിനീയറിംഗില്‍ ഡിപ്ലോമ നേടിയ ശേഷം ആയിരുന്നു ഈ പരീക്ഷ എഴുത്ത്. അതിൽ വിജയിച്ചു വൈവ വിജയിച്ചു സുരേഖയ്ക്ക് പോസ്റ്റിംഗ് ഓർഡർ ആയി.
ഒരിക്കലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇന്ത്യൻ റെയിൽവേയിൽ ലോക്കോ പൈലറ്റിന്റെ ജോലി ലഭിച്ചതോടെ ആദ്യം ടെൻഷനായി. സ്ത്രീകൾ ഇന്നേവരെ കടന്നു വന്നിട്ടില്ലാത്ത ഒരു ഫീൽഡ് ആണ് എന്നത് തന്നെയായിരുന്നു ടെൻഷന്റെ ഒരു കാരണം.
ഈ ജോലി തനിക്ക് പറ്റുമോ എന്ന ആശങ്ക മറ്റൊരു ട്രാക്കിൽ. എന്നാൽ നിനക്ക് ഇത് പറ്റുമെന്നും നീ എന്തായാലും ജോയിൻ ചെയ്യണമെന്നും വീട്ടുകാർ ഒന്നടങ്കം പച്ചക്കൊടി വീശി ശുഭയാത്ര നേർന്നതോടെ ടെൻഷന്റേയും സംശയങ്ങളുടെയും പ്ലാറ്റ്ഫോമിൽ നിന്ന് ലോക്കോ മോട്ടീവ് ക്യാബിനിലേക്ക് ദൃഢനിശ്ചയത്തോടെ സുരേഖ എന്ന പെൺകുട്ടി കയറി.
ഇന്ത്യൻ റെയിൽവേയുടെ ചരിത്രം ഇന്ന് പരിശോധിക്കുമ്പോൾ സുരേഖയ്ക്ക് പിന്നാലെ ആയി 1,500 ഓളം വനിതാ ലോക്കോ പൈലറ്റ് മാരാണ് ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ട്രെയിനുകൾ ഓടിക്കുന്നത്. അവർക്ക് വഴികാട്ടി സുരേഖ ദീദിയാണ്.
അവർക്ക് ധൈര്യവും പ്രോത്സാഹനവും മാതൃകയും സുരേഖ ദീദി തന്നെ. നീണ്ട 36 വർഷത്തെ സേവനം സുരേഖ അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോൾ അവർ തുറന്നിട്ട വഴിയിലൂടെ ഇത്രയേറെ വനിതകൾ അവർ തുറന്നിട്ട വഴിയിലൂടെ വന്നുചേർന്നു എന്നത് ചെറിയ കാര്യമല്ല.
തന്റെ 36 വർഷത്തെ ലോക്കോ പൈലറ്റ് ജീവിതത്തിൽ സുരേഖ ഒരുവിധം എല്ലാ ടൈപ്പ് ട്രെയിനുകളും ഓടിച്ചിട്ടുണ്ട്. ചരക്ക് ട്രെയിനുകള്‍ മുതല്‍ സബര്‍ബന്‍ ലോക്കലുകള്‍ വരെയും, സാധാരണ ദീര്‍ഘദൂര ട്രെയിനുകള്‍ മുതല്‍ രാജധാനി, വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകള്‍ വരെയും സുരേഖയുടെ കൈപ്പിടിയിൽ ഭദ്രമായി ഇന്ത്യൻ റെയിൽവേ ട്രാക്കുകളിലൂടെ ഓടിയിട്ടുണ്ട്.
1989-ല്‍ അസിസ്റ്റന്റ് ഡ്രൈവറായി കരിയര്‍ ആരംഭിച്ച അവര്‍ 1996-ല്‍ ഗുഡ്സ് ഡ്രൈവറായും 2000-ത്തില്‍ മോട്ടോര്‍ വുമണായും ഉയര്‍ന്നു. ഒരു കൗതുകത്തിന് റെയിൽവേയുടെ പരീക്ഷയെഴുതി നേടിയെടുത്ത ലോക്കോ പൈലറ്റിന്റെ ജോലി പിന്നീട് സുരേഖയുടെ ജീവനും ജീവിതവുമായി.
STHREEDHANAM
ഇടുക്കിക്കാരി ലീല വീട്ടമ്മമാരെ മാത്രമല്ല നാട്ടുകാരെ ഒന്നടങ്കം അതിശയിപ്പിച്ചിരിക്കുന്നു. പലരും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യം എഴുപതാം വയസിൽ സഫലമാക്കുകയാണ് ഈ വീട്ടമ്മ. പല സിനിമകളിലും താരങ്ങൾ ആകാശത്തുനിന്ന് അന്തരീക്ഷത്തിലേക്കു ചാടുന്നത് ലീലയും കണ്ടു വണ്ടറടിച്ചിരുന്നിട്ടുണ്ട്.
എന്നെങ്കിലും തനിക്ക് ഇങ്ങനെയൊന്നു ചാടാൻ കഴിയുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. എന്നാൽ, ഒടുവിൽ ആ സ്വപ്നം സഫലമായിരിക്കുന്നു. 13,000 അടി ഉയരത്തിൽനിന്നു സ്കൈ ഡൈവിംഗ് നടത്തി ലീല പുതു ചരിത്രമെഴുതിയിരിക്കുന്നു.
അടിമാലി കൊന്നത്തടി മുൻ സഹകരണബാങ്ക് സെക്രട്ടറി പുതിയപറമ്പിൽ പരേതനായ ജോസിന്റെ ഭാര്യയാണ് ലീല.
നടത്തിപ്പുകാർക്കും അമ്പരപ്പ്
ദുബായിൽ കണ്‍സ്ട്രക്ഷൻ കമ്പനി മാനേജരായ മകൻ ബാലുവിനെ കാണാനാണ് ലീല അവിടേക്കു പറന്നത്. എന്നാൽ, സ്വപ്നതുല്യമായ നേട്ടം കൈവരിച്ചായിരുന്നു മടക്കം. സാഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്ന ലീല സ്കൈ ഡൈവിംഗിനെക്കുറിച്ച് അവിടെവച്ച് അറിയാൻ ഇടയായി.
ഇതേക്കുറിച്ചു മകനോടു ചോദിച്ചപ്പോൾ അമ്മയ്ക്ക് ആഗ്രഹമുണ്ടെങ്കിൽ ഒരു കൈ നോക്കാമെന്നായിരുന്നു ബാലുവിന്റെ മറുപടി. ഉടൻതന്നെ അധികൃതരെ ഫോണിൽ ബന്ധപ്പെട്ടു. പിറ്റേന്ന് എത്താനായിരുന്നു നിർദേശം.
ബാലുവിനു വേണ്ടിയാണ് ബുക്കിംഗ് എന്നാണ് അധികൃതരും കരുതിയത്. എന്നാൽ, 70കാരി ലീലയുടെ അപേക്ഷ എത്തിയപ്പോൾ അധികൃതർക്കും വിശ്വസിക്കാനായില്ല.
വീഡിയോ കണ്ടിട്ടും മുന്നോട്ട്
അടുത്ത കടന്പ ശാരീരിക ക്ഷമത പരിശോധനയായിരുന്നു. പൂർണ ആരോഗ്യവതിയാണെന്നു ബോധ്യപ്പെട്ടതോടെ പച്ചക്കൊടി. പിന്നീട് സ്കൈ ഡൈവിംഗ് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ കണ്ടും കേട്ടും ഇതിനായി ഒരുങ്ങി.
വീഡിയോ കണ്ട ശേഷം താത്പര്യമില്ലാത്തവർക്കു പിൻമാറാം. എന്നാൽ, ലീല തീരുമാനത്തിൽനിന്ന് അണുവിട പിന്നോട്ടുപോകാൻ തയാറായില്ല. ഡൈവിംഗ് ദിനത്തിൽ വിമാനത്തിൽ കയറാനായി അല്പദൂരം വാഹനത്തിൽ കൊണ്ടുപോയി.
അവിടെനിന്ന് 15 പേർക്കു മാത്രം കയറാവുന്ന ചെറുവിമാനത്തിൽ ഡൈവിംഗ് പോയിന്റിലേക്ക്. വിമാനത്തിൽ കയറിയപ്പോൾ ഇന്നു തന്നെപ്പോലെ ഡൈവിംഗിന് എത്തിയിരിക്കുന്നത് നാലു ചെറുപ്പക്കാരാണെന്ന് ലീലയ്ക്കു മനസിലായി. ലീലയെ കണ്ടപ്പോൾ അവർക്കും അദ്ഭുതം.
25 മിനിറ്റ്
ആദ്യ ഉൗഴം അവരുടേതായിരുന്നു. ഉയരം കുറഞ്ഞ ഫ്ലൈറ്റിന്റെ വാതിലിൽ ഇരുന്നിട്ടാണ് താഴേക്കു ചാടേണ്ടത്. വാതിൽക്കൽ എത്തി താഴേക്കു നോക്കിയപ്പോൾ ആദ്യം ചാടിയവരെ കാണാനില്ല. അപ്പോൾ കൊള്ളിയാൻ പോലെ ഒരു ഭയം മനസിലൂടെ പാഞ്ഞു.
എങ്കിലും പരിചയ സമ്പന്നനായ ഗൈഡിനോടൊപ്പമാണ് ചാടുന്നതെന്ന് ഓർത്തപ്പോൾ ഭയം വിട്ടകന്നു. 13,000 അടിയിൽനിന്ന് 6,000 അടി ഉയരത്തിൽ എത്തുന്പോഴാണ് പാരച്യൂട്ട് പ്രവർത്തിപ്പിക്കുന്നത്. 25 മിനിറ്റ് സമയമെടുക്കും താഴെയെത്താൻ.
ഒപ്പമുള്ള ഗൈഡ് എല്ലാ വിവരങ്ങളും പറഞ്ഞുനൽകി. വിദൂരദൃശ്യങ്ങളും സ്ഥലങ്ങളും അംബരചുംബികളായ കെട്ടിടങ്ങളും ഉൾപ്പെടുന്ന കാഴ്ചയുടെ വിരുന്ന് ജീവിതത്തിൽ ഇന്നേവരെ ലഭിക്കാത്ത അത്യപൂർവമായ അനുഭവമായി. വിമാനത്തിൽനിന്നു ചാടി നിലംതൊടുന്നതുവരെ വല്ലാത്ത ആകാംക്ഷയായിരുന്നു.
ഇനിയും ചാടാൻ തയാറാണോയെന്നു ചോദിച്ചാൽ എത്ര അടി ഉയരത്തിൽനിന്നും ചാടാമെന്നാണ് ലീലയുടെ മറുപടി. ചെറുപ്പം മുതൽ സാഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും ഡൈവിംഗിനു സമ്മതം മൂളാൻ ഇടയാക്കിയത് പട്ടാളക്കാരനായ പിതാവിൽനിന്നു പകർന്നുകിട്ടിയ കരുത്തും ധൈര്യവും പരിശീലനവും മൂലമാണെന്നു ലീല പറയുന്നു.
അവസരം ലഭിച്ചാൽ ബഹിരാകാശയാത്രയ്ക്കും മടിയില്ലെന്നും ഇവർ പറഞ്ഞു. ലീലയെ മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, മുൻ എംപി ജോയ്സ് ജോർജ് എന്നിവരും നിരവധി ബന്ധുക്കളും സുഹൃത്തുക്കളും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. മകൾ അമ്പിളി ഹോമിയോ ഡോക്ടറാണ്.
STHREEDHANAM
രാജ്യത്തിന്റെ ഒരറ്റത്തുനിന്നു തുടങ്ങി മറ്റേയറ്റം വരെ ബൈക്ക് യാത്രകൾ നടത്തിയിട്ടുള്ള ഒട്ടേറെപ്പേരുണ്ടാകാം. പക്ഷേ കാസർഗോഡ് കുമ്പളയിലെ അമൃത ജോഷി എന്ന ഇരുപത്തിയഞ്ചുകാരി സ്വപ്നം കണ്ടതും പ്രവർത്തിച്ചതും അതിനുമപ്പുറത്താണ്.
ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലൂടെയും സോളോ ബൈക്ക് യാത്രകൾ നടത്തിയതിനു ശേഷം ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ, ശ്രീലങ്ക എന്നീ രാജ്യങ്ങളും കടന്ന് ഇപ്പോൾ യുഎഇയിലെ ഏഴ് എമിറേറ്റുകളിലും സഞ്ചാരം പൂർത്തിയാക്കിയിരിക്കുകയാണ് അമൃത.
2021 ഫെബ്രുവരി അഞ്ചിനു കോഴിക്കോട്ടുനിന്നു തുടങ്ങിയ സോളോ ബൈക്ക് യാത്രയിൽ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെയും ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ എന്നിവിടങ്ങളിലൂടെയും സഞ്ചരിച്ച് സ്ത്രീശക്തീകരണത്തിന്റെ സന്ദേശങ്ങൾ പകർന്നുനൽകിയിരുന്നു.
ഓരോ ദിവസവും 10 മുതൽ 12 മണിക്കൂർ വരെയാണ് ബൈക്ക് ഓടിച്ചത്. പിന്നീട് 2023ൽ ശ്രീലങ്കയിലും 2024ൽ ഭൂട്ടാനിലും സഞ്ചാരം പൂർത്തിയാക്കി. ഈ വർഷത്തെ സഞ്ചാരത്തിനായി തെരഞ്ഞെടുത്തത് യുഎഇയാണ്.
നാലുവർഷത്തിനിടെ അര ലക്ഷം കിലോമീറ്റർ ദൂരമാണ് അമൃത ബൈക്കിൽ പിന്നിട്ടത്. വരുംവർഷങ്ങളിലും ഓരോരോ രാജ്യങ്ങളിൽ ബൈക്ക് യാത്രകൾ നടത്തുകയാണ് ലക്ഷ്യം. യാത്രകളുമായി ബന്ധപ്പെട്ട് ദേശീയ, അന്തർദേശീയ തലങ്ങളിൽനിന്നുള്ള ആറ് പുരസ്കാരങ്ങൾ ഇതിനകം അമൃതയെ തേടിയെത്തിയിട്ടുണ്ട്.
ബൈക്ക് യാത്രകൾക്ക് പ്രേരണയും പ്രോത്സാഹനവും നൽകിയ പിതാവ് അശോക് ജോഷിയുടെ ആകസ്മിക വേർപാട് മൂലമുണ്ടായ ദുഃഖത്തിൽനിന്നു കരകയറാനാണ് 2019ൽ തന്റെ 19-ാം വയസിൽ അമൃത സോളോ ബൈക്ക് യാത്രകൾ തുടങ്ങിയത്.
പിന്നീട് അതുതന്നെ പാഷനായി മാറുകയായിരുന്നു. കുമ്പള സാമൂഹികാരോഗ്യകേന്ദ്രം ക്രോസ് റോഡിലെ വീട്ടിൽ അമ്മ അന്നപൂർണ ജോഷിയും സഹോദരങ്ങളായ അപൂർവയും ആത്രേയയും എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്.
STHREEDHANAM
പത്രം വായിച്ചശേഷം തൂക്കി വിൽക്കാനല്ലാതെ മറ്റൊന്നിനും സാധാരണ ആരും എടുക്കാറില്ല. എന്നാൽ, മാന്നാർ കുരട്ടിക്കാട് കുമാർഭവനിൽ കുമാറിന്റെ ഭാര്യ ലക്ഷ്മിക്ക് പത്രം വായിച്ചശേഷം വെറുതെ കൂട്ടിവയ്ക്കാനുള്ളതല്ല. പത്രക്കടലാസ് കൊണ്ട് പാവകൾ, ഗിഫ്റ്റ് ബോക്സ്, മൊബൈൽ സ്റ്റാൻഡ്, പെൻ സ്റ്റാൻഡ് തുടങ്ങി പുൽക്കൂട് വരെ തീർത്ത് ഈ വീട്ടമ്മ വിസ്മയം തീർക്കുന്നു.
കുരട്ടിക്കാട് ശ്രീധർമശാസ്താക്ഷേത്രത്തിനു സമീപം താമസിക്കുന്ന ലക്ഷ്മി, ലോക്ഡൗൺ കാലത്ത് വെറുതെയിരുന്ന് മുഷിഞ്ഞപ്പോൾ ഈർക്കിലുകൾകൊണ്ട് കരകൗശല വസ്തുക്കൾ നിർമിച്ചായിരുന്നു തുടക്കം. പിന്നീട് പത്രക്കടലാസിലേക്ക് വഴിമാറി. കടലാസുകൾ ചെറുതായി ചുരുട്ടിയെടുത്ത് പശയും വർണങ്ങളും ഉപയോഗിക്കുമ്പോൾ ആരെയും ആകർഷിക്കുന്ന പുതിയ രൂപങ്ങൾ പിറവിയെടുക്കുന്നു.
മാന്നാർ മാർക്കറ്റ് ജംഗ്ഷന് സമീപം ഭർത്താവ് കുമാറിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ജെകെ ഫാൻസി സ്റ്റോറിൽ ലക്ഷ്മി നിർമിക്കുന്ന കരകൗശല വസ്തുക്കൾക്ക് നല്ല ഡിമാൻഡാണ്. വിശേഷാവസരങ്ങളിൽ ഉറ്റവർക്ക് സമ്മാനമായി നൽകുന്നതിന് ഓർഡർ നൽകുന്നവരുമുണ്ട്.
വീട്ടുജോലികൾ കഴിഞ്ഞ് കടയിലെത്തുന്ന ലക്ഷ്മി, പഴയ പത്രക്കടലാസുകൾ ഉപയോഗിച്ച് ഓരോ ദിവസവും വ്യത്യസ്തങ്ങളായ വസ്തുക്കളാണ് നിർമിക്കുന്നത്. വില നിശ്ചയിക്കാത്ത ഇവയ്ക്ക് ആവശ്യക്കാർ നൽകുന്ന തുക ലക്ഷ്മി സ്നേഹപൂർവം സ്വീകരിക്കുകയാണ് പതിവ്. ഇതുവഴി ചെറുതല്ലാത്ത വരുമാനവും ലഭിക്കുന്നു.
സ്വന്തം വീടിന്റെ ചുവരുകളിൽ മനോഹരമായ ഡിസൈനുകൾ വരച്ചിടുന്ന ലക്ഷ്മി, മണവാട്ടികളെ മൊഞ്ചുള്ള മൈലാഞ്ചി വരകൾ അണിയിക്കുന്ന ഡിസൈനർ കൂടിയാണ്. വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും മെഹന്ദി ചാർത്താൻ ലക്ഷ്മിയെത്തേടി സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ എത്തുന്നു.
പരുമല ദേവസ്വംബോർഡ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ജയകൃഷ്ണൻ, മാന്നാർ നായർസമാജം ബോയ്സ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി
ജഗത് കൃഷ്ണ എന്നിവരാണ് മക്കൾ. ഭർത്താവും മക്കളും ലക്ഷ്മിക്കു വേണ്ട പിന്തുണ നൽകി ഒപ്പമുണ്ട്.
STHREEDHANAM
ജീവിത യാതനകള്‍ക്കിടയില്‍ കഠിന പ്രയത്നത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഊടും പാവുമിട്ട് അമ്പത്തഞ്ചുകാരി വീട്ടമ്മ നെയ്തെടുത്ത ബാല്യകാല സ്വപ്നം ഇനി കൈയെത്തും ദൂരെ. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ നെടുളി വീട്ടില്‍ പത്മിനിയാണ് ആയുസിന്റെ പാതി പിന്നിടുമ്പോഴും പാതിവഴിയില്‍ കൈവിട്ടുപോയ തന്റെ പഠനമോഹം മുറുകെ പിടിച്ച് വിജയ പീഠത്തിലേക്കുള്ള പടവുകളേറുന്നത്.
കുടുംബ പ്രാരാബ്ധങ്ങള്‍ക്കിടയിലും പത്മിനി നേടിയെടുത്തത് കണ്ണൂര്‍ സര്‍വകലാശാലയുടെ എല്‍എല്‍ബി പ്രവേശന പരീക്ഷയിലെ ഉജ്വല വിജയമാണ്. സ്കൂള്‍ പഠനകാലത്തെ ഇല്ലായ്മകള്‍ക്കിടയിലും പത്മിനി താലോലിച്ച സ്വകാര്യ സ്വപ്നമായിരുന്നു ജീവിതത്തില്‍ ഒരു വക്കീല്‍ കോട്ടണിയുക എന്നത്.
ബുദ്ധിമുട്ടി ഇഴഞ്ഞ് നീങ്ങിയ സ്കൂള്‍ പഠനത്തിനൊടുവില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കണ്ടതോടെ പ്രീ ഡിഗ്രിക്ക് ചേര്‍ന്നു. പക്ഷെ പഠനം പൂര്‍ത്തീകരിക്കാനായില്ല. വിവാഹ ജീവിതത്തോടെ താന്‍ കാത്തുവച്ച സ്വപ്നം എന്നെന്നേക്കുമായി പൊലിഞ്ഞെന്ന് തന്നെ ഈ കുടുംബിനി കരുതി.
ഇതിനിടെയാണ് തന്റെ ആഗ്രഹം ഭര്‍ത്താവിനോടും മക്കളോടും തുറന്ന് പറഞ്ഞത്. സന്തോഷത്തോടെ പത്മിനിയുടെ തുടര്‍പഠനത്തിന് കുടുംബം പച്ചക്കൊടി കാട്ടി. പിന്നീട് ഒട്ടും ശങ്കിച്ചില്ല. ജീവിതഭാരം കുറയ്ക്കാന്‍ ചേമഞ്ചേരി ഖാദി നെയ്ത്ത് കേന്ദ്രത്തില്‍ തുടര്‍ന്നുവന്ന ജോലിക്കിടയിലും പത്മിനി തുടര്‍വിദ്യാ പദ്ധതിയില്‍ ചേര്‍ന്ന് പ്ലസ്ടു തുല്യതാ പരീക്ഷ എഴുതി. നേടിയത് തിളക്കമാര്‍ന്ന വിജയം.
തുടര്‍ന്ന് പൊളിറ്റിക്സ് ഐച്ഛിക വിഷയമായെടുത്ത് ബിരുദവും സമ്പാദിച്ചു. ഇതേ വിഷയത്തില്‍ മെച്ചപ്പെട്ട മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് മൂന്നു തവണ എഴുതിയിട്ടും വിജയിക്കാന്‍ കഴിയാത്ത എല്‍എല്‍ബി പ്രവേശന പരീക്ഷയെ ഇത്തവണ പത്മിനി കീഴടക്കി.
ഇരുപത്തഞ്ചാം റാങ്കുംനേടി ദൃഢനിശ്ചയത്തിന്റെ പെണ്മാതൃകയായ ഈ വീട്ടമ്മയുടെ വിജയഗാഥ നാടിനാകെ മാതൃകയായിക്കഴിഞ്ഞു. പക്ഷെ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്രയില്‍ ഇത്തവണ പത്മിനിക്ക് കൈയൊഴിയേണ്ടി വന്നത് ജീവിതമാര്‍ഗമായ നെയ്ത്ത് ജോലിയാണെന്ന് മാത്രം.
ജില്ലാലൈബ്രറി കൗണ്‍സില്‍ അംഗവും മികച്ച സംഘാടകയുമാണ് പത്മിനി. ഭര്‍ത്താവ്: ബാലന്. മക്കള്‍: വിഷ്ണുപ്രസാദ്, ഹരിപ്രസാദ്.
STHREEDHANAM
"വയനാട്ടിലെ ദുരന്തം അറിഞ്ഞപ്പോള്‍ മനസില്‍ മിന്നി മറഞ്ഞത് നാലര മാസം പ്രായമുള്ള എന്റെ കുഞ്ഞിന്റെ മുഖമാണ്. അവന്റെ പ്രായമുള്ള ഏതെങ്കിലും കുഞ്ഞിന് അമ്മയെ നഷ്ടമായിട്ടുണ്ടാകാം. പാലു മാത്രം കുടിക്കുന്ന ഈ സമയത്ത് ആ കുഞ്ഞു മക്കള്‍ എങ്ങനെ ഈ സാഹചര്യം തരണം ചെയ്യുമെന്നത് എന്നെ സങ്കടപ്പെടുത്തി.
അമ്മ നഷ്ടമായ, ആറു മാസത്തില്‍ താഴെ പ്രായമുള്ള ഒരു കുഞ്ഞിനെ ദുരന്ത മുഖത്തുനിന്ന് കിട്ടിയാല്‍ എന്റെ ലീവ് തീരും വരെ ഞാന്‍ നോക്കിക്കൊള്ളാമെന്ന് അപര്‍ണ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചത് അതുകൊണ്ടാണ്'- എറണാകുളം തൃപ്പൂണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ ഹവില്‍ദാര്‍ ആര്. രശ്മിമോളുടെ മാതൃത്വം നിറയുന്ന വാക്കുകളാണിത്.
ചേര്‍ത്തല പൂച്ചാക്കല്‍ വടക്കേമറ്റത്തില്‍ സനീഷ്കുമാറിന്റെ ഭാര്യയായ രശ്മി നിലവില്‍ പ്രസവാവധിയിലാണ്. വയനാട് ദുരന്തം അറിഞ്ഞപ്പോള്‍ രശ്മിയുടെ മനസ് നിറയെ നാലര മാസം പ്രായമുള്ള മകന് അയാന്റെ രൂപമായിരുന്നു. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് ദുരന്തത്തില്‍ അമ്മമാരെ നഷ്ടമായിരിക്കാം. അതുകൊണ്ടുതന്നെയാണ് തൃശൂര്‍ സിറ്റി സൈബര്‍ സ്റ്റേഷനിലെ എഎസ്ഐ അപര്‍ണ ലവകുമാറിന് രശ്മി ആ സന്ദേശം അയച്ചത്.
"വയനാട് ദുരന്തത്തില്‍ അമ്മയെ നഷ്ടമായ ആറു മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞിനെ എന്റെ ലീവ് തീരും വരെ നോക്കിക്കൊള്ളാം' എന്നായിരുന്നു സന്ദേശം. രശ്മിക്ക് സെപ്റ്റംബര്‍ ആറു വരെ പ്രസവാവധിയുണ്ട്. അതിനുശേഷം ശിശു സംരക്ഷണത്തിനുള്ള ലീവും ലഭിക്കും.
അതുകൊണ്ടുതന്നെയാണ് ഒറ്റ ദിവസം കൊണ്ട് അനാഥമായി പോയ പിഞ്ചു കുഞ്ഞ് ഉണ്ടെങ്കില്‍ പോറ്റമ്മയാകാന്‍ തയാറായതും. അടുത്തിടെ അമ്മയെ നഷ്ടമായ തനിക്ക് അമ്മയില്ലാത്ത സങ്കടം നന്നായി മനസിലാകുമെന്നും ഇവര്‍ പറയുന്നു. 2017ല്‍ പോലീസ് സേനയുടെ ഭാഗമായ രശ്മിക്ക് 11 വയസുകാരനായ അക്ഷയ് എന്ന മകന് കൂടിയുണ്ട്.